സഖാവു് ഏറമ്പാല കൃഷ്ണൻനായർ വിപ്ലവത്തിന്റെ രക്ത നക്ഷത്രം. കയ്യൂർ സമരനായകൻ. മീനമാസത്തിലെ സൂര്യൻ. അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും ഉന്നമനത്തിനായി ഊണുമുറക്കവും ഉപേക്ഷിച്ച പൊതുജനസേവകൻ. മുനയൻകുന്നു് സമരകാലത്തു് ഇദ്ദേഹം കൊടുംകാട്ടിൽ ചക്കപ്പഴം മാത്രം തിന്നു് 15 ദിവസം കഴിച്ചുകൂട്ടിയെന്നാണു് ഐതിഹ്യം. ഒളിവിലും കാരാഗൃഹത്തിലുമായി ഏറെ വർഷങ്ങൾ ചെലവഴിച്ച സഖാവു് പിന്നെ ജില്ലാ സെക്രട്ടറിയായി. എം. പി.-യായി എം. എൽ. എ.-യായി പലതവണ സംസ്ഥാന സെക്രട്ടറിയായി. മൂന്നുവട്ടം കേരള മുഖ്യമന്ത്രിയുമായി…
മൂന്നാംവട്ടം മുഖ്യമന്ത്രിയായി വിലസുമ്പോഴാണു് ഇളയ മകൻ വിനോദിന്റെ വിവാഹം. നവദമ്പതികളുടെ ചിത്രം പത്രത്തിൽ കണ്ടു് പാവം ജനം അന്തംവിട്ടു. കയ്യൂർ സമരനായകന്റെ സ്നുഷ സർവാഭരണവിഭൂഷിത. 250 പവൻ പണ്ടമുണ്ടു് പഹച്ചിയുടെ ദേഹത്തു്. രണ്ടുകിലോ സ്വർണം ശാരദടീച്ചർ മണിച്ചന്റെ ബെൻസിൽ ഗുരുവായൂർക്കു് തൊഴാൻപോയി എന്നൊക്കെ ക്രൈം എഴുതുന്ന കാലമാണു്. വിനോദിന്റെ വിവാഹത്തെച്ചൊല്ലിയുമുണ്ടായി വിവാദം. പണ്ടം ചോദിച്ചുവാങ്ങിയതല്ല, പെൺകുട്ടിയുടെ അച്ഛനമ്മമാർ മനസ്സറിഞ്ഞു് അണിയിച്ചതാണെന്നു് സഖാവു് വിശദീകരിച്ചു. അതോടെ സംശയം മാറി. മനസ്സറിഞ്ഞു നൽകുന്ന പണവും പണ്ടവും നിരസിക്കണമെന്നു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലില്ല, സി. പി. എം. ഭരണഘടനയിലുമില്ല.
ആഡംബരത്തിലും ആർഭാടത്തിലും മുഖ്യന്റെ മകന്റേതിനേക്കാൾ കേമമായിരുന്നു ധനകാര്യമന്ത്രിയുടെ ദൗഹിത്രിയുടെ കാതൽ തിരുമണം. ഇത്തവണ പാർട്ടിക്കകത്തു തന്നെ തർക്കമുണ്ടായി. തന്റെ മകളുടെ മകളുടേതു് മിശ്രവിവാഹമായിരുന്നെന്നും-ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണു് ധനവ്യയമെന്നും ശിവദാസമേനോൻ വ്യക്തമാക്കിയപ്പോൾ ആ പുക്കാറും അവസാനിച്ചു.
കമ്മ്യൂണിസ്റ്റുകാരത്രയും ലളിതജീവിതം നയിക്കുന്നവരും ബൂർഷ്വാ ദുശീലങ്ങളെ ചെറുത്തുനിൽക്കുന്നവരുമാണെന്നാണു് പണ്ടൊക്കെ ജനം കരുതിയിരുന്നതു്. ഇല്ലം വിറ്റുകിട്ടിയ സംഖ്യപാർട്ടിക്കു് സംഭാവന ചെയ്ത ഇ. എം. എസ്., പാർലമെന്റ് അംഗമായിരുന്നപ്പോഴും തീവണ്ടിയിൽ മൂന്നാംക്ലാസിൽ യാത്രചെയ്തിരുന്ന കെ. സി. ജോർജ്ജ് പാർട്ടി ഓഫീസിൽ സ്ഥിരതാമസക്കാരനായിരുന്ന സഖാവു് ആർ. സുഗതൻ അങ്ങനെയങ്ങനെ ഒട്ടേറെ ത്യാഗമൂർത്തികൾ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞു് തൃശൂർക്കു് തീവണ്ടി കയറിപ്പോയ അച്യുതമേനോനെ യും പെരുമ്പാവൂർക്കു് ബസിൽ പോയ പി. കെ. വി.യെയും ജനം കണ്ടിട്ടുണ്ടു്. കമ്മ്യൂണിസ്റ്റുകാരുടെ വിവാഹം ഏറ്റവും എളിയ നിലയിൽ പാർട്ടി ആചാരപ്രകാരം നടത്തും. സി. കെ. വിശ്വനാഥന്റെ യും സി. കെ. ഓമനയുടെയും മകൻ ബിനോയ്, കൂത്താട്ടുകുളം മേരി യുടെയും സി. എസ്. ജോർജിന്റെയും മകൾ ഷൈലയെ പരിണയിച്ചതു് ഉദാഹരണം. ജാതകം നോക്കിയില്ല, ജാതിയും നോക്കിയില്ല, നാദസ്വരമേളമോ മുല്ലപ്പൂപന്തലോ ഉണ്ടായില്ല. നാടിന്റെ നാനാഭാഗത്തു വന്നുചേർന്ന വൈ. എഫ്. എസ്. എഫ്. സഖാക്കൾക്കു് ഓരോ ഗ്ലാസ് ചായയും രണ്ടുവീതം ബിസ്ക്കറ്റും കൊടുത്തു. സുഖം, സന്തോഷം, സമാധാനം.
ഇപ്പോഴോ? കാലംമാറി, കഥമാറി. സെപ്റ്റംബർ 28-ാം തീയതി തൃശൂർ സാഹിത്യഅക്കാദമി ഹാളിൽ ഭഗത്സിംഗ് അനുസ്മരണ ചടങ്ങിൽ സി. എൻ. ജയദേവൻ (മുൻ എം. എൽ. എ.) പറഞ്ഞു: ചിങ്ങമാസത്തിൽ നൂറിലധികം വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു. ഏറ്റവുമധികം ആർഭാടം കണ്ടതു് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിലാണു്.
വിപ്ലവപാർട്ടിയുടെ സംസ്ഥാന നേതാക്കളധികവും എയർകണ്ടീഷൻ ചെയ്ത കാറിൽമാത്രം സഞ്ചരിക്കുന്നവരാണു്. തീവണ്ടിയിലായാലും എ. സി. നിർബന്ധം. തീയിൽ കുരുത്ത നേതാക്കൾ എ. സി.-യില്ലെങ്കിൽ വാടിപ്പോകും. പരമോന്നത നേതാവു് ഗൾഫിൽ ചെല്ലുമ്പോൾ സെവൻ സ്റ്റാർ ഡീലക്സ് ഹോട്ടലിലാണു് പള്ളിയുറക്കം. ദിവസവാടക അമ്പതിനായിരത്തിനുമേൽ ഏണസ്റ്റോ ചെഗുവേരയുടെ എളയപ്പന്റെ മകനായി ഭാവിക്കുന്ന മാർക്സിസ്റ്റ് മന്ത്രി. തീറ്റക്കാര്യത്തിൽ ഭീമനെയും ബകനെയും തോൽപിക്കുന്ന മഹാപ്രതിഭയാണു് ടിയാൻ. ഒരുനേരം ചപ്പാത്തിക്കും ഫ്രൈഡ് റൈസിനുമൊപ്പം പതിനെട്ടു് കരിമീൻ അകത്താക്കുമെന്നു് വർഗശത്രുക്കൾ പ്രചരിപ്പിക്കുന്നു.
ഏതൊരു സർക്കാറും അധികാരത്തിൽ വരുന്നയുടൻ ചില പ്രഖ്യാപനങ്ങൾ നടത്തും, ചെലവുചുരുക്കും, അഴിമതി തടയും, ഉദ്യോഗസ്ഥരെ നിലക്കുനിറുത്തും, ഭരണം കാര്യക്ഷമമാക്കും, മന്ത്രിമാർ ആഴ്ചയിൽ ആറുദിവസം തലസ്ഥാനത്തുണ്ടാകും. ആളാംപ്രതി മുമ്മൂന്നു ചക്ക മുള്ളോടെ മുണുങ്ങും… ഇതിലൊന്നു പോലും നടപ്പാക്കില്ല എന്നു് അവർക്കറിയാം, നമുക്കുമറിയാം. എന്നാലും പ്രഖ്യാപിക്കുന്നവർക്കു് അതൊരു സുഖം കേൾക്കുന്നവർക്കു് ഒരു രസം.
ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാർ അംബാസഡർ കാറുകളേ ഉപയോഗിക്കു എന്നു അച്യുമ്മാൻ പ്രഖ്യാപിച്ചു. അനന്തരവൻമാർ മുറുമുറുത്തു ആർക്കുവേണം അംബാസഡർ? കഴിഞ്ഞസർക്കാറിന്റെ കാലത്തുവാങ്ങിയ ആഡംഭരക്കാറുകൾ തുരുമ്പെടുത്തുപോകും. അംബാസഡറിനു് പെട്രോൾകാശു് കൂടുതാലാണു്. മെയിന്റനൻസ് മുതലാകില്ല. എന്നൊക്കെയായി തടസ്സവാദങ്ങൾ. ഏതാനും ചില മണ്ടന്മാർ അംബസാഡറിൽ ഒതുങ്ങി. മിടുക്കൻമാർ സ്കോഡ ഒക്ടോവിയയിൽ മൂളിപ്പറക്കുന്നു.
പുതിയ മന്ത്രിമാർ ചാർജെടുത്താലുടൻ ഔദ്യോഗികവസതിയുടെ അറ്റകുറ്റപ്പണി നിർബന്ധമാണു്. മരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർമാർക്കും പത്തുപുത്തനുണ്ടാക്കാനും പ്രതിപക്ഷക്കാർക്കും ആക്ഷേപിക്കാനുള്ള മനോഹരമായ ഒരവസരംകൂടിയാണിതു്. 1991-ൽ ടി. എച്ച്. മുസ്തഫ മന്ത്രിമന്ദിരം മോടിപിടിപ്പിക്കാൻ രണ്ടു ലക്ഷം രൂപ ചെലവഴിച്ചപ്പോൾ, കരുണാകരൻ കാറപകടത്തെത്തുടർന്നു് ക്ലിഫ് ഹൗസ് വളപ്പിൽ കുളംകുഴിച്ചപ്പോൾ ഏറ്റവുമൊടുവിൽ വക്കം പുരുഷോത്തമൻ ഔദ്യോഗിക വസതി പുതുക്കിപ്പണിതപ്പോൾ എന്തൊക്കെ ആരോപണമുന്നയിച്ചവരാണു് സി. പി. ഐ.-ക്കാരും മാർക്സിസ്റ്റുകളും?
ഇപ്പോഴിതാ മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണികൾക്കായി 17,40,500 രൂപ ചെലവഴിച്ചിരിക്കുന്നു! (ചികുൻ ഗുനിയ തടയാൻ ചേർത്തലക്കു് ആദ്യഗഡുവായി അനുവദിച്ച തുക പത്തു ലക്ഷമാണെന്നു് ഓർക്കണം). അറ്റകുറ്റപ്പണിക്കു് പതിനേഴര ലക്ഷം പൊടിക്കണമെങ്കിൽ മൻമോഹൻ ബംഗ്ലാവ് വളരെ ജീർണാവസ്ഥയിലായിരുന്നിരിക്കണം. അങ്ങനെയെങ്കിൽ ഇതിനുമുമ്പു് അവിടെ താമസിച്ച എം. വി. രാഘവനാ ണു് ഉത്തരവാദി. തുക അദ്ദേഹത്തിൽനിന്നു് ഈടാക്കാൻ നിയമനടപടി കൈക്കൊള്ളണം.
മൻമോഹൻ ബംഗ്ലാവിന്റെ വളപ്പു് കാടുകയറിയും കെട്ടിടം മുഷിഞ്ഞു് മാറാല പിടിച്ചുമല്ല കിടന്നിരുന്നതെങ്കിലോ? എങ്കിലും കോടിയേരിയെ പഴി പറയരുതു്. പകരം അദ്ദേഹത്തിന്റെ സൗന്ദര്യബോധത്തെ പ്രകീർത്തിക്കണം. ആഭ്യന്തരം മാത്രമല്ല, ടൂറിസവും സഖാവിന്റെ വകുപ്പാണെന്നു് ഓർമിക്കണം.
വാസ്തുശാസ്ത്രപ്രകാരമുള്ള മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണു് പണം പൊടിച്ചതെന്നും മൻമോഹൻ ബംഗ്ലാവിന്റെ ഗേറ്റ് മൂന്നുതവണ മാറ്റിസ്ഥാപിച്ചെന്നും ചില ദോഷൈകദൃക്കുകൾ പറയുന്നു. മാർക്സിസം-ലെനിനിസവും വാസ്തുവിദ്യയും എന്ന വിഷയം ഗവേഷണ വിധേയമാക്കേണ്ടതാണു്. കസ്റ്റഡിമരണം കുറയണമെങ്കിൽ കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിനെയല്ല കാനാടിചാത്തനെ സമീപിക്കുന്നതിലും തെറ്റൊന്നുമില്ല.
മാർക്സിസ്റ്റുകാർ തേങ്ങ ഉടയ്ക്കുമ്പോൾ സി. പി. ഐ.-ക്കാർ ചിരട്ടയെങ്കിലും ഉടയ്ക്കണം. അല്ലെങ്കിൽ ചേപ്ര കോടിയേരിയിൽനിന്നു് ആവേശം ഉൾകൊണ്ടു് സഖാവു് സി. ദിവാകരൻ ‘സാനഡു’വിന്റെ അറ്റകുറ്റപ്പണി നടത്തിച്ചു. ചെലവാണു് വെറും 11,75300 രൂപ സാനഡുവിലെ മുൻ താമസക്കാരൻ ബാബുദിവാകരനാ യിരുന്നു. അദ്ദേഹം എന്തൊക്കെ നാശനഷ്ടങ്ങളാണു് കെട്ടിടത്തിനും വളപ്പിനും വരുത്തിവെച്ചതെന്നു് നമുക്കറിയില്ല. പാവം സി. ദിവാകരൻ മന്ദിരത്തിന്റെ മോടിവർദ്ധിച്ചു എന്നുമാത്രം അറിയാം.
സി. പി. എമ്മുകാരോളം മഹാമനസ്കരല്ല സി. പി. ഐ.-ക്കാർ ദിവാകരൻ സഖാവിന്റെ ബൂർഷ്വാ ജീവിതശൈലിക്കെതിരെ സംസ്ഥാന എക്സിക്യൂട്ടിവിലും സ്റ്റേറ്റ് കൗൺസിലിലും കടുത്ത വിമർശമുണ്ടായി എന്നാണു് പത്രങ്ങൾ പറയുന്നതു്. ഭാർഗവനാശാൻപോലും ദിവാകരനെ വിമർശിച്ചുവെത്രെ! ഭക്ഷ്യ-സിവിൽ സ്പ്ലൈസ് വകുപ്പിൽ മന്ത്രിപത്നിയുടെ ഭരണമാണെന്നും മന്ത്രിക്കുപകരം ഭാര്യ സ്റ്റേറ്റ്കാറിൽ പോയി ഔദ്യോഗിക ചടങ്ങു് ഉദ്ഘാടനം ചെയ്തെന്നും വരെ ചിലർ ആക്ഷേപിച്ചു പറഞ്ഞു.
പഴയ ശിവഗിരി വാസത്തിന്റെ ചില അംശങ്ങൾ വെളിയം ഭാർഗവനി ൽ ഇപ്പോഴുമുണ്ടു്. അതുകൊണ്ടാണു് ഡി. ഐ. സി. ബാന്ധവത്തെ എതിർത്തതു്, എ. ഡി. ബി. വായ്പയെ തള്ളിപ്പറഞ്ഞതു്, മന്ത്രിമാർക്കു് മിതവ്യയശീലം ഉപദേശിക്കുന്നതു് ശിവഗിരിയിൽ തുടർന്നിരുന്നെങ്കിൽ ബെൻസുകാറും സ്കോച്ചും വിസ്കിയും ശീലമായേനെ കമ്മ്യൂണിസത്തിലേക്കു മാർഗം കൂടിയതുകൊണ്ടു് അതുമില്ല, ഇതുമില്ല എന്ന അവസ്ഥയിലായി. ഭാർഗവൻ സഖാവിന്റെ മുന്നിലുള്ള വാർപ്പുമാതൃകകൾ അച്യുതമേനോനും വി. വി. രാഘവനു മാണു്. മന്ത്രിയായിരുന്നപ്പോൾ കെ. പി. പ്രഭാകരനു് അംബാസഡർ മതിയായിരുന്നല്ലോ? മകൻ കെ. പി. രജേന്ദ്രനു് എന്തിനാണു് സ്കോഡ ഒക്ടേവിയ?
ജീവിതത്തിലൊരിക്കലെങ്കിലും മന്ത്രിയാകാത്ത എ. സി. കാറിൽ സഞ്ചരിക്കാത്ത, എ. സി. മുറിയിൽ താമസിക്കാത്ത, പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും കഴിച്ചു ജീവിക്കുന്ന വെളിയം ഭാർഗവനു ണ്ടോ സി. ദിവാകരൻ അനുഭവിക്കുന്ന കഷ്ടപ്പാടു് മനസ്സിലാകുന്നു?
മുമ്പു് വി. കെ. ഇബ്രാഹിംകുഞ്ഞു് താമസിച്ചിരുന്ന ‘ലിൻഡ് ഹേഴ്സ്റ്റ്’ മോടിപിടിപ്പിക്കാൻ എം. വിജയകുമാർ പൊതുഖജനാവിൽനിന്നു് ചെലവിട്ടതു് 2,98,800 രൂപ. തൊട്ടുപിന്നാലെയുണ്ടു് സഖാക്കൾ എ. കെ. ബാലനും എം. എ. ബേബി യും പ്രേമചന്ദ്രനും ബിനോയ് വിശ്വവും മോശം; ഗുരുദാസനും സുധാകരനും മഹാമോശം. വക്കം പുരുഷോത്തമൻ 15 ലക്ഷം പൊടിച്ച ക്ലീഫ് ഹൗസിൻമേൽ പിന്നെയും 68,400 രൂപ ചെലവഴിച്ച വി. എസ്. അച്യുതാനന്ദൻ അഭിനന്ദമർഹിക്കുന്നുണ്ടു്. കവിടയാർ ഹൗസിന്റെ അറ്റകുറ്റപ്പണിക്കു് 40,300 രൂപ ചെലവിട്ട പി. കെ. ഗുരുദാസനും അജന്തക്കുവേണ്ടി 37,000 ചെലവഴിച്ച ജി. സുധാകരനും വിപ്ലവപാർട്ടിക്കു് അപമാനമാണു് രണ്ടാൾക്കുമെതിരെ നടപടിവേണം. മന്ത്രിസ്ഥാനത്തുനിന്നു് നീക്കി പകരം കൊള്ളാവുന്ന മറ്റാരെയെങ്കിലും നിയമിക്കണം.
ലിൻഡ് ഹേഴ്സ്റ്റിനുമേൽ അവകാശവാദമുന്നയിച്ചു് നിരാശപ്പെട്ടതാണു് പി. കെ. ശ്രീമതി. കേന്ദ്രകമ്മിറ്റി അംഗമെന്ന പരിഗണനപോലും കിട്ടിയില്ല. വെറും സ്റ്റേറ്റ് കമ്മിറ്റി മെമ്പറായ വിജയകുമാർ ബംഗ്ലാവ് അടിച്ചുമാറ്റി. ലിൻഡ് ഹേഴ്സ്റ്റില്ലെങ്കിൽ സർക്കാർ കെട്ടിടമേ വേണ്ട എന്നു കെറുവിച്ചു് ടീച്ചർ വാടക വീട്ടിൽ കുടിയേറി. സഖാക്കൾ കെ. പി. രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, എസ്. ശർമ, എളമരം കരീം എന്നിവരും വാടകവീടുകളിൽ തന്നെ. കരീംക്കയുടെ പ്രതിമാസവാടക 19,168 രൂപയാണു്. മറ്റു സഖാക്കളുടേതും ഏതാണ്ടു് ഇതേനിരക്കിൽ തന്നെയായിരിക്കും. പാലോളി സഖാവിന്റെയും തോമസ് ഐസക്കി ന്റെയും ഔദ്യോഗിക വസതികൾ മോടിപിടിപ്പിച്ചതിന്റെ കണക്കു് വരാനിരിക്കുന്നതേയുള്ളു. അവരും മോശമാകില്ല എന്നു പ്രത്യാശിക്കുക.
വീടു് മോടിപിടിപ്പിക്കുന്നതിൽ മാത്രമല്ല ഭരണരംഗത്തും മുമ്പന്മാരാണു് കോടിയേരി യും ദിവാകരനും. ബാലകൃഷ്ണന്റെ ഭരണത്തിൻ കീഴിൽ കസ്റ്റഡിമരണം കൂടി, ഗുണ്ട-മാഫിയ സംഘങ്ങൾ പെരുകി. ദിവാകരന്റെ ശ്രമഫലമായി ഉപ്പുതൊട്ടു് കർപ്പൂരം വരെ സകലതിനും വിലകൂടി ഇടതുഭരണം ജോറാകുന്നുണ്ടു്. കുഞ്ഞൂഞ്ഞിന്റെ രണ്ടാംവരവിനു് വേണ്ടി കാത്തിരിപ്പിൻ! ഉണർവുള്ള മണവാട്ടികളെ ദീപങ്ങൾ കൊളുത്തുവിൻ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.