images/Halt_of_Travellers.jpg
Halt of Travellers, a painting by Wouwerman, Philips (1619–1668).
കരുണാകരന്റെ ശതാഭിഷേകം
കെ. രാജേശ്വരി

അനന്വയം എന്നൊരലങ്കാരമുണ്ടു് മലയാളത്തിൽ. “തന്നോടു സമമായ് താൻ താനെന്നു ചെന്നാലനന്വയം” എന്നാണു് ഭാഷാഭൂഷണത്തിൽ എ. ആർ. തമ്പുരാൻ ലക്ഷണം കൽപിച്ചിരിക്കുന്നതു്. ഇന്ദുവിന്ദുവിനോടൊപ്പം സുന്ദരാകൃതി ഭാസുരൻ എന്നു് ഉദഹാരണവും പറഞ്ഞുവെച്ചിരിക്കുന്നു.

images/Karunakaran_Kannoth.jpg
കെ. കരുണാകരൻ

കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അനന്വയാലങ്കാരമാണു് കെ. കരുണാകരൻ. അദ്ദേഹത്തോടു് തുലനം ചെയ്യാൻ മറ്റൊരു നേതാവില്ല ഭൂമിമലയാളത്തിൽ. ഇനി ഉണ്ടായിവരാനും സാധ്യതയില്ല. ചെണ്ടക്കുമീതെ വാദ്യമില്ല, മാരാർക്കുമീതെ നേതാവും. അടവു് പതിനെട്ടും പയറ്റു് ഇരുപത്തിനാലും പയറ്റിത്തെളിഞ്ഞ അങ്കച്ചേകവൻ. മെയ്യു കണ്ണാക്കിയ അഭ്യാസാപാടവം. കേരള രാഷ്ട്രീയത്തെ ലോകഫുട്ബാളിനോടു് ഉപമിക്കാമെങ്കിൽ പട്ടംതാണുപിള്ള യായിരുന്നു ഫെറങ്ക് പുഷ്ക്കാസ്, ഇ. എം. എസ്. നമ്പൂതിരിപ്പാട് പെലെ, കരുണാകരൻ ഡിഗോ മറഡോണ. പ്ലേമേക്കറുമാണു് ഷാർപ്പ് ഷൂട്ടറുമാണു്; കൈകൊണ്ടു് ഗോളടിക്കുന്നതിലാണു് പ്രാഗല്ഭ്യം.

കണ്ണൂരിനടുത്തു് ചിറക്കലിൽ, കൊല്ലവർഷം 1093 മിഥുന മാസം 21-ാം തീയതി (5.7.1918) കാർത്തിക നക്ഷത്രത്തിലാണു് കരുണാകരന്റെ പിറവി. അങ്ങനെയെങ്കിൽ ഈ വരുന്ന ജൂലൈ അഞ്ചിനു് കാരണവർക്കു് വയസ്സു് 84 തികയും.

images/PK_Vasudevan_Nair.jpg
പി. കെ. വാസുദേവൻ നായർ

19-ാം വയസ്സിൽ ഖദറിട്ടു് കോൺഗ്രസുകാരനായതാണു് കരുണാകരൻ. അന്നുതൊട്ടിന്നോളം ഖദറല്ലാതെ ധരിച്ചിട്ടില്ല. കോൺഗ്രസല്ലാത്ത ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടുമില്ല. 20 വയസ്സുള്ളപ്പോൾ (1937) തൃശ്ശൂർ ടൗൺ കോൺഗ്രസ് സെക്രട്ടറിയായി. 1942 ആഗസ്റ്റിൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തു് ആറുമാസത്തെ ജയിൽശിക്ഷ അനുഭവിച്ചു. 1943 ഡിസംബറിൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ മദിരാശി വരെ പോയെങ്കിലും അറസ്റ്റ് വരിക്കാൻ നിൽക്കാതെ മടങ്ങിപ്പോന്നു. ബെല്ലാരി ജയിലിൽ കിടക്കാനുള്ള സുവർണാവസരം അങ്ങനെ നഷ്ടമായി.

images/Pattom_A_Thanu_Pillai.jpg
പട്ടംതാണുപിള്ള

കരുണാകരനു് കോൺഗ്രസിന്റെ നാലണ മെമ്പർഷിപ്പ് കീറിക്കൊടുത്തതു് സരളചിത്തനായ വി. ആർ. കൃഷ്ണനെഴുത്തച്ഛ നായിരുന്നെങ്കിലും രാഷ്ട്രീയ ഗുരുനാഥൻ പനമ്പിള്ളി ഗോവിന്ദ മേനോനായി രുന്നു. പനമ്പിള്ളിക്കളരിയിലെ പരിശീലനം പിൽക്കാലത്തു് കരുണാകരനു് വളരെ ഗുണം ചെയ്തു. ഗോവിന്ദ മേനോന്റെ പാണ്ഡിത്യമോ പ്രഭാഷണപാടവമോ ഇല്ല കരുണാകരനു്. കുടിലതന്ത്രങ്ങളുടെ കാര്യത്തിൽ ശിഷ്യൻ ഗുരുവിനെയും കവച്ചുവെച്ചു. ട്രേഡ് യൂണിയൻ രംഗത്തു് കമ്മ്യൂണിസ്റ്റുകാർക്കുള്ള കുത്തക തകർക്കാൻ പനമ്പിള്ളി ഒഴിവുകണ്ടതു് കരുണാകരനെ. ‘കരിങ്കാലി’ എന്ന മാറാപ്പേരും അങ്ങനെ പതിഞ്ഞു.

images/V_R_Krishnan_Ezhuthachan.jpg
വി. ആർ. കൃഷ്ണനെഴുത്തച്ഛൻ

1948 കാലത്തെ കരുണാകരന്റെ തെളിമയാർന്ന ചിത്രം കുറിച്ചിരിക്കുന്നു. ആനി തയ്യിൽ “…ഇന്നു് മഹാപ്രമാണിയായി നടക്കുന്ന കെ. കരുണാകരനുണ്ടല്ലോ അന്നു് ആരുമായിരുന്നില്ല. വണ്ടിക്കൂലിക്കു് കാശില്ലാതെ തൃശ്ശുരങ്ങാടിയിൽ തെക്കുവടക്കു് നടക്കുന്നൊരു വെറും ചോട്ടാ… പഠനമില്ല, പണമില്ല. പക്ഷേ, ഒന്നുണ്ടായിരുന്നു. തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള കഴിവു്… കരുണാകരൻ ഒരു തൊഴിലാളി പ്രവർത്തകനായിട്ടങ്ങനെ തൃശ്ശൂരു ചുറ്റിപ്പറ്റിക്കൂടി. ‘അക്കാലത്തു് പുള്ളിക്കാരൻ നേടിയെടുത്തൊരു പേരുണ്ടു്—‘കരിങ്കാലി കരുണാകരൻ’. എങ്ങനെ കിട്ടിയെന്നൊന്നും എനിക്കറിയില്ല. വെറും ‘കരിങ്കാലി’ എന്നു പറഞ്ഞാൽ മതി, ആളാരാണെന്നു് തൃശ്ശൂരു് എല്ലാവർക്കും അറിയാം. കരിങ്കാലി, തൃശ്ശൂർ—ഇങ്ങനെ എഴുതിയാൽമതി അയാൾക്കു് എഴുത്തുകിട്ടും…”

images/Panampilly_Govinda_Menon.jpg
പനമ്പിള്ളി ഗോവിന്ദ മേനോൻ

1945-ൽ തൃശ്ശുർ മുനിസിപ്പൽ കൗൺസിലറായി. 1948-ൽ ഒല്ലൂക്കരനിന്നു് കൊച്ചി നിയമസഭയിലേക്കു് പുത്തരിയങ്കം ജയിച്ചു. 1951-ലും 54-ലും തിരു-കൊച്ചി നിയമസഭയിലേക്കു് വിജയം ആവർത്തിച്ചു. ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ അന്തിക്കാട്ടു് സിറ്റിംഗ് എം. എൽ. എ. കെ. പി. പ്രഭാകരനെ യാണു് 1954-ൽ തോൽപിച്ചതു്. രണ്ടുവട്ടവും തിരു-കൊച്ചി നിയമസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്നു. കൊച്ചി, തിരു-കൊച്ചി കേരള നിയമസഭകളിലും പാർലമെന്റിന്റെ ഇരു മണ്ഡലങ്ങളിലും അംഗമാകാൻ കഴിഞ്ഞയാൾ കരുണാകരൻ മാത്രം.

images/AR_Menon.jpg
ഡോ. എ. ആർ. മേനോൻ

1957-ൽ തൃശ്ശൂർ മണ്ഡലമാണു് മൽസരിക്കാൻ കിട്ടിയതു്. എതിരാളി ദീർഘകാലം തൃശ്ശൂർ മുനിസിപ്പൽ ചെയർമാനും കൊച്ചിരാജ്യത്തു് മന്ത്രിയുമായിരുന്ന ഡോ. എ. ആർ. മേനോൻ. ആയിടെ മാത്രം കോൺഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ ഡോ. മേനോൻ സ്വതന്ത്രനായാണു് മൽസരിച്ചതു്. കമ്മ്യൂണിസ്റ്റ് പാർട്ടിയും പി. എസ്. പി.-യും അദ്ദേഹത്തിനു് പിന്തുണ നൽകി. പോരാട്ടം കടുത്തതായിരുന്നു. 2,468 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഡോ. മേനോൻ വിജയിച്ചു. കമ്യൂണിസ്റ്റ് പി. എസ്. പി. ധാരണ പ്രാവർത്തികമായ ചാലക്കുടിയിൽ പനമ്പിള്ളി യും പരാജിതനായി. 1960 ആകുമ്പോഴേക്കും സ്ഥിതി പാടേ മാറി. കരുണാകരനു് സീറ്റേ കിട്ടിയില്ല. തൃശ്ശൂരിൽ ടി. എ. ധർമരാജ അയ്യർ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചു് ജയിച്ചു. പനമ്പിള്ളിയാണെങ്കിൽ പിന്നീടൊരിക്കലും നിയമസഭയിലേക്കു മൽസരിച്ചില്ല.

images/Annie_Thayyil.jpg
ആനി തയ്യിൽ

1957-ലെ പരാജയവും 60-ലെ സീറ്റ് നിഷേധവും കരുണാകരന്റെ കുതിപ്പിനെ തടഞ്ഞുവെന്നതു് സത്യം. കോൺഗ്രസിലെ ഗ്രൂപ്പിസം കത്തിക്കാളിനിന്ന 1960–64 കാലത്തു് ശങ്കർ-ചാക്കോ വിരുദ്ധ ഗ്രൂപ്പിലായിരുന്നു കരുണാകരൻ. തട്ടിൽ എസ്റ്റേറ്റിലെ മാനേജരെ കുത്തിക്കൊന്ന കേസിൽ പത്താംപ്രതിയായതോടെ രാഷ്ട്രീയജീവിതം ഏറെക്കുറെ അവസാനിച്ചുവെന്നുതന്നെ ശത്രുക്കൾ സമാധാനിച്ചു. അഭിഭാഷകരായ നാഗപ്പൻ നായരുടെയും എം. ബി കുറുപ്പിന്റെയും വാഗ്വിലാസം കരുണാകരനെ രക്ഷിച്ചു. ഗൂഢാലോചനാകുറ്റം തെളിഞ്ഞില്ല. പിൽക്കാലത്തു് കരുണാകരൻ ആഭ്യന്തരമന്ത്രിയായപ്പോൾ എം. ബി കുറുപ്പിനെ സ്റ്റേറ്റ് പ്രോസിക്യൂട്ടറാക്കി. മുഖ്യമന്ത്രിയായപ്പോൾ രണ്ടുതവണ അഡ്വക്കേറ്റ് ജനറലും കരുണാകരനും കെ. വി. കെ. പണിക്കരും തടികഴിച്ചിലാക്കിയെങ്കിലും തട്ടിൽ എസ്റ്റേറ്റ് കേസിൽ ഒന്നും രണ്ടും പ്രതികളെ ശിക്ഷിച്ചു. ഒന്നാംപ്രതി ആലിക്കു് മരണശിക്ഷ, രണ്ടാംപ്രതി ചാക്കോക്കു് മൂന്നുവർഷം കഠിനതടവു്. ഹൈക്കോടതി അപ്പീലും രാഷ്ട്രപതി ദയാഹർജിയും നിരാകരിക്കയാൽ ആലി തൂക്കുമരത്തിലേറി. ജയിൽശിക്ഷ കഴിഞ്ഞു് പുറത്തുവന്നു് ചാക്കോക്കു് തൃശ്ശൂർ സഹകരണ മൊത്ത വ്യാപര സ്റ്റോറിൽ സെയിൽസ്മാനായും പിന്നീടു് മകനു് ജില്ലാ ബാങ്കിൽ പ്യൂണായും ജോലി വാങ്ങിക്കൊടുത്തതു് കരുണാകരൻ.

images/TA_Dharmaraja_Iyer.jpg
ടി. എ. ധർമരാജ അയ്യർ

കുറ്റവിമുക്തനായ കരുണാകരൻ കൊടുങ്കാറ്റുപോലെ തിരിച്ചെത്തി. 1965-ലെ തെരഞ്ഞെടുപ്പിൽ മാള നിയോജകമണ്ഡലത്തിൽനിന്നു് വിജയിച്ചു. 1967, 70, 77, 80, 82, 87, 91 വർഷങ്ങളിലൊക്കെ മാളയിലെ ജേതാവു് കരുണാകരൻതന്നെ. കെ. എ. തോമസും പോൾ കോക്കാടും ഇ. ഗോപാലകൃഷ്ണ മേനോനും മീനാക്ഷി തമ്പാനും വി. കെ. രാജനു മൊക്കെ എതിരാളികളായിരുന്നു. എല്ലായ്പ്പോഴും പോരാട്ടം കടുത്തതായിരുന്നു. മിക്കപ്പോഴും ഭൂരിപക്ഷം നേരിയതും.

images/E_Gopalakrishna_Menon.jpg
ഇ. ഗോപാലകൃഷ്ണ മേനോൻ

കോൺഗ്രസ് തകർന്നടിഞ്ഞ 1967-ലാണു് കരുണാകരൻ. നിയമസഭാകക്ഷി നേതാവാകുന്നതു്. 1995 മാർച്ച് വരെ തൽസ്ഥാനത്തു് തുടരുകയും ചെയ്തു. ഇത്രയേറെ കാലം നിയമസഭാകക്ഷി നേതൃസ്ഥാനത്തിരുന്ന ഒരു നേതാവും ഇന്ത്യാ മഹാരാജ്യത്തുണ്ടാകുകയില്ല. പട്ടംതണുപിള്ള ക്കും സി. കേശവനും നേതൃസ്ഥാനത്തു് ഒരുവർഷം തികക്കാനായില്ല. ടി. എം. വർഗീസി നു് നിയമസഭാകക്ഷി നേതാവാകാനേ ഒത്തില്ല. ടി. കെ. നാരായണപിള്ള, എ. ജെ. ജോൺ, പനമ്പിള്ളി, പി. ടി. ചാക്കോ എന്നിവർ രണ്ടുവർഷ വീതവും ആർ. ശങ്കർ നാലുവർഷത്തിലധികവും കോൺഗ്രസ് നിയമസഭാകക്ഷി നേതാക്കളായിരുന്നു. ദീർഘകാലം പാർലമെന്റി പാർട്ടി ലീഡറായിരിക്കയാൽ കരുണാകരനു് “ലീഡർ” എന്നൊരു പര്യായപദം കൂടിയുണ്ടായി (വിരോധികൾ ഡീലർ എന്നു വിളിച്ചിരുന്നു).

images/Parur_T_K_Narayana_Pillai.png
ടി. കെ. നാരായണപിള്ള

1969-ലെ പിളർപ്പിന്റെ നാൾവരെ ഉറച്ച സിൻഡിക്കേറ്റ് പക്ഷപാതിയായിരുന്നു കരുണാകരൻ. പനമ്പിള്ളിയുടെ ഉപദേശം കൊണ്ടാകണം പിളർപ്പിന്റെയന്നു് ഇന്ദിരാ പക്ഷത്തേക്കു് കൂറുമാറി. അഞ്ചും നാലുമായി കോൺഗ്രസ് നിയമസഭാകക്ഷി പിളർന്നു. ഇന്ദിരാപക്ഷം അച്യുതമേനോന്റെ മന്ത്രിസഭക്കു് തന്ത്രപരമായ പിന്തുണ നൽകി.

images/CKeshavan.jpg
സി. കേശവൻ

1970-ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് സി. പി. ഐ-ആർ. എസ്. പി.-ലീഗ് മുന്നണിയിൽ മൽസരിച്ചു. കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും മന്ത്രിസഭയുണ്ടാക്കാനോ അച്യുതമേനോനുണ്ടാക്കിയ മന്ത്രിസഭയിൽ ചേരാൻ പോലുമോ മാഡം സമ്മതിച്ചില്ല. ഒരുവർഷത്തെ കാത്തിരിപ്പിനുശേഷം 1971 സെപ്റ്റംബർ 25-നു് കരുണാകരനും കൂട്ടരും അധികാരമേറ്റു. ആഭ്യന്തരവകുപ്പിന്റെ ചുമതലയാണു് കരുണാകരനു് കിട്ടിയതു്. അന്നു് മുതൽക്കു് അദ്ദേഹത്തിന്റെ ദൗർബല്യമാണു് പൊലീസ്. നിയമപാലകർക്കു് സമ്പൂർണമായ പ്രവർത്തനസ്വാതന്ത്ര്യമനുവദിച്ച ഭരണാധികാരിയാണു് കരുണാകരൻ. ആരെയും തല്ലാം, ഉരുട്ടാം. ഗരുഡൻതൂക്കവും നടത്താം.

images/TMVargheese.jpg
ടി. എം. വർഗീസ്

1977-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി. പി. ഐ. മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രിയാവുക എന്ന ചിരകാലാഭിലാഷവും നിറവേറി. ദാഹിച്ചു മോഹിച്ചു് തപസ്സിരുന്നിട്ടു് കൈവന്ന മുഖ്യമന്ത്രിപദത്തിനു് പക്ഷേ, 32 ദിവസത്തെ ആയുസ്സേയുണ്ടായുള്ളു. രാജൻകേസിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ തുടർന്നു് കരുണാകരൻ രാജിവെച്ചൊഴിഞ്ഞു. പിന്നീടങ്ങോട്ടു് ശനിയുടെ അപഹാരകാലമായിരുന്നു. സ്ഥാനഭ്രംശം, സജ്ജനനിന്ദ, മാനഹാനി, മനോവിഷമം, ധനനാശം. വ്യാജസത്യവാങ്മൂലക്കേസിൽ പ്രോസിക്യൂഷൻ കൂടിയായതോടെ പാർട്ടിക്കകത്തും പുറത്തുമുള്ള ശത്രുക്കൾ ‘അവനെ ക്രൂശിക്ക’ എന്നു് കൂകിയാർത്തു. അടിയന്തരാവസ്ഥക്കാലത്തു് നടന്ന സർവ അതിക്രമങ്ങളും കരുണാകരന്റെ മേൽചാരി മറ്റുള്ളവർ കൈകഴുകി. ‘കൊലയാളി’ എന്നൊരു പര്യായപദംകൂടി ചാർത്തിക്കിട്ടി. ടിയാന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്നു് രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതി. കരുണാകരൻ പക്ഷേ, കള്ള സത്യവാങ്മൂലക്കേസിനെയും അതിജീവിച്ചു. തന്നെ നിരപരാധിയെന്നുകണ്ടു് വിട്ടയച്ച മജിസ്ട്രേറ്റിനെ പിന്നീടു് അദ്ദേഹം പി. എസ്. സി. മെമ്പറാക്കി. പ്രതിഭാഗം അഭിഭാഷകനായിരുന്ന പി. വി. അയ്യപ്പനെ അഡ്വക്കറ്റ് ജനറലും. മറിച്ചു് സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ടി. ആർ. രാമൻ പിള്ള നിയമമന്ത്രി മാണി യുടെ പിന്തുണയോടെ രണ്ടുവട്ടം അഡ്വക്കറ്റ് ജനറൽപദവിയുടെ വക്കോളമെത്തിയെങ്കിലും കപ്പിനും ചുണ്ടിനുമിടക്കു് വഴുതിപ്പോയി. കള്ളസത്യവാങ്മൂലത്തിൽ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയെ ഏറെക്കാലം ആക്ടിംഗ് ചീഫ് ജസ്റ്റിസാക്കി നിറുത്തിയ ശേഷം ഗുജറാത്തിലേക്കു് സ്ഥലം മാറ്റിച്ചു് പീഡിപ്പിക്കുകയും ചെയ്തു. അലിഞ്ഞാൽ ശർക്കര ഉറച്ചാൽ പാറ—അതാണു് കരുണാകരൻ.

images/MEENAKSHY_THAMPAN.jpg
മീനാക്ഷി തമ്പാൻ

1972 മുതൽക്കെങ്കിലും ആന്റണി യുടെയും കരുണാകരന്റെയും നേതൃത്വത്തിൽ സുശക്തമായ ഗ്രൂപ്പുകളുണ്ടു് കെ. പി. സി. സി.-യിൽ. കെ. കെ. വിശ്വനാഥനെ പിന്തുടർന്നു് ആന്റണി കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനമേറ്റ കാലത്തു് തുടങ്ങിയതാണു്. ഈ ബാലി-സുഗ്രീവ യുദ്ധം. ആശയപരവും ആമാശയപരവുമായ ഒട്ടേറെ ഭിന്നതകളുണ്ടു് ഇവർ തമ്മിൽ. അടിയന്തരാവസ്ഥയുടെ നാളുകളിൽ അടി മൂത്തു. ഗോഹാട്ടിയിൽ നടന്ന എ. ഐ. സി. സി. സമ്മേളനത്തിൽ കുടുംബവാഴ്ചക്കും സ്വേച്ഛാധിപത്യ പ്രവണതകൾക്കുമെതിരെ ആന്റണി ആഞ്ഞടിച്ചു. കരുണാകരൻ മാഡത്തിന്റെ വീനീത വിധേയനായി തുടർന്നു. ആന്റണിയുടെ വിഭക്തിയെക്കാൾ കരുണാകരന്റെ ഭക്തിയായിരുന്നു മഹാമായക്കും പഥ്യം.

images/KMChandy.jpg
കെ. എം. ചാണ്ടി

1978 ജനുവരിയിൽ കോൺഗ്രസ് പിളർന്നപ്പോൾ കരുണാകരൻ ഇന്ദിരാപക്ഷത്തും ആന്റണിയും കൂട്ടരും വിരുദ്ധ പക്ഷത്തും ഉറച്ചുനിന്നു. അതോടെ ഭരണമുന്നണിയിൽനിന്നും ബഹിഷ്കൃതനായ കരുണാകരനോടൊപ്പം വക്കം പുരുഷോത്തമൻ, എം. പി. ഗംഗാധരൻ, എ. എ. റഹിം, ടി. എച്ച്. മുസ്തഫ, കെ. ജി. അടിയോടി, വെള്ള ഈച്ചരൻ തുടങ്ങി വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു. ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടുമെന്നായപ്പോൾ സി. എം. സ്റ്റീഫൻ വന്നു; മന്ത്രിസ്ഥാനം പോയപ്പോൾ കെ. കെ. ബാലകൃഷ്ണനും കെ. ശങ്കരനാരായണനും. തെന്നല യും എ. എൽ. ജേക്കബും പിന്നാലെ വന്നു. രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചു് വാനപ്രസ്ഥനത്തിനുപോയ പ്രൊഫ. കെ. എം. ചാണ്ടി യെ തിരിച്ചുകൊണ്ടുവന്നു. കെ. പി. സി. സി.-ഐ. പ്രസിഡന്റാക്കി. “അവരുടെ കെ. പി. സി. സി. എന്നാൽ കരുണാകരൻ, പുരുഷോത്തമൻ, ചാണ്ടി ആന്റ് കമ്പനി എന്നാണർഥം.” ആര്യാടൻ മുഹമ്മദ് പരിഹസിച്ചു. (വക്കം പിന്നീടു് ആന്റണിപക്ഷത്തേക്കു് തിരിച്ചുപോയി).

images/A_J_John.jpg
എ. ജെ. ജോൺ

ഭരണ-പ്രതിപക്ഷ മുന്നണികൾ ഒറ്റപ്പെടുത്തിയിട്ടും കരുണാകരൻ പതറിയില്ല. എൻ. ഡി. പി.-യെ കൂട്ടുപിടിച്ചു് ഐക്യജനാധിപത്യ മുന്നണിയുണ്ടാക്കി. തിരുവല്ല, തലശ്ശേരി, കാസർകോടു് ഉപതെരഞ്ഞെടുകളിൽ കോൺഗ്രസ്-ഐ സ്ഥാനാർഥികൾക്കു് ജാമ്യസംഖ്യ നഷ്ടമായിട്ടുപോലും വിശ്വവശ്യമായ ആ മന്ദഹാസത്തിനു് മങ്ങലേറ്റില്ല. കോൺഗ്രസ്-യൂ., സി. പി. ഐ. കക്ഷികൾക്കൊന്നും കേരള രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നും സി. പി. എം. കോൺഗ്രസ്-ഐ കക്ഷികളെ കേന്ദ്രികരിച്ചു് ഉടൻ രാഷ്ട്രീയധ്രുവീകരണം നടക്കുമെന്നും കരുണാകരൻ പ്രവചിച്ചു.

images/A_k_antony.jpg
എ. കെ. ആന്റണി

വളരെ വൈകാതെ അതു് യാഥാർഥ്യമാകുകയും ചെയ്തു. ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനും ക്ലീൻ സ്ലേറ്റിൽ ആരംഭിക്കാനുമായി പി. കെ. വാസുദേവൻ നായർ രാജി കൊടുത്തപ്പോൾ കരുണാകരൻ കാത്തിരുന്ന അവസരം സമാഗതമായി. ഇഷ്ടദാനബില്ലിന്റെ പ്രശ്നത്തിൽ കമ്മ്യൂണിസ്റ്റിതര കക്ഷികളെ ഒന്നിപ്പിക്കാനും സി. എച്ച്. മുഹമ്മദകോയ യുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനും ലീഡർക്കു് സാധിച്ചു. കെ. എം. മാണി പാലം വലിച്ചിട്ടുപോലും മന്ത്രിസഭ വീണില്ല. “രണ്ടും രണ്ടും കൂട്ടിയാൽ എല്ലായ്പ്പോഴും നാലാകില്ല. രാഷ്ട്രീയത്തിൽ അതു് ചിലപ്പോൾ മൂന്നാകും, മറ്റുചിലപ്പോൾ അഞ്ചും” എന്നായിരുന്നു കരുണാകരന്റെ തിരുമൊഴി. റാന്നി എം. എൽ. എ.-യായിരുന്ന കെ. എ. മാത്യു ചാക്കിൽ കയറുകയും ഉടനടി മന്ത്രിസ്ഥാനമേൽക്കുകയും ചെയ്തപ്പോൾ ഗണിതശാസ്ത്രത്തിലെ കരുണാകരൻ തിയറി മാണിസാറിനും ബോധ്യമായി. ആന്റണിയും പിന്നിൽനിന്നു് കുത്തിയപ്പോൾ സി. എച്ച്. മന്ത്രിസഭ തകർന്നെങ്കിലും കരുണാകരനു് വിശ്വസ്തരായ കൂട്ടാളികളെ കിട്ടി—ഇന്ത്യൻ യൂണിയൻ, മുസ്ലിലീഗ്, ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസ്; പിന്നെ എൻ. ഡി. പി. പി. എസ്, എസ്. ആർ. പി. ഡി., എൽ. പി. ഐ. എൽ. പി. മുതലായ ഈർക്കിൾ പാർട്ടികളും. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രുവായ ജനതാപാർട്ടി കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയുമായി സഖ്യം ചെയ്തു. കേന്ദ്രത്തിൽ ഇന്ദിരാജി മടങ്ങിവന്നതോടെ കരുണാകരന്റെ ആത്മവിശ്വാസം വർധിച്ചു. മലയാള മനോരമയുടെ കനത്ത പിന്തുണയോടെ ലീഡർ ആഞ്ഞടിച്ചു. നിരീശ്വരവാദികളെ പരാജയപ്പെടുത്തണമെന്നു് ക്രിസ്ത്യൻ ബിഷപ്പുമാരെക്കൊണ്ടു് പ്രസ്താവനയിറക്കിക്കാനും അദ്ദേഹത്തിനു് സാധിച്ചു.

images/Pandalamsudhakaran.jpg
പന്തളം സുധാകരൻ

1980-ലെ തെരഞ്ഞെടുപ്പിൽ ആന്റണി ഗ്രൂപ്പ് ഉൾപ്പെട്ട ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നെങ്കിലും യഥാർഥ കോൺഗ്രസ് ഏതാണെന്നു് വ്യക്തമായി. ആന്റണിയുടെ മാർക്സിസ്റ്റ് ബാന്ധവം അണികൾക്കു് പഥ്യമായില്ലെന്നു് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. സഖാക്കളുടെ അടിയുംതൊഴിയുമേറ്റു് പ്രവർത്തകരും ആട്ടും തുപ്പുമേറ്റു നേതാക്കളും പരിക്ഷീണിതരായി. ഒന്നരവർഷം കഴിയുമ്പോഴേക്കും ആന്റണിയും കൂട്ടരും മുന്നണിയിൽ നിന്നു് പുറത്തുചാടി. ആന്റണി ഗ്രൂപ്പ് പോയാലും ഇടതുമുന്നണിക്കു് നേരിയ ഭൂരിപക്ഷമുണ്ടായിരുന്നു. പി. സി. ചാക്കോ യും ഷൺമുഖദാസും മാർക്സിസ്റ്റ് പടകുടീരത്തിലേക്കു് മടങ്ങിപ്പോകാനുള്ള സാധ്യതയുമുണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റ് വാഗ്ദാനം ചെയ്ത കരുണാകരനും ഇന്ദിരാജി യുടെ ദൂതൻ കറുപ്പനയ്യാ മൂപ്പനാരും കൂടി കെ. എം. മാണി യെ ചാക്കിട്ടു. അങ്ങനെ ഒന്നാം നായനാർമന്ത്രിസഭ നിലംപൊത്തി.

images/KK_Viswanathan.jpg
കെ. കെ. വിശ്വനാഥൻ

നായനാരെ തകർത്താലും പോരാ ബദൽ മന്ത്രിസഭയുണ്ടാക്കുകയും വേണമെന്നായി കരുണാകരൻ. ഒന്നു മോഹിച്ചാൽ ഒമ്പതും സാധിക്കുന്ന വാശിയാണു് ലീഡറെ ലീഡറാക്കുന്നതു്. അതിനിടെ പി. സി. ചാക്കോ യും വേറെ അഞ്ചു് എം. എൽ. എ.-മാരും ഇടതുപക്ഷത്തേക്കു് തിരിച്ചുപോയി. ജനതാപാർട്ടി പിളരുകയും ചെയ്തു. ഒരു എം. എൽ. എ. (കടവൂർ ശിവദാസൻ) മാത്രമുള്ള ശ്രീകണ്ഠൻ നായരുടെ ആർ. എസ്. പി.-യെയും ചാക്കിലാക്കിയിട്ടും ഭൂരിപക്ഷമായില്ല. പത്തനംതിട്ട ജില്ല വാഗ്ദാനം ചെയ്തു് മാർക്സിസ്റ്റ് റെബൽ കെ. കെ. നായരെ ക്കൂടി പിടിച്ചപ്പോൾ, ആംഗ്ലോ ഇന്ത്യൻ മെമ്പറടക്കം ഐക്യമുന്നണിക്കു് 71 എം. എൽ. എ.-മാർ ഇടതുമുന്നണിക്കു് 70. ഒറ്റക്കൊരാളുടെ സാങ്കേതിക ഭൂരിപക്ഷത്തിൽ ബദൽ മന്ത്രിസഭയുണ്ടാക്കാൻ ചങ്കൂറ്റവും മെയ് വഴക്കവും തൊലിക്കനവും കരുണാകരനല്ലാതെ മറ്റാർക്കുണ്ടു്? ഒരൊറ്റ ദിവസം ഏഴു തവണ കാസ്റ്റിംഗ് വോട്ടു ചെയ്തു് സ്പീക്കർ എ. സി. ജോസ് ഗിന്നസ് ബുക്കിൽ ഇടംകണ്ടെത്തി. അദ്ദേഹത്തിന്റെ പേരുതന്നെ ആൾവെയ്സ് കാസ്റ്റിംഗ് ജോസ് എന്നായിമാറി.

images/AA_Kochunny.jpg
എ. എ. കൊച്ചുണ്ണി

1982-ലെ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി വിജയം കണ്ടു. കരുണാകരൻ മുഖ്യൻ, കോയ ഉപമുഖ്യൻ. കഴിഞ്ഞ രണ്ടുവട്ടവും വഴുതിപ്പോയ മുഖ്യൻമന്ത്രിപദം ലീഡർ മാറോടു ചേർത്തു പിടിച്ചു. എന്തൊരു ഭരണമായിരുന്നു അതു്! നിലക്കൽ പ്രശ്നം, കുവൈത്തി പ്രശ്നം, പട്ടയപ്രശ്നം, പിള്ളപ്രശ്നം, പ്രതിച്ഛായപ്രശ്നം, തങ്കമണി പ്രശ്നം, കീഴ്മാട് പ്രശ്നം, ഇതൊന്നും പോരാതെ പ്രീഡിഗ്രി ബോർ,ഡ് വിവാദപരമായ ബോംബെ യാത്ര പാവം പയ്യന്റെ ‘കൂടെയുള്ള ഹെലികോപ്ടർ യാത്ര…’ കുഴപ്പങ്ങളുടെ കന്നിമാസം തന്നെയായിരുന്നു. ബാലകൃഷ്ണപിള്ളയുടെ കേസുവാദം കേൾക്കുന്ന ജഡ്ജിയെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു എന്നുവരെ ആരോപണമുണ്ടായി.

images/KADAVOOR_SIVADASAN.jpg
കടവൂർ ശിവദാസൻ

മാണിക്കു് കൊടുക്കുന്ന പരിഗണനയിൽ മനംനൊന്തു് മുന്നണി വിടാനൊരുങ്ങിയപ്പോൾ ടി. എം. ജേക്കബി നെ കോടാലിയാക്കി കരുണാകരൻ ജോസഫിനെ ഒതുക്കി. കുറ്റ്യാനിയും കെ. കെ. ബാലകൃഷ്ണനും സിറിയക് ജോണും കാലുമാറിയിട്ടും ബേബി ജോൺ അവതരിപ്പിച്ച അവിശ്വാസപ്രമേയം ചീറിപ്പോയി. കൂടെ ചാടാമെന്നേറ്റ എം. എൽ. എ.-മാരെ കൃത്യസമയത്തു് കരുണാകരൻ തിരിച്ചുപിടിച്ചു. കുറ്റ്യാനിയും ബാലകൃഷ്ണനും ഏറെ കഴിയുംമുമ്പു് ലീഡറുടെ പാദപങ്കേരുഹങ്ങളിൽതന്നെ അഭയം പ്രാപിച്ചു. 1984 ഡിസംബറിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ കരുണാകരന്റെ തൻ പ്രമാണിത്തം പരമകോടിയിലെത്തി. എം. എ. റഹീമിനെ തഴഞ്ഞു് കൊല്ലത്തു് എസ്. കൃഷ്ണകുമാറി നെ സ്ഥാനാർഥിയാക്കി സിറ്റിംഗ് എം. പി, സേവ്യർ അറക്കലി നെ മാറ്റി. പ്രൊഫ. കെ. വി. തോമസി നെ എറണാകുളത്തും. അറക്കലിനെ മാറ്റിയപ്പോൾ അരമന കോപിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു സ്വതന്ത്രൻ രംഗത്തുവന്നു. എറണാകുളത്തു് എ. എ. കൊച്ചുണ്ണി ജയിക്കുമെന്നു് ഇന്റിലിജൻസുകാർ റിപ്പോർട്ട് ചെയ്തു. കിംഫലം? ജനസംഖ്യയിൽ അമ്പതുശതമാനത്തിലേറെ മുസ്ലിംകളുള്ള ആലുവായിൽവരെ തോമസ് മാഷ് ഭൂരിപക്ഷം നേടി. ആർച്ച് ബിഷപ്പിന്റെ കൽപനയനുസരിച്ചല്ല ലത്തീൻ കത്തോലിക്കർ വോട്ടുചെയ്യുന്നതെന്നും തെളിഞ്ഞു.

images/PC_Chacko.jpg
പി. സി. ചാക്കോ

ആന്റണിയും കൂട്ടരും തിരിച്ചുവന്നതോടെ പാർട്ടിക്കകത്തു് ഗ്രൂപ്പുമൽസരം പുനരാരംഭിച്ചു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനായി (!) വയലാർ രവി യിൽനിന്നു് ആഭ്യന്തരവകുപ്പു് എടുത്തുമാറ്റിയപ്പോൾ ആന്റണി കോപിച്ചു. അപമാനിതനായ രവി രാജികൊടുത്തു. അന്തോണിസ് പുണ്യാളന്റെ തിരുവിഷ്ടം മാനിക്കാതെ മന്ത്രിമാരായ തച്ചടി പ്രഭാകരനും പി. കെ. വേലായുധനും 1987-ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടു. ഫലം—കായംകുളത്തും ഞാറക്കലും ഇടതുമുന്നണി ജയിച്ചു. കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ തമ്മിലടി കൂടിയായപ്പോൾ ഭരണവും പോയി.

images/PK_Velayudan.png
പി. കെ. വേലായുധൻ

ഭരണത്തിലിരിക്കുന്ന കരുണാകരനെക്കാൾ ആപത്കാരിയാണു് പ്രതിപക്ഷത്തുള്ള കരുണാകരൻ. സീറോ ആംഗിളിൽനിന്നുവരെ അദ്ദേഹം ഗോളടിക്കും. പ്രതിപക്ഷത്തിരിക്കുമ്പോഴാണു് ലീഡർ അനന്തരാവകാശിയെ കണ്ടെത്തുന്നതു്—സേവാദൾ ചെയർമാൻ കെ. മുരളീധരൻ. 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചിന്ന ലീഡറായി കോഴിക്കോട്ടു് കോൺഗ്രസ് സ്ഥാനാർഥി. കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ എ. കെ. ആന്റണി യാണു് മുരളിയുടെ പേർ നിർദേശിച്ചതു്. ഒരു ചെറുപ്പക്കാരനല്ലേ നന്നായിപ്പോയ്ക്കോട്ടെ എന്നുകരുതി കാരണവർ എതിർത്തില്ലെന്നുമാത്രം. കോഴിക്കോട്ടേ അങ്കത്തട്ടിൽ ഇമ്പിച്ചിബാവ യെ തോൽപിച്ചു് മുരളിച്ചേകവർ കന്നിയങ്കം ജയിച്ചു. കണ്ണോത്തു തറവാടിന്റെയും കരുണാകരച്ചേകവരുടെയും മാനം കാത്തു.

images/MP_Gangadharan.jpg
എം. പി. ഗംഗാധരൻ

അതേ തെരഞ്ഞെടുപ്പിൽ മറ്റൊരു തമാശകൂടി അരങ്ങേറി. മുകുന്ദപുരത്തുനിന്നു പാർലമെന്റിലേക്കു് പോകാൻ വയലാർ രവി മോഹിച്ചു. എം. എൽ. എ.-മാരാരും ലോക്സഭയിലേക്കു് മൽസരിക്കരുതെന്ന ലോകതത്ത്വം പറഞ്ഞു കരുണാകരൻ ആ മോഹം മുളയിലേ നുള്ളി. കോട്ടയത്തു് രമേശ് ചെന്നിത്തല ക്കു് സീറ്റ് കൊടുത്തപ്പോൾ അദ്ദേഹം ഹരിപ്പാട്ടെ എം. എൽ. എ.-യാണല്ലോ എന്നാരും ഓർമിച്ചില്ല, ഓർമിച്ചവർതന്നെ ചോദിച്ചുമില്ല. ഷുവർ സീറ്റായ മുകുന്ദപുരത്തു് ഒരു വനിതക്കു് അവസരം നൽകണമെന്നായി ലീഡർ. വാസുദേവപണിക്കരുടെ വിധവ ശാന്താപണിക്കരുടെയും സാഹിത്യ നിരൂപക ഡോ. ലീലാവതി യുടെയും പേരുകളാണു് പത്രങ്ങൾ സൂചിപ്പിച്ചതു്. പക്ഷേ, പ്രൊഫ. സാവിത്രി ലക്ഷ്മണനാ ണു് സീറ്റ് കിട്ടിയതു്. കോൺഗ്രസിലെ പ്രാഥമികംഗത്വമെങ്കിലുമുണ്ടോ സാവിത്രിക്കെന്നും ആരും അന്വേഷിച്ചില്ല. 1987-ലെ തെരഞ്ഞെടുപ്പിൽ മാളയിൽ ലീഡർക്കുവേണ്ടി പ്രചാരണം നടത്തിയതിന്റെ പ്രതിഫലമായിരുന്നു മുകുന്ദുപുരം സീറ്റ്. പ്രത്യുപകാരം മറക്കുന്ന പുരുഷൻ “ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും” എന്നു ഋഷിപ്രോക്തം.

images/m_leelavathy.jpg
ലീലാവതി

1991 ജനുവരിയിലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി കടപുഴകിയപ്പോഴോ അതിനുപിന്നാലെ മുസ്ലിംലീഗ് മുന്നണി വിട്ടപ്പോഴോ കരുണാകരൻ കുലുങ്ങിയില്ല. മുസ്ലിംലീഗ് പോയാൽ എവിടെവരെ പോകും? മ്ലേച്ഛവർഗീയ കക്ഷിയുമായി യാതൊരു ബന്ധവും പാടില്ലെന്ന വാശിയിലാണല്ലോ മാർക്സിസ്റ്റ് ആചാര്യൻ. മുസ്ലിംലീഗ് എന്തുകൊണ്ടു് മുന്നണി വിട്ടു എന്നു് വിശദീകരിച്ചുകൊണ്ടുള്ള ഡോ. എം. കെ. മുനീറി ന്റെ യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും ഐക്യമുന്നണിയിലേക്കു് തിരിച്ചുപോകാൻ പാണക്കാടു് തങ്ങൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

images/AA_Rahim.jpg
എ. എ. റഹിം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം രാജീവ്ഗാന്ധി സ്ഫോടനത്തിൽ കൊല്ലപ്പെട്ടതോടെ കരുണാകരനു് കാര്യങ്ങൾ എളുപ്പമായി. നാടൊട്ടുക്കു് ചിതാഭസ്മകലശവുമായി നടന്നു് കോൺഗ്രസുകാർ വോട്ടുപിടിച്ചു. വമ്പിച്ച ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യമുന്നണി അധികാരത്തിൽ തിരിച്ചെത്തി. കനപ്പെട്ട വകുപ്പുകൾ കൊടുത്തു് ലീഗിനെ പ്രീണിപ്പിച്ചു, ജേക്കബിനെ ഉപയോഗിച്ചു് മാണിയെ മെരുക്കി. തന്റെ ചിരകാല വിമർശകനായിരുന്ന എം. വി. രാഘവനു് സഹകരണവകുപ്പു് നൽകി. അദ്ദേഹമാണെങ്കിൽ മാർക്സിസ്റ്റുകാരുടെ അതേ തന്ത്രങ്ങളുപയോഗിച്ചു സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുത്തു. സുധീരനെ ഒരു കാരണവശാലും മന്ത്രിയാക്കാനാവില്ല എന്നു് കരുണാകരൻ ആന്റണിയോടു് വെട്ടിത്തുറന്നു് പറഞ്ഞു. ആന്റണിയുടെ വിശ്വസ്തരായ ആര്യാടനും ഹസ്സനും തഴയപ്പെട്ടു. ടി. എച്ച്. മുസ്തഫ മന്ത്രിയായി. ഉമ്മൻചാണ്ടി യും കെ. പി. വിശ്വനാഥനു മൊഴിച്ചാൽ മറ്റെല്ലാവരും കരുണാകരന്റെ തൊമ്മിമാർ. പന്തളം സുധാകരൻ, രഘുചന്ദ്രബാൽ, പത്മ, പി. പി. ജോർജ്—ഇവരെയൊക്കെ മുൻനിറുത്തി ഭരണം കൈയാളിയതു് പത്മകുമാർ, മധുസൂദനൻ, മുരളീധരൻ, പിച്ച ബഷീർ എന്നിവരുൾപ്പെട്ട നാൽവർസംഘം.

images/Babyjohn.jpg
ബേബി ജോൺ

രാജീവ്ഗാന്ധി യുടെ മരണത്തോടെ അഖിലേന്ത്യാ നേതൃത്വത്തിലുണ്ടായ പ്രതിസന്ധിയിൽ കരുണാകരൻ നരസിംഹറാവു വിനെ പിന്തുണച്ചു് കിംഗ് മേക്കറായി. വയോധികനും പ്രായേണ ദുർബലനുമായ റാവു അധികാരത്തിലിരിക്കുമ്പോൾ തങ്ങൾക്കു് കൈയിട്ടുവാരാം എന്നായിരുന്നു കരുണാകരാദികളുടെ മനോരാജ്യം. മറിച്ചു് ശരദ്പവാറാ ണെങ്കിൽ ചെറുപ്പക്കാരൻ, അതിസമർഥൻ. അഖിലേന്ത്യാ കരുണാകരൻ നമ്മുടെ കളി തീരെ നടക്കില്ല.

images/KK_Nair.png
കെ. കെ. നായർ

മുകുന്ദപുരം സീറ്റ് കിട്ടാഞ്ഞതിനുശേഷം വയലാർ രവി ക്കു് ആന്റണി യെപ്പറ്റിയുള്ള മതിപ്പു് തീരെ കുറഞ്ഞു. 1991 ചേർത്തലനിന്നു തോൽക്കുകകൂടി ചെയ്തതോടെ തീരെ പരിക്ഷീണിതനായി വയലാർജി. കെ. പി. സി. സി. പ്രസിഡന്റുസ്ഥാനത്തേക്കു് കരുണാകരൻ ഗ്രൂപ്പിന്റെ സ്ഥാനാർഥിയായിനിന്നു് വയലാർ രവി ആന്റണിയെ തോൽപിച്ചപ്പോൾ മാലോകർ മൂക്കിൽ വിരൽവെച്ചു. എല്ലാം ഗുരുവായൂരപ്പന്റെ മായ! രവിയാണെങ്കിൽ മുരളീധരനെ ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്തു് യജമാനഭക്തി തെളിയിക്കുകയും ചെയ്തു.

images/Cmstephen.jpg
സി. എം. സ്റ്റീഫൻ

ഒരു വേനലിനു് ഒരു വർഷം എന്നാണല്ലോ. കെ. പി. സി. സി.-യിൽ തോറ്റ ആന്റണി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു് ജയിച്ചതും കെ. ആർ. നാരായണൻ ഉപരാഷ്ട്രപതിയായതും കരുണാകരനു് രസിച്ചില്ല. ഈ കാട്ടിൽ ഞാനല്ലാതെ മറ്റൊരു സിംഹമോ? കാറപകടത്തിൽപെട്ടു് ലീഡർ മരണത്തോടു് മല്ലടിക്കുമ്പോൾ ഷാനവാസും കാർത്തികേയനും ചെന്നിത്തലയും തിരുത്തൽവാദികളായി. അതിന്റെപിന്നാലെ കല്യാണിക്കുട്ടിയമ്മയുടെ വിയോഗം ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഉമ്മൻചാണ്ടി യുടെയും കെ. പി. വിശ്വനാഥന്റെ യും രാജി. ആന്റണി ഗ്രൂപ്പിന്റെ തുറന്ന യുദ്ധപ്രഖ്യാപനം. ഐ. എസ്. ആർ. ഒ. ചാരക്കേസ് പാമോയിൽ കേസ് ഘടകകക്ഷികൾ കൂടി നേതൃമാറ്റം ആവശ്യപ്പെടുകയും അവസാനനിമിഷം നരസിംഹവും കൈവിടുകയും ചെയ്തപ്പോൾ ലീഡർക്കു് നിലതെറ്റി. രാഷ്ട്രീയത്തിൽ ‘നന്ദി’ എന്ന വാക്കിനു് എന്തർഥമുണ്ടു്? കരുണാകരൻ വിലപിച്ചു.

images/AC_Jose.jpg
എ. സി. ജോസ്

രാജ്യസഭാംഗമായി കേന്ദ്രമന്ത്രിയായിപ്പോയാലും അടങ്ങിയിരിക്കാനാവുമോ കരുണാകരനു്? എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരപ്പനെ തൊഴലും ഓരോ വരവിനും ആന്റണിയെ കുറ്റപ്പെടുത്തലും പതിവാക്കി. ശിവഗിരിയിൽ പൊലിസിനെ കയറ്റിയപ്പോൾ മന്നം സമാധിയിൽ പൊലീസുകാർ ചെരിപ്പിട്ടു് കയറിയപ്പോൾ ലീഡർക്കു് സഹിച്ചില്ല. നാരായണ പണിക്കർക്കും സ്വാമി ശാശ്വതികാനന്ദക്കും അദ്ദേഹം പിന്തുണ നൽകി. 1996-ലെ തെരഞ്ഞെടുപ്പിൽ ലീഡർ തൃശ്ശൂരും മകൻ കോഴിക്കോട്ടും പരാജിതരായി. അവരെന്നെ മുന്നിൽനിന്നു് പിന്നിൽനിന്നും കുത്തി എന്നു വിലപിക്കുമ്പോഴും ആന്റണിയും റാവുവും അധികാരഭ്രഷ്ടരായല്ലോ എന്നു് സന്തോഷിച്ചു.

images/KV_Thomas.jpg
കെ. വി. തോമസ്

1996–2001 കാലത്തു് ഭരണകക്ഷികളെയല്ല നിഷ്ക്രിയമായ പ്രതിപക്ഷത്തെ വിമർശിക്കുന്നതിലായിരുന്നു ലീഡർക്കു് കൗതുകം. 1998-ൽ തിരുവനന്തപുരത്തുനിന്നു് ലോകസഭാംഗമായി, 1999-ൽ മുകുന്ദപുരത്തുനിന്നു് വിജയം ആവർത്തിച്ചു. അത്തവണ മകനെ കോഴിക്കോട്ടു് നിറുത്തി വിജയിപ്പിച്ചെടുത്തു. വീണ്ടും അനഭിമതനായിത്തീർന്ന വയലാർ രവിയെ കെ. പി. സി. സി. പ്രസിഡന്റുപദത്തിൽനിന്നു തള്ളിപ്പുറത്താക്കി. തൽസ്ഥാനത്തു് ഇടക്കാല പ്രസിഡന്റായി തെന്നല ബാലകൃഷ്ണപിള്ള വന്നപ്പോൾ മുരളിയെ ഏക വൈസ് പ്രസിഡന്റാക്കി വാഴിച്ചു.

images/Thennala.jpg
തെന്നല ബാലകൃഷ്ണപിള്ള

2001 ഏപ്രിൽ സ്ഥാനാർഥി നിർണയവേളയിൽ തന്റെ സിൽബന്തികൾ തഴയപ്പെട്ടപ്പോൾ, മകൾക്കു് ചാലക്കുടി സീറ്റ് കിട്ടാതെ വന്നപ്പോൾ കരുണാകരൻ പൊട്ടിത്തെറിച്ചു. ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യയെ കഠിനമായി അധിക്ഷേപിക്കാനും മടിച്ചില്ല. മുൻ നിശ്ചയിച്ച സ്ഥാനാർഥികളെ മാറ്റി ആറന്മുളയിലും വടക്കേക്കരയിലും പേരാവൂരും തന്റെ വിധേയർക്കു സീറ്റ് കൊടുത്ത ശേഷം മാത്രമേ കാരണവർക്കു് കലിയടങ്ങിയുള്ളൂ. എ. ഐ. സി., സി. പ്രസിഡന്റ് അംഗീകരിച്ച സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയ ആദ്യസംഭവമാണത്രെ ഇതു്. ഇപ്പോൾ ഹൈക്കമാന്റില്ല, ലോ കമാന്റേയുള്ളു എന്നായിരുന്നു കരുണാകർജിയുടെ കമന്റ്. മദയാനയെ മയക്കുവെടിവെച്ചു് തളക്കാം മദംകൊണ്ട ലീഡറെ എന്തുചെയ്യും?

images/K_Sankaranarayanan.jpg
കെ. ശങ്കരനാരായണൻ

ആന്റണിയുടെ സത്യപ്രതിജ്ഞക്കൊപ്പം മുരളീധരന്റെ അരിയിട്ടുവാഴ്ചയും നടക്കണമെന്നു കരുണാകരൻ ശഠിച്ചപ്പോൾ വഴങ്ങുകയല്ലാതെ വഴിയുണ്ടായിരുന്നില്ല കേന്ദ്രനേതൃത്വത്തിനു്. അങ്ങനെ വിജയമൂഹൂർത്തത്തിൽ തെന്നല ബാലകൃഷ്ണപിള്ള അപമാനിതനായി ഇന്ദിരാഭവന്റെ പടിയിറങ്ങി, മുരളിയായി കെ. പി. സി. സി.-യുടെ പുതിയ അമരക്കാരൻ. ഉമ്മൻചാണ്ടി യുടെ സാധ്യതകൾ തകർത്തു് കെ. വി. തോമസി നെ മന്ത്രിയാക്കുന്നതിലും മകളെ കെ. ടി. ഡി. സി. അധ്യക്ഷയാക്കുന്നതിലും വിജയിച്ചു. മുരളി നിർദ്ദേശിച്ച പി. സി. ചാക്കോയുടെ പേരുവെട്ടി പി. പി. തങ്കച്ചനെ കെ. പി. സി. സി. വൈസ് പ്രസിഡന്റാക്കിയതിലൂടെ ‘തലയിരിക്കുമ്പോൾ വാലാടണ്ട’ എന്ന തത്ത്വവും സാധൂകരിച്ചു.

images/AL_Jacob.jpg
എ. എൽ. ജേക്കബ്

കന്റോൺമെന്റ് ഹൗസിൽ താമസിക്കുന്നതു് അച്യുതാനന്ദനാ ണെങ്കിലും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവു് കരുണാകരനാണു്. ഒരു പോയിന്റ് കടക്കാൻ ഒന്നര മണിക്കുറെടുക്കും അച്യുതാനന്ദൻ. കരുണാകരനാണെങ്കിൽ ഒരു മൂളൽ, ഒരു കള്ളച്ചിരി, കണ്ണിറുക്കൽ ഇത്രയും കൊണ്ടു് സർക്കാറിനെ ഊരാക്കുടുക്കിലാക്കും. സർക്കാർ ജീവനക്കാരുടെ സമരം 32 ദിവസം നീണ്ടുനിന്നതു് ലീഡറുടെ മാത്രം കഴിവുകൊണ്ടാണു്.

images/M_V_Raghavan.jpg
എം. വി. രാഘവൻ

പ്രായത്തിന്റേതായ പരാധീനതകളുണ്ടു് കാരണവർക്കു്. മനസ്സെത്തുന്നിടത്തു് ശരീരം എത്തുന്നില്ല. എന്നിരിക്കലും അങ്കമുറകൊണ്ടോ ആയുധബലത്താലോ കരുണാകരനെ തോൽപിക്കാൻ ഒരാളുമില്ല. തന്റെ മക്കളുടെയും ആശ്രിതരുടെയും കാര്യം വരുമ്പോൾ വീറും വാശിയും കൂടുന്നു. പട്ടംതാണുപിള്ള മുതൽ പാച്ചേനി സതീശൻ വരെ എത്ര നേതാക്കളുണ്ടായിട്ടുണ്ടു് ഈ കേരളത്തിൽ. കരുണാകരനെപ്പോലുള്ള പ്രതിഭാസ വേറെയുണ്ടായിട്ടില്ല. അലങ്കാരം അനന്വയം ഗഗനം ഗഗനം പോലെ. സാഗരം സാഗരോസമം; കരുണാകരനു് തുല്യൻ കരുണാകരൻ മാത്രം.

images/KK_Balakrishnan.jpg
കെ. കെ. ബാലകൃഷ്ണൻ

ജീവിച്ചിരിക്കെതന്നെ സ്മാരകമുണ്ടായിട്ടുണ്ടു് കരുണാകരനു്—തൃശ്ശൂരെ കെ. കരുണാകരൻ സപ്തതി സ്മാരകമന്ദിരം. കെ. പി. സി. സി. മുൻകൈയെടുത്തു് തൃശ്ശൂരങ്ങാടിയിൽ ലീഡറുടെ പ്രതിമ സ്ഥാപിക്കുമെന്നു പ്രത്യാശിക്കുക. വൃന്ദാവനം വേണുഗോപാലനും സനിൽ പി.തോമസുമെഴുതിയ ജീവചരിത്രഗ്രന്ഥങ്ങൾ വിപണിയിലുണ്ടു്. രണ്ടും നിരാശാജനകം. ഇന്ദ്രനോടൊക്കും ഭവാൻ ചന്ദ്രനോടൊക്കും ഭവാൻ, എന്നമട്ടിലുള്ള സ്തുതികളല്ലാതെ അവയിൽ ഒന്നുമില്ല. സനിലിന്റെ ഗ്രന്ഥം മലയാളത്തിലും വേണുഗോപാലന്റേതു് മണിപ്രവാളത്തിലുമാണെന്ന വ്യത്യാസമേയുള്ളൂ. കരുണാകരന്റെ സമഗ്രവും സത്യസന്ധവുമായ ജീവചരിത്രം ആരെങ്കിലും രചിക്കുന്ന പക്ഷം ചരിത്രരാഷ്ട്രീയ പഠനശാഖകൾക്കു് കനത്ത മുതൽക്കൂട്ടാകും.

84 വയസ്സാകുമ്പോഴേക്കും ആയിരം പൂർണചന്ദ്രന്മാരെ കാണുന്നു എന്നാണു് സങ്കൽപം. ശതാഭിഷിക്തനാകുന്ന കരുണാകരനെ അഭിനന്ദിക്കുക. അതോടൊപ്പം അദ്ദേഹത്തെ കാണാൻ ഭാഗ്യമുണ്ടായ പൂർണചന്ദ്രന്മാരോടു് അസൂയപ്പെടുകയും ചെയ്യുക.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Karunakarante Sathabhishekam (ml: കരുണാകരന്റെ ശതാഭിഷേകം).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Karunakarante Sathabhishekam, കെ. രാജേശ്വരി, കരുണാകരന്റെ ശതാഭിഷേകം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 17, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Halt of Travellers, a painting by Wouwerman, Philips (1619–1668). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.