images/Millet_-_Knitting_Lesson_of_Fine_Arts.jpg
Knitting Lesson, a painting by JeanFrançois Millet (1814–1875).
ഞാനൊരു ബാലനശക്തനെന്നാകിലും, മാനിയാമെന്നുടെ താതനെയോർക്ക നീ
കെ. രാജേശ്വരി
images/Muraleedharan.jpg
കെ. മുരളീധരൻ

ഒരു മാളത്തിൽനിന്നു് രണ്ടുതവണ കടിയേൽക്കുന്നവൻ സത്യവിശ്വാസിയല്ല എന്ന നബിവചനം എൻ. സി. പി. നേതാവു് കെ. മുരളീധരൻ കേട്ടിട്ടുണ്ടോ എന്തോ? പിണറായി സഖാവിനെ വിശ്വസിച്ചു് കോൺഗ്രസ് പിളർത്തി ഡി. ജെ. സി. കെ. ഉണ്ടാക്കുകയും പിന്നീടു് ഡിക്കിനെ എൻ. സി. പി.-യിൽ ലയിപ്പിക്കുകയും ചെയ്ത ചിന്ന ലീഡർ ഇതാപെരുവഴിയാധാരം.

images/Karunakaran_Kannoth.jpg
കരുണാകരൻ

കോൺഗ്രസിലെ ഗ്രൂപ്പുവഴക്കു് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. നാളെയോ മറ്റന്നാളോ അതു് അവസാനിക്കുകയുമില്ല. യഥാർത്ഥത്തിൽ കോൺഗ്രസ് ഒരൊറ്റ പാർട്ടിയല്ല. നിരവധി ഗ്രൂപ്പുകളുടെ വ്യത്യസ്തതാൽപര്യങ്ങളുടെ സമ്മർദങ്ങളുടെ കൂട്ടായ്മയാണു്.

images/PinarayiVijayan.jpg
പിണറായി വിജയൻ

അഖിലേന്ത്യാതലത്തിൽ ഗ്രൂപ്പുകളിച്ച് ആദ്യം പിളർപ്പുണ്ടാക്കിയവർ ബാലഗംഗാധരതിലകനും ഗോപാലകൃഷ്ണ ഗോഖലെ യുമായിരുന്നു. മഹാത്മാഗാന്ധി ക്കെതിരെ ഗ്രൂപ്പൂണ്ടാക്കിയവർ സി. ആർ. ദാസും മോത്തിലാൽ നെഹ്റു വും. അവരുടെ ഡി. ഐ. സി.-യുടെ പേരു് സ്വരാജ് പാർട്ടി. അഖിലേന്ത്യ കരുണാകരന്റെ റോളിൽ സുഭാഷ് ചന്ദബോസി നെ പുകച്ചു ചാടിച്ചതു് മഹാത്മജി. ജവഹർലാൽ നെഹ്റു വിന്റെ ഏകഛത്രാധിപത്യത്തെ വെല്ലുവിളിച്ചു് കിസാൻ മസ്ദൂർ പ്രജാപാർട്ടിയുണ്ടാക്കിയതു് ആചാര്യ കൃപലാനി. ആചാര്യന്റെ കേരളീയ ശിഷ്യന്മാർ കെ. കേളപ്പനും കെ. എ. ദാമോദരമേനോനും 1969-ലും 1978-ലും ദേശീയാടിസ്ഥാനത്തിൽ പാർട്ടി പൊളിച്ചതു് ജവഹർലാലി ന്റെ വത്സലപുത്രി ഇന്ദിരാ പ്രിയദർശനി. രണ്ടു തവണയും ജനം ഇന്ദിരക്കൊപ്പം നിന്നതിനാൽ അവശിഷ്ട കോൺഗ്രസ് അപ്രസക്തം.

images/TMVargheese.jpg
ടി. എം. വർഗീസ്

ഗ്രൂപ്പുവഴക്കിന്റെയും പിളർപ്പിന്റെയും കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ പാത പിന്തുടരുന്നു കേരള പ്രദേശ് കോൺഗ്രസ് പാർട്ടി. കേളപ്പന്റെ യും മുഹമ്മദ് അബ്ദുറഹ്മാന്റെ യും കാലം മുതൽ മലബാറിൽ ഗ്രൂപ്പുണ്ടു്; ഭരണാധികാരമേറ്റു് ആറുമാസത്തിനകം പട്ടം താണുപിള്ള യെ കെട്ടുകെട്ടിച്ച വീരപാരമ്പര്യം തിരുവിതാംകൂറിനും ടി. എം. വർഗീസ്, എ. ജെ. ജോൺ, കുമ്പളത്തു ശങ്കുപിള്ള എന്നീ തിരുവിതാംകുർ മല്ലന്മാരെ മലർത്തിയടിച്ച കൊച്ചിൻഗാമ പനമ്പിള്ളി ഗോവിന്ദമേനോൻ.

images/KR_Gouriamma.jpg
ഗൗരിയമ്മ

ഐക്യകേരളപ്പിറവിക്കുശേഷം ഗ്രൂപ്പു യുദ്ധത്തിനു കനത്ത സംഭാവന നൽകിയവർ പി. ടി. ചാക്കോ, സി. കെ. ഗോവിന്ദൻ നായർ രണ്ടാളും അകാലമൃത്യുവടഞ്ഞെങ്കിലും ശിഷ്യന്മാർ വർധിച്ച ഉത്സാഹത്തോടെ പോരാട്ടം തുടർന്നു. മലയോര കർഷകർക്കു് കേരള കോൺഗ്രസ് എന്നൊരു പാർട്ടിയുണ്ടായി. ആ പാർട്ടി വളരുന്തോറും പിളർന്നു. പിളരുന്തോറും വളർന്നു.

images/Kumbalath_sanku_pillai.png
കുമ്പളത്തു ശങ്കുപിള്ള

പഴയ പി. ടി. ചാക്കോ ഗ്രൂപ്പുകാർ പോയെന്നുകരുതി കോൺഗ്രസിലെ ഗ്രൂപ്പുകളിക്കു എന്തെങ്കിലും കുറവു സംഭവിച്ചോ? ഒരിക്കലുമില്ല. സി. കെ. ജി.-യും ചാക്കോ യും നിറുത്തിയിടത്തുനിന്നു കരുണാകരനും ആന്റണി യും ആരംഭിച്ചു. അധികാരദണ്ഡ് കരുണാകരനു്, ആദർശകിരീടം ആന്റണി ക്കു്, ആദർശത്തിന്റെ അസുഖം മൂർച്ഛിച്ചു് കുറേക്കാലം മാർക്സിസ്റ്റ് പാളയത്തിൽ കഴിഞ്ഞയാളാണു് ആന്റണി. ഇന്ദിരഗാന്ധി യും കരുണാകരനു മൊക്കെ എത്രഭേദം എന്നു് മനസ്സിലായപ്പോൾ മാതൃസംഘടനയിലേക്കു് മടങ്ങിവന്നു.

images/P_sree_ramakrishnan.jpg
പി. ശ്രീരാമകൃഷ്ണൻ

ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി, വി. എം. സുധീരൻ മുതൽ പേരൊക്കെ മടങ്ങിപ്പോയപ്പോഴും മാർക്സിസ്റ്റ് മുന്നണിയിൽ ഉറച്ചുനിന്നവരാണു് കടന്നപ്പള്ളി രാമചന്ദ്രൻ, പി. സി. ചാക്കോ, ടി. പി. പീതാംബരൻ മാസ്റ്റർ, എ. കെ. ശശീന്ദ്രൻ, എ. സി. ഷൺമുഖദാസ്, വി. സി. കബീർ എന്നിങ്ങനെ ഏതാനും ആദർശധീരർ. അവർ അന്നു് ശരത്പവാറി നൊപ്പം കോൺഗ്രസ്-എസ് ആയി നിലനിന്നു. ശരത്പവാർ തന്നെ ഇന്ദിരാ കോൺഗ്രസിലേക്കു് പോയപ്പോഴും കടന്നപ്പള്ള്യാദികൾ കോൺഗ്രസ്-എസിൽ തുടർന്നു. പി. സി. ചാക്കോ മാത്രം പവാറിനൊപ്പം പോയി.

images/P_K_Kunhalikutty.jpg
പി. കെ. കുഞ്ഞാലിക്കുട്ടി

1987-ലും 1996ലും കോൺഗ്രസ്-എസിനു മന്ത്രിമാരുണ്ടായി; നിയമസഭയിൽ മൂന്നു മുതൽ ഏഴുവരെ അംഗങ്ങളും. ലോക്സഭയിലെ ഏറ്റവും കനപ്പെട്ട അംഗവും കോൺഗ്രസ്-എസുകാരൻ കെ. പി. ഉണ്ണികൃഷ്ണൻ. ഉണ്ണ്യേട്ടൻ പോയതോടെ സി. പി. എം. വടകര സീറ്റ് ഏറ്റെടുത്തു. പോകപ്പോകെ കോൺഗ്രസ്-എസ് ക്ഷയിച്ചു. എല്ലും തൊലിയുമായി. അപ്പോഴാണു് വടക്കു് പവാർ-സാംഗ്മ കലാപം. സോണിയഗാന്ധി യുടെ വിദേശജന്മപ്രശ്നമുന്നയിച്ചു കലാപകാരികൾ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുണ്ടാക്കിയപ്പോൾ ഷൺമുഖദാസും കൂട്ടരും എൻ. സി. പി.-യിൽ ലയിച്ചു ധന്യരായി.

images/KADamodara_menon.png
കെ. എ. ദാമോദരമേനോൻ

മേഘാലയത്തിൽ ബി. ജെ. പി.-യോടും മഹാരഷ്ട്രത്തിൽ കോൺഗ്രസിനോടും ഭരണം പങ്കിടുന്ന എൻ. സി. പി.-യെ ഇടതുമുന്നണിയിൽനിന്നു പുറത്താക്കണമെന്ന അഭിപ്രായം അന്നേ ഉയർന്നുവന്നെങ്കിലും മാർക്സിസ്റ്റുകാർ ഉദ്ദേശ്യശുദ്ധിയാൽ മാപ്പു നൽകി. എൻ. സി. പി.-യുടെ വഴിപിഴച്ചപോക്കിൽ മനംനൊന്തു് കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്-എസ് പുനഃസ്ഥാപിച്ചു. കബീർ മാസ്റ്റർ മാതൃസംഘടനയിലേക്കു് മടങ്ങിപ്പോയി.

images/Oommen_Chandy.jpg
ഉമ്മൻചാണ്ടി

2006-ലെ പൊതുതെരഞ്ഞെടുപ്പിൽ കേവലം രണ്ടുസീറ്റാണു് എൻ. സി. പി.-ക്കു മൽസരിക്കാൻ കിട്ടിയതു്—ബാലുശ്ശേരിയും പാലായും പള്ളുരുത്തിയും പേരാവൂരും ഒറ്റപ്പാലവുമടക്കമുള്ള പരമ്പരാഗത എൻ. സി. പി. സീറ്റുകളത്രയും സി. പി. എം. ഏറ്റെടുത്തു. ഷൺമുഖദാസ് അങ്കത്തട്ടിൽ ഇറങ്ങിയില്ല. ബാലുശ്ശേരിയിൽ ശശീന്ദ്രൻ ജയിച്ചു. പാലായിൽ മാണി സി. കാപ്പൻ പൊരുതിത്തോറ്റു. ഏകാംഗ കക്ഷികൾക്കൊന്നും മന്ത്രിസ്ഥാനമില്ലെന്നു് എ. കെ. ജി. സെന്റർ കൽപിച്ചതുകൊണ്ടു് കൂടുതൽ പൊല്ലാപ്പു് ഒഴിവായി. ഉഴവൂർ വിജയനും മാമ്മൻ ഐപ്പും കോർപറേഷൻ ചെയർമാന്മാരായി. കിടച്ചതു കല്യാണം.

images/Pattom_A_Thanu_Pillai.jpg
പട്ടം താണുപിള്ള

ഇടതുമുന്നണിപ്പന്തലിൽ കാടിവെള്ളം ഊതിക്കുടിച്ചുകൊണ്ടിരിക്കുമ്പോഴാണു് എൻ. സി. പി.-ക്കു മുന്നിൽ നിർഭാഗ്യദേവത മുരളീധരന്റെ രൂപത്തിൽ അവതരിക്കുന്നതു്. കണ്ണോത്ത് കരുണാകരൻ എന്നെ മെലിഞ്ഞ കൊമ്പനെ ശരത്പവാറി ന്റെ തൊഴുത്തിൽ കെട്ടണം. അങ്ങനെയെങ്കിലും ഇടതുമുന്നണിയിൽ ഇടം കിട്ടണം. വിജയൻസഖാവിന്റെ കരങ്ങൾക്കു് ശക്തിപകരണം.

images/Vayalar_Ravi.jpg
വയലാർ രവി

കറതീർന്ന കരുണാകരവിരോധമായിരുന്നു പഴയ കോൺഗ്രസ്-എസിന്റെ ആധാരശില. കരുണാകര വിദ്വേഷത്താൽ ആന്റണി യെ തള്ളിപ്പറഞ്ഞവരാണു് ഷൺമുഖദാസും പീതാംബരനും ശശീന്ദ്രനും കരുണാകരമന്ത്രിസഭയിൽനിന്നു പുറത്താക്കപ്പെട്ടതിനെത്തുടർന്നു് രായ്ക്കുരാമാനം മറുകണ്ടം ചാടിയയാൾ സിറിയക് ജോൺ. രാജീവ്ഗാന്ധി ബോംബുപൊട്ടി മരിച്ചകാലത്തു് ശരത്പവാറി ന്റെ പ്രധാനമന്ത്രിപദമോഹം തല്ലിക്കെടുത്തിയവരിൽ മുമ്പൻ കരുണാകരൻ. കാണ്ണോത്തെ കാരണവരുടെ കഷ്ടാവസ്ഥ കണ്ടു് കരളലിഞ്ഞ എൻ. സി. പി.-ക്കാർ കഴിഞ്ഞതൊക്കെ മറന്നു് ലയനത്തിനു് പച്ചക്കൊടികാട്ടുകയായിരുന്നു.

images/A_J_John.jpg
എ. ജെ. ജോൺ

കറുപ്പനയ്യാ മൂപ്പനാരുടെ മഹനീയ മാതൃകയാണു് പാർട്ടി പിളർത്തുമ്പോൾ കരുണാകരനു് മുന്നിലുണ്ടായിരുന്നതു്. പിണറായി വിജയനു മായി സഖ്യം, ഭരണപങ്കാളിത്തം, ഉമ്മൻകോൺഗ്രസിന്റെ ഉന്മൂലനം. ഒടുവിൽ വിജീഗിഷുവായി മാതൃസംഘടനയിലേക്കു് മടങ്ങിവരവു്. അച്യുതാനന്ദന്റെ കുത്തുവാക്കു് കേട്ടില്ലെന്നു് നടിച്ചതും, തിരുവനന്തപുരത്തു് തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതും, കത്തിക്കാളുന്ന വെയിലത്തു് മുരളീധരൻ കാസർക്കോട്ടുനിന്നു് തലസ്ഥാനത്തേക്കു് പദയാത്ര നടത്തിയതുമൊക്കെ അതിനുവേണ്ടിയായിരുന്നു.

images/V_M_Sudheeran.jpg
വി. എം. സുധീരൻ

പിണറായി സഖാവിന്റെ കേരള മാർച്ചിനു് പുഷ്പാർച്ചന നടത്താനും സ്വാഗത ഗാനമാലപിക്കാനും മുന്നിൽനിന്നതു് ഡി. ഐ. സി. പ്രവർത്തകർ (അസൂയാകുക്ഷികളായ സി. പി. ഐ.-ക്കാരെ അരയാൽത്തറയിലും കണ്ടില്ല. അമ്പലനടയിലും കണ്ടില്ല). അനുദിനമിങ്ങനെ ശുശ്രൂഷചെയ്കയാൽ പിണറായി-മുരളി അച്ചുതണ്ടു് അതിവേഗ വേഗം വളർന്നുവന്നു. കവിഭാഷയിൽ അജപാലബാലനിൽ ഗ്രാമീണകന്യതൻ അനുരാഗകന്ദളമെന്ന പോലെ.

images/Panampilly_Govinda_Menon.jpg
പനമ്പിള്ളി ഗോവിന്ദമേനോൻ

ഈടാർന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം കൂടാതൊഴുക്കു രാഷ്ട്രീയത്തിലും സാധ്യമല്ല. ഡി. ഐ. സി.-കെയെ ഇടതുമുന്നണിയിലെടുക്കരുതെന്നു് ആദ്യം പറഞ്ഞതു് ആർ. എസ്. പി. ഏറ്റുപിടിച്ചതു് സി. പി. ഐ. ചന്ദ്രചൂഡന്റെ യും ഭാർഗവനാശാന്റെയും പിന്നിൽ അച്ചുമ്മാന്റെ കറുത്തകൈ ദർശിച്ചവർ അനവധി. സി. പി. ഐ., ആർ. എസ്. പി. കക്ഷികളെ കരുണാകരൻ കണക്കിനു പരിഹസിച്ചപ്പോൾ ഡി. ഐ. സി.-യെ എതിർക്കുന്നവർ ഉമ്മൻചാണ്ടി യെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണെന്നു് പിണറായി വിജയൻ കുറ്റപ്പെടുത്തിയപ്പോൾ മുരളി യുടെ മുന്നണിപ്രവേശം ഉറപ്പായെന്നു് ഏവരും കരുതി. പക്ഷേ, തക്കസമയത്തു് ബംഗാൾ സഖാക്കളും വൃന്ദാകാരാട്ടും അച്യുതാനന്ദനെ പിന്തുണച്ചു. ബീഹാറിൽ സി. പി. ഐ.-യെ തഴഞ്ഞു് ലാലുയാദവു മായി കൂട്ടുചേർന്നതിന്റെ ഫലം പോളിറ്റ് ബ്യൂറോയുടെ കണ്ണു് തുറപ്പിച്ചു—കരുണാകരനു മായി യാതൊരിടപാടും പാടില്ല എന്നു തീരുമാനമുണ്ടായി. പോയ കാള കൊമ്പൻ കാള എന്നു് പാലോളി മുഹമ്മദ്കുട്ടി യും പി. ശ്രീരാമകൃഷ്ണനും വിലപിച്ചു.

images/Lalu_Prasad.jpg
ലാലുയാദവ്

ത്രിശങ്കുസ്വർഗത്തിലായ മുരളീധരനു് സഹായഹസ്തവുമായി ചെന്നതു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി. ബാലകൃഷ്ണപിള്ള യും ഗൗരിയമ്മ യും മാണി യുമൊക്കെ കുഞ്ഞാലി യുടെ നീക്കത്തെ സർവാത്മനാ പിന്താങ്ങി. ആന്റണി ഐക്യത്തിന്റെ പ്രവാചകനായി. ഉമ്മൻചാണ്ടി എതിർത്തെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽ ലയിക്കാമെന്ന ഉപാധിയോടെ ഡി. ഐ. സി-യു. ഡി. എഫ്. ധാരണയുണ്ടായി.

images/K_M_Mani.jpg
മാണി

അടിച്ചേൽപിക്കപ്പെട്ട ധാരണ യു. ഡി. എഫിനു് ഗുണം ചെയ്തില്ല. ഡി. ഐ. സി.-കെ അക്ഷരാർഥത്തിൽ കടപുഴകി മുരളിയും ശങ്കരനും ശോഭന യുമൊക്കെ തോറ്റു് തട്ടിൻ പുറത്തുകയറിപ്പോൾ കുട്ടനാട്ടെ കുവൈറ്റ് ചാണ്ടിമാത്രം തടികഴിച്ചിലാക്കി.

images/Uzhavoor_Vijayan.jpg
ഉഴവൂർ വിജയൻ

ഐക്യമുന്നണിയുടെ പരാജയത്തിനു് പ്രധാനകാരണങ്ങൾ നാലെണ്ണമായിരുന്നു ഒന്നാമതു് ആന്റണി-ഉമ്മൻചാണ്ടി മാരുടെ ഭരണപരാജയം, രണ്ടാമതു് അവസാന നിമിഷമുണ്ടാക്കിയ ഡി. ഐ. സി. സഖ്യം. മൂന്നാമതു് മുസ്ലിം വോട്ടുബാങ്കുതകർച്ച നാലാമതു് വി. എസ്. അനുകൂല വികാരം.

images/AK_Saseendran.jpg
എ. കെ. ശശീന്ദ്രൻ

അഞ്ചുവർഷം നീണ്ട യു. ഡി. എഫ്. ഭരണം സമ്പൂർണ പരാജയമായിരുന്നെന്നു് കോൺഗ്രസിനു് അംഗീകരിക്കാനാവില്ല. സംസ്ഥാനത്തു് വി. എസ്. തരംഗമുണ്ടായെന്നും അവർ സമ്മതിക്കില്ല. മുസ്ലിംകൾ മാറിച്ചിന്തിച്ചു എന്നു പറഞ്ഞാൽ ലീഗു കോപിക്കും. ആകയാൽ പരാജയത്തിന്റെ പാപഭാരം മൊത്തമായി ഡി. ഐ. സി.-കെയുടെ പിടലിക്കുവെച്ചുകെട്ടി. കോൺഗ്രസ്-ഡി. ഐ. സി. ലയനം ഇരുപാർട്ടികളും ഏകസ്വരത്തിൽ നിരാകരിച്ചു.

images/K_Natwar_Singh.jpg
നട്വർസിംഗ്

ഒന്നുകൊണ്ടും ഒമ്പതുകൊണ്ടും പഠിക്കില്ല, കെ. മുരളീധരൻ ഇടതുമുന്നണിയിൽ ചേക്കേറാനുള്ള പൂതി തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അടങ്ങിയില്ല. എൻ. ഡി. പി.-ഡി. ഐ. സി. ലയനം എന്ന ഒറ്റമൂലിയാണു് ഏക പരിഹാരമാർഗം. ശരത്പവാർ, നട്വർസിംഗ് എന്നിവരോടു ചേർന്നു് സോണിയാകോൺഗ്രസിനു് ബദലുണ്ടാക്കുന്നതിനെക്കുറിച്ചു് കാരണവരും മകനും മനപ്പായസമുണ്ടു.

images/A_C_Shanmugha_das.jpg
എ. സി. ഷൺമുഖദാസ്

എൻ. സി. പി. ലയനമെന്നു കേട്ടതും രണ്ടാംനിരനേതാക്കൾ എതിരായി. ടി. എം. ജേക്കബ് സ്വന്തം പാർട്ടി പുനരുജ്ജിവിപ്പിച്ചു. ശങ്കരനും കിങ്കരന്മാരും മാനംകെട്ടു് മാതൃസംഘടനയിലേക്കു മടങ്ങി—തറവാട്ടിൽ വലിയ സ്വാഗതമൊന്നും കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ. കരുണാകരനും മുരളി ക്കുമൊപ്പം ഉറച്ചുനിന്നവർ എം. പി. ഗംഗാധരനെ യും ടി. വി ചന്ദ്രമോഹനെ യും പോലെ ഏതാനും നേതാക്കൾ പിന്നെ ലീഡറേ കൺകണ്ട ദൈവം എന്നു കരുതുന്ന പ്രവർത്തകർ.

images/Brinda_Karatt.jpg
വൃന്ദാകാരാട്ട്

ഡി. ഐ. സി.-എൻ. സി. പി. ലയനത്തിനും കരുണാകരാദികളുടെ ഇടതുമുന്നണി പ്രവേശത്തിനും തീരെ അനുകൂലമല്ലാത്ത നിലപാടു സ്വീകരിച്ചു. അച്യുതാനന്ദഭാർഗവ-ചന്ദ്രചൂഡന്മാർ മുമ്പു് ബാലകൃഷ്ണപിള്ള യും മകനും ജനതാദളിൽ ലയിക്കാനൊരുങ്ങിയപ്പോൾ ഇടങ്കോലിട്ടതും ഇവർ തന്നെ. അതേസമയം, ദേശീയ ജനാധിപത്യ സഖ്യത്തിൽ ബി. ജെ. പി.-ക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ പി. സി. തോമസ് ഐ. എഫ്. ഡി. പി. പിരിച്ചുവിട്ട് ജോസഫ് ഗ്രൂപ്പിൽ ചേർന്നപ്പോൾ ഈ വിപ്ലവകാരികൾക്കാർക്കും ഒരു പരാതിയുമുണ്ടായില്ല. കാരണം, തോമസിനു് കത്തോലിക്കാ മെത്രാന്മരുടെ പിന്തുണയുണ്ടു്. ബാലകൃഷ്ണപിള്ള ക്കോ കരുണാകരനോ എൻ. എസ്. എസിന്റെ പിന്തുണയില്ല.

images/Sharad_Pawar.jpg
ശരത്പവാർ

തിരുവമ്പാടിയിൽ എൻ. സി. പി.-ക്കാർ കൊണ്ടുപിടിച്ചു് പരിശ്രമിച്ചു. പ്രായാധിക്യം മറന്നു് കരുണാകരൻ തെരഞ്ഞെടുപ്പു് പ്രചാരണത്തിനെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ എൽ. ഡി. എഫ്. സ്ഥാനാർഥി കഷ്ടിച്ചു ജയിച്ചു. വോട്ടെണ്ണൽ കഴിഞ്ഞതും അച്യുതാനന്ദനും ഭാർഗവനും കരുണാകരനെ തള്ളിപ്പറഞ്ഞു. പിണറായി മാത്രം എൻ. സി. പി.-യുടെ സഹായത്തിനു് കൃതജ്ഞത രേഖപ്പെടുത്തി.

images/TM_Jacob.jpg
ടി. എം. ജേക്കബ്

ഇടതുമുന്നണി യോഗത്തിൽ അതേ പിണറായി വിജയൻ എൻ. സി. പി.-യെ തള്ളിപ്പറഞ്ഞു! കരുണാകര-മുരളീധരന്മാ രുടെ കാൽവർക്കത്തുകൊണ്ടു് സിറിയക് ജോണും ശശീന്ദ്രനും പീതാംബരനും കൂടി മുന്നണിയിൽനിന്നു് കുടിയിറക്കപ്പെട്ടു.

images/Mani_CKappan.jpg
മാണി സി. കാപ്പൻ

കെ. മുരളീധരൻ ഇനി എന്തുചെയ്യും? ഐക്യജനാധിപത്യമുന്നണിയിൽ എൻ. സി. പി.-യെ എടുക്കില്ലെന്നു് കൺവിനർ പി. പി. തങ്കച്ചൻ പറഞ്ഞു കഴിഞ്ഞു. കോൺഗ്രസിന്റെ വാതിലടഞ്ഞെന്നു് ഉമ്മൻചാണ്ടി യും ഉത്തരവായിട്ടുണ്ടു് ഇനി താമരാക്ഷന്റെ ആർ. എസ്. പി.-യെപ്പോലെ ഒരു മുന്നണിയിലുമില്ലാതെ നിൽക്കുമോ എൻ. സി. പി.? അതോ, ബി. ജെ. പി.-യുമായി ചേർന്നു് മൂന്നാം ചേരിയുണ്ടാക്കുമോ?

images/Kadannappally_Ramachandran.jpg
കടന്നപ്പള്ളി രാമചന്ദ്രൻ

തൽക്കാലം മുരളി സമദൂര സിദ്ധാന്തം പയറ്റാനാണു് സാധ്യത ഭരണ-പ്രതിപക്ഷകക്ഷികളെ വിമർശിച്ചും, ജാഥകൾ നടത്തി പ്രവർത്തകരെ ആവേശഭരിതരാക്കിയും മുന്നേറും—തിരുവനന്തപുരത്തുനിന്നു് കാസർകോട്ടേക്കു് പദയാത്ര നടത്താനുള്ള സാധ്യതയുമുണ്ടു്. അങ്ങനെ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പുവരെ പിടിച്ചുനിന്നാൽ രക്ഷയുണ്ടു്.

images/P_C_Thomas.jpg
പി. സി. തോമസ്

2009 ഏപ്രിൽ–മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പു് നടക്കും. ഒരുപക്ഷേ, 2008 ഒക്ടോബറിൽ ദൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് അസംബ്ലി തെരഞ്ഞെടുപ്പുകൾക്കൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കാനിടയുണ്ടു്. പരമാവധി സീറ്റുകൾ ജയിക്കേണ്ടതു് കോൺഗ്രസിന്റെ ആവശ്യമാണു്.

images/A_k_antony.jpg
ആന്റണി

തെരഞ്ഞെടുപ്പാകുമ്പോഴുക്കും എൻ. സി. പി.-ക്കുവേണ്ടി മുസ്ലീംലീഗ് സമ്മർദം ചെലുത്തും. മാണി-പിള്ള-ജേക്കബ് ഗ്രൂപ്പ് കേരള കോൺഗ്രസുകളും അതേ പാത പിന്തുടരും. ഒടുവിൽ എൻ. സി. പി.-യെക്കൂടി ചേർത്തു് ഐ. ജ. മുന്നണിയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തും. മുരളീധരൻ വയനാട് സീറ്റ് ചോദിക്കും, കോഴിക്കോട് കിട്ടിയാലും തൃപ്തിപ്പെടും.

images/MP_Gangadharan.jpg
എം. പി. ഗംഗാധരൻ

1978-ൽ കേവലം എൻ. ഡി. പി.-യെക്കൂട്ടി കെ. കരുണാകരനു ണ്ടാക്കിയതാണു് ഐക്യജനാധിപത്യമുന്നണി. അവിടേക്കു തിരിച്ചുചെല്ലാൻ കെ. മുരളീധരനു് ആരെയും വകവെക്കേണ്ടതില്ല. ഞാനൊരു ബാലനശക്തനെന്നാകിലും മാനിയാമെന്നുടെ താതനെയോർക്കനീ…

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Njanoru Balanasakthanennakilum, Maniyamennude Thathaneyorkka Nee (ml: ഞാനൊരു ബാലനശക്തനെന്നാകിലും, മാനിയാമെന്നുടെ താതനെയോർക്ക നീ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Njanoru Balanasakthanennakilum, Maniyamennude Thathaneyorkka Nee, കെ. രാജേശ്വരി, ഞാനൊരു ബാലനശക്തനെന്നാകിലും, മാനിയാമെന്നുടെ താതനെയോർക്ക നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 17, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Knitting Lesson, a painting by JeanFrançois Millet (1814–1875). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.