SFNസായാഹ്ന ഫൌണ്ടേഷൻ
images/littleprince.png
Le petit prince, a photograph by Nicholas Wang .
ലി­റ്റിൽ പ്രിൻ­സ്
അ­ന്ത്വാൻ ദ് സാന്തെ-​എക്സ്യുപെരി പ­രി­ഭാ­ഷ: വി. ര­വി­കു­മാർ

(ഒരു പൂ­വി­നോ­ടു പി­ണ­ങ്ങി നാടു വിട്ട രാ­ജ­കു­മാ­ര­ന്റെ കഥ)

ലിയോൺ വെർ­ത്തി­നു്

മു­തിർ­ന്നൊ­രാൾ­ക്കാ­ണു് ഈ പു­സ്ത­കം സ­മർ­പ്പി­ക്കു­ന്ന­തു് എ­ന്ന­തിൽ ഞാൻ കു­ട്ടി­ക­ളോ­ടു് മാ­പ്പു ചോ­ദി­ക്ക­ട്ടെ. പക്ഷേ, അ­തി­നെ­നി­ക്കു കാ­ര­ണ­മു­ണ്ടു്: ഈ ലോ­ക­ത്തു് എ­നി­ക്കു­ള്ള ഏ­റ്റ­വും നല്ല സ്നേ­ഹി­ത­നാ­ണ­യാൾ. മ­റ്റൊ­രു കാ­ര­ണ­മു­ണ്ടു്: ഈ മു­തിർ­ന്ന­യാൾ­ക്കു് എ­ല്ലാം മ­ന­സ്സി­ലാ­കും, കു­ട്ടി­കൾ­ക്കു­ള്ള പു­സ്ത­ക­ങ്ങൾ പോലും. മൂ­ന്നാ­മ­തൊ­രു കാരണം കൂ­ടി­യു­ണ്ടു്: ഫ്രാൻ­സി­ലെ­വി­ടെ­യോ വി­ശ­പ്പും ത­ണു­പ്പും സ­ഹി­ച്ചു ക­ഴി­യു­ക­യാ­ണ­യാൾ. അ­യാൾ­ക്കൊ­രാ­ശ്വാ­സം കി­ട്ട­ണം. ഈ കാ­ര­ണ­ങ്ങ­ളൊ­ന്നും പോ­രെ­ന്നാ­ണെ­ങ്കിൽ ഈ മു­തിർ­ന്ന­യാ­ളി­ന്റെ കു­ട്ടി­ക്കാ­ല­ത്തി­നു ഞാൻ ഇതു സ­മർ­പ്പി­ക്കു­ന്നു. എല്ലാ മു­തിർ­ന്ന­വ­രും ഒ­രി­ക്കൽ കു­ട്ടി­ക­ളാ­യി­രു­ന്നു. (ചി­ലർ­ക്കേ അ­തോർ­മ്മ­യു­ള്ളു­വെ­ങ്കി­ല്പോ­ലും.) അ­തി­നാൽ ഞാൻ ഈ സ­മർ­പ്പ­ണം ഇ­ങ്ങ­നെ­യൊ­ന്നു ഭേ­ദ­പ്പെ­ടു­ത്ത­ട്ടെ:

കു­ട്ടി­യാ­യി­രു­ന്ന­പ്പോ­ഴ­ത്തെ ലിയോൺ വെർ­ത്തി­നു്

ഒ­ന്നു്

അ­ന്നൊ­രി­ക്കൽ, എ­നി­ക്കാ­റു വ­യ­സ്സു­ള്ള­പ്പോൾ, ക­ന്യാ­വ­ന­ങ്ങ­ളെ­ക്കു­റി­ച്ചു പ്ര­തി­പാ­ദി­ക്കു­ന്ന ‘പ്ര­കൃ­തി­യി­ലെ വാ­സ്ത­വ­ക­ഥ­കൾ’ എ­ന്നൊ­രു പു­സ്ത­കം ഞാൻ വാ­യി­ക്കാ­നി­ട­യാ­യി; ഗം­ഭീ­ര­മാ­യ ഒരു ചി­ത്രം ഞാ­ന­തിൽ കണ്ടു. ഒരു പെ­രു­മ്പാ­മ്പു് ഏതോ ജ­ന്തു­വി­നെ വി­ഴു­ങ്ങു­ന്ന­താ­ണു് ചി­ത്ര­കാ­രൻ വ­ര­ച്ചു­വ­ച്ചി­രി­ക്കു­ന്ന­തു്. അ­തി­ന്റെ ഒരു കോ­പ്പി ഇവിടെ കാണാം.

images/01hroznys.png

പു­സ്ത­ക­ത്തിൽ അ­തി­നെ­ക്കു­റി­ച്ചു­ള്ള വി­ശ­ദീ­ക­ര­ണം ഇ­ങ്ങ­നെ­യാ­യി­രു­ന്നു: “പെ­രു­മ്പാ­മ്പു­കൾ ഇരയെ അ­ക­ത്താ­ക്കു­ന്ന­തു് ച­വ­ച്ച­ര­ച്ചി­ട്ട­ല്ല, അ­പ്പാ­ടെ വി­ഴു­ങ്ങി­യി­ട്ടാ­ണു്. അതിനു ശേഷം അ­വ­യ്ക്കു് അ­ന­ങ്ങാൻ പ­റ്റാ­തെ­യാ­കു­ന്നു; ദ­ഹ­ന­ത്തി­നു വേണ്ട ആറു മാസം അവ ഉ­റ­ക്ക­ത്തി­ലാ­യി­രി­ക്കും.”

വ­ന­ത്തി­നു­ള്ളിൽ എ­ന്തൊ­ക്കെ അ­ത്ഭു­ത­ങ്ങ­ളാ­ണു ന­ട­ക്കു­ന്ന­തെ­ന്നു് ഞാ­ന­ന്നു കാ­ര്യ­മാ­യി­ട്ടി­രു­ന്നാ­ലോ­ചി­ച്ചു. ത­ന്നെ­യു­മ­ല്ല, ഒരു ചാ­യ­പ്പെൻ­സി­ലു­മാ­യി കുറേ നേരം പ­ണി­യെ­ടു­ത്ത­തിൽ പി­ന്നെ ജീ­വി­ത­ത്തിൽ ആ­ദ്യ­മാ­യി ഒരു ചി­ത്രം വ­ര­യ്ക്കു­ന്ന­തിൽ ഞാൻ വിജയം കാ­ണു­ക­യും ചെ­യ്തു. എന്റെ ചി­ത്രം നമ്പർ ഒ­ന്നു്. അതു് ഏ­ക­ദേ­ശം ഇ­തു­പോ­ലി­രു­ന്നു:

images/02klobouk.png

ഞാൻ എന്റെ മാ­സ്റ്റർ­പീ­സ് മു­തിർ­ന്ന­വ­രെ കാ­ണി­ച്ചു­കൊ­ടു­ത്തു; അതു ക­ണ്ടി­ട്ടു് അ­വർ­ക്കു പേ­ടി­യാ­വു­ന്നി­ല്ലേ എന്നു ഞാൻ ചോ­ദി­ച്ചു.

അ­വ­രു­ടെ മ­റു­പ­ടി പക്ഷേ, ഇ­ങ്ങ­നെ­യാ­യി­രു­ന്നു: “പേ­ടി­ക്കാ­നോ? തൊ­പ്പി ക­ണ്ടാൽ ആരു പേ­ടി­ക്കാൻ?”

ഞാൻ വ­ര­ച്ച­തു് തൊ­പ്പി­യു­ടെ പ­ട­മൊ­ന്നു­മാ­യി­രു­ന്നി­ല്ല. ഒരു പെ­രു­മ്പാ­മ്പു് ആനയെ വി­ഴു­ങ്ങു­ന്ന­തി­ന്റെ ചി­ത്ര­മാ­ണ­തു്. പക്ഷേ, മു­തിർ­ന്ന­വർ­ക്കു് കാ­ര്യം പിടി കി­ട്ടി­യി­ട്ടി­ല്ലെ­ന്നു വ­ന്ന­തി­നാൽ ഞാൻ ര­ണ്ടാ­മ­തൊ­ന്നു വ­ര­ച്ചു: ഒരു പെ­രു­മ്പാ­മ്പി­ന്റെ ഉൾ­വ­ശ­മാ­ണു ഞാൻ വ­ര­ച്ച­തു്; മു­തിർ­ന്ന­വർ വ്യ­ക്ത­മാ­യി ക­ണ്ടു­കൊ­ള്ള­ട്ടെ. വി­ശ­ദ­മാ­ക്കി­ക്കൊ­ടു­ത്താ­ല­ല്ലാ­തെ അ­വർ­ക്കു കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­വു­ക എ­ന്ന­തി­ല്ല. എന്റെ ചി­ത്രം നമ്പർ ര­ണ്ടു് ഇ­ങ്ങ­നെ­യി­രു­ന്നു:

images/03slon.png

ഇ­ത്ത­വ­ണ മു­തിർ­ന്ന­വ­രു­ടെ പ്ര­തി­ക­ര­ണം ഒ­രു­പ­ദേ­ശ­മാ­യി­രു­ന്നു: ഞാൻ ഈ പെ­രു­മ്പാ­മ്പി­ന്റെ അകവും പു­റ­വും വ­ര­യ്ക്ക­ലൊ­ക്കെ മാ­റ്റി­വ­ച്ചി­ട്ടു് പോയി ഭൂ­മി­ശാ­സ്ത്ര­വും ച­രി­ത്ര­വും ക­ണ­ക്കും വ്യാ­ക­ര­ണ­വും പ­ഠി­ക്കു­ന്ന­തിൽ ശ്ര­ദ്ധി­ക്കു­ക. അ­ങ്ങ­നെ­യാ­ണു് ഭാ­വി­വാ­ഗ്ദാ­ന­മാ­കേ­ണ്ടി­യി­രു­ന്ന ഒരു ചി­ത്ര­കാ­രൻ ആ­റാ­മ­ത്തെ വ­യ­സ്സിൽ മ­ര­ണ­പ്പെ­ടു­ന്ന­തു്. ചി­ത്രം നമ്പർ ഒ­ന്നും ചി­ത്രം നമ്പർ ര­ണ്ടും പ­രാ­ജ­യ­പ്പെ­ട്ട­തു് എന്നെ വ­ല്ലാ­തെ നി­രാ­ശ­പ്പെ­ടു­ത്തി­ക്ക­ള­ഞ്ഞു. മു­തിർ­ന്ന­വർ­ക്കു് കാ­ര്യ­ങ്ങൾ തനിയേ മ­ന­സ്സി­ലാ­വു­ക എ­ന്ന­തി­ല്ല. എ­ന്തും എ­പ്പോ­ഴു­മി­ങ്ങ­നെ വി­ശ­ദീ­ക­രി­ച്ചു കൊ­ടു­ക്ക­ണ­മെ­ന്നു വ­ന്നാൽ കു­ട്ടി­ക­ളെ അ­തെ­ന്തു മാ­ത്രം മ­ടു­പ്പി­ക്കി­ല്ല!

അ­ങ്ങ­നെ­യാ­ണു് ഞാൻ മ­റ്റൊ­രു തൊഴിൽ രംഗം തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തു്; അ­താ­യ­തു് ഞാൻ ഒരു പൈ­ല­റ്റാ­യി. ലോ­ക­ത്തി­ന്റെ മി­ക്ക­വാ­റും എല്ലാ ഭാ­ഗ­ങ്ങൾ­ക്കു മേൽ കൂ­ടി­യും ഞാൻ പ­റ­ന്നി­ട്ടു­ണ്ടു്; ഇ­ക്കാ­ര്യ­ത്തിൽ ഭൂ­മി­ശാ­സ്ത്രം കു­റേ­യൊ­ക്കെ സ­ഹാ­യി­ച്ചി­ട്ടു­ണ്ടെ­ന്നു സ­മ്മ­തി­ക്കാൻ എ­നി­ക്കു മ­ടി­യു­മി­ല്ല. ചൈനയെ അ­രി­സോ­ണ­യിൽ നി­ന്നു തി­രി­ച്ച­റി­യാൻ ഒറ്റ നോ­ട്ടം കൊ­ണ്ടു് എ­നി­ക്കു ക­ഴി­യു­ന്നു­ണ്ടു്. രാ­ത്രി­യിൽ വഴി മ­ന­സ്സി­ലാ­കാ­തെ വ­രു­മ്പോൾ അ­ത്ത­രം അ­റി­വു് വി­ല­യേ­റി­യ­തു­മാ­ണു്. എന്റെ ഈ ജീ­വി­ത­ത്തി­നി­ട­യിൽ ഭാ­രി­ച്ച കാ­ര്യ­ങ്ങ­ളു­മാ­യി ന­ട­ക്കു­ന്ന ഒ­ട്ട­നേ­കം പേരെ ക­ണ്ടു­മു­ട്ടാൻ എ­നി­ക്കി­ട­വ­ന്നി­ട്ടു­ണ്ടു്. മു­തിർ­ന്ന­വർ­ക്കി­ട­യിൽ എ­ത്ര­യോ കാലം ഞാൻ ക­ഴി­ച്ചു­കൂ­ട്ടി­യി­രി­ക്കു­ന്നു. അവരെ തൊ­ട്ട­ടു­ത്തു നി­ന്നു ഞാൻ പ­ഠി­ച്ചി­രി­ക്കു­ന്നു. എ­ന്നി­ട്ടും പക്ഷേ, എ­നി­ക്ക­വ­രെ­ക്കു­റി­ച്ചു­ള്ള അ­ഭി­പ്രാ­യ­ത്തിൽ കാ­ര്യ­മാ­യ വ്യ­ത്യാ­സ­മൊ­ന്നും വ­രു­ത്തേ­ണ്ടി വ­ന്നി­ട്ടി­ല്ലെ­ന്നും പ­റ­യ­ട്ടെ.

മ­ന­സ്സി­നു വെ­ളി­വു­ള്ള­താ­യി തോ­ന്നു­ന്ന ആ­രെ­യെ­ങ്കി­ലും ക­ണ്ടു­മു­ട്ടാൻ ഇ­ട­യാ­യെ­ന്നു വ­യ്ക്കു­ക; ഞാൻ അയാളെ ഒരു പ­രീ­ക്ഷ­ണ­ത്തി­നു വി­ധേ­യ­നാ­ക്കു­ന്നു. എ­പ്പോ­ഴും കൂടെ കൊ­ണ്ടു­ന­ട­ക്കു­ന്ന ചി­ത്രം നമ്പർ ഒ­ന്നു് ഞാൻ അയാളെ കാ­ണി­ച്ചു­കൊ­ടു­ക്കു­ന്നു. അ­യാ­ളു­ടെ പ്ര­തി­ക­ര­ണ­ത്തിൽ നി­ന്നു് എ­നി­ക്കൂ­ഹി­ക്കാം, കക്ഷി വി­വ­ര­മു­ള്ള­യാ­ളാ­ണോ അ­ല്ല­യോ­യെ­ന്നു്. പക്ഷേ, ആ­രാ­യി­ട്ടെ­ന്താ, ആ­ണാ­ക­ട്ടെ, പെ­ണ്ണാ­ക­ട്ടെ, അവർ പ­റ­യു­ന്ന­തി­താ­യി­രി­ക്കും: “ഇതൊരു തൊ­പ്പി.”

ഞാൻ പി­ന്നെ ആ വ്യ­ക്തി­യോ­ടു് പെ­രു­മ്പാ­മ്പി­നെ­ക്കു­റി­ച്ചോ ക­ന്യാ­വ­ന­ങ്ങ­ളെ­ക്കു­റി­ച്ചോ ന­ക്ഷ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചോ ഒ­ന്നും പറയാൻ നി­ല്ക്കി­ല്ല. അ­യാ­ളു­ടെ നി­ല­വാ­ര­ത്തി­ലേ­ക്കു് ഞാൻ എന്നെ ഇ­റ­ക്കി­ക്കൊ­ണ്ടു വരും. എ­ന്നി­ട്ടു് ഞാൻ അ­യാ­ളോ­ടു് പാ­ല­ത്തെ­ക്കു­റി­ച്ചും ഗോൾ­ഫി­നെ­ക്കു­റി­ച്ചും ടൈ­ക­ളെ­ക്കു­റി­ച്ചും സം­സാ­രി­ക്കും. ഇ­ത്ര­യും വി­വ­ര­മു­ള്ള ഒരു മ­നു­ഷ്യ­നെ പ­രി­ച­യ­പ്പെ­ട്ട­തിൽ ആ മു­തിർ­ന്ന­വർ­ക്കു ബ­ഹു­സ­ന്തോ­ഷ­വു­മാ­വും.

ര­ണ്ടു്

ആ­രോ­ടും കാ­ര്യ­മാ­യി­ട്ടൊ­ന്നും സം­സാ­രി­ക്കാ­നി­ല്ലാ­തെ അ­ങ്ങ­നെ ഏ­കാ­ന്ത­ജീ­വി­ത­വും ന­യി­ക്കു­ന്ന കാ­ല­ത്താ­ണു്, ആറു കൊ­ല്ലം മു­മ്പു് സഹാറാ മ­രു­ഭൂ­മി­യിൽ വ­ച്ചു് എന്റെ വി­മാ­നം ഒ­ര­പ­ക­ട­ത്തിൽ പെ­ടു­ന്ന­തു്. എ­ഞ്ചി­നു­ള്ളിൽ എന്തോ ഒ­ടി­യു­ക­യോ മറ്റോ ചെ­യ്തി­രി­ക്കു­ന്നു. കൂടെ മെ­ക്കാ­നി­ക്കോ വേറേ യാ­ത്ര­ക്കാ­രോ ഒ­ന്നു­മി­ല്ലാ­ത്ത­തി­നാൽ ഞാൻ തന്നെ റി­പ്പ­യ­റി­നു തു­നി­ഞ്ഞി­റ­ങ്ങി. കൈ­യി­ലു­ള്ള കു­ടി­വെ­ള്ളം ഒ­രാ­ഴ്ച­ത്തേ­ക്കേ തി­ക­യു­ക­യു­ള്ളു എ­ന്ന­തി­നാൽ എ­നി­ക്ക­തൊ­രു ജീ­വ­ന്മ­ര­ണ­പ്ര­ശ്ന­വു­മാ­യി­രു­ന്നു. അ­ങ്ങ­നെ ഒ­ന്നാ­മ­ത്തെ രാ­ത്രി മ­ണൽ­പ്പ­ര­പ്പിൽ ഞാൻ ഉ­റ­ങ്ങാൻ കി­ട­ന്നു; ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള മ­നു­ഷ്യ­സാ­ന്നി­ദ്ധ്യ­ത്തിൽ നി­ന്നു് ഒ­രാ­യി­രം മൈൽ അ­ക­ലെ­യാ­ണ­തു്. ന­ടു­ക്ക­ട­ലിൽ ത­കർ­ന്ന ക­പ്പ­ലി­ന്റെ മ­ര­പ്പൊ­ളി­യിൽ പി­ടി­ച്ചു പൊ­ന്തി­ക്കി­ട­ക്കു­ന്ന നാ­വി­ക­ന്റേ­തി­നെ­ക്കാ­ളും ഒ­റ്റ­പ്പെ­ട്ട അ­വ­സ്ഥ­യി­ലാ­ണു ഞാൻ. വി­ചി­ത്ര­മാ­യ ഒരു കൊ­ച്ചു ശബ്ദം എന്നെ ഉ­റ­ക്ക­ത്തിൽ നി­ന്നു­ണർ­ത്തി­യ­പ്പോൾ എ­നി­ക്കു­ണ്ടാ­യ വി­സ്മ­യം നി­ങ്ങൾ­ക്കൂ­ഹി­ക്കാ­മ­ല്ലോ. ആ ശബ്ദം പ­റ­യു­ക­യാ­ണു്:

“എ­നി­ക്കൊ­രു… ചെ­മ്മ­രി­യാ­ടി­നെ വ­ര­ച്ചു­ത­രു­മോ?”

“എ­ന്തു്!”

“ഒരു ചെ­മ്മ­രി­യാ­ടി­നെ വ­ര­ച്ചു­ത­രൂ!”

ഇ­ടി­വെ­ട്ടേ­റ്റ പോലെ ഞാൻ ചാ­ടി­യെ­ഴു­ന്നേ­റ്റു. ക­ണ്ണു­കൾ ഞാൻ മു­റു­ക്കെ അ­ട­ച്ചു­തു­റ­ന്നു. അ­തീ­വ­ശ്ര­ദ്ധ­യോ­ടെ ഞാൻ ചു­റ്റും നോ­ക്കി. ഞാൻ ക­ണ്ട­തു് എ­ത്ര­യും അ­സാ­ധാ­ര­ണ­നാ­യ ഒരു കൊ­ച്ചു മ­നു­ഷ്യ­നെ­യാ­ണു്; ഗൗരവം മു­റ്റി­യ മു­ഖ­ത്തോ­ടെ എന്നെ നി­രീ­ക്ഷി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ക­യാ­ണ­യാൾ. പി­ല്ക്കാ­ല­ത്തു് എ­നി­ക്കു ക­ഴി­യു­ന്ന വി­ധ­ത്തിൽ ആ ച­ങ്ങാ­തി­യു­ടെ ഒരു ചി­ത്രം ഞാൻ ഓർ­മ്മ­യിൽ നി­ന്നു വ­ര­ച്ച­തു് നി­ങ്ങൾ­ക്കി­വി­ടെ കാണാം. യ­ഥാർ­ത്ഥ­രൂ­പ­ത്തി­ന്റെ ഭം­ഗി­യോ­ടു നീതി പു­ലർ­ത്താൻ അതിനു ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്നും ഞാൻ തു­റ­ന്നു­പ­റ­യ­ട്ടെ.

images/04malyPrinc.png

അതു പക്ഷേ, എന്റെ കു­ഴ­പ്പ­വു­മ­ല്ല. ആറു വ­യ­സ്സു­ള്ള­പ്പോ­ഴ­ല്ലേ മു­തിർ­ന്ന­വർ എന്റെ ചി­ത്രം­വ­ര നി­രു­ത്സാ­ഹ­പ്പെ­ടു­ത്തി­യ­തു്? അതു കാരണം പെ­രു­മ്പാ­മ്പു­ക­ളു­ടെ അകവും പു­റ­വും വ­ര­യ്ക്കാ­ന­ല്ലാ­തെ മ­റ്റൊ­ന്നും ഞാൻ പ­ഠി­ച്ച­തു­മി­ല്ല.

പൊ­ട്ടി­വീ­ണ­പോ­ലെ പ്ര­ത്യ­ക്ഷ­മാ­യ ആ രൂ­പ­ത്തെ കൃ­ഷ്ണ­മ­ണി­കൾ പു­റ­ത്തു ചാ­ടു­മെ­ന്ന മ­ട്ടിൽ തു­റി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു ഞാൻ നി­ന്നു. ഞാൻ നി­ല്ക്കു­ന്ന­തു് മ­നു­ഷ്യ­സാ­ന്നി­ദ്ധ്യ­ത്തിൽ നി­ന്നു് ഒ­രാ­യി­രം മൈൽ അ­ക­ലെ­യു­ള്ള ഒരു മ­രു­ഭൂ­മി­യി­ലാ­ണെ­ന്നു് നി­ങ്ങ­ളോർ­ക്ക­ണം. എ­ന്നി­ട്ടും പക്ഷേ, ന­മ്മു­ടെ ഈ കൊ­ച്ചു­മ­നു­ഷ്യ­നാ­വ­ട്ടെ, മ­ണ­ല്ക്കൂ­ന­കൾ­ക്കി­ട­യിൽ വ­ഴി­തെ­റ്റി­യ­ല­ഞ്ഞ­തി­ന്റെ ഒരു ല­ക്ഷ­ണ­വും കാ­ണാ­നി­ല്ല; വി­ശ­പ്പോ ദാഹമോ ക്ഷീ­ണ­മോ പേ­ടി­യോ കൊ­ണ്ടു ബോധം കെ­ടു­ന്ന മ­ട്ടു­മി­ല്ല. മ­നു­ഷ്യ­വാ­സ­ത്തിൽ നി­ന്നു് ഒ­രാ­യി­രം മൈൽ അ­ക­ലെ­ക്കി­ട­ക്കു­ന്ന ഒരു മ­രു­ഭൂ­മി­യിൽ പെ­ട്ടു­പോ­യ ഒരു മ­നു­ഷ്യ­ക്കു­ട്ടി­യു­ടേ­താ­യി യാ­തൊ­ന്നും അവനിൽ കാ­ണാ­നി­ല്ല. ഒ­ടു­വിൽ, സം­സാ­ര­ശേ­ഷി തി­രി­ച്ചു­കി­ട്ടി­യെ­ന്നാ­യ­പ്പോൾ, ഞാൻ അ­വ­നോ­ടു ചോ­ദി­ച്ചു:

“അല്ല… താ­നി­വി­ടെ എന്തു ചെ­യ്യു­ന്നു?”

അതിനു മ­റു­പ­ടി­യാ­യി വളരെ പ്രാ­ധാ­ന്യ­മു­ള്ള ഒരു കാ­ര്യ­മാ­ണ­തെ­ന്ന പോലെ മു­മ്പു പ­റ­ഞ്ഞ­തു് സാ­വ­ധാ­നം ആ­വർ­ത്തി­ക്കു­ക­യാ­ണു് അവൻ ചെ­യ്ത­തു്:

“എ­നി­ക്കൊ­രു ചെ­മ്മ­രി­യാ­ടി­ന്റെ പടം വ­ര­ച്ചു­ത­രു­മോ?”

ഒരു നി­ഗൂ­ഢ­ത നി­ങ്ങൾ­ക്കുൾ­ക്കൊ­ള്ളാ­നാ­വു­ന്ന­തി­ല­ധി­ക­മാ­ണെ­ന്നു വ­രു­മ്പോൾ അതിനെ അ­നു­സ­രി­ക്കാ­തി­രി­ക്കാൻ നി­ങ്ങൾ­ക്കു ധൈ­ര്യം വ­രി­ല്ല. മ­നു­ഷ്യ­വാ­സ­ത്തിൽ നി­ന്നു് ഒ­രാ­യി­രം മൈൽ അകലെ, മ­ര­ണ­വും മു­ന്നിൽ കണ്ടു നി­ല്ക്കു­ന്ന ഞാൻ, എ­ന്തൊ­രു വി­ഡ്ഢി­ത്ത­മാ­ണീ കാ­ണി­ക്കു­ന്ന­തെ­ന്ന തോ­ന്ന­ലോ­ടെ, പോ­ക്ക­റ്റിൽ നി­ന്നു് ഒരു ഷീ­റ്റു ക­ട­ലാ­സും ഒരു പേ­ന­യും പു­റ­ത്തെ­ടു­ത്തു. അ­പ്പോ­ഴാ­ണു് ഞാൻ ഓർ­ത്ത­തു്, ഭൂ­മി­ശാ­സ്ത്ര­വും ച­രി­ത്ര­വും ക­ണ­ക്കും വ്യാ­ക­ര­ണ­വു­മാ­യി എന്റെ പഠനം ചു­രു­ങ്ങി­പ്പോ­യി­രു­ന്നു­വെ­ന്നു്. എ­നി­ക്കു വ­ര­യ്ക്കാ­ന­റി­യി­ല്ലെ­ന്നു് (അല്പം നീ­ര­സ­ത്തോ­ടെ തന്നെ) ഞാൻ അ­വ­നോ­ടു പ­റ­ഞ്ഞു. അ­വ­ന്റെ മ­റു­പ­ടി ഇ­താ­യി­രു­ന്നു:

“അതു സാ­ര­മി­ല്ല. എ­നി­ക്കൊ­രു ചെ­മ്മ­രി­യാ­ടി­നെ വ­ര­ച്ചു­ത­രൂ.”

പക്ഷേ, ഞാൻ അന്നേ വരെ ചെ­മ്മ­രി­യാ­ടി­നെ വ­ര­ച്ചി­ട്ടി­ല്ല. അ­തി­നാൽ മു­മ്പു പ­ല­പ്പോ­ഴും വ­ര­ച്ചി­ട്ടു­ള്ള ആ രണ്ടു ചി­ത്ര­ങ്ങ­ളിൽ ഒന്നു വ­ര­ച്ചു് ഞാൻ അവനു കൊ­ടു­ത്തു. അതു ക­ണ്ടി­ട്ടു് ആ കൊ­ച്ചു ച­ങ്ങാ­തി പ­റ­ഞ്ഞ­തു് എന്നെ അ­ത്ഭു­ത­സ്ത­ബ്ധ­നാ­ക്കി­ക്ക­ള­ഞ്ഞു: “വേണ്ട, വേണ്ട, വേണ്ട! പെ­രു­മ്പാ­മ്പു വി­ഴു­ങ്ങി­യ ആ­ന­യൊ­ന്നും എ­നി­ക്കു വേണ്ട. പെ­രു­മ്പാ­മ്പു് വളരെ അപകടം പി­ടി­ച്ച ജ­ന്തു­വാ­ണു്; ആ­ന­യാ­ണെ­ങ്കിൽ കൊ­ണ്ടു­ന­ട­ക്കാൻ വി­ഷ­മ­വും. ഞാൻ താ­മ­സി­ക്കു­ന്ന സ്ഥ­ല­ത്തു് സ­ക­ല­തും വളരെ ചെ­റു­താ­ണു്. എ­നി­ക്കു ചെ­മ്മ­രി­യാ­ടി­നെ­യാ­ണു വേ­ണ്ട­തു്. എ­നി­ക്കൊ­രു ചെ­മ്മ­രി­യാ­ടി­നെ വ­ര­ച്ചു­ത­രൂ.”

ഞാ­ന­പ്പോൾ ഇ­ങ്ങ­നെ­യൊ­ന്നു വ­ര­ച്ചു.

images/05nemocnyBeranek.png

അതിൽ സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ടു് അവൻ പ­റ­യു­ക­യാ­ണു്:

“ഇതു വേണ്ട. ക­ണ്ടി­ട്ടു് അസുഖം പി­ടി­ച്ച പോ­ലി­രി­ക്കു­ന്നു. എ­നി­ക്കു വേ­റൊ­ന്നി­നെ വ­ര­ച്ചു­ത­രൂ.”

അ­ങ്ങ­നെ ഞാൻ ര­ണ്ടാ­മ­തൊ­ന്നി­നെ വ­ര­ച്ചു.

images/06Beran.png

എന്റെ ച­ങ്ങാ­തി കു­സൃ­തി ക­ലർ­ന്ന ഒരു പു­ഞ്ചി­രി­യോ­ടെ പ­റ­ഞ്ഞു:

“ത­ന്നെ­ത്താ­നൊ­ന്നു നോ­ക്കി­യേ. ഇതു ചെ­മ്മ­രി­യാ­ടൊ­ന്നു­മ­ല്ല, മു­ട്ടാ­നാ­ടാ­ണു്. അതിനു കൊ­മ്പു­ണ്ട­ല്ലോ.”

അ­ങ്ങ­നെ ഞാൻ മ­റ്റൊ­ന്നി­നെ­ക്കൂ­ടി വ­ര­ച്ചു.

images/07staryBeranek.png

പക്ഷേ, മ­റ്റു­ള്ള­വ­യെ­പ്പോ­ലെ ഇതും തി­ര­സ്ക­രി­ക്ക­പ്പെ­ട്ടു.

“ഇ­തി­നി­പ്പോ­ഴേ വ­യ­സ്സാ­യി. എ­നി­ക്കു വേ­ണ്ട­തു് ഒ­രു­പാ­ടു കാലം ജീ­വി­ച്ചി­രി­ക്കു­ന്ന ഒരു ചെ­മ്മ­രി­യാ­ടാ­ണു്.”

ഈ നേ­ര­മാ­യ­പ്പോ­ഴേ­ക്കും എന്റെ ക്ഷ­മ­യു­ടെ നെ­ല്ലി­പ്പ­ല­ക ക­ണ്ടു­തു­ട­ങ്ങി­യി­രു­ന്നു; കാരണം ഞാൻ ഇ­നി­യും വി­മാ­ന­ത്തി­ന്റെ എ­ഞ്ചിൻ­പ­ണി തു­ട­ങ്ങി­യി­ട്ടി­ല്ല. അ­തി­നാൽ ഞാൻ ഇ­ങ്ങ­നെ­യൊ­രെ­ണ്ണം വ­ര­ച്ചി­ട്ടു­കൊ­ടു­ത്തു.

images/08krabice.png

അ­തി­നൊ­രു വി­ശ­ദീ­ക­ര­ണ­വും ഞാൻ ത­ട്ടി­വി­ട്ടു.

“ആ­ടി­ന്റെ പെ­ട്ടി മാ­ത്ര­മാ­ണി­തു്. നീ പ­റ­യു­ന്ന ചെ­മ്മ­രി­യാ­ടു് ഉ­ള്ളിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്നു­ണ്ടു്.”

എന്റെ വി­ധി­കർ­ത്താ­വി­ന്റെ കു­ഞ്ഞു­മു­ഖ­ത്തു് ഒരു വെ­ളി­ച്ചം പൊ­ട്ടി­വി­ട­രു­ന്ന­തു ക­ണ്ട­പ്പോൾ ഞാൻ അ­മ്പ­ര­ന്നു­പോ­യി.

“ഇ­ങ്ങ­നെ ത­ന്നെ­യാ­ണു് എ­നി­ക്കു വേ­ണ്ടി­യി­രു­ന്ന­തു്! ഈ ചെ­മ്മ­രി­യാ­ടി­നു് ഒ­രു­പാ­ടു പു­ല്ലു വേ­ണ്ടി­വ­രു­മോ?”

“അ­തെ­ന്താ?”

“ഞാൻ താ­മ­സി­ക്കു­ന്ന സ്ഥലം തീരെ ചെ­റു­താ­ണു്, അവിടെ… ”

“അതിനു വേണ്ട പു­ല്ലൊ­ക്കെ അ­വി­ടെ­യു­ണ്ടാ­വും,” ഞാൻ പ­റ­ഞ്ഞു. “തീ­രെ­ച്ചെ­റി­യ ഒ­രാ­ടി­നെ­യ­ല്ലേ ഞാൻ നി­ന­ക്കു ത­ന്ന­തു് ?”

അവൻ ചി­ത്ര­ത്തി­നു മേൽ­കൂ­ടി കു­നി­ഞ്ഞു­നോ­ക്കി.

“അത്ര ചെ­റു­തൊ­ന്നു­മ­ല്ല… നോ­ക്കി­യേ! അതുറ ക്ക­മാ­യി… ”

ഇ­ങ്ങ­നെ­യാ­ണു് ലി­റ്റിൽ പ്രിൻ­സി­നെ ഞാൻ പ­രി­ച­യ­പ്പെ­ടു­ന്ന­തു്.

മൂ­ന്നു്

അ­വ­ന്റെ സ്വ­ദേ­ശം ക­ണ്ടു­പി­ടി­ക്കാൻ ഞാൻ ഏറെ നേ­ര­മെ­ടു­ത്തു. ഇ­ത്ര­യൊ­ക്കെ ചോ­ദ്യ­ങ്ങൾ എ­ന്നോ­ടു ചോ­ദി­ക്കു­ന്ന ലി­റ്റിൽ പ്രിൻ­സി­നു് ഞാൻ ചോ­ദി­ക്കു­ന്ന­തൊ­ന്നും ചെ­വി­യിൽ പെ­ടാ­തെ­പോ­യി. സ­ന്ദർ­ഭ­വ­ശാൽ വീ­ണു­കി­ട്ടു­ന്ന വാ­ക്കു­ക­ളിൽ നി­ന്നാ­ണു് സർ­വ­തും എ­നി­ക്കു വെ­ളി­പ്പെ­ട്ടു കി­ട്ടു­ന്ന­തു്.

ആ­ദ്യ­മാ­യി എന്റെ വി­മാ­നം ക­ണ്ട­പ്പോൾ (എന്റെ വി­മാ­നം ഞാൻ വ­ര­ച്ചു­കാ­ണി­ക്കാ­നൊ­ന്നും പോ­കു­ന്നി­ല്ല; അത്ര വൈ­ദ­ഗ്ദ്ധ്യം എ­നി­ക്കി­ല്ല) അവൻ ചോ­ദി­ച്ച­തി­താ­ണു്:

“അ­തെ­ന്തു സാ­ധ­ന­മാ?”

“അതു സാ­ധ­ന­മൊ­ന്നു­മ­ല്ല. അതു പ­റ­ക്കും. വി­മാ­നം എ­ന്നാ­ണു് അതിനു പ­റ­യു­ന്ന­തു്. എന്റെ വി­മാ­ന­മാ­ണ­തു്.”

എ­നി­ക്കു പ­റ­ക്കാൻ ക­ഴി­യു­മെ­ന്നു് അവനെ ബോ­ധി­പ്പി­ച്ച­പ്പോൾ ഞാൻ തെ­ല്ലൊ­ന്ന­ഭി­മാ­നം കൊ­ള്ളു­ക­യും ചെ­യ്തു.

അ­പ്പോൾ അവൻ ഉ­റ­ക്കെ­ച്ചോ­ദി­ക്കു­ക­യാ­ണു്:

“എന്താ! നി­ങ്ങൾ ആ­കാ­ശ­ത്തു നി­ന്നു­വ­ന്നു വീ­ണ­താ­ണോ?”

“അതെ,” ഞാൻ വി­ന­യ­ത്തോ­ടെ പ­റ­ഞ്ഞു.

“ആഹാ! അതു ര­സ­മു­ള്ള കാ­ര്യ­മാ­ണ­ല്ലോ!”

എ­ന്നി­ട്ട­വൻ മണി കി­ലു­ങ്ങു­മ്പോ­ലെ പൊ­ട്ടി­ച്ചി­രി­ച്ചു. ആ ചിരി കേൾ­ക്കാൻ ര­സ­മാ­യി­രു­ന്നെ­ങ്കി­ലും എ­നി­ക്കു വ­ല്ലാ­തെ ദേ­ഷ്യം വന്നു. എന്റെ ദൗർ­ഭാ­ഗ്യ­ങ്ങൾ ഗൗ­ര­വ­ത്തി­ലെ­ടു­ക്ക­പ്പെ­ടാ­തെ പോ­കു­ന്ന­തു് എ­നി­ക്കി­ഷ്ട­മ­ല്ല.

എ­ന്നി­ട്ടു ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു:

“അ­പ്പോൾ നി­ങ്ങ­ളും ആ­കാ­ശ­ത്തു നി­ന്നു വ­ന്ന­താ­ണ­ല്ലേ! ഏതാ നി­ങ്ങ­ളു­ടെ ഗ്രഹം?”

ആ നി­മി­ഷ­ത്തി­ലാ­ണു് അ­വ­ന്റെ സാ­ന്നി­ദ്ധ്യ­മെ­ന്ന അ­ഭേ­ദ്യ­മാ­യ ദു­രൂ­ഹ­ത­യി­ലേ­ക്കു് ഒരു വെ­ളി­ച്ച­ത്തി­ന്റെ പ­ഴു­തു് എ­നി­ക്കു കി­ട്ടു­ന്ന­തു്:

“നീ വേ­റൊ­രു ഗ്ര­ഹ­ത്തിൽ നി­ന്നാ­ണോ വ­രു­ന്ന­തു്?”

പക്ഷേ, അവൻ അതിനു മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. എന്റെ വി­മാ­ന­ത്തിൽ നി­ന്നു ക­ണ്ണെ­ടു­ക്കാ­തെ തല പി­ന്നി­ലേ­ക്കു ചാ­യ്ചു­കൊ­ണ്ടു് അവൻ പ­റ­ഞ്ഞു:

“ഇതിൽ കയറി ഒ­രു­പാ­ടു ദൂ­ര­ത്തു നി­ന്നൊ­ന്നും വരാൻ പ­റ്റി­ല്ല… ”

എ­ന്നി­ട്ട­വൻ ദീർ­ഘ­നേ­രം മ­നോ­രാ­ജ്യ­ത്തി­ലാ­ണ്ടു. പി­ന്നെ ഞാൻ കൊ­ടു­ത്ത ചെ­മ്മ­രി­യാ­ടി­നെ പോ­ക്ക­റ്റിൽ നി­ന്നെ­ടു­ത്തു് അ­മൂ­ല്യ­മാ­യൊ­രു നി­ധി­യാ­ണ­തെ­ന്ന­പോ­ലെ അതും ധ്യാ­നി­ച്ചി­രു­ന്നു.

പാ­തി­ര­ഹ­സ്യം പോലെ അവൻ പറഞ്ഞ ആ “മറ്റു ഗ്ര­ഹ­ങ്ങൾ” എന്റെ ജി­ജ്ഞാ­സ­യെ എന്തു മാ­ത്രം കു­ലു­ക്കി­യു­ണർ­ത്തി­യെ­ന്നു് നി­ങ്ങൾ­ക്കൂ­ഹി­ക്കാ­വു­ന്ന­തേ­യു­ള്ളു. അ­തി­നാൽ ആ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു കൂ­ടു­തൽ അ­റി­യാൻ ഞാൻ വ­ലി­യൊ­രു ശ്രമം ന­ട­ത്തി.

“എന്റെ കൊ­ച്ചു­ച­ങ്ങാ­തീ, നീ എ­വി­ടു­ന്നാ­ണു വ­രു­ന്ന­തു്? നീ പ­റ­യു­ന്ന ഈ ‘ഞാൻ താ­മ­സി­ക്കു­ന്ന സ്ഥലം’ എ­വി­ടെ­യാ­ണു് ? എ­വി­ടെ­യ്ക്കാ­ണു് നീ എന്റെ ആടിനെ കൊ­ണ്ടു­പോ­കു­ന്ന­തു്?”

ചി­ന്താ­ധീ­ന­മാ­യ ഒരു മൗ­ന­ത്തി­നു ശേഷം അവൻ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“നി­ങ്ങൾ തന്ന കൂ­ടി­ന്റെ ഏ­റ്റ­വും വലിയ ഗുണം രാ­ത്രി­യിൽ ആ­ടി­ന­തു് വീ­ടാ­യി ഉ­പ­യോ­ഗി­ക്കാം എ­ന്ന­താ­ണു്.”

“അ­ത­ങ്ങ­നെ­യാ­ണു്. വേ­ണ­മെ­ങ്കിൽ ഞാ­നൊ­രു നൂലും കു­റ്റി­യും കൂടി തരാം; പ­ക­ല­തി­നെ കെ­ട്ടി­യി­ടാ­മ­ല്ലോ.”

ആ വാ­ഗ്ദാ­നം കേ­ട്ടു് ലി­റ്റിൽ പ്രിൻ­സ് ഞെ­ട്ടി­പ്പോ­യി:

“കെ­ട്ടി­യി­ടാ­നോ! എന്തു വി­ചി­ത്ര­മാ­ണ­തു്!”

“കെ­ട്ടി­യി­ട്ടി­ല്ലെ­ങ്കിൽ അ­ത­ല­ഞ്ഞു­തി­രി­ഞ്ഞു് പി­ന്നെ കാ­ണാ­തെ­യാ­വി­ല്ലേ?” ഞാൻ ചോ­ദി­ച്ചു.

എന്റെ ച­ങ്ങാ­തി­ക്കു പി­ന്നെ­യും ചിരി പൊ­ട്ടി:

“അ­തെ­ങ്ങോ­ട്ടു പോ­കു­മെ­ന്നാ­ണു പ­റ­യു­ന്ന­തു്?”

“എ­ങ്ങോ­ട്ടും. നേരേ മു­ന്നിൽ കാ­ണു­ന്നി­ട­ത്തു്.”

അ­പ്പോൾ എന്നെ സ­മാ­ധാ­നി­പ്പി­ക്കു­ന്ന പോലെ ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു:

“അതു പേ­ടി­ക്കേ­ണ്ട. ഞാൻ താ­മ­സി­ക്കു­ന്നി­ട­ത്തു് സ­ക­ല­തും തീരെ ചെ­റു­താ­ണു്!”

എ­ന്നി­ട്ടു്, നേരിയ വി­ഷാ­ദ­ത്തോ­ടെ­യെ­ന്നു് എ­നി­ക്കു തോ­ന്നി, അവൻ കൂ­ട്ടി­ച്ചേർ­ത്തു:

“നേരേ മു­ന്നി­ലേ­ക്കു പോയാൽ ആർ­ക്കും അ­ത്ര­യ­ധി­കം ദൂരം പോകാൻ പ­റ്റി­ല്ല… ”

നാലു്

അ­ങ്ങ­നെ­യാ­ണു് സു­പ്ര­ധാ­ന­മാ­യ ര­ണ്ടാ­മ­തൊ­രു വ­സ്തു­ത ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു്: ലി­റ്റിൽ പ്രിൻ­സി­ന്റെ സ്വ­ദേ­ശ­മാ­യ ഗ്ര­ഹ­ത്തി­നു് ഒരു വീ­ടി­നു­ള്ള­ത്ര വ­ലി­പ്പ­മേ­യു­ള്ളു!

അതു പക്ഷേ, എന്നെ അ­ത്ര­യ്ക്ക­ങ്ങു വി­സ്മ­യി­പ്പി­ച്ചു എന്നു പ­റ­യാ­നു­മി­ല്ല. നാം പേ­രി­ട്ടു വി­ളി­ക്കു­ന്ന ഭൂമി, വ്യാ­ഴം, ചൊവ്വ, വെ­ള്ളി തു­ട­ങ്ങി­യ മ­ഹാ­ഗ്ര­ഹ­ങ്ങൾ­ക്കൊ­പ്പം വേ­റെ­യും നൂറു ക­ണ­ക്കി­നു ഗ്ര­ഹ­ങ്ങ­ളു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു; അവയിൽ ചി­ല­താ­ക­ട്ടെ, ദൂ­ര­ദർ­ശി­നി­യിൽ­ക്കൂ­ടി നോ­ക്കി­യാ­ല്പോ­ലും ക­ണ്ണിൽ പെ­ടാ­ത്ത­വ­യും. അ­വ­യി­ലൊ­ന്നി­നെ ക­ണ്ടു­പി­ടി­ച്ചാൽ വാ­ന­ശാ­സ്ത്ര­ജ്ഞൻ അ­വ­യ്ക്കു ന­ല്കു­ന്ന­തു് പേ­ര­ല്ല, ഒരു ന­മ്പ­രാ­ണു്. അയാൾ അതിനെ, ഒ­രു­ദാ­ഹ­ര­ണം പ­റ­ഞ്ഞാൽ, ‘ഛി­ന്ന­ഗ്ര­ഹം 325’ എ­ന്നാ­യി­രി­ക്കും വി­ളി­ക്കു­ക. ലി­റ്റിൽ പ്രിൻ­സ് വ­ന്ന­തു് ബി-612 എ­ന്ന­റി­യ­പ്പെ­ടു­ന്ന ഛി­ന്ന­ഗ്ര­ഹ­ത്തിൽ നി­ന്നാ­ണെ­ന്നു് എ­നി­ക്കു ബലമായ സം­ശ­യ­മു­ണ്ടു്.

ഈ ഛി­ന്ന­ഗ്ര­ഹ­ത്തെ ഒ­രി­ക്കൽ മാ­ത്ര­മേ ദൂ­ര­ദർ­ശി­നി­യി­ല്ക്കൂ­ടി ക­ണ്ടി­ട്ടു­ള്ളു. 1909-ൽ തുർ­ക്കി­ക്കാ­ര­നാ­യ ഒരു വാ­ന­നി­രീ­ക്ഷ­ക­നാ­ണു് അതിനെ ക­ണ്ടെ­ത്തി­യ­തു്.

images/11pozorovatelHvezdy.png

ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ടെ അ­ന്താ­രാ­ഷ്ട്ര­സം­ഘ­ട­ന­യ്ക്കു മു­ന്നിൽ എല്ലാ തെ­ളി­വു­ക­ളോ­ടെ­യും അ­ദ്ദേ­ഹം തന്റെ ക­ണ്ടു­പി­ടു­ത്തം അ­വ­ത­രി­പ്പി­ച്ചു­വെ­ങ്കി­ലും ആരും അതു വി­ശ്വ­സി­ക്കാൻ ത­യാ­റാ­യി­ല്ല; കാരണം അ­ദ്ദേ­ഹം ധ­രി­ച്ചി­രു­ന്ന­തു് തുർ­ക്കി­ക്കാ­രു­ടെ വേ­ഷ­മാ­യി­രു­ന്നു.

images/12matematikStary.png

മു­തിർ­ന്ന­വർ അ­ങ്ങ­നെ­യാ­ണു്…

പക്ഷേ, ഛി­ന്ന­ഗ്ര­ഹം ബി-612ന്റെ ഭാ­ഗ്യ­ത്തി­നു് പി­ന്നീ­ടു തുർ­ക്കി ഭ­രി­ച്ച ഒരു സ്വേ­ച്ഛാ­ധി­പ­തി ജീവൻ വേ­ണ­മെ­ങ്കിൽ സർ­വ­രും യൂ­റോ­പ്യൻ വേ­ഷ­ത്തി­ലേ­ക്കു മാ­റി­ക്കോ­ള­ണ­മെ­ന്നു് ഉ­ത്ത­ര­വി­ട്ടു. അ­ങ്ങ­നെ 1920-ൽ ന­മ്മു­ടെ വാ­ന­നി­രീ­ക്ഷ­കൻ കോ­ട്ടും സൂ­ട്ടും ടൈ­യു­മൊ­ക്കെ­യാ­യി ര­ണ്ടാ­മ­തും തന്റെ ക­ണ്ടു­പി­ടു­ത്തം അ­വ­ത­രി­പ്പി­ച്ചു. എ­ല്ലാ­വ­രും അ­ദ്ദേ­ഹ­ത്തി­ന്റെ റി­പ്പോർ­ട്ട് കൈ­യ­ടി­ച്ചു സ്വീ­ക­രി­ക്കു­ക­യും ചെ­യ്തു.

ആ ഛി­ന്ന­ഗ്ര­ഹ­ത്തെ­ക്കു­റി­ച്ചു് ഇ­ത്ര­യും വി­ശ­ദാം­ശ­ങ്ങൾ ഞാൻ പ­റ­ഞ്ഞ­തും അ­തി­ന്റെ ന­മ്പ­റി­നെ­ക്കു­റി­ച്ചു പ്ര­ത്യേ­കം പ­രാ­മർ­ശി­ച്ച­തും മു­തിർ­ന്ന­വ­രു­ടെ സ്വ­ഭാ­വം മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടാ­ണു്. ഒരു പുതിയ കൂ­ട്ടു­കാ­ര­നെ കി­ട്ടി­യെ­ന്നു് നി­ങ്ങൾ ചെ­ന്നു പ­റ­യു­മ്പോൾ അ­വ­നെ­ക്കു­റി­ച്ചു­ള്ള പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­ങ്ങ­ളൊ­ന്നു­മ­ല്ല അ­വർ­ക്ക­റി­യേ­ണ്ട­തു്. “അ­വ­ന്റെ ശബ്ദം കേൾ­ക്കാ­നെ­ങ്ങ­നെ? ഏതു ക­ളി­യാ­ണു് അവനു് ഏ­റ്റ­വും ഇഷ്ടം? അവൻ പൂ­മ്പാ­റ്റ­ക­ളെ ശേ­ഖ­രി­ക്കാ­റു­ണ്ടോ” എ­ന്നൊ­ന്നും അവർ ചോ­ദി­ക്കി­ല്ല. പകരം അവർ ആ­വ­ശ്യ­പ്പെ­ടു­ക­യാ­ണു്: “എ­ന്താ­ണ­വ­ന്റെ പ്രാ­യം? അവനു് എത്ര ചേ­ട്ടാ­നി­യ­ന്മാ­രു­ണ്ടു്? അ­വ­ന്റെ ഭാ­ര­മെ­ന്തു്? അ­വ­ന്റെ അച്ഛൻ എത്ര കാ­ശു­ണ്ടാ­ക്കു­ന്നു?” ഈ തരം ചോ­ദ്യ­ങ്ങൾ­ക്കു­ത്ത­ര­മാ­യി­ക്കി­ട്ടു­ന്ന അ­ക്ക­ങ്ങ­ളി­ലൂ­ടെ­യാ­ണു് തങ്ങൾ അ­വ­നെ­ക്കു­റി­ച്ചു മ­ന­സ്സി­ലാ­ക്കു­ന്ന­തു് എ­ന്നാ­ണ­വ­രു­ടെ ഭാവം.

images/13matematikNovy.png

മു­തിർ­ന്ന­വ­രോ­ടു് നി­ങ്ങൾ ഇ­ങ്ങ­നെ­യൊ­ന്നു പ­റ­യു­ക­യാ­ണെ­ന്നി­രി­ക്ക­ട്ടെ: “ഇ­ളം­ചു­വ­പ്പു­നി­റ­ത്തി­ലൂ­ള്ള ഇ­ഷ്ടി­ക കൊ­ണ്ടു കെ­ട്ടി­യ­തും ജ­നാ­ല­പ്പ­ടി­ക­ളിൽ ജ­റേ­നി­യം ചെ­ടി­ക­ളും മേ­ല്ക്കൂ­ര­യിൽ മാ­ട­പ്രാ­വു­ക­ളു­മു­ള്ള മ­നോ­ഹ­ര­മാ­യ ഒരു വീടു ഞാൻ കണ്ടു.” ആ വീ­ടി­നെ­ക്കു­റി­ച്ചു് ഒരു ധാ­ര­ണ­യും അ­വർ­ക്കു കി­ട്ടി­ല്ല. “20000 ഡോളർ മ­തി­പ്പു­ള്ള ഒരു വീടു ഞാൻ കണ്ടു.” എന്നു നി­ങ്ങൾ അ­വ­രോ­ടു പറയണം. അ­പ്പോൾ അവർ ഇ­ങ്ങ­നെ അ­ത്ഭു­തം കൂറും: “ഹാ, എത്ര സു­ന്ദ­ര­മാ­യൊ­രു വീ­ടാ­ണ­തു്!”

അ­തേ­പ്ര­കാ­രം, നി­ങ്ങൾ അ­വ­രോ­ടു പ­റ­ഞ്ഞു­വെ­ന്നു വ­യ്ക്കു­ക: “ലി­റ്റിൽ പ്രിൻ­സ് എ­ന്നൊ­രാൾ ഉ­ണ്ടാ­യി­രു­ന്നു എ­ന്ന­തി­നു തെ­ളി­വു് അവൻ സു­ന്ദ­ര­നാ­യി­രു­ന്നു, അ­വ­ന്റെ ചിരി മ­നോ­ഹ­ര­മാ­യി­രു­ന്നു, അവൻ ഒ­രാ­ടി­നെ അ­ന്വേ­ഷി­ച്ചു ന­ട­ന്നി­രു­ന്നു എ­ന്ന­താ­ണു്. ഒ­രാൾ­ക്കു ചെ­മ്മ­രി­യാ­ടി­നെ വേ­ണ­മെ­ന്നു് ആ­ഗ്ര­ഹം തോ­ന്നി­യാൽ അതു മതി, അ­ങ്ങ­നെ­യൊ­രാൾ ഉ­ണ്ടെ­ന്ന­തി­നു തെ­ളി­വാ­യി.” ഇതു പക്ഷേ, അ­വ­രോ­ടു പ­റ­ഞ്ഞി­ട്ടെ­ന്തു പ്ര­യോ­ജ­നം കി­ട്ടാൻ? അവർ തോളു വെ­ട്ടി­ക്കു­ക­യേ­യു­ള്ളു; നി­ങ്ങൾ വെറും ശി­ശു­വാ­ണെ­ന്നും അവർ പറയും. അതേ സമയം “ഛി­ന്ന­ഗ്ര­ഹം നമ്പർ ബി-612ൽ നി­ന്നാ­ണു് അവൻ വ­ന്ന­തു്” എന്നു പ­റ­ഞ്ഞു­നോ­ക്കൂ; അ­വർ­ക്ക­പ്പോൾ എ­ല്ലാം ബോ­ദ്ധ്യ­മാ­യി­ക്ക­ഴി­ഞ്ഞു; അവർ പി­ന്നെ ചോ­ദ്യ­ങ്ങ­ളു­മാ­യി നി­ങ്ങ­ളെ അ­ല­ട്ടാൻ വ­രി­ക­യു­മി­ല്ല.

അവർ അ­ങ്ങ­നെ­യാ­ണു്. എ­ന്നു­വ­ച്ചു് നി­ങ്ങ­ള­തു മ­ന­സ്സിൽ കൊ­ണ്ടു­ന­ട­ക്കു­ക­യും വേണ്ട. മു­തിർ­ന്ന­വ­ര­ല്ലേ എന്നു കരുതി അ­ത­ങ്ങു ക്ഷ­മി­ച്ചു­കൊ­ടു­ത്തേ­ക്കു­ക.

എ­ന്നാൽ ജീ­വി­തം എ­ന്തെ­ന്ന­റി­യാ­വു­ന്ന നാം അ­ക്ക­ങ്ങ­ളെ കാ­ര്യ­മാ­യി­ട്ടെ­ടു­ക്കു­ന്നേ­യി­ല്ല. ഈ കഥ യ­ക്ഷി­ക്ക­ഥ­ക­ളു­ടെ മ­ട്ടിൽ പ­റ­ഞ്ഞു­തു­ട­ങ്ങാ­നാ­യി­രു­ന്നു എ­നി­ക്കി­ഷ്ടം. എ­ങ്ങ­നെ­യെ­ന്നാൽ: “ഒ­രി­ക്കൽ ഒ­രി­ട­ത്തു് ഒരു ലി­റ്റിൽ പ്രിൻ­സ് ഉ­ണ്ടാ­യി­രു­ന്നു; അ­വ­നോ­ളം പോ­ലു­മി­ല്ലാ­ത്ത ഒരു ഗ്ര­ഹ­ത്തി­ലാ­ണു് അവൻ താ­മ­സി­ച്ചി­രു­ന്ന­തു്; ഒരു ചെ­മ്മ­രി­യാ­ടു് അ­വ­ന്റെ വ­ലി­യൊ­രു ആഗ്രഹ മാ­യി­രു­ന്നു… ”

അ­ങ്ങ­നെ­യൊ­രു തു­ട­ക്കം ന­ല്കി­യി­രു­ന്നെ­ങ്കിൽ ജീ­വി­തം എ­ന്തെ­ന്നു മ­ന­സ്സി­ലാ­കു­ന്ന­വർ­ക്കു് എന്റെ ക­ഥ­യു­ടെ യാ­ഥാർ­ത്ഥ്യം ഒ­ന്നു­കൂ­ടി ബോ­ദ്ധ്യ­പ്പെ­ടു­മാ­യി­രു­ന്നു.

എന്റെ പു­സ്ത­കം അ­ല­ക്ഷ്യ­മാ­യി വാ­യി­ക്ക­പ്പെ­ട­രു­തെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം. ഈ ഓർ­മ്മ­കൾ പ­കർ­ത്തി വ­യ്ക്കാ­നാ­യി ക­ണ­ക്കി­ല­ധി­കം മ­നഃ­ക്ലേ­ശം ഞാൻ അ­നു­ഭ­വി­ച്ചു­ക­ഴി­ഞ്ഞു. എന്റെ ച­ങ്ങാ­തി തന്റെ ചെ­മ്മ­രി­യാ­ടു­മാ­യി എന്നെ പി­രി­ഞ്ഞു­പോ­യി­ട്ടു് ആറു കൊ­ല്ലം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ന്നു് ഞാൻ ഈ കഥ വി­വ­രി­ക്കു­ന്ന­തു് ഞാൻ അവനെ മ­റ­ക്കി­ല്ല എ­ന്നു­റ­പ്പു വ­രു­ത്താ­നാ­ണു്. ഒരു സ്നേ­ഹി­ത­നെ മ­റ­ക്കു­ക എന്നു പ­റ­ഞ്ഞാൽ എത്ര ഖേ­ദ­ക­ര­മാ­ണ­തു്. എ­ല്ലാ­വർ­ക്കും സ്നേ­ഹി­ത­ന്മാ­രെ കി­ട്ടി­ക്കോ­ള­ണ­മെ­ന്നു­മി­ല്ല. ഞാൻ അവനെ മ­റ­ക്കു­ക എന്നു വ­ന്നാൽ അ­ക്ക­ങ്ങ­ളി­ല­ല്ലാ­തെ മ­റ്റൊ­ന്നി­ലും താ­ല്പ­ര്യ­മി­ല്ലാ­ത്ത മു­തിർ­ന്ന­വ­രെ­പ്പോ­ലെ­യാ­യി ഞാനും എ­ന്നാ­ണു് അ­തി­നർ­ത്ഥം…

അ­ങ്ങ­നെ­യൊ­രു­ദ്ദേ­ശ്യം മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടാ­ണു് ഞാൻ പോയി ഒരു പെ­ട്ടി ചാ­യ­വും കുറേ പെൻ­സി­ലും വാ­ങ്ങി­യ­തു്. എന്റെ പ്രാ­യ­ത്തിൽ വ­ര­യ്ക്കാൻ തു­ട­ങ്ങു­ക എ­ന്ന­തു് വളരെ ദു­ഷ്ക­ര­മാ­യ കാ­ര്യ­മാ­ണു്; ആറു വ­യ­സ്സു­ള്ള­പ്പോൾ പെ­രു­മ്പാ­മ്പി­ന്റെ അകവും പു­റ­വും വ­ര­ച്ച­ത­ല്ലാ­തെ മുൻ­പ­രി­ച­യ­വും എ­നി­ക്കി­ല്ല­ല്ലോ. എ­ന്നാ­ല്ക്കൂ­ടി ക­ഴി­യു­ന്ന­ത്ര വി­ശ്വ­സ്ത­മാ­യി എന്റെ ദൗ­ത്യം നിർ­വ­ഹി­ക്കാൻ ഞാൻ ശ്ര­മി­ക്കാം. അതിൽ വിജയം കാ­ണു­മെ­ന്നു് എ­നി­ക്ക­ത്ര വലിയ ഉ­റ­പ്പു­മി­ല്ല. ഒരു ചി­ത്രം കു­റേ­യൊ­ക്കെ ഭേ­ദ­മാ­യി­രു­ന്നു; ര­ണ്ടാ­മ­തൊ­ന്നു വ­ര­ച്ച­താ­ക­ട്ടെ, വി­ഷ­യ­വു­മാ­യി ഒരു സാ­ദൃ­ശ്യ­വു­മി­ല്ലാ­തെ­പോ­യി. ലി­റ്റിൽ പ്രിൻ­സി­ന്റെ ഉ­യ­ര­ത്തി­ന്റെ കാ­ര്യ­ത്തി­ലും എ­നി­ക്കു പിശകു പ­റ്റു­ന്നു: ഒ­ന്നിൽ പൊ­ക്കം കൂ­ടു­ത­ലാ­ണെ­ങ്കിൽ മ­റ്റൊ­ന്നിൽ അവനു പൊ­ക്കം തീരെ കു­റ­ഞ്ഞു­പോ­കു­ന്നു. അ­വ­ന്റെ വേ­ഷ­ത്തി­ന്റെ നി­റ­ത്തി­ലും എ­നി­ക്കു ചില സം­ശ­യ­ങ്ങ­ളു­ണ്ടു്. അ­തി­നാൽ എ­ന്നെ­ക്കൊ­ണ്ടാ­വു­ന്ന­ത്ര ഭം­ഗി­യാ­യി, ചി­ല­പ്പോൾ ന­ന്നാ­യും ചി­ല­പ്പോൾ മോ­ശ­മാ­യും, ത­പ്പി­ത്ത­ട­ഞ്ഞു ഞാൻ മു­ന്നോ­ട്ടു പോ­കു­ന്നു…

സു­പ്ര­ധാ­ന­മാ­യ മറ്റു ചില വി­ശ­ദാം­ശ­ങ്ങ­ളി­ലും ഞാൻ പി­ശ­കു­കൾ വ­രു­ത്തു­ന്നു­ണ്ടു്. അതു പക്ഷേ, എന്റെ പിഴ കൊ­ണ്ട­ല്ല. എന്റെ സ്നേ­ഹി­തൻ യാ­തൊ­ന്നും എ­നി­ക്കു വി­ശ­ദീ­ക­രി­ച്ചു ത­ന്നി­രു­ന്നി­ല്ല. ഞാൻ അ­വ­നെ­പ്പോ­ലെ ത­ന്നെ­യാ­ണെ­ന്നു് അവൻ വി­ചാ­രി­ച്ചി­രു­ന്നി­രി­ക്ക­ണം. എ­നി­ക്കു­ണ്ടോ പെ­ട്ടി­ക­ളു­ടെ തു­ള­ക­ളി­ലൂ­ടെ നോ­ക്കി ഉ­ള്ളി­ലു­ള്ള ചെ­മ്മ­രി­യാ­ടി­നെ കാ­ണാ­ന­റി­യു­ന്നു! ഞാനും കു­റേ­ശ്ശേ മു­തിർ­ന്ന­വ­രെ­പ്പോ­ലെ­യാ­യി­ട്ടു­ണ്ടാ­വും. എ­നി­ക്കും പ്രാ­യം കൂ­ടി­വ­രി­ക­യ­ല്ലേ.

അ­ഞ്ചു്

ഓരോ ദി­വ­സ­വും ഞങ്ങൾ ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളിൽ നി­ന്നു് ലി­റ്റിൽ പ്രിൻ­സി­നെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങൾ എ­നി­ക്കു കി­ട്ടി­ത്തു­ട­ങ്ങി: അ­വ­ന്റെ സ്വ­ദേ­ശ­മാ­യ ഗ്ര­ഹ­ത്തെ­ക്കു­റി­ച്ചു്, അവിടെ നി­ന്നും അവൻ വി­ട്ടു­പോ­ന്ന­തി­നെ­ക്കു­റി­ച്ചു്, അ­വ­ന്റെ യാ­ത്ര­യെ­ക്കു­റി­ച്ചു്. അതു പോലും പക്ഷേ, വളരെ സാ­വ­ധാ­ന­മാ­ണു കി­ട്ടി­യി­രു­ന്ന­തു്. അ­ങ്ങ­നെ­യാ­ണു് ബ­യോ­ബാ­ബു­കൾ വ­രു­ത്തി­യ വി­പ­ത്തി­നെ­ക്കു­റി­ച്ചു് മൂ­ന്നാം ദിവസം ഞാൻ അ­റി­യു­ന്ന­തു്.

ഇ­ത്ത­വ­ണ­യും ഞാൻ നന്ദി പ­റ­യേ­ണ്ട­തു് ചെ­മ്മ­രി­യാ­ടി­നോ­ടു ത­ന്നെ­യാ­ണു്. അന്നു പെ­ട്ടെ­ന്നാ­ണു് ലി­റ്റിൽ പ്രിൻ­സ് എ­ന്നോ­ടു ചോ­ദി­ക്കു­ന്ന­ത്—എന്തോ ഗൗ­ര­വ­മേ­റി­യ സംശയം തന്നെ പി­ടി­ച്ചു­ല­ച്ച പോലെ: “ചെ­മ്മ­രി­യാ­ടു­കൾ കു­റ്റി­ച്ചെ­ടി­കൾ തി­ന്നു­മെ­ന്നു­ള്ള­തു ശ­രി­യ­ല്ലേ?”

“അതെ, അതു ശ­രി­യാ­ണു്.”

“ഹാവൂ! എ­നി­ക്കു സ­ന്തോ­ഷ­മാ­യി!”

ചെ­മ്മ­രി­യാ­ടു­കൾ കു­റ്റി­ച്ചെ­ടി­കൾ തി­ന്നു­ന്ന­തിൽ എ­ന്താ­ണി­ത്ര പ്രാ­ധാ­ന്യ­മെ­ന്നു് എ­നി­ക്കു പിടി കി­ട്ടി­യി­ല്ല. അ­പ്പോ­ഴാ­ണു് ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ക്കു­ന്ന­തു്:

“എന്നു പ­റ­ഞ്ഞാൽ അവ ബ­യോ­ബാ­ബു­ക­ളും തി­ന്നി­ല്ലേ?”

ബ­യോ­ബാ­ബു­കൾ കു­റ്റി­ച്ചെ­ടി­ക­ള­ല്ല, കോ­ട്ട­കൾ പോ­ല­ത്തെ കൂ­റ്റൻ മ­ര­ങ്ങ­ളാ­ണെ­ന്നു് ഞാൻ അവനു പ­റ­ഞ്ഞു­കൊ­ടു­ത്തു; ഇനി ഒ­രാ­ന­പ്പ­റ്റ­ത്തെ­ത്ത­ന്നെ അവൻ കൂ­ട്ടി­ക്കൊ­ണ്ടു പോ­യാ­ലും ഒ­രൊ­റ്റ ബ­യോ­ബാ­ബു തി­ന്നു­തീർ­ക്കാൻ അ­വ­യ്ക്കു ക­ഴി­യി­ല്ലെ­ന്നും ഞാൻ പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കി.

ആ­ന­പ്പ­റ്റ­ത്തെ­പ്പ­റ്റി പ­റ­ഞ്ഞ­പ്പോൾ ലി­റ്റിൽ പ്രിൻ­സി­നു ചിരി പൊ­ട്ടി.

“അവയെ ഒ­ന്നി­നു മു­ക­ളി­ലൊ­ന്നാ­യി അ­ടു­ക്കി­വ­യ്ക്കേ­ണ്ടി വരും,” അവൻ പ­റ­ഞ്ഞു.

images/14sloni.png

അ­പ്പോ­ഴാ­ണു് അ­വ­ന്റെ ബു­ദ്ധി പു­റ­ത്തു വ­രു­ന്ന­തു്:

“അത്ര വ­ലു­താ­യി വ­ള­രു­ന്ന­തി­നു മു­മ്പു് ബ­യോ­ബാ­ബു­കൾ കു­ഞ്ഞു­തൈ­ക­ളാ­യി­രി­ക്കു­മ­ല്ലോ?”

“തി­ക­ച്ചും ശ­രി­യാ­ണ­തു്, ” ഞാൻ പ­റ­ഞ്ഞു. “അല്ല, ആടു് നി­ന്റെ ബ­യോ­ബാ­ബു തൈകൾ തി­ന്ന­ണ­മെ­ന്നു നി­ന­ക്കു തോ­ന്നാ­നെ­ന്താ കാരണം?”

അ­വ­ന്റെ മ­റു­പ­ടി പെ­ട്ടെ­ന്നാ­യി­രു­ന്നു. “ഓ, അതു വി­ടെ­ന്നേ!” അതിൽ കൂ­ടു­തൽ എന്തു വ്യ­ക്ത­മാ­ക്കാ­നെ­ന്ന മ­ട്ടിൽ അവൻ പ­റ­ഞ്ഞു. അവനിൽ നി­ന്നൊ­രു സഹായം കി­ട്ടി­ല്ലെ­ന്നു വ­ന്ന­തോ­ടെ ആ പ്ര­ശ്ന­ത്തി­നു തൃ­പ്തി­ക­ര­മാ­യ ഒ­രു­ത്ത­രം ക­ണ്ടെ­ത്താൻ എ­നി­ക്കു മ­ന­സ്സു ന­ല്ല­വ­ണ്ണം പ്ര­വർ­ത്തി­പ്പി­ക്കേ­ണ്ടി വന്നു.

മ­റ്റേ­തു ഗ്ര­ഹ­ത്തി­ലു­മെ­ന്ന പോലെ ലി­റ്റിൽ പ്രിൻ­സി­ന്റെ ഗ്ര­ഹ­ത്തി­ലും നല്ല ചെ­ടി­ക­ളും ചീ­ത്ത­ച്ചെ­ടി­ക­ളു­മു­ണ്ടെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി. നല്ല ചെ­ടി­ക­ളിൽ നി­ന്നു് നല്ല വി­ത്തു­ക­ളും ചീ­ത്ത­ച്ചെ­ടി­ക­ളിൽ നി­ന്നു് ചീത്ത വി­ത്തു­ക­ളും ഉ­ണ്ടാ­ക­ണ­മ­ല്ലോ. വി­ത്തു­കൾ പക്ഷേ, അ­ദൃ­ശ്യ­മാ­യി­രി­ക്കും. ഭൂ­ഗർ­ഭ­ത്തിൽ അവ ഗാ­ഢ­നി­ദ്ര­യി­ലാ­യി­രി­ക്കും; അ­പ്പോ­ഴാ­ണു് അ­തി­ലൊ­ന്നു് ഇ­നി­യു­ണ­രാ­മെ­ന്നു് പെ­ട്ടെ­ന്ന­ങ്ങു തീ­രു­മാ­നി­ക്കു­ക. ആ കു­ഞ്ഞു­വി­ത്തു് മൂരി നി­വ­രു­ന്നു, സൂ­ര്യ­നു നേർ­ക്കു പ­തു­ക്കെ ഒരു ത­ളി­രി­ല നീ­ട്ടു­ന്നു. അതൊരു മു­ള്ള­ങ്കി­യു­ടെ മുളയോ റോ­സാ­ച്ചെ­ടി­യു­ടെ തൈയോ ആ­ണെ­ങ്കിൽ അ­ത­വി­ടെ നി­ന്നു വ­ള­ര­ട്ടേ­യെ­ന്നേ ആരും പറയൂ. മ­റി­ച്ചു് അതൊരു ക­ള­യാ­ണെ­ങ്കിൽ ക­ഴി­യു­ന്ന­ത്ര വേഗം, കണ്ട നി­മി­ഷം തന്നെ, അതിനെ പ­റി­ച്ചെ­ടു­ത്തു ന­ശി­പ്പി­ക്കേ­ണ്ട­തു­മാ­കു­ന്നു.

ലി­റ്റിൽ പ്രിൻ­സി­ന്റെ ഗ്ര­ഹ­ത്തി­ലും അ­മ്മാ­തി­രി ചില അ­ന്ത­ക­വി­ത്തു­കൾ ഉ­ണ്ടാ­യി­രു­ന്നു; ബ­യോ­ബാ­ബു മ­ര­ങ്ങ­ളു­ടെ വി­ത്തു­ക­ളാ­ണ­വ. ആ ഗ്ര­ഹ­ത്തി­ലെ മണ്ണു നിറയെ അ­താ­യി­രു­ന്നു. ഇ­ട­പെ­ടാൻ വൈ­കി­പ്പോ­യാൽ പി­ന്നെ കാ­ര്യ­ങ്ങൾ കൈ വി­ട്ടു­പോ­കു­ന്ന ത­ര­മാ­ണു് ഈ ബ­യോ­ബാ­ബ് മരം. ഗ്രഹം മൊ­ത്തം അവ വ­ളർ­ന്നു­പ­ട­രും. വേ­രു­കൾ കൊ­ണ്ട­തു തു­ള­ച്ചി­റ­ങ്ങും. ഗ്രഹം തീ­രെ­ച്ചെ­റു­തും ബ­യോ­ബാ­ബു­കൾ വ­ള­രെ­യ­ധി­ക­വു­മാ­ണെ­ങ്കിൽ അതു പൊ­ട്ടി­ത്തെ­റി­ക്കു­ക­യും ചെ­യ്യും.

“അതൊരു നി­ഷ്ഠ­യു­ടെ കാ­ര്യ­മാ­ണു്,” ലി­റ്റിൽ പ്രിൻ­സ് പി­ന്നീ­ടെ­ന്നോ­ടു പ­റ­ഞ്ഞു. “പ്ര­ഭാ­ത­ത്തിൽ സ്വ­ന്തം ദേഹം വൃ­ത്തി­യാ­ക്കി­ക്ക­ഴി­ഞ്ഞാൽ പി­ന്നെ എന്റെ ഗ്രഹം വൃ­ത്തി­യാ­ക്കേ­ണ്ട നേ­ര­മാ­കു­ന്നു. ക­ണ്ടാൽ റോ­സാ­ച്ചെ­ടി­യു­ടെ തൈ പോ­ലി­രി­ക്കു­ന്ന ബ­യോ­ബാ­ബു­കൾ തല പൊ­ക്കു­ന്ന നി­മി­ഷം തന്നെ അവ പി­ഴു­തെ­ടു­ത്തു കളയണം. ക്ഷീ­ണി­പ്പി­ക്കു­മെ­ങ്കി­ലും എ­ളു­പ്പം ചെ­യ്യാ­വു­ന്ന പ­ണി­യു­മാ­ണ­തു്.”

പി­ന്നൊ­രി­ക്കൽ അവൻ എ­ന്നോ­ടു പ­റ­യു­ക­യാ­ണു്: “നി­ങ്ങൾ ന­ല്ലൊ­രു ചി­ത്രം വ­ര­യ്ക്ക­ണം; നി­ങ്ങൾ താ­മ­സി­ക്കു­ന്നി­ട­ത്തെ കു­ട്ടി­ക­ളും കാ­ര്യം മ­ന­സ്സി­ലാ­ക്ക­ട്ടെ. എ­ന്നെ­ങ്കി­ലും യാത്ര ചെ­യ്യേ­ണ്ടി വ­രി­ക­യാ­ണെ­ങ്കിൽ അ­വർ­ക്ക­തു­പ­യോ­ഗ­പ്പെ­ടും. ഇ­ന്ന­ത്തെ ജോലി മ­റ്റൊ­രു ദി­വ­സ­ത്തേ­ക്കു മാ­റ്റി­വ­യ്ക്കു­ന്ന­തു് ചി­ല­പ്പോ­ഴൊ­ക്കെ സൗ­ക­ര്യ­പ്ര­ദ­മാ­ണെ­ന്നു വരാം. ബ­യോ­ബാ­ബു­ക­ളു­ടെ കാ­ര്യ­ത്തിൽ അ­ങ്ങ­നെ ചെ­യ്യു­ന്ന­തു് ആ­പ­ത്തു ക്ഷ­ണി­ച്ചു­വ­രു­ത്തു­ക­യാ­ണു്. ഒരു കു­ഴി­മ­ടി­യൻ താ­മ­സി­ച്ചി­രു­ന്ന ഒരു ഗ്രഹം എ­നി­ക്ക­റി­യാം. മൂ­ന്നു കു­റ്റി­ച്ചെ­ടി­കൾ വ­ളർ­ന്നു­വ­രു­ന്ന­തു് അയാൾ അത്ര കാ­ര്യ­മാ­ക്കി­യി­ല്ല… ”

ലി­റ്റിൽ പ്രിൻ­സി­ന്റെ വി­വ­ര­ണം അ­നു­സ­രി­ച്ചു് ഞാൻ ആ ഗ്ര­ഹ­ത്തി­ന്റെ ഒരു ചി­ത്രം വ­ര­ച്ചു­ണ്ടാ­ക്കി. ഒ­രു­പ­ദേ­ശി­യു­ടെ സ്വ­ര­ത്തിൽ സം­സാ­രി­ക്കാൻ എ­നി­ക്കൊ­ട്ടും താ­ല്പ­ര്യ­മി­ല്ല; എ­ന്നാ­ലും ഞാൻ പ­റ­യ­ട്ടെ, ബ­യോ­ബാ­ബു­കൾ ഉ­ണ്ടാ­ക്കു­ന്ന വി­പ­ത്തി­നെ­ക്കു­റി­ച്ചു് ആരും ഇതു വരെ ബോ­ധ­വാ­ന്മാ­രാ­യി­ട്ടി­ല്ല. അ­തി­നാൽ കു­ട്ടി­ക­ളേ, ബ­യോ­ബാ­ബു­ക­ളെ ക­രു­തി­യി­രി­ക്കു­ക.

എന്റെ സ്നേ­ഹി­ത­ന്മാ­രും എ­ന്നെ­പ്പോ­ലെ തന്നെ കു­റേ­ക്കാ­ലം ഈ അപകടം ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ചു ന­ട­ന്നു. അ­തി­നാൽ അ­വർ­ക്കു വേ­ണ്ടി­യാ­ണു് ഈ ചി­ത്രം ഇത്ര ക്ലേ­ശി­ച്ചു ഞാൻ വ­ര­ച്ച­തു്. ഇതു വഴി ഞാൻ പ­കർ­ന്നു ന­ല്കാൻ ഉ­ദ്ദേ­ശി­ക്കു­ന്ന സ­ന്ദേ­ശം എന്റെ ബു­ദ്ധി­മു­ട്ടി­നു മ­തി­യാ­യ പ്ര­തി­ഫ­ല­മാ­ണെ­ന്നു ഞാൻ ക­രു­തു­ന്നു.

images/16baobaby.png

നി­ങ്ങൾ ചോ­ദി­ച്ചേ­ക്കും, “ബ­യോ­ബാ­ബു­ക­ളു­ടെ ചി­ത്രം പോലെ അത്ര ഗം­ഭീ­ര­വും മ­ന­സ്സിൽ ത­റ­യ്ക്കു­ന്ന­തു­മാ­യ വേറേ ചി­ത്ര­ങ്ങൾ പു­സ്ത­ക­ത്തിൽ കാ­ണാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണു്?”

അ­തി­നു­ള്ള മ­റു­പ­ടി ല­ളി­ത­മാ­ണു്. ഞാൻ ശ്ര­മി­ച്ചി­രു­ന്നു. പക്ഷേ, മ­റ്റു­ള്ള­വ­യു­ടെ കാ­ര്യ­ത്തിൽ ഞാൻ അത്ര വി­ജ­യി­ച്ചി­ല്ല. എന്റെ ക­ഴി­വി­നു­മ­പ്പു­റം ശ്ര­മി­ക്കാൻ എന്നെ പ്രേ­രി­പ്പി­ച്ച­തു് ഒ­രാ­വ­ശ്യ­ക­ത­യു­ടെ അ­ടി­യ­ന്തി­ര­പ്രാ­ധാ­ന്യ­മാ­യി­രു­ന്നു.

ആറു്

ലി­റ്റിൽ പ്രിൻ­സ്! നി­ന്റെ ദാ­രു­ണ­മാ­യ കു­ഞ്ഞു­ജീ­വി­ത­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ക്ര­മേ­ണ ഞാൻ അ­റി­ഞ്ഞ­തു് ഈ വി­ധ­മാ­യി­രു­ന്നു. കു­റേ­ക്കാ­ല­ത്തേ­ക്കു് നി­ന്റെ ആ­കെ­യു­ള്ള വി­നോ­ദം സൂ­ര്യാ­സ്ത­മ­യം നോ­ക്കി­യി­രി­ക്കൽ മാ­ത്ര­മാ­യി­രു­ന്നു. ഈ പുതിയ കാ­ര്യം ഞാൻ അ­റി­യു­ന്ന­തു് നാലാം ദിവസം കാ­ല­ത്താ­ണു്. അന്നു നീ പ­റ­ഞ്ഞു:

“അ­സ്ത­മ­യ­ങ്ങൾ എ­നി­ക്കു വളരെ ഇ­ഷ്ട­മാ­ണു്. വരൂ, ന­മു­ക്കൊ­ര­സ്ത­മ­യം കാണാൻ പോകാം.”

“പക്ഷേ, അതിനു സ­മ­യ­മാ­വേ­ണ്ടേ?” ഞാൻ ചോ­ദി­ച്ചു.

“ഏ­തി­നു് ?”

“സൂ­ര്യൻ അ­സ്ത­മി­ക്കാൻ.”

ആദ്യം നീ വ­ല്ലാ­തെ അ­മ്പ­ര­ന്ന­താ­യി എ­നി­ക്കു തോ­ന്നി; പി­ന്നെ നീ പൊ­ട്ടി­ച്ചി­രി­ച്ചു. നീ പ­റ­ഞ്ഞു:

“ഞാൻ ഇ­പ്പോ­ഴും നാ­ട്ടി­ലാ­ണെ­ന്നു വി­ചാ­രി­ച്ചു­പോ­യി!”

അതിൽ തെ­റ്റി­ല്ല. അ­മേ­രി­ക്ക­യിൽ ന­ട്ടു­ച്ച­യാ­യി­രി­ക്കു­മ്പോൾ ഫ്രാൻ­സിൽ അ­സ്ത­മ­യ­മാ­യി­രി­ക്കു­മെ­ന്നു് ആർ­ക്കു­മ­റി­യാം.

ഒറ്റ മി­നു­ട്ടു കൊ­ണ്ടു് ഫ്രാൻ­സി­ലേ­ക്കു പ­റ­ക്കാൻ പ­റ്റി­യാൽ ന­ട്ടു­ച്ച­യിൽ നി­ന്നു നി­ങ്ങ­ളെ­ത്തു­ന്ന­തു് അ­സ്ത­മ­യ­ത്തി­ലേ­ക്കാ­യി­രി­ക്കും. ക­ഷ്ട­കാ­ല­ത്തി­നു പക്ഷേ, ഫ്രാൻ­സ് വളരെ ദൂ­ര­ത്താ­യി­പ്പോ­യി. എ­ന്നാൽ നി­ന്റെ ഗ്ര­ഹ­ത്തിൽ, ലി­റ്റിൽ പ്രിൻ­സ്, നി­ന­ക്കു കസേര ര­ണ്ടു­മൂ­ന്ന­ടി പി­ന്നി­ലേ­ക്കു മാ­റ്റി­യി­ട്ടാൽ മതി. ഇ­ഷ്ട­മു­ള്ള­പ്പോ­ഴൊ­ക്കെ പ­ക­ല­സ്ത­മി­ക്കു­ന്ന­തും കണ്ടു നി­ന­ക്കി­രി­ക്കാം…

“അ­ന്നൊ­രു ദിവസം ഞാൻ നാ­ല്പ­ത്തി­നാ­ലു് അ­സ്ത­മ­യ­ങ്ങൾ കണ്ടു!”

അ­ല്പ­നേ­രം ക­ഴി­ഞ്ഞു നീ പ­റ­ഞ്ഞു:

“മ­ന­സ്സു സ­ങ്ക­ട­പ്പെ­ടു­മ്പോ­ഴാ­ണു് അ­സ്ത­മ­യം മ­നോ­ഹ­ര­മാ­വു­ക… ”

“നാ­ല്പ­ത്തി­നാ­ലു് അ­സ്ത­മ­യ­ങ്ങൾ കണ്ട ദിവസം,” ഞാൻ ചോ­ദി­ച്ചു, “നി­ന്റെ മ­ന­സ്സിൽ അത്ര സ­ങ്ക­ട­മു­ണ്ടാ­യി­രു­ന്നോ?”

images/17zapadSlunce.png

പക്ഷേ, ലി­റ്റിൽ പ്രിൻ­സ് അതിനു മ­റു­പ­ടി പ­റ­ഞ്ഞി­ല്ല.

ഏഴു്

അ­ഞ്ചാ­മ­ത്തെ ദിവസം—ആ ചെ­മ്മ­രി­യാ­ടാ­ണു് ഇ­വി­ടെ­യും എന്നെ സ­ഹാ­യി­ച്ച­തു്—ലി­റ്റിൽ പ്രിൻ­സി­ന്റെ ജീ­വി­ത­ത്തി­ലെ മ­റ്റൊ­രു ര­ഹ­സ്യം എ­നി­ക്കു വെ­ളി­പ്പെ­ട്ടു­കി­ട്ടി. പെ­ട്ടെ­ന്നു്, ഒരു മു­ഖ­വു­ര­യു­മി­ല്ലാ­തെ, ഏ­റെ­ക്കാ­ല­ത്തെ മൗ­ന­ധ്യാ­ന­ത്തി­നു വി­ധേ­യ­മാ­യൊ­രു പ്ര­ശ്ന­ത്തിൽ നി­ന്നു­യർ­ന്നു വ­ന്ന­താ­ണ­തെ­ന്ന പോലെ, അവൻ ചോ­ദി­ച്ചു:

“ചെ­മ്മ­രി­യാ­ടി­നു് കു­റ്റി­ച്ചെ­ടി­കൾ തി­ന്നാ­മെ­ങ്കിൽ അതിനു പൂ­ക്ക­ളും തി­ന്നു­കൂ­ടേ?”

“ആടുകൾ കൈയിൽ കി­ട്ടു­ന്ന­തെ­ന്തും ക­ഴി­ക്കും,” ഞാൻ പ­റ­ഞ്ഞു.

“മു­ള്ളു­ള്ള പൂ­ക്ക­ളും?”

“അതെ. മു­ള്ളു­ള്ള പൂ­ക്ക­ളും.”

“അ­പ്പോൾ പി­ന്നെ മു­ള്ളു­കൾ കൊ­ണ്ടെ­ന്താ ഗുണം?”

അ­തെ­നി­ക്ക­റി­യി­ല്ലാ­യി­രു­ന്നു. ആ സ­മ­യ­ത്തു് ഞാൻ എ­ഞ്ചി­നിൽ നി­ന്നു് ഒരു ബോൾ­ട്ട് ഊ­രി­യെ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­യി­രു­ന്നു. എന്റെ വേ­വ­ലാ­തി കൂ­ടി­വ­രി­ക­യാ­യി­രു­ന്നു; കാരണം, എന്റെ വി­മാ­ന­ത്തി­ന്റെ ത­ക­രാ­റു് അ­ത്ര­യെ­ളു­പ്പം പ­രി­ഹ­രി­ക്കാ­വു­ന്ന­ത­ല്ലെ­ന്നു് തെ­ളി­ഞ്ഞു­വ­രി­ക­യാ­യി­രു­ന്നു; ദാ­ഹി­ച്ചു മ­രി­ക്കേ­ണ്ടി വ­രു­മെ­ന്നു­ള്ള ഘ­ട്ട­ത്തി­ലേ­ക്കു കൈ­യി­ലു­ള്ള വെ­ള്ളം കു­റ­യു­ക­യും.

“മു­ള്ളു­കൾ കൊ­ണ്ടെ­ന്താ ഗുണം?”

ലി­റ്റിൽ പ്രിൻ­സ് ഒരു ചോ­ദ്യം ചോ­ദി­ച്ചാൽ അ­തി­നൊ­രു­ത്ത­രം കി­ട്ടാ­തെ അവൻ വി­ടി­ല്ല. ഞാ­നാ­ണെ­ങ്കിൽ ആ ബോൾ­ട്ടി­ന്റെ കാ­ര്യ­ത്തിൽ വെറി പി­ടി­ച്ചു നി­ല്ക്കു­ക­യാ­യി­രു­ന്നു. അധികം ആ­ലോ­ചി­ക്കാൻ നി­ല്ക്കാ­തെ ഞാൻ പ­റ­ഞ്ഞു:

“മു­ള്ളു­കൾ കൊ­ണ്ടു് ഒ­രു­പ­യോ­ഗ­വു­മി­ല്ല. പൂ­ക്കൾ­ക്കു വി­ദ്വേ­ഷം കാ­ണി­ക്കാ­നു­ള്ള വ­ഴി­യാ­ണ­തു്!”

“അയ്യോ!” ഒരു നി­മി­ഷം അവൻ ഒ­ന്നും മി­ണ്ടി­യി­ല്ല; എ­ന്നി­ട്ട­വൻ ഒ­രു­ത­രം അ­മർ­ഷ­ത്തോ­ടെ എന്റെ നേർ­ക്കു് ആ­ഞ്ഞ­ടി­ച്ചു:

“നി­ങ്ങൾ പ­റ­ഞ്ഞ­തു ഞാൻ വി­ശ്വ­സി­ക്കു­ന്നി­ല്ല! പൂ­ക്കൾ തീരെ ദുർ­ബ­ല­രാ­ണു്. അവർ ശു­ദ്ധ­രു­മാ­ണു്. ആ­ത്മ­വി­ശ്വാ­സം കി­ട്ടാൻ വേ­ണ്ടി അവർ ഓരോ വഴി നോ­ക്കു­ന്നു­വെ­ന്നേ­യു­ള്ളു. ത­ങ്ങ­ളു­ടെ മു­ള്ളു­കൾ ക­ണ്ടാൽ ആരും പേ­ടി­ച്ചു­പോ­കു­മെ­ന്നാ­ണു് അവർ ക­രു­തു­ന്ന­തു്… ”

ഞാൻ മ­റു­പ­ടി­യൊ­ന്നും പ­റ­ഞ്ഞി­ല്ല. ആ സമയം ഞാൻ മ­ന­സ്സിൽ പ­റ­യു­ക­യാ­യി­രു­ന്നു: “ഇ­പ്പോൾ ഈ ബോൾ­ട്ട് ഊ­രി­പ്പോ­ന്നി­ല്ലെ­ങ്കിൽ ഞാ­ന­തു് ചു­റ്റി­ക വ­ച്ചു് അ­ടി­ച്ചി­ള­ക്കാൻ പോ­വു­ക­യാ­ണു്.” ലി­റ്റിൽ പ്രിൻ­സ് പി­ന്നെ­യും എന്റെ ചി­ന്ത­യ്ക്കു ത­ട­യി­ട്ടു:

“നി­ങ്ങൾ ശ­രി­ക്കും വി­ശ്വ­സി­ക്കു­ന്നു­ണ്ടോ, പൂ­ക്കൾ… ”

“അയ്യോ, ഇല്ല!” ഞാൻ വി­ളി­ച്ചു­പ­റ­ഞ്ഞു. “ഇല്ല, ഇല്ല, ഇല്ല! ഞാൻ ഒ­ന്നി­ലും വി­ശ്വ­സി­ക്കു­ന്നി­ല്ല. മ­ന­സ്സിൽ അ­പ്പോൾ വ­ന്ന­തു ഞാൻ വി­ളി­ച്ചു­പ­റ­ഞ്ഞു­വെ­ന്നേ­യു­ള്ളു. ഞാൻ ഗൗ­ര­വ­മു­ള്ള ഒരു കാ­ര്യം ചെ­യ്യു­ക­യാ­ണെ­ന്നു നി­ന­ക്കു ക­ണ്ടൂ­ടേ!”

അവൻ അ­മ്പ­ര­പ്പോ­ടെ എന്നെ മി­ഴി­ച്ചു­നോ­ക്കി.

“ഗൗ­ര­വ­മു­ള്ള കാ­ര്യം!”

കൈയിൽ ഒരു ചു­റ്റി­ക­യും ഗ്രീ­സു പു­ര­ണ്ട വി­ര­ലു­ക­ളു­മാ­യി, കാണാൻ ഭം­ഗി­യി­ല്ലാ­ത്ത­തെ­ന്നു് അവനു തോ­ന്നി­യ ഒരു വ­സ്തു­വി­നെ കു­നി­ഞ്ഞു നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ക­യാ­ണു ഞാൻ.

“മു­തിർ­ന്ന­വ­രെ­പ്പോ­ലെ­യാ­ണു് നി­ങ്ങൾ സം­സാ­രി­ക്കു­ന്ന­തു്!”

അതു കേ­ട്ട­പ്പോൾ ഞാ­നൊ­ന്നു ചൂളി. പക്ഷേ, അവൻ വി­ടു­ന്നി­ല്ല:

“നി­ങ്ങൾ സ­ക­ല­തും കൂ­ട്ടി­ക്കു­ഴ­യ്ക്കു­ക­യാ­ണു്… നി­ങ്ങൾ­ക്കു് യാ­തൊ­ന്നി­ന്റെ­യും വാലും തു­മ്പും പിടി കി­ട്ടു­ന്നി­ല്ല… ”

അവനു ശ­രി­ക്കും കോപം വ­ന്നി­രി­ക്ക­യാ­ണു്. അ­വ­ന്റെ സ്വർ­ണ്ണ­മു­ടി ഇ­ളം­കാ­റ്റി­ലി­ള­കി.

“മുഖം ചു­വ­ന്നു­തു­ടു­ത്ത ഒരാൾ താ­മ­സി­ക്കു­ന്ന ഒരു ഗ്രഹം എ­നി­ക്ക­റി­യാം. അയാൾ ഇന്നേ വരെ ഒരു പൂവു മ­ണ­ത്തി­ട്ടി­ല്ല, ഒരു ന­ക്ഷ­ത്ര­ത്തെ ക­ണ്ണെ­ടു­ത്തു നോ­ക്കി­യി­ട്ടി­ല്ല, ഒ­രാ­ളെ­യും സ്നേ­ഹി­ച്ചി­ട്ടി­ല്ല. ക­ണ­ക്കു കൂ­ട്ടു­ക­യ­ല്ലാ­തെ ജീ­വി­ത­ത്തിൽ ഒരു വസ്തു അയാൾ ചെ­യ്തി­ട്ടി­ല്ല. ദിവസം മു­ഴു­വൻ അയാൾ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന­താ­ക­ട്ടെ, നി­ങ്ങൾ ഇ­പ്പോൾ പ­റ­ഞ്ഞ­തു തന്നെ: ‘ഞാൻ ഗൗ­ര­വ­മു­ള്ള ഒരു കാ­ര്യം ചെ­യ്യു­ക­യാ­ണു്!’ എ­ന്നി­ട്ടു് അ­ഭി­മാ­നം കൊ­ണ്ടു് അയാൾ സ്വയം ഊ­തി­വീർ­പ്പി­ക്കും. പക്ഷേ, ഞാൻ ഇ­പ്പ­റ­ഞ്ഞ­യാൾ മ­നു­ഷ്യ­നൊ­ന്നു­മ­ല്ല—ഒരു കൂൺ!”

“ഒരു എ­ന്താ­ണെ­ന്നാ പ­റ­ഞ്ഞ­തു്?”

“ഒരു കൂൺ!”

ലി­റ്റിൽ പ്രിൻ­സി­ന്റെ മുഖം രോഷം കൊ­ണ്ടു വി­ളർ­ത്തി­രു­ന്നു.

“പൂ­ക്കൾ­ക്കു മു­ള്ളു­ക­ളു­ണ്ടാ­യി­ട്ടു് ല­ക്ഷ­ക്ക­ണ­ക്കി­നു വർ­ഷ­ങ്ങ­ളാ­യി. എ­ന്നി­ട്ടും ല­ക്ഷ­ക്ക­ണ­ക്കി­നു വർ­ഷ­ങ്ങ­ളാ­യി ആടുകൾ അവ തി­ന്നൊ­ടു­ക്കു­ന്നു. പ്ര­യോ­ജ­ന­മി­ല്ലെ­ങ്കി­ലും എ­ന്തി­നാ­ണു പൂ­ക്കൾ­ക്കു മു­ള്ളു­കൾ വ­ള­രു­ന്ന­തെ­ന്നു മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­ക്കു­ക പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മ­ല്ലേ? ആ­ടു­ക­ളും പൂ­ക്ക­ളും ത­മ്മി­ലു­ള്ള നി­ര­ന്ത­ര­യു­ദ്ധം, അതു പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മ­ല്ലേ? ഒരു തു­ടു­ത്തു കൊ­ഴു­ത്ത മ­നു­ഷ്യൻ കൂ­ട്ടി­ക്കൂ­ട്ടി വ­യ്ക്കു­ന്ന അ­ക്ക­ങ്ങ­ളേ­ക്കാൾ പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മ­ല്ലേ അതു് ? ഈ പ്ര­പ­ഞ്ച­ത്തിൽ മ­റ്റെ­ങ്ങു­മി­ല്ലാ­ത്ത ഒ­ര­പൂർ­വ്വ­പു­ഷ്പം എന്റെ ഗ്ര­ഹ­ത്തി­ലു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാ­മെ­ന്നു വ­യ്ക്കു­ക; എ­ന്നി­ട്ടൊ­രു പ്ര­ഭാ­ത­ത്തിൽ ഒരു കു­ഞ്ഞാ­ടു്, താ­നെ­ന്താ­ണു ചെ­യ്യു­ന്ന­തെ­ന്ന­റി­യാ­തെ, ഒ­റ്റ­ക്ക­ടി കൊ­ണ്ടു് ആ പൂ­വി­നെ ഇ­ല്ലാ­താ­ക്കി­യാൽ—അതു പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മ­ല്ലേ?”

അ­വ­ന്റെ മു­ഖ­ത്തു് വി­ളർ­ച്ച മാറി തു­ടു­പ്പാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു.

“ഒരാൾ ഒരു പൂ­വി­നെ സ്നേ­ഹി­ക്കു­ന്നു­ണ്ടെ­ങ്കിൽ, കോ­ടാ­നു­കോ­ടി­ക­ളാ­യ ന­ക്ഷ­ത്ര­ങ്ങ­ളിൽ അ­തൊ­ന്നു മാ­ത്ര­മേ­യു­ള്ളു­വെ­ങ്കിൽ, അതു പോരേ ന­ക്ഷ­ത്ര­ങ്ങ­ളെ നോ­ക്കി­നി­ല്ക്കു­മ്പോൾ അ­യാൾ­ക്കു സ­ന്തോ­ഷം തോ­ന്നാൻ? അയാൾ സ്വയം പ­റ­യു­ക­യാ­ണു്, ‘എന്റെ പൂവു് അ­വി­ടെ­വി­ടെ­യോ ഉ­ണ്ടു്…’ പക്ഷേ, ഒ­രാ­ടു് ആ പൂവു തി­ന്നു­ക­യാ­ണെ­ങ്കിൽ അയാളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പൊ­ടു­ന്ന­നേ ന­ക്ഷ­ത്ര­ങ്ങ­ളൊ­ന്നാ­കെ കെ­ട്ട­ണ­ഞ്ഞു­പോ­വു­ക­യാ­ണു്… അതു നി­ങ്ങൾ­ക്കു പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മ­ല്ല?”

അവനു പി­ന്നെ മ­റ്റൊ­ന്നും പറയാൻ പ­റ്റാ­തെ­യാ­യി. വി­ങ്ങി­പ്പൊ­ട്ടി­വ­ന്ന ക­ര­ച്ചിൽ കാരണം വാ­ക്കു­കൾ അ­വ­ന്റെ തൊ­ണ്ട­യിൽ കു­ടു­ങ്ങി.

ഇ­രു­ട്ടാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. ഞാൻ പ­ണി­യാ­യു­ധ­ങ്ങൾ താ­ഴെ­യി­ട്ടു. ഈ നി­മി­ഷ­ത്തിൽ ചു­റ്റി­ക­യും ബോൾ­ട്ടു­മൊ­ക്കെ എ­നി­ക്കെ­ന്തു്? ദാ­ഹ­ത്തെ­യും മ­ര­ണ­ത്തെ­യും കു­റി­ച്ചു ഞാ­നെ­ന്തി­നു­ത്ക­ണ്ഠ­പ്പെ­ട­ണം? ഒരു ന­ക്ഷ­ത്ര­ത്തിൽ, ഒരു ഗ്ര­ഹ­ത്തിൽ, എന്റെ ഗ്ര­ഹ­ത്തിൽ, ഈ ഭൂ­മി­യിൽ ഒരു കു­ഞ്ഞു­രാ­ജ­കു­മാ­ര­നു് സാ­ന്ത്വ­നം വേണം. ഞാ­ന­വ­നെ കൈ­ക­ളി­ലെ­ടു­ത്തു താ­രാ­ട്ടി. ഞാൻ പ­റ­ഞ്ഞു:

“നീ സ്നേ­ഹി­ക്കു­ന്ന ആ പൂ­വി­നു് ഒ­ര­പ­ക­ട­വും പ­റ്റി­ല്ല. ഞാൻ നി­ന്റെ ആ­ടി­നു് ഒരു വാ­യ്പൂ­ട്ടു വ­ര­ച്ചി­ടാം. നി­ന്റെ പൂ­വി­നു ചു­റ്റും ഞാ­നൊ­രു വേലി വ­ര­യ്ക്കാം. ഞാൻ… ” എന്തു പ­റ­യ­ണ­മെ­ന്നു് എ­നി­ക്ക­റി­യാ­തെ­യാ­യി. ഞാ­നാ­കെ പതറി. എ­ങ്ങ­നെ­യാ­ണു് അ­വ­നി­ലേ­ക്കെ­ത്തു­ക എ­ന്നു്, എ­വി­ടെ­യാ­ണ­വ­നെ ക­ണ്ടെ­ത്തു­ക എ­ന്നു് എ­നി­ക്കു പി­ടി­കി­ട്ടി­യി­ല്ല.

വളരെ നി­ഗൂ­ഢ­മാ­യ ഒ­രി­ട­മാ­ണ­തു്, ക­ണ്ണീ­രി­ന്റെ ദേശം.

എ­ട്ടു്

വൈ­കാ­തെ ഈ പൂ­വി­നെ­ക്കു­റി­ച്ചു കൂ­ടു­ത­ലാ­യി ഞാ­ന­റി­ഞ്ഞു. ലി­റ്റിൽ പ്രിൻ­സി­ന്റെ ഗ്ര­ഹ­ത്തിൽ പൂ­ക്കൾ സ­ര­ള­സൗ­ന്ദ­ര്യ­മു­ള്ള­വ­യാ­യി­രു­ന്നു. ഇ­ത­ളു­കൾ ഒ­ര­ടു­ക്കേ ഉ­ണ്ടാ­വൂ; അ­വ­യ്ക്കു നി­ല്ക്കാൻ അ­ല്പ­മി­ട­മേ വേ­ണ്ടൂ; ആർ­ക്കും അവ ഒരു ശ­ല്യ­മാ­യ­തു­മി­ല്ല. ഒരു പ്ര­ഭാ­ത­ത്തിൽ അവ പുൽ­ത്ത­ട്ടിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു കാണാം; സ­ന്ധ്യ­യാ­വു­ന്ന­തോ­ടെ അവ വാ­ടി­വീ­ഴു­ക­യും ചെ­യ്യും. പക്ഷേ, ഒരു ദിവസം, എവിടെ നി­ന്നു പാ­റി­വ­ന്നു­വെ­ന്ന­റി­യാ­ത്ത ഒരു വി­ത്തിൽ നി­ന്നു് ഒരു ചെടി നാ­മ്പെ­ടു­ത്തു; ലി­റ്റിൽ പ്രിൻ­സ് ആ കു­ഞ്ഞു­നാ­മ്പി­ന്റെ വ­ളർ­ച്ച ശ്ര­ദ്ധാ­പൂർ­വം നി­രീ­ക്ഷി­ച്ചു­കൊ­ണ്ടി­രു­ന്നു. അ­വ­ന്റെ ഗ്ര­ഹ­ത്തി­ലെ മ­റ്റേ­തു ചെ­ടി­യും പോ­ലെ­യാ­യി­രു­ന്നി­ല്ല അതു്; അതു പു­തി­യൊ­രു തരം ബ­യോ­ബാ­ബ് ആ­യേ­ക്കാ­നും മതി.

ചെ­ടി­യു­ടെ വ­ളർ­ച്ച പെ­ട്ടെ­ന്നു­ത­ന്നെ നി­ല­ച്ചു; അതു പൂ­വി­ടാ­നു­ള്ള ല­ക്ഷ­ണ­ങ്ങൾ കാ­ണി­ച്ചു തു­ട­ങ്ങി. ആ മു­ഴു­ത്ത മൊ­ട്ടി­ന്റെ വി­കാ­സം ക­ണ്ടു­നി­ന്ന കൊ­ച്ചു­രാ­ജ­കു­മാ­ര­നു് അ­ത്ഭു­ത­ക­ര­മാ­യ ഒരു മാ­യാ­രൂ­പ­മാ­ണു് അതിൽ നി­ന്നു പു­റ­ത്തു വരിക എന്നു തോ­ന്നി­പ്പോ­യി. പക്ഷേ, അ­തി­നൊ­രു തി­ടു­ക്ക­വു­മു­ണ്ടാ­യി­ല്ല; തന്റെ പ­ച്ചി­ല­യ­റ­യു­ടെ മറയിൽ അവൾ തന്റെ ച­മ­യ­ങ്ങൾ ഒ­ന്നൊ­ന്നാ­യി എ­ടു­ത്ത­ണി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. എത്ര ശ്ര­ദ്ധ­യോ­ടെ­യാ­ണ­വൾ തന്റെ നി­റ­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്ത­തു്, എത്ര സാ­വ­കാ­ശ­മാ­ണ­വൾ തന്റെ പു­ട­വ­ക­ളെ­ടു­ത്തു­ടു­ത്ത­തു്, ഇ­ത­ളു­ക­ളൊ­ന്നൊ­ന്നാ­യി നി­ര­ത്തി­വ­ച്ച­തു് ! പാ­ട­ത്തെ പോ­പ്പി­പ്പൂ­ക്ക­ളെ­പ്പോ­ലെ ചു­ളു­ങ്ങി­ക്കൂ­ടി ലോ­ക­ത്തേ­ക്കു വരാൻ അ­വൾ­ക്കി­ഷ്ട­മു­ണ്ടാ­യി­രു­ന്നി­ല്ല. തന്റെ സൗ­ന്ദ­ര്യ­ത്തി­ന്റെ പൂർ­ണ്ണ­ദീ­പ്തി­യോ­ടെ തന്നെ വേണം അ­വൾ­ക്കു ലോ­ക­ത്തി­നു മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടാൻ. അതെ, അ­വ­ളൊ­രു പൊ­ങ്ങ­ച്ച­ക്കാ­രി­പ്പൂ­വാ­യി­രു­ന്നു! അ­വ­ളു­ടെ­യാ നി­ഗൂ­ഢ­മാ­യ അ­ണി­ഞ്ഞൊ­രു­ങ്ങൽ ദി­വ­സ­ങ്ങൾ, ദി­വ­സ­ങ്ങൾ നീ­ണ്ടു.

അ­ങ്ങ­നെ ഒരു ദിവസം, കൃ­ത്യം സൂ­ര്യ­നു­ദി­ക്കു­ന്ന മു­ഹൂർ­ത്ത­ത്തിൽ അവൾ സ്വയം പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി.

images/18kvetina.png

ഇ­ത്ര­യും സൂ­ക്ഷ്മ­വും വി­ശ­ദ­വു­മാ­യ ഒ­രു­ക്കം ക­ഴി­ഞ്ഞി­ട്ടു് കോ­ട്ടു­വാ­യി­ട്ടു­കൊ­ണ്ടു് അവൾ പ­റ­യു­ക­യാ­ണു്:

“ഹാവൂ! ഇ­നി­യു­മെ­ന്റെ ഉ­റ­ക്കം പോ­യി­ട്ടി­ല്ല. ക്ഷ­മി­ക്ക­ണേ. എന്റെ ഇ­ത­ളു­കൾ ഇ­പ്പോ­ഴും ശ­രി­ക്കൊ­ര­ടു­ക്കാ­യി­ട്ടി­ല്ല.”

പക്ഷേ, ലി­റ്റിൽ പ്രിൻ­സി­നു് തന്റെ ആരാധന മ­റ­ച്ചു­വ­യ്ക്കാൻ ക­ഴി­ഞ്ഞി­ല്ല:

“ഹൊ! എത്ര സു­ന്ദ­രി­യാ­ണു നീ!”

“ഞാൻ പി­ന്നെ അ­ങ്ങ­നെ­യ­ല്ലേ?” കൊ­ഞ്ചി­ക്കൊ­ണ്ടു് പൂവു പ­റ­ഞ്ഞു. “സൂ­ര്യ­നു­ദി­ക്കു­ന്ന നേ­ര­ത്തു ത­ന്നെ­യാ­ണു് ഞാനും ജ­നി­ച്ച­തു്… ”

അ­വ­ള­ല്പം ഗർ­വു­കാ­രി­യാ­ണെ­ന്നൂ­ഹി­ക്കാൻ കൊ­ച്ചു­രാ­ജ­കു­മാ­ര­നു പ്ര­യാ­സ­മു­ണ്ടാ­യി­ല്ല; എ­ന്നാ­ലും എത്ര ഹൃ­ദ­യ­ഹാ­രി­യാ­ണ­വൾ!

“പ്രാ­ത­ലി­നു­ള്ള നേ­ര­മാ­യെ­ന്നു തോ­ന്നു­ന്നു,” അവൾ പെ­ട്ടെ­ന്നു പ­റ­ഞ്ഞു, “എന്റെ ആ­വ­ശ്യ­ങ്ങ­ളെ­ക്കു­റി­ച്ചോർ­ക്കാൻ ദ­യ­വു­ണ്ടാ­കു­മെ­ങ്കിൽ… ”

ലി­റ്റിൽ പ്രിൻ­സ് ആകെ നാ­ണി­ച്ചു­പോ­യി; അവൻ ഓ­ടി­പ്പോ­യി ഒരു പാ­ത്ര­ത്തിൽ വെ­ള്ളം കൊ­ണ്ടു­വ­ന്നു് ചെ­ടി­യ്ക്കു ന­ന­ച്ചു­കൊ­ടു­ത്തു.

images/20zalevani.png

അധികം വൈ­കാ­തെ അവൾ തന്റെ പൊ­ങ്ങ­ച്ച­വും ഗർവും കൊ­ണ്ടു് അവനെ പീ­ഡി­പ്പി­ക്കാൻ തു­ട­ങ്ങി—അതവനെ വ­ല്ലാ­തെ ക­ഷ്ട­പ്പെ­ടു­ത്തി എന്ന സ­ത്യ­വും പ­റ­യ­ണ­മ­ല്ലോ. ഉ­ദാ­ഹ­ര­ണ­ത്തി­നു്, അ­ന്നൊ­രു ദിവസം തന്റെ നാലു മു­ള്ളു­ക­ളെ­ക്കു­റി­ച്ചു സം­സാ­രി­ക്കു­ന്ന­തി­നി­ട­യിൽ അവൾ ലി­റ്റിൽ പ്രിൻ­സി­നോ­ടു പ­റ­യു­ക­യാ­ണു്:

“ന­ഖ­ങ്ങ­ളും കൊ­ണ്ടു് ക­ടു­വ­കൾ ഇ­ങ്ങോ­ട്ടു വ­ര­ട്ടെ!”

images/22selma.png

“എന്റെ ഗ്ര­ഹ­ത്തിൽ ക­ടു­വ­ക­ളി­ല്ല,” ലി­റ്റിൽ പ്രിൻ­സ് പ്ര­തി­ഷേ­ധി­ച്ചു, “ത­ന്നെ­യു­മ­ല്ല, ക­ടു­വ­കൾ പു­ല്ലു തി­ന്നാ­റു­മി­ല്ല.”

“അതിനു ഞാൻ പു­ല്ലൊ­ന്നു­മ­ല്ല­ല്ലോ,” പൂവു് മ­ധു­ര­മാ­യി പ­റ­ഞ്ഞു.

“അല്ല, ഞാൻ പ­റ­ഞ്ഞ­തു്… ”

“എ­നി­ക്കു ക­ടു­വ­ക­ളെ ഒരു പേ­ടി­യു­മി­ല്ല,” അവൾ തു­ടർ­ന്നു, “പക്ഷേ, എ­നി­ക്കു കാ­റ്റു തീരെ പ­റ്റി­ല്ല. അതു ത­ടു­ക്കാൻ ഒരു തട്ടി നി­ങ്ങ­ളു­ടെ കൈയിൽ ഉ­ണ്ടാ­വി­ല്ലെ­ന്നു തന്നെ ക­രു­ത­ട്ടെ?”

“കാ­റ്റു പ­റ്റി­ല്ല—ഒരു ചെ­ടി­യു­ടെ കാ­ര്യ­ത്തിൽ അതത്ര ന­ല്ല­ത­ല്ല” ലി­റ്റിൽ പ്രിൻ­സ് അ­ഭി­പ്രാ­യ­പ്പെ­ട്ടു. എ­ന്നി­ട്ട­വൻ ത­ന്നോ­ടു തന്നെ പ­റ­ഞ്ഞു, “ഈ പൂവു് ഒ­ര­ല്പം കു­ഴ­പ്പം പി­ടി­ച്ച­താ­ണ­ല്ലോ… ”

“രാ­ത്രി­യിൽ എന്നെ ഒരു സ്ഫ­ടി­ക­ഗോ­ള­ത്തി­നു­ള്ളിൽ വ­ച്ചേ­ക്ക­ണം. നി­ങ്ങ­ളു­ടെ നാ­ട്ടിൽ എന്തു ത­ണു­പ്പാ­ണു്എ­നി­ക്കൊ­ട്ടും സ­ഹി­ക്കാൻ പ­റ്റു­ന്നി­ല്ല. എന്റെ നാ­ട്ടി­ലാ­ണെ­ങ്കിൽ… ”

പെ­ട്ടെ­ന്ന­വൾ നിർ­ത്തി. അവൾ ഇവിടെ വ­ന്ന­തു് ഒരു വി­ത്തി­ന്റെ രൂ­പ­ത്തി­ലാ­ണു്. അ­പ്പോൾ­പ്പി­ന്നെ മറ്റു ലോ­ക­ങ്ങ­ളെ­ക്കു­റി­ച്ചു് അ­വൾ­ക്കെ­ന്ത­റി­യാൻ? അ­ങ്ങ­നെ­യൊ­രു പ­ച്ച­ക്ക­ള്ളം പറയാൻ പോയി പി­ടി­ക്ക­പ്പെ­ട്ട­തി­ന്റെ നാ­ണ­ക്കേ­ടു മ­റ­യ്ക്കാ­നും ലി­റ്റിൽ പ്രിൻ­സി­ന്റെ ശ്ര­ദ്ധ മാ­റ്റാ­നു­മാ­യി അവൾ ഒ­ന്നു­ര­ണ്ടു വട്ടം ചു­മ­ച്ചു.

“ത­ട്ടി­യു­ടെ കാ­ര്യം?”

“ഞാൻ അതു കി­ട്ടു­മോ­യെ­ന്നു നോ­ക്കാൻ പോ­കു­മ്പോ­ഴാ­ണു് നീ എ­ന്നോ­ടു സം­സാ­രി­ക്കാൻ തു­ട­ങ്ങി­യ­തു്.”

എ­ന്നാ­ലും അ­വ­നൊ­രു കു­റ്റ­ബോ­ധം തോ­ന്ന­ട്ടേ­യെ­ന്നു വ­ച്ചു് അവൾ ഒന്നു കൂടി ചു­മ­ച്ചു.

ഇതു കാരണം അ­വ­ളോ­ടു് അത്ര സ്നേ­ഹ­വും സ­ന്മ­നോ­ഭാ­വ­വും ഉ­ണ്ടാ­യി­ട്ടു കൂടി ലി­റ്റിൽ പ്രിൻ­സി­നു് അ­വ­ളു­ടെ മേൽ സം­ശ­യ­മാ­യി­ത്തു­ട­ങ്ങി. അവൾ പ­റ­ഞ്ഞ­തൊ­ക്കെ താ­നെ­ന്തി­നു കാ­ര്യ­മാ­യി­ട്ടെ­ടു­ത്തു എ­ന്നു് അവൻ സ്വയം പ­ഴി­ച്ചു.

“അവൾ പ­റ­ഞ്ഞ­തു ഞാൻ കേൾ­ക്ക­രു­താ­യി­രു­ന്നു,” ര­ഹ­സ്യം പ­റ­യു­ന്ന­പോ­ലെ ഒരു ദിവസം അവൻ എ­ന്നോ­ടു പ­റ­ഞ്ഞു. “പൂ­ക്കൾ പ­റ­യു­ന്ന­തു നാം ശ്ര­ദ്ധി­ക്കാ­നേ പാ­ടി­ല്ല. അവയെ നോ­ക്കി­നി­ല്ക്കു­ക, അ­വ­യു­ടെ മണം നു­ക­രു­ക—അത്ര മാ­ത്രം. എന്റെ പൂവു് എന്റെ ഗ്ര­ഹ­മൊ­ന്നാ­കെ സു­ഗ­ന്ധം പ­ര­ത്തി­യി­രു­ന്നു. പക്ഷേ, അ­തെ­ങ്ങ­നെ ആ­സ്വ­ദി­ക്ക­ണ­മെ­ന്നു് എ­നി­ക്ക­റി­യാ­തെ­പോ­യി. ആ ക­ടു­വാ­ക്ക­ഥ­യൊ­ക്കെ എന്റെ മ­ന­സ്സ­മാ­ധാ­നം ക­ള­യു­ന്ന­തി­നു പകരം എന്റെ മ­ന­സ്സിൽ അ­വ­ളോ­ടു­ള്ള സ്നേ­ഹ­വും ക­രു­ണ­യും നി­റ­യ്ക്കേ­ണ്ട­താ­യി­രു­ന്നു… ”

അവൻ തന്റെ ര­ഹ­സ്യം­പ­റ­ച്ചിൽ തു­ട­രു­ക­യാ­യി­രു­ന്നു:

“എ­നി­ക്ക­ന്നു് യാ­തൊ­ന്നും മ­ന­സ്സി­ലാ­യി­രു­ന്നി­ല്ല എ­ന്ന­താ­ണു വാ­സ്ത­വം. ഞാ­ന­വ­ളെ വി­ല­യി­രു­ത്തേ­ണ്ടി­യി­രു­ന്ന­തു് അ­വ­ളു­ടെ വാ­ക്കു­കൾ കൊ­ണ്ട­ല്ല, പ്ര­വൃ­ത്തി­കൾ കൊ­ണ്ടാ­യി­രു­ന്നു. എന്റെ ഗ്ര­ഹ­ത്തെ അവൾ സു­ഗ­ന്ധ­പൂ­രി­ത­മാ­ക്കി, എന്റെ ജീ­വി­ത­ത്തെ അവൾ പ്ര­കാ­ശ­പൂർ­ണ്ണ­വു­മാ­ക്കി. ഞാൻ അവളെ വി­ട്ടു് ഓ­ടി­പ്പോ­ര­രു­താ­യി­രു­ന്നു… അ­വ­ളു­ടെ­യാ ബാ­ലി­ശ­മാ­യ നാ­ട്യ­ങ്ങൾ­ക്ക­ടി­യി­ലു­ള്ള സ്നേ­ഹം ഞാൻ മ­ന­സ്സി­ലാ­ക്കേ­ണ്ട­താ­യി­രു­ന്നു. പൂ­ക്കൾ പുറമേ കാ­ണു­മ്പോ­ലെ­യ­ല്ല! പക്ഷേ, അ­ന്നെ­നി­ക്കു തീരെ ചെ­റു­പ്പ­മാ­യി­രു­ന്നു; എ­ങ്ങ­നെ­യാ­ണ­വ­ളെ സ്നേ­ഹി­ക്കേ­ണ്ട­തെ­ന്നു് ആ പ്രാ­യ­ത്തിൽ എ­നി­ക്ക­റി­യി­ല്ലാ­യി­രു­ന്നു… ”

ഒൻ­പ­തു്

ഒരു പറ്റം ദേ­ശാ­ട­ന­പ്പ­ക്ഷി­ക­ളു­ടെ കു­ടി­യേ­റ്റ­ത്തി­ന്റെ മ­റ­വി­ലാ­ണു് അവൻ തന്റെ ഗ്ര­ഹ­ത്തിൽ നി­ന്നു പ­ലാ­യ­നം ചെ­യ്ത­തെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. താൻ യാത്ര തി­രി­ക്കു­ന്ന­തി­ന്റ­ന്നു കാ­ല­ത്തു് അവൻ തന്റെ ഗ്ര­ഹ­ത്തി­ലെ കാ­ര്യ­ങ്ങ­ളെ­ല്ലാം ചി­ട്ട­യാ­ക്കി വ­ച്ചി­രു­ന്നു. ജ്വ­ലി­ച്ചു കൊ­ണ്ടി­രു­ന്ന അ­ഗ്നി­പർ­വ­ത­ങ്ങൾ ര­ണ്ടും അവൻ ശ്ര­ദ്ധ­യോ­ടെ വൃ­ത്തി­യാ­ക്കി­വ­ച്ചു. രാ­വി­ല­ത്തെ ഭ­ക്ഷ­ണം ചൂ­ടാ­ക്കാൻ അവനതു വളരെ സൗ­ക­ര്യ­മാ­യി­രു­ന്നു. അ­ണ­ഞ്ഞു­പോ­യ ഒ­ര­ഗ്നി­പർ­വ­തം കൂ­ടി­യു­ണ്ടാ­യി­രു­ന്നു. പക്ഷേ, അവൻ പ­റ­ഞ്ഞ­പോ­ലെ “എ­ന്തും സം­ഭ­വി­ക്കാ­മ­ല്ലോ!” അ­തി­നാൽ അവൻ അതും കൂടി വൃ­ത്തി­യാ­ക്കി. ന­ന്നാ­യി തു­ട­ച്ചു കരി ക­ള­ഞ്ഞു വ­ച്ചാൽ അ­ഗ്നി­പർ­വ­ത­ങ്ങൾ പൊ­ട്ടി­ത്തെ­റി­ക്ക­ലൊ­ന്നു­മി­ല്ലാ­തെ ഒരേ നി­ല­യ്ക്കു തെ­ളി­ഞ്ഞു ക­ത്തും. അ­ഗ്നി­പർ­വ­ത­സ്ഫോ­ട­ന­ങ്ങൾ ചി­മ്മി­നി­യി­ലെ തീ­പി­ടു­ത്തം പോ­ലെ­യാ­ണു്. ഭൂ­മി­യി­ലെ അ­ഗ്നി­പർ­വ­ത­ങ്ങൾ തീർ­ച്ച­യാ­യും ന­മു­ക്കു ചു­ര­ണ്ടി വൃ­ത്തി­യാ­ക്കി വ­യ്ക്കാൻ പ­റ്റാ­ത്ത­വ­യാ­ണു്; അത്ര ചെറിയ മ­നു­ഷ്യ­രാ­ണു നമ്മൾ. അ­തു­കൊ­ണ്ടു ത­ന്നെ­യാ­ണു് അവ ന­മു­ക്കു് ഇത്ര ദു­രി­തം ന­ല്കു­ന്ന­തും.

images/15uklid.png

ശേ­ഷി­ച്ച ബ­യോ­ബാ­ബ് തൈകൾ കൂടി ലി­റ്റിൽ പ്രിൻ­സ് പി­ഴു­തെ­ടു­ത്തു. താ­നി­നി ഇ­വി­ടേ­യ്ക്കു മ­ട­ങ്ങി­വ­രാൻ പോ­കു­ന്നി­ല്ലെ­ന്നു് അവനു തോ­ന്നി. പക്ഷേ, താൻ നി­ത്യ­വും ചെ­യ്തി­രു­ന്ന ആ പ്ര­വൃ­ത്തി­കൾ ഇ­ന്ന­വ­നു് അ­മൂ­ല്യ­മാ­യി­രു­ന്നു; കാരണം ആ ഗ്ര­ഹ­ത്തിൽ അ­വ­ന്റെ അ­വ­സാ­ന­ത്തെ പ്ര­ഭാ­ത­മാ­ണ­തു്. ആ പൂ­വി­നു് അ­വ­സാ­ന­മാ­യി വെ­ള്ള­മൊ­ഴി­ക്കു­മ്പോൾ, സ്ഫ­ടി­ക­ഗോ­ളം കൊ­ണ്ടു് അതിനെ മൂടാൻ തു­ട­ങ്ങു­മ്പോൾ താൻ ക­ര­ച്ചി­ലി­ന്റെ വ­ക്ക­ത്തെ­ത്തി­യി­രി­ക്കു­ന്നു­വെ­ന്നു് അവനു ബോ­ദ്ധ്യ­മാ­യി.

“പോയി വ­ര­ട്ടെ,” അവൻ പൂ­വി­നോ­ടു പ­റ­ഞ്ഞു.

പക്ഷേ, അവൾ ഒ­ന്നും മി­ണ്ടി­യി­ല്ല.

“പോയി വ­ര­ട്ടെ,” അവൻ ആ­വർ­ത്തി­ച്ചു.

അവൾ ഒന്നു ചു­മ­ച്ചു. അതു പക്ഷേ, അ­വൾ­ക്കു ജ­ല­ദോ­ഷ­മു­ള്ള­തു കൊ­ണ്ടാ­യി­രു­ന്നി­ല്ല.

“ഞാൻ പൊ­ട്ട­സ്വ­ഭാ­വം കാ­ണി­ച്ചു,” ഒ­ടു­വിൽ അവൾ പ­റ­ഞ്ഞു. “എ­ന്നോ­ടു ക്ഷ­മി­ക്ക­ണം. അവിടെ സ­ന്തോ­ഷ­മാ­യി­രി­ക്കാൻ നോ­ക്കൂ.”

ശ­കാ­ര­ങ്ങൾ ഒ­ന്നു­മു­ണ്ടാ­യി­ല്ലെ­ന്ന­തു് അവനെ അ­ത്ഭു­ത­പ്പെ­ടു­ത്തി. എന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ, മൂ­ടാ­നെ­ടു­ത്ത സ്ഫ­ടി­ക­ഗോ­ളം പാ­തി­വ­ഴി­യിൽ ഉ­യർ­ത്തി­പ്പി­ടി­ച്ചു് അവൻ നി­ന്നു­പോ­യി. അ­വ­ളു­ടെ സ്വ­ഭാ­വ­ത്തിൽ പെ­ട്ടെ­ന്നു­ണ്ടാ­യ ആ മാ­ധു­ര്യം അവനു മ­ന­സ്സി­ലാ­യി­ല്ല. “ഞാൻ നി­ന്നെ സ്നേ­ഹി­ച്ചി­രു­ന്നു­വെ­ന്ന­തിൽ സം­ശ­യി­ക്കാ­നി­ല്ല,” പൂവു പ­റ­ഞ്ഞു. “ഇത്ര കാലം നി­ന­ക്ക­തു മ­ന­സ്സി­ലാ­യി­ല്ലെ­ന്ന­തു് എന്റെ കു­റ്റം കൊ­ണ്ടു ത­ന്നെ­യാ­ണു്. അതു പോ­ക­ട്ടെ. പക്ഷേ, നീ… നീയും എ­ന്നെ­പ്പോ­ലെ പൊ­ട്ട­ത്ത­രം കാ­ണി­ച്ചു. സ­ന്തോ­ഷ­മാ­യി­രി­ക്കാൻ ശ്ര­മി­ക്കൂ… ആ സ്ഫ­ടി­ക­ഗോ­ളം താഴെ വ­യ്ക്കൂ. ഇ­നി­യെ­നി­ക്കു് അ­തി­ന്റെ ആ­വ­ശ്യ­മി­ല്ല.”

images/21vitr.png

“പക്ഷേ, കാ­റ്റു്… ”

“എന്റെ ജ­ല­ദോ­ഷം അ­ത്ര­യ്ക്കൊ­ന്നു­മി­ല്ല. രാ­ത്രി­യി­ലെ ത­ണു­ത്ത കാ­റ്റു് ന­ല്ല­താ­ണു്. ഞാൻ ഒരു പൂ­വാ­ണ­ല്ലോ.”

“പക്ഷേ, ജ­ന്തു­ക്കൾ… ”

“പൂ­മ്പാ­റ്റ­ക­ളെ പ­രി­ച­യ­പ്പെ­ട­ണ­മെ­ങ്കിൽ ര­ണ്ടു­മൂ­ന്നു ശ­ല­ഭ­പ്പു­ഴു­ക്ക­ളെ സ­ഹി­ക്കാ­തെ പ­റ്റി­ല്ല. പൂ­മ്പാ­റ്റ­കൾ­ക്കു് നല്ല ഭം­ഗി­യു­ണ്ടെ­ന്നു തോ­ന്നു­ന്നു. ത­ന്നെ­യു­മ­ല്ല, പൂ­മ്പാ­റ്റ­ക­ളും പു­ഴു­ക്ക­ളു­മ­ല്ലാ­തെ മ­റ്റാ­രാ­ണു് എന്നെ കാണാൻ വരിക? നീ അ­ക­ലെ­യു­മാ­യി­രി­ക്കും. പി­ന്നെ മൃ­ഗ­ങ്ങൾ… എ­നി­ക്ക­വ­യെ പേ­ടി­യൊ­ന്നു­മി­ല്ല. എ­നി­ക്കു ന­ഖ­ങ്ങ­ളു­ണ്ട­ല്ലോ.”

അവൾ തന്റെ നാലു മു­ള്ളു­കൾ എ­ടു­ത്തു­കാ­ട്ടി. എ­ന്നി­ട്ടു പ­റ­ഞ്ഞു:

“വെ­റു­തെ ചു­റ്റി­ത്തി­രി­ഞ്ഞു് ഇ­ങ്ങ­നെ നി­ല്ക്കേ­ണ്ട. എ­ന്താ­യാ­ലും പോകാൻ തീ­രു­മാ­നി­ച്ച­ത­ല്ലേ. പൊ­യ്ക്കോ­ളൂ.”

താൻ ക­ര­യു­ന്ന­തു് അവൻ കാ­ണു­ന്ന­തു് അ­വൾ­ക്കി­ഷ്ട­മാ­യി­രു­ന്നി­ല്ല, അതാണു കാ­ര്യം. അവൾ അ­ത്ര­യ്ക്കൊ­ര­ഭി­മാ­നി­യാ­യി­രു­ന്നു…

പ­ത്തു്

അവൻ എ­ത്തി­പ്പെ­ട്ട­തു് 325, 326, 327, 328, 329, 330 എ­ന്നി­ങ്ങ­നെ ന­മ്പ­രു­ള്ള ഛി­ന്ന­ഗ്ര­ഹ­ങ്ങ­ളു­ടെ സ­മീ­പ­ത്താ­ണു്. അ­വ­യെ­ക്കു­റി­ച്ചു കൂ­ടു­ത­ല­റി­യാ­നാ­യി അവൻ അ­വ­യോ­രോ­ന്നാ­യി സ­ന്ദർ­ശി­ക്കാൻ തു­ട­ങ്ങി.

images/25kral.png

അവയിൽ ആ­ദ്യ­ത്തേ­തിൽ താ­മ­സി­ച്ചി­രു­ന്ന­തു് ഒരു രാ­ജാ­വാ­ണു്. മൃ­ദു­രോ­മ­ക്കു­പ്പാ­യ­വും ക­ടും­ചു­വ­പ്പാ­യ അം­ഗ­വ­സ്ത്ര­വു­മ­ണി­ഞ്ഞു് ല­ളി­ത­മെ­ങ്കി­ലും പ്രൗ­ഢ­മാ­യ ഒരു സിം­ഹാ­സ­ന­ത്തിൽ ഉ­പ­വി­ഷ്ട­നാ­യി­രി­ക്കു­ക­യാ­ണ­ദ്ദേ­ഹം. “ആഹാ! എ­ന്റെ­യൊ­രു പ്രജ ഇതാ വ­രു­ന്നു!” ലി­റ്റിൽ പ്രിൻ­സ് ചെ­ല്ലു­ന്ന­തു ക­ണ്ട­പ്പോൾ രാ­ജാ­വു് ആ­ഹ്ലാ­ദ­ത്തോ­ടെ വി­ളി­ച്ചു­പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സ് സ്വയം ചോ­ദി­ച്ചു:

“മു­മ്പൊ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത എന്നെ ഇ­ദ്ദേ­ഹം എ­ങ്ങ­നെ തി­രി­ച്ച­റി­ഞ്ഞു?”

രാ­ജാ­ക്ക­ന്മാർ ലോ­ക­ത്തെ കാ­ണു­ന്ന­തു് എത്ര ല­ഘൂ­ക­രി­ച്ചി­ട്ടാ­ണെ­ന്നു് അവൻ അ­റി­ഞ്ഞി­ട്ടി­ല്ല. അ­വർ­ക്കു് എല്ലാ മ­നു­ഷ്യ­രും പ്ര­ജ­ക­ളാ­ണു്.

“അ­ടു­ത്തു വരൂ, ഞാൻ നി­ന്നെ ന­ന്നാ­യി­ട്ടൊ­ന്നു കാ­ണ­ട്ടെ,” ഒ­ടു­വിൽ ത­നി­ക്കൊ­രാ­ളെ ഭ­രി­ക്കാൻ കി­ട്ടി എ­ന്ന­തി­ന്റെ അ­ഭി­മാ­ന­ത്തോ­ടെ രാ­ജാ­വു് അവനെ ക്ഷ­ണി­ച്ചു.

ഇ­രി­ക്കാൻ ഒരു സ്ഥ­ല­ത്തി­നാ­യി ലി­റ്റിൽ പ്രിൻ­സ് ചു­റ്റും നോ­ക്കി; പക്ഷേ, ആ ഗ്ര­ഹ­മൊ­ന്നാ­കെ രാ­ജാ­വി­ന്റെ ഉ­ജ്ജ്വ­ല­മാ­യ അം­ഗ­വ­സ്ത്രം നി­റ­ഞ്ഞു­കി­ട­ക്കു­ക­യാ­ണു്. അ­തി­നാൽ അവനു നി­ല്ക്കു­ക­യ­ല്ലാ­തെ വ­ഴി­യി­ല്ല; ക്ഷീ­ണം കാരണം അവൻ കോ­ട്ടു­വാ­യി­ടാ­നും തു­ട­ങ്ങി.

“രാ­ജാ­വി­നു മു­ന്നിൽ വ­ച്ചു് കോ­ട്ടു­വാ­യി­ടു­ന്ന­തു് ആ­ചാ­ര­വി­രു­ദ്ധ­മാ­ണു്,” ച­ക്ര­വർ­ത്തി ക­ല്പി­ച്ചു. “അ­ങ്ങ­നെ ചെ­യ്യ­രു­തെ­ന്നു നാം വി­ല­ക്കു­ന്നു.”

“എ­നി­ക്ക­തു ത­ടു­ക്കാൻ പ­റ്റു­ന്നി­ല്ല,” പ­രു­ങ്ങി­ക്കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “നീണ്ട യാത്ര ക­ഴി­ഞ്ഞാ­ണു് ഞാൻ വ­രു­ന്ന­തു്, ഉ­റ­ങ്ങാ­നും പ­റ്റി­യി­ല്ല… ”

“അ­ങ്ങ­നെ­യാ­ണെ­ങ്കിൽ,” രാ­ജാ­വു പ­റ­ഞ്ഞു, “കോ­ട്ടു­വാ­യി­ടാൻ നി­ന്നോ­ടു നാം ക­ല്പി­ക്കു­ന്നു. കോ­ട്ടു­വാ­യ എ­നി­ക്കൊ­രു പു­തു­മ­യാ­ണു്. ഉം, ഒന്നു കൂടി കോ­ട്ടു­വാ­യി­ടൂ. ഇതൊരു ക­ല്പ­ന­യാ­ണു്.”

“എ­നി­ക്കു പേ­ടി­യാ­വു­ന്നു… എ­നി­ക്കി­പ്പോൾ കോ­ട്ടു­വാ വ­രു­ന്നി­ല്ല… ” ആകെ പ­രി­ഭ്ര­മി­ച്ചു­കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ശരി, ശരി!” അ­പ്പോൾ രാ­ജാ­വു് പ­റ­ഞ്ഞു. “എ­ങ്കിൽ ഞാൻ ക­ല്പി­ക്കു­ന്നു—ചി­ല­പ്പോൾ നീ കോ­ട്ടു­വാ­യി­ടു­ക, മറ്റു ചി­ല­പ്പോൾ… ” രാ­ജാ­വു് അതു പൂർ­ത്തി­യാ­ക്കി­യി­ല്ല; ആൾ­ക്കെ­ന്തോ മു­ഷി­ച്ചി­ലു തോ­ന്നി­യി­രി­ക്കു­ന്നു.

രാ­ജാ­വി­നു വേ­ണ്ട­തി­താ­ണു്: തന്റെ അ­ധി­കാ­രം സർ­വ­രാ­ലും മാ­നി­ക്ക­പ്പെ­ട­ണം. ഏ­കാ­ധി­പ­തി­യാ­യ താൻ ആ­ജ്ഞാ­ലം­ഘ­നം വ­ക­വ­ച്ചു കൊ­ടു­ക്കു­ന്ന പ്ര­ശ്ന­മി­ല്ല. പക്ഷേ, ആൾ ന­ല്ല­വ­നും കൂ­ടി­യാ­യി­രു­ന്നു; അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ജ്ഞ­കൾ­ക്കു് ഒരു മയവും ന്യാ­യ­വും ഉ­ണ്ടാ­യി­രു­ന്നു.

“ഞാൻ ഒരു ജ­ന­റ­ലി­നോ­ടു്,” ഉ­ദാ­ഹ­ര­ണ­മാ­യി അ­ദ്ദേ­ഹം പ­റ­ഞ്ഞു, “ഞാൻ ഒരു ജ­ന­റ­ലി­നോ­ടു് താൻ ഒരു ക­ട­ല്ക്കി­ളി­യാ­കാൻ ക­ല്പി­ക്കു­ക­യും ജനറൽ അ­ത­നു­സ­രി­ക്കാ­തി­രി­ക്കു­ക­യും ചെ­യ്താൽ അതു് ജ­ന­റ­ലി­ന്റെ കു­റ്റ­മാ­കു­ന്നി­ല്ല; അ­തെ­ന്റെ കു­റ്റ­മാ­ണു്.”

“ഞാൻ ഒ­ന്നി­രു­ന്നോ­ട്ടെ?” ലി­റ്റിൽ പ്രിൻ­സ് പേ­ടി­യോ­ടെ ചോ­ദി­ച്ചു.

“നി­ന്നോ­ടു് ഇ­രി­ക്കാൻ ഞാൻ ക­ല്പി­ക്കു­ന്നു,” തന്റെ അം­ഗ­വ­സ്ത്രം ഒ­ന്നൊ­തു­ക്കി­ക്കൊ­ടു­ത്തു­കൊ­ണ്ടു് രാ­ജാ­വു് പ­റ­ഞ്ഞു.

പക്ഷേ, ലി­റ്റിൽ പ്രിൻ­സി­ന്റെ ആലോചന ഇ­താ­യി­രു­ന്നു: ആ ഗ്രഹം തീ­രെ­ച്ചെ­റു­താ­ണു്. അ­പ്പോൾ എ­ന്തി­നു മേ­ലാ­ണു് ശ­രി­ക്കും രാ­ജാ­വി­ന്റെ രാ­ജ്യ­ഭാ­രം?

“സർ… ” ധൈ­ര്യം സം­ഭ­രി­ച്ചു­കൊ­ണ്ടു് അവൻ ചോ­ദി­ച്ചു, “ഒരു ചോ­ദ്യം ചോ­ദി­ക്കാൻ എന്നെ അ­നു­വ­ദി­ക്കു­മോ?”

“എ­ന്നോ­ടൊ­രു ചോ­ദ്യം ചോ­ദി­ക്കാൻ ഞാൻ നി­ന്നോ­ടു ക­ല്പി­ക്കു­ന്നു,” രാ­ജാ­വു് തി­ടു­ക്ക­ത്തോ­ടെ പ­റ­ഞ്ഞു.

“സർ… അ­ങ്ങെ­ന്തി­നെ­യാ­ണു് ഭ­രി­ക്കു­ന്ന­തു്?”

“സർ­വ­തി­നെ­യും,” രാ­ജാ­വി­നു് ര­ണ്ടാ­മ­തൊ­ന്നു് ആ­ലോ­ചി­ക്കേ­ണ്ടി വ­ന്നി­ല്ല.

“സർ­വ­തി­നെ­യും?”

രാ­ജാ­വു് കൈ കൊ­ണ്ടു് ഒരു ചേഷ്ട കാ­ണി­ച്ച­തിൽ ഈ ഗ്ര­ഹ­വും മറ്റു ഗ്ര­ഹ­ങ്ങ­ളും സർവ ന­ക്ഷ­ത്ര­ങ്ങ­ളും ഉൾ­പ്പെ­ട്ടി­രു­ന്നു.

“അ­തി­നെ­യൊ­ക്കെ?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“അ­തി­നെ­യൊ­ക്കെ… ” രാ­ജാ­വു് പ­റ­ഞ്ഞു.

എ­ന്തെ­ന്നാൽ അ­ദ്ദേ­ഹം ഏ­കാ­ധി­പ­തി മാ­ത്ര­മ­ല്ല, ഏ­ക­ച്ഛ­ത്രാ­ധി­പ­തി കൂ­ടി­യാ­യി­രു­ന്നു.

“ന­ക്ഷ­ത്ര­ങ്ങൾ അ­ങ്ങ­യെ അ­നു­സ­രി­ക്കു­ന്നു?”

“സം­ശ­യ­മെ­ന്തു്?” രാ­ജാ­വു് പ­റ­ഞ്ഞു. “അവ ത­ത്ക്ഷ­ണം അ­നു­സ­രി­ക്കു­ന്നു. അ­നു­സ­ര­ണ­ക്കേ­ടു് ഞാൻ വ­ച്ചു­പൊ­റു­പ്പി­ക്കി­ല്ല.”

ഇ­ത്ര­യ്ക്കൊ­രു പ­ര­മാ­ധി­കാ­രം കൊ­ച്ചു­രാ­ജ­കു­മാ­ര­നു സ­ങ്ക­ല്പി­ക്കാൻ ക­ഴി­യാ­ത്ത­താ­യി­രു­ന്നു. അ­ങ്ങ­നെ­യൊ­ര­ധി­കാ­രം കൈ­യാ­ളാൻ ക­ഴി­ഞ്ഞി­രു­ന്നെ­കിൽ ഇ­രി­ക്കു­ന്ന ക­സേ­ര­യിൽ നി­ന്നി­ള­കാ­തെ തന്നെ ദിവസം നാ­ല്പ­ത്തി­നാ­ല­ല്ല, എ­ഴു­പ­ത്തി­ര­ണ്ട­ല്ല, നൂറോ ഇ­രു­ന്നൂ­റോ തവണ സൂ­ര്യാ­സ്ത­മ­യം കാണാൻ ത­നി­ക്കു ക­ഴി­യു­മാ­യി­രു­ന്നു! താൻ ഉ­പേ­ക്ഷി­ച്ചു പോന്ന തന്റെ കൊ­ച്ചു­ഗ്ര­ഹം അ­വ­ന­പ്പോൾ ഓർമ്മ വന്നു; അ­തി­ന്റെ വി­ഷാ­ദ­ത്തോ­ടെ അവൻ രാ­ജാ­വി­നോ­ടു് ഒരു സഹായം ചോ­ദി­ക്കാൻ ധൈ­ര്യം കാ­ണി­ച്ചു. “എ­നി­ക്കൊ­രു സൂ­ര്യാ­സ്ത­മ­യം കാ­ണ­ണ­മെ­ന്നു­ണ്ടു്… അ­ങ്ങൊ­രു സഹായം ചെ­യ്യു­മോ?… സൂ­ര്യ­നോ­ടു് അ­സ്ത­മി­ക്കാൻ ഒ­ന്നാ­ജ്ഞാ­പി­ക്കു­മോ?”

“ഞാൻ ഒരു ജ­ന­റ­ലി­നോ­ടു് ഒരു പൂവിൽ നി­ന്നു് മ­റ്റൊ­രു പൂ­വി­ലേ­ക്കു് ഒരു പൂ­മ്പാ­റ്റ­യെ­പ്പോ­ലെ പ­റ­ക്കാ­നോ ഒരു ദു­ര­ന്ത­നാ­ട­കം എ­ഴു­താ­നോ ഒരു ക­ട­ല്ക്കാ­ക്ക­യാ­യി രൂപം മാ­റാ­നോ ആ­ജ്ഞാ­പി­ക്കു­ക­യും അ­യാൾ­ക്കു് എന്റെ കല്പന നി­റ­വേ­റ്റാ­നാ­കാ­തെ വ­രി­ക­യും ചെ­യ്താൽ ആരാണു കു­റ്റ­ക്കാ­രൻ?” രാ­ജാ­വു ചോ­ദി­ച്ചു, “ഞാനോ ജനറലോ?”

“അ­വി­ടു­ന്നു തന്നെ,” സം­ശ­യ­മി­ല്ലാ­തെ ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“അ­ങ്ങ­നെ തന്നെ. ഓ­രോ­രു­ത്ത­രിൽ നി­ന്നും അ­വ­ന­വ­നാ­വു­ന്ന­തേ നാം ആ­വ­ശ്യ­പ്പെ­ടാൻ പാ­ടു­ള്ളു,” രാ­ജാ­വു് പ­റ­ഞ്ഞു. “അ­ധി­കാ­രം ആ­ധാ­ര­മാ­ക്കേ­ണ്ട­തു് മ­റ്റെ­ന്തി­ലു­മു­പ­രി യു­ക്തി­യെ­യാ­ണു്. പോയി കടലിൽ ചാടാൻ പ്ര­ജ­ക­ളോ­ടു ക­ല്പി­ച്ചാൽ അവർ വി­പ്ല­വം കൂ­ട്ടി­ല്ലേ? എന്നെ അ­നു­സ­രി­ക്കാൻ എ­നി­ക്കാ­വ­ശ്യ­പ്പെ­ടാം, കാരണം, എന്റെ ക­ല്പ­ന­കൾ യു­ക്തി­ക്കു നി­ര­ക്കു­ന്ന­താ­ണു്.”

“അ­പ്പോൾ എന്റെ അ­സ്ത­മ­യം?” ലി­റ്റിൽ പ്രിൻ­സ് തന്റെ ആ­വ­ശ്യം ഓർ­മ്മി­പ്പി­ച്ചു; കാരണം, ഒരു ചോ­ദ്യം ചോ­ദി­ച്ചാൽ അ­തി­നു­ത്ത­രം കി­ട്ടാ­തെ അവൻ വി­ടി­ല്ല­ല്ലോ.

“നി­ന്റെ അ­സ്ത­മ­യം നി­ന­ക്കു കി­ട്ടു­ന്ന­താ­ണു്. അതിനു ഞാൻ കല്പന പു­റ­പ്പെ­ടു­വി­ക്കാം. പക്ഷേ, എന്റെ ഭ­ര­ണ­രീ­തി­യ­നു­സ­രി­ച്ചു് അ­നു­കൂ­ല­മാ­യ സാ­ഹ­ച­ര്യ­മെ­ത്തു­ന്ന­തു വരെ എ­നി­ക്കു കാ­ത്തി­രി­ക്കേ­ണ്ടി വരും.”

“അ­തെ­ന്നാ­യി­രി­ക്കും?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“അതോ, അതു്… ” ഒരു തടിയൻ പ­ഞ്ചാം­ഗം തു­റ­ന്നു­കൊ­ണ്ടു് രാ­ജാ­വു് പ­റ­ഞ്ഞു, “അതു്… അതു്… ഇന്നു രാ­ത്രി ഏ­ക­ദേ­ശം എ­ട്ടി­നു് ഇ­രു­പ­തു മി­നു­ട്ടു­ള്ള­പ്പോ­ഴാ­യി­രി­ക്കും. എന്റെ കല്പന എത്ര ന­ന്നാ­യി­ട്ടാ­ണു പാ­ലി­ക്ക­പ്പെ­ടു­ന്ന­തെ­ന്നു് നി­ന­ക്ക­പ്പോൾ കാണാം!”

ലി­റ്റിൽ പ്രിൻ­സ് കോ­ട്ടു­വാ­യി­ട്ടു. ത­നി­ക്കു ന­ഷ്ട­പ്പെ­ട്ട അ­സ്ത­മ­യ­ത്തെ ഓർ­ത്തു് അവനു വി­ഷാ­ദം തോ­ന്നി. അ­തു­മ­ല്ല, അവനു കു­റേ­ശ്ശെ ബോ­റ­ടി­ക്കാ­നും തു­ട­ങ്ങി­യി­രു­ന്നു.

“എ­നി­ക്കി­നി ഇവിടെ ഒ­ന്നും ചെ­യ്യാ­നി­ല്ല,” അവൻ രാ­ജാ­വി­നോ­ടു പ­റ­ഞ്ഞു. “അ­തി­നാൽ ഞാൻ യാത്ര തു­ട­രു­ക­യാ­ണു്.”

“പോ­ക­രു­തു് !” രാ­ജാ­വു് ക­ല്പി­ച്ചു; ത­നി­ക്കൊ­രു പ്ര­ജ­യെ കി­ട്ടി­യ­തി­ന്റെ സ­ന്തോ­ഷ­ത്തി­ലാ­യി­രു­ന്നു അ­ദ്ദേ­ഹം. “പോ­ക­രു­തു്. ഞാൻ നി­ന്നെ ഒരു മ­ന്ത്രി­യാ­ക്കാം.”

“എ­ന്തി­ന്റെ?”

“നീ­തി­ന്യാ­യ­ത്തി­ന്റെ മ­ന്ത്രി!”

“അ­തി­നി­വി­ടെ ആ­രെ­യും വി­ധി­ക്കാ­നി­ല്ല­ല്ലോ!”

“ന­മു­ക്ക­ത­റി­യി­ല്ല­ല്ലോ,” രാ­ജാ­വു് പ­റ­ഞ്ഞു. “ഞാൻ ഇ­തു­വ­രെ എന്റെ രാ­ജ്യം മു­ഴു­വ­നാ­യി­ട്ടൊ­ന്നു ചു­റ്റി­ക്ക­ണ്ടി­ട്ടി­ല്ല. എ­നി­ക്കു പ്രാ­യ­മാ­യി; വ­ണ്ടി­യിൽ പോ­കാ­നു­ള്ള ഇടവും ഇ­വി­ടെ­യി­ല്ല. ന­ട­ന്നാൽ എ­നി­ക്കു ക്ഷീ­ണി­ക്കു­ക­യും ചെ­യ്യും.”

“പക്ഷേ, ഞാൻ എ­ല്ലാം ക­ണ്ടു­ക­ഴി­ഞ്ഞു!” ഗ്ര­ഹ­ത്തി­ന്റെ മ­റ്റേ­വ­ശ­ത്തേ­ക്കു് ഒരു തവണ കൂടി തി­രി­ഞ്ഞു നോ­ക്കി­ക്കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “അ­വി­ടെ­യും ആ­രു­മി­ല്ല… ”

“എ­ങ്കിൽ നാം ന­മ്മെ­ത്ത­ന്നെ വി­ധി­ക്കു­ക,” രാ­ജാ­വു് പ­റ­ഞ്ഞു. “അ­താ­ണേ­റ്റ­വും പ്ര­യാ­സം. അ­ന്യ­രെ വി­ധി­ക്കു­ന്ന­തി­നേ­ക്കാൾ പ്ര­യാ­സ­മാ­ണു് സ്വയം വി­ധി­ക്കു­ക. തെ­റ്റു പ­റ്റാ­തെ സ്വയം വി­ധി­ക്കാൻ ക­ഴി­ഞ്ഞാൽ നി­ങ്ങൾ ജ്ഞാ­നി­യാ­യി­ക്ക­ഴി­ഞ്ഞു.”

“ശ­രി­യാ­ണ­തു്,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “പക്ഷേ, എ­നി­ക്കെ­ന്നെ എവിടെ വ­ച്ചും വി­ധി­ക്കാം. അതിനു ഞാൻ ഇ­വി­ടെ­ത്ത­ന്നെ ജീ­വി­ക്ക­ണ­മെ­ന്നി­ല്ല.”

“ഒരു കിഴവൻ എലി എന്റെ ഗ്ര­ഹ­ത്തി­ലെ­വി­ടെ­യോ ജീ­വി­ക്കു­ന്നു­ണ്ടെ­ന്നു ഞാൻ ന്യാ­യ­മാ­യും സം­ശ­യി­ക്കു­ന്നു.” രാ­ജാ­വു് പ­റ­ഞ്ഞു. “രാ­ത്രി­യിൽ ഞാ­ന­വ­ന്റെ ഒച്ച കേ­ട്ടു. ആ കി­ഴ­വ­നെ­ലി­യെ നി­ന­ക്കു വി­ധി­ക്കാം. ഇ­ട­യ്ക്കി­ടെ നീ­യ­വ­നെ വ­ധ­ശി­ക്ഷ­യ്ക്കു വി­ധി­ക്കു­ക.

അ­ങ്ങ­നെ അ­വ­ന്റെ ജീവൻ നി­ന്റെ നീ­തി­യ്ക്കു വി­ധേ­യ­മാ­യി­രി­ക്കും. പക്ഷേ, ഓരോ വ­ട്ട­വും നീ­യ­വ­നു മാ­പ്പു ന­ല്കു­ക­യും വേണം. കാരണം, ന­മു­ക്കു വേ­റൊ­ന്നെ­ടു­ക്കാൻ ഇ­ല്ല­ല്ലോ.”

“എ­നി­ക്കാ­രെ­യും വ­ധ­ശി­ക്ഷ­യ്ക്കു വി­ധി­ക്കാൻ താ­ല്പ­ര്യ­മി­ല്ല,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു, “എ­നി­ക്കു യാത്ര തു­ട­രാൻ നേ­ര­വു­മാ­യി.”

“അ­രു­തു് !” രാ­ജാ­വു് ക­ല്പി­ച്ചു.

പക്ഷേ, പോ­കാ­നു­ള്ള ഒ­രു­ക്ക­ങ്ങൾ ചെ­യ്തു ക­ഴി­ഞ്ഞ ലി­റ്റിൽ പ്രിൻ­സി­നു് ആ വൃ­ദ്ധ­നാ­യ രാ­ജാ­വി­നെ സ­ങ്ക­ട­പ്പെ­ടു­ത്ത­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നി­ല്ല.

“തന്റെ കല്പന അ­നു­സ­രി­ക്ക­പ്പെ­ട­ണ­മെ­ന്നാ­ണു് അ­വി­ടു­ത്തെ ആ­ഗ്ര­ഹ­മെ­ങ്കിൽ അ­ങ്ങെ­നി­ക്കു് യു­ക്തി­സ­ഹ­മാ­യ ഒ­രാ­ജ്ഞ ന­ല്ക­ണം. ഉ­ദാ­ഹ­ര­ണ­ത്തി­നു് അ­ങ്ങ­യ്ക്കെ­ന്നോ­ടാ­ജ്ഞാ­പി­ക്കാം, ഒരു മി­നു­ട്ടു ക­ഴി­യു­ന്ന­തി­നു മു­മ്പു് ഇവിടം വിടുക. ഇ­പ്പോൾ അ­നു­കൂ­ല­മാ­യ സാ­ഹ­ച­ര്യ­മാ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു… ”

രാ­ജാ­വു് അതിനു മ­റു­പ­ടി ഒ­ന്നും പ­റ­യാ­ത്ത­തു­കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് ഒരു നി­മി­ഷം താറി നി­ന്നു. പി­ന്നെ ഒരു ദീർ­ഘ­നി­ശ്വാ­സ­ത്തോ­ടെ യാത്ര പ­റ­ഞ്ഞി­റ­ങ്ങി.

“ഞാൻ നി­ന്നെ എന്റെ സ്ഥാ­ന­പ­തി­യാ­ക്കു­ന്നു,” രാ­ജാ­വു് തി­ടു­ക്ക­ത്തിൽ പി­ന്നാ­ലെ വി­ളി­ച്ചു­പ­റ­ഞ്ഞു. പ­ര­മാ­ധി­കാ­രം കൈ­യാ­ളു­ന്ന ഭാ­വ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്.

“ഈ മു­തിർ­ന്ന­വർ വി­ചി­ത്ര­സ്വ­ഭാ­വി­ക­ളാ­ണു്,” യാത്ര തു­ടർ­ന്നു­കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് ത­ന്നോ­ടു തന്നെ പ­റ­ഞ്ഞു.

പ­തി­നൊ­ന്നു്

ര­ണ്ടാ­മ­ത്തെ ഗ്ര­ഹ­ത്തി­ലെ അ­ന്തേ­വാ­സി ഒരു പൊ­ങ്ങ­ച്ച­ക്കാ­ര­നാ­യി­രു­ന്നു.

images/26domyslivec.png

“ആഹാ! ഒ­രാ­രാ­ധ­കൻ എന്നെ കാണാൻ വ­ന്നി­രി­ക്കു­ന്നു!” ദൂരെ നി­ന്നേ ലി­റ്റിൽ പ്രിൻ­സി­നെ ക­ണ്ടി­ട്ടു് അയാൾ ആർ­ത്തു­വി­ളി­ച്ചു.

എ­ന്തെ­ന്നാൽ, പൊ­ങ്ങ­ച്ച­ക്കാർ­ക്കു് മ­റ്റു­ള്ള­വ­രൊ­ക്കെ ത­ങ്ങ­ളു­ടെ ആ­രാ­ധ­ക­രാ­ണ­ല്ലോ. “ഹലോ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു, “താ­ങ്ക­ളു­ടെ തൊ­പ്പി ക­ണ്ടി­ട്ടു തമാശ തോ­ന്നു­ന്ന­ല്ലോ.”

“സ­ല്യൂ­ട്ടു് ചെ­യ്യാ­നു­ള്ള തൊ­പ്പി­യാ­ണി­തു്,” ആ വലിയ പൊ­ങ്ങ­ച്ച­ക്കാ­രൻ പ­റ­ഞ്ഞു. “ആളുകൾ എന്നെ പു­ക­ഴ്ത്തി­പ്പ­റ­യു­മ്പോൾ ഞാൻ തൊ­പ്പി­യു­യർ­ത്തി അതു സ്വീ­ക­രി­ക്കു­ന്നു. ക­ഷ്ട­മെ­ന്നു പ­റ­യ­ട്ടെ, ഇതു വഴി ഇ­പ്പോൾ ആരും വ­രാ­റി­ല്ല.”

“അതെയോ?” അയാൾ എ­ന്തി­നെ­ക്കു­റി­ച്ചാ­ണു സം­സാ­രി­ക്കു­ന്ന­തെ­ന്നു് കൊ­ച്ചു­രാ­ജ­കു­മാ­ര­നു മ­ന­സ്സി­ലാ­യി­ല്ല.

“താ­നൊ­ന്നു കൈ­യ­ടി­ക്കൂ,” അയാൾ അ­വ­നോ­ടു പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സ് കൈ­യ­ടി­ച്ചു. പൊ­ങ്ങ­ച്ച­ക്കാ­രൻ അ­പ്പോൾ താനതു വി­ന­യ­ത്തോ­ടെ സ്വീ­ക­രി­ക്കു­ന്നു എന്ന മ­ട്ടിൽ തൊ­പ്പി ഒന്നു പൊ­ന്തി­ച്ചു.

“ആ രാ­ജാ­വി­നെ കാണാൻ പോ­യ­തി­നെ­ക്കാൾ ര­സ­മു­ണ്ടി­തു്,” ലി­റ്റിൽ പ്രിൻ­സ് മ­ന­സ്സിൽ പ­റ­ഞ്ഞു. അവൻ പി­ന്നെ­യും കൈ­യ­ടി­ച്ചു. പൊ­ങ്ങ­ച്ച­ക്കാ­രൻ പി­ന്നെ­യും തൊ­പ്പി പൊ­ന്തി­ച്ചു.

ഈ അ­ഭ്യാ­സം അഞ്ചു മി­നു­ട്ട് ആ­വർ­ത്തി­ച്ച­പ്പോൾ കൊ­ച്ചു­രാ­ജ­കു­മാ­ര­നു മ­ടു­പ്പു വ­ന്നു­തു­ട­ങ്ങി.

“തൊ­പ്പി താ­ഴേ­ക്കു പോരാൻ എന്തു ചെ­യ്യ­ണം?”

പൊ­ങ്ങ­ച്ച­ക്കാ­രൻ പക്ഷേ, അതു കേ­ട്ടി­ല്ല. പൊ­ങ്ങ­ച്ച­ക്കാർ­ക്കു് പു­ക­ഴ്ത്ത­ല­ല്ലാ­തൊ­ന്നും കാതിൽ പെ­ടി­ല്ല.

“താ­നെ­ന്നെ ശ­രി­ക്കും ആ­ദ­രി­ക്കു­ന്നു­ണ്ടോ?” അയാൾ ലി­റ്റിൽ പ്രിൻ­സി­നോ­ടു ചോ­ദി­ച്ചു.

“ആ­ദ­രി­ക്കു­ക എന്നു പ­റ­ഞ്ഞാൽ?”

“ആ­ദ­രി­ക്കു­ക എന്നു പ­റ­ഞ്ഞാൽ ഈ ഗ്ര­ഹ­ത്തി­ലെ ഏ­റ്റ­വും സു­ന്ദ­ര­നാ­യ, ഏ­റ്റ­വും ന­ന്നാ­യി വേഷം ധ­രി­ച്ച, ഏ­റ്റ­വും പ­ണ­ക്കാ­ര­നാ­യ, ഏ­റ്റ­വും ബു­ദ്ധി­മാ­നാ­യ മ­നു­ഷ്യൻ ഞാ­നാ­ണെ­ന്നു നീ ക­രു­തു­ന്നു എ­ന്നാ­ണർ­ത്ഥം.”

“പക്ഷേ, ഈ ഗ്ര­ഹ­ത്തിൽ നി­ങ്ങ­ളൊ­രാ­ള­ല്ലേ­യു­ള്ളു!”

“ഒ­രു­പ­കാ­രം ചെ­യ്യെ­ന്നേ! എ­ന്നെ­യൊ­ന്നാ­ദ­രി­ക്കൂ!”

“ഞാൻ നി­ങ്ങ­ളെ ആ­ദ­രി­ക്കു­ന്നു,” ചെ­റു­താ­യൊ­ന്നു തോളു വെ­ട്ടി­ച്ചു­കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “പക്ഷേ, ഇതിൽ ഇത്ര താ­ല്പ­ര്യം തോ­ന്നാൻ എ­ന്തി­രി­ക്കു­ന്നു!”

ലി­റ്റിൽ പ്രിൻ­സ് അ­വി­ട­ന്നു യാത്ര തു­ടർ­ന്നു.

“ഈ മു­തിർ­ന്ന­വർ ശ­രി­ക്കും വി­ചി­ത്ര­സ്വ­ഭാ­വി­കൾ തന്നെ,” അവൻ ത­ന്നോ­ടു തന്നെ പ­റ­ഞ്ഞു.

പ­ന്ത്ര­ണ്ടു്

അ­ടു­ത്ത ഗ്ര­ഹ­ത്തിൽ താ­മ­സി­ച്ചി­രു­ന്ന­തു് ഒരു മു­ഴു­ക്കു­ടി­യ­നാ­ണു്. ആ സ­ന്ദർ­ശ­നം അ­ല്പ­നേ­ര­ത്തേ­ക്കേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു­വെ­ങ്കി­ലും അതു് ലി­റ്റിൽ പ്രിൻ­സി­നെ വ­ല്ലാ­തെ ഖി­ന്ന­നാ­ക്കി­ക്ക­ള­ഞ്ഞു.

“താ­ങ്ക­ളി­വി­ടെ എന്തു ചെ­യ്യു­ന്നു?” അവൻ കു­ടി­യ­നോ­ടു ചോ­ദി­ച്ചു; കുറേ ഒ­ഴി­ഞ്ഞ കു­പ്പി­ക­ളും വേറേ കുറേ നി­റ­ഞ്ഞ കു­പ്പി­ക­ളും മു­ന്നിൽ വ­ച്ചു് മൗനം പൂ­ണ്ടി­രി­ക്കു­ക­യാ­ണ­യാൾ.

images/27opilec.png

“കു­ടി­ക്കു­ന്നു,” വി­ഷ­ണ്ണ­ഭാ­വ­ത്തോ­ടെ അയാൾ പ­റ­ഞ്ഞു.

“എ­ന്തി­നു കു­ടി­ക്കു­ന്നു?” അവൻ ചോ­ദി­ച്ചു.

“മ­റ­ക്കാൻ,” കു­ടി­യൻ പ­റ­ഞ്ഞു.

“എന്തു മ­റ­ക്കാൻ?” അവനു് അ­യാ­ളോ­ടു സ­ഹ­താ­പം തോ­ന്നി­ത്തു­ട­ങ്ങി­യി­രു­ന്നു.

“നാ­ണ­ക്കേ­ടു മ­റ­ക്കാൻ,” തല താ­ഴ്ത്തി­ക്കൊ­ണ്ടു് കു­ടി­യൻ സ­മ്മ­തി­ച്ചു.

“എന്തു നാ­ണ­ക്കേ­ടു്?” ലി­റ്റിൽ പ്രിൻ­സി­നു് അയാളെ സ­ഹാ­യി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു.

“കു­ടി­ക്കു­ന്ന­തി­ന്റെ നാ­ണ­ക്കേ­ടു്!” കു­ടി­യൻ സം­സാ­രം അ­വ­സാ­നി­പ്പി­ച്ചു്, അ­ഭേ­ദ്യ­മാ­യ ഒരു മൗ­ന­ത്തി­ലേ­ക്കു പിൻ­വാ­ങ്ങി.

തല പെ­രു­ത്തു­കൊ­ണ്ടാ­ണു് ലി­റ്റിൽ പ്രിൻ­സ് അ­വി­ടു­ന്നു പോ­യ­തു്.

“ഈ മു­തിർ­ന്ന­വർ ശ­രി­ക്കും, ശ­രി­ക്കും വി­ചി­ത്ര­സ്വ­ഭാ­വി­ക­ളാ­ണു്,” യാത്ര തു­ട­രു­മ്പോൾ അവൻ സ്വയം പ­റ­ഞ്ഞു.

പ­തി­മൂ­ന്നു്

നാ­ലാ­മ­ത്തെ ഗ്രഹം ഒരു ബി­സി­ന­സ്സു­കാ­ര­ന്റേ­താ­യി­രു­ന്നു. അയാൾ ക­ണ­ക്കു­കൂ­ട്ട­ലിൽ മു­ഴു­കി­യി­രി­ക്കു­ക­യാ­ണു്; ലി­റ്റിൽ പ്രിൻ­സ് ചെ­ന്നു­ക­യ­റി­യി­ട്ടു് അ­യാ­ളൊ­ന്നു തല പൊ­ക്കി നോ­ക്കി­യി­ട്ടു­കൂ­ടി­യി­ല്ല.

images/28byznysmen.png

“ഹലോ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “താ­ങ്ക­ളു­ടെ കൈ­യി­ലെ സി­ഗ­റ­റ്റ് കെ­ട്ടു­പോ­യി­രി­ക്കു­ന്നു.”

“മൂ­ന്നും ര­ണ്ടും അ­ഞ്ചു്. അ­ഞ്ചും ഏഴും പ­ന്ത്ര­ണ്ടു്. പ­ന്ത്ര­ണ്ടും മൂ­ന്നും പ­തി­ന­ഞ്ചു്. ഹലോ. പ­തി­ന­ഞ്ചും ഏഴും ഇ­രു­പ­ത്തി­ര­ണ്ടു്. ഇ­രു­പ­ത്തി­ര­ണ്ടും ആറും ഇ­രു­പ­ത്തെ­ട്ടു്. അതു കൊ­ളു­ത്താൻ എ­നി­ക്കു സ­മ­യ­മി­ല്ല. ഇ­രു­പ­ത്താ­റും അ­ഞ്ചും മു­പ്പ­ത്തൊ­ന്നു്. ഹൗ! എ­ല്ലാം കൂടി അ­മ്പ­തു കോടി പ­തി­നാ­റു ല­ക്ഷ­ത്തി ഇ­രു­പ­ത്തി­ര­ണ്ടാ­യി­ര­ത്തി എ­ഴു­നൂ­റ്റി­മു­പ്പ­ത്തൊ­ന്നു്!”

“അ­മ്പ­തു കോടി എ­ന്തു്?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“ഊം? താ­നി­തു­വ­രെ പോ­യി­ല്ലേ? അ­മ്പ­തു കോടി… എ­നി­ക്കു നിർ­ത്താൻ പ­റ്റി­ല്ല… എ­നി­ക്കൊ­രു­പാ­ടു ചെ­യ്യാ­നു­ണ്ടു്! അ­തി­പ്ര­ധാ­ന­മാ­യ സം­ഗ­തി­യാ­ണു ഞാൻ ചെ­യ്യു­ന്ന­തു്. കളി പ­റ­ഞ്ഞി­രി­ക്കാൻ എ­നി­ക്കു സ­മ­യ­മി­ല്ല. ര­ണ്ടും അ­ഞ്ചും ഏഴു്… ”

“അ­മ്പ­തു­കോ­ടി എ­ന്താ­ണെ­ന്നു്?” ലി­റ്റിൽ പ്രിൻ­സ് ആ­വർ­ത്തി­ച്ചു; ചോ­ദ്യം ചോ­ദി­ച്ചാൽ പി­ന്നെ ഉ­ത്ത­രം കി­ട്ടി­യി­ട്ട­ല്ലാ­തെ അവൻ അ­ട­ങ്ങി­ല്ല എ­ന്ന­റി­യാ­മ­ല്ലോ.

ബി­സി­ന­സ്സു­കാ­രൻ തല പൊ­ക്കി നോ­ക്കി.

“ഞാൻ ഈ ഗ്ര­ഹ­ത്തിൽ താ­മ­സി­ക്കാൻ തു­ട­ങ്ങി­യി­ട്ടു് അ­മ്പ­ത്തി­നാ­ലു കൊ­ല്ല­മാ­യി­രി­ക്കു­ന്നു; ഇ­തി­നി­ട­യ്ക്കു് മൂ­ന്നു തവണ മാ­ത്ര­മാ­ണു് എന്റെ ജോ­ലി­ക്കു വി­ഘ്നം നേ­രി­ട്ട­തു്. ഒ­ന്നാ­മ­ത്തേ­തു് ഇ­രു­പ­ത്തി­ര­ണ്ടു കൊ­ല്ലം മു­മ്പാ­ണു്; എ­വി­ടു­ന്നെ­ന്ന­റി­യാ­തെ ഒരു വണ്ടു വ­ന്നെ­ന്റെ മേ­ശ­പ്പു­റ­ത്തു വീണു. അ­തു­ണ്ടാ­ക്കി­യ ബഹളം കാരണം നാ­ലി­ട­ത്തെ­ന്റെ ക­ണ­ക്കു പി­ഴ­ച്ചു. ര­ണ്ടാ­മ­തു് പ­തി­നൊ­ന്നു കൊ­ല്ലം മു­മ്പാ­യി­രു­ന്നു; വാ­ത­മാ­ണു് അന്നു പ്ര­ശ്ന­മു­ണ്ടാ­ക്കി­യ­തു്. എ­നി­ക്കു വേ­ണ്ട­ത്ര വ്യാ­യാ­മം കി­ട്ടു­ന്നി­ല്ലെ­ന്നേ. ഒ­ന്നി­റ­ങ്ങി ന­ട­ക്കാൻ സമയം കി­ട്ടേ­ണ്ടേ? മൂ­ന്നാ­മ­ത്—അ­തി­പ്പോ­ഴാ­ണു്! ഞാ­നെ­ന്താ പ­റ­ഞ്ഞു­കൊ­ണ്ടു വ­ന്ന­തു്? അ­മ്പ­തു കോടി… ”

“എ­ന്ത­മ്പ­തു കോടി?”

ആ ചോ­ദ്യ­ത്തി­നു മ­റു­പ­ടി കൊ­ടു­ക്കാ­തെ ത­നി­ക്കു സ­മാ­ധാ­ന­മാ­യി പ­ണി­യെ­ടു­ക്കാൻ പ­റ്റി­ല്ലെ­ന്നു് ബി­സി­ന­സ്സു­കാ­ര­നു് അ­പ്പോൾ ബോ­ദ്ധ്യ­മാ­യി.

“അതോ, ഇ­ട­യ്ക്കൊ­ക്കെ ആ­കാ­ശ­ത്തു കാ­ണു­ന്ന ആ ചെറിയ വ­സ്തു­ക്കൾ,” അയാൾ പ­റ­ഞ്ഞു.

“പൂ­ച്ചി­കൾ?”

“അ­ല്ല­ല്ല, തി­ള­ങ്ങു­ന്ന വക.”

“തേ­നീ­ച്ച­കൾ?”

“അ­ല്ലെ­ന്നേ. മ­ടി­യ­ന്മാ­രെ ദി­വാ­സ്വ­പ്ന­ത്തി­ലാ­ഴ്ത്തു­ന്ന സ്വർ­ണ്ണ­നി­റ­ത്തി­ലു­ള്ള ആ ചെറിയ വ­സ്തു­ക്കൾ. ഞാൻ ആ ത­ര­ക്കാ­ര­നൊ­ന്നു­മ­ല്ല. ഞാൻ സു­പ്ര­ധാ­ന­മാ­യ സം­ഗ­തി­ക­ളിൽ ഏർ­പ്പെ­ടു­ന്ന­യാ­ള­ല്ലേ. പ­ക­ല്ക്കി­നാ­വു കാണാൻ എന്റെ ജീ­വി­ത­ത്തിൽ എവിടെ നേരം?”

“ന­ക്ഷ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചാ­ണോ നി­ങ്ങൾ പ­റ­യു­ന്ന­തു്?”

“അതെ, അതു തന്നെ. ന­ക്ഷ­ത്ര­ങ്ങൾ.”

“അ­മ്പ­തു കോടി ന­ക്ഷ­ത്ര­ങ്ങൾ കൊ­ണ്ടു് നി­ങ്ങൾ എന്തു ചെ­യ്യു­ന്നു?”

“അ­മ്പ­തു കോടി പ­തി­നാ­റു­ല­ക്ഷ­ത്തി ഇ­രു­പ­ത്തീ­രാ­യി­ര­ത്തി എ­ഴു­ന്നൂ­റ്റി­മു­പ്പ­ത്തൊ­ന്നു്. ഞാൻ പ്ര­ധാ­ന­പ്പെ­ട്ട സം­ഗ­തി­കൾ ചെ­യ്യു­ന്ന­യാ­ളാ­ണു്. എന്റെ ക­ണ­ക്കു­ക­ളൊ­ക്കെ കൃ­ത്യ­മാ­യി­രി­ക്കും.”

“ആ ന­ക്ഷ­ത്ര­ങ്ങൾ നി­ങ്ങൾ എന്തു ചെ­യ്യു­ന്നു?”

“ഞാൻ എന്തു ചെ­യ്യു­ന്നു­വെ­ന്നോ?”

“അതെ.”

“ഒ­ന്നും ചെ­യ്യു­ന്നി­ല്ല. ഞാൻ അവയെ സ്വ­ന്ത­മാ­ക്കു­ന്നു.”

“നി­ങ്ങൾ ന­ക്ഷ­ത്ര­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­നാ­ണെ­ന്നോ?”

“അതെ.”

“പക്ഷേ, ഞാൻ കണ്ട ഒരു രാ­ജാ­വു്… ”

“രാ­ജാ­ക്ക­ന്മാർ­ക്കു് ഒ­ന്നും സ്വ­ന്ത­മ­ല്ല; അവർ അവയെ ഭ­രി­ക്കു­ക­യാ­ണു്… ര­ണ്ടും ത­മ്മിൽ നല്ല വ്യ­ത്യാ­സ­മു­ണ്ടു്.”

“ന­ക്ഷ­ത്ര­ങ്ങൾ സ്വ­ന്ത­മാ­ക്കി­യി­ട്ടു് നി­ങ്ങൾ­ക്ക­തു കൊ­ണ്ടു് എന്താ ഗുണം?”

“അ­തെ­ന്നെ ധ­നി­ക­നാ­ക്കു­ന്നു.”

“ധ­നി­ക­നാ­യ­തു­കൊ­ണ്ടെ­ന്താ ഗുണം?”

“ആ­രെ­ങ്കി­ലും പുതിയ ന­ക്ഷ­ത്ര­ങ്ങൾ ക­ണ്ടു­പി­ടി­ച്ചാൽ എ­നി­ക്ക­വ­യും വാ­ങ്ങാൻ പ­റ്റും.”

“ഈ­യാ­ളു­ടെ വാദം ആ കു­ടി­യ­ന്റേ­തു പോ­ലി­രി­ക്കു­ന്നു,” ലി­റ്റിൽ പ്രിൻ­സ് മ­ന­സ്സിൽ പ­റ­ഞ്ഞു.

എ­ന്നാ­ലും അവനു പി­ന്നെ­യും ചോ­ദി­ക്കാ­നു­ണ്ടാ­യി­രു­ന്നു.

“എ­ങ്ങ­നെ­യാ­ണു് ന­ക്ഷ­ത്ര­ങ്ങൾ ഒ­രാ­ളു­ടെ മാ­ത്രം സ്വ­ന്ത­മാ­വു­ക?”

“എ­ങ്കി­ല്പി­ന്നെ അവ ആ­രു­ടെ­യാ­ണു്?” ബി­സി­ന­സ്സു­കാ­രൻ മു­ഷി­ച്ചി­ലോ­ടെ ചോ­ദി­ച്ചു.

“ആർ­ക്ക­റി­യാം? ആ­രു­ടേ­യു­മ­ല്ല.”

“എ­ങ്കിൽ അവ എ­ന്റേ­താ­ണു്, കാരണം, ന­ക്ഷ­ത്ര­ങ്ങൾ­ക്കു­ട­മ­യാ­വു­ന്ന­തി­നെ­ക്കു­റി­ച്ചു് ആദ്യം ആ­ലോ­ചി­ച്ച­തു ഞാ­നാ­ണ­ല്ലോ.”

“അതു മാ­ത്രം മതിയോ?”

“പി­ന്നെ­ന്താ? ഉ­ട­മ­സ്ഥ­രി­ല്ലാ­ത്ത ഒരു വജ്രം നി­ങ്ങൾ ക­ണ്ടു­വെ­ന്നി­രി­ക്ക­ട്ടെ, അതു നി­ങ്ങ­ളു­ടേ­താ­ണു്. ആ­രു­ടെ­യു­മ­ല്ലാ­ത്ത ഒരു ദ്വീ­പു് നി­ങ്ങൾ ക­ണ്ടു­പി­ടി­ച്ചാൽ അതു നി­ങ്ങ­ളു­ടെ സ്വ­ന്ത­മാ­യി. ഒരു നൂ­ത­നാ­ശ­യം നി­ങ്ങ­ളു­ടെ മ­ന­സ്സിൽ വ­ന്നാൽ നി­ങ്ങൾ പോയി പേ­റ്റെ­ന്റെ­ടു­ക്കു­ന്നു: അതു പി­ന്നെ നി­ങ്ങ­ളു­ടെ സ്വ­ന്ത­മാ­ണു്. എന്റെ കാ­ര്യ­വും അതു തന്നെ: ന­ക്ഷ­ത്ര­ങ്ങൾ എന്റെ സ്വ­ന്ത­മാ­ണു്, എ­ന്തെ­ന്നാൽ അവ സ്വ­ന്ത­മാ­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് എ­നി­ക്കു മു­മ്പു് ആരും ചി­ന്തി­ച്ചി­ട്ടി­ല്ല.”

“അതെ, അതു ഞാൻ സ­മ്മ­തി­ച്ചു,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “അ­തി­രി­ക്ക­ട്ടെ, ന­ക്ഷ­ത്ര­ങ്ങൾ കൊ­ണ്ടു് നി­ങ്ങൾ എന്തു ചെ­യ്യു­ന്നു?”

“ഞാനവ മാ­നേ­ജു ചെ­യ്യു­ന്നു,” ബി­സി­ന­സ്സു­കാ­രൻ പ­റ­ഞ്ഞു. “ഞാനവ കൃ­ത്യ­മാ­യി എ­ണ്ണി­ത്തി­ട്ട­പ്പെ­ടു­ത്തു­ന്നു. നല്ല ജോ­ലി­യാ­ണ­തു്. പക്ഷേ, ഞാൻ ഗൗ­ര­വ­മു­ള്ള കാ­ര്യ­ങ്ങൾ ചെ­യ്യു­ന്ന ഒ­രാ­ളാ­ണ­ല്ലോ!”

ലി­റ്റിൽ പ്രിൻ­സി­നു പക്ഷേ, അ­യാ­ളു­ടെ ഉ­ത്ത­രം തൃ­പ്തി­യാ­യി­ല്ല.

“എ­നി­ക്കൊ­രു മഫ്ലർ സ്വ­ന്ത­മാ­യി­ട്ടു­ണ്ടെ­ങ്കിൽ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു, “എ­നി­ക്ക­തു ക­ഴു­ത്തിൽ ചു­റ്റി കൂ­ടെ­ക്കൊ­ണ്ടു­പോ­കാം. എ­നി­ക്കൊ­രു പൂവു് സ്വ­ന്ത­മാ­യി­ട്ടു­ണ്ടെ­ങ്കിൽ എ­നി­ക്ക­തു് ഇ­റു­ത്തെ­ടു­ത്തു­കൊ­ണ്ടു പോകാം. അ­തു­പോ­ലെ പക്ഷേ, നി­ങ്ങൾ­ക്കു് ന­ക്ഷ­ത്ര­ങ്ങൾ ഇ­റു­ത്തെ­ടു­ക്കാൻ പ­റ്റി­ല്ല­ല്ലോ!”

“ഇല്ല, എ­ന്നാൽ എ­നി­ക്ക­വ ബാ­ങ്കിൽ നി­ക്ഷേ­പി­ക്കാ­മ­ല്ലോ.”

“എന്നു പ­റ­ഞ്ഞാൽ?”

“എന്നു പ­റ­ഞ്ഞാൽ എന്റെ ന­ക്ഷ­ത്ര­ങ്ങ­ളു­ടെ ആ­കെ­യെ­ണ്ണം ഒരു ക­ട­ലാ­സു­ക­ഷ­ണ­ത്തിൽ ഞാ­നെ­ഴു­തു­ന്നു. അ­തൊ­ര­ല­മാ­ര­യു­ടെ വ­ലി­പ്പിൽ വച്ചു പൂ­ട്ടു­ന്നു.”

“അ­ത്രേ­യു­ള്ളു?”

“അതു മതി.”

“ഇയാൾ പ­റ­യു­ന്ന­തിൽ ഒരു ര­സ­മു­ണ്ടു്,” ലി­റ്റിൽ പ്രിൻ­സ്. “അതിൽ ക­വി­ത­യു­മു­ണ്ടു്. പക്ഷേ, അ­തി­ലൊ­രു ഗൗ­ര­വ­മി­ല്ല.”

എ­ന്താ­ണു് ഗൗ­ര­വ­മു­ള്ള കാ­ര്യം എ­ന്ന­തിൽ ലി­റ്റിൽ പ്രിൻ­സി­ന്റെ ധാരണ മു­തിർ­ന്ന­വ­രു­ടേ­തിൽ നി­ന്നു വളരെ വ്യ­ത്യ­സ്ത­മാ­യി­രു­ന്നു.

“എ­നി­ക്കു സ്വ­ന്ത­മാ­യി ഒരു പൂ­വു­ണ്ടു്,” അവൻ ബി­സി­ന­സ്സു­കാ­ര­നു­മാ­യു­ള്ള സം­ഭാ­ഷ­ണം തു­ടർ­ന്നു, “അതിനു ഞാൻ എ­ന്നും വെ­ള്ള­മൊ­ഴി­ച്ചു­കൊ­ടു­ക്കു­ന്നു­ണ്ടു്. എ­നി­ക്കു മൂ­ന്നു് അ­ഗ്നി­പർ­വ­ത­ങ്ങ­ളു­മു­ണ്ടു്; എല്ലാ ആ­ഴ്ച­യും ഞാനവ ചു­ര­ണ്ടി വൃ­ത്തി­യാ­ക്കി വ­യ്ക്കും (കെ­ട്ടു­പോ­യ­തൊ­ന്നു­കൂ­ടി; നമ്മൾ ക­രു­തി­യി­രി­ക്ക­ണ­മ­ല്ലോ.) അ­ങ്ങ­നെ ഞാ­ന­വ­യു­ടെ ഉ­ട­മ­സ്ഥ­നാ­യ­തു­കൊ­ണ്ടു് എന്റെ പൂ­വി­നെ­ന്തെ­ങ്കി­ലും ഗു­ണ­മു­ണ്ടു്, എന്റെ അ­ഗ്നി­പർ­വ­ത­ങ്ങൾ­ക്കും എ­ന്തെ­ങ്കി­ലും ഗു­ണ­മു­ണ്ടു്. പക്ഷേ, ന­ക്ഷ­ത്ര­ങ്ങൾ­ക്കു് നി­ങ്ങ­ളെ­ക്കൊ­ണ്ടു് എന്തു ഗു­ണ­മാ­ണു­ള്ള­തു്?”

ബി­സി­ന­സ്സു­കാ­രൻ വായ തു­റ­ന്നെ­ങ്കി­ലും അ­യാൾ­ക്കു മ­റു­പ­ടി പറയാൻ ഒ­ന്നു­മു­ണ്ടാ­യി­ല്ല. ലി­റ്റിൽ പ്രിൻ­സ് തന്റെ വ­ഴി­ക്കു പോ­വു­ക­യും ചെ­യ്തു.

“ഈ മു­തിർ­ന്ന­വർ തി­ക­ച്ചും വി­ചി­ത്ര­സ്വ­ഭാ­വ­ക്കാർ തന്നെ!” യാത്ര തു­ട­രു­ന്ന­തി­നി­ട­യിൽ അവൻ സ്വയം പ­റ­ഞ്ഞു.

പ­തി­നാ­ലു്

അ­ഞ്ചാ­മ­ത്തെ ഗ്രഹം ഇ­തു­വ­രെ ക­ണ്ട­തിൽ നി­ന്നൊ­ക്കെ വ്യ­ത്യ­സ്ത­മാ­യി­രു­ന്നു. ഏ­റ്റ­വും വ­ലി­പ്പം കു­റ­ഞ്ഞ ഗ്ര­ഹ­മാ­ണ­തു്. ഒരു തെ­രു­വു­വി­ള­ക്കി­നും അതു കൊ­ളു­ത്തു­ന്ന­യാൾ­ക്കു­മു­ള്ള ഇടമേ അ­തി­ലു­ള്ളു. ആ­കാ­ശ­ത്തൊ­രി­ട­ത്തു്, ഒരു മ­നു­ഷ്യൻ പോ­ലു­മി­ല്ലാ­ത്ത, ഒറ്റ വീടു പോ­ലു­മി­ല്ലാ­ത്ത ഒരു ഗ്ര­ഹ­ത്തിൽ ഒരു തെ­രു­വു­വി­ള­ക്കും അതു കൊ­ളു­ത്താൻ ഒ­രാ­ളു­മു­ണ്ടാ­യ­തു കൊ­ണ്ടെ­ന്താ പ്ര­യോ­ജ­നം എ­ന്ന­തി­നു് മ­തി­യാ­യൊ­രു വി­ശ­ദീ­ക­ര­ണം ക­ണ്ടെ­ത്താൻ ലി­റ്റിൽ പ്രിൻ­സി­നു ക­ഴി­ഞ്ഞി­ല്ല. എ­ന്നാ­ല്ക്കൂ­ടി അവൻ സ്വയം ഇ­ങ്ങ­നെ പ­റ­ഞ്ഞു: “ഈ മ­നു­ഷ്യൻ വി­ഡ്ഢി­യാ­ണെ­ന്നു വരാം. എ­ന്നാൽ ഇ­ദ്ദേ­ഹ­ത്തെ­ക്കാൾ വി­ഡ്ഢി­ക­ള­ല്ലേ, ആ രാ­ജാ­വും ആ ബി­സി­ന­സ്സു­കാ­ര­നും ആ പൊ­ങ്ങ­ച്ച­ക്കാ­ര­നും ആ കു­ടി­യ­നും. ഇ­ദ്ദേ­ഹം ചെ­യ്യു­ന്ന പ്ര­വൃ­ത്തി­യിൽ എ­ന്തെ­ങ്കി­ലും അർ­ത്ഥ­മെ­ങ്കി­ലും ഉ­ണ്ട­ല്ലോ. അയാൾ വി­ള­ക്കു കൊ­ളു­ത്തു­മ്പോൾ ഒരു ന­ക്ഷ­ത്ര­ത്തി­നു്, ഒരു പൂ­വി­നു ജീവൻ വീ­ഴു­ന്ന പോ­ലെ­യാ­ണ­തു്. വി­ള­ക്കു കെ­ടു­ത്തു­മ്പോൾ ഒരു ന­ക്ഷ­ത്ര­ത്തെ­യോ ഒരു പൂ­വി­നെ­യോ അയാൾ ഉ­റ­ക്കാൻ കി­ട­ത്തു­ക­യു­മാ­ണു്. മ­നോ­ഹ­ര­മാ­യ ഒരു തൊ­ഴി­ലാ­ണ­തു്. മ­നോ­ഹ­ര­മാ­ണെ­ന്ന­തി­നാൽ പ്ര­യോ­ജ­ന­പ്ര­ദ­വു­മാ­ണ­തു്.”

ആ ഗ്ര­ഹ­ത്തി­ലെ­ത്തി­യ­പ്പോൾ വി­ള­ക്കു കൊ­ളു­ത്തു­ന്ന­യാ­ളെ അവൻ ബ­ഹു­മാ­ന­ത്തോ­ടെ വ­ണ­ങ്ങി.

“ഗുഡ് മോ­ണിം­ഗ്, എന്താ ഇ­പ്പോ­ത്ത­ന്നെ വി­ള­ക്കു കെ­ടു­ത്തി­ക്ക­ള­ഞ്ഞ­തു്?”

“അ­ങ്ങ­നെ­യാ­ണു് കല്പന,” അയാൾ പ­റ­ഞ്ഞു, “ഗുഡ് മോ­ണിം­ഗ്.”

images/29lampar.png

“എ­ന്താ­ണു് കല്പന?”

“വി­ള­ക്കു കെ­ടു­ത്ത­ണ­മെ­ന്നു്. ഗുഡ് ഈ­വ­നിം­ഗ്.”

അയാൾ വി­ള­ക്കു പി­ന്നെ­യും കൊ­ളു­ത്തി.

“നി­ങ്ങ­ളെ­ന്തി­നാ­ണു് പി­ന്നെ­യും അതു കൊ­ളു­ത്തി­യ­തു്?”

“അ­താ­ണു് കല്പന.”

“എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“മ­ന­സ്സി­ലാ­ക്കാൻ വേ­ണ്ടി ഒ­ന്നു­മി­ല്ല,” വി­ള­ക്കു കൊ­ളു­ത്തു­ന്ന­യാൾ പ­റ­ഞ്ഞു. “കല്പന ക­ല്പ­ന­യാ­ണു്. ഗുഡ് മോ­ണിം­ഗ്.”

അയാൾ പി­ന്നെ­യും വി­ള­ക്കു കെ­ടു­ത്തി.

എ­ന്നി­ട്ട­യാൾ ചു­വ­ന്ന ച­തു­ര­ക്ക­ള്ളി­ക­ളു­ള്ള ഒരു തൂ­വാ­ല­യെ­ടു­ത്തു് നെ­റ്റി­യി­ലെ വി­യർ­പ്പു തു­ട­ച്ചു.

“ഹൗ, ക്ഷീ­ണി­പ്പി­ക്കു­ന്നൊ­രു പ­ണി­യാ­ണെ­ന്റേ­തു്. മു­മ്പി­തി­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല. കാ­ല­ത്തു ഞാൻ വി­ള­ക്കു കെ­ടു­ത്തി­വ­യ്ക്കും, സ­ന്ധ്യ­ക്കു് പി­ന്നെ­യും ചെ­ന്നു് കൊ­ളു­ത്തു­ക­യും ചെ­യ്യും. പകൽ ബാ­ക്കി­യു­ള്ള സമയം എ­നി­ക്കു് എന്റെ കാ­ര്യം നോ­ക്കാ­മാ­യി­രു­ന്നു, രാ­ത്രി­യിൽ ബാ­ക്കി­സ­മ­യം ഉ­റ­ങ്ങു­ക­യും ചെ­യ്യാ­മാ­യി­രു­ന്നു.”

“അതിനു ശേഷം പുതിയ കല്പന വ­ന്നു­വെ­ന്നാ­ണോ?”

“കല്പന മാ­റി­യി­ട്ടൊ­ന്നു­മി­ല്ല,” അയാൾ പ­റ­ഞ്ഞു. “അ­ത­ല്ലേ അ­തി­ന്റെ കഷ്ടം! ഓരോ കൊ­ല്ലം ചെ­ല്ലു­ന്തോ­റും ഗ്ര­ഹ­ത്തി­ന്റെ ഭ്ര­മ­ണ­വേ­ഗം കൂ­ടി­വ­രി­ക­യാ­ണു്, ക­ല്പ­ന­യിൽ മാ­റ്റം വ­രു­ത്തി­യി­ട്ടു­മി­ല്ല!”

“എ­ന്നി­ട്ടെ­ന്തു­ണ്ടാ­യി?”

“എ­ന്നി­ട്ടെ­ന്തു­ണ്ടാ­വാൻ—ഗ്രഹം ഇ­പ്പോൾ ഒരു മി­നു­ട്ടു കൊ­ണ്ടു് ഒരു ഭ്ര­മ­ണം പൂർ­ത്തി­യാ­ക്കും. എ­നി­ക്കു് ഒരു നി­മി­ഷ­ത്തെ വി­ശ്ര­മം കി­ട്ടു­ന്നു­മി­ല്ല. ഓരോ മി­നു­ട്ടി­ലും എ­നി­ക്കു് വി­ള­ക്കു കൊ­ളു­ത്തു­ക­യും കെ­ടു­ത്തു­ക­യും വേണം!”

“അതു നല്ല ത­മാ­ശ­യാ­യി­ട്ടു­ണ്ട­ല്ലോ! ഇവിടെ ഒരു ദി­വ­സ­ത്തി­നു് ഒരു മി­നു­ട്ടി­ന്റെ ദൈർ­ഘ്യ­മേ­യു­ള്ളു!”

“ഇതിൽ ഒരു ത­മാ­ശ­യു­മി­ല്ല!” വി­ള­ക്കു കൊ­ളു­ത്തു­ന്ന­യാൾ പ­റ­ഞ്ഞു. “നാം സം­സാ­രി­ച്ചു നി­ല്ക്കു­ന്ന­തി­നി­ടെ ഒരു മാസം പൊ­യ്ക്ക­ഴി­ഞ്ഞു.”

“ഒരു മാസം?”

“അതെ ഒരു മാസം. മു­പ്പ­തു മി­നു­ട്ട്. മു­പ്പ­തു ദിവസം. ഗുഡ് ഈ­വ­നിം­ഗ്.”

അയാൾ വി­ള­ക്കു പി­ന്നെ­യും കൊ­ളു­ത്തി.

ത­നി­ക്കു ത­ന്നി­രി­ക്കു­ന്ന ഉ­ത്ത­ര­വു് അ­ക്ഷ­രം പ്രതി അ­നു­സ­രി­ക്കു­ന്ന ഈ ജോ­ലി­ക്കാ­ര­നോ­ടു് ലി­റ്റിൽ പ്രിൻ­സി­നു സ്നേ­ഹം കൂ­ടി­ക്കൂ­ടി വന്നു. മു­മ്പൊ­രു കാ­ല­ത്തു് പി­ന്നി­ലേ­ക്കു കസേര നീ­ക്കി­യി­ട്ടി­രു­ന്നു ത­നി­ക്കു കി­ട്ടി­യ അ­സ്ത­മ­യ­ങ്ങൾ അവൻ ഓർ­ത്തു. ഈ ച­ങ്ങാ­തി­യെ സ­ഹാ­യി­ക്ക­ണ­മെ­ന്നു് അവനു തോ­ന്നി.

“നോ­ക്കൂ… വേ­ണ്ട­പ്പോൾ വി­ശ്ര­മി­ക്കാൻ ഒരു വഴി പ­റ­ഞ്ഞു­ത­ര­ട്ടെ?”

“പറയൂ, ഒന്നു വി­ശ്ര­മി­ച്ചാൽ കൊ­ള്ളാ­മെ­ന്നാ­ണു് എ­പ്പോ­ഴും എന്റെ ആ­ഗ്ര­ഹം,” അയാൾ പ­റ­ഞ്ഞു.

ജോ­ലി­യിൽ കള്ളം കാ­ണി­ക്കാ­തി­രി­ക്കു­മ്പോൾ­ത്ത­ന്നെ മടി പി­ടി­ച്ചി­രി­ക്കാൻ കൊ­തി­ക്കു­ന്ന­തിൽ അ­സ്വാ­ഭാ­വി­ക­ത­യൊ­ന്നു­മി­ല്ല.

ലി­റ്റിൽ പ്രിൻ­സ് ഇ­ങ്ങ­നെ വി­ശ­ദീ­ക­രി­ച്ചു:

“മൂ­ന്ന­ടി വ­ച്ചാൽ ചു­റ്റി­വ­രാ­വു­ന്ന­ത്ര ചെ­റു­താ­ണ­ല്ലോ നി­ങ്ങ­ളു­ടെ ഗ്രഹം. അല്പം കൂടി പ­തു­ക്കെ ന­ട­ന്നാൽ നി­ങ്ങൾ­ക്കെ­പ്പോ­ഴും പ­കൽ­വെ­ളി­ച്ച­ത്താ­യി­രി­ക്കാം. വി­ശ്ര­മി­ക്ക­ണ­മെ­ന്നു തോ­ന്നു­മ്പോൾ ന­ട­ക്കു­ക… നി­ങ്ങൾ­ക്കി­ഷ്ട­മു­ള്ള­ത്ര നേരം പകൽ നീ­ണ്ടു­നി­ല്ക്കും.”

“എ­നി­ക്ക­തു­കൊ­ണ്ടു് വലിയ ഗു­ണ­മി­ല്ല,” അയാൾ പ­റ­ഞ്ഞു. “ന­ല്ലൊ­രു­റ­ക്ക­മാ­ണു് എന്റെ ജീ­വി­താ­ഭി­ലാ­ഷം.”

“എ­ങ്കിൽ നി­ങ്ങൾ ഭാ­ഗ്യ­ദോ­ഷി­യാ­ണു്, ” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ഭാ­ഗ്യ­ദോ­ഷി തന്നെ,” വി­ള­ക്കു കൊ­ളു­ത്തു­ന്ന­യാൾ പ­റ­ഞ്ഞു. “ഗുഡ് മോ­ണിം­ഗ്.”

അയാൾ വി­ള­ക്കു കെ­ടു­ത്തി.

“മ­റ്റു­ള്ള­വർ­ക്കൊ­ക്കെ,” യാത്ര തു­ട­രു­മ്പോൾ ലി­റ്റിൽ പ്രിൻ­സ് സ്വയം പ­റ­ഞ്ഞു, “ആ മ­നു­ഷ്യ­നെ പു­ച്ഛ­മാ­യി­രി­ക്കും, ആ രാ­ജാ­വി­നു്, ആ പൊ­ങ്ങ­ച്ച­ക്കാ­ര­നു്, ആ ബി­സി­ന­സ്സു­കാ­ര­നു്, ആ കു­ടി­യ­നു്. പക്ഷേ, പ­രി­ഹാ­സ്യ­നാ­യി എ­നി­ക്കു തോ­ന്നാ­ത്ത­തു് അയാൾ മാ­ത്ര­മാ­ണു്. ത­ന്നെ­ക്കു­റി­ച്ചു മാ­ത്ര­മ­ല്ലാ­തെ മറ്റു ചി­ല­തി­നെ­ക്കു­റി­ച്ചു കൂടി അ­യാൾ­ക്കു ചി­ന്ത­യു­ള്ള­തു കൊ­ണ്ടാ­വാം അ­ങ്ങ­നെ­യാ­യ­തു്.”

കു­റ്റ­ബോ­ധ­ത്തോ­ടെ ഒരു നെ­ടു­വീർ­പ്പ­യ­ച്ചു­കൊ­ണ്ടു് അവൻ ആ­ത്മ­ഗ­തം തു­ടർ­ന്നു:

“എ­നി­ക്കു സു­ഹൃ­ത്താ­ക്കാൻ തോ­ന്നു­ക അയാളെ മാ­ത്ര­മാ­ണു്. പക്ഷേ, അ­യാ­ളു­ടെ ഗ്രഹം തീ­രെ­ച്ചെ­റു­താ­യി­പ്പോ­യി. അതിൽ രണ്ടു പേർ­ക്കു­ള്ള ഇ­ട­മി­ല്ല… ”

വാ­സ്ത­വ­ത്തിൽ ആ ഗ്രഹം ഉ­പേ­ക്ഷി­ച്ചു പോ­രു­ന്ന­തിൽ ത­നി­ക്കി­ത്ര­യ്ക്കു ദുഃഖം തോ­ന്നാ­നു­ള്ള കാരണം മ­റ്റൊ­ന്നാ­ണെ­ന്നു സ­മ്മ­തി­ക്കാൻ കൊ­ച്ചു­രാ­ജ­കു­മാ­ര­നു മ­ടി­യാ­യി­രു­ന്നു: ദിവസം ആ­യി­ര­ത്തി നാ­നൂ­റ്റി നാ­ല്പ­തു് സൂ­ര്യാ­സ്ത­മ­യ­ങ്ങൾ കൊ­ണ്ട­നു­ഗൃ­ഹീ­ത­മാ­ണ­തെ­ന്ന­തു്!

പ­തി­ന­ഞ്ചു്

ആ­റാ­മ­ത്തെ ഗ്രഹം ഒ­ടു­വിൽ ക­ണ്ട­തി­നെ­ക്കാൾ പത്തു മ­ട­ങ്ങു് വ­ലു­താ­യി­രു­ന്നു. തടിയൻ പു­സ്ത­ക­ങ്ങൾ എ­ഴു­തി­ക്കൂ­ട്ടു­ന്ന വൃ­ദ്ധ­നാ­യ ഒരു മാ­ന്യ­ദേ­ഹ­മാ­ണു് അ­വി­ട­ത്തെ അ­ന്തേ­വാ­സി.

“ആഹാ, അതാ, ഒരു പ­ര്യ­വേ­ക്ഷ­കൻ വ­രു­ന്നു!” ലി­റ്റിൽ പ്രിൻ­സ് വ­രു­ന്ന­തു ക­ണ്ട­പ്പോൾ അയാൾ സ്വയം ഉ­റ­ക്കെ­പ്പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സ് കി­ത­ച്ചു­കൊ­ണ്ടു് മേ­ശ­യ്ക്ക­രി­കിൽ വ­ന്നി­രു­ന്നു. അവൻ ഇ­തി­ന­കം കു­റേ­യേ­റെ യാത്ര ചെ­യ്തു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു!

“നീ എ­വി­ടു­ന്നു വ­രു­ന്നു?” അ­ദ്ദേ­ഹം ചോ­ദി­ച്ചു.

“ആ ത­ടി­ച്ച പു­സ്ത­കം എ­ന്താ­ണു്?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു. “താ­ങ്കൾ എ­ന്താ­ണു ചെ­യ്യു­ന്ന­തു്?”

“ഞാൻ ഒരു ഭൗ­മ­ശാ­സ്ത്ര­ജ്ഞ­നാ­ണു്,” വൃ­ദ്ധൻ പ­റ­ഞ്ഞു.

“ഭൗ­മ­ശാ­സ്ത്ര­ജ്ഞ­നെ­ന്നു പ­റ­ഞ്ഞാൽ?”

“ഏതു ക­ട­ലി­ന്റെ­യും പു­ഴ­യു­ടെ­യും മ­ല­യു­ടെ­യും ന­ഗ­ര­ത്തി­ന്റെ­യും മ­രു­ഭൂ­മി­യു­ടെ­യും സ്ഥാ­നം കൃ­ത്യ­മാ­യി അ­റി­യു­ന്ന പ­ണ്ഡി­തൻ.”

“ഇതു കൊ­ള്ളാ­മ­ല്ലോ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “ശ­രി­ക്കൊ­രു പ്ര­വൃ­ത്തി ചെ­യ്യു­ന്ന­യാ­ളെ ഒ­ടു­വിൽ ഞാൻ ക­ണ്ടെ­ത്തി!” ഭൗ­മ­ശാ­സ്ത്ര­ജ്ഞ­ന്റെ ഗ്ര­ഹ­ത്തി­ലൂ­ടെ അ­വ­നൊ­ന്നു ക­ണ്ണോ­ടി­ച്ചു. ഇത്ര വി­ശി­ഷ്ട­മാ­യ ഒരു ഗ്രഹം അവൻ ഇതിനു മു­മ്പു ക­ണ്ടി­ട്ടി­ല്ല.

“താ­ങ്ക­ളു­ടെ ഗ്രഹം വളരെ മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു,” അവൻ പ­റ­ഞ്ഞു. “ഇതിൽ ക­ട­ലു­ക­ളു­ണ്ടോ?”

“അ­തെ­നി­ക്കു പറയാൻ പ­റ്റി­ല്ല,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു.

“അതു ക­ഷ്ട­മാ­യ­ല്ലോ,” കൊ­ച്ചു­രാ­ജ­കു­മാ­ര­നു നി­രാ­ശ­യാ­യി. “മ­ല­ക­ളു­ണ്ടോ?”

“അ­തെ­നി­ക്കു പറയാൻ പ­റ്റി­ല്ല,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു.

“പുഴകൾ, ന­ഗ­ര­ങ്ങൾ, മ­രു­ഭൂ­മി­കൾ?”

“അ­തു­മെ­നി­ക്കു പറയാൻ പ­റ്റി­ല്ല.”

“പക്ഷേ, താ­ങ്ക­ളൊ­രു ഭൗ­മ­ശാ­സ്ത്ര­ജ്ഞ­നു­മാ­ണു്!”

“അതു ശരി തന്നെ,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു. “പക്ഷേ, ഞാൻ പ­ര്യ­വേ­ക്ഷ­ക­ന­ല്ല­ല്ലോ. എന്റെ ഗ്ര­ഹ­ത്തിൽ ഒറ്റ പ­ര്യ­വേ­ക്ഷ­കൻ പോ­ലു­മി­ല്ല. പു­ഴ­യു­ടെ­യും മ­ല­യു­ടെ­യും ക­ട­ലി­ന്റെ­യും മ­രു­ഭൂ­മി­യു­ടെ­യും ക­ണ­ക്കെ­ടു­ക്കാൻ ഭൗ­മ­ശാ­സ്ത­ജ്ഞൻ പോ­കാ­റി­ല്ല. അ­ങ്ങ­നെ ചു­റ്റി­യ­ടി­ച്ചു ക­ള­യാ­നു­ള്ള­ത­ല്ല, അ­യാ­ളു­ടെ സമയം. അയാൾ തന്റെ മേശ വി­ട്ടു പോ­കാ­റി­ല്ല. അയാൾ പ­ര്യ­വേ­ക്ഷ­ക­രെ തന്റെ പ­ഠ­ന­മു­റി­യി­ലേ­ക്കു വി­ളി­യ്ക്കു­ക­യാ­ണു്. അ­വ­രോ­ടു് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ക­യും അ­വർ­ക്കോർ­മ്മ­യു­ള്ള­തു് എ­ഴു­തി­യെ­ടു­ക്കു­ക­യു­മാ­ണു്. അ­വ­രി­ലാ­രു­ടെ­യെ­ങ്കി­ലും ഓർ­മ്മ­കൾ അ­യാൾ­ക്കു താ­ല്പ­ര്യ­മു­ണർ­ത്തു­ക­യാ­ണെ­ങ്കിൽ അ­യാ­ളു­ടെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ച­ന്വേ­ഷി­ക്കാൻ ഉ­ത്ത­ര­വി­ടു­ന്നു.”

“അ­തെ­ന്തി­നു്?”

“കള്ളം പ­റ­യു­ന്ന പ­ര്യ­വേ­ക്ഷ­കൻ ഭൂ­മി­ശാ­സ്ത്ര­പു­സ്ത­ക­ങ്ങൾ കു­ള­മാ­ക്കി­ല്ലേ? അയാൾ കു­ടി­യ­നാ­യാ­ലും കു­ഴ­പ്പ­മാ­ണു്.”

“അ­തെ­ന്താ?”

“കു­ടി­യ­ന്മാർ എ­ല്ലാം ര­ണ്ടാ­യി­ട്ടു കാണും. ഒരു മ­ല­യു­ള്ളി­ട­ത്തു് ര­ണ്ടു­ണ്ടെ­ന്നു് ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ എ­ഴു­തി­വ­യ്ക്കു­ക­യും ചെ­യ്യും.”

“പ­ര്യ­വേ­ക്ഷ­ക­നാ­കാൻ തീ­രെ­പ്പ­റ്റാ­ത്ത ഒരാളെ എ­നി­ക്ക­റി­യാം,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“അ­ങ്ങ­നെ വരാം. അ­പ്പോൾ, പ­ര്യ­വേ­ക്ഷ­ക­ന്റെ സ്വ­ഭാ­വ­ശു­ദ്ധി തെ­ളി­ഞ്ഞു ക­ഴി­ഞ്ഞാൽ പി­ന്നെ അ­യാ­ളു­ടെ ക­ണ്ടു­പി­ടു­ത്ത­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കാൻ ഉ­ത്ത­ര­വി­ടു­ന്നു.”

“നേ­രി­ട്ടു പോ­യി­ക്ക­ണ്ടി­ട്ടു്?”

“അല്ല. അതത്ര എ­ളു­പ്പ­മ­ല്ല. പകരം പ­ര്യ­വേ­ക്ഷ­ക­നോ­ടു് തെ­ളി­വു ന­ല്കാൻ ആ­വ­ശ്യ­പ്പെ­ടു­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് താൻ വ­ലി­യൊ­രു മല ക­ണ്ടു­പി­ടി­ച്ചു എ­ന്നാ­ണു് അയാൾ അ­വ­കാ­ശ­പ്പെ­ടു­ന്ന­തെ­ങ്കിൽ തെ­ളി­വാ­യി അതിൽ നി­ന്നു­ള്ള വലിയ ക­ല്ലു­കൾ അയാൾ കൊ­ണ്ടു­വ­ര­ണം.”

പ­ര്യ­വേ­ക്ഷ­കൻ പെ­ട്ടെ­ന്നു­ഷാ­റാ­യി.

“നീ വളരെ ദൂരെ നി­ന്നു വ­രു­ന്ന­ത­ല്ലേ! നീയും ഒരു പ­ര്യ­വേ­ക്ഷ­ക­നാ­ണു്! നീ നി­ന്റെ ഗ്ര­ഹ­ത്തെ­ക്കു­റി­ച്ചു് വി­സ്ത­രി­ച്ചു പറയൂ!”

തന്റെ തടിയൻ ര­ജി­സ്റ്റർ തു­റ­ന്നു വ­ച്ചി­ട്ടു് അ­ദ്ദേ­ഹം പെൻ­സി­ലി­ന്റെ മുന കൂർ­പ്പി­ച്ചു. പ­ര്യ­വേ­ക്ഷ­ക­രു­ടെ വി­വ­ര­ണ­ങ്ങൾ ആദ്യം പെൻ­സി­ലി­ലേ രേ­ഖ­പ്പെ­ടു­ത്തൂ; തെ­ളി­വു­കൾ ഹാ­ജ­രാ­ക്കി­ക്ക­ഴി­ഞ്ഞ­തി­നു ശേഷം മാ­ത്ര­മാ­ണു് മഷി ഉ­പ­യോ­ഗി­ക്കു­ക.

“തു­ട­ങ്ങി­ക്കോ,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ തി­ടു­ക്ക­പ്പെ­ടു­ത്തി.

“ഓ, ഞാൻ താ­മ­സി­ക്കു­ന്ന ഗ്രഹം അത്ര താ­ല്പ­ര്യ­മു­ണർ­ത്തു­ന്ന­തൊ­ന്നു­മ­ല്ല,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “വളരെ ചെ­റു­താ­ണ­തു്. മൂ­ന്ന­ഗ്നി­പർ­വ­ത­ങ്ങ­ളു­ണ്ടു്. ക­ത്തു­ന്ന­തു ര­ണ്ടും കെ­ട്ട­തൊ­ന്നും. എ­ന്നാ­ലും നമ്മൾ ക­രു­തി­യി­രി­ക്ക­ണ­മ­ല്ലോ.”

“നമ്മൾ ക­രു­തി­യി­രി­ക്ക­ണം,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ സ­മ്മ­തി­ച്ചു.

“എ­നി­ക്കൊ­രു പൂവു കൂടി സ്വ­ന്ത­മാ­യി­ട്ടു­ണ്ടു്.”

“ഞങ്ങൾ പൂ­ക്ക­ളു­ടെ കാ­ര്യം രേ­ഖ­പ്പെ­ടു­ത്താ­റി­ല്ല,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു.

“അ­തെ­ന്താ? എന്റെ ഗ്ര­ഹ­ത്തി­ലെ ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ കാ­ര്യ­മാ­ണ­തു്!”

“ഞങ്ങൾ അവ വി­ട്ടു­ക­ള­യു­ക­യാ­ണു ചെ­യ്യു­ക,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു, “കാരണം അവ നൈ­മി­ഷി­ക­ങ്ങ­ളാ­ണു്.”

“നൈ­മി­ഷി­കം—എന്നു പ­റ­ഞ്ഞാൽ?”

“ഏതു പു­സ്ത­ക­ത്തെ­ക്കാ­ളും ഗൗ­ര­വ­മു­ള്ള സം­ഗ­തി­കൾ പ്ര­തി­പാ­ദി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളാ­ണു് ഭൂ­മി­ശാ­സ്ത്ര­പു­സ്ത­ക­ങ്ങൾ,” ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു. “അ­വ­യ്ക്കു കാ­ല­ഹ­ര­ണം വരിക എ­ന്ന­തി­ല്ല. ഒരു മല അ­തി­ന്റെ സ്ഥാ­നം മാറുക എ­ന്ന­തു് എ­ത്ര­യോ അ­പൂർ­വ­മാ­ണു്. അ­ത്ര­യ­പൂർ­വ­മാ­ണു് കടൽ വറ്റി വരളുക എ­ന്ന­തും. ചി­ര­സ്ഥാ­യി­ക­ളാ­യ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് ഞങ്ങൾ എ­ഴു­തു­ന്ന­തു്.”

“പക്ഷേ, കെ­ട്ടു­പോ­യ അ­ഗ്നി­പർ­വ­ത­ങ്ങൾ പി­ന്നൊ­രി­ക്കൽ സ­ജീ­വ­മാ­യെ­ന്നു വരാം,” ലി­റ്റിൽ പ്രിൻ­സ് ഇ­ട­യ്ക്കു കേറി പ­റ­ഞ്ഞു. “അതു് നൈ­മി­ഷി­ക­മാ­ണോ?”

“അ­ഗ്നി­പർ­വ­ത­ങ്ങൾ സ­ജീ­വ­മോ അ­ല്ലാ­തെ­യോ ആ­ക­ട്ടെ, ഞ­ങ്ങൾ­ക്കു് അ­തൊ­രു­പോ­ലെ­യാ­ണു്,: ഭൗ­മ­ശാ­സ്ത്ര­ജ്ഞൻ പ­റ­ഞ്ഞു. “ഞ­ങ്ങ­ളു­ടെ പ­രി­ഗ­ണ­ന­യിൽ വ­രു­ന്ന­തു് മ­ല­ക­ളാ­ണു്. അ­വ­യ്ക്കു മാ­റ്റ­വു­മി­ല്ല.”

“പക്ഷേ, നൈ­മി­ഷി­കം—എന്നു പ­റ­ഞ്ഞാൽ?” ലി­റ്റിൽ പ്രിൻ­സ് ആ­വർ­ത്തി­ച്ചു; ഒരു ചോ­ദ്യം ചോ­ദി­ച്ചാൽ അ­തി­നു­ത്ത­രം കി­ട്ടാ­തെ അവൻ വി­ടി­ല്ല­ല്ലോ.

“നൈ­മി­ഷി­കം എന്നു പ­റ­ഞ്ഞാൽ ഏതു നി­മി­ഷ­വും മ­റ­ഞ്ഞു­പോ­കാ­വു­ന്ന­തു് എ­ന്നർ­ത്ഥം.”

“എ­ങ്കിൽ എന്റെ പൂവും ഏതു നി­മി­ഷ­വും മ­റ­ഞ്ഞു­പോ­കു­മോ?”

“സം­ശ­യ­മെ­ന്താ!”

“എന്റെ പൂവു് നൈ­മി­ഷി­ക­മാ­ണു്,” ലി­റ്റിൽ പ്രിൻ­സ് സ്വയം പ­റ­ഞ്ഞു. “ലോ­ക­ത്തോ­ടു പൊ­രു­തി­നി­ല്ക്കാൻ അ­വൾ­ക്കു­ള്ള­തോ, നാലു മു­ള്ളു­ക­ളും. ഞാ­ന­വ­ളെ അവിടെ ഒ­റ്റ­യ്ക്കു വി­ട്ടി­ട്ടു പോ­രു­ക­യും ചെ­യ്തു!”

ഇ­താ­ദ്യ­മാ­യി അവനു് കു­റ്റ­ബോ­ധം തോ­ന്നു­ക­യാ­യി­രു­ന്നു. പക്ഷേ, പെ­ട്ടെ­ന്നു തന്നെ അവൻ ധൈ­ര്യം വീ­ണ്ടെ­ടു­ക്കു­ക­യും ചെ­യ്തു.

“ഇനി ഞാൻ എ­ങ്ങോ­ട്ടു പോ­ക­ണ­മെ­ന്നാ­ണു് താ­ങ്കൾ പറയുക?” അവൻ ചോ­ദി­ച്ചു.

“ഭൂ­മി­യി­ലേ­ക്കു പൊ­യ്ക്കോ,” അ­ദ്ദേ­ഹം പ­റ­ഞ്ഞു, “വളരെ പ്ര­സി­ദ്ധ­മാ­ണ­തു്.”

തന്റെ പൂ­വി­നെ­ക്കു­റി­ച്ചോർ­ത്തു­കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് അവിടെ നി­ന്നു യാത്ര തി­രി­ച്ചു.

പ­തി­നാ­റു്

അ­ങ്ങ­നെ ഏ­ഴാ­മ­ത്തെ ഗ്രഹം ഭൂ­മി­യാ­യി­രു­ന്നു. ഭൂമി എന്നു പ­റ­യു­ന്ന­തു് വെ­റു­മൊ­രു സാ­ധാ­ര­ണ ഗ്ര­ഹ­മ­ല്ല. നൂ­റ്റി­പ്പ­തി­നൊ­ന്നു രാ­ജാ­ക്ക­ന്മാ­രും (ഇവരിൽ ആ­ഫ്രി­ക്കൻ രാ­ജാ­ക്ക­ന്മാ­രു­മു­ണ്ടേ) ഏ­ഴാ­യി­രം ഭൗ­മ­ശാ­സ്ത്ര­ജ്ഞ­ന്മാ­രും ഒ­മ്പ­തു ലക്ഷം ബി­സി­ന­സ്സു­കാ­രും എ­ഴു­പ­ത്ത­ഞ്ചു ലക്ഷം കു­ടി­യ­ന്മാ­രും മു­പ്പ­ത്തൊ­ന്നു കോടി പത്തു ലക്ഷം പൊ­ങ്ങ­ച്ച­ക്കാ­രും ഉൾ­ക്കൊ­ള്ളു­ന്ന­താ­ണ­തു്; എന്നു പ­റ­ഞ്ഞാൽ ഏ­ക­ദേ­ശം ഇ­രു­ന്നൂ­റു കോടി മു­തിർ­ന്ന­വർ.

ഭൂ­മി­യു­ടെ വ­ലി­പ്പ­ത്തെ­ക്കു­റി­ച്ചു് നി­ങ്ങൾ­ക്കൊ­രു ധാരണ കി­ട്ടാൻ വേ­ണ്ടി പ­റ­യു­ക­യാ­ണു്: വൈ­ദ്യു­തി ക­ണ്ടു­പി­ടി­ക്കു­ന്ന­തി­നു മു­മ്പു് ആറു ഭൂ­ഖ­ണ്ഡ­ങ്ങ­ളി­ലെ­യും തെ­രു­വു­വി­ള­ക്കു­കൾ കൊ­ളു­ത്തു­ന്ന­തി­നു് നാലു ല­ക്ഷ­ത്തി അ­റു­പ­ത്തീ­രാ­യി­ര­ത്തി­യ­ഞ്ഞൂ­റ്റി­പ്പ­തി­നൊ­ന്നു പേ­രു­ടെ സേവനം വേ­ണ്ടി­വ­ന്നി­രു­ന്നു.

അല്പം ദൂരെ നി­ന്നു നോ­ക്കി­യാൽ അതു മ­നോ­ഹ­ര­മാ­യൊ­രു കാഴ്ച ത­ന്നെ­യാ­യി­രു­ന്നു. ഓ­പ്പെ­റാ­യി­ലെ നൃ­ത്ത­രം­ഗം ചി­ട്ട­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു പോലെ തോ­ന്നും. ആ­ദ്യ­ത്തെ ഊഴം ന്യൂ­സി­ലാ­ന്റി­ലെ­യും ഓ­സ്ട്രേ­ലി­യാ­യി­ലെ­യും വി­ള­ക്കു കൊ­ളു­ത്ത­ലു­കാ­രു­ടേ­താ­ണു്. ത­ങ്ങ­ളു­ടെ ഭാ­ഗ­ത്തെ വി­ള­ക്കു­കൾ തെ­ളി­ച്ചു­ക­ഴി­ഞ്ഞാൽ അവർ പോ­യി­ക്കി­ട­ന്നു­റ­ങ്ങും. തു­ടർ­ന്നു് ചൈ­ന­യി­ലെ­യും സൈ­ബീ­രി­യ­യി­ലെ­യും വി­ള­ക്കു­കാർ ത­ങ്ങ­ളു­ടെ നൃ­ത്ത­ച്ചു­വ­ടു­ക­ളു­മാ­യി ക­ട­ന്നു വ­രി­ക­യാ­യി; അവരും പി­ന്നെ ഇ­രു­വ­ശ­ങ്ങ­ളി­ലൂ­ടെ അ­ണി­യ­റ­യി­ലേ­ക്കു മ­ട­ങ്ങു­ന്നു. അതും ക­ഴി­ഞ്ഞാൽ റ­ഷ്യ­യി­ലെ­യും ഇ­ന്ത്യ­യി­ലെ­യും വി­ള­ക്കു­കാ­രു­ടെ ഊ­ഴ­മാ­ണു്; പി­ന്നെ ആ­ഫ്രി­ക്ക­യി­ലെ­യും യൂ­റോ­പ്പി­ലെ­യും; പി­ന്നെ തെ­ക്കേ അ­മേ­രി­ക്ക­ക്കാർ; പി­ന്നെ വ­ട­ക്കേ അ­മേ­രി­ക്ക­ക്കാർ. അ­ര­ങ്ങ­ത്തേ­ക്കു­ള്ള അ­വ­രു­ടെ വരവിൽ ക്രമം തെ­റ്റു­ക എ­ന്ന­തു­ണ്ടാ­വി­ല്ല. അ­ത്ഭു­താ­ദ­ര­ങ്ങൾ ജ­നി­പ്പി­ക്കു­ന്ന കാഴ്ച ത­ന്നെ­യാ­ണ­തു്!

ഉ­ത്ത­ര­ധ്രു­വ­ത്തിൽ ആ­കെ­യു­ള്ള ഒരു തെ­രു­വു­വി­ള­ക്കു കൊ­ളു­ത്തു­ന്ന­യാൾ­ക്കും അ­തു­പോ­ലെ ദ­ക്ഷി­ണ­ധ്രു­വ­ത്തി­ലെ ഒ­റ്റ­വി­ള­ക്കു കൊ­ളു­ത്തു­ന്ന­യാൾ­ക്കും മാ­ത്ര­മേ അ­ല്ല­ല­റി­യാ­തെ, അ­ല­സ­മാ­യി ജീ­വി­ക്കാ­നു­ള്ള ഭാ­ഗ്യം കി­ട്ടി­യു­ള്ളു. അ­വർ­ക്കു് കൊ­ല്ല­ത്തിൽ രണ്ടു വട്ടം മാ­ത്രം വി­ള­ക്കു ക­ത്തി­ച്ചാൽ മതി.

പ­തി­നേ­ഴു്

ര­സി­പ്പി­ക്കാൻ നോ­ക്കു­മ്പോൾ നാം ചി­ല­പ്പോൾ നേരിൽ നി­ന്ന­ക­ന്നു പോ­യെ­ന്നു വരാം. വി­ള­ക്കു കൊ­ളു­ത്ത­ലു­കാ­രെ­ക്കു­റി­ച്ചു് ഞാൻ ഇ­പ്പോൾ പ­റ­ഞ്ഞ­തു മു­ഴു­വൻ സ­ത്യ­മാ­ക­ണ­മെ­ന്നി­ല്ല. ന­മ്മു­ടെ ഗ്ര­ഹ­ത്തെ­ക്കു­റി­ച്ച­റി­യാ­ത്ത­വർ­ക്കു് തെ­റ്റാ­യ ഒരു ധാ­ര­ണ­യാ­ണു് ഞാൻ ന­ല്കി­യ­തെ­ന്നും വരാം. ഭൂ­മി­യു­ടെ വ­ള­രെ­ച്ചെ­റി­യൊ­രു ഭാ­ഗ­ത്തേ മ­നു­ഷ്യൻ വ­സി­ക്കു­ന്നു­ള്ളു. ഭൂ­മു­ഖ­ത്തു­ള്ള ഇ­രു­ന്നൂ­റു കോടി മ­നു­ഷ്യ­രെ ഒ­രു­മി­ച്ചു നിർ­ത്തി­യാൽ ഇ­രു­പ­തു മൈൽ നീ­ള­വും ഇ­രു­പ­തു മൈൽ വീ­തി­യു­മു­ള്ള ഒരു മൈ­താ­ന­ത്തൊ­തു­ങ്ങാ­നേ­യു­ണ്ടാ­വൂ. മ­റ്റൊ­രു വി­ധ­ത്തിൽ പ­റ­ഞ്ഞാൽ മ­നു­ഷ്യ­രെ മൊ­ത്തം പ­സി­ഫി­ക് സ­മു­ദ്ര­ത്തി­ലെ ഒരു ചെറിയ ദ്വീ­പി­ലേ­ക്കു് ആ­ട്ടി­ക്ക­യ­റ്റാം!

മു­തിർ­ന്ന­വർ­ക്കു പക്ഷേ, ഇതു പ­റ­ഞ്ഞാൽ വി­ശ്വാ­സ­മാ­വി­ല്ല. ഒ­രു­പാ­ടി­ട­ത്തു നി­റ­ഞ്ഞി­രി­ക്കു­ക­യാ­ണു ത­ങ്ങ­ളെ­ന്നാ­ണു് അ­വ­രു­ടെ ധാരണ. തങ്ങൾ ബ­യോ­ബാ­ബു­ക­ളെ­പ്പോ­ലെ­യാ­ണെ­ന്നാ­ണു് അ­വ­രു­ടെ വി­ചാ­രം. അ­തി­നാൽ സ്വയം ക­ണ­ക്കു കൂ­ട്ടി ബോ­ദ്ധ്യ­പ്പെ­ടാൻ അവരെ ഉ­പ­ദേ­ശി­ക്കു­ക—ക­ണ­ക്കു­ക­ളാ­ണു് അ­വർ­ക്കി­ഷ്ടം; അവർ അ­ഭി­ര­മി­ക്കു­ന്ന­ത­തി­ലാ­ണു്. പക്ഷേ, നി­ങ്ങൾ അതിനു വേ­ണ്ടി സമയം ക­ള­യ­ണ­മെ­ന്നി­ല്ല. ഞാൻ പ­റ­യു­ന്ന­തു് നി­ങ്ങൾ­ക്കു വി­ശ്വാ­സ­മാ­ണെ­ന്നു് എ­നി­ക്ക­റി­യാം.

ലി­റ്റിൽ പ്രിൻ­സ് ഭൂ­മി­യിൽ വ­ന്നി­റ­ങ്ങി­യ­പ്പോൾ ആകെ അ­മ്പ­ര­ന്നു­പോ­യി; കാരണം, എ­ങ്ങും ഒരു മ­നു­ഷ്യ­നേ­യും കാ­ണാ­നി­ല്ല. താൻ വന്ന ഗ്രഹം മാ­റി­പ്പോ­യോ എ­ന്നു് ലി­റ്റിൽ പ്രിൻ­സി­നു സംശയം തോ­ന്നി­ത്തു­ട­ങ്ങു­മ്പോ­ഴാ­ണു് മു­ന്നിൽ പൂ­ഴി­മ­ണ്ണിൽ നി­ലാ­വി­ന്റെ നി­റ­മു­ള്ള ഒരു വളയം ചു­രു­ള­ഴി­യു­ന്ന­തു കാ­ണു­ന്ന­തു്.

images/31naZemi.png

“ഗുഡ് ഈ­വ­നിം­ഗ്,” ലി­റ്റിൽ പ്രിൻ­സ് ഉ­പ­ചാ­ര­ത്തോ­ടെ പ­റ­ഞ്ഞു.

“ഗുഡ് ഈ­വ­നിം­ഗ്,” പാ­മ്പു് പ­റ­ഞ്ഞു.

“ഇതേതു ഗ്ര­ഹ­ത്തി­ലാ­ണു് ഞാൻ വ­ന്നി­രി­ക്കു­ന്ന­തു്?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“ഭൂ­മി­യിൽ… ആ­ഫ്രി­ക്ക­യിൽ… ”

“അതെയോ!… ഭൂ­മി­യിൽ മ­നു­ഷ്യ­രാ­രു­മി­ല്ലേ?”

“ഇതു് മ­രു­ഭൂ­മി­യാ­ണു്. മ­രു­ഭൂ­മി­യിൽ മ­നു­ഷ്യ­രി­ല്ല. ഭൂമി വളരെ വി­ശാ­ല­മ­ല്ലേ,” പാ­മ്പു് പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സ് ഒരു ക­ല്ലി­ന്മേ­ലി­രു­ന്നി­ട്ടു് ആ­കാ­ശ­ത്തേ­ക്കു ക­ണ്ണു­യർ­ത്തി.

“ആ­കാ­ശ­ത്തു ന­ക്ഷ­ത്ര­ങ്ങൾ കൊ­ളു­ത്തി വ­ച്ചി­രി­ക്കു­ന്ന­തു് എ­ന്നെ­ങ്കി­ലു­മൊ­രു നാൾ ഓ­രോ­രു­ത്ത­രും അ­വ­ന­വ­ന്റെ ന­ക്ഷ­ത്ര­ത്തെ ക­ണ്ടെ­ടു­ക്കാൻ വേ­ണ്ടി­യാ­ണോ?” ലി­റ്റിൽ പ്രിൻ­സ് ഓർ­ത്തു. “എന്റെ ന­ക്ഷ­ത്രം നോ­ക്കൂ—നേരേ മു­ക­ളിൽ ത­ന്നെ­യു­ണ്ടു്. പക്ഷേ, എ­ത്ര­യ­ക­ലെ­യാ­ണ­തു്!”

“മ­നോ­ഹ­ര­മാ­യി­ട്ടു­ണ്ടു്,” പാ­മ്പു് പ­റ­ഞ്ഞു. “നീ എ­ന്തി­നാ­ണു് ഭൂ­മി­യി­ലേ­ക്കു വ­ന്ന­തു്?”

“ഒരു പൂവും ഞാനും ത­മ്മിൽ ചില പ്ര­ശ്ന­ങ്ങ­ളു­ണ്ടാ­യി,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“അയ്യോ!” പാ­മ്പു് പ­റ­ഞ്ഞു.

രണ്ടു പേരും ഒ­ന്നും മി­ണ്ടി­യി­ല്ല.

“മ­നു­ഷ്യ­രൊ­ക്കെ എ­വി­ടെ­പ്പോ­യി?” ഒ­ടു­വിൽ ലി­റ്റിൽ പ്രിൻ­സ് സം­ഭാ­ഷ­ണം തു­ടർ­ന്നു. “മ­രു­ഭൂ­മി­യിൽ ഏ­കാ­കി­യാ­യ പോലെ തോ­ന്നു­ന്നു.”

“മ­നു­ഷ്യർ­ക്കി­ട­യി­ലാ­യാ­ലും ഏ­കാ­കി­യാ­വാം,” പാ­മ്പു് പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സ് കുറേ നേരം ആ പാ­മ്പി­നെ നോ­ക്കി­നി­ന്നു.

images/32had.png

“നി­ന്നെ കാണാൻ വളരെ വി­ചി­ത്ര­മാ­യി­രി­ക്കു­ന്നു,” ഒ­ടു­വിൽ അവൻ പ­റ­ഞ്ഞു, “വി­ര­ലി­ന്റെ വണ്ണം പോ­ലു­മി­ല്ല.”

“എ­ന്നാൽ ഒരു രാ­ജാ­വി­ന്റെ വി­ര­ലി­നെ­ക്കാൾ ശക്തി എ­നി­ക്കു­ണ്ടു്,” പാ­മ്പു് പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സി­നു ചിരി വന്നു.

“നി­ന­ക്ക­ത്ര ശ­ക്തി­യൊ­ന്നു­മി­ല്ല… നി­ന­ക്കു കാലു പോ­ലു­മി­ല്ല. നി­ന­ക്കു ദൂ­ര­ത്തേ­ക്കു പോകാൻ തന്നെ പ­റ്റി­ല്ല.”

“ഏതു കപ്പൽ കൊ­ണ്ടു­പോ­കു­ന്ന­തി­ലു­മ­ക­ലേ­ക്കു നി­ന്നെ ഞാൻ കൊ­ണ്ടു­പോ­കാം,” പാ­മ്പു് പ­റ­ഞ്ഞു.

എ­ന്നി­ട്ട­വൻ ലി­റ്റിൽ പ്രിൻ­സി­ന്റെ ക­ണ­ങ്കാ­ലിൽ ക­യ­റി­ച്ചു­റ്റി ഒരു സ്വർ­ണ്ണ­ത്ത­ള പോലെ കി­ട­ന്നു.

“ഞാൻ തൊ­ടു­ന്ന ആ­രെ­യും അ­വ­രു­ടെ സ്വ­ദേ­ശ­ത്തേ­ക്കു ഞാൻ യാ­ത്ര­യാ­ക്കും,” പാ­മ്പു് തു­ടർ­ന്നു. “പക്ഷേ, പക്ഷേ, നീ നിർ­ദ്ദോ­ഷി­യാ­ണു്. നീ വ­രു­ന്ന­തൊ­രു ന­ക്ഷ­ത്ര­ത്തിൽ നി­ന്നാ­ണു്… ”

ലി­റ്റിൽ പ്രിൻ­സ് അതിനു മ­റു­പ­ടി പ­റ­ഞ്ഞി­ല്ല.

“എ­നി­ക്കു നി­ന്നെ ക­ണ്ടി­ട്ടു സ­ഹ­താ­പം തോ­ന്നു­ന്നു… കല്ലു കൊ­ണ്ടു­ള്ള ഈ ഭൂ­മി­യിൽ എത്ര ദുർ­ബ­ല­നാ­ണു നീ… ” പാ­മ്പു് പ­റ­ഞ്ഞു. “എ­ന്നെ­ങ്കി­ലു­മൊ­രി­ക്കൽ സ്വ­ന്തം ഗ്ര­ഹ­ത്തി­ലേ­ക്കു തി­രി­ച്ചു പോകാൻ നി­ന­ക്കാ­ഗ്ര­ഹം തോ­ന്നു­മ്പോൾ അന്നു ഞാൻ നി­ന്നെ സ­ഹാ­യി­ക്കാം… ”

“നീ പ­റ­ഞ്ഞ­തെ­നി­ക്കു മ­ന­സ്സി­ലാ­യി,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “പക്ഷേ, നീ­യെ­ന്തി­നാ­ണി­ങ്ങ­നെ ക­ടം­ക­ഥ­ക­ളി­ലൂ­ടെ സം­സാ­രി­ക്കു­ന്ന­തു്?”

“എല്ലാ ക­ടം­ക­ഥ­കൾ­ക്കും ഞാൻ ഉ­ത്ത­രം ക­ണ്ടെ­ത്തു­ന്നു­മു­ണ്ടു്,” പാ­മ്പു് പ­റ­ഞ്ഞു.

പി­ന്നെ രണ്ടു പേരും നി­ശ­ബ്ദ­രാ­യി.

പ­തി­നെ­ട്ടു്

മ­രു­ഭൂ­മി­യു­ടെ ഒ­ര­റ്റം മുതൽ മ­റ്റേ­യ­റ്റം വരെ ന­ട­ന്നി­ട്ടും ഒരു പൂ­വി­നെ മാ­ത്ര­മേ ലി­റ്റിൽ പ്രിൻ­സ് ക­ണ്ടു­ള്ളു. മൂ­ന്നി­ത­ളു­ള്ള ഒരു പൂവു്—ക­ണ­ക്കിൽ പെ­ടു­ത്താ­നി­ല്ലാ­ത്തൊ­രു പൂവു്.

“ഗുഡ് മോ­ണിം­ഗ്” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ഗുഡ് മോ­ണിം­ഗ്,” പൂവു പ­റ­ഞ്ഞു.

“മ­നു­ഷ്യ­രു­ള്ള­തെ­വി­ടെ­യാ?” ലി­റ്റിൽ പ്രിൻ­സ് വളരെ മ­ര്യാ­ദ­യോ­ടെ ചോ­ദി­ച്ചു.

ഒരു വർ­ത്ത­ക­സം­ഘം ക­ട­ന്നു­പോ­കു­ന്ന­തു് ഒ­രി­ക്കൽ ആ പൂവു ക­ണ്ടി­ട്ടു­ണ്ടു്.

“മ­നു­ഷ്യർ?” അവൾ ആ­വർ­ത്തി­ച്ചു. “അവർ ആറോ ഏഴോ പേ­രു­ണ്ടാ­യി­രു­ന്നു­വെ­ന്നു തോ­ന്നു­ന്നു. വർ­ഷ­ങ്ങൾ­ക്കു മു­മ്പു് ഞാൻ അവരെ ക­ണ്ടി­രു­ന്നു. പക്ഷേ, അ­വ­രി­പ്പോൾ എ­വി­ടെ­യാ­ണെ­ന്നു് ആർ­ക്ക­റി­യാം. കാ­റ്റ­വ­രെ അ­ടി­ച്ചു­പ­റ­ത്തി­ക്കൊ­ണ്ടു പോ­വു­ക­യാ­ണു്. അ­വർ­ക്കു വേ­രു­ക­ളി­ല്ല, അ­തി­ന്റെ വിഷമം അവർ അ­നു­ഭ­വി­ക്കു­ന്നു­മു­ണ്ടു്.”

“ഗുഡ് ബൈ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ഗുഡ് ബൈ,” പൂവു് പ­റ­ഞ്ഞു.

പ­ത്തൊൻ­പ­തു്

പി­ന്നെ ലി­റ്റിൽ പ്രിൻ­സ് ഒരു വലിയ മ­ല­യു­ടെ മു­ക­ളിൽ കയറി. അ­വ­നാ­കെ പ­രി­ച­യ­മു­ള്ള­തു് മൂ­ന്ന­ഗ്നി­പർ­വ­ത­ങ്ങൾ മാ­ത്ര­മാ­ണ­ല്ലോ; അ­വ­യാ­ണെ­ങ്കിൽ അ­വ­ന്റെ മു­ട്ടോ­ള­മെ­ത്തു­ക­യു­മി­ല്ല. കെ­ട്ടു­പോ­യ അ­ഗ്നി­പർ­വ­തം അവൻ തന്റെ കാലു വ­യ്ക്കാ­നു­ള്ള പീ­ഠ­മാ­യി­ട്ടാ­ണു­പ­യോ­ഗി­ച്ചി­രു­ന്ന­തു്. “ഇ­ത്ര­യും ഉ­യ­ര­മു­ള്ള ഒരു മ­ല­യ്ക്കു മു­ക­ളിൽ നി­ന്നു്,” അവൻ സ്വയം പ­റ­ഞ്ഞു, “ഈ ഗ്ര­ഹ­മാ­കെ­യും അ­തി­ലു­ള്ള മ­നു­ഷ്യ­രെ­യും ഒറ്റ നോ­ട്ട­ത്തിൽ എ­നി­ക്കു കാണാൻ പ­റ്റ­ണം.” അവൻ ആകെ ക­ണ്ട­തു പക്ഷേ, സൂചി പോലെ കൂർ­ത്ത പാ­റ­ക്കു­ന്നു­കൾ മാ­ത്ര­മാ­ണു്.

images/34hory.png

“ഹലോ,” അവൻ സൗ­മ്യ­മാ­യി പ­റ­ഞ്ഞു.

“ഹലോ… ഹലോ… ഹലോ…,”മാ­റ്റൊ­ലി ഏ­റ്റു­പ­റ­ഞ്ഞു.

“നി­ങ്ങ­ളാ­രാ?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“നി­ങ്ങ­ളാ­രാ… നി­ങ്ങ­ളാ­രാ… നി­ങ്ങ­ളാ­രാ… ”മാ­റ്റൊ­ലി ഏ­റ്റു­പി­ടി­ച്ചു.

“ന­മു­ക്കു കൂ­ട്ടു­കാ­രാ­കാം. ഞാ­നൊ­റ്റ­യ്ക്കാ­ണു്,” അവൻ പ­റ­ഞ്ഞു.

“ഞാ­നൊ­റ്റ­യ്ക്കാ­ണു്… ഞാ­നൊ­റ്റ­യ്ക്കാ­ണു്… ഞാ­നൊ­റ്റ­യ്ക്കാ­ണു്… ”മാ­റ്റൊ­ലി ആ­വർ­ത്തി­ച്ചു.

“എന്തു വി­ചി­ത്ര­മാ­യ ഗ്രഹം!” അവൻ മ­ന­സ്സിൽ പ­റ­ഞ്ഞു. “ആകെ വ­ര­ണ്ടും ക­ല്ലി­ച്ചും കൂർ­ത്ത­തും. ആ­ളു­ക­ളാ­ണെ­ങ്കിൽ ഒരു ഭാ­വ­ന­യു­മി­ല്ലാ­ത്ത­വ­രും. ഞാൻ പ­റ­യു­ന്ന­താ­വർ­ത്തി­ക്കാ­നേ അ­വർ­ക്ക­റി­യൂ. എന്റെ ഗ്ര­ഹ­ത്തി­ലാ­ണെ­ങ്കിൽ എ­നി­ക്കൊ­രു പൂ­വു­ണ്ടാ­യി­രു­ന്നു; ആദ്യം കേറി സം­സാ­രി­ക്കു­ക അ­വ­ളാ­യി­രി­ക്കും… ”

ഇ­രു­പ­തു്

കുറേ നേരം മണലും മ­ഞ്ഞും പാ­റ­യും താ­ണ്ടി ലി­റ്റിൽ പ്രിൻ­സ് ചെ­ന്നെ­ത്തി­യ­തു് ഒരു പാ­ത­യി­ലാ­ണു്. ആ­ളു­ക­ളു­ള്ളി­ട­ത്തേ­ക്കാ­ണ­ല്ലോ പാതകൾ പോവുക.

“ഗുഡ് മോ­ണിം­ഗ്,” അവൻ പ­റ­ഞ്ഞു.

റോ­സാ­പ്പൂ­ക്കൾ വി­ടർ­ന്നു നി­ല്ക്കു­ന്ന ഒരു പൂ­ന്തോ­ട്ട­ത്തി­നു മു­ന്നി­ലാ­ണു് അവൻ നി­ല്ക്കു­ന്ന­തു്.

“ഗുഡ് മോ­ണിം­ഗ്,” റോ­സാ­പ്പൂ­ക്കൾ പ­റ­ഞ്ഞു.

images/35ruze.png

ലി­റ്റിൽ പ്രിൻ­സ് അവയെ നോ­ക്കി­നി­ന്നു. അവ കാണാൻ അ­വ­ന്റെ പൂ­വി­നെ­പ്പോ­ലി­രു­ന്നു.

“നി­ങ്ങ­ളാ­രാ?” അ­മ്പ­ര­പ്പോ­ടെ അവൻ ചോ­ദി­ച്ചു.

“ഞങ്ങൾ റോ­സാ­പ്പൂ­ക്കൾ,” അവർ പ­റ­ഞ്ഞു.

അവനു വ­ല്ലാ­ത്ത സ­ങ്ക­ടം തോ­ന്നി. അ­വ­ന്റെ പൂവു് അ­വ­നോ­ടു പ­റ­ഞ്ഞി­രു­ന്ന­തു് ഈ പ്ര­പ­ഞ്ച­ത്തിൽ ത­ന്നെ­പ്പോ­ലെ താ­നൊ­രാൾ മാ­ത്ര­മേ­യു­ള്ളു­വെ­ന്നാ­ണു്. എ­ന്നി­ട്ടി­വി­ടെ­യി­താ, അ­വ­ളെ­പ്പോ­ലെ ഒ­ര­യ്യാ­യി­രം പൂ­ക്കൾ, അതും ഒ­രൊ­റ്റ ഉ­ദ്യാ­ന­ത്തിൽ!

“ഇതു ക­ണ്ടാൽ അ­വൾ­ക്കു നീ­ര­സ­മാ­കും,” അവൻ സ്വയം പ­റ­ഞ്ഞു. “താൻ അവളെ ക­ളി­യാ­ക്കാ­തി­രി­ക്കാ­നാ­യി അവൾ ഭ­യ­ങ്ക­ര­മാ­യി ചു­മ­യ്ക്കും, മ­രി­ക്കാൻ പോ­കു­ന്ന­താ­യി അ­ഭി­ന­യി­ക്കും. അവളെ പ­രി­ച­രി­ച്ചു് ജീ­വി­ത­ത്തി­ലേ­ക്കു മ­ട­ക്കി­ക്കൊ­ണ്ടു വ­രു­ന്ന­താ­യി എ­നി­ക്കും അ­ഭി­ന­യി­ക്കേ­ണ്ടി വരും; ഇ­ല്ലെ­ങ്കിൽ എന്നെ നാണം കെ­ടു­ത്താ­നാ­യി അവൾ ശ­രി­ക്കും മ­രി­ച്ചു­വെ­ന്നു വരാം.”

അ­വ­ന്റെ ചി­ന്ത­കൾ ഇ­ങ്ങ­നെ തു­ടർ­ന്നു: “ഈ പ്ര­പ­ഞ്ച­ത്തിൽ മ­റ്റെ­ങ്ങും കാ­ണാ­ത്ത ഒരു പൂവു സ്വ­ന്ത­മാ­യി­ട്ടു­ള്ള­തി­നാൽ ഞാ­നെ­ന്നെ ഒരു സ­മ്പ­ന്ന­നാ­യി ക­രു­തി­യി­രു­ന്നു. അതു വെ­റു­മൊ­രു സാ­ധാ­ര­ണ റോ­സാ­പ്പൂ­വു മാ­ത്ര­മാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കി­പ്പോൾ മ­ന­സ്സി­ലാ­കു­ന്നു. വെ­റു­മൊ­രു റോ­സാ­പ്പൂ­വും മു­ട്ടോ­ള­മി­ല്ലാ­ത്ത മൂ­ന്നു് അ­ഗ്നി­പർ­വ­ത­ങ്ങ­ളും (അ­തി­ലൊ­ന്നു് കെ­ട്ടു­പോ­യ­തു­മാ­ണു്)… ഇ­ത്ര­യും കൊ­ണ്ടു് ഞാ­നെ­ങ്ങ­നെ ഒരു രാ­ജ­കു­മാ­ര­നാ­വാൻ!”

അവൻ പുൽ­ത്ത­ട്ടിൽ ക­മി­ഴ്‌­ന്ന­ടി­ച്ചു വീണു് തേ­ങ്ങി­ക്ക­ര­ഞ്ഞു.

images/36louka.png
ഇ­രു­പ­ത്തി­യൊ­ന്നു്

ഈ സ­മ­യ­ത്താ­ണു് കു­റു­ക്ക­ന്റെ വരവു്.

“ഗുഡ് മോ­ണിം­ഗ്,” കു­റു­ക്കൻ പ­റ­ഞ്ഞു.

“ഗുഡ് മോ­ണിം­ഗ്,” തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ ആ­രെ­യും ക­ണ്ടി­ല്ലെ­ങ്കി­ലും ലി­റ്റിൽ പ്രിൻ­സ് വി­ന­യ­പൂർ­വം പ­റ­ഞ്ഞു.

“ഞാൻ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ടു്,” ആ ശബ്ദം പ­റ­ഞ്ഞു, “ആ­പ്പിൾ മ­ര­ത്തി­ന­ടി­യിൽ.”

images/39liskaNora.png

“നീ­യാ­രാ?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു. “നി­ന്നെ കാണാൻ നല്ല ച­ന്ത­മു­ണ്ട­ല്ലോ.”

“ഞാ­നാ­ണു് കു­റു­ക്കൻ,” കു­റു­ക്കൻ പ­റ­ഞ്ഞു.

“വായോ, ന­മു­ക്കു ക­ളി­ക്കാം,” ലി­റ്റിൽ പ്രിൻ­സ് നിർ­ദ്ദേ­ശം വച്ചു. “എ­നി­ക്കാ­കെ സ­ങ്ക­ടം തോ­ന്നു­ന്നു.”

“എ­നി­ക്കു നി­ന്റെ കൂടെ ക­ളി­ക്കാൻ പ­റ്റി­ല്ല,” കു­റു­ക്കൻ പ­റ­ഞ്ഞു. “ഞാൻ ഇ­ണ­ങ്ങി­യി­ട്ടി­ല്ല.”

“ഓ, എ­ങ്കിൽ ഞാൻ പ­റ­ഞ്ഞ­തു ക്ഷ­മി­ച്ചേ­ക്കൂ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. ഒന്നു കൂടി ആ­ലോ­ചി­ച്ചി­ട്ടു് അവൻ ചോ­ദി­ച്ചു, “അല്ലാ, ഈ ‘ഇ­ണ­ങ്ങു­ക’ എന്നു പ­റ­ഞ്ഞാൽ എ­ന്താ­ണർ­ത്ഥം?”

“നീ ഈ ഭാ­ഗ­ത്തു­ള്ള­യാ­ള­ല്ല­ല്ലോ,” കു­റു­ക്കൻ പ­റ­ഞ്ഞു. “നീ ആരെ അ­ന്വേ­ഷി­ച്ചാ­ണു വ­ന്ന­തു്?”

“ഞാൻ മ­നു­ഷ്യ­രെ­യാ­ണു് അ­ന്വേ­ഷി­ക്കു­ന്ന­തു്,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. ‘ഇ­ണ­ങ്ങു­ക’ എന്നു പ­റ­ഞ്ഞാൽ എ­ന്താ­ണെ­ന്നു പറയൂ.”

images/38myslivec.png

“മ­നു­ഷ്യ­രു­ടെ കൈയിൽ തോ­ക്കു­ണ്ടു്,” കു­റു­ക്കൻ പ­റ­ഞ്ഞു. “അതും കൊ­ണ്ടു് അവർ വേ­ട്ട­യ്ക്കു പോ­വു­ക­യും ചെ­യ്യും. അതൊരു ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യ­മാ­ണു്. അവർ കോ­ഴി­ക­ളെ വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു­ണ്ടു്. അ­വ­രു­ടെ കാ­ര്യ­ത്തിൽ എ­നി­ക്കു താ­ല്പ­ര്യ­മു­ള്ള സംഗതി അതു മാ­ത്ര­മാ­ണു്. നീ കോ­ഴി­ക­ളെ നോ­ക്കി­ന­ട­ക്കു­ക­യാ­ണോ?”

“അല്ല,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “ഞാൻ കൂ­ട്ടു­കാ­രെ­യാ­ണു് തേ­ടു­ന്ന­തു്. ‘ഇ­ണ­ങ്ങു­ക’ എ­ന്നാൽ എ­ന്താ­ണെ­ന്നു പറയൂ.”

“പ­ല­പ്പോ­ഴും അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന ഒരു പ്ര­വൃ­ത്തി­യാ­ണ­തു്; ബന്ധം സ്ഥാ­പി­ക്കു­ക എ­ന്നാ­ണ­തി­നർ­ത്ഥം.”

“ബന്ധം സ്ഥാ­പി­ക്കു­ക?”

“അതു തന്നെ,” കു­റു­ക്കൻ പ­റ­ഞ്ഞു. “എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം നീ മറ്റു നൂ­റാ­യി­രം കൊ­ച്ചു­കു­ട്ടി­ക­ളെ­പ്പോ­ലെ ഒരു കു­ട്ടി മാ­ത്ര­മാ­ണു്. എ­നി­ക്കു നി­ന്നെ­ക്കൊ­ണ്ടു് ഒ­രാ­വ­ശ്യ­വു­മി­ല്ല. നി­ന­ക്കും എ­ന്നെ­ക്കൊ­ണ്ടു് ആ­വ­ശ്യ­മൊ­ന്നു­മി­ല്ല. നി­ന­ക്കു ഞാൻ മറ്റു നൂ­റാ­യി­രം കു­റു­ക്ക­ന്മാ­രെ­പ്പോ­ലെ ഒരു കു­റു­ക്കൻ മാ­ത്ര­മാ­ണു്. പക്ഷേ, നീ എന്നെ ഇ­ണ­ക്കി­യാൽ ന­മു­ക്ക­ന്യോ­ന്യം ആ­വ­ശ്യം വരും. എ­നി­ക്കു നീ ലോ­ക­ത്തെ ഒ­രേ­യൊ­രു കു­ട്ടി­യാ­യി­രി­ക്കും. നി­ന­ക്കു ഞാൻ ലോ­ക­ത്തെ ഒ­രേ­യൊ­രു കു­റു­ക്ക­നും… ”

“എ­നി­ക്കു മ­ന­സ്സി­ലാ­യി വ­രു­ന്നു­ണ്ടു്,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “ഒരു പൂ­വു­ണ്ടു്… അവൾ എന്നെ ഇ­ണ­ക്കി­യെ­ടു­ത്തു എ­ന്നെ­നി­ക്കു തോ­ന്നു­ന്നു.”

“അ­ങ്ങ­നെ വരാം,” കു­റു­ക്കൻ പ­റ­ഞ്ഞു. “ഭൂ­മി­യിൽ എ­ന്തൊ­ക്കെ നാം കാ­ണു­ന്നു.”

“അ­ല്ല­ല്ല, ഇതു ഭൂ­മി­യി­ല­ല്ല!” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

കു­റു­ക്ക­നു് അതു പിടി കി­ട്ടി­യി­ല്ലെ­ന്നു തോ­ന്നി.

“വേ­റൊ­രു ഗ്ര­ഹ­ത്തിൽ?”

“അതെ.”

“ആ ഗ്ര­ഹ­ത്തിൽ വേ­ട്ട­ക്കാ­രു­ണ്ടോ?”

“ഇല്ല.”

“അതു കൊ­ള്ളാ­മ­ല്ലോ! അവിടെ കോ­ഴി­യു­ണ്ടോ?”

“ഇല്ല.”

“എ­ല്ലാം തി­ക­ഞ്ഞ­തെ­ന്നു് ഒ­ന്നി­നെ­യും പറയാൻ പ­റ്റി­ല്ല,” കു­റു­ക്കൻ നെ­ടു­വീർ­പ്പി­ട്ടു.

പക്ഷേ, അവൻ തന്റെ ചി­ന്ത­ക­ളി­ലേ­ക്കു തി­രി­ച്ചു­വ­ന്നു.

“എന്റെ ജീ­വി­തം വളരെ വി­ര­സ­മാ­ണു്.” കു­റു­ക്കൻ പ­റ­ഞ്ഞു. “ഞാൻ കോ­ഴി­ക­ളെ വേ­ട്ട­യാ­ടു­ന്നു; മ­നു­ഷ്യർ എന്നെ വേ­ട്ട­യാ­ടു­ന്നു. എല്ലാ കോ­ഴി­ക­ളും ഒരേ പോ­ലെ­യാ­ണു്, എല്ലാ മ­നു­ഷ്യ­ന്മാ­രും ഒരേ പോ­ലെ­യാ­ണു്. അതു കാരണം എ­നി­ക്കു കു­റേ­ശ്ശെ ബോ­റ­ടി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. എ­ന്നാൽ നീ എന്നെ ഇ­ണ­ക്കി­യെ­ടു­ത്താൽ എന്റെ ജീ­വി­ത­ത്തിൽ സൂ­ര്യ­നു­ദി­ച്ച പോ­ലെ­യാ­യി­രി­ക്കു­മ­തു്. മ­റ്റെ­ല്ലാ കാ­ലൊ­ച്ച­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യ ഒരു കാ­ലൊ­ച്ച ഞാൻ തി­രി­ച്ച­റി­യും. മറ്റു കാ­ലൊ­ച്ച­കൾ എന്നെ മാ­ള­ത്തി­ലേ­ക്കു വി­ര­ട്ടി­യോ­ടി­ക്കു­ക­യാ­ണു്. അതേ സമയം നി­ന്റെ കാ­ലൊ­ച്ച സം­ഗീ­തം പോലെ എന്നെ മാ­ള­ത്തിൽ നി­ന്നു പു­റ­ത്തേ­ക്കു ക്ഷ­ണി­ക്കും. അതാ അവിടെ ആ ഗോ­ത­മ്പു­പാ­ടം ക­ണ്ടി­ല്ലേ? ഞാൻ അപ്പം ക­ഴി­ക്കാ­റി­ല്ല. എ­നി­ക്കു് ഗോ­ത­മ്പു കൊ­ണ്ടു് ഒ­രു­പ­യോ­ഗ­വു­മി­ല്ല. ഗോ­ത­മ്പു­പാ­ട­ങ്ങൾ­ക്കു് എ­ന്നോ­ടു പറയാൻ ഒ­ന്നു­മി­ല്ല. അതു ദുഃ­ഖ­ക­ര­മാ­ണു്. പക്ഷേ, നി­ന്റെ മു­ടി­യ്ക്കു് സ്വർ­ണ്ണ­നി­റ­മാ­ണ­ല്ലോ. നീ­യെ­ന്നെ ഇ­ണ­ക്കി­യെ­ടു­ത്തു ക­ഴി­ഞ്ഞാൽ എന്തു ര­സ­മാ­യി­രി­ക്കും! സ്വർ­ണ്ണ­നി­റ­മാ­യ ഗോ­ത­മ്പു­മ­ണി­കൾ കാ­ണു­മ്പോൾ എ­നി­ക്കു നി­ന്നെ ഓർമ്മ വരും. ഗോ­ത­മ്പു­പാ­ട­ത്തു കാ­റ്റു വീ­ശു­ന്ന സം­ഗീ­ത­വും കേ­ട്ടു ഞാ­നി­രി­ക്കും… ”

കു­റു­ക്കൻ പി­ന്നെ ഒ­ന്നും മി­ണ്ടാ­തെ ലി­റ്റിൽ പ്രിൻ­സി­നെ­ത്ത­ന്നെ ഉറ്റു നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

“എന്നെ ഇ­ണ­ക്കി­ല്ലേ?”

“എ­നി­ക്ക­തിൽ വി­രോ­ധ­മൊ­ന്നു­മി­ല്ല,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “പക്ഷേ, എ­നി­ക്ക­ത്ര­യ്ക്കു നേ­ര­മി­ല്ല. എ­നി­ക്കെ­ന്റെ കൂ­ട്ടു­കാ­രെ തേ­ടി­പ്പി­ടി­ക്ക­ണം; പി­ന്നെ മ­ന­സ്സി­ലാ­ക്കാൻ ഒ­രു­പാ­ടു കി­ട­ക്കു­ന്നു­മു­ണ്ടു്.”

“നി­ങ്ങൾ­ക്കി­ണ­ങ്ങി­ക്കി­ട്ടി­യ കാ­ര്യ­ങ്ങ­ളേ നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­യെ­ന്നു പ­റ­യാ­നു­ള്ളു,” കു­റു­ക്കൻ പ­റ­ഞ്ഞു. “ആ­ളു­കൾ­ക്കി­പ്പോൾ പ­ഠി­ക്കാ­നും മ­ന­സ്സി­ലാ­ക്കാ­നു­മു­ള്ള നേ­ര­മൊ­ന്നു­മി­ല്ല. അ­വ­രി­പ്പോൾ എ­ല്ലാം കടയിൽ നി­ന്നു റെ­ഡി­മെ­യ്ഡാ­യി­ട്ടാ­ണു വാ­ങ്ങു­ക. പക്ഷേ, സൗ­ഹൃ­ദം കടയിൽ കി­ട്ടി­ല്ലെ­ന്ന­തി­നാൽ ആ­ളു­കൾ­ക്കി­പ്പോൾ സു­ഹൃ­ത്തു­ക്ക­ളു­മി­ല്ല. നി­ന­ക്കൊ­രു കൂ­ട്ടു­കാ­ര­നെ വേ­ണ­മെ­ങ്കിൽ എന്നെ ഇ­ണ­ക്കൂ!”

“അതിനു ഞാ­നെ­ന്തു ചെ­യ്യ­ണം?”

“നി­ന­ക്കു നല്ല ക്ഷമ വേണം,” കു­റു­ക്കൻ പ­റ­ഞ്ഞു. “ആദ്യം നീ എ­ന്നിൽ നി­ന്ന­ല്പം ദൂരെ അവിടെ ആ പു­ല്പു­റ­ത്തി­രി­ക്ക­ണം. ഞാൻ നി­ന്നെ ഏ­റു­ക­ണ്ണി­ട്ടു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കും; നീ ഒ­ന്നും മി­ണ്ട­രു­തു്. എല്ലാ തെ­റ്റി­ദ്ധാ­ര­ണ­ക­ളു­ടെ­യും മൂ­ല­കാ­ര­ണം ഭാ­ഷ­യാ­ണ­ല്ലോ. പി­റ്റേ­ന്നു് നി­ന­ക്കു് കു­റ­ച്ചു­കൂ­ടി അ­ടു­ത്തി­രി­ക്കാം. അ­ങ്ങ­നെ ഓരോ ദിവസം ചെ­ല്ലു­ന്തോ­റും… ”

അ­ടു­ത്ത ദിവസം ലി­റ്റിൽ പ്രിൻ­സ് അതേ സ്ഥാ­ന­ത്തു ചെ­ന്നു.

images/37liskaPrinc.png

“ഒരേ സ­മ­യ­ത്തു തന്നെ വരാൻ പ­റ്റി­യാൽ അ­താ­യി­രി­ക്കും ന­ല്ല­തു്,” കു­റു­ക്കൻ പ­റ­ഞ്ഞു. “ഉ­ദാ­ഹ­ര­ണ­ത്തി­നു് വൈ­കി­ട്ടു നാലു മ­ണി­ക്കാ­ണു് നീ വ­രു­ന്ന­തെ­ങ്കിൽ മൂ­ന്നു മ­ണി­യാ­കു­മ്പോ­ഴേ എന്റെ സ­ന്തോ­ഷം തു­ട­ങ്ങും. നാലു മണി അ­ടു­ക്കു­ന്തോ­റും എന്റെ സ­ന്തോ­ഷ­വും കൂ­ടി­ക്കൂ­ടി വരും. നാലു മ­ണി­യാ­യാൽ ആ­കാം­ക്ഷ­യും ആ­ഹ്ലാ­ദ­വും കൊ­ണ്ടു് ഞാൻ തു­ള്ളി­ച്ചാ­ടു­ക­യാ­യി­രി­ക്കും! സ­ന്തോ­ഷ­ത്തി­നു കൊ­ടു­ക്കേ­ണ്ട വി­ല­യെ­ന്താ­ണെ­ന്നു ഞാ­ന­പ്പോൾ പ­ഠി­ക്കും! എ­ന്നാൽ തോ­ന്നി­യ നേ­ര­ത്താ­ണു നീ വ­രു­ന്ന­തെ­ങ്കിൽ നി­ന്നെ വ­ര­വേ­ല്ക്കാ­നു­ള്ള ഒ­രു­ക്കം എ­പ്പോൾ തു­ട­ങ്ങ­ണ­മെ­ന്നു് ഞാ­നെ­ങ്ങ­നെ അ­റി­യാൻ?… ഓ­രോ­ന്നി­നും അ­താ­തി­ന്റെ ച­ട­ങ്ങു­ണ്ടു്… ”

“ച­ട­ങ്ങെ­ന്നു പ­റ­ഞ്ഞാൽ?”

“പ­ല­പ്പോ­ഴും അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന മ­റ്റൊ­രു പ്ര­വൃ­ത്തി­യാ­ണു് ച­ട­ങ്ങും,” കു­റു­ക്കൻ പ­റ­ഞ്ഞു. “ഒരു ദി­വ­സ­ത്തെ മറ്റു ദി­വ­സ­ത്തിൽ നി­ന്നു്, ഒരു മ­ണി­ക്കൂ­റി­നെ മറ്റു മ­ണി­ക്കൂ­റു­ക­ളിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­ക്കു­ന്ന വ­സ്തു­ത­യാ­ണ­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് എന്റെ വേ­ട്ട­ക്കാർ­ക്കു് ഒരു ച­ട­ങ്ങു­ണ്ടു്. എല്ലാ വ്യാ­ഴാ­ഴ്ച­യും അവർ പെൺ­കു­ട്ടി­ക­ളു­മാ­യി നൃ­ത്തം ചെ­യ്യാൻ പോകും. അ­ങ്ങ­നെ വ്യാ­ഴാ­ഴ്ച­കൾ എ­നി­ക്കു് ആ­ന­ന്ദ­ത്തി­ന്റെ ദി­വ­സ­ങ്ങ­ളാ­കു­ന്നു. എ­നി­ക്കു് മു­ന്തി­രി­ത്തോ­പ്പു വരെ ഒരു ന­ട­ത്ത­യ്ക്കു് അ­വ­സ­ര­വും കി­ട്ടും. മ­റി­ച്ചു് ത­ങ്ങൾ­ക്കു തോ­ന്നി­യ പോ­ലെ­യാ­ണു് അവർ നൃ­ത്ത­ത്തി­നു പോ­കു­ന്ന­തെ­ങ്കിൽ ഏതു ദി­വ­സ­വും മ­റ്റേ­തു ദി­വ­സ­വും പോ­ലെ­യാ­യി­രി­ക്കും; എ­നി­ക്കൊ­രു ഒ­ഴി­വു­ദി­വ­സം കി­ട്ടാ­നും പോ­കു­ന്നി­ല്ല.”

ഈ വി­ധ­മാ­ണു് ലി­റ്റിൽ പ്രിൻ­സ് കു­റു­ക്ക­നെ ഇ­ണ­ക്കി­യ­തു്. ത­മ്മിൽ പി­രി­യാ­നു­ള്ള സ­മ­യ­മ­ടു­ത്ത­പ്പോൾ…

“അയ്യോ,” കു­റു­ക്കൻ പ­റ­ഞ്ഞു, “ഞാ­നി­പ്പോൾ കരയും.”

“അതിനു നീ നി­ന്നെ­പ്പ­റ­ഞ്ഞാൽ മതി,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “എ­നി­ക്കു നി­ന്നെ ദ്രോ­ഹി­ക്ക­ണ­മെ­ന്നു് ഒ­രു­ദ്ദേ­ശ്യ­വു­മു­ണ്ടാ­യി­ല്ല. ഞാൻ നി­ന്നെ ഇ­ണ­ക്ക­മെ­ന്ന­തു് നി­ന്റെ ആ­ഗ്ര­ഹ­മാ­യി­രു­ന്നു… ”

“അതെ, അതു ശരി തന്നെ,” കു­റു­ക്കൻ പ­റ­ഞ്ഞു.

“എ­ന്നി­ട്ടു നീ­യി­പ്പോൾ കരയാൻ തു­ട­ങ്ങു­ക­യും!”

“അതെ, അതും ശരി തന്നെ,” കു­റു­ക്കൻ പ­റ­ഞ്ഞു.

“അ­പ്പോൾ അതു കൊ­ണ്ടു് നി­ന­ക്കൊ­രു ഗു­ണ­വു­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന­ത­ല്ലേ ശരി?”

“ഗു­ണ­മൊ­ക്കെ­യു­ണ്ടാ­യി­ട്ടു­ണ്ടു്,” കു­റു­ക്കൻ പ­റ­ഞ്ഞു. “നി­ന്റെ മു­ടി­യു­ടെ നിറം കാ­ണു­മ്പോൾ എ­നി­ക്കു് ഗോ­ത­മ്പു­പാ­ടം ഓർമ്മ വ­രു­ന്നി­ല്ലേ?” പി­ന്നെ അവൻ കൂ­ട്ടി­ച്ചേർ­ത്തു:

“ആ റോ­സാ­പ്പൂ­ക്ക­ളെ ഒന്നു കൂടി പോ­യി­ക്കാ­ണൂ; ലോ­ക­മാ­കെ­യെ­ടു­ത്താൽ നി­ന്റെ റോ­സാ­പ്പൂ­വു പോ­ലൊ­ന്നു് വേ­റെ­യി­ല്ലെ­ന്നു നി­ന­ക്കു ബോ­ദ്ധ്യ­മാ­കും. എ­ന്നി­ട്ടു് എ­ന്നോ­ടു യാത്ര പറയാൻ വാ, അ­പ്പോൾ ഞാ­നൊ­രു ര­ഹ­സ്യം നി­ന­ക്കു സ­മ്മാ­ന­മാ­യി തരാം.”

ലി­റ്റിൽ പ്രിൻ­സ് റോ­സാ­പ്പൂ­ക്ക­ളെ ഒ­ന്നു­കൂ­ടി കാണാൻ ചെ­ന്നു.

“എന്റെ റോ­സാ­പ്പൂ­വു­മാ­യി ഒരു സാ­ദൃ­ശ്യ­വും നി­ങ്ങൾ­ക്കി­ല്ല,” അവൻ പ­റ­ഞ്ഞു. “നി­ങ്ങൾ ഇതു വരെ യാ­തൊ­ന്നു­മാ­യി­ട്ടി­ല്ല. ആരും നി­ങ്ങ­ളെ ഇ­ണ­ക്കി­യി­ട്ടി­ല്ല, നി­ങ്ങൾ ആ­രെ­യും ഇ­ണ­ക്കി­യി­ട്ടു­മി­ല്ല. എന്റെ കു­റു­ക്കൻ മു­മ്പേ­തു പോ­ലെ­യാ­യി­രു­ന്നോ, അ­തു­പോ­ലെ­യാ­ണു് നി­ങ്ങൾ. നൂ­റാ­യി­രം മറ്റു കു­റു­ക്ക­ന്മാ­രെ­പ്പോ­ലെ ഒരു കു­റു­ക്ക­നാ­യി­രു­ന്നു അവൻ. പക്ഷേ, ഞാ­ന­വ­നെ എന്റെ കൂ­ട്ടു­കാ­ര­നാ­ക്കി; ഇ­ന്നു് ഈ ലോ­ക­ത്തു് അ­വ­നെ­പ്പോ­ലൊ­രു കു­റു­ക്കൻ വേ­റെ­യി­ല്ല!”

റോ­സാ­പ്പൂ­ക്കൾ അ­യ്യ­ടാ! എ­ന്നാ­യി­പ്പോ­യി.

“നി­ങ്ങൾ­ക്കു ഭം­ഗി­യു­ണ്ടെ­ന്നു സ­മ്മ­തി­ച്ചു, പക്ഷേ, നി­ങ്ങൾ വെറും പൊ­ള്ള­യു­മാ­ണു്,” അവൻ തു­ടർ­ന്നു, “നി­ങ്ങൾ­ക്കു വേ­ണ്ടി ജീവൻ കളയാൻ ആ­രു­മി­ല്ല. എന്റെ റോ­സാ­പ്പൂ­വു് കാണാൻ നി­ങ്ങ­ളെ­പ്പോ­ലെ ത­ന്നെ­യാ­ണെ­ന്നു് ഒരു സാ­ധാ­ര­ണ വ­ഴി­പോ­ക്കൻ പ­റ­ഞ്ഞേ­ക്കും. പക്ഷേ, നി­ങ്ങ­ളെ­പ്പോ­ലു­ള്ള നൂറു ക­ണ­ക്കി­നു പൂ­ക്ക­ളെ­ക്കാൾ എ­നി­ക്കു പ്ര­ധാ­നം അ­വ­ളാ­ണു്. കാരണം അ­വ­ളെ­യാ­ണു ഞാൻ വെ­ള്ളം കൊ­ടു­ത്തു വ­ളർ­ത്തി­യ­തു്. അ­വ­ളെ­യാ­ണു ഞാൻ സ്ഫ­ടി­ക­ഗോ­ളം കൊ­ണ്ടു മൂ­ടി­വ­ച്ച­തു്. അ­വ­ളെ­യാ­ണു ഞാൻ മറ വച്ചു സം­ര­ക്ഷി­ച്ച­തു്. അ­വൾ­ക്കു വേ­ണ്ടി­യാ­ണു ഞാൻ ശ­ല­ഭ­പ്പു­ഴു­ക്ക­ളെ കൊ­ന്ന­തു് (പൂ­മ്പാ­റ്റ­യാ­കാൻ വേ­ണ്ടി കൊ­ല്ലാ­തെ വിട്ട ര­ണ്ടു­മൂ­ന്നെ­ണ്ണ­മൊ­ഴി­ച്ചാൽ). അവൾ പ­റ­യു­ന്ന­തി­നാ­ണു ഞാൻ കാതു കൊ­ടു­ത്ത­തു്, അതിനി പ­രാ­തി­യാ­യാ­ലും പൊ­ങ്ങ­ച്ച­മാ­യാ­ലും, ഇ­നി­യ­ല്ല, ചില നേ­ര­ത്തെ മൗ­ന­മാ­യാ­ലും. അവൾ എന്റെ റോ­സാ­പ്പൂ­വാ­ണു്.”

അവൻ തി­രി­ച്ചു് കു­റു­ക്ക­നെ കാണാൻ ചെ­ന്നു.

“ഗുഡ് ബൈ,” അവൻ പ­റ­ഞ്ഞു.

“ഗുഡ് ബൈ,” കു­റു­ക്കൻ പ­റ­ഞ്ഞു. “ഇതാ എ­നി­ക്കു പ­റ­യാ­നു­ള്ള ര­ഹ­സ്യം; വളരെ ല­ളി­ത­മാ­ണ­തു്: തെ­ളി­ഞ്ഞു കാണാൻ ഹൃദയം കൊ­ണ്ടു കാണണം. ഉ­ള്ളി­ലു­ള്ള­തു് ക­ണ്ണു­കൾ കാ­ണി­ല്ല.”

“ഉ­ള്ളി­ലു­ള്ള­തു് ക­ണ്ണു­കൾ കാ­ണി­ല്ല,” മ­റ­ക്കാ­തി­രി­ക്കാൻ വേ­ണ്ടി ലി­റ്റിൽ പ്രിൻ­സ് അ­തു­രു­ക്ക­ഴി­ച്ചു.

“നി­ന്റെ പൂ­വി­നു വേ­ണ്ടി നീ കളഞ്ഞ സമയം ത­ന്നെ­യാ­ണു് നി­ന്റെ പൂ­വി­നെ നി­ന­ക്ക­ത്ര പ്ര­ധാ­ന­മാ­ക്കു­ന്ന­തും.”

“എന്റെ പൂ­വി­നു വേ­ണ്ടി ഞാൻ കളഞ്ഞ സമയം ത­ന്നെ­യാ­ണു്… ” മ­റ­ക്കാ­തി­രി­ക്കാൻ വേ­ണ്ടി ലി­റ്റിൽ പ്രിൻ­സ് ആ­വർ­ത്തി­ച്ചു.

“ആളുകൾ ആ സത്യം മ­റ­ന്നു­ക­ഴി­ഞ്ഞു,” കു­റു­ക്കൻ പ­റ­ഞ്ഞു. “പക്ഷേ, നീയതു മ­റ­ക്ക­രു­തു്. നീ എ­ന്തി­നെ ഇ­ണ­ക്കി­യോ, അതിനു നീ­യാ­ണു­ത്ത­ര­വാ­ദി. നി­ന്റെ പൂ­വി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം നി­ന­ക്കാ­ണു്… ”

“എന്റെ പൂ­വി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം എ­നി­ക്കാ­ണു്… ” മ­റ­ക്കാ­തി­രി­ക്കാൻ വേ­ണ്ടി ലി­റ്റിൽ പ്രിൻ­സ് ആ­വർ­ത്തി­ച്ചു.

ഇ­രു­പ­ത്തി­ര­ണ്ടു്

“ഗുഡ് മോ­ണിം­ഗ്,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ഗുഡ് മോ­ണിം­ഗ്,” റ­യിൽ­വേ സ്വി­ച്ച്മാൻ പ­റ­ഞ്ഞു.

“താ­ങ്കൾ ഇവിടെ എന്തു ചെ­യ്യു­ന്നു?”

“ഞാൻ യാ­ത്ര­ക്കാ­രെ ആയിരം വീ­ത­മു­ള്ള കെ­ട്ടു­ക­ളാ­ക്കി തരം തി­രി­ക്കു­ന്നു,” സ്വി­ച്ച്മാൻ പ­റ­ഞ്ഞു. “എ­ന്നി­ട്ട­വ­രെ വ­ണ്ടി­യിൽ ക­യ­റ്റി പ­റ­ഞ്ഞു­വി­ടു­ന്നു, ചിലരെ ഇ­ട­ത്തോ­ട്ടു്, ചിലരെ വ­ല­ത്തോ­ട്ടു്.”

ഈ സ­മ­യ­ത്തു് പ്ര­കാ­ശ­മാ­ന­മാ­യ ഒരു എ­ക്സ്പ്ര­സ് ട്രെ­യിൻ സ്വി­ച്ച്മാ­ന്റെ ക്യാ­ബിൻ പി­ടി­ച്ചു­കു­ലു­ക്കി­ക്കൊ­ണ്ടു് ഇ­ടി­മു­ഴ­ക്ക­ത്തോ­ടെ പാ­ഞ്ഞു­പോ­യി.

“അവർ വളരെ തി­ര­ക്കി­ലാ­ണ­ല്ലോ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “അവർ എന്തു തേ­ടി­പ്പോ­വു­ക­യാ­ണു്?”

“അതു ട്രെ­യിൻ ഡ്രൈ­വർ­ക്കു പോ­ലു­മ­റി­യി­ല്ല,” സ്വി­ച്ച്മാൻ പ­റ­ഞ്ഞു.

ഈ സ­മ­യ­ത്തു് മ­റ്റൊ­രെ­ക്സ്പ്ര­സ് ഒ­ച്ച­യും വെ­ളി­ച്ച­വു­മാ­യി എ­തിർ­ദി­ശ­യി­ലേ­ക്കു കു­തി­ച്ചു­പാ­ഞ്ഞു.

“പോയവർ ഇത്ര വേഗം തി­രി­ച്ചു­വ­ന്നോ?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“പോ­യ­വ­ര­ല്ല, വ­രു­ന്ന­തു്,” സ്വി­ച്ച്മാൻ പ­റ­ഞ്ഞു. “ഇതൊരു വ­ച്ചു­മാ­റ്റ­മാ­ണു്.”

“സ്വ­സ്ഥാ­ന­ത്ത­വർ­ക്കു സ്വ­സ്ഥ­ത ല­ഭി­ച്ചി­ല്ലേ?”

“സ്വ­സ്ഥാ­ന­ത്തു സ്വ­സ്ഥ­ത ല­ഭി­ച്ചി­ട്ടാ­രു­മി­ല്ല,” സ്വി­ച്ച്മാൻ പ­റ­ഞ്ഞു.

മൂ­ന്നാ­മ­തൊ­രെ­ക്സ്പ്ര­സി­ന്റെ ഗർ­ജ്ജ­നം അവർ കേ­ട്ടു.

“ആദ്യം പോ­യ­വ­രു­ടെ പി­ന്നാ­ലെ പോ­വു­ക­യാ­ണോ ഇവർ?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“അവർ ഒ­ന്നി­ന്റെ­യും പി­ന്നാ­ലെ പോ­വു­ക­യ­ല്ല,” സ്വി­ച്ച്മാൻ പ­റ­ഞ്ഞു. “അവർ ഉ­ള്ളിൽ­ക്കി­ട­ന്നു­റ­ങ്ങു­ക­യാ­ണു്, അ­ല്ലെ­ങ്കിൽ കോ­ട്ടു­വാ­യു­മി­ട്ടി­രി­ക്കു­ക­യാ­ണു്. കു­ട്ടി­കൾ മാ­ത്രം ജ­നാ­ല­ച്ചി­ല്ലു­ക­ളിൽ മൂ­ക്ക­മർ­ത്തി­വ­ച്ചു നി­ല്ക്കു­ന്നു.”

“ത­ങ്ങൾ­ക്കെ­ന്താ­ണു വേ­ണ്ട­തെ­ന്നു് കു­ട്ടി­കൾ­ക്കു മാ­ത്ര­മ­റി­യാം,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “ഒരു തു­ണി­പ്പാ­വ­യ്ക്കു മേൽ അവർ സമയം കളയും; അ­ങ്ങ­നെ അ­വർ­ക്ക­തു പ്ര­ധാ­ന­പ്പെ­ട്ട­തു­മാ­കും. അതു പി­ന്നെ ആ­രെ­ങ്കി­ലും എ­ടു­ത്തു­കൊ­ണ്ടു പോയാൽ അവർ ക­ര­യു­ക­യാ­യി… ”

“അവർ ഭാ­ഗ്യം ചെ­യ്ത­വ­രാ­ണു്,” സ്വി­ച്ച്മാൻ പ­റ­ഞ്ഞു.

ഇ­രു­പ­ത്തി­മൂ­ന്നു്

“ഗുഡ് മോ­ണിം­ഗ്,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ഗുഡ് മോ­ണിം­ഗ്,” ക­ച്ച­വ­ട­ക്കാ­രൻ പ­റ­ഞ്ഞു.

ദാ­ഹ­ശ­മ­ന­ത്തി­നു­ള്ള ഗു­ളി­ക­യാ­ണു് അയാൾ വി­റ്റു­കൊ­ണ്ടി­രു­ന്ന­തു്. ഒരു ഗുളിക വി­ഴു­ങ്ങി­യാൽ പി­ന്നെ ഒ­രാ­ഴ്ച­ത്തേ­ക്കു് വെ­ള്ളം കു­ടി­ക്കേ­ണ്ട കാ­ര്യ­മി­ല്ല.

“അതു കൊ­ണ്ടെ­ന്താ ഗുണം?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു.

“അ­ത്ര­യും സമയം കൂടി ന­മു­ക്കു ലാ­ഭി­ക്കാ­മ­ല്ലോ,” ക­ച്ച­വ­ട­ക്കാ­രൻ പ­റ­ഞ്ഞു. “ആ­ഴ്ച­യിൽ അ­മ്പ­ത്തി­മൂ­ന്നു മി­നി­ട്ടു് ഇതു വഴി ലാ­ഭി­ക്കാ­മെ­ന്നു് വി­ദ­ഗ്ദ്ധർ ക­ണ­ക്കു കൂ­ട്ടി­യി­രി­ക്കു­ന്നു.”

“ആ അ­മ്പ­ത്തി­മൂ­ന്നു മി­നി­ട്ടു കൊ­ണ്ടു് ഞാൻ എന്തു ചെ­യ്യും?”

“നി­ന­ക്കി­ഷ്ട­മു­ള്ള­തെ­ന്തും.”

“ഇ­ഷ്ട­മു­ള്ള­തു ചെ­യ്യാൻ അ­മ്പ­ത്തി­മൂ­ന്നു മി­നി­ട്ടെ­നി­ക്കു കി­ട്ടി­യാൽ,” ലി­റ്റിൽ പ്രിൻ­സ് സ്വയം പ­റ­ഞ്ഞു, “ഒരു തെ­ളി­നീ­രു­റ­വ­യി­ലേ­ക്കു ഞാൻ സാ­വ­കാ­ശം ന­ട­ന്നു­പോ­കും.”

ഇ­രു­പ­ത്തി­നാ­ലു്

മ­രു­ഭൂ­മി­യിൽ വ­ച്ചു് എ­നി­ക്ക­പ­ക­ടം പി­ണ­ഞ്ഞി­ട്ടു് എ­ട്ടാ­മ­ത്തെ ദി­വ­സ­മാ­ണ­ന്നു്; ക­ച്ച­വ­ട­ക്കാ­ര­ന്റെ കഥ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോൾ കൈ­യി­ലു­ള്ള വെ­ള്ള­ത്തി­ന്റെ അ­വ­സാ­ന­ത്തെ തു­ള്ളി ഞാൻ ഊ­റ്റി­ക്കു­ടി­ക്കു­ക­യാ­യി­രു­ന്നു.

“ആഹാ,” ഞാൻ ലി­റ്റിൽ പ്രിൻ­സി­നോ­ടു പ­റ­ഞ്ഞു, “നി­ന്റെ കഥകൾ കേൾ­ക്കാൻ രസകരം തന്നെ. പക്ഷേ, എന്റെ വി­മാ­ന­ത്തി­ന്റെ കേടു തീർ­ക്കാൻ എ­നി­ക്കി­നി­യും ക­ഴി­ഞ്ഞി­ട്ടി­ല്ല. കു­ടി­ക്കാ­നാ­ക­ട്ടെ, ഒരു തു­ള്ളി വെ­ള്ളം ബാ­ക്കി­യി­ല്ല. ഒരു നീ­രു­റ­വ­യു­ള്ളി­ട­ത്തേ­ക്കു സാ­വ­കാ­ശം ന­ട­ന്നു­പോ­കാൻ എ­നി­ക്കും വി­രോ­ധ­മൊ­ന്നു­മി­ല്ല!”

“എന്റെ കൂ­ട്ടു­കാ­രൻ കു­റു­ക്കൻ… ” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“എന്റെ കൊ­ച്ചു­ച­ങ്ങാ­തീ, ഇതു കു­റു­ക്ക­നു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­മ­ല്ല!”

“എ­ന്തു­കൊ­ണ്ടു്?”

“നമ്മൾ ദാ­ഹി­ച്ചു മ­രി­ക്കാൻ പോ­വു­ക­യാ­ണെ­ന്ന­തു­കൊ­ണ്ടു്.”

എന്റെ മ­ന­സ്സി­ലു­ള്ള­തു പിടി കി­ട്ടാ­ത്ത­തു കൊ­ണ്ടു് അ­വ­ന്റെ മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രു­ന്നു:

“മ­ര­ണ­ത്തി­ന്റെ വ­ക്ക­ത്താ­ണെ­ങ്കി­ലും ഒരു കൂ­ട്ടു­കാ­ര­നെ കി­ട്ടു­ന്ന­തു് നല്ല കാ­ര്യ­മാ­ണു്. ഒരു കു­റു­ക്ക­നെ കൂ­ട്ടു­കാ­ര­നാ­യി കി­ട്ടി­യ­പ്പോൾ എ­നി­ക്കെ­ന്തു സ­ന്തോ­ഷ­മാ­യെ­ന്നോ!”

“അ­പ­ക­ട­മെ­ന്നു പ­റ­ഞ്ഞാൽ അവനു മ­ന­സ്സി­ലാ­വി­ല്ല,” ഞാൻ എ­ന്നോ­ടു തന്നെ പ­റ­ഞ്ഞു. “അവനു വി­ശ­പ്പും ദാ­ഹ­വു­മൊ­ന്നു­മി­ല്ല. അല്പം സൂ­ര്യ­പ്ര­കാ­ശം കി­ട്ടി­യാൽ അവനതു മതി.”

എ­ന്നാൽ ലി­റ്റിൽ പ്രിൻ­സ് എന്നെ നോ­ക്കി­നി­ല്ക്കു­ക­യാ­യി­രു­ന്നു; എന്റെ ചി­ന്ത­യ്ക്കു് അവൻ മ­റു­പ­ടി­യും തന്നു:

“എ­നി­ക്കും ദാ­ഹി­ക്കു­ന്നു… ന­മു­ക്കി­വി­ടെ­യെ­ങ്ങാ­നും കി­ണ­റു­ണ്ടോ എന്നു നോ­ക്കാം… ”

images/40studanka.png

ഞാൻ ത­ളർ­ച്ച കാ­ണി­ക്കു­ന്ന ഒരു ചേഷ്ട കാ­ണി­ച്ചു. ഒരു മ­രു­ഭൂ­മി­യു­ടെ വൈ­പു­ല്യ­ത്തിൽ, ഒരു ദി­ശാ­ബോ­ധ­വു­മി­ല്ലാ­തെ, കിണറു നോ­ക്കി ന­ട­ക്കു­ക എ­ന്ന­തു് വി­ഡ്ഢി­ത്ത­മാ­ണു്. എ­ന്നാ­ല്ക്കൂ­ടി ഞങ്ങൾ ന­ട­ന്നു തു­ട­ങ്ങി.

മ­ണി­ക്കൂ­റു­ക­ളോ­ളം മൗ­ന­മാ­യി ഞങ്ങൾ ന­ട­ന്നു; ഒ­ടു­വിൽ രാ­ത്രി­യാ­യി, ന­ക്ഷ­ത്ര­ങ്ങൾ പു­റ­ത്തു­വ­ന്നു തു­ട­ങ്ങി. ദാഹം കാരണം എ­നി­ക്കു പ­നി­ച്ചു തു­ട­ങ്ങി­യി­രു­ന്നു. സ്വ­പ്ന­ത്തി­ലെ­ന്ന പോലെ ഞാൻ ന­ക്ഷ­ത്ര­ങ്ങ­ളെ നോ­ക്കി. ലി­റ്റിൽ പ്രിൻ­സി­ന്റെ വാ­ക്കു­കൾ എന്റെ ഓർ­മ്മ­യിൽ നൃ­ത്തം വ­യ്ക്കു­ക­യാ­യി­രു­ന്നു.

“അ­പ്പോൾ നി­ന­ക്കും ദാ­ഹ­മു­ണ്ട­ല്ലേ?” ഞാൻ ചോ­ദി­ച്ചു.

എന്റെ ചോ­ദ്യ­ത്തി­നു് അവൻ ഉ­ത്ത­രം പ­റ­ഞ്ഞി­ല്ല. അവൻ ഇ­ത്ര­മാ­ത്രം പ­റ­ഞ്ഞു:

“വെ­ള്ളം ഹൃ­ദ­യ­ത്തി­നും ന­ല്ല­താ­യി­രി­ക്കും… ”

ആ മ­റു­പ­ടി എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും ഞാൻ തി­രി­ച്ചൊ­ന്നും പ­റ­ഞ്ഞി­ല്ല. അ­വ­നോ­ടു തി­രി­ച്ചു ചോ­ദി­ച്ചി­ട്ടു ഫ­ല­മി­ല്ലെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു.

അവൻ ക്ഷീ­ണി­ച്ചി­രു­ന്നു. അവൻ താ­ഴെ­യി­രു­ന്നു. ഞാൻ അ­വ­ന­രി­കി­ലി­രു­ന്നു. അ­ല്പ­നേ­ര­ത്തെ മൗ­ന­ത്തി­നു ശേഷം അവൻ പ­റ­ഞ്ഞു:

“ഒ­ര­ദൃ­ശ്യ­പു­ഷ്പം ഉ­ള്ളി­ലു­ള്ള­തി­നാൽ ന­ക്ഷ­ത്ര­ങ്ങൾ മ­നോ­ഹ­ര­മാ­ണു്.”

ഞാൻ പ­റ­ഞ്ഞു, “അതെ, അതു ശ­രി­യാ­ണു്.” പി­ന്നെ മ­റ്റൊ­ന്നും പ­റ­യാ­തെ നി­ലാ­വ­ത്തു പ­ര­ന്നു­പ­ര­ന്നു കി­ട­ക്കു­ന്ന മ­ണൽ­ത്തി­ട്ട­ക­ളി­ലേ­ക്കു ഞാൻ ക­ണ്ണ­യ­ച്ചു.

“മ­രു­ഭൂ­മി മ­നോ­ഹ­ര­മാ­ണു്,” ലി­റ്റിൽ പ്രിൻ­സ് കൂ­ട്ടി­ച്ചേർ­ത്തു.

അതു സ­ത്യ­മാ­യി­രു­ന്നു. മ­രു­ഭൂ­മി­കൾ എ­നി­ക്കെ­ന്നും പ്രി­യ­പ്പെ­ട്ട­താ­യി­രു­ന്നു. നി­ങ്ങൾ മ­രു­ഭൂ­മി­യി­ലെ മ­ണ­ല്ക്കൂ­ന മേൽ ഇ­രി­ക്കു­ക­യാ­ണു്; നി­ങ്ങൾ യാ­തൊ­ന്നും കാ­ണു­ന്നി­ല്ല, യാ­തൊ­ന്നും കേൾ­ക്കു­ന്നി­ല്ല. ആ നി­ശ്ശ­ബ്ദ­ത­യി­ലും എന്തോ തി­ള­ങ്ങു­ന്നു, ഒരു സം­ഗീ­തം സ്പ­ന്ദി­ക്കു­ന്നു…

“മ­രു­ഭൂ­മി മ­നോ­ഹ­ര­മാ­വു­ന്ന­തു്,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു, “എ­വി­ടെ­യോ അതൊരു കിണർ ഒ­ളി­പ്പി­ച്ചു വ­ച്ചി­രി­ക്കു­ന്നു എ­ന്ന­തി­നാ­ലാ­ണു്.”

മ­രു­ഭൂ­മി­യു­ടെ നി­ഗൂ­ഢ­മാ­യ ആ ദീ­പ്തി­യ്ക്കു് പെ­ട്ടെ­ന്നൊ­രർ­ത്ഥം കൈ­വ­ന്ന­താ­യി എ­നി­ക്ക­നു­ഭ­വ­പ്പെ­ട്ടു. കു­ഞ്ഞാ­യി­രി­ക്കു­മ്പോൾ പ­ഴ­യൊ­രു വീ­ട്ടി­ലാ­ണു് ഞാൻ താ­മ­സി­ച്ചി­രു­ന്ന­തു്. അ­തി­നു­ള്ളിൽ എ­വി­ടെ­യോ ഒരു നിധി കു­ഴി­ച്ചി­ട്ടി­ട്ടു­ണ്ടെ­ന്നു് ആളുകൾ പ­റ­ഞ്ഞി­രു­ന്നു. അതെ, അതു ക­ണ്ടെ­ത്താ­നു­ള്ള വഴി ആർ­ക്കു­മ­റി­യി­ല്ലാ­യി­രു­ന്നു, അ­തി­നാ­രും ശ്ര­മി­ച്ചി­ട്ടു ത­ന്നെ­യി­ല്ലാ­യി­രു­ന്നു. പക്ഷേ, ആ വീ­ടി­നു് അതൊരു മാ­ന്ത്രി­ക­പ­രി­വേ­ഷം ന­ല്കി­യി­രു­ന്നു. എന്റെ വീടു് അ­തി­ന്റെ ഹൃ­ദ­യ­ത്തി­ലെ­വി­ടെ­യോ ഒരു ര­ഹ­സ്യം ഒ­ളി­പ്പി­ച്ചു വ­ച്ചി­രി­ക്കു­ന്നു… “അതെ,” ഞാൻ ലി­റ്റിൽ പ്രിൻ­സി­നോ­ടു പ­റ­ഞ്ഞു, “വീടു്, ന­ക്ഷ­ത്ര­ങ്ങൾ, മ­രു­ഭൂ­മി—അ­വ­യ്ക്ക­വ­യു­ടെ സൗ­ന്ദ­ര്യം ന­ല്കു­ന്ന­തു് പു­റ­മേ­ക്ക­ദൃ­ശ്യ­മാ­യ­തെ­ന്തോ ആണു്.”

“എന്റെ കു­റു­ക്കൻ പ­റ­ഞ്ഞ­തി­നോ­ടു് നി­ങ്ങ­ളും യോ­ജി­ക്കു­ന്നു­വെ­ന്ന­തിൽ എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടു്,” അവൻ പ­റ­ഞ്ഞു.

ലി­റ്റിൽ പ്രിൻ­സി­നു് ഉ­റ­ക്കം വ­രു­ന്നു­ണ്ടാ­യി­രു­ന്നു; ഞാൻ അവനെ കൈ­ക­ളിൽ കോ­രി­യെ­ടു­ത്തു് വീ­ണ്ടും ന­ട­ന്നു. എന്റെ ഹൃദയം ഇ­ള­കി­മ­റി­യു­ക­യാ­യി­രു­ന്നു. തൊ­ട്ടാൽ പൊ­ട്ടു­ന്ന ഒരു നി­ധി­യാ­ണു് ഞാൻ എ­ടു­ത്തു­കൊ­ണ്ടു ന­ട­ക്കു­ന്ന­തെ­ന്നു് എ­നി­ക്കു തോ­ന്നി. ഇത്ര ലോ­ല­മാ­യ മ­റ്റൊ­ന്നു് ഈ ലോ­ക­ത്തി­ല്ലെ­ന്നു­പോ­ലും എ­നി­ക്കു തോ­ന്നി­പ്പോ­യി. നി­ലാ­വി­ന്റെ വെ­ളി­ച്ച­ത്തിൽ ആ വി­ള­റി­യ നെ­റ്റി­ത്ത­ട­വും അടഞ്ഞ ക­ണ്ണു­ക­ളും ഇ­ളം­കാ­റ്റ­ത്തി­ള­കു­ന്ന മു­ടി­ച്ചു­രു­ളു­ക­ളും ക­ണ്ട­പ്പോൾ ഞാൻ സ്വയം പ­റ­ഞ്ഞു: “ഞാ­നി­പ്പോൾ കാ­ണു­ന്ന­തു് പു­റ­ന്തോ­ടു മാ­ത്ര­മാ­ണു്, സു­പ്ര­ധാ­ന­മാ­യി­ട്ടു­ള്ള­തു് അ­ദൃ­ശ്യ­മാ­ണു്… ”

ഒ­രർ­ദ്ധ­മ­ന്ദ­സ്മി­ത­ത്തിൽ അ­വ­ന്റെ ചു­ണ്ടു­കൾ പാതി വി­ടർ­ന്ന­പ്പോൾ ഞാൻ എന്റെ ആ­ത്മ­ഗ­തം തു­ടർ­ന്നു: “ഈ കു­ഞ്ഞി­നെ എന്റെ ഹൃ­ദ­യ­ത്തോ­ട­ത്ര അ­ടു­പ്പി­ക്കു­ന്ന­തു് ഒരു പൂ­വി­നോ­ടു­ള്ള അ­വ­ന്റെ ആ­ത്മാർ­ത്ഥ­ത­യാ­ണു്—ഉ­റ­ങ്ങു­മ്പോൾ­പ്പോ­ലും ഒരു പൂ­വി­ന്റെ ഓർമ്മ വി­ള­ക്കിൽ നാളം പോലെ അ­വ­ന്റെ­യു­ള്ളിൽ തെ­ളി­ഞ്ഞു നി­ല്ക്കു­ന്നു… ” ഞാൻ ക­രു­തി­യ­തി­ലും ലോ­ല­മാ­ണ­വ­നെ­ന്നു് എ­നി­ക്ക­പ്പോൾ തോ­ന്നി. വി­ള­ക്കു­കൾ അ­നാ­ഥ­മാ­ക­രു­തു്; ഒന്നു കാ­റ്റൂ­തി­യാൽ മതി, അവ കെ­ട്ടു­പോ­കാൻ. അ­ങ്ങ­നെ ന­ട­ന്നു­ന­ട­ന്നു്, പു­ലർ­ച്ച­യോ­ട­ടു­ക്കു­മ്പോൾ ഞാൻ കിണറു കണ്ടു.

ഇ­രു­പ­ത്തി­യ­ഞ്ചു്

“മ­നു­ഷ്യർ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു, “എ­ക്സ്പ്ര­സ്സ് ട്രെ­യി­നു­ക­ളിൽ കയറി യാത്ര പു­റ­പ്പെ­ടും; പക്ഷേ, തങ്ങൾ എ­ന്ത­ന്വേ­ഷി­ച്ചാ­ണി­റ­ങ്ങി­യി­രി­ക്കു­ന്ന­തെ­ന്നു് അ­വർ­ക്കോർ­മ്മ­യു­ണ്ടാ­വി­ല്ല. ഒ­ടു­വിൽ എന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ, പ്ര­ക്ഷു­ബ്ധ­ചി­ത്ത­രാ­യി ഒരു വൃ­ത്ത­ത്തി­നു­ള്ളി­ലെ­ന്ന­പോ­ലെ അവർ ഉ­ഴ­റി­പ്പാ­ഞ്ഞു ന­ട­ക്കും… ഫ­ല­മി­ല്ലാ­ത്ത കാ­ര്യ­മാ­ണ­തു്.”

ഞങ്ങൾ കണ്ട കിണർ സ­ഹാ­റാ­യി­ലെ മ­റ്റൊ­രു കിണറു പോ­ലെ­യു­മാ­യി­രു­ന്നി­ല്ല. സ­ഹാ­റാ­യി­ലെ കി­ണ­റു­ക­ളെ മണലിൽ കു­ഴി­ച്ച കു­ഴി­ക­ളെ­ന്നേ വി­ശേ­ഷി­പ്പി­ക്കാ­നു­ള്ളു. പക്ഷേ, ഈ കിണർ ഗ്രാ­മ­ത്തി­ലെ കിണറു പോ­ലി­രു­ന്നു. എ­ന്നാൽ ഗ്രാ­മ­മൊ­ന്നും അവിടെ കാ­ണാ­നു­മി­ല്ല. ഞാൻ സ്വ­പ്നം കാ­ണു­ക­യാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­പ്പോ­യി…

“ഇതു വളരെ വി­ചി­ത്ര­മാ­യി­രി­ക്കു­ന്ന­ല്ലോ,” ഞാൻ ലി­റ്റിൽ പ്രിൻ­സി­നോ­ടു പ­റ­ഞ്ഞു. “ന­മു­ക്കു വേ­ണ്ടി എ­ല്ലാം ത­യാ­റാ­ക്കി വ­ച്ചി­രി­ക്കു­ന്ന പോ­ലെ­യാ­ണു്: കപ്പി, കയറു്, തൊ­ട്ടി… ”

അവൻ ചി­രി­ച്ചു­കൊ­ണ്ടു് കയറിൽ പി­ടി­ച്ചു് തൊ­ട്ടി കി­ണ­റ്റി­ലേ­ക്കി­റ­ക്കി. കാ­റ്റു മറന്ന കാ­റ്റു­കാ­ട്ടി പോലെ ആ പഴയ കപ്പി ഞ­ര­ങ്ങി.

images/41princStudanka.png

“കേ­ട്ടു­വോ?” ലി­റ്റിൽ പ്രിൻ­സ് ചോ­ദി­ച്ചു. “കി­ണ­റി­നെ നാം ഉ­റ­ക്ക­ത്തിൽ നി­ന്നു­ണർ­ത്തി­യി­രി­ക്കു­ന്നു. അതു പാ­ടു­ക­യാ­ണു്… ”

അവനെ അധികം ക്ഷീ­ണി­പ്പി­ക്കാൻ എ­നി­ക്കു മ­ന­സ്സു വ­ന്നി­ല്ല. “ഇങ്ങു തരൂ,” ഞാൻ പ­റ­ഞ്ഞു. “നി­ന­ക്ക­തു താ­ങ്ങാൻ പ­റ്റി­ല്ല.”

ഞാൻ വെ­ള്ളം നി­റ­ഞ്ഞ തൊ­ട്ടി പ­തു­ക്കെ ഉ­യർ­ത്തി ആൾ­മ­റ­മേൽ വച്ചു. ക­പ്പി­യു­ടെ സം­ഗീ­തം എന്റെ കാ­തു­ക­ളിൽ നി­ന്നു മാ­ഞ്ഞി­രു­ന്നി­ല്ല. അ­ല­യ­ട­ങ്ങാ­ത്ത വെ­ള്ള­ത്തിൽ വെ­യി­ലു തി­ള­ങ്ങു­ന്ന­തു ഞാൻ കണ്ടു.

“ആ വെ­ള്ള­ത്തി­നെ­നി­ക്കു ദാ­ഹി­ക്കു­ന്നു,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “എ­നി­ക്ക­തു കു­റ­ച്ചു കു­ടി­ക്കാൻ തരൂ… ”

അവൻ തേ­ടി­ന­ട­ന്ന­തെ­ന്താ­യി­രു­ന്നു­വെ­ന്നു് എ­നി­ക്ക­പ്പോൾ മ­ന­സ്സി­ലാ­യി!

ഞാൻ വെ­ള്ള­ത്തൊ­ട്ടി അ­വ­ന്റെ ചു­ണ്ടി­ലേ­ക്കു­യർ­ത്തി. അവൻ ക­ണ്ണ­ട­ച്ചു­പി­ടി­ച്ചു­കൊ­ണ്ടു് വെ­ള്ളം കു­ടി­ച്ചു. ഒരു വി­രു­ന്നി­ന്റെ മാ­ധു­ര്യം അ­തി­നു­ണ്ടാ­യി­രു­ന്നു. ആ ജലം വെ­റു­മൊ­രു പാ­നീ­യ­മാ­യി­രു­ന്നി­ല്ല. ആ മധുരം അതിനു കി­ട്ടി­യ­തു് ന­ക്ഷ­ത്ര­ങ്ങൾ­ക്ക­ടി­യി­ലെ ഞ­ങ്ങ­ളു­ടെ ന­ട­ത്ത­യിൽ നി­ന്നാ­ണു്, ക­പ്പി­യു­ടെ സം­ഗീ­ത­ത്തിൽ നി­ന്നാ­ണു്, എന്റെ കൈ­ക­ളു­ടെ അ­ദ്ധ്വാ­ന­ത്തിൽ നി­ന്നാ­ണു്. അതു് ഹൃ­ദ­യ­ത്തി­നു­ന്മേ­ഷ­ദാ­യ­ക­മാ­യി­രു­ന്നു, ഒ­രു­പ­ഹാ­രം പോലെ. ഇതു പോ­ലെ­യാ­ണു് കൊ­ച്ചു­കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ ക്രി­സ്തു­മ­സ് മ­ര­ത്തി­ലെ വി­ള­ക്കു­ക­ളും പാ­തി­രാ­കുർ­ബാ­ന­യു­ടെ സം­ഗീ­ത­വും ചി­രി­ക്കു­ന്ന മു­ഖ­ങ്ങ­ളു­ടെ സൗ­മ്യ­ത­യു­മൊ­ക്കെ­ക്കൂ­ടി എ­നി­ക്കു കി­ട്ടി­യ ക്രി­സ്തു­മ­സ് സ­മ്മാ­ന­ത്തെ ദീ­പ്ത­മാ­ക്കി­യി­രു­ന്ന­തും.

“നി­ങ്ങ­ളു­ടെ നാ­ട്ടി­ലെ ആൾ­ക്കാർ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു, “ഒരേ തോ­ട്ട­ത്തിൽ അ­യ്യാ­യി­രം റോ­സാ­പ്പൂ­ക്കൾ ന­ട്ടു­വ­ളർ­ത്തും; എ­ന്നാൽ തങ്ങൾ തേ­ടു­ന്ന­തു് അവർ അതിൽ കാ­ണു­ക­യു­മി­ല്ല.”

“അവരതു കാ­ണു­ന്നി­ല്ല,” ഞാൻ പ­റ­ഞ്ഞു.

“അതേ സമയം തങ്ങൾ തേ­ടു­ന്ന­തു് ഒ­രൊ­റ്റ റോ­സാ­പ്പൂ­വി­ലോ ഒ­ര­ല്പം വെ­ള്ള­ത്തി­ലോ അ­വർ­ക്കു ക­ണ്ടെ­ടു­ക്കാ­വു­ന്ന­തേ­യു­ള്ളു.”

“അതെ, അതു സ­ത്യ­മാ­ണു്,” ഞാൻ സ­മ്മ­തി­ച്ചു.

ലി­റ്റിൽ പ്രിൻ­സ് ഇതും കൂടി പ­റ­ഞ്ഞു:

“എ­ന്നാൽ ക­ണ്ണു­കൾ അ­ന്ധ­മാ­ണു്. ഹൃദയം കൊ­ണ്ടു വേണം നോ­ക്കാൻ… ”

ഞാൻ വെ­ള്ളം കു­ടി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. എ­നി­ക്കി­പ്പോൾ ശ്വാ­സം അ­യ­ച്ചു­വി­ടാ­മെ­ന്നാ­യി­രി­ക്കു­ന്നു. സൂ­ര്യോ­ദ­യ­സ­മ­യ­ത്തു് മ­ണ­ലി­നു തേ­നി­ന്റെ നി­റ­മാ­ണു്. ആ നിറം എന്റെ ഹൃ­ദ­യ­ത്തി­നു സ­ന്തോ­ഷം പ­ക­രു­ക­യു­മാ­യി­രു­ന്നു. എ­ന്നി­ട്ടും ഈ വി­ഷാ­ദം എ­നി­ക്കെ­വി­ടു­ന്നു വന്നു?

“നി­ങ്ങൾ പറഞ്ഞ വാ­ഗ്ദാ­നം പാ­ലി­ക്ക­ണം,” വീ­ണ്ടും എ­നി­ക്ക­രി­കിൽ വ­ന്നി­രു­ന്നു­കൊ­ണ്ടു് ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു.

“ഏതു വാ­ഗ്ദാ­നം?”

“ഓർ­മ്മ­യി­ല്ലേ… എന്റെ ആ­ടി­നൊ­രു വാ­യ്പൂ­ട്ടു്; എന്റെ പൂ­വി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം എ­നി­ക്ക­ല്ലേ… ”

ഞാൻ പോ­ക്ക­റ്റിൽ നി­ന്നു് എന്റെ ചി­ത്ര­ങ്ങൾ പു­റ­ത്തെ­ടു­ത്തു. ലി­റ്റിൽ പ്രിൻ­സ് അവ ഓ­രോ­ന്നാ­യി നോ­ക്കി­യി­ട്ടു് ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു:

“നി­ങ്ങ­ളു­ടെ ബ­യോ­ബാ­ബു­കൾ ക­ണ്ടി­ട്ടു് കാ­ബേ­ജു പോ­ലി­രി­ക്കു­ന്നു.”

“അയ്യോ!” എന്റെ ബ­യോ­ബാ­ബു­ക­ളു­ടെ പേരിൽ ഞാ­നെ­ത്ര അ­ഭി­മാ­നി­ച്ചി­രു­ന്ന­താ­ണു്!

“നി­ങ്ങ­ളു­ടെ കു­റു­ക്കൻ… അ­തി­ന്റെ ചെവി ക­ണ്ടി­ട്ടു് കൊ­മ്പു പോ­ലി­രി­ക്കു­ന്നു… നീ­ള­വും കൂ­ടി­പ്പോ­യി.”

എ­ന്നി­ട്ട­വൻ പി­ന്നെ­യും ചി­രി­ച്ചു.

“ഇതു ശ­രി­യ­ല്ല, ലി­റ്റിൽ പ്രിൻ­സ്,” ഞാൻ പ­റ­ഞ്ഞു. “പെ­രു­മ്പാ­മ്പി­ന്റെ അകമോ പുറമോ വ­ര­യ്ക്കാ­മെ­ന്ന­ല്ലാ­തെ എ­നി­ക്കു വര അ­റി­യി­ല്ല.”

“ഓ, അതു സാ­ര­മി­ല്ല,” അവൻ പ­റ­ഞ്ഞു, “കു­ട്ടി­കൾ­ക്കു മ­ന­സ്സി­ലാ­കും.”

ഞാൻ പി­ന്നെ പെൻ­സിൽ കൊ­ണ്ടു് ഒരു വാ­യ്പൂ­ട്ടു വ­ര­ച്ചു. അ­ത­വ­ന്റെ കൈയിൽ കൊ­ടു­ക്കു­മ്പോൾ എന്റെ ഹൃദയം വി­ങ്ങു­ക­യാ­യി­രു­ന്നു.

“നി­ന്റെ മ­ന­സ്സി­ലു­ള്ള­തെ­ന്താ­ണെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല,” ഞാൻ പ­റ­ഞ്ഞു.

പക്ഷേ, അ­തി­ന­വൻ മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. പകരം അവൻ ഇ­ങ്ങ­നെ പ­റ­ഞ്ഞു: “ഞാൻ ഭൂ­മി­യിൽ വ­ന്നി­ട്ടു്… നാളെ ഒരു വർ­ഷ­മാ­കു­ന്നു… ”

അ­ല്പ­നേ­രം ഒ­ന്നും മി­ണ്ടാ­തി­രു­ന്നി­ട്ടു് അവൻ പ­റ­ഞ്ഞു:

“ഇതിനു വ­ള­രെ­യ­ടു­ത്തൊ­രി­ട­ത്താ­ണു് ഞാൻ വ­ന്നി­റ­ങ്ങി­യ­തു്.”

അ­വ­ന്റെ മുഖം ചു­വ­ന്നു.

അ­പ്പോ­ഴും എ­ന്തി­നെ­ന്ന­റി­യാ­ത്ത വ­ല്ലാ­ത്തൊ­രു ദുഃഖം എന്നെ ബാ­ധി­ച്ചു. എ­ന്നാൽ എ­നി­ക്കൊ­രു ചോ­ദ്യം ചോ­ദി­ക്കാ­നു­ണ്ടാ­യി­രു­ന്നു:

“അ­പ്പോൾ, എട്ടു ദിവസം മു­മ്പു്, നി­ന്നെ ഞാൻ ആ­ദ്യ­മാ­യി കണ്ട പ്ര­ഭാ­ത­ത്തിൽ, മ­നു­ഷ്യ­വാ­സ­ത്തിൽ നി­ന്നൊ­രാ­യി­രം മൈൽ അകലെ, ഒ­റ്റ­യ്ക്കു നീ ന­ട­ന്നു­പോ­യ­തു് യാ­ദൃ­ച്ഛി­ക­മാ­യി­രു­ന്നി­ല്ല, അല്ലേ? നീ ഭൂ­മി­യി­ലി­റ­ങ്ങി­യ സ്ഥ­ല­ത്തേ­ക്കു തി­രി­ച്ചു­പോ­വു­ക­യാ­യി­രു­ന്നു?”

ലി­റ്റിൽ പ്രിൻ­സി­ന്റെ മുഖം വീ­ണ്ടും ചു­വ­ന്നു.

ഒ­ന്ന­റ­ച്ചി­ട്ടു് ഞാൻ പ­റ­ഞ്ഞു:

“ഒരു വർഷം ക­ഴി­ഞ്ഞ­തു കൊ­ണ്ടാ­ണോ അതു്?”

ലി­റ്റിൽ പ്രിൻ­സി­ന്റെ മുഖം ആകെ ചു­വ­ന്നു. അവൻ ഒ­രി­ക്ക­ലും ചോ­ദ്യ­ങ്ങൾ­ക്കു മ­റു­പ­ടി പ­റ­ഞ്ഞി­രു­ന്നി­ല്ല; പക്ഷേ, ഒ­രാ­ളു­ടെ മുഖം ചു­വ­ക്കു­മ്പോൾ അ­തി­നർ­ത്ഥം ‘അതെ’ എ­ന്ന­ല്ലേ?

“എ­നി­ക്കെ­ന്തോ ഭയം തോ­ന്നു­ന്നു… ” ഞാൻ ലി­റ്റിൽ പ്രിൻ­സി­നോ­ടു പ­റ­ഞ്ഞു.

ഞാൻ പ­റ­ഞ്ഞു­തീ­രും മു­മ്പേ അവൻ പ­റ­ഞ്ഞു:

“ഇനി നി­ങ്ങ­ളു­ടെ ജോലി ന­ട­ക്ക­ട്ടെ. നി­ങ്ങ­ളു­ടെ വി­മാ­ന­ത്തി­ന്റെ എ­ഞ്ചിൻ ന­ന്നാ­ക്കൂ. ഞാൻ ഇവിടെ കാ­ത്തി­രി­ക്കാം. നാളെ രാ­ത്രി­യിൽ ഇവിടെ വരൂ.”

എ­നി­ക്കൊ­രു ഉ­റ­പ്പു തോ­ന്നി­യി­ല്ല. ഞാൻ ആ കു­റു­ക്ക­നെ ഓർ­ത്തു. ഇ­ണ­ക്കാൻ നി­ന്നു­കൊ­ടു­ത്താൽ ക­ര­യേ­ണ്ടി­വ­രും.

ഇ­രു­പ­ത്തി­യാ­റു്

കി­ണ­റി­ന­രി­കി­ലാ­യി ഒരു പൊ­ളി­ഞ്ഞ ക­ന്മ­തിൽ ഉ­ണ്ടാ­യി­രു­ന്നു. അ­ടു­ത്ത ദിവസം സ­ന്ധ്യ­ക്കു് എ­ഞ്ചിൻ പണി ക­ഴി­ഞ്ഞു മ­ട­ങ്ങു­മ്പോൾ ദൂരെ നി­ന്നേ ഞാൻ എന്റെ ലി­റ്റിൽ പ്രിൻ­സി­നെ കണ്ടു. മ­തി­ലി­നു മു­ക­ളിൽ കയറി കാലും തൂ­ക്കി­യി­ട്ടി­രി­ക്കു­ക­യാ­ണ­വൻ. അവൻ ഇ­ങ്ങ­നെ പ­റ­യു­ന്ന­തു ഞാൻ കേ­ട്ടു:

“നി­ന­ക്കോർ­മ്മ­യി­ല്ലേ?” അവൻ ആരോടോ സം­സാ­രി­ക്കു­ക­യാ­ണു്. “പറഞ്ഞ സ്ഥലം ഇതല്ല.”

മ­റ്റൊ­രു ശബ്ദം അതിനു മ­റു­പ­ടി പ­റ­ഞ്ഞ­തു കൊ­ണ്ടാ­വ­ണം, അവൻ പ­റ­യു­ന്ന­തു കേ­ട്ടു:

“അ­തെ­യ­തെ, ദിവസം ഇതു തന്നെ; പക്ഷേ, സ്ഥലം ഇ­താ­യി­രു­ന്നി­ല്ല.”

ഞാൻ മ­തി­ലി­ന­ടു­ത്തേ­ക്കു ന­ട­ക്കു­ക­യാ­യി­രു­ന്നു. മ­റ്റാ­രെ­യും ഞാൻ ക­ണ്ടി­ല്ല, മ­റ്റൊ­രു ശ­ബ്ദ­വും ഞാൻ കേ­ട്ടി­ല്ല. പക്ഷേ, ലി­റ്റിൽ പ്രിൻ­സ് പി­ന്നെ­യും ആരോടോ മ­റു­പ­ടി പ­റ­യു­ക­യാ­ണു്:

“തീർ­ച്ച­യാ­യും. മണലിൽ എന്റെ കാ­ല്പാ­ടു­കൾ തു­ട­ങ്ങു­ന്ന­തു നി­ന­ക്കു കാണാം. അവിടെ എന്നെ കാ­ത്തു­നി­ന്നാൽ മതി. ഇന്നു രാ­ത്രി ഞാൻ അ­വി­ടെ­യു­ണ്ടാ­വും.”

ഞാ­ന­പ്പോൾ മ­തി­ലിൽ നി­ന്നു് ഇ­രു­പ­തു മീ­റ്റർ മാ­ത്രം അ­ക­ലെ­യാ­ണു്; എ­ന്നി­ട്ടും ആരും എന്റെ ക­ണ്ണിൽ പെ­ട്ടി­ല്ല.

അ­ല്പ­നേ­ര­ത്തെ മൗ­ന­ത്തി­നു ശേഷം ലി­റ്റിൽ പ്രിൻ­സ് പി­ന്നെ­യും പ­റ­യു­ക­യാ­ണു്:

“നി­ന്റെ വിഷം ന­ല്ല­ത­ല്ലേ? എ­നി­ക്കൊ­രു­പാ­ടു നേരം വേ­ദ­നി­ക്കേ­ണ്ടി വ­രി­ല്ലെ­ന്നു നി­ന­ക്കു തീർ­ച്ച­യ­ല്ലേ?”

ഞാൻ സ്തം­ഭി­ച്ചു നി­ന്നു­പോ­യി; എന്റെ ഹൃദയം പടപടാ ഇ­ടി­ക്കു­ക­യാ­യി­രു­ന്നു; പക്ഷേ, എ­ന്നി­ട്ടും എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­യി­ട്ടി­ല്ല.

“ഇനി പൊ­യ്ക്കോ,” ലി­റ്റിൽ പ്രിൻ­സ് പ­റ­ഞ്ഞു. “ഞാൻ ഈ മ­തി­ലി­നു മു­ക­ളിൽ നി­ന്നൊ­ന്നി­റ­ങ്ങ­ട്ടെ.”

images/42zedHad.png

ഞാൻ മ­തി­ലി­നു ചു­വ­ട്ടി­ലേ­ക്കു കണ്ണു താ­ഴ്ത്തി; ഞാൻ നിന്ന നി­ല്പിൽ ഒന്നു ചാ­ടി­പ്പോ­യി!

എന്റെ ക­ണ്മു­ന്നിൽ ലി­റ്റിൽ പ്രിൻ­സി­നെ നോ­ക്കി ചു­രു­ട്ട­യി­ട്ടു കി­ട­ക്കു­ക­യാ­ണു്, മു­പ്പ­തു സെ­ക്ക­ന്റു കൊ­ണ്ടു് ജീ­വ­നെ­ടു­ക്കു­ന്ന ആ മ­ഞ്ഞ­പ്പാ­മ്പു­ക­ളിൽ ഒ­രെ­ണ്ണം. പോ­ക്ക­റ്റിൽ നി­ന്നു റി­വോൾ­വ­റെ­ടു­ക്കാ­നു­ള്ള ബ­ദ്ധ­പ്പാ­ടിൽ ഞാൻ ഒരടി പി­ന്നി­ലേ­ക്കു വച്ചു. പക്ഷേ, ആ ഒച്ച കേ­ട്ടു് സർ­പ്പം പൂ­ഴി­ക്കു മു­ക­ളി­ലൂ­ടെ നേർ­ത്തൊ­രു നീർ­ച്ചാ­ലു പോലെ ഒ­ഴു­കി­പ്പോ­യി; എ­ന്നി­ട്ടൊ­രു തി­ടു­ക്ക­വു­മി­ല്ലാ­തെ, ചി­ല­മ്പി­ച്ച ഒ­ച്ച­യോ­ടെ ക­ല്ലു­കൾ­ക്കി­ട­യി­ലേ­ക്കി­ഴ­ഞ്ഞു­മ­റ­ഞ്ഞു.

ഞാൻ മ­തി­ലി­ന­ടു­ത്തേ­ക്കോ­ടി­ച്ചെ­ന്ന­തും എന്റെ ലി­റ്റിൽ പ്രിൻ­സ് എന്റെ കൈ­ക­ളി­ലേ­ക്കു വ­ന്നു­വീ­ണ­തും ഒ­രു­മി­ച്ചാ­യി­രു­ന്നു; അ­വ­ന്റെ മുഖം മഞ്ഞു പോലെ വി­ള­റി­വെ­ളു­ത്തി­രു­ന്നു.

“എ­ന്താ­ണി­വി­ടെ ന­ട­ക്കു­ന്ന­തു്? നീ­യി­പ്പോൾ പാ­മ്പു­ക­ളു­മാ­യി സം­സാ­രി­ക്കാൻ തു­ട­ങ്ങി­യോ?”

അവൻ എ­പ്പോ­ഴും ക­ഴു­ത്തിൽ കെ­ട്ടി­യി­രു­ന്ന സ്വർ­ണ്ണ­നി­റ­ത്തി­ലു­ള്ള മഫ്ളർ ഞാൻ അ­യ­ച്ചു­കെ­ട്ടി. അ­വ­ന്റെ നെ­റ്റി ന­ന­ച്ചി­ട്ടു് കു­റ­ച്ചു വെ­ള്ളം കു­ടി­പ്പി­ക്കു­ക­യും ചെ­യ്തു. അ­വ­നോ­ടു പി­ന്നെ­യൊ­ന്നും ചോ­ദി­ക്കാൻ എ­നി­ക്കു ധൈ­ര്യം വ­ന്നി­ല്ല. മു­ഖ­ത്തു ഗൗരവം വ­രു­ത്തി­ക്കൊ­ണ്ടു് അവൻ എന്നെ ഉ­റ്റു­നോ­ക്കി; പി­ന്നെ എന്റെ ക­ഴു­ത്തിൽ കൈ ചു­റ്റി അവൻ എന്നെ കെ­ട്ടി­പ്പി­ടി­ച്ചു. അ­വ­ന്റെ ഹൃദയം മി­ടി­ക്കു­ന്ന­തു ഞാ­ന­റി­ഞ്ഞു, വെടി കൊണ്ട പ­ക്ഷി­യു­ടെ മ­രി­ക്കു­ന്ന ഹൃദയം പോലെ. അവൻ പ­റ­ഞ്ഞു:

“നി­ങ്ങ­ളു­ടെ എ­ഞ്ചി­ന്റെ ത­ക­രാ­റു ശ­രി­യാ­യ­തിൽ എ­നി­ക്കു സ­ന്തോ­ഷം തോ­ന്നു­ന്നു; ഇനി നി­ങ്ങൾ­ക്കു നാ­ട്ടി­ലേ­ക്കു പ­റ­ക്കാ­മ­ല്ലോ… ”

“അതു നി­ന­ക്കെ­ങ്ങ­നെ മ­ന­സ്സി­ലാ­യി?”

ഒ­രി­ക്ക­ലും ശ­രി­യാ­കി­ല്ലെ­ന്നു തോ­ന്നി­യ ത­ക­രാ­റു ക­ണ്ടു­പി­ടി­ച്ചു­വെ­ന്നു് അ­വ­നോ­ടു പറയാൻ വ­രി­ക­യാ­യി­രു­ന്നു ഞാൻ.

എന്റെ ചോ­ദ്യ­ത്തി­നു് മ­റു­പ­ടി പ­റ­യാ­തെ അവൻ ഇ­ങ്ങ­നെ പ­റ­ഞ്ഞു:

“ഞാനും ഇ­ന്നു് നാ­ട്ടി­ലേ­ക്കു മ­ട­ങ്ങു­ക­യാ­ണു്.” പി­ന്നെ വി­ഷാ­ദ­ത്തോ­ടെ, “പക്ഷേ, വ­ള­രെ­യ­ക­ലേ­ക്കാ­ണ­തു്… കൂ­ടു­തൽ ദു­ഷ്ക­ര­വു­മാ­ണു്.”

images/44hvezdaPrinc.png

അ­ത്യ­സാ­ധാ­ര­ണ­മാ­യ­തെ­ന്തോ ന­ട­ക്കു­ക­യാ­ണെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­യി. ഒരു കു­ഞ്ഞി­നെ­യെ­ന്ന പോലെ ഞാ­ന­വ­നെ എന്റെ കൈ­ക­ളിൽ അ­ടു­ക്കി­പ്പി­ടി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു; എ­ന്നാൽ ഒ­ര­ഗാ­ധ­ഗർ­ത്ത­ത്തി­ലേ­ക്കു് തല കു­ത്തി വീ­ഴു­ക­യാ­ണ­വ­നെ­ന്നും അതു തടയാൻ ഞാൻ വി­ചാ­രി­ച്ചാൽ ക­ഴി­യി­ല്ലെ­ന്നും എ­നി­ക്കു തോ­ന്നി­പ്പോ­യി…

അ­വ­ന്റെ മുഖം ഗൗരവം പൂ­ണ്ടി­രു­ന്നു; അ­വ­ന്റെ നോ­ട്ടം അ­ക­ലെ­യെ­ങ്ങോ അ­ല­യു­ക­യാ­യി­രു­ന്നു.

“നി­ങ്ങൾ തന്ന ചെ­മ്മ­രി­യാ­ടു് എന്റെ കൈ­യി­ലു­ണ്ടു്. അ­തി­ന്റെ കൂടു് കൈ­യി­ലു­ണ്ടു്. അ­തി­ന്റെ വാ­യ്പ്പൂ­ട്ടു­ണ്ടു്… ” വി­ഷാ­ദം ക­ലർ­ന്ന പു­ഞ്ചി­രി­യോ­ടെ അവൻ പ­റ­ഞ്ഞു.

ഞാൻ ഏറെ നേരം കാ­ത്തു. അവൻ പ­തു­ക്കെ­പ്പ­തു­ക്കെ സാ­ധാ­ര­ണ നില വീ­ണ്ടെ­ടു­ക്കു­ക­യാ­ണു്.

“എന്റെ പൊ­ന്നു ച­ങ്ങാ­തീ, ത­നി­ക്കു പേടി ത­ട്ടി­യ­താ­ണു്… ” ഞാൻ പ­റ­ഞ്ഞു.

“അതെ, അതിൽ സം­ശ­യ­മി­ല്ല.” അവൻ ഒന്നു ചി­രി­ച്ചു.

“ഇന്നു രാ­ത്രി­യിൽ ഞാൻ വ­ല്ലാ­തെ പേ­ടി­ക്കും… ”

പ­രി­ഹാ­ര­മി­ല്ലാ­ത്ത­തെ­ന്തോ ന­ട­ക്കാൻ പോ­കു­ന്നു­വെ­ന്ന ബോധം എന്നെ വീ­ണ്ടും മ­ര­വി­പ്പി­ക്കു­ന്ന­തു ഞാ­ന­റി­ഞ്ഞു. ആ ചിരി ഇനി ഒ­രി­ക്ക­ലും കേൾ­ക്കാൻ പ­റ്റി­ല്ലെ­ന്ന ചിന്ത എ­നി­ക്കു താ­ങ്ങാ­വു­ന്ന­തി­ല­ധി­ക­മാ­ണെ­ന്നും ഞാ­ന­റി­ഞ്ഞു. മ­രു­ഭൂ­മി­യിൽ ഒരു തെ­ളി­നീ­രു­റ­വ പോ­ലെ­യാ­യി­രു­ന്നു എ­നി­ക്ക­തു്.

“കു­ട്ടീ, നീ വീ­ണ്ടും ചി­രി­ക്കു­ന്ന­തു് എ­നി­ക്കു കേൾ­ക്ക­ണം,” ഞാൻ പ­റ­ഞ്ഞു.

പക്ഷേ, അവൻ പ­റ­ഞ്ഞ­തി­താ­ണു്:

“ഇന്നു രാ­ത്രി­യിൽ ഒരു കൊ­ല്ലം തി­ക­യും. ക­ഴി­ഞ്ഞ കൊ­ല്ലം ഞാൻ ഭൂ­മി­യിൽ വ­ന്നി­റ­ങ്ങി­യ അതേ സ്ഥാ­ന­ത്തി­നു നേരേ മു­ക­ളി­ലാ­യി എന്റെ ന­ക്ഷ­ത്രം നി­ല്പു­ണ്ടാ­വും.”

“കു­ട്ടീ,” ഞാൻ പ­റ­ഞ്ഞു, “ഇ­തെ­ല്ലാം ഒരു ദുഃ­സ്വ­പ്ന­മ­ല്ലേ? പാ­മ്പു­മാ­യു­ള്ള ആ സം­ഭാ­ഷ­ണ­വും ത­മ്മിൽ കാ­ണാ­മെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്ന ആ സ്ഥ­ല­വും ന­ക്ഷ­ത്ര­വു­മൊ­ക്കെ… ”

പക്ഷേ, എന്റെ ചോ­ദ്യ­ത്തി­നു് അവൻ മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. പകരം അവൻ പ­റ­ഞ്ഞു:

“കാ­ണാ­തെ കി­ട­ക്കു­ന്ന­താ­ണു് പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യം… ”

“അതെ, അ­തെ­നി­ക്ക­റി­യാം… ”

“പൂ­വി­ന്റെ കാ­ര്യ­ത്തി­ലും അതു ശ­രി­യാ­ണു്. ഒരു ന­ക്ഷ­ത്ര­ത്തിൽ ജീ­വി­ക്കു­ന്ന പൂ­വി­നെ­യാ­ണു് നി­ങ്ങൾ സ്നേ­ഹി­ക്കു­ന്ന­തെ­ങ്കിൽ രാ­ത്രി­യിൽ ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­നി­ല്ക്കു­ന്ന­തു ന­ല്ല­താ­യി­രി­ക്കും. എല്ലാ ന­ക്ഷ­ത്ര­ങ്ങ­ളി­ലും പൂ­ക്കൾ വി­ടർ­ന്നു നി­ല്പു­ണ്ടാ­വും… ”

“അതെ, എ­നി­ക്ക­റി­യാം… ”

“വെ­ള്ള­ത്തി­ന്റെ കാ­ര്യ­വും അതു തന്നെ. ആ കപ്പി കാരണം, ആ കയറു കാരണം നി­ങ്ങൾ എ­നി­ക്കു കു­ടി­ക്കാൻ തന്ന വെ­ള്ളം സം­ഗീ­തം പോ­ലെ­യാ­യി­രു­ന്നു. നി­ങ്ങൾ­ക്ക­തോർ­മ്മ­യു­ണ്ടോ? അതു ന­ല്ല­താ­യി­രു­ന്നു… ”

“അതെ, എ­നി­ക്ക­റി­യാം… ”

“രാ­ത്രി­യിൽ നി­ങ്ങൾ ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­നി­ല്ക്കും. എന്റെ ന­ക്ഷ­ത്രം അത്ര ചെ­റു­താ­യ­തി­നാൽ അ­തി­ന്റെ സ്ഥാ­നം ചൂ­ണ്ടി­ക്കാ­ണി­ച്ചു തരാൻ എ­നി­ക്കു ക­ഴി­യി­ല്ല. അ­ത­ങ്ങ­നെ­യാ­വു­ന്ന­താ­ണു ന­ല്ല­തും. എന്റെ ന­ക്ഷ­ത്രം നി­ങ്ങൾ­ക്കു മ­റ്റൊ­രു ന­ക്ഷ­ത്രം മാ­ത്ര­മാ­യി­രി­ക്കും. അ­തി­നാൽ നി­ങ്ങൾ­ക്കു് ആ­കാ­ശ­ത്തെ എല്ലാ ന­ക്ഷ­ത്ര­ങ്ങ­ളെ­യും കാണാൻ ഇ­ഷ്ട­മാ­യി­രി­ക്കും… അ­വ­രെ­ല്ലാം നി­ങ്ങ­ളു­ടെ കൂ­ട്ടു­കാ­രു­മാ­വും. അ­തി­നും പുറമേ ഞാൻ നി­ങ്ങൾ­ക്കൊ­രു സ­മ്മാ­നം തരാൻ പോ­വു­ക­യു­മാ­ണു്.”

അവൻ പി­ന്നെ­യും ചി­രി­ച്ചു.

“ലി­റ്റിൽ പ്രിൻ­സ്! ലി­റ്റിൽ പ്രിൻ­സ്! ആ ചിരി കേൾ­ക്കാൻ എ­നി­ക്കെ­ന്തി­ഷ്ട­മാ­ണെ­ന്നോ!”

“അതു ത­ന്നെ­യാ­ണെ­ന്റെ സ­മ്മാ­നം! നാം വെ­ള്ളം കു­ടി­ച്ച ആ സ­മ­യ­ത്തെ­ന്ന­പോ­ലെ… ”

“നീ­യെ­ന്താ­ണു പ­റ­ഞ്ഞു­കൊ­ണ്ടു വ­രു­ന്ന­തു്?”

“എ­ല്ലാ­വർ­ക്കു­മു­ണ്ടു് ന­ക്ഷ­ത്ര­ങ്ങൾ,” അവൻ പ­റ­ഞ്ഞു. “പക്ഷേ, അവ ഒ­ന്ന­ല്ല. സ­ഞ്ചാ­രി­കൾ­ക്ക­വ വ­ഴി­കാ­ട്ടി­ക­ളാ­ണു്. മ­റ്റു­ള്ള­വർ­ക്കു് വെറും കൊ­ച്ചു­വി­ള­ക്കു­ക­ളും. മറ്റു ചി­ലർ­ക്കു്, പ­ണ്ഡി­ത­ന്മാർ­ക്കു്, വി­ഷ­മ­പ്ര­ശ്ന­ങ്ങ­ളാ­ണ­വ. ആ ബി­സി­ന­സ്സു­കാ­ര­നു് അവ സ്വർ­ണ്ണ­നാ­ണ­യ­ങ്ങ­ളാ­യി­രു­ന്നു. പക്ഷേ, അ­വ­യെ­ല്ലാം നി­ശ­ബ്ദ­ന­ക്ഷ­ത്ര­ങ്ങ­ളാ­ണു്. പക്ഷേ, നി­ങ്ങൾ­ക്കു്, നി­ങ്ങൾ­ക്കു മാ­ത്രം മ­റ്റാർ­ക്കും കി­ട്ടാ­ത്ത ന­ക്ഷ­ത്ര­ങ്ങ­ളു­ണ്ടാ­വും.”

“നീ­യെ­ന്താ­ണു പ­റ­യു­ന്ന­തു്?”

images/10malyPrincHvezdy.png

“രാ­ത്രി­യിൽ നി­ങ്ങൾ ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­നി­ല്ക്കു­മ്പോൾ, ആ ന­ക്ഷ­ത്ര­ങ്ങ­ളി­ലൊ­ന്നിൽ ഞാ­നു­ണ്ടെ­ന്ന­തി­നാൽ, ആ ന­ക്ഷ­ത്ര­ങ്ങ­ളി­ലൊ­ന്നിൽ ഞാ­നി­രു­ന്നു ചി­രി­ക്കു­ന്നു­ണ്ടെ­ന്ന­തി­നാൽ, എല്ലാ ന­ക്ഷ­ത്ര­ങ്ങ­ളും തന്നെ നോ­ക്കി ചി­രി­ക്കു­ന്ന­താ­യി നി­ങ്ങൾ­ക്കു തോ­ന്നും. നി­ങ്ങൾ മാ­ത്ര­മേ ചി­രി­ക്കു­ന്ന ന­ക്ഷ­ത്ര­ങ്ങ­ളെ കാണൂ!”

അവൻ പി­ന്നെ­യും ചി­രി­ച്ചു.

“നി­ങ്ങ­ളു­ടെ ദുഃഖം ശ­മി­ക്കു­മ്പോൾ (കാലം ശ­മി­പ്പി­ക്കാ­ത്ത ഏതു ദുഃ­ഖ­മി­രി­ക്കു­ന്നു!) എന്നെ പ­രി­ച­യ­പ്പെ­ട്ട­തിൽ നി­ങ്ങൾ സ­ന്തു­ഷ്ട­നാ­യി­രി­ക്കും. നി­ങ്ങൾ എ­ന്നും എന്റെ സ്നേ­ഹി­ത­നാ­യി­രി­ക്കും. എ­ന്നോ­ടൊ­പ്പം ചി­രി­ക്കാൻ നി­ങ്ങൾ­ക്കാ­ഗ്ര­ഹം തോ­ന്നും. അ­തി­ന്റെ ര­സ­ത്തി­നു മാ­ത്ര­മാ­യി ചി­ല­പ്പോൾ നി­ങ്ങൾ ജനാല തു­റ­ന്നി­ടും. ആ­കാ­ശ­ത്തേ­ക്കു നോ­ക്കി നി­ങ്ങൾ ചി­രി­ക്കു­ന്ന­തു കാ­ണു­മ്പോൾ നി­ങ്ങ­ളു­ടെ സ്നേ­ഹി­ത­ന്മാർ­ക്കു തീർ­ച്ച­യാ­യും അ­മ്പ­ര­പ്പു­ണ്ടാ­വും! അ­പ്പോൾ നി­ങ്ങൾ അ­വ­രോ­ടു പറയും: ‘അതെ, ന­ക്ഷ­ത്ര­ങ്ങൾ കാ­ണു­മ്പോൾ എ­നി­ക്കു ചിരി വരും!’ നി­ങ്ങൾ­ക്കു വ­ട്ടാ­ണെ­ന്നു് അവർ വി­ധി­യെ­ഴു­തും. അതു ഞാൻ നി­ങ്ങൾ­ക്കു മേൽ പ്ര­യോ­ഗി­ക്കു­ന്ന മോ­ശ­പ്പെ­ട്ടൊ­രു കൗ­ശ­ല­മാ­യി­രി­ക്കും… ”

അവൻ പി­ന്നെ­യും ചി­രി­ച്ചു.

“ന­ക്ഷ­ത്ര­ങ്ങൾ­ക്കു പകരം ചി­രി­ക്കു­ന്ന കു­ഞ്ഞു­മ­ണി­ക­ളാ­ണു ഞാൻ നി­ങ്ങൾ­ക്കു ത­ന്ന­തെ­ന്ന പോ­ലെ­യാ­യി­രി­ക്കു­മ­തു്.”

എ­ന്നി­ട്ട­വൻ വീ­ണ്ടും ചി­രി­ച്ചു. പി­ന്നെ അ­വ­ന്റെ മു­ഖ­ത്തു് ഗൗ­ര­വ­ഭാ­വം തി­രി­ച്ചു­വ­ന്നു.

“ഇന്നു രാ­ത്രി­യിൽ… അ­റി­യാ­മ­ല്ലോ… നി­ങ്ങൾ വ­ര­രു­തു്.”

“ഞാൻ നി­ന്നെ ഒ­റ്റ­യ്ക്കു വി­ടി­ല്ല,” ഞാൻ പ­റ­ഞ്ഞു.

“ഞാൻ വേ­ദ­നി­ക്കു­ന്ന­താ­യി നി­ങ്ങൾ­ക്കു തോ­ന്നും; ഞാൻ മ­രി­ക്കു­ക­യാ­ണെ­ന്നു നി­ങ്ങൾ­ക്കു തോ­ന്നും. അ­ത­ങ്ങ­നെ­യാ­ണു്. അതു കാ­ണാ­നാ­യി വ­ര­രു­തു്. അ­തു­കൊ­ണ്ടു് ഒരു ഗു­ണ­വും നി­ങ്ങൾ­ക്കു­ണ്ടാ­വി­ല്ല… ”

“ഞാൻ നി­ന്നെ ഒ­റ്റ­യ്ക്കു വി­ടി­ല്ല.”

അ­വ­ന്റെ മു­ഖ­ത്തു് ഉ­ത്ക­ണ്ഠ നി­ഴ­ലി­ച്ചു.

“ഞാ­നി­തു പ­റ­യു­ന്ന­തു്… ആ പാ­മ്പി­ന്റെ കാ­ര്യ­മാ­യ­തു കൊ­ണ്ടാ­ണു്. അവൻ നി­ങ്ങ­ളെ ക­ടി­ക്കാൻ പാ­ടി­ല്ല. പാ­മ്പു­കൾ ദു­ഷ്ട­ബു­ദ്ധി­ക­ളാ­ണു്. അവർ ചി­ല­പ്പോൾ ര­സ­ത്തി­നു വേ­ണ്ടി നി­ങ്ങ­ളെ ക­ടി­ച്ചെ­ന്നു വരും… ”

“ഞാൻ നി­ന്നെ ഒ­റ്റ­യ്ക്കു വി­ടി­ല്ല.”

ധൈ­ര്യം കൊ­ടു­ക്കു­ന്ന എന്തോ ചിന്ത അ­വ­ന്റെ മ­ന­സ്സിൽ വ­ന്ന­പോ­ലെ തോ­ന്നി:

“ര­ണ്ടാ­മ­തു ക­ടി­ക്കാൻ വേ­ണ്ടി അ­വ­യ്ക്കു വി­ഷ­മു­ണ്ടാ­വി­ല്ലെ­ന്നു പ­റ­യു­ന്ന­തു് ശ­രി­യാ­ണു്.”

അന്നു രാ­ത്രി­യിൽ അവൻ തന്റെ യാ­ത്ര­യ്ക്കി­റ­ങ്ങു­ന്ന­തു് ഞാൻ കാ­ണാ­തെ­പോ­യി. ഒ­രൊ­ച്ച­യും കേൾ­പ്പി­ക്കാ­തെ അവൻ സ്ഥലം വി­ടു­ക­യാ­യി­രു­ന്നു. ഒ­ടു­വിൽ, ഞാൻ പി­ന്നാ­ലെ­യോ­ടി അ­വ­നൊ­പ്പ­മെ­ത്തി­യ­പ്പോൾ കാ­ലു­റ­പ്പി­ച്ചു ച­വി­ട്ടി, അ­തി­വേ­ഗം ന­ട­ക്കു­ക­യാ­ണ­വൻ. അവൻ ഇ­ത്ര­മാ­ത്രം പ­റ­ഞ്ഞു:

“ആഹാ, നി­ങ്ങ­ളി­ങ്ങെ­ത്തി­യോ… ”

അവൻ എന്റെ കൈ പി­ടി­ച്ചു. പക്ഷേ, അ­വ­ന്റെ ഉ­ത്ക­ണ്ഠ മാ­റി­യി­രു­ന്നി­ല്ല. “നി­ങ്ങൾ വ­ന്ന­തു തെ­റ്റാ­യി­പ്പോ­യി. നി­ങ്ങൾ വി­ഷ­മി­ക്കും. എ­ന്നെ­ക്കാ­ണു­മ്പോൾ മ­രി­ച്ച പോലെ തോ­ന്നും; പക്ഷേ, അതു ശ­രി­യാ­യി­രി­ക്കി­ല്ല… ”

ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല.

“ഞാൻ പ­റ­യു­ന്ന­തു മ­ന­സ്സി­ലാ­വു­ന്നു­ണ്ടോ?… വ­ള­രെ­യ­ക­ലെ­യാ­ണ­തു്. അ­ത്ര­യും ദൂരം ഈ ഉടൽ ഒപ്പം കൊ­ണ്ടു­പോ­കാൻ എ­നി­ക്കു ക­ഴി­യി­ല്ല. വലിയ ഭാ­ര­മാ­ണ­തി­നു്.”

ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല.

“എ­ന്നാ­ല­തി­നെ അ­നാ­ഥ­മാ­യ പ­ഴ­യൊ­രു ക­ക്കാ­യോ­ട്ടി പോലെ ക­ണ്ടാൽ മതി. പഴയ ക­ക്കാ­യോ­ട്ടി­ക­ളിൽ ദുഃ­ഖ­ക­ര­മാ­യി ഒ­ന്നു­മി­ല്ല… ”

ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല.

എന്റെ പ്ര­തി­ക­ര­ണ­മി­ല്ലാ­യ്മ അവനെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തി­യെ­ന്നു തോ­ന്നി. എ­ന്നാ­ലും അവൻ ഒരു ശ്രമം കൂടി ന­ട­ത്തി.

“നോ­ക്കൂ, എത്ര സു­ന്ദ­ര­മാ­യി­രി­ക്കു­മ­തു്. ഞാനും ന­ക്ഷ­ത്ര­ങ്ങ­ളെ നോ­ക്കി­നി­ല്ക്കും. എല്ലാ ന­ക്ഷ­ത്ര­ങ്ങ­ളും തു­രു­മ്പി­ച്ച ക­പ്പി­യു­ള്ള കി­ണ­റു­ക­ളാ­യി­രി­ക്കും. എല്ലാ ന­ക്ഷ­ത്ര­ങ്ങ­ളും എ­നി­ക്കു കു­ടി­ക്കാ­നാ­യി പു­തു­വെ­ള്ളം കോ­രി­യൊ­ഴി­ക്കും… ”

ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല.

images/43duny.png

“എന്തു ര­സ­മാ­യി­രി­ക്കു­മ­തു്! നി­ങ്ങൾ­ക്ക­വ അ­മ്പ­തു കോടി കു­ഞ്ഞു­മ­ണി­ക­ളാ­യി­രി­ക്കും; എ­നി­ക്കു് അ­മ്പ­തു കോടി തെ­ളി­നീ­രു­റ­വ­ക­ളും… ”

അവനും പി­ന്നെ ഒ­ന്നും മി­ണ്ടി­യി­ല്ല; അവൻ ക­ര­യു­ക­യാ­യി­രു­ന്നു.

“ഇതാ, ആ സ്ഥ­ല­മെ­ത്തി. ഇനി ഞാൻ ഒ­റ്റ­യ്ക്കു പോ­ക­ട്ടെ.”

അവൻ മ­ണ്ണി­ലി­രു­ന്നു; അവനു പേ­ടി­യാ­യി­രു­ന്നു. പി­ന്നെ അവൻ പ­റ­ഞ്ഞു:

“എന്റെ പൂ­വി­നെ അ­റി­യാ­മ­ല്ലോ… അ­വ­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്വം എ­നി­ക്കാ­ണു്. അവൾ തീരെ ബ­ല­ഹീ­ന­യാ­ണു്. വളരെ ശു­ദ്ധ­മ­ന­സ്ക­യു­മാ­ണു്. ഈ ലോ­ക­ത്തോ­ടു പൊ­രു­തി­നി­ല്ക്കാൻ ഒരു ഗു­ണ­വു­മി­ല്ലാ­ത്ത നാലു മു­ള്ളു­ക­ളേ അ­വൾ­ക്കു­ള്ളു… ”

images/19kvetinaPrinc.png

ഞാനും താ­ഴെ­യി­രു­ന്നു; എ­നി­ക്കു നി­ല്ക്കാൻ പ­റ്റാ­താ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു.

“അതാ… അ­ത്രേ­യു­ള്ളു… ”

അവൻ പി­ന്നെ­യു­മൊ­ന്നു മ­ടി­ച്ചു; പി­ന്നെ അവൻ എ­ഴു­ന്നേ­റ്റു നി­ന്നു. അവൻ ഒരടി മു­ന്നോ­ട്ടു വച്ചു. എ­നി­ക്ക­ന­ങ്ങാൻ ക­ഴി­ഞ്ഞി­ല്ല.

അ­വ­ന്റെ ക­ണ­ങ്കാ­ലി­ന­ടു­ത്തു് ഒരു മ­ഞ്ഞ­നി­റം മി­ന്നി­മാ­യു­ന്ന­തേ ക­ണ്ടു­ള്ളു. ഒരു നി­മി­ഷം അവൻ നി­ശ്ചേ­ഷ്ട­നാ­യി നി­ന്നു. അവൻ നി­ല­വി­ളി­ച്ചി­ല്ല. വളരെ ശാ­ന്ത­നാ­യി­ട്ടാ­ണു് അവൻ പ­തി­ച്ച­തു്, ഒരു മരം വീ­ഴു­ന്ന പോലെ. പൂ­ഴി­യാ­യ­തു കാരണം ഒ­രൊ­ച്ച­യു­മു­ണ്ടാ­യി­ല്ല.

images/45zlaty.png
ഇ­രു­പ­ത്തി­യേ­ഴു്

അതിനു ശേഷം ആറു കൊ­ല്ലം ക­ട­ന്നു­പോ­യി­രി­ക്കു­ന്നു… ഈ കഥ ഞാൻ മു­മ്പാ­രോ­ടും പ­റ­ഞ്ഞി­ട്ടി­ല്ല. ഞാൻ ജീ­വ­നോ­ടെ തി­രി­ച്ചു വ­ന്ന­തിൽ എന്റെ കൂ­ട്ടു­കാർ­ക്കു സ­ന്തോ­ഷ­മാ­യി­രു­ന്നു. ഞാൻ ദുഃ­ഖി­ത­നാ­യി­രു­ന്നു; പക്ഷേ, ഞാൻ അ­വ­രോ­ടു പ­റ­ഞ്ഞ­തു് “ഞാൻ ക്ഷീ­ണി­ത­നാ­ണു്” എ­ന്നാ­യി­രു­ന്നു.

ഇ­പ്പോൾ എന്റെ ദുഃ­ഖ­ത്തി­നു് തെ­ല്ലൊ­രു ശമനം കി­ട്ടി­യി­രി­ക്കു­ന്നു. എന്നു പ­റ­ഞ്ഞാൽ… പൂർ­ണ്ണ­മാ­യി മാ­റി­യി­ട്ടി­ല്ല. അവൻ തന്റെ ഗ്ര­ഹ­ത്തി­ലേ­ക്കു മ­ട­ങ്ങി­പ്പോ­യി എ­ന്നു് എ­നി­ക്കു­റ­പ്പാ­ണു്; കാരണം, നേരം വെ­ളു­ത്ത­പ്പോൾ അ­വ­ന്റെ ശരീരം ഞാൻ ക­ണ്ടി­ല്ല. അത്ര ഭാ­ര­ക്കൂ­ടു­ത­ലു­ള്ള ശ­രീ­ര­വു­മാ­യി­രു­ന്നി­ല്ല അതു്… രാ­ത്രി­യിൽ ന­ക്ഷ­ത്ര­ങ്ങൾ­ക്കു കാ­തോർ­ത്തു കി­ട­ക്കാൻ എ­നി­ക്കി­ഷ്ട­മാ­ണു്. അ­മ്പ­തു കോടി കു­ഞ്ഞു­മ­ണി­കൾ മു­ഴ­ങ്ങു­ന്ന പോ­ലെ­യാ­ണ­തു്…

പക്ഷേ, വി­ചി­ത്ര­മാ­യ ഒരു കാ­ര്യ­മു­ണ്ടു്… ലി­റ്റിൽ പ്രിൻ­സി­നു വേ­ണ്ടി ആ വാ­യ്പൂ­ട്ടു വ­ര­ച്ചു കൊ­ടു­ക്കു­മ്പോൾ അതിൽ ഒരു തോൽ­വാ­റു പി­ടി­പ്പി­ക്കാൻ ഞാൻ വി­ട്ടു­പോ­യി. അ­തി­ല്ലാ­തെ ആ വാ­യ്പൂ­ട്ടു് ആ­ടി­ന്റെ മു­ഖ­ത്തു വ­ച്ചു­കെ­ട്ടാൻ അവനു ക­ഴി­യു­ക­യു­മി­ല്ല. അ­പ്പോൾ ഞാൻ ആ­ലോ­ചി­ച്ചു­പോ­വു­ക­യാ­ണു്: എ­ന്താ­യി­രി­ക്കും അ­വ­ന്റെ ഗ്ര­ഹ­ത്തിൽ ന­ട­ന്നി­ട്ടു­ണ്ടാ­വു­ക? ആടു് അ­വ­ന്റെ പൂ­വി­നെ ക­ടി­ച്ചു തി­ന്നി­ട്ടു­ണ്ടാ­വു­മോ?…

ഞാൻ തന്നെ അതിനു സ­മാ­ധാ­ന­വും കാണും: “ഒ­രി­ക്ക­ലു­മി­ല്ല! ലി­റ്റിൽ പ്രിൻ­സ് എല്ലാ രാ­ത്രി­യും ഒരു സ്ഫ­ടി­ക­ഗോ­ളം കൊ­ണ്ടു് പൂവു് അ­ട­ച്ചു­വ­യ്ക്കാ­റു­ണ്ടു്; ആടു വന്നു ക­ടി­ക്കാ­തെ അവൻ ശ്ര­ദ്ധി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്.” അ­പ്പോൾ എ­നി­ക്കു സ­ന്തോ­ഷ­മാ­യി. ന­ക്ഷ­ത്ര­ങ്ങ­ളൊ­ന്നാ­കെ മ­ധു­ര­ത­ര­മാ­യി ചി­രി­ക്കു­ക­യും ചെ­യ്യും.

images/23ochrana.png

ചി­ല­പ്പോൾ എ­നി­ക്കു തോ­ന്നും: “ആർ­ക്കും ഒരു നി­മി­ഷ­ത്തേ­ക്കു് ശ്ര­ദ്ധ­യൊ­ന്നു മാ­റി­പ്പോ­കാ­മ­ല്ലോ; അതു മതി! ഒരു രാ­ത്രി­യിൽ അവൻ സ്ഫ­ടി­ക­ഗോ­ള­ത്തി­ന്റെ കാ­ര്യം മ­റ­ന്നു­വെ­ന്നു വരാം, ആടു് രാ­ത്രി­യിൽ ഒ­ച്ച­യു­ണ്ടാ­ക്കാ­തെ പു­റ­ത്തു ചാ­ടി­യെ­ന്നു വരാം… അ­പ്പോൾ കു­ഞ്ഞു­മ­ണി­കൾ ക­ണ്ണീർ­ത്തു­ള്ളി­ക­ളാ­യി മാ­റു­ക­യാ­ണു്… ”

ഇ­തെ­ല്ലാം ഒരു മ­ഹാ­ര­ഹ­സ്യ­മാ­ണു്. ലി­റ്റിൽ പ്രിൻ­സി­നെ സ്നേ­ഹി­ക്കു­ന്ന നി­ങ്ങൾ­ക്കും. എ­നി­ക്കാ­ക­ട്ടെ, ന­മു­ക്കെ­വി­ടെ­യെ­ന്ന­റി­യാ­ത്ത ഒ­രി­ട­ത്തു്, നാ­മൊ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത ഒ­രാ­ടു് ഒരു റോ­സാ­പ്പൂ തി­ന്നാൽ അഥവാ തി­ന്നി­ല്ലെ­ങ്കിൽ ഈ പ്ര­പ­ഞ്ച­ത്തി­ന്റെ അവസ്ഥ തന്നെ മാ­റി­പ്പോ­വു­ക­യാ­ണു്.

ആ­കാ­ശ­ത്തേ­ക്കു നോ­ക്കൂ. എ­ന്നി­ട്ടു സ്വയം ചോ­ദി­ക്കൂ: “ആടു് പൂവു തി­ന്നോ ഇ­ല്ല­യോ?” അ­തി­നു­ള്ള ഉ­ത്ത­ര­ത്തി­ന­നു­സൃ­ത­മാ­യി സ­ക­ല­തും മാ­റു­ന്ന­തു നി­ങ്ങൾ­ക്കു കാണാം…

അ­തെ­ത്ര പ്രാ­ധാ­ന്യ­മു­ള്ള കാ­ര്യ­മാ­ണെ­ന്നു് ഒരു മു­തിർ­ന്ന­യാ­ളും ഒരു കാ­ല­ത്തും മ­ന­സ്സി­ലാ­ക്കു­ക­യു­മി­ല്ല!

images/46nejkrasnejsi.png

ഇ­താ­ണു് എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, ഈ ലോ­ക­ത്തെ ഏ­റ്റ­വും മ­നോ­ഹ­ര­വും ഏ­റ്റ­വും ദുഃ­ഖ­ക­ര­വു­മാ­യ ഭൂ­ദൃ­ശ്യം. മുൻ­പേ­ജിൽ ക­ണ്ട­തു ത­ന്നെ­യാ­ണി­തു്. നി­ങ്ങ­ളു­ടെ ഓർ­മ്മ­യിൽ ത­റ­ഞ്ഞു നി­ല്ക്കാൻ വേ­ണ്ടി­യാ­ണു് ഞാ­ന­തു് ഒ­ന്നു­കൂ­ടി വ­ര­ച്ച­തു്. ഇവിടെ വ­ച്ചാ­ണു് ലി­റ്റിൽ പ്രിൻ­സ് ഈ ലോ­ക­ത്തു പ്ര­ത്യ­ക്ഷ­നാ­യ­തു്, പി­ന്നീ­ടു് അ­പ്ര­ത്യ­ക്ഷ­നാ­യ­തും.

എ­ന്നെ­ങ്കി­ലു­മൊ­രി­ക്കൽ ആ­ഫ്രി­ക്കൻ മ­രു­ഭൂ­മി­യി­ലൂ­ടെ യാത്ര ചെ­യ്യേ­ണ്ടി വ­രു­മ്പോൾ ആ സ്ഥലം നി­ങ്ങൾ തി­രി­ച്ച­റി­യും എ­ന്നു­റ­പ്പു വ­രു­ത്താ­നാ­യി ശ്ര­ദ്ധ വ­ച്ചു് ഇ­തി­ലേ­ക്കു നോ­ക്കൂ. ആ സ്ഥ­ല­ത്തെ­ത്തി­യാൽ ധൃതി വച്ചു പോ­വു­ക­യു­മ­രു­തു്. ആ ന­ക്ഷ­ത്ര­ത്തി­നു നേരേ ചു­വ­ട്ടി­ലാ­യി അ­ല്പ­നേ­രം നി­ല്ക്കു­ക. അ­പ്പോൾ ഒരു ബാലൻ മു­ന്നിൽ വ­രി­ക­യാ­ണെ­ങ്കിൽ, അവൻ ചി­രി­ക്കു­ക­യാ­ണെ­ങ്കിൽ, അ­വ­ന്റെ മു­ടി­യ്ക്കു സ്വർ­ണ്ണ­നി­റ­മാ­ണെ­ങ്കിൽ, നി­ങ്ങ­ളു­ടെ ചോ­ദ്യ­ങ്ങൾ­ക്കു് അവനിൽ നി­ന്നു മ­റു­പ­ടി കി­ട്ടു­ന്നി­ല്ലെ­ങ്കിൽ—എ­ങ്കിൽ അ­വ­നാ­രാ­ണെ­ന്നു് നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കും. അ­ങ്ങ­നെ­യൊ­ന്നു സം­ഭ­വി­ച്ചാൽ ദ­യ­വാ­യി എന്നെ ആ­ശ്വ­സി­പ്പി­ക്കു­ക. അവൻ മ­ട­ങ്ങി­വ­ന്നു­വെ­ന്നു് എ­ത്ര­യും വേഗം എന്നെ അ­റി­യി­ക്കു­ക.

അ­ന്ത്വാൻ ദ് സാന്തെ-​എക്സ്യുപെരി (Antoine de Saint-​Exupery)
images/Antoine.jpg

Le Petit Prince (കൊ­ച്ചു­രാ­ജ­കു­മാ­രൻ) എന്ന ബാ­ല­സാ­ഹി­ത്യ­കൃ­തി­യു­ടെ പേരിൽ പ്ര­ശ­സ്ത­നാ­യ ഫ്ര­ഞ്ച് എ­ഴു­ത്തു­കാ­രൻ അ­ന്ത്വാൻ ദ് സാന്തെ-​എക്സ്യുപെരി 1900 ജൂൺ 29-നു് ഫ്രാൻ­സി­ലെ ലി­യോ­ണിൽ ഒരു പ്ര­ഭു­കു­ടും­ബ­ത്തിൽ ജ­നി­ച്ചു. ഒ­ന്നാം ലോ­ക­മ­ഹാ­യു­ദ്ധം ആ­രം­ഭി­ക്കു­മ്പോൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന അ­ന്ത്വാൻ 1921-ൽ ഫ്ര­ഞ്ച് സൈ­ന്യ­ത്തിൽ ചേർ­ന്നു. അ­ടു­ത്ത കൊ­ല്ലം പൈ­ല­റ്റ് പ­രി­ശീ­ല­നം പൂർ­ത്തി­യാ­ക്കു­ക­യും എയർ ഫോ­ഴ്സി­ലേ­ക്കു മാ­റു­ക­യും ചെ­യ്തു. മൊ­റോ­ക്കോ­യിൽ അ­ല്പ­കാ­ല­ത്തെ പോ­സ്റ്റി­ങ്ങി­നു ശേഷം അ­ദ്ദേ­ഹം എയർ ഫോ­ഴ്സിൽ നി­ന്നു പി­രി­ഞ്ഞു. എ­ന്നാൽ ഇ­തി­ന­കം വൈ­മാ­നി­ക­ജീ­വി­തം അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­താ­വേ­ശ­മാ­യി മാ­റി­ക്ക­ഴി­ഞ്ഞി­രു­ന്നു. 1923-ൽ ഒരു വി­മാ­നാ­പ­ക­ട­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ത­ല­യ്ക്കു ക്ഷതം പ­റ്റി­യി­രു­ന്നു. എ­ന്നാൽ അ­തു­കൊ­ണ്ടൊ­ന്നും പി­ന്മാ­റാ­തെ അ­ദ്ദേ­ഹം ഒരു മെയിൽ പൈ­ല­റ്റാ­യി ജോലി സ്വീ­ക­രി­ച്ചു. മ­രു­ഭൂ­മി­യും അ­വി­ടു­ത്തെ നി­വാ­സി­ക­ളും അ­ദ്ദേ­ഹ­ത്തി­നു വളരെ പ്രി­യ­മാ­യി­രു­ന്നു. ആ സ്നേ­ഹം കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം പ­ടി­ഞ്ഞാ­റൻ സ­ഹാ­റ­യി­ലെ ഒരു വി­മാ­ന­ത്താ­വ­ള­ത്തി­ന്റെ ഡ­യ­റ­ക്ട­റാ­യ­തും. മ­രു­ഭൂ­മി­യിൽ ത­കർ­ന്നു­വീ­ഴു­ന്ന വി­മാ­ന­ങ്ങ­ളി­ലെ പൈ­ല­റ്റു­ക­ളെ ര­ക്ഷ­പ്പെ­ടു­ത്തു­ക എ­ന്ന­തും അ­ദ്ദേ­ഹ­ത്തി­ന്റെ ജോ­ലി­യിൽ ഉൾ­പ്പെ­ട്ടി­രു­ന്നു. 1929-ൽ അ­ദ്ദേ­ഹം അർ­ജ്ജ­ന്റീ­ന­യി­ലെ ഒരു എയർ മെയിൽ ലൈ­നി­ന്റെ മേ­ധാ­വി­യാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­ജീ­വി­തം ആ­രം­ഭി­ക്കു­ന്ന­തു് ഇ­ക്കാ­ല­ത്താ­ണു്. ആ­ദ്യ­ത്തെ നോ­വ­ലു­ക­ളാ­യ Southern Mail, Night Flight എ­ന്നി­വ­യു­ടെ പ്ര­മേ­യം സ്വ­ന്തം വൈ­മാ­നി­ക­ജീ­വി­തം ത­ന്നെ­യാ­ണു്. 1935-ൽ പാ­രീ­സിൽ നി­ന്നു് സെ­യ്ഗോ­ണി (ഇ­ന്ന­ത്തെ ഹോ-​ചിമിൻ സി­റ്റി) ലേ­ക്കു­ള്ള യാ­ത്ര­യിൽ പ­റ­ന്നു­യർ­ന്നു് ഇ­രു­പ­തു മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ വി­മാ­നം സ­ഹാ­റ­യിൽ ത­കർ­ന്നു­വീ­ണു. അ­ദ്ദേ­ഹ­ത്തി­നും സ­ഹ­പൈ­ല­റ്റി­നും ജീവൻ നി­ല­നിർ­ത്താൻ ഉ­ണ്ടാ­യി­രു­ന്ന­തു് അല്പം ചോ­ക്ലേ­റ്റും കു­റ­ച്ചു ബി­സ്ക­റ്റും മാ­ത്ര­മാ­യി­രു­ന്നു. നാലു ദിവസം ക­ഴി­ഞ്ഞു് മ­രു­ഭൂ­മി­യി­ലെ ഒരു ഗോ­ത്ര­വം­ശ­ക്കാ­രൻ അവരെ ര­ക്ഷ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹം 1939-ൽ എ­ഴു­തി­യ ‘കാ­റ്റും മണലും ന­ക്ഷ­ത്ര­ങ്ങ­ളും’ എന്ന പേ­രി­ലു­ള്ള ഓർ­മ്മ­ക്കു­റി­പ്പു­കൾ പ്ര­മേ­യ­മാ­ക്കു­ന്ന­തു് ഈ അ­നു­ഭ­വ­ങ്ങ­ളാ­ണു്. 1939-ൽ ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധം തു­ട­ങ്ങു­മ്പോൾ തലേ വർഷം ഗ്വാ­ട്ടി­മാ­ല­യിൽ വെ­ച്ചു­ണ്ടാ­യ ഒരു വി­മാ­നാ­പ­ക­ട­ത്തിൽ പ­റ്റി­യ പ­രി­ക്കു­ക­ളിൽ നി­ന്നു മോ­ചി­ത­നാ­വു­ന്നേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു അ­ദ്ദേ­ഹം. എ­ന്നാ­ല്ക്കൂ­ടി അ­ദ്ദേ­ഹം ഫ്ര­ഞ്ച് എയർ ഫോ­ഴ്സിൽ ചേരാൻ അ­പേ­ക്ഷ കൊ­ടു­ക്കു­ക­യും അതു് അം­ഗീ­ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. എ­ന്നാൽ ഫ്രാൻ­സ് നാ­സി­കൾ­ക്ക­ധീ­ന­മാ­യ­പ്പോൾ അ­ദ്ദേ­ഹം അ­മേ­രി­ക്ക­യി­ലേ­ക്കു പ­ലാ­യ­നം ചെ­യ്തു. ആ പ്ര­വാ­സ­കാ­ല­ത്താ­ണു് എ­ക്സ്യു­പെ­രി ‘ലി­റ്റിൽ പ്രിൻ­സ്’ എ­ഴു­തു­ന്ന­തു്. അ­ദ്ദേ­ഹം തന്നെ വരച്ച ചി­ത്ര­ങ്ങ­ളോ­ടെ 1943-ൽ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­യോ­ടൊ­പ്പം അവിടെ അതു പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും ചെ­യ്തു.

പക്ഷേ, തന്റെ ജ­ന്മ­ദേ­ശം യു­ദ്ധ­ത്തി­നു ന­ടു­വി­ലാ­യി­രി­ക്കു­മ്പോൾ അ­ട­ങ്ങി­യി­രി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞി­ല്ല. എയർ ഫോ­ഴ്സിൽ ചേരാൻ അ­ദ്ദേ­ഹം വീ­ണ്ടും അ­പേ­ക്ഷ കൊ­ടു­ത്തു. അ­പ്പോൾ പ്രാ­യം നാ­ല്പ­ത്തി­മൂ­ന്നാ­യി­രു­ന്നു; പ­രി­ക്കു­കൾ കാരണം വ­സ്ത്രം മാറാൻ പോലും പ­ര­സ­ഹാ­യം വേ­ണ­മെ­ന്ന നി­ല­യി­ലു­മാ­യി­രു­ന്നു. അതേ സമയം അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന്താ­രാ­ഷ്ട്ര­പ്ര­ശ­സ്തി­യിൽ നി­ന്നു ല­ഭി­ക്കു­ന്ന പ്ര­ചാ­ര­മൂ­ല്യം എ­ക്സ്യു­പെ­രി­യെ വീ­ണ്ടും സൈ­ന്യ­ത്തി­ലെ­ടു­ക്കു­ന്ന­തി­നു പ്രേ­ര­ക­മാ­യി. അ­ങ്ങ­നെ 1943 ഏ­പ്രി­ലിൽ വ­ട­ക്കേ ആ­ഫ്രി­ക്ക­യിൽ ഒരു നി­രീ­ക്ഷ­ണ­പ്പൈ­ല­റ്റാ­യി അ­ദ്ദേ­ഹം സർ­വ്വീ­സിൽ തി­രി­ച്ചു­വ­ന്നു. സ­ഖ്യ­ക­ക്ഷി­കൾ തെ­ക്കൻ ഫ്രാൻ­സിൽ ന­ട­ത്താ­നി­രി­ക്കു­ന്ന ഒ­രാ­ക്ര­മ­ണ­ത്തി­നു മു­ന്നോ­ടി­യാ­യി നി­രീ­ക്ഷ­ണ­പ്പ­റ­ക്കൽ ന­ട­ത്താൻ കോർ­സി­ക്ക ദ്വീ­പി­ലെ ഒരു വി­മാ­ന­ത്താ­വ­ള­ത്തിൽ നി­ന്നു് 1944 ജൂലൈ 31-ന് എ­ക്സ്യു­പെ­രി ഒരു P-38 വി­മാ­ന­ത്തിൽ പ­റ­ന്നു­യർ­ന്നു. അ­ദ്ദേ­ഹം പി­ന്നെ മ­ട­ങ്ങി­യെ­ത്തി­യി­ല്ല. സാന്തെ-​എക്സ്യുപെരി യു­ദ്ധ­ത്തിൽ കൊ­ല്ല­പ്പെ­ട്ട­താ­യി എട്ടു ദിവസം ക­ഴി­ഞ്ഞു് ഔ­ദ്യോ­ഗി­ക­മാ­യ അ­റി­യി­പ്പു­ണ്ടാ­യി. 1998-ൽ ഒരു ഫ്ര­ഞ്ച് മീൻ­പി­ടു­ത്ത­ക്കാ­ര­ന് മാ­ഴ്സേ ഭാ­ഗ­ത്തെ കടലിൽ നി­ന്നു് എ­ക്സ്യു­പെ­രി­യു­ടെ ഐ­ഡ­ന്റി­റ്റി ബ്രേ­സ്ലെ­റ്റ് കി­ട്ടി; രണ്ടു കൊ­ല്ലം ക­ഴി­ഞ്ഞു് അതേ ഭാ­ഗ­ത്തു നി­ന്നു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ വി­മാ­ന­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങ­ളും ക­ണ്ടു­കി­ട്ടി.

മ­ത­ഗ്ര­ന്ഥ­ങ്ങൾ ഒ­ഴി­വാ­ക്കി­യാൽ ലോ­ക­ത്തു് ഏ­റ്റ­വു­മ­ധി­കം ഭാ­ഷ­ക­ളി­ലേ­ക്കു വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ടു­ക­യും ഏ­റ്റ­വും കൂ­ടു­തൽ വി­ല്ക്കു­ക­യും ചെയ്ത പു­സ്ത­ക­മാ­ണു് എ­ക്സ്യൂ­പെ­രി­യു­ടെ Le Petit Prince എന്ന ഈ നോ­വെ­ല്ല. വി­മാ­നം ത­കർ­ന്നു് മ­രു­ഭു­മി­യിൽ പെ­ട്ടു­പോ­യ ഒരു ഏ­കാ­ന്ത­വൈ­മാ­നി­ക­നും ദു­ശ്ശാ­ഠ്യ­ക്കാ­രി­യാ­യ ഒരു പൂ­വി­നോ­ടു പി­ണ­ങ്ങി തന്റെ രാ­ജ്യ­മാ­യ ഒ­ര­ല്പ­ഗ്ര­ഹ­ത്തിൽ നി­ന്നു് ഗോ­ളാ­ന്ത­ര­യാ­ത്ര ന­ട­ത്തി ഒ­ടു­വിൽ ഭൂ­മി­യി­ലെ­ത്തു­ക­യും ചെ­യ്യു­ന്ന സ്വർ­ണ്ണ­മു­ടി­ക്കാ­ര­നാ­യ ഒരു രാ­ജ­കു­മാ­ര­നും ത­മ്മി­ലു­ള്ള ഈ കൂ­ടി­ക്കാ­ഴ്ച അതിൽ അ­ന്തർ­ലീ­ന­മാ­യ ദു­ര­ന്ത­ബോ­ധം കൊ­ണ്ടാ­ണു് ഇ­ന്നും വാ­യ­ന­ക്കാ­രെ ആ­കർ­ഷി­ക്കു­ന്ന­തു്. മു­തിർ­ന്ന­വർ­ക്കു വേ­ണ്ടി എ­ഴു­തി­യ ഈ കു­ട്ടി­ക്ക­ഥ­യു­ടെ സ­ന്ദേ­ശം നാം കാ­ണാ­തെ­പോ­ക­രു­തു്. മു­തിർ­ന്ന­വ­രാ­കു­ന്ന­തോ­ടെ യ­ഥാർ­ത്ഥ­സൗ­ന്ദ­ര്യം ന­മ്മു­ടെ കാ­ഴ്ച­യിൽ വ­രു­ന്നി­ല്ല. സം­ഖ്യ­ക­ളു­ടേ­യും ലാ­ഭ­ന­ഷ്ട­ങ്ങ­ളു­ടേ­യും വി­കാ­ര­ഹീ­ന­മാ­യ ബൗ­ദ്ധി­ക­ത­യു­ടേ­യും അ­യാ­ഥാർ­ത്ഥ­ലോ­ക­ത്തു നി­ന്നു് സൗ­ന്ദ­ര്യ­ത്തി­ന്റെ­യും നി­ഷ്ക­ള­ങ്ക­ത­യു­ടേ­യും വൈ­കാ­രി­ക­ത­യു­ടേ­യും ആ ബാ­ല്യ­കാ­ല­ലോ­ക­ത്തേ­ക്കു­ള്ള മ­ട­ക്ക­മാ­ണു് ഭൂ­മി­യി­ലെ ജീ­വി­ത­ത്തെ സ­ഹ­നീ­യ­മാ­ക്കാ­നു­ള്ള ഒ­രേ­യൊ­രു വഴി.

വി. ര­വി­കു­മാർ
images/revikumar.jpg

കൊ­ല്ലം സ്വ­ദേ­ശി­യാ­ണു്. റെ­യിൽ­വേ­യിൽ ബു­ക്കിം­ഗ് ക്ലർ­ക്ക് ആ­യി­രു­ന്നു. ഇ­പ്പോൾ വി­വർ­ത്ത­കൻ മാ­ത്ര­മാ­ണു്. കാഫ്ക (കഥകൾ, വി­ചാ­ര­ണ, ക­ത്തു­ക­ളും ഡ­യ­റി­ക്കു­റി­പ്പു­ക­ളും), ബോ­ദ്ലേർ (ക­ലാ­കാ­ര­ന്റെ കു­മ്പ­സാ­ര­ങ്ങൾ), ബാഷോ (ക­വി­ത­ക­ളും യാ­ത്ര­ക­ളും), ഹാൻസ് ആൻ­ഡേ­ഴ്സൻ (കഥ കൈ ചൂ­ണ്ടു­ന്ന­ത് നി­ങ്ങ­ളെ), റൂമി (പ്ര­ണ­യം ന­മ്മു­ടെ പ്ര­വാ­ച­കൻ), അ­ന്ത്വാൻ ദി സാ­ങ്ങ്ത് എ­ക്സ്യു­പെ­രി (ലി­റ്റിൽ പ്രിൻ­സ്), റി­ല്ക്കെ (ഒരു യു­വ­ക­വി­ക്ക­യ­ച്ച ക­ത്തു­കൾ), ഉലാവ് എച്ച്. ഹേഗ് (ഇ­ല­ക്കു­ടി­ലു­ക­ളും മ­ഞ്ഞു­വീ­ടു­ക­ളും), വീ­സ്വാ­വ ഷിം­ബോർ­സ്ക്ക (അ­ത്ഭു­ത­ങ്ങ­ളു­ടെ മേള), ബെർ­ത്തോൾ­ട്ട് ബ്രെ­ഹ്റ്റ് (ക­വി­ത­യു­ടെ ദു­രി­ത­കാ­ലം), ബോർ­ഹ­സ് (സ്വ­പ്ന­വ്യാ­ഘ്ര­ങ്ങൾ) തു­ട­ങ്ങി­യ വി­വർ­ത്ത­ന­പു­സ്ത­ക­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

ചി­ത്രീ­ക­ര­ണം: അ­ന്ത്വാൻ ദ് സാന്തെ-​എക്സ്യുപെരി.

Colophon

Title: Little Prince (ml: ലി­റ്റിൽ പ്രിൻ­സ്).

Author(s): V. Revikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-22.

Deafult language: ml, Malayalam.

Keywords: Short Story, Antoine de Saint-​Exupéry, V. Revikumar, Little Prince, അ­ന്ത്വാൻ ദ് സാന്തെ-​എക്സ്യുപെരി, വി. ര­വി­കു­മാർ, ലി­റ്റിൽ പ്രിൻ­സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le petit prince, a photograph by Nicholas Wang . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.