images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

വിശ്വാമിത്രപുത്രൻ മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

സോമമേ, ഇന്ദ്രന്നു കുടിപ്പാൻ പിഴിയപ്പെട്ട ഭവാൻ ഇനിപ്പേറിയ, മത്തുണ്ടാക്കുന്ന ധാരയായി ഒഴികിയാലും! 1

എല്ലാം ദർശിയ്ക്കുന്ന രക്ഷോഹന്താവു കനകത്താൽ കുഴിയ്ക്കപ്പെട്ട കലശസമേതമായ സ്വസ്ഥാനത്തെയ്ക്കു ചെല്ലുന്നു. 2

അങ്ങ് വളരെദ്ധനം തരിക – വലിയ ദാതാവാവുക; ശത്രുക്കളെ തുലോം ഹനിയ്ക്കുക; ആ ധനവാന്മാരുടെ ധനം (ഞങ്ങൾക്കു) നല്കുക! 3

അങ്ങ് ഭക്ഷ്യങ്ങളോടേ മഹാന്മാരായ ദേവന്മാരുടെ അമീത്തിൽ വരിക; ബലവും അന്നവും കൊണ്ടുവരിക! 4

ഇന്ദോ, ഞങ്ങൾ ഭവാങ്കലെയ്ക്കു നടക്കാം: നാളിൽ നാളിൽ അതൊന്നേ വേണ്ടു; ഭവാങ്കൽത്തന്നെയാണു്, ഞങ്ങളുടെ ആശകൾ! 5

സോമമേ, അങ്ങയുടെ നീർ സൂര്യപുത്രി നിവുർത്തിയ ഈടുറ്റ രോമംകൊണ്ടരിയ്ക്കും. 6

ഇദ്ദേഹത്തെ യാഗത്തിൽ അഭിഷവദിനത്തിൽ, സോദരിമാരായ പത്തു പെണ്ണുങ്ങൾ – കരാംഗുലികൾ – എടുക്കും. 7

വിരലുകൾ ഇദ്ദേഹത്തെ – ഒരു ഭാസുരമായ തോൽത്തുരുത്തിയെ – കൊണ്ടുചെന്നു പിഴിയും; (ശത്രു)നിവാരകമായ നീർ മൂന്നുപാത്രങ്ങളിലാക്കും. 8

ഈ കിടാവായ സോമത്തിൽ, അവധ്യകളായ പൈക്കൾ, ഇന്ദ്രന്നു കുടിപ്പാൻ, പാൽ കൂട്ടും. 9

ഇതിന്റെ ലഹരിയിലത്രേ, ശൂരനായ ഇന്ദ്രൻ വൈരികളെയെല്ലാം വധിയ്ക്കുന്നതും (യജമാനർക്കു) ധനങ്ങൾ കല്പിച്ചുകൊടുക്കുന്നതും! 10

കുറിപ്പുകൾ: സൂക്തം 1.

[1] ഈ 9-ാം മണ്ഡലത്തിൽ മുഴുവൻ പവമാനസോമസ്തുതിയാണു്. ദേവന്മാരുടെ – വിശേഷിച്ചും ഇന്ദ്രന്റെ – ഗുണങ്ങളെല്ലാം സോമത്തിൽ ഉപചരിയ്ക്കപ്പെട്ടിരിക്കുന്നു. പിഴിയപ്പെട്ടതെന്നോ അരിയ്ക്കപ്പെട്ടതെന്നോ ആണു്, പവമാനപദത്തിനർത്ഥം.

[2] രക്ഷോഹന്താവു് – സോമം. കനകത്താൽ – പരന്ന പൊന്മോതിരമിട്ട കരത്താൽ; പൊന്നണിഞ്ഞ കൈകൊണ്ടു വേണമത്രേ, കുഴിയ്ക്കുക. സ്വസ്ഥാനം – പിഴിയുന്ന സ്ഥലം.

[3] ആ ധനവാന്മാർ – ശത്രുക്കൾ.

[4] ദേവന്മാരുടെ അമീത്ത് – യാഗം; അമീത്തും അമറേത്തും ഒന്നുതന്നെ.

[5] അത് – ഭവത്സേവനം.

[6] സൂര്യപുത്രി – ശ്രദ്ധ എന്നവൾ. രോമംകൊണ്ടു് – ആട്ടിൻരോമംകൊണ്ടുള്ള അരിപ്പയാൽ.

[7] ഇദ്ദേഹം – സോമം. അഭിഷവദിനം = പിഴിയുന്ന ദിവസം.

[8] സോമത്തെ വെള്ളം നിറച്ച തോൽത്തുരുത്തിയാക്കിയിരിയ്ക്കയാണു്.

[9] കിടാവായ – തള്ള കുട്ടിയ്ക്കു പാൽ കൊടുക്കുന്നതുപോലെ.

സൂക്തം 2.

കണ്വപുത്രൻ മേധാതിഥി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

സോമമേ, ദേവകാമനായ ഭവാൻ വേഗത്തിൽ വിശുദ്ധമാം വണ്ണം ഒഴുകുക; ഇന്ദോ, വൃഷാവായ ഭവാൻ ഇന്ദ്രങ്കൽ ചെല്ലുക! 1

ഇന്ദോ, മഹാനായ, വൃഷാവായ, യശസ്സേറിയ, ധർത്താവായ നിന്തിരുവടി പാനീയം കൊണ്ടുവന്നാലും; സ്വസ്ഥാനത്തിരുന്നാലും! 2

പിഴിയപ്പെട്ട യാതൊരഭീഷ്ടദായിയുടെ ധാര അരിമപ്പെട്ട മധുവിനെ ചുരത്തിയോ, ആ സുകർമ്മാവു തണ്ണീരുകളുടുത്തു! 3

അങ്ങ് ഗോരസമുടുപ്പിയ്ക്കപ്പെടുന്നതെപ്പൊഴോ, അപ്പോൾ പെരിയ തണ്ണീരുകൾ പെരിയ ഭവാങ്കലെയ്ക്കു് ഒഴുകിവരും! 4

രസഭരിതനും, വിണ്ണിനെ താങ്ങുന്ന ഊന്നും, നമ്മെ സ്നേഹിയ്ക്കുന്നവനുമായ സോമം അരിപ്പയിൽ വെള്ളത്തിലെയ്ക്കരിയ്ക്കപ്പെടുന്നു. 5

ഒലിക്കൊള്ളുന്ന, പച്ചനിറമിയന്ന, ഒരു മിത്രമെന്നപോലെ ദർശനീയനായ, മഹാനായ വൃഷാവ് സൂര്യനോടുകൂടി വാനിൽ വിളങ്ങുന്നു! 6

ഇന്ദോ, കർമ്മേച്ഛയുടെ കഥനങ്ങൾ അങ്ങയുടെ ഓജസ്സിനാൽ ശുദ്ധീകരിയ്ക്കപ്പെടുന്നു: ഇവയാണല്ലോ, മത്തുപിടിപ്പിയ്ക്കുന്ന ഭവാനെ അണിയിയ്ക്കുന്നതു്! 7

നിന്തിരുവടിയുടെ പെരിയ പ്രശസ്തികൾ ധർഷകന്നുതന്നെയാണല്ലോ; ആ ലോകകർത്താവായ നിന്തിരുവടിയോടു ഞങ്ങൾ മത്തിന്നായി യാചിയ്ക്കുന്നു. 8

ഇന്ദോ, ഇന്ദ്രനെ കാംക്ഷിയ്ക്കുന്ന ഭവാൻ, പർജ്ജന്യൻ മഴയെന്നപോലെ, ഞങ്ങൾക്കു മധുധാര പൊഴിച്ചാലും! 9

ഇന്ദോ, പണ്ടേ യാഗത്തിന്റെ ആത്മാവായ നിന്തിരുവടി ഗോക്കളെ തരും, ആൾക്കാരെ തരും, അശ്വങ്ങളെ തരും, അന്നങ്ങളെ തരും! 10

കുറിപ്പുകൾ: സൂക്തം 2.

[2] ധർത്താവു് = ധാരകൻ, ലോകത്തെ താങ്ങുന്നവൻ. പാനീയം – പേയവസ്തു.

[3] മധു – മധുരരസം. തണ്ണീരുകളുടുത്തു – വെള്ളത്തിലൊഴിയ്ക്കപ്പെട്ടു എന്നു സാരം.

[4] സോമരസത്തിൽ പാലും വെള്ളവും ചെർക്കുന്നു.

[6] വൃഷാവു് – അഭിഷ്ടവർഷിയായ സോമം.

[7] കർമ്മേച്ഛയുടെ കഥനങ്ങൾ – സ്തുതികൾ.

[8] ധർഷകൻ – ത്വൽപ്രസാദത്താൽ ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ, യജമാനൻ.

സൂക്തം 3.

അജീഗർത്തപുത്രൻ ശുനശ്ശേപൻ ഋഷി; ചന്ദോദേവതകൾ മുമ്പേത്തവ.

ഈ മരണമില്ലാത്ത ദേവൻ ദ്രോണകലശത്തിലിരിപ്പാൻ, ഒരു പക്ഷിപോലെ പോകുന്നു ! 1

വിരലുകളാൽ ഉൽപാദിപ്പിയ്ക്കപ്പെട്ട ഈ പവമാനദേവൻ അഹിംസ്യനായിട്ട്, അരാതികളുടെ നേരെ പായുന്നു! 2

ഈ പവമാനദേവനെ യജ്ഞകാമന്മാർ, യുദ്ധത്തിന്നു് ഒരശ്വത്തെയെന്നപോലെ, സ്തുതികൾകൊണ്ടു ചമയിയ്ക്കുന്നു! 3

ഈ പവമാനശൂരൻ ബലത്താൽ നടന്നുകൊണ്ടെന്നപോലെ, എല്ലാദ്ധനങ്ങളും നേടിവെപ്പാൻ നോക്കുന്നു! 4

ഈ പവമാനദേവൻ തേർ തേടുന്നു; തരുന്നു; ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 5

മേധാവികളാൽ ചുറ്റും സ്തുതിയ്ക്കപ്പെട്ട ഈ ദേവൻ ഹവിർദ്ദാതാവിന്നു രത്നങ്ങൾ നല്കിക്കൊണ്ടു വെള്ളത്തിലിറങ്ങുന്നു! 6

ധാരയോടുകൂടിയ ഈ പവമാനൻ ഒച്ചയിട്ടുകൊണ്ടു, ലോകങ്ങളെ തിരസ്കരിച്ചു നാകത്തിലെയ്ക്കോടുന്നു! 7

ഈ ശോഭനയജ്ഞനായ പവമാനൻ അഹിംസിതനായിട്ടു, ലോകങ്ങളെ തിരസ്കരിച്ചു, നാകത്തിലെയ്ക്കു നടകൊള്ളുന്നു ! 8

പണ്ടേ പിറന്ന ഈ പച്ചനിറം പൂണ്ട ദേവൻ ദേവന്മാർക്കായി പിഴിയപ്പെട്ടു്, അരിപ്പയിലണയുന്നു. 9

ഈ ബഹുകർമ്മാവു, പിറന്നപ്പോൾത്തന്നേ അന്നങ്ങളുളവാക്കിക്കൊണ്ടു, പിഴിയപ്പെട്ടു നീരൊഴുക്കുന്നു! 10

കുറിപ്പുകൾ: സൂക്തം 3.

[1] ദേവൻ – സോമം.

[2] ഉൽപ്പാദിപ്പിയ്ക്കപ്പെട്ട – പിഴിയപ്പെട്ട.

[5] തേർ തേടുന്നു – നമ്മുടെ യജ്ഞത്തിൽ വരാൻ. തരുന്നു – വന്നിട്ടു നമുക്ക് അഭീഷ്ടം നല്കുന്നു. ശബ്ദം – പിഴിയുമ്പോൾ.

സൂക്തം 4.

അംഗിരോഗോത്രൻ ഹിരണ്യസ്തൂപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

പവമാനസോമമേ, മഹത്തായ അന്നമേ, ഭവാൻ ചെല്ലുക; വെല്ലുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 1

സോമമേ, അങ്ങു് തേജസ്സു തരിക; സ്വർഗ്ഗവും സർവ്വസൗഭാഗ്യങ്ങളും തരിക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 2

സോമമേ, ഭവാൻ ബലവും ജ്ഞാനവും തരിക; ദ്രോഹികളെ കൊല്ലുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 3

പിഴിയുന്നവരേ, നിങ്ങൾ ഇന്ദ്രന്നു കുടിപ്പാൻ സോമം അരിയ്ക്കുവിൻ. അങ്ങനെ ഭവാൻ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 4

ഭവാൻ ഭവാന്റെ കർമ്മംകൊണ്ടും ഭവാന്റെ രക്ഷകൾകൊണ്ടും ഞങ്ങളെ സൂര്യങ്കലണയ്ക്കുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 5

ഭവാന്റെ ജ്ഞാനംകൊണ്ടും ഭവാന്റെ രക്ഷകൾകൊണ്ടും ഞങ്ങൾ സൂര്യനെ നീണാൾ കാണുമാറാകണം; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 6

നല്ല ആയുധങ്ങളുള്ള സോമമേ, അങ്ങു് രണ്ടിടങ്ങളിലെയും മുന്തിയ സമ്പത്തു കിട്ടിച്ചാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 7

യുദ്ധങ്ങളിൽ പരിക്കുപറ്റാതെ കീഴമർത്തുന്ന നിന്തിരുവടി ധനം കിട്ടിച്ചാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 8

പവമാനമേ, അങ്ങയെ (ആളുകൾ) നിലനില്പിന്നായി യജ്ഞങ്ങൾകൊണ്ടു വളർത്തുന്നു; അങ്ങനെ ഭവാൻ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 9

ഇന്ദോ, അവിടുന്നു ഞങ്ങൾക്കു നാനാരൂപവും അശ്വസമേതവും വിശ്വവ്യാപിയുമായ ധനം കൊണ്ടുവന്നാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 10

കുറിപ്പുകൾ: സൂക്തം 4.

[1] ചെല്ലുക – ദേവന്മാരുടെ അടുക്കൽ. വെല്ലുക – യാഗം മുടക്കുന്ന രാക്ഷസരെ.

[9] ആളുകൾ – യജമാനർ.

സൂക്തം 5.

കശ്യപഗോത്രൻ അസിതനോ, ദേവലനോ ഋഷി; ഗായത്രിയും, അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

സർവത്ര അധിപതിയും വൃഷാവുമായ സമിദ്ധപവമാനം പ്രീണിപ്പിച്ചുകൊണ്ടും ഒച്ച പുറപ്പെടുവിച്ചുകൊണ്ടും വിളങ്ങുന്നു! 1

തനൂനപാൽപവമാനം ഇരുകൊമ്പുകളെ മൂർച്ചകൂട്ടിക്കൊണ്ടു്, അന്തരിക്ഷത്തിലൂടേ ഒളി വീശി നടകൊള്ളുന്നു! 2

ഈഡ്യപവമാനം അഭീഷ്ടദാതാവും ദീപ്തവുമായിത്തീർന്നു, ജലധാരകളോടേ ബലത്താൽ വിളങ്ങുന്നു! 3

പച്ചനിറം പൂണ്ട പവമാനദേവൻ യാഗങ്ങളിൽ ദർഭ തുമ്പു കിഴക്കോട്ടാക്കി വിരിപ്പിച്ചുകൊണ്ടു, ബലത്തോടേ നടക്കുന്നു! 4

കനകമയികളായ പെരിയ ദ്വാരദേവിമാർ പവമാനത്തോടു കൂടി, സ്തുതിയ്ക്കപ്പെട്ടു, ദിക്കുകളിൽനിന്നുയരുന്നു! 5

സുരൂപകളായ, മുന്തിയ മഹതികളായ, ഇപ്പോൾ ദർശനീയളായ രാത്ര്യുഷസ്സുകളെ പവമാനം കാമിയ്ക്കുന്നു! 6

മനുഷ്യരെ നോക്കുന്ന രണ്ടു ദേവഹോതാക്കളായ ദേവന്മാരെ ഞാൻ വിളിയ്ക്കുന്നു. ഉജ്ജ്വലവും വൃഷാവുമാകുന്നു, പവമാനം! 7

ഭാരതി, സരസ്വതി, മഹതിയായ ഇള എന്നീ മൂന്നു സുരൂപമാരായ ദേവിമാർ നമ്മുടെ പവമാനത്തിന്റെ ഈ യജ്ഞത്തിൽ എഴുന്നള്ളട്ടെ! 8

മുമ്പേ ജനിച്ച, ജഗദ്രക്ഷകനായ, മുന്നിൽ നടക്കുന്ന ത്വഷ്ടാവിനെ ഞാൻ വിളിയ്ക്കുന്നു. പച്ചനിറം പൂണ്ട പവമാനസോമം ഇന്ദ്രനാണു്, വൃഷാവാണു്, പ്രജാപതിയാണു്! 9

പവമാനമേ, പച്ചനിറത്തിലും സ്വർണ്ണവർണ്ണത്തിലും വിളങ്ങുന്ന, ആയിരം കൊമ്പുകളുള്ള വനസ്പതിയെ അങ്ങു് മധുധാരയാടിച്ചാലും! 10

വായു, ബൃഹസ്പതി, സൂര്യൻ, അഗ്നി, ഇന്ദ്രൻ എന്നീ ദേവന്മാരേ, നിങ്ങളെല്ലാവരും ഒന്നിച്ചു പവമാനത്തിന്റെ സ്വാഹാകാരത്തിന്നു വന്നെത്തുവിൻ! 11

കുറിപ്പുകൾ: സൂക്തം 5.

[1] ഈ സൂക്തത്തിൽ, പവമാനസോമത്തെ നരാശംസനൊഴിച്ചുള്ള അഗ്നികളാക്കിയിരിയ്ക്കുന്നു. സമിദ്ധൻ – ഒരഗ്നിയുടെ പേർ. പ്രീണിപ്പിച്ചുകൊണ്ടും – ദേവന്മാരെ.

[2] തനൂനപാത്ത് – പേർ. ഇരുകൊമ്പുകൾ – രണ്ടായി ഒഴുകിയ്ക്കപ്പെടുന്ന നീര്. നടകൊള്ളുന്നു – ദ്രോണകലശത്തിലെയ്ക്ക്.

[3] ഈഡ്യൻ – പേർ.

[9] മുന്നിൽ – ദേവന്മാരുടെ.

[10] വനസ്പതി – ഒരു ദേവൻ. മധുധാര – മധുരസപ്രവാഹം.

[11] സ്വാഹാകാരം – യജ്ഞകർമ്മം.

സൂക്തം 6.

അസിതനോ, ദേവലനോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

സോമമേ, ദേവന്മാരിലും ഞങ്ങളിലും കൂറുറ്റ വൃഷാവായ ഭവാൻ മത്തുണ്ടാക്കുന്ന നീർ ആട്ടിൻരോമങ്ങളിൽ ഒഴുക്കിയാലും! 1

ഇന്ദോ, അങ്ങ് ഇന്ദ്രനാകകൊണ്ടു്, ആ മദകരമായ മധുവിനെയും, കരുത്തുള്ള കുതിരകളെയും നേരേ ഒഴുക്കിയാലും! 2

പിഴിയപ്പെടുന്ന ഭവാൻ ആ പുരാതനമായ മധു അരിപ്പയിൽ വീഴ്ത്തുക; ബലം, അന്നം എന്നിവയെയും ഒഴുക്കുക! 3

തെരുതെരെ വീഴുന്ന സോമരസങ്ങൾ, തണ്ണീരുകൾ താന്നേടത്തൂടെയെന്നപോലെ പാഞ്ഞ്, ഇന്ദ്രങ്കലണയുന്നു! 4

ആട്ടിൻരോമത്തിൽപ്പെടാതെ കാട്ടിൽ വിളയാടുന്ന യാതൊന്നിനെ പത്തു മങ്കമാർ, ഒരു കെല്പുറ്റ കുതിരയെയെന്നപോലെ തുടയ്ക്കുന്നുവോ; 5

ദേവന്മാർക്കു കുടിച്ചു മത്താടാൻ പിഴിയപ്പെട്ട ആ വൃഷാവായ നീരിൽ ഭവാൻ യുദ്ധത്തിന്നായി ഗോരസങ്ങൾ പകരുക. 6

ഇന്ദ്രദേവന്നായി പിഴിയപ്പെട്ട തെളിസോമം, തന്തിരുവടിയെ സംതൃപ്തനാക്കുന്ന പയസ്സിനെ ധാരയായൊഴുക്കുന്നു. 7

യജ്ഞത്തിന്റെ ആത്മാവു പിഴിയപ്പെട്ടു്, (അഭീഷ്ടങ്ങളെ) അയച്ചുകൊണ്ടു, വിരഞ്ഞൊഴുകുന്നു; പുരാതനമായ കവിത്വത്തെ പുലർത്തുകയും ചെയ്യുന്നു! 8

അതിമാദകമേ, അങ്ങു് ഇന്ദ്രന്നു കുടിപ്പാൻ ഇപ്രകാരം മധു പൊഴിയ്ക്കുന്നു; മറവിൽ ഒലികളും കൂട്ടുന്നു! 9

കുറിപ്പുകൾ: സൂക്തം 6.

[1] ആട്ടിൻരോമങ്ങൾ – കമ്പിളിയരിപ്പ.

[2] ഒഴുക്കിയാലും – ഞങ്ങൾക്കായി.

[5] പ്രത്യക്ഷോക്തി: പത്തു മങ്കമാർ – പത്തു കൈവിരലുകൾ. തുടയ്ക്കുന്നു – പരിചരിയ്ക്കുന്നു എന്നർത്ഥം.

[7] പയസ്സ് – പാൽ, നീര്.

[8] യജ്ഞത്തിന്റെ ആത്മാവു് – സോമം. അയച്ചുകൊണ്ടു് – യഷ്ടാക്കൾക്കു. കവിത്വം – ഋഷിത്വം.

[9] പ്രത്യക്ഷോക്തി: മറവിൽ – യാഗശാലയിൽ.

സൂക്തം 7.

അസിതനോ, ദേവലനോ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

നല്ല കൂട്ടുകളോടുകൂടിയ, തന്തിരുവടിയുടെ ചാർച്ചയറിയുന്ന സോമങ്ങൾ കർമ്മത്തിൽ യജ്ഞമാർഗ്ഗത്തിലൂടേ കൊണ്ടുപോകപ്പെടുന്നു. 1

ഹവിസ്സുകളിൽ സ്തുത്യമായ യാതൊരു ഹവിസ്സു പെരിയ തണ്ണീരുകളിലിറങ്ങുമോ, ആ മധുവിന്റെ ധാരകൾ മുഖ്യങ്ങളാകുന്നു. 2

സത്യഭൂതവും അഹിംസവും മുഖ്യവുമായ വൃഷാവു് യജ്ഞത്തെ നോക്കി വെള്ളത്തിൽ തക്ക ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 3

സമ്പത്തുടുക്കുന്ന കവി കാവ്യങ്ങളിൽ ചുറ്റിനടക്കുന്നതെപ്പൊഴോ, അപ്പോൾ വിണ്ണിലെക്കുതിര യാത്രയ്ക്കൊരുങ്ങും! 4

കർമ്മികളാൽ പ്രേരിപ്പിയ്ക്കപ്പെട്ടാലപ്പോൾ, ഈ പവമാനം ഒരു രാജാവെന്നപോലെ മുടക്കികളെ മുടിയ്ക്കും! 5

അരുമപ്പെട്ട പച്ചനിറക്കാരൻ തണ്ണീരോടു ചേർന്നിട്ടു, കമ്പിളിയിലിരിയ്ക്കുന്നു; ഒലി കൂട്ടിക്കൊണ്ടു സ്തുതിയ്ക്കപ്പെടുകയും ചെയ്യുന്നു. 6

ഇതിന്റെ കർമ്മങ്ങളിൽ ആർ രമിയ്ക്കുമോ, അവൻ വായുവിന്റെയും ഇന്ദ്രന്റെയും അശ്വികളുടെയും അടുക്കൽ ലഹരിയോടേ ചെന്നെത്തും! 7

എവരുടെ മധുവീചികൾ മിത്രവരുണഭഗന്മാരെ നീരാടിയ്ക്കുമോ, അവർ ഇതിനെ അറിഞ്ഞു, സുഖയുക്തരായിത്തീരും! 8

ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങൾക്കു, മത്തുപിടിപ്പിയ്ക്കുന്ന സോമം കിട്ടാൻ ധനവും അന്നവും ജംഗമസ്വത്തുക്കളും ഉളവാക്കുവിൻ! 9

കുറിപ്പുകൾ: സൂക്തം 7.

[1] കൂട്ടുകൾ – പാലും മറ്റും. തന്തിരുവടി – ഇന്ദ്രൻ. അറിയുന്ന – അനുഭവിയ്ക്കുന്ന എന്നർത്ഥം.

[2] ആ മധു – സോമം.

[3] അഹിംസം = ഹിംസാരഹിതം. വൃഷാവു് – സോമം.

[4] സമ്പത്തുടുക്കുന്ന – യജമാനർക്കു കൊടുക്കാൻ ധനമെടുക്കുന്ന. കവി – സോമം. കാവ്യങ്ങൾ – സ്തോതാക്കളുടെ സ്തുതികൾ. വിണ്ണിലെ കുതിര – ഇന്ദ്രാശ്വം. യാത്രയ്ക്കു – യാഗത്തിനു പോരാൻ.

[5] മുടക്കികൾ – യജ്ഞവിഘ്നകാരികളായ കൂട്ടർ.

[6] അരുമപ്പെട്ട – ദേവകൾക്കു പ്രിയനായ. പച്ചനിറക്കാരൻ – സോമം. കമ്പിളി – കമ്പിളിയരിപ്പ.

[7] കർമ്മങ്ങൾ – പിഴിയുകയും മറ്റും.

[8] എവരുടെ മധുവീചികൾ – എവർ പിഴിഞ്ഞ സോമത്തിന്റെ നീരലകൾ. അവർ – ആ യജ്ഞമാനർ. ഇതിനെ അറിഞ്ഞു – സോമത്തിന്റെ പ്രഭാവം അറിഞ്ഞു്.

[9] ജംഗമസ്വത്തുകൾ – ഗവാശ്വാദികൾ.

സൂക്തം 8.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഈ സോമങ്ങൾ ഇന്ദ്രന്നു വീര്യം വളർത്താൻ, അവിടെയ്ക്കു കാമ്യവും പ്രിയവുമായ (നീർ) പൊഴിയ്ക്കുന്നു. 1

പിഴിയപ്പെട്ടു ചമസങ്ങളിലിരുന്നു വായുവിങ്കലും അശ്വികളിലും ചെല്ലുന്ന അതുകൾ നല്ല വീര്യത്തെ ഉളവാക്കട്ടെ! 2

സോമമേ, കൊതിച്ചു പിഴിയപ്പെട്ട ഭവാൻ ഇന്ദ്രനെ ആരാധിപ്പാൻ യജ്ഞസ്ഥാനത്തു വിളിച്ചിരുത്തിയാലും! 3

അങ്ങയെ പത്തുപിരലുകൾ തുടയ്ക്കുന്നു; ഏഴുധീമാന്മാർ പ്രീണിപ്പിയ്ക്കുന്നു; മേധാവികൾ മത്തും പിടിപ്പിയ്ക്കുന്നു! 4

ദേവന്മാരുടെ മത്തിന്നു, വെള്ളത്തിലും കമ്പിളിയിലുമിട്ട ഭവാങ്കൽ ഞങ്ങൾ ഗോരസങ്ങൾ പകരുന്നു. 5

പച്ചനിറം പൂണ്ട സുപ്രഭൻ അരിച്ചു കുടങ്ങളിലാക്കപ്പെട്ടിട്ടു, ഗോരസങ്ങളുടുക്കുന്നു! 6

ഇന്ദോ, അവിടുന്നു ധനവാന്മാരായ ഞങ്ങൾക്കായി നീരൊഴുക്കിയാലും; വിദ്വേഷികളെയെല്ലാം ആട്ടിപ്പായിച്ചാലും; സഖാവിങ്കൽ ചെന്നാലും! 7

സോമമേ, ഭവാൻ വാനിൽനിന്നു മഴ പൊഴിയ്ക്കുക; ഭൂമിയിൽ അന്നമുണ്ടാക്കുക; ഞങ്ങൾക്കു യുദ്ധങ്ങളിൽ കെല്പും ഉളവാക്കുക! 8

മനുഷ്യരെ നോക്കുന്ന, ഇന്ദ്രൻ നുകരുന്ന, എല്ലാമറിയുന്ന ഭവാനെക്കൊണ്ടു ഞങ്ങൾ സന്തതിയും അന്നവും നേടുമാറാകണം! 9

കുറിപ്പുകൾ: സൂക്തം 8.

[2] അതുകൾ – സോമങ്ങൾ.

[4] ഏഴു ധീമാന്മാർ – ഹോത്രകന്മാർ. മത്തും പിടിപ്പിയ്ക്കുന്നു – സ്തുതിച്ച് ഇമ്പപ്പെടുത്തുന്നു.

[6] സുപ്രഭൻ – സോമം.

[7] ധനവാന്മാർ – ഹവിസ്സാകുന്ന ധനമുള്ളവർ. സഖാവു് – ഇന്ദ്രൻ.

സൂക്തം 9.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ക്രാന്തകർമ്മാവായ കവി, പിഴിയാൻ ഇരുപലകകളിൽ വെയ്ക്കപ്പെട്ടു, വിണ്ണിന്നാരോമലായ അമ്മിമേൽ ചെല്ലുന്നു. 1

ത്രാണിയുള്ള ഭവാൻ, ഭവാന്റെ ഇരിപ്പിടമായിത്തീർന്ന, അദ്രോഹിയായ സ്തോതാവിന്നു ഭക്ഷിപ്പാൻ ധാരാളം അന്നവുമായി വന്നാലും! 2

പിറന്നു പരിശുദ്ധി പൂണ്ട ആ മഹാനായ മകൻ മഹതികളും യജ്ഞത്തെ വളർത്തുന്നവരും ജനയിത്രികളുമായ ഇരുതായകളെ വിളങ്ങിയ്ക്കുന്നു! 3

മുഖ്യമായ അതു് അംഗുലികളാൽ പിടിയ്ക്കപ്പെട്ടിട്ടു്, ഏഴുനദികളെ – അതിനെ ചടവുപറ്റാതെ വളർത്തിപ്പോന്ന ദ്രോഹവർജ്ജിതകളെ – പ്രീണിപ്പിയ്ക്കുന്നു! 4

ഇന്ദ്ര, അങ്ങയ്ക്കുള്ള വലിയ കർമ്മത്തിന്നാണു്, ആ അംഗുലികൾ ഹിംസിയ്ക്കപ്പെടാത്ത, യുവാവായ ഇന്ദുവിനെ എടുത്തത്. 5

ഏറ്റവും മതി വരുത്തുന്ന, മരണമില്ലാത്ത ഭാരവാഹി ഏഴുദേവിമാരെ നോക്കുന്നു, ഒരു കിണറായിത്തീർന്നു സംതൃപ്തകളാക്കുന്നു! 6

ഒരു പുരുഷനായ പവമാനസോമമേ, യജ്ഞദിവസങ്ങളിൽ ഭവാൻ ഞങ്ങളെ രക്ഷിച്ചാലും; ആ പൊരുതപ്പെടേണ്ടുന്ന തമസ്സുകളെ തകർത്താലും! 7

ശ്ലാഘ്യമായ പുത്തൻസൂക്തത്തിന്നു നിന്തിരുവടി വെക്കം വഴിയിലിറങ്ങിയാലും; മുമ്പേത്തെപ്പോലെ വെളിച്ചവും വീശിയാലും! 8

പവമാനമേ, മഹത്തായ അന്നത്തെയും ഗോവിനെയും അശ്വത്തെയും പുത്രനെയും നിന്തിരുവടി നല്കാറുണ്ടല്ലോ; ആ നിന്തിരുവടി മേധ തരിക – എല്ലാം തരിക! 9

കുറിപ്പുകൾ: സൂക്തം 9.

[1] കവി – സോമം. വിണ്ണിന്നാരോമലായ – സോമം പിഴിയാനുള്ള ഉപകരണം വിണ്ണിന്നു (ദേവന്മാർക്കു്) പ്രിയപ്പെട്ടതായിരിയ്ക്കുമല്ലോ.

[3] മകൻ – സോമം. ജനയിത്രികൾ – ഭുതജാതത്തെ ജനിപ്പിച്ചവർ. ഇരുതായകളെ – ദ്യാവാപൃഥിവികളെ.

[4] അതു് – സോമം. ദ്രോഹവർജ്ജിതകൾ – സ്നേഹശാലിനികൾ.

[6] മതി – ദേവന്മാർക്കു്. ഭാരവാഹി – യജ്ഞത്തിന്റെ ഭാരം വഹിയ്ക്കുന്ന സോമം. ഏഴുദേവിമാർ – സപ്തനദികൾ. കിണറായിത്തീർന്നു – വലിയ കുട്ടകത്തിൽ നിറഞ്ഞുനിന്നു, ദേവന്മാരാൽ കുടിയ്ക്കപ്പെട്ടു്. സംതൃപ്തകളാക്കുന്നു – മഴ പെയ്യിച്ചു്.

[7] തമസ്സുകൾ – രക്ഷസ്സുകൾ.

[8] സൂക്തത്തിന്നു – സ്തോത്രം കേൾപ്പാൻ. വഴിയിലിറങ്ങിയാലും – ഇങ്ങോട്ടു പുറപ്പെട്ടാലും.

[9] നല്കാറുണ്ടല്ലോ – ഞങ്ങൾക്കു്.

സൂക്തം 10.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

തേരുകൾപോലെയും കുതിരകൾപോലെയും ഒലിയിടുന്ന സോമങ്ങൾ അന്നത്തിന്നും സ്വത്തിന്നും വന്നെത്തുന്നു! 1

തേരുകൾപോലെ വരുന്ന സോമങ്ങൾ, ചുമട്ടുകാരുടെ ചുമടുകൾപോലെ ഇരു കൈകളിൽ എടുക്കപ്പെടുന്നു. 2

രാജാവിനെ സ്തുതിപോലെയും, യജ്ഞത്തെ സപ്തഹോത്രകൾപോലെയും, സോമത്തെ ഗോരസം പൂശിയ്ക്കുന്നു. 3

പിഴിയപ്പെടുന്ന സോമം മഹത്തായ സ്തുതിയോടേ പിഴിയപ്പെട്ടു, മത്തിന്നായി ധാരാരൂപേണ ചുറ്റും നടക്കുന്നു. 4

ഇന്ദ്രന്നു കുടിപ്പാനുള്ളതും, ഉഷസ്സിന്നു ശോഭയുണ്ടാക്കുന്നതുമായ സോമം ഒഴുകിക്കൊണ്ടു് ഒച്ച പുറപ്പെടുവിയ്ക്കുന്നു! 5

പഴയ സ്തുതികാരന്മാരും, വൃഷാവിനെ കൊണ്ടുവരുന്ന മനുഷ്യരും (യജ്ഞത്തിന്റെ) കതകുകൾ തുറക്കുന്നു! 6

നല്ലവരായ, ചാർച്ചക്കാരായ ഏഴുഹോത്രകർ ഒന്നിന്റെ അടുക്കൽ തിക്കിക്കൊണ്ടിരിയ്ക്കുന്നു! 7

നാഭിയെ ഞാൻ നാഭിയിലാക്കുന്നു; കണ്ണു സൂര്യങ്കലും ചേരുന്നു. കവിയുടെ കുഞ്ഞിനെ ഞാൻ വളർത്തുന്നു! 8

വിണ്ണിന്റെ അരിയ ഇരിപ്പിടം അധ്വര്യുക്കളാൽ ഗുഹയിലടയ്ക്കപ്പെട്ടതും ഇന്ദ്രൻ തൃക്കണ്ണുകൊണ്ടു നോക്കുന്നു! 9

കുറിപ്പുകൾ: സൂക്തം 10.

[1] അന്നത്തിന്നും സ്വത്തിന്നും – ശത്രുക്കളിൽനിന്നു് അന്നവും സ്വത്തും കവർന്നു യജമാനർക്കു കൊടുക്കാൻ.

[2] വരുന്ന – യാഗശാലയിലെയ്ക്കു്. ഇരുകൈകളിൽ – ഋത്വിക്കുകളുടെ.

[3] പൂശിയ്ക്കുന്നു – കർമ്മികൾ.

[4] മത്തിന്നായി – ദേവന്മാരെ മത്തു പിടിപ്പിയ്ക്കാൻ. ചുറ്റും നടക്കുന്നു – യാഗശാലയിലെങ്ങും കൊണ്ടുപോകപ്പെടുന്നു.

[6] വൃഷാവു് – സോമം. കതകുകൾ – ദ്വാരങ്ങൾ.

[7] ചാർച്ചക്കാർ – പരസ്പരസ്നേഹികൾ. ഒന്ന് – സോമം.

[8] നാഭിയെ – യജ്ഞത്തിന്റെ പൊക്കിളായ സോമത്തെ. നാഭിയിലാക്കുന്നു – കുടിയ്ക്കുന്നു എന്നർത്ഥം; സോമം കുടിച്ചാൽ സൂര്യനെ നോക്കാൻ കെല്പുണ്ടാകും. കവിയുടെ കുഞ്ഞു് – സോമവല്ലിത്തയ്യു്.

[9] വിണ്ണിന്റെ അരിയ ഇരിപ്പിടം – സോമം. ഗുഹയിലടയ്ക്കുക – വയറ്റിലാക്കുക, കുടിയ്ക്കുക.

സൂക്തം 11.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ദേവന്മാരെ യജിപ്പാൻതുടങ്ങുന്ന ഈ പവമാനസോമത്തെപ്പറ്റി, നേതാക്കളേ, നിങ്ങൾ ഗാനംചെയ്യുവിൻ! 1

ദേവ, ഭവാന്റെ ദേവകാമമായ (നീരിൽ) ദേവന്നായി അഥർവാക്കൾ ഗോക്ഷീരം പകരുന്നു. 2

രാജാവേ, ആ തിരുമേനി ഗോവിന്നു സുഖമാംവണ്ണവും, ആളുകൾക്കു സുഖമാംവണ്ണവും, അശ്വത്തിന്നു സുഖമാംവണ്ണവും, സസ്യങ്ങൾക്കു സുഖമാംവണ്ണവും നീരൊഴുക്കിയാലും! 3

തവിട്ടുനിറം തടവുന്ന, തുടുപ്പിയന്ന, സ്വർഗ്ഗത്തെ തലോടുന്ന, സ്വതവേ ബലവത്തായ സോമത്തിന്നു നിങ്ങൾ സ്തോത്രം ചൊല്ലുവിൻ. 4

അമ്മിക്കുഴകൊണ്ടു ചതച്ചു പിഴിഞ്ഞ സോമം നിങ്ങൾ അരിയ്ക്കുവിൻ; ഈ മധുവിൽ പശുവിൻപാലും പകരുവിൻ. 5

ഇന്ദുവിനെ നിങ്ങൾ വണങ്ങി സമീപിയ്ക്കുവിൻ; തയിർതന്നേ ചേർക്കുവിൻ; ഇന്ദ്രന്നു വെയ്ക്കുവിൻ. 6

സോമമേ, വഴിപോലെ കാണുന്ന, വൈരികളെ വധിയ്ക്കുന്ന, ദേവന്മാർക്കഭിമതം നല്കുന്ന നിന്തിരുവടി ഗോവിന്നു സുഖമാംവണ്ണം നീരൊഴുക്കിയാലും! 7

സോമമേ, മനസ്സറിയുന്ന മനസ്പതിയായ ഭവാൻ ഇന്ദ്രന്നു കുടിച്ചു ലഹരിക്കൊള്ളാനായി പകർന്നുവെയ്ക്കപ്പെടുന്നു. 8

ഇന്ദോ, പവമാനസോമമേ, അങ്ങു് ഞങ്ങൾക്കു, ഞങ്ങളുടെ ഇന്ദ്രന്റെ തുണയാൽ നല്ല വീര്യവും ധനവും തന്നാലും! 9

കുറിപ്പുകൾ: സൂക്തം 11.

[1] ഋത്വിക്കുകളോട്:

[2] ദേവന്നായി – ഇന്ദ്രാർത്ഥം. അഥർവാക്കൾ – ഋഷിമാർ.

[4] സ്തോതാക്കളോടു്.

[5] ചിലപ്പോൾ തവിട്ടുനിറം, ചിലപ്പോൾ തുടുപ്പു്. സ്വർഗ്ഗത്തെ തലോടുന്ന – സ്വർഗ്ഗത്തിൽ പെരുമാറുന്ന എന്നർത്ഥം.

[6] ഋത്വിക്കുകളോടു്:

സൂക്തം 12.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇനിപ്പേറിയ ഇന്ദുക്കളായ സോമങ്ങൾ യാഗശാലയിൽ ഇന്ദ്രന്നായി പിഴിഞ്ഞുവെയ്ക്കപ്പെടുന്നു. 1

സോമം കുടിപ്പാൻ ഇന്ദ്രനെ മേധാവികൾ, കന്നിനെ തള്ളപ്പൈക്കൾപോലെ വിളിയ്ക്കുന്നു. 2

മനീഷിയായ, മത്തൊഴുക്കുന്ന സോമം സ്ഥാനത്തു വസിയ്ക്കുന്നു – നദീതരംഗത്തിൽ, വാക്കിൽ മേവുന്നു. 3

വഴിപോലെ കാണുന്ന, ശോഭനയജ്ഞനായ, കവിയായ സോമം അന്തരിക്ഷത്തിന്റെ നാഭിയായ കമ്പിളിയരിപ്പയിൽ ആരാധിയ്ക്കപ്പെടുന്നു! 4

യാതൊന്നിനെ അരിപ്പയിലും കുടങ്ങളിലും പകർന്നുവോ, ആ സോമത്തെ ഇന്ദു പുണരുന്നു! 5

ഇന്ദു മഴ പൊഴിയ്ക്കുന്ന മേഘത്തെ രസിപ്പിച്ചുകൊണ്ടു്, അന്തരിക്ഷപാദത്തിൽ ഒലിക്കൊള്ളുന്നു! 6

സദാ സ്തുതിയ്ക്കപ്പെടുന്ന, അമൃതു ചുരത്തുന്ന വനസ്പതി മാനുഷദിനങ്ങളെ പ്രീണിപ്പിച്ചുകൊണ്ടു കർമ്മങ്ങളിൽ പെരുമാറുന്നു! 7

കവിയായ സോമം അന്തരിക്ഷത്തിൽനിന്നയയ്ക്കപ്പെട്ടിട്ടു മേധാവിയുടെ പ്രിയസ്ഥാനങ്ങളിലെയ്ക്കു് ഒഴുകിച്ചെല്ലുന്നു! 8

പവമാനസോമമേ, അങ്ങു് അത്യുജ്ജ്വലമായ നല്ല ഭവനവും ധനവും ഞങ്ങളിൽ പകർന്നാലും! 9

കുറിപ്പുകൾ: സൂക്തം 12.

[3] നദീതരംഗം – വസതീവരീജലം. വാക്കിൽ മേവുന്നു – ശബ്ദം പുറപ്പെടുവിയ്ക്കുന്നു.

[4] നാഭിയായ – മധ്യസ്ഥിതമായ എന്നർത്ഥം.

[5] സോമത്തെ – തന്റെ ഒരംശമായ നീരിനെ.

[7] വനസ്പതി – സോമം.

[8] മേധാവിയുടെ (യഷ്ടാവിന്റെ) പ്രിയസ്ഥാനങ്ങൾ – യജ്ഞസദനങ്ങൾ.

സൂക്തം 13.

അസിതനോ ദേവലനോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

ആയിരം ധാരകളോടുകൂടിയ പവമാനസോമം വായുവിന്നും ഇന്ദ്രന്നുമായി, കമ്പിളിയിൽനിന്നു പാത്രത്തിലെയ്ക്കിറങ്ങുന്നു. 1

രക്ഷാകാംക്ഷികളേ, നിങ്ങൾ ദേവന്മാർക്കു കുടിപ്പാൻ പിഴിയപ്പെടുന്ന മേധാവിയായ പവമാനത്തെപ്പറ്റി ഉറക്കെപ്പാടുവിൻ! 2

ഒരായിരം കരുത്തുള്ള, സ്തുതിയ്ക്കപ്പെടുന്ന സോമങ്ങൾ യജ്ഞസിദ്ധിയ്ക്കും അന്നസിദ്ധിയ്ക്കുമായി നീരൊഴുക്കുന്നു. 3

ഇന്ദോ, നിന്തിരുവടി ഞങ്ങൾക്കു് അന്നം കിട്ടാൻ, വളരെ നീരും തിളങ്ങുന്ന സുവീര്യവും ഒഴുക്കിയാലും! 4

ആ പിഴിയപ്പെടുന്ന ഇന്ദുദേവന്മാർ നമുക്ക് ഒരായിരം ധനവും നല്ല വീര്യവും ഒഴുക്കട്ടെ! 5

യുദ്ധത്തിന്നു തെളിയ്ക്കപ്പെടുന്ന കുതിരകൾപോലെ ശീഘ്രഗാമികളായ (സോമങ്ങൾ) ആളുകളാൽ കമ്പിളിയിറക്കപ്പെടുന്നു! 6

കൈകളിലെടുക്കപ്പെട്ട സോമങ്ങൾ, ഉമ്പയിടുന്ന പൈക്കൾ കന്നിന്റെ അടുക്കലെയ്ക്കെന്നപോലെ, പാത്രത്തിലെയ്ക്കു പോകുന്നു. 7

ഇന്ദ്രന്നു് അരിമപ്പെട്ടതാണല്ലോ, സോമം: പവമാനമേ, ഭവാൻ, ഒച്ചയിട്ടു ദ്രോഹികളെയെല്ലാം ഓടിച്ചാലും! 8

പവമാനങ്ങളേ, അദാതാക്കളെ ഹനിയ്ക്കുന്ന അഖിലദർശികളായ നിങ്ങൾ യജ്ഞസ്ഥാനത്തിരുന്നാലും! 9

കുറിപ്പുകൾ: സൂക്തം 13.

[1] കമ്പിളി – അരിപ്പ.

[2] ഉദ്ഗാതാക്കളോടു്:

[5] ഇന്ദുദേവന്മാർ – സോമങ്ങൾ.

[9] അദാതാക്കൾ – യജ്ഞമനുഷ്ഠിയ്ക്കാത്തവർ. അഖിലദർശികൾ = എല്ലാം കാണുന്നവർ.

സൂക്തം 14.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കവി നദീവീചിയിൽ നീന്തി, ബഹുകാമ്യമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു, നാലിടത്തും നീരൊഴുക്കുന്നു.1

ഒരേനിയന്ത്രണം പൂണ്ട പഞ്ചജനങ്ങൾ കർമ്മത്തിനായി ഈ ധർത്താവിനെ സ്തുതിയണിയിയ്ക്കുകയും, 2

ഗോരസമുടുപ്പിയ്ക്കുകയും ചെയ്യുന്നതോടേ, ദേവന്മാരെല്ലാം ഈ കരുത്തന്റെ നീരിൽ മത്തടിയ്ക്കുകയായി! 3

ഇതു് അരിപ്പത്തുളകളിലൂടേ കീഴ്പാട്ടോടുന്നു; ഇവിടെവെച്ചു സഖാവിനോടു ചേരുന്നു! 4

ഈ യുവാവു്, ഒരുജ്ജ്വലാശ്വംപോലെ, പരിചാരകന്റെ പൗത്രിമാരാൽ തുടയ്ക്കപ്പെടുന്നു; രൂപം തെളിഞ്ഞു, ഗോരസങ്ങളോടിണങ്ങുന്നു! 5

ഇതു വിരലുകളാൽ (പിഴിയപ്പെട്ടു), ഗവ്യങ്ങൾ ചേർക്കപ്പെട്ടു, വിലങ്ങനെ നടകൊള്ളുന്നു; അറിയാവുന്ന ഒരു ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 6

വിരലുകൾ അന്നപതിയെ തലോടാൻ സമീപിയ്ക്കുന്നു; ബലവാന്റെ മുതുകത്തു പിടിയ്ക്കുന്നു. 7

സോമമേ, അവിടുന്നു ഞങ്ങൾക്കുവേണ്ടി, വിണ്ണിലും മന്നിലുമുള്ള സകലധനങ്ങളും എടുത്തു വന്നുചേർന്നാലും! 8

കുറിപ്പുകൾ: സൂക്തം 14.

[1] കവി – സോമം. നദീവീചി – വസതീവരി.

[2] ഈ ധർത്താവിനെ – ലോകത്തെ താങ്ങുന്ന സോമത്തെ.

[3] ഈ കരുത്തൻ – സോമം.

[4] ഇവിടെ – യജ്ഞത്തിൽ. സഖാവു് – ഇന്ദ്രൻ.

[5] ഈ യുവാവു് – സോമം. പൗത്രിമാർ – പുത്രരായ കരങ്ങളുടെ പുത്രിമാർ, വിരലുകൾ.

[6] അറിയാവുന്ന – യജമാനന്നു മനസ്സിലാവുന്ന.

[7] അന്നപതി – സോമം. ബലവാന്റെ – സോമത്തിന്റെ.

സൂക്തം 15.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഈ ശൂരൻ വിരലുകളാൽ പിഴിയപ്പെട്ടിട്ടു്, ഓടുന്ന തേരുകളിലൂടേ ഇന്ദ്രന്റെ ഇരിപ്പിടത്തിലെയ്ക്കു പോകാൻ, കർമ്മത്താൽ പുറപ്പെടുന്നു! 1

ഇതു്, അമരന്മാരിരിയ്ക്കുന്ന മഹത്തായ യജ്ഞത്തിന്നായി വളരെ കർമ്മം കാംക്ഷിയ്ക്കുന്നു.2

ഒരുക്കിവെയ്ക്കപ്പെട്ട ഇതിനെ ഭാരവാഹികൾ ഇടയിലെ ശുചിയായ മാർഗ്ഗത്തിലൂടേ, കൊടുപ്പാനായി കൊണ്ടുപോകുന്നു. 3

ബലത്താൽ ധനങ്ങളെടുത്തിട്ടുള്ള ഇതു്, ഒരു കൂട്ടത്തലവനായ കാള കൊമ്പണയ്ക്കുന്നതുപോലെ, തുമ്പുകൾ കുലുക്കുന്നു. 4

ഈ വേഗവാനായ നീരരചൻ തിളങ്ങുന്ന പൊൻകതിരുകളോടേ എഴുന്നള്ളുന്നു! 5

ഇതു കമ്പുകൊണ്ടു്, ഒളിച്ച പീഡിതരെ കടന്നുപോന്നു, പീഡിപ്പിയ്ക്കേണ്ടുന്നവറ്റിൽ ചെല്ലുന്നു! 6

വളരെയന്നമുളവാക്കുന്ന ഇതിനെ ആളുകൾ ദ്രോണകലശങ്ങളിൽ ഞെക്കിപ്പിഴിയുന്നു. 7

നല്ല ആയുധങ്ങളുള്ള ഈ മികച്ച മദകാരിയെ ഏഴു് ഋത്വിക്കുകൾ പത്തു കൈവിരലുകൾകൊണ്ടു് പരിചരിയ്ക്കുന്നു! 8

കുറിപ്പുകൾ: സൂക്തം 15.

[1] ഈ ശൂരൻ – സോമം. തേരുകൾ – ഇന്ദ്രൻതന്നെ അയച്ച രഥങ്ങൾ. കർമ്മം – ഹോമം.

[2] ഇതു് – സോമം.

[3] ഇതിനെ – സോമരസത്തെ. ഇട – ഹവിർദ്ധാനത്തിന്റെയും ആഹവനീയത്തിന്റെയും മധ്യം. കൊടുപ്പാനായി – ദേവന്മാർക്കു ഹോമിപ്പാൻ.

[4] എടുത്തിട്ടുള്ള – നമുക്കു തരാൻ. ഇതു് – സോമം. അണയ്ക്കുക = മൂർച്ചകൂട്ടുക.

[5] നീരരചൻ – രസങ്ങളുടെ രാജാവു്, സോമം.

[6] ഇതു് – സോമം. ഒളിച്ച പീഡിതരെ – സോമത്താൽ പീഡിപ്പിയ്ക്കപ്പെട്ടു് ഒളിച്ച രാക്ഷസരെ. പീഡിപ്പിയ്ക്കേണ്ടുന്നവറ്റിൽ – ബാക്കിയുള്ള പീഡനീയരിൽ.

[7] അന്നം – ആസ്വാദ്യമായ നീര്. ഇതിനെ – സോമത്തെ.

[8] മദകാരി – സോമം.

സൂക്തം 16.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അങ്ങയുടെ നീർ, വാനൂഴികളുടേതുപോലെ, ധർഷകമായ മദത്തിന്നായി പിഴിയപ്പെടുന്നു; അതു, നനയ്ക്കപ്പെട്ട കുതിരപോലെ നടകൊള്ളുന്നു. 1

തണ്ണീരുടുത്ത, അന്നസഹിതമായ, ഗോക്കളെ ഒഴുക്കുന്ന ബലനേതാവിനെ നാം കർമ്മംകൊണ്ടു കൈവിരലുകളിൽ ചേർക്കുക! 2

അധർഷിതമായ, അധൃഷ്യമായ സോമനീർ ഇന്ദ്രന്നു കുടിപ്പാനായി ഭവാൻ അരിപ്പയിൽ പകർന്നു് അരിച്ചാലും! 3

സ്തുതിച്ചുകൊണ്ടു് അരിയ്ക്കപ്പെടുന്ന സോമനീർ അരിപ്പയിലണയുന്നു; പിന്നീടു് കർമ്മത്താൽ ഇരിപ്പിടം പൂകുന്നു. 4

ഇന്ദ്ര, സ്തുതിയ്ക്കപ്പെട്ട ഇന്ദുക്കൾ – സോമങ്ങൾ – പെരുംപോരിന്നു കരുത്തുണ്ടാക്കാൻ ഭവാങ്കലണയുന്നു!5

കമ്പിളിത്തുണിയിൽ അരിയ്ക്കപ്പെട്ടു ശോഭയെല്ലാം നേടിയ (സോമം), ഒരു ശൂരൻ ഗോക്കൾക്കായിട്ടെന്നപോലെ സ്ഥിതിചെയ്യുന്നു! 6

പിഴിയപ്പെട്ട വിധാതാവിന്റെ പോഷകമായ ധാര, വാനിൽ നിന്നു മഴയെന്നപോലെ നിഷ്പ്രയാസം അരിപ്പയിൽ വീഴുന്നു. 7

സോമമേ, മനുഷ്യരിൽവെച്ചു മനീഷിയാൽ തുണികൊണ്ടരിയ്ക്കപ്പെടുന്ന ഭവാൻ കമ്പിളിയരിപ്പയിലെയ്ക്കു കുതിച്ചുപായുന്നു! 8

കുറിപ്പുകൾ: സൂക്തം 16.

[1] പ്രത്യക്ഷോക്തി: വാനൂഴികളുടേതു – വാനൂഴികളിലെ വെള്ളം. മദത്തിന്നായി – ഇന്ദ്രന്റെ മത്തിന്നായി. നടകൊള്ളുന്നു – പാത്രത്തിലെയ്ക്കു്.

[2] അന്നം – കൂട്ടുദ്രവ്യം. ഒഴുകുന്ന – നല്കുന്ന. ബലനേതാവു് – സോമം.

[3] അധ്വര്യുവിനോടു്:

[4] ഇരിപ്പിടം – ദ്രോണകലശം.

[6] ഗോക്കൾക്കായിട്ടെന്നപോലെ – ജയിച്ചു ശത്രുക്കളുടെ ഗോക്കളെ നേടാനെന്നപോലെ.

[7] വിധാതാവു് – ബലകരമായ സോമം.

[8] മനീഷി – അധ്വര്യു.

സൂക്തം 17.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വൈരികളെ വധിയ്ക്കുന്നവയും, ശീഘ്രഗാമികളും, വ്യാപ്തങ്ങളുമായ സോമങ്ങൾ, താന്നേടത്തൂടേ പുഴകൾപോലെ പായുന്നു! 1

പിഴിയപ്പെടുന്ന സോമങ്ങളുടെ നീര്, മഴ ഭൂമിയിലെയ്ക്കെന്നപോലെ, ഇന്ദ്രങ്കലെയ്ക്കൊഴുകുന്നു! 2

മത്തുണ്ടാക്കുന്ന സോമമധു ഓളംവെട്ടിക്കൊണ്ടു, രക്ഷസ്സുകളെ ഹനിപ്പാൻ, ദേവന്മാരെ കാംക്ഷിച്ചു് അരിപ്പയിൽ വീഴുന്നു: 3

അരിപ്പയിൽ ഒഴിയ്ക്കപ്പെടുന്നു; കലശങ്ങളിലെയ്ക്കോടുന്നു; യജ്ഞങ്ങളിൽ സ്തോത്രങ്ങളാൽ വർദ്ധിയ്ക്കുന്നു! 4

സോമമേ, അങ്ങ് മൂവുലകം കടന്നു കേറിച്ചെന്നു വിണ്ടലത്തെ വിളങ്ങിയ്ക്കുന്നു; പോയി സൂര്യനെയും പ്രേരിപ്പിയ്ക്കുന്നു! 5

മേധാവികളായ കർമ്മികൾ യജ്ഞശിരസ്സിൽ, ദ്രഷ്ടാവിനെ പ്രീതിപൂർവം സ്തുതിച്ചുപോരുന്നു. 6

ആ വേഗശാലിയായ ഭവാനെ, മേധാവികളായ നേതാക്കന്മാർ അന്നത്തിന്നും യജ്ഞത്തിന്നുമായി, അരിച്ചു വെടുപ്പുവരുത്തുന്നു. 7

അങ്ങു് മധുധാര തൂകുക: കൊടുമയോടേ നടന്നു, യജ്ഞത്തിന്നു, കുടിപ്പാൻ സ്വസ്ഥാനത്തണയുക. 8

കുറിപ്പുകൾ: സൂക്തം 17.

[1] പായുന്നു – ദ്രോണകലശത്തിലെയ്ക്കു്.

[6] യജ്ഞശിരസ്സ് – അഭിഷവദിനം. ദ്രഷ്ടാവു് – സോമം.

[7] പ്രത്യക്ഷോക്തി:

[8] കുടിപ്പാൻ – ദേവന്മാർക്ക്.

സൂക്തം 18.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അമ്മിയിൽ പിഴിയപ്പെടുന്ന സോമം അരിപ്പയിലെയ്ക്കൊഴുകുന്നു: പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 1

ഭവാൻ വിപ്രനാണു്; ഭവാൻ കവിയാണു്; ഭവാൻ അന്നത്താൽ മധുവുളവാക്കുന്നു. പിഴിയുന്നവർക്കു് ഭവാൻ സമസ്തവും നല്കും! 2

ഭവാനെ കുടിപ്പാൻ, ദേവന്മാരെല്ലാം ഒരേപ്രീതിയോടേ വന്നെത്തുന്നു. പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 3

വരണീയമായ ധനമെല്ലാം ഭവാൻ ഇരുകൈകളിലും വെച്ചു കൊടുക്കാറുണ്ടല്ലോ; പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 4

ഈ പെരിയ വാനൂഴികളെ ഭവാൻ, ഇരുതള്ളകളെയെന്നപോലെ കറക്കാറുണ്ടല്ലോ; പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 5

വാനൂഴികൾ രണ്ടിനെയും ഭവാൻ ഉടനടി അന്നംകൊണ്ടും കുറയ്ക്കാറുണ്ടല്ലോ; പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 6

ആ ബലവാൻ അരിയ്ക്കപ്പെട്ടു കലശങ്ങളിൽ ഒലിക്കൊള്ളുന്നു. പിഴിയുന്നവർക്കു് ഭവാൻ സമസ്തവും നല്കും! 7

കുറിപ്പുകൾ: സൂക്തം 18.

[1] രണ്ടാംവാക്യം പ്രത്യക്ഷോക്തി.

[2] വിപ്രൻ – വിവിധം പ്രീണിപ്പിയ്ക്കുന്നവൻ. അന്നം – സ്വന്തം. മധു – മധുരമായ പേയം.

[4] ഇരുകൈകളിലും – സ്തോതാവിന്റെ.

[5] ഇരുതള്ളകളെയെന്നപോലെ – ഒരു പൈക്കുട്ടി രണ്ടു പൈക്കളുടെ പാൽ കുടിയ്ക്കുന്നതുപോലെ. കറക്കുക – സാരാംശമെടുക്കുക എന്നർത്ഥം.

[6] അന്നംകൊണ്ടു നിറയ്ക്കുക – ധാരാളം അന്നം കൊടുക്കുക.

[7] ആദ്യവാക്യം പരോക്ഷം.

സൂക്തം 19.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സോമമേ, വിണ്ണിലും മന്നിലും വിചിത്രവും സ്തുത്യവുമായ യാതൊരു ധനമുണ്ടോ, അതു് അരിയ്ക്കപ്പെടുന്ന ഭവാൻ ഞങ്ങൾക്കു കൊണ്ടുവന്നാലും! 1

സോമമേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിന്റെ പെരുമാക്കളും ഗോപതികളുമാണല്ലോ! ഈശ്വരന്മാരായ നിങ്ങൾ കർമ്മങ്ങളെ തഴപ്പിച്ചാലും! 2

പച്ചനിറമിയന്ന വൃഷാവു മനുഷ്യരുടെ ഇടയിൽ അരിയ്ക്കപ്പെട്ട്, ഒലിക്കൊണ്ടു, ദർഭവിരിയിൽ സ്വസ്ഥാനത്തിരിയ്ക്കുന്നു. 3

കുടിയ്ക്കപ്പെടുന്ന തണ്ണീരുകൾ – മകനായ കന്നിന്റെ തള്ളമാർ – വൃഷഭനെ സ്വകീയമായ സത്തുകൊണ്ടു വീണ്ടും വീണ്ടും വളർത്താൻ നോക്കുന്നു!4

അരിയ്ക്കപ്പെടുന്ന സോമം, വൃഷഭനെ ഇച്ഛിച്ചു വെൺപാൽ ചുരത്തുന്നവയെ പലവുരു ഗർഭം ധരിപ്പിയ്ക്കുന്നു! 5

പവമാനമേ, അങ്ങ് ദൂരസ്ഥങ്ങളെ അടുപ്പിച്ചാലും: കൂടലരെ പേടിപ്പിച്ചാലും; ധനം നേടിയാലും! 6

സോമമേ, അങ്ങു് ദൂരത്തോ ചാരത്തോ വർത്തിയ്ക്കുന്ന വൈരിയുടെ കെല്പൊടുക്കുക, പ്രതാപമൊടുക്കുക, കൊറ്റും ഒടുക്കുക! 7

കുറിപ്പുകൾ: സൂക്തം 19.

[2] കർമ്മങ്ങളെ – ഞങ്ങളുടെ.

[3] പരോക്ഷം: വൃഷാവ് – സോമം.

[4] വസതീവരികളെന്ന തണ്ണീരുകൾ സ്വപുത്രനായ വൃഷഭനെ (സോമത്തെ), തള്ളപ്പൈക്കൾ കന്നിനെയെന്നപോലെ വളർത്താനിച്ഛിയ്ക്കുന്നു. സത്ത് – സാരാംശം, പാൽ.

[5] വൃഷഭശബ്ദത്തിന്നു വർഷകനായ സോമം എന്നും വൃഷമെന്നും രണ്ടർത്ഥം. ചുരത്തുന്നവയെ – തണ്ണീരുകളെ, പൈക്കളെ. കാളയാൽ പൈക്കളെന്നപോലെ, സോമത്താൽ ഗർഭിണികളാക്കപ്പെട്ട തണ്ണീരുകൾ സസ്യങ്ങളെ പ്രസവിയ്ക്കുന്നു എന്നു വ്യംഗ്യം.

[6] ദൂരസ്ഥങ്ങൾ – ദൂരസ്ഥിതങ്ങളായ ഞങ്ങളുടെ അഭീഷ്ടങ്ങൾ. ധനം – ശത്രുക്കളുടെ. നേടിയാലും – ഞങ്ങൾക്കു തരാൻ.

[7] വൈരി – ഞങ്ങളുടെ ശത്രു.

സൂക്തം 20.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അമിത്രരെയെല്ലാം ചെറുത്തു കീഴമർത്തുന്ന കവി ദേവന്മാർക്കു കുടിപ്പാൻ കമ്പിളിയരിപ്പയിൽ കടക്കുന്നു. 1

ആ പവമാനം സ്തോതാക്കൾക്കു കിട്ടിയ്ക്കുമല്ലോ, വളരെഗ്ഗോക്കളെയും ആയിരമന്നവും! 2

സോമമേ, അവിടുന്നു മനസ്സോടേ എല്ലാം കിട്ടിയ്ക്കുന്നു; സ്തുതിയാൽ നീരൊഴുക്കുന്നു. ആ ഭവാൻ ഞങ്ങൾക്കു് അന്നം തന്നാലും! 3

നിന്തിരുവടി ഹവിർദ്ധന്മാർക്കു് അനല്പമായ യശസ്സും അക്ഷയമായ ധനവും കിട്ടിച്ചാലും; സ്തോതാക്കൾക്കു് അന്നവും കൊണ്ടുവന്നാലും! 4

വോഢാവും മഹാനുമായ സോമമേ, അരിയ്ക്കപ്പെട്ട സുകർമ്മാവായ ഭവാൻ ഒരു രാജാവിനെപ്പോലെ സ്തുതികളിൽ പൂകുന്നു! 5

ആ വോഢാവും അന്തരിക്ഷസ്ഥവും ദുസ്തരവുമായ സോമം കൈകളാൽ വെടുപ്പുവരുത്തപ്പെട്ടിട്ടു, പാത്രങ്ങളിൽ ഇരിയ്ക്കുന്നു. 6

സോമമേ, യജ്ഞംപോലെ ദാനേച്ഛുവായി വിളയാടുന്ന ഭവാൻ സ്തോതാവിന്നു നല്ല വീര്യം നല്കിക്കൊണ്ടു്, അരിപ്പയിൽ ചെല്ലുന്നു! 7

കുറിപ്പുകൾ: സൂക്തം 20.

[1] കവി – സോമം.

[4] സ്തോതാക്കൾക്കു് – സ്തുതിയ്ക്കുന്ന ഞങ്ങൾക്കു്.

[5] സ്തുതികളിൽ പൂകുന്നു – ചുറ്റും സ്തുതിയ്ക്കപ്പെടുന്നു.

സൂക്തം 21.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കീഴമർത്തുന്ന, മത്തുപിടിപ്പിയ്ക്കുന്ന, സ്വർഗ്ഗം കിട്ടിയ്ക്കുന്ന ഈ ഇന്ദുക്കളായ സോമങ്ങൾ ഇന്ദ്രങ്കലെയ്ക്കു പായുന്നു: 1

ചെല്ലുന്നു, ചേർക്കുന്നു, പിഴിയുന്നവന്നു ധനം കിട്ടിയ്ക്കുന്നു, സ്തോതാവിന്നു സ്വയം അന്നമുളവാക്കുന്നു! 2

അനായാസേന കളിയാടുന്ന ഇന്ദുക്കൾ ഒരേസ്ഥലത്തു നീരൊഴുക്കുന്നു; പുഴയലയിൽ നീരൊഴുക്കുന്നു. 3

ഈ പവമാനങ്ങൾ, തേരിന്നു പൂട്ടിയ കുതിരകൾപോലെ എല്ലാദ്ധനവും കൊണ്ടുവരുന്നു! 4

ഇന്ദുക്കളേ, നിങ്ങൾ പലതരം സ്പൃഹണീയം ഇദ്ദേഹത്തെ കല്പിച്ചേല്പിയ്ക്കുവിൻ: ഇല്ലെങ്കിൽ ഇദ്ദേഹം ഞങ്ങൾക്കു തരില്ലല്ലോ! 5

ഒരു മഹാൻ മിടുക്കനായ സാരഥിയെയെന്നപോലെ, നിങ്ങൾ ഈ നാഥങ്കൽ പ്രജ്ഞാനത്തെ പ്രതിഷ്ഠിയ്ക്കുവിൻ; ജലത്താലൊളിതിരണ്ടു നീരൊഴുക്കുവിൻ! 6

ഇതാ, ആ ബലിഷ്ഠർ കാമിച്ചു പാർപ്പിടം നിർമ്മിച്ചു; നല്ലവന്റെ സ്തുതിയും തുടങ്ങിച്ചു! 7

കുറിപ്പുകൾ: സൂക്തം 21.

[2] ചെല്ലുന്നു – പിഴിയുന്നവന്റെ അടുക്കൽ. ചേർക്കുന്നു – ഹവ്യാദികളെ.

[3] ഒരേസ്ഥലത്തു – ദ്രോണകലശത്തിൽ. പുഴയലയിൽ – വെള്ളത്തിൽ.

[4] കൊണ്ടുവരുന്നു – ഞങ്ങൾക്കു്.

[5] സ്പൃഹണീയം – ധനം. കല്പിച്ച് – ‘ഇവർക്കും കൊടുക്കണ’മെന്നു നിർദ്ദേശിച്ചു്. തരില്ലല്ലോ – യജമാനന്നു മതിയാവോളം കിട്ടിയാലേ, അദ്ദേഹം ഋത്വിക്കുകൾക്കു കൊടുക്കൂ.

[6] സാരഥിയെയെന്നപോലെ – സാരഥിയെ തേരിൽ മുമ്പിലിരുത്തുന്നതുപോലെ ഈ നാഥങ്കൽ (ഞങ്ങൾക്കു തരുന്നവനായ യജമാനങ്കൽ) പ്രജ്ഞാനത്തെ പ്രതിഷ്ഠിയ്ക്കുവിൻ – പ്രജ്ഞാനം നല്കുവിൻ എന്നർത്ഥം.

[7] ബലിഷ്ഠർ – സോമങ്ങൾ. കാമിച്ചു – യജ്ഞത്തെ; പാർപ്പിടം നിർമ്മിച്ചു – പാത്രങ്ങളിൽ പൂകി. നല്ലവൻ – യഷ്ടാവോ, സ്തോതാവോ.

സൂക്തം 22.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഈ സോമങ്ങൾ, തെളിയ്ക്കപ്പെട്ട തേരുകൾപോലെയും, അഴിച്ചുവിടപ്പെട്ട കുതിരകൾപോലെയും പാഞ്ഞു, ശബ്ദം മുതിർക്കുന്നു! 1

ഇവ വൻകാറ്റുകൾപോലെയും, പർജ്ജന്യന്റെ മഴകൾപോലെയും, തിയ്യിന്റെ പടർച്ചകൾപോലെയും അനായാസേന (ഒഴുകുന്നു)! 2

അരിച്ചു തയിർ ചേർക്കപ്പെട്ട ഈ വിജ്ഞരായ സോമങ്ങൾ വിജ്ഞാനത്താൽ കർമ്മങ്ങളിൽ പെരുമാറുന്നു! 3

ഈ അരിയ്ക്കപ്പെട്ട അമർത്ത്യർ പുറപ്പെട്ടു, വഴികളിലും ഉലകങ്ങളിലും തളരാതെ നടക്കുന്നു! 4

ഇവ നാനാമട്ടിൽ നടന്നുകൊണ്ടു്, അന്തരിക്ഷത്തിന്റെ മുകളിലും ഈ ഉത്തമലോകത്തിലും ചെല്ലുന്നു! 5

യജ്ഞത്തെ പരത്തുന്ന ഉത്തമനെ നദികൾ പുണർന്നു; ഇതു് ഉത്തമവുമാക്കപ്പെട്ടു! 6

സോമമേ, അവിടുന്നു പിശുക്കന്മാരിൽനിന്നു ധനത്തെയും ഗോഗണത്തെയും കയ്യടക്കുന്നു; യാഗത്തിൽ പരക്കെ ഒച്ചയുമിടുന്നു! 7

കുറിപ്പുകൾ: സൂക്തം 22.

[3] കർമ്മങ്ങളിൽ – നമ്മുടെ.

[4] അമർത്ത്യർ – അനശ്വരസോമങ്ങൾ. പുറപ്പെട്ടു – ഹവിർദ്ധാനത്തിൽ നിന്നു്.

[5] ഉത്തമലോകം – സ്വർഗ്ഗം.

[6] ഉത്തമൻ – ശ്രേഷ്ഠസോമം. നദികൾ – ജലങ്ങൾ. ഇതു് – കർമ്മം.

സൂക്തം 23.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ശീഘ്രഗാമികളായ സോമങ്ങൾ എല്ലാസ്തോത്രങ്ങളുടെയും നേർക്കു, മത്തുണ്ടാക്കുന്ന മധുധാര തൂകുന്നു! 1

പഴയ കുതിരകൾ പുതിയ നട നടക്കുന്നു; വെളിച്ചത്തിന്നു സൂര്യനെ ഉദിപ്പിയ്ക്കുന്നു! 2

പവമാനമേ, അങ്ങ് പിശുക്കനായ ശത്രുവിന്റെ ധനം ഞങ്ങൾക്കു കൊണ്ടുവന്നാലും; സന്തതി, അന്നം എന്നിവയും തന്നാലും! 3

ആശുഗാമികളായ സോമങ്ങൾ മത്തുണ്ടാക്കുന്ന നീർ മധുസ്രാവിയായ കലശത്തിലെയ്ക്കൊഴുക്കുന്നു. 4

നല്ല വീര്യമുള്ള, അഭിശാപം പോക്കുന്ന, ഇന്ദ്രിയപോഷകമായ നീർ വഹിയ്ക്കുന്ന, ഒരൂന്നായ സോമം (കലശത്തിലെയ്ക്കു) പോകുന്നു! 5

ഇന്ദോ, സോമമേ, യജ്ഞാർഹനായ ഭവാൻ ഇന്ദ്രന്നും ദേവന്മാർക്കുമായി നീരൊഴുക്കുന്നു; അന്നം തരാനും തുടങ്ങുന്നു! 6

തുലോം മദകരമായ ഇതു കുടിച്ചിട്ടാണല്ലോ, ഇന്ദ്രൻ എതിരില്ലാതെ വൈരികളെ വധിച്ചതു്; ഇനിയും വെക്കം വധിയ്ക്കട്ടെ! 7

കുറിപ്പുകൾ: സൂക്തം 23.

[1] സ്തുത്യവസരത്തിൽ മധു(മധുര)നീർ തൂകുന്നു.

[2] പഴയ കുതിരകൾ – സോമങ്ങൾ.

[4] മധുസ്രാവി – തേനൊഴുകുന്നതു്; ഈ ഗുണം കലശത്തിന്നു സിദ്ധിച്ചതു, സോമരസസമ്പർക്കത്താലാണെന്നു ഹൃദയം.

[5] അഭിശാപം – അപവാദം. ഒരൂന്നായ – ലോകത്തെ നിലനിർത്തുന്ന.

[6] തരാൻ – ഞങ്ങൾക്ക്.

സൂക്തം 24.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അരിയ്ക്കപ്പെട്ട ഇന്ദുക്കളായ സോമങ്ങൾ പാഞ്ഞു, ഗോരസത്തോടു ചേർന്നു, വെള്ളത്തിൽ കഴുകപ്പെട്ടു. 1

ഗന്താക്കൾ, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ഇറങ്ങി; അരിയ്ക്കപ്പെട്ടിട്ട്, ഇന്ദ്രങ്കലണഞ്ഞു! 2

പവമാനസോമമേ, ഇവിടുന്നു്, ഇന്ദ്രന്നു കുടിപ്പാൻ നടകൊള്ളുന്നു – നേതാക്കളാൽ എടുത്തു കൊണ്ടുപോകപ്പെടുന്നു. 3

സോമമേ, ആളുകളെ മത്തുപിടിപ്പിയ്ക്കുന്ന ഭവാൻ അരിന്ദമന്നായി നീരൊഴുക്കിയാലും: വിശുദ്ധനും സ്തുത്യനുമാണല്ലോ, ഇവിടുന്ന്! 4

ഇന്ദോ, അമ്മിക്കുഴകൊണ്ടു പിഴിയപ്പെട്ട ഭവാൻ അരിപ്പയിലെയ്ക്കോടിയാൽ, ഇന്ദ്രന്നു തിരുവയർ നിറയുകയായി! 5

വലിയ ശത്രുഹന്താവേ, ഉഥകങ്ങൾകൊണ്ടു സ്തുത്യനും, വിശുദ്ധനും, പരിപാവനനും മഹാനുമായ നിന്തിരുവടി നീരൊഴുക്കിയാലും! 6

മധുരനീരിയന്ന സോമം വിശുദ്ധനും, പരിപാവനനും, അമരതർപ്പകനും, അസുരമർദ്ദകനുമാണെന്നു പറയപ്പെടുന്നു! 7

കുറിപ്പുകൾ: സൂക്തം 24.

[3] നേതാക്കൾ – ഋത്വിക്കുകൾ.

[4] അരിന്ദമൻ – ഇന്ദ്രൻ.

[7] അമരതർപ്പകൻ – ദേവന്മാർക്കു തൃപ്തി വരുത്തുന്നവൻ.

സൂക്തം 25.

അഗസ്ത്യപുത്രൻ ദൃള്ഹച്യുതൻ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

നീരൊഴുക്കു, കെല്പും മത്തു-
മാരചിയ്ക്കും ശ്യാമളൻ നീ
വാനോർക്കും, മരുത്തുക്കൾക്കും
വായുവിന്നും കുടിയ്ക്കുവാൻ! 1

കൈവിരലിലുൾച്ചേർന്നൊലി
താവിന നീ പൂകുകി, ടം-
പൂവുക, പവമാനമേ,
നീ വായുവിൻ ഭാജനത്തിൽ! 2

സ്വസ്ഥാനത്തു ദേവന്മാരോ-
ടൊത്തു വിളങ്ങുന്നൂ പ്രിയൻ,
വൃത്രമാഥി, തുലോം ദേവ-
സക്തൻ, കവി, സുവർഷകൻ. 3

നില്ക്കാതെല്ലാരൂപത്തിലും
പുക്കരിയ്ക്കപ്പെട്ട രമ്യൻ,
വാനവന്മാരുടെ വാസ-
സ്ഥാനത്തെയ്ക്കായ്ഗ്ഗമിയ്ക്കുന്നു. 4

ഉന്നാദമായൊഴുക്കുന്നു
തൻനീർ നിരന്തരം സോമം,
ഇന്ദ്രങ്കൽച്ചെന്നണയുവാ-
നു,ന്നിദ്രാഭനു,രുപ്രജ്ഞൻ. 5

നീരരിപ്പയിങ്കൽനിന്നു
ധാരയായൊഴുക്കുക നീ,
ഇന്ദ്രനുടെ പദം പൂകാൻ,
നന്നായ് മത്തുണ്ടാക്കും കവേ! 6
കുറിപ്പുകൾ: സൂക്തം 25.

[1] ആരചിയ്ക്കും = ഉണ്ടാക്കുന്ന. ശ്യാമളൻ = പച്ചനിറൻ.

[2] ഇടം – പാത്രം. വായുവിൻ – വായുവിന്നായി വെച്ച.

[3] പ്രഥമാന്തപദങ്ങളെല്ലാം സോമവിശേഷണങ്ങൾ. ദേവസക്തൻ – ദേവകാമൻ.

[4] എല്ലാരൂപത്തിലും പുക്ക് – സർവരൂപവ്യാപിയായി. രമ്യൻ – രമണീയസോമം.

[5] ഉന്നാദമായ് – ശബ്ദത്തോടേ.

[6] പദം – പാർപ്പിടം.

സൂക്തം 26.

ദൃള്ഹച്യുതപുത്രൻ ഇധ്മവാഹൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഭൂവിൻമടിത്തടത്തിൽവെ-
ച്ചാ വാജിയെത്തിരുമ്മിനാർ,
ധീവിലാസവിശിഷ്ടന്മാർ
കൈവിരലാൽ,സ്തവനത്താൽ. 1

ആയിരം ധാരകളോലു-
മാ വിൺതാങ്ങാമിന്ദുവിനെ
വാഴ്ത്തുകയായ്, വചനങ്ങൾ
വാട്ടം പിണയാത്തവനെ. 2

അപ്പവമാനനെ,ത്താങ്ങായ്-
നില്പവനെ,ദ്ധാതാവിനെ
നാകത്തിലെയ്ക്കയയ്ക്കുന്നു,
നൈകകർമ്മാവിനെ പ്രാജ്ഞർ. 3

ഹസ്താംഗുലികളാൽസ്സേവാ-
കർത്താക്കന്മാരയയ്ക്കുന്നു,
സുസ്ഥിതനായ്, സ്തുതീശനായ്,-
ദുർദ്ധർഷനാമദ്ദേഹത്തെ! 4

പച്ചനിറം പൂണ്ട പുരു-
ദൃശ്വാവാമസ്സുരമ്യനെ
വെച്ചമ്മിയാൽപ്പിഴിയുന്നു-
ണ്ടു,ച്ചസ്ഥാനേ വിരലുകൾ. 5

ഇന്ദോ, പവമാന, കർത്താ-
വിന്ദ്രന്നായിട്ടയയ്ക്കുന്നു,
മത്തുദിപ്പിപ്പോനും സ്തുതി-
വർദ്ധിതനുമായ നിന്നെ. 6
കുറിപ്പുകൾ: സൂക്തം 26.

[1] വാജിയെ – സോമമാക്കുന്ന കുതിരയെ. ധീവിലാസവിശിഷ്ടന്മാർ – മേധാവികളായ അധ്വര്യുക്കൾ. കൈവിരലുകൾകൊണ്ടും സ്തുതികൊണ്ടും തിരുമ്മിനാർ – സംസ്കാരപ്പെടുത്തി.

[2] വിൺതാങ്ങാം‌ = സ്വർഗ്ഗത്തിന്നാധാരമായ. വചനങ്ങൾ – സ്തുതികൾ; സ്തോതാക്കൾ എന്നർത്ഥം.

[3] താങ്ങായ് നില്പവനെ – ജഗദാധാരഭൂതനെ. ധാതാവ് – ഫലകർത്താവു്. നൈകകർമ്മാവു് = അനേകകർമ്മകാരി.

[4] മുൻഋക്കിലെ പ്രതിപാദ്യംതന്നെ: സേവാകർത്താക്കന്മാർ – ഋത്വിക്കുകൾ. സുസ്ഥിതൻ – പാത്രസ്ഥൻ. സ്തുതീശൻ = സ്തുതികളുടെ ഉടമ. അദ്ദേഹത്തെ – പവമാനസോമത്തെ.

[5] പുരുദൃശ്വാവ് = ബഹുദർശി. ഉച്ചസ്ഥാനേ = ഉയർന്ന സ്ഥലത്തു്. അമ്മിമേൽവെച്ചു പിഴിയുന്നുണ്ടു്.

[6] കർത്താവു് = ഋത്വിക്ക്.

സൂക്തം 27.

അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, മാറ്റാരെ മണ്ടിയ്ക്കും പവമാനമഭിഷ്ടുതം
അരിപ്പയിലമർക്കപ്പെട്ടരുളുന്നു, മഹാമതി, 1

ഇതാ, വിണ്ണുലകത്തെക്കീഴണച്ച ബലകാരിയെ
അരിപ്പയിലൊഴിയ്ക്കുന്നൂ, ശക്രന്നും വായുവിന്നുമായ് 2

ഇതാ, വിൺതലയും വിശ്വവിത്തുമായ വൃഷേന്ദുവെ
പിഴിഞ്ഞു, വേണ്ടിടത്തെയ്ക്കു കൊണ്ടുപോകുന്നു, കർമ്മികൾ 3

ഇതാ, വമ്പരെ വെല്ലുന്ന പവമാനേന്ദു ദുർദ്ദമൻ
ഒരു ശബ്ദം മുതിർക്കുന്നു, പൊന്നും പൈക്കളെയും തരാൻ! 4

ഇതാ മത്തുപിടിപ്പിയ്ക്കും പവമാനേന്ദുനീരിനെ
അരിപ്പയാം വിഹായസ്സിൽപ്പകരുന്നു, പകൽപ്പുരാൻ! 5

ഇതാ, പച്ചനിറം പൂണ്ട കെല്പാളും പവമാനനീർ
വാനിടത്തിലൊലിയ്ക്കുന്നൂ; ചെല്വൂ വർഷകമിന്ദ്രനിൽ! 6
കുറിപ്പുകൾ: സൂക്തം 27.

[1] അമർക്കുക = ഞെക്കുക.

[2] ബലകാരിയെ ബലമുണ്ടക്കുന്ന സോമത്തെ. ഒഴിയ്ക്കുക = പകരുക.

[3] വിൺതല – സ്വർഗ്ഗപ്രധാനഭൂതൻ. വിശ്വവിത്ത് = സർവജ്ഞൻ. വൃഷേന്ദു = അഭീഷ്ടവർഷിയായ സോമം. കർമ്മികൾ – ഋത്വിക്കുകൾ.

[4] വമ്പരെ – വലിയ ശത്രുക്കളെയും. തരാൻ – നമുക്കു്.

[5] പകൽപ്പുരാൻ = ദിനാധിപൻ, സൂര്യൻ. അരിപ്പയെ വിഹായസ്സും (അന്തരീക്ഷവും), അധ്വര്യുവെ സൂര്യനുമാക്കിയതു വീര്യാതിശയത്തിന്നാകുന്നു.

[6] വർഷകം – അഭിഷ്ടങ്ങളെ വർഷിയ്ക്കുന്നതു്; നീരിന്റെ വിശേഷണം.

സൂക്തം 28.

പ്രിയമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, നേതാക്കൾ സൂക്ഷിച്ച വാജി, സർവവിചക്ഷണൻ
തൃക്കമ്പിളിയരിപ്പിൻനേർക്കോടുന്നു, കരളിൻപുരാൻ! 1

ഇതാ, ദേവഗണത്തിന്നായ്പ്പിഴിയപ്പെട്ട സോമനീർ
അരിപ്പയിങ്കലൊഴുകീ, മെയ്യിലെല്ലാം കടക്കുവാൻ! 2

ഇതാ, വിളങ്ങുന്നു നിജസ്ഥാനത്തു മൃതിവർജ്ജിതൻ,
അതീവ ദേവപരനാം ദേവൻ, വിമതസൂദനൻ! 3

ഇതാ, പത്തംഗുലികളാലെടുക്കപ്പെട്ട വർഷകൻ
ഒലിയും കൂട്ടിയോടുന്നു, മരപ്പാത്രങ്ങൾ പൂകുവാൻ. 4

ഇതാ, വിളങ്ങിയ്ക്കുകയായ്, പവമാനം ദിനേശനെ;
സർവതേജസ്സുകളെയും സർവജ്ഞൻ, സാധുദർശനൻ ! 5

ഇതാ, ബലിഷ്ഠനാം സോമമസുരഘ്ന,നധർഷിതൻ
അരിയ്ക്കപ്പെട്ടൊലിയ്ക്കുന്നു, വാനോരെത്തൃപ്തരാക്കുവാൻ! 6
കുറിപ്പുകൾ: സൂക്തം 28.

[1] സൂക്ഷിച്ച – പാത്രത്തിൽ പകർന്നുവെച്ച. വാജി – വേഗവാനായ സോമം. കരളിൻപുരാൻ = മനസ്സിന്റെ സ്വാമി: സോമ(ചന്ദ്ര)ന്റെ മനോധിപത്വം പ്രസിദ്ധം.

[2] മെയ്യ് – ദേവന്മാരുടെ ശരീരം. കടക്കുവാൻ – അവരാൽ കുടിയ്ക്കപ്പെടാൻ.

[3] മൃതിവർജ്ജിതൻ = മരണരഹിതൻ. ദേവപരൻ = ദേവകാമൻ. ദേവൻ – സോമം. വിമതസൂദനൻ = ശത്രുനാശനൻ.

[4] വർഷകൻ – സോമം.

[5] സൂര്യനെമാത്രമല്ല, സർവതേജസ്സുകളെയും വിളങ്ങിയ്ക്കുകയായ്. സാധുദർശനൻ = വഴിപോലെ കാണുന്നവൻ.

സൂക്തം 29.

അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഇപ്പിഴിഞ്ഞ വൃഷാവിൻനീർ
കെല്പിനോടേ ദേവന്മാർക്കായ്
സ്വല്പേതരമൊഴുകുന്നു,
സുപ്രഭാവം ലഭിയ്ക്കുവാൻ! 1

മേധകർമ്മകരർ നുതി-
ഗാഥകൊണ്ടു തുടയ്ക്കുന്നു,
ജ്യോതിസ്സോടേ തഴയ്ക്കുമീ
സ്തോതവ്യമാം തുരഗത്തെ! 2

ശ്രീ മുഴുത്ത പവമാന-
സോമമേ, നിൻതേജോഭരം
എത്രയും ധർഷകമല്ലോ:
സ്തുത്യമാഴി നിറയ്ക്ക, നീ! 3

സോമമേ, സ്വത്തെല്ലാം നേടി,
നീർ മികവിൽപ്പൊഴിച്ചാലും;
ആട്ടിപ്പായിച്ചാലും ഭവാൻ
ദ്വേഷ്ടാക്കളെയൊപ്പംതന്നേ. 4

എല്ലാലുബ്ധന്റെയും കെടു-
ചൊല്ലു,മേതോരുത്തന്റെയും
പൊല്ലാപ്പും വിടുർത്തെ,ങ്ങളെ
നല്ലവണ്ണം രക്ഷിയ്ക്ക, നീ! 5

ഒന്നായൊഴുക്കീടുക, നീ-
രി; – ന്ദോ, കൊണ്ടുവരിക, നീ
ഭൗമദിവ്യധനത്തെയും,
ശ്രീമത്തായ ബലത്തെയും! 6
കുറിപ്പുകൾ: സൂക്തം 29.

[1] സുപ്രഭാവം ലഭിയ്ക്കുവാൻ – ദേവന്മാരുടെയിടയിൽ മേന്മ നേടാൻ.

[2] മേധകർമ്മകരർ – അധ്വര്യുപ്രഭൃതികൾ. നുതിഗാഥ = സ്തുതിഗാനം. തുടയ്ക്കുന്നു – ശുദ്ധീകരിയ്ക്കുന്നു. തുരഗത്തെ – സോമത്തെ.

[3] ശ്രീ = സമ്പത്ത്. സ്തുത്യമാഴി – സ്തുത്യമായ ദ്രോണകലശം. കലശം നിറയുമാറു നീരൊഴുക്കുക.

[4] നേടി – ഞങ്ങൾക്കു തരാൻ. ദ്വേഷ്ടാക്കൾ – ദ്രോഹികൾ.

[5] കെടുചൊല്ല് = ദുർഭാഷണം. പൊല്ലാപ്പ് = വൃഥാ പഴിയ്ക്കൽ.

[6] ഒന്നായ് – ധാരമുറിയാതെ. ശ്രീമത്ത് = ശോഭയേറിയതു്.

സൂക്തം 30.

അംഗിരോഗോത്രൻ ബിന്ദു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഇപ്പവമാനത്തിന്റെ നീർ
നില്പുപെടാതരിപ്പയിൽ
നിഷ്പ്രയാസം പൊഴിയുന്നു;
കെല്പനെന്തോ മൊഴിയുന്നു! 1

സോതാക്കൾ കൈക്കൊണ്ടരിയ്ക്കും-
പോതൊലിക്കൊണ്ടരുളുന്നു-
ഇന്ദ്രന്റേതാം നിനാദത്തെ-
യുന്നമിപ്പിയ്ക്കുന്നു, സോമം. 2

വൈരികളെക്കീഴമർത്തും
ഭൂരികാമ്യബലത്തെയും
ധാരയായ്ത്തൂകുകെ,ങ്ങൾക്കു
വീരരെയും സോമമേ, നീ! 3

നിന്നിടാതെയരിപ്പയിൽ-
നിന്നു പവമാനസോമം
ധാരയായിട്ടൊഴുകുന്നു,
ദാരുപാത്രങ്ങളിൽപ്പൂകാൻ. 4

പച്ചനിറ,മിനിപ്പിന്റെ
മെച്ചമിവ ചേർന്ന നിന്നെ
വെൺനീരിലിടുന്നു, ചത-
ച്ചിന്ദ്രന്നു കുടിപ്പാനിന്ദോ. 5

മത്തുണ്ടാക്കും മാധുര്യവാ-
യ്പൊത്ത മഞ്ജുസോമം നിങ്ങൾ
കെല്പു കിട്ടാൻ പിഴിയുവിൻ,
വജ്രഭൃത്താമിന്ദ്രന്നായി! 6
കുറിപ്പുകൾ: സൂക്തം 30.

[1] നില്പുപെടാതെ – ധാരയായി. കെല്പൻ – സോമം. എന്തോ മൊഴിയുന്നു – ഒരൊച്ച പുറപ്പെടുവിയ്ക്കുന്നു.

[2] ഉത്തരാർദ്ധത്തിൽ എടുത്തുപറയുന്നു: ഇന്ദ്രന്റേതാം – ഇന്ദ്രന്റെ ശബ്ദംപോലെ ലോഭനീയമായ.

[3] വീരർ – പുത്രന്മാർ.

[4] ദാരുപാത്രങ്ങൾ = മരപ്പാത്രങ്ങൾ.

[5] ചതച്ച് – അമ്മിമേൽ.

[6] ഋത്വിക്കുകളോടു്: കെല്പു കിട്ടാൻ – നമുക്കു്.

സൂക്തം 31.

രഹൂഗണപുത്രൻ ഗോതമൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

പോവുകയായ് നേരേ സുക-
ർമ്മാവിപ്പവമാനസോമം:
കൈവരുത്തും, (നമുക്കി)തു,
കേൾവിപ്പെടത്തക്ക ധനം! 1

മന്നിലും വിണ്ണിലുമിന്ദോ,
പൊന്നുവെള്ളി വളർത്താലും-
അന്യൂനമായ് വളർത്താലു,-
മന്നപ്പെരുമാളാം ഭവാൻ! 2

അങ്ങയെസ്സുഖിപ്പിപ്പൂ, കാ;-
റ്റങ്ങയ്ക്കായൊലിപ്പൂ, നദി;
സോമമേ, വളർത്തുന്നു, നിൻ
ഭൂമാവിനെയവരണ്ടും! 3

വർദ്ധിയ്ക്കുക, സോമമേ, നീ:-
യെത്തട്ടേ, കെല്പെല്ലാം നിങ്കൽ;
സംഗരത്തിലന്നങ്ങളെ-
സ്സംഘടിപ്പിച്ചരുൾക, നീ! 4

തുംഗവളർനിലത്താളു-
മങ്ങയ്ക്കായിബ്ബഭ്രുദ്യുതേ,
ധാരാളമായ്ച്ചുരത്തുന്നൂ,
ക്ഷീരവും തൂനെയ്യും പൈക്കൾ! 5

മംഗളായുധനായ്മേവു-
മങ്ങയുടെ ചങ്ങാതിത്തം
കാമിച്ചുപോരുന്നു, ഞങ്ങൾ
സോമമേ, വിശ്വാധിപതേ! 6
കുറിപ്പുകൾ: സൂക്തം 31.

[2] വളർത്താലും – ഞങ്ങൾക്കായി.

[3] നദി – ജാത്യേകവചനം: നദികൾ. ഭൂമാവ് = മഹത്ത്വം. അവ രണ്ടും – കാറ്റും നദിയും.

[4] സംഘടിപ്പിച്ചരുൾക – ഞങ്ങൾക്കു കിട്ടിച്ചാലും.

[5] തുംഗവളർനിലത്താളും = ഉയർന്ന പ്രവൃദ്ധപ്രദേശത്തു വസിയ്ക്കുന്ന. ബ്ബഭ്രുദ്യുതേ = തവിട്ടുനിറമൊത്തവനേ.

സൂക്തം 32.

അത്രിപുത്രൻ ശ്യാവാശ്വൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

സത്രത്തിൽപ്പിഴിയപ്പെട്ട,
മത്തു പൊഴിയ്ക്കുന്ന സോമം
അത്യന്തമൊലിപ്പൂ, ഹവി-
സ്സൊത്ത നമുക്കന്നത്തിന്നായ് ! 1

അങ്ങനെതാൻ, ത്രിതനുടെ-
യംഗുലികൾ ചതയ്ക്കുന്നു,
പച്ചയാമിസ്സോമത്തെ ഹ-
ര്യശ്വന്നുണ്ണാനരകല്ലാൽ. 2

ചെല്വൂ, ഹംസം പരിഷയിൽ-
പ്പോലി,തേവന്റെയുമുള്ളിൽ;
അശ്വത്തിനെപ്പോലിതിനെ-
യംഭസ്സിനാൽ നനയ്ക്കുന്നു. 3

രണ്ടിനെയുമുറ്റുനോക്കി-
ക്കൊണ്ടൊ,രു മാൻപോലിന്ദോ, നീ
തേപ്പിയ്ക്കപ്പെട്ട,ധ്വരത്തിൻ
പാർപ്പിടത്തെയ്ക്കാഗമിപ്പൂ! 4

നല്ലാർ പൊന്നുജാരനെപ്പോ-
ലല്ലോ വാഴ്ത്തീ, ചൊല്കൾ (നിന്നെ;)
ചെല്ലുകയാ(യവിടുന്നു,)
നല്ല പോരിൽശ്ശൂരൻപോലേ! 5

തന്നാലും നീ, ഹവിസ്സർപ്പി-
യ്ക്കുന്ന ഞങ്ങൾക്കീ,യെനിയ്ക്കും
ദ്യോതമാനമന്നം, ധനം,
മേധ, യശസ്സെന്നിവയെ! 6
കുറിപ്പുകൾ: സൂക്തം 32.

[1] സത്രം – യാഗം.

[2] ത്രിതൻ – ഋഷി. ഹര്യശ്വന്നുണ്ണാൻ = ഇന്ദ്രന്നു കുടിപ്പാൻ.

[3] ഇത് – സോമം. ഏവന്റെയുമുള്ളിൽ ചെല്വൂ – എല്ലാവർക്കും പ്രിയമായിത്തീരുന്നു.

[4] രണ്ടിനെയും – വാനൂഴികളെ. തേപ്പിയ്ക്കപ്പെട്ട് – ഗോരസങ്ങൾ പുരട്ടിയ്ക്കപ്പെട്ട്. ഒരു മാൻപോലെ – വളർത്തുമാനിനെ എണ്ണയോ മറ്റോ തേപ്പിയ്ക്കുമല്ലോ. അധ്വരത്തിൻ പാർപ്പിടം – യാഗശാല.

[5] പൊന്നുജാരൻ – പ്രിയപ്പെട്ട ജാരൻ. ചൊല്കൾ – സ്തുതികൾ. ഉത്തരാർദ്ധം പരോക്ഷകഥനം: നല്ല – ധനം കിട്ടിയ്ക്കുന്ന എന്നു താൽപര്യം. ചെല്ലുകയായ് – പാത്രത്തിൽ.

[6] പ്രത്യക്ഷോക്തി: ദ്യോതമാനം = ഉജ്ജ്വലം.

സൂക്തം 33.

ത്രിതൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

സൂരികളാമിസ്സോമങ്ങൾ
നീരലകൾപോലോടുന്നു,
ആരണ്യപ്രദേശത്തെയ്ക്കു
സൈരിഭങ്ങൾപോലെയുമേ! 1

തൂമ പൂണ്ട കുരാൽനിറ-
(സ്സോമം) കുടങ്ങളിലെയ്ക്കായ്
ധാരയായിട്ടൊഴുകുന്നു,
ചോറും ഗോക്കളെയും തരാൻ! 2

സോമം പിഴിഞ്ഞതിന്ദ്രന്നു,-
മാ മാരുതവരുണർക്കും,
വായുവിന്നും, വിഷ്ണുവിന്നു-
മായൊഴുകിഗ്ഗമിയ്ക്കുന്നു! 3

മുച്ചൊല്ലുയരുന്നു; മോദി-
പ്പിച്ചു പൈക്കളുമ്പ കൊൾവൂ;
ഒച്ചയിട്ടുൾപ്പൂകീടുന്നു,
പച്ചനിറമാർന്ന (സോമം). 4

ബ്രഹ്മേരിതമാർ, മഖത്തി-
ന്നമ്മമാരാം മഹതികൾ
എമ്പാടും പുകഴ്ത്തുകയായ്;
വിൺപൈതലെത്തുടയ്ക്കയായ്! 5

സോമ, തിരുമേനി സമ്പൽ-
സ്തോമത്തിൻ നാലാഴിയെയും,
ആയിരങ്ങളെയും ഞങ്ങൾ-
ക്കായൊഴുക്കുകെ,മ്പാടുമേ! 6
കുറിപ്പുകൾ: സൂക്തം 33.

[1] ഓടുന്നു – പാത്രങ്ങളിലെയ്ക്കോടുന്നു. സൈരിഭങ്ങൾ = പോത്തുകൾ.

[2] തരാൻ – നമുക്കു്.

[3] മാരുതർ – മരുത്തുക്കൾ.

[4] മുച്ചൊല്ല് – ഋഗ്യജുസ്സാമസ്തുതികൾ. ഉൾപ്പൂകിടുന്നു – കലശങ്ങളിൽ.

[5] ബ്രഹ്മേരിതമാർ = ബ്രാഹ്മണരാൽ ഉച്ചരിയ്ക്കപ്പെട്ട. മഖത്തിന്നമ്മമാരാം മഹതികൾ – സ്തുതികൾ. വിൺപൈതൽ – സോമം. അമ്മമാർ കുട്ടിയെ സ്തുതിയ്ക്കും, ശുശ്രൂഷിയ്ക്കും.

[6] സമ്പൽസ്തോമം = ധനസമൂഹം. നാലാഴി എന്ന പദം ചതുസ്സമുദ്രാന്ത ഭൂമിയെക്കുറിയ്ക്കുന്നു; ഭുസ്വാമിത്വമെന്നർത്ഥം. ആയിരങ്ങൾ – അനേകാഭിമതങ്ങൾ.

സൂക്തം 34.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

പുഷ്ടമായ്പ്പിഴിഞ്ഞൊഴുക്ക-
പ്പെട്ട,രിപ്പ പൂകും സോമം
കെട്ടുറപ്പുള്ളവയെയും
തട്ടിയുടയ്ക്കുമേ, കെല്പാൽ! 1

ഇന്ദ്രന്നും, മരുത്തുക്കൾക്കും,
വായുവിന്നും, വരുണന്നും,
വിഷ്ണുവിന്നുമായ്ച്ചെല്ലുന്നി-
തി,പ്പിഴിയപ്പെട്ട സോമം! 2

നീരൊഴുക്കുമിന്ദുവിനെ
നീരൊഴുക്കുമമ്മികളിൽ
നേരേ കുത്തിപ്പിഴിയുന്നൂ;
ക്ഷീരം കറന്നെടുക്കുന്നു; 3

ശോധിതമായ് ത്രിതർഷിയാൽ,-
പ്പീതമായീ മഘവാവാൽ,
പാൽ – തയിർ തേപ്പിയ്ക്കപ്പെടും
മാദകം, ശ്യാമളവർണ്ണം. 4

യാഗത്തിന്നൊരാസ്പദമീ-
യാകമ്രമം പ്രിയഹവ്യം
ആകെക്കറന്നെടുക്കുന്നു,
നാകപ്പയ്യിൻ തനൂജന്മാർ. 5

ചെന്നവിടുത്തോടു ചേർന്നീ-
ടുന്നു, സത്യപ്രിയോക്തികൾ:
കാമമൊലിക്കൊണ്ടി,വയെ-
ക്കാമിയ്ക്കുന്നുമുണ്ട,ദ്ദേഹം! 6
കുറിപ്പുകൾ: സൂക്തം 34.

[1] കെട്ടുറപ്പുള്ളവയെയും – സുദൃഢങ്ങളായ ശത്രുപുരങ്ങളെപ്പോലും.

[3] ക്ഷീരം – രസം. അധ്വര്യുപ്രഭൃതികൾ എന്നധ്യാഹരിയ്ക്കണം.

[4] ശോധിതം = ശുദ്ധീകൃതം. പീതം – കുടിയ്ക്കപ്പെട്ടതു്. മാദകം – സോമം.

[5] പ്രിയഹവ്യം – സോമം. നാകപ്പയ്യിൻ തനൂജന്മാർ – പൃശ്നിപുത്രന്മാരായ മരുത്തുക്കൾ.

[6] അവിടുത്തോടു – സോമത്തോടു്. സത്യപ്രിയോക്തികൾ – നമ്മുടെ സ്തുതികൾ. കാമം = ഏറ്റവും.

സൂക്തം 35.

അംഗിരോഗോത്രൻ പ്രഭുവസു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ധാരയായിട്ടൊഴുക്കുക,
വാരാളും സ്വത്തെങ്ങൾക്കു നീ,
ഹേ പവമാനമേ, യജ്ഞ-
ലാഭമെങ്ങൾക്കുണ്ടാകാനായ്! 1

ആരെയും വിറപ്പിപ്പോനേ,
മാരിപെയ്യിപ്പോനാമിന്ദോ,
നീരൊഴുക്കുകെ,ങ്ങൾക്കർത്ഥ-
പൂരം കെല്പാലെടുത്തു നീ! 2

വീരനാം ഭവാനെക്കൊണ്ടു
വൈരികളെ വെല്ലുകെ,ങ്ങൾ:
നേരേ പൊഴിയ്ക്കുക ധനം,
വീരവാനേ, ഞങ്ങൾക്കു നീ! 3

അന്നദാതാവൃഷി സോമ-
(മധ്വരിയെ) പ്രാപിപ്പാനായ്
കല്പിച്ചയയ്ക്കുമേ, ഭോജ്യം
കർമ്മായുധവിചക്ഷണൻ! 4

ഉൽപ്പാദിതവചനനാ-
മപ്പവമാനേന്ദുവിനെ-
ആൾകളുടെ ഗോപതിയെ-
ച്ചൊല്ക,ളുടുപ്പിപ്പൂ, ഞങ്ങൾ. 5

ഇദ്ധധനൻ, ധർമ്മത്രാതാ-
വി, പ്പവമാനത്തിനുടെ
കർമ്മത്തിങ്കലല്ലോ വെപ്പൂ,
തന്മനസ്സാളുകളെല്ലാം! 6
കുറിപ്പുകൾ: സൂക്തം 35.

[1] യജ്ഞലാഭം = യാഗസിദ്ധി.

[2] ആരെയും – ഏതൊരു ശത്രുവിനെയും. അർത്ഥപൂരം – ധനസമൂഹം.

[3] വെല്ലുക – ജയിയ്ക്കുമാറാകട്ടെ. വീരവാനേ = വീരസമേത.

[4] അധ്വരി = യജമാനൻ. കർമ്മായുധവിചക്ഷണൻ = കർമ്മങ്ങളും ആയുധങ്ങളും അറിയുന്നവൻ.

[5] ഉൽപ്പാദിതവചനൻ – വചനങ്ങളെ (സ്തുതികളെ) ഉളവാക്കുന്നവൻ, സ്തുതിപ്പിയ്ക്കുന്നവൻ. ചൊല്കൾ – സ്തോത്രങ്ങൾ; സ്തോത്രങ്ങൾകൊണ്ടു മൂടുന്നു.

[6] ഇദ്ധധനൻ – സമ്പത്തേറിയവൻ. ആളുകൾ – യജമാനർ.

സൂക്തം 36.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തേരശ്വംപോലി,രുദാരു-
നീരരിപ്പിൽ വിടപ്പെട്ടൂ:
പാറുകയായ,ത്തുരഗം
വീരാകർഷകത്തിലെങ്ങും! 1

ദേവകാമൻ, ജാഗരൂക-
നാവഹിപ്പോനാ നീയിന്ദോ,
മട്ടുതിർക്കുമരിപ്പയെ
വിട്ടൊഴുകീടുക, നേരേ! 2

ജ്യേഷ്ഠ, പവമാന, കതിർ-
ക്കോട്ടകളാ നീയെങ്ങളെ
കാട്ടുകി; – റക്കുകെ,ങ്ങളെ
വാട്ടം പോക്കും ക്രതുവിങ്കൽ! 3

കൈകളാലേ ശുചിയാക്കി-
ശ്ശ്രീ കലർത്തിക്കൊണ്ടിതിനെ
കർമ്മപരരരിയ്ക്കുന്നു,
കമ്പിളിയരിപ്പതന്നിൽ. 4

അസ്സോമംതാനൊഴുക്കട്ടെ,-
യധ്വരകാരന്നു ധനം,
മന്നിലും വിണ്ണിലും വാനം-
തന്നിലുമുള്ളതെല്ലാമേ! 5

അന്നപാല, സോമമേ, നീ
വിണ്ണുലകിൽക്കേറീടുന്നു,
അശ്വത്തെയും ഗോവിനെയും
പുത്രനെയും കൊടുക്കുവാൻ! 6
കുറിപ്പുകൾ: സൂക്തം 36.

[1] ഇരുദാരുനീര് – രണ്ടു പലകകൾക്കിടയിലെ സോമരസം. അരിപ്പയിൽ, ഒരു തേർക്കുതിരപോലെ അഴിച്ചുവിടപ്പെട്ടു; അപ്പോൾ അത്തുരഗം – സോമം – വീരാകർഷകത്തിലെങ്ങും പാറുകയായി. വീരാകർഷകത്തിന്നു രണ്ടർത്ഥം: വീരന്മാരെ ആകർഷിയ്ക്കുന്ന യുദ്ധം; ദേവന്മാരെ ആകർഷിയ്ക്കുന്ന യജ്ഞം.

[2] ആവഹിപ്പോൻ – ചുമതലയേയ്ക്കുന്നവൻ. മട്ട് = തേൻ; അരിപ്പയിൽ നിന്നു ചോരുന്ന സോമരസംതന്നെ, തേൻ. നേരേ – കലശത്തിലെയ്ക്കു്.

[3] ജ്യേഷ്ഠ – പുരാതന. കതിർക്കോട്ടകൾ – ജ്യോതിർഗ്ഗോളങ്ങൾ; വെളച്ചം. വാട്ടം പോക്കും – ബലകരമായ. ക്രതുവിങ്കൽ ഇറക്കുക – യജ്ഞം ചെയ്യിച്ചാലും.

[4] ശ്രീ കലർത്തിക്കൊണ്ടു് – മോടിപ്പെടുത്തിക്കൊണ്ടു്. ഇതിനെ – സോമത്തെ. കർമ്മപരർ – ഋത്വിക്കുകൾ.

[5] അധ്വരകാരൻ – യജമാനൻ. വാനം – അന്തരിക്ഷം.

[6] കൊടുക്കുവാൻ – സ്തോതാക്കൾക്കു്.

സൂക്തം 37.

രഹൂഗണൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ദേവകാമൻ, പിഴിയപ്പെ-
ട്ടാ, വൃഷാവാം പേയസോമം
പൂവുകയായ,രക്കർതൻ
ജീവൻ കവർന്നരിപ്പയിൽ! 1

സ്വച്ഛദ്രഷ്ടാവു,റ്റതാങ്ങാ-
പ്പച്ചനിറമാർന്ന സോമം
ഉൾച്ചേരുന്നിതരിപ്പയി,-
ലൊച്ചയിട്ടു കുടത്തിലും! 2

സ്വർപ്പദത്തെശ്ശോഭിപ്പിയ്ക്കു-
മപ്പവമാനമാമശ്വം
കമ്പിളിയരിപ്പിലെയ്ക്കു
വെമ്പിച്ചെല്വൂ, രക്ഷോഹരൻ! 3

പാഥസ്സുതനുടെ പെരും-
മേധത്തിലപ്പവമാനം
ജാതപ്രഭനാക്കിയല്ലോ,
ജ്ഞാതിലളോടൊത്തർക്കനെ! 4

വൃത്രഘാതി, പിഴിയപ്പെ-
ട്ട,ർത്ഥം കിട്ടിയ്ക്കുമസ്സോമം
യുദ്ധത്തിൽപ്പോലിറങ്ങിനാൻ,
ദുർദ്ധർഷൻ, വർഷണശീലൻ! 5

ബുദ്ധിമാനാലയയ്ക്ക്പ്പെ-
ട്ടുത്തമനീസ്സോമദേവൻ
ഇന്ദ്രന്നായി മരപ്പാത്ര-
വൃന്ദത്തിലെയ്ക്കോടീടുന്നു! 6
കുറിപ്പുകൾ: സൂക്തം 37.

[1] പേയം – ദേവന്മാർക്കു കുടിപ്പാനുള്ള.

[2] സ്വച്ഛദ്രഷ്ടാവു് – സ്പഷ്ടമായി കാണുന്നവൻ.

[3] സ്വർപ്പദം – സ്വർഗ്ഗം. വെമ്പിച്ചെല്വൂ – പായുന്നു. രക്ഷോഹരൻ = രക്ഷസഘ്നൻ.

[4] പാഥസ്സുതൻ – ത്രിതനെന്ന ഋഷി. ജാതപ്രഭനാക്കി – പ്രകാശിപ്പിച്ച ജ്ഞാതികൾ – സ്വന്തം തേജസ്സുകൾ എന്നർത്ഥം.

[5] അർത്ഥം = ധനം. ഇറങ്ങിനാൻ – കലശത്തിൽ.

[6] ബുദ്ധിമാൻ – അധ്വര്യു.

സൂക്തം 38.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തേർക്കൊപ്പമാ വൃഷാവിതാ,
നൂൽക്കമ്പിളിയരിപ്പയിൽ
കേറി നടകൊണ്ടീടുന്നു,
നൂറുനൂറന്നങ്ങൾ നേടാൻ! 1

പച്ചയാകുമിസ്സോമത്തെ
വജ്രവാന്നു കുടിപ്പാനായ്,
അമ്മികളാൽ ത്രിതനുടെ-
യംഗുലികൾ ചതയ്ക്കുന്നു! 2

ആയതിനെയിതാ, ക്രിയ-
യ്ക്കായിത്തുമപ്പെടുത്തുന്നു,
മത്തുണ്ടാക്കാനരിയ്ക്കുന്ന
പത്തു കരവിരലുകൾ! 3

ആയതിതാ, പെൺപക്കലെ-
യ്ക്കായിപ്പോകും ജാരൻപോലേ
ചെന്നു വസിയ്ക്കുന്നു, പരു-
ന്തെന്നവണ്ണമാളുകളിൽ 4

നന്മാദകരസമോലും
വിൺമകനസ്സോമമിതാ,
കമ്പിളിയരിപ്പയുൾപ്പു-
ക്കെമ്പാടും കൺ നടത്തുന്നു! 5

ആസ്വദിപ്പാൻ പിഴിയപ്പെ- ട്ടാ, ശ്യാമനാം ധർത്താവിതാ,
ഇഷ്ടസ്ഥാനത്തിലെയ്ക്കൊലി-
യിട്ടുകൊണ്ടു ഗമിയ്ക്കുന്നു! 6
കുറിപ്പുകൾ: സൂക്തം 38.

[1] നേടാൻ – യജമാനന്നായി.

[2] പച്ചയാകും – പച്ചനിറമിയന്ന. വജ്രവാൻ = ഇന്ദ്രൻ.

[3] ക്രിയ – ഹോമം. മത്തുണ്ടാക്കാൻ – ഇന്ദ്രന്ന്.

[4] പെൺപക്കലെയ്ക്കായി – സങ്കേതം കുറിച്ച കാമിനിയുടെ അടുക്കലെയ്ക്കു്. പരുന്തെന്നവണ്ണം – ഒരു പരുന്തു പക്ഷിക്കൂട്ടത്തിലിരിയ്ക്കുന്നതുപോലെ. ആളുകളിൽ – യഷ്ടാക്കളുടെ ഇടയിൽ.

[6] ആസ്വദിപ്പാൻ – ദേവന്മാർക്കു കുടിപ്പാൻ. ശ്യാമൻ = ഹരിദ്വർണ്ണൻ. ധർത്താവ് – ഭുവനധാരകൻ.

സൂക്തം 39.

അംഗിരോഗോത്രൻ ബൃഹന്മതി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

നീ വേഗത്തിൽബ്ബൃഹന്മതേ,
പോവുകോമലുടലോടേ,
‘ദേവന്മാർതൻ ചാരത്തെയ്ക്കെ’-
ന്നേവമുരിയാടിക്കൊണ്ടേ! 1

ശുദ്ധി വന്നിട്ടില്ലാത്തേടം
ശുദ്ധമാക്കിക്കൊണ്ടു ഭവാൻ
വാനിൽനിന്നു മഴ പെയ്ക,
മാനുഷർക്കു കൊറ്റു കിട്ടാൻ! 2

ഉൾപ്പൂകുന്നു, പിഴിയപ്പെ-
ട്ടുൽപ്രഭനായ് വിചക്ഷണൻ
കെല്പിനോടേ വിളക്കമൊ-
ന്നർപ്പിച്ചുംകൊണ്ടരിപ്പയിൽ. 3

വിണ്ണിൻമുകൾവശത്തെയ്ക്കു
തിണ്ണം പോകുമവനിതാ,
ചോരുമരിപ്പയിൽപ്പൂകി
നീരലയിലെയ്ക്കൊഴുകീ! 4

ദൂരത്തും ചാരത്തുമിരി-
പ്പോരെപ്പരിചരിയ്ക്കുവാൻ
സ്ഥാനേ പിഴിഞ്ഞൊരു സോമ-
ത്തേനിന്ദ്രന്നായ്പ്പകരുന്നു! 5

അർച്ചിയ്ക്കുന്നൂ, സമേതന്മാർ;
പച്ചവർണ്ണമാർന്നതിനെ
അമ്മികളാൽച്ചതയ്ക്കുന്നു-
സമ്മേളിപ്പിൻ, മഖസ്ഥാനേ! 6
കുറിപ്പുകൾ: സൂക്തം 39.

[1] ബൃഹന്മതേ – ബുദ്ധിയേറിയ സോമമേ. ഋഷിയുടെ പേരും വരുത്തിയിരിയ്ക്കുന്നു. ഓമലുടൽ – ദേവന്മാർക്കു പ്രിയപ്പെട്ട രസധാര. ‘ഞാൻ ദേവന്മാരുടെ അടുക്കലെയ്ക്കു പോവുകയാണെ’ന്നു പറഞ്ഞുംകൊണ്ടു പോയ്ക്കൊൾക.

[3] പരോക്ഷകഥനം: ഉൽപ്രഭൻ = പ്രഭയുയർന്നവൻ. വിളക്കമൊന്നർപ്പിച്ചുംകൊണ്ടു് – ഒരു പ്രകാശം വിരിച്ചുംകൊണ്ടു്. അരിപ്പയിൽ ഉൾപ്പൂകുന്നു.

[4] തിണ്ണം = വെക്കം. അവൻ – സോമം. നീരല – ജലസംഘാതം.

[5] ഇരിപ്പോരെ – വസിയ്ക്കുന്ന ദേവന്മാരെ. സ്ഥാനേ – നിശ്ചിതസ്ഥലത്തുവെച്ചു്. പകരുന്നു – ഋത്വിക്കുകൾ.

[6] ദേവന്മാരോടു്: അർച്ചിയ്ക്കുന്നു – സ്തുതിയ്ക്കുന്നു. സമേതന്മാർ – ഒത്തൊരുമിച്ച സ്തോതാക്കന്മാർ. മഖസ്ഥാനേ സമ്മേളിപ്പിൻ – നിങ്ങൾ യജ്ഞസദനത്തിൽ ഒന്നിച്ചിരിയ്ക്കുവിൻ.

സൂക്തം 40.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തേർച്ചക്കാരെയെല്ലാം വെന്നാൻ,
കാഴ്ചയേറും പവമാനം;
ആ വിപ്രനെ സ്തുതികളാ-
ലാഡംബരപ്പെടുത്തുന്നു. 1

ആരക്താഭൻ, പിഴിയപ്പെ-
ട്ടാസ്പദം പുക്കാ വർഷകൻ
ഇന്ദ്രങ്കൽച്ചെന്ന,നശ്വര-
മന്ദിരത്തിൽ മരുവുന്നു. 2

ഇന്ദോ, സോമ, തിരുവടി
മന്ദിയാതേ ഞങ്ങൾക്കായി
ഒന്നിച്ചൊഴുക്കുകെ,മ്പാടു-
മുന്നതസ്വത്തോരായിരം! 3

ഇന്ദോ, പവമാന, കൊണ്ടു-
വന്നാലും നീ നാനാധനം;
അഷ്ടിക്കോപ്പുമോരായിരം
കിട്ടിയ്ക്കുക, സോമമേ, നീ! 4

ആനയിയ്ക്ക, വാഴ്ത്തുമെങ്ങൾ-
ക്കായ് നീ സുവീര്യമാം ധനം;
വായ്പിച്ചാലും, സ്തുതിപ്പോന്റെ
വാക്യം പവമാനമേ, നീ! 5

ഇന്ദോ, പവമാനസോമ,
സന്നുത്യർഹം ധനം – വർഷിൻ,
രണ്ടിടത്തുള്ളതും – ഭവാൻ,
കൊണ്ടുവരി,കെങ്ങൾക്കിന്ദോ! 6
കുറിപ്പുകൾ: സൂക്തം 40.

[1] തേർച്ചക്കാർ – എതിരാളികൾ. കാഴ്ചയേറും = സമ്യഗ്ദ്രഷ്ടാവായ. ആ വിപ്രനെ – മേധാവിയായ സോമത്തെ. ആഡംബരപ്പെടുത്തുന്നു – സ്തോതാക്കൾ അലങ്കരിയ്ക്കുന്നു.

[2] ആരക്താഭൻ = അരുണവർണ്ണൻ. ആസ്പദം – കലശം. ആ വർഷകൻ – സോമം. അനശ്വരമന്ദിരം – സ്വർഗ്ഗം.

[3] ഉന്നതസ്വത്ത് = ഉത്തമധനം.

[4] അഷ്ടിക്കോപ്പു് – അന്നങ്ങൾ.

[6] സന്നുത്യർഹം = സ്തുത്യം. രണ്ടിടം – ദ്യോവും ഭൂവും. ഇന്ദുപദത്തെ ആർത്തിച്ചതു് ആദരാതിശയത്തെ ദ്യോതിപ്പിയ്ക്കുന്നു.

സൂക്തം 41.

കണ്വഗോത്രൻ മേധ്യാതിഥി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ക്ഷിപ്രഗതിശീലരാമി-
സ്സുപ്രകാശർ, ഗോക്കൾപോലെ
വെക്കം വന്നുചേർന്നുവല്ലോ,
ദുഷ്കരിംതോലിനെപ്പോക്കി! 1

ശിഷ്ടന്റെ തുറുങ്കിനെയും,
ദുഷ്ടഹതിരതിയെയും
വാഴ്ത്തുന്നു, നിഷ്കർമ്മാവായ
ശാത്രവനെയമർത്തെങ്ങൾ. 2

ശക്തപവമാനത്തിന്റെ
ശബ്ദം, മഴയുടെപോലെ
ഉണ്ടു കേൾക്കാകുന്നു; മേയു-
ന്നുണ്ടു, വാനിൽ വാർമിന്നലും! 3

ഇന്ദോ, പിഴിയപ്പെട്ട നീ-
യൊന്നായൊഴുക്കുക, പൊന്നും
അസ്കോകാന്നങ്ങളും കെല്പു-
മശ്വത്തെയും ഗോവിനെയും! 4

നീരുതിർക്ക: കാണ്മോനേ, നീ
പാരിച്ച വാനൂഴികളെ
പൂരിപ്പിയ്ക്ക, കതിർകളാൽ
സ്സൂരൻ ദിനങ്ങളെപ്പോലെ! 5

സോമമേ, നീയെങ്ങൾക്കേറ്റം
ക്ഷേമമേകും നീരൊഴുക്കാൽ
പായുകെ,മ്പാടുമേ താന്ന
പാരിലെയ്ക്കു പുഴപോലെ! 6
കുറിപ്പുകൾ: സൂക്തം 41.

[1] സുപ്രകാശർ – സോമങ്ങൾ. ദുഷ്കരിംതോലിനെ – കെട്ട രാക്ഷസവർഗ്ഗത്തെ.

[2] ശിഷ്ടൻ – ശോഭനമായ സോമം. തുറുങ്ക് – രാക്ഷസബന്ധനമെന്നർത്ഥം. ദുഷ്ടഹതിരതി = ദുഷ്ടവധതാൽപര്യം. നിഷ്കർമ്മാവു് = കർമ്മരഹിതൻ. ശാത്രവൻ = ശത്രു.

[3] ശക്തപവമാനത്തിന്റെ – ബലവാനായ പവമാനസോമത്തിന്റെ. മേയുന്നുണ്ടു് – ചുറ്റിനടക്കുന്നുണ്ടു്. വാർമിന്നൽ – സോമത്തിന്റെതന്നെ തിളക്കങ്ങൾ.

[4] അസ്തോകം = അനല്പം.

[5] കാണ്മോനേ – വിശ്വദ്രഷ്ടാവേ. പൂരിപ്പിയ്ക്ക – നീരുകൊണ്ടു നിറച്ചാലും. ദിനങ്ങൾ = പകലുകൾ.

[6] പാരിലെയ്ക്കു – നിലത്തെയ്ക്ക്.

സൂക്തം 42.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തീർത്തൂ വിണ്ണിൽത്തിളക്കങ്ങൾ;
തീർത്തൂ വാനിൽപ്പകലോനെ,
പായും ജലച്ചാർത്തുടുത്തൂ,
പച്ചനിറം താവുമെവൻ; 1

അദ്ദേവൻ പുരാണസ്തവ-
മൊത്തു പിഴിയപ്പെട്ടിതാ,
നീരൊഴുക്കീടുന്നു, ദേവ-
ന്മാരെയുദ്ദേശിച്ചെമ്പാടും! 2

ധാരാളമായന്നം തെല്ലും
പാരാതേ കൈവരുത്താനായ്
നീരൊഴുക്കീടുന്നു, കരു-
ത്തോരായിരമുള്ള സോമം! 3

പണ്ടേത്തെ നീർതാൻ ചുരത്തി-
ക്കൊണ്ട,രിപ്പയുൾപ്പൂകുന്നു;
നാദംകൊണ്ടു ദേവന്മാരെ-
പ്രാദുഷ്കരിയ്ക്കയുംചെയ്വൂ! 4

സോമം പവമാനമിതു
കാമയോഗ്യങ്ങളിലെല്ലാം
നേരേ ചെല്വൂ, സവനത്തെ
പ്പാരിപ്പിയ്ക്കും സുരരിലും! 5

സോമമേ, പിഴിയപ്പെട്ട
നീ മഹത്താം കൊറ്റും കെല്പും
നേർക്കൊഴുക്കുകെ,ങ്ങൾക്കശ്വ-
ഗോക്കളെയും വീരരെയും! 6
കുറിപ്പുകൾ: സൂക്തം 42.

[1] തീർത്തൂ – നിർമ്മിച്ചു. തിളക്കങ്ങൾ – നക്ഷത്രങ്ങൾ. പായും – കീഴ്പോട്ടൊലിയ്ക്കുന്ന. അവൻ – സോമം.

[2] പുരാണസ്തവം = പണ്ടേത്തെ സ്തോത്രം.

[3] തെല്ലും പാരാതേ = ഒട്ടും വൈകാതെ, അതിവേഗത്തിൽ. കരുത്ത് – ഗതിവേഗം.

[4] പ്രാദുഷ്കരിയ്ക്ക – പ്രത്യക്ഷരാക്കുക. സോമം പിഴിയുന്നേടത്തു തീർച്ചയായും ആവിർഭവിയ്ക്കുമല്ലോ, ദേവന്മാർ.

[5] കാമയോഗ്യങ്ങൾ – കാമ്യങ്ങൾ, ധനങ്ങൾ. സവനം = യാഗം. പാരിപ്പിയ്ക്കും = വളർത്തുന്ന.

സൂക്തം 43.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ആരെ മത്തിന്ന,ശ്വത്തെപ്പോ-
ലാജ്യാദികൾ തേപ്പിപ്പിതോ;
ആ രമ്യനെ സ്തുതികളാ-
ലാട ചാർത്തിയ്ക്കുന്നു, ഞങ്ങൾ. 1

ആയിന്ദുവെപ്പുരന്ദര-
ന്നാസ്വദിപ്പാൻ മുന്നെപ്പോലെ
മോടിപ്പെടുത്തുമേ, രക്ഷ
തേടുമസ്മൽസ്തുതിയെല്ലാം! 2

ശ്രീമാനായ പവമാന-
സോമമെഴുന്നള്ളീടുന്നു,
ധീ മെത്തും മേധ്യാതിഥിതൻ
സ്തോമങ്ങളാലണി ചാർത്തി! 3

ഇന്ദോ, പവമാനസോമ,
തന്നരുൾകെ,ങ്ങൾക്കു ഭവാൻ,
ഓരായിരം തിളക്കവും
ചാരുശ്രീയും ചേർന്ന ധനം! 4

നീരരിപ്പിലെയ്ക്കൊഴുകും-
നേരം; ദേവേച്ഛുവാം സോമം
പാരമൊലി കൂട്ടീടുന്നു,
പോരിൽച്ചെന്നൊരശ്വംപോലെ. 5

പാടിവാഴ്ത്തും പ്രാജ്ഞന്നന്നം
നേടുവാനും വളരാനും
നീരൊഴുക്കൂ; തരൂ, നല്ല
വീരനെയും സോമമേ, നീ! 6
കുറിപ്പുകൾ: സൂക്തം 43.

[1] മത്തിന്ന് – ദേവന്മാരുടെ മത്തിന്ന്. ആ രമ്യനെ – സോമത്തെ. സ്തുതികളാലാട ചാർത്തിയ്ക്കുന്നു – സ്തോത്രവസ്ത്രമുടുപ്പിയ്ക്കുന്നു.

[3] ശ്രീമാൻ = സുന്ദരൻ. എഴുന്നള്ളീടുന്നു – കലശത്തിലെയ്ക്ക്. ധീ മെത്തും – മേധാവിയായ. സ്തോമങ്ങളാലണി ചാർത്തി – സ്തോത്രമാകുന്ന ആഭരണമണിഞ്ഞ്.

[5] ദേവേച്ഛു = ദേവകാമം.

[6] പ്രാജ്ഞന്ന് – എനിയ്ക്ക്.

സൂക്തം 44.

അംഗിരോഗോത്രൻ അയാസ്യൻ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (കേക.)

നിയ്യിന്ദോ, ഗമിയ്ക്കുന്നു, ഞങ്ങൾക്കു വൻസ്വത്തിന്നായ്;
നിന്നലയെടുത്തിന്നുമ്പരിലെയ്ക്കയാസ്യനും. 1

സൂരിയാൽ സ്തുത്യാ വെയ്ക്കപ്പെട്ടിട്ടു, ദൂരത്തെയ്ക്കേ
പ്രേരിതനാകുന്നു, നീർ തൂകിന കവി, സോമം. 2

ഉമ്പർക്കായ്പ്പിഴിയപ്പെട്ടെങ്ങും വാർന്ന,രിപ്പിലെ-
യ്ക്കിമ്പമോടിതാ, ചെല്വൂ കാഴ്ചകൂടിയ സോമം. 3

ഋത്വിക്സേവിതനാ നീയന്നമെങ്ങൾക്കു തരാ-
ന,ധ്വരം ശുഭമാക്കിക്കൊണ്ടു നീർ പൊഴിച്ചാലും! 4

മേധാഢ്യർ ഭഗവായുക്കൾക്കയച്ചൊരസ്സോമം
നാൾതോറും വളർന്നെങ്ങൾക്കേകട്ടെ, ദേവദ്രവ്യം! 5

കർമ്മദൻ, വന്മാർഗ്ഗജ്ഞനബ്ഭവാനിന്നെങ്ങൾക്കു
നന്മുതൽ കിട്ടാൻ നേടുകേ,റിയ കൊറ്റും കെല്പും! 6
കുറിപ്പുകൾ: സൂക്തം 44.

[1] അല – നീരു് അയാസ്യനും, ഞാനും.

[2] സ്തുത്യാ = സ്തുതിയോടുകൂടി. ദൂരത്തെയ്ക്കേ പ്രേരിതനാകുന്നു – അരിപ്പയിൽനിന്നു് അകലത്തെയ്ക്കുതന്നെ അയയ്ക്കപ്പെടുന്നു.

[3] ഇമ്പം – ഉന്മേഷം.

[5] മേധാഢ്യർ – ഋത്വിക്കുകൾ. ദേവദ്രവ്യം – ദേവന്മാരിലിരിയ്ക്കുന്ന സമ്പത്ത്.

[6] കർമ്മദൻ – കർമ്മം നിറവേറ്റുന്നവൻ. വന്മാർഗ്ഗജ്ഞൻ – വലിയ, മികച്ച മാർഗ്ഗജ്ഞൻ.

സൂക്തം 45.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ഇന്ദോ, നീരൊഴുക്കുക, സുഖമായ് മഖത്തിങ്ക-
ലിന്ദ്രന്നു കുടിച്ചു മത്താടുവാൻ നൃദർശി, നീ! 1

ദൂതനാകെ,ങ്ങൾക്കാ നീ; – യിന്ദ്രന്നായ് നിഷേവ്യൻ നീ;-
യാദിത്യരോടർത്ഥിയ്ക്ക, നീ വരം സഖാക്കൾക്കായ്! 2

തുടുത്ത നിങ്കൽഗ്ഗവ്യം കൂട്ടുന്നു, മത്തിന്നെങ്ങൾ:
തുറക്കുകെ,ങ്ങൾക്കർത്ഥലബ്ധിയ്ക്കബ്ഭവാൻ വാതിൽ! 3

വഴിയിൽബ്ഭരമൊഴിഞ്ഞശ്വംപോല,രിപ്പ വി-
ട്ടൊഴുകീടുന്നൂ, സോമം ദേവപംക്തിയിലെയ്ക്കായ്! 4

കമ്പിളി വിട്ടംഭസ്സിൽക്കളിയ്ക്കുമിസ്സോമത്തെ-
ത്തൻപ്രിയർ വാഴ്ത്തിക്കൊണ്ടാർ; പുകഴ്ത്തീ, മൊഴികളും! 5

യാതൊന്നു കുടിയ്ക്കുകിൽസ്സദ്ദ്വീര്യം വിദഗ്ദ്ധനാം
സ്തോതാവിനുണ്ടാ,മാ നീർ തൂകുക, ഭവാനിന്ദോ! 6
കുറിപ്പുകൾ: സൂക്തം 45.

[1] നൃദർശി = നേതാക്കന്മാരെ നോക്കുന്നവൻ.

[2] ഇന്ദ്രന്നായ് നിഷേവ്യനാണ്, കുടിയ്ക്കപ്പെടേണ്ടവന്നാണു്, നീ. ആദിത്യർ = ദേവന്മാർ. വരം = ശ്രേഷ്ഠവസ്തു, ധനം. സഖാക്കൾക്കായ് – ഞങ്ങൾക്കുവേണ്ടി.

[3] ആ ഭവാൻ അർത്ഥ (ധന)ലബ്ധിയ്ക്കു വാതിൽ തുറന്നാലും.

[4] ഭരമൊഴിഞ്ഞ – അഴിച്ചുവിടപ്പെട്ട.

[5] തൻപ്രിയർ – സ്തോതാക്കൾ. മൊഴികളും – സ്തോത്രങ്ങളും. ഭക്തന്മാർ സ്തുതിച്ചു; സ്തോത്രങ്ങളും ചൊല്ലി.

സൂക്തം 46.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ (കേക.)

യാഗത്തിൽപ്പിഴിയുവാനയപ്പൂ, കർമ്മപ്രൗഢ-
മാകിയ ഹയത്തെപ്പോല,ചലപ്രഭൂതത്തെ. 1

അണിഞ്ഞ കുളിർസോമ,മച്ഛനുള്ളൊരു മങ്ക-
കണക്കേ നടകൊൾവൂ, വായുവിൻചാരത്തെയ്ക്കായ്! 2

ഇയ്യിരുപലകയാൽപ്പിഴിഞ്ഞ കുളിർസോമ-
മിന്ദ്രനെ വളർത്തുന്നൂ, ക്രതുവാലന്നോപേതം! 3

പാഞ്ഞുവന്നെടുക്കുവി,നിന്ദുവും കടകോലും:
പാൽ പകരുവിൻ, ശുഭഹസ്തരേ, മധുവിങ്കൽ. 4

സോമമേ, ധനഞ്ജയ, നീരൊഴുക്കുക്കെ,ങ്ങൾക്കു
വാർമുതലരുളുവോൻ, വഴികാണിപ്പോൻ ഭവാൻ! 5

അരിച്ചു നന്നാക്കുന്നു പത്തുകൈവിരൽ, മത്തു
പെറുമിപ്പവമാനസോമത്തെയിന്ദ്രന്നായി. 6
കുറിപ്പുകൾ: സൂക്തം 46.

[1] അചലപ്രഭൂതം – മലയിൽ വളർന്ന സോമം.

[2] മങ്കകണക്കേ – അച്ഛൻ വരന്റെ അടുക്കലെയ്ക്ക് അയച്ച കന്യക പോലെ.

[3] അന്നോപേതം = അന്നത്തോടുകൂടിയതു്; സോമവിശേഷണം.

[4] ഋത്വിക്കുകളോട്: മധു – മദകരമായ സോമനീരു്.

[5] ധനജ്ഞയ – ശത്രുസമ്പത്തടക്കുന്നവനേ. വാർമുതൽ = വിപുലമായ ധനം.

സൂക്തം 47.

ഭൃഗുപുത്രൻ കവി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

വമ്പരെയുദ്ദേശിച്ചിശ്ശുഭകർമ്മത്താൽ വള-
ർന്നിമ്പമാണ്ടൊരു കൂറ്റൻകാളപോലായീ, സോമം! 1

ദസ്യുനാശകമെന്നു വിജ്ഞാത,മാർതൻകർമ്മ,-
മസ്സുധൃഷ്ടാത്മാവിവൻ വീട്ടുന്നു, കടങ്ങളും! 2

ഇന്ദ്രനെസ്തുതിപ്പതോടൊത്തു തൽപ്രിയം, വജ്ര-
സന്നിഭം, ബലി സോമമായിരം തരുമല്ലോ! 3

വിരൽകൊണ്ടരിയ്ക്കുന്ന വിപ്രന്നിക്കവി താൻതാൻ
വരധാരിയെക്കൊണ്ടേകിയ്ക്കുവാൻനോക്കും, രത്നം! 4

പോരിങ്കൽക്കുതിരകൾക്കെന്നപോല,ടർവെല്പോർ-
ക്കേറിയ വിത്തം വീതിച്ചരുളാനിച്ഛിപ്പോൻ, നീ! 5
കുറിപ്പുകൾ: സൂക്തം 47.

[1] വമ്പർ – വലിയവർ, ദേവന്മാർ. ശുഭകർമ്മം – പിഴിയലും മറ്റും. കൂറ്റൻകാളപോലായീ – കാള മുക്രയിടുന്നതുപോലെ, ശബ്ദം പുറപ്പെടുവിച്ചു.

[2] കടങ്ങളും വീട്ടുന്നു – യജമാനർക്കു ഫലം നല്കുക എന്ന കടം കൊടുത്തു തീർക്കുന്നു. സുധൃഷ്ടാത്മാവു് – തെല്ലും കൂസലില്ലാത്ത ഹൃദയത്തോടുകൂടിയവൻ.

[3] തൽപ്രിയം – ഇന്ദ്രന്നു പ്രിയപ്പെട്ട. വജ്രസന്നിഭം – അജേയം എന്നർത്ഥം. ബലി = ബലവാൻ. ആയിരം – വളരെദ്ധനം.

[4] വിപ്രൻ = മേധാവി. ഇക്കവി – സോമം. വരധാരി – ഇന്ദ്രൻ. രത്നം – രമ്യധനം.

[5] പ്രത്യക്ഷോക്തി: കുതിരകൾക്കു തീറ്റ കൊടുക്കുന്നതുപോലെ, ഭവാൻ യുദ്ധവിജയികൾക്കു ധാരാളം ധനം വീതിച്ചുകൊടുക്കും.

സൂക്തം 48.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

പെരുവിൺപ്രദേശത്തു, ഭദ്രനായ്ദ്ധനം കൈക്കൊ-
ണ്ടരുളും നിന്നോടർത്ഥിയ്ക്കുന്നു, സുവ്രതരെങ്ങൾ: 1

എതിർക്കുന്നോരെക്കൊയ്വോൻ, മഹിതബഹുവ്രതൻ
മദദൻ, സ്തുത്യൻ, നൂറുപുരികൾ തകർപ്പോൻ, നീ! 2

കൊണ്ടുവന്നാനാ വിണ്ണിൽനിന്നു സുക്രതോ, പരു-
ന്തിണ്ടലേശാതേ സമ്പൽത്തമ്പുരാനാകും നിന്നെ – 3

സർവവിണ്ണോർക്കും സാധാരണനെ, നീർ പെയ്വോനെ,-
സ്സത്രപാലനെക്കൊണ്ടുവന്നാനി,ങ്ങൊരു പക്ഷി! 4

പില്പാടു, പുകഴ്ത്തേണ്ടും പെരുമയാർജ്ജിയ്ക്കയായ്,
കെല്പു കാണിച്ചീ,ക്കാഴ്ചയേറിയ ഫലപ്രദൻ! 5
കുറിപ്പുകൾ: സൂക്തം 48.

[1] പ്രത്യക്ഷോക്തി: ഭദ്രൻ = മംഗളരൂപൻ. അർത്ഥിയ്ക്കുന്നു – ധനം യാചിയ്ക്കുന്നു. സുവ്രതർ = ശോഭനകർമ്മാക്കൾ.

[2] സോമത്തിന്റെ ധനപ്രദാനസാമർത്ഥ്യം പ്രതിപാദിയ്ക്കുന്നു: കൊയ്വോൻ – തലവീശിക്കൊല്ലുന്നവൻ. പുരികൾ – ശത്രുനഗരങ്ങൾ.

[3] സുക്രതോ = ശോഭനകർമ്മൻ. ഇണ്ടലേശാതേ – നിരപായം. സമ്പൽത്തമ്പുരാൻ = ധനങ്ങളുടെ രാജാവു്.

[4] സാധാരണൻ = പൊതുവിലുള്ള ആൾ. സത്രപാലൻ = യജ്ഞരക്ഷകൻ.

[5] പരോക്ഷോക്തി: ഈ ഫലപ്രദൻ – സോമം.

സൂക്തം 49.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂകുക, മഴ – വാനിൽനിന്നു നീരല – നീളേ,
രോഗഹീനമാമനല്പാന്നവുമെങ്ങൾക്കു നീ! 1

എതിർനാട്ടിലെഗ്ഗോക്കളിങ്ങെങ്ങളുടെയില്ല-
ത്തെതിനാലെത്തിച്ചേരു; മാ നീരു പൊഴിയ്ക്ക, നീ! 2

യാഗത്തിൽത്തുലോം ദേവകാമനാം നീയെങ്ങൾക്കു
തൂകുക, ജലധാര – പെയ്യുക, മഴയെങ്ങും! 3

ഞങ്ങൾക്കു കൊറ്റിന്നാ നീ കമ്പിളിയരിപ്പയിൽ-
ബ്ഭംഗമറ്റോടിച്ചെല്ലൂ: കേൾക്കട്ടെ, ഗാനം വാനോർ! 4

അരക്കന്മാരെ വധിച്ചൊ,ളിയും മുന്നേപ്പോലേ
പരത്തി,പ്പവമാനം നീരൊഴുക്കുകയായി! 5
കുറിപ്പുകൾ: സൂക്തം 49.

[1] പ്രത്യക്ഷോക്തി: രോഗഹീനം – രോഗജനകമല്ലാത്ത, ആരോഗ്യകരമായ.

[2] എതിനാൽ (യാതൊന്നുകൊണ്ടു) ശത്രുക്കളുടെ ഗോക്കളെ പിടിച്ചു കൊണ്ടുപോരാമോ, ആ നീരു്.

[4] ഭംഗമറ്റ് – മുറിയാതെ, ധാരയായി. ഗാനം – ഭവാന്റെ ശബ്ദം.

[5] പരോക്ഷോക്തി: ഒളി – സ്വന്തം തേജസ്സ്.

സൂക്തം 50.

അംഗിരോഗോത്രൻ ഉചത്ഥ്യൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

പൊങ്ങുന്നു നിന്നൂക്കാ,ഴിത്തിരതന്നിരമ്പംപോ-
ല; – ങ്ങുന്നു പുറപ്പെടുവിയ്ക്കുകൊ,രമ്പിൻചീറ്റം! 1

ഉയർകമ്പിളിയിങ്കൽപ്പുക്കു നീ നീർ തൂകുമ്പോൾ-
സ്സയജ്ഞനുടെ മൂന്നു ചൊല്ലുകൾ മുതിരുന്നു! 2

ഓമലാം പച്ചപ്പവമാനത്തെച്ചതകല്ലാൽ-
ത്തൂമധു തൂകിച്ചാ,ട്ടിൻരോമത്തിൽപ്പകരുന്നു. 3

നീരരിപ്പയിൽനിന്നു ധാരയായ്പ്പൊഴിയ്ക്ക, നീ-
യേറെ മത്തേകും കവേ, പൂജ്യന്റെ പദം പൂകാൻ! 4

നന്നെ മത്തേകുന്നോനേ, ഗവ്യങ്ങൾ പൂശിയ്ക്കപ്പെ-
ട്ടി,ന്ദ്രന്നു കുടിപ്പാനായ് നീരൊഴുക്കുകി,ന്ദോ, നീ! 5
കുറിപ്പുകൾ: സൂക്തം 50.

[1] പ്രത്യക്ഷോക്തി: ഊക്ക് = വേഗം. അമ്പിൻചീറ്റം – ഒഴുകുമ്പോഴത്തെ ശബ്ദം. വേഗേന പ്രവഹിയ്ക്കുക എന്നർത്ഥം.

[2] ഉയർകമ്പിളി – ഉയർന്ന കമ്പിളിയരിപ്പ. സയജ്ഞൻ = യജമാനൻ. മൂന്നു ചൊല്ലുകൾ – ഋഗ്യജുസ്സാമസ്തുതികൾ.

[3] പരോക്ഷം; ഓമലാം പച്ചപ്പവമാനത്തെ – ദേവന്മാർക്കരുമപ്പെട്ട പച്ചനിറസ്സോമത്തെ. തൂമധു തൂകിച്ചു് – പിഴിഞ്ഞ്. ആട്ടിൻരോമത്തിൽ – കമ്പിളിയരിപ്പയിൽ. പകരുന്നു – ഋത്വിക്കുകൾ.

[4] പ്രത്യക്ഷം: പൂജ്യൻ – ഇന്ദ്രൻ. പദം – വാസസ്ഥാനം.

[5] നന്നെ = ഏറ്റവും.

സൂക്തം 51.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

അമ്മിയാൽപ്പിഴിഞ്ഞ സോമത്തെ നേർക്കരിപ്പയി-
ലധ്വര്യോ, പകർന്നരിയ്ക്കുക, നീയിന്ദ്രന്നുണ്മാൻ! 1

എത്രയുമിനിപ്പൊത്ത, വിണ്ണമൃതാകും സോമ-
മുത്തമം പിഴിയുവിൻ, വജ്രിയാമിന്ദ്രന്നായി! 2

സോമമേ, പവമാനമായ നിൻ മധുനീരി-
ലാ മരുത്തുക്കളൊടും വന്നുചേരുന്നൂ, വാനോർ! 3

പിഴിയപ്പെട്ടു വളർത്തിന്ദോ, നീ സ്തുതിപ്പോനിൽ-
പ്പൊഴിപ്പൂ, രക്ഷിയ്ക്കുന്നൂ, ക്ഷിപ്രമാം മത്തേറ്റുന്നു! 4

പിഴിയപ്പെട്ട ഭവാൻ നീർദ്ധാരയരിപ്പയിൽ-
പ്പൊഴിയ്ക്ക, പുകളന്നമിവയും കണ്ണുള്ളോനേ. 5
കുറിപ്പുകൾ: സൂക്തം 51.

[2] അധ്വര്യുക്കളോടു്:

[3] മധുനീർ = മദകരമായ രസം.

[4] വളർത്ത് – ദേവന്മാരെ തൃപ്തരാക്കി. പൊഴിപ്പൂ – അഭീഷ്ടം വർഷിയ്ക്കുന്നു. ക്ഷിപ്രം – സദ്യഃഫലം

[5] ഇവയും പൊഴിയ്ക്ക. കണ്ണുള്ളോനേ – സമ്യഗ്ദ്രഷ്ടാവേ.

സൂക്തം 52.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

കെല്പുകൊറ്റെങ്ങൾക്കേകു,ദ്ദീപ്തൻ ദ്രവിണദൻ;
ഉൾപ്പൂകുക,രിപ്പയിൽപ്പിഴിയപ്പെട്ട ഭവാൻ! 1

അൻപേകിപ്പരന്നു നിന്നനേകരസധാര
കമ്പിളിയരിപ്പ പൂകുന്നു, മുൻമാർഗ്ഗത്തൂടേ. 2

ചരുപോലുള്ളൊന്നെത്തിയ്ക്കെ,ത്തിയ്ക്കുകിന്ദോ, ദാനം-
ചതയ്ക്കപ്പെട്ടെത്തിയ്ക്ക, ചതച്ചാലൊലിപ്പോനേ! 3

ഞങ്ങളെ വലയ്ക്കുവാൻ വിളിയ്ക്കുമെതിർകെല്പി-
ന്നിങ്ങിടിവരുളേണ,മിന്ദോ, നീ പുരുഹുത! 4

നൂറുമായിരവും തൂനീരൊഴുക്കുക, സമ്പൽ-
പൂരകനവിടുന്നു ഞങ്ങൾക്കു രക്ഷയ്ക്കിന്ദോ! 5
കുറിപ്പുകൾ: സൂക്തം 52.

[1] കെല്പുകൊറ്റ് = ബലവും അന്നവും. ദ്രവിണദൻ – ധനദാതാവായ സോമം. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[2] അൻപേകി – ദേവന്മാരെ പ്രീതരാക്കിക്കൊണ്ടു്. മുൻമാർഗ്ഗം – പതിവു വഴി.

[3] ചരുപോലുള്ളൊന്ന് – അന്നപൂർണ്ണപാത്രം. ദാനം – ദേയവസ്തു.

[4] ഞങ്ങളെ വെല്ലുവിളിയ്ക്കുന്ന ശത്രുക്കളുടെ ബലത്തിന്ന് ഇവിടെ ഇടിവ് (നാശം) വരുത്തണം. പുരുഹൂത = വളരെയളുകളാൽ വിളിയ്ക്കപ്പെടുന്നവനേ.

[5] സമ്പൽപൂരകൻ – സ്തോതാക്കളെ സമ്പത്തുകൊണ്ടു നിറയ്ക്കുന്നവൻ.

സൂക്തം 53.

കശ്യപഗോത്രൻ അവത്സാരൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

പൊങ്ങിനില്ക്കുന്നൂ, രക്ഷോഭേദികൾ നിൻവേഗങ്ങ;
ളങ്ങാട്ടിയോടിച്ചാലു,മശ്മവൻ, വിപക്ഷരെ! 1

ഇബ്ബലാൽക്കൊല്ലുന്നോനാമങ്ങയെപ്പുകഴ്ത്തുന്നേൻ
നിർഭയനായ് ഞാൻ, തേർ പൂട്ടാനും സ്വത്തടക്കാനും! 2

ദുർദ്ധർഷമല്ലോ, പവമാനവിക്രമം ദുഷ്ട-
ർക്ക; – ത്തിരുവടി തുലച്ചരുളുകെ,തിർപ്പോനെ! 3

ആ മധുസ്രവാൽ മത്തേകുന്ന കെല്പാളും പച്ച-
സ്സോമത്തെയിന്ദ്രന്നായിത്തണ്ണീരിൽപ്പകരുന്നു. 4
കുറിപ്പുകൾ: സൂക്തം 53.

[1] രക്ഷോഭേദികൾ = രാക്ഷസരെ പിളർത്തുന്നവ. അശ്മവൻ – കല്ലിനോടു അമ്മിയോടു, കൂടിയവനേ; അമ്മിമേൽ ചതയ്ക്കപ്പെടുന്നവനേ. വിപക്ഷരെ = ശത്രുക്കളെ.

[2] കൊല്ലുന്നോനാം – ശത്രുക്കളെ. തേർ പൂട്ടാനും – ഞങ്ങൾ തേർ പൂട്ടി യുദ്ധത്തിലിറങ്ങാനും. സ്വത്ത് – ശത്രുധനം.

[4] മധുസ്രവാൽ – മധുരനീരൊഴുക്കിനാൽ. പച്ച – പച്ചനിറം പൂണ്ട. കരുന്നൂ – ഋത്വിക്കുകൾ.

സൂക്തം 54.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ (കേക.)

കറന്നാരി,തിൻ പൂർവദീപ്തമേനിയിൽനിന്നു
പെരികെത്തരുമൃഷിത്തെളിനീരനൂചാനർ!1

ഇവനീക്ഷിപ്പോന,ർക്കൻപോ; – ലിവൻ സരോഗാമി;
നിവസിപ്പവൻ, വിണ്ണിന്നായേഴുനദികളിൽ! 2

മേവുന്നൂ, പവമാനമിസ്സോമം, പകലോനാം
ദേവനെപ്പോലെ സർവവിഷ്ടപങ്ങൾക്കും മീതേ. 3

ഇന്ദ്രേച്ഛു പവമാനം നീ മഖത്തിനായ് ഞങ്ങൾ-
ക്കിന്ദുവേ, ചുറ്റും തുകുക,ന്നവും ഗോക്കളെയും! 4
കുറിപ്പുകൾ: സൂക്തം 54.

[1] ഇതിൻ – സോമത്തിന്റെ. പൂർവ്വദീപ്തമേനി = പുരാതനവും ഉജ്ജ്വലവുമായ ദേഹം. പെരികെത്തരുമൃഷിത്തെളിനീർ = ഭൂരിദാതാവും ഋഷിയും (അതീന്ദ്രീയദ്രഷ്ടാവും) ആയ വിശുദ്ധരസം. അനൂചാനർ = വേദവേദാംഗജ്ഞർ.

[2] ഇവൻ – സോമം. അർക്കൻപോലേ (ലോകത്തെ) ഈക്ഷിയ്ക്കുന്നവനാണു്; കർമ്മസാക്ഷിയാണു്. സരോഗാമി – സരസ്സുകളിൽ, ജലങ്ങളിൽ, ചെല്ലുന്നവൻ. വിണ്ണിന്നായി – സ്വർഗ്ഗത്തെ (ദേവന്മാരെ) ഊട്ടാൻ. ഏഴുനദികളിൽ നിവസിയ്ക്കുന്നവനാണു്: നദീതീരങ്ങളിലാണല്ലോ, സോമം തഴച്ചുനില്ലുക.

[3] വിഷ്ടപങ്ങൾ = ലോകങ്ങൾ.

[4] ഇന്ദുവേ = സോമമേ.

സൂക്തം 55.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂകുക, ബഹുബഹു ചേർന്നചേർന്നന്നം ഞങ്ങൾ-
ക്കാകമാനമാം സ്വത്തും സോമമേ, തിരുവടി! 1

നിന്നെ വാഴ്ത്തുന്നുണ്ടല്ലോ, ഭോജ്യവുമുണ്ടായല്ലോ,
നിന്നിൽനിന്നി – ന്ദോ, വാഴ്കീ,യരുമക്രതുവിൽ നീ! 2

ഞങ്ങൾക്കു ഗോദാതാവു വാജിദാതാവു ഭവാ-
നിങ്ങന്നം പൊഴിയ്ക്കി,ന്ദോ: പാഞ്ഞുപോമല്ലോ, പകൽ! 3

കൊല്ലും – ചെന്നരാതിയെജ്ജയിയ്ക്കും – തോല്മപ്പെടു-
കില്ലൊ; – ഴുകുകി,ത്രയ്ക്കു സഹസ്രജിത്താം ഭവാൻ! 4
കുറിപ്പുകൾ: സൂക്തം 55.

[1] ബഹു എന്നും ചേർന്ന എന്നും ആവർത്തിച്ചതു സ്തോതാവിന്റെ തൃഷ്ണാധിക്യത്താലത്രേ. ചേർന്ന – ഭവാങ്കൽ വന്നണഞ്ഞ. ആകമാനമാം സ്വത്തും = സമസ്ത സമ്പത്തും തൂകുക.

[2] നീ വാഴ്ത്തപ്പെടുന്നവനാണു്, അന്നോൽപാദകനുമാണു്. അതിനാൽ, നീ ഈ അരുമക്രതുവിൽ (പ്രിയയഞ്ജത്തിൽ) വാഴ്ക, ഇരുന്നാലും.

[3] പറഞ്ഞുപോമല്ലോ, പകൽ – സമയം കളഞ്ഞുകൂടാ.

[4] സഹസ്രജിത്ത് – ഒരായിരം ശത്രുക്കളെ ജയിച്ചവൻ.

സൂക്തം 56.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ദേവേച്ഛു, വെക്കംചെയ്വോനിസ്സോമമരിപ്പയിൽ
മേവി, രാക്ഷസരെക്കൊന്നൊ,ഴുക്കും, പെരുതന്നം! 1

നൂറുധാരകൾ കർമ്മത്തിന്നിന്ദ്രസഖികളായ്-
ത്തീരുമ്പൊളന്നം പുറപ്പെടുവിയ്ക്കുമേ, സോമം! 2

ഈരഞ്ചുവിരൽ നിന്നെക്കൊഞ്ചിക്കൊണ്ടരിയ്ക്കുന്നു,
ജാരനെപ്പെൺതൈപോലെ സോമമേ, നേട്ടത്തിന്നായ്! 3

ഉതിർക്ക, നൽത്തേനിന്ദോ, വിഷ്ണുവിന്നിന്ദ്രന്നും നീ;
സ്തുതിയ്ക്കും നേതാക്കളെപ്പാലിയ്ക്ക, പാപം പോക്കി! 4
കുറിപ്പുകൾ: സൂക്തം 56.

[1] വെക്കംചെയ്വോൻ = ക്ഷിപ്രകാരി.

[2] പുറപ്പെടുവിയ്ക്കുമേ – നമുക്കു്.

[3] പെൺതൈ (കന്യക) കൊഞ്ചിക്കൊണ്ടു ജാരനെ ശുശ്രൂഷിയ്ക്കുന്നതുപോലെ, പത്തുകൈവിരൽ നിന്നെ ശുദ്ധീകരിയ്ക്കുന്നു. കൊഞ്ചുക – ശബ്ദം പുറപ്പെടുവിയ്ക്കുക. നേട്ടം – ഞങ്ങൾക്കു ധനം കിട്ടാൻ.

[4] നൽത്തേൻ – തേൻപോലെ മധുരമായ നീർ.

സൂക്തം 57.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

നിന്നുടെ തടവില്ലാദ്ധാരകളൊരായിര-
മന്നമിങ്ങുണ്ടാക്കുന്നു, വാനിൽ വൃഷ്ടികൾപോലെ! 1

പ്രേയസ്സാകിയ കർമ്മമൊക്കവേ നോക്കിക്കൊണ്ടു,-
മായുധം ചാട്ടിക്കൊണ്ടുമെത്തുന്നൂ, ഹരിദ്വർണ്ണൻ! 2

നരരാലരിയ്ക്കപ്പെട്ട, രചൻപോലംഭസ്സിൽ-
ച്ചരിപ്പൂ, പരുന്തെന്നപോലെയുമസ്സദ്വൃത്തൻ! 3

വാനൂഴികളിലുള്ള സർവസമ്പത്തും പവ-
മാനമാമാ നീ കൊണ്ടുവന്നാലു,മെങ്ങൾക്കിന്ദോ! 4
കുറിപ്പുകൾ: സൂക്തം 57.

[2] പ്രേയസ്സ് = പ്രിയം. ചാട്ടിക്കൊണ്ടും – രക്ഷസ്സുകളുടേനേരെ. ഹരിദ്വർണ്ണൻ – സോമം.

[3] നരർ – ഋത്വിക്കുകൾ.

സൂക്തം 58.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂകുന്നൂ, കടത്താനാ മാദകനഭിഷുതൻ-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം. 1

സ്വത്തുറവാമദ്ദേവി മർത്ത്യരക്ഷാഭിജ്ഞതാൻ-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം! 2

നൂറുനൂറെങ്ങൾക്കേകീ, സധ്വസ്രൻ പുരുഷന്തി-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം! 3

മുപ്പതായിരം തന്നൂ, വസ്ത്രവുമെങ്ങൾക്കവർ-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം! 4
കുറിപ്പുകൾ: സൂക്തം 58.

[1] മാദകനഭിഷുതൻ – പിഴിയപ്പെട്ട സോമം. കടത്താൻ – സ്തോതാക്കളെ പാപം കടത്തിയയപ്പാൻ. ഇര (അന്നം) ഏറ്റം തൂകുന്നു.

[2] സ്വത്തുറവാമദ്ദേവി – സമ്പത്തിന്റെ ഉറവായ സോമരസധാര. മർത്ത്യരക്ഷാഭിജ്ഞതാൻ – മനുഷ്യരെ രക്ഷിപ്പാൻ അറിയുന്നവൾതന്നെ; ആ ദേവിയ്ക്കറിയാം, മനുഷ്യരെ രക്ഷിപ്പാൻ.

[3] സധ്വസ്രൻ പുരുഷന്തി – ധ്വസ്രനോടുകൂടിയ പുരുഷന്തി; ഇവരിരുവരും സ്നേഹിതന്മാരായ രാജാക്കന്മാരാണു് രണ്ടുപേരും വളരെ വളരെ ധനം ഞങ്ങൾക്കു തന്നു.

സൂക്തം 59.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂവുക, ഗവാശ്വത്തെ, വിത്തത്തെ, വിശ്വത്തെയും
കീഴ്‌വെച്ച നീ; – യെത്തിയ്ക്ക, രത്നപുത്രരെയിന്ദോ! 1

ഒഴുകൂ ജലത്തിൽനിന്ന,ങ്ങു നാർകളിൽനിന്നു,-
മൊഴുകൂ സസ്യത്തിൽനിന്നൊ,ഴുകൂ കല്മേൽനിന്നും!2

കവി നീ പവമാനസോമമേ, ദുരിതങ്ങൾ
കടത്തിവിടുകെല്ലാ; – മിരിയ്ക്ക, ദർഭപുല്ലിൽ!3

പവമാനേന്ദോ, നല്കുകൊക്കയും, പിറപ്പിലേ
ഭുവനങ്ങളെക്കീഴിലാക്കിയ മഹാനാം നീ!4
കുറിപ്പുകൾ: സൂക്തം 59.

[1] തൂവുക – നീരൊഴുക്കിയാലും. ശത്രുക്കളുടെ ഗോക്കളെയും അശ്വങ്ങളെയും ധനത്തെയും, വിശ്വത്തെയും കീഴ്‌വെച്ച, കീഴടക്കിയ, നീ ഞങ്ങൾക്കു പുത്രരെ (രമ്യധനത്തെയും പുത്രനെയും) എത്തിയ്ക്ക, കൊണ്ടുവന്നാലും.

[2] അങ്ങു – ഭവാൻ. നാർകൾ – ലതയുടെ സൂക്ഷ്മതന്തുക്കൾ. കല്മേൽനിന്നും – അമ്മിമേൽനിന്നും.

[4] ഒക്കയും നല്കുക – യജമാനന്ന് എല്ലാ അഭീഷ്ടവും കൊടുത്താലും.

സൂക്തം 60.

അവത്സരൻ ഋഷി; ഗായത്രിയും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (കേക.)

ആയിരം കണ്ണാൽകാണുമപ്പവമാനേന്ദുവി-
ന്നായിട്ടു ഗാനംചെയ്വിൻ, ഗായത്രസാമം നിങ്ങൾ!1

ആയിരം ഭരണവുമായിരം കണ്ണും ചേർന്നോ-
നായ നീയരിപ്പയിലരിയ്ക്കപ്പെട്ടീടുന്നു. 2

അപ്പവമാനമരിപ്പയിൽനിന്നൊഴുകി,പ്പാ
ഞ്ഞുൾപ്പൂകിടുന്നൂ ദ്രോണ,മിന്ദ്രന്റെയുള്ളിൽച്ചെല്ലാൻ! 3

ഇന്ദ്രനെക്കിട്ടാനിന്ദോ, തൂകുക, സുഖം; കൊണ്ടു-
വന്നാലും, പ്രജയെയുമന്നവും കണ്ണുള്ളോനേ! 4
കുറിപ്പുകൾ: സൂക്തം 60.

[1] സ്തോതാക്കളോട്:

[2] ആയിരം ഭരണം – വളരെയാളുകളെ ഭരിയ്ക്കൽ.

[3] ദ്രോണം – കലശം. ഉള്ളിൽ – വയറ്റിൽ.

[4] കിട്ടാൻ – വശത്താക്കാൻ. സുഖം – സുഖകരമായ നീര്. കൊണ്ടുവന്നാലും – ഞങ്ങൾക്ക് പ്രജ = സന്തതി.

സൂക്തം 61.

അംഗിരോഗോത്രൻ അമഹീയു ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (കേക.)

തൊണ്ണൂറ്റൊമ്പതുപുരി തകർത്തുവല്ലോ, പോരിൽ;
നിന്നുടെയാ നീർ തൂകുകിന്ദോ, നീയമീത്തിന്നായ്! 1

സത്യകർമ്മാവാം ദിവോദാസന്നായ്പ്പുരികളും
ശംബരനെയുമൊപ്പം യദുതുർവശരെയും! 2

അശ്വത്തെ,പ്പശുവിനെപ്പൊഴിയ്ക്ക, പൊന്നും ഞങ്ങൾ-
ക്കശ്വദൻ ഭവാനിന്ദോ, നൂറുനൂറന്നങ്ങളും! 3

അരിപ്പ കുതിർക്കുന്ന പവമാനമാം നിന്റെ-
യരികിലപേക്ഷിച്ചീടുന്നു, ചങ്ങാതം ഞങ്ങൾ! 4

ധാരയായരിപ്പതന്നുള്ളിലെയ്ക്കോഴുകും നിൻ-
നീരലകളാൽസ്സോമ, നല്കുകെ,ങ്ങൾക്കു സുഖം! 5

അപ്പവമാനം, പാരിൻതമ്പുരാൻ ഭവാൻ സോമ,
സൽപുത്രനെയുമെങ്ങൾക്കെത്തിയ്ക്ക, കൊറ്റും സ്വത്തും! 6

പത്തുകൈവിരലിനാലരിയ്ക്കപ്പെടും നദീ-
പുത്രനാമിവൻ ചെന്നുചേരുന്നു, ദേവന്മാരിൽ: 7

ചേരുന്നു, പിഴിയപ്പെട്ടരിപ്പിലിന്ദ്രനൊടും,
സൂരരശ്മികളൊടും, വായുവിനൊടും ചെമ്മേ; 8

അഴകൊത്തിനിയ നീയെങ്ങൾതന്നനിലന്നാ-
യൊഴുകൂ, ഭഗപൂഷവരുണമിത്രക്കായും! 9

നിൻനീർതന്നുയർജന്മം, വിണ്ണിലെപ്പെരുംശർമ്മം,
കുന്നിച്ചൊരന്നമിവ കൈക്കലാക്കുന്നൂ, ഭൂമി! 10

ഇവനാൽ മനുഷ്യർതൻ സർവാന്നങ്ങളിലും ചെ-
ന്ന,വ കൈവരുത്തുവാൻ ഭജിച്ചീടുന്നൂ, ഞങ്ങൾ. 11

പരക്കെയൊഴുകുകെ,ങ്ങൾക്കീജ്യനാമിന്ദ്രന്നും,
മരുത്തുക്കൾക്കും, വരുണന്നുമായ്ദ്ധനദ, നീ! 12

സുഷ്ഠുജാതമായ്ത്തണ്ണീർ വിട്ടതായ്ഗ്ഗവ്യം ചേർക്ക-
പ്പെട്ടതായ്, പ്രഹർത്താവാം സോമത്തിലെത്തും, വാനോർ! 13

ഇന്ദ്രന്റെയുള്ളിൽച്ചെലുമതിനെ വളർത്തട്ടേ,
കന്നിനെക്കറക്കാപ്പൈപോലെ, നമ്മുടെ ഗീതി! 14

ഒഴുക്കൂ സുഖം സോമ, ഞങ്ങൾതൻ ഗോവിന്നു നീ;
പൊഴിയ്ക്ക, പെരുതന്നം; വായ്പിയ്ക്ക, വർണ്ണ്യം തണ്ണീർ! 15

പവമാനത്താലത്രേ, വൻവൈശ്വാനരജ്യോതി-
സ്സവക്ലപ്തമായ്, വാനിൽ വിചിത്രാശനിപോലെ! 16

പവമാനമാം നിന്റെ മധുനീരരക്കരെ-
ക്കവിച്ചു പെരുമാളേ, കമ്പിളിയുൾപ്പൂകുന്നു! 17

പവമാനമേ, വളർന്നൊളിമിന്നുന്നൂ, നിൻനീർ;
പരന്ന തേജസ്സിനെയൊക്കയും തെളിയിപ്പൂ! 18

ദേവകാമവും രക്ഷോഘാതിയുമല്ലോ, നിൻനീ;-
രാ വരേണ്യമാമന്നമിങ്ങൊഴുക്കുക, ഭവാൻ! 19

നീ കൊല്ലു,മമിത്രനാം വൃത്രനെ; – ദ്ദിനേദിനേ
പോർകളിൽച്ചെല്ലും; ഗോവെത്തരു,മശ്വത്തെത്തരും! 20

അദ്യ ശോഭനങ്ങളാം ഗവ്യങ്ങൾ ചേർന്ന ഭവാൻ
സ്വസ്ഥാനേ പരുന്തുപോലണഞ്ഞു ശോഭിച്ചാലും! 21

ഒഴുകൂ: ഭവാനല്ലോ വജ്രിയെസ്സഹായിച്ചൂ,
മുഴുതണ്ണീർകൾ നിരോധിച്ച വൃത്രനെക്കൊല്വാൻ! 22

സ്വത്തടക്കാവൂ, വർഷിൻ, സോമ, സത്സുതരെങ്ങൾ:
മെത്തിയ്ക്ക, പവമാനമായ നീയസ്മൽസ്തോത്രം! 23

ചെന്നു കൊല്ലാവൂ, നിന്നാൽ ത്രാതർ, നിൻത്രാണാലെങ്ങൾ;
നിർന്നിദ്രനാക, ഭവാൻ സോമമേ, കർമ്മങ്ങളിൽ! 24

അഴൽ ചേർപ്പോരെക്കൊന്നും, പിശുക്കന്മാരെക്കൊന്നു-
മൊഴുകീടുന്നൂ, സോമമിന്ദ്രന്റെ പദം പൂകാൻ! 25

പവമാനേന്ദോ, ഞങ്ങൾക്കെത്തിയ്ക്കൂ, പെരുംമുതൽ;
പരരെക്കൊല്ലൂ; നൽകൂ, വീരവദ്യശസ്സും നീ! 26

ദാനതൽപരനായ് സ്വത്തെടുക്കാൻനോക്കും പവ-
മാനമാം നിന്നെത്തടുക്കില്ല, നൂറെതിരാളും! 27

നീർ പൊഴിയ്ക്കുക വർഷിൻ, പിഴിയപ്പെട്ടിന്ദോ, നീ:
പേർ പാകുകെ,ങ്ങൾക്കൂരിൽ; ക്കൊല്ക, മാറ്റരെയെല്ലാം! 28

ഇന്നിന്റെ സഖ്യംമൂലം നിന്നുത്തമാന്നം നേടി
വെന്നമർത്താവൂ, ഞങ്ങളെതിരാളരെയിന്ദോ! 29

വീക്കുവാൻ നിനക്കുള്ള തീക്ഷ്ണോഗ്രായുധങ്ങളാൽ-
ക്കാക്കുകെ,ങ്ങളെ നീയേവന്റെയും പഴി പോക്കി! 30
കുറിപ്പുകൾ: സൂക്തം 61.

[1] ഇന്ദ്രൻ ചെയ്ത പുരഭഞ്ജനം നീരിൽ ഉപചരിച്ചിരിയ്ക്കയാണു്. അമീത്തിന്നായ് – ഇന്ദ്രന്നു കുടിപ്പാൻ.

[2] മുൻപദ്യത്തിലെ തകർത്തു എന്ന ക്രിയാപദം ഇതിലും ചേർക്കണം.

[4] ചങ്ങാതം = സഖ്യം.

[7] പരോക്ഷോക്തി: ഇവൻ – സോമം.

[9] പ്രത്യക്ഷോക്തി: ഞങ്ങൾതൻ – ഞങ്ങളുടെയാണു്, അനിലനും( = വായുവും) മറ്റും.

[10] ഉയർജന്മം = ഉൽക്കൃഷ്ടജനനം. വിണ്ണിലെ – ഇതൊക്കെ സ്വർഗ്ഗത്തിലാണിരിയ്ക്കുന്നതെങ്കിലും, ഭൂമി കൈക്കലാക്കുന്നു.

[11] ഇവനാൽ – സോമത്തെക്കൊണ്ടു ഞങ്ങൾ മനുഷ്യഭോജ്യങ്ങളെല്ലാം നേടുമാറാകണം.

[12] എങ്ങൾക്കീജ്യൻ – ഞങ്ങളാൽ യജിയ്ക്കപ്പെടേണ്ടവൻ.

[13] തണ്ണീർ വിട്ടതു് – വെള്ളത്തിൽനിന്നെടുക്കപ്പെട്ടതു്. പ്രഹർത്താവാം – ശത്രുക്കളെ പരിക്കേല്പിയ്ക്കുന്നതു്. സോമത്തിലെത്തും – സോമത്തിന്റെ പക്കൽ വന്നുചേരും.

[14] അതിനെ – സോമത്തെ. കറക്കാപ്പൈ – കറക്കാഞ്ഞതിനാൽ കിട്ടിൽ പാൽ കെട്ടിനില്ക്കുന്ന പയ്യ്. ഗീതി – സ്തുതി.

[15] വർണ്ണ്യം = വർണ്ണിയ്ക്കേണ്ടുന്ന.

[16] അവക്ലപ്തമായ് = ഉണ്ടാക്കപ്പെട്ട. അശനി = ഇടിവാൾ.

[17] കവിച്ചു – പിന്നീട്ട്.

[18] തെളിയിപ്പൂ – കാണുമാറാക്കുന്നു.

[20] അമിത്രനാം വൃത്രനെ – ദ്രോഹിയ്ക്കുന്ന ശത്രുവിനെ.

[21] അദ്യ = ഇപ്പോൾ. പരുന്തുപോലെ – പരുന്തു്, അതിന്റെ കൂട്ടിലെന്നപോലെ.

[23] സത്സുതർ – നല്ല പുത്രരോടുകൂടിയവരായ എങ്ങൾ സ്വത്ത് (ശത്രുധനം) അടക്കാവൂ. മെത്തിയ്ക്ക – വർദ്ധിപ്പിച്ചാലും.

[24] ചെന്നു കൊല്ലാവൂ – ശത്രുക്കളെ ചെറുത്തു വധിയ്ക്കുമാറാകണം. നിർന്നിദ്രൻ – ഉണർവുറ്റവൻ. കർമ്മങ്ങളിൽ – ഞങ്ങളുടെ.

[25] അഴൽ ചേർപ്പോർ – ഉപദ്രവിയ്ക്കുന്നവർ.

[26] പരർ = ശത്രുക്കൾ. വീരവദ്യശസ്സ് = വീരരോടുകൂടിയ യശസ്സ്; പുത്രരെയും യശസ്സും.

[27] ദാനതൽപരനായ് – ഞങ്ങൾക്കു തരാൻവേണ്ടി. നൂറെതിരാളും അനേകവിരോധികളും

[28] എങ്ങൾക്കു് ഊരിൽ (നാട്ടിൽ) പേർ പാകുക – യശസ്സുണ്ടാക്കിയത്.

[29] ഇന്നിന്റെ = ഈ നിന്റെ.

[30] വീക്കുവാൻ – ശത്രുക്കളെ പ്രഹരിപ്പാൻ, കൊല്ലാൻ. ഏവന്റെ പഴി പോക്കി – ഏതൊരുത്തന്റെയും നിന്ദനത്തിൽനിന്നു കാക്കുക, രക്ഷിച്ച.

സൂക്തം 62.

ഭൃഗുപുത്രൻ ജമദഗ്നി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ശീഘ്രമാം പവമാനനീരിതാ, ധനമെല്ലാം
നോക്കിക്കൊണ്ടരിപ്പയിൽ നിറയെത്തൂകപ്പെട്ടൂ:1

വിസ്തീർണ്ണദുരിതഘ്നം, കുഞ്ഞിന്നും കുതിരയ്ക്കും
വിത്തവും സുഖങ്ങളും നല്കുവൊന്നോ,ജോയുക്തം! 2

ഗോവിനും നമുക്കും കീഴ്‌നിർത്തുന്ന കൊറ്റും സ്വത്തും
കൈവരുത്താനായ് വന്നുചേരുന്നു, നൽസ്തോത്രത്തിൽ! 3

മത്തിനായ്പ്പിഴിയപ്പെട്ടം,ഭസ്സാൽത്തഴപ്പിയ-
ന്ന,ദ്രിജം സോമം, പരുന്തെന്നപോലെത്തീ, സ്ഥാനേ! 4

ഗോവുകൾ പാലാലിനിപ്പിപ്പതാം ശുഭമായ
ദേവാന്നം നരർ പിഴിഞ്ഞംഭസ്സിലരിയ്ക്കുന്നു; 5

പിന്നീടൊരശ്വത്തെപ്പോലണിയിയ്ക്കുന്നൂ, യജ്ഞം-
തന്നിലീ മധുവിനെ ഹോതാക്കളമൃതാർത്ഥം! 6

ഇന്ദോ, തേനൊഴുക്കുന്ന, രക്ഷയ്ക്കായ്പ്പിഴിയുന്ന
നിൻനീർദ്ധാരകളാൽ നീ പുക്കാലുമരിപ്പയിൽ! 7

കമ്പിളിയരിപ്പ വിട്ടാ,സ്പദേ പാത്രങ്ങളിൽ-
സ്സമ്പതിച്ചരുളേണ,മിന്ദ്രന്നു കുടിപ്പാൻ നീ! 8

മുഴുമാധുരിയുള്ളോൻ മുതൽ കിട്ടിപ്പോൻ ഭവാൻ
പൊഴിയ്ക്ക, പാലും നെയ്യുമംഗിരസ്സുകൾക്കിന്ദോ! 9

ശരിയായ്ക്കാണ്മോനാമീ നിഹിതം പവമാന-
മറിയപ്പെടുന്നുണ്ടു, പുരുനീർ പൊഴിയ്ക്കയാൽ! 10

വൃഷകർമ്മാവാം വൃഷാവിപ്പവമാനം സമ്പ-
ത്ത,ശുഭന്മാരെക്കൊന്നു ഹവ്യദന്നരുളുന്നു! 11

നീയൊഴുക്കുക, ഗോക്കളൊടുമശ്വങ്ങളൊടു-
മായിരം വിത്തം, പുരുഹർഷകം, പുരുകാമ്യം! 12

ആളുകളിതാ, ശരിയ്ക്കരിച്ചു പകരുന്നൂ,
നീളമുള്ളറിവാളുമപ്പുരുഗാതവ്യനെ! 13

നൂർ ധന,മൊരായിരം രക്ഷയുമിയന്നോനാം
പാർ തീർത്ത കവി സോമമിന്ദ്രന്നായൊഴുകുന്നു! 14

ദൃഷ്ടമായ് സ്തുതം സോമമിവിടെ സ്ഥാനേ വെയ്ക്ക-
പ്പെട്ടിരിയ്ക്കുന്നൂ, കൂട്ടിൽപ്പക്ഷിപോലിന്ദ്രന്നായി! 15

നരന്മാർ പിഴിഞ്ഞൊരു പവമാനമാം സോമ-
മിറങ്ങീ, പോരിൽപ്പോലേ, പാത്രത്തിൽബ്ബലാൽ വാഴ്‌വാൻ 16

അതിനെച്ഛന്ദസ്സേഴാൽക്കേറ്റുന്നു പോകാൻ, മൂന്നു
മുതുകും മൂന്നു നുകത്തണ്ടുമുള്ളൃഷിത്തേരിൽ! 17

കരുത്തു, ഗതിവേഗം, സമ്പത്തെന്നിവയുള്ളാ
ഹരിയെപ്പോരിൽച്ചെല്ലാൻ തെളിപ്പിൻ, പിഴിവോരേ! 18

പിഴിയപ്പെട്ടു കുടമുൾപ്പുക്കു, ധനമൊട്ടു-
ക്കൊഴുകി നിലക്കൊൾവൂ, ഗോക്കളിൽശ്ശൂരൻപോലെ! 19

സോമമേ, നറുതേനാം നിൻനീരു കറക്കുന്നൂ,
സ്തോമകാരികൾ നരർ വാനോർക്കു മത്തിന്നായി! 20

അരിപ്പിൽപ്പകരുവിനമരർക്ക,മരരാൽ-
പ്പെരികെക്കേൾക്കപ്പെടും നമ്മുടെ നൽത്തേൻസോമം! 21

ഏറെ മത്തുളവാക്കും സ്തുതമാം സോമമിതാ,
ധാരയായ്പ്പകരുന്നൂ, പെരുതാമന്നത്തിന്നായ്! 22

ഭുക്തിയ്ക്കു ഗോസമ്പത്തിൽച്ചെന്നെത്തിയല്ലോ, ഭവാൻ:
സ്വത്തേകാനൊഴികീടുക,പ്പവമാനം ഭവാൻ! 23

ജമദഗ്നിയാൽ സ്തുയമാനൻ നീ സുശ്ലാഘ്യമാം
സമസ്താന്നവുമെങ്ങൾക്കേകുക, ഗോക്കളെയും! 24

വാക്കിലെയ്ക്കെ – ല്ലാക്കാവ്യത്തിലെയ്ക്കും – മുമ്പൻ ഭവാൻ
നേർക്കൊഴുകേണം, സോമ, ചിത്രരക്ഷകളോടും! 25

വാക്കുകൾ പുറപ്പെടുവിച്ചു, വാനിലെ വെള്ളം
നേർക്കൊഴുക്കുക, വിശ്വം കുലുക്കും മുമ്പൻ ഭവാൻ! 26

നിന്മഹിമയ്ക്കേ നില്പൂ, ലോകമിതിന്ദോ; ക്രാന്ത-
കർമ്മാവേ, സരിത്തുകളങ്ങയ്ക്കായൊഴുകുന്നു! 27

നിൻനീർദ്ധാരകൾ, വാനിൽനിന്നു മാരികൾപോലേ
നിന്നിടാതൊഴുകുന്നു, ശുഭ്രമാമരിപ്പയിൽ! 28

ഇന്ദ്രന്നായരിയ്ക്കുവിൻ നിങ്ങൾ, കെല്പുളവാക്കു-
മിന്ദുവെ,സ്സുതീവ്രനെ, സ്വത്തേകും പെരുമാളെ! 29

സദ്വീര്യം സ്തുതികൃത്തിന്നേകിക്കൊണ്ടരിപ്പയിൽ
വർത്തിപ്പൂ, യഥാർത്ഥനാം പവമാനേന്ദു, കവി! 30
കുറിപ്പുകൾ: സൂക്തം 62.

[1] ധനമെല്ലം നോക്കിക്കൊണ്ടു് – സർവധനേച്ഛയോടേ. ഋത്വക്കളാൽ എന്നു, കർത്തൃപദം അധ്യാഹരിയ്ക്കണം.

[2] നീരിന്റെ വിശേഷണങ്ങൾ: കുഞ്ഞ് – നമ്മുടെ മകൻ.

[3] കീഴ്‌നിർത്തുന്ന – നമ്മെ അടക്കിബ്ഭരിയ്ക്കുന്ന. നൽസ്തോത്രത്തിൽ – നമ്മുടെ നല്ല സ്തുതിയിൽ. കർത്തൃപദം, പവമാനനീർതന്നെ.

[4] തഴപ്പിയന്ന് = വർദ്ധിച്ച്. അദ്രിജം = മലയിലുണ്ടായതു്.

[5] ഇനിപ്പിപ്പതാം = മധുരിപ്പിയ്ക്കുന്നതായ. ദേവാന്നം – സോമം. നരർ – ഋത്വിക്കുകൾ.

[6] അമൃതാർത്ഥം = മരണമില്ലായ്മയ്ക്കുവേണ്ടി, അമർത്ത്യത്വം ലഭിപ്പാൻ.

[7] പിഴിയുന്ന – ഋത്വിക്കുകൾ.

[8] ആസ്പദേ = സ്വസ്ഥാനത്ത്. പാത്രങ്ങളിൽ സമ്പതിച്ചരുളേണം – പാത്രങ്ങളിലെയ്ക്ക് ഒഴുകിയാലും.

[9] മുഴുമാധുരി = പൂർണ്ണമാധുര്യം.

[10] നിഹിതം – പാത്രങ്ങളിൽ വെയ്ക്കപ്പെട്ട. അറിയപ്പെടുന്നുണ്ടു – സർവ്വരാലും: മറ്റാർ ഇത്ര നീർ പൊഴിയ്ക്കും?

[11] വൃഷകർമ്മാവു് – വർഷണശീലൻ. അശുഭന്മാർ – അരക്കന്മാർ. ഹവ്യദന്ന് – യജമാനന്ന്. അരുളുന്നു – കല്പിച്ചുകൊടുക്കുന്നു.

[13] പരോക്ഷോക്തി: പകരുന്നൂ – പാത്രങ്ങളിൽ. അപ്പുരുഗാതവ്യനെ ബഹുസ്തുത്യനായ സോമത്തെ.

[14] പാർ തീർത്ത = വിശ്വവിധാതാവായ.

[15] ദൃഷ്ടം – ആവിർഭൂതം. ഇവിടെ – യജ്ഞത്തിൽ.

[17] പോകാൻ – ദേവന്മാരുടെ അടുക്കലെയ്ക്ക്. മൂന്നു മുതുക് – സവനത്രയം. മൂന്നു നുകത്തണ്ടു് – വേദത്രയം. ഋഷിത്തേരിൽ – യജ്ഞമാകുന്ന തേരു കേറ്റുന്നു.

[18] ഹരി – സോമമാകുന്ന അശ്വം. പോരിൽ – യജ്ഞമാകുന്ന യുദ്ധത്തിൽ.

[19] ഒഴുക്കി – നമുക്കായി. ഗോക്കളിൽ – ശത്രുക്കളുടെ ഗോക്കളെ പിടിച്ചടക്കാൻ, അവയുടെയിടയിൽ.

[20] സ്തോമകാരികൾ = സ്തോതാക്കൾ.

[21] ഋത്വിക്കുകളോടു്: നൽത്തേൻസോമം – അതിമധുരമായ സോമരസം.

[22] പകരുന്നൂ – ഋത്വിക്കുകൾ.

[23] ഗോസമ്പത്ത് – ക്ഷീരാദി.

[24] ജമഗ്നിയാൽ – എന്നാൽ.

[25] വാക്കിലെയ്ക്ക് – ഞങ്ങളുടെ സ്തുതിയിലെയ്ക്കു്; കാവ്യവും സ്തുതിതന്നെ. ഞങ്ങളുടെ സ്തുതികളിൽ സന്നിഹിതനാവുക എന്നർത്ഥം.

[26] വാക്കുകൾ – ശബ്ദം.

[27] നിന്മഹിമയ്ക്കേ നില്പൂ – അങ്ങയെത്തന്നേ പുരസ്ക്കരിയ്ക്കുന്നു.

[28] നിന്നിടാതെ – തടവു പെടാതെ.

[29] ഋത്വിക്കുകളോട്:

[30] സ്തുതികൃത്ത് = സ്തോതാവു്. യഥാർത്ഥൻ = സത്യഭൂതൻ

സൂക്തം 63.

കശ്യപഗോത്രൻ നിധ്രുവി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ആയിരമൊഴുക്കുക, സദ്വീര്യമായ ധനം;
നീയരുളേണം, സോമ, ഞങ്ങളിലന്നങ്ങളും! 1

ഇന്ദ്രന്നായൊഴുക്കുന്നൂ, രസവുമന്നങ്ങളും;
ചെന്നു മേവുന്നൂ ചമസങ്ങളിൽ, മത്തേറ്റും നീ! 2

ഇന്ദ്രവിഷ്ണ്വനിലർക്കായ്പ്പിഴിയപ്പെട്ടു കുടം
ചെന്നു പൂകിയ സോമനീരേറ്റമിനിയ്ക്കട്ടേ! 3

ഇക്കുരാൽസ്സോമം രസധാരകളുതിർക്കുന്നു;
വെക്കം ചെന്നെതിർക്കുന്നു, രാക്ഷസപ്പരിഷയെ! 4

ഇന്ദ്രനെ വളർത്തുന്നു; തൂകുന്നു, തണ്ണീരെ; – ല്ലാം
നന്നാക്കിവെച്ചീടുന്നു; കൊല്ലുന്നു, ലുബ്ധന്മാരെ! 5

പിഴിയപ്പെട്ട കുരാൽസ്സോമങ്ങളിന്ദ്രങ്കൽച്ചെ-
ന്നെ,ഴുനള്ളുന്നൂ, പിന്നെ സ്വന്തമാം സ്ഥാനത്തെയ്ക്കായ്! 6

മർത്ത്യർക്കായ് മഴ പെയ്തു, യാതൊന്നാൽക്കതിരോനെ
പ്രത്യക്ഷനാക്കീ ഭവാ,നാ നീരു പൊഴിച്ചാലും! 7

ഭാനുവിൽ കുതിരയെപ്പൂട്ടുന്നൂ, പവമാനം
മാനുഷർക്കായിട്ടന്തരിക്ഷത്തിലൂടേ പോകാൻ – 8

‘ഇന്ദ്ര’നെന്നുരചെയ്തുംകൊണ്ടു പൂട്ടുന്നൂ, പത്താ-
കുന്ന ദിക്കിലും പോകാൻവേണ്ടിയർക്കനു സോമം! 9

വായുവിന്നിന്ദ്രന്നുമായ്പ്പിഴിഞ്ഞ മധുവെടു-
ത്തീയാട്ടുരോമച്ചാർത്തിലൊഴിപ്പിൻ, സ്തോതാക്കളേ. 10

തരിക, പവമാനസോമമേ, ഞങ്ങൾക്കു നീ
പരനു പോക്കാവതല്ലാത്ത ദുസ്തരവിത്തം! 11

നീയിങ്ങു കിട്ടിച്ചാലും, ഗോക്കളൊത്തശ്വങ്ങളൊ-
ത്തായിരം ധനത്തെയും, കെല്പ,ന്നമിവയെയും! 12

അമ്മിയാൽപ്പിഴിയപ്പെട്ടമരപ്രഭം സോമം,
തൻമധുവൊരു കുടത്തിങ്കലെയ്ക്കൊഴുക്കുന്നു.13

നല്ലൊളിപെറുമിതു നീർദ്ധാരകൊണ്ടാര്യന്റെ-
യില്ലത്തെയ്ക്കൊഴുക്കുന്നൂ, ഗോസമേതമാമന്നം! 14

വജ്രിയാമിന്ദ്രന്നായിപ്പിഴിഞ്ഞു, തയിർ ചേർത്തു-
വെച്ചതാം സോമമരിപ്പയിൽനിന്നൊഴുകുന്നു. 15

സോമമേ, സ്വത്തിന്നായ് നീ പൊഴിയ്ക്ക, തുലോം ദേവ-
കാമവും മധുരവുമായ നീരരിപ്പയിൽ! 16

മത്തേറ്റും കരുത്തുള്ളാപ്പച്ചയിന്ദുവെയിതാ,
മർത്ത്യരിന്ദ്രനുവേണ്ടി വെള്ളത്തിൽക്കഴുകുന്നു. 17

സോമമേ, പൊഴിയ്ക്കുക,ശ്വത്തെ, വീരനെ,പ്പൊന്നും;
ഗോമണ്ഡലാന്നങ്ങളും കൊണ്ടുവന്നാലും, ഭവാൻ! 18

ഇന്ദ്രന്നായ്പ്പകരുവിൻ കമ്പിളിയിങ്കൽ,പ്പോരി-
ലെന്നപോലി,നിപ്പേറും പോർക്കൊതിയനെ നിങ്ങൾ! 19

അവനൈഷികൾ വിപ്രർ വിരലാൽ വെടുപ്പേറ്റും
കവിയാം വൃഷാവൊച്ചയിട്ടുകൊണ്ടൊഴുകുന്നു! 20

നീർ തൂകും വൃഷാവായ സോമത്തെജ്ജലധാരാ-
ധൗതമാക്കുന്നൂ, ധീരർ വിരലാൽ സ്തുതിപൂർവ്വം. 21

നീയൊഴുകുകി: – ന്ദ്രങ്കൽച്ചെല്ലട്ടെ, മേന്മേൽ നിൻനീർ;
വായുവിങ്കലും ദേവ, കേറുക, ധർമ്മത്താൽ നീ! 22

പേർ കേട്ട ധനത്തെ നോവിപ്പോനാം ഭവാൻ പ്രീത്യാ
പൂകുക, പവമാനസോമമേ, സമുദ്രത്തിൽ! 23

മാറ്റരെക്കൊന്നുംകൊണ്ടു ബുദ്ധി തന്നൊഴുകുന്ന
മാദകൻ ഭവാൻ സോമ, മണ്ടിയ്ക്കുക,രക്കരെ! 24

എല്ലാ സ്തോത്രങ്ങളിലുമിണക്കപ്പെടുന്നുണ്ടു,
നല്ലൊളിയോടേ മിന്നും പവമാനമാം സോമം. 25

ദ്രുതഗാമിയായ് മിന്നും പവമാനമാം സോമം
പ്രതിപക്ഷരെയെല്ലാം കൊന്നുകൊണ്ടൊഴുകുന്നു! 26

ഉന്നതസ്ഥാനത്തങ്ങുമൊലിപ്പൂ, പവമാനം
വിൺനാട്ടിൽനിന്നും, വാനിൽനിന്നു, മൂഴിയിൽനിന്നും! 27

നീർ പൊഴിച്ചരിയ്ക്കപ്പെട്ടിന്ദോ, നീ സുകർമ്മാവേ,
പാപരെയെല്ലാം കൊല്ക, രാക്ഷസരെയും സോമ! 28

അരക്കന്മാരെത്തുലച്ചൊലിക്കൊണ്ടൊഴുക്കുക,
പെരികെത്തിളങ്ങുന്ന നൽബ്ബലം ഭവാൻ സോമ! 29

എത്തിച്ചുതരികിന്ദോ, സോമമേ, നീയെങ്ങൾക്കു
പൃത്ഥ്വി, വിണ്ണിവയിലെക്കാമ്യമാം ധനമെല്ലാം! 30
കുറിപ്പുകൾ: സൂക്തം 63.

[1] സദ്വീര്യം = നല്ല വീര്യത്തോടുകൂടിയതു്.

[3] ഇനിയ്ക്കട്ടേ – മധുരീഭവിയ്ക്കട്ടേ.

[5] എല്ലാം – കർമ്മത്തിനുള്ളതു്.

[8] ഭാനു = സൂര്യൻ.

[9] ആവർത്തനമാണു്: അർക്കനു പൂട്ടുന്നു – സൂര്യരഥത്തിൽ കുതിരയെ പൂട്ടുന്നു. ഇന്ദ്രനെന്നുരചെയ്തുംകൊണ്ടു് – ‘ഇന്ദ്രൻ ആജ്ഞാപിയ്ക്കുന്നു: പുറപ്പെടുക’എന്നു പറഞ്ഞുംകൊണ്ട്.

[10] ആട്ടുരോമച്ചാർത്തിൽ – കമ്പിളിയരിപ്പയിൽ. ഒഴിപ്പിൻ = പകരുവിൻ.

[13] അമരപ്രഭം = ഒരു ദേവന്നൊത്ത ശോഭയുള്ളത്. മധു – മധുരനീർ.

[14] ആര്യന്റെ – യജമാനന്റെ. ഗോസമേതമാമന്നം – ഗോക്കളെയും അന്നവും.

[16] സ്വത്തിന്നായ് – ഞങ്ങൾക്കു സമ്പത്തുണ്ടാകാൻ.

[18] ഗോമണ്ഡലാന്നങ്ങളും – ഗോവൃന്ദം, അന്നം എന്നിവയും.

[19] ഋത്വിക്കുകളോടു്: പോർക്കൊതിയനെ – യുദ്ധമിച്ഛിയ്ക്കുന്ന സോമത്തെ.

[20] അവനൈഷികൾ = രക്ഷ തേടുന്നവർ. വിപ്രർ – ഋത്വിക്കുകൾ. വെടുപ്പേറ്റും = ശുദ്ധീകരിയ്ക്കുന്ന

[21] ജലധാരാധൗതമാക്കുന്നൂ – വെള്ളം പകർന്നു കഴുകുന്നു. ധീരർ = ബുദ്ധിമാന്മാർ, ഋത്വിക്കുകൾ.

[22] ധർമ്മത്താൽ – ധാരകമായ നീർകൊണ്ടു്. വായുവിങ്കലും ചെല്ലട്ടെ, നിൻനീരെന്നർത്ഥം.

[23] ധനത്തെ നോവിപ്പോനാം – ശത്രുധനത്തെ പീഡിപ്പിയ്ക്കുന്ന (പിടിച്ചെടുക്കുന്ന)വനായ. സമുദ്രം – കുണ്ടേറിയ കലശം.

[25] ഇണക്കപ്പെടുന്നുണ്ട് – ഋത്വിക്കുകളാൽ.

[26] പ്രതിപക്ഷർ = ശത്രുക്കൾ.

[27] വാന് – അന്തരിക്ഷം.

[28] പാപർ – ദ്രോഹികൾ.

[29] ഒഴുക്കുക – ഞങ്ങൾക്ക്.

സൂക്തം 64.

മരീചിപുത്രൻ കശ്യപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ധാമവാൻ, വൃഷാവാം നീ; വർഷണൻ, വൃഷാവാം നീ;
സോമമേ, വൃഷാവാം നീ ധർമ്മധാരകൻ, ദേവ! 1

വർഷണം, വൃഷാവാം നിൻകെല്പു; വർഷണം, സേവ;
വർഷണം, നീരും – നേർതാൻ: വർഷണൻ, വൃഷാവേ, നീ! 2

അശ്വംപോലൊലിയിടും, വർഷി നീ; – യിന്ദോ, ഗോദ-
നശ്വദൻ തുറക്കുകെങ്ങൾക്കു നീ സ്വത്തിൻവാതിൽ! 3

വെക്കവും കെല്പും പൂണ്ട സോമത്തെത്തിളങ്ങിച്ചു-
വെയ്ക്കുന്നു, ഗോകാമാശ്വകാമസത്സുതകാമർ. 4

ഇഷ്ടികാമർതൻകയ്യാൽ നന്നാക്കിച്ചമയിയ്ക്ക-
പ്പെട്ടു, കമ്പിളിയരിപ്പയിലെയ്ക്കൊഴുകുന്നൂ 5

അസ്സോമം ഹവിർദ്ദതാവിന്നൊഴുക്കട്ടേ, ദ്യോവി
ല,ന്തരിക്ഷത്തിൽ, ബ്ഭൂവിങ്കലുമുള്ളെല്ലാസ്വത്തും! 6

സർവജ്ഞ, പവമാനമായ നിൻ നീർദ്ധാരകൾ
സമ്പ്രതി പൊഴിയുന്നു, സൂര്യരശ്മികൾപോലെ. 7

കൊടി കാട്ടിക്കൊണ്ടാകാശത്തിൽനിന്നു നീ നാനാ-
വടിവിലൊഴുകുന്നൂ; നല്കുന്നൂ, പയോധി നീ! 8

ഉന്നദിയ്ക്കുന്നൂ, പവമാനമേ, രവിദേവ-
നെന്നപോലവേ, നിൻനീരരിപ്പിൽപ്പൂകുമ്പോൾ നീ. 9

സൂരീന്ദ്രസ്തുതികളാൽ, ജ്ഞാപകനോമൽസ്സോമം
തേരിനെ രഥിപോലെ, നീരിനെയൊഴുക്കുന്നു: 10

വനോരെക്കൊതിയ്ക്കുമീത്തവ നീരല യജ്ഞ-
സ്ഥാനത്തിലണഞ്ഞരിപ്പയിലെയ്ക്കൊഴുകുന്നു. 11

അങ്ങിന്ദോ, മദകൃത്താണെ,ത്രയും ദേവേച്ഛുവാ-
ണെ;-ങ്ങൾതന്നരിപ്പയിലൊഴുകുകി,ന്ദ്രന്നുണ്മാൻ! 12

സ്തൂരികളരിയ്ക്കും നീയൊഴുക്കുകെങ്ങൾക്കന്നം;
ധാരയാൽപ്പശുക്കൾക്കും സോമമേ, നല്കാ,ഹാരം! 13

ആളിനു കൊറ്റും സ്വത്തും നല്കുക, നുതിസേവ്യ,
പാലിലെയ്ക്കരിയ്ക്കപ്പെട്ടീടും നീ ഹരിദ്വർണ്ണ! 14

അധ്വരത്തിനായ്ക്കെല്പന്മാരെടുത്തരിയ്ക്കുന്ന
സുദ്യുതിയായ ഭവാൻ ചെന്നെത്തുകിന്ദ്രോപാന്തേ! 15

വിരലാൽ ഞെക്കിപ്പിടിച്ചൊഴുകിയ്ക്കുന്നൂ, വേഗം
തിരളുമിസ്സോമത്തെ വാനിലെയ്ക്കയയ്ക്കുവാൻ. 16

അരിയ്ക്കപ്പെടും സോമം ചെന്നുചേരുന്നൂ, നട-
ന്നരിപ്പം കൂടാതന്തരിക്ഷത്തിൽ,ജ്ജലസ്ഥാനേ! 17

എങ്ങൾതൻ സ്വത്തിൻചുറ്റും ലാത്തുകെ;-ങ്ങളിൽക്കൂറു-
ള്ളങ്ങു കാക്കുകെ,ങ്ങൾതൻ പുത്രവദ്ഗേഹം കെല്പാൽ! 18

ഒച്ചയിട്ടൃ,ത്വിക്സ്തോത്രത്തിന്നെത്തും ധുരീണമാ-
മശ്വമങ്ങിറക്കപ്പെട്ടീടുന്നു, തണ്ണീരിങ്കൽ! 19

യാഗത്തിൻ ഹിരണ്മയസ്ഥാനത്തിലെഴുന്നള്ളും;
വേഗവാൻ വെടിയുമേ, വിജ്ഞാനഹീനന്മാരെ! 20

വേണ്ടുവോർ പുകഴ്ത്തീടും; യജിപ്പാൻ നോക്കും, ശിഷ്ട;-
രാണ്ടുമുങ്ങിപ്പോമല്ലോ, സദ്ബുദ്ധിരഹിതന്മാർ! 21

സോമമേ, മരുത്ത്വാനാമിന്ദ്രന്നായൊഴുകുക,
തൂമധു തഴച്ച നീ യജ്ഞത്തിൻപദേ വാഴ്‌വാൻ! 22

ആ നിന്നെ സ്തുതികൾകൊണ്ടണിയിയ്ക്കുന്നൂ, പ്രാജ്ഞ-
രായ കർമ്മികൾ; നിന്നെയാളുകളരിയ്ക്കുന്നു. 23

ക്രാന്തകർമ്മാവേ, പവമാനമാകിയ നിൻ നീർ
മോന്തുന്നൂ, വരുണമിത്രാര്യമമരുത്തുക്കൾ! 24

നീയിന്ദോ, പവമാനസോമമേ, കിളിർത്താറു
ണ്ടാ,യിരംപേരെബ്ഭരിയ്ക്കുന്നൊരാര്യമാം ശബ്ദം; 25

ആയിരംപേരെബ്ഭരിയ്ക്കുന്നൊരർത്ഥൈഷിവച-
സ്സാനയിച്ചാലും, സോമ, പവമാനേന്ദോ, ഭവാൻ! 26

ഈയാളുകൾക്കാരോമലായ്ത്തീർന്നു, പവമാന-
മായ നീ പുരുഹൂത, പൂകുക, കലശത്തിൽ!27

വാരൊളി മിന്നി,ച്ചുറ്റുമൊലിക്കൊണ്ടൊലിയ്ക്കുന്ന
നീരുമായ് ക്ഷീരത്തോടു ചേരുന്നൂ, തെളിസോമം! 28

വാഴ്ത്തുമാളുകൾ വശപ്പെടുത്തിത്തെളിയ്ക്കുന്ന
വാജി യുദ്ധത്തിൽക്കേറീ, ഭടർ ചെല്വതുപോലേ! 29

വായ്പിപ്പാനനഞ്ഞു സദ്വീര്യൻ നീ കവേ, സോമ,
വാനിൽനിന്നൊഴുകുക, നന്മയ്ക്കു, കാഴ്ചയ്ക്കായും! 30
കുറിപ്പുകൾ: സൂക്തം 64.

[1] ധാമവാൻ – തേജസ്വിയാകുന്നു. ധർമ്മധാരകൻ – ദേവ – മനുഷ്യഹിതങ്ങളായ കർമ്മങ്ങളെ താങ്ങുന്നവനാകുന്നു.

[2] നേർതാൻ വർഷണൻ – വാസ്തവത്തിൽ വർഷണൻതന്നെ.

[4] ഗോകാമരും അശ്വകാമരും സൽപുത്രകാമരും സോമത്തെ ശുദ്ധീകരിച്ചുവെയ്ക്കുന്നു.

[5] ഇഷ്ടികാമർ = യജ്ഞതൽപരർ. നന്നാക്കി – വെടുപ്പു വരുത്തി. സോമം എന്ന പദം അധ്യാഹരിയ്ക്കണം.

[8] കൊടി – നീർദ്ധാരയെ കൊടിയാക്കിയിരിയ്ക്കയാണു്. പയോധി = പയസ്സിന്റെ (നീരിന്റെ) ഇരിപ്പിടം. നല്കുന്നൂ – ഞങ്ങൾക്കു നാനാധനങ്ങൾ തരുന്നു.

[9] രവിദേവൻ അന്തരിക്ഷത്തിലെന്നപോലെ, നിന്റെ നീർ അരിപ്പയിൽ കടക്കുമ്പോൾ, നീ ഉന്നദിയ്ക്കുന്നു, ഒച്ച പുറപ്പെടുവിയ്ക്കുന്നു.

[10] സൂരീന്ദ്രർ = മികച്ച സ്തോതാക്കൾ. തേരിനെ രഥിപോലെ – ഒരു തേരാളി തേരിനെ ഓടിയ്ക്കുന്നതുപോലെ.

[11] പ്രത്യക്ഷോക്തി:

[12] മദകൃത്ത് = മത്തുണ്ടാക്കുന്നവൻ.

[13] സൂരികൾ – ഋത്വിക്കുകൾ.

[14] ആളിനു – യജമാനന്ന്.

[15] കെല്പന്മാർ – യജമാനന്മാർ. സുദ്യുതി = ശോഭനപ്രഭൻ.

[16] കർത്തൃപദം, ഋത്വിക്കുകൾ; അധ്യാഹരിയ്ക്കണം.

[17] അരിപ്പം = പ്രയാസം.

[18] പ്രത്യക്ഷോക്തി: സ്വത്തിൻചുറ്റും ലാത്തുക – തദ്രക്ഷയ്ക്ക്. അങ്ങ് = ഭവാൻ. പുത്രവദ്ഗേഹം = പുത്രനോടുകൂടിയ ഗൃഹം.

[19] ഋത്വിക്സ്തോത്രത്തിന്ന് – ഋത്വിക്കുകളുടെ സ്തുതി കേൾപ്പാൻ. ധുരീണം = ഭാരവാഹി. അശ്വം – അശ്വസദൃശമായ സോമം.

[20] ഹിരണ്മയസ്ഥാനത്തിൽ – പൊന്മോതിരമിട്ട കൈകൊണ്ടു കുഴിച്ച സ്ഥലത്ത്. വിജ്ഞാനഹീനന്മാരെ വെടിയുമേ – കഥയില്ലാത്തവരുടേ യാഗത്തിൽ പോകില്ല.

[21] വേണ്ടുവോർ – വേണമെന്നുള്ള സ്തോതാക്കൾ. ശിഷ്ടർ = സജ്ജനങ്ങൾ. ആണ്ടുമുങ്ങിപ്പോം – നരകത്തിൽ.

[24] മോന്തുന്നു – കുടിയ്ക്കുന്നു.

[25] ഭരിയ്ക്കുന്ന – പോറ്റുന്ന. ആര്യം – പരിശുദ്ധം. ശബ്ദം കിളിർത്താറുണ്ടു് – ഒച്ച പുറപ്പെടുവിയ്ക്കാറുണ്ടു്.

[26] അർത്ഥൈഷിവചസ്സ് = ധനകാമമായ ശബ്ദം. ആനയിച്ചാലും – ഞങ്ങൾക്കു കൊണ്ടുവരിക. അങ്ങയുടെ ശബ്ദം അനേകമാളുകളെപ്പുലർത്താനുള്ള ധനം തരുമെന്നർത്ഥം.

[27] ഈയാളുകൾക്ക് – യജ്ഞപ്രവൃത്തർക്കു്.

[29] വാജി – സോമമാകുന്ന അശ്വം. യുദ്ധം – യാഗമാകുന്ന യുദ്ധം.

[30] വായ്പിപ്പാൻ – ഞങ്ങളെ വളർത്താൻ.

സൂക്തം 65.

വരുണപുത്രൻ ഭൃഗുവോ, ജമദഗ്നിയോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

പണിയെടുക്കുന്ന ചാർച്ചക്കാരായ വിരലുകൾ അഭിലാഷം പൂണ്ടു സുവീര്യനും മഹാനും സ്വാമിയുമായ സോമത്തെ പിഴിയുന്നു. 1

പവമാനമേ, ഓരോ പ്രഭകൊണ്ടും തിളങ്ങുന്ന ഭവാൻ ദേവകൾക്കായി പാത്രങ്ങളിലെല്ലാം പ്രവേശിച്ചാലും! 2

പവമാനമേ, ദേവകളെ പരിചരിപ്പാൻ നല്ല സ്തുതിയും, അന്നത്തിന്ന് അച്ചടക്കമുള്ള മഴയും ഭവാൻ പൊഴിച്ചാലും! 3

പവമാനമേ, വൃഷാവാണല്ലോ, അവിടുന്ന്: തേജസ്സാൽ തിളങ്ങുന്ന നിന്തിരുവടിയെ ഞങ്ങൾ വഴിപോലെ ധ്യാനിച്ചു വിളിയ്ക്കുന്നു. 4

ശോഭനായുധ, ഭവാൻ സന്തുഷ്ടനായി നല്ല വീര്യത്തെ ഒഴുക്കിയാലും; ഇന്ദോ, ഇങ്ങോട്ടുതന്നെ എഴുനള്ളിയാലും! 5

കൈകൾ അങ്ങയെ മേൽത്തേപ്പിച്ചു വെള്ളം പകരുന്നു; ഉടനേ അങ്ങു് മരപ്പാത്രത്തിലൂടേ സ്വസ്ഥാനം പ്രാപിയ്ക്കും. 6

ആയിരം കണ്ണുകളുള്ള മഹാനായ പവമാനസോമത്തെകുറിച്ചു നിങ്ങൾ വ്യശ്വനെപ്പൊലെ പാടുവിൻ: 7

ഇതാ, നിവാരകനായ, മധു തൂകുന്ന, പച്ചനിറം പൂണ്ട സോമത്തെ, ഇന്ദ്രന്നു കുടിപ്പാൻ, അമ്മിക്കുഴകൊണ്ടു ചതയ്ക്കുന്നു. 8

അന്നവാന്മാരായ ഞങ്ങൾ ആ സമ്പത്തെല്ലാം കീഴടക്കുന്ന നിന്തിരുവടിയുടെ സഖ്യം വരിച്ചുകൊള്ളുന്നു! 9

എല്ലാം ബലത്താൽ നല്കിപ്പൊരുന്ന വൃഷാവായ ഭവാൻ നീരൊഴുക്കുക; മരുത്ത്വാനെ മത്തും പിടിപ്പിയ്ക്കുക! 10

പവമാനമേ, സർവദ്രഷ്ടാവായ, വാനൂഴികളെത്താങ്ങുന്ന, ബലവാനായ ഭവാനെ ഞാൻ അന്നത്തിന്നു പ്രേരിപ്പിയ്ക്കുന്നു! 11

ഈ നടക്കുന്ന വിരലുകളാൽ പിഴിയപ്പെട്ട ഭവാൻ നീർ ധാരയായി ഒഴുക്കുക; സഖാവിനെ സമരത്തിന്നിറക്കുക! 12

ഇന്ദോ, ഏവർക്കും ദർശനീയനായ ഭവാൻ ഞങ്ങൾക്കു ധാരാളം അന്നമൊഴുക്കുക; സോമമേ, അങ്ങു് ഞങ്ങൾക്കു വഴി കാട്ടിത്തരിക! 13

ഇന്ദോ, ബലവാനായ ഭവാന്റെ നീർ നിറച്ച കലശം സ്തുതിയ്ക്കപ്പെടുന്നു: ഭവാൻ ഇന്ദ്രന്നു കുടിപ്പാൻ ചെന്നാലും! 14

അങ്ങയുടെ മത്തുപിടിപ്പിയ്ക്കുന്ന കടുംനീർ അമ്മികൾകൊണ്ടു കറക്കപ്പെടുന്നുണ്ടല്ലോ; ആ ഭവാൻ ശത്രുക്കളെ ഹനിപ്പാൻ ഒഴുകിയാലും! 15

പാമാനസോമം യജ്ഞത്തിൽ, അന്തരിക്ഷത്തിലൂടേ പോകാൻ, സ്തുതികളോടുകൂടി നടക്കുന്നു. 16

ഇന്ദോ, അവിടുന്നു നൂറുഗോക്കളെയും തീറ്റയും, നല്ല അശ്വങ്ങളെയും, ധനവും ഞങ്ങൾക്കു രക്ഷയ്ക്കായി കൊണ്ടുവന്നാലും! 17

സോമമേ, ദേവകൾക്കു കുടിപ്പാൻ പിഴിയപ്പെടുന്ന ഭവാൻ ഞങ്ങൾക്കു തടവില്ലാത്ത ബലവും ഒളിവീശുന്ന വടിവും കൊണ്ടുവന്നാലും! 18

സോമമേ, മിന്നിത്തിളങ്ങുന്ന ഭവാൻ, ഒരു പരുന്തു കുട്ടിലെയ്ക്കുപോകുന്നതുപോലെ, ഒച്ച പുറപ്പെടുവിച്ചുകൊണ്ടു കലശത്തിലെയ്ക്കൊഴുകിയാലും! 19

വെള്ളമുൾപ്പുക്ക സോമം ഇന്ദ്രന്നും വായുവിന്നും വരുണന്നും മരുത്തുക്കൾക്കും വിഷ്ണുവിന്നുമായി ഒഴുകുന്നു. 20

സോമമേ, അവിടുന്നു ഞങ്ങളുടെ മകന്ന് അന്നം തന്നുകൊണ്ടു, ഞങ്ങൾക്കും നീളെ ആയിരമൊഴുക്കുക! 21

യാതൊരു സോമം അകലത്തും, യാതൊന്നരികത്തും, യാതൊന്ന് ആ ശര്യണാവത്തിലും പിഴിയപ്പെടുന്നുവോ; 22

യാതൊന്ന് ആർജ്ജീകത്തും, കൃത്വാവിലും, യാതൊന്നു നദികൾക്കിടയിലും, യാതൊന്നു പഞ്ചജനങ്ങളിലും പിഴിയപ്പെടുന്നുവോ; 23

ആ പിഴിയപ്പെടുന്ന സമുജ്ജ്വലമായ ഇന്ദു നമുക്ക് അന്തരിക്ഷത്തിൽനിന്നു മഴയും സുവീര്യവും ഒഴുകട്ടെ! 24

കാമിയ്ക്കുന്ന ഹരിതവർണ്ണൻ കാളത്തോലിലാക്കപ്പെട്ടു, ജമദഗ്നിയാൽ സ്തുതിയ്ക്കപ്പെട്ട്, ഒഴുകുന്നു. 25

അന്നമയയ്ക്കുന്ന ഇന്ദുക്കൾ (ക്ഷീരാദികളോടു)ചേർന്നു, തെളിയ്ക്കപ്പെടുന്ന കുതിരകൾപോലെ വെള്ളത്തിൽ കഴുകപ്പെടുന്നു. 26

അങ്ങയെ സവനത്തിൽ ഋത്വിക്കുകൾ ദേവന്മാർക്കായി പിഴിയുന്നു; ആ ഭവാൻ ഈ ശോഭയോടേ ഒഴുകിയാലും! 27

സുഖകരവും, കൊണ്ടുവരുന്നതും, രക്ഷകവും, പുരുകാമ്യവുമായ അങ്ങയുടെ ബലത്തെ ഇന്നു ഞങ്ങൾ വരിയ്ക്കുന്നു – 28

മദകരനെ, വരണീയനെ, മേധാവിയെ, മനീഷിയെ, രക്ഷകനെ, പുരുകാമ്യനെ (ഞങ്ങൾ വരിയ്ക്കുന്നു). 29

സുകർമ്മാവേ, പുത്രന്മാർക്കായി ധനത്തെയും നല്ല ജ്ഞാനത്തെയും (ഞങ്ങൾ വരിയ്ക്കുന്നു); രക്ഷകനെ, പുരുകാമ്യനെ (ഞങ്ങൾ വരിയ്ക്കുന്നു). 30

കുറിപ്പുകൾ: സൂക്തം 65.

[1] ചാർച്ചക്കാർ – ഒരേകയ്യിന്മേൽ ജനിച്ചവർ.

[3] അച്ചടക്കം – ഒതുങ്ങിനില്ക്കൽ.

[6] മേൽത്തേപ്പിച്ചു – വെടുപ്പു വരുത്താൻ.

[7] സ്തോതാക്കളോടു്: വ്യശ്വൻ – ഋഷി.

[8] നിവാരകൻ – ശത്രുക്കളെ തടുക്കുന്നവൻ.

[9] അന്നവാന്മാർ – ഹവിസ്സമേതർ. സമ്പത്ത് – ശത്രുധനം.

[10] എല്ലാം – സമസ്തസമ്പത്തും. നല്കിപ്പോരുന്ന – സ്തോതാക്കൾക്ക്. മരുത്ത്വാൻ = ഇന്ദ്രൻ.

[11] അന്നത്തിന്നു പ്രേരിപിയ്ക്കുന്നു – എനിയ്ക്കന്നം തന്നാലും.

[12] നടക്കുന്ന – കർമ്മങ്ങളിൽ പെരുമാറുന്ന. സഖാവ് – ഇന്ദ്രൻ.

[14] ചെന്നാലും – ചമസങ്ങളിൽ.

[16] പോകാൻ – കലശത്തിലെയ്ക്ക്. സ്തുതികളോടുകൂടി – സ്തുതിയ്ക്കപ്പെട്ടുകൊണ്ടു്.

[18] ഒളിവീശുന്ന വടിവ് – ഉജ്ജ്വലമായ ആകൃതി.

[21] ആയിരം – വളരെദ്ധനം.

[23] ആർജ്ജീകവും കൃത്വാവും ദേശനാമങ്ങളത്രേ.

[25] കാമിയ്ക്കുന്ന – ദേവന്മാരെ. ജമദഗ്നി – ഞാൻ.

[27] പ്രത്യക്ഷോക്തി: സവനം – സോമയാഗം. ഒഴുകിയാലും – കലശത്തിലെയ്ക്ക്.

[28] കൊണ്ടുവരുന്നതും – ധനാദികളെ.

സൂക്തം 66.

നൂറുവൈഖാനസന്മാർ ഋഷികൾ; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമവും പവമാനാഗ്നിയും ദേവതകൾ.

എല്ലാം കാണുന്നവനേ, സഖാവായ ഭവാൻ സ്തുത്യനായിട്ടു, സഖാക്കളായ ഞങ്ങൾക്കായി സർവസ്തോത്രങ്ങളിലും സമാഗമിച്ചാലും! 1

പവമാനസോമമേ, ഇരുപേരുകളുണ്ടല്ലോ, തിരുമുമ്പിൽ വന്നു നില്ക്കുന്നു; അവമൂലം ഉലകിന്നൊക്കെ അരചനാണ്, നിന്തിരുവടി! 2

കവേ, പവമാനസോമമേ, എങ്ങുമുണ്ടല്ലോ, ഭവാന്റെ തേജസ്സുകൾ; അതിനാൽ ഭവാൻ ഋതുക്കളോടുകൂടി എല്ലാടത്തും വർത്തിയ്ക്കുന്നു. 3

സഖാവായ ഭവാൻ സഖാക്കൾക്കു ജീവിപ്പാൻ അന്നമുളവാക്കിക്കൊണ്ടു്, എല്ലാ സ്തുതികളിലും സമാഗമിച്ചാലും! 4

സോമമേ, തേജസ്വിയായ ഭവാന്റെ തെളിരശ്മികൾ ദ്യോവിന്നുതാഴേ തണ്ണീർ പരത്തുന്നു! 5

സോമമേ, ഈ സപ്തനദികൾ അങ്ങയുടെ ശാസനം അനുസരിച്ചുപോരുന്നു; കറവപ്പൈക്കൾ അങ്ങയ്ക്കായി പാഞ്ഞണയുന്നു! 6

സോമമേ, പിഴിയപ്പെട്ട ഭവാൻ ഇന്ദ്രന്നു മത്തുളവാക്കാനും, (ഞങ്ങൾക്ക്) അക്ഷയമായ അന്നം തരാനും ധാരയായൊഴുകുക! 7

മേധാവിയായ അങ്ങയെത്തന്നെയാണല്ലോ, സേവകന്റെ യജ്ഞത്തിൽ ഏഴുചാർച്ചക്കാർ സ്തോത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നതു്! 8

അങ്ങ് ഒച്ചയിട്ടു വെള്ളത്തിൽ നനയുന്നതോടേ, ഭവാനെ വിരലുകൾ തുലോം ഒലിക്കൊള്ളുന്ന, കല്മഷഘ്നമായ കമ്പിളിയിൽ വഴിപോലെ അരിയ്ക്കുന്നു. 9

കവേ, അന്നവാനേ, അരിയ്ക്കപ്പെടുന്ന ഭവാന്റെ നീരുകൾ അന്നം നല്കാനായി, കുതിരകൾപോലെ പുറപ്പെടുന്നു! 10

തേൻ തൂകുന്ന (സോമത്തെ) കലശത്തിലാക്കാൻ കമ്പിളിയിൽ പകരുന്നു; കൈവിരലുകൾ കൊതിയ്ക്കുന്നു! 11

സോമനീരുകൾ കലശത്തിലെയ്ക്കു, കറവപ്പൈക്കൾ തൊഴുത്തിലെയ്ക്കെന്നപോലെ ഗമിയ്ക്കുന്നു; യജ്ഞസ്ഥാനത്തുമെത്തുന്നു. 12

ഇന്ദോ, ഭവാനെ ഗോരസങ്ങളുടുപ്പിയ്ക്കുമ്പോഴെയ്ക്കും, ഞങ്ങളുടെ പെരിയ യജ്ഞത്തിന്ന്, ഒഴുകുന്ന തണ്ണീരുകൾ വരികയായി! 13

ഇന്ദോ, യജിപ്പാൻവേണ്ടി ഈ ഭവാന്റെ സഖ്യത്തിൽ നില്ക്കുന്ന ഞങ്ങൾ ഭവാന്റെ രക്ഷണത്താൽ സഖ്യം കാംക്ഷിയ്ക്കുന്നു. 14

സോമമേ, ഭവാൻ ഗോക്കളെ തിരഞ്ഞുപിടിച്ച മനുഷ്യദ്രഷ്ടാവായ മഹാന്നായി ഒഴുകിയാലും; എന്നിട്ട് ഇന്ദ്രന്റെ തിരുവയറ്റിൽ പ്രവേശിച്ചാലും! 15

സോമമേ, ഇന്ദോ, അവിടുന്നു മഹാനാണു്, മുതിർന്നവനാണു്, ബലിഷ്ഠരിൽവെച്ചു ബലിഷ്ഠനാണു്: അവിടുന്നു യുദ്ധംചെയ്ത് എന്നും ജയിച്ചിരിയ്ക്കുന്നു! 16

കരുത്തരെക്കാൾ പെരുംകരുത്തനും, ശൂരരെക്കാൾ തുലോം ശൂരനും, വളരെക്കൊടുക്കുന്നവരെക്കാൾ അത്യുദാരനുമത്രേ, അവിടുന്നു് ! 17

സോമമേ, സുവീര്യനായ ഭവാൻ അന്നങ്ങൾ കൊണ്ടുവന്നാലും; പുത്രപൗത്രന്മാർക്കും തന്നാലും: ഞങ്ങൾ (അങ്ങയെ) സഖ്യത്തിനു വരിയ്ക്കുന്നു; സാഹായ്യത്തിന്നു വരിയ്ക്കുന്നു! 18

അഗ്നേ, അവിടുന്നു ഞങ്ങൾക്കു ജീവനെ രക്ഷിപ്പാൻ അന്നരസങ്ങൾ അയച്ചാലും; രക്ഷസ്സുകളെ ദൂരത്തുവെച്ചുതന്നേ പീഡിപ്പിച്ചാലും! 19

ഋഷിയും, പഞ്ചജനഹിതനും പുരോഹിതനുമാണു്, പവമാനാഗ്നി: ആ മഹൽസ്തുത്യനോടു ഞങ്ങൾ യാചിയ്ക്കുന്നു! 20

അഗ്നേ, സുകർമ്മാവായ ഭവാൻ ഞങ്ങൾക്കു നല്ല വിര്യമുള്ള തേജസ്സു കിട്ടിച്ചാലും; എനിയ്ക്കു ധനവും പുഷ്ടിയും തന്നാലും! 21

പവമാനം പരിപന്ഥികളെ പിൻതള്ളുന്നു; നല്ല സ്തുതിയിലെയ്ക്കെഴുന്നള്ളുന്നു. സൂര്യൻപോലെ എല്ലാം കാണുന്നു! 22

മനുഷ്യരാൽ വെടുപ്പുവരുത്തപ്പെടുന്ന, അന്നവാനായ, ഹവിസ്സിന്നു ഹിതനായ, വിചക്ഷണനായ ആ ഇന്ദു പോയിക്കൊണ്ടിരിയ്കും! 23

പവമാനം കറുത്ത ഇരുട്ടിനെ അറുത്തു, യഥാർത്ഥ്യവും മഹത്തുമായ വെളുത്ത തേജസ്സിനെ ഉൽപാദിപ്പിച്ചു! 24

അറുത്തുവിടുന്ന, ഒളി വിതറുന്ന പച്ചപ്പവമാനത്തിന്റെ ഇമ്പപ്പെടുത്തുന്ന നീരുകൾ തെരുതെരെ ഒഴുകുന്നു! 25

മുന്തിയ തേരാളിയും, നിർമ്മലങ്ങളെക്കാൾ നിർമ്മലതരവും, പച്ചനിറം തിളങ്ങുന്നതും, മരുത്തുക്കളുടെ മിത്രവുമാണു്, പവമാനം; 26

ആ മികച്ച അന്നദാതാവായ പവമാനം സ്തോതാവിന്നു സുവീര്യം നല്കിക്കൊണ്ടു, രശ്മികൾ പരത്തട്ടെ! 27

പിഴിയപ്പെട്ട സോമം കമ്പിളിയരിപ്പയിൽനിന്നു നിർഗ്ഗളിയ്ക്കുന്നു; അരിയ്ക്കപ്പെട്ട സോമം ഇന്ദ്രങ്കലണയുന്നു! 28

ഇതാ, സോമം ഇന്ദ്രനെ മത്തിന്നു വിളിച്ചുകൊണ്ടു, കാളത്തോലിൽ അമ്മിക്കുഴയുമായി കളിയാടുന്നു! 29

പവമാനമേ, അങ്ങയുടേതാണല്ലോ, സ്വർഗ്ഗത്തിൽനിന്ന് ആഹൃതമായ കീർത്തിപ്പെട്ട പാൽ; അതു ദീർഘായുസ്സിന്നായിത്തന്നു ഞങ്ങളെ സുഖിപ്പിച്ചാലും! 30

കുറിപ്പുകൾ: സൂക്തം 66.

[2] ഇരുപേരുകൾ – അംശു(ലത), സോമൻ; അങ്ങ് ലതയായി ഭൂമിയെയും, സോമ (ചന്ദ്ര)നായി ആകാശത്തെയും ഭരിയ്ക്കുന്നു.

[4] സഖാക്കൾക്കു – ഞങ്ങൾക്ക്.

[5] തണ്ണീർ പരത്തുന്നു – മഴ പെയ്യിയ്ക്കുന്നു.

[6] അങ്ങയ്ക്കായി – അങ്ങയുടെ നീരിൽ പാൽ പകരാൻ.

[8] സേവകൻ – യജമാനൻ. ഏഴുചാർച്ചക്കാർ – സപ്തഹോത്രകന്മാർ.

[10] നല്കാനായി – യഷ്ടാക്കൾക്ക്. കുതിരകൾപോലെ – കുതിരകൾ ലായത്തിൽനിന്നെന്നപോലെ.

[11] കൊതിയ്ക്കുന്നു – വീണ്ടും വീണ്ടും ശുദ്ധീകരിപ്പാൻ.

[16] മഹാൻ – ഇന്ദ്രൻ.

[18] തന്നാലും – അന്നാദികൾ.

[20] മഹൽസ്തുത്യൻ – മഹാന്മാരായ ദേവന്മാരാൽപ്പോലും സ്തുതിയ്ക്കപ്പെടേണ്ടവൻ. യാചിയ്ക്കുന്നു – ധനവും മറ്റും.

[23] പോയിക്കോണ്ടിരിയ്ക്കും – ദേവന്മാരുടെ അടുക്കലെയ്ക്ക്.

[25] അറുത്തുവിടുന്ന – ഇരുട്ടിനെ നശിപ്പിയ്ക്കുന്ന. പച്ച – പച്ചനിറം. ഇമ്പപ്പെടുത്തുന്ന – ദേവന്മാരെ.

[30] ആഹൃതമായ – പരുന്തിനാൽ കൊണ്ടുവരപ്പെട്ട. പാൽ – സോമരസം.

സൂക്തം 67.

ഭരദ്വാജൻ, കശ്യപൻ, ഗോമതൻ, അത്രി, വിശ്വാമിത്രൻ, ജമദഗ്നി, വസിഷ്ഠൻ, അംഗിരഃപുത്രൻ പവിത്രൻ എന്നിവർ ഋഷികൾ; ഗായത്രിയും ദ്വിപദാഗായത്രിയും അനുഷ്ടുപ്പും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; പവമാനസോമവും പവമാനാഗ്നിയും പവമാനസവിതാവും വിശ്വേദേവകളും പവമാനമണ്ഡലാധ്യേതൃസ്തുതിയും ദേവതകൾ.

സോമമേ, തുലോം മത്തുപിടിപ്പിയ്ക്കുന്നവനും, തുലോം ബലിഷ്ഠനും, അധ്വരത്തിൽ ഒഴുകാനിച്ഛയ്ക്കുന്നവനുമാണല്ലോ, ഭവാൻ; അവിടുന്നു ധനം നല്കിക്കൊണ്ടു് അരിയ്ക്കപ്പെട്ടാലും! 1

നേതാക്കളെ ഇമ്പപ്പെടുത്തുന്ന, ദാതാവായ, പ്രാജ്ഞനായ ഭവാൻ പിഴിയപ്പെട്ട്, ഇന്ദ്രനെ അന്നംകൊണ്ടു് അത്യന്തം മത്തുപിടിപ്പിച്ചാലും! 2

അമ്മിക്കുഴകൊണ്ടു പിഴിയപ്പെടുന്ന ഭവാൻ ഒച്ചമുഴക്കിക്കൊണ്ട് തിളങ്ങുന്ന മികച്ച കെല്പെടുത്താലും! 3

പിഴിയപ്പെടുന്ന പച്ചസ്സോമം കമ്പിളിയിൽനിന്നു നിർഗ്ഗളിയ്ക്കുന്നു; അന്നത്തെ ശബ്ദിപ്പിയ്ക്കുന്നു! 4

ഇന്ദോ, സോമമേ, ഭവാൻ കമ്പിളിയിലണയുന്നു; അന്നങ്ങളിലണയുന്നു; ധനങ്ങളിലണയുന്നു; പശുക്കളിലും ബലങ്ങളിലുമണയുന്നു! 5

ഇന്ദുവേ, സോമമേ, അവിടുന്നു ഞങ്ങൾക്കു നൂറുഗോക്കളോടും മാടുകളോടും അശ്വങ്ങളോടുംകൂടിയ ആയിരം ധനം കൊണ്ടുവന്നാലും! 6

പവമാനസോമം അരിപ്പയിൽനിന്നു ചിക്കെന്നൊഴുകി, ഇന്ദ്രങ്കൽ ചെന്നെത്തുന്നു! 7

സർവോൽക്കൃഷ്ടമായ ഇന്ദു – പണ്ടേ ഉള്ള സോമരസം – സഞ്ചരിഷ്ണുവായ ഇന്ദ്രങ്കൽ ചെല്ലാൻ അരിയ്ക്കപ്പെടുന്നു! 8

മധു തൂകുന്ന സുവീര്യമായ പവമാനത്തെ വിരലുകൾ പിഴിയുന്നു; സ്തോതാക്കൾ വഴിപോലെ സ്തുതിയ്ക്കുന്നു. 9

മേഷവാഹനനായ പൂഷാവു യാത്രയിൽ ഞങ്ങളെ രക്ഷിയ്ക്കട്ടെ; കന്യകന്മാർ ഞങ്ങളോടു ചേരുമാറാകട്ടെ! 10

ഇതാ, സോമം കപർദ്ദിയ്ക്കായി, മത്തുണ്ടാക്കുന്ന നെയ്യുപോലെ ഒഴുകുന്നു. കന്യകന്മാർ ഞങ്ങളോടു ചെരുമാറാകട്ടെ! 11

എങ്ങും വിളങ്ങുന്നവനേ, ഇതാ, അങ്ങയ്ക്കയി പിഴിഞ്ഞതു, പരിശുദ്ധമായ നെയ്യുപോലെ ഒഴുകുന്നു. കന്യകമാർ ഞങ്ങളോടു ചേരുമാറാകട്ടെ! 12

സോമമേ, കവികൾക്കു വാക്കുളവാക്കുന്ന ഭവാൻ ധാരയായൊഴുകിയാലും: ദേവന്മാർക്കു രത്നം കൊടുക്കുന്നവനാണല്ലോ, അവിടുന്നു്! 13

കലശങ്ങലിലെയ്ക്കു പായുന്നു: പരുന്തുകൂട്ടിൽ കടക്കുന്നു – ഒച്ച മുഴക്കിക്കൊണ്ടു ദ്രോണത്തിൽ പൂകുന്നു! 14

സോമമേ, കലശത്തിൽ പിഴിഞ്ഞ ഭവാന്റെ നീരു് പകർന്നു വെയ്ക്കപ്പെട്ടിരിയ്ക്കുന്നു; ഇതു പരുന്തുപോലെ പറന്നുചെല്ലട്ടെ! 15

സോമമേ, ഇനിപ്പേറിയ ഭവാൻ ഇന്ദ്രന്നായി, ഇമ്പപ്പെടുത്തിക്കൊണ്ടൊഴുകിയാലും! 16

അന്നദാനപരം ദേവകൾക്കു കുടിപ്പാൻ, തേർപോലെ അയയ്ക്കപ്പെടുന്നു. 17

ആ പിഴിയപ്പെട്ടു തിളങ്ങുന്ന അതിമാദകം ഒച്ച പുറപ്പെടുവിയ്ക്കുന്നു! 18

സോമമേ, അമ്മിക്കുഴകൊണ്ടു ചതയ്ക്കപ്പെട്ട ഭവാൻ സ്തുതനായി, സ്തോതാവിന്നു സുവീര്യം നല്കാൻ, അരിപ്പയിലെയ്ക്കു പോകുന്നു. 19

ഇതാ, ചതച്ചു സ്തുതിയ്ക്കപ്പെട്ട രക്ഷോഹന്താവു കമ്പിളിയരിപ്പവിട്ട് ഉൾപ്പൂകുന്നു. 20

ഇവിടെ അരികത്തോ, അകലത്തോ യാതൊരു ഭയം എന്നെ ബാധിയ്ക്കുമോ; പവമാനമേ, അതിനെ ഭവാൻ നശിപ്പിയ്ക്കണം! 21

സർവദ്രഷ്ടാവായ നമ്മുടെ പവമാനൻ തേജസ്സുകൊണ്ടു നമ്മെ ഇപ്പോൾത്തന്നെ വിശുദ്ധിപ്പെടുത്തട്ടെ: പരിശുദ്ധനാണല്ലോ, താൻ! 22

അഗ്നേ, അങ്ങയുടെ യാതൊരു തേജസ്സു ജ്യോതിസ്സുകളുടെ ഇടയിൽ പരന്നിരിയ്ക്കുന്നുവോ; അതുകൊണ്ടു ഭവാൻ ഞങ്ങളുടെ ദേഹം വിശുദ്ധിപ്പെടുത്തിയാലും! 23

അഗ്നേ, അങ്ങയുടെ യാതൊരു തേജസ്സു ജ്യോതിസ്സുകളിൽ വർത്തിയ്ക്കുന്നുവോ; അതുകൊണ്ടു ഭവാൻ ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും – സോമാഭിഷവങ്ങൾകൊണ്ടു ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും! 24

സവിതാവേ, ദേവ, നിന്തിരുവടി തേജസ്സുകൊണ്ടും സവനം കൊണ്ടും – രണ്ടു കൊണ്ടും – എന്നെ എങ്ങും വിശുദ്ധിപ്പെടുത്തിയാലും! 25

ദേവ, സവിതാവേ, സോമമേ, അഗ്നേ, അവിടുന്നു ത്രാണിയുള്ള തടിച്ച, മൂന്നു ശരീരങ്ങൾകൊണ്ടു ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും! 26

ദേവന്മാർ എന്നെ വിശുദ്ധനാക്കട്ടെ; വസുക്കൾ കർമ്മത്താൽ വിശുദ്ധനാക്കട്ടെ; വിശ്വേദേവകളേ, നിങ്ങൾ എന്നെ വിശുദ്ധനാക്കുവിൻ; ജാതവേദസ്സേ, ഭവാൻ എന്നെ വിശുദ്ധനാക്കുക! 27

സോമമേ, അവിടുന്നു തുലോം വർദ്ധിപ്പിച്ചാലും – എല്ലാ ലതകൾക്കൊണ്ടും ദേവന്മാർക്കു് ഉത്തമഹവിസ്സ് ഒഴുക്കിയാലും! 28

ഒച്ചമുഴക്കുന്ന, ആഹുതിവർദ്ധനീയനായ പ്രിയയുവാവിനെ നാം നമസ്സോടേ സമീപിയ്ക്കുക! 29

ദേവ, സോമമേ, എതിരിടുന്നവന്ന് ഒരു കോടാലിയായ ഭവാൻ അവനെത്തന്നെ – ദേവ, സോമമേ, ആ ദ്രോഹിയെത്തന്നെ – നശിപ്പിച്ചാലും; ഇങ്ങോട്ടെഴുനള്ളിയാലും! 30

ഋഷിമാർ സംഭരിച്ച സത്തായ പാവമാനസൂക്തം യാവചിലർ ജപിയ്ക്കുമോ, അവർക്കെല്ലാം വായുവിനാൽ മധുരിതമായ പരിശുദ്ധാന്നം കിട്ടും! 31

ഋഷിമാർ സംഭരിച്ച സത്തായ പാവമാനസൂക്തം ആർ ജപിയ്ക്കുമോ, അവന്നു പാലും നെയ്യും മധുരസവും സരസ്വതി കറന്നുകൊടുക്കും! 32

കുറിപ്പുകൾ: സൂക്തം 67.

[2] അന്നം – നീരാകുന്ന ഹവിസ്സ്.

[4] അന്നത്തെ – തന്റെ നീരിനെ.

[5] അന്നാദികൾ ഞങ്ങൾക്കു കിട്ടിച്ചാലുമെന്നു ഹൃദയം.

[10] ചേരുമാറാകട്ടെ – ഞങ്ങൾക്കു നല്ല കന്യകമാരെയും തരിക എന്നർത്ഥം.

[11] കപർദ്ദി – പൂഷാവ്.

[12] പൂഷാവിനോടു്: പിഴിഞ്ഞതു – സോമരസം.

[13] കവികൾ – സ്തോത്രകാരർ. ദേവന്മാർ – കർമ്മികൾ.

[14] സോമം കലശങ്ങളിലെയ്ക്കു പായുന്നതു, പരുന്തു കൂട്ടിൽക്കടക്കുന്നതു പോലെയാണെന്നു, ലുപ്തോപമ. ദ്രോണം – മൂന്നു പാത്രങ്ങളിലൊന്ന്.

[15] വെയ്ക്കപ്പെട്ടിരിയ്ക്കുന്നു – ചമസങ്ങളിൽ. പറന്നുചെല്ലട്ടെ – ദേവന്മാരുടെ അടുക്കൽ.

[17] അന്നദാനപരം – സോമം. അയയ്ക്കപ്പെടുന്നു – ഋത്വിക്കുകളാൽ.

[18] അതിമാദകം – സോമം.

[20] രക്ഷോഹന്താവ് – സോമം. ഉൾപ്പൂകുന്നു – കലശത്തിൽ.

[23] പവമാനാഗ്നിയോടു്:

[25] സവിതാവേ, ദേവ – സർവപ്രേരകനായ സോമമേ.

[28] വർദ്ധിപ്പിച്ചാലും – ഞങ്ങളെ ഹവിസ്സ് – നീര്.

[29] പ്രിയയുവാവ് – സോമം.

[30] കോടാലിയായ – കോടാലിപോലെ ശത്രുവിനെ വെട്ടിവീഴ്ത്തുന്ന അവനെത്തന്നെ – അനപരാധരായ ഞങ്ങളെയല്ല.

[31] സത്ത് – വേദങ്ങളുടെ സാരം. വായു – അരിപ്പ. മധുരിതം = സ്വാദൂകൃതം.

[32] മധുരസം – മദകരമായ സോമനീർ.

സൂക്തം 68.

ഭലന്ദനപുത്രൻ വത്സപ്രി ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

സോമങ്ങൾ ഇന്ദ്രന്നായി, മത്തുപിടിപ്പിയ്ക്കുന്ന നീർ, കറവപ്പൈക്കൾപോലെ ഒഴുകുന്നു; ദർഭയിൽ നില്ക്കുന്ന ഗോക്കൾ ഉമ്പയിട്ടുകൊണ്ടു്, അകിടുകളിൽ പരിശുദ്ധമായ രസം വഹിയ്ക്കുന്നു. 1

ആ ഒച്ചമുഴക്കുന്ന, പച്ചനിറം പൂണ്ട ദേവൻ മുഖ്യസ്തുതികളെക്കുറിച്ചു ശബ്ദം പുറപ്പെടുവിയ്ക്കുന്നു; മുളച്ചുപൊന്തിയവയെ വിടർത്തി സ്വാദുപിടിപ്പിയ്ക്കുന്നു; അരിപ്പ വിട്ട്, അതിവേഗത്തിൽ ഒഴുകുന്നു; ഹന്തവ്യരെ തട്ടിനീക്കുന്നു; വരം നല്കുന്നു. 2

ഈ സോമം തമ്മിൽച്ചേർന്ന ഇരുവരെ വിനിർമ്മിച്ചു; ഒപ്പം വളർന്ന അവരെ, ശക്തകളാക്കാൻ പാൽകൊണ്ടു നനച്ചു; അറ്റമില്ലാത്ത വലുപ്പമുള്ള ഈ ദ്യാവാപൃഥിവികളെ വേർതിരിച്ചു, ചുറ്റും നടന്ന്, അക്ഷയമായ ബലം കൈക്കൊണ്ടു! 3

ആ മേധാവിയായ സോമം ഇരുമാതാക്കളിൽ സഞ്ചരിച്ചു, ജലം പൊഴിച്ച്, അന്നത്തോടുകൂടി സ്വസ്ഥാനം തടിപ്പിയ്ക്കുന്നു; നേതാക്കളാൽ എടുത്തു യവത്തോടു ചേർക്കപ്പെടുന്നു; വിരലുകളോടു ചേരുന്നു; ശിഥിലങ്ങളെ രക്ഷിയ്ക്കുന്നു! 4

വളർന്ന മനസ്സോടേ. പിറന്ന കവി, തണ്ണീരിന്റെ ഗർഭമായി മുകളിൽ നിയമപൂർവം നിർത്തപ്പെട്ടു. യുവാക്കളായ രണ്ടു പേരും മുമ്പു തന്നെ അറിയപ്പെട്ടിരിയ്ക്കുന്നു: പകുതി ജനനം ഒളിവിലും പകുതി വെളിയിലുമാക്കുന്നു. 5

മനീഷികൾക്കറിയാം, മാദകമായ സോമത്തിന്റെ രൂപം: പരുന്തു ദൂരത്തുനിന്നു യാതൊരന്നം കൊണ്ടുവന്നുവോ, അതിനെ – വഴിപോലെ വളർന്ന, ദേവകാമമായ, ചുറ്റും നടക്കുന്ന, സ്തുത്യമായ സോമത്തെ – തണ്ണീരുകളിൽ കഴുകുന്നു. 6

സോമമേ, ഋഷിമാർ പിഴിഞ്ഞുവെച്ച അങ്ങയെ സ്തുതിയോടും കർമ്മത്തോടുംകൂടി പത്തുവിരലുകൾ കമ്പിളിയിൽ അരിയ്ക്കുന്നു; ദേവന്മാരെ വിളിയ്ക്കുന്ന നേതാക്കന്മാരാൽ എടുക്കപ്പെട്ട ഭവാൻ ദാനത്തിന്ന് അന്നം തുറക്കുകയും ചെയ്യുന്നു! 7

ചുറ്റും നടക്കുന്ന, കാമ്യമാനമായ, ശോഭനാഗമമായ സോമത്തെ മനീഷികൾ സ്തുതിയ്ക്കുന്നു: ഈ മധുമാൻ തണ്ണീരലയോടുകൂടി വാനിൽനിന്നു പൊഴിയുന്നു; സമ്പത്തടക്കുന്ന ഈ അമർത്ത്യൻ ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 8

ഈ സോമം വാനിൽനിന്നു വെള്ളമെല്ലാം ഇങ്ങോട്ടയയ്ക്കുന്നു; അരിയ്ക്കപ്പെട്ടു കലശങ്ങളിൽ കടക്കുന്നു. അമ്മികളിൽ പിഴിഞ്ഞ് അരിയ്ക്കപ്പെട്ട ഇന്ദു തന്നീരുകൾകൊണ്ടും ഗോരസങ്ങൾകൊണ്ടും ചമയിയ്ക്കപ്പെടുന്നു; അരിയ ധനം കിട്ടിയ്ക്കുന്നു! 9

സോമമേ, കയ്യിലെടുത്തിട്ടുള്ള ഭവാൻ, സേചിയ്ക്കപ്പെടുമ്പോൾത്തന്നെ, ഞങ്ങൾക്കു വിചിത്രമായ ധനം ഒഴുക്കിയാലും! ഞങ്ങൾ ദ്വേഷമില്ലാത്ത ദ്യാവാപൃഥിവികളെ വിളിയ്ക്കാം. ദേവന്മാരേ, നിങ്ങളും ഞങ്ങൾക്കു ധനവും നല്ല വീരരെയും തരുവിൻ! 10

കുറിപ്പുകൾ: സൂക്തം 68.

[1] കറവപ്പൈക്കൾപോലെ – പൈക്കൾ കുട്ടിയ്ക്കു പാൽ ഒഴുക്കുന്നതുപോലെ. രസം – പാലായിത്തീർന്ന സോമരസം. വഹിയ്ക്കുന്നു – ഇന്ദ്രന്നായി.

[2] ശബ്ദം പുറപ്പെടുവിയ്ക്കുന്നു – സ്തുതി നന്നായി എന്നു പറകയാണെന്നു തോന്നും. മുളച്ചുപൊന്തിയവയെ – യ്സസ്യങ്ങളെ. ഹന്തവ്യർ – രാക്ഷസർ. വരം – ധനം. നല്കുന്നു – യജമാനന്മാർക്കു.

[3] ഇരുവർ – ദ്യാവാപൃഥിവികൾ. വിനിർമ്മിയ്ക്കുക – വിശേഷേണ നിർമ്മിയ്ക്കുക. ശക്തകൾ = ത്രാണിയുള്ളവർ. പാൽ – സ്വന്തം നീര്.

[4] ഇരുമാതാക്കൾ – ദ്യാവാപൃഥിവികൾ. യവം – യവമലർപ്പൊടി. ശിഥിലങ്ങളെ രക്ഷിയ്ക്കുന്നു – ന്തളർച്ച പെട്ടവയ്ക്കു സ്വന്തം നീരുകൊണ്ടു വളർച്ച വരുത്തുന്നു.

[5] മുകളിൽ – അന്തരിക്ഷത്തിൽ. നിർത്തപ്പെട്ടു – ദേവന്മാരാൽ. രണ്ടുപേരും – സോമസൂര്യന്മാർ. ഒളിവിലും – രാത്രിയിലും. വെളിവിലും – പകലിലും. സോമൻ രാത്രിയിൽ; സൂര്യൻ പകലിൽ.

[8] കാമ്യമാനം – ദേവന്മാരാൽ കാംക്ഷിയ്ക്കപ്പെടുന്നതു്. പോഴിയുന്നു – കലശത്തിലെയ്ക്ക്. സമ്പത്ത് – ശത്രുധനം.

[10] കയ്യിലെടുത്തിട്ടുള്ള – ധനം.

സൂക്തം 69.

അംഗിരോഗോത്രൻ ഹിരണ്യസ്തൂപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

സ്തുതി, വില്ലിന്മേൽ അമ്പുപോലെ വെയ്ക്കപ്പെടുന്നു; തള്ളയുടെ അകിട്ടിലെയ്ക്കു കന്നെന്നപോലെ അയയ്ക്കപ്പെടുന്നു. തന്തിരുവടി, ഒരു പയസ്വിനിപോലെ, മുമ്പിൽച്ചെന്നു ചുരത്തും. തനിയ്ക്കുള്ള കർമ്മങ്ങളിലും വേണമല്ലോ, സോമം. 1

സ്തുതി ചേർക്കപ്പെടുന്നു; മധു സേചിയ്ക്കപ്പെടുന്നു. മത്തുപിടിപ്പിയ്ക്കുന്ന നീര് തിരുവായിൽ വീഴ്ത്തപ്പെടുന്നു. മത്തുണ്ടാക്കുന്ന പവമാനം, യോദ്ധാക്കളുടെ ശരംപോലെ, പാഞ്ഞു കമ്പിളിയിലണയുന്നു. 2

പച്ചനിറം പൂണ്ട യഷ്ടവ്യനായ സോമം വധൂക്കളോടുകൂടി കമ്പിളിയിൽ ചുറ്റി നടക്കുന്നു; പൃഥിവിയിൽ പിറന്ന മക്കളെ യഷ്ടാവിന്നായി വിടർത്തുന്നു; എടുക്കപ്പെട്ടു കേറുന്നു; കെല്പു മൂർച്ചപ്പെടുത്തി, ഒരു മഹാൻപോലെ ശോഭിയ്ക്കുന്നു! 3

കൂറ്റൻ മുക്രയിടുന്നു, പൈക്കൾ പിറകേ ചെല്ലുന്നു – അതുപോലെ ദേവിമാർ ദേവനെ സമീപിയ്ക്കുന്നു. ആ സോമം വെള്ളക്കമ്പിളി വിട്ടിറങ്ങി, ഒരു കവചമെന്നപോലെ കൂട്ടുപദാർത്ഥം ധരിയ്ക്കുന്നു! 4

പച്ചവർണ്ണമിയന്ന അമർത്ത്യൻ നീരാടിയ്ക്കപ്പെട്ടിട്ട്, അലക്കാഞ്ഞാലും നിറപ്പൊലിമയുള്ള പുടവകൊണ്ടു പുതയ്ക്കുന്നു. പാപങ്ങളെ കഴുകാൻ ആദിത്യനെയും, ദ്യാവാപൃഥിവികൾക്കുടുക്കാൻ തത്തേജസ്സിനെയും താൻ നിർമ്മിച്ചു! 5

സൂര്യരശ്മികൾപോലെ ഒഴുകുന്ന, മത്തുണ്ടാക്കുന്ന, ഉറക്കുന്ന, വ്യാപിയ്ക്കുന്ന സോമനീരുകൾ വസ്ത്രം ഒപ്പമുടുക്കുന്നു: ഇന്ദ്രനൊഴിച്ചു മറ്റൊരു ശരീരത്തിലെയ്ക്കും അവ പോകാറില്ല! 6

ഋത്വിക്കുകളാൽ ഒഴുക്കപ്പെട്ട മദകരങ്ങൾ, നദീജലങ്ങൾ നിമ്നസ്ഥലത്തെയ്ക്കെന്നപോലെ നടകൊള്ളുന്നു; സോമമേ, അങ്ങ് ഞങ്ങളിൽ എഴുന്നള്ളി, ഇരുകാലികൾക്കും നാല്ക്കാലികൾക്കും സുഖം വരുത്തുക; അന്നങ്ങളും ആളുകളും ഞങ്ങളുടെ അടുക്കൽ സ്ഥിതിചെയ്യട്ടെ! 7

അങ്ങ് ഞങ്ങൾക്കു സ്വർണ്ണവും, അശ്വവും, ഗോവും, യവവുമാകുന്ന സുവീര്യമായ ധനം ഒഴുക്കിയാലും: സോമമേ, സ്വർഗ്ഗത്തിന്റെ തലകളും കർമ്മൈകതാനരും ഹവിസ്സുണ്ടാക്കുന്നവരുമായ എന്റെ അച്ഛന്മാരാണല്ലോ, നിങ്ങൾ! 8

ഈ പവമാനസോമങ്ങൾ ഇന്ദ്രങ്കലെയ്ക്കു, തേരുകൾ പോരിലെയ്ക്കെന്നപോലെ പായുന്നു; പിഴിയപ്പെട്ടു, കമ്പിളിയരിപ്പയിൽ കേറിയിറങ്ങുന്നു; ജര വെടിഞ്ഞു, പച്ചക്കുതിരകളായിച്ചമഞ്ഞു മഴയ്ക്കു ചെല്ലുന്നു! 9

ഇന്ദോ, അതീവ സുഖകരനും അനവദ്യനും അരിന്ദമനുമായ ഭവാൻ പെരിയ ഇന്ദ്രന്നായി ഒഴുകിയാലും; സ്തോതാവിന്ന് ഇമ്പപ്പെടുത്തുന്ന സമ്പത്തു കൊണ്ടുവന്നാലും. ദ്യാവാപൃഥിവികളേ, നിങ്ങളും ഞങ്ങളെ ധനംകൊണ്ടു കാത്തരുളുവിൻ! 10

കുറിപ്പുകൾ: സൂക്തം 69.

[1] വെയ്ക്കപ്പെടുന്നു – പവമാനരൂപനായ ഇന്ദ്രങ്കൽ. അയയ്ക്കപ്പെടുന്നു – ഇന്ദ്രങ്കലെയ്ക്ക്. പയസ്വിനിപോലെ – പാലേറിയ പയ്യു കുട്ടിയ്ക്കു പാൽ ചുരത്തിക്കൊടുക്കുന്നതുപോലെ, തന്തിരുവടി (ഇന്ദ്രൻ) സ്തോതാക്കളുടെ മുമ്പിൽ ചെന്ന് അഭീഷ്ടങ്ങൾ നല്കും തനിയ്ക്ക് – ഇന്ദ്രന്ന്.

[2] ചേർക്കപ്പെടുന്നു – പവമാനരൂപനായ ഇന്ദ്രങ്കൽ. മധു – മദകരമായ സോമം. തിരുവായിൽ – ഇന്ദ്രന്റെ.

[3] വധൂക്കൾ – തണ്ണീരുകൾ. മക്കളെ – ഓഷധികളെ. വിടർത്തുന്നു – ഫലവതികളാക്കാൻ തുമ്പത്ത് വിടർത്തുന്നു. കേറുന്നു – പാത്രങ്ങളിൽ.

[4] ദേവിമാർ – സ്തുതികൾ. ദേവനെ – സോമത്തെ. കൂട്ടുപദാർത്ഥം – ക്ഷീരാദി.

[5] നീരാടിയ്ക്ക – കഴുകുക. പുടവ – പാൽ. താൻ – സോമം.

[6] ഉറക്കുന്ന – ശത്രുക്കളെ ദീർഘനിദ്രയിൽ കിടത്തുന്ന, കൊല്ലുന്ന. വസ്ത്രം – അരിപ്പ.

[7] ആളുകൾ – പുത്രാദികൾ. സ്ഥിതിചെയ്യട്ടെ – ഉണ്ടായിവരട്ടെ എന്നർത്ഥം.

[8] തലകൾ – പ്രധാനഭൂതർ. എന്റെ അച്ഛന്മാർ – അംഗിരസ്സുകൾ. നിങ്ങൾ – അങ്ങും അങ്ങയുടെ വർഗ്ഗക്കാരും.

[9] തേരുകൾ – ഇന്ദ്രന്റെതന്നെ. ജര വെടിഞ്ഞു – യുവാക്കളായി (കരുത്തരായി)ത്തീർന്ന്. മഴയ്ക്കു – മഴപെയ്യിയ്ക്കാൻ. പച്ചക്കുതിരകൾ – നിറംകൊണ്ടും, വേഗംകൊണ്ടും.

സൂക്തം 70.

വിശ്വാമിത്രപുത്രൻ രേണു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

പുരാതനമായ അന്തരിക്ഷത്തിൽ വർത്തിയ്ക്കുന്ന ഇദ്ദേഹത്തിന്നായി ഇരുപത്തൊന്നു കറവപ്പൈക്കൾ യഥാർത്ഥമായ കൂട്ടുപദാർത്ഥം ചുരത്തുന്നു; യജ്ഞത്താൽ വർദ്ധിയ്ക്കുമ്പോൾ ഇദ്ദേഹം വേറേ നാലു മനോജ്ഞജലങ്ങളെ ശുദ്ധീകരണത്തിന്നായി നിർമ്മിയ്ക്കുന്നു. 1

മനോജ്ഞമായ ജലം യാചിയ്ക്കപ്പെട്ടാൽ ദേവൻ വാനൂഴികൾ രണ്ടിനെയും മേധാവ്യാപാരംകൊണ്ടു തുറക്കും; തന്റെ ഇരിപ്പിടം അന്നയുക്തന്മാർ കണ്ടെത്തുന്നതോടേ, അവിടുന്നു തിളങ്ങുന്ന തണ്ണീരുകളെ മഹത്ത്വംകൊണ്ടു മൂടും! 2

തന്തിരുവടിയുടെ അനശ്വരങ്ങളും അഹിംസ്യങ്ങളുമായ രശ്മികൾ ഇരുജഗത്തുകളെയും രക്ഷിയ്ക്കട്ടെ: അവകൊണ്ടാണല്ലോ, താൻ ബലങ്ങളെയും ദേവാന്നങ്ങളെയും പുറപ്പെടുവിയ്ക്കുന്നതു് ഉടൻതന്നെ സ്തുതികൾ ഈ രാജാവിനെ സമീപിയ്ക്കും! 3

നല്ലതു ചെയ്യുന്ന പത്തിനാൽ ശുദ്ധീകരിയ്ക്കപ്പെടുന്ന ആ മനുഷ്യദർശി സഹായഭൂതനായി അളക്കാൻ നടുവിലെ അമ്മമാരിൽ സ്ഥിതിചെയ്യുന്നു; മനോജ്ഞമായ ജലത്തിന്നായി കർമ്മങ്ങളെ രക്ഷിച്ചുകൊണ്ട്, ഇരുപ്രജകളെയും ഭരിച്ചുപോരുന്നു! 4

അരിയ്ക്കപ്പെടുന്ന ആ വൃഷാവു (ലോകത്തെ) താങ്ങുന്ന ഇന്ദ്രബലത്തിന്നായി വാനൂഴികളുടെ ഇടയിൽ വർത്തിച്ച്, എങ്ങും നടക്കുന്നു;

കെല്പിനാൽ ദുഃഖകാരികളായ ദുരാത്മാക്കളെ വിളിച്ചു വിളിച്ച്, ഒരെയ്ത്തുകാരൻപോലെ പീഡിപ്പിയ്ക്കുന്നു! 5

അവിടുന്ന് ഇരുമാതാക്കളെ നോക്കി നോക്കി, ഒരു കന്നെന്നപോലെ തുലോം ഒച്ചയിടുന്നു – മരുദ്ഗണംപോലെ ഇരമ്പുന്നു. വെള്ളം സവർഹിതവും പ്രധാനവുമാണെന്നറിയുന്ന ആ സുകർമ്മാവ് പ്രശസ്തിയ്ക്കായി ആരിൽ ചെല്ലും? 6

പേടിപ്പെടുത്തുന്ന വൃഷഭം – സുഷ്ഠുദർശിയായ സോമം – കെല്പിന്നായി, പച്ചനിറമാർന്ന ഇരുകൊമ്പുകളെ മൂർച്ചകൂട്ടിക്കൊണ്ടു മുക്രയിടും; വഴിപോലെ നിർമ്മിയ്ക്കപ്പെട്ട സ്ഥാനത്തു വാണരുളും. തന്തിരുവടിയ്ക്കു കാളത്തോലിലും കമ്പിളിയിലുമത്രേ, ശുചീകരണം. 7

അനഘമായ ദേഹത്തെ ശുചീകരിച്ചു തിളക്കം പൂണ്ട ശ്യാമളവർണ്ണൻ ഉയർന്ന കമ്പിളിയിൽ ഒഴിയ്ക്കപ്പെടുന്നു. പിന്നീടു, സുകർമ്മാക്കൾ മിത്രവരൂണവായുക്കൾക്കു മതിയാവോളം മധു മൂന്നുംകൂട്ടി വെയ്ക്കുന്നു. 8

സോമമേ, വൃഷാവായ ഭവാൻ ദേവകൾക്കു കുടിപ്പാനായി ഒഴുകുക; ഇന്ദ്രന്നു പ്രിയപ്പെട്ട സോമപാത്രം പൂകുക. ഉപദ്രവം വരുന്നതിന്നുമുമ്പു ഞങ്ങളെ അരക്കരുടെ അപ്പുറത്താക്കുക: മാർഗ്ഗജ്ഞൻ ചോദിയ്ക്കുന്നവന്നു വഴികൾ പറഞ്ഞുകൊടുക്കുമല്ലോ! 9

ഇന്ദോ, തെളിയ്ക്കപ്പെട്ട കുതിരപോലെ ഭവാൻ കലശത്തിലെയ്ക്കു നടക്കുക; ഇന്ദ്രന്റെ വയറ്റിൽ കടക്കുക. അറിവുള്ള ഭവാൻ ഞങ്ങളെ തോണികൊണ്ടു പുഴയെന്നപോലെ കടത്തണം – ഒരു ശൂരനെന്നപോലെ പൊരുതി, ഞങ്ങളെ നിന്ദകർക്കപ്പുറത്താക്കണം! 10

കുറിപ്പുകൾ: സൂക്തം 70.

[1] ഇദ്ദേഹം – പവമാനസോമം. കൂട്ടുപദാർത്ഥം – പാൽ. നാലു മനോജ്ഞജലങ്ങൾ – മൂന്നു വസതീവരികളും ഒരു ഏകധനയും.

[2] ദേവൻ – സോമം. മേധാവ്യാപാരം – ബുദ്ധിയെ വ്യാപരിപ്പിയ്ക്കൽ, വിചിന്തനം. അന്നയുക്തന്മാർ – ഋത്വിക്കുകൾ. തുറക്കും – വെള്ളംകൊണ്ടു നിറയ്ക്കുമെന്നർത്ഥം.

[3] ഇരുജഗത്തുകൾ – ചരങ്ങളും അചരങ്ങളും. അവ – രശ്മികൾ. ഉടൻതന്നെ – പിഴിഞ്ഞു കഴിഞ്ഞതോടേ. രാജാവ് – സോമം.

[4] പത്തിനാൽ – പത്തുവിരലുകളാൽ. അളക്കാൻ – ലോകങ്ങളെ. നടുവിലെ അമ്മമാർ – തണ്ണീരുകൾ. ഇരുപ്രജകൾ – ദേവന്മാരും മനുഷ്യരും.

[5] വൃഷാവ് – സോമം. ഇന്ദ്രബലത്തിന്നായി – ഇന്ദ്രന്നു ബലമുണ്ടാക്കാൻ. ദുരാത്മാക്കൾ – അസുരന്മാർ. വിളിച്ച് – യുദ്ധത്തിന്ന്. എയ്ത്തുകാരൻ – ശരപ്രയോഗകുശലനായ ശൂരൻ.

[6] ആ സുകർമ്മാവ് – സോമം. പ്രശസ്തിയ്ക്കായി – സ്തുതി കേൾപ്പാൻ. ആരിൽച്ചെല്ലും? – നമ്മളിലല്ലാതെ അന്യരിൽ പോകില്ല!

[7] പേടിപ്പെടുത്തുന്ന – ശത്രുക്കളെ. വൃഷഭം – അഭീഷ്ടവർഷിയായ സോമം; കാളയെന്നും. ഇരുകൊമ്പുകൾ – രണ്ടു നിർദ്ധാരകൾ. സ്ഥാനത്തു – കലശത്തിൽ.

[8] ഒഴിയ്ക്കപ്പെടുന്നു – ഋത്വിക്കുകൾ പകരുന്നു. സുകർമ്മാക്കൾ – ഋത്വിക്കുകൾ. മധു – മദകരമായ സോമരസം. മൂന്നുംകൂട്ടി – വെള്ളവും തയിരും പാലും ചേർത്ത്.

[10] കുതിരപോലെ – അശ്വം യുദ്ധത്തിലെയ്ക്കെന്നപോലെ. കടത്തണം എന്നതിന്റെ വിവരണമാണ്, അനന്തരവാക്യം.

സൂക്തം 71.

വിശ്വാമിത്രപുത്രൻ ഋഷഭൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ദക്ഷിണ കൊടുക്കപ്പെടുന്നു: പച്ചനിറമിയന്ന ബലവാൻ കലശം പൂകുന്നു; ദ്രോഹിയായ രക്ഷസ്സിൽനിന്ന് ഉണർവോടേ രക്ഷിയ്ക്കുന്നു; അന്തരിക്ഷത്തിൽ ജലം നിർത്തുന്നു; വാനൂഴികൾക്ക് ആച്ഛാദനത്തിന്നും, ശുചീകരണത്തിന്നും മേലാളെ വെയ്ക്കുന്നു! 1

ശത്രുകർശനൻ, ഒരു പടയാളിപോലെ അലറിക്കൊണ്ടു പായുന്നു; തന്റെ ആ അസുരപീഡകമായ പച്ചനിറം പുറപ്പെടുവിയ്ക്കുന്നു. ജര വെടിയുന്നു: അന്നഭൂതൻ ദ്രോണകലശം പ്രാപിയ്ക്കുന്നു; ദേഹം അരിപ്പയിലണയ്ക്കുന്നു! 2

താൻ അമ്മികൾകൊണ്ടും കൈകൾകൊണ്ടും പിഴിയപ്പെട്ട്, ഒരു കാളപോലെയായിച്ചമയുന്നു; സ്തുതിയ്ക്കപ്പെട്ട് അന്തരിക്ഷത്തിലൂടേ ലാത്തുന്നു; മോദിയ്ക്കുന്നു; ചേരുന്നു; സ്തോതാവിന്നു കിട്ടിയ്ക്കുന്നു; വെള്ളംകൊണ്ടു ശുദ്ധിപ്പെടുന്നു; യജ്ഞത്തിൽ പൂജിയ്ക്കപ്പെടുന്നു! 3

കെല്പുറ്റ മദകരങ്ങൾ സ്വർഗ്ഗത്തിൽ വാഴുന്ന മേഘവർദ്ധകനായ പുരന്ദരനെ സേചിയ്ക്കുന്നു; ഹവിസ്സു ഭുജിയ്ക്കുന്ന പൈക്കളാൽ മുന്തിയ അകിട്ടിലെ മുഖ്യവസ്തു മഹത്ത്വംമൂലം ഇന്ദ്രങ്കൽ കലർത്തപ്പെടുന്നു! 4

തന്തിരുവടിയെ ഇരുകൈകളിലെ പത്തുസോദരിമാർ പൃഥിവീ സമീപത്തെയ്ക്ക് ഒരു തേരിനെയെന്നപോലെ തെളിയ്ക്കുന്നു. ഗാഥാകാരന്മാർ അവിടെയ്ക്ക് ഇരിപ്പിടം നിർമ്മിച്ചുകഴിഞ്ഞാൽ, താൻ (പാത്രങ്ങളിൽ) പൂകുന്നു; പയ്യിന്റെ പാലോടും ചേരുന്നു! 5

ദേവൻ സ്വകർമ്മലബ്ധമായ സ്വർണ്ണാസനത്തിലെയ്ക്ക്, ഒരു പരുന്തു പാർക്കുന്ന കൂട്ടിലെയ്ക്കെന്നപോലെ ചെല്ലുന്നു. അപ്പോൾ യജ്ഞത്തിൽ ഈ അരിയ യഷ്ടവ്യൻ സ്തുതിയ്ക്കപ്പെടുന്നു; ഒരു കുതിരപോലെ, ദേവന്മാരുടെ അടുക്കലെയ്ക്കു പായുകയുംചെയ്യുന്നു! 6

വെളിപ്പെട്ടു വിളങ്ങിയ കവി അന്തരിക്ഷത്തിൽനിന്നിറങ്ങുന്നു; മൂന്നു മുതുകുള്ള കാള സ്തുതികൾ കേട്ടു മൂളുന്നു. ഒരായിരം കൊണ്ടു പോകലുള്ളവൻ ചെന്ന് ഉൾപ്പൂകുന്നു. വളരെ ഉഷസ്സുകളിൽ ഒരു സ്തോതാവുപോലെ വിളങ്ങുന്നു! 7

തന്തിരുവടിയുടെ വർണ്ണം തിരുമെയ്യിനെ തിളങ്ങിയ്ക്കുന്നു! അതു, ചെന്ന യുദ്ധത്തിൽ പറ്റലരെ തട്ടിനീക്കും. ആ ജലപ്രദൻ ഹവിസ്സുമായി ദേവന്മാരുടെ ഇടയിലെയ്ക്കു പോകുന്നു; നല്ല സ്തുതിയോടും ഗോപ്രാർത്ഥനയോടും ചേരുന്നു! 8

സോമം, ഒരു കാള പൈക്കൂട്ടത്തിലെന്നപോലെ ചുറ്റിനടന്ന് ഒച്ചയിടുന്നു; സൂര്യന്റെ തേജസ്സിനെ വഹിയ്ക്കുന്നു. ഈ ദിവ്യനായ സുപർണ്ണൻ ഭൂമിയെ തൃക്കൺപാർക്കുന്നു; പ്രജകളെ അറിഞ്ഞുനോക്കുന്നു! 9

കുറിപ്പുകൾ: സൂക്തം 71.

[1] ദക്ഷിണ – ഋത്വിക്കുകൾക്കു ഞങ്ങൾ ദക്ഷിണ കൊടുക്കുന്നു. ബലവാൻ – സോമം. മേലാളെ – സൂര്യനെ.

[2] ശത്രുകർശനൻ, അന്നഭൂതൻ എന്നിവ സോമവിശേഷണങ്ങൾ.

[3] ചേരുന്നു – പാത്രങ്ങളോട്. കിട്ടിയ്ക്കുന്നു – ധനാദി.

[4] മദകരങ്ങൾ – സോമങ്ങൾ. മുഖ്യവസ്തു – പാൽ. ഇന്ദ്രൻ – പവമാനേന്ദ്രൻ.

[5] സോദരിമാർ – വിരലുകൾ. പൃഥിവീസമീപം – യജനസ്ഥലം. ഗാഥാകാരന്മാർ – സ്തോതാക്കൾ.

[6] ദേവൻ – സോമം.

[7] കവി – സോമം: അന്തരിക്ഷത്തിൽനിന്നിറങ്ങുന്നു – അരിപ്പയിൽനിന്നു കലശത്തിലെയ്ക്കൊഴുകുന്നു. മൂന്നു മുതുക് – സവനത്രയം. കാള – സോമം. മൂളുന്നു – ശബ്ദം പറപ്പെടുവിയ്ക്കുന്നു. ഒരായിരം – വളരെ ചമസങ്ങളിലെയ്ക്കും മറ്റും. ഉൾപ്പൂകുന്നു – പാത്രങ്ങളിൽ. സ്തോതാവുപോലെ – സശബ്ദനായി.

[8] ഗോപ്രാർത്ഥന – ‘ഞങ്ങൾക്കു ഗോക്കളെയും മറ്റും തരേണമേ’ എന്ന സ്തോതൃയാചനം.

[9] ചുറ്റിനടന്ന് – സ്തുതികളിൽ. വഹിയ്ക്കുന്നു – ആകാശത്തു സൂര്യാത്മനാ സ്ഥിതിചെയ്യുന്നു. സുപർണ്ണൻ – ശോഭനഗമനനായ സോമം.

സൂക്തം 72.

അംഗിരോഗോത്രൻ ഹരിമന്തൻ ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

അരിയ്ക്കപ്പെടുന്ന പച്ചസ്സോമം, ഒരശ്വംപോലെ ചെന്നുചേരുന്നു; കലശത്തിൽ ഗോരസങ്ങൾ തേപ്പിയ്ക്കപ്പെടുന്നു. അവിടുന്ന് ഒലിയുതിർക്കുമ്പോൾ, സ്തോത്രങ്ങളും മുഴങ്ങുന്നു; വളരെ സ്തോത്രം ചൊല്ലുന്നവന്നവന്ന് അദ്ദേഹം അരിമപ്പെട്ട ചിലതു കൊടുക്കും! 1

സോമത്തെ ഇന്ദ്രന്റെ വയറ്റിൽ പകരുമ്പോഴും, ശോഭനഭുജരായ നേതാക്കൾ ആ സ്പൃഹണീയമായ മാദകത്തെ ഒരിടത്തിലെപ്പത്തുകൊണ്ടു് അരിയ്ക്കുമ്പോഴും, പ്രാജ്ഞരായ വളരെപ്പേർ ഒപ്പം ഉരുവിടും! 2

അവിടുന്ന് ഇളവില്ലാതെ ഗവ്യങ്ങളിലെയ്ക്കു കേറും. സൂര്യപുത്രിയുടെ ഓമനസ്വനം മറയ്ക്കും: പുണ്യവചനനാൽ പുകഴ്ത്തപ്പെടും; രണ്ടിടത്തിലെ ചാർച്ചക്കാരായ സോദരിമാരോടിടചേരും! 3

ഋതുവിൽ ജനിച്ചു, നേതാക്കളാൽ അമ്മിമേൽ പിഴിഞ്ഞരിയ്ക്കപ്പെട്ടു വിശുദ്ധമായ, ഗോപതിയായ, പുരാതനമായ ഇന്ദു – മനുഷ്യന്നു യജ്ഞസാധനവും ബഹുകർമ്മയുക്തവുമായ അരുമസ്സോമം – ഇന്ദ്ര, യജ്ഞത്തിൽ അങ്ങയ്ക്കായി മുറിയാതെ ഒഴുക്കുന്നു! 4

ഇന്ദ്ര, നേതാക്കളാൽ കൈക്കൊണ്ടു പിഴിയപ്പെട്ട സോമം അങ്ങയ്ക്കു നുകരാനായി ഒഴുകുന്നു: അങ്ങ് യാഗം മുഴുമിപ്പിയ്ക്കുന്നതും, യജ്ഞത്തിൽ ഊറ്റക്കാരെ തോല്പിയ്ക്കുന്നതും ആരെക്കൊണ്ടോ, ആ ശ്യാമളവർണ്ണൻ, ഒരു പക്ഷി മരത്തിന്മേലെന്നപോലെ ഇരുപലകകളിൽ ഇരിയ്ക്കുന്നു! 5

ശബ്ദിയ്ക്കുന്ന, വാട്ടമില്ലാത്ത, കവിയായ സോമത്തെ കവികളും ബുദ്ധിമാന്മാരുമായ കർമ്മികൾ കറക്കുന്നു: പുനർഭൂക്കളായ പശുക്കളും സ്തുതികളും ഒത്തൊരുമിച്ചു, യജ്ഞത്തിന്റെ ഉൽപത്തിസ്ഥാനത്ത് ഇതിനോടു ചേരുന്നു. 6

വലിയ വിണ്ണിന്നു താങ്ങായ യാതൊന്നു ഭൂമിയുടെ നാഭിയിൽ, നദീജലൗഘത്തിൽ നനയ്ക്കപ്പെട്ടുവോ; ഇന്ദ്രന്നു വജ്രവും, വൃഷാവും, സമ്പത്തേറിയതുമായ ആ സോമം തിരുവുള്ളത്തിൽ മത്തുണ്ടാക്കാൻ അഴകിൽ ഒഴുകുന്നു! 7

സുകർമ്മാവേ, ആ ഭവാൻ സ്തോതാവിന്നും പകരുന്നവന്നും (ധനം) നല്കാനായി, ഭൂമിയിലെയ്ക്കെമ്പാടും ചിക്കെന്നൊഴുകുക; അങ്ങ് ഞങ്ങളെ തറവാടു പുലർത്തുന്ന ധനത്തിൽനിന്നു വേർപെടുത്തരുത്; മഞ്ഞച്ച വളരെ ദ്രവ്യം ഞങ്ങൾ ഉടുക്കുമാറാകണം! 8

ഇന്ദുവേ, അങ്ങ് ഞങ്ങൾക്കു ഒരുനൂറശ്വങ്ങളെയും ഒരായിരം പശുക്കളെയും പൊന്നും ക്ഷിപ്രം തന്നരുളുക; വളരെ അന്നവും സ്വത്തും ഉളവാക്കുക. പവമാനമേ, ഞങ്ങളുടെ സ്തോത്രത്തിന്നു വന്നാലും! 9

കുറിപ്പുകൾ: സൂക്തം 72.

[1] ചെന്നുചേരുന്നു – ഇന്ദ്രാദികളോട് കലശത്തിൽ – കലശമുൾപ്പുക്കാൽ. ചിലതു – ധനങ്ങൾ.

[2] ഇന്ദ്രന്റെ വയർ – ദ്രോണകലശം. മാദകം – സോമം. ഒരിടത്തിലെപ്പത്തുകൊണ്ടു് – ഒരേകുലത്തിൽ (കൈകളിൽ) പിറന്ന പത്തു വിരലുകൾ. ഉരുവിടും – മന്ത്രങ്ങൾ ജപിയ്ക്കും.

[3] സൂര്യപുത്രി – ഉഷസ്സ്. മറയ്ക്കും – പിഴിയുമ്പോഴത്തെ ശബ്ദാധിക്യം കൊണ്ടു്. പുണ്യവചനനാൽ – സ്തോതാവിനാൽ. രണ്ടിടത്തിലെ (ഇരുകൈകളിലെ) സോദരിമാർ – വിരലുകൾ.

[5] ഊറ്റക്കാർ – ഗർവിഷ്ഠരായ ശത്രുക്കൾ.

[6] പുനർഭൂക്കൾ – വീണ്ടും ജനിച്ചവപോലെ ചൈതന്യം പൂണ്ടവ. യജ്ഞത്തിന്റെ ഉൽപ്പത്തിസ്ഥാനം ഉത്തരവേദി.

[7] ഭൂമിയുടെ നാഭി – ഉത്തരവേദി. വജ്രം – വജ്രംപോലെ വിജയസാധനം. തിരുവുള്ളത്തിൽ – ഇന്ദ്രന്റെ മനസ്സിൽ.

[8] സോമത്തോട്: പകരുക – നീർ പാത്രത്തിലെയ്ക്കൊഴിയ്ക്കുക. മഞ്ഞച്ച – സ്വർണ്ണമയമായ. ഉടുക്കുമാറാകണം – ലഭിയ്ക്കണമെന്നു സാരം.

സൂക്തം 73.

അംഗിരോഗോത്രൻ പവിത്രൻ ഋഷി. ഛന്ദോദേവതകൾ മുമ്പേത്തവ.

കിറിയിൽ പിഴിയുന്ന സോമലതകൾ ശബ്ദം പുറപ്പെടുവിച്ചു; നീരുകൾ യജ്ഞത്തിന്റെ ഉൽപത്തിസ്ഥാനത്ത് ഒത്തുചേർന്നു! പ്രാണദാതാവായ അവിടുന്നു മൂന്നുതലകളെ സഞ്ചാരത്തിന്നുണ്ടാക്കി. സത്യഭൂതന്റെ തോണികൾ സുകർമ്മാവിനെ പൂരിപ്പിച്ചു! 1

കാമയമാനന്മാരായ മഹാന്മാർ ഒത്തൊരുമിച്ചു വഴിപോലെ പിഴിഞ്ഞു; തണ്ണീരുകളിൽ പകർന്നിളക്കി. ആ മധുധാരകളാൽ, സ്തോത്രം ചൊല്ലിക്കൊണ്ടു് ഇന്ദ്രന്റെ അരുമത്തിരുവുടൽ തടിപ്പിച്ചു! 2

വാക്കിങ്കൽ വർത്തിയ്ക്കുന്ന പാവനരശ്മികളൂടെ നാഥനായ പുരാതനൻ കർമ്മത്തെ രക്ഷിയ്ക്കുന്നു: മഹത്തായ അന്തരിക്ഷത്തെ മറച്ച ആ വരുണനെ നിഷ്പ്രയാസം വെള്ളത്തിൽ പകരുവാൻ പ്രാജ്ഞന്മാർ ശക്തരായിത്തീരുന്നു! 3

തന്തിരുവടിയുടെ ആ കാതൽക്കതിരുകൾ വൃഷ്ടിപദത്തിൽ കുനിഞ്ഞുനിന്ന് ഒച്ച മുഴക്കുന്നു. സ്വർഗ്ഗത്തിന്റെ മുകളിൽ, തുമ്പത്തു മധുവുമായി വെവ്വേറെ പാഞ്ഞുനടക്കുന്ന അവ ഇമവെട്ടാറില്ല: ഓരോ സ്ഥലത്തും ചെന്നെത്തി, വലയെറിയും! 4

അച്ഛനമ്മമാരിൽനിന്നു പുറപ്പെട്ട ആ രശ്മികൾ ഋക്കുകളാൽ തിളങ്ങി, കർമ്മഹീനരെ ചുട്ടെരിയ്ക്കും; ഇന്ദ്രനെ ദ്വേഷിച്ച രാത്തൊലിയെ ബുദ്ധികൗശലംകൊണ്ടു മന്നിൽനിന്നും വിണ്ണിൽനിന്നും ആട്ടിപ്പായിയ്ക്കും! 5

സ്തുതിയ്ക്കു വഴങ്ങുന്നവയും, വേഗമേറിയവയുമായി അന്തരിക്ഷത്തിൽനിന്ന് ഒപ്പം പുറപ്പെട്ട ഇവയെ കുരുടരും ചെകിടരുമേ കൈവെടിയൂ: സത്യമാർഗ്ഗത്തിൽ കേറില്ലല്ലോ, പാപികൾ! 6

ആയിരം ജലധാരകളുള്ള പരന്ന പരിപാവനത്തിന്റെ വാക്കിനെ മനീഷികളായ കവികൾ പുകഴ്ത്തിപ്പോരുന്നു; അവർക്കു വശരായിത്തീരുന്നു, ശോഭനമാംവണ്ണം സഞ്ചരിയ്ക്കുന്ന ഗമനശീലരും, അഹിംസ്യരും, നല്ല കാഴ്ചയുള്ളവരും, നേതാക്കളെ നോക്കുന്നവരുമായ രുദ്രപുത്രന്മാർ. 7

അടക്കിനിർത്താവുന്നവനല്ല, യാഗത്തിന്റെ കാവല്ക്കാരനായ സുകർമ്മാവ്: താൻ മൂന്നു പരിശുദ്ധരെ നെഞ്ചിൽ ചേർത്തിരിയ്ക്കുന്നു. അദ്ദേഹം ലോകത്തെയെല്ലാം അറിഞ്ഞുകൊണ്ടു നോക്കുന്നു; കർമ്മിയ്ക്കുവേണ്ടി, അപ്രിയരായ കർമ്മരഹിതരെ മണ്ണുകപ്പിയ്ക്കുന്നു! 8

അരിപ്പയിൽ പരത്തപ്പെട്ട യജ്ഞനൂലു നീണ്ടു വരുണന്റെ നാവിൻതുമ്പത്തെത്തി. ധീമാന്മാർമാത്രം അതിനെ ചെന്നു ചുഴന്നു. കർമ്മത്തിന്നാളല്ലാത്തവൻ ഇവിടെത്തന്നേ വീണടിയും! 9

കുറിപ്പുകൾ: സൂക്തം 73.

[1] കിറി – യജ്ഞത്തിന്റെ ഓഷ്ഠപ്രാന്ത്രം, പലക. അവിടുന്നു – സോമം. മൂന്നുതലകൾ – മൂവുലകങ്ങൾ. സഞ്ചാരത്തിന്ന് – മനുഷ്യദേവാദികൾക്കു സഞ്ചരിപ്പാൻ. സത്യഭൂതന്റെ തോണികൾ – നാലു തളികകൾ. സുകർമ്മാവിനെ പൂരിപ്പിച്ചു – യജമാനന്നു സർവാഭീഷ്ടങ്ങളും നല്കി.

[2] കാമയമാനന്മാർ – സ്വർഗ്ഗാദിഫലകാംക്ഷികൾ. മഹാന്മാർ – ഋത്വിക്കുകൾ.

[3] വാക്ക് – അന്തരിക്ഷശബ്ദം. പുരാതനൻ – സോമം. കർമ്മം – വെളിച്ചം പരത്തുകയാകുന്ന കർമ്മം. രക്ഷിയ്ക്കുന്നു – അനുഷ്ഠിച്ചുപോരുന്നു. മറച്ച – രശ്മികൾകൊണ്ടു മൂടിയ. വരുണൻ – മറയ്ക്കുന്ന സോമം.

[4] കാതൽക്കതിരുകൾ – സാരഭൂതങ്ങളായ രശ്മികൾ. വൃഷ്ടിപദം – അന്തരിക്ഷം. ഒച്ച മുഴക്കുന്നു – മഴ പെയ്യിയ്ക്കുന്നു എന്നു സാരം. തുമ്പത്തു മധുവുമായി – സോമരശ്മികളുടെ അഗ്രഭാഗത്തുനിന്നാണല്ലോ, മധുവുണ്ടാകുന്നത്. ഇമവെട്ടാറില്ല – സദാ പാപികളെയും സുകൃതികളെയും ഉറ്റുനോക്കും. വലയെറിയും – പാപികളെ കുടുക്കാൻ.

[5] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. ഋക്കുകൾ – ഋത്വിക്കുകളുടെ സ്തുതികൾ. രാത്തൊലിയെ – കറുത്ത രക്ഷസ്സിനെ, രാക്ഷസ്സരെ.

[6] ഇവയെ – സോമരശ്മികളെ കണ്ണും ചെവിയുമുള്ളവർ കൈവെടിയില്ല, സ്തുതിയ്ക്കയേ ചെയ്യൂ.

[7] പരിപാവനത്തിന്റെ – ശുദ്ധികരമായ സോമത്തിൽ വർത്തിയ്ക്കുന്ന.

[8] സുകർമ്മാവ് – സോമം. മൂന്നു പരിശുദ്ധർ – അഗ്നിവായുസൂര്യന്മാർ.

[9] യജ്ഞനൂല് – യാഗവസ്ത്രം നെയ്യാനുള്ള നൂലായ സോമം. വരുണന്റെ നാവിൻതുമ്പത്തു – വെള്ളത്തിൽ. അതിനെ – വെള്ളത്തെ. വീണടിയും – ഉദ്ഗതി നേടില്ല.

സൂക്തം 74.

ദീർഗ്ഘതമഃപുത്രൻ കക്ഷീവാൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

ഒരു പെറ്റുവീണ പൈതൽപോലെ, ആർ ജലത്തിൽ ഒലിയിടുമോ; ഒരു കുതിരപോലെ പായുന്ന ആർ സ്വർഗ്ഗത്തിലെയ്ക്കു നടകൊള്ളുമോ; ആർ പാൽ വളർത്തുന്ന വെള്ളവുമായി വാനിൽനിന്നു വന്നെത്തുമോ; അവനോടു ഞങ്ങൾ നല്ല സ്തുതിയാൽ വമ്പിച്ച ഗൃഹം യാചിയ്ക്കുന്നു. 1

വിണ്ണിന്നൂന്നും (മന്നിന്നു) താങ്ങുമായി, പാരം പരന്നു നിറഞ്ഞ ആർ സർവത്ര ചുറ്റിനടക്കുന്നുവോ; ആർ ഈ വലിയ വാനൂഴികളെ വഴിപോലെ യജിച്ചു, കൂട്ടിയിണക്കിനിർത്തിയോ; ആ കവി അന്നങ്ങൾ കല്പിച്ചുനല്കട്ടെ! 2

വെടുപ്പുവരുത്തപ്പെട്ട വളരെസ്സോമമധു, ഭൂമിയുടെ വിശാലമാർഗ്ഗത്തിലൂടേ യജ്ഞത്തിലെഴുന്നള്ളുന്ന നേതാവിന്നു കുടിപ്പാനുള്ളതാണ്: ഈ മഴയുടെ ഉടയോനും, ജലവർഷിയും, ഗോഹിതനുമാണല്ലോ, അവിടുന്ന്; ഇങ്ങാഗമിയ്ക്കുന്ന സ്തുത്യനുമാണല്ലോ, അവിടുന്നു്! 3

സാരവത്തായ പാലും നെയ്യും വാനിങ്കൽനിന്നു കറന്നെടുക്കുന്നു. യജ്ഞത്തിന്റെ നാഭിയായ ജലവും ഉണ്ടാകുന്നു. ആ (സോമത്തെ) ശോഭനദാനന്മാർ ഒത്തൊരുമിച്ചു പ്രീതിപ്പെടുത്തുന്നു. നേതാക്കളായ, രക്ഷിതാക്കളായ അതിന്റെ രശ്മികൾ സംഭൃതമായ ജലം കീഴ്പോട്ടു പൊഴിയ്ക്കുന്നു! 4

സോമം ജലത്തോടു ചേരുമ്പോൾ ശബ്ദിയ്ക്കുന്നു; ദേവരക്ഷകമായ ദേഹത്തെ മനുഷ്യന്നുവേണ്ടി ഒഴുക്കുന്നു. ഭൂമിയുടെ സമീപത്തു ഗർഭം ധരിപ്പിയ്ക്കുന്നു: ഇതിൽനിന്നാണല്ലോ, നമുക്കു പുത്രപൗത്രന്മാരെ കിട്ടുന്നതു്! 5

ആയിരം ജലധാരകളുള്ള മൂന്നാംലോകത്തിൽ വെവ്വേറെ സ്ഥിതിചെയ്യുന്ന പ്രജാവതികളായ നാലു കലകൾ താഴത്തെയ്ക്കു വരട്ടെ: ഇവയാണല്ലോ, ദ്യോവിന്നു താഴേ നിർത്തപ്പെട്ടു വെള്ളം പൊഴിച്ചു, ഹവിസ്സും പയസ്സും ഉളവാക്കുന്നതു്! 6

സ്വർഗ്ഗത്തിലെയ്ക്കു പോകുമ്പോൾ ധവളരൂപം ധരിയ്ക്കുന്നവനും, (അഭീഷ്ട)വർഷിയും ബലവാനുമായ സോമത്തിന്നറിയാം, വളരെദ്ധനം കൊടുപ്പാൻ. തന്തിരുവടി പ്രജ്ഞാനത്താൽ, മികച്ച കർമ്മമനുഷ്ഠിയ്ക്കുന്നു; വാനിൽനിന്നു നീർമുകിലിനെ തുറക്കുന്നു! 7

പില്പാട്, ആ വാജി വെളുത്ത ജലകലശം പൂകാൻ താവളത്തിൽ കേറുന്നു; ദേവകാമന്മാർ മനംകൊണ്ടു സ്തുതികൾ അയയ്ക്കുന്നു; താൻ നൂറുഹേമന്തം കണ്ട കക്ഷീവാന്നു ഗോക്കളെയും! 8

പവമാനസോമമേ, വെള്ളത്തോടു ചേർന്ന ഭവാന്റെ നീര് കമ്പിളിയരിപ്പയിലെയ്ക്കോടുന്നു: ഏറ്റവും മത്തുപിടിപ്പിയ്ക്കുന്ന പവമാനമേ, അങ്ങനെ കവികളാൽ അരിയ്ക്കപ്പെടുന്ന ഭവാൻ ഇന്ദ്രന്നു കുടിപ്പാൻ രുചികരമായിത്തീർന്നാലും! 9

കുറിപ്പുകൾ: സൂക്തം 74.

[1] പൈതൽപോലെ – കുട്ടി കരയുന്നതുപോലെ. ജലത്തിൽ – വെള്ളത്തിൽ പതിയ്ക്കുമ്പോൾ.

[2] ആ കവി – സോമരസം. നല്കട്ടെ – സ്തോതാക്കൾക്കു്.

[3] വിശാലമാർഗ്ഗം – നൂറും ആയിരവും അശ്വങ്ങളോടുകൂടിയ ഇന്ദ്രന്നെഴുന്നള്ളാൻ വഴി വിസ്തീർണ്ണമായിത്തീരുന്നു എന്നർത്ഥം. നേതാവ് – ഇന്ദ്രൻ. ഇങ്ങാഗമിയ്ക്കുന്ന – നമ്മുടെ യജ്ഞത്തിൽ വരുന്ന.

[4] നാഭി – പ്രധാനാംഗം. ശോഭനദാനന്മാർ – ഹവിസ്സു നല്കുന്ന യജമാനന്മാർ. കീഴ്പോട്ടു – ഭൂമിയിലെയ്ക്ക്.

[5] ഒഴുക്കുന്നു – പാത്രങ്ങളിലെയ്ക്ക്. ഗർഭം ധരിപ്പിയ്ക്കുന്നു – ഓഷധികളെ.

[6] മൂന്നാംലോകം – സ്വർഗ്ഗം. പ്രജാവതികൾ – സന്താനദായിനികൾ എന്നർത്ഥം. കലകൾ – തേജോംശങ്ങൾ. പയസ്സും – പാലും.

[8] ആ വാജി – സോമമാകുന്ന അശ്വം. ദേവകാമന്മാർ – ഋത്വിക്കുകൾ താൻ – സോമം. നൂറുഹേമന്തം കണ്ട – ശതവയസ്കനായ. കക്ഷീവാൻ – ഞാൻ.

സൂക്തം 75.

ഭൃഗുപുത്രൻ കവി ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

അന്നഹിതനായ മഹാൻ, തന്നെ വളർത്തിയ അരുമത്തണ്ണീരിലെയ്ക്കൊഴുകുന്നു; ശരിയ്ക്കു നോക്കിക്കാണാനായി, – പെരിയ പകലോന്റെ ചുറ്റിനടക്കുന്ന പെരുംതേരിൽ കേറുന്നു! 1

യാഗത്തിന്റെ നാവും ഈ കർമ്മത്തിന്റെ പാലകനുമായ അഹിംസ്യൻ മൂളിക്കൊണ്ട് അരുമമധു ഒഴുക്കുന്നു: സ്വർഗ്ഗത്തിന്റെ തിളക്കത്തിലത്രേ, അച്ഛനമ്മമാർ അറിഞ്ഞിട്ടില്ലാത്ത മൂന്നാംപേര് മകന്നുണ്ടാകുന്നതു്! 2

നേതാക്കളാൽ പൊന്നണിത്തോലിലാക്കപ്പെട്ട ദീപ്തിമാൻ കലശത്തെക്കുറിച്ച് ഒലിക്കൊള്ളുന്നു: തന്തിരുവടിയെ യജ്ഞക്കറവുകാർ പുകഴ്ത്തുന്നു. മൂന്നു മുതുകുകളുള്ള അവിടുന്ന് ഉഷസ്സുകളിൽ വിശേഷേണ വിളങ്ങുന്നു! 3

സ്തുതിപൂർവം അമ്മിയിൽ പിഴിയപ്പെട്ട വിശുദ്ധനായ അന്നഹിതൻ ഇരുതായമാരായ വാനൂഴികളെ പ്രശോഭിപ്പിച്ചുകൊണ്ടു, കമ്പിളിയിലെയ്ക്കൊഴുകുന്നു: തഴച്ച മധുധാരകൾ നാളിൽ നാളിൽ ഒഴുകുന്നു. 4

സോമമേ, അവിടുന്നു സ്വസ്തിയ്ക്കായി ചുറ്റും നടന്നാലും: നേതാക്കളാൽ അരിയ്ക്കപ്പെട്ടു, കൂട്ടുദ്രവ്യം ഉടുത്താലും. കേറിത്തല്ലുന്ന പെരിയ മധുക്കളുണ്ടല്ലോ, അങ്ങയ്ക്ക്; അവകൊണ്ട് ഇന്ദ്രനെ ധനം തരാൻ പ്രേരിപ്പിച്ചാലും! 5

കുറിപ്പുകൾ: സൂക്തം 75.

[1] അന്നഹിതൻ – അന്നവർദ്ധകൻ. മഹാൻ – സോമം. നോക്കിക്കാണ്മാൻ – ലോകത്തെ.

[2] നാവ് – പ്രധാനാംഗം. അഹിംസ്യൻ – സോമം. മൂളിക്കൊണ്ട് – സ്തോതാക്കളുടെ സ്തുതികളെ അഭിനന്ദിയ്ക്കയാണെന്നു തോന്നുമാറു ശബ്ദിച്ചുകൊണ്ട്. മധു – മത്തുണ്ടാക്കുന്ന നീർ. സ്വർഗ്ഗത്തിന്റെ തിളക്കത്തിൽ – സോമം പിഴിയുമ്പോൾ. മൂന്നാംപേർ – ഇട്ട പേരിന്നും വിളിയ്ക്കുന്ന പേരിന്നും പുറമേ, സോമയാജി എന്ന പേർ. മകന്ന് – യജമാനന്ന്. മകൻ സോമയാജിയാകുമെന്ന് അച്ഛനമ്മമാർ നാമകരണാവസരത്തിൽ അറിയില്ലല്ലോ.

[3] പൊന്നണിത്തോൽ – പൊന്മോതിരമിട്ട കയ്യിലെടുത്ത കാളത്തോൽ. ദീപ്തിമാൻ – തിളങ്ങുന്ന സോമം. കലശത്തെക്കുറിച്ച് – കലശത്തിലെയ്ക്കിറങ്ങുമ്പോൾ. യജ്ഞക്കറവുകാർ – യജ്ഞം കറന്നെടുക്കുന്നവർ, ഋത്വിക്കുകൾ. ഉഷസ്സുകൾ – യാഗദിവസങ്ങൾ.

[4] അന്നഹിതൻ – സോമം. തഴച്ച – വെള്ളം കൂട്ടിയതിനാൽ. നാളിൽ നാളിൽ – ദീർഘസത്രങ്ങളിൽ.

[5] നടന്നാലും – പാത്രങ്ങളിലെയ്ക്ക്. കൂട്ടുദ്രവ്യം – ക്ഷീരാദി. കേറിത്തല്ലുന്ന – ശത്രുക്കളെ ചെറുത്തു ഹനിയ്ക്കുന്ന. മധുക്കൾ – മദകരനീരുകൾ. തരാൻ – ഞങ്ങൾക്ക്.

സൂക്തം 76.

ഭൃഗുപുത്രൻ കവി ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

താങ്ങായ, ദേവകൾക്കു ബലകരനായ, നേതാക്കളാൽ അഭിനന്ദ്യനായ ഹരിദ്വർണ്ണൻ വാനിൽനിന്ന്, അരിയ്ക്കപ്പെടേണ്ടുന്ന നീരൊഴുക്കുന്നു; സലിലസിക്തനായിട്ട്, ആളുകളാൽ തെളിയ്ക്കപ്പെടുന്ന ഒരു കുതിരപോലെ നിഷ്പ്രയാസം കെല്പെടുക്കുന്നു! 1

ഇന്ദു, ഒരു ശൂരൻപോലെ ഇരുകൈകളിലും ആയുധമെടുക്കുന്നു; ഗോക്കളെത്തിരയുമ്പോൾ, സ്വർഗ്ഗത്തിലെയ്ക്കു പോകാൻ തേരിൽ കേറുന്നു; ഇന്ദ്രന്നു ബലം കൂട്ടുന്നു. കർമ്മകാംക്ഷികളായ മനീഷികളാൽ പിഴിയപ്പെടുന്നു, തേപ്പിയ്ക്കപ്പെടുന്നു. 2

പവമാനസോമമേ, അങ്ങ് ഇന്ദ്രന്റെ വയറ്റിലെയ്ക്കു, തടിപ്പിയ്ക്കാൻ ഓളംവെട്ടി കടന്നാലും! ഞങ്ങൾക്കായി, മിന്നൽമേഘങ്ങളെയെന്നപോലെ വാനൂഴികളെ കറന്നാലും: ഇപ്പോൾ വളരെയന്നം അവിടുന്നു കല്പിച്ചുണ്ടാക്കാറുണ്ടു്! 3

അതുല്യകർമ്മാവായ യാതൊരു സ്തുതിപാലകൻ സൂര്യരശ്മിയാൽ തുടയ്ക്കപ്പെടുന്നുവോ, ആ ഋഷിശ്രേഷ്ഠനായ വിശ്വപ്പെരുമാൾ വിണ്ണുതൃക്കൺപാർക്കുന്ന സത്യരൂപനെ ആരാധിപ്പാനായി നീരൊഴുക്കുന്നു! 4

അന്തരിക്ഷത്തിൽ ഒച്ചയിടുന്ന വൃഷഭനായ ഭവാൻ, ഒരു വൃഷഭം കൂട്ടത്തിലെയ്ക്കെന്നപോലെ, കലശത്തിലെയ്ക്കിറങ്ങുന്നു: ഏറ്റവും മത്തുപിടിപ്പിയ്ക്കുന്ന ആ ഭവാൻ ഇന്ദ്രന്നായിട്ടാണല്ലോ, നീരൊഴുക്കുന്നതു്; അങ്ങയുടെ രക്ഷയാൽ ഞങ്ങൾ യുദ്ധത്തിൽ ജയിയ്ക്കുമാറാകണം! 5

കുറിപ്പുകൾ: സൂക്തം 76.

[1] താങ്ങ് – എല്ലാറ്റിന്നും. ഹരിദ്വർണ്ണൻ – സോമം. വാന് – അരിപ്പ. ആളുകൾ – സാദികൾ.

[2] ഗോക്കളെ – യജമാനന്നു കൊടുക്കാൻ. തേപ്പിയ്ക്കപ്പെടുന്നു – ഗോരസങ്ങൾകൊണ്ടു്.

[3] വാനൂഴികളെ കറന്നാലും – വേണ്ടതൊക്കെ കറന്നുതന്നാലും.

[4] വിശ്വപ്പെരുമാൾ – സോമം. സത്യരൂപൻ – ഇന്ദ്രൻ.

[5] കൂട്ടം – പൈക്കൂട്ടം.

സൂക്തം 77.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, ഇന്ദ്രന്ന് ഒരു വജ്രവും, വപ്താവെക്കാൾ മുന്തിയ വപ്താവുമായ മധുമാൻ കലശത്തിൽ ഒലിമുഴക്കുന്നു: ഈ സത്യരൂപന്റെ നന്നായി ചുരത്തുന്ന, തണ്ണീരുതിർക്കുന്ന (ധാരകൾ), ഉമ്പയിടുന്ന കറവപ്പൈക്കൾപോലേ നേരിട്ടുചെല്ലുന്നു. 1

അയയ്ക്കപ്പെട്ട പരുന്തു (മൂന്നാം) ലോകത്തെ വകവെയ്ക്കാതെ യാതൊരുവനെ കവർന്നുവോ, ആ പുരാതനൻ വാനിൽനിന്നൊഴുകുന്നു: കീഴ്പോട്ടിറങ്ങിയ അവിടുന്നുതന്നെയാണു്, കൃശാനുവിന്റെ എയ്ത്തു പേടിച്ചു മധുരനീർ വേർപെടുത്തിയതു്! 2

മന്ത്രത്തെ മന്ത്രത്തെ, ഹവിസ്സിനെ ഹവിസ്സിനെ ആർ കൈക്കൊള്ളുന്നുവോ, പണ്ടും ഇന്നുമുള്ള ആ ദർശനീയൻ – ഒരു സ്ത്രീപോലെ അഴകുറ്റ ഇന്ദു – നമുക്കു വളരെ അന്നത്തിന്നും ഗോക്കൾക്കുമായി വന്നെത്തട്ടെ! 3

ഈ പുരുസ്തുതനായ ഇന്ദു നമ്മെ ദ്രോഹിയ്ക്കൻ നോക്കുന്നവരെ, കൂടെ നടക്കുന്ന മനസ്സുകൊണ്ടറിഞ്ഞു നിഹനിയ്ക്കട്ടെ: അവിടുന്നാണെല്ലോ, അഗ്നിസദനത്തിൽ വർത്തിച്ചു ഗർഭം ധരിപ്പിയ്ക്കുന്നതും, വളരെപ്പാലുള്ള പൈക്കൂട്ടത്തിൽ ചെല്ലുന്നതും! 4

കർത്താവും, കർമ്മപടുവും, മഹാനും, അഹിംസ്യനുമായ വരുണൻ പരിചാരകന്നായി നീർ വാനിൽനിന്നൊഴുക്കുന്നു: ഒരശ്വം കാമത്താൽ കൂട്ടത്തിലെന്നപോലെ ഒച്ചയിടുന്ന ഈ സുഹൃത്തായ യജ്ഞാർഹനെ പിഴിഞ്ഞതു്, അരിഷ്ടശാന്തിയ്ക്കാണല്ലോ! 5

കുറിപ്പുകൾ: സൂക്തം 77.

[1] വപ്താവ് – ബീജാവാപം ചെയ്യുന്നവൻ. മധുമാൻ – സോമം. ഈ സത്യരൂപൻ – സോമം.

[2] അയയ്ക്കപ്പെട്ട – തന്റെ അമ്മയാൽ. മൂന്നാംലോകം – സ്വർഗ്ഗം. ആ പുരാതനൻ – സോമം. കൃശാനു – സോമക്കാവല്ക്കാരനായ വില്ലാളി. വേർപെടുത്തിയതു് – സ്വർഗ്ഗത്തോടു്; സ്വർഗ്ഗത്തിൽനിന്നു കൊണ്ടുപോന്നതു്.

[4] അഗ്നിസദനം – വേദി. ധരിപ്പിയ്ക്കുന്നതും – ഓഷധികളെ. പൈക്കൂട്ടത്തിൽ – ശത്രുക്കളാൽ അപഹൃതമായ നമ്മുടെ ഗോവൃന്ദത്തെ വീണ്ടെടുക്കാൻ.

[5] വരുണൻ – ശത്രുനിവാരകനായ സോമം. വാന് – അരിപ്പ. കൂട്ടത്തിൽ – പെൺകുതിരകളുടെ ഇടയിൽ. സുഹൃത്ത് – സർവാനുകൂലൻ.

സൂക്തം 78.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അരചൻ അരുളപ്പാടോടേ ഒഴുകുന്നു; തണ്ണീരുടുത്തു സ്തുതികളിലെയ്ക്കെഴുന്നള്ളുന്നു. ഇദ്ദേഹത്തിന്റെ കരടുകളെ കമ്പിളിത്തുണിയിലെടുക്കുന്നു; അദ്ദേഹം ശുചിയായിട്ടു ദേവന്മാരുടെ വിശുദ്ധസ്ഥാനത്തണയുന്നു! 1

സോമമേ, മനുഷ്യരെ നോക്കുന്ന മഹാനും കവിയുമായ ഭവാനെ നേതാക്കൾ ഇന്ദ്രന്നായി പിഴിയുന്നു, വെള്ളത്തിൽ പകരുന്നു: ഇരുപലകകളിൽ മേവുന്ന ഭവാനു വളരെ വഴികളും, ഒരായിരം പച്ചക്കുതിരകളുമുണ്ടല്ലോ, യാത്രയ്ക്കു്! 2

അന്തരിക്ഷത്തിലെ അപ്സരസ്സുകൾ അകത്തിരുന്നു, മനീഷിയായ സോമത്തിന്റെ നേർക്കൊഴുകുന്നു; അവർ ഈ ഹർമ്മ്യസേക്താവിനെ – പവമാനത്തെ – പോഷിപ്പിയ്ക്കുന്നു; അക്ഷീണമായ സുഖവും അർത്ഥിയ്ക്കുന്നു! 3

നമുക്കായി ഗോക്കളെ അടക്കുന്ന, തേരുകളടക്കുന്ന, പൊന്നടക്കുന്ന, വിണ്ണടക്കുന്ന, വെള്ളമടക്കുന്ന – ഒരായിരമടക്കുന്ന – സോമം അരിയ്ക്കപ്പെടുന്നു: മത്തുപിടിപ്പിയ്ക്കുന്ന, മധുരതരമായ, സുഖകരമായ ഈ തുടുനീരിനെയാണല്ലോ, ദേവന്മാർ കുടിപ്പാൻ വെച്ചിരിയ്ക്കുന്നതു്! 4

പവമാനസോമമേ, ഞങ്ങളിൽ കൂറുള്ള ഭവാൻ ഈ ധനങ്ങളെ തന്നരുളാനാണല്ലോ, ഒഴുകുന്നതു്: അങ്ങ് അരികത്തും അകലത്തുമുള്ള ശത്രുവിനെ ആട്ടിപ്പായിയ്ക്കുക; ഞങ്ങൾക്കു വാരുറ്റ വഴിയും അഭയവും ഉളവാക്കുക! 5

കുറിപ്പുകൾ: സൂക്തം 78.

[1] അരചൻ – സോമം. അരുളപ്പാടോടേ – ശബ്ദിച്ചുകൊണ്ടു്. അരിച്ചു കരടു നീക്കുന്നു എന്നു, മൂന്നാംവാക്യത്തിന്റെ അർത്ഥം.

[2] വഴികൾ – അരിപ്പയുടെ സുഷിരങ്ങൾ. പച്ചക്കുതിരകൾ – ശ്യാമളരസധാരകൾ. യാത്രയ്ക്ക് – ഇന്ദ്രങ്കലെയ്ക്കു പോകാൻ.

[3] അപ്സരസ്സുകൾ – തണ്ണീരുകൾ. അകത്ത് – യാഗശാലയിൽ. അവർ – അപ്സരസ്സുകൾ. ഹർമ്മ്യസേക്താവു് – മാളികപോലെ സുഖകരമായ യജ്ഞഗൃഹത്തെ തൂത്തുതളിയ്ക്കുന്നവൻ, യാഗശാലയിൽ അഭീഷ്ടങ്ങളെ ഉതിർക്കുന്നവൻ.

[5] ഈ ധനങ്ങളെ – മുൻഋക്കിൽ പറഞ്ഞവയെ.

സൂക്തം 79.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യജ്ഞങ്ങളിൽ പിഴിയപ്പെടുന്ന പച്ചസ്സോമങ്ങൾ സ്വയം നമ്മളിൽ വന്നെത്തട്ടെ: നമുക്കു ചോറു തരാത്തവർ നശിച്ചുപോകട്ടെ; ശത്രുക്കളും ഒടുങ്ങട്ടെ; നമ്മുടെ കർമ്മങ്ങളിൽ (ദേവന്മാർ) സംബന്ധിയ്ക്കട്ടെ! 1

മദം പൊഴിയ്ക്കുന്ന സോമവും ധനവും നമ്മളിൽ വന്നണയട്ടെ: എന്നാൽ, നമുക്കു കരുത്തരെ ചെറുക്കാമല്ലോ. നാം ഏതൊരു മനുഷ്യന്റെയും ദ്രോഹം തട്ടിനീക്കി, സദാ സമ്പത്തു സംഭരിയ്ക്കുമാറാകണം! 2

തന്റെ വൈരിയെ നേരിടുന്നവനാണല്ലോ, അവിടുന്ന്; മറ്റു വൈരിയെയും മർദ്ദിയ്ക്കുമല്ലോ, അവിടുന്ന് പവമാനസോമമേ, മരുഭൂമിസ്ഥരെ ദാഹമെന്നപോലെ, ഭവാൻ ആ ദുരാത്മാക്കളെ ആക്രമിച്ച് ഓടിച്ചാലും! 3

സ്വർഗ്ഗത്തിലെ പ്രധാനസ്ഥാനത്തത്രേ, (ഹവിസ്സു) കൈക്കൊള്ളുന്ന ഭവാന്റെ മുഖ്യാംശങ്ങൾ; അവ ഭൂമിയുടെ ഉന്നതപ്രദേശത്തു വിതറപ്പെട്ടിട്ടു മുളയ്ക്കുന്നു. അമ്മികൾ അങ്ങയെ കാളത്തോലിൽ ഉണ്ണുന്നു; മനീഷികൾ അങ്ങയെ കൈകൾകൊണ്ടു വെള്ളത്തിൽ കറക്കുന്നു. 4

ഇന്ദോ, ഇപ്രകാരം സുഭവനവും സുരൂപവുമായ അങ്ങയുടെ നീരിനെ പ്രധാനർ വന്നുചേർന്നു നിർഗ്ഗളിപ്പിയ്ക്കുന്നു. പവമാനമേ, നിന്ദകനെ നിന്ദകനെ അവിടുന്നു നശിപ്പിയ്ക്കണം. ഭവാന്റെ ബലകരവും പ്രിയവുമായ മധു വെളിപ്പെടുമാറാകട്ടെ!5

കുറിപ്പുകൾ: സൂക്തം 79.

[1] സ്വയം – പരപ്രേരണയെന്നിയേ.

[2] കരുത്തർ – ബലവാന്മാരായ ശത്രുക്കൾ.

[3] മറ്റുവൈരിയെയും – ഞങ്ങളുടെ ശത്രുവിനെയും.

[4] ഉന്നതപ്രദേശത്തു – മലയിലും മറ്റും. വെള്ളത്തിൽ – മുക്കിയിട്ട്.

[5] പ്രധാനർ – അമ്മികളോ, അധ്വര്യുക്കളോ. നിന്ദകൻ – ഞങ്ങളെ നിന്ദിയ്ക്കുന്നവൻ. മധു – മത്തുപിടിപ്പിയ്ക്കുന്ന നീര്.

സൂക്തം 80.

ഭരദ്വാജപുത്രൻ വസു ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

നേതാക്കളെ നോക്കുന്ന സോമത്തിന്റെ നീരുകൾ ഒഴുകുന്നു; സമുദ്രങ്ങൾപോലെ സവനങ്ങളിൽ പരക്കുന്നു. അദ്ദേഹം യജ്ഞംകൊണ്ടു സ്വർഗ്ഗത്തിലെ ദേവന്മാരെ വിളിയ്ക്കുന്നു; മന്ത്രരക്ഷകന്റെ സ്തോത്രത്താൽ ഉജ്ജ്വലിയ്ക്കുന്നു! 1

അന്നവാനേ, പൈക്കൾ അങ്ങയെ പുകഴ്ത്തുന്നു. അങ്ങ് സ്വർണ്ണസംസ്കൃതമായ സ്ഥാനത്തു കേറി വിളങ്ങുന്നു. സോമമേ, വൃഷാവായ, മദകരനായ ഭവാൻ ഹവിഷ്മാന്മാർക്ക് ആയുസ്സും വലിയ യശസ്സും വളർത്തിക്കൊണ്ടു്, ഇന്ദ്രന്നായി അരിയ്ക്കപ്പെടുന്നു! 2

തുലോം മത്തുപിടിപ്പിയ്ക്കുന്ന, നീരുടുക്കുന്ന സുമംഗളനെ അന്നത്തിന്നായി ഇന്ദ്രന്റെ വയറ്റിൽ പകരുന്നു. ആ പച്ചനിറമിയന്ന വൃഷാവു ലോകത്തെയെല്ലാം തഴപ്പിയ്ക്കുന്നു; കളിച്ചുനടന്നൊഴുകുന്നു! 3

അതിമാധുരിയും ഒരായിരം നീർദ്ധാരകളുമുള്ള ആ അങ്ങയെ ദേവന്മാർക്കായി നേതാക്കളുടെ പത്തുവിരലുകൾ കറക്കുന്നു: സോമമേ, ആളുകൾ അമ്മിമേലിട്ടു പിഴിഞ്ഞ ഭവാൻ ആയിരമടക്കാനായി, എല്ലാ ദേവന്മാരിലെയ്ക്കും ഒഴുകിയാലും! 4

ആ മാധുര്യമാർന്ന വൃഷാവായ അങ്ങയെ ശോഭനഹസ്തന്റെ പത്തുവിരലുകൾ അമ്മികൊണ്ടു വെള്ളത്തിൽ കറക്കുന്നു; പവമാനസോമമേ, അവിടുന്ന് ഇന്ദ്രനെയും ദേവന്മാരെയും മത്തുപിടിപ്പിയ്ക്കാൻ, കടൽത്തിരപോലെ പോകുന്നു! 5

കുറിപ്പുകൾ: സൂക്തം 80.

[1] മന്ത്രപാലകൻ – സ്തോതാവ്.

[2] പൈക്കൾ – നീരിലെയ്ക്കു പാൽ തരാൻ നില്ക്കുന്ന പൈക്കൾ. സ്തുതിയ്ക്കുന്നു – ഉമ്പയിടുന്നു. സ്വർണ്ണസംസ്കൃതം – പൊന്മോതിരമിട്ട കൈകൊണ്ടു ശുചീകൃതം. ഹവിഷ്മാന്മാർ – യജമാനന്മാർ.

[3] സുമംഗളൻ – സോമം. പകരുന്നു – കർമ്മികൾ.

[4] ആയിരം – ധനം.

സൂക്തം 81.

ഋഷിദേവതകൾ മുമ്പേത്തവ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ.

പവമാനസോമത്തിന്റെ അഴകൊത്ത നീരലകൾ ഇന്ദ്രന്റെ തിരുവയറ്റിലെയ്ക്കോടുന്നു: പൈക്കളുടെ ബലകരമായ തയിരിനാൽ ഉയർത്തപ്പെട്ട ഈ നീരുകൾ ദാനത്തിന്നു ശൂരനെ മത്തുപിടിപ്പിയ്ക്കുന്നു! 1

തേർ വലിയ്ക്കുന്ന കുതിരപോലെ പായുന്ന വൃഷാവായ സോമം കലശത്തിലെയ്ക്ക് ഒഴുകുന്നു. അങ്ങുനിന്നും ഇങ്ങുനിന്നും (യജ്ഞത്തിൽ) വന്നുചേരുന്ന ദേവന്മാരുടെ രണ്ടുതരം പിറവിയും അവിടെയ്ക്കറിയാം! 2

പവമാനസോമമേ, അങ്ങ് ഞങ്ങൾക്കു സമ്പത്തെമ്പാടും വിതറുക; ഇന്ദോ, മഘവാവായ ഭവാൻ മഹത്തായ ധനം തരിക. അന്ന കർത്താവേ, അവിടുന്നു പരിചാരകന്ന് അറിഞ്ഞു സുഖം വരുത്തിയാലും; ഞങ്ങൾക്കു തരേണ്ടുന്നതു ഞങ്ങളിൽനിന്നു ദൂരത്തെയ്ക്കയയ്ക്കരുതേ! 3

സുദാനരായ പൂഷാവും, മിത്രനും, വരുണനും, ബൃഹസ്പതിയും, മരുത്തുക്കളും, വായുവും, അശ്വികളും, ത്വഷ്ടാവും, സവിതാവും, സുന്ദരിയായ സരസ്വതിയും ഒപ്പം നമ്മുടെ പവമാനത്തിൽ വന്നെത്തട്ടെ: 4

എങ്ങും വ്യാപിച്ച ഇരുവാനൂഴികളും, ദേവൻ അര്യമാവും, അദിതിയും, വിധാതാവും, നേതൃസ്തുത്യനായ ഭഗനും, പരന്ന അന്തരിക്ഷവും – ദേവന്മാരെല്ലാവരും പവമാനത്തിൽ സംബന്ധിയ്ക്കും! 5

കുറിപ്പുകൾ: സൂക്തം 81.

[1] ഉയർത്തപ്പെട്ട – വളർത്തപ്പെട്ട. ദാനത്തിന്നു – യജമാനന്ന് അഭീഷ്ടങ്ങൾ കൊടുപ്പാൻ. ശൂരനെ – ഇന്ദ്രനെ.

[2] അങ്ങുനിന്നും ഇങ്ങുനിന്നും – വിണ്ണിൽനിന്നും മന്നിൽനിന്നും.

[3] പരിചാരകന്ന് – പരിചരിയ്ക്കുന്ന എനിയ്ക്ക്.

[4] പവമാനം – അരിയ്ക്കപ്പെട്ട സോമനീർ.

സൂക്തം 82.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

പച്ചനിറം പൂണ്ടു പരിലസിയ്ക്കുന്ന സോമം പിഴിയപ്പെട്ടു: ഈ വൃഷാവ്, ഒരു രാജാവിനെപ്പോലെ ദർശനീയനായിട്ടു, വെള്ളത്തിന്നു നേരേ ശബ്ദിയ്ക്കുന്നു; അരിയ്ക്കപ്പെടുമ്പോൾ കമ്പിളിയിൽ ചുറ്റിനടക്കുന്നു; ഒരു പരുന്തുപോലെ, സജലമായ സ്വസ്ഥാനത്തണയുന്നു. 1

സോമമേ, കവിയായ ഭവാൻ കർമ്മേച്ഛയാൽ പൂജനീയമായ അരിപ്പയിൽ കേറുന്നു; വെള്ളമുടുത്തു ചുറ്റിനടക്കുന്നു. പിന്നെ, ഒരു നനയ്ക്കപ്പെട്ട കുതിരപോലെ, യുദ്ധത്തിന്നു പോകുന്നു. അവിടുന്നു ദുരിതം നീക്കി സുഖിപ്പിച്ചാലും! 2

ഇല പടർന്ന ആരുടെ അച്ഛനാണോ പർജ്ജന്യൻ, ആ മഹാൻ ഭൂമിയുടെ നാഭിയിലും മലകളിലും കുടികൊള്ളുന്നു; കൈവിരലുകളാലും, തണ്ണീരുകളാലും അഭിസരിയ്ക്കപ്പെടുന്നു; മനോജ്ഞമായ മഖത്തിൽ കല്ലുകളോടും ചേരുന്നു! 3

സോമമേ, ഭാര്യ ഭർത്താവിനെന്നപോലെ, ഭവാൻ സുഖം വരുത്തുന്നു. മന്നിന്റെ കുഞ്ഞേ, ഞാൻ ചൊല്ലുന്നതു കേട്ടാലും: അവിടുന്നു ജീവനം തരാൻ സ്തുതികൾക്കിടയിൽ ലാത്തുക; സ്തുത്യനായ നിന്തിരുവടി ആപത്തിൽ ഉണർവുകൊള്ളേണമേ! 4

ഇന്ദുവേ, അഹിംസ്യനായ നിന്തിരുവടി പണ്ടുള്ളവർക്കു നൂറും ആയിരവും നല്കിക്കൊണ്ടു, യുദ്ധത്തിൽ ചുറ്റിനടന്നുവല്ലോ; അതുപോലെ, അതിനൂതനമായ അഭ്യുദയത്തിന്നായി ഒഴുകിയാലും! തണ്ണീരുകൾ അങ്ങയുടെ കർമ്മത്തെ സേവിയ്ക്കുന്നു. 5

കുറിപ്പുകൾ: സൂക്തം 82.

[2] യുദ്ധത്തിന്നു – യുദ്ധത്തിൽ ശത്രുക്കളെ ജയിച്ച്, അവരുടെ ധനം ഞങ്ങൾക്കു തരാൻ. ദുരിതം – ഞങ്ങളുടെ.

[3] അച്ഛൻ – പർജ്ജന്യന്റെ വൃഷ്ടിയാണല്ലോ, സോമത്തെ ഉൽപാദിപ്പിയ്ക്കുന്നതു്. ആ മഹാൻ – സോമം. ഭൂമിയുടെ നാഭി – പ്രധാനദേശം. കല്ലുകൾ – അമ്മികൾ.

[4] സുഖം വരുത്തുന്നു – യജമാനന്ന്. ചൊല്ലുന്നതു – സ്തുതികൾ. ആപത്തിൽ – ഞങ്ങൾക്കു ശത്രുബാധ വരുമ്പോൾ, അതു നീക്കാൻ.

സൂക്തം 83.

അംഗിരോഗോത്രൻ പവിത്രൻ ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

ബ്രഹ്മണസ്പതേ, അങ്ങയ്ക്ക് അരിപ്പ നിവുർത്തപ്പെട്ടിരിയ്ക്കുന്നു. പ്രഭുവായ ഭവാൻ അവയവങ്ങളിലെല്ലാം ചുറ്റിനടക്കും. അതു ചൂടേല്ക്കാത്ത അപക്വന്നു കിട്ടില്ല; പാകം വന്ന നിർവാഹകർക്കേ അതു കൈ വരൂ! 1

പരന്തപന്റെ അരിപ്പ സ്വർഗ്ഗപദത്തിൽ നിവുർത്തപ്പെട്ടിരിയ്ക്കുന്നു; അതിന്റെ മിന്നുന്ന നാരുകൾ പലമട്ടിൽ കിടക്കുന്നു. തന്തിരുവടിയുടെ നീരൊഴുക്ക് അരിച്ചവനെ രക്ഷിയ്ക്കും; ഇച്ഛയോടേ സ്വർഗ്ഗത്തിൻമുകളിൽ ചെന്നെത്തും. 2

ഉഷസ്സിന്റെ സൂര്യനായ മുഖ്യൻ ഒളി വീശുന്നു; അന്നത്തിന്നായി വെള്ളം പൊഴിച്ചു ഭുവനത്തെ ഭരിയ്ക്കുന്നു. ഇദ്ദേഹത്തിന്റെ പ്രജ്ഞയാലത്രേ, പ്രജ്ഞാശാലികൾ സൃഷ്ടിയ്ക്കുന്നതും, മനുഷ്യദർശികളായ പിതാക്കൾ ഗർഭം ധരിപ്പിയ്ക്കുന്നതും! 3

സത്യം: ഇദ്ദേഹത്തിന്റെ ഇരിപ്പിടത്തെ ഗന്ധർവൻ കാക്കുന്നു. ഈ മഹാൻ ദേവവർഗ്ഗത്തെ പാലിയ്ക്കുന്നു. ഈ പാശാധിപതി പരിപന്ഥിയെ പാശത്തിൽ കുടുക്കുന്നു. ഇദ്ദേഹത്തിന്റെ മധു അതിസുകൃതികൾക്കേ കുടിയ്ക്കാൻ കിട്ടൂ! 4

ഉദകവൻ, അങ്ങ് ഹവിസ്സായ ഉദകമുടുത്തു, വലിയ ദേവസദനമായ അധ്വരത്തിൽ ചുറ്റിനടക്കുന്നു; അരചനായി അരിപ്പത്തേരിലൂടേ അടരിൽക്കേറുന്നു; ഒരായിരം ആയുധങ്ങൾകൊണ്ടു പെരിയ അന്നം കീഴടക്കുന്നു! 5

കുറിപ്പുകൾ: സൂക്തം 83.

[1] ബ്രഹ്മണസ്പതേ – ഹേ മന്ത്രനാഥ. അവയവങ്ങൾ – കുടിയ്ക്കുന്നവന്റെ. അതു – അരിപ്പ. ചൂടേല്ക്കാത്ത – തപോവ്രതങ്ങളാൽ തപ്തനല്ലാത്ത. നിർവാഹകർ – യജ്ഞം നടത്തുന്നവർ. തപശ്ശക്തിയുള്ളവർക്കേ അങ്ങയെ അരിപ്പാൻ ഭാഗ്യമുണ്ടാകൂ.

[2] അരിച്ചവനെ – യജമാനനെ. ഇച്ഛയോടേ – ദേവന്മാരുടെ അടുക്കൽ പോകാനിച്ഛിച്ച്. ചെന്നെത്തും – ഹോമദ്വാരാ.

[3] സൂര്യാത്മാവായ സോമത്തെ സ്തുതിയ്ക്കുന്നു: മുഖ്യൻ – സോമം. അന്നത്തിന്നായി – ഭുവനത്തിന്നു ഭക്ഷണം കിട്ടാൻ. വെള്ളം പൊഴിച്ചു – മഴ പെയ്ത്. പ്രജ്ഞാശാലികൾ – ദേവന്മാർ; ഇവർക്കു ബലമുണ്ടാകുന്നതു സോമപാനത്താലാണല്ലോ. പിതാക്കൾ – രക്ഷകങ്ങളായ രശ്മികൾ. ഗർഭം ധരിപ്പിയ്ക്കുന്നതും – ഓഷധികളെ.

[4] ഗന്ധർവൻ – ഗന്ധർവനത്രേ, സോമത്തിന്റെ കാവല്ക്കാരൻ. പരിപന്ഥിയെ – നമ്മുടെ ശത്രുവിനെ.

[5] അന്നം – ഞങ്ങൾക്കു തരാൻ.

സൂക്തം 84.

വാക്കിന്റെ പുത്രൻ പ്രജാപതി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ദേവന്മാരെ മത്തുപിടിപ്പിയ്ക്കുന്ന, നല്ല കാഴ്ചയുള്ള, ജലദാതാവായ ഭവാൻ ഇന്ദ്രന്നും വരുണന്നും വായുവിന്നുമായി നീരൊഴുക്കിയാലും; ഇന്നു ഞങ്ങൾക്ക് അനശ്വരമായ ധനം ഉളവാക്കിയാലും; പരന്ന നിലത്തു, ദേവന്മാരെക്കുറിച്ച് പാടിയാലും! 1

അമർത്ത്യനായ യാതൊരു സോമം ഭുവനങ്ങളിലെല്ലാം ചെല്ലുകയും, അവിടങ്ങളിൽ ചുറ്റിനടക്കുകയുംചെയ്യുന്നുവോ; ആ ഇന്ദു ചേർത്തുകൊണ്ടും വിടുർത്തുകൊണ്ടും, സൂര്യൻ ഉഷസ്സിനെയെന്നപോലെ, യജ്ഞത്തെ പ്രാപിയ്ക്കുന്നു! 2

ഇച്ഛയാൽ സമ്പത്തടക്കിയ യാതൊരുവൻ ദേവന്മാരെ സുഖിപ്പിയ്ക്കാൻ ഓഷധികളുടെയിടയിൽ രശ്മികളാൽ സൃഷ്ടിയ്ക്കപ്പെടുന്നുവോ; ആ സോമം പിഴിയപ്പെട്ട്, ഇന്ദ്രനെയും ദേവന്മാരെയും മത്തുപിടിപ്പിച്ചുകൊണ്ടു, മിന്നുന്ന നീരൊഴുക്കുന്നു! 3

ഇതാ, ആയിരത്തെ വെന്ന ആ ഇന്ദുവായ സോമം, ഉഷസ്സിലുണർന്നണയുന്ന സ്തുതി ചൊല്ലിച്ചുംകൊണ്ടു നീരൊഴുക്കുന്നു – കാറ്റേറ്റുനീർ പുറപ്പെടുവിയ്ക്കുന്നു; ഇന്ദ്രന്നു സുഖം തോന്നുമാറു കലശങ്ങളിലിരിയ്ക്കുന്നു! 4

സ്തോതാവിന്നെന്തും കിട്ടിയ്ക്കുന്ന, തണ്ണീരിനെ തഴപ്പിയ്ക്കുന്ന ആ സോമനീരിൽ പൈക്കൾ പാൽ കൂട്ടുന്നു; ധനജ്ഞയനും, കർമ്മപടുവും, മേധാവിയും, സർവാന്നസഹിതനുമായ കവിയുടെ നീർ കർമ്മികളാൽ അരിയ്ക്കപ്പെടുന്നു. 5

കുറിപ്പുകൾ: സൂക്തം 84.

[1] പ്രത്യക്ഷോക്തി: പരന്ന നിലത്തു – യാഗശാലയിൽ. പാടിയാലും – ഒച്ച പുറപ്പെടുവിച്ചാലും: അതു കേട്ടു ദേവന്മാർ വന്നെത്തട്ടെ.

[2] ചേർക്കുക – യജമാനനെ ഫലങ്ങളോട്. വിടുർത്തുക – ദുഃഖങ്ങളിൽ നിന്ന്.

[3] ഇച്ഛയാൽ – ദേവപ്രാപ്തികാംക്ഷയാൽ.

[4] ആയിരത്തെ – വളരെ വൈരികളെ. ചൊല്ലിച്ചുംകൊണ്ട് – ഋത്വിക്കുകളെക്കൊണ്ടു്.

സൂക്തം 85.

ഭൃഗുഗോത്രൻ വേനൽ ഋഷി; ജഗതിയും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

സോമമേ, അങ്ങ് വഴിപോലെ സ്തുതിയ്ക്കപ്പെട്ട്, ഇന്ദ്രന്നായി നീരൊഴുക്കിയാലും: രോഗവും രക്ഷസ്സും വിട്ടുപോകട്ടെ. ഇരുതരക്കാർ അങ്ങയുടെ നീരാൽ മത്തടിച്ചുകൂടാ; ഇന്ദുക്കൾ ഇവിടെ ധനം വളർത്തട്ടെ! 1

പവമാനമേ, അങ്ങ് ഞങ്ങളെ പടയിലിറക്കുക: ദേവന്മാർക്കരികപ്പെട്ട മദകരിയാണല്ലോ, കഴിവുറ്റ ഭവാൻ അങ്ങ് കൂടലരെ ഓടിച്ചാലും; സ്തുതികാമരിൽ വന്നുചേർന്നാലും. ഇന്ദ്ര, നിന്തിരുവടി സോമം കുടിയ്ക്കുക. ഞങ്ങളെ രക്ഷിയ്ക്കുക; ദ്രോഹികളെ പോക്കുക! 2

ഇന്ദുവേ, തുലോം മത്തുപിടിപ്പിയ്ക്കുന്ന അഹിംസിതനായ ഭവാൻ അരിയ്ക്കപ്പെടുന്നു: ഇന്ദ്രന്റെ ആഹാരമാണല്ലോ, സ്വതവേ ശ്രേഷ്ഠനായ ഭവാൻ! ഈ ഭുവനത്തിന്റെ രാജാവിനെ വളരെ മനീഷികൾ സ്തുതിയ്ക്കുന്നു, ഭജിയ്ക്കുന്നു. 3

ആയിരംമട്ടിൽ നയിയ്ക്കുന്ന, നൂറുധാരകളുള്ള, അത്ഭുതകരനായ ഇന്ദു ഇന്ദ്രന്നായി കാമ്യമായ മധു പൊഴിയ്ക്കുന്നു. സോമമേ, നനയ്ക്കുന്നവനേ, അവിടുന്നു നിലമടക്കി, ജലമടക്കി, കേറിയാലും; ഞങ്ങൾക്കു വിശാലമായ മാർഗ്ഗം അരുളിയാലും! 4

സോമമേ, ഒച്ചയിടുന്ന ഭവാൻ കലശത്തിൽ ഗവ്യം തേപ്പിയ്ക്കപ്പെടുന്നു; അരികേ കമ്പിളിയിൽ പൂകുന്നു. അരിയ്ക്കപ്പെടുന്ന ഭവാൻ, ഒരു കുതിരപോലെ ചെന്ന്, ഇന്ദ്രന്റെ വയറ്റിലെയ്ക്കൊഴുകുന്നു! 5

മധുവോലുന്ന അഹിംസ്യനായ ഭവാൻ ദേവഗണത്തിന്നു മധുരിയ്ക്കുമാറ്, ശോഭനാഹ്വാനനാമാവായ ഇന്ദ്രന്നു മധുരിയ്ക്കുമാറ്, മിത്രന്നും വരുണന്നും വായുവിന്നും ബൃഹസ്പതിയ്ക്കും മധുരിയ്ക്കുമാറ് നീരൊഴുക്കിയാലും! 6

അശ്വത്തെ കലശത്തിൽ പത്തുവിരലുകൾ തിരുമ്മുന്നു; മേധാവികൾ സ്തുതി മുഴക്കുന്നു. മത്തുപിടിപ്പിയ്ക്കുന്ന പവമാനസോമം ശോഭനസ്തവത്തിലണയുന്നു; ഇന്ദ്രങ്കൽ പൂക്കുന്നു! 7

പവമാനസോമമേ, അങ്ങ് നല്ല വീര്യവും പരന്ന മേച്ചിൽപ്പുറവും, വിശാലമായ വലിയ ഗൃഹവും കിട്ടിച്ചാലും. ഞങ്ങളുടെ ഈ (കർമ്മം) മുടക്കാൻ ആരും ആളാകരുത്. ഞങ്ങൾ അങ്ങയെക്കൊണ്ടു് ഓരോ ധനവും വെന്നടക്കുമാറാകണം! 8

വിശേഷേണ വീക്ഷിയ്ക്കുന്ന വൃഷാവു വിണ്ണിൽ വാണരുളി; വിണ്ണിന്റെ വിളക്കങ്ങളെ വിവിധമായി പ്രകാശിപ്പിച്ചു. കവിയായ രാജാവു ശബ്ദിച്ചുകൊണ്ടു് അരിപ്പ വിടുന്നു; മനുഷ്യരെ തൃക്കൺപാർത്തു, വിണ്ണിലെ അമൃതൊഴുകുന്നു! 9

മലയിൽ വാണ വർഷകനെ യജ്ഞത്തിന്റെ സ്വർഗ്ഗത്തിൽ മധുരഭാഷികളായ വേനന്മാർ വെവ്വേറെ പിഴിയുന്നു: വെള്ളത്തിൽ വളർന്ന ആ ഇനിയ നീരിനെ അരിപ്പയിലും, കലശത്തിൽ തണ്ണീരലയിലും പകരുന്നു. 10

സ്വർഗ്ഗത്തിലെയ്ക്കു പറക്കുന്ന സുപർണ്ണനെ വേനന്മാരുടെ വളരെ വാണികൾ മോടിപ്പെടുത്തുന്നു – ഒലിയിട്ടുകൊണ്ടു നിലത്തിരിയ്ക്കുന്ന പൊൻപറവക്കുഞ്ഞിനെ സ്തുതിക്കൾ നക്കുന്നു! 11

ഉയർന്ന ഗന്ധർവൻ ആദിത്യന്റെ രൂപമെല്ലാം നോക്കിക്കൊണ്ടു്, അദ്ദേഹത്തിന്റെ കുടികൊള്ളുന്നു; മിന്നിത്തിളങ്ങുന്ന സൂര്യൻ തെളിഞ്ഞ തേജസ്സുകൊണ്ടു്, അമ്മമാരായ വാനൂഴികളെ വിളങ്ങിയ്ക്കുന്നു! 12

കുറിപ്പുകൾ: സൂക്തം 85.

[1] ഇരുതരക്കാർ – പുറത്തു സത്യം, അകത്തു കപടം എന്ന മട്ടുകാർ, വഞ്ചകർ; ഇവർക്കു കുടിപ്പാൻ കിട്ടരുത്, അങ്ങയുടെ നീർ. ബാക്കി പരോക്ഷം:

[2] സ്തുതികാമരിൽ – സ്തുതിപ്പാനിച്ഛിയ്ക്കുന്ന ഞങ്ങളുടെ അടുക്കൽ.

[3] ഒടുവിലെ വാക്യം പരോക്ഷം: രാജാവിനെ – സോമത്തെ.

[4] നയിയ്ക്കുന്ന – യജമാനരെ കൊണ്ടുനടക്കുന്ന. നിലം – വയൽ. അടക്കി – ഞങ്ങൾക്കുവേണ്ടി കീഴ്പ്പെടുത്തി. കേറിയാലും – അരിപ്പയിൽ.

[6] ശോഭനാഹ്വാനനാമാവായ – ഇന്ദ്രനെ വിളിയ്ക്കുന്നതും, പേരുച്ചരിയ്ക്കുന്നതും ശ്രേയസ്കരമാണല്ലോ.

[7] അശ്വത്തെ – സോമത്തെ.

[9] വീക്ഷിയ്ക്കുന്ന – ലോകത്തെ. വിളക്കങ്ങൾ – നക്ഷത്രാദികൾ. അമൃത് – തന്റെ അതിമധുരമായ നീര്.

[10] യജ്ഞത്തിന്റെ സ്വർഗ്ഗത്തിൽ – ഹവിർദ്ധാനസ്ഥലത്ത്. മധുരഭാഷികളായ – മധുരമായി സ്തുതിയ്ക്കുന്ന. വേനന്മാർ – എന്റെ കൂട്ടർ.

[11] സുപർണ്ണനെ – സോമത്തെ: പർണ്ണത്തിന്ന് ഇല എന്നും ചിറകെന്നും അർത്ഥമുണ്ടു്. വാണികൾ – സ്തുതികൾ. നിലത്ത് – ഹവിർദ്ധാനസ്ഥലത്ത്. നക്കുന്നു – സുഖിപ്പിയ്ക്കുന്നു.

[12] ഗന്ധർവൻ – സോമം.

സൂക്തം 86.

ആകൃഷ്ട – മാഷർ, സികത – നീവാവരികൾ, പൃശ്ന്യ – നുജർ, എന്നീ ഗണങ്ങളും, ഭൂമിപുത്രൻ അത്രിയും, ഗൃത്സമദനും ഋഷികൾ; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

പവമാനസോമമേ, അങ്ങയുടെ പരന്ന മനോവേഗികളായ നീരുകൾ, കുതിരക്കുട്ടികൾപോലെ നിഷ്പ്രയാസം ചാടിയോടുന്നു; വാനിൽനിന്നു് അഴകിലൊഴുകുന്ന, തുലോം മത്തുപിടിപ്പിയ്ക്കുന്ന മധുരനീരുകൾ കലശത്തിൽ കടക്കുന്നു. 1

അങ്ങയുടെ പരന്ന മദകരങ്ങളായ രസങ്ങൾ, തേർക്കുതിരകൾപോലെ അഴിച്ചുവിടപ്പെടുന്നു: ആ ഇനിയ സോമനീരുകൾ, കറവപ്പൈക്കൾ കന്നിങ്കലെയ്ക്കെന്നപോലെ, വജ്രിയായ ഇന്ദ്രങ്കലെയ്ക്ക പായുന്നു. 2

ഒരു തെളിയ്ക്കപ്പെടുന്ന കുതിര യുദ്ധത്തിലെന്നപോലെ, സർവജ്ഞനായ ഭവാൻ വാനിൽനിന്നു ജലജനകമായ കലശത്തിലിറങ്ങിയാലും! വൃഷാവായ സോമം താങ്ങായ ഇന്ദ്രന്നുവേണ്ടി, ഉയർന്ന കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെടുന്നു. 3

പവമാനമേ, ഭവാന്റെ പരന്ന, മനോവേഗമിയന്ന ദിവ്യ (ധാരകൾ) പാലോടു ചേർന്നു കലശത്തിലെയ്ക്കിറങ്ങുന്നു: ഋഷിസേവിത, അങ്ങയെ പിഴിഞ്ഞ കർമ്മികളായ ഋഷിമാർ സ്ഥൂലങ്ങളായ അവയെ പാത്രങ്ങളിൽ പകരുന്നു. 4

വിശ്വദർശിൻ, പ്രഭുവായ അങ്ങയുടെ പെരിയ അടയാളം എല്ലാത്തേജസ്സുകളിലും ചുറ്റിനടക്കുന്നു. സോമമേ, വ്യാപിയായ ഭവാൻ ധർമ്മമൊഴുക്കുന്നു. ഉലകിന്നൊക്കെ ഉടമയായ പെരുമാളാണ്, ഭവാൻ! 5

സുസ്ഥിരമായി വർത്തിയ്ക്കുന്ന സോമത്തിന്റെ അടയാളമായ രശ്മികൾ ഇങ്ങും അങ്ങും ചുറ്റിനടക്കുന്നു. അരിപ്പയിൽ അരിയ്ക്കപ്പെട്ടു കഴിഞ്ഞാൽ, ഈ ശ്യാമളവർണ്ണൻ, തന്റെ ഇരിപ്പിടത്തിൽ – കലശങ്ങളിൽ – അടങ്ങിയിരിയ്ക്കും. 6

യാഗത്തിന്റെ അടയാളമായ, സുയജ്ഞമായ സോമം പിഴിയപ്പെടുന്നു; ദേവന്മാരുടെ വെടുപ്പാർന്ന സ്ഥലത്തെയ്ക്കു പോകുന്നു. ആയിരംധാരകളോടുകൂടിയ വൃഷാവ് ഒലിയിട്ടുകൊണ്ട് അരിപ്പ വിട്ടിറങ്ങുന്നു, കലശം പൂക്കുന്നു. 7

രാജാവ് അന്തരിക്ഷത്തിൽ അംഭസ്സുകളിലിറങ്ങുന്നു; വെള്ളത്തിൽ വർത്തിച്ചു നീരലയൊഴുക്കുന്നു; സ്വർഗ്ഗത്തിന്റെ വലിയ താങ്ങായ പവമാനൻ ഭൂമിയുടെ നാഭിയിൽ, ഉയർന്ന കമ്പിളിയിൽ കേറുന്നു. 8

സോമം സ്വർഗ്ഗത്തിന്റെ മേൽവശത്തെ ഒലിക്കൊള്ളിപ്പാനെന്നപോലെ ഒച്ചയിടുന്നു. താനാണല്ലോ, വിണ്ണിന്നും മന്നിന്നും താങ്ങ്! താൻ ഇന്ദ്രന്റെ സഖ്യം നണ്ണി, നീരൊഴുക്കുന്നു; അരിയ്ക്കപ്പെട്ടിട്ടു കലശങ്ങളിലിരിയ്ക്കുന്നു. 9

യാഗത്തിന്റെ വെളിച്ചവും, ദേവന്മാരുടെ രക്ഷിതാവും, ഉൽപാദകനും, ബഹുധനനുമായ സോമം അരിയ മധുവൊഴുക്കുന്നു; തുലോം മത്തുപിടിപ്പിയ്ക്കുന്ന, ഇന്ദ്രനെ തടിപ്പിയ്ക്കുന്ന ആ നീർ വാനൂഴികളിൽ മറഞ്ഞുകിടക്കുന്ന രത്നം (സ്തോതാക്കളിൽ) നിക്ഷേപിയ്ക്കുന്നു! 10

നൂറുധാരകളുള്ള, വിണ്ണുടമയായ, വിചക്ഷണനായ വാജി ശബ്ദിച്ചുകൊണ്ടു കലശത്തിലെയ്ക്കിറങ്ങുന്നു; കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെട്ട, പച്ചനിറം പൂണ്ട വൃഷാവു മിത്രസദനങ്ങളിലിരിയ്ക്കുന്നു. 11

അഗ്ര്യനായ പവമാനൻ തണ്ണീരുകളുടെ മുകളിൽ ചെല്ലുന്നു, വാക്കിന്റെ മുകളിൽ ചെല്ലുന്നു, രശ്മികളുടെ മുകളിൽ ചെല്ലുന്നു; അന്നത്തിന്ന് അടരിലണയുന്നു. ആ ശോഭനായുധനായ വൃഷാവു പിഴിഞ്ഞവരാൽ അരിയ്ക്കപ്പെടുന്നു. 12

ഇതാ, കൊണ്ടാടപ്പെട്ട പവമാനസോമം, ഒരു വിമുക്തപക്ഷിപോലെ, നീരൊഴുക്കിക്കൊണ്ടു കമ്പിളിയിലെയ്ക്കു പോകുന്നു. കവേ, ഇന്ദ്ര, നിന്തിരുവടിയുടെ കർമ്മത്താലും, നിന്തിരുവടിയുടെ ബുദ്ധിയാലും വാനൂഴികളുടെ ഇടയിൽ പരിശുദ്ധം അരിയ്ക്കപ്പെടുന്നു ! 13

വാനിലുരുമ്മുന്ന കവചം ധരിച്ച, യജനീയനായ അന്തരിക്ഷപൂരകൻ അംഭസ്സിൽ അർപ്പിയ്ക്കപ്പെടുന്നു; സ്വർഗ്ഗത്തെ വെളിപ്പെടുത്തിക്കൊണ്ടു, വെള്ളത്തിലൂടേ നീന്തിച്ചെന്ന്, ഇതിന്റെ പുരാതനരക്ഷിതാവിനെ പരിചരിയ്ക്കുന്നു! 14

യാതൊന്നു് അദ്ദേഹത്തെ മുല്പാടു പ്രാപിച്ചുവോ, യാതൊന്ന് അത്യുന്നതമായ ആകാശത്തു കുടികൊള്ളുന്നുവോ, യാതൊന്നിനാൽ അദ്ദേഹം എല്ലാ യുദ്ധങ്ങളിലും ചെന്നണയുന്നുവോ, അത് അദ്ദേഹത്തിന്നു പ്രവേശിപ്പാൻ വലിയ സുഖം ഉളവാക്കുന്നു! 15

ഇന്ദു ഇന്ദ്രന്റെ ഉള്ളറയിൽ കേറുന്നു: സഖാവു സഖാവിന്റെ തിരുവയറിനെ നോവിയ്ക്കാറില്ല. പുരുഷൻ യുവതികളോടേന്നപോലെ, സോമം ഒരു നൂറു തുളകളുള്ള വഴിയിലൂടേ കലശത്തിൽ (തണ്ണീരുകളോടു) ചേരുന്നു! 16

അങ്ങയെ ധ്യാനിയ്ക്കുന്ന സ്തോതാക്കൾ മത്തുണ്ടാക്കുന്ന ശബ്ദത്തിന്നും സ്തുതിയ്ക്കുംവേണ്ടി യാഗശാലകളിൽ പെരുമാറുന്നു – മനസ്സടക്കിയ സ്തോതാക്കൾ സോമത്തെ സ്തുതിയ്ക്കുന്നു; പൈക്കൾ ഇതിൽ പാൽ ചേർക്കുന്നു. 17

ഇന്ദുവേ, പവമാനസോമമേ, യാതൊന്നു ഞങ്ങൾക്ക്, ഒരു നാളിൽ മൂന്നുരു തടവില്ലാതെ, യശസ്സും ഓജസ്സും മാധുര്യവുമുള്ള സുവീര്യത്തെ ചുരത്തുമോ, ആ സൂക്ഷിയ്ക്കപ്പെട്ട അന്നം ഭവാൻ ഞങ്ങൾക്കു ധാരാളം അക്ഷീണം ഒഴുക്കിയാലും! 18

സ്തോതാക്കൾക്ക് അഭീഷ്ടം വർഷിയ്ക്കുന്ന, നല്ല കാഴ്ചയുള്ള, പകലിനെയും ഉഷസ്സിനെയും ദ്യോവിനെയും കൈവളർത്തുന്ന സോമം മനീഷികളാൽ അരിയ്ക്കപ്പെടുന്നു; ഈ ഉദകോൽപാദകൻ ഇന്ദ്രന്റെ ഉള്ളിൽ കടക്കാൻ കലശം പൂകുകയുമായി – 19

പുരാതനനായ കവി മനീഷികളാൽ അരിയ്ക്കപ്പെടുന്നു; നേതാക്കളാൽ പിടിയ്ക്കപ്പെട്ടു കലശത്തിലെയ്ക്കു ശബ്ദിയ്ക്കുന്നു; യഷ്ടാവിന്നു ജലമുളവാക്കിക്കൊണ്ട്, ഇന്ദ്രനോടും വായുവിനോടും സഖ്യം ചെയ്യാൻ മധുവൊഴുക്കുന്നു! 20

ഈ സോമം അരിയ്ക്കപ്പെട്ടിട്ട് ഉഷസ്സുകളെ ഉദ്ഭാസിപ്പിയ്ക്കുന്നു. ഈ ജഗൽകർത്താവു തണ്ണീരുകളാൽ തഴയ്ക്കുന്നു. ഈ മദകരൻ മുവ്വേഴുരുകൂട്ടുദ്രവ്യം കറന്നെടുത്തു, മനം പൂകാൻ അഴകിൽ ഒഴുകുന്നു. 21

സോമമേ, ഇന്ദുവേ, അരിപ്പയിലും കലശത്തിലും വീഴ്ത്തപ്പെട്ട ഭവാൻ ദിവ്യപദങ്ങളിലെയ്ക്കൊഴുകിയാലും: ശബ്ദിച്ചുകൊണ്ടു് ഇന്ദ്രന്റെ വയറ്റിലെയ്ക്കു പോകുന്ന ഭവാനാണല്ലോ, നേതാക്കളാൽ എടുക്കപ്പെട്ടിട്ടു, സൂര്യനെ നഭസ്സിൽ കേറ്റിയത്! 22

ഇന്ദോ, അമ്മികൊണ്ടു പിഴിയപ്പെട്ട ഭവാൻ, ഇന്ദ്രന്റെ കുമ്പയിൽ കടക്കാൻ, അരിപ്പയിൽ അരിയ്ക്കപ്പെടുന്നു. വിചക്ഷണ, സോമമേ, അങ്ങു് മനുഷ്യരെ നോക്കുന്നു: അതാണല്ലോ, അംഗിരസ്സുകൾക്കു മല തുറന്നുകൊടുത്തത്! 23

പവമാനസോമമേ, സുകർമ്മാക്കളായ മേധാവികൾ രക്ഷയ്ക്കായി അങ്ങയെ സ്തുതിയ്ക്കുന്നു: ഇന്ദുവേ, സ്വർഗ്ഗത്തിൽനിന്നു പരുന്തു കൊണ്ടു വന്നവനാണല്ലോ, എല്ലാ സ്തോത്രവുമണിഞ്ഞ ഭവാൻ! 24

നീർ കമ്പിളിയിൽ അരിയ്ക്കപ്പെട്ട ഹരിതവർണ്ണനെ ഏഴു ധേനുക്കൾ സമീപിയ്ക്കുന്നു; ആ കവിയെ മഹാന്മാരായ മനുഷ്യർ അന്തരിക്ഷത്തിന്റെ മടിയിൽ, വെള്ളത്തിലിടുന്നു. 25

സോമം അരിയ്ക്കപ്പെട്ടു യഷ്ടാവിന്നു വഴിയെല്ലാം നന്നാക്കാൻ ശത്രുക്കളെ പിന്നിട്ടെഴുന്നള്ളുന്നു: തന്റെ രൂപത്തെ പാലാക്കുന്ന, കമനീയനായ കവി, ഒരശ്വംപോലെ കളിയാടിക്കൊണ്ടു കമ്പിളിയിലിറങ്ങുന്നു. 26

വെവ്വേറെ ചുഴന്ന് ആ ശതധാരകൾ വെള്ളത്തിന്നായി ഹരിതവർണ്ണങ്കലണയുന്നു. ദ്യോവിന്റെ രോചനത്തിൽ, മൂന്നാം മുകളിൽ, വസിയ്ക്കുന്ന ഗോപരീതനെ വിരലുകൾ ശുചീകരിയ്ക്കുന്നു. 27

പവമാനേന്ദുവേ, ഭവാന്റെ ദിവ്യരേതസ്സിൽനിന്നത്രേ, ഈ പ്രജകൾ (ജനിച്ചത്). പാരിന്നെല്ലാം പെരുമാളാണ്, ഭവാൻ. ഈയുലകം ഭവാന്റെ കീഴിലാകുന്നു. മുഖ്യനായ ഭവാനാണ്, ഓരോ ഇടത്തിന്നും താങ്ങ് ! 28

കവേ, ഒരു സമുദ്രമാകുന്നു, സർവജ്ഞനായ ഭവാൻ. ഈ അഞ്ചുപ്രദിക്കുകൾക്കും ഭവാനാണ്, താങ്ങ്: വിണ്ണിനെയും മന്നിനെയും ഭവാൻ ഭരിയ്ക്കുന്നു. ഭവാന്റെ തേജസ്സുകളെയത്രേ, സൂര്യൻ തഴപ്പിയ്ക്കുന്നതു് ! 29

പവമാനസോമമേ, അങ്ങ് ദേവന്മാർക്കുവേണ്ടി, പാരിന്നു താങ്ങായ അരിപ്പയിൽ അരിയ്ക്കപ്പെടുന്നു. അങ്ങയെ കാമയമാനരായ പ്രധാനർ കൈക്കൊള്ളുന്നു. അങ്ങയ്ക്കായിട്ടത്രേ, ഈ ജഗത്തെല്ലാം അടങ്ങിനില്ക്കുന്നത്! 30

പച്ചനിറം പൂണ്ട വൃഷാവു ശബ്ദിച്ചുകൊണ്ടു കമ്പിളിയിൽ കേറുന്നു; വെള്ളത്തിൽ ഒലിക്കൊള്ളുന്നു. ധ്യാതാക്കൾ കാംക്ഷിച്ചു സ്തുതിയ്ക്കുന്നു: നിലവിളിയ്ക്കുന്ന കുഞ്ഞിനെ സ്തുതികൾ നക്കുന്നു! 31

ആ പ്രജാപാലകൻ സൂര്യരശ്മികൊണ്ടു പുതയ്ക്കുന്നു. മൂവിഴനൂലിനെ മുഴുമിപ്പിയ്ക്കാൻ പരത്തുന്നു. സത്യകർമ്മാവിന്ന് അതിനൂതനാഭീഷ്ടങ്ങൾ കിട്ടിയ്ക്കാൻ, വെടുപ്പാർന്ന പാത്രത്തിൽ ചെല്ലുന്നു! 32

അംഭസ്സുകളുടെ അരചൻ നീരൊഴുക്കുന്നു; വിണ്ണിന്റെ ഉടയവൻ ഒലിയിട്ടുകൊണ്ടു യജ്ഞമാർഗ്ഗങ്ങളിലൂടേ നടക്കുന്നു; അരിയ്ക്കപ്പെട്ട, ആയിരംധാരകളോടുകൂടിയ, ധനസമേതനായ ഹരിതവർണ്ണൻ ശബ്ദിച്ചുകൊണ്ടു പകർന്നു വെയ്ക്കപ്പെടുന്നു. 33

പവമാനമേ, അങ്ങ്, പൂജനീയനായ സൂര്യൻപോലെ വളരെ വെള്ളം പൊഴിയ്ക്കുന്നു; കമ്പിളിയരിപ്പയിൽ പൂകുന്നു; നേതാക്കളാൽ അമ്മികൊണ്ടും കൈകൾകൊണ്ടും പിഴിഞ്ഞരിയ്ക്കപ്പെട്ടിട്ടു, ധനം നേടാൻ പെരുംപോരിന്നെഴുന്നള്ളുന്നു! 34

പവമാനമേ, അങ്ങ് അന്നവും ബലവും വഹിയ്ക്കുന്നു; ഒരു പരുന്തു കൂട്ടിലെന്നപോലെ, കലശത്തിലിരിയ്ക്കുന്നു. ഇന്ദ്രനെ മത്തുപിടിപ്പിയ്ക്കുന്നതും, സ്വർഗ്ഗത്തിന്ന് ഒരു മികച്ച തൂണും, വിചക്ഷണവുമാകുന്നു, പിഴിയപ്പെട്ട മാദകരസം! 35

വിദ്വാൻ, ജലോൽപാദകൻ, ഗന്ധർവൻ, ദിവ്യൻ, മനുഷ്യദർശി – ഇങ്ങനെ പുതുതായിപ്പിറന്ന ഒരു പൈതലായ സോമത്തെ, അമ്മമാരായ ഏഴു സഹോദരിമാർ, ഭുവനത്തിന്നെല്ലാം ശോഭ വരുത്താൻ (പരിചരിയ്ക്കുന്നു). 36

ഇന്ദോ, ഈശനായ നിന്തിരുവടി പച്ചപ്പെൺകുതിരകളെ പൂട്ടി ഈ ഭുവനങ്ങളിൽ സഞ്ചരിയ്ക്കുന്നു: അവ അങ്ങയുടെ മധുരമായ തെളിനീർ പൊഴിയ്ക്കട്ടെ; സോമമേ, മനുഷ്യർ ഭവാന്റെ കർമ്മത്തിൽ നില്ക്കട്ടെ! 37

പവമാനസോമമേ, ഭവാൻ സർവത്ര മനുഷ്യരെ നോക്കുന്നു; ജലം വർഷിച്ച്, അതിൽ നീന്തുന്നു. ആ നിന്തിരുവടി ഞങ്ങൾക്കു സ്വത്തും സ്വർണ്ണവും ഒഴുക്കുക: ഞങ്ങൾ ലോകത്തിൽ ജീവിച്ചുകൊള്ളട്ടെ! 38

ഇന്ദോ, അംഭസ്സിലർപ്പിയ്ക്കപ്പെട്ട ഭവാൻ ഗോക്കളെ കിട്ടിച്ച്, സ്വത്തു കിട്ടിച്ച്, സ്വർണ്ണം കിട്ടിച്ച്, രേതസ്സു കിട്ടിച്ച് ഒഴുകിയാലും. സോമമേ, സുവീര്യനും സർവജ്ഞനുമാണല്ലോ, അവിടുന്ന്; ആ നിന്തിരുവടിയെ ഇതാ, മേധാവികൾ സ്തുതിച്ചുപാസിയ്ക്കുന്നു! 39

മധുരനീര് സ്തുതികളെ പൊങ്ങിയ്ക്കുന്നു; മഹാൻ തണ്ണീരുടുത്ത് ഇറങ്ങുന്നു. അരിപ്പത്തേരിൽ കേറിയ രാജാവു പോരിലെഴുന്നള്ളുന്നു; വളരെ വളരെ ചുറ്റിനടന്നു വലിയ അന്നം കീഴടക്കുന്നു! 40

ആ സർവഗന്താവു സുഭൃതങ്ങളും സന്താനദായകങ്ങളുമായ സ്തവങ്ങളെയെല്ലാം ഇരവുപകൽ മുഴങ്ങിയ്ക്കുന്നു. ഇന്ദുവേ, കുടിയ്ക്കപ്പെട്ട ഭവാൻ ഇന്ദ്രനോടു ഞങ്ങൾക്കുവേണ്ടി പ്രജാസമേതമായ അന്നവും, വിശാലഗൃഹസഹിതമായ ധനവും യാചിച്ചാലും! 41

ആ പച്ചനിറമിയന്ന മദകരനായ മനോജ്ഞൻ പകൽപ്പിറപ്പിൽ പണ്ഡിതന്മാരുടേ സ്തുതികളാൽ പള്ളിയുണരുന്നു; രണ്ടുപേരെയും കൊണ്ടുനടന്ന്, മാനുഷവും ദൈവ്യവും നിർവാഹകന്നരുളി, നടുവിലെയ്ക്കു ഗമിയ്ക്കുന്നു! 42

ബലകരനെ തേപ്പിയ്ക്കുന്നു, പലമട്ടിൽ തേപ്പിയ്ക്കുന്നു, വഴിപോലെ തേപ്പിയ്ക്കുന്നു, ഗവ്യംകൊണ്ടു തേപ്പിയ്ക്കുന്നു. വെള്ളത്തിൻമുകളിൽ നീന്തുന്ന ഉക്ഷാവായ പശുവിനെ, അതിൽ സ്വർണ്ണംകൊണ്ടു ശുചീകരിച്ചെടുക്കുന്നു. 43

നിങ്ങൾ പണ്ഡിതനായ പവമാനന്നായി പാടുവിൻ: അദ്ദേഹം, മഹത്തായ മഴപോലെ അന്നം വളർത്തുന്നു. പച്ചനിറം പൂണ്ട വൃഷാവ്, ഒരു പാമ്പുപോലെ ഉറയൂരുന്നു; ഒരു കുതിരപോലെ കളിയാടിക്കൊണ്ടു നടകൊള്ളുന്നു! 44

മുമ്പേ നടക്കുന്ന രാജാവ്, വെള്ളത്തിൽ ശുചീകരിയ്ക്കപ്പെട്ട സോമം, ദിവസങ്ങളെ സൃഷ്ടിയ്ക്കുന്നവൻ സ്തുതിയ്ക്കപ്പെടുന്നു: ഹരിതവർണ്ണനും, ജലമുതിർക്കുന്ന ഉദകവാനും, ശുഭദർശനനും, നിവാസഹിതനുമായ ആ ജ്യോതീരഥൻ ധനം കിട്ടിപ്പാൻ ഒഴുകുന്നു! 45

വിണ്ണിന്നു നാട്ടിയ ഒരൂന്നായ മദകരൻ പിഴിയപ്പെടുന്നു; മൂന്നിടങ്ങളുള്ള താൻ വെള്ളത്തിലിറങ്ങുന്നു. സ്തോതാക്കളാൽ സ്തുതിക്കപ്പെടുമ്പോൾ ഒലിക്കൊള്ളുന്ന സുരൂപനായ സോമത്തെ പൂജകന്മാർ നുകരുന്നു! 46

ഇന്ദോ, ഭവാന്റെ അരിയ്ക്കുമ്പോൾ നിർത്തപ്പെട്ട ധാരകൾ കമ്പിളിയിൽനിന്നു പാഞ്ഞൊഴുകുന്നു. സോമമേ, ഇരുപലകകളിൽ വെള്ളം തളിച്ചു പിഴിയപ്പെട്ട ഭവാൻ കലശങ്ങളിൽ ഇരിയ്ക്കുന്നു. 47

സോമമേ, സ്തുത്യനും സ്തുതിജ്ഞനുമായ ഭവാൻ ഒഴുക്കിയാലും – കമ്പിളിയിൽ അരുമത്തേൻ ഒഴുക്കിയാലും. ഇന്ദോ, അങ്ങ് തിന്മന്മാരായ രാക്ഷസരെയെല്ലാം പായിയ്ക്കുക. ഞങ്ങൾ സൽപുത്രസമേതരായി യാഗത്തിൽ വളരെച്ചൊല്ലുമാറാകണം! 48

കുറിപ്പുകൾ: സൂക്തം 86.

ആകൃഷ്ടർ എന്നും മാഷർ എന്നും രണ്ടു പേരുകളുള്ള ഒരു ഗണവും, സികതർ എന്നും നീവാരികൾ എന്നും രണ്ടു പേരുകളുള്ള മറ്റൊരു ഗണവും, പൃശ്നികൾ എന്നും അനുജർ എന്നും രണ്ടു പേരുകളുള്ള വെറേ ഒരു ഗണവുമാണു്, ഈ സൂക്തത്തിൽ ആദ്യംമുതൽ പതിപ്പത്ത് ഋക്കുകൾക്കു യഥാക്രമം ഋഷികൾ. 31 മുതൽ 10 ഋക്കുകൾക്കും, ആകൃഷ്ട – മാഷർതന്നെ ഋഷികൾ. 41 മുതൽ 5 ഋക്കുകൾക്ക് അത്രി; ബാക്കി മൂന്നിന്നു ഗൃത്സമദൻ.

[1] വാനിൽനിന്ന് – അരിപ്പയിൽനിന്ന്.

[2] രണ്ടാംവാക്യം പരോക്ഷം:

[3] ദ്വിതീയവാക്യം പരോക്ഷം:

[4] അവ – ധാരകൾ.

[5] അടയാളം – രശ്മികൾ.

[6] ഇങ്ങും അങ്ങും – ഭൂമിയിലും, ആകാശത്തും.

[8] രാജാവ് – സോമം. ഭൂമിയുടെ നാഭി – ഹവിർദ്ധാനസ്ഥലം.

[10] ഉൽപാദകൻ – സർവസ്രഷ്ടാവ്. നിക്ഷേപിയ്ക്കുന്നു – കൊടുക്കുന്നു.

[11] മിത്രസദനങ്ങൾ – യജ്ഞഗൃഹങ്ങൾ.

[12] വാക്ക് – അന്തരിക്ഷശബ്ദം. വൃഷാവ് – സോമം.

[13] വിമുക്തപക്ഷിപോലെ – വിട്ടയയ്ക്കപ്പെട്ട പക്ഷി വെക്കം പറന്നുപോകുന്നതുപോലെ. പരിശുദ്ധം – സ്വതശ്ശുദ്ധമായ സോമം.

[14] കവചം – തേജസ്സ് എന്നർത്ഥം. അന്തരിക്ഷപൂരകൻ – അന്തരിക്ഷത്തെ വെള്ളംകൊണ്ടു നിറയ്ക്കുന്ന സോമം. ഇതിന്റെ – വെള്ളത്തിന്റെ. പുരാതന രക്ഷിതാവിനെ – ഇന്ദ്രനെ.

[15] അദ്ദേഹത്തെ – ഇന്ദ്രനെ. മുല്പാടു – മറ്റു ദേവന്മാരെ പ്രാപിയ്ക്കുന്നതിന്നുമുമ്പു്. അതു് – ആ സോമം.

[16] ഉള്ളറ – ഉദരമെന്നർത്ഥം. സഖാവിന്റെ – ഇന്ദ്രന്റെ.

[17] പ്രത്യക്ഷോക്തി: ഇതിൽ – സോമനീരിൽ.

[18] സുവീര്യത്തെ – സത്സന്താനത്തെ.

[20] കലശത്തിലെയ്ക്കു – കലശം പൂകാൻ.

[21] മുവ്വേഴുരു – ഇരുപത്തൊന്നു പൈക്കളിൽനിന്ന്. കൂട്ടുദ്രവ്യം – പാൽ. കറന്നെടുത്തു – ഋത്വിക്കുകളുടെ കറക്കൽ സോമത്തിന്റെതാക്കി ഉപചരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മനം – ഇന്ദ്രഹൃദയം.

[22] വീഴ്ത്തുക = പകരുക. ദിവ്യപദങ്ങളിലെയ്ക്ക് – ദേവന്മാരുടെഇടയിലെയ്ക്ക്. എടുക്കപ്പെട്ടിട്ടു – ഹോമിയ്ക്കപ്പെട്ടിട്ട് എന്നർത്ഥം.

[23] മല – പൈക്കളെ ഒളിപ്പിച്ച പർവതഗുഹ.

[25] ധേനുക്കൾ – കറവപൈക്കൾ; അല്ലെങ്കിൽ നദികൾ.

[26] പാലാക്കുന്ന – സ്വാദൂകരിയ്ക്കുന്ന.

[27] ശതധാരകൾ – സൂര്യരശ്മികൾ. മൂന്നാം മുകളിൽ – സ്വർഗ്ഗത്തിൽ. ഗോപരീതനെ – പൈക്കളാൽ പരിവൃതനായ സോമത്തെ.

[29] സമുദ്രം – വൃഷ്ടിഹേതു എന്നർത്ഥം. അഞ്ചുപ്രദിക്കുകൾ – നാലു ദിക്കുകളും, ആകാശവും. സൂര്യൻ തഴപ്പിച്ചുപോരുന്ന തേജസ്സ് ഭവാന്റേതാകുന്നു.

[30] പാരിന്നു താങ്ങായ – സോമനീരരിയ്ക്കുക എന്നതില്ലെങ്കിൽ, ലോകം നീരാധാരമായിപ്പോകും! പ്രധാനർ – ഋത്വിക്കുകൾ.

[31] കാംക്ഷിച്ചു – യജ്ഞകാമരായി. നക്കുന്നു – പൈക്കൾപോലെ എന്ന് ഉപമ വ്യഞ്ജിയ്ക്കുന്നു.

[32] പ്രജാപാലകൻ – സോമം. മൂവിഴനൂൽ – സവനത്രയോപേതമായ യജ്ഞം. പരത്തുന്നു – നെയ്യുന്നു. സത്യകർമ്മാവ് – യജ്വാവ്.

[35] ഇന്ദ്രനെ എന്നാദിയായ വാക്യം പരോക്ഷം: വിചക്ഷണം – നന്നായി കാണുന്നതു്.

[36] ഗന്ധർവൻ – ഉദകധരൻ. ഏഴു സഹോദരിമാർ – സപ്തനദികൾ.

[37] പച്ചപ്പെൺകുതിരകൾ – തന്റെ ചെടികൾ.

[40] പരോക്ഷോക്തി: മഹാൻ – സോമം. ഇറങ്ങുന്നു – കലശത്തിൽ.

[41] ആ സർവഗന്താവ് – എല്ലാവരിലും ചെല്ലുന്ന സോമം. രണ്ടാംവാക്യം പ്രത്യക്ഷം:

[42] രണ്ടുപേരെയും – സ്തോതാവിനെയും യഷ്ടാവിനെയും. മാനുഷവും ദൈവ്യവും – മനുഷ്യരുടെ ധനവും, ദേവന്മാരുടെ ധനവും. നിർവാഹകന്നരുളി – യജമാനന്നു കൊടുത്ത്: നടുവിലെയ്ക്കു – വാനൂഴിമധ്യത്തിലെയ്ക്ക്.

[43] ഉക്ഷാവ് – സേക്താവ് എന്നും, കാള എന്നും രണ്ടർത്ഥം. പശു – ദ്രഷ്ടാവ്, സോമം.

[44] ഋത്വിക്കുകളോട്: ഉറ – തൊലി. നടകൊള്ളുന്നു – കലശത്തിലെയ്ക്ക്.

[45] ദിവസങ്ങളെ സൃഷ്ടിയ്ക്കുന്നവൻ – സോമ (ചന്ദ്ര)ക്ഷയവൃദ്ധികൾക്കധീനങ്ങളാണല്ലോ, ദിവസങ്ങൾ. ജ്യോതീരഥൻ = ജ്യോതിസ്സാകുന്ന രഥത്തോടുകൂടിയവൻ.

[48] ചൊല്ലുമാറാകണം – സ്തോത്രങ്ങൾ.

സൂക്തം 87.

കവിപുത്രൻ ഉശനസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത.

അങ്ങ് വെക്കം പായുക: കലശത്തിലിരിയ്ക്കുക. നേതാക്കന്മാരാൽ അരിയ്ക്കപ്പെട്ട നിന്തിരുവടി അന്നമൊഴുക്കിയാലും. ബലവാനായ ഭവാനെ, ഒരശ്വത്തെയെന്നപോലെ തുടച്ചു, കടിഞ്ഞാണുകൾകൊണ്ടു യജ്ഞത്തിലെയ്ക്കു കൊണ്ടുപോകുന്നു! 1

ശോഭനായുധനായി, രക്ഷോഹന്താവായി, ഉപദ്രവശമനനായി, ദേവന്മാർക്കു പാലകനും ജനകനുമായി, സുബലനായി, ദ്യോവിന്നൂന്നും ഭൂവിന്നു താങ്ങുമായ ഇന്ദുദേവൻ നീരൊഴുക്കുന്നു! 2

മേധാവിയും, ആളുകൾക്ക് ഒരു പുരോഗാമിയും, അതിഭാസുരനും, ധീരനുമായ ഉശനസ്സ് എന്ന ഋഷി ഈ പൈക്കളിൽ മറച്ചുവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗോപ്യമായ ജലം കാവ്യംകൊണ്ടു കൈവരുത്തുന്നു! 3

ഇന്ദ്ര, ഇതാ, വൃഷാവായ നിന്തിരുവടിയ്ക്കു വൃഷാവും മധുരവുമായ സോമം അരിപ്പയിൽ ഒഴുകുന്നു: നൂറും ആയിരവും അധികവും നല്കുന്ന ഈ ബലവാൻ എന്നെന്നും യജ്ഞത്തിൽ സ്ഥിതിചെയ്യും! 4

ഇതാ, അനേകഗവ്യങ്ങൾ ചേർക്കാൻ അരിപ്പയിൽ അരിച്ച സോമങ്ങളെ വലിയ അന്നത്തിന്നും അമൃതിന്നുമായി, തീറ്റ തേടുന്ന യുദ്ധവിജയികളായ അശ്വങ്ങളെയെന്നപോലെ അയയ്ക്കുന്നു. 5

ഈ അരിയ്ക്കപ്പെട്ട പുരുഹൂതൻ ആളുകൾക്ക് എല്ലാ ഭോജനവും പരത്തുന്നു. പരുന്തു കൊണ്ടുവന്നവനേ, അങ്ങ് അന്നങ്ങൾ കൊണ്ടുവന്നാലും: ധനദാതാവായ ഭവാൻ അന്നമൊഴുക്കിയാലും! 6

ഇതാ, പിഴിയപ്പെട്ട, നടമിടുക്കും നിലയുറപ്പുമുള്ള സോമം, ഒരു വിടപ്പെട്ട കുതിരപോലെയും, മൂർച്ചയുള്ള കൊമ്പുകൾ അണയ്ക്കുന്ന ഒരു പോത്തുപോലെയും, ഗോക്കളെത്തേടുന്ന ഒരു ശൂരൻപോലെയും അരിപ്പയിലെയ്ക്കു പായുന്നു! 7

സോമനീര് മുകളിൽനിന്നു പോന്നു, മലയുടെ ഏതോ സ്ഥലത്തുനിന്നിരുന്ന ഗോക്കളെ കണ്ടുപിടിച്ചു. ഇന്ദ്ര, ഇതു, വാനിൽനിന്നു കാർമിന്നൽപോലെ ശബ്ദിച്ചുകൊണ്ട്, അങ്ങയ്ക്കായി ഒഴുകുന്നു! 8

സോമമേ, അരിയ്ക്കപ്പെട്ട ഭവാൻ ഇന്ദ്രനോടൊന്നിച്ച് ഒരേ തേരിൽ ഗോഗണത്തിലെയ്ക്കു പോവുകയുംചെയ്യുന്നു. ക്ഷിപ്രദാതാവേ, അന്നയുക്ത, സ്തുതിയ്ക്കപ്പെടുന്ന നിന്തുരവടി, നിന്തിരുവടിയുടെ ആ പെരിയ അങ്ങങ്ങൾ ധാരാളം തന്നാലും! 9

കുറിപ്പുകൾ: സൂക്തം 87.

[1] തുടച്ചു – ശുദ്ധീകരിച്ച്. കടിഞാണുകൾ – കൈവിരലുകൾ. കൊണ്ടു പോകുന്നു – അധ്വര്യപ്രഭൃതികൾ.

[3] ഋഷി – ഞാൻ. ജലം – പാൽ. കാവ്യം – സ്തോത്രം.

[6] രണ്ടും മൂന്നും വാക്യം പ്രത്യക്ഷം:

[7] അണയ്ക്കുന്ന – മൂർച്ചകൂട്ടുന്ന.

[8] ഗോക്കളെ – അസുരന്മാരാൽ അപഹരിയ്ക്കപ്പെട്ടവയെ.

[9] ഗോഗണം – അസുരാപഹൃതമായ ഗോവൃന്ദം.

സൂക്തം 88.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്ര, ഇതാ, സോമം അങ്ങയ്ക്കായി പിഴിയുന്നു, അങ്ങയ്ക്കായി അരിയ്ക്കുന്നു: ഇതു ഭവാൻ കുടിച്ചാലും. അങ്ങാണല്ലോ, ഈ ഇന്ദുവിനെ നിർമ്മിച്ചതു്; അങ്ങാണല്ലോ, സോമത്തെ മത്തിന്നും തുണയ്ക്കുമായി വരിച്ചതും! 1

ഇതാ, ഒരു തേരുപോലെ വളരെച്ചുമക്കുന്ന ആ മഹത്തായ സോമം പെരുതു ധനം തരാൻ പൂട്ടപ്പെടുന്നു: പൊരുതേണ്ടുന്ന പോരിൽ മനുഷ്യജാതിയെല്ലാം ഉന്മുഖമായി ഇതിനെ പ്രാപിയ്ക്കട്ടെ! 2

സോമമേ, ഭവാൻ, നിയുത്ത്വനായ വായുപോലെ യഥേഷ്ടം നടകൊള്ളുന്നു; വിളിയ്ക്കപ്പെട്ടാൽ, അശ്വികൾപോലെ സുഖമുളവാക്കുന്നു; ദ്രവിണോദസ്സുപോലെ സകലരാലും വരിയ്ക്കപ്പെടുന്നു; സവിതാവുപോലെ കർമ്മങ്ങൾ നടത്തിയ്ക്കുന്നു! 3

സോമമേ, അങ്ങ് ഇന്ദ്രൻപോലെ വലിയ കർമ്മങ്ങൾ ചെയ്യും: വൃത്രരെ കൊല്ലും; പുരികൾ പിളർത്തും. സോമമേ, അങ്ങു് അശ്വംപോലെ അഹികളെയും, എല്ലാദ്ദസ്യുക്കളെയും നിഹനിയ്ക്കും! 4

കാട്ടിൽ കൊളുത്തപ്പെട്ട തിയ്യെന്നപോലെ, പവമാനസോമം നദികളിൽ നിഷ്പ്രയാസം കെല്പെടുക്കും; ഒരു പടയാളിപോലെ കേമനെ നിലവിളിപ്പിച്ചുകൊണ്ടു നീർ ചൊരിയും! 5

ഈ സോമനീരുകൾ, വാനിൽനിന്നു മേഘം പെയ്യുന്ന ജലങ്ങൾപോലെ അരിപ്പയിൽനിന്നു പൊഴിയുന്നു; അനായാസേന നദികൾ സമുദ്രത്തിലെയ്ക്കെന്നപോലെ, കീഴ്പോട്ടായി കലശത്തിലെയ്ക്കു പോകുന്നു! 6

ബലവാനായ ഭവാൻ, നിന്ദിയ്ക്കപ്പെടാത്ത സ്വർഗ്ഗപ്രജയായ മരുദ്ബലംപോലെ നീരൊഴുക്കിയാലും; വെള്ളംപോലെ, വെക്കം ഞങ്ങളിൽ പ്രസാദിച്ചാലും! സൈന്യത്തെ അമർത്തുന്നവൻപോലെ യജനീയനാണല്ലോ, ബഹുരൂപനായ ഭവാൻ. 7

സോമമേ, വരുണരാജാവായ ഭവാന്നു ഞാൻ കർമ്മങ്ങൾ വെക്കം (ചെയ്യാം). മഹത്തും ഗഭീരവുമാണ്, അങ്ങയുടെ തേജസ്സ്. അങ്ങ്, പ്രിയനായ മിത്രൻപോലെ പരിശുദ്ധനാകുന്നു; അര്യമാവുപോലെ ഔദാര്യവാനുമാകുന്നു! 8

കുറിപ്പുകൾ: സൂക്തം 88.

[2] വളരെ – ബഹുഭാരം. പ്രാപിയ്ക്കട്ടേ – സോമത്തേര്, അതിൽ കേറിയവർക്കു യുദ്ധത്തിൽ വിജയം വരുത്തും.

[4] വൃത്രർ – വൈരികൾ. അഹികൾ – ഒരുകൂട്ടം അസുരന്മാർ.

[5] നദികളിൽ – വെള്ളത്തിൽ. കേമനെ – വമ്പിച്ച വൈരിയെപ്പോലും.

[7] പ്രത്യക്ഷോക്തി: സൈന്യത്തെ അമർത്തുന്നവൻ – ഇന്ദ്രൻ.

[8] വരുണൻ – ശത്രുനിവാരകൻ.

സൂക്തം 89.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആ വോഢാവായ പവമാനസോമം വഴികളിലൂടേ ഒഴുകുന്നു; വാനിൽനിന്നുള്ള മഴപോലെ പരക്കുന്നു; ആയിരംധാരകളോടേ നമ്മളിലും, അമ്മയുടെ മടിയിലും, വെള്ളത്തിലും ഇരിയ്ക്കുന്നു! 1

രാജാവു തണ്ണീരാടയുടുത്തു, നേരെ പോകുന്ന യജ്ഞത്തോണിയിൽ കേറുന്നു: പരുന്തു കൊണ്ടുവന്ന നീര് വെള്ളത്തിൽ വളരുന്നു. ഈ സ്വർഗ്ഗജാതനെ ഉടമസ്ഥൻ കറക്കുന്നു – കറക്കുന്നു! 2

പച്ചനിറത്തിൽ വിളങ്ങുന്ന സിംഹത്തെ – മധുവൊഴുക്കൂന്ന വിണ്ണരചനെ – (കർമ്മികൾ) ഭജിയ്ക്കുന്നു: ഈ ഒന്നാമനായ രണശൂരൻ ഗോക്കളെ ചോദിയ്ക്കുകയായി; ഇദ്ദേഹത്തിന്റെ പടുത്വത്താലത്രേ, വൃഷാവു രക്ഷിച്ചുപോരുന്നതു്! 3

മുതുകിൽ മധുവോലുന്ന, ഘോരമായ, ഗന്താവായ, അഴകുറ്റ കുതിരയെ വലിയ ചക്രങ്ങളുള്ള തേരിൽ പൂട്ടുന്നു: ഈ വാജിയെ ചാർച്ചക്കാരായ, സജാതീയകളായ സഹോദരിമാർ തിരുമ്മുന്നു; കെല്പുപിടിപ്പിയ്ക്കുന്നു. 4

ഒരേതൊഴുത്തിന്നുള്ളിൽ പാർക്കുന്ന നാലു പയസ്വിനികൾ ഇദ്ദേഹത്തെ സേവിയ്ക്കുന്നു: അവ ശുചീകരിയ്ക്കപ്പെട്ട് അന്നവുമായി ഇദ്ദേഹത്തെ പ്രാപിയ്ക്കുന്നു. വേറേ വളരെപ്പൈക്കളും ഇദ്ദേഹത്തെ എമ്പാടും ചുഴലുന്നു! 5

വിണ്ണിന്നൂന്നും, മന്നിന്നു താങ്ങുമാണു്, സോമം: തന്റെ കയ്യിലത്രേ, പ്രജകളെല്ലാം. ഇന്ദ്രന്നായി മധുവൊഴുക്കുന്ന ഈ ഉറവ് സ്തുതിയ്ക്കുന്ന ഭവാന്നു കുതിരകളെ തരട്ടെ! 6

സോമമേ, അരാതികളാൽ അമർത്തപ്പെടാത്ത ഭവാൻ യജ്ഞത്തിൽ വന്നാലും: ശത്രുക്കളെ വധിച്ച് ഇന്ദ്രന്നായി നീരൊഴുക്കിയാലും. അങ്ങ് ശക്തനാണ്, മഹാനാണ്: ഏറ്റവും ആഹ്ലാദിപ്പിയ്ക്കുന്ന, സുവീര്യമായ ധനത്തിന്റെ ഉടമകളാകണം, ഞങ്ങൾ! 7

കുറിപ്പുകൾ: സൂക്തം 89.

[1] വഴികൾ – യജ്ഞമാർഗ്ഗങ്ങൾ. അമ്മയുടെ മടി – ഭൂമിയുടെ മടി, വേദി.

[2] രാജാവു് – സോമം. സ്വർഗ്ഗജാതൻ – സോമം. ഉടമസ്ഥൻ – യഷ്ടാവ്.

[3] സിംഹം – സോമം. ഗോക്കളെ ചോദിയ്ക്കുകയായി – അസുരന്മാർ കൊണ്ടുപോയ ഗോക്കൾ എവിടെ എന്നന്വേഷിയ്ക്കയായി. വൃഷാവ് = ഇന്ദ്രൻ. രക്ഷിച്ചുപോരുന്നതു് – ഭുവനത്തെ.

[4] കുതിര – സോമം. തേർ – യജ്ഞം. സഹോദരിമാർ – വിരലുകൾ. തിരുമ്മുന്നു – ശുചീകരിയ്ക്കുന്നു.

[5] ഒരേതൊഴുത്ത് – അന്തരിക്ഷം. പയസ്വിനികൾ – കറവപ്പൈക്കൾ, രസധാരകൾ.

[6] ഋഷി, തന്നോടുതന്നെ പറയുന്നു:

സൂക്തം 90.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത.

വാനൂഴികളുടെ ജനിതാവ്, ഒരു തെളിയ്ക്കപ്പെടുന്ന തേർപോലെ അന്നം തരാൻ വന്നെത്തി: ഇന്ദ്രങ്കൽ പോകാൻ ആയുധങ്ങൾ നന്നായി മൂർച്ചകൂട്ടിയിരിയ്ക്കുന്നു; ധനമെല്ലാം കയ്യിലെടുത്തിട്ടുമുണ്ടു് ! 1

മൂന്നു മുതുകുള്ള വൃഷാവായ അന്നദാതാവിനെ സ്തോതാക്കളുടെ സ്തുതിഘോഷം ഇരമ്പിയ്ക്കുന്നു. വരുണൻ സമുദ്രങ്ങളെന്നപോലെ തണ്ണീരുകളുടുത്ത രത്നപ്രദൻ വേണ്ടുന്നവ കല്പിച്ചുകൊടുക്കും! 2

ശൂരരോടും എല്ലാ വീരരോടും കൂടിയവനും, സഹിഷ്ണുവും, ധനദാതാവും, തീക്ഷ്ണായുധനും, ക്ഷിപ്രധന്വാവും, യുദ്ധങ്ങളിൽ ചെറുക്കപ്പെടാത്തവനും, പടകളിൽ പറ്റലരെ അമർത്തുന്ന വിജയിയുമായ നിന്തിരുവടി നീരൊഴുക്കിയാലും! 3

വിശാലമാർഗ്ഗനായ, അഭയപ്രദനായ, വാനൂഴികളെ ചേർത്തുവെച്ച നിന്തിരുവടി നീരൊഴുക്കിയാലും: ഉദകത്തെയും ഉഷസ്സുകളെയും രവിയെയും രശ്മികളെയും പ്രാപിയ്ക്കുന്ന ഭവാൻ ഞങ്ങൾക്കു വളരെ അന്നം (തരാൻ) ഒലികൂട്ടുന്നു! 4

ഇന്ദോ, പവമാനസോമമേ, അങ്ങ് വരുണനെ മത്തിന്നായി തർപ്പിച്ചാലും; മിത്രനെ തർപ്പിച്ചാലും; ഇന്ദ്രനെയും വിഷ്ണുവിനെയും തർപ്പിച്ചാലും; മരുദ്ബലത്തെ തർപ്പിച്ചാലും; ദേവന്മാരെ തർപ്പിച്ചാലും; ഇന്ദോ, മഹാനായ ഇന്ദ്രനെ തർപ്പിച്ചാലും! 5

ഇങ്ങനെ, സയജ്ഞനായ ഭവാൻ, ഒരു രാജാവുപോലെ ബലം കൊണ്ടു സകലദുരിതങ്ങളെയും നശിപ്പിച്ചു നീരൊഴുക്കിയാലും; ഇന്ദോ, നല്ല സ്തോത്രം ചൊല്ലിയതിന്ന് അന്നം തന്നാലും! നിങ്ങൾ ‘സ്വസ്തിയാൽ പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 6

കുറിപ്പുകൾ: സൂക്തം 90.

[1] ജനിതാവ് – ഉൽപാദകൻ, രക്ഷിതാവ്, സോമം. ഇന്ദ്രങ്കൽ പോകാൻ – ഇന്ദ്രന്നു സഹായമായി പോകാൻ. കയ്യിലെടുത്തിട്ടുണ്ട് – നമുക്കു തരാൻ.

[2] അന്നദാതാവിനെ – സോമത്തെ.

[3] പ്രത്യക്ഷോക്തി: ക്ഷിപ്രധന്വാവ് – തെരുതെരെ അമ്പെയ്യുന്നവൻ.

[5] തർപ്പിയ്ക്കുക – തൃപ്തിപ്പെടുത്തുക. ഇന്ദ്രനെ രണ്ടുപ്രാവശ്യം പറഞ്ഞതു, പ്രാധാന്യത്താലാകുന്നു. വരുണാദികൾ മതിയാവോളം കുടിയ്ക്കട്ടെ, അങ്ങയുടെ നീർ.

സൂക്തം 91.

കശ്യപൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത. (കാകളി.)

പോർത്തേരിലാംമട്ടണപ്പൂ, മനം തയ്ചു
ചേർത്ത ധീമാനെ,സ്സശബ്ദനെ,ദ്ധുര്യനെ;
പത്തുസഹോദരിമാരുയർകമ്പിളി-
ക്കുത്തിൽപ്പകരുന്നു, യജ്ഞാർത്ഥമഗ്ര്യനെ. 1

തൂമയിൽ വാഴ്ത്തും മനുഷ്യർ പിഴിയുന്ന
സോമമണയുന്നു, വാനവർക്കുണ്ണുവാൻ:
മർത്ത്യനേതാക്കളീ മൃത്യുവിഹീനനെ-
ശ്ശുദ്ധിപ്പെടുത്തുന്നു, നീർപാലരിപ്പയാൽ! 2

ആ വൃഷാവിന്നായ്, വൃഷാവാം പവമാന-
മാർത്തു പുല്കുന്നു, പയ്യിന്റെ വെൺപാലിനെ;
മാലറ്റ നൂറോട് പൂകിയരിപ്പ വി-
ട്ടോലുന്നു, ചോദകൻ, ചൊല്ലറിവോൻ, നുതൻ. 3

കെല്പനരക്കപ്പുരയും പൊളിയ്ക്ക: കൊ-
റ്റഭ്യാഹരിയ്ക്ക, പവമാനസോമ, നീ;
മേലെയും ദൂരത്തുമിങ്ങുമുള്ളോരുടേ
മേലാളെ മൂരുക, നിൻകൊലയായുധം! 4

കല്പിയ്ക്ക, മുൻമട്ടിൽ വിശ്വവരേണ്യ, നീ
നല്പുതുസ്തോത്രകാരന്നു തക്ക വഴി;
താവകദുസ്സഹഹിംസ്രമഹാംശങ്ങൾ
കൈവരികെങ്ങൾക്കി,രമ്പും പുരുക്രതോ! 5

ഏവം പവമാനസോമ, നല്കെ,ങ്ങൾക്കു
നീ വിൺനഭോഭൂമിഭൂരിപ്രജകളെ:
നന്നാക്കുകൂഴി, വിരിയ്ക്ക, താരങ്ങളെ;-
ത്തന്നരുൾകേ,റെനാൾ കാഴ്ചയ്ക്കു സൂര്യനെ! 6
കുറിപ്പുകൾ: സൂക്തം 91.

[1] അണപ്പൂ – യുദ്ധരഥത്തിൽക്കേറ്റുന്നതുപോലെ, പാത്രങ്ങളിലൊഴിയ്ക്കുന്നു. മനം തയ്പു ചേർത്ത – ദേവന്മാർ സ്വമനസ്സിനെ സോമത്തിൽ തുന്നിച്ചേർത്തിരിയ്ക്കുന്നു! ധുര്യൻ = ധുരന്ധരൻ. സഹോദരിമാർ – വിരലുകൾ. ഉയർകബിളിക്കുത്തിൽ – ഉയർന്ന അരിപ്പയ്ക്കുള്ളിൽ. അഗ്ര്യനെ – മുഖ്യനെ, സോമത്തെ.

[2] അണയുന്നു – യജ്ഞത്തിൽ. മർത്ത്യനേതാക്കൾ – മനുഷ്യരായ ഋത്വിക്കുകൾ. നീർപാലരിപ്പയാൽ – വെള്ളം, പാൽ, അരിപ്പ എന്നിവകൊണ്ടു്.

[3] വൃഷാവിന്നായ് = ഇന്ദ്രന്നായ്. ആർത്തു – ഉച്ചശബ്ദത്തോടേ. പാലിനെ പുല്കുന്നു – പാലോടു ചേരുന്നു. മാലറ്റ – നിർബാധമായ. ചോദകൻ – എല്ലാവരെയും കർമ്മങ്ങളിൽ പ്രേരിപ്പിയ്ക്കുന്നവൻ. ചൊല്ലറിവോൻ – സ്തുതിജ്ഞൻ.

[4] കെല്പനരക്കപ്പുരയും – അരക്കരുടെ ഉറപ്പുറ്റ പുരപോലും. അഭ്യാഹരിയ്ക്ക – കൊണ്ടുവന്നാലും. ഉള്ളോരുടെ – ഉള്ള അരക്കരുടെ. മൂരുക – മുറിയ്ക്കട്ടെ, കൊല്ലട്ടെ.

[5] നല്പുതുസ്തോത്രകാരന്ന് – എനിയ്ക്ക് താവകദുസ്സഹഹിംസ്രമഹാംശങ്ങൾ – രാക്ഷസർക്കു ദുസ്സഹങ്ങളും അവരെ ഹിംസിയ്ക്കുന്നവയുമായ അങ്ങയുടെ വലിയ അംശങ്ങൾ, ഭാഗങ്ങൾ. പുരുക്രതോ = ബഹുകർമ്മാവേ.

[6] നഭസ്സ് – അന്തരിക്ഷം. പ്രജകൾ = മക്കൾ. ഊഴി – കൃഷിനിലം. വിരിയ്ക്ക – പരത്തിയാലും. തന്നരുൾക – സൂര്യനെ വളരെക്കാലം കാണുമാറാക്കുക. വെളിച്ചവും ദീർഘായുസ്സും തരിക.

സൂക്തം 92.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

തേരുപോലേ, ധനാപ്തിയ്ക്കു ഹരിത്സോമ-
നീരിറക്കുന്നു, കർത്താക്കളരിപ്പയിൽ:
ഇന്ദ്രാർഹമാം ഗാഥ കേട്ടു, ഹവിസ്സുമായ്-
ച്ചെന്നണയുന്നു, പവമാനമുമ്പരിൽ! 1

സ്വസ്ഥാനമാകുമരിപ്പിൽച്ചരിയ്ക്കുന്നു,
മർത്ത്യരെ നോക്കും മനീഷി ധൃതാംബുവായ്;
അധ്വരേ ഹോതാവുപോലിവൻ പാത്രത്തിൽ
വർത്തിയ്ക്കെ, വിപ്രർ ഭജിപ്പു, സപ്തർഷിമാർ! 2

നേർക്കരിയ്ക്കപ്പെട്ടണവൂ ധ്രുവാസ്പദം,
മാർഗ്ഗജ്ഞനിന്ദു സുമേധസ്സുരൂപ്രഭൻ;
സ്തോത്രത്തിലെല്ലാം രസിയ്ക്കുന്നു, പണ്ഡിതൻ;
പേർത്തിണങ്ങീടുന്നു, പഞ്ചജനങ്ങളിൽ! 3

നിന്നുമ്പർ മുപ്പത്തിമുവ്വരവരൊക്കെ
വിണ്ണിലുണ്ടല്ലോ, പവമാനസോമമേ;
പത്താളുയർകമ്പിളിയിൽപ്പയസ്സിനാൽ-
ശ്ശുദ്ധി ചേർപ്പൂ, നിനക്കേഴുവാരാർകളും! 4

സ്തുത്യുൽക്കരേവരുമെങ്ങെത്തുമോ; ദ്രുതം
ലബ്ധമാക,പ്പവമാനസത്യാസ്പദം.
കാത്തൂ, പകല്ക്കു വെളിച്ചമേകും ദ്യുതി-
ച്ചാർത്താ മനുവെ;ച്ചെറുത്തൂ, മുടിയനെ! 5

ഗോമൽഗൃഹത്തെയ്ക്കു ഹോതാവുപോലെയും,
പോർമന്നിലെയ്ക്കൃജു രാജാവുപോലെയും
കുംഭത്തിലെയ്ക്കു ഗമിയ്ക്കുന്നു, പോത്തുപോ-
ലംഭസ്സിലാണ്ട പവമാനസോമനീർ! 6
കുറിപ്പുകൾ: സൂക്തം 92.

[1] ഇറക്കുന്നു – പകരുന്നു. കർത്താക്കൾ – ഋത്വിക്കുകൾ. ഗാഥ – സ്തോത്രം.

[2] മനീഷി – സോമം. ധൃതാംബുവായ് – ജലത്തെ ധരിച്ച്, ജലത്തോടു ചേർന്ന്. വിപ്രർ – മേധാവികൾ. സപ്തർഷിമാർ – ഭരദ്വാജൻ, കശ്യപൻ, ഗോതമൻ, അത്രി, വിശ്വാമിത്രൻ, ജമദഗ്നി, വസിഷ്ഠൻ.

[3] ധ്രുവാസ്പദം = അനശ്വരസ്ഥാനം, ദ്രോണകലശം.

[4] അവർ – പ്രസിദ്ധർ. പത്താൾ – പത്തുപേർ, കൈവിരലുകൾ. പയസ്സ് = വെള്ളം. വാരാർകൾ – മഹാനദികൾ.

[5] സ്തുത്യുൽക്കർ – സ്തോതാക്കൾ. ലബ്ധമാക – നമുക്കു കിട്ടട്ടെ. ദ്യുതിച്ചാർത്തു (സോമത്തിന്റെ തേജസ്സു) മനുവിനെ കാത്തു; മുടിയനെ (ധ്വംസകനായ അസുരനെ) ചെറുത്തൂ – നശിപ്പിച്ചു.

[6] ഗോമൽഗൃഹം = ഗോക്കളോടുകൂടിയ ഗൃഹം; ഹോതാവിന്നു ഗോക്കളും ഗൃഹവും ഉണ്ടായിവരുമെന്നാശയം. ഋജു – സത്യകർമ്മാവ്. കുംഭം = കലശം.

സൂക്തം 93.

ഗോതമപുത്രൻ നോധസ്സ് ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഒത്തു നനച്ചു തുടച്ചൂ, സഗർഭ്യമാർ-
പത്തംഗുലികൾ പിഴിഞ്ഞൂ, വിദഗ്ദ്ധനെ;
എത്തി, ചുറ്റും ഹരിദ്വർണ്ണൻ ദിശകളിൽ;-
സ്സപ്തിതുല്യനകംപൂകീ, കുടങ്ങളിൽ! 1

തായ് കുഞ്ഞിനെപ്പൊലെടുത്തു, തണ്ണീർ ശരി-
യ്ക്കാകാംഷി ഭൂരിവരേണ്യൻ വൃഷാവിനെ;
നാരിയെപ്പൂരുഷൻപോലിടം പുക്കവൻ
ഗോരസത്തോടു ചേരുന്നൂ ഘടാന്തരേ! 2

വീർപ്പിപ്പു പൈതന്നകിടിനെ; സ്സന്മതി-
വായ്പാർന്ന സോമം പൊഴിയ്ക്കുന്നു ധാരകൾ;
പാത്രസ്ഥനാമീയുദഗ്രനെപ്പൈക്കൾ പാൽ
ചാർത്തിച്ചിടുന്നു, ധൗതാംബരംപോലവേ! 3

ഇന്ദോ, പവമാന, ദേവരൊത്തെങ്ങൾക്കു
തന്നരുൾകി,ച്ഛയാ സാശ്വമാം സ്വത്തു നീ:
തേരാളിപോലുള്ള വിത്തമേകാൻ കൊതി
ചേരുന്ന നിൻമനസ്സെത്തട്ടെ ഞങ്ങളിൽ! 4

ആൾക്കാരെയും സ്വത്തുമേകുകെ,ങ്ങൾക്കുട-
നാർക്കുമിമ്പം പെറും വെള്ളവും സോമ, നീ;
നീളുകായുസ്സു, ഭക്തന്നു പവമാന:-
കാലേ വരട്ടെ, കർമ്മാപ്തവിത്തൻ ദ്രുതം! 5
കുറിപ്പുകൾ: സൂക്തം 93.

[1] വിദഗ്ദ്ധനെ – ത്രാണിയുള്ള സോമത്തെ. സപ്തിതുല്യൻ = അശ്വസദൃശൻ.

[2] ആകാംക്ഷി – ജലസമ്പർക്കം, കുഞ്ഞിന്റെ പക്ഷത്തിൽ മുലപ്പാൽ, ഇച്ഛിയ്ക്കുന്നവൻ. വൃഷാവിനെ – സോമത്തെ. ഇടം – ഹവിദ്ധാനസ്ഥലം. ഘടാന്തരേ = കലശത്തിന്നുള്ളിൽ.

[3] വീർപ്പിപ്പു – തീറ്റകൊടുത്ത്. ഉദഗ്രൻ – ഉന്നതൻ, മഹാൻ. ധൗതാംബരം = അലക്കിയ വസ്ത്രം.

[4] സാശ്വം = അശ്വസഹിതം. തേരാളിപോലുള്ള – ബലവത്തായ എന്നർത്ഥം.

[5] ഭക്തന്നു – അങ്ങയെ സ്തുതിയ്ക്കുന്നവന്ന്. കാലേ – പ്രഭാതത്തിൽ.

സൂക്തം 94.

അംഗിരോഗോത്രൻ കണ്വൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

താനൊരശ്വംപോലണിഞ്ഞാലി,നൻപോലെ
ഭാനു പൂണ്ടാലി,ണക്കുത്തായ്, വിരൽകളിൽ!
തണ്ണീരുടുത്തു ഗമിയ്ക്കും കവിപ്രിയൻ,
ഗണ്യമാമാലയിൽഗ്ഗോരക്ഷിപോലവേ. 1

ദിവ്യാസ്പദം രണ്ടുപാടും മറയ്ക്കുന്ന
സർവവിജ്ഞന്നായ്പ്പരക്കുന്നു, പാരുകൾ;
പൈക്കൾ തൊഴുത്തു പാർത്തെന്നപോലിന്ദുവിൻ-
നേർക്കൊലിക്കൊൾവൂ, മഖത്തിനായ്സ്സൂക്തികൾ! 2

ശൂരന്റെ തേർ പടയിങ്കലൊട്ടുക്കുപോ-
ലേറിച്ചുഴലുന്നു, കാവ്യങ്ങളിൽക്കവി;
ദേവവിത്തം നരർക്കേകാൻ മുതിർന്നവൻ
ശ്രീ വളർക്കുന്നൂ, ബഹുത്ര നുത്യർഹനായ്! 3

ശ്രീയ്ക്കായ്പ്പിറന്നവൻ, ശ്രീയ്ക്കായിറങ്ങിയോൻ
ശ്രീയുമായുസ്സും സ്തുതിപ്പോർക്കിയറ്റുമേ:
ശ്രീയുടുത്തോർ മൃതിഹീനരായാർ; മിത-
യായിയ്ക്കു നിഷ്ഫലമാകില്ല, സംഗരം! 4

കിട്ടിയ്ക്ക ഭോജ്യപേയാശ്വധേനുക്കളെ,-
പ്പുഷ്ടവെളിച്ചവും; തർപ്പിയ്ക്കുക,മ്പരെ.
ആരെയും കീഴാക്കുമല്ലോ, സുഖേന നീ:
വൈരിയെപ്പോക്കൂ, പവമാനസോമമേ! 5
കുറിപ്പുകൾ: സൂക്തം 94.

[1] താൻ – സോമം. ഇനൻ = സൂര്യൻ. ഭാനു = രശ്മി. വിരൽകളിൽ ഇണക്കുത്തായ് – ശുദ്ധീകരിപ്പാൻ, ‘ഞാൻ മുമ്പേ, ഞാൻ മുമ്പേ’ എന്നു വിരലുകൾ സ്പർദ്ധിച്ചുതുടങ്ങും. ഗമിയ്ക്കും – പാത്രങ്ങളിൽ പൂകും. കവിപ്രിയൻ – സ്തോതൃതൽപരൻ. ഗണ്യം – ശ്രദ്ധവെയ്ക്കപ്പെടേണ്ടതു്. ഗോരക്ഷി = ഇടയൻ.

[2] ദിവ്യാസ്പദം – അന്തരിക്ഷം. മറയ്ക്കുന്ന – സ്വതേജസ്സുകൊണ്ടു മൂടുന്ന. പരക്കുന്നു – ആ തേജസ്സിന്നു സഞ്ചരിപ്പാൻ വിശാലങ്ങളായിത്തീരുന്നു. സൂക്തികൾ – സ്തുതികൾ.

[3] പട – സൈന്യം. ഏറി – കേറി. കാവ്യങ്ങൾ – സ്തോത്രങ്ങൾ. ദേവവിത്തം – ദേവന്മാരുടെ ധനം. ശ്രീ – സ്വദത്തമായ സമ്പത്ത്. ബഹുത്ര – വളരെ യാഗശാലകളിൽ.

[4] ഇറങ്ങിയോൻ – പുറപ്പെട്ട സോമം. ശ്രീയുടുത്തോർ – സോമംകൊടുത്ത സമ്പത്തു ധരിച്ചവർ. മിതയായി = മിതമാകുംവണ്ണം യാനംചെയ്യുന്നവൻ, മിതഗമനൻ. സംഗരം നിഷ്ഫലമാകില്ല – യുദ്ധത്തിൽ ജയംതന്നെ കിട്ടും.

[5] ആരെയും – സർവരക്ഷസ്സുകളെയും.

സൂക്തം 95.

പ്രസ്കണ്വൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ (കാകളി.)

ശബ്ദം മുതിർപ്പൂ, പിഴിയപ്പെടും ഹരി,
ശുദ്ധീകൃതനായ്ക്കുടത്തിൽ മേവുമ്പൊഴും.
നേതാക്കൾ കൈക്കൊണ്ടു പാലുടുപ്പിയ്ക്കുന്നു-
ഗാഥകൾ തീർക്കുവിൻ, നിങ്ങളന്നങ്ങളും! 1

തോണി കടത്തുകാരൻപോലെ, യജ്ഞാധ്വ-
വാണിയിറക്കുന്നു, നീരൊഴുക്കും ഹരി;
ദേവൻ വെളിപ്പെടുത്തുന്നു, ഗുഹ്യങ്ങളാം
ദേവനാമങ്ങളും സ്തോതാവിനധ്വരേ. 2

അംഭസ്സിലെത്തിരമാലപോലെത്രയും
വെമ്പിപ്പുറപ്പെടും സൂക്തികൾ സാദരം
സോമത്തെ നോക്കിഗ്ഗമിയ്ക്കുന്നു, ചേരുന്നു-
കാമേന പൂകുന്നു, കാമയമാനനിൽ! 3

പോത്തുപോലുച്ചത്തിൽ മേവും വൃഷേന്ദുവെ-
പ്പേർത്താദരിച്ചു കറക്കുന്നു, കല്ലിനാൽ;
സൂക്തികൾ ചെല്വൂ, സകാമങ്കൽ; വാനത്തു
ശാത്രവരോധിയെക്കൈക്കൊൾവു, മുപ്പുരാൻ! 4

ഹോതാവിനേറ്റോതുവോൻപോലെ ചൊൽ പെറും
നീ തിരിയൊല്ലാ, പവമാനസോമമേ:
ഇന്ദ്രനും നീയുമിരിയ്ക്കെ,സ്സുവീര്യത്തി-
നിന്ദ്രരാകെങ്ങൾ; നേടാവു, സൗഭാഗ്യവും! 5
കുറിപ്പുകൾ: സൂക്തം 95.

[1] സ്തോതാക്കളോട്: ഹരി – പച്ചനിറം പൂണ്ട സോമം. നേതാക്കൾ – ഋത്വിക്കുകൾ. പാൽ – ക്ഷീരാദിഗോരസം. നിങ്ങൾ ഗാഥ(സ്തുതി)കളും, അന്നങ്ങളും (ഹവിസ്സുകളും) തീർക്കുവിൻ, നിർമ്മിയ്ക്കുവിൻ.

[2] കടത്തുകാരൻ തോണിയിറക്കുന്നതുപോലെ, ഹരി യജ്ഞാധ്വവാണി ( = യജ്ഞമാർഗ്ഗവാക്ക്, സ്തുതി) പുറപ്പെടുവിയ്ക്കുന്നു. ദേവൻ – സോമം. ദേവനാമങ്ങൾ – ഇന്ദ്രാദികളുടെ നാമങ്ങൾ, ശരീരങ്ങൾ.

[3] സോമത്തെ നോക്കി – സോമസന്നിധിയിലേയ്ക്ക്. കാമേന (കാമത്തോടേ) കാമയമാനനിൽ പൂകുന്നു – കാമിയ്ക്കുന്ന സോമത്തെ പ്രാപിയ്ക്കുന്നു.

[4] ഉച്ചത്തിൽ – ഉന്നതസ്ഥലത്ത്. വൃഷേന്ദു = വൃഷാവായ സോമം. കറക്കുന്നു – പിഴിയുന്നു. കല്ല് – അമ്മി. ശാത്രവരോധി = ശത്രുക്കളെത്തടുക്കുന്നവൻ, ഇന്ദ്രൻ. മുപ്പുരാൻ – മൂന്നു കലശങ്ങളിൽ വാഴുന്ന സോമം.

[5] ഏറ്റുചൊല്ലുന്നവൻപോലെ, ഹോതാവിനു ചൊൽ പെറുന്ന (സ്തുതി പുറപ്പെടുവിയ്ക്കുന്ന) നീ തിരിയൊല്ലാ – ഞങ്ങൾക്കഭീഷ്ടം തരുന്നതിൽ പരാങ്മുഖനാകരുത്. ഇന്ദ്രന്റെയും നിന്റെയും സാഹായ്യത്താൽ ഞങ്ങൾ സുവീര്യത്തിന്ന് ഇന്ദ്ര (അധിപ)രാകണം; സൗഭാവ്യവും നേടുമാറാകണം.

സൂക്തം 96.

ദിവോദാസപുത്രൻ പ്രതർദ്ദനൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

തേർമുന്നിലായ് നടക്കുന്നു, ഗോലബ്ധിയ്ക്കു
സാമോദസൈന്യനായ്ശ്ശൂരൻ ചമൂപതി;
ഇന്ദ്രഹവത്തെസ്സഖാക്കൾക്കു സത്യമാ-
ക്കുന്നു; സോമം തുകിൽ ചുറ്റുന്നു, സത്വരം! 1

ഹസ്താംഗുലികൾ പിഴിഞ്ഞ ഹരിൽപ്രഭൻ
വിദ്രുതശൂരാശ്വഹീനമാം തേരതിൽ
കേറിയിരുന്ന,തിലൂടെ പോകും, സ്തുതി-
കാരങ്കലെയ്ക്കറിവാളുമിന്ദ്രസഖൻ! 2

ദേവ, പവമാനസോമ, വൻഭുക്തിയ്ക്കു
നീർ വീഴ്ത്തുകി,ന്ദ്രന്റെ പേയമാം നീ മഖേ;
ദ്യോവിതിൽത്തണ്ണീർ ചമച്ചു പെയ്യിയ്ക്കുമാ
നീ വാനിൽനിന്നെത്തി മാനിയ്ക്കുകെ,ങ്ങളെ! 3

തോല്വി പറ്റായ്വാൻ, കൊലപ്പെടായ്വാൻ, നശി-
യ്ക്കായ്വാൻ, മഖം വലുതാവാൻ വരിക, നീ:
വാഞ്ച്ഛിപ്പതുണ്ട,തിക്കൂറ്റുകാരേവരും;
വാഞ്ച്ഛിപ്പു, ഞാനും പവമാനസോമമേ! 4

സോമമൊഴുകുന്നു, സൂക്തിയെത്തീർത്തവൻ,
ഭൂമിയെത്തീർത്തവൻ, ദ്യോവിനെത്തീർത്തവൻ,
അഗ്നിയെത്തീർത്തവന,ർക്കനെത്തീർത്തവൻ,
ശക്രനെത്തീർത്തവൻ, വിഷ്ണുവെത്തീർത്തവൻ! 5

ഉമ്പർക്കരചൻ, മൃഗങ്ങൾക്കു പോത്തു, ധീ-
മുമ്പർക്കൃഷി, കവികൾക്കു തിരുത്തുവോൻ,
ഗൃധ്രരിൽത്താർക്ഷ്യൻ, മുറിപ്പോർക്കു വെണ്മഴു-
ശബ്ദിച്ചണയുന്നു, സോമമരിപ്പയിൽ! 6

സിന്ധുവിരമ്പൽപോലു,ൾ കവരും സ്തുതി
പൊന്തിയ്ക്കുമേ, പവമാനസോമം തുലോം;
ഇദ്ദുർന്നിവാരപ്പടകളിൽച്ചെന്നേറു,-
മുൾത്തട്ടു നോക്കി വൃഷാവു ഗോകാംക്ഷയാൽ! 7

പോരിലെതിർക്കപ്പെടാതെ കൊല്ലും ശത-
ധാരൻ മദകരൻ നീ ചെല്ക, സേനയിൽ;
നീരുകൾ പെയ്ക, കൂറ്റിട്ടുകൊണ്ടിന്ദ്രന്നു,
സൂരിയാകും നീ പവമാനസോമമേ! 8

സുന്ദരൻ ദേവോപയാതൻ മഹാബല-
നിന്ദു സോമം പ്രിയനിന്ദ്രന്റെ മത്തിനായ്
ധാരാശതത്തോടിറങ്ങുന്നു കുംഭത്തി,-
ലാരോഗ്യവാനശ്വമാജിയിൽപ്പോലവേ. 9

വെള്ളത്തിൽ മുന്നേ കഴുകിപ്പുരാണനെ-
ക്കല്ലിൽപ്പിഴിഞ്ഞു കർമ്മത്തിന്നരിയ്ക്കവേ
നേർവഴി കാട്ടുന്നു, മാറ്റാരിൽനിന്നു കാ-
ത്താ വിഷ്ടപേശ്വരൻ, സ്വത്തു കിട്ടിയ്ക്കുവോൻ! 10

അങ്ങയാലല്ലോ സയജ്ഞരായ്, ധീരർ പ-
ണ്ടെങ്ങൾതൻതാതർ പവമാനസോമമേ:
പായിയ്ക്ക,രക്കരെ; – ക്കൊല്പോനവാരിതൻ
നീയേകുകെ,ങ്ങൾക്കു സാശ്വവീരം ധനം! 11

വന്നുവല്ലോ, നീ മനുവിന്നമിത്രരെ-
ക്കൊന്നന്നവും സ്വത്തുമേകാൻ, ഹവിസ്സുമായ്;
വന്നാലുമമ്മട്ടിൽ വിത്തമെടുത്തുകൊ-
ണ്ടി; – ന്ദ്രങ്കൽ നില്ക്കുക, കാണിയ്ക്കുകാ,യുധം! 12

തൂകുക, നീരുയർകമ്പിളിയിൽ,ജ്ജല-
മാകുമുടുപ്പിട്ടി,നിപ്പാർന്ന യജ്ഞി നീ;
ചെന്നു വസിയ്ക്കുക തണ്ണീർക്കുടത്തിലു,-
മിന്ദ്രൻ കുടിയ്ക്കും മദാഹ്ളാദകാരി നീ! 13

വാനിൽനിന്നു മഴ പെയ്ക, ധാരാശത-
വാനായ്, മഖത്തിൽസ്സഹസ്രാന്നദായി നീ;
തോയഗവ്യോപേതനാക കലശത്തി-
ലാ,യുസ്സു ഞങ്ങൾക്കുയർത്താൻ കനിഞ്ഞു നീ! 14

സ്തോതാക്കളാലീയരിയ്ക്കപ്പെടുമിന്ദു
വാതാശ്വരീത്യാ കടക്കും, സപത്നരെ;
ഗോവിന്റെ കാമ്യമാം പാലുപോലാ,മിവൻ
വാർവഴിപോലാം, ഹയംപോലെ വശ്യനാം‌! 15

സോമമേ, തൂകൂ പിഴിഞ്ഞരിയ്ക്കപ്പെടും
ശ്രീമദസ്ത്രൻ നീ നിഗൂഢമാം രമ്യനീർ;
അശ്വതുല്യൻ ഭവാൻ കിട്ടിയ്ക്ക, വേണ്ടപ്പൊ-
ഴന്നവും, പ്രാണനും, ദേവ, ഗോക്കളെയും! 16

സുന്ദരക്കുഞ്ഞായ വഹ്നിയാം സോമത്തെ
നന്നായ്ത്തുടച്ചണിയിപ്പൂ, മരുദ്ഗണം;
എന്നിട്ടൊലിക്കൊണ്ടരിപ്പയിൽനിന്നൊഴു-
കുന്നു, കാവ്യത്താൽപ്പുകഴ്ത്തേണ്ടുമക്കവി! 17

സൂരഗനാ,ർഷസ്വഭാവൻ, സുദർശനൻ,
ഭൂരിസ്തവൻ, കവികൾക്കു തിരുത്തുവോൻ
സോമം, മഹാൻ സ്തുതനായി മൂന്നാമതാം
ധാമം ഗമിപ്പാൻ വരുത്തുന്നു ശക്രനെ! 18

സ്തുത്യൻ, സമർത്ഥൻ, ചമൂപാത്രസംസ്ഥിതൻ
ശസ്ത്രവാൻ, ഗോപ്രദാതാവു, സോമം മഹാൻ,
ദത്താംബുവാമന്തരിക്ഷത്തിൽ മേവുവോ;-
നെത്തിവാഴു,മവൻ നാലാമതാം പദേ! 19

കോപ്പണിഞ്ഞ നരൻപോലുടല്ക്കച്ഛത
ചേപ്പോൻ, ധനാപ്തിയ്ക്കു വാജിപോലോടുവോൻ,
ആർപ്പിട്ടു കാള പൈക്കൂട്ടംകണക്കിനേ
തോല്പറ പൂകാൻ കരേറീ, ചമൂക്കളിൽ! 20

അർച്ചകന്മാർ പിഴിയുന്ന നീ നീർ തൂകു-
കൊ; – ച്ചയിട്ടിന്ദോ, കരേറുക,രിപ്പയിൽ;
ഇച്ചമൂയുഗ്മേ കളിച്ചു ചെല്കേ; – കട്ടെ-
യച്ഛമാം നിന്മധുവിന്ദ്രന്നു തുഷ്ടിയെ! 21

നീരു ധാരാളമൊഴുക്കിയിപ്പണ്ഡിതൻ
ഗോരസാഭ്യക്തനായ്പ്പുക്കാൻ, കുടങ്ങളിൽ;
കല്യതരൻ പാട്ടു പാടി വിളിച്ചഥ
ചെല്ലുന്നു, തോഴന്റെ ജായയിൽപ്പോലവേ! 22

വൈരിയെപ്പോക്കിപ്പവമാനസോമമേ,
ജാരൻ ദയിതയിൽപ്പോലണയുന്നു, നീ;
പാറുന്ന പക്ഷി തരുക്കളിൽപ്പോലവേ
പാർക്കുന്നു, പാവിതനിന്ദു കുടങ്ങളിൽ! 23

ഇന്ദോ, വരുന്നു, പവമാന, പെൺപോലെ,
നന്നായ്ച്ചുരത്തുന്ന നിൻദീപ്തധാരകൾ;
ഭൂരിവരേണ്യനാനീതൻ ഹരിൽപ്രഭൻ
നീരിലൊലിക്കൊൾവു, യഷ്ടൃഘടത്തിലും! 24
കുറിപ്പുകൾ: സൂക്തം 96.

[1] ചമൂപതി, സേനാപതിയായ സോമം, ഗോലബ്ധിയ്ക്ക്, ശത്രുക്കളുടെ ഗോക്കളെ കീഴടക്കാൻ, സാമോദസൈന്യനായ്, സഹർഷരായ സൈനികരോടു കൂടി, തേർമുന്നിലായ് നടക്കുന്നു – യുദ്ധത്തിലെയ്ക്ക് സഖാക്കൾക്കു, യജമാനർക്ക്, ഇന്ദ്രഹവത്തെ, ഇന്ദ്രാഹ്വാനത്തെ, സത്യമാക്കുന്നു – സഫലീകരിയ്ക്കുന്നു; ഇന്ദ്രനെ യജ്ഞത്തിൽ കൊണ്ടുവരുന്നു. തുകിൽ – പാലും മറ്റും.

[2] വിദ്രുതശൂരാശ്വഹീനമാം തേരതിൽ – വേഗികളായ ശൂരാശ്വങ്ങളെ പൂട്ടിയിട്ടില്ലാത്ത ആ തേരിൽ, അരിപ്പയിൽ.

[3] വൻഭുക്തിയ്ക്കു – ഇന്ദ്രന്റെ അമറേത്തിന്ന്. വീഴ്ത്തുക – ഒഴുക്കിയാലും. ദ്യോവിതിൽ – ഇക്കാണുന്ന ആകാശത്ത്. എത്തി – വന്നുചേർന്ന്. എങ്ങളെ മാനിയ്ക്കുക – ഞങ്ങൾക്കു ധനാദികൾ തന്നാലും.

[4] അങ്ങ് വന്നാലേ, ഞങ്ങൾക്കു ശത്രുക്കളിൽനിന്നു തോൽവിയോ വധമോ നാശമോ പറ്റാതെ, ഞങ്ങളുടെ യാഗം മഹത്താകൂ. അതു് – ഭവദീയമായ രക്ഷണം. കൂറ്റുകാർ – സ്തോതാക്കൾ.

[5] സ്തുതികളുടെയും മറ്റും ഉൽപാദകൻ, സോമമാണെന്നു്.

[6] ധീമുമ്പർ – മേധാവികൾ താർക്ഷ്യൻ = ഗരുഡൻ.

[7] സിന്ധു = നദി. പൊന്തിയ്ക്കുമേ – ആളുകളാൽ സ്തുതിയ്ക്കപ്പെടും. ഉൾത്തട്ട് = ഉള്ള്, മറവിലിരിയ്ക്കുന്നത്. ഗോകാംക്ഷയാൽ – ശത്രുക്കളുടെ ഗോക്കളെ അടക്കാൻ.

[8] കൊല്ലും – ശത്രുക്കളെ വധിയ്ക്കുന്ന. ശതധാരൻ = വളരെ നീർദ്ധാരകളുള്ളവൻ. സേന – ശത്രുബലം. പെയ്ക – പൊഴിച്ചാലും. കൂറ്റിടുക – ശബ്ദിയ്ക്കുക.

[9] ദേവോപയാതൻ – ദേവന്മാരാൽ സമീപിയ്ക്കപ്പെട്ടവൻ.

[10] പുരാണനെ – പുരാതനനായ സോമത്തെ. കല്ല് – അമ്മി. കാട്ടുന്നു – യജമാനന്ന്. വിഷ്ടപേശ്വരൻ – ലോകനാഥൻ.

[11] സയജ്ഞരായ് – യജ്ഞമനുഷ്ഠിച്ചു. എങ്ങൾതൻതാതർ – അംഗിരസ്സുകൾ. കൊൽവോൻ – ശത്രുഹന്താവു്.

[13] യജ്ഞി = യജ്ഞവാൻ.

[14] തോയഗവ്യോപേതനാക – ജലത്തോടും ഗോരസങ്ങളോടും ചേർന്നാലും.

[15] വാതാശ്വരീത്യാ – കാറ്റിന്നൊത്ത വേഗമുള്ള കുതിരപോലെ. സപത്നരെ കടക്കും = ശത്രുക്കളെ പിന്നിടും, തോല്പിയ്ക്കും. പാലുപോലാം – ക്ഷീരംപോലെ പരിശുദ്ധനാണു്. വാർവഴിപോലാം – വിശാലമാർഗ്ഗംപോലെ അശ്രയണീയനാണു്. വശ്യനാം – പാട്ടിൽ നിർത്താവുന്നവനാണു്.

[16] ശ്രീമദസ്ത്രൻ = ശോഭനായുധൻ. നിഗൂഢം = മറഞ്ഞിരിയ്ക്കുന്നതു്. കിട്ടിയ്ക്ക – ഞങ്ങൾക്ക്. പ്രാണൻ – ആയുസ്സ്.

[17] വഹ്നി – ഭാരവാഹി. തുടച്ച് – ശുദ്ധീകരിച്ച്. അക്കവി – സോമം.

[18] സൂരഗൻ – സൂര്യസേവി. ആർഷസ്വഭാവൻ – അതീന്ദ്രിയജ്ഞൻ. സുദർശനൻ = നല്ല കാഴ്ചയുള്ളവൻ. മൂന്നാമതാം ധാമം – സ്വർഗ്ഗം. വരുത്തുന്നു – യജ്ഞത്തിൽ ആവിർഭവിപ്പിയ്ക്കുന്നു.

[19] ചമൂ = ചമസം. ശസ്ത്രവാൻ – ആയുധധാരി. ദത്താംബു – മഴ പെയ്യുന്നതു്. നാലാമതാം പദേ – ചന്ദ്രലോകത്ത്.

[20] അച്ഛത – വെടുപ്പ്. ആർപ്പിട്ടു – മൂക്രയിട്ട്. തോല്പറ – തോലുകൊണ്ടുണ്ടാക്കിയ പറ, കുട്ടകം. ചമൂക്കളിൽ – ഇരുപലകകളിൽ.

[21] അർച്ചകന്മാർ – ഋത്വിക്കുകൾ. ചമൂയുഗ്മേ – ഇരുപലകകളിൽ. അച്ഛം – നിർമ്മലം, അരിയ്ക്കപ്പെട്ടത്. മധു – മദകരമായ നീര്.

[22] ഇപ്പണ്ഡിതൻ – സോമം. കല്യതരൻ – ഗാനത്തിൽ അതികുശലൻ. വിളിച്ച് – ദേവന്മാരെ. ചെല്ലുന്നു – പാത്രങ്ങളിൽ.

[23] ദയിത – പ്രേമഭാജനമായ സ്ത്രീ. അണയുന്നു – പാത്രങ്ങളിൽ. ഉത്തരാർദ്ധം പരോക്ഷം: പാവിതൻ = അരിയ്ക്കപ്പെട്ടവൻ.

[24] പൂർവാർദ്ധം പ്രത്യക്ഷം: ചുരത്തുന്ന – യജമാനർക്കു ധനാദിയെ നല്കുന്ന. ആനീതൻ = കൊണ്ടുവരപ്പെട്ടവൻ. യഷ്ടൃഘടം – യജമാനന്റെ കലശം.

സൂക്തം 97.

വസിഷ്ഠനും, വസിഷ്ഠഗോത്രരായ ഇന്ദ്രപ്രമതിയും, വൃഷഗണനും, മന്യുവും, ഉപമന്യുവും, വ്യാഘ്രപാത്തും, ശക്തിയും, കർണ്ണശ്രുത്തും, മൃളീകനും, വസുക്രനും, പരാശരനും, അംഗിരോഗോത്രൻ കുത്സനും ഋഷിമാർ; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇട്ടിളക്കുന്ന സ്വർണ്ണത്താൽ ശുചീകരിയ്ക്കപ്പെടുന്ന ഈ ദേവൻ നീര് ദേവന്മാരിൽ ചേർക്കുന്നു: പിഴിയപ്പെട്ട താൻ, ഹോതാവു ശാലയിലെ പശുബന്ധനസ്ഥലത്തെന്നപോലെ, ഒലിയിട്ടുകൊണ്ടു് അരിപ്പയിൽ ചുറ്റിനടക്കുന്നു. 1

മഹാനും കവിയും വിചക്ഷണനും ജാഗരൂകനുമായ ഭവാൻ പരിചൊത്ത പടയുടുപ്പിട്ട്, സ്തവങ്ങളെ പ്രശംസിച്ചുകൊണ്ടു, യജ്ഞത്തിൽ പിഴിയപ്പെടാൻ ഇരുപലകകളിൽ പ്രവേശിച്ചാലും! 2

പുകൾപ്പെട്ടവരിൽവെച്ചു പുകളേറിയവനും, ഭൂമിയിൽവെച്ചു പ്രിയനുമായ ഭവാൻ ഞങ്ങൾക്കായി ഉയർകമ്പിളിയിൽ അരിയ്ക്കപ്പെടുന്നു; അരിയ്ക്കപ്പെട്ട ഭവാൻ അന്തരിക്ഷത്തിലെങ്ങും ഇരമ്പിയാലും. നിങ്ങൾ ‘സ്വസ്തിയിൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 3

നിങ്ങൾ ഉറക്കെപ്പാടുവിൻ: നാം ദേവന്മാരെ പൂജിയ്ക്കുക. ധാരാളം ധനം കിട്ടാൻ സോമം കൊണ്ടുവരുവിൻ. ആ രുചികരനായ നമ്മുടെ ദേവകാമൻ കമ്പിളിയിൽനിന്നൊഴുകി, കലശത്തിൽ കടക്കുകയായി! 4

ദേവന്മാരുടെ സഖ്യം നേടിയ സോമം മത്തുപിടിപ്പിയ്ക്കാൻ ആയിരംധാരകളോടേ ഒഴുകുന്നു; നേതാക്കളാൽ സ്തുതിയ്ക്കപ്പെട്ടുകൊണ്ടു പുരാതനസ്ഥാനത്തെയ്ക്കു – വലിയ സൗഭാഗ്യത്തിന്ന് ഇന്ദ്രങ്കലെയ്ക്കു – പോകുന്നു! 5

സ്തുതിച്ചരിയ്ക്കപ്പെടുന്ന ഹരിതവർണ്ണനായ ഭവാൻ ധനത്തിന്നായി ഗമിച്ചാലും: അങ്ങയുടെ നീര് ഇന്ദ്രനെ യുദ്ധത്തിന്നു മത്തുപിടിപ്പിയ്ക്കട്ടെ; പിന്നീടു ഭവാൻ ദേവന്മാരോടുകൂടി ഒരേ തേരിൽ സമ്പത്തു കൊണ്ടുവരിക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 6

ഉശനസ്സുപോലെ കവിത പാടുന്ന (ഈ) സ്തോതാവു ദേവന്മാരുടെ ജനനങ്ങൾ വർണ്ണിയ്ക്കും: മഹാകർമ്മാവും ദീപ്തതേജസ്കനുമായ പാവകൻ, ഒരു പന്നിപോലെ മുരണ്ടുംകൊണ്ടു പാത്രങ്ങളിൽ പൂകുന്നു! 7

ഹംസരായ വൃഷഗണന്മാർ ബലം (പേടിച്ചു) ക്ഷിപ്രപ്രഹാരിയായ പ്രധർഷകനെ നോക്കി, ശാലയിലെയ്ക്കു പോകുന്നു; സ്തോതവ്യനും ദുസ്സഹനുമായ പവമാനത്തെപ്പറ്റി സഖാക്കൾ ഒപ്പം വാണവും മീട്ടുന്നു. 8

ആ പുരുഗേയൻ, തന്റെ ഗതിയ്ക്കൊത്തു പായുന്നു: അനായാസേന വിളയാടുന്ന അദ്ദേഹത്തെ ആരും അനുഗമിയ്ക്കില്ല. തീക്ഷ്ണതേജസ്കൻ പലതരത്തിൽ വിളങ്ങുന്നു: പകൽനേരത്തു പച്ചയാണു്, തന്റെ നിറം; രത്രിയിൽ നേരേ തെളിഞ്ഞുകാണാം! 9

ഇന്ദുവായ കെല്പുറ്റ സോമം ഇന്ദ്രന്നു കരുത്തുണ്ടാക്കാൻ, മത്തുപിടിപ്പിയ്ക്കാൻ നീർദ്ധാരകൾ കീഴ്പോട്ടൊഴുക്കുന്നു. ഈ ധനദനായ ബലപ്പെരുമാൾ രക്ഷസ്സിനെ ഹിംസിയ്ക്കും, മാറ്റലരെ എമ്പാടും മുടിയ്ക്കും! 10

അമ്മികൊണ്ടു പിഴിയപ്പെട്ട സോമം മധുധാര (ദേവന്മാരിൽ) ചേർപ്പാൻ കമ്പിളിയിൽനിന്ന് ഒഴുകുന്നു: മദകരമായ (ഈ) ദേവൻ ഇന്ദ്രദേവന്റെ സഖ്യം നേടി, മത്തുപിടിപ്പിയ്ക്കുന്നു. 11

കാലംതോറും അരുമത്തേജസ്സുടുക്കുന്ന ഇന്ദുദേവൻ, തന്റെ നീർ ദേവന്മാരിൽ ചേർപ്പാൻ, പത്തുവിരലുകളാൽ ഉയർന്ന കമ്പിളിയിൽ പകർന്നരിയ്ക്കപ്പെട്ടിട്ട്, ഒഴുകുന്നു. 12

ഒരു ചെങ്കാള പൈക്കളുടെ നേർക്കു മുക്രയിടുന്നതുപോലെ, താൻ ഒലി പുറപ്പെടുവിച്ചുകൊണ്ടു മന്നിലും വിണ്ണിലും ഗമിയ്ക്കുന്നു: തന്റെ ഒച്ച യുദ്ധത്തിൽ, ഇന്ദ്രന്റേതുപോലെ കേൾക്കാം; ഒരടയാളമായി, ആ ശബ്ദത്തെ പരത്തുന്നു. 13

സോമമേ, ആസ്വാദ്യനായ അവിടുന്നു പാൽകൊണ്ടു തഴച്ചു ശബ്ദിച്ചുകൊണ്ട്, ഒരു മധുരരസമായിത്തീരുന്നു; കഴുകിയരിയ്ക്കപ്പെട്ടിട്ടു, മുറിയാതൊഴുകി, ഇന്ദ്രങ്കലെയ്ക്കു പോകുന്നു. 14

സോമമേ, മദകരനായ നിന്തിരുവടി മഴക്കാറിനെ കൊലയായുധംകൊണ്ടു കുമ്പിടുവിച്ചു, മത്തിന്നായി ഇങ്ങനെ ഒഴുകിയാലും; തെളിവെണ്മ പൂണ്ട, അരിപ്പയിലൊഴിയ്ക്കപ്പെട്ട നിന്തിരുവടി ഞങ്ങൾക്കു ഗോക്കളെത്തരാൻ ചുറ്റിനടന്നാലും! 15

ഇന്ദുവേ, അങ്ങ് പ്രസാദിച്ചു, ഞങ്ങൾക്കു സന്മാർഗ്ഗവും സമ്പത്തും സുലഭമാക്കാൻ കലശത്തിലെയ്ക്കൊഴുകിയാലും; എമ്പാടും രക്ഷസ്സുകളെ മുൾത്തടികൊണ്ടെന്നപോലെ ചതയ്ക്കാൻ, ഉയർന്ന കമ്പിളിയിൽ പ്രവഹിച്ചാലും! 16

ഇന്ദുവേ, അവിടുന്നു ഞങ്ങൾക്ക് അന്നോപേതവും സുഖത്തിനിരിപ്പിടവും ക്ഷിപ്രം (ഫലം) നല്കുന്നതുമായ മഴ വാനിൽനിന്ന് എല്ലാടത്തും പൊഴിച്ചാലും; സമീപിയ്ക്കുന്ന ഈ എളിയ ബന്ധുക്കളെ, അരുമക്കിടാങ്ങളെയെന്നപോലെ തിരഞ്ഞുവരികയുംചെയ്താലും! 17

സോമമേ, അരിയ്ക്കപ്പെട്ട ഭവാൻ (എന്റെ) ബന്ധനം ഒരു കുടുക്കുപോലെ അഴിച്ചാലും; നേർവഴിയും ബലവും കിട്ടിച്ചാലും. പകർന്നുവെയ്ക്കുമ്പോൾ അങ്ങ്, ഒരു നടക്കുതിരപോലെ ശബ്ദിയ്ക്കുന്നു; ദേവ, ആ പച്ചനിറം പൂണ്ട മനുഷ്യഹിതനായ ഭവാൻ ഗൃഹത്തിൽ വന്നാലും! 18

ഇന്ദുവേ, മത്തിന്നു പോന്ന ഭവാൻ യജ്ഞത്തിൽ, ഉയർന്ന കമ്പിളിയിൽ എമ്പാടും ഒഴുകുക; ഒരായിരം ധാരകളുള്ള സുഗന്ധിയായ ഭവാൻ അഹിംസിതനായിട്ട്, അന്നലാഭത്തിന്നുള്ള യുദ്ധത്തിൽ ചുറ്റി നടന്നാലും! 19

കടിഞ്ഞാണില്ലാതെ തേരില്ലാതെ പൂട്ടപ്പെടാതെ ആജിയിലിറക്കപ്പെടുന്ന അശ്വങ്ങൾപോലെ, ഇതാ, തെളിസോമങ്ങൾ ഉൾപ്പൂകുന്നു; ദേവന്മാരെ, നിങ്ങൾ അവയെ പ്രാപിയ്ക്കുവിൻ, കുടിപ്പാൻ! 20

ഇന്ദുവേ, അവിടുന്ന് ഇപ്രകാരം, യജ്ഞത്തിന്നു വാനത്തുനിന്ന് ഉദകം ചമസങ്ങളിലൊഴുക്കുക. സോമം നമുക്കു സ്പൃഹണീയവും മഹത്തും ബലിഷ്ഠവുമായ ധനവും വീരന്മാരെയും തരട്ടെ! 21

കാമയമാനനായ സ്തോതാവ്, ഒരു വിളിയ്ക്കുന്ന തൊഴിലാളി മേലാളിയെയെന്നപോലെ സ്തുതിച്ചുതുടങ്ങുന്നതോടേ, ഈ വരണീയനായ, പോന്നവനായ പാലകങ്കൽ – കലശസ്ഥനായ ഇന്ദുവിങ്കൽ – പൈക്കൾ കൊതിച്ചെത്തും! 22

ദാതാക്കൾക്കു നല്കുന്ന – ദാതാക്കൾക്കു പെയ്തുകൊടുക്കുന്ന – ദിവ്യനായ സുമേധസ്സ് സത്യരൂപന്നായി സത്യം ഒഴുക്കുന്നു. നല്ല കെല്പുള്ള ഈ രാജാവു പത്തുവിരലുകളാൽ പെരിക എടുക്കപ്പെടുന്നു! 23

നരരെ നോക്കുന്നവൻ, ദേവന്മാർക്കും മനുഷ്യർക്കും, രണ്ടുകൂട്ടർക്കും, രാജാവ്, സമ്പത്തിന്റെ, സമ്പത്തുകളുടെ, ഉടമസ്ഥൻ – ഇങ്ങനെയുള്ള ഇന്ദു അരിപ്പകളിൽ അരിയ്ക്കപ്പെടുന്നു; നല്ല വെള്ളം ശരിയ്ക്കു സംഭരിച്ചുവെച്ചിരിയ്ക്കുന്നു. 24

സോമമേ, അന്നത്തിന്നായി ഒരശ്വമെന്നപോലെ, നേട്ടത്തിന്നായി ചെന്നു ഭവാൻ ഇന്ദ്രവായുക്കളാൽ കുടിയ്ക്കപ്പെട്ടാലും. ആ ഭവാൻ ഞങ്ങൾക്കു് ഒരായിരം അന്നങ്ങൾ ധാരാളം തന്നാലും; അരിയ്ക്കപ്പെട്ട ഭവാൻ ധനം കിട്ടിച്ചാലും! 25

പകർന്നുവെയ്ക്കപ്പെട്ട ദേവതർപ്പകങ്ങളായ സോമങ്ങൾ നമുക്കു സൽപുത്രോപേതമായ ഗൃഹം അയച്ചുതരട്ടെ: യഷ്ടവ്യങ്ങളും, സർവവരണീയങ്ങളും, ഹോതാക്കൾപോലെ സ്വർഗ്ഗത്തെ യജിയ്ക്കുന്നവയുമായ ആ മാദകതമങ്ങൾക്കു നന്മനസ്സുണ്ടാകട്ടെ! 26

ദേവ, സോമമേ, ദേവപാനമായ ഭവാൻ ദേവയജനത്തിൽ പെരിയ അമറേത്തിന്ന് ഇപ്രകാരം ഒഴുകിയാലും: എന്നാൽ, യുദ്ധത്തിലിറക്കപ്പെട്ട ഞങ്ങൾ വമ്പന്മാരെയും കീഴമർത്തുമല്ലോ. അരിയ്ക്കപ്പെട്ട നിന്തിരുവടി വാനൂഴികളെ സുഖവാസയോഗ്യങ്ങളാക്കിയാലും! 27

ഇന്ദോ, പിഴിയുന്നവരാൽ ചേർക്കപ്പെടുന്ന ഭവാൻ ഒരശ്വംപോലെ ശബ്ദിയ്ക്കുന്നു: സിംഹംപോലെ ഭയങ്കരനും, മനസ്സിനെക്കാൾ വേഗവാനുമായ നിന്തിരുവടി ഇങ്ങോട്ടുള്ള നേർവഴികളിലൂടേ ഞങ്ങൾക്കു മനസ്സ്വാസ്ഥ്യം കൊണ്ടുവന്നാലും! 28

ദേവന്മാർക്കായി നൂറുനീർദ്ധാരകൾ പിഴിഞ്ഞിട്ടു കവികൾ ഇവയ്ക്കു ആയിരംമട്ടിൽ വെടുപ്പു വരുത്തുന്നു. ഇന്ദുവേ, അങ്ങ് സ്വർഗ്ഗത്തിൽനിന്നു ധനം കൊണ്ടുവന്നാലും: വമ്പിച്ച സമ്പത്തിന്റെ മുമ്പിൽ നടക്കുന്നവനാണല്ലോ, അവിടുന്ന്. 29

പകൽസ്സമയത്തു സൂര്യന്റെ രശ്മികൾപോലെ, (നീർദ്ധാരകൾ) പ്രസരിയ്ക്കുന്നു. ഈ ധീരനായ രാജാവ് സഖാവിനെ ദ്രോഹിയ്ക്കില്ല. കർമ്മങ്ങളിൽ യത്നിയ്ക്കുന്ന മകൻ അച്ഛന്നെന്നപോലെ, അങ്ങ് ഈ മനുഷ്യന്നു വിജയം കിട്ടിച്ചാലും! 30

പവമാനമേ, അരിയ്ക്കപ്പെട്ട ഭവാൻ കമ്പിളി വിടുമ്പോൾ, ഭവാന്റെ തേൻധാരകൾ പ്രകർഷേണ പൊഴിയും; അങ്ങ് പൈക്കളുടെ പാലിലെയ്ക്കൊഴുകും. പിറപ്പിൽത്തന്നേ തേജസ്സുകൊണ്ടു സൂര്യനെ നിറയ്ക്കും! 31

താൻ യജ്ഞമാർഗ്ഗത്തെ നോക്കി ഒലികൊള്ളും. അമൃതത്തിന്റെ ഇരിപ്പിടമായ ഭവാൻ വെണ്മ പൂണ്ടു വിശേഷേണ ശോഭിയ്ക്കുന്നു. ആ മാദകരസനായ അങ്ങ് സ്തോതാക്കളുടെ സ്തുതികളോടുകൂടി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇന്ദ്രന്നായി ഒഴുകുന്നു! 32

സോമമേ, വാനിലെ സുപർണ്ണനായ ഭവാൻ യജ്ഞത്തിൽ നീരൊഴുക്കാൻ കീഴ്പോട്ടു നോക്കിയാലും. ഇന്ദോ, അവിടുന്നു സോമകലശം പൂകിയാലും. ശബ്ദിച്ചുകൊണ്ടു സൂര്യരശ്മിയിൽ ചെന്നാലും! 33

ഭാരവാഹി മൂന്നു സൂക്തികളും, ബ്രഹ്മത്തെപ്പറ്റി യജ്ഞരക്ഷകമായ സ്തോത്രവും ഉച്ചരിയ്ക്കുന്നു; പൈക്കൾ കാളയെ പ്രാപിയ്ക്കുന്നതു പോലെ, കാമയമാനകളായ സ്തുതികൾ സോമത്തെ തേടിക്കൊണ്ടു പ്രാപിയ്ക്കുന്നു. 34

കറവപ്പൈക്കൾ സോമത്തെ കാമിയ്ക്കുന്നു. മേധാവികൾ സ്തുതികളാൽ സോമത്തെ തേടുന്നു; സോമത്തെ പിഴിഞ്ഞു കലർത്തി അരിയ്ക്കുന്നു; ത്രിഷ്ടുപ്പ്മന്ത്രങ്ങൾ സോമത്തോടു ചേരുന്നു! (35)

സോമമേ, അരിച്ചു പകർന്നുവെയ്ക്കപ്പെട്ട ഭവാൻ ഇങ്ങനെ ഞങ്ങൾക്കു സ്വസ്തി കിട്ടിച്ചാലും; ഒച്ച മുഴക്കി ഇന്ദ്രങ്കൽ ചെന്നാലും; സ്തുതി വളർത്തിയാലും; ബുദ്ധിയുണ്ടാക്കിത്തന്നാലും! 36

കാമയമാനരായ നേതാക്കൾ – ശോഭനഹസ്തരായ അധ്വര്യക്കൾ – ഒത്തൊരുമിച്ച് ആരെ എടുക്കുന്നുവോ; ആ സത്യസ്തവജ്ഞനായ ഉണർവുറ്റ സോമം അരിയ്ക്കപ്പെട്ടു ചമസങ്ങളിൽ ഇരിയ്ക്കുന്നു. 37

താൻ അരിയ്ക്കപ്പെട്ടു, സംവത്സരം സൂര്യങ്കലെന്നപോലെ (ഇന്ദ്രങ്കൽ)ചെല്ലുന്നു. വാനൂഴികൾ രണ്ടിനെയും നിറയ്ക്കുന്നു; ഇരുട്ടകറ്റുന്നു. 37

താൻ അരിയ്ക്കപ്പെട്ടു, സംവത്സരം സൂര്യങ്കലെന്നപോലെ (ഇന്ദ്രങ്കൽ) ചെല്ലുന്നു. വാനൂഴികൾ രണ്ടിനെയും നിറയ്ക്കുന്നു; ഇരുട്ടകറ്റുന്നു. പ്രിയനായ ആരുടെ അരുമനീരുകളോ, രക്ഷകങ്ങൾ; അദ്ദേഹം ഉടനേ, ഭൃത്യന്നു കൂലിപോലെ, ധനം തരുമാറാകട്ടെ! 38

വളർത്തുന്നവനും വളരുന്നവനും വൃഷാവുമായ പവമാനസോമം തേജസ്സുകൊണ്ടു നമ്മെ കാത്തരുളട്ടെ: ഇദ്ദേഹത്തെക്കൊണ്ടാണല്ലൊ, നമ്മുടെ സർവജ്ഞരായ പൂർവപിതാക്കൾ സ്ഥലമറിഞ്ഞു ഗോക്കളെ മലയിൽനിന്നു കൊണ്ടുപോന്നതു്! 39

മഴ പെയ്യിയ്ക്കുന്ന രാജാവു വിശാലമായ ജലാസ്പദത്തിൽ പ്രജകളെ ഉൽപാദിപ്പിച്ചുകൊണ്ടു വ്യാപിയ്ക്കുന്നു. പിഴിയപ്പെട്ടു വിളങ്ങുന്ന വൃഷാവായ സോമം ഉയർന്ന കമ്പിളിയരിപ്പയിൽ പെരികെ വളരുന്നു. 40

മഹാനായ സോമം ചെയ്തതു മഹത്തുതന്നെ: താൻ തണ്ണീരുകളുടെ ഗർഭമായിട്ടു ദേവന്മാരെ പ്രാപിച്ചുവല്ലോ. പവമാനേന്ദു ഇന്ദ്രന്നു ബലം ഉളവാക്കി; സൂര്യന്നു പ്രകാശം വരുത്തി! 41

ദേവ, പവമാനസോമമേ, അങ്ങ് അന്നത്തിന്നും അർത്ഥത്തിന്നും വായുവിനെ മത്തുപിടിപ്പിയ്ക്കുക; മിത്രാവരുണന്മാരെ മത്തുപിടിപ്പിയ്ക്കുക; മരുദ്ഗണത്തെ മത്തുപിടിപ്പിയ്ക്കുക; ദേവന്മാരെ മത്തുപിടിപ്പിയ്ക്കുക; ദ്യാവാപൃഥിവികളെയും മത്തുപിടിപ്പിയ്ക്കുക! 42

നിന്തിരുവടി ഉപദ്രവം പോക്കി, രോഗത്തെയും ദ്രോഹികളെയും നശിപ്പിച്ചു, നേരേ ഒഴുകിയാലും; നീര് പൈക്കളുടെ പാലോടു ചേർത്താലും. ഇന്ദ്രന്റെ സഖാവാണു്, നിന്തിരുവടി; ഞങ്ങൾ നിന്തിരുവടിയുടെയും! 43

ഇന്ദുവേ, അരിയ്ക്കപ്പെടുന്ന ഭവാൻ ധനത്തിന്റെ തേനോലുന്ന ഉറവു പൊഴിച്ചാലും: ഞങ്ങൾക്കു പുത്രനെയും വിത്തത്തെയും കിട്ടിച്ചാലും; ഇന്ദ്രന്നു സ്വാദു തോന്നിച്ചാലും; അന്തരിക്ഷത്തിൽനിന്നു ഞങ്ങൾക്കു ഗോവിനെയും കൊണ്ടുവന്നാലും! 44

പിഴിയപ്പെട്ട ബലവാനായ സോമം ധാരയായി ഒരശ്വംപോലെ നടകൊണ്ടു, നദിപോലെ താഴത്തെയ്ക്കൊഴുകുന്നു: അരിയ്ക്കപ്പെട്ട ഇന്ദു മരപ്പറയിൽ മേവുന്നു; ഗോരസങ്ങളോടും തണ്ണീരുകളോടും മേളിയ്ക്കുന്നു. 45

സർവദർശിയും സത്യബലനുമായ യാതൊരു രഥികൻ, യഷ്ടാക്കളുടെ അഭിലാഷമെന്നപോലെ നിവേദിയ്ക്കപ്പെട്ടുവോ; ഇന്ദ്ര, ആ ധീരനായ, വേഗവാനായ സോമം ഇതാ, കൊതിയ്ക്കുന്ന നിന്തിരുവടിയ്ക്കായി ചമസങ്ങളിലെയ്ക്കൊഴുകുന്നു! 46

പുരാതനമായ അന്നത്തോടേ ഒഴുകി, ഭൂമിയുടെ അംഗങ്ങൾ മറച്ചു, മൂന്നിനെയും തടുക്കുന്ന ഗൃഹമണഞ്ഞു, വെള്ളത്തിൽ വാണതന്തിരുവടി യജ്ഞങ്ങളിൽ ഹോതാവുപോലെ ശബ്ദിച്ചുകൊണ്ടു ചെല്ലുന്നു! 47

ദേവ, സോമമേ, രഥവാനായ ഭവാൻ ഞങ്ങളുടെ ഇരുപലകകളിൽ പിഴിയപ്പെട്ടിട്ടു തണ്ണീരുകളിലെയ്ക്കു തിണ്ണം ഒഴുകിയാലും; മാധുര്യശാലിയും തുലോം ആസ്വാദ്യനും യജ്ഞവാനും സവിതൃദേവൻപോലെ സത്യസ്തവനുമാണല്ലോ, അങ്ങ്! 48

സ്തുതിയ്ക്കപ്പെട്ട പവമാനമായ ഭവാൻ വായുവിന്നും, മിത്രാവരുണന്മാർക്കും, തേരിൽ മേവുന്ന മനോജവരായ ഇരുനേതാക്കൾക്കും, വൃഷാവും വജ്രപാണിയുമായ ഇന്ദ്രന്നും കുടിപ്പാനായി ചെന്നാലും! 49

ദേവ, പവമാനസോമമേ, നിന്തിരുവടി ഞങ്ങൾക്കു നന്നായി ചുറ്റാവുന്ന വസ്ത്രങ്ങളും, സുദുഘകളായ പൈക്കളെയും, പൊറുപ്പിന്ന് ഇമ്പപ്പെടുത്തുന്ന പൊന്നുകളും, കുതിരകളെയും, തേരുകളും കൊണ്ടു വന്നാലും! 50

പവമാനമേ, അങ്ങ് ഞങ്ങൾക്കു വിണ്ണിലും മന്നിലുമുള്ള വിത്തമെല്ലാം കൊണ്ടുവന്നാലും; ഞങ്ങൾക്കു ധനാർജ്ജനസാമർത്ഥ്യവും, ജമദഗ്നിയ്ക്കെന്നപോലെ ഋഷിയോഗ്യവും കൊണ്ടുവന്നാലും ! 51

ഇന്ദോ, അങ്ങ് ഈ നീരുകൊണ്ട് ഈ ധനങ്ങൾ ഒഴുക്കുക; ധാടിക്കാരെ പീഡിപ്പിയ്ക്കുന്ന സരസ്സിൽ ചെല്ലുക. ആദിത്യനും, വായുപോലെ വേഗം പൂണ്ടു ശതക്രതുവും പ്രപന്നന്നു നേതാവിനെ തന്നരുളട്ടെ! 52

അങ്ങ് ഞങ്ങളുടെ ശബ്ദം മുഴങ്ങുന്നേടത്ത് ഈ നീരുതന്നെ ഒഴുക്കിയാലും. ആ പരിപന്ഥിഹന്താവു പടയ്ക്കായി അറുപതിനായിരം നാണ്യങ്ങൾ, മരത്തിന്റെ പഴങ്ങൾപോലെ കൊതിച്ചുതന്നുവല്ലോ! 53

തന്തിരുവടിയുടെ വലിയ വർഷിയ്ക്കലും വണങ്ങിയ്ക്കലും സുഖകരങ്ങളാകുന്നു: ഇവ കുതിരപ്പടയിലും കൈപ്പോരിലും കൊന്നുകളയും. താൻ പറ്റലരെ ഉറക്കി; ആട്ടിപ്പായിച്ചു. നിന്തിരുവടി രിപുക്കളെയും, അഗ്നിചയനം ചെയ്യാത്തവരെയും ഇവിടെനിന്നോടിച്ചാലും! 54

പരന്ന മൂന്നരിപ്പകളിൽ വഴിപോലെ ചെല്ലുന്ന നിന്തിരുവടി അരിയ്ക്കപ്പെടുമ്പോൾ ഒന്നിലെയ്ക്കോടുന്നു. നിന്തിരുവടി ഭജനീയനാണു്, കൊടുക്കേണ്ടതു കൊടുക്കുന്നവാനാണ്: ഇന്ദോ, ധനവാന്മാരെക്കാൾ ധനവാനാണല്ലോ, നിന്തിരുവടി! 55

ഇതാ, എല്ലാമറിയുന്ന മനീഷിയായ, പാരിന്നെല്ലാമരചനായ, ഇന്ദുവായ സോമം ഒഴുകുന്നു – യജ്ഞത്തിൽ നീർത്തുള്ളികളുതിർത്തുകൊണ്ടു, കമ്പിളി രണ്ടുപാടും വെടിഞ്ഞു, നടകൊള്ളുന്നു! 56

അഹിംസിതരായ മഹാന്മാർ ഇന്ദുവിനെ നുകരുന്നു; ധനകാമരായ കവികൾപോലെ അരികിൽ ഒച്ചയും മുതിർക്കുന്നു. കർമ്മകുശനന്മാർ പത്തുവിരലുകളാൽ കൊണ്ടുപോകുന്നു; ചെടി വെള്ളംകൊണ്ടു കഴുകുന്നു.57

പവമാനസോമമേ, അങ്ങ് യുദ്ധത്തിൽ വളരെ ചെയ്തതു ഞങ്ങൾ അനുഷ്ഠിയ്ക്കുമാറാകണം:

(കേക.)

അതിനെ മാനിയ്ക്കട്ടേ, മിത്രനും വരുണനും
ക്ഷിതിയുമാകാശവും സിന്ധുവുമദിതിയും! 58
കുറിപ്പുകൾ: സൂക്തം 97.

[2] പടയുടുപ്പിട്ട് – സ്വതേജസ്സാൽ ആച്ഛാദിതനായി.

[4] സ്തോതാക്കളോട്:

[5] സൗഭാഗ്യത്തിന്നു് – യഷ്ടാക്കൾക്കു സൗഭാഗ്യം വരുത്താൻ.

[6] ഗമിച്ചാലും – ഇന്ദ്രന്റെ അടുക്കലെയ്ക്ക്.

[7] ഈ സ്തോതാവ് – വൃഷഗണൻ. പാവകൻ – പാപം നീക്കുന്ന സോമം,

[8] ഹംസർ – ഹംസതുല്യർ. ബലം – ശത്രുക്കളുടെ ആക്രമണം. പ്രധർഷകൻ – സോമം. ദുസ്സഹൻ – ശത്രുക്കൾക്ക്. സഖാക്കൾ – സ്തോതാക്കൾ. വാണം – ഒരുതരം വീണ. മീട്ടുന്നു – മീട്ടിക്കൊണ്ടു പാടുന്നു.

[9] ആരും അനുഗമിയ്ക്കില്ല – ഒപ്പം നടക്കാൻ ആരും ആളാവില്ല. പച്ചയാണു് – മന്ദപ്രഭമാണു്.

[10] ബലപ്പെരുമാൾ – ബലത്തിന്റെ രാജാവായ സോമം.

[11] ഒഴുകുന്നു – കലശത്തിലെയ്ക്ക്.

[13] പരത്തുന്നു – വ്യാപിപ്പിയ്ക്കുന്നു.

[15] കുമ്പിടുവിച്ചു – മഴ പെയ്യാൻ.

[17] ഈ എളിയ ബന്ധുക്കളെ – ഞങ്ങളെ. തിരഞ്ഞ് – അഭീഷ്ടങ്ങൾ നല്കാൻ അന്വേഷിച്ച്.

[18] ബന്ധനം – പാപബന്ധം. ഗൃഹത്തിൽ – എന്റെ.

[19] മത്തിന്നു പോന്ന – ലഹരിപിടിപ്പിയ്ക്കാൻ ത്രാണിയുള്ള.

[20] ഉൾപ്പൂകുന്നു – കലശത്തിൽ.

[21] വാനം – അരിപ്പ. ഉദകം – നീര്.

[22] കൊതിച്ചെത്തും – നീരിൽ പാൽ ചേർക്കാൻ.

[23] ദാതാക്കൾക്കു നല്കുന്ന – യജമാനർക്ക് അഭീഷ്ടങ്ങൾ നല്കുന്ന. സുമേധസ്സ് – സോമം, സത്യരൂപൻ – ഇന്ദ്രൻ. സത്യം – തന്റെ നീരു്.

[26] സ്വർഗ്ഗത്തെ – ദേവന്മാരെ. മാദകതമങ്ങൾ = അതിമാദകങ്ങൾ, സോമങ്ങൾ.

[27] പെരിയ അമറേത്തിന്നു – ദേവകൾക്കു കുടിപ്പാൻ. ഇറക്കപ്പെട്ട – അങ്ങയാൽ.

[30] ഒന്നും രണ്ടും വാക്യങ്ങൾ പരോക്ഷങ്ങൾ: സഖാവു് – യജമാനൻ.

[32] അമൃതത്തിന്റെ ഇരിപ്പിടം – മരണരഹിതൻ.

[34] ഭാരവാഹി – യജമാനൻ. മൂന്നു സൂക്തികൾ – ഋഗ്യജുസ്സാമസ്തുതികൾ. ബ്രഹ്മം – സോമം.

[35] കലർത്തി – ഗോരസങ്ങൾ.

[36] സ്തുതി – ഞങ്ങളുടെ.

[38] നിറയ്ക്കുന്നു – സ്വമഹിമാവിനാൽ. തരുമാറാകട്ടെ – നമുക്ക്.

[39] പൂർവപിതാക്കൾ – അംഗിരസ്സുകൾ.

[40] രാജാവു് – സോമം. ജലാസ്പദം – അന്തരിക്ഷം.

[42] അന്നത്തിന്നും അർത്ഥത്തിന്നുമായി – ഞങ്ങൾക്ക്.

[44] ഉറവ് – നീര്.

[45] താഴത്തെയ്ക്ക് – കലശത്തിലെയ്ക്കു്. മരപ്പറ – ദ്രോണകലശം.

[46] രഥികൻ – രഥവാൻ. നിവേദിയ്ക്കുക – അങ്ങയ്ക്കു നല്കുക.

[47] മറച്ചു – സ്വതേജസ്സുകൊണ്ടു മൂടി. മൂന്നിനെയും – ശീതാതപവർഷങ്ങളെ. ഗൃഹം – യാഗശാല. ശബ്ദിച്ചുകൊണ്ടു് – ഹോതാവു സ്തുതിയ്ക്കുന്നതുപോലെ ശബ്ദിച്ചുകൊണ്ടു്.

[49] ഇരുനേതാക്കൾ – അശ്വികൾ.

[50] പൊറുപ്പ് – നിതൃവൃത്തി.

[51] ഋഷിയോഗ്യം – മന്ത്രം. കുത്സന്റേതാണു്, ഈ പ്രാർത്ഥന.

[52] ധാടിക്കാരെ പീഡിപ്പിയ്ക്കുന്ന – നാസ്തികർക്കു ദുഃഖകരമായ. സരസ്സിൽ – വെള്ളത്തിൽ. പ്രപന്നന്ന് – എനിയ്ക്ക്. നേതാവിനെ – കർമ്മനേതാവായ പുത്രനെ.

[53] രണ്ടാം വാക്യം പരോക്ഷം: പരിപന്ഥിഹന്താവു് = വൈരിഘ്നൻ, സോമം.

[54] വർഷിയ്ക്കലും, വണങ്ങിയ്ക്കലും – ശരവൃഷ്ടിയും, ശത്രുക്കളെ കുമ്പിടുവിയ്ക്കലും. കുതിരപ്പട = അശ്വയുദ്ധം. കൈപ്പോർ = ബാഹുയുദ്ധം. കൊന്നുകളയും – എതിരാളികളെ. ഉറക്കി – മൃതിപ്പെടുത്തി. അന്തിമവാക്യം പ്രത്യക്ഷം:

[55] മൂന്നരിപ്പകളിൽ – അഗ്നിവായുസൂര്യരിൽ. ഒന്നിലെയ്ക്ക് – കമ്പിളിയരിപ്പയിലെയ്ക്കു്.

[57] മഹാന്മാർ – ദേവന്മാർ. കവികൾ – സ്തോതാക്കൾ. ചെടി – സോമലത.

സൂക്തം 98.

വൃഷാഗീര് എന്ന രാജാവിന്റെ പുത്രൻ അംബരീഷനോ, ഭരദ്വാജപുത്രൻ ഋജിശ്വാവോ, ഇരുവരുമോ ഋഷികൾ; അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (അന്നനട.)

തിരുമേനി കൊണ്ടുവരികിന്ദോ, ഞങ്ങൾ-
ക്കൊരായിരംപേരേപ്പുലർത്താവും ധനം,
പുരുസ്(അന്നനടപൃഹണീയം, തുലോമോജസ്കരം,
പെരിയോരെയമർത്തുവൊന്ന,നല്പാന്നം! 1

അരിപ്പപൂകുന്നു പിഴിയപ്പെട്ടിന്ദു,-
വൊരു രഥി ചട്ടയിടുന്നതുപോലെ;
മുറിയാതേ കുടത്തിലെയ്ക്കൊഴുകുന്നു
നിറയുമാറ,ഭിഷ്ടുതനാമദ്ദേഹം.2

പിഴിഞ്ഞോരാൽ മത്തിന്നയയ്ക്കപ്പെട്ടവ-
നൊഴുകുന്നൂ, നല്ക്കമ്പിളിയിലെമ്പാടും;
എഴുന്നൾവൂ, ഗവ്യം കൊതിച്ചൊ,ളിപോലെ-
യെഴുന്ന നീർദ്ധാരയൊടും മഖോന്നതൻ! 3

ഹവിസ്സർപ്പിയ്ക്കുന്ന കുടുംബിയാം നര-
ന്നവിടുന്നു കല്പിച്ചയയ്ക്കാറുണ്ടല്ലോ,
ഒരുനൂറുമൊരായിരവുമായിട്ടു,
പൊറുക്കുവാൻ വേണ്ടും ധനമിന്ദോ, ദേവ! 4

ഇവണ്ണമുള്ള നിന്നുടെയല്ലോ, ഞങ്ങ-
ളവിദിതഗതേ, വസോ, വൃത്രഘാതിൻ:
അവിരളകാമ്യം ധന,മന്നം,സുഖ-
മിവയുടെയതിസമീപത്താകെങ്ങൾ! 5

ഇരുനാലും രണ്ടും വിരലുകളിന്ദ്ര-
ന്നരുമയായ്പ്പുകളിയന്ന കാമ്യനെ
തിരയടിയ്ക്കും നീർനിരയൊഴുകുമാ-
റരകല്ലാൽപ്പിഴിഞ്ഞമൃതമാടിപ്പൂ. 6

കുരാൽ – പച്ചനിറം പെറുമാ രമ്യനെ-
യരിയ്ക്കുന്നു, നൂല്ക്കമ്പിളിയിലെമ്പാടും:
തിരുവടി പിന്നെ നടകൊള്ളുമല്ലോ,
സുരന്മാരെയെല്ലാം ലഹരിക്കൊള്ളിപ്പാൻ! 7

കരുത്തുളവാകാൻ നുകർന്നുവല്ലോ, ത-
ന്തിരുവടിയുടെ സുരക്ഷയാൽ നിങ്ങൾ:
പെരുതാകുമന്നം സ്തുതികാരന്മാരി-
ലുറപ്പിപ്പോനല്ലോ, രവിരമ്യനിവൻ! 8

മനുവിന്റെ വിയന്മഹീദേവികളേ,
ജനിച്ചാനിദ്ദേവൻ ഭവദ്യജ്ഞങ്ങളിൽ;
അരകല്ലിലിരുന്നിടുമസ്സോമത്തെ
(നരർ) ചതയ്ക്കയായ്, ക്രതുനിർഗ്ഘോഷത്തിൽ! 9

പകരുന്നൂ, വൃത്രരിപുവാമിന്ദ്രന്നു
നുകരുവാനായിബ്ഭവാനെയിന്ദുവേ,
ഹവിസ്സദ്ദേവന്നു സമർപ്പിപ്പാൻ യജ്ഞ-
ഭവനത്തിൽ മേവും സദക്ഷിണന്നുമേ! 10

വെളിവില്ലാത്തോരാമൊളികള്ളന്മാരെ-
പ്പുലർകാലത്തെവയടിച്ചോടിയ്ക്കുമോ;
അഹപ്പിറപ്പിലപ്പുരാണസോമങ്ങ-
ളരിപ്പയിങ്കലെയ്ക്കൊഴുകുകയായി! 11

കരുത്തേകും നറുമണത്തൊടേ മുന്നിൽ-
പ്പരിലസിപ്പതാമതിനെ മിത്രരേ,
ഭുജിയ്ക്ക, വിജ്ഞർ നിങ്ങളുമെങ്ങളുമേ;
ഭജിയ്ക്ക, ഭോജ്യവൽഭവനദായിയെ! 12
കുറിപ്പുകൾ: സൂക്തം 98.

[1] പെരിയോരെ – വലിയ വൈരികളെ. ഉത്തരാർദ്ധം മുഴുവൻ ധനവിശേഷണം.

[2] അഭിഷ്ടുതൻ = സ്തുതിയ്ക്കപ്പെട്ടവൻ.

[3] അയയ്ക്കപ്പെട്ട് – ദേവന്മാർക്കു്. ഒളിപോലെയെഴുന്ന – ഒരു പ്രഭപോലിരിയ്ക്കുന്ന. മഖോന്നതൻ – യാഗത്തിൽ പ്രധാനഭൂതൻ.

[5] അവിദിതഗതേ = ഹേ അജ്ഞാതഗമന. അവിരളകാമ്യം = ബഹുസ്പൃഹണീയം. ഞങ്ങൾ ധനാദികളോടു ചേരുമാറാകട്ടെ.

[6] ഇരുനാലും രണ്ടും – പത്ത്. അമൃതം = ജലം.

[7] കുരാൽ – പച്ചനിറം – തവിട്ടുനിറവും പച്ചനിറവും.

[8] കർമ്മികളോടു്: നുകർന്നു – സോമനീർ. രവിരമ്യൻ = സൂര്യൻപോലെ രമണീയൻ. ഇവൻ – സോമം.

[9] മനുവിന്റെ – മനുവിന്റെ സ്വന്തമായ. വിയന്മഹീദേവികൾ – വാനൂഴികളാകുന്ന ദേവികൾ. ഇദ്ദേവൻ – സോമം. ഭവദ്യജ്ഞങ്ങൾ – നിങ്ങളുടെ യാഗങ്ങൾ.

[10] അദ്ദേവൻ – ഇന്ദ്രൻ. സദക്ഷിണന്നുമേ – ദക്ഷിണ കൊടുക്കുന്ന യജമാനന്നു ഫലം നല്കാനും. പാത്രങ്ങളിൽ പകരുന്നു.

[11] വെളിവ് – അറിവു്. ഒളികള്ളന്മാർ – നിഗൂഢചോരന്മാർ. അഹപ്പിറപ്പ് – പ്രഭാതം. പുരാണം = പുരാതനം.

[12] സ്തോതാക്കളോടു്: അതിനെ – സോമത്തെ. ഭോജ്യവൽഭവനദായിയെ – അന്നസമേതമായ ഗൃഹം തരുന്ന സോമത്തെ.

സൂക്തം 99.

കശ്യപഗോത്രർ രേഭനും സൂനുവും ഋഷികൾ; ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (താമരക്കണ്ണൻ’ പോലെ.)

ആണ്മ കാട്ടുന്ന വില്ലിൽ ഞാണിടും,
കാമ്യനാം ധർഷകന്നായി-
വെള്ളരിപ്പു നിവുർത്തും, പൂജോൽക്കർ
കല്യന്നായ് വാനോർതൻ മുന്നിൽ! 1

സേവാപരന്റെ കൈവിരലുകൾ
പോവതിന്നയച്ചാലപ്പോൾ
അന്നങ്ങൾ പാർത്തിറങ്ങുമേ, ശ്യാമൻ
മണ്ഡിതൻ പുലർവേളയിൽ! 2

അത്യന്തമിന്ദ്രൻ സേവിയ്ക്കുമിതിൻ-
മത്തുനീരരിയ്ക്കാവൂ, നാം:
ഗോക്കലിതിനെപ്പണ്ടുമിപ്പോഴും
വായ്ക്കൊള്ളുമല്ലോ, വിജ്ഞരും! 3

പണ്ടേത്തെപ്പാട്ടാലപ്പവമാന-
മുണ്ടു, വാഴ്ത്തപ്പെട്ടീടുന്നു;
കൈവിരൽകളും കുമ്പിട്ടുകൊണ്ടു
ദേവന്മാർക്കായിട്ടർപ്പിപ്പൂ! 4

അംഭസ്സു പകർന്ന,ത്താങ്ങായോനെ-
കമ്പിളികൊണ്ടരിയ്ക്കുന്നു;
മുമ്പറിയിപ്പും ദൂതങ്കൽപ്പോലേ
സമ്പ്രാർത്ഥിയ്ക്കുന്നൂ, ധീമാന്മാർ. 5

മത്തേറ്റമേകുമപ്പൂതസോമം
വർത്തിപ്പൂ, ചമസങ്ങളിൽ:
വാഴ്ത്തപ്പെടുന്നൂ, നീർ ഗോവിൽപോലേ
ചേർത്തിടും കർമ്മപാലകൻ. 6

നേർക്കരിയ്ക്കുന്നു, സുവ്രതർ ദേവ-
ന്മാർക്കായ്പ്പിഴിഞ്ഞദ്ദേവനെ;
സന്ദാതാവിവർക്കെന്നു വിജ്ഞാതൻ
വൻതണ്ണീർകളിൽപ്പൂകുന്നു. 7

ഇന്ദോ, പിഴിഞ്ഞെടുത്തരിപ്പിൽത്തൂ-
കുന്നു, നേതാക്കളങ്ങയെ;
ഇന്ദ്രന്നായ്ച്ചമസങ്ങളിൽ വാഴ്‌വൂ,
നന്നെ മത്തേകുവോനാം നീ. 8
കുറിപ്പുകൾ: സൂക്തം 99.

[1] ആണ്മ കാട്ടുന്ന = പൗരുഷത്തെ വെളിപ്പെടുത്തുന്ന. പൂജോൽക്കർ – ഋത്വിക്കുകൾ. കല്യന്നായ് – കരുത്തനായ സോമത്തിന്നായ്.

[2] സേവാപരൻ – യജമാനൻ. പോവതിന്നയച്ചാൽ – പാത്രങ്ങളിൽ പകർന്നാൽ. ശ്യാമൻ – പച്ചനിറസ്സോമം. മണ്ഡിതൻ = അലംകൃതൻ.

[3] മത്തുനീർ = മദകരമായ രസം. ഇതിനെ – ചെടിയായി നില്ക്കുന്ന സോമത്തെ. വിജ്ഞർ (സ്തോതാക്കൾ) ഇതിന്റെ നീർ വായ്ക്കൊള്ളും – ഭക്ഷിയ്ക്കും.

[4] പണ്ടേത്തെപ്പാട്ട് – പുരാതനസ്തുതി. അർപ്പിപ്പൂ – സോമരസമാകുന്ന ഹവിസ്സ്.

[5] അത്താങ്ങായോനെ – സർവാധാരമായ സോമത്തെ. മുമ്പറിയിപ്പും സമ്പ്രാർത്ഥിയ്ക്കുന്നു – ദേവന്മാരെ മുൻകൂട്ടി അറിയിയ്ക്കേണമേ എന്നു, ദൂതനോടെന്ന പോലെ സോമത്തോടപേക്ഷിയ്ക്കുകയും ചെയ്യുന്നു. ധീമാന്മാർ – യജമാനർ.

[6] പൂതം = വിശുദ്ധം, അരിയ്ക്കപ്പെട്ടതു്. ഗോവിൽപ്പോലെ – ഒരു കാള ഗോക്കളിൽ രേതസ്സ് ആധാനംചെയ്യുന്നതുപോലെ. നീർ ചേർത്തിടും – നീർ ചമസങ്ങളിൽ പകരുന്ന. കർമ്മപാലകൻ – സോമം വാഴ്ത്തപ്പെടുന്നു.

[7] സുവ്രതർ – ഋത്വിക്കുകൾ. അദ്ദേവനെ – സോമത്തെ. ഇവർക്കു സന്ദാതാവ്, അഭീഷ്ടപ്രദൻ, എന്നു വിജ്ഞാതൻ, അറിയപ്പെട്ട സോമം. വൻതണ്ണീർകളിൽ (മഹാജലങ്ങളിൽ) പൂകുന്നു.

[8] നന്നെ = ഏറ്റവും.

സൂക്തം 100.

ഋഷിദേവതകൾ മുമ്പേത്തവ; അനുഷ്ടുപ്പ് ഛന്ദസ്സ് (‘താമരക്കണ്ണൻ’പോലെ.)

ചെന്നണയുന്നു, കൂറുറ്റ തണ്ണീ-
രിന്ദ്രന്നിഷ്ടനാം കാമ്യങ്കൽ,
ഒന്നാംവയസ്സിൽപ്പെറ്റ കന്നിനെ
നന്നായ് നക്കുവാൻ തായ്പോലേ! 1

കൊണ്ടുവരിക,രിയ്ക്കപ്പെട്ട നീ
രണ്ടിടസ്വത്തും സോമമേ:
ദാതാവിൻ ഗൃഹേ സർവാർത്ഥപുഷ്ടി
സാധിപ്പോനല്ലോ, നീയിന്ദോ! 2

നീർ മനോജവമായുതിർക്ക നീ,
കാർമുകിൽ മഴപോലിന്ദോ:
വിണ്ണുലകിലും മന്നിലുമുള്ള
പൊന്നു വളർപ്പോനല്ലോ, നീ! 3

ഏവം പിഴിയപ്പെട്ട ഭവാന്റെ
സേവനാർഹമാം നീർ വെക്കം
കമ്പിളിയിലെയ്ക്കോടുന്നു, വെന്ന
വമ്പന്റെ വാജിപോലവേ! 4

ഞങ്ങൾക്കു ബലത്തിന്നറിവിന്നു-
മിങ്ങൊഴുക്കുക നീർ കവേ,
ഇന്ദ്രവരുണമിത്രർക്കുണ്ണുവാ-
നിന്ദോ, പിഴിയപ്പെട്ട നീ 5

നീരൊഴുക്കുക,രിപ്പിലന്നദ-
വീരൻ പിഴിയപ്പെട്ട നീ:
ഇന്ദ്രന്നും വിഷ്ണുവിന്നുമുമ്പർക്കും
നന്നായിനിയ്ക്ക, സോമമേ! 6

പച്ചവർണ്ണനാം നിന്നെയരിപ്പിൽ,-
ക്കൊച്ചുകന്നിനെപ്പൈപോലേ
മാൽ തട്ടിയ്ക്കാതേ, നക്കുന്നൂ, തായാർ
മേധത്തിൽപ്പവമാനമേ! 7

നാനാംശു പാകിച്ചുറ്റുന്നൂ, പെരും-
വാനിൽ നീ പവമാനമേ;
അല്ലിനെയൊട്ടുക്കോടിപ്പൂ ശീഘ്ര,-
മധ്വരിഗൃഹേ വാണു നീ! 8

വാനൂഴികളെത്താങ്ങിപ്പോരുന്നൂ,
നാനാകർമ്മാവേ, നീ തുലോം;
പേർത്തു മഹത്ത്വത്താലേ തൃച്ചട്ട
ചാർത്തുന്നൂ, പവമാനമേ! 9
കുറിപ്പുകൾ: സൂക്തം 100.

[1] കാമ്യൻ – സോമം. തായ് – തള്ളപ്പയ്യ്.

[2] രണ്ടിടസ്വത്തും – ദിവ്യസമ്പത്തും, ഭൗമസമ്പത്തും. ദാതാവ് – ഹവിസ്സു നല്കുന്നവൻ, യജമാനൻ. അർത്ഥം = ധനം.

[3] പൊന്നു – ധനം. വളപ്പോൻ – ഞങ്ങൾക്കായി വർദ്ധിപ്പിയ്ക്കുന്നവൻ.

[4] സേവനാർഹം = സേവ്യം. വെന്ന വമ്പന്റെ – യുദ്ധത്തിൽ ജയിച്ച വീരന്റെ.

[6] അന്നദവീരൻ – മികച്ച അന്നദാതാവ്. ഇനിയ്ക്ക = മധുരിച്ചാലും.

[7] മാൽ തട്ടിയ്ക്കാതേ – സുഖമാംവണ്ണം. തായാർ – തണ്ണീരുകൾ.

[8] നാനാംശു = വിവിധരശ്മി. ചുറ്റുന്നൂ – ചുറ്റിനടക്കുന്നു. അല്ലിനെയൊട്ടുക്ക് – തമോരൂപരായ രാക്ഷസരെയെല്ലാം. അധ്വരിഗൃഹേ = യജമാനന്റെ ഗൃഹത്തിൽ.

[9] തൃച്ചട്ട – തണ്ണീരാകുന്ന കവചം.

സൂക്തം 101.

ശ്യാവാശ്വപുത്രൻ അന്ധീഗുവും, നഹുഷപുത്രൻ യയാതിയും, മനുപുത്രൻ നഹുഷനും, സംവരണപുത്രൻ മനുവും, വാക്പുത്രനോ വിശ്വാമിത്രപുത്രനോ ആയ പ്രജാപതിയും ഋഷികൾ; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (‘താമരക്കണ്ണൻ’ പോലെ.)

വെറ്റി മുൻനില്ക്കും മാദകമായ
കൊറ്റിന്റെ നീരിൽനിന്നാരാൽ
പോക്കുവിൻ, നിങ്ങൾ ചങ്ങാതിമാരേ,
നാക്കു നീട്ടിയ നായയെ! 1

ശുദ്ധിപ്പെടുത്തും നീർദ്ധാരകളോ-
ടൊത്തൊഴുകുന്നു ചുറ്റുമേ,
നേരേ പിഴിയപ്പെട്ടതാം സോമം,
പോരുന്നൊരശ്വംപോലവേ! 2

ആ യഷ്ടവ്യവും ദുർന്നിവാരവു-
മായ സോമത്തെ നേതാക്കൾ
അമ്മിയാൽച്ചതയ്ക്കുന്നു, സർവാശാ-
സമ്മിളിതാന്തരംഗരായ്! 3

വാർമാധുരിയാൽ മത്തുളവാക്കും
സോമം പിഴിഞ്ഞരിയ്ക്കവേ
ഇന്ദ്രന്നായൊഴുകുന്നു: നിൻനീർകൾ
ചെന്നണയട്ടേ, വാനോരിൽ! 4

‘ഇന്ദ്രന്നായൊഴുകുന്നു, സോമനീ’-
രെന്നു വാഴ്ത്തികൾ വർണ്ണിയ്ക്കെ,
ഉച്ഛബ്ദൻ കെല്പാലൊക്കയ്ക്കും പുരാ-
നർച്ചിതാനാകാനിച്ഛിപ്പൂ! 5

നൂറുനൂർദ്ധാരയൊത്തൊഴുകുമേ,
നീരാഴി, നുതി ചൊല്ലിപ്പോൻ,
വിത്തങ്ങളുടെ നാഥനി,ന്ദ്രന്റെ
മിത്രമാം സോമം നാൾതോറും! 6

ശ്രീമുരടായോൻ, പൂഷാവു, ഭഗൻ
സോമമരിയ്ക്കപ്പെട്ടിതാ,
പൂകുന്നു, സർവഭൂതേശനി,രു-
നാകോവികളെ മിന്നിപ്പോൻ! 7

മത്തിന്നായ്ശ്ശബ്ദം കൂട്ടുന്നു, തമ്മിൽ
സ്പർദ്ധയോടോമൽഗ്ഗോവുകൾ;
തൂമ വരുത്തപ്പെട്ടൊ,ളിക്കൊണ്ടു
സോമമോ, വഴി തീർക്കുന്നു! 8

യാതൊന്നോ പഞ്ചജാതിയിൽ വാഴ്‌വൂ,
യാതൊന്നോജിഷ്ഠം സുശ്രവം;
അന്നീർ പൊഴിയ്ക്കുകെ,ങ്ങൾക്കു ധനം
വന്നീടാൻ പവമാനമേ! 9

ഇന്ദുവാം സോമം സർവജ്ഞനൊഴു-
കുന്നു, പിഴിഞ്ഞ നമ്മൾക്കായ്,
മിത്രം, നിഷ്പാപൻ, ശോഭനധ്യാന,-
നെത്രയും വഴി കിട്ടിപ്പോൻ! 10

അമ്മികൾകൊണ്ടു മൂരിത്തോലിങ്കൽ-
ച്ചെമ്മേ പിഴിഞ്ഞുവീഴ്ത്തവേ,
നമ്മൾക്കന്നത്തിന്നായൊലിക്കൊൾവൂ,
സ്വമ്മു കിട്ടിപ്പൊന്നെമ്പാടും! 11

കെല്പോടാംഭസ്സിൽപ്പുക്ക ധീമാന്മാ-
രിപ്പവമാനസോമങ്ങൾ
തൈരോടിണങ്ങിദ്ദർശനീയരായ്-
ത്തീരുന്നു, സൂര്യർപോലവേ! 12

കേൾക്കൊലാ, പിഴിയുന്ന സോമത്തിൻ
വാക്കിനെ, മുടക്കുന്ന നായ്:
ഭാർഗ്ഗവർ മഖസംജ്ഞനെപ്പോലാ
മൂർഖനെത്തച്ചുപായിപ്പിൻ! 13

പുത്രൻ തായ്താതപാണിയിൽപ്പോലേ
പുക്കാനരിപ്പിൽബ്ബാന്ധവൻ;
ജാര – വരന്മാർ പെണ്ണിങ്കൽപ്പോലേ,
സ്ഥാനത്തെത്തുവാനോടിനാൻ! 14

ഒപ്പം വാനൂഴികൾക്കു താങ്ങായോൻ
കെല്പുദിപ്പിപ്പോനാ വീരൻ
സൽകർമ്മിപോലേ സ്ഥാനത്തു ചെല്വാൻ
പുക്കാന,രിപ്പിൽ ശ്യാമളൻ. 15

പുംപശുത്തോലിൽശ്ശബ്ദിച്ച സോമം
കമ്പിളി വിട്ടൊലിച്ചുടൻ
ഇന്ദ്രന്റെയിടത്തെയ്ക്കു പോകയാ-
ണി,ഷ്ടവർഷകൻ ശ്യാമളൻ! 16
കുറിപ്പുകൾ: സൂക്തം 101.

[1] സ്തോതാക്കളോടു്: വെറ്റി മുൻനില്ക്കും – പുരസ്ഥിതജയനായ, ഒരിയ്ക്കലും തോൽവി പറ്റാത്ത. മാദകമായ കൊറ്റ് – സോമം. ആരാൽ – അകലെ. സോമനീർ നായ നക്കരുതേ!

[2] ശുദ്ധിപ്പെടുത്തും – പാപനാശികളായ. പോരുന്ന = ത്രാണിയുള്ള.

[3] സർവാശാസമ്മിളിതാന്തരംഗർ – മനസ്സിൽ എല്ലാ ആശകളും ചേർന്നവർ.

[4] നിൻനീർകൾ എന്നാദിയായ വാക്യം പ്രത്യക്ഷം:

[5] ഉച്ഛബ്ദൻ – ശബ്ദമുയർന്നവൻ. കെല്പാലൊക്കയ്ക്കും പുരാൻ – ബലംമൂലം ജഗത്തിന്നെല്ലാം രാജാവായ സോമം.

[6] നീരാഴി – നീരുകളുടെ ഇരിപ്പിടം.

[7] ശ്രീമുരട് – സമ്പത്തിന്റെ മൂലഭൂതൻ. പൂഷാവു് = പോഷകൻ. ഭഗൻ = ഭജനീയൻ. പൂകുന്നു – കലശത്തിൽ. ഇരുനാകോവികളെ – വാനൂഴികളെ രണ്ടിനെയും. മിന്നിപ്പോൻ – സ്വതേജസ്സുകൊണ്ടു്.

[8] സ്പർദ്ധ = ഞാൻ മുമ്പേ, ഞാൻമുമ്പേ എന്ന മത്സരം. ഗോവുകൾ എന്നതിന്നു, വാക്കുകൾ – സ്തുതികൾ – എന്നും അർത്ഥമെടുക്കാം. തൂമ വരുത്തപ്പെട്ട് – അരിയ്ക്കപ്പെട്ട്. വഴി – ഒഴുകാൻ.

[10] മിത്രം – ദേവന്മാരുടെ സഖാവു്.

[11] സ്വമ്മു കിട്ടിപ്പോൻ – സ്വത്തു കിട്ടിയ്ക്കുന്ന സോമം.

[12] കെല്പ് – സ്ഥൈര്യം.

[13] സ്തോതാക്കളോടു്: വാക്കു് – ശബ്ദം. മുടക്കുന്ന – കർമ്മവിഘ്നകാരി. ഭൃഗുഗോത്രക്കാർ പണ്ടു മഖൻ എന്നൊരപരാധിയെ ആട്ടിപ്പായിച്ചുപോൽ. അതുപോലെ, ആ മൂർഖനെ – നായിനെ നിങ്ങൾ തച്ചുപായിപ്പിൻ.

[14] ബാന്ധവൻ – ദേവബന്ധുവായ സോമം. ജാരാവരന്മാർ = ജാരനും വരനും. സ്ഥാനത്ത് – തന്റെ ഇരിപ്പിടമായ കലശത്തിൽ.

[15] ആ വീരൻ – സോമം. സൽക്കർമ്മി – യജമാനൻ.

[16] പുംപശുത്തോലിൽ = വൃഷചർമ്മത്തിൽ. ഒലിച്ച് – കലശത്തിലെയ്ക്കൊഴുകി. ഇടം – വാസസ്ഥാനം.

സൂക്തം 102.

ത്രിതൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

കർത്താവായ തണ്ണീർക്കിടാ-
വധ്വരത്തിൽപ്രഭു തൂകി
എത്തുന്നൂ, പ്രിയത്തിലെല്ലാം;
വർത്തിപ്പൂ, രണ്ടിടത്തിലും! 1

ഇത്ത്രിതന്റെ ഹവിർദ്ധാന-
വർത്തിദാരുക്കളിൽച്ചെല്കെ
മിത്രം പുകഴ്ത്തപ്പെടുന്നു,
സപ്തയജ്ഞധാമങ്ങളാൽ! 2

ഊന്നാകി,ത്ത്രിതന്റെ സവം
മൂന്നിനും നീ: സാമങ്ങളിൽ
എത്തിയ്ക്ക, സുവ്രതൻ ചേർച്ച-
യ്ക്കൊത്തുവാഴ്ത്തും വദാന്യനെ! 3

കർത്താവിനെപ്പിറപ്പിൽത്താൻ
സപ്തസംഖ്യജനനിമാർ
ഋദ്ധിയ്ക്കായ്പ്പഠിപ്പിച്ചിട്ടു-
ണ്ടി: – സ്ഥിരൻ വിത്തജ്ഞനല്ലോ! 4

സമ്മിളിതരായിവന്റെ
കർമ്മത്തിങ്കൽ നുകർന്നാലേ
കാമ്യരാകൂ, കളിയാടും
സൗമ്യർ ദേവന്മാരെപ്പേരും! 5

യാഗത്തിൽക്കാഴ്ചയ്ക്കായ് മഖ-
ത്തായ്കൾ പെറ്റ കിടാവല്ലോ,
ഭദ്രരൂപൻ, പുരുകാമ്യ,-
നുത്തമദാതാവിക്കവി! 6

ഒത്തുനില്ക്കും പെരിയ ര-
ണ്ടധ്വരാംബമാരിൽ സ്വയം
ചെലുമേ, യഷ്ടാക്കളിള-
വില്ലാതിടചേർക്കുമിവൻ! 7

തൂമഹസ്സാലറിഞ്ഞുതാൻ
വ്യോമത്തിൽനിന്നിരുളിനെ
പായിച്ചാലും, മഖേ യജ്ഞ-
ശ്രീയൊഴുക്കിക്കൊണ്ടു ഭവാൻ! 8
കുറിപ്പുകൾ: സൂക്തം 102.

[1] തണ്ണീർക്കിടാവ് = ജലപുത്രൻ, സോമം. അധ്വരത്തിൻപ്രഭ – തന്റെ നീര്. പ്രിയം – ഹവിസ്സ്. രണ്ടിടത്തിലും – ദ്യോവിലും ഭൂവിലും.

[2] ഇത്ത്രിതന്റെ – ഈ എന്റെ. ഹവിർദ്ധനവർത്തിദാരുക്കളിൽ – ഹവിർദ്ധാനത്തിലിരിയ്ക്കുന്ന ഇരുപലകകളിൽ. മിത്രം – പ്രിയപ്പെട്ട സോമം. സപ്തയജ്ഞധാമങ്ങളാൽ – ഗായത്ര്യാദിസപ്തച്ഛന്ദസ്സുകളാൽ.

[3] പ്രത്യക്ഷോക്തി: സവം = സവനം. സാമങ്ങൾ – സാമഗാനങ്ങൾ. സുവ്രതൻ – സ്തോതാവ്. വദാന്യനെ = ദാതാവിനെ, ഇന്ദ്രനെ.

[4] കർത്താവിനെ – സോമത്തെ. സപ്തസംഖ്യജനനിമാർ = ഏഴുമാതാക്കൾ, ഗംഗാദിനദികൾ. പിറപ്പിൽത്തന്നേ ഋദ്ധിയ്ക്കായ്, യജമാനന്ന് ഐശ്വര്യം നല്കാൻ, പഠിപ്പിച്ചിട്ടുണ്ടു്. ഇസ്ഥിരൻ – ശാശ്വതനായ സോമം.

[5] ഇവന്റെ – സോമത്തിന്റെ. നുകർന്നാലേ – നീർ കുടിച്ചാലേ, ദേവന്മാർ സ്പൃഹണീയരായിത്തീരൂ.

[6] മഖത്തായ്കൾ = യജ്ഞമാതാക്കൾ, തണ്ണീരുകൾ. ഭദ്രരൂപൻ – മംഗളാത്മാവു്. ഇക്കവി – സോമം.

[7] ഒത്തുനില്ക്കും = ഇണങ്ങിനില്ക്കുന്ന. രണ്ടധ്വരാംബമാർ – ദ്യാവാപൃഥിവികൾ. ഇളവില്ലാതെ – തുടർന്നു, തുടർന്ന്. ഇടചേർക്കും – ജലത്തോടു ചേർക്കുന്നു. ഇവൻ – സോമം.

[8] പ്രത്യക്ഷോക്തി: യജ്ഞശ്രീ = യാഗത്തിന്റെ ശോഭ, സ്വന്തം നീര്.

സൂക്തം 103.

ദ്വിതൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (ദ്വാരകാമന്ദിരം’പോലെ.)

ഗാനപ്രസാദിയാം പവ-
മാനേന്ദുവെ,ദ്ധാതാവിനെ
പ്രൗഢമായ്പ്പുകഴ്ത്താൻ മൊഴി
നേടുക, നീ കൂലിപോലേ! 1

കേറുകയായ് കമ്പിളിയിൽ,-
ഗ്ഗോരസാഭ്യക്തനാം ശ്യാമൻ;
ആ രീതിയിലരിയ്ക്കപ്പെ-
ട്ടാരചിപ്പൂ, മൂന്നിടങ്ങൾ. 2

കമ്പിളിയിൽക്കേറി,ത്തേൻനീർ
കുംഭത്തിലെയ്ക്കുതിർപ്പോനെ
നേരേ പുകഴ്ത്തുന്നുണ്ടൃ,ഷി-
മാരുടെയേഴരുളുകൾ. 3

ശ്യാമവർണ്ണൻ പവമാന-
സോമം സർവദേവോപേതൻ
പുക്കാന,ഹിംസിതൻ, നുതി-
മുഖ്യനിരുപലകയിൽ. 4

പോക, വാനോർപ്പടയിലെ-
യ്ക്കേകത്തേരിലിന്ദ്രനുമായ്,
ഋത്വിക്കുകളരിച്ച നീ
സ്വത്തേകിക്കൊണ്ടനത്യയൻ! 5

വാനോർക്കായ്പ്പിഴിയപ്പെട്ട
വാനവനാം പവമാനം
പാടേ പരന്ന,ടർ തേടി-
പ്പായുകയായ,ശ്വംപോലേ! 6
കുറിപ്പുകൾ: സൂക്തം 103.

[1] ഋഷി, തന്നോടുതന്നെ പറയുന്നു: ധാതാവ് = കർത്താവ്. കൂലിപോലേ – ഒരു തൊഴിലാളി കൂലി വാങ്ങിവെയ്ക്കൂന്നതുപോലെ.

[2] മൂന്നിടങ്ങൾ ആരചിപ്പൂ – ദ്രോണകലശം, ആധവനീയം പൂതഭൃത്ത് എന്നീ ഇരിപ്പിടങ്ങൾ നിർമ്മിയ്ക്കുന്നു, അവയിൽ പൂകുന്നു.

[3] ഉതിർപ്പോനെ – സോമത്തെ. ഏഴരുളുകൾ – സപ്തച്ഛന്ദസ്സുകൾ.

[4] നുതിമുഖ്യൻ – സ്തോത്രനേതാവ്.

[5] പ്രത്യക്ഷോക്തി: ഏകത്തേരിൽ – ഒരേരഥത്തിൽ. സ്വത്തേകിക്കൊണ്ടു് – സ്തുതിയ്ക്കുന്ന യഷ്ടാക്കൾക്ക്. അനത്യയൻ = മരണരഹിതൻ.

[6] പരന്ന് – പാത്രങ്ങളിൽ വ്യാപിച്ച്.

സൂക്തം 104.

കണ്വപുത്രർ പർവതനാരദന്മാരോ, കശ്യപപുത്രിമാരായ ശിഖണ്ഡിനികൾ എന്ന രണ്ടപ്സരസ്ത്രീകളോ ഋഷിമാർ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഇങ്ങിരിപ്പിൻ: ഗാനംചെയ്വിൻ,
നിങ്ങൾ പവമാനത്തിന്നായ്;
കുഞ്ഞിനെപ്പോലണിയിപ്പിൻ,
മഞ്ജുഹവ്യം സഖാക്കളേ! 1

കന്നിനെപ്പോലമ്മയോടു
നന്നായ്ച്ചേർപ്പിനി,മ്മത്തിനെ,
ദേവരക്ഷകനെ, ഗ്ഗൃഹോൽ-
ഭാവകനെ,ബ്ബലിഷ്ഠനെ! 2

നേർക്കരിപ്പിനൃദ്ധിദനെ,-
യൂക്കിന്നുമമറേത്തിന്നും
മിത്രാവരുണർക്കു സുഖം
മെത്തുവാനുമായി നിങ്ങൾ! 3

ഞങ്ങൾ ധനദനാം നിന്നെ-
യിങ്ങു ചൊല്ലിപ്പുകഴ്ത്തുന്നു;
മൂടാവു, നിൻനീരിനെയെ-
മ്പാടും ഗവ്യങ്ങളാലെങ്ങൾ! 4

അങ്ങുജ്ജ്വലാംഗനാണിന്ദോ,
ഞങ്ങളുടെ മത്തിൻപതേ:
ചങ്ങാതി ചങ്ങാതിയ്ക്കുപോ-
ലിങ്ങു വഴി കാണിയ്ക്ക, നീ! 5

മുന്മട്ടിണങ്ങുകെങ്ങളിൽ:-
ത്തിന്മൻ കള്ളനരക്കനെ
പോക്കുക, നീയദേവനെ;
നീക്കുകെ,ങ്ങളുടെ പാപം! 6
കുറിപ്പുകൾ: സൂക്തം 104.

[1] സ്തോതാക്കളോട്: പവമാനത്തിന്നായ് – പവമാനസോമത്തെകുറിച്ച്. സോമത്തെ മഞ്ജു(മോടിപ്പെടുത്തുന്ന)ഹവ്യം (ക്ഷീരാദി) അണിയിയ്ക്കുകയും ചെയ്വിൻ.

[2] അമ്മ – തണ്ണീർ; തള്ളപ്പയ്യ് എന്നും ഇമ്മത്തിനെ – ഈ മദകരസോമത്തെ. ഗൃഹോൽഭാവകൻ = ഗൃഹത്തെ ഉണ്ടാക്കുന്നവൻ; ഗൃഹം നിലനില്ക്കുന്നതു സോമസാന്നിധ്യത്താലാണെന്നാശയം.

[3] ഋദ്ധിദനെ, സോമത്തെ, നിങ്ങൾ നേർക്കരിയ്ക്കുവിൻ: എന്തിന്? ഊക്കിന്നും (വേഗത്തിന്നും), അമറേത്തിന്നും (ദേവപാനത്തിന്നും), മിത്രാവരുണർക്കു സുഖം മെത്തുവാനുമായി.

[4] പ്രത്യക്ഷോക്തി:

[5] അങ്ങ് = അവിടുന്ന്. മത്തിൻപതേ – മാദകവസ്തുക്കളുടെ സ്വാമിയായുള്ളോവേ.

[6] കള്ളൻ – കപടശീലൻ. അദേവനെ – ദേവകാമനല്ലാത്തവനെ. പോക്കുക – അകറ്റിയാലും.

സൂക്തം 105.

പർവതനും നാരദനും ഋഷികൾ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

മത്തിന്നപ്പവമാനത്തെ-
പ്പറ്റിപ്പാടുകി,ഷ്ടന്മാരേ;
പൈതലെപ്പോലിനിയിപ്പിൻ,
ഗീതി – ഹവ്യങ്ങളാൽ നിങ്ങൾ! 1

കന്നിനെത്തായ്പോലേ മിനു-
ക്കുന്നു, പിഴിഞ്ഞിന്ദുവിനെ,
ദേവരക്ഷകനെ, സ്തുതി-
ഭാവിതനെ, മാദകനെ! 2

ഇന്നീർ ബലമുളവാക്കു;-
മിന്നീരൂക്കിന്ന,മീത്തിന്നും;
ഇന്നീർ ദേവഗണത്തിന്നു
നന്നായ് മധുരിപ്പതാകും! 3

തന്നാലും, പിഴിഞ്ഞ ഞങ്ങൾ-
ക്കിന്ദോ, ഭവാൻ ഗവാശ്വത്തെ;
എന്നാൽ,ബ്ബലവാനേ, ഞാൻ നിൻ-
വെൺനീർ ഗവ്യത്തോടു ചേർക്കാം! 4

അങ്ങത്യുജ്ജ്വലനാണിന്ദോ,
ഞങ്ങളുടെ മാടിൻപതേ:
ചങ്ങാതി ചങ്ങാതിയ്ക്കുപോ-
ലിങ്ങാളുകൾക്കേകുകൊ,ളി! 5

മുന്മട്ടിണങ്ങുകെങ്ങളിൽ:-
ത്തിന്മൻ കള്ളനദേവനെ
പോക്കുക, കീഴമർത്തിന്ദോ;
നീക്കുക, നീ ദ്രോഹികളെ! 6
കുറിപ്പുകൾ: സൂക്തം 105.

[1] മത്തിന്ന് – ദേവകൾക്കു മത്തുളവാക്കാൻ. ഇഷ്ടന്മാരേ – സഖാക്കളായ ഋത്വിക്കുകളേ. പൈതലെപ്പോലെ – കുഞ്ഞിനെ ആഭരണങ്ങൾകൊണ്ടും ഭോജ്യങ്ങൾകൊണ്ടുമെന്നപോലെ, നിങ്ങൾ പവമാനസോമത്തെ ഗീതിഹവ്യങ്ങളാൽ (സ്തിതിച്ചും ക്ഷീരാദി ചേർത്തും) ഇനിയിപ്പിൻ, മധുരീകരിയ്ക്കുവിൻ.

[2] തായ്, തള്ളപ്പയ്യ്, കുട്ടിയെ നക്കിമിനുക്കുമല്ലോ; അതുപോലെ, തായ് – തണ്ണീർ – പിഴിഞ്ഞ ഇന്ദുവിനെ മിനുക്കുന്നു, മിന്നിയ്ക്കുന്നു. സ്തുതിഭാവിതൻ – സ്തോത്രഭൂക്ഷിതൻ.

[3] ഊക്കിന്നമീത്തിന്നും – വേഗത്തിന്നും ദേവപാനത്തിന്നുമുള്ളതാണു്.

[4] വെൺനീർ – വിശുദ്ധമായ നീർ.

[5] മാടിൻപതേ – മാടുകളുടെ സ്വാമിൻ. ഒളി – വെളിച്ചം.

സൂക്തം 106.

ചക്ഷുഃപുത്രൻ അഗ്നിയും, മനുപുത്രൻ ചക്ഷുസ്സും, അപ്സുപുത്രൻ മനുവും ഋഷികൾ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ആ വൃഷാവാമിന്ദ്രങ്കലെ-
യ്ക്കായിട്ടെഴുന്നള്ളീടട്ടേ,
ഇപ്പിഴിഞ്ഞ പച്ചസ്സോമം,
ക്ഷിപ്രജാതമഖിലജ്ഞം! 1

ഇന്ദ്രന്നായിപ്പിഴിയപ്പെ-
ട്ടിന്ദുവിതാ, നീർ തൂകുന്നു:
എല്ലാരുംപോലറിയുമേ,
വെല്ലുവോനെ രണസേവ്യം! 2

ഇന്ദ്രനിതിൻമത്തിലത്രേ,
സന്നിഷേവ്യം വില്ലേന്തുന്നു;
വ്യോമജേതാവെടുക്കുമേ,
കാമം പെയ്യും വജ്രത്തെയും! 3

ഇന്ദ്രന്നായുണർന്നോഴുകു-
കിന്ദോ, സോമ, നീയെമ്പാടും;
കൊണ്ടുവരികെ,ല്ലാമേകി-
ക്കൊണ്ടു വിളങ്ങുന്ന കെല്പും! 4

ഇന്ദ്രന്നായിട്ടി,ഷ്ടം വർഷി-
യ്ക്കുന്ന മധു പൊഴിയ്ക്ക നീ,
വിദ്വാൻ, വിശ്വദർശനീയ,-
നധ്വകാരൻ, ബഹുമാർഗ്ഗൻ! 5

ഞങ്ങൾക്കേറ്റം വഴി തീർപ്പോ,-
നുമ്പർക്കേറ്റമിനിപ്പോൻ നീ
ആയിരം മാർഗ്ഗത്തിലൂടേ
പോയാലും, കൂറ്റിട്ടുകൊണ്ടേ! 6

തൂകകിന്ദോ, സോമ, കെല്പാൽ
നീർകളുമ്പർക്കമീത്തിന്നായ്;
വാഴ്കെ,ങ്ങൾതൻ കലശത്തി-
ലാ,കെ മധുവുൾക്കൊണ്ട നീ! 7

ഇന്ദ്രനെ മത്തിന്നായ് വള-
ർത്തുന്നു, നിന്റെ വൃഷാവാം നീർ;
മൃത്യു വിടാൻ കുടിയ്ക്കുന്നു,
ഹൃദ്യനായ നിന്നെ വിണ്ണോർ! 8

ഇന്ദോ, പിഴിഞ്ഞരിച്ച നീ
യിങ്ങെങ്ങുൾക്കെത്തിയ്ക്ക ധനം,
തണ്ണീർ – വാനിൽനിന്നു മഴ-
മന്നിൽ വീഴ്ത്തും സർവദായിൻ! 9

സമ്പൂതം പവമാനേന്ദു
കമ്പിളിയിലെയ്ക്കു നീർകൾ
വെമ്പിയൊഴുക്കുന്നു, വാക്കിൻ
മുമ്പിലൊലിയിട്ടുകൊണ്ടേ! 10

കമ്പിളി വെടിഞ്ഞു കെല്പ-
നംഭസ്സിങ്കൽകളിയ്ക്കവേ,
ത്രിസ്ഥനെ വായ്പിപ്പൂ, സ്തോത്രം-
സ്തുത്യുൽഘോഷം ചുഴലുന്നു! 11

വൻപോരിലെയ്ക്കശ്വംപോലേ
കുംഭത്തിലെയ്ക്കിറങ്ങുന്നു;
പിമ്പൊലിക്കൊണ്ടൊഴുകുന്നു,
സംഭോജ്യൈഷി പവമാനം. 12

ദൃഷ്ടിപ്രിയനരിപ്പകൾ
വിട്ടു ചിക്കെന്നൊഴുകുന്നു,
സ്തോതാക്കൾക്കു സവീരമാം
ഖ്യാതി നല്കിക്കൊണ്ടശ്ശ്യാമൻ! 13

ഏവം മധുധാര തൂകി,-
ദ്ദേവകാമൻ തിരുമേനി
കല്പിച്ചരിപ്പയിലെങ്ങു-
മുൾപ്പൂകുന്നു, സശബ്ദനായ്. 14
കുറിപ്പുകൾ: സൂക്തം 106.

[1] ക്ഷിപ്രജാതം – പുതിയത് എന്നർത്ഥം.

[2] രണസേവ്യം – യുദ്ധത്തിൽ സേവിയ്ക്കേണ്ടതായ സോമം, മറ്റെല്ലാരുമെന്നപോലെ, വെല്ലുവോനെ (ഇന്ദ്രനെ) അറിയും.

[3] സന്നിഷേവ്യം = സംസേവനീയം. വ്യോമജേതാവ് – അന്തരിക്ഷത്തിൽ അഹി എന്നവനെ ജയിച്ചവൻ, ഇന്ദ്രൻ. കാമം പെയ്യും = അഭീഷ്ടവർഷിയായ.

[4] എല്ലാമേകിക്കൊണ്ടു വിളങ്ങുന്ന = സർവസാധകവും ഉജ്ജ്വലവുമായ.

[5] മധു – മദകരമായ നീര്. അധ്വകാരൻ – യഷ്ടാക്കൾക്കു സന്മാർഗ്ഗമുണ്ടാക്കുന്നവൻ.

[6] പോയാലും – കലശത്തിലെയ്ക്ക്.

[8] വൃഷാവ് = മഴ പെയ്യിയ്ക്കുന്നതു്. മൃത്യു വിടാൻ – അമരണത്വത്തിന്ന്.

[9] സർവദായിൻ = എല്ലാം നല്കുന്നവനേ.

[10] സംപൂതം = പരിശുദ്ധം. വാക്കിൻ – സ്തുതിയുടെ.

[11] കെല്പൻ – സോമം. ത്രിസ്ഥനെ – മൂന്നു സവനങ്ങളിലും വർത്തിയ്ക്കുന്ന സോമത്തെ.

[12] സംഭോജ്യൈഷി – യജമാനർക്ക് അന്നമിച്ഛിയ്ക്കുന്നവൻ.

[13] സവീരമാം ഖ്യാതി = വീര(പുത്ര)ന്മാരോടുകൂടിയ യശസ്സ്; വീരന്മാരെയും യശസ്സും.

[14] പ്രത്യക്ഷോക്തി:

സൂക്തം 107.

67-ാം സൂക്തത്തിന്റെ ഭരദ്വാജാദികൾതന്നെ ഋഷികൾ; ബൃഹതിയും സതോബൃഹതിയും ദ്വിപദാഭൂരിഗ്വിരാട്ടും ദ്വിപദാവിരാട്ടും പ്രഗാഥവും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

ഒരു മികച്ച ഹവിസ്സാണല്ലോ, സോമം: മനുഷ്യരഹിതമായ അതു വെള്ളത്തിൽ പൂകുന്നു; അമ്മികൊണ്ടു പിഴിഞ്ഞ ആ സോമത്തെ നിങ്ങൾ ഇനി എമ്പാടും പകരുവിൻ! 1

അഹിംസിതനായ, അതിസുഗന്ധിയായ ഭവാൻ ഇപ്പോൾ അരിയ്ക്കപ്പെട്ടിട്ടു കമ്പിളിയിൽനിന്നൊഴുകിയാലും: പിഴിഞ്ഞു വെള്ളത്തിൽ പകർന്ന ഉന്നതനായ ഭവാനെ, ഞങ്ങൾ അന്നവും ഗവ്യവും ചേർത്തു സ്തുതിച്ചുകൊള്ളുന്നു. 2

ദേവകളെ മത്തുപിടിപ്പിയ്ക്കുന്ന, വിധാതാവായ വിചക്ഷണനായ ഇന്ദു കാണത്തക്കവണ്ണം ഒഴുകുന്നു! 3

സോമമേ, അരിയ്ക്കപ്പെടുന്ന ഭവാൻ തണ്ണീരുടുത്തു ധാരയായൊഴുകുന്നു. രത്നദാതാവായ അവിടുന്നു യജ്ഞസ്ഥാനത്തിരിയ്ക്കുന്നു. ദേവ, ഒരു പൊന്നുറവാണല്ലോ, നിന്തിരുവടി! 4

വിചക്ഷണൻ അരിയ ദിവ്യമധു അകിട്ടിൽനിന്നു കറന്നുകൊണ്ടു പഴയ സ്ഥാനത്തിരിയ്ക്കുന്നു; അന്നവാൻ നേതാക്കളാൽ എടുക്കപ്പെട്ടു, പ്രഷ്ടവ്യനായ കർമ്മിയുടെ അടുക്കലെയ്ക്കു പോകുന്നു. 5

സോമമേ, അരിയ ഭവാൻ അരിയ്ക്കപ്പെടാൻ ഉണർവോടേ കമ്പിളിയിലെയ്ക്കൊഴുകുന്നു. അംഗിരസ്സുകളിൽ മുമ്പനാണല്ലോ, മേധാവിയായ അവിടുന്നു്, അങ്ങ് ഞങ്ങളുടെ യജ്ഞത്തിൽ തേൻ തളിച്ചാലും! 6

വൃഷാവായ, തുലോം വഴി കിട്ടിയ്ക്കുന്ന, മേധാവിയായ, വിചക്ഷണനായ, ഋഷിയായ സോമം ഒഴുകുന്നു. നിന്തിരുവടി കവിയാണു്, ഏറ്റവും ദേവകാമനാണ് അങ്ങാണല്ലോ, സൂര്യനെ വാനിൽക്കേറ്റിയതു്! 7

സോമമേ, ഋത്വിക്കുകൾ പിഴിഞ്ഞ നിന്തിരുവടി കമ്പിളിയിൽക്കേറുന്നു; പെൺകുതിരപോലുള്ള പച്ചനീരോടേ പോകുന്നു – മത്തുപിടിപ്പിയ്ക്കുന്ന നീരൊടേ പോകുന്നു! 8

മത്തിന്നായി ചതയ്ക്കപ്പെടുന്ന മദകാരി, ഗോസമേതമായ സോമം, ഗവ്യങ്ങളോടുകൂടി ഒഴുകുന്നു – ക്ഷീരാദികളോടുകൂടി ഒഴുകുന്നു; നീരുകൾ സമുദ്രത്തിലെന്നപോലെ പൂകുന്നു. 9

സോമമേ, അമ്മികൊണ്ടു പിഴിയപ്പെട്ട അങ്ങ് കമ്പിളിയെ മൂടുന്നു. ആളുകൾ പുരിയിലെന്നപോലെ, പച്ചനിറൻ ഇരുപലകകളിൽ പ്രവേശിയ്ക്കുന്നു. നിന്തിരുവടി മരപ്പാത്രങ്ങളിൽ മരുവുന്നു! 10

കമ്പിളിയെ മൂടുന്ന അന്നകാമമായ സോമത്തെ, യുദ്ധത്തിൽ കുതിരയെയെന്നപോലെ മോടിപ്പെടുത്തുന്നു: ആ അഭിനന്ദനീയനെ മനീഷികൾ അരിയ്ക്കുന്നു; മേധാവികൾ സ്തുതിയ്ക്കുന്നു. 11

സോമമേ, അവിടുന്നു ദേവകൾക്കു കുടിപ്പാൻ, തണ്ണീർകൊണ്ടു, പുഴപോലെ തഴപ്പിയ്ക്കപ്പെടുന്നു. മദ്യംപോലെ ഉണർവുറ്റ ഭവാൻ ലതയുടെ നീരോടേ മധുവൊഴുക്കിയ്ക്കുന്ന കുടത്തിലെയ്ക്കു പോകുന്നു! 12

മകൻപോലെ വൃത്തിപ്പെടുത്തേണ്ടുന്ന, അരിയ സ്പൃഹണീയൻ വെള്ളരിപ്പയിൽ പരന്നു: അദ്ദേഹത്തെ കൈവിരലുകൾ വെള്ളത്തിലെയ്ക്ക്, ഒരു രഥത്തെപ്പോലെ കൊണ്ടുപോകുന്നു. 13

മനീഷിയായ, മദകാരിയായ, എന്തും കിട്ടിയ്ക്കുന്ന, ഗന്താവായ സോമം മത്തുണ്ടാക്കുന്ന നീരിനെ കലശത്തിന്റെ മുകളിൽ നേരേ ഒഴുക്കുന്നു. 14

തുലോം സത്യഭൂതനായ ദേവൻ, പവമാനസോമം, കലശത്തെ നീരലകൊണ്ടു നിറയ്ക്കുന്നു. തുലോം സത്യഭൂതൻ മിത്രവരുണന്മാർക്കായി കൊണ്ടുപോകപ്പെടുന്നു. 15

സ്പൃഹണീയനും, വിചക്ഷണനും, അന്തരിക്ഷജാതനുമായ സോമദേവൻ നേതാക്കളാൽ എടുക്കപ്പെടുന്നു! 16

സ്പൃഹണീയനും, വിചക്ഷണനും, അന്തരിക്ഷജാതനുമായ സോമദേവൻ നേതാക്കളാൽ എടുക്കപ്പെടുന്നു! 16

പിഴിയപ്പെട്ട മദകാരി മരുത്ത്വാനായ ഇന്ദ്രന്നായി ഒഴുകുന്നു; ആയിരംധാരകളോടേ കമ്പിളിയിൽക്കേറുന്നു; ആ സോമത്തെ ആളുകൾ അരിയ്ക്കുന്നു. 17

ഇരുപലകകളിൽ പിഴിയപ്പെട്ട കവിയായ സോമം സ്തുതി ചൊല്ലിച്ചുകൊണ്ടു ദേവന്മാരിൽ വിളയാടുന്നു; ആ ഉൽകൃഷ്ടൻ തണ്ണീരുടുത്തു, മരപ്പാത്രങ്ങളിലിരുന്നു, ഗോരസങ്ങൾകൊണ്ടു പുതപ്പിയ്ക്കുഅപ്പെടുന്നു! 18

ഇന്ദുവേ, ഭവാന്റെ സഖ്യത്തിൽ നാൾതോറും രമിയ്ക്കുന്നവനാണു്, ഞാൻ: കുരാൽസ്സോമമേ, എന്നെ വളരെ മറിമായക്കാർ ഉപദ്രവിയ്ക്കുന്നു; അവറ്റിനെ അങ്ങ് ആട്ടിപ്പായിച്ചാലും! 19

കുരാൽസ്സോമമേ, ഞാൻ രാവും പകലും അങ്ങയുടെ സഖ്യത്തെ സമീപിയ്ക്കുന്നു: ഉജ്ജ്വലപ്രഭനായി മീതേ വർത്തിയ്ക്കുന്ന സൂര്യങ്കലെയ്ക്കു ഞങ്ങൾ, പക്ഷികൾപോലെ പറക്കുന്നു! 20

നല്ല വിരലുകളോടുകൂടിയവനേ, കരടുനീക്കപ്പെടുന്ന ഭവാൻ കലശത്തിൽ ഒലികൂട്ടുന്നു; പവമാനമേ, അവിടുന്നു പുരുകാമ്യമായ മഞ്ഞച്ച ധനം ധാരാളമൊഴുക്കുന്നു! 21

സോമമേ, വൃത്തിവരുത്തപ്പെടുന്ന, കമ്പിളിയിലരിയ്ക്കപ്പെടുന്ന, വൃഷാവായ ഭവാൻ മരപ്പാത്രത്തിൽ ഒലികൂട്ടുന്നു; പവമാനമേ, ഗോരസം തേപ്പിയ്ക്കപ്പെട്ട അവിടുന്നു ദേവന്മാരുടെ ഇരിപ്പിടത്തിലെയ്ക്കു നടകൊള്ളുന്നു! 22

സോമമേ, അങ്ങ് അന്നലബ്ധിയ്ക്കായി എല്ലാ സ്തോത്രങ്ങളിലെയ്ക്കും ഒഴുകുക: ദേവന്മാരെ മത്തുപിടിപ്പിയ്ക്കാൻ കലശത്തെ കൈകൊള്ളൂന്നവനാണല്ലോ, മുഖ്യനായ ഭവാൻ! 23

സോമമേ, ആ നിന്തിരുവടി മന്നിലെയ്ക്കും വിണ്ണിലെയ്ക്കും ഉടനേ നീരൊഴുക്കുക: വിചക്ഷണ, നിന്തിരുവടിയെ മേധാവികൾ വിരലുകൾകൊണ്ടും സ്തുതികൾകൊണ്ടും വെണ്മപ്പെടുത്തുന്നു. 24

മരുത്സമേതവും, മദകരവും, ഇന്ദ്രസേവിതവും, സ്തുതികളിലെയ്ക്കും അന്നങ്ങളിലെയ്ക്കും ചെല്ലുന്നതുമായ പവമാനം അരിപ്പയിൽനിന്നു നീരുകളൊഴുക്കുന്നു. 25

ആളുകൾ പിഴിഞ്ഞ സോമം തണ്ണീരുടുത്തു കലശത്തിലിറങ്ങുന്നു; വെളിച്ചം വീശി, ഗോരസങ്ങൾ പൂശി, സ്തുതികളിൽ ഇച്ഛവെയ്ക്കുന്നു! 26

കുറിപ്പുകൾ: സൂക്തം 107.

[1] ഋത്വിക്കുകളോടു്: പകരുവിൻ – തണ്ണീരിൽ.

[2] പ്രത്യക്ഷോക്തി: അന്നം – മലർപ്പൊടിയും മറ്റും.

[3] ഒഴുകുന്നു – പാത്രങ്ങളിൽ.

[4] ഒഴുകുന്നു – അരിപ്പയിൽ.

[5] വിചക്ഷണൻ – എല്ലാം വഴിപോലെ കാണുന്ന സോമം. അകിട് – സ്വന്തം ചെടി. പഴയ സ്ഥാനത്ത് – അന്തരിക്ഷത്തിൽ. പ്രഷ്ടവ്യനായ – ‘എന്തുവേണ’മെന്നു ചോദിയ്ക്കപ്പെടേണ്ടവനായ. കർമ്മി – യജമാനൻ.

[6] തേൻ – സ്വന്തം മധുരരസം.

[8] പോകുന്നു – കലശത്തിലെയ്ക്ക്.

[9] പൂകുന്നു – ദ്രോണകലശത്തിൽ.

[10] ആളുകൾ എന്നാദിയായ വാക്യം പരോക്ഷം:

[12] മധുവൊഴുക്കിയ്ക്കുന്ന – സോമരസത്തെ തന്നിലെയ്ക്കു വീഴിയ്ക്കുന്ന.

[13] സ്പൃഹണീയൻ – സോമം.

[19] മറിമായക്കാർ – രക്ഷസ്സുകൾ.

[20] സൂര്യങ്കലെയ്ക്കു – സൂര്യരൂപനായ ഭവാങ്കലെയ്ക്ക്.

[21] മഞ്ഞച്ച – സ്വർണ്ണപ്രചുരമായ

[23] കലശത്തെ കൈക്കൊള്ളുക – കലശത്തിൽ പൂകുക.

സൂക്തം 108.

ശക്തിപുത്രൻ ഗൗരിവീതിയും, വസിഷ്ഠപുത്രൻ ശക്തിയും, അംഗിരോഗോത്രൻ ഊരുവും, ഭരദ്വാജപുത്രൻ ഋജിശ്വാവും, ഈർദ്ധ്വസദ്മാവും, കൃതയശസ്സും (രണ്ടുപേരും അംഗിരോഗോത്രർതന്നെ), ഋണംചയനെന്ന രാജാവും ഋഷികൾ; കകുപ്പും സതോബൃഹതിയും യവമധ്യാഗായത്രിയും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (‘താമരക്കണ്ണൻ’പോലെ.)

ഇന്ദ്രന്നായ് മത്തു ചേർത്തൊഴുക്കുക,
നിൻനറുംനീരു സോമമേ,
ധീ തുലോം കിട്ടിപ്പോന,തിദീപ്തൻ,
മാദകൻ, മഹനീയൻ നീ്! 1

നിന്നെക്കുടിയ്ക്കയാലൊരു കൂറ്റൻ-
തന്നെയാകുന്നു, വർഷകൻ:
എല്ലാം കാണുമീ നിന്നെ നുകർന്നി-
ട്ടല്ലോ, സുപ്രജ്ഞനദ്ദേഹം
അന്നവർഗ്ഗത്തിൽക്കേറിയത,ടർ-
തന്നിലൊരശ്വംപോലവേ! 2

വിണ്ണിലുള്ളോരെയുദ്ദേശിച്ചു,ദ്യ-
ദ്വർണ്ണനാമവിടുന്നുതാൻ
മൃത്യുരാഹിത്യമുൽഘോഷിയ്ക്കുന്നു,
വിദ്രുതം പവമാനമേ! 3

തന്നാലല്ലോ, നവഗ്വൻ ദധ്യങു
തള്ളിത്തുറന്നാര്യർക്കേകീ;
തന്നാലല്ലോ കൈവന്നൂ നൽത്തണ്ണീ-
രന്നങ്ങൾ ദേവസൗഖ്യത്തിൽ! 4

ചെമ്മേ പിഴിയപ്പെട്ടാ വന്മദ-
നിർമ്മാതാവിതാ, ധാരയായ്
കമ്പിളി വിട്ടോലുന്നു തത്തിക്കൊ-
ണ്ടംഭസ്സിൽതിരപോലവേ! 5

ആരംബരാംബുധാരയെക്കെല്പാൽ-
ക്കാറിങ്കൽനിന്നിറക്കിയോ,
ഗോവാജിവ്യാപ്തനാ നീ ധർഷക,
നോവിയ്ക്ക, യോധൻപോലവേ! 6

വെച്ചുപിഴിവിൻ, സ്തുത്യനെ നിങ്ങ-
ളശ്വത്തെപ്പോലേ സേചിപ്പിൻ,
നീരിൽ നീന്തുന്ന വർഷിയെ,ദ്ദീപ്തി-
കാരിയെ,ജ്ജലഹാരിയെ! 7

ആയിരംധാര ചേർന്ന വർഷകൻ,
തോയവർദ്ധകൻ, വൻസത്യം,
തോയജൻ, നീരാൽ വായ്ക്കുവോൻ, ദേവ-
പ്രേയാനാം ദേവനി,സ്സോമം! 8

മുന്നിൽ വെളിപ്പെടുത്തുകു,ജ്ജ്വല-
മന്നം ധാരാളമന്നേശ:
ദ്യോവിലിരിയ്ക്കും പെട്ടി തുറക്ക,
ദേവകാമനാം നീ ദേവ! 9

തൂകുക, ദാരുദ്വന്ദ്വോത്ഥമാം നീ-
രാ,ൾകളെപ്പോറ്റും ഭൂപൻ നീ;
നാകാൽ വരുത്തുകോജസ്വിൻ, വൃഷ്ടി,
ഗോകാംക്ഷിയ്ക്കിഷ്ടിപൂർത്തിയും! 10

ആ മാദകനെ, ബ്ഭൂരിധാരനെ,
ക്കാമവർഷിയെത്താനിതാ,
ദോഹനം ചെയ്വൂ; നിശ്ശേഷസമ്പ-
ദ്വാഹിയെദ്ദേവകാമന്മാർ. 11

ജ്ഞാതൻ, ശബ്ദംകൊണ്ടവ്യയൻ വർഷി;
ജ്യോതിസ്സാലിരുൾ നീറ്റുന്നു;
ദ്രവ്യം ചാർത്തുന്നിത,ക്കവിസ്തുതൻ;
മുവ്വട്ടം നില്പൂ, തൻകർമ്മം! 12

ആർ ധനങ്ങളെ, യാർ ഗോവൃന്ദത്തെ,-
യാരനേകമാമന്നത്തെ,
ആർ നൽഗ്ഗേഹത്തെക്കൊണ്ടുവന്നീടു;-
മസ്സോമം പിഴിയപ്പെട്ടു! 13

നമ്മിൽനിന്നിതുണ്മോനിന്ദ്രൻ, മിത്ര,-
നമ്മരുൽഭഗരര്യമാ;
സമ്മുഖനാകി,തുണ്ണും വരുണൻ
ചെമ്മേ രക്ഷിപ്പാനിന്ദ്രനും! 14

ഇന്ദ്രന്നുണ്ണുവാൻ തൂകുക, മത്തേ-
റ്റുന്ന മാധുരിവായ്ച നീർ
ഇന്ദോ, നേതാക്കൾ കൈവശംവെച്ച
സുന്ദരായുധനായ നീ! 15

ആഴുകിന്ദ്രന്റെ ഹൃത്താം കുംഭത്തി-
ലാഴിയിൽപ്പുഴപോലവേ,
വായുവരുണമിത്രർക്കു പോന്നോൻ,
വാനത്തിന്നൂന്നു,ൽക്കൃഷ്ടൻ നീ. 16
കുറിപ്പുകൾ: സൂക്തം 108.

[1] ധീ – ബുദ്ധി.

[2] കൂറ്റൻ – കാള. വർഷകൻ – ഇന്ദ്രൻ. അന്നവർഗ്ഗത്തിൽക്കേറിയതു് – ശത്രുക്കളുടെ അന്നങ്ങളടക്കാൻ ചെന്നതു്.

[3] ഉദ്യദ്വർണ്ണൻ = തിളങ്ങുന്ന നിറമുള്ളവൻ. മൃത്യുരാഹിത്യം = മരണമില്ലായ്ക.

[4] തന്നാൽ – സോമത്തെക്കൊണ്ടു്. തള്ളിത്തുറന്ന് – അസുരന്മാർ ഗോക്കളെ ഒളിപ്പിച്ച ഗുഹയുടെ ദ്വാരം. ആര്യർക്ക് – അംഗിരസ്സുകൾക്ക്. ഏകീ – ഗോക്കളെ. ദേവസൗഖ്യത്തിൽ – ദേവന്മാർക്കു സുഖമുണ്ടായപ്പോൾ. നൽത്തണ്ണീരന്നങ്ങൾ – നല്ല ജലവും അന്നവും. കൈവന്നൂ – യജമാനർക്ക്.

[5] വന്മദനിർമ്മാതാവു് = വലിയ മദകരൻ, സോമം. ഓലുന്നു – കലശത്തിലെയ്ക്ക് ഒഴുകുന്നു.

[6] പ്രത്യക്ഷോക്തി: അംബരാംബുധാരെയെ – അന്തരിക്ഷത്തിലെ ജലധാരയെ. ഇറക്കി – മഴ പെയ്യിച്ചു എന്നർത്ഥം. ഗോവാജിവ്യാപ്തൻ = ഗോക്കളിലും അശ്വങ്ങളിലും വ്യാപിച്ചവൻ. നോവിയ്ക്ക – അസുരരെ പീഡിപ്പിച്ചാലും. യോധൻ = പോരാളി.

[7] ഋത്വിക്കുകളോട്: സ്തുത്യനെ – സോമത്തെ. വർഷി = വൃഷ്ടികരൻ. ദീപ്തികാരി – പ്രഭ പരത്തുന്നവൻ. ജലഹാരി – ജലങ്ങളെ ആകർഷിയ്ക്കുന്നവൻ.

[8] വൻസത്യം – മഹാസത്യഭൂതൻ. ദേവപ്രേയാൻ = ദേവന്മാർക്കു പ്രിയൻ.

[9] പ്രത്യക്ഷോക്തി: വെളിപ്പെടുത്തുക – ഞങ്ങൾക്കു്. ദ്യോവിലിരിയ്ക്കുംപെട്ടി – അന്തരിക്ഷസ്ഥമായ മേഘം. തുറക്ക – മഴയ്ക്ക്.

[10] ദാരുദ്വന്ദ്വോത്ഥമാം – ഇരുപലകകളാൽ പിഴിഞ്ഞ. തൂകുക – കലശത്തിൽ. ഭൂപൻ – രാജസദൃശൻ. നാകാൽ = സ്വർഗ്ഗത്തിൽനിന്നു വൃഷ്ടി വരുത്തുക. ഗോകാംക്ഷിയ്ക്ക്, യജമാനന്ന്, ഇഷ്ടി(യജ്ഞ) പൂർത്തിയും വരുത്തുക.

[11] ദോഹനംചെയ്വൂ – പിഴിയുന്നു. ദേവകാമന്മാർ – ഋത്വിക്കുകൾ.

[12] അവ്യയനായ (മരണമില്ലാത്ത) വർഷി(സോമം) ശബ്ദംകൊണ്ടറിയപ്പെടുന്നു. ഇരുൾ നീറ്റുന്നു – ഇരുട്ടിനെ ദഹിപ്പിയ്ക്കുന്നു, നശിപ്പിയ്ക്കുന്നു. ദ്രവ്യം – ക്ഷീരാദി. മുവ്വട്ടം – സവനത്രയത്തിൽ.

[14] ഇന്ദ്രൻ, മിത്രൻ, ആ മരുത്തുക്കൾ, ഭഗൻ, അര്യമാവ് എന്നിവർ നമ്മളിൽനിന്ന് ഇത് (സോമം) ഉണ്ണുന്നവരാകുന്നു. ഇതുണ്ണുന്ന വരുണനും ഇന്ദ്രനും നമ്മെ രക്ഷിപ്പാൻ സമ്മുഖരാകട്ടെ, ആഭിമുഖ്യംകൊള്ളട്ടെ. ഇന്ദ്രനെ രണ്ടാമതും പറഞ്ഞതു പ്രാധാന്യത്താലാകുന്നു.

[15] നേതാക്കൾ – ഋത്വിക്കുകൾ. കൈവശംവെച്ച – വശപ്പെടുത്തിയ.

[16] പോന്നോൻ – പര്യാപ്തൻ.

സൂക്തം 109.

ഈശ്വരപുത്രർ അഗ്നികൾ ഋഷികൾ; ദ്വിപദാവിരാട്ട് ഛന്ദസ്സ്; പവമാനസോമം ദേവത. (മാകുന്ദമഞ്ജരി.)

ഹൃദ്യമാം നീർ തൂകുകിന്ദ്രന്നു സോമമേ,
മിത്രഭഗർക്കും നീ പൂഷാവിന്നും! 1

ഇന്ദ്രൻ കുടിയ്ക്കട്ടേ, വിദ്യയ്ക്കും കെല്പിന്നു-
മിന്ദോ, നിൻനീരുമ്പരെപ്പേരുമേ! 2

ഇത്ഥമൊലിച്ചാലും, തൂവിണ്ണമൃതാം നീ
മൃത്യു വിടാനും, വൻഗേഹത്തിന്നും! 3

വാനോർതൻ മൈകളിലെയ്ക്കെല്ലാമോലുക,
വാരാഴി, രക്ഷകൻ നീ സോമമേ! 4

വാനോർക്കായ്ത്തൂകുക, തൂനീർ നീ സോമമേ:
വാനൂഴിലോകർക്കു നല്ക, സുഖം! 5

ദ്യോവിന്നൊരൂന്നല്ലോ, തൂവമൃതായ നീ:
തൂവുക, നീർ ബലിൻ, സത്യയജ്ഞേ! 6

മുമ്പൻ സുധാരൻ യശസ്വി നീ വാരുറ്റ
കമ്പിളി വിട്ടോലുകിന്ദോ, ക്രമാൽ! 7

മുഖ്യർ പിഴിഞ്ഞരിച്ചേന്തിയ സർവജ്ഞ-
നൊക്കെയൊഴുക്കട്ടേ, സന്തുഷ്ടനായ്! 8

പുത്രരെ നല്കട്ടേ, നമ്മൾക്കു വൻസ്വത്തും
വർദ്ധകമാം പവമാനസോമം! 9

കെല്പറിവർത്ഥമൊഴുക്കുക, വാജിപോ-
ലഭ്യക്തൻ വേഗവാൻ നീ സോമമേ! 10

അത്ത്വദ്രസത്തെപ്പിഴിഞ്ഞവർ സോമമേ,
മത്തിന്നരിയ്ക്കുന്നു, വൻപേരിന്നും! 11

പച്ചക്കുഞ്ഞായ്വന്ന മിന്നുന്ന സോമത്തെ-
സ്വച്ഛമാക്കുന്നൂ, സുരർക്കരിപ്പാൽ! 12

മത്തിന്നും സ്വത്തിന്നുമോലുന്നു, ചേലുറ്റ
ബുദ്ധിമാൻ സോമമരിപ്പയിങ്കൽ! 13

ഇന്ദ്രന്റെ നന്മൈ തടിപ്പിപ്പൊന്നി,സ്സോമം:
കൊന്നല്ലോ, പാപത്തെയൊട്ടുക്കവൻ! 14

നേതാക്കന്മാർ പിഴിഞ്ഞഗ്ഗവ്യം കൂട്ടിയ
നീരിതു സേവിപ്പൂ, വാനോരെല്ലാം! 15

നന്നായരിയ്ക്കുന്ന കമ്പിളി വിട്ടൊഴു-
കുന്നു, പിഴിഞ്ഞത, നേകധാരം! 16

വാരിയാൽ ക്ഷാളിച്ചു ഗവ്യങ്ങൾ ചേർത്തതു
ധാരാശതത്തോടൊലിപ്പൂ ശീഘ്രം! 17

കല്യർ കല്ലിന്മേൽപ്പിഴിഞ്ഞു കൈക്കൊണ്ട നീ
ചെല്ലുകി,ന്ദ്രന്റെ വയറ്റിലിന്ദോ! 18

പാരാതരിപ്പ വിട്ടിന്ദ്രന്നായോലുന്നു,
നൂറുനൂർദ്ധാരകളാർന്ന സോമം! 19

ഈപ്സിതവർഷിയാമിന്ദ്രന്റെ മത്തിനായ്-
ത്തേപ്പിപ്പൂ, തേൻകുഴമ്പിസ്സോമത്തെ! 20

വിണ്ണോർക്കു കെല്പിന്നയത്നമരിയ്ക്കുന്നു,
തണ്ണീരുടുത്ത ഹരിത്താം നിന്നെ! 21

ഇന്ദ്രന്നായ്ക്കുത്തുന്നു, കുത്തുന്നു, നീരൊഴു-
ക്കുന്ന കൂട്ടാർന്ന ബലിഷ്ഠേന്ദുവെ! 22
കുറിപ്പുകൾ: സൂക്തം 109.

[2] വിദ്യ = അറിവു്.

[3] തുവിണ്ണമൃതാം – വിണ്ണിലെ വിശുദ്ധപീയൂഷംപോലുള്ള. മൃത്യു വിടാനും, വൻഗേഹത്തിന്നും – ഞങ്ങൾക്ക് അമർത്ത്യത്വവും വലിയ ഗൃഹവും കിട്ടാൻ.

[4] വാരാഴി – വൻകടൽപോലെ നീർ നിറഞ്ഞവൻ.

[5] വാനൂഴിലോകർ – വാനൂഴികളും പ്രജകളും.

[6] ബലിൻ = ബലവാനേ.

[8] മുഖ്യർ – ഋത്വിക്കുകൾ. ഏന്തിയ = എടുത്ത. സർവജ്ഞൻ – സോമം. ഒക്കെയൊഴുക്കട്ടെ – നമുക്ക് എല്ലാദ്ധനവും നല്കട്ടെ.

[9] വർദ്ധകം – ദേവന്മാരെ വളർത്തുന്നതു്.

[10] കെല്പറിവർത്ഥം – കെല്പും അറിവും അർത്ഥ (ധന)വും. അഭ്യക്തൻ – സലിലസിക്തൻ.

[11] അത്ത്വദ്രസം – അങ്ങയുടെ ആ നീര്. പിഴിഞ്ഞവർ – ഋത്വിക്കുകൾ. മത്തിന്ന് – ദേവന്മാരെ മത്തുപിടിപ്പിയ്ക്കാൻ. വൻപേരിന്നും – തങ്ങൾക്കു വലിയ കീർത്തിയുണ്ടാകാനും.

[12] പച്ചക്കുഞ്ഞായ്വന്ന – പച്ചനിറപ്പൈതലായിപ്പിറന്ന. സുരർക്ക് – ദേവന്മാർക്കുവേണ്ടി. അരിപ്പാൽ = അരിപ്പകൊണ്ടു്. സ്വച്ഛമാക്കുന്നൂ – ഋത്വിക്കുകൾ ശുചീകരിയ്ക്കുന്നു.

[13] ബുദ്ധിമാൻ – ക്രാന്തപ്രജ്ഞൻ.

[14] അവൻ – ഇന്ദ്രൻ.

[16] പിഴിഞ്ഞതു് – സോമരസം.

[17] ചേർത്തതു – ചേർത്ത സോമരസം.

[18] പ്രത്യക്ഷകഥനം: കല്യർ – ഋത്വിക്കുകൾ.

[19] പാരാതെ – വേഗേന.

[20] തേപ്പിപ്പൂ – ഋത്വിക്കുകൾ. തേൻകുഴമ്പ് – മധുരസാന്ദ്രമായ ഗോരസം.

[21] പ്രത്യക്ഷോക്തി: അരിയ്ക്കുന്നു – ഋത്വിക്കുകൾ. ഹരിത്ത് – പച്ചനിറൻ.

[22] കുത്തുന്നു – ചതയ്ക്കുന്നു. ദ്വിരുക്തി ഹർഷത്താലാകുന്നു. കൂട്ടാർന്ന – ഗവ്യം ചെർക്കപ്പെട്ട. ബലിഷ്ഠേന്ദുവെ = ബലമേറിയ സോമത്തെ.

സൂക്തം 110.

ത്ര്യരുണൻ, ത്രസദസ്യ, എന്നീ രാജാക്കന്മാർ ഋഷികൾ; പിപീലികമധ്യാനുഷ്ടുപ്പും ഊർദ്ധ്വബൃഹതിയും വിരാട്ടും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (‘താമരക്കണ്ണൻ’പോലെ.)

കൊറ്റിന്നായ്ശ്ശരിയ്ക്കോലുക: വാട്ട-
മറ്റെതിർക്കുക മാറ്റാരെ-
ഞങ്ങൾക്കു കടം തീർക്കാനായ്ശ്ശത്രു-
ഭംഗത്തിന്നാക്രമിയ്ക്ക, നീ! 1

ഞങ്ങൾ പിഴിഞ്ഞരിച്ചു വാഴ്ത്തുന്നു-
ണ്ടങ്ങയെ ക്രമാൽ സോമമേ:
കെല്പിലെയ്ക്കിറാങ്ങാറുണ്ടല്ലോ, നീ
സപ്രജപ്പെരുംനാടിന്നായ്! 2

വെള്ളത്തിൻവാസസ്ഥാനത്തു നിർത്തി-
യല്ലോ, മിടുക്കാൽസ്സൂര്യനെ
ഗോത്യാഗപ്പഠിപ്പുള്ളവൻ, ദ്രുത-
യാത്രൻ നീ പവമാനമേ – 3

നിർത്തിയല്ലോ നീ മർത്ത്യരെ നോക്കാൻ
സത്യശിവാമൃതാസ്പദേ;
യുദ്ധത്തിലെഴുന്നള്ളാറുണ്ടു, നീ
നിത്യം നേട്ടത്തിന്നവ്യയ! 4

ആൾകൾക്കു കുടിപ്പാനൊരു വറ്റി-
പ്പോകാത്തുറവുപോലവേ
കീറീ കൊറ്റിന്നരിപ്പ, നീർക്കാരൻ
കൈവിരൽകളാൽപ്പോലെ നീ! 5

സൂരനാം ദേവനല്ലിന്റെ മറ
കീറുന്നതിനുമുന്നമേ
വാഴ്ത്തിനാർ, പാർത്തിബ്ബന്ധുവെച്ചിലർ-
വാനിലെ വസുരുക്കുകൾ. 6

വൻബലാന്നാശ നിങ്കലേ വെച്ചാർ,
മുമ്പരാം ദർഭ കൊയ്തവർ:
വീറിന്നിറക്കുകെ,ങ്ങളെയുമാ
വീരനാം ഭവാൻ സോമമേ! 7

ദ്യോവിലെ പ്രത്നസ്തുത്യപീയൂഷം
വാർവിൺകോട്ടയിൽനിന്നുതാൻ
ഇന്ദ്രന്നായിക്കറന്നെടുത്തിട്ടു
നന്നായ് വാഴ്ത്തുന്നിതാ,ളുകൾ! 8

പില്പാടിദ്ദ്യാവാപൃഥ്വികളിലു,-
മിപ്പാരിലെങ്ങും കെല്പിനാൽ
മേലേ വാഴുന്നു, കൂട്ടത്തിൽക്കാള-
പോലെ നീ പവമാനമേ! 9

ശ്രീമത്ത,നേകധാരം, ബഹ്വന്നം
സോമ,മൊരുണ്ണിപോലവേ
കമ്പിളിയരിപ്പിങ്കൽ ക്രീഡിച്ചു,
വൻപ്രഭയോടൊഴുക്കുന്നു! 10

സ്വത്തുമന്നവുമായുസ്സും നല്കും
സത്രവാൻ പവമാനേന്ദു
ഇന്ദ്രാർത്ഥമിതാ, തേനിനിപ്പിയ-
ലുന്ന നീർദ്ധാര തൂകുന്നു! 11

പോരിനേല്ക്കും മാറ്റാരെയും, ദുർഗ്ഗ-
ന്മാരാമരക്കന്മാരെയും
കേറിക്കീഴമർത്തോടിച്ചൊലിയ്ക്കു-
കാ,രമ്യായുധനായ നീ! 12
കുറിപ്പുകൾ: സൂക്തം 110.

[1]പ്രത്യക്ഷോക്തി: കൊറ്റിന്നായ് – ഞങ്ങൾക്കന്നം തരാൻ. ഞങ്ങൾക്കു കടം തീർക്കാനായ് – ഞങ്ങൾക്കു സേവനഫലം തന്നുതീർക്കാൻ. ശത്രുഭംഗം – ശത്രുവധം.

[2] കെല്പിലെയ്ക്ക് – ശത്രുക്കളുടെ ബലത്തിന്റെ നേരെ. സപ്രജപ്പെരും നാടിന്നായ് – പ്രജകളോടുകൂടിയ വലിയ സ്വരാജ്യം രക്ഷിപ്പാൻ.

[3] വെള്ളത്തിൻവാസസ്ഥാനത്ത് – അന്തരിക്ഷത്തിൽ. ഗോത്യാഗപ്പഠിപ്പുള്ളവൻ – സ്തോതാക്കൾക്കു ഗോക്കളെ കൊടുക്കുന്നതിൽ പരിജ്ഞാനമുള്ളവൻ.

[4] നിർത്തിയല്ലോ – സൂര്യനെ. സത്യശിവാമൃതാസ്പദേ – സത്യവും ശുഭവുമായ ജലത്തിന്റെ ഇരിപ്പിടത്തിൽ, അന്തരിക്ഷത്തിൽ.

[5] നീർക്കാരൻ (വെള്ളം സംഭരിയ്ക്കുന്നവൻ) ആളുകൾക്കു കുടിപ്പാൻ വെള്ളത്തിന്നു് ഒരുറവു മാന്തുന്നതുപോലെ, നീ കൊറ്റിന്ന് (മലർപ്പൊടിയോടു ചേരാൻ) അരിപ്പ കീറി, പിളർത്തി. നീർക്കാരൻ ഉറവു മാന്തുന്നതും കൊറ്റിന്ന് – ജീവനാർത്ഥമാണല്ലോ.

[6] അല്ലിന്റെ മറ – ഇരുട്ട്. വാനിലെ വസുരുക്കുകൾ എന്ന ചിലർ ഇബ്ബന്ധുവെ (സോമത്തെ) പാർത്തു സ്തുതിച്ചു, പുലർകാലത്തിനുമുമ്പുതന്നെ.

[7] വൻബലാന്നാശ – വലിയ ബലവും അന്നവും കിട്ടാനുള്ള ആശ. മുമ്പരാം ദർഭ കൊയ്തവർ – പണ്ടേത്തെ യജമാനർ. വീറിന്ന് – യുദ്ധത്തിൽ വീര്യം കാട്ടാൻ.

[8] ദ്യോവ് = സ്വർഗ്ഗം. പ്രത്നസ്തുത്യപീയൂഷം – പുരാതനവും സ്തുത്യവുമായ അമൃത്, സോമം. വാർവിൺകോട്ട – വിണ്ണിലെ മഹാദുർഗ്ഗം.

[9] കൂട്ടത്തിൽ – ഗോവൃന്ദത്തിൽ.

[10] ഒഴുക്കുന്നു – നീർ.

[11] സത്രവാൻ = സയജ്ഞൻ. തേനിനിപ്പ് – തേനിനൊത്ത മാധുര്യം.

[12] പ്രത്യക്ഷോക്തി: ദുർഗ്ഗന്മാർ = ദുരാസദർ.

സൂക്തം 111.

പരുച്ഛേപപുത്രൻ അനാനതൻ ഋഷി; അത്യഷ്ടി ഛന്ദസ്സ്; പവമാനസോമം ദേവത.

പവമാനൻ ഈ പച്ചനീർകൊണ്ടു, സൂര്യൻ സ്വരശ്മികൊണ്ട് – സ്വരശ്മികൊണ്ട് – എന്നപോലെ ദ്രോഹികളെയെല്ലാം നശിപ്പിയ്ക്കുന്നു: പിഴിഞ്ഞ നീർ തിളങ്ങുന്നു; അരിയ്ക്കപ്പെട്ടു വിളങ്ങുന്ന ഹരിതവർണ്ണൻ സ്തുത്യങ്ങളായ – സ്തുത്യങ്ങളായ – സപ്താസ്യങ്ങൾകൊണ്ട് എല്ലാ നക്ഷത്രങ്ങളിലും വ്യാപിയ്ക്കുന്നു! 1

അങ്ങ് പണികളുടെ ആ ധനം കണ്ടുപിടിച്ചു. അങ്ങ് സ്വഗൃഹമായ യജ്ഞഗൃഹത്തിൽ വളർത്തമ്മമാരാൽ വഴിപോലെ കുളിപ്പിയ്ക്കപ്പെടുന്നു. (അങ്ങയുടെ ശബ്ദം), ദൂരത്തുനിന്നുള്ള സാമഗാനംപോലെ കർമ്മികളെ ഇമ്പപ്പെടുത്തുന്നു. മൂവ്വുലകത്തെ ഭരിയ്ക്കുന്ന തേജസ്സുകൊണ്ടു വിളങ്ങുന്നവൻ അന്നം നല്കുന്നു – അന്നം നല്കുന്നു! 2

താൻ അറിഞ്ഞുംകൊണ്ടു കിഴക്കേദ്ദിക്കിൽ പോകുന്നു: ദർശനീയമായ ദേവരഥം – ദർശനീയമായ രഥം – രശ്മികളോടു ചേരുന്നു. ഉടനേ, പൗരുഷപ്രകാശങ്ങളായ സ്തോത്രങ്ങൾ ഇന്ദ്രനെ പ്രാപിയ്ക്കൂന്നു; വജ്രവും ഇമ്പംകൊള്ളിയ്ക്കുന്നു. നിങ്ങളിരുവർക്കുമില്ലല്ലോ, യുദ്ധങ്ങളിൽ അപജയം – അപജയം! 3

കുറിപ്പുകൾ: സൂക്തം 111.

[1] സ്വരശ്മികൊണ്ടു് എന്നപോലെ – തന്റെ രശ്മികൊണ്ടു് ഇരുട്ടിനെ എന്നപോലെ. ദ്വിരുക്തികൾ ആദരാധിക്യത്താലത്രേ. സപ്താസ്യങ്ങൾ – നീരാവികളെ വിഴുങ്ങുന്ന തേജസ്സുകൾ.

[2] പ്രത്യക്ഷോക്തി: പണികളുടെ – പണികളാൽ അപഹൃതമായ. ആ ധനം – ഗോഗണം. വളർത്തമ്മമാരാൽ – തണ്ണീരുകളാൽ. അന്തിമവാക്യം പരോക്ഷം:

സൂക്തം 112.

അംഗിരോഗോത്രൻ ശിശു ഋഷി; പഞ്ചപദാപംക്തി ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ഭിന്നംഭിന്നം, നിനവെങ്ങൾ-
ക്ക; – ന്യർക്കുമൊന്നാം, കർമ്മം:
തച്ചൻ ചെത്തൽ, വൈദ്യൻ ഗദം,
തന്ത്രി യഷ്ടാവെയും തേടും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 1

ശുഷ്കച്ചെടി, പക്ഷിച്ചിറ-
ക,ഗ്നി പാറും കല്ലിവയാൽ
അമ്പുണ്ടാക്കും കരുവാനോ,
വൻപണക്കാരെനെത്തേടും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ ഭവാനെമ്പാടുമേ! 2

ഗായകൻ ഞാന,ച്ഛൻ വൈദ്യൻ,
തായ നെല്ലു വറക്കുവോൾ-
കാശിന്നെങ്ങൾ നാനാതൊഴിൽ-
ക്കാരായ് വാഴ്‌വൂ, പൈക്കൾപോലെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 3

വോഢാവശ്വം നൽത്തേരിനെ,
ക്രീഡാമാത്യൻ കളിമ്പത്തെ,
മേഢ്റം രോമശച്ചാലിനെ-
ബ്ഭേകം വെള്ളത്തെയും തേടും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 4
കുറിപ്പുകൾ: സൂക്തം 112.

[1] ഭിന്നഭിന്നം – നാനാപ്രകാരം. ഒന്നൊന്നാം – വേറെ വേറെയായിരിയ്ക്കും. ചെത്തൽ – മരപ്പണി. ഗദം = രോഗം. തന്ത്രി – യാജകൻ. ആശാരിയ്ക്കു മരപ്പണി കിട്ടണം; വൈദ്യന്നു രോഗിയെ കിട്ടണം; തന്ത്രിയ്ക്കു യഷ്ടാവിനെ കിട്ടണം – ഇങ്ങനെ ഓരോരുത്തനും ഓരോന്നായിരിയ്ക്കും, നിനവ്.

[2] ശുഷ്കച്ചെടി – ഉണങ്ങിയ മരച്ചുള്ളി. അഗ്നി പാറും – തീ പറക്കുന്ന, കല്ല് – മൂർച്ചകൂട്ടുന്ന ചാണ. കരുവാൻ – കൊല്ലൻ.

[3] ഗായകൻ ഞാൻ – ഞാൻ യാഗത്തിൽ സ്തോത്രം ചൊല്ലുന്നവനാണു്. എന്റെ അച്ഛൻ വൈദ്യനാണു്. അമ്മ നെല്ലു വറക്കുന്ന (മലരും മറ്റുമുണ്ടാക്കുന്ന)വളാണു്. കാശിന്ന് – ധനലബ്ധിയ്ക്ക്. പൈക്കൾപോലേ – പൈക്കൾ തൊഴുത്തിൽ നിലകൊള്ളുന്നതുപോലെ.

[4] വോഢാവ് – തേർ വലിയ്ക്കുന്ന. നൽത്തേർ – നിഷ്പ്രയാസം വലിയ്ക്കാവുന്ന തേർ. ക്രീഡാമാത്യൻ = നർമ്മസചിവൻ. കളിമ്പം – വിനോദം. മേഢ്റം = പുരുഷലിംഗം. രോമശച്ചാലു് – സ്ത്രീയുടെ രോമവത്തായ ഗുഹ്യാംഗം. ഭേകം = തവള.

സൂക്തം 113.

മരീചിപുത്രൻ കശ്യപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ശര്യണാവത്തിലെസ്സോമം
ശക്രൻ കുടിയ്ക്ക, വൃത്രഘ്നൻ,
ശക്തി തനിയ്ക്കുണ്ടാകാനും,
ശസ്തവീര്യം കാണിപ്പാനും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 1

ശുദ്ധസത്യതപഃശ്രദ്ധാ-
യുക്തർ പിഴിഞ്ഞ നീ വർഷിൻ,
വന്നുചേരുകാ,ർജ്ജീകത്തിൽ-
നിന്നു സോമ, ദിശാംപതേ.
ഇന്ദ്രന്നായൊഴുകിയാലു,
മിന്ദോ, ഭവാനെമ്പാടുമേ! 2

മാരിയാൽ വായ്ച സോമത്തെ-
സ്സൂരപുത്രി കൊണ്ടുപോന്നു;
ഗന്ധർവന്മാരെറ്റെടുത്ത-
ഗ്ഗംഭീരനിൽ നീർ നിറച്ച.
ഇന്ദ്രന്നായൊഴുകിയാലും,-
മിന്ദോ, ഭവാനെമ്പാടുമേ! 3

സത്യം ചൊല്ലും സത്യകീർത്തേ,
സത്യം ചൊല്ലും സത്യകർമ്മൻ,
ശ്രദ്ധ ചൊല്ലും സോമ, രാജൻ,
കർത്തൃഭൂക്ഷിതസോമമേ,
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 4

സത്യൗജസ്സേ, പെരിയ നിൻ-
സദ്രസങ്ങൾ പൊഴിയുന്നു-
മണ്ടുന്നൂ, സ്വാദുവാം നിൻനീർ.
മന്ത്രപൂത, ഹരിദ്ദ്യുതേ,
ഇന്ദ്രന്നായൊഴുകിയാലു,
മിന്ദോ, ഭവാനെമ്പാടുമേ! 5

സോമം കല്ലാൽപ്പിഴിഞ്ഞരി-
ച്ച,സ്സോമത്താൽ തുഷ്ടരാക്കി,
ഛന്ദഃസ്തുതി ചൊല്ലും വിപ്രൻ
വന്ദിയ്ക്കപ്പെടുന്ന ദിക്കിൽ
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 6

ജ്യോതിസ്സെങ്ങുണ്ടെ,ന്നുമെന്നു,-
മേതുലോകത്തർക്കൻ നില്പൂ,
അശ്ശാശ്വതാക്ഷയലോക-
ത്താക്കുകെ,ന്നെപ്പവമാന;
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 7

എങ്ങരചൻ വൈവസ്വത,-
നെങ്ങർക്കന്റെയന്തഃപുരം,
എങ്ങീ മഹാതടിനിക,-
ളങ്ങമൃതനാക്കുകെ, ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 8

എങ്ങു മൂന്നാം വിണ്ണിലർക്ക-
നിംഗിതംപോലുലാത്തുന്നു,
എങ്ങാളുകൾ വെളിച്ചത്തി,-
ലങ്ങമൃതനാക്കുകെ,ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 9

എങ്ങിച്ഛയും ദൃഢേച്ഛയു,-
മെങ്ങു സവിതാവിൻ വാസം,
എങ്ങന്നവും സംതൃപ്തിയു,-
മങ്ങമൃതനാക്കുകെ,ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 10

എങ്ങാനന്ദമാമോദവു,-
മെങ്ങിമ്പവുമാഹ്ലാദവും,
എങ്ങഭീഷ്ടാഗമം ദേവ-
ന്ന,ങ്ങമൃതനാക്കുകെ,ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 11
കുറിപ്പുകൾ: സൂക്തം 113.

[2] ആർജ്ജീകമെന്ന നാട്ടിലെ സോമവും ശ്രേഷ്ഠമത്രേ.

[3] സൂരപുത്രി – സൂര്യന്റെ മകൾ, ശ്രദ്ധ. അഗ്ഗംഭീരനിൽ – മഹാനായ സോമത്തിൽ.

[4] ശ്രദ്ധ ചൊല്ലും – യജമാനർക്കു ശ്രദ്ധ ഉപദേശിയ്ക്കുന്ന. കർത്തൃഭൂഷിത സോമമേ – യജമാനനാൽ അലംകരിയ്ക്കപ്പെട്ട സോമമേ.

[5] സദ്രസങ്ങൾ = നല്ല നീരുകൾ.

[6] കല്ല് – അമ്മി. തുഷ്ടരാക്കി – ദേവന്മരെസ്സന്തോഷിപ്പിച്ച്. ഛന്ദഃസ്തുതി – ഛന്ദോനിബദ്ധമായ സ്തോത്രം.

[7] എന്നുമെന്നും – അനശ്വരമായി.

[8] വൈവസ്വതൻ = വിവസ്വാന്റെ പുത്രൻ, മനു. മഹാതടിനികൾ – ഗംഗാദിമഹാനദികൾ.

[9] താഴെയും നടുവിലും മീതെയുമായി, മൂന്നു സ്വർഗ്ഗങ്ങളുണ്ടു്; മൂന്നാമത്തതുത്തമം. ഇംഗിതംപോലുലാത്തുന്നു – യഥേഷ്ടം സഞ്ചരിയ്ക്കുന്നു.

[10] ഇച്ഛയും ദൃഢേച്ഛയും – ഉന്നതിയ്ക്കുള്ള അഭിലാഷവും, അതു സാധിയ്ക്കണമെന്ന ദൃഢാഭിലാഷവും. സവിതാവ് = സൂര്യൻ. വാസം = പാർപ്പിടം.

[11] ആനന്ദാമോദാദികൾക്ക് അല്പാല്പവ്യത്യാസം കണ്ടുകൊള്ളണം. ദേവന്നഭീഷ്ടാഗമം – ദേവനെ തൃപ്തനാക്കൽ, പൂജിയ്ക്കൽ.

സൂക്തം 114.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’ പോലേ.)

ഇപ്പവമാനേന്ദുവിന്റെ
സുപ്രഭയെബ്ഭജിപ്പോനും,
സോമ, നിന്നെദ്ധ്യാനിപ്പോനും
ശ്രീമൽപ്രജാവാനാമെന്നാർ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 1

മന്ത്രകാരസ്തവാൽ സ്തോത്ര-
തന്തു നീട്ടിക്കശ്യപർഷേ,
സംപൂജിയ്ക്ക, സസ്യങ്ങൾക്കു
തമ്പുരാനാം സോമത്തെ നീ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 2

നാനാസൂര്യരേഴാശകൾ,
ഹോതാക്കളേഴൃത്വിക്കുകൾ,
ഏഴാദിത്യദേവരിവ-
രൊത്തുരക്ഷിയ്ക്ക, നീ സോമ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ; ഭവാനെമ്പാടുമേ! 3

കാക്കുകിന്ദോ, നിൻപക്വാന്നം
കൈക്കൊണ്ടു ഞങ്ങളെപ്പുരാൻ:
കൊല്ലായ്കരി ഞങ്ങളെ; – പ്പോ-
ക്കൊല്ലെ,ങ്ങളുടേതൊന്നുമേ.
ഇന്ദ്രന്നായൊഴുകിയാലു-
മിന്ദോ, ഭവാനെമ്പാടുമേ! 4
കുറിപ്പുകൾ: സൂക്തം 114.

[1] സുപ്രഭ – തേജസ്സ്. ശ്രീമൽപ്രജാവാനാമെന്നാർ – നല്ല സന്താനങ്ങളോടുകൂടിയവനായിത്തീരുമെന്ന് അഭിജ്ഞർ പറഞ്ഞിരിയ്ക്കുന്നു.

[2] ഋഷി, തന്നോടുതന്നെ പറയുന്നു: മന്ത്രകാരസ്തവാൽ സ്തോത്രതന്തു നീട്ടി – ഋഷിമാരുടെ സ്തവത്തിൽനിന്നു (സ്തവമവലംബിച്ചു) സ്തോത്രനൂൽ നീട്ടി, സ്തോത്രങ്ങൾ വർദ്ധിപ്പിച്ച്.

[3] നാനാസൂര്യർ = വിവിധസൂര്യരോടുകൂടിയവ. ഏഴാശകൾ – സോമം നില്ക്കുന്ന ദിക്കൊഴിച്ച് ഏഴു ദിക്കുകൾ. ഹോതാക്കളേഴൃത്വിക്കുകൾ – ഏഴു ഹോതാക്കളായ ഋത്വിക്കുകൾ. ഏഴാദിത്യദേവർ – മാർത്താണ്ഡനൊഴിച്ചു, ധാതൃപ്രഭൃതികളായ ഏഴദിതിപുത്രന്മാർ.

[4] നിൻപക്വാന്നം – അങ്ങയ്ക്കായി പചിച്ച ഹവിസ്സ്. പുരാൻ – തമ്പുരാനായ അങ്ങ്. അരി(ശത്രു) ഞങ്ങളെ കൊല്ലരുതു്, ഞങ്ങളുടേതൊന്നും നശിപ്പിയ്ക്കുകയുമരുതു്.

സൂക്തം 1.

ത്രിതൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്. അഗ്നി ദേവത. (കാകളി.)

അഗ്നിയെണീറ്റുനിന്നാനുഷസ്സിന്നുമു-
മ്പ; – ല്ലിങ്കൽനിന്നു പോന്നെത്തിനാൻ, ദീപ്തിയിൽ;
കമ്രാംഗനായ്ത്തീർന്നു മൂടിനാൻ, കത്തുന്ന
തന്മഹസ്സാൽ ഗൃഹമൊക്കയുമുന്നതൻ! 1

വാനൂഴികൾതൻ വയറ്റിൽപ്പിറന്നവ-
നാണോ,ഷധീധൃതനഗ്നേ, സുരൂപി നീ:
അത്തൃക്കിടാവു നീ പോക്കുന്നു, രാവിരു-
ട്ടു; ദ്രവമോടുന്നു, തായാരിൽനിന്നു നീ! 2

ഇത്ഥം പിറന്നഭിവ്യാപ്തനായ മഹാ-
നിത്തൃതീയന്നരുളട്ടെ, സംരക്ഷണം:
ചിത്തസാമ്യത്തൊടംഭസ്സിരന്നീ, വിപ-
ശ്ചിത്തിനെയല്ലോ സ്തുതിപ്പതി,ങ്ങാളുകൾ! 3

അന്നം വളർത്തും ഭവാങ്കലണയുന്നി-
തന്നലാഭത്തിനായ്ക്കൊറ്റേകുമമ്മമാർ;
പേർത്തുടൽ മാറുമവരിലും ചെല്വു, നീ;
പാർത്തുപോരുന്നു, ഹോതാവായ് നരരിൽ നീ! 4

ചിത്രരഥൻ, ക്രതുഹോതാവു, ശുഭ്രാഭ-
ന,ധ്വരത്തിന്നധ്വരത്തിന്നൊരു കൊടി,
വന്മയാൽദ്ദേവന്നു ദേവന്നു നേർപാതി
നന്മ നല്കട്ടെ,യിങ്ങഗ്നി, നരാതിഥി! 5

പൊന്നാടകളുടുത്തഗ്നിത്തിരുവടി
മന്നിന്റെ നാഭിയമുത്തരവേദിയിൽ
മിന്നിമേവുന്നു: പുരോഹിതനായിങ്ങു
വിണ്ണോരെയർച്ചിയ്ക്ക, തമ്പുരാനേ, ഭവാൻ! 6

വാനൂഴികളെ വായ്പിപ്പൂ, ബലോത്ഥ, നീ,
സൂനുതായ്താതരെപ്പോലെയഗ്നേ, സദാ:
വന്നാലു,മാ നീ സകാമരി;ലെത്തിയ്ക്ക,
വൃന്ദാരകരെയുമിങ്ങു യുവോത്തമ! 7
കുറിപ്പുകൾ: സൂക്തം 1.

[1] എണീറ്റുനിന്നാൻ – ഉഷസ്സിന്നുമുമ്പു ജ്വലിപ്പിയ്ക്കുമല്ലോ. അല്ല് = ഇരുട്ട്. ഗൃഹം – യജ്ഞസദനം. ഉന്നതൻ – മഹാൻ.

[2] പിറന്നവൻ – സൂര്യനും അഗ്നിയും ഒന്നുതന്നെ എന്നു കാണിയ്ക്കുന്നു. ഔഷധീധൃതൻ – ഔഷധികളാൽ (സസ്യങ്ങളാൽ)ഗർഭത്തിൽ ധരിയ്ക്കപ്പെട്ടവൻ. അത്തൃക്കിടാവ് – ഔഷധികളുടെ പൂജനീയനായ ശിശു, അഗ്നി. രാവിരുട്ട് = രാത്രിപോലെ കറുത്ത ശത്രുക്കളും, ഇരുട്ടും. ഉദ്രവം – ഉയർന്ന ഒച്ചയോടുകൂടുംവണ്ണം. തായാർ – ഔഷധികൾ.

[3] പരോക്ഷകഥനം: അഭിവ്യാപ്തൻ = എങ്ങും വ്യാപിച്ചവൻ. തൃതീയന്ന് – മൂന്നാമനായ ത്രിതന്ന്, എനിയ്ക്ക്. ചിത്തസാമ്യം = ഒരേമനസ്സ്. അംഭസ്സ് – ജലം, മഴ. ഈ വിപശ്ചിത്ത് – വിദ്വാനായ അഗ്നി. ഇങ്ങ് – ഈ ലോകത്തിൽ.

[4] പ്രത്യക്ഷോക്തി: കൊറ്റേകുമമ്മമാർ – ലോകത്തിന്ന് അന്നം നല്കുന്ന ഔഷധികൾ. ഉടൽ മാറും – ആകാരത്തിന്നു വ്യാത്യാസം (ജീർണ്ണത) വരുന്ന. ചെല്വൂ – കാട്ടുതിയ്യായിട്ട്.

[5] ചിത്രരഥൻ = നാനാരൂപമായ രഥത്തോടുകുടിയവൻ. ശുഭ്രാഭൻ = ധവളവർണ്ണൻ. കൊടി = ധ്വജം. നേർപാതി – ഓരോ ദേവന്റെയും പാതിയായി നില്ക്കത്തക്ക വന്മ, മഹത്ത്വമുള്ളവൻ.

[6] പൊന്നാടകൾ – സ്വർണ്ണപ്രഭങ്ങളായ തേജസ്സുകൾ. മന്നിന്റെ നാഭി – ഇളാപദം, ഉത്തരവേദി. പുരോഹിതനായ് എന്നതുമുതൽ പ്രത്യക്ഷോക്തി.

[7] വായിപ്പൂ – വളർത്തുന്നു, വിസ്താരപ്പെടുത്തുന്നു. സകാമർ – അങ്ങയെ കാംക്ഷിയ്ക്കുന്നവർ, യജമാനാദികൾ. വൃന്ദാരകർ = ദേവന്മാർ. ഇങ്ങു – ഈ യജ്ഞത്തിൽ.

സൂക്തം 2.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

സക്തരാം ദേവരെദ്ദിവ്യഋത്വിക്കുക-
ളൊത്തൃതുജ്ഞൻ നീ യജിയ്ക്കി,ങ്ങൃതുപതേ:
അഗ്നേ, യുവോത്തമ, ഹോതാക്കളിൽവെച്ചു
മുഖ്യനാം യജ്ഞകൃത്തല്ലോ, തിരുവടി! 1

മർത്ത്യർതൻ ഹോത്രവും പോത്രവും തേ പ്രിയം;
സത്യവാൻ, മേധാവി, വിത്തപ്രദൻ, ഭവാൻ.
അന്നം ചമയ്ക്ക, നാം സ്വഹാ: സമർഹനാ-
മഗ്നിദേവൻ യജിയ്ക്കട്ടേ, നിലിമ്പരെ! 2

ദേവകൾതൻവഴിതന്നിലണക, നാ-
മാവുന്ന കർമ്മം ക്രമേണ സാധിയ്ക്കുവാൻ!
വിജ്ഞനഗ്നി യജിയ്ക്കട്ടെ: ഹോതാവവൻ;
യജ്ഞവും കാലവും നിശ്ചയിയ്ക്കട്ടെ, താൻ! 3

നിങ്ങളറിയവേ, കർമ്മലോപം ജഡ-
രെങ്ങൾ വരുത്തിയിരിയ്ക്കാ,മമർത്ത്യരേ;
വിജ്ഞനഗ്നി നികത്തട്ടെയതൊക്കയും,
വിണ്ണോർക്കു വീതങ്ങൾ വെയ്ക്കുമൃതുക്കളാൽ. 4

ചേതസ്സിടിഞ്ഞു ചുണ കെട്ട മാനുഷ-
രേതൊരു യജ്ഞകർമ്മത്തെ നണ്ണാതെപോം;
ആയതറിഞ്ഞഗ്നി, ഹോതാവു, കർമ്മജ്ഞ-
നായജിയ്ക്കു,മ്പരെ യഷ്ടാവൃതുക്കളിൽ! 5

ഇഷ്ടികൾക്കെല്ലാം മുഖവും കൊടിയുമായ്-
സ്സൃഷ്ടനല്ലോ, വിചിത്രൻ നീ പിതാവിനാൽ;
ആ നീ തരിക, ജനാഢ്യമാമൂഴിയു,-
മാർക്കും ഹിതമാം പുകഴ്‌ന്ന കാമ്യാന്നവും! 6

ആരെസ്സുജാതൻ പ്രജാപതി സൃഷ്ടിച്ചി-
താരെ വാനൂഴികളാ,രെയംഭസ്സുകൾ;
അഗ്നേ, പിതൃപഥാഭിജ്ഞനാമബ്ഭവാ-
നഗ്ര്യശോഭം വിളങ്ങുന്നു, സമിദ്ധനായ്! 7
കുറിപ്പുകൾ: സൂക്തം 2.

[1] സക്തർ – സ്തുതികാംക്ഷികൾ. ദിവ്യഋത്വിക്കുകൾ – ചന്ദ്രാദിത്യപജ്ജന്യന്മാർ. ഋതുശബ്ദത്തിന്നു യാഗകാലമെന്നർത്ഥം. യജ്ഞകൃത്ത് = യഷ്ടാവ്.

[2] ഉത്തരാർദ്ധം പരോക്ഷം: നിലിമ്പർ = ദേവന്മാർ.

[3] ദേവകൾതൻവഴി – സ്വർഗ്ഗത്തിൽ ചെല്ലാനുള്ള മാർഗ്ഗം, യജ്ഞകർമ്മം. വിജ്ഞൻ – ദേവന്മാരുടെ വഴിയറിയുന്നവൻ. താൻ – അദ്ദേഹം.

[4] ജഡർ – വിമൂഢർ. അതു് – ലുപ്തമായിപ്പോയ കർമ്മം. വീതങ്ങൾ – ഹവിർഭാഗങ്ങൾ. ഋതുക്കൾ – യാഗകാലങ്ങൾ.

[5] ചേതസ്സിടിഞ്ഞു ചുണകെട്ട മാനുഷർ – നിരന്തരമായ യജ്ഞപ്രയത്നംകൊണ്ടു ബുദ്ധിക്ഷയവും നിരുത്സാഹതയും വന്ന ഋത്വിക്കുകൾ. ആയജിയ്ക്ക – പൂജിയ്ക്കട്ടെ.

[6] ഇഷ്ടികൾ = യാഗങ്ങൾ. മുഖം – പ്രധാനഭൂതൻ. വിചിത്രൻ = നാനാരൂപൻ. പിതാവ് – പ്രജാപതി.

[7] പ്രജാപതിയാലും, വാനൂഴികളാലും, അംഭസ്സുകളാലും ഉൽപാദിതനായ ഭവാൻ. പിതൃപഥാഭിജ്ഞൻ – ഹവിർവഹനമാർഗ്ഗമറിയുന്നവൻ. സമിദ്ധനായ് = ജ്വലിപ്പിയ്ക്കപ്പെട്ട്. അഗ്ര്യശോഭം = മികച്ച ശോഭയോടുകൂടുംവണ്ണം.

സൂക്തം 3.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ, (കാകളി.)

ഇദ്ധനീശൻ, നീ പുരാനേ: വെളിപ്പെട്ടു,
വൃദ്ധ്യർത്ഥമുഗ്രൻ, ഗമിപ്പോൻ, ശുഭോദയൻ;
മെത്തിയ ഭാസ്സാൽ വിളങ്ങും വിവേകവാ-
നെത്തുന്നു, രാത്രിയെക്കൈവിട്ടു വെണ്മയിൽ! 1

പോവും കറുമ്പിയെജ്ജ്വാലയാൽക്കീഴമ-
ർത്താവിഷ്കരിപ്പൂ, മഹേശതനൂജയെ;
വാനു മൂടും പ്രഭകൊണ്ടർക്കദീപ്തിയെ
സ്ഥാനേ നിറുത്തി ലസിപ്പൂ, ഗമിപ്പവൻ ! 2

വന്നെത്തിനാൻ, ശുഭശ്രീയൊടൊപ്പം ശുഭൻ;
ചെന്നണഞ്ഞാന,ഥ ജാരൻ ഭഗിനിയിൽ;
ഉന്നിദ്രദീപ്തിയായ് വർത്തിയ്ക്കുമീയഗ്നി
വെൺനിറത്താൽക്കീഴമർത്താനി,രുട്ടിനെ! 3

ഭദ്രൻ സഖാവീ മഹാനഗ്നി വാഴ്ത്തികൾ-
ക്കത്തൽ വരുത്തില്ല, കത്തും കതിർകളാൽ:
സ്തുത്യൻ വൃഷാവു സുവക്ത്രൻ മഹാന്റെ കെ-
ല്പൊത്ത തീക്ഷ്ണാംശു പുകഴ്‌ന്നൂ, മഖങ്ങളിൽ! 4

സുശ്രീകനായിജ്ജ്വലിയ്ക്കുമീ വമ്പന്റെ
രശ്മികൾ പായുന്നു, കാറ്റിരമ്പത്തൊടേ:
വാനിൽപ്പരത്തുവോനല്ലോ, വിളയാടി
വായ്ചു വിളങ്ങും വിശിഷ്ടതേജസ്സിവൻ! 5

വിസ്ഫുടജ്വാലനായ്പ്പോകുമിവനുടെ
കെല്പുണ്ടിരമ്പുന്നു, മാരുതച്ചേർച്ചയാൽ;
ഉന്നാദമാം പ്രത്നവെണ്മയാലേ വിള-
ങ്ങുന്നിതി,ഗ്ഗന്താവു, ദേവവര്യൻ, മഹാൻ! 6

വമ്പരെയെത്തിയ്ക്കുകെങ്ങളിലബ്ഭവാൻ;
വിൺഭൂയുവതിഗൻ നീയുമിരിയ്ക്കണം.
സുപ്രാപനുജ്ജവനഗ്നേ, വരികിങ്ങു,
സുപ്രാപരാമുജ്ജവാശ്വങ്ങളൊത്തു നീ! 7
കുറിപ്പുകൾ: സൂക്തം 3.

[1] വെളിപ്പെട്ടു എന്നതുമുതൽ പരോക്ഷം: വൃദ്ധ്യർത്ഥം – യഷ്ടാക്കൾക്ക് അഭിവൃദ്ധി വരുത്താൻ. ഗമിപ്പോൻ – ഹവിസ്സു വാങ്ങി ദേവലോകത്തെയ്ക്കു പോകുന്നവൻ. വെണ്മയിൽ – ഉഷസ്സിൽ.

[2] കുറുമ്പി – രാത്രി. മഹേശതനൂജയെ – മഹാനായ ഈശന്റെ (രക്ഷകന്റെ)പുത്രിയായ ഉഷസ്സിനെ. സ്ഥാനേ – മുകളിൽ. നിറുത്തി – മുകളിൽ പരന്ന അഗ്നിജ്വാലതന്നെ, അർക്കദീപ്തി (സൂര്യരശ്മി). ഗമിപ്പവൻ – ദേവലോകത്തെയ്ക്ക്.

[3] ശുഭൻ – മംഗളരൂപനായ അഗ്നി. ജാരൻ – ശതുക്കളെ കിഴവ (ദുർബല)രാക്കുന്നവൻ. ഭഗിനി – ഉഷസ്സ്.

[4] വാഴ്ത്തികൾ = സ്തോതാക്കൾ. കെല്പ് – തമോനാശനശക്തി.

[5] സുശ്രീകൻ = നല്ല ശോഭയോടുകൂടിയവൻ. കറ്റിരമ്പം = കാറ്റിന്നൊത്ത ശബ്ദം.

[6] പോകും – ദേവലോകത്തെയ്ക്ക്. മാരുതാച്ചേർച്ച = മരുത്സംഗമം. ഉന്നാദം = ശബ്ദമുയർന്നതു്. പ്രത്നം = പുരാതനം.

[7] വമ്പർ – മഹാന്മാർ, ദേവന്മാർ. വിൺഭൂയുവതിഗൻ – ദ്യോവും ഭൂവുമാകുന്ന യുവതികളെ പ്രാപിയ്ക്കുന്നവൻ. സുപ്രാപൻ – സ്തോതാക്കൾക്കു സുഖേന പ്രാപ്യൻ. ഉജ്ജവൻ = വേഗമേറിയവൻ. അശ്വങ്ങൾ – രോഹിത്തുകളെന്ന കുതിരകൾ.

സൂക്തം 4.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഞങ്ങൾ വിളിച്ചാൽ വരുമാറു വന്ദ്യനാ-
മങ്ങയ്ക്കു നല്കുവന,ങ്ങയെ വാഴ്ത്തുവൻ:
അഗ്നേ, പുരാണ, പുരാനേ, മരുവിലെ-
ത്തണ്ണീർപ്പുരപോലെയല്ലോ, മഖിയ്ക്കു നീ! 1

ആൾക്കാർ ഭവാനെബ്ഭജിപ്പൂ, യുവോത്തമ,
ഗോക്കൾ ചൂടുള്ള തൊഴുത്തിനെപ്പോലവേ:
മർത്ത്യർക്കു മുമ്പർക്കുമുറ്റ ദൂതൻ,ഭവാൻ;
മധ്യേ മഹസ്സിൽച്ചരിപ്പൂ, മഹാൻ ഭവാൻ. 2

ജൈത്രനാം നിന്നെ,യൊരുണ്ണിയെപ്പോലവേ
ധാത്രിയെടുത്തു വളർത്തുന്നു, കൗതുകാൽ:
തൃട്ടാർന്നിറങ്ങും, നഭസ്സിൽനിന്നു; വിട-
പ്പെട്ടാൽ മടങ്ങും, പശുപോലെയബ്ഭവാൻ! 3

മൂഢരെങ്ങളുശിരാളുമമൂഢ, നിൻ
പ്രൗഢിയറിയുവോൻ, നീതാൻ വിശാംപതേ:
തിന്നുനടക്കും; കിടക്കും, കിഴവനായ്;
വൻനാക്കിനാലഗ്നി നക്കും, യുവതിയെ! 4

വന്ദ്യനെയെങ്ങോ പെറുന്നൂ, കിഴവികൾ;
ചെന്നുചേരും, സിതൻ ധൂമധ്വജൻ വനേ;
സ്നാനത്തിനല്ല, നീർ പൂകും, വൃഷംപോലെ;
സാനന്ദനാക്കു,മിവനെസ്സമം നരർ! 5

ചാകാനുറച്ചിരുകാട്ടുകള്ളർകണ-
ക്കാ,രെയെൻകൈകൾ നാർപത്താൽ വരിഞ്ഞുവോ;
അബ്ഭവാനഗ്നേ, നവീനസ്തവമിതാ-
കല്പിച്ചുടൽത്തേരു പൂട്ടുകൊളികളാൽ! 6

ജാതവേദസ്സേ, ഹവിസ്സും നമസ്സുമി-
ഗ്ഗീതിയും നിന്നെ വളർത്തുക,ഗ്നേ, സദാ:
രക്ഷ നല്കെ,ങ്ങൾതൻ പുത്രപൗത്രർക്കു നീ;
രക്ഷ നല്കെ,ങ്ങൾതൻ മെയ്യിനും ശ്രദ്ധയാ! 7
കുറിപ്പുകൾ: സൂക്തം 4.

[1] നല്കുവൻ – ഹവിസ്സ്. മരുവിലെ (നിർജ്ജലപ്രദേശത്തിലെ) തണ്ണീർപ്പുര ആളുകളെ തുലോം ആശ്വസിപ്പിയ്ക്കുമല്ലോ; അതുപോലെ ഭവാൻ മഖിയ്ക്കു (യഷ്ടാവിന്നു) സുഖമുളവാക്കുന്നു.

[2] മധ്യേ – വാനൂഴികൾക്കിടയിൽ. മഹസ്സിൽ – തിളങ്ങുന്ന അന്തരിക്ഷ ലോകത്തിൽ.

[3] ജൈത്രൻ = ജയശീലൻ. ധാത്രി = അമ്മ, ഭൂമി. കൗതുകാൽ – സംപർക്കേച്ഛയാൽ. തൃട്ട് – ഹവിഃപിപാസ. ഇറങ്ങും – യജ്ഞത്തിന്നു ഭൂമിയിലെയ്ക്ക്. വിടപ്പെട്ടാൽ – ഹവിസ്സർപ്പിച്ച യഷ്ടാക്കളാൽ. മടങ്ങും – ദേവസമീപത്തെയ്ക്കു തിരിയ്ക്കും. പശുപോലെ – മാടു തൊഴുത്തിലെയ്ക്കെന്നപോലെ.

[4] മൂഢർ – നിൻപ്രൗഢി (മഹത്ത്വം) ഞങ്ങൾക്കറിഞ്ഞുകൂടാ; അങ്ങയ്ക്കു മാത്രമേ അറിഞ്ഞുകൂടൂ. അമൂഢ = ഹേ വിദ്വാൻ. ഉശിര് = ചൈതന്യം. തിന്നു – ഹവിസ്സു ഭക്ഷിച്ചു. കിഴവനായ് – മന്ദപ്രഭനായി. വൻനാക്കിനാൽ – നീണ്ട ജ്വാലകൊണ്ടു്. യുവതി – ആഹുതി എന്നർത്ഥം.

[5] കിഴവികൾ – രണ്ടരണികൾ. സിതൻ = ശ്വേതവർണ്ണൻ. വനേ = കാട്ടിൽ, അഥവാ മേഘജലത്തിൽ; ദാവാഗ്നിയോ വൈദ്യുതാഗ്നിയോ ആയിത്തീരും. വൃഷം (കാള) നീർ പൂകുന്നതു കുളിപ്പാനല്ല, കുടിപ്പാനാണല്ലോ. സാനന്ദനാക്കും = പ്രീതിപ്പെടുത്തും. സമം – ഒരേമനസ്സോടെ. നരർ – ഋത്വിക്കുകൾ.

[6] ചാകാനുറച്ച് – ‘ചത്താലും ഞങ്ങൾ തട്ടിപ്പറിയ്ക്കും’ എന്നു നിശ്ചയിച്ചു രണ്ടു വനതസ്കരന്മാർ വഴിപോക്കനെ കെട്ടിയിഴയ്ക്കുന്നതുപോലെ, എന്റെ കൈകൾ നാർപത്താൽ (പത്തുവിരൽകൊണ്ടു) ഭവാനെ വരിഞ്ഞു (ബന്ധിച്ചു); യാഗത്തിലെയ്ക്ക് എടുത്തുകൊണ്ടുപോന്നു. ഉടൽത്തേര് ഒളികളാൽ, തേജസ്സുകളാകുന്ന അശ്വങ്ങളെക്കൊണ്ടു, പൂട്ടുക – എന്റെ യാഗത്തിൽ വരാൻ.

[7] ഗീതി – സ്തുതി. ശ്രദ്ധയാ – പ്രമാദമെന്നിയേ.

സൂക്തം 5.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഏകൻ, ബഹുദ്ഭവനംഭോധി, നമ്മൾത-
ന്നാകാംക്ഷ നേർക്കു കാണുന്നു, ധൃതധനൻ;
സേവിപ്പു, സന്ധ്യാദ്വയിതന്നകിടിനെ;-
പ്പോവുക, കാറിൻനടുക്കാമിടത്തിൽ നീ! 1

ഏകാസ്പദത്തെച്ചുഴന്നു, ഹവിസ്സുകൾ
തുകി, സ്സമേതാശ്വരായാർ, പെരിയവർ;
പാഥഃപദത്തെബ്ഭജിയ്ക്കുന്നു, മേധാഢ്യർ-
ചേതസ്സിൽ വെയ്ക്കുന്നു, മുഖ്യനാമങ്ങളെ. 2

കാലമളന്നു പെറ്റു,ണ്ണിയെക്കൈക്കൊണ്ടു
പാലിപ്പു, രണ്ടുപേർ ബുദ്ധിസത്യാഢ്യമാർ:
ധീബലവാന്റെ ചരാചരവിഷ്ടപ-
നാഭിയാം നൂലിനെ ധ്യാനിപ്പവൻ സുഖി! 3

പണ്ടേ ഭജിപ്പതുണ്ടല്ലോ, ബലേച്ഛയുൾ-
ക്കൊണ്ടസ്സുജാതനെ യജ്ഞപ്രവർത്തകർ;
പാഥോഭവാന്നഘൃതങ്ങളാൽപ്പോറ്റുന്നു,
മീതെ വാഴ്‌വോനെപ്പരന്ന വാനൂഴികൾ!4

പൊക്കും, സുഖേന കാണ്മാനായ് മഖത്തിൽനി-
ന്നുൽക്കീർത്തിതൻ വിജ്ഞനേഴൊളിനാവുകൾ:
അന്തരിക്ഷേ വാണവയെ നിയന്ത്രിച്ചു
ചന്തമേകും, ക്ഷിതിയ്ക്കിച്ഛയാ പൂർവകൻ! 5

ഏഴതിർ വെച്ചിരിയ്ക്കുന്നു മേധാവിക;-
ളാഴു,മതിലൊന്നിലാര,വൻ പാപിയാം;
അന്നരനെത്തടുത്താരാൽ,ക്കതിർ പൊഴി-
യ്ക്കുന്നിടത്തംഭസ്സിൽ മേവും, തിരുവടി! 6

സത്തുമസത്തും പിറന്നൂ ചിദാത്മാവി;-
ലുത്ഥിതനായ്, ക്ഷിതിയ്ക്കന്തികേ ദക്ഷനും.
ആദിമന,ഗ്നിതാൻ കർമ്മമുണ്ണും നമു-
ക്കാ; – ദികാലത്തവൻ കാളയായ്, പയ്യുമായ്! 7
കുറിപ്പുകൾ: സൂക്തം 5.

[1] ബഹൂദ്ഭവൻ – നാനായജ്ഞങ്ങളിൽ ആഹവനീയാദിഭാവേന ആവിർഭവിയ്ക്കുന്നവൻ. അംഭോധി – വർഷജലോപേതൻ. കാണുന്നു – അറിയുന്നു. സന്ധ്യാദ്വയി – പ്രാതസ്സായംസന്ധ്യകൾ. അകിടിനെ – രാത്രിയെ. കാറിൻനടുക്കാമിടം – മേഘമധ്യവർത്തിയായ വിദ്യുൽപദം. നാലാംപാദം പ്രത്യക്ഷോക്തിയാകുന്നു.

[2] ഏകാസ്പദം = ഒരേ സ്ഥാനം, അഗ്നിസമീപം. സമേതാശ്വരായാർ – അഗ്നിപ്രസാഹൂദത്താൽ ബന്ധബകളെ നേടി. പെരിയവർ – യഷ്ടാക്കൾ. പാഥഃപദത്തെ – വെള്ളത്തിന്റെ ഇരിപ്പിടത്തെ, അഗ്നിയെ. മുഖ്യനാമങ്ങൾ – വൈശ്വാ നരൻ, ജാതവേദസ്സ് മുതലായ അഗ്നിയുടെ പ്രധാനപ്പേരുകൾ. ചേതസ്സിൽ വെയ്ക്കുന്നു – ധ്യാനിച്ചു സ്തുതിയ്ക്കുന്നു.

[3] കാലമളന്നു – കാലം തെറ്റാതെ. ഉണ്ണി – അഗ്നി. പാലിയ്ക്കയായ് – പോറ്റിവളർത്തുന്നു. രണ്ടുപേർ, ബുദ്ധിസത്യാഢ്യമാർ – ബുദ്ധിയും സത്യവുമുള്ള ദ്യാവാപൃഥിവികൾ, അഥവാ അരണികൾ. ധീബലവാന്റെ – മേധാവിയായ അഗ്നിയുടെ. നൂൽ – വൈശ്വാനരൻ എന്ന അംശം: ഇതു ചരാചരലോകത്തിന്റെ നാഭി(പൊക്കിൾ, മധ്യം) ആകുന്നു; അതിനെ ധ്യാനിയ്ക്കുന്നവൻ സുഖിയായിത്തീരും. ജഠരാഗ്നിയെപ്പറ്റിയാണിത്.

[4] അസ്സുജാതനെ – അഗ്നിയെ. പാഥോഭവാന്നഘൃതങ്ങൾ – വൃഷ്ടിജലോൽപന്നങ്ങളായ അന്നവും (പുരോഡാശാദിയും) നെയ്യും. മീതെ വാഴ്‌വോനെ – മൂന്നു ലോകത്തിന്റെയും മുകളിൽ വിദ്യുത്തായും സൂര്യനായും സ്ഥിതിചെയ്യുന്ന അഗ്നിയെ.

[5] കാണ്മാനായ് – സർവവസ്തുദർശനത്തിന്ന് ഉൽക്കീത്തിതൻ = ഉറക്കെ സ്തുതുയ്ക്കപ്പെട്ടവൻ, അഗ്നി. ഏഴൊളിനാവുകൾ – കാളി, കരാളി മുതലായ ഏഴുതിളങ്ങുന്ന ജ്വാലകൾ. അവ – ജ്വാലകൾ. ക്ഷിതിയ്ക്കു ചന്തമേകും – ഭൂമിയ്ക്കു സസ്യോൽപാദനത്താൽ അഴകുളവാക്കും ഇച്ഛയാ – യജ്ഞാഭിലാഷത്താൽ. പൂർവകൻ = പുരാതനൻ.

[6] ഏഴതിർ – സുരാപാനം, ചൂതുകളി, സ്ത്രീസേവ, നായാട്ട്, ദണ്ഡം, പാരുഷ്യം, പരദൂഷണം എന്നീ ഏഴു വിലക്കുകൾ; വർജ്ജനീയങ്ങളാണ്, ഈ സപ്തവ്യസനങ്ങളെന്നു വ്യവസ്ഥ ചെയ്തിരിയ്ക്കുന്നു. ആരാൽ – ആ നരന്റെ സമീപത്ത്. കതിർ പൊഴിയ്ക്കുന്നിടം – അന്തരിക്ഷം. മേവും – വിദ്യുത്തായി വർത്തിയ്ക്കുന്നു. തിരുവടി – അഗ്നി.

[7] സത്തും അസത്തും – സദസദാത്മകമായ ജഗത്ത്. ദക്ഷൻ – പ്രജാപതി. അവൻ കാളയായ് പയ്യുമായ് – പുരുഷനും, സ്ത്രീയും, ആദിമനായ അഗ്നിതന്നെയായിരുന്നു.

സൂക്തം 6.

ത്രിതൻ ഋഷി; തിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി.)

വാഴ്ത്തുന്നവൻ യജിച്ചാ,രുടെ രക്ഷയാൽ
വായ്ക്കുന്നു സദ്മത്തില,ഗ്നിയവനിതാ:
മുറ്റിയ സൂര്യാംശുദ്ദീപ്ത്യാ പരീതനായ്-
ച്ചുറ്റിനടക്കുവോനല്ലോ, സമുജ്ജ്വലൻ! 1

കത്തും മഹസ്സാൽത്തിളങ്ങിവിളങ്ങുന്നു,
സത്യസ്വരൂപനാമീയഗ്നി സന്തതം;
സഖ്യം പുലർത്താൻ സഖാക്കളിൽച്ചെല്ലുന്നു,
നില്ക്കാതെ പോം ഹയം പോലെ വാടാതിവൻ! 2

തമ്പുരാനി,ദ്ദേഹമേതധ്വരത്തിനും;
തമ്പുരാൻ, സർവതോഗാമിയുഷസ്സിലും;
കല്യാണിഹവ്യമോരോന്നുമീയഗ്നിയി-
ലല്ലോ പൊഴിപ്പൂ, ബലാഹിംസിതരഥൻ! 3

കെല്പാൽ പ്രവൃദ്ധനായ്സ്സംകീർത്ത്യമാനനായ്
ക്ഷിപ്രം പറന്നുപോ,മുമ്പരിലെത്തുവാൻ:
അജ്ജുഹുസംയുക്തനാമഗ്നി ഹോമകൃ-
ത്തർച്ച ്യൻ സുയഷ്ടാവു പിമ്പൂട്ടു,മുമ്പരെ! 4

പൊന്നുറവാം തത്തുമഗ്നിയ്ക്കു സൂക്തിയു-
മന്നവുമർപ്പിപ്പിനി,ന്ദ്രന്നുപോലവേ:
ധീരരാൽസ്സംസ്തുതനല്ലോ, പ്രധർഷക-
ന്മാരെ വിളിയ്ക്കുന്ന ജാതവേദസ്സിവൻ! 5

നിങ്കലേ വന്നെത്തിയല്ലോ ധനമൊക്കെ,-
യുങ്കൊടോടും ഹയം പോരിങ്കലാംവിധം:
അബ്ഭവാനെങ്ങളിലെയ്ക്കു തിരിയിയ്ക്കു-
കഗ്നേ, പുരന്ദരൻ കൈക്കൊണ്ട രക്ഷയെ! 6

അഗ്നേ, പിറന്നിരുന്നിട്ടുടൻതന്നെ നീ-
യാഹുതിയ്ക്കർഹനായല്ലോ, മഹിമയാൽ;
ആ നിന്റെ ചിഹ്നമണഞ്ഞു ഹവിസ്സേകു-
മാര്യർ വളർച്ചയും നേടുന്നു, രക്ഷയാൽ! 7
കുറിപ്പുകൾ: സൂക്തം 6.

[1] വായ്ക്കുന്നു – അഭിവൃദ്ധി നേടുന്നു. സദ്മം = ഗൃഹം. ഇതാ – വിളിയ്ക്കപ്പെട്ടു. മുറ്റിയ – മികച്ച. സൂര്യാംശുദീപ്ത്യാ – സൂര്യരശ്മിതേജസ്സിനാൽ. സമുജ്ജ്വലൻ – അഗ്നി.

[2] സഖാക്കൾ – യജമാനന്മാർ. വാടാതെ = അപരിശ്രാന്തനായി.

[3] ഉഷസ്സിലും തമ്പുരാൻ – പ്രാതഹോമത്തിലും യഷ്ടാക്കൾക്ക് അധിപതി. കല്യാണഹവ്യം = സുമംഗളമായ ഹർവിസ്സ്. ബലാഹിംസിതരഥൻ – ബലങ്ങളാൽ, ശത്രുസേനകളാൽ, ഉപദ്രവിയ്ക്കപ്പെടാത്ത യജ്ഞരഥത്തോടുകൂടിയവൻ, യജമാനൻ.

[4] കെല്പാൽ – ബലകരമായ ഹവിസ്സിനാൽ അർച്ച ്യൻ – സ്തുത്യൻ. പിമ്പൂട്ടുമുമ്പരെ – ഉമ്പരുടെ അടുക്കലെത്തിയിട്ട്, അവർക്കു ഹവിസ്സു ഭക്ഷിപ്പാൻ കൊടുക്കും.

[5] പൊന്നുറവ് – സമ്പത്തിനെ ഉദ്ഗമിപ്പിയ്ക്കുന്നവൻ, ധനദാതാവ്. തത്തും – ജ്വാലകൾകൊണ്ടു നൃത്തംവെയ്ക്കുന്ന. സൂക്തി – സ്തുതി. അന്നം – ഹവിസ്സ്. ധീരർ = മേധാവികൾ. പ്രധർഷകന്മാരെ – ശത്രുക്കളെ അമർത്തുന്ന ദേവന്മാരെ.

[6] പ്രത്യക്ഷോക്തി: പുരന്ദരൻ കൈക്കൊണ്ട – ഇന്ദ്രന്റെ രക്ഷപോലുള്ള.

[7] നിന്റെ ചിഹ്നമണഞ്ഞു – ഉജ്ജ്വലിയ്ക്കുന്ന നിങ്കലണഞ്ഞ്. ആര്യർ – ശ്രേഷ്ഠന്മാർ, യജമാനന്മാർ. രക്ഷയാൽ – ഭവാനാൽ രക്ഷിതരായിട്ട്.

സൂക്തം 7.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ദ്യോവൂഴികളിൽനിന്നി,ഷ്ടിയ്ക്കു ഞങ്ങളിൽ-
ദ്ദേവ, നീ ചേർക്ക, സർവാന്നവും സ്വസ്തിയും;
സേവിയ്ക്കുമെങ്ങളെക്കാക്കുക,ഗ്നേ, ഭവാൻ
ദേവ, സുരൂപ, നിൻശ്ലാഘ്യോരുബുദ്ധിയാൽ! 1

അശ്വഗോഭൂതിയെപ്പാടിവർണ്ണിപ്പതു-
ണ്ടഗ്നേ, ഭവാന്നായ്പ്പിറന്നതാമിസ്തവം:
മർത്ത്യൻ, സുജാത, നിൻഭോഗ്യങ്ങൾ നേടവേ,
വിത്തദൻ വാഴ്ത്തപ്പെടുന്നൂ, ഭവാൻ വസോ! 2

അഗ്നിയെനിയ്ക്കച്ഛന,ഗ്നി ബന്ധുവെനി-
യ്ക്ക,ഗ്നി മേ സോദരൻ, സന്തതം തോഴനും:
അമ്മഹാഗ്നിവദനത്തെബഭജിപ്പു, ഞാ-
നംബരേ മിന്നുന്ന യാജ്യനാമർക്കനെ! 3

നൽസ്തവമഗ്നേ, ചമച്ചു ഞങ്ങൾ: ഗൃഹേ
നിത്യഹോതാവു നീയാരെ രക്ഷിയ്ക്കുമോ,
അന്നാഢ്യന,ധ്വരി, രോഹിദശ്വനവൻ;
മിന്നും ദിനങ്ങളിലബ്ഭവാന്നാഹുതി! 4

മിത്രംകണക്കുപസേവ്യന,ഗ്നി മഖ-
സിദ്ധി വരുത്തുമൃത്വിക്കു, പുരാതനൻ-
അദ്ദീപ്തനെജ്ജനിപ്പിച്ചാർ, കരങ്ങളാൽ;
മർത്ത്യർക്കു ഹോതാവുമാക്കിനാരാളുകൾ! 5

വിണ്ണുമ്പരെദ്ദേവ, താൻതാൻ യജിയ്ക്ക, നീ:
പൊണ്ണച്ചെറുക്കനെന്തൊന്നു ചെയ്യും തവ?
കാലങ്ങളിൽ നീ സുരരെ യജിച്ചതു-
പോലേ സുജാത, യജിയ്ക്ക, നീ നിന്നെയും! 6

കാക്കുക, രക്ഷിയ്ക്കുകെ,ങ്ങളെ – സ്സുപ്രഭ;
ചേർക്കുക,ന്നങ്ങളുമായുസ്സുമെങ്ങളിൽ;
നേർക്കേകുകഗ്നേ, ഹവിർദ്ദാനമെങ്ങൾക്കു;
നോക്കുക,ങ്ങെങ്ങൾതൻ ദേഹവും ശ്രദ്ധയാ! 7
കുറിപ്പുകൾ: സൂക്തം 7.

[1] ശ്ലാഘ്യോരുബുദ്ധി – ശ്ലാഘനീയവും വിപുലവുമായ രക്ഷോപായജ്ഞാനം.

[2] പിറന്നതാം – ഉച്ചരിയ്ക്കപ്പെടുന്ന. ഇസ്തവം – ഞങ്ങളുടെ സ്തുതി. അശ്വഗോഭൂതിയെ – ഞങ്ങൾക്കു ഭവാൻ തന്ന അശ്വഗോസമ്പത്തിനെ. നിൻ – അങ്ങ് നല്കുന്ന.

[3] വദനത്തെ – ആഹവനീയാഗ്നിയാകുന്ന മുഖത്തെ. അംബരേ – ആകാശത്ത്. അർക്കനെ – സൂര്യനെപ്പോലിരിയ്ക്കുന്ന വദനത്തെ എന്നു ലുപ്തോപമ.

[4] ഗൃഹേ – യാഗശാലയിൽ. നീ ആരെ രക്ഷിയ്ക്കുമോ, അവൻ അഗ്നി സായൂജ്യം പ്രാപിയ്ക്കും – അഗ്നിയെപ്പോലെ അന്നസമൃദ്ധനും, അധ്വരിയും (യഷ്ടാവും) രോഹിദശ്വനുമായിത്തീരും. മിന്നും ദിനങ്ങളിൽ – സുദിനങ്ങളിൽ എന്നു താൽപര്യം. ആഹുതി – ആഹുതി ഭവിയ്ക്കട്ടെ.

[5] മിത്രം = സ്നേഹിതൻ. മഖസിദ്ധി – യാഗപൂർത്തി. കരങ്ങളാൽ – കൈകൾകൊണ്ട് അരണികടഞ്ഞ്. മർത്ത്യർക്കു – മനുഷ്യാകാരരായ ദേവന്മാർക്കു. ഹോതാവ് = വിളിയ്ക്കുന്നവൻ. ആളുകൾ – യജ്ഞകർത്താക്കൾ.

[6] വിണ്ണുമ്പർ – സ്വർഗ്ഗത്തിലെ ഇന്ദ്രാദിദേവന്മാർ. പൊണ്ണച്ചെറുക്കൻ – ഉൾക്കാതലും അറിവുമില്ലാത്തവൻ.

[7] കാക്കുക – ദൃഷ്ടഭയങ്ങളിൽനിന്ന്. രക്ഷിയ്ക്കുക – അദൃഷ്ടഭയങ്ങളിൽ നിന്ന്. ഹവിർദ്ദാനം നേർക്കേകുക – ഞങ്ങളെ ഹവിർദ്ദാന(യജ്ഞകർമ്മ)ശക്തരാക്കുക. നോക്കുക – പോറ്റിപ്പുലർത്തുക.

സൂക്തം 8.

ത്വഷ്ടാവിന്റെ പുത്രൻ ത്രിശിരസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നിയും ഇന്ദ്രനും ദേവത. (കാകളി.)

തൃക്കൊടിക്കാലുയർത്തഗ്നി, വൃഷംപോലെ
മുക്രയിട്ടോടുന്നു, ഭൂവിലും ദ്യോവിലും;
വിണ്ണിന്റെ ചാരത്തുമറ്റത്തുമെത്തുന്നു;
തണ്ണീരിടത്തിൽത്തഴയ്ക്കുന്നു, വമ്പനായ്! 1

ഉൾപ്പുക്കു തുഷ്ടനാം, പൂഞ്ഞ ചീർത്ത വൃഷം;
നൽപ്പശുക്കുട്ടി കർമ്മാർത്ഥമൊലിയിടും;
വാനോർമഖത്തിൽ മുതിർന്നുകൊണ്ടു നിജ-
സ്ഥാനങ്ങളിലെയ്ക്കെഴുന്നള്ളു,മഗ്രിമൻ! 2

മേധത്തിൽ നിർത്തിവരുന്നൂ, സുവീര്യന്റെ
തായ്താതമൂർദ്ധ്നി പുരട്ടും മഹസ്സിനെ;
ഒത്തമറേത്തിനായ്പ്പാറിത്തിളങ്ങുന്ന
തത്തിരുമൈകളെസ്സേവിപ്പു, യജ്ഞഗർ. 3

ചെല്ലു,മുഷസ്സുഷസ്സിന്റെ മുന്നിൽബ്ഭവാ;-
നുല്ലസിയ്ക്കും, വസോ, രണ്ടുനേരത്തിലും;
തന്മെയ്യിൽനിന്നംശുമാനെജ്ജനിപ്പിച്ചു,
കർമ്മത്തിനായിട്ടു കൈക്കൊള്ളു,മേഴിടം! 4

കണ്ണുനീ, കാവലാൾ നീ, മാമഖത്തിന്നു;
തണ്ണീരിനായ്ച്ചെല്ലുമാദിത്യനും, ഭവാൻ;
ജാതവേദസ്സേ, ജലാത്മജസൂനു, നീ;
ദൂതനുമല്ലോ, ഹവിസ്സൂട്ടുവോന്നു നീ! 5

ഭദ്രനിയുദ്വാഹനോടു ചേരുമിട-
ത്തെത്തിയ്ക്കുവോൻ, നീയുദകവും യജ്ഞവും;
അഗ്ര്യനാമർക്കനെ ദ്യോവിൽ നിർത്തുന്നു, നീ;-
യഗ്നേ, ഹവിസ്സു വഹിയ്ക്കുന്നു, നാക്കിനാൽ! 6

സത്രാണനാം ത്രിതൻ വേലയ്ക്കു യജ്ഞാംശ-
മത്തുംഗരക്ഷിതാവോടു വരിച്ചുടൻ
പിത്രംബികാന്തികേ സംസേവ്യമാനനായ്,
നൽസ്തവമുച്ചരിച്ചായുധമേന്തിനാൻ. 7

താതായുധജ്ഞത്തണ്ണീർമകൻ ത്രിതൻ
പോർ തുടങ്ങീ ചെറുത്തി,ന്ദ്രനയയ്ക്കയാൽ;
രജ്ജുവേഴേന്തും ത്രിശീർഷനാം ത്വാഷ്ട്രനെ-
ത്തച്ചു വീഴിച്ചിട്ടടക്കി, ഗോക്കളെയും! 8

ഏറ്റം കരുത്തെടുത്തൂറ്റം നടിയ്ക്കുമി-
ത്ത്വാഷ്ട്രനെക്കീറിനാനി,ന്ദ്രൻ സതാംപതി;
ആർത്താർത്തു പിന്മാറ്റിയാഞ്ഞുകൊയ്താൻ, പശു-
ച്ചാർത്തുള്ള വിശ്വരൂപന്റെ ശിരസ്ത്രയം! 9
കുറിപ്പുകൾ: സൂക്തം 8.

[1] തൃക്കൊടിക്കാൽ – ധൂമമാകുന്ന ധ്വജം. തണ്ണീരിടം – അന്തരിക്ഷം. തഴയ്ക്കുന്നു – വൈദ്യുതാത്മനാ.

[2] ഉൾപ്പുക്കു തുഷ്ടനാം – വാനൂഴികളുടെ ഇടയിൽ പുക്കു മോദിയ്ക്കും. പൂഞ്ഞ – തേജസ്സ്. വൃഷശബ്ദത്തിന്ന് അഭീഷ്ടവർഷി എന്നും അർത്ഥം. നൽപ്പശുക്കുട്ടി – തത്തുല്യനായ അഗ്നി. കർമ്മാർത്ഥം – ഹവിർവഹന – ദേവാഹ്വാനാദിയ്ക്കുവേണ്ടി. വാനോർമഖം = ദേവയജനം. നിജസ്ഥാനങ്ങൾ – ആഹവനീയാദിസ്ഥാനങ്ങൾ. അഗ്രിമൻ – ദേവന്മാരിൽവെച്ചു മുഖ്യനായ അഗ്നി.

[3] മേധം = യാഗം. സൂവീര്യന്റെ – അഗ്നിയുടെ തായ്താതമൂർദ്ധ്നി പുരട്ടും – ദ്യാവാപൃഥിവികളുടെ മുകളിൽ എണ്ണ തേച്ചാലത്തെ മിനുസം വരുത്തുന്ന. അമറേത്ത് – ഹവിർഭുക്തി. തത്തിരുമൈകളെ – അഗ്നിയുടെ ജ്വാലകളെ. യജ്ഞഗർ (യഷ്ടാക്കൾ) എന്ന പദം തന്നെ പൂർവാർദ്ധത്തിലും കർത്താവ്.

[4] പ്രത്യക്ഷോക്തി: ഉഷസ്സുഷസ്സിന്റെ മുന്നിൽ – ഓരോ പുലർകാലത്തിന്റെയും മുന്നിൽ – പ്രഭാതത്തിന്നുമുമ്പേ. ചെല്ലും – യജ്ഞസദനത്തിൽ. ഉല്ലസിയ്ക്കുക – ഉജ്ജ്വലിയ്ക്കുക. രണ്ടുനേരത്തിലും – പ്രഭാത – സായംകാലങ്ങളിൽ. അംശുമാൻ = സൂര്യൻ. ജനിപ്പിച്ചു – പ്രഭാതത്തിൽ അഗ്നി ജ്വലിച്ചതിന്നുശേഷമാണല്ലോ, സൂര്യോദയം. ഏഴിടം – യാഗശാലയിലെ ധിഷ്ണ്യവും മറ്റും.

[5] മാമഖം = മഹത്തായ യാഗം. തണ്ണീരിനായ് – സോമരസമാകുന്ന വെള്ളം കൈക്കെൾവാൻ. ജലാത്മജസൂനു – ജലാത്മജത്തിന്റെ, മേഘത്തിന്റെ പുത്രൻ; വൈദ്യുതാഗ്നി. ഹവിസ്സൂട്ടുവോൻ – യജമാനൻ.

[6] ഭദ്രനിയുദ്വാഹനോടു ചേരുമിടത്ത് – നല്ല നിയുത്തുക്കളാകുന്ന വാഹനങ്ങളുള്ളവനോടു, വായുവിനോടു, ചേരുന്ന ഇടത്ത്, അന്തരിക്ഷത്തിൽ. ഉദകം – വൃഷ്ടിജലം. യജ്ഞം – ഹവിസ്സ്. നാക്ക് – ജ്വാല.

[7] ഈ സൂക്തത്തിന്റെ ഋഷിയായ ത്രിശിരസ്സിനെ വധിപ്പാൻ ഇന്ദ്രൻ ത്രിതനെന്ന ഋഷിയോടു സാഹായ്യം അപേക്ഷിച്ചു. ത്രിതനാകട്ടേ, വേലയ്ക്കു കൂലിയായി യജ്ഞത്തിൽ ഒരു പങ്കു തനിയ്ക്കു കിട്ടണമെന്നായി; ഇന്ദ്രൻ അതു സമ്മതിച്ചു. ത്രിശിരസ്സു സ്വപ്നത്തിൽ കണ്ട ഈ ഭാവികഥയാണ്, ഇതുമുതൽ മൂന്നൃക്കുകളിൽ: സത്രാണൻ – യജ്ഞാംശലാഭത്താൽ രക്ഷയുള്ളവനായിത്തീർന്നവൻ. അത്തുംഗരക്ഷിതാവോടു – ആ ഉൽക്കൃഷ്ടനായ രക്ഷകനോട്, ഇന്ദ്രനോട് പിത്രംബികാന്തികേ – പിതാവിന്റെ(ദ്യോവിന്റെ)യും അംബിക(ഭൂമി)യുടെയും സമീപത്ത്, യജ്ഞത്തിൽ. സംസേവ്യമാനനായ് – ഋത്വിക്കുകളാൽ പരിചരിയ്ക്കപ്പെട്ടുകൊണ്ട് നൽസ്തവമുച്ചരിച്ച് – ഇന്ദ്രനെ വഴിപോലെ സ്തുതിച്ച്. ആയുധമേന്തിനാൻ – എന്നോടു പൊരുതാൻ.

[8] താതായുധജ്ഞൻ – അച്ഛന്റെ പയറ്റു ശീലിച്ചവൻ. തണ്ണീർമകൻ – ഏകത – ദ്വിത – ത്രിതന്മാരുടെ ഉൽപത്തി ഒന്നാംമണ്ഡലത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. രജ്ജു(കയർ) ഏഴേന്തും – എതിരാളികളെ പിടിച്ചുകെട്ടാൻ. ത്രിശീർഷൻ = ത്രിശിരസ്സ്. ത്വാഷ്ട്രനെ – ത്വഷ്ടൃപുത്രനായ എന്നെ. ഗോക്കളെയും – എന്റെ.

[9] ഊറ്റം – ശൗര്യവാനെന്ന ഗർവ്. പശുച്ചാർത്തുള്ള – വളരെ മാടുകളുടെ ഉടമസ്ഥനായ. ത്രിശിരസ്സും വിശ്വരൂപനും ഒരാൾ (ഈ ഋഷി) തന്നെ.

സൂക്തം 9.

അംബരീക്ഷനെന്ന രാജാവിന്റെ പുത്രൻ സിന്ധുദ്വീപനോ, ത്രിശിരസ്സു തന്നെയോ ഋഷി; ഗായത്രിയും വർദ്ധമാനയും പ്രതിഷ്ഠയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; തണ്ണീർ ദേവത.

തണ്ണീർകളേ, സുഖം കിട്ടിപ്പവരാം നിങ്ങളെങ്ങളെ
അന്നത്തിന്നും മഹത്താം നൽക്കാഴ്ചയ്ക്കും യോഗ്യരാക്കുവിൻ! 1

ഇങ്ങേറ്റവും സുഖദമാം നിങ്ങൾതൻ മധു ഞങ്ങളെ
കുടിപ്പിപ്പിൻ, കുതുകമോടമ്മമാരെന്നപോലവേ! 2

തണ്ണീർകളേ, നിങ്ങൾ തഴപ്പിയ്ക്കും കൊറ്റിന്നു നിങ്ങളെ
പ്രാപിയ്ക്കാവൂ, തുലോം ഞങ്ങൾ; നല്കെ,ങ്ങൾക്കു വളർച്ചയും! 3

സുഖവും, മഖവും, പാനം, ശാന്തിയും, പരിഹാരവും
തന്നുകൊണ്ടൊഴുകീടട്ടേ, തണ്ണീർദ്ദേവികളെങ്ങളിൽ! 4

ആർ മർത്ത്യരെപ്പൊറുപ്പിപ്പൂ, ധനങ്ങൾക്കാരധീശ്വരൻ,
അത്തണ്ണീരോടു കുശലമഭിയാചിച്ചിടുന്നു, ഞാൻ. 5

സോമൻ ചൊന്നാനെന്നൊടെ‘ല്ലാമരുന്നും ജലസംസ്ഥിതം,
അഗ്നിയാം വിശ്വശംഭൂവും’; ജലം സകലഭേഷജം! 6

ജലമേ, മമ രോഗത്തെത്തടുക്കുന്ന മരുന്നിനെ
തികച്ചും തന്നരുൾക: ഞാൻ നോക്കാവൂ, സൂര്യനെച്ചിരം ! 7

ജലമേ, നീയൊഴുക്കിപ്പോക്കുക, ഞാൻ ചെയ്ത പാപമോ,
കേറി ദ്രോഹിച്ചതോ, ശാപമിട്ടതോ, നുണ ചൊന്നതോ! 8

ജലത്തിൽ മുങ്ങിനേൻ ഞാനിന്ന; – തിൻസത്തോടിണങ്ങിനേൻ;
വരികഗ്നേ, സതോയൻ നീ; തേജസ്സെങ്കലണയ്ക്ക, നീ ! 9
കുറിപ്പുകൾ: സൂക്തം 9.

[1] കാഴ്ച – അറിവ്.

[2] മധു – രസം. കുതുകമോട് – പുത്രന്റെ വളർച്ച കാംക്ഷിച്ച് അമ്മമാർ മുലകൊടുക്കുന്നതുപോലെ.

[3] കൊറ്റിന്ന് – അന്നം കിട്ടാൻ. വളർച്ച – സന്താനസമൃദ്ധി.

[4] ശാന്തി – രോഗശമനം. പരിഹാരം – രോഗനിവാരണം. എങ്ങളിൽ – ഞങ്ങളുടെ അടുക്കൽ.

[6] ഇതു മുതൽ നാലൃക്കുകളുടെ ടിപ്പണി ഒന്നാം മണ്ഡലത്തിലെ 20-ാം സൂക്തത്തിലുണ്ടു്.

സൂക്തം 10.

വൈവസ്വതരായ യമിയും യമനും ഋഷികൾ; ത്രിഷ്ടുപ്പു ഛന്ദസ്സ്; യമീയമന്മാർതന്നെ ദേവതകളും.

‘ഞാൻ നിർജ്ജനവും വിശാലവുമായ ഒരു സമുദ്രദ്വീപിൽ പോയിട്ടു, സഖാവിനെ സഖ്യത്തിന്നു തിരിയിയ്ക്കാം: അച്ഛന്നുവേണ്ടി, ഒരു മികച്ച കുട്ടിയെ എന്റെ വയറ്റിൽ വേധസ്സു ധ്യാനപൂർവം നിർത്തും!’ 1

‘നിന്റെ സഖ്യം സഖാവിനു വേണ്ടാ: ഒരേവയറ്റിൽ പിറന്നവൾ അഗമ്യയാകുന്നു. വലിയ ബലവാന്റെ മക്കളായ വീരന്മാർ, വിണ്ണിനെ താങ്ങുന്ന വിപുലാത്മാക്കൾ ചുറ്റും നോക്കും!’ 2

‘ആ അമർത്ത്യന്മാരും – സർവോൽക്കൃഷ്ടനായ പുരുഷൻപോലും – ഈ വർഗ്ഗത്തെ കാമിയ്ക്കാറുണ്ടു്: അങ്ങയുടെ മനസ്സു ഞങ്ങളുടെ മനസ്സിൽ പതിച്ചാലും; അച്ഛൻപോലെ, ഭവാൻ ഭർത്താവായിട്ട് എന്റെ ദേഹത്തിൽ കടന്നാലും!’ 3

‘പണ്ടേത്തതു നാം ചെയ്തുകൂടാ: സത്യവാദികളായ നാം വല്ലപ്പോഴും അസത്യം പറയുമോ? അന്തരിക്ഷത്തിലെ ആദിത്യനും, അന്തരിക്ഷത്തിലെ ആ സ്ത്രീയുമത്രേ, നാമിരുവരെ ഉൽപ്പാദിപ്പിച്ചതു്; അതിനാൽ അത്യുൽക്കൃഷ്ടാമാകുന്നു, നമ്മുടെ ചാർച്ച!’ 4

‘അച്ഛനായ ത്വഷ്ടാവ്, വിശ്വാത്മാവായ സവിതാവു, ഗർഭത്തിൽവെച്ചുതന്നെ നാമിതുവരെ ദമ്പതികളാക്കിയിരിയ്ക്കുന്നു. ആരും ലോപം വരുത്തില്ല, അദ്ദേഹം ചെയ്തുവെച്ചതിന്ന് നമ്മുടെ ഇതു ഭൂവിന്നറിയാം; ദ്യോവിന്നുമറിയാം! 5

ഒന്നാംദിവസത്തിന്റെ ഇത് ആരറിയും? ഇവിടെ ഇത് ആർകാണും? ആർ വെളിപ്പെടുത്തും? മിത്രന്റെയും വരുണന്റെയും മഹത്തായ ധാമത്തിൽ മനുഷ്യരെ നരകത്താൽ തല്ലുന്നവനേ, അങ്ങെന്തു പറയുന്നു! 6

യമന്നു യമിയായ എന്നെക്കുറിച്ച്, ഒരേടത്തു കൂടെക്കിടക്കാൻ, രതി തോന്നട്ടെ: ഞാൻ, ഭാര്യ ഭർത്താവിനെന്നപോലെ ദേഹം വെളിപ്പെടുത്താം; നാം, ഇരുചക്രങ്ങൾ തേരിനെയെന്നപോലെ ഉയർത്തുക!’ 7

‘ദേവന്മാരുടെ ചാരന്മാരുടെ ഇവിടെ നടക്കുന്നുണ്ടു്; അവർ നില്ക്കില്ല, ഇമ വെട്ടില്ല. തല്ലുന്നവളേ, നീ എന്നെ വിട്ടു വെക്കം മറ്റൊരുത്തനോടു ചേരുക; അവനോടുകൂടി, ഇരുചക്രങ്ങൾ തേരിനെയെന്നപോലെ ഉയർത്തിക്കൊള്ളുക!’ 8

‘ഇദ്ദേഹത്തിന്നു രാവിലും പകലിലും നല്കട്ടെ; സൂര്യന്റെ കണ്ണു കൂടെക്കൂടെ തുറക്കട്ടെ. സമാനബന്ധുക്കളായ ഇരുവരും വാനൂഴികളും യോജിയ്ക്കട്ടെ; യമി യമന്റെ ഭ്രാതൃത്വവിഹീനത ഭേസിക്കൊള്ളും!’ 9

‘പെങ്ങന്മാർ ആങ്ങളയെ വരിയ്ക്കാത്ത യുഗങ്ങൾ മേലിൽ വരും. സുഭഗേ, നീ എന്നെ വിട്ടു മറ്റൊരുവനെ കാമിയ്ക്കുക; നിന്റെ കയ്യ് ആ സേക്താവിന്നു തലയണയാക്കുക!’ 10

‘രക്ഷിയ്ക്കാത്തവൻ ഭ്രാതാവാകുമോ? ദുഃഖം വരുത്തുന്നവൾ സോദരിയാകുമോ? കാമമൂർച്ഛയാലാണ്, ഞാൻ ഇങ്ങനെ പലതും പുലമ്പുന്നതു് അങ്ങ് ദേഹം എന്റെ ദേഹത്തിൽ ഒട്ടിച്ചാലും!’ 11

‘ഞാൻ ദേഹം നിന്റെ ദേഹത്തിൽ ഒട്ടിയ്ക്കില്ല: പെങ്ങളെ പുണരുന്നവൻ പാപിയാണെന്നു പറയപ്പെട്ടിരിയ്ക്കുന്നു. നീ എന്നെ വിട്ടു മറ്റൊരുവനോടുകൂടി രസിച്ചുകൊള്ളുക: സുഭഗേ, ഇതിൽ നിന്റെ സോദരന്നു താൽപര്യമില്ല!’ 12

‘യമ, കഷ്ടം, ഒരു ദുർബലനാണു്, ഭവാൻ: അങ്ങയുടെ നിനവും നിശ്ചയവും ഞങ്ങൾക്കറിഞ്ഞുകൂടാ. അങ്ങയെ മറ്റൊരുത്തി, വാറ് കുതിരയെയും വള്ളി വൃക്ഷത്തെയുമെന്നപോലെ കെട്ടിപ്പുല്കുന്നുണ്ടാവാം!’ 13

‘യമി, നീ മറ്റൊരുവനെ, വള്ളി വൃക്ഷത്തെയെന്നപോലെ കെട്ടിപ്പുല്കുക, ആ മറ്റൊരുവൻ നിന്നെയും. നീ അവന്റെ മനസ്സിച്ഛിയ്കുക, അവൻ നിന്റെയും; എന്നിട്ടു നീ സുമംഗളമായ സുഖം അനുഭവിച്ചുകൊൾക!’ 14

കുറിപ്പുകൾ: സൂക്തം 10.

[1] യമി സോദരനായ യമനോടു പറയുന്നു: സഖാവിനെ – ഗർഭവാസം മുതല്ക്കു സഖാവായ ഭവാനെ. (ഇരട്ടപെറ്റുണ്ടായവരാണിവർ). സഖ്യത്തിന്ന് – സംഭോഗത്തിന്ന്. തിരിയിയ്ക്കാം – അഭിമുഖനാക്കാം. അച്ഛൻ – സംഗമത്താൽ നമുക്കു ജനിയ്ക്കാൻപോകുന്ന മകന്റെ അച്ഛനായ ഭവാൻ. വേധസ്സു – പ്രജാപതി. ധ്യാനപൂർവം – ‘അനുരൂപനായ പുത്രൻ ഈ സോദരരായ ദമ്പതികൾക്കു പിറക്കട്ടേ’ എന്ന സങ്കല്പത്തോടേ.

[2] യമൻ പറയുന്നു: സഖാവിന്ന് – എനിയ്ക്കു. ബലവാൻ – പ്രജാപതി. വിപുലാത്മാക്കൾ – ദേവന്മാർ. ചുറ്റും നോക്കും – സർവത്ര കർമ്മസാക്ഷികളാണല്ലോ, ദേവന്മാർ.

[3] യമി: ഈ വർഗ്ഗത്തെ – പെങ്ങളെയും മറ്റും. ഞങ്ങളുടെ – എന്റെ. പതിച്ചാലും – ഞാൻ അങ്ങയെ കാമിയ്ക്കുന്നതുപോലെ, അങ്ങ് എന്നെയും കാമിച്ചാലും എന്നർത്ഥം. അച്ഛൻപോലെ – പ്രജാപതി മകളെ പുണർന്നുവല്ലോ; അതുപോലെ ഭവാൻ ഭഗിനിയെ പുണർന്നാലും.

[4] യമൻ: പണ്ടേത്തതു – സർവശക്തനായ പ്രജാപതി ചെയ്തതും മറ്റും. ആ സ്ത്രീ – സൂര്യന്റെ ഭാര്യയായ സരണ്യു. അഭിജാതരായ നാം അകൃത്യം ചെയ്തു കൂടാ എന്നാണ്, അന്തിമവാക്യത്തിന്റെ ആശയം.

[5] യമി: ഇതു – ദമ്പതിത്വം.

[6] ഒന്നാംദിവസത്തിന്റെ ഇത് – നാം ഒരിയ്ക്കൽ സംഗമിയ്ക്കുന്നതു്. ധാമം = സ്ഥാനം; അഹോരാത്രം. മനുഷ്യരെ – പാപികളെ. നരകത്താൽ തല്ലുക – നരകത്തിലിട്ടു പീഡിപ്പിയ്ക്കുക.

[7] ഉയർത്തുക – ധർമ്മാർത്ഥകാമങ്ങളെ.

[8] യമൻ: ചാരന്മാർ – മനുഷ്യരുടെ ശുഭാശുഭകർമ്മങ്ങൾ നോക്കിയറിയുന്നവർ. നില്ക്കില്ല – സദാ ചുറ്റിനടക്കും. തല്ലുന്നവളേ – അരുതാത്തതു സംസാരിച്ച് എന്നെ വേദനിപ്പിയ്ക്കുന്നവളേ.

[9] യമി: ഇദ്ദേഹം – യമൻ. നല്കട്ടെ – ഹവിസ്സു കൊടുക്കട്ടെ. തുറക്കട്ടെ – സൂര്യതേജസ്സ് ഇദ്ദേഹത്തിൽ പതിയട്ടെ. ഇരുവർ – അഹോരാത്രങ്ങൾ. യോജിയ്ക്കട്ടെ – ഇദ്ദേഹത്തിന്ന് അനുകൂലകളാകട്ടെ. ഭാതൃത്വവിഹീനത – സഹോദരസ്നേഹമില്ലായ്മ; തന്റെ അഭ്യർത്ഥന നിരസിയ്ക്കൽ. ഭേസിക്കൊള്ളും – പണിപ്പെട്ടു സഹിച്ചുകൊള്ളും.

[10] യമൻ: യുഗങ്ങൾ – കാലം. സേക്താവ് – രേതസ്സേചനം ചെയ്യുന്നവൻ.

[11] യമി:

[12] യമൻ: ഇതിൽ – ഭഗിനീസംഗമത്തിൽ.

[13] യമി: ഞങ്ങൾക്ക് – എനിയ്ക്ക്. പുല്കുന്നുണ്ടാവാം – തന്നിമിത്തമാവാം, ഭവാൻ എന്നെ കാമിയ്ക്കാത്തതു്.

[14] യമൻ:

സൂക്തം 11.

അംഗപുത്രൻ ഹവിർദ്ധാനൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

മഴ പെയ്യിയ്ക്കുന്ന അഹിംസ്യനായ മഹാൻ വാട്ടമില്ലാത്ത വർഷിതാവിന്നായി ദ്യോവിങ്കൽനിന്നു പയസ്സു കറന്നെടുക്കുന്നു: തന്തിരുവടി, ബുദ്ധികൊണ്ടു സൂര്യനെന്നപോലെ എല്ലാം അറിയുന്നു; ആ യജനീയൻ യജ്ഞാർഹങ്ങളായ ഋതുക്കളെ പൂജിയ്ക്കട്ടെ! 1

വർണ്ണിയ്ക്കുന്ന ഗന്ധർവിയും, സലിലസംസ്കൃതനായ സ്ത്രീയും സ്തോതാവായ എന്റെ ഹൃദയത്തെ സ്തോത്രത്തിൽ സംരക്ഷിയ്ക്കട്ടെ; അഖണ്ഡനീയൻ നമ്മെ യജ്ഞമധ്യത്തിൽ നിർത്തട്ടെ! ഒന്നാമനായ ഞങ്ങളുടെ ജ്യേഷ്ഠനുമുണ്ടു്, സ്തുതിയ്ക്കുന്നു. 2

കാമയമാനനും, കാമയമാനന്മാരുടെ ഹോതാവുമായ ഈ അഗ്നിയെ യജ്ഞത്തിന്നു സ്തുതിച്ചുൽപ്പാദിപ്പിയ്ക്കുന്നതെപ്പൊഴോ, അപ്പോളത്രേ, ആ ശബ്ദവതിയും യശസ്വിനിയും ഭദ്രയുമായ ഉഷസ്സ് മനുഷ്യന്നുവേണ്ടി ആദിത്യാന്വിതയായി ക്ഷിപ്രം ഉദിയ്ക്കുന്നതു് ! 3

ഉടനേ, കല്പിച്ചയയ്ക്കപ്പെട്ട പരുന്തുപക്ഷി ആ മഹത്തായ, വിചക്ഷണമായ സോമം യാഗത്തിൽ കൊണ്ടുവരും; ആര്യന്മാരായ ആളുകൾ ഈ ദർശനീയനും ഹോതാവുമായ അഗ്നിയെ വരിയ്ക്കുന്നതോടേ കർമ്മവും തുടങ്ങും. 4

അഗ്നേ, പശുവിന്നു പുല്ലെന്നപോലെ, സദാ രമണീയനാണു്, ഭവാൻ. മനുഷ്യന്റെ നല്ല നല്ല യജ്ഞങ്ങൾ സ്വീകരിച്ചാലും: അവിടുന്നു പ്രാജ്ഞന്റെ സ്തോത്രത്തെ പ്രശംസിച്ചു, ഹവിസ്സു ഭുജിപ്പാൻ അനേകരോടൊപ്പം വന്നെത്താറുണ്ടു് ! 5

നിന്തിരുവടി വാനൂഴികളിലെയ്ക്കു, സൂര്യൻപോലെ തേജസ്സുയർത്തിയാലും: കാമയമാനരെ യജിപ്പാനിച്ഛിയ്ക്കുന്നു, മനസ്സുകൊണ്ടു സമീപിയ്ക്കുന്നു; അധ്വര്യു വളർത്താൻ നോക്കുന്നു; മനീഷിയ്ക്കു മനം കിടുകിടുക്കുന്നു! 6

അഗ്നേ, ബലത്തിന്റെ മകനേ, അങ്ങയ്ക്കു നന്മനസ്സ് ആരിലോ ആ മനുഷ്യൻ തുലോം വിശ്രുതനായിത്തീരും: അവൻ നാൾ മുഴുവൻ അന്നദാതാവും, അശ്വങ്ങളാൽ വഹിയ്ക്കപ്പെടുന്നവനും, തേജസ്വിയും, ഓജസ്വിയുമായി വാഴും! 7

യജനീയനായ അഗ്നേ, ഈ സ്തോത്രസംഘം യഷ്ടവ്യരായ ദേവന്മാരുടെ ഇടയിൽ ഇപ്പോൾ ശോഭിയ്ക്കുമോ; അന്നവാനേ, അവിടുന്നു രത്നങ്ങൾ വീതിയ്ക്കുന്നതുമെപ്പോഴോ; അപ്പോൾ ധനാംശം ഞങ്ങൾക്കയച്ചാലും ! 8

അഗ്നേ, അങ്ങ് യജ്ഞസദനത്തിൽ ഞങ്ങളുടെ വാക്കു കേട്ടാലും: അമൃതൊഴുക്കുന്ന പള്ളിത്തേർ പൂട്ടുക; ദേവമാതാക്കളായ ദ്യാവാപൃഥിവികളെ ഞങ്ങളിൽ കൊണ്ടുവരിക. ദേവന്മാരിലാരും വരാതിരിയ്ക്കരുത്; അങ്ങും ഇവിടെ ഉണ്ടായിരിയ്ക്കണം! 9

കുറിപ്പുകൾ: സൂക്തം 11.

[1] മഹാൻ – അഗ്നി. വാട്ടമില്ലാത്ത – യജ്ഞകർമ്മങ്ങളിൽ ന്യൂനത വരുത്താത്ത. വർഷിതാവ് – ഹവിസ്സു വർഷിയ്ക്കുന്നവൻ, യജമാനൻ. പയസ്സ് = പാൽ, വൃഷ്ടിജലം.

[2] ഈ ഋക്കിന്റെ അർത്ഥം സന്ദിഗ്ദ്ധമാണ്: വർണ്ണിയ്ക്കുന്ന – അഗ്നിഗുണങ്ങളെ. സലിലസംസ്കൃതയായ സ്ത്രീ – ആഹുതി. രക്ഷിയ്ക്കട്ടെ – പതറാതെനിർത്തട്ടെ. ഞാൻ അഗ്നിയെ അവഹിതഹൃദയനായി സ്തുതിയ്ക്കുമാറാകണമെന്നു സാരം. അഖണ്ഡനീയൻ – അഗ്നി. ജ്യേഷ്ഠനുമുണ്ടു് – ഞാൻ മാത്രമല്ല, എന്റെ കുലത്തിലുള്ളവരെല്ലാം യജ്ഞപ്രിയരാകുന്നു.

[3] കാമയമാനന്മാർ – ഹവിഃകാംക്ഷികൾ, ദേവന്മാർ. ശബ്ദവതി – പക്ഷികളും മറ്റും ശബ്ദിച്ചുതുടങ്ങുമല്ലോ, പുലർകാലത്ത്. മനുഷ്യൻ – യജമാനൻ.

[4] കല്പിച്ചയയ്ക്കപ്പെട്ട – അഗ്നിയാൽ.

[5] അനേകർ – വളരെദ്ദേവന്മാർ.

[6] കാമയമാനർ – ദേവന്മാർ. ഇച്ഛിയ്ക്കുന്നു – യജമാനൻ. വളർത്താൻ – സ്തോത്രങ്ങളെ വർദ്ധിപ്പിപ്പാൻ. മനീഷി – ബ്രഹ്മൻ എന്ന ഋത്വിക്ക്. മനം കിടുകിടുക്കുന്നു – കർമ്മത്തിന്നു പിഴ പറ്റിയാലോ എന്ന്.

[7] നാൾ – ജീവകാലം.

[8] എപ്പോൾ ശോഭിയ്ക്കുമോ – ഞങ്ങൾ ദേവന്മാരെ സ്തുതിയ്ക്കുന്നതെപ്പൊഴോ. രത്നങ്ങൾ – രമ്യധനങ്ങൾ. വീതിയ്ക്കുക – സ്തോതാക്കൾക്കു പങ്കിട്ടുകൊടുക്കുക.

[9] പൂട്ടുക – ദേവാഹ്വാനത്തിന്നു പോകാൻ. ഞങ്ങളിൽ – ഞങ്ങളുടെ യാഗത്തിൽ.

സൂക്തം 12.

ഋഷിദേവതകൾ മുമ്പേത്തവ; ത്രിഷ്ടുപ്പ് ഛന്ദസ്സ്.

ദേവൻ എപ്പോൾ മനുഷ്യരെ യാഗത്തിന്നിറക്കി, പോകാൻ സ്വന്തം ഉയിരെടുത്തു, ഹോതാവായി സ്ഥിതിചെയ്യുമോ; അപ്പോൾ സത്യഭാഷിണികളായ, മുഖ്യകളായ ദ്യാവാപൃഥിവികൾ വിളിയ്ക്കപ്പെടട്ടെ! 1

മുഖ്യൻ, സർവജ്ഞൻ, ധൂമധ്വജൻ, ചമതയാൽ ഉയരെക്കത്തുന്നവൻ, സ്തുത്യൻ, നിത്യൻ, ഹോതാവ്, മികച്ച യഷ്ടാവ് – ഇങ്ങനെയുള്ള ദേവനായ നിന്തിരുവടി, ദേവന്മാരെ സ്വീകരിച്ചു, യജ്ഞത്തോടു കൂടി ഞങ്ങളുടെ ഹവിസ്സു കൊണ്ടുകൊടുത്താലും! 2

ദേവന്റെ സ്വാർജ്ജിതമായ ജലം യാതൊന്നോ, ആ വെള്ളത്തിൽനിന്നു ജനിച്ചവയത്രേ, വാനൂഴികളെ നിലനിർത്തുന്നതു് അങ്ങയുടെ ആ ദാനത്തെ – വെളുത്ത ജ്വാല ദിവ്യഘൃതമായ ഉദകത്തെ കറക്കുന്നതിനെ – സ്തോതാക്കളെല്ലാം പാടിപ്പുകഴ്ത്തുന്നു! 3

നിന്തിരുവടി കർമ്മം വർദ്ധിപ്പിച്ചാലും, വെള്ളത്തെപ്പെറുന്ന വാനൂഴികളെ ഞാൻ വാഴ്ത്തുന്നു: ദ്യാവാപൃഥിവികളേ, എന്റെ (സ്തുതി) കേൾക്കുവിൻ. യാതൊരഹസ്സിൽ സ്തോതാക്കൾ ഗാഥ ചൊല്ലുമോ, അതിൽ അച്ഛനമ്മമാർ ഞങ്ങളെ സലിലംകൊണ്ടു സംസ്കാരപ്പെടുത്തട്ടെ! 4

തമ്പുരാൻ നമ്മുടേതു സ്വീകരിയ്കുമോ? മേത്തരത്തിലാകുമോ, നാം ചെയ്യുന്നതു്? ആരറിഞ്ഞു? നമ്മുടെ സ്തോത്രം, ക്ഷണിയ്ക്കപ്പെട്ട ഒരു സ്നേഹിതൻപോലെ ദേവന്മാരിൽ ചെല്ലട്ടെ; ഹവിസ്സും ചെല്ലട്ടെ! 5

അമർത്ത്യനായ യമന്റെ പേർ ഇവിടെ പറയാൻ കൊള്ളില്ല: അദ്ദേഹം ഒരേ വയറ്റിൽപ്പിറന്ന അഗമ്യയെ – ഇല്ല – പറയാൻ കൊള്ളുന്നതുതന്നെ എന്ന് ആർ സ്തുതിയ്ക്കുമോ അവനെ, മഹാനായ അഗ്നേ, നിന്തിരുവടി സശ്രദ്ധം രക്ഷിച്ചാലും! 6

തന്തിരുവടിമൂലമാണല്ലോ ദേവന്മാർ യാഗത്തിൽ മത്തടിയ്ക്കുന്നതും, യഷ്ടാവിന്റെ വേദിമേലിരിയ്ക്കുന്നതും, സൂര്യങ്കൽ തേജസ്സിനെയും ചന്ദ്രങ്കൽ രാത്രികളെയും നിർത്തിയതും, അവരിരുവരും മങ്ങാതെ വിളങ്ങുന്നതും! 7

ഈ ജ്ഞാനരൂപനാലാണല്ലോ, ദേവന്മാർ ജോലി നടത്തുന്നതു്. ഇദ്ദേഹത്തിന്റെ രഹസ്യം നമുക്കറിഞ്ഞുകൂടാ. ഇവിടെയുള്ള മിത്രനും അദിതിയും സവിതൃദേവനും വരുണനോടു പറയട്ടെ, നാം നിരപരാധരാണെന്ന്! 8

അഗ്നേ, അങ്ങ് യജ്ഞസദനത്തിൽ ഞങ്ങളുടെ വാക്കു കേട്ടാലും: അമൃതൊഴുക്കുന്ന പള്ളിത്തേർ പൂട്ടുക; ദേവമാതാക്കളായ ദ്യാവാപൃഥിവികളെ ഞങ്ങളിൽ കൊണ്ടുവരിക. ദേവന്മാരിലാരും വരാതിരിയ്ക്കരുതു്; അങ്ങയും ഇവിടെ ഉണ്ടായിരിയ്ക്കണം! 9

കുറിപ്പുകൾ: സൂക്തം 12.

[1] ദേവൻ – അഗ്നി. പോകാൻ – ദേവന്മാരെ വിളിപ്പാൻവേണ്ടി. ഉയിർ – ജ്വാല. വിളിയ്ക്കപ്പെടട്ടേ – ദേവനാൽ.

[3] ജനിച്ചവ – സസ്യങ്ങൾ. കറക്കുന്നതിനെ – മഴ പെയ്യിയ്ക്കലിനെ.

[4] അഹസ്സ് – ഒരു നാൾകൊണ്ടവസാനിയ്ക്കുന്ന കർമ്മം. സലിലം – വൃഷ്ട്യുദകം.

[5] തമ്പുരാൻ – അഗ്നി. നമ്മുടേതു – ഹവിസ്സും സ്തുതിയും. നമ്മുടെ സ്തോത്രം – മുകളിലുന്നയിച്ച സംശയത്തെ നിരാകരിയ്ക്കുന്നു.

[6] അഗമ്യയെ – ഭഗിനിയെ പുണർന്നു എന്നു പറയാൻതുടങ്ങിയിട്ട്, ഇടയിൽ വിരമിയ്ക്കുന്നു. ഇല്ല – ഭഗിനിയെ പുണർന്നിട്ടില്ല.

[7] തേജസ്സ് – പകൽ. അവരിരുവർ – സൂര്യചന്ദ്രന്മാർ.

[8] ജോലി – സ്വസ്വാധികാരം. ഇവിടെ – യജ്ഞത്തിൽ. വരുണൻ – പാപനിവാരകനായ അഗ്നി.

സൂക്തം 13.

അദിതിപുത്രൻ വിവസ്വാൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; രണ്ടു ഹവിർദ്ധാനശകടങ്ങൾ ദേവത. (കേക.)

നിങ്ങളെപ്പുരാമന്ത്രാന്നങ്ങളാൽപ്പൂട്ടുന്നേൻ, ഞാ;-
നങ്ങണയട്ടേ, വിദ്വദാഹുതിപോലേ ശബ്ദം:
വിണ്ണില്ലങ്ങളിൽപ്പാർക്കുന്നവരാമമൃതന്റെ-
യുണ്ണികളെല്ലാവരും ശ്രവിയ്ക്കുമാറാകട്ടെ! 1

ഇരട്ടപെറ്റുണ്ടായോർപോലെയേർപ്പെടും നിങ്ങ-
ളിരുപേർ ചെല്കെക്കൈക്കൊള്ളുന്നു, ദേവൈഷിനരർ;
ഇരിപ്പിന,റിഞ്ഞാത്മസ്ഥാനത്തുതന്നേ നിങ്ങൾ-
ഇരിപ്പിൻ, നൽസ്ഥാനത്തു ഞങ്ങൾതൻ സോമത്തിന്നായ്! 2

ചേർക്കുവനഞ്ചൈഷ്ട്യംഗം; ചെയ്വൻ ഞാൻ ചതുഷ്പദി;
തീർക്കുവനതോംകാരാല; – രിപ്പൻ, മഖമധ്യേ. 3

എവനോടരുൾചെയ്യും, വാനോരെ മരിപ്പിപ്പാ?-
നെവനോടാരുൾചെയ്യാ, മർത്ത്യരെ വധിയ്ക്കായ്വാൻ?
സുരപാലകർഷിയാം യജ്ഞമാചരിച്ചോർത-
ന്നരിയ ശരീരത്തെ മാറ്റിനിർത്തുന്നൂ യമൻ! 4

ഏറ്റവും വാഴ്ത്തപ്പെടും ശ്ലാഘ്യനാമച്ഛന്നായി-
ട്ടേഴെണ്ണമൊഴുകുന്നൂ; മക്കളും സ്തവം ചൊല്വൂ
ഇരുപേരിവരീശരിരുകൂട്ടർക്കും; യത്നി-
ച്ചിരുപേരിവർ പുഷ്ടിയിരുകൂട്ടർക്കും ചേർപ്പൂ! 5
കുറിപ്പുകൾ: സൂക്തം 13.

[1] നിങ്ങൾ – രണ്ടു ഹവിർദ്ധാനശകടങ്ങൾ. പുരാമന്ത്രാന്നങ്ങൾ – പണ്ടേ ഉള്ള മന്ത്രവും ഹവിസ്സും. പൂട്ടുന്നേൻ – ഹവിർദ്ധാനത്തിലെയ്ക്കു കൊണ്ടുപോകാൻ, ശബ്ദം – നിങ്ങളുടെ ഉരുളൊച്ച. വിദ്വാദാഹുതിപോലെ – അഭിജ്ഞന്റെ ആഹുതിപോലെ. അങ്ങ് – ദേവന്മാരുടെ അടുക്കൽ. വിണ്ണില്ലങ്ങൾ = സ്വർഗ്ഗഗൃഹങ്ങൾ. അമൃതന്റെയുണ്ണികൾ – പ്രജാപതിയുടെ പുത്രന്മാർ, ദേവന്മാർ.

[2] ഏർപ്പെടും – സ്വകർമ്മങ്ങളിൽ. ദേവൈഷിനരർ – യജമാനർ. ഇരിപ്പിൻ – സ്ഥിതിചെയ്യുവിൻ.

[3] ചേർക്കുവൻ – ഞാൻ നിങ്ങളിൽ വെയ്ക്കാം. അഞ്ചിഷ്ട്യാംഗം – പൊരിയവിൽ, സോമം, പശു, പുരോഡാശം, ഘൃതം. ചതുഷ്പദി – നാലു പാദങ്ങളുള്ള സ്തോത്രം. ചെയ്വൻ – ഉണ്ടാക്കാം. അതു് (സ്തോത്രം) ഓംകാരാൽ (പ്രണവംകൊണ്ടു) തീർക്കുവൻ – നിർമ്മിയ്ക്കാം. അരിപ്പൻ – സോമനീരരിയ്ക്കാം.

[4] വാനോരെ മരിപ്പിയ്ക്കാനും, മർത്ത്യരെ വധിയ്ക്കാതിരിപ്പാനും യമൻ (തന്റെ ആൾക്കാരിൽ) ആരോടും പറയില്ല: ദേവന്മാർ മരണരഹിതരും, തദിതരർ മരണസഹിതരുമാണല്ലോ. സുരപാലകർഷിയാം = സുരന്മാരെ രക്ഷിയ്ക്കുന്നതും ഋഷിയുമായ; ഋഷി – സർവഫലദ്രഷ്ടാവ്. മാറ്റിനിർത്തുന്നൂ – മരണത്തിൽനിന്ന്; യജ്ഞാനുഷ്ഠായികളെ യമൻ മരിപ്പിയ്ക്കില്ല.

[5] അച്ഛന്നായി – ഋത്വിക്കുകൾക്ക് അച്ഛൻപോലുള്ള സോമത്തെക്കുറിച്ച്. ഏഴെണ്ണം – സപ്തച്ഛന്ദോനിബദ്ധസ്തോത്രങ്ങൾ. മക്കൾ – ഋത്വിക്കുകൾ. ഇരുപേരിവർ, രണ്ടു ഹവിർദ്ധാനശകടങ്ങൾ, ഇരുകൂട്ടർക്കും (ദേവകൾക്കും മനുഷ്യർക്കും) ഈശരാകുന്നു. യത്നിച്ച് – സ്വകർമ്മമനുഷ്ഠിച്ച്.

സൂക്തം 14.

വിവസ്വൽപുത്രൻ യമൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; യമനും അംഗിരഃപിതൃക്കളും അഥർവഭൃഗുക്കളും പിതൃക്കളും, രണ്ടു ശ്വാക്കളും ദേവതകൾ. (കാകളി.)

സക്തരെത്തക്കരാജ്യത്തണയ്ക്കുന്നവൻ,
സദ്വ്രതന്മാർക്കു വഴി മുടക്കാത്തവൻ,
മർത്ത്യർ ചെല്ലേണ്ടവൻ, വൈവസ്വതൻ യമ;-
നത്തമ്പുരാനെ ഹവിസ്സാൽ ബ്ഭജിയ്ക്ക, നീ! 1

നമ്മുടെ പോക്കറിയുന്നു, മുമ്പൻ യമ;-
നിമ്മേച്ചിലിൻനിലം നീക്കാവതല്ലതാൻ.
നമ്മുടെ പൂർവപിതാക്കൾ നടന്നതെ-
ങ്ങ,മ്മാർഗ്ഗമാർക്കും സ്വഗതിയ്ക്കു തക്കതാം. 2

കവ്യമിന്ദ്രന്നു, യമന്നംഗിരസ്സുകൾ,
മന്ത്രം ബൃഹസ്പതിയേക്കകുന്നു, വായ്പിനെ:
വാനോർ വളർപ്പൂ, വളർപ്പു വാനോരെയും;
സ്വാഹയതിൽച്ചിലർക്കൂൺ, ചിലർക്കോ സ്വധ. 3

അംഗിരസ്സംജ്ഞപിതൃക്കളോടൊത്തുചേ-
ർന്നിങ്ങധ്വരത്തിലിരിയ്ക്കു യമ, ഭവാൻ:
അങ്ങയെസ്സൂരിമന്ത്രങ്ങൾ വരുത്തട്ടെ;
പൊങ്ങിയ്ക്കുക,ൻപീ ഹവിസ്സിനാൽത്തമ്പുരാൻ! 4

നാനാവിധേജ്യാംഗിരസ്സുകളൊത്തു വ-
ന്നാനന്ദമേകുകീ, യജ്ഞത്തിൽ നീ യമ;
നിന്നച്ഛനാം വിവസ്വാനെ വിളിപ്പു ഞാൻ:
വന്നവിടുന്നുമിരിയ്ക്കട്ടെ, ദർഭയിൽ! 5

സോമാർഹര,സ്മൽപ്പിതാക്കൾ നവാഗമ-
രംഗിരസ്സംജ്ഞര,ഥർവഭൃഗുക്കളും:
ആ യാജ്യർ നന്മനം വെയ്ക്കാവു, നമ്മളിൽ;
ശ്രേയസ്സിനാലുൾത്തെളിവു നേടാവു, നാം! 6

നമ്മുടെ പൂർവപിതാക്കൾ നടകൊണ്ട
മുന്മാർഗ്ഗമേ പുക്കു പോക, പോക, ഭവാൻ:
പാരാതെ കാണ്ക,മൃതുണ്ണുമിരുപുരാ-
ന്മാരെ – യമനെ വരുണദേവനെയും! 7

പ്രൗഢമാം വിണ്ണിൽപ്പിതാക്കളൊടും യമ-
നോടുമിഷ്ടാപൂർത്തമോടുമൊന്നിയ്ക്ക, നീ:
കേടു പേർത്തും വെടിഞ്ഞുൾപ്പൂകുകാ,ലയം;
നേടുക, നന്നായ്ത്തിളങ്ങും ശരീരവും! 8

മാറുവിനി,ങ്ങുനിന്നോടുവിൻ, പായുവിൻ:
പാരിതിവന്നായ്പ്പിതാക്കളാൽക്കല്പിതം;
രാവുമഹസ്സും പയസ്സമിണങ്ങിയ
ഭ്രവിപ്പുമാന്നായ്ക്കൊടുത്തിരിപ്പൂ, യമൻ! 9

നാല്ക്കണ്ണർ, സാരമേയങ്ങൾ, ചിത്രരിരു-
നായ്ക്കളെത്തള്ളി, നന്മാർഗ്ഗേണ പോക, നീ;
എന്നിട്ടു ചെല്ക, യമനൊത്തൊരേവിധം
നന്ദിച്ചുപോരും സുവിജ്ഞപിതാക്കളിൽ! 10

നാല്ക്കണ്ണർ നിന്നിരുകാവൽനായ്ക്കൾ, വഴി
കാക്കുവോർ, മാനുഷാഖ്യാതരല്ലോ, യമ:
നോക്കിയ്ക്കുകിയ്യാളെയങ്ങവയാൽ; – സ്സുഖാ-
രോഗ്യങ്ങളും നല്കുകി,യ്യാൾക്കു തമ്പുരാൻ! 11

മർത്ത്യരെ നോക്കി നടക്കും, യമന്റെ വൻ-
ശക്തിരിരുദൂതർ, ജീവനെത്തിന്നുവോർ:
അദ്ദീർഗ്ഘനാസരിന്നിങ്ങേകുകെ,ങ്ങൾക്കു
സത്താമുയിർ പേർത്തു സൂര്യനെക്കാണുവാൻ! 12

സോമം പിഴിയുവിൻ, നിങ്ങൾ യമന്നായി;
ഹോമിയ്ക്കുവിൻ, യമന്നായി ഹവിസ്സുകൾ:
ചെല്ലുന്നതീ യമൻതങ്കലല്ലോ, തുലോം
നല്ല കോപ്പുള്ളതാമഗ്നിദൂതം മഖം! 13
ആജ്യം കലർന്ന ഹവിസ്സു ഹോമിയ്ക്കുവി-
നാ, യമന്നായുപാസിയ്ക്കയും ചെയ്യുവിൻ:
ദേവരിൽദ്ദേവനവിടുന്നരുളട്ടെ,
ജീവിയ്ക്കുവാൻ നമുക്കായതായുസ്സിനെ! 14

തമ്പുരാനാം യമന്നായി ഹോമിയ്ക്കുവിൻ,
സമ്പന്നമാധുര്യമായ ഹവിസ്സിനെ;
പൂർവപ്രജാതരായ് നേർവഴി വെട്ടിയ
പൂർവകരാമൃഷിമാർക്കിതാ, വന്ദനം! 15

ഓരോ ത്രികദ്രുകത്തിങ്കലും ചെല്ലുന്നി-
താറു വസ്തുവിലും വാരാളുമൊന്നിലും;
ത്രിഷ്ടുപ്പു, ഗായത്രി തൊട്ട ഛന്ദസ്സുക-
ളൊട്ടുക്കു വെച്ചിരിയ്ക്കുന്നൂ, യമങ്കലേ! 16
കുറിപ്പുകൾ: സൂക്തം 14.

[1] തന്നോടുതന്നെ പറയുന്നു: സക്തർ – ആമുഷ്മികസുമേച്ഛയാ പുണ്യം ചെയ്തവർ. തക്കരാജ്യത്ത് – അവരുടെ പുണ്യത്തിനൊത്ത ഭോഗഭൂമിയിൽ. അണയ്ക്കുന്നവൻ – മരണാനന്തരം. വഴി – സ്വർഗ്ഗമാർഗ്ഗം. പാപികൾക്കേ സ്വർഗ്ഗമാർഗ്ഗം തടയൂ; അവരെ നരകത്തിൽ കൊണ്ടിടും. മർത്ത്യർ ചെല്ലേണ്ടവൻ – പാപികളായ മനുഷ്യർ യമനെ പ്രാപിച്ചു, ശിക്ഷയനുഭവിയ്ക്കുതന്നെവേണം.

[2] ഇമ്മേച്ചിലിൻനിലം – മനുഷ്യരുടെ ഭോഗസ്ഥാനം, ഇഹലോകം നീക്കാവതല്ലതാൻ – മാറ്റുക വയ്യതന്നെ: യമന്റെ വ്യവസ്ഥയ്ക്കു നീക്കുപോക്കു വരുത്തുക സാധ്യമല്ല.

[3] കവ്യം ഇന്ദ്രന്നു വായ്പിനെ നല്കുന്നു – ഇന്ദ്രൻ കവ്യഭോജികളോടു (പിതൃക്കളോടു)കൂടി വളരുന്നു; യമൻ അംഗിരസ്സുകളോടുകൂടിയും, ബൃഹസ്പതി മന്ത്രങ്ങളോടുകൂടിയും വളരുന്നു. വാനോർ (ഇന്ദ്രാദികൾ) പിതൃക്കളെ വളർത്തുന്നു; പിതൃക്കൾ വാനോരെയും വളർത്തുന്നു. അതിൽച്ചിലർക്കു (ദേവന്മാർക്കു) സ്വാഹയാണ് (സ്വാഹാകൃതഹവിസ്സാണ്) ഊൺ – ആഹാരം; ചിലർക്കോ (പിതൃക്കൾക്കാകട്ടെ) സ്വധയാണ്, ഊൺ; സ്വധ = കവ്യം.

[4] സൂരിമന്ത്രങ്ങൾ – വിദ്വാന്മാരായ ഋത്വിക്കുകൾ ജപിച്ച മന്ത്രങ്ങൾ. തമ്പുരാൻ (അവിടുന്ന്) ഈ ഹവിസ്സിനാൽ (ഈ ഹവിസ്സു ഭക്ഷിച്ച്)അൻപു പൊങ്ങിയ്ക്കുക – യജമാനനെ ഇമ്പപ്പെടുത്തിയാലും.

[5] നാനാവിധേജ്യാംഗിരസ്സുകളൊത്തു – പല വടിവിലുള്ള ഈജ്യ(യജനീയ)രായ അംഗിരസ്സുകളെന്ന പിതൃക്കളോടുകൂടി.

[6] സോമാർഹ – സോമത്തെ അർഹിയ്ക്കുന്നവരാകുന്നു. നവാഗമർ – പുതിയ (സദാ പുതുതുപോലെ പ്രീതികരമായ) ആഗമനത്തോടുകൂടിയവർ. നന്മനം – അനുഗ്രഹബുദ്ധി. ശ്രേയസ്സിനാൽ – സൽഫലലബ്ധിയാൽ. ഉൾത്തെളിവ് – മനഃപ്രസാദം.

[7] യാഗത്തിന്നിടയിൽ യജമാനൻ മരിച്ചുപോയാൽ, അദ്ദേഹത്തിനുവേണ്ടി ജപിയ്ക്കേണ്ടുന്നവയാണു്, ഇതുമുതൽ അഞ്ചു മന്ത്രങ്ങൾ: ഭവാൻ – മരിച്ച യജമാനൻ. കാണ്ക – യമ – വരുണന്മാരുടെ അടുക്കൽ ചെല്ലുക.

[8] പ്രൗഢം = ഉൽക്കൃഷ്ടം. ഇഷ്ടാപൂർത്തം – യജ്ഞം, തടാകാദിനിർമ്മാണം എന്നിവയാലുള്ള പുണ്യം. കേടു – ദോഷം, പാപം. ആലയം – വ്രിയമാനം എന്ന ഗൃഹം.

[9] മൃതനായ യജമാനനെ ദഹിപ്പിപ്പിപ്പാൻ ശ്മശാനത്തിൽ പുണ്യാഹജലം തളിയ്ക്കുമ്പോൾ, അവിടെയുള്ള പിശാചാദികളെ ആട്ടിക്കളയുന്നു: ഇവൻ – മൃതനായ യജമാനൻ. രാവുമഹസ്സും പയസ്സുമിണങ്ങിയ – കാലത്താലും ജലത്താലും ശുദ്ധീകൃതമായ. ഭൂവ് – ദഹനസ്ഥലം. ഈ ഋക്കൊഴികെയാണ്, മുൻപറഞ്ഞ അഞ്ചു മന്ത്രങ്ങൾ.

[10] മരിച്ചുചെല്ലുന്നവരെ ഉപദ്രവിയ്ക്കുന്ന രണ്ടു നായ്ക്കളുണ്ടു്, യമന്ന്: നാല്ക്കണ്ണർ – നാലു കണ്ണുകളുള്ളവ. സാരമേയങ്ങൾ = സരമയുടെ പുത്രന്മാർ. ചിത്രർ = നാനാവർണ്ണർ. നന്ദിച്ചുപോരും – സഹർഷം വസിയ്ക്കുന്ന.

[11] യമനോട്: മാനുഷാഖ്യാതർ – മാനുഷരാൽ (ശ്രുതി – സ്മൃതി – പുരാണാഭിജ്ഞരാൽ) പ്രഖ്യാപിതർ. അവയാൽ ഇയ്യാളെ നോക്കിയ്ക്കുക – അവയെ ഇയ്യാളുടെ രക്ഷയ്ക്കു നിർത്തുക.

[12] ഇരുദൂതർ – നായ്ക്കൾ. സത്ത് – ശോഭനം.

[13] ഋത്വിക്കുകളോട്: കോപ്പ് – വിഭവങ്ങൾ. അഗ്നിദൂതം = അഗ്നിയാകുന്ന ദൂതനോടുകൂടിയത്. മഖ (യജ്ഞ)ത്തിന്റെ ദൂതനാണല്ലോ, അഗ്നി.

[14] ആയതായുസ്സു = ദീർഘായുസ്സ്.

[15] സമ്പന്നമാധുര്യം – വളരെ മാധുര്യമുള്ളത്.

[16] ത്രികദ്രുകം – ജ്യോതിസ്സ്, ഗോവ്, ആയു എന്നീ യാഗവിശേഷങ്ങൾ. ചെല്ലുന്നിതു – യമൻ. ആറു വസ്തു – സ്വർഗ്ഗം, ഭൂമി, ജലം, സസ്യങ്ങൾ, സൂര്യൻ, സത്യം. വാരാളുമൊന്നിലും – ഒരു വലിയ ലോകത്തിലും.

സൂക്തം 15.

യമപുത്രൻ ശംഖൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; പിതൃക്കൾ ദേവത.

താന്നതരത്തിലും ഇടത്തരത്തിലും മേത്തരത്തിലും പെട്ട പിതൃക്കൾ കൈക്കൊണ്ടു കനിയട്ടെ: യാവചിലർ ചെന്നായ്ക്കളാകാതെ, യജ്ഞമറിഞ്ഞു, (നമ്മുടെ) പ്രാണൻ രക്ഷിപ്പാൻ വന്നുവോ, ആ പിതൃക്കൾ വിളിയ്ക്കപ്പെടുമ്പോൾ നമ്മെ രക്ഷിയ്ക്കട്ടെ! 1

മൂത്തവരും, ഇളയവരുമായ പരേതർ, ഭൂമിയിലെ കർമ്മത്തിലും പണക്കാരായ ബന്ധുക്കളിലും വന്ന് ഇരുന്നവർ – ഇങ്ങനെയുള്ള പിതൃക്കൾക്ക് ഇവിടെ ഇതാ, നമസ്കാരം! 2

നന്നായറിയുന്ന പിതൃക്കളെയും, യജ്ഞത്തിന്റെ നില്പ്, നടപ്പ് എന്നിവയെയും ഞാൻ കണ്ടെത്തി: ബർഹിഷത്തുകൾ എവരോ, അവർ ഇവിടെ സാദരം വന്നു സ്വധയും സോമനീരും ഭുജിയ്ക്കാറുണ്ടു്. 3

ബർഹിഷത്തുക്കളായ പിതൃക്കളേ, ഇളയവരെ രക്ഷിയ്ക്കുവിൻ: ഞങ്ങൾ ഇതാ, നിങ്ങൾക്കു ഹവിസ്സുണ്ടാക്കിയിരിയ്ക്കുന്നു; നിങ്ങൾ ഭുജിച്ചാലും. ആ നിങ്ങൾ അതിസുഖദമായ രക്ഷയ്ക്കു വന്നെത്തുവിൻ: എന്നിട്ടു, ഞങ്ങൾക്കു സുഖവും ശാന്തിയും പാപരാഹിത്യവും ഉളവാക്കുവിൻ! 4

അരിയ യജ്ഞസമ്പത്തിന്നായി വിളിയ്ക്കപ്പെട്ട സൗമ്യരായ പിതൃക്കൾ വന്നെത്തട്ടെ: അവർ ഇവിടെ (സ്തുതികൾ) കേൾക്കട്ടെ; പ്രശംസിയ്ക്കട്ടെ; അവർ നമ്മെ രക്ഷിയ്ക്കട്ടെ! 5

പിതൃക്കളേ, നിങ്ങളെല്ലാവരും കാൽമുട്ടു കുത്തി, വലത്തുഭാഗത്തിരുന്ന് ഈ യജ്ഞത്തെ ശ്ലാഘിച്ചാലും. ഞങ്ങൾ വല്ല പിഴയും മനുഷ്യത്വത്താൽ ചെയ്തിട്ടുണ്ടാവാം; എന്നാൽ അതുമൂലം നിങ്ങൾ ഞങ്ങളെ ഉപദ്രവിയ്ക്കരുത്! 6

പിതൃക്കളേ, നിങ്ങൾ അഗ്നിജ്വാലകളുടെ സമീപത്തിരുന്നു, ഹവിർദ്ദാതാവായ മനുഷ്യന്നു സമ്പത്തു നല്കുവിൻ; അയാളുടെ മക്കൾക്കു ധനം കൊടുക്കുവിൻ. അങ്ങനെ നിങ്ങൾ ഇതിൽ സ്വത്തു നിക്ഷേപിച്ചാലും! 7

നമ്മുടെ സൗമ്യരായ, സമ്പത്തേറിയ യാവചില പൂർവപിതാക്കൾ സോമപാനം നല്കിയിരിയ്ക്കുന്നുവോ, ആ കാമയമാനന്മാരോടു കൂടി രസിച്ചുംകൊണ്ടു, കാമയമാനനായ യമൻ വേണ്ടുന്ന ഹവിസ്സോരോന്നും ഭക്ഷിയ്ക്കട്ടെ! 8

യാഗാഭിജ്ഞരും മികച്ച സ്തോത്രങ്ങൾ രചിച്ചവരുമായ യാവ ചിലർ ക്രമേണ ദേവത്വമടഞ്ഞു തൃപ്തി കൊള്ളുന്നുവോ; ആ സുവിജ്ഞാനരും സത്യവാന്മാരും കവ്യഭോജികളും ധർമ്മപ്രവർത്തകരുമായ പിതൃക്കളോടൊന്നിച്ച്, അഗ്നേ, നിന്തിരുവടി ഇങ്ങോട്ടെഴുന്നള്ളിയാലും! 9

ഹവിസുണ്ണുകയും ഹവിസ്സു കുടിയ്ക്കുകയും ചെയ്യുന്ന യാവചിലസത്യവാന്മാർ ഇന്ദ്രനോടും ദേവന്മാരോടുംകൂടി ഒരേ തേർ നിർത്തിയിരിയ്ക്കുന്നുവോ; ആ ദേവസ്തോത്രയുക്തരായ, ധർമ്മപ്രവർത്തകരായ, പണ്ടും മുമ്പുമുള്ള ഒരായിരം പിതൃക്കളോടൊന്നിച്ച് അഗ്നേ, നിന്തിരുവടി എഴുന്നള്ളിയാലും! 10

അഗ്നിഷ്വാത്തപിതൃക്കളേ, നിങ്ങൾ ഇവിടെ വരുവിൻ: ശരിയ്ക്കു കൊണ്ടുനടക്കുന്നവരേ, ഓരോ സ്ഥാനത്തിരിയ്ക്കുവിൻ; ദർഭയിലെ പരിശുദ്ധഹവിസ്സുകൾ ഭക്ഷിയ്ക്കുവിൻ; സർവവീരോപേതമായ സമ്പത്തു തരുവിൻ! 11

അഗ്നേ, ജാതവേദസ്സേ, ഈഡിതനായ നിന്തിരുവടി ഹവിസ്സുകളെ സുഗന്ധംപിടിപ്പിച്ചാണല്ലോ, പിതൃക്കൾക്കു കൊണ്ടുകൊടുത്തതു്: അവർ സ്വധ ഭുജിയ്ക്കട്ടെ; ദേവ, അവിടുന്നും പരിശുദ്ധഹവിസ്സുകൾ ഭക്ഷിച്ചാലും ! 12

ജാതവേദസ്സേ, ഇവിടെയുള്ളവരും ഇവിടെയില്ലാത്തവരും, ഞങ്ങൾ അറിയുന്നവരും ഞങ്ങളറിയാത്തവരുമായ പിതൃക്കളെയെല്ലാം അങ്ങയ്ക്കറിയാം; ഹവിസ്സുകൾ വഴിപോലെ ഒരുക്കിയ യജ്ഞം അവിടുന്നു സ്വീകരിച്ചാലും! 13

അഗ്നികൊണ്ടു ദഹിപ്പിയ്ക്കപ്പെട്ടവരും, അഗ്നികൊണ്ടു ദഹിപ്പിയ്ക്കപ്പെടാത്തവരും വിൺനടുവിൽ സ്വധ മതിയാവോളം ഭുജിച്ചുപോരുന്നുണ്ടല്ലോ; അവരോടൊന്നിച്ചു, സ്വയം തിളങ്ങുന്ന നിന്തിരുവടി ഉയിർക്കൊള്ളിയ്ക്കേണ്ടുന്ന ഈ ശരീരത്തെ യഥേഷ്ടം ഉപയോഗിച്ചാലും! 14

കുറിപ്പുകൾ: സൂക്തം 15.

[1] കൈക്കൊണ്ടു – ഹവിസ്സു സ്വീകരിച്ച്. ചെന്നായ്ക്കളാകാതെ – നമ്മെ ഉപദ്രവിയ്ക്കാതെ.

[2] ബന്ധുക്കൾ – ശ്രാദ്ധാദ്യനുഷ്ഠായികൾ.

[3] അറിയുന്ന – എന്റെ ഭക്തിയെ. ബർഹിഷത്തുക്കൾ – യാഗം കഴിച്ചു, മരിച്ചു പിതൃലോകമടഞ്ഞവർ.

[4] ശാന്തി – ദുഃഖശമനം.

[5] അരിയ = പ്രിയപ്പെട്ട. യജ്ഞസമ്പത്ത് – ഹവിസ്സ്.

[6] മനുഷ്യത്വത്താൽ – മനുഷ്യസാധാരണമായ പ്രമാദത്താൽ.

[7] ഇതിൽ – ഞങ്ങളുടെ കർമ്മത്തിൽ.

[8] നല്കിയിരിയ്ക്കുന്നുവോ – ദേവകൾക്കും, പിതൃക്കൾക്കും. കാമയമാനന്മാർ – യമനോടൊന്നിച്ചു ഹവിസ്സുണ്ണാൻ ഇച്ഛിയ്ക്കുന്നവർ. കാമയമാനൻ – പിതൃക്കളോടൊന്നിച്ചു ഹവിസ്സുണ്ണാൻ ഇച്ഛിയ്ക്കുന്നവൻ.

[11] അഗ്നിഷ്വാത്തർ – പേര്. സർവവീരോപേതം – പുത്രപൗത്രസഹിതം.

സൂക്തം 16.

യമപുത്രൻ ദമനൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, അങ്ങ് ഇദ്ദേഹത്തെ കരിയ്ക്കരുതു്; പൊള്ളിയ്ക്കരുതു്; ഇദ്ദേഹത്തിന്റെ തൊലിയും ദേഹവും ചിതറിയ്ക്കരുതു്. ജാതവേദസ്സേ, അവിടുന്ന് ഇദ്ദേഹത്തെ വേവിച്ചിട്ടു പിതൃക്കൾക്കയച്ചാലും! 1

ജാതവേദസ്സേ, വേവിച്ചിട്ട് ഇവനെ പിതൃക്കൾക്കു കൊടുത്തേയ്ക്കുക. ഇങ്ങനെ ഉയിർ കിട്ടുന്നതോടേ ഇദ്ദേഹം ദേവകൾക്കധീനനാകും! 2

ഭവാന്റെ കണ്ണു സൂര്യങ്കലും, പ്രാണൻ വായുവിങ്കലും ചെന്നണയട്ടെ. ഭവാൻ ധർമ്മത്താൽ വിണ്ണിലോ മന്നിലോ ചെല്ലുക. അഥവാ, അന്തരിക്ഷത്തിൽ ചെല്ലുക: അവിടെയാണ്, ഭവാന്റേതു വെച്ചിരിയ്ക്കുന്നതു്. ഭവാന്റെ അവയവങ്ങൾ സസ്യങ്ങളിൽ നില്ക്കട്ടേ! 3

ജാതവേദസ്സേ, ജനനമില്ലാത്ത ഒരു ഭാഗമുണ്ടല്ലോ; അതിനെ അങ്ങ് തേജസ്സുകൊണ്ടു തപിപ്പിച്ചാലും. അതിനെ അങ്ങയുടെ ശോചിസ്സും, അതിനെ അങ്ങയുടെ അർച്ചിസ്സും സംസ്കരിയ്ക്കട്ടെ. അങ്ങയ്ക്കുണ്ടല്ലോ, സുഖകരങ്ങളായ തിരുവുടലുകൾ; അവകൊണ്ടു് ഇദ്ദേഹത്തെ പുണ്യലോകത്തു കൊണ്ടാക്കുക! 4

അഗ്നേ, അങ്ങയ്ക്കർപ്പിയ്ക്കപ്പെട്ടു, സ്വധ ഭുജിച്ചു നടകൊള്ളുന്നവനെ അങ്ങ് തിരിയേ പിതൃക്കൾക്കയച്ചേയ്ക്കുക: അദ്ദേഹം ആയുസ്സുടുത്ത് അവശേഷമടയട്ടെ; ശരീരത്തോടു ചേരട്ടെ! 5

ഭവാന്റെ യാതൊരവയവത്തിൽ കാക്ക കൊത്തിയോ, എറുമ്പോ പാമ്പോ കുറുക്കനോ കടിച്ചുവോ; അതിനെ സർവഭോജിയായ അഗ്നിയും, ബ്രാഹ്മണരെ പ്രാപിച്ച സോമവും ചികിത്സിയ്ക്കട്ടെ! 6

ഭവാൻ അഗ്നിയുടെ കവചത്തെ കാളത്തോൽകൊണ്ടു മറച്ചാലും; തടിച്ച മേദസ്സുകൊണ്ടു മൂടിയാലും: എന്നാൽ, തേജസ്സാൽ ധർഷിയ്ക്കുന്ന, തുലോം ഹർഷിയ്ക്കുന്ന, ചുട്ടെരിയ്ക്കുന്ന ധൃഷ്ടൻ ഭവാനെ അത്ര പൊതിയില്ല! 7

അഗ്നേ, അങ്ങ് ഈ ചമസം തട്ടിമറിയ്ക്കരുതു്: ദേവന്മാർക്കും പിതൃക്കൾക്കും പ്രിയപ്പെട്ടതാണല്ലോ, ഇത് ദേവന്മാരുടെ ചഷകമാണ്, ചമസം; ഇതിൽ മരണരഹിതരായ ദേവന്മാർ ഇമ്പംകൊള്ളുന്നു! 8

മാംസം തിന്നുന്ന അഗ്നിയെ ഞാൻ ദൂരത്തെയ്ക്കെറിയുന്നു: ആ പാപി യമരാജ്യത്തെയ്ക്കു പോകട്ടെ. ഈ സുവിദിതനായ മറ്റേജ്ജാതവേദസ്സ് ഇവിടെത്തന്നെ ദേവന്മാർക്കു ഹവിസ്സു വഹിയ്ക്കട്ടെ! 9

മാംസം തിന്നുന്ന യാതൊരഗ്നി നിങ്ങളുടെ ഗൃഹത്തിൽ കടന്നു കൂടിയിട്ടുണ്ടോ, ആ ദേവനെ ഞാൻ പിതൃയജ്ഞത്തിന്നായി പുറത്തു കളയുന്നു. ഇതാ, മറ്റേജ്ജാതവേദസ്സ്; അദ്ദേഹം ഉൽക്കൃഷ്ടസ്ഥാനത്തു യജ്ഞത്തിൽ വന്നെത്തട്ടെ! 10

യാതൊരഗ്നി കവ്യം വഹിച്ചു, സത്യവൃദ്ധരായ പിതൃക്കളെ യജിയ്ക്കുന്നുവോ; അദ്ദേഹം ഹവിസ്സുകൾ ദേവന്മാരെയും പിതൃക്കളെയും അറിയിയ്ക്കട്ടെ! 11

ഞങ്ങൾ ഇച്ഛയാ അങ്ങയെ പ്രതിഷ്ഠിയ്ക്കാം, ഇച്ഛയാ ജ്വലിപ്പിയ്ക്കാം: ഇച്ഛിയ്ക്കുന്ന ഭവാൻ ഇച്ഛിയ്ക്കുന്ന പിതൃക്കളെ ഹവിസ്സുണ്ണാൻ കൊണ്ടുവന്നാലും! 12

അഗ്നേ, അങ്ങ് യാതൊരിടത്തെ എരിച്ചുവോ, അതിനെ വീണ്ടും തണുപ്പിച്ചാലും: അവിടെ ഇത്തിരി വെള്ളവും, പല ചിനച്ചങ്ങളോടുകൂടിയ മൂത്ത കറുകയും ഉണ്ടായിവരട്ടെ! 13

കുളിരും, കുളിർവസ്തുക്കളും, ആഹ്ലാദവും ആഹ്ലാദകങ്ങളും ചേർന്നവളേ, ഭവതി പെൺതവളയോടൊന്നിച്ച്, ഈ അഗ്നിയെ ഇമ്പപ്പെടുത്തിയാലും! 14

കുറിപ്പുകൾ: സൂക്തം 16.

[1] മരിച്ച യജമാനനെ ദഹിപ്പിയ്ക്കുമ്പോൾ ചൊല്ലേണ്ടുന്ന – ആറു മന്ത്രങ്ങൾ:

[2] ഉയിർ കിട്ടുന്നതോടേ – അഗ്നി പുതിയ ദേഹവും ജീവനും കൊടുത്തുകഴിഞ്ഞാൽ. ദേവകൾക്കുധീനനാകും – ദേവകളാൽ, അവരുടെ കൂട്ടത്തിൽ ചേർക്കപ്പെടും.

[3] മൃതനോട്: ധർമ്മത്താൽ – സ്വകർമ്മാനുസാരേണ. ഭവാന്റേതു – ഭവാന്റെ കർമ്മഫലം.

[4] ജനനമില്ലാത്ത ഒരു ഭാഗം – ആന്തരപുരുഷൻ. അജോ ഭാഗഃ എന്നാണ് മൂലം: ഇതിന്ന് അങ്ങയുടെ അംശമായ ആട് എന്നർത്ഥമാണ്, അധികം യുക്തമെന്നു തോന്നുന്നു. ശോചിസ്സും അർച്ചിസ്സും ഒന്നു(ജ്വാല)തന്നെ. സുഖകരങ്ങളായ – പൊള്ളിയ്ക്കുകയും മറ്റും ചെയ്യാത്ത.

[5] അങ്ങയ്ക്കർപ്പിയ്ക്കപ്പെട്ടു – ഞങ്ങളാൽ മന്ത്രപൂർവം ചിതമേൽ വെയ്ക്കപ്പെട്ട്. സ്വധ – സ്വധോച്ചാരണത്തോടേ പകർന്ന വെള്ളവും മറ്റും. ആയുസ്സുടുത്തു – ജീവിച്ച്. അവശേഷം – അസ്ഥി.

[6] മൃതനോട്: ബ്രാഹ്മണർ – ഋത്വിഗാദികൾ. ചികിത്സിയ്ക്കട്ടേ – സ്വാസ്ഥ്യപ്പെടുത്തട്ടെ.

[7] കവചം – ജ്വാല. കാളത്തോൽ – ശവത്തെ പുതപ്പിച്ചതു്. ധൃഷ്ടൻ – അഗ്നി.

[8] ചമസം – ചിതയ്ക്കരികിൽ വെയ്ക്കുന്ന, മന്ത്രപൂതമായ ജലം നിറച്ച പാത്രം.

[9] മാംസം തിന്നുന്ന – ശവമെരിയ്ക്കുന്ന. മറ്റേജ്ജാതവേദസ്സ് – മാംസഭോജിയല്ലാത്ത അഗ്നി.

[14] പൃഥിവിയോട്: ആഹ്ലാദകങ്ങൾ – ആഹ്ലാദിപ്പിയ്ക്കുന്ന കായ്കളുള്ള വൃക്ഷങ്ങൾ. പെൺതവള – വൃഷ്ടിപ്രിയയാണല്ലോ. ഇമ്പപ്പെടുത്തിയാലും – മഴകൊണ്ടു്.

സൂക്തം 17.

യമപുത്രൻ ദേവശ്രവസ്സ് ഋഷി; ത്രിഷ്ടുപ്പും പുരസ്താൽബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; സരണ്യുവും പൂഷാവും സരസ്വതിയും ജലവും സോമവും ദേവതകൾ.

ത്വഷ്ടാവു മകളുടെ വേളി നടത്തുകയാണ്; അതിന്നു ഭുവനമെല്ലാം എത്തിച്ചേർന്നിരുന്നു. എന്നാൽ മഹാനായ വിവസ്വാന്റെ നവോഢയായ പത്നി – യമന്റെ അമ്മ – എങ്ങോ മറഞ്ഞു. 1

ആ അമൃതയെ മനുഷ്യർക്കായി ഒളിപ്പിച്ചിട്ടു (ദേവന്മാർ) ഒരു തുല്യരൂപയെ നിർമ്മിച്ചു വിവസ്വാന്നു കൊടുത്തു. ആ സരണ്യുവിൽ അദ്ദേഹത്തിന്ന് അശ്വികൾ പിറന്നു. അവൾ രണ്ട് ആൺപെൺ കുട്ടികളെ ഒപ്പം പ്രസവിച്ചിരുന്നു. 2

ഭവാനെ വിദ്വാനും, എന്നെന്നും പശുയുക്തനും, ഭുവനം കാക്കുന്നവനുമായ പൂഷാവ് ഇവിടെനിന്നു കൊണ്ടുപോകട്ടെ: അദ്ദേഹം ഭവാനെ ഈ പിതൃക്കൾക്കും, അഗ്നി ശോഭനജ്ഞാനരായ ദേവന്മാർക്കും കൊടുക്കട്ടെ! 3

എങ്ങും നടക്കുന്ന വായു ഭവാനെ നാലുപാടും പാലിയ്ക്കട്ടെ; ഉൽക്കൃഷ്ടമാർഗ്ഗത്തിൽ മുൻനില്ക്കുന്ന പൂഷാവു ഭവാനെ കാത്തരുളട്ടെ; സുകൃതികൾ എവിടെ വസിയ്ക്കുന്നുവോ, അവർ എവിടെ ചെന്നുവോ, ഭവാനെ സവിതൃദേവൻ അവിടെ പാർപ്പിയ്ക്കട്ടെ! 4

പൂഷാവിന്ന് ഈ ദിക്കുകളെല്ലാം വേർതിരിച്ചറിയാം: അദ്ദേഹം ഞങ്ങളെ തെല്ലും ഭയമില്ലാത്തിടത്തിലൂടേ കൊണ്ടുപോകട്ടെ: നന്മനല്കുന്ന സർവവീരോപേതനായ ആ തേജസ്വി ശരിയ്ക്കറിഞ്ഞു, കരുതലോടേ മുമ്പിൽ നടക്കട്ടെ! 5

അന്തരിക്ഷമാർഗ്ഗങ്ങളിൽ മികച്ചതിലാണ്, സ്വർഗ്ഗമാർഗ്ഗങ്ങളിൽ മികച്ചതിലാണ്, ഭൂമാർഗ്ഗങ്ങളിൽ മികച്ചതിലാണ്, പൂഷാവിന്റെ നില്പ്: അദ്ദേഹം തുലോം പ്രിയപ്പെട്ട സഹവാസിനികളായ ഇരുവരെയും നോക്കി, അറിഞ്ഞ്, അനുകൂലമായും പ്രതികൂലമായും നടക്കുന്നു! 6

ദേവകാമന്മാർ സരസ്വതിയെ വിളിയ്ക്കുന്നു; വിസ്തരിച്ച യജ്ഞത്തിൽ സരസ്വതിയെ (യജിയ്ക്കുന്നു); സുകൃതികൾ സരസ്വതിയെ വിളിയ്ക്കുന്നു; സരസ്വതി ഹവിർദ്ദാതാവിന്നു വേണ്ടതു കൊടുക്കട്ടെ! 7

ദേവി, സരസ്വതി, അവിടുന്നു പിതൃക്കളോടൊന്നിച്ചു സ്വധയാൽ ഇമ്പം പൂണ്ട്, ഒരേ തേരിൽ വന്നെത്തിയല്ലോ: അവിടുന്ന് ഈ ദർഭയിലിരുന്നു തൃപ്തിയടഞ്ഞാലും; ആരോഗ്യകരങ്ങളായ അന്നങ്ങൾ ഞങ്ങൾക്കു തന്നാലും! 8

സരസ്വതി, തെക്കുനിന്നു യജ്ഞത്തിൽ വന്നുചേർന്ന പിതൃക്കൾ നിന്തിരുവടിയെ വിളിയ്ക്കുന്നുണ്ടല്ലോ; നിന്തിരുവടി ഇവിടെ ഒരായിരം പേർക്കു മതിയാവുന്ന അന്നഭാഗവും, ധനാഭിവൃദ്ധിയും യജമാനരെ ഏല്പിച്ചാലും! 9

അമ്മമാരായ തണ്ണീരുകൾ നമ്മെ ശുദ്ധിപ്പെടുത്തട്ടെ – പാവനമായ ഘൃതംകൊണ്ടു നമ്മെ പരിപൂതരാക്കട്ടെ: പാപമെല്ലാം ഒഴുക്കിപ്പോക്കുന്നവരാണല്ലോ, ഈ ദേവിമാർ; ഇവരാൽ വിശുദ്ധനായിട്ടു ഞാൻ മേല്പോട്ടു പോകട്ടെ! 10

യാതൊരു നീർ ഒന്നാംലോകത്തിലെയ്ക്കും സ്വർഗ്ഗത്തിലെയ്ക്കും – ഈ ലോകത്തിലെയ്ക്കും, പൂർവലോകത്തിലെയ്ക്കും – തെറിച്ചുവോ; സാധാരണസ്ഥാനത്തു നടക്കുന്ന ആ നീർ സപതഹോത്രരായ ഞങ്ങൾ അനുക്രമം ഹോമിയ്ക്കുന്നു. 11

നിന്റെ യാതൊരു നീർ തെറിയ്ക്കുന്നുവോ; നിന്റെ യാതൊരു ചെടി അധ്വര്യുവിന്റെ കൈകളിൽനിന്നു വീഴുന്നുവോ, പലകകളുടെ വക്കിൽനിന്നു വഴുതിപ്പോകുന്നുവോ; നിന്റെ യാതൊരു നീർ അരിപ്പയിൽനിന്നു തെറിയ്ക്കുന്നുവോ; അതിനെയൊക്കെ ഞാൻ മനസ്സുകൊണ്ടു വഷട്കാരം ചൊല്ലി ഹോമിയ്ക്കുന്നു. 12

നിന്റെ യാതൊരു നീർ തെറിച്ചുവോ; നിന്റെ യാതൊരു ചെടി വേർപെട്ടുവോ; യാതൊരു നീർ സ്രുക്കിൽനിന്നു വിട്ടു താഴേവീണുവോ; അതിനെയൊക്കെ ഈ ബൃഹസ്പതിദേവൻ ധനാർത്ഥം വഴിപോലെ പൊഴിയ്ക്കട്ടെ! 13

ഓഷധികൾ സാരവതികൾ; എന്റെ വചനം സാരവത്ത്; തണ്ണീരുകളുടേതെല്ലാം പാലുപോലെ സാരവത്തുതന്നെ. അതിനോടുകൂടി നിങ്ങൾ എന്നെ ശുദ്ധിപ്പെടുത്തുവിൻ! 14

കുറിപ്പുകൾ: സൂക്തം 17.

[1] ഇക്കഥ പുരാണങ്ങളിലുണ്ടു്: മകൾ – സരണ്യു. യമന്റെ – യമന്റെയും യമിയുടെയും. മറഞ്ഞു – ഇവരെ ഇരട്ടപെറ്റതിന്നുശേഷം സരണ്യു ഒരു പെൺകുതിരയുടെ രുപം ധരിച്ച് ഉത്തരകുരുരാജ്യത്തെയ്ക്കു പോയ്ക്കളഞ്ഞു.

[2] അമൃത – സരണ്യു. മനുഷ്യർക്കായി – മനുഷ്യോൽപത്തിയ്ക്കായി. ഒരു തുല്യരൂപയെ – സരണ്യുവിന്റെ ആകൃതിയിലുള്ള ഒരുവളെ; ഈ മായാസരണ്യുവിൽ വിവസ്വാന്നു ജനിച്ചവനാണ്, മനു. ആ സരണ്യുവിൽ – വിവരമറിഞ്ഞ് അശ്വരൂപം ധരിച്ചു ചെന്ന സൂര്യനാൽ രമിപ്പിയ്ക്കപ്പെട്ട പെൺകുതിരയായ സരണ്യുവിൽ. രണ്ട് ആൺപെൺകുട്ടികളെ – യമനെയും യമിയെയും. പ്രസവിച്ചിരുന്നു – മുമ്പേ.

[3] മരിച്ച യഷ്ടാവിനോട്: കൊടുക്കട്ടെ – അവരുടെ ലോകത്തിൽ പാർപ്പിയ്ക്കട്ടെ.

[4] ഉൽക്കൃഷ്ടമാർഗ്ഗം – സ്വർഗ്ഗമാർഗ്ഗം.

[5] സർവവീരോപേതൻ – എല്ലാ കർമ്മവീരന്മാരോടും (ഋത്വിക്കുകളോടും) കൂടിയവൻ.

[6] ഇരുവർ – ദ്യാവാപൃഥിവികൾ.

[7] വേണ്ടതു – കർമ്മഫലം.

[8] വന്നെത്തിയല്ലോ – ഞങ്ങളുടെ യജ്ഞത്തിൽ.

[10] ഘൃതം – നെയ്യ്, വെള്ളം. മേല്പോട്ട് – ഊർദ്ധ്വലോകത്തെയ്ക്ക്.

[11] നീർ – സോമരസം. സാധാരണസ്ഥാനം – വാനൂഴികൾ. സപ്തഹോത്രർ – ബിന്ദുഹോമകർത്താക്കൾ. അർത്ഥം ചിന്ത്യം.

[12] സോമത്തോട്:

[13] ധനാർത്ഥം – ഞങ്ങൾക്കു ധനമുണ്ടാകാൻ. പൊഴിയ്ക്കട്ടെ – ഹോമിയ്ക്കട്ടെ; തെറിച്ചതിന്റെ ദോഷം നീക്കട്ടെ.

[14] തണ്ണീരുകളോട്:

സൂക്തം 18.

യമപുത്രൻ സംകുസുകൻ ഋഷി; ത്രിഷ്ടുപ്പും പ്രസ്താരപംക്തിയും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; മൃത്യുവും ധാതാവും ത്വഷ്ടാവും പിതൃമേധവും പ്രജാപതിയും ദേവകൾ.

മൃത്യോ, ദേവന്മാർ നടക്കുന്നതല്ലാത്ത സ്വന്തം മാർഗ്ഗമുണ്ടല്ലോ, അങ്ങയ്ക്ക്; അങ്ങ് അതിലെയ്ക്കു മടങ്ങിപ്പോയ്ക്കൊൾക. കണ്ണും ചെകിടുമുള്ള ഭവാനോടു ഞാൻ പറയുന്നു: ഞങ്ങളുടെ പെൺമക്കളെയും ആൺമക്കളെയും ഭവാൻ ദ്രോഹിയ്ക്കരുതു്! 1

യഷ്ടാക്കളേ, നിങ്ങൾ മൃത്യുവിന്റെ വഴിയിൽ കേറാതെ നടന്നു, സുദീർഗ്ഘമായ ആയുസ്സു തുലോം നേടുവിൻ; സന്തതികൊണ്ടും സമ്പത്തുകൊണ്ടും തഴച്ചു, വിശുദ്ധരും വിമലരുമായിത്തീരുവിൻ! 2

ഈ ജീവിച്ചിരിയ്ക്കുന്നവർ മരിച്ചവരിൽനിന്നു പിന്തിരിയട്ടെ: ഇന്നു നമ്മുടെ യജ്ഞം മംഗളമായിത്തീരട്ടെ. തിരിഞ്ഞുനടന്നു, സുദീർഗ്ഘമായ ആയുസ്സു തുലോം നേടിയ നമ്മൾ ആടാനും ചിരിയ്ക്കാനും പോവുക! 3

ഞാൻ ഇതാ, ജീവത്തുക്കൾക്കുവേണ്ടി ഒരതിർത്തിക്കല്ലു നാട്ടുന്നു: ഇവരിലാരും ചിക്കെന്ന് ഈ വഴിയ്ക്കു പോകരുത് ഇവർ വളരെ പുണ്യം ചെയ്തുകൊണ്ടു് ഒരു നൂറ്റാണ്ടു ജീവിച്ചിരിയ്ക്കട്ടെ; മൃത്യുവിനെ മലകൊണ്ടു മറയ്ക്കട്ടെ! 4

ധാതാവേ, ദിവസങ്ങൾ മുൻദിവസത്തെ പിന്തുടരുന്നു; ഋതുക്കൾ ഋതുക്കളുടെ പിറകേ ശരിയ്ക്കു നടക്കുന്നു. മുമ്പനെ പിമ്പൻ വിട്ടു പോകാത്തവണ്ണം ഇവർക്കു ഭവാൻ ആയുസ്സു കല്പിച്ചാലും. 5

വാർദ്ധക്യമടഞ്ഞ നിങ്ങൾ എത്ര പേരുണ്ടായാലും, മൂപ്പനുസരിച്ചു പ്രയത്നം ചെയ്തുകൊണ്ടു ജീവിച്ചിരിയ്ക്കുവിൻ: സുജന്മാവായ ത്വഷ്ടാവ് വന്നുചേർന്ന് ഇവിടെ നിങ്ങൾക്കു ജീവിപ്പാൻ ദീർഗ്ഘായുസ്സുണ്ടാക്കട്ടെ! 6

ഈ ശോഭനഭർത്തൃകമാരായ അവിധവമാർ നെയ്യുകൊണ്ടു കണ്ണെഴുതി ഗൃഹങ്ങൾ ഉൾപ്പൂകട്ടെ; അഗ്നേ, ജായമാർ കണ്ണു നനയാതെ, കരൾ ചുടാതെ, നല്ല സമ്പത്തോടുകൂടി പാർപ്പിടത്തിലെയ്കു പോരട്ടെ! 7

മങ്കേ, നീ ജീവലോകത്തെയ്ക്കെഴുനേല്ക്കുക. മൃതിയടഞ്ഞ ഇദ്ദേഹത്തിന്റെ അരികിൽ കിടക്കണമെങ്കിൽ, വരിക: പാണിഗ്രഹണം ചെയ്തു ഗർഭം ധരിപ്പിച്ച ഈ ത്വൽഭർത്താവിന്റെ ജായ എന്ന നിലയിലാണല്ലോ, നീ നില്ക്കുന്നതു്! 8

നമ്മുടെ ബലത്തിന്നും തേജസ്സിന്നും സൈന്യത്തിന്നുമായി ഞാൻ മൃതന്റെ കയ്യിൽനിന്നു വില്ലു വലിച്ചെടുക്കുന്നു: ‘ഭവാൻ ഇവിടെത്തന്നേ ഉണ്ടായിരിയ്ക്കുക; ഞങ്ങൾ ഇവിടെ നല്ല പുത്രന്മാരോടുകൂടി, ഞെളിഞ്ഞെതിർക്കുന്നവരെയെല്ലാം ജയിച്ചുകൊള്ളാം! 9

ഭവാൻ പാടേ വ്യാപിച്ച പരപ്പും നല്ല സുഖവുമുള്ള ഈ അമ്മയായ ഭൂമിയുടെ അടുക്കൽ ചെല്ലുക: ദക്ഷിണ കൊടുത്തവന്നു കമ്പിളിപോലെ മൃദുലയാണ്, ഈ യുവതി. ഇവൾ ഭവാനെ മൃത്യുദേവതയുടെ പക്കൽനിന്നു രക്ഷിയ്ക്കട്ടെ!’ 10

പൃഥിവി, ഭവതി ഇദ്ദേഹത്തിന്റെ ശ്വാസം മുകളിലെയ്ക്കാക്കുക. ഇദ്ദേഹത്തെ നോവിയ്ക്കരുത്; നന്നായി ഉപചരിയ്ക്കണം. ഹേഭൂമി, ഉറച്ചുനില്ക്കുക. ഒരമ്മ മകനെ വസ്ത്രംകൊണ്ടേന്നപോലെ, ഭവതി ഇദ്ദേഹത്തെ പുതപ്പിച്ചാലും! 11

മേല്പോട്ടു പൊന്തുന്ന ഭൂമി ഉറച്ചുനില്ക്കട്ടെ. ആയിരമായിരം (മൺപൊടികൾ) ഇദ്ദേഹത്തെ ഉപസേവിയ്ക്കട്ടെ: അവ നെയ്യൊഴുക്കുന്ന ഗൃഹമായിത്തീരട്ടെ; എന്നെന്നും ഇദ്ദേഹത്തിന്നു പാർപ്പിടമായിബ്ഭവിയ്ക്കട്ടെ! 12

ഞാൻ നിനക്കു മുകളിൽ മണ്ണമർത്താം; നിന്റെ മീതെ ഈ മണ്ണുരുള വെച്ച ഞാൻ ദ്രോഹിയ്ക്കയല്ല. നിന്റെ ഈ തൂൺ പിതൃക്കൾ ഉറപ്പിയ്ക്കട്ടെ; യമൻ നിന്റെ ഇരിപ്പിടത്തിൽ സദനങ്ങൾ നിർമ്മിയ്ക്കട്ടെ! 13

അർച്ചനീയമായ അഹസ്സിൽ ഞാൻ, അമ്പിന്റെ ചിറകുപോലെ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു: (എന്റെ) മാന്യമായ സ്തോത്രത്തെ നിന്തിരുവടി, അശ്വത്തെ കടിഞ്ഞാൺകൊണ്ടെന്നപോലെ ഗ്രഹിച്ചാലും. 14

കുറിപ്പുകൾ: സൂക്തം 18.

[1] മൃത്യു – മരിപ്പിയ്ക്കുന്ന ദേവൻ.

[3] പിതൃമേധത്തിൽ ചൊല്ലേണ്ടതു്: പിന്തിരിയട്ടെ – മരിയ്ക്കാതിരിയ്ക്കട്ടെ. ഇന്നു – പുല കഴിഞ്ഞ ദിവസത്തിൽ. യജ്ഞം – പിതൃമേധം, ശ്രാദ്ധകർമ്മം. ആടാനും, ചിരിയ്ക്കാനും – വിനോദങ്ങൾക്ക്.

[4] ഈ വഴിയ്ക്കു – മൃത്യുമാർഗ്ഗേണ. മറയ്ക്കട്ടെ – കടന്നുവരാതാക്കട്ടെ.

[5] ധാതാവ് – ഒരു ദേവൻ. മുമ്പനെ പിമ്പൻ വിട്ടുപോകാത്തവണ്ണം – മൂത്തവൻ ഇരിയ്ക്കെ, ഇളയവൻ മരിയ്ക്കാത്തവണ്ണം.

[6] മൃതന്റെ ബന്ധുക്കളോട്: ഇവിടെ – ഈ കർമ്മമനുഷ്ഠിയ്ക്കുന്ന.

[7] നെയ്യുകൊണ്ടു കണ്ണെഴുതൽ ഒരാചാരവിശേഷമായിരിയ്ക്കാം.

[8] പത്നിയെ മൃതസമീപത്തിൽനിന്നെഴുനേല്പിയ്ക്കുന്നു: ജീവലോകത്തെയ്ക്ക് – പുത്രപൗത്രാദികളുടെ ഇടയിലെയ്ക്ക് വരിക – ‘ഉടൻതടിച്ചാട്ടം’ ആഗ്രഹിയ്ക്കുന്നു എങ്കിൽ, അതിന്നു വന്നുകൊൾക: പതിവ്രതയ്ക്ക് അനുമരണം യുക്തംതന്നെ.

[9] മരിച്ച ക്ഷത്രിയന്റെ കയ്യിൽനിന്നു വില്ലെടുക്കൽ, ഒരാചാരവിശേഷം. രണ്ടാംവാക്യംമുതല്ക്കുള്ള വാക്യങ്ങൾ മൃതനോടുള്ളവയാണു്: ഉണ്ടായിരിയ്ക്കുക – മരിച്ചാലും, അങ്ങയുടെ സന്നിധാനം ഇവിടെ വേണം‌.

[10] അസ്ഥിനിക്ഷേപമന്ത്രങ്ങൾ: ദക്ഷിണ കൊടുത്തവന്നു – യാഗം കഴിച്ച്, ഋത്വിക്കുകൾക്കു ദക്ഷിണ നല്കിയ ഭവാദൃശന്ന്, മൃദുലയാണ് – അസുഖം ഉളവാക്കില്ല. യുവതി – ഭൂമി.

[11] ഇദ്ദേഹത്തെ – അസ്ഥിഗണത്തെ.

[12] കുഴി മൂടിയിട്ട്: ഉപസേവിയ്ക്കട്ടെ – ചേർന്നുനില്ക്കട്ടെ.

[13] അസ്തികുംഭത്തോട്: മണ്ണമർത്താം – നിന്നിൽ മണ്ണു വീഴാതാക്കാം, അടപ്പിടാം. ഈ മണ്ണുരുള – അടപ്പായ കപാലം. തൂൺ – കപാലം.

[14] പ്രജാപതിയോട്: അർച്ചനിയമായ അഹസ്സ് – സുദിനം. അമ്പിന്റെ ചിറകുപോലെ – അമ്പിന്റെ കടയ്ക്കലാണല്ലോ, ചിറകുവെയ്ക്കുക; അതുപോലെ എന്നെ ദേവന്മാർ ഉലകിന്റെ കടയായ ഭവാങ്കൽ വെച്ചിരിയ്ക്കുന്നു. കടിഞ്ഞാൺ കൊണ്ടെന്നപോലെ – കർണ്ണംകൊണ്ടു ഗ്രഹിച്ചാലും.

സൂക്തം 19.

യമപുത്രൻ മഥിതനോ, വരുണപുത്രൻ ഭൃഗുവോ, ഭൃഗുപുത്രൻ ച്യവനനോ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; തണ്ണീരുകളും, അല്ലെങ്കിൽ പൈക്കളും, അഗ്നീഷോമന്മാരും ദേവതകൾ. (‘താമരക്കണ്ണൻ’പോലെ.)

ഇങ്ങു വരുവിൻ, പോകൊല്ലാ,ഢ്യമാർ
നിങ്ങൾ സേചിപ്പിനെ,ങ്ങളെ!
നിത്യം മൂടുവോരഗ്നീഷോമരേ,
നിർത്തുവിൻ, സമ്പത്തെങ്ങളിൽ! 1

പിന്തിരിയിയ്ക്ക, പേർത്തിവയെ നീ;
സ്വന്തം വശത്തു നിർത്തുക.
ഇന്ദ്രൻ നിയന്ത്രിയ്ക്കട്ടെ,യിവയെ;-
യിങ്ങിണക്കട്ടെയഗ്നിയും! 2

പേർത്തുപേർത്തുവന്നിഗ്ഗോനാഥങ്കൽ-
പ്പാർത്തിവ പുഷ്ടി കൊള്ളട്ടെ:
നിർത്തുകി,വയെയിങ്ങുതാനഗ്നേ;
സ്വത്തുമെങ്കൽത്താൻ നില്ക്കട്ടെ! 3

ആഗമം, തൊഴുത്തൊ,ന്നിച്ചുകൂടൽ,
പോകൽ, മടങ്ങല,മ്മേയൽ
എന്നിവയെയും, മേയ്ക്കുന്നോനെയും
നന്നായഭ്യർത്ഥിയ്ക്കുന്നേൻ ഞാൻ. 4

പോയവയെയാരന്വേഷിയ്ക്കു,മാർ
മേയുവാൻ വിടു,മാർ മേയ്ക്കും,
ആർ കൊണ്ടുപോരു,മായിടയനും
മാഴ്കാതേ തിരിച്ചെത്തട്ടെ! 5

ഇങ്ങെഴുന്നള്ളുകി,ന്ദ്ര: ഗോക്കളെ-
യിങ്ങോട്ടേ കൊണ്ടുപോന്നു നീ
ഞങ്ങൾക്കേകുക; – ജ്ജീവിനികളാ-
ലെങ്ങൾ വേണ്ടപോലൂട്ടാവൂ! 6

എമ്പാടും നിങ്ങൾക്കർപ്പിയ്ക്കുന്നേൻ, ഞാൻ
വെൺപാലും നെയ്യും തൈരുമേ:
ക്രത്വർഹരായ ദേവന്മാരെല്ലാം
സ്വത്തു ചേർക്കട്ടേ, ഞങ്ങളിൽ! 7

നീ മടക്കുക, ഹേ മടങ്ങുവിൻ-
നീ മടക്ക, മടങ്ങുവിൻ:
ഭൂമിതൻ നാലുദിക്കിങ്കൽനിന്നും
നീ മടക്കുക,ഗ്ഗോക്കളെ! 8
കുറിപ്പുകൾ: സൂക്തം 19.

[1] പോകൊല്ലാ – മറ്റു യജമാനങ്കൽ. ആഢ്യമാർ = ധനവതികൾ. നിങ്ങൾ – തണ്ണീരുകളോ, പൈക്കളോ. സേചിപ്പിൻ – വെള്ളംകൊണ്ടോ പാൽകൊണ്ടോ. നിത്യം മൂടുവോർ – എന്നെന്നും സ്തോതാക്കളെ ഭോഗ്യങ്ങൾകൊണ്ടു മൂടുന്നവർ, നിറയ്ക്കുന്നവർ. അഗ്നീഷോമർ = രണ്ടു ദേവന്മാർ.

[2] ഋഷി, തന്നോടുതന്നെ പറയുന്നു: ഇവയെ – മറ്റൊരേടത്തെയ്ക്കു പോകുന്ന തണ്ണീരുകളെയോ, പൈക്കളെയോ. പേർത്തു പിന്തിരിയിയ്ക്കുക – ഇങ്ങോട്ടു വരുത്തുക.

[3] ഇഗ്ഗോനാഥങ്കൽ – ഗോക്കളുടെ (തണ്ണീരുകളുടെയോ പൈക്കളുടെയോ) പാലകനായ എന്റെ അടുക്കൽ.

[4] ആഗമം – ഗൃഹത്തിൽ വന്നെത്തൽ. പോകൽ – മേയാൻ. അഭ്യർത്ഥിയ്ക്കുന്നേൻ – എല്ലാഗ്ഗുണവും തികഞ്ഞ പൈക്കൾ എനിയ്ക്കുണ്ടാകട്ടെ.

[5] പോയവയെ – കാണാതായ പൈക്കളെ. കൊണ്ടുപോരും – മേച്ചിൽപ്പുറത്തുനിന്നു ഗൃഹത്തിലെയ്ക്ക്. മാഴ്കാതേ – ഉപദ്രവമൊന്നും നേരിടാതെ.

[6] ഗോക്കളെ – മറ്റൊരേടത്തെയ്ക്കു പോകുന്ന പൈക്കളെ. ഇങ്ങോട്ടേ – ഇവിടെയ്ക്കുതന്നെ. അജ്ജീവിനികളാൽ – പൈക്കളുടെ പാൽകൊണ്ട്. ഊട്ടാവൂ – ദേവന്മാരെയും പിതൃക്കളെയും.

[7] ദേവന്മാരോട്: എമ്പാടും – സർവത്രസ്ഥിതരായ. ഉത്തരാർദ്ധം പരോക്ഷം: ക്രത്വർഹർ – യജനീയർ. സ്വത്തു – ഗോധനം.

[8] തന്നോടും പൈക്കളോടുമായി പറയുന്നു:

സൂക്തം 20.

ഇന്ദ്രന്റെയോ പ്രജാപതിയുടെയോ പുത്രനായ വിമദനോ വസുക്രപുത്രൻ വസുകൃത്തോ ഋഷി; ഏകപദാവിരാട്ടും അനുഷ്ടുപ്പും ഗായത്രിയും വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

ഞങ്ങളുടെ മനസ്സിനെ നിന്തിരുവടി നന്മയിലെയ്ക്കയച്ചാലും! 1

ആരുടെ ധർമ്മത്തിൽ (ആഹുതികളും സ്തുതികളും) ചെന്നു സ്വർഗ്ഗത്തെ, (കന്ന്) തള്ളയുടെ അകിടിനെയെന്നപോലെ സേവിയ്ക്കുമോ; ആ അഗ്നിയെ, ഹവിഭോജികളിൽവെച്ച് അതിയുവാവിനെ, ഉപദേഷ്ടാവായ മിത്രത്തെ, ദുർന്നിവാരനെ ഞാൻ സ്തുതിയ്ക്കുന്നു. 2

കർമ്മാധാരമായ ആരെ ഉപാസകർ വർദ്ധിപ്പിച്ചുപോരുന്നുവോ, ആ ജ്വാലാധ്വജൻ കോരിക്കൊടുത്തുകൊണ്ടു ശോഭിയ്ക്കുന്നു! 3

മനുഷ്യർക്കു ഗന്തവ്യനും, ഗമനശീലനും, കവിയുമായ തേജസ്വി ചെല്ലുമ്പോൾ, സ്വർഗ്ഗത്തിന്റെ അറ്റങ്ങളും അന്തരിക്ഷവും നിറയും! 4

താൻ മനുഷ്യന്റെ യാഗത്തിൽ ഹവിസ്സു ഭുജിച്ചിട്ടു, കത്തിപ്പടർന്ന് ഉയർന്നുനില്ക്കും; വേദിയളന്നുകൊണ്ടു മുമ്പേ പോകും! 5

ആ അഗ്നിതന്നെയാണ്, ക്ഷേമവും ഹവിസ്സും യജ്ഞവും: ഇദ്ദേഹത്തിന്റെ ആത്മാവു പാഞ്ഞുപോകും; ദേവന്മാർ ഈ സ്തുയമാനനോടൊന്നിച്ചു വരികയുംചെയ്യും! 6

ഗന്താവായ ആരെ കല്ലിന്റെ മകനെന്നു പറഞ്ഞിരിയ്ക്കുന്നുവോ, ആ യജ്ഞവാഹിയായ അഗ്നിയെ ഞാൻ മികച്ച സുഖത്തിന്നായി പരിചരിപ്പാനിച്ഛിയ്ക്കുന്നു. 7

ചില ആളുകൾ നമുക്കുണ്ടല്ലോ: അവർ അഗ്നിയെ ഹവിസ്സുകൊണ്ടു വർദ്ധിപ്പിച്ച്, എല്ലാ വരേണ്യവും നേടുമാറാകണം! 8

കറുപ്പും വെളുപ്പും തുടുപ്പും വലുപ്പവും ഋജുഗതിയും പൂണ്ടു തിളങ്ങുന്നതായ ഇദ്ദേഹത്തിന്റെ പുകഴ്‌ന്ന പൊന്നിൻതേർ പ്രജാപതി നിർമ്മിച്ചതത്രേ! 9

അഗ്നേ, അന്നത്തിന്റെ പൗത്ര, ഹവിരുപേതനായ വിമദൻ മികച്ച ബുദ്ധിയ്ക്കായി, ഇപ്രകാരം നിന്തിരുവടിയെ സ്തുതിച്ചു: നിന്തിരുവടി സദ്വിചാരങ്ങളിയറ്റി, അന്നവും രസവും നല്ല പാർപ്പിടവും – ഒക്കയും – കൊണ്ടുവന്നാലും! 10

കുറിപ്പുകൾ: സൂക്തം 20.

[2] ധർമ്മം – അഗ്നിഹോത്രാദി. സ്വർഗ്ഗത്തെ – ദേവന്മാരെ.

[3] ജ്വാലാധ്വജൻ – അഗ്നി. കോരിക്കൊടുത്തുകൊണ്ടു് – സ്തോതാക്കൾക്ക് അഭീഷ്ടങ്ങൾ.

[4] മനുഷ്യർക്കു – യഷ്ടാക്കൾക്ക്. നിറയും – തേജസ്സുകൊണ്ട്.

[5] പോകും – അധ്വര്യുക്കളാൽ ഉത്തരവേദിയിലെയ്ക്കു കൊണ്ടുപോകപ്പെടും. അളന്നുകൊണ്ടു് – വലുപ്പം നോക്കിക്കൊണ്ടു നടക്കുകയാണെന്നു തോന്നും; ഗമ്യോൽപ്രേക്ഷ.

[6] പാഞ്ഞുപോകും – ദേവന്മാരെ യാഗത്തിന്നു വിളിപ്പാൻ.

[7] ഗന്താവ് – ദൂതത്വേന ദേവന്മാരെ വിളിപ്പാൻ പോകുന്നവൻ. കല്ലിന്റെ മകൻ – കല്ലുകളുരസുമ്പോൾ ജനിയ്ക്കുന്നവൻ.

[8] വരേണ്യം – ധനാദി.

സൂക്തം 21.

ഋഷിദേവതകൾ മുമ്പേത്തവ; ആസ്താരപംക്തി ഛന്ദസ്സ്. (കേക.)

പള്ളികൊൾവോനും പരിപാവനരോചിസ്സുമാ-
യുള്ള ഹോതാവാം നിന്നെ സ്വസ്തവങ്ങളാലെങ്ങൾ
വിരിദർഭകളിട്ട യജ്ഞത്തിനിപ്പോളഗ്നേ,
വരിപ്പൂ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 1

അങ്ങയെത്തന്നേ സമുജ്ജ്വലിപ്പിയ്ക്കുന്നൂ, സമ്പ-
ത്തെങ്ങുമേ നിറഞ്ഞോരാമസ്സ്വയംപ്രഭരഗ്നേ;
തൂവുമാഹുതി നേരേ നിങ്കലെയ്ക്കണയുന്നു,
കേവലം വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 2

അങ്ങയെത്തന്നെയുപാസിയ്ക്കുന്നൂ ജൂഹുക്കളാ,-
ലധ്വരധുരീണന്മാർ, വർഷാംഭസ്സുകൾപോലെ.
കറുപ്പും വെളുപ്പുമാർന്നഖിലപ്രഭയും നീ
ധരിപ്പൂ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 3

മൃത്യുവർജ്ജിത, ബലോപേത, യാതൊരു വിത്ത-
മുത്തമോത്തമമെന്നെണ്ണുന്നു നിന്തിരുവടി,
ചിത്രമാമതു കൊണ്ടുവരികെങ്ങൾക്കന്നാപ്തി-
യ്ക്കധ്വരേ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 4

അഥർവാവുൽപ്പാദിപ്പിച്ചീടിന വരേണ്യനാ-
മവിടെയ്ക്കറിയാമേ, സകലകാവ്യങ്ങളും;
ദൂതനുമല്ലോ, പ്രിയനഗ്നി ദാന്തനാം കർമ്മോ-
പേതന്നു, വിമദാർത്ഥം – പെരിയോനല്ലോ ഭവാൻ! 5

അങ്ങയെ സ്തുതിയ്ക്കുന്നൂ, ഹവ്യങ്ങളൊരുക്കിവെ-
ച്ച,ധ്വരം മികവോടേ നടത്തുന്നവരഗ്നേ:
അങ്ങയും ദാതാവിന്നു കാമ്യമാം ധനമെല്ലാ-
മർപ്പിപ്പൂ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 6

ഋത്വിക്കായ്, പ്രദീപ്തനായ്,ത്തേജസ്സാലുണർവേറ്റ-
മൊത്തോനായ്,ത്തിരുവായ നൈക്കൊണ്ടു നിറഞ്ഞോനായ്,
ഹൃദ്യനാം നിന്നെ പ്രതിഷ്ഠിയ്ക്കുന്നിതഗ്നേ, നര-
രധ്വരേ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 7

ജ്വലിയ്ക്കും തേജസ്സിനാലെമ്പാടും പുകഴുന്നൂ,
വലുപ്പമിയലുന്ന നിന്തിരുവടിയഗ്നേ;
ആർക്കുന്നു, കാളയ്ക്കൊപ്പം; സോദരിമാരിൽഗ്ഗർഭം
ചേർക്കുന്നു, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 8
കുറിപ്പുകൾ: സൂക്തം 21.

[1] പള്ളികൊൾവോൻ – സസ്യാദികളിൽ ശയിയ്ക്കുന്നവൻ. സ്വസ്തവങ്ങളാൽ – സ്വകൃതസ്തോത്രങ്ങളാൽ. വിമദാർത്ഥം – അങ്ങയ്ക്കും ദേവകൾക്കും സോമപാനത്താൽവിവിധമത്തുളവാക്കാൻ. വിമദൻ എന്ന ഋഷിനാമവും മുദ്രാലങ്കാരരീത്യാവരുത്തിയിരിയ്ക്കുന്നു.

[2] സ്വയംപ്രഭർ – യജമാനന്മാർ.

[3] അധ്വരധുരീണന്മാർ – ഋത്വിക്കുകൾ. വർഷാംഭസ്സുകൾപോലെ – വൃഷ്ടിജലങ്ങളുടെ ജനയിതാവാണല്ലോ, അഗ്നി. വിമദാർത്ഥം – തന്റെയും ദേവന്മാരുടെയും മദത്തിന്നായ്.

[5] കാവ്യങ്ങൾ – സ്തോത്രങ്ങൾ. ദാന്തൻ – മനസ്സംയമമുള്ളവൻ. കർമ്മോപേതൻ – യജമാനൻ.

[6] ദാതാവ് – ഹവിസ്സു നല്കുന്നവൻ, യജമാനൻ. അർപ്പിപ്പൂ = കൊടുക്കുന്നു.

[7] ഹൃദ്യൻ – മനോജ്ഞൻ.

[8] വലുപ്പം – മഹത്ത്വം. ആർക്കുന്നു – ദാവാഗ്നിയോ വൈദ്യുതാഗ്നിയോ ആയിട്ട് വമ്പിച്ച ഒച്ച പുറപ്പെടുവിയ്ക്കുന്നു. സോദരിമാർ – ഓഷധികൾ: ഓഷധികളുടെയും അഗ്നിയുടെയും ജനകൻ ഒരാൾ (പ്രജാപതി) തന്നെയാണല്ലോ. ഗർഭം – ബീജം.

സൂക്തം 22.

വിമദനോ വസുകൃത്തോ ഋഷി; പുരസ്താൽബൃഹതിയും അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ആർ ഋഷിമാരുടെ ആശ്രമത്തിലെയ്ക്കോ ഗുഹയിലെയ്ക്കോ സ്തുതികൊണ്ട് ആകർഷിയ്ക്കപ്പെടുമോ, ആ ഇന്ദ്രൻ ഇന്ന് എവിടെ, ആരുടെ അടുക്കലായിരിയ്ക്കും, ഒരു സ്നേഹിതൻപോലെ വിളിപ്പെടുന്നതു്? 1

ആർ, ഒരു സ്നേഹിതൻപോലെ ജനങ്ങളിൽ അസാമാന്യമായ യശസ്സുളവാക്കുമോ, ആ സ്തുത്യനുരൂപനും വജ്രിയുമായ ഇന്ദ്രൻ ഇന്ന് ഇവിടെ വിളിപ്പെട്ടു, നമ്മളാൽ സ്തുതിയ്ക്കപ്പെടുന്നു ! 2

അങ്ങേഅറ്റത്തോളം വലിയ ബലത്തിന്റെ ഉടമസ്ഥൻ, വലിയ ധനം അയയ്ക്കുന്നവൻ, കീഴമർത്തുന്ന വജ്രം കൈക്കൊണ്ടവൻ (നമ്മെ,) അച്ഛൻ ഓമനമകനെ എന്നപോലെ (രക്ഷിയ്ക്കട്ടെ!). 3

വജ്രപാണേ, ദേവനായ നിന്തിരുവടി തിളങ്ങുന്ന വഴിയിലൂടേ വായുദേവനെക്കാൾ വേഗത്തിൽ പായുന്ന രണ്ടശ്വങ്ങളെ പൂട്ടി, മാർഗ്ഗങ്ങളുണ്ടാക്കി സ്തുതിയ്ക്കപ്പെടുന്നു. 4

എവയെ തടുക്കാനും അറിയാനും ഒരു ദേവനില്ല, ഒരു മനുഷ്യനില്ല; ആ വായുവേഗികളും ഋജുഗാമികളുമായ രണ്ടശ്വങ്ങളെ തെളിപ്പാൻ നിന്തിരുവടി താൻതന്നെ എഴുന്നള്ളും. 5

ഒടുവിൽ മടങ്ങിപ്പോകുന്ന നിങ്ങളിരുവരോട് ഉശനസ്സു ചോദിച്ചു: – ‘എന്തിനാണ്, നിങ്ങൾ ദൂരത്തുനിന്നു ഞങ്ങളുടെ ഗൃഹത്തിൽ – സ്വർഗ്ഗത്തിൽനിന്നോ, ഭൂമിയിൽനിന്നോ മനുഷ്യന്റെ അടുക്കൽ – വന്നതു്?’ 6

ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ – ഞങ്ങൾ അർപ്പിച്ച – ഹവിസ്സു മതിയാംവരെ ഭക്ഷിച്ചാലും. അങ്ങയോടു ഞങ്ങൾ ആ അന്നവും അരക്കരെ ഹനിയ്ക്കുന്ന ബലവും യാചിയ്ക്കുന്നു. 7

കർമ്മഹീനൻ, ദസ്യു, ഞങ്ങളെ അവമാനിയ്ക്കുന്നവൻ, അകൃത്യകാരി, മനുഷ്യത്വമില്ലാത്തവൻ – ഇങ്ങനെയുള്ള മുടിയനെ ശത്രുഹന്താവേ, അവിടുന്നു വധിയ്ക്കുകതന്നെ വേണം! 8

ശൂര, ഇന്ദ്ര, നിന്തിരുവടി ശൂരന്മാരോടുകൂടി ഞങ്ങളെ രക്ഷിച്ചാൽ, ഞങ്ങൾ വധശക്തരായിത്തീരും! നിന്തിരുവടിയുടെ അഭീഷ്ടദാനങ്ങൾ വളരെയാളുകളിൽ, മനുഷ്യർപോലെ ചെന്നണയുന്നുണ്ടു് ! 9

ശൂര, വജ്രപാണേ, കവികളാൽ അത്യുച്ചത്തിൽ സ്തുതിയ്ക്കപ്പെടുന്നതോടേ, അങ്ങ് ആ നേതാക്കന്മാരെ, വാൾപ്പോരിൽ വൈരികളെക്കൊല്ലാൻ കല്പിച്ചയയ്ക്കും! 10

ശൂര, വജ്രപാണേ, ഇന്ദ്ര, ദാനശീലനായ ഭവാന്റെ ആ യുദ്ധകർമ്മങ്ങൾക്കു വിളംബം പറ്റാറില്ല: ഭവാൻ സഹചരരോടൊന്നിച്ചു, ശുഷ്ണന്റെ സർവസന്താനത്തെയും സംഹരിച്ചുവല്ലോ! 11

ശൂര, വജ്രപാണേ, ഇന്ദ്ര, ഞങ്ങളുടെ വലിയ അഭീഷ്ടപ്രാർത്ഥനകൾ പാഴായിപ്പോകരുത്: ഞങ്ങൾ, ഞങ്ങൾ ഭവാന്റെ (പ്രസാദത്താൽ) അവയുടെ സുഖത്തിലെത്തുമാറാകണം! 12

വജ്രപാണേ, ഇന്ദ്ര, ഞങ്ങളുടെ ആ സ്തുതികൾ അങ്ങയെ അസുഖപ്പെടുത്താതെ സഫലങ്ങളായിബ്ഭവിയ്ക്കട്ടെ: അവയുടെ ഭോഗ്യങ്ങൾ, പൈക്കളുടേവപോലെ, ഞങ്ങൾക്കു കൈവരട്ടെ! 13

കയ്യും കാലുമില്ലാത്ത ഭൂമി സ്തുത്യർഹന്മാരുടെ കർമ്മങ്ങളാൽ സമൃദ്ധയായിത്തീർന്നപ്പോൾ, അതിനെ ചുഴന്നുനിന്ന ശുഷ്ണനെ നിന്തിരുവടി വിശ്വായുവിന്നുവേണ്ടി നിഹനിച്ചു! 14

ശൂര, ഇന്ദ്ര, അങ്ങ് സോമം കുടിയ്കുക, കുടിയ്ക്കുക: പ്രശസ്തനായി ധനം കൊണ്ടുവന്നിരിയ്ക്കുന്ന ഭവാൻ ഞങ്ങളെ വലയ്ക്കരുത്; സ്തുതിച്ചുപാടുന്ന ഹവിർദ്ധനന്മാരെ അവിടുന്നു രക്ഷിച്ചാലും. വലിയ മുതൽ തന്നു ഞങ്ങളെ പണക്കാരുമാക്കിയാലും! 15

കുറിപ്പുകൾ: സൂക്തം 22.

[1] ഗുഹ – വനം.

[2] ജനങ്ങൾ – സ്തോതാക്കൾ. യശസ്സിന്ന് അന്നമെന്നും അർത്ഥമുണ്ടു്. സ്തുത്യനുരൂപൻ – സ്തുതിയിൽ പ്രതിപാദിയ്ക്കുന്ന ഗുണങ്ങളെല്ലാമുള്ളവൻ എന്നു സാരം.

[3] അയയ്ക്കുന്നവൻ – സ്തോതാക്കൾക്കു്.

[4] രണ്ടശ്വങ്ങൾ – ഹരികൾ. മാർഗ്ഗങ്ങൾ – യുദ്ധഗമനമാർഗ്ഗങ്ങൾ.

[5] അറിയാനും – ബലം.

[6] ഒടുവിൽ – യജ്ഞാവസാനത്തിൽ. നിങ്ങളിരുവരോട് – അങ്ങയോടും അഗ്നിയോടും. വന്നത് – നിങ്ങളുടെ സ്വന്തം കാര്യത്തിനല്ല, മനുഷ്യനായ എന്നെ അനുഗ്രഹിപ്പാൻതന്നെ എന്നു ധ്വനി.

[9] ശൂരന്മാർ – മരുത്തുക്കൾ. വധശക്തർ – ശത്രുഹനനസമർത്ഥർ. മനുഷ്യർപോലെ – സാധാരണർ സ്വന്തം സ്വാമിയെ സേവിപ്പാൻ ചെല്ലുന്നതുപോലെ.

[10] അത്യുച്ചത്തിൽ – ശബ്ദം ദേവകളെ പ്രാപിയ്ക്കത്തക്കവണ്ണം. ആ നേതാക്കന്മാരെ – മരുത്തുക്കളെ.

[11] സഹചരർ – മരുത്തുക്കൾ.

[12] ഞങ്ങൾ, ഞങ്ങൾ എന്ന ആ വൃത്തി വെമ്പൽമൂലമാണ്. അവയുടെ – പ്രാത്ഥനകളുടെ. സുഖം – സാഫല്യമെന്നർത്ഥം.

[13] പൈക്കളുടേവ – ക്ഷീരാദിഭോഗ്യങ്ങൾ.

[14] ഭൂമിയ്ക്കു കയ്യും കാലുമില്ലല്ലോ, വേല ചെയ്യാൻ; സ്തുത്യർഹന്മാരുടെ (ഭവാൻ മുതലായ ദേവന്മാരുടെ) കർമ്മങ്ങളാലാണ്, ഭൂമി അഭിവൃദ്ധിയടഞ്ഞതു്. വിശ്വായു – ഉർവശീപുത്രനായ രാജാവ്.

[15] വലയ്ക്കരുത് – കർമ്മവൈകല്യം പറ്റിയവരാക്കരുത്. വെമ്പൽമൂലമാണ്, കുടിയ്ക്കുക എന്ന ദ്വിരുക്തി. ഹവിർദ്ധനന്മാർ – യജമാനന്മാർ.

സൂക്തം 23.

ഋഷിദേവതകൾ മുമ്പേത്തവ; ത്രിഷ്ടുപ്പും ജഗതിയും അഭിസാരിണിയും ഛന്ദസ്സുകൾ.

വിവിധചേഷ്ടിതരായ ഹരികളെ നടത്തുന്നവനും, വലത്തുകയ്യിൽ വജ്രമെടുത്തവനുമായ ഇന്ദ്രനെ ഞങ്ങൾ യജിയ്ക്കുന്നു: താൻ മീശ കുടഞ്ഞു മേല്പോട്ടെഴുന്നള്ളും; സൈന്യങ്ങളോടുകൂടി സംഹരിച്ചു, ധനം നല്കും! 1

വനത്തിൽ ചിക്കെന്നു തീറ്റ നേടുന്ന രണ്ടു ഹരികളെക്കൊണ്ടു, മഘവാവായ ഇന്ദ്രൻ വൃത്രനെ വധിച്ചു: ബലത്തിന്റെ അധിപതിയാണല്ലോ, ആ തിളങ്ങുന്ന ബലവാനായ മഹാൻ; ഞാനും മുടിയന്റെ തല കൊയ്യും! 2

ഇന്ദ്രൻ ഹിതരമണീയമായ വജ്രമെടുത്താൽ, തന്റെ രണ്ടു ഹരികൾ പള്ളിത്തേർ വലിയ്ക്കുകയായി; പുകൾ നീണ്ട അന്നത്തിന്റെ അധിപതിയായ, പണ്ടേ വിളിപ്പെട്ട മഘവാവു സ്തോതാക്കളോടുകൂടി അതിൽ കേറും! 3

ഇന്ദ്രൻ, തന്റെ കൂട്ടുകാരെയും മീശകളെയും ഒപ്പം പച്ചനീർകൊണ്ടു, മഴപോലെ നനയ്ക്കും: യജ്ഞഗൃഹത്തിലെഴുന്നള്ളി, പിഴിഞ്ഞ മധു കുടിച്ചിട്ടു, കാറ്റു കാടിനെയെന്നപോലെ, തിരുവുടൽ ഇട്ടുലയ്ക്കും! 4

പലതരത്തിൽ പുലമ്പുന്നവരെ അരുളപ്പാടിനാൽ മിണ്ടാതാക്കി, അനേകായിരം ദ്രോഹികളെ കൊന്നൊടുക്കുന്നവന്റെ, അച്ഛൻ ബലമെന്നപോലെ, കരുത്തു വളർത്തുന്നവന്റെ അതാതു പൗരുഷം ഞങ്ങൾ പുകഴ്ത്തിപ്പാടുന്നു. 5

ഇന്ദ്ര, അങ്ങയെക്കുറിച്ചു, നാനാപ്രകാരമായ ഒരു നവീനസ്തോത്രം നന്മയ്ക്കായി വിമദൻ നിർമ്മിച്ചിട്ടുണ്ടു്: ഞങ്ങൾക്കറിയാം, നിന്തിരുവടിയുടെ പക്കലുണ്ടല്ലോ, ധനം; അതിനെ ഞങ്ങൾ, മാടിനെ ഇടയൻപോലെ ഇങ്ങോട്ടു വലിയ്ക്കുന്നു. 6

ഇന്ദ്ര, അങ്ങയുടെയും വിമദർഷിയുടെയും ഈ സഖ്യം ആരും അഴിയ്ക്കരുത്: ദേവ, സോദരനെന്നപോലെ ഞങ്ങൾക്കറിയാം, അങ്ങയുടെ മഹാമനസ്കത; അതിനാൽ, ഞങ്ങളും അങ്ങും തമ്മിലുള്ള സഖ്യം അക്ഷയമായിരിയ്ക്കട്ടെ! 7

കുറിപ്പുകൾ: സൂക്തം 23.

[1] മീശ കുടഞ്ഞു – സോമാംശം പറ്റിയതു കളയാൻ. സൈന്യങ്ങൾ – മരുൽപ്രഭൃതികൾ. സംഹരിച്ചു – ശത്രുക്കളെ. നല്കും – സ്തോതാക്കൾക്ക്.

[2] വനത്തിന്നു യാഗമെന്നും അർത്ഥമെടുക്കാം. മുടിയൻ – നാശകാരിയായ ശത്രു. കൊയ്യും – ഇന്ദ്രൻ പ്രസാദിച്ചാൽ.

[3] പുകൾ നീണ്ട – യശസ്സേറിയ. സ്തോതാക്കൾ – കുത്സാദികൾ.

[4] കൂട്ടുകാർ – മരുദാദികൾ. പച്ചനീർ – സോമരസം. മഴപോലെ – മഴ ഭൂമിയെ നനയ്ക്കുന്നതുപോലെ. മധു – മധുരസോമം. ഇട്ടുലയ്ക്കും – ലഹരികൊണ്ട്.

[5] പുലമ്പുന്നവരെ – എതിരാളികളെ. ബലമെന്നപോലെ – മകന്നു ബലം വർദ്ധിപ്പിയ്ക്കുന്നതുപോലെ. കരുത്തു വളർത്തുന്നവന്റെ – മഴകൊണ്ടു് ഉലകിന്നെല്ലാം കെല്പു വളർത്തുന്ന ഇന്ദ്രന്റെ.

[6] നന്മയ്ക്കായി – ഭവാങ്കൽനിന്നു നല്ല ദാനം കിട്ടാൻ. വിമദൻ – ഞാൻ.

[7] സോദരനെന്നപോലെ – സോദരൻ സോദരിയുടെ സ്നേഹമറിയുന്നതുപോലെ. മഹാമനസ്കത – അനുഗ്രഹബുദ്ധി.

സൂക്തം 24.

വിഷദൻ ഋഷി; ആസ്താരപംക്തിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും അശ്വികളും ദേവതകൾ. (കേക.)

ഈയിരുപലകയാൽപ്പിഴിഞ്ഞ സുമധുര-
മായുള്ള സോമം കല്പിച്ചുണ്ണുക, പുരുവസോ;
ആയിരം ധനം നിക്ഷേപിയ്ക്കയുംചെയ്കെ,ങ്ങളിൽ
നീയിന്ദ്ര, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 1

യാഗവുമുക്ഥങ്ങളും ഹവ്യവുമർപ്പിച്ചെങ്ങൾ
യാചിപ്പൂ, ഭവാനോടു സർവകർമ്മാധിപതേ:
തുംഗമാം വരേണ്യത്തെ നിക്ഷേപിച്ചരുൾക, നീ- യെങ്ങളിൽ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 2

സ്വത്തുക്കൾക്കീശൻ, സ്തോത്രക്കാരെസ്സംരക്ഷിപ്പോൻ,
ഭക്തനെ പ്രേരിപ്പിപ്പോനിന്ദ്ര, നിന്തിരുവടി:
പാപവും പകയനുമേല്ക്കാതെയങ്ങളെയാ നീ
പാലിയ്ക്ക, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 3

കടഞ്ഞൂ, ചേർന്നൊത്തുദ്യൽപ്രജ്ഞർ ശക്തന്മാർ നിങ്ങൾ-
കടഞ്ഞൂ, നാസത്യരേ, വിമദൻ സ്തുതിച്ചപ്പോൾ. 4

വാഴ്ത്തിനാർ, തീ പാറുമ്പോൾദ്ദസ്രരെ വാനോരെല്ലാം-
‘പേർത്തുമാവഹിയ്ക്കട്ടെ’യെന്നു ചൊല്ലിനാർ, വാനോർ! 5

പോക്കിനിയ്ക്ക മേ; വരവിനിയ്ക്ക, ദേവന്മാരേ;
നേർക്കിനിപ്പിപ്പിൻ, നിങ്ങളെങ്ങളെദ്ദേവത്വത്താൽ! 6
കുറിപ്പുകൾ: സൂക്തം 24.

[1] പുരുവസോ – ഹേ ബഹുധന. വിമദാർത്ഥം – 21-ാം സൂക്തത്തിലെ 1-ാം ഋക്കിന്റെ ടിപ്പണി നോക്കുക.

[2] തുംഗം – ഉൽക്കൃഷ്ടം. വരേണ്യം – പശ്വാദിധനം.

[3] പ്രേരിപ്പിപ്പോൻ – കർമ്മപ്രവൃത്തനാക്കുന്നവൻ. പകയൻ = വൈരി.

[4] കടഞ്ഞൂ – അഗ്നിയെ: അശ്വികൾ അധ്വര്യുക്കളുമാണെന്നു പറയപ്പെട്ടിട്ടുണ്ടു്.

[5] പരോക്ഷം: തീ പാറുമ്പോൾ – അരണികളിൽനിന്നു തീപ്പൊരികൾ പുറപ്പെടുമ്പോൾ. പേർത്തും ആവഹിയ്ക്കട്ടെ – നിങ്ങളുൽപ്പാദിപ്പിച്ച ഈ അഗ്നി വീണ്ടും ഞങ്ങൾക്കു ഹവിസ്സു കൊണ്ടുവരട്ടെ.

[6] പ്രത്യക്ഷോക്തി: പോക്കിനിയ്ക്ക മേ – ഗൃഹത്തിൽനിന്നു പോകൽ എനിയ്ക്ക് ഇനിയ്ക്കട്ടെ, മധുരിയ്ക്കട്ടെ; നിങ്ങളുടെ പ്രസാദത്താൽ പ്രീതികരമായിത്തീരട്ടെ. വരവ് – ഗൃഹത്തിൽ തിരിച്ചുവരൽ. ദേവത്വത്താൽ ഞങ്ങളെ ഇനിപ്പിപ്പിൻ – ദേവത്വം (അണിമാദ്യഷ്ടൈ ശ്വര്യങ്ങൾ) തന്നു, ഞങ്ങളെ പ്രീതിയുക്തരാക്കുവിൻ.

സൂക്തം 25.

വിമദനോ വസുകൃത്തോ ഋഷി; ആസ്തിരപംക്തി ഛന്ദസ്സ്; സോമം ദേവത. (കേക.) മംഗളങ്ങളിൽക്കൊണ്ടാക്കേണ,മന്നമേ ഭവാ-
നെങ്ങൾതൻ ചിത്തത്തെ,യാത്മാവിനെ, ജ്ഞാനത്തെയും:
ഗോതതി പുല്ലിൽപ്പോലേ രമിയ്ക്ക, നിൻസഖ്യത്തിൽ
(സ്തോതാക്കൾ) വിമദാർത്ഥം – പെരിയോനല്ലോ ഭവാൻ! 1

ത്വൽക്കരളിനെ സ്പർശിയ്ക്കുന്നവരിടങ്ങളി-
ലൊക്കയും സ്ഥിതിചെയ്യുന്നുണ്ടു, സോമമേ ഭക്ത്യാ;
അക്കണക്കിതാ, എന്റെ വിത്താശയെഴുന്നേറ്റു-
നില്ക്കുന്നു, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 2

സോമമേ, മുരടുറപ്പുള്ള കർമ്മങ്ങളെയും
കേമമായ്ച്ചെയ്യുന്നുണ്ടു, നിന്തിരുവടിയ്ക്കായ് ഞാൻ:
അങ്ങ,ച്ഛൻ മകനെപ്പോലബാധം സുഖിപ്പിയ്ക്കു-
കെ,ങ്ങളെ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 3

വാക്കുകളൊപ്പം നിങ്കലെയ്ക്കിറങ്ങുന്നൂ, സോമ,
തേക്കുകുട്ടകൾ കൂപത്തിങ്കലെയ്ക്കെന്നവിധം:
നിറയ്ക്ക,ചമസംപോലെങ്ങൾതൻകർമ്മം, ജീവി-
ച്ചിരിയ്ക്കാൻ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 4

സോമമേ, കരുത്താളും പ്രാജ്ഞനാം നിന്നെക്കർമ്മ-
സ്തോമത്താൽബ്ഭജിയ്ക്കുന്നൂ, ധീരരദ്ദൃഢകാമർ:
അങ്ങു തന്നരുളേണ,മശ്വഗോനിലയങ്ങ-
ളെങ്ങൾക്കു വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 5

ഞങ്ങൾതൻ പശുവിനെമാത്രമല്ലു,ച്ചാവച-
ഭംഗിയാം വിശ്വത്തെയും സോമമേ, രക്ഷിപ്പൂ നീ;
പാരൊക്കെ നോക്കിക്കൊണ്ടു ജീവനം നന്നായ് നല്കി-
പ്പോരുന്നു, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 6

കാത്തരുൾകെ,ല്ലാടത്തുമെങ്ങളെ വിദ്രോഹമേ-
ല്ക്കാത്ത നിന്തിരുവടി സോമമേ, പെരുമാളേ:
ആരുമെങ്ങളെക്കേറിപ്പഴിയ്ക്കായ്ക്കോ; – ടിച്ചാലും,
വൈരിയെ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 7

അന്നമെങ്ങൾക്കു തരാനുണർവോടിരുന്നാലും,
പുണ്യകർമ്മാവേ, സോമ, പാടങ്ങൾ കിട്ടിപ്പോൻ നീ;
അങ്ങമിത്രനിൽനിന്നുമംഹസ്സിൽനിന്നും കാക്കു-
കെ,ങ്ങളെ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 8

പൈതങ്ങളെയുമിറക്കേണ്ടുന്ന പോരിൽപ്പാടേ
യോധന്മാർ വിളിയ്ക്കുമ്പോള,രിഹന്താവാമിന്ദോ,
ഞങ്ങളെപ്പാലിയ്ക്കേണ,മിന്ദ്രനു നൽത്തോഴനാ-
മങ്ങുന്നു വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 9

ഇന്ദ്രന്നോമനയായ മാദകമിതു തെല്ലും
മന്ദതപെടാതിങ്ങു വരുത്തീ, വളർച്ചയെ;
വലിയ മേധാവിയാം കക്ഷീവാന്നിതു ബുദ്ധി
വളർത്തീ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 10

യഷ്ടാവാം മനീഷിയ്ക്കിതന്നവും ഗോക്കളെയും
കിട്ടിച്ചുപോരുന്നുണ്ടി,തേഴ്‌വക്കു വരത്തെയും;
പാലിച്ചൂ കുരുടനെ,പ്പംഗുവിനെയുമിതു
ചാലവേ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 11
കുറിപ്പുകൾ: സൂക്തം 25.

[1] അന്നമേ – ഹേ സോമമേ. വിമദാർത്ഥം – ദേവകൾക്കു മത്തുണ്ടാകാൻ: ഭവാൻ ഞങ്ങളെ സഖാക്കളാക്കിയാൽ, (ഞങ്ങളിൽ പ്രസാദിച്ചാൽ) ഞങ്ങൾ യാഗം ചെയ്തു ദേവന്മാരെ സോമപാനമത്തരാക്കിക്കൊണ്ടിരിയ്ക്കുമെന്നു ഹൃദയം.

[2] ത്വൽക്കരളിനെ സ്പർശിയ്ക്കുന്നവർ – സ്തുതികൾമൂലം അങ്ങയ്ക്കുള്ളിൽത്തട്ടിയ ആളുകൾ.

[3] അങ്ങ് = ഭവാൻ. അബാധം – ബാധ (ശത്രുപീഡ)യെന്നിയേ; ശത്രുക്കളെ വധിച്ച് എന്നർത്ഥം.

[4] വാക്കുകൾ – ഞങ്ങളുടെ സ്തുതികൾ. ചമസംപോലെ – ചമസത്തെ നീർകൊണ്ടു നിറയ്ക്കുന്നതുപോലെ.

[5] കർമ്മസ്തോമം = കർമ്മസമൂഹം. ധീരർ – മേധാവികൾ, ഋത്വിക്കുകൾ. ദൃഢകാമർ – ഉറച്ച സൽഫലകാംക്ഷയുള്ളവർ. അങ്ങു = ഭവാൻ. അശ്വഗോനിലയങ്ങൾ = കുതിരലായവും, പശുത്തൊഴുത്തും.

[6] പശു = ബലിമൃഗം. ഉച്ചാവചഭംഗി – നാനാപ്രകാരങ്ങളോടുകൂടിയതു്. ജീവനം – ദേവകൾക്കും മനുഷ്യർക്കും പൊറുതി.

[7] വിദ്രോഹമേല്ക്കാത്ത – ആർക്കും അഹിംസ്യനായ.

[8] അങ്ങ് = ഭവാൻ. അമിത്രൻ – ദ്രോഹി. അംഹസ്സ് = പാപം.

[9] പൈതങ്ങളെയുമിറക്കേണ്ടുന്ന – അത്ര വമ്പിച്ച.

[10] പെരിയോൻ എന്നതുവരെ പരോക്ഷം: ഓമന – പ്രിയപ്പെട്ടത്. മാദകം – സോമം. തെല്ലും മന്ദത പെടാതെ – സത്വരം. ഇങ്ങു – ഞങ്ങൾക്ക്.

[11] ഇത് – സോമം. ഏഴ്‌വർ – സപ്തഹോതാക്കൾ. വരം – ശ്രേഷ്ഠവസ്തു, ധനം. കുരുടൻ – ദീർഘതമസ്സ് എന്ന ഋഷി; പംഗു – പരാവൃക്ക് എന്ന ഋഷി. ചാലവേ പാലിച്ചൂ – കണ്ണും, കാലും കൊടുത്തു വഴിപോലെ രക്ഷിച്ചു.

സൂക്തം 26.

വിമദനോ, വസുകൃത്തോ ഋഷി; ഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘താമരക്കണ്ണൻ’ പോലെ.)

ഭാഷിതങ്ങളാം ഭവ്യസ്തോത്രങ്ങ-
ളാശു നേരിട്ടു ചെല്ലുന്നു:
തേർ സദാ പൂട്ടിനിർത്തും ചേലുറ്റ
പൂഷാവാം മഹാൻ കാക്കട്ടെ! 1

ആരുടെ മൂപ്പു ചെന്ന വർഷത്ത-
ണ്ണീരായ മഹിമാവിലോ
ചേരുന്നൂ, കർമ്മത്താലീ മേധാവി;
തേറട്ടെ,യവൻ നൽസ്തോത്രം! 2

തേറും നൽസ്തോത്ര, – മപ്പൂഷാവിഷ്ടം
ചാറുമേ, സോമംപോലവേ:
നീരുതിർക്കുന്നുണ്ടാ, രമ്യൻ നമ്മിൽ;
നീരുതിർക്കുന്നുണ്ടാ,ലയിൽ! 3

ഞങ്ങൾ വാഴ്ത്തുന്നൂ, മേധാവികൾക്കു-
മംഗവേപഥു ചേർപ്പോനും
ഞങ്ങൾക്കഭീഷ്ടസാധകനുമാ-
മങ്ങയെദ്ദേവ, പൂഷാവേ. 4

യാഗത്തിൽ നേർപാതിയ്ക്കർഹന,ശ്വ-
ത്തേർ കേറിസ്സഞ്ചരിപ്പവൻ,
മാനുഷഹിതൻ, മേധാവിയ്ക്കഴൽ
മാറ്റുന്ന തോഴനീ,യൃഷി! 5

തന്നുടേതാക്കിനിർത്തുന്ന പെണ്ണാ-
ടിന്നീശ,നാണാടിന്നുമേ;
ആട്ടുരോമത്താൽ വസ്ത്രം നെയ്യിപ്പോ-
നാ,ടകളലക്കിയ്ക്കുന്നോൻ! 6

ഈശന,ന്നത്തിൻ നാഥന,ഹിംസ്യൻ
പോഷം വരുത്തും സ്നേഹിതൻ,
മീശ കുടയു,മായാസമേശാ-
താശായുക്തങ്കലിപ്പുരാൻ! 7

ഈടുറ്റ നിൻതൃത്തേർ വലിയ്ക്കുന്ന-
താ,ടുകളല്ലോ പൂഷാവേ;
അർത്ഥികൾക്കെല്ലാം തോഴന,ഗ്ര്യൻ, നീ
സ്വസ്ഥാനഭ്രംശവർജ്ജിതൻ! 8

നമ്മുടെ രഥം കാത്തരുളട്ടെ,-
യമ്മഹാൻ പൂഷാവോജസ്സാൽ;
ഉണ്മാനുള്ളതു വായ്പിയ്ക്കട്ടെ; – യീ
നമ്മുടെ വിളി കേൾക്കട്ടെ! 9
കുറിപ്പുകൾ: സൂക്തം 26.

[1] ഭാഷിതങ്ങളാം – നമ്മാൽ ഉച്ചരിയ്ക്കപ്പെട്ട. നേരിട്ടു – പുഷാവിന്റെ മുമ്പിലെയ്ക്ക്. തേർ സദാ പൂട്ടിനിർത്തും – യജ്ഞത്തിന്നു പോകാൻ.

[2] മൂപ്പു ചെന്ന മഴവെള്ളംപോലെ ആസ്വാദ്യമാണ്, പൂഷാവിന്റെ മഹിമാവ്. ഈ മേധാവി – യജമാനൻ. അവൻ പൂഷാവ്. തേറട്ടേ – മനസ്സിലാക്കട്ടെ.

[3] സോമംപോലവേ – സോമം നീർ തൂകുന്നതുപോലെ. ഇഷ്ടം ചാറും – സ്തോതാവിന്ന്. രമ്യൻ – സുരൂപൻ. ആല – തൊഴുത്ത്. നമുക്കു ധനവും പശുക്കളെയും തരുന്നുണ്ട് എന്നു സാരം.

[4] മേധാവികൾക്കും അംഗവേപഥു ചേർപ്പോനും – വലിയ ബുദ്ധിമാന്മാർക്കുപോലും (അവരെ അത്യന്തം ആദരിച്ച്) മൈവിറ (സംഭ്രമം) ഉളവാക്കുന്നവനും: മഹാന്മാർ അത്ര ബഹുമാനിച്ചാൽ, സാധാരണർക്ക് ഒരു കിടുകിടുപ്പുണ്ടാകുമല്ലോ.

[5] നേർപാതിയ്ക്കർഹൻ – ഹവിസ്സിന്റെയും മറ്റും പകുതി പൂഷാവിന്നത്രേ. മേധാവി – സ്തോതാവ്. അഴൽ – ശത്രുബാധ. ഈ ഋഷി – പൂഷാവ്.

[6] പൂഷാവിന്നത്രേ, ആടുകളുടെ ആധിപത്യം. അലക്കിയ്ക്കുന്നോൻ – വെളിച്ചവും ചൂടും കൊടുത്തു ശുദ്ധി വരുത്തുന്നവൻ.

[7] അന്നം – ഹവിസ്സും മറ്റും. പോഷം – പുഷ്ടി. ആശായുക്തങ്കൽ – അഭിലാഷവാനായ യജമാനന്റെ അടുക്കൽ. ആയാസമേശാതെ – സലീലം. മീശകുടയും – സോമം കുടിച്ചിട്ട്. ഇപ്പുരാൻ – പൂഷാവ്.

[8] തോഴൻ – അഭീഷ്ടപൂരകൻ. അഗ്ര്യൻ – മുമ്പൻ, ചിരജാതൻ. സ്വസ്ഥാനഭ്രംശവർജ്ജിതൻ – തന്റെ അധികാരത്തിൽനിന്നു മാറാത്തവൻ.

സൂക്തം 27.

ഇന്ദ്രപുത്രൻ വസുക്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

‘സ്തോതാവേ, എനിയ്ക്കൊരു തിടുക്കമുണ്ടു്, പിഴിയുന്ന യജമാനന്നു കൊടുക്കാൻ. ഹവിസ്സു തരാത്തവനെ, സത്യഹിംസകനെ, പാപം ചെയ്യാൻ നീളെ നടക്കുന്നവനെ ഞാൻ കൊല്ലും!’ 1

‘ഞാൻതന്നേ തിന്നുതടിച്ച അദേവകാമന്മാരെ യുദ്ധത്തിന്നു വരുത്തുന്നതെപ്പോഴോ, അപ്പോൾ ഞാൻ ഒന്നിച്ച് അങ്ങയ്ക്കു് ഒരു കൂറ്റൻ കാളയെ വേവിയ്ക്കും; കടുത്ത പതിനഞ്ചാംസോമവും പകർന്നുവെയ്ക്കും.’ 2

‘ദേവദ്രോഹികളെ ഞാൻ യുദ്ധത്തിൽ കൊന്നു’ എന്നു പറയുന്ന ഒരുത്തനെ ഞാനറിയില്ല: കൊലപ്പട നിർത്തണമെന്ന് എനിയ്ക്കു തോന്നുന്നതെപ്പോഴോ, അപ്പോൾ എന്റെ ‘കൂറ്റൻകുത്തൽ’ വർണ്ണിയ്ക്കപ്പെടും! 3

ഞാൻ അജ്ഞാതയുദ്ധങ്ങളിലിരുന്നാൽ, ഹവിർദ്ധനന്മാരെല്ലാം എന്റെ അടുക്കൽ ഇരിയ്ക്കുകയായി: കീഴമർത്തുന്ന തടിയനെ ഞാൻ ക്ഷേമത്തിന്നായി കൊല്ലുകതന്നെ ചെയ്യും – അവനെ കാലുകളിൽ പിടിച്ചു, മലയിലെയ്ക്ക് ആഞ്ഞെറിയും! 4

യുദ്ധത്തിൽ എന്നെ ആരും തടുക്കില്ല; ഞാൻ ചെയ്യാനുറച്ചതു മലകളും താങ്ങില്ല. ഞാനൊന്നലറിയാൽ ചെകിടനും നടുങ്ങിപ്പോകും; സദാ കതിരോനും കിടുകിടെ വിറയ്ക്കും. 5

കുറുക്കിവെച്ചതു കുടിയ്ക്കുന്നവർ, ഇന്ദ്രനില്ലാത്തവർ, തല്ലിത്തകർക്കുന്നവർ, കൊല്ലാനെതിരിടുന്നവർ – ഇത്തരക്കാരെ ഞാൻ കണ്ടാൽക്കഴിഞ്ഞു, അവരുടെമേൽ എന്റെ ആയുധങ്ങൾ വീഴുകയായി; മഹാനും സഖാവുമായ എന്നെ നിന്ദിയ്ക്കുന്നവരിലും.’ 6

‘അങ്ങുതന്നെ പ്രത്യക്ഷനാകുന്നു, നനയ്ക്കുന്നു; ആയുസ്സു നേടുന്നു. പുരാതനനായ ഭവാൻ പിളർത്തും; മറ്റവൻ പിളർത്തില്ല. എങ്ങും ചെല്ലുന്ന വാനൂഴികളും അങ്ങയെ കീഴമർക്കില്ല: ഈ ലോകത്തിന്നപ്പുറത്തിരിയ്ക്കുന്ന സർവവ്യാപിയാണല്ലോ, ഭവാൻ!’ 7

‘പൈക്കൾ കൂട്ടമിട്ടു പുല്ലു തിന്നുന്നു; ഇടയനോടുകൂടി മേയുന്ന അവയെ അധിപതിയായ ഞാൻ നോക്കിക്കൊണ്ടിരിയ്ക്കും. വിളിച്ചാൽ അവ ഉടമസ്ഥന്റെ ചുറ്റും ചെന്നെത്തും; അപ്പോൾ ഉടമസ്ഥൻ അവയെ തെല്ലു കറക്കാൻതുടങ്ങും.’ 8

‘ആളുകളുടെ ഇടയിൽ പുല്ലു തിന്നുന്നവരും, ചോറുണ്ണുന്നവരും ഞങ്ങൾതന്നെ: ഞാനാണ്, വിശാലമായ ആകാശത്തിന്റെ ഉള്ള്. അതിൽ ചേർന്നരുളുന്ന ഭവാൻ സേവകനെ തേടുന്നു; യോഗഹീനനായ വിഷയിയെ തള്ളുന്നു! 9

ഞാൻ ഇതിൽ പറഞ്ഞതു പരമാർത്ഥമാണെന്നും, ഇരുകാലിനാല്ക്കാലികളെ സൃഷ്ടിയ്ക്കുന്നതു ഞാനാണെന്നും അവിടുന്നറിയണം. ഇവിടെ പെണ്ണുങ്ങളോടൊന്നിച്ച് ആർ വൃഷ്ടാവിനോടു യുദ്ധംചെയ്യാൻ നോക്കുമോ, അവന്റെ ധനം ഞാൻ പൊരുതാതെ പങ്കിടും! 10

എനിയ്ക്ക് ഒരിയ്ക്കൽ കുരുടിയായ ഒരു മകളുണ്ടായി: ആ അന്ധയെ ആരറിയും, ആർ കൊണ്ടാടും? ആർ അവന്റെ നേർക്കു വജ്രമെറിയും? ആർ അവനെ ചെറുക്കും? ആർ അവനെ തടുക്കും? 11

എത്ര പെണ്ണുങ്ങളുണ്ടു്, മനുഷ്യത്വമാർന്ന മഹിളാകാമങ്കൽ, വരണീയസ്തോത്രത്താൽ, അനുരക്തകളായിട്ട്! നന്മയും അഴകും എവൾക്കുണ്ടോ, അവൾ ജനമധ്യത്തിൽവെച്ചു പ്രിയനെ സ്വയം വരിയ്ക്കുന്നു.’ 12

താൻ വെള്ളം കാൽകൊണ്ടു വലിയ്ക്കുന്നു; വന്നുചേർന്നാൽ വിഴുങ്ങുന്നു. ശിരസ്സുകൊണ്ടു തലയിലെയ്ക്കുതിർക്കുന്നു. സമീപത്തിരുന്നു വെളിച്ചം വിതറുന്നു; താഴത്തെയ്ക്കിറങ്ങി പരന്ന ഭൂമിയിലെത്തുന്നു! 13

ഗമനശീലനായ മഹാൻ ഇലയും നിഴലുമില്ലാതെ വർത്തിയ്ക്കുന്നു; സ്രഷ്ടാവായ ഇരിപ്പിടമില്ലാത്ത ഗർഭം ഭക്ഷിയ്ക്കുന്നു. ഒരു പയ്യു മറ്റൊരു പയ്യിന്റെ കുട്ടിയെ എന്തൊരു വികാരത്താലോ നക്കി, പ്രകാശിപ്പിയ്ക്കുന്നു; അകിടു ചുമക്കുന്നു! 14

ഏഴുപുത്രന്മാർ താഴേനിന്നു ജനിച്ചു; ആ എട്ടുപേർ മുകളിൽ നിന്നുണ്ടായി; ഒമ്പതു സ്ഥാനവാന്മാർ പിന്നിൽനിന്നു പിറന്നു; പത്തുപേർ മുന്നിൽനിന്നു സഞ്ജാതരായി വിണ്ണിന്റെ മേൽവശത്തെ വളർത്തുന്നു! 15

പത്തുപേരിൽവെച്ചു മുഖ്യനായ ആ ഒത്ത കപിലനെ (മറ്റവർ) കർത്തവ്യകർമ്മത്തിന്നു പ്രേരിപ്പിച്ചു. ജലത്തിൽ വെയ്ക്കപ്പെട്ട മനസ്സില്ലാഗ്ഗർഭത്തെ അമ്മ സസന്തോഷം വഹിച്ചുപോന്നു. 16

ചൂതുകളിയിൽ എറിയപ്പെട്ട ചുക്കിണികൾപോലെ അനുസരിയ്ക്കുന്ന പുത്രന്മാർ ഒരു തടിച്ച ആടിനെ വെവിച്ചു; രണ്ടുപേർ മന്ത്രം ജപിച്ചു പരിശുദ്ധരായി പ്രകൃതിയുടെ ജലമധ്യത്തിൽ ധനുസ്തുല്യനെ ആരാധിയ്ക്കുകയായി. 17

അവർ വിളിച്ചുകൊണ്ടു നാനാമാർഗ്ഗങ്ങളിൽ നടന്നു. പകുതിപ്പേർ (ഹവിസ്സു) പചിച്ചുപോന്നു; പകുതിപ്പേർ പചിച്ചില്ല. അത് ഈ ദേവൻ സവിതാവാണ്, എന്നോടു പറഞ്ഞത്; വിറകും നെയ്യുമുണ്ണുന്നവനും സേവിച്ചുപോരുന്നു. 18

ദൂരത്തുനിന്നു തേരില്ലാപ്പടയോടേ വന്നെത്തുന്ന ഭുവനസ്രഷ്ടാവിനെ ഞാൻ കണ്ടു: തല്ലുന്നവരെ തൽക്ഷണം കൊല്ലുന്ന നൂതനതരനായ തമ്പുരാൻ ആളുകളുടെ യജ്ഞങ്ങളിലെഴുന്നള്ളും! 19

മികവിൽ മൃതിപ്പെടുത്തുന്ന എന്റെ ഈ പൂട്ടിയ ഇരുമൃഗങ്ങളെ നീ അകറ്റിവിടരുത്; വീണ്ടും വീണ്ടും സ്തുതിയ്ക്കുക. ഇദ്ദേഹത്തിന്റെ ഗമനത്തെ പിൻതുടരാൻ തണ്ണീരുകൾക്കുപോലും കഴിവില്ല; മേഘമായിത്തീർന്ന പരിപാവനനായ സൂര്യന്നുമില്ല! 20

ഈ വജ്രം വലിയ സൂര്യമണ്ഡലത്തിൽനിന്നു പലവുരു, താഴത്തെയ്ക്കു പോരുന്നു: മുകളിലുള്ള ഈ മറ്റു ജലത്തെ സ്തോതാക്കൾ ക്ലേശംകൂടാതെ കീഴ്പോട്ടിറക്കുന്നു. 21

മരത്തിൽ മരത്തിൽ കെട്ടിയ മാടിൻഞെരമ്പ് ഒലിയിടും; ഉടനേ ആളുകളെ തിന്നുന്ന പക്ഷികൾ പറക്കുകയായി. അപ്പോൾ, ഇന്ദ്രന്നായി പിഴിഞ്ഞ ഋഷിയ്ക്കു (ദക്ഷിണ) കൊടുക്കുന്ന ഈ ഭുവനം പോലും ആകെ നടുങ്ങിപ്പോകും! 22

ദേവസൃഷ്ടിയിൽ ഒന്നാമതു സൃഷ്ടിയ്ക്കപ്പെട്ടവർ പിളർത്തപ്പെട്ടപ്പോൾ, വെള്ളം പുറപ്പെട്ടു; പാകുന്ന മൂന്നു പേർ ഭൂമിയ്ക്കു ചൂടുകൊടുത്തു. ഇരുവർ പുഷ്ടികരമായ തണ്ണീർ വലിച്ചെടുക്കുന്നു. 23

അദ്ദേഹമാണ്, നിന്നെ ജീവിപ്പിയ്ക്കുന്നതു് അദ്ദേഹത്തിന്റെ ഈദൃശമായ സ്വരൂപം, നോക്കൂ, നീ യജ്ഞത്തിൽ മറയ്ക്കരുത് ആ പരിപാവനന്റെ കാൽനട എല്ലാറ്റിനെയും പ്രകാശിപ്പിയ്ക്കുന്നു; വെള്ളമെടുക്കുന്നു. ഇതിന്നിളവില്ല! 24

കുറിപ്പുകൾ: സൂക്തം 27.

[1] ഇന്ദ്രൻ, തന്റെ വീര്യം പുത്രനായ വസുക്രന്നു പറഞ്ഞുകൊടുക്കുന്നു: കൊടുക്കാൻ – അഭീഷ്ടം.

[2] വസുക്രൻ പറയുന്നു: അദേവകാമന്മാർ – യജിയ്ക്കാത്തവർ. ഒന്നിച്ചു് – ഋത്വിഗാദികളോടുകൂടി. കടുത്ത – മദകരമായ. പതിനഞ്ചാം – ശുക്ലപക്ഷത്തിലെ പതിനഞ്ചാംപക്കത്തിലേതായ.

[3] ഇന്ദ്രൻ: അറിയില്ല – ദേവദ്രോഹിവധത്തിന്നു ഞാനല്ലാതെ മറ്റൊരുത്തൻ ആളാവില്ല എന്നർത്ഥം. കൊലപ്പട – പരസ്പരം കൊല്ലുന്ന യുദ്ധം. ‘കൂറ്റൻ കുത്തൽ’ – എതിരാളികളെ പായിയ്ക്കുന്ന വൃക്ഷഭവിക്രമം. വർണ്ണിയ്ക്കപ്പെടും – വിദ്വജ്ജനങ്ങളാൽ.

[4] ഇരിയ്ക്കുകയായി – എനിയ്ക്കു വീര്യം വളരാൻ സ്തുതിച്ചുകൊണ്ടു്. കീഴമർത്തുന്ന – സർവധർഷകനായ.

[6] കുറുക്കിവെച്ചതു കുടിയ്ക്കുന്നവർ – സോമാദിഹവിസ്സുകൾ കട്ടു കുടിയ്ക്കുന്നവർ. ഇന്ദ്രനില്ലാത്തവർ – ഇന്ദ്രനെ, എന്നെ, യജിയ്ക്കാത്തവർ. തല്ലിത്തകർക്കുന്നവർ – യഷ്ടാക്കളെ.

[7] വസുക്രൻ: നനയ്ക്കുന്നു – മഴകൊണ്ടു ഭുമിയെ. ആയുസ്സു നേടുന്നു – പ്രളയംവരെ ജീവിച്ചിരിയ്ക്കുന്നു. പിളർത്തും – ശത്രുക്കളെ. മറ്റവൻ പിളർത്തില്ല – ശത്രു ശക്തനാവില്ല, അങ്ങയെ പിളർത്താൻ. എങ്ങും ചെല്ലുന്ന – മഹത്ത്വത്താൽ എന്തിനെയും ആക്രമിയ്ക്കുന്ന.

[8] ഇന്ദ്രൻ: അധിപതി – സർവേശ്വരൻ. കറക്കാൻതുടങ്ങും – പാൽ എനിയ്ക്കായി ഹോമിപ്പാൻ.

[9] ഇന്ദ്രപ്രസാദത്താൽ, സർവവും താൻതന്നെ എന്ന ജ്ഞാനമുദിച്ച വസുക്രൻ അതു വെളിപ്പെടുത്തുന്നു: പശുവും മനുഷ്യനും ഞങ്ങൾ (ഞാൻ) തന്നെ ഉള്ള് – അന്തര്യാമി, ബ്രഹ്മം. അതിൽ – ഹൃദയാകാശത്തിൽ. തേടുന്നു – ആത്മസാക്ഷാൽക്കാരത്തിന്ന്. യോഗഹീനൻ – ചിത്തവൃത്തിനിരോധമില്ലാത്തവൻ.

[10] ഇതിൽ – സ്തോത്രത്തിൽ. പരമാർത്ഥം – ഗുണാരോപണമല്ലാത്തത്. പെണ്ണുങ്ങളോടൊന്നിച്ച് – സ്തീകളെപ്പോലെ അബലരായ ഭടന്മാരോടുകൂടി. വൃഷാവിനോടു – വൃഷാവായ എന്നോട്. പൊരുതാതെ – പൊരുതാതെ അവനെ ജയിച്ച്. പങ്കിടും – യഷ്ടാക്കൾക്കും സ്തോതാക്കൾക്കും വീതിച്ചുകൊടുക്കും.

[11] മഹാപ്രളയത്തിൽ, കാരണാത്മാവായ ഇന്ദ്രങ്കൽ ലയിച്ചു പ്രകൃതിയെപ്പറ്റിയുള്ളതാണ്, പൂർവാർദ്ധം: കുരുടി – അചേതന. മകൾ – പ്രകൃതി. ആർ അറിയും – ഞാൻമാത്രമേ അറിയൂ. അവൻ – വൃത്രൻ. വൃത്രനെ വധിപ്പാൻ ഞാനല്ലാതെ മറ്റാരുമില്ലെന്ന്, ഉത്തരാർദ്ധത്തിന്റെ സാരം.

[12] മനുഷ്യത്വമാർന്ന – ഭോഗങ്ങൾ ഭുജിയ്ക്കുന്ന. വരിയ്ക്കുന്നു – ആ പ്രിയനായ വരൻ ഞാൻതന്നെ എന്നു ഹൃദയം.

[13] ഇന്ദ്രന്റെ സൂര്യരൂപത്വം: താൻ – സൂര്യരൂപനായ ഇന്ദ്രൻ. കാൽ – രശ്മി. വലിയ്ക്കുന്നു – ആകർഷിയ്ക്കുന്നു. വിഴുങ്ങുന്നു – മണ്ഡലത്തിൽ നിർത്തുന്നു. ശിരസ്സ് – രശ്മിവൃന്ദം. തലയിലെയ്ക്ക് – എല്ലാവരുടെയും ശിരസ്സിലെയ്ക്ക്, ഭൂമിയിലെയ്ക്ക്. ഉതിർക്കുന്നു – മഴ പെയ്യുന്നു എന്നർത്ഥം. സമീപത്ത് – മണ്ഡലത്തിൽ. ഭൂമിയിലെത്തുന്നു – രശ്മിരൂപേണ.

[14] മഹാൻ – സൂര്യരൂപനായ ഇന്ദ്രൻ. ഇല – കൊഴിയൽ, നാശം. നിഴൽ – തമസ്സ്. ഇരിപ്പിടമില്ലാത്ത – ആകാശസ്ഥമായ. ഗർഭം – മൂന്നു ലോകത്തിന്നും ഒരുദരശിശുവായ (അത്രയ്ക്ക് അരുമപ്പെട്ട) സൂര്യൻ. ഭക്ഷിയ്ക്കുന്നു – ഹവിസ്സുകളെ. ഒരു പയ്യ് – ദ്യോവ്. മറ്റൊരു പയ്യിന്റെ കുട്ടിയെ – അദിതിയുടെ മകനായ സൂര്യനെ. അകിടും സൂര്യൻതന്നെ: അതിൽനിന്നു പാൽ (വൃഷ്ടിജലം) ഒഴുകുമല്ലോ.

[15] ഇന്ദ്രന്റെ പ്രജാപതിരൂപത്വം: ഏഴുപുത്രന്മാർ – വിശ്വാമിത്രാദികൾ. താഴെനിന്നു – പ്രജാപതിയുടെ കീഴുടലിൽനിന്ന്. എട്ടുപേർ – ബാലഖില്യാദികൾ. മുകളിൽനിന്ന് – മേലുടലിൽനിന്ന്. ഒമ്പതു സ്ഥാനവാന്മാർ – ഭൃഗുക്കൾ. പിന്ന് = പൃഷ്ഠം. പത്തുപേർ – അംഗിരസ്സുകൾ.

[16] ഒത്ത – പ്രജാപതിയ്ക്കു സദൃശനായ. വെയ്ക്കപ്പെട്ട – പ്രജാപതിയാൽ. മനസ്സില്ലാഗ്ഗർഭത്തെ – അതിൽ താൽപര്യമില്ലാതിരുന്ന കപിലക്കുഞ്ഞിനെ. അമ്മ – പ്രകൃതി. സസന്തോഷം – ഇവൻ ജ്ഞാനമുപദേശിയ്ക്കുമെന്ന സന്തോഷത്തോടേ.

[17] അനുസരിയ്ക്കുന്ന – ചുക്കിണികൾ കളിയ്ക്കുന്ന രണ്ടുപേരിൽ ഒരുവനെ അനുസരിയ്ക്കുമല്ലോ; അതുപോലെ പ്രജാപതിയെ അനുസരിയ്ക്കുന്ന. പുത്രന്മാർ – അംഗിരസ്സുകൾ. വേവിച്ചു – പ്രജാപതിരൂപനായ ഇന്ദ്രന്ന്. രണ്ടുപേർ – അംഗിരസ്സുകളിൽ ഇരുവർ. ധനുസ്തുല്യനെ – ധനുസ്സു ശത്രുവിനെയെന്നപോലെ അജ്ഞാനത്തെ ഹനിയ്ക്കുന്ന കപിലനെ.

[18] വിളിച്ചുകൊണ്ടു – പ്രജാപതിയെ. നാനാമാർഗ്ഗങ്ങളിൽ നടന്നു – പലതരം കർമ്മങ്ങളിൽ വ്യാപരിച്ചു. വിറകുണ്ണുന്നവനും, നെയ്യുണ്ണുന്നവനും – അഗ്നി. സേവിച്ചുപോരുന്നു – പ്രജാപതിയെ.

[19] തേരില്ലാപ്പടയോടേ – ആത്മാവിനെ സ്വയം വഹിയ്ക്കുന്ന എന്നർത്ഥം. തല്ലുന്നവരെ – ദ്രോഹികളെ. തമ്പുരാൻ – ഇന്ദ്രൻ.

[20] വസുക്രൻ ഇന്ദ്രതാദാത്മ്യം പ്രാപിച്ചു, തന്നോടുതന്നെ പറയുന്നു: മൃതിപ്പെടുത്തുന്ന – ശത്രുക്കളെ. ഇരുമൃഗങ്ങൾ – ഹരികൾ. ഇദ്ദേഹം – ഇന്ദ്രൻ. മേഘമായിത്തീർന്ന – മേഘതുല്യവേഗനായ.

[21] താഴത്തെയ്ക്കു പോരുന്നു – വൃഷ്ട്യർത്ഥം. മുകളിലുള്ള – അന്തരിക്ഷോപരി സൂര്യമണ്ഡലസ്ഥിതമായ. സ്തോതാക്കൾ – മരുദാദികൾ. കീഴ്പോട്ട് – അന്തരിക്ഷത്തിലെയ്ക്ക്.

[22] മരം – വില്ല്. മാടിൻഞെരമ്പ് – ഞാൺ: മാടിന്റെ ഞെരമ്പു വില്ലിൻഞാണാക്കിയിരുന്നു. പക്ഷികൾ – ബാണങ്ങൾ. ഈ ഭുവനം – ഭൂലോകം.

[23] സൃഷ്ടിയ്ക്കപ്പെട്ടവർ – മേഘങ്ങൾ. പാകുന്ന – വർഷാദികളെ ഉൽപാദിപ്പിയ്ക്കുന്ന എന്നർത്ഥം. മൂന്നുപേർ – പർജ്ജന്യൻ, വായു, ആദിത്യൻ. ഭൂമിയ്ക്കു – ഭൂമിയിലെ സസ്യങ്ങൾക്ക്. ചൂട് – മഴയും, ചൂടും, തണുപ്പും. ഇരുവർ – വായുവും ആദിത്യനും.

[24] അന്തരാത്മാവിനോടുതന്നെ: അദ്ദേഹം – സൂര്യാത്മാവായ ഇന്ദ്രൻ. മറയ്ക്കരുത് – സ്തുതിയാൽ വെളിപ്പെടുത്തണം. കാൽനട – രശ്മിപ്രസരം. ഇതിന്ന് – ഈ രണ്ടു കർമ്മത്തിന്നും. ഇളവില്ല – എന്നെന്നും നടക്കുന്നു.

സൂക്തം 28.

വസുക്രപത്നിയും ഇന്ദ്രനും വസുക്രനും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രനും വസുക്രനും ദേവതകൾ.

‘മറ്റീശ്വരന്മാരെല്ലാം വന്നുകഴിഞ്ഞു; അയ്യോ, എന്റെ ശ്വശൂരൻമാത്രം വന്നില്ല! അദ്ദേഹം പൊരി തിന്നും, സോമം കുടിയ്ക്കും: നന്നായി ഭക്ഷണം കഴിച്ചിട്ടേ സ്വഗൃഹത്തിലെയ്ക്കു തിരിച്ചുപോകൂ.’ 1

‘ആ കൊമ്പു കൂർത്ത കാള അന്തരിക്ഷത്തിന്റെ മുകൾപ്പരപ്പിൽ മുക്രയിട്ടുകൊണ്ടു നില്ക്കുന്നുണ്ടു്: സോമം പിഴിഞ്ഞ് എന്റെ വയറിന്റെ ഇരുവശവും നിറയ്ക്കുന്നവനെ ഞാൻ എല്ലാ യുദ്ധങ്ങളിലും രക്ഷിയ്ക്കും.’ 2

‘ഇന്ദ്ര, ചിക്കെന്നു മത്തുപിടിപ്പിയ്ക്കുന്ന സോമം അവർ അങ്ങയ്ക്കായി അമ്മികൊണ്ടു പിഴിയുന്നുണ്ട്; അത് അവിടുന്നു കുടിയ്ക്കാറുണ്ടല്ലോ. മഘവാവേ, അന്നത്തിന്നായി വിളിയ്ക്കപ്പെടുമ്പോൾ, അവരുടെ കാളക്കറിയും അവിടുന്നു കഴിയ്ക്കറുണ്ട്. 3

(ശത്രുക്കൾക്കു) വാർദ്ധക്യം വരുത്തുന്നവനേ, എന്റെ ഈ മിടുക്ക് അവിടുന്നറിയണം: പുഴകൾ പിന്തിരിഞ്ഞൊഴുകും; മാൻ എതിരിടുന്ന സിംഹത്തെ നേരിടും; കുറുക്കൻ പന്നിയെ കുറ്റിക്കാട്ടിൽനിന്നു പുറത്തിറക്കും! 4

മഘവാവേ, മുതിർന്ന മേധാവിയായ അങ്ങയെ സ്തുതിപ്പാൻ, ഒരു ചെറുക്കനായ ഞാൻ അത് എങ്ങനെ അറിയും? വിദ്വാനായ അവിടുന്നുതന്നേ വേണ്ടപ്പോൾ ഞങ്ങൾക്കു പറഞ്ഞുതരണം: എന്നാൽ അങ്ങയെ ഇത്തിരി സ്തുതിപ്പാൻ പണിപ്പെടേണ്ടിവരില്ല!’5

‘ഇപ്രകാരം വർദ്ധിപ്പിയ്ക്കുപ്പെടുന്ന, മുതിർന്ന എന്നെക്കുറിച്ചുള്ള സ്തുതി വിരിവിണ്ണിനെക്കാളും വലുതായിരിയ്ക്കും: അനേകായിരത്തെ ഒപ്പം ഞാൻ പൊടിപെടുത്തും; എന്നെ ശത്രുരഹിതനാക്കിയിട്ടാണല്ലോ, അച്ഛൻ ജനിപ്പിച്ചിരിയ്ക്കുന്നത്!’ 6

‘ഇന്ദ്ര, ഇപ്രകാരം തഴച്ച ഞാൻ കർമ്മത്തിൽ കർമ്മത്തിൽ ഉഗ്രനും വൃഷാവുമാണെന്നു ദേവന്മാർക്കറിയാം: അതുമൂലം ഇമ്പം പൂണ്ടു ഞാൻ വജ്രംകൊണ്ടു വൃത്രനെ കൊന്നു; ഹവിദ്ദാതാവിന്നുവേണ്ടി, മഹിമാവുകൊണ്ടു മേഘപടലത്തെ തുറന്നു.’ 7

‘ദേവന്മാർ കൂട്ടുകാരോടൊന്നിച്ചു, കോടാലികളെടുത്തു ചെന്നു പിളർത്തപ്പോൾ വെള്ളം ഇങ്ങോട്ടൊഴുകി; ആ മഴവെള്ളം നദികളിൽ നിർത്താൻ അവർ ജലമൊളിപ്പിച്ച കാർനിറയെ തിളപ്പിച്ചുപോരുന്നു!’ 8

‘മുയൽ എതിരിടുന്ന തീക്ഷ്ണനഖരെ വിഴുങ്ങും; ഞാൻ ഒരു മൺകട്ടകൊണ്ട് അകലത്തും മല പിളർത്താം; കൂറ്റനെയും ഞാൻ കുറിയവന്നു കീഴ്പെടുത്താം; കന്നു കനത്ത വീര്യം പൂണ്ടു കാളയെ നേരിടും! 9

കൂട്ടിലടയ്ക്കപ്പെട്ട സിംഹം കാലിന്മേൽ കാൽ വെയ്ക്കുന്നതുപോലെ, പരുന്തു സ്വർഗ്ഗത്തിൽ നഖമാഴ്ത്തി: കെട്ടിയിട്ട പോത്തിന്നെന്നപോലെ, തന്തിരവടിയ്ക്കു ദാഹമുണ്ടായപ്പോൾ, ഗായത്രി ഇതു നിഷ്പ്രയാസം കൊണ്ടുവന്നു! 10

യാവചിലർ സ്വാമിയുടെ ചോറുണ്ടു (ശത്രു)വധം നടത്തുന്നുവോ, അവർക്കായി ഗായത്രി ഇതു നിഷ്പ്രയാസം കൊണ്ടുവന്നു: അവർ അനുവദിയ്ക്കപ്പെട്ട സോമമെല്ലാം കുടിയ്ക്കും; സ്വയം പടകളെയും, തടികളെയും പൊതുക്കും! 11

എവർ സോമത്തിൽ ഉക്ഥങ്ങൾകൊണ്ടു ദേഹം തടിപ്പിയ്ക്കുന്നുവോ, അവർ വഴിപോലെ കർമ്മങ്ങളനുഷ്ഠിച്ചുപോന്നു. വീരനായ നിന്തിരുവടി, ഒരു മനുഷ്യൻപോലെ പറഞ്ഞുകൊണ്ടു വന്നെത്തി, ഞങ്ങൾക്ക് അന്നം തന്നാലും: എന്നാൽ അങ്ങയ്ക്കു സ്വർഗ്ഗത്തിൽ പുകഴ്‌ന്ന പേരുണ്ടാകും! 12

കുറിപ്പുകൾ: സൂക്തം 28.

[1] വസുക്രൻ യാഗം ചെയ്യുമ്പോൾ, ഇന്ദ്രൻ പ്രച്ഛന്നരൂപനായിട്ടാണ്, വന്നത്; അതറിയാതെ, വസുക്രന്റെ പത്നി സങ്കടപ്പെടുന്നു: ശ്വശുരൻ – ഇന്ദ്രൻ.

[2] അവളെ പ്രീതിപ്പെടുത്താൻ, ഇന്ദ്രൻ വസുക്രനോടു സംസാരിയ്ക്കുന്നു: കാള – ഇന്ദ്രനായ ഞാൻ. ഇരുവശം – വലവുമിടവും.

[3] വസുക്രൻ പറയുന്നു: അവർ – യജമാനന്മാർ. അന്നം – ഹവിസ്സ്.

[4] വാർദ്ധക്യം – ശേഷിയില്ലായ്മ. ഇതൊക്കെ സംഭവിപ്പിയ്ക്കാൻ എനിയ്ക്കു മിടുക്കുണ്ടു്; അതു ത്വൽപ്രസാദംമൂലം കിട്ടിയതാണു്.

[5] അത് – ഭവാന്റെ പ്രഭാവം.

[6] ഇന്ദ്രൻ: വർദ്ധിപ്പിയ്ക്കപ്പെടുന്ന – സ്തോതാക്കളാൽ. അനേകായിരത്തെ – ആയിരമായിരം ശത്രുക്കളെ. അച്ഛൻ – പ്രജാപതി.

[7] വസുക്രൻ: ഞാൻ അങ്ങയ്ക്കു തുല്യനാണെന്നു ദേവന്മാർക്കറിയാം.

[8] ഇന്ദ്രൻ: കോടാലികൾ – ഇടിവാളുകൾ. കൂട്ടുകാർ – മരുദാദികൾ. പിളർത്തപ്പോൾ – മേഘങ്ങളെ. തിളപ്പിച്ചുപോരുന്നു – വെള്ളം പുറത്തുവരുത്താൻ.

[9] വസുക്രൻ: തീക്ഷ്ണനഖർ – സിംഹവ്യാഘ്രാദികൾ. അകലത്തും – മലനില്ക്കുന്നതു ദൂരത്തായാലും.

[10] നഖമാഴ്ത്തി – സോമം റാഞ്ചാൻ. തന്തിരുവടിയ്ക്ക് – ഇന്ദ്രന്ന്. ദാഹം – സോമതൃഷ്ണ. ഗായത്രി – പരുന്തിൻവടിവെടുത്ത ഗായത്രി. ഇതു – സോമം.

[11] സ്വാമി – ഇന്ദ്രൻ. ചോറുണ്ടു – സോമം കുടിച്ച്. അവർ – മരുദാദിദേവന്മാർ. അനുവദിയ്ക്കപ്പെട്ട – ഇന്ദ്രനാൽ. പടകൾ – ശത്രുസൈന്യങ്ങൾ. തടികൾ – ശത്രുശരീരങ്ങൾ.

[12] സോമത്തിൽ – സോമയാഗത്തിൽ. അവർ – ദേവന്മാരും ഋഷികളും മറ്റും. പറഞ്ഞുകൊണ്ടു – ‘ഇതു നിങ്ങൾക്കു ഞാൻ തന്നിരിയ്ക്കുന്നു’ എന്നു വ്യക്തമായരുളി ച്ചെയ്തുകൊണ്ടു്. പേർ – ദാനപതി എന്ന നാമം.

സൂക്തം 29.

വസുക്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

നാഥന്മാരേ, യാതൊന്നു, മരത്തിന്മേൽ ഒരു സാധു പറവക്കുഞ്ഞെന്നപോലെ ഞങ്ങളിൽ ഇരുന്നു നോക്കുന്നുവോ; യാതൊന്നിനെ മനുഷ്യഹിതനും നേതാക്കളിൽവെച്ചു നേതാവും രാത്രിസഹിതനുമായ ഇന്ദ്രൻ വളരെ നാളായി ക്ഷണിച്ചുപോരുന്നുവോ; ആ സ്തോത്രം നിങ്ങളിരുവരിലെയ്ക്കു വരുന്നു! 1

ഇന്നും നാളെയും പുലർകാലം വരുമ്പോൾ, ഞങ്ങൾ, നേതാക്കളിൽവെച്ചു നേതാവായ നിന്തിരുവടിയാൽ പൊന്തുമാറാകണം: ത്രിശോകന്നു വളരെ ആൾക്കാരെ കിട്ടിയല്ലോ; ഒപ്പം കേറിയ പള്ളിത്തേർ കുത്സന്നും! 2

ഇന്ദ്ര, ഏതൊരു മത്താണ്, നിന്തിരുവടിയ്ക്കു പ്രിയം? ഓജസ്വിയായ ഭവാൻ കതകുകളിലെയ്ക്കും സ്തുതികളിലെയ്ക്കും വന്നാലും! എപ്പോഴാണ്, സോമം ഇങ്ങോട്ടു വരിക? ബുദ്ധി എങ്കൽ എപ്പോളെത്തും? എപ്പോൾ, അങ്ങയെ ആരാധിച്ചു ഞാൻ അന്നവും സമ്പത്തും അരികിൽ വരുത്തും? 3

ഇന്ദ്ര, അവിടുന്ന് എപ്പോൾ ഹവിസ്സുണ്ണും? എന്തൊരു കർമ്മംകൊണ്ടു നരരായ ഞങ്ങളെ അങ്ങയ്ക്കു തുല്യരാക്കും? എപ്പോൾ ഇവിടെ വരും? ബഹുകീർത്തേ, എല്ലാവർക്കും അന്നത്തിൽ മനസ്സു ചെല്ലുമ്പോൾ, അവിടുന്നാണ്, ഒരു നല്ല സ്നേഹിതൻപോലെ പോറ്റിപ്പുലർത്തുന്നതു്! 4

ബഹുസ്വരൂപ, ഇന്ദ്ര, യാവചിലർ അങ്ങയ്ക്കു, ഭാര്യമാർക്കെന്നപോലെ മതി വരുത്തുന്നുവോ; യാവചിലർ പണ്ടുപണ്ടേയുള്ള സ്തോത്രങ്ങളും അന്നങ്ങളും അങ്ങയ്ക്കർപ്പിയ്ക്കുന്നുവോ; ആ നേതാക്കന്മാരെ അവിടുന്നു, സൂര്യൻ യാത്രക്കാരെ എന്നപോലെ മറുകരയിലണച്ചാലും! 5

ഇന്ദ്ര, അങ്ങയുടെ മുക്കിക്കളയുന്ന കർമ്മത്താലാണല്ലോ, പെരിയ മാതാക്കളായ ദ്യാവാപൃഥിവികൾ ക്ഷിപ്രം നിർമ്മിയ്ക്കപ്പെട്ടത്. ആ ശ്രേഷ്ഠനായ ഭവാൻ നെയ്യു വീഴ്ത്തിയ സോമനീർ നുകരുകയും, മധുരദ്രവ്യങ്ങൾ ഭുജിയ്ക്കുകയുംചെയ്യുമാറാകണം! 6

ഇതാ, മധു നിറച്ച പാത്രം ഇന്ദ്രന്നായി ഹോമിയ്ക്കപ്പെട്ടു: താൻ സത്യധനനാണല്ലോ. പ്രജ്ഞാനിയും പൗരുഷശാലിയുമായ ആ മനുഷ്യഹിതൻ അന്തരിക്ഷപ്പരപ്പിൽ എഴുന്നള്ളി തഴച്ചരുളുന്നു! 7

ശോഭനബലനായ ഇന്ദ്രൻ (ശത്രു) സേനകളിലെങ്ങും കേറുന്നു; ആ കേമന്മാർ തന്തിരുവടിയുടെ സഖ്യത്തിന്നു യത്നിയ്ക്കുന്നു. അവിടുന്നു ശുഭമായ നന്മനസ്സോടേ തെളിയ്ക്കാറുള്ള ആ പള്ളിത്തേരിൽ, പടയ്ക്കെന്നപോലെ കേറിയാലും! 8

കുറിപ്പുകൾ: സൂക്തം 29.

[1] ഈ ഋക്ക് അശ്വിപരമായി വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുള്ളതു് അസാധുവാണെന്ന് ആചാര്യസായണൻ സിദ്ധാന്തിയ്ക്കുന്നു; എന്നാൽ ഈ ഇരുവരാരാണെന്ന്, അദ്ദേഹത്തിന്റെ ഭാഷ്യംകൊണ്ടു മനസ്സിലാവുന്നില്ല. സാധു പറവക്കുഞ്ഞ് – പറക്കാൻ ചിറകുമുളച്ചിട്ടില്ലാത്ത പക്ഷിക്കുട്ടി. നോക്കുന്നു – ഇന്ദ്രനെത്തേടുന്നു. രാത്രിസഹിതൻ – രാത്രിയിലാണ്, ഇന്ദ്രന്നു സോമം. ക്ഷണിയ്ക്കുക – കേൾക്കാൻ കൊതിയ്ക്കുക എന്നു സാരം.

[2] പ്രത്യക്ഷോക്തി: ഇന്നും നാളെയും – എല്ലാദിവസങ്ങളിലും എന്നു വിവക്ഷിതം. നിന്തിരുവടിയാൽ – അങ്ങയ്ക്കായി ചെയ്യുന്ന സ്തുതികൊണ്ടും യാഗം കൊണ്ടും. ത്രിശോകൻ – ഒരു ഋഷി. ഒപ്പം – അങ്ങയോടൊന്നിച്ച്. കുത്സന്ന് ഇന്ദ്രൻ രഥം കൊടുത്തതു മുന്മണ്ഡലങ്ങളിൽ പറഞ്ഞിട്ടുണ്ടു്. കുത്സന്നും – കിട്ടി.

[3] ഏതൊരു മത്താണ് – കുറഞ്ഞതോ, ഇടത്തരമോ, മേത്തരമോ? അതിനൊത്ത സോമം ഞങ്ങൾ തരാം. കതകുകൾ – യാഗശാലയുടെ. വരിക – ത്വൽപ്രസാദത്താൽ ഫലം തരാൻ. ബുദ്ധി – ജ്ഞാനം.

[5] അന്നങ്ങൾ – പുരോഡാശാദികൾ. സൂര്യൻ – യാത്രക്കാർക്ക് ഉദ്ദിഷ്ട പ്രദേശത്തെത്താൻ വെളിച്ചം നല്കുന്നതു സൂര്യനാണല്ലോ മറുകരയിൽ – കർമ്മപൂർത്തിയിൽ; അഥവാ, സംസാരപാരത്തിൽ.

[6] മുക്കിക്കളയുന്ന – ശത്രുക്കളെ മുടിയ്ക്കുന്ന. മധുരദ്രവ്യങ്ങൾ – പുരോഡാശാദികൾ.

[8] കേറിയാലും – ഞങ്ങളുടെ യജ്ഞത്തിൽ വരാൻ.

സൂക്തം 30.

ഇലൂഷപുത്രൻ കവഷൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; തണ്ണീരോ, അപാംനപാത്തോ ദേവത.

സ്തുതിയ്ക്കപ്പെടുന്ന സോമം തിളങ്ങുന്ന തണ്ണീരുകളിലെയ്ക്കു, മനോവൃത്തിയെന്നപോലെ ഗമിയ്ക്കട്ടെ. ഭവാൻ മിത്രന്നും വരുണന്നും മഹാജവന്നുമായി ധാരാളം അന്നവും സ്തുതിയും ഒരുക്കിവെയ്ക്കുക. 1

നിങ്ങൾ ഹവിസ്സെടുക്കുവിൻ: ഇച്ഛിയ്ക്കുന്ന നിങ്ങൾ, ഇച്ഛിയ്ക്കുന്ന തണ്ണീരുകളുടെ അടുക്കലെയ്ക്കു പോകുവിൻ. ശോഭനഹസ്തന്മാരേ, തുടുത്ത സോമം താഴെ യാതൊന്നിനെ നോക്കുന്നുവോ, ആ വെള്ളത്തിൽ നിങ്ങൾ ഇപ്പോൾ നീർ പകരുവിൻ. 2

അധ്വര്യുക്കളേ, നിങ്ങൾ വെള്ളത്തിന്നു നീരാഴിയിലെയ്ക്കു പോകുവിൻ: അതു നിങ്ങൾക്കിപ്പോൾ വിശുദ്ധമായ ജലം തരട്ടെ. എന്നിട്ടു നിങ്ങൾ അപാംനപാത്തിന്നായി മധുരസോമം പിഴിയുവിൻ; അദ്ദേഹത്തെ ഹവിസ്സുകൊണ്ടു പൂജിയ്ക്കുവിൻ. 3

അപാംനപാത്തേ, അങ്ങ് മേഘങ്ങളുടെ ഇടയിൽ വിറകില്ലാതെ കത്തുന്നു; അങ്ങയെ മേധാവികൾ യാഗങ്ങളിൽ സ്തുതിയ്ക്കുന്നു. ആ അങ്ങ് ഇനിപ്പുറ്റ തണ്ണീരുകൾ തന്നാലും: അവകൊണ്ടാണല്ലോ, ഇന്ദ്രൻ വീരകർമ്മത്തിന്നു മുതിർന്നതു്!4

അധ്വര്യോ, എവകൊണ്ടാണോ സോമം, നല്ല യുവതികളെക്കൊണ്ടു പുരുഷനെന്നപോലെ മോദിയ്ക്കുകയും ആഹ്ലാദിയ്ക്കുകയുംചെയ്യുന്നതു്; ഭവാൻ ആ തണ്ണീരുകൾക്കായി പോവുക; അവയിൽ സോമം പകർന്നരിയ്ക്കുക.5

കാമിയ്ക്കുന്ന അവയ്ക്കായി കാമയമാനൻ ചെന്നാൽ, അവ, യുവതികൾ യുവാവിന്നെന്നപോലെ കീഴ്‌വഴങ്ങും: അധ്വര്യുക്കളും സ്തുതികളും തണ്ണീർദ്ദേവികളും ബുദ്ധികൊണ്ടു വഴിപോലെ അറിയുന്നു, വഴിപോലെ കാണുന്നു.6

തണ്ണീരുകളേ, തടവിൽക്കിടന്ന നിങ്ങൾക്ക് ആർ വഴിയുണ്ടാക്കിയോ, ആർ നിങ്ങളെ വമ്പിച്ച ഞെരുക്കത്തിൽനിന്നു വിടുവിച്ചുവോ; ആ ഇന്ദ്രന്നായി നിങ്ങൾ ദേവന്മാരെ മത്തുപിടിപ്പിയ്ക്കുന്ന മധുരജലം അയച്ചുതന്നാലും! 7

തണ്ണീരുകളേ, ഒരു ഇനിപ്പുറ്റ ഉറവുണ്ടല്ലോ, നിങ്ങളുടെ ഉള്ളിൽ; യാഗങ്ങളിൽ നെയ്യു പകർന്നു സ്തുതിയ്ക്കേണ്ടുന്ന ആ മധുരതരംഗം തന്തിരുവടിയ്ക്കായി ഇങ്ങോട്ടയയ്ക്കുവിൻ. തണ്ണീരുകളേ, ധനവതികളായ നിങ്ങൾ എന്റെ വിളി കേൾക്കുവിൻ! 8

തണ്ണീരുകളേ, രണ്ടിനെയും നല്കുന്നതും (കർമ്മാംഗത്വം) കൈക്കൊള്ളുന്നതും, മത്തും മതിയും വരുത്തുന്നതും, ഇച്ഛിയ്ക്കുന്നതും, അന്തരിക്ഷത്തിൽ ജനിയ്ക്കുന്നതും, മൂന്നിനെയും വിശാലമാക്കുന്നതും, ചരിയ്ക്കുന്നതും, മേല്പോട്ടു പോകുന്നതും, ഇന്ദ്രൻ നുകരുന്നതുമായ ആ തരംഗത്തെ നിങ്ങൾ അയച്ചാലും! 9

ഗോയോദ്ധാവിന്നെന്നപോലെ ബഹുധാരകളോടേ ഒഴുകുന്ന, ചേർച്ച തേടുന്ന, ഭുവനത്തെ പാലിയ്ക്കുന്ന ജനനിമാരായ, ഒന്നിച്ചു വളർത്തുന്ന, ഒന്നിച്ചു വസിയ്ക്കുന്ന തണ്ണീരുകളെ, ഋഷേ, നീ വന്ദിച്ചാലും! 10

നിങ്ങൾ ദേവപൂജനത്തിന്നു യാഗം നടത്തുവിൻ; ധനലബ്ധിയ്ക്കു സ്തോത്രം നടത്തുവിൻ; യജ്ഞശകടത്തിലെ അകിടും അഴയ്ക്കുവിൻ. തണ്ണീരുകളേ, നിങ്ങൾ ഞങ്ങൾക്കു സുഖം തന്നാലും! 11

തണ്ണീരുകളേ, സ്വത്തിന്റെ ഉടമകളാണല്ലോ, ധനവതികളായ നിങ്ങൾ; നല്ല യജ്ഞം, അമൃതം എന്നിവയും നിങ്ങളുടെ പക്കലുണ്ട്. സമ്പത്തിനെയും സത്സന്താനത്തെയും നിങ്ങൾ രക്ഷിച്ചുപോരുന്നു. പുകഴ്ത്തിപ്പാടുന്ന എനിയ്ക്ക് ഈ അന്നം സരസ്വതി തരുമാറാകട്ടെ! 12

തണ്ണീരുകളേ, നെയ്യും മധുരജലവുമേന്തി, അധ്വര്യുക്കളാൽ മനസ്സുകൊണ്ടു സംഭാഷണം ചെയ്യപ്പെട്ട്, ഇന്ദ്രന്നായി വഴിപോലെ പിഴിഞ്ഞ സോമവുമെടുത്ത നിങ്ങൾ ഇങ്ങോട്ടു വരുന്നതു ഞാൻ കാണുന്നുണ്ടു്! 13

സോമം പിഴിയുന്ന അധ്വര്യുക്കളേ, ഇതാ, ജീവജാലത്തെ പോറ്റുന്ന ധനവതികൾ വന്നുകഴിഞ്ഞു: സഖാക്കളേ, അപാംനപാത്തുമായി സല്ലപിയ്ക്കുന്ന ഇവരെ നിങ്ങൾ ഇരുത്തുവിൻ – ദർഭയിൽ ഉപവേശിപ്പിയ്ക്കുവിൻ! 14

തണ്ണീരുകൾ ഇച്ഛയോടേ വന്നുചേർന്നു; യാഗത്തിൽ ദേവന്മാരെ പ്രീതിപ്പെടുത്താൻ ഈ ദർഭയിൽ ഇരുന്നുംകഴിഞ്ഞു. അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്നു സോമം പിഴിഞ്ഞുകൊൾവിൻ: നിങ്ങൾക്കു ദേവയജനം സുസാധ്യമായിരിയ്ക്കുന്നു! 15

കുറിപ്പുകൾ: സൂക്തം 30.

[1] അധ്വര്യുവിനോട്: മനോവൃത്തിയെന്നപോലെ – അതിവേഗത്തിൽ എന്നർത്ഥം. മഹാജവൻ – ഇന്ദ്രൻ.

[2] അധ്വര്യുക്കളോടു്:

[6] അവ – തണ്ണീരുകൾ. കാമയമാനൻ – അധ്വര്യു. അറിയുന്നു – സ്വസ്വകർമ്മം ഇന്നതിന്നതെന്ന്.

[7] തടവിൽ – മേഘാന്തര്‍ഭാഗത്ത്. മത്തുപിടിപ്പിയ്ക്കുന്ന – സോമരസച്ചേർച്ചയാൽ.

[8] തരംഗം – ജലസമൂഹം. തന്തിരുവടി – ഇന്ദ്രൻ.

[9] രണ്ടിനെയും – ദൃഷ്ടാദൃഷ്ടഫലങ്ങളെ. മത്തും മതിയും – ദേവന്മാർക്ക്. ഇച്ഛിയ്ക്കുന്നതും – സോമനീരിനോടു ചേരുവാൻ. മൂന്നു് – ത്രിലോകം. ചരിയ്ക്കുന്നതും – യജ്ഞപാത്രങ്ങളിൽ. മേല്പോട്ടു – ദേവന്മാരുടെ അടുക്കലെയ്ക്ക്.

[10] ആത്മാവിനോട്: ഗോയോദ്ധാവ് – ഗോവിന്നു(വെള്ളത്തിന്നു)വേണ്ടി പൊരുതിയ ഇന്ദ്രൻ. ചേർച്ച തേടുന്ന – സോമസമ്പർക്കം കാംക്ഷിയ്ക്കുന്ന. വളർത്തുന്ന – സോമത്തെ.

[11] ഋത്വിക്കുകളോട്: സ്തോത്രം നടത്തുവിൻ – ചൊല്ലുവിൻ. അകിട് – സോമം പിഴിഞ്ഞ തോൽസ്സഞ്ചി. അഴയ്ക്കുവിൻ – നീര് പാത്രങ്ങളിൽ പകരുവിൻ എന്നർത്ഥം; അപ്പോൾ തോൽസ്സഞ്ചി, കറക്കുന്ന പയ്യിന്റെ അകിടുപോലെ അഴയുമല്ലോ.

[12] അമൃതം – മരണരാഹിത്യമെന്ന ഫലം. ഈ അന്നം – എല്ലാസ്സമ്പത്തും.

[13] ഇങ്ങോട്ടു – ഞങ്ങളുടെ യാഗത്തിലെയ്ക്ക്.

[14] ധനവതികൾ – തണ്ണീരുകൾ. ഇവരെ – തണ്ണീർദ്ദേവിമാരെ.

[15] അധ്വര്യുക്കളോട്: ഇച്ഛയോടേ – സോമരസത്തോടു ചേരാൻ കാംക്ഷിച്ച്.

സൂക്തം 31.

കവഷൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

സ്തോതാക്കളായ നമുക്കു സ്തോതവ്യനായ യജനീയൻ ഓട്ടക്കാരെല്ലാവരുമൊരുമിച്ചു, രക്ഷിപ്പാൻ ഇവിടെ ഏഴുന്നള്ളട്ടെ: അവരെക്കൊണ്ടു നാം നല്ല സഖാക്കളുള്ളവരായിത്തീരണം; ദുരിതമൊക്കെ കടക്കണം! 1

മനുഷ്യൻ സർവത്ര സമ്പത്തിച്ഛിയ്ക്കണം; യജ്ഞപഥം പുക്കുഹവിസ്സുകൊണ്ടു പരിചരിയ്ക്കണം. സ്വന്തം ഹൃദയംകൊണ്ടു ധ്യാനിയ്ക്കണം – അതിപ്രശസ്യനായ ആത്മാവിനെ അന്തഃകരണംകൊണ്ടു ഗ്രഹിയ്ക്കണം. 2

ഏർപ്പെടുത്തിയ യാഗത്തിലെ തൃപ്തികരങ്ങളായ പങ്കുകൾ, തീർത്ഥത്തിലേവപോലെ, ഉൽക്കൃഷ്ടജന്മാക്കളായ ദർശനീയരിൽ ചെന്നെത്തും; അങ്ങനെ നാം സ്വർഗ്ഗാദിസുഖം നേടുമാറാകണം; അമൃതരെ ശരിയ്ക്കറിഞ്ഞവരുമാകണം! 3

ധനങ്ങളുടെ ഉടമസ്ഥനും ദാനശീലനുമായ നിത്യൻ കനിയട്ടെ: എവന്നു സവിതൃദേവൻ ഇതുൽപാദിച്ചുവോ, സ്തുതിയ്ക്കപ്പെട്ട ഭഗനും അര്യമാവും വെളിപ്പെടുത്തുമോ; അവന്നു മറ്റു മനോഹരരും തന്നരുളുമാറാകണം! 4

കീർത്തിമാന്മാർ കെല്പോടേ വന്നണയുന്ന ഈ സ്തുതി, ഉഷസ്സുകൊണ്ടു ഭൂമിപോലെ പ്രാപ്യയായിബ്ഭവിയ്ക്കട്ടെ: ഈ സ്തോതാവിന്റെ സ്തോത്രം യാചിച്ചുകൊണ്ടു, സുഖകരരായ ഋഭുക്കൾ നമ്മുടെ അടുക്കൽ വന്നെത്തട്ടെ! 5

ഈ പഴയ നല്ല സ്തുതി പെരുകി, പരന്നാണ്, അവരുടെ അടുക്കലെയ്ക്കു നടക്കുന്നതു്. അവർ ഒപ്പം ഈ ബലവാന്റെ പുഷ്ടികരമായ സാധാരണസ്ഥാനത്തു (ഫലം) കയ്യിലെടുത്തു വന്നെത്തട്ടെ! 6

അവരുടെ രക്ഷയിൽ ശരിയ്ക്കു നില്ക്കുന്ന നിര്‍ജ്ജരകളായ ദ്യാവാപൃഥിവികളെ ചെത്തിയുണ്ടാക്കിയത് ഏതിൽനിന്നോ, ആ മരം ഏതായിരിയ്ക്കും? കാടേതായിരിയ്ക്കും? വളരെ പുലരികൾ, പകലുകൾ എന്നിവയെയും എവർ ഉണ്ടാക്കിയോ, അവർ സ്തുതിയ്ക്കപ്പെടുന്നു! 7

ഇവരല്ല, ഇവരിലും മീതെ മറ്റൊരാളുണ്ട്: ആ സ്രഷ്ടാവത്രേ, ദ്യാവാപൃഥിവികളെ നിർത്തുന്നതു് ഈ സൂര്യനെ പച്ചക്കുതിരകൾ വഹിച്ചുതുടങ്ങുന്നതിന്നുമുമ്പുതന്നെ, ആ ബലവാൻ സ്വശരീരത്തെ ഉജ്ജ്വലിപ്പിച്ചിരിയ്ക്കുന്നു! 8

കതിരോൻ പരന്ന പാരിനെ കവിയ്ക്കാറില്ല; വായു മഴ മുഴുവൻ മന്നിൽ പെയ്യാറില്ല. മിത്രനും വരുണനും ആരാൽ ഉൽപ്പാദിപ്പിയ്ക്കപ്പെട്ടു, കാട്ടിൽ തിയ്യുപോലെ കത്തിജ്ജ്വലിയ്ക്കുന്നുവോ, (അവനെ ഞാൻ സ്തുതിയ്ക്കുന്നു). 9

പേറുനിന്ന പയ്യു പൊടുന്നനെ രേതസ്സേകത്താൽ പെറുന്നു: ഇടയനെ വശത്താക്കിയ അവൾ നോവേറ്റ്, നോവകറ്റുന്നു. പഴയ മകൻ രണ്ടമ്മമാരിൽനിന്നു പിറക്കുമ്പോൾ, ഭൂമി അന്വേഷിയ്ക്കപ്പെടുന്ന ശമിയെ വെളിപ്പെടുത്തും. 10

കണ്വൻ നൃഷത്തിന്റെ പുത്രനത്രേ. ആ കൃഷ്ണവർണ്ണൻ അന്നംകൊണ്ടു ധനം വാങ്ങി: ആ കൃഷ്ണന്നു തിളങ്ങുന്ന അകിട് ഒഴുക്കിക്കൊടുത്തു; ഇതുപോലെ ആരും അദ്ദേഹത്തിന്റെ യാഗത്തെ തഴപ്പിച്ചിട്ടില്ല! 11

കുറിപ്പുകൾ: സൂക്തം 31.

[1] യജനീയൻ – ഇന്ദ്രൻ. ഓട്ടക്കാർ – മരുത്തുക്കൾ.

[2] പരിചരിയ്ക്കണം – ദേവന്മാരെ.

[3] പങ്കുകൾ – ഹവിർഭാഗങ്ങൾ. തീർത്ഥത്തിലേവപോലെ – ഗംഗാദികളിൽ തർപ്പിയ്ക്കപ്പെട്ട ജലത്തിന്റെ അംശങ്ങൾപോലെ. ദർശനീയരിൽ – ദേവന്മാരിൽ. അമൃതർ – ദേവന്മാർ.

[4] നിത്യൻ – പ്രജാപതി. ഇതു – ദൃഷ്ടാഭൃഷ്ടഫലം. അവന്നു – യജമാനന്ന്. മനോഹരർ – ദേവന്മാർ. തന്നരുളുമാറാകണം – ദൃഷ്ടാദൃഷ്ടഫലം.

[5] കീർത്തിമാന്മാർ – ദേവന്മാർ. ഈ – നമ്മുടെ. ഉഷസ്സുകൊണ്ടു – നേരം പുലർന്നാൽ, ഭൂമി എല്ലാവർക്കും പ്രാപ്യയാകുമല്ലോ. പ്രാപ്യ – ദേവന്മാർക്ക്. ഈ സ്തോതാവിന്റെ – എന്റെ. യാചിച്ചുകൊണ്ടു – ഇനിയും ചൊല്ലു എന്നപേക്ഷിച്ചുകൊണ്ട്, കേൾക്കാൻ അതികൗതുകത്തോടേ.

[6] സ്തുതിയ്ക്കു നദീത്വം വ്യഞ്ജിയ്ക്കുന്നു. അവർ – ദേവന്മാർ. ഈ ബലവാന്റെ – സന്താനബലമുള്ള എന്റെ. സ്ഥാനത്തു – യജ്ഞത്തിൽ. ഫലം – ഞങ്ങൾക്കു തരാൻ.

[7] നിർജ്ജരകൾ – പഴക്കം പറ്റാത്ത. അവർ – ദേവന്മാർ.

[8] മറ്റൊരാൾ – ഹിരണ്യഗർഭൻ. മുമ്പുതന്നെ – ജഗൽസൃഷ്ടിയ്ക്കുമമ്പുതന്നെ എന്നർത്ഥം.

[9] കവിയ്ക്കാറില്ല – അതിരിൽ നില്ക്കും. മുഴുവൻ – വേണ്ടതിലധികം. അവനെ – പ്രജാപതിയെ.

[10] ശമി (വന്നിമരം) അരയാലിനെ ഉൽപാദിപ്പിയ്ക്കുന്നു; അരയാലിന്മേൽനിന്ന് അരണികൾ കൊണ്ടുവന്ന് ഋത്വിക്കുകൾ അഗ്നിയെ ഉണ്ടാക്കുന്നു. ഇതാണ്, ഈ ഋക്കിലെ പ്രതിപാദ്യം: പയ്യ് – ശമി. പെറുന്നു – അരയാലിനെ. ഇടയൻ – യഷ്ടാവ്. നോവകറ്റുന്നു – അരണിയന്വേഷിയ്ക്കുന്ന ഋത്വിക്കുകളെ സുഖിപ്പിയ്ക്കുന്നു. പഴയ മകൻ – പുരാതനനായ അഗ്നി. രണ്ടമ്മമാർ – അരണികൾ. അന്വേഷിയ്ക്കപ്പെടുന്ന – ഋത്വിക്കുകളാൽ.

[11] കണ്വൻ – ഋഷി. നൃഷത്ത് – പേര്. അന്നംകൊണ്ടു – ഹവിസ്സുഹോമിച്ച്. ധനം വാങ്ങി – അഗ്നിയുടെ പക്കൽനിന്ന്: ഇതിന്റെ വിവരണമാണ്, അടുത്ത വാക്യം: തിളങ്ങുന്ന അകിട് – ജ്വാലാജാലം. ഒഴുക്കിക്കൊടുത്തു – പയ്യിന്റെ അകിട് പാൽ കൊടുക്കുന്നതുപോലെ, അഗ്നി ആ കൃഷ്ണന്നു (കറുത്ത കണ്വന്നു) ധനം ധാരാളം നല്കി. ഇതുപോലെ – അഗ്നി ചെയ്തതിൻവണ്ണം.

സൂക്തം 32.

ഋഷിദേവതകള്‍ മുമ്പേത്തവ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകള്‍.

ഇന്ദ്രൻ ധ്യാനിയ്ക്കുന്നവന്റെ യാഗത്തിലെയ്ക്കു തെളിയ്ക്കട്ടെ – സൽപഥത്തിലൂടേ സമീപിയ്ക്കുന്നവന്റെ സദ്വസ്തുക്കളിലെയ്ക്കെഴുന്നള്ളട്ടെ. നമ്മുടെ രണ്ടും താൻ സ്വീകരിയ്ക്കട്ടെ: സംഭൃതസോമന്റെ അന്നത്തിന്റെ സ്വാദ് തനിയ്ക്കറിയാമല്ലോ! 1

ഇന്ദ്ര, ബഹുസ്തുത, അങ്ങ് ദിവ്യജ്യോതിസ്സുകളിലും ഭൂലോകങ്ങളിലും വ്യാപിച്ചരുളുന്നു. അങ്ങയെ കൂടെക്കൂടെ യജ്ഞങ്ങളിലെയ്ക്കു കൊണ്ടുവരുന്നതെവയോ, അവ നിർദ്ധനരായ സ്തോതാക്കളിൽ വന്നെത്തട്ടെ! 2

മകന്ന് അച്ഛനമ്മമാരിൽനിന്നു ജനനസിദ്ധമായ യാതൊന്നു കിട്ടുന്നുവോ, സുന്ദരത്തെക്കാൾ സുന്ദരമായ അതുതന്നെ എനിയ്ക്കു കനിഞ്ഞരുളട്ടെ: ഭാര്യ ഭർത്താവിനെ വിളിച്ചു വരുത്തും; പുരുഷൻ നല്ലതും പരിഷ്കൃതവും തന്നെ കൊടുക്കും. 3

യാതൊന്നിൽ സ്തുതികൾ, ധേനുക്കൾ തൊഴുത്തിനെയെന്നപോലെ നേരുന്നുവോ, ആ യാഗത്തെത്തന്നേ നിന്തിരുവടി ഭംഗിയിൽ ശോഭിപ്പിച്ചാലും: കൂട്ടത്തിൽ ഒന്നാമത്തത്, അർച്ചകന്റെ സ്തുതിയാണല്ലോ; ആളുകൾ ഏഴുഛന്ദസ്സിലും ശബ്ദം മുതിർക്കുന്നുണ്ടു്!4

ഒരു ദേവകാമൻ നിങ്ങളുടെ സ്ഥാനത്ത് എത്തിയിരിയ്ക്കുന്നു. ഒരാൾ രുദ്രപുത്രന്മാരോടുകൂടി സത്വരം വരും. സ്തുതിയും എവരെ ദാതാക്കളാക്കുമോ, ആ രക്ഷകരായ അമർത്ത്യന്മാർക്കു നിങ്ങൾ സോമം നനയ്ക്കുവിൻ! 5

അഗ്നേ, പ്രതിഷ്ഠിയ്ക്കപ്പെട്ട, തണ്ണീരിൽ മറഞ്ഞ ഭവാനെ ദേവകർമ്മരക്ഷകനായ ഇന്ദ്രൻ എനിയ്ക്കു പറഞ്ഞുതന്നിരിയ്ക്കുന്നു: ആ അഭിജ്ഞൻ പിന്തുടർന്നു കണ്ടെത്തിയല്ലോ. അദ്ദേഹത്തിന്റെ ഉപദേശത്താലാണ്, ഞാൻ പോകുന്നതു്. 6

വഴിയറിയാത്തവൻ വഴിയറിയുന്നവനോടു ചോദിയ്ക്കും; വഴിയറിയുന്നവനാൽ ഉപദേശിയ്ക്കപ്പെട്ടിട്ടു പോവുകയും ചെയ്യും. വളവില്ലാത്ത നേർവഴി കിട്ടുകതന്നെയാണ്, ഉപദേശത്തിന്റെ നന്മ! 7

വസു ഉയിർക്കൊണ്ടതോടേ ദിവസങ്ങളെ കൊണ്ടുവരാൻ തുടങ്ങി; തേജഃപരിവൃതനായിട്ട് അമ്മയുടെ മുല കുടിച്ചു. സ്തോത്രം ഈ യുവാവിനെ ചുഴന്നു; താൻ അരിശപ്പെടാതെ നന്മനസ്സു പൂണ്ടു! 8

കലശവംശ്യനായ കുരുശ്രവണ, ധനദാതാവായ ഭവാന്നുവേണ്ടി ഞങ്ങൾ ഇതാ, നല്ലവ ചെയ്യാം: ധനവാനേ, തന്തിരുവടിയും, ഞാൻ ഹൃദയത്തിൽ വഹിയ്ക്കുന്ന ഈ സോമവും ഭവാന്നു (സമ്പത്തു) നല്കട്ടെ! 9

കുറിപ്പുകൾ: സൂക്തം 32.

[1] ധ്യാനിയ്ക്കുന്നവന്റെ – എന്റെ. തെളിയ്ക്കട്ടെ – ഹരികളെ. സദ്വസ്തുക്കൾ – ഹവിസ്സുകൾ. രണ്ടും – ഹവിസ്സും സ്തോത്രവും. സംഭൃതസോമന്റെ – സോമമൊരുക്കിയ എന്റെ. അന്നം – സോമരസം.

[2] അവ – അശ്വങ്ങൾ. സ്തോതാക്കളിൽ – ഞങ്ങളുടെ അടുക്കൽ.

[3] അതു – ധനം. കനിഞ്ഞരുളട്ടെ – ഇന്ദ്രൻ. ഭാര്യ – അതുപോലെ, ഞാൻ അങ്ങയെ വിളിച്ചു വരുത്തുന്നു; അങ്ങ് എനിയ്ക്കു നല്ലതും പരിഷ്കൃതവും തന്നെ തരുമാറാകണം. പുരുഷൻ – ഭർത്താവ്.

[4] നേരുന്നു – ഇന്ദ്രാഗമനത്തെ. കൂട്ടം – യഷ്ട്യസ്തോതൃഗണം. ശബ്ദം – സ്തുതി. അതിനാൽ, ഭവാൻ വെക്കം വന്നാലും എന്നർത്ഥം.

[5] യജമാനരോട്: ഒരു ദേവകാമൻ – ഹോതാവ്, അഗ്നി. ഒരാൾ – ഇന്ദ്രൻ. രുദ്രപുത്രന്മാർ മരുത്തുക്കൾ. സ്തുതിയും എവരെ ദാതാക്കളാക്കുമോ – എവർ സ്തോതാക്കൾക്ക് അഭീഷ്ടം നല്കുമോ.

[6] പ്രതിഷ്ഠിയ്ക്കപ്പെട്ട – കുരുശ്രവണന്റെ യജ്ഞത്തിൽ. കണ്ടെത്തി – മറഞ്ഞ ഭവാനെ. ഉപദേശത്താൽ – ഈ വഴിയ്ക്കു പോയാൽ സ്വർഗ്ഗത്തിലെത്താമെന്ന ഉപദേശത്താൽ.

[8] വസു – അഗ്നി. ഉയിർക്കൊള്ളുക – അരണിമഥനത്താൽ ചേഷ്ടിയ്ക്കുക. ദിവസങ്ങൾ – സോമയാഗനാളുകൾ. അമ്മ – ഭൂമി. മുല – സോമാദിഹവിസ്സ്. ഈ യുവാവ് – അഗ്നി.

[9] കുരുശ്രവണൻ – കലശകുലത്തിലെ ഒരു രാജാവ്, ത്രസദസ്യുവിന്റെ പുത്രൻ. നല്ലവ – ഹവിസ്സംഭരണവും സ്തോത്രവും. തന്തിരുവടി – ഇന്ദ്രൻ. കുരുശ്രവണന്റെ പുരോഹിതനാണു്, ഈ കവഷർഷി.

സൂക്തം 33.

കവഷൻ ഋഷി; ത്രിഷ്ടുപ്പും ബൃഹതിയും സതോബൃഹതിയും ഗായത്രിയും ഛന്ദസ്സുകൾ; വിശ്വോദേവകളും ഇന്ദ്രനും ദാനവും സാന്ത്വനവും ദേവതകൾ.

ആളുകളെ പ്രവർത്തിപ്പിയ്ക്കുന്ന വിശ്വേദേവന്മാർ എന്നെ അയച്ചു; ഞാൻ ഇടയ്ക്കു പൂഷാവിനെ തുണയ്ക്കുകൂട്ടി. അവർ എന്നെ രക്ഷിച്ചു. ‘ശാസിയ്ക്കാവല്ലാത്തവൻ വരുന്നു’ എന്നൊരു ഘോഷം പൊങ്ങി! 1

എന്നെ രണ്ടുവശത്തും വാരിയെല്ലുകൾ, സപത്നിമാർപോലെ സങ്കടപ്പെടുത്തുന്നു; വല്ലായ്മയും, വസ്ത്രമില്ലായ്മയും, ചടപ്പും വലയ്ക്കുന്നു; ഹൃദയം പക്ഷിയുടേതെന്നപോലെ കിടുകിടുക്കുന്നു! 2

ശതക്രതോ, മഘവാവേ, ഇന്ദ്ര, എലികൾ നനഞ്ഞ നൂലിനെപ്പോലെ, ആധികൾ എന്നെ കരണ്ടുതിന്നുന്നു: നിന്തിരുവടി ഞങ്ങളെ ഒരിയ്ക്കൽ സുഖിപ്പിച്ചാലും; ഞങ്ങൾക്ക് അച്ഛനെപ്പോലായാലും! 3

ഋഷിയായ ഞാൻ ഋത്വിക്കുകൾക്കുവേണ്ടി, അത്യുദാരനും ത്രസദസ്യുപുത്രനുമായ കുരുശ്രവണനെന്ന രാജാവിനോടു യാചിച്ചു. 4

അദ്ദേഹത്തിന്റെ മൂന്നു കുതിരകൾ തേരിൽക്കേറിയ എന്നെ ശരിയ്ക്കു കൊണ്ടുപോരികയായി. ആ ആയിരം ദക്ഷിണകളെ ഞാൻ പുകഴ്ത്തുന്നു. 5

‘ഉപമശ്രവസ്സിന്റെ അച്ഛൻ സംസാരിയ്ക്കുന്നതു, ദരിദ്രന്നു വയൽപോലെ രമണീയവും ആസ്വാദ്യവുമായിരുന്നു! 6

ഉണ്ണി, ഉപമശ്രവസ്സേ, മിത്രാതിഥിയുടെ മകനേ, വരൂ: ഞാൻ അങ്ങയുടെ അച്ഛനെ സ്തുതിയ്ക്കാം! 7

അമരണത്തിന്നോ മരണത്തിന്നോ ഞാൻ ആളാകുമായിരുന്നുവെങ്കിൽ, എന്റെ ധനവാൻ ജീവിച്ചിരിയ്ക്കുമായിരുന്നു! 8

ദേവകല്പിതം ലംഘിച്ചു നൂറുവയസ്സുകാരനും ജീവിയ്ക്കില്ല; കൂട്ടുകാരോടു വേർപെടുകതന്നെ ചെയ്യും!’ 9

കുറിപ്പുകൾ: സൂക്തം 33.

[1] ആളുകളെ – യഷ്ടാക്കളെ. അയച്ചു – കുരുശ്രവണന്റെ അടുക്കലെയ്ക്ക്. ഇടയ്ക്കു – മാർഗ്ഗമധ്യേ. അവർ – വിശ്വേദേവന്മാർ. ശാസിയ്ക്കാവല്ലാത്തവൻ – ആരുടെയും ആജ്ഞയിൽ നില്ക്കാത്ത കവഷൻ.

[2] വാരിയെല്ലുകൾ – പട്ടിണിയാൽ പൊന്തിയവ ഇടത്തും വലത്തും ഭാര്യമാരുണ്ടായാൽ, ഒരുവന്റെ കഷ്ടപ്പാടെന്തായിരിയ്ക്കും! വല്ലായ്മ – പഞ്ഞപ്പാട്. പക്ഷിയുടേതെന്നപോലെ – വേടനെ പേടിയ്ക്കുന്ന പക്ഷിയുടെ ഹൃദയംപോലെ.

[4] യാചിച്ചു – ധനം.

[5] കുരുശ്രവണൻ എനിയ്ക്കു മൂന്നു കുതിരകളെ പൂട്ടിയ ഒരു തേരും വളരെദ്ധനങ്ങളും തന്നു.

[6] ഋഷി പിന്നീട്, അച്ഛൻ മരിച്ച ഉപമശ്രവസ്സിനെ സമാശ്വസിപ്പിയ്ക്കുന്നു: ഉപമശ്രവസ്സ് – ഒരു രാജാവ്. അച്ഛൻ – മിത്രാതിഥി.

[8] ജീവിച്ചിരുത്താനും മരിപ്പിയ്ക്കാനും ഞാനാളല്ലല്ലോ; ആയിരുന്നുവെങ്കിൽ, എന്റെ ധനവാനെ – എനിയ്ക്കു ധനം നല്കുന്ന ഭവൽപിതാവായ മിത്രാതിഥിയെ – ഞാൻ ജീവിപ്പിയ്ക്കുമായിരുന്നു.

[9] വ്യസനിയ്ക്കരുതെന്നു സാരം.

സൂക്തം 34.

കവഷനോ, മുജവൽപുത്രൻ അക്ഷനോ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ചുക്കിണികളും കൃഷിയും ദേവതകൾ (കാകളി.)

വെയ്ക്കും പലകതൻ ചായ്പിലുരുളുന്ന
ചുക്കിണിയെന്നെ മയക്കുന്നു, മേദുരം-
നിദ്രാഹരം താന്നി, മൌജവതേന്ദുനീർ-
ബ്ഭുക്തിപോലെത്രയും മത്തേകിടുന്നു, മേ! 1

ശുണ്ഠിയെടുക്കില്ല; ലജ്ജിയ്ക്കുകില്ലിവ;-
ളുണ്ടാക്കുമേ, സുഖം മിത്രർക്കെ,നിയ്ക്കുമേ-
ചൂതൊന്നിനായ് ഞാൻ വെടിഞ്ഞുവല്ലോ, മതി-
ഭേദം ഭവിയ്ക്കാതെ മേവിന പത്നിയെ! 2

ശ്വശ്രു വെറുക്കുന്നു, പത്നി ചെറുക്കുന്നു;
പിച്ച ചോദിച്ചാൽക്കൊടുക്കില്ലൊ,രുത്തനും;
വിറ്റഴിയ്ക്കേണ്ടും കിഴട്ടുകുതിരയ്ക്കു
കൊറ്റെങ്ങു കിട്ടും? കിതവന്നുമേവമാം! 3

കെല്പുറ്റ ചുക്കിണിയ്ക്കാർതൻ ധനം വേണ,-
മപ്പുമാൻതൻ പത്നിയന്യരാൽ സ്പൃഷ്ടയാം!
തായ്താതസോദരർ ചൊല്ലു: – ‘മെങ്ങൾക്കിവ-
നേതോ നരൻ; കൊണ്ടുപോയ്ക്കൊൾക, ബദ്ധനെ!’ 4

‘ഇന്നിക്കളിയ്ക്കില്ലി,വകൊണ്ടു ഞാൻ: കൂട്ടർ
വന്നാലൊഴിഞ്ഞുതാൻ നില്ക്കു’മെന്നോർക്കവേ
അക്കുരാൽച്ചുക്കിണിയൊച്ച കേട്ടാൽ സ്ഥല-
ത്തെയ്ക്കു നടക്കയായ്, സ്വൈരിണിപോലെ ഞാൻ! 5

‘വെല്ലുവനെ’ന്ന ചോദ്യത്തൊടും കൊട്ടിലിൽ-
ച്ചെല്ലുന്നു, ചൂതാളി മിന്നുന്ന മെയ്യുമായ്;
അങ്ങെതിരാളിയ്ക്കു ചെയ്തതു കാണിച്ചു
തുംഗമാക്കുന്നു, തൽക്കാംഷയെച്ചുക്കിണി! 6

തോട്ടി വെയ്ക്കും, തുലോം കുത്തു,മരിഞ്ഞിടും,
നീറ്റു,മെരിയ്ക്കും – കരുക്കളിനിപ്പൊടേ
ഉണ്ണിയെ നല്കുന്നു,വെന്ന ചൂതാളിയ്ക്കു;
പിന്നെയും കൊല്ലുന്നു, തട്ടിപ്പറികളാൽ! 7

തത്തുന്നു, മൂന്നൊടൊത്തമ്പതുചുക്കിണി,
സത്യനാം ദേവൻ സവിതാവുപോലവേ:
കുമ്പിടില്ലൂ,ഗ്രന്റെ കോപത്തിനുമിവ;
തമ്പുരാൻ പോലുമിവയെ വണങ്ങുമേ! 8

താഴേ കിടക്കിലും മീതെയുരുണ്ടിടും;
കീഴമർത്തീടു,മഹസ്തർ സഹസ്തരെ;
ദാരുമേൽ വീണാ വിയൽക്കരിക്കട്ടകൾ
നീറിയ്ക്കുമേ മനം, ശീതങ്ങളെങ്കിലും! 9

എങ്ങോ നടക്കുന്ന ചൂതാളിതൻ പത്നി
മുങ്ങുന്നു മാലിൽ, മകനെയോർത്തമ്മയും!
പേടിച്ചുകൊണ്ടു, കടം വീട്ടുവാൻ ധനം
തേടിപ്പരാലയം പൂകൂ,മല്ലിലവൻ! 10

അന്യന്റെ പത്നിയെ,ച്ചാരുഗൃഹത്തെയും
കണ്ണിനാൽക്കണ്ടു ചൂതാളിയഴൽപ്പെടും;
പൂട്ടും, കുരാൽത്തുരംഗങ്ങളെക്കാലത്തു;
ചേട്ടയേറ്റോനഥ തീയ്ക്കൽ വീഴും നിശി! 11

നിങ്ങൾതൻ വൻഗണത്തിന്നെവൻ സേനാനി,
നിങ്ങൾതൻ വർഗ്ഗത്തിനാരൊരു തമ്പുരാൻ,
കൈതൊഴാ,മായാൾക്കു – കാശിറക്കില്ല,നേ-
രോതുവൻ, പത്തും കിഴക്കോട്ടു നീട്ടി ഞാൻ! 12

ചൂതാടൊലാ ധൂർത്ത, ചെയ്ക കൃഷിതന്നെ,-
യാദരം പൂണ്ട,ദ്ധനത്താൽസ്സുഖിയ്ക്ക, നീ:
ഗോക്കളതി,ലതിൽപ്പത്നി – യെന്നോടിതു
നേർക്കോതിനാനി,സ്സവിതാവുടയവൻ! 13

അൻപുകൊൾവിൻ, സുഖിപ്പിയ്ക്കുവിനെങ്ങളെ,
വമ്പിച്ച മുഷ്കോടടുക്കായ്പിനെങ്ങളിൽ:
നിങ്ങൾതൻ ക്രോധമമിത്രനിൽച്ചെല്ലട്ടെ-
യിങ്ങവനെക്കുടുക്കട്ടേ, കുരാലുകൾ! 14
കുറിപ്പുകൾ: സൂക്തം 34.

[1] മേദുരം ചുക്കിണി – കനത്ത ചുക്കിണികൾ, അക്ഷങ്ങൾ. താന്നി – താന്നിക്കുരുകൊണ്ടത്രേ, ചുക്കിണി. മൌജവതേന്ദുനീർഭുക്തി – മുജവൽപർവതത്തിലെ ഇന്ദുവിന്റെ (സോമത്തിന്റെ) നീർ കുടിയ്ക്കൽ. ഈ സോമത്തിന്നു മദകരത്വം കൂടുമായിരിയ്ക്കാം. നിദ്രാഹാരം – ചൂതുകളിക്കാരന്നു വിചാരംമൂലം ഉറക്കം ശരിയ്ക്കു വരില്ല.

[2] ലജ്ജിയ്ക്കുകില്ല – നാണംകുണുങ്ങിനില്ക്കാതെ ഗൃഹകൃത്യങ്ങൾ നടത്തും. മിത്രർക്കു സുഖം ഉണ്ടാക്കും – എന്റെ സ്നേഹിതന്മാരെ യഥോചിതം സൽക്കരിയ്ക്കും. മതിഭേദം ഭവിയ്ക്കാതെ – ഭാവപ്പകർച്ച, പിണക്കം, വരാതെ.

[3] ശ്വശ്രു – ഭാര്യയുടെ അമ്മ. വിറ്റഴിയ്ക്കാൻ നിർത്തിയ മുത്തൻകുതിരയ്ക്ക് ആരാനും തീറ്റ കൊടുക്കുമോ? കിതവന്നും (ചുതുകളിക്കാരന്നും) ഏവമാം – ഇങ്ങനെ തന്നെ; ആഹാരം എങ്ങും കിട്ടില്ല.

[4] ചുക്കിണിയാൽ അപഹൃതധനനായ പുരുഷന്റെ പത്നി പരന്മാരാൽ (എതിർകിതവന്മാരാൽ) അവമാനിയ്ക്കപ്പെട്ടേയ്ക്കും. ജയിച്ചവർ തോറ്റവനെ (പണം കിട്ടാൻ) ബന്ധിച്ചു കൊണ്ടുചെന്നാൽ, അവന്റെ അമ്മയച്ഛന്മാരും സോദരരും, ‘ഞങ്ങൾ ഇവനെ അറിയില്ല; കൊണ്ടുപോയ്ക്കൊൾക’ എന്നു പറഞ്ഞൊഴിയും.

[5] ഇവ – ചുക്കിണികൾ. കുരാൽ – തവിട്ടുനിറമാർന്ന. സ്ഥലത്തെയ്ക്കു – ചൂതുകളിപ്പുരയിലെയ്ക്ക്. സ്വൈരണിപോലെ – അഭിസാരിക ജാരസങ്കേതത്തിലെയ്ക്കു പോകുന്നതുപോലെ.

[6] ‘ഞാൻ ജയിയ്ക്കാം, ഇവിടെ പണക്കാരനാരുളളു’ എന്നു ചോദിച്ചുകൊണ്ടു ചൂതാളി (കിതവൻ) കൊട്ടിലിൽ (കളിപ്പുരയിൽ) ചെല്ലുന്നു. മിന്നുന്ന മെയ്യുമായ് – കനകരത്നാഭരണങ്ങളണിഞ്ഞ്. ചെയ്തതു – വിജയം വരുത്തിയതു്. തൽക്കാംക്ഷയെ, ചൂതാളിയുടെ ധനാശയെ, തുംഗമാക്കുന്നു – പൊന്തിയ്ക്കുന്നു, വളർത്തുന്നു. എതിരാളി ജയിച്ചതുപോലെ താനും ജയിയ്ക്കുമെന്ന്, ഇയ്യാൾ തുലോം കൊതിയ്ക്കുന്നു. അങ്ങനെ കളി തുടങ്ങുന്നു; പണ്ടങ്ങൾ ഓരോന്നായി പണയംവെയ്ക്കുന്നു.

[7] തോല്‍വിയെയും വിജയത്തെയും പ്രതിപാദിയ്ക്കുന്നു: കരുക്കൾ (ചുക്കിണികൾ) തോറ്റവനെ തോട്ടി വെച്ചാലത്തെ വേദനയും മറ്റും അനുഭവിപ്പിയ്ക്കും. നേരേമറിച്ചു, ജയിച്ച ചൂതാളിയ്ക്ക് ഇനിപ്പൊടേ (മാധുര്യത്തോടുകൂടി) ഉണ്ണിയെ നല്കുന്നു; അയാളെ സുഖിതനും ധനികനുമാക്കുന്നു. എന്നാൽ, വീണ്ടും പണമെല്ലാം തട്ടിപ്പറിച്ച്, അയാളെ മൃതപ്രായനാക്കുന്നു.

[8] അമ്പത്തിമൂന്നു താന്നിക്കുരുച്ചുക്കിണികൾ എറിഞ്ഞുരുട്ടുന്ന ഒരുതരം കളിയാണിതു്. സവിതാവുപോലവേ – സൂര്യൻ ആകാശത്തു വിഹരിയ്ക്കുന്നതുപോലെ. ഇവ – ചുക്കിണികൾ.

[9] മീതെ – പരാജയഭീതരായ ചുതാടികളുടെ ഹൃദയത്തിൻമുകളിൽ. അഹസ്തർ – കയ്യില്ലാത്ത ചുക്കിണികൾ. സഹസ്തരെ – കയ്യുള്ള കളിക്കാരെ. ദാരു – പലക. ആ വിയൽക്കരിക്കട്ടകൾ – ആകാശത്തുനിന്നു വീണ കരിക്കട്ടകൾപോലുള്ള ചുക്കിണികൾ. ശീതങ്ങളെങ്കിലും, മനം (ചൂതാളികളുടെ ഹൃദയത്തെ പരാജയസന്താപത്താൽ) നീറിയ്ക്കും.

[10] എങ്ങോ നടക്കുന്ന – ചൂതാളി മുതലൊക്കെ മുടിഞ്ഞ്, അലഞ്ഞുനടക്കുന്നു; അവന്റെ പത്നിയും, മകനോടു വേർപെട്ട അമ്മയും മാലിൽ മുങ്ങുന്നു. പരാലയം, അന്യഗൃഹം, പൂകും – കക്കാൻ.

[11] അഴൽപ്പെടും – തനിയ്ക്കു ഭാര്യയുമില്ല, നല്ല ഗൃഹവുമില്ല എന്നു ദുഃഖിയ്ക്കും. കാലത്തു – നേരംപുലർന്നാൽ, കുരാല്‍ത്തുരംഗങ്ങളെ (തവിട്ടുനിറച്ചുക്കിണികളെ) പൂട്ടും, എടുത്തു കളിപ്പാൻ പോകും. ചേട്ടയേറ്റാൻ – അലക്ഷ്മി പിടിച്ചവൻ. നിശി = രാത്രിയിൽ. തീയ്ക്കൽ വീഴും – പുതയ്ക്കാൻ ഒരു കഷ്ണം തുണിപോലുമില്ലായ്കയാൽ തണുത്തുവിറച്ചു, വല്ലേടത്തും തിയ്യിന്നരികിൽ കിടക്കും.

[12] പശ്ചാത്താപം പൂണ്ട കിതവൻ ശപഥം ചെയ്യുന്നു: കാശിറക്കില്ല – മേലിൽ ചൂതുകളിയ്ക്ക്. പത്തും (പത്തു കൈവിരലുകളും, രണ്ടു കൈപ്പടങ്ങളും) കിഴക്കോട്ടു നീട്ടി ഞാൻ നേരോതുവൻ – സത്യം പറയുന്നു.

[13] ഗോക്കളതില,തിൽപ്പത്നി – കൃഷി ചെയ്താൽ ഗോക്കളെ കിട്ടും; പത്നിയെക്കിട്ടും; വേണ്ടതൊക്കെ കിട്ടും. ഉടയവൻ – ഈശ്വൻ.

[14] ചുക്കിണികളോട്: അമിത്രനിൽ – ഞങ്ങളുടെ വൈരിയിൽ. നാലാം പാദം പരോക്ഷം: കുരാലുകൾ – ചുക്കിണികൾ. അവനെ വൈരിയെ.

സൂക്തം 35.

ധനാകപുത്രൻ ലുശൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത. (കാകളി.)

ആയിന്ദ്രബന്ധുക്കളഗ്നികളുജ്ജ്വല-
ശ്രീയൊടും പള്ളിയുണർന്നാർ, പുലർച്ചയിൽ:
തുംഗവാനൂഴികൾ കർമ്മമറിയട്ടെ!-
യെങ്ങളിന്നുമ്പരോടർത്ഥിപ്പു, രക്ഷണം; 1

അർത്ഥിപ്പു രക്ഷണം വാനൂഴികളൊടു;-
മത്തായ്കളാറുകൾ, ശര്യണാവൽഗിരി,
മിത്രനുഷസ്സിവർ കുറ്റമകറ്റട്ടെ;
ഭദ്രം തരട്ടേ, പിഴിഞ്ഞ സോമമിഹ! 2

കുറ്റം വരാതെ രക്ഷിയ്ക്കട്ടെ, ഞങ്ങളെ-
ത്തുഷ്ടി ചേർത്തിന്നു വൻതായ്ക്കൾ വാനൂഴികൾ;
ഭംഗമംഹസ്സിനേകട്ടേ, തെളിയുഷ-
സ്സെ; – ങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 3

ധ്വസ്താഘയിപ്പരമാഢ്യ പുലരട്ടെ,
ഭക്തരാമെങ്ങൾക്കു വിണ്ണിലെ സ്വത്തിനായ്;
എങ്ങളകറ്റാവു, ദുഷ്പ്രഭുവിൻ ക്രോധ;-
മെങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 4

പ്രത്യുഷസ്സുകളേ, സൂര്യാംശുവൊത്തൊളി
മെത്തിപ്പുലരുന്ന നിങ്ങൾ, നിഷേവ്യമാർ
എങ്ങൾക്കു നല്കി,ന്നു കൊറ്റും വെളിച്ചവു! -
മെങ്ങളർത്ഥിപ്പു, ദിപ്താഗ്നിയോടക്ഷയം. 5

അസ്തരോഗമുദിയ്ക്കട്ടെ, ഞങ്ങൾക്കുഷ-
സ്സു; – ത്ഥിതരാകട്ടെ,യുജ്ജ്വലിച്ചഗ്നികൾ;
തുംഗവേഗം രഥം പൂട്ടട്ടെ,യശ്വിക!-
ളെങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 6

തൂവുകി,ന്നുറ്റ നൽപ്പങ്കെങ്ങളിൽസ്സവി-
താവേ, സരത്നവിഭാഗനല്ലോ, ഭവാൻ:
ഇങ്ങുച്ചരിപ്പൂ, ധനം പെറും ഗാഥ ഞാൻ.
എങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 7

പാലിയ്ക്കുകെന്നെ, നരരെങ്ങൾ തേറിന-
പോലധ്വരേ ഞാൻ സുരരെ വാഴ്ത്തും സ്തവം:
എന്നുമുഷസ്സിനെത്തൊട്ടുദിപ്പൂ, രവി;-
യെങ്ങളര്‍ത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 8

ഞങ്ങൾ ദർഭ വിരിച്ച,മ്മിയെടുത്ത,ൻപു
തിങ്ങുമാദിത്യരോടർത്ഥിപ്പു, സിദ്ധിയെ:
അങ്ങിന്നു കർമ്മിയായ് നില്ക്ക, തത്സൌഖ്യത്തി;-
ലെങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 9

മത്താടുമസ്മന്മഹോദ്യന്മഖേ മിത്ര-
സപ്തഹോതൃവരുണേന്ദ്രഭഗരെ നീ
എത്തിയ്ക്ക: വാഴത്തുവൻ, സ്വത്തിനാ വാനോരെ!-
യെങ്ങളർത്തിപ്പു, ദീപ്താഗ്നിയോടക്ഷയം. 10

നിങ്ങൾ യജ്ഞാർത്ഥം വരുവിനാ,ദിത്യരേ-
ഞങ്ങളെപ്പൊങ്ങിച്ചണയുകൊ,പ്പം മഖേ!
എങ്ങളർത്ഥിപ്പൂ, ഭഗാശ്വിബൃഹസ്പതി-
പൂഷാക്കൾ ചേർന്ന ദീപ്താഗ്നിയോടക്ഷയം. 11

ആദിത്യദേവരേ, ഞങ്ങൾക്കു നല്കുവി,-
നാൾകളെപ്പോറ്റും സമൃദ്ധമാം നൽഗ്ഗൃഹം,
പുത്രപൌത്രർക്കു ഗോക്കൾക്കും പൊറുക്കുവാ!-
നർത്ഥിപ്പു, ഞങ്ങൾ ദീപ്താഗ്നിയോടക്ഷയം. 12

ഒത്തു രക്ഷിയ്ക്ക, മരുത്തുക്കളൊക്കയും;
കത്തിജ്ജ്വലിയ്ക്കുകി,ന്നഗ്നികളൊക്കയും;
കാക്കാൻ വരികു,മ്പരൊക്കെയുമെങ്ങളെ;
നേർക്കെത്തുകെ,ങ്ങളിൽ സ്വത്തന്നമൊക്കയും! 13

ആരെ ദ്രുതം നിങ്ങൾ നോക്കും രണേ, കാക്കു-
മാരെ, യംഹസ്സറുത്താരെ നിറയ്ക്കുമോ,
ആരറിയാ ഭയം നിങ്ങൾതൻ ത്രാണത്തി;-
ലായവരാകെ, ങ്ങൾ യജ്ഞത്തിനുമ്പരേ! 14
കുറിപ്പുകൾ: സൂക്തം 35.

[1] അഗ്നികൾ – ആഹവനീയാദികൾ. തുംഗകൾ – മഹതികൾ.

[2] അത്തായ്കളാറുകൾ – ആ മാതാക്കളായ നദികൾ. ശര്യണാവൽഗിരി – ശര്യണാവത്തെന്ന സരസ്സിന്നരികത്തുള്ള പർവതങ്ങൾ. മിത്രൻ = സൂര്യൻ. കുറ്റമകറ്റട്ടെ – ഞങ്ങൾക്കു പിഴ പറ്റാതെ രക്ഷിയ്ക്കട്ടെ. ഇഹ – ഇന്ന്.

[3] അംഹസ്സിന്നു ഭംഗമേകട്ടെ – പാപം നശിപ്പിയ്ക്കട്ടെ. അക്ഷയം – നാശമില്ലായ്മ.

[4] ധ്വസ്താഘ = പാപനാശിനി. ഇപ്പരമാഢ്യ – ഈ മികച്ച ധനവതിയായ ഉഷസ്സ്. വിണ്ണിലെ സ്വത്തിനായ് – യജ്ഞകാലം കിട്ടാൻ എന്നു പര്യവസിതാർത്ഥം.

[5] നിഷേവ്യമാർ = സേവനീയമാർ.

[6] അസ്തരോഗം – രോഗമെന്നിയേ. തുംഗവേഗം = വേഗമേറിയ. പൂട്ടട്ടെ – ഈ യജ്ഞത്തിൽ വരാൻ.

[7] നൽപ്പങ്ക് – ധനം. സരത്നവിഭാഗൻ – രത്നങ്ങളെ വിഭജിയ്ക്കുന്നവൻ. ഗാഥ – സ്തുതി.

[8] നരരെങ്ങൾ തേറിനപോലെ – മനുഷ്യരായ ഞങ്ങളുടെ അറിവിന്നൊത്തവണ്ണം. വാഴ്ത്തും – പുകഴത്തുന്ന. സ്തവം എന്നെ പാലിയ്ക്കുക – രക്ഷിയ്ക്കട്ടെ.

[9] സ്തോതാവിനോട്: അൻപു – ദയ. സിദ്ധി – ഫലപ്രാപ്തി. അങ്ങ് = ഭവാൻ. തത്സൌഖ്യത്തിൽ = അവരുടെ, ആദിത്യരുടെ, സൌഖ്യത്തിൽ നില്ക്ക; കർമ്മത്താൽ, അവരുടെ സുഖം നേടിയാലും.

[10] അഗ്നിയോട്: മത്താടും – ദേവന്മാർ സോമം കുടിച്ചു മത്തടിയ്ക്കുന്ന അസ്മന്മഹോദ്യന്മഖേ = ഞങ്ങളുടെ മഹത്തായ ഉജ്ജ്വലയജ്ഞത്തിൽ. ആ വാനൊരെ ഞാൻ സ്വത്തിന്, ധനലബ്ധിയ്ക്കു വാഴ്ത്തുവൻ, സ്തുതിയ്ക്കാം.

[11] പൊങ്ങിച്ച് – അഭിവൃദ്ധിപ്പെടുത്തി. ഉത്തരാർദ്ധം പരോക്ഷം: ഭഗാദികൾ ചേർന്ന – ഭഗാദികളോടും അഗ്നിയോടും.

[12] പൊറുക്കുവാൻ = ജീവിപ്പാൻ.

[13] ഒത്തു – ഒന്നിച്ചുകൂടി. സ്വത്തന്നം = ധനങ്ങളും അന്നങ്ങളും.

[14] നിറയ്ക്കുമോ – പൂർണ്ണകാമരാക്കുമോ. ത്രാണം = രക്ഷണം.

സൂക്തം 36.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

രാമകളാകും മഹാരാവുഷസ്സുകൾ, നഭോ-
ഭൂമികൾ – വാനൂഴികൾ –, വരുണാര്യമമിത്രർ,
ഇന്ദ്രന,ദ്രികള,ന്തരിക്ഷ,മംഭസ്സു, മരു-
ദ്വൃന്ദ,മാദിത്യർ – വിളിയ്ക്കുന്നു, ഞാനെല്ലാരെയും. 1

ശത്രുവിൽനിന്നം, ഹസ്സിൽനിന്നുമെങ്ങളെക്കാക്കു-
കു,ത്തമധീയും നേരുമിയന്ന വാനൂഴികൾ:
ഞങ്ങളെക്കീഴ്‌വെയ്ക്കൊല്ലാ, കുരുത്തം കെട്ട മൃതി!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്കുന്നു. 2

അദിതി, ധനികരാം വരുണമിത്രകർമ്മ
ദുരിതമെല്ലാം പോക്കി ഞങ്ങളെപ്പാലിയ്ക്കട്ടേ;
ഞങ്ങൾ നേടാവൂ, ശീഘ്രം നിർബാധതേജസ്സെല്ലാം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 3

അമ്മിക്കല്ലൊലിക്കൊണ്ടു പോക്കട്ടെ,യരക്കനെ,-
ത്തിന്മനെ, നിര്യതിയെ,ദ്ദുസ്സ്വപ്നത്തെയുമെല്ലാം;
ഞങ്ങൾക്കു കിട്ടാവൂ, പിമ്പാദിത്യമരുത്സുഖം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 4

ഇന്ദ്രൻ ദർഭയിൽ മേവുകി,ള പാറ്റട്ടേ വെള്ളം,
നന്ദിയ്ക്ക, സാമംകൊണ്ടു നുതനാം ബൃഹസ്പതി.
ഞങ്ങൾ സുജ്ഞാനധനം നേടാവൂ, പൊറുക്കുവാൻ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 5

ഞങ്ങൾതൻ ക്ഷിപ്രാഹിംസയജ്ഞമെത്തിപ്പിൻ, വിണ്ണി-
ലിം; – ഗിതാപ്തിയ്ക്കായ്സ്സുഖം നല്കുവിൻ, നാസത്യരേ;
അങ്ങോട്ടു തിരിയിപ്പിനിഗ്ഘൃതാഹുതനെയും!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 6

ക്ഷേമവും സ്വത്തും കൂട്ടും പാവനർ, ശുഭാഹ്വാന-
രാ, മരുത്തുകളെ ഞാൻ വിളിപ്പൂ, സഖ്യത്തിന്നായ്;
ഞങ്ങൾ സദ്യശസ്സിന്നിക്കമ്രരെദ്ധ്യാനിയ്ക്കാവൂ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 7

ജീവര്‍ക്കു ഭാഗ്യം നല്‍കും; ക്രതുവിന്‍ ശ്രീയാം സോമം
ദേവര്‍ക്കു മതി ചേര്‍ക്കും; നീര്‍ കാക്കും, ശുഭാഹ്വാനം;
ഞങ്ങള്‍ കൈക്കൊണ്ടദ്ദീപ്തത്തോടിരക്കാവൂ, വീര്യം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 8

സംഗതന്മാരാം ജീവൽപുത്രരൊത്തുയിർക്കൊണ്ടു
ഞങ്ങൾ തെറ്റെന്ന്യേ ശരിയ്ക്കവരെസ്സേവിയ്ക്കാവൂ:
എങ്ങുമേ ചുമക്കട്ടേ, ബ്രഹ്മദ്വേഷികൾ പാപം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 9

നിങ്ങൾ മർത്ത്യനു യാജ്യന്മാരല്ലി? കേൾപ്പിൻ: ഞങ്ങൾ
നിങ്ങളോടർത്ഥിപ്പതു തരുവിൻ ദേവന്മാരേ,
അംഗജർ, വെല്ലും ജ്ഞാനം, സമ്പത്തു, യശസ്സിവ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 10

വായ്പൊത്ത മഹാന്മാരുമെതിരില്ലാത്തോരുമാം
വാനോർതൻ മഹാത്രാണമിന്നെങ്ങൾ വരിയ്ക്കുന്നു:
ഞങ്ങൾക്കു ലഭിയ്ക്കാവൂ, സന്തതിസമ്പത്തുകൾ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 11

മുറ്റിയ മഹാഗ്നിതൻ സുഖത്തിലണകെങ്ങൾ;
തെറ്ററ്റെങ്ങളെ മിത്രവരുണസവിതാക്കൾ
തുംഗമാം വരുതിയിൽ സ്വസ്തിയ്ക്കായ് നിറുത്താവൂ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 12

സത്യാനുജ്ഞനാം സവിതാവിന്നും വരുണന്നും
മിത്രന്നും വശപ്പെട്ട വിശ്വേദേവകൾ നിങ്ങൾ
പുത്രരെ,സ്സൗഭാവ്യത്തെ,ഗ്ഗോക്കളെ,ക്കർമ്മത്തെയും,
ചിത്രമാം ധനത്തെയും ഞങ്ങൾക്കു തരേണമേ! 13

സവിതാ പിറകിലും, സവിതാ മുൻഭാഗത്തും,
സവിതാവടിയിലും, സവിതാവുയരത്തും-
സവിതാവയയ്ക്കട്ടേ, ഞങ്ങൾക്കീപ്സിതമെല്ലാം;
സവിതാവരുളട്ടേ, ഞങ്ങൾക്കു ദീർഗ്ഘായുസ്സും! 14
കുറിപ്പുകൾ: സൂക്തം 36.

[1] രാമകൾ = സുന്ദരിമാർ. മഹാരാവുഷസ്സുകൾ = മഹതികളായ രാത്രിയും ഉഷസ്സും.

[2] ഉത്തമധീ = ഉൽക്കൃഷ്ടബുദ്ധി. നേര് = സത്യം കീഴ്‌വെയ്ക്കൊല്ലാ – കീഴ്പെടുത്തരുത്; ഞങ്ങൾ ചിരജീവികളാകണം.

[4] തിന്മൻ – പിശാചാദി. നിര്യതി – മൃത്യുദേവത. ദുസ്സ്വപ്നം – ദുസ്സ്വപ്നജനിതമായ അനിഷ്ടം. ആദിത്യമരുത്സുഖം – ആദിത്യന്മാരുടെയും മരുത്തുക്കളുടെയും സുഖം.

[5] ഇള – മാധ്യമികവാക്ക്, ഇടി; മേഘമെന്നർത്ഥം.

[6] ക്ഷിപ്രാഹിംസയജ്ഞം = ക്ഷിപ്രകാരിയും ഹിംസാരഹിതവുമായ യാഗം. ഇംഗിതാപ്തി = ഇഷ്ടസിദ്ധി. അങ്ങോട്ടു – വിണ്ണിലെയ്ക്ക്. ദേവന്മാരുടെ അടുക്കലെയ്ക്ക്. ഇഗ്ഘൃതാഹുതൻ – ഈ നെയ്യുകൊണ്ടു ഹോമിയ്ക്കപ്പെട്ടവൻ, അഗ്നി.

[7] കമ്രർ – കമനീയർ.

[8] ജീവർ – പ്രാണികൾ. സോമമാണ് ക്രതുവിന്റെ ശ്രീ. മതി = തൃപ്തി. നീർ കാക്കും – വെള്ളത്തെ രക്ഷിയ്ക്കും. അദ്ദീപ്തം – ഉജ്ജ്വലമായ സോമം.

[9] സംഗതന്മാർ – ചേർന്നവർ. തെറ്റെന്ന്യേ – അനപരാധരായി. അവർ – ദേവന്മാർ.

[10] യാജ്യന്മാരല്ലി – യജനീയരാണല്ലോ. കേൾപ്പിൻ – ഞങ്ങളുടെ സ്തുതി. അർത്ഥിപ്പതെന്താണെന്നു മൂന്നാംപാദത്തിൽ വിവരിച്ചിരിയ്ക്കുന്നു: അംഗജർ – പുത്രന്മാർ. വെല്ലും – ജയശീലമായ.

[11] വായ്പ് = വളർച്ച, പുഷ്ടി.

[12] മുറ്റിയ – കത്തിപ്പടർന്ന. തെറ്ററ്റ – നിരപരാധരായ ഞങ്ങളെ മിത്രനും വരുണനും സവിതാവും, അവരുടെ ശ്രേഷ്ഠമായ കീഴിൽ നിർത്തുമാറാകണം; എന്നാൽ ഞങ്ങൾക്കു സ്വസ്തു (നാശമില്ലായ്മ) സിദ്ധിയ്ക്കും.

[13] ചിത്രം – മഹനീയം.

[14] അടിയിലും – താഴത്തും. ഉയരത്തും – വാണരുളുന്നു എന്നു ചേർക്കാം.

സൂക്തം 37.

സൂര്യപുത്രൻ അഭിതപസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സൂര്യൻ ദേവത. (കേക.)

വരുണമിത്രന്മാരെ നോക്കുന്ന ദൂരക്കാഴ്ച
തിരളും മഹാനായ ദേവനെ നമിയ്ക്കുവിൻ:
വാനോരിൽപ്പിറന്നോരു തൃക്കൊടിക്കാലായ് ദ്യോവിൻ
സൂനുവാം സൂര്യന്നിഷ്ടിചെയ്യുവിൻ; ചൊൽവിൻ, നിങ്ങൾ. 1

ഏതിനാൽ വെവ്വേറേയായ് രാപകൽവാനൂഴിക;-
ളേതിനാൽ,ത്തൊഴിലും വിശ്രാന്തിയും പാരിന്നെല്ലാം;
ഏതിനാലെന്നും തണ്ണീരൊഴുക്ക,മെന്നും മാർത്താ-
ണ്ഡോദയ; – മസ്സത്യോക്തി കാക്കട്ടെ,യെന്നെപ്പാടേ! 2

പറക്കുമശ്വങ്ങളാൽത്തേർ പൂട്ടാൻ മുതിർന്ന നി-
ന്നരികത്തമരാറില്ല, രക്കരാരും പണ്ടേ!
ഇറങ്ങും, ജ്യോതിസ്സൊന്നു തണ്ണീരിൽക്കതിരോനേ;
മറുതേജസ്സാലുദിയ്ക്കുന്നു, നിന്തിരുവടി. 3

ഏതുതേജസ്സാൽസ്സൂര്യ, കൂരിരുൾ നീക്കുന്നു നീ,-
യേതൊരർച്ചിസ്സാൽജ്ജഗത്തൊക്കയുമുയർത്തുന്നു;
അതിനാലകറ്റുകെ,ങ്ങളിൽനിന്നങ്ങുന്നനാ-
ഹൂതി, പട്ടിണി, രോഗം, ദുസ്സ്വപ്നമിവയെല്ലാം! 4

ക്രോധിയാതെവന്റെയും ക്രതു രക്ഷിപ്പോനല്ലോ,
ബോധിതൻ ഭവാൻ; ഹോമാന്തത്തിൽ മേല്പോട്ടേ പോകും;
ഇന്നെങ്ങൾ സൂര്യ, ഭവാനോടു ചൊല്കയാൽ, വാനോർ
തന്നരുളുകെ, ങ്ങൾക്കക്കർമ്മത്തിന്നനുവാദം! 5

ദ്യോവൂ,ഴി, തണ്ണീർ, മരുത്തുക്ക,ളിന്ദ്രനും, ഞങ്ങ-
ളീ വിളിപ്പതു കേൾക്ക, ഞങ്ങളിസ്തുതിപ്പതും:
മാൽ വളരൊല്ലെ,ങ്ങൾക്കു സൂര്യദർശനത്തിങ്കൽ-
ജ്ജീവിച്ചു കിഴവരായ് നന്മ നേടാവൂ, ഞങ്ങൾ! 6

നിത്യമങ്ങയെ പ്രീത്യാ കുറ്റമറ്റർച്ചിയ്ക്കാവൂ,
പുത്രരൊത്തരോഗരായ്,ക്കാഴചയും തെളിഞ്ഞെങ്ങൾ:
പ്രത്യഹം ഭവാനുദിപ്പതു കാണാവൂ, നേരേ
മിത്രപൂജക, സൂര്യ, സുചിരം ജീവിച്ചെങ്ങൾ! 7

പെരുത്ത തേജസ്സേന്തി,ക്കണ്ണിന്നു കണ്ണിന്നിമ്പം
വരുത്തിസ്സംശോഭിയ്ക്കും ന്ല്കാഴചയുള്ള ഭവാൻ
പരന്ന കരുത്തൊന്നിൻ മുകളിൽക്കേറുന്നതു
ചിരജീവികളെങ്ങൾ കാണാവൂ, കതിരോനേ! 8

നിൻകൊടി കണ്ടാൽസ്സൂര്യ, വേലചെയ്കയായ്, ലോക-
ത്തിങ്കലെപ്പേരും; രാവിൽ വിശ്രമിയ്ക്കയുംചെയ്യും;
അസ്താഘത്വവും, സ്വത്തും സ്വത്തുമെങ്ങൾക്കേകാനായ്
പ്രത്യുദിച്ചാലും, നാളിൽ നാളിൽ നീ ഹരികേശ! 9

അർച്ചിസ്സാൽസ്സുഖമെങ്ങൾക്ക,ഹസ്സാൽസ്സുഖമെങ്ങൾ-
ക്കം, ശുവാൽസ്സുഖം, തണുപ്പാൽസ്സുഖം, ചൂടാൽസ്സുഖം:
മാർഗ്ഗത്തിങ്കലും സുഖം മന്ദിരത്തിലും സുഖം
ചേർക്കുമർച്ച ്യമാം വിത്തം സൂര്യ, നല്കേണം, ഭവാൻ! 10

ചേർക്കുവിൻ, ദേവന്മാരെ,ഞങ്ങൾതന്നിരുകാലി-
നാല്കാലികളാം രണ്ടുജാതിയ്ക്കും സുഖം നിങ്ങൾ;
തരുവിനെ,ങ്ങൾക്കന്നപാനതൃപ്തിയും കെല്പും
ദുരിതരാഹിത്യവും സൗഖ്യവുമാരോഗ്യവും! 11

നാവിനാൽ മനസ്സിനാൽ ക്രിയയാൽക്കനപ്പെട്ട
ദേവകോപനം നിങ്ങൾക്കെങ്ങൾ ചെയ്തിരിയ്ക്കുകിൽ,
അപ്പാപം ചുമത്തുവിനെ,ങ്ങളെയെതിർത്തല്ല-
ലുൾപ്പെടുത്തീടുന്നോനിൽ വാനോരേ, വസുക്കളേ! 12
കുറിപ്പുകൾ: സൂക്തം 37.

[1] ഋത്വിക്കുകളോട്: കൊടിക്കാൽ = ധ്വജം. ചൊല്വിൻ – സ്തോത്രങ്ങൾ. നമസ്കരിച്ചു, സ്തോത്രം ചൊല്ലി, യജ്ഞം ചെയ്യുവിൻ.

[2] രാപകൽവാനുഴികൾ = അഹോരാത്രങ്ങളും ദ്യാവാപൃഥിവികളും. മാർത്താണ്ഡോദയം = സൂര്യോദയം.

[3] ജ്യോതിസ്സൊന്നു – ഭവാന്റെ തേജസ്സിൽ ഒരംശം. തണ്ണീരിലിറങ്ങും – അസ്തമിയ്ക്കും; ഒരേടത്തസ്തമിയ്ക്കും, മറ്റൊരേടത്തുദിയ്ക്കും.

[4] ഉയർത്തുന്നു – പ്രകാശിപ്പിയ്ക്കുന്നു എന്നർത്ഥം. അതിനാൽ – ആ തേജസ്സുകൊണ്ടു്. അനാഹുതി – ഹോമം. ചെയ്യായ്ക എന്ന പാപം.

[5] ബോധിതൻ – സ്തുതികൊണ്ടുണർത്തപ്പെട്ടവൻ. ഹോമാന്തത്തിൽ – യജ്ഞത്തിൽ പ്രാതഃകാലഹോമം കഴിഞ്ഞാൽ. തന്നരുളുക – തരട്ടെ.

[6] സൂര്യദർശനത്തിങ്കൽ മാൽ വളരൊല്ലാ – ഏറെ ക്ലേശിയ്ക്കാതെ സൂര്യനെ നോക്കാൻ കഴിവുണ്ടാകണം. ജീവിച്ചു കിഴവരായ് – നെടുനാൾ ജീവിച്ച്.

[7] കുറ്റമറ്റ് – അപരാധം പെടാതെ. മിത്രപൂജക – മിത്രങ്ങളെ (ആരാധകരെ) മാനിയ്ക്കുന്നവനേ.

[8] കണ്ണിനു കണ്ണിന്നിമ്പം – എല്ലാക്കണ്ണുകൾക്കും ആഹ്ലാദം. പരന്ന കരുത്തൊന്നിൻ – ഒരു വിശാലബലത്തിന്റെ, സമുദ്രത്തിന്റെ. മുകളിൽക്കേറുന്നതു – ഉദിയ്ക്കുന്നതു്.

[9] കൊടി – കിരണോദ്ഗമം. അസ്താഘത്വം = നിരപരാധത. സ്വത്തും സ്വത്തും – നല്ല നല്ല ധനവും. ഹരികേശ = പച്ചനിറത്തലമുടിയുള്ളവനേ.

[10] അർച്ചിസ് = തേജസ്സ്. അംശു = രശ്മി. നല്കേണമെന്ന പദം പൂർവാർദ്ധത്തിലും ചേർക്കണം.

[12] അല്ലലുൾപ്പെടുത്തീടുന്നോനിൽ – ഉപദ്രവിയ്ക്കുന്ന ശത്രുവിൽ. വസുക്കൾ = വസിപ്പിയ്ക്കുന്നവർ, മനുഷ്യർക്കു പാർപ്പിടം നല്കുന്നവർ.

സൂക്തം 38.

മുഷ്കേന്ദ്രനോ ലൂശനോ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രനോ മുഷ്കേന്ദ്രനോ ദേവത. (കേക.)

ഗോയൂഥലബ്ധിയ്ക്കുള്ള യാതൊരു സമ്മർദ്ദത്തി-
ലായുധം ചാട്ടും, പാടേ കുടിച്ചുതിന്നും ധൃഷ്ടർ,
ആ യശസ്സൊക്കും പടതല്ലലിലലറുന്നു;
നീയിന്ദ്ര, നേട്ടത്തിന്നായ് ഞങ്ങളെപ്പാലിയ്ക്കുന്നു! 1

വെള്ളംപോലൊഴുകുന്ന മാടുകള,ന്നം, വിളി-
ക്കൊള്ളും സ്വത്തിവയാൽ നീ മൂടുകെ,ങ്ങൾതൻ ഗേഹം;
ഞങ്ങൾ ജിഷ്ണുവാം നിന്നാൽക്കെല്പരാകിന്ദ്ര, വസോ-
ഞങ്ങളിച്ഛിയ്ക്കുന്നതു ശക്ര, ചെയ്താലും, ഭവാൻ! 2

ഭൃത്യൻതാൻ കുലീനൻതാനസുരൻതാനാരിന്ദ്ര,
യുദ്ധത്തിന്നെതിർക്കുമോ ഞങ്ങളെപ്പുരുസ്തുത;
ശത്രുക്കളവരെങ്ങൾക്കമർക്കാവുന്നോരാക-
മർദ്ദിയ്ക്ക, മല്ലിട്ടെങ്ങളവരെത്ത്വത്സാഹായ്യ്യാൽ! 3

ആൾകളെയമർത്തുന്ന വിഴുങ്ങും പോരിൽ സ്വത്തി-
ന്നാരെയോ വിളിയ്ക്കേണ്ടൂ, സ്വല്പരുമനല്പരും;
ഇന്നാ മിശ്രുതി പൂണ്ട നേതാവും ശുചിയുമാ-
മിന്ദ്രനെയിങ്ങോട്ടു നോക്കിയ്ക്കുന്നു, രക്ഷയ്ക്കെങ്ങൾ! 4

ഭക്തനെ പ്രേരിപ്പിപ്പോൻ, താൻതന്നെയറുക്കുവോൻ
ശക്തി തേടേണ്ടാത്തോൻ, നീ കേട്ടിട്ടുണ്ടിവനിന്ദ്ര;
മുക്തനായ്ക്കുത്സങ്കൽനിന്നിങ്ങു വന്നാലും, വർഷിൻ:
ത്വത്തുല്യനൊരാൾ ബദ്ധമുഷ്കനായ് മരുവുമോ? 5
കുറിപ്പുകൾ: സൂക്തം 38.

[1] സമ്മർദ്ദം – ഏറ്റുമുട്ടൽ, സമരം. കടിച്ചുതിന്നും – തങ്ങളിൽ കടിച്ചു തിന്നുന്ന. ധൃഷ്ടർ – യോദ്ധാക്കൾ. ഞങ്ങളെ യുദ്ധത്തിൽ രക്ഷിച്ചു, ശത്രുധനം ഞങ്ങൾക്കു കിട്ടിയ്ക്കുന്നു.

[2] വെള്ളംപോലൊഴുകുന്ന – തടിച്ചുകൊഴുത്ത എന്നർത്ഥം. മൂടുക – നിറച്ചാലും.

[3] ത്വത്സാഹായ്യ്യാൽ – അങ്ങയുടെ തുണയാൽ.

[4] വിഴുങ്ങും – പരസ്പരം പിടിച്ചുതിന്നുന്ന. സ്വത്തിന്ന് – ശത്രുസമ്പത്തടക്കാൻ. സ്വല്പരുമനല്പരും – എളിയവരും വലിയവരും. ശുചി = വിശുദ്ധൻ.

[5] അറുക്കുവോൻ – കെട്ടുകളെ മുറിച്ചുനീക്കുന്നവൻ. ശക്തി തേടേണ്ടാത്തോൻ – സ്വയം ബലവാൻ. ഇവൻ – ഞാൻ. മുക്തനായ് – കെട്ടിൽനിന്നൊഴിഞ്ഞ്. ഇന്ദ്രനെ കുത്സനും ലൂശനും യജ്ഞത്തിന്ന് ഒപ്പം വിളിച്ചു: ഇന്ദ്രൻ സഖ്യം മൂലം കുത്സന്റെ അടുക്കലെക്കാണു് പോയതു്. കുത്സനാകട്ടേ, ഇന്ദ്രനെ (അന്യത്ര പോകാതിരിപ്പാൻ) നൂറു തോൽവാറുകൊണ്ടു മുഷ്ക (അണ്ഡ)ങ്ങളിൽ ബന്ധിച്ചുകളഞ്ഞു. ആ കെട്ടറുത്തു, കുത്സന്റെ അടുക്കല്‍നിന്ന്, ഇങ്ങോട്ടു വന്നാലും എന്ന് ഋഷി പ്രാർത്ഥിയ്ക്കുന്നു.

സൂക്തം 39.

കക്ഷീവൽപുത്രി ഘോഷ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത. (കേക.)

ചൊവ്വുറ്റ നീളെച്ചുറ്റും ഭവൽത്തേരശ്വികളേ,
ഹവ്യവാൻ ദിവാനിശം വിളിയ്ക്കേണ്ടുവതല്ലോ;
വിളിച്ചാൽശ്ശുഭം കിട്ടുമതിനെത്തന്നേ ഞങ്ങൾ
വിളിപ്പൂ, നേർക്കച്ഛന്റെ പേരിനെപ്പോലെന്നെന്നും! 1

ചൊല്ലിപ്പിൻ സ്തവം, കർമ്മം നിറവേറ്റുവിൻ, ബുദ്ധി-
യുല്ലസിപ്പിപ്പിൻ: ഞങ്ങളിതല്ലോ, കാംക്ഷിയ്ക്കുന്നു.
ചൊല്ലാർന്ന വീതം വെപ്പിനെങ്ങൾക്കു: ധനികരിൽ
നല്ല സോമംപോലാക്കുകെ,ങ്ങളെയശ്വികളേ! 2

വൃദ്ധയ്ക്കുമേകീ ഭാഗ്യ; – മൂണില്ലാത്തവനെയു-
മത്ര താന്നവനെയും കുരുടനെയും നിങ്ങൾ
കാത്തുരക്ഷിച്ചൂ മെലിഞ്ഞോനെയും; നാസത്യരേ,
വൈദ്യന്മാർ, മഖത്തിന്നും നിങ്ങൾതാനെന്നോതുന്നു! 3

ഒരു തേരിനെപ്പോലേ ജീർണ്ണനാം ച്യവനനെ-
ത്തരുണനാക്കിപ്പേർത്തും നടത്തിയല്ലോ, നിങ്ങൾ;
തുഗ്രപുത്രനെപ്പൊക്കിയെടുത്തു, വെള്ളത്തിൽനി-
ന്നൊ; – ക്കയും ക്രതുകളിൽ ശ്ലാഘ്യ, മബ്ഭവൽക്കർമ്മം! 4

നിങ്ങൾതൻ പ്രാഗ്വീര്യങ്ങൾ വർണ്ണിയ്ക്കാ,മുലകിൽ ഞാൻ:
നിങ്ങൾ നാസത്യന്മാരേ, സുഖദർ ഭിഷക്കുകൾ;
അബ്ഭവാന്മാരെ ത്രാണത്തിന്നെങ്ങൾ പുകഴ്ത്തുന്നൂ,
ക്ഷിപ്രമിപ്രഭുവിന്നു വിശ്വാസമുണ്ടാവണ്ണം! 5

ഞാനിതാ, വിളിയ്ക്കുന്നു നിങ്ങളെ; – ക്കേൾപ്പിൻ: നല്കിൻ,
സൂനുവിന്നംബാതാതർപോലെനിയ്ക്കശ്വികളേ!
തെല്ലുമൻപില്ലാതശ്രദ്ധേയമായ്ക്കൃതഘ്നമാം
പൊല്ലാപ്പേല്‍ക്കുവതിൻമുമ്പപ്പുറത്തണയ്ക്കുവിൻ! 6

അങ്ങനെ വിമദന്നായ്ക്കൊണ്ടുപോന്നല്ലോ, തേരിൽ
നിങ്ങളപ്പുരുമിത്രപുത്രിയാം ശുന്ധ്യൂവിനെ!
നിങ്ങൾ ചെന്നെത്തീ, വധ്രിമതിതന്നാഹ്വാനത്തിൽ:
നിങ്ങളബ്ബുദ്ധിമതിയ്ക്കരുളീ, നൽസ്സമ്പത്തും! 7

വാർദ്ധക്യം പിടിപെട്ട കലിയാം മേധാവിയെ-
പ്പേർത്തുമേ യുവത്വത്തിലെത്തിച്ചുവല്ലോ, നിങ്ങൾ!
നിങ്ങൾ വന്ദനനെക്കൂപത്തിൽനിന്നെടുത്തേറ്റീ!
നിങ്ങൾ വിശ്പലയെത്തൽക്ഷണമേ നടത്തിച്ചു! 8

ചത്തുപോമെന്നായ്ത്തീർന്ന രേഭനെക്കയത്തിൽനി-
ന്നുദ്ധരിച്ചിതു, നിങ്ങൾ വർഷകരശ്വികളേ!
തപ്തമാമുമിച്ചെന്തീയത്രിയ്ക്കായ്ത്തണുപ്പിച്ചൂ!
സപ്തവധ്രിയ്ക്കായ്ത്തുറക്കുകയുംചെയ്തൂ, നിങ്ങൾ! 9

ഹ്വാതവ്യം, സുഖകരം, കൂട്ടരെപ്പായിയ്ക്കുന്ന
ജേതാവി – ങ്ങനെയുള്ളരുർജ്ജിതസിതാശ്വത്തെ
പേദുവിന്നേകീ, തൊള്ളായിരമെണ്ണത്തോടൊപ്പം,
ഭൂതിയെ നരർക്കെന്നപോലശ്വിമാരേ, നിങ്ങൾ! 10

സ്തുത്യമാർഗ്ഗരേ, ശുഭാഹ്വാനരേ, നിങ്ങൾ വധൂ-
യുക്തനാമാർക്കായ് നിർത്തും, തേരശ്വിമാരേ മുന്നിൽ;
ദുരിതമവന്നെങ്ങുനിന്നുമേ വരില്ലി,ല്ലാ
വറുതി,യില്ലാ ഭയം സുസ്ഥരാം പുരാന്മാരേ! 11

ഏതുമായ്ച്ചേരുമ്പൊഴോ വിണ്മകളുദിപ്പതും,
ജ്യോതിസ്സാലഹോരാത്രം ശോഭനമാകുന്നതും,
ചിത്താതിജവനമായ്യ്യഭൂനിർമ്മിതമാമ-
ത്തൃത്തേരിലെഴുന്നള്ളുകി, ങ്ങശ്വിമാരേ, നിങ്ങൾ! 12

നിങ്ങളാ വെറ്റിത്തേരാൽച്ചരിയ്ക്കും, ഗിരിമാർഗ്ഗേ;
നിങ്ങൾ പാലുളവാക്കീ, ശയുവിൻ മച്ചിപ്പയിൽ;
ചെന്നായ പിടിച്ചോരു പെണ്കാടയടിയാനെ-
ച്ചെന്നു വേർവിടുവിച്ചൂ, വായിൽനിന്നശ്വകളേ! 13

ഇങ്ങനെ നിങ്ങൾക്കായി സ്തോത്രമൊന്നശ്വകളേ,
ഭംഗിയിൽ വിരചിച്ചൂ, തച്ചർ തേർപോലേ ഞങ്ങൾ;
എന്നെന്നും പരത്തുന്നൊരുണ്ണിയെപ്പോലെയെടു-
ത്തെങ്ങൾ മർത്ത്യരിലലംകരിച്ചൂ, സ്ത്രീയെപ്പോലെ. 14
കുറിപ്പുകൾ: സൂക്തം 39.

[1] ഭവൽത്തേർ – നിങ്ങളിരുവരുടെ രഥം. ഹവ്യവാൻ – യജമാനൻ.

[2] ബുദ്ധിയുല്ലസിപ്പിപ്പിൻ – ഞങ്ങളുടെ ബുദ്ധിയ്ക്ക് ഉന്നതി വരുത്തുവിൻ. ഇത് – ഇതുമൂന്നും. വീതം – പങ്ക്, ധനാംശം സോമംപോലെ – സോമം സർവസസ്യശ്രേഷ്ഠമാണല്ലോ; അപ്രകാരം ഞങ്ങളെ ധനികരിൽവെച്ചു മികച്ചവരാക്കുവിൻ.

[3] വൃദ്ധയ്ക്കുമേകീ ഭാഗ്യം – വേൾക്കപ്പെടാതെ അച്ഛന്റെ ഗൃഹത്തിൽ പാർത്തു നരച്ച എനിയ്ക്കും ഭർത്തൃഭാഗ്യം തന്നു; – എന്നെ സുരൂപയായ തരുണിയും പരിണീതയുമാക്കി. മഖത്തിന്നും വൈദ്യന്മാർ – രോഗികളെമാത്രമല്ല, യജ്ഞങ്ങളെയും സ്വാസ്ഥ്യപ്പെടുത്തുന്നു. ഓതുന്നു – വിദ്വാന്മാർ പറയുന്നു.

[4] തേരിനെപ്പോലേ – കേടു വന്ന രഥത്തെ എന്നപോലെ. ജീർണ്ണൻ = വൃദ്ധൻ. വെള്ളം – സമുദ്രജലം. ശ്ലാഘ്യം – വർണ്ണിയ്ക്കേണ്ടുന്നതാകുന്നു.

[5] പ്രാഗ്വീര്യങ്ങൾ = പണ്ടേത്തെ വീര്യങ്ങൾ. ഇപ്രഭു – യഷ്ടാവ്.

[6] സൂനു = പുത്രൻ. അംബാതാത് = അമ്മയച്ഛന്മാർ. നല്കിൻ – ധനം, അപ്പുറത്തണയ്ക്കുവിൻ – പൊല്ലാപ്പിന്റെ മറുകരയിൽ കൊണ്ടാക്കുവിൻ.

[7] ഒന്നാംമണ്ഡലം 112-ാം സൂക്തത്തിലെ 19-ാം ഋക്കും, 116-ാം സൂക്തത്തിലെ 1-ാം ഋക്കും നോക്കുക: ശൂന്ധ്യു – പേർ. വധ്രിമതിതന്നാഹ്വാനത്തിൽ – 1: 116: 18 – ഋക്കും നോക്കുക: എന്നാൽ യുദ്ധത്തിൽ ശത്രുക്കളാൽ കൈ മുറിയ്ക്കപ്പെട്ട വധ്രിമതിയ്ക്കു (ഹിരണ്യഹസ്തം) പൊന്നിൻകൈ വെച്ചുകൊടുത്തു എന്നാണ്, ഇവിടെ വിവരണം.

[8] കലി – 1: 112: 15-ാം ഋക്കു നോക്കുക: വന്ദനന്റെ കഥയും 1: 112: 5 – ലുണ്ട്. വിശ്പലയെ – 1 – 112 – 10-ാം ഋക്കു നോക്കുക:

[9] രേഭനെ – 1 – 116 – 24-ാം ഋക്കു നോക്കുക: തപ്തം – ടി. ടി. 8-ാം ഋക്കിലുണ്ടു്. സപ്തവധ്രിയ്ക്കായ് – അശ്വമേധമെന്ന രാജാവിനാൽ എന്തോ കുറ്റത്തിന്ന് ഒരു മരപ്പെട്ടിയിലടയ്ക്കപ്പെട്ട സപ്തവധ്രി എന്ന ഋഷിയെ മോചിപ്പിയ്ക്കാൻ. തുറക്കുക – പെട്ടി. ഇക്കഥ 5-ാം മണ്ഡലം 78-ാം സൂക്തത്തിലുണ്ടു്.

[10] ഹ്വാതവ്യം = വിളിയ്ക്കപ്പെടേണ്ടുന്നതു്. കൂട്ടർ – ശത്രുക്കളുടെ കൂട്ടുകാർ. ഊർജ്ജിതസിതാശ്വം = ബലിഷ്ഠമായ വെള്ളക്കുതിര. പേദു – ഒരു രാജാവ്. തോള്ളായിരമെണ്ണം – തൊള്ളായിരമശ്വങ്ങൾ. നരർക്കു ഭൂതിയെ എന്നപോലെ – നിങ്ങൾ മനുഷ്യർക്കു ധനം നല്കാറുള്ളതുപോലെ. 1-ാം മണ്ഡലത്തിലുണ്ടു്, ഈ അശ്വപ്രദാനം.

[11] വധൂയുക്തൻ – സ്വയംവരത്തിൽ വധുവിനെ കിട്ടിയവൻ. തേർ മുന്നിൽ നിർത്തും – യുദ്ധം വന്നാൽ സഹായിപ്പാൻ. ദുരിതം = പാപം. സുസ്ഥർ – സുഖിതർ, വാട്ടമില്ലാത്തവർ.

[12] വിണ്മകൾ – ഉഷസ്സ്. ജ്യോതിസ്സ് – സൂര്യതേജസ്സ്. ചിത്താതിജവനം = മനസ്സിനെക്കാളും വേഗമുള്ളതു്.

[13] പാലുളവാക്കീ – 1-ാം മണ്ഡലത്തിൽ 118-ാം സൂക്തത്തിലെ 8-ാം ഋക്കു നോക്കുക.

[14] പരത്തുന്ന – യജ്ഞവിസ്താരകനായ. മർത്ത്യരിൽ – ആളുകളുടെ ഇടയിൽ. സ്തീയെപ്പോലെ – സ്ത്രീയെ പണ്ടങ്ങളണിയിയ്ക്കുന്നതുപോലെ. അലംകരിച്ചൂ – സ്തോത്രത്തെ സംസ്ക്കാരപ്പെടുത്തുന്നു. ഈ സ്തോത്രം ഞങ്ങൾക്കു പുത്രൻപോലെയും, പത്നിപോലെയും സ്നേഹഭാജനമാകുന്നു.

സൂക്തം 40.

ഋഷിദേവതകൾ മുമ്പേത്തവ; ജഗതി ഛന്ദസ്സ്.

നേതാക്കളേ, പുലർകാലത്തു പുറപ്പെടുന്നതും, വിശാലവും, അഹസ്സിലഹസ്സിൽ മനുഷ്യന്നു മനുഷ്യന്നു കൊണ്ടുചെല്ലുന്നതും, ഒളിമിന്നുന്നതുമായ നിങ്ങളുടെ രഥത്തെ എവിടെ ആരാവാം, അഭ്യുദയത്തിന്നായി, യജ്ഞത്തിൽ സ്തുതികൊണ്ടലംകരിയ്ക്കുന്നതു്? 1

അശ്വികളേ, നിങ്ങൾ അല്ലിൽ എവിടെയാണ്, അഹസ്സിൽ എവിടെയാണു് – എവിടെ പോകുന്നു, എവിടെ താമസിയ്ക്കുന്നു? ആരാവാം നിങ്ങളെ, കിടപ്പറയിൽ വിധവ ദേവരനെയെന്നപോലെയും, ഒരു സ്ത്രീ പുരുഷനെ എന്നപോലെയും വേദിമേൽ വിളിച്ചിരുത്തുന്നതു്? 2

നിങ്ങൾ പുലർകാലത്തു, രണ്ടു കിഴവന്മാർ വൈതാളികഗീതിയാലെന്നപോലെ സ്തുതിയ്ക്കപ്പെടുന്നു; യഷ്ടവ്യരായ നിങ്ങൾ അഹസ്സിലഹസ്സിൽ ശാലയിൽ പോകും. നേതാക്കളേ, ആരെയാവാം ആ നിങ്ങൾ നിർദ്ദോഷനാക്കുന്നതു്? ആരുടെ യാഗത്തിന്നാവാം നിങ്ങൾ, രണ്ടു രാജകുമാരന്മാര്‍പോലെ എഴുന്നള്ളുന്നതു്? 3

ഞങ്ങൾ നിങ്ങളെ, വേട്ടക്കാർ രണ്ടു നരികളെയെന്നപോലെ, നക്തംദിവം ഹവിസ്സൊരുക്കി വിളിയ്ക്കുന്നു. നേതാക്കളേ, നിങ്ങൾക്ക് ഋതുതോറും ഹോമം അനുഷ്ഠിയ്ക്കുന്നു; മഴവെള്ളത്തിന്റെ ഉടമസ്ഥരായ നിങ്ങൾ ആളുകൾക്ക് അന്നം കൊണ്ടുവരുന്നു. 4

അശ്വികളേ, രാജപുത്രിയായ ഘോഷ ചുറ്റിനടന്നു നിങ്ങളെപ്പറ്റി പറയാറുണ്ടു്; നേതാക്കളേ, നിങ്ങളെപ്പറ്റി ചോദിയ്ക്കാറുണ്ട്. നിങ്ങൾ എനിയ്ക്ക് അഹസ്സിലും അല്ലിലും തുണനില്ക്കണം; കുതിരയും തേരുമുള്ള കൂടലരെ തട്ടിനീക്കണം! 5

അശ്വികളേ, കവികളായ നിങ്ങൾ തേരിനുചുറ്റും നടക്കും; സ്തുതിയ്ക്കുന്ന മനുഷ്യങ്കലെയ്ക്കു പോരാൻ, കുത്സൻപോലെ അതിൽക്കേറും. അശ്വികളേ, നിങ്ങളുടെ തേനിനെ ഈച്ച, ഒരു മഹിള മദ്യത്തെപ്പോലെ വായ്ക്കൊള്ളുന്നു! 6

അശ്വികളേ, സ്തുതിയ്ക്കപ്പെട്ട നിങ്ങൾ ഭുജ്യുവിനെയും, നിങ്ങൾ വശനെയും, നിങ്ങൾ അത്രിയെയും രക്ഷിപ്പാൻ ചെന്നു. ഹവിർദ്ദാതാവു നിങ്ങളുടെ സഖ്യത്തിന്നു നില്ക്കുന്നു. നിങ്ങളുടെ രക്ഷകൊണ്ടു ഞാൻ സുഖിയ്ക്കുമാറാകണം! 7

അശ്വികളേ, നിങ്ങൾ കൃശനെയും, നിങ്ങൾ ശയുവിനെയും, നിങ്ങൾ പരിചാരകനെയും, നിങ്ങൾ അഭർത്തൃകയെയും രക്ഷിച്ചു; അശ്വികളേ, നിങ്ങൾ ഹവിർദ്ദാതാക്കൾക്കായി, ഇടിമുഴക്കുന്ന മേഘത്തെ വെള്ളം പൊഴിയുമാറു തുറന്നു! 8

പെണ്ണായ്പ്പിറന്നവൾക്കു വരൻ വന്നെത്തട്ടെ: അവന്നായി മഴയാൽ സസ്യങ്ങൾ മുളയ്ക്കുകയും, വെള്ളം താന്നേടത്തൂടെയെന്നപോലെ പ്രവഹിയ്ക്കുകയും ചെയ്യട്ടെ; അഹിംസ്യനായ അവന്ന് ആ യൌവനം ഉണ്ടായിരിയ്ക്കട്ടെ! 9

യാവചില പുരുഷന്മാർ പത്നിയുടെ പ്രാണന്നായി കരയുകയും, (അവളെ) യാഗത്തിലിരുത്തുകയും, നീണ്ട കൈക്കൂട്ടിലണയ്ക്കുകയും, പിതൃക്കൾക്കായി നല്ല സന്താനത്തെ ജനിപ്പിയ്ക്കുകയും ചെയ്യുമോ; ആ കണവന്മാർക്കാണ്, പത്നിമാർ ആലിംഗനസുഖമുളവാക്കുക! 10

അശ്വികളേ, ഒരു യുവാവു യുവതിയുടെ ഗൃഹത്തിൽ വസിയ്ക്കുക – അതു ഞങ്ങൾ അറിഞ്ഞിട്ടില്ല; അതു നിങ്ങൾ ശരിയ്ക്കു പറഞ്ഞുതരുവിൻ. ഞങ്ങൾ തരുണിയെ ഓമനിയ്ക്കുന്ന രേതസ്സേക്താവിന്റെ ഭവനത്തിൽ പോകുമാറാകണം – ഇതാണ്, ഞങ്ങളുടെ ആഗ്രഹം! 11

അന്നധനന്മാരേ, അമൃതനാഥന്മാരേ, അശ്വികളേ, ഇണയായ നിങ്ങൾക്കു നന്മനസ്സുണ്ടാകട്ടെ: ആശകളെ അകത്തൊതുങ്ങിയ്ക്കുവിൻ. നിങ്ങൾ കാത്തരുളണം: ഞങ്ങൾ പ്രിയമാരായി ഭർത്തൃഗൃഹം പൂകുമാറാകണം! 12

അമൃതനാഥന്മാരേ, അതിനാൽ നിങ്ങൾ പ്രീതി പൂണ്ടു സ്തോത്രകാംക്ഷിണിയ്ക്ക് ഒരു പുരുഷന്റെ ഗൃഹത്തിൽ ധനവും പുത്രന്മാരെയും വെയ്ക്കുവിൻ; നല്ല തണ്ണീർപ്പന്തൽ നിർമ്മിയ്ക്കുവിൻ; വഴിയിലെ കുറ്റിയും ദ്രോഹിയെയും പറിച്ചുകളയുവിൻ! 13

ദസ്രരായ, അമൃതനാഥരായ അശ്വികൾ ഇപ്പോൾ എവിടെയായിരിയ്ക്കും, ഏതാളുകളിലായിരിയ്ക്കും, ഇമ്പംകൊള്ളുന്നതു്? ആരാവാം, അവരെ പിടിച്ചുവെച്ചതു്? അവർ ഏതൊരു സ്തോതാവിന്റെയോ യഷ്ടാവിന്റെയോ ഗൃഹത്തിലായിരിയ്ക്കാം, എഴുന്നള്ളിയതു്? 14

കുറിപ്പുകൾ: സൂക്തം 40.

[1] കൊണ്ടുചെല്ലുന്നതും – ധനത്തെ. ആരുടെ ആരാധനത്താലാണ്, നിങ്ങൾ ഇങ്ങോട്ടു വരാൻ വൈകിയ്ക്കുന്നതു്?

[2] ദേവരൻ – ഭർത്താവിന്റെ അനുജൻ.

[3] കിഴവന്മാർ – വൃദ്ധരാജാക്കന്മാർ.

[4] വേട്ടക്കാർ വ്യാഘ്രങ്ങളെ കണ്ടുകിട്ടാൻ വിളികൂട്ടുമല്ലോ. ഋതു – യജ്ഞകാലം. അനുഷ്ഠിയ്കുന്നു – യജമാനന്മാർ.

[5] ഘോഷ – ഞാൻ. പറയാറുണ്ടു് – വൃദ്ധജനങ്ങളോട്. ചോദിയ്ക്കാറുണ്ടു് – അശ്വികൾ എങ്ങനെയുള്ളവരാണെന്ന്. കൂടലരെ – എന്റെ ശത്രുക്കളെ.

[6] കുത്സൻപോലെ – കുത്സനും ഇന്ദ്രനും ഒരേ തേരിൽ കേറുന്നതുപോലെ. തേനിനെ – അശ്വികളുടെ രഥത്തിൽ തേനുണ്ടല്ലോ.

[7] ഭുജ്യു – തുഗ്രപുത്രനായ രാജാവു്: വശൻ – ആനപ്പടയോടുകൂടിയ ശത്രുക്കളാൽ തോല്പിയ്ക്കപ്പെടുന്ന വശനെന്ന രാജാവ്.

[8] കൃശൻ – ഒരാൾ. അഭർത്തൃക – വധ്രിമതി.

[9] പെണ്ണായ്പ്പിറന്നവൾക്കു – എനിയ്ക്ക്. അഹിംസ്യനായ – അവന്നു ശത്രുപീഡ പറ്റരുത്. ആ – സംഭോഗസമർത്ഥമായ.

[10] നിങ്ങൾ പ്രസാദിച്ചാലേ, സ്ത്രീകൾക്ക് ഈദൃശഭർത്താക്കളെ കിട്ടുകയുള്ളൂ.

[11] യുവതിയുടെ – തരുണിയായ എന്റെ. ഞങ്ങൾ – ഞാൻ. രേതസ്സേക്താവ് – ഭർത്താവ്.

[12] അമൃതം = ജലം.

[13] സ്തോത്രകാംക്ഷിണിയ്ക്ക് – നിങ്ങളെ സ്തുതിപ്പാനിച്ഛിയ്ക്കുന്ന എനിയ്ക്ക്. ഒരു പുരുഷന്റെ – എന്നെ വേൾക്കുന്നവന്റെ. തണ്ണീർപ്പന്തൽ – ഭർത്തൃഗൃഹത്തിലെയ്ക്കു പോകുന്ന എനിയ്ക്കു വഴിമധ്യേ വെള്ളം കുടിപ്പാൻ.

[14] അശ്വികൾ വന്നില്ലല്ലോ എന്ന വെമ്പൽ:

സൂക്തം 41.

ഘോഷാപുത്രൻ സുഹസ്ത്യൻ ഋഷി; ജഗതി ഛന്ദസ്സ്; അശ്വികൾ ദേവത.

വളരെയാളുകളാൽ വിളിയ്ക്കപ്പെട്ടതും, സ്തുത്യവും, മൂന്നുരുളുള്ളതും, ചുറ്റിനടക്കുന്നതും, യാഗങ്ങളിൽ പോകുന്നതും, യജ്ഞഹിതവുമായ നിങ്ങളിരുവരുടെ ആ രഥത്തെ ഞങ്ങൾ ഉഷസ്സുദിപ്പിൽ സ്തുതിച്ചു വിളിയ്ക്കുന്നു. 1

നാസത്യരേ, നേതാക്കളേ, അശ്വികളേ, യജിയ്ക്കുന്ന ആളുകളുടെ അടുക്കലും, സ്തോതാവിന്റെ ഹോതൃയുക്തമായ യജ്ഞത്തിലും നിങ്ങൾ എഴുന്നള്ളുന്നതു യാതൊന്നിലൂടെയോ; യാതൊന്നു പുലർകാലത്തു പൂട്ടുമോ, പുലർകാലത്തു പുറപ്പെടുമോ; ആ മധുവാഹിയായ പള്ളിത്തേരിൽ കേറിയിരിയ്ക്കുവിൻ! 2

അശ്വികളേ, നിങ്ങൾ ഒരു മേധാവിയുടെ സവനത്തിൽ പോയിരിയ്ക്കാം; എന്നാലും, സോമം കയ്യിലെടുത്ത അധ്വര്യുവായ സുഹസ്ത്യന്റെയോ, ബലവാനും ദാനശീലനുമായ അഗ്നിത്തിന്റെയോ അടുക്കല്‍ സോമം കുടിപ്പാൻ വന്നാലും! 3

കുറിപ്പുകൾ: സൂക്തം 41.

[3] സുഹസ്ത്യൻ – ഞാൻ. അഗ്നിത്ത് – ഒരു ഋത്വിക്ക്.

സൂക്തം 42.

അംഗിരോഗോത്രൻ കൃഷ്ണൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഒരു വില്ലാളി തടിച്ച കൂരമ്പെയ്യുന്നതുപോലെയും, ഒരാൾ കോപ്പണിയിയ്ക്കുന്നതുപോലെയും, നീ ഇന്ദ്രന്നു സ്തോത്രമയയ്ക്കുക. മേധാവികളേ, നിങ്ങൾ ശത്രുവാക്യം സ്തുതികൊണ്ടു പിന്നിലിട്ടുകൊൾവിൻ. സ്തോതാവേ, ഭവാൻ തന്തിരുവടിയെ സോമയാഗത്തിൽ വിളയാടിച്ചാലും! 1

സ്തോതാവേ, ഭവാൻ ഗോവിനെ – സഖാവായ ഇന്ദ്രനെ – കറക്കാൻ പാട്ടിലാക്കുക; ജാരനെ ഉണർത്തുക. വെള്ളം നിറച്ച ഒരു പാത്രത്തെപ്പോലെ, സമ്പത്തുകൊണ്ടമർന്ന ആ ശൂരനെ ധനം തരാൻ താഴത്തെയ്ക്കു വരുത്തുക! 2

അല്ലയോ മഘവാവേ, ശക്ര, ഇന്ദ്ര, അങ്ങ് ഊട്ടുന്നവനാണെന്ന് ആരാനും പറയുമോ? എന്നെ മൂർച്ചപ്പെടുത്തുക: മൂർച്ചകൂട്ടുന്നവനാണ്, അങ്ങെന്നു ഞാൻ കേട്ടിട്ടുണ്ടു് എനിയ്ക്കു കർമ്മശ്രദ്ധ തോന്നട്ടെ. അങ്ങ് ഞങ്ങൾക്കു സമ്പല്‍ഭാഗ്യം കൊണ്ടുവന്നാലും! 3

ഇന്ദ്ര, ഭവാനെ യുദ്ധങ്ങളിൽ ആളുകൾ – പോരിൽ ഒത്തൊരുമിച്ചവർ – വിളിച്ചുപോരുന്നു. അതിൽ ശൂരൻ ഹവിഷ്മാനെ കൂട്ടുകാരനാക്കും; പിഴിയാത്തവന്റെ സഖ്യം കാംക്ഷിയ്ക്കില്ല! 4

യാതൊരു ഹവിഷ്മാൻ തന്തിരുവടിയ്ക്കു, വളരെ ജംഗമസ്വത്തുപോലെ, കടുംസോമം പിഴിഞ്ഞുവെയ്ക്കുമോ; അവനിൽനിന്നു തന്തിരുവടി പൂർവാഹ്നത്തിൽ, നല്ല പുത്രരും നല്ലായുധങ്ങളുമുള്ള ശത്രുക്കളെ വേറുപെടുത്തും – ഉപദ്രവം നീക്കും! 5

ഞങ്ങൾ സ്തോത്രം ആരിൽ അർപ്പിയ്ക്കുന്നുവോ, ആർ ഞങ്ങളെ ഇച്ഛിയ്ക്കുന്നുവോ, ആ മഘവാവായ ഇന്ദ്രനെ ദൂരസ്ഥനായ ശത്രുപോലും പേടിയ്ക്കട്ടെ; നാട്ടിലെ അന്നങ്ങൾ തന്തിരുവടിയ്ക്കടങ്ങട്ടെ! 6

പുരുഹൂത, ഇന്ദ്ര, അവിടുന്ന് ഉഗ്രമായ വജ്രംകൊണ്ടു ശത്രുവിനെ ചാരത്തുനിന്നു ദൂരത്തെയ്ക്കോടിച്ചാലും; ഞങ്ങൾക്കു യവവും ഗോക്കളെയും തന്നാലും. സ്തോതാവിന്നു രമണീയാന്നമായ കർമ്മം അരുളിയാലും! 7

അധ്വര്യുക്കൾ പിഴിഞ്ഞ അന്നവർദ്ധകങ്ങളായ കടുംസോമങ്ങൾ ആരുടെ വയറ്റിൽ ചെല്ലുന്നുവോ, ആ മഘവാവായ ഇന്ദ്രൻ ഹവിർദ്ദാതാവിങ്കൽ പിശുക്കുപിടിയ്ക്കില്ല; പിഴിയുന്നവന്നു ധനം ധാരാളം കൊടുക്കുകതന്നെ ചെയ്യും! 8

ഒരു ചൂതുകളിക്കാരൻ എതിരാളിയെ തിരഞ്ഞെടുക്കുന്നതെപ്രകാരമോ, അപ്രകാരം ഈ ബലവാൻ സമയത്തു നിഹന്താവിനെ നോക്കിപ്പിടിച്ചു ജയിയ്ക്കും. ദേവകാമന്നു ധനം മൂടിവെയ്ക്കില്ല; അവനെ വഴിപോലെ സമ്പത്തോടു ചേർക്കും! 9

പുരുഹുത, വറുതിമൂലം വന്ന ദുർവിചാരം ഞങ്ങൾ ഗോക്കളെക്കൊണ്ടു കടക്കുമാറാകണം, വിശപ്പൊക്കെ യവംകൊണ്ടും; ഞങ്ങൾ അരചന്മാരെക്കൊണ്ടു മികച്ച സമ്പത്തും, ഞങ്ങളുടെ ബലംകൊണ്ടു വിജയവും നേടുമാറാകണം! 10

ബൃഹസ്പതി ഞങ്ങളെ പിന്നിലും മുകളിലും ചുവട്ടിലും ദുഷ്ടങ്കൽനിന്നു രക്ഷിയ്ക്കട്ടെ; ഇന്ദ്രൻ ഞങ്ങളെ മുന്നിലും നടുവിലും രക്ഷിയ്ക്കട്ടെ; സഖാവു സഖാക്കൾക്കു ധനം തരട്ടെ! 11

കുറിപ്പുകൾ: സൂക്തം 42.

[1] ഋഷി അന്തരാത്മാവിനോടു പറയുന്നു: നിന്റെ സ്തോത്രം ഇന്ദ്രന്റെ ഹൃദയത്തെ സ്പർശിയ്ക്കട്ടെ; ഇന്ദ്രനെ മോടിപ്പെടുത്തട്ടെ. അടുത്ത വാക്യങ്ങൾ ഋത്വിക്കുകളോടും സ്തോതാവിനോടും: പിന്നിടുക – നിരാകരിയ്ക്കുക എന്നർത്ഥം.

[2] ജാരനെ – പ്രാണികൾക്കു ജരയുളവാക്കുന്ന, കാലരുപനായ്, ഇന്ദ്രനെ.

[3] ഊട്ടുന്നവൻ – സ്തോതാക്കൾക്ക് അന്നം നല്കാതിരുന്നാൽ, അവിടുന്ന് അന്നദാതാവാണെന്ന് ആരും പറയില്ലല്ലോ; അവിടുന്ന് അന്നദാതാവുതന്നെ. മൂർച്ചപ്പെടുത്തുക – ധനം തന്ന് ഉശിരനാക്കുക. മൂർച്ചകൂട്ടുന്നവൻ – സ്തോതാക്കളെ.

[4] രണ്ടും മൂന്നും വാക്യം പരോക്ഷം: ശൂരൻ – ഇന്ദ്രൻ. പിഴിയാത്തവൻ – അയഷ്ടാവ്.

[5] ജംഗമസ്വത്തുപോലെ – ദരിദ്രന്നു കൊടുപ്പാൻ ഗവാശ്വാദിധനം കരുതിവെയ്ക്കുന്നതുപോലെ.

[6] നാട്ടിലെ – ശത്രുരാജ്യത്തിലെ.

[7] ശത്രുവിനെ – ഞങ്ങളുടെ. സ്തോതാവിന്ന് – എനിയ്ക്ക്. രമണീയാന്നം – രമ്യങ്ങളായ ഹവിസ്സുകളോടുകൂടിയത്.

[8] അന്നവർദ്ധകങ്ങൾ – ഹോമത്താലാണല്ലോ, മഴ പെയ്തു ഭക്ഷ്യങ്ങൾ വളരുന്നതു്.

[9] ഈ ബലവാൻ – ഇന്ദ്രൻ. സമയത്തു – യുദ്ധാവസരത്തിൽ. നിഹന്താവിനെ – ദ്രോഹിയ്ക്കുന്ന ശത്രുവിനെ. ദേവകാമൻ – യജ്ഞതൽപരൻ.

[10] ഞങ്ങൾ ഗോക്കളെ കിട്ടി ദാരിദ്ര്യമുക്തരാകണം.

[11] സഖാവ് – സഖാവായ ഇന്ദ്രൻ. സഖാക്കൾക്കു – ഞങ്ങൾക്ക്.

സൂക്തം 43.

കൃഷ്ണൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

എന്തും സാധിപ്പിയ്ക്കുന്നവയും അഭിലാഷിണികളുമായ എന്റെ സ്തുതികളെല്ലാം ഒത്തൊരുമിച്ച് ഇന്ദ്രനെ പ്രാപിയ്ക്കുന്നു – പത്നിമാർ ഭർത്താവിനെയെന്നപോലെയും, രക്ഷാർത്ഥികൾ ഒരു ധനവാനായ നല്ല മനുഷ്യനെയെന്നപോലെയും കെട്ടിപ്പുണരുന്നു! 1

പുരുഹുത, ഭവദഭിമുഖമായ എന്റെ മനസ്സു പിന്മാറുന്നില്ല തന്നെ: ഞാൻ ആശ അങ്ങയിൽ ഉറപ്പിച്ചിരിയ്ക്കുന്നു. ദർശനീയ, അവിടുന്ന്, ഒരു രാജാവിനെപ്പോലെ, ദർഭയിലിരുന്നാലും; ഈ സോമം നുകർന്നാലും! 2

ഇന്ദ്രൻ ദാഹത്തിന്റെയും വിശപ്പിന്റെയും ചുറ്റും പെരുമാറട്ടെ: ആ മഘവാവുതന്നെയാണല്ലോ, ധനത്തിന്റെ അധിപതി; ആ ബലവാനായ വൃഷാവിന്റെതന്നെയാണ്, താന്ന നിലത്ത് അന്നം തഴപ്പിയ്ക്കുന്ന ഈ സപ്തനദികൾ! 3

പക്ഷികൾ നല്ല ഇലകളുള്ള വൃക്ഷത്തിന്മേലെന്നപോലെ, ചമസങ്ങളിലെ മദകരങ്ങളായ സോമങ്ങൾ ഇന്ദ്രങ്കൽ ചെന്നുകൂടുന്നു; വേഗേന ഇവയുടെ മുകൾബ്ഭാഗം തുലോം വിളങ്ങുന്നു. തന്തിരുവടി, താനയയ്ക്കേണ്ടുന്ന പ്രകാശത്തെ മനുഷ്യർക്കു നല്കട്ടെ! 4

ഒരു ചൂതാളി കളിയിൽ എതിരാളിയെയെന്നപോലെ, മഘവാവു പിശുക്കുപിടിയ്ക്കുന്ന സൂര്യനെ, ജയിപ്പാൻ അന്വേഷിയ്ക്കും. മഘവാവേ, ഭവാന്റെ ആ വീര്യം അനുകരിപ്പാൻ മുമ്പോ, ഇന്നോ, നാളെയോ ആരും ആളല്ല! 5

വൃഷാവായ മഘവാവു മനുഷ്യനിൽ മനുഷ്യനിൽ പള്ളികൊള്ളുന്നു; ആളുകളുടെ സ്തുതികൾ ഉറ്റുനോക്കുന്നു. ശക്രൻ ആരുടെ സവനത്തിൽ രമിയ്ക്കുമോ, അവൻ കടുംസോമങ്ങൾകൊണ്ടു പ്രതിപക്ഷരെ കീഴമർത്തും! 6

സലിലങ്ങൾ സമുദ്രത്തിലെയ്ക്കെന്നപോലെയും, തോടുകൾ ഹ്രദത്തിലെയ്ക്കെന്നപോലെയും സോമങ്ങൾ ഇന്ദ്രങ്കലെയ്ക്കൊഴുകുന്നതെപ്പോഴോ; അപ്പോൾ ശാലയിൽ മേധാവികൾ തന്തിരുവടിയുടെ മഹത്ത്വത്തെ, പർജ്ജന്യൻ ദിവ്യജലംകൊണ്ടു യവത്തെയെന്നപോലെ വളർത്തുന്നു! 7

ലോകത്തിൽ ഒരു കാള കോപിച്ചു ചാടുന്നതുപോലെ, ആർ ഈശ്വരപത്നികളായ തണ്ണീരുകളെ ഇങ്ങോട്ടയച്ചുവോ; ആ മഘവാവത്രേ, പിഴിയുന്ന ക്ഷിപ്രപ്രദാനന്നു – ഹവിഷ്മാനായ മനുഷ്യന്നു – വെളിച്ചം കിട്ടിച്ചതു്! 8

വജ്രം മിന്നി പൊങ്ങട്ടെ; സത്യത്തിന്റെ ശബ്ദം മുമ്പേത്തെപ്പോലെ മുഴങ്ങട്ടെ. സൽപതി സമുജ്ജ്വലപ്രഭനായി വിളങ്ങട്ടെ – സൂര്യനെപ്പോലെ ഒളിവീശിത്തിളങ്ങട്ടെ! 9

പുരുഹൂത, വറുതിമൂലം വന്ന ദുർവിചാരം ഞങ്ങൾ ഗോക്കളെക്കൊണ്ടു കടക്കുമാറാകണം, വിശപ്പൊക്കെ യവംകൊണ്ടും; ഞങ്ങൾ അരചന്മാരെക്കൊണ്ടു മികച്ച സമ്പത്തും, ഞങ്ങളുടെ ബലംകൊണ്ടു വിജയവും നേടുമാറാകണം! 10

ബൃഹസ്പതി ഞങ്ങളെ പിന്നിലും മുകളിലും ചുവട്ടിലും ദുഷ്ടങ്കൽ നിന്നു രക്ഷിയ്ക്കട്ടെ; ഇന്ദ്രൻ ഞങ്ങളെ മുന്നിലും നടുവിലും രക്ഷിയ്ക്കട്ടെ. സഖാവു സഖാക്കൾക്കു ധനം തരട്ടെ! 11

കുറിപ്പുകൾ: സൂക്തം 43.

[3] ഇന്ദ്രൻ നമുക്കു ദാഹവും വിശപ്പും ശമിപ്പിയ്ക്കട്ടെ. അന്നം – സസ്യങ്ങൾ.

[4] പ്രകാശത്തെ – സൂര്യതേജസ്സിനെ.

[5] പിശുക്കുപിടിയ്ക്കുന്ന – മഴ വേണ്ടുവോളം പെയ്യാത്ത. ജയിപ്പാൻ – നീരാവി കീഴടക്കാൻ. തിരഞ്ഞുപിടിച്ചു ജയിയ്ക്കുമെന്നർത്ഥം. അടുത്ത വാക്യം പ്രത്യക്ഷം:

[6] പരോക്ഷം:

[7] സലിലം = വെള്ളം. മേധാവികൾ – സ്തോതാക്കൾ. ദിവ്യജലം – മഴ.

[8] ചാടുന്നതുപോലെ – മേഘത്തിനെ എതിർത്തു പിളർത്തി. ഈശ്വരപത്നികളായ – ഈശ്വരനായ ഇന്ദ്രന്റെ രക്ഷയിലിരിയ്ക്കുന്ന.

[9] സൽപതി – ഇന്ദ്രൻ.

സൂക്തം 44.

കൃഷ്ണൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

യാതൊരു പ്രവൃദ്ധൻ അറ്റമില്ലാത്ത പെരുംകെല്പിനാൽ മാറ്റലരെയെല്ലാം വെമ്പലോടേ തുലോം മെലിയിച്ചു പിന്നിടുമോ, ആ ധനപതിയായ ഇന്ദ്രൻ മത്തിന്നു തേരിലൂടേ വന്നെത്തട്ടെ! 1

നരപാലക, നല്ല ഇരിപ്പിടമുള്ളതാണു്, അങ്ങയുടെ രഥം; രണ്ടു ഹരികളെ ശരിയ്ക്കു പൂട്ടിയിട്ടുമുണ്ടു്; വജ്രം തൃക്കയ്യിൽ പറ്റിനില്ലുന്നു. തമ്പുരാനേ, വെക്കം അവിടുന്നു നല്ല വഴിയിലൂടേ ഇങ്ങോട്ടെഴുന്നള്ളുക: നുകർന്ന ഭവാന്റെ ബലം ഞങ്ങൾ വളർത്താം! 2

ഈ നരപാലകനെ, വജ്രപാണിയെ, ഉഗ്രനെ, തുലോം മെലിയിയ്ക്കുന്നവനെ, വൃഷാവിനെ, യഥാർത്ഥബലനെ, ഉഗ്രരും തടിച്ചവയും ഒപ്പം മത്തടിയ്ക്കുന്നവയുമായ ഇന്ദ്രവാഹങ്ങൾ ഞങ്ങളിൽ കൊണ്ടുവരട്ടെ! 3

ഇങ്ങനെ കലശത്തിലിരിയ്ക്കുന്ന, പ്രജ്ഞയുള്ള, ബലത്തിന്ന് ഒരൂന്നായ രക്ഷിതാവിനെ അങ്ങ് തിരുവയറ്റിലാക്കിപ്പോരുന്നു. (ഞങ്ങൾക്കു) കെല്പു തരിക; (ഞങ്ങളെ) അങ്ങയിൽ ചേർക്കുക; അവിടുന്നാണല്ലോ, മേധാവികളെ വഴിപോലെ വളർത്തുന്ന സ്വാമി! 4

ധനങ്ങൾ എങ്കൽ വന്നണയട്ടെ: ഞാൻ സ്തുതിയ്ക്കുന്നുണ്ടല്ലോ. അവിടുന്നു സോമവാന്റെ ശോഭനാശംസമായ യജ്ഞത്തിൽ എഴുന്നള്ളിയാലും. അധീശനായ അവിടുന്ന് ഈ ദർഭയിൽ ഇരുന്നാലും: ആക്രമിയ്ക്കാവുന്നവയല്ല, അങ്ങയ്ക്കുള്ള പാത്രങ്ങൾ! 5

ദേവന്മാരെ വിളിച്ച പൂർവന്മാർ അസാധാരണമായ യശസ്സുളവാക്കി, വെവ്വേറെ കേറിപ്പോയി; യജ്ഞത്തോണിയിൽ കേറാൻ കഴിവില്ലാഞ്ഞവരോ, നാറുന്ന പണിയാൽ കടത്തോടേ കീഴ്പോട്ടടിഞ്ഞു! 6

കൂട്ടാക്കാത്ത കുതിരകളെ പൂട്ടുന്ന മറ്റു ദുരാത്മാക്കളും ഇപ്രകാരം തന്നെ അധോഗതിയടയട്ടെ! ആർ മുൻകൂട്ടി യജിച്ചു നല്കുമോ, ആരിൽ കമനീയങ്ങളായ വളരെ ഭോഗ്യങ്ങളുണ്ടോ, അവർ (വിണ്ണടയും). 7

(ഇന്ദ്രൻ) പറന്നുനടന്ന പർവതങ്ങളെ നിർത്തി. സ്വർഗ്ഗം (ഇന്ദ്രനെക്കുറിച്ചു)നിലവിളിയ്ക്കുന്നു. (ഇന്ദ്രൻ) അന്തരിക്ഷത്തെ ക്ഷോഭിപ്പിയ്ക്കും. (ഇന്ദ്രൻ) വാനൂഴികളെ വേർപെടുത്തുറപ്പിച്ചു. സോമം കുടിച്ചു ലഹരിപിടിച്ചാൽ (ഇന്ദ്രൻ) സ്തുതികളെ പ്രശംസിയ്ക്കും! 8

മഘവാവേ, ഞാൻ അങ്ങയ്ക്ക് ഒരു നല്ല തോട്ടി ഉണ്ടാക്കി കയ്യിൽ വെച്ചിട്ടുണ്ടു്: ഭവാന് ഇതുകൊണ്ടു വലിയ്ക്കാം, കുത്തുന്നവയെ നോവിയ്ക്കാം; അങ്ങ് ഈ യജ്ഞത്തിൽ നോവിയ്ക്കുമാറാകണം: സോമം പിഴിഞ്ഞ യജ്ഞത്തിൽ, ഭജനീയനായ ഭവാൻ (സ്തോത്രം) ചെവിക്കൊണ്ടാലും! 9

പുരുഹുത, വറുതിയാൽ വന്ന ദുർവിചാരം ഞങ്ങൾ ഗോക്കളെക്കൊണ്ടു കടക്കുമാറാകണം, വിശപ്പൊക്കെ യവംകൊണ്ടും; ഞങ്ങൾ അരചന്മാരുടെ മികച്ച സമ്പത്തും, ഞങ്ങളുടെ ബലംകൊണ്ടു വിജയവും നേടുമാറാകണം! 10

ബൃഹസ്പതി ഞങ്ങളെ പിന്നിലും മുകളിലും ചുവട്ടിലും ദുഷ്ടക്കങ്കൽ നിന്നു രക്ഷിയ്ക്കട്ടെ. സഖാവു സഖാക്കൾക്കു ധനം തരട്ടെ! 11

കുറിപ്പുകൾ: സൂക്തം 44.

[1] മെലിയിച്ചു – ക്ഷീണിപ്പിച്ച്.

[2] പ്രത്യക്ഷോക്തി: നുകർന്ന – സോമം കുടിച്ച.

[3] പരോക്ഷം: ഇന്ദ്രവാഹങ്ങൾ = ഇന്ദ്രാശ്വങ്ങൾ ഞങ്ങളിൽ – ഞങ്ങളുടെ അടുക്കൽ.

[4] പ്രത്യക്ഷം: രക്ഷിതാവിനെ – സോമത്തെ.

[5] സോമവാന്റെ – സോമം പിഴിഞ്ഞ എന്റെ. അധീശൻ – ധനാധിപതി. ആക്രമിയ്ക്കാവുന്നവ – രാക്ഷസാദികൾക്ക്. പാത്രങ്ങൾ – സോമഭാജനങ്ങൾ.

[6] കേറിപ്പോയി – ത്വൽപ്രസാദത്താൽ ദേവലോകങ്ങളിൽ ചെന്നെത്തി. കടത്തോടേ – ദേവകൾക്കു കടം വീട്ടാതെ.

[7] കൂട്ടാക്കാത്ത – മെരുങ്ങാത്ത. ദുരാത്മാക്കൾ – കഴിവുണ്ടായിരിയ്ക്കെ, യജിയ്ക്കാത്ത ദുഷ്ടന്മാർ. മുൻകൂട്ടി – മരിയ്ക്കുന്നതിനുമുമ്പു്. നല്കുമോ – ദേവകൾക്കു ഹവിസ്സു കൊടുക്കുമോ.

[8] സ്വർഗ്ഗം – രാക്ഷസ്സാദിഭീതരായ സ്വർഗ്ഗവാസികൾ. നിലവിളിയ്ക്കുന്നു – രക്ഷിയ്ക്കണേ, രക്ഷിയ്ക്കണേ എന്ന്.

[9] തോട്ടി – സ്തുതി. കുത്തുന്നവ – ഗജാദികൾ.

സൂക്തം 45.

ഭലന്ദനപുത്രൻ വത്സപ്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മനുഷ്യരെ സ്നേഹിയ്ക്കുന്ന ജാതവേദസ്സായ അഗ്നി ഒന്നാമതു ദ്യോവിന്മീതേ ജനിച്ചു; രണ്ടാമതു നമ്മുടെ മീതെയും, മൂന്നാമത് അന്തരിക്ഷത്തിലും ജനിച്ചു. തന്തിരുവടിയെ ശോഭനപ്രജ്ഞൻ സദാ ജ്വലിപ്പിച്ചു, സ്തുതിച്ചുപോരുന്നു. 1

അഗ്നേ, അങ്ങയുടെ ത്രിസ്ഥാനസ്ഥങ്ങളായ മൂന്നു രൂപങ്ങൾ ഞങ്ങൾക്കറിയാം; അങ്ങ് കൈക്കൊണ്ടിട്ടുള്ള വളരെ പാർപ്പിടങ്ങൾ ഞങ്ങൾക്കറിയാം; അങ്ങയുടെ ഉൽക്കൃഷ്ടവും നിഗൂഢവുമായ തിരുനാമം ഞങ്ങൾക്കറിയാം; അങ്ങ് ആരിൽനിന്നു ജനിച്ചുവോ, ആ കാരണാത്മാവിനെയും ഞങ്ങൾക്കറിയാം. 2

അഗ്നേ, സമുദ്രത്തിൽ വെള്ളത്തിന്നടിയിൽ അങ്ങയെ മനുഷ്യസ്നേഹിയും, വാനിന്മുകളിൽ മനുഷ്യദ്രഷ്ടാവും ഉജ്ജ്വലിപ്പിച്ചു; വെള്ളത്തിന്റെ ഇരിപ്പിടമായ മൂന്നാംലോകത്തിൽ മേവുന്ന ഭവാനെ മഹാന്മാർ വർദ്ധിപ്പിച്ചു. 3

അഗ്നി ഭൂമിയെ നക്കുകയും, ലതകളെ ചുടുവിയ്ക്കയുംചെയ്തുകൊണ്ടു, പർജ്ജന്യൻ ഇടിവെട്ടുന്നതുപോലെ ആർത്തിരമ്പും; പിറവിയിലേ കത്തിപ്പടർന്ന് അവയെ നോക്കും; പ്രഭകൊണ്ടു വാനൂഴികൾക്കിടയിൽ തിളങ്ങും! 4

സമ്പത്തിനെ പൊന്തിയ്ക്കുന്ന, ധനങ്ങളെ വഹിയ്ക്കുന്ന, അഭീഷ്ടങ്ങളെ കൊണ്ടുവരുന്ന, സോമം കാക്കുന്ന, വസുവായ, ബലപുത്രനായ, തണ്ണീരിൽ മേവുന്ന തമ്പുരാൻ ഉഷസ്സുദിപ്പിൽ ജ്വലിപ്പിയ്ക്കപ്പെട്ടു വിളങ്ങുന്നു! 5

എല്ലാറ്റിന്റെയും കൊടിമരമായ തണ്ണീരിൻഗർഭം പിറക്കുമ്പോൾത്തന്നേ വാനൂഴികളെ നിറയ്ക്കും; പഞ്ചജനങ്ങൾ അഗ്നിയജനം തുടങ്ങുന്നതോടേ, താൻ തിരിയേപോന്ന്, ഉറപ്പുള്ള മേഘത്തെയും ഉടയ്ക്കും! 6

കാമയമാനനും, പാവകനും, ഗമനശീലനും, സുമേധസ്സും, അമൃതനുമായ അഗ്നി മനുഷ്യരുടെഇടയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. താൻ പുക പാറിയ്ക്കുന്നു; വെണ്മ പൂണ്ടു, തെളിഞ്ഞ തേജസ്സിനാൽ വാനിൽ വ്യാപിയ്ക്കുന്നു! 7

കാണപ്പെടുന്ന ഗന്താവായ തേജസ്വി അത്യന്തം ശോഭിയ്ക്കുന്നു – വിഭൂതിയ്ക്കായി, ദുസ്സഹമാംവണ്ണം വിളങ്ങുന്നു. അഗ്നി അന്നങ്ങള്‍കൊണ്ടു മരണരഹിതനായിരിയ്ക്കുന്നു. സുരേതസ്സായ സൂര്യനാണല്ലോ, ഇദ്ദേഹത്തെ ജനിപ്പിച്ചതു്! 8

അഗ്നേ, കല്യാണപ്രഭനായ ദേവ, അതിയുവാവേ, ആർ ഇന്ന് അങ്ങയ്ക്കു നെയ്യപ്പം ഉണ്ടാക്കുന്നുവോ, ആ അത്യുൽക്കൃഷ്ടനായ ദേവഭക്തനെ അവിടുന്നു സമ്പത്തിലെയ്ക്കും സുഖത്തിലെയ്ക്കും കൊണ്ടുപോയാലും! 9

അഗ്നേ, നല്ല ഹവിസ്സു ചമയ്ക്കുമ്പോൾ അദ്ദേഹത്തെ അവിടുന്ന് ഉപചരിച്ചാലും; സ്തോത്രം ചൊല്ലുമ്പോൾ ചൊല്ലുമ്പോൾ ഉപചരിച്ചാലും. അദ്ദേഹം സൂര്യനെ സ്നേഹിയ്ക്കട്ടെ, അഗ്നിയെ സ്നേഹിയ്ക്കട്ടെ; ജനിച്ച പുത്രനെക്കൊണ്ടും, മേലിൽ ജനിയ്ക്കുന്നവനെക്കൊണ്ടും (ശത്രുക്കളെ) പിളർത്തട്ടെ! 10

അഗ്നേ, അവിടെയ്ക്കായിട്ടാണ്, യജമാനന്മാർ നാൾതോറും വരണീയങ്ങളായ വസുക്കൾ കരുതിവെയ്ക്കുന്നതു് അങ്ങയോടുകൂടിയാണ്, ധനകാംക്ഷികളായ മേധാവികൾ പൈത്തൊഴുത്തു തുറന്നതു്! 11

മനുഷ്യർക്കു സുഖമയനും, വൈശ്വാനരനും, സോമപാലനുമായ അഗ്നി ഋഷികളാൽ സ്തുതിയ്ക്കപ്പെട്ടു; ദ്രോഹിയ്ക്കാത്ത വാനൂഴികളെ ഞങ്ങൾ വിളിയ്ക്കുന്നു; ദേവന്മാരേ, നിങ്ങൾ ഞങ്ങൾക്കു സമ്പത്തും സൽപുത്രനെയും തരുവിൻ!12

കുറിപ്പുകൾ: സൂക്തം 45.

[1] ദ്യോവിന്മീതേ ജനിച്ചു – സൂര്യാത്മനാ. രണ്ടാമതു – ഭൌമാഗ്നിയായിട്ട്. മൂന്നാമതു് – വൈദ്യുതാഗ്നിരൂപേണ.

[2] മൂന്നു രൂപങ്ങൾ – അഗ്നി, വായു, ആദിത്യൻ. പാർപ്പിടങ്ങൾ – ഗാർഹപത്യാദികൾ. തിരുനാമം – ജാതവേദോവൈശ്വാനരാദികൾ.

[3] അങ്ങയെ – ബഡബാഗ്നിയായ ഭവാനെ. മനുഷ്യസ്നേഹി – വരുണൻ. മനുഷ്യദ്രഷ്ടാവ് – ആദിത്യൻ. മൂന്നാംലോകത്തിൽ – മൂന്നു ലോകങ്ങളിലൊന്നായ അന്തരിക്ഷത്തിൽ. മഹാന്മാർ – മരുദാദികൾ. വർദ്ധിപ്പിച്ചു – സ്തുതികൾകൊണ്ടു്.

[4] ദാവാഗ്നിയെ സ്തുതിയ്ക്കുന്നു: അവ – ലതകൾ.

[6] തണ്ണീരിൻഗർഭം – അഗ്നി നിറയ്ക്കും – തേജസ്സുകൊണ്ടു്.

[7] കാമയമാനൻ – ഹവിസ്സിച്ഛിയ്ക്കുന്നവൻ.

[8] അന്നങ്ങൾ – വിറകുകൾ.

[10] അദ്ദേഹത്തെ – ദേവഭക്തനെ. ഉപചരിച്ചാലും – അഭീഷ്ടദാനത്താൽ,

[11] വസുക്കൾ = ധനങ്ങൾ. ധനകാംക്ഷികളായ മേധാവികൾ – അസുരാപഹൃതമായ ഗോധനത്തെ വീണ്ടേടുപ്പാനിച്ഛിച്ച ദേവന്മാർ.

[12] ദ്രോഹിയ്ക്കാത്ത – കനിവുള്ളവരായ.

സൂക്തം 46.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അന്തരിക്ഷത്തിന്റെ മടിയിൽനിന്ന്, ആകാശജ്ഞനായ യാതൊരുവൻ ഹോതാവായി വെളിപ്പെട്ടു, മനുഷ്യരുടെയിടയിൽ ഇരിയ്ക്കുന്നുവോ; വിധാതാവായി വെയ്ക്കപ്പെട്ട ആ മഹാൻ സേവിയ്ക്കുന്ന നിനക്ക് അന്നവും ധനവും അരുളട്ടെ; ദേഹരക്ഷകനുമാവട്ടെ! 1

വെള്ളത്തിലൊളിച്ച തന്തിരുവടിയെ, പരിചാരകർ ഒരു കാണാതായ മാടിനെയെന്നപോലെ, കാലടികൾ നോക്കി പിന്തുടർന്നു; കാമയമാനരായ – കാംക്ഷ പൂണ്ട – ധീരരായ ഭ്രുഗുക്കൾ സ്തുതികളാൽ ആ ഗുഹാനിലീനനെ കണ്ടുപിടിച്ചു. 2

ഈ മഹാനെ വിഭൂവസ്സിന്റെ പുത്രൻ ത്രിതൻ തേടി ഭൂമിയിൽ കണ്ടെത്തി. സുഖം വളർത്തുന്ന യുവാവായ തന്തിരുവടി മേടകളിൽ നീളെ വെളിപ്പെട്ടു, യജ്ഞത്തിന്റെ പൊക്കിളായി സ്ഥിതി ചെയ്യുന്നു. 3

മാദനീയനും, യജനീയനും, ഗന്താവും, യജ്ഞനിയന്താവും, പ്രജകളുടേ സ്വാമിയും, ഹോതാവും, ഹവ്യവാഹനുമായ പാവകനെ കാമയമാനന്മാർ മനുഷ്യരിൽ പ്രതിഷ്ഠിച്ചു സ്തുതിച്ചുപോരുന്നു. 4

മേധാവികളെ താങ്ങുന്ന ജേതാവായ മഹാനെ നീ സ്തുതിപ്പാൻ നോക്കുക: അഭിജ്ഞനും, പുരന്ദരനും, വരണീയനും, സ്തുതിപ്രീതനും അരണിക്കുഞ്ഞുമായ ഹരികേശനെ മൂഢന്മാർപോലും ഒരു കുതിരയെയെന്നപോലെ തടിപ്പിച്ചു, പുകഴ്ത്തുന്നു.5

(ജ്വാലകൾ) ചുഴന്ന ത്രിതൻ ഉറപ്പിയ്ക്കാനായി യാഗശാലകളിൽ അകത്തു സ്വസ്ഥാനത്തിരിയ്ക്കും; അവിടെനിന്നു പ്രജകളുടെ ഹവിസ്സു വാങ്ങി, നേതാക്കൾക്കു കൊടുക്കാൻ നാനാമട്ടിൽ തടവില്ലാതെ നടകൊള്ളും. 6

ഇദ്ദേഹത്തിന്റെ പാവകരായ അഗ്നികൾ ജരയില്ലാത്തവരും, ദമനീയരെ പിന്നിടിവിയ്ക്കുന്നവരും, പൂജനീയമായ പുകയോടുകൂടിയവരും, വെണ്മ ചേർന്നവരും, ഭരിയ്ക്കുന്നവരും, വനത്തിൽ വസിയ്ക്കുന്നവരും, നടക്കുന്ന സോമങ്ങൾപോലെ ക്ഷിപ്രകർമ്മാക്കളുമാകുന്നു! 7

ആർ നാവുകൊണ്ടു കർമ്മത്തെയും മനസ്സുകൊണ്ടു ഭൂമിയുടെ സ്തോത്രങ്ങളെയും വഹിയ്ക്കുന്നുവോ; ആ ജ്വലിയ്ക്കുന്ന, മാദനീയനായ, യജനീയനായ, പാവകനായ അഗ്നിയെ ആളുകൾ ഹോതാവാക്കിവെച്ചിരിയ്ക്കുന്നു! 8

ആരെ ദ്യാവാപൃഥിവികളും, തണ്ണീരുകളും, ത്വഷ്ടാവും, ആരെ ബലംകൊണ്ടു ഭൃഗുക്കളും ജനിപ്പിച്ചുവോ; ആ സ്തുത്യനും യഷ്ടവ്യനുമായ അഗ്നിയെ മുമ്പേ വായുവും മനുവിന്നായി ദേവന്മാരും നിർമ്മിച്ചുവെച്ചു. 9

അഗ്നേ, നിന്തിരുവടിയെ ദേവന്മാർ ഹവ്യവാഹനാക്കിവെച്ചു; തുലോം സസ്പൃഹരായ മനുഷ്യർ യജനീയനുമാക്കി. ആ നിന്തിരുവടി യജ്ഞത്തിൽ സ്തുതിയ്ക്കുന്നവന്ന് അന്നം തന്നാലും: ദേവകാമന്നു വളരെ യശസ്സ് ഉണ്ടായിവരുമല്ലോ! 10

കുറിപ്പുകൾ: സൂക്തം 46.

[1] തന്നോടുതന്നെ പറയുന്നു: അന്തരിക്ഷത്തിന്റെ മടിയിൽനിന്ന് – വൈദ്യുതാവസ്ഥയിൽനിന്ന്. വിധാതാവ് – യജ്ഞനിർവാഹകൻ. ആ മഹാൻ – അഗ്നി.

[2] പരിചാരകർ – ഋഷിമാർ.

[3] ത്രിതൻ – ഒരു ഋഷി. മേടകളിൽ – യജമാനഗൃഹങ്ങളിൽ. പൊക്കിൾ – പ്രധാനാംഗം.

[4] മാദനീയൻ = മത്തുപിടിപ്പിയ്ക്കപെടേണ്ടുന്നവൻ. കാമയമാനന്മാർ – സൽഫലകാംക്ഷികൾ, ഋത്വിക്കുകൾ. മനുഷ്യർ – യഷ്ടാക്കൾ.

[5] അന്തരാത്മാനോട്: ഹരികേശൻ = അഗ്നി. തടിപ്പിച്ചു – ഹവിസ്സു കൊണ്ടു വളർത്തി.

[6] ത്രിതന്‍ – ഗാര്‍ഹപത്യാഹവനീയദക്ഷിണരൂപനായ അഗ്നി. ഉറപ്പിയ്ക്കാന്‍ – യജമാനഗൃഹത്തെ. നേതാക്കള്‍ – ദേവന്മാര്‍.

[7] ഇദ്ദേഹം – യജമാനൻ. അഗ്നികൾ – അഗ്നി; പൂജാർത്ഥം, ബഹുവചനം. ധമനീയരെ പിന്നിടുവിയ്ക്കുന്നവര്‍ – ആരാധകരെ രക്ഷപ്രഭ്രുതികള്‍ക്കപ്പുറത്താക്കുന്നവര്‍. ക്ഷിപ്രകര്‍മ്മാക്കള്‍ – ഉടനടി ഫലം കൊടുക്കുന്നവര്‍.

[8] നാവ് – ജ്വാല. കർമ്മം – ആഹൂതി. ഭൂമിയുടെ – ഭൂവാസിജനങ്ങളുടെ.

[9] ബലം – സ്തുത്യാദിസാധനം.

[10] സ്തുതിയ്ക്കുന്നവന്ന് – എനിയ്ക്ക്.

സൂക്തം 47.

അംഗിരോഗോത്രൻ സപ്തഗു ഋഷി; തിഷ്ടുപ്പ് ഛന്ദസ്സ്; വൈകുണ്ഠേന്ദ്രൻ ദേവത. (കാകളി.)

ഞങ്ങൾ പിടിയ്ക്കുന്നു, നിൻവലംകയ്യിന്ദ്ര,
തുംഗവിത്തങ്ങൾക്കധീശ, വിത്താശയാൽ:
ഞങ്ങൾക്കറിയാം, ഭവാൻ ശുര, ഗോനാഥ;-
നെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 1

സ്തുത്യൻ, സുശസ്ത്രൻ, സുരക്ഷൻ, സുനേതാവു,
വിത്തഭൃത്താ,ഴികൾനാലിലും ചെന്നവൻ,
അങ്ങുന്നനേകവരേണ്യൻ, പെരുതീജ്യ;-
നെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 2

ഇന്ദ്ര, സുസ്തോത്രൻ, വിശാലൻ, പൃഥുമൂല-
നു,ന്നതൻ, ദേവവൈഷി, കെല്പൻ, ശ്രുതശ്രുതൻ-
ഇങ്ങനെയുള്ളരിജിത്താം ഗഭീരനൊ-
ത്തെങ്ങൾക്കു നല്ക, വർഷിയ്ക്കമർച്ച ്യം ധനം! 3

ഇന്ദ്ര, മേധാവി, കടത്തുവോൻ, സൽബല-
നുന്നമ്രന,സ്താരി, സത്യൻ പുരന്ദരൻ-
ഇങ്ങനെയുള്ള വിത്താന്നവാൻ പുത്രനൊ-
ത്തെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 4

നൂറായിരം തേർകള, ശ്വങ്ങൾ, യോദ്ധാക്കൾ,
കൂറുറ്റ സേവകർ, വീരർ, മേധാവികൾ
എന്നിവയൊത്തിന്ദ്ര, സാർവത്രികൌര്‍ജ്ജിത്യ-
മെങ്ങൾക്കു നല്ക, വർഷിയ്ക്കമർച്ച ്യം ധനം! 5
സത്യകർമ്മാവു, മന്ത്രാധിപൻ, മേധാവി
സപ്തഗുവുണ്ടൊരുങ്ങുന്നൂ, സ്തുതിയ്ക്കുവാൻ:
അങ്ങു ചെല്വൂ, നമിച്ചാംഗിരസനിവ;-
നെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 6

ചിത്തേരിതം, ഹൃദിസ്പർശി, വശീകാര-
യുക്തം സ്തവം തിരുവുള്ളമിരക്കുവാൻ
എൻദൂതനായിട്ടു ചെല്വതുണ്ടിന്ദ്രങ്ക;-
ലെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 7

നിന്നോടു ഞാനിരക്കുന്നതു – വാരാളു-
മന്യാദൃശാലയ – മേകുകെ, ങ്ങൾക്കു നീ:
ഇങ്ങതു, വാഴ്ത്തട്ടെ, യിന്ദ്ര, വാനൂഴിക;-
ളെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 8
കുറിപ്പുകൾ: സൂക്തം 47.

[1] വികുണ്ഠ എന്നൊരസുരസ്ത്രീ ഇന്ദ്രസദൃശനായ പുത്രനുണ്ടാകാൻ കടും തപസ്സനുഷ്ഠിച്ചു. ‘എന്നോടു തുല്യനായി മറ്റൊരുത്തൻ പിറന്നുകൂടാ’ എന്നു കരുതി, ഇന്ദ്രൻതന്നേ അവളുടെ പുത്രനായി ജനിച്ചു. ആ വൈകുണ്ഠ (വികുണ്ഠാപുത്ര)നായ ഇന്ദ്രനെയാണു്, ഈ സൂക്തം സ്തുതിയ്ക്കുന്നതു്: തുംഗവിത്തങ്ങൾ – ഉൽക്കൃഷ്ടധനങ്ങൾ. വർഷിയ്ക്കും – അഭീഷ്ടങ്ങളെ വർഷിയ്ക്കുന്ന.

[2] വിത്തഭൃത്ത് = ധനധാരി. ചെന്നവൻ – കീർത്തികൊണ്ടു വ്യാപിച്ചവൻ, എങ്ങും പുകൾപ്പെട്ടവൻ. ഈജ്യൻ – യജനീയൻ.

[3] ഉന്നതൻ – മഹാൻ. ദേവൈഷി = ദേവകാമൻ. ശ്രുതശ്രുതൻ – വിശ്രുതജ്ഞാനൻ. ഗഭീരനൊത്ത് – ഗഭീരനായ പുത്രനോടുകൂടി; പുത്രനെയും ധനത്തെയും നല്ക.

[4] എടുത്തുപറയുന്നു: കടത്തുവോൻ – ദുഃഖതാരകൻ. ഉന്നമ്രൻ – വളർച്ച നേടുന്നവൻ. അസ്താരി = ശത്രുനാശനൻ. പുരന്ദരൻ – ശത്രുപുരികളെ പിളർത്തുന്നവൻ.

[5] സാർവത്രികൌര്‍ജ്ജിത്യം = സർവവ്യാപിയായ ബലത്തോടുകൂടിയതു്; ധനത്തിന്റെ വിശേഷണം.

[6] സപ്തഗു – ഞാൻ. അങ്ങു – ദേവസന്നിധിയിൽ.

[7] ചിത്തേരിതം – മനസ്സിനാൽ ചൊല്ലപ്പെട്ടതു്. വശീകാരയുക്തം – വശീകരിയ്ക്കുന്നതു്. തിരുവുള്ളം – ഇന്ദ്രന്റെ പ്രസാദം.

[8] അതു – ഭവദ്ദാനം.

സൂക്തം 48.

വൈകുഃണ്ഠന്ദ്രൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വൈകുണ്ഠേന്ദ്രൻതന്നെ ദേവത.

ഞാനാണ്, ധനത്തിന്റെ പ്രധാനാധിപതി: ഞാൻ വളരെയാളുകളിൽനിന്നു ധനം പിടിച്ചടക്കും. എന്നെ പ്രാണികൾ അച്ഛനെപ്പോലെ വിളിയ്ക്കും: ഞാൻ ഹവിർദ്ദാതാവിന്നു ഭക്ഷണം കൊടുക്കും. 1

ഇന്ദ്രനായ ഞാൻ അഥർവപുത്രന്റെ തല കൊയ്തു; ത്രിതന്നുവേണ്ടി മേഘത്തിന്മേൽ വെള്ളം പുറപ്പെടുവിച്ചു. ഞാൻ ദസ്യുക്കളിൽ നിന്നു ധനം പിടിച്ചടക്കും. ഞാൻ മാതരിശ്വപുത്രനായ ദധീചിയ്ക്കായി മഴക്കാറിനെ വഴങ്ങിച്ചു. 2

എനിയ്ക്കായി ത്വഷ്ടാവ് ഒരിരിമ്പുവജ്രം ഉണ്ടാക്കി; ദേവന്മാർ കാര്യവും എങ്കൽ ചുമത്തി. എന്റെ സൈന്യം, സൂര്യന്റേതുപോലെ ദുസ്തരമാകുന്നു. ചെയ്തതുകൊണ്ടും ചെയ്യാൻപോകുന്നതുകൊണ്ടും എന്നെ അധിപതിയാക്കിയിരിയ്ക്കുന്നു. 3

ഗോവ്, അശ്വം, പാലുള്ള പശു, സ്വർണ്ണം എന്നിവയെ ഞാൻ ആയുധംകൊണ്ടു (വെന്നടക്കും). സ്തോത്രോപേതങ്ങളായ സോമങ്ങൾ എന്നെ മത്തുപിടിപ്പിച്ചാൽ, ഹവിർദ്ദാതാവിന്നുവേണ്ടി ഞാൻ അനേകായിരം (ആയുധങ്ങൾ)മൂർച്ചകൂട്ടും! 4

ഇന്ദ്രനായ ഞാൻ ധനത്തിൽ പരാജയപ്പെടില്ല; ഞാൻ ഒരിയ്ക്കലും മൃത്യുവിന്നു വഴങ്ങില്ല. സോമം പിഴിയുന്നവരേ, നിങ്ങൾ എന്നോടുതന്നേ സമ്പത്തു യാചിച്ചുകൊള്ളുവിൻ; മനുഷ്യരേ, നിങ്ങൾ എന്റെ സഖ്യത്തിൽ വഴുതരുത്. 5

എവർ ഇന്ദ്രമായ വജ്രത്തെ പോരിന്നിറക്കിയോ, ആ ബലിഷ്ഠരെ ഈരണ്ടായി ഞാൻ ഹനിച്ചിരിയ്ക്കുന്നു – വെല്ലുവിളിച്ചരെ കുമ്പിടുവിച്ചു, കൂമ്പിടാത്ത ഞാൻ ഉറപ്പു പറഞ്ഞ് ആയുധംകൊണ്ടു ഹനിച്ചിരിയ്ക്കുന്നു. 6

അമർഷിയായ ഞാൻ ഇപ്പോൾ ഒരുവനെ ഒറ്റയ്ക്കെതിർക്കും; ഇരുവരെയും, മുവ്വരുണ്ടെങ്കിൽ അവരെയും എതിർക്കും. വളരെ നിഷ്ഠുരരെ ഞാൻ, കളത്തിലെന്നപോലെ കൊയ്തു കൂട്ടിയിരിയ്ക്കുന്നു. എന്നെ നിന്ദിച്ചുകളയുമോ, ഇന്ദ്രനില്ലാത്ത ശത്രുക്കൾ? 7

പർണ്ണയനെയും, കരഞ്ജനെയും ഹനിച്ച മഹായുദ്ധത്തിൽ വിളിപ്പെട്ട ഞാൻ ഗുംഗുവിന്നായി, ഹവിസ്സർപ്പിച്ച ശത്രുഹന്താവായ അതിഥിഗ്വനെ, പ്രജകളിൽ അന്നത്തെയെന്നപോലെ നിലനിർത്തി. 8

എന്റെ സ്തോതാവു സേവ്യനായി അന്നവും ഭോഗവും നേടും; അവങ്കൽ (ആളുകൾ) ഗോലബ്ധിയ്ക്കും സഖ്യത്തിന്നും – രണ്ടിന്നും – ചെല്ലും. എന്തുകൊണ്ടെന്നാൽ, അവന്നുവേണ്ടി ഞാൻ യുദ്ധങ്ങളിൽ ആയുധമെടുക്കും; അതോടേ, അവനെ സ്തുതിയ്ക്കും ഉക്ഥത്തിനും അർഹനുമാക്കും. 9

ഒരുവങ്കൽ ഇടയ്ക്കു സോമം കണ്ടാൽ, അവനെ (ഇന്ദ്രൻ)വജ്രം കൊണ്ടു കാത്തരുളും: ആ കൊമ്പു കൂർത്ത വൃഷഭനോടു പൊരുതാനൊരുങ്ങിയ ദ്രോഹിയോ, കെട്ടു പെട്ടു കൂരിരുട്ടിൻനടുവിൽ കിടക്കും! 10

ആദിത്യർ, വസുക്കൾ, മരുത്തുക്കൾ എന്നീ ദേവന്മാരുടെ പാർപ്പിടത്തെ ദേവനായ ഞാൻ ദ്രോഹിയ്ക്കില്ല: അവർ എന്നെ നല്ല ബലമുള്ളവനും അജിതനും അഹിംസിതനും അധർഷിതനുമാക്കിത്തീർക്കട്ടെ! 11

കുറിപ്പുകൾ: സൂക്തം 48.

[1] സപ്തഗുസ്തുതനായ വൈകുണ്ഠേന്ദ്രൻ സഹർഷനായി ആത്മസ്തുതി ചെയ്യുന്നു: ആളുകൾ – ശത്രുജനങ്ങൾ. പ്രാണികൾ – യജമാനന്മാർ. അച്ഛനെപ്പോലെ – മക്കൾ അച്ഛനെ വിളിയ്ക്കുന്നതുപോലെ.

[2] അഥർവപുത്രന്റെ – ഇന്ദ്രശാസനം ഗണിയ്ക്കാതേ മധുവിദ്യ അശ്വികൾക്കുപദേശിച്ച ദധീചന്റെ. 1 – 116 – 12-ാം ഋക്കു നോക്കുക. ത്രിതന്നുവേണ്ടി – കിണറ്റിൽ വീണ ത്രിതനെന്ന ഋഷി ഇന്ദ്രനോടു കേറ്റാൻ പ്രാർത്ഥിച്ചതു് ഈ മണ്ഡലത്തിലെ 33-ാംസൂക്തത്തിൽ രണ്ടാംഋക്കിലുണ്ടു്. വഴങ്ങിച്ചു – മഴ പെയ്യിച്ചു.

[3] കാര്യം – ശത്രുവധാദി. ആക്കിയിരിയ്ക്കൂന്നു – ദേവന്മാർ.

[4] ഗോവ് – മാട്.

[5] പരാജയപ്പെടില്ല – എന്റെ ധനം അജയ്യ്യമാകുന്നു. വഴുതരുത് – ഉറച്ചുനില്ക്കണം.

[6] ഇന്ദ്രം – വൈരികളെ പിളർത്തുന്നതു്. പോരിന്നിറക്കിയോ – വജ്രവാനായ എന്നോടു പൊരുതിയോ. ഈരണ്ടായി – ഒരേസമയത്തു രണ്ടെതിരാളികളോടു യുദ്ധംചെയ്ത് എന്നർത്ഥം. ഉറപ്പു – ‘നിങ്ങളെ ഞാൻ കൊല്ലു’മെന്ന്,

[7] കളം – കൊയ്ത നെല്ലും മറ്റും കൂട്ടിവെയ്ക്കുന്ന സ്ഥലം. ഇന്ദ്രനില്ലാത്ത – ഇന്ദ്രനെ ഗണിയ്ക്കാത്ത. നിന്ദിച്ചുകളയുമോ – നിന്ദിപ്പാൻ ശക്തരാകില്ല.

[8] വിളിപ്പെട്ട – വിജയിച്ചതിനാൽ. ഗുംഗു – ഒരു രാജ്യം; അതിനെ രക്ഷിപ്പാൻ. അതിഥിഗ്വൻ – ദിവോദാസൻ.

[10] ഒരു യഷ്ടാവും അയഷ്ടാവും തമ്മിൽ യുദ്ധം ചെയ്യുമ്പോൾ, ഇന്ദ്രൻ സോമാർപ്പകനെയേ സഹായിയ്ക്കൂ. കൊമ്പ് – ആയുധം. വൃഷഭൻ – ശരവർഷി; ഇന്ദ്രന്റെ അനുഗ്രഹത്താൽ ശരവർഷണശക്തനായിത്തീർന്ന യഷ്ടാവ് അയഷ്ടാവായ ദ്രോഹിയെ പിടിച്ചു തടവിലിടും.

സൂക്തം 49.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സ്തുതിയ്ക്കുന്നവന്നു ഞാൻ മികച്ച സമ്പത്തു നല്കും: എന്നെത്തന്നെ വർദ്ധിപ്പിപ്പാൻ, സ്തോത്രം ചൊല്ലിയ്ക്കും. യഷ്ടാവിന്നു ഞാൻ അയച്ചുകൊടുക്കും; അയഷ്ടാവിനെ യുദ്ധത്തിലെല്ലാം ആക്രമിയ്ക്കും! 1

ദേവകളിൽവെച്ച് ഇന്ദ്രനെന്ന എന്നെയാണ്, ദ്യാവാപൃഥിവ്യന്തരിക്ഷപ്രജകൾ പുലർട്ട്ഹിപ്പോരുന്നത്. എനിയ്ക്കു, വൃഷാക്കളും വിവിധകർമ്മാക്കളും വിദ്രുതഗതികളുമായ രണ്ടു ഹരികളുണ്ടു്; ഞാൻ ബലത്തിന്നു ധർഷകമായ വജ്രവുമെടുക്കും. 2

ഞാൻ ഉശനസ്സിന്നുവേണ്ടി അൽക്കനെ അടിച്ചിടിച്ചുകൊന്നു. ഞാൻ കുത്സനെ ഇത്തരം രക്ഷകൾകൊണ്ടുതന്നെ രക്ഷിച്ചു: ഞാൻ ശുഷ്ണനെ വധിപ്പാൻ വജ്രം മുറുകെപ്പിടിച്ചു. ഞാൻ ദസ്യൂവിന്ന് ആര്യനാമം കൊടുക്കില്ല. 3

ഞാൻ, ഒരച്ഛൻപോലെ, വേതസു കുത്സന്നു കൊടുക്കാൻ തുഗ്രനെയും സ്മദിഭനെയും വഴങ്ങിച്ചു. ഞാൻ പുത്രന്നെന്നപോലെ, ശത്രുധർഷണത്തിന്നു പ്രിയങ്ങൾ കൊണ്ടുവന്നു, യഷ്ടവിനെ പ്രശോഭിപ്പിയ്ക്കും. 4

ഞാൻ ശ്രുതർവാവിന്നുവെണ്ടി അദ്ദേഹം എങ്കൽ വന്നു, വിടാതെ നിന്നു സ്തുതിച്ചതിനാൽ – മൃഗയനെ വഴങ്ങിച്ചു. ഞാൻ ആയുവിന്നു വേണ്ടി വേശനെ കുമ്പിടുവിച്ചു. ഞാൻ സവ്യന്നുവേണ്ടി ഷഡ്ഗൃഭിയെ വഴങ്ങിച്ചു. 5

വൃത്രഹന്താവായ ഞാനാണ്, വൃത്രനെപ്പോലേ നാശം വരുത്തിയിരുന്ന നവവാസ്ത്വനെയും ബൃഹദ്രഥനെയും ചതച്ചതു് വർദ്ധമാനൻ, പ്രഥമാനൻ എന്നിവരെ ഞാൻ വിടാതെനിന്നു, രോചനലോകത്തിന്റെ അങ്ങേഅറ്റത്തെയ്ക്കയച്ചു. 6

ഞാൻ പായുന്ന വിചിത്രസൂര്യാശ്വങ്ങളിൽ കേറി, ചുറ്റും ഓജസ്സോടേ സഞ്ചരിയ്ക്കും. മനുഷ്യന്റെ പിഴിയൽ എന്നെ യജ്ഞസിദ്ധിയ്ക്കു വിളിച്ചാലപ്പോൾ, ഞാൻ വധ്യനായ ദാസനെ ആയുധങ്ങൾ കൊണ്ടു നറുക്കും. 7

ഏഴുപേരെ കൊന്നവനും, ബന്ധിയ്ക്കുന്നവനെപ്പോലും തുലോം ബന്ധിയ്ക്കുന്നവനുമായ ഞാൻ കരുത്തുകൊണ്ടു തുവർശനെയും യദുവിനെയും വിശ്രുതരാക്കി. മറ്റുള്ളവരെയും ഞാൻ ബലംകൊണ്ടു ബലവാന്മാരാക്കിയിരിക്കുന്നു. ഞാൻ തഴച്ച തൊണ്ണൂറ്റൊപതെണ്ണത്തെ തകർത്തു. 8

വൃഷാവായ ഞാൻ നില്ക്കാതെ പായുന്ന ഏഴുനദികളെ ഭൂമിയിൽ നിർത്തിയിരിയ്ക്കുന്നു; ശോഭനകർമ്മാവായ ഞാൻ വെള്ളം നല്കിപ്പോരുന്നു. മനുഷ്യന്നു നടക്കാൻ നിരുപദ്രവമായ വഴിയും കിട്ടിച്ചിരിയ്ക്കുന്നു. 9

യാതൊന്നു നിർത്താൻ ത്വഷ്ടാവായ ദേവൻ ആളായില്ലയോ; ആ സ്പൃഹണീയവും, സുഖകരമായ സോമത്തിൽ ചേർക്കാനുള്ളതുമായ വെൺപാൽ ഞാൻ ഈ ഗോക്കളുടെ അകിട്ടിലും, മഴ തുടങ്ങുന്നതുവരെയുള്ള വെള്ളം പുഴകളിലും നിർത്തിയിരിയ്ക്കുന്നു. 10

ഇങ്ങനെ, മഘവാവായ, സത്യധനനായ ഇന്ദ്രൻ ബലത്താൽ ദേവന്മാരെയും മനുഷ്യരെയും പ്രേരിപ്പിയ്ക്കുന്നു. ഹരിയുക്ത, കർമ്മവൻ, സ്വയം പുകഴ്‌ന്നവനേ, അവിടുന്നു ചെയ്തതെല്ലാം വെമ്പൽകൊള്ളുന്നവർ വാഴ്ത്തിപ്പാടുന്നു. 11

കുറിപ്പുകൾ: സൂക്തം 49.

[1] അയച്ചുകൊടുക്കും – ധനം.

[2] പുലർത്തിപ്പോരുന്നതു് – ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും.

[3] അൽക്കൻ – ഉശനസ്സിന്റെ ഒരു ശത്രു. ആര്യനാമം – ആര്യന്മാർക്കു കൊടുക്കേണ്ടുന്ന വെള്ളം; അഥവാ, നല്ല പേര്, യശസ്സ്.

[4] അച്ഛൻപോലെ – അച്ഛൻ മകനെന്നപോലെ. വേതസു – ഒരു നാട്. തുഗ്രനും സ്മദിഭനും രാജാക്കന്മാരത്രേ. പ്രിയങ്ങൾ – ഇഷ്ടവസ്തുക്കൾ.

[5] മൃഗയൻ – ഒരസുരൻ. വേശൻ – ആയുവിന്റെ ഒരു ശത്രു. സവ്യൻ, ഷഡ്ഗൃഭി – പേരുകൾ.

[6] നവവാസ്ത്വൻ, ബൃഹദ്രഥൻ, വർദ്ധമാനൻ, പ്രഥമാനൻ – നാലും പേരുകൾ. രോചനം – സ്വർഗ്ഗം.

[7] സഞ്ചരിയ്ക്കും – സൂര്യത്മനാ. മനുഷ്യന്റെ പിഴിയൽ – സോമം പിഴിയുന്ന മനുഷ്യൻ. ദാസനെ – നാശം വരുത്തുന്ന ശത്രുവിനെ.

[8] ഏഴുപേർ – നമുചിപ്രഭൃതികൾ. മറ്റുള്ളവർ മറ്റു സ്തോതാക്കന്മാർ, തൊണ്ണൂറ്റൊമ്പതെണ്ണത്തെ – തൊണ്ണൂറ്റൊമ്പത് അസുരപുരികളെ.

[9] നിർത്തുക – ഏർപ്പെടുത്തുക.

[11] രണ്ടാംവാക്യം പ്രത്യക്ഷം: വെമ്പൽകൊള്ളുന്നവർ – കർമ്മസത്വരർ, ഋത്വിക്കുകൾ.

സൂക്തം 50.

ഋഷിദേവതകൾ മുമ്പേത്തവ; ജഗതിയും അഭിസാരിണിയുംത്രിഷ്ടുപ്പും ഛന്ദസ്സുകൾ.

ആരുടെ മഹനീയമായ ബലത്തെയും, മഹത്തായ അന്നത്തെയും, സുഖത്തെയും ദ്യാവാപൃഥിവികൾ പൂജിച്ചുപോരുന്നുവോ; സോമത്താൽ ഇമ്പംകൊള്ളുന്നവനും, സർവനേതാവും, സർവഭാവയിതാവുമായ ആ ഇന്ദ്രനെ ഭവാൻ സ്തുതിച്ചാലും. 1

ആ ഇന്ദ്രന്‍ സഖാവാല്‍ സ്തുതിയ്ക്കപ്പെടുന്നവനും, മര്‍ത്ത്യഹിതനും, ഈശ്വരനും, എന്നെപ്പോലുള്ള മനുഷ്യന്നു സംസേവ്യനുമാകുന്നു. സല്പതേ, ശൂര, എല്ലാച്ചുമതലകള്‍ക്കും ബലക്യത്യങ്ങള്‍ക്കും, മേഘത്തിലെ വെള്ളങ്ങള്‍ക്കും നിന്തിരുവടിതന്നേ സ്തുതിയ്ക്കപ്പെടുന്നു. 2

ഇന്ദ്ര, അങ്ങയുടെ അന്നവും അങ്ങയുടെ സുഖധനങ്ങളും നേടിയ മനുഷ്യര്‍ ആരാരുള്ളൂ? ആര്‍ അങ്ങയുടെ അസുരവധബലത്തിന്നായി ഹവിസ്സയയ്ക്കും?ആര്‍ തന്‍റെ വെള്ളത്തിന്നും കൃഷിനിലത്തിന്നും പൌരുഷത്തിന്നുമായി ഹവിസ്സയയ്ക്കും? 3

ഇന്ദ്ര, അങ്ങ് മികച്ച സ്തോത്രത്താൽ മഹാനായി; അങ്ങ് സവനങ്ങളിലെല്ലാം യജനീയനായി; അങ്ങ് എല്ലാപ്പോരിലും നേതാക്കളെ വീഴ്ത്തുന്നവനായി. എല്ലാം കാണുന്നവനേ, അങ്ങ് മന്ത്രാർഹനായി, മൂത്തവനുമായി! 4

മൂത്തവനായ ഭവാൻ യജ്ഞസേവകരെ ക്ഷിപ്രം രക്ഷിച്ചാലും: മനുഷ്യർക്കറിയാം, അങ്ങയുടെ രക്ഷ മഹത്താണെന്ന്. അവിടുന്നു ജരാരഹിതനാവുക, ക്ഷിപ്രം തടിയ്ക്കുകയുംചെയ്ക: ഈ സവനങ്ങളെയൊക്കെ അവിടുന്നാണല്ലോ, ത്വരിപ്പിയ്ക്കുന്നതു്! 5

ബലവാനേ, അങ്ങ്, താൻതന്നേ നിലനിർത്തുന്ന ഈ സവനങ്ങളെയൊക്കെ സത്വരങ്ങളാക്കുന്നു. നിവാരകനായ നിന്തിരുവടി രക്ഷിയ്ക്കുക; നിലനിർത്താൻ ധനം തരിക. മന്ത്രവും മികച്ച സ്തോത്രവും ഉയരുന്നു. 6

മേധാവിൻ, ഭവാങ്കൽനിന്നു ധനങ്ങളും ധനവും കിട്ടാൻ, സ്തോതാക്കൾ ഒത്തൊരുമിച്ചു പിഴിഞ്ഞിരിയ്ക്കുന്നു. അവർ മനോമാർഗ്ഗത്തിലൂടേ സുഖം നേടാൻ ശക്തരാകട്ടെ, പിഴിഞ്ഞ സോമത്താൽ അവിടെയ്ക്കു മത്തുണ്ടാകുമ്പോൾ! 7

കുറിപ്പുകൾ: സൂക്തം 50.

[1] സ്തോതാവിനോട്: സർവഭാവയിതാവ് – എല്ലാവരെയും പുലർത്തുന്നവൻ.

[2] ഉത്തരാർദ്ധം പ്രത്യക്ഷം: ബലകൃതങ്ങൾ – അസുരവധാദികൾ.

[3] ഇത്തരം മഹാന്മാർ ദുർല്ലഭരാണെന്നർത്ഥം.

[4] നേതാക്കൾ – എതിർപടത്തലവന്മാർ. മൂത്തവൻ – വയസ്സേറിയവൻ.

[5] തടിയ്ക്കുക – ഹവിർഭക്ഷണത്താൽ.

[6] മന്ത്രവും – അങ്ങയെക്കുറിച്ച്.

[7] ധനങ്ങളും ധനവും – ഐഹികഭോഗ്യങ്ങളും സ്വർഗ്ഗവും. മനോമാർഗ്ഗം – സ്തോത്രം.

സൂക്തം 51.

ദേവകൾ ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

‘അഗ്നേ, ജാതവേദസ്സേ, യാതൊന്നിനാൽ ആവേഷ്ടിതനായിട്ടാണോ, ഭവാൻ വെള്ളമുൾപ്പുക്കത്, ആ ഉറ വലുതായിരുന്നു; അതു തടിച്ചതായിരുന്നു! അങ്ങയുടെ ബഹുവിധങ്ങളായ അംഗങ്ങളെല്ലാം ഒരു ദേവൻ കണ്ടെത്തി!’ 1

‘എന്നെ ആർ കണ്ടെത്തി? ഏതാണ്, എന്റെ ബഹുവിധങ്ങളായ അംഗങ്ങൾ കണ്ട ദേവൻ? ഹേ മിത്രാവരുണന്മാരേ, അഗ്നിയുടെ തിളങ്ങുന്ന ദേഹമെല്ലാം എവിടെയിരിയ്ക്കുന്നു?’ 2

‘ജാതവേദസ്സേ, അഗ്നേ, വെള്ളത്തിലും സസ്യങ്ങളിലും ബഹുപ്രകാരേണ പ്രവേശിച്ച ഭവാനെ തിരയുകയാണ്, ഞങ്ങൾ: ചിത്ര ഭാനോ, പത്തു നിഗൂഢസ്ഥാനത്തുനിന്നു കവിഞ്ഞുജ്ജ്വലിയ്ക്കുന്ന ആ ഭവാനെ കണ്ടുപിടിച്ചതു, യമനാണ്.’ 3

‘വരുണ, ഹോത്രം പേടിച്ചാണ്, ഞാൻ പോന്നതു്. എന്നെ മുമ്പേത്തെപ്പോലെ അതിൽ ദേവന്മാർ ഏർപ്പെടുത്തരുത്. അതിന്നാണു്, എന്റെ അംഗങ്ങളെ ബഹുപ്രകാരേണ വെച്ചിരിയ്ക്കുന്നതു്. ഇക്കാര്യം അഗ്നിയായ ഞാൻ അറിയില്ല!’ 4

‘അഗ്നേ, വരൂ: ദേവകാമനായ മനു യജിപ്പാനിച്ഛിയ്ക്കുന്നു. ഭവാനോ, ചമഞ്ഞ് ഇരുട്ടിലിരിയ്ക്കയാണു്! ദേവകളിലെയ്ക്കുള്ള വഴികൾ ഭവാൻ സുഗമമാക്കണം: മനംതെളിഞ്ഞു ഹവിസ്സു വഹിച്ചാലും!’ 5

‘അഗ്നിയുടെ ജ്യേഷ്ഠന്മാർ, തേരാളി മാർഗ്ഗമെന്നപോലെ, ഇക്കാര്യം മുറയ്കു സ്വീകരിച്ചുപോന്നു. വരുണ, അതിനാൽ പേടിച്ചാണ് ഞാൻ, അമ്പെയ്യുന്നവന്റെ വിൽഞാണിന്നടുക്കൽനിന്ന് ഒരു ഗൗരമൃഗംപോലെ വിറച്ചുംകൊണ്ടു ദൂരത്തെയ്ക്കു പോന്നതു്!’ 6

‘അഗ്നേ, ജാതവേദസ്സേ, ഭവാൻ മരിച്ചുപോകാത്തവണ്ണം, ഞങ്ങൾ ഭവാനു ജരാരഹിതമായ ആയുസ്സുണ്ടാക്കാം. സുജന്മാവേ, ഭവാൻ മനംതെളിഞ്ഞു, ദേവന്മാർക്കു ഹവിർഭാഗം വഹിയ്ക്കുക!’ 7

‘ദേവന്മാരേ, സാരവത്തായ ഹവിർഭാഗം – പ്രയാജവും അനുയാജവും – നിങ്ങൾ എനിയ്ക്കുതന്നെ തരണം; വെള്ളത്തിന്റെ സത്തായ നെയ്യ്, സസ്യങ്ങളുടെ പുരുഷഭാഗം എന്നിവയും തരണം. അഗ്നിയ്ക്കു ദീർഗ്ഘായുസ്സുമുണ്ടാകട്ടെ!’ 8

‘സാരവത്തായ ഹവിർഭാഗം – പ്രയാജവും അനുയാജവും – അങ്ങയ്ക്കുതന്നെയായ്ക്കൊള്ളട്ടെ; അഗ്നേ, ഈ യജ്ഞമൊക്കെ അങ്ങയ്ക്കായ്ക്കൊള്ളട്ടെ. നാലുദിക്കുകളും അങ്ങയെ നമസ്ക്കരിയ്ക്കട്ടെ!’ 9

കുറിപ്പുകൾ: സൂക്തം 51.

[1] ജ്യേഷ്ഠന്മാർ വധിയ്ക്കപ്പെട്ടതിനാൽ പേടിപിടിച്ച സൗചീകൻ എന്ന അഗ്നി ദേവന്മാരില്‍നിന്നു പൊന്നു വെള്ളത്തിലൊളിച്ചു. തിരഞ്ഞുചെന്ന ദേവന്മാർ മത്സ്യങ്ങളാൽ കാട്ടിക്കൊടുക്കപ്പെട്ട അദ്ദേഹത്തോടു പറയുന്നു: – ഉറ – ഗർഭസ്ഥ ശിശുവിനെ പൊതിയുന്ന ഒരുതരം ചർമ്മം.

[2] ഈ ഋക്കിന്റെ ഋഷി അഗ്നിയും ദേവത ദേവകളുമാകുന്നു: അഗ്നിയുടെ – എന്റെ.

[3] പത്തു നിഗൂഢസ്ഥാനം – ഭൂമി, അന്തരിക്ഷം, ആകാശം, അഗ്നി, വായു, ആദിത്യൻ, വെള്ളം, സസ്യം, വൃക്ഷം, പ്രാണിശരീരം.

[4] ഹോത്രം – ഹവിസ്സു ചുമക്കൽ. അതിന്ന് – ഏർപ്പെടുത്താതിരിപ്പാൻ. അറിയില്ല – ഏറ്റെടുക്കില്ല.

[5] ദേവന്മാർ വീണ്ടും അഗ്നിയെ വിളിയ്ക്കുന്നു: ചമഞ്ഞ് – കോപ്പണിഞ്ഞ്.

[6] അഗ്നി: അഗ്നിയുടെ എന്റെ. ഇക്കാര്യം – ഹവിർവഹനം.

[7] ദേവന്മാർ:

[8] അഗ്നി: പ്രയാജവും അനുയാജവും – പേരുകൾ. പുരുഷഭാഗം – ബലവത്തായ അംശം. അഗ്നിയ്ക്കു – എനിയ്ക്ക്.

[9] ദേവന്മാർ:

സൂക്തം 52.

സൌചീകാഗ്നി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

വിശ്വേദേവകളേ, ഇതിൽ ഹോതാവായി വരിയ്ക്കപ്പെട്ട ഞാൻ ഇരുന്നു സ്തുതിയ്ക്കേണ്ടതെങ്ങനെ എന്നു നിങ്ങൾ ഉപദേശിച്ചാലും; എനിയ്ക്കുള്ള ഭാഗം ഏതെന്നും, ഞാൻ നിങ്ങൾക്കു ഹവിസ്സു കൊണ്ടുവരേണ്ടുന്ന വഴി ഏതെന്നും പറയുകയുംചെയ്യുവിൻ. 1

മികച്ച യഷ്ടാവായ ഞാൻ ഹോതാവായുപവേശിച്ചു: വ്യാപികളായ മരുദ്ദേവന്മാർ എന്നെ പ്രേരിപ്പിയ്ക്കുന്നു. അശ്വികളേ, നിങ്ങൾ നടത്തണം, നാൾതോറും അധ്വര്യുകർമ്മം. ചന്ദ്രനാവട്ടേ, ബ്രഹ്മൻ. ആ ആഹുതി നിങ്ങൾക്കാണ് 2

ആരാണ്, ഈ ഹോതാവ്? അയാൾ മരണഭയത്താൽ, ദേവകൾക്കുള്ള ഏതോ ഹവിസ്സു വഹിച്ചുപോരുന്നു; ഓരോ ദിവസത്തിലും ഓരോ മാസത്തിലും ജനിയ്ക്കുന്നു. അയാളെ ദേവന്മാർ ഹവ്യവാഹനാക്കിയിരിയ്ക്കുന്നു. 3

വിട്ടുപോയി തിരിയേവന്ന, വളരെ ദുർഗ്ഗമങ്ങളിൽ നടന്ന എന്നെ ദേവന്മാർ ഹവ്യവാഹനാക്കിയിരിയ്ക്കുന്നു: ‘വിദ്വാനായ അഗ്നി അഞ്ചു ഗതിയും മൂന്നാവൃത്തിയും ഏഴുനൂലുമുള്ള യജ്ഞത്തെ നമുക്ക് ഏർപ്പെടുത്തും!’ 4

ദേവന്മാരെ, ഞാൻ നിങ്ങളോട് അമരത്വവും സൽപുത്രനെയും യാചിയ്ക്കുന്നു: ഞാൻ നിങ്ങളെ പരിചരിച്ചുകൊള്ളാം: ഞാൻ ഇന്ദ്രനെക്കൊണ്ടു വജ്രം കയ്യിലെടുപ്പിയ്ക്കാം: എന്നാൽ ഈ പടകളെയൊക്കെ ജയിച്ചുകൊള്ളുമല്ലോ. 5

മുവ്വയിരത്തിമുന്നൂറ്റിമുപ്പത്തൊമ്പതു ദേവന്മാർ അഗ്നിയെ പരിചരിച്ചു: നെയ്യു തേപ്പിച്ചു; ദർഭ വിരിച്ചു; എന്നിട്ട് അദ്ദേഹത്തെ നിയമേന ഹോതാവാക്കിവെച്ചു. 6

കുറിപ്പുകൾ: സൂക്തം 52.

[1] ഇത് – യജ്ഞം.

[2] ഉപവേശിയ്ക്കുക = ഇരിയ്ക്കുക. പ്രേരിപ്പിയ്ക്കുന്നു – ഹവിസ്സു വഹിപ്പാൻ. ചന്ദ്രൻ – സോമം. ബ്രഹ്മൻ – ബ്രഹ്മനെന്ന ഋത്വിക്ക്. ആ ആഹുതി നിങ്ങൾക്കാണ് – അധ്വര്യുകർമ്മം എന്നതിന്റെ വിവരണമാണിതു്.

[3] അഗ്നി ആത്മാവിനോടു പറയുന്നു: ആരാണ്, ഈ ഹോതാവ് എന്ന ചോദ്യത്തിന്റെ ഉത്തരമാണു്, അനന്തരഭാഗം. ഓരോ ദിവസത്തിലും – അഗ്നിഹോത്രത്തിന്ന്. ഓരോ മാസത്തിലും – പിതൃയജ്ഞത്തിന്ന്.

[4] മൂന്നാവൃത്തി – സവനത്രയം. ഏഴുനൂൽ – സപ്തച്ഛന്ദസ്സുകൾ. ‘വിദ്വാനായ........... ഏർപ്പെടുത്തും’ എന്നു കരുതി, ഹവ്യവാഹനാക്കിയിരിയ്ക്കുന്നു.

[5] എടുപ്പിയ്ക്കാം – ഹവിസ്സു ഭുജിപ്പിച്ചു ബലവാനാക്കാം. ഈ പടകളെ – ശത്രുസേനകളെ.

സൂക്തം 53.

ദേവന്മാർ ഋഷികൾ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സൌചീകാഗ്നി ദേവത.

നാം കൊതിച്ച് ആരെ അന്വേഷിച്ചുവോ, ആ യജ്ഞകോവിദൻ, ആ അംഗാഭിജ്ഞൻ ഇതാ, വന്നെത്തി: മധ്യേ പെരുമാറുന്ന, നമ്മെക്കാൾ മുമ്പനായ ആ യഷ്ട്യതമൻ യജ്ഞത്തിലിരുന്നു നമ്മെ യജിയ്ക്കട്ടെ! 1

യഷ്ടൃതമൻ ഹോതാവായുപവേശിച്ചതിനാൽ ആഹുതിയ്ക്കർഹനായിക്കഴിഞ്ഞു. ശരിയ്ക്കു വെച്ചിട്ടുള്ള അന്നങ്ങളെ താൻ ഉറ്റുനോക്കുന്നു:‘യജനീയരായ ദേവന്മാരെ നമുക്കു വെക്കം നെയ്യുകൊണ്ടു യജിയ്ക്കാം; സ്തുത്യരെ സ്തുതിയ്ക്കാം.’ 2

അദ്ദേഹം ഇന്നു നമുക്കു സദ്യ നന്നാക്കി: നമുക്കു യാഗത്തിന്റെ നിഗൂഢനാവു കിട്ടി. അദ്ദേഹം സൗരഭ്യത്തോടേ ആയുസ്സുടുത്തു വന്നെത്തുന്നു; ഇന്നു നമുക്കു മഖം മംഗളമാക്കുന്നു! 3

‘യാതൊന്നിനാൽ ഞാനും ദേവന്മാരും അസുരന്മാരെ കീഴമർത്തുമോ, ആ പ്രധാനവചനം – ഹേ ഹവിർഭോജികളായ യജ്ഞാർഹരേ, ഹേ പഞ്ചജനങ്ങളേ, എന്റെ വിളി കേൾക്കുവിൻ എന്നതു് – ഞാനിപ്പോൾ ഉച്ചരിയ്ക്കാം: 4

പഞ്ചജനങ്ങളും, ഭൂജതരും, യജ്ഞാർഹരും എന്റെ വിളി കേൾക്കട്ടെ. ഭൂമി നമ്മളെ ഭൌമമായ പാപത്തിൽനിന്നു രക്ഷിയ്ക്കട്ടെ! അന്തരിക്ഷം നമ്മളെ ആന്തരിക്ഷപാപത്തിൽനിന്നു രക്ഷിയ്ക്കട്ടെ!’ 5

ഭവാൻ യാഗത്തെ പരത്തിക്കൊണ്ടു ജഗൽപ്രകാശകങ്കൽ ചെന്നാലും: സ്വർഗ്ഗത്തിലെയ്ക്കു വെട്ടിയ വഴികൾ രക്ഷിച്ചാലും; സ്തോതാക്കളുടെ കർമ്മം കവിഞ്ഞുപോകരുതു് ഭവാൻ സ്തുതി കേൾക്കുക; ദേവകളെ പുറപ്പെടുവിയ്ക്കുക! 6

‘സോമാര്‍ഹന്മാരേ, നിങ്ങൾ കുതിരകളെ കെട്ടുവിൻ; കടിഞ്ഞാണുകൾ തുടയ്ക്കുവിൻ; കോപ്പിടുവിയ്ക്കുവിൻ; ദേവന്മാർ പ്രിയത്തിലെയ്ക്കു നയിയ്ക്കുന്ന തേരുകൾ എട്ടിരുപ്പടിയുള്ള തേരിന്റെ ഇരുവശങ്ങളിലൂടേ തെളിയ്ക്കുവിൻ! 7

സഖാക്കളേ, അശ്മന്വതി ഒഴുകിപ്പോകുന്നു: നിങ്ങൾ ഒരുങ്ങിയെഴുന്നേല്പിൻ; കടക്കുവിൻ. നമുക്കുള്ള അസുഖങ്ങൾ ഇതിലെയ്ക്കെറിയാം; സുഖകരങ്ങളായ അന്നങ്ങൾക്കായി നാം മറുകരയിലണയുക!8

ഇതാ, ത്വഷ്ടാവ്, ശില്പജ്ഞൻ, ശോഭനകർമ്മാക്കളിൽവെച്ചു ശോഭനകർമ്മാവു്, വിചിത്രവർണ്ണൻ, മന്ത്രപാലകൻ ദേവകൾക്കുള്ള സുഖകരങ്ങളായ പാനപാത്രങ്ങളെടുത്തിരിയ്ക്കുന്നു; ഇനി ഇദ്ദേഹം വെട്ടുന്ന കാരിരിമ്പുമഴു അണയ്ക്കും! 9

‘കവികളേ, ഇനി, നല്ലവരായ നിങ്ങൾ സോമപാനപാത്രങ്ങളുണ്ടാക്കുന്ന ഉളികൾ നന്നായി അണച്ചുകൊൾവിൻ: വിജ്ഞന്മാരേ, അമൃതത്വം നേടിയ ദേവന്മാരായ നിങ്ങൾ ഗോപ്യങ്ങളായ പാർപ്പിടങ്ങൾ ഉണ്ടാക്കിക്കൊൾവിൻ.’ 10

എവർ ദേവത്വമിച്ഛിച്ച്, ഉള്ളിൽ ഉളികൊണ്ട് ഒരു പയ്യിനെയും, വായിൽ കന്നിനെയും വെച്ചുവോ, ആ സംസേവകർ എന്നെന്നും തക്ക സ്തുതികൾ സ്വീകരിയ്ക്കും; ജയവും ഉളവാക്കും! 11

കുറിപ്പുകൾ: സൂക്തം 53.

[1] നാം – ദേവന്മാർ. യജ്ഞകോവിദൻ – അഗ്നി. അംഗാഭിജ്ഞൻ – യജ്ഞാംഗജ്ഞൻ. മധ്യേ – ഋത്വിക്കുകളുടെയും ദേവന്മാരുടെയും ഇടയിൽ. മുമ്പനായ – അഗ്നിയെ ജ്വലിപ്പിച്ചതിന്നുശേഷമാണല്ലോ, ദേവന്മാരെ വിളിയ്ക്കുക.

[2] യജനീയരായ....... സ്തുതിയ്ക്കാം – എന്നു കരുതി, ഉറ്റുനോക്കുന്നു.

[3] സദ്യ – ഹവിർഭുക്തി. നാവ് – അഗ്നി. ആയുസ്സുടുത്തു – നാം കൊടുത്ത ദീർഗ്ഘായുസ്സുപൂണ്ടു്.

[4] ഈ ഋക്കിന്റെയും അടുത്തതിന്റെയും ഋഷി അഗ്നിയും ദേവത ദേവന്മാരുമാകുന്നു.

[6] പ്രത്യക്ഷോക്തി: ജഗൽപ്രകാശകൻ – സൂര്യൻ.

[7] ദേവന്മാർ തമ്മിൽ പറയുന്നു: സോമാർഹന്മാർ – ദേവന്മാർ. പ്രിയം – യജ്ഞസദനം. എട്ടിരുപ്പടിയുള്ള തേർ – സൂര്യരഥം.

[8] അശ്മന്വതി – ഒരു നദി. കടക്കുവിൻ – പുഴ, ഇത് – പുഴ. അന്നങ്ങൾ – ഹവിസ്സുകൾ.

[9] അണയ്ക്കും – പാനപാത്രങ്ങളുണ്ടാക്കാൻ മൂർച്ചകൂട്ടും.

[10] ത്വഷ്ടാവു ശിഷ്യരോടു പറയുന്നു: കവികളേ – മേധാവികളായ ഋഭുക്കളേ.

[11] ഉള്ളിൽ – ചത്ത പയ്യിന്റെ അകത്ത്. വായിൽ – ചത്ത പയ്യിന്റെ തന്നെ. 1-ാം മണ്ഡലം 161-ാം സൂക്തം 7 -ാം ഋക്കു നോക്കുക. ആ സംസേവകർ – ഋഭുക്കൾ. ജയവും – സ്തോതാവിന്നു ശത്രുജയവും.

സൂക്തം 54.

വാമദേവഗോത്രൻ ബൃഹദുക്ഥൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

മഘവാവേ, ഇന്ദ്ര, അങ്ങയുടെ ആ മഹത്ത്വകീർത്തി വഴിപോലെ (ഞാൻ വർണ്ണിയ്ക്കാം): ഭയപ്പെട്ട വാനൂഴികൾ അങ്ങയെ വിളിച്ചപ്പോൾ, അങ്ങ് ദേവന്മാരെ രക്ഷിച്ചു; ദാസനെ വധിച്ചു; സ്വന്തം ആൾക്കു ബലവും നല്കി! 1

ഇന്ദ്ര, അവിടുന്നു തടിച്ച തിരുവുടലുമായി, ആളുകളിൽ ബലം കീർത്തിച്ചുകൊണ്ടു നടന്നുവല്ലോ; അത് ഒരു നുണതന്നെയാണ്. അങ്ങയുടെ യുദ്ധങ്ങൾ പറയപ്പെടുന്നുണ്ടു്; എന്നാൽ അങ്ങയ്ക്ക് ഒരു ശത്രുവിനെ ഇന്നും പണ്ടും കിട്ടിയിട്ടില്ല! 2

അങ്ങയുടെ ഓരോ മഹിമാവിന്റെയും അറ്റം ഞങ്ങൾക്കു മുമ്പുള്ള ഏതൃഷിമാർ കണ്ടെത്തിയിട്ടുണ്ടു്? അച്ഛനമ്മമാരെ ഒപ്പം സ്വശരീരത്തിൽനിന്നു ജനിപ്പിച്ചവനാണല്ലോ, അങ്ങ്! 3

അല്ലയോ മഘവാവേ, മഹാനായ അവിടെയ്ക്ക് അസുരഘ്നങ്ങളും അഹിംസ്യങ്ങളുമായ നാലു ശരീരങ്ങളുണ്ടു് അവയെല്ലാം അങ്ങയ്ക്കേ അറിഞ്ഞുകൂടു: അവകൊണ്ടാണല്ലോ, അങ്ങ് കർമ്മങ്ങൾ ചെയ്യുന്നതു്! 4

മഘവാവേ, വെളിവിലും ഒളിവിലുമുള്ള അസാധാരണധനങ്ങളൊക്കെ അങ്ങയുടെ പക്കലുണ്ടു്. അതിനാൽ, എന്റെ അഭിലാഷം തള്ളരുതേ: ഇന്ദ്ര, കൊണ്ടുവരുന്നവനും കൊടുക്കുന്നവനുമാണല്ലോ, അങ്ങ്! 5

ആർ തേജസ്സിൽ തേജസ്സിനെ വെച്ചുവോ; ആർ മധുരങ്ങളെ മധുരത്തോടു ചേർത്തുവോ; ആ ഇന്ദ്രന്നു പ്രിയവും ബലകരവുമായ സ്തോത്രം മന്ത്രകാരനായ ബൃഹദുക്ഥനാൽ ചൊല്ലപ്പെട്ടു. 6

കുറിപ്പുകൾ: സൂക്തം 54.

[1] മഹത്ത്വകീർത്തി – മഹത്ത്വംകൊണ്ടുണ്ടായ യശസ്സ്. ദാസൻ – ഒരസുരൻ. സ്വന്തംആൾക്കു – യജമാനന്ന്.

[2] ബലം – വൃത്രവധാദിവീര്യം. കിട്ടിയിട്ടില്ല – ആരുമില്ല, അങ്ങയോടു പൊരുതാൻ.

[3] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ.

[4] നാലു ശരീരങ്ങൾ – അടുത്ത സൂക്തത്തിൽ പറയും.

[5] കൊണ്ടുവരുന്നവനും – ധനം

[6] തേജസ്സിൽ – സൂര്യാദികളിൽ. മധുരങ്ങൾ – സോമാദികൾ. മധുരം – മധുരരസം. ബൃഹദുക്ഥനാൽ – എന്നാൽ.

സൂക്തം 55.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

മഘവാവേ, അങ്ങയുടെ ആ ശരീരം അകലത്താണ്, പരാങ്ങ്മുഖർക്കു കാണാവുന്നതല്ല: ഭയപ്പെട്ട വാനൂഴികള്‍ അന്നമേർപ്പെടുത്താൻ അങ്ങയെ വിളിച്ചപ്പോൾ, അങ്ങ് ഭ്രാതാവിന്റെ മക്കളെ മിന്നിച്ചുകൊണ്ട്, അരികേ അവ രണ്ടിനെയും വേർപെടുത്തി ഉറപ്പിച്ചുവല്ലോ! 1

യാതൊന്നിനാൽ ഭൂതവും, യാതൊന്നിനാൽ ഭവ്യവും ഭവാൻ ഉൽപ്പാദിപ്പിച്ചുവോ, ആ ഗൂഢവും പുരുസ്പൃഹണീയവുമായ ശരീരം മഹത്താകുന്നു: അതിൽനിന്നു ജനിച്ച, തന്തിരുവടിയ്ക്കു പ്രിയമായ പുരാതനജ്യോതിസ്സിനെ പഞ്ചജാതികൾ പ്രീതിയോടേ സേവിച്ചുപോരുന്നു! 2

താൻ വാനൂഴികളെയും മധ്യത്തെയും നിറയ്ക്കുന്നു; പഞ്ചജാതികളെയും, ഏഴേഴിനേയും, മുപ്പത്തിനാലിനെയും ഋതുക്കൾതോറും വിവിധകർമ്മാവായ സമാനജ്യോതിസ്സുകൊണ്ടു ബഹുപ്രകാരേണ തൃക്കൺപാർക്കുന്നു! 3

ഉഷസ്സേ, ഭവതി ജ്യോതിസ്സുകൾക്കു മുമ്പേ പുലർന്നു; പോഷിച്ചതിന്നു പോഷവും വരുത്തി. മുകളിലിരിയ്ക്കുന്ന ഭവതിയുടെ സ്നേഹം കീഴ്പോട്ടു നോക്കുന്നുണ്ടല്ലോ; അതു മഹതിയായ ഭവതിയുടെ ഒരു മഹത്തായ കരുത്തുതന്നെ! 4

യുദ്ധത്തിൽ അനേകരെ ആട്ടിപ്പായിയ്ക്കുന്ന കർമ്മകുശലനെ, യുവാവായിരിയ്ക്കേത്തന്നേ, നര വിഴുങ്ങുന്നു. നോക്കു, ദേവന്റെ മഹത്ത്വവും, പടുത്വവും: ആ മനുഷ്യൻ ഇന്നു മരിയ്ക്കുന്നു, നാളെ ജനിയ്ക്കുന്നു! 5

കരുത്താൽ കഴിവുള്ള ഒരു തുടുത്ത പക്ഷി വരുന്നുണ്ടു്: ഈ മഹാനായ ശൂരൻ പണ്ടേ കൂടു കെട്ടാറില്ല. താൻ കരുതുന്നതെന്തും യഥാർത്ഥംതന്നെയാകും, വ്യർത്ഥമാകില്ല. താൻ സ്പൃഹണീയമായ സമ്പത്തടക്കും, കൊടുക്കും! 6

വജ്രി ഏവരോടുകൂടി വർഷകമായ കെല്പെടുത്തുവോ, ഏവരോടുകൂടി പീഡാശാന്തിയ്ക്കു മഴ പെയ്യുന്നുവോ; ആ ദേവന്മാർ മഹാനെ കർമ്മത്തിൽ സഹായിപ്പാൻ ജലപ്രദാനത്തെ ഉറ്റുനോക്കിപ്പോരുന്നു. 7

തുണയാൽ കർമ്മങ്ങൾ നടത്തുന്ന വിശാലബലനും, വിശാലഹൃദയനും, രക്ഷോഹന്താവും ശൂരനുമായ തുരാഷാട്ട്, സ്വർഗ്ഗത്തിൽനിന്നു വന്നു സോമം കുടിച്ചു തടിച്ചു, ദസ്യുക്കളെ പൊരുതി പറപ്പിയ്ക്കുന്നു! 8

കുറിപ്പുകൾ: സൂക്തം 55.

[1] പരാങ്മുഖർ – ഭക്തിരഹിതർ. ഭ്രാതാവിന്റെ മക്കളെ – പർജ്ജന്യപുത്രരായ ജലങ്ങളെ. മിന്നിച്ചുകൊണ്ട് – വിദ്യുദ്രൂപത്താൽ. അവ – വാനൂഴികൾ. ഈ ഋക്കിൽ ഒന്നാമത്തെ ശരീരം പ്രതിപാദിയ്ക്കപ്പെട്ടു.

[2] രണ്ടാമത്തെശ്ശരീരം: പുരാതനജ്യോതിസ്സ് – സൂര്യനോ, വെള്ളമോ. രണ്ടാംവാക്യം പരോക്ഷം:

[3] മൂന്നാമത്തെശ്ശരീരം: മധ്യം – അന്തരിക്ഷം. ഏഴേഴ് – സപ്തമരുത്തുക്കൾ, സപ്തസൂര്യരശ്മികൾ. മുപ്പത്തിനാല് – ദേവഗണം. എട്ടുവസുക്കൾ, പതിനൊന്നു രുദ്രന്മാർ, പന്തിരണ്ടാദിത്യന്മാർ, പ്രജാപതി, വഷട്കാരം, വിരാട്ട്.

[4] ഈ ഋക്കിൽ, സൂര്യാത്മാവായ ഇന്ദ്രനെസ്സംബന്ധിച്ച ഉഷസ്സിനെ സ്തുതിയ്ക്കുന്നു: പോഷം – സൂര്യോദയമെന്നർത്ഥം.

[5] നാലാമത്തെശ്ശരീരം: കാലാത്മാവായ ഇന്ദ്രനെപ്പറ്റി: അനേകരെ – വളരെശ്ശത്രുക്കളെ. വിഴുങ്ങുന്നു – കാലാത്മാവായ ഇന്ദ്രന്റെ ആജ്ഞയാൽ, ശൂരന്നും യൌവനത്തിൽതന്നേ വാർദ്ധക്യം വരുന്നു. ദേവൻ – ഇന്ദ്രൻ. ആ – വാർദ്ധക്യം പിടികൂടിയ.

[6] പക്ഷി – ഇന്ദ്രൻ. കൂടു കെട്ടാറില്ല – അഗ്നിയെപ്പോലെ യജ്ഞങ്ങളിൽ സ്ഥിരവാസം ചെയ്യാറില്ല. സമ്പത്ത് – ശത്രുധനം. കൊടുക്കും – സ്തോതാക്കൾക്ക്.

[7] പീഡാശാന്തിയ്ക്കു – മനുഷ്യർക്ക് ഉപദ്രവം ശമിയ്ക്കാൻ. ആ ദേവന്മാർ – മരുത്തുക്കൾ. ആ മഹാനെ – ഇന്ദ്രനെ. കർമ്മം – വർഷണം.

[8] തുണ – മരുത്തുക്കളുടെ സാഹായ്യ്യം. തുരാഷാട്ട് = ഇന്ദ്രൻ.

സൂക്തം 56.

ബൃഹദുക്ഥൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

നീ, നിന്റെ ഒരംശംകൊണ്ട് ഈ ഒരു ജ്യോതിസ്സിനോടും, ഒന്നുകൊണ്ടു മറ്റതിനോടും, ഒന്നുകൊണ്ടു മൂന്നാമത്തതിനോടും ചേരുക; നീ ദേഹംകൊണ്ടു ദേവന്മാരുടെ ഉറ്റജനകങ്കൽ പ്രീതനായി ചേർന്നു നന്മ നേടിയാലും! 1

വാജിൻ, നിന്റെ ദേഹം കൊണ്ടുപോകുന്ന പൃഥിവി ഞങ്ങൾക്കു ധനവും, നിനക്കു സുഖവും നല്കട്ടെ. നീ കീഴ്പോട്ടുപോരാതെ, നിലനില്പിന്നു, മഹാന്മാരായ ദേവന്മാരിലും, ആകാശത്തു സൂര്യങ്കലും ചെന്നുചേരുക! 2

നല്ലഴകുള്ള നിനക്കു ഭക്ഷണത്താൽ ബലമുണ്ടല്ലോ. വഴിപോലെ അയയ്ക്കപ്പെട്ട നീ സ്തുതങ്കൽ ചെല്ലുക; വഴിപോലെ അയയ്ക്കപ്പെട്ട നീ സ്വർഗ്ഗത്തിൽ ചെല്ലുക. വഴിപോലെ അയയ്ക്കപ്പെട്ട നീ യഥാർത്ഥഫലമായ മുഖ്യധർമ്മത്തിൽ ചെല്ലുക. വഴിപോലെ അയയ്ക്കപ്പെട്ട നീ ദേവന്മാരിൽ ചെല്ലുക. വഴിപോലെ അയയ്ക്കപ്പെട്ട നീ ജ്യോതിസ്സിൽ ചെല്ലുക! 3

ഇവരുടെ മഹിമാവ് അച്ഛന്മാർക്കു കിട്ടിയിരിയ്ക്കുന്നു: അവർ ദേവന്മാരായിട്ടും ദേവന്മാരെ ധ്യാനിച്ചുപോരുന്നു; ജ്യോതിസ്സുകളോടു ചേർന്നിട്ടും, അവർ വീണ്ടും ഇവരുടെ ദേഹങ്ങളിൽ പൂകുന്നു!4

ആ ബലവാന്മാർ, അളക്കപ്പെടാത്ത പൂർവസ്ഥാനങ്ങൾ അളന്നുകൊണ്ട് ഉലകിലെല്ലാം ചുറ്റിനടന്നു; ജഗത്തിനെയൊക്കെ ദേഹങ്ങളിൽ ഒതുക്കി; മനുഷ്യർക്കു വെള്ളം പലമട്ടിൽ ഒഴുക്കി! 5

പുത്രന്മാർ ബലവാനായ സർവജ്ഞന്നു മൂന്നാമത്തെക്കർമ്മംകൊണ്ടു രണ്ടവസ്ഥകൾ വെച്ചിരിയ്ക്കുന്നു. അച്ഛന്മാർ സ്വപ്രജയാൽ അച്ഛന്റെ ബലം താന്നവരിൽ സ്ഥാപിച്ചു; നൂലും പരത്തി! 6

ഭൂവാസികൾ തോണികൊണ്ടു വെള്ളവും, ക്ഷേമത്താൽ എല്ലാദുർഗ്ഗങ്ങളും കടക്കുന്നതുപോലെ, ബൃഹദുക്ഥൻ, തന്റെ മകനെ മഹത്ത്വത്താൽ താഴത്തും മുകളിലും വെച്ചു! 7

കുറിപ്പുകൾ: സൂക്തം 56.

[1] ബൃഹദുക്ഥൻ മൃതനായ വാജി എന്ന സ്വപുത്രനോടു പറയുന്നു: ഈയൊരു ജ്യോതിസ്സ് – അഗ്നി. മറ്റത് – വായു. മൂന്നാമത്തതു – സൂര്യൻ. മരിച്ച നിന്റെ ഒരംശം – ദേഹസ്ഥാഗ്ന്യംശം – ബാഹ്യാഗ്നിയിങ്കലും, പ്രാണനാകുന്ന ഒരംശം വായുവിലും, ചൈതന്യം സൂര്യങ്കലും ചേരുമാറാകട്ടേ. സൂര്യങ്കലും എന്നത് എടുത്തുപറയുന്നു: ദേവന്മാരുടെ ഉറ്റജനകൻ – സൂര്യൻ. ദേവന്മാരുടെ ഉൽപത്തി സൂര്യങ്കൽനിന്നാണെന്നു ശ്രുതിവാക്യമുണ്ടു്.

[2] കൊണ്ടുപോകുന്ന – തന്നിൽ ലയിപ്പിയ്ക്കുന്ന.

[3] സ്തുതങ്കൽ – നീ സ്തുതിച്ചുപോന്ന ദേവങ്കൽ. ജ്യോതിസ്സിൽ – സൂര്യങ്കൽ.

[4] ഇവർ – ദേവന്മാർ. അച്ഛന്മാർക്ക് – അംഗിരസ്സുകൾക്ക്. നീയും അപ്രകാരം ചെയ്യുക എന്നാശയം.

[5] ആ ബലവാന്മാർ – അംഗിരസ്സുകൾ. അളക്കപ്പെടാത്ത – അളന്നു കണക്കാക്കാൻ മറ്റാരും ശക്തരല്ലാത്ത. പൂർവസ്ഥാനങ്ങൾ – ഗൃഹനക്ഷത്രാദികൾ. ഒഴുക്കി – മഴപെയ്യിച്ചു.

[6] പുത്രന്മാർ – സൂര്യപുത്രന്മാരായ ദേവന്മാർ, അംഗിരസ്സുകൾ. സർവജ്ഞൻ – സൂര്യൻ. മൂന്നാമത്തെ കർമ്മം – ബ്രഹ്മചര്യംകൊണ്ട് ഋഷികൾക്കും, യജ്ഞം കൊണ്ടു ദേവകൾക്കും, പ്രജോൽപാദനംകൊണ്ടു പിതൃക്കൾക്കും കടം വീട്ടണമെന്ന വിധി പ്രസിദ്ധമാണല്ലോ; ഈ മൂന്നിൽ മൂന്നാമത്തതായ പ്രജോല്പാദനം. രണ്ടവസ്ഥകൾ – ഉദയാസ്തമയങ്ങൾ. അച്ഛന്മാർ – അംഗിരസ്സുകൾ. അച്ഛന്റെ – ദേവജനകനായ സൂര്യന്റെ. താന്നവരിൽ – സ്വസന്താനങ്ങളായ മനുഷ്യരിൽ. നൂലും പരത്തി – കുലം വിപുലമാക്കുകയുംചെയ്തു.

[7] ഋഷി സ്വയം പറയുന്നു: ക്ഷേമത്താൽ – തക്ക ഉപായത്താൽ. താഴത്തും – തിയ്യിലും. മുകളിലും – സൂര്യങ്കലും. ബൃഹദുക്ഥനാൽ തിയ്യിൽ യഥാവിധി ദഹിപ്പിയ്കപ്പെട്ട പുത്രൻ വാജി സൂര്യാദികളിൽ ചെന്നെത്തി.

സൂക്തം 57.

ബന്ധു, ശ്രുതബന്ധു, വിപ്രബന്ധു എന്നിവർ ഋഷിമാർ; ഗായത്രി ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

നേർമാർഗ്ഗത്തിൽനിന്നുമെങ്ങൾ
സോമവന്മഖത്തിൽനിന്നും
മാറിപ്പോകായ്കെ; – ങ്ങൾക്കിന്ദ്ര,
ചേരൊല്ലി,ടയ്ക്കടലാർകൾ! 1

മേധം നെയ്യും നൂലാമാരെ
സ്തോതാക്കന്മാർ പരത്തിയോ,
ആകവേ ഹോമിയ്ക്കപ്പെടു-
മായവങ്കൽച്ചെല്ലുകെ,ങ്ങൾ! 2

ചിത്തത്തെ വിളിച്ചീടുന്നൂ,
ബദ്ധവേഗരായി ഞങ്ങൾ
പിത്രൃപാത്രസോമത്താലു-
മത്താതർതൻ സ്തവത്താലും! 3

പ്രത്യാഗമിയ്ക്കട്ടേ നിന്റെ
ചിത്തം, കരുത്തുണ്ടാകാനും,
കർമ്മത്തിന്നും, കതിരോനെ-
ക്കണ്ടു നീണാൾ ജീവിപ്പാനും! 4

അസ്മത്താതരമർത്ത്യരു-
മങ്ങയ്ക്കു തിരിച്ചേകട്ടേ,
ചിത്ത, മുയിരിന്ദ്രിയവും;
ലബ്ധമാകി, തെങ്ങൾക്കുമേ!5

സോമ, നിന്റെ കർമ്മത്തിലും
തൂമെയ്യിലും മനസ്സൂന്നി,
പുത്രപൌത്രാദികളോടും
വർത്തിയ്ക്കുമാറാക, ഞങ്ങൾ! 6
കുറിപ്പുകൾ: സൂക്തം 57.

[1] ഇക്ഷ്വാകുവംശ്യനായ അസമാതി എന്ന രാജാവിന്നു ബന്ധു, സുബന്ധു, ശ്രുതബന്ധു, വിപ്രബന്ധു എന്നു നാലു പുരോഹിതന്മാരുണ്ടായിരുന്നു. രാജാവു ഗോപായനഗോത്രക്കാരായ അവരെ പിരിച്ചു, പകരം കള്ളന്മാരായ രണ്ട് ഋഷിമാരെ പൌരോഹിത്യത്തിന്നു വെച്ചു. അതിൽ ക്രോധിച്ചു ബന്ധ്വദികൾ രാജാവിനെ മാറ്റി. ഇതറിഞ്ഞ്, ആ കള്ളന്മാരായ രണ്ട് ഋഷിമാർ സുബന്ധുവിനെ കൊന്നുകളഞ്ഞു. അപ്പോൾ സുബന്ധുവിന്റെ ഭ്രാതാക്കളായ ബന്ധു – ശ്രുതബന്ധു – വിപ്രബന്ധുക്കൾ രക്ഷയ്ക്കായീ ഈ സൂക്തം ദർശിച്ചു ജപിച്ചു. മറുനാട്ടിലെയ്ക്കു പോകുന്ന ഗൃഹസ്ഥൻ ജപിയ്ക്കേണ്ടതത്രേ, ഈ സൂക്തം: സോമവന്മഖം – സോമയാഗം. ഇടയ്ക്ക് – മാർഗ്ഗമധ്യത്തിൽ. അടലാർകൾ = ശത്രുക്കൾ.

[2] ആയവങ്കൽ – അഗ്നിയിങ്കൽ; അഗ്നിയെ മേധ (യാഗ)വസ്ത്രത്തിനുള്ള നൂലാക്കി രൂപണംചെയ്തിരിയ്ക്കുന്നു.

[3] ചിത്തത്തെ – വധിയ്ക്കപ്പെട്ട സുബന്ധുവിന്റെ മനസ്സിനെ, ജീവനെ. പിത്ര്യപാത്രസോമം – പിതൃക്കൾക്കുള്ള ചമസങ്ങളിലെ സോമം. അത്താതർ – അംഗിരസ്സുകൾ.

[4] പ്രത്യാഗമിയ്ക്കട്ടേ = തിരിച്ചുവരട്ടെ.

[5] അസ്മത്താതരമർത്ത്യരും – അംഗിരസ്സുകളും, ദേവന്മാരും. ഇത് – ഉയിരും ഇന്ദ്രിയഗണവും. ലബ്ധമാക – കിട്ടട്ടെ.

സൂക്തം 58.

ബന്ധ്വാദികൾ ഋഷികൾ; അനുഷ്ടുപ്പ് ഛന്ദസ്സ്; മനസ്സു ദേവത. (‘താമരക്കണ്ണൻ’പോലെ.)

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
സൗരിയാം യമദേവങ്കൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 1

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
സ്വാരാജ്യത്തില്‍ത്താൻ ഭൂവിൽത്താൻ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 2

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
തീരം നാലുള്ള മന്നിങ്കൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 3

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
വാരുറ്റ നാലുദിക്കിലും;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 4

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
വാരിപൂർണ്ണമാമാഴിയിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 5

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
പാറുന്ന രശ്മിച്ചാർത്തിങ്കൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 6

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
നീരിലും, സസ്യൌഘത്തിലും;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 7

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
സൂരങ്കൽത്താനുഷസ്സിൽത്താൻ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 8

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
വാരുറ്റ പർവതങ്ങളിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 9

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
പാരിതിലെല്ലാടത്തുമേ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 10

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
വേറെയുമകലങ്ങളിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 11

ദൂരേ പോയ്ക്കളഞ്ഞല്ലോ, നിന്മനം
ഭൂതവർത്തമാനങ്ങളിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 12
കുറിപ്പുകൾ: സൂക്തം 58.

[1] സുബന്ധുവിന്റെ മനസ്സ് ഇന്ദ്രിയഗണത്തോടൊപ്പം തിരിച്ചു വന്നു. അതിനെ വീണ്ടും അദ്ദേഹത്തിൽ പ്രവേശിപ്പിയ്ക്കാൻ ഭ്രാതാക്കൾ ഈ സൂക്തം ദർശിച്ചു ജപിച്ചു: സൗരി = സൂര്യപുത്രൻ.

[2] സ്വാരാജ്യത്തിൽത്താൻ ഭൂവിൽത്താൻ – സ്വർഗ്ഗത്തിലോ, ഭൂമിയിലോ.

[3] തീരം നാലുള്ള – നാലതിരുകൾ ചേർന്ന.

[5] വാരിപൂർണ്ണം – വെള്ളം നിറഞ്ഞതു്.

[6] രശ്മി – സൂര്യകിരണം.

സൂക്തം 59.

ബന്ധ്വാദികൾതന്നെ ഋഷികൾ; ത്രിഷ്ടുപ്പും പംക്തിയും മഹാപംക്തിയും പംക്ത്യുത്തരയും ഛന്ദസ്സുകൾ; നിര്യതിയും സോമവും അസുനീതിയും ദ്യാവാപൃഥിവികളും ഇന്ദ്രനും ദേവതകൾ. (കാകളി.)

ഏറെ വായ്ക്കട്ടെയായുസ്സും യുവത്വവും,
സാരഥിയാലിരുതേരാളർപോലവേ:
കിട്ടട്ടെ, ജീവിതഭ്രഷ്ടന്നഭീപ്സിതം;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 1

ഇങ്ങുയിർക്കായ് സ്തവാന്നങ്ങൾ – നാനാന്നങ്ങൾ-
ഞങ്ങളൊരുക്കുന്നു, സാമഗാനത്തൊടേ:
ഒട്ടുക്കിതുകളശിയ്ക്കട്ടെ, മുത്തശ്ശി;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 2

കീഴമർക്ക ബലാൽ, ക്കാറിനെ വജ്രവു,-
മൂഴിയെസ്സൂര്യനുംപോലെങ്ങൾ മാറ്റരെ:
ഒട്ടുക്കു കേൾക്കുക, സ്മൽസ്തവം മുത്തശ്ശി;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 3

മൃത്യുവിന്നേകരുതെ, ങ്ങളെസ്സോമ, നീ:
മിത്രോദയം ഞങ്ങൾ കാണാവു മേലിലും;
തുഷ്ടിദമാകിങ്ങു, കാലജം വാർദ്ധകം;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 4

നീയസുനീതേ, മനംവെയ്ക്ക ഞങ്ങളി:-
ലായുസ്സുനീട്ടുകെ, ങ്ങൾക്കുയിർക്കൊള്ളുവാൻ;
നിർത്തുക, സൂര്യനെക്കാണുവാനെങ്ങളെ;-
ത്ത്വത്തിരുമെയ്യും തടിപ്പിയ്ക്ക, നെയ്യിനാൽ! 5

പേർത്തണയ്ക്കെ, ങ്ങളിൽക്കാഴ്ചയും പ്രാണനും;
പേർത്തസുനീതേ, തരികി,ങ്ങു ഭോഗ്യവും;
കാണാവു, സൂര്യനുദിപ്പതെങ്ങൾ ചിരം;
മാനിതേ, നിത്യം സുഖിപ്പിയ്ക്ക, ഞങ്ങളെ! 6

പേർത്തേകുകെ,ങ്ങൾക്കു ജീവനെ ദ്യോദേവി,
പേർത്തു ധരിത്രിയും, പേർത്തന്തരിക്ഷവും;
പേർത്തേകുമാറാക, സോമമെങ്ങൾക്കുടൽ,
പേർത്തു പൂഷാവിഹ സ്വസ്തിശബ്ദത്തെയും! 7

ഏകുമാറാക, സുബന്ധുവിന്നു സുഖം
യാഗമാതാക്കൾ പെരിയ വാനൂഴികൾ:
ദ്യോവേ, മഹി, പൊറുത്തംഹസ്സകറ്റുവിൻ!
മാൽ വരുത്തൊല്ലാ, നിനക്കൊരു പാപവും! 8

വിണ്ണിങ്കൽനിന്നു പോന്നുണ്ടു, മരുന്നുകൾ
മന്നിൽച്ചരിയ്ക്കുന്നു, രണ്ടു മൂന്നൊന്നുമായ്.
ദ്യോവേ, മഹി, പൊറുത്തംഹസ്സകറ്റുവിൻ!
മാൽ വരുത്തൊല്ലാ, നിനക്കൊരു പാപവും! 9

നന്നായുശീനരാണ്യാഢ്യവണ്ടി വലി-
യ്ക്കുന്നൊരു കാളയെയിങ്ങയയ്ക്കിന്ദ്ര, നീ.
ദ്യോവേ, മഹി, പൊറുത്തംഹസ്സകറ്റുവിൻ!
മാൽ വരുത്തൊല്ലാ, നിനക്കൊരു പാപവും! 10

കുറിപ്പുകൾ: സൂക്തം 59.

[1] സാരഥിയാലിരുതേരാളർപോലവേ – സാരഥിയുടെ സാമർത്ഥ്യത്താൽ രണ്ടു രഥികന്മാർ അഭിവൃദ്ധിപ്പെടുന്നതുപോലെ, ജീവിതഭ്രഷ്ടന്ന് (മൃതിയടഞ്ഞ സുബന്ധുവിന്നു) ആയുസ്സും യൗവനവും ഏറെ വായ്ക്കട്ടെ. നിര്യതി – സുബന്ധുവിന്റെ പ്രാണനെ അപഹരിച്ച പാപദേവത.

[2] ഉയിർക്കായ് – സുബന്ധു പുനർജ്ജീവിപ്പാൻ. സ്തവാന്നങ്ങൾ – സ്തുതിയും ഹവിസ്സും. ഒരുക്കുന്നു – നിര്യതിയ്ക്ക്. മുത്തശ്ശി – കിഴവിയായ നിര്യതി.

[3] കീഴമർക്ക – മാറ്റരെ കീഴമർക്കുമാറാകട്ടെ.

[4] മിത്രോദയം = സൂര്യോദയം. കാലജമായ (കാലക്രമേണ വന്നുകൂടുന്ന) വാർദ്ധകം ഇങ്ങു (ഞങ്ങൾക്കു) തുഷ്ടിദമാക – സുഖകരമായിഭവിയ്ക്കട്ടെ.

[5] അസുനീതി – ഒരു ദേവി. ത്വത്തിരുമെയ്യും = നിന്റെ തിരുവുടലും, നെയ്യിനാൽ – ഞങ്ങൾ തരുന്ന നെയ്യു ഭുജിച്ച്.

[6] ഞങ്ങളിൽ – ഞങ്ങളുടെ സുബന്ധുവിങ്കൽ. ഇങ്ങു – ഞങ്ങൾക്ക്. മാനിതേ – പൂജിയ്ക്കപ്പെട്ടവളേ.

[7] ദ്യോദേവി – ദേവിയായ ദ്യോവ്. സ്വസ്തിശബ്ദം – സ്വസ്തി(അവിനാശം) എന്നു പറയപ്പെടുന്നതു്, നാശമില്ലായ്മ.

[8] പൊറുത്തംഹസ്സകറ്റുവിൻ – നിങ്ങൾ ഞങ്ങളുടെ കുറ്റം ക്ഷമിച്ചു പാപം നീക്കിയാലും. നാലാംപാദം സുബന്ധുവിനോടു പറയുന്നതാണ്: നിനക്കുദുഃഖകരമായ പാപമൊന്നും പറ്റരുത്.

[9] രണ്ട് – അശ്വികൾ. മൂന്ന് – ഇള, സരസ്വതി, ഭാരതി: ഒന്ന് – രുദ്രൻ. അശ്വികളുടെയും മറ്റും ഔഷധങ്ങൾ സുബന്ധുവിന്റെ പ്രാണനെ പരിരക്ഷിയ്ക്കട്ടേ എന്നു ഹൃദയം.

[10] ഉശിനരാണ്യാഢ്യവണ്ടി – ഉശിനരാണി(?) എന്ന ലേപനൌഷധി കേറ്റിയ വണ്ടി. ഉശീനരാണിലേപനംകൊണ്ടു സുബന്ധു പ്രത്യുജ്ജീവിയ്ക്കുമെന്നു ഭ്രാതാക്കൾ ആശിയ്ക്കുന്നു.

സൂക്തം 60.

ബന്ധ്വാദികളും, അവരുടെ അമ്മയും ഋഷികൾ; ഗായത്രിയും പംക്തിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അസമാതിയും ഇന്ദ്രനും ആഹ്വനവും സ്പർനവും ദേവതകൾ. (‘ദ്വാരകാമന്ദിരം’പോലെ.)

ദീപ്തദൃക്കായ് മഹാന്മാരാൽ-
ക്കീർത്തിതനാമപ്പുമാങ്കൽ
നേരേ ചെന്നെത്താവൂ, നമ-
സ്കാരം ചൊല്ലിക്കൊണ്ടു നമ്മൾ: 1

ദീപ്തൻ, ഭജേരഥനെക്കീ-
ഴാഴ്ത്തിവെച്ചോന, സമാതി
വൈരിനിഷൂദനനൊ, രു
തേരിനൊത്തോൻ, സതാംപതി! 2

പോത്തുകളെയെന്നപോലേ,
പോരടിച്ചിക്കൃപാണവാൻ
വാളെടുക്കാതെയുമെതി-
രാളികളെക്കീഴമർത്തും! 3

വിക്ഷതാരി ധനോപേത-
നിക്ഷ്വാകു ഭരിയ്ക്കും നാട്ടിൽ,
സ്വർഗ്ഗത്തിങ്കൽപ്പോലെയല്ലോ,
വർഗ്ഗമഞ്ചും വസിയ്കുന്നു! 4

നീ കെല്പിനെ രാഥപ്രോഷ്ഠ-
നാകുമസമാതിതങ്കൽ
നിർത്തുകിന്ദ്ര, കാഴ്ച കിട്ടാൻ
മിത്രനെ നഭസ്സിൽപ്പോലേ! 5

രണ്ടരുണാശ്വത്തെപ്പൂട്ടി-
ക്കൊണ്ടഗസ്ത്യപ്രിയർക്കായ് നീ
ത്യാഗമില്ലാപ്പിശുക്കരെ-
യാകെക്കീഴമർക്ക, രാജൻ! 6

മാതാവിതാ, പിതാവിതാ,
ചൈതന്യദനിതാ, വന്നു:
നിർഗ്ഗമിച്ചീ, നിൻദേഹത്തി-
ലെയ്ക്കു വരൂ, സുബന്ധോ, നീ! 7

കൊണ്ടുപോകാൻ നുകം കയർ-
കൊണ്ടു കെട്ടുന്നതുപോലേ
നിർത്തീ നിൻനെഞ്ചു, യിർക്കൊൾവാൻ-
മൃത്യുവിന്നല്ലൂ, ടയായ്വാൻ! 8

മെത്തിയ മന്നിതു വൃക്ഷൗ-
ഘത്തെ നിർത്തുന്നതുപോലേ
നിർത്തീ നിൻനെഞ്ചു, യിർക്കൊൾവാൻ
മൃത്യുവിന്നലു, ടയായ്വാൻ! 9

വൈവസ്വതയമങ്കൽനി-
ന്നാവാഹിച്ചേൻ, നിന്മനം ഞാൻ
ജീവിയ്ക്കുവാൻ – ഹേ സുബന്ധോ,
ചാവാനല്ല, നശിയ്ക്കായ്വാൻ! 10

താഴേ വീശുന്നു മാരുതൻ;
താഴേ ചൂടേകുന്നു, സൂര്യൻ;
താഴോട്ടു കറക്കുന്നേൻ പാൽ;
താഴേ പോക, തവ പാപം! 11

എൻകയ്യിതു ഭാഗ്യശാലി;-
യെൻകയ്യിതു വൻഭാഗ്യവാൻ;
എൻകയ്യിതു സർവൌഷധ;
മെൻകയ്യിതു ശുഭസ്പർശം! 12
കുറിപ്പുകൾ: സൂക്തം 60.

[1] അപ്പുമാങ്കൽ – അസമാതിരാജാവിന്റെ അടുക്കൽ.

[2] അസമാതിയെ വർണ്ണിയ്ക്കുന്നു: ഭജേരഥൻ – അസമാതിയുടെ ഒരു ശത്രു. തേരിനൊത്തോൻ – തേരുപോലെ അഭിമതപ്രാപകൻ.

[3] പോത്തുകളെ സിംഹമെന്നപോലെ, എതിരാളികളെ ഈ കൃപാണവാൻ (ഖഡ്ഗായുധനായ അസമാതി) കീഴമർത്തും.

[4] വിക്ഷതാരി – വൈരിമർദ്ദനൻ. ഇക്ഷ്വാകു – ഇക്ഷ്വാകുവംശ്യനായ അസമാതി. വർഗ്ഗമഞ്ചും – പഞ്ചജാതികൾ.

[5] രാഥപ്രോഷ്ഠൻ – രഥപ്രോഷ്ഠന്റെ പുത്രൻ. മിത്രൻ – സൂര്യൻ.

[6] ബന്ധ്വാദികളുടെ അമ്മയായ അഗസ്ത്യസോദരി അസമാതിയെ സ്തുതിയ്ക്കുന്നു: അരുണാശ്വം = ചെംകുതിര. അഗസ്ത്യപ്രിയർ – അഗസ്ത്യന്റെ ഭാഗിനേയരായ ബന്ധ്വാദികൾക്കുവേണ്ടി. ത്യാഗം = ദാനം.

[7] മക്കളുടെയും അമ്മയുടെയും ഈ സ്തുതിയാൽ രാജാവു പ്രസന്നനായി. പിന്നീടവർ അഗ്നിയെ സ്തിതിച്ചു. സ്തുതനായ അഗ്നി വന്നെത്തി. സുബന്ധുവിനെ ജീവിപ്പിച്ചു. അപ്പോളവർ സുബന്ധുവിനെ ആഹ്വാനംചെയ്യുന്നു: ഈ വന്ന അഗ്നിതന്നെയാണ്, നമുക്ക് അമ്മയും അച്ഛനും ജീവദാതാവും. നിർഗ്ഗമിച്ച് – പുറത്തുപോന്ന്. ഈ ഋക്കിന്റെ ദേവത, ആഹ്വാനമാകുന്നു.

[8] കൊണ്ടുപോകാൻ – വണ്ടി. നിൻനെഞ്ച് – നിന്റെ മനസ്സിനെ അഗ്നി നിർത്തി. ഉടയായ്വാൻ – നശിയ്ക്കാതിരിപ്പാൻ.

[9] മെത്തിയ – വിശാലമായ.

[11] താഴേ – സ്വർഗ്ഗത്തിൽനിന്ന്

[12] ലബ്ധജീവനായ സുബന്ധുവിനെ ബന്ധുപ്രഭ്രുതികൾ കൈക്കൊണ്ടു സ്പർശിയ്ക്കുന്നു. സ്വർശനമാണു്, ഈ ഋക്കിന്റെ ദേവത.

സൂക്തം 61.

മനുപുത്രൻ നാഭാനേദിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

(നാഭാനേദിഷ്ഠൻ) ഇങ്ങനെ ഈ രുദ്രസ്തോത്രം അറിവാൽ നിർമ്മിച്ചു. കർമ്മങ്ങൾക്കിടയിൽ സംഘത്തിൽ ഉറക്കെച്ചൊല്ലി: പങ്കുവെയ്ക്കുന്ന അച്ഛനമ്മമാരും മറ്റു മാന്യന്മാരും ഇതു (കൊണ്ടാടി). അയാൾ പചനദിവസത്തിൽ സപ്തഹോതാക്കൾക്കു കർമ്മപൂർത്തി വരുത്തി. 1

അദ്ദേഹം ദാനത്തിന്നും ഹനനത്തിന്നുമായി സമീപിച്ച്, ആയുധങ്ങളാൽ (അരക്കരെ) വീഴിച്ചു, വേദിമേലിരിയ്ക്കയായിരുന്നു; വെമ്പലോടേ ചെന്ന് ഉറക്കെസ്സംസാരിച്ചുകൊണ്ടു, തന്റെ മിടുക്കു, വെള്ളംപോലെ, അവിടെനിന്നുതിരുമാറു പാറ്റി. 2

യാതൊരുവൻ, പ്രബൃതധനനായിട്ടു കയ്യിലെടുത്തു നിർദ്ദേശിച്ച്, ഇവന്റെ വിരലുകൾകൊണ്ടു കൂട്ടുന്നുവോ; ആ സ്തോതാവു വിളിച്ചാൽ, നിങ്ങളിരുവരും അനുഗ്രഹിപ്പാൻ മനോവേഗേന മണ്ടിച്ചെല്ലുമല്ലോ; 3

സ്വർഗ്ഗം കാക്കുന്ന അശ്വികളേ, കറുമ്പി തുടുഗോക്കളിൽ കേറുമ്പോൾ ആ നിങ്ങളെ ഞാൻ വിളിയ്ക്കുന്നു: നിങ്ങൾ ദ്രോഹിയ്ക്കാതെ എന്റെ ഹവിസ്സിച്ഛിച്ച്, എന്റെ യാഗത്തിൽ, തീറ്റയ്ക്കു രണ്ടശ്വങ്ങൾപോലെ വന്നുചേരുവിൻ! 4

തഴച്ചു തേടിക്കൊണ്ടിരുന്ന വീര്യം (പ്രജാപതിയാൽ) സേചിയ്ക്കപ്പെട്ടതു മനുഷ്യഹിതൻ പിൻവലിച്ചു. അതു വീണ്ടും പത്നിയുടെ പുത്രിയിൽ തൂകപ്പെട്ടപ്പോൾ നിസ്സപത്നൻ ഉത്ഥിതനായി: 5

യഥേച്ഛം പ്രവർത്തിയ്ക്കുന്ന അച്ഛൻ അരികേ നടുവിൽവെച്ചു യുവതിയോടു ചേർന്നു; തമ്മിൽ ചേർന്ന ഇരുവരും, അല്പാല്പം രേതസ്സോഴുക്കി. അത് ഉയർന്ന യജ്ഞസ്ഥാനത്തു നിഷിക്തവുമായി ! 6

അച്ഛൻ സ്വപുത്രിയെ പുണർന്ന അന്നുതന്നേ, ഭൂമിയെസ്സംഗിച്ചു രേതസ്സൊഴുക്കി. അപ്പോൾ സുകർമ്മാക്കളായ ദേവന്മാർ ബ്രഹ്മത്തെ ഉൽപാദിപ്പിച്ചു – കർമ്മപാലകനായ വാസ്തോഷ്പതിയെ സൃഷ്ടിച്ചു. 7

അദ്ദേഹം, ഇന്ദ്രനാൽ യുദ്ധത്തിൽ എയ്യപ്പെട്ട കടൽനാക്കുപോലെ ഞങ്ങളെ വിട്ടോടി. ഒരല്പബുദ്ധി ദക്ഷിണകളെ വെടിഞ്ഞു നടകൊള്ളില്ല; പാന്ഥസ്നേഹിയാകട്ടേ, എന്റെ അവയെ പിടികൂടിയില്ല! 8

ആളുകളെ വലയ്ക്കുന്ന തിയ്യു പാഞ്ഞെത്തില്ല; രാത്രിയിലും, നഗ്നൻ അഗ്നിയെ സമീപിയ്ക്കില്ല. താങ്ങായ തന്തിരുവടി വിറകു നേടാനും ഹവിസ്സു നേടാനും, ബലേന പൊരുതാനുമാണല്ലോ, അവതരിച്ചതു്! 9

യജ്ഞോചിതസ്തോത്രം ചൊല്ലുന്ന നവഗ്വന്മാർ ചിക്കെന്നു കമനീയയുടെ സഖ്യം നേടി: രണ്ടിടത്തും പ്രധാനരായ അവർ രക്ഷകങ്കലണഞ്ഞു, ദക്ഷിണ കൂടാതെ അക്ഷയം കറന്നെടുത്തു – 10

ചിക്കെന്നു കമനീയയുടെ സഖ്യം നേടിയിട്ട്, ഒരതിനൂതന ധനംപോലെ, മഴവെള്ളം പുറപ്പെടുവിച്ചു: അമൃതു ചുരത്തുന്ന പയ്യിന്റെ വെൺപാലാകുന്ന ധനം അവർ അങ്ങയ്ക്കു നിവേദിച്ചുവല്ലോ! 11

മാടുകൾ പോയതു പിന്നെയാണറിഞ്ഞതു്: സ്തോതാവു പറയുന്നു:‘സ്തുതിയിൽ രമിയ്ക്കുന്ന, വസുവെക്കാൾ വസുവായ പരിശുദ്ധൻ ധനത്തെയെല്ലാം ചിക്കെന്നു ചുഴന്നുകഴിഞ്ഞു!’ 12

അവിടെത്തന്നേ ചിക്കെന്നു തന്തിരുവടിയുടെ പരിവാരങ്ങൾ വന്നെത്തി. ബഹുരൂപന്മാർ നൃഷൽപുത്രനെ പിളർത്താനൊരുങ്ങി. എന്നാൽ അനേകവടിവിൽ വെളിപ്പെട്ട ശുഷ്ണന്റെ ഗുപ്തമായ മർമ്മം നിസ്സപത്നൻ ശരിയ്ക്കറിഞ്ഞു! 13

യാതൊന്നിന്റേതായ ദർഭയിൽ ദേവന്മാർ സ്വർഗ്ഗത്തിലെന്നപോലെ ഇരിയ്ക്കുന്നുവോ, ആ തേജസ്സു പ്രസിദ്ധമാണല്ലോ; അഗ്നി, ജാതവേദസ്സ് എന്നിവയും അതിന്റെ പേരുകളാണ്. ഹോതാവേ,യജ്ഞത്തിൽ വിളിയ്ക്കുന്ന അദ്രോഹിയായ ഭവാൻ ഞങ്ങളുടെ (വിളി) കേട്ടാലും! 14

ഇന്ദ്ര, ആ തേജസ്സിയന്ന രുദ്രപുത്രന്മാരായ നാസത്യന്മാർ എന്റെ സ്തുതിയും യജ്ഞവും സ്വീകരിയ്ക്കട്ടെ; മത്തടിച്ചു വിളയാടി മർത്ത്യർക്ക് അന്നമയയ്ക്കുന്ന അവർ മനുവിന്നെന്നപോലെ, ദർഭ വിരിച്ച എനിയ്ക്കു യജനീയരായിഭവിയ്ക്കട്ടെ! 15

ഈ സ്തുതിയ്ക്കപ്പെട്ട വിധാതാവായ രാജാവിനെ(ഞങ്ങൾ) വന്ദിയ്ക്കുന്നു: സ്വന്തം രശ്മികൾ ചേർന്ന ഈ വിപ്രൻ അന്തരിക്ഷവും കടക്കുന്നു. ഇദ്ദേഹം കക്ഷീവാനെയും, ഇദ്ദേഹം അഗ്നിയെയും, കുതിരകൾ ഉരുണ്ടോടുന്ന ചക്രത്തെയെന്നപോലെ ഇളക്കിവിട്ടു! 16

ഇങ്ങും അങ്ങും ബന്ധുവായ, കടത്തിവിടുന്നവനായ ആ യഷ്ടാവു പേറുനിന്ന പയ്യിനെ (ശയുവിന്നു) കറക്കാൻ അമൃതു ചുരത്തുന്നവളാക്കിത്തീർത്തു: ശയു മിത്രാവരുണന്മാരെയും അര്യമാവിനെയും വരണീയങ്ങളായ മികച്ച സ്തോത്രങ്ങൾകൊണ്ടു വഴിപോലെ സ്തുതിച്ചുവല്ലോ! 17

പൃഥിവിയാകുന്ന ബന്ധുവോടുകൂടിയ സ്തോതാവ് – ദ്യോവിൽ മേവുന്ന നിന്തിരുവടിയുടെ കർമ്മിയായ നാഭാനേദിഷ്ഠൻ – കൊതിച്ചു പുലമ്പുകയാണ്: തന്തിരുവടിയുടെ ആ ദ്യോവു ഞങ്ങൾക്ക് ഒരു മുന്തിയ പൊക്കിളാണ്; ഞാൻ തന്തിരുവടിയുടെ പിന്തുടർച്ചയിൽ ഒരുവനുമാണു്! 18

ഇത്, എന്റെ പൊക്കിളാണ്; ഇതിലാണ്, എന്റെ ഇരിപ്പിടം; ഇവ എന്റെ രശ്മികളാകുന്നു. ഈ ഞാനാണ്, എല്ലാം. സത്യസ്വരൂപന്റെ ആദ്യസന്താനങ്ങളാണല്ലോ, ദ്വിജന്മാർ. വെളിപ്പെട്ട പയ്യാണ്, ഇതു ചുരത്തിയതു്! 19

നാലുദിക്കിലും മത്തടിച്ചുനടക്കുന്ന, ഇരുലോകങ്ങളിലും സഞ്ചരിയ്ക്കുന്ന, കാടുകളെ കീഴടക്കുന്ന തേജസ്വി വന്നെത്തും: തന്റെ ഉയർനാളം, ഒരു ശ്ലാഘ്യസേനപോലെ ചിക്കെന്നമർത്തും. അങ്ങനെ സുഖവർദ്ധകനായ സുസ്ഥിരനെയാണ്, അമ്മ പ്രസവിച്ചതു്! 20

ഇപ്പോൾ ഒരു പരിശ്രാന്തന്റെ കമനീയസ്തുതിയുണ്ടു്, ഉപമാനഭൂതന്റെ അടുക്കലെയ്ക്കു പോകുന്നു. നല്ല സമ്പത്തുള്ളവനേ, അങ്ങ് ഞങ്ങളുടെ (വിളി) കേട്ടാലും; അങ്ങ് യജിച്ചാലും! അശ്വമേധിപുത്രൻ സ്തുതികളാൽ അങ്ങയെ വർദ്ധിപ്പിയ്ക്കുന്നു. 21

ഇന്ദ്ര, നൃപതേ, വജ്രപാണിയായ ഭവാൻ ഇപ്പോൾ ഞങ്ങൾക്കു മഹത്തായ ധനം അരുളിയാലും; ഹവിർദ്ധനരായ ഞങ്ങളെ രക്ഷിച്ചാലും; സ്തോതാക്കളെയും പാലിച്ചാലും. ഹരിയുക്ത, ഞങ്ങൾ അങ്ങയെ പ്രാപിപ്പാൻ പാപരഹിതരായിത്തീരട്ടെ! 22

ഇരുതമ്പുരാന്മാരേ, ഇപ്പോൾ ഗോക്കളെത്തേടി നടക്കുന്ന യാവനൊരുത്തൻ കർമ്മികളുടെ അടുക്കലെയ്ക്കു സ്തുതിപ്പാനായി പോകുന്നുവോ, ആ വിപ്രൻ അവർക്കു തുലോം പ്രിയപ്പെടട്ടെ: നിർവഹിയ്ക്കട്ടെ; അവരെ മറുകരയണയ്ക്കട്ടെ! 23

ഇനി, ഞങ്ങൾ പൊറുതിയ്ക്കായി, ആ ജയശീലന്റെ ധനം, അനായാസേന സ്തുതിച്ചുംകൊണ്ടു യാചിയ്ക്കുന്നു: അദ്ദേഹത്തിന്റെ മകനാണല്ലോ, പായുന്ന കുതിര. അങ്ങ് പിപ്രനാണ്, അന്നം കിട്ടിയ്ക്കുന്നവനുമാണ്! 24

നിങ്ങളിരുവരുടെ സഖ്യത്തിന്നും, ഞങ്ങളുടെ ബലത്തിന്നുമായി ഹവിഷ്മാൻ സ്തോത്രങ്ങൾ ഉരുവിടുന്നു: ഇതു ചൊല്ലുകളെ എല്ലാടത്തും പരത്തും; കിഴക്കൻവഴിപോലെ, സ്തനൃതോക്തിയ്ക്ക് സുഖവും ഉളവാക്കും! 25

ഉദകദേവതകളോടുകൂടിയ ആ സൽബന്ധു ഇപ്രകാരം സപ്രണാമങ്ങളായ സൂക്തങ്ങൾകൊണ്ടു സ്തുതിയ്ക്കപ്പെട്ടു വളർന്നരുളട്ടെ: സ്തോത്രവാക്യങ്ങളാൽ ഇപ്പോൾ വന്നെത്തട്ടെ. പയ്യിന്റെ പാൽ പുറത്തെയ്ക്കു വരുന്നു! 26

യജനീയരായ ദേവന്മാരേ, നിങ്ങൾ ഞങ്ങളുടെ മഹാരക്ഷയ്ക്ക് ഒത്തൊരുമിച്ചാലും: നാനാപ്രകാരേണ നടന്ന് അന്നം കൊണ്ടുവരുന്നവരും, പ്രയോഗജ്ഞരും, കണ്ടറിഞ്ഞവരുമാണല്ലോ, നിങ്ങൾ! 27

കുറിപ്പുകൾ: സൂക്തം 61.

[1] അച്ഛന്റെ മുതൽ ഭാഗിച്ചെടുത്ത ഭ്രാതാക്കൾ അന്നു ബ്രഹ്മചാരിയായ നാഭാനേദിഷ്ഠന്നു ഭാഗമൊന്നും വെച്ചില്ല. അയാൾ അച്ഛനോടു ചോദിച്ചു: – ‘എനിയ്ക്കെന്തേ, ഭാഗം വെയ്ക്കാഞ്ഞതു്?’ അച്ഛൻ പറഞ്ഞു: ‘ഇത്രയും കൊണ്ടെന്തുള്ളൂ? നീ സത്രമിരിയ്ക്കുന്ന അംഗിരസ്സുകളുടെ അടുക്കൽച്ചെന്നു സൂക്തം ചൊല്ലിയാൽ, സ്വർഗ്ഗത്തിലെയ്ക്കു പോകാൻ തുടങ്ങുന്ന അവർ നിനക്ക് ഒരായിരം മാടുകളെ തരും!’ നാഭാനേദിഷ്ഠൻ അതനുഷ്ഠിച്ചു; അംഗിരസ്സുകൾ സത്രമവസാനിപ്പിച്ചു, ഗോസഹത്രത്തെ കൊടുക്കുകയും ചെയ്തു. അപ്പോൾ, രുദ്രൻ എന്ന ഒരാൾ എഴുനേറ്റു ചെന്ന് ‘ഈ യജ്ഞാവശേഷം എനിയ്ക്കുള്ളതാണ’ന്ന് എതിര്‍വാദംപുറപ്പെടുവിച്ചു. ഉടനേ നഭാനേദിഷ്ഠന്‍ പോന്ന് അച്ഛനോടു ചോദിച്ചു; ‘രുദ്രന്‍റെ തന്നെ’ എന്നായിരുന്നു അച്ഛന്‍റെ മറുപടി. ഇതു മറച്ചുവെയ്ക്കാതെ നാഭാനദിഷ്ഠന്‍ രുദ്രനെ അറിയിച്ചു. ഈ സത്യകഥനത്താല്‍ സന്തുഷ്ടനായ രുദ്രന്‍ ആ ഗോക്കളെ നാഭാനദിഷ്ഠന്നുതന്നേ വിട്ടുകൊടുത്തു. (ഐതരേയബ്രാഹ്മണം) സംഘത്തില്‍ – സത്രമനുഷ്ഠിക്കുന്ന അംഗിരോഗണത്തില്‍. മറ്റു മാന്യന്മാരും – ഭ്രാതാക്കളും. കൊണ്ടാടി – ഈ സ്തോത്രം ഗോലഭാത്തിനുതകുമെന്ന്. പചനദിവസത്തില്‍ – സത്രത്തിന്റെ ആറാംനാളില്‍. രുദ്രസ്തോത്രം – രുദ്രപുത്രരായ അശ്വികളെക്കുറിച്ചുള്ള സ്തോത്രം.

[2] അദ്ദേഹം മുകളിൽപ്പറഞ്ഞ രുദ്രൻ. ദാനം – സ്തോതാക്കൾക്കു ധനം നല്കൽ. ഹനനം – ശത്രുവധം. വെള്ളംപോലെ – മഴക്കാറു വെള്ളം പാറ്റുന്നതുപോലെ.

[3] പ്രഭൂതധനൻ – വളരെ ഹവിസ്സാകുന്ന ധനം ഒരുക്കിയവൻ. നിർദ്ദേശിച്ച് – ഇത് അശ്വികൾക്കാണെന്നു്. ഇവന്റെ – എന്റെ. കൂട്ടുന്നു – സോമനീരിൽ പാലും മറ്റും.

[4] കറുമ്പി – രാത്രി. തുടുഗോക്കളിൽ കേറുമ്പോൾ – ഉഷസ്സ് ഉദിപ്പാൻ തുടങ്ങുമ്പോൾ.

[5] രുദ്രപ്രജാപതി, തന്റെ ഒരംശംകൊണ്ടു വാസ്തോഷ്പതിരുദ്രനെ സൃഷ്ടിച്ചു എന്നതാണ്, ഇതുമുതൽ മൂന്നൃക്കുകളിലെ പ്രതിപാദ്യം: തേടിക്കൊണ്ടിരുന്ന – ആരിലുൾപ്പൂകേണ്ടൂ എന്നന്വേഷിച്ചിരുന്ന. വീര്യം – രേതസ്സ്. മനുഷ്യഹിതൻ – വാസ്തോഷ്പതിരുദ്രൻ പിൻവലിച്ചു – പ്രജാപതിയുടെ പ്രഥമസേചനത്തിൽ രുദ്രൻ ഉൽപാദിച്ചില്ല. പത്നിയുടെ പുത്രി – സ്വപുത്രി. മകളല്ല, ദ്യോവാണെന്നും ഉഷസ്സാണെന്നും പക്ഷാന്തരങ്ങളുണ്ടു്. നിസ്സപത്നൻ – രുദ്രൻ.

[6] അച്ഛൻ – പ്രജാപതി. നടു – അന്തരിക്ഷം. യുവതി – മകൾ. നിഷിക്തവുമായി = സേചിയ്ക്കപ്പെടുകയും ചെയ്തു. ഇതിൽനിന്നു രുദ്രൻ ഉണ്ടായിവന്നു.

[7] വാസ്തോഷപതി എന്നതിന്റെ അർത്ഥം യാഗശാലാധിപനെന്നാണ്; ഈ രുദ്രനെത്തന്നെയാണ്, ബ്രഹ്മമെന്നു പറഞ്ഞതു്.

[8] അദ്ദേഹം – രുദ്രൻ. എയ്യപ്പെട്ട – നമുചിവധത്തിന്ന്. ഞങ്ങളെ വിട്ടോടി = വാസ്തവം പറഞ്ഞ എങ്കൽനിന്ന്, (സ്വന്തം ഗോക്കളെ എനിയ്ക്കു തന്ന്) ഓടിപ്പോയി. ദക്ഷിണകൾ – ദക്ഷിണയായി കിട്ടിയ വസ്തുക്കൾ. പാന്ഥസ്നേഹി – രുദ്രൻ. എന്റെ അവയെ – എനിയ്ക്ക് അംഗിരസ്സുകൾ തന്ന ഗോക്കളെ. പിടികൂടിയില്ല – അദ്ദേഹം അല്പബുദ്ധിയല്ല, മഹാമനസ്കനാണു്.

[9] വാസ്തോഷ്പതിരുദ്രന്റെ യജ്ഞരക്ഷാസാമർത്ഥ്യം വർണ്ണിയ്ക്കുന്നു: തിയ്യ് – രക്ഷസ്സുംമറ്റും. നഗ്നന്‍ – രാക്ഷസന്‍. തന്തിരുവടി – അഗ്നി. പൊരുതാനും – രാക്ഷസാദികളോട്.

[10] നവഗ്വന്മാർ – അംഗിരസ്സുകൾ. കമനീയ – പൃശ്നി. രണ്ടിടത്തും – ദ്യോവിലും ഭൂവിലും. രക്ഷകങ്കൽ – ഇന്ദ്രങ്കൽ. ദക്ഷിണ കൂടാതെ – സത്രത്തിൽ ദക്ഷിണകൊടുക്കലില്ല. അക്ഷയം – അനശ്വരമായ ജലം.

[11] രണ്ടാംവാക്യം ഇന്ദ്രനോടുള്ളതാണ്: നിവേദിച്ചതിനാലാണ്, അവർ മഴവെള്ളം പുറപ്പെടുവിപ്പാൻ ശക്തരായത്.

[12] മാടുകൾ പോയത് ഉടമസ്ഥന്മാരറിയുന്നതിന്നുമുമ്പുതന്നെ, പരിശുദ്ധൻ (ഇന്ദ്രൻ) ധനത്തെ (ഗോധനത്തെ) വീണ്ടെടുപ്പാൻ ചുഴന്നുകഴിഞ്ഞു. വസുവെക്കാൾ വസു – മികച്ച വാസയിതാവ്.

[13] പരിവാരങ്ങൾ – രശ്മികൾ. ബഹുരൂപന്മാർ – വേഷംമാറിമാറിദ്ധരിച്ച അസുരന്മാർ. നൃഷൽപുത്രനെ – ഇന്ദ്രനെ. നിസ്സപത്നൻ – എതിരില്ലാത്ത ഇന്ദ്രൻ.

[14] ആ തേജസ്സ് – അഗ്നിയുടെ. ഒടുവിലെ വാക്യം പ്രത്യക്ഷം: വിളിയ്ക്കുന്ന – ദേവന്മാരെ.

[15] മത്തടിച്ചു – സോമപാനത്താൽ. മനു – എന്റെ അച്ഛൻ.

[16] രാജാവ് – സോമൻ. കക്ഷീവാനെയും – സോമത്തിന്നു മലയിൽ പോയ. അഗ്നിയെയും – വെള്ളത്തിലൊളിച്ച.

[17] ഇങ്ങും അങ്ങും – ഇരുലോകങ്ങളിൽ. കടത്തിവിടുന്നവൻ – ആപത്താരകൻ. ആ യഷ്ടാവ് – അഗ്നി. അമൃതു – അമൃതിന്നൊത്ത പാൽ.

[18] ബന്ധു – അമ്മ. കൊതിച്ചു – അംഗിരോദത്തമായ ഗോസഹസ്രത്തെ കാംക്ഷിച്ച്. തന്തിരുവടി – സൂര്യൻ. പിന്തുടർച്ചയിലൊരുവനുമാണ് – സൂര്യന്റെ പുത്രൻ, മനു; മനുവിന്റെ പുത്രൻ, ഞാൻ.

[19] ഇത് – മാധ്യമികവാക്ക്, സൂര്യമണ്ഡലം. ഞാൻ – സൂര്യങ്കൽനിന്നഭിന്നനായ ഞാൻ. സത്യസ്വരൂപന്റെ – ബ്രഹ്മാവിന്റെ. പയ്യ് – മാധ്യമികവാക്ക്. ഇതു ജഗത്തെല്ലാം. ചുരത്തിയതു് – ഉൽപാദിപ്പിച്ചതു്.

[20] തേജസ്വി – അഗ്നി. വന്നെത്തും – യാഗത്തിന്ന്. ഉയർനാളം = ഊർധ്വജ്വാല. കീഴമർത്തും – യജ്ഞവിരോധികളെ. അമ്മ – അരണി.

[21] ഒരു പരിശ്രാന്ത്രന്റെ – ക്ഷീണിച്ച എന്‍റെ. ഉപമാനഭൂതൻ – ഇന്ദ്രൻ, രണ്ടാംവാക്യംമുതൽ അഗ്നിയോടു പ്രത്യക്ഷം: അശ്വമേധിപുത്രൻ – മനുവിന്റെ പുത്രൻ, നാഭാനേദിഷ്ഠനെന്ന ഞാൻ.

[23] മിത്രാവരുണന്മാരോട്: കർമ്മികൾ – അംഗിരസ്സുകൾ. ആ വിപ്രൻ – നാഭാനേദിഷ്ഠൻ, ഞാൻ. നിർവഹിയ്ക്കട്ടെ – അവിടെ ചെയ്യേണ്ടതു്. മറുകര – കർമ്മാവസാനം.

[24] വരുണനെപ്പറ്റി: ആ ജയശീലന്റെ – വരുണന്റെ. അദ്ദേഹത്തിന്റെ – വരുണങ്കൽനിന്നത്രേ, അശ്വോൽപത്തി. അവശിഷ്ടം പ്രത്യക്ഷം: വിപ്രൻ – പൂജ്യൻ, വിശുദ്ധൻ.

[25] മിത്രാവരുണന്മാരോടു വീണ്ടും: ഹവിഷ്മാൻ – അധ്വര്യു: ഇതു – നിങ്ങളുടെ സഖ്യം. ചൊല്ലുകൾ – യഷ്ടാക്കളുടെ സ്തുതികൾ. സൂനൃതോക്തി – പ്രിയസത്യവാക്ക്, സ്തുതി. സുഖവും – കിഴക്കൻവഴിയായിരിയ്ക്കാം, യാത്രയ്ക്കു നല്ലതു്.

[26] ആ സൽബന്ധു – വരുണൻ. പയ്യിന്റെ പാൽ – പൈക്കറവു തുടങ്ങിക്കഴിഞ്ഞു; വരുണൻ വരാൻ വൈകരുത്.

[27] അംഗിരസ്സുകളോട്: കണ്ടറിഞ്ഞവർ – അസുരന്മാരപഹരിച്ച ഗോക്കളെ.

ഈ സൂക്തത്തിന്റെ ആദ്യഭാഗം അത്യന്തം ദുർജ്ഞേയമാകുന്നു. ഇംഗ്ലീഷ് വിവർത്തകരിലൊരാൾ ഇതിലെ 5, 6, 7, 8, 9 ഋക്കുകളെ തർജ്ജമചെയ്യാതെ വിടുക കൂടിച്ചെയ്തിരിയ്ക്കൂന്നു!

സൂക്തം 62.

നാഭാനേദിഷ്ഠൻ ഋഷി; ജഗതിയും അനുഷ്ടുപ്പും ബൃഹതിയും സതോബൃഹതിയും ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അംഗിരസ്സുകളും വിശ്വേദേവകളും. സാവർണ്ണിമഹാരാജാവിന്റെ ദാനവും ദേവതകൾ. (കേക.)

ഉന്നീതഹവിസ്കരായ്ദ്ദക്ഷിണ കൊടുത്തെവ-
രിന്ദ്രന്റെ സഖിത്വവുമമൃതത്വവും നേടീ,
മംഗളമാ നിങ്ങൾക്കുണ്ടാകട്ടെ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 1

ഗോധനങ്ങളെ വെളിയ്ക്കേറ്റി,യച്ഛന്മാർ നിങ്ങൾ;
മേധത്താൽ വലനെയും വധിച്ചൂ, വർഷാന്തത്തിൽ;
നിങ്ങൾക്കു ദീർഗ്ഘായുസ്സുണ്ടാകട്ടെ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 2

അംബരാന്തത്തിൽക്കേറ്റീ സത്യത്താൽക്കതിരോനെ;-
യമ്മയാമവനിയ്ക്കു കീർത്തിയും ചേർത്തൂ, നിങ്ങൾ;
നിങ്ങൾക്കു പിറക്കട്ടേ, നന്മകൾ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 3

മംഗളമിതാ, ചൊല്വൂ, നേദിഷ്ഠനൃഷിമാരേ,
നിങ്ങൾതൻ നിലയത്തിൽ; – ദ്ദേവപുത്രരേ, കേൾപ്പിൻ:
നിങ്ങൾക്കു നൽബ്രഹ്മശ്രീ കിട്ടട്ടെ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 4

അഗ്രിമകർമ്മാക്കളീ,യൃഷിമാർ നാനാരൂപ;-
രഗ്നിതൻ തനൂജന്മാരം,ഗിരസ്സുകളിവർ! 5

അഗ്നിജർ, നാനാരൂപരിദ്ദിവ്യർ: ദേവോപേത-
നംഗിരശ്ശ്രേഷ്ഠൻ നല്കും, നവഗ്വ – ദശഗ്വാഖ്യൻ! 6

അധ്വരധുര്യരെവരിന്ദ്രന്റെ സാഹായ്യ്യത്താ-
ലശ്വിയാം ഗോവൃന്ദത്തെപ്പുറത്തെയ്ക്കിറക്കിയോ;
ആയിരം തടി പൂണ്ട പൈക്കളെയെനിയ്ക്കു ത-
ന്നാ, യവർ ദെവന്മാർക്കു ഹവ്യവുമൊരുക്കിനാർ! 7

ഇമ്മനു മുളയ്ക്കട്ടെ, വിത്തുപോലുയരട്ടെ:-
യിപ്പോഴേ തന്നാനല്ലോ, സാശ്വഗോസഹസ്രത്തെ! 8

കഴിവില്ലി,സ്സൂര്യാഭൻ ചെയ്തതു ചെയ്വാനാർക്കും:
പുഴയായ്പ്പരക്കുന്നൂ, സാവർണ്ണിയുടെ ദാനം! 9

ദാസർപോലയയ്ക്കാറുമുണ്ടല്ലോ, വിളമ്പുവാൻ
ഗോസമൃദ്ധരാം യദുതുർവശർ ശുഭം ചൊല്ലി! 10

മാഴ്കൊല്ലാ,യിരമേകും ഗ്രാമനേതാവാം മനു;
പൂകട്ടെ, യിദ്ദേഹത്തിൻ ദക്ഷിണ പോയര്‍ക്കങ്കൽ;
ആയുസ്സു വളർത്തട്ടെ, സാവർണ്ണിയ്ക്കമരന്മാ;-
രാലസ്യമേശാതന്നമിവനാൽ നേടാവൂ, നാം! 11
കുറിപ്പുകൾ: സൂക്തം 62.

[1] നാഭാനേദിഷ്ഠൻ അച്ഛനായ മനുവിന്റെ നിർദ്ദേശത്താൽ, സത്രമിരിയ്ക്കുന്ന അംഗിരസ്സുകളുടെ അടുക്കൽ ചെന്നു പറഞ്ഞതു്: ഉന്നീതഹവിസ്കരായ് – ഹവിസ്സു ഹോമിച്ച്. മനുജനെ – മനുപുത്രനായ എന്നെ.

[2] വർഷാന്തത്തിൽ – ഒരാണ്ടാൽ സത്രമവസാനിച്ചപ്പോൾ.

[3] അംബരാന്തത്തിൽ – ആകാശത്ത്.

[4] നേദിഷ്ഠൻ – നാഭാനേദിഷ്ഠനായ ഞാൻ. ദേവപുത്രർ – അഗ്നിപുത്രർ. അംഗാരങ്ങൾ (കനലുകൾ)’അംഗിരസ്സുകളായി’ എന്ന് ഐതരേയബ്രാഹ്മണം.

[5] പരോക്ഷകഥനം: നാനാരൂപർ – ഒന്നുപോലെയല്ലാത്ത ആകൃതിയോടുകൂടിയവർ.

[6] നവഗ്വ – ദശഗ്വാഖ്യൻ – നവഗ്വൻ, ദശഗ്വൻ എന്നീ പേരുകളുള്ള ദേവോപേതനായ (ദേവകളോടുകൂടി സ്ഥിതിചെയ്യുന്ന) അംഗിരശ്ശ്രേഷ്ഠൻ, അഗ്നി നല്കും – എനിയ്ക്കു ധനം തരും. നവഗ്വരായ അംഗിരസ്സുകളുടെ അഗ്നി നവഗ്വൻ, ദശഗ്വരായ അംഗിരസ്സുകളുടെ അഗ്നി ദശഗ്വൻ.

[7] അശ്വി – അശ്വസഹിതം. ആയവർ – അംഗിരസ്സുകൾ.

[8] സാവർണ്ണിമനുവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നു: ഇമ്മനു – സാവർണ്ണി. മുളയ്ക്കട്ടെ – സന്താനസമ്പത്സമേതനായി ആവിർഭവിയ്ക്കട്ടെ. തന്നാനല്ലോ – ഇദ്ദേഹം എനിയ്ക്കു തന്നുവല്ലോ. സാശ്വഗോസഹസ്രത്തെ – വളരെ അശ്വങ്ങളെയും ഗോക്കളെയും.

[9] ഇസ്സൂര്യാഭൻ – സൂര്യതുല്യനായ മനു.

[10] യദുവും തുർവശനുമാകുന്ന രാജാക്കന്മാർ, ദാസരെന്നപോലെ മനുവിന്നു വിളമ്പുവാൻ (ഭക്ഷണത്തിന്നു) പശുക്കളെ അയച്ചുകൊടുക്കാറുണ്ടു്. ശുഭം ചൊല്ലി – മംഗളം നേർന്നുകൊണ്ടു്.

[11] മനു മാഴ്കൊല്ല – മനുവിന്ന് ഒരു ദുഃഖവും വരരുത്. അർക്കങ്കൽ പൂകട്ടെ – സൂര്യലോകത്തും പുകൾപ്പെടട്ടേ. ആലസ്യമേശാതെ – നിരന്തരമായ കർമ്മാനുഷ്ഠാനത്താൽ.

സൂക്തം 63.

പ്ലതിയുടെ പുത്രൻ ഗയൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകളും പഥ്യാസ്വസ്തിയും ദേവതകൾ.

യാവചിലർ ദൂരത്തുനിന്നു (വന്നു) ചാർച്ച – വൈവസ്വതജനനം – മനുഷ്യരെ പ്രീതരായി ധരിപ്പിയ്ക്കുന്നുവോ; യാവചിലർ നഹുഷപുത്രനായ യയാതിയുടെ യജ്ഞത്തിൽ ഇരിയ്ക്കുമോ; ആ ദേവന്മാർ ഞങ്ങളെപ്പറ്റി കൂട്ടിപ്പറയട്ടെ! 1

ദേവന്മാരേ, നിങ്ങളുടെ ദേഹങ്ങളെല്ലാം നമസ്കരണീയങ്ങളും, സ്തുത്യങ്ങളും, യഷ്ടവ്യങ്ങളുമാണല്ലോ: ദ്യോവിൽനിന്നും, അന്തരിക്ഷത്തിൽനിന്നും, ഭൂവിൻനിന്നും ജനിച്ചവരായ നിങ്ങൾ ഇവിടെ എന്റെ വിളി കേൾക്കുവിൻ! 2

അമ്മ മധുരപയസ്സും, വാർമുകിൽ നിറഞ്ഞ വാട്ടമില്ലാത്ത ദ്യോവ് അമൃതും എവർക്കായി ഒഴുക്കുന്നുവോ; ആ സ്തുതിബലന്മാരും, വൃഷ്ടികർത്താക്കളും, സുകർമ്മാക്കളുമായ അദിതിപുത്രന്മാരെ നീ സ്വസ്തിയ്ക്കായി സ്തുതിച്ചാലും! 3

കണ്ണിമവെട്ടാതെ മനുഷ്യരെ നോക്കുന്ന ദേവന്മാർ പൂജിയ്ക്കപ്പെടാൻ വലിയ അമൃതത്വം നേടിയിരിയ്ക്കുന്നു: തിളങ്ങുന്ന തേരും, അധൃഷ്യമായ ബുദ്ധിയുള്ള ആ പാപരഹിതർ ദ്യോവിന്റെ മുകളിൽ സ്വസ്തിയ്ക്കായി വാണരുളുന്നു! 4

വഴിപോലെ വളർന്ന സമ്രാട്ടുകളായ എവർ യജ്ഞത്തിൽ വരുമോ, എവർ അഹിംസിതരായി സ്വർഗ്ഗത്തിൽ കുടികൊള്ളുന്നുവോ; ആ മഹാന്മാരായ ആദിത്യരെയും, അദിതിയെയും നീ സ്വസ്തിയ്ക്കായി ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും സേവിയ്ക്കുക! 5

അഭിജ്ഞരായ വിശ്വേദേവന്മാരേ, നിങ്ങൾ എത്ര പേരുണ്ടോ അത്രയും പേർ ആദരിയ്ക്കത്തവണ്ണം, നിങ്ങളെ സ്തുതിപ്പാൻ ആരുണ്ടു്? ബഹുജന്മാക്കളേ, ഞങ്ങളെ സ്വസ്തിയ്ക്കായി പാപം കടത്തിവിടുന്ന ഒരു യാഗം നിങ്ങൾക്കു പര്യാപ്തമാംവണ്ണം ചെയ്യുവാൻ ആരുണ്ടു്? 6

മനു അഗ്നിയെ ജ്വലിപ്പിച്ച്, ഏഴു ഹോതാക്കളോടുകൂടി, ശ്രദ്ധാപൂർവം ഒന്നാമതു യാഗംചെയ്തതെവർക്കോ; ആദിത്യരേ, ആ നിങ്ങൾ അഭയവും സുഖവും തരുവിൻ! ഞങ്ങൾക്കു സ്വസ്തിയ്ക്കായി സന്മാർഗ്ഗങ്ങൾ സുഗമങ്ങളാക്കുവിൻ! 7

മികച്ച അറിവുള്ള യാവചില വിജ്ഞാനികളാണോ, ചരാചരലോകത്തിന്നെല്ലം അധിപതികൾ; ദേവന്മാരേ, ആ നിങ്ങൾ ഇന്നു ഞങ്ങളെ ചെയ്തതും ചെയ്തിട്ടില്ലാത്തതുമായ പാപത്തിൽനിന്നു സ്വസ്തിയ്ക്കായി മറുകരയണയ്ക്കുവിൻ! 8

പാപമോചകനും ശോഭനാഹ്വാനനുമായ ഇന്ദ്രനെ ഞങ്ങൾ യുദ്ധങ്ങളിൽ വിളിയ്ക്കുന്നു; സുകർമ്മാകളായ മറ്റു ദേവന്മരെയും – അഗ്നി, മിത്രൻ, വരുണൻ, ഭഗൻ, ദ്യാവാപൃഥിവികൾ, മരുത്തുക്കൾ എന്നിവരെയും – നേട്ടത്തിന്നും സ്വസ്തിയ്ക്കുമായി വിളിയ്ക്കുന്നു. 9

നന്നായി രക്ഷിയ്ക്കുന്ന, പരപ്പുള്ള, പാപവും കുറ്റവും വാട്ടവുമില്ലാത്ത, നല്ല സുഖത്തോടുകൂടിയ, നന്നായി കൊണ്ടുനടക്കുന്ന, നല്ല ചുക്കാനുള്ള, ഈടുറ്റ ഒരു തോണിയായ സ്വർഗ്ഗത്തിൽ ഞങ്ങൾ സ്വസ്തിയ്ക്കായി കേറുമാറാകണം! 10

വിശ്വേദേവന്മാരെ, യജനീയരേ, നിങ്ങൾ ഞങ്ങളെ രക്ഷിപ്പാൻ കൂട്ടിപ്പറയുവിൻ; വലയ്ക്കുന്ന വറുതിയിൽനിന്നു പാലിയ്ക്കുവിൻ. ശ്രവിയ്ക്കുന്ന നിങ്ങളെ ഞങ്ങൾ യഥാർത്ഥമായ ദേവസ്തുതികൊണ്ടു രക്ഷയ്കും സ്വസ്തിയ്ക്കുമായി വിളിയ്ക്കുമാറാകണം! 11

ദേവന്മാരേ, നിങ്ങൾ എല്ലാ രോഗവും, വിളിയ്ക്കായ്കയും, പിശുക്കും, ദ്രോഹിപ്പാൻ നോക്കുന്നവന്റെ ദുർവിചാരവും പോക്കുവിൻ; ശത്രുക്കളെ ഞങ്ങളിൽനിന്നു ദൂരത്തെയ്ക്കോടിയ്ക്കുവിൻ; ഞങ്ങൾക്കു സ്വസ്തിയ്ക്കായി വിപുലമായ സുഖം തരുവിൻ! 12

ആദിതേയന്മാരേ, നിങ്ങൾ യാതൊരുത്തനെ വഴിപോലെ കൊണ്ടുനടന്നു, സ്വസ്തിയ്ക്കായി പാപമെല്ലാം കടത്തിവിടുമോ, ആ എല്ലാ മനുഷ്യനും അല്ലൽ പറ്റാതെ അഭിവൃദ്ധി നേടും; കർമ്മാനന്തരം പ്രജകളാൽ പ്രകാശിയ്ക്കും! 13

ദേവന്മാരേ, നിങ്ങൾ അന്നലബ്ധിയ്ക്കു യാതൊന്നിനെ, മരുത്തുക്കളേ, നിങ്ങൾ ഈടുവെപ്പിന്നു യുദ്ധത്തിൽ യാതൊന്നിനെ കാത്തുപോരുന്നുവോ; ഇന്ദ്ര, പുലരിയിൽ പുറപ്പെടുന്നതും, സേവനീയവും, അധൃഷ്യവുമായ ആ തേരിൽ ഞങ്ങൾ സ്വസ്തിയ്ക്കായി കേറുമാറാകണം! 14

മരുത്തുക്കളേ, നിങ്ങൾ ഞങ്ങൾക്കു സജലപ്രദേശങ്ങളിലും, നിർജ്ജലങ്ങളിലും, ജലങ്ങളിലും സ്വസ്തിയുളവാക്കുവിൻ; സര്‍വായുധോപേതമായ സൈന്യത്തില്‍ സ്വസ്തിയുളവാക്കുവിന്‍; ഞങ്ങൾക്കു പുത്രരെപെറുന്ന ഗുഹ്യാംഗങ്ങളിൽ സ്വസ്തിയുളവാക്കുവിൻ; ധനത്തിന്നു സ്വസ്തിയുളവാക്കുവിൻ! 15

യാതൊരുത്തമ മികച്ച മാർഗ്ഗത്തിന്നു സ്വസ്തിതന്നെയോ; യാതൊരു ധനവതി യജ്ഞത്തിലെഴുന്നള്ളുമോ; ആ ദേവരക്ഷിത നമ്മെഗൃഹത്തിലും ഗമനത്തിലും രക്ഷിയ്ക്കട്ടെ! നല്ല പാർപ്പിടം തരട്ടെ! 16

ആദിത്യന്മാരേ, അദിതേ, ഇങ്ങനെ മനീഷിയായ പ്ലതിപുത്രൻ നിങ്ങളെല്ലാവരെയും വർദ്ധിപ്പിച്ചു – മനുഷ്യർക്ക് ഐശ്വര്യമരുളുന്ന മരണരഹിതരായ ദിവ്യജനങ്ങളെ ഗയൻ സ്തുതിച്ചു. 17

കുറിപ്പുകൾ: സൂക്തം 63.

[1] ചാർച്ച – വൈവസ്വതമനുവിന്റെ മക്കളാണല്ലോ, മനുഷ്യർ. കൂട്ടിപ്പറയട്ടെ – കൊണ്ടാടട്ടെ.

[3] തന്നോടുതന്നേ പറയുന്നു: അമ്മ – ഭൂമി. ഭൂവും ദ്യോവും ദേവകൾക്കായി ഹവിസ്സുൽപ്പാദിപ്പിയ്ക്കുന്നു. സ്തുതിബലന്മാർ – മനുഷ്യരുടെ സ്തുതിയാൽ ബലവാന്മാരായിത്തീരുന്നവർ.

[4] സ്വസ്തിയ്ക്കായി – ലോകത്തെ നിലനിർത്താൻ.

[5] തന്നോടുതന്നേ പറയുന്നു: സ്വസ്തി = അവിനാശം.

[6] എത്ര പേരുണ്ടോ അത്രയും പേർ – എല്ലാവരും. ബഹുജന്മാക്കൾ – ധാതാവു മുതലായ വളരെ ജനനമുള്ളവർ. ആരുണ്ടു് – ആരും ആളാകില്ല.

[8] മറുകരയണയ്ക്കുവിൻ – പാപരഹിതരാക്കുവിൻ.

[9] നേട്ടം – അന്നലബ്ധി.

[10] ഈടുറ്റ – അനശ്വരമായ.

[11] ശ്രവിയ്ക്കുന്ന – ഞങ്ങളുടെ സ്തോത്രം കേൾക്കുന്ന.

[12] വിളിയ്ക്കായ്ക – യാഗത്തിന്ന്; യാഗമനുഷ്ടിയ്ക്കായ്ക. പിശുക്ക് – ദാനം ചെയ്യായ്ക.

[13] പ്രജകൾ – സന്താനങ്ങൾ.

[15] ഗുഹ്യാംഗങ്ങളിൽ – സ്തീകളുടെ.

[16] സ്വസ്തിതന്നെയോ – യാത്രക്കാർക്കു ക്ഷേമകാരിണിയോ. എഴുന്നള്ളുമോ – ഉത്തരവേദിരൂപേണ. ആ ദേവരക്ഷിത – പൃഥിവി. ഗമനം – യാത്ര. ഈ ഋക്കും, അടുത്തതും പഥ്യാസ്വസ്തി(മാർഗ്ഗക്ഷേമ)പരമാകുന്നു.

[17] ഗയൻ – ഞാൻ.

സൂക്തം 64.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; വിശ്വേദേവതകൾ ദേവത.

ശ്രവിയ്ക്കുന്ന ദേവന്മാരിൽ ആരുടെ സ്തുത്യമായ നാമം എങ്ങനെ ഞങ്ങൾ യജ്ഞത്തിൽ ഉച്ചരിയ്ക്കേണ്ടു? ആർ കനിഞ്ഞരുളും? ആർ നമ്മെ സുഖിപ്പിയ്ക്കും? ആർ രക്ഷിപ്പാൻ വന്നെത്തും? 1

ഹൃദയത്തിൽ വെയ്ക്കപ്പെട്ട നിനവുകൾ കർമ്മം തേടുന്നു – ദേവന്മാരെ കാംക്ഷിയ്ക്കുന്നു; ആശകൾ നേരേ പറക്കുന്നു. ഇവരല്ലാതെ മറ്റാരുമില്ല, സുഖം തരാൻ; എന്റെ അഭിലാഷങ്ങൾ അവരിലാണ്, അടങ്ങിനില്ക്കുന്നതു്! 2

നരാശംസൻ, പൂഷാവ്, ഋഷിമാരാൽ ജ്വലിപ്പിയ്ക്കപ്പെട്ട അപ്രാപ്യനായ അഗ്നി, സൂര്യൻ, ചന്ദ്രൻ, വാനിൽ വാഴുന്ന യമൻ, ഇന്ദ്രൻ, വായു, ഉഷസ്സ്, രാത്രി, അശ്വികൾ എന്നിവരെ നീ സ്തുതിയ്ക്കുക. 3

എങ്ങനെ ഏതൊരു സ്തുതികൊണ്ട് അഗ്നി വളരും? എങ്ങനെ ശോഭനസ്തുതികൾകൊണ്ടു ബൃഹസ്പതി വർദ്ധിയ്ക്കും? എങ്ങനെ ശോഭനാഹ്വാനങ്ങളായ മന്ത്രസ്തോത്രങ്ങൾകൊണ്ട് ഏകപാത്തായ അജൻ വർദ്ധിയ്ക്കും? അഹിർബുധ്ന്യൻ വിളി കേൾക്കട്ടെ! 4

ഹേ അദിതേ, കതിരവൻ കല്പിച്ചുദിയ്ക്കുമ്പോൾ ഭവതി രാജാക്കന്മാരായ മിത്രാവരുണന്മാരെ പരിചരിയ്ക്കാറുണ്ടല്ലോ: വെമ്പാതെ നടക്കുന്ന ആ പുരുരഥനായ അര്യമാവ് ഏഴുരശ്മികളോടേ വിവിധകർമ്മങ്ങളിൽ പ്രവർത്തിയ്ക്കുന്നു! 5

വിളി കേട്ടുപോരുന്ന, വഴിയളന്നുവെച്ച, കരുത്തുറ്റ കുതിരകളെല്ലാം ഞങ്ങളുടെ വിളി കേൾക്കട്ടെ: യാഗത്തിലെന്നപോലെ സ്വയം ആയിരം നല്കുന്നവയും, യുദ്ധങ്ങളിൽ മഹത്തായ ധനം അടയ്ക്കുന്നവയുമാണല്ലോ, അവ! 6

വായുവിനെയും, തേർ പൂട്ടുന്ന ശതക്രതുവിനെയും, പൂഷാവിനെയും നിങ്ങൾ സഖ്യത്തിന്നായി പ്രകർഷേണ സ്തുതിയ്ക്കുവിൻ: സൂര്യദേവൻ ഉദിച്ചുകഴിഞ്ഞാൽ, ഒരേ മനസ്സോടേ യാഗത്തിൽ സംബന്ധിയ്ക്കുന്നവരാണല്ലോ, അവർ. 7

ഇരുപത്തൊന്ന് ഒലിനദികളെയും, തഴച്ച തണ്ണീരുകളെയും, മരപ്പാത്രങ്ങളെയും, അമ്മികളെയും, അഗ്നിയെയും, കൃശാനുവിനെയും, എയ്ത്തുകാരെയും, പൂയനക്ഷത്രത്തെയും, രുദ്രസ്തോത്രാർഹനായ രുദ്രനെയും ഞങ്ങൾ യജ്ഞത്തിൽ രക്ഷയ്ക്കായി സ്തുതിപ്പാൻ വിളിയ്ക്കുന്നു. 8

വലുതിലും വലുതായി അലകൊള്ളുന്ന സരസ്വതി, സരയു, സിന്ധു എന്നീ നദികൾ രക്ഷിപ്പാൻ വന്നെത്തട്ടെ: വിളയാടുന്ന തായ്കളായ തണ്ണീരുകൾ നെയ്യും തേനും ചേർന്ന പാൽ നമുക്കൊഴുക്കിത്തരട്ടെ! 9

അനല്പതേജസ്കയായ അമ്മയും, ദേവന്മാരോടും പത്നിമാരോടും കൂടിയ പിതാവായ ത്വഷ്ടാവും നമ്മുടെ മൊഴി കേൾക്കട്ടെ! ഇന്ദ്രൻ, തേർ കാക്കുന്ന വാജൻ, ഭഗൻ, രമണീയരായ സ്തോതവ്യർ എന്നിവരും സ്തുതിയ്ക്കുന്ന നമ്മെ രക്ഷിയ്ക്കട്ടെ! 10

കാഴ്ചയിൽ രമണീയരായ മരുത്തുക്കൾ, അന്നോപേതമായ ഒരു ഗൃഹംപോലെയാകുന്നു; ഭദ്രമാണു്, രുദ്രപുത്രന്മാരുടെ നന്മനസ്സ് അതിനാൽ നാം ഗോക്കളെക്കൊണ്ടു ജനങ്ങളിൽവെച്ചു പുകഴുമാറാകണം; ദേവന്മാരേ, ഞങ്ങൾ എന്നും ഹവിസ്സർപ്പിയ്ക്കുമാറാകണം! 11

മരുത്തുക്കളേ, ഇന്ദ്ര, ദേവന്മാരേ, വരുണ, മിത്ര, നിങ്ങൾ എനിയ്ക്കു യാതൊരു കർമ്മം തന്നിരിയ്ക്കുന്നുവോ; അതിനെ, പാൽകൊണ്ടു പയ്യിനെയെന്നപോലെ തടിപ്പിയ്ക്കുവിൻ! സ്തുതികളെ പലവുരു പള്ളിത്തേരിൽ വെയ്ക്കുവിൻ! 12

അല്ലയോ മരുത്തുക്കളേ, നിങ്ങൾ പലവുരു ഞങ്ങളുടെ ഈ ബന്ധുത്വം കല്പിച്ചറിയുമാറാകണം: ഞങ്ങൾ എവിടെ വേദിമേൽ ഒന്നാമതൊത്തുകൂടുമോ, അവിടെ അദിതി ഞങ്ങളുടെ ചാർച്ചക്കാരിയായിത്തീരട്ടെ! 13

ആ പെരിയ അമ്മമാരായ, യജനീയമാരായ ദ്യാവാപൃഥിവീ ദേവിമാർ ഇന്മനാതന്നേ സ്വയം ദേവന്മാരോടു ചേർന്നവരാണല്ലോ: അവരിരുവർ ഇരുകൂട്ടരെയും പോറ്റിപ്പുലർത്തിപ്പോരുന്നു; പാലകരോടു ചേർന്നു, വളരെ വെള്ളം വെളിപ്പെടുത്തുകയുംചെയ്യുന്നു. 14

മഹത്തുക്കളെ പാലിയ്ക്കുന്ന ആ അവിരതമായ സ്തുതിവചസ്സു വരണീയത്തെയെല്ലാം നേടുന്നു: യാതൊന്നിങ്കൽ തേനൊഴുക്കുന്ന വലിയ അമ്മി വർണ്ണിയ്ക്കപ്പെടുന്നുവോ, ആ (യജ്ഞത്തെ) മനീഷികൾ സ്തുതികൾകൊണ്ടു കാമ്യമാക്കുന്നു! 15

കവിയും, ബഹുസ്തുതിയുക്തനും, യജ്ഞകുശലനും, ധനകാമനും – സമ്പത്തിച്ഛിയ്ക്കുന്നവനും, – മേധാവിയുമായ ഗയൻ ഇങ്ങനെ ഇതിൽ ഉക്ഥങ്ങൾകൊണ്ടും സ്തോത്രങ്ങൾകൊണ്ടും ദേവകളെ വർദ്ധിപ്പിച്ചു. 16

ആദിത്യന്മാരേ, അദിതേ, ഇങ്ങനെ മനീഷിയായ പ്ലതിപുത്രൻ നിങ്ങളെല്ലാവരെയും വർദ്ധിപ്പിച്ചു – മനുഷ്യർക്ക് ഐശ്വര്യമരുളുന്ന മരണരഹിതരായ ദിവ്യജനങ്ങളെ ഗയൻ സ്റ്റുതിച്ചു. (17)

കുറിപ്പുകൾ: സൂക്തം 64.

[1] ഏതു ദേവനെ, എങ്ങനെ സ്തുതിയ്ക്കണമെന്ന് ഋഷി സന്ദേഹിയ്ക്കുന്നു:

[2] നേരേ – ദേവന്മാരുടെ മുമ്പിലെയ്ക്ക്.

[3] ആത്മാവിനോട്:

[4] വിളി – നമ്മുടെ ആഹ്വാനം.

[5] അദിതി – പൃഥിവി, അല്ലെങ്കിൽ പ്രാതസ്സന്ധ്യ. ആര്യമാവ് – സൂര്യൻ.

[6] വഴിയളന്നുവെച്ച – ഓരോ മാർഗ്ഗവും ഇത്രയിത്രയെന്നറിഞ്ഞ; അതിവേഗികൾ എന്നർത്ഥം. കുതിരകൾ – ഇന്ദ്രാദികളൂടെ – ധനം ശത്രുസമ്പത്ത്.

[7] സ്തോതാക്കളോടു്:

[8] മരപ്പാത്രങ്ങൾ – ചമസാദികൾ. കൃശാനു – സോമം കാക്കുന്ന ഒരു ഗന്ധർവൻ. എയ്ത്തുകാർ – കൃശാനുവിന്റെ ഭടന്മാർ.

[9] നെയ്യും തേനും ചേർന്ന പാൽ – സ്നിഗ്ദ്ധമധുരമായ ജലം.

[10] അമ്മ – അദിതി. ത്വഷ്ടാവ് – ത്വഷ്ടാവെന്ന ദേവൻ. മൊഴി – സ്തോത്രം. വാജൻ – ഋഭുക്കളിൽ ഇളയവൻ. സ്തോതവ്യർ – മരുത്തുക്കൾ.

[11] അന്നോപേതമായ (ഉണ്ണാൻ വകയുള്ള) ഗൃഹം ആരെയും സന്തോഷിപ്പിയ്ക്കുമല്ലോ.

[12] പാൽകൊണ്ടു പയ്യിനെയെന്നപോലെ – പുതുതായി പെറ്റ പയ്യിനെ പാൽ കൊടുത്തു തടിപ്പിയ്ക്കുന്നതുപോലെ. സ്തുതികളെ – ഞങ്ങളുടെ സ്തോത്രങ്ങളെ; സ്തുതിയ്ക്കപ്പെടുമ്പോഴൊക്കെ, യാഗത്തിന്നു വരാൻ തേരിൽ കേറുവിൻ.

[14] ഇരുകൂട്ടരെയും – ദേവകളെയും മനുഷ്യരെയും. പാലകർ – ദേവന്മാർ.

[15] തേൻ – മധുരമായ സോമനീര്.

[16] ഇതിൽ – ഈ സൂക്തത്തിൽ.

സൂക്തം 65.

വസുക്രപുത്രൻ വസുകർണ്ണൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

അഗ്നി, ഇന്ദ്രൻ, വരുണൻ, മിത്രർ, ആര്യമാവു്, വായു, പൂഷാവ്, സരസ്വതി, ആദിത്യർ, വിഷ്ണു, മരുത്തുക്കൾ, വിരിവുറ്റ വിണ്ണ്, സോമൻ, രുദ്രൻ, അദിതി, ബ്രഹ്മണസ്പതി, 1

യുദ്ധങ്ങളിൽ പരസ്പരം ദേഹബുലത്താൽ ശത്രുക്കളെ ആട്ടിപ്പായിയ്ക്കുന്ന സൽപതികളും ഒരേസ്ഥലത്തു വസിയ്ക്കുന്നവരുമായ ഇന്ദ്രാഗ്നികൾ, നെയ്യോടു ചേർന്നു മഹിമാവിനെ വെളിപ്പെടുത്തുന്ന സോമം എന്നിവർ ഒത്തൊരുമിച്ചു മഹത്തായ അന്തരിക്ഷത്തെ ഓജസ്സുകൊണ്ടു നിറയ്ക്കുന്നു! 2

മഹത്ത്വംകൊണ്ടുയർന്ന അധൃഷ്യരായ ആ യജ്ഞവർദ്ധകരെപ്പറ്റി, യജ്ഞാഭിജ്ഞനായ ഞാൻ സ്തോത്രങ്ങൾ ചൊല്ലുന്നു: വിചിത്രധനരായ എവർ മേഘത്തെക്കൊണ്ടു മഴ പെയ്യിയ്ക്കുന്നുവോ, ആ ശോഭനസഖ്യർ നമുക്കു മേന്മയ്ക്കായി (സമ്പത്തു) തരട്ടെ! 3

സൂര്യനെയും, നടുവിലെ ജ്യോതിസ്സുകളെയും, വാനൂഴികളെയും, അന്തരിക്ഷത്തെയും കെല്പുകൊണ്ടു താങ്ങുന്നവരാണല്ലോ, ദേവന്മാർ: ദരിദ്രർക്കെന്നപോലെ സമ്മാനം കൊടുക്കുന്ന – മനുക്ഷ്യർക്കു ധനമയയ്ക്കുന്ന – ആ ശോഭനദാനന്മാർ (ഇവിടെ) സ്തുതിയ്ക്കപ്പെടുന്നു. 4

ദാതാവായ മിത്രന്നും വരുണന്നും ഹവിസ്സർപ്പിയ്ക്കുക: ഈ പെരുമാക്കൾക്കു മനസ്സിൽപ്പോലും വരില്ല, പ്രമാദം! ഇവരുടെ തടിച്ച ശരീരം കർമ്മത്താൽ മിന്നിത്തിളങ്ങുന്നു. ഇവരുടെ വരുതിയിലാണ്, സമൃദ്ധങ്ങളായ വാനൂഴികൾ രണ്ടും. 5

കർമ്മം നടത്തുന്ന യാതൊരു ഗോവു പാൽ ചുരത്തിക്കൊണ്ടു സ്വയം ശുചീകൃതമായ പാർപ്പിടത്തിൽ ചുറ്റിനടക്കുന്നുവോ, ഞാൻ സ്തുതിയ്ക്കുന്ന അവൾ വരുണനും ദേവന്മാർക്കും ഹവിസ്സർപ്പിച്ചു ഭജിയ്ക്കുന്നവന്നു തരട്ടെ! 6

വിണ്ണിനെ ഭരിയ്ക്കുന്ന അഗ്നിജിഹ്വന്മാരായ യജ്ഞവർദ്ധകന്മാർ യാഗസ്ഥലം വിചാരിച്ചുകൊണ്ടിരിയ്ക്കയാണു്: അവർ കെല്പിനാൽ വാനിനെ ഉറപ്പിച്ചു, തണ്ണീർ പൊഴിയ്ക്കുന്നു; യജ്ഞത്തെ ജനിപ്പിച്ചു തിരുമെയ്യിനു മോടി വരുത്തുന്നു! 7

മുമ്പേ ജനിച്ച, ചുറ്റും വ്യാപിച്ച അച്ഛനമ്മമാർ – ഒരേ പാർപ്പിടക്കാരായ ദ്യാവാപൃഥിവികൾ – യാഗശാലയിൽ നിവസിയ്ക്കുന്നു: അവർ ഒരേമട്ടിൽ മാഹാനായ വരുണന്നായി വെള്ളം പൊഴിയ്ക്കുന്നു! 8

പർജ്ജന്യാവായുക്കൾ, വൃഷാക്കളും ഉദകവാന്മാരുമായ ഇന്ദ്രവായുക്കൾ, വരുണൻ, മിത്രൻ, അര്യമാവു്, എന്നീ ആദിത്യന്മാരെയും, അദിതിയെയും ദ്യാവാപൃഥിവ്യന്തരിക്ഷങ്ങളിലെ ദേവന്മാരെയും ഞങ്ങൾ വിളിയ്ക്കുന്നു. 9

ഋഭുക്കളേ, യാതൊന്നു ത്വഷ്ടാവിനെയും, വായുവിനെയും, രണ്ടു ദിവ്യഹോതാക്കളെയും, ഉഷസ്സിനെയും, ബൃഹസ്പതിയെയും, സുമേധസ്സായ വൃത്രസൂദനനെയും നന്മയ്ക്കായി പ്രാപിയ്ക്കുന്നുവോ, ആ ഇന്ദ്രസേവിതമായ സോമത്തോടു ഞങ്ങൾ ധനം യാചിയ്ക്കുന്നു: 10

അന്നം, ഗോവ്, അശ്വം, സസ്യങ്ങൾ, വൃക്ഷങ്ങൾ, ഭൂമി, പർവതങ്ങൾ, ജലങ്ങൾ എന്നിവയെ ഉൽപാദിപ്പിച്ചവരും, സൂര്യനെ വാനിൽക്കേറ്റിയവരുമായ ആ ശോഭനദാനന്മാരാണല്ലോ, മന്നിടത്തിൽ ശ്രേഷ്ഠകർമ്മങ്ങൾ നടത്തിച്ചുപോരുന്നതു്! 11

അശ്വികളേ, നിങ്ങൾ ഭുജ്യുവിനെ കഷ്ടപ്പാടിൽനിന്നു കരയേറ്റി; വധ്രിമതിയ്ക്കു ശ്യാവനായ പുത്രനെ നല്കി; കാമദീപനിയെ വിമദന്നു കിട്ടിച്ചു; വിശ്വകന്നു വിഷ്ണാപ്വനെ വീണ്ടുകൊടുത്തു! 12

ആയുധോപേതമായ ഇടിവാളും, ദ്യോവിനെത്താങ്ങുന്ന അജൈകപാത്തും സമുദ്രവും, അന്തരിക്ഷജലവും, വിശ്വേദേവന്മാരും, പ്രജ്ഞയേറിയ കർമ്മവതിയായ സരസ്വതിയും എന്റെ സ്തോത്രം ചെവിക്കൊള്ളട്ടെ! 13

കർമ്മവാന്മാരും ജ്ഞാനവാന്മാരും, മനുഷ്യന്നു യജനീയരും, എഴുന്നള്ളിവന്നു ഹവിസ്സുണ്ണുന്നവരും, അമർത്ത്യരും, സത്യജ്ഞരും, എന്തും കിട്ടിയ്ക്കുന്നവരുമായ ദേവന്മാരെല്ലാം സർവസ്തുതികളും സമന്ത്രാർപ്പിതമായ അന്നവും ആസ്വദിയ്ക്കട്ടെ! 14

മരണമില്ലാത്ത ദേവന്മാരെ വാസിഷ്ഠൻ വന്ദിച്ചു: ലോകത്തിലെങ്ങും വർത്തിയ്ക്കുന്ന അവൻ ഇന്നു, തുലോം പുകൾപ്പെട്ടതു തന്നരുളട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 15

കുറിപ്പുകൾ: സൂക്തം 65.

[3] ആ യജ്ഞവർദ്ധകർ – അഗ്ന്യാദികൾ.

[4] നടുവിലെ ജ്യോതിസ്സുകൾ – അന്തരിക്ഷത്തിലെ നക്ഷത്രാദികൾ. മനുഷ്യർക്കു – സ്തോതാക്കൾക്ക്.

[5] സമൃദ്ധങ്ങളായ – ദേവകളും മനുഷ്യരും നിറഞ്ഞ.

[6] ഭജിയ്ക്കുന്നവന്ന് – പരിചരിയ്ക്കുന്ന എനിയ്ക്ക്. തരട്ടെ – പാൽ.

[7] യജ്ഞവർദ്ധകന്മാർ – ദേവന്മാർ. യജ്ഞത്തെ – ഹവിസ്സാധനങ്ങളെ. മോടി വരുത്തുന്നു – ഹവിർഭക്ഷണത്താൽ.

[8] വരുണന്നായി – വരുണനും മറ്റുദേവന്മാർക്കുമായി. വെള്ളം പൊഴിയ്ക്കുന്നു – വെള്ളംകൊണ്ടാണല്ലോ, അന്നമുണ്ടാകുന്നതു്.

[12] കഷ്ടപ്പാടിൽനിന്നു – കടലിൽനിന്ന്. ശ്യാവനായ = കറുത്ത. പുത്രനെ – ഹിരണ്യഹസ്തനെ. കാമദീപനിയെ – കാമത്തെ ഉദ്ദീപിപ്പിച്ച വേനപുത്രിയെ. വിഷ്ണാപ്വനെ – കാണാതായ മകനെ.

[14] സമന്ത്രാർപ്പിതം – മന്ത്രം ജപിച്ചുകൊണ്ടർപ്പിയ്ക്കപ്പെട്ട. അന്നം – ഹവിസ്സ്.

[15] വാസിഷ്ഠൻ – വസിഷ്ഠകുലജാതനായ ഞാൻ. തുലോം പുകൾപ്പെട്ടത് – അന്നം.

സൂക്തം 66.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അന്നസമൃദ്ധരായ, വെളിച്ചം വിരിച്ച, പ്രകൃഷ്ടജ്ഞാനരായ ദേവന്മാരെ ഞാൻ യജ്ഞത്തിന്റെ സ്വസ്തിയ്ക്കായി വിളിയ്ക്കുന്നു: യാഗം കൊണ്ടു വളർന്നവരാണല്ലോ – തുലോം വളർന്നവരാണല്ലോ –, ഈ ധനപൂർണ്ണരായ ഇന്ദ്രാദ്യമർത്ത്യന്മാർ! 1

ഇന്ദ്രനയച്ചവരും, വരുണൻ കൊണ്ടാടിയവരുമായ യാവചിലർ തേജസ്വിയായ സൂര്യന്റെ ലോകത്തിൽ മേവുന്നുവോ, ആ നിഹന്താക്കളായ മഘവാവിന്റെ മരുത്തുക്കളെപ്പറ്റി നാം സ്തോത്രം ചൊല്ലുക: ബുദ്ധിമാന്മാർ അധ്വരം തുടങ്ങിയിരിയ്ക്കുന്നു. 2

ഇന്ദ്രൻ വസുക്കളോടുകൂടി നമ്മുടെ ഗൃഹം കാത്തരുളട്ടെ; അദിതി ആദിത്യരോടുകൂടി നമുക്കു സുഖം നല്കട്ടെ; രുദ്രദേവൻ രുദ്രജരോടുകൂടി നമ്മളിൽ കനിയട്ടെ; ത്വഷ്ടാവു ദേവപത്നിമാരോടുകൂടി നമ്മെ അഭ്യുദയപ്രീതരാക്കട്ടെ! 3

അദിതി, ദ്യാവാപൃഥിവികൾ, മഹത്തായ സത്യം, ഇന്ദ്രാവിഷ്ണുക്കൾ, മരുത്തുക്കൾ, പെരിയ സൂര്യൻ എന്നിവരെയും, ആദിത്യരായ ദേവന്മാരെയും, വസുക്കളെയും, രുദ്രന്മാരെയും, സുകർമ്മാവായ സവിതാവിനെയും ഞങ്ങൾ രക്ഷയ്ക്കായി വിളിയ്ക്കുന്നു. 4

ധീമാനായ സരസ്വാൻ, കർമ്മവാനായ വരുണൻ, പൂഷാവ്, മഹിമശാലിയായ വിഷ്ണു, വായു, അശ്വികൾ എന്നീ അന്നദാതാക്കളും സർവധനരും സംഹർത്താക്കളുമായ അമർത്ത്യന്മാർ നമുക്കു മുന്നിലഗൃഹം തന്നരുളട്ടെ! 5

യജ്ഞം വർഷിയ്ക്കട്ടെ; യജനീയർ വർഷിയ്ക്കട്ടെ; സ്തോതാക്കളും ഹവിസ്സുണ്ടാക്കുന്നവരും വർഷിയ്ക്കട്ടെ; യജ്ഞവതികളായ ദ്യാവാപൃഥിവികൾ വർഷിയ്ക്കട്ടെ; ഇന്ദ്രൻ വർഷിയ്ക്കട്ടെ; ഋത്വിക്കുകൾ വർഷിയ്ക്കട്ടെ! 6

വൃഷാക്കളും – അഭീഷ്ടവർഷികളും – പുരുസ്തുതരുമായ അഗ്നീഷോമന്മാരെ ഞാൻ അന്നലബ്ധിയ്ക്കായി സ്തുതിയ്ക്കുന്നു: ഋത്വിക്കുകളാൽ യജ്ഞത്തിൽ പൂജിയ്ക്കപ്പെടുന്ന അവരിരുവർ നമുക്കു മുന്നിലഗൃഹം തന്നരുളട്ടെ! 7

കർമ്മം ചെയ്യുന്ന, ക്ഷത്രിയരായ, യജ്ഞത്തിന്നു പുറപ്പെടുന്ന, യാഗത്തിൽ ചേരുന്ന, വലിയ തേജസ്സുള്ള, അഗ്നിയാൽ വിളിയ്ക്കപ്പെടുന്ന, ദ്രോഹിയ്ക്കാത്ത സത്യപരന്മാർ വൃത്രയുദ്ധത്തിൽ തണ്ണീരുകളൊഴുക്കി! 8

ദേവന്മാർ വാനൂഴികൾക്കായി സസ്യങ്ങളെയും യജ്ഞവൃക്ഷങ്ങളെയും കല്പിച്ചുണ്ടാക്കി; അന്തരിക്ഷം മുഴുവൻ രക്ഷയ്ക്കായി നിറച്ചു; യാഗം തിരുമെയ്യിലണിഞ്ഞു! 9

വിണ്ണിനെ താങ്ങുന്ന വിസിഷ്ടഹസ്തരായ ഋഭുക്കളും, വമ്പിച്ച ഇടി മുഴക്കുന്ന പർജ്ജന്യവായുക്കളും, തണ്ണീരുകളും, സസ്യങ്ങളും ഞങ്ങളുടെ സ്തോത്രങ്ങളെ വളർത്തട്ടെ; ഉദാരനും ഊർജ്ജിതനുമായ ഭഗൻ എന്റെ വിളിയിലണയട്ടെ! 10

ഒഴുകുന്ന സിന്ധുവും, അന്തരിക്ഷലോകവും, അജൈകപാത്തും, ഇടിവെട്ടുന്ന മേഘവും, അഹിര്‍ബുധ്ന്യനും എന്റെ സ്തോത്രങ്ങൾ കേൾക്കട്ടെ; വിജ്ഞരായ വിശ്വേദേവന്മാരും എന്റെ സ്തോത്രങ്ങൾ കേൾക്കട്ടെ! 11

ആദിത്യരേ, രുദ്രരേ, ശോബനദാനരായ വസുക്കളേ, മനുഷ്യരായ ഞങ്ങൾ ദേവന്മാരായ നിങ്ങളെ ഊട്ടുമാറാകണം: നിങ്ങൾ ഞങ്ങളുടെ യജ്ഞം വഴിപോലെ മികവിൽ നടത്തിയ്ക്കുവിൻ; ഈ ചൊല്ലുന്ന സ്തോത്രങ്ങളെ പ്രീണിപ്പിയ്ക്കുവിൻ! 12

രണ്ടു പ്രധാനപുരോഹിതന്മാരായ ദിവ്യഹോതാക്കളെയും, യജ്ഞമാർഗ്ഗത്തെയും ഞാൻ വഴിപോലെ സമീപിയ്ക്കുന്നു. അയല്ക്കാരനായ ക്ഷേത്രപാലനോടും, മരണവും പ്രമാദവുമില്ലാത്ത സർവദേവന്മാരോടും ഞങ്ങൾ യാചിയ്ക്കുന്നു. 13

ഋഷിമാർപോലെ ദേവകളെ സ്തുതിയ്ക്കുന്ന വാസിഷ്ഠന്മാർ, അച്ഛനെപ്പോലെ സ്വസ്തിയ്ക്കായി സ്തോത്രം ചമച്ചിരിയ്ക്കുന്നു. ദേവന്മാരേ, നിങ്ങൾ അഭിലാഷമറിഞ്ഞു ഞങ്ങളിൽ, പ്രീതിയുള്ള ജ്ഞാനികൾപോലെ ധനമുതിർക്കുവിൻ! 14

മരണമില്ലാത്ത ദേവന്മാരെ വാസിഷ്ഠൻ വന്ദിച്ചു: ലോകത്തിലെങ്ങും വർത്തിയ്ക്കുന്ന അവർ ഇന്നു, തുലോം പുകൾപ്പെട്ടതു തന്നരുളട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പിഴുമെങ്ങളെ!’ 15

കുറിപ്പുകൾ: സൂക്തം 66.

[2] നിഹന്താക്കള്‍ – വൈരിഘ്നര്‍. മഘവാവിന്‍റെ – ഇന്ദ്രന്‍റെ ആളുകളായ.

[3] രുദ്രജര്‍ – മരുത്തുക്കള്‍. അഭ്യുദയപ്രീതര്‍ – അഭിവൃദ്ധിയ്ക്കു പ്രീതര്‍, പരിശ്രമിക്കുന്നവര്‍.

[4] സത്യം – അഗ്നി.

[5] സരസ്വാന്‍ – ഒരു ദേവന്‍. സംഹര്‍ത്താക്കള്‍ – ദുഷ്ടരെ വധിയ്ക്കുന്നവര്‍. മൂന്നിലഗൃഹം – മൂന്നു നിലയുള്ള ഗൃഹം.

[6] വര്‍ഷിയ്ക്കട്ടെ – അഭീഷ്ടടങ്ങള്‍. യജനീയര്‍ – ദേവന്മാര്‍. സ്തോതാക്കളും.............. വര്‍ഷിയ്ക്കട്ടെ – അഭീഷ്ടവര്‍ഷഹേതുക്കളായി ഭവിയ്ക്കട്ടെ; ഒടുവിലെ വര്‍ഷിയ്ക്കട്ടെ എന്നതിനും ഇതുതന്നെ, അര്‍ത്ഥം.

[8] ക്ഷത്രിയര്‍ – ദേവന്മാര്‍ ജാതിയില്‍ ക്ഷത്രിയരത്രേ. സത്യപരന്മാര്‍ – ദേവന്മാര്‍. പൊരുതി വൃത്രനെക്കൊന്ന്.

[9] യജ്ഞവൃക്ഷങ്ങള്‍ – പിലാശും മറ്റും. നിറച്ചു – തേജസ്സുകൊണ്ട്.

[12] ഊട്ടുക – യജ്ഞമനുഷ്ഠിയ്കുക എന്നർത്ഥം.

[13] രണ്ടു ദിവ്യഹോതാക്കൾ – ഈ പേരിലുള്ള അഗ്നിയും ആദിത്യനും. യാചിയ്ക്കുന്നു – ധനം.

[14] അച്ഛൻ – വസിഷ്ഠൻ.

സൂക്തം 67.

അംഗിരോഗോത്രൻ അയാസ്യൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി ദേവത. (കാകളി.)

നമ്മുടെയച്ഛന്നു കിട്ടീ, മഖോൽപന്ന-
മിമ്മഹാവിഗ്രഹം, സപ്തശീർഷാന്വിതം;
പൗത്രനെയും ജനിപ്പിച്ചാന, യാസ്യനി-
സ്തോത്രമിന്ദ്രങ്കൽക്കഥിച്ചു സർവഹിതൻ. 1

ക്ഷേമത്തെ നേർന്നു സത്യോക്തിയാൽ,ക്കത്തുന്ന
ധീമാന്റെ പുത്രരും വീരാംഗിരസ്സുകൾ
ആ മഖാലംബവും പ്രജ്ഞാപകവുമാം
ധാമത്തെയേന്തി മുല്പാടേ പുകഴ്ത്തിനാർ. 2

ആരവം വായ്ച ഹംസാഭരം ചങ്ങാതി-
മാരൊത്തു കല്ക്കെട്ടടച്ചു ബൃഹസ്പതി
വാരൊലി കൂട്ടിനാൻ, ഗോഹരണത്തിനായ്;-
പ്പാരം പുകഴ്ത്തിനാൻ, പാടിനാൻ, പണ്ഡിതൻ. 3

കുണ്ടിലിരുട്ടിൽ നില്ക്കുന്ന ധേനുക്കളെ
രണ്ടിടത്തിങ്കൽനിന്നൊ,ന്നിൽനിന്നും ക്രമാൽ
കൊണ്ടുപോന്നാൻ, വെളിയ്ക്കല്ലിൽ വെളിച്ചമൊ-
ന്നുണ്ടാക്കി മൂന്നും തുറന്നാൻ, ബൃഹസ്പതി 4
പക്കൽക്കിടന്നീ, യൊഴിഞ്ഞ കോട്ട പിള-
ർത്ത, ക്കാറിൽനിന്നുഷസ്സൂര്യരെഗോക്കളെ
കേറ്റി, മൂന്നെണ്ണത്തെയൊപ്പം; നഭസ്സമം
കൂറ്റിട്ടുണർത്തീ, രവിയെബ്ബ്ബൃഹസ്പതി! 5

പൈക്കളെക്കാക്കും വലനെ നുറുക്കിനാ,-
ന്നർക്കലാലിന്ദ്രൻ; കരത്തിനാൽപ്പോലവേ.
മൈക്കോപ്പഴഞ്ഞോരിലെത്താൻ പണിയെയും
നേർക്കു കേഴിച്ചാൻ, കവർന്നാൻ പശുക്കളെ! 6

കുത്തിപ്പിളർത്താൻ, തിളങ്ങും ധനദരാം
സത്യസുഹൃത്തുക്കളൊത്തു ഗോരോധിയെ-
ശസ്തവർഷികളാം നീർപൊഴിപ്പോരുമായ്
സ്വത്തിനെ നേടിനാ, നിബ്രഹ്മണസ്പതി. 7

ഗോക്കളിൽച്ചെന്നു, യഥാർത്ഥഹൃത്തോടവർ
ഗോക്കൾക്കുടയവനാക്കാനൊരുങ്ങിനാർ:
കാക്കുവാനായ് സ്വയമേർപ്പെട്ടവരൊത്തു
പൈക്കളെ മേല്പോട്ടു കേറ്റീ, ബൃഹസ്പതി! 8

വാനത്തു സിംഹംകണക്കലറും ജയ-
വാനാം ബൃഹസ്പതിയായ വൃഷാവിനെ,
ശൂരസംസേവ്യമാമാജിയിലാജിയിൽ-
ച്ചാരുസ്തവത്താൽ വളർത്തി സ്തുതിയ്ക്ക, നാം! 9

ഉച്ചാവചാന്നത്തെ നേടി ദ്യുലോകത്തി-
ലുച്ചധാമങ്ങളിൽക്കേറുന്നവേളയിൽ
ആ വൃഷാവായ ബൃഹസ്പതിയെത്തിരു-
നാവാൽ വളർത്താർ, വിവിധതേജസ്വികൾ! 10

അന്നത്തിനായ്സ്സത്യമാക്കുവിനി, സ്തുതി:
തന്നാഗമംകൊണ്ടു കാക്കുവിൻ, വാഴ്ത്തിയെ;
ചാകട്ടെ, ഹിംസകരെല്ലാം; ജഗത്തിനന്‍-
പേകുന്ന നിങ്ങൾ ഭൂദ്യോക്കളേ, കേൾക്കുവിൻ! 11

ഇന്ദ്രൻ മഹാൻ പെരുംനീർകൊണ്ടലിൻ തല
നന്നായ്പ്പിളർത്താന, റുത്താനഹിയെയും;
ഏഴാറൊഴുക്കിനാൻ. ഞങ്ങളെപ്പാലിപ്പി-
നൂ, ഴിവാനങ്ങളേ, നിങ്ങളുമുമ്പരും!12
കുറിപ്പുകൾ: സൂക്തം 67.

[1] പണ്ട് അംഗിരസ്സെന്ന ഋഷി ബൃഹസ്പ്തിയാകുന്ന പുത്രനെ നേടി. ആ പുത്രൻ ദേവകൾക്കു ഹിതമുപദേശിപ്പാൻ ഇന്ദ്രന്റെ പുരോഹിതനായി. ഒരു നാൾ ബൃഹസ്പതിയുടെ ഗോക്കളെ പണികളെന്ന അസുരന്മാർ കട്ടുകൊണ്ടുപോയി വലന്റെ പുരിയിൽ ഇരുളടഞ്ഞ മൂന്നിടങ്ങളിൽ ഒളിപ്പിച്ചു. പിന്നീട് അവയെ തിരയാൻ ഇന്ദ്രനാലയയ്ക്കപ്പെട്ട ബൃഹസ്പതി മരുത്തുക്കളൊന്നിച്ച് അവിടെച്ചെന്നിട്ട്, സൂര്യനെ ഉദിപ്പിച്ചു, ഗുഹാസ്ഥിതകളായ അവയെ കണ്ടുപിടിച്ചു, വലനെയും, അവന്റെ ആൾക്കാരായ പണികളെയും വധിച്ചു, ഗോക്കളെ കൊണ്ടുപോരികയുംചെയ്തു. അച്ഛൻ – അംഗിരസ്സ്. മഖോൽപന്നം – യജ്ഞത്തിന്നായി പിറന്നതു്. ഇമ്മഹാവിഗ്രഹം – ബൃഹസ്പതി. സപ്തശീർഷാന്വിതം – ഏഴുതലകളോടു്, ഏഴു മരുൽഗണങ്ങളോടു കൂടിയതു്; വിഗ്രഹത്തിന്റെ വിശേഷണം. മരുത്സഖനായ ബൃഹസ്പതിയെ അംഗിരസ്സിന്നു മകനായിക്കിട്ടി. ആ അംഗിരസ്സിന്റെ കുലത്തിൽ ജനിച്ച അയാസ്യന്ന്, എനിയ്ക്ക്, ഇന്ദ്രനെ സ്തുതിച്ചതിനാൽ പുത്രൻമാത്രമല്ല പൗത്രനും ഉണ്ടായി.

[2] സത്യോക്തിയാൽ – യഥാർത്ഥസ്തുതികൊണ്ടു്. കത്തുന്ന ധീമാൻ – അഗ്നി. വീരർ – ക്രാന്ത്രപ്രജ്ഞന്മാർ. ധാമത്തെ – ബൃഹസ്പതിയെ. ഏന്തി – കൈക്കൊണ്ടു്.

[3] ആരവം – ഇരമ്പം. ഹംസാഭരാം – ഹംസങ്ങൾപോലെ പറക്കുന്ന. ചങ്ങാതിമാർ – മരുത്തുക്കൾ. കല്ക്കെട്ട് – ഗോക്കളെ നിർത്തിയ ഗുഹകൾ. വാരൊലിയുടെ വിവരണം, നാലാംപാദത്തിൽ: പുകഴ്ത്തിനാൻ – ദേവന്മാരെ. പാടിനാൻ – സാമം.

[4] മൂന്നിടങ്ങളിൽനിന്നും പുറത്തിറക്കി ധേനുക്കളെ (പൈക്കളെ) കൊണ്ടു പോന്നു. അല്ലിൽ = ഇരുട്ടിൽ. വെളിച്ചമൊന്നുണ്ടാക്കി – സൂര്യനെ ഉദിപ്പിച്ച്.

[5] പക്കൽ – സമീപത്ത്. ഒഴിഞ്ഞ – അസുരന്മാർ പിന്മാറിയ. അക്കാറിൽനിന്ന് – കറുത്തിരുണ്ട വലങ്കൽനിന്ന്. കേറ്റി – നിർഗ്ഗമിപ്പിച്ചു. നഭസ്സമം = ദ്യോവുപോലെ. കൂറ്റിട്ട് – സ്തുതികളുച്ചരിച്ച്.

[6] ഇന്ദ്രൻ – ഈശ്വരനായ ബൃഹസ്പതി. ആർക്കൽ (ശബ്ദം)കൊണ്ടുതന്നേ, കൈകൊണ്ടെന്നപോലെ വലനെ നുറുക്കി, കൊന്നു. മൈക്കോപ്പഴഞ്ഞോരിൽ – യുദ്ധത്താൽ സ്രസ്താഭരണരായ മരുത്തുക്കളിൽ. എത്താൻ – ചെന്നുചേരാൻ. പണി – വലന്റെ ഒരു കൂട്ടുകാരൻ. കേഴിച്ചാൻ – പീഡിപ്പിച്ചു, കൊന്നു. കവർന്നാൻ – ബലേന വീണ്ടെടുത്തു.

[7] സത്യസുഹൃത്തുക്കൾ – യഥാർത്ഥബലരായ മരുത്തുക്കൾ. ഗോരോധിയെ – ഗോക്കളെ ഗുഹകളിലടച്ച വലനെ. നീർപൊഴിപ്പോരുമായ് – മരുത്തുക്കളോടൊന്നിച്ച്. സ്വത്തിനെ – ഗോധനത്തെ. ഇബ്രഹ്മണസ്പതി – ബൃഹസ്പതി.

[8] അവർ – മരുത്തുക്കൾ. ഉടയവനാക്കാൻ – ഗോക്കളെ വീണ്ടെടുത്തു ബൃഹസ്പതിയ്ക്കു കൊടുക്കാൻ. കാക്കുവാനായ് (പൈക്കളെ രക്ഷിപ്പാൻ) സ്വയം ഏർപ്പെട്ടവർ – മരുത്തുക്കൾ. കേറ്റീ – ഗുഹകളിൽനിന്ന്.

[9] ആജി – യുദ്ധം.

[10] ഉച്ചാവചാന്നത്തെ – ഗോക്കളാകുന്ന വിവിധാന്നത്തെ. ഉച്ചധാമങ്ങൾ = ഉയർന്ന സ്ഥാനങ്ങൾ. തിരുനാവാൽ വളർത്താർ – പ്രശംസിച്ചാർ. വിവിധതേജസ്വികൾ – നാനാദേവന്മാർ.

[11] ദേവന്മാരോട്: ഈ സ്തുതി സത്യമാകുമാറു ഞങ്ങൾക്ക് അന്നം തരുവിൻ. തന്നാഗമം – തങ്ങളുടെ വരവ്. കേൾക്കുവിൻ – ഞങ്ങളുടെ സ്തുതി.

[12] അഹി – വെള്ളം തടുത്ത അസുരൻ. ഏഴാറ് – സപ്തനദികൾ.

സൂക്തം 68.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

പക്ഷിയെയാട്ടുവാൻ തേക്കുകാർ കൂകുന്ന-
മട്ടിലും, കാറിടിവെട്ടുന്നമട്ടിലും
മാരിവെള്ളങ്ങളിരമ്പുന്നമട്ടിലും,
സൂരികൾ ചൊല്വൂ ബൃഹസ്പതിയ്ക്കായ്സ്തവം! 1

അംഗിരഃപുത്രൻ ഭഗാഭൻ സ്തുതിപ്പോനിൽ
വൻഗീരിയറ്റുന്നു; ജായാപതികളെ
ഊരിലിനന്‍പോലെ ചേര്‍പ്പൂ; ബൃഹസ്പതേ,
പോരിലശ്വങ്ങളെപ്പോലേയണയ്ക്ക, നീ! 2

കമ്രവർണ്ണാംഗമായ്, മൃഗ്യമായ്,ക്കാമ്യമായ്,
രമ്യമെത്തിച്ചു മേയുന്ന പൈച്ചാർത്തിനെ
കുന്നിൽനിന്നാരാലണച്ചൂ, കുസീദങ്കൽ-
നിന്നു നെൽപോലെ കൈക്കൊണ്ടു ബൃഹസ്പതി! 3

കാറിനെച്ചിന്നിച്ചു നീർ പാറ്റുമർച്ചിതൻ
വാനിൽനിന്നുല്ക്കയെപ്പോലേ, പശുക്കളെ
പാറയിൽനിന്നു കരേറ്റി, മന്നിന്‍തൊലി
മാരിയാൽപ്പോലെ വിള്ളിച്ചാൻ, ബൃഹസ്പതി! 4

വാനിൽ വെളിച്ചമണച്ചിരുൾ പോക്കിനാൻ,
വായു നീർച്ചണ്ടിയെപ്പോലേ ബൃഹസ്പതി;
പിന്നീടുറച്ചു, കാറ്റഭ്രങ്ങളെപ്പോലെ
ചിന്നിച്ചുകൊണ്ടാൻ, വലൻ കാത്ത ഗോക്കളെ! 5

തീപോലെ പൊള്ളിയ്ക്കുമൃക്കാൽ വലനെന്ന
പാപിതന്നസ്ത്രം പിളർത്തു ബൃഹസ്പതി
നാക്കു പല്ലാലെന്നപോല, പ്പരീതനെ
നേർക്കശിച്ചു, വെളിയ്ക്കാക്കിനാൻ, ഗോനിധി! 6

പാർക്കുന്ന ഗഹ്വരത്തിങ്കലുമ്പയിടും
പൈക്കൾതൻ പേരറിയുന്ന ബൃഹസ്പതി,
പക്ഷിമുട്ട പിളർത്തുൾക്കുഞ്ഞിനെപ്പോലെ
പർവതാൽക്കേറ്റിനാനൊ,റ്റയ്ക്കവറ്റിനെ! 7

കല്ലാലടപ്പിട്ട തേനിനെ, വറ്റിയ
വെള്ളത്തിൽ മീനിനെപ്പോലെ കണ്ടൊ,ച്ചയാൽ
നന്നായരിഞ്ഞു, ചമസത്തെ വൃക്ഷത്തിൽ-
നിന്നുപോലാഞ്ഞങ്ങെടുത്താൻ, ബൃഹസ്പതി. 8

നേടി,യുഷസ്സിനെ,സ്സൂര്യനെ,യഗ്നിയെ;-
യോടിച്ചു, ഭാസ്സലിരുട്ടബ്ബൃഹസ്പതി;
മാടായിനിന്ന വലങ്കൽനിന്നാഹരി-
ച്ചീടിനാ, നെല്ലില്‍നിന്നാ മജ്ജപോലവേ! 9

മഞ്ഞേറ്റില പോയ കാടുപോലേ വലൻ
മങ്ങീ, ബൃഹസ്പതി ഗോവെക്കവർന്നതിൽ:
ഇന്നിയും ചെയ്യെണ്ടതില്ലി,തസാധ്യമാ-
ണി: – ന്ദുദിനേശർ വെവ്വേറെയുദിയ്ക്കയായ്! 10

കുന്നു പിളർത്തബ്ബൃഹസ്പതി ഗോക്കളെ
വെന്നപോതുമ്പർ താരങ്ങളാൽ ദ്യോവിനെ,
കാർവാജിയെപ്പൊന്നിനാൽപ്പോലെ മിന്നിച്ചു:
രാവിൽ വെച്ചാരിരുള,ഹ്നി വെളിച്ചവും! 11

നിർമ്മിച്ചു, ഭൂരിമന്ത്രങ്ങൾ ചൊല്ലിത്തരു-
മമ്മധ്യമന്നായ് സ്തവം ഞങ്ങളിങ്ങനെ:
അശ്വഗോവൃന്ദത്തെ,യാൾക്കാരെ, മക്കളെ-
യന്നവും നല്കുകെ,ങ്ങൾകു ബൃഹസ്പതി! 12
കുറിപ്പുകൾ: സൂക്തം 68.

[1] ആട്ടുവാൻ – വിളയിൽനിന്ന് ആട്ടിക്കളയാൻ. തേക്കുകാർ – വെള്ളം തേകി നനയ്ക്കുന്ന കൃഷിക്കാർ. മാരി = മഴ. സൂരികൾ – സ്തോതാക്കൾ.

[2] അംഗിരഃപുത്രൻ – ബൃഹസ്പതി. ഭഗാഭൻ – ഭവനോടു തുല്യൻ. വൻഗീര് – ശ്രേഷ്ഠവാക്ക്; സ്തോതാവിനെ വാഗ്മിയാക്കുന്നു. ഇനൻപോലെ – സൂര്യൻ ഊരുകളിൽ രശ്മികളെ ചേർക്കുന്നതുപോലെ, ബൃഹസ്പതി ജായാപതികളെ (ദമ്പതിമാരെ) കൂട്ടിച്ചേർക്കുന്നു: ബൃഹസ്പതേ എന്നാദിയായ വാക്യം പ്രത്യക്ഷം: യോദ്ധാക്കൾ യുദ്ധത്തിൽ അശ്വങ്ങളെ അണയ്ക്കുന്നതുപോലെ, നീ സ്തോതാവിങ്കൽ സ്വരശ്മികളെ അണച്ചാലും.

[3] കമ്രവർണ്ണാംഗം – കമനീയമായ നിറത്തോടും ആകൃതിയോടുംകൂടിയതു്. മൃഗ്യം = അന്വേഷണീയം. രമ്യം – പാൽ. എത്തിച്ചു – തന്ന്. കുന്നിൽനിന്ന് – വലന്റെ മലയിൽനിന്ന്. ആരാൽ – ദേവസമീപത്ത്. കുസീദൻ – പണവും മറ്റും പലിശയ്ക്കു കൊടുക്കുന്നവൻ.

[4] ഉല്ക്ക – കൊള്ളിമീനുകൾ. പാറയിൽനിന്നു – വലന്റെ ശൈലഗുഹയിൽനിന്ന്. മന്നിന്‍തൊലി – മണ്ണ്; മഴപെയ്താൽ മണ്ണു വിള്ളുമല്ലോ. അതുപോലെ ബൃഹസ്പതിയാൽ ഉദ്ധരിയ്ക്കപ്പെട്ട പശുക്കളുടെ കുളമ്പുകൾ തട്ടി മണ്ണു പിളർന്നു,

[5] വായു – കാറ്റേറ്റാൽ വെള്ളത്തിലെ ചണ്ടി (പായൽ) ചിന്നുമല്ലോ. അതുപോലെ, വാനിൽ ബൃഹസ്പ്തിയണച്ച വെളിച്ചത്താൽ ഇരുൾ അങ്ങിങ്ങു പാഞ്ഞു. ഉറച്ചു – ‘ഗോക്കൾ ഇവിടെയുണ്ടെ’ന്നു നിശ്ചയിച്ച്. ചിന്നിച്ചുകൊണ്ടാൻ – വലങ്കൽനിന്നു വീണ്ടെടുത്തു, പലവഴിയ്ക്കു പായിച്ചു.

[6] ഋക്കാൽ – മന്ത്രങ്ങൾകൊണ്ടു്. അപ്പരീതനെ – അനുചരരാൽ ചുറ്റപ്പെട്ട വലനെ. നേർക്കശിച്ചു – നാവു പല്ലുകളാൽ പരീതമായ ഭക്ഷ്യത്തെ ഭക്ഷിയ്ക്കുന്നതുപ്പോലെ ശരിയ്ക്കു ഭക്ഷിച്ച്, വധിച്ച്. ഗോനിധി വെളിയ്ക്കാക്കിനാൽ – ഗോക്കളാകുന്ന നിധി ഗുഹയിൽനിന്നു മുകളിൽക്കേറ്റി.

[7] ഗഹ്വരം = ഗുഹ. ഉൾക്കുഞ്ഞ് – മുട്ടയുടെ അകത്തുള്ള ശിശു. പർവതാൽ – പർവതഗുഹയിൽനിന്ന്.

[8] കല്ലാലടപ്പിട്ട – ഗുഹയിലാക്കി കല്ലുകൊണ്ടടച്ച. തേനിനെ – ഗോവൃന്ദത്തെ. ഒച്ചയാൽ – മന്ത്രോച്ചാരണംകൊണ്ടു്. അരിഞ്ഞു – വലനെ വധിച്ചു്. മരത്തിൻനിന്നു ചമസം ചെത്തിയുണ്ടാക്കുന്നതുപോലെ, എടുത്താൻ – ഗോവൃന്ദമാകുന്ന തേൻ.

[9] ഭാസ്സ് – തേജസ്സ് മാടായിനിന്ന – ഗോരൂപം ധരിച്ച. ആഹരിച്ചീടിനാൻ – ഗോക്കളെ വീണ്ടെടുത്തു. ആ – എളുപ്പത്തിൽ എടുക്കാവതല്ലാത്ത.

[10] ഇന്നിയും ചെയ്യേണ്ടതില്ല – ജോലി പൂർണ്ണമായിക്കഴിഞ്ഞു. ഇതസാധ്യമാണു് – മറ്റാർക്കും സാധ്യമല്ല. ചന്ദ്രസൂര്യന്മാർ അതുവരെ മുറയ്ക്കുദ്ദിച്ചിരുന്നില്ല; തമോമയമായിരുന്നു, ലോകം.

[11] വെന്നപോത് – വീണ്ടെടുത്തപ്പോൾ. കാർവാജിയെ – കറുത്ത കുതിരയെ. പൊന്നിനാൽപ്പോലെ – പൊൻകോപ്പിനാലെന്നപോലെ. അഹ്നി = പകലിൽ.

[12] അമ്മധ്യമന്നായ് – അന്തരിക്ഷസ്ഥിതനായ ബൃഹസ്പതിയെപ്പറ്റി, ഞങ്ങൾ ഇങ്ങനെ സ്തവം നിർമ്മിച്ചു.

സൂക്തം 69.

വധ്ര്യശ്വപുത്രൻ സുമിത്രൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നിയുടെ തിരുനോട്ടങ്ങൾ വധ്ര്യശ്വന്നു നന്മ വരുത്തട്ടെ; കൊണ്ടുനടക്കൽ മംഗളമുളവാക്കട്ടെ; യജ്ഞാഗമനങ്ങൾ നല്ല ഉല്ലാസം നല്കട്ടെ. തന്തിരുവടിയെ സുമിത്രരെന്ന മനുഷ്യർ മുമ്പേ ഉജ്ജ്വലിപ്പിയ്ക്കുന്നു; നെയ്യു ഹോമിച്ചു തിളങ്ങിച്ചു സ്തുതിയ്ക്കുന്നു. 1

നെയ്യു വധ്ര്യശ്വന്റെ അഗ്നിയെ വർദ്ധിപ്പിയ്ക്കട്ടെ: നെയ്യു തന്തിരുവടിയ്ക്ക് ആഹാരവും, നെയ്യു പുഷ്ടികരവുമായിത്തീരട്ടെ! നെയ്യു ഹോമിച്ചതിനാൽ, തന്തിരുവടി തുലോം കത്തിപ്പടരുന്നു – നെയ്യു തൂകിയതിനാല്‍, സൂര്യൻപോലെ വിളങ്ങുന്നു.2

അഗ്നേ, അങ്ങയുടെ സൈന്യത്തെ മനുപോലെ സുമിത്രൻ ജ്വലിപ്പിയ്ക്കുന്നു: ഇതു തുലോം പുതുതായിത്തീരട്ടെ. ആ ഭവാൻ ധനത്തോടേ തിളങ്ങിയാലും; ആ ഭവാൻ സ്തുതികൾ ചെവികൊണ്ടാലും; ആ ഭവാൻ എതിർബലം പിളർത്താലും; ആ ഭവാൻ ഇവങ്കൽ അന്നം വെച്ചാലും! 3

പണ്ടേ പിറന്ന ഭവാനെ വധ്ര്യശ്വൻ സ്തുതിച്ചു ജ്വലിപ്പിച്ചുവല്ലോ; അഗ്നേ, ആ ഭവാൻ ഇതു ചെവിക്കൊണ്ടാലും. ആ ഭവാൻ ഞങ്ങളുടെ ഗൃഹം രക്ഷിയ്ക്കുക; തിരുമെയ്യും രക്ഷിയ്ക്കുക; അങ്ങയുടെ ഞങ്ങളിലുള്ള ഈ സ്വത്തും കാത്തരുളുക! 4

വധ്ര്യശ്വന്റെ കുലത്തിൽ ജനിച്ചവനേ, അങ്ങ് അന്നം തരിക; കാത്തരുളുകയും ചെയ്യുക! അങ്ങയെ ആരും ഉപദ്രവിയ്ക്കരുതു്: എതിരാളികളെ അമർത്തുമല്ലോ, അങ്ങ് – ഒരു ശൂരൻപോലെ ആക്രമിച്ച് അടിപ്പെടുത്തുമല്ലോ! സുമിത്രൻ ഇപ്പോൾത്തന്നെ വധ്ര്യശ്വഗോത്രന്റെ തിരുനാമങ്ങൾ കീർത്തിയ്ക്കാം. 5

അഗ്നേ, അങ്ങ് ജനഹിതങ്ങളായ പർവതസ്വത്തുകളും, കരുത്തരുടെയും അസുരന്മാരുടെയും ഉപദ്രവങ്ങളും അടക്കിയിരിയ്ക്കുന്നു: എതിരാളികളെ ഒരു ശുരൻപോലെ ആക്രമിച്ച് അടിപെടുത്തുന്ന ഭവാൻ പോരിന്നൊരുമ്പെട്ടവരെ കീഴമർത്താലും! 6

പെരികെ സ്തുതിയ്ക്കപ്പെട്ട, വളരെ രശ്മികൾ ചുഴന്ന, ആയിരം ഉടുപ്പുള്ള, നൂറുരു കൊണ്ടുനടക്കപ്പെടുന്ന, ഉജ്ജ്വലരിൽവെച്ചുജ്ജ്വലനായ, മഹാനായ അഗ്നിയെ ഇതാ, നേതാക്കൾ മോടിപ്പെടുത്തുന്നു: ആ നിന്തിരുവടി ദേവകാമരായ സുമിത്രരിൽ ഉജ്ജ്വലിച്ചാലും! 7

ജാതവേദസ്സേ, അഗ്നേ, ഒരു സഞ്ചരിഷ്ണുവിനോടു ചേർന്ന, നന്നായിച്ചുരത്തുന്ന – അമൃതു ചുരത്തുന്ന – ഒരു ഗോവുണ്ടല്ലോ, അങ്ങയുടെ പക്കൽ; ആ നിന്തിരുവടിയെ ദേവകാമന്മാരായി ദക്ഷിണ കൊടുക്കുന്ന നേതാക്കളായ സുമിത്രന്മാർ ഉജ്ജ്വലിപ്പിയ്ക്കുന്നു. 8

വധ്ര്യശ്വാഗോത്രനായ ജാതവേദസ്സേ, അങ്ങയുടെ മഹിമാവിനെ അമർത്ത്യരായ ദേവന്മാരും പ്രശംസിച്ചിരിയ്ക്കുന്നു: മനുഷ്യപ്രജകൾ ചോദിച്ചപ്പോഴെയ്ക്കും, അങ്ങ്, അങ്ങയാൽ വളർത്തപ്പെട്ട നേതാക്കളോടൊന്നിച്ചു ജയിച്ചുകഴിഞ്ഞു! 9

അഗ്നേ, അങ്ങയെ എന്റെ അച്ഛൻ വധ്ര്യശ്വൻ ഒരു മകനെയെന്നപോലെ അരികിൽ പരിചരിച്ചു പുലർത്തിപ്പോന്നു. യുവതമ, ആ അങ്ങ് ഇവന്റെ ചമതയുൾപ്പുക്കു, പണ്ടേത്തെപ്പരിപന്ഥികളെപ്പോലും കൊന്നിരിയ്ക്കുന്നു! 10

അഗ്നി വധ്ര്യശ്വന്റെ സോമം പിഴിഞ്ഞ നേതാക്കളോടുകൂടി എപ്പോഴും ശത്രുക്കളെ ജയിച്ചിരിയ്ക്കുന്നു – യുദ്ധത്തെപ്പോലും ചുട്ടെരിച്ചിരിയ്ക്കുന്നു. ചിത്രഭാനോ, അവിടുന്നു വളർന്നു, ദ്രോഹിയെ കുമ്പിടുവിച്ചു പിളർത്തി! 11

ഈ അമിത്രഹന്താവായ അഗ്നി പണ്ടേമുതൽ വധ്ര്യശ്വന്റെ നമസ്സാൽ വളർന്നവനും സ്തുതിയ്ക്കപ്പെട്ടവനുമാകുന്നു. ഹേ വധ്ര്യശ്വഗോത്ര, അതിനാൽ, ഞങ്ങളെ ഉപദ്രവിയ്ക്കുന്നവരെ – അവർ അജ്ഞാതിക ളായാലും ജ്ഞാതികളായാലും – നിന്തിരുവടി കീഴമർത്തണം! 12

കുറിപ്പുകൾ: സൂക്തം 69.

[1] അഗ്നിയുടെ എന്ന പദം അടുത്ത രണ്ടു വാക്യങ്ങളിലും ചേർക്കണം. വധ്ര്യശ്വന്നു – എന്റെ അച്ഛന്ന്. യജ്ഞാഗമനങ്ങൾ – യാഗത്തിലെയ്ക്കുള്ള വരവുകൾ. സുമിത്രരെന്ന മനുഷ്യർ – ഞാൻ.

[3] സൈന്യം – ജ്വാലാഗണം. എതിർബലം – ശത്രുബലം. ഇവങ്കൽ അന്നം വെച്ചാലും – എനിയ്ക്ക് അന്നം തന്നാലും.

[4] ഇത് – എന്റെ സ്തുതി. അങ്ങയുടെ – അങ്ങയുടെ ആളുകളായ.

[5] വധ്ര്യശ്വന്റെ കുലത്തിൽ ജനിച്ചവനേ – വധ്ര്യശ്വനാൽ ഉൽപാദിപ്പിയ്ക്കപ്പെട്ട അഗ്നേ. സുമിത്രൻ – ഞാൻ. വധ്ര്യശ്വ ഗോത്രന്റെ – അങ്ങയുടെ.

[6] പർവതസ്വത്തുക്കൾ – അസുരന്മാരാല്‍ മലയിലടയ്ക്കപ്പെട്ട ഗോക്കൾ. പോരിന്ന് – ഞങ്ങളോടു് പൊരുതാൻ.

[7] ഉടുപ്പ് – ഹവിസ്സ് എന്നർത്ഥം. സുമിത്രരിൽ – എന്റെ അടുക്കൽ.

[8] ഒരു സഞ്ചരിഷ്ണു – സൂര്യൻ. ഗോവ് – മാധ്യമികവാക്ക്. അങ്ങയുടെ പക്കൽ – വൈദ്യുതനായ ഭവാന്റെ അരികിൽ.

[9] ചോദിച്ചപ്പോഴെയ്ക്കും – ‘ആർ കൊല്ലും, അസുരന്മാരെ’ എന്നന്വേഷിച്ചുതുടങ്ങിയപ്പോഴെയ്ക്കും. നേതാക്കൾ – ദേവന്മാർ. ജയിച്ചുകഴിഞ്ഞു – അസുരന്മാരെ.

[11] നേതാക്കൾ – ഋത്വിക്കുകൾ. അന്തിമവാക്യം പ്രത്യക്ഷം:

[12] നമസ്സ് = ഹവിസ്സ്, നമസ്കാരം.

സൂക്തം 70.

സുമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; നരാശംസാദികൾ ദേവതകൾ.

അഗ്നേ, അവിടുന്ന് ഇളാസ്ഥാനത്ത് എന്റെ ചമതയിൽ പൂകിയാലും; ഘൃതസ്രുക്കിനെ കാമിച്ചാലും. ഹേ ശോഭനപ്രജ്ഞ, ദിനങ്ങളെ സുദിനങ്ങളാക്കാൻ, ദേവയജനത്തിന്നു ഭൂമിയുടെ ഉന്നതസ്ഥലത്ത് ഉയർന്നാലും! 1

ദേവന്മാരുടെ മുമ്പിൽ നടക്കുന്ന നരാശംസൻ നാനാരൂപങ്ങളായ അശ്വങ്ങളോടുകൂടി ഇവിടെ എഴുന്നള്ളട്ടെ: ആ യജ്ഞഹിതനായ ദേവശ്രേഷ്ഠൻ യജ്ഞമാർഗ്ഗത്തിലൂടേ, സ്തോത്രത്തോടുകൂടി ദേവന്മാർക്കു (ഹവിസ്സു) കൊണ്ടുപോകട്ടെ! 2

അതിശാശ്വതനായ അഗ്നിയെ, ആളുകൾ ഹവിസ്സൊരുക്കി, ദൂത്യത്തിന്നായി സ്തുതിയ്ക്കുന്നു. ആ നിന്തിരുവടി മിടുക്കുള്ള കുതിരകളാൽ വഴിപോലെ വലിയ്ക്കപ്പെടുന്ന തേരിൽ ദേവന്മാരെ കൊണ്ടുവന്നാലും; ഇവിടെ ഹോതാവായി ഇരുന്നാലും! 3

ദേവ, ബർഹിസ്സേ, ദേവകൾക്കു വിലങ്ങത്തിൽ വിരിയ്ക്കപ്പെട്ട (ദർഭ) വീണ്ടും വീതിവെയ്ക്കട്ടെ; നീണ്ട ഇതു് അധികം നീളട്ടെ; സുഗന്ധിയായും തീരട്ടെ. അവിടുന്ന് അരിശമുൾക്കൊള്ളാതെ, കാമയമാനരായ ഇന്ദ്രാദിദേവന്മാരെ പൂജിച്ചാലും! 4

കതകുകളേ, നിങ്ങൾ സ്വർഗ്ഗത്തെക്കാളും മഹത്തരമായ ഉന്നതസ്ഥാനത്തുരുമ്മുവിൻ; ഭൂമിയുടെ വലുപ്പത്തോളം വീതിവെയ്ക്കുവിൻ. കാമയമാനകളായ നിങ്ങൾ രഥം കാംക്ഷിച്ചു, മഹിമയേറിയവരുടെ ദേവരഥത്തെ താങ്ങിനില്ക്കുവിൻ! 5

ദ്യോവിന്റെ പുത്രിമാരായ, സുരൂപമാരായ അഹോരാത്രദേവിമാരേ, നിങ്ങൾ യജ്ഞപദത്തിൽ ഇരിയ്ക്കുവിൻ: കാമിയ്ക്കുന്ന സുഭഗമാരേ, കാമിയ്ക്കുന്ന ദേവന്മാർ നിങ്ങളുടെ വിശാലമായ സമീപത്ത് ഉപവേശിയ്ക്കട്ടെ! 6

അമ്മിക്കുഴ ഉയർന്നു; മഹാനായ അഗ്നി പടർന്നു; പ്രിയപാത്രങ്ങൾ യജ്ഞസദനത്തിൽ നിരന്നു. അതിനാൽ, ഋത്വിക്കുകളായ ഇരുപുരോഹിതന്മാരേ, വിദ്വത്തമരായ നിങ്ങൾ ഈ യാഗത്തിൽ ധനം കല്പിച്ചുതന്നാലും! 7

മൂന്നു ദേവിമാരേ, നിങ്ങൾ ഈ വീതിയേറിയ ദർഭയിൽ – ഞങ്ങൾ നിങ്ങൾക്കായി വിരിച്ചതിൽ – ഇരിയ്ക്കുവിൻ: ഇളയും സരസ്വതിയും ഭാരതിയും മനുവിന്റെ യജ്ഞത്തിലെന്നപോലെ, ശരിയ്ക്കു വെയ്ക്കപ്പെട്ട ഹവിസ്സുകൾ ഭുജിയ്ക്കട്ടെ! 8

ദേവ, ത്വഷ്ടാവേ, അവിടുന്ന് അഴകാർന്നവനും, അംഗിരസ്സുകളെ സഹായിക്കുന്നവനുമാണല്ലോ: ദ്രവിണോദസ്സേ, ആ സുരത്നനായ ഭവാൻ താല്പര്യം പൂണ്ടു, വകതിരിവോടേ, അന്നം ദേവന്മാർക്കു കൊടുത്താലും! 9

വനസ്പതേ, അറിവുള്ള ഭവാൻ കയർകൊണ്ടു കെട്ടി, അന്നം ദേവന്മാർക്കെത്തിച്ചാലും! ദേവൻ സ്വാദുനോക്കട്ടെ, ഹവിസ്സു കൊണ്ടു കൊടുക്കട്ടെ! ദ്യാവാപൃഥിവികൾ എന്റെ വിളി രക്ഷിയ്ക്കട്ടെ! 10

അഗ്നേ, അവിടുന്നു ഞങ്ങളുടെ യാഗത്തിന്ന് ഇന്ദ്രനെയും വരുണനെയും മരുത്തുക്കളെയും സ്വർഗ്ഗത്തിൽനിന്നും അന്തരിക്ഷത്തിൽ നിന്നും കൊണ്ടുവരിക: ആ യജനീയരായ, മരണമില്ലാത്ത ദേവന്മാരെല്ലാവരും ദർഭയിലിരിയ്ക്കട്ടെ; സ്വാഹാ, മത്തുകൊള്ളട്ടെ! 11

കുറിപ്പുകൾ: സൂക്തം 70.

[1] ഇളാസ്ഥാനം – ഉത്തരവേദി; ഭൂമിയുടെ ഉന്നതസ്ഥലവും ഉത്തരവേദിതന്നെ.

[4] ബർഹിസ്സ് – ഒരഗ്നി.

[5] ദ്വാരദേവികളോടു്: കാമയമാനകൾ – ദേവന്മാരെ കാംക്ഷിയ്ക്കുന്നവർ. മഹിമയേറിയവരുടെ – ദേവന്മാരുടെ.

[7] പ്രിയപാത്രങ്ങൾ – ദേവന്മാർക്കരുമപ്പെട്ട യജ്ഞപാത്രങ്ങൾ. ഇരുപുരോഹിതന്മാർ – അഗ്ന്യാദിത്യർ.

[8] രണ്ടാംവാക്യം പരോക്ഷം:

[9] അംഗിരസ്സുകളെ – അംഗിരോഗോത്രക്കാരായ ഞങ്ങളെ. സുരത്നൻ = നല്ല രത്നങ്ങളോടുകൂടിയവൻ. അന്നം – ഹവിസ്സ്.

[10] യൂപത്തോട്: വനസ്പതേ = മരമേ. ദേവൻ – വനസ്പതി. ഈ വാക്യം പരോക്ഷം:

[11] മത്തുകൊള്ളട്ടെ – ഞങ്ങളുടെ ഹവിസ്സുകൾ ഭുജിച്ച്.

സൂക്തം 71.

അംഗിരഃപുത്രൻ ബൃഹസ്പതി ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ;ബ്രഹ്മജ്ഞാനം ദേവത.

ബൃഹസ്പതേ, ഒന്നാമതായി, പേരു വിളിച്ചു സംസാരിയ്ക്കുക എന്നതു വാക്കിന്റെ തുമ്പാകുന്നു. ഇവരുടെ ശ്രേഷ്ഠവും അനഘവുമായ (ജ്ഞാനം) യാതൊന്നോ, ഗുഹയിൽ വെയ്ക്കപ്പെട്ട അതിനെ(സരസ്വതി) പ്രേമത്താൽ ഇവർക്കു വെളിപ്പെടുത്തിക്കൊടുത്തു! 1

മലർപ്പൊടി മുറംകൊണ്ടു ചേറുന്നതുപോലെ, വിദ്വാന്മാർ വാക്കിനെ എവിടെ മനസ്സിരുത്തി ശുദ്ധീകരിയ്ക്കുന്നുവോ, അവിടെ സഖാക്കൾ സഖ്യമറിയുന്നു; അവരുടെ വാക്കിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു, ഭദ്രയായ ലക്ഷ്മി! 2

യജ്ഞത്താൽ വാക്കിന്റെ വഴി കിട്ടി: ഋഷിമാരിൽ ഉൾപ്പുക്ക അതു ലഭിച്ചവർ, അതെടുത്തു വളരെയിടങ്ങളിൽ പ്രചരിപ്പിച്ചു; അതിനെ പക്ഷികളായ ഏഴെണ്ണത്തോടു ചേർത്തു. 3

ഈ വാക്കിനെ ഒരുവൻ കണ്ടിട്ടും കണ്ടില്ല; ഒരുവൻ കേട്ടിട്ടും കേട്ടില്ല. നേരേമറിച്ച്, അവൾ ഇവന്നു, നല്ല വസ്ത്രമുടുത്ത കാമിനിയായ ഭാര്യ കണവന്നെന്നപോലെ രൂപം വെളിപ്പെടുത്തി! 4

ഒരുത്തനെ, മനസ്സിൽ മധു വറ്റാത്തവനെന്നു സദസ്സിൽ പറയാറുണ്ടു്. അവനെ അർത്ഥവിചാരത്തിൽ (ആരും) പുറംതള്ളില്ല. പൂവും കായുമില്ലാത്ത വാക്കിനെ കേട്ടവനാകട്ടേ ഒരു പെറാപ്പയ്യായ മായയുമായി നടക്കുന്നു! 5

അധ്യേതാവിനെ അറിയുന്ന ഉപദേഷ്ടാവിനെ ആർ ത്യജിയ്ക്കുമോ, അവന്നു വാക്കിൽ ഒരു പങ്കും കിട്ടില്ല: അവന്റെ കേൾക്കൽ ഒരു വെറുംകേൾക്കലാവും; സുകൃതത്തിന്റെ മാർഗ്ഗം മനസ്സിലാകില്ല. 6

കണ്ണും ചെവിയുമുള്ള സഖാക്കൾ പ്രജ്ഞാദികളിൽ ഒരേ നിലക്കാരാവില്ല: ചില ഹ്രദങ്ങളിൽ വായവരെയും, ചിലതിൽ കക്ഷംവരെയും വെള്ളമുണ്ടാകും; ചിലതിൽ മുങ്ങിപ്പോകത്തക്കവണ്ണവും കാണാം! 7

സഖാക്കളായ ബ്രാഹ്മണർ ഹൃദയനിർമ്മിതങ്ങളായ വിജ്ഞേയങ്ങളിൽ ഒത്തുകൂടാറുണ്ടല്ലോ; അതിൽ, ഒരുത്തനെ വിദ്യകളാൽ ത്യജിയ്ക്കുന്നു; ബ്രഹ്മജ്ഞരാകട്ടേ, യഥേഷ്ടം വിചരിയ്ക്കുന്നു. 8

യാവചിലർ താഴത്തും മുകളിലും നടക്കില്ലയോ, അവർ ബ്രഹ്മജ്ഞാനം നേടില്ല; സോമം പിഴിയുന്നവരുമാകില്ല; ആ മൂഢന്മാർ പാപമുളവാക്കുന്ന പഠിപ്പാൽ കലപ്പയേന്തി വേലചെയ്യും!9

സഖാക്കളെല്ലാം, സഭയെത്താങ്ങുന്ന യശസ്വിയായ സഖാവു വന്നാൽ ഇമ്പംകൊള്ളുന്നു: ഇവരുടെ പാപത്തെ ക്ഷമിയ്ക്കാത്തതും, അന്നം കിട്ടിയ്ക്കുന്നതും, പാത്രനിഹിതവുമായ അതു വീര്യമുളവാക്കാൻ ത്രാണിയുള്ളതാകുന്നു. 10

ഒരാൾ ഋക്കുകളെ തടിപ്പിച്ചുകൊണ്ടിരിയ്ക്കും; ഒരാൾ ശക്വരികളിൽ ഗായത്രസാമം പാടും; ഒരാൾ ബ്രഹ്മനായിട്ടു വെണ്ടതൊക്കെ പറഞ്ഞുകൊടുക്കും; ഒരാൾ യജ്ഞത്തിന്റെ അളവു നിശ്ചയിയ്ക്കും. 11

കുറിപ്പുകൾ: സൂക്തം 71.

[1] വേദാർത്ഥജ്ഞരായ കുട്ടികളെ കണ്ടിട്ടാശ്ചര്യപ്പെട്ട് ഋഷി, തന്നോടുതന്നേ പറയുന്നു: പേർ – അമ്മ, അച്ഛൻ മുതലായ പദങ്ങൾ. ഇവർ – കുട്ടികൾ. ഗുഹയിൽ വെയ്ക്കപ്പെട്ട – ഗുഹ്യമായ.

[2] അവിടെ – വിദ്വത്സംഘത്തിൽ. സഖ്യം – വേഴ്ച; ജ്ഞാനമെന്നർത്ഥം. ഭദ്രയായ ലക്ഷ്മി – അർത്ഥസമ്പത്ത്.

[3] അതു – വാക്ക്. പ്രചരിപ്പിച്ചു – സർവമനുഷ്യരെയും പഠിപ്പിച്ചു. പക്ഷികളായ ഏഴെണ്ണം – ഗായത്ര്യാദിസപ്തച്ഛന്ദസ്സുകൾ.

[4] ഒരുവൻ – മൂഢൻ. അവൾ – വാക്ക്. ഇവന്നു – വിദ്വാന്ന്. വിദ്വാൻ വാക്കിന്റെ രൂപം അറിയുന്നു; മൂഢൻ അറിയുന്നില്ല.

[5] മനസ്സിൽ മധുവറ്റാത്തവൻ – സ്ഥിരജ്ഞാനൻ. അവനെ – സ്ഥിരജ്ഞാനനെ. പൂവും കായുമില്ലാത്ത – പൊരുളില്ലാത്ത. ഒരു തടിച്ച മച്ചിപ്പയ്യിനെ കണ്ടാൽ തോന്നുമല്ലോ, ധാരാളം പാൽ കിട്ടുമെന്നു്; അതുപോലെയാണ്, പൊരുളില്ലാത്ത വാക്ക്, അർത്ഥമറിയാതെ ചൊല്ലൽ.

[6] ഒരു പങ്കും – ഒരർത്ഥവും. കേൾക്കൽ – പഠനം.

[7] സഖാക്കൾ – സമാനേന്ദ്രിയന്മാർ. ഇതിന്റെ വിവരണമാണു്, അവശിഷ്ടവാക്യങ്ങൾ. വായവരെ വെള്ളമുള്ള ഹ്രദങ്ങൾ മധ്യമപ്രജ്ഞരെയും, കക്ഷംവരെ വെളളമുള്ളവ അല്പപ്രജ്ഞരെയും കുറിയ്ക്കുന്നു ചിലതിൽ – ചിലർ മഹാപ്രജ്ഞരായിരിയ്ക്കിമെന്നർത്ഥം.

[8] വിജ്ഞേയങ്ങളിൽ – വേദനിരൂപണത്തിന്ന് എന്നർത്ഥം. ഒരുത്തനെ – അനഭിജ്ഞനെ. വിചരിയ്ക്കുന്നു – വേദനിരൂപണത്തിൽ വ്യാപരിയ്ക്കുന്നു.

[9] താഴത്തും – ബ്രാഹ്മണരുടെ ഇടയിലും. മുകളിലും – ദേവന്മാരുടെ ഇടയിലും. കലപ്പയേന്തി – കൃഷീവലരായിത്തീർന്ന്.

[10] സഖാക്കൾ – സമാനജ്ഞാനന്മാർ. സഖാവ് – സോമം. ഇവർ – ജനങ്ങൾ. അതു – സോമം.

[11] ഋക്കുകളെ തടിപ്പിയ്ക്കൽ – വളരെ ഋക്കുകളെ ചൊല്ലുക. ശക്വരികൾ – ഇന്ദ്രനെ വൃത്രവധത്തിന്നു ശക്തനാക്കിയ ഋക്കുകൾ. ബ്രഹ്മൻ – ബ്രഹ്മാവെന്ന ഋത്വിക്ക്. അളവ് – ഇത്രയിത്ര വേണമെന്ന കണക്ക്. യജ്ഞപ്രവൃത്തരുടെ കർമ്മങ്ങളെ പ്രതിപാദിച്ചിരിയ്ക്കയാണ്, ഈ ഋക്കിൽ.

സൂക്തം 72.

ലോകന്റെ പുത്രൻ ബൃഹസ്പതിയോ, അംഗിരഃപുത്രൻ ബൃഹസ്പതിതന്നെയോ, ദക്ഷപുത്രി അദിതിയോ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ദേവന്മാർ ദേവത.

യാവചിലർ കീഴ് യുഗങ്ങളിലും ഉക്ഥം ചൊല്ലുന്നവനെ നോക്കുന്നുവോ, ആ ദേവന്മാരുടെ ഉൽപത്തികൾ ഞങ്ങൾ വെളിവായി പറയാം: 1

അദിതി അവയെ ഒരു കരുവാൻപോലെ ഊതിവീർപ്പിച്ചു: ഒന്നാമത്തെ ദേവയുഗത്തിൽ അസത്തിൽനിന്നു സത്തുണ്ടായി. 2

ഒന്നാമത്തെ ദേവയുഗത്തിൽ അസത്തില്‍നിന്നു സത്തുണ്ടായി. തുടർന്നു ദിക്കുകളും, പിന്നീടു വൃക്ഷങ്ങളുമുണ്ടായി. 3

വൃക്ഷത്തിൽനിനു ഭൂമിയുണ്ടായി; ഭൂമിയിൽനിന്നു ദിക്കുകളുണ്ടായി. അദിതിയിൽനിന്നു ദക്ഷനും, തുടർന്നു ദക്ഷനിൽനിന്ന് അദിതിയുമുണ്ടായി. 4

ദക്ഷ, അങ്ങയുടെ മകളായി അദിതി ജനിച്ചു; അവളെത്തുടർന്നു, മരണക്കെട്ടില്ലാത്ത ഭജനീയരായ ദേവന്മാരുണ്ടായി. 5

ദേവന്മാരേ, ആ വെള്ളത്തിലാണല്ലോ, നിങ്ങൾ ജനിച്ചുനിന്നതു്; അതിൽ നിങ്ങൾ നൃത്തം വെച്ചതിനാലെന്നപോലെ, ഒരു ചൂടുള്ള തുള്ളി മേല്പോട്ടു തെറിച്ചു! 6

ദേവന്മാരേ, നിങ്ങൾ മഴക്കാറുകൾപോലെ ലോകം നിറച്ചു; ആ വെള്ളത്തിൽ മറഞ്ഞ സൂര്യനെ കൊണ്ടുവന്നു. 7

എട്ടുപുത്രന്മാർ, അദിതിയുടെ ശരീരത്തിൻനിന്നു പിറന്നു. എന്നാൽ ഏഴുപേരോടുകൂടിയാണു്, അവൾ ദേവന്മാരിൽ ചെന്നതു്; മാർത്താണ്ഡനെ മോല്പോട്ടെറിഞ്ഞു. 8

ഏഴുപുത്രന്മാരോടുകൂടിയാണു്, അദിതി പൂർവയുഗം പ്രാപിച്ചതു്. പിന്നീടു, ലോകത്തിൽ ജനനമരണങ്ങൾക്കായി സൂര്യനെ തിരിയേ കൊണ്ടുപോന്നു. 9

കുറിപ്പുകൾ: സൂക്തം 72.

[1] കീഴ് യുഗങ്ങളിലും – തങ്ങൾ ജനിച്ചതിന്നുശേഷം വളരെ യുഗങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും, ഞങ്ങൾ – ഞാൻ.

[2] അവയെ – ദേവോൽപത്തികളെ. ഊതിവീർപ്പിച്ചു. കരുവാൻ ഉലകൊണ്ടു് അഗ്നിയെ ജ്വലിപ്പിയ്ക്കുന്നതുപോലെ, വർദ്ധിപ്പിച്ചു. അസത്ത് – ബ്രഹ്മം. സത്ത് – ദേവാദിജഗത്ത്.

[4] അദിതിയിൽനിന്നു – അച്ഛനും മകളും പരസ്പരോൽപാദകരായി എന്നു താൽപര്യം.

[5] മരണക്കെട്ട് = മരണമാകുന്ന ബന്ധനം.

[6] ആ വെള്ളം – പ്രഥമസൃഷ്ടമായ ജലം. ചൂടുള്ള തുള്ളി – സൂര്യൻ.

[7] മഴക്കാറുകൾപോലെ – മേഘങ്ങൾ വെള്ളംകൊണ്ടെന്നപോലെ. നിറച്ചു – സ്വതേജസ്സുകൊണ്ടു്. കൊണ്ടുവന്നു – പ്രഭാതത്തിലുദിപ്പാൻ.

[8] എട്ടുപുത്രന്മാർ – മിത്രൻ, വരൂണൻ, ധാതാവ്, അര്യമാവ്, അംശൻ, ഭഗൻ, വിവസ്വാൻ, സൂര്യൻ. മേല്പോട്ടേറിഞ്ഞു – ആകാശത്തിലെയ്ക്കയച്ചു.

[9] കാലകർത്താവായ സൂര്യന്ന് അധീനങ്ങളാണല്ലോ, ജനനമരണങ്ങൾ.

സൂക്തം 73.

ശക്തിപുത്രൻ ഗൗരിവീതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കാകളി.)

വൈരിസംഹാരത്തിനല്ലോ പിറന്നു, കെ-
ല്പേറുമോജസ്വി സുദൃപതനീഡ്യൻ ഭവാൻ:
കൈവളർത്തീ മരുത്തുക്കളുമന്ന,മ്മ
കൈക്കൊണ്ടു പോറ്റിയ വീരനാമിന്ദ്രനെ! 1

പോരിന്നു സേനയുമായ്നില്ക്കുമിന്ദ്രനെ-
പ്പാരം പുകഴ്ത്തി വളർത്തി, സഞ്ചാരികൾ;
ആലയിലാണ്ടവപോലെ പൊങ്ങീ, സമീ-
പായാതമാമല്ലിൽനിന്നു തണ്ണീരുകൾ! 2

വാരുറ്റ കാലാൽ നടന്നുപോമങ്ങയെ-
പ്പാരം വളർത്താര്യഭുക്കളുമന്യരും;
ആയിരമാരണ്യനായ്ക്കളെ വായ്ക്കൊണ്ട
നീയിന്ദ്ര, ചാരത്തണച്ചു, ദസ്രരെയും! 3

പോരിന്നു വെമ്പുന്നപോതും ക്രതുവിന്നു
പോകുമേ, ദസ്രരെക്കൂട്ടിന്നു കൂട്ടി നീ.
സ്വത്തുക്കളായിരമുണ്ടിന്ദ്ര, നിൻകയ്യിൽ;
വിത്തങ്ങൾ ശൂര, തരട്ടെ, നാസത്യരും! 4

അധ്വരേ, സഞ്ചാരിമിത്രങ്ങളോടൊത്തു
മത്താടി, മർത്ത്യന്നു നല്കു,മിന്ദ്രൻ ധനം.
ആയവന്നായ്ത്താൻ, മഴ നിർത്തി വാട്ടിയ
മായിയാം ദസ്യുവിൽച്ചെന്നറുത്താനിരുൾ! 5

രണ്ടു തുല്യാഖ്യരെച്ചേർത്തിട്ടു, ഷസ്സിന്റെ
വണ്ടിയെപ്പോലെയവനെപ്പിളർത്തിനാൻ-
ഇന്ദ്ര, കൊതിയ്ക്കുന്ന വൻകൂറ്റുകാരുമായ്-
ച്ചെന്ന, ഴകുറ്റ ദേഹങ്ങളറുത്തു, നീ! 6

കൊന്നാനൃഷിയ്ക്കായ്, മുടിയ്ക്കും മഖഘ്നനാ-
കുന്ന നമുചിയെ മായ പോക്കിബ്ഭവാൻ;
വാനോരിൽവെച്ചു നീയല്ലോ, സുഭഗമാം
യാനാർഹനേർവഴി വെട്ടീ മനുവിനായ്! 7

ഇമ്മട്ടിൽ വെള്ളം നിറച്ചുപോരുന്നു, നീ;-
യിന്ദ്ര, കയ്യിലെടുത്തിട്ടുണ്ടു, പോറ്റീ നീ;
കെല്പാളുമങ്ങയെ വാഴ്ത്തുന്നു, വാനവ;-
രഭ്രങ്ങൾതൻ വേരു മേൽവശത്താക്കി, നീ! 8

അന്തരിക്ഷത്തിൽക്കിടന്ന ചക്രായുധം
തന്തിരുമേനിയ്ക്കയപ്പൂ, മധുവിനെ;
ഭൂവിൽ മഴക്കാറിൽനിന്നു പൊഴിഞ്ഞ നീർ
നീ വെച്ചരുളീ, ചെടിയിലും പയ്യിലും! 9

അർക്കജന്മാവി, ദ്രനെന്നുണ്ടു ചൊല്ലുന്നു;
നൽക്കെല്പിൽനിന്നാം, പിറന്നതെന്നെൻമതം:
മേവിനാനല്ലോ, ചൊടിച്ചു ഹർമ്മ്യങ്ങളിൽ;
സ്വാവതാരമറിഞ്ഞോന, വിടുന്നുതാൻ! 10

യാഗപ്രിയങ്ങള്‍ഋഷികൾ സുപർണ്ണങ്ങൾ
യാചിയ്ക്കുവാൻ പറന്നെത്തിനാരിന്ദ്രനിൽ;
‘നീക്കുകി,രുട്ടു, വെളിച്ചം നിറയ്ക്കൊ; – ഴി-
വാക്കുക, നീ കയർക്കെട്ടിൽനിന്നെങ്ങളെ!’ 11
കുറിപ്പുകൾ: സൂക്തം 73.

[1] പൂർവാദ്ധം ഇന്ദ്രനോടു പ്രത്യക്ഷോക്തി: സുദൃപ്തൻ – അത്യഭിമാനി അന്ന് – വൃത്രയുദ്ധത്തിൽ. അമ്മ – അദിതി.

[2] സഞ്ചാരികൾ – മരുത്തുക്കൾ. ആലയിലാണ്ടവ – തൊഴുത്തിലെപ്പൈക്കൾ. അല്ല് – വൃത്രനാകുന്ന ഇരുട്ട്.

[3] അന്യരും – മറ്റു ദേവന്മാരും. ആരണ്യനായ്ക്കൾ – ചെന്നായകൾ.

[4] ഉണ്ടു് – ഞങ്ങൾക്കു തരാൻ.

[5] സഞ്ചാരിമിത്രങ്ങൾ – മരുത്തുക്കളാകുന്ന സഖാക്കൾ. മർത്ത്യന്നു – യജമാനന്ന്. ആയവൻ – യജമാനൻ. മഴ നിർത്തി വാട്ടിയ – വൃഷ്ടിപ്രതിബന്ധത്താൽ ലോകത്തെ ക്ഷീണിപ്പിച്ച. ഇരുൾ – വൃത്രന്റെ മായയാകുന്ന അന്ധകാരം.

[6] രണ്ടു തുല്യാഖ്യരെ – ഒരേ പേരുള്ള രണ്ടശ്വങ്ങളെ, ഹരികളെ. ചേർത്തിട്ടു – തേരിനു പൂട്ടിയിട്ട്. ഉഷസ്സിന്റെ വണ്ടി ഒരിയ്ക്കൽ വൃത്രൻ തല്ലിപ്പൊളിച്ചുപോൽ. അവനെ – വൃത്രനെ. കൊതിയ്ക്കുന്ന – വൃത്രവധകാംക്ഷികളായ. വൻകൂറ്റുകാരുമായ് – മഹാന്മാരായ സഖാക്കളോടു മരുത്തുക്കളോടു, കൂടി. ദേഹങ്ങൾ – ശത്രുശരീരങ്ങൾ.

[7] ഋഷിയ്ക്കായ് – മനുവിന്നുവേണ്ടി. മുടിയ്ക്കും – നാശകാരിയായ.

[8] എടുത്തിട്ടുണ്ടു് – വജ്രം. പോറ്റി – ഈശ്വരൻ. അഭ്രങ്ങളുടെ(മേഘങ്ങളുടെ)വേരു (ചുവടു) മേൽവശത്താക്കി – മഴ പെയ്യിച്ചു.

[9] പൂർവാർദ്ധം പരോക്ഷം: ചക്രായുധം – മേഘത്തെ പിളർത്താനെറിയപ്പെട്ട ചക്രമെന്ന ആയുധം. തന്തിരുമേനിയ്ക്ക് – ഇന്ദ്രന്ന്. മധു – മധുരജലം. പയ്യിലും – പയ്യിൽ പാലായി വെച്ചരുളി.

[10] അർക്കജന്മാവ് – സൂര്യങ്കൽനിന്നു ജനിച്ചവൻ. ചൊല്ലുന്നു – ഇന്ദ്രന്റെ വീര്യം കണ്ടാശ്ചര്യപ്പെട്ട ചിലർ. ഹർമ്മ്യങ്ങളിൽ – കീഴടക്കിയ ശതുമാളികകളിൽ. സ്വാവതാരം (തന്റെ ജനനം)അവിടെയ്ക്കേ അറിഞ്ഞുകൂടൂ.

[11] ഋഷികൾ – ദ്രഷ്ടാക്കൾ. സുപർണ്ണങ്ങൾ = പക്ഷികൾ, സൂര്യരശ്മികൾ. ഉത്തരാർദ്ധം അവയുടെ യാചനമാകുന്നു: കയർക്കെട്ട് – തടസ്സമെന്നർത്ഥം.

സൂക്തം 74.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

സ്വത്തണപ്പോനെപ്പിടിച്ചുവലിയ്ക്കുന്നു,
കൃത്യത്തിനോ, മഖത്തിന്നോ, ധനാശയാ
പോരിനെത്തും പണക്കാരും, കടുംജയം
നേരും പ്രസിദ്ധരുമായ വിൺമന്നുകാർ! 1

പ്രേരകമാമിവർതൻവിളി വാനേറി:
പാരിടത്തെയ്ക്കെഴുന്നള്ളി,യന്നൈഷികൾ;
ആരാഞ്ഞുകൊണ്ടിങ്ങു തന്നൊളി വീശിനാർ,
സൂരനെപ്പോലഭ്യുദയത്തിനസ്സുരർ. 2

ഈയമരർക്കിതാ, സ്തോത്രം: സുരമ്യമാം
ശ്രീയധ്വരത്തിൽക്കൊടുക്കുവോരാമിവർ
കർമ്മവും സൂക്തവും നന്നായ് നടത്തിച്ചു
നമ്മൾക്കു തന്നരുളട്ടേ, പെരുംമുതൽ! 3

വാഴ്ത്തപ്പെടുന്നതുണ്ടിന്ദ്ര, ഗോമോഷക-
ക്കാർത്തി പെടുത്താൻ മുതിർന്നു നിന്നാളുകൾ,
പേറൊന്നിലൊട്ടേറേ മക്കളൊത്തായിരം
മാരി പെയ്യും മഹാഭൂവെക്കറന്നവർ! 4

കർത്താക്കളേ, നിങ്ങൾ പാലകനാക്കുവിൻ
യുദ്ധോൽക്കരെക്കീഴടക്കുമനമ്രനെ,
സുസ്തവനെ, മഹാനാം മഘവാവിനെ,
മർത്ത്യഹിതം വജ്രമാർത്തേന്തുമിന്ദ്രനെ! 5

കൂറ്റനെക്കൊന്നു പുരങ്ങളടക്കി നീ-
രേറ്റം നിറച്ചു, വൃത്രഘ്നനരിന്ദമൻ;
ഖ്യാതി നേടീ, പുരാനിന്ദ്രൻ പുരുധനൻ;
ചെയ്തരുളും, നാം കൊതിപ്പതെന്തുമവൻ! 6
കുറിപ്പുകൾ: സൂക്തം 74.

[1] സ്വത്തണപ്പോനെ – ധനം കിട്ടിയ്ക്കുന്ന ഇന്ദ്രനെ. കൃത്യം യുദ്ധാദി കർമ്മം. വിൺമന്നുകാർ – സ്വർഗ്ഗവാസികളും (ദേവന്മാരും)ഭൂവാസികളും (മനുഷ്യരും).

[2] പ്രേരകം – ഇന്ദ്രനെ പ്രേരിപ്പിയ്ക്കുന്നതു്. ഇവർ – അംഗിരസ്സുകൾ. അന്നൈഷികൾ – ഹവിഃകാംക്ഷികളായ ദേവന്മാർ. ആരാഞ്ഞുകൊണ്ടു് – പണികൾ അപഹരിച്ച ഗോക്കളേ തിരഞ്ഞുകൊണ്ടു്. സൂരനെപ്പോലെ ഒളിവീശിനാർ. അഭ്യുദയത്തിന് – ഗോപ്രദാനത്തിന്ന്.

[3] ശ്രീ = സമ്പത്ത്. സൂക്തം – സ്തുതി.

[4] ഗോമോഷകക്കാർത്തി പെടുത്താൻ – അസുരന്മാരെ ഹിംസിപ്പാൻ. നിന്നാളുകൾ – ഭവദീയരായ അംഗിരസ്സുകൾ. മക്കൾ – ചെടിയും മരവും മറ്റും. ആയിരം മാരി – വളരെ അഭീഷ്ടവർഷം. മഹാഭൂവെ – വലിയ ഭൂമിയെ. കറന്നവർ – അംഗിരോവിശേഷണം.

[5] യജമാനരോട്: യുദ്ധോൽക്കർ – പൊരുതാൻ വന്ന ശത്രുക്കൾ. അനമ്രൻ – ആരെയും കുമ്പിടാത്തവൻ. ആർത്ത് – അട്ടഹാസത്തോടേ.

[6] കൂറ്റൻ – വലുപ്പമേറിയ വൃത്രൻ. നാം കൊതിപ്പതെന്തും അവൻ ചെയ്തരുളും – നമ്മുടെ അഭീഷ്ടമെല്ലാം അവിടുന്നു നിറവേറ്റും.

സൂക്തം 75.

പ്രിയമേധപുത്രൻ സിന്ധുക്ഷിത്ത് ഋഷി; ജഗതി ഛന്ദസ്സ്; നദികൾ ദേവത. (കേക.)

ഭംഗിയിൽച്ചൊല്ലാം, തണ്ണീരുകളേ, നിങ്ങളുടെ
തുംഗമാഹാത്മ്യം യഷ്ടൃഗൃഹത്തിൽ സ്തോതാവാം ഞാൻ:
അവയേഴേഴായ്പ്പിരിഞ്ഞൊഴുകീ, മുപ്പാരിങ്കൽ;
പ്രവഹിപ്പവയിൽവെച്ചോജസാ മുന്തീ, സിന്ധു! 1

വരുണൻ സിന്ധോ, നിനക്കൊഴുകാൻ കിഴക്കോട്ടായ്
വരച്ചൂ വഴി: നിൻപോക്കന്നനിർമ്മിതിയ്ക്കല്ലോ.
ധരമേലുയർന്ന മാർഗ്ഗത്തുടേ ഗമിപ്പു, നീ;
ശരിയ്ക്കീ, ലോകങ്ങൾക്കു നീയൊരീശ്വരിതന്നെ! 2

മന്നിൽ നീയിരമ്പുന്നതാകാശത്തണയുമേ:
മിന്നുമോളത്താൽപ്പൊക്കും, നിസ്സീമജവം സിന്ധു;
വാനിൽനിന്നുണ്ടാം മഴയ്കൊത്തിരാരവം വായ്കും,
താനൊരു മുക്രയിടും കാളപോലൊഴുകുമ്പോൾ! 3

ആർകൾ നല്ലൊല്ലിയിട്ടു നിങ്കലെത്തുന്നൂ, സിന്ധോ,
തായ്കൾ കുഞ്ഞിങ്കൽപ്പോലേ – കറവപ്പൈക്കൾക്കൊപ്പം:
പൊരുതും നൃപൻപോലേ നിറയ്ക്കും കര രണ്ടു,-
മൊരുമിച്ചൊഴുകീടുമിവതൻ മുന്നിൽപ്പോം നീ! 4

ഇതു കൈക്കൊൾവിൻ: ഗംഗേ, യമുനേ, സരസ്വതി,
ശ്രുതുദ്രി, പരൂഷ്ണി, സാസിക്നിയാം മരുദ്വൃധേ,
വിതസ്താസുഷോമകൾ ചേരുമാർജ്ജീകീയേ, മൽ-
കൃതമാം സ്തോത്രം ചെവിക്കൊണ്ടരുളുവിൻ, നിങ്ങൾ! 5

ഗോമതീനദി പൂകാൻ മുമ്പു തൃഷ്ടാമയൊടും,
സുസർത്തുവൊടും, രസാ – ശ്വേതികളൊടും, സിന്ധോ,
ചേരുന്നൂ, കുഭയോടും മേഹന്തുവോടും നീ പി-
മ്പി; – വരൊത്തൊറ്റത്തേരിലല്ലോ, നിന്നെഴുന്നള്ളൽ! 6

വേണ്മപൂണ്ടൊളിവീശുമീയഹിംസിത സിന്ധു,
തന്മഹിമാവാൽ നേരേ പായിപ്പൂ, ജലൗഘത്തെ:
കർമ്മിണികളിൽവെച്ചു കർമ്മിണിയിവളൊരു
കണ്മണി, ബഡബയും മാന്യതന്വിയുംപോലേ! 7

നല്ല തേർ, നല്ലശ്വങ്ങൾ, നല്ലാട, പൊൻപണ്ടങ്ങൾ,
നല്ലാകാരവുമുള്ള സൌഭാഗ്യവതി സിന്ധു,
കരിനാർച്ചെടി, നെല്ലും, കമ്പിളിയാടും ചേർന്ന
തരുണിയുടുക്കുന്നു, തേനൊലിനികുഞ്ജങ്ങൾ! 8

സുഖമാം തൃത്തേരിന്നു തുരഗങ്ങളെച്ചേർത്തീ
മഖത്തിലതിലൂടെയെത്തിയ്ക്ക, ഭോജ്യം സിന്ധു:
ക്ഷതി പറ്റാതേ സ്വയം പുകഴ്‌ന്ന വിപുലമാ-
മിതിന്റെ വന്മാഹാത്മ്യം സ്തുതിയ്ക്കപ്പെട്ടൊന്നല്ലോ! 9
കുറിപ്പുകൾ: സൂക്തം 75.

[1] ഉത്തരാർദ്ധം പരോക്ഷം: മുപ്പാരിങ്കൽ – ഭൂമിയിലും അന്തരിക്ഷത്തിലും ആകാശത്തിലും. പ്രവഹിപ്പവ – നദികൾ. ഓജസാ = ബലംകൊണ്ടു്; മുന്തീ – മികച്ചു. സിന്ധു – സിന്ധു എന്ന നദി.

[2] കിഴക്കോട്ടത്രേ, സിന്ധുനദി ഒഴുകുന്നത് വരച്ചൂ – തോണ്ടി എന്നർത്ഥം. അന്നനിർമ്മിതി – സസ്യോൽപാദനം.

[3] രണ്ടാംപാദംമുതൽ പരോക്ഷോക്തി: താൻ – സിന്ധു. ഒഴുകുമ്പോൾ ആരവം (ശബ്ദം) വായ്ക്കും.

[4] ആർകൾ – മറ്റു നദികൾ. ഇവതൻ മുന്നിൽ പോം (ഈ നദികളെക്കാൾ വേഗത്തിൽ പ്രവഹിയ്ക്കുന്ന) നീ കര രണ്ടും (വെള്ളംകൊണ്ടു) നിറയ്ക്കും, പൊരുതുന്ന ഒരു രാജാവു സമ്പത്തുകൊണ്ട് അരമന നിറയ്ക്കുന്നതുപോലെ.

[5] സാസിക്നിയാം – അസിക്നീനദിയോടുകൂടിയ. വിതസ്ത, സുഷോമ, ആർജ്ജീകീയ എന്നിവയും നദികൾതന്നെ.

[6] തൃഷ്ടാമ, സുസർത്തു, രസ, ശ്വേതി, കുഭ, മേഹന്തു എന്നീ നദികളിലൂടേ നീ ഗോമതീനദിയിൽ ചേരുന്നു.

[7] പായിപ്പൂ – ഒഴുകിയ്ക്കുന്നു. ഇവൾ ഒരു പെൺകുതിരപോലെയും, ഒരു മാന്യയായ (സുന്ദരി) പോലെയും കൺമണി(ദർശനീയ)യാകുന്നു.

[8] കരിനാർച്ചെടി(കലപ്പ കെട്ടുന്ന ഒരു തരം ചെടി)യും മറ്റുമുണ്ടു്, സിന്ധൂതീരങ്ങളിൽ. തരുണി – നിത്യയുവതി. തേനൊലിനികുഞ്ജങ്ങൾക്കു വസ്ത്രത്വം കല്പിച്ചിരിയ്ക്കുന്നു.

[9] അതിലൂടെ – തേരിലൂടെ. ഭോജ്യം (അന്നം) എത്തിയ്ക്ക – കൊണ്ടുവരട്ടെ. സിന്ധു – ദേവതാരൂപിണിയായ സിന്ധുനദി. ക്ഷതി – ഉപദ്രവം. ഇതിന്റെ – സിന്ധുരഥത്തിന്റെ.

സൂക്തം 76.

ഇരവോന്റെ പുത്രൻ ജരൽക്കർണ്ണനെന്ന സർപ്പം ഋഷി; ജഗതി ഛന്ദസ്സ്; അമ്മി ദേവത.

നിങ്ങളെ ഞാൻ ഉഷഃകാലത്തു ചമയിയ്ക്കാം: നിങ്ങൾ ഇന്ദ്രനെയും മരുത്തുക്കളെയും ദ്യാവാപൃഥിവികളെയും ചമയിയ്ക്കുവിൻ. ഒപ്പം പിറന്ന വാനൂഴികളിരുവരും ഞങ്ങളെ സദസ്സിൽ സദസ്സിൽ ഉൽപന്നംകൊണ്ട് ഉപചരിയ്ക്കുമാറാകണം! 1

ആ ശ്രേഷ്ഠമായ സോമംതന്നെ നിങ്ങൾ പിഴിയുവിൻ: പിഴിയുന്നവൻ കൈകൾകൊണ്ടു പിടിച്ച അമ്മിക്കുഴ ഒരു കുതിരപോലെ നില്ക്കുന്നു. കീഴമർത്തുന്ന കെല്പു കിട്ടുമല്ലോ, ഉടമസ്ഥന്ന്; ഇതു വമ്പിച്ച സമ്പത്തിന്നായി കുതിരകളെയും കൊടുക്കും! (2)

ഇതിന്റെ ആ പിഴിയൽ കർമ്മത്തിലണയട്ടെ, പണ്ടു മനുവിന്നായി ചെന്നതുപോലെ: ത്വഷ്ടാവിന്റെ പുത്രൻ ഗോക്കളാലും അശ്വങ്ങളാലും പരിവൃതനായിരിയ്ക്കെ, ഈ അഹിംസ്യങ്ങളാണല്ലോ, അധ്വരങ്ങളിൽ ആശ്രയിയ്ക്കപ്പെട്ടതു്! (3)

അമ്മിക്കുഴകളേ, നിങ്ങൾ ദ്രോഹത്തൊഴില്ക്കാരായ അരക്കരെ അറുതിപ്പെടുത്തുവിൻ; നിര്യതിയെ നീക്കുവിൻ; ഹിംസയെ പോക്കുവിൻ; ഞങ്ങൾക്കു വളരെപ്പുത്രന്മാരെയും ധനവും ഒഴുക്കുവിൻ; ദേവകളെ രസിപ്പിയ്ക്കുന്ന ശ്ലോകം ചൊല്ലുവിൻ! 4

സൂര്യനെക്കാളും ബലിഷ്ഠങ്ങളെ, വിഭ്വാവിനെക്കാളും ശീഘ്രകർമ്മക്കളെ, വായുവിനെക്കാളും സോമാഭിഷവവേഗികളെ, അഗ്നിയെക്കാളും അന്നസാധകങ്ങളെ നിങ്ങൾ സ്തുതിയ്ക്കുവിൻ! 5

പുകൾപ്പെട്ട അമ്മികൾ നമുക്കു സോമരസം ഒരുക്കട്ടെ: തിളങ്ങുന്ന വാക്കുകൊണ്ടു തിളക്കത്തിൽ നിർത്തട്ടെ; ഇതിങ്കലാണല്ലോ, സർവത്ര വെമ്പൽകൊള്ളുന്ന നേതാക്കന്മാർ ശബ്ദം മുഴക്കിക്കൊണ്ടു കമനീയമായ മധു കറന്നെടുക്കുന്നതു്! 6

വേഗികളായ അമ്മിക്കുഴകൾ സോമം പിഴിയുന്നു: അവ സ്തുതികാംക്ഷിച്ചുകൊണ്ടു് ഇതിന്റെ നീർ മുഴുവൻ കറക്കുന്നു – ഹോമിപ്പാൻ നീർ കറക്കുന്നു; നേതാക്കൾ ഹവിസ്സുകളെ വായ്കൾകൊണ്ടു ശുദ്ധിപ്പെടുത്തുകയും ചെയ്യുന്നു. (7)

നേതാക്കളേ, അമ്മിക്കുഴകളേ, ഈ നിങ്ങൾ നല്ലതു ചെയ്യുവിൻ: ഇന്ദ്രന്നു സോമം പിഴിയുന്ന നിങ്ങൾ ഓരോ വരണീയവും സ്വർഗ്ഗത്തിന്റെ തേജസ്സിന്നും, ഓരോ പൊറുപ്പുമുതലും പിഴിയുന്ന മനുഷ്യന്നും വെയ്ക്കുവിൻ! 8

കുറിപ്പുകൾ: സൂക്തം 76.

[1] അമ്മികളോട്: ചമയിയ്ക്കുവിൻ – സോമനീർകൊണ്ടു സുഖിപ്പിയ്ക്കുവിൻ എന്നർത്ഥം. സദസ്സ് – യജ്ഞസദനം. ഉൽപന്നംകൊണ്ടു് ഉപചരിയ്ക്കുമാറാകണം – ധാരാളം വിഭവങ്ങൾ തരട്ടെ.

[2] രണ്ടാംവാക്യംമുതൽ പരോക്ഷം: കീഴടക്കുന്ന – ശത്രുക്കളെ. ഉടമസ്ഥൻ – യജമാനൻ. ഇതു് – അമ്മിക്കുഴ.

[3] കർമ്മം – സോമയാഗം. ത്വഷ്ടാവിന്റെ പുത്രൻ (വൃത്രൻ)ഗോക്കളാലും അശ്വങ്ങളാലും (താൻ അപഹരിച്ച ഗവാശ്വങ്ങളാൽ) പരിവൃതനായിരിയ്ക്കെ, അവനെ കൊല്ലാൻ. ഈ അഹിംസ്യങ്ങൾ – അമ്മികൾ. സോമയാഗത്താലാണ്, വൃത്രവധം സാധിച്ചതെന്നർത്ഥം.

[4] നിര്യതി – പാപദേവത. ശ്ലോകം ചൊല്ലുവിൻ – ശബ്ദം പുറപ്പെടുവിയ്ക്കുവിൻ; നിങ്ങളുടെ ശബ്ദം, ശ്ലോകം(സ്തോത്രം‌)പോലെ ദേവകളെ രസിപ്പിയ്ക്കും.

[5] അധ്വര്യുപ്രഭൃതികളോടു് അമ്മികളെ സ്തുതിപ്പാൻ പറയുന്നു: അവയുടെ വിശേഷണങ്ങളാണിവ.

[6] വാക്ക് – സ്തുതി. ഇതു തിളക്കം; സോമയാഗമെന്നു സാരം.

[7] നേതാക്കൾ – ഋത്വിക്കുകൾ. വായ്ക്കൾ – സ്തോത്രോച്ചാരണങ്ങൾ.

[8] നല്ലതു – സോമംപിഴിയൽ. വരണീയം – വിഭവം, സോമരസമെന്നർത്ഥം. സ്വർഗ്ഗത്തിന്റെ – സോമരസത്താലാണല്ലോ, സ്വർഗ്ഗത്തിന്നു (ദേവന്മാർക്കു) തേജസ്സുണ്ടാകുന്നതു്.

സൂക്തം 77.

ഭൃഗുഗോത്രൻ സ്യൂമരശ്മി ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.

സ്തുതിക്കപ്പെട്ടാൽ എവർ, മേഘങ്ങൾ നീർത്തുള്ളിപോലെ, ധനം ചാറ്റുമോ, ഹവിസ്സുള്ള യജ്ഞങ്ങൾപോലെ എവർ ഉൽപാദപ്പിയ്ക്കുമോ, ആ നല്ല മരുത്തുക്കളുടെ മഹത്തായ ഗണത്തെ ഞാൻ പൂജനത്തിന്നായി സ്തുതിച്ചിട്ടില്ല; നന്മയ്ക്കായിട്ടുമില്ല. 1

ആ മനുഷ്യർ അഴകിന്നു കോപ്പണിയും. മരുത്തുക്കളുടെ നല്ല ഗണത്തെ വളരെപ്പടകളും കീഴമർത്തില്ല. ഗന്താക്കളായ ദ്യോവിൻ പുത്രന്മാർ പുറത്തെയ്ക്കിറങ്ങുന്നില്ല; ആ ആക്രമണശീലരായ അദിതിപുത്രന്മാർ വളരുന്നില്ല! 2

ഇവർക്കു ദ്യോവിനെക്കാളും ഭൂവിനെക്കാളുമേറും, വലുപ്പം; അവരുടെ ദേഹം മേഘമുക്തനായ സൂര്യൻപോലെയാണു്. അവർ, ബലിഷ്ഠരായ വീരന്മാർപോലെ സ്തുതി കാംക്ഷിയ്ക്കുന്നു; അവർ, ദ്രോഹികളെ തട്ടിനീക്കുന്ന മനുഷ്യർപോലെ വിളങ്ങുന്നു! 3

നിങ്ങൾ ഒത്തൊരുമിയ്ക്കുമ്പോൾ, വെള്ളമൊഴുകുമ്പോളെന്നപോലെ ഭൂമിയ്ക്കു വേദനയോ തകർച്ചയോ ഉണ്ടാകാറില്ല. ഈ വിവിധ രൂപമായ ഹവിസ്സു നിങ്ങളെ വഴിപോലെ നോക്കുന്നു: നിങ്ങൾ, അന്നവാന്മാർപോലെ കൂട്ടമിട്ടു വന്നാലും! 4

നിങ്ങൾ, തേരിൻമുമ്പിൽ കടിഞ്ഞാണിട്ടു കെട്ടിയ (കുതിരകൾ) പോലെ ചുറ്റും നടകൊള്ളും; പുലർകാലങ്ങളിൽ, തേജസ്വികൾപോലെ ശോഭിയ്ക്കും; പരുന്തുകൾപോലെ ദ്രോഹികളെ തട്ടിനീക്കി, സ്വയം പുകൾപ്പെടും; മറുനാട്ടിൽപ്പോയവർപോലെ മുറുകെ നടക്കും! 5

മരുത്തുക്കളേ, അതിദൂരത്തുനിന്നു വീശുന്ന നിങ്ങൾ വലുതും വരണീയവും ആരാധ്യവുമായ ധനം കൊടുക്കാറുണ്ടല്ലോ; വസുക്കളേ, ആ നിങ്ങൾ അകലത്തുനിന്നുതന്നേ, ഒളിവിലുള്ള ശത്രുക്കളെ ആട്ടിപ്പായിച്ചാലും! 6

അധ്വരത്തിൽ സ്തോത്രമുയരുമ്പോൾ, യാതൊരു യജ്ഞപ്രവൃത്തനായ മനുഷ്യൻ മരുത്തുക്കൾക്കെന്നപോലെ കൊടുക്കുമോ, അവന്നു ധനവും അന്നവും നല്ല പുത്രന്മാരും ഉണ്ടായിവരും; അവൻ ദേവന്മാർക്കും സോമപാനം നല്കട്ടെ! 7

യജ്ഞങ്ങളിൽ യജനീയരും, രക്ഷിതാക്കളും, ആദിത്യനോടൊന്നിച്ചു സുഖം കൊള്ളുന്നവരുമാണല്ലോ, അവർ; യാഗഗമനത്തിൽ വലുതു വാഞ്ച്ഛിയ്ക്കുന്ന അവർ പള്ളിത്തേർ പായിച്ചു, നമ്മുടെ സ്തോത്രം രക്ഷിയ്ക്കട്ടെ! 8

കുറിപ്പുകൾ: സൂക്തം 77.

[1] ഉൽപാദിപ്പിയ്ക്കുമോ – ശ്രേയസ്സുളവാക്കുമോ. സ്തുതിച്ചിട്ടില്ല – ഇപ്പോൾ സ്തുതിയ്ക്കാമെന്നു വ്യംഗ്യം.

[2] ആ മനുഷ്യർ – സുകൃതത്താൽ, മർത്ത്യത്വം വിട്ട് അമർത്ത്യരായിത്തിർന്നമരുത്തുക്കൾ. പടകൾ – ശത്രുസേനകൾ. നാം സ്തുതിയ്ക്കാത്തതുകൊണ്ടു ദ്യോവിൻ പുത്രന്മാർ (മരുത്തുക്കൾ) പുറത്തെയ്ക്കിറങ്ങുന്നില്ല; വളരുന്നുമില്ല.

[4] പ്രത്യക്ഷോക്തി: അന്നവാന്മാർ – സമ്പന്നന്മാർ.

[5] തേജസ്വികൾ – സൂര്യാദികൾ.

[7] കൊടുക്കാമോ – ഇന്ദ്രന്നു ഹവിസ്സു നല്കുമോ.

[8] വലുതു – മഹത്തായ ഹവിസ്സ്. ഓടിച്ചു – ഇവിടെ വന്ന്.

സൂക്തം 78.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അവർ, സ്തോതാക്കളായ മേധാവികൾപോലെ നന്മ നിനയ്ക്കുന്നവരാണ്; യാഗംകൊണ്ടു ദേവന്മാരെ തൃപ്തിപ്പെടുത്തുന്നവർപോലെ ശോഭനകർമ്മാക്കളാണ്; പെരുമാക്കന്മാർപോലെ കോപ്പണിഞ്ഞവരും, ദർശനീയരുമാണു്; ഗൃഹസ്ഥരായ മനുഷ്യർപോലെ പാപരഹിതരാണ്! 1

മാറത്തു പൊന്നണിഞ്ഞ അവർ തീപോലെ തിളങ്ങുന്നു; കാറ്റുകൾപോലെ സ്വയം കൂടിച്ചേർന്ന്, ഉടനടി നടകൊള്ളുന്നു; മികച്ച ജ്ഞാനികൾപോലെ പൂജനീയരായി, വഴിപോലെ കൊണ്ടുനടക്കുന്നു; സോമങ്ങൾപോലെ യ്ഷ്ടാവിനെ തുലോം സുഖിപ്പിയ്ക്കുന്നു! 2

അവർ, കാറ്റുകൾപോലെ വിറപ്പിച്ചു വീശും; തീനാളങ്ങൾപോലെ തിളങ്ങും; ചട്ടയിട്ട പോരാളികൾപോലെ വേല ചെയ്യും; പിതൃവാക്കുകൾപോലെ നല്ലതു കൊടുക്കും! 3

അവർ, തേരിന്റെ ഏർക്കാലുകൾപോലെ ഒരേ ആസ്പദത്തിൽ വർത്തിയ്ക്കുന്നു; ജയശീലരായ ശൂരന്മാർപോലെ ഉജ്ജ്വലിയ്ക്കുന്നു; ധനദാനത്തിന്നൊരുങ്ങിയ മനുഷ്യർപോലെ വെള്ളം വീഴ്ത്തുന്നു; സ്തോത്രം ചൊല്ലുന്നവർപോലെ നല്ല ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 4

അവർ ശ്ലാഘ്യങ്ങളായ അശ്വങ്ങൾപോലെ പായും; ധനമെടുത്ത തേരാളികൾപോലെ നന്നായി ദാനംചെയ്യും; തണ്ണീരുകൾപോലെ താന്നേടത്തെയ്ക്കൊഴുക്കും; വിവിധരായ അംഗിരസ്സുകൾപോലെ സാമം പാടും! 5

അവർ, മഴപെയ്യുന്ന മേഘങ്ങൾപോലെ പുഴകളെ നിർമ്മിയ്ക്കും; പിളർത്തുന്ന ആയുധങ്ങൾപോലെ എല്ലാരെയും കൊല്ലും; നല്ല അമ്മമാരുള്ള കുഞ്ഞുങ്ങൾപോലെ കളിയാടും; ഒരു വലിയ ആൾക്കൂട്ടംപോലെ യാത്രയിൽ തിളങ്ങും! 6

ചുരിക മിന്നുന്ന അവർ പുലരിക്കതിരുകൾപോലെ യാഗത്തിലണയും; കല്യാണക്കാർപോലെ കത്തുന്ന കോപ്പണിയും; പുഴകൾപോലെ പോകും; പെൺകുതിരകൾപോലെ വളരെ യോജന പിന്നിടും! 7

മരുദ്ദേവന്മാരേ, വളരുന്ന നിങ്ങൾ സ്തുതിയ്ക്കുന്ന ഞങ്ങളെ സുഭഗരാക്കുവിൻ – ഞങ്ങളെ സുരത്നരാക്കുവിൻ; സഖാവായ സ്തോത്രത്തെ സമീപിയ്ക്കുവിൻ. പണ്ടേ ഉള്ളതാണല്ലോ, നിങ്ങളൂടെ രത്നദാനം! 8

കുറിപ്പുകൾ: സൂക്തം 78.

[1] നന്മ – യജമാനന്ന്. ഗൃഹസ്ഥർ – ദാനം വാങ്ങാൻ എങ്ങും പോകാതെ, സ്വഗൃഹത്തിൽത്തന്നെ വസിയ്ക്കുന്നവർ; ദാനം വാങ്ങുന്നതു പാപമാണു്.

[2] കൊണ്ടുനടക്കുന്നു – കർമ്മികളൂടെ നേതൃത്വം വഹിയ്ക്കുന്നു.

[3] വിരപ്പിച്ചു – ശത്രുക്കളെ. വേല – വീരകർമ്മം. പിതൃവാക്കുകൾ (അച്ഛന്റെ ഉപദേശങ്ങൾ) മക്കൾക്കു ശ്രേയസ്സുളവാക്കുമല്ലോ.

[4] ഒരേ ആസ്പദത്തിൽ – അന്തിരക്ഷത്തിൽ വെള്ളം – ആദ്യം പ്രതിഗ്രഹിതാവിന്റെ കയ്യിൽ വെള്ളം വീഴ്ത്തുക എന്നതു ദാനവിധിയാകുന്നു.

[6] എക്കാരെയും – ശത്രുക്കളെയെല്ലാം.

[8] സുരത്നർ രത്നങ്ങളോടുകൂടിയവർ. സഖാവായ – പ്രിയമായ.

സൂക്തം 79.

സൌചീകാഗ്നിയോ വൈശ്വാനരാഗ്നിയോ, വാജംഭരപുത്രൻ സപ്തിയോ ഋഷി. ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മർത്ത്യപ്രജകളിൽ അമർത്ത്യനായി മേവുന്ന ഈ മഹാന്റെ മഹിമാവു ഞാൻ കണ്ടിരിയ്ക്കുന്നു: ഇദ്ദേഹത്തിന്റെ അണകൾ ഇടയ്ക്കുവിടരും, ഇടയ്ക്ക് അമരും; കടിയ്ക്കില്ല. തിന്നാൻ തുടങ്ങിയാൽ വളരെത്തിന്നും! 1

തല ഗുഹയിലും കണ്ണുകൾ വെവ്വേറെയും വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. കടിയ്ക്കാതെ, കാടുകൾ നാവുകൊണ്ടു തിന്നും. തന്തിരുവടിയ്ക്ക്, ആളുകൾ സമീപിച്ചു കയ്യുയർത്തി വണങ്ങി ഭക്ഷ്യമൊരുക്കിവെയ്ക്കുന്നു. 2

തന്തിരുവടി അമ്മയുടെ വളരെ ലതകളെയും, അവയുടേ അത്യുൽക്കൃഷ്ടമായ രഹസ്യത്തെയും തേടി, ഒരു കുട്ടിപോലെ നടക്കും; ഭൂമിയുടെ മടിയ്ക്കുള്ളിൽ, (ആകാശത്തെ) നക്കുന്ന വരൾമരത്തെ, പക്വാന്നത്തെപ്പോലെ കണ്ടുപിടിയ്ക്കും! 3

ദ്യാവാപൃഥിവികളേ, ഒരു പരമാർത്ഥം ഞാൻ നിങ്ങളോടു പറയാം: പിറന്നാലപ്പോൾ, കുഞ്ഞ് ഇരുമാതാക്കളെ തിന്നുകളയും! ദേവന്റെ സ്ഥിതി മനുഷ്യനായ എനിയ്ക്കറിഞ്ഞുകൂടാ. ഹേ, വിവിധജ്ഞാനനാണു്, പ്രകൃഷ്ടജ്ഞാനനാണു്, ആ അഗ്നി. 4

ആർ തന്തിരുവടിയ്ക്ക് ഉടനടി അന്നം ചമയ്ക്കുമോ, ഒലിനൈഹോമിയ്ക്കുമോ, പുഷ്ടി വരുത്തുമോ; അവനെ തന്തിരുവടി ആയിരം തൃക്കണ്ണുകൾകൊണ്ടു നോക്കും. അഗ്നേ, അവിടുന്ന് എങ്ങും ഞങ്ങൾക്കനുകൂലനായി ചേഷ്ടിയ്ക്കുന്നു! 5

അഗ്നേ, അങ്ങ് എന്തുകൊണ്ടാണു്, ദേവകളിൽ പെട്ടെന്നു് അരിശം പൂണ്ടു് അപരാധം ചെയ്തതു്? അറിയാഞ്ഞു ചോദിയ്ക്കയാണു്, ഞാൻ. അങ്ങു വിളയാടിയും വിളയാടാതെയും പച്ചനിറം പൂണ്ടു, ഭക്ഷ്യത്തെ ഭക്ഷിപ്പാൻ, സന്ധികൾതോറും, പശുവിനെ വാൾപോലെ നുറുക്കുന്നു! 6

കാട്ടിൽ പിറന്ന അഗ്നി നേരേ കേറുന്ന ലതകളാൽ ചുറ്റപ്പെട്ട പന്തലിച്ച വൃക്ഷങ്ങളെ പിടികൂടും; കഷ്ണം കഷ്ണമാക്കും. ആ സഖാവു നുറുങ്ങുകളാൽ വളർന്നു, രശ്മികൾ പടർന്നു, വഴിപോലെ ജ്വലിയ്ക്കും. 7

കുറിപ്പുകൾ: സൂക്തം 79.

[1] അണകൾ വിടർന്നും, അമർന്നുമിരിയ്ക്കും. എന്നാൽ കടിയ്ക്കില്ല. വളരെ – കാട്ടിൽ മരത്തെയും മറ്റും. ദാവാഗ്നിയെപ്പറ്റിയാണു്, ഈ പ്രതിപാദനം.

[2] ഗുഹ – മനുഷ്യരുടെ ഉദരം. അദ്ദേഹം മനുഷ്യരുടെ ഉദരത്തിൽ വൈശ്വാനരനായി വാഴുന്നു. വെവ്വേറെയും സൂര്യചന്ദ്രരൂപേണ; സൂര്യചന്ദ്രന്മാർ അഗ്നിയുടെ കണ്ണുകളാണെന്നർത്ഥം. തന്തിരുവടിയ്ക്ക് എന്നാദിയായ വാക്യം യജ്ഞാഗ്നിയെപ്പറ്റിയാണു്. ആളുകൾ – ഋത്വിക്കുകൾ. കയ്യുയർത്തി – പാത്രമെടുത്ത് എന്നർത്ഥം ഭക്ഷ്യം – ഹവിസ്സ്.

[3] ദാവാഗ്നിയെ ഒരു കുട്ടിയാക്കി വർണ്ണിയ്ക്കുന്നു: അമ്മ – ഭൂമി. രഹസ്യം – മുരട് എന്നർത്ഥം. കുട്ടി – മുലകുടിപ്പാൻ മുട്ടുകുത്തിച്ചെല്ലുന്ന കുഞ്ഞ്. പക്വാന്നം – പചിച്ച ആഹാരം.

[4] കുഞ്ഞു് – അഗ്നി. ഇരുമാതാക്കൾ – അരണികൾ. ദേവന്റെ – അഗ്നിയുടെ. ഹേ എന്നു തുടങ്ങുന്ന വാക്യം തന്നോടുതന്നെയുള്ളതാണു്.

[5] പുഷ്ടി – കത്തിപ്പടരൽ. തൃക്കണ്ണുകൾ – ജ്വാലകൾ. ഒടുവിലെ വാക്യം പ്രത്യക്ഷോക്തി:

[6] അപരാധം – ദേവകളുടെ ഖാണ്ഡവവനം ദഹിപ്പിയ്ക്കുക എന്ന കുറ്റം. വിളയാടിയും വിളയാടാതെയു ചിലേടത്തു ജ്വലിച്ചും, ചിലേടത്തു മങ്ങിയും. ഭക്ഷ്യം – മരവും മറ്റും.

[7] ആ സഖാവ് – അഗ്നി. നുറുങ്ങുകൾ – മരത്തുണ്ടുകൾ.

സൂക്തം 80.

സൌചീകനോ വൈശ്വാനരനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നി അന്നസമ്പാദകമായ അശ്വത്തെ നല്കും; അഗ്നി അച്ചനൊത്ത കർമ്മനിഷ്ഠനായ വീരനെ നല്കും; അഗ്നി വാനൂഴികളിൽ വഴിപോലെയണ ഞ്ഞു നാനാപ്രകാരേണ നടക്കും; അഗ്നി സ്ത്രീയെ വീരപ്രസവയും ബുദ്ധിമതിയുമാക്കും! 1

കർമ്മവാനായ അഗ്നിയ്ക്കുള്ള ചമതയ്കു മംഗളം: അഗ്നി വലിയ വാനൂഴികളിൽ പൂകുന്നു; അഗ്നി തനിയേ യുദ്ധങ്ങളിലിറക്കും; അഗ്നി വളരെശ്ശത്രുക്കളെ വധിയ്ക്കും! 2

അഗ്നി ആ ജരൽകർണ്ണനെ കാത്തരുളി; അഗ്നി തണ്ണീരിന്നായി ജരൂഥനെ എരിച്ചു; അഗ്നി അത്രിയെ ഉമിത്തീനടുവിൽനിന്നു രക്ഷിച്ചു; അഗ്നി നൃമേധനെ സന്താനസമേതനാക്കി! 3

ജ്വാലാരൂപനായ അഗ്നി ധനം നല്കും; അഗ്നി ആയിരം നേടുന്ന ഋഷിയെ നല്കും; അഗ്നി ഹവിസ്സു വിണ്ണിൽ വിളമ്പും; അഗ്നിയുടെ തിരുവുടൽ വളരെയിടങ്ങളിൽ വെച്ചിരിയ്ക്കുന്നു! 4

അഗ്നിയെ ഋഷിമാർ സ്തുതിച്ചു വിളിയ്ക്കുന്നു; അഗ്നിയെ യുദ്ധത്തിൽ പീഡിതരായ ആളുകളും വിളിയ്ക്കുന്നു. അഗ്നിയെ വാനിൽപ്പറക്കുന്ന പക്ഷികൾ നോക്കുന്നു; അഗ്നി ആയിരമായിരം ഗോക്കളുടെ ചുറ്റും നടക്കുന്നു! 5

അഗ്നിയെ മനുഷ്യപ്രജകൾ സ്തുതിയ്ക്കുന്നു; അഗ്നിയെ നഹുഷനിൻനിന്നു ജനിച്ച മനുഷ്യർ സ്തുതിയ്ക്കുന്നു. അഗ്നി യജ്ഞപഥാനുകൂലമായ ചൊല്ലു ചെവിക്കൊള്ളും. അഗ്നിയുടെ മാർഗ്ഗം നെയ്യിൽക്കിടക്കുന്നു! 6

അഗ്നിയ്ക്കു സ്തോത്രം ബുദ്ധിമാന്മാർ രചിച്ചിട്ടുണ്ടു്; അഗ്നിയ്ക്കു ഞങ്ങളും മഹാനെക്കുറിച്ചു സ്തുതി ചൊല്ലി. അഗ്നേ, യുവതമ, അങ്ങ് സ്തോതാവിനെ കാത്തരുളിയാലും; അഗ്നേ, കനത്ത ധനം നല്കിയാലും! 7

കുറിപ്പുകൾ: സൂക്തം 80.

[1] അന്നസമ്പാദകമായ – യുദ്ധത്തിൽ ശത്രുക്കളെത്തോല്പിച്ച് അന്നം നേടിത്തരുന്ന. നല്കും – സ്തോതാക്കൾക്ക്. വീരനെ – പുത്രനെ. സ്തീയെ – സ്തോതാവിന്റെ പത്നിയെ.

[2] യുദ്ധങ്ങളിലിറക്കും – സ്തോതാവിനെ യുദ്ധങ്ങളിൽ ജയിപ്പിയ്ക്കും.

[3] ജരൽക്കർണ്ണൻ – ഒരു ഋഷി. തണ്ണീരിന്നായി – മഴപെയ്യിയ്ക്കാന്‍. ജരൂഥൻ – ഒരസുരൻ. നൃമേധൻ – ഒരു ഋഷി.

[4] ആയിരം നേടുന്ന ഋഷിയെ – ദക്ഷിണയായി വളരെഗ്ഗോക്കളെ ലഭിയ്കുന്ന ഋഷിയായ പുത്രനെ. വിണ്ണിൽ വിളമ്പും – കൊണ്ടുപൊയി ദേവന്മാരെ ഊട്ടും. വളരെയിടങ്ങളിൽ – ഭൂമിയിലും മറ്റും.

[5] അഗ്നിയെ – കാട്ടിൽ പടർന്നുപിടിച്ച അഗ്നിയെ.

[6] മനുഷ്യപ്രജകൾ – ഋത്വിഗാദികൾ. നഹുഷൻ – ഒരു രാജാവ്. ചൊല്ല് – സ്തുതി. കിടക്കുന്നു – നെയ്യുകൊണ്ടാണല്ലോ, അഗ്നി കത്തിപ്പടരുന്നതു്.

[7] മഹാനെക്കുറിച്ചു – മഹാനായ അഗ്നിയെപ്പറ്റി.

സൂക്തം 81.

ഭുവനന്റെ പുത്രൻ വിശ്വകർമ്മാവ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വകർമ്മാവ് ദേവത.

നമ്മുടെ അച്ഛനായ ഋഷി ഹോതാവായിട്ട്, ഈ ഉലകങ്ങളെല്ലാം ഹോമിച്ച് ഉപവേശിച്ചു – അദ്ദേഹം ആശയാൽ ധനത്തിന്നുവേണ്ടി മുമ്പേ മുമ്പേ മറച്ചിട്ടു, ചുവട്ടിലുള്ളവയിൽ ഉൾപ്പൂകി. 1

വിശ്വദർശിയായ വിശ്വകർമ്മാവു മഹത്ത്വത്താൽ ഭൂവിനെ നിർമ്മിച്ചു, ദ്യോവിനെയും സൃഷ്ടിച്ചുവല്ലോ; അതിന്നെന്താണടിസ്ഥാനം? എന്തൊരു വസ്തുകൊണ്ടുണ്ടാക്കി? എങ്ങനെ ഉണ്ടായി? 2

എല്ലാടത്തും കണ്ണും, എല്ലാടത്തും മുഖവും, എല്ലാടത്തും കയ്യും, എല്ലാടത്തും കാലുമുള്ള ഏകനായ ദേവൻ കൈകൾകൊണ്ടു (ദ്യോവിനെ)പരത്തി; കാലുകൾകൊണ്ടു ഭൂവിനെ സൃഷ്ടിച്ചു! 3

വാനൂഴികളെ യാതൊന്നിൽനിന്നു പണിതുവോ, ആ കാടേതായിരിയ്ക്കും, ആ മരം എന്തായിരിയ്ക്കും? ബുദ്ധിമാന്മാരേ, ഇതു മനസ്സുകൊണ്ടു ചോദിയ്ക്കുവിൻ; ഭൂവനങ്ങളെ താങ്ങിക്കൊണ്ടു്, എവിടെ വാണരുളുന്നു എന്നും! 4

വിശ്വകർമ്മാവേ, ഉത്തമങ്ങളും മധ്യമങ്ങളും അധമങ്ങളുമായ ശരീരങ്ങളുണ്ടല്ലോ, നിന്തിരുവടിയ്ക്ക്; അവ സഖാക്കൾക്കു യജിപ്പാൻ ഹവിസ്സിങ്കൽ അർപ്പിച്ചാലും. അന്നവാനേ, അങ്ങ് സ്വയം വളർന്നു തിരുവുടലുകളെ യജിച്ചാലും! 5

വിശ്വകർമ്മാവേ, അങ്ങ് ഹവിസ്സുകൊണ്ടു വളർന്നു താൻതന്നേ ദ്യാവാപൃഥിവികളെ യജിച്ചാലും: മറ്റാളുകൾ എങ്ങെങ്ങും മങ്ങിമയങ്ങട്ടെ. ഇവിടെ നമുക്കു ധനവാൻ ഫലം അയച്ചുതരട്ടെ! 6

വാചസ്പതിയായി മനോവേഗനായിരിയ്ക്കുന്ന വിശ്വകർമ്മാവിനെ നാം ഇന്നു യാഗത്തിൽ തർപ്പിപ്പാൻ വിളിയ്ക്കുക: ആ സർവസുഖോൽപാദകനായ സുകർമ്മാവു നമ്മെ രക്ഷിപ്പാൻ, എല്ലാ ഹവനങ്ങളിലും സംബന്ധിയ്ക്കട്ടെ! 7

കുറിപ്പുകൾ: സൂക്തം 81.

[1] ഋഷി – വിശ്വകർമ്മാവ് ഉലകങ്ങളെല്ലാം ഹോമിച്ച് – ‘സർവമേധം’ അനുഷ്ഠിച്ച്; ഉപവേശിച്ചു – അഗ്നിയിങ്കൽ ഇരുന്നു; തന്നെയും ഒടുവിൽ ഹോമിച്ചു. ഇതുതന്നെ എടുത്തുപറയുന്നു: ധനത്തിന്നുവേണ്ടി – സ്വർഗ്ഗം കിട്ടാൻ. മുമ്പേ മറച്ചിട്ടു – അഗ്നിയെ ഉലകങ്ങൾകൊണ്ടു മൂടിയിട്ട്. ചുവട്ടിലുള്ളവയിൽ – അഗ്നിയിലടിഞ്ഞ, (താൻ ഹോമിച്ച) ഉലകങ്ങളിൽ. ഉൾപ്പൂകി – തന്നെയും ഹോമിച്ചു. ഈ ഋക്കിനെ ആധ്യാത്മികമായും വ്യാഖ്യാനിച്ചിട്ടുണ്ടു്: നമ്മുടെ അച്ഛനായ ഋഷി – സ്രഷ്ടാവു്, ഈശ്വരൻ. ഹോതാവ് – സംഹർത്താവ്. ഹോമിച്ച് – പ്രളയകാലത്ത് ഉപസംഹരിച്ച്. ഉപവേശിച്ചു – വീണ്ടും സൃഷ്ടിച്ചു. ധനത്തിന്നുവേണ്ടി – ജഗൽഭോഗം അനുഭവിപ്പാൻ. മറച്ചിട്ടു – തന്റെ നിഷ്പ്രപഞ്ചസ്വരൂപത്തെ. ചുവട്ടിലുള്ളവയിൽ – സ്വസൃഷ്ടങ്ങളിൽ. ഉൾപ്പൂകി – പ്രാണരൂപേണ പ്രവേശിച്ചു.

[2] പുനസ്സൃഷ്ടിയെപ്പറ്റി: ഒരു കുലാലന്നു ഘടം നിർമ്മിപ്പാൻ മണ്ണു വേണം, ചക്രാദികൾ വേണം. എന്നാൽ ഈശ്വരന്നു ജഗൽസൃഷ്ടിയ്ക്കു യാതൊരുപകരണവും വേണ്ടാ എന്നു താൽപര്യം.

[3] ഈശ്വരന്റെ സൃഷ്ടിശക്തി.

[4] ഒരു തച്ചൻ കാട്ടിൽ പോയി മരം മുറിച്ചാണല്ലോ, മാളിക പണിയുന്നതു്. എന്നാൽ ഈശ്വരന്റെ ആൾക്കാർ വാനൂഴികളെ നിർമിച്ചതു്, ഉപകരണമൊന്നുoകൂടാതെയാണ്. അദ്ദേഹം അവിടെ വാണരുളുന്നു എന്നും നമുക്കറിഞ്ഞുകൂടാ. ഈ ഋതുക്കള്‍ ആവാം, ഉപനിഷത്തിന്‍റെ വിത്ത്.

[5] വിശ്വകർമ്മാവേ – പരമേശ്വര. ഈശ്വരന്റെ ജഗന്മയത്വം: ഉത്തമങ്ങൾ – ദേവാദികൾ. മധ്യമങ്ങൾ – മനുഷ്യാദികൾ. അധമങ്ങൾ – കൃമികീടാദികൾ. സഖാക്കൾക്കു – ഞങ്ങൾക്ക്. ഹവിസ്സിങ്കൽ – ഹവിർഭൂതനായ എങ്കൽ.

[6] ഹവിസ്സുകൊണ്ടു – ഹവിർഭൂതനായ എന്നെക്കൊണ്ടു്. മറ്റാളുകൾ – യജ്ഞവിരോധികൾ. അടുത്ത വാക്യം പരോക്ഷം: ധനവാൻ – നാം കൊടുക്കുന്ന ഹവിസ്സാകുന്ന ധനത്തോടുകൂടിയ വിശ്വകർമ്മാവു്.

[7] വാചസ്പതി – മന്ത്രാധിപതി.

സൂക്തം 82.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

തേജസ്സിന്റെ അച്ഛൻ മനോധൈര്യത്താൽ ജലത്തെയും, അതിൽ അലഞ്ഞിരുന്ന ദ്യാവാപൃഥിവികളെയും ഉൽപാദിപ്പിച്ചു: പണ്ടേത്തെ അറ്റങ്ങൾ ഉറപ്പിയ്ക്കപ്പെട്ടതോടേ, ഇവയ്ക്കു പരപ്പു വന്നു. 1

വിശ്വകർമ്മാവു് വിശാലഹൃദയനാണു്, മഹാനാണു്, ധാതാവാണു്, വിധാതാവാണു്, ഒരു മികച്ച നോട്ടക്കാരനാണു്. എവങ്കൽ ശരീരങ്ങൾ വെള്ളംകൊണ്ടു് ആഹ്ലാദിയ്ക്കുന്നുവോ, ആ ഏകനെ സപ്തർഷികളെക്കാളും മീതെയായി പറഞ്ഞുവരുന്നു! 2

തന്തിരുവടി നമ്മുടെ അച്ഛനാണു്, രക്ഷിതാവാണു്; വിധാതാവായ തന്ത്രിരുവടിയ്ക്കറിയാം, തേജഃസ്ഥാനങ്ങളും സർവഭുവനങ്ങളും. തന്തിരുവടി ഏകനായിത്തന്നേ ദേവന്മാർക്കു പേരിട്ടു. തന്തിരുവടിയെ മറ്റു ഭൂതങ്ങൾ ചോദിയ്ക്കുന്നു! 3

ചരാചരാത്മകമായി വർത്തിയ്കുന്ന ലോകത്തിലെ ഈ ജീവജാലങ്ങളെ എവർ പ്രകാശിപ്പിച്ചുവോ; ആ പണ്ടേത്തെ ഋഷിമാർ, സ്തോതാക്കൾ മഹാസ്തോത്രംപോലെ തന്തിരുവടിയ്ക്കു സമ്പത്തു സമർപ്പിയ്ക്കുന്നു! 4

ദ്യോവിന്നു മീതെ, ഈ ഭൂവിന്നു മീതെ, ദേവാസുരന്മാർക്കു മീതെവർത്തിയ്ക്കുന്ന എന്തൊരു ഗർഭത്തെയാണു്, തണ്ണീരുകൾ ആദ്യം ധരിച്ചതു്? അതിൽ, ദേവന്മാരെല്ലാം പരസ്പരം നോക്കുകയുണ്ടായല്ലോ. 5

ആ ഗർഭത്തെത്തന്നെയാണു്, തണ്ണീരുകൾ ആദ്യം ധരിച്ചതു്; അതിലാണു് ദേവന്മാരെല്ലാം ഒത്തുകൂടിയതു്. അജന്റെ നാഭിയിൽ ഒന്നു വെയ്ക്കപ്പെട്ടിരുന്നു: അതിലുണ്ടായിരുന്നു, ഭുവനങ്ങളോക്കെ! 6

ഇവയെ സൃഷ്ടിച്ചവനെ നിങ്ങളറിയില്ല: അത്രയ്ക്കന്തരമുണ്ടു്, അവിടുന്നും നിങ്ങളും തമ്മിൽ. മഞ്ഞിനാൽ മൂടപ്പെട്ട നുണയന്മാർ പ്രാണതർപ്പണത്തിന്നു സ്തോത്രവും ചൊല്ലി നടക്കുന്നു! 7

കുറിപ്പുകൾ: സൂക്തം 82.

[1] അച്ഛൻ – ഉൽപാദകൻ, വിശ്വകർമ്മാവു്. ജലത്തെയും – ജലമത്രേ, ഒന്നാമതു സൃഷ്ടിയ്ക്കപ്പെട്ടതു്. ഇവ – ദ്യാവാപൃഥിവികൾ.

[2] ധാതാവ് – വൃഷ്ട്യാദികർത്താവ്. വിധാതാവു് – ജഗൽസ്രഷ്ടാവു്. നോട്ടക്കാരൻ – ലോകദ്രഷ്ടാവു്. ആ ഏകനെ – സപ്തർഷിശരീരങ്ങളെ വെള്ളംകൊണ്ടു സുഖിപ്പിയ്ക്കുന്ന സൂര്യരൂപനായ വിശ്വകർമ്മാവിനെ. പറഞ്ഞുവരുന്നു – തത്ത്വജ്ഞന്മാർ.

[3] പേരിട്ടു – ഇന്ദ്രാദികളെ, അതാതു പേരിൽ അതാതു സ്ഥാനത്തു നിയമിച്ചു. ഭ്രതങ്ങൾ – പ്രാണികൾ. ചോദിയ്ക്കുന്നു – ആരാണു്, പരമേശ്വരനെന്നു്.

[4] വിശ്വകർമ്മാവിന്റെ സൂര്യരുപത്വം: ഋഷിശബ്ദത്തിന്നു രശ്മിയെന്നും, സമ്പത്തിന്നു തേജസ്സെന്നും അർത്ഥം.

[5] ഗർഭം – ഗുഹ്യമായ ഈശ്വരതത്ത്വം. പരസ്പരം – ‘ഭവാന്നറിയാമോ, ഭവാന്നറിയാമോ’ എന്ന്.

[6] മുൻഋക്കിലെ ചോദ്യത്തിന്റെ ഉത്തരം: അജൻ – ബ്രഹ്മാവ്. ഒന്ന് – അണ്ഡം. ഇതിൽനിന്നാണു്, സർവജഗദുൽപത്തി.

[7] ഇവയെ (ഭുവനങ്ങളെ) സൃഷ്ടിച്ചവനെ – വിശ്വകര്‍മ്മാവിനെ. മഞ്ഞിനാല്‍ – അജ്ഞാനത്താല്‍. നുണയന്മാര്‍ – ‘ഞാന്‍ ദേവന്‍, ഞാന്‍ മനുഷ്യന്‍’ എന്നൊക്കെ പറയുന്നവര്‍; സത്യവിരുദ്ധമാണല്ലോ, ഈ അഹംബുദ്ധി. പ്രാണതര്‍പ്പണത്തിന്ന് – വിഷയോപഭോഗങ്ങള്‍ക്കു പണം കിട്ടാന്‍ എന്നു താല്‍പര്യം.

സൂക്തം 83.

തപസ്സിന്റെ പുത്രൻ മന്യു ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മന്യു ദേവത.

ഹേ മന്യോ, വജ്രമേ, ശരമേ, അങ്ങയെ ആർ പരിചരിയ്ക്കുമോ, അവന്നു കെല്പും കരുത്തും ഇടവിടാതെ തഴയ്ക്കും: ബലേന (ശത്രുക്കളെ) ചെറുക്കുന്ന കെല്പനായ ഭവാന്റെ തുണയാൽ ഞങ്ങൾ മുടിയനെയും മുന്തിയവനെയും കീഴമർത്തുമാറാകണം! 1

മന്യുവാണു്, ഇന്ദ്രൻ; മന്യുതന്നെ, ദേവൻ; മന്യുതന്നെ, അഗ്നിയും ബുദ്ധിമാനായ വരുണനും. മനുഷ്യപ്രജകൾ മന്യുവിനെ സ്തുതിയ്ക്കുന്നു. മന്യോ, അവിടുന്നു ഞങ്ങളെ, തപസ്സോടൊപ്പം സ്നേഹിച്ചു രക്ഷിച്ചാലും! 2

മന്യോ, ബലവാനെക്കാൾ ബലിഷ്ഠാനായ ഭവാൻ വന്നാലും: തപസ്സിന്റെ സാഹായ്യ്യത്തോടേ കൂടലരെ ഓടിച്ചാലും. അമിത്രരെയും ശത്രുക്കളെയും ദസ്യക്കളെയും ഹനിയ്ക്കുന്ന ഭവാൻ ഞങ്ങൾക്കു സർവസമ്പത്തും കൊണ്ടുവന്നാലും! 3

മന്യോ, അങ്ങ് സ്വയംഭൂവും, കീഴമർത്തുന്ന – ദ്രോഹികളെ അടക്കുന്ന – ഓജസ്സും അരിശവുമുള്ളവനും, സർവദ്രഷ്ടാവും, സഹിയ്ക്കുന്ന സഹിഷ്ണുവുമാണല്ലോ; യുദ്ധങ്ങളിൽ ഞങ്ങൾക്കു ബലമരുളിയാലും! 4

മികച്ച ജ്ഞാനമുള്ളോവേ, മന്യോ, മഹാനായ അവിടെയ്ക്കു യജ്ഞം ചെയ്യായ്കയാൽ ഞാൻ ദൂരത്തു പെട്ടിരിയ്ക്കുന്നു; കർമ്മരഹിതനായ ഞാൻ അങ്ങയെ കോപിപ്പിച്ചിരിയ്ക്കുന്നു. എന്റെ ശരീരമായ അവിടുന്നു ബലം തരാൻ എങ്കലണഞ്ഞാലും! 5

ചെറുക്കുന്നവനേ, വിശ്വം താങ്ങുന്നവനേ, ഇവൻ അങ്ങയുടെയാണു്: പിന്തിരിഞ്ഞ ഭവാൻ എന്റെ അടുക്കലെയ്ക്കുതന്നെ വന്നാലും. മന്യോ, വജ്രിൻ, അവിടുന്ന് എങ്കലെയ്ക്കു തിരിച്ചാലും: നമുക്കു ദസ്യുക്കളെ കൊല്ലാം. അവിടുന്നു ബന്ധുവിനെ ഓർക്കണേ! 6

ഭവാൻ വന്നാലും, എന്റെ വലത്തു നിന്നാലും: എന്നിട്ടു, നാം വൈരികളെ വളരെ വധിയ്ക്കുക. അവിടെയ്ക്കു ഞാൻ ധാരകമായ മികച്ച മധു ഹോമിയ്ക്കാം; നമുക്കിരുവർക്കുംകൂടി, ഒളിവിൽ ഒന്നാമതു കുടിയ്ക്കാം! 7

കുറിപ്പുകൾ: സൂക്തം 83.

[1] ക്രോധാഭിമാനിദേവനാണു്, മന്യു. വജ്രമേ – സാരഭൂത. ശരമേ – ശത്രുഹിംസക. കെല്പ് – ബാഹ്യബലം. കരുത്ത് – ആന്തരബലം. മുടിയൻ – നാശകാരിയായ ശത്രു. മുന്തിയവൻ – ഞങ്ങളെക്കാൾ പോന്നവനായ ശത്രു.

[2] തപസ്സോടൊപ്പം – ഞങ്ങളുടെ അച്ഛനായ തപസ്സെന്നപോലെ.

[3] വന്നാലും – ഞങ്ങളുടെ യാഗത്തിൽ. തപസ്സ് – ഞങ്ങളുടെ അച്ഛൻ. അമിത്രർ – ദ്രോഹികൾ.

[4] സഹിയ്ക്കുന്ന – ശത്രുക്കളുടെ ആക്രമണം താങ്ങുന്ന.

[5] ദൂരത്തു പെട്ടിരിയ്ക്കുന്നു – ശത്രുക്കളോടു തോറ്റ്, അകലത്തെയ്ക്കുപോന്നിരിയ്ക്കുന്നു.

[6] ഇവൻ – ഞാൻ. ബന്ധുവിനെ – ബന്ധുവായ എന്നെ.

[7] ധാരകമായ – ദേഹത്തിന്ന് ഒരൂന്നായ മധു – സോമരസം.

സൂക്തം 84.

ഋഷി – ദേവതകൾ മുമ്പേത്തവ; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ.

മന്യോ, മരുത്ത്വാനേ, തീപോലുള്ള ആൾക്കാർ ഇമ്പം പൂണ്ടു കൂസലില്ലാതെ, കൂരമ്പുകളും മൂർച്ചകൂട്ടിയ ആയുധങ്ങളുമേന്തി, അങ്ങയോടൊപ്പം ഒരേതേരിൽ പോന്ന് എത്തിച്ചേരട്ടെ! 1

മന്യോ, അഗ്നിപോലെ ജ്വലിയ്കുന്ന ഭവാൻ കീഴമർത്തുക: സഹിഷ്ണോ, വിളിയ്ക്കപ്പെട്ട ഭവാൻ ഞങ്ങളുടെ സേനാപതിയാവുക. അവിടുന്നു കൂടലരെക്കൊന്നു ധനം വീതിയ്ക്കുക; കെല്പു തന്നു, ദ്രോഹികളെ ഓടിപ്പിയ്ക്കുക! 2

മന്യോ, ഞങ്ങളുടെ എതിരാളിയെ കീഴമർത്തുക: നോവിച്ചു ചതച്ചരച്ചുകൊണ്ടു വൈരികളെ നേരിടുക. അങ്ങയുടെ കടുംകരുത്ത് ആർ തടുക്കും? വശിയായ അങ്ങ് ഒറ്റയ്ക്കേ വശപ്പെടുത്തുമല്ലോ! 3

മന്യോ, സ്തുതിയ്ക്കപ്പെട്ട ഭവനൊരാൾ മതി, വളരെപ്പേർക്ക്: വിരോധിയെ വിരോധിയെ യുദ്ധത്തിന്നുത്തേജിപ്പിയ്ക്കുക. അച്ഛിന്നപ്രകാശ, അങ്ങയുടെ സാഹായ്യത്താൽ ഞങ്ങൾ വിജയത്തിന്നു ദീപ്തമായ സിംഹനാദം മുഴക്കുമാറാകണം! 4

മന്യോ, ഇന്ദ്രൻപോലെ വിജയകരനും അനിന്ദിതവചനനുമായ ഭവാൻ ഇവിടെ ഞങ്ങളെ തുലോം രക്ഷിച്ചാലും. സഹിഷ്ണോ, അങ്ങയ്ക്കു ഞങ്ങൾ അരുമസ്തോത്രം പാടുന്നു: ഇത് അങ്ങയെ വളർത്തുന്ന ഒരു നീരുറവാണെന്നു ഞങ്ങൾക്കറിയാം! 5

വജ്രമേ, ശരമേ, കീഴമർത്തുന്നവനേ, മന്യോ, അഭിഭവത്തോടൊപ്പം ജനിച്ച ഭവാന്ന് ഏറ്റവും മികച്ച കെല്പുണ്ടു്: പുരുഹൂത, യുദ്ധമുണ്ടായാൽ, അവിടുന്നു വേല ചെയ്തു ഞങ്ങളെ സ്നേഹിച്ചാലും! 6

ഒന്നായടക്കപ്പെട്ട രണ്ടുതരം ധനങ്ങൾ വരുണനും മന്യുവും ഞങ്ങൾക്കു നല്കട്ടെ: ശത്രുക്കൾ തോറ്റു പേടിച്ചു പാഞ്ഞൊളിയ്ക്കട്ടെ! 7

കുറിപ്പുകൾ: സൂക്തം 84.

[1] മരുത്ത്വാൻ = മരുത്സമേതൻ. ആൾക്കാർ – അങ്ങയുടെ ആളുകൾ. എത്തിച്ചേരട്ടെ – യുദ്ധത്തിൽ സഹായിപ്പാൻ.

[2] വീതിയ്ക്കുക – ഞങ്ങൾക്ക് പങ്കിട്ടുതരിക. ഓടിപ്പിയ്ക്കുക – ഞങ്ങളെക്കൊണ്ടു്.

[3] വശപ്പെടുത്തുമല്ലോ – വൈരികളെ.

[4] വളരെപ്പേർക്ക് – വളരെശ്ശത്രുക്കളെ വധിപ്പാൻ.

[5] ഇവിടെ – യജ്ഞത്തിൽ. ഇത് – സ്തോത്രം. വളർത്തുന്ന – സസ്യത്തെയെന്നപോലെ തഴപ്പിയ്ക്കുന്ന.

[6] അഭിഭവം = പരാഭവം. വേല – സാഹായ്യ്യകർമ്മം. സ്നേഹിച്ചാലും – ജയിപ്പിച്ചാലും എന്നു സാരം.

[7] പരോക്ഷം: രണ്ടു തരം ധനം – സ്ഥാവരജംഗമസ്വത്ത്

സൂക്തം 85.

സവിതൃപുത്രി സൂര്യ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഉരോബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; സോമവും വിവാഹവും ദേവന്മാരും സോമസൂര്യന്മാരും ചന്ദ്രനും ആശിസ്സുകളും വസ്ത്രസ്പർശനിന്ദയും രോഗശാന്തിയും ദേവതകൾ.

ഭൂവിനെ സത്യം താങ്ങുന്നു; ദ്യോവിനെ സൂര്യൻ താങ്ങുന്നു. ദേവന്മാർ യജ്ഞംകൊണ്ടു പുലരുന്നു; സോമം വിണ്ണിൽ കുടികൊള്ളുന്നു. 1

സോമത്താലാണു്, ദേവന്മാർക്കു ബലം; സോമത്താലാണു്, പൃഥിവിയ്ക്കു വലുപ്പം; സോമം ഈ നക്ഷത്രങ്ങളുടെ ഇടയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. 2

സോമമാണെന്നു കരുതുന്നു, കുടിയ്ക്കുന്നവൻ; (ചിലർ) വല്ലി പിഴിയുന്നു. എന്നാൽ സോമത്തെ ബ്രാഹ്മണരേ അറിയൂ; മറ്റാരും അതു നുകരില്ല! 3

സോമ, മറയാൽ മറയ്ക്കപ്പെട്ടു, ബാർഹതർ കാവൽനില്ക്കുന്ന ഭവാൻ അമ്മികളൂടെ ഒച്ച കേട്ടുംകൊണ്ടിരിയ്ക്കയാണു്; അങ്ങയെ ഭൂവാസികൾ നുകരില്ല! 4

ദേവ, അങ്ങ് നിശ്ശേഷം കുടിയ്ക്കപ്പെടുന്നു; എന്നാൽ വീണ്ടും തഴയ്ക്കും: കാറ്റു സോമത്തെ രക്ഷിയ്ക്കുന്നു; സോമം സംവത്സരങ്ങളെ വേർതിരിയ്ക്കുന്നു; 5

‘രൈഭി’തുടർന്നു നല്കപ്പെട്ടു; മനുഷ്യരുടെ സ്തുതി ദാസിയുമായി. ‘ഗാഥ’യാൽ സംസ്ക്കരിയ്ക്കപ്പെട്ട ശോഭനവസ്ത്രം സൂര്യയുടെ അടുക്കലെത്തി. 6

സൂര്യ ഭർത്താവിന്റെ അടുക്കലെയ്ക്കു പോകുമ്പോൾ, ചിത്തിതലയിണയായി; കണ്ണു മഷിയായി. ദ്യോവും ഭൂവും പണപ്പെട്ടികളായി! 7

സൂര്യയ്ക്കു സ്തോമങ്ങൾ ഇരുപ്പടിയും മറ്റുമായി. കുരീരമെന്ന ഛന്ദസ്സ് ചാര്മെത്തയായി. അശ്വികൾ വരന്മാരായി; അഗ്നി മുന്നാളുമായി! 8

സോമൻ വധുവിനെ കാമിച്ചു; അപ്പോൾത്തന്നെയാണു്, അശ്വികളിരുവരും വരന്മാരായതു്. സവിതാവാകട്ടേ, വിവാഹപ്രായമെത്തിയ സൂര്യയെ സോമന്നു കൊടുത്തു. 9

ഗൃഹത്തിലെയ്ക്കു പോകുന്ന സൂര്യയ്ക്കു, തന്റെ മനസ്സു വണ്ടിയായി; വാനം മേൽക്കൂടായി; സൂര്യചന്ദ്രന്മാർ ഇരുകാളകളായി!10

ഋക്സാമങ്ങൾകൊണ്ടു നുകം വെയ്ക്കപ്പെട്ട നിന്റെ ഇരുകാളകൾ ഒരേ മട്ടിൽ നടന്നു; ഭവതിയുടെ ചെവികൾ ചക്രങ്ങളായി; ആകാശമാർഗ്ഗം അത്യന്തം ഇളകിയിരുന്നു! 11

ഭർത്തൃസമീപത്തെയ്ക്കു പോകാൻ സൂര്യ മനോവണ്ടിയിൽ കേറി: പോകുന്ന ഭവതിയ്ക്കു ചെവികൾ ചക്രങ്ങളായി; വ്യാനവായു അച്ചുതണ്ടായി! 12

സൂര്യയ്ക്കു സവിതാവു കൊടുത്ത സ്ത്രീധനം കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു: ഗോക്കൾ മകംനാളിൽ തെളിയ്ക്കപ്പെട്ടു; മറ്റുള്ളവ ഉത്രം നാളിൽ കേറ്റിയയയ്ക്കപ്പെട്ടു. 13

അശ്വികളേ, നിങ്ങൾ സൂര്യയുടെ വേളി ചോദിപ്പാൻ മൂവുരുൾത്തേരിലൂടേ പോയല്ലോ; അതിന്നു ദേവന്മാരെല്ലാം നിങ്ങൾക്കു വിട തന്നു; പുത്രനായ പൂഷാവു് അച്ഛന്മാരെ വരിച്ചു. 14

വെള്ളത്തിന്റെ ഉടമസ്ഥന്മാരായ നിങ്ങൾ സൂര്യയെ കിട്ടാൻ യാചിതവ്യന്റെ അടുക്കലെയ്ക്കു പോകയുണ്ടായല്ലോ; അന്നു നിങ്ങളുടെ ഒരു ചക്രം എവിടെയായിരുന്നു? എവിടെയാണു്, നിങ്ങൾ ദാനത്തിന്നിരുന്നതു്? 15

സൂര്യേ, നിന്റെ ആ ഋതുനിർദ്ദിഷ്ടങ്ങളായ രണ്ടു ചക്രങ്ങളെ ബ്രാഹ്മണരറിയും; എന്നാൽ ഗുഹയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒരു ചക്രം മേധാവികളേ അറിയൂ. 16

സൂര്യയെയും, ദേവന്മാരെയും, മിത്രനെയും വരുണനെയും, ജീവജാലത്തെ സ്നേഹിയ്ക്കുന്ന എല്ലാവരെയും ഞാൻ ഇതാ, നമസ്കരിയ്കുന്നു. 17

ഈ ഇരുവർ അറിഞ്ഞുംകൊണ്ടു മുമ്പുപിമ്പായി സഞ്ചരിയ്ക്കുന്നു. ഈ കളിക്കുട്ടികൾ യാഗത്തിന്നു പോകാറുണ്ടു് ഒരുവൻ ഉലകെല്ലാം നോക്കിക്കാണുന്നു; മറ്റവൻ ഋതുക്കളെ ഉളവാക്കി, വീണ്ടും ജനിയ്ക്കുന്നു! 18

ചന്ദ്രൻ ജനിച്ചുകൊണ്ടു നവനവനായിത്തീരുന്നു; തിഥികളുടെ അടയാളമായിട്ട്, ഉഷസ്സുകളുടെ മുകളിൽ വരുന്നു; ചെന്നു ദേവന്മാർക്കു വീതം കൊടുക്കുന്നു; ദീർഗ്ഘായുസ്സു വളർത്തുന്നു!19

പിലാശുകൊണ്ടും ഇലവുകൊണ്ടും നിർമ്മിയ്ക്കപ്പെട്ടതും, വിചിത്രരൂപവും നന്നായുരുളുന്നതും, നല്ല ചക്രങ്ങളുള്ളതുമായ പൊന്നണിത്തേരിൽ സൂര്യേ, നീ കേറുക. ഭർത്താവിന്നു് അമൃതലോകപ്രാപണം സുഖകരമാക്കുക. 20

ഭവാൻ എഴുനേല്ക്കുക: ഇവൾ ഭർത്തൃമതിയായിരിയ്ക്കുന്നു. വിശ്വാവസുവിനെ ഞാൻ വണങ്ങി സ്തുതിയ്ക്കുന്നു. ഭവാൻ പിതൃഗൃഹസ്ഥയായ മറ്റൊരു കന്യകയെ വരിച്ചുകൊൾക: അതാണു്, ജനനാൽ ഭവാന്റെ വീതമെന്നറിഞ്ഞാലും! 21

വിശ്വാവസോ, ഇവിടെനിന്നെഴുനേറ്റാലും. അങ്ങയെ വണങ്ങി സ്തുതിയ്ക്കുന്നു. അങ്ങ് മറ്റൊരു നിതംബിനിയെ വരിയ്ക്കുക; പത്നിയായ എന്നെ ഭർത്താവിനോടു ചേർത്താലും! 22

ദേവന്മാരെ, ഞങ്ങളുടെ സഖാക്കൾക്കു ശ്വശുരന്റെ അടുക്കലെയ്ക്കു പോകാനുള്ള വഴികൾ മുള്ളും വളവുമില്ലാത്തവയായിത്തീരട്ടെ. അര്യമാവും ഭഗനും ഞങ്ങളെ ശരിയ്കു കൊണ്ടാക്കണം. ജായാപതികൾ നല്ല ഇണയായിവരട്ടെ! 23

സുസുഖനായ സവിതാവു നിന്നെ യാതൊന്നുകൊണ്ടു ബന്ധിച്ചുവോ, ആ വരുണപാശത്തിൽനിന്നു നിന്നെ ഞാൻ മോചിപ്പിയ്ക്കുന്നു. നിന്നെ ഞാൻ യജ്ഞസ്ഥാനമായ കർമ്മക്ഷേത്രത്തിൽ, പീഡയേശാത്തവണ്ണം പതിയോടുകൂടി പാർപ്പിയ്ക്കുന്നു. 24

നിന്നെ ഞാൻ ഇവിടെനിന്നു വിടുന്നു, അവിടെനിന്നു വിടില്ല: അവിടെ കെട്ടിയിടും. ഇന്ദ്ര, വൃഷാവേ, നിന്തിരുവടി ഇവളെ സൽപുത്രവതിയും സൌഭാഗ്യവതിയുമാക്കിയാലും! 25

പൂഷാവ് നിന്നെ ഇവിടെനിന്നു കൈപിടിച്ചു നടത്തട്ടെ; അശ്വികൾ നിന്നെ തേരിലൂടേ കൊണ്ടുപോകട്ടെ. നീ ഗൃഹത്തിലെയ്ക്കു പോയ്ക്കൊള്‍ക: നീ ഗൃഹരക്ഷിണിയാവുക; നീ വശത്താക്കി ഭർത്തൃഗൃഹത്തെ ഭരിയ്ക്കുക! 26

ഈ ഗൃഹത്തിൽ നിനക്കു സന്താനവും സന്തുഷ്ടിയും വളരട്ടെ; നീ ഗൃഹഭരണത്തിൽ ഉണർന്നിരിയ്ക്കണം. നീ ശരീരം ഈ കണവങ്കൽ ഒട്ടിച്ചാലും. ഇരുവരും വൃദ്ധരായി ഗൃഹം ഭരിയ്ക്കുവിൻ! 27

കറുത്തു തുടുത്ത കൃത്യ കേറിയാൽ ഒഴിപ്പിയ്ക്കണം: എന്നാലേ, ഇവളുടെ ജ്ഞാതികൾ അഭിവൃദ്ധിപ്പെടുകയും, ഭർത്താവു കെട്ടുകളിൽ കുടുങ്ങുകയും ചെയ്യു. 28

നീ വിഴുപ്പുവസ്ത്രം ദൂരത്തു കളയുക: ബ്രാഹ്മണർക്കു ധനം കൊടുക്കു. ഈ കൃത്യ നടന്നുചെന്നു, പത്നിയായിച്ചമഞ്ഞു ഭർത്താവിനെ പ്രാപിച്ചേയ്ക്കും! 29

ഭർത്താവു പത്നിയുടെ വസ്ത്രംകൊണ്ടു സ്വദേഹം മറയ്ക്കാനൊരുങ്ങിയാൽ, ഈ ദുഷ്ടത്തിമൂലം, നിറമിയന്ന ശരീരത്തിന്ന് അലക്ഷ്മിപറ്റിപ്പോവും! 30

സ്വർണ്ണമയമായ സ്ത്രീധനത്തിന്റെ പിന്നാലെ ആളുകളിൽനിന്നു രോഗങ്ങൾ വന്നുകൂടിയേയ്ക്കും; അവയെ യജനീയരായ ദേവന്മാർ, അവ വന്നേടത്തെയ്ക്കുതന്നെ തിരിച്ചയയ്ക്കട്ടെ! 31

ദംപതികളെ നേരിടുന്ന ശത്രുക്കൾ വരാതിരിയ്ക്കട്ടെ; ഇവരിരുവരും ദുർഗ്ഗമത്തെ സുഗമമാർഗ്ഗത്തിലൂടേ കടക്കട്ടെ; പരിപന്ഥികൾ പാഞ്ഞുപോകട്ടെ! 32

ഇതാ, സുമംഗലിയായ വധു: നിങ്ങൾ വന്നുചേർന്ന് ഇവളെ നോക്കുവിൻ; ഇവൾക്കു സൗഭാഗ്യം കൊടുത്തിട്ടു, ഗൃഹങ്ങളിലെയ്ക്കു തിരിച്ചുകൊൾവിൻ! 33

ഇതു നീറലും എരിവും ഉണ്ടാക്കും; ചീഞ്ഞ സോമച്ചണ്ടിപോലെയാണു്, വിഷംപൊലെയാണു്; ഉപയോഗിച്ചുകൂടാ. സൂര്യയെ ശരിയ്ക്കറിയുന്ന ബ്രാഹ്മണനേ വധൂവസ്ത്രത്തിന്നർഹനാകൂ. 34

സൂര്യയുടെ അവയവങ്ങൾ നോക്കൂ: ചായംപിടിപ്പിച്ചതു്, തലയിലിട്ടതു്, മൂന്നായി വെട്ടിയതു് എന്നിവയെ ബ്രാഹ്മാണൻ നീക്കുന്നു. 35

ഞാൻ സൌഭാഗ്യത്തിന്നായി നിന്റെ കൈ പിടിയ്ക്കുന്നു: നീ ഭർത്താവിനോടൊന്നിച്ചു വേണം, വാർദ്ധക്യമടയുക. ഭഗൻ, ആര്യമാവ്, സവിതാവ്, പൂഷാവ് എന്നീ ദേവന്മാർ നിന്നെ എനിയ്ക്കു ഗൃഹസ്ഥത്വത്തിന്നായി കല്പിച്ചുതന്നിരിയ്ക്കുന്നു. 36

യാതൊന്നു ഞങ്ങളുടെ തുടകളിൽ കാമത്തോടേ ചേരുമോ, യാതൊന്നിൽ കാമികളായ ഞങ്ങൾ ലിംഗം വെച്ചമർക്കുമോ, യാതൊന്നിൽ പുരുഷന്മാർ ശുക്ലം വിതയ്ക്കുമോ; പൂഷാവേ, സുമംഗളമായ അതിനെ ഭവാൻ ആകെ പ്രവർത്തിപ്പിച്ചാലും! 37

അഗ്നേ,(ഗന്ധർവന്മാർ)സൂര്യയെ സ്ത്രീധനത്തോടൊപ്പം മുമ്പേ അങ്ങയ്ക്കു നല്കി; അങ്ങു വീണ്ടും കൊടുത്തു. അപ്രകാരം, ഭവാൻ ഭാര്യയെ ഭർത്താക്കന്മാർക്കു സന്താനത്തോടുകൂടി തന്നാലും! 38

അഗ്നി വീണ്ടും പത്നിയെ ആയുസ്സോടും തേജസ്സോടുംകൂടി പ്രദാനംചെയ്തു; ഇവളുടെ കണവൻ ദീർഗ്ഘായുസ്സായി നൂറുവർഷം ജീവിച്ചിരിയ്ക്കട്ടെ! 39

ആദ്യം സോമന്നു കിട്ടി; രണ്ടാമതു ഗന്ധർവന്നു കിട്ടി. അഗ്നി നിനക്കു മൂന്നാമത്തെ ഭർത്താവായി; നിനക്കു നാലാമതു മനുഷ്യനും. 40

സോമൻ ഇവളെ ഗന്ധർവന്നു കൊടുത്തു; ഗന്ധർവൻ അഗ്നിയ്ക്കു കൊടുത്തു. അഗ്നി പിന്നെ സമ്പത്തോടും പുത്രന്മാരോടുംകൂടി എനിയ്ക്കു തന്നു! 41

നിങ്ങളിരുവരും ഇവിടെത്തന്നെ വസിയ്ക്കുവിൻ; വേർപെടരുതു് പൂർണ്ണായുസ്സു നേടുവിൻ. സ്വഗൃഹത്തിൽ, പുത്രന്മാരോടും പൌത്രന്മാരോടുംകൂടി വിളയാടിക്കൊണ്ടു സന്തോഷിയ്ക്കുവിൻ!42

പ്രജാപതി നമുക്കു പ്രജയെ ജനിപ്പിയ്ക്കട്ടെ; അര്യമാവു വാർദ്ധക്യംവരെ ഒന്നിച്ചിരുത്തട്ടെ. നീ സുമംഗലിയായി ഭർത്ത്യസമീപം പ്രാപിയ്ക്കുക: നമ്മുടെ ഇരുകാലികളെ സുഖിപ്പിയ്ക്കുക; നാല്ക്കാലികളെയും സുഖിപ്പിയ്ക്കുക! 43

നിന്റെ കണ്ണു ഭയംകരമാകരുതു്; നീ ഭർത്താവിനെ ഉപദ്രവിയ്ക്കരുതു്: നീ മാടുകൾക്കു വേണ്ടതു ചെയ്യുക. നല്ല മനസ്സും നല്ല തേജസ്സുമുള്ളവളാകുക. ആൺകുട്ടികളെ പെറ്റു, ദേവഭക്തയായി ക്ഷേമമുളവാക്കുക; നമ്മുടെ ഇരുകാലികളെ സുഖിപ്പിയ്ക്കുക; നാല്കാലികളെയും സുഖിപ്പിയ്ക്കുക! 44

ഇന്ദ്ര, വൃഷാവേ, നിന്തിരുവടി ഇവളെ സൽപുത്രവതിയും സൌഭാഗ്യവതിയുമാക്കുക: ഇവളിൽ പത്തുപുത്രന്മാരെ ആധാനം ചെയ്യുക; ഭർത്താവിനെ പതിനൊന്നാമനാക്കുക! 45

നീ ശ്വശുരങ്കൽ പെരുമാട്ടിയാവുക; ശ്വശ്രുവിങ്കൽ പെരുമാട്ടിയാവുക; നനാന്ദാവിൽ പെരുമാട്ടിയാവുക; ദേവരന്മാരിൽ പെരുമാട്ടിയാവുക! 46

നമ്മളിരുവരുടെ ഹൃദയത്തിൽ ദേവന്മാരെല്ലാവരും തണ്ണീരുകളും മഷിയെഴുതിയ്ക്കട്ടെ; വായുവും വിധാതാവും ദാനപരയും നമ്മെ ചേർത്തൊട്ടിയ്ക്കട്ടെ! 47

കുറിപ്പുകൾ: സൂക്തം 85.

[2] സോമശബ്ദത്തിന്നു ചന്ദ്രനെന്നും അർത്ഥമെടുക്കാം.

[3] കുടിയ്ക്കുന്നവൻ – ചികിത്സയ്ക്കു സേവിയ്ക്കുന്നവൻ. അതു സാക്ഷൽ സോമമല്ല. മറ്റാരും – അബ്രാഹ്മണൻ, അയജ്വാവ്; യജ്വാവേ നുകരൂ.

[4] ബാർഹതർ – ഏഴു സോമപാലന്മാർ. നുകരില്ല – വിണ്ണിലിരിയ്ക്കുന്ന സോമത്തെ മന്നിലുള്ളവർ എങ്ങനെ നുകരും?

[5] ഒടുവിലെ വാക്യങ്ങൾ രണ്ടും പരോക്ഷം: രക്ഷിയ്കുന്നു – വാട്ടവും മറ്റും പറ്റാത്ത വിധത്തിൽ.

[6] സ്വവിവാഹസ്തുതിയാണു്, ഇതുമുതൽ പതിനൊന്ന് ഋക്കുകളിൽ രൈഭി – ഒരു തരം ഋക്ക്. നല്കപ്പെട്ടു – കളിത്തോഴിയായി നല്കപ്പെട്ടു. സ്തുതി ദാസിയുമായി – സ്തുതിയെ ദാസിയായി നല്കി. ഗാഥ – ബ്രാഹ്മണങ്ങളിൽ പ്രസ്താവിയ്ക്കപ്പെട്ടിട്ടുള്ള ഒരുതരം പാട്ടു്; ഇവളാണു്, വസ്ത്രം വൃത്തിപ്പെടുത്തിയതു്. സൂര്യയുടെ – വധുവായ എന്റെ.

[7] ഭർത്താവ് – സോമൻ. ചിത്തി – ജ്ഞാനദേവത. കണ്ണു – വൃത്രന്റെ കൃഷ്ണമണി ത്രികകുത്തെന്ന പർവതത്തിൽ വീണു; അതിലുണ്ടായിവന്ന ഒരുതരം കണ്ണെഴുത്തുമഷി.

[8] സ്തോമങ്ങൾ – ഒരു തരം സ്തോത്രങ്ങൾ. മുന്നാൾ – വേളി പറയാൻ മുമ്പേ പോകുന്ന ആൾ.

[9] കൊടുത്തു – കൊടുക്കാൻ നിശ്ചയിച്ചു. എന്നാൽ അശ്വികൾ പന്തയത്തിൽ ജയിച്ച് അവളെ കൈക്കലാക്കി.

[11] തന്നോടുതന്നേ പറയുന്നു: ഇളകിയിരുന്നു – വണ്ടി ഓടുമ്പോൾ.

[13] ഗോക്കളെ സോമഗൃഹത്തിലെയ്ക്കു മകംനാളിലും, മറ്റുള്ളവ ഉത്രം നാളിലും അയച്ചു.

[14] ചോദിപ്പാൻ – സവിതാവിനോട്. അച്ഛന്മാരെ വരിച്ചു – അശ്വികളുടെ ഉദ്യമത്തെ കൈക്കൊണ്ടു.

[15] യാചിതവ്യൻ – യാചിയ്ക്കപ്പെടേണ്ടുന്നവൻ, കന്യാപിതാവായ സവിതാവു്.

[16] രണ്ടു ചക്രങ്ങളെ – ചന്ദ്രസൂര്യന്മാരെ. ഗുഹയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന – ഗുഹ്യമായ. ഒരു ചക്രം – സംവത്സരം.

[17] ഈ ഋക്കിന്നു ദേവന്മാരാണ്, ദേവത: സൂര്യ – സൂര്യപത്നി.

[18] സൂര്യചന്ദ്രസ്തുതി: ഇരുവർ – സൂര്യചന്ദ്രന്മാർ. ഒരുവൻ – സൂര്യൻ. മറ്റവൻ – ചന്ദ്രന്മാർ. ഒരുവൻ – സൂര്യൻ. മറ്റവൻ – ചന്ദ്രൻ. ജനിയ്ക്കുന്നു – ചന്ദ്രന്നു ക്ഷയവും വൃദ്ധിയുമുണ്ടല്ലോ.

[19] ചന്ദ്രസ്തുതി: ഉഷസ്സുകളുടെ മുകളിൽ വരുന്നു – കൃഷ്ണപക്ഷാവസാനത്തിൽ. ചെന്നു – പക്ഷാവസാനം പ്രാപിച്ച്; ഇരുപക്ഷങ്ങളുടെയും ഒടുവിൽ. വീതം – ഹവിർഭാഗം.

[20] ഇതുമുതൽ ഒമ്പതൃക്കുകൾ വിവാഹമന്ത്രങ്ങളായ ആശിസ്സുകളാകുന്നു: അമൃതലോകപ്രാപണം – നിന്നെ അമൃത (ചന്ദ്ര)ലോകത്തെത്തിയ്ക്കൽ.

[21] ഭവാൻ – വിശ്വാവസു. ഭവാന്റെ വീതം – ഭവാനുള്ള പങ്ക്. വിശ്വാവസു എന്ന ഗന്ധർവൻ കന്യകമാരുടെ ഉടമയത്രേ; വിവാഹം കഴിഞ്ഞാൽ അവരെ വിട്ടുപോയ്ക്കൊള്ളണം.

[22] വരിയ്ക്കുക – ഇച്ഛിച്ചാലും.

[23] സഖാക്കൾ വരന്റെ ആൾക്കാർ. ശ്വശുരൻ – വരന്റെ അച്ഛൻ.

[24] വധുവിനോട്: പിറവിയിൽ ഓരോ പ്രാണിയെയും സവിതൃപ്രേരിതനായ വരുണൻ സ്വപാശംകൊണ്ടു ബന്ധിയ്ക്കും.

[25] ഇവിടെനിന്നു – പിതൃഗൃഹത്തിൽനിന്ന്. അവിടെനിന്നു – ഭർത്തൃഗൃഹത്തിൽനിന്ന്. കെട്ടിയിടും – എന്നെയ്ക്കുമായി പാർപ്പിയ്ക്കും.

[26]ഭർത്തൃഗൃഹത്തിലെയ്ക്കു പോകുന്ന വധുവിനെ വാഹനത്തിൽ കേറ്റുന്ന മന്ത്രം: നടത്തട്ടെ – രഥസമീപത്തെയ്ക്ക്. ഗൃഹം – ഭർത്തൃഗൃഹം.

[27] വധുവിന്റെ ഭർത്തൃഗൃഹപ്രവേശനം: വൃദ്ധരായി – നീണാൾ ജീവിച്ച്.

[28] കൃത്യ – അഭിചാരപിശാചി. കെട്ടുകൾ – സംസാരബന്ധങ്ങൾ.

[29] വധൂവസ്ത്രസ്പർശനിന്ദനം: വിഴുപ്പുവസ്ത്രം കളയാഞ്ഞാൽ, കൃത്യ പത്നീരൂപം ധരിച്ചു ഭർത്താവിനോടു ചേർന്നേയ്ക്കും; അതിന്നിട വരുത്തരുത്. വിഴുപ്പുടുത്തതിന്നു പ്രായശ്ചിത്തമായിട്ടാണു്, ബ്രാഹ്മണർക്കു ധനദാനം.

[30] ഈ ദുഷ്ടത്തി – കൃത്യ.

[31] ക്ഷയരോഗശാന്തി:

[32] പരിപന്ഥികൾ = വൈരികൾ.

[33] ആശീർവദിയ്ക്കുന്നവരോടു്:

[34] വീണ്ടും വധൂവസ്ത്രപരിത്യാഗം: ഇതു – വിഴുപ്പുവസ്ത്രം. മറ്റു ബ്രാഹ്മണർ വധൂവസ്ത്രം പ്രതിഗ്രഹമായി വാങ്ങരുതു്.

[35] എന്നിവയെ – ഇങ്ങനെയുള്ള അമംഗളവസ്ത്രങ്ങളെ. നീക്കുന്നു – സൂര്യയുടെ ദേഹത്തിൽനിന്നെടുത്തുകളയുന്നു. ഈ ഋക്കിന്റെ അർത്ഥം സുഗ്രഹമല്ല; വാദവിഷയവുമായിരിയ്ക്കുന്നു.

[36] പാണിഗ്രഹണമന്ത്രം – വരൻ വധുവിനോടു പറയുന്നു: ഭർത്താവിനോടു (എന്നോടു)കൂടി നീ നീണാൾ ജീവിച്ചിരിയ്ക്കുക എന്നു, ദ്വിതീ യവാക്യത്തിന്റെ അർത്ഥം.

[37] ഞങ്ങളുടെ പുരുഷന്മാരുടെ. അതിനെ – യോനിയെ.

[38] ഗന്ധർവന്മാർ – കന്യകയുടെ ഉടമസ്ഥന്മാർ. വീണ്ടും കൊടുത്തു – സോമന്ന്. ഭർത്താക്കന്മാർക്കു – ഞങ്ങൾക്ക്.

[40] വധുവിനോട്: സോമനും ഗന്ധർവനും അഗ്നിയും ഭുജിച്ചതിന്നുശേഷമത്രേ, വധു വരനോടു ചേരുന്നതു്. അതിനാൽ, വേട്ടവൻ നാലാമത്തെ ഭർത്താവാകുന്നു.

[42] വധൂവരന്മാരോട്:

[43] വരൻ വധുവിനോട്: ഒന്നിച്ചിരുത്തട്ടെ – നമ്മെ.

[44] ഭയംകരമാകരുതു് – കോപിയ്ക്കരുതു് എന്നർത്ഥം.

[46] വധുവിനോട്: നീ ശ്വശുരനെയും മറ്റും ഒരു ചക്രവർത്തിനിപോലെ ഭരിയ്ക്കുക. നനാന്ദാവ് = ഭർത്തൃസോദരി. ദേവരന്മാർ – ഭർത്താവിന്റെ അനുജന്മാർ.

[47] നമ്മുടെ ഹൃദയത്തെ, മഷിയെഴുതിയ കണ്ണുപോലാകട്ടെ, പ്രകാശിപ്പിയ്ക്കട്ടെ. ചേർത്തൊട്ടിയ്ക്കട്ടെ – ഏകചിത്തരാകട്ടെ.

സൂക്തം 86.

ഇന്ദ്രപുത്രൻ വൃഷാകപിയും ഇന്ദ്രാണിയും ഇന്ദ്രനും ഋഷികൾ; പഞ്ചപദാ പംക്തി ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

‘ചൊന്നയച്ചേൻ, പിഴിയുവാൻ;
നണ്ണീലിന്ദ്രത്തമ്പുരാനെ.
എന്നിഷ്ടനാം വൃഷാകപി
തന്നെയല്ലോ, യാഗങ്ങളിൽ
നേതാവായി മത്തടിച്ചു;
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 1

‘വെക്കം വൃഷാകപിയുടെ
പക്കലെയ്ക്കു പായുന്നു നീ:
ഇന്ദ്ര, ഭവാൻ സോമം കുടി-
യ്ക്കുന്നതിന്നു മറ്റെങ്ങുമേ
യാതനാകുന്നില്ലയല്ലോ;
മീതെ,യിന്ദ്രനെല്ലാറ്റിലും! 2

പഥ്യം ചെയതതെന്തങ്ങയ്ക്കി,-
പ്പച്ചമൃഗം വൃഷാകപി?
ഏറിവരും സമ്പത്തിവ-
ന്നേകുന്നതുണ്ടല്ലോ, ക്ഷിപ്രം
ദാതാവുപോലിവിടുന്നു;
മീതെ,യിന്ദ്രനെല്ലാറ്റിലും! 3

കാത്തുപോരുന്നുണ്ടീ, പ്രിയം
മൂത്ത വൃഷാകപിയെ നീ:
പന്നിയെത്തേടുന്ന പട്ടി
തിന്നേയ്ക്കാ,മിയ്യാളെ ക്ഷിപ്രം;
കാതിൽപ്പിടിച്ചേയ്ക്കാ മിന്ദ്ര!
മീതെ,യിന്ദ്രനെല്ലാറ്റിലും! 4

തീർത്തനിയ്ക്കു വെച്ച രുച്യം
ചീത്തയാക്കി, യൊരു കപി:
ആകയാൽ, ഞാൻ ദുഷ്ടകർമ്മാ-
വാകുമിവനുടെ തല
കൊയ്തെടുക്കും; നല്കാ സുഖം!
മീതെ, യിന്ദ്രനെല്ലാറ്റിലും! 5

ഇല്ലെ, ന്നെക്കാൾസ്സുഭഗയാ;-
ളില്ലെ, ന്നെക്കാൾസ്സുഖവതി;
ഇല്ലെ, ന്നെക്കാൾ മൈ വീഴ്ത്തുവോ;-
ളില്ലെ, ന്നെക്കാൾത്തുടരണ്ടും
തോതിൽപ്പൊക്കുമൊരു നാരി!
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 6

‘അമ്മേ, സുലാഭയാമമ്മേ,
അമ്മട്ടു വരട്ടേ, വെക്കം:
നിൻഭഗവും, നിൻതുടയും,
നിൻതലയുമെന്നച്ഛനെ
മോദിപ്പിയ്ക്ക, കിളിപോലേ!
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 7

‘സുഷ്ഠഭുജേ, സുഷ്ഠ്വംഗുലി,
പുഷ്ടകേശേ, പൃഥുശ്രോണി,
നമ്മുടെ വൃഷാകപിയോ-
ടിമ്മട്ടിലെന്തിനാണു നീ
ക്രോധിപ്പതു, ശൂരഭാര്യേ?
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 8

‘എന്നെ നിസ്സാരയെപ്പോലാ-
ണെണ്ണുന്നതി, ക്കൊലമൃഗം:
ഇന്ദ്രനുടെ പത്നി, മരു-
ദ്വൃന്ദത്തോടു സമേത, ഞാൻ
ജാതകുമാരയുമല്ലോ.
മീതെ, യിന്ദ്രനെല്ലാറ്റിലും! 9

സത്യത്തെപ്പെറുന്ന പെണ്ണാം
പുത്രവതിയിന്ദ്രപത്നി
പുണ്യയജ്ഞത്തിന്നോ യുദ്ധ-
ത്തിന്നോ മുമ്പേ പോകുവോളും
സ്തോതൃപൂജിതയുമല്ലോ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 10

‘ഇന്നല്ലാരിൽസൌ ഭാഗ്യവാ-
യ്പി, ന്ദ്രാണിയ്ക്കെന്നിവൻ കേട്ടേൻ:
അത്രഭവതിതൻ കാന്തൻ
വൃദ്ധത പെട്ട, ന്യർപോലേ
വീതപ്രാണനാകില്ലല്ലോ;
മീതെ, യിന്ദ്രനെല്ലാറ്റിലും! 11

ഇന്ദ്രാണി, വൃഷാകപിയാ-
കുന്ന തോഴനില്ലാതേ ഞാൻ
പ്രീതിപ്പെടില്ലി: – വരുടെ
നീർ താവുമിപ്രിയഹവ്യം
ആദിതേയർക്കെത്തുമല്ലോ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 12

‘ക്ഷിപ്രം വൃഷാകപിതായേ,
സൽപുത്രേ, സൽസ്നുഷായുക്തേ,
വിത്തവതി, വൃഷങ്ങളാം
ദത്തസുഖം പ്രിയഹവ്യം
ഓ, തിന്നട്ടേ, നിന്റെയിന്ദ്രൻ:
മീതെ,യിന്ദ്രനെല്ലാറ്റിലും!’ 13

‘വേവിയ്ക്കാറുണ്ടെരുതിനെ
മൂവഞ്ചിവരുപതൊപ്പം മേ:
തിന്നുമതു, തടിയ്ക്കും ഞാ:-
നെന്നുടെ രണ്ടുദരവും
(മേധി)നിറച്ചുപോരുന്നു.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 14

‘മുൾക്കൊമ്പുമായ് പൈക്കൂട്ടത്തിൽ
മുക്രയിടും കാളപോലെ,
തൈർ കുടയുമൊലിയും, തേ
കൂർ കരുതിപ്പിഴിഞ്ഞതും
ചേതസ്സുഖമിയറ്റട്ടേ:
മീതെ, യിന്ദ്രനെല്ലാറ്റിലും!15

ലിംഗം തുടകൾക്കിടയിൽ-
ത്തങ്ങിച്ചാഞ്ഞോനാളാകില്ലാ;
പള്ളികൊൾകെ, രോമം ചുഴ-
ന്നുള്ള ശേഫം പൊങ്ങുന്നോനേ
മൈഥുനത്തിന്നാളായ്വരൂ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 16

‘ലിംഗം തുടകൾക്കിടയിൽ-
ത്തങ്ങിച്ചാഞ്ഞോനാളായ്വരും;
പള്ളികൊൾകെ രോമം ചുഴ-
ന്നുള്ള ശേഫം പിങ്ങുന്നോനനോ,
മൈഥുനത്തിന്നാളായ്വരാ.
മീതെയിന്ദ്രനെല്ലാറ്റിലും!’ 17

‘തൻനാട്ടിലില്ലാത്തൊന്നിനെ-
ക്കൊന്നെടുത്തീ വൃഷാകപി
വെട്ടുകത്തി, പുതുചട്ടി,
പുഷ്ടേന്ധനശകടവും
സാധിതമാക്കട്ടെ, യിന്ദ്ര;
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 18

‘മേധിയെയും ദാസനെയും
വേർതിരിച്ചു ചെല്ലുമീ ഞാൻ:
പക്വഹൃത്തായ്പ്പിഴിവോന്റെ
പക്കൽക്കുടിയ്ക്കയും ചെയ്യും;
മേധാവിയെപ്പാടേ നോക്കും.
മീതെ, യിന്ദ്രനെല്ലാറ്റിലും! 19

കുറ്റിക്കാടും മരുവുമാ-
യൊട്ടേ സ്ഥലവുമുള്ളുവല്ലോ;
ചാരേനിന്നു ഗൃഹത്തെയ്ക്കു
പോരിക നീ വൃഷാകപേ;
മേധത്തിലും വരിക, നീ.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 20

‘പേർത്തുവരികെ: – ങ്ങൾ തൂഷ്ടി
ചേർത്തുവെയ്ക്കാം, വൃഷാകപേ;
സ്വപനങ്ങളെ നശിപ്പിയ്ക്കു-
മിബ്ഭവാനു വീണ്ടും ഗൃഹേ
സാധുമാർഗ്ഗത്തുടേ പോകാം.
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 21

‘ഇന്ദ്ര, വാനിലൂടേ ഗൃഹേ’
വന്നാലും, നീ വൃഷാകപേ.
എങ്ങാ, ത്തീറ്റയേറും മൃഗ?-
മെങ്ങോട്ടു ഗമിച്ചാനാവോ,
മോദം ലോകർക്കേകുമവൻ?
മീതെ, യിന്ദ്രനെല്ലാറ്റിലും!’ 22
അപ്പർശു മാനവി പെറ്റാ,-
ളൊപ്പമൈനാങ്കുണ്ണികളെ:
അസ്ത്രമേ, വരിക, വൾക്കു
ഭദ്ര; – മവളുടെ വയർ
മേദുരമായ്ച്ചമഞ്ഞല്ലോ!
മീതെ, യിന്ദ്രനെല്ലാറ്റിലും! 23
കുറിപ്പുകൾ: സൂക്തം 86.

[1] ഇന്ദ്രവാക്യം: ഞാൻ സോമം പിഴിയാൻ സ്തോതാക്കളെ അയച്ചു. എന്നാൽ, അവർ ‘ഇന്ദ്രത്തമ്പുരാനെ’ വകവെയ്ക്കാതെ, എന്റെ മകനായ വൃഷാകപിയെയാണു്, സോമംകൊണ്ടു പൂജിച്ചതു്. എങ്കിലും, എല്ലാറ്റിലും (എല്ലാ ലോകത്തിലുംവെച്ച്) മീതെ, ഇന്ദ്രൻ (ഞാൻ) തന്നെ.

[2] ഇന്ദ്രാണി ഇന്ദ്രനോട്: യാതനാകുക – പോകുക.

[3] പച്ചമൃഗം – പച്ചനിറത്തിലുള്ള മൃഗം. ഈ മൃഗത്തിന്നു് ഇത്ര ധനം, ഒരു ദാതാവുപോലെ ഇവിടുന്നു കൊടുത്തുപോരുന്നുണ്ടല്ലോ; അതിന്നു തക്ക എന്തൊരു ഹിതമാണു്, ഇവൻ അങ്ങയ്ക്കു ചെയ്തിട്ടുള്ളതു്?

[4] ഇവിടുന്നു വൃഷാകപിയെ കാത്തുരക്ഷിയ്ക്കുന്നതു കണ്ടാൽ തോന്നുംം ഈ മൊച്ചയെ വല്ല പട്ടിയും പിടിച്ചുതിന്നേയ്ക്കുമെന്നു്.

[5] രുച്യം – രുചികരമായ ഹവിസ്സ്. ഒരു കപി – വൃഷാകപിയുടെ നാട്ടിലെ ഒരു കുരങ്ങൻ. നല്കാ സുഖം – ഇവനെ ഞാൻ വെറുതേ വിടില്ല!

[6] മൈ വീഴ്ത്തുവോൾ – പുരുഷങ്കൽ ശരീരമിടുന്നവൾ. തുട രണ്ടും തോതിൽപ്പൊക്കും – സംഭോഗത്തിൽ യഥാവിധി തുടകളുയർത്തുന്ന; എന്നെക്കാൾ സുരതകുശലയായ ഒരു സ്ത്രീയില്ല.

[7] ശകാരിയ്ക്കപ്പെട്ട വൃഷാകപി ഇന്ദ്രാണിയോടു പറയുന്നു: അമ്മട്ടു വരട്ടേ – ഇവിടുന്നു പറഞ്ഞുവല്ലോ, ‘എന്നെക്കാൾ ഒരു സംഭോഗവിദഗ്ദ്ധയില്ലെ’ന്ന്; ഈ വിദഗ്ദ്ധത, ഒരു കിളിപോലെ എന്റെ അച്ഛനെ മോദിപ്പിയ്ക്ക, രസിപ്പിയ്ക്കട്ടെ!

[8] ഇന്ദ്രൻ ഇന്ദ്രാണിയുടെ കോപം ശമിപ്പിയ്ക്കുന്നു:

[9] ഇന്ദ്രാണിയുടെ മറുപടി. കൊലമൃഗം – കൊല്ലുന്ന മൃഗം, വൃഷാകപി. ജാതകുമാര – പുത്രവതി.

[10] സത്യത്തെപ്പെറുന്ന – സത്യവിധാത്രിയായ.

[11] ഇന്ദ്രൻ ഇന്ദ്രാണിയെ പ്രശംസിയ്ക്കുന്നു: ഇന്നല്ലാരിൽ = ഈ സ്ത്രീകളിൽവെച്ച്. വീതപ്രാണൻ – മൃതൻ. സാധാരണർപോലെ, വാർദ്ധക്യം പിടിപെട്ടു ചാകുന്നവനല്ല, അത്രഭവതിയുടെ കാന്തൻ, ഞാൻ.

[12] വൃഷാകപി ദേവന്മാരെ ഹവിസ്സുകൊണ്ടു പൂകിയ്ക്കുന്നവനാകയാൽ, എന്റെ സഖാവാണു്; അവനില്ലാഞ്ഞാൽ എനിയ്ക്കു സുഖമുണ്ടാകില്ല. നീർ താവും – വെള്ളംകൊണ്ടു വെടുപ്പുവരുത്തിയ എന്നർത്ഥം.

[13] വൃഷാകപി പറയുന്നു: വൃഷാകപിതായേ – വൃഷാകപിയുടെ, എന്റെ, അമ്മേ. വൃഷങ്ങൾ – കാളമാംസം. ദത്തസുഖം – സുഖകരം. നിന്റെ – ഭവതിയുടെ ഭർത്താവായ ഇന്ദ്രൻ.

[14] ഇന്ദ്രൻ: മൂവഞ്ചി – രുപത്, പതിനഞ്ചും ഇരുപതും എരുതിനെ മേ (എനിയ്ക്കായി) വേവിയ്ക്കാറുണ്ടു്; മേധി(യഷ്ടാവു്) എന്നു കർത്തൃപദം. രണ്ടുദരവും – വയറ്റിന്റെ ഇരുവശവും. നിറച്ചുപോരുന്നു – ഹവിസ്സുകൊണ്ടു്.

[15] ഇന്ദ്രാണി: മുൾക്കൊമ്പുമായ് – മുള്ളുപോലെ കൂർത്ത കൊമ്പുകളോടുകൂടി. തൈർ – സോമനീരിൽ ചേർപ്പാൻ. തേ = അങ്ങയ്ക്കു്. കൂർ കരുതി, സ്നേഹത്തിന്നു്, ഞാൻ പിഴിഞ്ഞതും – സോമരസവും.

[16] ആളാകില്ലാ – മൈഥുനത്തിന്നു്. പള്ളികൊൾകെ = കിടക്കുമ്പോൾ.

[17] ഇന്ദ്രൻ: തൽക്കാലം വികാരം തോന്നാഞ്ഞതിനാലാണ്, ഇന്ദ്രൻ വിപരീതം പറഞ്ഞതു്.

[18] ഇന്ദ്രാണി: ഒന്നിനെ – ഒരു മൃഗത്തെ. വെട്ടുകത്തി – നുറുക്കുന്ന കത്തി. പുഷ്ടേന്ധനശകടം – നിറയെ വിറകു കേറ്റിയ വണ്ടി. സാധിതമാക്കട്ടെ – സമ്പാദിയ്ക്കട്ടെ. ഒരന്യദേശമൃഗത്തെ കൊന്നു, കറിവെയ്ക്കട്ടെ.

[19] ഇന്ദ്രൻ: മേധിയെയും ദാസനെയും വേർതിരിച്ചു – യഷ്ടാവിനെയും അസുരനെയും തിരിച്ചറിഞ്ഞു്. ചെല്ലും – യഷ്ടാവിങ്കൽ. പക്കൽ – സമീപത്ത്. കുടിയ്ക്കയും ചെയ്യും – സോമം. മേധാഇയെപ്പാടേ നോക്കും – അസുരനെ ഓടിച്ചു, യഷ്ടാവിനെ കാത്തുരക്ഷിയ്ക്കും.

[20] ശത്രുഗൃഹത്തിന്റെയും, നമ്മുടെ ഗൃഹത്തിന്റെയും ഇടയിൽ കുറ്റിക്കാടും മരുനിലവുമായി കുറച്ചിടമേ ഉള്ളുവല്ലോ; ശത്രുഗൃഹം ഏറെ അകലത്തല്ല എന്നർത്ഥം. ചാരേനിന്ന് – ആ ശത്രുഗൃഹത്തിന്റെ അരികിൽനിന്നു്.

[21] വന്നു തിരിയേപോകുന്ന വൃഷാകപിയോടു വീണ്ടും ഇന്ദ്രൻ പറയുന്നു: എങ്ങൾ – ഞാനും ഇന്ദ്രാണിയും. തുഷ്ടി ചേർത്തുവെയ്ക്കാം – നിനക്കു പ്രീതി വരുത്താം. സ്വപ്നങ്ങളെ നശിപ്പിയ്ക്കും – ഉറക്കം പോക്കുന്ന; സൂര്യന്റെ മൂർത്തീഭേദമത്രേ, വൃഷാകപി.

[22] പോയി മടങ്ങിവന്ന വൃഷാകപിയോട് ഇന്ദ്രാണി ചോദിയ്ക്കുന്നു: ഇന്ദ്ര – മികച്ച ഐശ്വര്യമുള്ളവനേ. ആ മൃഗം – വൃഷാകപി, നീ. ലോകർക്കു മോദം ഏകുന്ന അവൻ (വൃഷാകപി) എങ്ങോട്ടു പോയി, ആവോ?

[23] ആ മാനവി(മനുപുത്രി)യായ പർശു ഐനാങ്കണ്ണികളെ(ഇരുപതു പുത്രന്മാരെ) ഒപ്പം പെറ്റു. അസ്ത്രമേ – ഇന്ദ്രൻ എയ്ത ശരമേ. അവൾക്കു ഭദ്രം വരിക – പർശുവിന്നു നന്മ വരട്ടെ. മേദുരമായ്ച്ചമഞ്ഞുവല്ലോ – ഉള്ളിൽ ഇരുപതുകുട്ടികളെ വഹിച്ചതിനാൽ വീർത്തുതടിച്ചുവല്ലോ.

സൂക്തം 87.

ഭരദ്വാജഗോത്രൻ പായു ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ: രക്ഷോഹാഗ്നി ദേവത. (കേക.)

നൈകൊണ്ടു രക്ഷോഹാവാമഗ്നിയെ ഹോമിയ്ക്കുന്നേൻ,
കൂർകൊണ്ട കരുത്തനെശ്ശരണം പ്രാപിയ്ക്കുന്നേൻ:
കർമ്മികൾ കത്തിയ്ക്കയാൽപ്പടർന്നത്തീക്ഷ്ണജ്വാലൻ
നമ്മെ ഹിംസ്രനിൽനിന്നു കാക്കട്ടേ, ദിവാനിശം!1

ജാതവേദസ്സേ, കത്തിക്കാരിരിമ്പെകിർ പൂണ്ടു
യാതുധാനരെജ്ജ്വാലകൊണ്ടൊന്നു തൊടുക നീ-
നക്കുക, തിരുനാക്കാലിറച്ചിതീനികളെ;-
യക്കൊലയാളികളെ നുറുക്കി വായ്ക്കൊണ്ടാലും! 2

രണ്ടെകിറുള്ളോനേ, നീ മൂർച്ച ചേര്‍ത്തരക്കരിൽ-
ക്കൊണ്ടുവെയ്ക്കുക, രണ്ടും; രക്ഷിയ്ക്ക, മേലും കീഴും.
അന്തരിക്ഷത്തിൽച്ചുറ്റിക്കൊണ്ടു തമ്പുരാനേ, നീ
ദന്തങ്ങൾ പതിച്ചാലു, മക്കൊലയാളികളിൽ! 3

കണകൾ സസ്തോത്രമാം യജ്ഞത്താൽ വളച്ചു, ത-
ന്മുനകളിടിത്തിയ്യിൽപ്പഴുപ്പിച്ചഗ്നേ, ഭവാൻ
അരക്കരുടെ നെഞ്ഞത്തവകൊണ്ടാഞ്ഞെയ്താലു;-
മറുക്കുക, വറ്റിന്റെ നേരിടും ഭുജങ്ങളും! 4

അവിടുന്നഗ്നേ, പൊളിച്ചരുൾക, രക്ഷസ്സിൻ തോ;-
ലവനെപ്പൊള്ളിച്ചു കൊല്ലട്ടെ, നിൻകൊലവജ്രം;
നുറുക്കുകേ, പ്പുകളും ജാതവേദസ്സേ, ഭവാ;-
നിറച്ചി തേടും ഹിംസ്രർ തിന്നട്ടേ, നികൃത്തനെ! 5

എങ്ങാനുമിരിപ്പതോ, സാമ്പ്രതം ചരിപ്പതോ,
പൊങ്ങിയന്തരിക്ഷത്തിൽപ്പറക്കുന്നതോ കണ്ടാൽ
എയ്താലു, മവന്റെ നേർക്കെയ്ത്തുകാരനാം ഭവാൻ
ജാതവേദസ്സാമഗ്നേ, മൂർച്ചകൂട്ടിയ ബാണം! 6

മുൻനടത്തുക, കൊല്ലും രക്ഷസ്സിൻ പിടുത്തത്തിൽ-
നിന്നെന്നെച്ചുരികയാലഗ്രിമൻ ഭവാനഗ്നേ:
വിജ്വലിച്ച,വനെ നീ ജാതവേദസ്സേ, വീഴ്ത്തു-
കു; – ച്ചലിച്ചശിയ്ക്കട്ടേ, പച്ചതീനികൾ ഗൃധ്രർ! 7

ഇന്നവനരക്ക, നിതിന്നവനി,തു ചെയ്വ-
തിന്നവനെന്നെന്നോടു ചൊല്കിങ്ങു, യുവാഗ്ര്യ, നീ:
അവനെക്കൊല്ലാനോങ്ങുകർച്ചിസ്സാ – ലിരയാക്കു-
കവനെ നൃദർശിയാം നിന്നുടെ തേജസ്സഗ്നേ! 8

അധ്വരം പ്രചേതസ്സേ, കാക്കുക, തീക്ഷ്ണാർച്ചിസ്സാൽ-
സ്വത്തിനായ് നേരേ കൊണ്ടുപോക, നീയഗ്നേ, യജ്ഞം:
മർത്ത്യരെ നോക്കുന്നോനേ, ദ്രോഹിയായ്കരക്കന്മാർ,
കത്തിയാളീടും രക്ഷോഹന്താവാകിയ നിന്നെ!9

നരരിൽച്ചുറ്റും നോക്കി രക്ഷസ്സിൻ തല മൂന്നായ്
നുറുക്കീടണമഗ്നേ, മാനുഷദ്രഷ്ടാവാം നീ;
എരിയ്ക്കുക, വനുടെ കൂട്ടുകാരെയും ചൂടാ;-
ലരക്കനുടെ കാലും മൂന്നായി മുറിച്ചാലും! 10

ബദ്ധനാകട്ടേ, രക്ഷസ്സഗ്നേ, മൂന്നരു നിന്നാൽ:-
സ്സത്യത്തെയസത്യത്താൽക്കെടുത്തുമവനെ നീ
ജാതവേദസ്സേ, തേജസ്സാലിട്ടു ചതച്ചാലും;
സ്തോതാവിനുടെ മുന്നിൽവെച്ചരിഞ്ഞെറിഞ്ഞാലും! 11

കുളമ്പാൽ മാന്തും യാതുധാനനെ നോക്കും തൃക്ക-
ണ്ണലറുമവന്റെ നേർക്കെറിക, ഭവാനഗ്നേ-
സത്യത്തെക്കെടുത്തുന്ന മൂഡനെയഥർവാവിൻ
പുത്രൻപോലെരിച്ചാലും, ദിവ്യമാമർച്ചിസ്സിനാൽ! 12

ഇന്നാളിലാണും പെണ്ണും തങ്ങളിൽ മുറയിട്ടാൽ,
നിന്നു തീക്ഷ്ണമാം വാക്യം സ്തോതാക്കൾ ചൊന്നാലഗ്നേ,
ക്രുദ്ധമായ്ത്തീരും നിന്നുൾക്കാമ്പിൽനിന്നുണ്ടാകുന്നൊ-
രസ്ത്രമാഞ്ഞെയ്താലും, നീയരക്കരുടെ നെഞ്ചിൽ! 13

യാതുധാനരെയഗ്നേ, പൊള്ളിച്ചു കൊന്നാലും, നീ;
കൈതുടർന്നരക്കരെച്ചൂടിനാൽക്കൊന്നാലും, നീ;
കൊലയാളരെയർച്ചിസ്സാലിട്ടുകൊന്നാലും, നീ;
ജ്വലിച്ചു കൊന്നാലും, നീയുതിരം മോന്തുന്നോരെ! 14

കൊല്ലട്ടെ, ദേവന്മാരിന്നുയിർ പോക്കീടുന്നോനെ;-
ച്ചെല്ലട്ടെ, യവന്റെ നേർക്കെരിയും ശപഥങ്ങൾ;
ശരങ്ങൾ പതിയ്ക്കട്ടേ, നുണ ചൊല്‍വോന്‍ തൻ മർമ്മ;-
ത്തരക്കർ വിഭുവിന്റെ വലയിൽക്കുടുങ്ങട്ടേ! 15

ഏവനോ നരമാംസമേവനോ ഹയമാംസ,-
മേവനോ മാടിൻമാംസം വയറ്റിൽച്ചെലുത്തുന്നു;
പയ്യിൻ പാൽ കവരുന്നതേവനോ; തേജസ്സിനാൽ-
ക്കൊയ്യേണ, മവരുടെ തലകൾ ഭവാനഗ്നേ! 16

ഓരാണ്ടാലൊരു പയ്യിന്നുണ്ടാം പാലരക്കന്മാർ
കേറി മോന്തരുതഗ്നേ, മർത്ത്യരെ നോക്കുന്നോനേ:
ആരമൃതിനാൽക്കുമ്പ വീർപ്പിപ്പാനൊരുങ്ങുമോ,
നേരിടുമവനെ നീ മർമ്മത്തെയ്യുക, ഭാസ്സാൽ! 17

ഗോക്കൾതൻ വിഷം മോന്തിക്കൊള്ളട്ടേ നക്തഞ്ചരർ
നേർക്കദിതിയ്ക്കായ്ക്കൊയ്യപ്പെടട്ടേ, ദുരാധർഷർ;
ഇവരെസ്സവിതാവാം ദേവനേകട്ടേ, തിന്നാ;-
നിവർക്കു കിടയ്ക്കൊല്ലാ, സസ്യങ്ങളുടെ ഭാഗം! 18

നീണാളായ്ച്ചതച്ചുപോരുന്നു, നീയരക്കരെ;-
ക്കൗണപർ തോല്പിച്ചിട്ടില്ല, ങ്ങയെപ്പടകളിൽ.
നീ വേരോടെരിച്ചാലും, മാംസാശികളെ ക്രമാൽ;
വേർവിടൊല്ലഗ്നേ, നിൻദിവ്യാസ്ത്രത്തിൽനിന്നക്കൂട്ടർ! 19

ഞങ്ങളെസ്സംരക്ഷിയ്ക്ക, വടക്കും തെക്കും ഭവാ;-
നങ്ങനെ പടിഞ്ഞാറും കിഴക്കും ഭവാനഗ്നേ:
നിന്നുടെ പൊള്ളിയ്ക്കുന്ന നിർജ്ജരജ്വാലാമാല-
തന്നിൽ വെന്തടിയട്ടേ, പൊല്ലാപ്പു പുലമ്പുന്നോൻ! 20

കിഴക്കും മേക്കും തെക്കും വടക്കും കവിയ്ക്കൊത്ത
തൊഴിലാൽപ്പാലിച്ചാലും, പുരാനേ, കവിയാം നീ.
അജരൻ ഭവാൻ തോഴ, ജര ചേർക്കുക, തോഴ-
ന്ന, മരൻ ഭവാൻ മൃത്യുവശ്യരാമെങ്ങൾക്കഗ്നേ! 21

ശക്തിജാതനാമഗ്നേ, പൂരകൻ, ധീമാൻ, ധൃഷ്ണു,
നിത്യഹിംസ്രഘ്നൻ നിന്നെദ്ധ്യാനിയ്ക്കുമാറാകെങ്ങൾ! 22

വാരുറ്റ തീവ്രാർച്ചിസ്സാൽ, പ്പൊള്ളിയ്ക്കും ചുരികയാൽ
നീറാക്കുക, ങ്ങുന്നഗ്നേ, ഹിംസ്രരാമരക്കരെ! 23

‘എന്തിനി’യെന്നാം രക്ഷോദ്വന്ദ്വത്തെച്ചുടുക, ഗ്നേ:
വൻധീമൻ, സ്തുതിച്ചൂ, ഞാ; നുണരൂ, ദുർദ്ധഷൻ നീ! 24

മുടിയ്ക്ക, ഭാസ്സാലരക്കന്റെ കയ്യേറും കരു-
ത്തൊ; – ടിയ്ക്ക, ഭവാനഗ്നേ, യാതുവിൻ വീറും നീളേ! 25
കുറിപ്പുകൾ: സൂക്തം 87.

[1] രക്ഷോഹാവ് = രക്ഷസ്സുകളെ ഹനിയ്ക്കുന്നവൻ. കൂർകൊണ്ട – സഖാവായ. ഹിംസ്രൻ – രാക്ഷസൻ.

[2] കാരിരിമ്പെകിർ – ഇരിമ്പിനൊത്ത മൂർച്ചയുള്ള ദംഷ്ട്ര. തിരുനാക്ക് – ജ്വാല. ഇറച്ചിതീനികൾ = മാംസാശനർ, രക്ഷസ്സുകൾ.

[3] രണ്ടും – രണ്ടെകിറും. മേലും കീഴും – ഉപരിലോകവും അധോലോകവും. ദന്തങ്ങൾ – ജ്വാലകൾ.

[4] കണകൾ = ശരങ്ങൾ. സസ്തോത്രമാം യജ്ഞത്താൽ – ഞങ്ങളുടെ സ്തോത്രംകൊണ്ടും യജ്ഞംകൊണ്ടും. തന്മുനകൾ = അവയുടെ (കണകളുടെ) അഗ്രങ്ങൾ. നേരിടും – പൊരുതാൻ അങ്ങയുടെ നേർക്കു നീട്ടുന്ന.

[5] ഇറച്ചി തേടും ഹിംസ്രൻ – മാംസഭോജിയായ ചെന്നായയും മറ്റും. നികൃത്തനെ – നറുക്കപ്പെട്ട രാക്ഷസനെ.

[6] സാമ്പ്രതം – ഇപ്പോൾ. അവന്റെ നേർക്ക് – രാക്ഷസന്റെ നേരേ.

[7] മുൻനടത്തുക – പിടുത്തം വിടുവിച്ചു മുമ്പോട്ടു കൊണ്ടുപോയാലും. ഉച്ചലിച്ച് – പറന്നെത്തി. പച്ചതീനികൾ – പച്ചമാംസം തിന്നുന്ന. ഗൃധ്രർ = കഴുകന്മാർ.

[8] ഇതു – യജ്ഞദൂഷണം. ഇങ്ങു – യജ്ഞത്തിൽ. ഓങ്ങുക – ഒരുങ്ങുക. ഇരയാക്കുക – ചുട്ടെരിയ്ക്കട്ടെ. നൃദർശിയാം – മനുഷ്യരെ നോക്കിക്കാണുന്ന.

[11] സ്തോതാവിനുടെ – സ്തുതിയ്ക്കുന്ന എന്റെ.

[12] കുളമ്പാൽ മാന്തും – കുളമ്പുകൾപോലുള്ള നഖങ്ങൾകൊണ്ടു സജ്ജനങ്ങളെ മാന്തുന്ന, ദ്രോഹിയ്ക്കുന്ന. തൃക്കണ്ണ് – തേജസ്സ്. അഥർവാവിൻ പുത്രൻ – ദധീചൻ.

[13] അഗ്നേ, സ്ത്രീപുരുഷന്മാർ തങ്ങളിൽ ശകാരിയ്ക്കുകയോ സ്തോതാക്കൾ നിന്നു തീക്ഷ്ണമായി സംസാരിയ്ക്കുകയോ ചെയ്താൽ, ഭവാന്റെ ഹൃദയത്തിൽ നിന്ന് അരിശംമൂലം ഒരസ്ത്രം പുറപ്പെടുമല്ലോ; അത് അരക്കരുടെ നെഞ്ഞത്ത് ആഞ്ഞെയ്താലും, അവരെ കൊന്നാലും.

[14] ഉതിരം മോന്തുന്നോരെ – ചോര കുടിയ്ക്കുന്നവരെ, രാക്ഷസരെ.

[15] ഉയിർ പോക്കീടുന്നോനെ – പ്രാണികളെ കൊല്ലുന്ന രാക്ഷസനെ. എരിയും ശപഥങ്ങൾ – നമ്മുടെ കടുശാപങ്ങൾ, ശരങ്ങൾപോലെ അവന്റെ നേർക്കു ചെല്ലട്ടെ. നുണ ചൊല്വോൻ – രാക്ഷസൻ. വിഭുവിന്റെ – സർവവ്യാപിയായ അഗ്നിയുടെ.

[17] അമൃതിനാൽ – ഞങ്ങളുടെ പയ്യിന്റെ സുധാസദൃശമായ പാൽ കുടിച്ച്. ഭാസ്സാൽ – തേജസ്സാകുന്ന ശരംകൊണ്ടു്.

[18] ഗോക്കൾതൻ വിഷം മോന്തിക്കൊള്ളട്ടേ – പാലിന്നു പകരം പൈക്കളെത്തീണ്ടുന്ന വിഷം കുടിച്ചുകൊള്ളട്ടെ. കൊയ്യപ്പെടട്ടേ – ഭവാന്റെ ആയുധങ്ങളാൽ. തിന്നാനേകട്ടേ – ശവഭോജികൾക്ക്; കൊന്നു വീഴിയ്ക്കട്ടേ എന്നർത്ഥം.

[19] കൗണപർ = രാക്ഷസന്മാർ: നിൻദിവ്യാസ്ത്രത്തിൽനിന്ന് – അങ്ങയുടെ ദിവ്യായുധത്തിൽനിന്നു്. വേർവിടൊല്ല – ഒഴിഞ്ഞുപോകരുത്.

[20] നിർജ്ജരജ്വാലാമാല – അക്ഷീണമായ ജ്വാലാസമൂഹം. പൊല്ലാപ്പുപുലമ്പുന്നോൻ – രാക്ഷസൻ.

[21] മേക്ക് – പടിഞ്ഞാറ്. കവിയ്ക്കൊത്ത – ക്രാന്തദർശിയ്ക്കനുരൂപമായ. തോഴന്ന് – സ്തോതാവായ എനിയ്ക്ക്. ജര ചേർക്കുക – ദീർഘായുസ്സു തന്നാലും. മൃത്യുവശ്യരായ – മരണധർമ്മാക്കാളായ. എങ്ങൾക്കു ജര ചേർക്കുക; മൂന്നാംപാദത്തിന്റെ വിവരണമാണു്, നാലാംപാദം.

[22] ശക്തിജാതൻ – അരണിമഥനബലത്തിൽനിന്നു ജനിച്ചവൻ. പൂരകൻ – സ്തോതാക്കൾക്ക് അഭീഷ്ടം നിറവേറ്റുന്നവൻ: നിത്യഹിംസ്രഘ്നൻ – എന്നെന്നും ഹിംസകരെ(രാക്ഷസരെ) ഹനിയ്ക്കുന്നവൻ.

[24] എന്തിനിയെന്നാം – ഇനിയെന്ത് എന്നു ഞെളിയുന്ന. രക്ഷോദ്വന്ദ്വത്തെ = രാക്ഷസസ്ത്രീപുരുഷന്മാരെ. വൻധീമൻ – വലിയ ബുദ്ധിമാനേ. ഉണരൂ – രക്ഷോഹനനത്തിൽ ജാഗരൂകനായാലും.

[25] യാതുവിൻ = രക്ഷസ്സിന്റെ. വീറും = വീര്യവും. ഒടിയ്ക്ക – നശിപ്പിച്ചാലും എന്നു താൽപര്യം.

സൂക്തം 88.

അംഗിരോഗോത്രനോ വാമദേവഗോത്രനോ ആയ മൂർദ്ധന്വാൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യവൈശ്വനരാഗ്നി ദേവത.

നിർജ്ജരവും പ്രിയവുമായ യാതൊരു പാനീയഹവിസ്സു സ്വർഗ്ഗത്തിൽപ്പെരുമാറുന്ന സൂര്യജ്ഞനായ അഗ്നിയിൽ ഹോമിയ്ക്കപ്പെടുമോ; അത് ഉണ്ടാക്കാനും സംഭരിപ്പാനും സൂക്ഷിപ്പാനുമായി സുഖകരനെ ദേവന്മാർ അന്നംകൊണ്ടു തടിപ്പിച്ചുപോരുന്നു. 1

ഇരുട്ടിനാൽ വിഴുങ്ങപ്പെട്ടു മറഞ്ഞുകിടന്നിരുന്ന ജഗത്തെല്ലാം, യാതൊരഗ്നി ജനിച്ചപ്പോളാണോ, വെളിപ്പെട്ടതു്, ആ ഇദ്ദേഹത്തിന്റെ സഖ്യത്തിൽ ദേവന്മാരും ദ്യോവും ഭൂവും അന്തരിക്ഷവും തണ്ണീരുകളും സസ്യങ്ങളും സന്തുഷ്ടിയടഞ്ഞു! 2

ആർ തേജസ്സുകൊണ്ടു് ഈ ഭൂവിനെയും ദ്യോവിനെയും – വാനൂഴികളെയും – അന്തരിക്ഷത്തെയും വിസ്താരപ്പെടുത്തുന്നുവോ, ആ അജരനും മഹാനുമായ അഗ്നിയെ യജ്ഞാർഹരായ ദേവന്മാരാൽ ചിക്കെന്നയയ്ക്കപ്പെട്ട ഞാൻ സ്തുതിയ്ക്കുന്നു. 3

ആർ ദേവസേവിതനായ മുഖ്യഹോതാവായോ; ആരെ യഷ്ടാക്കൾ നെയ്യു തേപ്പിയ്ക്കുമോ; ആ ജാതവേദസ്സായ അഗ്നിയത്രേ, പറക്കുന്നതിനെയും ഇഴയുന്നതിനെയും നില്ക്കുന്നതിനെയും നടക്കുന്നതിനെയും ചിക്കെന്നു സൃഷ്ടിച്ചതു്! 4

അഗ്നേ, ജാതവേദസ്സേ, കതിരവനോടൊന്നിച്ച് ഉലകിന്റെ മുകളിലിരിയ്ക്കുന്നവനാണല്ലോ, നിന്തിരുവടി; ആ നിന്തിരുവടിയെ ഞങ്ങൾ സ്തോത്രങ്ങൾകൊണ്ടും ഉക്ഥങ്ങൾകൊണ്ടും ഭജിയ്ക്കുന്നു. നിന്തിരുവടി വാനൂഴികളെ നിറയ്ക്കുന്നവനും യജ്ഞാർഹനുമാകുന്നു. 5

അഗ്നി രാത്രിയിൽ ഭുവനത്തിന്നു മൂർദ്ധാവായി മേവുന്നു; പിന്നെ പ്രഭാതത്തിൽ സൂര്യനായി ഉദിച്ചുപൊങ്ങുന്നു. താൻ അറിഞ്ഞുംകൊണ്ടു് അന്തരിക്ഷത്തിൽ സത്വരം സഞ്ചരിയ്ക്കുന്നുണ്ടല്ലോ: അതു യജ്ഞാർഹന്മാരുടെ ഒരു ബുദ്ധികൌശലംതന്നെ! 6

ആർ മഹിമാവുകൊണ്ടു ദർശനീയനായി കത്തിജ്ജ്വലിച്ചു വാനിങ്കൽ വിളങ്ങുന്നുവോ; ആ അഗ്നിയിങ്കൽ ദേവന്മാരെല്ലാം ദേഹരക്ഷയ്ക്കായി സൂക്തം ചൊല്ലി ഹവിസ്സു ഹോമിച്ചു. 7

ദേവന്മാർ ഒന്നാമതു സൂക്തവും, പിന്നെ അഗ്നിയെയും, പിന്നെ ഹവിസ്സും ഉൽപാദിപ്പിച്ചു: തന്തിരുവടി അവർക്കു യജനീയനും ദേഹരക്ഷകനുമാകുന്നു; തന്തിരുവടിയെ ദ്യോവിന്നും, തന്തിരുവടിയെ ഭൂവിന്നും, തന്തിരുവടിയെ തണ്ണീരിന്നും അറിയാം! 8

ആരെ ദേവന്മാർ ഉൽപാദിപ്പിച്ചുവോ, ആരിൽ ഭുവനമെല്ലാം ഹോമിച്ചുവോ; ആ ഋജുഗമനനായ അഗ്നി തേജസ്സുകൊണ്ടു, മഹിമാവുകൊണ്ടു്, അന്തരിക്ഷത്തിന്നും ദ്യോവിന്നും ഭൂവിന്നും ചൂടുളവാക്കുന്നു! 9

കർമ്മങ്ങളാൽ വാനൂഴികളെ നിറയ്ക്കുന്ന അഗ്നിയെ ദേവന്മാർ സ്വർഗ്ഗത്തിൽ സ്തുതിച്ചുൽപാദിപ്പിച്ചുവല്ലോ: ആ സുഖകരനെത്തന്നേ മൂന്നാകാനും എർപ്പെടുത്തി. തന്തിരുവടിയത്രേ, സർവസസ്യങ്ങളെയും പചിയ്ക്കുന്നതു്! 10

അദിതിപുത്രനായ സൂര്യനെയും ഇദ്ദെഹത്തെയും യജ്ഞാർഹരായ ദേവന്മാർ ആകാശത്തേർപ്പെടുത്തി; ഈ സഞ്ചാരികൾ ഇണയായി വെളിപ്പെടുകയും ചെയ്തു. അപ്പോളത്രേ, (ഇവരെ)ഭുവനങ്ങളെല്ലാം കണ്ടതു്! 11

എല്ലാ ഭുവനത്തിന്നുംവേണ്ടി ദേവന്മാർ വൈശ്വാനരാഗ്നിയെ പകലിന്റെ അടയാളമാക്കിവെച്ചു: അദ്ദേഹം ഉഷസ്സുകളുടെ പ്രഭ പരത്തുന്നു; ചെന്ന് ഇരുട്ടിനെ തേജസ്സുകൊണ്ടു് ആട്ടിപ്പായിയ്ക്കുന്നു! 12

ബുദ്ധിയേറിയ യജ്ഞാർഹരായ ദേവന്മാർ നിർജ്ജരനായ വൈശ്വാനരാഗ്നിയെ ജനിപ്പിച്ചു: അദ്ദേഹം സഞ്ചരിഷ്ണുവും പ്രവൃദ്ധവും മഹത്തും പുരാതനവുമായ നക്ഷത്രത്തെ ദേവസമക്ഷം മായ്ചുകളഞ്ഞു! 13

എപ്പോഴും തിളങ്ങുന്ന കവിയായ വൈശ്വാനരാഗ്നിയെ ഞങ്ങൾ മന്ത്രംകൊണ്ടു നേരിട്ടു സ്തുതിയ്ക്കുന്നു: ഈ ദേവൻ മഹത്ത്വംകൊണ്ടു വാനൂഴികളെ കീഴ്പെടുത്തിയവനും താഴത്തും മുകളിലു(ചൂടുണ്ടാക്കുന്നവനു)മാണല്ലോ! 14

പിതൃക്കൾക്കും ദേവന്മാർക്കും മനുഷ്യർക്കും രണ്ടു വഴികളുണ്ടെന്നു ഞാൻ കേട്ടിട്ടൂണ്ടു്: അച്ഛനമ്മമാരുടെ ഇടയിലുള്ള ഈ ലോകം യാത്രയിൽ അവയിലൂടേ നടകൊള്ളുന്നു. 15

തലയിൽനിന്നു പിറന്നു സ്തുതികൊണ്ടു തുടയ്ക്കപ്പെട്ട യാതൊരു സഞ്ചരിഷ്ണുവിനെ വാനൂഴികൾ വഹിയ്ക്കുന്നുവോ, ആ ക്ഷിപ്രകാരിയായ ദീപ്തിമാൻ വീഴ്ചപറ്റാതെ ഭുവനത്തിന്നെല്ലാം അഭിമുഖനായി നില്ക്കുന്നു! 16

‘യജ്ഞനേതാക്കാളായ നമ്മളിരുവരിൽ ആർക്കേറും അറിവ്?’ എന്നിങ്ങനെ താഴത്തുള്ളവനും മുകളിലുള്ളവനും തമ്മിൽ വാദിയ്ക്കുന്നതെപ്പോഴോ; അപ്പോൾ സഖാക്കൾ യാഗം നടത്താൻ ത്രാണിയുള്ളവരായിത്തീർന്ന്, അധ്വരം അനുഭവിയ്ക്കുന്നു. ഇതിൽ ആർ തീർച്ചപറയും? 17

അഗ്നികളെത്ര? സൂര്യന്മരെത്ര? ഉഷസ്സുകളെത്ര? തണ്ണീരുകളെത്ര? പിതാക്കന്മാരേ, ഇതു ഞാൻ നിങ്ങളോടു മത്സരംമൂലം പറകയല്ല; മേധാവികളേ, എളുപ്പത്തിലറിയാൻവേണ്ടി, നിങ്ങളോടു ചോദിയ്ക്കയാണു്. 18

മാതരിശ്വാവേ, രാത്രികൾ ഉഷസ്സിന്റെ മുഖം മറയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ബ്രാഹ്മണൻ യജ്ഞത്തിൽ ചെന്നു ഹോതാവിന്റെ താഴേ ഇരുന്നു, സങ്കല്പിയ്ക്കും. 19

കുറിപ്പുകൾ: സൂക്തം 88.

[1] പാനീയഹവിസ്സു – സോമരസം. സുഖകരനെ – അഗ്നിയെ.

[4] പറക്കുന്നതു് – പക്ഷിവർഗ്ഗം. ഇഴയുന്നതു് – സർപ്പാദി. നില്ക്കുന്നതു് = വൃക്ഷാദി. നടക്കുന്നതു് – ഗവാദി.

[6] മൂർദ്ധാവ് – – ധാനഭ്രതൻ; വെളിച്ചം കൊടുക്കുന്നവൻ എന്നർത്ഥം. യജ്ഞാർഹന്മാർ – ദേവന്മാർ, ദേവന്മാരാണല്ലോ, ഈ ഏർപ്പാടു ചെയ്തതു്.

[9] ഭുവനമെല്ലാം ഹോമിയ്ക്കൽ – സർവമേധം.

[10] മൂന്നാകാനും – യജ്ഞത്തിൽ ഗാർഹപത്യാഹവനീയദക്ഷിണത്വേന.

[11] ഇദ്ദേഹം – അഗ്നി. സഞ്ചാരികൾ – സൂര്യനും വൈശ്വാനരനും.

[12] പകലിന്റെ അടയാളം – സൂര്യൻ.

[13] അഗ്നിയുടെ സൂര്യാത്മകത്വം: നക്ഷത്രം (നക്ഷത്രങ്ങൾ) സൂര്യതേജസ്സാൽ മായുമല്ലോ.

[15] രണ്ടുവഴികൾ – വെളുത്ത ഗതിയും കറുത്ത ഗതിയും: വെളുത്തതിലൂടേ പോയവൻ ബ്രഹ്മത്തോടു ചേരും; കറുത്തതിലൂടേ പോയവന്നാകട്ടേ, പുനരാവൃത്തിയുണ്ടാവും. ഇതു ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ടു്. അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. യാത്ര – പരലോകഗമനം.

[16] തല – എല്ലാറ്റിന്നും ശിരസ്സുപോലുള്ളവൻ, സൂര്യൻ. തുടയ്ക്കപ്പെട്ട – പെറ്റുവീണ കുട്ടിയെ തോർത്തിയ്ക്കുമല്ലോ. ദീപ്തിമാൻ = അഗ്നി. വീഴ്ച – പ്രമാദം.

[17] അറിവ് – യജ്ഞജ്ഞാനം. താഴത്തുള്ളവൻ – ഭൌമാഗ്നി; മുകളിലുള്ളവൻ – വായു. സഖാക്കൾ – ഋത്വിക്കുകൾ. അനുഭവിയ്ക്കുന്നു – അനുഷ്ഠിയ്ക്കുന്നു. ഇതില്‍ – വാദത്തില്‍. അഗ്നിയും വായുവും ഒരേമട്ടില്‍ യജ്ഞവിചക്ഷണര്‍തന്നെ എന്നു ഹൃദയം.

[18] ഒന്നിലധികമില്ല, അഗ്ന്യാദികൾ എന്നാണ്, ഈ ചോദ്യത്തിന്റെ ഉത്തരം.

[19] മുഖം – പ്രകാശം. അപ്പോൾ – പുലർകാലത്ത്. ബ്രാഹ്മണൻ – യജമാനൻ. ഹോതാവിന്റെ – ദേഹഹോതാവായ അഗ്നിയുടെ. സങ്കല്പിയ്ക്കും – ഹവനകർമ്മം.

സൂക്തം 89.

വിശ്വാമിത്രപുത്രൻ രേണു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി.)

ഭൂവതിർത്തികളെ, ത്തേജസ്സുകളെയും
കീഴ്‌വെച്ചവൻ, നരർക്കുറ്റതാങ്ങു, ന്നതൻ,
ആർ വിസ്തൃതപ്രഭനാ, ഴിയെക്കാൾ മഹാൻ;
നീ വാഴ്ത്തുകാ, നേതൃമുഖ്യനാമിന്ദ്രനെ! 1

സാരഥി വട്ടിനെപ്പോലെയും, വേലയ്ക്കു
പോരുമമന്ദമാം വാജിയെപ്പോലെയും
ഭൂരിതേജസ്സിനെ വട്ടംതിരിയ്ക്കുന്നു;
കാരിരുൾ പോക്കുന്നു, സൂര്യനിന്ദ്രൻ ത്വിഷാ. 2

ഒപ്പമേ നിർത്താതെ ചൊല്ലുകി, ന്ദ്രന്നു നീ-
യഭ്രോര്‍വികളിൽക്കവിഞ്ഞ നവസ്തവം:
കൂടലരെ, ക്രതുപൃഷ്ഠങ്ങളെപ്പോലെ
തേടുവോനല്ലോ, സഖാവെ നോക്കാതവൻ! 3

തെല്ലും ചുരുക്കാതെയിന്ദ്രനെക്കീർത്തിച്ചു
വെള്ളമിറക്കാവൂ, വാനിങ്കൽനിന്നു ഞാൻ:
അച്ചു തണ്ടാലുരുൾപോലെ വാന്മന്നുറ-
പ്പിച്ചവനല്ലോ, സ്വകർമ്മങ്ങളാലിവൻ! 4

ശുണ്ഠി വന്നാലുടൻ കല്ലെറിയും, തൊഴിൽ-
കൊണ്ടു തുള്ളിയ്ക്കു, മൃജീഷി ധൃതായുധം,
വർദ്ധിതസർവാതസീവനമാം സോമ;-
മിത്തുക്കുകട്ടികൾ തുച്ഛങ്ങളിന്ദ്രനിൽ 5

പോരാ ഇവന്നന്തരിക്ഷഭൂദ്യോക്കളോ,
വാരിശൈലങ്ങളോ; സോമമിവന്നുതാൻ
നീരൊഴുക്കുന്നു; ചൊടിച്ചുപോയാലിവൻ
കീറും സ്ഥിരത്തെ, യുടയ്ക്കും ദൃഢത്തെയും! 6

വൃത്രനെക്കൊന്നൂ; വനത്തെ മഴുപോലെ
പത്തനം വെട്ടീ; കുഴിച്ചൂ പുഴകളെ;
പുത്തൻകുടംപോലുടച്ചൂ, ഘനത്തെയി-
ങ്ങെത്തിച്ചൂ തണ്ണീരുമിന്ദ്രൻ, സ്വാമിത്രവാൻ! 7

തീർപ്പു കടങ്ങളിങ്ങിന്ദ്ര, ധീരൻ ഭവാ;-
നേപ്പിനെ വാൾപോലറുക്കുന്നു പീഢയെ,
മിത്രാവരുണകർമ്മത്തിന്നുപദ്രവം
മിത്രത്തിനെന്നപോലുണ്ടാക്കുവോരെയും! 8

മിത്രന്നുമര്യമാവിന്നും വരുണന്നു-
മുൽസ്തവർക്കുമഴലേ, തു ദുശ്ചേഷ്ടരാൽ;
അപ്പറ്റലർക്കായണയ്ക്കുകിന്ദ്ര, വൃഷൻ,
സുപ്രഭം പായുന്ന വർഷിവജ്രത്തെ നീ! 9

ഇന്ദ്രൻ ദ്യുലോകത്തി, നിന്ദ്രൻ ക്ഷിതിയ്ക്കു, നീ-
ർക്കിന്ദ്രൻ, മുകില്ക്കിന്ദ്ര, നിന്ദ്രൻ ബുധർക്കുമേ,
ഇന്ദ്രൻ പുരാൻ കിഴവർക്കു; – മാഹ്വാതവ്യ-
നിന്ദ്രനേ ക്ഷേമത്തിൽ, യോഗത്തിലിന്ദ്രനേ! 10

അല്ലിനെക്കാൾ, ദ്ദിനത്തെക്കാൾ മഹാ, നിന്ദ്ര-
നംബരത്തെക്കാൾ, ക്കടലിനെക്കാളുമേ;
കാറ്റിനെക്കാൾ, മുഴുമന്നിനെക്കാൾത്തുലോ-
മാറ്റിനെക്കാൾ, നരരെക്കാൾ വളർന്നവൻ! 11

നിന്നഭേദ്യായുധമിന്ദ്ര, ചലിയ്ക്കട്ടെ,
മിന്നുമുഷസ്സിൻ കൊടിക്കൂറപോലവേ:
പൊള്ളിച്ചിരമ്പുമതാഞ്ഞെയ്ക, വാനിൽനി-
ന്നുള്ളിടിത്തീപോലെ മിത്രവിദ്രോഹിയിൽ! 12

പ്രത്യക്ഷനായ് വരുമിന്ദ്രനെപ്പേർത്തനു-
വർത്തിച്ചിടുന്നു, മാസങ്ങൾ, വനങ്ങളും,
അദ്രികളംഭസ്സു, സസ്യഗണങ്ങളു-
മുദ്യതകാമരാം ദ്യോമേദിനികളും! 13

മിത്രഘ്നരേതിനാലിമ്മന്നിലട്ടിയായ്-
ച്ചത്തുകിടക്കും, കശാപ്പിൽ മാടിൻപടി;
വന്ന പാപാശരന്മാരെപ്പിളർത്തതേ-
തെ; – ന്നത്ത്വദായുധമിന്ദ്ര, ചാട്ടാതെയാം? 14

ഉൾപ്പകയാലിന്ദ്ര, കൂട്ടമിട്ടെങ്ങളെ
നിർഭരം ദ്രോഹിച്ചു തട്ടിനീക്കുമെവർ,
ആ മാറ്റരന്ധതമസ്സിൽപ്പതിയ്ക്കട്ടെ:
തോല്മവരേണ, മവർക്കു നക്തംദിവം! 15

മുത്തിയറ്റുന്നതുണ്ടല്ലോ, ഇവിടെയ്ക്കു
മർത്ത്യർതൻ ഭൂരിയാം സോമവും സ്തോത്രവും;
സർവാർച്ചകരെയും വിട്ടീ, യൃഷിഗീത-
സന്നുതി വാഴ്ത്തി, രക്ഷയ്ക്കിങ്ങണക, നീ! 16

ഇന്ദ്ര, ഭവാന്റെതാൻ പുത്തനാം നന്മന-
സ്സൊന്നാസ്വദിയ്ക്കുവാനെങ്ങൾ നേടേണമേ-
അങ്ങയെ രക്ഷയ്ക്കഹസ്സിൽ സ്തുതിച്ചുതാ-
നെങ്ങൾ വിശ്വാമിത്രരിന്ദ്ര, നേടേണമേ! 17

കാക്കാനുമന്നം തരാനും വിളിയ്ക്ക നാം,
കേൾക്കും മഘവാവെ, യിന്ദ്രനെ, ക്കെല്പനെ,
പോരിതിൽ വായ്ച്ചോനെ, വൈരിഘ്നനായ് രണം-
തോറും ധനം വെല്ലുമഗ്ര്യനേതാവിനെ! 18
കുറിപ്പുകൾ: സൂക്തം 89.

[1] സ്തോതാവിനോട്: തേജസ്സുകൾ – ഇതരതേജസ്സുകൾ. ഉന്നതൻ – മഹാൻ; ഇതിന്റെ വിവരണമാണു്, ആഴിയെക്കാൾ മഹാൻ എന്നതു്. വിസ്തൃതപ്രഭൻ – വാനൂഴികളിൽ സ്വന്തം പ്രഭ പരത്തിയവൻ.

[2] വട്ട് – തേർച്ചക്രങ്ങൾ. വേലയ്ക്കു പോരും – കർമ്മകുശലമായ. അമന്ദം – ശീഘ്രഗാമി. കാരിരുൾ – കറുത്ത ഇരുട്ട്. സൂര്യൻ – സൂര്യരൂപൻ. ത്വിഷാ – തേജസ്സുകൊണ്ടു്.

[3] സ്തോതാവിനോട്: ഒപ്പമേ – എന്നോടുകൂടി അഭ്രോര്‍വിളിൽക്കവിഞ്ഞ – അത്രയ്ക്കു വിപുലമായ. നവസ്തവം – അപൂർവസ്തോത്രം. ക്രതുപൃഷ്ഠങ്ങൾ – യാഗത്തിലെ പൃഷ്ഠങ്ങളെന്ന സ്തോത്രങ്ങൾ. സഖാവെ നോക്കാതെ – സഹായാപേക്ഷ കൂടാതെ.

[4] വെള്ളമിറക്കാവു – മഴപെയ്യിയ്ക്കുമാറാകണം. വാന്മന്ന് – വാനും മന്നും.

[5] തുള്ളിയ്ക്കും – ശത്രുക്കളെ വിറപ്പിയ്ക്കും. ഋജീഷി, ധൃതായുധം എന്നിവ സോമവിശേഷണങ്ങൾ. വർദ്ധിതസർവാസീവനം – കായാവിൻതോപ്പിനെയെല്ലാം തഴപ്പിയ്ക്കുന്നതു്. മൂന്നുപാദം സോമപരവും, നാലാംപാദം ഇന്ദ്രപരവുമാകുന്നു. ഇത്തൂക്കുകട്ടികൾ തുച്ഛങ്ങളിന്ദ്രനിൽ – ഒരു തൂക്കുകട്ടിയും ഇന്ദ്രന്നു മതിയാകില്ല; സർവാതിശായിയാണു്, ഇന്ദ്രന്റെ കനം, മഹത്ത്വം; തൂക്കിക്കാണാവുന്നതല്ല. ഈ ഋക്കിന്റെ അർത്ഥം അസ്പഷ്ടമാണു്.

[6] ഏതാണ്ട്, 5-ാം ഋക്കിന്റെ വിവരണമാണു്, വാശിശൈലങ്ങളോ എന്നതുവരെ: അന്തരിക്ഷാദികൾ ഇന്ദ്രനെ തൂക്കാൻ പോരാ. കീറും – പിളർത്തും.

[7] പത്തനം – ശത്രുപുരികൾ. ഘനം = മേഘം. സ്വാമിത്രവാൻ – മരുത്സരമേതൻ.

[8] കടങ്ങൾ – സ്തോതാക്കളുടെ. തീർപ്പു – വീട്ടുന്നു. ഏപ്പിനെ – പശുക്കളുടെ അവയവസന്ധികളെ. പീഡയെ – സ്തോതാക്കളുടെ സങ്കടങ്ങളെ. മിത്രം – സഹായിച്ച സുഹൃത്ത്. ഉണ്ടാക്കുവോരെയും അറുക്കുന്നു – നശിപ്പിയ്ക്കുന്നു.

[9] ഉൽസ്തവർക്കും (സ്തുതിയ്ക്കുന്നവർക്കും) അഴൽ യാവചില ദ്ദുർന്നടപ്പുകാരാലോ; അപ്പറ്റലർക്ക് – ആ ശത്രുക്കളിൽ ചാട്ടാൻ. വർഷി (അഭീഷ്ടവർഷകമായ) വജ്രത്തെ നീ അണയ്ക്കുക – മൂർച്ചകൂട്ടിയാലു വൃഷൻ – ഹേ വൃഷാവേ.

[10] ഇന്ദ്രൻതന്നേ വിണ്ണീനും മന്നിന്നും മറ്റും ഈശ്വരൻ. ബുധർ – പ്രാജ്ഞർ. ക്ഷേമ (ലബ്ധരക്ഷണ)ത്തിലും, യോഗ (അലബ്ധലാഭ)ത്തിലും ഇന്ദ്രൻതന്നേ ആഹ്വാതവ്യൻ, വിളിയ്ക്കപ്പെടേണ്ടുന്നവൻ.

[11] ദിനം = പകൽ. അംബരം – അന്തരിക്ഷം. മുഴുമന്ന് – സമഗ്രഭൂമി.

[12] ആയുധം – വജ്രം.

[13] ഉദ്യതകാമർ – കാമമിയന്നവർ. മാസാദ്യധിഷ്ഠാതൃദേവതകൾ ഇന്ദ്രന്റെ വരുതിയിൽ നില്ക്കുന്നു.

[14] മിത്രഘ്നർ – മിത്രദ്രോഹികൾ. കശാപ്പിൽ – വധസ്ഥലത്ത്. മാടിൻപടി – പശുക്കൾപോലെ. വന്ന – പൊരുതാൻ നേരിട്ട. പാപാശരന്മാർ – ദുഷ്ടരാക്ഷസർ. അത്ത്വദായുധം – ഭവാന്റെ ആ ആയുധം. എന്നു ചാട്ടാതെയാം – വേണ്ടപ്പോളൊക്കെ ചാട്ടും.

[15] നിർഭരം = അത്യന്തം. നക്തംദിവം – അല്ലിലും അഹസ്സിലും.

[16] മുത്ത് = സന്തോഷം. സർവാർച്ചകരെയും വിട്ട് – മറ്റു സ്തോതാക്കളെയെല്ലാം വെടിഞ്ഞ്. ഋഷിഗീതസന്നുതി – ഋഷിമാർ പാടുന്ന സ്തുതി. വാഴ്ത്തി = പ്രശംസിച്ച്. രക്ഷയ്ക്ക് – ഞങ്ങളെ രക്ഷിപ്പാൻ.

[17] എങ്ങൾ വിശ്വാമിത്രർ – വിശ്വാമിത്രപുത്രരായ ഞങ്ങൾ. നേടേണമേ – ഭവാന്റെതന്നെ നന്മനസ്സ്.

[18] കേൾക്കും – വിളി കേൾക്കുന്നവനായ. ധനം വെല്ലും – വൈരികളുടെ സമ്പത്തടക്കുന്ന.

സൂക്തം 90.

നാരായണൻ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പുരുഷൻ ദേവത.

ആയിരം തലയും ആയിരം കണ്ണും ആയിരം കാലുമുള്ള ആ പുരുഷൻ ബ്രഹ്മാണ്ഡമാകെച്ചുഴന്നു, പത്തുവിരൽ കവിഞ്ഞു നില്ക്കുന്നു! 1

ആ പുരുഷൻതന്നെയാണു്, ഉള്ളതും ഉണ്ടാകാൻ പോകുന്നതുമായ ഈ ജഗത്തൊക്കെ. അമൃതത്വത്തിന്റെ ഉടയവനുമാകുന്നു, അന്നത്തിന്നായി വെളിപ്പെടുന്ന അദ്ദേഹം! 2

ഇത്രയ്ക്കുണ്ടു്, പുരുഷന്റെ മഹത്ത്വം. എന്നാൽ, അതിലും മീതെയാണു്, അദ്ദേഹം: ഈ ഭുവനമെല്ലാം അദ്ദേഹത്തിന്റെ കാലംശംമാത്രമാണു്; അദ്ദേഹത്തിന്റെ മുക്കാലംശം ദ്യോവിങ്കലാകുന്നു!3

പുരുഷന്റെ മുക്കാലംശം മുകളിൽ നില്ക്കുന്നു. കാലംശം ഇവിടെ വീണ്ടും വീണ്ടും വരുന്നു; എന്നിട്ടു ചേതനാചേതനരൂപേണ വിവിധമായി വ്യാപിയ്ക്കുന്നു! 4

അദ്ദേഹത്തിൽനിന്നു വിരാട്ട് ജനിച്ചു. വിരാട്ടിൽനിന്ന് ഒരു പുരുഷൻ ജനിച്ചു: ആ ജനിച്ചവൻ നനാരൂപനായി വളർന്നു; അനന്തരം ഭൂമിയെയും, പിന്നീടു ശരീരങ്ങളെയും സൃഷ്ടിച്ചു! 5

ദേവന്മാർ പുരുഷനെത്തന്നേ ഹവിസ്സാക്കി യജ്ഞമനുഷ്ഠിച്ചു: അതിന്നു വസന്തം നെയ്യും, ഗ്രീഷ്മം ചമതയും, ശരത്ത് ഹവിസ്സുമായി! 6

ആ മുമ്പേ ജനിച്ച പുരുഷനെ യജ്ഞസാധനമാക്കി, സാധ്യന്മാരായ ദേവന്മാരും ഋഷിമാരും യജ്ഞത്തിൽ പ്രോക്ഷിച്ചു – അവനെക്കൊണ്ടു യാഗം സാധിച്ചു. 7

സർവാത്മാവിനെ ഹോമിച്ച ആ യജ്ഞത്തിൽനിന്നു, തയിരും നെയ്യും സംഭരിച്ചു; ആ വായുദേവതാകങ്ങളായ ഗ്രാമ്യാരണ്യപശുക്കളെയും സൃഷ്ടിച്ചു. 8

ആ സർവാത്മാവിനെ ഹോമിച്ച യജ്ഞത്തിൽനിന്നത്രേ, ഋക്കും സാമവും ഛന്ദസ്സുകളും, യജുസ്സും ഉണ്ടായതു് 9

അതിൽനിന്നുതന്നെയാണു്, അശ്വങ്ങളും മറ്റ് ഇരുവരിപ്പല്ലുള്ളവയും ജനിച്ചതു്. അതിൽനിന്നുതന്നെ ഗോക്കളും ആടു – കുറിയാടുകളും ജനിച്ചു. 10

‘പുരുഷനെ ഉൽപാദിപ്പിച്ചിട്ട് എത്ര തരത്തിൽ വേർതിരിച്ചു? അവന്റെ മുഖമെന്താണ്? കയ്യെന്താണ്? തുടയെന്താണ് കാലെന്താണു്? 11

‘അവന്റെ മുഖം ബ്രാഹ്മണനാണു്; കൈകൾ ക്ഷത്രിയൻ; അവന്റെ തുട വൈശ്യൻ; കാല്കളിൽനിന്നു ശൂദ്രൻ ജനിച്ചു.’ 12

മനസ്സിൽനിന്നു ചന്ദ്രൻ ജനിച്ചു; കണ്ണിൽനിന്നു സൂര്യൻ ജനിച്ചു; മുഖത്തുനിന്ന് ഇന്ദ്രാഗ്നികളും, പ്രാണനിൽനിന്നു വായുവും ജനിച്ചു. 13

നാഭിയിൽനിന്ന് അന്തരിക്ഷം ഉളവായി; ശിരസ്സിൽനിന്നു സ്വർഗ്ഗം പിറന്നു; കാല്കളിൽനിന്നു ഭൂമിയും, ചെവികളിൽനിന്നു ദിക്കുകളും ജനിച്ചു. അങ്ങനെ ലോകങ്ങൾ ഉൽപാദിതങ്ങളായി. 14

ഏഴെണ്ണം പരിധികളായി; ഇരുപത്തൊന്നെണ്ണം ചമതകളായി. അങ്ങനെ യാഗം ചെയ്യുന്ന ദേവന്മാർ പുരുഷനെ പശുവാക്കി കെട്ടി! 15

ദേവന്മാർ യജ്ഞരൂപനെ യജ്ഞംകൊണ്ടു പൂജിച്ചു; അതിൽ നിന്ന് ആ പ്രധാനങ്ങളായ ഭൂതങ്ങൾ ഉണ്ടായിവന്നു. പണ്ടേത്തെ സാധ്യദേവന്മാർ എവിടെ വസിയ്ക്കുന്നുവോ, ആ സ്വർഗ്ഗം കിട്ടും, മഹാത്മാക്കൾക്ക്! 16

കുറിപ്പുകൾ: സൂക്തം 90.

[1] പുരുഷൻ – വിരാട്പുരുഷൻ. പത്തുവിരൽ കവിഞ്ഞുനില്ക്കുന്നു – ബ്രഹ്മാണ്ഡത്തിന്നു പുറത്തും സർവത്ര വ്യാപിച്ചു വർത്തിയ്ക്കുന്നു എന്നു താൽപര്യം.

[2] ഉള്ളതും, ഉണ്ടാകാൻ പോകുന്നതും – വത്തമാനവും ഭാവിയും. അന്നത്തിനായി വെളിപ്പെടുന്ന – ജീവജാലത്തെ കർമ്മഫലം ഭുജിപ്പിപ്പാൻ, കാരണാവസ്ഥവിട്ടു ജഗദവസ്ഥയെ സ്വീകരിയ്ക്കുന്ന.

[4] മുകളിൽ നില്ക്കുന്നു – ഈ സംസാരത്താൽ സ്പർശിയ്ക്കപ്പെടാതെ, സർവോൽക്കർഷേണ വർത്തിയ്ക്കുന്നു. വരുന്നു – സൃഷ്ടി – സംഹാരങ്ങളാൽ വെളിപ്പെടുന്നു.

[5] മുൻഋക്കിന്റെ വിവരണം: അദ്ദേഹം – ആദിപുരുഷൻ. ഒരു പുരുഷൻ – തദ്ദേഹാഭിമാനി.

[6] പുരുഷനെത്തന്നേ ഹവിസ്സാക്കി – അന്നു മറ്റു പദാർത്ഥമൊന്നുമില്ലാതിരുന്നാതിനാൽ, പുരുഷസ്വരൂപംതന്നേ ഹവിസ്സെന്നു മനസാ സങ്കല്പിച്ച്. വസന്തത്തെ നെയ്യായും ഗ്രീഷ്മത്തെ ചമതയായും ശരത്തിനെ ഹവിസ്സായും‌(പുരോഡാശാദിയായും)സങ്കല്പിച്ചു.

[7] മുമ്പേ – എല്ലാസ്സൃഷ്ടികൾക്കുംമുമ്പേ. യജ്ഞസാധനമാക്കി – പശുവെന്നു സങ്കല്പിച്ചു, യൂപത്തിൽ ബന്ധിച്ച്. പ്രോക്ഷിച്ചു – വെള്ളം തളിച്ചു. സാധ്യന്മാർ – സൃഷ്ടി സാധിയ്ക്കാൻ അർഹരായ പ്രജാപതിപ്രഭൃതികൾ. യാഗം – മാനസയജ്ഞം.

[8] ഗ്രാമ്യാരണ്യപശുക്കൾ – ഗ്രാമ്യപശുക്കളും(ഗവാശ്വാദികളും) ആരണ്യപശുക്കളും(മാൻമുതലായവയും).

[10] ഇരുവരിപ്പല്ലുള്ളവ – കഴുതകളും മറ്റും.

[11] ബ്രഹ്മവാദികൾ ചോദിയ്കുന്നു: പുരുഷൻ – വിരാട്ട്.

[12] ചോദ്യത്തിന്റെ മറുപടി: ശൂദ്രനാണ്, കാൽ.

[15] ഏഴെണ്ണം – സപ്തച്ഛന്ദസ്സുകൾ. പരിധികൾ – ഹോമകുണ്ഡത്തിന്നു ചുറ്റും വെയ്ക്കുന്ന ചുള്ളിവിറകുകൾ. ഇരുപത്തൊന്നെണ്ണം – പന്തിരണ്ടു മാസങ്ങൾ, അഞ്ച ഋതുക്കൾ, മൂന്നു ലോകങ്ങൾ, സൂര്യൻ. പശുവാക്കി കെട്ടി – സങ്കല്പത്താൽ യൂപത്തിൽ ബന്ധിച്ചു.

[16] സൃഷ്ടിക്രമം പ്രതിപാദിച്ചിട്ട്. ഉപാസനഫലം ഉപന്യസിയ്ക്കുന്നു:

സൂക്തം 91.

വീരുഹവ്യപുത്രൻ അരുണൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

സ്തൂയമാനനായി, ദാനപരനായി, അന്നകാമനായി, എല്ലാ ഹവിസ്സും ഹോമിയ്ക്കുന്നവനായി, വരേണ്യനായി, വിഭുവായി, തേജസ്വിയായിരിയ്ക്കുന്ന സഖാവിനെ സഖാവിന്നുവേണ്ടി, ഉണർവുറ്റവർ ശാലയിൽ ഉത്തരവേദിമേൽ ഉജ്ജ്വലിപ്പിയ്ക്കുന്നു. 1

ആ ദർശനീയവിഭൂതിയായ അതിഥി ഗൃഹത്തിൽ ഗൃഹത്തിൽ, വനത്തിൽ വനത്തിൽ ചെല്ലുന്നു. ആ ജനഹിതൻ ജനത്തെ ജനത്തെ, ഒരു സഞ്ചാരിപോലെ വിട്ടുപോകില്ല: ആ മനുഷ്യഹിതൻ മനുഷ്യരിൽ – മർത്ത്യങ്കൽ മർത്ത്യങ്കൽ – വാണരുളുന്നു! 2

അഗ്നേ, നിന്തിരുവടി ബലത്താൽ സുബലനാകുന്നു; കർമ്മത്താൽ സുകർമ്മാവാകുന്നു; കാവ്യത്താൽ കവിയാകുന്നു; സർവജ്ഞനാകുന്നു. വാനൂഴികൾ വളർത്തിപ്പോരുന്ന സമ്പത്തുകളെ നിലനിർത്തിക്കൊണ്ടു, നിന്തിരുവടി ഏകനായിത്തന്നേ വാണരുളുന്നു! 3

അഗ്നേ, നിന്തിരുവടിയുടെ നെയ്യൊഴുകുന്ന കാലികമായ ഇരിപ്പിടം അറിഞ്ഞു. നിന്തിരുവടി ഉത്തരവേദിയിൽ ചെല്ലുന്നു. നിന്തിരുവടിയുടെ രശ്മികൾ ഉഷസ്സിന്റെ വരവുപോലെയും, സൂര്യന്റെ നിർമ്മലരശ്മികൾപോലെയും പ്രകാശിയ്കുന്നു. 4

സസ്യങ്ങളിലെയ്ക്കും കാടുകളിലെയ്ക്കും തന്നാൽത്തന്നെ അയയ്ക്കപ്പെട്ട ഭവാൻ ഭോജ്യം തിരുവായിലാക്കുന്നതെപ്പൊഴോ, അപ്പോൾ അങ്ങയുടെ കിരണങ്ങൾ, കാർമുകിലിന്റെ മിന്നലുകൾപോലെയും, ഉഷസ്സിന്റെ കൊടിക്കൂറകൾപോലെയും വിചിത്രമായി കാണപ്പെടും! 5

ആ അഗ്നി ഋതുപ്രാപ്തമായ ഗർഭമായി ഓഷധികളാൽ ധരിയ്ക്കപ്പെടുന്നു. തന്തിരുവടിയെ തണ്ണീരുകളും അമ്മമാരായി ഉൽപാദിപ്പിയ്ക്കുന്നു. സ്വതുല്യനായ അദ്ദേഹത്തെത്തന്നെ വനസ്പതികളും, ഗർഭിണികളായ ലതകളും സർവദാ പ്രസവിയ്ക്കുന്നു. 6

അഗ്നേ, ഭവാൻ കാറ്റത്തുലഞ്ഞു, ചിക്കെന്നു വനസ്പതികളിലണഞ്ഞു പടർന്നു പാളുന്നതെപ്പൊഴോ; അപ്പോൾ, ചുട്ടെരിയ്ക്കുന്ന ഭവാന്റെ തേമാനമില്ലാത്ത തേജസ്സുകൾ, തേരാളികളെപ്പോലെ വെവ്വേറെ നടകൊള്ളുന്നു! 7

അഗ്നേ, മേധയുളവാക്കുന്ന, യജ്ഞസാധകനായ, ഹോതാവായ, തുലോം കീഴമർത്തുന്ന, മനനശീലനായ അങ്ങയെത്തന്നെയാണു്, (ഋത്വിക്കുകൾ) ചെറുതും വലുതുമായ ഹവിസ്സിൽ ഒപ്പം വരിച്ചുപോരുന്നതു്; അങ്ങൊഴിഞ്ഞു മറ്റാരെയുമില്ല! 8

അഗ്നേ, ഭവൽഭക്തരായ കർമ്മികൾ ഇവിടെ യജ്ഞങ്ങളിൽ ഹോതാവായ ഭവാനെത്തന്നേ വരിച്ചുപോരുന്നു: ദേവകാമന്മാരായ മനുഷ്യർ ദർഭ മുറിച്ചു, ഹവിസ്സൊരുക്കി, അന്നങ്ങൾ അങ്ങയ്ക്കായി വെയ്ക്കുന്നു. 9

അഗ്നേ, ഹോത്രം അങ്ങയുടെയാണു്; ഋതുവിലെ പോത്രം അങ്ങയുടെയാണു്; നേഷ്ട്രം അങ്ങയുടെയാണു്. അങ്ങുതന്നെ, യജ്ഞകാംക്ഷിയ്ക്ക് അഗ്നിത്ത്; പ്രശാസ്ത്രം അങ്ങയുടെയാണു് അങ്ങ് യജ്ഞകാമനാകുന്നു; അങ്ങ് തന്നെ, ബ്രഹ്മൻ; ഞങ്ങളുടെ ഭവനത്തിൽ ഗൃഹപതിയും, അങ്ങ് തന്നെ! 10

അഗ്നേ, അമർത്ത്യനായ ഭവാന്നു യാതൊരു മർത്ത്യൻ ചമതയോ ഹവിസ്സോ അർപ്പിയ്ക്കുമോ, അവന്നു ഭവാൻ ഹോതാവാകും; ദൂതനായിച്ചെന്നു പറയും; യജിയ്ക്കും; അധ്വര്യുവാകും! 11

ഈ ധനകാമകളായ അർച്ചകോക്തികൾ – നല്ല സ്തുതികളായ ഋക്കുകൾ – നമ്മളിൽനിന്ന് ആ വസുവായ ജാതവേദസ്സിങ്കൽ ചെന്നെത്തട്ടെ: ഇവ പ്രവൃദ്ധകളാണെങ്കിലും, വീണ്ടും വർദ്ധിപ്പിയ്ക്കുമല്ലോ, ആ സ്തോതൃപരൻ! 12

ഇതാ, ഇച്ഛിയ്ക്കുന്ന ആ പുരാതനന്നു പുതുപുത്തനായ ഒരു നല്ല സ്തുതി ഞാൻ ചൊല്ലാം; നമ്മുടെ സ്തുതി കേട്ടരുളട്ടെ. നല്ല വസ്ത്രം ധരിച്ച കാമിനിയായ ഭാര്യ ഭർത്താവിന്റെ നെഞ്ചിലെന്നപോലെ, ഞാൻ തന്തിരുവടിയുടെ ഹൃദയത്തിൽ പതിയുമാറാകണം! 13

സേചനശക്തിയുള്ള അശ്വങ്ങളും കാളകളും മച്ചിപ്പൈക്കളും ആടുകളും ‘ഉഴിഞ്ഞിട’പ്പെട്ട് ആരിൽ ഹോമിയ്ക്കപ്പെടുന്നുവോ; ആ സുരാപായിയും സോമപൃഷ്ഠനും വിധാതാവുമായ അഗ്നിയ്ക്കു ഞാൻ ഒരഴകൊത്ത സ്തോത്രം ആലോചിച്ചുണ്ടാക്കാം. 14

അഗ്നേ, സ്രുക്കിങ്കൽ നെയ്യുപോലെയും, ചമസത്തിൽ സോമം പോലെയും, അങ്ങയുടെ വായിൽ ഹവിസ്സു പൊഴിയ്ക്കപ്പെടുന്നു. അങ്ങ് ഞങ്ങൾക്ക് അന്നദായകവും വിലയേറിയതും പുകൾപ്പെട്ടതും വലുതുമായ ധനത്തെയും നല്ല പുത്രന്മാരെയും തന്നരുളുക! 15

കുറിപ്പുകൾ: സൂക്തം 91.

[1] സഖാവിനെ – അഗ്നിയെ. സഖാവിനുവേണ്ടി – യജമാനാർത്ഥം. ഉണർവുറ്റവർ – സ്തോതാക്കൾ.

[2] അതിഥി – അഗ്നി. ഗൃഹത്തിൽ ഗൃഹത്തിൽ – യജമാനഗൃഹങ്ങൾതോറും. ജനഹിതൻ – അഗ്നി. സഞ്ചാരി ഒരിടത്തിൽ സ്ഥിരമായി വസിയ്ക്കില്ലല്ലോ; അതുപോലെയല്ല അഗ്നി.

[3] കാവ്യം – മേധാവികർമ്മം. കവി – മേധാവി.

[4] കാലികം – യജ്ഞകാലത്തിലേതു്.

[5] ദാവാഗ്നിയെപ്പറ്റി:

[7] ചുട്ടെരിയ്ക്കുന്ന – മരംമുതലായവയെ.

[9] അന്നങ്ങൾ – പുരോഡാശാദികൾ.

[10] ബ്രഹ്മൻ – ബ്രഹ്മാവെന്ന ഋത്വിക്ക്.

[11] പറയും – ‘ദേവന്മാരേ, ഇതാ, നിങ്ങൾക്കു യഷ്ടാവയച്ച ഹവിസ്സ്” എന്നു്.

[12] അർച്ചകോക്തികൾ – പൂജിയ്ക്കുന്ന വാക്കുകൾ. ആ സ്തോതൃപരൻ – അഗ്നി.

[13] ഇച്ഛിയ്ക്കുന്ന – സ്തുതികാമനായ. പുതുപുത്തൻ = അതിനൂതനം.

[14] സേചനശക്തിയുള്ള – ചിനപിടിപ്പിയ്ക്കാൻ കെല്പുള്ള. സുരാപായി – സൌത്രാമണീയജ്ഞത്തിൽ മദ്യം കുടിയ്ക്കുന്നവൻ.

സൂക്തം 92.

മനുപുത്രൻ ശാര്യാതൻ ഋഷി; ജഗതി ഛന്ദസ്സ്; പലർ ദേവതകൾ.

നിങ്ങളുടെ യജ്ഞത്തിന്റെ തേരാളിയും, മനുഷ്യരക്ഷകനും, ദേവഹോതാവും, രാത്രിയുടെ അതിഥിയുമാണല്ലോ, വിഭാവസു: ഉണങ്ങിയതിലും പച്ചയിലും കത്തിപ്പിടിച്ചു ഭക്ഷിയ്ക്കുന്ന ആ യജനീയനായ വൃഷാവ് ഒരു കൊടിമരമായി സ്വർഗ്ഗത്തിൽ പള്ളികൊള്ളുന്നു! 1

പൊടുന്നനെ രക്ഷിയ്ക്കുന്ന താങ്ങായ അഗ്നിയെ ഇരുകൂട്ടരും യജ്ഞനിർവാഹകനാക്കിവെച്ചിരിയ്ക്കുന്നു; ഈ പെരിയ വായുപുത്രനായ പുരോഹിതനെ ഉഷസ്സുകൾ, കതിരവനെയെന്നപോലെ ചുംബിയ്ക്കുന്നു! 2

ഈ വിവിധസ്തുത്യന്നു ഞങളുടെ ജ്ഞാനം യഥാർത്ഥമായിത്തോന്നുമെന്നും, ഹോമിച്ച അന്നം അവിടുന്നു ഭക്ഷിയ്ക്കുമെന്നും ഞങ്ങൾ ആശിയ്ക്കുന്നു: ഘോരങ്ങളായ (ജ്വാലകൾ) അക്ഷയങ്ങളായിത്തീരുന്നതോടേ, ദേവന്നു പൊഴിയ്ക്കപ്പെടുകയായി! 3

ഈ യജ്ഞബന്ധുവിനെ വിശാലമായ ആകാശവും, പരന്ന അന്തരിക്ഷവും, അറ്റമില്ലാത്ത അതിസ്തുത്യയായ പൃത്ഥിയും വണങ്ങിപ്പോരുന്നു; ഇന്ദ്രൻ, മിത്രൻ, വരുണൻ, ഭഗൻ, സവിതാവ് എന്നീ വിശുദ്ധബലന്മാരും വകവെച്ചിരിയ്ക്കുന്നു! 4

എവരോടുകൂടിയാണോ, പരിതോഗന്താവ് അതിവേഗേന ചുറ്റിനടക്കുന്നതും, അന്തരിക്ഷത്തിൽ ഇടിവെട്ടുന്നവൻ ഉലകത്തെ നനയ്ക്കുന്നതുംം ആ രുദ്രപുത്രന്മാരുടെ യാത്രയിൽ തണ്ണീരുകൾ തള്ളിയൊഴുകുന്നു; അറ്റമില്ലാത്ത ഭൂമിയെ മൂടുന്നു!5

കോടക്കാറിന്റെ കൂടുകളും, അന്തരിക്ഷത്തിന്റെ പരുന്തുകളും, മനുഷ്യവ്യാപികളും, രുദ്രപുത്രരുമായ മരുത്തുക്കൾ സ്വകർമ്മം നടത്തിപ്പോരുന്നു; ആ സോമവാന്മാരായ ദേവന്മാരോടുകൂടിയാണു്, അശ്വവാനായ ഇന്ദ്രനും അര്യമാവും മിത്രനും വരുണനും തൃക്കൺപാർക്കുന്നതു്! 6

സ്തുതിയ്ക്കുന്നവർക്കു വൃഷാവായ ഇന്ദ്രങ്കൽനിന്നു ബലവും, രക്ഷയും, സൂര്യങ്കൽനിന്നു കാഴചയും കിട്ടും; അദ്ദേഹത്തെ ക്ഷിപ്രം പൂജിയ്ക്കുന്ന സ്തോതാക്കളെ യജ്ഞങ്ങളിൽ വജ്രം സഹായിയ്ക്കും! 7

സൂര്യനും കുതിരകളെ ഇമ്പപ്പെടുത്തുന്നു: ഈ പ്രവൃദ്ധനായ ഇന്ദ്രനെ ആരും പേടിയ്ക്കും; നാളിൽ നാളിൽ ചീറ്റുന്ന ഭയംകരനായ വൃഷാവിന്റെ തിരുവയറ്റിൽനിന്നത്രേ, സഹനശീലൻ നിർബാധം ഇടിവെട്ടുന്നതു്! 8

കുതിരകളിലൂടേ വന്നുചേരുന്ന ഏവരൊന്നിച്ചാണോ, സ്വയം പുകഴ്‌ന്ന സ്വജനോപേതനായ ശിവൻ സ്വർഗ്ഗത്തിൽനിന്നെഴുന്നള്ളുന്നതു്; ആ നിയതാഭിലാഷരോടുകൂടിയ, ശത്രുക്കളെ നശിപ്പിയ്ക്കുന്ന, ശക്തനായ രുദ്രന്ന് ഇവിടെ നിങ്ങൾ നമസ്കരിച്ചു സ്തോത്രം ചൊല്ലുവിൻ! 9

വൃഷാവായ ബൃഹസ്പതിയും ആ സോമബന്ധുക്കളും പ്രജകൾക്കായി അന്നം തഴപ്പിച്ചുപോരുന്നുണ്ടല്ലോ. അതിനാൽ അഥർവാവ് ഒന്നാമതായി യജ്ഞമാർഗ്ഗം പരത്തി: ബലവാന്മാരായ ദേവന്മാരും ഭൃഗുക്കളും വിശസനം നടത്തി. 10

വളരെ വെള്ളമുള്ള വാനൂഴികളും, യമനും, അദിതിയും, ത്വഷ്ടാവെന്ന ദേവനും, ദ്രവിണോദസ്സും, ഋഭുക്കളും, രോദസിയും, മരുത്തുക്കളും, വിഷ്ണുവും നാലംഗങ്ങളുള്ള നരാശംസത്തിൽ പ്രകർഷേണ പൂജിയ്ക്കപ്പെടുന്നു. 11

ആ കവിയായ അഹിർബുധ്ന്യൻ യജ്ഞത്തിൽ, കാമയമാനന്മാരായ നമ്മുടെ വിശാലസ്തുതി ചെവിക്കൊള്ളട്ടെ; വാനത്തു വാഴുന്ന സഞ്ചരിഷ്ണുക്കളായ സൂര്യചന്ദ്രന്മാരും, കർമ്മവതിയും ദ്യോവും ബുദ്ധിയാൽ ഇതറിയട്ടെ! 12

പൂഷാവും, വിശ്വദെവഹിതനായ ഉദകപുത്രൻ വായുവും നമ്മുടെ ജംഗമത്തെ യജ്ഞകർമ്മത്തിന്നായി പ്രകർഷേണ രക്ഷിയ്ക്കട്ടെ. നിങ്ങൾ ജീവനായ വായുവിനെ പ്രശസ്താന്നലബ്ധിയ്ക്കായി സ്തുതിയ്ക്കുവിൻ: ശോഭനാഹ്വാനരായ അശ്വികളേ, എഴുന്നള്ളുന്ന നിങ്ങൾ ഇതു കേട്ടരുളുവിൻ! 13

ഈ നിർഭയരായ മനുഷ്യരുടെ ഉള്ളിലിരിയ്ക്കുന്ന സ്വയംപ്രഖ്യാതനെയും, എല്ലാദ്ദേവപത്നിമാരോടുംകൂടിയ ഇടിവില്ലാത്ത അദിതിയെയും, രാത്രിയുടെ യുവാവിനെയും, നരസ്നേഹിയെയും, തമ്പുരാനെയും നാം സ്തുതിച്ചുപാടുക! 14

ഇവിടെ, ജനനത്താൽ കാരണവനായ അംഗിരസ്സു സ്തുതിയ്ക്കുന്നു: ഉയർത്തപ്പെട്ട അമ്മിക്കുഴകൾ യജ്ഞത്തെ നോക്കിക്കാണുന്നു. ഇവയാലാണല്ലോ, വിചക്ഷണൻ വിപുലനായിച്ചമഞ്ഞതു്; തന്റെ വജ്രമത്രേ, തണ്ണീർവഴിയിൽ അഴകൊത്ത അന്നസാധനം പുറപ്പെടുവിച്ചതു്! 15

കുറിപ്പുകൾ: സൂക്തം 92.

[1] ദേവന്മാരോട്: തേരാളി – നേതാവു്. വിഭാവസു – അഗ്നി. പച്ചയിലും – പച്ചനിറമാർന്ന (ഉണങ്ങാത്ത) സസ്യത്തിലും.

[2] ഇരുകൂട്ടരും – ദേവകളും മനുഷ്യരും. വായുപുത്രൻ – കാറ്റിനാൽ വളർത്തപ്പെടുന്നവൻ. പുരോഹിതനെ – അഗ്നിയെ. ചുംബിയ്ക്കുന്നു – പ്രാപിയ്ക്കുന്നു എന്നു സാരം. പുലർകാലത്താണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കൽ.

[3] ദേവന്നു പൊഴിയ്ക്കപ്പെടുകയായി – അഗ്നിയ്ക്കു ഹവിസ്സു ഹോമിച്ചു തുടങ്ങും.

[4] വകവെച്ചിരിയ്ക്കുന്നു – മാനിച്ചിരിയ്ക്കുന്നു.

[5] പരിതോഗന്താവ് – എങ്ങും ഗമിയ്ക്കുന്ന ഇന്ദ്രൻ. ഇടിവെട്ടുന്നവൻ – പർജ്ജന്യൻ.

[6] കൂടുകൾ – പാർപ്പിടങ്ങൾ. ആ ദേവന്മാർ – മരുത്തുക്കൾ. തൃക്കൺപാർക്കുന്നതു് – ലോകത്തെ വീക്ഷിയ്ക്കുന്നതു്.

[7] അദ്ദേഹത്തെ – ഇന്ദ്രനെ.

[8] ഇന്ദ്രന്റെ ആജ്ഞയാലാണു്, സൂര്യൻതന്നെയും കുതിരകളെ ഇമ്പപ്പെടുത്തുന്നത് – കുതിരകളെ തെളിച്ചു സഞ്ചരിയ്ക്കുന്നത്. സഹനശീലൻ – പർജ്ജന്യൻ.

[9] സ്തോതാക്കളോട്: എഴുന്നള്ളുന്നതു് – യജ്ഞങ്ങളിലെയ്ക്കു വരുന്നതു്. നിയതാഭിലാഷർ – നിയമേന യജ്ഞത്തെ ഇച്ഛിയ്ക്കുന്ന മരുത്തുക്കൾ.

[10] സോമബന്ധുക്കൾ – ദേവന്മാർ. വിശസനം = പശുവധം.

[11] രോദസി – രുദ്രപത്നി. നാലാംഗങ്ങൾ – നാലഗ്നികൾ. നരാശംസം – ഒരു യജ്ഞത്തിന്റെ പേര്.

[12] കർമ്മവതി – ഭൂമി. ഇതു് – സ്തുതി.

[13] സ്തോതാക്കളോട്: ജംഗമത്തെ – ഗവാശ്വദികളെ. എഴുന്നള്ളുന്ന – യജ്ഞത്തിലെയ്ക്കു വരുന്ന. ഇതു – സ്തുതി.

[14] നിർഭയൻ – സംസാരഭയം വിട്ടവർ. സ്വയംപ്രഖ്യാതൻ – അഗ്നി. രാത്രിയുടെ യുവാവു് – ചന്ദ്രൻ. നരസ്നേഹി – സൂര്യൻ. തമ്പുരാൻ – ഇന്ദ്രൻ.

[15] സ്തുതിയ്ക്കുന്നു – ദേവന്മാരെ. യജ്ഞത്തെ – യജ്ഞസാധനമായ സോമത്തെ. വിചക്ഷണൻ – ഇന്ദ്രൻ. വിപുലൻ – ഹർഷത്താൽ തടിച്ചവൻ. തന്റെ – ഇന്ദ്രന്റെ. തണ്ണീർവഴിയിൽ – അന്തരിക്ഷത്തിൽ. അന്നസാധനം – വെള്ളം.

സൂക്തം 93.

പൃഥുപുത്രൻ താന്വൻ ഋഷി; പ്രസ്താരപംക്തിയും അനുഷ്ടുപ്പും പംക്തിയും ന്യങ്കസാരിണിയും പുരസ്താൽബൃഹതിയും ഛന്ദസ്സുകൾ;വിശ്വേദേവകൾ ദേവത.

വാനൂഴികളേ, നിങ്ങൾ തുലോം വിസ്താരപ്പെടുവിൻ. വലിയ ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങൾക്കു സദാ രണ്ടു വനിതമാരാകുവിൻ. എതിർപ്പിൽ ഞങ്ങളെ നിങ്ങൾ ഇവകൊണ്ടു രക്ഷിയ്ക്കുവിൻ – വല്ലാതെ കീഴമർത്തുന്നവങ്കൽനിന്നുപോലും ഞങ്ങളെ നിങ്ങൾ ഇവകൊണ്ടു രക്ഷിയ്ക്കുവിൻ! 1

നീണ്ട പഠിപ്പുള്ള യാതൊരുവൻ സുഖകരങ്ങൾകൊണ്ടു ദേവന്മാരെ പരിചരിയ്ക്കുമോ, ആ മനുഷ്യൻ യജ്ഞത്തിൽ യജ്ഞത്തിൽ അവരെ പൂജിയ്ക്കും! 2

ദേവന്മാരേ, എവർക്കും ഉടയവരായ നിങ്ങളുടെ പക്കൽ വളരെയുണ്ടു്, വരണീയം! നിങ്ങളെല്ലാവരും വിശാലതേജസ്കരാണു്; നിങ്ങളെല്ലാവരും യജ്ഞങ്ങളിൽ യജനീയരാണു്. 3

അര്യമാവ്, മിത്രൻ, നീളെ നടക്കുന്ന വരുണൻ, പുകഴത്തപ്പെട്ട രുദ്രൻ, പോഷകരായ മരുത്തുക്കൾ, ഭഗൻ, എന്നീ സ്തുത്യന്മാർ മനുഷ്യർക്കു സുഖമരുളട്ടെ: അമൃതിന്റെ അരചന്മാരാണല്ലോ, അവർ! 4

വർഷണധനന്മാരേ, ജലപതികളായ നിങ്ങളിരുവരും, ഒരേമട്ടിൽ പൊറുപ്പുമുതലുള്ളവരായ സൂര്യാചന്ദ്രമനസ്സുകളോടും, അന്തരിക്ഷസ്ഥനായ അഹിർബുധ്ന്യനോടുംകൂടി, ഞങ്ങളെ രക്ഷിച്ചാലും! 5

അംഭഃപതികളായ അശ്വിദേവന്മാരും മിത്രാവരുണന്മാരും ഞങ്ങളെ തിരുവുടൽകൊണ്ടു രക്ഷിയ്ക്കുമാറാകണം: (ഇവരാൽ രക്ഷിയ്ക്കപ്പെട്ടവൻ)വമ്പിച്ച സമ്പത്തു നേടും; ദുരിതങ്ങൾ, മരുഭൂമികൾപോലെ കടക്കും! 6

രുദ്രപുത്രരായ അശ്വികൾ, രഥപതി, ഭഗൻ, ഋജു, വാജൻ, സദാഗതി എന്നീ വിശ്വവേദസ്സുകളായ വലിയ ദേവന്മാരെല്ലാം നമ്മെ സുഖിപ്പിയ്ക്കട്ടെ! 7

ഋഭുക്ഷാവു ശോഭിയ്ക്കുന്നു; പരിചരിയ്ക്കുന്നവന്റെ ഇമ്പവും ശോഭിയ്ക്കുന്നു. ഇങ്ങോട്ടു വെക്കമെഴുന്നള്ളുന്ന നിന്തിരുവടിയുടെ ഇരുഹരികൾ ബലിഷ്ഠങ്ങളാണല്ലോ. തനിയ്ക്കുള്ള സാമവും ദുഷ്പ്രാപമാകുന്നു. വേറെയൊന്നാണു്, മനുഷ്യസാധാരണമല്ല, ഈ യജ്ഞം! 8

ദേവ, സവിതാവേ, ഹവിർദ്ധന്മാരാൽ സ്തുതിയ്ക്കപ്പെടുന്ന നിന്തിരുവടി ഞങ്ങളെ മുഖം കുനിയ്ക്കേണ്ടാത്തവരാക്കിയാലും. മരുത്സമേതനായ ഇന്ദ്രൻ ഈ മനുഷ്യരായ ഞങ്ങളിൽ, ചക്രം കടിഞ്ഞാണെന്നപോലെ ബലം തുലോം ചേർക്കട്ടെ! 9

ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങളുടെ ഈ മക്കൾക്ക് എല്ലാ ആൾക്കാരെയും, വലിയ യശസ്സും കൊടുക്കുവിൻ; ബലമുണ്ടാകാൻ അന്നവും – ശത്രുക്കളെ പിന്നിടാൻ ധനസമേതമായ അന്നവും – കൊടുക്കുവിൻ! 10

വസോ, ബലവാനേ, ഇന്ദ്ര, ഞങ്ങളിൽ താൽപര്യമുള്ള ഭവാൻ എങ്ങാനുമിരിയ്ക്കുന്ന ഈ സ്തോതാവിനെ ഇഷ്ടസിദ്ധിയ്ക്കു – യാഗത്തിന്നു – സദാ രക്ഷിച്ചാലും; ജ്ഞാനംകൊണ്ടു് അറിയുകയും ചെയ്താലും! 11

തലവന്മാർക്കു കൊലപോലെയുള്ളതായ എന്റെ ഈ സ്തോത്രത്തെ (ഋത്വിക്കുകൾ), ദീപ്തഗമനം സൂര്യങ്കൽ രശ്മിയെയെന്നപോലെ വളർത്തട്ടെ; ഉറപ്പു വരുത്തിയ രഥത്തെ തച്ചൻപോലെ പുറത്തിറക്കട്ടെ! 12

ധനം കിട്ടിയ്ക്കുന്ന ഈ സ്തുതി ദേവന്മാർക്ക് ഒരു പൊൻപണ്ടമായി, യുദ്ധത്തിൽ ബലംപോലെയും മുഴുമിച്ച തേകൽപോലെയും ആവർത്തിയ്ക്കുന്നു! 13

യാവചിലർ അഞ്ഞുറുതേരുകൾ പൂട്ടി ഞങ്ങളുടെ അടുക്കലെയ്ക്കു വരുമോ, ആ ദേവന്മാരെ കേൾപ്പിയ്ക്കുന്ന ഈ സ്തോത്രം ഞാൻ ദുശ്ശീമങ്കലും പൃഥിയിങ്കലും വേനങ്കലും ബലവാനായ രാമങ്കലും, മറ്റു ധനികന്മാരിലും ചൊല്ലും. 14

ഇവരുടെ അടുക്കൽ താന്വൻ എഴുപത്തേഴു (ഗോക്കളെ)അപ്പോൾത്തന്നേ യാചിച്ചു: അപ്പോൾത്തന്നേ പൃഥുപുത്രൻ തന്നു; അപ്പോൾത്തന്നേ മായുക്കളും തന്നു! 15

കുറിപ്പുകൾ: സൂക്തം 93.

[1] വനിതമാർ – പ്രിയമാരെന്നർത്ഥം. ഇവ – ഈ രക്ഷകൾ.

[2] പഠിപ്പ് – ശാസ്ത്രാധ്യയനം. സുഖകരങ്ങൾ – സുഖമുളവാക്കുന്ന ഹവിസ്സുകൾ. യജ്ഞത്തിൽ യജ്ഞത്തിൽ പൂജിയ്ക്കും – സുഖകരങ്ങളായ ഹവിസ്സുകൾ കൊണ്ടേ ഓരോ യജ്ഞവും സഫലമാകൂ എന്നു സാരം.

[3] വരണീയം – ധനം.

[4] നീളെ നടക്കുന്ന – ഗതിയ്ക്ക് ഒരേടത്തും തടവില്ലാത്ത. അമൃതിന്റെ – സുധാസദൃശമായ ഹവിസ്സിന്റെ.

[5] അശ്വികളോട്:

[7] രഥപതി – പൂഷാവു്. സദാഗതി = വായു.

[8] ഋഭുക്ഷാവ് = ഇന്ദ്രൻ. പരിചരിയ്ക്കുന്നവൻ – യ്ഷ്ടാവ്. തനിയ്ക്ക് – ഇന്ദ്രന്ന്. ദുഷ്പ്രാപമാകുന്നു – രക്ഷസ്സുകൾക്കടുക്കാവുന്നതല്ല. മനുഷ്യസാധാരണമല്ല – ദിവ്യമാണു്.

[9] ഹവിർദ്ധനന്മാർ – ഋത്വിക്കുകൾ. മുഖം കുനിയ്ക്കേണ്ടാത്തവർ – ലജ്ജാകരമായ കർമ്മംചെയ്യാത്തവർ.

[12] തലവന്മാർ – ദേവശത്രുക്കൾ. ഉറപ്പു വരുത്തിയ (കേടു തീർത്ത) രഥത്തെ, ഉടമസ്ഥന്മാർ വന്നാൽ, ആശാരി പുറത്തിറക്കുമല്ലോ; അതുപോലെ ഈ സ്തോത്രത്തെ ഋത്വിക്കുകൾ വെളിപ്പെടുത്തട്ടെ.

[13] മുഴുമിച്ച – കോരിയെടുത്ത വെള്ളം ഒഴിച്ചുകഴിഞ്ഞാൽ, തേകൽ വീണ്ടും ആവർത്തിയ്ക്കുമല്ലോ.

[14] ദുശ്ശിമൻ, പൃഥി, വേനൻ, രാമൻ എന്നിവർ രാജാക്കന്മാരത്രേ.

[15] ഇവർ – രാജാക്കന്മാർ. പൃഥുപുത്രൻ – പൃഥുവിന്റെ മകനായ ഒരു രാജാവു്. മായുക്കൾ – (?)

സൂക്തം 94.

കദ്രുവിന്റെ പുത്രൻ അർബുദൻ എന്ന സർപ്പം ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ: അമ്മിക്കുഴകൾ ദേവത.

ഇവ ശബ്ദിയ്ക്കട്ടെ; നാം സ്തുതി ചൊല്ലുക. നിങ്ങൾ ശബ്ദിയ്ക്കുന്ന അമ്മിക്കുഴകളെ സ്തുതിയ്ക്കുവിൻ. ആദരണീയങ്ങളും ആശുകാരികളുമായ കല്ലുകളേ, നിങ്ങൾ ഇന്ദ്രനെപ്പറ്റി ശ്രോതവ്യമായ ഘോഷം മുഴക്കി, സോമലിപ്തങ്ങളാകുവിൻ! 1

ഈ അമ്മിക്കുഴകൾ, നൂറുമായിരം ആളുകൾപോലെ ശബ്ദിയ്ക്കുന്നു; പച്ചനിറം പൂണ്ട വായകൾകൊണ്ടു വിളിയ്ക്കുന്നു. ഈ സുകർമ്മാക്കൾ (യാഗത്തിൽ) വന്നു, സൽക്കർമ്മംമൂലം, ഹോതാവിനെക്കാൾ മുമ്പേതന്നേ ഹവിസ്സുണ്ണുന്നു! 2

ഇതാ, തുടുത്ത മരക്കൊമ്പു തിന്ന, നല്ല തീറ്റ കിട്ടിയ, കാളകൾ ഉറക്കെ മുക്രയിടുന്നു: പച്ചിച്ച മാംസത്തിന്നായി (മാംസാശികൾ) മുരളുന്നതുപോലെ, ഇവ ശബ്ദിയ്ക്കുന്നു; മധു വായിലക്കുകയും ചെയ്യുന്നു! 3

ഇവ മത്തുണ്ടാക്കുന്ന സോമംകൊണ്ട് ഇന്ദ്രനെ വിളിച്ചു, പെരികെശ്ശബ്ദിയ്ക്കുന്നു; മധു വായിലാക്കുന്നു; ചുണപൂണ്ടു, കൂസലില്ലാതെ, ഒച്ചകളാൽ ഭൂമിയെ മാറ്റൊലിക്കൊള്ളിച്ചു, കൈവിരലുകളോടുകൂടി നൃത്തംചവുട്ടുന്നു! 4

ഇവ അഴകിൽ നിപതിച്ച്, അരികെ അന്തരിക്ഷത്തിൽ ശബ്ദമുണ്ടാക്കുന്നു. സൂര്യന്നൊപ്പം വെളുത്ത (നീർത്തുള്ളികൾ), മാൻകൂട്ടത്തിൽ നടക്കുന്ന കൃഷ്ണമൃഗങ്ങൾപോലെ തുള്ളിക്കളിയ്ക്കുന്നു; ചതയ്ക്കുമ്പോൾ അമ്മിയുടെ ചുവട്ടിലെയ്ക്കു പോകുന്ന നീരിനെ ഒതുക്കുന്നു; വളരെ നീരിനെ വഹിയ്ക്കുന്നു! 5

ഈ യജ്ഞഭാരവാഹികൾ (സോമത്തോടു)കൂടി, പൂട്ടപ്പെട്ടു വലിയ്ക്കുന്ന ബലിഷ്ഠങ്ങൾപോലെ നീളുന്നു. ഇവ കിതച്ചുംകൊണ്ടു കുടിച്ചൊലികൂട്ടുന്നതു, കുതിരകളുടെ ചിനപോലെ കേൾക്കുന്നു! 6

പത്തുജോലിക്കാർ, പത്തുപ്രകാശകർ, പത്തുകയറുകൾ, പത്തുയോജകർ, പത്തു ചൂഴെപ്പണിക്കാർ, പത്തുചതക്കാർ എന്നിവരോടുകൂടി തളർച്ചയെന്നിയേ പെരുമാറുന്നവയെ നിങ്ങൾ സ്തുതിയ്ക്കുവിൻ! 7

പത്തുപിടുത്തങ്ങൾ ചേർന്ന ഈ ആദരണീയങ്ങളായ ആശുകാരികളുടെ സ്പൃഹണീയമായ പ്രവർത്തനം ചൂഴെ നടക്കുന്നു: അവർക്കുതന്നെയാണു്, പിഴിഞ്ഞ സോമലതയാകുന്ന അന്നത്തിന്റെ അമൃത് ആദ്യം കിട്ടിയതു്! 8

ആ സോമഭോജികൾ ഇന്ദ്രന്റെ ഹരികളെ ചുംബിയ്ക്കുന്നു; മൂരിത്തോലിലെയ്ക്കു സോമം കറക്കുന്നു. അവ കറന്ന സോമമധു കുടിച്ചിട്ട് ഇന്ദ്രൻ തഴയ്ക്കുന്നു, തടിയ്ക്കുന്നു,‘കൂറ്റൻകുത്തു’ന്നു! 9

അമ്മിക്കുഴകളേ, നിങ്ങൾ ചെന്നുചേർന്ന യാഗത്തിൽ സോമം നിങ്ങൾക്കു് അഭീഷ്ടം വർഷിയ്ക്കുന്നു. നിങ്ങൾക്കു് ഉടവു വരില്ല. നിങ്ങൾ, അന്നവാന്മാർപോലെ നിത്യം ഊൺ കഴിയ്ക്കുന്നു; ധനവാന്മാർപോലെ തേജസ്സും ശ്രേയസ്സും നേടുന്നു. 10

പൊങ്ങുകയും താഴുകയും ചെയ്യുന്ന അമ്മിക്കുഴകളേ, ബലിഷ്ഠരേ, നിങ്ങൾ പിളർത്തും, പിളർത്തപ്പെടില്ല. നിങ്ങൾക്കു തളർച്ചയില്ല, തളർത്തപ്പെടലില്ല; രോഗമില്ല, വാർദ്ധക്യമില്ല, മരണമില്ല; തൃഷ്ണയില്ല, കൊതിയില്ല! 11

നിങ്ങളുടെ അച്ഛന്മാർക്ക് ഒരു യുഗത്തിലുമില്ല, ഇളക്കം: ക്ഷേമകാംക്ഷികളായ അവർ സദസ്സുകളിൽ ചേരാറില്ല. നിർജ്ജരരായ നിങ്ങളോ, സോമസമ്പർക്കത്താൽ പച്ചനിറം പൂണ്ടു ദ്യോവിലും ഭൂവിലും ഒച്ച കേൾപ്പിയ്ക്കുന്നു. 12

നീർ നിർഗ്ഗളിയ്ക്കുമ്പോൾ അമ്മിക്കുഴകൾ, വഴിയിൽ പായുന്ന രഥങ്ങൾക്കൊത്ത ശബ്ദങ്ങൾകൊണ്ടു് അതുതന്നെ വിളിച്ചുപറയുന്നു; ഭക്ഷിയ്ക്കുന്ന അവ, വിതയ്ക്കുന്ന കൃഷിക്കാർ വിത്തിനെയെന്നപോലെ, സോമത്തെ ഒന്നിച്ചുകൂട്ടുന്നു; ക്ഷയിപ്പിയ്ക്കുന്നില്ല. 13

പൂജിയ്ക്കപ്പെടുന്ന അമ്മിക്കുഴകൾ യാഗത്തിൽ പിഴിഞ്ഞിട്ട്, അമ്മയെ പിച്ചുന്ന കളിക്കിടാങ്ങൾപോലെ ഒച്ചകൂട്ടുന്നു. വഴിപോലെ പിഴിഞ്ഞ അവയെക്കുറിച്ചു ഭവാൻ സ്തോത്രം ചൊല്ലുക; അവ ഒലി മുഴക്കട്ടെ! 14

കുറിപ്പുകൾ: സൂക്തം 94.

[1] ഇവ – അമ്മിക്കുഴകൾ. നിങ്ങൾ – സ്തോതാക്കൾ. സോമലിപ്തങ്ങൾ = സോമം പുരണ്ടവ.

[2] പച്ചനിറം – സോമത്തിന്റെ. വിളിയ്ക്കുന്നു – ദേവന്മാരെ. ഈ സുകർമ്മാക്കൾ – അമ്മിക്കുഴകൾ. ഹോതാവ് – അഗ്നി. ഹവിസ്സ് – സോമം.

[3] മരക്കൊമ്പ് – സോമശാഖ. കാളകൾ – അമ്മിക്കുഴകൾ. മധു – മത്തുണ്ടാക്കുന്ന സോമം.

[4] കൈവിരലുകൾ – പിഴിയുന്നവന്റെ.

[5] നിപതിച്ച് – അമ്മിമേൽ. നീരിനെ – സോമരസത്തെ.

[6] യജ്ഞഭാരവാഹികൾ – അമ്മിക്കുഴകൾ. ബലിഷ്ഠങ്ങൾ – കരുത്തുറ്റ കുതിരകൾ. കിതച്ചുകൊണ്ടു – പതനോൽപതനങ്ങളിലെ കാറ്റിനെ കിതപ്പാക്കിയിരിയ്ക്കുന്നു. കുടിച്ച് – സോമനീര്.

[7] ഋത്വിക്കുകളോടു്: പത്തുജോലിക്കാരും മറ്റും, സോമം പിഴിയുന്നവരുടെ പത്തുകൈവിരലുകൾതന്നെ. പ്രകാശകർ = വെളിപ്പെടുത്തുന്നവർ. യോജകർ – ചേർക്കുന്നവർ. ചതക്കാർ – ചതയ്ക്കുന്നവർ. പെരുമാറുന്നവയെ – അമ്മിക്കുഴകളെ.

[8] പത്തുപിടുത്തങ്ങൾ – വിരലുകളുടെ, ആശുകാരികൾ – അമ്മിക്കുഴകൾ. പ്രവർത്തനം – സോമലത ചതയ്ക്കൽ. അമൃത് – മാധുര്യാനുഭൂതി.

[9] ആ സോമഭോജികൾ – അമ്മിക്കല്ലുകൾ. തഴയ്ക്കുന്നു – നീണ്ടുയരുന്നു.

[10] ഊൺകഴിയ്ക്കുന്നു – സോമമാകുന്ന അന്നം ഭക്ഷിയ്ക്കുന്നു.

[12] അമ്മിക്കുഴകളുടേ അച്ഛന്മാർ (മലകൾ) എന്നെന്നും അനങ്ങാറില്ല: അവർ സദസ്സുകളിൽ (യാഗശാലകളിൽ)പോകാതെ ക്ഷേമം (വിശ്രമം) കൊള്ളുന്നു. നിർജ്ജരരായ (തളർച്ചയില്ലാത്ത)അമ്മിക്കുഴകളുടെ മട്ടു നേരേ മറിച്ചാണു്.

[13] അതുതന്നേ – നീർ നിർഗ്ഗളിച്ചു എന്നതുതന്നെ. ഭക്ഷിയ്ക്കുന്ന – സോമഭോജികളായ.

[14] സ്തോതാവിനോടു്:

സൂക്തം 95.

പുരൂരവസ്സും ഉർവശിയും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അപേക്ഷയും നിഷേധവും ദേവതകൾ.

‘ഹേ കടുംകൈ ചെയത ഭാര്യേ, ഭവതി കനിഞ്ഞു നിന്നാലും: ഇപ്പോൾ നമുക്കു തമ്മിൽ കുറേ സംസാരിയ്ക്കാം; നമ്മുടെ ഈ ഗൂഢകാര്യങ്ങൾ പറയാതിരുന്നാൽ, ചരമദിവസത്തിൽപ്പോലും സുഖമുണ്ടാകില്ല!’1

‘ഈ സംഭാഷണംകൊണ്ടു നാം എന്തു ചെയ്യും? ഞാൻ ഭവാങ്കൽനിന്ന്, ഉഷസ്സുകളിൽവെച്ചു മുമ്പേത്തതെന്നപോലെ പോന്നുകഴിഞ്ഞു. പുരൂരവസ്സേ, അങ്ങ് ഗൃഹത്തിലെയ്ക്കു മടങ്ങിപ്പോയ്ക്കൊൾക: കാറ്റുപോലെ പിടിയിൽപ്പെടാത്തവളാണു്, ഞാൻ!’ 2

‘ഞാൻ വിജയത്തിന്ന് ആവനാഴിയിൽനിന്ന് അമ്പെടുത്ത് എയ്യാറില്ല; പാഞ്ഞണഞ്ഞു ഗോക്കളെയും നൂറുകണക്കിൽ ധനവും നേടാറില്ല. വീരരില്ലാത്ത ജോലിയിൽ ശോഭിയ്ക്കാറില്ല. ഭടന്മാർ പെരുംപടയിൽ അലറാറില്ല!’ 3

‘ഉഷസ്സേ, ഈ ഉർവശി ശ്വാശുരന്നുണ്ണാൻ ചോറു കൊണ്ടുകൊടുക്കും; വേണമെന്നു തോന്നിയാലപ്പോൾ, ഊൺമുറിയിൽനിന്നു കിടപ്പറയിലെയ്ക്കു പോരും. അവിടെ ആ കാമിനി ഇരവുപകൽ മേഢ്റത്തിന്റെ മേട്ടമേറ്റിരുന്നു! 4

പുരൂരവസ്സേ, അങ്ങ് എന്നെ നാളൊന്നിൽ മൂന്നുപ്രാവശ്യം മേഢ്റംകൊണ്ടു മേടിയിരുന്നുവല്ലോ: എന്നെ ഒരൂഴക്കായാക്കാതെ പൂർണ്ണയാക്കുമെന്നു കരുതിയാണ്, ഞാൻ അങ്ങയുടെ അരമനയിലെയ്ക്കു പോന്നതു്; വീര, രാജാവായ ഭവാൻ അന്നെനിയ്ക്കു ദേഹസുഖം വരുത്തുകയും ചെയ്തിരുന്നു.’ 5

‘സുജ്ജുർണി, ശ്രേണി, സുമ്നആപി, പ്രദേചക്ഷുസ്സ്, ഗ്രന്ഥിനി എന്നിവരോടൊത്തു ലാത്തുകയായിരുന്നു, തത്രഭവതി: ആ പണ്ടമണിഞ്ഞ പാടലാംഗികൾ വിട്ടുപോയില്ല; തൊഴുത്തിൽക്കേറാൻ, പുതുതായിപ്പെറ്റ പൈക്കളെന്നപോലെ നിലവിളിച്ചിരുന്നില്ല!’ 6

‘ഇദ്ദേഹം പിറക്കുമ്പോൾ ദേവവേശ്യമാർ ഒത്തുകൂടിയിരുന്നു: സ്വയമൊഴുകുന്ന നദികൾ ഇദ്ദേഹത്തെ വളർത്തി. പുരൂരവസ്സേ, വലിയ യുദ്ധത്തിന്നും ദസ്യുക്കളെ കൊല്ലാനുമാണല്ലോ, അങ്ങയെ ദേവന്മാർ വളർത്തിയത്.’ 7

‘സ്വന്തം രൂപമുപേക്ഷിച്ച അമാനുഷികളെ സഹായിപ്പാൻ ഒരു മനുഷ്യൻ ചെന്നപ്പോൾ, അവർ എങ്കൽനിന്നു തരസൽപ്പേടകൾ പോലെയും തേരിന്നു പൂട്ടിയ കുതിരകൾപോലെയും ഓടിപ്പോവുകയാണുണ്ടായതു്. 8

ഒരു മർത്ത്യൻ ഈ അമർത്ത്യസ്ത്രീകളിൽ തൊട്ടും പിടിച്ചും സംസാരിച്ചും പെരുമാറാൻ തുടങ്ങി. അപ്പോൾ അവർ പൊന്മകളായിത്തീർന്നു, നാക്കാൽ കീറി നക്കിക്കളിയാടുന്ന കുതിരകൾപോലെ, ദേഹം വെളിപ്പെടുത്താതായി! 9

ഉർവശി, ഒരു മിന്നൽക്കൊടി വീഴുന്നതുപോലെ വിളങ്ങി; എനിയ്ക്ക് അന്തരിക്ഷത്തിലെ കാമ്യവസ്തുക്കളും ഒരുക്കിത്തന്നു. എന്നാൽ, കർമ്മവാനും മനുഷ്യഹിതനുമായ ഒരു സുജാതൻ പിറന്നാലേ, അവൾ (എനിയ്ക്കു)ദീർഗ്ഘായുസ്സു വളർത്തൂ!’ 10

‘ഇങ്ങനെ ഭൂപാലനത്തിന്നു ഭവാൻ ജനിച്ചിരിയ്ക്കുന്നുവല്ലോ – പുരൂരവസ്സേ, അങ്ങ് എന്നിൽ വീര്യാധാനം ചെയ്തിരിയ്ക്കുന്നു; അതങ്ങനെയാകട്ടെ. വിദുഷിയായ ഞാൻ നിത്യം ഉപദേശിച്ചിരുന്നു; അതു ഭവാൻ കേട്ടില്ല. എന്തിനാണു്, ചെയ്യാത്ത ഭവാൻ പുലമ്പുന്നതു്?’ 11

‘പിറന്ന മകൻ എപ്പോൾ അച്ഛനെ തേടും? എപ്പോൾ കണ്ടെത്തി, കരഞ്ഞു കണ്ണീരുവാർക്കുകയും ചെയ്യും? ആർ മനസ്സിണങ്ങിയ ദമ്പതിമാരെ വേർപെടുത്തും? എന്നായിരിയ്ക്കും, അഗ്നി ശ്വശുന്മാരുടെ അടുക്കൽ വിളങ്ങുക?’ 12

‘ഞാൻ മറുപടി പറയാം: ഉദ്ദേശിച്ച നന്മ വരുമ്പോൾ കരയും, കണ്ണീരും വാർക്കും; ഭവാൻ എന്നിൽ വെച്ചിട്ടുള്ളതിനെ ഞാൻ ഭവാന്നയച്ചുതരാം. തിരിയേ പോയ്ക്കോൾക: വിഡ്ഢി, ഭവാന്ന് എന്നെ കിട്ടില്ല!’ 13

‘നന്നായി കളിയാടിയവൻ ഇവിടെത്തന്നെ വീഴട്ടെ; അല്ലെങ്കിൽ, മടങ്ങാതേ അതിദൂരത്തെയ്ക്കു നടകൊള്ളട്ടെ; അല്ലെങ്കിൽ മണ്ണിൽ കിടക്കട്ടെ; അതുമല്ലെങ്കിൽ, ഇവനെ ചെന്നായ്ക്കൾ പാഞ്ഞെത്തി തിന്നുകൊള്ളട്ടെ!’ 14

‘പുരൂരവസ്സേ, അങ്ങ് മരിയ്ക്കേണ്ടാ, വീഴേണ്ടാ, അങ്ങയെ കെടുചെന്നായ്ക്കൾ തിന്നേണ്ടാ. പെണ്ണുങ്ങൾക്കു സ്നേഹിയ്ക്കലില്ല: ചെന്നായ്ക്കളുടേതാണു്, അവരുടെ ഹൃദയം! 15

ഞാൻ പലവടിവോടേ മനുഷ്യരിൽ പെരുമാറി: നാലുവർഷം മുഴുവൻ വിളയാടിപ്പാർത്തു. അന്നു ഞാൻ ദിവസത്തിലൊരിയ്ക്കൽ ഒരിത്തിരി നെയ്യു കഴിച്ചിരുന്നു; അതുകൊണ്ടുതന്നേ ഇന്നും വിശപ്പില്ലാതെ നടക്കുന്നു!’ 16

‘അന്തരിക്ഷത്തെ നിറയ്ക്കുന്ന, അംഭസ്സിനെ നിർമ്മിയ്ക്കുന്ന ഉർവശിയെ വലിയ വാസയിതാവായ ഞാൻ വശത്താക്കുന്നു: സുകർമ്മപ്രദൻ ഭവതിയെ ഉപാസിയ്ക്കട്ടെ; ഭവതി മടങ്ങിപ്പോന്നാലും. എന്റെ ഹൃദയം വേവുന്നു!’ 17

‘ഇളാത്മജ, ഭവാനോടു ദേവന്മാർ ഇങ്ങനെ പറയുന്നു:‘ഇതിന്നു ഭവാൻ മൃത്യുവശനാകാതിരിയ്ക്കണം: അങ്ങയുടെ മകൻ ദേവന്മാരെ ഹവിസ്സുകൊണ്ടു പൂജിയ്ക്കും; അങ്ങും സ്വർഗ്ഗത്തിൽ മത്താടും!’ 18

കുറിപ്പുകൾ: സൂക്തം 95.

[1] ഉർവശിയാൽ തൃക്തനായ പുരൂരവസ്സുരാജാവ് പ്രിയാവിരഹത്താൽ ഒരു ഭ്രാന്തനെപ്പോലായിത്തീർന്ന് അവളെ തിരഞ്ഞു നടന്ന്, ഒടുവിൽ മാനസസരസ്തീരത്തു കണ്ടെത്തി: അവൾ സഖിമാരായ അപ്സരസ്ത്രീകളോടൊന്നിച്ചു വിഹരിയ്ക്കുകയായിരുന്നു. അപ്പോൾ രാജാവ് അവളോടപേക്ഷിച്ചതും അവൾ നിഷേധിച്ചതുമാണു്, ഈ സൂക്തത്തിലെ വിഷയം. നിന്നാലും – ഇത്തിരിനേരം നില്ക്കുക. കടുംകൈ – പ്രേമഭരിതനായ ഭർത്താവിനെ (എന്നെ) പരിത്യജിയ്ക്കൽ.

[2] ഉർവശിയുടെ മറുപടി: പോയ ഉഷസ്സു തിരിയേ വരാറില്ലല്ലോ.

[3] പുരൂരവസ്സ്: എയ്യാറില്ല – ഭവതിയോടു വേർപെട്ടതിനാൽ ശത്രുക്കളോടു പൊരുതുകയോ, അവരുടേ ധനം കീഴടക്കുകയോ ചെയ്യാറില്ല. വീരരില്ലാത്ത – മറ്റു വീരർക്കസാധ്യമായ കാര്യം ഞാൻ സാധിയ്ക്കാറുണ്ടായിരുന്നു; ഇപ്പോൾ ഞാൻ അതിന്നു ശക്തനല്ല. ഭടന്മാർ – എന്റെ പടയാളികൾ.

[4] ഉർവശി, താൻ രാജധാനിയിൽ ചെയ്തിരുന്നതു് ഉഷസ്സിനോടായി പറയുന്നു: ഊൺമുറി – ശ്വശുരന്റെ ഭക്ഷണമുറി. കിടപ്പറ – ഭർത്താവിന്റെ. മേഢ്റത്തിന്റെ മേട്ടം – ഭർത്തൃസംഭോഗം.

[5] ഊഴക്കാരിയാക്കാതെ – സാധാരണപത്നിമാരിലൊരുത്തി എന്നെണ്ണാതെ.

[6] പുരൂരവസ്സ്: സുർജ്ജുർണ്ണിമുതൽ അഞ്ചുപേർ സഖിമാരായ അപ്സരസ്സുകളത്രേ. പൈക്കൾ നിലവിളിയ്ക്കുമല്ലോ; അതുപോലെ, ആ സഖിമാർ ഒച്ചകൂട്ടിയിരുന്നില്ല.

[7] ആ സഖിമാരെ പുരൂരവസ്സു പുണർന്നിരുന്നു എന്ന്, ഉർവശി സൂചിപ്പിയ്ക്കുന്നു:

[8] പുരൂരവസ്സ്: അമാനുഷികൾ – ദേവസ്ത്രീകൾ. മനുഷ്യൻ – ഞാൻ. തരസൽപ്പേടകൾ – തരസത്ത് എന്ന മാൻവർഗ്ഗത്തിലെ സ്ത്രീകൾ. അവ വേടനെപ്പേടിച്ചു പായുന്നപോലെയും. ഓടിപ്പോകയാണുണ്ടായതു് – ആ അപ്സരസ്സുകളെ ഞാൻ പുണർന്നില്ല.

[9] അതുതന്നേ എടുത്തുപറയുന്നു: പൊന്മ – ഒരുതരം പക്ഷി. ചാടിക്കളിച്ചോടുന്ന കുതിരകളുടെ ദേഹം തേരാളി ശരിയ്ക്കു കാണില്ലല്ലോ.

[10] സുജാതൻ നല്ല മകൻ. വളർത്തൂ – ഞാൻ ചിരംജീവിയാകണമെങ്കിൽ, എനിയ്ക്ക് ഇവളിൽ പുത്രൻ ജനിയ്ക്കണം: ‘ആത്മാ വൈ പുത്രനാമാ.’

[11] ‘അങ്ങയ്ക്ക് എന്നിൽ പുത്രൻ പിറന്നിരിയ്ക്കുന്നു’ എന്ന് ഉർവശി അറിയിയ്ക്കുന്നു: വിദൂഷി – ഭാവികാര്യജ്ഞ. ചെയ്യാത്ത – പ്രതിജ്ഞ രക്ഷിയ്ക്കാത്ത.‘ഒരു കുട്ടിയുണ്ടാകുന്നതുവരെയ്ക്കേ ഞാൻ അങ്ങയുടെ ഭാര്യയാകയുള്ളൂ’ എന്നും മറ്റും കരാറുപറഞ്ഞാണു്, ഉർവശി പുരൂരവസ്സിനെ സ്വീകരിച്ചതു്.

[12] പുരൂരവസ്സ്, പുത്രനെ എപ്പോൾ കിട്ടുമെന്നു ചോദിയ്ക്കുന്നു: ദംപതിമാരെ – ഭവതിയെയും എന്നെയും. അഗ്നി – ഭവതിയുടെ വയറ്റിലിരിയ്ക്കുന്ന തേജസ്സ്, ശിശു. ശ്വശുരന്മാർ – ഭവതിയുടെ ശ്വശൂരന്മാർ; എന്റെ അമ്മയച്ഛന്മാർ.

[13] ഉർവശിയുടെ മറുപടി: നന്മ വരുമ്പോൾ – ഭാഗ്യം വരുമ്പോൾ. കരയും – ഭവാന്റെ അടുക്കൽ വരും എന്നർത്ഥം വെച്ചിട്ടുള്ളതിനെ – സന്താനത്തെ.

[14] പുരൂരവസ്സ് സങ്കടപ്പെടുന്നു: കളിയാടിയവൻ – ഭവതിയുമായി രമിച്ച ഞാൻ. വീഴട്ടെ – മരിച്ചുവീഴട്ടെ. നടകൊള്ളട്ടെ – ‘മഹാപ്രസ്ഥാന’മനുഷ്ഠിയ്ക്കട്ടെ.

[15] ഉർവശി:

[16] പലവടിവോടേ – ഭർത്താവായ ഭവാന്റെ ആനുകൂല്യത്താൽ നാനാരൂപയായി. ഒരിത്തിരിനെയ്യ് – ഭൂമിയിലെ സുഖമെന്നർത്ഥം. വിശപ്പില്ലാതെ – സംതൃപ്തയായി.

[17] പുരൂരവസ്സ്: നിറയ്ക്കുന്ന – തന്റെ തേജസ്സുകൊണ്ടു്. വാസയിതാവ് = വസിപ്പിയ്ക്കുന്നവൻ; ആളുകളെ രക്ഷിയ്ക്കുന്നവൻ. ഉപാസിയ്ക്കുക – സേവിയ്ക്കുക

[18] ഉർവശി: ഇളാത്മജ – പുരൂരവസ്സിന്റെ അച്ഛന്റെ പേർ ഇളനെന്നാകുന്നു.

സൂക്തം 96.

അംഗിരോഗോത്രൻ വരുവോ ഇന്ദ്രപുത്രൻ സർവഹരിയോ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഹരികൾ ദേവത. (കേക.)

വാഴ്ത്തിനേൻ, വൻയജ്ഞത്തിൽ നിന്നിരുഹരികളെ;
പ്രാർത്ഥിപ്പു, ഹന്താവാം നിൻ കാമ്യമാം മത്തോടു ഞാൻ.
ഹരിമാനെവൻ തൂകും, സ്വാദുനൈപോലുള്ളൊന്നാ,
ഹരിദംഗനാം നിങ്കലെത്തട്ടേ, സ്തവനങ്ങൾ! 1

സ്തുതിച്ചാരല്ലോ, യാനഹരിയെദ്ദേവന്മാർതൻ
സദസ്സിലെയ്ക്കു തെളിച്ചാ ഹരികളെപ്പൂർവർ;
പച്ചയാൽപ്പൈപോലേകി, തൃപ്തിയുമിന്ദ്ര; – ന്നമ്മ-
ട്ടർച്ചനംചെയ്വിൻ, പച്ചക്കുതിരക്കരുത്തിനെ! 2

ഹരിത, മിന്ദ്രനുടെയിരിമ്പുവജ്രം, കമ്രം:
ഹരിയ്ക്കും ഹരിയതു തൃക്കയ്യിലിരിയ്ക്കുന്നു.
അമ്പാലും ക്രുധയാലുമെതിർക്കും സുഹനുവാം
സമ്പന്നനവങ്കലേ പൊഴിച്ചൂ, പച്ചദ്രവ്യം! 3

അരുണൻപോലേ വാനത്തരുളുമവനുടെ-
യഹിയെപ്പിളർത്താതാമിരിമ്പുവജ്രം, കാമ്യം
പച്ചവാജികൾപോലേ പാഞ്ഞെത്തുമെങ്ങു; – മണ
പച്ചച്ചാ ഹരീശ്വരനായിരം കതിർ വീശും! 4

ഇച്ഛിച്ചുപോന്നൂ, പച്ചത്തുരഗേശനാമിന്ദ്ര,
യജ്വാക്കൾ പുരാതനർ വാഴ്ത്തിയ നീതാൻ, നീതാൻ:
പചവർണ്ണത്തിൽ വെളിപ്പെട്ടോനേ, ഭവാനിന്നു-
മിച്ഛിപ്പൂ, കാമ്യം സ്തുത്യം നിൻനാനാഹവിസ്സെല്ലാം! 5

സപ്രമോദനാം സ്തുത്യനിന്ദ്രനെത്തേരിൽച്ചേലു-
റ്റപ്പച്ചക്കുതിരകൾ മത്തിനിങ്ങെത്തിയ്ക്കട്ടേ:
ഈ മനോജ്ഞനാം വജ്രമേന്തുമിന്ദ്രനു പച്ച-
സ്സോമങ്ങൾ വെച്ചിട്ടുണ്ടു, വളരെസ്സവനത്തെ! 6
പച്ച വേണ്ടോളം വെച്ചിട്ടുണ്ടല്ലോ, കൊതിപ്പിയ്ക്കാൻ:
പച്ചയിതക്ഷോഭ്യന്നായ്പ്പായിയ്ക്കും, ഹരികളെ;
കല്യവജികളുമായ്പ്പോർ പൂകും രഥമിവ-
ന്നുള്ളതാം കമനീയപ്പച്ചയുള്ളേടത്തെത്തും! 7

ഇരിമ്പൻ പച്ചക്കേശമീശയുള്ളവൻ പൊന്തി,
വിരവിൽക്കുടിയ്ക്കേണ്ടും പച്ചനീർ കുടിച്ചെവൻ;
ചരിയ്ക്കും പച്ചച്ചാറാം ഹവിസ്സുണ്മോനാമവൻ
ദുരിതമെല്ലാം കടത്തീടട്ടേ, ഹരികളാൽ! 8

അവന്റെ പച്ചത്തൃക്കൺ പതിയും, സ്രുക്കിന്നൊപ്പ;-
മവന്റെ പച്ചയണ ചലിയ്ക്കും, ഹവിസ്സിന്നായ്;
മോറിയ ചമസത്തിൽവെച്ച മത്തേകും നല്ല
നീരശിച്ചവിടുന്നു തലോടും, ഹരികളെ! 9

ദ്യോവൂഴികളിൽക്കുടികൊള്ളുമക്കമനീയൻ
പോവുമേ പോരിന്നശ്വയുക്തനായ,ശ്വംപോലെ;
കാമിപ്പ, മഹതിയാം സ്തുതിയുമക്കെല്പനെ;-
ക്കാമയമാനന്നേകുകല്ലോ, നീ പെരുതന്നം! 10

കാമിപ്പോൻ, മഹത്ത്വത്താൽ വാനൂഴി നിറപ്പോൻ നീ
കാമിപ്പൂ, നവനവമരിമപ്പെടും സ്തോത്രം:
പ്രാണവൻ, ഭവാൻ വെള്ളം കവരും കതിരോനെ-
കാണിയ്ക്ക, കമനീയം തണ്ണീർതന്നിരിപ്പിടം! 11

അണകൾ പച്ചച്ച നൽപരനാകിയ നിന്നെ-
യണയ്ക്ക, ജനങ്ങളിൽത്തേർക്കുതിരകളിന്ദ്ര:
പത്തുകൈവിരലിനാൽ ജതമാം യജ്ഞമധു
യുദ്ധത്തിനായിബ്ഭവാൻ കുടിയ്ക്ക, കൊതിയോടേ! 12

മുല്പാടു പിഴിഞ്ഞതു കുടിച്ചുവല്ലോ, ഭവാ;-
നിപ്പിഴിഞ്ഞതു ഹരിയുക്തനാമങ്ങയ്ക്കുതാൻ.
ഇനിപ്പേറിയ സോമമിന്ദ്ര, നീ നുകർന്നാലും-
കനക്കെ വർഷിപ്പോനേ, വയറ്റിൽപ്പകർന്നാലും! 13
കുറിപ്പുകൾ: സൂക്തം 96.

[1] ഇന്ദ്രനോടു്: പ്രാർത്ഥിപ്പു – അഭിമതം യാചിയ്ക്കുന്നു ഹന്താവ് – വൈരിഘ്നൻ. ഹരിമാൻ = ഹരികളോടു(രണ്ടശ്വങ്ങളോടു)കൂടിയവൻ; ഹരികളെപ്പൂട്ടിയ തേരിൽ എന്റെ യാഗത്തിൽ വന്ന് എന്നർത്ഥം. സ്വാദുനൈപോലുള്ളൊന്ന് – വർഷജലം. ഹരിദംഗൻ – പച്ചനിറശ്ശരീരൻ. സ്തവനങ്ങൾ – ഞങ്ങളുടെ സ്തുതികൾ.

[2] സ്തോതാക്കളോടു്: യാനഹരിയെ – ഇന്ദ്രന്റെ വാഹനമായ രണ്ടശ്വത്തെ. ദേവന്മാർതൻസദസ്സ് – യാഗശ്ശാല. തെളിച്ച് – സ്തുതിയ്ക്കപ്പെട്ടാലപ്പോൾ ഇന്ദ്രൻ ഹരികളെ തേരിനു പൂട്ടി യാഗശാലയിലെയ്ക്കു പുറപ്പെടുമെന്നു താൽപര്യം. പൂവർ – പണ്ടേത്തെ ഋഷിമാർ. പച്ച – സോമരസം. പൈപോലെ – പൈക്കൾ പാലുകൊണ്ടെന്നപോലെ. അമ്മട്ട് – പൂർവന്മാർ ചെയ്തപോലെ. അർച്ചനം ചെയ്വിൻ – പൂജിയ്ക്കുവിൻ, സ്തുതിയ്ക്കുവിൻ.

[3] ഹരിതം – പച്ചനിറത്തിലുള്ളതാകുന്നു. ഹരിയ്ക്കും – ശത്രുക്കളെ കൊല്ലുന്ന. ഹരിയതു – ആ ഹരിതവജ്രം. ക്രുധ = ക്രോധം. എതിർക്കും – ശത്രുക്കളെ നേരിടുന്ന. സുഹനു = നല്ല അണക്കടകളുള്ളവൻ. സമ്പന്നൻ = ധനവാൻ. അവങ്കലേ – ഇന്ദ്രങ്കൽത്തന്നെ. പച്ചദ്രവ്യം – സോമനീര്. പൊഴിച്ചൂ – യഷ്ടാക്കൾ.

[4] അരുണൻ = സൂര്യൻ. പച്ചവാജികൾ – സൂര്യാശ്വങ്ങൾ. അണ പച്ചച്ച – സോമപാനത്താൽ അണക്കടകൾക്കു പച്ചനിറം വന്ന. ഹരീശ്വരൻ – ഇന്ദ്രൻ.

[5] ഇച്ഛിച്ചുപോന്നൂ – സ്തോത്രത്തെയോ, ഹവിസ്സിനെയോ.

[6] പച്ചസ്സോമങ്ങൾ വളരെസ്സവനത്തെ വെച്ചിട്ടുണ്ടു് – ഇന്ദ്രനു വളരെ സവനങ്ങളിൽ സോമം കുടിയ്ക്കാം.

[7] എടുത്തുപറയുന്നു: പച്ച – സോമനീര്. അക്ഷോഭ്യന്നായ് – യുദ്ധങ്ങളിൽ സുസ്ഥിരനായ ഇന്ദ്രനെ കൊണ്ടുവരാൻ. കല്യവാജികൾ – നടമിടുക്കുള്ള കുതിരകൾ. പച്ചയുള്ളേടത്ത് – സോമയാഗത്തിൽ.

[8] ഇരിമ്പൻ – ഇരിമ്പിനൊത്ത കരൾക്കട്ടിയുള്ളവൻ. വിരവിൽ – വേഗേന. പച്ചനീർ – സോമരസം. പൊന്തി – വളർന്നു. ചരിയ്ക്കും – ദേഹത്തിലെങ്ങും വ്യാപിയ്ക്കുന്ന. ഹരികളാൽ – സ്വന്തം കുതിരകളെക്കൊണ്ടു, നമ്മെ എല്ലാദുരിതവും കടത്തട്ടെ.

[9] പതിയും – സ്രുക്കുപോലെ സോമരസത്തിൽ പതിയും, ഇന്ദ്രൻ സോമത്തെ ഉറ്റുനോക്കും. ചലിയ്ക്കും – കൊതികൊണ്ടു്. നീര് – സോമരസം.

[10] നാലാംപാദം പ്രത്യക്ഷോക്തി:

[11] പ്രാണവൻ = ബലവാനേ.

[12] തൽപരൻ – യജ്ഞകാമൻ. ജനങ്ങളിൽ – യഷ്ടാക്കളുടെ അടുക്കൽ. ഭൃതം – പകർന്നുവെയ്ക്കപ്പെട്ടതു്. യജ്ഞമധു സോമം. യുദ്ധത്തിന്നായി – യുദ്ധത്തിൽ ശത്രുക്കളെ ജയിപ്പാൻ.

[13] മുല്പാടു – പ്രഭാതത്തിൽ. ഇപ്പിഴിഞ്ഞതു – ഉച്ചയ്ക്കു പിഴിഞ്ഞ സോമം. ഇന്ദ്രന്നുമാത്രമത്രേ, മധ്യാഹ്നസോമം. ഇനിപ്പ് – മാധുര്യം. വർഷിപ്പോനേ – അഭീഷ്ടവർഷിൻ.

സൂക്തം 97.

അർഥവപുത്രൻ ഭിഷക്ക് ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഓഷധികൾ ദേവത.

പണ്ടു മൂന്നു യുഗങ്ങളിൽ ദേവകളിൽനിന്നുണ്ടായ പുരാതനൌഷധികൾ എവയോ, തവിട്ടുനിറമിയന്ന അവയുടെ ഒരുനൂറ്റേഴുപ്രയോഗങ്ങളെ ഞാനിപ്പോൾ മതിയ്ക്കുന്നു. 1

അമ്മമാരേ, നിങ്ങൾക്കു നൂറിരിപ്പിടമുണ്ടു്; നിങ്ങൾക്ക് ആയിരം മുളയുണ്ടു് ഒരുനൂറു ജോലികളുള്ള നിങ്ങൾ എന്റെ ഈ ആളെ രോഗമുക്തനാക്കിയാലും. 2

പൂവും കായും തഴച്ച, കുതിരകൾപോലെ ഒപ്പം ജയിയ്കുന്ന, മറുകരയിലണയ്ക്കുന്ന, മുളച്ചുപൊന്തുന്ന ഓഷധികളേ, നിങ്ങൾ പ്രസാദിച്ചാലും! 3

ഓഷധികളേ, മാതാക്കളേ, ദേവിമാരേ, നിങ്ങളുടെ ആളോടു ഞാൻ ഇപ്രകാരം പറയുന്നു: – ‘വൈദ്യരേ, ഞാൻ താങ്കൾക്ക് അശ്വം ഗോവ്, വസ്ത്രം എന്നിവയെമാത്രമല്ല, എന്നെത്തന്നെയും തരാം!’ 4

നിങ്ങൾ പേരാലിന്മേൽ കുടികൊള്ളുന്നു; നിങ്ങൾ പിലാശിന്മേൽ വസിയ്ക്കുന്നു. നിങ്ങൾ വൈദ്യനോടു ചേർന്നാൽ ഗോക്കളെ നേടുമല്ലോ! 5

രാജാക്കന്മാർ യുദ്ധത്തിലെന്നപോലെ ഓഷധികൾ എവിടെ ഒത്തുകൂടുമോ, അവിടെ മേധാവി ഭിഷക്കെന്നു പറയപ്പെടുന്നു: അദ്ദേഹം അരക്കരെ അറുക്കും, ആമയങ്ങളെ അകറ്റും! 6

അശ്വാവതി, സോമാവതി, ഊർജ്ജയന്തി, ഉദോജസ്സ് എന്നീ ഓഷധികളെയെല്ലാം ഞാൻ ഈ രോഗം മാറാനായി സ്തുതിയ്ക്കുന്നു. 7

വൈദ്യരേ, താങ്കളുടെ ആത്മാവിന്നു ധനം തരാനായി ഓഷധികളുടെ കരുത്തുകൾ, തൊഴുത്തിൻനിന്നു ഗോക്കളെന്നപോലെ പുറപ്പെടുന്നു! 8

നിഷ്കൃതിയെന്നവളാണല്ലോ, നിങ്ങളുടെ അമ്മ. അതിനാൽ നിങ്ങൾ നിഷ്കൃതികളാകുന്നു – നിങ്ങള്‍ നടക്കും, പറക്കും; രോഗത്തിൽപ്പെട്ടവനെ നിഷ്കരിയ്ക്കും! 9

എങ്ങും ചുഴന്നുനില്ക്കുന്ന ഓഷധികൾ, കള്ളൻ തൊഴുത്തിലെന്നപോലെ കേറും; ഏതു പാപത്തെയും ദേഹത്തിൽനിന്നിറക്കും! 10

ഈ ഓഷധികളെ ഞാൻ കെല്പുണ്ടാക്കാനായി കയ്യിൽ വെയ്ക്കുന്നു: എന്നാൽ രോഗത്തിന്റെ ആത്മാവു, വേടനാലെന്നപോലെ ചത്തുപോയ്ക്കൊള്ളും! 11

ഓഷധികളേ, നിങ്ങൾ അംഗത്തിലംഗത്തിൽ, ഏപ്പിലേപ്പിൽ ചെന്നാൽ, ഒരു കരുത്തനായ നടുനാടുവാഴിപോലെ രോഗത്തെ വലയ്ക്കും! 12

രോഗമേ, നീ കടല്ക്കാക്കയോടൊപ്പമോ, കാട്ടുകാക്കയോടൊപ്പമോ, വീശുന്ന കാറ്റിനോടൊപ്പമോ ഉടുമ്പോടൊപ്പമോ പറന്നു തുലഞ്ഞുപോവുക! 13

നിങ്ങളിൽ ഒന്നു മറ്റൊന്നിൽ ചെല്ലട്ടെ: അങ്ങനെ നിങ്ങൾ അന്യോന്യം ചേരുവിൻ; എല്ലാവരും ഒത്തൊരുമിച്ചിട്ട് എന്റെ ഈ പ്രാർത്ഥന രക്ഷിയ്ക്കുവിൻ! 14

കായുള്ളവയും കായില്ലാത്തവയും, പൂവുള്ളവയും പൂവില്ലാത്തവയുമായ ഓഷധികൾ ബൃഹസ്പതിയുടെ അനുജ്ഞയാൽ നമ്മെ പാപനിർമ്മുക്തരാക്കട്ടെ! 15

അവ എന്നെ ശപഥപാപത്തിൽനിന്നും, വരുണപാശത്തിൽ നിന്നും, യമന്റെ കാൽച്ചങ്ങലയിൽനിന്നും – ദേവന്മാരുടെ എല്ലാ ഉപദ്രവത്തിൽനിന്നും – മോചിപ്പിയ്ക്കട്ടെ! 16

സ്വർഗ്ഗത്തിൽനിന്നിറങ്ങുമ്പോൾ ഓഷധികൾ പറകയുണ്ടായി: ‘ജീവിച്ചിരിയ്ക്കുന്ന ആരിൽ ഞങ്ങൾ ചെല്ലുമോ, ആ ആൾക്ക് അപായം വരികയില്ല!’ 17

ബഹുദർശനകളായ വളരെ ഓഷധികളുണ്ടല്ലോ, സോമന്റെ ഉടമയിൽ: അവയിൽവെച്ചു ശ്രേഷ്ഠയായ ഭവതി തുലോം നല്ലതായ ഹൃദയത്തിന്നു സുഖം വരുത്തിയാലും! 18

സോമന്റെ ഉടമയിൽ ഭൂമിയിൽ മേവുന്ന വിവിധൌഷധികളേ, നിങ്ങൾ ബൃഹസ്പതിയുടെ അനുമതിയാൽ ഇയ്യാൾക്കു കെല്പുണ്ടാക്കുവിൻ! 19

കിളയാൽ നിങ്ങൾക്ക് ഉപദ്രവം വരരുതു്: ഇയ്യാൾക്കു വേണ്ടിയാണു് ഞാൻ നിങ്ങളെ കിളയ്ക്കുന്നതു്. ഞങ്ങളുടെ ഇരുകാലി – നാല്ക്കാലികളെല്ലാം അരോഗരായിരിയ്ക്കട്ടെ! 20

ലതകളേ, ഇതു കേൾക്കുന്നവരും ദൂരസ്ഥിതികളുമായ നിങ്ങളെല്ലാവരും ഒത്തുകൂടി, ഇയ്യാൾക്കു കെല്പുണ്ടാക്കുവിൻ! 21

ഓഷധികൾ സോമൻതമ്പുരാനോടു സംസാരിയ്ക്കാറുണ്ടു്: ‘തമ്പുരാനേ, അഭിജ്ഞൻ ആരെ ചികിത്സിയ്ക്കുമോ അവനെ ഞങ്ങൾ കടത്തുമാറാകണം!’ 22

ഓഷധേ, ഭവതി ശ്രേഷ്ഠയാകുന്നു: ഭവതിയുടെ കീഴിൽ നില്ക്കുന്നവയാണല്ലോ, വൃക്ഷങ്ങൾ; അവയുടെ ചുവട്ടിൽ കിടക്കട്ടെ, ഞങ്ങളെ ദ്രോഹിയ്ക്കുന്നവൻ! 23

കുറിപ്പുകൾ: സൂക്തം 97.

[2] അമ്മമാരേ – ഓഷധികളേ. നൂറ്, ആയിരം എന്നിവ ബഹുത്വത്തെ കാണിയ്ക്കുന്നവയാണു്.

[3] കുതിരകൾപോലെ – കുതിരകൾ എതിരാളികളെ ജയിയ്ക്കുന്നതുപോലെ. ഒപ്പം ജയിയ്ക്കുന്ന – രോഗങ്ങളെ ശമിപ്പിയ്ക്കുന്ന. മറുകരയിലണയ്ക്കുന്ന – രോഗിയെ രോഗത്തിന്നപ്പുറത്താക്കുന്ന, രോഗമുക്തനാക്കുന്ന പ്രസാദിച്ചാലും – ഈ ആതുരങ്കൽ ദയചെയ്താലും.

[4] നിങ്ങളുടെ ആളോടു – വൈദ്യനോട്. തരാം – ഈ ആളുകളുടെ രോഗം മാറ്റിയാൽ.

[5] നിങ്ങൾ – ഓഷധിദേവതകൾ.

[6] ഭിഷക്ക് = വൈദ്യൻ. ആമയങ്ങൾ = രോഗങ്ങൾ.

[7] അശ്വാവതിമുതലായ നാലെണ്ണമത്രേ, പ്രധാനൌഷധികൾ.

[8] ആത്മാവിന്നു – പുഷ്ടിയ്ക്ക്. കരുത്തുകൾ – വീര്യങ്ങൾ. പുറപ്പെടുന്നു – പുറത്തെയ്ക്കു വരുന്നു. മുളച്ചുപൊന്തുന്ന ഓഷധികളെക്കണ്ടിട്ടു പറയുന്നതാണിത്.

[9] പറക്കും, നടക്കും – വേഗത്തിലും പതുക്കെയും ഫലം കാട്ടും. നിഷ്കരിയ്ക്കും – സംസ്കാരപ്പെടുത്തും, ആരോഗ്യവാനാക്കും. നിഷ്കൃതിശബ്ദത്തിന്നു സംസ്കാരണമെന്നത്രേ, അർത്ഥം.

[10] കേറും – രോഗങ്ങളെ ആക്രമിയ്ക്കും. പാപം – രോഗം.

[11] കെല്പുണ്ടാക്കാനായി – വ്യാധിതന്നു ബലം വരുത്താൻ. വേടനാലെന്നപോലെ – വേടനാൽ ജീവജാലമെന്നപോലെ.

[12] നടുനാടുവാഴിപോലെ – രണ്ടു രാജ്യങ്ങളുടെ ഇടയിൽ വാഴുന്ന പ്രഭു അടുത്തുള്ള ശത്രുക്കളെയെന്നപോലെ. വലയ്ക്കും – പീഡിപ്പിയ്ക്കും; ശമിപ്പിയ്ക്കുമെന്നർത്ഥം.

[13] പറന്നു – എന്റെ ആളുടെ ദേഹത്തിൽനിന്നു പറന്നു.

[14] രക്ഷിയ്ക്കുവിൻ – സഫലമാക്കുവിൻ.

[18] സോമലതയോട്: തുലോം നല്ലമായ ഹൃദയത്തിന്നു – ഏറ്റവും നല്ലവനായ മനുഷ്യന്ന്.

[19] ഇയ്യാൾക്ക് – ഈ രോഗിയ്ക്ക്.

[20] കിളയാൽ – പറിച്ചെടുക്കാൻ കിളയ്ക്കുമ്പോൾ.

[21] ഇതു – ഈ സ്തോത്രം.

[22] കടത്തുക – രോഗത്തിന്നപ്പുറത്താക്കുക.

[23] സോമലതയോട്: കിടക്കട്ടെ – ചത്തുവീഴട്ടെ.

സൂക്തം 98.

ഋഷ്ടിഷേണപുത്രൻ ദേവാപി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി – മിത്രാദിദേവന്മാരെല്ലാം ദേവത.

ബൃഹസ്പതേ, അവിടുന്ന് എനിയ്ക്കുവേണ്ടി ദേവതകളിൽ ചെന്നാലും: മിത്രനോ, വരുണനോ, പൂഷാവോ, ആദിത്യരോടും വസുക്കളോടുംകൂടിയ മരുത്ത്വാനോ ആണല്ലോ, അങ്ങ്; ആ ഭവാൻ ശന്തനുവിന്നായി പർജ്ജന്യനെക്കൊണ്ടു മഴ പെയ്യിച്ചാലും! 1

‘ദേവാപേ, നടത്തക്കാരായ ജീവസ്സുള്ള ഒരു ദേവൻ നിന്റെ അടുക്കൽനിന്നു ദൂതനായി എന്റെ അടുക്കൽ വരട്ടെ.’ നിന്തിരുവടി നേരേ എങ്കലെയ്ക്കു വരിക: ഞാൻ ഒരു തിളങ്ങുന്ന സ്തോത്രം വായിൽ വെച്ചിരിയ്ക്കുന്നു. 2

ബൃഹസ്പതേ, ഇടറാതെ നടക്കുന്ന ഒരു തിളങ്ങുന്ന സ്തോത്രം ഭവാൻ ഞങ്ങളുടെ വായിൽവെച്ചാലും: എന്നാൽ, നമുക്കിരുവർക്കുംകൂടി, വാനത്തുനിന്നു ശന്തനുവിന്നായി മഴ പെയ്യിയ്ക്കാം; ആ നീർത്തുള്ളി മാധുര്യത്തോടേ ഉൾപ്പൂകുമല്ലോ! 3

നീർത്തുള്ളികൾ മാധുര്യത്തോടേ ഞങ്ങളിൽ ഉൾപ്പൂകട്ടെ! ഇന്ദ്ര, അവിടുന്നു തേരിൽ ഒരായിരം തന്നാലും! ദേവാപേ, നീ ഹോത്രത്തിനിരിയ്ക്കുക: കാലംതോറും യജിയ്ക്കുക – ദേവന്മാരെ ഹവിസ്സുകൊണ്ടു പൂജിയ്ക്കുക. 4

ഋഷിയായ ഋഷ്ടിഷേണപുത്രൻ ദേവാപി ദേവന്മാരെ നന്നായി സ്തുതിച്ചുകൊണ്ടു ഹോത്രത്തിനിരുന്നു: അവൻ മുകളിലെ സമുദ്രത്തിൽനിന്നു താഴത്തേതിലെയ്ക്കു ദിവ്യമായ വർഷജലം വീഴ്ത്തട്ടെ! 5

ഈ സമുദ്രത്തിലെയ്ക്കുള്ള വെള്ളങ്ങൾ മുകളിലേതിൽ ദേവകളാൽ തടയപ്പെട്ടു നില്ക്കുകയായിരുന്നു; കാംക്ഷിതങ്ങളായ അവ ഋഷ്ടിഷേണപുത്രനായ ദേവാസിയാൽ വിടുവിയ്ക്കപ്പെട്ടു, വെടുപ്പുള്ളേടങ്ങളിൽ ഒഴുകി. 6

ദേവാപി ശന്തനുവിന്നു പുരോഹിതനായി, ഹോത്രത്തിന്നു വരിയ്ക്കപ്പെട്ടിട്ടു, ദേവന്മാരോടു മഴ യാചിയ്ക്കുന്ന ബൃഹസ്പതിയെ പ്രാർത്ഥിച്ചു ധ്യാനിച്ചു; തന്തിരുവടി പ്രസാദിച്ച്, അവന്ന് ഒരു ശബ്ദം നല്കി. 7

അഗ്നേ, തിളങ്ങുന്ന ഋഷ്ടിഷേണപുത്രൻ ദേവാപി എന്ന മനുഷ്യൻ അങ്ങയെ ഉജ്ജ്വലിപ്പിച്ചുവല്ലോ; അതിനാൽ അങ്ങ് എല്ലാദ്ദേവന്മരാലും അനുമോദിയ്ക്കപ്പെട്ടു പർജ്ജന്യനെക്കൊണ്ടു മഴ പെയ്യിച്ചാലും ! 8

പുരുഹൂത, പണ്ടേത്തെ ഋഷിമാർ അങ്ങയെ സ്തുതിച്ചു സമീപിച്ചു;(ഇന്നും) എല്ലാവരും അധ്വരങ്ങളിൽ അങ്ങയെ സമീപിയ്ക്കുന്നു. ആയിരമായിരവും തേരുകളും ഞങ്ങൾക്കു കിട്ടട്ടെ: രോഹിദശ്വ, അങ്ങ് ഞങ്ങളുടെ യാഗത്തിൽ എഴുന്നള്ളിയാലും! 9

അഗ്നേ, ഇതാ, തൊണ്ണൂറ്റൊമ്പതിനായിരം ഗോക്കളെയും തേരുകളും ഭവാന്നു സമർപ്പിച്ചു: ശൂര, അവകൊണ്ടു ഭവാൻ വളരെത്തിരുമെയ്യുകൾ തടിപ്പിച്ചാലും; പ്രാർത്ഥിയ്ക്കുന്ന ഞങ്ങൾക്കു വാനിൽനിന്നു മഴ മതിയാവോളം പെയ്താലും! 10

അഗ്നേ, ഈ തൊണ്ണൂറായിരം വൃഷാവായ ഇന്ദ്രന്നു ഭാഗമായി കൊടുത്താലും; ദേവന്മാർ നടക്കുന്ന വഴികളറിയുന്ന ഭവാൻ കാലം തോറും ശന്തനുപുത്രനെയും ദേവന്മാരിലിരുത്തിയാലും! 11

അഗ്നേ, അങ്ങ് ശത്രുക്കളെയും ദുഷ്പ്രാപങ്ങളെയും ഉടച്ചാലും; രോഗത്തെയും രക്ഷസ്സുകളെയും തട്ടിനീക്കിയലും; ഈ വലിയ സമുദ്രമായ അന്തരിക്ഷത്തിൽനിന്നു, ഞങ്ങൾക്കു – ഞങ്ങൾക്കു – ധാരാളം – വെള്ളം ഇവിടെ പൊഴിച്ചാലും! 12

കുറിപ്പുകൾ: സൂക്തം 98.

[1] ആദിത്യർ – അരുണാദികളായ പന്തിരണ്ടുപേർ. വസുക്കൾ – ധരാദികളായ എട്ടുപേർ. മരുത്ത്വാൻ = മരുത്സഹിതൻ. ശന്തനു – ശന്തനു എന്ന രാജാവ്.

[2] ആദ്യവാക്യം തന്നോട്: ഒരു ദേവൻ – ബൃഹസ്പതി. രണ്ടുമുതൽ വാക്യങ്ങൾ ബൃഹസ്പതിയോടു്: വായിൽവെച്ചിരിയ്ക്കുന്നു – ചൊല്ലാൻതുടങ്ങുന്നു.

[3] ആ നീർത്തുള്ളി – അങ്ങയാൽ അയയ്ക്കപ്പെട്ട ജലശീകരം മധുരവും ഹൃദയംഗവുമായിരിയ്ക്കുമല്ലോ.

[4] ഇന്ദ്ര – ഹേ ബൃഹസ്പതേ. ഒരായിരം – ധനം. ദേവാപേ എന്നാദിയായ വാക്യം തന്നോടുതന്നേ പറയുന്നതാണു്.

[5] മുകളിലെസ്സമുദ്രം – അന്തരിക്ഷം. താഴത്തേതിലെയ്ക്കുഭൂമിയിലെ സമുദ്രത്തിലെയ്ക്ക്.

[6] മുകളിലേതിൽ – മുകളിലെ സമുദ്രത്തിൽ, അന്തരിക്ഷത്തിൽ. കാംക്ഷിതങ്ങൾ – ആളുകളാൽ ആഗ്രഹിയ്ക്കപ്പെട്ടവ.

[7] ദേവാപി – ഞാൻ. അവന്ന് – ദേവാപിയ്ക്ക്. ഒരു ശബ്ദം നല്കി – ഒരഗ്നിസ്തോത്രം ഉപദേശിച്ചു. ആ സ്തോത്രമാണു്, അടുത്ത ഋക്കുകൾ.

[8] തിളങ്ങുന്ന – സ്തോത്രംകൊണ്ടു ജ്വലിയ്ക്കുന്ന.

[9] പുരുഹൂത – ബഹുസ്തുത. ആയിരമായിരവും – വളരെഗ്ഗോക്കളും. കിട്ടട്ടെ – ശന്തനുവിങ്കൽനിന്നു ദക്ഷിണയായി ലഭിയ്ക്കട്ടെ.

[10] ഗോക്കളും തേരുകളും – ശന്തനുവിങ്കൽനിന്നു ദക്ഷിണയായി കിട്ടിയവ.

[11] തൊണ്ണൂറായിരം – ഗോക്കളെ.

[12] ദുഷ്പ്രാപങ്ങൾ – കടക്കാൻവയ്യാത്ത ശത്രുപുരങ്ങൾ.

സൂക്തം 99.

വൈഖാനസൻ വമ്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി.)

ഞങ്ങൾക്കു മേന്മയ്ക്കറിഞ്ഞു തരാറുണ്ടു,
തിങ്ങിവരും സ്തുത്യചിത്രസമ്പത്തു നീ.
വൃത്രഹത്യയ്ക്കു നിർമ്മിച്ചു കഴുകിയ
ശക്തവജ്രത്തിന്നു കൂലിയെന്തേകിടാം! 1

ചെല്ലു,മൊളിമിന്നൽ പൂണ്ടവൻ സാമത്തിൽ;
നല്ല കെല്പാർന്നുരുയാഗത്തിലെത്തിടും;
കീഴമർത്തുമവൻ, കൂട്ടരോടൊപ്പ; – മീ-
യേഴാം സഗർഭ്യന്നു യജ്ഞേ പെടാ, ചതി! 2

പോകു,മടരിനദുഷ്ടവഴിയ്ക്കവൻ:
പോരിൽ നേട്ടത്തിനായ്ച്ചുറ്റിനടന്നിടും;
ശിശ്നദേവന്മാരെ മർദ്ദിച്ചെ,തിർപെടാ-
തശ്ശതദ്വാരസമ്പത്തടക്കും, ബലാൽ! 3

ചെന്നെതിർത്തുത്തമസമ്പത്തുകൾക്കുത-
കുന്ന വമ്പിച്ച തണ്ണീരുതിർക്കുമവൻ,
കാല്കളും തേരുമില്ലാതേ പരന്നോടു-
മാർകൾ ജലംകൊണ്ടു മൂടുമിടങ്ങളിൽ! 4

രുദ്രജോപേതൻ വരട്ടേ ഗൃഹത്തിൽനി-
ന്ന,സ്തദോഷൻ സ്വയം നല്കുവോനമ്മഹാൻ:
വമ്രന്റെ ദമ്പതിമാർക്കാറി,യല്ലലെ-
ന്നെന്മതം; കേഴിയ്ക്കു,മന്നം കവർന്നിവൻ! 5

ഇദ്ദേഹമല്ലോ നിറുത്തിക്കൊലചെയ്തു,
മുത്തലയാറുകണ്ണൊത്താർത്ത ദാസനെ;
ഇപ്പുരാന്റെ ബലംകൊണ്ടു പൊങ്ങി ത്രിത-
നഭ്രം പിളർത്താനി,രിമ്പുനഖങ്ങളാൽ! 6

വധ്യനാം ദ്രോഹിമർത്ത്യന്റെ നേർക്കപ്പൂജ്യ-
നുത്തിഷ്ഠമാനനായ്ശ്ശസ്ത്രമയയ്ക്കുമേ:
മർത്ത്യൈകനാഥൻ നമുക്കായ് വെളിപ്പെട്ടു
ശത്രുവധത്തിൽപ്പിളർത്താൻ, പുരങ്ങളെ! 7

പുല്ലിനായ്ക്കാർപോലെ നീരുതിർക്കുമവ;-
നില്ലത്തു പോകാൻ നമുക്കു വഴി തരും!
ചെല്ലുമേ, സോമത്തി; – ലീയിരിമ്പുമട-
മ്പുള്ള പരുന്തു പൊതുക്കും, രിപുക്കളെ! 8

സത്സാരഹേതി ചാട്ടട്ടെ കൂറ്റങ്കലും,
കുത്സൻ സ്തുതിയ്ക്കയാൽശ്ശുഷ്ണനെക്കൊന്നവൻ;
തന്നെയും നേതൃഗണത്തെയും സേവിച്ച
ധന്യനാം കാവ്യനെ സ്വീകരിച്ചാനിവൻ. 9

മർത്ത്യാനുകൂലരോടൊത്തുലാത്തും, രവി-
യ്ക്കൊത്ത സന്ദൃശ്യതേജസ്സു ദാതാവിവൻ;
കാലേ കുടിയ്ക്കുമീക്കമ്രനാം ബുദ്ധിമാൻ
കാലു നാലൊക്കുമരരുവെ വീഴ്ത്തിനാൻ! 10

തൽപ്രീണനത്താല ജിശ്വാവുശിക്സ്ത്രനു
പിപ്രുവിൻ കാളത്തൊഴുത്തു പിളർത്തിനാൻ:
സ്തോത്രങ്ങൾ ചൊല്ലിപ്പിഴിഞ്ഞു ചെന്നേറ്റു കീഴ്-
ചേർത്തുവല്ലോ, പുരം യഷ്ടാവിവൻ ബലാൽ! 11

ഇത്ഥം ഭവാങ്കലണഞ്ഞൂ, ബലിഷ്ഠ, നീ-
യുത്തമമേന്തുവാൻ വമ്രൻ പദങ്ങളാൽ:
സ്വസ്തി തരികി,ശ്ശ്രിതന്നു നീ; നല്ല വീ-
ടെത്തിയ്ക്കുകിന്ദ്ര, പേയാന്നവുമൊക്കെയും! 12

കുറിപ്പുകൾ: സൂക്തം 99.

[1] കൂലി മതിയ്ക്കവയ്യാത്തവേലയാണ്, വൃത്രവധത്തിന്നായി ത്വഷ്ടാവിനാൽ നിർമ്മിയ്ക്കപ്പെട്ട ബലവത്തായ വജ്രം ചെയ്തത് എന്നർത്ഥം.

[2] ഒളിമിന്നൽ – തിളങ്ങുന്ന മിന്നലെന്ന ആയുധം. സാമത്തിൽ – സാമം പാടുന്നേടത്ത്. ഉരുയാഗം = വിശാലമായ യജ്ഞം. കീഴമർത്തും – ശത്രുക്കളെ. കൂട്ടർ – മരുത്തുക്കൾ. ഏഴാം സഗർഭ്യന്നു – പന്തിരണ്ടാദിത്യന്മാരിൽ ഏഴാമത്തെ ഭ്രാതാവായ ഇന്ദ്രന്ന്. ചതി – രക്ഷോബാധ എന്നർത്ഥം.

[3] അദുഷ്ടവഴിയ്ക്ക് = സാന്മാർഗ്ഗേണ. ശിശ്നദേവന്മാർ – ചാരിത്രഹീനർ, അസുരന്മാർ. അശ്ശതദ്വാരസമ്പത്ത് – അവരുടെ ശതദ്വാര (പുര)ങ്ങളിലെ ധനം.

[4] ചെന്നെതിർത്ത് – മേഘങ്ങളെ ആക്രമിച്ച്. ആർകൾ ജലംകൊണ്ടു മൂടുമിടങ്ങളിൽ – നദീപ്രദേശങ്ങളിൽ.

[5] രുദ്രജോപേതൻ – മരുത്തുക്കളോടുകൂടി. അസ്തദോഷൻ – നിർദ്ദോഷൻ. സ്വയം – അയാചിതനായിത്തന്നേ. നല്കുവോൻ – സ്തോതാക്കൾക്കു ധനം കൊടുക്കുന്നവൻ. അമ്മഹാൻ – ഇന്ദ്രൻ. വമ്രന്റെ ദമ്പതിമാർക്ക് – വമ്രനെന്ന എന്റെ അമ്മയച്ഛന്മാർക്ക്. അല്ലൽ ആറി (ശമിച്ചു) എന്നെന്മതം – എനിയ്ക്കറിയാം. ഇവൻ (വമ്രൻ) അന്നം കവർന്നു, ശത്രുക്കളെ കരയിയ്ക്കും; അത്ര ബലവാനായിരിയ്ക്കുന്നു.

[6] നിറുത്തി – നിയന്ത്രിച്ച്. മുത്തലയാറുകണ്ണ് – മൂന്നു തലയും ആറു കണ്ണും. ദാസനെ – നാശകാരിയായ വൃത്രനെ. പൊങ്ങി – വളർന്ന്. ത്രിതൻ – ത്രിതനെന്ന ഋഷി. ഇരിമ്പു(തീക്ഷ്ണ)നഖങ്ങളാൽ അഭ്രം (മേഘത്തെ)പിളർത്താൻ.

[7] അപ്പൂജ്യൻ – ഇന്ദ്രൻ. ഉത്തിഷ്ഠമാനനായ് – ശൌര്യോന്നതനായി. ശസ്ത്രം – കൊലയായുധം. മർത്ത്യൈകനാഥൻ – മനുഷ്യർക്ക് ഉറ്റനേതാവ്, ഇന്ദ്രൻ. ശത്രുവധത്തിൽ – ശത്രുവധപ്പോരിൽ. പൂരങ്ങളെ – ശത്രുപുരികളെ.

[8] പുല്ലിനായ് – ഗോക്കൾക്കും മറ്റും തീറ്റയായ പുല്ലു മുളയ്ക്കാൻ. ഈയിരിമ്പുമടമ്പുള്ള പരുന്തു – പരുന്തിനൊത്ത ഇന്ദ്രൻ.

[9] സത്സാരഹേതി: നല്ല കെല്പുള്ള ആയുധം. കൂറ്റങ്കലും – വമ്പിച്ച ശത്രുവിങ്കൽപ്പോലും. ശുഷ്ണൻ – ശുഷ്ണനെന്ന അസുരൻ. നേതൃഗണം – മരുദ്ഗണം. കാവ്യൻ – ഉശനസ്സ്.

[10] മർത്ത്യാനുകൂലർ – മരുത്തുക്കൾ. സന്ദൃശ്യതേജസ്സു ദർശനീയമായ തേജസ്സോടുകൂടിയവൻ. കുടിയ്ക്കും – സോമപാനം ചെയ്യുന്ന. അരരുവെ – അരരു എന്ന അസുരനെ. വീഴ്ത്തിനാൻ – കൊന്നു.

[11] തൽപ്രീണനത്താൽ – അവനെ (ഇന്ദ്രനെ) പ്രീതിപ്പെടുത്തിയതിനാൽ. പിപ്രവിൻ കാളത്തൊഴുത്ത് – പിപ്രു എന്ന അസുരൻ അപഹരിച്ച ഗോക്കളെ നിർത്തിയ, കാളകളോടുംകൂടിയ തൊഴുത്ത്. പിഴിഞ്ഞു – സോമം. പൂരം – ശത്രുപുരികൾ. ഇവൻ – ഋജിശ്വാവ്. ബലാൽ – ഇന്ദ്രാനുഗ്രഹബലത്താൽ.

[12] ഉത്തമം – ശ്രേഷ്ഠമായ ഹവിസ്സ്. പദങ്ങളാൽ ഭവാങ്കലണഞ്ഞൂ – ഭവാനെ സ്തുതിച്ചു. ഇശ്ശ്രിതന്നു – ആശ്രയിച്ച എനിയ്ക്ക്.

സൂക്തം 100.

വന്ദനപുത്രൻ ദുവസ്യ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

ഇന്ദ്ര, മഘവാവേ, അവിടുന്ന്, അവിടെയ്ക്കൊത്തവനെ നേട്ടത്തിന്നായി കൊന്നാലും; ഇവിടെ സ്തുതിയ്ക്കപ്പെട്ടു സോമം കുടിച്ചിട്ടു ഞങ്ങളെ വളർത്തിയാലും! സവിതാവു ദേവന്മാരോടുകൂടി ഞങ്ങളുടെ യാഗം രക്ഷിയ്ക്കട്ടെ! ഞങ്ങൾ അഖിലവര്‍ദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 1

പോറ്റുന്ന ഇന്ദ്രന്നും, ചീറ്റിവീശുന്ന സോമപായിയായ വായുവിന്നും നിങ്ങൾ ഋതുവിലെപ്പങ്ക് ഒരുക്കുവിൻ: വെൺപയ്യിൻ പാൽ നുകരുന്നവനാണല്ലോ, ഇദ്ദേഹം. ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 2

സരളസങ്കല്പനായി പിഴിയുന്ന ഞങ്ങളുടെ യഷ്ടാവിന്നു സവിതൃദേവൻ പരിപക്വമായ അന്നം ഉളവാക്കട്ടെ: എന്നാൽ, ഞങ്ങൾക്കു ദേവന്മാരെ ചമയിയ്ക്കാമല്ലോ. ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 3

ഇന്ദ്രന്നു ഞങ്ങളിൽ സദാ തിരുവുള്ളവുമുണ്ടാകട്ടെ! രാജാവായ സോമൻ ഞങ്ങളുടെ സ്തോത്രം അറിയട്ടെ: എന്നാൽ ഞങ്ങൾക്കു സുഹൃത്തുക്കളുടെ നിധികൾ കിട്ടുമല്ലോ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 4

ഇന്ദ്രൻ സ്തുത്യമായ ബലംകൊണ്ടു യാഗത്തെ ഏച്ചുകൂട്ടുന്നു. ബൃഹസ്പതേ, ഭവാൻ ആയുസ്സു വർദ്ധിപ്പിയ്ക്കുന്നു. മികച്ച ബുദ്ധിയുള്ള മനനശീലമായ യജ്ഞം ഞങ്ങൾക്കു രക്ഷിതാവായി സുഖം നല്കട്ടെ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 5

ഇന്ദ്രനുണ്ടാക്കിയതാണ്, ദേവന്മാരുടെ ബലം. അഗ്നി ഗൃഹത്തിൽ മേവുന്നു: സ്തോതാവും, ഹവിർവാഹിയും, കവിയും, യാഗത്തിൽ യജനീയനും, കമനീയനും, ഞങ്ങൾക്കു തുലോം അടുത്തവനുമാണദ്ദേഹം! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 6

ദേവന്മാരേ, നിങ്ങൾക്കു വളരെ ദ്രോഹം ഞങ്ങൾ ഒളിവിൽ ചെയ്തിട്ടില്ല; വസുക്കളേ, വെളിവിലും ദേവകോപനം ചെയ്തിട്ടില്ല. ഞങ്ങൾക്ക് അസത്യരൂപം ഉണ്ടാകരുത്! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു.7

എവിടെ മധു പിഴിയുന്ന അമ്മിക്കുഴ സ്തുതിയ്ക്കപ്പെടുന്നുവോ, അവിടെ സവിതാവു രോഗത്തെ അകറ്റട്ടെ; വമ്പിച്ച പാപത്തെയും പർവതങ്ങൾ തട്ടിനീക്കട്ടെ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 8

വസുക്കളേ, പിഴിയുന്നവന്റെ അമ്മിക്കുഴ ഉയരട്ടെ: ഒളിവിലെ ദ്രോഹികളെയെല്ലാം നിങ്ങൾ അകറ്റുവിൻ! ആ സ്തുത്യനായ സവിതൃദേവൻ ഞങ്ങളെ രക്ഷിയ്ക്കട്ടെ ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 9

യാഗശാലയിലും ആലയിലും വന്നുചേരുന്ന പൈക്കളേ, നിങ്ങൾ പുല്പറമ്പിൽ ധാരാളം തീറ്റ തിന്നുകൊൾവിൻ: പാൽതന്നെദേഹത്തിന്നു മരുന്നായിത്തീരട്ടെ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 10

കർമ്മം പൂർത്തിപ്പെടുത്തുന്ന, ശ്ലാഘിയ്ക്കുന്ന, സ്തുതിയാൽ പ്രസാദിയ്ക്കുന്ന ഇന്ദ്രൻതന്നെ, പിഴിയുന്നവർക്കെല്ലാം രക്ഷിതാവ്: അവിടെയ്ക്കു കുടിപ്പാനാണല്ലോ, ദിവ്യകലശത്തിൽ നിറയ്ക്കുന്നതു്! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 11

അദ്ഭുതകരമാണു്, അങ്ങയുടെ കർമ്മപൂരകവും കാമ്യവുമായ തേജസ്സ്; പോരുകൾ ധനം നിറയ്ക്കുന്നവയും അധൃഷ്യങ്ങളുമാകുന്നു. അതിനാൽ ദുവസ്യു കയർ വലിച്ചുപിടിച്ചു, ഗോവാകുന്ന പശുവിന്റെ മുമ്പിൽ വെമ്പി നടക്കുന്നു. 12

കുറിപ്പുകൾ: സൂക്തം 100.

[1] അവിടെയ്ക്കൊത്തവനെ – സ്വതുല്യനായ ബലവാനെ. നേട്ടത്തിനായി – ഞങ്ങൾക്കു ധനം കിട്ടാൻ.

[2] ഋത്വിക്കുകളോട്: ഋതുവിലെപ്പങ്ക് – കാലപ്രാപ്തമായ ഹവിസ്സ്. ഇദ്ദേഹം – വായു.

[3] സരളസങ്കല്പൻ – നിഷ്കപടസ്വഭാവൻ. സവിതൃദേവൻ = സൂര്യദേവൻ, ചമയിയ്ക്കുക = അണിയിയ്ക്കുക.

[4] അറിയട്ടെ – ചെവിക്കൊള്ളട്ടെ.

[6] ഗൃഹത്തിൽ – ഞങ്ങളുടെ. സ്തോതാവ് – ദേവന്മാരെ സ്തുതിയ്ക്കുന്നവൻ.

[7] അസത്യരൂപം ഉണ്ടാകരുത് – ഇനിമേൽ ഞങ്ങൾ അനശ്വരരായിത്തീരണം.

[8] മധു – സോമം. പർവതങ്ങൾ – പർവതാഭിമാനിദേവകൾ.

[10] ദേഹത്തിന്നു – ഞങ്ങളുടെ ശരീരത്തിന്ന്.

[11] ശ്ലാഘിയ്ക്കുന്ന – ‘നല്ല സോമം’ എന്നു യഷ്ടാവിനെ പ്രശംസിയ്ക്കുന്ന. നിറയ്ക്കുന്നതു് – സോമനീർ.

[12] പോരുകൾ – അസുരരോടുള്ള യുദ്ധങ്ങൾ. ദുവസ്യു – ഞാൻ. പശു = ബലിമൃഗം.

സൂക്തം 101.

സോമപുത്രൻ ബുധൻ ഋഷി; തിഷ്ടുപ്പും ഗായത്രിയും ബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

സഖാക്കളേ, നിങ്ങൾ ഒരേമനസ്സോടേ ഉണർന്നെഴുനേല്ക്കുവിൻ: ഏകത്ര വസിയ്ക്കുന്ന അനേകരായ നിങ്ങൾ അഗ്നിയെ ജ്വലിപ്പിയ്ക്കുവിൻ. ഞാൻ ദധിക്രയെയും, അഗ്നിയെയും, ഉഷോദേവിയെയും, ഇന്ദ്രാദികളെയും നിങ്ങളുടെ രക്ഷയ്ക്കു വിളിയ്ക്കാം. 1

സഖാക്കളേ, ഇമ്പപ്പെടുത്തുന്ന (സ്തോത്രം) ചമയ്ക്കുവിൻ; പണിപരക്കെ തുടങ്ങുവിൻ; കടക്കാൻ ചുക്കാനും തോണിയും ഏർപ്പെടുത്തുവിൻ; ആയുധങ്ങൾ വേണ്ടുവോളം ഉണ്ടാക്കുവിൻ; വെടുപ്പു വരുത്തുവിൻ. മുമ്പേ പൂജിയ്ക്കേണ്ടുന്ന യജനീയനെ കൊണ്ടുവരുവിൻ. 2

കരിയ്ക്കു കെട്ടാൻ നുകം വെയ്ക്കുവിൻ; ഇവിടെ ചാലുണ്ടാക്കി വിത്തു വിതയ്ക്കുവിൻ. നമുക്ക് അന്നവും പുകളും വളരട്ടെ: അടുത്തു തന്നേ അരിവാൾ വിളയിലണയട്ടെ! 3

ക്രാന്തദർശികളായ ബുദ്ധിമാന്മാർ സുഖാർത്ഥം വയലുകളിൽ കരിയിറക്കുന്നു; നുകങ്ങൾ വേർതിരിയ്ക്കുന്നു. 4

നിങ്ങൾ വെള്ളത്തൊട്ടികൾ വൃത്തിപ്പെടുത്തുവിൻ, തോൽവാറുകളെടുക്കുവിൻ: നാം ഉറവുള്ളതും സുഖേന പകരാവുന്നതും വറ്റാത്തതുമായ കുഴിയിൽ വെള്ളം പകരുക. 5

വൃത്തിവരുത്തിയ തൊട്ടിയോടും നല്ല തോൽവാറുകളോടും കൂടിയ, സുഖേന പകരാവുന്ന, ഉറവുള്ള, വറ്റാത്ത കുഴിയില്‍ ഞാന്‍ വെള്ളം പകരാം.6

നിങ്ങള്‍ കുതിരകളെ ഇമ്പപ്പെടുത്തുവിന്‍; ഹിതം നേടുവിന്‍; സുഖകരമായ തേരും നിർമ്മിയ്ക്കുവിൻ. നേതാക്കൾക്കു കുടിപ്പാൻ, മരത്തൊട്ടിയും കൽച്ചക്രങ്ങളും അടുക്കൽ പാനപാത്രവുമുള്ള കുഴിയിൽ വെള്ളം പകരുവിൻ! 7

നിങ്ങൾ തൊഴുത്തുണ്ടാക്കുവിൻ: അതാണല്ലോ, നിങ്ങളൂടെ നേതാക്കൾക്കു കുടിപ്പാൻ. വിശാലങ്ങളായ കവചങ്ങൾ വളരെയെണ്ണം തുന്നുവിൻ. ഉടയ്ക്കാൻ വയ്യാത്ത ഇരിമ്പുപാത്രങ്ങൾ നിർമ്മിയ്ക്കുവിൻ; നിങ്ങളുടെ ചമസങ്ങൾ, ചോർച്ചവരാത്തവിധത്തിൽ ഉറപ്പിയ്ക്കുവിൻ. 8

ദേവന്മാരേ, യജ്ഞാർഹയും ഉജ്ജ്വലയും പൂജനീയയുമായ നിങ്ങളുടെ ബുദ്ധിയെ ഞാൻ രക്ഷയ്ക്കായി ഇങ്ങോട്ടാകർഷിയ്ക്കുന്നു: അതു ഞങ്ങൾക്കു, പുല്ലു തിന്നു തിരിച്ചെത്തിയ ധാരാളം പാലുള്ള ഒരു വലിയ പയ്യുപോലെ ചുരത്തുമാറാകണം! 9

ഭവാൻ പച്ചനീര് മരപ്പാത്രങ്ങളിൽ പകരുക: നിങ്ങൾ ഇരിമ്പുളികൾകൊണ്ടു ചെത്തിയുണ്ടാക്കുവിൻ. അവ പത്തു കയർകൊണ്ടു കെട്ടുവിൻ; വലിപ്പാൻ, രണ്ടുകാളകളെയും പൂട്ടുവിൻ. 10

രണ്ടു ഭാര്യമാരുള്ള ഒരുവൻ ഗൃഹാന്തർഭാഗത്തെന്നപോലെ, കാള നുകത്തിന്റെ രണ്ടറ്റങ്ങൾക്കിടയിൽ മുറുമുറുത്തുകൊണ്ടു നടക്കുന്നു. നിങ്ങൾ മരം വയലിൽ വെച്ചുകൊൾവിൻ – നനഞ്ഞേടം കുഴിയ്ക്കാതെ, സൂക്ഷിച്ചുവെച്ചുകൊൾവിൻ. 11

നേതാക്കളേ, സുഖം നിറയ്ക്കുന്നവനാണ്, ഇന്ദ്രൻ: ആ സുഖപൂരകനെ നിങ്ങള്‍ (സോമം) പകര്‍ന്നുവെച്ചു പുറപ്പെടുവിയ്ക്കുവിന്‍; അന്നം കിട്ടാന്‍ ഇമ്പപ്പെടുത്തുവിന്‍. പരിക്ലാന്തരേ, നിങ്ങള്‍ അദിതിപുത്രനെ രക്ഷയ്ക്കും സോമപാനത്തിന്നും ഇങ്ങോട്ടു വരുത്തുവിന്‍! 12

കുറിപ്പുകൾ: സൂക്തം 101.

[1] ഋത്വിക്കുകൾ സഹപ്രവർത്തകരോടു പറയുന്നു: ഏകത്ര – ഒരേ യാഗശാലയിൽ. ദധിക്ര – ഒരു ദേവത.

[2] യജനീയൻ – അഗ്നി.

[3] കെട്ടാൻ – മൂരികളെ.

[4] സുഖാർത്ഥം = സുഖത്തിന്നു (ആഹാരത്തിന്നു)വേണ്ടി.

[5] കൂട്ടുകാരോട്: തോൽവാറുകൾ – നുകം കെട്ടാൻ.

[6] അത് ഒരാൾ അനുസരിയ്ക്കുന്നു:

[7] ഇമ്പപ്പെടുത്തുവിൻ – ഉഴുവാൻ. ഹിതം – ഉഴുതൽ. ഈ ഋക്കിന്നു യുദ്ധപരമായ വ്യാഖ്യാനവുമുണ്ടു്.

[8] അത് – പൈത്തൊഴുത്തിൽനിന്നു കിട്ടുന്ന പാൽ. നേതാക്കൾ – തലവന്മാർ, ദേവന്മാർ.

[9] അതു – ബുദ്ധി, മനസ്സ്. പയ്യുപോലെ – പയ്യു പാൽ ചുരത്തുന്നതുപോലെ. ചുരത്തുമാറാകണം – അഭീഷ്ടങ്ങളെ തരുമാറാകണം.

[10] അധ്വര്യുവിനോട്. പച്ചനീര് – സോമരസം. രണ്ടാംവാക്യംമുതൽ പാത്രനിർമ്മാതാക്കളോടു്: ഉണ്ടാക്കുവിൻ – പാത്രങ്ങൾ. കെട്ടുവിൻ – ഹവിർദ്ധാനശകടത്തിൽ എടുത്തുവെച്ച്. വലിപ്പാൻ – വണ്ടി.

[11] മരം – കലപ്പ.

[12] ഋത്വിക്കുകളോടു്: സുഖം നിറയ്ക്കുന്നവൻ – സ്തോതാക്കളെ സുഖപൂർണ്ണരാക്കുന്നവൻ. പുറപ്പെടുവിയ്ക്കുവിൻ – ഇങ്ങോട്ട്. പരിക്ലാന്തരേ – കർമ്മങ്ങൾകൊണ്ടു ക്ഷീണിച്ചവരേ. എടുര്‍ത്തുപറയാലാണു് ഈ വാക്യം: അദിതിപുത്രൻ – ഇന്ദ്രൻ. രക്ഷയ്ക്കും – നമ്മെ രക്ഷിപ്പാനും.

സൂക്തം 102.

ഭര്‍മ്മ്യശ്വപുത്രന്‍ മുദ്ഗലന്‍ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകള്‍; ഇന്ദ്രന്‍ ദേവത.

നിന്റെ തേർ നിസ്സഹായമാക്കപ്പെട്ടിരിയ്ക്കുന്നു; ധർഷകനായ ഇന്ദ്രൻ കാത്തരുളട്ടെ. പുരുഹൂത, ഗോഭുക്കുകളോടുള്ള ഈ കേൾവിപ്പെട്ട യുദ്ധത്തിൽ ഞങ്ങളെ അവിടുന്നു രക്ഷിയ്ക്കണം! 1

ഗോക്കളെത്തിരയാൻ മുദ്ഗലന്റെ ഭാര്യയായ ഇന്ദ്രസേനയാണു്, തേർ തെളിച്ചതു്: അവൾ തേരിൽക്കേറി പൊരുതി, ആയിരമെണ്ണത്തെ വീണ്ടെടുത്തു വേർപെടുത്തി; അവളുടെ വസ്ത്രം കാറ്റിൽപ്പറന്നു! 2

ഇന്ദ്ര, കൊല്ലാൻ ദ്രോഹിയ്ക്കുന്നവന്റെ നേർക്കു ഭവാൻ വജ്രം ഒളിവിൽ വിട്ടാലും – മഘവാവേ, എളിയവന്റെയോ വലിയവന്റെയോ നേർക്കു കുലിശം മറവിൽ പ്രയോഗിച്ചാലും! 3

കാള കയത്തിൽ വെള്ളം കുടിച്ച് ഇമ്പം പൂണ്ടു, കൊടുമുടി കുത്തിയുടച്ച്, എതിരാളിയെ സമീപിച്ചു: വീർത്ത വൃഷണത്തോടേ അവൻ യശസ്സിച്ഛിച്ചു, ചിക്കെന്നു ചവുട്ടാൻ മുൻകാൽ നീട്ടി. 4

അടരിന്നിടയിൽ ഈ വൃഷഭത്തെ സമീപസ്ഥർ മുക്രയിടുവിച്ചു; മൂത്രം വീഴ്ത്തിച്ചു; നല്ലവണ്ണം തീറ്റുകയും ചെയ്തു. എന്നിട്ട് അവനെക്കൊണ്ടു മുദ്ഗലന്‍ യുദ്ധത്തില്‍ ആയിരത്തൊരുന്നൂറു ഗോക്കളെ വീണ്ടെടുത്തു. 5

പൊരുതാന്‍ പൂട്ടിയ കാളയെ കടിഞാണ്‍പിടിച്ച സാരഥി മുക്രയിടുവിച്ചു: പൂട്ടപ്പെട്ട ദുർദ്ധരൻ വണ്ടി വലിച്ചോടിത്തുടങ്ങിയപ്പോൾ, യോദ്ധാക്കൾ മുദ്ഗലപത്നിയോടടുത്തു. 6

അഭിജ്ഞൻ അതിന്റെ അച്ചുതണ്ടുകോൽ പൊക്കിവെച്ചു, വൃഷഭത്തെ മുമ്പിൽ നിർത്തി കെട്ടി. അപ്പോൾ ഇന്ദ്രൻ ഗോക്കളുടെ ഉടമസ്ഥനെ കാത്തരുളി. കാള വഴികളിലൂടേ പാഞ്ഞു. 7

കപർദ്ദി ഇരുപ്പടിമേൽ തോൽവാറു മുറുകെക്കെട്ടി, ചമ്മട്ടിയുമായി സുഖേന സഞ്ചരിച്ചു; വളരെയാളുകൾക്കു ധനമുണ്ടാക്കാൻ ഗോക്കളെ പിടിച്ചു, കെല്പെടുത്തു. 8

‘നോക്കു, ഇതാ കാളയ്ക്കു തുണനിന്ന മുൾത്തടി പടക്കളത്തിൽ കിടക്കുന്നു: ഇതുകൊണ്ടാണ്, മുദ്ഗലൻ യുദ്ധത്തിൽ ആയിരത്തൊരുനൂറു ഗോക്കളെ വീണ്ടെടുത്തതു്. 9

അരികിൽത്തന്നേ അഴൽപെടുത്തുന്നവനെ ആർ ഇങ്ങനെ കാണും? ഇതു തേരിന്നു വെയ്ക്കാം, ആയുധവുമാക്കാം. ഇതിന്നു പുല്ലുകൊണ്ടുവരേണ്ടാ, വെള്ളം കൊണ്ടുവരേണ്ടാ; കൂടുതലായി ജയം വരുത്തിക്കൊണ്ടു രഥഭാരം വഹിച്ചുകൊള്ളും! 10

ഇവൾ, ത്യജിയ്ക്കപ്പെട്ടവൾ ഭർത്താവിനെ കിട്ടാനെന്നപോലെ, വന്നുചേർന്നു; മഴക്കാറുപോലെ വളർന്നു. ഈ ഗോകാംക്ഷിണിയായ സാരഥിയെക്കൊണ്ടാണു്, ഞാൻ ജയിച്ചതു്. ഇവൾക്കു സുമംഗളവും അന്നവും കൈവരട്ടെ!’ 11

ഇന്ദ്ര, ജഗത്തിന്റെയെല്ലാം കണ്ണിന്നും കണ്ണാണ്, നിന്തിരുവടി: വൃഷാവായ ഭവാൻ രണ്ടു വൃഷാക്കളെ തോൽവാറുകൊണ്ടു കെട്ടി തെളിച്ചു യുദ്ധത്തിലെഴുന്നള്ളിയല്ലോ! 12

കുറിപ്പുകൾ: സൂക്തം 102.

[1] തന്നോടുതന്നെ പറയുന്നു: നിന്റെ – മുദ്ഗലന്റെ, എന്റെ. പുരുഹൂത എന്നാദിയായ വാക്യം പ്രത്യക്ഷോക്തി: ഗോഭുക്കുകൾ – ഗോക്കളെ കട്ടു തിന്നുന്നവർ, ചോരന്മാർ.

[2] ആയിരമെണ്ണത്തെ – ഗോസഹസ്രത്തെ. വേർപെടുത്തി – ശത്രുക്കളിൽ നിന്ന്.

[3] എളിയവന്റെയോ, വലിയവന്റെയോ – അവൻ അല്പനായാലും ശരി, മഹാനായാലും ശരി.

[4] പൊരുതിയ ഒരു വൃഷഭത്തെ വർണ്ണിയ്ക്കുന്നു: കൊടുമുടി – ചോരന്മാർ ഗോക്കളെ മറയ്ക്കാൻ വെച്ചിരുന്ന ഗിരിശൃംഗം.

[5] അവൻ – വൃഷഭം.

[6] പൂട്ടിയ – തേരിൽ കെട്ടിയ. സാരഥി – ഇന്ദ്രസേന. യോദ്ധാക്കൾ – ശത്രുഭടന്മാർ.

[7] അഭിജ്ഞൻ – മുദ്ഗലൻ. അതിന്റെ – വണ്ടിയുടെ. പൊക്കിവെച്ചു – രഥത്തെ സജ്ജമാക്കി എന്നർത്ഥം. ഗോക്കളുടെ ഉടമസ്ഥനെ – മുദ്ഗലനെ.

[8] കപർദ്ദി = ജടായുക്തൻ, മുദ്ഗലൻ, വളരെയാളുകൾക്കു – പുത്രാദികൾക്ക്. കെല്പെടുത്തു – ജയം നേടി എന്നർത്ഥം.

[9] ‘സേനയും മറ്റുമില്ലാതെയോ, വിജയം?’ എന്നപഹസിച്ച ഒരു സഖാവിനോടു പറയുന്നു:

[10] ആർ ഇങ്ങനെ കാണും – ഉപദ്രവകാരിയെ കണ്ടു നീക്കം ചെയ്വാൻ ഈ മുൾത്തടിയേ ഉതകൂ(?). കാളയ്ക്കു പുല്ലും വെള്ളവും കൊടുക്കണമല്ലോ; എന്നാൽ മുൾത്തടിയ്ക്ക് അതൊന്നും വേണ്ടാ.

[11] തേർ തെളിച്ച പത്നിയെ പ്രശംസിയ്ക്കുന്നു: ഇവൾ – എന്റെ പത്നി. വന്നുചേർന്നു – എന്റെ അടുക്കൽ.

[12] രണ്ടു വൃഷാക്കളെ – രണ്ടു ഹരികളെ. കെട്ടി – തേരിന്നു പൂട്ടി. യുദ്ധത്തിൽ – പൊരുതുന്ന എന്നെ സഹായിപ്പാൻ.

സൂക്തം 103.

ഇന്ദ്രപുത്രൻ അപ്രതിരഥൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ബൃഹസ്പതിയും അപ്വയും മരുത്തുക്കളും ദേവതകൾ.

ശീഘ്രകാരി, ഒരു കൊടുംകാളപോലെ തീക്ഷ്ണൻ, നിഹന്താവ്, വിദ്വേഷികളെ വിറപ്പിയ്ക്കുന്നവൻ, സംക്രന്ദനൻ, കണ്ണിമവെട്ടാത്തവൻ – ഇങ്ങനെയുള്ള ഏകവീരനായ ഇന്ദ്രൻ ഒരുനൂറുപടകളെ ഒപ്പം ജയിയ്ക്കും! 1

സംക്രന്ദനനും, കണ്ണിമവെട്ടാത്തവനും, ജിഷ്ണുവും, പോരാളിയും, ദുശ്ച്യവനനും, ധർഷകനും, അമ്പെടുത്തവനും, വൃഷാവുമായ ഇന്ദ്രനെക്കൊണ്ടു നിങ്ങൾ അതിൽ ജയിക്കുവിൻ; പൊരുതുന്ന നേതാക്കളേ, അതിനെ അമർത്തുവിൻ! 2

ആ ഇന്ദ്രന്ന് അമ്പുകാരുണ്ടു്, വാൾകാരുണ്ടു്, കീഴിൽ; അവിടുന്നു പൊരുതിക്കൊണ്ടു കൂട്ടത്തിൽ ചെന്നുചേരും; ഒത്തുകൂടിയവരെ ജയിയ്ക്കും; സോമം കുടിയ്ക്കും. കൈക്കരുത്തിനാൽ വില്ലുയർത്തി ശരിയ്ക്കെയ്തു കൊല്ലും! 3

ബൃഹസ്പതേ, ഭവാൻ തേരിൽ വന്നു, രക്ഷസ്സുകളെ ഹനിച്ച്, അമിത്രരെ അമർത്താലും; പടകളെ ഉടച്ചൊടുക്കി, അടരിൽ ജയിച്ചു, ഞങ്ങളുടെ തേരുകൾ കാത്താലും! 4

ഇന്ദ്ര, കെല്പെന്നു ഗണിയ്ക്കപ്പെടുന്നവനും, തടിച്ചവനും, അതിവീരനും, പരാക്രമിയും, കീഴമർത്തുന്ന കരുത്തനും, അന്നവാനും, വീരാനുചരനും, സത്ത്വശാലിയും, ബലജാതനും, ഗോക്കളെ നേടുന്നവനുമായ നിന്തിരുവടി വെറ്റിത്തേരിൽ കേറിയാലും! 5

ഒത്തുകൂടിയവരേ, നിങ്ങൾ ഗോത്രത്തെപ്പിളർത്ത, ഗോക്കളെ നേടിയ, വജ്രപാണിയായ, ബലത്താൽ യുദ്ധത്തിൽ ജയിച്ചുടയ്ക്കുന്ന ഈ ഇന്ദ്രനെ മുൻനിർത്തിപ്പോരാടുവിൻ – സഖാക്കളേ, നിങ്ങൾ പിന്നിൽനിന്നു പൊരുതുവിൻ! 6

കരുത്താൽ മേഘങ്ങളിൽ കടന്ന, കനിവറ്റ വീരനായ, ശതമന്യുവായ, ദുശ്ച്യവനനായ, സൈന്യങ്ങളെ കീഴമർത്തുന്ന, പൊരുതാവല്ലാത്ത ഇന്ദ്രൻ യുദ്ധങ്ങളിൽ നമ്മുടെ പടകളെ കാത്തരുളട്ടെ! 7

ഇന്ദ്രൻ ഈ ദേവസേനകളെ നയിയ്ക്കട്ടെ; ബൃഹസ്പതിയും ദക്ഷിണയും യജ്ഞവും സോമവും മുന്നിൽ നടക്കട്ടെ; മരുത്തുക്കൾ എതിർത്തുടച്ചു ജയിയ്ക്കുന്ന ഇവയുടെ മുന്നണിയിലണയട്ടെ! 8

വൃഷാവായ ഇന്ദ്രന്റെയും, വരുണരാജാവിന്റെയും ആദിത്യന്മാരുടെയും, മരുത്തുക്കളുടെയും കടുത്ത ബലം (നമുക്കു കിട്ടട്ടെ;) മഴപൊഴിയ്ക്കുന്ന മഹാമനസ്കരായ ദേവന്മാരുടെ ജയഘോഷം ഉയരുന്നു! 9

മഘവാവേ, അങ്ങ് ആയുധങ്ങളെയും എന്റെ ആളുകളുടെ ഹൃദയങ്ങളെയും ഇമ്പപ്പെടുത്തിയാലും; വൃത്രഹന്താവേ, കുതിരകളുടെ ഓട്ടം മുതിരട്ടെ; തേരുകളുടെ ജയഘോഷം ഉയരട്ടെ! 10

ഞങ്ങളുടെ പൊരുതുന്ന പടയാളികളെ ഇന്ദ്രൻ (കാക്കട്ടെ;) ഞങ്ങളുടെ ശരങ്ങൾ ജയിയ്ക്കട്ടെ; ഞങ്ങളുടെ വീരന്മാർ മീതെയാകട്ടെ; ദേവന്മാരേ, നിങ്ങൾതന്നെ യുദ്ധങ്ങളിൽ ഞങ്ങളെ രക്ഷിയ്ക്കുവിൻ! 11

അപ്വേ, വരിക: നീ ഇവരുടെ മനം മയക്കി. അവയവങ്ങൾ എടുക്കുക. നീ ഇങ്ങോട്ടു വരിക: ഇവരുടെ ഹൃദയങ്ങളെ ദുഃഖംകൊണ്ടു നീറ്റുക. ഈ ശത്രുക്കൾ കൂരിരുട്ടിൽ പെടട്ടെ! 12

നേതാക്കളേ, നിങ്ങൾ കേറിച്ചെന്നു ജയിയ്ക്കുവിൻ: ഇന്ദ്രൻ നിങ്ങൾക്കു സുഖമരുളട്ടെ; അധൃഷ്യരായിത്തീരുമാറു നിങ്ങളുടെ കൈകൾക്കു കരുത്തു കൂടട്ടെ! 13

കുറിപ്പുകൾ: സൂക്തം 103.

[1] നിഹന്താവ് – ശത്രുഘാതി. കണ്ണിമവെട്ടാത്തവൻ – സദാ യജ്ഞഗമന – യുദ്ധാദികളിൽ ജാഗരൂകൻ.

[2] അതിൽ – യുദ്ധത്തിൽ. അതിനെ – ശത്രുബലത്തെ.

[3] ഒത്തുക്കൂടിയവരെ – പൊരുതാനെത്തിയവരെ.

[5] കെല്പെന്നു ഗണിയ്ക്കപ്പെടുന്നവനും – ഓരോരുത്തനും കരുതുന്നു, ഇന്ദ്രനാണ് തനിയ്ക്കു ബലമെന്ന്. വീരാനുചരൻ – വീരരായ അനുചരന്മാരോടുകൂടിയവൻ. ഗോക്കൾ = ജലങ്ങൾ; അല്ലെങ്കിൽ വാക്കുകൾ, സ്തുതികൾ.

[6] ഒത്തുകൂടിയവരേ – യോദ്ധാക്കളേ, ഗോത്രം = മേഘം, അഥവാ പർവതം. ഗോക്കൾ = ജലങ്ങൾ. ഉടയ്ക്കുന്ന – പറ്റലർപ്പടയെ. പിന്നിൽ – ഇന്ദ്രന്റെ പിൻവശത്ത്.

[7] കനിവറ്റ – ശത്രുക്കളിൽ ദയയില്ലാത്ത. സൈന്യങ്ങൾ – ശത്രുസേനകൾ.

[8] ഈ – ഞങ്ങളെ സഹായിപ്പാൻ വന്ന. മുന്നിൽ – ഇന്ദ്രന്റെ. ഇവ – ദേവസേനകൾ.

[12] അപ്വ – പാപാഭിമാനിദേവത. ഇവരുടെ – പൊരുതുന്ന ശത്രുക്കളുടെ. അവയവങ്ങൾ എടുക്കുക – അംഗങ്ങളെ പാപമയങ്ങളാക്കുക എന്നായിരിയ്ക്കാം, അർത്ഥം.

[13] നേതാക്കൾ – മുന്നണിപ്പോരാളികൾ.

സൂക്തം 104.

വിശ്വാമിത്രപുത്രൻ അഷ്ടകൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

പുരുഹൂത, അങ്ങയ്ക്കു സോമം പിഴിഞ്ഞിരിയ്ക്കുന്നു: ഹരികളിലൂടേ വെക്കം യാഗത്തിലെഴുന്നള്ളിയാലും. അങ്ങയെപ്പറ്റി മേധാവികൾ ചൊല്ലി നടപ്പിൽവന്ന സ്തോത്രങ്ങൾ (ഞങ്ങൾ) നേടിയിട്ടുണ്ട്; ഇന്ദ്ര, അങ്ങു സോമം കുടിച്ചാലും! 1

ഹരിയുക്ത, വെള്ളത്തിലൊലുമ്പി നേതാക്കന്മാർ പിഴിഞ്ഞതു ഭവാൻ ഇവിടെ പാനംചെയ്താലും, തിരുവയർ നിറച്ചാലും: ഇന്ദ്ര, ഉക്ഥങ്ങളാൽ വഹിയ്ക്കപ്പെടുന്നവനേ, അങ്ങയ്ക്കായി അമ്മിക്കുഴകളാൽ ചതയ്ക്കപ്പെട്ടതു കുടിച്ചു മത്തടിച്ചാലും! 2

ഹര്യശ്വ, ഞാൻ വൃഷാവായ ഭവാന്നു പുറപ്പെടാൻ ഒരു യഥാർത്ഥമായ കടുംപാനം പിഴിഞ്ഞയയ്ക്കുന്നു: ഇന്ദ്ര, സ്തുതിയ്ക്കപ്പെട്ട ശക്തിമാനായ ഭവാൻ ഇവിടെ സ്തുതികൾകൊണ്ടും എല്ലാക്കർമ്മങ്ങൾകൊണ്ടും സംതൃപ്തി പൂണ്ടാലും! 3

ശക്തിയുക്ത, ഇന്ദ്ര, ഭവാന്റെ രക്ഷയാലും വീര്യത്താലും അന്നവും സന്തതിയും നേടിയ കാമയമാനരായ യജ്ഞാഭിജ്ഞന്മാർ മനുഷ്യഗൃഹത്തിൽ സ്തുതിച്ചും ഒപ്പം ലഹരിപിടിച്ചും വസിച്ചുവല്ലോ! 4

ഹര്യശ്വ, ഇന്ദ്ര, നന്നായി സ്തുതിയ്ക്കപ്പെടുന്നവനും, നല്ല ധനവും, വളരെക്കാന്തിയുമുള്ളവനുമായ ഭവാന്റെ കൊണ്ടുനടക്കൽകൊണ്ടും തങ്ങളുടെ സ്തുതികൾകൊണ്ടും, സ്തോതാക്കളായ ആളുകൾ ദാനത്തിന്നായി അങ്ങയുടെ മഹനീയരക്ഷയെ കൈവരുത്തുന്നു. 5

ഹരിയുക്ത, പിഴിഞ്ഞ സോമം കുടിപ്പാൻ അവിടുന്നു ഹരികളിലൂടേ സ്തോത്രങ്ങളിൽ വന്നുചേർന്നാലും: ഇന്ദ്ര, യജ്ഞം ത്രാണിയുള്ള ഭവാങ്കൽ അണയുന്നു; ഈ അധ്വരത്തെ തുലോം അറിയുന്ന ഭവാൻ ദാതാവുമാണല്ലോ! 6

ഒരായിരം അന്നങ്ങളുള്ളവനും, എതിർക്കുന്നവരെ അമർക്കുന്നവനും, എതിരറ്റവനും സോമനീരിൽ രസിയ്ക്കുന്നവനും, ശോഭനസ്തോത്രനും, മഘവാവുമായ ഇന്ദ്രനെ ചൊല്ലുൾ അലംകരിയ്ക്കുന്നു – സ്തോതാവിന്റെ ഗാഥകൾ പുകഴ്ത്തുന്നു! 7

ഇന്ദ്ര, ഭംഗിയിൽ മൂളുന്ന അഹിംസിതകളായ സപ്തനദീദേവികളെക്കൊണ്ടു ഭവാൻ സമുദ്രത്തെ തഴപ്പിച്ചു; പുരന്ദരനായ അവിടുന്നു തൊണ്ണൂറ്റൊമ്പതു പുഴകളെ ദേവന്മാർക്കും മനുഷ്യർക്കുംവേണ്ടി ഒഴുകിച്ചു; വഴിയും വെട്ടി! 8

ഇന്ദ്ര, ദേവനായ ഭവാൻ ഒറ്റയ്ക്കു തണ്ണീരുകളെ തകരാറുകാരങ്കൽനിന്നു വേർവിടുവിച്ച്, അവയിൽ ശ്രദ്ധിച്ചുപോരുന്നു. അവിടുന്നു വൃത്രവധത്തിൽ എവയെ ഉളവാക്കിയോ, അവകൊണ്ടു ദീർഗ്ഘായുസ്സായ ഭവാൻ തിരുവുടൽ പുഷ്ടിപ്പെടുത്തിയാലും! 9

അതിവീരനും, കർമ്മവാനും, ശോഭനസ്തോത്രനുമാണു്, ഇന്ദ്രൻ: ആ പുരുഹൂതനെ മൊഴികൾ പൂജിയ്ക്കുന്നു. ശക്രൻ വൃത്രനെ മർദ്ദിച്ചു; വെളിച്ചമുണ്ടാക്കി; നേരിട്ടു പടകളെ കീഴമർത്തി! 10

യുദ്ധങ്ങളിൽ ശത്രുക്കളെ ഹനിച്ചു ധനമടക്കുന്ന ഉഗ്രനും പ്രവൃദ്ധനുമായ മഘവാവിനെ – (സ്തോത്രം)ശ്രവിയ്ക്കുന്ന മഹാനേതാവായ ഇന്ദ്രനെ – അന്നം കിട്ടിയ്ക്കുന്ന ഈ യുദ്ധത്തിൽ രക്ഷയ്ക്കായി നാം വിളിയ്ക്കുക! 11

കുറിപ്പുകൾ: സൂക്തം 104.

[1] ഹരികളിലൂടെ – ഇരുഹരികളെ പൂട്ടിയ തേരിലൂടേ. നേടിയിട്ടുണ്ട് – പഠിച്ചുവെച്ചിട്ടുണ്ടു്.

[2] പിഴിഞ്ഞതു – സോമം.

[3] പാനം – സോമനീർ.

[4] യജ്ഞാഭിജ്ഞന്മാർ – അംഗിരസ്സുകൾ. മനുഷ്യഗൃഹത്തിൽ – യജമാനന്റെ യാഗശാലയിൽ. സ്തുതിച്ചും – ഭവാനെ. ലഹരിപിടിച്ചും – സോമപാനത്താൽ. വസിച്ചുവല്ലോ – ഞങ്ങളും അങ്ങനെയാകണമെന്നു ഹൃദയം.

[7] ചൊല്ലുകൾ – സ്തുതികൾ

[8] മൂളുന്ന – ശബ്ദിയ്ക്കുന്ന. പുഴകൾ – ഉപനദികൾ.

[9] തകരാറുകാരൻ – വൃത്രൻ. അവ – തണ്ണീരുകൾ.

[10] മൊഴികൾ – സ്തുതികൾ. പടകൾ – ശത്രുസൈന്യങ്ങൾ.

സൂക്തം 105.

കുത്സൻപുത്രൻ ദുർമ്മിത്രൻ ഋഷി; ഗായത്രിയും ഉഷ്ണിയ്ക്കും പിപീലികമധ്യായം ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ.)

എന്നു തടുത്തുനിർത്തും, ഹേ വസോ,
സന്നുതി, തോടുപോലെവേ,
നേരേ കൊതിയ്ക്കുമങ്ങയെ നീണ്ട
നീരിന്നും തണ്ണീരിന്നുമായ്? 1

ശ്രേഷ്ഠകർമ്മക്കളോ,ട്ടക്കാർ, ചെമ്മേ
പൂട്ടാവുന്നവർ, സന്മേഢ്റർ,
കുഞ്ചിരോമങ്ങൾ വായ്ചവരി,മ്പം
തഞ്ചിയ്ക്കുമിരുപേർക്കൊത്തോർ-
ആയിരുഹരികൾക്കീശൻ ധന-
ദായി നീയിച്ഛവെച്ചാലും! 2

വാടിപ്പോയല്ലോ പാപജാതനെ-
പ്പേടിച്ചു, മർത്ത്യൻപോലിന്ദ്രൻ;
മോടിയ്ക്കു പിന്നെക്കെല്പോടൊന്നിച്ചു-
കൂടിനാൻ, തള്ളിമാറ്റിനാൻ! 3

വന്നെത്തു,മിന്ദ്രൻ – ശൂരനാമിന്ദ്ര-
നിന്നരന്നിഷ്ടമേകുവാൻ,
രണ്ടു സുവ്രതർ കുറ്റിട്ടോടിയ്ക്കും
വണ്ടിയിലർച്ച ്യമാനനായ്! 4

ചാരുകേസരരായ രണ്ടോട്ട-
ക്കാരിലാർ കേറും, പുഷ്ടിയ്ക്കായ്;
നല്ലണക്കടയുള്ളോനാമവൻ
ചൊല്ലി വാങ്ങുമേ, (സോമനീർ)! 5

വാഴ്ത്തും, സുഭഗന്മാരൊത്തു വാനിൽ
വാഴുമസ്സുഭഗൗജസ്കൻ;
കല്പിച്ചുകാട്ടീ, ശൂരൻ ബുദ്ധിയും
കെല്പുമൃഭുക്കൾപോലവേ! 6

പച്ചയശ്വങ്ങള,ക്ഷതഹനു,
പച്ചമീശയുമുള്ളവൻ
വാനെതിർമഹാവജ്രം തീർത്തല്ലോ,
വധ്യനാം ദസ്യുവിന്നായി. 7

ചെത്തുകെങ്ങൾതൻ പാപം നീ: ഞങ്ങൾ
നുത്യാ കൊല്ലാവൂ, ഹീനരെ!
അസ്തവമായ മറ്റൊരു യജ്ഞം
മുത്തവിടെയ്ക്കേകില്ലല്ലോ. 8

നേതാക്കൾ യാഗശാലയിങ്കൽ നിൻ-
ത്രേതാഗ്നികർമ്മം വായ്പിയ്ക്കേ,
മാനുഷനൊത്തു കേറും, പ്രീത്യാ നീ
താനേ പുകഴ്‌ന്ന തോണിയിൽ! 9

പാൽ തൂകീടട്ടേ ചേർക്കാൻ പയ്യങ്ങ-
യ്ക്കേ; – തൊന്നാൽ നീ തൻപാത്രത്തിൽ
കോരിപ്പകരു,മക്കയിലുമേ
കോട്ടമില്ലാതിണങ്ങട്ടെ! 10

ഏവം സ്തുതിച്ചാൻ, നൂറുമേറെയും
കൈവരുത്താനദ്ദുർമ്മിത്രൻ-
ഏവം സ്തുതിച്ചാൻ നിന്നെസ്സുമിത്രൻ:
നീ വൈരിപ്പോരിലൂർജ്ജസ്വിൻ,
കുത്സപുത്രനെക്കാത്തല്ലോ – കുത്സ-
വത്സനെത്തുലോം കാത്തല്ലോ! 11
കുറിപ്പുകൾ: സൂക്തം 105.

[1] സന്നുതി – ഞങ്ങളുടെ സ്തുതി. നീണ്ട നീര് – മൂന്നു സവനങ്ങളിലെയും സോമരസം സോമം കുടിപ്പിയ്ക്കാനും, ഞങ്ങൾക്കു ജലം കിട്ടാനുംവേണ്ടി അങ്ങയെ, ഞങ്ങളുടെ സ്തുതി, ഒരു തോടു വെള്ളത്തെയെന്നപോലെ തടുത്തുനിർത്തുക എന്നായിരിയ്കും – ആ കാലം എന്നു വരും ?

[2] ഇന്ദ്രന്റെ ഹരികളെ വർണ്ണിയ്ക്കുന്നതാണ്, ഈ ഋക്ക്. ഓട്ടക്കാർ – ദ്രുതഗാമികൾ. ചെമ്മേ പൂട്ടുന്നവർ – സുശിക്ഷിതർ എന്നർത്ഥം സന്മേഢ്റർ = നല്ല ലിംഗമുള്ളവർ. ഇമ്പം തഞ്ചിയ്ക്കുമിരുപേർ – ആഹ്ലാദകരരായ സൂര്യചന്ദ്രന്മാർ. ആ – താദൃശരായ. ഇച്ഛവെച്ചാലും – ഞങ്ങളുടെ സ്തോത്രങ്ങളിൽ.

[3] പാപജാതൻ – വൃത്രൻ. വൃത്രനോടുള്ള യുദ്ധത്തിൽ ഇന്ദ്രൻ ക്ഷീണിയ്ക്കയുണ്ടായിപോൽ. മോടിയ്ക്കു – ജയശ്രീയ്ക്കായി. കെല്പോട് – മരുൽബലത്തോട്. തള്ളിമാറ്റിനാൻ – വൃത്രനെ.

[4] ഇന്നരന്ന് – സ്തോതവിന്ന്. രണ്ടു സുവ്രതര്‍ – സുകര്‍മ്മാക്കളായ ഹരികള്‍. വണ്ടി – രഥം.

[5] ചാരുകേസരർ – നല്ല കുഞ്ചിരോമങ്ങളുള്ളവ. രണ്ടോട്ടക്കാരിൽ – ഹരികളെപ്പൂട്ടിയ തേരിൽ. പുഷ്ടിയ്ക്കായ് – സോമം കുടിച്ചു തടിപ്പാൻ. അവൻ – ഇന്ദ്രൻ. ചൊല്ലി – യാചിച്ച്.

[6] സുഭഗന്മാർ – അഴകുറ്റവർ, മരുത്തുക്കൾ. വാഴ്ത്തും – സ്തോതാവിനെ പ്രശംസിയ്ക്കും. കല്പിച്ചുകാട്ടീ – വൃത്രവാധാദിയാൽ. ഋഭുക്കൾപോലവേ – ഋഭുക്കൾ അസാധാരണമായ രഥചമാസാദിനിർമ്മാണംകൊണ്ടു തങ്ങളുടെ ബുദ്ധിയും കെല്പും വെളിപ്പെടുത്തിയല്ലോ.

[7] അക്ഷതഹനു – കേടുപറ്റാത്ത അണക്കടകൾ. വാനെതിർമഹാവജ്രം – അന്തരിക്ഷംപോലെ വലുതായ വജ്രം. വധ്യനാം ദസ്യുവിന്നായി – ദസ്യുവിനെ കൊല്ലാൻ.

[8] ചെത്തുക – നശിപ്പിയ്ക്കുക. നുത്യാ – അങ്ങയെക്കുറിച്ചുള്ള സ്തുതികൊണ്ടു്. ഹീനരെ – സ്തുതിരഹിതരെ, സ്തുതിയ്ക്കാത്തവരെ. അസ്തവമായ – സ്തുതിയ്ക്കലില്ലാത്ത. മറ്റൊരു – സസ്തവയജ്ഞേതരമായ.

[9] നേതാക്കൾ – ഋത്വിക്കുകൾ. മാനുഷന്‍ – യജമാനൻ. താനേ പുകഴ്‌ന്ന – പരാപേക്ഷയില്ലാതെ യശസ്സു നേടിയ. തോണി – തരണസാധനം, രഥം; യജമാനനെ തന്റെ തേരിൽ കേറ്റും.

[10] ചേർക്കാൻ – സോമനീരിൽ. തൻപാത്രത്തിൽ – വായിൽ. കോരിപ്പകരും – സോമനീർ. കയിൽ – കോരിയെടുക്കുന്ന കരണ്ടി. ഇണങ്ങട്ടേ – ഉപകരിയ്ക്കട്ടെ.

[11] നൂറുമേറെയും – ധനം. ദ്ദുർമ്മിത്രന്നു സുമിത്രനെന്നും പേരുണ്ടു്. കുത്സുപുത്രനെ – എന്നെ.

സൂക്തം 106.

കശ്യപപുത്രൻ ഭ്രതാംശൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

നിങ്ങളിരുവരും ഇപ്പോൾ അതുതന്നെ കാംക്ഷിച്ചു, നെയ്ത്തുകാർ വസ്ത്രങ്ങൾപോലെ കർമ്മങ്ങൾ പരത്തുന്നു. സഹചാരികളായ നിങ്ങളെ ഇദ്ദേഹം ഇഷ്ടപ്രാപ്തിയ്ക്കായി സ്തുതിയ്ക്കുന്നു. നിങ്ങൾ, സുദിനങ്ങൾപോലെ അന്നങ്ങളെ അലംകരിയ്ക്കുന്നു! 1

നിങ്ങൾ, പൂട്ടുമൂരികൾപോലെ ഊട്ടുന്നവരിൽ ചെല്ലുന്നു. പടക്കുതിരകൾപോലെ പാഞ്ഞു സ്തോത്രത്തിലെത്തുന്നു. ദൂതന്മാർപോലെ ജനങ്ങളിൽ പുകൾപ്പെടുന്നു. പോത്തുകൾ കൊക്കരണി വിടാത്തതുപോലെ, നിങ്ങളും വിട്ടുപോകാതിരിയ്ക്കണം! 2

നിങ്ങൾ പക്ഷിച്ചിറകുകൾപോലെ ചേർന്നുമേവുന്നു. പശുക്കൾ പോലെ പൂജ്യരായ നിങ്ങൾ യജ്ഞത്തിൽ വന്നെത്തുവിൻ! നിങ്ങൾ, ദേവകാമന്റെ അഗ്നിപോലെ ജ്വലിയ്ക്കുന്നു. നിങ്ങൾ അധ്വര്യുക്കൾപോലെ വളരെയിടങ്ങളിൽ യജിയ്ക്കുന്നു. 3

നിങ്ങൾ ഞങ്ങൾക്ക്, അച്ഛന്മാർ മക്കൾക്കെന്നപോലെ ബന്ധുക്കളാകുന്നു. നിങ്ങൾ, ഇരുതേജസ്വികൾപോലെ തിളങ്ങുന്നു. വെമ്പൽകൊള്ളുന്നവർക്കു തമ്പുരാക്കന്മാർപോലെയാണു്, നിങ്ങൾ. നിങ്ങൾ, അന്നവാന്മാർപോലെ പുഷ്ടി നല്കുന്നു. ഇരുരശ്മികൾപോലെ ഉപഭോഗത്തിന്നുതകുന്നു. നിങ്ങൾ, കളിമ്പക്കാർപോലെ വിളിയിലെഴുന്നള്ളുവിൻ! 4

നിങ്ങൾ കാളകൾപോലെ തടിച്ചുകൊഴുത്തവരും, സുഖകരരും, മിത്രാവരുണർപോലെ സത്യഭൂതരും, ബഹുധനരും, നിശിതസ്തോത്രരും, കുതിരകൾപോലെ ആഹാരത്താൽ ഉയർന്നവരും, അന്തരിക്ഷസ്ഥരും, ആടുകൾപോലെ അന്നംകൊണ്ടു ശുശ്രുഷിയ്ക്കപ്പെടേണ്ടവരും, പുഷ്ടിപ്രദരുമാകുന്നു. 5

മത്തഗജങ്ങൾപോലെ മൂരിനിവുർത്തും; കൊലപ്പെടുത്തും – നിഹന്താവിന്റെ മക്കൾപോലെ കുത്തും, പിളർത്തും; ജയിയ്ക്കും; മത്തടിയ്ക്കും – ഇങ്ങനെയുള്ള രത്നതുല്യരായ നിങ്ങൾ എന്റെ ചുക്കിച്ചുളിഞ്ഞു ചത്തടിയുന്ന ശരീരത്തെ ജരാവർജ്ജിതമാക്കിയാലും! 6

തേജസ്സുയർന്നവരേ, വീരന്മാർപോലെയുള്ള നിങ്ങൾ ചുക്കിച്ചുളിഞ്ഞലഞ്ഞു ചാകുന്ന ശരീരത്തെ, വെള്ളത്തിന്റെയെന്നപോലെ ആപത്തിന്റെ മറുകരയിലണയ്ക്കുന്നു. യാതൊന്നു വിശുദ്ധബലരായ നിങ്ങൾക്ക്, ഋഭുക്കൾക്കെന്നപോലെ കൈവന്നുവോ, വായുപോലെ സർവവ്യാപിയും അതിവേഗിയുമായ (ആ രഥം) ധനങ്ങളുടെ ഉടമയാകുന്നു! 7

മഹാവീരങ്ങൾപോലെ നെയ്യ് ഉള്ളിൽ ചെലുത്തുന്നവരും, ധനപാലകരും, നിഹന്താക്കളും, ആയുധധാരികളും, പക്ഷികൾപോലെ പറക്കുന്നവരും, ചന്ദ്രസമാനരൂപരുമായ നിങ്ങൾ മനസാ കോപ്പണിഞ്ഞു, മാന്യന്മാർപോലെ എഴുന്നള്ളും! 8

നിങ്ങൾ, നെടിയവർപോലെ ആഴങ്ങളിൽ നില്ക്കും; നടക്കുന്നവന്റെ കാലുകൾപോലെ ആഴമില്ലാത്തേടം അറിയും; ചെവികൾപോലെ സ്തോത്രം കേൾക്കും. ആ നിങ്ങൾ, രണ്ടവയവങ്ങൾപോലെ ഞങ്ങളുടെ പൂജനീയകർമ്മത്തിൽ സംബന്ധിച്ചാലും! 9

നിങ്ങൾ, മേഘങ്ങൾപോലെ, മധു പൊഴിയ്ക്കുന്നു; നിങ്ങൾ തേനീച്ചകൾപോലെ, ദ്വാരം കീഴ്പോട്ടായ പയ്യിന്റെ അകിട്ടിൽ പാൽ വെയ്ക്കുന്നു; നിങ്ങൾ കെടുമനുഷ്യർപോലെ, വിയർപ്പിറ്റിയ്ക്കുന്നു; മെലിഞ്ഞ പയ്യു നല്ല പുല്ലു തിന്നുന്നപോലെ, ഹവിസ്സു ഭക്ഷിയ്ക്കുന്നു. 10

ഞങ്ങൾ വളരെ സ്തോത്രം ചൊല്ലാം; ഹവിസ്സു നല്കാം. നിങ്ങൾ ഒരേതേരിലൂടേ ഇവിടെ ഞങ്ങളുടെ സ്തുതിയെയും, പൈക്കളുടെ അകിട്ടിലെ പരിപക്വമായ മധുരാന്നത്തെയും ഉദ്ദേശിച്ചു വന്നുചേർന്നാലും! ഇങ്ങനെ ഭൂതാംശൻ അശ്വികളിൽ അഭിലാഷപൂർത്തി വരുത്തി. 11

കുറിപ്പുകൾ: സൂക്തം 106.

[1] അതു – ഞങ്ങൾ തരുന്ന ഹവിസ്സ്. ഇദ്ദേഹം – യജമാനൻ. സുദിനങ്ങൾപോലെ – നല്ല ദിവസങ്ങളിൽ സദ്യ ഒരുക്കുമല്ലോ.

[2] പൂട്ടുമൂരികൾ (ഉഴവുകാളകൾ) തീറ്റ കൊടുക്കുന്നവരുടെ അടുക്കൽ ചെല്ലുമല്ലോ; അതുപോലെ നിങ്ങൾ ഊട്ടുന്നവരിൽ (ഹവിർദ്ദാക്കളിൽ)ചെല്ലുന്നു. ദൂതന്മാർപോലെ – രാജാവിന്നു പ്രിയപ്പെട്ട ദൂതന്മാർ യശസ്വികളായിത്തീരുന്നതുപോലെ. വിട്ടുപോകാതിരിയ്ക്കണം – ഞങ്ങളുടെ ഹവിസ്സിനെയും സ്തുതിയെയും.

[3] ദേവകാമൻ – യഷ്ടാവ്.

[4] ഇരുതേജസ്വികൾ – അഗ്നിസൂര്യന്മാർ. വെമ്പൽക്കൊള്ളുന്നവർക്കു – കർമ്മവ്യഗ്രർക്ക്. തമ്പുരാക്കന്മാർപോലെയാണു് – യുദ്ധത്തിലുഴറുന്ന സൈന്യങ്ങളെ രാജാക്കന്മാർപോലെ, നിങ്ങൾ കർമ്മവ്യഗ്രരെ കാത്തരുളുന്നു. ഇരുരശ്മികൾ – അഗ്നിസൂര്യകിരണങ്ങൾ. കളിമ്പക്കാർപോലെ – ക്രീഡാശീലർ കളിസ്ഥലത്തെത്തുന്നതുപോലെ. വിളിയിൽ – ഞങ്ങളുടെ ആഹ്വാനത്തിൽ.

[5] നിശിതസ്തോത്രർ – നിശിതമാംവണ്ണം (ബുദ്ധികൂർമ്മയോടേ) സ്തുതിയ്ക്കപ്പെടുന്നവർ. അന്നം – തീറ്റ, ഹവിസ്സ്.

[6] കൊലപ്പെടുത്തും – ശത്രുക്കളെ. നിഹന്താവിന്റെ – ശത്രുഘാതിയായ ശുരന്റെ.

[8] നിഹന്താക്കൾ – ശത്രുസൂദനർ.

[9] നെടിയവർ (ദീർഗ്ഘകായന്മാർ) ആഴങ്ങളിൽ മുഴുകില്ലല്ലോ.

[10] മധു = തേൻ, ജലം. തേനീച്ചകൾപോലെ – തേനീച്ചകൾപോലെ – തേനീച്ചകൾ പൂവിൽ തേൻ വെയ്ക്കുന്നതുപോലെ. മെലിഞ്ഞ – തീറ്റ കിട്ടാഞ്ഞു ചടച്ച.

[11] മധുരാന്നം – പാൽ. ഭൂതാംശൻ – ഞാൻ.

സൂക്തം 107.

അംഗിരോഗോത്രൻ ദിവ്യനോ പ്രജാപതിപുത്രി ദക്ഷിണയോ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ദക്ഷിണ ദേവത.

മഘവാവിന്റെ മഹസ്സ് ഇവർക്കായി ഉദിച്ചു; ജഗത്തെല്ലാം ഇരുട്ടിൽനിന്നൊഴിഞ്ഞു. ദേവകളാൽ നല്കപ്പെട്ട മഹാജ്യോതിസ്സ് വന്നെത്തി; ദക്ഷിണയുടെ വിശാലമായ മാർഗ്ഗം കാണുമാറായി! 1

ദക്ഷിണ കൊടുക്കുന്നവർ ഉയരത്തു സ്വർഗ്ഗത്തിൽ വസിയ്ക്കും: അശ്വത്തെ നല്കിയവർ സൂര്യനോടു ചേരും; സ്വർണ്ണം നല്കിയവർ ദേവത്വമടയും; സോമ, വസ്ത്രം നല്കിയവർ (ഭവാനോടുകൂടി വസിയ്ക്കും). ഇവരെല്ലാം ദീർഗ്ഘായുസ്സുകളുമാകും! 2

ദേവന്മാരുടെ രക്ഷയും യാഗാംഗമായ ദക്ഷിണയും അവരെ പ്രീതിപ്പെടുത്താത്ത കെടുനടപ്പുകാർക്കില്ലതന്നെ; അതിനാൽ വളരെപ്പേർ പാപഭയത്താൽ കർമ്മം ചെയ്തു ദക്ഷിണ നല്കി (ദേവ്വന്മാരെ) പ്രീതിപ്പെടുത്തുന്നു. 3

ശതധാരനെന്ന വായുവിന്നും, സർവജ്ഞനായ സൂര്യന്നും, മറ്റു മനുഷ്യദ്രഷ്ടാക്കൾക്കും ഹവിസ്സർപ്പിയ്ക്കാൻ അവർക്കറിയാം: യജ്ഞത്തിൽ പ്രീതിപ്പെടുത്തുകയും അർപ്പിയ്ക്കുകയുംചെയ്യുന്നവർ എവരോ, അവർ ഏഴമ്മമാരുള്ള ദക്ഷിണയെ കറക്കും! 4

ദക്ഷിണാന്വിതൻ ക്ഷണിയ്ക്കപ്പെട്ട് ഒന്നാമനായി എങ്ങും ചെല്ലും; ദക്ഷിണാന്വിതൻ ഗ്രാമത്തലവനായി മുമ്പിൽ നടക്കും. ആർ ഒന്നാമനായി ദക്ഷിണ കൊടുക്കുമോ, എന്റെ അഭിപ്രായത്തിൽ, ആ ആൾതന്നെയാണു്, ജനങ്ങൾക്കരചൻ! 5

പറഞ്ഞിരിയ്ക്കുന്നു: ആർ ഒന്നാമനായി ദക്ഷിണകൊണ്ടാരാധിയ്ക്കുമോ, അവൻതന്നേ ഋഷി; അവൻതന്നേ ബ്രഹ്മാവു്; അവൻതന്നേ അധ്വര്യുവും സാമഗായകനും ഉക്ഥശംസിയും; അവൻ അഗ്നിയുടെ മൂന്നുരൂപവും അറിയും! 6

നമ്മുടെ ആത്മാവിന്ന് ഒരു കവചമാണെന്നറിഞ്ഞു ദക്ഷിണയനുഷ്ഠിച്ചാൽ, ദക്ഷിണ അശ്വത്തെ തരും; ദക്ഷിണ ഗോവിനെ തരും; ദക്ഷിണ പൊൻവെള്ളികളെ തരും. ദക്ഷിണ അന്നത്തെ തരും! 7

ദാതാക്കള്‍ മരിയ്ക്കില്ല, നികൃഷ്ടഗതിയടയില്ല, ദ്രോഹിയ്ക്കപ്പെടില്ല; ദാതാക്കള്‍ ദുഖമനുഭവിയ്ക്കില്ല. ഈ എല്ലാ ലോകവും, സ്വര്‍ഗ്ഗവും – ഇതിനെയൊക്കെ ദക്ഷിണ അവര്‍ക്കു കൊടുക്കും! 8

ദാതാക്കൾ മുമ്പുതന്നേ പാൽ പെറുന്ന പയ്യിനെ നേടി; ദാതാക്കൾ നല്ല വസ്ത്രമുടുത്ത വധുവിനെ നേടി; ദാതാക്കൾ മദ്യത്തിന്റെ ഉൾസ്സത്തു നേടി; ദാതാക്കൾ വിളിയ്ക്കാവല്ലാത്ത എതിരാളികളെ ജയിച്ചു! 9

ദാതാവിന്നു, കുതിച്ചോടുന്ന കുതിര തിരുമ്മപ്പെടും; ദാതാവിന്നു കന്യക മിന്നിത്തിളങ്ങി നില്ക്കും; ദാതാവിന്നു താമരപ്പൊയ്കപോലെയും ദേവയാനംപോലെയും മനോഹരമായി, അലംകൃതമായ ഭവനം കിട്ടും! 10

ദാതവിനെ നല്ല കുതിരകൾ വഹിയ്ക്കും; ദക്ഷിണകൊടുത്തവന്ന് അഴകൊത്ത രഥം കിട്ടും. ദേവന്മാരേ, നിങ്ങൾ ദാതാവിനെ യുദ്ധങ്ങളിൽ രക്ഷിച്ചാലും: ദാതാവു പോരുകളിൽ വൈരികളെ ജയിയ്ക്കുമാറാകണം ! 11

കുറിപ്പുകൾ: സൂക്തം 107.

[1] ദക്ഷിണ യാഗത്തിന്റെ ഒരംഗമാണു്; യാഗം പകൽസ്സമയത്തേ ഉള്ളൂ. അതിനാൽ ആദ്യം പകൽത്തുടക്കം (സൂര്യോദയം) പ്രതിപാദിയ്ക്കപ്പെടുന്നു! മഘവാവിന്റെ – സൂര്യാത്മകനായ ഇന്ദ്രന്റെ. മഹസ്സ് = തേജസ്സ്. ഇവർ – യഷ്ടാക്കൾ. മഹാജ്യോതിസ്സ് – സൂര്യൻ. യജ്വാക്കൾ ദക്ഷിണ കൊടുപ്പാൻ തുടങ്ങി എന്നാണു്, ഒടുവിലെ വാക്യത്തിന്റെ താൽപര്യം.

[2] സോമ – സോമനത്രേ, വസ്ത്രദേവത.

[3] ദക്ഷിണ കൊടുക്കാത്ത കുത്സിതചര്യന്മാരെ ദേവകൾ രക്ഷിയ്ക്കില്ല.

[4] മറ്റു മനുഷ്യദ്രഷ്ടാക്കൾ – ഇന്ദ്രാദികൾ. അവർക്കറിയാം – യഷ്ടാക്കൾ ശക്തരാകും. അർപ്പിയ്ക്കുക – ഹവിസ്സു നല്കുക. ഏഴമ്മമാർ – അഗ്നിഷ്ടോമാദികൾ. കറക്കുന്നു – ഋത്വിക്കുകൾക്കു കൊടുക്കുന്നു.

[5] ദക്ഷിണാന്വിതൻ – ദക്ഷിണ കൊടുത്ത യജ്വാവ്.

[6] പറഞ്ഞിരിയ്ക്കുന്നു – വിദ്വാന്മാർ. ആരാധിയ്ക്കുക – ഋത്വിക്കുകളെയും മറ്റും സന്തോഷിപ്പിയ്ക്കുക. ഉക്ഥശംസി – ഉക്ഥങ്ങൾ ചൊല്ലുന്നവൻ. മൂന്നുരൂപം – ആഹവനീയൻ, ഗാർഹപത്യൻ, ദക്ഷിണൻ.

[7] കവചം – പാപനിവാരകമെന്നു സാരം.

[8] ദാതാക്കൾ – ദക്ഷിണ കൊടുത്തവർ. മരിയ്ക്കില്ല – അമരത്വമടയും.

[9] നേടി – ശത്രുക്കളിൽനിന്നു കീഴടക്കി. വിളിയ്ക്കാവല്ലാത്ത – ബലമേറിയ എന്നർത്ഥം.

[10] കുതിര തിരുമ്മപ്പെടും – കുതിരകളും കുതിരക്കാരുമുണ്ടായിവരും എന്നു സാരം.

സൂക്തം 108.

പണികളും സരമയും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പണികളും സരമയും ദേവതകൾ.

‘സരമ എന്തിനാണിവിടെ വന്നത്? പിന്തിരിയാതെ നടന്നാലും എത്താവതല്ലല്ലോ, ഈ ദൂരമാർഗ്ഗം. ഞങ്ങൾ എന്തു ചെയ്തുതരണം? രാത്രി എങ്ങനെയിരുന്നു? നീ എങ്ങനെ പുഴ കടന്നു?’ 1

‘പണികളേ, ഇന്ദ്രനയച്ച ദൂതിയായ ഞാൻ നിങ്ങളുടെ വമ്പിച്ച നിധികളെ തേടി നടക്കുകയാണു് അതിക്രമണത്താൽ പേടിച്ചു വെള്ളം എന്നെ രക്ഷിച്ചു; അങ്ങനെയാണു് ഞാൻ പുഴ കടന്നതു്. ’ 2

‘സരമേ, എന്തുതരക്കാരനാണു്, ഇന്ദ്രൻ? എത്രയുണ്ടു്, സൈന്യം? അയാളുടെ ദൂതിയായിട്ടാണല്ലോ, നീ അകലത്തുനിന്ന് ഇവിടെ വന്നതു്.’ വന്നുകൊള്ളട്ടെ: നമുക്ക് ഇവളെ സ്നേഹിതയാക്കാം; നമ്മുടെ ഗോപതി ഗോക്കളുടെ ഉടമസ്ഥനാകട്ടെ! 3

‘ആരുടെ ദൂതിയായിട്ടാണോ, ഞാൻ ദൂരത്തുനിന്ന് ഇവിടെ വന്നതു്, ആ ഇന്ദ്രൻ ഹിംസ്യനല്ലെന്നാണ്, എന്റെ അറിവ്; അദ്ദേഹം ഹിംസിക്കും. ഗംഭീരനദികൾ അദ്ദേഹത്തെ മറയ്ക്കില്ല; പണികളേ, നിങ്ങൾ അദ്ദേഹത്താൽ വധിയ്ക്കപ്പെട്ടുകിടക്കും!’ 4

‘സുഭഗേ, സരമേ, ഇതാ, സ്വർഗ്ഗത്തിന്റെ അതിരുകളിൽ ചുറ്റിനടക്കുന്ന നീ തേടുന്ന ഗോക്കൾ: ഇവയെ ആർ പൊരുതാതെ പുറത്തയയ്ക്കും? മൂർച്ചയുള്ള ആയുധങ്ങളുണ്ടു്, ഞങ്ങൾക്കു്!’ 5

‘പണികളേ, ഒരു സേനയ്ക്കൊത്തതല്ല, നിങ്ങളുടെ സംസാരം. അമ്പെയ്യാവുന്നതല്ല, ശരീരം; പാപയുക്തവുമാണു്. നിങ്ങളുടേ വഴി നടക്കാൻകൊള്ളാത്തതാകുന്നു. നിങ്ങളുടെ ഇരുതരം ദേഹങ്ങളെ ബൃഹസ്പതി സുഖിപ്പിയ്ക്കില്ല!’ 6

‘സരമേ, മലയുടെ അടിയിലാണു്, ഗോക്കളും അശ്വങ്ങളും ധനങ്ങളും ചേർന്ന ഈ നിധി: അതിനെ നല്ല കാവല്ക്കാരായ പണികൾ കാത്തുപോരുന്നു; നീ ഒച്ചപ്പെട്ട ഈ സ്ഥലത്തു വന്നതു വെറുതെയാണു്!’ 7

‘പണികളേ, സോമത്താൽ മൂർച്ചവെച്ചു നടാടെ നടകൊണ്ട് അംഗിരസ്സുകളെന്ന ഋഷിമാരും ആയാസ്യനും ഇവിടെ വന്നുചേരും; ഇ ഗോഗണത്തെ അവർ വീതിയ്ക്കയുംചെയ്യും. അപ്പോൾ, നിങ്ങളിപ്പറഞ്ഞതു തുപ്പിക്കളയേണ്ടിവരും!’ 8

‘സുഭഗയായ സരമേ, ദേവബലത്താൽ ഉപദ്രവിയ്ക്കപ്പെട്ടിട്ടാണു്, നീ ഇങ്ങനെ ഇങ്ങോട്ടു പോന്നതെങ്കിൽ, നിന്നെ ഞങ്ങൾ ഒരു പെങ്ങളാക്കാം: നീ മടങ്ങിപ്പോകേണ്ട; ഗോക്കളെ നമുക്കു വീതിച്ചെടുക്കാം!’ 9

‘പണികളേ, എനിയ്ക്കറിഞ്ഞുകൂടാ, ആങ്ങളെയും പെങ്ങളെയും: ഇന്ദ്രന്നും ഘോരരായ അംഗിരസ്സുകൾക്കും അറിയാം. ഞാൻ ചെന്നാൽ എന്റെ ഗോകാംക്ഷികൾ ഇവിടം മൂടിക്കളയും. നിങ്ങൾ ഇവിടെനിന്ന് അതിദൂരത്തെയ്ക്കോടിക്കൊൾവിൻ! 10

പണികളേ, നിങ്ങൾ അതിദൂരത്തെയ്ക്കോടിക്കൊൾവിൻ. ഗോക്കൾ സത്യംകൊണ്ടു വാതിൽ പൊളിച്ചു, മുകളിലെയ്ക്കു പോരട്ടെ: എന്നാൽ, മറയ്ക്കപ്പെട്ട ഇവയെ ബൃഹസ്പതിയ്ക്കും, സോമത്തിന്നും, അമ്മിക്കുഴകൾക്കും, മേധാവികളായ ഋഷിമാർക്കും കിട്ടുമല്ലോ!’ 11

കുറിപ്പുകൾ: സൂക്തം 108.

[1] വലന്റെ ആൾക്കാരായ പണികൾ ബൃഹസ്പതിയുടെ ഗോക്കളെ അപഹരിച്ചു; അവയെത്തിരയാൻ ബൃഹസ്പതിപ്രേരിതനായ ഇന്ദ്രൻ സരമ എന്ന ദേവശുനിയെ അയച്ചു. അവൾ വലിയ പുഴ കടന്നു, വലന്റെ പുരത്തിൽ ചെന്ന്, അവിടെ ഗുഹയിലടയ്ക്കപ്പെട്ട ഗോക്കളെ കണ്ടുപിടിച്ചു. ഇതറിഞ്ഞ്, അസുരന്മാർ അവളെ വശീകരിപ്പാൻ സംഭാഷണം തുടങ്ങി:

[2] സരമയുടെ മറുപടി: നിങ്ങളുടെ നിധികളെ – നിങ്ങൾ ഗുഹയിലടച്ചിരിയ്ക്കുന്ന ഗോക്കളെ. അതിക്രമണത്താൽ പേടിച്ചു – ഞാൻ തീർച്ചയായും കടക്കാനൊരുമ്പെട്ടതിൽ പേടിച്ച്. രക്ഷിച്ചു – മുക്കുകയും മറ്റും ചെയ്തില്ല.

[3] അസുരന്മാർ: വന്നുകൊള്ളട്ടെ എന്നാദിയായ ഭാഗം പണികൾ പരസ്പരം പറയുന്നതാണു്. നമ്മുടെ ഗോപതി – വലൻ. ഈ ഗോക്കൾ വലന്റെ തന്നെയായിനില്ക്കട്ടെ.

[4] സരമ: ഹിംസ്യൻ = ഹിംസിയ്ക്കപ്പെടാവുന്നവൻ. മറയ്ക്കില്ല – മുക്കില്ല.

[5] പണികൾ: ഞങ്ങളെ പൊരുതിജ്ജയിച്ചാലേ, ഇവയെ പുറത്തെയ്ക്കു വിടുകയുള്ളൂ.

[6] സരമ: നിങ്ങളുടെ വാക്കു വീരോചിതമല്ല; ശരീരം ദുർബലവും പാപയുക്തവുമാണു്; നിങ്ങൾ ദുർമ്മാർഗ്ഗചാരികളാണു്. ഇരുതരം – ദുർബലങ്ങളും പാപയുക്തങ്ങളുമായ. സുഖിപ്പിയ്ക്കില്ല – ദുഃഖിപ്പിയ്ക്കും.

[7] പണികൾ: ഒച്ചപ്പെട്ട – ഗോക്കൾ നിലവിളിയ്ക്കുന്ന.

[8] സരമ: സോമത്താൽ മൂർച്ചവെച്ച – സോമപാനത്താൽ ഉശിർപിടിച്ച. അയാസ്യൻ – അംഗിരസ്സുകളിൽ ഒന്നാമനായ ഋഷി. വീതിയ്ക്ക – ഉടമസ്ഥന്മാർക്കു കൊടുക്കുക. ഇപ്പറഞ്ഞതു് – ‘നീ വന്നതു വെറുതെയാണെ’ന്നും മറ്റും നിങ്ങൾ പറഞ്ഞതു്. തുപ്പിക്കളയേണ്ടിവരും – ത്യജിയ്ക്കേണ്ടിവരും.

[9] അസുരന്മാർ സ്നേഹം നടിച്ചുപറയുന്നു: നീ ദേവകളുടെ നിർബന്ധത്താലാണു് പോന്നതെങ്കിൽ, ഞങ്ങളുടെ ഒരു പെങ്ങളായി ഇവിടെ പാർത്തുകൊള്ളുക.

[10] ഘോരർ – തപോവീര്യമേറിയവർ. എന്റെ – സ്വാമികളായ. ഗോകാംക്ഷികൾ – ഇന്ദ്രാദികൾ. ഇവിടം മൂടിക്കളയും – സ്വസൈന്യങ്ങളെക്കൊണ്ടു്.

സൂക്തം 109.

ജൂഹൂവ് എന്ന ബ്രഹ്മവാദിനിയോ ബ്രഹ്മപുത്രൻ ഊർദ്ധ്വനാഭാവോ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

അകൂപാരൻ, വരുണൻ, വായു, പെരുകിയ തേജസ്സുകൊണ്ടു പൊള്ളിയ്ക്കുന്ന ഉഗ്രൻ, സുഖമുളവാക്കുന്ന സോമൻ, സത്യഭൂതനാൽ ഒന്നാമതു സൃഷ്ടിയ്ക്കപ്പെട്ട തണ്ണീർദ്ദേവിമാർ എന്നീ പ്രധാനർ ബൃഹസ്പതിയുടെ പാപത്തിന്നു (പ്രായശ്ചിത്തം) പറഞ്ഞുകൊടുത്തു. 1

പ്രധാനനായ സോമരാജാവു ലജ്ജവിട്ടു ബ്രഹ്മജായയെ തിരിച്ചേല്പിച്ചു: വരുണനും മിത്രനും അനുമോദിച്ചു; ഹോതാവായ അഗ്നികൈക്കു പിടിച്ചു കൊണ്ടുചെന്നു. 2

അവർ പറഞ്ഞു: – ‘ഇവളുടെ ദേഹം കൈകൊണ്ടു പിടിയ്ക്കുകതന്നെ വേണം: ഇവൾ ബ്രഹ്മജായയാണ് അയയ്ക്കപ്പെട്ട ദൂതന്ന് ഇവൾ പ്രത്യക്ഷയായില്ല; ഒരു ക്ഷത്രിയന്റെ രാജ്യംപോലെ മറഞ്ഞുനിന്നതേഉള്ളു.’ 3

അവളെപ്പറ്റി ചിരന്തനരായ ദേവന്മാരും, തപസ്സിലിരുന്ന സപ്തർഷിമാരും സംസാരിച്ചു. ഘോരയായ പത്നിയെ ബ്രാഹ്മണന്റെ അടുക്കൽ കൊണ്ടാക്കി: ദുഷ്ടയെപ്പോലും ഉന്നതസ്ഥാനത്തിരുത്തുമല്ലോ, (തപഃപ്രഭാവം)! 4

‘ദേവന്മാരേ, ബൃഹസ്പതി ബ്രഹ്മചാരിയായി നടക്കുകയായിരുന്നു: എങ്ങും ദേവന്മാരോടു ചേരും; അങ്ങനെ ഒരംഗമായിത്തീർന്നു. അതു നിമിത്തം അദ്ദേഹം, സോമാനീതയായ ജുഹുവിനെയെന്നപോലെ, ഭാര്യയെ നേടി!’ 5

ദേവന്മാർ തിരിച്ചേല്പിച്ചു; മനുഷ്യരും തിരിച്ചേല്പിച്ചു. അതിനെ ശരിവെച്ചുകൊണ്ടു രാജാക്കന്മാരും ബ്രഹ്മജായയെ തിരിച്ചേല്പിച്ചു. 6

ദേവന്മാർ ബ്രഹ്മജായയെ, പാപം പോക്കി തിരിച്ചേല്പിച്ചിട്ട്, ഭൂമിയുടെ രസം പകുത്തെടുത്തു, പുകളേറിയ (ബാർഹസ്പത്യയജ്ഞം) അനുഷ്ഠിയ്ക്കുകയായി. 7

കുറിപ്പുകൾ: സൂക്തം 109.

[1] ബ്രഹ്മജായയായിരുന്ന ജൂഹൂവ് ബൃഹസ്പതിയുടെ ഭാര്യയായി. അദ്ദേഹത്തിന്റെ പാപംമൂലം അവൾക്കു ദൗർഭാഗ്യം വന്നുകൂടി. അതിനാൽ അവളെ അദ്ദേഹം ത്യജിച്ചു. പിന്നീടു സൂര്യാദിദേവന്മാർ അന്യോന്യം ആലോചിച്ച്, അവളെ സുഭഗയാക്കി, ബൃഹസ്പതിയ്ക്കു തിരിയേകൊടുത്തു. ആ ഇതിഹാസമാണു്, ഈ സൂക്തത്തിൽ: അകൂപാരൻ – സൂര്യൻ. ഉഗ്രൻ – അഗ്നി, സത്യഭൂതൻ – ബ്രഹ്മാവ്. പാപത്തിന്നു – ബൃഹസ്പതിപത്നിയ്ക്കു പറ്റിയ ദൌർഭാഗ്യത്തിന്ന്.

[2] ലജ്ജ വിട്ടു – പാപം നീക്കപ്പെട്ടതിനാൽ സംകോചം കുടാതെ. ബ്രഹ്മജായ – ജുഹൂവ്.

[3] ക്ഷത്രിയന്റെ രാജ്യം ശത്രുവിന്നു ഗുപ്തമായിരിയ്ക്കുമല്ലോ.

[4] ഘോര – പാപങ്ങളെ പേടിപ്പിച്ച, ദൌര്‍ഭാഗ്യമുക്തയായ. ബ്രാഹ്മണൻ – ബൃഹസ്പതി.

[5] ചേരും – സ്തുതിയ്ക്കുകയും, ഹവിസ്സു നല്കുകയുംചെയ്യും. അംഗമായിത്തീർന്നു – ദേവന്മാർക്ക്. അതുനിമിത്തം – ദേവപൂജനത്താൽ. ഭാര്യയെ – ജുഹൂനാമികയായ എന്നെ. നേടി – തിരിച്ചെടുത്തു.

[6] എങ്ങനെ നേടി എന്നു പറയുന്നു:

[7] ഭൂമിയുടെ രസം – ഹവിസ്സ്.

സൂക്തം 110.

ഭുഗുപുത്രൻ ജമദഗ്നിയോ തൽപുത്രൻ പരശുരാമനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; നരാശംസനൊഴികെ സമിദ്ധാദ്യഗ്നികൾ ദേവത.

ജാതവേദസ്സേ, ദേവനായ ഭവാൻ ഇപ്പോൾ മനുഷ്യഗൃഹത്തിൽ സമിദ്ധനായിട്ടു ദേവന്മാരെ യജിച്ചാലും; സഖാക്കളെ മാനിയ്ക്കുന്നവനേ, അറിഞ്ഞു കൊണ്ടുവരികയും ചെയ്താലും. മികച്ച ജ്ഞാനമുള്ള കവിയായ ഭവാൻ ദൂതനാണല്ലോ! 1

തനൂനപാത്തേ, ശോഭനജ്വാല, അവിടുന്നു യജ്ഞത്തിന്റെ ഫലപ്രദങ്ങളായ പന്ഥാക്കളെ മധുകൊണ്ടുദ്ദീപിപ്പിച്ചു മാധുര്യപ്പെടുത്തിയാലും; ബുദ്ധിയാൽ സ്തോത്രങ്ങളും ഹവിസ്സും തഴപ്പിച്ചു, ഞങ്ങളുടെ യജ്ഞത്തെ ദേവന്മാരിലെത്തിയ്ക്കുകയുംചെയ്താലും! 2

അഗ്നേ, ആഹ്വാതാവും ഈഡ്യനും വന്ദ്യനുമായ അവിടുന്നു ദേവന്മാരോടൊപ്പം പ്രീതി പൂണ്ടു വന്നുചേർന്നാലും: മഹാനായുള്ളോവേ, ദേവന്മാരെ വിളിയ്ക്കുന്നവനാണല്ലോ, ഭവാൻ; ആ യഷ്ട്യതമനായ ഭവാൻ (ഞങ്ങളുടെ) പ്രാർത്ഥനയാൽ അവരെ പൂജിച്ചാലും! 3

ഇതാ, തുമ്പു കിഴക്കോട്ടായ ദർഭ: ഇത് ഈ ഭുമിയുടെ ഉടുപ്പിന്നു പൂർവാഹ്നത്തിൽ മന്ത്രപൂർവം കൊണ്ടുവന്നതാണു്; വളരെ വീതിയിൽ വിരിച്ചിരിയ്ക്കുന്ന ഇതു ദേവന്മാരെയും അദിതിയെയും സുഖിപ്പിയ്ക്കും! 4

കാന്തിമതികളായ പത്നിമാർ കണവന്മാർക്കെന്നപോലെ, കതകുകൾ വിരിയെത്തുറക്കട്ടെ: എല്ലാരെയും പ്രീണിപ്പിയ്ക്കുന്ന മഹതികളായ ദ്വാരദേവതകളേ, നിങ്ങൾ ദേവന്മാർക്കു സുപ്രാപകളാകുവിൻ! 5

അഴകിൽ നടന്നു വന്നെത്തുന്ന അഹോരാത്രികളേ, യഷ്ടവ്യകളേ, ദിവ്യകളേ, തോഷയിത്രികളേ, മഹതികളേ, സുപ്രഭകളേ, തിളങ്ങുന്ന ശ്രീ പൂണ്ടവരേ, നിങ്ങൾ നിച്ചലും യജനസ്ഥാനത്തിരുന്നാലും! 6

മനുഷ്യന്നു യജിപ്പാൻ യജ്ഞത്തെ ഉൽപ്പാദിപ്പിച്ചവരും, ക്രതുവിൽ പ്രേരിപ്പിയ്ക്കുന്നവരും, സ്തോത്രകാരരും, കിഴക്കേജ്യോതിസ്സിനെ മന്ത്രപൂർവം നിർവഹിയ്ക്കുന്നവരും, ശോഭനസ്തവനരും മുമ്പരുമായ രണ്ടു ദേവഹോതാക്കൾ (ഇരുന്നരുളട്ടെ!) 7

ഭാരതിയും, മനുഷ്യന്നൊപ്പം അറിവുള്ള ഇളയും, സരസ്വതിയും വെക്കം നമ്മുടെ യാഗത്തിൽ എഴുന്നള്ളട്ടെ: ആ ശോഭനചരിതകളായ മൂന്നുദേവിമാർ ഈ സുഖകരമായ ദർഭയിൽ ഇരുന്നരുളട്ടെ! 8

ഹോതാവേ, ആർ ഈ അമ്മമാരായ ദ്യാവാപൃഥിവികളെയും സർവഭുവനങ്ങളെയും രൂപപ്പെടുത്തിയോ, ആ ത്വഷ്ടാവായ ദേവനെ അറിവുറ്റ മികച്ച യഷ്ടാവായ ഭവാൻ (ഞങ്ങളുടെ) പ്രാർത്ഥനയാൽ ഇന്നിവിടെ യജിച്ചാലും! 9

ഭവാൻ സ്വയം ഋതുതോറും ദേവന്മാർക്കുണ്ണാൻ ഹവിസ്സുകൾ വെളിപ്പെടുത്തി കൊണ്ടുകൊടുത്താലും: വനസ്പതിയും, ശമിതാവെന്ന ദേവനും, അഗ്നിയും മധുരഘൃതംകൊണ്ടു ഹവ്യത്തിന്നു സ്വാദുണ്ടാക്കട്ടെ! 10

ജനിച്ചപ്പോൾതന്നെ യജ്ഞം നിർമ്മിച്ചതിനാൽ അഗ്നി ദേവന്മാരിൽ മുമ്പനായി: കിഴക്കുവശത്തു വന്നെത്തിയ ഈ ഹോതാവിന്റെ വായിൽ സ്വാഹാചൊല്ലിത്തൂകിയ ഹവിസ്സു ദേവന്മാർ ഭക്ഷിയ്ക്കട്ടെ! 11

കുറിപ്പുകൾ: സൂക്തം 110.

[1] സമിദ്ധൻ – സംജ്വലിപ്പിയ്ക്കപ്പെട്ടവൻ; സമിദ്ധാഗ്നി. സഖാക്കൾ – സ്തോതാക്കൾ. അറിഞ്ഞു – സ്തുതികളെ മനസ്സിലാക്കി. കൊണ്ടുവരിക – ദേവന്മാരെ.

[2] തനൂനപാത്ത് – ഒരഗ്നി. മധു – മാദകരസം.

[3] ആഹ്വാതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. ഈഡ്യൻ – സ്തുത്യൻ; ഈഡിതാഗ്നി.

[4] ഈ ഭൂമി – വേദി.

[5] സുപ്രാപകൾ = സുഖേന പ്രാപിയ്ക്കാവുന്നവ.

[6] തോഷയിത്രികൾ = സന്തോഷിപ്പിയ്ക്കുന്നവർ.

[7] കിഴക്കേജ്യോതിസ്സ് – ആഹവനീയാഗ്നി. രണ്ടു ദേവഹോതാക്കൾ – അഗ്ന്യാദിത്യർ.

[9] ഹോതാവേ – അഗ്നേ. രൂപപ്പെടുത്തുക – ദേവതിര്യങ് മനുഷ്യാദികളാക്കുക.

[10] വനസ്പതി – യൂപം. അഗ്നി – ആഹവനീയാഗ്നി.

[11] കിഴക്കുവശത്തു വന്നെത്തിയ – ആഹവനീയത്വം പൂണ്ട. ഈ ഹോതാവ് – അഗ്നി.

സൂക്തം 111.

വിരൂപപുത്രൻ അഷ്ട്രാദംഷ്ട്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി.)

വീരനാമിന്ദ്രന്നു തീർക്കുവിൻ, സൂക്തികൾ
ധീരരേ, നേതാക്കൾ നിങ്ങൾ യഥാമതി.
നേരാം സ്തവത്താൽ വരുത്തുന്നതുണ്ടു ഞാൻ:
സ്ത്രരിജനോത്സുകനല്ലോ, ബുധനവൻ! 1

ഒന്നു പെറ്റൊരു പയ്യിൻ മകൻ കാള ഗോ-
വൃന്ദത്തിലെന്നപോലെത്തുമല്ലോ, മഖേ;
അന്നഭോധർത്താലവറുമുരുസ്വനം
ചെന്നു തിങ്ങും, പരപ്പാർന്ന പാരിങ്കലും! 2

അർഹത്വ,മിന്ദ്രന്നുതാനിതു കേൾക്കുവാ;-
നജ്ജിഷ്ണുവല്ലോ, രവിയ്ക്കു വെട്ടീ വഴി.
മേനയായ്ത്തിർന്നാന,ശത്രു ദുരാസദൻ;
താനുറ്റ തമ്പുരാൻ, ഗോവിനും ദ്യോവിനും! 3

അംഗിരസ്സന്നുതനിന്ദ്രൻ തിരുത്തിനാൻ,
പൊങ്ങിയ കാറിൻ പ്രവൃത്തി പെരുമയാൽ:
എത്രയോ തണ്ണീരു കീഴ്പോട്ടു വീഴ്ത്തിനാൻ;
സത്യലോകത്തിന്നു താങ്ങു നിറുത്തിനാൻ! 4

ഇന്ദ്രൻ പ്രതിനിധി, വിണ്ണിനും മന്നിനും:
കൊന്നു, സർവസവനജ്ഞനശ്ശുഷ്ണനെ;
വാരുറ്റ വാനവും സൂര്യനാൽ മിന്നിച്ചു,
പാരമൂന്നായോനുറപ്പിച്ചിതൂന്നിനാൽ! 5

വൃത്രനെക്കൊന്നു, നീ ധൃഷ്ണോ: വിവർണ്ണനാ-
മത്തടിയന്റെ മായങ്ങൾ വൃത്രഘ്ന, നീ
ശക്തവജ്രത്താൽ നുറുക്കിയല്ലോ തദാ;
സിദ്ധം, മഘവൻ, ഭവാന്നതിൽദ്ദോർബലം! 6

എപ്പോളുഷസ്സുകൾ ചേരുമോ സൂര്യനോ-
ട,പ്പോളിവൻതൻ പ്രകാശം വിചിത്രമാം;
വാനിൽ നക്ഷത്രം മറയെച്ചരിപ്പോന്റെ
ഭാനുക്കളാരുമറിയില്ല, തീർച്ചതാൻ! 7

മുൻനടന്നു വിദൂരത്തെയ്ക്കു പോകുന്നി-
തി,ന്ദ്രന്റെ ചൊല്ലാലൊലിച്ച തണ്ണീരുകൾ:
എങ്ങു തണ്ണീർകളേ, നിങ്ങൾതൻ വാൽ? തല
യെങ്ങു? നടുവെങ്ങ? – റുതിയിന്നെങ്ങുവാൻ! 8

വൃത്രൻ വിഴുങ്ങിയ തണ്ണീർകളെപ്പുറ-
ത്തെത്തിച്ചു, നീ: – യവ പായുകയായു,ടൻ;
മുക്തിയിച്ഛിയ്ക്കവേ മോചനം സിദ്ധിച്ച
ശുദ്ധങ്ങളാമവ തങ്ങുകില്ലെങ്ങുമേ! 9

ചെല്ലും, സമം കാന്തമാർപോലെയാഴിയിൽ:-
ക്കൊല്ലുമിന്ദ്രൻതാനി,വയ്ക്കധീശൻ ചിരാൽ.
നിൻപക്കലെത്തട്ടെ,യസ്മൽപുരുസ്തവം;
നിൻഭൂധനമിന്ദ്ര, ഞങ്ങൾതൻ വീട്ടിലും! 10
കുറിപ്പുകൾ: സൂക്തം 111.

[1] സ്തോതാക്കളോട്: സൂക്തികൾ – സ്തൂതികൾ. ധീരരേ – ധീമാന്മാരേ. യഥാമതി – ബുദ്ധിയ്ക്കെത്ത്, ആവതുപോലെ. വരുത്തുന്നതുണ്ടു – ഇന്ദ്രനെ. സൂരിജനോത്സുകൻ – സ്തോതാക്കളിൽ തൽപരൻ. ബുധൻ = വിദ്വാൻ.

[2] മകൻ – മകനായ. മഖേ = യജ്ഞത്തിൽ. എത്തുമല്ലോ – ഇന്ദ്രൻ. അന്നഭോധർത്താവു് = ആ അന്തരിക്ഷധാരകൻ. ഉരുസ്വനം = വലിയ ഒച്ചയോടേ. ചെന്നു തിങ്ങും – വ്യാപിയ്ക്കും.

[3] ഇതു – നമ്മുടെ സ്തോത്രം. ജിഷ്ണു = ജയശീലൻ, ഇന്ദ്രൻ. മേനയായ്ത്തീർന്നാൻ – ഒന്നാം മണ്ഡലം 51-ാം നോക്കുക. അശത്രു = ശത്രുവില്ലാത്തവൻ, ആരാലും ദ്രോഹിയ്ക്കപ്പെടാത്തവൻ. താൻ – അദ്ദേഹം. ഗോവ് = ജലം. ദ്യോവ് = സ്വർഗ്ഗം.

[4] അംഗിരസ്സന്നുതൻ – അംഗിരസ്സുകളാൽ സ്തുതിയ്ക്കപ്പെട്ടവൻ. പ്രവൃത്തി(മഴ പെയ്യായ്ക) തിരുത്തിനാൻ – മഴ പെയ്യിച്ചു. എത്രയോ – വളരെ. സത്യലോകം – സ്വർഗ്ഗം.

[5] സർവസവവജ്ഞൻ – എല്ലാസ്സവനങ്ങളും അറിയുന്നവൻ. പാരമൂന്നായോൻ – പരമാധാരഭൂതൻ. ഊന്നിനാൽ ഉറപ്പിച്ചിതു – സ്വർഗ്ഗത്തെ.

[6] വിവർണ്ണനാം – യുദ്ധത്തിൽ നിറം കെട്ട, ക്ഷീണിച്ച. ശക്തവജ്രത്താൽ – ശേഷിയുള്ള വജ്രംകൊണ്ടു്. നുറുക്കി – നശിപ്പിച്ചു. ദോർബലം സിദ്ധം – കൈക്കെല്പു കിട്ടി; ഭവാൻ ബലവാനായിച്ചമഞ്ഞു.

[7] ഇവൻതൻ – സൂര്യാത്മകനായ ഇന്ദ്രന്റെ. മറയെ – മറയുമാറ്. ചരിപ്പോന്റെ – ഇന്ദ്രന്റെ. ഭാനുക്കൾ = രശ്മികൾ.

[8] തണ്ണീരുകളുടെ വാലും തലയും നടുവും അവസാനവും എവിടെയെവിടെയാണെന്ന് അറിയാവതല്ല.

[9] ഇന്ദനോടു നേരേ: തങ്ങുകില്ല – ഒഴുകുകതന്നെ ചെയ്യുന്നു.

[10] കാന്തമാർ കണവങ്കലെന്നപോലെ, തണ്ണീരുകൾ സമം (ഒപ്പം) ആഴിയിൽ ചെല്ലുന്നു. കൊല്ലും – ശത്രുഹന്താവായ. ഇവ – തണ്ണീരുകൾ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: അസ്മൽപുരുസ്തവം – ഞങ്ങളുടെ വളരെ സ്തോത്രം. നിൻഭൂധനം = അങ്ങയുടെ ഭൌമസമ്പത്ത്.

സൂക്തം 112.

വിരൂപഗോത്രൻ നഭഃപ്രഭേദനൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഇന്ദ്ര, യഥേഷ്ടം കുടിയ്ക്കുക: – ഷസ്സോമ-
മൊന്നാമതു ഭവാനല്ലോ, കുടിയ്ക്കുവാൻ.
വൈരിഹതിയ്ക്കിമ്പമുൾക്കൊൾക, ശൂര, നീ;
പാരം പുകഴ്ത്താവു, ഞങ്ങൾ നിൻവിക്രമം! 1

ഇന്ദ്ര, വന്നാലും, മനോതിഗവേഗമാം
സ്യന്ദനമേറി നീ സോമം കുടിയ്ക്കുവാൻ:
ഏവയെക്കൊണ്ടോ ചരിപ്പൂ രസേന നീ,-
യാ വൃഷാശ്വങ്ങളോടട്ടെ,യിങ്ങോട്ടുടൻ! 2

ഭാനുവിൻ പച്ചവർണ്ണത്തൊടൊക്കും തിരു-
മേനികൊണ്ടെന്നുടലൊന്നു തൊടുക, നീ:
മിത്രങ്ങളാകിയ ഞങ്ങൾ വിളിയ്ക്കയാ-
ലൊത്തിരുന്നിങ്ങു മത്താടുകിന്ദ്ര, ഭവാൻ! 3

കൈവിടില്ല, ങ്ങയ്ക്കു മത്തിലുണ്ടാം മഹി-
മാവിനെയിന്ദ്ര, വമ്പിച്ച വാനൂഴികൾ.
ഇസ്ഥലത്തെയ്ക്കെഴുന്നള്ളിയാലും, പ്രിയാ-
ന്നത്തിനായി പ്രിയാശ്വങ്ങളെപ്പൂട്ടി നീ! 4

നീർ കുടിച്ചിന്ദ്ര, നീയാരുടെ മാറ്റരെ-
യേകാസ്ത്രമുക്തിയാൽ നൂറുരു വെട്ടിയോ;
ഇന്ദ്ര, നിൻമത്തിന്നു സോമം പിഴിഞ്ഞേറ്റ-
മുന്നതസ്തോത്രങ്ങൾ ചൊല്ലും, ഭവാന്നവൻ! 5

ഇന്ദ്ര, നിനക്കായ്ച്ചിരാപ്തപാത്രമിതാ:
വന്നു കുടിയ്ക്ക, നീ സോമം ശതക്രതോ.
കുട്ടകത്തിൽ നിറച്ചിട്ടുണ്ടു, മാദക:-
മൊട്ടുക്കിതല്ലോ കൊതിയ്കുന്നു, ദേവകൾ! 6

ഇന്ദ്ര, വൃഷാവേ, ഭവാനെയല്ലോ വിളി-
യ്ക്കുന്നു, പലമട്ടിലന്നമൊരുക്കിയോർ:
അങ്ങയ്ക്കിതാ, തുലോം മാധുര്യമാർന്ന നീ-
രെങ്ങൾ പിഴിയുന്നു; കാംക്ഷവെയ്ക്കുകി,തിൽ! 7

ഇന്ദ്ര, ഞാനിപ്പോൾക്കഥിയ്ക്കാം, ഭവാനുടെ-
യൊന്നാമതായ്ച്ചെയ്ത പൂർവവീര്യങ്ങളെ:
നീർ വീഴ്ത്തുവാനായ്ത്തുറന്നു, മേഘത്തെ നീ;
ഗോവിനെ ബ്രഹ്മന്നു കാണുമാറാക്കി, നീ! 8

കല്പിച്ചിരിയ്ക്ക, ഗണത്തിൽഗ്ഗണേശ, നീ:
വിപ്രരിൽ വിപ്രനെന്നോതുന്നിതങ്ങയെ:
കൃത്യമൊന്നെങ്ങുമില്ല,ങ്ങയെക്കൂടാതെ;
ചിത്രം മഹോക്ഥം മഘവൻ, ഗ്രഹിയ്ക്ക, നീ! 9

നീ മഹസ്സേകുക, യാചിയ്ക്കുമെങ്ങൾക്കു:
ഹേ മഘവൻ, സഖേ, കണ്‍ക, സഖാക്കളെ;
ചെയ്ക, പോർ പോരാളി സത്യബലൻ ഭവാൻ;
ചേർക്കെ,ങ്ങളിൽക്കൊടാസ്വത്തും വസുപതേ!10
കുറിപ്പുകൾ: സൂക്തം 112.

[2] മനോതിഗവേഗം = മനസ്സിനെക്കാൾ വേഗമുള്ളതു്. സ്യന്ദനം = രഥം, വൃഷാശ്വങ്ങൾ = വൃഷാക്കളായ (സേചനശക്തിയുള്ള) അശ്വങ്ങൾ.

[3] ഭാനു = സൂര്യൻ. ഒത്തിരുന്ന് – മരുത്തുക്കളോടുകൂടിയിരുന്ന്.

[4] മഹിമാവിനെ കൈവിടില്ല – മഹിമാവിൽത്തന്നെ ഉറച്ചുനില്ക്കും. ഇസ്ഥലം – ഞങ്ങളുടെ യാഗശാല. പ്രിയാന്നത്തിനായി – സോമം കുടിപ്പാൻ.

[5] നീർ – സോമരസം. ഏകാസ്ത്രമുക്തിയാൽ – ഒരൊറ്റ ആയുധപ്രയോഗത്താൽ. ഏറ്റം – വളരെ. ഭവാന്ന് – അങ്ങയ്ക്കായി.

[6] ചിരാപ്തപാത്രം – ഞങ്ങൾ ചിരാൽ നേടിയ ചമസവും മറ്റും, ദേവകൾ ഒട്ടുക്ക് = ദേവന്മാരെല്ലാം.

[7] അന്നം – ഹവിസ്സ്.

[8] നീർ വീഴ്ത്തുവാനായ് – മഴ പെയ്യാൻ. ഗോവിനെ – അസുരാപഹൃതകളായ ഗോക്കളെ. ബ്രഹ്മൻ – ബൃഹസ്പതി.

[9] ഗണം – സ്തോതൃവൃന്ദം. വിപ്രർ = മേധാവികൾ. ഓതുന്നിതു – വിദ്വാന്മാർ പറയുന്നു. കൃത്യം = കർമ്മം. ചിത്രം = നാനാരൂപം. മഹോക്ഥം = വലിയ സ്തോത്രം. ഗ്രഹിയ്ക്ക = സ്വീകരിച്ചാലും.

[10] മഹസ്സ് = തേജസ്സ്. സഖാക്കളെ കാണ്ക – സ്തുതിയ്ക്കുന്ന ഞങ്ങളെ കണ്ടറിഞ്ഞാലും. കൊടാസ്വത്തും എങ്ങളിൽ ചേർക്ക – സ്തോതാക്കൾക്കും മറ്റും കൊടുക്കുക പതിവില്ലാത്ത സമ്പത്തുകൂടിയും ഞങ്ങൾക്കു തന്നാലും.

സൂക്തം 113.

വിരൂപഗോത്രൻ ശതപ്രഭേദനൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

തന്തിരുവടിയുടെ ആ ബലത്തെത്തുടർന്നു സഹജീവിനികളായ ദ്യാവാപൃഥിവികളും എല്ലാദ്ദേവന്മാരും രക്ഷിയ്ക്കട്ടെ: ആ കർമ്മവാൻ സോമം കുടിച്ചു വളർന്ന്, ഇന്ദ്രിയവും മഹത്ത്വവും നേടിയല്ലോ! 1

തന്തിരുവടിയുടെ ആ ബലോൽപന്നമായ മഹിമാവിനെ വിഷ്ണു സോമലത പിഴിഞ്ഞു പുകഴ്ത്തിപ്പോരുന്നു: മഘവാവായ ഇന്ദ്രൻ സഹചാരികളായ ദേവന്മാരോടൊന്നിച്ചു വൃത്രനെക്കൊന്നതിനാൽ വരണീയനായിച്ചമഞ്ഞു! 2

ഭവാൻ ആയുധങ്ങളെടുത്തു ഹന്തവ്യനായ വൃത്രനോടു പൊരുതാൻനിന്നുവല്ലോ; അതിനെ ഞാൻ സ്തുതിയ്ക്കുന്നു. ഉഗ്ര, അന്ന് അങ്ങയുടെ മഹത്ത്വവും ഇന്ദ്രയവും മരുത്തുക്കളെല്ലാം ഉള്ളിൽക്കൊണ്ടു വർദ്ധിപ്പിച്ചു! 3

ജനിച്ചപ്പോൾത്തന്നെ ആ വീരൻ മത്സരികളെ മർദ്ദിപ്പാൻ തുടങ്ങി: താൻ തികച്ചും കണ്ടിരിയ്ക്കുന്നു, അടർക്കരുത്ത്. അദ്ദേഹം മേഘത്തെ പിളർത്തി; വെള്ളം കീഴ്പ്പോട്ടയച്ചു; സുകർമ്മേച്ഛയാൽ വിശാലമായ വിണ്ടലത്തിന്ന് ഊന്നു കൊടുത്തു! 4

പോരാ, ഇന്ദ്രൻ ഒരു വലിയ സൈന്യത്തിന്നധിപനുമായി. വലുപ്പത്താൽ വാനൂഴികളിൽ വ്യാപിച്ചു. കൂസലില്ലാതെ, മിത്രന്നും വരുണന്നും ഹവിർദ്ദാതാവിന്നും സുഖം വരുത്താൻ ഇരിമ്പുവജ്രം കയ്യിലെടുത്തു! 5

അലറിക്കൊണ്ടു നിഹനിയ്ക്കുന്ന ഇന്ദ്രന്റെ ബലത്തെ പ്രഖ്യാപിപ്പാൻ അന്നു തണ്ണീരുകൾ പാഞ്ഞൊഴുകി: അവയെ കയ്യടക്കി കൂരിരുട്ടിൽ നിന്ന വൃത്രനെ ഉഗ്രൻ ഓജസ്സുകൊണ്ടരിഞ്ഞുവല്ലോ! 6

ഇരുവരും ആദ്യം പെരുംപടകളോടേ ഒരുമ്പെട്ടു വേണ്ടുന്ന വീര്യമെടുത്തു: എന്നാൽ (വൃത്രൻ) വധിയ്ക്കപ്പെട്ടപ്പോൾ കുരിരുട്ടൊഴിഞ്ഞു; ഇന്ദ്രനോ, മഹത്ത്വത്താൽ ഒന്നാമനായി വിളിപ്പെട്ടു! 7

ഉടനേ ഋത്വിക്കുകളെല്ലാം സോമമൊരുക്കി സ്തുതിച്ച് അങ്ങയുടെ ബലം വളർത്തി. ഇന്ദ്രന്റെ കൊലയായുധം ഹന്തവ്യനായ വൃത്രനെ വധിച്ചതോടേ, അഗ്നി പല്ലുകൾകൊണ്ടെന്നപോലെ (ആളുകൾ) അന്നം ഭക്ഷിച്ചുതുടങ്ങി! 8

നിങ്ങൾ സഖ്യത്തിന്നായി, സഖാവർഹിയ്ക്കുന്ന സമർത്ഥങ്ങളായ മന്ത്രസ്തോത്രങ്ങൾ പലവുരു ചൊല്ലുവിൻ: ദഭീതിയ്ക്കുവേണ്ടി ധുനിയെയും ചുമുരിയെയും സംഹരിച്ച ഇന്ദ്രൻ സശ്രദ്ധം കേട്ടരുളും! 9

നിന്തിരുവടി നല്ല അശ്വങ്ങളോടുക്കൂടിയ വളരെദ്ധനങ്ങൾ കൊണ്ടുവന്നാലും: എന്നാൽ, എനിയ്ക്കു സ്തോത്രങ്ങൾ ചൊല്ലി പൂജിയ്ക്കാമല്ലോ; അവയാൽ ഞങ്ങൾ ദുരിതമെല്ലാം താങ്ങുമാറാകണം. അങ്ങ് ഇവിടെ ഞങ്ങളുടെ ഗാഥ മാനിച്ച് ഉൾക്കൊണ്ടാലും! 10

കുറിപ്പുകൾ: സൂക്തം 113.

[1] തന്തിരുവടി – ഇന്ദ്രൻ. ആ – നമ്മെ രക്ഷിച്ചുപോരുന്ന. സഹജീവിനികൾ = ഒന്നിച്ചു ജീവിയ്കുന്നവർ. രക്ഷിയ്ക്കട്ടെ – നമ്മെ. വളർന്ന് – വലുപ്പം പൂണ്ട്. ഇന്ദ്രിയം – ഇന്ദ്രന്നു വേണ്ടുന്ന വീര്യം.

[3] പ്രത്യക്ഷോക്തി:

[4] പരോക്ഷോക്തി: മത്സരികളെ = ശത്രുക്കളെ. അടർക്കരുത്തു കണ്ടിരിയ്ക്കുന്നു – തനിയ്ക്കിത്ര യുദ്ധബലമുണ്ടെന്നറിഞ്ഞിരിയ്ക്കുന്നു.

[5] വാനൂഴികളിൽ വ്യാപിച്ചു – വാനൂഴികളിലെ വൈരികളെ വധിച്ചു എന്നു നിഷ്കർഷ്ടാർത്ഥം.

[6] നിഹനിയ്ക്കുന്ന – വൈരികളെ വധിയ്ക്കുന്ന. ഉഗ്രൻ – ബലിഷ്ഠനായ ഇന്ദ്രൻ.

[7] ഇരുവരും – ഇന്ദ്രവൃത്രന്മാർ.

[8] ആദ്യവാക്യം പ്രത്യക്ഷം: അന്നം – വൃത്രവധത്താൽ മഴയും, മഴയാൽ സസ്യങ്ങളും ഉണ്ടായിവന്നു. പല്ലുകൾ – ജ്വാലകൾ. അഗ്നിയ്ക്കു ഹവിസ്സും കിട്ടിത്തുടങ്ങി.

[9] സ്തോതാക്കളോട്: സഖാവു് – ഇന്ദ്രൻ. ദഭീതി – ഒരു രാജർഷി. ധുനിയും ചുമുരിയും – അസുരന്മാർ.

[10] പ്രത്യക്ഷോക്തി: പൂജിയ്ക്കാമല്ലോ – ദേവന്മാരെ. അവയാൽ – സ്തോത്രങ്ങൾകൊണ്ടു്. ഗാഥ – സ്തുതി.

സൂക്തം 114.

വിരൂപഗോത്രൻ സധ്രിയോ തപഃപുത്രൻ ഘർമ്മനോ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

അഗ്ന്യാദിത്യന്മാർ ഒപ്പം മുപ്പാരിലും വ്യാപിച്ചിരിയ്ക്കുന്നു: വായു അവരുടെ പ്രീതി നേടുന്നു. തേജസ്സുറ്റ സൂര്യങ്കലണഞ്ഞ രശ്മികൾ ലോകധാരണത്തിന്നായി ദിവ്യജലം പൊഴിച്ചു! 1

ആ ത്രിലോകസ്ഥരായ മുവ്വരെയാണല്ലോ, പഠിപ്പേറിയവർ ഹവിസ്സർപ്പിപ്പാൻ അറിഞ്ഞുപാസിയ്ക്കുന്നതു്: അവരുടെ മൂലകാരണത്തെ മികച്ച ഗോപ്യകർമ്മങ്ങളിൽ പ്രവർത്തിയ്ക്കുന്ന കവികളേ അറിയൂ! 2

നല്ല പണ്ടവും നെയ്യുമണിഞ്ഞ, നാലുകോണുള്ള ഒരു യുവതിജ്ഞേയങ്ങൾ ഉടുക്കുന്നു: അവളിൽ, ഇരുവൃഷാക്കൾ അഴകോടേ ചെന്നുപവേശിയ്ക്കുന്നു; ഇവിടേയാണല്ലോ, ദേവന്മാർ പങ്കു വാങ്ങുന്നതു്! 3

ആ സുപർണ്ണൻ ഒറ്റയ്ക്ക് അന്തരിക്ഷം പുക്ക്, ഈ ലോകത്തെയെല്ലാം നോക്കുന്നു. തന്തിരുവടിയെ പരിപക്വമായ ഹൃദയംകൊണ്ടു ഞാൻ അരികേ കണ്ടു: അദ്ദേഹത്തെ അമ്മ മുകരുന്നു; അമ്മയെ അദ്ദേഹവും മുകരുന്നു! 4

ഏകനായിരിയ്ക്കുന്ന സുപർണ്ണന്നു മേധാവികളായ കവികൾ സ്തോത്രങ്ങളാൽ അനേകത്വം കല്പിയ്ക്കുന്നു; യാഗങ്ങളിൽ ഏഴു ഛന്ദസ്സുകളെടുത്തു, പന്തിരണ്ടു സോമപാത്രങ്ങൽ നിർമ്മിയ്ക്കുകയുംചെയ്യുന്നു. 5

കവികൾ ബുദ്ധികൊണ്ടു നാല്പതുപാത്രങ്ങളൊരുക്കി, പന്തിരണ്ടുവരെ ഏഴെണ്ണവുമെടുത്തു, യജ്ഞം സാധിച്ച്, ഋക്സാമങ്ങൾകൊണ്ടു രഥം സമ്പാദിയ്ക്കുന്നു! 6

തന്തിരുവടിയ്ക്കു വേറേ പതിന്നാലു വിഭൂതികളുണ്ടു്: തന്തിരുവടിയെ ഏഴു ധീമാന്മാർ സ്തുതിച്ചു സേവിയ്ക്കുന്നു. ദേവന്മാർ സോമം കുടിയ്ക്കുന്നതു യാതൊരു വഴിയിലൂടെയോ, ആ വിശാലമായ തീർത്ഥം ഇവിടെ ആർ പറഞ്ഞുതരും? 7

ആയിരമായിരം (ദേഹങ്ങളിൽ) പതിനഞ്ചു പ്രധാനാംഗങ്ങളുണ്ടു്: വാനൂഴികൾ എത്രയ്ക്കോ, അത്രയ്ക്കുതന്നെ ദേഹങ്ങളും. ആയിരങ്ങളിൽ ആയിരമുണ്ടു്, വ്യവഹാരവിശേഷങ്ങൾ: ബ്രഹ്മത്തിന്റെ രൂപങ്ങളെത്രയോ, അത്രയ്ക്കു വാക്കും! 8

ഏതൊരു ധീമാന്നറിയാം, ഛന്ദസ്സുകളുടെ ഉപയോഗം? ആർ ധിഷ്ണ്യങ്ങളെ ശരിയ്ക്കു പ്രതിപാദിയ്ക്കും? ഋത്വിക്കുകളിൽ എട്ടാമനായ ശൂരനെന്ന് ആരെ പറയും? ആരറിഞ്ഞിട്ടുണ്ടു്, ഇന്ദ്രന്റെ ഹരികളെ? 9

സൂര്യൻ മാളികയിൽ കേറിയാൽ, തേരിൻനുകങ്ങളിൽ കെട്ടിയ ചില അശ്വങ്ങൾ വാനൂഴികളുടെ അറ്റത്തോളം നടക്കും: ഇവയ്ക്കു ദേവന്മാർ വിശ്രമം നല്കുന്നു. 10

കുറിപ്പുകൾ: സൂക്തം 114.

[2] മുവ്വർ – അഗ്നി, ആദിത്യൻ, വായു. കവികൾ – ക്രാന്തദർശികൾ.

[3] യുവതി – വേദി. ജ്ഞേയങ്ങൾ – കർമ്മങ്ങളോ, സ്തോത്രങ്ങളോ. ഇരുവൃഷാക്കൾ – ദമ്പതിമാർ; അഥവാ, യജമാനനും ബ്രഹ്മനും. പങ്ക് – യജ്ഞത്തിൽ തങ്ങൾക്കുള്ള ഭാഗം.

[4] സുപർണ്ണൻ – അഗ്നിയോ, വായുവോ. അമ്മ – മഴയുടെ മാതാവായ ഇടിയൊച്ച.

[6] മുൻഋക്കിലേത് വിശേഷേണ വിവരിയ്ക്കുന്നു: പന്തിരണ്ടുവരെ – ശസ്ത്രസമാപ്തിവരെ. ഏഴെണ്ണം – ഏഴു ഛന്ദസ്സുകൾ. രഥം – സ്വർഗ്ഗത്തിലെയ്ക്കുള്ള വാഹനം; പുണ്യം. അഗ്നിഷ്ടോമത്തിൽ നാല്പതു സോമപാത്രങ്ങളും പന്തിരണ്ടു ഛന്ദസ്സുകളും ഉപയോഗിയ്ക്കപ്പെടുമത്രേ.

[7] വിഭൂതികൾ – ലോകങ്ങൾ (?). ഏഴു ധീമാന്മാർ – ഹോതൃപ്രഭൃതികൾ. ആർ പറഞ്ഞുതരും – പറഞ്ഞുതരാൻ ആരും ആളാകില്ല.

[8] പതിനഞ്ച് – ചക്ഷുഃശ്രോത്രമനോവാക്പ്രാണങ്ങൾ അഞ്ച്; അമ്മയിൽനിന്നും അച്ഛങ്കൽനിന്നും വെവ്വേറെ കിട്ടിയ പഞ്ചഭൂതങ്ങൾ പത്ത്. ആയിരങ്ങളിൽ – ആയിരംദേഹങ്ങളിൽ. വാക്ക് – പേര്; ഓരോ രൂപത്തിന്നുമുണ്ടല്ലോ, ഓരോ പേര്.

[9] ധിഷ്ണ്യങ്ങൾ – ഹോതൃപ്രഭൃതികളുടെ സ്ഥാനങ്ങൾ. ഋത്വിക്കുകൾ – ഹോതൃപ്രഭൃതികളായ ഏഴുപേർ.

[10] മാളിക – തേർ എന്നർത്ഥം. ചില അശ്വങ്ങൾ – സൂര്യന്റെ ഏഴുകുതിരകൾ. വിശ്രമം നല്കുന്നു – തീറ്റ കൊടുക്കുന്നു.

സൂക്തം 115.

വൃഷ്ടിഹവ്യപുത്രൻ ഉപസ്തുതൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

ഒരിളംപൈതൽ ചുമക്കുന്നത് ആശ്ചര്യംതന്നെ: ഇവൻ മുലകുടിയ്ക്കാൻതന്നെയും ഇരുതായാരിൽ ചെല്ലാറില്ല; അകിടില്ലാത്തവരാണ്, പെറ്റതെങ്കിൽ കൊള്ളാം. പോരാത്തതിന്നു, പിറന്നതോടേ ഇവൻ വലിയ ദൂത്യമനുഷ്ഠിച്ചു വഹിപ്പാനും തുടങ്ങി! 1

മികച്ച കർമ്മവാനായ അഗ്നിയെ വെച്ചുപോരുന്നതു ഹവിസ്സാലാണല്ലോ. അദ്ദേഹം തേജസ്സും പല്ലുകളും കാടുകളിൽ ചേർക്കും. ആ സുയജ്ഞൻ ഉയർത്തപ്പെട്ട ജ്ജുഹുവാൽ, ഒരു തടിച്ച മിടുക്കൻകാള പുൽനിലത്തെന്നപോലെ നടക്കും! 2

പക്ഷിപോലെ വൃക്ഷത്തിലിരിയ്ക്കുന്നവനും, അന്നം കൊണ്ടുവരുന്നവനും, ഇരമ്പലോടേ ചുട്ടെരിയ്ക്കുന്നവനും, സലിലോപേതനും, വായകൊണ്ടു കാളപോലെ വഹിയ്ക്കുന്നവനും, തേജസ്സുകൊണ്ടു മഹാനും, ആദിത്യൻപോലെ വഴികൾ തെളിയിക്കുന്നവനുമായ ആ ദേവനെ നിങ്ങൾ (സ്തുതിയ്ക്കുവിൻ). 3

നിർജ്ജര, ചുട്ടെരിപ്പാൻ ചുറ്റിനടക്കുന്ന ഭവാന്റെ ഇടിവു പറ്റാത്ത (പ്രഭാവം), കാറ്റുപോലെ വ്യാപിയ്ക്കും. കെല്പുറ്റ ത്രിസ്ഥാനസ്ഥനായ ഭവാങ്കൽ, യാഗത്തിന്നായി സേവിപ്പാൻ (ഋത്വിക്കുകൾ), പടയാളികൾപോലെ ഒച്ചയിട്ടുംകൊണ്ടണയുന്നു. 4

മികച്ച സ്തോതാവും, സ്തോതാക്കൾക്കു സഖാവും, സ്വാമിയുമായ ആ അഗ്നിതന്നെ അരികത്തും അകലത്തുമുള്ള (ശത്രുവിനെ) നശിപ്പിയ്ക്കും: അഗ്നി ഗായകരെ രക്ഷിയ്ക്കട്ടെ; അഗ്നി അർപ്പകരെ രക്ഷിയ്ക്കട്ടെ; അഗ്നി ഈ നമുക്ക് അന്നം തരട്ടെ! 5

ശോഭനധന, കീഴമർത്തുന്ന പെരുംകരുത്തുള്ള ജാതവേദസ്സായ ഭവാനെ സ്തുതിപ്പാൻ ഞാൻ പൊടുന്നനെ ഒരുങ്ങുന്നു: നിർജ്ജലസ്ഥലത്തുപോലും, ധർഷകമായ ധനുസ്സുകൊണ്ടുതന്നെ രക്ഷിച്ചരുളുന്ന പൂജ്യതമന്നു ഹവിസ്സും നല്കുന്നു. 6

ഇങ്ങനെ, ബലപുത്രനായ അഗ്നിയെ, വിദ്വാന്മാർ നേതാക്കളായ ആളുകളോടുകൂടി ധനാർത്ഥം സ്തുതിയ്ക്കുന്നു: ഈ യജ്ഞകാമന്മാർ, മിത്രങ്ങൾപോലെ സംതൃപ്തരായിട്ടു, ദേവന്മാർപോലെ എതിരാളികളെ കീഴമർത്തുമല്ലോ! 7

ബലവാനായ കെല്പിൻമകനേ,ഉപസ്തുതൻ നിന്തിരുവടിയ്ക്കായി ഹവിസ്സൊരുക്കി ഇപ്രകാരം സ്തോത്രം ചൊല്ലുന്നു: ഞങ്ങൾ അങ്ങയെ സ്തുതിയ്ക്കുമാറാകണം; ഞങ്ങൾ അങ്ങയെക്കൊണ്ടു സുവീരരും വളരെ വളരെ നീണ്ട ആയുസ്സു കിട്ടിയവരുമാകണം! 8

അഗ്നേ, ഇപ്രകാരം വൃഷ്ടിഹവ്യപുത്രരായ ഉപസ്തുതരെന്ന ഋഷിമാർ അങ്ങയെ സ്തുതിച്ചു: അങ്ങ് അവരെ രക്ഷിച്ചാലും; പാടുന്ന പണ്ഡിതന്മാരെയും രക്ഷിച്ചാലും; വഷട്, വഷട് എന്നു കൈ പൊകിയണഞ്ഞവരെയും, നമസ്കാരം, നമസ്കാരമെന്ന് ഒരുങ്ങിയണഞ്ഞവരെയും രക്ഷിച്ചാലും! 9

കുറിപ്പുകൾ: സൂക്തം 115.

[1] ഒരിളംപൈതൽ – ജാതമാത്രനായ അഗ്നി. ചുമക്കുന്നതു് = ചുമടെടുക്കുന്നതു്, ഹവിസ്സു വഹിയ്ക്കുന്നതു്. ഇരുതായാർ – അരണികൾ. അകിടില്ലാത്തവരാണല്ലോ – ജനിപ്പിച്ചവർക്ക് അകിടില്ലല്ലോ; അതിനാൽ, കുട്ടി മുല കുടിയ്ക്കാൻ ചെല്ലാത്തതിൽ അത്ഭുതമില്ല. വഹിപ്പാനും – ദേവന്മാർക്കു ഹവിസ്സു കൊണ്ടുപോകാനും.

[2] വെച്ചുപോരുന്നതു – യഷ്ടാക്കൾ. ചേർക്കും – ചുട്ടെരിയ്ക്കും. നടക്കും – ഹവിസ്സിൽ.

[3] അന്നം – സ്തോതാക്കൾക്ക്. സലിലോപേതൻ – മഴയ്ക്കു കാരണഭൂതൻ എന്നർത്ഥം. വഹിയ്ക്കുന്നവൻ – ഹവിസ്സിനെ. ആ ദേവൻ – അഗ്നി.

[4] നിർജ്ജര – ജരാരഹിതനായ അഗ്നേ. ത്രിസ്ഥാനസ്ഥൻ – ആഹവനീയാദിസ്ഥാനസ്ഥിതൻ. ഒച്ചയിട്ടുംകൊണ്ടു് – സ്തോത്രഘോഷത്തോടേ. പടയാളികൾ അലറിക്കൊണ്ടാണല്ലോ, പോർക്കളത്തിലണയുക.

[5] ഗായകർ – സ്തോത്രം പാടുന്നവർ. അർപ്പകർ – ഹവിസ്സർപ്പിയ്ക്കുന്നവർ.

[6] നിര്‍ജ്ജലസ്ഥലത്തുപോലും – വമ്പിച്ച ശത്രുപീഡയിൽപ്പോലും. ഈ വാക്യം പരോക്ഷം: ധനുസ്സ് = വില്ലു്. പൂജ്യതമൻ – അഗ്നി.

[8] സുവീരർ – നല്ല പുത്രന്മാരോടു കൂടിയവർ.

[9] വഷട്, വഷട് എന്നു – മന്ത്രം ചൊല്ലിക്കൊണ്ടു്. കൈ പൊക്കി – ഹവിർദ്ദാനത്തിന്ന്.

സൂക്തം 116.

സ്ഥൂരപുത്രൻ അഗ്നിയുതനോ അഗ്നിയൂപനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, അവിടുന്നു വീര്യം വർദ്ധിപ്പാൻ സോമം കുടിച്ചാലും; തടിച്ചുനീണ്ടവനേ, അവിടുന്നു വൃത്രനെക്കൊല്ലാൻ കുടിച്ചാലും; വിളിയ്ക്കപ്പെടുന്ന അവിടുന്നു ധനവും അന്നവും തരാൻ കുടിച്ചാലും; അവിടുന്നു മധു മതിയാവോളം കുടിച്ചിട്ട് (അഭീഷ്ടങ്ങൾ) വർഷിച്ചാലും! 1

ഇന്ദ്ര, ഈ കൊണ്ടുവന്ന അന്നസഹിതമായ സോമനീരിന്റെ നല്ല ഭാഗം അവിടുന്നു കുടിച്ചാലും; മംഗളകരനായ ഭവാൻ മനസ്സിൽ മത്തുകൊണ്ടാലും; ധനവും സൗഭാഗ്യവും തരാൻ ഇങ്ങോട്ടുവന്നാലും! 2

ഇന്ദ്ര, ദിവ്യമായ സോമം അങ്ങയ്ക്കു മത്തുണ്ടാക്കട്ടെ; ഭൂമിയിൽ പിഴിയപ്പെട്ടതും മത്തുണ്ടാക്കട്ടെ; അങ്ങ് യാതൊന്നിനാൽ ധനമുളവാക്കുമോ, അതും മത്തുണ്ടാക്കട്ടെ; അങ്ങ് യാതൊന്നിനാൽ ശത്രുക്കളെ പുറത്തിറക്കുമോ, അതും മത്തുണ്ടാകട്ടെ! 3

രണ്ടിടങ്ങളിലും മേലാളായ, സഞ്ചരിഷ്ണുവായ, വൃഷാവായ ഇന്ദ്രൻ കഴുകപ്പെട്ട സോമത്തിന്നു ഹരികളിലൂടേ വന്നെത്തട്ടെ. കൂടലരെക്കൊല്ലുന്നവനേ, യജ്ഞത്തിൽ കാളത്തോലിൽപ്പിഴിഞ്ഞു പകർന്നു വെച്ചിരിയ്ക്കുന്ന മധുവിനാൽ അവിടുന്ന് എതിർപൊരുതുന്നവർക്ക് ഒരു കാളയായിച്ചമഞ്ഞാലും! 4

അവിടുന്നു മിന്നിയ്ക്കേണ്ടുന്ന തീക്ഷ്ണായുധങ്ങൾ മിന്നിച്ചു, കർബുരരുടെ കട്ടിമെയ്യുകളും ഉടച്ചാലും: ഉഗ്രനായ ഭവാന്നു കീഴമർത്തുന്ന ബലം ഞാൻ തരാം; ഭവാൻ യുദ്ധങ്ങളിൽ നേരിട്ട് അരികളെ അരിഞ്ഞാലും! 5

ഇന്ദ്ര, ഉടയവനായ ഭവാൻ അന്നം പെരുപ്പിയ്ക്കുക. ഊറ്റക്കാരുടെ നേർക്ക്, ഉറപ്പുറ്റ വില്ലുപോലെ വീര്യവും വിരുത്തുക. ഞങ്ങളുടെ അടുക്കലെയ്ക്കു വന്നു, കരുത്താൽ കനത്ത് അധൃഷ്യനായ ഭവാൻ തിരുവുടൽ തടിപ്പിച്ചാലും! 6

പെരുമാളായ മഘവാവേ, അങ്ങയ്ക്കു തന്ന ഈ ഹവിസ്സ് അരിശപ്പെടാതെ കൈക്കൊണ്ടാലും: മഘവാവേ, ഇതങ്ങയ്ക്കു പിഴിഞ്ഞതാണു്; ഇതു് അങ്ങയ്ക്കു പചിച്ചതാണു് ഭക്ഷിച്ചാലും; ഇന്ദ്ര, കൊണ്ടുവന്നതു കുടിയ്ക്കുകയുംചെയ്താലും! 7

ഇന്ദ്ര, ഈ കൊണ്ടുവന്ന ഹവിസ്സുകൾ അവിടുന്നു ഭക്ഷിച്ചാലും – അന്നവും അപ്പവും സോമവും ചെലുത്തിയാലും. ഹവ്യവാന്മാരായ ഞങ്ങൾ അങ്ങയെ നോക്കി കാംക്ഷിയ്ക്കുന്നു; യജമാനന്റെ അഭിലാഷങ്ങൾ നിറവേറട്ടെ! 8

ഇന്ദ്രാഗ്നികൾക്കു ഞാൻ നല്ല മന്ത്രസ്തോത്രം അയയ്ക്കുന്നു – പുഴയിൽ തോണിപോലെ ഇറക്കുന്നു; യാവചില ദേവന്മാർ, വേലക്കാർപോലെ പരിചരിയ്ക്കുമോ, യാവചിലർ ഞങ്ങൾക്കു ധനം തരികയും (ശത്രുക്കളെ)പിളർത്തുകയും ചെയ്യുമോ, അവർക്കും. 9

കുറിപ്പുകൾ: സൂക്തം 116.

[2] അന്നസഹിതം – ഹവിസ്സമേതം.

[3] ദിവ്യമായ സോമം – ദേവന്മാർ കറുത്ത പക്ഷത്തിൽ സോമ (ചന്ദ്രിക)കല പാനംചെയ്യുമല്ലോ. ഭൂമിയിൽ – ഭൂമിയിലെ ദേവയജനങ്ങളിൽ. അതും – ആ സോമവും. പുറത്തിറകുമോ – യുദ്ധത്തിന്നു്.

[4] രണ്ടിടങ്ങൾ – സ്വർഗ്ഗവും ഭൂമിയും. മധുവിനാൽ – മദകരമായ സോമം കുടിച്ച്. കാള – മർദ്ദകൻ എന്നർത്ഥം.

[5] കർബുരർ = രാക്ഷസർ. ബലം = ബലജനകമായ ഹവിസ്സ്.

[6] പെരുപ്പിയ്ക്കുക – ഞങ്ങൾക്ക് ഊറ്റക്കാർ – ഗർവിഷ്ഠരായ ശത്രുക്കൾ. വില്ലുപോലെ – വില്ലു വിരുത്തുന്നപോലെ. തടിപ്പിച്ചാലും – സോമപാനത്താൽ

[7] അരിശപ്പെടാതെ – പ്രസാദിച്ച്. ഇത് – സോമം. ഇത് – പുരോഡാശം.

[8] കാംക്ഷിയ്ക്കുന്നു – ധനാദിയെ.

[9] പരിചരിയ്ക്കുമോ – ഞങ്ങളെ ധനാദികൾ തന്നു പൂജിയ്ക്കുമോ. അവർക്കും – മന്ത്രസ്തോത്രം അയയ്ക്കുന്നു.

സൂക്തം 117.

അംഗിരോഗോത്രൻ ഭിക്ഷു ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ധനാന്നദാനം ദേവത.

ക്ഷുത്തല്ല, മൃത്യുവാണ്, ദേവന്മാർ തന്നിരിയ്കുന്നതു്: കൊടുക്കാതെ ഉണ്ണുന്നവങ്കൽ മരണം വന്നെത്തുന്നു. ദാതാവിന്റെ സമ്പത്തു ക്ഷയിയ്ക്കില്ല; അദാതാവാകട്ടേ, ഒരു സുഖകരനെ കണ്ടെത്തില്ല! 1

പശിയാൽ ശേഷികെട്ടു വലഞ്ഞ്, ആഹാരം കിട്ടാൻ വന്നവനെക്കുറിച്ചു മനസ്സിളകാതെ, മുമ്പിൽവെച്ചുതന്നെ ഉണ്ണുന്ന അന്നവാനാരോ, അവനും ഒരു സുഖകരനെ കണ്ടെത്തില്ല! 2

കൊറ്റിന്നായി പിച്ചതെണ്ടുന്ന ദരിദ്രന്ന് ആർ കൊടുക്കുമോ, അവൻതന്നെയാണു്, ദാതാവ്: അവന്നു യജ്ഞത്തിൽ പൂർണ്ണഫലം ഉണ്ടാകും; മറുകക്ഷിയിലും സഖാവിനെ കിട്ടും! 3

കൂടെനിന്നു സേവിയ്ക്കുന്ന സഖാവിന്ന് ആർ ചോറുകൊടുക്കില്ലയോ, അവൻ സഖാവല്ല; അവനെ സഖാവു വിട്ടുപോയാൽ, അതു ഗൃഹവുമല്ല. അയാൾ ദാതാവായ മറ്റൊരാളെ സേവിയ്ക്കാൻ തുടങ്ങും! 4

തടിച്ചവൻ ഇരക്കുന്നവന്നു കൊടുക്കുകതന്നെ വേണം. എന്നാൽ, സുദീർഗ്ഘമായ മാർഗ്ഗം കാണും. സമ്പത്തുകൾ, രഥചക്രങ്ങൾ പോലെ തിരിഞ്ഞ്, ഓരോരുത്തനിൽ ചെന്നുകൊണ്ടിരിയ്ക്കും! 5

ദാനത്തിൽ മനസ്സു ചെല്ലാത്തവന്ന് അന്നമുണ്ടാകുന്നതു വെറുതെയാണു് – ഞാൻ വാസ്തവം പറയാം, അത് അവന്ന് ഒരു കൊലയാണു്. അര്യമാവിന്നും സഖാവിന്നും കൊടുക്കാതെ, തനിയേ സാപ്പെടുന്നവൻ വെറുംപാപിയായിത്തീരും! 6

കൊഴു കൃഷിക്കാരന്നു കൊറ്റു നല്കും; മാർഗ്ഗഗാമി നടപ്പിനാൽ മുതലുണ്ടാക്കും; ശാസ്ത്രർത്ഥം പറയുന്ന ബ്രാഹ്മണൻ, അതു പറയാൻ കഴിവില്ലാത്തവനെ വശത്താക്കും; ദാതാവ് അദാതാവിന്നു ബന്ധുവാകും! 7

ഒറ്റക്കാലൻ വളരെസ്സമയംകൊണ്ടേ ഇരുകാലന്റെ അടുക്കലെത്തൂ; ഇരുകാലൻ പിന്നാലെയേ മുക്കാലങ്കൽ ചെല്ലു; നാല്ക്കാലൻ ഒറ്റക്കാലന്റെയും മറ്റും കാൽവെപ്പുകൾ നോക്കി നിന്നുംകൊണ്ടാവും, മുന്നിൽ നടക്കുക! 8

കൈകൾ രണ്ടും ഒരുപോലെയാണെങ്കിലും ഒരുപോലെയല്ല, ജോലിയെടുക്കുക; രണ്ടു പൈക്കൾ ഒരുപോലെയല്ല, ചുരത്തുക; ഇരട്ടപെറ്റുണ്ടായവർക്ക് ഒരുപോലെയാവില്ല, വീര്യം; ഇരുവർ, ഒരു കുലത്തിൽ ജനിച്ചവരായാലും ഒരുപോലെയല്ല കൊടുക്കുക! 9

കുറിപ്പുകൾ: സൂക്തം 117.

[1] ക്ഷുത്തിനെ മൃത്യു എന്നുതന്നെ വിളിയ്ക്കണം. അതിനെ ദാനംകൊണ്ടു ശമിപ്പിയ്ക്കുന്നവനത്രേ, ദാതാവ്. ഉണ്ണാത്തവരും ഉണ്ണുന്നവരും ഒരേമട്ടിൽ മരിച്ചു പോകുമെന്നിരിയ്ക്കെ. ധനനാശഹേതുവായ ദാനമെന്തിനു്? ധനം ദാനത്താൽ നശിയ്ക്കില്ല; വർദ്ധിയ്ക്കയേ ചെയ്യൂ. അദാനശീലന്നാകട്ടെ, സുഖം കിട്ടില്ല.

[2] മനസ്സിളകാത്ത – കനിവു തോന്നാത്ത. മുമ്പിൽ – ക്ഷുധാർത്തൻ കാണ്‍കെ.

[3] മറുകക്ഷി – ശത്രുപക്ഷം.

[4] വിട്ടുപോയാൽ – ആഹാരം കിട്ടാഞ്ഞ് ഉപേക്ഷിച്ചുപോയാൽ. അയാൾ – വിട്ടുപോയ സഖാവ്.

[5] തടിച്ചവൻ – പണക്കാരൻ. മാർഗ്ഗം – പുണ്യപഥം. സമ്പത്തുക്കൾ ആരിലും സ്ഥിരമായി നില്ക്കില്ല.

[6] അര്യമാവ് എന്നതുപലക്ഷണമാണു്: അര്യമപ്രഭൃതികളായ ദേവന്മാർക്കും.

[7] നടപ്പിനാൽ – ജോലികൊണ്ട് എന്നർത്ഥം മുതലുണ്ടാക്കും – സ്വാമിയ്ക്ക്.

[8] മുക്കാലൻ – മൂന്നു കാലുള്ളവൻ. പരസ്പരാപേക്ഷയാ മേന്മയും താഴ്മയും സർവസാധാരണമാണ്. അതിനാൽ, ആരും, താൻമാത്രം ധനവാൻ എന്നു കരുതാതെ യാചകർക്കു ദാനംചെയ്തുകൊണ്ടിരിയ്ക്കണം.

[9] ദാനം ഭ്രാതാവു ചെയ്തുകൊള്ളുമെന്നു സമാധാനിയ്ക്കരുത്:

സൂക്തം 118.

അമഹീയുഗൊത്രൻ ഉരുക്ഷയൻ ഋഷി; ഗായത്രി ഛന്ദസ്സ്; രക്ഷോഹാഗ്നി ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)

അഗ്നേ, വൻതീനിയെപ്പാരം
ഭഗ്നനാക്കിയാലും, ഭവാൻ
മർത്ത്യരിൽത്തന്നിടത്തിങ്കൽ-
കത്തിയാളിശ്ശുചികർമ്മൻ! 1

ഉത്ഥാനംചെയ്താലും, വിധി-
യ്ക്കൊത്താഹൂതനായ ഭവാൻ:
മുത്തു കൊൾക, നൈഹവിസ്സി;-
ലെത്തിയല്ലോ, സ്രുവം നിങ്കൽ! 2

സ്തുത്യനഗ്നിയാഹൂതിയാൽ-
കത്തിജ്ജ്വലിയ്ക്കയായ്, പാരം:
നെയ്യു തേപ്പിയ്ക്കുന്നു. തിരു-
മെയ്യിലെല്ലാടവും സ്രുവം! 3

മെയ്യിൽഗ്ഘൃതം പുരണ്ടഗ്നി
നെയ്യിൽക്കുളിയ്ക്കുന്നു, ചെമ്മേ
ആഹൂതികർമ്മത്താൽജ്ജ്വലി-
ച്ചാളിക്കൊണ്ടു വിഭാവസു! 4

ദിവ്യർക്കായുജ്ജ്വലിപ്പിപ്പൂ,
ഹവ്യവാഹ, നിന്നെ നരർ;
ആയതിന്നായ് വിളിയ്ക്കുന്നൂ,
സ്തൂയമാനനായ നിന്നെ. 5

ആയമർത്ത്യനാമഗ്നിയെ-
യാരാധിപ്പിൻ, തൂനെയ്യിനാൽ
മർത്ത്യരേ, ഭവാന്മാരതി-
ദുർദ്ധർഷനെ,ഗ്ഗൃഹേശനെ! 6

ചുട്ടെരിയ്ക്ക, ദുർദ്ധർഷമാം
ത്വിട്ടാലരക്കരെബ്ഭവാൻ;
അധ്വരത്തിൻ കാവലാളായ്-
കത്തുകയുംചെയ്യുക,ഗ്നേ! 7

നീറാക്കുക, തേജസ്സിനാൽ
നീ രാക്ഷസപ്പെണ്ണുങ്ങളെ,
മെത്തിയ പാർപ്പിടങ്ങളിൽ-
ക്കത്തിജ്ജ്വലിച്ചുകൊണ്ടഗ്നേ! 8

ഭൂരിനിവാസന്മാർ നുതി-
ഗീരാൽജ്ജ്വലിപ്പിച്ചാരല്ലോ,
ഹവ്യഭൃത്തും മനുഷ്യരിൽ-
ബ്ഭവ്യയഷ്ടാവുമാം നിന്നെ! 9
കുറിപ്പുകൾ: സൂക്തം 118.

[1] വൻതീനിയെ – രാക്ഷസനെ, ഭഗ്നനാക്കിയാലും – ചതച്ചാലും, കൊന്നാലും മർത്ത്യരിൽ – യഷ്ടാക്കളുടെയിടയിൽ. തന്നിടം – ആഹവനീയാദിസ്ഥാനം.

[2] ആഹൂതൻ – ഞങ്ങളാൽ വിളിയ്ക്കപ്പെട്ട. മുത്തു കൊൾക – പ്രീതിപ്പെടുക.

[5] ദിവ്യർ – ദേവകൾ.

[7] ദുർദ്ധര്‍ഷമാം ബാധ വിട്ട. ത്വിട്ടാൽ = തേജസ്സുകൊണ്ടു്.

[8] പാർപ്പിടങ്ങൾ – ആഹവനീയാദിസ്ഥാനങ്ങൾ.

[9] ഭൂരിനിവാസന്മാർ = വളരെപ്പാർപ്പിടങ്ങളുള്ളവർ, യഷ്ടാക്കൾ. നുതിഗീരാൽ – സ്തോത്രം ചൊല്ലി. ഭവ്യയഷ്ടാവു് – മികച്ച യജ്ഞകർത്താവ്.

സൂക്തം 119.

ലബരൂപം പൂണ്ട ഇന്ദ്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻതന്നെ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)

ഏവ,മേവ,മെൻനിനവു:
ഗോവശ്വത്തെ നല്കാവൂ ഞാൻ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 1

പാറിയ്ക്കുന്ന കാറ്റുപോലേ,
പാനമെന്നെപ്പൊങ്ങിയ്ക്കുന്നു;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 2

ചാടിയ്ക്കുന്നുണ്ടെ,ന്നെയാ നീ,-
രോടുമശ്വം തേർപോലവേ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 3

വന്നെത്തുന്നൂ നുതി,യോമൽ-
ക്കന്നിങ്കൽപ്പൈപോലെയെങ്കൽ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 4

തച്ചൻ തേർപോലുൾക്കാമ്പാൽ ഞാൻ
വെച്ചു നന്നാക്കുന്നേൻ, സ്തവം;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 5

എൻനോട്ടത്തെച്ചെറ്റും മറ-
യ്ക്കുന്നില്ല,ഞ്ചുജാതികളും;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 6

എൻപാതിയ്ക്കുമൊക്കില്ലല്ലോ,
വിണ്‍പാരുകളാമിരുവർ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 7

കീഴ്‌വെയ്ക്കുന്നേൻ, മഹത്ത്വത്താ-
ലീ വിരിമൺവിണ്ണുകളെ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 8

ഹന്ത, ഞാനിപ്പൃഥിവിയെ-
പ്പൊന്തിച്ചിങ്ങോ, ഇങ്ങോ വെയ്ക്കാം;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 9

മാർത്താണ്ഡനെ മന്നിന്നായ് ഞാൻ
മാറ്റിവെയ്ക്കാ,മിങ്ങോ, ഇങ്ങോ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 10

വിൺനാട്ടിലാണെ,ൻപക്ഷമൊ-
ന്നൊ; – ന്നു താഴത്തെയ്ക്കും വെച്ചേൻ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 11

അന്തരിക്ഷത്തിങ്കൽപ്പൊന്തു-
മെൻതേജസ്സു ചെറുതല്ല;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 12

ഹവ്യം വാങ്ങി നടകൊള്ളും,
ദിവ്യർക്കേകാൻ ഭൂഷിതൻ ഞാൻ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 13
കുറിപ്പുകൾ: സൂക്തം 119.

[1] ഇന്ദ്രൻ ഒരു ചീവൽപ്പക്ഷിയുടെ രൂപം ധരിച്ചു സോമം കുടിയ്ക്കുന്നതു് ഋഷിമാർ കണ്ടെത്തി. അപ്പോൾ അദ്ദേഹം തന്നെത്തന്നെ സ്തുതിച്ചുതുടങ്ങി: ഏവമേവം = ഇങ്ങനെയൊക്കെയാണു്. ഗോവശ്വത്തെ(ഗോക്കളെയും അശ്വങ്ങളെയും) സ്തോതാക്കൾക്കു നല്കുമാറാകണം. എന്തുകൊണ്ടെന്ന് ഉത്തരാർദ്ധത്തിൽ പറയുന്നു.

[2] കാറ്റുപോലെ – കാറ്റു മരക്കൊമ്പിനെയും മറ്റുമെന്നപോലെ.

[3] ഓടുന്ന കുതിര തേരിനെയെന്നപോലെ, ആ നീർ (കുടിച്ചു സോമം) എന്നെ ചാടിയ്ക്കുന്നു!

[6] എന്റെ നോട്ടം ആരാലും മറയ്ക്കപ്പെടുന്നില്ല; തെളിഞ്ഞുതന്നെ ഇരിയ്ക്കുന്നു.

[7] വിൺപാരുകൾ = സ്വർഗ്ഗവും ഭുമിയും.

[8] മുൻഋക്കിനെ വിവരിയ്ക്കുന്നു: ഈ വിശാലമായ മന്നും വിണ്ണും എന്റെ കീഴിലാണ്.

[9] ഇങ്ങോ, ഇങ്ങോ – അന്തരിക്ഷത്തിലോ സ്വർഗ്ഗത്തിലോ: ചൂണ്ടിക്കാട്ടിപ്പറയുകയാണ്.

[11] എന്റെ ഒരു പക്ഷം (ഭാഗം) സ്വർഗ്ഗത്തിലാണു്; ഒരു പക്ഷം താഴത്തും (ഭൂമിയിലും).

[12] തന്റെ സൂര്യരൂപത്വം പ്രതിപാദിയ്ക്കുന്നു:

[13] താൻതന്നെ, അഗ്നിയുമെന്നു്: ഭൂഷിതൻ – യജമാനനാൽ ചമയിയ്ക്കപ്പെട്ടവൻ.

സൂക്തം 120.

അഥർവപുത്രൻ ബൃഹദ്ദിവൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

യാതൊന്നോ ഉലകങ്ങളിൽ ഉൽക്കൃഷ്ടം, അതിൽനിന്നത്രേ, ഉജ്ജ്വലബലനായ ഉഗ്രൻ ജനിച്ചതു്. ജനിച്ചതോടേ അദ്ദേഹം ശത്രുക്കളെ ഹനിയ്ക്കുകയായി; സകലപ്രാണികളും അദ്ദേഹത്തെ കൊണ്ടാടുന്നു! 1

കരുത്താൽ കൈവളർന്ന് അതിബലവാനായ ആ കർശനൻ ദാസനെ പേടിപ്പിച്ചുപോന്നു. താൻ സ്ഥാവരജംഗമങ്ങളെ നന്നായി കുളിപ്പിയ്ക്കും. അങ്ങയ്ക്കു മത്തുപിടിയ്ക്കുമ്പോൾ, ജീവജാലം ഒത്തുകൂടുന്നു! 2

ഭവാങ്കലാണു്, എല്ലാവരും കർമ്മമവസാനിപ്പിയ്ക്കുന്നതു്: ഈ ആരാധകർ ഇരുവരും മുവരുമായിച്ചമയുന്നു. നിന്തിരുവടി മധുരത്തെക്കാൾ മധുരമായിട്ടൂള്ളതിനെ മധുരത്തോടു ചേർത്താലും; ആ മധുവിനെ മധുവിനെക്കൊണ്ടു വഴിപോലെ കളിപ്പിച്ചാലും! 3

ഇങ്ങനെതന്നെ മത്തിൽ മത്തിൽ സമ്പത്തടക്കുന്ന നിന്തിരുവടിയെ മേധാവികൾ സ്തുതിച്ചുപോരുന്നു. കീഴമർത്തുന്നവനേ, അങ്ങ് കെല്പും ഉറപ്പുമേറിയ (ധനം ഞങ്ങൾക്കായി) പരത്തിയാലും; ദുർന്നടപ്പുകാരായ അരക്കർ അങ്ങയെ ഉപദ്രവിയ്ക്കരുതു്! 4

ഞങ്ങൾ അങ്ങയെക്കൊണ്ടു, പോർപ്പയറ്റു ധാരാളം പഠിച്ചു, യുദ്ധങ്ങളിൽ കൊത്തിനുറുക്കും: ഞാൻ സ്തുതികൊണ്ട് അങ്ങയുടെ ആയുധങ്ങൾ ചാട്ടും! അങ്ങയ്ക്കു ഞാൻ മന്ത്രത്തോടേ അന്നങ്ങൾ വെടുപ്പിൽ വെയ്ക്കാം. 5

ആർ ബലത്താൽ ഏഴുദാനവന്മാരെ അറുത്തുവോ, വളരെപ്പടകളെയും ചെറുത്തുവോ; ആ ബഹുരൂപനായ പരമേശ്വരൻ സ്തുത്യനാണു്, അത്യുജ്ജ്വലനാണ്, പ്രാപ്തവ്യരിൽവെച്ചു പ്രാപ്തവ്യനുമാണ്! 6

അങ്ങ് അന്നംകൊണ്ടു സന്തൃപ്തനാകുന്നതെവിടെയോ, അ ഗൃഹത്തിൽ താന്നതും മികച്ചതും നിക്ഷേപിയ്ക്കും. ഇളകിക്കൊണ്ടിരുന്ന ഇരുമാതാക്കളെ ഭവാൻ ഉറപ്പിച്ചു. അതുകൊണ്ടാണല്ലോ, ഭവാൻ വളരെക്കർമ്മം സാധിച്ചതു്! 7

സ്വയം വിളങ്ങുന്ന വലിയ ഗോയൂഥത്തിന്ന് ഉടമസ്ഥൻ ആരോ, ആർ അതിന്റെ വാതിലൊക്കെ തുറന്നുവോ; ആ ഇന്ദ്രന്നു സുഖകരമാംവണ്ണം ഇതാ, സ്വർഗ്ഗം നേടിയ മുമ്പനായ ബൃഹദ്ദിവൻ സ്തോത്രം ചൊല്ലുന്നു! 8

ഇപ്രകാരം, മഹാനായ അഥർവപുത്രൻ ബൃഹദ്ദിവൻ ഇന്ദ്രനെകുറിച്ചുതന്നെ സ്വന്തം മഹാസ്തോത്രം ഉച്ചരിച്ചു: (തന്തിരുവടിയെത്തന്നെയാണു്), ഭൂമിയിലെ അനഘകളായ സോദരിമാർ പ്രീണിപ്പിയ്ക്കുന്നതും, ബലത്താൽ വളർത്തുന്നതും! 9

കുറിപ്പുകൾ: സൂക്തം 120.

[1] അതിൽനിന്ന് – ബ്രഹ്മത്തിൽനിന്ന്. ഉഗ്രൻ – സൂര്യരൂപനായ ഇന്ദ്രൻ.

[2] കർശനൻ – ശത്രുക്കളെ മെലിയിയ്ക്കു(നശിപ്പിയ്ക്കു)ന്നവൻ. ദാസൻ – ഒരസുരൻ. കുളിപ്പിയ്ക്കും – മഴവെള്ളംകൊണ്ടു്. അന്തിമവാക്യം പ്രത്യക്ഷോക്തി: ഒത്തുകൂടുന്നു – ആരാധിപ്പാൻ.

[3] ഇരുവർ – പത്നീയജമാനന്മാർ. മൂവ്വർ – പുത്രജനനത്താൽ മൂന്നുപേർ. മധുരത്തെക്കാൾ മധുരമായിട്ടുള്ളതിനെ – സന്താനത്തെ. മധുരത്തോടു – പത്നിയും പതിയുമാകുന്ന ഇണയോട്, ചേർത്താലും – ദംപതിമാർക്കു പുത്രനെ നല്കിയാലും എന്നർത്ഥം. ആ മധുവിനെ (സന്താനത്തെ) മധുകൊണ്ടു (സന്താനത്തെക്കൊണ്ടു) കളിപ്പിച്ചാലും – പുത്രന്നും പുത്രനെ നല്കി ആഹ്ലാദം വരുത്തിയാലും.

[4] സമ്പത്ത് – ശത്രുധനം.

[5] അങ്ങയെക്കൊണ്ട് – ത്വദനുഗ്രഹത്താൽ. കൊത്തിനുറുക്കും – ശത്രുക്കളെ.

[6] ഏഴുദാനവന്മാരെ – വൃത്രാദികളെ. പരമേശ്വരൻ – ഇന്ദ്രൻ.

[7] താന്നതും മികച്ചതും – ഭൌമവും ദിവ്യവുമായ ധനം. ഇരുമാതാക്കളെ – ദ്യാവാപൃഥിവികളെ.

[8] മുമ്പൻ – ഋഷികളിൽ ശ്രേഷ്ഠൻ. ബൃഹദ്ദിവൻ – ഞാൻ.

[9] സോദരിമാർ – ഗംഗാനദികൾ.

സൂക്തം 121.

പ്രജാപതിപുത്രൻ ഹിരണ്യഗർഭൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പ്രജാപതി ദേവത.

ഹിരണ്യഗർഭൻ മുമ്പേ ജനിച്ചു; ജനിച്ചപ്പോൾത്തന്നെ ഒറ്റയ്ക്കു ജഗത്തിന്റെ അധിപതിയുമായി. അവിടുന്ന് ഈ പൃഥിവിയെയും ദ്യോവിനെയും താങ്ങി. ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക 1

ആർ ആത്മാക്കളെ ഉളവാക്കുന്നുവോ, ആർ ബലം നല്കുന്നുവോ, ആരുടെ ശാസനത്തെ എല്ലാവരും – ദേവന്മാരും – തേടുന്നുവോ, ആരുടെ നിഴലാണോ, മരണരാഹിത്യവും മൃത്യുവും; ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 2

ജീവിയ്ക്കുന്ന, കണ്ണിമവെട്ടുന്ന ജംഗമങ്ങൾക്കു മഹത്ത്വത്താൽ ആരൊരാളാണോ, അരചൻ; ആരാണോ, ഈ ഇരുകാലി – നാല്ക്കാലികൾക്കുടയവൻ; ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 3

ഈ ഹിമവാനും മറ്റും ആരുടെ മഹത്ത്വമോ, സമുദ്രങ്ങളും സരിത്തുക്കളും ആരുടെ എന്നു പറഞ്ഞുവരുന്നുവോ, ഈ ദിക്കുകളും പ്രദിക്കുകളും ആരുടെ തൃക്കൈകളോ; ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 4

ആര്‍ ദ്യോവിനെയും ബലിഷ്ഠയായ ഭൂവിനെയും ഇളകാതാക്കിയോ, ആര്‍ സ്വര്‍ഗ്ഗത്തെയും സുര്യനെയും ഉറപ്പിച്ചുവോ, ആര്‍ അന്തരിക്ഷത്തില്‍ വെള്ളമുണ്ടാക്കുന്നുവോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിക്കുക! 5

രോചിസ്സാര്‍ന്ന രോദസ്സുകള്‍ ഉറപ്പിയ്ക്കപ്പെട്ടു, രക്ഷയ്ക്കായി മനംകൊണ്ടു നോക്കുന്നതാരെയോ, ആരുടെ താങ്ങിനാല്‍ സൂര്യന്‍ ഉദിച്ചു വിളങ്ങുന്നുവോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിയ്ക്കുക! 6

അഗ്ന്യാതികളെ ജനിപ്പിയ്ക്കാന്‍ ആരെ ഗര്‍ഭത്തില്‍ ധരിച്ചാണോ, പെരിയ തണ്ണീരുകള്‍ എങ്ങും വ്യാപിച്ചത്; അതില്‍ യതൊരേകന്‍ ദേവാദികള്‍ക്കു പ്രാണനായി പിറന്നുവോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിയ്ക്കുക! 7

യജ്ഞത്തെ ജനിപ്പിയ്ക്കാന്‍ ദക്ഷനെ ധരിച്ച തണ്ണീരുകളെ ആര്‍ മഹിമയാല്‍ നോക്കിക്കണ്ടുവോ, ആര്‍ ഒറ്റയ്ക്കു ദേവന്മാര്‍ക്കും ദേവനായോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിയ്ക്കുക! 8

സത്യധർമ്മാവായ ആർ ഭൂവിനെയും, ആർ ദ്യോവിനെയും ജനിപ്പിച്ചുവോ; ആർ പെരിയ കുളിർതണ്ണീരുകളെയും ജനിപ്പിച്ചുവോ; അദ്ദേഹം നമ്മെ ദ്രോഹിയ്ക്കരുത് – ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 9

പ്രജാപതേ, നിന്തിരുവടിയല്ലാതെ മറ്റാരുമില്ല, ഈ ജനിച്ചവയെയെല്ലാം കൈക്കൊൾവാൻ. എന്തിച്ഛിച്ചാണോ, ഞങ്ങൾ അങ്ങയ്ക്കു ഹോമിയ്ക്കുന്നതു്, അതു ഞങ്ങൾക്കുണ്ടാകട്ടെ; ഞങ്ങൾ ധനങ്ങളുടെ ഉടമകളാകണം! 10

കുറിപ്പുകൾ: സൂക്തം 121.

[1] മുമ്പേ – പ്രപഞ്ചോല്പത്തിയ്ക്കു മുമ്പ്. കൻ – പ്രജാപതിയുടെ ഒരു പേർ.

[2] ആത്മാക്കളെ – എല്ലാ ആത്മാക്കളും പരമാത്മാവിങ്കൽനിന്നാണല്ലോ, പിറക്കുന്നതു്.

[4] ആരുടെ എന്നു – ആരുടെ മഹിമയെന്ന്.

[6] രോചിസ്സ് = തിളക്കം. രോദസ്സുകൾ = വാനൂഴികൾ. ഉറപ്പിയ്ക്കപ്പെട്ടു – പ്രജാപതിയാൽ.

[7] അതിൽ – ഗർഭത്തിൽ.

[8] ദക്ഷനെ – പ്രജാപതിയെ. ദേവൻ – അധീശ്വരൻ.

[10] ഈ ജനിച്ചവയെയെല്ലാം കൈക്കൊൾവാൻ – പഞ്ചഭൂതങ്ങളെ എടുത്തു ജഗൽസൃഷ്ടി നടത്താൻ.

സൂക്തം 122.

വസിഷ്ഠപുത്രൻ ചിത്രമഹസ്സ് ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

വസുവും, വരേണ്യനും, സുഖകരനും അതിഥിയും അസപത്നനുമായ അഗ്നിയെ ഇപ്പോൾ ചിത്രമഹസ്സെന്ന ഞാൻ സ്തുതിയ്ക്കുന്നു: ആ ഹോതാവായ ഗൃഹപതി ദുഃഖനാശിനികളായ വിശ്വധാരിണികളെയും നല്ല വീര്യവും നല്കുമല്ലോ! 1

അഗ്നേ, അവിടുന്നു പ്രസാദിച്ച്, എന്റെ സ്തുതിയിൽ ഇച്ഛവെയ്ക്കുക: സുകർമ്മാവേ, വിജ്ഞേയമെല്ലാം അങ്ങയ്ക്കറിയാമല്ലോ. നൈകൊണ്ടു തടിയ്ക്കുന്നവനേ, അങ്ങ് ബ്രാഹ്മണന്നു യജ്ഞം കിട്ടിച്ചാലും: അങ്ങയുടെ കർമ്മമനുസരിച്ചാണല്ലോ, ദേവന്മാർ (ഫലം) ഉളവാക്കുന്നതു്! 2

അഗ്നേ, ഏഴിടങ്ങളിൽ ചുറ്റിനടക്കുന്ന അമർത്ത്യനായ നിന്തിരുവടി ഹവിർദ്ദാതാവായ സുകർമ്മാവിന്നു നല്കിയാലും; ചമതയുമായി ഭവാങ്കലണയുന്നവനെയും ഭവാൻ നല്ല പുത്രരെക്കൊണ്ടും വർദ്ധിച്ചുവരുന്ന സമ്പത്തുകൊണ്ടും മാനിച്ചാലും! 3

യാഗത്തിന്റെ കൊടിമരവും, ഒന്നാമനും, പുരോഹിതനും, ബലവാനും, കേൾക്കുന്നവനും, ഉജ്ജ്വലാംഗനും, വൃഷ്ടികർത്താവും, പ്രീതിപ്പെടുത്തുന്നവനെ പ്രീതിപ്പെടുത്തുന്നവനും, ശോഭനവീര്യനുമായ അഗ്നിദേവനെ ഏഴുപേർ ഹവിസ്സെടുത്തു സ്തുതിയ്ക്കുന്നു. 4

നിന്തിരുവടി ദൂതനും ഒന്നാമനും സേവ്യനുമാണല്ലോ: അമൃതത്വത്തിന്നായി വിളിയ്ക്കപ്പെടുന്ന ആ നിന്തിരുവടി സന്തൃപ്തി പൂണ്ടാലും. അങ്ങയെ മരുത്തുക്കൾ മോടിപ്പെടുത്തുന്നു; ഹവിർദ്ദാതാവിന്റെ ഗൃഹത്തിൽ അങ്ങയെ ഭൃഗുക്കൾ സ്തോത്രങ്ങൾകൊണ്ടുജ്ജ്വലിപ്പിച്ചു! 5

അഗ്നേ, സുകർമ്മാവേ, അങ്ങ് യജ്ഞത്താൽ പ്രീണിപ്പിയ്ക്കുന്ന യജമാനനുവേണ്ടി, വിശ്വധാരിണിയായ സുദുഘയിങ്കൽനിന്നു പാൽ കറന്നെടുക്കുന്നു; നെയ്യിൽക്കുളിച്ചു മൂവിടങ്ങളെ തിളങ്ങിയ്ക്കുന്നു; ശാലയിലും യാഗത്തിലും ചുറ്റിനടന്ന്, ഒരു യഷ്ടാവിന്റെ മട്ടെടുക്കുന്നു! 6

അഗ്നേ, ഈ ഉഷസ്സു പുലരുമ്പോൾ, മനുഷ്യർ അങ്ങയെത്തന്നേ ദൂതനാക്കി യജിയ്ക്കുന്നു; ദേവന്മാരും അങ്ങയെ യാഗത്തിൽ നെയ്യുതേപ്പിച്ചു, സ്വന്തം മേന്മയ്ക്കായി വളർത്തിപ്പോരുന്നു! 7

അഗ്നേ, കെല്പുറ്റ ഭവാനെ യജ്ഞകർത്താക്കളായ വസിഷ്ഠപുത്രന്മാർ സ്തുതിച്ചു വിളിച്ചുവല്ലോ; ആ ഭവാൻ യഷ്ടാക്കളിൽ ‘ധനപോഷം’ നിക്ഷേപിച്ചാലും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 8

കുറിപ്പുകൾ: സൂക്തം 122.

[1] ഗൃഹപതി – അഗ്നി. വിശ്വധാരിണികൾ – പാൽകൊണ്ടു ലോകത്തെ പോറ്റുന്നവ, പൈക്കൾ. നല്കുമല്ലോ – യജമാനർക്ക്.

[2] ബ്രാഹ്മണൻ – യജ്ഞകർത്താവ്

[3] ഏഴിടങ്ങൾ – സപ്തലോകങ്ങൾ. നല്കിയാലും – ധനം.

[4] പ്രീതിപ്പെടുത്തുന്നവനെ പ്രീതിപ്പെടുത്തുന്നവനും – യഷ്ടാവിനെ ധനം നല്കിസ്സന്തോഷിപ്പിയ്ക്കുന്നവനും. ഏഴുപേർ – ഹോതൃപ്രഭൃതികൾ.

[5] അമൃതത്വം – മരണമില്ലായ്മ. അങ്ങയെ – വൈദ്യുതാഗ്നിയായി വർത്തിയ്ക്കുന്ന ഭവാനെ.

[6] സുദുഘ – സുഖേന കറക്കാവുന്ന യജ്ഞമാകുന്ന പയ്യ്. പാൽ – ഫലം. മൂവിടങ്ങൾ – ഗാർഹപത്യാദിസ്ഥാനങ്ങൾ.

[8] യഷ്ടാക്കളിൽ – യാഗം ചെയ്യുന്ന ഞങ്ങളിൽ.

സൂക്തം 123.

ഭൂഗുഗോത്രൻ വേനൽ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വേനൽ ദേവത.

മേഘമാകുന്ന ജരായുവിനോടുകൂടിയ ഈ വേനൻ അന്തരിക്ഷത്തിലെ രശ്മിക്കിടാങ്ങളെ താഴത്തെയ്ക്കയയ്ക്കുന്നു: വെള്ളവും സൂര്യനും ഒത്തുകൂടുന്നേടത്തു മേവുന്ന ഇദ്ദേഹത്തെ മേധാവികൾ സ്തുതികൾകൊണ്ടു്, ഒരു കുഞ്ഞിനെയെന്നപോലെ മുകരുന്നു! 1

വാനിൽപ്പിറന്ന വേനൻ അന്തരിക്ഷത്തിൽനിന്നു മഴ പൊഴിയ്ക്കുന്നു. അപ്പോൾ കമനീയന്റെ പുറം കാണാം. അദ്ദേഹം സ്വർഗ്ഗത്തിൽ വെള്ളത്തിന്മുകളിൽ വിളങ്ങുന്നു; പരിവാരങ്ങൾ പൊതുപാർപ്പിടത്തെ പുകഴ്ത്തുന്നു! 2

ഉണ്ണിയുടെ അമ്മമാർ, ഒരേസ്ഥലത്തു മേവുന്ന വളരെപ്പേർ, പൊതുസ്ഥാനത്തു ചുറ്റും ഒച്ചയിട്ടുകൊണ്ടു നില്ക്കുന്നു; വെള്ളത്തിന്റെ ഉയർന്ന ഇരിപ്പിടത്തിൽ പ്രസരിയ്ക്കുന്ന മധുരജലസ്വനങ്ങൾ (അദ്ദേഹത്തെ) മുകരുകയുംചെയ്യുന്നു! 3

മേധാവികൾ തിരുവുടൽ അറിഞ്ഞു പുകഴ്ത്തുന്നു: ആരായേണ്ടുന്ന മഹാന്റെ ഗർജ്ജിതം കേൾക്കാറുണ്ടല്ലോ. സ്തുതിച്ചു ചെല്ലുന്നവർക്കുവെള്ളം വേണ്ടുവോളം കിട്ടും: ഗന്ധർവന്റെ വരുതിയിലാണല്ലോ, അമൃതമായ ജലം! 4

ഇത്തിരിനേരം അരികിൽ പുഞ്ചിരിയിടുന്ന ഒരപ്സരസ്ത്രീ ജാരനായ വേനനെ ഉയർവാനത്തു പുലർത്തിപ്പോരുന്നു; പ്രിയന്റെ സ്ഥാനങ്ങളിൽ ചെല്ലുന്നു. അദ്ദേഹവും അരുമപ്പെട്ടു പൊന്നിൻചിറകിലിരിയ്ക്കുന്നു. 5

വൈദ്യുതാഗ്നിയുടെ ഇരിപ്പിടത്തിലെപ്പക്ഷിയും, പൊന്നിൻചിറകുകളാൽ ഭംഗിയിൽപ്പാറിപ്പറക്കുന്നവനും, വരുണന്റെ ദൂതനും, പോറ്റുന്നവനുമായ ഭവാൻ, മനസ്സുകൊണ്ടിച്ഛിയ്ക്കുന്നവർക്ക് അരികേ അന്തരിക്ഷത്തിൽ കാണുമാറാകും! 6

ഗന്ധർവൻ സ്വന്തം വിചിത്രായുധങ്ങളെടുത്ത്, ഇങ്ങോട്ടു നോക്കിക്കൊണ്ടു, മുകളിൽ അന്തരിക്ഷത്തിൽ സ്ഥിതിചെയ്യുന്നു: അഴകുറ്റരൂപം, സൂര്യൻപോലെ കാഴ്ചയ്ക്കായി പുതയ്ക്കുന്നു; അരുമപ്പെട്ട വെള്ളം ഉൽപ്പാദിപ്പിയ്ക്കുന്നു. 7

അന്തരിക്ഷത്തിൽ നീർത്തുള്ളികൾ പൂണ്ടു, കതിരവന്റെ കണ്ണിനാൽ നോക്കുന്ന വേനൻ മേഘത്തിൽ ചെല്ലുമ്പോളത്രേ, സൂര്യൻ തെളിതേജസ്സുകൊണ്ടു മൂന്നാംലോകത്തിൽ പ്രകാശിച്ചു പ്രിയപ്പെട്ട വെള്ളം പൊഴിയ്ക്കുന്നതു്! 8

കുറിപ്പുകൾ: സൂക്തം 123.

[1] ജരായു – ഗർഭശിശുവിനെ പൊതിയുന്ന ഒരുതരം തൊലി, ‘മറുപിള്ള’. മേഘമാകുന്ന ജരായുവോടുകൂടിയ – മേഘത്തിന്റെ ഉള്ളിലിരിയ്ക്കുന്ന. വേനൻ – ഒരു ദേവൻ. രശ്മിക്കിടാങ്ങളെ – സൂര്യരശ്മികളുടെ കുട്ടികളായ ജലങ്ങളെ. ഒത്തുകൂടുന്നേടത്ത് – അന്തരിക്ഷത്തിൽ. കുഞ്ഞിനെയെന്നപോലെ – കുട്ടിയെ അച്ഛനമ്മമാർ മുകരുന്നതുപോലെ.

[2] കമനീയന്റെ പുറം – ആകാശം(?). പരിവാരങ്ങൾ – മേഘങ്ങൾ. പുകഴ്ത്തുന്നു – ഇടിമുഴക്കലിനെ സ്തുതിയ്ക്കലാക്കിയിരിയ്ക്കയാണു്.

[3] ഉണ്ണിയുടെ അമ്മമാർ – വൈദ്യുതാഗ്നിയുടെ മാതാക്കളായ തണ്ണീരുകൾ. ഇരിപ്പിടത്തിൽ – അന്തരിക്ഷത്തിൽ.

[4] തിരുവുടൽ (വേനന്റെ രൂപം) അറിയുന്നതു, ഇടിയൊച്ച കേട്ടിട്ടാണെന്നർത്ഥം. ഗന്ധർവന്റെ – ഉദകധാരിയായ വേനന്റെ.

[5] ഒരപ്സരസ്ത്രീ – മിന്നൽക്കൊടി. പൊന്നിൻചിറകിൽ – മേഘത്തിൽ. ഇരിയ്ക്കുന്നു – അവളോടുകൂടി.

[6] പോറ്റുന്നവൻ – മഴയാൽ ഭുവനത്തെയൊക്കെ പുലർത്തുന്നവൻ.

[7] ഗന്ധർവൻ – വേനന്‍.

[8] കതിരവന്റെ കണ്ണിനാൽ നോക്കുന്ന – സൂര്യതേജസ്സാൽ പ്രകാശിയ്ക്കുന്ന.

സൂക്തം 124.

ഋഷിത്വം പൂണ്ട അഗ്നിയും അഗ്നിവരുണസോമന്മാരും ഋഷികൾ: ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നിയും, ദേവന്മാരും, ഇന്ദ്രനും ദേവതകൾ.

‘അഗ്നേ, ഭവാൻ അഞ്ചും മൂന്നും ഏഴും ചേർന്ന ഈ ഞങ്ങളുടെ യജ്ഞത്തിൽ വന്നാലും: ഞങ്ങളുടെ ഹവിസ്സു വഹിച്ചാലും; മുമ്പേ നടന്നാലും. ഭവാൻ വളരെ നാളായല്ലോ, കൂരിരുട്ടിലാണ്ടുകിടക്കുന്നു!’ 1

‘ദേവത്വം വിട്ടു ഗുഹയിൽ പാർത്ത ദേവനായ ഞാൻ യാചിയ്ക്കപ്പെട്ടതിനാൽ പുറത്തെയ്ക്കു പോന്നു നോക്കിയപ്പോൾ മരണരഹിതത്വം പ്രാപിച്ചു. ശോഭനത്തെ അശോഭനനായ ഞാൻ എപ്പോൾ പരിത്യജിയ്ക്കുമോ; അപ്പോൾ ഞാൻ, സ്വന്തംസഖ്യത്താൽ, ബന്ധുവായ അരണിയിൽ പൂകും. 2

മറ്റേപ്രദേശത്തിന്റെ അതിഥിയെ നോക്കി ഞാൻ യജ്ഞത്തിന്റെ അനേകാംഗങ്ങൾ നിർമ്മിയ്ക്കാം; ബലിഷ്ഠന്മാരായ പിതാക്കന്മാർക്കു സുഖത്തിന്നായി ഉക്ഥം ചൊല്ലാം. യജ്ഞാർഹമല്ലാത്തേടത്തുനിന്നു ഞാൻ യജ്ഞാർഹപ്രദേശത്തെയ്ക്കു പോകും. 3

ഞാൻ വളരെസ്സംവത്സരം ഇവിടെ അകത്തു പാർത്തു: ഇന്ദ്രനെ വരിച്ചു ഞാൻ അച്ഛനെ ത്യജിയ്ക്കുകയായി. അഗ്നി – വരുണ – സോമന്മാർ സ്ഥാനഭ്രഷ്ടരായിപ്പോയി. തിരിച്ചുവന്നിട്ടു ഞാൻ, എന്നെ നോക്കുന്ന രാഷ്ട്രം രക്ഷിച്ചുപോരുന്നു. 4

ആ അസുരന്മാർക്കു മായകൾ നശിച്ചുപോയി. വരുണ, ഭവാന്ന് എങ്കൽ താൽപര്യമുണ്ടെങ്കിൽ, രാജാവേ, അങ്ങ് സത്യംകൊണ്ട് അസത്യത്തെ തട്ടിനീക്കി, എന്റെ രാജ്യത്തിന്നധീശനാലും.’ 5

‘ഇതാ, സ്വർഗ്ഗം: ഇതുതന്നേ വരണീയം; ഇതാ, വെളിച്ചം വീശുന്ന വിശാലമായ അന്തരിക്ഷം. സോമ, പുറപ്പെടുക: നമുക്കു വൃത്രനെക്കൊല്ലാം. ഹവിസ്സായിരിയ്ക്കുന്ന ഭവാനെ ഞങ്ങൾ ഹവിസ്സുകൊണ്ടു യജിയ്ക്കാം.’ 6

കവി കവിത്വംകൊണ്ടു സ്വർഗ്ഗത്തിൽ തേജസ്സു ചേർക്കുന്നു. വരുണൻ വലിയ പ്രയാസമില്ലാതെ തണ്ണീരുകളെ പുറപ്പെടുവിച്ചു; ആ വിശുദ്ധകൾ നദികളായിച്ചമഞ്ഞു, ജായമാർപോലെ ക്ഷേമമുളവാക്കിക്കൊണ്ടു്, അദ്ദേഹത്തിന്റെ നിറം വഹിയ്ക്കുന്നു! 7

അവ അദ്ദേഹത്തിന്റെ മികച്ച വീര്യം ഉൾക്കൊള്ളുന്നു: അന്നംകൊണ്ടാഹ്ലാദിപ്പിയ്ക്കുന്ന അവയെ അദ്ദേഹം അഭിഗമിയ്ക്കും. പ്രജകൾ രാജാവിനെയെന്നപോലെ, അദ്ദേഹത്തെ സേവിച്ചുപോന്ന അവവൃത്രനാൽ നിരുദ്ധകളായിപ്പോയി; പിന്നെ വിടുതി നേടി! 8

ആ നിരുദ്ധകളുടെ സഖാവാണു്, ദിവ്യജലങ്ങളുടെ സഖ്യത്തിൽ വർത്തിയ്ക്കുന്ന സൂര്യനെന്നു പറഞ്ഞുവരുന്നു. യാഗത്തിന്നു വീണ്ടും വീണ്ടും എഴുന്നള്ളുന്ന ഇന്ദ്രനെ കവികൾ പുകഴ്ത്തിപ്പൂജിയ്ക്കുന്നു! 9

കുറിപ്പുകൾ: സൂക്തം 124.

[1] ഭ്രാതാക്കൾ ഹവിസ്സു വഹിച്ചു മരിച്ചതിനാൽ പേടിച്ചോടി ഗുഹയിലൊളിച്ച അഗ്നിയെ ഋഷിമാർ വിളിയ്ക്കുന്നു: അഞ്ചും – യജമാനനും നാലൃത്വിക്കുകളും. മൂന്നും – പാകയജ്ഞം. ഹവിര്യജ്ഞം, സോമയജ്ഞം. ഏഴും – അഗ്നിഷ്ടോമവും, അത്യഗ്നിഷ്ടോമവും, ഉക്ഥ്യവും, ഷോഡശിയും, വാജപേയവും, അതിരാത്രവും, അപ്തോര്യോമവും. വന്നാലും – ഓടിക്കളയരുത്.

[2] അഗ്നി പറയുന്നു: യാചിയ്ക്കപ്പെട്ടതിനാൽ – ദേവന്മാരപേക്ഷിച്ചതിനാൽ. ശോഭനത്തെ – യജ്ഞത്തെ. പരിത്യജിയ്ക്കുക – യജ്ഞാവസാനത്തിൽ വിടുക. യാഗം കഴിഞ്ഞാൽ ഞാൻ സ്വന്തംസഖ്യത്താൽ (ചിരനിവാസത്താൽ) ബന്ധുവായ അരണിയിലെയ്ക്കു പോകും.

[3] മറ്റേപ്രദേശത്തിന്റെ അതിഥിയെ – സൂര്യനെ. നോക്കി – സൂര്യഗതിയനുസരിച്ചു യാഗകാലമറിഞ്ഞ് പിതാക്കന്മാർക്ക് – ദേവന്മാർക്ക്.

[4] ഇവിടെ – യജ്ഞവേദിയിൽ അച്ഛനെ – അരണിയെ. സ്ഥാനഭ്രഷ്ടരായി – ഞാൻ പോന്നു ഗുഹയിലൊളിച്ചപ്പോൾ. എന്നെ നോക്കുന്ന രാഷ്ട്രം – യാഗഭൂമി. രക്ഷിച്ചുപോരുന്നു – അസുരന്മാരിൽനിന്ന്.

[6] വരുണൻ പറയുന്നു: ഹവിസ്സായിരിയ്ക്കുന്ന ഭവാനെ – ലതയായി നില്ക്കുന്ന ദേവതാത്മാവായ അങ്ങയെ.

[7] കവി – മിത്രൻ. ആ വിശുദ്ധകൾ – തണ്ണീരുകൾ. ജായമാർപോലെ – ഭാര്യമാർ ഭർത്താവിന്നെന്നപോലെ, ലോകത്തിന്നു ക്ഷേമമുളവാക്കിക്കൊണ്ടു്.

[8] അവ – തണ്ണീരുകൾ. അന്നംകൊണ്ടു് – നെല്ലും മറ്റും ഉൽപ്പാദിപ്പിച്ച്. പിന്നെ – വൃത്രവധാനന്തരം.

[9] ആ നിരുദ്ധകൾ – തണ്ണീരുകൾ. കവികൾ – ക്രാന്തദർശികളായ ഋഷികൾ.

സൂക്തം 125.

അംഭൃണമഹർഷിയുടെ മകൾ വാക്ക് ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; പരമാത്മാവു ദേവത.

ഞാൻ രുദ്രരായും വസുക്കളായും സഞ്ചരിയ്ക്കുന്നു; ഞാൻ ആദിത്യരായും വിശ്വേദേവകളായും സഞ്ചരിയ്ക്കുന്നു. മിത്രാവരുണരിരുവരെ ഞാൻ വഹിയ്ക്കുന്നു; ഞാൻ ഇന്ദ്രാഗ്നികളെയും, ഞാൻ അശ്വികളിരുവരെയും വഹിയ്ക്കുന്നു! 1

സംഹർത്താവായ സോമനെ ഞാൻ വഹിയ്ക്കുന്നു; ത്വഷ്ടാവിനെയും പൂഷാവിനെയും ഭഗനെയും ഞാൻ വഹിയ്ക്കുന്നു. നല്ല ഹവിസ്സയയ്ക്കുന്ന, പിഴിയുന്ന യഷ്ടാവിന്നു ധനം കൊടുക്കുന്നതു ഞാനാണ്! 2

ഞാൻ രാജ്ഞിയാണു്, ധനം കിട്ടിയ്ക്കുന്നവളാണു്, അറിഞ്ഞവളാണു്, യജ്ഞാർഹരിൽ മുഖ്യയുമാണു്; ബഹുരൂപയും ബഹുക്കളിൽ ഉൾപ്പുക്കവളുമായ ആ എന്നെത്തന്നെയാണു്, ബഹുപ്രദേശങ്ങളിൽ ദേവന്മാർ അനുഷ്ഠിച്ചുപോരുന്നതു്! 3

ഭക്ഷിയ്ക്കുന്നതെന്നെക്കൊണ്ടു്; കാണുന്നതെന്നെക്കൊണ്ടു്; ശ്വസിയ്ക്കുന്നതെന്നെക്കൊണ്ടു്; ശബ്ദം കേൾക്കുന്നതെന്നെക്കൊണ്ടു് ആ എന്നെ അറിയാത്തവർ നശിച്ചുപോകും. ഹേ കേൾവിപ്പെട്ടവനേ, കേൾക്കു: പ്രയത്നപ്രാപ്യം ഭവാന്നു ഞാൻ പറഞ്ഞുതരാം – 4

സ്വയമേ ഇതു ഞാൻ പറഞ്ഞുതരാം: ദേവകളാലും മനുഷ്യരാലും സേവിയ്ക്കപ്പെട്ട വസ്തുവായ ഞാൻ, എനിയ്ക്ക് ആരിലാരിൽ ഇച്ഛ തോന്നുമോ അവനെയവനെ ഉയർത്തും: അവനെ ബ്രഹ്മാവാക്കും, ഋഷിയാക്കും, സുപ്രജ്ഞനാക്കും! 5

ഞാനാണു്, രുദ്രന്നു ബ്രഹ്മദ്വേഷിയായ ഹിംസകനെ കൊല്ലാൻ വില്ലു കുലച്ചതു്. ഞാനാണു്, ആളുകൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു്. ഞാനാണു്, വാനൂഴികളുടെ ഉള്ളിലിരിയ്ക്കുന്നതു്. 6

ഞാനാണ്, ഇതിന്റെ മുകളിൽ അച്ഛനെ പെറ്റതു്. സമുദ്രത്തിലെ വെള്ളങ്ങൾക്കുള്ളിലാകുന്നു, എന്റെ ഉൽപത്തി. അതിനാൽ ഞാൻ എല്ലാ ഭുവനങ്ങളിലും കുടികൊള്ളുന്നു; ദ്യോവിനെ ഞാൻ ദേഹം കൊണ്ടു തൊടുന്നു! 7

ഉലകെല്ലാം ഉൽപാദിപ്പിയ്ക്കുന്ന ഞാൻ, കാറ്റുപോലെ സ്വയം വീശുന്നു. ഇത്രയും പോന്ന ഞാൻ മഹത്ത്വത്താൽ ദ്യോവിന്റെ മീതെയും, ഈ ഭൂവിന്റെ മീതെയും വർത്തിയ്ക്കുന്നു! 8

കുറിപ്പുകൾ: സൂക്തം 125.

[1] ഋഷി, സർവവും താൻതന്നെ എന്നു, തന്നെത്തന്നെ സ്തുതിയ്ക്കുന്നു: ഞാൻ – ബ്രഹ്മമായിച്ചമഞ്ഞ ഞാൻ.

[2] സംഹർത്താവു് – ശത്രുഹന്താവു്. അയയ്ക്കുന്ന – ദേവന്മാർക്ക്.

[3] ധനം – സ്തോതാക്കൾക്ക്. അറിഞ്ഞവൾ – പരബ്രഹ്മത്തെ സാക്ഷാൽക്കരിച്ചവൾ. ബഹുക്കളിൽ – വളരെദ്ദേഹികളിൽ. ഉൾപ്പുക്കവൾ – ജീവത്വേന പ്രവേശിച്ചവൾ. അനുഷ്ഠിച്ചുപോരുന്നതു് – ദേവന്മാരുടെ കർമ്മവും, ഞാൻതന്നെ.

[4] പ്രയത്നപ്രാപ്യം – ബ്രഹ്മം.

[5] വസ്തു – ബ്രഹ്മം.

[6] ഹിംസകനെ – ത്രിപുരാസുരനെ. ആളുകൾ – സ്തോതാക്കൾ.

[7] ഇതിന്റെ – ഭൂലോകത്തിന്റെ. അച്ഛനെ – ആകാശത്തെ. സമുദ്രത്തിലെ (അന്തരിക്ഷത്തിലെ) വെള്ളം – ദേവശരീരങ്ങൾ; അവയുടെ ഉള്ളിലിരിയ്ക്കുന്ന ബ്രഹ്മചൈതന്യമാണു്, എന്നെ ഉൽപ്പാദിപ്പിച്ചതു്. അച്ഛനായ അംഭൃണനും സമുദ്രജലാന്തർവത്തിയത്രേ. ദ്യോവിനെ – സ്വർഗ്ഗാദിവികാരത്തെയൊക്കെ.

[8] വീശുന്നു – സർവത്ര വ്യാപിയ്ക്കുന്നു. സർവോൽക്കൃഷ്ടയാണ്, ഞാൻ.

സൂക്തം 126.

ശിലൂഷപുത്രൻ കുല്‍മലബർഹിഷനോ വാമദേവപുത്രൻ അംഹോമുക്കോ ഋഷി; ഉപരിഷ്ടാൽബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വദേവന്മാർ ദേവത. (പാന.)

മിത്രനും വരുണാര്യമദേവരും
ശത്രുപംക്തിയെപ്പിന്നിലിട്ടാരെയോ
ഒത്ത മോദേന കൊണ്ടുനടക്കു,മാ
മർത്ത്യനു വരാ, പാപവും തിന്മയും! 1

നിങ്ങൾ കാക്കും, നരനെയഘം നീക്കി;
നിങ്ങൾ മാറ്റരെപ്പിന്നിട്ടു കൊണ്ടുപോം;
അങ്ങനെയുള്ളതല്ലോ, വരിയ്ക്കുന്നു
ഞങ്ങളര്യമമിത്രവരുണരേ! 2

കേവലം കാത്തരുളട്ടെ, നമ്മളെ,-
യീ വരുണനുമര്യമമിത്രരും:
ഞങ്ങളെക്കൊണ്ടുപോകുവിൻ, വേണ്ടപ്പോൾ;
ഞങ്ങളെക്കൊണ്ടു മാറ്റരെത്താണ്ടിപ്പിൻ! 3

ആകെ രക്ഷിപ്പു, നിങ്ങൾ സുനേതാക്ക-
ളാകുമര്യമമിത്രവരുണരെ:
നിങ്ങൾതൻ പ്രിയമാകിയ സൌഖ്യത്തിൽ
നിന്നിടാവു, മാറ്റാരെക്കടന്നെങ്ങൾ! 4

ആധികാരികൾക്കപ്പുറത്താക്കട്ടെ-
യാദിതേയർ വരുണാര്യമമിത്രർ!
ഉത്തരംഗതേജസ്സാം മരുത്തുക്ക-
ളൊത്ത രുദ്രനെ,യിന്ദ്രനെ,യഗ്നിയെ
സുസ്ഥിതിയുളവാകാൻ വിളിയ്ക്ക, നാം:
ശത്രുവർഗ്ഗത്തിനപ്പുറത്താക്കട്ടേ! 5

നമ്മുടെ പാപമൊക്കയും മൂടട്ടേ
നന്മയിൽ വരുണാര്യമമിത്രന്മാർ;
മർത്ത്യർക്കു പെരുമാക്കളീ നേതാക്കൾ
ശത്രുവർഗ്ഗത്തിനപ്പുറത്താക്കട്ടെ! 6

ആദിതേയർ വരുണാര്യമമിത്ര-
രായതമായാ സദ്മവും സൌഖ്യവും
നിന്നിരക്കുന്ന നമ്മൾക്കു രക്ഷയ്ക്കായ്-
ത്തന്നിടട്ടെ; മാറ്റാരെക്കടത്തട്ടെ! 7

ഹേ വസുക്കളേ, നിങ്ങൾ കാൽ കെട്ടിയ
ഗോവിനെ വിടുവിച്ചപോലീജ്യരേ,
വേർവിടുർത്തുകം,ഹസ്സിൽനിന്നെങ്ങളെ!-
കൈവളർക്കുകെ,ങ്ങൾക്കുയിരഗ്നേ, നീ! 8
കുറിപ്പുകൾ: സൂക്തം 126.

[1] ഒത്ത മോദേന – സമാനപ്രീതിയോടേ. കൊണ്ടുനടക്കും – വേണ്ടുന്നേടത്തെയ്ക്ക്.

[2] അങ്ങനെയുള്ളതു് – ആ രക്ഷ. വരിയ്ക്കുന്നു – അഭ്യർത്ഥിയ്ക്കുന്നു.

[3] വേണ്ടപ്പോൾ – വേണ്ടിവരുമ്പോൾ. താണ്ടിപ്പിൻ – കടത്തിയ്ക്കുവിൻ.

[4] ആകെ – ഉലകെല്ലാം.

[5] ആധികാരികൾ – ദ്രോഹികൾ. ഉത്തരംഗതേജസ്സ് – ഉയർന്ന തേജസ്സോടുകൂടിയവൻ. സുസ്ഥിതി – ക്ഷേമം. അവർ നമ്മെ ശത്രുവർഗ്ഗത്തിന്നപ്പുറത്താക്കട്ടെ.

[6] നന്മയിൽ മൂടട്ടേ – വഴിപോലെ മറയ്ക്കട്ടെ, നശിപ്പിയ്കട്ടെ.

[7] ആയതം = വിശാലം. സദ്മം = ഗൃഹം.

[8] കാൽ കെട്ടിയ – വിശ്വാവസു എന്ന ഗന്ധർവനാൽ കാലുകൾ കെട്ടപ്പെട്ട. ഈജ്യർ = യജനീയർ. ഉയിർ കൈവളർക്കുക – ദീർഗ്ഘായുസ്സു തന്നാലും.

സൂക്തം 127.

സോഭരിപുത്രൻ കുശികനോ ഭാരദ്വാജപുത്രി രാത്രിയോ ഋഷി; ഗായത്രി ഛന്ദസ്സ്; രാത്രി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ആറിടത്തു വിളയാടി-
പ്പോരും രാത്രി വന്നു ചെമ്മേ
കണ്ണുകളാൽ നോക്കീടുന്നു,
കമ്രതയൊട്ടുക്കുടയോൾ! 1

അക്ഷയയാം ദേവിയന്ത-
രിക്ഷവും കീഴിടങ്ങളും
മൂടുന്നു – പിമ്പിരുട്ടിനെ-
പ്പീഡിപ്പിപ്പൂ, മഹസ്സിനാൽ! 2

വന്നുചേർന്ന ദേവിയുഷ-
സ്സെന്ന സഹോദരിയാളെ
നന്നായ്ച്ചമയിയ്ക്കെ,ത്തമ-
സ്സൊന്നൊഴിയാതോടുകയായ്! 3

ഇന്നു നമുക്കായിട്ടവൾ
വന്നപൊഴുതല്ലോ നമ്മൾ
വിശ്രമിച്ചൂ, വിഹഗങ്ങൾ
വൃക്ഷക്കൂട്ടിലെന്നപോലെ! 4

വിശ്രമിച്ചൂ, ഗ്രാമങ്ങളൂം
പക്ഷികളും കാലികളും
മന്ദേതരമായിപ്പറ-
ക്കുന്ന പരുന്തുകളുമേ! 5

ചെന്നായയെപ്പായിയ്ക്ക, പെൺ-
ചെന്നായെയും രജനി, നീ;
ചോരനെയും പോക്കുകെ; – ങ്ങൾ
സ്വൈരം കടക്കാവൂ, നിന്നെ! 6

ഒട്ടിച്ചേർന്നു തേച്ച കുരി-
രുട്ടുണ്ടെങ്കൽ വന്നുനില്പൂ:
പോക്കിയാലും, കടങ്ങളെ-
പ്പോലിതിനെയുഷസ്സേ, നീ! 7

ഞാനണഞ്ഞു വാഴ്ത്താം രാവേ,
ധേനുവിനെപ്പോലേ നിന്നെ:
വെല്ലുമെന്റെ ഹവിസ്സും കൈ-
ക്കൊള്ളുക, നീ സൂര്യസുതേ! 8
കുറിപ്പുകൾ: സൂക്തം 127.

[1] നൂറിടത്തു – ബഹുപ്രദേശങ്ങളിൽ. കണ്ണുകൾ – നക്ഷത്രങ്ങൾ. കമ്രത – അഴക്.

[2] ദേവി – രാത്രി. മൂടുന്നു – ആദ്യം ഇരുട്ടുകൊണ്ടു മറയ്ക്കുന്നു. പിന്നെ ഇരുട്ടിനെ പീഡിപ്പിപ്പൂ, നശിപ്പിയ്ക്കുന്നു.

[3] ചമയിയ്ക്കെ – പ്രഭകൊണ്ടു മോടി പിടിപ്പിയ്ക്കുമ്പോൾ.

[4] നമുക്കായിട്ട് – നമ്മെ അനുഗ്രഹിപ്പാൻ. വൃക്ഷക്കൂട് – വൃക്ഷത്തിന്മേലുള്ള കൂട്.

[5] മന്ദേതരമായി = വേഗേന. രാത്രി സർവരെയും തളർച്ച പോക്കി സുഖിപ്പിയ്ക്കുന്നു.

[6] ചെന്നായയെ – ഞങ്ങളെ പിടിയ്ക്കാൻ വരുന്ന ചെന്നായയെ. സ്വൈരം – സുഖേന.

[7] കടങ്ങളെപ്പോലെ – ഭവതി സ്തോതാക്കളുടെ കടങ്ങൾ ധനപ്രദാനംകൊണ്ടു തീർക്കാറുണ്ടല്ലോ; അതുപോലെ ഇതിനെ (കൂരിരുട്ടിനെ) പോക്കിയാലും.

[8] ധേനു = കറവുപയ്യ് വെല്ലും – ത്വൽപ്രസാദത്താൽ വൈരികളെ ജയിയ്കുന്ന. ഹവിസ്സും കൈക്കൊള്ളുക – സ്തോത്രംപോലെ ഹവിസ്സും സ്വീകരിച്ചാലും.

സൂക്തം 128.

അംഗിരോഗോത്രൻ വിഹവ്യൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വിശ്വദേവന്മാർ ദേവത.

അഗ്നേ, എനിയ്ക്കു യുദ്ധങ്ങളിൽ തേജസ്സുണ്ടാകട്ടെ: ഞങ്ങൾ അങ്ങയെ ജ്വലിപ്പിച്ചു തിരുവുടൽ തടിപ്പിയ്ക്കാം. ദിക്ക നാലും എന്നെ വണങ്ങട്ടെ: അങ്ങയുടെ കീഴിൽ ഞങ്ങൾ പടകളെ ജയിയ്ക്കുമാറാകണം! 1

ഇന്ദ്രൻ, മരുത്തുക്കൾ, വിഷ്ണു, അഗ്നി എന്നീ ദേവന്മാരെല്ലാം യുദ്ധത്തിൽ എന്റെയാകട്ടെ; അന്തരിക്ഷം എനിയ്ക്കു വിശാലമായ വെളിച്ചം തരട്ടെ; കാറ്റ് എന്റെ ഈ ആശയ്ക്കൊത്തു വീശട്ടെ!2

ദേവന്മാർ എങ്കൽ ധനം എത്തിയ്ക്കട്ടെ; എനിയ്ക്കു ഫലം കിട്ടട്ടെ; എനിയ്ക്കു യജ്ഞം സിദ്ധിയ്ക്കട്ടെ; ഹോതാക്കൾ ദേവന്മാരിൽ മുല്പാടണയട്ടെ; ഞങ്ങൾക്കു ദേഹസുഖവും നല്ല പുത്രന്മാരുമുണ്ടാകണം! 3

എനിയ്ക്കുവേണ്ടി, എന്റെ ഹവിസ്സുകൾകൊണ്ടു യജിയ്ക്കട്ടെ: എന്റെ മനോരഥം നിറവേറട്ടെ. ഞാൻ യാതൊരു പാപത്തിലും പെട്ടുപോകരുതു്. ഞങ്ങളെ ദേവന്മാരെല്ലാം കൂട്ടിപ്പറയട്ടെ! 4

ആറുർവീദേവിമാരേ, നിങ്ങൾ ഞങ്ങൾക്കു (ധനം) പെരുപ്പിയ്ക്കുവിൻ: ദേവന്മാരേ, ഇതിൽ നിങ്ങളെല്ലാവരും വിക്രമിച്ചാലും. ഞങ്ങളെ സന്താനവും ദേഹവും സന്ത്യജിയ്ക്കരുത്; സോമരാജാവേ, ഞങ്ങൾ ദ്രോഹിയ്ക്കടിപെടരുത്! 5

അഗ്നേ, പരിക്കു പറ്റാതെ അരികളുടെ അരിശം അടക്കുന്നവനും, രക്ഷിതാവുമായ ഭവാൻ ഞങ്ങളെ പരിപാലിച്ചാലും: അവർ ഞെരങ്ങിക്കൊണ്ടു മടങ്ങിപ്പോകട്ടെ; അവർക്കു മനോബോധം നശിയ്ക്കട്ടെ! 6

വിധാതാക്കളുടെയും വിധാതാവും, വിശ്വത്തിന്റെ സ്വാമിയും, ത്രാതാവും, എതിരാളികളെ അമർത്തുന്നവനുമായ ദേവനെ (ഞാൻ സ്തുതിയ്ക്കുന്നു.) അശ്വികളിരുവരും ബൃഹസ്പതിയും ദേവന്മാരും ഈ യജ്ഞത്തെയും യഷ്ടാവിനെയും നികൃഷ്ടതയിൽനിന്നു രക്ഷിച്ചരുളട്ടെ! 7

എങ്ങും വ്യാപിച്ച മഹാനായ, പുരുസ്തുതനായ പുരുഹൂതൻ ഈ യജ്ഞത്തിൽ നമുക്കു സുഖം തന്നരുളട്ടെ: ഹര്യശ്വ, ഇന്ദ്ര, ആ നിന്തിരുവടി ഞങ്ങളുടെ സന്തതിയെ സുഖിപ്പിച്ചാലും: ഞങ്ങളെ പീഡിപ്പിയ്ക്കരുത്; ത്യജിയ്ക്കരുത്! 8

നമ്മുടെ ശത്രുക്കൾ വിട്ടുപോകട്ടെ: ഇന്ദ്രാഗ്നികളെക്കൊണ്ടു നാം അവരെ ചതച്ചുവിടുക. വസുക്കളും രുദ്രന്മാരും ആദിത്യരും (എന്നെ) ഉയർന്ന നിലയിലാക്കട്ടെ – ബലിഷ്ഠനും അഭിജ്ഞനും അധീശ്വരനുമാക്കട്ടെ! 9

കുറിപ്പുകൾ: സൂക്തം 128.

[1] പടകളെ – ശത്രുസേനകളെ.

[2] എന്റെയാകട്ടെ – എന്നെ സഹായിയ്ക്കട്ടെ എന്നർത്ഥം.

[3] ഹോതാക്കൾ – എന്റെ ഋത്വിക്കുകൾ. മുല്‍പ്പാട് – മറ്റ് ഋത്വിക്കുകളെക്കാള്‍ മുമ്പെ.

[4] ജയിയ്ക്കട്ടെ – ഋത്വിക്കുകള്‍. കൂട്ടിപ്പറയുക – പ്രശംസിയ്ക്കുക.

[5] ആറുർവീദേവിമാര്‍ – ദ്യോവും, ഭൂവും, പകലും, രാത്രിയും, ജലവും, ഓഷധിയും. ഇതിൽ – ഞങ്ങൾക്കു ധനം ലഭിപ്പാൻ. സന്താനവും ദേഹവും സന്ത്യജിയ്ക്കരുത് – ഞങ്ങൾക്കു പുത്രന്മാരും ദേഹബലവുമുണ്ടായിവരണം.

[6] അവർ – അരികൾ, ശത്രുക്കൾ.

[7] ദേവൻ – ഇന്ദ്രനോ, സവിതാവോ.

സൂക്തം 129.

പരമേഷ്ഠി എന്ന പ്രജാപതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പരമാത്മാവു ദേവത.

അന്ന് അസത്തുണ്ടായിരുന്നില്ല; സത്തും ഉണ്ടായിരുന്നില്ല. ലോകങ്ങളില്ല, അന്തരിക്ഷമില്ല, അതിന്റെ മുകൾത്തട്ടുമില്ല. ആവരണം എന്ത്? എവിടെ, ആർക്കു സുഖഭോഗം? എന്തായിരുന്നു, ആഴമേറിയ ഗഹനമായ ജലം? 1

അന്നു മരണമില്ല, മരണരാഹിത്യവുമില്ല; അല്ലും അഹസ്സും അറിയപ്പെട്ടിരുന്നില്ല. മായയോടു ചേർന്ന അതൊന്നേ ജീവിച്ചിരുന്നുള്ളു: അതൊഴിഞ്ഞു മറ്റൊന്നുമില്ലായിരുന്നു! 2

മുമ്പു തമസ്സുണ്ടായിരുന്നു: തമസ്സിനാൽ മൂടപ്പെട്ടതുകൊണ്ടാണ്, ഈ ലോകമെല്ലാം അറിയപ്പെടാതിരുന്നതു്. ഒരു ലഘുവസ്തുവാൽ മറയ്ക്കപ്പെട്ടിരുന്നതു യാതൊന്നോ, അത് ഏകീഭവിച്ചിരുന്നുവെങ്കിലും, തപസ്സിന്റെ മഹത്ത്വത്താൽ ഉൽപന്നമായി! 3

മുമ്പേ തിരുമനസ്സിൽ ഒരിച്ഛ തോന്നി: മുല്പാടുള്ളതു യാതൊന്നോ, അതു ബീജമായിത്തീർന്നു. സത്തിന്റെ ഹേതു അസത്താണെന്നു, ക്രാന്തദർശികൾ നെഞ്ചിൽ നിർത്തപ്പെട്ട ബുദ്ധികൊണ്ടു കണ്ടറിഞ്ഞിരിയ്ക്കുന്നു! 4

ഇവയുടെ രശ്മി എങ്ങും പരന്നു: അതു നടുവിലായിരുന്നുവോ? താഴത്തായിരുന്നുവോ? മുകളിലായിരുന്നുവോ? ഇടയിൽ ബീജകർത്താക്കളുണ്ടായി; മഹത്തുക്കളുണ്ടായി. ഭോഗ്യം താഴെയും, ഭോക്താവു മീതെയുമായി! 5

ആർ ശരിയ്ക്കറിയും? ഇവിടെ ആർ പറഞ്ഞുതരും? ഈ വിചിത്രസൃഷ്ടി എന്തിൽനിന്ന്, എന്തുകൊണ്ടുണ്ടായി? ഇതു സൃഷ്ടിയ്ക്കപ്പെട്ടതിൽപ്പിന്നെയാണു്, ദേവന്മാർ ജനിച്ചതു്; ആരറിയും, ഇന്നതിൽനിന്നുണ്ടായി എന്ന്? 6

ഈ വിചിത്രസൃഷ്ടി ആരിൽനിന്നോ, അദ്ദേഹം സൃഷ്ടിച്ചുവോ, ഇല്ലയോ ആവോ! ആർ ഇതിന്റെ അധീശനായി പരമവ്യോമത്തിൽ വാഴുന്നുവോ, അദ്ദേഹം അറിയും; അഥവാ, അറിയില്ല! 7

കുറിപ്പുകൾ: സൂക്തം 129.

[1] അന്ന് – പ്രളയദശയിൽ. അസത്ത് – മൂലകാരണം. സത്ത് – ജഗത്ത്. ആവരണം, സുഖഭോഗം, ജലം എന്നിവയും ഉണ്ടായിരുന്നില്ല എന്നർത്ഥം.

[2] അത് – ബ്രഹ്മം.

[3] ലഘുവസ്തു – തമസ്സ്. തപസ്സ് – സൃഷ്ടിപര്യാലോചനമാകുന്ന തപസ്സ്.

[4] മുമ്പേ – സൃഷ്ടിയ്ക്കു മുമ്പു്. തിരുമനസ്സിൽ – ഈശ്വരന്റെ മനസ്സിൽ. മുല്പാടുള്ളതു – പ്രാണികളുടെ പുണ്യാപുണ്യകർമ്മം. നെഞ്ചിൽ നിർത്തപ്പെട്ട – പ്രാണായാമം കൊണ്ടുറപ്പിച്ച.

[5] ഇവ – അവിദ്യാ – കാമ – കർമ്മങ്ങൾ. അതു (രശ്മി, പ്രവൃത്തി) നടുവിലൊ താഴത്തോ മുകളിലോ ആദ്യം പ്രസരിച്ചതെന്നറിഞ്ഞുകൂടാ; അത്ര വേഗത്തിലായിരുന്നു. ബീജകർത്താക്കൾ – കർത്താക്കളും ഭോക്താക്കളുമായ ജീവികൾ. മഹത്തുക്കൾ – ആകാശാദികൾ. ഈശ്വരനാൽ ജഗത്തു ഭോഗ്യ – ഭോക്തൃരൂപേണ വിഭജിയ്ക്കപ്പെട്ടു; അതിൽ ഭോഗ്യം താഴെയും, ഭോക്താവു മീതെയുമായി.

[6] ദേവന്മാർക്കും അറിഞ്ഞുകൂടാ.

[7] അദ്ദേഹം – പരമേശ്വരൻ; അവിടെയ്ക്കുതന്നെയും അറിഞ്ഞുകൂടാ എന്നു വരാം.

സൂക്തം 130.

പ്രജാപതിപുത്രൻ യജ്ഞൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പ്രജാപതി ദേവത.

നൂലുകൾകൊണ്ടു് എമ്പാടും പരത്തിയും, ഒരുനൂറ്റൊന്നുചേർന്ന ദേവകർമ്മങ്ങൾകൊണ്ടു നീട്ടിയും യാതൊരു യജ്ഞം സൃഷ്ടിയ്ക്കപ്പെട്ടുവോ, അതിനെ ഈ വന്ന പിതാക്കന്മാർ നെയ്തു പോരുന്നു: ‘ഭവാൻ പാവിടുക, ഭവാൻ ഊടിടുക’ എന്നിങ്ങനെ, യജ്ഞത്തിൽ ഇരിയ്ക്കുന്നു. 1

പുരുഷൻ ഇതുണ്ടാക്കി ചുറ്റി; പുരുഷൻ ഇവിടെയും സ്വർഗ്ഗത്തിലും വിരിച്ചു. ഈ രശ്മികൾ സദനത്തിലിരുന്നു, നെയ്യാൻ സാമങ്ങളെ ഊടുകളാക്കി! 2

ദേവന്മാരെല്ലാവരുംകൂടി പ്രജാപതിദേവനെ യജിച്ചുവല്ലോ: അത് എത്ര കാലത്തെയ്ക്കായിരുന്നു? ആരായിരുന്നു, ദേവത? നിദാനം എന്തായിരുന്നു? എന്തായിരുന്നു, നെയ്യ്? വിറക് എന്തായിരുന്നു? ഛന്ദസ്സെന്തായിരുന്നു? പ്രഉഗവും ശസ്ത്രവും എന്തായിരുന്നു? 3

അഗ്നിയും കൂട്ടുകാരിയായ ഗായത്രിയും ജനിച്ചു. ഉഷ്ണിക്കോടു കൂടി സവിതാവും, അനുഷ്ടുപ്പോടും ഉക്ഥങ്ങളോടുംകൂടി തേജസ്വിയായ സോമനും പിറന്നു; ബൃഹതി ബൃഹസ്പതിയുടെ വാക്യത്തോടു ചേർന്നു. 4

വിരാട്ട് മിത്രാവരുണന്മാരിൽ നിന്നു. ഇതിൽ അഹസ്സിന്റെ ഒരംശവും ത്രിഷ്ടുപ്പും ഇന്ദ്രങ്കൽ നിന്നു. ജഗതി ദേവന്മാരിലെല്ലാം ഉൾപ്പൂകി. അതിനാലത്രേ, ഋഷികളും മനുഷ്യരും സൃഷ്ടിയ്ക്കപ്പെട്ടത് – 5

പണ്ടു് ആ യജ്ഞം നടന്നപ്പോളാണ്, ഋഷികളും മനുഷ്യരും നമ്മുടെ പിതാക്കന്മാരും ജനിച്ചത്. ഈ യജ്ഞം എവർ അനുഷ്ഠിച്ചുവോ, ആ പൂർവന്മാരെ ഞാൻ കാഴ്ചയുള്ള മനസ്സുകൊണ്ടു കണ്ടു സ്തുതിയ്ക്കുന്നു! 6

സ്തോമങ്ങളോടും ഛന്ദസ്സുകളോടും ചേർന്നവരും, എത്ര കാലത്തെയ്ക്ക് എന്നറിഞ്ഞവരുമായ ഏഴു ദിവ്യർഷിമാർ പൂർവന്മാരുടെ വഴി കണ്ടറിഞ്ഞു, ബുദ്ധിമാന്മാരായിത്തീർന്നു, സൂതന്മാർ കടിഞ്ഞാൺപോലെ മുറുകെപ്പിടിച്ചു! 7

കുറിപ്പുകൾ: സൂക്തം 130.

[1] നൂലുകൾ – ജ്യോതിഷ്ടോമാദികൾ. ഒരുനൂറ്റൊന്നു – അഗ്നിചയനം. ദേവകർമ്മങ്ങൾ – ഏകാഹ്നാദിസത്രങ്ങൾ. സൃഷ്ടിയ്ക്കപ്പെട്ടുവോ – പ്രജാപതിയാൽ. അതിനെ – യജ്ഞമാകുന്ന വസ്ത്രത്തെ. പിതാക്കന്മാർ – അംഗിരസ്സുകൾ. പാവിടുക – ശസ്ത്രങ്ങൾ ചൊല്ലുക. ഊടിടുക – യജ്ജുസ്സുകൾ ചൊല്ലുക. എന്നിങ്ങനെ – എന്നു തമ്മിൽ നിർദ്ദേശിച്ചുകൊണ്ട്.

[2] പുരുഷൻ – പ്രജാപതി. ഇത് – യജ്ഞവസ്ത്രം. ഇവിടെയും – ഭൂലോകത്തിലും. രശ്മികൾ – പ്രജാപതിയുടെ കിരണങ്ങളായ ദേവന്മാർ. സദനത്തിലിരുന്നു – വിശ്വസൃഷ്ടിയ്ക്കു ‘വിശ്വസൃജാമയന’മെന്ന യജ്ഞം ചെയ്വാൻ യജ്ഞസ്ഥലത്തുപവേശിച്ച്.

[3] അന്നു ലോകമുണ്ടായിട്ടില്ലാതിരിയ്ക്കെ, യജ്ഞവസ്തുക്കൾ എങ്ങനെ ഉണ്ടായി എന്നു ചോദിയ്ക്കുന്നു. നിദാനം – ആദികാരണം, ഫലം.

[4] മൂന്നു ചോദ്യങ്ങളുടെ ഉത്തരം ഈ ഋക്കിലും അടുത്ത ഋക്കിലുമായി പറയുന്നു: ജനിച്ചു – യജനീയനായ പ്രജാപതിയുടെ മുഖത്തുനിന്ന്. ബൃഹസ്പതി ബൃഹസ്പതിയുടെ വാക്യത്തോടു ചേർന്നു – ബൃഹസ്പതീച്ഛന്ദസ്സോടുകൂടി ബൃഹസ്പതി ജനിച്ചു എന്നു സാരം.

[5] വിരാട്ട് എന്ന ഛന്ദസ്സോടൊപ്പം മിത്രാവരുണന്മാർ പിറന്നു. ഇതിൽ ഈ യജ്ഞത്തിൽ. അഹസ്സിന്റെ ഒരംശത്തോടും(മധ്യാഹ്നസവനത്തോടും)ത്രിഷ്ടുപ്പ് ഛന്ദസ്സോടും കൂടി ഇന്ദ്രൻ പിറന്നു. ജഗതിയോടുകൂടി ദേവന്മാരെല്ലാം പിറന്നു. ഇങ്ങനെ, ദേവതയും, ഛന്ദസ്സും പ്രഉഗ – ശസ്ത്രങ്ങളും ഇന്നിന്നതാണെന്നു പറഞ്ഞു കഴിഞ്ഞു. ബാക്കിച്ചോദ്യങ്ങളുടെ ഉത്തരം തൈത്തിരീയത്തിലും പുരുഷസൂക്തത്തിലും കാണാം: എത്ര കാലത്തെയ്ക്കു്? നൂറായിരം കൊല്ലത്തെയ്ക്ക്. നിദാനം എന്ത്? വിശ്വസൃഷ്ടി. നെയ്യ്, സർവരസോൽപാദകമായ വസന്തം. വിറക്, ഗ്രീഷ്മം.

[6] ആ പൂർവന്മാരെ – ദേവന്മാരെ.

[7] എത്ര കാലത്തെയ്ക്ക് – യജ്ഞം. പൂർവന്മാർ – അംഗിരഃപ്രഭൃതികൾ. മുറുകെപ്പിടിച്ചു – യജ്ഞാനുഷ്ഠാനത്തെ; ശരിയ്ക്കു യജ്ഞംചെയ്തുപോന്നു.

സൂക്തം 131.

കക്ഷീവാന്റെ പുത്രൻ സുകീർത്തി ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും അശ്വികളും ദേവത.

ഇന്ദ്ര, കീഴമർത്തുന്നവനേ, ശൂര, മുന്നിലും പിന്നിലും മുകളിലും ചുവട്ടിലുമുള്ള പരിപന്ഥികളെയെല്ലാം നിന്തിരുവടി ആട്ടിപ്പായിച്ചാലും: ഞങ്ങൾ അങ്ങയുടെ വിശാലമായ ഗൃഹത്തിൽ ആഹ്ലാദിയ്ക്കുമാറാകണം!1

കൃഷിക്കാർ യവവും മറ്റും മുമ്പുപിമ്പായി വേർതിരിച്ചു, ധാരാളം കൊയ്യുമല്ലോ; അപ്രകാരം നിന്തിരുവടി, യജ്ഞഹവിസ്സു തൃജിച്ചിട്ടില്ലാത്തവർക്ക് ഇവിടെയിവിടെ ധനങ്ങൾ കല്പിച്ചരുളിയാലും! 2

ഒന്നിനെമാത്രം പൂട്ടിയ വണ്ടി സമയത്തെത്തില്ല; യുദ്ധങ്ങളിൽ കീർത്തിയും നേടില്ല. ഗോവിനെയും അശ്വത്തെയും അന്നത്തെയും ഇച്ഛിയ്ക്കുന്ന മേധാവികൾ വൃഷാവായ ഇന്ദ്രനെ സഖ്യത്തിന്നു (വിളിയ്ക്കുന്നു.) 3

അശ്വികളേ, നല്ല കോപ്പണിഞ്ഞവരും, രമണീയം വിശേഷേണ നുകരുന്നവരുമായ നിങ്ങൾ ഒത്തൊരുമിച്ച് അസുരരോടു പൊരുതുന്ന ഇന്ദ്രനെ പയറ്റുകളിൽ സംരക്ഷിച്ചുവല്ലോ! 4

ഇന്ദ്ര, അശ്വികളിരുവരും അങ്ങയെ, അച്ഛനമ്മമാർ മകനെയെന്നപോലെ പ്രശസ്തകർമ്മങ്ങൾകൊണ്ടു രക്ഷിച്ചു; മഘവാവേ, അങ്ങ് ശക്തികളോടുകൂടി രമണീയം നുകരുമ്പോൾ, സരസ്വതി അങ്ങയെ ഉപാസിച്ചു! 5

സുത്രാമാവായി മഘവാവായി വിശ്വവേദസ്സായിരിയ്ക്കുന്ന ഇന്ദ്രൻ രക്ഷകൾകൊണ്ടു തുലോം സുഖിപ്പിയ്ക്കട്ടെ; ദ്രോഹികളെ നശിപ്പിയ്ക്കട്ടെ; അഭയം തന്നരുളട്ടെ. നമ്മൾ ശോഭനവീര്യത്തിന്നുടമകളായിത്തീരണം! 6

ആ യജനീയന്നു നമ്മളിൽ നല്ല മനസ്സ് – ശുഭമായ സൌമനസ്യം – ഉളവാകണം. സുത്രാമാവായി മഘവാവായിരിയ്ക്കുന്ന ആ ഇന്ദ്രൻ ദൂരത്തുള്ള വൈരികളെയും കുഴിച്ചുമൂടട്ടെ! 7

കുറിപ്പുകൾ: സൂക്തം 131.

[1] പരിപന്ഥികൾ = ശത്രുക്കൾ. അങ്ങയുടെ – ഭവാൻ തന്ന.

[2] വേർതിരിച്ചു – വെവ്വേറെ വിതച്ച്. യജ്ഞഹവിസ്സു ത്യജിച്ചിട്ടില്ലാത്ത – അർപ്പിച്ചുപോരുന്ന. ഇവർക്ക് – യജമാനർക്ക്. ഇവിടെയിവിടെ വേണ്ടുന്നിടത്തെല്ലാം.

[3] ഒന്നിനെ – ഒരു മാടിനെയോ, ഒരു കുതിരയെയോ. ഇന്ദ്രനോ, സമയത്തെത്തിയ്ക്കും; കീർത്തിയുമുളവാക്കും. ആ വൃഷാവിനെ മേധാവികൾ (ഞങ്ങൾ) സഖ്യത്തിന്നു വിളിയ്ക്കുന്നു.

[4] രമണീയം – ഹവിസ്സ്.

[5] എടുത്തുപറയുന്നു:

[6] സുഖിപ്പിയ്ക്കട്ടെ – നമ്മെ.

സൂക്തം 132.

നൃമേധപുത്രൻ ശകപൂതൻ ഋഷി; ന്യങ്കുസാരിണിയും പ്രസ്താരപംക്തിയും വിരാഡ്രൂപയും മഹാസതോബൃഹതിയും ഛന്ദസ്സുകൾ; ദ്യാവാപൃഥിവികളും അശ്വികളും മിത്രാവരുണന്മാരും ദേവതകൾ. (മഞ്ജരി.)

അധ്വരിയ്ക്കായ്ത്തന്നേ സ്വത്തെടുക്കുന്നൂ ദ്യോ;-
വധ്വരിയ്ക്കേകുന്നു, മേന്മ ഭൂവും;
അധ്വരിയെത്തന്നേ ദേവന്മാരശ്വികൾ
വിത്തങ്ങൾകൊണ്ടു തഴപ്പിയ്ക്കുന്നു! 1

സ്വത്തുറ്റ പാർ താങ്ങും നിങ്ങളെപ്പൂജിപ്പൂ
മിത്രാവരുണരേ, പ്രാപ്തിയ്ക്കെങ്ങൾ:
നിങ്ങൾതൻ വേഴ്ചയാൽക്കീഴമർത്തീടാവൂ,
ഞങ്ങൾ കർത്താവിന്നായ് രാക്ഷസരെ! 2

നിങ്ങളെ നോക്കി സ്തുതിയ്ക്കുന്ന ഞങ്ങളിൽ-
സ്സംഗതമാകോ,മൽസ്സ്വത്തിപ്പോഴേ:
സ്വത്തു ദാനത്താൽ വളർത്തുന്നതേവനോ,
വിത്തങ്ങളായാളെ വിട്ടുപോകാ! 3

ദ്യോവല്ലോ, പ്രാണദ, പെറ്റു, ഭവാനെയി-
ങ്ങേവർക്കും തമ്പുരാൻ, നീ വരുണ.
തൃത്തേരിൻ മൂർദ്ധാവുണ്ടിച്ഛിപ്പൂ: ദുഷ്കൃതം
മൃത്യുവിധ്വംസിയ്ക്കില്ലി,ത്തിരിയും! 4

പോയ്ക്കൊല്ലു, മിശ്ശകപൂതന്റെയിപ്പാപം
നേർക്കേണ്ടും വീരരെ മിത്രപ്രീത്യാ:
തർപ്പകൻതൻ ക്രതുഗാത്രങ്ങൾതോറും ചെ-
ന്നർപ്പിയ്ക്കുല്ലോ, സംരക്ഷയിവൻ! 5

അമ്മ,യദിതിതാനല്ലോ, ഭവാന്മാർക്കു;
വിണ്മട്ടിൽപ്പാവനി, പാലാൽബ്ഭൂമി.
ഇഷ്ടങ്ങളിങ്ങോട്ടയപ്പി,നർക്കാംശുവാൽ-
പ്പുഷ്ടുയും ചേർക്കുവിൻ, സുജ്ഞനരേ! 6

കേറുവിൻ, കർമ്മേശർ നിങ്ങളീയാർപ്പോരെ-
ക്കീറാൻ വനസ്ഥമാമശ്വത്തേരിൽ:
ത്രാത,നഘം പോക്കീ നിങ്ങളാൽ നാർമ്മേധൻ;
ത്രാത,നഘം പോക്കിസ്സുഷ്ഠുമേധൻ! 7
കുറിപ്പുകൾ: സൂക്തം 132.

[1] അധ്വരിയ്ക്കായ് – യജ്വാവിന്നു കൊടുപ്പാൻ.

[2] സ്വത്തുറ്റ – ധനവാന്മാരായ. പാർ താങ്ങും = ഭൂമിയെ നിലനിർത്തുന്ന. പ്രാപ്തിയ്ക്ക് – നിങ്ങളെ പ്രാപിപ്പാൻ. കർത്താവ് – യജമാനൻ.

[3] സംഗതമാക – വന്നുചേരട്ടെ. ഇപ്പോഴേ – ഉടൻതന്നെ. ദാനംചെയ്യുന്ന മനുഷ്യന്റെ ധനം എന്നും നിലനില്ക്കും.

[4] പ്രാണദ – മനുഷ്യർക്ക് ഉയിർ കൊടുക്കുന്നവനേ; ഇതു മിത്രനോടുള്ളതാകുന്നു. തൃത്തേരിൻ മൂർദ്ധാവു് – നിങ്ങളുടെ തേരിന്റെ മുകൾവശം ഉണ്ടിച്ഛിപ്പൂ – ഞങ്ങളുടെ യജ്ഞത്തെ. മൃത്യുവിധ്വംസിയ്ക്ക് – ഹിംസകരെ നശിപ്പിയ്ക്കുന്ന യജ്ഞതിന്ന്. ദുഷ്കൃതം ഇത്തിരിയും ഇല്ല. നിങ്ങളുടെ ഇച്ഛയ്ക്കു വിഷയമായ യജ്ഞം പാപരഹിതമായിരിയ്ക്കും.

[5] ഇശ്ശകപൂതങ്കൽ (എങ്കൽ) വല്ല പാപവുമുണ്ടെങ്കിൽ, അതു മിത്രന്റെ പ്രസാദത്താൽ, ശത്രുക്കളെച്ചെന്നു കൊല്ലും: എന്തുകൊണ്ടെന്നാൽ, ഇവൻ (മിത്രൻ) തർപ്പകൻതൻ (യഷ്ടാവിന്റെ) കർമ്മാംഗങ്ങളിലെല്ലാം ചെന്നു സംരക്ഷയെ അർപ്പിയ്ക്കും – വഴിപോലെ രക്ഷിയ്ക്കും.

[6] മിത്രാവരുണരോടിരുവരോടും: ഭൂമി (അദിതിതന്നെയത്രേ ഭൂമി) വിണ്മട്ടിൽ (ദ്യോവുപോലെ) പാലാൽ (പാലിനൊത്ത വെള്ളംകൊണ്ടു) പാവനിയാകുന്നു ജഗത്തിനെയെല്ലാം ശുദ്ധിപ്പെടുത്തുന്നു. ഇഷ്ടങ്ങൾ – ധനങ്ങൾ. ഇങ്ങോട്ട് – ഞങ്ങളുടെ അടുക്കലെയ്ക്ക്.

[7] കർമ്മേശർ – കർമ്മങ്ങൾ. (മഴപെയ്യൽ, വെളിച്ചംകൊടുക്കൽ മുതലായവ) കൊണ്ടു് അധീശരായിത്തീർന്നവർ. ആർപ്പോരെ – അലറുന്ന ശത്രുക്കളെ. കീറാൻ = പിളർത്താൻ, കൊല്ലാൻ. വനസ്ഥം – ഉദ്യാനത്തിൽ, അഥവാ സമുദ്രജലത്തിൽ സ്ഥിതിചെയ്യുന്നതു്. നാർമ്മേധൻ – നൃമേധപുത്രനായ ഞാൻ. നിങ്ങളാൽ അഘo (പാപം) പോക്കി ത്രാതനായി, രക്ഷിയ്ക്കപ്പെട്ടു: സുഷ്ഠമേധൻ – നല്ല യാഗത്തോടുകൂടിയ മറ്റു യജമാനനും ത്രാതനായി.

സൂക്തം 133.

പിജവനപുത്രൻ സുദാസ്സ് ഋഷി; ശക്വരിയും മഹാപംക്തിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി.)

യുദ്ധേ രിപുക്കൾ പിടിയ്ക്കിലുമോടാഞ്ഞ
വൃത്രഘ്നനെത്തിച്ചറിയട്ടെ, നമ്മളെ:
സുഷ്ഠു൦ പൂജിപ്പി,നീയിന്ദ്രന്റെ തേർബ്ബലം;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 1

വൃത്രനെക്കൊന്നു നീര്‍ കീഴ്പ്പോട്ടൊഴുക്കി നി
ശ്ശത്രുവായ്,സ്സ്വത്തൊക്കെ വയ്പ്പിയ്ക്കുമങ്ങയെ
കെട്ടിപ്പിടിയ്ക്കുന്നു, ഞങ്ങളിന്ദ്ര, ദൃഡം;
പൊട്ടട്ടെ, മറ്റാര്‍ക്കു പൊട്ടവില്‍ഞാണുകള്‍! 2

ശസ്തമയയ്ക്ക, നീയസ്മജ്ജിഘാംസുവാം
ശത്രുവിൻനേർക്കിന്ദ്ര; നല്ക, തൃക്കൈ ധനം.
നഷ്ടരാകെ,ങ്ങൾക്കെതിരാളരൊക്കെയും;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 3

ചെന്നായപോലെ വന്നെങ്ങളെയെമ്പാടു-
മിന്ദ്ര, ഹനിപ്പാനൊരുങ്ങുമിക്കൂട്ടരെ
ധൃഷ്ടൻ വിമർദ്ദി നീ കാല്ക്കീഴിലാക്കണം;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 4

ജ്ഞാതിയോ ഹീനനോ ഞങ്ങൾക്കുപക്ഷയം
ചെയ്താല,യാളുടെ വാനെതിർവൻബലം
തട്ടിയുടയ്ക്കേണ,മിന്ദ്ര, ഭവാൻ സ്വയം;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 5

അങ്ങയെക്കാംക്ഷിച്ചു സഖ്യം തുടങ്ങുന്ന
ഞങ്ങളെദ്ദുർഗ്ഗതിയൊക്കെക്കടത്തി നീ
ഇഷ്ടിമാർഗ്ഗത്തൂടെ കൊണ്ടുനടക്കി,ന്ദ്ര;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 6

ഇന്ദ്ര, തന്നാലു,മെങ്ങൾക്കു നീ, സ്തോതാവി-
നെന്നുമേ പാൽ ചുരത്തുന്നൊരു പയ്യിനെ:
വാരകിടോടേ വളർന്ന,വളായിരം
ക്ഷീരസ്രവത്താൽത്തടിപ്പിയ്ക്കുകെ,ങ്ങളെ! 7
കുറിപ്പുകൾ: സൂക്തം 133.

[1] സ്തോതാക്കളോട്: ഓടാഞ്ഞ വൃത്രഘ്നൻ – ഓടാതെനിന്നു വൃത്രനെക്കൊന്ന ഇന്ദ്രൻ. എത്തിച്ച് – ധനങ്ങൾ അയച്ചുതന്ന്. നമ്മളെ അറിയട്ടെ – നമ്മുടെ കർമ്മങ്ങളിൽ ശ്രദ്ധിയ്ക്കട്ടെ. സുഷ്ഠു൦ = വഴിപോലെ. പൊട്ടട്ടെ – മാറ്റാർ തോല്ക്കട്ടെ എന്നു സാരം.

[2] ദൃഢം = മുറുകെ. കെട്ടിപ്പിടിയ്ക്കുന്നു – സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും വശത്താക്കുന്നു.

[3] അസ്മജ്ജിഘാംസുവാം – ഞങ്ങളെ കൊല്ലാൻ നോക്കുന്ന ശസ്ത്രം = ആയുധം തൃക്കൈ ധനം നല്ക – ഭവാന്റെ കയ്യ് ഞങ്ങൾക്കു ധനം നല്കട്ടെ. നഷ്ടരാക = നശിച്ചുപോകട്ടെ. എതിരാളർ – കർമ്മം മുടക്കി എതിരിടുന്ന ശത്രുക്കൾ.

[4] വിമർദ്ദി – ശത്രുക്കളെ മർദ്ദിയ്ക്കുന്നവൻ.

[5] ഹീനൻ = നികൃഷ്ടൻ. ഉപക്ഷയം ചെയ്താൽ = നാശം വരുത്തിയാൽ. വാനെതിർവൻബലം = ആകാശംപോലെ വലുതായ ബലം.

[6] ഇഷ്ടിമാർഗ്ഗത്തൂടെ = യജ്ഞപഥത്തിലൂടെ.

[7] വാരകിട് = തടിച്ച അകിട്. ക്ഷീരസ്രവം = ദുഗ്ദ്ധധാര.

സൂക്തം 134.

യുവനാശ്വപുത്രൻ മാന്ധാതാവും ഗോധ എന്ന ബ്രഹ്മവാദിനിയും ഋഷികൾ; മഹാപംക്തിയും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

മൂടി, നീ വാനൂഴികളെ-
മ്പാടുമുഷസ്സുപോലിന്ദ്ര:
ഉത്തമോത്തമനായ് മർത്ത്യ-
ർക്കുറ്റപെരുമാളാം നിന്നെ
ദിവ്യമാതാവല്ലോ, പെറ്റു-
ഭവ്യമാതാവല്ലോ, പെറ്റു! 1

കഷ്ടപ്പെടുത്തുന്നവന്റെ
കട്ടിയൊട്ടുക്കിടിയ്ക്ക, നീ-
ഇട്ടരുൾക, കാൽച്ചുവട്ടിൽ,-
ദ്ദുഷ്ടെങ്ങളിൽച്ചെയ്യുന്നോനെ:
ദിവ്യമാതാവല്ലോ, പെറ്റു-
ഭവ്യമാതാവല്ലോ, പെറ്റൂ! 2

ആ മഹാന്നങ്ങളും, സർവ-
ഹേമവും, സർവാവനവും
ശക്തിയോടിങ്ങുതിർക്ക, നീ,
ശക്ര, ശത്രുഘ്നനാമിന്ദ്ര:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ! 3

ഇന്ദ്ര, ശതക്രതോ, പിഴി-
യുന്നാൾക്കൊട്ടുകുതിർക്കുമ്പോൾ
നീയരുൾക, ധനത്തെയു-
മായിരം രക്ഷകളോടേ:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ 4

വേർപ്പുപോലേ, കറുകപോ-
ലാ പ്രദീപ്തി നാലുപാടും
വന്നുവീണീടട്ടേ; നമ്മിൽ-
നിന്നു പിന്മാറട്ടേ, ദുഷ്ടൻ:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ! 5

ജ്ഞാനവാനാം മഘവാവേ,
താനേന്തും നീൾത്തോട്ടിവേലാൽ,
ആടു ചെടി മുൻകാലാൽപ്പോ-
ലാകർഷിച്ചടക്കുമേ നീ:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ! 6

മായ്ക്കാ, പോക്കാ, ദേവന്മാരേ,
മന്ത്രപ്രോക്തം ചെയ്യാ,മെങ്ങൾ;
ഉക്ഥത്താലും ഹവിസ്സാലു-
മത്ര ഞങ്ങൾ താങ്ങാക്കുന്നു! 7

കുറിപ്പുകൾ: സൂക്തം 134.

[1] ഉഷസ്സുപോലെ – ഉഷസ്സ് ഉലകത്തെയെല്ലാം സ്വപ്രഭകൊണ്ടു മൂടുന്നതുപോലെ. ദിവ്യമാതാവ് – അദിതി. ഭവ്യ – നല്ലവളായ.

[2] കട്ടി – കരുത്ത്. ദുഷ്ടെങ്ങളിൽച്ചെയ്യുന്നോനെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെ, ശത്രുവിനെ. പെറ്റു – അങ്ങയെ.

[3] ആ – പുകഴ്‌ന്ന. സർവഹേമവും = എല്ലാക്കനകവും. സർവാവനവും = എല്ലാ രക്ഷയും.

[4] ഭവാൻ സോമം പിഴിയുന്ന ആൾക്ക് (യജമാനന്ന്) ഒട്ടുക്ക് (സർവസമ്പത്തും) ഉതിർത്തുകൊടുക്കാറുണ്ടല്ലോ; അപ്പോൾ നീ ഞങ്ങക്കും ധനത്തെയും അനേകരക്ഷകളെയും അരുൾക, തന്നാലും.

[5] വിയർപ്പു ദേഹത്തിൽനിന്നിറ്റിറ്റുവീഴും; കറുകപ്പുല്ലു തെരുതെരെ മുളച്ചു പടരും. അതുപോലെ. ആ പ്രദീപ്തി – ഇന്ദ്രന്റെ തേജസ്സ്. ദുഷ്ടൻ – ശത്രു.

[6] ഏന്തും – കയ്യിലെടുക്കുന്ന. നീൾത്തോട്ടിവേലാൽ – നീണ്ട തോട്ടികൊണ്ടും വേലുകൊണ്ടും. നീ ശത്രുക്കളെ ആകർഷിച്ചടക്കും; ആടു തിന്നാൻ ചെടി മുൻകാൽകൊണ്ടു വലിച്ചുനിർത്തുന്നതുപോലെ.

[7] മന്ത്രപ്രോക്തം (വിഹിതകർമ്മം) ഞങ്ങൾ കൈവെടിയില്ല. താങ്ങാക്കുന്നു – നിങ്ങളെ അവലംബിയ്ക്കുന്നു.

സൂക്തം 135.

യമഗോത്രൻ കുമാരൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; യമൻ ദേവത.

എവിടെ നല്ല ഇലകളുള്ള വൃക്ഷത്തിൻചുവട്ടിൽ യമൻ ദേവന്മാരോടുകൂടി ഊൺകഴിയ്ക്കുന്നുവോ; അവിടെ പണ്ടേത്തവരെ അനുവർത്തിയ്ക്കണം ഞാനെന്ന്, ഞങ്ങളുടെ പ്രജാധിപനായ അച്ഛൻ ഇച്ഛിച്ചു.1

ഞാൻ പണ്ടേത്തവരെ അനുവർത്തിയ്ക്കണമെന്നിച്ഛിച്ച, ഈ ദുർബുദ്ധിയോടേ പെരുമാറിയ അദ്ദേഹത്തെ ഞാൻ കുശുമ്പോടെയാണു്, നോക്കിയതു്; എന്നാൽ പിന്നീട് എനിയ്ക്കു താൽപര്യം തോന്നി. 2

‘കുമാര, നീ ഒറ്റ ഇരുപ്പടിമാത്രമുള്ള, നീളെപ്പായുന്ന ഒരു പുതിയ വട്ടില്ലാത്തേര്‍ മനസ്സുകൊണ്ടു നിര്‍മ്മിച്ചു; ആലോചിയ്ക്കാതെ അതില്‍ കേറുകയും ചെയ്തു.3

‘കുമാര, ആ തേർ നീ മേധാവികളുടെ മീതെ ഇങ്ങോട്ടു തെളിച്ചു: അവിടെനിന്നു, തോണിയിൽ വെയ്ക്കപ്പെട്ട സാന്ത്വനം അതിന്റെ പിറകേ പോന്നു!’ 4

ആരുല്‍പാദിപ്പിച്ചു. കുമാരനെ? തേർ ആരുണ്ടാക്കി? എങ്ങനെയാണു്, ഇവനെ തിരിച്ചുകൊടുത്തതെന്നു, നമ്മോടിപ്പോൾ ആർ പറയും? 5

തിരിച്ചുകൊടുത്തതു്, അച്ഛന്റെ മുന്നുപദേശത്താലാണു്: മുമ്പേ വേർ പടർന്നു; പിന്നെ നിർഗ്ഗമനം നല്കി. 6

ഇതത്രേ, ദേവനിർമ്മിതമെന്നു പറയപ്പെടുന്ന യമന്റെ പാർപ്പിടം: ഇതാ, അദ്ദേഹത്തിന്നായി ഓടക്കുഴലൂതുന്നു; അദ്ദേഹത്തെ സ്തുതികൾ ചമയിയ്ക്കുന്നു! 7

കുറിപ്പുകൾ: സൂക്തം 135.

[1] അച്ഛനായ വാജശ്രവസനാൽ യമലോകത്തെയ്ക്കുയയ്ക്കപ്പെട്ട കുമാരൻ നചികേതസ്സ് യമനെക്കണ്ടു പ്രസാദിപ്പിച്ചു, ഭൂലോകത്തെയ്ക്കുതന്നേ തിരിച്ചുപോന്നു, ഇതാണു്, ഈ ഋക്കുകളിലെ വിഷയം. അവിടെ – യമാലയത്തിൽ. പണ്ടേത്തവരെ – പിതൃക്കളെ. അനുവർത്തിയ്ക്കണം ഞാനെന്ന് – ഞാൻ (നചികേതസ്സ്) പിതൃക്കളോടൊന്നിച്ചു യമാലയത്തിൽ വസിയ്ക്കണമെന്നു്. ഞങ്ങളുടെ – എന്റെ. അച്ഛൻ – വാജശ്രവസൻ. ഉപനിഷത്തിലെ നചികേതസ്സുതന്നെയാണിതു്.

[2] പെരുമാറിയ – എന്നോടു യമസമീപത്തെയ്ക്കു പോകാൻ പറഞ്ഞ. കുശുമ്പു് – സുഖേന ജീവിയ്കുന്ന എന്നെ മൃത്യുലോകത്തെയ്ക്കയയ്ക്കയാണെന്ന അസൂയ. താൽപര്യം തോന്നി – യമസമീപത്തെയ്ക്കു പോകാൻ.

[3] യമസമീപത്തു ചെന്ന നചികേതസ്സിനോടു യമൻ പറയുന്നു. വട്ടില്ലാത്തേർ – ഇങ്ങോട്ടു പോരാനുള്ള നിശ്ചയം.

[4] മേധാവികളുടെ മീതെ – ഭൂലോകത്തിൽ മേവുന്ന സ്വബന്ധുക്കളുടെ മുകളിൽ, അന്തരിക്ഷത്തിൽ. സാന്ത്വനം പിറകേ പോന്നു – പുറപ്പെട്ട നിനക്കു പ്രത്യാഗമനോപായം അച്ഛൻ ഉപദേശിച്ചു; അതു നീ തോണി(ബുദ്ധി)യിൽവെച്ചു.

[5] മകനെ യമസമീപത്തെയ്ക്കയയ്ക്കുന്ന അച്ഛൻ അച്ഛനല്ല; അതിന്നു തേരുണ്ടാക്കിയവനും – അനുകൂലിച്ചവനും – മൂർഖൻതന്നെ. കുമാരനെ യമൻ തിരിച്ചു കൊടുത്തതു് എങ്ങനെയാണെന്ന് ആർക്കറിയാം?

[6] മുന്നുപദേശം – യമനോടു നീ ഇന്നിന്നതു പറയണമെന്ന താതോപദേശം. വേർ – ‘നീ യമാലയത്തിൽ പോക’ എന്നാജ്ഞാപിച്ച ക്രോധം. പിന്നെ – ക്രോധം നിലച്ചപ്പോൾ. നിർഗ്ഗമനം നല്കി – യമങ്കൽനിന്നു പോരാനുള്ള വഴി അച്ഛൻ പറഞ്ഞുകൊടുത്തു.

സൂക്തം 136.

വാതരശനപുത്രന്മാർ ജൂതി – വാതജൂതിപ്രഭൃതികൾ ഋഷികൾ; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നിസൂര്യവായുക്കൾ ദേവതകൾ.

കതിരവൻ അഗ്നിയെയും, കതിരവൻ ജലത്തെയും, കതിരവൻ വാനൂഴികളെയും ഭരിയ്ക്കുന്നു: കതിരവൻ ജഗത്തെല്ലാം കാണുമാറാക്കുന്നു. ഈ ജ്യോതിസ്സിനെയാണു്, കതിരവൻ എന്നു പറയുന്നതു്. 1

കുരാൽമരവുരിയുടുക്കുന്നവരാണു്, വാതരശനപുത്രന്മാരായ മുനിമാർ: ഇവർ ദേവത്വം പ്രാപിച്ചിട്ടു, വായുവിന്റെ ഗതി പിന്തുടരുന്നു! 2

മുനിത്വംമൂലം ഇമ്പം മുഴുത്തു, വായുവിങ്കൽ വാഴുന്നവരാണു്, ഞങ്ങൾ: മനുഷ്യരേ, ഞങ്ങളുടെ ദേഹമേ നിങ്ങൾ കാണുന്നുള്ളു! 3

മുനി എല്ലാ വസ്തുക്കളെയും വെളിപ്പെടുത്തിക്കൊണ്ട്, അന്തരിക്ഷത്തിലൂടേ നടക്കുന്നു; ദേവന്റെ ദേവന്റെ സഖാവാകയാൽ, യജ്ഞം വഴിപോലെ അനുഷ്ഠിപ്പാൻ വരിയ്ക്കപ്പെട്ടുമിരിയ്ക്കുന്നു. 4

കാറ്റുണ്ണുന്നവനും, വായുവിന്റെ സഖാവുമായ മുനി ദേവനായിത്തീർന്നിട്ടു, കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങൾ രണ്ടിലും ചെല്ലുന്നു! 5

അപ്സരസ്സുകളുടെയും ഗന്ധർവരുടെയും മൃഗങ്ങളുടെയും മാർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്ന കതിരവൻ ജ്ഞാതവ്യന്റെ സഖാവാണു്, വിദ്വാനാണു്, രസോൽപാദകനാണു്. തുലോം ഇമ്പപ്പെടുത്തുന്നവനുമാണു്! 6

കതിരവൻ രുദ്രനോടുകൂടി വെള്ളം പാത്രംകൊണ്ടു കുടിയ്ക്കുമല്ലോ; അതിനെ വായു കടയും; അന്തരിക്ഷവാണി പൊടിയ്ക്കും! 7

കുറിപ്പുകൾ: സൂക്തം 136.

[1] ഹോമകാലം സൂര്യഗതിയ്ക്കധീനമാണല്ലോ; അതിനാലത്രേ, കതിരവൻ അഗ്നിയെ ഭരിയ്ക്കുന്നു എന്നു പറഞ്ഞതു്. ഈ – ഹസ്തനിർദ്ദേശം. ജ്യോതിസ്സ് – മണ്ഡലസ്ഥമായ തേജസ്സ്.

[2] വായുവിന്റെ ഗതി പിന്തുടരുന്നു – പ്രാണോപാസനയാൽ പ്രാണവായുക്കളായിത്തീർന്നിരിയ്ക്കുന്നു.

[3] കാണുന്നുള്ളു – ഞങ്ങളെ കാണുന്നില്ല.

[4] മുനി – ഈ ഋക്കു നിർമ്മിച്ച വൃഷാണകനെന്ന ഋഷി. നടക്കുന്നു – സൂര്യോപാസനയാൽ സൂര്യരൂപനായിത്തീർന്നിട്ട്.

[5] മുനി – കരിക്രതൻ എന്ന ഋഷി. ദേവൻ – വായുവോ, സൂര്യനോ.

[6] അപ്സരസ്സുകളുടെയും ഗന്ധർവരുടെയും മാർഗ്ഗം – അന്തരിക്ഷം. മൃഗങ്ങളുടെ മാർഗ്ഗം – ഭൂമി. കതിരവൻ – അഗ്നിയോ, വായുവോ, സൂര്യനോ. ജ്ഞാതവ്യൻ – ഈ അറിയപ്പെടേണ്ടുന്ന ഋക്കിന്റെ ഋഷിയായ ഏതശൻ.

[7] രുദ്രൻ – വൈദ്യുതാഗ്നി, പാത്രം – രശ്മിജാലം. അന്തരിക്ഷവാണി – ഇടിയൊച്ച. പൊടിയ്ക്കും – കീഴ്പോട്ടുതിർക്കാൻ, മഴ പെയ്യാൻ.

സൂക്തം 137.

ഭരദ്വാജൻ കശ്യപൻ ഗോമതൻ അത്രി വിശ്വാമിത്രൻ ജമദഗ്നി വസിഷ്ഠൻ എന്നിവർ യഥാക്രമം ഋഷിമാർ; അനുഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

ദേവന്മാരേ, ദേവന്മാരേ, നിങ്ങൾ താന്നവനെ പേർത്തുയർത്തുവിൻ; ദേവന്മാരേ, അപരാധിയെ രക്ഷിയ്ക്കുവിൻ; ദേവന്മാരേ, പേർത്തുയിർക്കൊള്ളിയ്ക്കുവിൻ! 1

ഈ ഇരുകാറ്റുകൾ സമുദ്രത്തെക്കാളും വിദൂരത്തെയ്ക്കു വിശുന്നുണ്ടല്ലോ; ഇവയിലൊന്നു ഭവാന്നു ബലം കൊണ്ടുവരട്ടെ, മറ്റതു, പാപത്തെ പറപ്പിയ്ക്കട്ടെ! 2

കാറ്റേ, മരുന്നു കൊണ്ടുവരിക; കാറ്റേ, പാപത്തെ പറപ്പിയ്ക്കുക. എല്ലാ മരുന്നുകളുമുള്ളവനും, ദേവന്മാരുടെ ദൂതനുമായി നടക്കുന്നവനാണല്ലോ, നിന്തിരുവടി! 3

‘സുഖം തരാനും ദുഃഖം നീക്കാനുമായി ഞാൻ ഭവാങ്കൽ വന്നിരിയ്ക്കുന്നു: ഭവാനു നല്ല ബലം ഞാൻ കൊണ്ടുവന്നിട്ടുണ്ടു്; ഭവാന്റെ രോഗം ഞാൻ മാറ്റാം. 4

ഇവിടെ ഇയ്യാളുടെ പാപം നശിയ്ക്കുമാറു ദേവന്മാർ രക്ഷിയ്ക്കട്ടെ; മരുദ്ഗണം രക്ഷിയ്ക്കട്ടെ; എല്ലാ ഭൂതങ്ങളും രക്ഷിയ്ക്കട്ടെ! 5

വെള്ളംതന്നേ, മരുന്ന്: വെള്ളം രോഗങ്ങളെ ശമിപ്പിയ്ക്കും. വെള്ളംതന്നേ, എല്ലാവർക്കും മരുന്ന്: അതു ഭവാനു മരുന്നു തരട്ടെ! 6

പത്തുവിരലുള്ള രണ്ടു തൃക്കൈകളാൽ സൃഷ്ടിയ്ക്കപ്പെടുന്ന നാവ് വാക്കിന്റെ മുന്നിൽ നടക്കുന്നു; ആരോഗ്യമരുളുന്ന അവകൊണ്ടു ഞങ്ങൾ നിന്നെ തൊടാം!’ 7

കുറിപ്പുകൾ: സൂക്തം 137.

[1] താന്നവനെ – താന്നവനായ എന്നെ. അപരാധിയെ – കുറ്റം ചെയ്ത എന്നെ. പേർത്തുയിർക്കൊള്ളിയ്ക്കുവിൻ – ചിരജീവിയാക്കുവിൻ.

[2] സ്തോതാവിനോടു്: ഇരുകാറ്റുകൾ – കിഴക്കൻകാറ്റും, പടിഞ്ഞാറൻ കാറ്റും.

[4] സ്തോതാവിനോടു്:

[6] അതു – വെള്ളം.

[7] തൃക്കൈകളാൽ – പ്രജാപതിയുടെ. വാക്ക് – ശബ്ദം. അവകൊണ്ടു – തൃക്കൈകൾകൊണ്ടു്. തൊടാം – മന്ത്രംകൊണ്ടു തൊടുവിയ്ക്കാം.

സൂക്തം 138.

ഉരുപുത്രൻ അംഗൻ ഋഷി; ജഗതി ഛന്ദസ്സ്: ഇന്ദ്രൻ ദേവത.

ഇന്ദ്ര, അങ്ങയുടെ സഖ്യത്താലാണല്ലോ, ആ സ്തോതാക്കളായ യജ്ഞകോവിദന്മാർ വലനെ വെട്ടിപ്പൊളിച്ചതു്. അവിടുന്നു സ്തുതിച്ച കുത്സന്ന് ഉഷസ്സുകളെ കൊടുത്തു; വെള്ളം പുറപ്പെടുവിച്ചു; വൃത്രന്റെ വേല വ്യർത്ഥമാക്കി! 1

അങ്ങ് അമ്മമാരെ താഴത്തെയ്ക്കയച്ചു; മലകളെ ഉടച്ചു; ഗോക്കളെ കേറ്റി; പ്രിയപ്പെട്ട മധു കുടിച്ചു; വൃക്ഷങ്ങളെ തഴപ്പിച്ചു. മന്ത്രസ്തുതനായ തന്തിരുവടിയുടെ പ്രവൃത്തിയാൽ സൂര്യനും പ്രകാശിച്ചു! 2

അഭിജ്ഞനായ ഇന്ദ്രൻ ദാസന്നു പക വീളുകയും, മായാവിയായ പിപ്രു എന്ന അസുരന്റെ ഉറപ്പുറ്റ (പുരികൾ) ഋജിശ്വാവിന്നുവേണ്ടി തട്ടിയുടയ്ക്കുകയുംചെയ്തുവല്ലോ; അപ്പോളാണു്, സൂര്യൻ രഥം വാനിലെയ്ക്കു വിട്ടതു്! 3

അയാസ്യനാൽ (സ്തുതിയ്ക്കപ്പെട്ട) ധർഷകൻ അധർഷിതങ്ങളായ (പുരികൾ) തകർത്തു; അസുരന്മാരുടെ നിധികൾ മുടിച്ചു; പുരികളിലെ സ്വത്തു, സൂര്യൻ മാസംകൊണ്ടെന്നപോലെ എടുത്തു; സ്തൂയമാനനായി ശത്രുക്കളെ ഒളിവീശുന്ന (വജ്രം) കൊണ്ടു കൊയ്തു! 4

പടയ്ക്കു പരിക്കേല്ക്കാതെ വജ്രംകൊണ്ടു വൃത്രനെ കൊന്ന മഹാൻ കൊടുക്കും; ആയുധങ്ങളണയ്ക്കും. ഇന്ദ്രന്റെ സർവതസ്സംഹാരിയായ വജ്രം (കൂടലരെ) പേടിപ്പിച്ചു. അതിനാൽ പകലോൻ പുറപ്പെട്ടു; ഉഷസ്സു വണ്ടി വിട്ടു! 5

അങ്ങയുടെ ഈ വീരകർമ്മങ്ങൾമാത്രമാണു്, കേൾക്കേണ്ടവ: അങ്ങ് അയജ്ഞനായ തലവനെ ഒറ്റയ്ക്കു കൊന്നു. മാസകർത്താവിനെ വാനത്തു നിർത്തി: പിളർത്തപ്പെട്ട തേർപ്പലകയെ അച്ഛൻ താങ്ങുന്നതു്, അങ്ങയെക്കൊണ്ടാകുന്നു! 6

കുറിപ്പുകൾ: സൂക്തം 138.

[1] യജ്ഞകോവിദന്മാർ – അംഗിരസ്സുകൾ. ഉഷസ്സുകളെ കൊടുത്തു – വൃത്രനാൽ മറയ്ക്കപ്പെട്ടിരുന്ന ഉഷസ്സുകളെ വെളിപ്പെടുത്തി. വേല – വൃഷ്ടിനിരോധം.

[2] അമ്മമാർ – തണ്ണീരുകൾ. മലകൾ – വലൻ ഗോക്കളെ ഒളിപ്പിച്ച ഗുഹയടച്ച പാറകൾ. മധു – ഹവിസ്സ്, സോമം. ഒടുവിലെ വാക്യം പരോക്ഷം.

[3] ദാസൻ – അസുരൻ.

[4] അയാസ്യൻ – ഋഷി. ധർഷകൻ – ഇന്ദ്രൻ. അധർഷിതങ്ങളായ – ആരാലും ആക്രമിയ്ക്കപ്പെട്ടിട്ടില്ലാത്ത. മാസംകൊണ്ടെന്നപോലെ – യഥാകാലം ഭൂമിയിലെ വെള്ളമെടുക്കുന്നതുപോലെ.

[5] കൊടുക്കും – സ്തോതാക്കൾക്കു ധനം നല്കും. അണയ്ക്കും – മൂർച്ചകൂട്ടും, പുറപ്പെട്ടു – വെളിച്ചം വീശാൻ.

[6] പ്രത്യക്ഷോക്തി: അയജ്ഞനായ തലവനെ – അസുരമുഖ്യനെ, വലനെയും മറ്റും. മാസകർത്താവു് – സൂര്യൻ. തേർപ്പലക – തേരിന്റെ ഒരു വശത്തുള്ള പലക. അച്ഛൻ – ദ്യോവ്. അങ്ങയുടെ ഓരോ കർമ്മവും അസാധാരണമാകുന്നു.

സൂക്തം 139.

വിശ്വാവസു എന്ന ഗന്ധർവൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സവിതാവും ഗന്ധർവനും ദേവതകൾ.

സൂര്യന്റെ രശ്മിയോടുകൂടിയ, പച്ചത്തലമുടിയുള്ള സവിതാവു് എന്നെന്നും കിഴക്കു പ്രകാശമുയർത്തുന്നു: തന്തിരുവടിയുടെ അനുജ്ഞയാൽ, അറിവുറ്റ കാവല്ക്കാരനായ പൂഷാവു് ഉലകെല്ലാം നോക്കിക്കൊണ്ടു സഞ്ചരിയ്ക്കുന്നു. 1

മനുഷ്യരെ നോക്കുന്ന തന്തിരുവടി വാനൂഴികളും അന്തരിക്ഷവും നിറച്ചുകൊണ്ടു വിൺനടുവിൽ വാണരുളുന്നു: ദിഗ്വിദിക്കുകളെയും മുൻപിൻഭാഗങ്ങളെയും മധ്യത്തെയും തൃക്കൺപാർക്കുന്നു! 2

സമ്പത്തിന്റെ അടിവേരും ധനം കിട്ടിയ്ക്കുന്നവനുമായ സവിതാവു പ്രഭകളാൽ ഉലകൊക്കെ തൃക്കൺപാർക്കുന്നു. അവിടുന്നു ദേവൻപോലെ സത്യധർമ്മാവാണു്; ഇന്ദ്രൻപോലെ വിത്തമെത്തിയ്ക്കുന്നവനുമാണു്! 3

സോമമേ, ഗന്ധർവവിശ്വാവസുവിനെ കണ്ടതോടേ തണ്ണീരുകൾ യാഗത്തിന്നായി വന്നെത്തി. അതറിഞ്ഞിട്ട്, അവയെ അയച്ച ഇന്ദ്രൻ സൂര്യന്റെ അതിരുകളെ നോക്കിത്തുടങ്ങി!4

വെള്ളമുണ്ടാക്കുന്ന ദിവ്യനായ വിശ്വാവസുഗന്ധർവൻ പരമാർത്ഥമായിട്ടുള്ളതും നാമറിഞ്ഞിട്ടില്ലാത്തതും നമുക്കു പറഞ്ഞുതരട്ടെ. ഭവാൻ കർമ്മം വളർത്തി, ഞങ്ങളുടെ ബുദ്ധിയെ രക്ഷിച്ചാലും! 5

ഗന്ധർവനായ ഇന്ദ്രൻ നദികളെ ഒഴുക്കാന്‍ മേഘത്തെ കണ്ടുപിടിച്ചു; തണ്ണീർത്തൊഴിത്തിന്റെ വാതിലുകൾ തുറന്നു. അവയ്ക്ക് അമൃതു വഹിപ്പാൻ അനുമതി നല്കി. മഴക്കാറുകളിൽ മിടുക്കേതിനാണെന്നും അവിടെയ്ക്കറിയാം! 6

കുറിപ്പുകൾ: സൂക്തം 139.

[1] ഉഷസ്സുദിപ്പിന്നുശേഷം സൂര്യോദയത്തിന്നു മുമ്പുള്ള കാലത്തിന്റെ അധിദേവതയത്രേ, സവിതാവു്. പൂഷാവ് – ആദിത്യൻ. നോക്കിക്കൊണ്ടു – പ്രകാശിപ്പിച്ചുകൊണ്ടു്.

[2] തന്തിരുവടി – സവിതാവ്. നിറച്ചുകൊണ്ടു – തേജസ്സിനാൽ.

[4] തന്നെത്തന്നെ സ്തുതിയ്ക്കുന്നു: സൂര്യന്റെ അതിരുകളെ (കിഴക്കുമുതലായ ദിക്കുകളെ) നോക്കിത്തുടങ്ങി – എവിടെയാണു് യജ്ഞം നടക്കുന്നതെന്നറിയാൻ.

[5] രണ്ടാമത്തെ വാക്യം പ്രത്യക്ഷോക്തി:

[6] ഗന്ധർവൻ – വജ്രധരൻ. തണ്ണീർത്തൊഴുത്തിന്റെ – ജലത്തിന്റെ നിവാസസ്ഥാനമായ മേഘത്തിന്റെ. അവ – നദികൾ. അമൃത് – ജലം. മിടുക്ക് – വർഷണസാമർത്ഥ്യം.

സൂക്തം 140.

പാവകാഗ്നി ഋഷി; വിഷ്ടാരപംക്തിയും സതോബൃഹതിയും ഉപരിഷ്ടാജ്ജ്യോതിസ്സും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ശുദ്ധാഗ്നി ദേവത. (മഞ്ജരി.)

നിന്നന്നമത്രേ, പ്രശസ്തം വിഭാവസോ;
മിന്നുന്നൂ, ജ്വാലകളേറ്റമഗ്നേ.
നീ കവേ, കെല്പാളും സ്തുത്യാന്നം യഷ്ടാവി-
ന്നേകുമാറുണ്ടല്ലോ, പ്രൌഢദീപ്തേ! 1

അച്ഛിന്നാർച്ചിസ്സായ്,ശ്ശുഭ്രാർച്ചിസ്സായ്,ശ്ശുദ്ധികൃ-
ദർച്ചിസ്സായ്ക്കത്തിപ്പൊങ്ങുന്നൂ ഭവാൻ;
ബാലനായ് രണ്ടുതായാരിലുൾപ്പുക്കു നീ
പാലിപ്പൂ; മൂടുന്നു, വാനൂഴികൾ! 2

മോദിയ്ക്ക, വാഴ്ത്തലാൽ;ത്തൃപ്തികൊൾകൂ,ര്‍ജ്ജോജ,
ജാതവേദസ്സേ, നീ കർമ്മങ്ങളാൽ:
നിന്നിലേ ഹോമിപ്പൂ, നാനാവിധാന്നങ്ങൾ
ധന്യജന്മാക്കൾ വിചിത്രരക്ഷർ! 3

ശത്രുക്കളോടെതിരിട്ടഗ്നേ, ശാശ്വത,
വിത്തം പരത്തുക, ഞങ്ങളിൽ നീ:
പേർത്തും ലസിപ്പൂ നീ; കാണേണ്ടും മെയ്യോടേ
ചേർത്തുവെയ്ക്കുന്നൂ, നിഷേവ്യകർമ്മം. 4

അധ്വരസംസ്കർത്താവു,ൽപ്രജ്ഞൻ, കാമ്യദ-
നുത്തമസമ്പത്തിൻ തമ്പുരാൻ നീ:
അത്യന്തമേകുമാറുണ്ടല്ലോ, സൌഭാഗ്യ-
യുക്തമാമന്നവും, വേണ്ടും സ്വത്തും! 5

സത്യവാനുന്നതൻ വിശ്വദൃക്കഗ്നിയെ-
സ്സ്വസ്ഥതയ്ക്കാളുകൾ മുൻനിർത്തുന്നു;
എങ്ങും പുകഴ്‌ന്നോനായ്ക്കേൾപ്പോനായ്ദ്ദിവ്യനാ-
മങ്ങയെ വാഴ്ത്തുന്നു, മർത്ത്യയുഗ്മം! 6
കുറിപ്പുകൾ: സൂക്തം 140.

[1] നിന്നന്നം – അങ്ങയ്ക്കുള്ള ഹവിസ്സ്. പ്രൌഢദീപ്തേ = തിളക്കമേറിയവനേ.

[2] അർച്ചിസ്സ് – തേജസ്സ്. രണ്ടുതായാർ – അരണികൾ. ഉൾപ്പുക്കു – യാഗാവസാനത്തിൽ പലിപ്പൂ – യജമാനരെ രക്ഷിയ്ക്കുന്നു. വാനൂഴികൾ മൂടുന്നു – ദ്യോവിനെ ഹവിസ്സുകൊണ്ടും, ഭൂവിനെ മഴകൊണ്ടും നിറയ്ക്കുന്നു.

[3] വാഴ്ത്തലാൽ – ഞങ്ങളുടെ സ്തുതികൊണ്ടു്. ഊർജ്ജോജ – അന്നജാത, ഹവിസ്സുകൊണ്ടുജ്ജ്വലിയ്ക്കുന്നവനേ. കർമ്മങ്ങളാൽ – ഞങ്ങളുടെ കർമ്മങ്ങൾകൊണ്ടു്. തൃപ്തികൊൾക – സന്തൃപ്തനായാലും. ധന്യജന്മാക്കൾ – ശോഭനജന്മാക്കൾ, യജമാനർ. വിചിത്രരക്ഷർ = വിചിത്രമായ രക്ഷയോടുകൂടിയവർ.

[4] ശാശ്വത – മരണമില്ലാത്തവനേ. കാണേണ്ടും = ദർശനീയമായ. നിഷേവ്യ (സേവ്യ)കർമ്മം ചേർത്തുവെയ്ക്കുന്നൂ – ഞങ്ങളിൽ; ഞങ്ങളെക്കൊണ്ടു വെണ്ടുന്നതു ചെയ്യിയ്ക്കുന്നു.

[5] ഉൽപ്രജ്ഞൻ = പ്രജ്ഞ ഉയർന്നവൻ, പ്രകൃഷ്ടജ്ഞാനൻ. കാമ്യദൻ – കാമ്യം, ധനം, കൊടുക്കുന്നവൻ.

[6] വിശ്വദൃക്ക് = എല്ലാം കാണുന്നവൻ. സ്വസ്ഥത = സുഖം. ആളുകൾ – യജമാനാദികൾ. മുൻനിർത്തുന്നു – എല്ലാക്കർമ്മങ്ങൾക്കും മുമ്പു പൂജിയ്ക്കുന്നു. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കേൾപ്പോൻ – സ്തുതികളെ. മർത്ത്യയുഗ്മം – പത്നീയജമാനന്മാർ.

സൂക്തം 141.

താപസാഗ്നി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

അഗ്നേ, അങ്ങ് ഇവിടെ ഞങ്ങളോടു സംസാരിയ്ക്കുക; ഞങ്ങളുടേനേർക്കു നന്മനസ്സു വെയ്ക്കുക. പ്രജാപാലക, ഞങ്ങൾക്കു തന്നാലും: ഞങ്ങൾക്കു ധനം തരുന്നവനാണല്ലോ, അവിടുന്ന്! 1

അര്യമാവു നമുക്കു തരട്ടെ; ഭഗൻ തരട്ടെ; ബൃഹസ്പതി തരട്ടെ; ദേവന്മാർ തരട്ടെ; സൂനൃതാദേവി നമുക്കു ധനം തരട്ടെ! 2

സോമരാജാവിനെയും, അഗ്നിയെയും, അദിതിപുത്രന്മാരെയും, വിഷ്ണുവിനെയും, സൂര്യനെയും, ബ്രഹ്മാവിനെയും, ബൃഹസ്പതിയെയും ഞങ്ങൾ രക്ഷയ്ക്കായി സ്തുതിച്ചു വിളിയ്ക്കുന്നു. 3

ശോഭനാഹ്വാനരായ ഇന്ദ്രവായുക്കളെയും ബൃഹസ്പതിയെയും ഞങ്ങൾ ഇങ്ങോട്ടു വിളിയ്ക്കുന്നു: ഞങ്ങളുടെ ആളുകൾക്കെല്ലാം ധനലാഭത്താൽ മനം തെളിയുമാറാകണം! 4

അര്യമാവിനെയും, ബൃഹസ്പതിയെയും, ഇന്ദ്രനെയും, വായുവിനെയും, വിഷ്ണുവിനെയും, സരസ്വതിയെയും, ബലവാനായ സവിതാവിനെയും ഭവാൻ ധനം തരാൻ പ്രേരിപ്പിയ്ക്കുക! 5

അഗ്നേ, അങ്ങ് അഗ്നികളോടുകൂടി, ഞങ്ങളുടെ സ്തോത്രവും യജ്ഞവും വളർത്തിയാലും; അങ്ങ് ഞങ്ങൾക്കു യാഗത്തിന്നു പണം തരുവിച്ചാലും! 6

കുറിപ്പുകൾ: സൂക്തം 141.

[2] സുനൃതാദേവി – സരസ്വതി.

[3] അദിതിപുത്രന്മാർ – മിത്രാദികൾ.

[5] സ്തോതാവിനോട്:

[6] അഗ്നികൾ – അങ്ങയുടെ വിഭൂതികളായ മറ്റഗ്നികൾ. തരുവിച്ചാലും – ദാതാക്കളെക്കൊണ്ടു്.

സൂക്തം 142.

നാലു ശാർങ്ഗപക്ഷികൾ; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, ഇവൻ ഭവാനെത്തന്നേ സ്തുതിയ്ക്കുന്നു: ബലപുത്ര, മറ്റൊരു ശരണമില്ല. മൂന്നുനിലയുള്ള നല്ല ഗൃഹമുണ്ടല്ലോ, ഭവാന്റെ പക്കൽ. ജ്വാല കഷ്ടപ്പെടുന്ന ഞങ്ങളിൽനിന്ന് അകറ്റിയാലും! 1

അഗ്നേ, അന്നകാമനായ അങ്ങയുടെ ആവിർഭാവം ഉൽക്കൃഷ്ടമാകുന്നു: അങ്ങ്, ഒരു സചിവൻപോലെ ഭുവനത്തെയെല്ലാം വശത്താക്കിയിരിയ്ക്കുന്നു. ഞങ്ങളുടെ സ്തോത്രങ്ങൾ, അശ്വങ്ങൾപോലെ അങ്ങയെ പ്രാപിയ്ക്കുന്നു; ഇടയർപോലെ സ്വയം മുമ്പിൽ നടക്കുന്നു. 2

തേജസ്വിൻ, അഗ്നേ, അവിടുന്നു വളരെ പുല്പടർപ്പ് ചുട്ടെരിയ്ക്കും. അതിനാൽ, കൃഷിനിലങ്ങളിൽ നടക്കാം. അങ്ങയുടെ വമ്പിച്ച ആയുധത്തെ ഞങ്ങൾ അരിശപ്പെടുത്തരുതേ! 3

ഉയർന്നവയെയും താന്നവയെയും ചുട്ടെരിച്ചെത്തുന്ന ഭവാൻ, കൊള്ളയിടുന്ന പടപോലെ പലവഴിയ്ക്കോടും. കാറ്റ് അങ്ങയുടെ കത്തലിന്നിണങ്ങിവീശുമ്പോൾ അങ്ങ്, ഒരു ക്ഷുരകൻപോലെ ഭൂമിയുടെ രോമങ്ങൾ വടിച്ചുകളയും! 4

അഗ്നേ, അവിടുന്നു കൈകളാൽ തുടച്ചുനീക്കിക്കൊണ്ടു, കുനിഞ്ഞു മുകളിലെയ്ക്കു കേറുമ്പോൾ, അങ്ങയുടെ ജ്വാലാനിര, വളരെത്തേരുകൾ ഒരേവരിയായിപ്പായുന്നതുപോലെ കാണപ്പെടും! 5

അഗ്നേ, അങ്ങയുടെ ജ്വാലകൾ ഉയരട്ടെ, തേജസ്സുയരട്ടെ, പായുന്ന ഭവാന്റെ ഊക്കുകൾ ഉയരട്ടെ! ഭവാൻ വളർന്നു, പൊങ്ങുകയും താഴുകയും ചെയ്താലും; വസുക്കളെല്ലാം ഇപ്പോൾ ഭവാങ്കലണയട്ടെ! 6

ഇത് ഒരു നീരാഴിയാണു്; കടലിന്റെ ഇരിപ്പിടമാണു്. അങ്ങ് ഇവിടെനിന്നു മറ്റൊരു വഴി തീർത്ത്, അതിലൂടേ യഥേഷ്ടം പോയ്ക്കൊള്ളുക! 7

അങ്ങയുടെ വരവിലോ പോക്കിലോ പൂക്കറുക മുളയ്ക്കട്ടെ; നീരാഴികളും താമരപ്പൂക്കളും ഉണ്ടാകട്ടെ; ഇവിടെ സമുദ്രം പാർത്തുകൊള്ളട്ടെ! 8

കുറിപ്പുകൾ: സൂക്തം 142.

[2] അശ്വങ്ങൾപോലെ – കുതിരകൾ യുദ്ധത്തിൽപാഞ്ഞുചെല്ലുന്നതുപോലെ. ഇടയർപോലെ – ഇടയന്മാർ മാടുകളുടെ മുമ്പിലെന്നപോലെ. മുന്നിൽ – അങ്ങയുടെ മുമ്പിൽ.

[3] ആയുധം – ജ്വാല; അതു ഞങ്ങളെ പീഡിപ്പിയ്ക്കത്തക്കവണ്ണം ഞങ്ങൾ യാതൊന്നും ചെയ്തുപോകരുതു്.

[4] ഉയർന്നവ – വൃക്ഷാദികൾ. താന്നവ – ചെടികൾ. രോമങ്ങൾ – ചെടിപ്പടർപ്പും മറ്റും.

[5] കൈകളാൽ – ജ്വാലകൾകൊണ്ടു്.

[6] വസുക്കൾ = രശ്മികളോ, ദേവന്മാരോ.

[7] ഇങ്ങനെ, ഖാണ്ഡവദാഹത്തിൽ, ജരിതാവു മുതലായ മൂന്നു പക്ഷികൾ രക്ഷയ്ക്കായി അഗ്നിയെ സ്തുതിച്ചു. നാലാമനായ സ്തംബമിത്രനെന്ന പക്ഷിയുടെ അഗ്നിസ്തുതിയാണു്, ഈ ഋക്കിലും അടുത്തതിലും: ഇത് – ഞങ്ങളുടെ വാസസ്ഥാനം. ഒരു നീരാഴിയാണു് – ചുട്ടെരിയ്ക്കാവുന്നതല്ല.

[8] ഇവിടെ സമുദ്രം പാർത്തുകൊള്ളട്ടെ – സമുദ്രത്തിന്റെ പാർപ്പിടം ദഹിപ്പിയ്ക്കാവുന്നതല്ലല്ലോ; അതുപോലെ, ഇവിടം ഭവാൻ ദഹിപ്പിയ്ക്കരുതു്.

സൂക്തം 143.

സംഖ്യപുത്രൻ അത്രി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

ആ കഷ്ടപ്പാടാൽ പനിപിടിച്ച അത്രിയെപ്പോലും നിങ്ങൾ ഒരശ്വത്തെപ്പോലെ വേണ്ടേടത്തെയ്ക്കു നടത്തി; കക്ഷീവാനെ നിങ്ങൾ ഒരു തേരിനെപ്പോലെ വീണ്ടും പുതുക്കി! 1

അധൃഷ്യന്മാർ ആരെ, ഒരു നടക്കുതിരയെപ്പോലെ കെട്ടിവലിച്ചുവോ, ആ അത്രിയെപ്പോലും നിങ്ങൾ, ഒരു മുറുകിയ കെട്ടുപോലെ അഴിച്ച്, അതിയുവാവാക്കി, ഈഅ ലോകത്തെയ്ക്കയച്ചു! 2

തുലോം ദർശനീയരായി വിളങ്ങുന്ന നേതാക്കളേ, നിങ്ങൾ അത്രിയ്ക്കു കർമ്മം തന്നരുളുവിൻ: എന്നാൽ സ്തോതാവിന്റെ സ്തോത്രവും നേതാകളായ നിങ്ങളിൽ വീണ്ടും വന്നെത്തും! 3

ശോഭനധനന്മാരായ അശ്വികളേ, ഞങ്ങളുടെ സ്തുതിയും അർപ്പണവും നിങ്ങൾക്കറിയാം: നേതാക്കളേ, വിശാലമായ യജ്ഞസദനത്തിലെങ്ങും ഞങ്ങളെ രക്ഷിയ്ക്കാറുമുണ്ടല്ലോ, നിങ്ങൾ! 4

നാസത്യന്മാരേ, ഉദധിയിൽ ഉഴിഞ്ഞാലാടിയ ഭുജ്യുവിനെ നിങ്ങൾ പായ്ത്തോണികൾകൊണ്ടു വെള്ളത്തിൽനിന്നു കരയ്ക്കണച്ചു; സേവനസമർത്ഥനുമാക്കി! 5

സർവജ്ഞരായ നേതാക്കളേ, നിങ്ങൾ രണ്ടു തിരുമേനിമാർപോലെ സുഖങ്ങളൊടേ വലിയ ദാനത്തിനു വന്നെത്തി, ധാരാളം പാൽ പയ്യിന്റെ അകിടിനെയെന്നപോലെ, ഞങ്ങളെ ചമയിയ്ക്കുവിൻ! 6

കുറിപ്പുകൾ: സൂക്തം 143.

[1] പ്രത്യക്ഷോക്തി: കഷ്ടപ്പാടാൽ – അസുരന്മാർ യന്ത്രത്തിൽ പിടിച്ചിട്ടതിനാൽ. പനിപിടിച്ച – രോഗിയായിത്തീർന്ന. അത്രിയെ – എന്നെ. ഒരു മന്ദബുദ്ധിയായിരുന്ന കക്ഷീവാനെ നിങ്ങൾ മികച്ച ബുദ്ധിമാനാക്കി.

[2] അധൃഷ്യന്മാർ – ബലിഷ്ഠരായ അസുരന്മാർ.

[3] സ്തോതാവിന്റെ – എന്റെ.

[4] അർപ്പണം – ഹവിർദ്ദാനം.

[5] ഉഴിഞ്ഞാലാടിയ – തിരമാലയിലലഞ്ഞ. സേവനസമർത്ഥൻ – നിങ്ങളെ സേവിപ്പാൻ കഴിവുള്ളവൻ.

[6] തിരുമേനിമാർ – രാജാക്കന്മാർ. സുഖങ്ങളോടേ – ഞങ്ങൾക്കു തരാൻ സുഖങ്ങളുംകൊണ്ടു്. ചമയിയ്ക്കുവിൻ – ധനങ്ങൾകൊണ്ടലംകരിയ്ക്കുവിൻ, ധനസമൃദ്ധരാക്കുവിൻ.

സൂക്തം 144.

താർക്ഷ്യപുത്രൻ സുപർണ്ണനോ യമഗോത്രൻ ഊർദ്ധ്വകൃശനോ ഋഷി; ഗായത്രിയും ബൃഹതിയും സതോബൃഹതിയും വിഷ്ടാരപംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇതാ, അമൃതത്വം കിട്ടിയ്ക്കുന്നതും, സർവജീവാതുവും ബലപ്രദവുമായ സോമം വിധാതാവായ ഭവാന്നായി ഒരശ്വംപോലെ പുറപ്പെടുന്നു! 1

ഇതാ, ഞങ്ങൾക്കു കല്പിച്ചുതരുന്നവന്റെ സ്തുത്യമായ വജ്രം അത്യന്തം വിളങ്ങുന്നു: തന്തിരുവടി ഊർദ്ധ്വകൃശനനെന്ന സ്തോതാവിനെ പോറ്റുന്നു; ഋഭുപോലെ, ഇമ്പപ്പെടുത്തുന്ന കർമ്മിയെയും പോറ്റുന്നു! 2

ഈ സ്വകീയരിൽ അന്തസ്സോടേ ചെല്ലുന്ന ധർഷയിതാവു കർമ്മവാനായ സുപർണ്ണന്ന് ഉൽകൃഷ്ടപ്രജ്ഞന്മാരെ ഉദ്ഭാസിപ്പിയ്ക്കട്ടെ! 3

നൂറുകണക്കിൽ ധനമുളവാക്കുന്നതും, വൃത്രനെ ആട്ടിപ്പായിച്ചതുമായ യാതൊന്നിനെ താർക്ഷ്യപുത്രൻ സുപർണ്ണൻ ദൂരത്തുനിന്നു കൊണ്ടുവന്നുവോ – 4

ബാധകരഹിതമായി, അന്നജനകമായി, അഴകിൽ വിളങ്ങുന്ന യതൊന്നിനെ പരുന്തു് അങ്ങയ്ക്കായി റാഞ്ചി കൊണ്ടുവന്നുവോ – ആ ഈ അന്നം ജീവിപ്പാൻ ആയുസ്സു വളർത്തി; ഇതു ബന്ധുവർഗ്ഗത്തെ ഉണർത്തി! 5

ഇപ്രകാരം ആ സോമം കുടിച്ച ഇന്ദ്രൻ സ്തോതാക്കളിലും ഒരു മഹാതേജസ്സിയറ്റുന്നു. സുകർമ്മാവേ, കർമ്മംമൂലം അന്നവും ആയുസ്സും വളർത്തപ്പെട്ടുവല്ലോ; ഇതാ, ഞങ്ങൾ അറിഞ്ഞു പിഴിഞ്ഞുവെച്ചിരിയ്ക്കുന്നു! 6

കുറിപ്പുകൾ: സൂക്തം 144.

[1] പ്രത്യക്ഷോക്തി:

[2] പരോക്ഷം: തരുന്നവന്റെ – ഇന്ദ്രന്റെ. സ്തോതാവിനെ – എന്നെ. ഋഭു – മൂന്നു സുധന്വപുത്രന്മാരിൽ ഒന്നാമൻ കർമ്മി – യജമാനൻ.

[3] ഈ സ്വകീയർ – യജമാനർ ധർഷയിതാവ് – ഇന്ദ്രൻ. സുപർണ്ണന്ന് – എനിയ്ക്. ഉൽക്കൃഷ്ടപ്രജ്ഞന്മാരെ ഉദ്ഭാസിപ്പിയ്ക്കട്ടെ – മികച്ച ബുദ്ധിയുള്ള പുത്രാദികളെ തരട്ടെ എന്നർത്ഥം.

[5] പരുന്ത് – സുപർണ്ണൻ.

[6] സുകർമ്മാവേ ഇത്യാദി പ്രത്യക്ഷോക്തി: അന്നവും ആയുസ്സും വളർത്തപ്പെട്ടുവല്ലോ – ഭവാനാൽ; ഭവാൻ ഞങ്ങളുടെ കർമ്മത്താൽ പ്രസാദിച്ചു, ഞങ്ങൾക്ക് അന്നവും ആയുസ്സും വർദ്ധിപ്പിച്ചുവല്ലോ. വെച്ചിരിയ്ക്കുന്നു – അങ്ങയ്ക്കു സോമം.

സൂക്തം 145.

ഇന്ദ്രാണി ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ഓഷധി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

‘വൻകെല്പാളുമിമ്മരുന്നു-
വള്ളി പറിച്ചെടുപ്പൻ ഞാൻ,
അത്തൽ സപത്നിയ്ക്കിയറ്റാൻ,
ഭർത്താവിനെക്കയ്യടക്കാൻ. 1

ഊർദ്ധ്വമുഖപത്രേ, ശക്തേ,
ധാത്രേരിതേ, സുഭഗേ, നീ
താഴത്തു, സപത്നിയെ; യെന്റെ-
മാത്രമാക്കു, മണാളനെ! 2

മേലേക്കിടക്കാരെക്കാളും
മേലെയാകുകു, ത്തമേ, ഞാൻ;
താന്ന പെണ്ണുങ്ങളെക്കാളും
താന്നോളുമാകെ, ൻസപത്നി! 3

ചൊല്ലാ, ഞാനപ്പെണ്ണിൻ പേരു:-
മുല്ലസ്സിപ്പോളാരവളിൽ?
ആവോളം ദൂരത്തെയ്ക്കയ-
യ്ക്കാവൂ, ഞങ്ങൾ സപത്നിയെ! 4

കീഴമർപ്പോളാകാവൂ ഞാൻ:
കീഴമർക്കുന്നോളല്ലോ, നീ;
കീഴമർപ്പോരായ് നാമൊപ്പം
കീഴമർക്ക, സപത്നിയെ!’ 5

മർദ്ദകം ഭവാന്നായ് വെച്ചേൻ
മർദ്ദകത്തിൽ വെച്ചേൻ നിന്നെ:
വിദ്രുതമെങ്കലെയ്ക്കോടി-
യെത്തട്ടേ, ഭവന്റെ ചിത്തം,
കുഞ്ഞിൻനേർക്കു പയ്യുപോലേ,
കുണ്ടിലെയ്കു വെള്ളംപോലേ! 6
കുറിപ്പുകൾ: സൂക്തം 145.

[1] സപത്നീപീഡനമാണു്, ഈ സൂക്തത്തിൽ: പാടവള്ളിയുടെ ചുവട്ടിൽ ഇരുപത്തൊന്നു യവമണി മന്ത്രജപത്തോടേ വിതറുക; പിറ്റേന്നു മന്ത്രപൂവം പറിച്ചെടുത്ത് ഇരുകൈകളിലും കെട്ടി, ഭർത്താവിനെ പുണരുക. എന്നാൽ ഭർത്താവു വശപ്പെടും; സപ്ത്നി സങ്കടത്തിലും പെടും.

[2] ഊർദ്ധ്വമുഖദ്ധത്രേ – മേല്പോട്ടു നോക്കുന്ന (മലർന്ന) ഇലകളുള്ളവളേ. ശക്തേ – കീഴടക്കാൻ ത്രാണിയുള്ളവളേ. ധാത്രേരിതേ – സ്രഷ്ടവിനാൽ അയായ്ക്കപ്പെട്ടവളേ.

[4] അപ്പെണ്ണ് – സപത്നി. അവളിൽ ഉല്ലസിച്ചപ്പോൾ ആര് – ഒരുത്തിയ്ക്കും അവളിൽ ഉല്ലസിച്ചപ്പോൾ ആര് – ഒരുത്തിയ്ക്കും അവളിൽ പ്രീതിയുണ്ടായില്ല. ഞങ്ങൾ – ഞാൻ.

[6] ഭർത്താവിനോട്: മർദ്ദകം – സപത്നീപീഡനൌഷധം.

സൂക്തം 146.

ഇരമ്മദപുത്രൻ ദേവമുനി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അരണ്യാനി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

കാണപ്പെടുന്നില്ലാ, നീ വൻ-
കാനനത്തിലരണ്യാനി:
തേടാത്തതെന്തൂ,രിനെ നീ?
പേടിയില്ല, നിനക്കെന്നോ! 1

സല്ലപിയ്ക്കും ചികിടിങ്കൽ
പ്പോള്ളവീണ മീട്ടുംപോലായ്
ചെല്ലു, മൊരു ചീചിക്കാരൻ:
കല്യാണിതാന,രണ്യാനി! 2

മാടുപോലേ മേയും, മൃഗം;
വീടുപോലേ കാണാം, പൊന്ത;
വണ്ടികൾ തിരിച്ചയയ്ക്കു,-
മന്തിനേരത്തരണ്യാനി! 3

ഇയ്യാൾ ഗോവെ വിളിയ്ക്കയാ-
ണി; – യ്യാൾ വിറകൊടിയ്ക്കുന്നു;
രാവിലരണ്യാനിയിങ്കൽ
വാഴ്‌വോനൊച്ച കേട്ടുണരും ! 4

പീഡിപ്പിയ്ക്കില്ലരണ്യാനി:
കാടർ നേരിട്ടണയായ്കിൽ,
രുച്യങ്ങളാം പഴങ്ങൾ തി-
ന്നിച്ഛപോലേ നിവസിയ്ക്കാം! 5

ഇല്ലുഴവൂ,ൺകോപ്പുണ്ടേറ്റം;
സല്ലേപനേർസൌരഭ്യവും-
ഞാനീ മൃഗാംബയാമര-
ണ്യാനിയെ സ്തുതിച്ചേൻ ചെമ്മേ! 6
കുറിപ്പുകൾ: സൂക്തം 146.

[1] അരണ്യാനി = വൻകാട്; അതിന്റെ അധിദേവതയാണു്, ഈ സൂക്തത്തിൽ സ്തുതിയ്ക്കപ്പെടുന്നതു്: ഹേ അരണ്യാനി. നീ വൻകാനനത്തിൽ കാണപ്പെടുന്നില്ല – മറഞ്ഞിരിയ്ക്കുകയാണു്. നീ ഊരിനെ തേടാത്തതെന്തുകൊണ്ടു് – വല്ല ഗ്രാമത്തിലും പോയിപ്പാർക്കാത്തതെന്തുകൊണ്ടു്?

[2] ചികിട് സല്ലപിച്ചാൽ (ചിലച്ചാൽ, വിളിച്ചാൽ) ഒരു ചീചിക്കാരൻ (ചീചി എന്നു ശബ്ദിയ്ക്കുന്ന മറ്റൊരു ജന്തു) പൊള്ളവീണ (ഓടമുളകൊണ്ടോ മറ്റോ ഉണ്ടാക്കിയ വീണ) മീട്ടിക്കൊണ്ടെന്നപോലെ ചെല്ലും – ചികിടിന്റെ അടുക്കൽ വീണ വായിയ്ക്കാൻ! കല്യാണിതൻ – നല്ലവൾതന്നെ; ഈ ജന്തുക്കളെയൊക്കെ പോറ്റിപ്പോരുന്നുണ്ടല്ലോ.

[3] മൃഗം – മാനുകൾ. പൊന്ത = ചെടിപ്പടർപ്പ്. വണ്ടികൾ – വിറകും മറ്റും കേറ്റാൻ കാട്ടിൽ വന്ന വണ്ടികൾ വൈകുന്നേരം മടങ്ങിപ്പോകുമല്ലോ.

[4] ഒരാൾ കാണാതായ പയ്യിനെ വിളിയ്ക്കുന്നു. മറ്റൊരാൾ വിറകൊടിയ്ക്കുന്നു ഒച്ച (പക്ഷിമൃഗാദിശബ്ദം) കേട്ടു പേടിച്ചുണർന്നുപോകും.

[5] കാടർ (വ്യാഘ്ര – ചോരാദികൾ) നേരിട്ടു വന്നില്ലെങ്കിൽ, കാട്ടിൽ ഉപദ്രവമൊന്നുമില്ല. നേരേമറിച്ച്, രുച്യങ്ങ(രുചികരങ്ങ)ളായ പഴങ്ങൾ ഭക്ഷിച്ചു യഥേഷ്ടം പാർക്കാം.

[6] ഉഴവ് (കൃഷി) ഇല്ല; എന്നാൽ, എങ്ങും ഊൺകോപ്പുണ്ടു്. സല്ലേപനേർസൌരഭ്യവും – കസ്തൂരി മുതലായവയ്ക്കൊത്ത സൌരഭ്യവുമുണ്ടു്.

സൂക്തം 147.

ശിരീഷപുത്രൻ സുവേദസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

വജ്രപാണേ, തള്ളിനീക്കേണ്ടുന്ന വൃത്രനെ വധിച്ചു ഭവാൻ വെള്ളം ഇങ്ങോട്ടയച്ചുവല്ലോ; ഭവാന്റെ ആ മുന്തിയ തേജസ്സിനെ ഞാൻ ബഹുമാനിയ്ക്കുന്നു. വാനൂഴികൾ രണ്ടും അങ്ങയുടെ വരുതിയിലായല്ലോ; അപ്പോൾ അന്തരിക്ഷവും അങ്ങയുടെ ബലത്താൽ വിറക്കൊണ്ടു! 1

അനവദ്യ, അവിടുന്നു യശസ്സിച്ഛിച്ചു, മായാവിയായ വൃത്രനെ ബുദ്ധികൌശലത്താൽ വലച്ചു. നേതാക്കൾ ഗോക്കളെ കണ്ടുപിടിയ്ക്കുന്നതിൽ അങ്ങയെത്തന്നെ വരിച്ചു; പ്രാർത്ഥനീയങ്ങളായ എല്ലാ യാഗങ്ങളിലും അങ്ങയെ വരിച്ചു. 2

പുരുഹൂത, അങ്ങ് ഈ സ്തോതാക്കളിൽ താൽപര്യം പൂണ്ടാലും: മഘവാവേ, വളർന്നു ധനം നേടുമല്ലോ, ഇവർ. പുത്രന്നും പൗത്രന്നും ലജ്ജാകരമല്ലാത്ത സമ്പത്തിന്നും മറ്റു ഫലങ്ങൾക്കുംവേണ്ടി ഇവർ ബലവാനായ ഭവാനെത്തന്നേ യജ്ഞത്തിൽ പൂജിച്ചുപോരുന്നു! 3

ആർ തന്തിരുവടിയ്ക്ക് ഊക്കിനൊത്ത ലഹരി വരുത്തുമോ, അവന്നു പൊടുന്നനെ സുഭൃതമായ സമ്പത്തു കിട്ടും; മഘവാവേ, അങ്ങയാൽ വളർത്തപ്പെട്ട ആ യ്ഷ്ടാവു പെട്ടെന്ന് ആൾക്കാരെക്കൊണ്ട് അന്നവും ധനവും സമ്പാദിയ്ക്കും! 4

മഘവാവേ, മികവിൽ പുകഴത്തപ്പെടുന്ന നിന്തിരുവടി ബലം തഴപ്പിച്ചാലും; ധനം തന്നാലും. ഹേ ദർശനീയ, വീതിയ്ക്കുന്ന ഭവാൻ, മിത്രൻപോലെയും വരുണൻപോലെയും ബുദ്ധിയിരുത്തി, ഞങ്ങൾക്കിപ്പോൾ അന്നം തന്നരുളും! 5

കുറിപ്പുകൾ: സൂക്തം 147.

[2] നേതാക്കൾ – അംഗിരസ്സുകൾ.

[4] പരോക്ഷം: ഊക്കിനൊത്ത – വേഗത്തിന്നുതകുന്ന. ലഹരി – സോമപാനമദം. സുഭൃതം – വഴിപോലെ സമ്പാദിതം. അവശിഷ്ടം പ്രത്യക്ഷം:

[5] വീതിയ്ക്കുന്ന – സ്തോതാക്കൾകു ധനം വിഭജിച്ചുകൊടുക്കുന്ന.

സൂക്തം 148.

വേനപുത്രൻ പൃഥു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, മഹാബല, ഞങ്ങൾ പിഴിഞ്ഞ്, അന്നമൊരുക്കി, നിന്തിരുവടിയെ സ്തുതിയ്ക്കുന്നു: അങ്ങയ്ക്കിഷ്ടം യാതൊന്നോ, ആ ശോഭനധനം ഞങ്ങൾക്കു കിട്ടിച്ചാലും; ഞങ്ങൾ അങ്ങയാൽ രക്ഷിതരായിട്ടു സമ്പത്തു സ്വയം നേടുമാറാകണം! 1

ശൂര, ഇന്ദ്ര, മഹാനായ ഭവാൻ ജനിച്ച ഉടൻതന്നേ അസുരന്മാരെ – മടയിൽക്കടന്നു മറഞ്ഞവനെയും, വെള്ളത്തിലൊളിച്ചവനെയും – സൂര്യരൂപത്താൽ കീഴമർത്തിയല്ലോ; മഴ കിട്ടുകയാൽ ഞങ്ങളും ഇപ്പോൾ സോമം ഒരുക്കുന്നു. 2

മേധാവിയും, ഋഷിമാരുടെ സ്തോത്രത്തിൽ തൽപരനും, വിദ്വാനും, സ്വാമിയുമായ ഭവാൻ സ്തുതികളെ കൊണ്ടാടിയാലും: ഞങ്ങൾ സോമങ്ങൾകൊണ്ടു പ്രീതിപ്പെടുത്തുമാറാകണം; തേരിലെഴുന്നള്ളുവനേ, അങ്ങയ്ക്കിതാ, ഭക്ഷ്യങ്ങളൂം! 3

ഇന്ദ്ര, ഇതാ, നിന്തിരുവടിയ്ക്കായി മികച്ച സ്തോത്രങ്ങൾ ചൊല്ലുന്നു: ശൂര, ഭവാൻ മനുഷ്യനേതാക്കൾക്കു ബലം നല്കിയാലും; അങ്ങ് ആരെ ഇച്ഛിയ്ക്കുന്നുവോ, അവരുടെ കർമ്മങ്ങളിൽ സംബന്ധിയ്ക്കുക; സ്തോതാക്കളെയും സംഘത്തെയും രക്ഷിച്ചാലും! 4

ശൂര, ഇന്ദ്ര, പൃഥുവിന്റെ വിളി കേൾക്കുക. അങ്ങയെ വേനപുത്രൻ മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു: ഇവൻ അങ്ങയുടെ സജലമായ സദനത്തെ സ്തുതിച്ചുവല്ലോ. മറ്റു സ്തോതാക്കളും, നിമ്നങ്ങളിലൂടേ നീർക്കുത്തെന്നപോലെ, പായുന്നു! 5

കുറിപ്പുകൾ: സൂക്തം 148.

[1] പിഴിഞ്ഞ് – സോമം. അന്നം – പുരോഡാശാദി.

[2] മറഞ്ഞവൻ – വലൻ. വെള്ളത്തിലൊളിച്ചവൻ – കുയവൻ.

[3] പ്രീതിപ്പെടുത്തുമാറാകണം – അങ്ങയെ.

[5] പൃഥുവിന്റെ – എന്റെ വേനപുത്രൻ – പൃഥു. സജലം – വർഷജലത്തോടുകൂടിയതു്. പായുന്നു – ഭവത്സമീപത്തെയ്ക്ക്.

സൂക്തം 149.

ഹിരണ്യസ്തൂപപുത്രൻ അർച്ചത്ത് ഋഷി; ത്രിഷ്ടുപ്പ് ഛന്ദ്സ്സ്; സവിതാവ് ദേവത.

സവിതാവ് പാശങ്ങൾ കൊണ്ടു ഭൂമിയെ സുഖപ്പെടുത്തുന്നു: സവിതാവ് ഒരു പിടിപാടുമില്ലാത്തേടത്തു വിണ്ടലത്തെ ഉറപ്പിച്ചു; സവിതാവ് വെമ്പലില്ലാത്ത അന്തരിക്ഷത്തിൽ ബന്ധിയ്ക്കപ്പെട്ട മേഘത്തെ ഇളക്കിവിട്ട്, ഒരശ്വത്തെയെന്നപോലെ തല്ലിപ്പഠിപ്പിയ്ക്കുന്നു! 1

അപാംനപാത്തേ, എവിടെ നിർത്തപ്പെട്ടാൽ മേഘം മഴ ചാറുമോ, അവിടം സവിതാവിന്നറിയാം: അദ്ദേഹത്തിൽനിന്നാണു്, ഭൂമിയുണ്ടായതു്; അദ്ദേഹത്തിൽനിന്നാണ്, അന്തരിക്ഷമുണ്ടായതു്; അദ്ദേഹത്തിൽനിന്നാണു്, വാനൂഴികൾക്കു വീതി വന്നതു്! 2

പിന്നീടത്രേ, ഈ മറ്റ് അമർത്ത്യലോകസ്ഥർ പ്രായേണ യജനീയരായിത്തീർന്നതു് സുപർണ്ണനായ ഗരുഡൻ സവിതാവിനെക്കാൾ മുമ്പു ജനിച്ചിരിയ്ക്കുന്നു. അതിനാൽ അദ്ദേഹം ഇദ്ദേഹത്തിന്റെ ധർമ്മം അനുസരിച്ചുപോരുന്നു! 3

മാടുകൾ ഗ്രാമത്തിലെയ്ക്കെന്നപോലെയും, യോദ്ധാവ് അശ്വസമീപത്തെയ്ക്കെന്നപോലെയും, മനംതെളിഞ്ഞ കറവപ്പയ്യ് ഉമ്പയിട്ടുകൊണ്ടു കിടാവിങ്കലെയ്ക്കെന്നപോലെയും, ഭർത്താവു ഭാര്യാന്തികത്തിലെയ്ക്കെന്നപോലെയും, സ്വർഗ്ഗമുറപ്പിച്ച, സർവവരേണ്യനായ സവിതാവു നമ്മുടെ അടുക്കലെയ്ക്കു വരുമാറാകട്ടെ! 4

സവിതാവേ, അംഗിരഃപുത്രൻ ഹിരണ്യാസ്തൂപൻ ഈ അന്നത്തിന്നായി അങ്ങയെ വിളിച്ചുവല്ലോ. അപ്രകാരം അർച്ചത്തും രക്ഷയ്ക്ക് അങ്ങയെ സ്തുതിയ്ക്കുന്നു; സോമലതയെക്കുറിച്ചെന്നപോലെ, ഉണർവുകൊള്ളുകയുംചെയ്യുന്നു. 5

കുറിപ്പുകൾ: സൂക്തം 149.

[1] പാശങ്ങൾകൊണ്ടു – വായുപാശങ്ങൾകൊണ്ടു കെട്ടി. സുഖിപ്പിയ്ക്കുന്നു – ഉറപ്പിൽ നിർത്തുന്നു. വെമ്പലില്ലാത്ത – നിശ്ചലമായ എന്നർത്ഥം. പഠിപ്പിയ്ക്കുന്നു – മഴപെയ്യൽ ശീലിപ്പിയ്ക്കുന്നു.

[2] അപാംനപാത്ത് – വൈദ്യുതാഗ്നി.

[3] സ്തോതാവിനോട്: അമത്ത്യലോകസ്ഥർ = സ്വർഗ്ഗവാസികൾ, ദേവന്മാർ. ഇദ്ദേഹം – സവിതാവ് ഗരുഡൻ സോമം കൊണ്ടുവന്നതും സവിതാവിന്റെ പ്രേരണത്താലാകുന്നു; അതിന്നുശേഷമാണു്, സോമയാഗം തുടങ്ങിയതു്.

[5] ഹിരണ്യസ്തൂപൻ – എന്റെ അച്ഛൻ. ഈ അന്നത്തിന്നായി – ഈ സോമം അങ്ങയ്ക്കു തരാൻ. അർച്ചത്തും – ഞാനും സോമലതയെക്കുറിച്ചെന്നപോലെ – യജമാനൻ സോമലതയെ കണ്ണടയ്ക്കാതെ കാത്തുരക്ഷിയ്ക്കുമല്ലോ; അതുപോലെ ഞാൻ ത്വൽപരിചര്യയിൽ ഉണർവുകൊള്ളുന്നു, ഉത്സുകനായിരിയ്ക്കുന്നു.

സൂക്തം 150.

വസിഷ്ഠപുത്രൻ മൃളീകൻ ഋഷി; ബൃഹതിയും ഉപരിഷ്ടാജ്ജ്യോതിസ്സും ഛന്ദസ്സുകൾ; അഗ്നി ദേവത.

ഹവ്യവാഹന, അവിടുന്ന് ഉജ്ജ്വലനെങ്കിലും, ദേവന്മാർക്കായി ജ്വലിപ്പിയ്ക്കുപ്പെടുന്നു: ആ ഭവാൻ ആദിത്യ – വസു രുദ്രന്മാരോടുകൂടി ഞങ്ങളിൽ വന്നാലും – മൃളീകനായ എനിയ്ക്കായി വന്നാലും! 1

നിന്തിരുവടി ഈ യജ്ഞവും ഈ സ്തോത്രവും സ്വീകരിപ്പാൻ വന്നണഞ്ഞാലും: സമുജ്ജ്വല, മർത്ത്യരായ ഞങ്ങൾ അങ്ങയെ വിളിയ്ക്കുന്നു – മൃളീകന്നായി വിളിയ്ക്കുന്നു! 2

വിശ്വവരേണ്യനായ, ജാതവേദസ്സായ ഭവാനെത്തന്നേ ഞാൻ സ്തോത്രംകൊണ്ടു സ്തുതിയ്ക്കുന്നു: അഗ്നേ, അവിടുന്നു പ്രിയവ്രതരായ ദേവന്മാരെ ഞങ്ങൾക്കായി കൊണ്ടുവന്നാലും – പ്രിയവ്രതന്മാരെ മൃളീകന്നായി കൊണ്ടുവന്നാലും! 3

അഗ്നിദേവൻ ദേവന്മാർക്കു പുരോഹിതനായി; ആ അഗ്നിയെത്തന്നേ ഋഷിമാരായ മനുഷ്യർ ജ്വലിപ്പിച്ചുപോരുന്നു. ഞാൻ വമ്പിച്ച സമ്പത്തു കിട്ടാൻ അഗ്നിയെ വിളിയ്കുന്നു; അദ്ദേഹം മൃളീകന്നു സമ്പത്തു കിട്ടിയ്ക്കട്ടെ! 4

അത്രിയും, ഭരദ്വാജനുംം ഗവിഷ്ഠിരനും, കണ്വനും ത്രസദസ്യുവുമാകുന്ന ഞങ്ങളെ യുദ്ധത്തിൽ അഗ്നി രക്ഷിയ്ക്കട്ടെ: പുരോഹിതൻ വസിഷ്ഠൻ അഗ്നിയെ വിളിയ്ക്കുന്നു; മൃളീകന്നായി മുമ്പിലിരുത്തട്ടെ! 5

കുറിപ്പുകൾ: സൂക്തം 150.

[3] പ്രിയവ്രതന്മാർ – കർമ്മതൽപരർ.

[5] അഗ്നി മൃളീകന്നായി ദേവന്മാരെ മുമ്പിലിരുത്തട്ടെ.

സൂക്തം 151.

കാമഗോത്രക്കാരിയായ ശ്രദ്ധ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ശ്രദ്ധ ദേവത.

ശ്രദ്ധ അഗ്നിയെ ജ്വലിപ്പിയ്ക്കുന്നു; ശ്രദ്ധ ഹവിസ്സു ഹോമിയ്ക്കുന്നു; സമ്പത്തിന്റെ മുകളിലിരിയ്ക്കുന്ന ശ്രദ്ധയെ നാം പരക്കെ കേൾക്കുമാറു സ്തുതിയ്ക്കുക! 1

ശ്രദ്ധേ, ഭവതി ഹവിർദ്ദാതാവിന്നു പ്രിയം ചെയ്യുക. ശ്രദ്ധേ, ദാനേച്ഹുവിന്നും പ്രിയം ചെയ്യുക; സുഖാനുഭവം തേടുന്ന യജ്വാക്കൾക്കു പ്രിയം ചെയ്യുക – ഞാനിപ്പറഞ്ഞതു ചെയ്യുക! 2

ദേവന്മാർ ഉഗ്രന്മാരായ അസുരന്മാരിൽ ശ്രദ്ധ പതിച്ചതെപ്രകാരമോ, അപ്രകാരം ഭവതി സുഖാനുഭവം തേടുന്ന യജ്വാക്കളിൽ, ഞങ്ങളിപ്പറഞ്ഞതു ചെയ്താലും! 3

ദേവന്മാരും മനുഷ്യരും വായുരക്ഷിതരായിട്ടു ശ്രദ്ധയെ ഉപാസിയ്ക്കുന്നു – മനസ്സങ്കല്പത്തോടേ ശ്രദ്ധയെ ഉപാസിയ്ക്കുന്നു: ശ്രദ്ധയാൽ ധനം കൈവരുമല്ലോ! 4

പ്രാതഃകാലത്തു ഞങ്ങൾ ശ്രദ്ധയെ വിളിയ്ക്കുന്നു; മധ്യാഹ്നത്തിൽ ശ്രദ്ധയെ വിളിയ്ക്കുന്നു; സൂര്യാസ്തമയത്തിൽ ശ്രദ്ധയെ വിളിയ്ക്കുന്നു. ശ്രദ്ധേ, ഭവതി ഞങ്ങളെ ഇവിടെ ശ്രദ്ധായുക്തരാക്കിയാലും! 5

കുറിപ്പുകൾ: സൂക്തം 151.

[1] ശ്രദ്ധ – മനുഷ്യന്ന് അഗ്നിയെക്കുറിച്ചു ഭക്തി വർദ്ധിയ്ക്കുമ്പോൾ, അവൻ അഗ്നിയെ ജ്വലിപ്പിയ്ക്കുന്നു. സമ്പത്തിന്റെ മുകളിരിയ്ക്കുന്ന – തുലോം ധനവതിയായ, ധനദാത്രിയായ. ശ്രദ്ധയെ – ശ്രദ്ധാഭിമാനിദേവതയെ.

[2] ദാനേർഛു – ഹവിസ്സു നല്കാനിച്ഛിയ്ക്കുന്നവൻ.

[3] ശ്രദ്ധ – ഇവരെ തീർച്ചയായും കൊല്ലേണമെന്ന താൽപര്യം. ഞങ്ങളിപ്പറഞ്ഞതു – പ്രിയം.

സൂക്തം 152.

ഭരദ്വാജപുത്രൻ ശാസൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ.)

ചൊല്വൂ, ശാസാഖ്യൻ: മാറ്റാരെത്തിന്നും
നീ വലിയവനദ്ഭുതൻ:
മാൽ വരാ, നിൻതോഴന്നൊരിയ്ക്കലും;
തോല്വിയും പെടുകില്ലല്ലോ! 1

സ്വസ്തിദൻ പ്രജാപാല,നഭയ-
കൃത്ത,ടർചെയ്വോൻ വൃത്രഘ്നൻ
വന്നെത്തുകെ,ങ്ങൾതൻമുന്നിൽ വശി-
യിന്ദ്രൻ, വൃഷാവു, സോമപൻ! 2

മർദ്ദിയ്ക്കു,കെതിരാളരക്കരെ;
വൃത്രന്റെയണ ചെത്തുക;
വൃത്രഘ്ന, പോക്കുകെ,ങ്ങളെക്കുത്തും
ശത്രുവിൻ ചുണയിന്ദ്ര, നീ! 3

വീഴ്ത്തുകെ,ങ്ങൾതൻ മാറ്റാരെ;ത്തല-
താഴ്ത്തിച്ചോടിയ്ക്കുകേ,ല്പോരെ;
ചീത്തയിരുട്ടിൽതള്ളുകെ,ങ്ങളി-
ലാർത്തി ചേർപ്പോനെയിന്ദ്ര, നീ! 4

ഇന്ദ്ര, പോക്കുക, ഹിംസ്രന്റെ മനം,
കൊന്നേയ്ക്കുവോന്റെ ശസ്ത്രവും;
ഈറ പറ്റാതേ നല്ക, നൽസ്സുഖം;
വേറുപെടുത്തു, ഹിംസ നീ! 5
കുറിപ്പുകൾ: സൂക്തം 152.

[1] പ്രത്യക്ഷോക്തി: ശാസാഖ്യൻ – ഞാൻ. ചൊൽവൂ – അങ്ങയെ സ്തുതിയ്ക്കുന്നു. തിന്നും – നശിപ്പിയ്ക്കുന്ന. അദ്ഭുതൻ = ആശ്ചര്യഭൂതൻ. നിൻതോഴന്ന് – സ്തുതിച്ച ഭവാന്റെ മിത്രമായിത്തീർന്നവന്ന്. മാൽ – ശത്രുപീഡ.

[2] അഭയകൃത്ത് – അഭയമുളവാക്കുന്നവൻ. വശി – ലോകത്തെ വശത്താക്കുന്നവൻ.

[3] എതിരാളരക്കരെ – എതിരാളരെയും (പൊരുതുന്ന ശത്രുക്കളെയും) രാക്ഷസരെയും. അണ = അണക്കട. കുത്തും – പീഡിപ്പിയ്ക്കുന്ന.

[4] വീഴ്ത്തുക – കൊന്നാലും. ഏല്പോരെ – പൊരുതാൻ നേരിടുന്നവരെ. ഞങ്ങളിലാർത്തി ചേർപ്പോനെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെ. ചീത്തയായിരുട്ടിൽത്തള്ളുക – മരണത്തിൽ പെടുത്തി.

[5] മനം പോക്കുക – വിചാരം ഫലിയ്ക്കാതാക്കിയാലും. ശസ്ത്രം = ആയുധം. ഈറ പറ്റാതേ നല്ക, നൽസ്സുഖം – ശത്രുവിന്റെ ക്രോധം ഞങ്ങളിൽ ഫലിയ്ക്കാതാക്കി, ഞങ്ങൾക്കു നല്ല സുഖം തന്നാലും ഹിംസ വേറുപെടുത്തു – ശത്രു ഞങ്ങളെ കൊന്നേയ്ക്കരുതെന്നർത്ഥം.

സൂക്തം 153.

ഇന്ദ്രമാതാക്കൾ ഋഷിമാർ; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ജാതനാമിന്ദ്രനെച്ചെന്നു കർമ്മതൽപരമാരവർ
സേവിച്ചീടുന്നു; നേടുന്നു, നല്ല വീറൊത്ത വിത്തവും: 1

കീഴമർത്തും കരുത്തിങ്കൽനിന്നു,മോജസ്സിൽനിന്നുമേ
ജനിച്ചോനാണു, നീയിന്ദ്ര; വർഷിയാണു, വൃഷാവു നീ! 2

വൃത്രനെക്കൊന്നു, നീയിന്ദ്ര; വീതിവെപ്പിച്ചു, വാനിനെ;
ഉറപ്പിയ്ക്കുകയുംചെയ്തൂ, കരുത്താൽ വിണ്ടലത്തെ നീ! 3

ഒപ്പം പ്രീതിപ്പെടും സ്തുത്യമായ വജ്രം കരുത്തിനാൽ
മൂർച്ചകൂട്ടി വഹിയ്ക്കുന്നൂ, തൃക്കരങ്ങളിലിന്ദ്ര, നീ! 4

കീഴടക്കിയിരിപ്പൂ, നീ സർവഭൂതത്തെയും ബലാൽ;
ഇന്ദ്ര, ചെന്നുമിരിയ്ക്കുന്നൂ, സർവസ്ഥാനത്തിലും ഭവാൻ! 5
കുറിപ്പുകൾ: സൂക്തം 153.

[1] ദേവന്മാരുടെ സോദരിമരത്രേ, ഇന്ദ്രമാതാക്കൾ. അവർ – ഇന്ദ്രമാതാക്കൾ. വീറ് = വീര്യം.

[2] വർഷി – അഭീഷ്ടവർഷകൻ.

[5] ബലാൽ = കെല്പുകൊണ്ടു്.

സൂക്തം 154.

വിവസ്വൽപുത്രി യമി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; മൃതാവസ്ഥ ദേവത.

ചിലർക്കു സോമം ഒഴുകുന്നു; ചിലർ നെയ്യുണ്ണുന്നു; ചിലർക്കായി തേൻ പായുന്നു. ഭവാനും അവരിൽത്തന്നേ ചെന്നാലും! 1

യാവചിലർ തപസ്സുമൂലം അധൃഷ്യരായോ; യാവചിലർ സ്വർഗ്ഗം പ്രാപിച്ചുവോ; യാവചിലർ വലിയ തപസ്സു ചെയ്തുവോ; ഭവാനും അവരിൽത്തന്നേ ചെന്നാലും ! 2

യാവചിലർ പടകളിൽ പൊരുതുന്നുവോ; യാവചില ശൂരന്മാർ ദേഹം വെടിഞ്ഞുവോ; യാവചിലർ ആയിരം ദക്ഷിണ കൊടുത്തുവോ; ഭവാനും അവരിൽത്തന്നേ ചെന്നാലും! 3

പണ്ടു യാവചിലർ സത്യം വിടാതെ സത്യപരരായി സത്യം വളർത്തിയോ; ആ തപോയുക്തരായ പിതൃക്കളിൽത്തന്നേ യമ, ഭവാനും ചെന്നാലും! 4

ആയിരംപേരെ നയിയ്ക്കുന്ന യാവചില കവികൾ സൂര്യന്നു കാവൽനില്ക്കുന്നുവോ, ആ തപോജാതരും തപോയുക്തരുമായ ഋഷിമാരിൽത്തന്നേ യമ, ഭവാനും ചെന്നാലും ! 5

കുറിപ്പുകൾ: സൂക്തം 154.

[1] മൃതനോട്: സോമം കുടിയ്ക്കുന്നവർ, നെയ്യുണ്ണുന്നവർ, തേൻ നുകരുന്നവർ – ഇങ്ങനെ പല തരത്തിലുണ്ടു്, പിതൃക്കൾ.

[3] ദേഹം വെടിയുക – പൊരുതി മരിയ്ക്കുക.

[4] യമ – അടങ്ങിയവനേ, മരിച്ചവനേ.

[5] ആയിരംപേരെ – വളരെയാളുകളെ.

സൂക്തം 155.

ഭരദ്വാജപുത്രൻ ശിരിംബിഠൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അലക്ഷ്മിയും ബ്രഹ്മണസ്പതിയും വിശ്വേദേവകളും ദേവതകൾ. (‘താമരക്കണ്ണൻ’പോലെ.)

പിച്ചേ, കണ്ടാലറയ്ക്കും വിരൂപേ,
പിച്ചൊലി നിർത്താത്തീ നിന്നെ
അശ്ശിരിംബിഠകർമ്മത്താലെങ്ങൾ
തച്ചാട്ടും; പോയ്ക്കൊൾക,ദ്രിയിൽ! 1

ഇങ്ങുനിന്നു പോയ്പ്പോക,ങ്ങുനിന്നു-
മങ്കുരമൊക്കെത്തിന്നും നീ:
മീതേ പാറിയ്ക്കൂ, ബ്രഹ്മണസ്പതേ
നീ തീവ്രാർച്ചിസ്സേ, പിച്ചയെ! 2

ആളില്ലാത്തൊരു തോണിയുണ്ടതാ,
ആഴിക്കരയ്ക്കൽ നീന്തുന്നു:
നീയതു പിടിച്ച,പ്പുറത്തെയ്ക്കു-
പോയിക്കൊൾക,ണ കെട്ടോളേ! 3

മേക്കാച്ചിക്കരഞ്ഞിക്കൊലക്കാരി-
യൂക്കിൽച്ചെന്നേറ്റതോടൊപ്പം
നീർക്കുമിളകൾപോലടങ്ങിപ്പോയ്,
ബാക്കിയില്ലാതിന്ദ്രാരികൾ! 4

ഗോക്കളെക്കൊണ്ടു പോന്നാർ; പിമ്പിവർ
നേർക്കു വാഴിച്ചാര,ഗ്നിയെ;
ആഹാരം വാനോർക്കേർപ്പെടുത്തിനാ;-
രാരുണ്ടി,വരെക്കീഴ്‌നിർത്താൻ? 5
കുറിപ്പുകൾ: സൂക്തം 155.

[1] പിച്ചേ = ഹേ അറുപിശുക്കി. ആർക്കുമൊന്നും കൊടുക്കാത്ത കൂട്ടരെ പിച്ചകൾ എന്നു പറയും. പിച്ചൊലി നിർത്താത്ത – സദാ നിരർത്ഥമായി ഒച്ചയിടുന്ന. അശ്ശിരിംബിഠകർമ്മത്താൽ – ഈ സൂക്തത്തിന്റെ ഋഷിയായ ശിരിംബിഠന്റെ ആ കർമ്മംകൊണ്ടു്. നീ അദ്രിയിൽ (വല്ല മലയിലും) പോയ്കൊൾക; ഞങ്ങളെ ഉപദ്രവിയ്ക്കേണ്ടാ.

[2] ഇങ്ങുനിന്നു പോയി, അങ്ങുനിന്നും പോക – എല്ലാടത്തുനിന്നും പോവുക. അങ്കുരം – മുളച്ച സസ്യം. പാറിയ്ക്കൂ – പറപ്പിച്ചാലും. തീവ്രാർച്ചിസ്സ് = തീക്ഷ്ണതേജസ്കൻ. പിച്ചയെ – അറു പിശുക്കിയായ അലക്ഷ്മിയെ.

[3] നീന്തുന്നു – അലകളിൽ അലയുന്നു. അപ്പുറത്തെയ്ക്കു = മറുകരയിലെയ്ക്ക്. അണ കെട്ടോളേ – ചീത്ത അണക്കടയുള്ളവളേ.

[4] മേക്കാച്ചികരഞ്ഞ് = തവളയ്ക്കൊത്ത ഒച്ച പുറപ്പെടുവിച്ച്. ഇക്കൊലക്കാരി – ഹിംസാശീലയായ അലക്ഷ്മി. ഇന്ദ്രാരികൾ (അസുരന്മാർ) ബാക്കിയില്ലാതെ (മുഴുവൻ) അടങ്ങിപ്പോയ് – ഹതരായി എന്നർത്ഥം.

[5] വിശ്വേദേവന്മാരെപ്പറ്റി: ഗോക്കളെ – പർണികളപഹരിച്ച പൈക്കളെ. ഇവർ – വിശ്വേദേവന്മാർ. അലക്ഷ്മീനാശനമത്രേ, ഈ സൂക്തം.

സൂക്തം 156.

അഗ്നിപുത്രൻ കേതു ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

അസ്മൽസ്തവം പോരിൽപ്പായു-
മശ്വത്തെപ്പോലീയഗ്നിയെ
പ്രേരിപ്പിയ്ക്കുകി: – ദ്ദേഹത്താ-
ലോരോ സ്വത്തും വെല്ലാവൂ, നാം! 1

ഏതു സേനയാലോ ഞങ്ങൾ
ഗോതതിയെ നേടുമഗ്നേ,
അത്ത്വദ്രക്ഷയിങ്കലാക്കു-
ക,ർത്ഥാപ്തിയ്ക്കായെങ്ങളെ നീ! 2

എത്തിച്ചാലും, ഗവാശ്വങ്ങ-
ളൊത്ത പൃഥു മഹാധനം;
വാനം നനയ്ക്കുക; കൊടാ-
ത്തോനെപ്പോക്കുക,ഗ്നേ ഭവാൻ! 3

താരകങ്ങളെയും ജര-
ചേരാസ്സുര്യനെയുമഗ്നേ,
ആളുകൾക്കു വെളിച്ചത്തി-
ന്നായങ്ങല്ലോ, കേറ്റീ വാനിൽ! 4

അഗ്നേ, നരർക്കടയാള-
മഗ്ര്യ,നതിപ്രിയൻ ഭവാൻ,
തേറേണമേ സ്തോതാവിന്നു
ചോറേകുവാൻ യജ്ഞസ്ഥനായ്! 5
കുറിപ്പുകൾ: സൂക്തം 156.

[1] അസ്മൽസ്തവം = നമ്മുടെ സ്തുതി. അശ്വത്തെപ്പോലെ – അശ്വത്തെ യോദ്ധാവുപോലെ. പ്രേരിപ്പിയ്ക്കുക – യാഗാർത്ഥം ഉദ്യുക്തനാക്കട്ടെ. ഇദ്ദേഹത്താൽ – അഗ്നിയുടെ തുണയാൽ. വെല്ലാവൂ – കീഴടക്കുമാറാകണം.

[2] ഏതു സേനയാലോ – അഗ്നിയുടെ രക്ഷയെ ഒരു സേനയാക്കിക്കല്പിച്ചിരിയ്ക്കുന്നു. അർത്ഥാപ്തിയ്ക്കായ് = ധനം കിട്ടാൻ.

[3] എത്തിച്ചാലും – ഞങ്ങൾക്കു കൊണ്ടുവന്നാലും. പൃഥു = വിശാലം. വാനം നനയ്ക്കുക – മഴ പെയ്യിച്ചാലും. കൊടാത്തോനെ = അദാതാവിനെ. പോക്കുക – ആട്ടിപ്പായിച്ചാലും.

[4] താരകങ്ങൾ = നക്ഷത്രങ്ങൾ. ജരചേരാസ്സൂര്യൻ – നിർജ്ജരനായ സൂര്യൻ.

[5] നരർ – യാഗം ചെയ്യുന്ന മനുഷ്യർ. അടയാളം – യാഗചിഹ്നം. അഗ്ര്യൻ – ശ്രേഷ്ഠൻ. തേറേണമേ – ഞങ്ങളുടെ സ്തുതി അറിഞ്ഞാലും.

സൂക്തം 157.

അപ്ത്യപുത്രൻ ഭുവനനോ ഭുവനപുത്രൻ സാധനനോ ഋഷി; ദ്വിപദാത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

ഇന്ദ്രനും ദേവന്മാരെല്ലാവരും ഈ ഭുവനങ്ങളെ നമുക്കു വശത്താക്കിത്തരട്ടെ! 1

നമ്മുടെ യജ്ഞത്തെയും ദേഹത്തെയും സന്താനത്തെയും ആദിതേയസമേതനായ ഇന്ദ്രൻ പോറ്റട്ടെ! 2

ആദിതേയരോടും മരുദ്ഗണത്തോടുംകൂടിയ ഇന്ദ്രൻ നമ്മുടെ ശരീരങ്ങളെ രക്ഷിയ്ക്കട്ടെ! 3

ദേവന്മാർ അസുരന്മാരെക്കൊന്നു തിരിച്ചെത്തി; അതോടേ, ദേവന്മാർ ദേവത്വം നിലനിർത്തി! 4

കർമ്മികൾ സ്തോത്രം നേരിട്ടയച്ചു; ഉടൻതന്നേ പരക്കെ മഴപെയ്യുന്നതും കാണപ്പെട്ടു! 5

കുറിപ്പുകൾ: സൂക്തം 157.

[4] തിരിച്ചെത്തി – സ്വസ്ഥാനങ്ങളിൽ.

[5] നേരിട്ടയച്ചു – ദേവന്മാർക്ക്.

സൂക്തം 158.

സൂര്യപുത്രൻ ചക്ഷുസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; സൂര്യൻ ദേവത.

സ്വർല്ലോകത്തിൽനിന്നു നമ്മെ സൂര്യനും, അന്തരിക്ഷത്തിൽ നിന്നു വായുവും, ഭൂമിയിൽനിന്നു നമ്മെ അഗ്നിയും രക്ഷിയ്ക്കട്ടെ! 1

സവിതാവേ, കൈക്കൊള്ളുക: ഭവാന്റെ തേജസ്സു നൂറുനൂറുയജ്ഞങ്ങളെ അർഹിയ്ക്കുന്നു. ആ ഭവാൻ ഞങ്ങളെ ഇടിവാളേല്ക്കുന്നതിൽനിന്നു രക്ഷിച്ചാലും! 2

ദേവൻ സവിതാവു നമുക്കു കണ്ണു തരട്ടെ; പർവതൻ നമുക്കു കണ്ണു തരട്ടെ; ധാതാവു നമുക്കു കണ്ണു തരട്ടെ! 3

ഞങ്ങൾക്കു കാണാൻ കണ്ണു തരിക; ദേഹങ്ങൾക്കു വെളിച്ചത്തിന്നു കണ്ണു തരിക. ഞങ്ങളും ഇതു ശരിയ്ക്കു കാണുമാറാകണം! 4

സൂര്യ, വഴിപോലെ കാണുന്ന ഭവാനെ ഞങ്ങളിൽ ഓരോരുത്തനും കാണുമാറാകണം – മനുഷ്യർ കാണേണ്ടുന്നവ ഞങ്ങൾ വിശേഷാൽ കാണുമാറാകണം! 5

കുറിപ്പുകൾ: സൂക്തം 158.

[1] സ്വർല്ലോകം, അന്തരിക്ഷം, ഭൂമി എന്നിവയിൽനിന്നുള്ള ഉപദ്രവങ്ങളിൽനിന്നു നമ്മെ യഥക്രമം സൂര്യനും, വായുവും, അഗ്നിയും രക്ഷിയ്ക്കട്ടെ.

[2] കൈക്കൊള്ളുക – ഞങ്ങളുടെ പരിചരണം സ്വീകരിച്ചാലും.

[3] പർവതൻ – ഇന്ദ്രസഹചരനായ ഒരു ദേവൻ. ധാതാവ് – ആദിത്യരിലൊരുവൻ.

[4] ഇത് – ജഗത്ത്.

സൂക്തം 159.

പുലോമപുത്രി ശചി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ശചിതന്നെ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

മാർത്താണ്ഡനുദിച്ചുപൊങ്ങീ,
മാമകമിസ്സൌഭാഗ്യവും:
കീഴിൽവെച്ചേൻ കണവനെ,-
ക്കീഴമർത്തി വിദുഷി ഞാൻ! 1

സർവജ്ഞ, ഞാൻ; ശിരസ്സു, ഞാൻ;
സമ്പൂർണ്ണ, ഞാൻ; കൊഞ്ചിപ്പോൾ, ഞാൻ;
മാനിയ്ക്കുന്നൂ, കീഴമർത്ത
ഞാനാചരിപ്പതേ നാഥൻ! 2

എൻപുത്രന്മാരരിന്ദമ;-
രെൻപുത്രി നല്ലഴകുറ്റോൾ;
വെന്നടക്കിവെച്ചേൻ ഞാനു;-
മുന്നത,മെൻപേരീശങ്കൽ! 3

ഏതവിസ്സാലിന്ദ്രൻ കർമ്മോ-
പേതനായ്പ്പേരാണ്ടുയർന്നൂ,
ആയതിതാ: നിസ്സപത്ന-
യായേനല്ലോ, വാനോരേ, ഞാൻ! 4

ഇല്ലെതിർ മേ; സപ്തനിയെ-
ക്കൊല്ലും, വെല്ലു,മമർത്തും ഞാൻ;
ശത്രുവിൻ തേജസ്സും സ്വത്തു-
മസ്ഥിരന്റെപോലറുത്തേൻ! 5

നന്നായ് വെന്നേൻ, കീഴമർത്തി-
നിന്നിസ്സപത്നിമാരെ ഞാൻ,
ഈ വീരന്നുമാളുകൾക്കും
ദേവിയായിച്ചമയുവാൻ! 6
കുറിപ്പുകൾ: സൂക്തം 159.

[1] എന്റെ ഈ സൌഭാഗ്യവും ഉദിച്ചുപൊങ്ങി. കീഴമർത്തി – സപത്നിമാരെ.

[2] ശിരസ്സ് – പ്രധാനഭൂത. സമ്പൂർണ്ണ – എല്ലാം തികഞ്ഞവൾ, ഉൽക്കൃഷ്ട. കൊഞ്ചിപ്പോൾ – ഭർത്താവിനെക്കൊണ്ടു സദാ ഓമനവാക്കുകൾ പറയിയ്ക്കുന്നവൾ. ആചരിപ്പതേ – ചെയ്യുന്നതുതന്നെ; മറ്റു സ്ത്രീകൾ ചെയ്യുന്നതു നാഥൻ (ഭർത്താവ്) മാനിയ്ക്കാറില്ല.

[3] വെന്നടക്കിവെച്ചേൻ – സപത്നികളെ എൻപേർ (എന്റെ യശസ്സ്) ഈശങ്കൽ (ഭർത്താവിങ്കൽ) ഉന്നതമായിരിയ്ക്കുന്നു; ഭർത്താവിന്നു ഞാനാണ്, തുലോം പുകൾപ്പെട്ടവൾ.

[4] ആയതിതാ – ആ ഹവിസ്സ് ഇതാ, ഞാൻ ഉണ്ടാക്കിയിരിയ്ക്കുന്നു.

[5] ശത്രു – സപത്നി. അസ്ഥിരന്റെപോലെ – പോരിലുറപ്പില്ലാത്തവന്റെ (പേടിച്ചോടുന്ന ശത്രുവിന്റെ) സമ്പത്തു നിഷ്പ്രയാസം നശിപ്പിയ്ക്കാമല്ലോ.

[6] ഈ വീരൻ – എന്റെ ഭർത്താവായ ഇന്ദ്രൻ. ദേവീ – സ്വാമിനി.

സൂക്തം 160.

വിശ്വാമിത്രപുത്രൻ പുരണൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, മത്തുപിടിപ്പിയ്ക്കുന്ന പുരോഡാശാദിസഹിതമായ ഇതു നിന്തിരുവടി നുകർന്നാലും: തേർ വലിച്ച ഹരികളെ ഇവിടെ അഴിച്ചുവിടുക. മറ്റു യഷ്ടാക്കൾ അങ്ങയെ അത്ര ഇമ്പപ്പെടുത്തരുത്; ഇതാ, അങ്ങയ്ക്കായി പിഴിഞ്ഞതു്. 1

ഇന്ദ്ര, അങ്ങയ്ക്കാണു്, പിഴിഞ്ഞതു്; പിഴിയാൻപോകുന്നതും അങ്ങയ്ക്കുതന്നെ. തെരുതെരെ പുറപ്പെടുന്ന സ്തുതികളും അങ്ങയെത്തന്നേ വിളിയ്ക്കുന്നു. സർവജ്ഞനായ ഭവാൻ ഇപ്പോൾ ഈ സവനത്തിൽ സംബന്ധിച്ച്, ഇവിടെ സോമം നുകർന്നാലും!2

യാതൊരു ദേവകാമൻ സാഭിലാഷമായ പൂർണ്ണമനസ്സോടേ ഇന്ദ്രന്നു സോമം പിഴിയുമോ, അവന്റെ ഗോക്കളെ അവിടുന്നു ക്ഷയിപ്പിയ്ക്കില്ല; അവന്നു ശോഭനവും പ്രശസ്തവുമായ (ധനം) കല്പിച്ചുകൊടുക്കും! 3

യാതൊരു ധനികരിൽ മഘവാവിന്നു സോമം പിഴിയുമോ, അവന്നു തന്തിരുവടി പ്രത്യക്ഷനാകും: അവനെ അവിടുന്നു കൈപിടിച്ചു കാത്തരുളും; അപേക്ഷിയ്ക്കപ്പെടാതെതന്നേ ബ്രഹ്മദ്വേഷികളെ ഹനിയ്ക്കും! 4

ഇന്ദ്ര, അശ്വത്തെയും ഗോവിനെയും അന്നത്തെയും കാംക്ഷിയ്ക്കുന്ന ഞങ്ങൾ അങ്ങയെ പ്രാപിപ്പാൻവേണ്ടി വിളിയ്ക്കുന്നു: ഞങ്ങൾ അങ്ങയുടെ പുതിയ നന്മമനസ്സിൽ വർത്തിച്ചു, സുഖകരനായ അങ്ങയെ വിളിയ്ക്കുമാറാകണം! 5

കുറിപ്പുകൾ: സൂക്തം 160.

[1] ഇതു – സോമം. ഞങ്ങൾതന്നേ വേണം, ഇമ്പപ്പെടുത്തുക.

[3] ക്ഷയിപ്പിയ്ക്കില്ല – പെരുപ്പിയ്ക്കുകയേ ചെയ്യൂ.

[5] നന്മമനസ്സിൽ വർത്തിച്ച് – അനുഗ്രഹപാത്രങ്ങളായിട്ട്.

സൂക്തം 161.

പ്രജാപതിപുത്രൻ യക്ഷ്മനാശനൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഭവാനെ ജീവിച്ചിരിപ്പാൻ, അഞ്ജാതരോഗത്തിൽനിന്നും രാജയക്ഷ്മാവിൽനിന്നും ഞാൻ ഹവിസ്സുകൊണ്ടു മോചിപ്പിയ്ക്കാം. അഥവാ, ഇയ്യാളെ ഇപ്പോൾ പിശാചു പിടികൂടിയിരിയ്ക്കയാണെങ്കിൽ, ഇന്ദ്രാഗ്നികളേ, അതിൽനിന്ന് ഇയ്യാളെ നിങ്ങൾ മോചിപ്പിയ്ക്കുവിൻ! 1

ആയുസ്സറ്റു എന്നിരിയ്ക്കട്ടെ, മരിച്ചു എന്നിരിയ്ക്കട്ടെ, മൃത്യുവിന്റെ അടുക്കൽ കൊണ്ടുപോയിക്കഴിഞ്ഞു എന്നുതന്നെയിരിയ്ക്കട്ടെ: ഇയ്യാളെ ഞാൻ നിര്യതിയുടെ മടിയിൽനിന്നു കൊണ്ടുപോരും; ഒരു നൂറ്റാണ്ടു ജീവിപ്പാൻ കരുത്തനുമാക്കും! 2

ആയിരം കണ്ണും, നൂറാണ്ടും, നൂറുവയസ്സുമുള്ള ഹവിസ്സുകൊണ്ടു ഞാൻ ഇയ്യാളെ വീണ്ടേടുക്കും: ഇന്ദ്രൻ ഇയ്യാളെ നൂറുകൊല്ലത്തെയ്ക്കു, സർവദുരിതത്തിന്റെയും മറുകരയിലണയ്ക്കട്ടെ! 3

ഭവാൻ നൂറുശരത്തു മുഴുവൻ, നൂറു ഹേമന്തം മുഴുവൻ, നൂറുവസന്തം മുഴുവൻ അഭിവൃദ്ധിയോടേ ജീവിച്ചിരിയ്ക്കുക: ശതായുസ്സായ ഹവിസ്സിനാൽ ഇന്ദ്രാഗ്നികളും സവിതാവും ബൃഹസ്പതിയും ഇയ്യാളെ തിരിച്ചുതന്നിരിയ്ക്കുന്നു! 4

ഭവാനെ ഞാൻ കൊണ്ടുപോന്നു – ഭവാനെ ഞാൻ കൈക്കലാക്കി: വീണ്ടും പിറന്നവനേ തിരിച്ചുവരൂ. സർവാംഗസഹിത, ഭവാനു സർവ്വേന്ദ്രിയവും, ഭവാനു സർവായുസ്സും ഞാൻ നേടിയിരിയ്ക്കുന്നു! 5

കുറിപ്പുകൾ: സൂക്തം 161.

[1] രോഗിയോട്: രാജയക്ഷ്മാവ് = ക്ഷയം.

[2] നിര്യതി – ആയുസ്സു ക്ഷയിപ്പിയ്ക്കുന്ന പാപദേവത.

[3] ആയിരം കണ്ണും, നൂറാണ്ടും, നൂറുവയസ്സുമുള്ള – ഫലത്വേന ആയിരം കണ്ണുകളെയും നൂറു വയസ്സിനെയും ഉളവാക്കുന്ന. നൂറാണ്ടും നൂറുവയസ്സും ഒന്നുതന്നെ.

[4] ആദ്യവാക്യം രോഗിയോട്:

[5] രോഗിയോട്: രോഗശാന്തികരങ്ങളത്രേ, ഈ മന്ത്രങ്ങൾ.

സൂക്തം 162.

ബ്രഹ്മപുത്രൻ രക്ഷോഹാവ് ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഗർഭരക്ഷ ദേവത.

മന്ത്രത്തോടു ചേർന്ന രക്ഷോഹാഗ്നി നിന്റെ ഗർഭത്തിൽ രോഗമായും യോനിയിൽ അർശസ്സായും സ്ഥിതിചെയ്യുന്നവനെ ഇവിടെനിന്നു തുരത്തട്ടെ! 1

നിന്റെ ഗർഭത്തിൽ രോഗമായുംം യോനിയിൽ അർശസ്സായും സ്ഥിതിചെയ്യുന്ന മാംസഭോജിയെ മന്ത്രസമേതനായ അഗ്നി മുച്ചൂടും മുടിയ്ക്കട്ടെ! 2

ആർ നിന്റെ (ഗർഭാശയത്തില്‍) നിപതിച്ച രേതസ്സിനെ, ആർ ഇളകിത്തുടങ്ങിയതിനെ, ആർ നിന്റെ പിറന്ന കുട്ടിയെ നശിപ്പിയ്ക്കാൻ നോക്കുമോ, അവനെ ഞങ്ങൾ ഇവിടെനിന്നോടിയ്ക്കും! 3

ആർ നിന്റെ തുടകളെ തമ്മിലകറ്റുമോ, ആർ ദമ്പതികളുടെ നടുവിൽ കിടക്കുമോ, ആർ യോനിയിൽ കടന്നു നക്കുമോ, അവനെ ഞങ്ങൾ ഇവിടെനിന്നോടിയ്ക്കും! 4

ആർ നിന്റെ അടുക്കൽ ഭ്രാതാവിന്റെയോ ഭർത്താവിന്റെയോ ജാരന്റെയോ വടിവെടുത്തു പറന്നെത്തി, നിന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കുമോ, അവനെ ഞങ്ങൾ ഇവിടെനിന്നോടിയ്ക്കും! 5

ആർ നിന്നെ കിനാവിനാൽ മയക്കി, വന്നെത്തി, നിന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കുമോ, അവനെ ഞങ്ങൾ ഇവിടെനിന്നോടിയ്ക്കും! 6

കുറിപ്പുകൾ: സൂക്തം 162.

[1] ഗർഭിണിയോടു്: സ്ഥിതിചെയ്യുന്നവനെ – രാക്ഷസനെ.

[2] മാംസഭോജി = രാക്ഷസൻ.

[4] അകറ്റും – ഗർഭഹനനത്തിന്ന്. നക്കും – വീണ ശുക്ലത്തെ.

സൂക്തം 163.

കശ്യപഗോത്രൻ വിവൃഹാവ് ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; രോഗശാന്തി ദേവത.

നിന്റെ കണ്ണിൽനിന്നു, മൂക്കിൽനിന്നു, ചെവിയിൽനിന്നു, താടിയിൽനിന്നു, തലയിൽനിന്നു, തലച്ചോറിൽനിന്നു, നാവിന്മേൽ നിന്നു, നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 1

നിന്റെ കഴുത്തിലെ പെരുഞരമ്പുകളിൽനിന്ന്, എല്ലുകളിൽ നിന്ന്, എല്ലേപ്പുകളിൽനിന്നു, കൈപ്പടങ്ങളിൽനിന്നു, ചുമലുകളിൽ നിന്നു, കൈകളിൽനിന്നു, നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 2

നിന്റെ കുടരിൽനിന്നും, കുഴലുകളിൽനിന്നു, പെരുംകുടരിൽ നിന്നു, ഹൃദയത്തിൻനിന്നു, വൃക്കങ്ങളിൽനിന്നു, യകൃത്തിൽനിന്നു, മാംസങ്ങളിൽനിന്നു, നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 3

നിന്റെ തുടമേൽനിന്നു, കാൽമുട്ടിന്മേൽനിന്നു, മടമ്പിൽനിന്നു, പുറവടിയിൽനിന്നു, ജഘനത്തിൽന്നു, ഒളിതിരണ്ട പായുവിൽ നിന്നു നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 4

നിന്റെ മൂത്രം വീഴ്ത്തുന്ന മേഢ്റത്തിൽനിന്നു, രോമങ്ങളിൽ നിന്നു, നഖങ്ങളിൽനിന്ന് – എല്ലാദ്ദേഹത്തിൽനിന്നും – നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 5

അവയവത്തിൽനിന്ന് അവയവത്തിൽനിന്നു, രോമത്തിൽ നിന്നു രോമത്തിൽനിന്നു്, എപ്പിൽനിന്ന് – നിന്റെ എല്ലാദ്ദേഹത്തിൽനിന്നും – രോഗം ഞാൻ പറിച്ചുനീക്കാം! 6

കുറിപ്പുകൾ: സൂക്തം 163.

[1] രോഗിയോട്:

[3] വൃക്കങ്ങൾ – ഇരുവശങ്ങളിലും തണ്ടെല്ലിന്നടുത്തുള്ള ഓരോ മുഴ.

സൂക്തം 164.

അംഗിരോഗോത്രൻ പ്രചേതസ്സ് ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ദുസ്സ്വപ്നശാന്തി ദേവത.

കിനാവിന്റെ ഉടമസ്ഥ, നീ വിട്ടുപോവുക: കാൽ നീട്ടിനീട്ടിവെയ്ക്കുക. അലകത്തെങ്ങാനും പാർത്തുകൊള്ളുക. അവിടെ നിര്യതിയോടു പറഞ്ഞേയ്ക്കണം: വളരെയുണ്ട്, ജീവിച്ചിരിയ്ക്കുന്നവന്റെ മനസ്സിൽ! 1

(എല്ലാവരും) നല്ല വരം പ്രാർത്ഥിയ്ക്കുന്നു; നല്ലതു ധാരാളം നേടുകയും ചെയ്യുന്നു. യമങ്കൽ, നല്ലതായിവരട്ടെ കാഴ്ച: വളരെയെണ്ണത്തിലാണു്, ജീവിച്ചിരിയ്ക്കുന്നവന്റെ മനസ്സ്! 2

ഞങ്ങൾ ജാഗ്രത്തിലോ സ്വപ്നത്തിലോ, വേണ്ടിയോ, വേണ്ടാതെയോ ചെയ്തുപോയ എല്ലാക്കെടുപാപങ്ങളെയും അഗ്നി ഞങ്ങളിൽ നിന്ന് അകറ്റിനിർത്തട്ടെ! 3

ഇന്ദ്ര, ബ്രഹ്മണസ്പതേ, ഞങ്ങൾ ദ്രോഹം ചെയ്തിരിയ്ക്കാം: അംഗിരോഗോത്രത്തിലെ പ്രചേതസ്സെന്ന എന്നെ ശത്രുപീഡയിൽ നിന്ന് (ഇന്ദ്രൻ) രക്ഷിയ്ക്കട്ടെ! 4

ഞങ്ങൾ ഇപ്പോൾ ജയിയ്ക്കണം, നേടണം, നിരപരാധരാകണം: ഞങ്ങളുടെ ജാഗ്രൽസ്വപ്നപാപം, ഞങ്ങൾക്കു ദ്വേഷം ആരിലോ ആവങ്കലണയട്ടെ – ഞങ്ങളെ ദ്വോഷിയ്ക്കുന്നവനാരോ, അവങ്കലണയട്ടെ! 5

കുറിപ്പുകൾ: സൂക്തം 164.

[1] കിനാവിന്റെ ഉടമസ്ഥ – ഹേ ദുഃസ്വപ്നാധിദേവ പറഞ്ഞേയ്ക്കണം – ഞങ്ങളെ ഉപദ്രവിയ്ക്കരുത് എന്ന്. വളരെ – ആശകൾ.

[2] യമങ്കൽ (ദുഃസ്വപ്നാധിദേവങ്കൽ) നല്ലതായി വരട്ടേ കാഴ്ച – യമന്നു നമ്മെ ദ്രോഹിപ്പാൻ തോന്നാതിരിയ്ക്കട്ടെ.

[5] ജയിയ്ക്കുമാറാകണം – ദുഃസ്വപ്നനാശത്താൽ.

സൂക്തം 165.

നിര്യതിപുത്രൻ കപോതൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

ദേവന്മാരേ, നിര്യതിയുടെ ദൂതനായ കപോതൻ ഇവിടെ വന്നുകേറിയതെന്തിനോ, അതിന്നു ഞങ്ങൾ പൂജിച്ചു പരിഹാരം ചെയ്യുമാറാകണം: ഞങ്ങളുടെ ഇരുകാലിയ്ക്കു സുഖം ഭവിയ്ക്കട്ടെ; നാല്ക്കാലിയ്ക്കു സുഖം ഭവിയ്ക്കട്ടെ! 1

ദേവന്മാരേ, ഞങ്ങളുടെ ഗൃഹത്തിൽ വന്നിരിയ്ക്കുന്ന കപോതപക്ഷി പാപമുളവാക്കാതെ സുഖകരനായിത്തീരട്ടെ: മേധാവിയായ അഗ്നി ഞങ്ങളുടെ ഹവിസ്സു കൈക്കൊള്ളുന്നുണ്ടല്ലോ; അതിനാൽ, ചിറകുള്ള ആയുധം ഞങ്ങളിലേല്ക്കാതിരിയ്ക്കട്ടെ! 2

ദേവന്മാരേ, ചിറകുള്ള ആയുധം ഞങ്ങളെ ഹിംസിയ്ക്കരുത്: അത് അടുക്കളയിൽ അടുപ്പിൽ കടക്കുന്നു! ഞങ്ങളുടെ ഗോക്കൾക്കും ആളുകൾക്കും സുഖം ഭവിയ്ക്കട്ടെ; കപോതം ഇവിടെ ഞങ്ങളെ കഷ്ടപ്പെടുത്തരുതു്! 3

മൂങ്ങ മൂളുന്നതും, പിറാവ് അടുപ്പിൽ കടക്കുന്നതും നിഷ്ഫലമായിപ്പോകട്ടെ! ഇതാരയച്ച ദൂതനോ, ആ മരണകാരിയായ യമന്ന് ഇതാ, നമസ്ക്കാരം! 4

പുറത്താക്കേണ്ടുന്ന പിറാവിനെ സ്തുതരായ നിങ്ങൾ ആട്ടിക്കളയുവിൻ; മത്തു പൂണ്ടു്, ദുരിതമെല്ലാം മറയത്താക്കി, അന്നവും ഗോവിനെയും കൊണ്ടുവരുവിൻ. പക്ഷി ഞങ്ങളുടെ ചോറു തിന്നാതെ പറന്നുപോകട്ടെ! 5

കുറിപ്പുകൾ: സൂക്തം 165.

[1] നിര്യതി – പാപദേവത. ഇവിടെ – ഞങ്ങളുടെ ഗൃഹത്തിൽ. അതിന്ന് – ആ ബാധയ്ക്ക്. ഇരുകാലി – പുത്രാദികൾ.

[2] ചിറകുള്ള ആയുധം – കപോതപക്ഷി.

[5] മത്തു പൂണ്ടു് – സോമപാനത്താൽ.

സൂക്തം 166.

വിരാജപുത്രനോ ശക്വരപുത്രനോ ആയ ഋഷഭൻ ഋഷി; അനുഷ്ടുപ്പും മഹാപംക്തിയും ഛന്ദസ്സുകൾ: സപത്നനാശനം ദേവത.

അങ്ങ് എന്നെ എന്റെ വംശക്കാരിൽവെച്ച് ഋഷഭനും, ശത്രുധർഷകനുമാക്കിയാലും; രിപുഹന്താവും വിരാജനും വളരെ ഗോക്കളുടെ ഉടമസ്ഥനുമാക്കിയാലും! 1

ഞാൻ ശത്രുഹന്താവാണു്, ഇന്ദ്രനെപ്പോലെ അഹിംസിതനാണ്, അക്ഷതനാണു്: ഈ ശത്രുക്കളൊക്കെ എന്റെ കാൽച്ചുവട്ടിലമരട്ടെ! 2

ഇവിടെവെച്ചുതന്നേ നിങ്ങളെ ഞാൻ ഞാണുകൊണ്ടു വിൽത്തലകളെയെന്നപോലെ കെട്ടും. വാചസ്പതേ, എന്നെ ഇടിച്ചുപറയുന്ന ഇവരെ അവിടുന്നു വിലക്കിയാലും! 3

കീഴമർത്തുന്ന ഞാൻ എന്തിനും പോന്ന കരുത്തോടേ വന്നിരിയ്ക്കയാണു്: നിങ്ങളുടെ മനസ്സും, നിങ്ങളുടെ കർമ്മവും, നിങ്ങളുടെ യുദ്ധവും ഞാൻ കവരും! 4

ഞാൻ നിങ്ങളുടെ യോഗക്ഷേമം കവർന്നു മീതെനില്ക്കും – നിങ്ങളുടെ തലയിൽ കാൽവെയ്ക്കും: നിങ്ങൾ എന്റെ കാൽച്ചുവട്ടിൽക്കിടന്നു, വെള്ളത്തിൽ തവളകളെന്നപോലെ – വെള്ളത്തിൽ തവളകളെന്നപോലേ – നിലവിളിയ്ക്കുവിൻ! 5

കുറിപ്പുകൾ: സൂക്തം 166.

[1] ഋഷഭൻ – ശ്രേഷ്ഠൻ. വിരാജൻ – വിശേഷേണ ശോഭിയ്ക്കുന്നവൻ.

[2] അക്ഷതൻ = പരിക്കേല്ക്കാത്തവൻ.

[3] ആദ്യവാക്യം ശത്രുക്കളോട്:

[4] ശത്രുക്കളോട്: മനസ്സ് – ധൈര്യമെന്നർത്ഥം.

സൂക്തം 167.

വിശ്വാമിത്രനും ജമദഗ്നിയും ഋഷികൾ; ജഗതി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, അങ്ങയ്ക്കിതാ, മധു തൂകുന്നു: അങ്ങാണല്ലോ; സോമകലശത്തിന്നുടയവൻ. അവിടുന്നു ഞങ്ങൾക്കു സമ്പത്തും വളരെപ്പുത്രന്മാരെയും തരിക: തപസ്സനുഷ്ഠിച്ചു സ്വർഗ്ഗം കീഴടക്കിയവനാണല്ലോ, ഭവാൻ! 1

സ്വർഗ്ഗം കീഴടക്കിയ, മഹാനായ, സോമത്താൽ ഇമ്പംകൊള്ളുന്ന ശക്രനെ ഞങ്ങൾ പിഴിഞ്ഞൂവെച്ചതിലെയ്ക്കു വിളിയ്ക്കുന്നു: നിന്തിരുവടി ഞങ്ങളുടെ ഈ യജ്ഞമറിഞ്ഞു്, ഇവിടെ എഴുന്നള്ളിയാലും; മാറ്റലരെ വെല്ലുന്ന മഘവാവിനോടു ഞങ്ങൾ യാചിയ്ക്കുന്നു! 2

മഘവാവേ, സോമരാജാവിന്റെയും വരുണന്റെയും കർമ്മത്തിലും, ബൃഹസ്പതിയുടെയും അനുമതിയുടെയും ഗൃഹത്തിലും ഞാനിപ്പോൾ നിന്തിരുവടിയെ സ്തുതിയ്ക്കുന്നു; ധാതാവേ, വിധാതാവേ, ഞാൻ ബാക്കിസ്സോമം കുടിച്ചു! 3

പ്രേരിതനായ ഞാൻ യജ്ഞത്തിൽ അമീത്തിന്നു ചരുവുണ്ടാക്കിയിരിയ്ക്കുന്നു; മുന്തിയ സൂരിയായ ഞാൻ ഈ സ്തോത്രവും ചൊല്ലുന്നു. ‘വിശ്വാമിത്ര, ജമദഗ്നേ, നിങ്ങളുടെ യാഗശാലയിൽ പിഴിഞ്ഞുകഴിഞ്ഞാൽ, ഞാൻ ധനവുമെടുത്തു വരുമല്ലോ.’ 4

കുറിപ്പുകൾ: സൂക്തം 167.

[1] മധു – മധുരസോമം.

[2] പിഴിഞ്ഞുവെച്ചതിലെയ്ക്ക് – സോമനീർ കുടിപ്പാൻ. നിന്തിരുവടി എന്നാദിയായ വാക്യം പ്രത്യക്ഷോക്തി.

[3] അനുമതി – ഒരു ദേവപത്നി. ധാതാവ് – ഒരു ദേവൻ. വിധാതാവ് – മറ്റൊരു ദേവൻ. ബാക്കി – ഹുതാവശിഷ്ടം. കുടിച്ചു – നിന്നളിരുവരുടെ അനുജ്ഞയാൽ.

[4] ഇന്ദ്രനോടു്: പ്രേരിതൻ – ഭവാനാൽ. അമീത്തിന്ന് – അങ്ങയ്ക്കു ഭക്ഷിപ്പാൻ. ഒടുവിലെ വാക്യംം ഇന്ദ്രൻ അന്തരാത്മാവായിട്ടു പറയുന്നതാണു്: പിഴിഞ്ഞുകഴിഞ്ഞാൽ – സോമം.

സൂക്തം 168.

വാതഗോത്രൻ അനിലൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വായു ദേവത. (കാകളി.)

വായുവിൻ വീശലിൻ മേന്മ (ചൊൽവൻ,) ദ്രുതം:
പായു,മിരച്ചൊലി വായ്പിച്ചൊടിച്ചവൻ;
വിണ്ണിൽപ്പരന്നു തുടുപ്പുളവാക്കിടും-
മന്നിൽപ്പൊടി പറപ്പിച്ചു പായുമവൻ! 1

സ്ഥാവരൌഘത്തെ വഴങ്ങിയ്ക്കുമാ വായു-
ദേവങ്കലെത്തും, യുധിപോലെയശ്വകൾ:
തേരിന്നവയെ സ്വയമേവ ചേർത്ത,തിൽ-
ക്കേറിഗ്ഗമിയ്ക്കു,മിപ്പാരിനൊക്കെപ്പുരാൻ! 2

വാനിൽവഴികളിൽസ്സഞ്ചരിയ്ക്കും മഖ-
വാനിരിയ്ക്കാറില്ലി,ടയ്ക്കൊരുനാളിലും:
എങ്ങു പിറന്നൂ, പ്രഥമജാതനിവൻ?
എങ്ങുനിന്നെമ്പാടുമെത്തീ, പയസ്സഖൻ? 3

ദേവകൾക്കാത്മാവു,ലകിനുൾപ്രാണനി-
ദ്ദേവൻ ചരിച്ചുപോരുന്നു, യഥേഷ്ടമേ:
കേവലം കേൾക്കാമിരമ്പൽ; കാണില്ലുട;-
ലാ വായുവിനെ ഹവിസ്സാൽ ബ്ഭജിയ്ക്ക, നാം! 4
കുറിപ്പുകൾ: സൂക്തം 168.

[1] ഇരച്ച് = ഇരമ്പി. ഒടിച്ച് – വൃക്ഷാദിയെ. തുടുപ്പ് – പൊടി മേല്പോട്ടു പറപ്പിയ്ക്കുന്നതിനാൽ.

[2] യുധിപോലെ – യുദ്ധത്തിൽ ചെല്ലുന്നതുപോലെ. അശ്വകൾ = പെൺകുതിരകൾ.

[3] മഖവാൻ – യജ്ഞവാനായ വായു. പ്രഥമജാതൻ – എല്ലാ പ്രാണികളെക്കാളും മുമ്പേ ജനിച്ചവൻ. പയസ്സഖൻ = വെള്ളത്തിന്റെ കൂട്ടുകാരൻ. വായു എല്ലായ്പ്പോഴും എല്ലാടത്തും വത്തിയ്ക്കുന്നു; അതിനാൽ അദ്ദേഹത്തിന്റെ ജനനമെവിടെ എന്നും, എവിടെനിന്നു പുറപ്പെടുന്നു എന്നും അറികവയ്യ.

[4] ഇരമ്പൽ കേവലം കേൾക്കാം – വായുവിന്റെ ശബ്ദംമാത്രം കേൾക്കാം.

സൂക്തം 169.

കക്ഷീവൽഗോത്രൻ ശബരൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഗോക്കൾ ദേവത. (കാകളി.)

വായു ഗോക്കൾക്കു സുഖം നല്കി വീശട്ടെ;
മേയട്ടെ, കെല്പുറ്റ പുല്ലുകൾ തിന്നവ;
തോയവും പാരം കുടിയ്ക്കട്ടെ; പാദവ-
ത്തായ ഭോജ്യത്തെസ്സുഖിപ്പിയ്ക്ക, രുദ്ര, നീ! 1

എവയ്ക്കൊരേവടി,വേവ വിഭിന്നക,-
ളേവതൻ പേർ മഖത്താലഗ്നി തേറുമോ,
അംഗിരസ്താപസരേവയെ നിർത്തിനാ;-
രിങ്ങവയ്ക്കുത്സുഖം നല്ക, പർജ്ജന്യ, നീ! 2

ഏവ ശരീരമയയ്ക്കുന്നു ദേവകൾ-
ക്കേ,വതൻ ഭൂതിയെത്തേറുന്നു സോമനീർ,
പാൽകൊണ്ടു ഞങ്ങൾക്കു പുഷ്ടി വരുത്തുമ-
ത്തായ്ക്കളെപ്പൂകിയ്ക്കുകിന്ദ്ര, തൊഴുത്തിൽ നീ! 3

വിശ്വദേവപിതൃസമ്മതിയോടെനി-
യ്ക്കിശ്ഭശുഗോക്കളെ നല്കി പ്രജാപതി
ഞങ്ങൾതന്നാലയിൽക്കല്പിച്ചുനിർത്തട്ടെ;
ഞങ്ങൾ ചേരേണ,മിവതൻ കിടാവുമായ്! 4
കുറിപ്പുകൾ: സൂക്തം 169.

[1] കെല്പുറ്റ ബലകരങ്ങളായ എന്നാർത്ഥം. പാദവത്തായ, കാലുള്ള ഭോജ്യത്തെ – ഗോവിനെ.

[2] വടിവ് – ആകൃതിയും വർണ്ണവും. വിഭിന്നകൾ – ഭിന്നഭിന്നരൂപകൾ. നിർത്തിനാർ – ഈ ലോകത്തിൽ പാർപ്പിച്ചു. ഉൽസുഖം = മികച്ച സുഖം.

[3] വൈകുന്നേരം ഗൃഹത്തിലെയ്ക്കു തിരിച്ചുവരുന്ന പൈക്കളെപ്പറ്റി: അയയ്ക്കുന്നു – ഹവിസ്സാക്കി. ഭൂതി = സമ്പത്ത്, ക്ഷീരാദി; പാലും മറ്റും ചേർക്കുമല്ലോ, സോമനീരിൽ. തായ്ക്കളെ – കുട്ടിയോടുകൂടിയ പൈക്കളെ.

[4] ആല = തൊഴുത്ത്. ഞങ്ങൾ ഇവയുടെ കിടാവുമായ് ചേരേണം – ചേരുമാറാകണം; ഇവ പെറ്റു കുട്ടികളുണ്ടാകട്ടെ.

സൂക്തം 170.

സൂര്യപുത്രൻ വിഭ്രാട്ട് ഋഷി; ജഗതിയും ആസ്താരപംക്തിയും ഛന്ദസ്സുകൾ; സൂര്യൻ ദേവത. (കാകളി.)

വിഭ്രാട്ടു യഷ്ടാവിനവ്യാജമായുസ്സു
കല്പിച്ചു, പാരം കുടിയ്ക്കട്ടെ, സോമനീർ:
വാതേരിതനായ് സ്വയം നോക്കി രക്ഷിച്ചു
ഭൂതങ്ങളെപ്പോറ്റുവോനി,പ്പുരുപ്രഭൻ! 1

വിഭ്രാട്ടുദിയ്കുന്നു, ധാര്യമാം വിണ്ണൂന്നി-
ലർപ്പിതം സത്യതേജസ്സനല്പോൽക്കടം,
ശത്രുവെ,ജ്ജന്മാർഹിതനെ,യസുരനെ,
വൃത്രനെ, ദസ്യുവെക്കൊല്ലുവൊ,ന്നന്നദം! 2

ഇശ്രേഷ്ഠതേജസ്സു തേജോഗണോത്തമം,
വിശ്വജിത്ത,ർത്ഥജിത്തെന്നുക്ത,മുന്നതം:
കാണാൻ വെളിച്ചം ജഗത്തിനേകും മഹാൻ
ഭാനു വീശുന്നു, ജൈത്രാക്ഷയോരുബലം! 3

മേധസമന്വിതം സർവകർമ്മാസ്പദ-
മേതിജ്ജഗത്തിനെയെല്ലാം പുലർത്തുമോ,
അക്കതിർച്ചാർത്തിനാലൊക്കെ വിളങ്ങിച്ചു
പുക്കരുളീ, ഭവാൻ വിണ്ണിലെ രോചനം! 4
കുറിപ്പുകൾ: സൂക്തം 170.

[1] വിഭ്രാട്ട് – വിശേഷേണ ശോഭിയ്ക്കുന്നവൻ, സൂര്യൻ; ഋഷിയുടെ പേരും ചേർത്തിരിയ്ക്കുന്നു. കല്പിച്ചു – ഉണ്ടാക്കി. വാതേരിതൻ – വായുവിനാൽ ഇളക്കപ്പെട്ടവൻ; സൂര്യനുൾപ്പെട്ട രാശിചക്രത്തെ വായു ചലിപ്പിയ്ക്കുന്നു.

[2] ധാര്യമാം – വായുവിനാൽ ധരിയ്ക്കപ്പെടേണ്ടുന്ന. വിണ്ണൂന്നിൽ – സ്വർഗ്ഗത്തിന്നു് ഒരൂന്നായ സൂര്യമണ്ഡലത്തിൽ. അർപ്പിതം = വെയ്ക്കപ്പെട്ട. സത്യതേജസ്സ് ഉദിയ്ക്കുന്നു. വിഭ്രാട്ട്, അനല്പോൽക്കടം, കൊല്ലുവൊന്ന്, അന്നദം എന്നിവ തേജോവിശേഷണങ്ങൾ: വിഭ്രാട്ട് = വിശേഷേണ ശോഭമാനം. അനല്പോൽക്കടം = പുഷ്ടവും പ്രൗഢവുമായിട്ടുള്ളതു്. ജന്മാഹിതൻ – സഹജശത്രു.

[3] അർത്ഥജിത്ത് = ധനമടക്കുന്നതു്. എന്നുക്തം – എന്നു ജനങ്ങളാൽ കഥിയ്ക്കപ്പെട്ടതു്. ഭാനു = സൂര്യൻ. ജൈത്രാക്ഷയോരു ബലം – തമസ്സിനെ ജയിയ്ക്കുന്ന, അക്ഷയമായ, വിസ്തീർണ്ണമായ തേജസ്സാകുന്ന ബലം.

[4] പ്രത്യക്ഷോക്തി: മേധസമന്വിതം = യജ്ഞോപേതം. രോചനം – ഒരു സ്ഥാനം.

സൂക്തം 171.

ഭൃഗുപുത്രൻ ഇടൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

രക്ഷിച്ചുവല്ലോ, നീ നേർക്കാസ്സോമവാനാമിടന്റെ തേർ:
പിഴിഞ്ഞവന്റെ വിളിയും ചെവിക്കൊണ്ടാലുമിന്ദ്ര, നീ! 1

വിറക്കൊള്ളുന്ന യജ്ഞത്തിൻ ശിരസ്സുടലിൽനിന്നു നീ
പറിച്ചുവല്ലോ; വന്നാലും, സോമവാന്റെ ഗൃഹത്തിൽ നീ! 2

ഇന്ദ്ര, സ്തവേച്ഛുവാമസ്ത്രബുധ്നപുത്രന്നുവേണ്ടി നീ
മെരുക്കിയല്ലോ, നീണാളെയ്ക്കാ വേനസുതമർത്ത്യനെ! 3

ദേവകൾക്കും മറവിലായ്പ്പിന്നിൽപ്പോയ ദിനേശനെ
പുരോഭാഗത്തുദിപ്പിയ്ക്കുമല്ലോ, വടിവിലിന്ദ്ര, നീ! 4
കുറിപ്പുകൾ: സൂക്തം 171.

[1] സോമവാൻ – ഭവാന്നു സോമനീർ തന്നവൻ. ഇടന്റെ – എന്റെ. ആ – പ്രസിദ്ധമായ തേർ. പിഴിഞ്ഞവന്റെ – സോമം പിഴിഞ്ഞ എന്റെ.

[2] ദേവന്മാരിൽനിന്നു പേടിച്ചു പാഞ്ഞ പുരുഷരൂപിയായ യജ്ഞത്തിന്റെ തല ഇന്ദ്രൻ പറിച്ചെടുത്തുപോൽ. ആ തലയത്രേ, പ്രവർഗ്ഗ്യം. സോമവാന്റെ – എന്റെ.

[3] അസ്ത്രബുധ്നൻ – ഒരാളുടെ പേർ. ആ വേനസുതമർത്ത്യനെ – പൃഥു എന്ന മനുഷ്യനെ.

[4] മറവിലായ് – എവിടെപ്പോയെന്നറിയാൻ വയ്യാത്തവിധം. പിന്നിൽപ്പോയ – അസ്തമിച്ച. പുരോഭാഗം = മുൻവശം, കിഴക്ക്. വടിവിൽ = ഭംഗിയിൽ.

സൂക്തം 172.

അംഗിരോഗോത്രൻ സംവർത്തൻ ഋഷി; ദ്വിപദാവിരാട്ട് ഛന്ദസ്സ്; ഉഷസ്സ് ദേവത. (മഞ്ജരി.)

നീ രുചിരാംഗിയായ് വന്നാലും: തേരോടു
ചേരുന്നു, വാരകിടുള്ള പൈക്കൾ! 1

വന്നാലു,മൻപുൾക്കൊണ്ട,ധ്വരം പൂർണ്ണമാ-
ക്കുന്നോൾ, സുദാനരാൽ വൻദാത്രി നീ! 2

അന്നവാന്മാർപോലേ നൽദ്ദാനം ചെയ്തെങ്ങ-
ളന്യൂനയജ്ഞത്താൽപ്പൂജിയ്ക്കാവൂ! 3

ജ്യോഷ്ഠത്തിതന്നിരുൾ പോക്കും; നിജോൽപത്തി-
ശ്രൈഷ്ഠ്യമുഷസ്സു രഥത്തിൽക്കേറ്റും! 4
കുറിപ്പുകൾ: സൂക്തം 172.

[1] പ്രത്യക്ഷോക്തി: വാരകിട് = തടിച്ച. അകിട്. പൈക്കൾ തേരോടു ചേരുന്നു – ഉഷസ്സിന്റെ വാഹനങ്ങളായ പൈക്കൾ തേർ വലിപ്പാൻ പൂട്ടിനില്ക്കുന്നു; ആ തേരിൽ ഇങ്ങോട്ടു വന്നാലും.

[2] സുദാനരാൽ വൻദാത്രി – ഉദാരരെക്കൊണ്ടു ധാരാളം കൊടുപ്പിയ്ക്കുന്നവൾ.

[3] പൂജിയ്ക്കാവൂ – ഉഷസ്സിനെ.

[4] ജ്യേഷ്ഠത്തി – രാത്രി. നിജോൽപത്തിശ്രൈഷ്ഠ്യം – തന്റെ സുജാതത്വം. തേരിൽക്കേറ്റും – തേർകൊണ്ടു വെളിപ്പെടുത്തും.

സൂക്തം 173.

അംഗിരോഗോത്രൻ ധ്രുവൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; രാജസ്തുതി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

കൊണ്ടുവന്നേൻ നിന്നെ: – ക്കോയ്മ-
കൊണ്ടുറപ്പിൽ വാഴ്ത്തിങ്ങെന്നും.
നാട്ടാർക്കെല്ലാം പ്രിയനാക;
രാഷ്ട്രം നിന്നെപ്പിരിയൊല്ലാ! 1

പറ്റൊല്ലിടിവി; – ങ്ങേ വാഴ്ക,
പർവതംപോലുറപ്പിൽ നീ-
ഇന്ദ്രൻപോലങ്ങെന്നും വാഴ്ക;
നന്നായ്ന്നിർത്തുകീ, രാഷ്ട്രത്തെ! 2

നിത്യഹവിസ്സശിച്ചിന്ദ്രൻ
സുസ്ഥിരനാക്കുകി,യ്യാളെ;
ഈ മർത്ത്യനെപ്പുകഴ്ത്തട്ടേ,
സോമബ്രഹ്മണസ്പതികൾ! 3

നിത്യം വാന; – മൂഴി നിത്യം;
നിത്യങ്ങളി,പ്പർവതങ്ങൾ;
നിത്യ,മിപ്പാരൊട്ടുക്കേ; – വം
നിത്യനൃപൻ, നാട്ടാർക്കിയ്യാൾ! 4

നിർത്തട്ടേ, വരുണൻ പുരാൻ;
നിർത്തട്ടേ, ശ്രീബൃഹസ്പതി;
നിർത്തട്ടേ, സുസ്ഥിരമാക്കി-
ത്ത്വദ്രാഷ്ട്രത്തെയഗ്നീന്ദ്രരും! 5

നിത്യഹവിസ്സോടേ ഞങ്ങൾ
നിത്യസോമമൊരുക്കുന്നു:
കപ്പം നാട്ടാരങ്ങയ്ക്കുതാ-
നർപ്പിയ്ക്കുമാറാക്കു,മിന്ദ്രൻ! 6
കുറിപ്പുകൾ: സൂക്തം 173.

[1] പുരോഹിതൻ അഭിഷിക്തനായ രാജാവോടു പറയുന്നു: ഇങ്ങ് – ഞങ്ങളുടെ ഇടയിൽ.

[2] ഇങ്ങേ – ഈ രാജ്യത്തുതന്നെ. നന്നായ് നിർത്തുക – ആളുകളെ സ്വസ്വകർമ്മങ്ങളിൽ വ്യാപരിപ്പിയ്ക്കുക.

[3] ഇയ്യാളെ – രാജ്യാഭിഷിക്തനെ. സോമബ്രഹ്മണസ്പതികൾ – സോമവും ബ്രഹ്മണസ്പതിയും. ഈ മർത്ത്യനെപ്പുകഴ്ത്തട്ടേ – ഇയ്യാൾ ‘എന്റെ ആളാണെ’ന്നു പക്ഷപാതം പറയട്ടെ.

[4] ആകാശവും മറ്റും നിത്യ(സ്ഥിര)മാണല്ലോ. ഏവം (അതുപോലെ) ഇയ്യാൾ സ്ഥിരനായ നൃപനായിത്തീരട്ടെ.

[5] രാജാവിനോടു്: സുസ്ഥിരമാക്കി എന്നതു പൂർവാര്‍ദ്ധത്തിലും ക്രിയാപദത്തോടു് ചേർക്കണം. ത്വദ്രാഷ്ടം = ഭവാന്റെ രാഷ്ട്രം.

[6] നിത്യം = സ്ഥിരം. കപ്പം = നികുതി.

സൂക്തം 174.

അംഗിരോഗോത്രൻ അഭീവർത്തൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്, രാജസ്തുതി ദേവത. (‘താമരക്കണ്ണൻ’ എന്നപോലെ.)

ഏതഭീവർത്തഹവ്യത്തിന്നിന്ദ്ര-
നാദരിച്ചെഴുന്നള്ളിയോ;
ബ്രഹ്മണസ്പതേ, രാഷ്ട്ം പൂകിയ്ക്കു-
കു,ണ്മാനതേകുമെങ്ങളെ! 1

മാറ്റരെപ്പായിച്ചെ,ങ്ങൾതൻ പിച്ച-
ക്കൂട്ടരെക്കീഴമർക്ക, നീ
സംഗരോത്സുകന്മാരെയു,മീറ
ഞങ്ങളിലാളുന്നോനെയും! 2

ദേവൻ സവിതാവങ്ങയെ രാഷ്ട്ര-
സേവിയാക്കട്ടേ, സോമവും
അങ്ങയെയമ്മട്ടെല്ലാബ്ഭൂതവു,-
മങ്ങശേഷഗനാംവണ്ണം! 3

ഏതു ഹവിസ്സാൽക്കർമ്മവാനിന്ദ്രൻ
മീതെയായ്, നേടീ കീർത്തിയും;
വെച്ചേന,തിതാ, വാനവന്മാരേ-
നിശ്ശത്രുവായേനല്ലോ, ഞാൻ! 4

ഇബ്ഭൂതന്നൾക്കുമാളുകൾക്കുമേ
പൊൽപ്പുരാനാകുമാറീ ഞാൻ
മാറ്റരെക്കൊന്നേൻ, നിശ്ശത്രുവായേൻ,
രാഷ്ട്രം നേടിനേൻ, ധൃഷ്ണുവായ്! 5
കുറിപ്പുകൾ: സൂക്തം 174.

[1] അഭീവർത്തഹവ്യം – നേരേ ചെല്ലുന്ന ഹവിസ്സ്; അഭീവർത്തന്റെ, എന്റെ ഹവിസ്സ്. അത് (ഹവിസ്സ്) ഉണ്മാൻ തരുന്ന ഞങ്ങളെ രാഷ്ട്രം പൂകിയ്ക്കുക – രാഷ്ട്രത്തെയ്ക്കയച്ചാലും.

[2] രാജാവിനോടു്: പിച്ചക്കൂട്ടരെ – അറുപിശുക്കരായ (ഞങ്ങൾക്കൊന്നും തരാത്ത) ആളുകളെ. കീഴമർക്ക എന്ന ക്രിയാപദം ഉത്തരാർദ്ധത്തിലും ചേർക്കുക.

[3] രാഷ്ട്രസേവി – രാജ്യം ഭരിയ്ക്കുന്നവൻ. എല്ലാബ്ഭൂതവും (പൃഥിവ്യാദി ഭൂതങ്ങളുമെല്ലാം) അങ്ങയെ രാഷ്ട്രസേവിയാക്കട്ടെ. അങ്ങ് = ഭവാൻ. അശേഷഗൻ – സർവത്ര ചെല്ലുന്നവൻ; എങ്ങും ആജ്ഞാകരൻ.

[4] വെച്ചേൻ – നിങ്ങൾക്കു ഭുജിപ്പാൻ. നിശ്ശത്രു = ശത്രുരഹിതൻ.

[5] രാജാവു പറയുന്നു: ആളുകൾ – അമാത്യാദികൾ. പൊൽപ്പുരാൻ – നല്ല രാജാവ്. ധൃഷ്ണു – ശത്രുധർഷകൻ.

സൂക്തം 175.

അർബ്ബുദനെന്ന സർപ്പർഷിയുടെ പുത്രൻ ഊർദ്ധ്വഗ്രാവാവ് ഋഷി; ഗായത്രി ഛന്ദസ്സ്; അമ്മി ദേവത.

അമ്മികളേ, സവിതൃദേവൻ നിങ്ങളെ വേലയ്ക്കിറക്കട്ടെ: നിങ്ങൾ സ്ഥാനങ്ങളിൽ ഒത്തുകൂടുവിൻ; പിഴിയുവിൻ! 1

അമ്മികളേ, നിങ്ങൾ ദുഃഖകാരിയെ അകറ്റുവിൻ; ദുരാത്മാവിനെ അകറ്റുവിൻ; പൈക്കളെ സുഖകാരിണികളാക്കുവിൻ! 2

ഒത്തുകൂടിയ അമ്മികൾ വൃഷാവിന്നു വീര്യം വരുത്തിക്കൊണ്ടു്, അടിക്കല്ലിന്മേൽ വിലസുന്നു! 3

അമ്മിക്കളേ, പിഴിയുന്ന യജമാനന്നുവേണ്ടി സവിതൃദേവൻ നിങ്ങളെ വേലയ്ക്കിറക്കട്ടെ! 4

കുറിപ്പുകൾ: സൂക്തം 175.

[1] പിഴിയുവിൻ – സോമം.

[3] വൃഷാവ് – സോമം. അടിക്കല്ല് – ചുവട്ടിൽ വെച്ച കല്ല്.

സൂക്തം 176.

ഋഷുപുത്രൻ സൂനു ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഋഭുക്കളും അഗ്നിയും ദേവതകൾ. (‘ദ്വാരകാമന്ദിരം’ പോലെ.)

ഏവർ വിശ്വംഭരര്‍ പെറ്റ
ഗോവെപ്പോലൂഴിയെ നേടീ,
ആയൃഭുക്കളുടെ സൂനൂ-
വാഞ്ഞുകേറും പെരുംപോരിൽ! 1

ആഹരിപ്പിൻ, ജ്വലൽപ്രജ്ഞ-
നായ ജാതവേദസ്സിനെ:
ചെമ്മേ കൊണ്ടുപോകുമല്ലോ,
നമ്മുടെ ഹവിസ്സദ്ദേവൻ! 2

ഹോതാവമർത്ത്യേച്ഛുവിതാ,
നീതനായീടുന്നു, യജ്ഞേ;
സൂരപ്രഭൻ വൃതൻ ചേർപ്പോൻ
തേറുന്നവനല്ലോ, താൻതാൻ! 3

ദെവനാമീയഗ്നി കാക്കും,
ദേവനരപീഡ നീക്കി:
അധ്വരാർത്ഥം സൃഷ്ടനല്ലോ,
ശക്തിമാനെക്കാളും ശക്തൻ! 4
കുറിപ്പുകൾ: സൂക്തം 176.

[1] ഋഷി, തന്നെപ്പറ്റിതന്നേ പറയുന്നു: പെറ്റ – ഗോവെപ്പോലെ – കറവപ്പയ്യിനെപ്പോലെ. ആഞ്ഞുകേറും – ശത്രുക്കൾ തോല്ക്കുമാറു പൊരുതും.

[2] ഋത്വിക്കുകളോടു്: ആഹരിപ്പിൻ – വേദിയിലെയ്ക്കു കൊണ്ടുവരുവിൻ. ജ്വലൽപ്രജ്ഞൻ = ഉജ്ജ്വലിയ്ക്കുന്ന ബുദ്ധിയോടുകൂടിയവൻ. കൊണ്ടുപോകും – ദേവകൾക്കു കൊടുക്കാൻ.

[3] അമർത്ത്യേച്ഛു – ദേവന്മാരെ യജിപ്പാനിച്ഛിയ്ക്കുന്നവൻ, അഗ്നി. നീതനായീടുന്നു – കൊണ്ടുവരപ്പെടുന്നു. വൃതൻ – ഋത്വിഗാദികളാൽ പരിവൃതൻ. ചേർപ്പോൻ – ഹവിസ്സു ദേവകളിൽ ചേർക്കുന്നവൻ, എത്തിയ്ക്കുന്നവൻ. തേറുന്നവൻ – യജിപ്പായറിയുന്നവൻ.

സൂക്തം 177.

പ്രജാപതിപുത്രൻ പതംഗൻ ഋഷി; ജഗതിയും ത്രുഷ്ടുപ്പും ഛന്ദസ്സുകൾ; മായ ദേവത.

പരമാത്മാവിന്റെ മായയാൽ വെളിപ്പെട്ട പതംഗനെ പണ്ഡിതന്മാർ ഹൃദയസ്ഥമായ മനസ്സുകൊണ്ടു ദർശിയ്ക്കുന്നു; കവികൾ സമുദ്രമദ്ധ്യത്തിൽ കാണുന്നു; കർത്താക്കൾ കതിരുകളുടെ ഇരിപ്പിടത്തെ കാംക്ഷിയ്ക്കുന്നു! 1

പതംഗൻ വാക്കിനെ മനസ്സിൽ വെയ്ക്കുന്നു: അതിനെ ദേഹാന്തർഭാഗത്തിലെ ഗന്ധർവൻ പുറപ്പെടുവിയ്ക്കുന്നു; ആ സ്വർഗ്ഗം കിട്ടിയ്ക്കുന്ന ഉജ്ജ്വലമനീഷയെ കവികൾ യജ്ഞപദത്തിൽ രക്ഷിച്ചുപോരുന്നു! 2

ഉയരത്തിൽ നടക്കുന്ന – വഴികളിലൂടേ അഭിമുഖനായും പരാങ്മുഖനായും സഞ്ചരിയ്ക്കുന്ന കാവൽക്കാരനെ ഞാൻ കണ്ടിരിയ്ക്കുന്നു: ദിക്കുകളെയും വിദിക്കുകളെയും പ്രകാശിപ്പിച്ചുകൊണ്ടു് അദ്ദേഹം ജഗത്തുക്കളിൽ വാണരുളുന്നു! 3

കുറിപ്പുകൾ: സൂക്തം 177.

[1] പതംഗൻ = സൂര്യൻ. ഋഷിയുടെ പേരും ഘടിപ്പിച്ചിരിയ്ക്കുന്നു. ഹൃദിസ്ഥമായ – ഹൃത്തിൽ നില്ക്കുന്ന, പ്രാണായാമംകൊണ്ടു് ഹൃദയത്തിൽ നിർത്തപ്പെട്ട, സമുദ്രമധ്യം = സൂര്യമണ്ഡലത്തിന്റെ നടു. കർത്താക്കൾ – സൂര്യോപാസകർ. കതിരുകളൂടെ ഇരിപ്പിടത്തെ – സൂര്യമണ്ഡലത്തെ കാംക്ഷിയ്ക്കുന്നു – സൂര്യമണ്ഡലത്തിൽ ചെന്നെത്താൻ ആളുകൾ സൂര്യനെ ഉപാസിയ്ക്കുന്നു.

[2] വാക്ക് – മൂന്നു വേദങ്ങൾ. ഗന്ധർവൻ – പ്രാണവായു. മനീഷ – വേദത്രയി.

[3] കാണുക – അറിയുക. അഭിമുഖനായും പരാങ്മുഖനായും – നമ്മുടെ നേരേയും തിരിഞ്ഞും, ഉദിച്ചും അസ്തമിച്ചും. കാവല്കാരനെ – സർവഭൂതരക്ഷകനായ സൂര്യനെ.

സൂക്തം 178.

താർക്ഷ്യപുത്രൻ അരിഷ്ടനേമി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; താർക്ഷ്യൻ ദേവത.

ബലവാനും, ദേവന്മാർ പ്രീതിപ്പെടുത്തുന്നവനും, ആക്രമിച്ചു തേരുകളെ ജയിയ്ക്കുന്നവനും, പടകളെ പായിയ്ക്കുന്നവനും, അമന്ദഗാമിയും അരിഷ്ടനേമിയുമായ ആ താർക്ഷ്യനെത്തന്നേ നാം ഇതിൽ സ്വസ്തിയ്ക്കായി വിളിയ്ക്കുക! 1

വീണ്ടും വീണ്ടും വിളിയ്ക്കുന്ന നമ്മൾ ഇന്ദ്രന്റേതുപോലെയുള്ള ഇദ്ദേഹത്തിന്റെ ദാനത്തിൽ, ഒരു തോണിയിലെന്നപോലെ സ്വസ്തിയ്ക്കായി കേറുമാറാകണം. അറ്റമില്ലാതെ പരന്നു പുകഴ്‌ന്ന ഗഭീരകളേ, ഇപ്പോൾ, നിങ്ങളിരുവരുടെയായ (ഇദ്ദേഹത്തിന്റെ) വരവിലും പോക്കിലും ഞങ്ങൾക്കുപദ്രവമുണ്ടാകരുതു്! 2

ഇദ്ദേഹവും പൊടുന്നനെ ബലംകൊണ്ടു, സൂര്യൻ തേജസ്സുകൊണ്ടെന്നപോലെ, പഞ്ചജാതികൾക്കു വെള്ളം പരത്തുന്നു. ഇദ്ദേഹത്തിന്റെ ഗമനം നൂറുമായിരവും നല്കും: അതു്, ലക്ഷ്യത്തിലെയ്ക്കു പായുന്ന ശരംപോലെ അനിവാര്യമാകുന്നു! 3

കുറിപ്പുകൾ: സൂക്തം 178.

[1] തേരുകളെ – ശത്രുരഥങ്ങളെ. അമന്ദഗാമി = ശീഘ്രഗമനൻ. അരിഷ്ടനേമി = അപീഡിതായുധൻ, ആയുധങ്ങൾക്ക് ഉടവു പറ്റാത്തവൻ. അരിഷ്ടനേമി എന്ന ഋഷിനാമവും ഘടിപ്പിച്ചിരിയ്ക്കുന്നു. ഇതിൽ – യജ്ഞത്തിൽ.

[2] ഒരു തോണിയിലെന്നപോലെ – തോണിപോലെ ദുഃഖങ്ങളുടെ മറുകരയിലണയ്ക്കും, താർക്ഷ്യന്റെ ദാനമെന്നർത്ഥം. ഗഭീരകളേ – ഹേ ദ്യാവാപൃഥിവികളേ.

[3] നൂറുമായിരവും – ധനം.

സൂക്തം 179.

ഉശിനരപുത്രൻ ശിബിയും കാശിരാജാവ് പ്രതർദ്ദനനും, രോഹിദശ്വപുത്രൻ വസുമനസ്സും ഋഷികൾ; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

നിങ്ങൾ എഴുന്നേല്ക്കുവിൻ: ഇന്ദ്രന്നുള്ള ഋതുജാതമായ ഭാഗം നോക്കുവിൻ. വെന്തുവെങ്കിൽ ഹോമിയ്ക്കുവിൻ; വെന്തിട്ടില്ലെങ്കിൽ, ഇമ്പപ്പെടുത്തുവിൻ! 1

ഇന്ദ്ര, ഹവിസ്സു വെന്തുകഴിഞ്ഞു: ഭവാൻ വെക്കം വരിക; സൂര്യൻ ഏതാണ്ടു മാർഗ്ഗമധ്യത്തിലെത്തിയിരിയ്ക്കുന്നു. സഖാക്കൾ അങ്ങയെ, പുറത്തെയ്ക്കിറങ്ങിയ ഗൃഹനാഥനെ പുത്രന്മാരെന്നപോലെ, നിധികളുമായി കാത്തിരിയ്ക്കയാണു്! 2

ഇതു് അകിട്ടിൽ വെന്തതാണെന്നു് എനിയ്ക്കു തോന്നുന്നു; തിയ്യിലും വെന്തിരിയ്ക്കുന്നു – നന്നായി വെന്തിരിയ്ക്കുന്നു – – എന്നെനിയ്ക്കു തോന്നുന്നു. ഈ സത്യവസ്തു തുലോം പുതുതാണു്: ഇന്ദ്ര, വജ്രിൻ, ബഹുകർമ്മാവായ ഭവാൻ പ്രസാദിച്ചു, മധ്യാഹ്നസവനത്തിലെ തയിർ നുകർന്നാലും! 3

കുറിപ്പുകൾ: സൂക്തം 179.

[1] ഋത്വിക്കുകളോടു്: ഭാഗം – ദധിഘർമ്മം, തയിർകാച്ചൽ (?). ഇമ്പപ്പെടുത്തുവിൻ – ഇന്ദ്രനെ സ്തുതികൾകൊണ്ടാഹ്ലാദിപ്പിയ്ക്കുവിൻ.

[2] ഹവിസ്സ് – ദധിഘർമ്മം. മധ്യത്തിലെത്തിയിരിയ്ക്കുന്നു – നേരം ഉച്ചയായി. സഖാക്കൾ – ഋത്വിക്കുകൾ. നിധികൾ – സോമങ്ങൾ.

[3] അകിട്ടിൽ – പയ്യിന്റെ അകിട്ടിൽവെച്ചുതന്നേ പാൽ വേവുമല്ലോ. ഈ സത്യവസ്തു – ദധിഘർമ്മഹവിസ്സ്.

സൂക്തം 180.

ഇന്ദ്രപുത്രൻ ജയൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

പുരുഹൂത, ശത്രുക്കളെ കീഴമർത്തുന്ന ഭവാന്റെ ബലം മികച്ചതുതന്നെ: ദാനം ഇതിൽ നടക്കട്ടെ. ഇന്ദ്ര, വലംതൃക്കയ്യിൽ ധനം കൊണ്ടുവന്നാലും; സമ്പന്നദികളുടെ സ്വാമിയാണല്ലോ, ഭവാൻ! 1

ഇന്ദ്ര, കെടുകാലനായ ഗിരിമൃഗംപോലെ ഭയങ്കരനായ ഭവാൻ അതിദൂരത്തുനിന്നു വന്നുചേർന്നാലും: പായുന്ന തീഷ്ണവജ്രം മൂർച്ചപ്പെടുത്തുക; മാറ്റലരിൽ ചാട്ടുക; എതിരാളികളെ തുരത്തുക! 2

ഇന്ദ്ര, വരണീയമായ ക്ഷത്രബലത്തിന്നായി പിറന്നവനാണവിടുന്ന്: വൃക്ഷാവേ, മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കുന്നവനെ തുരത്തുക. ഭവാനാണല്ലോ, ദേവകൾക്കും വലിയ ലോകം നിർമ്മിച്ചതു്! 3

കുറിപ്പുകൾ: സൂക്തം 180.

[1] ദാനം – അങ്ങയുടെ. ഇതിൽ നടക്കട്ടെ – യജിയ്ക്കുന്ന ഞങ്ങൾക്കു ഭവാൻ ധനം തരിക.

[2] കെടുകാലൻ – ചീത്തക്കാലുകളോടുകൂടിയവൻ. ഗിരിമൃഗം – സിംഹം. അതിദൂരത്തുനിന്നു – സ്വർഗ്ഗത്തിൽനിന്ന്.

[3] ക്ഷത്രബലത്തിന്നായി – ക്ഷത(ഉപദ്രവ)ത്തിൽനിന്നു (ലോകത്തെ) രക്ഷിയ്ക്കുന്ന ബലം പ്രയോഗിപ്പാൻ. ലോകം – സ്വർഗ്ഗം.

സൂക്തം 181.

വസിഷ്ഠഗോത്രൻ പ്രഥനും ഭരദ്വാജഗോത്രൻ സപ്രഥനും സൂര്യപുത്രൻ ഘർമ്മനും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

പ്രഥൻ സപ്രഥൻ എന്നിവരിൽവെച്ചു വസിഷ്ഠൻ അനുഷ്ടുപ്പോടുകൂടിയ ഹവിസ്സിനെ ഹവിസ്സാക്കുന്ന രഥന്തരം ധാതാവിങ്കൽ നിന്നും സമുജ്ജ്വലനായ സവിതാവിങ്കൽനിന്നും വിഷ്ണുവിങ്കൽനിന്നും കൊണ്ടുവന്നു. 1

യാതൊന്നു മറവിലായിരുന്നുവോ – യജ്ഞത്തിന്റെ മികച്ച ശരീരമായ യാതൊന്നു ഗുഹയിൽ വെയ്ക്കപ്പെട്ടിരുന്നുവോ – ആ ബൃഹത്സാമം അവർ കണ്ടെത്തിയിരുന്നു; അതു ധാതാവിങ്കൽനിന്നും സമുജ്ജ്വലനായ സവിതാവിങ്കൽനിന്നും വിഷ്ണുവിങ്കൽനിന്നും അഗ്നിയിങ്കൽനിന്നും ഭരദ്വാജൻ കൊണ്ടുവന്നു. 2

സേചനീയവും പ്രധാനവും ദേവന്മാരെ വരുത്തുന്നതുമായ യജ്ഞസാധനം ആ തേജസ്വികൾ ബുദ്ധികൊണ്ടു കണ്ടെത്തിയിരുന്നു; ആ ഘർമ്മം ധാതാവിങ്കൽനിന്നും സമുജ്ജ്വലനായ സവിതാവിങ്കൽനിന്നും വിഷ്ണുവിങ്കൽനിന്നും സൂര്യങ്കൽനിന്നും ഇവർ കൊണ്ടുവന്നു. 3

കുറിപ്പുകൾ: സൂക്തം 181.

[1] ഹവിസ്സിനെ – ദധിഘർമ്മത്തെ. രഥന്തരം – സാമം. ധാതാവ് – ധാതാവെന്ന ദേവൻ.

[2] അവർ – ധാതൃപ്രഭൃതികൾ.

[3] യജ്ഞസാധനം – ദധിഘർമ്മഹവിസ്സ്. ആ തേജസ്വികൾ – ധാതൃപ്രഭൃതികൾ. ഇവർ – ഋത്വിക്കുകൾ.

സൂക്തം 182.

ബൃഹസ്പതിപുത്രൻ തപുർമ്മൂർദ്ധാവു് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി ദേവത.

ദുർന്നടപ്പുകാരെ ഹനിയ്ക്കുന്ന ബൃഹസ്പതി തിന്മകൾ നീക്കട്ടെ; അനർത്ഥം നേരുന്നവങ്കൽ മിന്നൽ ചാട്ടട്ടെ; ദുഷിയ്ക്കുന്നവനെ തുരത്തട്ടെ; ദുർമ്മതിയെ കൊല്ലട്ടെ; യജമാനന്നു രോഗശമനവും ഭയശാന്തിയും വരുത്തട്ടെ! 1

പ്രയാജത്തിൽ നരാശംസൻ നമ്മെ രക്ഷിയ്ക്കട്ടെ; വിളിയ്ക്കുന്ന നമുക്ക് അനുയാജൻ സുഖമുളവാക്കട്ടെ; ദുഷിയ്ക്കുന്നവനെ തുരത്തട്ടെ; ദുർമ്മതിയെ കൊല്ലട്ടെ; യജമാനന്നു രോഗശമനവും ഭയശാന്തിയും വരുത്തട്ടെ! 2

തപുർമ്മൂർദ്ധാവു ശരുവിനെ ഹനിപ്പാൻ, ബ്രഹ്മദ്വേഷികളായ രക്ഷസരെ ചുട്ടുപൊട്ടിയ്ക്കട്ടെ; ദുഷിയ്ക്കുന്നവനെ തുരത്തട്ടെ; ദുർമ്മതിയെ കൊല്ലട്ടെ; യജമാനന്നു രോഗശമനവും ഭയശാന്തിയും വരുത്തട്ടെ! 3

കുറിപ്പുകൾ: സൂക്തം 182.

[1] അനർത്ഥം നേരുന്നവങ്കൽ – ഞങ്ങൾക്ക് ആപത്തു വരണമെന്നിച്ഛിയ്ക്കുന്നവങ്കൽ. മിന്നൽ – തിളങ്ങുന്ന ആയുധം

[2] പ്രയാജം – നരാംശസാഗ്നിയ്ക്കുള്ള ഒരു യജ്ഞം. അനുയാജൻ – അനുയാജത്തിന്റെയും ദേവതയായ നരാശംസൻ.

[3] തപുർമ്മൂർദ്ധാവു് – തപിപ്പിയ്കുന്ന ശിരസ്സോടുകൂടിയവർ, ബൃഹസ്പതി. ശരു – രാക്ഷസന്മാരുടെ അധിപൻ. തപുർമ്മൂർദ്ധാവു് എന്നത് ഋഷിനാമവുമാണല്ലോ.

സൂക്തം 183.

പ്രജാപതിപുത്രൻ പ്രജാവാൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ആശിസ്സു ദേവത.

അഭിജ്ഞനും, തപസ്സാൽ പുനർജ്ജനിച്ചവനും, തപസ്സാൽ തഴച്ചവനുമായ ഭവാനെ ഞാൻ മനംകൊണ്ടു കണ്ടിരിയ്ക്കുന്നു: പുത്രകാമ, ഭവാൻ ഇവിടെ പ്രജയെയും, ഇവിടെ ധനത്തെയും വിളയാടിച്ചുകൊണ്ടു, പ്രജയാൽ വളർന്നാലും! 1

സ്വശരീരത്തിൽ ഋതുകർമ്മം യാചിയ്ക്കുന്ന തേജസ്വിനിയായ ഭവതിയെ ഞാൻ മനംകൊണ്ടു കണ്ടിരിയ്ക്കുന്നു: പുത്രകാമേ, ഭവതി എന്റെ അടുക്കൽ വന്നിട്ടു, തുലോം യുവതിയായിത്തീർന്നാലും; പ്രജയാൽ വളർന്നാലും! 2

ഞാൻ സസ്യങ്ങളിലും, ഞാൻ സർവഭൂതങ്ങൾക്കുള്ളിലും ഗർഭാധാനം ചെയ്യുന്നു; ഞാൻ പൃഥിവിയിൽ പ്രജകളെ ഉൽപ്പാദിപ്പിയ്ക്കുന്നു; ഞാൻ ജായേതരമാരായ സ്ത്രീകളിലും പുത്രന്മാരെ ഉൽപ്പാദിപ്പിയ്ക്കുന്നു! 3

കുറിപ്പുകൾ: സൂക്തം 183.

[1] യജമാനനെ ആശിർവദിയ്ക്കുന്നു: തപസ്സ് – യജ്ഞദീക്ഷ. കണ്ടിരിയ്ക്കുന്നു – ഭവാന്റെ അഭിമതം എനിയ്ക്കറിയാം. പ്രജയാൽ വളർന്നാലും – മക്കളെ ഉൽപാദിപ്പിച്ചാലും.

[2] പത്നിയെ ആശിർവദിയ്ക്കുന്നു: ഋതുകർമ്മം – ഗർഭാധാനം.

[3] ഹോതാവ് പറയുന്നു: ജായേതരമാർ – ഭാര്യയല്ലാത്തവർ.

സൂക്തം 184.

ഗർഭകർത്താവായ ത്വഷ്ടാവോ പ്രജാപതിപുത്രൻ വിഷ്ണുവോ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; വിഷ്ണുവും ത്വഷ്ടാവും പ്രജാപതിയും സിനീവാലിയും സരസ്വതിയും അശ്വിക്കളും ദേവത.

വിഷ്ണു നിനക്കു യോനിയരുളട്ടെ; ത്വഷ്ടാവ് ചിഹ്നങ്ങൾ രൂപപ്പെടുത്തട്ടെ; പ്രജാപതി സേചിയ്ക്കട്ടെ; ത്വഷ്ടാവ് ചിഹ്നങ്ങൾ രൂപപ്പെടുത്തട്ടെ; പ്രജാപതി സേചിയ്ക്കട്ടെ; ധാതാവു ഗർഭം നിലനിർത്തട്ടെ! 1

സിനീവാലി, ഭവതി ഗർഭം നിലനിർത്തിയാലും; സരസ്വതി ഭവതി ഗർഭം നിലനിർത്തിയാലും: പൊൽത്താമരയണിഞ്ഞ അശ്വിദേവകൾ നിനക്കു ഗർഭമുളവാക്കട്ടെ! 2

അശ്വികൾ പൊന്നരണി കടഞ്ഞതു യാതൊന്നിന്നോ, നിനക്ക് ആ ഗർഭത്തെ, പത്താംമാസത്തിൽ പെറാൻ ഞങ്ങൾ വിളിയ്ക്കുന്നു! 3

കുറിപ്പുകൾ: സൂക്തം 184.

[1] പത്നിയോട്: ചിഹ്നങ്ങൾ – സ്ത്രീ – പുരുഷചിഹ്നങ്ങൾ, സേചിയ്ക്കട്ടെ – ശുക്ലം. ധാതാവ് – ഒരു ദേവൻ.

[2] സിനീവാലി – ഒരു ദേവി.

[3] പൊന്നരണി കടഞ്ഞതു – (?)

സൂക്തം 185.

വരുണപുത്രൻ സത്യധൃതി ഋഷി; ഗായത്രി ഛന്ദസ്സ്; ആദിത്യർ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

സിദ്ധിയ്ക്ക, വരുണാര്യമ-
മിത്രരായ മുവ്വരുടെ
ദുർദ്ധർഷമായ് പ്രദീപ്തമാ-
യുത്തമമാം സംരക്ഷണം! 1

മന്ദിരത്തിങ്കലോ, തടു-
ക്കുന്നിടത്തോ, വഴിയിലോ
ആളാവുകയില്ലിവരി-
ലാ,പത്തു നേരുന്ന വൈരി;2

ഏതുമർത്ത്യന്നുയിർക്കൊൾവാൻ
ജ്യോതിസ്സിനെയനാരതം
ആദിതേയർ കല്പിച്ചേകു,-
മാളാവുകില്ലവങ്കലും! 3
കുറിപ്പുകൾ: സൂക്തം 185.

[1] സിദ്ധിയ്ക്ക – നമുക്കു കൈവരട്ടെ.

[2] തടുക്കുന്നിടം – ആളുകളെ തടുത്തുവെയ്ക്കുന്ന സ്ഥലം, നിവാരണസ്ഥാനങ്ങൾ. ഇവരിൽ – വരുണാര്യമമിത്രരോടെതിർപ്പാൻ.

[3] അനാരതം – ഇടമുറിയാതെ. അവങ്കലും വൈരി ആളാവുകില്ല.

സൂക്തം 186.

വായുഗോത്രൻ ഉലൻ ഋഷി; ഗായത്രി ഛന്ദസ്സ്; വായു ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

നമ്മുടെ കരൾക്കു സുഖം
നല്‍കും രോഗഹരൌഷധം
വായു കിട്ടിയ്ക്കട്ടേ; നമു-
ക്കായുസ്സും കൈവളർത്തട്ടേ! 1

എങ്ങൾക്കച്ഛൻ, ഭ്രാതാവും, നീ;
ചങ്ങാതിയു,മെങ്ങൾക്കു നീ:
അബ്ഭവാൻ ജീവനത്തിന്നു
കല്പിയ്ക്കുകെ,ങ്ങളെ വായോ! 2

നിന്‍പദേ വെച്ചിട്ടുണ്ടല്ലോ,
നിര്‍മ്മരണത്വത്തിന്‍നിധി;
തന്നരുളുകെ,ങ്ങള്‍ക്കതില്‍-
നിന്നുയിര്‍ക്കൊള്ളുവാന്‍ വായോ! 3
കുറിപ്പുകൾ: സൂക്തം 186.

[2] ജീവനം – യാഗം. കല്പിയ്ക്കുക. ഞങ്ങളെ യാഗത്തിലേർപ്പെടുത്തിയാലും.

[3] പദേ = പാർപ്പിടത്തിൽ, അതിൽനിന്നും തന്നരുളുക – മരണമില്ലായ്ക കല്പിച്ചുതന്നാലും.

സൂക്തം 187.

അഗ്നിപുത്രൻ വത്സൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

മർത്ത്യർക്കിഷ്ടം പെയ്യുമഗ്നി-
യ്ക്കത്രഭവാൻ ചൊല്ക, നുതി:
ശത്രുക്കൾതൻ മറുകര-
യ്ക്കെത്തിയ്ക്കട്ടെ,യവൻ നമ്മെ! 1

ദൂരദൂരാൽ നഭസ്സു പു-
ക്കാരാളുമോ, വിലങ്ങത്തിൽ;
ശത്രുക്കൾതൻ മറുകര-
യ്ക്കെത്തിയ്ക്കട്ടെ,യവൻ നമ്മെ! 2

തൂവെൺമഹസ്സിനാൽ, വൃഷാ-
വേവൻ ചുടുമരക്കരെ;
ശത്രുക്കൾതൻ മറുകര-
യ്ക്കെത്തിയ്ക്കട്ടെ,യവൻ നമ്മെ! 3

പാരൊക്കെയുമെവൻ തൃക്കൺ-
പാർക്കുന്നൂ, നേർക്കറിയുന്നു;
ശത്രുക്കൾതൻ മറുകര-
യ്ക്കെത്തിയ്ക്കട്ടെ,യവൻ നമ്മെ! 4

യാതൊരഗ്നിയിപ്പാരിന്റെ
മീതേ വെണ്മ പൂണ്ടുദിപ്പൂ;
ശത്രുക്കൾതൻ മറുകര-
യ്ക്കെത്തിയ്ക്കട്ടെ,യവൻ നമ്മെ! 5
കുറിപ്പുകൾ: സൂക്തം 187.

[1] സ്തോതാവിനോട്: അത്രഭവാൻ – അങ്ങ്.

[2] ആളുക – ഉജ്ജ്വലിയ്ക്കുക.

[3] ചുടും – എരിയ്ക്കും.

[4] തൃക്കൺപാർക്കുന്നു – സൂര്യരൂപനായിട്ട്.

[5] മീതേ – അന്തരിക്ഷോപരി. ഉദിപ്പു – വിദ്യുദ്രൂപനായി.

സൂക്തം 188.

അഗ്നിപുത്രൻ ശ്യേനൻ ഋഷി; ഗായത്രി ഛന്ദസ്സ്; ജാതവേദോഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

സ്ഫീതാന്നനും വ്യാപ്തനുമാം
ജാതവേദസ്സിനെ നൂനം
വർദ്ധിപ്പിപ്പിൻ, നമ്മളുടെ-
യിദ്ദർഭയിൽ വരാൻ നിങ്ങൾ! 1

യഷ്ടാക്കളാം പുത്രരുള്ളോൻ,
വൃഷ്ടിപ്രവർത്തകനെ,വൻ;
അജ്ജാതവേദസ്സിന്നു ഞാ-
നുച്ചരിയ്ക്കാം, വൻനൽസ്തുതി. 2

ഹവ്യങ്ങളെ വഹിയ്ക്കുന്ന
ദിവ്യങ്ങളാം നാവുകളാൽ
ജാതവേദസ്സീ നമ്മുടെ
മേധം വിണ്ണോർക്കെത്തിയ്ക്കട്ടെ! 3
കുറിപ്പുകൾ: സൂക്തം 188.

[1] ഋത്വിഗ്യജമാനരോട്: സ്ഫീതാന്നൻ – ധാരാളം അന്നമുള്ളവൻ. നൂനം – തീർച്ചയായും വർദ്ധിപ്പിപ്പിൻ – സ്തുതികൊണ്ടു വളർത്തുവിൻ.

[2] വൻനൽസ്തുതി = വലിയ നല്ല സ്തുതി.

[3] ദിവ്യങ്ങൾ – = ഉജ്ജ്വലങ്ങൾ. നാവുകൾ – ജ്വാലകൾ. മേധം – യജ്ഞസാധനമായ ഹവിസ്സ്.

സൂക്തം 189.

സാർപ്പരാജ്ഞി ഋഷി; ഗായത്രി ഛന്ദസ്സ്; അവൾതന്നെയോ സൂര്യനോ ദേവത.

ഈ ഗമനശീലൻ തേജസ്സോടേ കേറി കിഴക്ക് അമ്മയുടെ അടുക്കലെത്തുന്നു; നടന്നു, സ്വർഗ്ഗമാകുന്ന അച്ഛങ്കലും ചെല്ലുന്നു! 1

തന്തിരുവടിയുടെ തിളക്കം ഉദിച്ചും അസ്തമിച്ചും ഇടയിൽ നടക്കുന്നു; മഹാൻ അന്തരിക്ഷത്തെ പ്രകാശിപ്പിയ്ക്കുന്നു! 2

സൂര്യന്റെ തേജസ്സുകൊണ്ടുതന്നെയാണല്ലോ, ഓരോ പകലിന്റെയും മുപ്പതുനാഴിക വിളങ്ങുന്നതു്. തന്തിരുവടിയിൽ അർപ്പിയ്ക്കപ്പെടുന്നു, സ്തുതി! 3

കുറിപ്പുകൾ: സൂക്തം 189.

[1] ശമനശീലൻ – സൂര്യൻ. കേറി – ഉദയാദ്രിമേൽ; ഉദിച്ച് എന്നാർത്ഥം. അമ്മ – പൃഥിവി.

[2] ഇടയിൽ – വാനൂഴികളുടെ. മഹാൻ – സൂര്യൻ.

[3] അർപ്പിയ്ക്കപ്പെടുന്നു – ചെല്ലുന്നു എന്നർത്ഥം.

സൂക്തം 190.

മധുച്ഛന്ദസ്സിന്റെ പുത്രൻ അഘമർഷണൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്: സൃഷ്ടി ദേവത.

അനുഷ്ഠിയ്ക്കപ്പെട്ട തപസ്സിൽനിന്ന് ഋതവും സത്യവും ഉളവായി. പിന്നെ രാത്രിയും, സലിലവത്തായ സമുദ്രവും ഉളവായി. 1

സലിലവത്തായ സമുദ്രത്തിന്നുശേഷം സംവത്സരം ഉളവായി: അതു രാപകലുകളെ സൃഷ്ടിച്ചു, സർവപ്രാണികൾക്കും സ്വാമിയായി. 2

സൂര്യചന്ദ്രന്മാരെയും, സുഖാത്മകമായ സ്വർഗ്ഗത്തെയും, ഭൂമിയെയും അന്തരിക്ഷത്തെയും വിധാതാവു മുൻപെത്തെപ്പോലെ സൃഷ്ടിച്ചു. 3

കുറിപ്പുകൾ: സൂക്തം 190.

[1] തപസ്സ് – ബ്രഹ്മാവിന്റെ. ഋതം – മാനസമായ സത്യം. സത്യം – വാചികസത്യം.

[2] സംവത്സരം – കാലം.

[3] മുമ്പേത്തെപ്പോലെ – പൂർവകല്പത്തിലെന്നപോലെ.

സൂക്തം 191.

സംവനനൻ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും സംജ്ഞാനവും ദേവതകൾ. (‘താമരക്കണ്ണൻ’പോലെ.)

അഗ്നേ, സർവഗനല്ലോ, വർഷിൻ, നീ;-
യധ്വരസ്ഥാനത്തങ്ങയെ
സന്ദീപിപ്പിപ്പൂ; സ്വാമി നീ കൊണ്ടു-
വന്നാലു,മെങ്ങൾക്കർത്ഥങ്ങൾ! 1

ഒന്നിപ്പിനൊ,ന്നേ സംസാരിയ്ക്കുവി,-
നൊന്നാക, നിങ്ങൾക്കുദ്ദേശം:
ഐകമത്യത്തോടല്ലോ, കൈക്കൊൾവൂ,
ഭാഗങ്ങൾ പണ്ടേ ദേവന്മാർ! 2

ഒന്നാകിവർക്കു മന്ത്രം, നേട്ടവു-
മൊന്നാകൊ,ന്നാക വിജ്ഞാനം,
ഒന്നാക മനം: ഞാനൊരേമന്ത്രം
നന്നാക്കിവെയ്ക്കാം, നിങ്ങൾക്കായ്;
നിങ്ങളുടേതായുള്ളൊരേഹവ്യ-
മംഗീകരിച്ചു ഹോമിയ്ക്കാം. 3

ഒന്നായ്വരട്ടേ, സങ്കല്പം നിങ്ങൾ-
ക്കൊ; – ന്നായ്വരട്ടേ, മാനസം;
ഒന്നായ്വരട്ടേ, നിങ്ങൾക്കുൾക്കാമ്പും,
നന്നായ്ബ്ഭവാന്മാർ യോജിപ്പാൻ! 4
കുറിപ്പുകൾ: സൂക്തം 191.

[1] സർവഗൻ – എല്ലാശ്ശരീരികളിലും വൈശ്വാനരനായി വർത്തിയ്ക്കുന്നവൻ. അധ്വരസ്ഥാനം – ഉത്തരവേദി. സന്ദീപിപ്പിപ്പൂ – ഋത്വിക്കുകൾ ഉജ്ജ്വലിപ്പിയ്ക്കുന്നു. അർത്ഥങ്ങൾ = ധനങ്ങൾ.

[2] സ്തോതാക്കളോട്: ഒന്നേ സംസാരിയ്ക്കുവിൻ – പരസ്പരവിരോധം വിട്ട് ഒരേതരം വാക്കു പറയുവിൻ. ഭാഗങ്ങൾ – അവരവർക്കുള്ള ഹവിർഭാഗങ്ങൾ. ദേവന്മാരെന്നപോലെ നിങ്ങളും ഐകമത്യം കൊള്ളുവിൻ.

[3] പൂർവാര്‍ദ്ധം പരോക്ഷം: ഇവര്‍ – സ്തോതാക്കൾ. നന്നാക്കി = വെടുപ്പുവരുത്തി.

[4] ഉൾക്കാമ്പ് – അന്തഃകരണം.

മഹത്താമാർഷരാജ്യത്തിൻ
മർത്ത്യസ്നേഹാഗ്നിവേദികേ,
കർമ്മയോഗകലാശാലേ
കൈതൊഴാം വേദസംഹിതേ!
Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.