images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 75.

ഭാവദ്വാജൻ പായു ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; കവചാദിയുദ്ധാംഗങ്ങൾ ദേവത. (കാകളി)

കാറുപോലായ്വരും, ചട്ടയിന്നിട്ടിട്ടു
പോരിൻനിലത്തെയ്ക്കു പോകുവോൻതന്നുടൽ:
കായത്തിനു പരിക്കേല്ക്കാതെ വെല്ക നീ;
കാക്കട്ടെ, നിന്നെയച്ചട്ടതൻ പ്രഭാവം!1
വില്ലാൽപ്പശുക്കളെ വെല്ക, വില്ലാലടർ;
വില്ലാൽ,ത്തിമർക്കും കുറുമ്പരെ വെല്ക, നാം:
വില്ലു കെടുക്കുമോ, മാറ്റാന്റെ കാംക്ഷയെ;
വില്ലാൽജ്ജയിക്കാം, നമുക്കു ദിക്കൊക്കയും!2
വില്ലിലുടക്കിയ ഞാണിതു കൗതുകം
സല്ലപിപ്പാൻപോലെ കർണ്ണമണഞ്ഞിടും;
നല്ലാർകണക്കെ പ്രിയനെപ്പുണർന്നൊലി –
ക്കൊള്ളും; പടയിൽ മറുകരയ്ക്കാക്കിടും!3
കൂർ വായ്ച പെൺപോലെ പാർശ്വേ പെരുമാറു –
മീ വിൽത്തലകൾ, തായ് പുത്രനെപ്പോലവേ
ചാരെ നിർത്തട്ടേ; മടിയ്ക്കാതരികളെ –
പ്പാരമെയ്യട്ടെ; കൊല്ലട്ടെ,യമിത്രരെ!4
ഒട്ടേറെ മക്കളുള്ളച്ഛൻ, പിറകിലായ് –
ക്കെട്ടിയ ബാണധി ചിച്ചെന്നൊലിയിടും;
യുദ്ധത്തിലെത്തിയാലെയ്തു ജയിച്ചിടു, –
മൊത്തുചേർന്നാർക്കുന്ന സൈന്യത്തെയൊക്കയും!5
തേരിൽ വാണിഷ്ടസ്ഥലങ്ങളിൽക്കൊണ്ടുപോം,
സാരഥിവര്യൻ പുരോധൃതാശ്വങ്ങളെ:
ഓർത്തവണ്ണമടക്കുന്നു, പിൻവാറുകൾ;
വാഴ്ത്തുവിന,ക്കയർച്ചാർത്തിൻ മഹിമയെ!6
പാരം പൊടി പറപ്പിയ്ക്കും കുളമ്പൊടേ
തേരും വലിച്ചൂക്കിലോടും കുതിരകൾ
ചീറ്റിച്ചിനയ്ക്കും; മടിയ്ക്കാതെ ഹിംസ്രരാം
മാറ്റാരെക്കാലാൽച്ചവിട്ടിമെതിച്ചിടും!7
തേരിലെ ദ്രവ്യമിവന്നു ഹവിസ്സുതാൻ:
പോരായുധം ചട്ട വെയ്ക്കുന്നതേതിലോ,
സൗഖ്യദമാകുമത്തേരിനെ പ്രാപിയ്ക്ക,
നാൾക്കുനാൾ നമ്മൾ തെളിഞ്ഞ മനസ്സുമായ്!8
പാലകർ നല്ലന്നമുണ്ണുവോര,ന്നദർ,
വേലേന്തിയോര,പായങ്ങൾ കൂസാത്തവർ,
ദുർദ്ധർഷരു,ദ്വീര്യർ, ചിത്രസൈന്യർ, ഗണ –
മർദ്ദകർ, വമ്പർ, ഗഭീരർ, ശരബലർ!9
നേർ മുതിർക്കും പിതൃബ്രഹ്മസോമാർഹരും
ക്ഷേമം തരട്ടെ,നിഷ്പാപഭൂദ്യോക്കളും;
പൂഷാവഘം പോക്കി രക്ഷിയ്ക്ക, നമ്മളെ; –
ദ്ദോഷം കഥിപ്പോന്റെ കീഴിലാകായ്ക്ക, നാം!10
ചേണുറ്റ പത്രവും,തേടുന്ന പല്ലുമായ്,
ഞാണിൽത്തൊടുത്തെയ്തുകൊള്ളിയ്ക്കുമമ്പുകൾ,
വേറെയുമൊന്നിച്ചുമാളുകൾ പായുന്ന
പാരിൽ നമുക്കു സുഖം വരുത്തേണമേ!11
പാടേ വളർക്ക, നീയെങ്ങളെബ്ബാണമേ:
പാറയായ്ത്തീരട്ടെ, ഞങ്ങൾതൻ വിഗ്രഹം!
സോമനുയർത്തിപ്പറയട്ടെ, നമ്മളെ!
ക്ഷേമമുളവാക്കിടട്ടെ,യദിതിയും!12
യാതൊന്നിനാലടിയ്ക്കുന്നൂ, തുടകളിൽ;
വൈദ്യഗ്ദ്ധ്യശാലികൾ തല്ലുന്നു പിന്നിലും;
ആ നീ തെളിയ്ക്കുക, ചാട്ടുവാറേ, ശരി –
യ്ക്കായോധനങ്ങളിലിത്തുരംഗങ്ങളെ!13
പേർത്തുപേർത്തുള്ള ഞാൻതല്ലു തടുക്കുവാൻ
കൈത്തണ്ടമേൽപ്പാമ്പുപോലെ ചുറ്റുന്നതായ്,
ജ്ഞാതവ്യമെല്ലാമറിഞ്ഞതായ്,പ്പൗരുഷോ –
പേതമാം കയ്യുറ കാക്കുന്നു, ധന്വിയെ!14
കാരിരിമ്പാം മുന, മാൻകൊമ്പിനാൽച്ചമ –
ച്ചോരു തുന്വേ,വമായ്, നഞ്ഞു തേച്ചുള്ളതായ്,
കാറിന്റെ വീര്യത്തിൽനിന്നു പിറന്നതാം
വാരാളുമന്വായ ദേവിയ്ക്കിതാ, നതി!15
പോരിക, പോക, നീ മന്ത്രശിതാസ്ത്രമേ;
കേറുക മാറ്റരിൽ; – ശ്ശേഷിയായ്ക്കാരുമേ!16
അസ്ത്രങ്ങൾ, മൊട്ടക്കിടാങ്ങൾപോലോടിവ –
ന്നെത്തുമിടങ്ങളിലാ ബ്രഹ്മണസ്പതി
നമ്മൾക്കു സൗഖ്യം തരട്ടെ,യദിതിയും –
നമ്മൾക്കു സൗഖ്യം തരട്ടെ,യനുദിനം!17
നിൻമർമ്മമെല്ലാം മറയ്ക്കുവൻ, ചട്ടയാൽ;
നിങ്കൽപ്പൊഴിയ്ക്കുക, മൃതു സോമൻ പുരാൻ!
നിർഭരസൗഖ്യം വരുണൻ തരട്ടെ, തേ;
നിൻജയത്തെയഭിനന്ദിയ്ക്ക, ദേവകൾ!18
കൂറു വെടിഞ്ഞ തന്നാളെയും, നമ്മളെ –
ദൂരത്തുനിന്നു വിദ്രോഹിച്ചവനെയും
മർദ്ദിച്ചരുളട്ടെ, ദേവകളേവരും;
മന്ത്രമാം ചട്ടയുണ്ടെ,ന്നെത്തുണയ്ക്കുവാൻ!19
കുറിപ്പുകൾ: സൂക്തം 75.

[1] യുദ്ധത്തിന്നു പുറപ്പെട്ട രാജാവിനെ പുരോഹിതൻ മന്ത്രം ചൊല്ലി കവചാദികൾ ധരിപ്പിയ്ക്കുന്നു. ഇതു കവചമന്ത്രമാണ്. കാറുപോലായ്വനും – ചട്ട ഇരുമ്പു കൊണ്ടാകയാൽ, കറുക്കും. നീ – രാജാവ്.

[2] ധനുർമ്മന്ത്രം: പശുക്കളെ വെല്ക – ശത്രുക്കളുടെ മാടുകളെ കീഴടക്കുക. അടർ – വെല്ക. കുറുമ്പരെ – ഗർവിഷ്ഠരായ ശത്രുക്കളെ. കാംക്ഷ – ജയാശ.

[3] ധനുർജ്യാമന്ത്രം:കൗതുകം – രസകരമായിട്ടുള്ളത്. കർണ്ണമണഞ്ഞിടും – ആഞ്ഞുവലിയ്ക്കുമ്പോൾ. പ്രിയനെ – ബാണമാക്കുന്ന വല്ലഭനെ.

[4] ധനുഷ്കോടിമന്ത്രം: കൂർ വായ്ച – സ്നേഹമേറിയവൾ ഭർത്തൃസമീപം വിട്ടുപോവില്ലല്ലോ; അതുപോലെ, പാർശ്വേ (ഇരുവശത്തും) പെരുമാറുന്ന. ചാരെ നിർത്തട്ടെ – ഈ രാജാവിനെ.

[5] നിഷംഗമന്ത്രം: മക്കൾ – മക്കൾ ബാണങ്ങൾ; അവയെ രക്ഷിയ്ക്കുന്നതിനാൽ ബാണധി (ആവവാഴി) യെ അച്ഛനാക്കിയിരിയ്ക്കുന്നു. ഒലിയിടും – ബാണങ്ങൾ വലിച്ചെടുക്കുമ്പോൾ, ‘ചിച്ച്’ എന്ന ശബ്ദം പുറപ്പെടുവിയ്ക്കും. സൈന്യത്തെ – ഈ രാജാവിന്റെ ശത്രുസേനയെ.

[6] പൂർവ്വാർദ്ധം സൂതമന്ത്രം: ഉത്തരാർദ്ധം കടിഞ്ഞാൺ മന്ത്രം: പുരോധൃതാശ്വങ്ങളെ – തേരിൻമുമ്പിൽക്കെട്ടിയ കുതിരകളെ. പിൻവാറുകൾ – തേരിൻപിന്നിലെയ്ക്കു നീട്ടിക്കെട്ടിയ തോല്ക്കയറുകൾ. ഓർത്തവണ്ണം – സാരഥിയുടെ നിനവിന്നൊത്ത്. അടക്കുന്നു – അശ്വങ്ങളെ നിയന്ത്രിയ്ക്കുന്നു. വാഴ്ത്തുവിൻ – രാജാവിന്റെ ആളുകളേ, നിങ്ങൾ സ്തുതിയ്ക്കുവിൻ.

[7] അശ്വമന്ത്രം:

[8] രഥമന്ത്രം: ഇവൻ (രാജാവു) ശത്രുക്കളെ ജയിച്ചു, തേരിൽക്കൊണ്ടു വരുന്ന ധനം ഹവിസ്സുതന്നെയാകും – രാജാവ് ആ ധനംകൊണ്ട് യാഗം കഴിയ്ക്കും. പോരായുധംചട്ട – യുദ്ധായുധങ്ങളും ചട്ടകളും.

[9] രഥരക്ഷകമന്ത്രം: പാലകർ – തേർക്കാവല്കാർ. നല്ലന്നം – രാജശത്രുക്കളെ തോല്പിച്ചു കൈക്കലാക്കിയ അന്നം. ഉദ്വീര്യർ = വീര്യമുയർന്നവർ. ചിത്രസൈന്യർ = ദർശനീയമായ സൈന്യത്തോടുകൂടിയവർ. ഗണമർദ്ദകർ – വൈരിഗണത്തെ മർദ്ദിയ്ക്കുന്നവർ.

[10] പിതൃബ്രഹ്മസോമാർഹർ = പിതാക്കളും ബ്രഹ്മാണരും സോമാർഹരും. അഘം = പാപം. ദോഷം കഥിപ്പോന്റെ – പാപം ചുമത്തുന്ന ശത്രുവിന്റെ.

[11] ശരമന്ത്രം: പത്രം = ചിറകുകൾ. തേടുന്ന – ശത്രുക്കളെ തിരയുന്ന. പല്ല് – കൂർപ്പ് എന്നർത്ഥം. വേറെയും ഒന്നിച്ചും – വേർപിരിഞ്ഞും, കൂടിച്ചേർന്നും. ആളുകൾ പായുന്ന പാരിൽ – പോർക്കളത്തിൽ. സുഖം – ജയജന്യമായ സുഖം.

[12] പറ – ശത്രുക്കൾക്കു പിളർത്താവതല്ലാത്തത്. വിഗ്രഹം = ശരീരം. ഉയർത്തിപ്പറയട്ടെ – പ്രശംസിയ്ക്കട്ടെ.

[13] ചമ്മട്ടിമന്ത്രം: തുടകളിൽ – അശ്വങ്ങളുടെ. വൈദഗ്ദ്ധ്യശാലികൾ – വിദഗ്ദ്ധരായ അശ്വഭടന്മാർ.

[14] കൈത്തണ്ടയുറയെക്കുറിച്ചുള്ള മന്ത്രം: ഞാൻതല്ല് – വില്ലിന്റെ ഞാൺ വന്നടിയ്ക്കുന്നത്. ജ്ഞാതവ്യം – യുദ്ധവിദ്യ. ധന്വി = വില്ലാളി.

[15] ശരമന്ത്രംതന്നെ: തുമ്പ് – അഗ്രഭാഗം. കാറിന്റെ വീര്യം – പർജ്ജന്യന്റെ രേതസ്സ്, മഴ; അമ്പുണ്ടാക്കുന്ന അമപ്പുല്ലു മഴകൊണ്ടാണല്ലോ, മുളയ്ക്കുന്നത്. വരാളും – മഹതിയായ. നതി = നമസ്കാരം.

[16] പോരിക – കാര്യം സാധിച്ചു തിരിയേവന്നാലും. മന്ത്രശിതാസ്ത്രമേ – മന്ത്രജപംകൊണ്ടു മൂർച്ച വന്ന ശരമേ. ആരുമേ – ശത്രുക്കളിൽ ഒരാൾപോലും.

[17] മൊട്ടക്കിടാങ്ങൾ = മുണ്ഡിതശിരസ്കരായ കുട്ടികൾ. ഇടങ്ങളിൽ – യുദ്ധരംഗങ്ങളിൽ.

[18] നിൻ – രാജാവിന്റെ.

[19] തന്നാളെയും – ജ്ഞാതിയെയും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.