images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 18.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഇന്ദ്ര, നിന്നെത്താൻ സ്തുതിച്ചല്ലയോ നേടി,
നന്ദ്യങ്ങളൊട്ടുക്കു ഞങ്ങൾതൻ താതരും?
നിങ്കലുണ്ടോ,മൽക്കറവുപയ്യശ്വങ്ങൾ;
നീ ദേവകാമന്നു നല്കും തുലോം ധനം!1
ഭൂരിഭാര്യൻ പുരാൻപോലെ നീ ദീപ്തിമാൻ;
ദൂരദർശി മഘവാവേ, മനീഷി നീ
സ്തോതാവിനേകുക, പൊന്നശ്വഗോക്കളെ!
ബ്ഭൂതിയ്ക്കണയ്ക്ക, നീ ത്വൽക്കാമരെങ്ങളെ!2
ഇന്ദ്ര,ഭവാങ്കലിണക്കുത്തൊടെത്തുന്നു,
നന്ദിയ്ക്കുമിദ്ദേവകാമസ്തവോക്തികൾ:
ഇങ്ങോട്ടണയട്ടെ, നിൻധനത്തിൻ വഴി;
ഞങ്ങൾ സുഖത്തിലെത്താവൂ, ഭവൽസ്തവാൽ!3
വിട്ടൂ വസിഷ്ഠൻ സ്തവത്തെ, നൽപ്പൂല്ലിലെ –
ഗ്ഗൃഷ്ടിയെപ്പോലേ ഭവാനെക്കറക്കുവാൻ.
എൻനരരൊക്കെ, നീ ഗോപതിയെന്നോതു; –
മിന്ദ്രൻ വരട്ടെ, യീ നമ്മുടെ വാഴ്ത്തലിൽ!4
ആഴം നികത്തിസ്സുതരമാക്കീ, പെരും
തോയത്തെയും സ്തുത്യനിന്ദ്രൻ സുദാസ്സിനായ്;
ഏറ്റു വലിച്ച ശാപാപവാദങ്ങളെ
മാറ്റി,യുചഥന്റെയാർകളിലെത്തിയ്ക്കുവൻ!5
ക്രത്വഭീജ്ഞൻ പുരോഗാമിയാം തുർവശൻ
സ്വത്തിനായ് മത്സ്യം നിരോധിയ്ക്കെ, യോധരും
നന്നായ്ത്തുണച്ചൂ ഭൃഗുക്കളും; കോറിനാൻ,
വന്ന രണ്ടാളിൽസ്സാഖാവെസ്സഖാവിവൻ!6
നന്ദി പൂണ്ടാര്യന്റെ ഗോക്കളെദ്ദുഷ്ടരിൽ –
നിന്നടർചെയ്തനയിച്ച ഹന്താവിനെ
വാഴ്ത്തിവരുന്നൂ, സുമുഖർ പചിപ്പവർ
വായ്ചവർ കൊമ്പു കൈക്കൊണ്ടോർ ശിവശങ്കരർ!7
ദുഷ്ടാശയർ മൂഢർ വെള്ളം കയറ്റുവാൻ
വെട്ടിപ്പിളർത്താർ, തഴച്ച പരൂഷ്ണിയെ
ശിഷ്ടൻ നിലം പൂകി; ചായമാനൻ കവി
വിട്ടു മണ്ടി,പ്പശുപോലേ കിടക്കയായ് !8
നേരേ പിഴയ്ക്കാതൊഴുകീ, പരൂഷ്ണി; പോയ്
ച്ചേരേണ്ടിടത്തെത്തി, പള്ളിക്കുതിരയും;
ഇന്ദ്രൻ സുദാസ്സിന്നു കീഴ്പെടുത്തീ, ഭൂവി
നിന്നു പുലമ്പും സപുത്രരാം മാറ്റാരെ!9
നൽപ്പുല്ലിനായ്ഗ്ഗോപനില്ലാത്ത ഗോക്കൾപോ
ല,പ്പൃശ്നി വിട്ട മരുത്തുക്കൾ കൂട്ടമായ്
തൻപ്രതിജ്ഞയ്ക്കൊത്തണഞ്ഞൂ, സഖാവിങ്ക; –
ലിമ്പമോടെത്തീ, നിയുത്തുകളും ദ്രുതം!10
രാജാവവൻ യശസ്സിന്നി,രുവൈകർണ്ണ –
രാജ്യത്തിലെയിരുപത്തൊന്നു പേരുമായ്,
സാരൻ ഗൃഹേ ദർഭയെപ്പോലരിയവേ
ശൂരനിന്ദ്രനിവർക്കേകി,യനുജ്ഞയും!11
അത്രയല്ലിന്ദ്രൻ ശ്രുതനെ,ക്കവഷനെ,
വൃദ്ധനെ, ദ്രുഹ്യവെ വെള്ളത്തിൽ മുക്കിനാൻ;
ത്വൽക്കാമരപ്പോൾസ്സഖാക്കളുമായ്ത്തീർന്നു,
സഖ്യലബ്ധിയ്ക്കായ്ബ്ഭവാനെ സ്തുതിയാൽ!12
അക്കൂട്ടർതന്നുറപ്പുറ്റ പൂരങ്ങളും
ചിക്കെന്നുടച്ചാൻ, ബലാലിന്ദ്രനേഴൊടേ;
ആനവൻതൻ ധനം തൃത്സുവിന്നേകിനാൻ;
ആജിയിൽ വെല്ക, മുഷ്തോളം നരനെ നാം!13
ആറുമറുപതും ചേരുമറുപത്തി –
യാറായിരംപേരനുദ്രുഹ്യുവീരരും
ഒന്നിച്ചുറങ്ങി, ഗോക്കൾക്കായ്ക്കൃതാർച്ചങ്കൽ
വന്നുട്ടി; – തൊക്കയുമിന്ദ്രന്റെ വീര്യമാം!14
ദുസ്സഖ്യവും വൻദുരയും നിമിത്തമ –
ത്തൃത്സുക്കളിന്ദ്രനോടേറ്റൊരുമ്പാടൊടേ,
കീഴ്പോട്ടൊലിയ്ക്കും ജലങ്ങൾ പോലോടിനാർ;
കോപ്പൊക്കെ വിട്ടാർ, സുദാസനെതിർക്കയാൽ!15
കാച്ചിനാ,നിന്ദ്രനെക്കൂസാതൊരുമ്പെട്ട,
കാച്ചുപാൽ മോന്തുന്ന വീരവിദ്രോഹിയെ;
മൂർച്ച കെടുത്തിനാനിന്ദ്രനമിത്രന്നു;
പാച്ചിലിൻപാതയിൽക്കേറീ, തിരിച്ചവൻ!16
നിസ്വനെക്കൊണ്ടു ചെയ്യിച്ചു, മഹാദാന; –
മാടിനെക്കൊണ്ടു കൊല്ലിച്ചു, സിംഹാഗ്ര്യനെ;
കോണുകൾ തൂശിയാൽച്ചെത്തിച്ചു, വജ്രവാൻ;
വേണുന്നതൊക്കെസ്സുദാസ്സിന്നു നല്കിനാൻ!17
കീഴ്പൊട്ടുവല്ലോ, വളരെ പ്രതീപർ തേ;
കീഴിലാക്കുകൊ,രുമ്പെട്ട ഭേദനെയും:
വാഴ്ത്തും ജനങ്ങളെ ദ്രോഹിപ്പതു,ണ്ടവൻ;
വീഴ്ത്തുക,വങ്കൽക്കടുംവജ്രമിന്ദ്ര, നീ!18
മോദപ്പെടുത്തീ, യമുന, തൃത്സുക്കളും
ഭേദനെയിപ്പോരിൽ മർദ്ദിച്ച വജ്രയെ;
ശിഗ്ര്വജയക്ഷുപ്രജകൾ തദാ തിരു –
മുല്ക്കാഴ്ചവെച്ചാർ, തുരംഗത്തലകളെ!19
എത്രയെന്നില്ലിന്ദ്ര, തേ പണ്ടുമിന്നുമു –
ള്ളർത്ഥവുമൻപു,മുഷസ്സുകൾപോലവേ:
മർദ്ദിതന്നായ്, മന്യമാനജൻ ദേവക; –
നദ്രൗ സ്വയം കൊന്നു, നീ ശംബരനെയും!20
ത്വൽക്കാമരായ് വാഴ്ത്തിവന്നുവല്ലോ, ഗൃഹം
പുക്കു പരാശരൻ, ശക്തി, വസിഷ്ഠനും:
രക്ഷിയാം നിൻ നുതി വിസ്മരിയ്ക്കില്ലിവ; –
രച്ഛദിനങ്ങൾ വരുന്നു, സൂരികളിൽ!21
ദേവവൽപൗത്രൻ സുദാസ്സു പൈജവനൻ
സ്തീവദ്രഥം രണ്ടിരുനൂറുഗോവൊടും
തന്നതഗ്നേ, വലംവെയ്ക്കുവൻ, ഹോതാവു
മന്ദിരംപോലെ, സ്തുതിയ്ക്കയാൽത്തക്ക ഞാൻ!22
ആകെ പ്രശസ്തമായ്പ്പൈജവനൻ സുദാ –
സ്സേകിയ നാലു പൊൻകോപ്പണിവാജികൾ,
പഞ്ഞത്തിലുമൃജുയാനർ ദൃഢാംഘ്രികൾ
കുഞ്ഞിൻ പുകൾക്കായ് വഹിപ്പു, കുഞ്ഞായ മാം!23
തൻപുകൾ വൻനഭോഭൂക്കളിൽപ്പാകിയ,
മുമ്പെന്നു മുമ്പന്നു വെച്ച വദാന്യനെ
പാരേഴുമിന്ദ്രനെപ്പോലെ സ്തുതിപ്പതു –
ണ്ടാ; – റുകൾ യുധ്യാമധിയെ വീഴ്ത്തി,രണേ!24
നേതൃമരുത്തുക്കളേ, ഇസ്സുദാസ്സില –
ത്താതദിവോദാസനിൽപ്പോലിണങ്ങുവിൻ:
കാക്കുവിൻ, പൈജവനന്റെഗേഹം; സദാ
വായ്ക്കട്ടെ, വാടാതെയച്ചേർച്ഛവിൻ ബലം!25

കുറിപ്പുകൾ: സൂക്തം 18.

[1] നന്ദ്യങ്ങൾ – ധനങ്ങൾ.

[2] ഒരു രാജാവിന്നു വളരെബ്ഭാര്യമാരെന്നപോലെ, അങ്ങയ്ക്കു വളരെ ദീപ്തി (ജ്വാല) കളുണ്ട്. ഭൂതിയ്ക്കു് – സമ്പത്തു നേടാൻ. അണയ്ക്ക = മൂർച്ചകൂട്ടുക.

[3] നന്ദിയ്ക്കും = മോദിക്കുന്ന. ഇങ്ങോട്ട് – ഞങ്ങളുടെ മുമ്പിലെയ്ക്കു്. ഭവൽസ്തവാൽ = ഭവാനെ സ്തുതിയ്ക്കുന്നതിനാൽ.

[4] നൽപ്പുല്ലിലെ (ധാരാളം പുല്ലിട്ടിട്ടുള്ള തൊഴുത്തിൽ നില്ക്കുന്ന) ഗൃഷ്ടിയെ (പെറ്റ പയ്യിനെ) കറക്കാൻ പൈക്കുട്ടിയെ വിടുന്നതുപോലെ, യാഗശാലയിൽ മേവുന്ന ഭാവാനെക്കറക്കുവാൻ (ഭവാങ്കൽനിന്ന് അഭീഷ്ടം നേടാൻ) വസിഷ്ഠൻ സ്തവത്തെ വിട്ടു. എൻനരൻ = എന്റെ ആളുകൾ. ഗോപതി = ഗോക്കളുടെ ഉടമസ്ഥൻ. ഓതം – പറയാറുണ്ട്. നാലാംപാദം പരോക്ഷസ്തുതി: വാഴ്ത്തലിൽ – സ്തോത്രം കേൾപ്പാനെന്നർത്ഥം.

[5] സുതരം = സുഖേന കടക്കാവുന്നത്. പെരുംതോയം – ശത്രുക്കൾ കരവെട്ടിപ്പിളർത്ത പരൂഷ്ണീനദിയിൽനിന്നുണ്ടായ വെള്ളപ്പൊക്കം. സുദാസ്സ് – രാജാവ്. ശാപാപവാദങ്ങൾ – വിശ്വരൂപന്റെ ശാപവും അപവാദവും. ഉചഥൻ – ഒരിന്ദ്രഭക്തൻ. ഇന്ദ്രനെ ബാധിച്ച ബ്രഹ്മഹത്യയെ നദികളിലും മറ്റും പകർത്തി, ഇന്ദ്രൻ പാപമുക്തനായി എന്ന കഥയായിരിയ്ക്കാം, ഇതിൽ സൂചിപ്പിയ്ക്കപ്പെട്ടത്. അവൻ – ഇന്ദ്രൻ.

[6] ക്രത്വഭിജ്ഞൻ – യജ്ഞകുശലൻ. പുരോഗാമി = മുമ്പൻ. തുർവശൻ – രാജാവ്. സ്വത്തിനായ് – ധനലാഭത്തിന്ന്. മത്സ്യം – മത്സ്യമെന്ന രാജ്യം. യോധരും ഭൃഗുക്കളും മത്സ്യരാജ്യം വളഞ്ഞ്സ് തുർവശനും രക്ഷയ്ക്കു് ഇന്ദ്രനെ പ്രാപിച്ചു; രണ്ടുപേരിൽ സഖാവിനെ (തുർവശനെ) വൻ (ഇന്ദ്രൻ) കേറ്റിനാൻ – യുദ്ധാപത്തിൽനിന്നു കരകയേറ്റി.

[7] ആര്യന്റെ – കർമ്മശീലന്റെ ആനയിച്ച – വീണ്ടുകൊണ്ടുപോന്ന. ഹന്താവിനെ – ദുഷ്ടരെ വധിച്ച ഇന്ദ്രനെ. ഇന്ദ്രൻ യുദ്ധത്തിൽ ശത്രുക്കളെ വധിച്ചാണു്, ഗോക്കളെ ആനയിച്ചത് വായ്ചവർ – തപഃപ്രവൃദ്ധർ. കൊമ്പു കൈക്കൊണ്ടോർ – ചൊറിയാൻ കൃഷ്ണമൃഗക്കൊമ്പു കയ്യിൽ വെച്ച ദീക്ഷിതന്മാർ. ശിവശങ്കരർ – യജ്ഞംകൊണ്ടു ലോകത്തിന്നു നന്മയുളവാക്കുന്നവർ.

[8] ദുഷ്ടാശയർ – സൂദാസ്സുന്റെ ശത്രുക്കൾ. ശിഷ്ടൻ – ഇന്ദ്രപ്രസാദത്താൽ ശ്രേയസ്സുവേടിയ സുദാസ്സ്. നീലം പൂകി – വെള്ളക്കയറ്റത്തിൽ പെട്ടുപോയില്ല. ചായമാനൻ കവി – ചയമാനന്റെ പുത്രനായ കവീ, സുദാസ്സിന്റെ വൈരി; കവി എന്നാണ്, അയാളുടെ പേർ. വിട്ടു – പോർക്കളത്തിൽനിന്ന്. പശു – യാഗത്തിൽ വിധിയ്ക്കപ്പെട്ട പ്രാണി. കിടക്കയായ് – സദാസ്സിനാൽ വിധിയ്ക്കപ്പെട്ടു.

[9] ഇന്ദ്രൻ പരൂഷ്ണിയുടെ പിളർത്ത തീരങ്ങൾ കൂട്ടിച്ചേർത്തു. പള്ളിക്കുതിര – സുദാസ്സിന്റെ അശ്വം.

[10] പൃശ്നിവിട്ട – അമ്മ പറഞ്ഞയച്ച. തൻപ്രതിജ്ഞയ്ക്കൊത്ത് – വേണ്ടപ്പോൾ ഇന്ദ്രനെ സഹായിച്ചുകൊള്ളാമെന്ന തങ്ങളുടെ പ്രതിജ്ഞയനുസരിച്ച്, സഖാവിങ്കൽ (ഇന്ദ്രങ്കൽ) അണഞ്ഞു; നല്ല പുല്ലുള്ളേടത്ത് മേയാൻ, ഇടയനില്ലാത്ത മാടുകൾ സ്വച്ഛന്ദം അണയുന്നതുപോലെ. നിയുത്തുക്കൾ – മരുത്തുക്കളുടെ അശ്വങ്ങൾ.

[11] രാജാവവൻ – പൊരുതുന്ന സുദാസ്സ്. യശസ്സിന്ന് – കീർത്തി കാംക്ഷിച്ച്. ഇരുവൈകർണ്ണരാജ്യം – പരൂഷ്ണിയുടെ ഇരുകരകളിലുള്ള വൈകർണ്ണമെന്ന രണ്ടു രാജ്യം. സാരൻ – കെല്പൻ; യുവാവായ അധ്വര്യു ഗൃഹേ (യാഗശാലയിൽ) ദർഭ അരിയുന്നതുപോലെ, സുദാസ്സ് ശത്രുക്കളെ അരിയവേ. ഇവർക്ക് – മരുത്തുക്കൾക്ക്. അനുജ്ഞയും ഏകി – സുദാസ്സിനെ സഹായിപ്പാനായി പൊരുതിക്കൊൾവാൻ അനുമതികൊടുക്കുകയും ചെയ്തു.

[12] ശ്രുതൻ, കവഷൻ, വൃദ്ധൻ, ദ്രുഷ്യു എന്നിവർ സുദാസ്സിന്റെ ശത്രുക്കളാണ് ഉത്തരാർദ്ധം പ്രത്യക്ഷസ്തുതി:

[13] അക്കൂട്ടർ – ശ്രുത – കവഷ – വൃദ്ധ – ദ്രഹ്യുക്കൾ, ഏഴൊടേ – ഏഴു മതിലുകളോടുകൂടി; മതിലുകളും ഉടച്ചു. ആനവൻ – അനുവിന്റെ പുത്രൻ; അനു ഒരസുരൻ. തൃത്സു – ഒരു രാജാവ്, നാം – ഇപ്രകാരം ഇന്ദ്രനെ സ്തുതിയ്ക്കുന്ന നമ്മൾ മുഷ്കോതും നരനെ (വൈരിയെ) ആജിയിൽ (യുദ്ധത്തിൽ) വെല്ലുമാറാകണം!

[14] അനുവുന്റെയും ദ്രുഹ്യുവിന്റെയും അറുപത്താറായിരത്തിഅറുപത്താറ് വീരന്മാരും (ഭടന്മാരും) ഗോക്കൾക്കായ് (ഗോഹരണത്തിന്നായി) കൃതാർച്ചങ്കൽ (ഇന്ദ്രനെ പൂജിച്ച സുദാസ്സിന്റെ അടുക്കൽ) വന്നിട്ട് (യുദ്ധത്തിനു വന്നിട്ട്) ഒന്നിച്ചുറങ്ങി – കൊല്ലപ്പെട്ടു.

[15] ഇന്ദ്രനാൽ അനുഗ്രഹിക്കപ്പെട്ട തൃത്സുക്കൾ ദുസ്സഖ്യ (ദുർജ്ജനസമ്പർക്ക) ത്താലും വലിയ ദുരയാലും പിന്നീടൊരിക്കലും ഇന്ദ്രനോട് യുദ്ധത്തിനേറ്റു; എന്നിട്ടോ, തോറ്റ് ഒരുമ്പാടൊടേ ഓടി: സിദാസൻ എതിർത്തതിനാൽ കോപ്പൊക്കെ (മുതലെല്ലാം) ത്യജിയ്ക്കുക (സദാസ്സിന്നു സമർപ്പിയ്ക്കുക)യും ചെയ്തു.

[16] വീരദ്രോഹി (വീരനായ സുദാസനെ ഉപദ്രിവിച്ചിരുന്നവൻ) ഇന്ദ്രനെക്കൂസാതെ (യജ്ഞംചെയ്യാതെ) കാച്ചുപാൽ (കുറുക്കിയപാൽ) സ്വയം മോന്തുന്നവനായിരുന്നു; ഒരുമ്പെട്ട (യുദ്ധോദ്യുക്തനായ) അവനെ ഇന്ദ്രൻ കാച്ചിനാൻ – കൊന്നുകളഞ്ഞു. അമിത്രന്നു മൂർച്ച കെടുത്തിനാൻ – ശത്രുവിനെ ചുണകെട്ടവനാക്കി. അവൻ (ശത്രു) തിരിച്ചു പാച്ചിലിൻപാതയിൽ കേറി – പാഞ്ഞുതുടങ്ങി.

[17] ഇന്ദ്രന്റെ അദ്ഭുതകർമ്മങ്ങൾ: നിസ്വൻ = ദരിദ്രൻ. സിംഹാഗ്ര്യൻ – സിംഹങ്ങളിൽ വയസ്സുകൊണ്ടു മുമ്പൻ, വൃദ്ധസിംഹം. കോണുകൾ – യൂപത്തിന്റെയും മറ്റും. വേണുന്നതൊക്കെ – സർവഭോഗ്യങ്ങളും.

[18] പ്രതീപർ = ശത്രുക്കൾ. തേ = അങ്ങയ്ക്ക്. ദേദൻ – സുദാസ്സിന്റെ ഒരു ശത്രു. വാഴ്ത്തും – ഭവാനെ സ്തുതിയ്ക്കുന്ന.

[19] യമുന – യമുനാതീരത്തിലെ ആളുകളും. മർദ്ദിച്ച – വധിച്ച. ശിഗ്ര്വ ജയക്ഷുപ്രജകൾ = ശിഗ്രു, അജം, യക്ഷു എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ. തദാ – ഭേദവധാവസരത്തിൽ. തുരംഗത്തലകളെ – യുദ്ധത്തിൽ വധിയ്ക്കപ്പെട്ട കുതിരകളുടെ തലകളെ ഇന്ദ്രന്നു തിരുമുല്ക്കാഴ്ചവെച്ചു.

[20] തേ (അങ്ങയ്ക്കു) പണ്ടുമിന്നുമുള്ള അർത്ഥവും (ധനവും) അൻപും (അനുഗ്രഹബുദ്ധിയും) എത്രയെന്നില്ല – ഉഷസ്സുകൾപോലെ അസംഖ്യേയങ്ങളാകുന്നു. മന്യമാനജൻ ദേവകൻ മർദ്ദിതനായ് – മന്യമാനന്റെ പുത്രൻ ദേവകൻ (ഒരു ശത്രു) അങ്ങയാൽ വിധിയ്ക്കപ്പെട്ടു. അദ്രൗ – മലയിൽവെച്ച്.

[21] നിൻനുതി = അങ്ങയെ സ്തുതിയ്ക്കൽ, യജിയ്ക്കൽ. സൂരികളിൽ – ഈ സ്തോതാക്കളിൽ അച്ഛദിനങ്ങൾ (സുദിനങ്ങൾ) വരുന്നു; ഭവാനെ നിത്യം സ്തുതിയ്ക്കുന്നതിനാൽ പരാശരാദികൾക്കു സർവ്വദിവസങ്ങളും സുദിനങ്ങളാകുന്നു.

[22] ദേവവൽപൗത്രൻ – ദേവവാൻ എന്ന രാജാവിന്റെ പുത്രൻ, പീജവനൻ; പിജവനന്റെ പുത്രൻ (പൈജവനൻ) സുദാസ്സു്. സ്ത്രീവദ്രഥം = സ്ത്രീകളോകൂടിയ രഥം. വധൂസംയുക്തങ്ങളായ രണ്ടുതേരുകളും, ഇരുനൂറുഗോക്കളെയും ഇന്ദ്രനെ സ്തുതിയ്ക്കയാൽ തക്ക (അർഹനായ) എനിയ്ക്കു സുദാസ്സു് തന്നു; അതിനെ (ആദാനത്തെ) ഞാൻ, മന്ദിരത്തെ (യജ്ഞഗൃഹത്തെ) ഹോതാവെന്നപോലെ വലംവെയ്ക്കുന്നു. ഇത് ഇവിടെ അഗ്നിയോടു പറഞ്ഞത്, അഗ്നിയുടെ സർവദേവമുഖ്യത്വം പ്രതിപാദിപ്പാനാണ്: ഇന്ദ്രനാനല്ലോ, ഈ സൂക്തത്തിന്റെ ദേവത.

[23] ആകെ പ്രശസ്തമായ് – ശ്രദ്ധമുതലായ ദാനാംഗങ്ങളുടെ തികവോടേ, പഞ്ഞത്തിലുമൃജൂയാനർ – തീര കിട്ടാഞ്ഞാലും(?) നേരേ നടക്കുന്നവ. ദൃഢാംഘ്രികൾ = കാലുകൾക്കുറപ്പുള്ളവ. കുഞ്ഞിൻ – മകന്റെ. കുഞ്ഞായ – മകനെന്നപോലെ പാലനീയനായ: മാം = എന്നെ, വസിഷ്ഠനെ.

[24] മുമ്പന്നു മുമ്പന്നു വെച്ച – ശ്രേഷ്ഠന്മാർക്ക് ആദ്യമാദ്യം ധനം നീക്കിവെച്ച, കൊടുത്ത. വദാന്യൻ – ദാനശീലനായ സുദാസ്സ്. യുധ്യാമധിയെ (സുദാസ്സിന്റെ ഒരു ശത്രുവിനെ) രണേ (യുദ്ധത്തിനിടയിൽ) ആറുകൾ (നദികൾ) വീഴ്ത്തീ – കൊന്നു.

[25] നേതൃമരുത്തുക്കൾ = നേതാക്കലായ മരുത്തുക്കൾ. അത്താരദിവോദാസൻ – സുദാവിന്റെ അച്ഛനായ ദിവോദാസൻ: പിജവനന്റെ മറ്റൊരു പേരാണ്, ദിവോദാസൻ. അച്ചേർച്ഛുവിൻ – പരിചരണകാമനായ സുദാസ്സിന്റെ ബലം വാടാതെ(ക്ഷയിയ്ക്കാതെ) വായ്ക്കട്ടെ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.