പരുച്ഛേപപുത്രൻ അനാനതൻ ഋഷി; അത്യഷ്ടി ഛന്ദസ്സ്; പവമാനസോമം ദേവത.
പവമാനൻ ഈ പച്ചനീർകൊണ്ടു, സൂര്യൻ സ്വരശ്മികൊണ്ട് – സ്വരശ്മികൊണ്ട് – എന്നപോലെ ദ്രോഹികളെയെല്ലാം നശിപ്പിയ്ക്കുന്നു: പിഴിഞ്ഞ നീർ തിളങ്ങുന്നു; അരിയ്ക്കപ്പെട്ടു വിളങ്ങുന്ന ഹരിതവർണ്ണൻ സ്തുത്യങ്ങളായ – സ്തുത്യങ്ങളായ – സപ്താസ്യങ്ങൾകൊണ്ട് എല്ലാ നക്ഷത്രങ്ങളിലും വ്യാപിയ്ക്കുന്നു! 1
അങ്ങ് പണികളുടെ ആ ധനം കണ്ടുപിടിച്ചു. അങ്ങ് സ്വഗൃഹമായ യജ്ഞഗൃഹത്തിൽ വളർത്തമ്മമാരാൽ വഴിപോലെ കുളിപ്പിയ്ക്കപ്പെടുന്നു. (അങ്ങയുടെ ശബ്ദം), ദൂരത്തുനിന്നുള്ള സാമഗാനംപോലെ കർമ്മികളെ ഇമ്പപ്പെടുത്തുന്നു. മൂവ്വുലകത്തെ ഭരിയ്ക്കുന്ന തേജസ്സുകൊണ്ടു വിളങ്ങുന്നവൻ അന്നം നല്കുന്നു – അന്നം നല്കുന്നു! 2
താൻ അറിഞ്ഞുംകൊണ്ടു കിഴക്കേദ്ദിക്കിൽ പോകുന്നു: ദർശനീയമായ ദേവരഥം – ദർശനീയമായ രഥം – രശ്മികളോടു ചേരുന്നു. ഉടനേ, പൗരുഷപ്രകാശങ്ങളായ സ്തോത്രങ്ങൾ ഇന്ദ്രനെ പ്രാപിയ്ക്കൂന്നു; വജ്രവും ഇമ്പംകൊള്ളിയ്ക്കുന്നു. നിങ്ങളിരുവർക്കുമില്ലല്ലോ, യുദ്ധങ്ങളിൽ അപജയം – അപജയം! 3
[1] സ്വരശ്മികൊണ്ടു് എന്നപോലെ – തന്റെ രശ്മികൊണ്ടു് ഇരുട്ടിനെ എന്നപോലെ. ദ്വിരുക്തികൾ ആദരാധിക്യത്താലത്രേ. സപ്താസ്യങ്ങൾ – നീരാവികളെ വിഴുങ്ങുന്ന തേജസ്സുകൾ.
[2] പ്രത്യക്ഷോക്തി: പണികളുടെ – പണികളാൽ അപഹൃതമായ. ആ ധനം – ഗോഗണം. വളർത്തമ്മമാരാൽ – തണ്ണീരുകളാൽ. അന്തിമവാക്യം പരോക്ഷം: