ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ശീഘ്രഗാമികളായ സോമങ്ങൾ എല്ലാസ്തോത്രങ്ങളുടെയും നേർക്കു, മത്തുണ്ടാക്കുന്ന മധുധാര തൂകുന്നു! 1
പഴയ കുതിരകൾ പുതിയ നട നടക്കുന്നു; വെളിച്ചത്തിന്നു സൂര്യനെ ഉദിപ്പിയ്ക്കുന്നു! 2
പവമാനമേ, അങ്ങ് പിശുക്കനായ ശത്രുവിന്റെ ധനം ഞങ്ങൾക്കു കൊണ്ടുവന്നാലും; സന്തതി, അന്നം എന്നിവയും തന്നാലും! 3
ആശുഗാമികളായ സോമങ്ങൾ മത്തുണ്ടാക്കുന്ന നീർ മധുസ്രാവിയായ കലശത്തിലെയ്ക്കൊഴുക്കുന്നു. 4
നല്ല വീര്യമുള്ള, അഭിശാപം പോക്കുന്ന, ഇന്ദ്രിയപോഷകമായ നീർ വഹിയ്ക്കുന്ന, ഒരൂന്നായ സോമം (കലശത്തിലെയ്ക്കു) പോകുന്നു! 5
ഇന്ദോ, സോമമേ, യജ്ഞാർഹനായ ഭവാൻ ഇന്ദ്രന്നും ദേവന്മാർക്കുമായി നീരൊഴുക്കുന്നു; അന്നം തരാനും തുടങ്ങുന്നു! 6
തുലോം മദകരമായ ഇതു കുടിച്ചിട്ടാണല്ലോ, ഇന്ദ്രൻ എതിരില്ലാതെ വൈരികളെ വധിച്ചതു്; ഇനിയും വെക്കം വധിയ്ക്കട്ടെ! 7
[1] സ്തുത്യവസരത്തിൽ മധു(മധുര)നീർ തൂകുന്നു.
[2] പഴയ കുതിരകൾ – സോമങ്ങൾ.
[4] മധുസ്രാവി – തേനൊഴുകുന്നതു്; ഈ ഗുണം കലശത്തിന്നു സിദ്ധിച്ചതു, സോമരസസമ്പർക്കത്താലാണെന്നു ഹൃദയം.
[5] അഭിശാപം – അപവാദം. ഒരൂന്നായ – ലോകത്തെ നിലനിർത്തുന്ന.
[6] തരാൻ – ഞങ്ങൾക്ക്.