SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
ന­ഗ­ര­ത്തി­ന്റെ തി­ന്മ­ക­ളിൽ നി­ന്നു്
റെ­യ്നർ മരിയ റിൽ­ക്കെ

ന­ഗ­ര­ത്തി­ന്റെ തി­ന്മ­ക­ളിൽ നി­ന്ന­വ­രെ­യ­ക­റ്റൂ, ദൈവമേ-​

അ­വർ­ക്കു മല്ലു പി­ടി­ക്കേ­ണ്ടി വ­രു­ന്ന

ക­ലു­ഷ­വും രു­ഷ്ട­വു­മാ­യ പ­രി­സ­ര­ങ്ങ­ളിൽ നി­ന്നു്,

മു­റി­പ്പെ­ട്ട ക്ഷ­മ­യോ­ടെ കാ­ത്തി­രി­ക്കു­മ്പോ­ഴും

അവരെ കാർ­ന്നു­തി­ന്നു­ന്ന ക്ഷു­ബ്ധ­ജീ­വി­ത­ത്തിൽ നി­ന്നു്.

ഭൂ­മി­യിൽ പാ­വ­ങ്ങൾ­ക്കൊ­രി­ട­വു­മി­ല്ലേ?

കാ­റ്റു് തേ­ടു­ന്ന­താ­രെ?

ചോ­ല­യു­ടെ തെളിമ മൊ­ത്തു­ന്ന­താ­രു്?

ത­ടാ­ക­ത്തി­ന്റെ ക­യ­ങ്ങ­ളി­ലൊ­രി­ട­വു­മി­ല്ലേ,

അ­വ­രു­ടെ ജ­നാ­ല­പ്പ­ടി­യെ, വാ­തി­ലി­നെ പ്ര­തി­ഫ­ലി­പ്പി­ക്കാൻ?

പാ­വ­ങ്ങൾ­ക്കൊ­രു പഴുതേ വേ­ണ്ടൂ,

ത­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങൾ നി­വർ­ത്തി­ക്കാൻ,

മ­ര­ങ്ങ­ളെ­പ്പോ­ലെ.

മ­നു­ഷ്യ­രു­ടെ വാ­ക്കു­ക­ളെ ഞാൻ പേ­ടി­ക്കു­ന്നു…
റെ­യ്നർ മരിയ റിൽ­ക്കെ

മ­നു­ഷ്യ­രു­ടെ വാ­ക്കു­ക­ളെ ഞാൻ പേ­ടി­ക്കു­ന്നു;

എത്ര വ്യ­ക്ത­മാ­ണ­വ­രു­ടെ വി­വ­ര­ണ­ങ്ങൾ!

ഇതൊരു നായ, അതൊരു വീടു്,

ഇവിടെ തു­ട­ക്കം, അ­വി­ടെ­യൊ­ടു­ക്ക­വും.

വാ­ക്കു­കൾ കൊ­ണ്ട­വ­ര­മ്മാ­ന­മാ­ടു­മ്പോ­ഴെ­നി­ക്കു പേ­ടി­യാ­വു­ന്നു,

വ­രാ­നു­ള്ള­തും വ­ന്നു­പോ­യ­തു­മ­വർ­ക്ക­റി­യാം,

ഒരു മലയും അ­വർ­ക്കി­പ്പോ­ഴൊ­ര­ത്ഭു­ത­മ­ല്ല,

അ­വ­രു­ടെ വീടും പ­റ­മ്പും ദൈ­വ­ത്തി­നു തൊ­ട്ട­യ­ല­ത്തു­മാ­ണു്!

ഞാ­ന­വ­രെ താ­ക്കീ­തു ചെ­യ്യു­ന്നു: മാ­റി­നി­ല്ക്കൂ!

എന്തു ര­സ­മാ­ണു്, വ­സ്തു­ക്കൾ പാ­ടു­ന്ന­തു കേൾ­ക്കാൻ!

നി­ങ്ങൾ­ക്കു പക്ഷേ, തൊ­ടാ­തെ പ­റ്റി­ല്ല;

തൊ­ടു­മ്പോ­ഴ­വ ക­ല്ലി­ക്കു­ന്നു, മിണ്ടാതാവുന്നു-​

നി­ങ്ങ­ള­വ­യെ കൊ­ല്ലു­ക­യാ­ണു്!

(1898)

വാ­യ­ന­ക്കാ­രൻ
റെ­യ്നർ മരിയ റിൽ­ക്കെ

ഈ അ­പ­രി­ചി­ത­നെ ആ­ര­റി­യാൻ,

മ­റ്റൊ­രു ജീ­വി­തം ജീ­വി­ക്കാൻ ഈ ജീ­വി­ത­ത്തിൽ നി­ന്നു മുഖം തിരിച്ചവനെ-​

അ­ച്ച­ടി­ത്താ­ളു­കൾ മ­റി­ച്ചു­ത­ള്ളു­ന്ന­ത­ല്ലാ­തെ മ­റ്റൊ­ന്നും

അ­വ­ന്റെ ജീ­വി­ത­ത്തെ ത­ട­സ്സ­പ്പെ­ടു­ത്തു­ന്നു­മി­ല്ല.

ഒ­ര­മ്മ­യ്ക്കും ഇ­ങ്ങ­നെ­യൊ­രു മകനെ ക­ണ്ടാ­ല­റി­യി­ല്ല,

ത­നി­യ്ക്കു മു­ന്നി­ലെ ലോ­ക­ത്തിൽ പോയി മ­റ­ഞ്ഞ­വ­നെ,

തന്റെ തന്നെ നി­ഴ­ലിൽ മു­ങ്ങി­ത്താ­ണ­വ­നെ.

എ­ങ്കിൽ, മ­ണി­ക്കൂർ ക­ണ­ക്കി­നു ജീ­വി­തം ജീ­വി­ക്കു­ന്ന നാ­മെ­ന്ത­റി­യാൻ,

തന്റെ പു­സ്ത­ക­ത്തി­ലു­ണ്ടാ­യി­രു­ന്ന­തി­ന്റെ­യൊ­ക്കെ ഭാ­ര­ത്താൽ

കനം വെച്ച ത­ല­യു­യർ­ത്തി അവൻ നോ­ക്കു­മ്പോൾ

അവൻ ജീ­വി­ച്ച­തും ന­ഷ്ട­പ്പെ­ടു­ത്തി­യ­തു­മാ­യ മറ്റു ജീ­വി­ത­ങ്ങ­ളെ­ക്കു­റി­ച്ചു്?

കു­ട്ടി­കൾ കളി നിർ­ത്തി ചു­റ്റും നോ­ക്കു­മ്പോ­ലെ

അ­വ­ന്റെ ക­ണ്ണു­ക­ളി­പ്പോൾ പു­റ­ത്തേ­ക്കു തി­രി­യു­ന്നു,

വീ­ണ്ടും രൂപം വെ­ച്ചു നി­ല്ക്കു­ന്ന ലോ­ക­ത്തേ­ക്കു്;

എ­ന്നാ­ല­വ­ന്റെ വ­ടി­വൊ­ത്ത മു­ഖ­ല­ക്ഷ­ണ­ങ്ങൾ

അവനു ജീ­വ­നു­ള്ള കാലം പഴയ രൂപം വീ­ണ്ടെ­ടു­ക്കു­ക­യു­മി­ല്ല.

പെ­യ്ന്റിം­ഗു­കൾ: പോൾ ക്ലീ

റെ­യ്നർ മരിയ റിൽ­ക്കെ

റെ­യ്നർ മരിയ റിൽ­ക്കെ ( Rainer Maria Rilke) 1875 ഡി­സം­ബർ 4-നു് അ­ന്നു് ആസ്ട്രോ-​ഹംഗേറിയൻ സാ­മ്രാ­ജ്യ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്ന പ്രാ­ഗിൽ ഒരു ജർ­മ്മൻ കു­ടും­ബ­ത്തിൽ ജ­നി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­കാ­ല­ജീ­വി­തം ഫ്രോ­യി­ഡി­ന്റെ കേസു് ഡ­യ­റി­യി­ലെ ഒരു പേ­ജി­നെ ഓർ­മ്മി­പ്പി­ക്കും. അത്ര സ­ന്തു­ഷ്ട­മ­ല്ലാ­ത്ത ഒരു ദാ­മ്പ­ത്യ­ത്തി­ലെ ഏ­ക­സ­ന്ത­തി­യാ­യി­രു­ന്നു റിൽ­ക്കെ. അച്ഛൻ യോ­സെ­ഫ് റിൽ­ക്കെ സൈ­നി­ക­സേ­വ­നം മ­തി­യാ­ക്കി റ­യിൽ­വേ­യിൽ ഒ­രി­ട­ത്ത­രം ജോ­ലി­യു­മാ­യി ക­ഴി­യു­ക­യാ­യി­രു­ന്നു. ധ­നി­ക­നാ­യ ഒരു വ്യാ­പാ­രി­യു­ടെ മകളായ അമ്മ തന്റെ അ­ന്ത­സ്സി­നു ചേ­രാ­ത്ത ഒ­ന്നാ­യി­ട്ടാ­ണു് യോ­സെ­ഫു­മാ­യു­ള്ള വി­വാ­ഹ­ത്തെ ക­ണ്ടി­രു­ന്ന­തു്. ക­ല­ഹ­ക്കാ­രി­യാ­യ അവർ 1884-ൽ ഭർ­ത്താ­വി­നെ ഉ­പേ­ക്ഷി­ച്ചു് വി­യ­ന്ന­യി­ലേ­ക്കു പോയി. സ്വാ­ഭാ­വി­ക­മാ­യും അ­മ്മ­യെ­ക്കു­റി­ച്ചു­ള്ള ഓർ­മ്മ­കൾ റിൽ­ക്കേ­യു­ടെ പി­ല്ക്കാ­ല­ജീ­വി­ത­ത്തിൽ മറ്റു സ്ത്രീ­ക­ളു­മാ­യു­ള്ള ബ­ന്ധ­ത്തെ സ്വാ­ധീ­നി­ച്ചി­ട്ടു­ള്ള­താ­യി വാ­യി­ക്ക­പ്പെ­ടു­ന്നു. നി­ര­വ­ധി പ്ര­ണ­യ­ങ്ങ­ളും വളരെ ഊ­ഷ്മ­ള­മാ­യ ചില ബ­ന്ധ­ങ്ങ­ളും ഉ­ണ്ടാ­യി­ട്ടും ഒരു ഗാർ­ഹ­സ്ഥ്യ­ജീ­വി­ത­വു­മാ­യി ധാ­ര­ണ­യി­ലെ­ത്താൻ അ­ദ്ദേ­ഹ­ത്തി­നു് ഒ­രി­ക്ക­ലും ക­ഴി­ഞ്ഞി­ട്ടി­ല്ല.

അഞ്ചു വ­യ­സ്സു വരെ പെൺ­കു­ട്ടി­ക­ളെ­പ്പോ­ലെ, അ­വ­രു­ടെ വേ­ഷ­വും അ­വ­രു­ടെ ക­ളി­പ്പാ­ട്ട­ങ്ങ­ളു­മാ­യി, വ­ളർ­ന്ന റിൽ­ക്കെ പ്രാ­ഗി­ലെ പി­യാ­റി­സ്റ്റു് അ­ച്ച­ന്മാർ ന­ട­ത്തി­യി­രു­ന്ന ഒരു സ്കൂ­ളിൽ പ്രാ­ഥ­മി­ക­വി­ദ്യാ­ഭ്യാ­സ­ത്തി­നു ചേർ­ന്നു. പി­ന്നീ­ടു് അ­ദ്ദേ­ഹം സാൻ­ക്റ്റു് പോൾ­ട്ടെ­നി­ലെ ഒരു സൈ­നി­ക­സ്കൂ­ളി­ലാ­ണു് വി­ദ്യാ­ഭ്യാ­സം തു­ടർ­ന്ന­തു്. റിൽ­ക്കേ­യെ­പ്പോ­ലൊ­രു ബാ­ല­ന്റെ വൈ­കാ­രി­ക­വും ബൗ­ദ്ധി­ക­വു­മാ­യ ആ­വ­ശ്യ­ങ്ങൾ­ക്കു നേരേ വി­പ­രീ­ത­മാ­യി­രു­ന്നു, പ­ട്ടാ­ള ഓ­ഫീ­സർ­മാ­രെ വാർ­ത്തെ­ടു­ക്കാൻ ല­ക്ഷ്യം വ­ച്ചു­കൊ­ണ്ടു­ള്ള ആ വി­ദ്യാ­ല­യ­ങ്ങ­ളി­ലെ പ­ഠ­ന­രീ­തി. എ­ന്താ­യാ­ലും അവിടെ തു­ട­രാ­തി­രി­ക്കാൻ അ­നാ­രോ­ഗ്യം അ­ദ്ദേ­ഹ­ത്തി­നു തു­ണ­യാ­യി. പിൽ­ക്കാ­ല­ത്തു് റിൽ­ക്കെ ഈ വർ­ഷ­ങ്ങ­ളെ ഓർ­ത്തെ­ടു­ക്കു­ന്ന­തു് “ഭീ­തി­യു­ടെ ബാ­ല­പാ­ഠം” എന്ന നി­ല­യ്ക്കാ­ണു്. ബി­സി­ന­സു് അ­ഡ്മി­നി­സ്ട്രേ­ഷൻ പ­ഠി­ക്കാൻ തു­ല­ച്ചു­ക­ള­ഞ്ഞ ഒരു കൊ­ല്ലം കൂടി ക­ഴി­ഞ്ഞി­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ദ്യാ­ഭ്യാ­സം അ­തി­ന്റെ ശ­രി­യാ­യ ചാ­ലി­ലേ­ക്കു വീ­ഴു­ന്ന­തു്. അ­ച്ഛ­ന്റെ കു­ടും­ബ­ത്തിൽ നി­ന്നു­ള്ള ഒ­ര­മ്മാ­വ­ന്റെ ഊർ­ജ്ജ­സ്വ­ല­മാ­യ സ­ഹ­ക­ര­ണം ഇ­ക്കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നു സ­ഹാ­യ­ക­മാ­യി. ഇ­ക്കാ­ല­മാ­യ­പ്പോ­ഴേ­ക്കും അ­ച്ഛ­നും അ­മ്മ­യും ബന്ധം വേർ­പെ­ടു­ത്തി­ക്ക­ഴി­ഞ്ഞി­രു­ന്നു. 1895-ൽ പ്രാ­ഗി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ത്തു­ള്ള ന്യൂ­സ്റ്റാ­ഡ്റ്റി­ലെ ഒരു ജർ­മ്മൻ ജിം­നേ­ഷ്യ­ത്തിൽ നി­ന്നു് അ­ദ്ദേ­ഹം സ്കൂൾ വി­ദ്യാ­ഭ്യാ­സം പൂർ­ത്തി­യാ­ക്കി.

സ്കൂൾ വി­ടു­മ്പോ­ഴേ­ക്കും റിൽ­ക്കെ ഒരു ക­വി­താ­സ­മാ­ഹാ­രം (Leben und Lieder: Bilder und Tagebuchblatter—ജീ­വി­ത­വും ഗീ­ത­ങ്ങ­ളും: ചി­ത്ര­ങ്ങ­ളും ഡ­യ­റി­ക്കു­റി­പ്പു­ക­ളും) പ്ര­സി­ദ്ധീ­ക­രി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. സാ­ഹി­ത്യ­ത്തി­ലാ­ണു് തന്റെ ഭാ­വി­ജീ­വി­ത­മെ­ന്ന ല­ക്ഷ്യ­ബോ­ധ­വും അ­ദ്ദേ­ഹ­ത്തി­നു വ­ന്നു­ക­ഴി­ഞ്ഞി­രു­ന്നു. 1895-ൽ അ­ദ്ദേ­ഹം പ്രാ­ഗ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ ജർ­മ്മൻ ഭാ­ഷ­യും ക­ലാ­ച­രി­ത്ര­വും പ­ഠി­ക്കാൻ ചേർ­ന്നു. എ­ന്നാൽ പ­ഠ­ന­വു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­നാ­വാ­തെ 1896-ൽ അ­ദ്ദേ­ഹം മ്യൂ­ണി­ച്ചി­ലേ­ക്കു പോയി. ആ ന­ഗ­ര­ത്തി­ന്റെ ബൗ­ദ്ധി­ക­വും സാ­ഹി­ത്യ­പ­ര­വു­മാ­യ അ­ന്ത­രീ­ക്ഷം അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­രു­ചി­കൾ­ക്കു ചേ­രു­ന്ന­താ­യി­രു­ന്നു. Larenopfer, Traumgelkront എന്നീ ക­വി­താ­സ­മാ­ഹാ­ര­ങ്ങൾ ഇ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം പ്ര­സി­ദ്ധീ­ക­രി­ച്ചു. ചില നാ­ട­ക­ങ്ങ­ളും എഴുതി അ­വ­ത­രി­പ്പി­ച്ചു. തന്റെ ആ­ദ്യ­കാ­ല­വ­ളർ­ച്ച­യിൽ നിർ­ണ്ണാ­യ­ക­സ്വാ­ധീ­നം ചെ­ലു­ത്തി­യ ഡാ­നി­ഷ് എ­ഴു­ത്തു­കാ­രൻ ജൻസു് പീ­റ്റർ ജേ­ക്ക­ബ്സെ­ന്നി­ന്റെ (Jens Peter Jacobsen) കൃ­തി­ക­ളു­മാ­യി പ­രി­ച­യ­പ്പെ­ടു­ന്ന­തും ഇ­ക്കാ­ല­ത്താ­ണു്.

1897-ൽ വെ­നീ­സു് സ­ന്ദർ­ശി­ക്കു­മ്പോ­ഴാ­ണു് ലൂ അന്ദ്രിയാസു്-​സലോമിയെ (Lou Andreas-​Salome) റിൽ­ക്കെ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു്. അ­ന്നു് 36 വ­യ­സ്സു­ള്ള അവർ ഒരു ജർ­മ്മൻ ജ­ന­റ­ലി­ന്റെ­യും ഒരു റഷ്യൻ സ്ത്രീ­യു­ടേ­യും മ­ക­ളാ­യി­രു­ന്നു. ചെ­റു­പ്പ­ത്തിൽ ഫ്രീ­ഡ്രി­ഷ് നീച്ച (Friedrich Nietzsche) അ­വ­രോ­ടു പ്ര­ണ­യാ­ഭ്യർ­ത്ഥ­ന ന­ട­ത്തി­യെ­ങ്കി­ലും അവർ ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രു­ന്നു. റിൽ­ക്കേ­യെ കാ­ണു­ന്ന­തി­നു പത്തു കൊ­ല്ലം മു­മ്പേ അവർ ഒരു ജർ­മ്മൻ പ്രൊ­ഫ­സ്സ­റെ വി­വാ­ഹം ചെ­യ്തി­രു­ന്നു. ലൂ­വു­മാ­യു­ള്ള ബന്ധം അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തി­ലെ ഒരു വ­ഴി­ത്തി­രി­വാ­യി­രു­ന്നു. കാ­മു­കി മാ­ത്ര­മ­ല്ല, റിൽ­ക്കെ കൊ­തി­ച്ചി­രു­ന്ന മാ­തൃ­സാ­ന്നി­ദ്ധ്യം കൂ­ടി­യാ­യി­രു­ന്നു അവർ. ഇ­തി­നൊ­ക്കെ­പ്പു­റ­മേ അ­ദ്ദേ­ഹ­ത്തി­നു് റ­ഷ്യ­യെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തും അ­വ­രാ­ണു്.

1899 വ­സ­ന്ത­കാ­ല­ത്തും 1900 വേ­ന­ല്ക്കാ­ല­ത്തും റിൽ­ക്കെ അ­വ­രോ­ടൊ­പ്പം റഷ്യ സ­ന്ദർ­ശി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ “ആർ­ജ്ജി­ത­ജ­ന്മ­ദേ­ശ”ങ്ങ­ളിൽ ആ­ദ്യ­ത്തേ­തും പ്ര­ധാ­ന­വു­മാ­യി­രു­ന്നു റഷ്യ. തന്റെ അ­നു­ഭൂ­തി­ക­ളു­ടെ, തന്റെ ആ­ന്ത­ര­യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ പ്ര­തീ­ക­മാ­യ ഒരു ബാ­ഹ്യ­യാ­ഥാർ­ത്ഥ്യ­മാ­ണു് റിൽ­ക്കെ അവിടെ ക­ണ്ട­തു്. റഷ്യ അ­ദ്ദേ­ഹ­ത്തി­നു് ആ­ദി­മ­സ­ത്ത­യു­ടെ ഒരു പ്ര­തി­നി­ധാ­ന­മാ­യി­രു­ന്നു, ദൈ­വ­വും മ­നു­ഷ്യ­നും പ്ര­കൃ­തി­യും അ­ക­ലു­ഷ­മാ­യി ല­യി­ക്കു­ന്ന ഒരു മ­ണ്ഡ­ലം. ഇവിടെ വ­ച്ചു് അ­ദ്ദേ­ഹം ലിയോ ടോൾ­സ്റ്റോ­യു്, ലി­യ­നി­ദു് പാ­സ്റ്റർ­നാ­ക്കു് (ബോ­റി­സു് പാ­സ്റ്റർ­നാ­ക്കി­ന്റെ പി­താ­വു്), കർ­ഷ­ക­ജീ­വി­ത­ത്തി­ന്റെ ക­വി­യാ­യ സ്പി­രി­ഡോൺ ഡ്രോ­ഷിൻ തു­ട­ങ്ങി­യ­വ­രെ പ­രി­ച­യ­പ്പെ­ട്ടു. ത­ന്നിൽ മുള പൊ­ട്ടു­ക­യാ­യി­രു­ന്ന, കലയെ മ­ത­വി­ശ്വാ­സ­മാ­യി കാണുക എന്ന ആ­ശ­യ­ത്തി­നു പ്ര­ചോ­ദ­ക­മാ­യ കാ­വ്യ­സാ­മ­ഗ്രി­കൾ അ­ദ്ദേ­ഹ­ത്തി­നു് ഈ യാ­ത്ര­ക­ളിൽ നി­ന്നു ല­ഭി­ച്ചു. അ­തി­ന്റെ പ്ര­തി­ഫ­ല­ന­മാ­ണു് 1899–1903 കാ­ല­ത്തു് എ­ഴു­തി­ത്തീർ­ത്ത മൂ­ന്നു ഭാ­ഗ­ങ്ങ­ളു­ള്ള Das Stundenbuch enthaltend die drei Bücher: Vom moenchischen Leben; Von der Pilgerschaft; Von der Armuth und vom Tode (The Book of Hours) എന്ന ക­വി­താ­പ­ര­മ്പ­ര. ആ­ശ്ര­മ­ജീ­വി­ത­ത്തി­ന്റെ പു­സ്ത­കം, തീർ­ത്ഥാ­ട­ന­ത്തി­ന്റെ പു­സ്ത­കം, ദാ­രി­ദ്ര്യ­ത്തി­ന്റെ­യും മ­ര­ണ­ത്തി­ന്റെ­യും പു­സ്ത­കം ഇ­ങ്ങ­നെ മൂ­ന്നു ഭാ­ഗ­ങ്ങ­ളാ­യി ഒരു കൂ­ട്ടം പ്രാർ­ത്ഥ­ന­കൾ ആണവ. “ക്രൈ­സ്ത­വ­സ­ന്ന്യാ­സി­മാ­രു­ടെ കീർ­ത്ത­ന­പു­സ്ത­ക­ത്തിൽ നി­ന്നു കീ­റി­യെ­ടു­ത്ത പോലെ”യു­ണ്ടെ­ന്നാ­ണു് ഇ­തി­നെ­ക്കു­റി­ച്ചു് ഹെ­സ്റ്റർ പി­ക്ക്മാൻ പ­റ­യു­ന്ന­തു്. “എ­ന്നാൽ ഒരു കീ­ഴ്മ­റി­ച്ചിൽ ന­ട­ക്കു­ന്നു­ണ്ടു്. ദൈവം ഇവിടെ വെ­ളി­ച്ച­മ­ല്ല, ഇരുട്ടാണു്-​പിതാവല്ല, പു­ത്ര­നാ­ണു്, സ്ര­ഷ്ടാ­വ­ല്ല, സൃ­ഷ്ടി­യാ­ണു്. മ­നു­ഷ്യ­ന­ല്ല, അ­വ­നാ­ണു് ന­മ്മു­ടെ ഏ­റ്റ­വും അ­ടു­ത്ത അ­യ­ല്ക്കാ­രൻ; കാരണം, മ­നു­ഷ്യർ ത­മ്മിൽ­ത്ത­മ്മിൽ അ­ത്ര­യ്ക്ക­ക­ന്നു­പോ­യി­രി­ക്കു­ന്നു. അവർ ദൈ­വ­ത്തെ തേ­ടി­പ്പി­ടി­ക്ക­ണം, അ­വ­ന്റെ പേരു പ­റ­ഞ്ഞു് ആളുകൾ കൂ­ടി­നി­ല്ക്കു­ന്നി­ട­ത്ത­ല്ല, അവനവൻ ഒ­റ്റ­യ്ക്കു്.”

റിൽ­ക്കേ­യു­ടെ ദൈവം സാ­മ്പ്ര­ദാ­യി­കാർ­ത്ഥ­ത്തി­ലു­ള്ള ഒരു ഈ­ശ്വ­ര­ന­ല്ല; അ­ദ്ദേ­ഹം ആ പദം ഉ­പ­യോ­ഗി­ക്കു­ന്ന­തു് ഒരു ജീ­വ­ച്ഛ­ക്തി­യെ അ­ല്ലെ­ങ്കിൽ പ്ര­കൃ­തി­യെ, അ­ല്ലെ­ങ്കിൽ സ്വ­ന്തം അ­സ്തി­ത്വ­ത്തെ­ക്കു­റി­ച്ചു് സാ­വ­ധാ­നം ബോ­ധ­മു­ദി­ക്കു­ന്ന ഒരു ബ്ര­ഹ്മാ­ണ്ഡ­സ­ത്ത­യെ കു­റി­ക്കാ­നാ­ണു്. പ­രി­ണാ­മ­സി­ദ്ധാ­ന്ത­ത്തി­ന്റെ­യും അ­തി­മാ­നു­ഷ­നെ കു­റി­ച്ചു­ള്ള നീ­ച്ച­യു­ടെ സ­ങ്ക­ല്പ­ത്തി­ന്റെ­യും വി­ചി­ത്ര­മാ­യ ഒരു സ­ങ്ക­ല­ന­ത്തി­ലൂ­ടെ റിൽ­ക്കെ ചെ­ന്നെ­ത്തു­ന്ന­തു് പ്ര­പ­ഞ്ച­മെ­ന്ന പ്ര­ക്രി­യ­യു­ടെ ആ­ദി­കാ­ര­ണ­മാ­യ ഒരു ദൈ­വ­ത്തി­ല­ല്ല, അ­തി­ന്റെ അ­ന്തി­മ­ഫ­ല­മാ­യ ഒരു ദൈ­വ­ത്തി­ലാ­ണു്. ഈ പു­സ്ത­ക­ത്തി­ലെ മു­ഖ്യ­മാ­യ മ­റ്റൊ­രു പ്ര­മേ­യം ക­ല­യെ­ക്കു­റി­ച്ചു­ള്ള ക­വി­യു­ടെ വീ­ക്ഷ­ണ­മാ­ണു്. “സർ­ഗ്ഗാ­ത്മ­ക­ത ഇ­ല്ലാ­ത്ത­വ­രു­ടെ ക­ല­യാ­ണു് മതം” എ­ന്നു് റിൽ­ക്കെ ഒ­രി­ട­ത്തു പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ര­ണ്ടാ­മ­ത്തെ റഷ്യൻ യാത്ര ക­ഴി­ഞ്ഞ­യു­ട­നേ റിൽ­ക്കെ ബ്രെ­മെ­നി­ന­ടു­ത്തു­ള്ള വോർ­പ്സ്വീ­ഡിൽ ക­ലാ­കാ­ര­ന്മാ­രു­ടെ ഒരു കോ­ള­ണി­യിൽ ചേർ­ന്നു. 1901-ൽ അ­ദ്ദേ­ഹം ക്ലാര വെ­സ്റ്റ്ഹോ­ഫി­നെ (Clara Westhoff) വി­വാ­ഹം ചെ­യ്തു; ഫ്ര­ഞ്ചു് ശി­ല്പി­യാ­യ ഓ­ഗ­സ്റ്റു് റോ­ദാ­ങ്ങി­ന്റെ (August Rodin) ശി­ഷ്യ­യാ­യി­രു­ന്നു ക്ലാര. 1901-ൽ അ­വർ­ക്കു് ഒരു മകൾ ജ­നി­ച്ചു; വൈ­കാ­തെ അവർ പി­രി­യു­ക­യും ചെ­യ്തു. ത­ങ്ങ­ളു­ടെ പ്ര­വർ­ത്ത­ന­മേ­ഖ­ല­ക­ളിൽ സ്വ­ത­ന്ത്ര­മാ­യി വ്യാ­പ­രി­ക്കു­ന്ന­തി­നാ­യി സൗ­ഹൃ­ദ­പ­ര­മാ­യ ഒരു വേർ­പി­രി­യ­ലാ­യി­രു­ന്നു അതു്.

1902-ൽ ഒരു ജർ­മ്മൻ പ്ര­സാ­ധ­ക­ന്റെ താ­ല്പ­ര്യാർ­ത്ഥം റോ­ദാ­ങ്ങി­നെ­ക്കു­റി­ച്ചു് ഒരു പ­ഠ­ന­മെ­ഴു­താൻ റിൽ­ക്കെ പാ­രീ­സി­ലേ­ക്കു പോയി. അ­ടു­ത്ത പ­ന്ത്ര­ണ്ടു കൊ­ല്ല­ത്തേ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തി­ന്റെ കേ­ന്ദ്ര­മാ­യി­രു­ന്നു ആ നഗരം. മറ്റു ന­ഗ­ര­ങ്ങ­ളി­ലേ­ക്കും രാ­ജ്യ­ങ്ങ­ളി­ലേ­ക്കും യാത്ര ചെ­യ്യാൻ വേ­ണ്ടി അ­ദ്ദേ­ഹം പ­ല­പ്പോ­ഴും പാ­രീ­സു് വി­ട്ടു­പോ­യി­ട്ടു­ണ്ടു്; 1903-ൽ ഇ­റ്റ­ലി­യി­ലെ വി­യ­റെ­ഗ്ഗി­യൊ, 1903–04-ൽ റോം, 1904-ൽ സ്വീ­ഡൻ, 1906–08-ൽ കാ­പ്രി; കൂ­ടാ­തെ ദ­ക്ഷി­ണ ഫ്രാൻ­സു്, സ്പെ­യിൻ, ടു­ണീ­ഷ്യ, ഈ­ജി­പ്തു്. പുറമേ ബ­ന്ധു­ക്ക­ളേ­യും സു­ഹൃ­ത്തു­ക്ക­ളേ­യും സ­ന്ദർ­ശി­ക്കാ­നാ­യി ജർ­മ്മ­നി­യി­ലേ­ക്കും ഓ­സ്ട്രി­യാ­യി­ലേ­ക്കു­മു­ള്ള യാ­ത്ര­കൾ. പക്ഷേ, പാ­രീ­സാ­യി­രു­ന്നു റ­ഷ്യ­യെ­പ്പോ­ലെ­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ ര­ണ്ടാം വീടു്.

റിൽ­ക്കേ­യു­ടെ പാ­രീ­സു് സു­ഖ­ജീ­വി­ത­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യി­രു­ന്നി­ല്ല. ന­ര­കീ­യ­ജീ­വി­ത­ത്തി­ന്റെ, മു­ഖ­മി­ല്ലാ­ത്ത­വ­രു­ടെ, അ­ഗ­തി­ക­ളു­ടെ, വൃ­ദ്ധ­രു­ടെ, രോ­ഗി­ക­ളു­ടെ, മ­ര­ണ­ത്തി­ന്റെ ന­ഗ­ര­വു­മാ­യി­രു­ന്നു അതു്. ഭീ­തി­യു­ടേ­യും ദാ­രി­ദ്ര്യ­ത്തി­ന്റെ­യും മ­ര­ണ­ത്തി­ന്റെ­യും ത­ല­സ്ഥാ­നം. അ­തേ­ല്പി­ച്ച ആ­ഘാ­ത­ത്തി­നൊ­പ്പം പു­തി­യൊ­രു കവിയെ രൂ­പ­പ്പെ­ടു­ത്തി­യ മ­റ്റൊ­ന്നു­ണ്ടാ­യി­രു­ന്നു: റോ­ദാ­ങ്ങു­മാ­യു­ള്ള സ­ഹ­വാ­സ­ത്തിൽ നി­ന്നു കി­ട്ടി­യ ക­ല­യെ­ക്കു­റി­ച്ചു­ള്ള പു­തി­യൊ­രു അ­വ­ബോ­ധം. ക­ലാ­കാ­രൻ പ്ര­ചോ­ദ­ന­ത്തി­നു വേ­ണ്ടി കാ­ത്തി­രി­ക്കു­ക എന്ന സാ­മ്പ്ര­ദാ­യി­ക­പാ­ഠ­ത്തി­നു പകരം റോ­ദാ­ങ്ങ് അ­ദ്ദേ­ഹ­ത്തെ പ­ഠി­പ്പി­ച്ച­തു് നി­ര­ന്ത­രം പ്ര­വൃ­ത്തി ചെ­യ്യു­ക, കലയെ ഒരു പ്ര­വൃ­ത്തി­യാ­യി കാണുക എന്ന സ്വ­ന്തം രീ­തി­യാ­ണു്. വി­ശ­ദാം­ശ­ങ്ങൾ­ക്കും അർ­ത്ഥ­ഛാ­യ­കൾ­ക്കും പ്രാ­ധാ­ന്യം കൊ­ടു­ക്കു­ക, മ­റ്റെ­ന്തി­ലു­മു­പ­രി വി­ഷ­യ­ത്തി­ന്റെ രൂ­പ­ത്തെ തേ­ടി­പ്പോ­വു­ക, പ്ര­മേ­യ­ത്തി­നു് തൊ­ട്ട­റി­യാ­വു­ന്ന ഒരു രൂപം ന­ല്കു­ക. ലൂ­വ്രി­ലെ­യും നോ­ത്രു­ദാം ക­ത്രീ­ഡ്ര­ലി­ലേ­യും ക­ലാ­ശേ­ഖ­ര­ങ്ങ­ളി­ലേ­ക്കു് ക­വി­യ്ക്കു് ഒ­രുൾ­ക്കാ­ഴ്ച ന­ല്കി­യ­തും റോ­ദാ­ങ്ങ് ആ­യി­രു­ന്നു. ഷാൾ ബോ­ദ്ലേർ (Charles Baudelaire) ആ­യി­രു­ന്നു പാ­രീ­സു് റിൽ­ക്കേ­യ്ക്കു ന­ല്കി­യ കാ­വ്യ­മാ­തൃ­ക.

ഈ പാ­രീ­സു് ജീ­വി­ത­ത്തിൽ നി­ന്നാ­ണു് റിൽ­ക്കെ തന്റെ പുതിയ ക­വി­താ­രീ­തി മെ­ന­ഞ്ഞെ­ടു­ക്കു­ന്ന­തു്. ഇതിനെ അ­ദ്ദേ­ഹം വസ്തു-​കവിത എന്നു വി­ളി­ച്ചു. ദൈ­ന­ന്ദി­ന­ജീ­വി­ത­ത്തിൽ കാ­ണു­ന്ന മൂർ­ത്ത­വ­സ്തു­ക്ക­ളെ ല­ളി­ത­മാ­യ ഒരു പ­ദ­സ­ഞ്ച­യം കൊ­ണ്ടു് അ­നു­ഭ­വ­വേ­ദ്യ­മാ­ക്കു­ക എ­ന്ന­താ­ണു് ഈ ക­വി­ത­കൾ കൊ­ണ്ടു് റിൽ­ക്കെ ഉ­ദ്ദേ­ശി­ച്ച­തു്. 1907–08 കാ­ല­ത്തു് രണ്ടു ഭാ­ഗ­ങ്ങ­ളാ­യി ഇ­റ­ങ്ങി­യ Neue Gedichte (പുതിയ ക­വി­ത­കൾ) എന്ന സ­മാ­ഹാ­ര­മാ­ണു് ഈ ഘ­ട്ട­ത്തെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു്. ഇതിലെ പല ക­വി­ത­ക­ളും, ശി­ല്പ­ങ്ങ­ളു­ടേ­യും ചി­ത്ര­ങ്ങ­ളു­ടേ­യും ഭാ­വ­നാ­പൂർ­ണ്ണ­മാ­യ ഭാ­ഷാ­പ­രി­വർ­ത്ത­ന­ങ്ങ­ളാ­ണു്. മറ്റു ചില ക­വി­ത­കൾ ഭൂ­ദൃ­ശ്യ­ങ്ങ­ളേ­യും ബൈബിൾ, മി­ത്തോ­ള­ജി­ക്കൽ പ്ര­മേ­യ­ങ്ങ­ളേ­യും ഒരു ചി­ത്ര­കാ­ര­നെ­പ്പോ­ലെ ആ­ലേ­ഖ­നം ചെ­യ്യു­ന്നു. സൂ­ക്ഷ്മ­ത­യു­ടേ­യും സ്വ­ച്ഛ­ത­യു­ടേ­യും പ­ര­മ­സീ­മ­യി­ലെ­ത്തു­ന്ന ഭാഷ നി­ല­വി­ലെ ഭാ­ഷ­യിൽ നി­ന്നു ഭി­ന്ന­മാ­യ മ­റ്റൊ­രു ഭാഷ ത­ന്നെ­യാ­കു­ന്നു. അതേ സമയം രൂ­പ­പ­ര­മാ­യ ഈ ഭ­ദ്ര­ത­യും ചാ­രു­ത­യും അവയിൽ നി­ഹി­ത­മാ­യ വൈ­കാ­രി­ക­വും നൈ­തി­ക­വു­മാ­യ വ്യാ­പാ­ര­ങ്ങ­ളെ മ­റ­ച്ചു­പി­ടി­ക്കു­ന്നു­മി­ല്ല. ലൂ സ­ലോ­മി­ക്കെ­ഴു­തി­യ ഒരു ക­ത്തിൽ റിൽ­ക്കെ തന്റെ ക­വി­താ­രീ­തി­യെ ഇ­ങ്ങ­നെ സം­ക്ഷേ­പി­ക്കു­ന്നു­ണ്ടു്: “ഭീ­തി­യിൽ നി­ന്നു് വ­സ്തു­ക്കൾ സൃ­ഷ്ടി­ക്കു­ക.”

“പുതിയ ക­വി­ത­ക­ളു”ടെ ഗ­ദ്യ­രൂ­പ­ത്തി­ലു­ള്ള സ­മാ­ന്ത­ര­മാ­ണു് 1904-ൽ റോമിൽ വ­ച്ചെ­ഴു­തി­ത്തു­ട­ങ്ങി­യ Die Aufzeichnungen des Malte Laurids Brigge (മാൾ­ട്ടെ ലൂ­റി­ഡ്സു് ബ്രി­ഗ്ഗേ­യു­ടെ നോ­ട്ട്ബു­ക്കു­കൾ) എന്ന നോവൽ. ക­വി­ത­ക­ളിൽ പ­ശ്ചാ­ത്ത­ല­ത്തിൽ നി­ന്ന­തു് നോ­വ­ലിൽ മു­ന്നി­ലേ­ക്കു വ­രു­ന്നു: പാ­രീ­സി­ലെ ഒരു ഹോ­ട്ടൽ മു­റി­യിൽ ഒ­റ്റ­യ്ക്കു താ­മ­സി­ക്കു­ന്ന ഒ­രാ­ളു­ടെ വൈ­യ­ക്തി­ക­മാ­യ പ്ര­ശ്ന­ങ്ങൾ, “വ­സ്തു­ക്ക­ളു”ടെ സൃ­ഷ്ടി­ക്കു പ്ര­ചോ­ദ­ന­മാ­യ ആ “ഭീതി.” ക­വി­ത­കൾ സിം­ബ­ലി­സ്റ്റു­കൾ സ്വ­പ്നം കണ്ട “ശു­ദ്ധ­ക­വി­ത” യുടെ ഉ­ജ്ജ്വ­ല­മാ­യ മാ­തൃ­ക­യാ­ണെ­ങ്കിൽ മാൾ­ട്ടെ അ­സ്തി­ത്വ­വാ­ദ­സാ­ഹി­ത്യ­ത്തി­ന്റെ ഒ­ന്നാ­ന്ത­രം ആ­ദ്യ­കാ­ല­രൂ­പ­മാ­ണു്. മ­നു­ഷ്യ­നെ­ക്കാൾ, അ­വ­ന്റെ ലോ­ക­ത്തെ­ക്കാൾ ഉ­ന്ന­ത­മാ­യ­തെ­ന്തെ­ങ്കി­ലും നി­ല­നി­ല്ക്കു­ന്നു­ണ്ടോ­യെ­ന്ന ക­വി­യു­ടെ സം­ശ­യ­ങ്ങൾ കൂ­ടി­വ­രു­ന്നു. ആ സ­ന്ദേ­ഹം ക­വി­ത­യെ­ഴു­തു­ന്ന­തി­നു് ക­വി­ക്കു­ള്ള ന്യാ­യീ­ക­ര­ണ­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു: ക­ല­യി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ ആ­ന്ത­രാർ­ത്ഥം തേടുക.

ഈ നോ­വ­ലി­നു ശേഷം റിൽ­ക്കേ­യു­ടെ ര­ച­നാ­ജീ­വി­ത­ത്തിൽ ഒരു സ്തം­ഭ­നാ­വ­സ്ഥ തന്നെ ഉ­ണ്ടാ­യി. 1913-ൽ ഇ­റ­ങ്ങി­യ ചെറിയ ഒരു ക­വി­താ­സ­മാ­ഹാ­ര­മ­ല്ലാ­തെ പ­തി­മൂ­ന്നു കൊ­ല്ല­ത്തേ­ക്കു് അ­ദ്ദേ­ഹം മ­റ്റൊ­ന്നും തന്നെ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യു­ണ്ടാ­യി­ല്ല. 1912-ൽ വി­ലാ­പ­ഗീ­ത­ങ്ങ­ളു­ടെ ശൈ­ലി­യിൽ അ­ദ്ദേ­ഹം രണ്ടു ക­വി­ത­കൾ എഴുതി. പക്ഷേ അവ പ്ര­സി­ദ്ധീ­ക­രി­ക്കാൻ ഒ­രു­മ്പെ­ട്ടി­ല്ല. കാരണം, പു­തി­യൊ­രു ക­വി­താ­പ­ര­മ്പ­ര­യു­ടെ ആ­ദ്യ­ക­വി­ത­കൾ ആ­ണ­വ­യെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു തോ­ന്നി. ട്രീ­റ്റ്സി­യി­ലെ ഡ്യൂ­ണോ കാ­സി­ലിൽ താ­മ­സി­ക്കു­മ്പോ­ഴാ­ണു് റിൽ­ക്കെ ഈ ക­വി­ത­കൾ എ­ഴു­തു­ന്ന­തു്.

ഒ­ന്നാം ലോ­ക­മ­ഹാ­യു­ദ്ധം ആ­രം­ഭി­ക്കു­മ്പോൾ അ­ദ്ദേ­ഹം മ്യൂ­ണി­ച്ചിൽ ആ­യി­രു­ന്നു. 1915 ഡി­സം­ബ­റിൽ അ­ദ്ദേ­ഹ­ത്തെ­യും നിർ­ബ്ബ­ന്ധ­മാ­യി ഓ­സ്ട്രി­യൻ സൈ­ന്യ­ത്തി­ലെ­ടു­ത്തു. എ­ന്താ­യാ­ലും 1916 ജൂണിൽ അ­ദ്ദേ­ഹ­ത്തി­നു് സി­വി­ലി­യൻ ജീ­വി­ത­ത്തി­ലേ­ക്കു മ­ട­ങ്ങി­പ്പോ­രാൻ ക­ഴി­ഞ്ഞു. ഇ­ക്കാ­ല­ത്തെ സാ­മൂ­ഹ്യാ­ന്ത­രീ­ക്ഷം അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തി­നും ക­വി­ത­യ്ക്കും ചേർ­ന്ന­താ­യി­രു­ന്നി­ല്ല. യു­ദ്ധം അ­വ­സാ­നി­ച്ച­പ്പോ­ഴേ­ക്കും മ­ര­വി­ച്ച ഒ­ര­വ­സ്ഥ­യി­ലാ­യി­രു­ന്നു അ­ദ്ദേ­ഹം. കാ­ര്യ­മാ­യി എ­ഴു­തി­യ­തു് 1915 ശ­ര­ത്ക്കാ­ല­ത്തു് ഡ്യൂ­ണോ വി­ലാ­പ­ത്തി­ന്റെ നാലാം ഭാഗം മാ­ത്രം.

അ­ടു­ത്ത ഏഴു കൊ­ല്ലം റിൽ­ക്കെ സ്വി­റ്റ്സർ­ല­ന്റിൽ ത­ന്നെ­യാ­യി­രു­ന്നു. റോൺ ന­ദി­യു­ടെ ക­ര­യി­ലു­ള്ള ഷാ­റ്റു ഡി മ്യൂ­സോ­ട്ടു് (Château de Muzot) എന്ന കാ­സി­ലിൽ ആ­യി­രു­ന്നു അ­ദ്ദേ­ഹം താ­മ­സി­ച്ചി­രു­ന്ന­തു്. 1922 ഫെ­ബ്രു­വ­രി­യിൽ വർ­ഷ­ങ്ങൾ­ക്കു മു­മ്പു് തു­ട­ങ്ങി­വ­ച്ച Duineser Elegien (ഡ്യൂ­ണോ വി­ലാ­പ­ഗീ­ത­ങ്ങൾ) അ­ദ്ദേ­ഹം പൂർ­ത്തി­യാ­ക്കി. മാ­ത്ര­മ­ല്ല, പ്ര­മേ­യ­ത്തി­ലും ഭാ­വ­ത്തി­ലും ആ ക­വി­ത­ക­ളോ­ടു സ­മാ­ന­മാ­യ മ­റ്റൊ­രു 55 ക­വി­ത­കൾ, Sonette an Orpheus (ഓർ­ഫ്യൂ­സു് ഗീ­ത­ക­ങ്ങൾ), അ­പ്ര­തീ­ക്ഷി­ത­മാ­യും അ­യ­ത്ന­മാ­യും അ­ദ്ദേ­ഹ­ത്തി­നു ‘വ­ന്നു­ചേ­രു­ക’യും ചെ­യ്തു. “ആ­ധു­നി­ക­കാ­ല­ത്തു് എ­ഴു­ത­പ്പെ­ട്ട ഏ­റ്റ­വും മ­ഹ­ത്താ­യ ക­വി­താ­പ­ര­മ്പ­ര” എ­ന്നാ­ണു് കോളിൻ വിൽസൺ ഡ്യൂ­ണോ ക­വി­ത­ക­ളെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. എ­ലി­യ­ട്ടി­ന്റെ ‘ത­രി­ശു­ഭൂ­മി’ക്കു് ഇം­ഗ്ല­ണ്ടി­ലും അ­മേ­രി­ക്ക­യി­ലും ഉ­ണ്ടാ­യ സ്വാ­ധീ­ന­ത്തി­നു സ­മാ­ന­മാ­ണു് ഡ്യൂ­ണോ വി­ലാ­പ­ങ്ങൾ­ക്കു് ജർ­മ്മൻ സം­സാ­രി­ക്കു­ന്ന രാ­ജ്യ­ങ്ങ­ളിൽ ഉ­ണ്ടാ­യ­തെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു.

റിൽ­ക്കേ­യു­ടെ ക­വി­ത­യു­ടെ ഉ­ച്ച­നി­ല­യാ­ണു് ഡ്യൂ­ണോ. Stundenbuch (Book of Hours) ൽ ദൈ­വ­ത്തി­നോ­ടു­ള്ള ഒരു മി­സ്റ്റി­ക്കി­ന്റെ ഭ­ക്തി­യാ­യി തു­ട­ങ്ങി­യ ജീ­വി­താ­രാ­ധ­ന മാൾ­ട്ടെ­യിൽ “ഒരു ഗർ­ത്ത­ത്തി­നു മേൽ തൂ­ങ്ങി­ക്കി­ട­ക്കു­ന്ന ഈ ജീ­വി­തം യ­ഥാർ­ത്ഥ­ത്തിൽ അ­സാ­ദ്ധ്യ­മാ­ണ്” എന്ന സ­ന്ദേ­ഹ­ത്തി­ലൂ­ടെ ഡ്യൂ­ണോ­യി­ലെ­ത്തു­മ്പോൾ സം­ശ­യ­ങ്ങ­ളൊ­ഴി­ഞ്ഞ ഒരു സ്തു­തി­യാ­യി മാ­റു­ന്നു. ആ­ധു­നി­ക­മ­നു­ഷ്യാ­വ­സ്ഥ­യെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന പു­തി­യൊ­രു മി­ത്താ­യി ഈ ക­വി­ത­ക­ളെ കാണാം. ഈ മി­ത്തിൽ ലോ­ക­ത്തി­ലാ­കെ വ്യാ­പ­ക­മോ അ­തി­ന­തീ­ത­മോ ആയ ഒരു സ­ത്ത­യി­ല്ല; പകരം ജീ­വി­ത­ത്തെ­യും മ­ര­ണ­ത്തെ­യും ഭൂ­മി­യേ­യും ആ­കാ­ശ­ത്തെ­യും കാ­ല­ത്തെ­യും ഒ­രു­മി­ച്ചുൾ­ക്കൊ­ള്ളു­ന്ന ഒ­രുൾ­പ്ര­പ­ഞ്ച­ത്തെ­ക്കു­റി­ച്ചാ­ണു് റിൽ­ക്കെ പ­റ­യു­ന്ന­തു്. ബിം­ബ­ബ­ഹു­ല­മാ­യ ഒരു പ്ര­പ­ഞ്ച­ശാ­സ്ത്ര­ത്തി­ലൂ­ടെ­യാ­ണു് റിൽ­ക്കെ തന്റെ മി­ത്തി­നെ വി­ശ­ദീ­ക­രി­ക്കു­ന്ന­തു്. മൃഗം മുതൽ മാലാഖ വ­രെ­യുൾ­ക്കൊ­ള്ളു­ന്ന ഒരു ശ്രേ­ണീ­ബ­ന്ധ­മാ­ണു് ആ സത്ത. ഇവിടെ മ­നു­ഷ്യൻ നി­യു­ക്ത­നാ­യി­രി­ക്കു­ന്ന­തു് ദൃ­ശ്യ­മാ­യ­തി­നെ­യെ­ല്ലാം അ­ദൃ­ശ്യ­മാ­ക്കു­ക എന്ന ദൗ­ത്യ­ത്തി­ന്റെ നിർ­വ്വ­ഹ­ണ­ത്തി­നാ­ണു്. “അ­ദൃ­ശ്യ­ത്തി­ന്റെ തേ­നീ­ച്ച­ക­ളാ­ണു് നാം.” മ­നു­ഷ്യ­ന്റെ ഈ വിധി മൂർ­ത്ത­രൂ­പം പ്രാ­പി­ക്കു­ന്ന­തു് “പാ­ടു­ന്ന­തിൽ”, “സ്തു­തി­ക്കു­ന്ന­തിൽ” ആണു്. അ­ങ്ങ­നെ കവി മാ­ലാ­ഖ­യ്ക്കു (ദൈ­വ­ത്തി­ന്റെ പ­ര്യാ­യ­മാ­ണ­തു്) മു­ന്നിൽ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ പ്ര­തി­നി­ധി­യാ­കു­ന്നു. റിൽ­ക്കേ­യു­ടെ ഈ സ­ന്ദേ­ശം ചിലർ പു­തി­യൊ­രു മ­ത­മാ­യി കാ­ണു­മ്പോൾ അ­നി­യ­ന്ത്രി­ത­മാ­യ സൗ­ന്ദ­ര്യ­വാ­ദ­മാ­യും ഒരു കവി തന്റെ സി­ദ്ധി­കൾ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി സ്വയം വീ­ണ്ടെ­ടു­ക്കാൻ ന­ട­ത്തു­ന്ന ശ്ര­മ­ങ്ങ­ളാ­യും അതിനെ ത­ള്ളി­ക്ക­ള­യു­ന്ന­വ­രു­മു­ണ്ടു്.

ഓർ­ഫ്യൂ­സു് ഗീ­ത­ക­ങ്ങൾ റിൽ­ക്കേ­യു­ടെ വി­ജ­യ­ഗീ­ത­ങ്ങൾ ആ­ണെ­ന്നു് സി. എം. ബൗറ (C. M. Bowra) ഒരു പ­ഠ­ന­ത്തിൽ പ­റ­യു­ന്നു. “കവിത എ­ന്നാൽ എ­ന്താ­ണെ­ന്നും എ­ന്താ­ണു് ത­നി­ക്ക­തിൽ നി­ന്നു കി­ട്ടി­യ­തെ­ന്നും എ­ന്താ­ണു് താൻ അതിൽ നി­ന്നു പ്ര­തീ­ക്ഷി­ക്കു­ന്ന­തെ­ന്നും റിൽ­ക്കെ ഈ ഗീ­ത­ക­ങ്ങ­ളിൽ കാ­ണി­ച്ചു­ത­രു­ന്നു. ആ­ഹ്ളാ­ദ­മാ­ണു് പ്ര­ബ­ല­മാ­യ ഭാവം. ഡ്യൂ­ണോ­യി­ലെ വേ­ദ­ന­യ്ക്കും ഉ­ത്ക­ണ്ഠ­യ്ക്കും പൂ­ര­ക­മാ­ണ­തു്. ഈ രണ്ടു പു­സ്ത­ക­ങ്ങ­ളും ഒ­ന്നാ­യി വേണം കാ­ണേ­ണ്ട­തു്; ഒ­ന്നു് മ­റ്റൊ­ന്നി­ന്റെ സാ­ന്നി­ദ്ധ്യ­ത്തി­ലാ­ണു് പ്ര­കാ­ശി­ക്കു­ന്ന­തും.”

തന്റെ ജീ­വി­താ­വ­സാ­ന­കാ­ല­ത്തു് റിൽ­ക്കെ പ്ര­ചോ­ദ­നം ക­ണ്ട­തു് വലേറി, കോ­ക്തോ തു­ട­ങ്ങി­യ ഫ്ര­ഞ്ചു് ക­വി­ക­ളി­ലാ­ണു്. ഇ­ക്കാ­ല­ത്തെ­ഴു­തി­യ മിക്ക ക­വി­ത­ക­ളും ഫ്ര­ഞ്ചിൽ ആ­യി­രു­ന്നു. എ­ന്നും അ­നാ­രോ­ഗ്യ­വാ­നാ­യി­രു­ന്ന റിൽ­ക്കെ ജനീവ ത­ടാ­ക­ത്തി­ന­രി­കി­ലു­ള്ള വാൽ­മൊ­ണ്ടു് സാ­നി­റ്റോ­റി­യ­ത്തിൽ ചി­കി­ത്സ­യി­ലി­രി­ക്കെ 1926 ഡി­സം­ബർ 29-നു് ലു­ക്കീ­മി­യ­യ്ക്കു കീ­ഴ­ട­ങ്ങി. സ്ഥാ­പ­ന­വ­ത്കൃ­ത­മാ­യ ക്രി­സ്തു­മ­ത­ത്തി­നെ­തി­രാ­യി­രു­ന്ന അ­ദ്ദേ­ഹം മ­ര­ണ­ശ­യ്യ­യി­ലും ഒരു പു­രോ­ഹി­ത­ന്റെ സാ­മീ­പ്യം വേ­ണ്ടെ­ന്നു വ­യ്ക്കു­ക­യും ചെ­യ്തു. ഒരു കവി എന്ന നി­ല­യി­ലു­ള്ള റിൽ­ക്കേ­യു­ടെ വി­കാ­സ­ത്തെ ഹെർ­മ്മൻ ഹെ­സ്സെ ഇ­ങ്ങ­നെ വി­വ­രി­ക്കു­ന്നു: “അ­സാ­ധാ­ര­ണ­മാ­ണു്, ബൊ­ഹീ­മി­യൻ നാ­ടോ­ടി­ക്ക­വി­ത­യു­ടെ ത­രു­ണ­സം­ഗീ­ത­ത്തിൽ നി­ന്നു് ഓർ­ഫ്യൂ­സി­ലേ­ക്കു­ള്ള ആ യാത്ര… രൂ­പ­ത്തി­ന്മേ­ലു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ പാടവം ഓരോ ഘട്ടം ക­ഴി­യു­ന്തോ­റും കൂ­ടു­ക­യും അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ശ്ന­ങ്ങ­ളി­ലേ­ക്കു് കൂ­ടു­തൽ കൂ­ടു­തൽ ചു­ഴി­ഞ്ഞി­റ­ങ്ങു­ക­യു­മാ­ണു്! ദി­വ്യാ­ത്ഭു­തം പോലെ ഉ­ത്ക­ണ്ഠാ­കു­ല­നാ­യ, സ­ന്ദേ­ഹി­യാ­യ, ബ­ല­ഹീ­ന­നാ­യ വ്യ­ക്തി പി­ന്നി­ലേ­ക്കു മാ­റു­ക­യും പ്ര­പ­ഞ്ച­സം­ഗീ­തം അ­യാ­ളി­ലൂ­ടെ പ്ര­തി­ദ്ധ്വ­നി­ക്കു­ക­യു­മാ­ണു്…” ഒരു മ­ത­വി­ശ്വാ­സ­വും സാ­ന്ത്വ­ന­മ­ണ­യ്ക്കാൻ ഇ­ല്ലാ­തി­രു­ന്ന റിൽ­ക്കെ കലയിൽ ശാ­ന്തി ക­ണ്ടെ­ത്തി. ഹോൾ­റൈ­ഡ് പ­റ­യു­ന്ന­പോ­ലെ “സ്വ­ന്തം അ­നു­ഭൂ­തി­കൾ ആ­വി­ഷ്ക­രി­ക്കാ­നും വി­പു­ല­മാ­ക്കാ­നു­മാ­യി റിൽ­ക്കെ എ­ഴു­തി­യ കവിത, താ­റു­മാ­റാ­യ ഈ ലോ­ക­ത്തു് സ്വ­ന്തം ദിശ ക­ണ്ടെ­ത്താൻ ആ­ധു­നി­ക­മ­നു­ഷ്യൻ ന­ട­ത്തി­യ ശ്ര­മ­ങ്ങ­ളിൽ വിജയം കണ്ട ഒ­ന്നാ­ണു്.”

Colophon

Title: Rilke (ml: റിൽ­ക്കേ).

Author(s): Rainer Maria Rilke.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-16.

Deafult language: ml, Malayalam.

Keywords: Poems, Rainer Maria Rilke, Rilke, റെ­യ്നർ മരിയ റിൽ­ക്കെ, റിൽ­ക്കേ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.