ഇദ്ദേഹം 1020 കുംഭം 10-ാനു പൂയം നക്ഷത്രത്തിൽ ജനിച്ചു. മാതാവു് ദേവി അംബത്തമ്പുരാട്ടിയും പിതാവു് തളിപ്പറമ്പത്തു മുല്ലപ്പള്ളി നാരായണൻനമ്പൂരിയും ആയിരുന്നു. സകലശാസ്ത്രപാരാവാരപാരംഗതനായിരുന്ന പിതാവു് സ്വപുത്രന്റെ വിദ്യാഭ്യാസവിഷയത്തിൽ സദാ ശ്രദ്ധാലുവായി വർത്തിച്ചു. അഞ്ചാംവയസ്സിൽ തിരുവാർപ്പിൽ രാമവാരിയർ ബാലനെ എഴുത്തിനിരുത്തി. പ്രഥമപാഠങ്ങളെല്ലാം അദ്ദേഹം പഠിപ്പിച്ചുവെങ്കിലും കാവ്യപരിശീലനം പിതാവിന്റെ മേൽനോട്ടത്തിലാണു് നടന്നതു്. നാലു കൊല്ലംകൊണ്ടു് ശ്രീകൃഷ്ണവിലാസം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം എന്നീ കാവ്യങ്ങൾ അദ്ദേഹം വായിച്ചുകഴിഞ്ഞു.
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാൻ മൂലംതിരുനാൾ തിരുമേനിയുടെ പിതാവായിരുന്നു. അദ്ദേഹം ഭാഗിനേയനെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടു പോയി. മഹാവിദ്വാനായിരുന്ന അദ്ദേഹം മരുമകന്റെ പഠിത്തത്തിൽ പ്രത്യേകം നിഷ്കർഷിച്ചതിനാൽ നാലു കൊല്ലംകൊണ്ടു് രാജകുമാരൻ നാടകാലങ്കാരങ്ങളിലും, വ്യാകരണം, തർക്കം, മീമാംസ ഇത്യാദി ശാസ്ത്രങ്ങളിലും അഗാധമായ പാണ്ഡിത്യം സമ്പാദിച്ചു. 1034-ൽ പ്രിയമാതുലനു് ദേഹവിയോഗം സംഭവിച്ചു. ഇതിനിടയ്ക്കു് പാച്ചുമൂത്തതിന്റെ അടുക്കൽ വൈദ്യവും പഠിച്ചുകൊണ്ടിരുന്നു. അതേ കൊല്ലത്തിൽതന്നെ അദ്ദേഹത്തിനു് ഉപനയനം നടത്തിയിട്ടു് അദ്ദേഹത്തിനെക്കൊണ്ടു് മഹാരാജാവു് മഹാവിദുഷിയും സംഗീതകുശലയും ആയ ലക്ഷ്മീറാണിയുടെ പള്ളിക്കെട്ടു നടത്തിച്ചു.
വിവാഹത്തിനു ശേഷവും വിദ്യഭ്യാസം തുടർന്നുകൊണ്ടിരുന്നു. സുബ്ബയ്യാദീക്ഷിതർ, ശീനുഅയ്യങ്കാർ ഇവരുടെ അടുക്കൽ “ശബ്ദേന്ദുശേഖര”പര്യന്തം വ്യാകരണവും, ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വേദാന്തവും, മറ്റൊരു രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ തർക്കവും പഠിച്ചു് അവിടുന്നു അഭിജ്ഞോത്തമനായിത്തീർന്നു. ഇതിനോടുകൂടി ഇംഗ്ലീഷു്, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളും തക്ക ഗുരുക്കന്മാരിൽനിന്നും പഠിച്ചുകൊണ്ടിരുന്നു. ‘സുസ്ഥമായ ശരീരത്തിൽ സുസ്ഥമായ മനസ്സു്’ എന്നൊരു യവനപഴമൊഴിയുണ്ടു്. ചെറുപ്പത്തിൽതന്നെ വലിയകോയിത്തമ്പുരാൻ മൃഗയാവിനോദത്തിലും കായികവിദ്യയിലും ഏർപ്പെട്ടു് ശരീരത്തിനു നല്ല ദൃഢതയും മെയ്വഴക്കവും സമ്പാദിച്ചു. അദ്ദേഹത്തിനു് എട്ടടി ഉയരമുള്ള മതിൽ ചാടിക്കടപ്പാൻ കഴിയുമായിരുന്നത്രേ. മൃഗയാവിനോദത്തിൽ തനിക്കു് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്നു് അദ്ദേഹം ‘എന്റെ മൃഗയാസ്മരണകൾ’ എന്ന ലേഖനം വഴിക്കും,
കുന്നിച്ചീടും കുതുകമൊടു ഞാൻ കൂട്ടി നായാട്ടുകാരെ
പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്നം
കൊന്നിട്ടുണ്ടൊന്നതിലൊരുരസം സ്വല്പമായല്ല ബാലേ”
എന്നു് മയൂരസന്ദേശപദ്യംവഴിക്കും പ്രകാശിപ്പിച്ചിരിക്കുന്നു.
അതിബാല്യംമുതല്ക്കുതന്നെ അദ്ദേഹം സാഹിത്യവ്യവസായത്തിൽ ഏർപ്പെട്ടു. മിക്ക കവിതകളും സംസ്കൃതത്തിലായിരുന്നു. അങ്ങിനെയിരിക്കേയാണു് ആയില്യംതിരുനാൾ മഹാരാജാവു് 1042–ൽ അദ്ദേഹത്തിനെ ബുക്കുകമ്മറ്റിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതു്. പാഠപുസ്തകമ്മറ്റിയിലെ അംഗങ്ങളിൽ ഒരാൾ ഒഴികെ, മറ്റാരും മലയാളത്തിൽ കൂട്ടിച്ചേർത്തു വായിപ്പാൻ പോലും വശമുള്ളവരായിരുന്നില്ല. അണ്ണാജിരായർ ഇംഗ്ലീഷിലും, സുബ്ബാദീക്ഷിതർ സംസ്കൃതത്തിലും പാണ്ഡിത്യമുള്ളവരായിരുന്നു എങ്കിൽ മുൻഷി രാമൻതമ്പിക്കു് Lying in hospital എന്നതിനെ ആശുപത്രിയിൽ കിടമുറി കിടക്കുന്ന എന്നു തർജ്ജമ ചെയ്യത്തക്ക പരിചയമേ ഇംഗ്ലീഷുമായുണ്ടായിരുന്നുള്ളു. അങ്ങിനെയായിരുന്നു കമ്മറ്റിയുടെ സ്വഭാവം. അണ്ണാജിരായരുടെ അപേക്ഷ അനുസരിച്ചാണു് വലിയകോയിത്തമ്പുരാൻ കമ്മറ്റിയുടെ അദ്ധ്യക്ഷപദത്തിൽ അവരോധിക്കപ്പെട്ടതു്.
ആ നിലയിൽ പല ഗദ്യപുസ്തകങ്ങൾ എഴുതുന്നതിനു് വലിയ കോയിത്തമ്പുരാൻ നിർബന്ധിതനായി. വിജ്ഞാനമഞ്ജരി, സന്മാർഗ്ഗപ്രദീപം, മഹച്ചരിതസംഗ്രഹം, സന്മാർഗ്ഗസംഗ്രഹം മുതലായ നല്ല നല്ല പുസ്തകങ്ങൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസാധിതങ്ങളായി. ഞാൻ ഇംഗ്ലീഷ് സ്ക്കൂളിൽ II ഫാറത്തിൽ പഠിക്കുന്ന കാലംവരെ ഈ പുസ്തകക്കമ്മറ്റിവക ഒന്നു മുതൽ മൂന്നുവരെയുള്ള പാഠപുസ്തകങ്ങളാണു നടപ്പിൽ ഇരുന്നിരുന്നതു്.
മലയാളത്തിലെ പറയത്തക്ക അന്നത്തെ പദ്യകൃതികൾ ആട്ടക്കഥകളും ചില സ്തോത്രങ്ങളുമായിരുന്നു. അക്കാലത്തെ പ്രസിദ്ധ പണ്ഡിതകവികളെല്ലാം കഥകളി രചിച്ചിട്ടുള്ളവരായിരുന്നു. മാതുലന്റെ ശിക്ഷണത്തിൽ അദ്ദേഹം മുദ്രക്കൈകൾ നല്ലപോലെ വശമാക്കിയിരുന്നു. ഹനുമദുൽഭവം, മത്സ്യവല്ലഭവിജയം, പ്രലംബവധം, ധ്രുവചരിതം, പരശുരാമവിജയം എന്നീ കഥകൾ അദ്ദേഹം രചിച്ചിട്ടുള്ളവയാണു്. മാതുലൻ എഴുതി പൂരിപ്പിക്കാതെ ഇട്ടിരുന്ന സോമവാരവ്രതം ആട്ടക്കഥ പൂർത്തിയാക്കിയതും അദ്ദേഹമായിരുന്നു.
ഈ കഥകൾ ഒരുപോലെ ശബ്ദാർത്ഥസുന്ദരങ്ങളാണെങ്കിലും ധ്രുവചരിതമാണു് ഏറ്റവും പ്രൗഢം. പ്രസിദ്ധഗായകനായിരുന്ന ഹരിഹരശാസ്ത്രികളുടെ ഉപദേശം അനുസരിച്ചു് സാർവത്രികമായി അന്ത്യപ്രാസം ഘടിപ്പിച്ചിട്ടുള്ളതിനാൽ പാടിക്കേൾപ്പാൻ രസമുള്ളവയാകുന്നു. അശ്വതിയും, ഇരയിമ്മനും ആയിരുന്നു ആട്ടക്കഥകളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ആദർശങ്ങൾ.
ഹനുമദുൽഭവം 1039-ൽ അരങ്ങേറ്റം കഴിഞ്ഞു.
ഘനാഘന പരമ്പരാച്ഛിദുരഘോരവാതായിതം
ഘനാഘനമുഖം ചരാചരശരണ്യമേകം മഹോ
ഘനാഘനരകവ്യഥാ ഹരണ ധീരമാരാധ്നുമഃ
പ്രാണീഭൂതമുദുസ്മിതാ നതജനശ്രേണീ വ്യഥാഹാരിണീ
വാണീ മഞ്ജിമ പുഞ്ജനിർജ്ജിതസുധാവേണീ കൃപാധോരണീ
വാണീവാഞ്ഛിതപൂരണീ മമ ഹൃദി പ്രീത്യാ നരീനൃത്യതാം!’
ഈ ശ്ലോകങ്ങൾ പതിനെട്ടു വയസ്സുള്ള ഒരു ബാലൻ എഴുതിയതാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?
ഖിന്ദാനസ്യ ഹൃദന്തരം വിരഹിണഃ കന്ദായുധേ സായകൈഃ
മന്ദാന്ദോളിതമഞ്ജരീ മധുകരീ വൃന്ദാകുലം പ്രാച്യത-
ന്മന്ദാരോപവനം ബഭാണരമണീം വൃന്ദാരക ഗ്രാമണീഃ’
എന്ന ശ്ലോകം ‘മാകന്ദോൽക്കരമഞ്ജരീ മധുഝരീ മത്താന്യപുഷ്ടാംഗനാ’ എന്ന അശ്വതിയുടെ ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു.
മത്സ്യവല്ലഭവിജയം—ഇതു് അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാകുന്നു. ഈ രണ്ടു കൃതികളിലും കഥാസന്ദർഭത്തിന്റേയും രംഗവിഭാഗത്തിന്റേയും സമ്പ്രദായം ഏറെക്കുറെ തൃപ്തികരമല്ലാത്തതിനാൽ, അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു് എഴുതപ്പെട്ട കൃതിയാണു് പ്രലംബവധം.
പ്രലംബവധം—പാട്ടുകൾ പാടിക്കേൾപ്പാൻ വളരെ സുഖമുള്ളവയാണു്. ഒരു പാട്ടുദ്ധരിക്കാം.
നിന്ദിതനീലമേഘ സുന്ദരാംഗ
കുന്ദരഭ കിം ഗോപവൃന്ദ സമേതനര-
വിന്ദനേത്ര ഭവാനമന്ദം വനേ ചരതി?
കാനനനിവാസിൻ ഞാനൊരു സീമന്തിനി
മാനനീയ ചരിത്ര മാധവ കേൾ
ആനന്ദമെന്നുടയ സത്മനി വന്നു നിങ്ങൾ
നാനാഫലമൂലങ്ങൾ നലമോടു ഭുജിച്ചാലും”
പരശുരാമചരിതം നാലാമത്തെ ആട്ടക്കഥയാണു്. ഇതിലേ ശ്ലോകങ്ങളും ഗാനങ്ങളും പ്രായേണ ലളിതങ്ങളായിരിക്കുന്നു. അർത്ഥഗാംഭീര്യം കുറയും.
ധ്രുവചരിതം–1043-ൽ ഒൻപതുദിവസംകൊണ്ടു രചിച്ചതാണു് ഇക്കൃതി. ഹരിഹരഭാഗവതരുടെ നിർദ്ദേശപ്രകാരം എല്ലാ പാട്ടുകളിലും അന്ത്യപ്രാസം ഘടിപ്പിച്ചിരിക്കുന്നു.
ശ്രീമത്താമരസേതരാം പ്രണയിനീമഭ്യുല്ലതാ താരകാം
സ്ഫയദ്രാഗഭരോ യദാ ഹിമകരോ ഭേജേ ത്രിയാമാം തദാ
കശ്ചിദ്യക്ഷകുലേശ്വരസ്തമനുകൃത്യാപ സ്വജീവേശ്വരം”
എന്ന ശ്ലോകം ‘ഉന്മീലത് പത്രവല്ലീം’ എന്ന ശ്ലോകത്തിന്റെ സന്താനംപോലെയിരിക്കുന്നു.
മധുരിമകലരും മാധവകാലേ മടിയരുതേ തവ മഞ്ജുളശീലേ
ശീതഗു തന്നുടെ രാജതിബിംബം ധൂതമനേന തമോ നികുരംബം
ജാതവികാസം കുമുദകദംബം പ്രീതിമതീവ ചകോരകുടുംബം”
ഇങ്ങനെ സാർവത്രികമായി അന്ത്യപ്രാസം കാണുന്നുണ്ടു്.
ഈ കഥകളിലൊന്നും ഇപ്പോൾ ആടാറുണ്ടെന്നു തോന്നുന്നില്ല. വായിച്ചു രസിക്കാൻ കൊള്ളാവുന്നവയാണു മിക്കവയും. ഹനുമദുൽഭവവും ധ്രുവചരിതവും മദ്രാസ് സർവ്വകലാശാലക്കാർ പലപ്പൊഴും പാഠപുസ്തകമായി സ്വീകരിച്ചിട്ടുമുണ്ടു്. ഞാൻ ബി. ഏ.-യ്ക്കു വായിക്കുന്ന കാലത്തു് ധ്രുവചരിതം പാഠ്യപുസ്തകമായിരുന്നു. അവിടുത്തെ പ്രിയശിഷ്യനും ഭാഗിനേയനുമായ ഏ. ആർ. തമ്പുരാനായിരുന്നു പഠിപ്പിച്ചതും.
1046-ൽ മഹാരാജാവു തിരുമനസ്സിലെ തുലാഭാരത്തെ സംബന്ധിച്ചു് ഒരു ശതകം സംസ്കൃതത്തിൽ രചിച്ചു് മഹാരാജഹസ്തേന ആറു കല്ലു പതിച്ച ഒരു വൈരമോതിരം സമ്പാദിച്ചു. അതേ വർഷംതന്നെ ആ തിരുമേനിക്കു് ഒരു സ്വർണ്ണഡപ്പിയും അവിടുന്നു സമ്മാനിച്ചു.
പലപ്പോഴും രാജ്യകാര്യങ്ങളെ സംബന്ധിച്ചു് മഹാരാജാവു് അദ്ദേഹത്തിനെ റസിഡണ്ടിന്റെ അടുക്കൽ അയയ്ക്കുക പതിവായിരുന്നു. ഇങ്ങനെ പല വിധത്തിൽ രാജപ്രീതിക്കു പാത്രമായിരുന്ന കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് എങ്ങനെ അവിടുത്തെ ശത്രുത്വത്തിനു പാത്രീഭവിച്ചു എന്നുള്ളതു് അജ്ഞാതമായിരിക്കുന്നു. ഒരു പക്ഷേ വിശാഖംതിരുനാൾ തിരുമനസ്സിനോടുള്ള വലുതായ അടുപ്പം ഒരു കാരണമായിരുന്നിരിക്കാം. ഒരിക്കൽ ചങ്ങനാശ്ശേരി രാമവർമ്മകോയിത്തമ്പുരാൻ തിരുവെഴുത്തിൽ,
ശ്രീമത്തയാ വിഭാത്യേഷഃ സർപ്പരാഡിവ പർപ്പരാഡ്.
എന്നൊരു സമസ്യ ചേർത്തിരുന്നതിനെ, വലിയകോയിത്തമ്പുരാൻ,
ദ്വിജിഹാസ്യ ഭുജംഗസ്യ വക്രൈവാസ്യഗതിഃ സദാ
എന്നു പൂരിപ്പിച്ചയയ്ക്കുകയുണ്ടായിട്ടുള്ളതിൽനിന്നു് അദ്ദേഹത്തിനു് മഹാരാജാവിനോടുണ്ടായിരുന്ന മനോഭാവം വ്യക്തമാകുന്നുണ്ടു്.
ആയില്യംതിരുനാൾ ഉഗ്രശാസനനായിരുന്നു. കേരളവർമ്മദേവന്റെ യൗവനസഹജമായ ചോരത്തിളപ്പിന്റെ ഫലമായുണ്ടായ വല്ല ചാപല്യവും അവിടുത്തെ ക്ഷോഭിപ്പിച്ചു കാണണം. എന്നാൽ ആന്തരമായ ഹേത്വന്തരമുണ്ടായിരുന്നു എന്നു് വിശാഖം തിരുനാൾ തന്റെ ജീവചരിത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. കാരണമെന്തെങ്കിലുമാവട്ടെ; 1050 കർക്കടകം 21-ാംതീയതി അവിടുന്നു് ബന്ധനസ്ഥനാക്കപ്പെട്ടു. ബന്ധിക്കാൻ നിയുക്തനായതു് വിക്രമൻതമ്പിയായിരുന്നു. അദ്ദേഹത്തിന്റെ സാമർത്ഥ്യം ഒന്നുകൊണ്ടു മാത്രമാണു് മഹാബലിഷ്ഠനും അഭ്യാസിയുമായിരുന്ന വലിയകോയിത്തമ്പുരാനെ നിഷ്പ്രയാസം ബന്ധിക്കുവാൻ സാധിച്ചതു്. മഹാരാജാവു് തിരുമനസ്സുകൊണ്ടു് തമ്പിയെ വിളിച്ചു് “നീ വിക്രമനായ ത്രിവിക്രമനാണു്” എന്നു കല്പിച്ചുപോലും. ഈ വിക്രമൻതമ്പിയായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന തസ്കരപ്രമാണിയെ പിടിച്ചു ബന്ധനസ്ഥനാക്കിയതും.
ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ക്ഷമാപണം ചെയ്യുന്നതിനു് കോയിത്തമ്പുരാനോടു് ഉപദേശിച്ചുനോക്കിയെങ്കിലും അവിടുന്നു് അതിനു വഴിപ്പെട്ടില്ല. മഹാറാണി തന്റെ പ്രിയതമനെ വിടുവിക്കുന്നതിനു കഴിയുന്നതും ശ്രമിച്ചുനോക്കി; എന്നാൽ മറ്റൊരു വരനെ സ്വീകരിക്കുന്നപക്ഷം അങ്ങിനെ ചെയ്യാമെന്നായിരുന്നു തിരുമനസ്സിലെ മറുപടി. അതിനു് ഭർത്തൃപ്രണയപരവശനായ മഹാറാണി വഴിപ്പെട്ടതുമില്ല.
വലിയകോയിത്തമ്പുരാനാകട്ടെ കാരാഗൃഹത്തിൽ ഇരുന്നുകൊണ്ടു് ക്ഷമാപണസഹസ്രം രചിച്ചു. ഉഗ്രശാസനനായ മഹാരാജാവിന്റെ ഹൃദയം അതുകൊണ്ടും കുലുങ്ങുന്നില്ലെന്നു കണ്ടു്, കോയിത്തമ്പുരാൻ യമപ്രണാമശതകം രചിച്ചു. അതും പ്രയോജകീഭവിച്ചില്ല. ഒടുവിലാണു് വരാനുള്ളതു വഴിയിൽ തങ്ങുകില്ലെന്നു് അവിടുന്നു് സമാധാനപ്പെട്ടതു്.
ഏതായിരുന്നാലും ഈ ദാരുണസംഭവം മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ഉർവശീശാപം ഉപകാരമായിട്ടാണു തീർന്നതു്. കോയിത്തമ്പുരാനെ അചിരേണ ഹരിപ്പാട്ടു കൊട്ടാരത്തിലേക്കു മാറ്റി പാർപ്പിച്ചു.
നളിനദളാക്ഷിക്കുന്നാൾ വെളിയിലിറങ്ങിസ്സവാരിയും നിന്നു
ഭൂർഷാമണിഗണമെല്ലാം യോഷാമണിയാൾ വെടിഞ്ഞിതക്കാലം
ഭോഷാകരമുഖി ഹന്ത വിശേഷാംബരവും ത്യജിച്ചു സന്താപാൽ.’
ഈ നിലയിൽ വാണിരുന്ന പ്രാണപ്രേഷ്ഠ പ്രണയിനിക്കു് അയച്ച എന്ന നിലയിൽ രചിക്കപ്പെട്ട കൃതിയാണു് മയൂരസന്ദേശം. ദിവസേന ഒന്നും രണ്ടും പദ്യങ്ങൾ വീതമേ അവിടുന്നു രചിച്ചിരുന്നുള്ളു. ഉള്ളിൽ തിങ്ങി നിറഞ്ഞിരുന്ന വിചാരപരമ്പരയെ ഒരുമാതിരി മുട്ടിട്ടു നിർത്തിക്കൊണ്ടാണു് ഇക്കാവ്യം രചിച്ചതെന്നു് അതിലെ ശൈലി നോക്കിയാൽ അറിയാം.
മലയാളഭാഷയിൽ ഇക്കാലത്തുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ അഗ്രഗണ്യസ്ഥാനം മയൂരസന്ദേശത്തിനാണു്. പാമ്പിനെ ചേരയെന്നു പറഞ്ഞു ശീലമില്ലാത്ത ആളും,
നോട്ടക്കാരിലുമവ്വണ്ണം നാട്ടോടേ ചന്തുമേനവൻ’
എന്നു കീർത്തിതനും ആയ ആ രസികശിരോമണിക്കു്,
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം
മൗലിക്കെട്ടിൽത്തിരുകമതിനെത്തീർച്ചയായ് ഭക്തദാസൻ.’
എന്ന പദ്യം വായിച്ചപ്പോൾ രോമാഞ്ചമുണ്ടായത്രേ. അദ്ദേഹമായിരുന്നല്ലോ അതിനെ ‘നാനാചിത്രോപശോഭിതങ്ങളായ പത്രങ്ങളിൽ സവിശേഷമായി അച്ചടിച്ചു പ്രസിദ്ധം ചെയ്തതും’. അഭിജ്ഞാനശാകുന്തളം പ്രസിദ്ധീകൃതമായപ്പോൾ അതിനെ നിഷ്ക്കരുണം വിമർശിച്ചവരുടെ കൂട്ടത്തിൽ ചന്തുമേനോനും ഉൾപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രശംസ പ്രസ്തുത കാവ്യത്തിന്റെ മഹിമാതിശയത്തെ പ്രത്യക്ഷപ്പെടുത്തുക തന്നെ ചെയ്യുന്നു. അതുപോലെതന്നെയാണു് ‘വിദ്യാവിനോദിനി’ പത്രാധിപരായിരുന്ന സി. അച്യുതമേനോന്റെ പ്രശംസയും.
“മയൂരസന്ദേശത്തിനു് മേഘസന്ദേശത്തെക്കാൾ ഒരു മാറ്റു കൂടുകയില്ലയോ എന്നാണു് എന്റെ തർക്കം. പ്രാചീന കാളിദാസൻ ശബ്ദഭംഗിയിൽ ലേശം മനസ്സു വച്ചിട്ടില്ല. നവീനകാളിദാസന്റെ സൂക്തികളിലാകട്ടെ ശബ്ദമോ അർത്ഥമോ സരസതരമെന്നു്, ഒരുവന്നും പരിഛേദിക്കാൻ പാടില്ല” എന്നു് ഏ. ആർ. തിരുമേനി അഭിപ്രായപ്പെട്ടിട്ടുള്ളതു് ഗുരുജനപക്ഷപാതത്താലുണ്ടായ വ്യാമോഹംകൊണ്ടല്ലെന്നു് നിഷ്പക്ഷപാതികൾ സമ്മതിക്കുമെന്നു തോന്നുന്നു. അതിൽ,
വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും
കണ്ടും കൊണ്ടച്ചെറുപുഴകൾതൻ തീരമാർഗ്ഗേണ പോക.’
എന്ന മാതിരി ശബ്ദമാത്രഗതമായ ചമൽക്കാരത്തോടുകൂടിയ പദ്യങ്ങളും,
ഹന്താദന്താവളഗതി പ്രൗഢചേതാവിനീതാ
സന്താപന്താർമധുമൊഴിയകറ്റീയഭീഷ്ടങ്ങളെല്ലാം
സന്താനന്താനടിമലർ പണിഞ്ഞീടുവോർക്കേകിടുന്നു.’
എന്നിങ്ങനെ ശബ്ദാർത്ഥോഭയചമൽകൃതമെങ്കിലും സംസ്കൃതപദബഹുലമായ പദ്യങ്ങളും അവിടവിടെക്കാണ്മാനുണ്ടെന്നു വരികിലും,
സ്തോമക്ലിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോർമ്മിച്ചിടുന്നേൻ.
മല്ലീജാതിപ്രഭൃതികുസുമസ്മേരമായുല്ലസിക്കും
സല്ലീലാഭി! കിസലയകരംകൊണ്ടു നിന്നെത്താലാടും
വല്ലീനാം നീ പരിചയരസം പൂണ്ടു കൗതുഹലത്താ-
ലുല്ലീഢാത്മാ ചിരതരമിരുന്നങ്ങമാന്തിച്ചിടൊല്ലേ”
എന്നിങ്ങനെയുള്ള സഹൃദയഹൃദയാഹ്ലാദകരങ്ങളായ ശ്ലോകങ്ങളാണു ബാഹുല്യേന കാണപ്പെടുന്നതു്. പരമാർത്ഥത്തിൽ വെണ്മണിക്കവികളുടെ മൂരിശ്ശൃംഗാരപദ്യങ്ങൾ വായിച്ചുചെടിച്ചിരിക്കുന്നവർക്കു് രസരാജനെന്ന അഭിധാനത്തിനെ സർവ്വഥാ ഇദംപ്രഥമമായി അനുഭവപ്പെടുത്തിക്കൊടുത്ത ആദ്യത്തെ സ്വതന്ത്രമലയാളകൃതി മയൂരസന്ദേശംതന്നെയാണു്.
‘വീറ്റോ നുവോവാ’ എന്ന പ്രാചീന റോമൻകാവ്യത്തിൽ പരിശുദ്ധമായ പ്രേമത്തെ സ്വർഗ്ഗത്തിലേക്കുള്ള രാജവീഥിയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നതു്. തന്റെ കാമുകി ചവിട്ടുന്ന മണ്ണും അവൾ ശ്വസിക്കുന്ന വായുവും അവളെ പ്രശംസിച്ചു് ആരെങ്കിലും ഉരിയാടുന്ന വാക്കുകളും കാമുകനു സ്വർഗ്ഗാനുഭൂതിയുണ്ടാക്കുന്ന വസ്തുക്കളായി ഡാൻടിക്കു തോന്നി. അവളുടെ ദർശനമാത്രത്താൽ ദുർവിചാരങ്ങളും ദുർവികാരങ്ങളും മാഞ്ഞുപോകുന്നതായി അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:“അവൾ ഈ ലോകം വിട്ടു പോകുമ്പോൾ അവളുടെ ആകാരസുഷമയിൽനിന്നുണ്ടാകുന്ന ആനന്ദം നമ്മുടെ ദൃഷ്ടിയിൽനിന്നു മറയുന്നുവെന്നിരുന്നാലും അതൊരു് ആദ്ധ്യാത്മിക സൗന്ദര്യമായി പരിണമിച്ചു് ദേവദൂതന്മാരെ അഭിവാദനംചെയ്യുന്ന പ്രേമനിർവൃതിയെ സ്വർഗ്ഗലോകത്തിൽ എല്ലായിടത്തും പരത്തുന്നു.” ഈ മഹാകാവ്യമെവിടെ? സ്ത്രീ ജനങ്ങളെ കാമോപാസനയ്ക്കുള്ള ഉപകരണങ്ങളായി മാത്രം ദർശിച്ചു് അവരെ നീചനീചമായി ചിത്രണംചെയ്വാൻ പ്രേരിപ്പിച്ച വെണ്മണിപ്രഭൃതികളുടെ മനോഭാവമെവിടെ?
വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഒരു പുതിയ ലോകത്തെ നമുക്കു് ഉൽഘാടനം ചെയ്തുതന്നു. സംസ്കാരസമ്പന്നനായ അദ്ദേഹത്തിന്റെ കവിതകളിൽ ഒരിടത്തും മൂരിശ്ശൃംഗാരത്തിന്റെ സ്പർശംപോലും കാണുന്നില്ല.
“ശ്രീലാസ്യത്താലഴുകദഞ്ചിച്ചുമുൾപുക്കു വാഴും”
എന്നു തുടങ്ങുന്ന സ്യാനന്ദൂരവർണ്ണന കവിയുടെ കല്പനാശക്തിക്കും ചിത്രരചനാപാടവത്തിനും നികഷോപലങ്ങളായി വിളങ്ങുന്നു. അതിനു മുൻപും പിമ്പും ഭാഷയിൽ സന്ദേശകാവ്യങ്ങൾ പലതുണ്ടായിട്ടുണ്ടെങ്കിലും കാവ്യശുദ്ധി തികഞ്ഞ കൃതി ഇതു മാത്രമേയുള്ളു.
ശാകുന്തളം തർജ്ജിമയ്ക്കു് എന്തെല്ലാം ദൂഷ്യങ്ങളുണ്ടായിരുന്നാലും അതു് അനേകം ഭാഷാനാടകങ്ങളുടെ ആവിർഭാവത്തിനു പ്രേരകമായിത്തീർന്നു. കുംഭാണ്ഡന്റെ പ്രഹരമേറ്റിട്ടു് അവയിൽ ഒട്ടു മുക്കാലും കല്പിതാംകോട്ടേക്കു് ഓടിപ്പോയിരിക്കുന്നു. എന്നാൽ ലക്ഷ്മീകല്യാണം, ചന്ദ്രിക, മധുരമംഗലം എന്നിങ്ങനെ പറയത്തക്ക മൂന്നു നാലു കൃതികൾ എങ്കിലും നമുക്കു ലഭിച്ചതു ഭാഗ്യമല്ലയോ.
കാളിദാസരുടെ കൃതികൾ പ്രത്യേകിച്ചു് ധ്വനിപ്രധാനമായ ശാകുന്തളം തർജ്ജിമ ചെയ്യുന്നതു് സുകരമായ കാര്യമല്ല. വലിയകോയിത്തമ്പുരാൻ അന്നു് അത്രയെങ്കിലും സാധിച്ചതു് വലിയ കാര്യമായി. ഇപ്പോൾ നാലഞ്ചു തർജ്ജിമകൾ ആവിർഭവിച്ചുകഴിഞ്ഞു. അവയിൽ പി. ജി. രാമയ്യരുടെ തർജ്ജിമയൊഴിച്ചാൽ ശേഷമെല്ലാം ഓരോ നിലയിൽ കൊള്ളാവുന്നവ തന്നെ. അന്യൂനമെന്നു പറയാവുന്നതായി ഒന്നുമില്ലതാനും. അതു് തർജ്ജിമക്കാരന്റെ ദോഷമല്ല. മൂലകവിതയുടെ സ്വഭാവമാണു് അതിനു ഹേതു. സംസ്കൃതബഹുലങ്ങളായ ചില ഭാഗങ്ങളെ വലിയകോയിത്തമ്പുരാൻ തന്നെ പിൽക്കാലത്തു മാറ്റുകയുണ്ടായിട്ടുണ്ടു്.
ഗന്ധം ഗ്രഹിക്കാത്തൊരാൾ
താനോ നാഗരികാംഗനാരസികനാ-
മെന്നെ ഭ്രമിപ്പിക്കുവാൻ
ഞാനോരോന്നു വൃഥി പറഞ്ഞു പരിഹാസാ-
ർത്ഥംപരം തോഴരേ
താനോ ശുദ്ധനതൊക്കേയിന്നു പരമാ-
ൎത്ഥ ത്ത്വേന ബോധിക്കൊയാ.
മുന്നിടമഭ്യുന്നതരായ് സന്നതരായ് പിന്നിടം ജഘനഭാരാൽ
പെണ്മണിയുടെ ചുവടിവിടേ വെണ്മണിയിൽക്കാണ്മതുണ്ടു നവമാരാൽ
ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം രണ്ടേ കുലത്തിന്നു മമ പ്രതിഷ്ഠകൾ
ഒന്നാമതേഴാഴികൾ ചൂഴുമുഴിയും രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും.
“പുല്ലിനെ മാൻ തുപ്പുന്നൂ, നല്ലിളമയിൽ നർത്തനം നിറുത്തുന്നു
വള്ളികളുൾത്താപത്താൽ വെള്ളില കണ്ണീർകണക്കു ചൊരിയുന്നു.”
ഇത്തരം പദ്യങ്ങൾ തർജ്ജിമകളാണെന്നു തോന്നിക്കയേ ഇല്ല. എന്നാൽ
‘അത്യന്തം വേപമാനാം സ്പൃശസി തരളിതാപാംഗമാലോകമാനഃ’
‘തന്നാളാലകൃതാം ത്വയി പ്രണയിതാമസ്യാഃ’
ഇങ്ങനെയുള്ള പദ്യങ്ങൾ മൂലശ്ലോകങ്ങളെക്കാൾ കഠിനങ്ങളാണു്.
മംഭോജച്ഛദ താലവൃന്തമതുകൊണ്ടമ്പോടു വീശട്ടായോ?
രംഭോരുപ്രചുരാദരം മടിയിൽവച്ചിഷ്ടാനുരോധേനഞാ-
നംഭോജാരുണമാം ഭവൽപദയുഗം ബാലേ തലോടട്ടയോ?’
എന്ന ശ്ലോകം ശ്രവണസുഭഗംതന്നെ എന്നുള്ളതിൽ സംശയമേയില്ല. എന്നാൽ മൂലശ്ലോകവുമായി ചേർത്തു വച്ചുനോക്കുക. ‘അംഭോ രംഭോരു്’ എന്നിങ്ങനെയുള്ള പടങ്ങൾ ശകുന്തളയുടെ ചെവിയിൽ ബംഭരാസ്ത്രങ്ങൾപോലെ ആയിരിക്കണം പതിഞ്ഞതു്.
ഇങ്ങനെയുള്ള ന്യൂനതകൾ പലതും പുരോഭാഗികൾക്കു ചൂണ്ടിക്കാണിക്കാൻ കഴിയും. പക്ഷേ ഏതെങ്കിലും തർജ്ജിമ അന്യൂനമായിട്ടുണ്ടോ? അതു സാധ്യമായ കാര്യമേ അല്ലല്ലോ.
അക്ബർതർജ്ജിമ ഇന്നു് അധികം ആളുകൾ വായിക്കുന്നില്ലെങ്കിൽ അതു് പ്രഥമാദ്ധ്യായം തരണംചെയ്വാനുള്ള ഭയംകൊണ്ടു മാത്രമാണു്. അടുത്ത അദ്ധ്യായത്തിലേക്കു കടന്നാൽ ഭാഷ ഒരുവിധം ലളിതമായിട്ടുണ്ടു്. എന്നാൽ ഒന്നാമദ്ധ്യായത്തിലെ വ്യാഘ്രത്തിന്റെ കിടപ്പിനെ ശുദ്ധമലയാളത്തിൽ ഇത്ര ഭംഗിയായി വർണ്ണിപ്പാൻ ആർക്കെങ്കിലും കഴിയുമോ എന്നൊന്നു പരിശോധിച്ചു നോക്കുക. വൈഷമ്യം അപ്പോൾ വെളിപ്പെടും. 1070-ൽ ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടു.
അമരുകശതകംതർജ്ജിമ ശാകുന്തളത്തേക്കാൾ ലളിതമാണു്. രസഭാവാദിസുരഭിലമായ ഈ കാവ്യവും എളുപ്പത്തിൽ തർജ്ജിമ ചെയ്യാവുന്നതല്ല.
സദ്രാഗോദ്രേകമൂലം കടിരുടമതിൽനിന്നംശുകംസ്രംസിയായും
ഭദ്രാ സാ വേണ്ടവേണ്ടെന്തിതു മതിമതിയെന്നകേലാലാപിനീ കിം
നിദ്രാണാ മൂർച്ഛിതാ കിം മമമനസിലയിച്ചോ ദ്രവത്വം ഭവിച്ചോ?’
ഇതാണു തർജ്ജിമയുടെ രീതി. ചമ്പുക്കളിലെ പദ്യംപോലിരിക്കുന്നു. സജാതീയദ്വിതീയാക്ഷരപ്രാസനിർബന്ധം ഉണ്ടെന്നൊരു വ്യത്യാസമേയുള്ളു.
ഈ സജാതീയ ദ്വിതീയാക്ഷരപ്രാസനിർബന്ധം എത്ര കവികളെ വഴി തെറ്റിച്ചിരുന്നു എന്നു് അക്കാലത്തുണ്ടായിട്ടുള്ള കവിതകൾ വായിച്ചാൽ അറിയാം. ദ്വിതീയാക്ഷരപ്രാസം ദ്രാവിഡർക്കൊക്കെ പ്രിയമായിട്ടുള്ളതാണു്. തമിഴു്, തെലുങ്ക്, കന്നടം ഈ ഭാഷകളിലെല്ലാം ദ്വിതീയാക്ഷരപ്രാസം നിർബന്ധവുമുണ്ടു്. സംസ്കൃതപ്രാഭവകാലത്താണു മണിപ്രവാളകവികളിൽ ചിലർ ചില ദിക്കുകളിൽ മാത്രം ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കാതെ ഇരുന്നതു്. എന്നാൽ ഒരു കാര്യം നാം ഓർക്കണം. അനേകം പ്രാസങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളു ദ്വിതീയാക്ഷരപ്രാസം. ചെറിയ വൃത്തങ്ങളിൽ അതു ശ്രവണസുഖപ്രദമാണെങ്കിൽ ദീർഘവൃത്തങ്ങളിൽ ഇതരപ്രാസങ്ങളാണു് സുഖകരങ്ങളായിരിക്കുന്നതു്.
ദ്വിതീയാക്ഷരപ്രാസംതന്നെയും സ്വരവ്യഞ്ജനൈകരൂപ്യത്തോടുകൂടിയിരുന്നാൽ ഭംഗി കൂടുമെന്നു് പൂർവ്വകവികൾക്കും അറിയാമായിരുന്നു. പ്രാസം ഉപേക്ഷിച്ചാലും വേണ്ടില്ല; അർത്ഥത്തിനു പുഷ്ടിയുണ്ടായിരിക്കണമെന്നു് ഏ. ആർ. തമ്പുരാൻ വാദിച്ചതും കേ. സി. കേശവപിള്ള ആ വാദത്തെ പിൻതാങ്ങിയതും ചില അല്പബുദ്ധികൾ വിചാരിക്കുംപോലെ അവർക്കു പ്രാസപ്രയോഗത്തിൽ അശക്തതയുണ്ടായിരുന്നിട്ടല്ല. കേ. സി-യ്ക്കു പ്രാസപ്രയോഗത്തിൽ കെല്പില്ലായിരുന്നെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സദുദ്ദേശത്തോടു കൂടിയാണു് ഏ. ആർ ഈ വാദം സമാരംഭിച്ചതു്. കുടിലമതികളും അസൂയാലുക്കളുമായ ചില കർണ്ണേജപന്മാർ അവരുടെ ശ്രമം കേരളവർമ്മ വലിയകോയിത്തമ്പുരാനെ അധിക്ഷേപിക്കാനാണെന്നു് അദ്ദേഹത്തിനെ ധരിപ്പിച്ചു. ഇങ്ങനെയാണു് പ്രാസവഴക്കിന്റെ ആരംഭം. ഏ. ആറും, കേ. സിയും ദിവംഗതരായിട്ടും ആ കുടിലമതികളുടെ പക തീർന്നിട്ടില്ല.
അന്യാപദേശശതകതർജ്ജിമയാണു് അദ്ദേഹത്തിന്റെ തർജ്ജിമകളിൽ ഏറ്റവും ഉൽകൃഷ്ടം. ഭാഷ അതിലളിതം. സാർവ്വത്രികമായി സജാതീയദ്വിതീയാക്ഷരപ്രാസം പ്രയോഗിക്കാൻ യാതൊരു ക്ലേശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
കിം തേ ന ക്ഷതമസ്തികിഞ്ചന ജഗത്യേതസ്യവാ തസ്യവാ
ലോകാനന്ദകയോഃ പരന്ത്വിഹതയോ, പ്രേമ്ണൈവ ഭാവ്യം മിഥ-
സ്തച്ചേന്ന ജനി തൽപ്രരൂഢമയശഃ സ്ഫാരം വിധേഃ കേവലം.
തർജ്ജിമം—താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമമെന്നതുനിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളിൽ
കാമമിന്നതുളവായിടായ്കിയിലയശസ്സതീവ നിയതിക്കുതാൻ.
ശ്വാനസ്സന്ത്യഭിതോഽപി ദന്തമുകുള വ്യാവർത്തനോദ്ഘാടിത
സ്വൈരോത്താനിത വിഡ്വരാഹപൃഥുകാഃ കിംതൈഃസ്ഥിതൈർവാമുതൈഃ
വർത്തവ്യം ഗിരിരാരജമൗലിഷു വിഹർത്തവ്യം പുനഃസ്വേച്ഛയാ
ഹന്തവ്യാഃ കരിണോ മുഗേന്ദ്ര ഇതി ച പ്രാപ്തവ്യമുച്ചൈര്യശഃ
വല്ലഭത്വമെഴുമെത്ര പട്ടികളിരിയ്ക്കിലെന്തിഹ മരിക്കിലും
നല്ലവന്മലയിലേറിവാണിടണമിച്ഛപോലെ വിഹരിക്കണം
കൊല്ലണം മദഗജങ്ങളെ ശ്രുതിമൃഗേന്ദ്രനെന്നിഹ പരത്തണം’
വലിയകോയിത്തമ്പുരാൻ ഒരു അസാധാരണ മനുഷ്യനായിരുന്നു. ദ്വിതീയാക്ഷരപ്രാസമില്ലാതെയും നല്ല കവിതകൾ എഴുതാമെന്നു് അദ്ദേഹം വെളിപ്പെടുത്താതിരുന്നില്ല. ദ്വിതീയാക്ഷരപ്രാസവഴക്കിന്റെ ശരിയായ ഒരു ചരിത്രം ഞാൻ എഴുതി വരുന്നതുകൊണ്ടു് ഇവിടെ അധികമായി ഒന്നും അതിനെപ്പറ്റി പറയുന്നില്ല. ഒരു സംഗതിമാത്രം പറയാം. എത്രതന്നെ അർത്ഥമുണ്ടായിരുന്നാലും പ്രാസമില്ലാതിരുന്നാൽ മാധുര്യം കുറയും; നേരേമറിച്ചു് അർത്ഥം കുറഞ്ഞ കവിതയും പ്രാസബഹുളമായിരുന്നാൽ കേൾക്കാൻ ഇമ്പമുണ്ടു്. പ്രാസം വർജ്ജിക്കുന്നതു് അത്യന്തം പരിതാപകരമാണു്; എന്നാൽ പ്രാസം ദ്വിതീയാക്ഷരപ്രാസം മാത്രമല്ലതാനും. കവികൾ എല്ലാം ശബ്ദസുഖത്തിനു വേണ്ടി ഓരോ മാതിരി പ്രാസങ്ങൾ അവസരോചിതം പ്രയോഗിക്കാറുണ്ടു്. സാർവത്രികമായ നിയമം ഏർപ്പെടുത്താവുന്നതേയല്ല.
പ്രാസം തീർപ്പതു കൈരളീമഹിളതൻ മംഗല്യമാണോർക്കണം.
ഹാ! സംസത്തിലസംശയം പഴിയതിൽ പാഴായ്പറഞ്ഞാൽപരീ-
ഹാസം സത്തുകളുൾത്തടത്തിലതിയായ് ചെയ്യുന്നതാശ്ചര്യമോ?’
എന്ന ശ്ലോകത്തിലുള്ള ചമൽക്കാരം മുഴുവനും ശബ്ദഗതമാകുന്നു. ദ്വി. പ്രാസം സ്വരവ്യഞ്ജനൈകരൂപ്യത്തോടുകൂടി നാലു വരികളിലും നിബന്ധിച്ചിട്ടുള്ളതുകൊണ്ടാണോ? അതു ശ്രവണസുഖദമായിരിക്കുന്നതു്. തീർച്ചയായും അല്ല. പൂർവാർദ്ധത്തിൽ ദ്വിതീയതൃതീയാക്ഷരങ്ങൾക്കും ഉത്തരാർദ്ധത്തിൽ ആദ്യത്തെ നാലക്ഷരങ്ങൾക്കും പ്രാസമുണ്ടു്. എന്നാൽ അതിനെക്കാൾ കൂടുതൽ സുഖം കൊടുക്കുന്നതു്,
മഹിളതൻ മംഗല്യമാണോർക്കണം എന്നും,
പഴിയതിൽ പാഴായ് പറഞ്ഞാൽ പരീഹാസം,’
എന്നും കാണുന്ന ആദ്യക്ഷരപ്രാസവും, സജാതീയദ്വിതീയാക്ഷരപ്രാസം എന്നതിൽ കാണുന്ന അനുപ്രാസവും ആകുന്നു. ഇങ്ങനെ പ്രാസബർഹുളമായിരിക്കുന്നതിനാൽ ഭാഷ വശമില്ലാത്തവനുപോലും അതു കേൾക്കുമ്പോൾ ഏതാണ്ടൊരു സുഖം തോന്നും. അർത്ഥത്തിനു് എന്തെങ്കിലും ചമൽക്കാരമുണ്ടോ? ഇല്ലെന്നു സത്യംചെയ്യാൻ യാതൊരു നിവൃത്തിയുമില്ല.
ദ്രാഗുത്തുംഗഭരസ്തനാംഗണഗളച്ചാരൂത്തരീയാഞ്ചലാ
പ്രത്യാസന്ന ജനപ്രതാരണപരാ പാണിം പ്രസാര്യാന്തികേ
നേത്രാന്തേസ്യ ചിരം കരംഗനയനാ സാകൂതമാലോകതേ.”
എന്ന സംസ്കൃതപദ്യത്തിലോ,
കാവ്യാധ്വാവിൽസ്സഞ്ചരിക്കുമെനിക്കു വഴികാട്ടണം.’
എന്ന മലയാള പദ്യത്തിലോ സജാതീയദ്വിതീയാക്ഷരപ്രാസം ഇല്ലാത്തതുകൊണ്ടു ശ്രവണസുഖം കുറഞ്ഞുപോയിട്ടുണ്ടോ?
ഏ. ആർ. കോയിത്തമ്പുരാൻ ഈ വസ്തുതയാണു ചൂണ്ടിക്കാണിച്ചതു്. അനേകം കവിമല്ലന്മാരോടൊപ്പം കവിതാപരീക്ഷയ്ക്കിരുന്നു ക്ഌപ്തസമയത്തിനുള്ളിൽ കവിത എഴുതിത്തീർത്തു് ഒന്നാംസമ്മാനം നേടിയ മഹാകവി പ്രാസപ്രയോഗത്തിൽ കെല്പില്ലാത്തവനാണെന്നു പറയുന്നതു് വെറും കുറുമ്പുകൊണ്ടല്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണെന്നറിയുന്നില്ല. ആ ദ്രുതകവിതയിൽപോലും സജാതീയദ്വിതീയാക്ഷരപ്രാസം അദ്ദേഹം നിയമേന ദീക്ഷിച്ചു കാണുന്നു.
ശ്രീപത്മനാഭപദപദ്മശതകം—അദ്ദേഹത്താൽ വിരചിതമായ അതിമനോഹരമായ ഒരു സ്തോത്രമാണു്. സംസ്കൃതത്തിൽ അദ്ദേഹം രചിച്ചിട്ടുള്ള കൃതികളെപ്പറ്റി ഇവിടെ ഒന്നും വിവരിക്കുന്നില്ല.
ഒരു മഹാകവി, ഗദ്യകാരൻ, ബുക്കുകമ്മിറ്റി പ്രസിഡണ്ടു് എന്നീ നിലകളിൽ കേരളവർമ്മവലിയകോയിത്തമ്പുരാൻ ഭാഷയുടെ ഉന്നമനത്തിനു വേണ്ടി ചെയ്തിട്ടുള്ള യത്നങ്ങൾ വിലമതിക്കാവുന്നതല്ല. എന്നാൽ ആ വഴിക്കെല്ലാം ചെയ്തിട്ടുള്ളതിൽ പതിന്മടങ്ങു ഗുണം വേറൊരു വഴിക്കു് അദ്ദേഹം ചെയ്തിട്ടുണ്ടു്. കവിയുടെ നിലയിൽ അദ്ദേഹം കേരളകാളിദാസനാണെങ്കിൽ ശബ്ദശുദ്ധിയെ സംബന്ധിച്ചിടത്തോളം Dryde സാഹിതീസമാരാധകന്മാരുടെ പ്രോത്സാഹകൻ എന്ന നിലയിൽ ജാൺസനും ആകുന്നു. യഥാർത്ഥകവികളെ കണ്ടുപിടിച്ചു് അവരെ മുന്നോട്ടു തള്ളിവിടുന്ന കാര്യത്തിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. പൊട്ടക്കവിത എഴുതിക്കൊണ്ടു ചെന്നാലും അദ്ദേഹം ശ്രദ്ധാപൂർവ്വം വായിച്ചു് ഒരു തോർത്തെങ്കിലും സമ്മാനം കൊടുക്ക പതിവായിരുന്നു. ഒരു കറുത്ത വാക്കു് അദ്ദേഹം ഒരു കവിയശഃപ്രാർത്ഥിയോടും പറഞ്ഞിട്ടില്ല. ക്ഷുദ്രകവികൾക്കുപോലും അദ്ദേഹം സർട്ടിഫിക്കറ്റുകൾ കൊടുത്തു വന്നതിനെപ്പറ്റി ചിലർ പരിഹസിക്കാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഒന്നു വായിച്ചു നോക്കേണ്ടതാണു്. “നിങ്ങളുടെ വ്യവസായം അഭിനന്ദനീയമായിരിക്കുന്നു.” വാസ്തവമല്ലേ? ഈ ലോകത്തിൽ എന്തെല്ലാം പ്രലോഭനങ്ങൾക്കിടയിലാണു മനുഷ്യൻ ജീവിക്കുന്നതു്. അവയ്ക്കൊന്നിനും വഴിപ്പെടാതെ ഒരാൾ അല്പം കവിത എഴുതിക്കളയാമെന്നു വിചാരിക്കുന്നു. അയാളുടെ പ്രയത്നം സഫലമായില്ലെന്നു വരാം. എന്നാൽ അതു് അഭിനന്ദനീയമല്ലെന്നു് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? ഒരിക്കൽ നാഗൻ വേലായുധൻ എന്നൊരു കവി യശഃപ്രാർത്ഥി മൂലംതിരുനാൾ മഹാരാജാവിന്റെ വൈയ്ക്കത്തെഴുന്നള്ളത്തിനെ സംബന്ധിച്ചു് ഒരു വഞ്ചിപ്പാട്ടെഴുതി പണ്ടു് മാർത്താണ്ഡവർമ്മ മഹാരാജാവു് രാമപുരത്തു വാരിയരോടെന്നപോലെ ഈ മഹാരാജാവു തന്നോടു വർത്തിക്കാതിരിക്കയില്ലെന്നായിരുന്നു കവിയുടെ വിശ്വാസം.
വായുണ്ടു വായിലകമേ പല പല്ലുമുണ്ടു്
കാലുണ്ടു രണ്ടു കരമുണ്ടു്......’
അതിനാൽ രണ്ടു പേരും മനുഷ്യരാണു് എന്ന യുക്തിയനുസരിച്ചു് ഈ കൃതിയും ഒരു വഞ്ചിപ്പാട്ടെന്നു പറയാം. അതിൽക്കവിഞ്ഞൊരു സാദൃശ്യവും അവയ്ക്കു തമ്മിലില്ല.
കവി തന്റെ പുസ്തകത്തെ അച്ചടിക്കുംമുമ്പുതന്നെ വലിയകോയിത്തമ്പുരാനെ വായിച്ചു കേൾപ്പിച്ചു. എന്തൊരു ക്ഷമ! ആലോചിച്ചു നോക്കുക. ഒടുക്കം അവിടുന്നു് ഒരു സർട്ടിഫിക്കറ്റും എഴുതിക്കൊടുത്തു.
‘നിങ്ങടെ ഭക്തി പ്രശംസാവഹമായിരിക്കണം’ എന്നാണു് അതിന്റെ ചുരുക്കം. കവിതയെപ്പറ്റി ഒരക്ഷരം അതിൽ മിണ്ടീട്ടില്ല.
വലിയകോയിത്തമ്പുരാൻ ആശ്രിതന്മാർക്കു് ഒരു കല്പവൃക്ഷം തന്നെയായിരുന്നു. എത്ര എളിയവനു വേണ്ടിയും ഹൃദയപൂർവ്വം പ്രയത്നിക്കുന്നതിനു് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. വെറുതേയല്ല ഭാഷാസാഹിത്യസാമ്രാട്ടു് എന്ന മഹനീയപദത്തിൽ അദ്ദേഹം അധിഷ്ഠിതനായതു്. അദ്ദേഹത്തിനെക്കാൾ കവിത്വശക്തിയുണ്ടായിരുന്ന ചിലർ മുമ്പും ജീവിച്ചിരുന്നു. പിമ്പും ഉണ്ടായിട്ടില്ലെന്നു പറയാൻ എനിക്കു ധൈര്യമില്ല. എന്നാൽ അവർക്കാർക്കും ഈ അഭികാമ്യമായ പദവി ലഭിച്ചിട്ടില്ല; ലഭിക്കയുമില്ല. അത്രമാത്രമോ? കേരളവർമ്മ വലിയകോയിത്തമ്പുരാനെപ്പോലെ ഒരു സർവ്വകലാവല്ലഭൻ ഇനിയുണ്ടാകുമോ? ആധുനിക വിദ്യഭ്യാസത്തിന്റെ ഗതി കണ്ടാൽ അങ്ങിനെ ഒരു പ്രത്യാശയ്ക്കു വഴിയില്ല.
1090-ാമാണ്ടു് കന്നിമാസം കേരളീയരുടെ ജീവിതത്തിൽ ഒരു ദുർദ്ദശാസന്ധിയായിരുന്നു. വലിയകോയിത്തമ്പുരാൻ പതിവുപോലെ വൈയ്ക്കത്തെഴുന്നെള്ളിയിട്ടു് കന്നിമാസം 2-ാം തീയതി ഹരിപ്പാട്ടെത്തി. അവിടെനിന്നും കന്നി 4-ാം തീയതി മോട്ടാറിൽ തിരുവനന്തപുരത്തേക്കു തിരിച്ചു. പ്രിയഭാഗിനേയനായ ഏ. ആർ. തിരുമേനിയുമുണ്ടായിരുന്നു. കായംകുളത്തിനു സമീപത്തു വച്ചു് വലിയകോയിത്തമ്പുരാൻ കേറിയിരുന്ന വണ്ടി മറിഞ്ഞു. തൽക്കാലം മരണം സംഭവിച്ചില്ലെങ്കിലും ചികിത്സകളൊന്നും ഫലിക്കായ്കയാൽ കന്നി 8-ാംതീയതി അദ്ദേഹം നാടുനീങ്ങി. കാട്ടുതീപോലെ ഈ സംഭവം കേരളം മുഴുവനും വ്യാപിച്ചു. കൈരളിയുടെ കരൾ വാടി. കവികൾ വാവിട്ടു കരഞ്ഞു. കുറേക്കാലത്തേക്കു് മാസികകളിലും പത്രങ്ങളിലും വിലാപകാവ്യങ്ങളേ കാണ്മാനുണ്ടായിരുന്നുള്ളു.
തൃപ്പാദംശ്രിതവത്സലത്വമികവാലോകോപകാരവ്രതം
അപ്പാരായണയോഗ്യ സൽക്കവനമാദ്ദാക്ഷിണ്യമസ്സൗഹൃദം
പർപ്പാധീശ! ഭവൽഗുണങ്ങളിൽ മറന്നേക്കാവതെന്തെന്തുവാൻ.’
സംസ്കൃതം–(1) തിരുനാൾ പ്രബന്ധം. (2) നക്ഷത്രമാല. (3) ശൃംഗാരമഞ്ജരീഭാണം. (4) പാദാരവിന്ദശതകം. (5) ചിത്രശ്ലോകാവലി (6) അമൃതാമഥനം. (7) ഗുരുവായുപുരേശസ്തവം. (8) സ്കന്ദശതകം. (9) ക്ഷമാപണസഹസ്രം. (10) ദണ്ഡകാരീസ്തോത്രസഞ്ചയം. (11) കംസവധ ചമ്പു. (12) യമപ്രണാമശതകം. (13) ശോണാദ്രീശസ്തോത്രം. (14) വിശാഖവിജയം (15) വിക്ടോറിയാചരിതം. (16) തുലാഭാരശതകം. (17) വഞ്ചീശശതകം. (18)വ്യാഘ്രാലയേശസ്തോത്രം. (19) നാരദമഹിമാനവർണ്ണനം. (20) നൃസിംഹാവതാരം. (21) പ്രക്രിയാസർവ്വസ്വവ്യാഖ്യാ. (22) സന്മാർഗ്ഗസംഗ്രഹം ഗദ്യം. (23) ശുകസന്ദേശവ്യാഖ്യാ. (24) ശാകുന്തളപാരമ്യം. (25) ശ്രീമൂലരാജപദപദ്മശതകം. (26) ദാനവവർണ്ണനം. (27) സംസ്കൃതലേഖമാല. (28) ജാതിനിരൂപണം (29) ലളിതാംബാദണ്ഡകം.
മലയാളം പദ്യം (സ്വതന്ത്രകൃതികൾ)–(1) ശ്രീപത്മനാഭപദപത്മശതകം. (2) മയൂരസന്ദേശം. (3) മത്സ്യവല്ലഭവിജയം. (4) ഹനുമദുദ്ഭവം. (5) സ്തുതിശതകം. (6) ദേവയോഗം. (7) പ്രലംബവധം. (8) ധ്രുവചരിതം. (9) പരശുരാമവിജയം. (10) സോമവാരവ്രതമാഹാത്മ്യം (11) കേരളപ്രസ്ഥാനം.
തർജ്ജിമകൾ–(1) ശാകുന്തളം. (2) അരുമകശതകം. (3) അന്യാപദേശശതകം.
ഗദ്യം–(1) ഒന്നാംപാഠം. (2) രണ്ടാംപാഠം. (3) മൂന്നാംപാഠം. (4) വിജ്ഞാനമഞ്ജരി. (5) സന്മാർഗ്ഗപ്രദീപം. (6) ധനതത്വനിരൂപണം. (7) ലോകത്തിന്റെ ശൈശവാവസ്ഥ. (8) ഇൻഡ്യാചരിത്രം. (9) തിരുവിതാംകൂർ ചരിത്രം. (10) മഹച്ചരിതസംഗ്രഹം. (11) സന്മാർഗ്ഗവിവരണം. (12) അക്ബർ. (13) വിജ്ഞാനസംഗ്രഹം.
വെട്ടത്തുനാട്ടിനു സമീപം ആലത്തയൂർ ഗ്രാമത്തിൽ രാമൻ ചോമാതിരിപ്പാട്ടിലെ പുത്രനായി 1021-ൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ കാവ്യനാടകാലംകാരാദികളും, തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു് നല്ല വൈദുഷി സമ്പാദിച്ചു. വെണ്മണിക്കവിയോഗത്തിലെ അംഗമെന്ന നിലയിൽ അദ്ദേഹം നിരവധി ഒറ്റശ്ലോകങ്ങളും, അക്ഷയപാത്രം, അഭിമന്യുദ്ഭവം, കംസവധം എന്നിങ്ങനെ പലേ ഭാഷാന്തരങ്ങളും, രുഗ്മിണീസ്വയംവരം മണിപ്രവാളകാവ്യവും രചിച്ചു പ്രസിദ്ധി നേടി. വള്ളത്തോളിനെ കവിതക്കളരിയിൽ പയറ്റുന്ന വിഷയത്തിൽ പ്രേരിപ്പിച്ച മഹാശയന്മാരിൽ ഒരാൾ അദ്ദേഹമായിരുന്നത്രേ. കവി ഭാരതത്തിൽ ഇദ്ദേഹത്തിനെ ഇങ്ങനെ വിവരിച്ചുകാണുന്നു.
പെയ്യും പദ്യശരപ്രപഞ്ചമതുകൊണ്ടൊട്ടും സഹിക്കാതഹോ
മയ്യന്യേ മതിയാക്കിടാതെ കവിതാബാണപ്രയോഗങ്ങളാൽ
കയ്യൂന്നുന്നു കറുത്തപാറകൃതിയിൽ ചൊല്ലാർന്ന ശല്യൻ ദൃഢം.’
കിളിമാനൂർ രാജകുടുംബം 880-ാമാണ്ടിടയ്ക്കു് തിരുവിതാംകൂറിൽ വന്നു തുടങ്ങിയ നെടുവിരിപ്പു പറപ്പൂർ രാജവംശമായിരുന്നു. 903-ൽ ജീവിച്ചിരുന്ന രവിവർമ്മകോയിത്തമ്പുരാന്റേയും, അതിനെത്തുടർന്നു് കേരളവർമ്മകോയിത്തമ്പുരാന്റേയും വീരകൃത്യങ്ങളേയും, രാജസ്ഥാനത്തിനു വേണ്ടി ചെയ്തിട്ടുള്ള സ്വർത്ഥത്യാഗത്തേയും ഓർത്തു് ശ്രീവീരമാർത്താണ്ഡവർമ്മ മഹാരാജാവു് 925-ൽ നൽകിയ നീട്ടായിരുന്നു ഇന്നത്തെ കിളിമാനൂർ ഇടവകയ്ക്കു് അടിസ്ഥാനമിട്ടതു്. ഈ രാജവംശം, തിരുവിതാംകൂറിൽ സമാധാനം സംസ്ഥാപിതമായതിനോടുകൂടി, സംഗീതസാഹിത്യാദികലകളിലുള്ള നൈപുണ്യത്തിനു പ്രസിദ്ധമായിത്തീർന്നു. വിദ്വാൻ കോയിത്തമ്പുരാന്റേയും തന്മാതാവായിരുന്ന ഉമാദേവിത്തമ്പുരാട്ടിയുടേയും മകയിരംതിരുനാൾ തമ്പുരാട്ടിയുടേയും ചരിത്രം അന്യത്ര ചേർത്തിട്ടുണ്ടല്ലോ. 982 ഇടവം 31-ാംതീയതി ജനിച്ചു് 1045 തുലാമാസത്തിൽ തീപ്പെട്ട പുണർതം തിരുനാൾ രാമവർമ്മകോയിത്തമ്പുരാൻ മഹാപ്രതാപശാലിയും നല്ല ഉറച്ച പണ്ഡിതനും സംഗീതകലയിൽ അദ്വിതീയനും ആയിരുന്നു. സീതാവിജയം ആട്ടക്കഥ അവിടുത്തേ കൃതിയാണു്. അവിടുത്തേക്കു് വലിയകൊട്ടാരത്തിൽനിന്നു് 100 രൂപ അടുത്തൂൺ അനുവദിച്ചിരുന്നു.
987 തുലാം ഭരണിനക്ഷത്രത്തിൽ മകംതിരുനാൾ തമ്പുരാട്ടിയുടെ പുത്രനായി ജനിച്ചു് 1059-ൽ തീപ്പെട്ട ഭരണിതിരുനാൾ രാജരാജവർമ്മ ശബ്ദശാസ്ത്രപാരാവാരപാരംഗതനായിരുന്നതിനു പുറമേ വിഷവൈദ്യം, തച്ചുശാസ്ത്രം, രസവാദം, ജാലവിദ്യ ഇവയിലും വിശേഷിച്ചു ചിത്രമെഴുത്തിലും അതിവിദഗ്ദ്ധനായിരുന്നു. മൃഗങ്ങളെ വരുത്തി വെടിവയ്ക്ക, പാമ്പിനെ വരുത്തി വിഷമിറക്കുക ഇത്യാദി പലേ അത്ഭുതക്രിയകളും അദ്ദേഹം ചെയ്തിട്ടുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാനാൽ “മൃഗയാവിനോദങ്ങൾ” എന്ന ലേഖനത്തിൽ ‘കുഞ്ഞുണ്ണിഅമ്മാവൻ’ എന്ന പേരിൽ ഭക്തിപൂർവം സ്മരിക്കപ്പെട്ടിരുന്ന ഈ മഹാനുഭാവന്റെ ഭാഗിനേയനായി ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാനും, പുത്രന്മാരായ കിളിമാനൂർ ശേഖരവാരിയർ, മാധവവാരിയർ ഇവരും അവിടുത്തേ അടുക്കൽ ആണു് ചിത്രമെഴുത്തു പഠിച്ചു വിശ്വവിഖ്യാതരായിത്തീർന്നതു്. അവിടുത്തെ നോട്ടത്തിനു് ഒരുമാതിരി ആകർഷണശക്തി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദാരികോത്ഭവം ആട്ടക്കഥ, ചില ഗദ്യപ്രബന്ധങ്ങൾ, അനേകം ഒറ്റശ്ലോകങ്ങൾ മുതലായവ അവിടുന്നു രചിച്ചിട്ടുണ്ടു്.
984 കന്നിമാസത്തിൽ ജനിച്ചു് 1045-ൽ തീപ്പെട്ട സ്വാതിതിരുനാൾ ഗോദവർമ്മതമ്പുരാൻ മഹാവിദ്വാനായിരുന്നതിനു പുറമേ കരകൗശലവിദ്യയിലും മൃഗയാവിനോദത്തിലും അസാധാരണ വൈദഗ്ദ്ധ്യമുള്ള ആളായിരുന്നു. വലിയ കൊട്ടാരത്തിൽനിന്നു് പ്രതിമാസം 70രൂപ അടുത്തൂൺ അനുവദിച്ചിരുന്നതുകൂടാതെ പുറമേ വിശിഷ്ടരീതിയിലുള്ള ഒരു നാഴികമണി ഉണ്ടാക്കിയതിനു് പാരിതോഷികമായി മഹാരാജാവു തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലയും കല്പിച്ചുകൊടുത്തു. അവിടുത്തേ കൃതിയാണു് മുചുകന്ദമോക്ഷം ആട്ടക്കഥ.
995 തുലാംമാസത്തിൽ രോഹിണിതിരുനാൾ തമ്പുരാട്ടിയുടെ പുത്രനായി ജനിച്ചു് 1044-ൽ തീപ്പെട്ട ഭരണിതിരുനാൾ ഗോദവർമ്മതമ്പുരാൻ പ്രൗഢവിദ്വാനും മഹാവൈദ്യനും ചതുരംഗപ്പോരിൽ അതിവിദഗ്ദ്ധനും ആയിരുന്നു. അവിടുന്നു് ചില തുള്ളൽകഥകളും നിരവധി ഒറ്റശ്ലോകങ്ങളും രചിച്ചിട്ടുണ്ടു്. പാലാഴിമഥനം തുള്ളൽ അവിടുത്തേ കൃതിയാണു്.
തെറ്റെന്നൊഴിച്ചു സമ്പത്തു നൽകീടണം
ചെറ്റുനിൻകാരുണ്യമുണ്ടായ്മനക്കാമ്പി-
ലേറ്റം തെളിഞ്ഞെന്നെയൊന്നു നോക്കീടണം’
എന്നു തുടങ്ങുന്ന അകാരാദി കീർത്തനം അവിടുത്തേ വകയാണു്. അവിടുന്നു് സ്വന്തം കൈയ്യക്ഷരത്തിൽ പകർത്തിവച്ചിട്ടുള്ള കൃഷ്ണഗാഥ ഞാൻ കണ്ടിട്ടുണ്ടു്.
പുണർതംതിരുനാൾ രാമവർമ്മ കോയിത്തമ്പുരാന്റേയും മകയിരംതിരുനാൾ തമ്പുരാട്ടിയുടേയും സഹോദരനായിരുന്ന വിശാഖംതിരുനാൾ ഇത്തമ്മർതമ്പുരാൻ 991 മുതൽ 1042-വരെ ജീവിച്ചിരുന്നു. ‘നാലുകെട്ടിലമ്മാവൻ’ എന്നു് അറിയപ്പെട്ടിരുന്ന ഈ തമ്പുരാൻ പാർവതീപരിണയം തുള്ളൽ മുതലായ കൃതികൾ രചിച്ചിട്ടുണ്ടു്.
1005 തുലാമാസത്തിൽ ജനിച്ചു് 1060-വരെ ജീവിച്ചിരുന്ന തൃക്കേട്ടതിരുനാൾ തമ്പുരാട്ടി മഹാവിദുഷിയായ ഒരു കവയിത്രിയായിരുന്നു. അവിടുന്നു് നളചരിതം തിരുവാതിരപ്പാട്ടു്, അനേകം സ്തോത്രങ്ങൾ മുതലായവ രചിച്ചിട്ടുണ്ടു്. കഥകളിയുടെ കൈകൾ എല്ലാം നല്ലപോലെ വശമാക്കിയിരുന്നു. ആ തമ്പുരാട്ടിയുടെ ദൗഹിത്രിയും ഡാക്ടർ ഗോദവർമ്മ തമ്പുരാന്റെ മാതാവും ആയിരുന്ന രോഹിണിതിരുനാൾ തമ്പുരാട്ടിയും ചില കീർത്തനങ്ങളും തിരുവാതിരപ്പാട്ടുകളും പല ഖണ്ഡകവനങ്ങളും എഴുതിയിട്ടുണ്ടു്.
1018 മേടത്തിൽ സ്വാതിനാളിൽ ജനിച്ചു് 1078 മേടത്തിൽ തീപ്പെട്ടു പോയ രാജരാജവർമ്മകോയിത്തമ്പുരാൻ ‘രാസക്രീഡ’ എന്ന മനോഹരമായ ആട്ടക്കഥയുടെ കർത്താവായിരുന്നു. അതിൽനിന്നു മാതൃകയ്ക്കായി ഒരു പദം ഉദ്ധരിക്കാം.
സ്സംഭ്രാന്താസ്ത്യക്തബന്ധുപ്രിയതമതനയാ വിസ്മൃതാശേഷകൃത്യാഃ
വ്യത്യത്തന്യസ്തഭൂഷാ സുഭഗതനുലതാസ്സ്രസ്കനീവീകലാപാ
ഗോപ്യശ്ശ്രീകൃഷ്ണമാപുർഗ്ഗമനവിലസിതൈരാത്തഹംസീവിലസാഃ
ശ്യാമളാംഗൻ കൃഷ്ണൻതന്റെ ചാരത്തപ്പോൾ
സ്വർണ്ണസമാനസുവർണ്ണകളർണ്ണവവർണ്ണന്തന്നെ ചേർന്നാ-
രാർണ്ണോദാന്തരവിലസിത വിഭ്യുജ്ജാതംപോലെ
സഞ്ചലിതബന്ധകേശപാശത്തോടെ
പൂർണ്ണനിശാകരവദനവിനിസ്സൃതമന്ദഹാസം കൃഷ്ണം
ചണ്ഡസുമാസ്ത്രശരാർത്തിവിവർണ്ണിതഹാസത്തോടും
ഹാരഭൂഷി തോരുകുചഭാരത്തോടും
വേണുനിനാദവിമോഹിത സകലദിഗന്തരാളം സൂന-
ബാണകൃതാധികവിവശവിലാപവിലാസത്തോടും
സ്രസ്തകാഞ്ചിനീവിമാരാം ഗോപിമാരും
നാളീകാസനവന്ദ്യപാദാബ്ജ മുകുന്ദൻതന്റെ ചാരേ
കേളീഗമനവിനിർജ്ജിതഹംസികൾവന്നുസ്വൈരം.’
ഈ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാന്റെ സഹോദരനായിരുന്നു 1025-ാമാണ്ടു് ഇടവമാസത്തിൽ ജാതനായ ചതയം തിരുനാൾ ഇത്തമ്മർ കോയിത്തമ്പുരാൻ. അവിടുന്നു് നാട്ടുനടപ്പനുസരിച്ചു് പ്രാഥമികവിദ്യഭ്യാസം പൂർത്തിയാക്കീട്ടു് ജ്യേഷ്ഠനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അടുക്കൽ കാവ്യാലങ്കാരങ്ങളും ശാസ്ത്രങ്ങളും അനന്തപുരത്തുകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യവും നല്ലപോലെ അഭ്യസിച്ചു. വലിയകോയിത്തമ്പുരാനു് അവിടുത്തേ ഗുരുസ്ഥാനം ഉണ്ടായിരുന്നു. വിനോദരസികനായിരുന്ന അവിടുന്നും കാർത്തികതിരുനാൾ രാമവർമ്മത്തമ്പുരാനും കൂടെയാണു് രാമയ്യവിജയം എന്ന ഫലിതമയമായ ആട്ടക്കഥ രചിച്ചതു്. ചിത്രമെഴുത്തു കോയിത്തമ്പുരാൻ ബറോഡയിൽനിന്നു വന്നപ്പോൾ, രാമയ്യൻ എന്നൊരു പട്ടരെക്കൂടെ കൊണ്ടുവന്നിരുന്നു. ആ ബ്രാഹ്മണനു് മരാമത്തിൽ ഒരു ജോലിയും കൊടുത്തു. അയാൾ ഭർത്തൃഹരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൗഢവിദ്വാനും കിളിമാനൂർ കൊട്ടാരം അദ്ധ്യാപകനും ആയിരുന്ന കോട്ടൂർ നീലകണ്ഠപ്പിള്ള ആശാന്റെ പുത്രിയിൽ അനുരക്തനായി. ഒരു കൂനൻ നമ്പ്യാർക്കും അവളിൽ അഭിലാഷം ജനിച്ചു. അവർ തമ്മിലുണ്ടായ മത്സരം ആണു് കഥയുടെ വിഷയം. ഒടുവിൽ രാമയ്യൻ തന്നെ ജയിച്ചു. കൂനൻനമ്പ്യാർക്കു പറ്റിയ അമളിയെ,
നമ്പ്യാരമ്പോടുചാടി ദ്രുതമഥഭവനപ്രാപ്യ ബാഹ്യം [1] ചകൃത്വാ.’
എന്നു തുടങ്ങുന്ന ശ്ലോകത്തിലും,
ലാശാന്റെ മുമ്പിൽതന്നെ മരണം.’
എന്നും മറ്റുമുള്ള ഗാനങ്ങളിലും സരസമായി ചിത്രീകരിച്ചിരിക്കുന്നു..
അവിടുന്നു് ശ്രീമൂലരാജ ഷഷ്ഠിപൂർത്തിപ്രബന്ധം എന്നൊരു ചമ്പുവും, അനേകം സ്തോത്രരത്നങ്ങളും, സുകന്യാചരിതം നാടകവും, മുപ്പതുകൊല്ലത്തെ യുദ്ധം എന്ന ഗദ്യഗ്രന്ഥവും രചിച്ചിട്ടുണ്ടു്. അതിലെ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം. ഘോഷയാത്രയ്ക്കു വന്നുകൂടിയ പെണ്ണുങ്ങൾ തമ്മിലുള്ള സംഭാഷണമാവിതു്:
ത്തക്കാണുന്നതു മേനവൻ ജഡിജിയദ്ദേഹം മഹാബുദ്ധിമാൻ
കേൾക്കിൻ കേട്ടതുചൊല്ലിൻ അക്കറുകറെക്കണ്ണും മിഴിച്ചന്തികേ
നില്ക്കുന്നാരതു? കാലനും ഭയമെഴും രത്നയ്യരക്കൗണ്ടർപോൽ.’
ശ്രീവരാഹക്ഷേത്രത്തിൽ മഹാരാജാവു വന്ദിക്കുന്നതു്.
കാരാഗാരനിയന്ത്രിതാവസുമതീ മുസ്തേവയേനോദ്ധ്യതാ
ദംഷ്ട്രാനിഷ്ഠ, രകോടികട്ടനരടദ്ബ്രഹ്മാണ്ഡചണ്ഡാകൃതീം
സ്രഷ്ടാഭിഷ്ടുതമഭ്യഗാന്നൃപവരോ ഭൂഭാരഭൂദാരകം.’
വേണീസംഹാരം നാടകം ഏതാനും ഭാഗം അവിടുന്നും ബാക്കി കാർത്തികതിരുനാൾ വിദ്വാൻ രാമവർമ്മകോയിത്തമ്പുരാനും ആണു് രചിച്ചതു്. കാർത്തികതിരുനാൾ തമ്പുരാൻ 1031 കർക്കടകത്തിൽ ജനിച്ചു. 1074 കർക്കടകത്തിൽ തീപ്പെട്ടു.
അശ്വതിതിരുനാൾ യുവരാജാവിന്റെ പ്രൈവറ്റു് സെക്രട്ടറിയും സീനിയർ മഹാറാണി തിരുമനസ്സിലെ പിതാവും ആയിരുന്ന കിളിമാനൂർ കുട്ടൻതമ്പുരാൻ ബി. ഏ. 1120-ൽ അന്തരിച്ചു. നല്ല വിദ്വാനായിരുന്നു. അമരപദാർത്ഥപ്രകാശിക, പുരാണനിഘണ്ടു എന്നിങ്ങനെ ചില കൃതികൾ രചിച്ചിട്ടുണ്ടു്. പുരാണനിഘണ്ടു അച്ചടിച്ചിട്ടില്ല.
993-ൽ ജനിച്ചു. കുമാരനല്ലൂർ ശങ്കരമൂത്തതിന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. 1015-ൽ വിദ്യഭ്യാസം പൂർത്തിയായി. കോട്ടയം സിറിയൻകോളേജിൽ വളരെക്കാലം പണ്ഡിതനായിരുന്നു. ആറു് ആട്ടക്കഥകളോളംരചിച്ചിട്ടുണ്ടു്. പാർവതീപരിണയവും നരകാസുരവധവും മാത്രമേ എന്റെ കൈവശമുള്ളു. കഥകൾ നന്നായിട്ടുണ്ടു്. പക്ഷേ അഭിനയിക്കാറില്ല. രണ്ടും മനോരമ പ്രസ്സിൽ അച്ചടിക്കപ്പെട്ടവയാണു്. അദ്ദേഹം 1052-ൽ മരിച്ചു.
ട്ടച്ഛന്നംപണ്ടു കൂത്താടിയ കവിവരരുണ്ടിന്നുമെല്ലാരുമല്ലോ’
എന്നു് 1073 മകരം 3-ാംതീയതി കുഞ്ഞിക്കുട്ടൻതമ്പുരാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയ്ക്കു അയച്ച കത്തിൽ ‘കവി കിഴവനായി’ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന വില്വവട്ടത്തു രാഘവൻ നമ്പ്യാർ 997-ൽ തിരുവല്ലാ വില്വവട്ടത്തു ജനിച്ചു. കോട്ടയത്തു സുറിയാനി സിംമ്നാരിയിൽ സംസ്കൃതമുൻഷിയായിരുന്നു. മലയാളമനോരമയുടെ പോഷകന്മാരിൽ ഒരാളായിരുന്നു. നിരവധി പദ്യങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ജ്യോതിഷം, തച്ചുശാസ്ത്രം ഇവയിലും പാണ്ഡിത്യമുണ്ടായിരുന്നു. ഖണ്ഡകവനങ്ങളല്ലാതെ പുസ്തകങ്ങളായി ഞാൻ ഒന്നും കണ്ടിട്ടില്ല. എൺപത്തിയൊന്നുവയസ്സുവരെ ജീവിച്ചിരുന്നിട്ടു് ഈയിടയ്ക്കാണു് മരിച്ചുപോയതു്.
1022 ധനു 10-ാംതീയതി കുറുമ്പ്രനാട്ടിൽ ചേർന്ന നടുവണ്ണൂരിൽ കുളങ്ങരക്കുഞ്ഞിമഠത്തിൽ ജനിച്ചു. അച്ഛനായ എടവാട്ടിൽ ചന്തുനായർ തഹസിൽദാരായിരുന്നു. മാതാവായ ചിറ്റേഴത്തു പാർവ്വതിയമ്മയും സാമാന്യം നല്ല വിദുഷിയായിരുന്നു. 1032-ൽ പിതാവു മരിച്ചുപോയി. പഴയ സമ്പ്രദായമനുസരിച്ചു് കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികപാഠങ്ങൾ പഠിച്ചശേഷം ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ചേർന്നു. മെട്രിക്കുലേഷൻപരീക്ഷയിൽ പാസ്സായി. സംസ്കൃതവും നല്ലപോലെ അഭ്യസിച്ചു. പതിനേഴാം വയസ്സിൽ അൺകവനന്റഡ് സിവിൽസർവ്വീസു് പരീക്ഷയിൽ പാസ്സായി. നല്ല ഒത്ത ശരീരം, പ്രസന്നമായ മുഖം, മധുരമായ കണ്ഠം, വാലിട്ടു പുറകോട്ടു കെട്ടിവച്ചിരിക്കുന്ന തലമുടി, വിനോദരസികത—ഇങ്ങനെയൊരു യുവാവാണു്, ഒരുദിവസം ഷാർപ്പുസായ്പിന്റെ മുമ്പിൽ ഉദ്യോഗപ്രാർത്ഥിയായി ചെന്നുനിന്നതു്. സായ്പു് യുവാവിനെ ആപാദചൂഡം ഒന്നു നോക്കീട്ടു് ചില ചോദ്യങ്ങൾ ചെയ്തു. തൃപ്തികരമായ ഉത്തരം ലഭിക്കയാൽ പ്രസന്നനായി അദ്ദേഹം “ഇന്നുതന്നെ ജോലിയിൽ പ്രവേശിച്ചോളു” എന്നു കുടുമയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ഇതു് 1039-ൽ ആയിരുന്നു.
ചന്തുമേനോൻ ജോലിയിൽ പ്രവേശിച്ചതുമുതൽക്കു് കച്ചേരിയെന്നതിന്റെ ഗൗരവം എല്ലാം നഷ്ടപ്പെട്ടു. അദ്ദേഹത്തിനു സംഗീതത്തിലും ചെണ്ടകൊട്ടിലും നല്ല വാസനയ്ക്കു പുറമേ സരസഭാഷണത്തിലും ഫലിതോക്തിയിലും അസാമാന്യമായ ചാതുരിയുമുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്മാർ തങ്ങളുടെ കസാല വിട്ടു വെളിയിൽപോയെന്നു കണ്ടാൽ മേനോൻ വിനോദത്തിനു വട്ടംകൂട്ടുകയായി. ചിലപ്പോൾ ഫലിതംപറഞ്ഞും മറ്റു ചില അവസരങ്ങളിൽ വല്ല പെൻസിലോ റൂൾത്തടിതന്നെയോ എടുത്തു മേശപ്പുറത്തു താളം തകർത്തും തത്രസ്ഥരായ ക്ലാർക്കന്മാരുടെ ഇടയ്ക്കു് ഹാസോല്ലാസം ജനിപ്പിച്ചു വന്നു. ചിലപ്പോൾ ചെണ്ടയുടെ സ്ഥാനത്തു് മേശയ്ക്കു പകരം സ്നേഹിതന്മാരുടെ പുറമോ കഷണ്ടിത്തലയോ കിട്ടിയാൽ അതായിരിക്കും ഉപയോഗിക്കുന്നതു്. ചന്തുമേനോൻ സായ്പിന്റെ വാത്സല്യഭാജനമായിരുന്നതിനാൽ ശിരസ്തദാർ പാവം എല്ലാം സഹിച്ചുപോന്നു.
സ്മാൾകാസ്കോടതിയിൽ ഇങ്ങനെ മൂന്നു കൊല്ലം ക്ലാർക്കായിരുന്നപ്പോഴേയ്ക്കു്, അതായതു് 1042-ൽ തലശ്ശേരി സബ്കളക്ടരായിരുന്ന ലോഗൻ ഈ യുവാവിനെ തന്റെ കച്ചേരിയിൽ മൂന്നാംഗുമസ്തനായി നിയമിക്കയും, അവിടെ നിന്നു് ക്രമേണ ഉയർത്തിക്കൊണ്ടുവന്നിട്ടു്, 1045-ൽ താൻ കളക്ടരായിത്തീർന്ന ഉടനെ പോലീസ് മുൻഷിയാക്കുകയും ചെയ്തു. അടുത്ത കൊല്ലം ഹെഡ്മുൻഷിസ്ഥാനം ഒഴിവു വന്നു. ഉടനെ ആ സ്ഥാനത്തു് ചന്തുമേനോൻ തന്നെയാണു് നിയമിക്കപ്പെട്ടതു്.
ഈ കളിയും ചിരിയും കോലാഹലവും എല്ലാം സഹജമായിരുന്ന അദ്ദേഹത്തിന്റെ സരസതയുടെ ബഹിഃസ്ഫുരണം മാത്രമായിരുന്നു. അദ്ദേഹം തന്റെ ജോലിയിൽ ഒരിക്കലും ശുഷ്കാന്തിക്കുറവു കാണിച്ചിരുന്നില്ല. ഏതു കാര്യത്തിലും ശ്രദ്ധയും ചുറുചുറുപ്പും കാണിച്ചു വന്നതിനാലാണു് അദ്ദേഹം രണ്ടു പ്രധാന ആംഗലോദ്യോഗസ്ഥന്മാരുടെ പ്രീതിക്കു പാത്രീഭവിച്ചതു്. കൃത്യനിഷ്ഠയില്ലാത്തവരോടു സായ്പന്മാർക്കു് പൊതുവേ വെറുപ്പാണു്. ഷാർപ്പു് സത്യനിഷ്ഠയുള്ള ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു. ലോഗൻ മലബാറിലെ സകല ജാതിമതസ്ഥന്മാരുടേയും കണ്ണിനുണ്ണിയായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതായുമില്ല. മലബാർ മാന്വൽ തുടങ്ങിയ ഗ്രന്ഥതല്ലജങ്ങൾവഴിക്കു് അദ്ദേഹത്തിന്റെ യശസ്സു് ഇപ്പോഴും നിലനില്ക്കുന്നു.
1047-ൽ ചന്തുമേനോൻ കാത്തോളിൽവീട്ടിൽ ലക്ഷ്മിയമ്മ എന്ന സുകൃതിനിയെ വിവാഹം ചെയ്തു.
എന്ന മട്ടിലാണു് ആ മഹതി പരിശോഭിച്ചതു്. “ഇന്ദുലേഖാപുസ്തകത്തിൽ തിളങ്ങിക്കാണുന്ന ശൃംഗാരത്തെ സൃഷ്ടിച്ച ചന്തുമേനവന്റെ ധർമ്മപത്നിയായിരുന്ന ആ ലക്ഷ്മിഅമ്മയുടെ വിശേഷബുദ്ധിയും ലോകപരിഞ്ജാനവും ക്ഷമാശീലവും അത്യന്തം ആദരണീയമായിരുന്നു.” ആ സ്ത്രീരത്നത്തിന്റെ അപേക്ഷയനുസരിച്ചായിരുന്നു വലിയകോയിത്തമ്പുരാൻ അമരുകശതകം തർജ്ജമ ചെയ്തതെന്നുള്ളതിനു്,
കമനിമനീഷണി ലക്ഷ്മി ചൊല്കയാലേ
അമരുകശതകം മണിപ്രവാളം
കിമപിലമച്ചിതു ഭാഷയായിഞാനും”
എന്ന പദ്യം സാക്ഷ്യം വഹിക്കുന്നു.
ഈ ലക്ഷ്മിയമ്മ ചന്തുമേനവന്റെ സാഹിത്യയത്നങ്ങളിലെല്ലാം മനഃപൂർവം സഹായിച്ചുകൊണ്ടുതന്നെയായിരുന്നു. ‘ഒരു പൂച്ച വന്നുകേറിയാലും അറിയാം’ എന്നൊരു പഴമൊഴിയുണ്ടല്ലൊ. ലക്ഷ്മിയമ്മ സഹധർമ്മിണീപദത്തിൽ പ്രതിഷ്ഠിതയായിട്ടു് അധികം കഴിയുംമുമ്പെ അദ്ദേഹം ഷാർപ്പിന്റെ കോടതിയിൽ ഹെഡ്റൈട്ടരായും അചിരേണ മുൻസിഫായും നിയമിക്കപ്പെട്ടു.
1049-ൽ മഞ്ചേരി മുൻസിഫായി സ്ഥലം മാറ്റപ്പെട്ടു. അവിടെനിന്നും 1051-ൽ പാലക്കാട്ടു മുൻസിഫായി മാറി. പാലക്കാട്ടു് ആറു കൊല്ലം ജോലിയിൽ ഇരുന്നു. 1057-ൽ കോഴിക്കോട്ടേയ്ക്കു വന്നു. അവിടെത്തന്നെ നാലു കൊല്ലം ഇരുന്നതിനിടയ്ക്കു് സർക്കാരിൽനിന്നും ശമ്പളം വർദ്ധിപ്പിക്കയും ചെയ്തു. അദ്ദേഹത്തിനെ ഒന്നാംക്ലാസു് മുൻസിഫായി ഉയർത്തുകയും ചെയ്തു. അപ്പോൾ കോഴിക്കോട്ടു സബ്ജഡ്ജിയായിരുന്ന ഈ. കെ. കൃഷ്ണൻ ചന്തുമേനോന്റെ ഉത്തമമിത്രമായിത്തീൎന്നു. അദ്ദേഹവും ചന്തുമേനോനെപ്പോലെ മൃഗയാതല്പരനായിരുന്നുതാനും. ഡിസ്ട്രിക്ട്ജഡ്ജിയായിരുന്ന വിഗ്രാംസായ്പിനു് രണ്ടു പേരിലും തൃപ്തിയും വിശ്വാസവും ഉണ്ടായിരുന്നു.
1061-ൽ ഒറ്റപ്പാലത്തേയ്ക്കും അടുത്ത വർഷം പരപ്പനങ്ങാടിയിലേയ്ക്കും അദ്ദേഹം സ്ഥലംമാറ്റപ്പെട്ടു. പരപ്പനങ്ങാടിയിൽ താമസിക്കുന്ന കാലത്തു് അദ്ദേഹം ബേക്കൺസ് ഫീൽഡു് പ്രഭുവിന്റെ ഫെൻറീത്താ ടെമ്പിൾ എന്ന നോവൽ പുസ്തകം വായിക്കാനിടയാവുകയും, അതുപോലെ ഉത്തരകേരളീയരുടെ ജീവിതരീതികളെ പ്രതിഫലിപ്പിക്കുന്ന ഒരു നോവൽ എഴുതാമെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. അങ്ങിനെ അവിടെ വച്ചു് ഏതാനും മാസങ്ങൾകൊണ്ടു് എഴുതിത്തീർത്ത കഥയാണു് ഇന്ദുലേഖ. അച്ചടിച്ചു് ഒരു വർഷം തികയുംമുമ്പു് പുസ്തകമെല്ലാം വിറ്റുതീർന്നതിൽനിന്നും മലായാളികൾ അതിനെ എങ്ങനെയാണു സ്വീകരിച്ചതെന്നു് ഊഹിക്കാമല്ലോ. അതിലെ ഓരോ പാത്രവും സജീവമായിരിക്കുന്നു. പഴയ നായർകുടുംബങ്ങളിൽ മാധവനേയും മാധവിയേയുംപോലുള്ളവരെ അധികമായി കിട്ടുമായിരുന്നില്ലെങ്കിലും മുൻകോപിയും ശുദ്ധഗതിക്കാരനും കുടംബസ്നേഹവാരാശിയും ആയിരുന്ന പഞ്ചുമേനോന്മാരെ എവിടെയും കാണാമായിരുന്നു. സ്ത്രീവിദ്യാഭ്യാസംകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ ഉദാഹരിക്കാനായിട്ടാണു് അദ്ദേഹം മാധവിയെ സൃഷ്ടിച്ചതു്. ഏതാണ്ടു മാധവിയുടെ രീതിയിൽതന്നെയാണു് ചന്തുമേനോൻ തന്റെ പുത്രിയെ വളർത്തിയതും. യാഥാസ്ഥിതികന്മാർക്കു് ഇന്ദുലേഖയുടെ സൃഷ്ടി അത്ര പിടിച്ചിരുന്നില്ലെന്നു് ചക്കീചങ്കരം നാടകം വായിച്ചിട്ടുള്ളവർക്കറിയാം. മൂക്കില്ലത്തെ മനയ്ക്കൽ നമ്പൂരിപ്പാടിന്റെ സ്വഭാവചിത്രണം ഒരു കടുത്ത കയ്യായിപ്പോയെന്നും തെക്കൻദിക്കിൽ ഉള്ളവർ വിചാരിച്ചേക്കാം. എന്നാൽ നമ്പൂരിസമുദായത്തിനു് അത്തരം വിദായവിഹീനരും വികലാചാരന്മാരുമായ ആളുകൾ വരുത്തിവച്ചിട്ടുള്ള ഹാനിയെ പരിഹരിക്കുന്നതിന്നു വിശാലഹൃദയന്മാരായ ഉണ്ണിനമ്പൂരിമാർ എത്രകാലം ശ്രമിക്കേണ്ടിവന്നു! ഇപ്പോഴും ആ ന്യൂനത സമുദായമദ്ധ്യത്തിൽനിന്നും നിശ്ശേഷം നിർമ്മാർജ്ജനം ചെയ്തുതീർന്നിട്ടുണ്ടെന്നു പറയാറായിട്ടുമില്ല. കേസരി ഈ സംഗതിയെപ്പറ്റിയെഴുതീട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.
“ഇപ്പോൾ നമുക്കു വേണ്ടി ദേവാലയങ്ങളിൽ പല സൽക്കർമ്മങ്ങളും ചെയ്യുന്നവരാണല്ലൊ ബ്രാഹ്മണർ. ഭൂദേവന്മാരാണെന്നുകൂടി പറയാൻ മടിയില്ലാത്ത ആ യോഗ്യന്മാരുടെ നടപ്പും മര്യാദയും കണ്ടിട്ടാണല്ലോ ഈയുള്ളവർ നടക്കേണ്ടതു്. അവരുടെ സ്ഥിതി ഒന്നാലോചിക്കുക. അനവധി ഭാര്യമാരെ വേൾക്കുന്നു; എന്നു മാത്രമല്ല എത്ര പേർ പരസ്യമായി രഹസ്യത്തിനും പോകുന്നു! അതൊരു പാപമാണെന്നു് അവർക്കാകട്ടെ മറ്റുള്ളവർക്കാകട്ടെ ലേശംപോലും വിചാരമില്ല. അവർക്കിതുകൊണ്ടു സംഘവിരോധമോ ലഘുത്വമോ ഒന്നും തന്നെയില്ല. ഏതു പംക്തിയിലും പന്തലിലും പോകാം. ശാപ്പിടാം. യാതൊരശുദ്ധിയുമല്ല. ഗോമൂത്രമാകട്ടെ പഞ്ചഗവ്യമാകട്ടെ ഒന്നും സേവിക്കേണ്ട. പരസ്ത്രീസേവയുണ്ടായാൽ പ്രായശ്ചിത്തംതന്നെ വേണ്ട. ഒരു ക്രൈസ്തവദേവാലയത്തിലെ ഒരു പാതിരിയുടെ ഈവിധം ശങ്കാലേശമുണ്ടായാലത്തെ കഥ എന്തായിരിക്കും?”
നമ്പൂരിമാർക്കു് ഈ പുസ്തകത്തോടുണ്ടായ വിദ്വേഷം അർത്ഥശൂന്യമാകുന്നു. രാജ്യത്തുള്ള ഇന്ദുലേഖാപുസ്തകങ്ങളൊക്കെ ചുട്ടു ഭസ്മമാക്കി അറബിക്കടലിൽ താക്കണം എന്നു് ഒരു നമ്പൂരി പത്രത്തിൽ എഴുതിയിരുന്നു. എന്നാൽ അന്നുജീവിച്ചിരിക്കുന്നവരെ പേരു പറഞ്ഞു തെറിശ്ലോകങ്ങളുണ്ടാക്കിയ വെണ്മണിയുടേയും കൂട്ടുകാരുടേയും പുസ്തകങ്ങളെ അവരോടൊത്തു് ‘ഇറാൻ മൂളുന്ന’ ശൂദ്രപ്പരിഷകൾക്കാകട്ടെ തോന്നിയില്ല. അവർ വെണ്മണിപ്രസ്ഥാനത്തിന്റെ പുനരുൽഘാടനകർമ്മം നിർവ്വഹിക്കാനാണു നോക്കുന്നതു്. ഇത്തരം ആളുകളോടു് മി. മൂർക്കോത്തു കുമാരൻ പറയുന്നതിങ്ങനെയാണു്:
“ഇന്ദുലേഖാപുസ്തകങ്ങളൊക്കെ, നമ്പൂരിമാർ വിലകൊടുത്തു വാങ്ങി ദഹിപ്പിക്കുന്നതു നല്ലതുതന്നെ. പക്ഷെ അതിന്റെ ഭാഷ അറബിക്കടലിൽ കലക്കിനശിപ്പിക്കുകയല്ല വേണ്ടതു്; ശുദ്ധജലങ്ങളിൽ കലക്കി ഓരോ യാഥാസ്ഥിതിക നമ്പൂരിയും സേവിക്കുകയാണു വേണ്ടതു്. നാല്പതു കൊല്ലത്തിനിടയ്ക്കു് നമ്പൂരിമാരുടെ ഇടയിൽ അത്യധികം സാവധാനത്തിലെങ്കിലും ദൃഢമായ പദ്ധതിയിൽക്കൂടി വന്നുകൊണ്ടിരിക്കുന്നതും അഞ്ചു പത്തു കൊല്ലമായി ഗതിക്കു വേഗം കൂടിയതും ആയ പരിഷ്കാരത്തിന്റെ അസ്ഥിവാരം ഇന്ദുലേഖാപുസ്തകമാണെന്നു പറവാൻ ഞാൻ അശേഷം മടിക്കുന്നില്ല.”
ചന്തുമേനോനു് നമ്പൂരിമാരോടു യാതൊരു വെറുപ്പുമില്ലായിരുന്നു എന്നുള്ളതിനു് ചെറുശ്ശേരിയുടെ സൃഷ്ടി തന്നെ ഒരു സാക്ഷിയാണു്. നമ്പൂരിസമുദായത്തെ വെറുക്കാൻ ഏതു മലയാളിക്കു സാധിക്കും? ശ്രീശങ്കരാചാര്യരേയും നാരായണഭട്ടതിരിയേയും പൂന്താനത്തേയും ബഹുസഹസ്രം മറ്റു യോഗ്യപുരുഷന്മാരേയും സൃഷ്ടിച്ച ആ സമുദായത്തോടു് ആർക്കും വിദ്വേഷം ഉണ്ടാവുന്നതല്ല. പരിഹാസ്യമായ ആചാരങ്ങൾ സമുദായത്തിനുള്ളിൽ കടന്നുകൂടിയിരിക്കുന്നു എന്നു സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുന്നതു വിദ്വേഷമായി വ്യാഖ്യാനിക്കുന്നവരാണു പരമാർത്ഥത്തിൽ സമുദായശത്രുക്കൾ.
1066-ൽ ചന്തുമേനോൻ വീണ്ടും കോഴിക്കോട്ടേക്കു തിരിച്ചു. അതിനുശേഷമാണു് ശാരദ എഴുതി പ്രസിദ്ധീകരിച്ചതു്. ആ പുസ്തകം പൂർത്തിയാക്കുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ജോലിത്തിരക്കും ശരീരാസ്വാസ്ഥ്യവും നിമിത്തം തനിക്കു് അതിനു സാധിക്കാതെ വന്നിരിക്കുന്നു എന്നു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. ഹാ! ആ ആഗ്രഹം പൂർത്തിയായിരുന്നു എങ്കിൽ ശാരദയുടെ സമീപത്തു് ഇന്ദുലേഖ അസ്തപ്രഭമായിത്തീരുമായിരുന്നു.
ഇതേ കാലഘട്ടത്തിൽ സർ. സി. ശങ്കരൻനായർ മദ്രാസ് നിയമസഭയിൽ അവതരിപ്പിച്ച വിവാഹബില്ലിനെപ്പറ്റി അന്വേഷിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തപ്പെട്ട മുത്തു സ്വാമിഅയ്യർകമ്മിറ്റിയിൽ ചന്തുമേനോനും ഒരംഗമായി.
1067-ൽ അദ്ദേഹം തിരുനൽവേലി ആക്ടിംഗു് അഡീഷണൽ സബ്ജഡ്ജിയായി ഉയർത്തപ്പെടുകയും അടുത്തകൊല്ലം ആ ജോലി സ്ഥിരപ്പെടുകയും ചെയ്തു. സ്ഥിരം സബ്ജഡ്ജിയായി ആദ്യം ജോലി നോക്കിയതു് മംഗലാപുരത്തുവച്ചായിരുന്നതിനാൽ അദ്ദേഹത്തിനു് മയൂരസന്ദേശംകാവ്യത്തെ കമനീയമായി അച്ചടിപ്പിച്ചു പ്രസാധനം ചെയ്യുന്നതിനു സാധിച്ചു. ആ വിശിഷ്ടകാവ്യത്തെപ്പറ്റി അദ്ദേഹം എഴുതി വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചിരുന്ന മണ്ഡനം ആണു് ആ കാവ്യത്തിനു വലുതായ പ്രചാരം നൽകിയതെന്നു പറയാം.
1070-ൽ മംഗലാപുരത്തു വച്ചു് അദ്ദേഹത്തിനു പക്ഷവാതം പിടിപെടുകയാൽ അവധിയെടുത്തു് തലശ്ശേരിയിലുള്ള തന്റെ ഗൃഹത്തിൽ ചെന്നു പാർത്തു. രണ്ടു കൊല്ലം കഴിഞ്ഞാണു് വീണ്ടും ജോലിയിൽ പ്രവേശിച്ചതു്. 1072-ൽ വീണ്ടും കോഴിക്കോട്ടു സബ്ജഡ്ജിയായി ചാർജ്ജെടുത്തു. 1073 ധനു പതിനാറാംതീയതി പൂരുട്ടാതി നക്ഷത്രത്തിൽ ജന്മനാൾ ആഘോഷപൂർവ്വം കൊണ്ടാടി. ശരീരത്തിനു പൂർണ്ണസ്വാസ്ഥ്യം ഉണ്ടായിരുന്നില്ല. 1075 ചിങ്ങം 23-ാം തീയതി കോടതിയിൽ പതിവുപോലെ പോയിരുന്നു. കോടതിയിൽനിന്നും തിരിച്ചുവന്നപ്പോൾ പെട്ടെന്നു രോഗം ഒന്നു കടുത്തു. പിറ്റേദിവസം അതിരാവിലെ ഇഹലോകവാസം വെടിയുകയും ചെയ്തു. ഈ വാർത്തയെപ്പറ്റി വലിയകോയിത്തമ്പുരാൻ കടത്തനാട്ടു രാജാവിനു് എഴുതിയ എഴുത്തിൽ,
“ഹന്ത! ഹന്ത! കൃതാന്തേന നിതാന്തം നിഷ്കൃപതാപ്രദർശിതാ. മയ്യസമ്മുഖസമീക്ഷിത തത്താദൃഗ്രസികാഗ്രേസരാന്തരംഗമിത്രം ചന്തുമേനവമേവമകസ്മാപേഹൃതവിത്താ തദ്വാർത്താവഗമാൽ പ്രഭൃതിർഭ്യുശമപാ-സ്തോവിമതായ മാനശ്ചവർത്തതേഽസൗ.” എന്നു പ്രസ്താവിച്ചിരിക്കുന്നതിൽനിന്നും അവിടുത്തേക്കു് അദ്ദേഹത്തിനോടുണ്ടായിരുന്ന സ്നേഹാതിരേകം വെളിപ്പെടുന്നുണ്ടല്ലോ.
ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചന്തുമേനോൻ അവ്യഭിചരിതമായ നീതിനിഷ്ഠയുള്ളവനായിരുന്നു. ഒരിക്കൽ ഒരടിയന്തിരം പ്രമാണിച്ചു് അദ്ദേഹവും സന്നിഹിതനായിരുന്നു. ഊണിനിരുന്നപ്പോൾ ഒരാൾ കൈക്കൂലിയെപ്പറ്റി സംസാരിച്ചു. വലിയ കൈക്കൂലിക്കാരനെന്നു പൊതുവേ എല്ലാവർക്കും അറിയാമായിരുന്ന ഒരു ഉദ്യോഗസ്ഥൻ അതു കേട്ടിട്ടു് “ചക്കരപ്പാടത്തു കൈകടത്തിയാൽ ഒന്നു നക്കിനോക്കാത്തവരാരുണ്ടു്” എന്നു ചോദിച്ചു. അപ്പോൾ ചന്തുമേനോൻ കൈയിൽ വാരിയിരുന്ന ചോറു് ഇലയിൽത്തന്നെ ഇട്ടിട്ടു് നിവർന്നിരുന്നുകൊണ്ടു് “ഉണ്ടു്, ഞാനുണ്ടു്. ഒയ്യാരത്തു ചന്തുവുണ്ടു്” എന്നഭിമാനപൂർവ്വം പറഞ്ഞു. എല്ലാവരും മൗനം പൂണ്ടുപോയി.
ഇനിയൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്.
‘കോഴിക്കോട്ടു വരക്കൽ എന്ന ഒരു തീയക്ഷേത്രത്തിലെ ചിറപ്പിനു് പ്രസിദ്ധചെണ്ടകൊട്ടുകാരൻ മാരാരെ ക്ഷണിച്ചിരുന്നു. ചിറപ്പു തീർന്നപ്പോൾ മൂന്നാംതരക്കാർക്കു കൊടുക്കാറുള്ള പ്രതിഫലമാണു് ക്ഷേത്രാധികാരികൾ അയാൾക്കു കൊടുത്തതു്. അയാൾ തർക്കിച്ചിട്ടൊന്നും ഫലിക്കായ്കയാൽ ചന്തുമേനോന്റെ കോടതിയിൽ കേസ്സൊന്നു ഫയലാക്കി. ക്ഷേത്രത്തിൽ ചിറപ്പിനു ചെന്നിരുന്നവരാരും അയാൾക്കു സാക്ഷി പറവാൻ തയ്യാറായില്ല. ഒന്നു രണ്ടു കൃത്രിമസാക്ഷികളെ മാരാർ ഹാജരാക്കിയെങ്കിലും ചന്തുമേനോൻ ചോദ്യങ്ങൾ ചോദിച്ചു് അവർക്കു ചെണ്ടകൊട്ടിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടെന്നു വരുത്തി. മാരാർ പരുങ്ങി. എന്നാൽ ചെണ്ടകൊട്ടിൽ അയാൾക്കു യഥാർത്ഥമായ പാഠവമുണ്ടോ എന്നു പരീക്ഷിക്കാതെ കേസു വിധിക്കുന്നതു ശരിയല്ലെന്നു് ചന്തുമേനോന്റെ മനസ്സാക്ഷി ഉപദേശിച്ചു. ഒടുവിൽ അദ്ദേഹം ചോദിച്ചു:“കോടതി മുമ്പാകെ ചെണ്ട കൊട്ടിക്കാണിക്കാൻ തയ്യാറുണ്ടോ?” മാരാർ അതു സമ്മതിച്ചു. മാരാർ വേഗം ചെണ്ടയുമായി കോടതിയിൽ എത്തി. മേളം കൊണ്ടുപിടിച്ചു. മേനോൻ രസിച്ചുതുടങ്ങി. എന്നാൽ ഡേവിഡ്ധ്വരയ്ക്കു് ചെണ്ടമേളം കണ്ഠകഠോരമായിട്ടാണു തോന്നിയതു്. അദ്ദേഹം ചെണ്ടകൊട്ടു നിറുത്താൻ പറയുന്നതിനായി തന്റെ ഡുഫേ്ദാരെ അയച്ചു. അയാൾ വന്നുചേരുമെന്നു നേരത്തെ അറിയാമായിരുന്ന ചന്തുമേനോൻ ഡുഫേ്ദാരുടെ തലപ്പാവു് കണ്ടുതുടങ്ങിയ മാത്രയിൽ ഗൗരവഭാവമവലംബിച്ചു് ഇരിപ്പായി. ആ ഗംഭീരഭാവം ഡഫേ്ദാരെ തടഞ്ഞുനിർത്തിയതിൽ അത്ഭുതപ്പെടാനില്ല. മാരാർ ഇതിനിടയ്ക്കു തകർത്തുകൊണ്ടുതന്നെ ഇരുന്നു. ഡേവിഡ്ധ്വരയുടെ അപ്പോഴത്തെ മനോഭാവം സങ്കടദൃഷ്ടികൊണ്ടു കാണാൻ സാധിച്ച ചന്തുമേനോന്റെ മുഖത്തു് ഒരു പ്രസന്നത കളിയാടി. ഇതു് തന്റെ ചെണ്ടകൊട്ടിലുള്ള താല്പര്യാതിശയം കൊണ്ടായിരിക്കണമെന്നു തെറ്റിദ്ധരിച്ച മാരാർ മേളം ഒന്നുകൂടി കൊഴുപ്പിച്ചു. ധ്വര ഒരാളെക്കൂടി അയച്ചു. അയാൾ വരുന്നതു കണ്ടപ്പോൾ ഡഫേ്ദാരും ധൈര്യമവലംബിച്ചു മുന്നോട്ടു കാൽ വയ്ക്കാൻ തുടങ്ങി.
വിനോദരസികനായ ചന്തുമേനോനാകട്ടെ യാതൊന്നും കേൾക്കുന്ന ഭാവമേ പ്രകാശിപ്പിക്കാതെ ചെണ്ടകൊട്ടിൽ ലയിച്ചു് കണ്ണു ചിമ്മി താളത്തിനൊത്തു തലയും കുലുക്കിക്കൊണ്ടു് അങ്ങിനെയിരുന്നു. ഡഫേ്ദാർ വിഷമിച്ചു. അയാൾക്കു് ഒരു യുക്തി തോന്നി. യജമാനന്റെ അടുക്കൽ സമയം നോക്കാതെ ചെല്ലാൻ അധികാരമുണ്ടെന്നു സ്വയം അഭിമാനിച്ചിരുന്ന ഒരു ഭൃത്യനുണ്ടായിരുന്നു. അയാളെ തള്ളിവിട്ടു. എന്നാൽ ചന്തുമേനോന്റെ അടുക്കൽ ആരടുക്കും? ഡഫേ്ദാർ ബഞ്ചിനു അടുത്തചെന്നു് “ജഡ്ജിസായ്പിന്റെ.....” എന്നിത്രയും പറഞ്ഞതും അദ്ദേഹം സംഹാരരുദ്രനെപ്പോലെ “തനിക്കു മൂന്നു രൂപാ പ്രായശ്ചിത്തം” എന്നു ഗർജ്ജിച്ചതും ഒരുമിച്ചുകഴിഞ്ഞു. സംഹാരരുദ്രന്റെ ആ ഭാവം കണ്ടു് ഡിസ്ട്രിക്ട്ജഡ്ജിയുടെ ദൂതഗണം പമ്പകടന്നു.
കുറേനേരംകൂടി ചെണ്ടകൊട്ടിച്ചു കേട്ടശേഷം ചന്തുമേനോൻ അന്യായത്തിനു അനുസരിച്ചു് വാദിക്കനുകൂലമായി വിധി പറഞ്ഞു. മാരാർ സംതൃപ്തനായി കോടതി വിട്ടു. അന്നു കാപ്പികുടിസമയത്തു് “ഡേവിഡ്സായു” ഇതെന്തൊരു മാതിരി? മറ്റുള്ളവർക്കു് ചെവി കേട്ടിരിക്കണ്ടേ? എന്നു ചോദിച്ചതിനു്, “ന്യായം നടത്തുന്നതിനുള്ള എന്റെ ഉദ്യമം താങ്കൾക്കു് അസഹ്യതയുണ്ടാക്കിയാൽ ഞാൻ അതിനു ക്ഷമായാചനം ചെയ്തുകൊള്ളുന്നു” എന്നദ്ദേഹം മറുപടിയും പറഞ്ഞു.
ഫലിതം പറയുന്നതിൽ മാത്രമല്ല അതു കേട്ടു രസിക്കുന്നതിലും അദ്ദേഹം അദ്വിതീയനായിരുന്നു. ഒരിക്കൽ ഒരു നമ്പൂരി ‘മകൾ ഇപ്പോൾ പാട്ടത്തിലാ’ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുവത്രേ. വേറൊരിക്കൽ ഇദ്ദേഹത്തിനു് ഒരു കോട്ടു തയ്പിക്കേണ്ട ആവശ്യം നേരിട്ടു. ചന്തുമേനോന്റെ ദേഹം ആറടിയിൽ കവിഞ്ഞിരുന്നെങ്കിലും അതിനൊത്ത വണ്ണവുമുണ്ടായിരുന്നു. എന്നാൽ പൊക്കത്തേയും വണ്ണത്തേയും അതിശയിക്കുമാറായിരുന്നു കുടവയറിന്റെ സ്ഥിതി. തയ്യൽക്കാരൻ വയറിന്റെ അളവു പിടിക്കാൻ ഭാവിച്ചിട്ടു് ടേപ്പിന്റെ ഒരുഭാഗം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ടു്, ‘ഇതൊന്നു പിടിച്ചോളണം, ഞാൻ മറുവശം ഒന്നു ചുറ്റിവരാം’ എന്നു പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടു് കീശയിൽ അഞ്ചുറുപ്പികയുടെ ഒരു നോട്ടെടുത്തു സമ്മാനിച്ചു.
ചന്തുമേനോന്റെ ഗദ്യശൈലി ഇംഗ്ലീഷിൽ ജയിൻആസ്റ്റിന്റേതുപോലെ അനുകരിക്കാൻ വിഷമമായിട്ടുള്ളതാണു്. അനാവശ്യമായി സംസ്കൃതപദങ്ങളെ പ്രയോഗിച്ചിട്ടില്ലെന്നു മാത്രമല്ല ഭാഷയിൽ പ്രചുരപ്രചാരംവന്നിട്ടുള്ള ‘മനോസാക്ഷി, അഹോവൃത്തി’ എന്നീ അപശബ്ദങ്ങളെ കൂസൽ കൂടാതെ ഉപയോഗിച്ചുവന്നു. ഈ പ്രയോഗങ്ങളുടെ സാധുത്വത്തെപ്പറ്റി വലിയ വാദപ്രതിവാദം അന്നു നടന്നിരുന്നു. ഒടുവിൽ ചന്തുമേനോന്റെ പക്ഷമാണു് ജയിച്ചതെന്നു പറയാം.
മാധവൻ ആധുനികരീതിയിൽ അഭ്യസ്തനായ ഒരു കോമളയുവാവാണു്. അയാൾ തന്റെ ജ്യേഷ്ഠനേയും അനുജനേയും ഇംഗ്ലീഷ് പഠിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു. കല്യാണിഅമ്മയോടും മക്കളോടും മാതുലനായ പഞ്ചുമേനോൻ പെരുമാറുന്ന രീതി അയാൾക്കു രസിക്കുന്നില്ല. കുമ്മിണിഅമ്മയുടെ മകനായ ചിത്തനേയും അയാൾ സ്വന്തചെലവിൽ പഠിപ്പിക്കണമെന്നു വിചാരിക്കുന്നു. ഇളയമ്മാമനായ ശങ്കരമേനോൻ വൃദ്ധനായ മാതുലനോടു പിണങ്ങുന്നത്ര ശരിയല്ലെന്നു പറഞ്ഞിട്ടു് “എത്ര പണം നിനക്കുവേണ്ടി അദ്ദേഹം ചെലവുചെയ്തു” എന്നു ചോദിച്ചതിനു്, ‘വലിയ അമ്മാവൻ ദേഹാധ്വാനം ചെയ്തു സമ്പാദിച്ചതിൽ ഒരു കാശുപോലും ചെലവിടാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല’ എന്നായിരുന്നു മറുപടി. ഇങ്ങനെ പാശ്ചാത്യ പൗരസ്ത്യപരിഷ്കാരങ്ങളുടെ പ്രഥമസംഘട്ടനത്തിനു പാത്രമായ ഒരു കുടുംബത്തിലെ കഥയാണു് ഇന്ദുലേഖ.
മാധവനും ഇന്ദുലേഖയുമായി ഗാന്ധർവമായി വിവാഹം നടത്തീട്ടു കാലം കുറെ ആയിരിക്കുന്നു. ഇന്ദുലേഖയെ വല്യച്ഛനായ പഞ്ചുമേനോന്റെ ജ്യേഷ്ഠപുത്രനും തന്റെ അമ്മാവനുമായ കൊച്ചുകൃഷ്ണമേനോൻ സംസ്കൃതകാവ്യനാടകാലങ്കാരപര്യന്തവും സംഗീതത്തിൽ പല്ലവിരാഗവിസ്താരംവരെയും പഠിച്ചിരുന്നതിനാൽ അവൾ പരിഷ്കൃതാശയസമ്പന്നയും അതിബുദ്ധിശാലിനിയും മാധവനെ തന്റെ ഇഷ്ടപ്പടി തുള്ളിക്കുന്നതിനു കെൽപ്പുള്ളവളും സുശീലയും ദൃഢവ്രതയുമാണു്. വലിയഅച്ഛനോടും അമ്മയോടുംകൂടി പൂവരംഗത്തുവീട്ടിൽ തന്നെയാണു താമസം. അവൾക്കു യാതൊരു കാരണവശാലും ബുദ്ധിമുട്ടു വരുത്തിക്കൂടാ എന്നാണു് പഞ്ചുമേനോന്റെ ദൃഢനിശ്ചയം.
മാധവൻ ബി.ഏ̇. പരീക്ഷയ്ക്കു പോയി തിരിച്ചുവന്നിട്ടു് മാധവിയുമായി നടത്തുന്ന പ്രഥമസന്ദർശനത്തിന്റെ വർണ്ണന ചന്തുമേനോന്റെ രസികത്വത്തെ പരിപൂർണ്ണമായി പ്രകാശിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ മാധവിയുടെ പ്രഗത്ഭത നല്ലപോലെ തെളിഞ്ഞുകാണാം. മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യം അനുഷ്ഠിക്കുന്നില്ലെന്നു് മാധവൻ സംഗതിവശാൽ പറഞ്ഞപ്പോൾ അവൾ അതിദീർഘമായും പ്രൗഢമായും ഒരു പ്രസംഗം നടത്തുന്നു. ഇവിടെ ചന്തുമേനോന്റെ ജാത്യഭിമാനമോ ദേശാഭിമാനമോ ആണു് മാധവിവഴിക്കു വെളിപ്പെടുന്നതു്. മാധവീമാധവന്മാരുടെ അന്തഃകരണവിവാഹം നടന്നുവെങ്കിലും മാധവനു സ്വൈരക്കേടിനു് വകയുണ്ടാകുന്നു. പഞ്ചുമേനോൻ യാഥാസ്ഥിതികനെന്നു മാത്രമല്ല മഹാ പിശുക്കനുമാണു്. തന്റെ മകളായ ലക്ഷ്മിക്കുട്ടിഅമ്മയ്ക്കും അവളുടെ അമ്മയും തന്റെ ഭാര്യയുമായ കുഞ്ഞുകുട്ടിഅമ്മയ്ക്കും കൂടി മുപ്പത്തയ്യായിരം ഉറുപ്പികയുടെ വസ്തുക്കൾ ദാനംചെയ്ത അവസരത്തിൽ മാത്രമേ അയാൾ മുക്തഹസ്തത അവലംബിച്ചിട്ടുള്ളു. ആൾ നന്നാ വെളുത്തു മുണ്ടനായി കുറെ തടിച്ച ആളാണു്. ഇദ്ദേഹത്തിന്റെ സൗന്ദര്യവർണ്ണനയാണെങ്കിൽ തലയിൽ കഷണ്ടി, വായിൽ മീതേവരിയിൽ മൂന്നും, ചുവട്ടിലേ വരിയിൽ അഞ്ചും പല്ലുകൾ ഇല്ല. കണ്ണു ചോരക്കട്ട പോലെ. മുണ്ടിന്നു മീതെ കട്ടിയായ ഒരു പൊന്നുനൂലും, കഴുത്തിൽ ഒരു സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാലയും തലയിൽ ഒരു കടലാസ് തൊപ്പിയും, കയ്യിൽ വെള്ളി കെട്ടി വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും എന്നു പറഞ്ഞാൽ മതിയാകുന്നതാണു്. ശുദ്ധനെങ്കിലും മഹാ കോപിഷ്ഠനാണു്. ഇന്ദുലേഖയോടു മാത്രമേ കോപിക്കാതുള്ളു. അങ്ങിനെയിരിക്കുന്ന ഈ കാരണവർ, തന്നെ മാധവൻ അപമാനിച്ചു എന്ന കാരണത്താൽ ഇന്ദുലേഖയെ അയാൾക്കു കൊടുക്കുകയില്ലെന്നു ശപഥം ചെയ്യുന്നു. എന്നാൽ ഉത്തരക്ഷണത്തിൽ തന്നെ വ്യസനമുണ്ടാകുന്നു. എന്തുകൊണ്ടെന്നാൽ ഇന്ദുലേഖ ഒരു കാരണവശാലും തന്റെ നിശ്ചയത്തിൽനിന്നും പിൻമാറുകയില്ലെന്നു് അദ്ദേഹത്തിനറിഞ്ഞുകൂടെ? ഇങ്ങനെയിരിക്കുമ്പോൾ ഈ ശപഥം എത്രയ്ക്കു സഫലമാകും? സഫലമായിലെങ്കിൽ തന്നെ എത്ര കുറവാണു? ഇങ്ങനെ വിചാരമഗ്നനായി പുറത്തിറങ്ങുമ്പോൾ ലക്ഷ്മിഅമ്മയുടെ ഭർത്താവായ കേശവൻനമ്പൂതിരിയെ കാണുകയും മൂർക്കില്ലത്തു നമ്പൂരിപ്പാട്ടിലെ വരുത്താൻ അദ്ദേഹത്തിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
മാധവന്റെ അച്ഛൻ ഗോവിന്ദപ്പണിക്കർ നല്ല ബുദ്ധിശാലിയും കാര്യസ്ഥനുമാണു്. അദ്ദേഹം മാധവന്റെ ഇഷ്ടത്തിനു വഴിപ്പെട്ടു ചിന്നനെക്കൂടി മദ്രാശിക്കു കൊണ്ടു പോകാൻ അനുവദിക്കുന്നു. ഉറക്കെ ശകാരിക്കലും പാടുള്ളേടത്തു പ്രഹരവും തുടങ്ങുന്നു. അങ്ങിനെയിരിക്കേയാണു് ചാത്തര പഞ്ചപുച്ഛവുമടക്കി ദയാപരവശനായി മാതുലസന്നിധിയിൽ ഹാജരാകുന്നതു്. അയാളോടു് കാരണവർ:“എടാ കുരുത്തംകെട്ട കഴുവേറി, തെമ്മാടി, ചിന്നനെ മദ്രാശിക്കു് അയച്ചുവോ?” എന്നു ചാടിവീഴുന്നു. വലിയമ്മാവനോടു് അച്ഛൻ ചോദിച്ചു സമ്മതം വാങ്ങീട്ടാണല്ലോ അയച്ചതെന്നു് അയാൾ മറുപടി പറഞ്ഞപ്പോൾ, “ഏതച്ഛൻ? കോമട്ടിയോ? ആ കുരുത്തംകെട്ട കോമട്ടിയെ തറവാട്ടിൽ കയറ്റിയതുമുതൽക്കു് ഇവിടെ കുരുത്തക്കേടേ ഉണ്ടായിട്ടുള്ളു.”
അച്ഛനെ ഇത്ര കഠിനമായിട്ടു ശകാരിച്ചിട്ടും സാധുവും ക്ഷമാഗുണശാലിയും ആയ ചാത്തരമേനോൻ ഒന്നും മിണ്ടുന്നില്ല. “ഗോപാലനാണു പറഞ്ഞതു്” എന്നു മാത്രം പറഞ്ഞു.
ഗോപാലൻ ചാത്തരനെപ്പോലെയല്ല. “നിന്നോടു് നിന്റെ അച്ഛൻ കോമട്ടിയെന്താണെടാ പറഞ്ഞതു്. ചിന്നനെ അയയ്ക്കാൻ ഞാൻ സമ്മതിച്ചു എന്നു പറഞ്ഞോ”? എന്നു കാരണവർ ചോദിച്ചതിനു്, ‘എന്റെ അച്ഛൻ കോമട്ടിയല്ല; പട്ടരാണു്’ എന്നായിരുന്നു അയാളുടെ മറുപടി. പഞ്ചുമേനോൻ എണീറ്റു രണ്ടു മൂന്നു പ്രഹരിക്കുന്നു. അപ്പോൾ “എന്നെ വെറുതേ തല്ലേണ്ട” എന്നായി ഗോപാലൻ. മൂപ്പർ വിടുമോ? “തല്ലിയാൽ എന്താണെടാ. ഇപ്പോൾ തല്ലിയില്ലേ, എന്നിട്ടു് എന്താണു്; നീ കൊണ്ടില്ലേ?”
ശങ്കരമേനോൻ ഓടിയെത്തി ഗോപാലനെ പിടിച്ചു് അകറ്റി തന്റെ മുന്നിൽ നിറുത്തുന്നു. ചീനുപട്ടരുടെ മകനാണു ചിന്നൻ. ചീന നല്ല കൗശലക്കാരനാണു്. മകളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ അനുവാദം വാങ്ങുന്നതിലേക്കു് പഞ്ചുമേനോന്റെ അടുക്കൽ ചെല്ലുന്ന ഘട്ടം അതിസരസമായിരിക്കുന്നു.
- പ:മേ:
- –ആരാണവിടെ?
- ശീ:
- –ഞാൻതന്നെ, ശീനുപട്ടർ.
- പ:മേ:
- –നിങ്ങൾ എന്താണു വന്നതു്?
- ശീ:
- –ഒന്നു പറയാനുണ്ടായിരുന്നു.
- പ: മേ:
- –എന്താണു് പറയൂ?
- ശീ:
- –എന്റെ മകൻ ചിന്നനെ ഞാൻ ഇംകിരിയസ് പഠിപ്പിക്കാൻ പോകുന്നു.
- പ: മേ:
- –നിങ്ങൾക്കു് ഇംകിരയസ് അറിയാമോ?
- ശീ:
- –ഞാൻ ചിലവിട്ടു പഠിപ്പിക്കും.
- പ:
- –പഠിപ്പിച്ചോളു.
- ശീ:
- –മദിരാശിക്കു അയയ്ക്കാനാണു പോകുന്നതു്.
- പ: മേ:
- –ഏതു രാശിയിലെങ്കിലും അയച്ചോളു. ഏതു കഴുവുമേലെങ്കിലും കൊണ്ടുപോയി കയറ്റിക്കൊള്ളു.
- ശീ:
- –കഴുവിൻമേൽ കയറ്റീട്ടില്ല ഇംകിരിയസ് പഠിപ്പിക്കാറു്.
- പ: മേ
- എന്താണു കോമട്ടിപ്പട്ടരേ! അധികപ്രസംഗീ, പറഞ്ഞതു്? ആ കുരുത്തംകെട്ട മാധവൻ പറഞ്ഞിട്ടു് ഇവിടെ എന്നെ അപമാനിക്കാൻ വന്നതോ? എറങ്ങു താഴത്തു്; എറങ്ങു്. ആരെടാ അവിടെ? ഈയാളെ പിടിച്ചു പുറത്തുതള്ളട്ടെ. കോമട്ടിയാണെങ്കിൽ പെങ്ങൾക്കു് എന്നെ സംബന്ധത്തിനു് ആക്കുമോ? എന്നു കുറേ പതുക്കെ പറഞ്ഞുകൊണ്ടു് പട്ടർ ഓടി താഴത്തു ഇറങ്ങുന്നു.
പഞ്ചുമേനോന്റെ സ്വഭാവത്തെ ഈ സംഭാഷണംവഴിക്കു് എത്ര വ്യക്തമായി നമുക്കു കാണിച്ചുതന്നിരിക്കുന്നു.
പഞ്ചുമേനോന്റെ കോപം ഇതുകൊണ്ടും ശമിക്കുന്നില്ല. തന്റെ സമ്മതംകൂടാതെ മാധവൻ, ചിന്നനെ മദിരാശിക്കു കൂട്ടിക്കൊണ്ടുപോയതുകൊണ്ടും ശീനുപട്ടരുടെ ധിക്കാരപൂർവമായ വാക്കുകൊണ്ടും സഹിച്ചുകൂടാത്ത കോപത്തിനു വശനായിട്ടു് അദ്ദേഹം കാണുന്ന ജനങ്ങളെ ഒക്കെ ശകാരിക്കുന്നു.
ചന്തുമേനോന്റെ വിപുലമായ മനുഷ്യഹൃദയജ്ഞാനം നിമിത്തം കഴിയുന്നത്ര സംഭാഷണദ്വാരേണയാണു് ഓരോ പാത്രങ്ങളുടേയും സ്വഭാവം വെളിപ്പെടുത്തിയിരിക്കുന്നത്. നോക്കുക.
പഞ്ചുമേനോൻ ശീനുപട്ടരോടു് തന്റെ വീട്ടിൽ കടക്കരുതെന്നു പറയുമ്പോൾ ആ പട്ടർ പറയുന്നു. “ഓഹോ എനിക്കു പൂർണ്ണസമ്മതം. കടക്കുന്നില്ല.”
“ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുതു്”
“അതു നിങ്ങടെ കല്പനയല്ല. ഏതു് ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മണനു പോവാം”
“എന്റെ ഊട്ടിലും അമ്പലത്തിലും എന്റെ സമ്മതം കൂടാതെ താൻ കടക്കുമോ? കാണട്ടെ എന്നാൽ”.
“എന്താണു കാണാൻ? ശരിയായിട്ടു കടക്കും. വിരോധിച്ചാൽ ഞാൻ നിങ്ങടെ മേൽ അന്യായം കൊടുക്കും.”
“എന്തു പറഞ്ഞു കോമട്ടി?”
എന്താ! ഇതിൽനിന്നും മുമ്പുണ്ടായ സംഭാഷണങ്ങളിൽ നിന്നും ചീനുവിന്റെ സ്വഭാവം വ്യക്തമാകുന്നില്ലേ?
പഞ്ചുമേനവന്റെ കോപം ഒന്നു രണ്ടുദിവസംകൊണ്ടു ശമിക്കുന്നു. അപ്പോഴേയ്ക്കു കുണ്ഠിതം തൽസ്ഥാനം പ്രാപിക്കുന്നു. ഇന്ദുലേഖയോടു നമ്പൂരിപ്പാട്ടിലെ വിവാഹാലോചന അറിയിപ്പാൻ ലക്ഷ്മിക്കുട്ടിയോടു പറയുന്നെങ്കിലും പഞ്ചുമേനോൻ തന്നെയാണു് ഒടുവിൽ വിവരം ധരിപ്പിക്കുന്നതു്.
“ഞങ്ങൾ രണ്ടാളുംകൂടി നിന്നോടു് ഒരു കാര്യം പറവാനാണു് വന്നതു്” എന്നു് ആരംഭിക്കുന്നു. പക്ഷേ അവളോടു തർക്കിച്ചു ജയിപ്പാൻ കഴിവില്ലാതെ വരികയാൽ കേശവൻ നമ്പൂരിയോടു കാര്യം തുറന്നു പറയുവാൻ പറയുന്നു.
കേ: ന:ഇന്ദുലേഖയ്ക്കു് ഒരു സംബന്ധം നിശ്ചയിച്ചിരിക്കുന്നു.
ഇന്ദു:ആരു നിശ്ചയിച്ചു?
“ഇന്ദുലേഖയുടെ വലിയഅച്ഛൻതന്നെയാണു നിശ്ചയിച്ചതു്.”
“ശരി, നിശ്ചയിച്ചോട്ടെ.”
“ഇതു് ഇന്ദുലേഖയ്ക്കു സമ്മതമല്ലേ?”
“നിശ്ചയിച്ച കാര്യത്തിനു സമ്മതം വേണമോ?”
“ഇന്ദുലേഖയ്ക്കു സമ്മതമുണ്ടോ എന്നു് ഞങ്ങൾക്കറിയണം.”
“എന്നാൽ അറിഞ്ഞിട്ടല്ലേ നിശ്ചയിക്കേണ്ടതു്?”
“ഇന്ദുലേഖയെ അറിയിച്ചിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല അതു്.”
“ഇതു് മഹാ വിഷമംതന്നെ. പിന്നെ എന്തിനാണു് എന്നോടിപ്പോൾ ചോദിക്കുന്നതു്? അറിഞ്ഞിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല. നടക്കുമ്പോൾ മാത്രം അറിയേണ്ട കാര്യമാണു്. നിശ്ചയിച്ചും കഴിഞ്ഞു. പിന്നെ എന്തു സമ്മതം ചോദിക്കലാണു്?
വിഷമിക്കയില്ലേ? ഇന്ദുലേഖയല്ലായിരുന്നെങ്കിൽ പഞ്ചുമേനോന്റെ കോപം പരാകോടിയെ പ്രാപിക്കുമായിരുന്നു. “നാളെ ലക്ഷ്മിക്കുട്ടിതന്നെ ചോദിക്കട്ടെ” എന്നു പറഞ്ഞിട്ടു് അദ്ദേഹം അവിടെനിന്നും പോകുന്നു.
ലക്ഷ്മിക്കുട്ടിഅമ്മ ബുദ്ധിമതിയാണു്. കിളിമാനൂർതമ്പുരാന്റെ പത്നിയും മാതാവുമായിരുന്നതിനാൽ ലോകവ്യവഹാരജ്ഞാനവും സാമാന്യം സമ്പാദിച്ചിരുന്നു. ദ്വിതീയഭർത്താവായ കേശവൻനമ്പൂരി അങ്ങിനെയല്ല. പറയത്തക്ക സ്വഭാവദൂഷ്യം ഒന്നും ഇല്ല. പരമശുദ്ധനാണു്. ‘മഹാനുഭാവോ വിഡ്ഢിശ്ചേൽ ശുദ്ധ ഇത്യഭിധീയതേ’ എന്ന പ്രമാണം വെടുപ്പായി ചേരുന്നവിധമുള്ള ശുദ്ധനാണു്. ഭാര്യയെ വലിയ കാര്യമാണു്. തന്റെ ഭാഗ്യംകൊണ്ടു ലഭിച്ച ഒരു സ്ത്രീരത്നമായിട്ടാണു് അവരെക്കരുതിയിരിക്കുന്നതു്. ആരെന്തു പറഞ്ഞാലുംം വിശ്വസിച്ചുകൊള്ളും. ഇന്ദുലേഖ തീവണ്ടി ഓടുന്ന ക്രമത്തെക്കുറിച്ചു് വെടുപ്പായി തനിക്കു പറഞ്ഞുതന്നു എന്നു് ലക്ഷ്മിക്കുട്ടിഅമ്മ പറഞ്ഞപ്പോൾ ആ ശുദ്ധക്കാരൻ പറയുന്നതിങ്ങനെയാണു്. “എന്നാൽ ഇന്ദുലേഖ ഒരു തീവണ്ടി ഓടിക്കട്ടെ.” എന്താ പോരെയോ? ഒരു നാഗസ്വരക്കാരൻ നാഗസ്വരം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരുവൻ “വായന നന്നായില്ല” എന്നു പറഞ്ഞതിനു മറുപടിയായി; “എന്നാൽ താൻ ആ കുഴൽ വാങ്ങി ഒന്നു വായിക്കു, അപ്പോൾ കാണാം” എന്നു മറുപടി പറഞ്ഞ രസികനെ അനുസ്മരിപ്പിക്കുന്നില്ലേ ഇതു്.
“ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവർക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്നു് ഇവർ പുറത്തേയ്ക്കു പറയുന്നു. ഇന്നാൾ ഞാൻ കോഴിക്കോട്ടേയ്ക്കു പോയപ്പോൾ ഒരു രാജാവിന്റെ കൂടെ വണ്ടിയിൽ കടപ്പുറത്തു സവാരിക്കുപോയി. കടപ്പുറത്തിനു സമീപം ഒരു ചെറിയ ബംഗ്ലാവു കണ്ടു. അതു് എന്താണെന്നു ചോദിച്ചപ്പോൾ സായിപ്പന്മാർ ശാക്തേയം കഴിക്കുന്ന സ്ഥലമാണെന്നു് രാജാവു് പറഞ്ഞു. തല വെട്ടിപ്പള്ളി എന്നാണത്രെ അതിന്റെ പേരു്. ആ പള്ളിയിൽ ചെയ്യുന്ന ശാക്തേയത്തിന്റെ വിവരം ആരെങ്കിലും പറഞ്ഞാൽ അവന്റെ തല വെട്ടിക്കളവാനാണത്രേ വെള്ളക്കാരന്റെ കല്പന. ഈ ശാക്തേയം അവരു ചെയ്തു് ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവൻ ജയിച്ചു. നമ്മുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കിയിട്ടു. എന്നിട്ടും നമ്മളോടു് ഒക്കെ യാതൊരു തന്ത്രവും മന്ത്രവും ഇല്ലെന്നു പറയുന്നു. ഇതു നല്ല മാതിരി അല്ല.”
ഇതാണു് ആ ശുദ്ധാത്മാവിന്റെ വിചാരഗതി. പാവം ഈ പ്രസംഗത്തിന്റെ ആവേശത്തിൽ ലക്ഷ്മിക്കുട്ടിയെക്കൊണ്ടു് ഇന്ദുലേഖയുടെ അടുക്കൽ വിവാഹക്കാര്യത്തെപ്പറ്റി പറയിക്കണമെന്നുള്ള തന്റെ ഉദ്ദേശം നിശ്ശേഷം മറന്നുപോകുന്നു. മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂരിപ്പാടു് അഴകിയ രാവണന്റെ വേഷം ധരിച്ചു് പൂവരംഗത്തു വന്നിട്ടു് ലക്ഷ്മിക്കുട്ടി അമ്മയുടെ രൂപലാവണ്യം കണ്ടു വല്ലാതെ ഭ്രമിച്ചപ്പോൾ, കറുത്തേടത്തിന്റെ നില പരുങ്ങലിലാകുന്നു. ഇത്ര ദീർഘകാലത്തെ പരിചയമുണ്ടായിട്ടും ആ സ്ത്രീരത്നത്തിന്റെ മിടുക്കും തന്റേടവും ധരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. “ഈ ശനിയൻ തന്റെ കാര്യം പൊക്കമാക്കുമോ” എന്നു് അദ്ദേഹം പരിഭ്രമിക്കുന്നു. ഒടുവിൽ നമ്പൂരിപ്പാടു് കല്യാണിക്കുട്ടിയേയുംകൊണ്ടു കടന്നപ്പോഴാണു് വാസ്തവത്തിൽ നമ്പൂരിക്കു ശ്വാസം ശരിക്കു വീഴുന്നതു്.
ഇങ്ങനെ വിവാഹാലോചന പൊടിപൊടിച്ചു നടന്നുകൊണ്ടിരിക്കട്ടെ. നമുക്കു നമ്പൂരിപ്പാട്ടിലെ അടുക്കലേയ്ക്കു കടക്കാം. അദ്ദേഹം വലിയൊരു ജന്മി. അഫൻനമ്പൂരിപ്പാടു ജീവിച്ചിരിക്കുന്നെങ്കിലും മനവക കാര്യങ്ങൾ നോക്കിവരുന്നതു് അദ്ദേഹമാണു്. നല്ല വെള്ളനിറം. പക്ഷെ മുഖത്തിനു യാതൊരു ശ്രീയുമില്ല. വൈരൂപ്യമുണ്ടെന്നും പറഞ്ഞുകൂട. “എന്നാൽ ഇദ്ദേഹത്തിന്റെ ദേഹസ്വഭാവത്തിലും പ്രകൃതങ്ങളിലും രണ്ടു മൂന്നു സംഗതികൾ മാത്രം വിശേഷവിധിയായി പറയേണ്ടതുണ്ടു്. ഇദ്ദേഹം ചിരിക്കുമ്പോൾ വായ് രണ്ടു കവിൾത്തടങ്ങളിലെത്തി അവിടെന്നും കവിഞ്ഞു നീണ്ടുനില്ക്കുന്നുണ്ടോ എന്നു കാണുന്നവർക്കൊക്കെ തോന്നും. നാസിക ശരിയായിട്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നതെങ്കിലും ആ മുഖത്തിനു മതിയാകില്ല എന്നു തോന്നും. നടക്കുന്നതു ചാടിച്ചാടി കാക്കകളെപ്പോലെയോ എന്നു തോന്നും.”
ചന്തുമേനോന്റെ വർണ്ണനാകൗശലത്തിനു് ഇതൊരു ദൃഷ്ടാന്തമാണു്. വൎണ്ണ്യവസ്തു നമ്മുടെ മുമ്പിൽ പ്രത്യക്ഷമായി നില്ക്കുന്നുവോ എന്നു തോന്നിക്കുമാറു് യാഥാർത്ഥ്യത്തോടു കൂടിയേ അദ്ദേഹം വർണ്ണിക്കു. നിത്യപരിചിതമായ വാക്കുകൾ അതും മിതമായി ഉപയോഗിച്ചു കൃത്രിമാലങ്കാരങ്ങളുടെ സഹായംകൂടാതെ അദ്ദേഹം വർണ്യത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നു. വാക്യങ്ങൾക്കു വളവോ തിരിവോ ഇല്ല. ചില പൊടിക്കൈകളാൽ വർണ്ണനയ്ക്കു ജീവൻ കൊടുക്കുന്നതു്.
സൂരിനമ്പൂരിപ്പാടിനു പഠിപ്പൊന്നുമില്ല. എന്നാൽ ഉണ്ടെന്നാണു ഭാവം. തന്നെപ്പോലെ കാര്യനിർവ്വഹണചതുരതയുള്ളവർ ചുരുങ്ങുമെന്നു സ്തുതിപാഠകന്മാർ പറഞ്ഞുകേട്ടു പരിപൂർണ്ണമായി അദ്ദേഹം വിശ്വസിച്ചിരിക്കുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സ്ത്രീജനഗതമായ ചാപല്യത്തെ ആയുധമാക്കി പണം പിടുങ്ങാൻ ഒരുമ്പെട്ടുവന്ന വ്യഭിചാരിണികളുടെ സ്തുതിഗീരുകൾ കേട്ടുകേട്ടു് താൻ മന്മഥസുഭഗനാണെന്നു് അദ്ദേഹം ധരിച്ചിരിക്കുന്നു. സ്ത്രീകളെ ഒഴിച്ചാൽ പിന്നെ കഥകളികളിലാണു് അധികം മോഹം. വല്ലിടത്തും അടിയന്തിരമായി പോകേണ്ടിവന്നാൽ പകൽതന്നെ കഥകളി നടത്തും. നമ്പൂരിപ്പാട്ടിലെ ഭരണത്തിന്റെ ഫലമായി മനയ്ക്കലേ പോക്കു് എങ്ങോട്ടാണെന്നു നീളെപ്പരക്കുന്ന സംഭാഷണംകൊണ്ടു ഗ്രഹിക്കാം. വ്യവഹാരകാര്യസ്ഥനായ താശ്ശൻ മേനോൻ ഒരു കടലാസുകെട്ടുംകൊണ്ടു് നമ്പൂരിപ്പാട്ടിലെ അടുക്കൽ എത്തുന്നു.
- നമ്പൂ:
- എനിക്കു് ഇന്നു കാര്യം നോക്കാൻ ഒന്നും എടയില്ല. താച്ചു, നീ പൊയ്ക്കോ.
- താശ്ശൻമേനോൻ:
- –ഇതു് അസാരമെന്നു നോക്കാതെ കഴിയുകയില്ല.
- നമ്പൂ:
- –ഇന്നു നീ എന്തു പറഞ്ഞാലും എനിക്കു് എടയില്ല.
- താ:
- –മറ്റെന്നാൾ നമ്പ്ര വിചാരണയാണു്. അടിയനു് ആ വിവരം ഉണർത്തിക്കാനുണ്ടായിരുന്നു. അതു് ഇപ്പോൾ ഉണർത്തിക്കാതെ കഴിയുകയില്ല.
- നമ്പൂ:
- –എന്തു വിചാരണയായാലും വേണ്ടില്ല. ഇന്നു് എനക്കു് ഒരു കാര്യവും കേൾക്കാൻ എടയില്ല.
- താ:
- –ഒരാധാരം ഫയലാക്കേണ്ടതുണ്ടു്. അതിനു് ഒരു ഹർജി കൊടുക്കണം. ഹർജി എഴുതി കൊണ്ടുവന്നിട്ടുണ്ടു്. അതിൽ ഒന്നു തൃക്കൈ വിളയാടിത്തന്നാൽ മതി.
- നമ്പൂ:
- –ഇന്നു ശനിയാഴ്ചയാണു്. ശനിയാഴ്ച ഞാൻ ഒരു കടലാസ്സിനും ഒപ്പിടാറില്ലെന്നു താച്ചുവിനു നിശ്ചയമില്ലേ? പിന്നെ എന്തിനു് എന്നെ വന്നുപദ്രവിക്കുന്നു?
- താ:
- –ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പറു് ദോഷമായിത്തീരും.
- നമ്പൂ:
- –എങ്ങനെയെങ്കിലും തീരട്ടെ. അപ്പീൽകോടതിയില്ലെ?
- താ:
- –ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽകോടതിയിലും തോല്ക്കും.
- നമ്പൂ:
- –ഇതു വലിയ അനർത്ഥം തന്നെ. താച്ചുവിനെ ഒരു കാര്യം ഏല്പിച്ചാൽ പിന്നെ എന്നെ വന്നു ബുദ്ധിമുട്ടിക്കുന്നതു് എന്തിനാണു്?
- താ:
- –ഹർജിയിൽ അടിയനു് ഒപ്പിട്ടുകൊടുക്കാൻ പാടുണ്ടോ?
- നമ്പൂ:
- –ഇന്നു ശനിയാഴ്ച. ഞാൻ ഒരു ഹർജിയിലും ഒപ്പിടുകയില്ല. പണ്ടു് ഒരന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ടു. ഒരു നമ്പ്ര തോറ്റുപോയതു് താച്ചുവിനു് ഓർമ്മയില്ലേ?
- താ:
- –ഇതു് അന്യായമല്ല ഹർജിയല്ലേ?
- നമ്പൂ
- :എന്തായാലും ഞാൻ ഇന്നു് ഒപ്പിടുകയില്ല; നിശ്ചയം. താച്ചു പോയി കുളിക്കൂ.
ഒരു കേസ്സിൽ പ്രതിഭാഗത്തുനിന്നു് ഒരു ബാരിസ്റ്റർ സായ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നു് താശ്ശൻ പറഞ്ഞപ്പോൾ നമ്പൂരി “സായ്പു വന്നാലെന്തു്?”
“അയാൾ വലിയ കേമനാണു്.”
നമുക്കും ഒരു സായ്പിനെ ഏല്പിക്കണം. ഏലമലക്കാരൻ മക്ഷാമൻ ആയാൽ മതി. ഞാനും അയാളും വലിയ സ്നേഹമാണു്.
അത്രയ്ക്കു കാര്യജ്ഞാനമാണു് അദ്ദേഹത്തിനുള്ളതു്. കേസ്സു കോടതിയിൽ വ്യവഹരിക്കുന്നതിനു് തേയിലത്തോട്ടക്കാരനായാലും മതിയെന്നാണു് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നതു്. ഈ മാക്ഷാമനോടു് എന്താണെന്നോ ഇത്രം ഇഷ്ടം? നമ്പൂരിപ്പാടുതന്നെ പറയട്ടെ.
“ഞാൻ ഇന്നാൾ മലവാരത്തിന്റെ കാര്യത്തെക്കുറിച്ചു സംസാരിപ്പാൻ ഒരു ദിവസം മാക്ഷാമൻ സായ്പിനെ കാണ്മാൻ പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ (മെതാമ്മ സായ്പ് എന്നാണു് പേരു് എന്നു് ഗോവിന്ദൻ പറഞ്ഞു) ഞാൻ ചെല്ലുമ്പോൾ സായ്പു് ഇരിക്കുന്നതിന്റെ കുറേ ദൂരെ ഒരു കസാലമേൽ ഒരു കടലാസു വായിച്ചുകൊണ്ടു് ഇരുന്നിരുന്നു. ഞാൻ അവിടെ ചെന്നു സായ്പിന്റെ അടുക്കെ ഇരുന്നമുതൽ എണീറ്റു പോരാറാവുന്നതുവരെ എന്നെ ആ സ്ത്രീ കൂടെക്കൂടെ കടാക്ഷിച്ചുകൊണ്ടിരുന്നു.”
ഇത്രയും ആയപ്പോൾ പരിഹാസരസികനായ ചെറുശ്ശേരി കടന്നു പറഞ്ഞു. “ഭ്രമിച്ചുപോയി. എനിക്കു സംശയമില്ല. നല്ല ഭ്രമം കടന്നിട്ടുതന്നെ, കടാക്ഷിച്ചതെല്ലാം. കടാക്ഷിക്കാതെ നിവൃത്തിയെന്തു്?” ചെറുശ്ശേരി ഇങ്ങനെ പലപ്പോഴും പരിഹസിക്കാറുണ്ടെങ്കിലും തൊലിപ്പുറത്തു വിജയം പ്രാപിക്കുന്നതല്ലാതെ ബുദ്ധിശൂന്യനായ വങ്കപ്രഭുവിന്റെ ഉള്ളിലേയ്ക്കു കടക്കാറില്ല. അദ്ദേഹം തുടരുന്നു. “ഒടുവിൽ മെതാമ്മസായ്പിന്റെ കടാക്ഷവും മറ്റു കണ്ടിട്ടോ എന്നറിയുന്നില്ല. മാക്ഷാമൻ ഇംകിരിയസ്സിൽ മെതാമ്മസായ്പോടു് ചിരിച്ചുംകൊണ്ടു പറഞ്ഞു. മെതാമ്മാസായ്പു് ചിരിച്ചുംകൊണ്ടു മാക്ഷാമനോടു് എന്തോ മറുപടി പറഞ്ഞു. ഉടനെ വിഡ്ഢി മാക്ഷാമൻ കാര്യം ഒന്നും മനസ്സിലാവാകെ എന്നോടു് ഇങ്ങിനെ പറഞ്ഞു. (എന്റെ ഭാര്യയെ താങ്കളുമായി പരിചയമാക്കാൻ ഞാൻ വിചാരിക്കുന്നു. താങ്കൾക്കു സന്തോഷമുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു.) “എനിക്കു വല്ലാതെ ചിരി വന്നു. എങ്കിലും ചിരിച്ചില്ല. മനസ്സിൽ അടക്കി. ഓഹോ എനിക്കു ബഹുസന്തോഷം തന്നെ എന്നു് ഞാൻ പറഞ്ഞു. വേഗം മക്ഷാമൻ എണീറ്റു പോയി അവളെ കൂട്ടിക്കൊണ്ടു വന്നു് എന്റെ അടുക്കെ നിർത്തി. ഞാൻ എണീറ്റില്ല. പിന്നെ അവൾ എന്റെ അടുക്കെയിരുന്നു. സായ്പു നീട്ടുംപോലെ കൈ എന്റെ സമീപത്തേക്കു നീട്ടി. ഞാനും കൈ നീട്ടി മെതാമ്മസായ്പു് എന്റെ കൈപിടിച്ചു. എന്റെ ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി.”
ഈ സൂരിനമ്പൂരിപ്പാടു കറുത്തേടത്തിന്റെ കത്തു കിട്ടിയതിൽപ്പിന്നെ ഉറങ്ങീട്ടുണ്ടോ എന്നു സംശയമാണു്. രണ്ടു കുട്ടിപ്പട്ടന്മാരും കാര്യസ്ഥൻ നാരായണൻ അമാലന്മാരു്–ഗോവിന്ദൻ, പല്ലക്കു് ഇവരെ ഒക്കെ ചട്ടംകെട്ടുന്നു. അപ്പോഴാണു് രസികനായ ചെറുശ്ശേരി ഒരു കഥ ഓർമ്മിക്കുന്നതു്. അദ്ദേഹം ചോദിക്കുന്നു.
“അപ്പോൾ നാളെ എങ്ങനെ പോവുന്നു? നാളെ ഇവിടെ രാമപ്പണിക്കരുടെ കഥകളി നിശ്ചയിച്ചിട്ടില്ലേ?”
- നമ്പൂരി
- –നാളെക്കാണോ? ശരി. വേണ്ടികില്ല. കളിച്ചോട്ടെ. നോക്കു പോവക. ഉണ്ണികൾ കാണട്ടെ. മടങ്ങിവന്നിട്ടു രണ്ടു മൂന്നരങ്ങു് കളിപ്പിക്കാം. ഇന്ദുലേഖയ്ക്കും കാണാമല്ലൊ.
- ചെറു
- –രാമപ്പണിക്കർക്കു മറ്റന്നാൾ നിശ്ചയമായും പോണമെന്നാണു് പറഞ്ഞതു്.
- നമ്പൂ
- –എന്നാൽ യാത്ര മറ്റന്നാളാക്കിയാലോ?
- ചെറു:
- –അതാണു നല്ലതെന്നു തോന്നുന്നു.
- നമ്പൂ:
- –കളിക്കാരു എനിയത്തെ കൊല്ലം വരുമല്ലോ.
- ചെറു:
- –ഇഷ്ടംപോലെ; വിവരം കളിക്കാരോടു പറയാം.
പക്ഷെ ചെറുശ്ശേരിയുടെ സാമർത്ഥ്യത്തിൽ ഒടുവിൽ,
“ശരിതന്നെ. എന്നാൽ രാമന്റെ വേഷം കണ്ടിട്ടു പോവാം. അങ്ങനെ ഉറച്ചു. എന്നാൽ അഫനോടു് ഇപ്പോൾത്തന്നെ അറിയിച്ചു മറുപടി പറയൂ” എന്നായി നമ്പൂരിപ്പാടു്.
നമ്പൂരിപ്പാട്ടിലെ എഴുന്നള്ളേത്തും കണ്ടുകൊണ്ടു് പഞ്ചുമേനോനും കറുത്തേടവും കാര്യസ്ഥരും എല്ലാം ഇരിക്കവേ ഇന്ദുലേഖയുടെ അമ്മാവനായ ഗോവിന്ദൻകുട്ടിമേനോൻ മദിരാശിയിൽനിന്നും വന്നു. ഇന്ദുലേഖയുടെ അറയിലേയ്ക്കു കടക്കുന്നു. അദ്ദേഹം പഞ്ചുമേനോന്റെ ശപഥത്തേയും നമ്പൂതിരിപ്പാട്ടിലെ സംബന്ധാലോചനയെപ്പറ്റിയും ഗോവിന്ദപ്പണിക്കർ മാധവനു് അയച്ചിരുന്ന കത്തിൽനിന്നു ഗ്രഹിച്ചിട്ടുണ്ടു്. അതിനാൽ അദ്ദേഹം വാത്സല്യപൂർവം ഭാഗിനേയിയോടു ചോദിക്കുന്നു.
“എന്താണു് ഇത്ര ബുദ്ധിയില്ലേ നിണക്കു്. ഗോഷ്ടി കാണിക്കുന്നതു കണ്ടാൽ ചിരിക്കുകയല്ലേ വേണ്ടതു്. നീ എന്തു ഗോഷ്ടിയാണു് കാണിക്കുന്നതു്. ഇനിയും കരയാൻ ഭാവമാണെങ്കിൽ ഇതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.”
ഗോവിന്ദൻകുട്ടിമേനവന്റെ വരവും അദ്ദേഹത്തിന്റെ വാക്കുകളും ഇന്ദുലേഖയ്ക്കു വലുതായ ധൈര്യം നൽകി. കഥകളി മുഴുവനാകുംമുമ്പേ തന്നെ നമ്പൂരിപ്പാടു പുറപ്പെടാൻ വിഷമിച്ചുതുടങ്ങി. വെളിച്ചായിട്ടു പുറപ്പെട്ടാൽ മതി എന്നു ചെറുശ്ശേരി പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.
“ചെറുശ്ശേരിക്കു മഞ്ചലിൽ കിടന്നുറങ്ങാമെടോ. വഴിയിന്റെ ദുർഘടം ആമാലന്മാർക്കല്ലെ. നല്ല ദീവട്ടി നാലാൾ പിടിക്കട്ടെ” എന്നായി അദ്ദേഹം. “ഇരിക്കട്ടേ, ഈ കമ്പത്തിനു് ഇന്നുരാത്രി പുറപ്പെടാൻ സമ്മതിക്കുകയില്ല” എന്നു ബുദ്ധിമാനായ ചെറുശ്ശേരിയും ഉറയ്ക്കുന്നു. നമ്പൂരിപ്പാടു് ഒരുക്കങ്ങൾ എല്ലാം മുറയ്ക്കു തുടങ്ങുന്നു. അക്കൂട്ടത്തിൽ ചെറുശ്ശേരി ആയിരം പ്രാവശ്യം കണ്ടിട്ടുള്ള വെള്ളിച്ചെല്ലം വെളിക്കു എടുത്തിട്ടു് അദ്ദേഹം ഇങ്ങനെ തുടരുന്നു: “ചെറുശ്ശേരി! അതു നോക്കു, ഒരു വെള്ളിച്ചെല്ലം. ഇതു മുമ്പു ചെറുശ്ശേരി കണ്ടിട്ടില്ലെന്നു തോന്നുന്നു.”
- ചെറു:
- –എനിക്കു കണ്ടതായി നല്ല ഓർമ്മ തോന്നുന്നില്ല. പണിവിശേഷംതന്നെ. ഈ ദിക്കിൽ പണിഞ്ഞതോ! (വാസ്തവത്തിൽ ആ ചെല്ലം സമീപത്തിൽ ഉള്ള ഒരു തട്ടാൻ തീർത്തതാണെന്നു ചെറുശ്ശേരിക്കു അറിയാമായിരുന്നു.
- നമ്പൂ:
- –അല്ല. ഇവിടെ പണിയെടുത്തതല്ല. ഈ ദിക്കിൽ ഇതിനെ ആരു പണി എടുക്കൂ. മൈസൂർക്കാരൻ ഒരു മൊതല എനിക്കു സമ്മാനമായിത്തന്നതാണു് മലവാരം പാട്ടത്തിനു കൊടുത്തപ്പോൾ.
- ചെറു:
- –മൈസൂർക്കാരൻ മൊതലയോ?
- നമ്പൂ:
- –അതേ. അതേ. മൊതല. മൊതല എന്നാണവനെ പറയാറു്.
- ചെറു:
- –മുതലിയാരു ആയിരിക്കാം.
- നമ്പൂ:
- –മുസലിയാരു എന്നു പറയും. ആ കസവുവച്ച തുപ്പട്ടാ ഒന്നു നോക്കു. ബഹുവിശേഷങ്ങൾ ബംദ്രാസ് എന്നു പറഞ്ഞ ദിക്കിൽ ഉണ്ടാക്കുന്നതാണു്. ബഹു വില പിടിച്ചതാണു്. എനിക്കു് അതു് മേഘദന്തൻ എന്നു പേരായി ഏലമല പാട്ടത്തിലും വാങ്ങിയ സായിപ്പു നെയ്യിച്ചു്
- ചെറു:
- –(ആശ്ചര്യഭാവത്തിൽ) ഇതു് എവിടെ നെയ്യുന്നതാണെന്നാണു പറഞ്ഞതു്?
- നമ്പൂ:
- –ബംദ്രാസ് എന്നു പറയുന്ന രാജ്യത്തു്.
- ചെറു:
- –ആ രാജ്യം എവിടെയാ?
- നമ്പൂ:
- –അതു ബിലാത്തിയിൽനിന്നും പിന്നെയും ഒരു പതിനായിരം നാഴിക തെക്കുപടിഞ്ഞാറാണത്രേ. ആ ദിക്കിൽ ആറു മാസം പകലും ആറു മാസം രാത്രിയുമാണെന്നു് മേഘദത്തൻ എന്നോടു പറഞ്ഞു.
അനന്തരം നമ്പൂരിപ്പാടു് ഒരു കണ്ണാടി എടുത്തു കാണിച്ചു. അതു കണ്ട ചെറുശ്ശേരി–
“വിശേഷമായ കണ്ണാടി തന്നെ” എന്നു പറഞ്ഞിട്ടു് കൈകൊണ്ടു് തന്റെ താടി ഒന്നു തടവിക്കൊണ്ടു് മന്ദഹാസം ചെയ്യുന്നു. രാത്രി യാത്ര മുടക്കാൻ അദ്ദേഹത്തിനു് അവസരം ലഭിക്കുന്നു.
- നമ്പൂ:
- –എന്താണു ചെറുശ്ശേരി ചിരിച്ചതു്. പറയൂ പറയൂ.
- ചെറു
- –സാരമില്ല. പറയാൻ മാത്രമൊന്നുമില്ല. ക്ഷൗരം ഇന്നലെ കഴിച്ചുകളയാമായിരുന്നു. അതു കഴിഞ്ഞില്ല. എന്നാൽ എന്റെ ഈ യാത്രയിൽ അതിനെക്കുറിച്ചു് അത്ര ആലോചിപ്പാനില്ലല്ലോ. ക്ഷൗരവും മറ്റും ചെയ്തു സുന്ദരനായി പുറപ്പെടേണ്ടതു് ഇന്ദുലേഖയുടെ ഭർത്താവല്ലേ. കൂടെയുള്ളവർ എങ്ങനെ പുറപ്പെട്ടാലും വിരോധമില്ലല്ലോ എന്നോർത്തു ചിരിച്ചതേയുള്ളു.
ഇതു കേട്ടപ്പോഴാണു് താൻ ക്ഷൗരം ചെയ്യാൻ ദിവസങ്ങൾ കുറെ അധികമായിരിക്കുന്നതും കുറേശ്ശ നരച്ച രോമങ്ങൾ ഉള്ള കഥയും നമ്പൂരിപ്പാട്ടിലേയ്ക്കു് ഓർമ്മ വരുന്നതു്.
“അല്ല ശിക്ഷ. കമ്പം തന്നെ. ചെറുശ്ശേരി ഓർമ്മയാക്കിയതു നന്നായി. അബദ്ധമാകുമായിരുന്നു. ശിവശിവ! നര കൂടിയുണ്ടു്. ഞാൻ വയസ്സനായി ചെറുശ്ശേരി!
- ചെറു:
- –അതു മാത്രം ഞാൻ സമ്മതിക്കയില്ല.
- നമ്പൂ:
- –എന്നാൽ ക്ഷൗരം വേണ്ടാ.
- ചെറു:
- –അതു മനസ്സുപോലെ.
- നമ്പൂ:
- –വെളക്കത്തു വച്ചു് ഇപ്പോൾത്തന്നെ ചെയ്യിച്ചാലോ.
- ചെറു:
- –രാത്രി ക്ഷൗരം വിധിച്ചിട്ടില്ല. വിശേഷിച്ചു് നാം ശുഭകാര്യത്തിനു പോകുന്നതല്ലേ. അതു വയ്യാ എന്നു് എനിക്കു തോന്നുന്നു. പക്ഷേ ക്ഷൗരം വേണ്ടെന്നു വച്ചാലും കൊള്ളാം.
- നമ്പൂ:
- –അതു പാടില്ല. വെളിച്ചായി ക്ഷൗരം കഴിച്ചിട്ടു പുറപ്പെടാനേ പാടുള്ളു. ക്ഷൗരം കഴിഞ്ഞാൽ കുളിക്കാതെ പുറപ്പെടാൻ പാടുണ്ടോ?
- ചെറു:
- –കുളിക്കാതെ പുറപ്പെടരുതു്.
- നമ്പൂ:
- –കുളിച്ചു പുറപ്പെടാം.
- ചെറു:
- –എന്നാൽ പ്രാതൽ കൂടികഴിഞ്ഞിട്ടല്ലേ നല്ലതു്?
- നമ്പൂ:
- –അങ്ങനെതന്നെ.
ഇങ്ങനെ ചെറുശ്ശേരി കാര്യം പറ്റിച്ചതുകൊണ്ടാണു് പഞ്ചുമേനോനും കൂട്ടരും കാത്തിരിക്കേണ്ടതായി വന്നതു്. ആ വൃദ്ധന്റെ ഹൃദയം പര്യാകുലമായിരിക്കുന്നു. ഒടുവിൽ “നമ്പൂതിരിപ്പാടു് ശാഠ്യം കളഞ്ഞു ഭാര്യയാക്കി എടുത്തോട്ടേ. ശാഠ്യം തീർന്നില്ലെങ്കിൽ ഉത്തരവാദിത്വം ഒന്നുമില്ല. നമ്പൂതിരിപ്പാടു കൊള്ളരുതാഞ്ഞിട്ടു ശാഠ്യം തീർത്തില്ലെന്നു ഞാൻ പറയും. അല്ലാതെ എന്തു്? മാധവനു് ഈ പെണ്ണിനെ കൊടുക്കയില്ലെന്നാണു് ഞാൻ സത്യം ചെയ്തതു്. നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കും എന്നു ഞാൻ സത്യം ചെയ്തിട്ടില്ലല്ലോ” എന്നു് ആ ശുദ്ധൻ സമാധാനപ്പെടുന്നു. നമ്പൂരിപ്പാട്ടിലെ ഘോഷയാത്ര പലരും കാണുന്നു. അദ്ദേഹത്തിന്റെ വേഷവും പകിട്ടും ഒക്കെ കണ്ടപ്പോൾ “ഓഹോ! കേശവൻനമ്പൂതിരി പറഞ്ഞതു സൂക്ഷ്മം തന്നെ. ഇന്ദുലേഖ ഈ നമ്പൂരിയുടെ പുറകെ ഓടും സംശയമില്ല; സംശയമില്ല” എന്നു പഞ്ചുമേനോനും തീർച്ചപ്പെടുത്തുന്നു. ലക്ഷ്മിക്കുട്ടി അമ്മയ്ക്കാകട്ടെ ആൾ ഒരു കമ്പമാണെന്നാണു് തോന്നിയതു്. അവർക്കു് തന്റെ മകളെ നല്ലപോലെ അറിയാമായിരുന്നു. അതിനാൽ മുത്തശ്ശി വന്നു്,
“നിണക്കു ഇപ്പോൾ വന്ന ഭർത്താവിനെപ്പോലെ നന്നായിട്ടു് ഒരു സംബന്ധവും ഇതുവരെ നമ്മളെ തറവാട്ടിൽ ഉണ്ടായിട്ടില്ല. നമ്മുടെ ഭാഗ്യം” എന്നു പറഞ്ഞപ്പോൾ അവൾ മന്ദഹാസം തൂകിയതു്. അവരുടെ മനോഭാവം ഈ സംഭാഷണത്തിൽനിന്നും ഗ്രഹിക്കാം.
- ല–അ:
- –ആ നമ്പൂരിപ്പാട്ടിലെ വരവു് ബഹുഘോഷമായി. ആൾ മഹാ വിഡ്ഢിയാണെന്നു തോന്നുന്നു. ഇനി മേൽ മുകളിലേയ്ക്കു വരവു കാണും.
- ഇന്ദു:
- –വരട്ടെ.
- ല:
- –ബാന്ധവിക്കണമെന്നു പറയും.
- ഇന്ദു:
- –ആരെ?
- ല:
- –നിന്നെ.
- ഇന്ദു:
- –വന്നുകേറിയ ഉടനെയോ?
- ല:
- –(ചിരിച്ചുംകൊണ്ടു്). ഒരു സമയം ഉടനെത്തന്നെ പറയും എന്നു തോന്നുന്നു.
- ഇന്ദു:
- –അങ്ങനെ പറഞ്ഞാൽ അതിന്റെ ഉത്തരം എന്റെ ദാസി അമ്മു പറഞ്ഞോളും.
- ല:
- –മാധവൻകൂടി ഇപ്പോൾ ഉണ്ടായിരുന്നാൽ നല്ല നേരം പോക്കായിരുന്നു.
മാധവൻ എന്ന ശബ്ദശ്രവണമാത്രത്താൽ ഇന്ദുലേഖയുടെ മുഖത്തു പ്രത്യക്ഷമായുണ്ടായ വികാരങ്ങളെ കണ്ടിട്ടു്,
“ഓഹോ! എന്റെ കുട്ടി! നിന്റെ പ്രാണൻ ഇപ്പോൾ മദിരാശിയിൽ തന്നെയാണു്, സംശയമില്ല. നിണക്കു് ഇങ്ങനെ ഇരിക്കുന്നതിന്നു് മനസ്സിൽ വളരെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ആട്ടെ! ദൈവം ഉടനെ എല്ലാം ഗുണമായി വരുത്തും.”
കുറച്ചു കഴിഞ്ഞപ്പോൾ മാധവനു് ഉദ്യോഗം കിട്ടിയതായും മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തിരിച്ചുവരുന്നതായും കത്തു കിട്ടുകയാൽ രണ്ടു പേരും പ്രസന്നരാകുന്നു. ഇന്ദുലേഖ മദ്രാസിലേയ്ക്കു പുറപ്പെടാൻ ഇച്ഛ പ്രകാശിപ്പിക്കുന്നു. തത്സമയം അവിടെ കടന്നുവന്ന ഗോവിന്ദൻകുട്ടിമേനോൻ യാത്രയ്ക്കു വേണ്ട ഒരുക്കമെല്ലാം ചെയ്തുകൊള്ളാനും പറയുന്നു.
കാര്യങ്ങൾ ഇത്രത്തോളം അനുകൂലമായിരിക്കേ ഇന്ദുലേഖയുടെ വിവാഹാലോചനയെപ്പറ്റി ശങ്കരശാസ്ത്രികൾ അറിയുന്നു. അദ്ദേഹം വലിയ വിദ്വാനും മാധവന്റെ പേരിൽ അളവറ്റ വാത്സല്യമുള്ളവനും ആണു്. വിവരങ്ങൽ ശരിക്കു് അറിഞ്ഞിട്ടു് അവിടെനിന്നു കടക്കുന്നു.
നമ്പൂരിപ്പാടും ഇന്ദുലേഖയുമായുള്ള പ്രേമസംഭാഷണത്തിൽ നമ്പൂരിപ്പാടുവിഡ്ഢിയാകുന്നു.
“ഞാൻ വന്നപ്പോൾ താഴെയുണ്ടായിരുന്നു, ഇല്ലേ? കണ്ടതുപോലെ തോന്നി.
ഇന്ദു:ഞാൻ അപ്പോൾ താഴത്തില്ല.
ഞാൻ എന്നു പറഞ്ഞപ്പോൾതന്നെ നമ്പൂതിരിപ്പാടു് ഒന്നു ഞെട്ടി. പക്ഷെ ഉളളിലെ സ്തോഭത്തെ മറച്ചുവച്ചുകൊണ്ടു പറഞ്ഞു.
“താഴത്തു വന്നതേയില്ലേ?”
‘വന്നതേയില്ല.’
“അതെന്തോ?”
‘ഒന്നും ഉണ്ടായിട്ടല്ല.’
“ആദ്യം വരാൻ നിശ്ചയിച്ച ദിവസം സംഗതിവശാൽ പുറപ്പെടാൻ തരമായില്ല. ആ വിവരത്തിനു് എഴുത്തയച്ചു. എഴുത്തു കണ്ടില്ലേ?”
‘ഞാൻ കണ്ടിട്ടില്ല.’
“കറുത്തേടം കാണിച്ചില്ലേ?”
“നമ്പൂരി എന്നെ കാണിച്ചിട്ടില്ല.”
“കറുത്തേടം മഹാവിഡ്ഢിതന്നെ. അന്നു ഞാൻ പുറപ്പെട്ട ദിവസം ഒരു ഏലമലക്കാരൻ മാക്ഷാമൻസായ്പു വന്നിരുന്നു. എൺപതിനായിരം ഉറുപ്പികയ്ക്കു മല കരാർ കൊടുത്തു.” എന്നിങ്ങനെ പച്ചപ്പൊളി തട്ടിവിട്ടതു് തന്റെ പ്രഭാവത്തെ ഇന്ദുലേഖയ്ക്കു മനസ്സിലാക്കിക്കൊടുപ്പാൻ മാത്രമാണു്.
ഒടുവിൽ,
“ഇന്ദുലേഖ കറുത്തേടത്തിനു അമ്മയ്ക്കു ബാന്ധവം ആയതിനു മുമ്പുണ്ടായ മകളായിരിക്കും.”
“ആരുടെ മകൾ. കറുത്തേടത്തു നമ്പൂരിയുടേയോ?
അല്ല. ഞാൻ നമ്പൂരിയുടെ മകളല്ല. രാമവർമ്മരാജാവിന്റെ മകളാണു്.”
“അതേ അതേ! അതാണു ഞാൻ പറഞ്ഞതു്.”
“എന്നാൽ ശരി.”
“ഇന്ദുലേഖയുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടുകേട്ടു് എനിക്കു നിവൃത്തിയില്ലാതെ ആയി. ഇന്ദുലേഖയുടെ വർത്തമാനം കേട്ടുകേട്ടു് മനവക കാര്യങ്ങൾ യാതൊന്നും ഞാൻ നോക്കാതെയായി.”
“ഇതു മഹാ കഷ്ടം. ഞാൻ മനവക കാര്യങ്ങൾക്കു് ഇത്ര വിരോധിയോ? ഇതിനു് എന്താണു സംഗതി?”
ആകപ്പാടെ തന്റെ പുറപ്പാടു ശരിയായില്ലെന്നു വിഡ്ഢിയായ നമ്പൂരിപ്പാടും ഗ്രഹിക്കാതിരുന്നില്ല. അതിനാൽ ശൃംഗാരശ്ലോകം ചൊല്ലി വശപ്പെടുത്താമെന്നു നിശ്ചയിച്ചുകൊണ്ടു തുടങ്ങുന്നു.
“ഇന്നലെ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അതു് ഇന്ദുലേഖയോടു ചൊല്ലണം എന്നു് എനിക്കൊരാഗ്രഹം. ഇന്ദുലേഖയ്ക്കു സംസ്കൃതത്തിൽ വില്പത്തി അല്ല ഇംകിരിയസ്സു പഠിപ്പാണു് ഉള്ളതെന്നു കേട്ടു. സംസ്കൃതശ്ലോകം ചൊല്ലയാൽ അർത്ഥം മനസ്സിലാവുമോ?”
“നല്ലവണ്ണം മനസ്സിലാക്കുവാൻ പ്രയാസം.”
“കുറെ വായിച്ചു വില്പത്തിയായിരുന്നു വേണ്ടതു്.”
“ശരി.”
“ഞാൻ ഒരു ശ്ലോകം ചൊല്ലം. അർത്ഥം മനസ്സിലാവുമോ എന്നു നോക്കു.”
സ്തല്ലാഭോപായ ചിന്താപിച ഗരളജൂഷോ ഹേതുരുല്ലാഘതായാഃ
നോചേദാലോലദൃഷ്ടിപ്രതിളയഭുജശീദഷ്ടമർമ്മാ മുഹുസ്തേ
യാമേവാലംബ്യജീവേ കഥമധരസുധാമാധുരീമപ്യജാനൻ”
എന്ന പ്രസിദ്ധശ്ലോകത്തിനെ അദ്ദേഹം,
ആസ്താം പീയുഷഭാവഃ സുമതി ഗരജരളഹാരീപ്രസിദ്ധഃ എന്നു ചൊല്ലിയിട്ടു തോന്നാതെ വിഷമിക്കുന്നതു് കണ്ടിട്ടു് ഇന്ദുലേഖ സസ്മിതം പറയുന്നു. “ബുദ്ധിമുട്ടേണ്ട. ശ്ലോകം പിന്നെ ഓർമ്മയാക്കിയിട്ടു ചൊല്ലാമല്ലോ.”
നമ്പൂരി:അതു പോരാ. ഞാൻ ഒന്നാമതു് ഇന്ദുലേഖയോടു ചൊല്ലിയ ശ്ലോകം മുഴുവനാക്കാഞ്ഞാൽ പോരാ. നോക്കട്ടെ. ആസ്താംപീയഷഭാവഃ സുമതിഗരജരളതിപ്രസിദ്ധഃ ഓഹോ തോന്നി തോന്നി. തല്ലാഭോപായഖിന്നാപിചഗരഹരോഹേതുരുല്ലാസഭാവഃ എനിയത്തെ രണ്ടു പാദം അശേഷം തോന്നുന്നില്ല. മുമ്പുതന്നെ തോന്നുന്നില്ല. വിചാരിച്ചിട്ടും ഫലമില്ല. ‘ആസ്താം പീയുഷഭാവഃ’ ഓ പിന്നെയും മറന്നോ. ഇതു വലിയ വിഷമം. ഓഹോ ഇല്ല തോന്നി. ‘ ആസ്താംപീയുഷഭാവഃ സുമതിഗരജരളാ ഇതി പ്രസിദ്ധ തല്ലാഭേപോയഖിന്നാപി ച ഗരളഹരോ ഹേതുരുല്ലാസഭാവഃ’ ഇത്രത്തോളം ചൊല്ലി. ഒടുവിൽ കറുത്തേടത്തെ വിളിച്ചു ചെറുശ്ശേരിയുടെ അടുക്കെ പോയി. ‘ആസ്താം പീയുഷ’ എന്ന ശ്ലോകം മുഴുവനും ഒരു ഓലയിൽ എഴുതിച്ചു ഇങ്ങട്ടു കൊണ്ടുവരു. വേഗം വേണം എന്നുപറഞ്ഞയയ്ക്കുന്നു. പാവംതന്നെ. ‘ആസ്താം’ എന്നു തുടങ്ങുന്ന എത്രയോ ശ്ലോകങ്ങൾ ഉണ്ടെന്നുള്ളതു കൂടി അറിവില്ല. കേശവൻനമ്പൂതിരിയോ അതിലും മിടുക്കൻ. ഒടുവിൽ ചെറുശ്ശേരിയെ കണ്ടു് ‘ആസീൽ’ എന്നു തുടങ്ങുന്ന ശ്ലോകം കുറിച്ചുതരാൻ പറഞ്ഞിരിക്കുന്നതായിട്ടാണു് അറിയിക്കുന്നതു്. അദ്ദേഹം ‘ആസീദ്ദശരഥോനാമ’ എന്നു ശ്ലോകം കുറിച്ചയയ്ക്കയും ചെയ്യുന്നു. വേറെ വല്ലവരുമായിരുന്നെങ്കിൽ അപ്പോഴേ ആ വീട്ടിൽനിന്നു കടക്കുമായിരുന്നു. പക്ഷേ സൂരിനമ്പൂരിപ്പാടു് അത്തരക്കാരനല്ല. വീരനാണു്. കേശവൻ നമ്പൂരിയും പിന്നാലെ ഭാസി അമ്മുവും കടന്നു പോകുന്നതു കണ്ടിട്ടു് ദാസിയോടായി,
അവിടെ നിക്കു, അവിടെ നിക്കു, ഒരു വിവരം ചോദിക്കട്ടെ–ഇന്ദുലേഖയുടെ വിഷളിയാണു് അല്ലേ? രസികത്തിയാണു നീ. നീ വിഷളിയായിരിക്കേണ്ടവളല്ല. നീ മഹാസുന്ദരിയാണു്. പോവാൻ വരട്ടെ. നിക്കു. നിക്കു” എന്നു പറയുന്ന നമ്പൂരിപ്പാട്ടിന്റെ വിഡ്ഢിത്തങ്ങൾ നോക്കണേ. അദ്ദേഹം തുടരുന്നു.
“നിനക്കു സംബന്ധം ആരെങ്കിലും ഉണ്ടോ?”
“ഇല്ല.”
“കഷ്ടം! ഈ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്തു് ഈ ഓമനയായ ദേഹത്തെ ദുഃഖിപ്പിച്ചു കാലം കഴിക്കുന്നു. ഇല്ലേ? ഇങ്ങട്ടു വരൂ. എന്താണു് കയ്യിൽ മുറുക്കാനോ?
“മുറുക്കാനല്ല. അടയ്ക്കാ കഷണിച്ചതാണു്.”
“ഇന്ദുലേഖയ്ക്കു മുറുക്കുണ്ടോ?”
“ചിലപ്പോൾ മുറുക്കാറുണ്ടു്.”
“ഇന്ദുലേഖയ്ക്കു് ആരെങ്കിലും ചുറ്റമുണ്ടോ? സ്വകാര്യമായിട്ടു്. നീ എന്നോടു പറ.”
“ചുറ്റമോ?”
“ഒളിസ്സേവ, ഒളിസ്സേവ.”
“രഹസ്യം രഹസ്യം”
“അടിയൻ ഒന്നും അറിയില്ല.”
ഇന്ദുലേഖയെ ഞാൻ കൂട്ടിക്കൊണ്ടു പോകുമ്പോൾ നീ കൂടെത്തന്നെ വരണം” എന്നു കൂടി നമ്പൂരിപ്പാടു ചട്ടംകെട്ടുന്നു.
അടുത്ത നിമിഷത്തിലാണു് അദ്ദേഹം ലക്ഷ്മിക്കുട്ടിഅമ്മയെ കാണുന്നതു്. അവരിലും ഭ്രമിച്ചു വശാകുന്നു. “അത്ഭുതം, അത്ഭുതം, അതിശം, അതിശംതന്നെ. കറുത്തേടത്തിന്റെ ഭാഗ്യവിശേഷംതന്നെ. അതിസുന്ദരി. എന്നാൽ കറുത്തേടം നന്നാ ഭ്രമിച്ചിട്ടാണു് അല്ലേ? അതിനു സംശയമുണ്ടോ? ആരു ഭ്രമിക്കാതിരിക്കും. സാക്ഷാൽ ലക്ഷ്മീദേവിതന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരിയോ” എന്നിങ്ങനെയാണു് തുടസ്സം. അവരുടെ മുമ്പിലും ചെറുശ്ശേരിയെക്കൊണ്ടു്
യത്ത്വസ്യാമുഖമണ്ഡലേ സത് ഭവാനപ്യുജ്ജിനീതേപുരഃ
ആവിസ്മൃത്യകിമേതദുക്തമധുനാ യത്ത ദൃശീം സുന്ദരീം
ഭുഞ്ജാനസ്യ പുരോവ യഞ്ച പുരുഷാ ഇത്യസ്മേഹേ നിസ്പൃഹാഃ’
എന്ന ശൃംഗാരശ്ലോകം ചൊല്ലിക്കുന്നു. ലജ്ജാഹീനതയ്ക്കും ചാപല്യത്തിനും ഒരു സീമ വേണ്ടേ? ഇതു കണ്ടിട്ടാണു് നമ്പൂരിമാരിൽ ചിലർ ക്ഷോഭിച്ചു് ഈ ഗ്രന്ഥത്തെ തീയിലിട്ടു ചുടണമെന്നു് അഭിപ്രായപ്പെട്ടതു്. വാസ്തവത്തിൽ ചന്തുമേനോൻ പരമാർത്ഥം പറഞ്ഞുവെന്നേയുള്ളു. ഇത്തരക്കാർ അന്നും ഇന്നും ധാരാളമുണ്ടു്. ഒരു കേ–ഭട്ടതിരിപ്പാടു് കുഞ്ഞുക്കുട്ടൻ തമ്പുരാനെക്കൊണ്ടു എഴുതിപ്പിച്ചു് ഒരു സ്ത്രീക്കു് അയപ്പിച്ച കത്തു് അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതു നോക്കുക.
നമ്മൾക്കിഷ്ടനിലയ്ക്കുയർച്ച വരുവാനാണെന്നു കാണുന്നുഞാൻ
മൻമുഖ്യപ്രണയം നമുക്കിതുവരെ കൂട്ടിപ്പിണച്ചല്ലയോ
നന്മയ്ക്കിന്നുവരേയ്ക്കുമിന്ദുവദനേ നീളുന്നു നാളിങ്ങനെ.’
ഇതിനെ കുത്തീട്ടാണു് അച്ചടിപ്പിച്ചിട്ടുള്ളതെങ്കിലും പേരു മനസ്സിലാക്കാൻ പ്രയാസമില്ല. രണ്ടു പദ്യങ്ങൾ മുഴുവൻ പുഴുക്കുത്തു പിടിച്ചിരിക്കുന്നതിനാൽ പച്ചത്തെറിയായിരിക്കണമെന്നു തോന്നുന്നു. വേറൊരു വിദ്വാൻ അദ്ദേഹത്തിനെക്കൊണ്ടുതന്നെ എഴുതിച്ച പദ്യങ്ങൾ കുത്തിടാതെ പ്രസിദ്ധീകരിച്ചിരിക്കുന്നു. അഞ്ചാംഭാഗം ൧൫൧ മുതല്ക്കു ൧൫൩-ാം വശംവരെ വായിച്ചുനോക്കുക. ഇത്തരം ലജ്ജാഹീനതയേയാണു് ചന്തുമേനോൻ കഠിനമായി അധിക്ഷേപിച്ചിരിക്കുന്നതു്.
പഞ്ചുമേനോനു പോലും നമ്പൂരിപ്പാട്ടിലെ മട്ടുകൾ രസിക്കാതായി.
“പഞ്ചു അതിഭാഗ്യവാൻ തന്നെ. ഇന്ദുലേഖയേയും പഞ്ചുവിന്റെ മകൾ ലക്ഷ്മിക്കുട്ടിയേയും കണ്ടു. തമ്മിൽ ഞാനോ നീയോ സുന്ദരി എന്നു തിരക്കുംപോലെ തോന്നും അവരുടെ സൗന്ദര്യം കണ്ടാൽ. കറുത്തേടത്തിന്റെ ഭാഗ്യം. രണ്ടാളും അതിസുന്ദരിതന്നെ.”
എന്നിങ്ങനെ നമ്പൂരിപ്പാടു പറഞ്ഞതു് അദ്ദേഹത്തിനു് എങ്ങനെ രസിക്കും? പഞ്ചുമേനോനും കറുത്തേടവും തമ്മിലുള്ള സംഭാഷണത്തിൽ നിന്നു് മേനോന്റെ അപ്പോഴത്തെ മനോഭാവം നിർണ്ണയിക്കാം.
- പഞ്ചു:
- –എന്താണു് ഇന്ദുലേഖയ്ക്കു ബോധ്യമായോ?
- കറു:
- –ബോധ്യമാവും. ബോധ്യമാവാതെയിരിക്കയില്ല.
- പഞ്ചു:
- –ആവുന്നതു പിന്നെ പറയാം; ആയോ.
- കറു:
- –അതിപ്പോൾ നിശ്ചയിക്കാറായിട്ടില്ല. ബോധ്യമാവും, അതിനു സംശയമില്ല.
- പ:
- –തിരുമനസ്സിലെവാക്കു് എനിക്കശേഷം വിശ്വാസമാവുന്നില്ല. തേണുതേണു വരവു കണ്ടപ്പോൾ ഞാൻ വല്ലാതെ ഭ്രമിച്ചു. നമ്പൂരിപ്പാടു് ആകപ്പാടെ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു എനിക്കു്.
- കറു:
- –മഹാ ധനവാനല്ലേ, അതു നോക്കണ്ട.
- പ:
- –ഇന്ദുലേഖ അതൊന്നും നോക്കുന്ന കുട്ടിയല്ല. നമ്മളുടെ മോഹം വെറുതേ എന്നു തോന്നുന്നു. നമ്പൂരിപ്പാട്ടിലേക്കു വിശേഷം പറവാൻതന്നെ വശമില്ല. ഇന്ദുലേഖയുടേയും ലക്ഷ്മിക്കുട്ടിയുടേയും സൗന്ദര്യം എന്നോടു് എന്തിനാണു് ഇങ്ങനെ വർണ്ണിക്കുന്നതു്? തുമ്പില്ലാത്ത വാക്കു പറയുന്നു ഇദ്ദേഹം.
- കറു:
- –വലിയ ആളുകളല്ലേ. അവർക്കു് എന്തും പറയാമല്ലോ.
- പ:
- –എന്തും പറഞ്ഞാൽ ചിലപ്പോൾ എന്തും കേൾക്കേണ്ടിവരും. എനിക്കിതൊന്നും രസമായില്ല. ഇന്ദുലേഖ എന്തു പറഞ്ഞു?
- കറു:
- –വിശേഷിച്ചു് ഒന്നും പറഞ്ഞില്ല.
- പ:
- –പിന്നെ മാളികയിൽ പോയിട്ടു് നമ്പൂരിപ്പാടു് എന്തു ചെയ്തു?
- കറു:
- –വിശേഷിച്ചു ഒന്നും ചെയ്തില്ല. എനിക്കു് ഊക്കു കഴിക്കാൻ വൈകുന്നു. ഞാൻ ഊക്കു കഴിച്ചുവന്നിട്ടു് എല്ലാം പറയാം.
- പ:
- –ഒന്നും പറയാനില്ല. ഇക്കാര്യം മാനിക്കുകയില്ല. പിന്നെ എന്തിനാണു് ഈ ഗോഷ്ടികൾ കാണിക്കുന്നതു്. നമ്പൂരിപ്പാട്ടിലെ ലജ്ജാഹീനതയുടെ പാരമ്യം അന്നുതന്നെ കളപ്പുരയ്ക്കു പോകുംവഴിക്കു ചെറുശ്ശേരിയുമായുണ്ടായ സംഭാഷണത്തിൽ നാം കാണുന്നു.
- നം:
- –ലക്ഷ്മിക്കുട്ടി എന്നെ കണ്ടിട്ടു് ഒന്നു ഭ്രമിച്ചിട്ടുണ്ടു്.
- ചെറു:
- –അതിൽ എനിക്കു സംശയമില്ല.
- നം:
- –എന്നാൽ അതിനെന്തു വിദ്യ?
- ചെറു:
- –ഏതിനു്?
- നം:
- –ആ ഭ്രമം നിവൃത്തിക്കാൻ.
- ചെറു:
- –അതിനു പലേ വിദ്യകളും ഇല്ലേ? ഇനി ലക്ഷ്മിക്കുട്ടിയെ കാണേണ്ട എന്നു വച്ചേയ്ക്കണം.
- നം:
- –എന്തു കഥയാണു് ചെറുശ്ശേരി പറയുന്നതു്? അങ്ങിനെ ഭ്രമം മാറ്റുന്നതായാൽ ഇവിടെ നാം ഇപ്പോൾ വരണോ?
- ചെറു:
- –ഇവിടെ വന്നതു് ഇന്ദുലേഖയെ ഭ്രമിച്ചിട്ടല്ലയോ?
- നം:
- –അതേ, വന്നതിന്റെ ശേഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.
- ചെറു:
- –എന്നാൽ അമ്മയേയും മകളേയും ഒന്നായി ബാന്ധവിക്കാമെന്നോ? അതു വെടുപ്പുണ്ടോ?
- നം:
- –ബാന്ധവം ഇന്ദുലേഖയെത്തന്നെ.
എന്താ പോരേ! രണ്ടാമത്തെ സന്ദർശനത്തോടുകൂടി നമ്പൂരിപ്പാട്ടിലേക്കു് ഇന്ദുലേഖയെ ലഭിക്കുന്ന കാര്യം സാധ്യമല്ലെന്നു ബോധ്യപ്പെട്ടു. ഒടുവിൽ, ഗോമാംസം തിന്നുന്നവരുടെ ഭാഷ പഠിച്ച അധികപ്രസംഗിയെ തനിക്കു വേണ്ടെന്നും പറഞ്ഞിട്ടു് ശീനുവിന്റെ മകൾ കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തുകൊണ്ടു് അവിടെനിന്നു കടക്കാമെന്നായി അദ്ദേഹത്തിന്റെ ആലോചന. സമ്മതം ചോദിപ്പാനായി ഗോവിന്ദനെയാണു നിയോഗിച്ചതു്.
കുഞ്ഞുക്കുട്ടിയമ്മ ഭർത്താവിനെ വിളിച്ചുണർത്തിയപ്പോൾ,
- പഞ്ചു:
- –അസത്തേ! എന്തിനു് എന്നെ ഉപദ്രവിക്കുന്നു?
- കുഞ്ഞി
- :നംപൂരിപ്പാടു് വിളിക്കുന്നുണ്ടുപോൽ.
- പ:
- –നംപൂരിപ്പാടു്! വിഡ്ഢി നംപൂരിപ്പാടു്! വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു. ഈ അസത്തിനു കടന്നു പോവരുതോ? ഒന്നിനും കൊള്ളാത്ത മനുഷ്യൻ. ആ കേശവൻനമ്പൂരിയെപ്പോലെ ഒരു കഴുതയെ ഞാൻ കണ്ടിട്ടില്ല.
ഈ മനോഭാവത്തോടുകൂടിയിരുന്ന പഞ്ചുമേനോൻ സൊല്ല ഒഴിയട്ടെ എന്നു വിചാരിച്ചാണു് കല്യാണിക്കുട്ടിയുമായുള്ള ബാന്ധവത്തിനു സമ്മതം നൽകിയതു്. ഈ ആലോചന ഒന്നും കറുത്തേടം അറിയുന്നില്ല. സംബന്ധം നടക്കാൻ പോകുന്നു എന്നു കേട്ട മാത്രയിൽ അദ്ദേഹം കുഴങ്ങുന്നു. ലക്ഷ്മിക്കുട്ടിക്കുതന്നെ എന്നു് അദ്ദേഹം തീർച്ചപ്പെടുത്തുന്നു. അദ്ദേഹം ചെറുശ്ശേരിയോടു് “ചെറുശ്ശേരീടെ ബുദ്ധിയിൽ നൂറിൽ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നുവെങ്കിൽ ഈ ആപത്തൊന്നും എനിക്കു വരുന്നതല്ലായിരുന്നു.
- ചെറു:
- –ആട്ടെ! താന്താങ്ങൾക്കു് ആവശ്യമില്ലാത്ത കാര്യത്തിൽ പ്രവേശിച്ചാൽ ഇങ്ങനെയെല്ലാം വ്യസനിക്കേണ്ടി വരുമെന്നു് ഇപ്പോൾ ബോധ്യമായോ?
- കേ:നം:
- –നല്ല ബോധ്യമായി. ചെറുശ്ശേരി! ഞാൻ ഇനി പോവുന്നു. ഞാൻ ഈ സംബന്ധവും കണ്ടുംകൊണ്ടു് ഇവിടെ ഇരിക്കയില്ല. ഞാൻ വാല്യക്കാരെ വിളിക്കട്ടെ.
- ചെറു:
- –എന്താണു് ഈ സംബന്ധം കണ്ടാൽ കറുത്തേടത്തിനു വിരോധം?
- കേ:
- –നല്ല ശിക്ഷ! ശിക്ഷ! ബുദ്ധി തന്നെപ്പോലെ ഇല്ലെങ്കിലും ഞാൻ അത്ര ശപ്പനാണെന്നു താൻ വിചാരിക്കണ്ട. ഞാൻ ഈ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താമസിക്കുന്നതു ബഹു യോഗ്യത അല്ലേ?
- ചെറു:
- –ഇതെന്തു കഥയാണു ഹേ! നംപൂരി! കല്യാണിക്കുട്ടിക്കു സംബന്ധം തുടങ്ങുന്ന സമയം കറുത്തേടം ഇവിടെ നിന്നാൽ കറുത്തേടം ശപ്പനായിപ്പോവുമോ? കേശവൻനമ്പൂരിക്കു് ഇപ്പോഴാണു് ജീവൻ വീണതു്.
- കേ:
- –കല്യാണിക്കുട്ടിക്കോ? കല്യാണിക്കുട്ടിക്കാണു സംബന്ധം?
- ചെറു:
- –അതേ! കല്യാണിക്കുട്ടിക്കാണു സംബന്ധം.
- കേ:
- –ശിവ! ശിവ! നാരായണ! ഞാൻ വല്ലാതെ അന്ധാളിച്ചു. ശിവ! ശിവ! ചെറുശ്ശേരി കഠിനമായി എന്നെ വ്യസനിപ്പിച്ചു.
ഈ നിലയിൽ വിവാഹം ആർക്കാണു നടന്നതെന്നു ചുറ്റുപാടുമുള്ളവർ ഗ്രഹിക്കാത്തതിൽ അത്ഭുതമുണ്ടോ? ഹഹഹ! നടത്തുന്നതു് ഇന്ദുലേഖയ്ക്കാണെന്നു് എല്ലാവരും വിശ്വസിച്ചു. ശങ്കരശാസ്ത്രികളും വിവരം അറിഞ്ഞു. മാധവൻ വണ്ടിയിറങ്ങിയപ്പോൾ കേട്ട വർത്തമാനം ഇതായിരുന്നു. ശാസ്ത്രികൾ ആ വാർത്ത ശരിവച്ചപ്പോൾ മാധവന്റെ സംശയമൊക്കെ തീർന്നു. അപ്പോൾതന്നെ ഒരെഴുത്തെഴുതിവച്ചിട്ടു് അയാൾ തിരിച്ചുപോകുന്നു. സായ്പിനോടു് ഒരു കൊല്ലത്തെ അവധിയും വാങ്ങി അയാൾ ദേശസഞ്ചാരത്തിനു പോകുന്നു. ഇന്ദുലേഖയുടെ അവസ്ഥ വർണ്ണിക്കാതിരിക്കയല്ലേ നല്ലതു്? സഞ്ചാരത്തിനിടയിൽ ലോകപരിചയക്കുറവുകൊണ്ടു് മാധവനു പലേ അപകടങ്ങളും പറ്റുന്നു. കൽക്കത്തയിൽ വച്ചു് ഒരു ചെറു നരിയെ വെടിവെച്ചു് ബാബുഗോവിന്ദസേനന്റെ ജീവനെ രക്ഷിക്കുന്നു. ആ വർത്തകന്റെ അതിഥിയായി കുറേക്കാലം കുറേക്കാലം ജീവിക്കുന്നു. മാധവനെ തേടിപ്പുറപ്പെട്ട ഗോവിന്ദപ്പണിക്കർ പല ദിക്കിലും സഞ്ചരിച്ചു വിഷമിച്ചു് ഒടുവിൽ കൽക്കത്തയിൽ എത്തുന്നു. അപ്പോഴേയ്ക്കു മാധവൻ ഗോവിന്ദസേനനോടു യാത്ര പറഞ്ഞിട്ടു് തീവണ്ടി കേറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ മാധവൻ പുറപ്പെട്ടിരിക്കുന്നതു് ഗോവിന്ദസേനന്റെ മിത്രമായ ഗോപീനാഥബാനർജിയുടെ ഗൃഹത്തിലേയ്ക്കാണു്. മാർഗ്ഗമധ്യേ പീയർ ആലിഖാൻ എന്നൊരാൾ അയാളോടു പരിചയപ്പെടുന്നു. ആൾ പരിഷ്കാരി! ഗംഭീര പുരുഷൻ. സബ്ജഡ്ജിയാണെന്നു സംഭാഷണത്തിൽനിന്നു മനസ്സിലായി. ഇയാൾ വലിയ തസ്കരനായിരുന്നു. മിരട്ടി മാധവന്റെ സർവ്വസ്വവും അപഹരിച്ചുകൊണ്ടു പോകുന്നു. മാധവൻ വിവരം സ്റ്റേഷൻമാസ്റ്റരേയും പോലീസിനേയും അറിയിക്കുന്നു. പോലീസുദ്യോഗസ്ഥൻ ഹോട്ടിലിലെ ബട്ളരെ പിടിപ്പിച്ചു് കഠിനമായി ദേഹദണ്ഡം ഏല്പിച്ചതു് മാധവനു തീരെ രസിക്കുന്നില്ല. ഗോപീനാഥബാനർജി വന്നു് മാധവനെ ആശ്വസിപ്പിച്ചു് വിവരത്തിനു ഗോവിന്ദസേനനു് കമ്പി അടിക്കുന്നു. അദ്ദേഹം വഴിച്ചിലവിനു് രണ്ടായിരം ഉറുപ്പിക അയച്ചിട്ടു് മാധവന്റെകൂടെ ബാബുരാം എന്ന മല്ലനെക്കൂടെ അയയ്ക്കണമെന്നു ശുപാർശ ചെയ്യുന്നു. എന്നാൽ മാധവൻ നന്ദി പറഞ്ഞിട്ടു് മദ്രാസിലേയ്ക്കുള്ള യാത്രച്ചിലവു മാത്രംമതി എന്നു പറയുന്നു. അങ്ങനെതന്നെയാണെന്നു സമ്മതിച്ചിട്ടു് ബാനർജി അദ്ദേഹത്തിനെ നാലഞ്ചുദിവസം തന്റെകൂടെ പാർപ്പിക്കുന്നു.
നരിയുടെ ആക്രമണത്തിൽനിന്നു മാധവൻ രക്ഷിച്ച നാലഞ്ചു പേരുടെ കൂട്ടത്തിൽ കേശബ്ചന്ദ്രസേനൻ എന്നൊരാൾകൂടി ഉണ്ടായിരുന്നു. അയാൾ ബാംബയിലെ ഒരു ഉദ്യോഗസ്ഥനാണു്. ഒരു ദിവസം ഗോവിന്ദപ്പണിക്കരോടുകൂടി മാധവനെ തേടിപ്പുറപ്പെട്ടിരുന്ന ഗോവിന്ദൻകുട്ടിമേനോൻ ബാംബേ എസ്പ്ലനേഡിനു സമീപം കാറ്റുകൊണ്ടോണ്ടു നിൽക്കവേ ചന്ദ്രസേനൻ കടന്നുപോകുന്നു. അയാൾക്കു ഗോവിന്ദൻകുട്ടി മേനോന്റെ മുഖം കണ്ടപ്പോൾ മാധവന്റെ മുഖച്ഛായ തോന്നി. അടുത്തു ചെന്നു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കീട്ടു് അവരെ രണ്ടുപേരെയും സ്വഗൃഹത്തിൽ കൊണ്ടുപോകയും ഗോവിന്ദസേനനു കമ്പി അടിക്കയും ചെയ്യുന്നു. മറുപടിക്കമ്പിയിൽനിന്നു മാധവൻ ബാനർജിയുടെ കൂടെയാണെന്നു് മനസ്സിലാക്കുന്നു. ബാനർജിയുടെ മറുപടിക്കമ്പിയിൽനിന്നു് അദ്ദേഹം ബാബെയിലേയ്ക്കു തിരിച്ചിരിക്കുന്നതായി അറിയുന്നു. ഇങ്ങനെ അവർക്കു മാധവനെ കണ്ടുപിടിക്കാൻ സാധിക്കുന്നു.
ആലിംഗനവും കരച്ചിലും ഒക്കെ കഴിഞ്ഞിട്ടു് ഗോവിന്ദപ്പണിക്കർ പറയുന്നു.
‘ഗോവിന്ദൻകുട്ടി! ഉടനെ നാട്ടിലേയ്ക്കു് ഒരു കമ്പി അടിയ്ക്കണം. ഇവന്റെ അമ്മയും ആ പെണ്ണും വ്യസനിച്ചു മരിച്ചിരിക്കുമോ എന്നറിഞ്ഞില്ല.’
മാധവൻ:ഏതു പെണ്ണു്! ഏതു പെണ്ണാണു് എന്നെക്കുറിച്ചു വ്യസനിച്ചു മരിക്കാൻ?
ഈ ചോദ്യത്തിനുള്ള മറുപടി ഗോവിന്ദൻകുട്ടിമേനോനാണു പറയുന്നതു്.
“എന്റെ മരുമകൾ ഇന്ദുലേഖ. ഭ്രാന്ത! എന്തൊരു കഥയാണിതെല്ലാം? എന്തെല്ലാം ഗോഷ്ടിയാണു് ഈ കാണിച്ചതു്?”
മാധവന്റെ സർവ്വാംഗം കമ്പിതമായി.
ഗോ-പ:എന്തു കഷ്ടമാണു കുട്ടാ നീ ചെയ്തതു്? നിന്റെ അമ്മയേയും ആ പെണ്ണിനേയും ഞങ്ങളേയും നീ ഇങ്ങനെ വ്യസനിപ്പിച്ചുവല്ലോ. നീ വീട്ടിൽ വന്നിട്ടു് ഒരു പൊളിയും കേട്ടു് ഓടിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു. കഷ്ടം! നിണക്കു് എന്തോ ഒരു ശനിപ്പിഴയുണ്ടായിരുന്നു. അതു തീർന്നുവായിരിക്കും.
ഇവിടെയാണു് പ്രസിദ്ധമായ പതിനെട്ടാം അദ്ധ്യായം തുടങ്ങുന്നതു്. പതിനെട്ടാം അദ്ധ്യായം എന്നാൽ അരസികത എന്നർത്ഥം വരത്തക്കവണ്ണം ആയിട്ടുണ്ടു് അതിലേ സംഭാഷണം.
മാധവന്റെ സഞ്ചാരത്തിനിടയ്ക്കു് ഇന്ദുലേഖ ജ്വരബാധിതയായിത്തീരുന്നു. അവൾ സ്വപ്നത്തിൽ നിലവിളിക്കുന്നതുകേട്ടു് പഞ്ചുമേനോൻ കോണിയുടെ പടിക്കൽ എത്തുന്നു. ലക്ഷ്മിക്കുട്ടിഅമ്മ കരഞ്ഞുകൊണ്ടു് അവിടെനിന്നു് എറങ്ങി വരുന്നതു കണ്ടിട്ട് ചോദിക്കുന്നു.
- പ–മേ:
- –എന്താണു കുട്ടി നിലവിളിച്ചതു്?
- ലക്ഷ്മി:
- –(കരഞ്ഞുകൊണ്ടു്) അവൾ സ്വപ്നത്തിൽ മാധവനെ ആരോ വഴിയാത്രചെയ്യുമ്പോൾ കുത്തിക്കൊന്നതായി കണ്ടുവത്രേ. അപ്പോൾ കലശലായ വ്യസനം തോന്നി നിലവിളിച്ചു. ഇപ്പോൾ വല്ലാതെ പനിക്കുന്നു. ഞാൻ മുകളിലേയ്ക്കു പോവട്ടെ.
- പ–മേ:
- –ഛീ! സ്വപ്നം എന്തെല്ലാം കാണുന്നു. മാധവന്റെ നേരെ ഈ പെണ്ണിനു് ഇത്ര പ്രീതിയോ? ശിവശിവ! ഞാനിതൊന്നും അറിഞ്ഞില്ല. അന്നു ഞാൻ ഒരു സത്യം ചെയ്തുപോയതു് കുട്ടി അറിഞ്ഞിരിക്കുന്നുവോ?
- ലക്ഷ്മി:
- –അറിഞ്ഞിരിക്കുന്നു.
- പ–മേ:
- –എന്നാൽ അതുകൊണ്ടും വ്യസനമുണ്ടായിരിക്കും.
- ലക്ഷ്മി:
- –വളരെ വ്യസനമുണ്ടു് അതുകൊണ്ടും എന്നു തോന്നുന്നു.
- പ–മേ:
- –എന്നാൽ ആ വ്യസനമെങ്കിലും ഇപ്പോൾ തീർത്താൽ കുറെ സുഖമായിരിക്കും.
എന്നു പറഞ്ഞിട്ടു് കേശവൻനമ്പൂരിയെ വിളിപ്പിച്ചു് അദ്ദേഹം ചെന്നപ്പോൾ പഞ്ചുമേനോൻ പറയുന്നു.
“എന്റെ കൊച്ചുകൃഷ്ണൻ പോയതു് ഞാൻ അറിയാതെ ഇരിക്കുന്നതു് ഈ കുട്ടി ഉണ്ടായിട്ടാണു്.” എന്നു പറഞ്ഞിട്ടു് ശുദ്ധനായ വൃദ്ധൻ വല്ലാതെ ഒന്നു കരഞ്ഞുപോയി.
- കേ-നം:
- –ഛേ! ഛേ! കരയരുതു്. ഇത്രയും പറഞ്ഞപ്പോൾ ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു. ഒടുവിൽ സത്യലംഘനത്തിനു പ്രായശ്ചിത്തം ചെയ്തശേഷം വൃദ്ധൻ ഇന്ദുലേഖയുടെ അടുത്തു ചെന്നു. “എന്റെ മകൾ എനി ഒന്നുകൊണ്ടും വ്യസനിക്കേണ്ട. മാധവൻ എത്തിയ ക്ഷണം അടിയന്തിരം ഞാൻ നടത്തും.”
- ഇന്ദു:
- –എല്ലാം വലിയ അച്ഛന്റെ ശുദ്ധമനസ്സുപോലെ സാധിക്കട്ടെ.
അനന്തരം അതിന്റെ പിറ്റേന്നും കഠിനമായി പനിച്ചു. പിന്നെ പനി അല്പം ശമിച്ചെങ്കിലും ഒരുമാതിരി കുരയും സർവാംഗം വേദനയും ആരംഭിച്ചു. എന്തൊക്കെ ചെയ്തുനോക്കീട്ടും രോഗശമനം കാണാതായപ്പോൾ പഞ്ചുമേനോൻ ശപഥത്തിന്റെ സ്വർണ്ണനിർമ്മിതമായ അക്ഷരപ്രതിമകൾ തയ്യാറാക്കിക്കൊണ്ടു വന്നു. ഇന്ദുലേഖയെ കാണിച്ചപ്പോൾ അവൾ വ്യസനത്തിൽ മുഴുകിയും നന്നേ ക്ഷീണിച്ചിരുന്നിട്ടും ചിരിച്ചുപോയി. അതു കണ്ടിട്ടു് പഞ്ചുമേനോൻ പറയുന്നു.
“എന്റെ മകൾക്കു സന്തോഷമായി എന്നു തോന്നുന്നു. എനി ദീനത്തിനു് ആശ്വാസമുണ്ടാവും.”
- ഇന്ദു:
- –അതേ വലിയച്ഛാ! സന്തോഷമായി. എന്റെ വലിയച്ഛന്റെ മനസ്സാണു് എല്ലാം സന്തോഷമായി വരുത്തുന്നതു്. ഇങ്ങനെയിരിക്കവേ “മാധവനെ ഇവിടെവച്ചു കണ്ടു. സുഖക്കേടൊന്നുമില്ല. ഞങ്ങൾ എല്ലാവരുംകൂടി ഇന്നത്തെ വണ്ടിയ്ക്കു് അങ്ങോട്ടു പുറപ്പെടുന്നു” എന്നു് കമ്പി കിട്ടുകയും ഇന്ദുലേഖ ഇരുന്നു വായിക്കയും ചെയ്യുന്നു. അവളുടെ സന്തോഷാതിരേകം കണ്ടിട്ടു് ശുദ്ധഗതിക്കാരനായ വൃദ്ധൻ നമ്പൂരിയോടു പറയുന്നു.
- പ-മേ:
- –നോക്കു തിരുമനസ്സിന്നേ! ഞാൻ സത്യം ചെയ്തു പോയതിൽ വന്ന ആപത്തു്. അതിനു് ഇപ്പോൾ പ്രായശ്ചിത്തം ചെയ്യാൻ പ്രതിമയുണ്ടാക്കി എത്തിയപ്പോഴേയ്ക്കുതന്നെ വന്നു സന്തോഷവും.
- കേ-നം:
- –അതിനെന്താ സംശയം? എല്ലാം ദൈവകൃപയും ബ്രാഹ്മണരുടെ അനുഗ്രഹവും തന്നെ. സത്യത്തിന്റെ പ്രായശ്ചിത്തവും കമ്പിവർത്തമാനവും തമ്മിലുള്ള സംബന്ധം എന്തെന്നു് അറിയാതെ ഇന്ദുലേഖ ചിരിച്ചുപോയി. അവിടെ കൂടിയിരുന്നവരിൽ ലക്ഷ്മിക്കുട്ടി അമ്മ ഒഴിച്ചു് എല്ലാവരും പഞ്ചുമേനോന്റെ പ്രായശ്ചിത്തം ശരിവച്ചു. ക്രമേണ ഇന്ദുലേഖയുടെ സുഖക്കേടു ശമിച്ചു തുടങ്ങി. നായികാനായകന്മാരുടെ സമാഗമത്തോടുകൂടി കഥ അവസാനിക്കുന്നു.
- മാധ:
- –കഷ്ടം! ദേഹം ഇത്ര പരവശമായിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞാൻ അറിഞ്ഞു. നമ്മളുടെ ദുഷ്കാലം കഴിഞ്ഞു എന്നു വിശ്വസിക്കുന്നു.
- ഇന്ദു:
- –കഴിഞ്ഞു എന്നുതന്നെ ഞാൻ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ?
- മാധ:
- –കണ്ടു. സന്തോഷമായിട്ടു് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യിടെ നമുക്കുവേണ്ടി ചെയ്തതെല്ലാം ഞാൻ അറിഞ്ഞതുകൊണ്ടും എന്റെ അച്ഛൻ ആവശ്യപ്പെട്ടപ്രകാരവും ഞാൻ അദ്ദേഹത്തിന്റെ കാലിൽ സാഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിനു വളരെ സന്തോഷമായി.
- ഇന്ദു:
- –മാധവൻ ചെയ്ത കാര്യങ്ങളിൽ എനിക്കു വളരെ ബോധ്യമായതു് ഇപ്പോൾ ചെയ്തു എന്നു പറഞ്ഞ കാര്യമാണു്. വലിയച്ഛൻ പരമശുദ്ധാത്മാവാണു്. അദ്ദേഹത്തിന്റെ കാലിൽ നമസ്കരിച്ചതു് വളരെ നന്നായി. നമ്മൾ രണ്ടുപേർക്കും നിഷ്കന്മഷഹൃദയമാകയാൽ നല്ലതുതന്നെ ഒടുവിൽ വന്നുകൂടുകയുള്ളു.
ശാരദ, ഈ കഥയെക്കാൾ കുറേക്കൂടി നന്നായിരിക്കുന്നു. ഭാഗ്യദോഷത്താൽ പൂർത്തിയായില്ല. അന്തപ്പായി അതിനെ പൂരിപ്പിച്ചു എങ്കിലും കഥ ആകപ്പാടെ ഒരു കണിതുള്ളലായിപ്പോയി. പരുത്തിക്കാട്ടു ഗോപാലപിള്ളയുടെ പൂരണം അല്പം വേണ്ടുകില്ലെന്നു പറയാം.
ഇദ്ദേഹം 1022-ൽ ആലപ്പുഴയ്ക്കു സമീപം കൈതവനെ പ്ലാപ്പറമ്പിൽ ജനിച്ചു. മാതുലനായ പപ്പുക്കുറുപ്പിന്റെ അടുക്കൽ നൈഷധംവരെയുള്ള കാവ്യം പരിശീലിച്ചശേഷമാണു് അദ്ദേഹം ഇംഗ്ലീഷുപഠിക്കാൻ തുടങ്ങിയതു്. ബി. ഏ. പാസ്സായ ശേഷം അദ്ദേഹം തിരുവനന്തപുരം മഹാപാഠശാലയിൽ മുൻഷിയായി നിയമിക്കപ്പെട്ടു. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, പി. കെ. നാരായണപ്പിള്ള, കെ. രാമകൃഷ്ണപിള്ള, ഉള്ളൂർ, മള്ളൂർ ഇവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണു്. അദ്ദേഹത്തിന്റെ അധ്യാപനരീതി പ്രത്യേകതരത്തിലായിരുന്നു. കഥകളിയും മറ്റും പഠിപ്പിക്കുമ്പോൾ പാടുകയും ആടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ താളമേളങ്ങൾ ഉണ്ടായിരിക്കും. രാമക്കുറുപ്പിന്റെ ക്ലാസു് ഒരിക്കലും വിരസമാവുക പതിവില്ലായിരുന്നു. സാഹിതീമർമ്മജ്ഞനും രസികാഗ്രഗണ്യനുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ എല്ലായ്പോഴും വിദ്യാർത്ഥികൾക്കു് ആകർഷകങ്ങളായി തോന്നി. പഠിക്കാതെ ക്ലാസിൽ വരുന്നവരെ കളിയാക്കുന്നതിൽ ബഹു വിരുതനായിരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥിയെപ്പറ്റി
എന്നൊരു പദ്യം എഴുതി ചൊല്ലുകയും അയാൾ ലജ്ജിതനായി തീരുകയും ചെയ്തു.
പരിശോധനയ്ക്കായി തെരുതെരെ നാടകങ്ങൾ വന്നു ചേർന്നുകൊണ്ടിരുന്നതിനാൽ ആ ശല്യം ഒഴിയുന്നതിലേയ്ക്കായിട്ടായിരുന്നു അദ്ദേഹം ‘ചക്കീചങ്കരം’ എന്ന ഫലിതമയമായ നാടകം രചിച്ചതു്.
കുംഭാണ്ഡൻ പ്രവേശിച്ചു നാടകക്കാരെ കല്പിതാംകോട്ടേയ്ക്കു് ആട്ടിപ്പായിക്കുന്ന കഥയാണു് അതിലെ വിഷയം.
“വേണ്ടും വൈദുഷിയുണ്ടു തെറ്റുമെഴുതിപ്പോയെങ്കിലും പോട്ടെടാ
വണ്ടിക്കാളകണക്കുവന്ന കവി മണ്ടന്മാർക്കു മണ്ടയ്ക്കടി.”
എന്നായിരുന്നു കുംഭാണ്ഡന്റെ പ്രമാണം. അയാൾ നാടകക്കാരെ തേടിപ്പിടിക്കാൻ തുടങ്ങവേ വെറും വേലക്കാരനായ ചങ്കരനേയും പിടികൂടി. “എടാ നീ എത്ര നാടകം എഴുതീട്ടുണ്ടു്” എന്നായി ചോദ്യം.
“അയ്യോ അടിയൻ വെറും പാചകനാണേ. എഴുത്തു പോലും വശമില്ല” എന്നു് അവൻ പറഞ്ഞപ്പോൾ “അതു ശരി: എന്നാലും നാടകം എത്ര എഴുതീട്ടുണ്ടു്” എന്നായി ചോദ്യം.
നാടകക്കാരെല്ലാം
പാവങ്ങളാണേ പരമേശ്വര
പാവങ്ങളായുള്ള നാടകക്കാർ ഞങ്ങൾ
കല്പിതാംകോട്ടയ്ക്കു പൊയ്ക്കൊള്ളാമേ!’
എന്നു വിലപിച്ചുംകൊണ്ടു നാട്ടിൽനിന്നും കടന്നുവത്രേ. ഈ നാടകത്തിൽ,
മൂക്കും താണു കഴിഞ്ഞകണ്ണു കവിളും പപ്രച്ഛമാം കേശവും
ഒക്കെപ്പാടെ വെറുപ്പുതോന്നി നിറമാക്കാക്കയ്ക്കു തുല്യം മണം
മുക്കോത്തിക്കെതിരേതു നായ്ക്കളിവളേ കണ്ടാൽ കരയ്ക്കാത്തതും.’
ഇത്തരത്തിൽ നല്ല ചിത്രപദ്യങ്ങൾ പലതുമുണ്ടു്. ഇന്ദുലേഖയേയും മന്ദമായി ഇതിൽ ഉപഹസിച്ചു കാണുന്നു.
കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാന്റെ ഒരു നാടകമായിരുന്നു, ചക്കീചങ്കരം നാടകത്തിന്റെ ആവിർഭാവത്തിനു് നിമിത്തകാരണം. ആ കവീന്ദ്രൻ രാമക്കുറുപ്പു ജീവിച്ചിരിക്കവേ തന്നെ തുപ്പൽകോളാമ്പി എഴുതി പക വീട്ടുകയും ചെയ്തു. രാമക്കുറുപ്പു വലിയ മുറുക്കുകാരനായിരുന്നു എന്നു പ്രസിദ്ധമായിരുന്നല്ലോ.
എഴുത്തച്ഛനേപ്പറ്റി ഈ കവി അതിപ്രൗഢമായ ഒരു പ്രബന്ധം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ അനുബന്ധമാണു് അന്യത്ര ചേർത്തിട്ടുള്ള തെങ്ങുമാഹാത്മ്യം കിളിപ്പാട്ടു്. 1074-ൽ അദ്ദേഹം മരിച്ചു എന്നു തോന്നുന്നു.
ഇദ്ദേഹം രാമക്കുറുപ്പുമുൻഷിയുടെ സമവയസ്കനും മിത്രവുമായിരുന്ന ബി. ഏ. ബിരുദധാരിയും സാമാന്യം നല്ല പാണ്ഡിത്യം ഉള്ളവനുമായിരുന്നു. ഭാഷാചരിത്രം രണ്ടു ഭാഗങ്ങായി പ്രസിദ്ധപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളതു്. അനേകം അപ്രകാശിതങ്ങളായ കിളിപ്പാട്ടുകളെ അദ്ദേഹം പ്രകാശദശയിൽ കൊണ്ടുവന്നിട്ടുമുണ്ടു്.
ഭാഷാചരിത്രത്തെ ഇന്നു പലരും ദുഷിക്കുന്നുണ്ടു്. ചിലർ അതിനെ അബദ്ധപഞ്ചാംഗം എന്നുപോലും പറഞ്ഞിട്ടുള്ളതായി എനിക്കറിയാം. ഇതിൽപരം പാതകം മറ്റൊന്നില്ല. മുദ്രാലയങ്ങളോ മാസികകളോ വിരളങ്ങളായിരുന്ന കാലത്തു് വടക്കൻകവികളെ തെക്കർക്കും തെക്കൻ കവികളെ വടക്കർക്കും കേട്ടറിവുപോലുമില്ലായിരുന്നു. അക്കാലത്തു് പുസ്തകങ്ങളിൽ ഏറിയകൂറും നാണംകുണുങ്ങികളെപ്പോലെ ഗ്രന്ധപ്പുരകളുടെ കവാടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്ന ആ കാലത്തു് ഇങ്ങനെ ഒരു പുസ്തകം രചിക്കാമെന്നു് ആർക്കു ധൈര്യമുണ്ടാവും? അദ്ദേഹം എഴുതിവച്ചിട്ടുള്ളതെല്ലാം അബദ്ധപ്പഞ്ചാംഗമെന്നുതന്നെ വച്ചുകൊള്ളുക. എന്നാൽ തന്നെയും പിൽക്കാലത്തുള്ളവർക്കു ചരിത്രചിത്രണംചെയ്യാനുള്ള ചുവരു് അദ്ദേഹമല്ലേ നിർമ്മിച്ചുതന്നിരിക്കുന്നതു്? അഹോ! ഇങ്ങനെയുണ്ടോ കാർത്തഘ്ക്യം! എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽപോലും ഇത്രമാത്രം ചെയ്വാനേ എനിക്കു സാധിച്ചിട്ടുള്ളല്ലോ എന്നു വിചാരിക്കുമ്പോൾ ഞാൻ ലജ്ജിതനായിത്തീർന്നുപോകുന്നു. “സമ്പൂർണ്ണമായ ഒരു ഭാഷാചരിത്രം ഇതാ വരുന്നു. ഗോവിന്ദപ്പിള്ളയുടേയും പണിക്കരുടേയും ചരിത്രങ്ങൾ സാരമില്ല” എന്നൊരു മഹാൻ ഈയിടയ്ക്കു കോട്ടയത്തുനിന്നു തന്നെക്കാണ്മാൻ വന്ന ചിലരോടു പറയുകയുണ്ടായി. എനിക്കു പൂർണ്ണതയിൽ വിശ്വാസമില്ല. പൂർണ്ണമായി ഒരു വസ്തു മാത്രമേയുള്ളുവെന്നാണു് ഞാൻ ധരിച്ചുവച്ചിരിക്കുന്നതു്. പൂർണ്ണമായി ഒരു ചരിത്രം നിർമ്മിച്ചുവച്ചിരിക്കുന്നു എന്നു് ആരെങ്കിലും പറഞ്ഞാൽ അതു് ഔദ്ധത്യലക്ഷണം മാത്രമാണു്. അതു കേട്ടു വിശ്വസിക്കുന്നവരുണ്ടെങ്കിൽ അവരുടെ മൗഢ്യത്തിനു് കോടിനമസ്കാരം പറയാം! നമ്മുടെ കണ്ണുകൾക്കു് മുമ്പിൽ നടക്കുന്ന സംഭവങ്ങളുടെ ചരിത്രം സമഗ്രമായി എഴുതിവയ്ക്കുന്ന കാര്യംതന്നെ സാദ്ധ്യമല്ല. ആ സ്ഥിതിക്കു് ഭൂതകാലസംഭവങ്ങളുടെ ചരിത്രത്തിനു് എങ്ങനെ സമഗ്രതയുണ്ടാകും? എന്റെ അഭിപ്രായത്തിൽ നമ്മുടെ ഭാഷയ്ക്കുവേണ്ടി ഗുണ്ടർട്ട്സായ്പും, പി. ഗോവിന്ദപ്പിള്ളയും ചെയ്തിട്ടുള്ളിടത്തോളം ഉപകാരം അടുത്തകാലത്തു് ആരും ചെയ്തിട്ടില്ലെന്നാണു്. അദ്ദേഹം ഒരു ഇംഗ്ലീഷ്—മലയാളം നിഘണ്ടു രചിച്ചുകൊണ്ടിരുന്നു. എന്നാൽ അതു പൂർത്തിയാക്കുംമുമ്പുതന്നെ അദ്ദേഹം മരിച്ചുപോയി.
997-ൽ നെയ്യൂർ ഇലങ്കംവീടെന്ന സുപ്രസിദ്ധ നായർ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായിരുന്നു മേക്കോട്ടു നാഗൻതമ്പി അന്നത്തെ ജ്യൗതിഷികന്മാരിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം കുമാരസംഭവത്തെ കിളിപ്പാട്ടായിട്ടും ലീലാവതി എന്ന ഗണിതഗ്രന്ഥത്തെ ശ്ലോകരൂപത്തിലും തർജ്ജമചെയ്തിരുന്നു. രണ്ടു ഗ്രന്ഥങ്ങളും ഗ്രന്ഥപ്പുരയിൽ നിന്നു വെളിക്കു വന്നിട്ടില്ല. ഇരയിമ്മൻതമ്പിയുടെ സമകാലികനായിരുന്ന ഈ കവിയുടെ കൃതികൾ തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതിൽ ദക്ഷിണതിരുവിതാംകൂറിലെ ധനാഢ്യരായ ഈ കുടുംബക്കാർ കാണിച്ചുവരുന്ന അനാസ്ഥ ശോചനീയമായിരിക്കുന്നു.
നാഗൻതമ്പിക്കു് ആറു പുത്രന്മാരും രണ്ടു പുത്രികളുമുണ്ടായിരുന്നു. അവരിൽ മൂത്തയാളാകുന്നു കുമാരപ്പിള്ള. അദ്ദേഹത്തിന്റെ അനുജനായിരുന്നു നാണുപിള്ള ദിവാൻജി എന്നു പ്രസിദ്ധിപെറ്റ ദിവാൻജി. നാണുപിള്ളദിവാൻജിയുടെ ഒരു ചരിത്രസംക്ഷേപം ഇലങ്കംവീട്ടുകാരിൽ ഒരാൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. നാഗൻ നാരായണൻ എന്ന ഈ മന്ത്രിസത്തമൻ വിശാഖംതിരുനാൽ മൂപ്പേറ്റു് ഏതാനും മാസക്കാലം ജോലിയിൽ ഇരുന്നു. 1056 കന്നി 26-നു ആണു് ഉദ്യോഗത്തിൽനിന്നു പിരിഞ്ഞതു്. ആ മഹാശയൻ തിരുവിതാംകൂറിന്റെ വിശ്വാസയോഗ്യമായ ഒരു നല്ല ചരിത്രം എഴുതിവച്ചിരുന്നു. ഭാഗ്യദോഷത്താൽ അച്ചടിച്ചിട്ടില്ല. അതിന്റെ ഒരു ഭാഗം ഇപ്പോൾ ശ്രീചിത്തിരതിരുനാൾ വായനശാലയിൽ ഉണ്ടെന്നറിയാം.
പിതാവുതന്നെയാണു് സന്താനങ്ങളെ വിദ്യ അഭ്യസിപ്പിച്ചതു്. കുമാരപ്പിള്ള ചെറുപ്പത്തിൽതന്നെ സർക്കാർഉദ്യോഗത്തിൽ പ്രവേശിച്ചു. ആദ്യം രായസംപിള്ളയായിരുന്നു. അനന്തരം സർക്കാർ വക്കീലായി നിയമിക്കപ്പെട്ടു. അതിനുശേഷം കുറേക്കാലം പോലീസാമീനായിരുന്നിട്ടു് തഹശീൽദാർ ഉദ്യോഗത്തിൽ പ്രവേശിച്ചു. 1057-ൽ പെൻഷൻ പറ്റിയിട്ടു് അദ്ദേഹം ഗ്രന്ഥനിർമ്മാണത്തിൽ സദാ വ്യാപൃതനായി ജീവിച്ചു. കേരളചരിത്രം ഗദ്യം അദ്ദേഹത്തിന്റെ കൃതിയാണു്. അതു കൂടാതെ ഭഗവദ്ഗീത, കൈവല്യനവനീതം, ഭർത്തൃഹരി ഈ ഗ്രന്ഥങ്ങളും ഗദ്യമാക്കീട്ടുണ്ടു്.
പദ്യകൃതികളെല്ലാം ഭക്തിവിഷയകങ്ങളാണു്. അവയിൽ പ്രധാനം വേദാന്തം, തുള്ളൽപ്പാട്ടു്, കൈവല്യഭാഷാഗാനം, ഹരിനാമകീർത്തനം, ശിവരാമകീർത്തനം ഇവയാകുന്നു. 1076-ാമാണ്ടിടയ്ക്കു് അദ്ദേഹം ദിവംഗതനായി.
ഭാഷാകവികുലഗുരുവായ എഴുത്തച്ഛന്റെ കാവ്യസരണിയിൽ ബഹുദൂരം സഞ്ചരിച്ചു പ്രസിദ്ധി സമ്പാദിച്ച അപൂർവ്വം ചില കവികളുള്ളതിൽ ഒരാളാണു് മാക്കോത്തു കൃഷ്ണമേനോൻ. അദ്ദേഹം ചിറ്റൂർദേശത്തു മാക്കോത്തു ഗൃഹത്തിൽ 1024-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. ലക്ഷ്മിഅമ്മ എന്നായിരുന്നു മാതാവിന്റെ പേർ. പിതാവായ കുറിച്ചിയത്തു ഗോവിന്ദമേനോൻ പരമഭക്തനും വിദ്വാനുമായിരുന്നു. ലളിതോപാഖ്യാനം കിളിപ്പാട്ടിൽ കവി തന്റെ മാതാപിതാക്കന്മാരെ എത്ര ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു എന്നു നോക്കുക.
ചെറ്റുമേ സഹിച്ചുകൂടാത്തതാമീറ്റനോവും
മുറ്റുമീവക സഹിച്ചെത്രയുമാർത്തിയോടും
പെറ്റെന്നെ പ്രതിദിനമിച്ഛയ്ക്കൊത്തതുപോലെ
കൊറ്റുകൾ തീറ്റിപ്പോറ്റി വളർത്തി വേണ്ടുംവിധ-
മുറ്റവാത്സല്യമോടു വിദ്യയും പഠിപ്പിച്ചു
പിരിഞ്ഞെന്നെയും ഹരിപദത്തെ പ്രാപിച്ചെരു
വരലക്ഷ്മിയാം ലക്ഷ്മീനാമ്നിയാം ജനനിയും
സ്വച്ഛചിത്തനായ് നിത്യമച്യുതസങ്കീർത്തന-
മുച്ചരിച്ചനാരതം തൽപാദഭക്തിയോടും
വർത്തിച്ചു വൈകുണ്ഠത്തെ പ്രാപിച്ചമനീഷികൾ-
ക്കുത്തംസമായ ഗോവിന്ദാഖ്യനാം മൽപിതാവും
… … …
… … …
മാലണയാതെ സദാ പാലിച്ചീടുകവേണം.”
പിതാവുതന്നെയായിരുന്നു പ്രഥമഗുരു. പിന്നീടു് കാവ്യനാടകാലങ്കാരങ്ങൾവരെ രാമശാസ്ത്രിയുടെ അടുക്കലും ജ്യോതിഷം പാലക്കാട്ടു വിദ്വാൻ കോമ്പിയച്ചന്റെ അടുക്കലും അഭ്യസിച്ചു. 1056-ൽ അദ്ദേഹം കൊച്ചി വക്കീൽപരീക്ഷയ്ക്കു ജയിച്ചു് തൃശ്ശിവപേരൂർ ജില്ലാകോടതിയിൽ പ്രാക്ടീസു തുടങ്ങി. എന്നാൽ ആ ജോലികൾക്കൊക്കെ ഇടയിലും സാഹിത്യപരമായ പ്രയത്നങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. സാവിത്രി ചരിതം, ധ്രുവചരിതം എന്നിങ്ങനെ രണ്ടു ആട്ടക്കഥകൾ, സീതാവിവാഹം തുള്ളൽ, ലളിതോപാഖ്യാനം മുതലായ കിളിപ്പാട്ടുകൾ, ചണ്ഡകൗശികം, പ്രസന്നരാഘവം ഇത്യാദി നാടകങ്ങൾ ഇങ്ങനെ പലേ കൃതികൾ രചിച്ചു് അദ്ദേഹം ഭാഷയെ പരിപോഷിപ്പിച്ചിട്ടുണ്ടു്.
ലളിതോപാഖ്യാനം കിളിപ്പാട്ടു് കൊടുങ്ങല്ലൂർ പെരിയ കൊച്ചുണ്ണിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ,
സക്തന്മാർക്കതിരമ്യം ശബ്ദാർത്ഥം പെടുകയാൽ
ശക്തിയാൽ ഗീതാകാമമുള്ളോർക്കു മഞ്ജുസ്വരം
വ്യക്തഗാനമാകയാലെത്രയും നന്നീ ഗ്രന്ഥം.”
മാതൃകയ്ക്കായി ദേവിയുടെ പാദാദികേശവർണ്ണനയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.
കോലംകണക്കെ തുടുത്തോരു വർണ്ണവും
വേലയെക്കൈവിട്ടു മേലായ്വരുന്നോരു
ലീലാനുകൂലമാം യൗവനദർപ്പവും
ചൊല്ലുള്ള പത്മരാഗത്തിൻപ്രഭകളെ
വെല്ലുന്ന കാൽത്താർ നഖച്ഛടാശോഭയും
ചൊവ്വോടിഹപരസൗഖ്യങ്ങളേകുന്ന
ചേവടി രണ്ടുമവാങ്മനോഗോചരം
ചെമ്പഞ്ഞിനീരണിഞ്ഞീടാതെ സർവദം
ചെമ്പരുത്തിപ്രസൂനാഭമാം പാദവും
മഞ്ജുളാരാവമാം കാൽച്ചിലമ്പിൽത്തൂങ്ങി
മഞ്ജുരണത്തായ കിങ്ങിണിഭൂഷയും
തണ്ടാർശരൻതന്റെ തൂണിരദർപ്പത്തെ
രണ്ടായ്പിളർക്കുന്ന ജംഘതൻശോഭയും
… … …
… … …ഇത്യാദി
… … …
ശൃംഗാരസർവസ്വമായുള്ള വേഷവും
തിങ്ങിവിളങ്ങുന്ന ലാവണ്യപൂരവും
പന്തണിക്കൊങ്കയുമാഭരണങ്ങളും
ചന്തമായാടുന്ന മട്ടിലടിക്കുന്ന
പന്തിന്റെ ഭംഗിയുമീവകയൊക്കെയും
അന്തകവൈരി മഹേശ്വരൻ കണ്ടുടൻ
ചെന്താർശരാർത്തി പിടിപെട്ടകമെരി-
ഞ്ഞന്തികേ വാഴുന്ന പാർവതിതന്നെയും
പിന്തിരിഞ്ഞേതുമേ നോക്കാതെതന്നെയ-
ച്ചെന്താമരാക്ഷിതന്നന്തികേ ചെന്നുടൻ
ചെന്താർശരാരി വളരെപ്പണിപ്പെട്ടു
പൂന്തേൻമൊഴിയെപ്പിടിച്ചു പുല്കീടിനാൻ.”
ജയദേവകൃതിയുടെ തർജ്ജമയും,
പഴക്കം രീതിക്കുണ്ടുടനെയറിയാം ഭാവമഖിലം
വഴക്കില്ലാതർത്ഥം മുഴുവനുമഹോമൂലസദൃശം
കുഴക്കിങ്ങില്ലേതും തിരുകൃതിയാണീ ശുഭകൃതി”
എന്നിങ്ങനെ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ പ്രശംസയ്ക്കു പാത്രീഭൂതവുമായ പ്രസന്നരാഘവം നാടകത്തിന്റെ നാന്ദീശ്ലോകത്തെ ഉദ്ധരിക്കുന്നു.
ക്കൊട്ടേറെ കുംഭകർണ്ണവ്യഥദശമുഖദിക്ചക്രമൊട്ടുക്കുമുട്ടി
മട്ടോലും മട്ടിലേന്തും മുരരിപൂമുഖവായുക്കളാൽ ഭംഗിചേരും
പുഷ്ടശ്രീ പാഞ്ചജന്യദ്ധ്വനിസുഖമരുളീടട്ടെ കല്പംവരേയ്ക്കും.”
കാർത്തികപ്പള്ളിത്താലൂക്കിൽ ചെങ്ങരപ്പള്ളി ഇല്ലത്തു് 1018-ൽ ജാതനായി. ബാല്യത്തിൽ കാവ്യ നാടകാലങ്കാരങ്ങളും മന്ത്രതന്ത്രാദികളും നല്ലപോലെ അഭ്യസിച്ചു. ചതുരംഗത്തിൽ അദ്വിതീയനായിരുന്നു. ഭദ്രാംഗീപരിണയം നാടകവും, ഗജേന്ദ്രമോക്ഷം, സ്വാഹാസുധാകരം എന്നീ ഗാനങ്ങളും. കുമാരസ്വരൂപാദികീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. 1083-ൽ മരിച്ചു.
1026-ാമാണ്ടു് തിരുവനന്തപുരത്തു് പേട്ട എന്ന സ്ഥലത്തു ജനിച്ചു. 90-ൽപരം വർഷം ജീവിച്ചിരുന്നു. വിപുലമായ ശിഷ്യസമ്പത്തും നല്ല കവിയശസ്സും സമ്പാദിച്ചു. മരിക്കുംവരെ അരോഗദൃഢഗാത്രനായിരുന്നു. അദ്ദേഹത്തിനു മരണകാലം ആസന്നമായിരുന്ന ഘട്ടത്തിൽ ഞാൻ സന്ദർശിക്കയുണ്ടായി. അന്നും ശിശുസഹജമായ ഉത്സാഹത്തോടുകൂടിയാണു് കാണപ്പെട്ടതു്. സോപാനരീതിയിൽ പാടുന്നതിനു് അദ്ദേഹത്തിനു നല്ല വശമായിരുന്നു. 1099-ാമാണ്ടിടയ്ക്കു് എന്തോ കാരണവശാൽ അദ്ദേഹം എനിക്കാളയച്ചു. അന്നു സംഭാഷണം അവസാനിച്ചശേഷം നളചരിതം ആട്ടക്കഥയിലെ ഏതാനും ഗാനങ്ങൾ എന്നെ പാടിക്കേൾപ്പിച്ചു. ശ്ലേഷ്മത്തിന്റെ ആധിക്യത്താൽ കണ്ഠത്തിനു സ്നിഗ്ദ്ധത കുറവായിരുന്നെങ്കിലും പാട്ടുകൾ മധുരമായിട്ടാണു് എനിക്കു തോന്നിയതു്. അദ്ദേഹം അനേകം ഭാഷാകൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ പ്രധാനമായിട്ടുള്ളവ ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ കഥകളും ശ്രീമൂലംതിരുനാൾ തിരുമനസ്സിലെ രജതജുബിലിഘോഷം വഞ്ചിപ്പാട്ടുമാകുന്നു.
ഹരിശ്ചന്ദ്രചരിതത്തിലേയും വഞ്ചിപ്പാട്ടിലേയും ഏതാനും വരികൾ ഉദ്ധരിക്കാം.
അ. പ. ചൊല്ലിനാലെന്നെ മറിപ്പാനല്ലയോ നീ തുടങ്ങുന്നു.
ച. സാരജ്ഞനെന്നോർത്തു നിന്റെ മുമ്പിൽ
നേരെവന്നീടിനോരെന്നെ
ചാരുഗായകിമാരാം പുത്രിമാരെ
പാരം താഡിച്ചോടിച്ച കാരണമൊക്കയും ചൊല്ലെടീ.
“ഭാഷാകവിതയുടെ രീതിക്കു വേണ്ടുന്ന സന്ദർഭശുദ്ധിയും ഗുണപൂർത്തിയും അതിൽ നല്ലപോലെ സ്ഫുരത്തായിരിക്കുന്നതു കൂടാതെ ആ പുസ്തകത്തിനു് ശ്രീമധുരപേട്ടികം എന്ന നാമധേയം യോജിപ്പിക്കാമെന്നു് ഞാൻ അഭിപ്രായപ്പെട്ടുകൊള്ളുന്നു” എന്നു് ഏ. ആർ. തിരുമേനി അഭിപ്രായപ്പെട്ടിരിക്കുന്നു.
ത്തുള്ളിൽ സൂര്യസമാഗമേ കൊതിപെറും ചഞ്ചൽപ്രജാസഞ്ചയം
വെള്ളിജ്ജൂബിലിതന്നകമ്പടിപുറപ്പാടിങ്ങുകണ്ടാശയേ
പള്ളിക്കാഞ്ചനമധ്യജൂബിലിയെഴുന്നള്ളാൻ കൊതിക്കുന്നിതാ.
ഭംഗിയായിക്കുളിച്ചു ഭസ്മലേപനം ചെയ്തു്
ശൃംഗാരചിന്തനങ്ങളെങ്ങാനും ത്യജിച്ചചേതോ-
രംഗാന്തരംഗങ്ങളുടെ ശുദ്ധിവരുത്തി
മംഗലാംബരധാരണംചെയ്തു നാം ശ്രീകണ്ഠേശ്വര-
ത്തങ്ങമരും ഗംഗാധരനാമുമേശനെ
പൃത്ഥ്വീപാലായുരാരോഗ്യവർദ്ധനയ്ക്കായർത്ഥിച്ചിടാൻ
ഭക്തിയോടങ്ങൊരു ഘോഷയാത്ര ചെയ്യണം.’
മലബാർജില്ലയുടെ ഉത്തരഭാഗത്തു് ചിറയ്ക്കൽ താലൂക്കിൽപെട്ട കണ്ണൂർദേശത്തു് 1030-ാമാണ്ടിടയ്ക്കു് ജനിച്ചു. കുശാഗ്രധീയും ദൃഢവ്യുല്പന്നനുമായിരുന്നെങ്കിലും ജന്മനാ രോഗിയായിരുന്നതിനാൽ മുപ്പതു കൊല്ലമേ ജീവിച്ചിരുന്നുള്ളു. രുഗ്മിണീപരിണയം, രാമായണം എന്നീ മണിപ്രവാളങ്ങളും ലക്ഷണാസ്വയംവരം തുള്ളലും അദ്ദേഹം രചിച്ചിട്ടുണ്ടു്. ലക്ഷണാസ്വയംവരത്തിലെ ഏതാനും വരികളെ ഉദ്ധരിക്കുന്നു.
ചന്തംചിന്തിന സരോരുഹനയനം
പന്തടി കൂട്ടിടുന്നതുകണ്ടാ-
ലെന്തൊരു കൗതുകം ഉളവാകുന്നു!
കുഞ്ജരഗാമിനിയാളാമവളുടെ
കുന്തളബന്ധമഴിഞ്ഞിടുന്നു.
പൂമാലകളും തുടുതുടെയപ്പോൾ
ഭൂമിയിൽ വീണു കൊഴിഞ്ഞിടുന്നു.
നിശ്വാസം നെടുതായിവരുന്നു
നിശ്ചലമായീടുന്നിതു നയനം!’
1030-ാമാണ്ടു് കിളിമാനൂരിനടുത്തു് മടവൂർദേശത്തു ജനിച്ചു. ജ്യോതിഷം, വൈദ്യം, മന്ത്രം എന്നീ ശാസ്ത്രങ്ങളിൽ അത്ഭുതകരമായ സിദ്ധിയുണ്ടായിരുന്നു. ഈ പണ്ഡിതൻ അനേകം ഒറ്റശ്ലോകങ്ങളും വർക്കലമാഹാത്മ്യം കിളിപ്പാട്ടും രചിച്ചിട്ടുള്ളതായറിയാം.
1032-ാമാണ്ടു് ചെങ്ങന്നൂർ ചെന്നിത്തല പെരുമ്പാറ മഠത്തിൽ ജനിച്ചു. നല്ല വ്യുല്പന്നനായിരുന്നതിനു പുറമെ മന്ത്രപ്രയോഗത്തിലും വിഷചികിത്സയിലും നിപുണനുമായിരുന്നു. സന്താനഗോപാലം, ത്രയോദശിമാഹാത്മ്യം മുതലായ തിരുവാതിരപ്പാട്ടുകളും വൈശാഖപുരാണം തുള്ളലും, ഉത്തൃട്ടാതിചരിതം വഞ്ചിപ്പാട്ടും രചിച്ചിട്ടുണ്ടു്.
നല്ല വിദ്വാനും വാസനാസമ്പന്നനായ കവിയുമായിരുന്നു. ഞാൻ നാലാംഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹവുമായി പരിചയപ്പെട്ടതു്. അന്നു് ഞാൻ സംസ്കൃതം പഠിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം എനിക്കു പലേ ഉപദേശങ്ങളും നൽകീട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘കാളീയമർദ്ദനം’ കഥകളി അക്കാലത്തു നല്ല പ്രചാരത്തിലിരുന്നു. മദ്ധ്യവയസ്സിലെത്തിയതിനോടുകൂടി ഉന്മാദം പിടിപെട്ടു. ആ അവസ്ഥയിലും ചില ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്.
അമ്പലപ്പുഴ ക്ഷേത്രത്തിനു പടിഞ്ഞാറുവശം കോമനമുറിയിൽ ആറ്റുപുറം എന്നൊരു ഇല്ലം ഉണ്ടു്. ആ ഗൃഹം ഇപ്പോൾ ഒരു നായരുടെ കൈവശത്തിലിരിക്കുന്നു. 1091-ാ മാണ്ടിടയ്ക്കുവരെ അവിടെ താമസിച്ചിരുന്നതു് ‘ആറ്റുപുറത്തു വൈദ്യൻ’ എന്നു പ്രസിദ്ധനായ കൃഷ്ണൻ നമ്പൂരിയായിരുന്നു. അദ്ദേഹം പുരാണപാരായണത്തിലും കാവ്യരചനയിലും വൈദ്യശിക്ഷണത്തിലും ചികിത്സയിലും ജീവിതം നയിച്ചുവരവേ കുഷ്ഠരോഗബാധിതനായി. ഭാര്യാഗൃഹത്തിൽനിന്നു പകർന്ന ഈ രോഗം അന്ത്യദശയിൽ അദ്ദേഹത്തിനെ അത്യന്തം ക്ലേശിപ്പിച്ചു.
മഹാപണ്ഡിതനായിരുന്ന ഈ വൈദ്യൻനമ്പൂരിയുടെ ചികിത്സാനൈപുണ്യം അസാധാരണമായിരുന്നു. 1086-ാമാണ്ടിടയ്ക്കാണെന്നു തോന്നുന്നു–അദ്ദേഹം ശാകുന്തളത്തെ നാലു ദിവസത്തെ കഥകളായി രചിച്ചു. കവി തന്നെ എന്നെ അതു മുഴുവനും ചൊല്ലിക്കേൾപ്പിക്കയുണ്ടായിട്ടുണ്ടു്. ശ്ലോകങ്ങളും പദങ്ങളും അത്യന്തം ഹൃദ്യമായിരിക്കുന്നു. അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
മൂവാറ്റുപുഴ വടക്കുംചേരി അകത്തൂട്ടു ദാമോദരൻകർത്താവു് പ്രസിദ്ധ പണ്ഡിതനായിരുന്നു. ശ്രീനിവാസയ്യരുടെ ശിഷ്യനായിരുന്നു. വിശാഖംതിരുനാൾ തമ്പുരാന്റെ ആശ്രിതനായി തിരുവനന്തപുരത്തു വന്നു് വലിയ ശ്രീനാരായണൻതമ്പിയുടേയും പിന്നീടു് കൊച്ചു ശ്രീനാരായണൻതമ്പിയുടേയും ഗുരുവായി കുറേക്കാലം ഇരുന്നു. പിന്നീടു് ഗേൾസ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഏറിയ കാലം മുൻഷിയുദ്യോഗം വഹിച്ചിട്ടു് പെൻഷൻ പറ്റുകയും ജീവിതശേഷം രാമായണാദി പുരാണവായനയിലും അർത്ഥംപറച്ചിലുമായി കഴിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം ഭഗവദ്ഗീത കിളിപ്പാട്ടു്, ഭർത്തൃഹരി തർജ്ജിമ, യോഗവാസിഷ്ഠം കിളിപ്പാട്ടു്, വരാഹാവതാരം ആട്ടക്കഥ, ഇന്ദുമതീസ്വയംവരം ആട്ടക്കഥ മുതലായ സൽകൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിച്ചിട്ടുണ്ടു്. പത്രാധിപർ ഏ. ബാലകൃഷ്ണപിള്ള ബി. ഏ. ബി. എൽ. അദ്ദേഹത്തിന്റെ പുത്രനാണു്. ഭഗവദ്ഗീത പദാനുപദതർജ്ജിമയല്ല. ചില ഭാഗങ്ങളിൽ ശാങ്കരഭാഷ്യത്തിലെ ആശയങ്ങൾ കൂടി ചേർത്തിരിക്കുന്നു. മാതൃക കാണിക്കാനായി ഒരു ഭാഗം ഉദാഹരിക്കാം.
മണ്ണിനെയൊഴിച്ചു മറ്റൊന്നിനില്ലെന്നപോലെ
പരമാത്മാവിനെയൊന്നൊഴിച്ചിട്ടന്യങ്ങളാം
സുഖദുഃഖാദി വികാരങ്ങളുമില്ലേതുമേ.
അസത്താംഗംഭീരാദിവികാരസംഘാതത്തി-
നൊരിക്കൽപോലുമില്ല നിത്യത്വമത്രയല്ല
ധരിക്ക സത്തായുള്ളോരാത്മാവിന്നൊരുനാളു-
മനിത്യത്വവും ഭവിക്കുന്നില്ലെന്നറിക നീ.”
“ഇല്ലാത്തതൊരുനാളുമിരിക്കയില്ലപുന-
രുള്ളതുനശിക്കയുമില്ലൊരിക്കലും നൂനം
തത്വദർശികളായ വിദ്വാന്മാരിവയുടെ
തത്വമാം നിർണ്ണയത്തെ ബുദ്ധിയാലറിയുന്നു.”
ഈ ഗ്രന്ഥം 1070 കുംഭത്തിൽ രചിക്കപ്പെട്ടു. യോഗവാസിഷ്ഠം 46അദ്ധ്യായങ്ങളുള്ള ഒരു ബൃഹൽഗ്രന്ഥമാണു്. ഇതു് 1079-ൽ പ്രസിദ്ധപ്പെടുത്തി.
ബന്ധിച്ചു ഗഹനമായെപ്പോഴും വികാരിയായ്
സന്താപസംയുക്തമാമിശ്ശരീരത്തെക്കൊണ്ടു
സംസാരദുഃഖംമാത്രമല്ലാതെന്തുപയോഗം
അല്പംകൊണ്ടിശ്ശരീരമാനന്ദം പ്രാപിക്കുന്ന-
തല്പം കൊണ്ടതുപോലെ ദുഃഖവും പ്രാപിക്കുന്നു
നശ്വരമായിഗ്ഗുണമില്ലാതെ നീചമായോ-
രിശ്ശരീരംപോൽ ശോചനീയമായ് മറ്റൊന്നില്ല.’
ഭ്രാജൻമല്ലികകുഡ്മളാവലിലസദൂന്താളിസംരാജിനീഃ
വീജദ്വായുചലൽപയോജമുകുളാ ധൂതസ്തനോല്ലാസിനീ
വീക്ഷ്യാരാമരമാസ്വരാട് സ്വതരുണീ വാണീമഭാണിമിമാം
രതിപതി കേളിതുടർന്നു സതോഷം
പരഭൃതമാനിനിമാർ സഹകാരേ
പതികളൊടു വിലസുന്നിഹചാരേ.
മഞ്ജുളവിഗളിത കുസുമാസ്തീർണ്ണം
രഞ്ജിതമുകുളസംഹാരവികീർണ്ണം
കുഞ്ജനികേതനകാലമളിനാഭൈഃ
കുഞ്ജശരോത്സവമതിനാഹ്വയതി.
അഞ്ചിതമലയമരുദ്ഗജപോതഃ
സഞ്ചിതവിശിഖഗണസ്സമുപേതഃ
സംഭൃതസുഖമധിരുഹ്യസമാരൻ
സമ്പ്രതിപഥികവധൂജനമാരൻ’
അദ്ദേഹം വളരെക്കാലം തിരുവനന്തപുരം കൊട്ടാരത്തിൽ അധ്യാപകനായിരുന്നു.
ആദി ശങ്കരാചാര്യരുടെ കാലശേഷം കേരളത്തിന്റെ പ്രശസ്തി കാശ്മീരപര്യന്തം പ്രചരിപ്പിക്കുന്നതിനു ഭാഗ്യം സിദ്ധിച്ചതു് ‘ശങ്കരനാഥ്’ എന്ന രഞ്ജിത്സിംഹന്റെ സദസ്സിൽ പ്രഖ്യാതനായിത്തീർന്ന ശങ്കരനാഥജ്യോത്സ്യർക്കു മാത്രമായിരുന്നു. ഉത്തരമലയാളത്തിൽ ചിറയ്ക്കൽ താലൂക്കിലുള്ള കരിവെള്ളൂരംശത്തിൽ വങ്ങോട്ടുമഠത്തിൽ ‘ശുചിധീ’ എന്ന 985-ാമാണ്ടു് മിഥുനമാസം 32-ാനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. മാതാവു് പാർവതിപ്പിള്ളയാർ നിതയമ്മയും പിതാവു് പട്ടോടംഇല്ലത്തു് അഗ്നിശർമ്മാവും ആയിരുന്നു. ദൈവപ്രീതികരമായ പല കർമ്മങ്ങളുടേയും തപസ്സിന്റെയും ഫലമായി മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ലഭിച്ച സന്താനമായിരുന്നതിനാൽ മാതാവു് വാത്സല്യപൂർവം ശിശുവിനെ വളർത്തി. ഈ സന്തതിയേയാണു് പുത്രനായ ആറ്റുകാൽ ശങ്കരപ്പിള്ള,
ജനനമാസം യുഗ്മം [2] (1)(മിഥുനം) ശുചിധീകാലം(2) ഫാലം (3)
ജനനീപിതാമഹി പെറ്റൊളെൻപിതാവിനെ
ഗുണശാലിനി കൊല്ലം മുപ്പതു ചെന്നകാലം.’
പിതാവു് നല്ല വേദഭക്തനും കർമ്മഠനുമായിരുന്നു. അദ്ദേഹംതന്നെയായിരിക്കണം ശങ്കരനാഥന്റെ ഗുരുവും. കാവ്യനാടകാദികളിലും ജ്യോതിഷത്തിലും വേദാന്തത്തിലും പാണ്ഡിത്യം സമ്പാദിച്ചശേഷം ശങ്കരനാഥൻ ‘ശിവോഹമെന്നെണ്ണി’ കാശിക്കു പുറപ്പെടുകയും യാത്രാമദ്ധ്യേ വരാഹാചാര്യൻ എന്ന വിശിഷ്ടപുരുഷന്റെ അന്തേവാസിത്വം കൈക്കൊണ്ടു് സമസ്താത്മജ്ഞാനവും സമ്പാദിച്ചശേഷം കുടകു്, മൈസൂർ മുതലായ ദേശങ്ങളിൽക്കൂടെ കാഞ്ചീപുരത്തു ചെന്നു് അവിടെ ‘കാഞ്ചികാമാക്ഷിദേവി പാദപങ്കജദ്വയം നെഞ്ചകം തന്നിൽ ചേർത്തു’ കൊണ്ടു് ഒരു മണ്ഡലം ഭജനമായിരുന്നു. അക്കാലത്തു്,
ലഞ്ചിതഗുണശാലി സ്നാനാർത്ഥം ഗമിച്ചഹോ
ആഗ്രഹപൂർവമവഗാഹനംചെയ്തു ദേവീ-
വിഗ്രഹമൊന്നുകണ്ടു സാനന്ദംകൈയിലാണ്ടു.
നിഗ്രഹാനുഗ്രഹത്തിന്നുറപ്പുവരുത്തിത്തൻ-
വ്യഗ്രതയെല്ലാം പോയി വിശിഷ്ടനായിത്തീർന്നു
ജ്യോതിഷശാസ്ത്രംകൊണ്ടും പക്ഷിശാസ്ത്രത്തെക്കൊണ്ടു-
മോതിന വാക്യമെല്ലാം വേദവാക്കായിത്തീർന്നു.’
ഇങ്ങനെ അദ്ദേഹത്തിന്റെ പ്രശസ്തി അതിശീഘ്രം നാടൊട്ടുക്കു പരക്കുകയും രാജാക്കന്മാർപോലും സസൈന്യം ചെന്നു വന്ദിച്ചു് “ബ്രൂഹി മൽഫലം സർവ”മെന്നപേക്ഷിക്കയും അവരെയെല്ലാം അദ്ദേഹം സംതൃപ്തരാക്കി വിടുകയും ചെയ്തുവത്രേ.
അവിടെനിന്നു ദിവ്യക്ഷേത്രങ്ങളോരോന്നായി ദർശിച്ചു ദർശിച്ചു് കാശിയിൽ എത്തി, ഗയാസ്നാനവും പിതൃകർമ്മങ്ങളും കഴിച്ചു്, സംതൃപ്തനായിരിക്കവേ ഹിമവൽപാർശ്വത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുരാജ്യത്തിന്റെ അധിപതിയായ ഷംഷേർചന്ദ് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ കേട്ടും കണ്ടും അറിഞ്ഞും തന്റെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ രാജാവു് സന്താനശൂന്യനായിരുന്നു. എന്നാൽ ശങ്കരനാഥജ്യോത്സ്യർ ചാർത്തിക്കൊടുത്ത ഗർഭജാതകത്തിൽ പറഞ്ഞിരുന്ന പ്രകാരം അനുഷ്ഠിച്ചപ്പോൾ പത്നി ഗർഭം ധരിച്ചു് ക്രമേണ ഒരു പുരുഷസന്താനത്തെ പ്രസവിച്ചു. അങ്ങിനെ ഈ പണ്ഡിതവര്യൻ രാജപ്രീതിക്കും ബഹുമാനത്തിനും പാത്രമായി. എന്നാൽ അദ്ദേഹം തനിക്കു ലഭിച്ച ധനമെല്ലാം തൃണവൽഗണിച്ചു് അതുകൊണ്ടു ദാനധർമ്മാധികൾ നടത്തീട്ടു്,
സത്രവുംതീർത്താനതിവിപുലം മനോഹരം
വിപ്രഭോജനം തത്ര സുലഭമദ്യാപികേൾ.’
അക്കാലത്തു് പഞ്ചാബിലെ സിംഹം എന്നു ചരിത്രവിഖ്യാതനായ രഞ്ജിത്സിംഗ് ഇംഗ്ലീഷുകാരെ പഞ്ചാബിലെങ്ങും പ്രവേശിപ്പിക്കാതെ നാടു വാണുകൊണ്ടിരിക്കയായിരുന്നു. അവിടെ പ്രവേശിച്ച ഒരു ആംഗ്ലേയനെ ബന്ധനസ്ഥനാക്കി. ഈ വിവരം അറിഞ്ഞു് ഇംഗ്ലീഷുകാർ യുദ്ധത്തിനു് ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. ഷംഷേർചന്ദ് ഈ വിവരം രാജാവിനെ ധരിപ്പിക്കാനായി അങ്ങോട്ടു നിയോഗിച്ചതു് അന്നു് ഇരുപത്തിഒൻപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ശങ്കരനാഥനെ ആയിരുന്നു എന്നുള്ള സംഗതി മാത്രം ആലോചിച്ചാൽ ആ മണ്ഡലാധിപതിക്കു് അദ്ദേഹത്തിന്റെ പേരിൽ എത്രമാത്രം വിശ്വാസമുണ്ടായിരുന്നു എന്നൂഹിക്കാം. ജ്യോത്സ്യരുടെ ഉപദേശാനുസാരം, രഞ്ജിത്സിംഗ് മുൽക്രാപ്റ്റു് എന്ന ഐരോപ്യനെ ബന്ധനവിമുക്തനാക്കിയെന്നു മാത്രമല്ല സന്ദേശവാഹകനെ അദ്ധ്യാത്മഗുരുവും മന്ത്രിസഭാംഗവുമായി സ്വീകരിക്കയും ചെയ്തു. രാജാവു് അദ്ദേഹത്തിനു്,
സമ്പത്തുമമോഘമായ് നൽകിനനാതുകാലം’
ഇങ്ങനെ രണസിംഹരാജധാനിയിൽ അദ്ദേഹം വസിക്കുന്ന കാലം സർദാർ മുഹമ്മദു് അക്ബർഖാനെന്ന പ്രാന്തീയ സേനാപതി പഞ്ചാബ് ആക്രമിച്ചു. അതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ,
ലക്ഷ്മാവു കപോലത്തിലന്ത്യകാലത്തോളം.’
അതുകൊണ്ടു കോപാക്രാന്തനായ രാജസിംഹം ഗർജ്ജിച്ചുകൊണ്ടു് യവനന്മാരോടു് ഏറ്റു് ആ മുഷ്കരനേയും കൂട്ടരേയും കൊന്നൊടുക്കീട്ടു് ജ്യോത്സ്യരെ മുറിവേല്പിച്ച ഖഡ്ഗം കൈവശപ്പെടുത്തുകയും അതിനെ തന്റെ മന്ത്രിസത്തമനുദാനം ചെയ്കയും ചെയ്തു. ആ വാളിനെ പിൽക്കാലത്തു് അദ്ദേഹം സ്വപുത്രനായി നൽകിയത്രെ.
ജ്യോത്സ്യർ ഒൻപതുകൊല്ലം ലാഹൂറിൽ പാർത്തു. അതിനിടയ്ക്കു് രണ്ടു പ്രാവശ്യം ചാന്ദ്രായണവ്രതം അനുഷ്ഠിക്കയും തദവസരത്തിൽ അൻപതിനായിരം ഉറുപ്പികയോളം സർവസ്വദാനം ചെയ്കയും ഉണ്ടായി. എന്നാൽ രാജാവു് അദ്ദേഹത്തിനു് രണ്ടു ഗ്രാമങ്ങൾ കരമൊഴിവായി കൊടുത്തിരുന്നതുകൊണ്ടു് ജീവിതം ഒരുവിധം സുഖമായി കഴിഞ്ഞുകൂടി.
ഇംഗ്ലീഷുകാരും രഞ്ജിത്സിംഗും തമ്മിൽ മൈത്രീബന്ധം സ്ഥാപിച്ചതിനു് ഏകകാരണഭൂതൻ ശങ്കരനാഥജ്യോത്സരായിരുന്നു. അതിനാൽ ലാർഡ് വില്യം ബന്റിക് അദ്ദേഹത്തിനു് ‘ഉത്തമപുരഷ് ജോഷി ശങ്കർനാഥു് ദി സ്പിരിച്യൽ അഡ്വൈസർ ആഫ് ഹിസ് ഹൈനസ് രഞ്ജിത് സിംഗ് ദി ലയൺ ആഫ് ലാഹൂർ’ എന്ന ബിരുദം നൽകി. ഇക്കാലത്തിനിടയ്ക്കു് സ്വമാതാവിനു് ഇരുപതിനായിരം ഉറുപ്പികയും കാഞ്ചിയിലെ ഭജനകാലത്തു് തനിക്കു നിവേദ്യച്ചോറു നൽകി സഹായിച്ച ദേവദാസിക്കു് അയ്യായിരം ഉറുപ്പികയും അയച്ചുകൊടുത്തു.
ഇങ്ങനെയിരിക്കേയാണു് ശ്രീമാനായ സ്വാതിതിരുനാൾ അദ്ദേഹത്തെ തന്റെ രാജകീയസദസ്സിലേയ്ക്കു ക്ഷണിച്ചതു്. ആ വിവരം അദ്ദേഹം രഞ്ജിത്സിംഗിനെ അറിയിച്ചപ്പോൾ, വൈമനസ്യത്തോടുകൂടിയെങ്കിലും ആ രാജശ്രേഷ്ഠൻ അനുവാദം നൽകിയെന്നു മാത്രമല്ല യാത്രയ്ക്കു വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു. ജ്യോത്സ്യരാകട്ടെ തന്റെ വസ്തുക്കളെ 5200 രൂപാ പാട്ടത്തിനു് ഒരു വർത്തകനെ ഏല്പിക്കയും കൈവശമുണ്ടായിരുന്ന അയ്യായിരം ഉറുപ്പിക ലൂദിയാനാ ഭണ്ഡാരത്തിൽ നിക്ഷേപിക്കയും ചെയ്തിട്ടു് തിരുവനന്തപുരത്തേക്കു തിരിച്ചു. യാത്രയ്ക്കു വേണ്ട സുഖസൗകര്യങ്ങളെല്ലാം ബന്റിങ്പ്രഭുതന്നെ ചെയ്തുകൊടുത്തു. ആയിടയിൽ കൊണ്ടുവന്നതാണു് ദേവീഭാഗവതം മൂലം.
തിരുവനന്തപുരത്തെത്തിയ ഉടൻതന്നെ മഹാരാജാവിനെ സന്ദർശിച്ചു. പഞ്ചാബിൽനിന്നും കൊണ്ടുവന്നിരുന്ന,
പൂന്തിന നൽപേടകം സുന്ദരം വെൺചാമരം
നവരത്നവും നവകേസരം രജോജാതം
നവനീതമാം മൃഗനാഭിയും രുദ്രാക്ഷവും
നവധാന്യവും വിധുഖണ്ഡവുമിത്യാദിയും’
ദിവ്യവസ്തുക്കളെ കാഴ്ച വച്ചു. സമ്പ്രീതനായ മഹാരാജാവു് അദ്ദേഹത്തിനെ സദിർ കോടതിയിലെ പ്രധാന പ്രാഡ്വിപാകനായി നിയമിക്കയും ചെയ്തു.
ഇങ്ങനെ തിരുവനന്തപുരത്തേക്കു താമസം തുടങ്ങി അധികകാലം കഴിയുംമുമ്പേ നെല്ലമൺഅധികാരത്തിൽ ആറ്റുകാൽ പ്രദേശത്തു് ചെറുകരവീട്ടിലെ അംഗമായിരുന്ന ലക്ഷ്മിഅമ്മയെ വിവാഹം ചെയ്തു. ഈ കുടുംബക്കാർ ത്യാഗപൂർവമായ രാജസേവയിൽ തഴച്ചുവന്നവരായിരുന്നു. ഇന്നും ഉന്നതസ്ഥാനത്തെ അലങ്കരിക്കുന്ന പലരും ആ വംശത്തിൽപെട്ടവരായിട്ടുണ്ടു്.
ജ്യോത്സ്യരുടെ സേവനം അധികകാലത്തേയ്ക്കു് തിരുവിതാംകൂറിനു ലഭിച്ചില്ല. അസൂയാലുക്കളായ പ്രമാണികൾ ദുഷ്പ്രവാദം പരത്തിത്തുടങ്ങി. അതിനാൽ വിവരം രാജസന്നിധിയിൽ അറിയിച്ചിട്ടു് അദ്ദേഹം ഉദ്യോഗം രാജിവച്ചശേഷം കോലത്തുനാട്ടിലേയ്ക്കു പോയി. കുറേക്കാലം അവിടെ താമസിച്ചതിൽ പിന്നെ അദ്ദേഹം വീണ്ടും ലാഹൂറിൽ എത്തി, പൂർവ്വസ്ഥാനത്തു നിയമിക്കപ്പെട്ടു. ഇതു് 1010-ൽ ആയിരുന്നു. അവിടെയും അദ്ദേഹത്തിനു് അധികകാലം താമസിക്കാനിടയായില്ല. 1839 ജൂൺ 27-ാം തീയതി രഞ്ജിത്സിംഗ് മരിച്ചപ്പോൾ സിംഹാസനാരോഹണം ചെയ്ത രാജാവു് ബുദ്ധിശൂന്യനും ചപലനും ആയിരുന്നു. അതിനാൽ ഇനി അവിടത്തെ താമസം ശുഭമല്ലെന്നു് അദ്ദേഹം തീർച്ചപ്പെടുത്തി. പഞ്ചാബിന്റെ സ്വാഛന്ദ്യം ശരിയാകാറായി എന്നു് ജ്യോത്സ്യൻ ദീർഘദർശനം ചെയ്തു. അതുകൊണ്ടു് 1840-ൽ അദ്ദേഹം പഞ്ചാബു് വിട്ടു. അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ആ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ വന്നുകൂടിയ കഥ ചരിത്രപ്രസിദ്ധവുമാണല്ലോ.
സ്വാതിതിരുനാൾ ഇക്കുറി അദ്ദേഹത്തെ ഫൗസ്ദാരികമ്മിഷണരായിട്ടാണു നിശ്ചയിച്ചതു്. അതിനെത്തുടർന്നു് അദ്ദേഹം ശ്രീകണ്ഠേശ്വരംക്ഷേത്രത്തിനു സമീപം ഒരു ഭവനം നിർമ്മിച്ചു് അവിടെത്തന്നെ പാർപ്പും തുടങ്ങി.
പഞ്ചാബിൽ അദ്ദേഹത്തിനുണ്ടായിരുന്ന ജാഗീരുളാകട്ടെ ലൂദിയാനാഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന പണമാകട്ടെ കമ്പനിക്കാർ അദ്ദേഹത്തിനു തിരിച്ചുകൊടുത്തില്ല. മഹാരാജ്ഞിയുടെ സന്നിധിവരെ പരാതി പറഞ്ഞിട്ടും ബോഡ് ആഫ് ഡയറക്റ്റേഴ്സ് മുഖേന പരിഹാരം നേടിക്കൊള്ളാമെന്നായിരുന്നു പ്രധാനമന്ത്രിയായിരുന്ന പാൽമേർസ്തൺ പ്രഭുവിന്റെ മറുപടി. പക്ഷേ ഒരു പരിഹാരവും ഉണ്ടായില്ല.
സ്വാതിതിരുനാൾ തിരുമനസ്സിലെ നിർദ്ദേശമനുസരിച്ചു് ജ്യോത്സ്യർ ഈയിടയ്ക്കു ദേവീഭാഗവതം തർജ്ജമ ചെയ്യാനാരംഭിച്ചു. അതനുസരിച്ചു് അദ്ദേഹം അഷ്ടമസ്കന്ധംവരെ തർജ്ജമചെയ്തെങ്കിലും 1022-ൽ മഹാരാജാവു് നാടുനീങ്ങിയതുകൊണ്ടു് അതു തൃക്കൺപാർക്കാനിടയായില്ല.
ഉത്രംതിരുനാൾ മഹാരാജാവിന്റെയും പ്രീതിഭാജനമായിട്ടുതന്നെ അദ്ദേഹം കഴിഞ്ഞുകൂടി. അവിടുന്നു സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാല, വലംപിരിശംഖു്, ദന്തപ്പല്ലക്കു്, മേനാവു് മുതലായ പല പാരിതോഷികങ്ങൾ അദ്ദേഹത്തിനു കല്പിച്ചുകൊടുത്തു.
ഒരിക്കൽ ഒരു പ്രധാന ഉദ്യോഗസ്ഥൻ രാജസന്നിധിയിൽവച്ചു് വിനോദരസത്തിൽ ‘പ്രായമായില്ലേ? ഇനി മരിക്കരുതോ?’ എന്നു ചോദിച്ചതിനു്,
ജ്യോ:“അതു് നിങ്ങളെ അയച്ചിട്ടേയുള്ളുവെന്നു്” അദ്ദേഹം മറുപടി പറഞ്ഞുവെന്നും അതിൽ വാസ്തവമുണ്ടോ എന്നു് അടുത്ത ദിവസം ചോദിച്ചപ്പോൾ “പുണ്യകർമ്മങ്ങൾ വല്ലതും ചെയ്വാനുണ്ടെങ്കിൽ ഒരു വാരത്തിനുള്ളിൽ ചെയ്തുകൊള്ളു” എന്നുപദേശിച്ചുവെന്നും, അദ്ദേഹം പരലോകം പ്രാപിച്ചുവെന്നും, വിവരം ധരിച്ച മഹാരാജാവു് അത്ഭുതപ്പെട്ടുപോയെന്നും അറിയുന്നു.
1034 തുലാം 28-നു അറുപത്തിഒൻപതാമത്തെ വയസ്സിൽ ഈ മഹാനുഭാവൻ ശ്രീകണ്ഠേശ്വരത്തെ സ്വഗൃഹത്തിൽവച്ചു കാലധർമ്മം പ്രാപിച്ചു.
1012 ഇടവം സ്വാതിനക്ഷത്രത്തിലാണു് ജനിച്ചതു്. അഞ്ചാംവയസ്സിൽ പഴവങ്ങാടി പള്ളിക്കൂടത്തിൽ ചേർന്നു പഠിത്തം തുടങ്ങി. കാലടി കൊച്ചുവീട്ടിൽ ഉടയാൻപിള്ളയായിരുന്നു ആദ്യത്തെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കീട്ടു് പാലക്കാട്ടു് അപ്പാശാസ്ത്രികളുടെ അടുക്കൽനിന്നു് കാവ്യനാടകാലങ്കാരങ്ങൾ അഭ്യസിച്ചു. ഈ ശാസ്ത്രികളെ തിരുവനന്തപുരത്തു വരുത്തി താമസിപ്പിച്ചതു് ശങ്കരനാഥജ്യോത്സ്യനായിരുന്നു. ശാസ്ത്രികൾ സ്വദേശത്തേക്കു മടങ്ങിയതിനു ശേഷം ശങ്കരപ്പിള്ള ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ അലങ്കാരം, വൃത്തശാസ്ത്രം, വ്യാകരണം, വേദാന്തം മുതലായവ നിഷ്കർഷിച്ചു പഠിച്ചു. അദ്ദേഹം ഗുരുവിന്റെ വാത്സല്യഭാജനമായിരുന്നു. “ശാസ്ത്രികളുടെ കാലശേഷം പേരെടുക്കാനാരുണ്ടു്?” എന്നു് ഒരിക്കൽ ഉത്രംതിരുനാൾ തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചതിനു് ‘അപ്പയ്യൻപോറ്റിയെന്നും ശങ്കരപ്പിള്ളയെന്നും രണ്ടു പുത്രന്മാരുണ്ടു്’ എന്നത്രേ ആ മഹാശയൻ മറുപടി പറഞ്ഞതു്.
ശങ്കരപ്പിള്ള ജ്യോതിഷത്തിലും സാമാന്യം നല്ല പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ആ വിഷയത്തിലും ഹിന്ദുസ്ഥാനിയിലും ഗുരുസ്ഥാനം വഹിച്ചതു് പിതാവുതന്നെയായിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം റസിഡണ്ടു് കല്ലൻധ്വര കുട്ടിയെ ഇംഗ്ലീഷുകൂടി പഠിപ്പിക്കണമെന്നു ശങ്കരനാഥ ജ്യോത്സ്യനോടു് ഉപദേശിച്ചു. തദനുസാരം ശങ്കരസുബ്ബയ്യർ അതിലേക്കു നിയോഗിക്കപ്പെട്ടു. അന്നു് അദ്ദേഹം ഫ്റീസ്ക്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിനെ അദ്ധ്യാപനചാതുരി കണ്ടു സംപ്രീതനായ ജ്യോത്സ്യർ ഒരു കസാല സമ്മാനിച്ചിട്ടു് ‘ഇതു് ശങ്കരസുബ്ബയ്യർക്കിരിക്കട്ടെ; ഇതു ദിവാൻ കസേലയാണു്’ എന്നു് പറഞ്ഞുവത്രേ. ആ പ്രവചനം പിൽക്കാലത്തു ഫലിച്ചുവെന്നു പറയേണ്ടതില്ലല്ലോ.
ഇംഗ്ലീഷുപഠിത്തം തീർന്ന ഉടനേതന്നെ ശങ്കരപ്പിള്ളയ്ക്കു് ഹജൂരിൽ ഒരു ഉദ്യോഗം കിട്ടി. പിന്നീടു് അധികകാലം ചെല്ലുംമുമ്പു് അദ്ദേഹം വിവാഹബന്ധത്തിൽ ഏർപ്പെട്ടു. അമ്പലപ്പുഴത്താലൂക്കിൽ കള്ളർകോട്ടു് എന്ന സ്ഥലത്തു് കരീപ്പുറത്തുകൃഷ്ണപ്പിള്ള എന്നൊരു ഭക്തനായ മാന്ത്രികനുണ്ടായിരുന്നു. അദ്ദേഹം പരവൂർ തെക്കുംഭാഗത്തു് തണ്ണീർപന്തൽ വീട്ടിൽ നാരായണിഅമ്മ എന്നൊരു സ്ത്രീരത്നത്തെ വിവാഹം ചെയ്തിട്ടു് തിരുവനന്തപുരത്തു് ശ്രീപത്മനാഭക്ഷേത്രം സംബന്ധിച്ച ഒരു ഉദ്യോഗത്തിൽ ഇരിക്കവേ 1018-ൽ ജനിച്ച പുത്രി ലക്ഷ്മിഅമ്മയായിരുന്നു ശങ്കരപ്പിള്ളയുടെ സഹധർമ്മിണീപദം പ്രാപിച്ചതു്.
1034-ൽ ശങ്കരപ്പിള്ളയ്ക്കു് ഭരണിതിരുനാൾ ലക്ഷ്മീഭായി ആറ്റിങ്ങൾ മൂത്തതമ്പുരാൻ തിരുമനസ്സിലെ പള്ളിക്കെട്ടു സംബന്ധിച്ചു രചിച്ച കല്യാണശതകത്തിനു് ഉത്രം തിരുനാൾ മഹാരാജാവിന്റെ തൃക്കയ്യിൽനിന്നു് ഒരു സുവർണ്ണകങ്കണം സമ്മാനം ലഭിച്ചു.
ഹജൂരിൽനിന്നു് അദ്ദേഹം സദിർക്കോടതിയിലെ ഭാഷാന്തരീകൃത്തായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗത്തിൽ പ്രകാശിപ്പിച്ച സാമർത്ഥ്യത്താൽ അദ്ദേഹം അചിരേണ തിരുവല്ലാ മുൻസിഫായി ഉയർത്തപ്പെടുകയും മൂവാറ്റുപുഴ, ആലപ്പുഴ, ചിറയിൻകീഴു്, ഹരിപ്പാടു് എന്നീ സ്ഥലങ്ങളിൽ ഉദ്യോഗം വഹിക്കയും ചെയ്തു. ഈ ഉദ്യോഗത്തിൽ ഇരിക്കുന്ന കാലത്തു് സദാശിവൻപിള്ള, വേദാദ്രീശമുതലിയാർ, അരുമനായകംപിള്ള മുതലായ പ്രസിദ്ധ ഹൈക്കോടതി ജഡ്ജിമാരുടെ അഭിനന്ദനത്തിനു് പാത്രീഭവിച്ചു.
ആയില്യംതിരുനാൾ മഹാരാജാവിനും അദ്ദേഹത്തിന്റെ പേരിൽ വലിയ പ്രീതിയായിരുന്നു. 1057 തുലാത്തിൽ അദ്ദേഹം പെൻഷൻ പറ്റി പുന്നപുരത്തു താമസമുറപ്പിച്ചു. വിശാഖംതിരുനാൾ അദ്ദേഹത്തിനെ പാഠപുസ്തകക്കമ്മിറ്റിയിലെ ഒരംഗമായി നിയമിച്ചുവെങ്കിലും, ദേവീഭാഗവതം പൂരിപ്പിക്കുന്നതിനുള്ള താല്പര്യാതിരേകത്താൽ അദ്ദേഹം ആ ജോലി രാജിവച്ചു.
തുറവൂർ നാരായണശാസ്ത്രികൾ, കരമന കേശവശാസ്ത്രികൾ, പുരുഷോത്തമശാസ്ത്രികൾ, മുൻഷി രാമക്കുറുപ്പു്, പേട്ടയിൽ രാമൻപിള്ള ആശാൻ, വെളുത്തേരി കേശവനാശാൻ, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ മുതലായ വിദ്വാന്മാർ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശുഭകാംക്ഷികളും ആയിരുന്നു.
ഫലിതം പറയുന്നതിൽ അതിചതുരനായിരുന്നതിനാൽ അദ്ദേത്തിന്റെ ഗൃഹത്തിൽ ഇവരൊക്കെ, പലരും കൂടാറുണ്ടായിരുന്നു. അദ്ദേഹം രോഗഗ്രസ്തനായിരുന്ന അവസരത്തിൽ, മുൻസിഫ് നാരായണൻതമ്പി, അന്വേഷിച്ചു് അദ്ദേഹത്തിന്റെ ഗൃഹത്തിൽ ചെന്നിട്ടു്, “ആശ്വാസമുണ്ടോ” എന്നു ചോദിച്ചു. അതിനു് “ആശ്വാസമുണ്ടു്; ആ ശ്വാസമായില്ല” എന്നായിരുന്നു് അദ്ദേഹത്തിന്റെ മറുപടി. അവിടെ കൂടിയിരുന്നവരെല്ലാം അതു കേട്ടു പൊട്ടിച്ചിരിച്ചുപോയി.
പിതാവിനെപ്പോലെ പുത്രനും പരോപകാരതൽപരനായിരുന്നു. പല കുട്ടികൾക്കു് അദ്ദേഹം വിദ്യഭ്യാസവിഷയമായ ധനസഹായം ചെയ്തിട്ടുണ്ടു്. പണത്തെ അദ്ദേഹം തൃണംപോലെയാണു ഗണിച്ചുവന്നതു്.
തൃണം പണമെന്നങ്ങധമചിത്തനും’
വിചാരിക്കുന്നതായി അദ്ദേഹം വർണ്ണിച്ചിരിക്കുന്നു. ഇതു തന്റെ മനോഭാവത്തിനു് അനുകൂലമായിരിക്കുന്നു. ധനതൃഷ്ണകൊണ്ടുണ്ടാക്കുന്ന അനർത്ഥങ്ങളെ സരസമായി വർണ്ണിച്ചു് ‘പണപ്പർവം’ എന്നൊരു കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഗുരുക്കന്മാരെ ഈശ്വരനു തുല്യം അദ്ദേഹം പൂജിച്ചുവന്നു. ഗ്രന്ഥാരംഭത്തിൽ എല്ലാ ഗുരുക്കന്മാരെയും വന്ദിച്ചിരിക്കുന്ന രീതി നോക്കുക; പിതാവിനെപ്പറ്റി ഒന്നു രണ്ടു വരികളിൽ പറഞ്ഞൊതുക്കാതെ, ചരിത്രം മുഴുവനും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
ടുടയോനനേകാന്തേവാസികളോടുമെന്നിൽ
കുടികൊള്ളുമാ ശ്രീമാനാവതും തുണയ്ക്കുവാ-
നടിയേ മുടികൂപ്പിപ്പണിയുന്നേറ്റം ഭക്ത്യാ-’
എന്നു് ഉടയാൻപിള്ളയേയും,
കല്പകത്തൈവിത്തുതൻശിഷ്യഹൃൽകേദാരത്തിൽ
ശില്പമായ് മുളപ്പിച്ചോരെൻഗുരുസ്വാമിയാണാ-
മപ്പാശ്രീശർമ്മാവുതൻതൃപ്പാദം പണിയുന്നേൻ.’
എന്നു് അപ്പാശാസ്ത്രികളേയും,
മഹത്വമേറുന്നുതൽപ്രത്യക്ഷമായിങ്ങനെ
നരജ്വവ്യാജേന വന്നവതാരത്തെച്ചെയ്തോ-
രിലത്തൂർബ്രഹ്മജ്യോതിസ്സൊന്നഹോ വിളങ്ങുന്നു
യാതൊന്നിൻകീർത്തിവല്ലി നിർജ്ജിതാശേഷമല്ലീ
യാതൊന്നിൻവാണീഝരീ പീയൂഷപ്രഭാകരീ
യാതൊന്നിൻ തത്വബോധം ചാർക്കിലോ ഭൂര്യഗാധം
യാതൊന്നിൻധ്യാനരൂപം ചിൽക്കുലാസൂക്ഷ്മദീപം
യാതൊന്നിൻനിത്യകൃത്യം യോഗികൾക്കതിസ്തുത്യം
യാതൊന്നിൻകാവ്യബന്ധം ഗണനേ സദാനന്ദം
യാതൊന്നിൻകൃപാശീലം ചൊല്ലുവാനഹംനാലം
യാതൊന്നിൻ തിരുനാമം രാമശർമ്മാഭിരാമം
യാതൊന്നിൻ സുകിങ്കരൻ പാർക്കിലിന്നീ ശങ്കരൻ.’
എന്നിങ്ങനെ രാമസ്വാമിശർമ്മാശാസ്ത്രികളേയും ഉള്ളഴിഞ്ഞ ഭക്തിയോടാണു് അദ്ദേഹം സ്മരിച്ചുവന്നിരുന്നതു്.
1066 ധനു 24-ാംതീയതി ഏകാദശിനാൾ രാത്രി ഒരു മണിക്കു് ഈ കവികുലചക്രവർത്തിയുടെ ദേഹവിയോഗം സംഭവിച്ചു. ഏകാദശിക്കു മരണവും ദ്വാദശിക്കു സംസ്കാരവും പുണ്യവാന്മാർക്കേ ലഭിക്കയുള്ളു എന്നാണല്ലോ വൃദ്ധവചനം.
ശങ്കരകൃതികൾ എല്ലാം ശബ്ദാർത്ഥസുരഭിലങ്ങളാണു്.
കാച്ചിക്കൊണ്ടുവരേണമെന്നവൾമതം കാച്ചക്രവും നാസ്കിമേ
ഏച്ചും പേച്ചുമറിഞ്ഞിടാത്തപരിഷയ്ക്കെന്തും കഴിക്കാമിവൻ
വീഴ്ചയ്ക്കേ ബത പാത്രമാവു പുനരെന്തെല്ലാം കൊടുത്തീടിലും”
ലക്ഷ്മീലക്ഷണമൊത്തൊരുത്തമധധൂരത്നപ്രഭാചാതുരീ
വിക്ഷേപങ്ങളിതല്ലയോ നിജതനൂജന്മാരിവർക്കൊക്കെയും
അക്ഷീണാമലകീർത്തിയും വരുമനന്തൈശ്വര്യസാമ്രാജ്യവും
പക്ഷംരണ്ടിതിനില്ല പക്ഷമധികംകൊണ്ടല്ല ചൊല്ലുന്നതു്.
എന്നിങ്ങനെയുള്ള ദ്രുതകവനങ്ങളിൽപോലും സുഭഗങ്ങളായ ശബ്ദങ്ങളുടേയും സുന്ദരമായ ആശയങ്ങളുടെയും ഹൃദ്യമായ സമ്മേളനം കാണുന്നു.
ചിദ്രുപസ്മൃതിസംപുടം ചിരമിരന്നുണ്ടായൊരന്നക്കുടം
ഭദ്രങ്ങൾക്കൊരിരിപ്പിടം ഭഗവതഃപ്രത്യക്ഷലക്ഷ്മീതടം
ശത്രുക്കൾക്കൊരു വൻകുടം ലസതിതേ വഞ്ചീന്ദ്രഭാഗ്യോൽകരം.’
ഇപ്രകാരം അർത്ഥത്തിനു കോട്ടം വരുത്താതെയും വിടവടപ്പാൻ നിരർത്ഥകപദങ്ങൾ പ്രയോഗിക്കാതെയും ശബ്ദഭംഗി വരുത്തി കവിത രചിക്കുന്നതിനു് അദ്ദേഹത്തിനു് ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
ട്ടുല്ലാസം പിച്ചകുത്താരഴകൊടുതഴുകിച്ചന്ദ്രികാത്തോഴിയോടും
മെല്ലെന്നാകാശഗംഗാജലമതുമുടനേ പാനവും ചെയ്തുമോദാൽ
തുള്ളിത്തുള്ളിക്കളിക്കുന്നെവിടെയുമോരുകാലത്തിലുർവീന്ദ്രകീർത്തി.’
ശൈലികൊണ്ടു് ഈ പദ്യം വെണ്മണികൃതികളെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിൽ, വാച്യവും വ്യംഗ്യവുമായ അർത്ഥചമൽകൃതിയിൽ അവയെ അതിശയിക്കുന്നുണ്ടെന്നു നിസ്സന്ദേഹം പറയാം.
തപനീവല്ലഭശുഭപ്രഭസരണേ
കരുണാസ്യാന്മയി തവ പദശരണേ
തരണേ ലോചനസുഖമയി തരണേ
ഭജതാം സാദരകുശലവിതരണേ
സുസുഷുമ്നാപ്രിയഗിരിശിഖരമണേ
സരസാഭ്യന്തരഭജദനുസരണേ
തരണേലോചന സുഖമയി തരണേ
കുശലോഭ്ബോധിനി സുഹൃദനുഹരണേ
നിപുണോപാശ്രിതദയദരദരണേ
നമതാംകില്ബിഷസംഹുതഗരണേ
തരണേലോചനസുഖമയി തരണേ.’
(സൂര്യകീർത്തനം)
മുദിതഭുവനപാലാ മാധവശ്രീ സലീലാ
കനകമണിസുചേലാ ശോഭിതാനേകബാലാ
ഭവസുഖതതിവേലാ ഭാതികല്യാണശീലാ.’
കല്യാണവർണ്ണന
കന്മാവഭാതാം ധവളാംശുകാന്താം വന്ദാമഹേ സാരസസൂനുകാന്താം.
ശ്രീമദ്വിശാഖരാജവിജയം’
ഇത്യാദി പദ്യങ്ങൾ പ്രാസാനുപ്രാസങ്ങൾകൊണ്ടുമാത്രം ശോഭിക്കുന്നെങ്കിൽ,
ക്കുട്ടിപ്പൊന്മാമലപ്പോർ തുടരുമളവിലാപ്പദ്മനാഭപ്രസാദാൽ
തട്ടിത്തട്ടോടുകട്ടിത്തറയിലതുവരുമ്മാറു മാറ്റേതുമോർക്കാ-
തൊട്ടേറെത്താൻനിമിത്താലിതിപറവതിനോ ഹന്തപൊൻകട്ടിമുട്ടി
എന്നിട്ടുംമതിയായതില്ല ഭഗവാനക്കാഞ്ചനക്കുന്നിനെ-
ദ്ദണ്ഡിച്ചഗ്നിയിലിട്ടുചുട്ടുവളരെക്ഖണ്ഡിച്ചതിൽപ്പിന്നെയും
മുന്നിട്ടെൻപ്രിയഭക്തനോടിടയുവാനാഞ്ഞോരവന്നത്തലി-
ന്നെണ്ണട്ടേവരുമെന്നുറച്ചുനിജമുദ്രാംവച്ചു ഭക്തപ്രിയൻ.
പൊന്നിൻസിംഹാസനത്തിൻപുതുമലരൊളിവപ്പൊന്നുപൂമേനിയില്പാ-
ഞ്ഞന്യോന്യംരാഗമോടങ്ങഖിലദിശിപരന്നപ്രഭാജാലമാലാ
തന്നുള്ളിൽച്ചേർന്നകാന്തൻ സരസമുപഗമിക്കുമ്പൊളക്കാന്തപോലെ
നന്നിച്ചോന്നിച്ചുചേർന്നാനവനിപതിയൊടപ്പൂർണ്ണസാമ്രാജ്യലക്ഷ്മീ.
വഞ്ചീന്ദ്രൻ വീരലക്ഷ്മീവടിവിലെവിടെയും തൽപ്രതാപേനസാകം
സഞ്ചാരംചെയ്തുചെയ്തക്തൃതയുഗകുലധർമ്മത്തെ വാഴിച്ചിതെങ്ങും
പഞ്ചംപാരൊക്കെവിട്ടത്തളിനതനുവാഞ്ഞംഗനാമദ്ധ്യദേശ-
ത്തഞ്ചാതേപോയ്മറഞ്ഞോ? കിമുപുനരരചൻ ശത്രുഗേഹത്തിലോതാൻ
നീതിക്കുള്ളൊരുവീഥിയെ പ്രബലമായ് വീതിക്കിരുത്തിപ്രജാ-
ഭൂതിക്കുംപുനരക്കണക്കരചനും ചോദിക്കുമെന്നുള്ളതിൽ
ഭീതിക്കാരഖിലക്ഷമാതലമതിൽ ജീവിക്കുവോരിന്നൊരേ
ജാതിക്കാരിതി ദുർവിചാരമിവിടെബ്ഭേദിക്കുമാറായഹോ.
ചെങ്കോൽസങ്കോചമല്ലാതെവിടെയുമൊരുകാലത്തിലെത്തുന്നതോർത്താൽ
മങ്കയ്ക്കും മാർവിറയ്ക്കും മറവിലപരനെത്തെല്ലു നോക്കീടുവാനും
തങ്കംതാമ്രാധരിക്കുള്ളലർശരവ്യഥയെപ്പോക്കുവാനുള്ളപാത്രം
തങ്കൽപ്രേമാതിരേകത്തൊടുമവൾക്കുള്ള കാന്തന്റെഗാത്രം’
ശ്രീമദ്വിശാഖരാജവിജയം
ഇത്യാദി പദ്യങ്ങളിൽ പ്രാസക്കൊഴുപ്പുകൊണ്ടുള്ള ചമൽകൃതിയും അർത്ഥങ്ങളുടെ മഞ്ജിമകൊണ്ടുള്ള മനോഹാരിതയും ഒരു പോലെ വിളങ്ങുന്നു.
സംസ്കൃതത്തിലും ഇക്കവിക്കു് അനായാസം കവിത രചിക്കാൻ കഴിവുണ്ടായിരുന്നു. ഉദാഹരണാർത്ഥം അദ്ദേഹം ഒരു പണ്ഡിത സുഹൃത്തിനയച്ച പദ്യങ്ങളിൽ ചിലതുദ്ധരിക്കാം.
ല്ലബ്ധംഹൃദ്യമണിപ്രവാളഘടിതം മോമോത്തിമേമാനസം
മൈത്രീകല്പലതാഭവത്യദിജനേ നിത്യാനുരാഗോൻമുഖീ
ക്ഷിപ്രംസാത്വിതരേഷുജീര്യതഇതി പ്രോക്താത്തവിദ്ഭിഃകിമു
മുർന്നാമാമയപീഡയാ നയനയോർമ്മാലിന്യപങ്കേജ ച
സ്വേച്ഛാസഞ്ചരണേ നിരുദ്ധവിഭവഃ ശ്രീപത്മനാഭാ ഭജൻ
ദേവീഭാഗവതാർത്ഥചിന്തനരസൈർവിദ്വജ്ജനാഭാഷണൈഃ
കാലംബാലക കേളിദർശനസൈർന്നേനീയന്ദേഽയംജനഃ
വ്യാഖ്യാതാഖലു കേരളീയവിദുഷാം വാചാം ഭവാൻ ത്വൽകൃതം
വേകംപുസ്തകമപ്യുദീർണ്ണമനസാനപ്രേഷിതം മേ ത്വയം
ക്രേതായംനബവേദ്ധ്രുവം യദിതദാമൂല്യാർത്ഥനാലൌകികീം
ത്യാശംക്യാത്മനി കിംഭവാനുഭജർദേവം മൗനമസ്മാൻജനേ
ശ്രീവിദ്യാകലശാബ്ധികൗസ്തുഭരണിഃശ്രീരാമവർമ്മാ ഗുരു
ശ്രീരാജ്ഞിപുരമാത്മകീന മഹശഭ്ഭുക്ത്വാചഭോഗംസമം
യപ്ലോകാന്തരനിർഗ്ഗമേന ലഭ്യത ഭണ്ഡാസുരീയാവനീ
സംജ്ഞാംരാജകവിപ്രസംഗവിഷയേ ശ്രീജൈഹ്മിഗീയം പൂരി.’
ഈ മഹാകവിക്കു് സർവവിദ്വജ്ജനസമ്പൂജിതനായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘കവിസമ്രാട്’ എന്ന വിശിഷ്ടബിരുദം കല്പിച്ചു നൽകി.
ശങ്കരകൃതികളിൽ പ്രധാനമായുള്ളവയുടെ പേരുകൾ ചുവടെ ചേർക്കുന്നു.
(1) ഹിന്ദുശാസ്ത്രസാരസംഗ്രഹം– 1050-ൽ അച്ചടിക്കപ്പെട്ടു. കോട്ടയം സി. എം. എസ്. പ്രസ്. (2) നവരാത്രി മാഹാത്മ്യം കിളിപ്പാട്ടു്–1053-ൽ തിരുവനന്തപുരത്തു കേരളവർമ്മവിലാസം പ്രസ്സിൽ മുദ്രിതമായി. (3) ശ്രീമദ്വിശാഖരാജവിജയം മണിപ്രവാളം–1060-ൽ തിരുവനന്തപുരം സെന്റ്ജോസഫ് പ്രസ്സിൽ അച്ചടിക്കപ്പെട്ടു. (4) ദേവീഭാഗവതം കിളിപ്പാട്ടു്–1077-ൽ പ്രസാധിതം (5) കല്യാണശതകം. (6) പണപ്പർവം. (7) തിരുവാതിരപ്പാട്ടുകൾ (8) കീർത്തനങ്ങൾ (9) ഹരിപ്പാട്ടുത്സവക്കുമ്മി. (10) കല്യാണോത്സവം. (11) തുലാഭാരം. (12) അതിർത്തിത്തർക്കം. (13) കാശിയിലെഴുന്നള്ളത്തു്. (14) രാമേശ്വരത്തെഴുന്നള്ളത്തു്. (15) ശുകസന്ദേശം വഞ്ചിപ്പാട്ടു് (16) പ്രഹ്ളാദചരിതം കിളിപ്പാട്ടു്. (17) വന്ധ്യാമർദ്ദനവും മനുവൃത്തവും.
5 മുതല്ക്കു 17 വരെയുള്ള കൃതികൾ 1078-ൽ കവിയുടെ പുത്രനായ ശ്രീമാൻ കുഞ്ഞുകൃഷ്ണപിള്ളയാൽ ശങ്കരകൃതി എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ദേവീഭാഗവതത്തെപ്പറ്റി കേരളകാളിദാസനും ഇലത്തൂർ രാമസ്വാമിശാസ്ത്രികളും രേഖപ്പെടുത്തീട്ടുള്ള അഭിനന്ദനത്തെ ഉദ്ധരിച്ചുകൊണ്ടു പ്രകൃത്തതിൽനിന്നു വിരമിക്കുന്നു.
ദുർബോധം വിബുധേതരൈർവിരചിതം ശ്രീവാസവീസുനുനാ
സർവൈസ്സ്യാൽ സുഗമംയഥേതിമതിമാനാലോച്യുതദ്ഭാഷയാ
പ്രാണൈഷീ നിജയൈഷകേരളജനക്ഷേമംകരശ്ശങ്കര;
കവിസംഘേ പ്രഥമംഗണേയനാമാ
അവിസമ്മതിലേശമേഷഭാഷാ-
കവിസമ്രാഡിഹ ശങ്കരസ്സമിർത്ഥേ
ഇലത്തൂർ
അലങ്കാരൈർഹൃദ്യൈർദ്വിഗുണരമണീയംഗുണവതീ
രസവ്യക്തിംവാക്യൈർമ്മധുരപദവർണ്ണൈവിദധതീ
സ്ഫുരദ്ഭാവാശയ്യാമധിഗതവതീ ശങ്കരകൃതിർ-
ബുധേ കസ്മൈപ്രീതിംന ദിശതി ഗഭീരേവ വനിതാ.
വലിയകോയിത്തമ്പുരാൻ
തിരുവനന്തപുരം നഗരത്തിൽനിന്നു മൂന്നു നാഴിക വടക്കു മാറി കൊല്ലൂർ എന്നൊരു ദേശമുണ്ടു്. അവിടെ വച്ചു് 1029 ചിങ്ങത്തിലെ ഭരണിനക്ഷത്രത്തിൽ ഭൂജാതനായി. സ്വാമികളുടെ പൂർവകുടുംബം നെയ്യാറ്റിൻകരെയായിരുന്നു. പൂർവികന്മാർ പരമ്പരയാ മഹാപണ്ഡിതന്മാരായിരുന്നു. അവരിൽ ഒരാൾ ആയില്യം തിരുനാൾ തമ്പുരാൻപോലും പൂജിക്കപ്പെട്ടുവന്ന ഹരിഹരശാസ്ത്രികളുടെ പ്രിയ ശിഷ്യനായിരുന്നു. ഈശ്വരപ്പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. അദ്ദേഹം മഹാ തപസ്വിയായിരുന്നത്രേ. “ഒരു സായം സന്ധ്യയിൽ അദ്ദേഹം ബ്രഹ്മനിഷ്ഠയിൽ ഇരുന്നുവെന്നും അതേ ഇരിപ്പിൽതന്നെ ബ്രഹ്മരന്ധ്രം ഭേദിച്ചു് ഊർദ്ധ്വരേതസ്സായ അദ്ദേഹത്തിന്റെ ദേഹി [4] കൈവല്യം പ്രാപിച്ചുവെന്നും പറയപ്പെടുന്നു.
‘നാരായണമൗനി’യായിരുന്നു മറ്റൊരു പൂർവികൻ. അദ്ദേഹത്തിനെപ്പറ്റിയും അനേകം അത്ഭുതകഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു്. സ്വാതിതിരുനാൾ തമ്പുരാന്റെ സവിശേഷമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭൂതനായ ‘ഉമ്മിണിനായനാചാര്യർ’ അദ്ദേഹത്തിന്റെ അടുത്ത പൂർവികനായിരുന്നു. സദ്ഗുരുസർവസ്വത്തിൽ ഈ രണ്ടു മഹാന്മാരെയും ഇപ്രകാരം കീർത്തിച്ചിരിക്കുന്നു.
സ്ഥാനീഭജശ്രീ കുലശേഖരാഹ്വാൽ
വൈദുഷ്യസംഭാവനയാത്തവൃത്തിഃ
സ്വാനന്ദസന്തുഷ്ടമയാഗുണാബ്ധിഃ
ശ്രീമാൻ സുധീരമ്മിണിനായനാചാർ
സംജ്ഞാഗ്രഗണ്യോ നിയതേന്ദ്രിയാണാം
യസ്യാന്വയം പൂർവമലംചകാര
നാരായണാഹ്വോഽഥ ച സിദ്ധമൗനീ’
ജ്യേഷ്ഠനായ കൊല്ലൂർ കൃഷ്ണപിള്ളയായിരുന്നു ചട്ടമ്പിസ്വാമികളെ പ്രഥമ പാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് വടിവീശ്വരത്തു ചെന്നു കുറേക്കാലം പഠിച്ചു. അതിനുശേഷം കല്ലടക്കുറിച്ചിയിൽ ഒരു ഗുരുവിനെ ആശ്രയിച്ചു് സംസ്കൃതവും തമിൾ ഇലക്കണവും അഭ്യസിച്ചു. പരദേശിഗുരുക്കന്മാരിൽ പ്രധാനി പ്രശസ്ത വിദ്യാശ്രുതചഞ്ചുവായ സുബ്ബാജഠാപാടി ആയിരുന്നു.
സംസ്കൃതത്തിലും തമിഴിലും ഉള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം വശപ്പെടുത്തിയശേഷം അദ്ദേഹം പൂർവവാസനയാൽ പ്രേരിതനായിട്ടു് ഒരു അവധൂതനെ ശരണം പ്രാപിച്ചു്, യോഗവിദ്യയുടെ മറുകര കണ്ടു. ആ അവധൂതൻ സ്വാമിക്കു് മഹാവാക്യാർത്ഥാനുസാരമായ ആത്മസാക്ഷാൽക്കാരം നല്കിയിട്ടു മറഞ്ഞുവത്രേ. ഈ അവധൂതനിൽനിന്നും ലഭിച്ച മന്ത്രോപദേശമാണു് തന്റെ ഭാവിശ്രേയസ്സിനെല്ലാം നിദാനമെന്നു് ആ മഹാത്മാവു പലപ്പോഴും പറയാറുണ്ടായിരുന്നു. ആ മന്ത്രം ഉപേദശിച്ചാണു് ചട്ടമ്പിസ്വാമികൾ പിന്നീടു് നാണുഗുരുസ്വാമികളുടെ ഗുരുവായിത്തീർന്നതു്.
വടിവീശ്വരത്തു താമസിച്ചുകൊണ്ടിരിക്കവേയാണു് കുഞ്ഞൻപിള്ളയ്ക്കു് അവധൂതനെ കാണാനിടയായതു്. അതിനുശേഷം അദ്ദേഹം പരദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ചു.
ഭോഗാനുരാഗേണ വിനാ മനീഷീ
സപര്യടൻ സഞ്ചിതപൂർവ്വപുണ്യ
പൂരശ്ചിതം സാധുനിനായകാലം.’
ഇക്കാലങ്ങളിൽ അദ്ദേഹത്തിനു ചില കഷ്ടാനുഭവങ്ങളും ഉണ്ടാകാതിരുന്നില്ല. ഇരുപത്തഞ്ചാം വയസ്സിൽ പിതാവു മരിച്ചു. സഞ്ചാരക്കാലത്തു് മാതാവു രോഗാവസ്ഥയിലാണിരുന്നതു്. എന്നാൽ ആ സുകൃതിനി മരിക്കുന്നതിനുമുമ്പു് ചട്ടമ്പിസ്വാമികൾ ഗൃഹത്തിലെത്തി അവരുടെ അന്ത്യശുശ്രൂഷകൾ നിർവഹിച്ചു. മാതാവിന്റെ മരണാനന്തരം സംസ്കാരകർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചതിൽ പിന്നെ അദ്ദേഹം സ്വഗൃഹത്തിൽ കാൽ വച്ചിട്ടില്ല.
സഞ്ചാരമദ്ധ്യേ അദ്ദേഹത്തിനു ലഭിച്ച ചില വട്ടെഴുത്തു ഗ്രന്ഥങ്ങളിൽനിന്നാണു് ‘പ്രാചീനമലയാളം’ എന്ന വിശിഷ്ടഗ്രന്ഥത്തിനു് ആധാരമായ പ്രമാണങ്ങൾ ലഭിച്ചതു്. ഈ പ്രാചീനചരിത്രം അദ്ദേഹം പൂർത്തിയാക്കിവച്ചിരുന്നതായിട്ടാണു് അറിവു്. സ്വാർത്ഥലോലുപന്മാരായ ചിലർ അവയെ കൈവശപ്പെടുത്തി പ്രസിദ്ധീകരിക്കാതെ വച്ചിരിക്കുകയാണു്.
വിദേശസഞ്ചാരം കഴിഞ്ഞു് അദ്ദേഹം കേരളമൊട്ടുക്കു ചുറ്റിത്തിരിഞ്ഞു. അക്കാലത്താണു് ‘ക്രിസ്തുമതച്ഛേദനം’ എന്ന ഗ്രന്ഥം രചിച്ചതു്. ആ ഗ്രന്ഥം എഴുതുന്നതിനുള്ള കാരണം ക്രിസ്ത്യൻ പാതിരിമാരാണു്. ചട്ടമ്പിസ്വാമികൾ ഏറ്റുമാനൂർ സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്തു് അവിടുത്തെ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ആളുകൾ കൂടിയിരിക്കുന്ന ഒരു ദിക്കിൽ ഒരു ക്രിസ്ത്യൻ പാതിരി ‘പാപികളേ’ എന്നു തുടങ്ങുന്ന പ്രസംഗം ആരംഭിച്ചു. ആ പ്രസംഗം ചട്ടമ്പിസ്വാമികളുടെ ശ്രവണപുടത്തിലും പതിഞ്ഞു. അങ്ങിനെ പ്രസ്തുത പുസ്തകമെഴുതാൻ അദ്ദേഹം നിർബന്ധിതനായി. താർക്കികയുക്തികളെ ദൃഢമായി അവലംബിച്ചു് അദ്ദേഹം പാതിരിമാരെ ജയിച്ചിരിക്കുന്നു എന്നു പറയാം.
സ്വാമികൾ രചിച്ച അടുത്ത പ്രബന്ധം മോക്ഷപ്രദീപത്തിന്റെ ഖണ്ഡനമാണു്. ഇതിനിടയ്ക്കു് സ്വാമിയുടെ പേരും അത്ഭുതക്രിയകളെപ്പറ്റിയുള്ള വിവരങ്ങളും നാടൊട്ടുക്കുപരന്നുകഴിഞ്ഞു. ആദ്യത്തെ ശിഷ്യൻ നാണുഗുരുസ്വാമികൾ ആയിരുന്നു. ഇങ്ങനെയൊരു ശിഷ്യനെ അദ്ദേഹം കൈവരിക്കാൻ പലേ കാരണങ്ങളുമുണ്ടായിരുന്നു. ഈഴവരേയും നായന്മാരേയും കൂട്ടിയിണക്കി ഒരു വിശിഷ്ടസമുദായം സൃഷ്ടിക്കണമെന്നായിരുന്നു സ്വാമികളുടെ ഉദ്ദേശം. അതിനു പറ്റിയ ആൾ നാണുഗുരുവാണെന്നു് അദ്ദേഹം ദിവ്യദൃഷ്ടികൊണ്ടറിഞ്ഞു.
നാണുഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു എന്നു വിചാരിക്കുന്നതിൽ വിപ്രതിപത്തിയുള്ള ചില ഈഴവരെ അവിടവിടെ കണ്ടേക്കാം. എന്നാൽ നാരായണഗുരുസ്വാമിതന്നെ തന്റെ കൃതിയായ നവമഞ്ജരിയുടെ പ്രാരംഭത്തിൽ
നവമഞ്ജരികാംശുദ്ധീകർത്തുമർഹന്തികോവിഭാഃ’
എന്നു സമ്മതിച്ചിരിക്കയാൽ ആ വിഷയത്തിൽ സംശയത്തിനു് അവകാശമേ ഇല്ല. ചട്ടമ്പിസ്വാമികളും ഒരു കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഞാനും മുൻപു് യോഗവിഷയത്തിൽ എന്റെ ശിഷ്യരായിരുന്നതുകൊണ്ടു് നാണുഗുരുസ്വാമി എന്നയാളും ഈഴവരിൽ ചിലരും പരിചയക്കാരാണു്.”
കേരളചിന്താമണിയിൽ ഈ നവമഞ്ജരി പ്രസിദ്ധീകരിച്ചപ്പോൾ, ‘ശിശുനാമ’ എന്നു തുടങ്ങുന്ന പദ്യത്തെ വിട്ടുകളഞ്ഞുകൊണ്ടു് ഈ രണ്ടു മഹാശയന്മാർ തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മാഞ്ഞുപോകുന്നതേയല്ല. ക്ഷേത്രപ്രതിഷ്ഠാപനവിഷയത്തിൽ മാത്രമേ ഈ ഗുരുശിഷ്യന്മാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളു. ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം സമ്പാദിക്കുന്നതിനു ശ്രമിക്കുന്നതിനുപകരം, ഈഴവക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനു ശ്രമിച്ചാൽ ആ സമുദായത്തിലും കാലക്രമേണ ചാതുർവർണ്യം കടന്നുകൂടുമെന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ അഭിപ്രായം. കേരളത്തിൽ ജാതിവ്യത്യാസത്തെ ഉണ്ടാക്കിത്തീർത്തതു ക്ഷേത്രങ്ങളും അവയിൽ നിന്നുത്ഭവിച്ച മറ്റു നിരർത്ഥങ്ങളായ ആചാരങ്ങളും ആണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ഇക്കാര്യത്തിലല്ലാതെ മറ്റെല്ലാ സംഗതികളിലും ഗുരുശിഷ്യന്മാർ ഏക മനസ്സായി പ്രവർത്തിച്ചുവന്നു.
ന്നൊന്നുരണ്ടുശിവമന്ദിരങ്ങളുമിരുത്തിഞാനമിതകൗതുകം
എന്നമുറ്റിയൊരഹന്തനിന്നിലറിയാതിരുന്നതിവിദഗ്ദ്ധനാം
നിന്നെയിങ്ങനെ ചുഴറ്റുമെന്നറിക പമ്പരഭ്രമണമെന്നപോൽ.’
എന്ന പദ്യത്തിൽ ചട്ടമ്പിസ്വാമികൾ ശിഷ്യന്റെ പുതുക്കുന്ന ക്ഷേത്രപ്രതിഷ്ഠാപനകർമ്മത്തെ ആണു് ഉപഹസിച്ചിരിക്കുന്നതു്. വാസ്തവത്തിൽ ചട്ടമ്പിസ്വാമികൾക്കു ജാതിവ്യത്യാസമേ ഇല്ലായിരുന്നു. സ്വാമികൾ പറവൂർ ഒരു ഗൃഹസ്ഥന്റെ അതിഥിയായി താമസിച്ചിരുന്ന കാലത്തു് നാണുഗുരു സന്യാസിവേഷത്തിലുള്ള ഏതാനും ശിഷ്യന്മാരോടുകൂടി അദ്ദേഹത്തിനെ സന്ദർശിപ്പാനായി ചെന്നു. വടക്കൻദിക്കുകളിൽ തീണ്ടൽ തൊടീൽ കലശലായിരുന്ന കാലമായിരുന്നു അതു്. വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന ഗുരു ശിഷ്യനെ ദൂരത്തു വച്ചു തന്നെ കണ്ടു. അദ്ദേഹം അടുത്തു വന്നപ്പോൾ “നാണു ഇവിടെ വരാം” എന്നു് അരുളിച്ചെയ്തു. നാണുഗുരു പരുങ്ങി. എങ്ങനെ ശിഷ്യഗണങ്ങളോടുകൂടി അകത്തു കടക്കും? ഒടുവിൽ അദ്ദേഹം ശിഷ്യന്മാരോടായിട്ടു പറഞ്ഞു. “നിങ്ങളവിടെ നില്ക്കുക. ഞാൻ പോയിട്ടു വരാം.” അദ്ദേഹം അകത്തു കടന്നപ്പോൾ, ഗുരു പറഞ്ഞു:“നീ ഇങ്ങു പോന്നു. അനുചരന്മാർ ഇളംവെയിൽ കൊള്ളുന്നു. അല്ലേ! അതു ശരിയാണു്. നീ അങ്ങു പോകും. അനുചരന്മാർ ഇവിടെ കിടക്കയും ചെയ്യും. ആത്മശുദ്ധി വന്നിട്ടില്ലാത്ത ഇവരെ വിശുദ്ധനായ നിന്നെ പൂജിക്കുംപോലെ ആരും പൂജിക്കാനുണ്ടാകയില്ല.”
രണ്ടാമത്തെ പ്രധാനശിഷ്യൻ നീലകണ്ഠതീർത്ഥപാദർ എന്നു വിശ്വവിശ്രുതനായിത്തീർന്ന മഹാനുഭാവനാണു്. ശ്രീഹരിനവകം, ആചരപദ്ധതി, ദേവാർച്ചാപദ്ധതി, ബ്രഹ്മാഞ്ജലി മുതലായ കൃതികളുടെ കർത്താവെന്ന നിലയിൽ അദ്ദേഹം അതേ ഖണ്ഡമൊട്ടുക്കു സുപ്രസിദ്ധനായിത്തീർന്നു. പി. കെ പിള്ള അവർകൾ പ്രസ്ഥാവിച്ചിട്ടുള്ളതുപോലെ ത്തിനു് ഉപരിസ്ഥിതനെങ്കിലും ടി രംഗത്തിൽ അവതരിച്ചാൽ ജംഗമമായ ഗ്രന്ഥശാലയെന്നോ സ്ഥാവരനായ സമുദായസാരഥിയെന്നോ വർണ്ണിക്കപ്പെടാവുന്ന ഇദ്ദേഹം ‘മലയാളത്തിലെ മാനുഷനൊരുവൻ’ ആണല്ലോ എന്നുള്ളതാണു് നീരന്ധ്രമായ സന്തോഷത്തിനു കാരണം.”
നീലകണ്ഠതീർത്ഥപാദർ മൂവാറ്റുപുഴത്താലൂക്കിൽ തിരുമാറാട്ടി എന്ന ദേശത്തു പ്രസിദ്ധമായിരുന്ന വാളാനിക്കോട്ടു് എന്ന നായർകുടുംബത്തിലെ അംഗമായിരുന്നു. ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളിൽ മികച്ച പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനുപുറമേ വിഷവൈദ്യത്തിലും മാന്ത്രികവിദ്യയിലും വലിയ നൈപുണ്യവും നേടിയിരുന്നു. എന്നാൽ വേദവേദാംഗാദി പ്രമാണഗ്രന്ഥങ്ങൾ പഠിച്ചതു് ചട്ടമ്പിസ്വാമികളുടെ ശിഷ്യനായതിൽ പിന്നീടാണു്. അദ്ദേഹം അദ്വൈതപാരിജാതം, സൗഭാഗ്യലഹരി, ശ്രീ സ്തവരത്നാകരം, സങ്കല്പകല്പലതികം, സ്വാരാജ്യസർവസ്വം, ശ്രീകണ്ഠാമൃതലഹരി, യോഗാമൃതതരംഗിണി, കർണ്ണാമൃതതരംഗിണി, കർണ്ണാമൃതാർണ്ണവം, കൈവല്യകന്ദളി, ശിശുഭഗവൽ കഞ്ചിക, വിധുനവസുധാഝരി, വിധുസ്തവമധുദ്രവഃ, സ്വാത്വസുധാകരം, ഹരിഭക്തിമരന്ദം ആത്മാദർശം, ലക്ഷ്മീകടാക്ഷമാല, അച്യുതാനന്ദലഹരി, അംബാകൃപാംബുവാഹം, പ്രശ്നോത്തരമഞ്ജരി എന്നിങ്ങനെ 19 സംസ്കൃതഗ്രന്ഥങ്ങളും, ആചാരപദ്ധതി, ദേവർച്ചാപദ്ധതി, അദ്വൈതസ്തവകം, കണ്ഠാമൃതം, ഹഠയോഗപ്രദീപിക കിളിപ്പാട്ടു്, വേദാന്തമണിവിളക്കു്, വേദാന്തമാലിക, ബ്രഹ്മാഞ്ജലി എന്നിങ്ങനെ എട്ടു മലയാളപുസ്തകങ്ങളും രചിച്ചിട്ടുണ്ടു്. മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ജീവചരിത്രഗ്രന്ഥം—1000—ത്തിൽപരം വശങ്ങൾ വരും—തീർത്ഥപാദരുടെ ചരിത്രമാണു്.
നീലകണ്ഠതീർത്ഥപാദർ ആധുനിക ഗ്രന്ഥനിരൂപകന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നുവെന്നുള്ള സംഗതി പലർക്കും അറിവില്ലാത്ത കാര്യമാണു്. കൊച്ചീ രാജ്യചരിത്രം, മൂർക്കോത്തു കുമാരന്റെ അമ്പുനായർ, വഞ്ചീശവംശം, നെയ്യൂർ പത്മനാഭപിള്ളയുടെ കൃശോദരി മുതലായ പലേ ഭാഷാകൃതികളും, ഹരവിജയം, സഹൃദയാനന്ദം, ഗാഥാസപ്തശതി, ആര്യാസപ്തശതി, നളചമ്പു, സേതുബന്ധമാലാകാവ്യം അദ്വൈതസിദ്ധി, ഖണ്ഡനഖണ്ഡവിദ്യ, ഭാരതമഞ്ജരി, യുധിഷ്ഠിരവിജയം, വിശ്വഗുണാദർശം ചമ്പു, ന്യായസുധ ശാസ്ത്രദീപിക എന്നിങ്ങനെ അനവധി സംസ്കൃതകൃതികളും അദ്ദേഹത്തിന്റെ ഖണ്ഡനമണ്ഡനരൂപമായ നിരൂപണത്തിനു വിഷയമായിട്ടുണ്ടു്. ഐറോപ്യൻ സർവകലാശാലകളിലെ സംസ്കൃതാചാര്യന്മാർക്കു് തീർത്ഥപാദർ പരിചിതനായിരുന്നുവെന്നു് അവർ അദ്ദേഹത്തിനയച്ചിട്ടുള്ള കത്തുകളിൽനിന്നു തെളിയുന്നു.
നീലകണ്ഠതീർത്ഥപാദർക്കു പരിവ്രാജകന്മാരായും അല്ലാതെയും അനേക ശിഷ്യന്മാരുണ്ടു്. അവരിൽ പ്രധാനികൾ പ്രസിദ്ധ വാഗ്ഭടനായ പന്നിശ്ശേരി നാണുപിള്ളയും, മകയിരംതിരുനാൾ ബ്രഹ്മശ്രീ തച്ചുടയതമ്പുരാനും ആയിരുന്നു. പന്നിശ്ശേരി മഹാവിദ്വാനും താർക്കികനും ആയിരുന്നതിനു പുറമേ നാട്യകലാസ്വാദകനും ആയിരുന്നു. അദ്ദേഹം മരിച്ചിട്ടു് അധികകാലമായിട്ടില്ല. പരേതനായ വി. കൃഷ്ണൻതമ്പി അവർകളെപ്പോലെ അദ്ദേഹം രാമനാട്ടത്തെ ഉദ്ധരിക്കുന്നതിനു് തീവ്രയത്നം ചെയ്തുകൊണ്ടിരുന്നു. നിഴൽക്കൂത്തു്, ഭദ്രകാളീമാഹാത്മ്യം, പാദുകപട്ടാഭിഷേകം എന്നിങ്ങനെ രണ്ടു മൂന്നു മനോഹരങ്ങളായ ആട്ടക്കഥകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
നിഴല്ക്കൂത്തു് 1100 കർക്കടകം 21-ാംതീയതിക്കകം തീർന്നു. അതിലെ ഒരു ഗാനം ഉദ്ധരിക്കാം.
മമ രമണിവൈരസ്യമിദമിവനൊടെന്നുമോ-
ർത്തനതുലിതമന്ദിരേ പ്രണയകോപത്തിനി-
ന്നന്നവളവുകാരണം നിനവിലറിവില ഞാൻ.
വിനയേതു ചെയ്യുകിലുമനുകനൊടുനീരസം
മനസികരുതാവതോ മനതി സഖിമാർക്കഹോ!
മധുരജന വധുവിതാ മധുപരവകൈതവാൽ
വിധുപതിയെ വാഴ്ത്തിടുന്നധികതരസൗഹൃദം
മധുരമൊഴിതൂകിവന്നധരമധുതന്നുമേ
വിധുരതശമിപ്പിക്കമേ കളഭഗതേമുദാ.
അടലിലിടരറ്റ മുമദൃഢതനുവിരദ്യതവ
കടുനയനമുനയേറ്റു ഝടിതി തളരുന്നതേ
ചടുലമിഴിയൊളിചിന്നുമുടലുടനണച്ചൊന്നു
വടിവൊടു പുണർന്നാലുമടിയിണതൊഴാമഹം.’
ഈ കൃതിയിൽ കഥകളിക്കാരെയും അവ്യുൽപന്നന്മാരായ അനുവാചകന്മാരെയും വിഷമിപ്പിക്കുന്ന ചില പ്രയോഗങ്ങൾ ഉണ്ടു്. പാദുകാപട്ടാഭിഷേകം വി. കൃഷ്ണൻതമ്പി അവർകളുടെ അപേക്ഷാനുസൃതം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അഭിനയിച്ചു തീരത്തക്കവണ്ണം രചിക്കപ്പെട്ടതാണു്.
ചട്ടമ്പിസ്വാമികളുടെ മൂന്നാമത്തെ പരിവ്രാജകശിഷ്യൻ ബ്രഹ്മശ്രീ തീർത്ഥപാദ പരമഹംസസ്വാമികളാകുന്നു. അദ്ദേഹം അനേകം ആശ്രമങ്ങളും മഠങ്ങളും സ്ഥാപിച്ചിട്ടുണ്ടു്. അദ്ദേഹം പതിനാറാംവയസ്സിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായി. സംസ്കൃതത്തിൽ അഗാധവും തമിഴിൽ സാമാന്യവും ആയ ജ്ഞാനമുണ്ടു്. അദ്ദേഹത്തിന്റെ വകയായി ചൂഡാലാശിഖിധ്വജം നാടകം, വേദാന്തചിന്താശതകം, ശ്രീകുമാരാഭരണശതകം, സർവേശ്വരാഷ്ടകം (പച്ചമലയാളം) എന്നീ പദ്യകൃതികളും, ഹിന്തുമതഗ്രന്ഥങ്ങൾ, ലേഖനമാലിക എന്നീ രണ്ടു ഗദ്യകൃതികളും ഭാഷയിലുണ്ടു്. സംസ്കൃതകവനങ്ങൾ വിഷ്ണുസ്തോത്രശതകം, ശ്രീനവാലയേശ്വരീസ്തോത്രം, അമൃതാനന്ദലഹരി എന്നിവയാണു്. മാതൃകയ്ക്കായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കുന്നു
‘ചൊൽക്കൊണ്ടിടുന്ന ഷഡ്ജസ്വരമതുസരസം പേടചാടുന്നനേര-
‘ത്തുൾക്കൊണ്ടീടും മദത്താൽ പുതുമലർകലരും പൂങ്കടമ്പിന്റെ കൊമ്പിൽ
പിൽകൊണ്ടീടുന്ന പീലിപ്രകരമതുരസത്തിൽതരത്തിൽപരത്തീ-
ട്ടിക്കണ്ടീടും മയൂരപ്രവരതരുണരും മോടിയോടാടീടുന്നു.
വേദാന്തചിന്താശതകം:
ചിത്തംനാനാപ്രകൃതിവികൃതിച്ചിത്രമാമിത്രിലോകം
സത്യംതാനീയറിവിലറിവായ് നിന്നുമിന്നുന്നതൊന്നും
വ്യർത്ഥംതാനിഭ്രമണഗണമെന്നുൾത്തടത്തിങ്കലോരും
മർത്ത്യൻതാനീത്തെളിവുവെളിവായ് കണ്ടുകൊണ്ടാടിടുന്നു.’
സർവേശ്വരാഷ്ടകം:
അടിമുടിനടുവെന്നതൊന്നുമില്ലാ-
തടിമുടിയുള്ളവയൊക്കെയുള്ളിലാക്കി
വടിവൊടുവെളിവായ്വിളങ്ങിവിണ്ണിൽ-
പടിയവിടുന്നഖിലേശ നിന്നിടുന്നു.’
ഈ കവിതകളിൽ മിക്കവയും നന്നേ ചെറുപ്പത്തിൽ രചിച്ചവയാണെന്നോർക്കുമ്പോൾ നമുക്കു വിസ്മയം തോന്നാതിരിക്കുന്നതെങ്ങിനെ?
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ വേദാധികാരനിരൂപണം, പുനർജ്ജന്മനിരൂപണം, ചിദാകാശലയം, ക്രിസ്തുമതഛേദനം, പ്രാചീനമലയാളം, അനേകം ഒറ്റശ്ലോകങ്ങൾ, ചില ഗാനങ്ങൾ ഇവയാകുന്നു. അദ്ദേഹത്തിന്റെ കവനകലാകൗശലത്തെ കാണിക്കുന്ന ഏതാനും ശ്ലോകങ്ങളും താഴെ ചേർക്കുന്നു.
കാലത്തെല്ലാ പ്രപഞ്ചങ്ങളുമരനൊടിയിടയിൽ തോന്നിനിന്നങ്ങുമായും
കൂലംവിട്ടോരുശക്തിക്കുടയവളവളെൻചിത്തരംഗത്തിലാടും
ബാലപ്പെൺകല്പകപ്പൂം കൊടിതവമനമാം മാരുവിൽ ചുറ്റിടട്ടേ.
മേലേമേലേപയോധൗതിരനിരയതുപോൽ ഗദ്യപദ്യങ്ങളോർക്കും-
കാലേ കാലേഭവിപ്പാൻ ജഗമതിലൊളിവായ് ചിന്നിടും തേൻകഴമ്പേ
ബാലേ ബാലേ മനേജ്ഞേ പരിമൃദുലതനോ യോഗിമാർനിത്യമുണ്ണും
പാലേ ലീലേ വസിക്കെൻമനസിസുകൃതസന്താനവല്ലീ സുചില്ലീ!’
പ. | സ്മരരേ ശ്രീശങ്കരമഖിലസുരേശം | |
അ.പ. | മാകുരുമാകരുമൂഢചാപല്യം | |
ത്യക്ത്വാസംഗം തത്വാതീത | (സ്മര) | |
ച. | യമിനാംമനഃപത്മവിരാജിതഹംസം | |
ധൃതചന്ദ്രോത്തംസം മാനിന്യാ | ||
ശോഭിതശുഭസമ്യാംഗം | ||
ഭവപരപവിഭംഗം—ഗിരിജാലോല | ||
സദാനന്ദമീശം—ചിൽപുരുഷഗഗനനഭേശം. | (സ്മര) | |
പാലഞ്ചും വാണിമാർതൻമുലമലമുകളിൽചെന്നൊളിക്കാംകളിക്കാം
കാലൻകാളുന്ന കാളായസമുസലവുമായാഞ്ഞടുക്കുന്നതാമ-
ക്കാലംസ്ത്രീതന്റെ കൊങ്കത്തടവുമധരവും കണ്ടിരിക്കാംമരിക്കാം.
എന്ന പദ്യം അദ്ദേഹത്തിന്റെ ഒരു ദ്രുതകവനമാണു്.
ചട്ടമ്പിസ്വാമികൾക്കു പാട്ടിലും കൊട്ടിലും നൃത്തത്തിലും വലിയ താല്പര്യമായിരുന്നു. അപൂർവരാഗങ്ങൾപോലും അദ്ദേഹത്തിനു വിസ്തരിക്കാൻ കഴിമായിരുന്നുവത്രെ. പാടിപ്പാടി മതിമറന്നു് അദ്ദേഹം പലപ്പോഴും നൃത്തംചെയ്തുപോയിട്ടുണ്ടു്. പലപ്പോഴും നിഷ്കാപട്യശാലിയായ ശിശുവിനെപ്പോലെ അദ്ദേഹം പെരുമാറി. വാദപ്രതിവാദത്തിലേർപ്പെടുമ്പോൾ മാത്രം വിധമെല്ലാം മാറും. അപ്പോൾ ആർക്കും അദ്ദേഹത്തിനോടു് എതിരിടാൻ സാധിക്കുമായിരുന്നില്ല. സ്വാമികൾക്കു പലേ സിദ്ധികളും ലഭിച്ചിരുന്നെങ്കിലും, അവയെ അപൂർവമായിട്ടേ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. സിദ്ധികളെല്ലാം ധ്യാനത്തിന്റെ ഫലമാണെന്നു് അദ്ദേഹം നല്ല പോലെ ധരിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച അവസരത്തിൽ സ്വാമിയെ രണ്ടു പ്രാവശ്യം സന്ദർശിച്ചു് ദീർഘമായ സംഭാഷണം നടത്തിയിരുന്നു.
സ്വാമികൾക്കു് അറുപതു തിരുവയസ്സു തികഞ്ഞ അവസരത്തിൽ കേരളത്തിൽ പലേ ദിക്കുകളിലും അതിനെ ആഘോഷിച്ചു. അതിനുശേഷം അദ്ദേഹം പത്തു വർഷമേ ജീവിച്ചിരുന്നുള്ളു. മരണദിവസം അദ്ദേഹം നേരത്തെ അറിഞ്ഞുവച്ചിരുന്നു. കുമ്പളത്തു് മി. ശങ്കുപ്പിള്ള മുതലായ ഭക്തന്മാരുടെ അപേക്ഷ അനുസരിച്ചു അദ്ദേഹം പൊന്മന എന്ന ദിക്കിൽ ഒരു ആഴ്ചവട്ടം താമസിച്ചു. അവിടം വിടുന്ന അവസരത്തിൽ അദ്ദേഹം മി. ശങ്കുപിള്ളയോടു് അരുളിച്ചെയ്തു. “കാരണവരെ ഞാൻ ചാകാറാകുമ്പോൾ ഇതിലേ വരാം” 1099-ാമാണ്ടു് മീനമാസത്തിൽ അദ്ദേഹം പൊന്മനയ്ക്കു ചെല്ലുന്നതായി മി. ശങ്കുപിള്ളയ്ക്കു് ഒരു കത്തയച്ചു. 1099 മേടം 23-ാം തീയതി അദ്ദേഹം അന്ത്യസമാധി പ്രാപിച്ചു. 1106-ൽ അദ്ദേഹം സമാധി ഇരുന്ന ദിക്കിൽ ഒരു ക്ഷേത്രം നിർമ്മിക്കപ്പെട്ടു.
വെളുത്തേരി കേശവൻ വൈദ്യനും പെരുനെല്ലി കൃഷ്ണൻ വൈദ്യനും അദ്ദേഹത്തിന്റെ പ്രിയസുഹൃത്തുക്കളായിരുന്നു. 67-ാമാണ്ടു് മണക്കാട്ടു് ഒരു പെൻഷൻ ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരു ബ്രാഹ്മണൻ ഭാഗവതം വായിച്ചു് അർത്ഥം പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം ഗൃഹനായകൻ കേശവൻവൈദ്യനെക്കൂടി ക്ഷണിച്ചു. സ്വാമിയും അദ്ദേഹത്തിനോടു കൂടി പോയി വായന തീർന്നു മടങ്ങിവന്നു. സ്വാമി ചാവടിയിലും കേശവൻവൈദ്യൻ മാളികയിലും കിടന്നുറങ്ങി. പിറ്റേദിവസം സംഭാഷണമദ്ധ്യേ സ്വാമി പറഞ്ഞു:“ചുണയുണ്ടെങ്കിൽ ഇന്നലെ കേട്ട ഭാഗവതശ്ലോകങ്ങൾ കാണാപ്പാഠം പറയുക.” കേശവനാശാൻ ചൊല്ലിത്തുടങ്ങി. ഇടയ്ക്കിടയ്ക്കു തടസ്സം വരുമ്പോൾ, സ്വാമി പൂരിപ്പിച്ചുകൊടുക്കും.
സ്വാമിക്കു കവിത മുഖസ്ഥമായിരുന്നു.
കോണിൽക്കുരുത്തപുതുതായൊരുതാഴതന്മേൽ
കാണക്കൊതിക്കെ വിലസുന്ന സുമത്തെവെല്ലും
കായത്തെയൊന്നുതഴുകാനിടയെന്നുകിട്ടും.’
എന്ന പദ്യം നാണുഗുരുവിനെക്കണ്ടു് പെട്ടെന്നു ചൊല്ലിയതാണു്.
പെരുനെല്ലി കൃഷ്ണൻവൈദ്യനേയും വെളുത്തേരി കേശവൻ വൈദ്യനേയും കാവ്യരചനയിൽ പ്രേരിപ്പിച്ചുകൊണ്ടിരുന്നതു് സ്വാമിയായിരുന്നു. സ്വാമിയും പെരുനെല്ലിയും കൂടി കാമിനീഗർഹണം എന്നൊരു കൂട്ടുകവിതയുണ്ടാക്കിയിട്ടുണ്ടു്. അതിൽനിന്നു് സ്വാമിയുടെ ഒരു ശ്ലോകം താഴെ ചേർക്കുന്നു.
പയ്യെത്തദീയകരമങ്ങിനെമാറ്റിവച്ചു
കയ്യാലതൻ പൊളിയിൽവന്നൊളികാന്തനെക്ക-
ണ്ടയ്യോ! രമിപ്പവരെയെങ്ങനെ വിശ്വസിക്കും?’
ഒരിക്കൽ നാണുഗുരുവും സ്വാമികളും ഒരുമിച്ചു് പല ദിക്കുകളിലും സഞ്ചരിക്കുന്നതിനിടയ്ക്കു് രാത്രി നെടുമങ്ങാട്ടുള്ള റോഡിന്റെ ഇരുവക്കുകളിലായി ക്ഷീണം തീർക്കാനായി കിടന്നു. യാത്രക്കാരിൽ ചിലർ കുടിയന്മാരെന്നു പറഞ്ഞു് അവരെ ആക്ഷേപിച്ചിട്ടു പോയപ്പോൾ സ്വാമി,
തട്ടിത്തട്ടിപ്പെരുക്കിപ്പുരവെളിയതിലാക്കീടുവാൻ പിന്നെയാട്ടേ.’
എന്നു രണ്ടു വരി ചൊല്ലി. ഉടനെ നാണുഗുരു അതിനെ,
ത്തിഷ്ഠോത്തിഷ്ഠ ശീഘ്രം നദിയിൽമുഴുകുവാൻ കാലമായ്വന്നതിപ്പോൾ.’
സ്വാമികൾക്കു് ഗുസ്തിമുറകളെല്ലാം നല്ലപോലെ പരിചിതമായിരുന്നു. അവയിൽ പലതും അദ്ദേഹം വെളുത്തേരിയെ പഠിപ്പിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാൻ വ്യായാമം ചെയ്യുമ്പോൾ എടുത്തു പൊക്കാറുണ്ടായിരുന്ന ഗുണ്ടു് (ഇരുമ്പുണ്ട) പൊക്കാൻ സ്വാമിയ്ക്കും വൈദ്യനും മാത്രമേ കഴിയുമായിരുന്നുള്ളു.
ഒരിക്കൽ കൊല്ലത്തു് ഓലയിൽ എന്ന സ്ഥലത്തു് ചില നായന്മാർ ഗുസ്തി പഠിച്ചു താമസിച്ചിരുന്നു. ഒരു ദിവസം രാത്രികാലത്തു് അവർ വഴിയിൽ കൂട്ടംകൂടി നില്ക്കുന്നതിനിടയ്ക്കു് സ്വാമികൾ അകപ്പെട്ടു പോയി. ആ മുട്ടാളന്മാരുടെ ഇടയിൽനിന്നു രക്ഷപ്പെടാൻ വേണ്ടി തന്റെ മർമ്മവിദ്യകളിൽ ചിലതു സ്വാമിക്കു പ്രയോഗിക്കേണ്ടതായി വന്നു. അവിടെ കൂടിയിരുന്നവരെല്ലാം നിലം പതിച്ചു. അല്പം കഴിഞ്ഞു് അവർ എണീറ്റു് സ്വാമിയെ നമസ്കരിച്ചു.
വേറൊരവസരത്തിൽ ചില പഞ്ചാബിമല്ലന്മാർ തിരുവനന്തപുരത്തു വന്നു. അവരോടു മല്ലിടുന്നതിനു് ഇവിടെ ആരുമില്ലല്ലോ എന്നു് വിശാഖംതിരുനാൾതമ്പുരാൻ കുണ്ഠിതപ്പെട്ടു. അങ്ങിനെയിരിക്കെ, ‘പേട്ടയിൽ ചട്ടമ്പി’ എന്നൊരാൾ ഉണ്ടെന്നു് ആരോ അവിടുത്തെ അടുക്കൽ ഉണർത്തിച്ചു. ചട്ടമ്പിയ്ക്കു് ആൾ പോയി. താൻ ഈയിടെ ഗുസ്തിക്കു പോകാറില്ലെന്നും തന്റെ ശിഷ്യനായ കേശവൻവൈദ്യനെ അയയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യൻ രണ്ടു പഞ്ചാബികളേയും തോല്പിച്ചുവത്രെ.
തിരുവനന്തപുരത്തു് ആറ്റുകാൽദേശത്തുള്ള ഒരു ദരിദ്രകുടുംബത്തിൽ 1024-ാമാണ്ടു് ജനിച്ചു. അദ്ദേഹത്തിന്റെ കാരണവന്മാരിൽ പലരും ടിപ്പുവിന്റെ പടവെട്ടുകാലത്തു് രാജ്യത്തിനും രാജാവിനും വേണ്ടി തങ്ങളുടെ ജീവനെ മാത്രമല്ല തറവാട്ടുസ്വത്തുക്കളേയും ബലി കഴിച്ചിരുന്നു. അതിനാൽ താനും രണ്ടു സഹോദരന്മാരും മാതാവും കഷ്ടിച്ചു നിത്യം കഴിഞ്ഞുകൂടിയെന്നേ പറയേണ്ടു. മാതാവിന്റേയും ജ്യേഷ്ഠസഹോദരന്റേയും ധൈര്യവും തന്റേടവും ഒന്നുകൊണ്ടുമാത്രമായിരുന്നു പട്ടിണി ഗൃഹദ്വാരത്തിനുള്ളിൽ പ്രവേശിക്കാതിരുന്നതു്. അഞ്ചാംവയസ്സിൽ ഒരാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിത്തം തുടങ്ങി. ഏലാനടിയും നുള്ളും കിഴുക്കും ചൂരൽപ്രയോഗവുമായിരുന്നു ആശാന്റെ ശിക്ഷണോപകരണങ്ങൾ. പള്ളിക്കൂടം വിട്ടാലും ആശാനാകുന്ന ബാധ പിൻതുടരുന്നോ എന്നു ഭയപ്പെടുകയാൽ ബാലനു് സ്വഗൃഹത്തിൽ ഇരിക്കാൻപോലും ധൈര്യമില്ലാതെ വന്നു. അതിനാൽ ഒരു ദിവസം വീടു വിട്ടു് ഓടിപ്പോവുകയും ഒരു ബന്ധു പിടിച്ചുകൊണ്ടുവന്നു മാതാവിനെ ഏല്പിക്കയും ചെയ്തു.
ഈ സംഭവത്തിനുശേഷം കുട്ടിയെ എന്തു ചെയ്യേണ്ടൂ എന്നായി ആലോചന. ഉപജീവനമാർഗ്ഗം കണ്ടുപിടിക്കുന്നതിനു് ഉതകുന്ന സാമാന്യവിദ്യഭ്യാസം മതിയെന്നു ചിലർ ഉപദേശിച്ചു. പഠിത്തത്തിൽ അതിതാല്പര്യവും പടുതയും പ്രകാശിപ്പിക്കുന്ന ഈ കുട്ടിയെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കുന്നതു് പാതകമാണെന്നു മറ്റു ചിലരും ഇങ്ങനെ ബന്ധുജനങ്ങൾ രണ്ടുപക്ഷക്കാരായി നിൽക്കവേ നരസിംഹൻപിള്ള എന്നൊരാൾ മറ്റൊരു തായ്വഴിയിലെ സഹോദരൻ ഇംഗ്ലീഷ് പഠിപ്പിക്കയാണു വേണ്ടതെന്നു ബലമായി അഭിപ്രായപ്പെട്ടു. ഈ നരസിംഹൻപിള്ള അന്നൊരു ക്ലാർക്കായിരുന്നെങ്കിലും ക്രമേണ സബ്രജിസ്ട്രാരായിത്തീർന്നു. മൂത്ത സഹോദരനായ കൊച്ചുകൃഷ്ണപിള്ള നരസിംഹൻപിള്ളയുടെ അഭിപ്രായത്തെ സ്വീകരിച്ചു. ആ യുവാവു് അന്നു് ഏതാനും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ അടുക്കൽനിന്നും ഉള്ള പഠിത്തം പൂർത്തിയാക്കീട്ടു് ആ ബാലൻ തിരുവനന്തപുരത്തെ ഏക ഇംഗ്ലീഷ് വിദ്യാലയമായിരുന്ന ഫ്രീസ്ക്കൂളിൽ ചേരാൻ ശ്രമിച്ചു. രണ്ടു പ്രാവശ്യം പ്രവേശനം ലഭിച്ചില്ല. മൂന്നാം പ്രാവശ്യം കുട്ടിയുടെ ഭാഗ്യം തെളിഞ്ഞു. അന്നു് ഹെഡ്മാസ്റ്റരായിരുന്നതു് ബൻസിലി സായ്പായിരുന്നു. ഓരോ ക്ലാസ്സിലും ഒന്നാമതായി പടിപടിയായി ഉയർന്ന ഗോവിന്ദപിള്ള തന്റെ അദ്ധ്യാപകനും പിന്നീടു് തിരുവിതാംകൂർ ദിവാൻജിയും ആയിത്തീർന്ന ശങ്കരസുബ്ബയ്യന്റെ ശുപാർശയനുസരിച്ചു് മഹാരാജാവിന്റെ വേതനവും കരസ്ഥമാക്കിക്കൊണ്ടു് പത്തൊൻപതാംവയസ്സിൽ മദ്രാസിലേയ്ക്കു പുറപ്പെട്ടു. ആ വേതനം പറ്റിക്കൊണ്ടുപോയിരുന്ന ചാലേ പപ്പുപിള്ള ബി. ഏ. പാസ്സായി കഴിഞ്ഞിരുന്നതു് ഗോവിന്ദപ്പിള്ളയുടെ ഭാഗ്യമായി. മി. പപ്പുപിള്ളയായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ബി. ഏ. ബിരുദധാരി. 1041-ൽ മെട്രിക്കുലേഷനും, 1043-ൽ എഫ്. ഏ-യും, 1045-ൽ ബി. ഏ.-യും നമ്മുടെ യുവാവു് ഒന്നാം ക്ലാസ്സായിത്തന്നെ പാസ്സായി. അദ്ദേഹം പ്രസിഡൻസിയിൽ നാലാമനായിരുന്നു എന്നുള്ളതും സ്മരണീയമാണു്. മദ്രാസ്സിൽ വച്ചുണ്ടായ ഒരു സംഭവം ഗോവിന്ദപ്പിള്ളയുടെ ഉൽക്കർഷസോപാനത്തിലേക്കുള്ള വഴിതെളിച്ചു. അന്നു യുവരാജാവായിരുന്ന വിശാഖംതിരുനാൾ തമ്പുരാൻ മദ്രാസ് സന്ദർശിച്ചു. പ്രസിദ്ധ നിയമാഭിജ്ഞനും ജഡ്ജിയുമായിരുന്ന ജസ്റ്റീസ് ഹാളോവേയുടെ അദ്ധ്യക്ഷതയിൽ സമ്മാനദാനയോഗം നടന്നു. മി: ഗോവിന്ദപ്പിളളയും സമ്മാനത്തിനു് അർഹനായിരുന്നു. അന്നു സഭയിൽ ഹാജരായിരുന്ന വിശാഖംതിരുനാൾ തമ്പുരാനോടു് സായ്പു് രഹസ്യമായി ഈ യുവാവിനെപ്പറ്റി പ്രശംസിച്ചു സംസാരിക്കയുണ്ടായി. 1058-ൽ ദിവാൻപേഷ്കാരായി നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം മഹാരാജാവു തിരുമനസ്സിൽനിന്നു തന്നെയാണു് ഈ വസ്തുത ഗ്രഹിക്കയുണ്ടായതു്.
21-ാം വയസ്സിൽ വിദ്യഭ്യാസം പൂർത്തിയാക്കീട്ടു് അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കാളേജിന്റെ അദ്ധ്യക്ഷനായിരുന്ന റാസ്സായ്പിന്റെ രണ്ടാം അസിസ്റ്റന്റു് എന്ന ഉദ്യോഗത്തിൽ പ്രവേശിച്ചു. നാലു കൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തിനെ നാട്ടുഭാഷാ ഡയറക്ടരായി നിയമിക്കാൻ ഗവൺമെന്റു നിശ്ചയിച്ചപ്പോൾ റാസ്സായ്പു് ഇത്ര സമർത്ഥനായ ഒരസിസ്റ്റന്റിനെ വിട്ടുകൊടുക്കുന്നതു് കാളേജിന്റെ അഭ്യൂദയത്തിനു് ഹാനികരമാണെന്നു വാദിച്ചു. പിന്നീടു് ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ലബ്ഷാഡിയർ സായ്പു്, ഫിലാസഫി പ്രൊഫസറായിത്തീർന്ന സുന്ദരംപിള്ള, ചീഫ് സെക്രട്ടറിയായിത്തീർന്ന താണുപിള്ള, പ്രസ്സൂപ്രണ്ടായിത്തീർന്ന സി. വി. രാമൻപിള്ള, വിദ്യാഭ്യാസകാര്യദർശിയായിത്തീർന്ന അയ്യപ്പൻപിള്ള, ജഡ്ജിയായിത്തീർന്ന കുഞ്ഞുണ്ണിമേനോൻ, അല്പകാലം ദിവാൻജോലി നോക്കാൻ ഭാഗ്യമുണ്ടായ എസ്. പത്മനാഭയ്യർ ഇവരെല്ലാം ഗോവിന്ദപ്പിള്ളയുടെ ശിഷ്യന്മാരായിരുന്നു.
1049-ൽ അദ്ദേഹം നിയമപരീക്ഷയിൽ പാസ്സായി. പപ്പുപിള്ള തിരുവിതാംകൂറിലെ ആദ്യത്തെ ബി. ഏ. ബിരുദധാരിയായിരുന്നെങ്കിൽ ആദ്യത്തെ ബി. എൽ. ബിരുദധാരി ഗോവിന്ദപ്പിള്ളയായിരുന്നു. ബി. എൽ. ഡിഗ്രി കരസ്ഥമാക്കീട്ടു് അദ്ദേഹം തിരുനൽവേലി, തലശ്ശേരി ഈ സ്ഥലങ്ങളെ സന്ദർശിച്ചു. അവിടത്തെ ജഡ്ജിമാർ അദ്ദേഹത്തിനു സന്നദു കൊടുക്കാമെന്നു പറഞ്ഞെങ്കിലും മഹാരാജാവിന്റെ ആജ്ഞാനുസാരം അദ്ദേഹം ഉടൻതന്നെ മുൻസിഫ് ഉദ്യോഗത്തിൽ പ്രവേശിച്ചു. ആറുമാസം നാഗർകോവിലിലെ അഡീഷണൽ മുൻസിഫായിരുന്ന ശേഷം അദ്ദേഹം ആലപ്പുഴ ഡിസ്ട്രിക്ട് കോർട്ടിലെ അഡീഷണൽ ജഡ്ജിയായും അവിടെനിന്നു ക്രമേണ ഉയർന്നുയർന്നു് 1057-ൽ പറവൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻജഡ്ജിയായും നിയമിക്കപ്പെട്ടു. അവിടെവച്ചു് വാതരോഗം ബാധിക്കയാൽ അദ്ദേഹത്തിനെ ദിവാൻ രാമയ്യങ്കാർ പത്മനാഭപുരം ദിവാൻപേഷ്കാരായി നിയമിച്ചു. 1058-ൽ ആ ഉദ്യോഗം സ്ഥിരപ്പെട്ടു. 1061 വരെ അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെ ഇരുന്നു. അന്നു് മൂലംതിരുനാൾ യുവരാജാവിന്റെ അദ്ധ്യാപകനായിരുന്ന രഘുനാഥരായർക്കു് ഒരുദ്യോഗം കൊടുക്കേണ്ടതായി വരികയാൽ ഗോവിന്ദപ്പിള്ളയ്ക്കു വീണ്ടും തിരുവനന്തപുരം ഡിസ്ട്രിക്ട് ജഡ്ജിയായി പോകേണ്ടിവന്നു. ഈ അനീതി അദ്ദേഹത്തിനെ കുണ്ഠിതപ്പെടുത്തിയെന്നു മാത്രമല്ല ഉദ്യോഗം രാജിവച്ചു് പ്രാക്ടീസു് തുടങ്ങുവാൻ പോലും അദ്ദേഹം ഉദ്ദേശിച്ചു. ദിവാൻപേഷ്കാർ ശങ്കുണ്ണിമേനോന്റെ രീതിയിൽ വേഷം മാറി നടന്നും മറ്റും കുറ്റക്കാരെ കണ്ടുപിടിക്കുക മുതലായ പല അത്ഭുതക്രിയകളും അക്കാലത്തു് അദ്ദേഹം നടത്തിയിരുന്നു. സത്യനിഷ്ഠയും ഗോവിന്ദപ്പിള്ളയും പര്യായശബ്ദങ്ങളെന്നാണു് ജനങ്ങൾ വിശ്വസിച്ചുപോന്നതു്. ഈ സത്യനിഷ്ഠ ജീവിതാവസാനംവരെ അദ്ദേഹം പരിപാലിച്ചുവന്നു എന്നുള്ളതും പ്രസിദ്ധമാണു്. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനോടാണു് ഗവണ്മെന്റ് അനീതി പ്രവർത്തിച്ചതെന്നുള്ള കാര്യം ആലോചിക്കുമ്പോഴാണു് അതിന്റെ കാഠിന്യം നാം മനസ്സിലാക്കുന്നതു്. വാസ്തവം പറകയാണെങ്കിൽ വിശാഖംതിരുനാൾ മഹാരാജാവു് ബ്രാഹ്മണപക്ഷപാതിയായിരുന്നു. അവിടുത്തെ കാലത്തുണ്ടായ രായർപ്രവാഹംകൊണ്ടുള്ള സങ്കടം പിന്നീടു് മൂലംതിരുനാൾ മഹാരാജാവിനാണു് അനുഭവിക്കേണ്ടിവന്നതു്. തിരുവിതാംകൂറിലെ സകല ജാതിമതസ്ഥന്മാരും ചേർന്നു് അവിടുത്തെ ഭരണദശ വലുതായ ഒരു പ്രക്ഷോഭണം നടത്തിയ കഥ പ്രസിദ്ധമാണല്ലോ.
ഈ അനീതിക്കു താമസിയാതെ പരിഹാരമുണ്ടാക്കാമെന്നു് തമ്പുരാൻ അരുളിച്ചെയ്കയാൽ ഗോവിന്ദപ്പിള്ള അവർകൾ ഉദ്യോഗം രാജിവച്ചില്ല. തിരുവനന്തപുരം ഡിസ്ട്രിക്ട് ജഡ്ജിയായിരുന്ന കാലത്തു് ലാക്കാളേജിൽ ഡാ. ഓറംസ്ബിയുടെ ഒഴിവിൽ അദ്ദേഹം ലാ പ്രൊഫസരായി നിയമിക്കപ്പെട്ടു. സംസ്കൃതത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഹിന്ദുലാപ്രസംഗങ്ങൾ അത്യന്തം വിജ്ഞാനപ്രദങ്ങളായിരുന്നു. സ്മൃതികളെല്ലാം അദ്ദേഹത്തിനു മുഖസ്ഥമായിരുന്നു എന്നാണു് അറിവു്. പിന്നീടു് ചീഫ്ജസ്റ്റീസ് ഉദ്യോഗം വഹിച്ച വീരരാഘവ അയ്യങ്കാരും ഹെഡ്സർക്കാർ വക്കീലായിത്തീർന്ന വി. സുബ്ബയ്യരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു. അല്പകാലത്തേക്കു മാത്രമേ അദ്ദേഹം ഈ ഉദ്യോഗം വഹിക്കുകയുണ്ടായുള്ളു. വീണ്ടും പത്മനാഭപുരം ഡിവിഷൻപേഷ്കാരായി നിയമിക്കപ്പെട്ടു. കുറേക്കാലം കഴിഞ്ഞു് കൊല്ലം ദിവാൻ പേഷ്കാരായി സ്ഥലംമാറ്റപ്പെട്ടു. ഈ ഉദ്യോഗത്തിൽ ഇരുന്ന കാലത്തു് അദ്ദേഹം ദുഷ്ടന്മാർക്കും അക്രമികൾക്കും കാലനെപ്പോലെ ഭീകരനായിരുന്നുവത്രെ. അന്നത്തെ ദിവാൻപേഷ്കാർ ഒരുമാതിരി കുട്ടിദിവാൻതന്നെ ആയിരുന്നു. എക്സയിസ്, ദേവസ്വം എന്നുവേണ്ട സകല വകുപ്പുകളും ദിവാൻപേഷ്കാരുടെ കീഴിലാണല്ലോ ഇരുന്നിരുന്നതു്. കൈക്കൂലി, അഴിമതി, അക്രമം ഇവയെ അമർച്ചചെയ്യുന്നതിനു് അദ്ദേഹം തന്റെ സർവ്വശക്തികളും പ്രയോഗിച്ചുകൊണ്ടിരുന്നു. താലൂക്കുതോറും സഞ്ചരിച്ചു് ജനങ്ങളുമായി പരിചയപ്പെട്ടു് അവരുടെ ആവശ്യങ്ങൾ നേരിട്ടറിയുക, കീഴുദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള പരാതികൾ കേൾക്കുക ഇങ്ങനെയുള്ള കാര്യശതങ്ങളിൽ അദ്ദേഹം സദാ വ്യാപൃതനായിരുന്നു. ചിലപ്പോൾ കാൽനടയായും ചിലപ്പോൾ ചവിട്ടുവണ്ടിയിലും ചിലപ്പോൾ വണ്ടിയിലും എന്നുവേണ്ട ഏതു യാനപാത്രം കിട്ടുന്നുവോ അതിൽ കയറി അദ്ദേഹം സഞ്ചരിച്ചുവന്നു. രാത്രികാലത്തു് വേഷപ്രച്ഛന്നത്വവും കൈക്കൊള്ളാറുണ്ടായിരുന്നു.
1071-ൽ ഹൈക്കോടതിയിലെ പ്യൂണിജഡ്ജിയായി നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം വേറൊരു മനുഷ്യനായിട്ടാണു കാണപ്പെട്ടതു്. നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ആശാഭംഗങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ ആഡംബരവും പ്രൗഢിയും എല്ലാം അസ്തമിച്ചിരുന്നു. ന്യായമായി ലഭിക്കേണ്ട കയറ്റങ്ങൾ തുടരെ ലഭിക്കാതെ വന്നാൽ ആരാണു് നിരാശപ്പെടാത്തതു്? ഈ നിരാശ അദ്ദേഹത്തിന്റെ നീതിനിഷ്ഠയേയും സത്യവ്രതത്തേയും മാത്രം ബാധിച്ചില്ല. 1084-വരെ അദ്ദേഹം ഹൈക്കോടതി പ്യൂണിജഡ്ജിയായി ഉദ്യോഗം വഹിച്ചു. അനന്തരം പെൻഷ്യൻ പറ്റിയിട്ടു പൊതുകാര്യ പ്രസക്തനായും സാമുദായികമായും സാഹിത്യപരമായുമുള്ള വ്യവസായങ്ങളിൽ ഏർപ്പെട്ടും ജീവിതം നയിച്ചു.
സാമുദായികമായും സാമ്പത്തികമായുമുള്ള അധഃപതനത്തിൽ നിന്നു നായന്മാരെ സമുദ്ധരിക്കുന്നതിനു വേണ്ടി സി. കൃഷ്ണപിള്ള പ്രയത്നിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതു്. ആ ആന്ദോളത്തിൽ ഗോവിന്ദപിള്ളയും മനഃപൂർവ്വം പ്രവേശിച്ചു. നായന്മാരുടെ നിയമങ്ങളെ പരിശോധിച്ചു് അവയെ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചെയ്യാനായി നിയമിക്കപ്പെട്ട കമ്മറ്റിയിൽ പ്രസിഡന്റായി നിയമിക്കപ്പെട്ടതു് അദ്ദേഹമായിരുന്നു. പ്രസ്തുത കമ്മറ്റിയുടെ നിർദ്ദേശമനുസരിച്ചാണു് 1088-ലെ നായർ റഗുലേഷൻനടപ്പാക്കപ്പെട്ടതു്. അന്നത്തെ ദിവാൻജിയായിരുന്ന സ. പി. രാജഗോപാലാചാരി ഗോവിന്ദപ്പിള്ളയുടെ ഏതദ്വിഷയകമായ പ്രയത്നങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ടു്.
ഈ നിയമം നായന്മാരെ തൃപ്തിപ്പെടുത്തിയില്ല. അവർ വീണ്ടും പ്രക്ഷോഭണമാരംഭിച്ചു. അതിലും അദ്ദേഹം പങ്കുകൊള്ളുകയും തൽഫലമായി 1100-ലെ നായർ റഗുലേഷൻ നടപ്പിൽ വരികയും ചെയ്തു. സാഹിത്യപരമായി അദ്ദേഹം ചെയ്തിട്ടുള്ള ബഹുമുഖമായ പ്രയത്നങ്ങളെ അന്നുള്ളവർ വേണ്ട പോലെ ആദരിച്ചിരുന്നോ എന്നു സംശയമാണു്. അദ്ദേഹത്തിനു് ഇംഗ്ലീഷ്, സംസ്കൃതം, തമിഴു്, മലയാളം ഈ ഭാഷകളിലെല്ലാം വിപുലമായ പാണ്ഡിത്യമുണ്ടായിരുന്നു. ഒടുവിൽ ഗീതാഞ്ജലി തർജ്ജമ ചെയ്യാൻവേണ്ടി ബംഗാളിപോലും പഠിച്ചു. സംസ്കൃതത്തിൽ ഭംഗിയായി പ്രസംഗിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ജാൺസൻ എന്നൊരു സായ്പു് ഒരിക്കൽ ഭഗവദ്ഗീതയെ അധിക്ഷേപിച്ചു് സംസ്കൃതത്തിൽ നടത്തിയ പ്രസംഗത്തിനു് സംസ്കൃതത്തിൽത്തന്നെ മറുപടി പറഞ്ഞു് അദ്ദേഹം സായ്പിനെ കൊമ്പു കുത്തിക്കയുണ്ടായി. തമിഴിൽനിന്നും തിരുക്കുറളും, ഇംഗ്ലീഷിൽ നിന്നു വെനീസിലെ വ്യാപാരി, മാക്ബത്തു്, ഹാംലറ്റു്, കിംഗ് ലീയർ ഒഥല്ലോ മുതലായ നാടകങ്ങളും, എഡ്വേർഡ് സ്മൈലിന്റെ Character (����) ഇവയും 12-ൽ പരം ഖണ്ഡകാവ്യങ്ങളും ബംഗാളിയിൽനിന്നു ഗീതാഞ്ജലിയും, സംസ്കൃതത്തിൽനിന്നു ഭഗവദ്ഗീത, ദായഭാഗം (സ്മൃതി), സനൽസുജാതീയം, അണുഗീത, ബ്രഹ്മഗീത, അഭിജ്ഞാനശാകുന്തളം ഇവയും തർജ്ജമ ചെയ്തിട്ടുള്ളതിനു പുറമേ മരുമക്കത്തായസംഗ്രഹം (പദ്യം), മാധവീനാടകം എന്ന സ്വതന്ത്ര കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇവയ്ക്കു പുറമേ പാൾ ഡ്യൂസന്റെ ഒരു അദ്വൈതഗ്രന്ഥത്തിന്റെ പദ്യരൂപമായ സംസ്കൃതവിവർത്തനവും അദ്ദേഹം എഴുതി അച്ചടിപ്പിച്ചു. ആ സംസ്കൃതവിവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാന്റേയും ഡാക്ടർ പാൾ ഡ്യൂസൺ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരുടേയും പ്രശംസയ്ക്കു പാത്രീഭവിച്ചു.
അദ്ദേഹത്തിന്റെ കൃതികൾ പൊതുജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കാതിരിക്കുന്നതിനു് പലേ കാരണങ്ങളുണ്ടു്. ഒന്നാമതായി അദ്ദേഹം പ്രചരിപ്പിക്കാൻ ശ്രമിച്ച ആശയങ്ങൾ നാട്ടുകാർക്കു വിദേശീയങ്ങളായി തോന്നി. രണ്ടാമതായി ശബ്ദത്തിനെക്കാൾ അർത്ഥത്തിനു പ്രാധാന്യം നല്കുന്നതും, അഗാധമായ ചിന്തയെ പരിമിതമായ വാക്കുകളെക്കൊണ്ടു പ്രകാശിപ്പിക്കുന്നതിനു് ഉദ്യമിക്കുന്നതുമായ വാക്യരചനാരീതി ശബ്ദകോലാഹലത്തിൽ ഭ്രമിച്ചിരുന്ന അന്നത്തെ ജനങ്ങൾക്കു രുചിച്ചില്ല. മൂന്നാമതായി ഇംഗ്ലീഷ് നാടകതർജ്ജമകൾക്കു് ഇംഗ്ലീഷിലെ ബാംക്വേൾസിന്റെ രീതിയാണു് അദ്ദേഹം അവലംബിച്ചതു്. അതും മലയാളികൾക്കു തീരെ രുചിക്കാത്ത ഒരു മാറ്റമായിരുന്നു. നാലാമതായി അദ്ദേഹം വിദേശഭാഷകളിൽനിന്നു നിരവധി പദങ്ങൾ കടം വാങ്ങി യാതൊരു കൂസലും കൂടാതെ പ്രയോഗിച്ചു. എന്തൊക്കെയായിരുന്നാലും വംഗഭാഷ ഇന്നെത്തിയിരിക്കുന്ന നിലയിൽ മലയാളഭാഷയും എത്തണമെന്നുണ്ടെങ്കിൽ ധീരന്മാരായ കവികൾ ഗോവിന്ദപ്പിള്ള അവർകൾ നിർദ്ദേശിച്ച വഴിയേ ബഹുദൂരം സഞ്ചരിച്ചേ മതിയാവൂ എന്നാണെന്റെ അഭിപ്രായം.
സാഹിത്യവ്യവസായങ്ങളുടേയും പൊതുജനങ്ങളുടേയും ഭാഷാഭിവൃദ്ധിക്കുവേണ്ടി ഈ മഹാനുഭാവൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഏതു പൊതുയോഗത്തിലും അദ്ദേഹത്തിനെ കാണാമായിരുന്നു. ഇടുങ്ങിയ ദേശീയമനഃസ്ഥിതിയോ വർഗ്ഗീയമനോഭാവമോ ഇല്ലാതിരുന്നതുകൊണ്ടു് എല്ലാ ജാതിക്കാരും മതക്കാരും അദ്ദേഹത്തിനെ പ്രസംഗത്തിനായി ക്ഷണിച്ചുവന്നു. അതിനാൽ വൈ. ഏം. സി. ഏ-യിൽ ക്രൈസ്തവധർമ്മത്തെപ്പറ്റിയും, ഹിന്ദുമതക്കാരുടെ യോഗങ്ങളിൽ സനാതനധർമ്മത്തേയും, ശൈവപ്രകാശസഭയിൽ തിരുക്കുറളിനേയും, മഹമ്മദീയയോഗങ്ങളിൽ ഇസ്ലാംധർമ്മത്തേയുംപറ്റി വിശാലമനോഭാവത്തോടുകൂടി അദ്ദേഹത്തിനു പ്രസംഗിക്കാൻ കഴിഞ്ഞു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയവും സാമുദായികവും ധർമ്മപരവും ആയ എല്ലാ കാര്യങ്ങളിലും പുരോഗമനമായിരുന്നു അദ്ദേഹത്തിന്റെ ആദർശം. യാതൊരു സ്വഭാവവൈകല്യവും കൂടാതെ വിശുദ്ധമായ ജീവിതം നയിച്ച ഒരാൾ തിരുവനന്തപുരത്തെന്നല്ല തിരുവിതാംകൂറിൽ അന്നുണ്ടായിരുന്നെങ്കിൽ അതു് ജസ്റ്റീസു് ഗോവിന്ദപ്പിള്ളയായിരുന്നു. അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി സ്വഗൃഹത്തിനുസമീപം ഒരു നിശാപാഠശാല വച്ചു് അതിൽ പുലയർക്കായി അദ്ദേഹം ഗീതാതത്വങ്ങൾ ഉപദേശിച്ചുവന്നതും സ്മരണീയമാകുന്നു.
1069-ൽ എഫ്. എം. യൂ. സ്ഥാനവും 1086-ൽ ദിവാൻ ബഹദൂർ സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചു. 1100-ൽ പരിപൂർണ്ണഭാഗ്യത്തോടുകൂടി ഇരിക്കവേ തന്നെ അദ്ദേഹം അനായാസേന മരണം പ്രാപിച്ചതിന്റെ രഹസ്യം അറിയണമെന്നുള്ളവർ അദ്ദേഹത്തതിന്റെ ജീവിതരീതിയെ അന്വേഷിച്ചറിയണം. അദ്ദേഹം ശാരീരികമായും മാനസികമായും ആത്മീയമായും പരിശുദ്ധിയുള്ള ഒരു മഹാപുരുഷനായിരുന്നു. ശാലീനവും അനാഡംബര യുക്തവുമായ ജീവിതം, തുറന്ന ഹൃദയം, ആത്മാർത്ഥതയും ആർജ്ജവവും നിറഞ്ഞ പെരുമാറ്റം, അത്ഭുതാവഹമായ വിപദിധൈര്യം, സുഖം വാ ദുഃഖം വാ, ഏതൊരവസ്ഥയിലും അക്ഷോഭ്യമായ മനഃസ്ഥിതി, വെസ്റ്റ് എൻഡു് ഘടികാരത്തപ്പോലും ജയിക്കുന്ന സമയനിഷ്ഠ, അചഞ്ചലമായ സദാചാരബോധം, സർവ്വോപരി ദൃഢമായ ഈശ്വരഭക്തി ഇവയായിരുന്നു അദ്ദേഹത്തിന്റെ ജീവതവിജയത്തിനുള്ള ഹേതുക്കൾ. അദ്ദേഹത്തിന്റെ കൃതികളിൽനിന്നും ചില മാതൃകകൾ ഉദ്ധരിക്കാം.
മൂലം— | വാനിൻറുലകം വഴങ്കിവരുതലാ- |
ററാനമിഴ്തമെൻറുണരർപാററു. | |
തർജ്ജിമ— | തെററാതുലകിനെത്താങ്ങും |
മഴപാർത്താൽ സുധോപമം. | |
മൂലം— | തുപ്പാക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു- |
ത്തുപ്പായതുഉമഴൈ. | |
തർജ്ജിമ— | അതൂണാകന്നുണ്ണുവോർക്കു |
നല്ലൂണുണ്ടാക്കിടുന്നതു്. | |
മൂലം— | വിണ്ണിൻറുപോയ്പ്പിൻ വിരിനിർവിയനുലക- |
ത്തുണ്ണിൻറുടററുംപശി. | |
തർജ്ജിമ— | മഴവിട്ടാലാഴിചൂഴും |
ക്ഷത്താൽ ലോകം വലഞ്ഞുപോം. | |
മൂലം— | ഏരിനുഴാ അരുഴ്‌വർപൂയലെന്നും |
വാരിവളങ്കൻറിക്കാലു്. | |
തർജ്ജിമ— | വർഷർത്ഥലോപമുഴവ- |
ർക്കുഴവില്ലാതെയാക്കിട്ടം. |
ഈ മാതിരി തർജ്ജമയ്ക്കു പറയത്തക്ക യാതൊരു ദൂഷ്യവും ഞാൻ കാണുന്നില്ല.
യഛ്ശ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം.
തർജ്ജമ–മുന്നം സന്യാസമിങ്ങോതി പിന്നീടക്കർമ്മയോഗവും
ചൊന്നുരണ്ടിലുറപ്പായിദ്ധന്യമേതെന്നു ചൊല്ലുക
മൂലം— | സന്യാസഃ കർമ്മയോഗശ്ച നിഃശ്രേയസകരാവുഭൗ |
തയോസ്തു കർമ്മസന്യാസാൽ കർമ്മയോഗേം വിശിഷ്യതേ | |
ജ്ഞേയഃ സനിത്യസന്യാസി യോ ന ദ്വേഷ്ടി ന കാംക്ഷതി | |
നിർദ്വന്ദ്വോഹി മഹാബാഹോ സുഖം ബന്ധാൽപ്രമുച്യതേ | |
സാംഖ്യയോഗോ പൃഥഗ്ബാലാഃ പ്രവദന്തിനപണ്ഡിതാ | |
ഏകമപ്യംസ്ഥിതഃസമ്യുഗുഭയോർവിന്ദതേ ഫലം. |
തർജ്ജമ— | കർമ്മം സന്യാസമീരണ്ടും ചെമ്മേ ശ്രേയസ്ക്കരങ്ങളാം |
കർമ്മം സന്യാസമീരണ്ടിൽ കർമ്മംതന്നെ വിശിഷ്ടമാം | |
രാഗദ്വേഷങ്ങളെപ്പോക്കും യോഗിസന്യാസി സർവദാ | |
പോകിൽദ്വന്ദ്വമെളുപ്പത്തിൽ പോക്കു ബന്ധങ്ങളൊക്കയും | |
പണ്ഡിതർ യോഗസാംഖ്യങ്ങൾ രണ്ടായ് ചൊല്ലാം യഥാക്രമം | |
രണ്ടിലേതാചരിച്ചാലുമുണ്ടാം രണ്ടിന്റെയും ഫലം. |
മൂലം— | Enter Edmund with a letter. |
Edm–Thou, nature, art my goddess, to thy law. | |
My services are bound. Wherefore shoulded. | |
Stand in the plague of Custom and permit. | |
The curiosity of nations, to deprive me. | |
For that I am some twelve or fourteen moonshine. | |
Lag of a brother? Why bastard? Wherefore base? | |
When my dimensions are as well compact. | |
My mind as generous, and my shape as true. | |
As honest madam’s issue? Why brand they us? | |
With base? with baseness? bastardy? base base? | |
well, then, | |
Legitimate Edgar, I must have your land. | |
Our father’s love is to the bastard Edmund. | |
As to legitimate; fine word–legitimate. | |
Well, my legitimate if this letter speed. | |
And my invevtion thrive, Edmund the base, | |
Shall top the legitimate. I grow, I prosper, | |
Now, god, stand up for bastards, |
തർജ്ജമ—(ഒരെഴുത്തോടുകൂടി എഡ്മണ്ട് പ്രവേശിക്കുന്നു)
എഡ്— | തുടർന്നുനിൻനീതികളാചരിച്ചു |
നടന്നിടുന്നേൻ പ്രകൃതീശ്വരീ! ഞാൻ | |
കടുത്തൊരന്യായനടുപ്പി, ലിത്ഥ- | |
മടങ്ങി ഞാൻ നിൽക്കുവതെന്തിനാണു്? | |
എൻ ജ്യേഷ്ഠനേക്കാളൊരുവർഷമീഞാ- | |
നിളപ്പമാണെങ്കിലുമിന്നുലോക- | |
ക്കടുംകറാലെന്നവകാശവാദം | |
തടുപ്പതൊട്ടും സഹിയാവതാണോ? | |
പതിവ്രതാ പുത്രനുതുല്യമായി- | |
പ്പിതാവിനൊപ്പം ദൃഢപുഷ്ടഗാത്രൻ | |
ഉദാരഹൃത്താകൃതിമാനുമാം ഞാൻ | |
നികൃഷ്ടനോ? ധർമ്മജനല്ലയോ ഞാൻ? | |
ഉറക്കമൊട്ടൊട്ടൊരുണർച്ച-രണ്ടി– | |
ന്നിടയ്ക്കുശീലാലരസംതളർന്നും | |
പടുത്വമില്ലാത്തതുമായസംഗേ | |
ജനിച്ചിടും, ഉള്ളുപെരുത്തിടുന്ന | |
ശിശുക്കളേക്കാൾ, ബലമേറീടുന്ന | |
സ്വഭാവഗൂഢക്രിയയാൽ, പിതാവി- | |
ന്നകക്കുരുന്നാകൃതിയെന്നിവറ്റെ | |
ഗ്രഹിച്ചുനിൽക്കുന്നവരായിടുന്ന | |
നമുക്കു ഹീനത്വമധർമ്മജത്വം | |
വിധിക്കുമാറായതു ചേർച്ചയാണോ? | |
എനിക്കുനിൻഭൂമിതരേണമിന്നി- | |
സ്ഥിതിക്കെന്നോ ധർമ്മതനൂജനെഡ്ഗാർ! | |
പിതുഃ കൃപാവിത്തമെനിക്കുമിന്നീ- | |
മുറയ്ക്കുനിൽക്കും സുതനും, സരംതാൻ, | |
നിനയ്ക്കിലോ ധർമ്മജനെന്ന വാക്യ- | |
മതിക്രമം! ധർമ്മസുതൻ മദീയം | |
മതിക്കരുത്തിനു ചമച്ഛ കത്തു | |
ഫലിക്കിലോ ധർമ്മസുതന്റെ മുമ്പിൽ | |
കടക്കുമീനിന്ദിതനായൊരെഡ്മണ്ടു്. | |
ജയിക്ക ഞാൻ തേറുക ഞാനധർമ്മ- | |
സുതർക്കുരക്ഷാംകുത ദേവരാശേ! |
ആംഗലനാമങ്ങൾക്കു ഭാരതീയമായ പേരുകൾ കൊടുത്തു സ്വതന്ത്രമായി ചെയ്യുന്ന തർജ്ജമകൾ മാത്രമേ ഇക്കാലത്തുള്ളവർക്കുപോലും രസിക്കാറുള്ളു. അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ അവരുടെ ചിന്തയിൽ പെടുന്നതേയില്ല. ആംഗ്ലേയരുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും മറ്റും നമ്മുടേതിൽ നിന്നു് എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു! ഷേക്സ്പിയർ നാടകങ്ങളിൽ അന്നത്തെ ആംഗലാചാരങ്ങൾ നല്ലപോലെ പ്രതിഫലിച്ചിരിക്കുന്നു. എഡ്മണ്ടിനെ ‘എടമണ്ടനും’ എഡ്ഗാറിനെ ‘ഉദ്ഗാരകനും’ ആക്കിയാൽ ആ പാത്രങ്ങൾ മലയാളികളുമായിരിക്കയില്ല, ആംഗ്ലേയരുമായിരിക്കയില്ല. കാലസ്ഥിതി ഒന്നുകൊണ്ടു മാത്രമാണു് ഗോവിന്ദപ്പിള്ളഅവർകളുടെ തർജ്ജമകൾക്കു് പ്രചാരം സിദ്ധിക്കാതെ വന്നതു്. ഷേക്സ്പീയർനാടകങ്ങൾ വായിച്ചു് അവയുടെ രസികത്വം ഒരുവിധമെങ്കിലും ഗ്രഹിക്കുന്നതിനു സിദ്ധിച്ച നല്ല അവസരത്തെ മലയാളികൾ പാഴാക്കിക്കളഞ്ഞു.
ഗംഭീരമാക്കി വയമീ പൃഥിവീതലത്തിൽ
കാലംചൊരിഞ്ഞമണലിൽ ചുവടിൻതടങ്ങൾ
ചാലപ്പതിച്ചു നടകൊൾവതു സാദ്ധ്യമത്രേ!
സത്യത്തിലങ്ങുദിതമാം സുഖമച്ഛ സൗഖ്യം
മർത്ത്യർക്കു വച്ച ഗതിയും വിധിയും നിനച്ചാൽ
അന്നന്നവർക്കു പടിയൊന്നുയരും പ്രകാര-
മെന്നുംപ്രവൃത്തിതുടരുന്നതുതന്നെ രണ്ടും.
പാരായൊരീവിപുലജീവരണാങ്കണത്തിൽ
പോരിന്നുജാഗരണരായ് നിവസിപ്പതിങ്കൽ
തല്ലേറ്റു മൗനമുഴലാതെ പശുക്കളെപ്പോൽ
വെല്ലാനെതിർത്തുപൊരുതീടുക വീര്യവാനായ്.
തരുചരകുശലത്വം ദൃശ്യമാമുഗ്രവാതെ
സ്വഭവിതഗുണമോരോ മാനുഷങ്കൽ മഹത്താം
വിപദിവിശദമായ് നാം കണ്ടുകൊള്ളാമനന്യം.
പൊഴിക്കിലും ചോര, തദർത്ഥസംഗരേ
കരുത്തിയറ്റീടുകിലന്തമോളവും
തടസ്സമോരോന്നു ബലത്തുനിൽക്കിലും
നിനക്കു നൂനം ജയകാലമുത്ഥമാ-
മിളയ്ക്കിലോ, സത്യമനസ്ത, നിൻശ്രമം
നിനക്കു സമ്മാനമശങ്കമാപ്തമാ-
മൊടുക്കമുദ്ദിഷ്ടഫലം കരസ്ഥമാം.
ഗ്ഗ്രന്ഥങ്ങളിൽ ചെലവഴിച്ചു ഋതോത്തമയ്ക്കായ്
തന്മോചിതം വസനമാത്രമതിശ്രമത്തിൽ
സമ്മാനമായഥ ലഭിച്ചു സുതൃപ്തരായാർ!
സശ്രദ്ധമാർത്തവളെച്ചിലർനാട്ടി, ദീർഘം
സശ്വാസബദ്ധകരമന്യരുപാസചെയ്താർ-
എന്നാലൊടുക്കമുദിതം വരമാനുഷൗഘം
തന്നേ തദർത്ഥമമർ ചെയ്തതിനോടുകൂടി
നന്നായപായകരമാം പണിചെയ്തവൾക്കായ്
പിന്നെത്തദീയമഹദൈശ്വരപൂർണ്ണരൂപം
മിന്നീടുമാഞ്ഞൊരതിമോദമൊടാസ്വദിച്ചി-
ജ്ജന്മംത്യജിച്ചതനുരാഗവിവൃദ്ധിയാലേ.
സന്മനോവർമ്മധൃക്കാവോൻ ധന്യജാതൻ സുശിക്ഷിതൻ
രഹഃസ്തുതിജനഖ്യാതിസ്പൃഹയാലനിബദ്ധമായ്
രാഗജിത്താം തദാത്മാ സ്വത്യാഗേ സന്നദ്ധമാംസദാ
ഭൃംശഭീത്യുദ്ഗതീച്ഛാർത്ഥം കെഞ്ചിപ്പണികയില്ലവൻ
ഭൂമിയില്ലാ സ്വരാട്സർവസ്വാമിയായ് നിസ്വനാമവൻ.
മുക്താകാരമണിഞ്ഞുപുഷ്കരദളേ ശോഭിപ്പതാമജ്ജലം
മുത്തും, ചോതിയിലംബുധൗകഴിയുകിൽ ചിപ്പിക്കകം, പ്രയേശോ-
മത്ത്യർക്കുത്തമമധ്യമാധമഗുണാവേശം സ്വ സംസർഗ്ഗജം.
നന്ദിച്ചിടട്ടെ നയബോധി, പഴിച്ചിടട്ടെ
വന്നാർന്നിടട്ടെ ധനദേവി ഗമിച്ചിടട്ടെ
ഇന്നോ വരട്ടെ മൃതി, വേദയുഗത്തിലോവാൻ
തന്ന്യായമായ നിലവിട്ടിളകില്ല ധീരൻ
മാത്രാകാരങ്ങളാകെബ്ഭുവി വിവിധമഹാത്മാക്കളെപ്പെറ്റതേതോ
ഏതോ സീതാദിയായ് തീർന്നതുലഗുണയുതംഭർത്തൃശുശ്രൂഷണംചെ-
യ്താത്തേജസ്സുജ്ജ്വലിച്ചുൾത്തളിരുകളിലിവർക്കേകണം നിത്യസൗഖ്യം
ഗാർഹസ്ഥ്യത്തിനുശേഷിയും ബഹുവിധജ്ഞാനാർജ്ജനേ ശക്തിയും
കാര്യാഗ്രാഹിതയും പരർക്കു വിവിധം സാഹായകം ചെയ്യുവാൻ
കൂറേറും ഹൃദയത്തൊടാളുമളവളെക്കാമർത്ഥഭോഗത്തിനും
പേറിന്നും കൃതയന്ത്രമാത്രമറിവുള്ളോരെണ്ണുകില്ലാ ദൃഢം,
സ്ത്രീമാഹാത്മ്യത്തെ ഉദാഹരിക്കുന്ന ഒരു നാടകമാണു് മാധവീമാധവം.
അദ്ദേഹം 1028-ാമാണ്ടു മിഥുനമാസം ഉത്തൃട്ടാതി നക്ഷത്രത്തിൽ അംബികാദേവിത്തമ്പുരാട്ടിയുടേയും അരൂർ മാധവഭട്ടതിരിയുടേയും പുത്രനായി ജനിച്ചു. പപ്പുപിള്ള ആശാന്റെയും തിരുവല്ലാ ചേകോട്ടു കൊച്ചുപിള്ള ആശാന്റേയും അടുക്കൽ പ്രഥമപാഠങ്ങൾ പഠിച്ചു. പിന്നീടു് അദ്ദേഹം എണ്ണയ്ക്കാട്ടു കേരളവർമ്മത്തമ്പുരാന്റെ അടുക്കൽനിന്നു് അലങ്കാരം, തർക്കം, വ്യാകരണം, വേദാന്തം മുതലായവയും, അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യവും അഭ്യസിച്ചു. കുചേലവൃത്തം, മണിപ്രവാളം, അന്യാപദേശമാല, രസനിരൂപണം, മീനകേതനചരിത്രം, ചമ്പു മുതലായി പലേ സരസകൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അദ്ദേഹം 1091-ൽ മരണം പ്രാപിച്ചു.
108 പദ്യങ്ങളേ ഉള്ളുവെങ്കിലും, കുചേലവൃത്തം ഭാഷാസാഹിത്യത്തിലെ ഒരു അമൂല്യനിധിയാണെന്നു നിസ്സംശയം പറയാം. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം:
ത്തുല്ലാസം മാനസത്തിൽ സഹൃദയജനതയിക്കേറെയുണ്ടായ്വരേണം
നല്ലോണം ചേർന്നുവന്നീടണമിഹവഴിപോലുള്ളസന്ദർഭവുംതൃ-
ക്കൊല്ലൂരദ്രൗവസിക്കും ഭഗവതി, യതിനായ് നിൻപദം കുമ്പിടുന്നേൻ.
നീലക്കാർക്കൂന്തൽകെട്ടിത്തിരുകിയതിൽമയിൽപീലിയും ഫാലമേശേ
ചാലേതൊട്ടുള്ള ഗോപിക്കുറിയുമഴകെഴും മാലയും മാർത്തടത്തിൽ
തോളിൽചേർത്തുള്ളൊരോടക്കുഴലുമണികരേ കാലിമേയ്ക്കുന്നകോലും
കോലും ഗോപാലവേഷം കലരുമുപനിഷത്തിന്റെസത്തേ നമസ്തേ.”
ക്ഷുത്തിന്നാസ്ഥാനമാകുന്നിവളുടെ
വിവശത്വത്തെയോർക്കാത്തേമതമന്ത?
നിൽക്കട്ടക്കാര്യമിക്കുട്ടികളയിസഹിയാതുള്ള പൈദാഹമുൾക്കൊ-
ണ്ടാർത്തന്മാരായ് മുടങ്ങാതുഴറിമുറവിളിക്കുന്നതും കേൾപ്പതില്ലേ?
ഇല്ലിത്തെനിക്കുടുതുണിക്കിണയെന്നുമല്ലീ-
യെല്ലാമറിഞ്ഞുമറിയാതിനിയേറെയില്ലാ
കല്യാണമൂർത്തി കമലാമണവാളനല്ലാ-
തില്ലാരുമിക്കഠിനദുഃഖമകറ്റിവെയ്പാൻ.
ന്നുണ്ടോകണ്ടിട്ടു രണ്ടാമതുകരിമുകിൽനേർവർണ്ണനാം തമ്പുരാനേ
ഉണ്ടാകില്ലൊന്നുമാർക്കും പ്രിയതമ വേറുതേ കണ്ടു മിണ്ടാതിരുന്നാൽ
കണ്ടാലും യത്നമല്ലോ വിധിയുടെ വഴിയേതെന്നു കാട്ടിത്തരുന്നു.
ത്തത്യാനന്ദമൃതാബ്ധിത്തിരകളുടടിയേറ്റാടിയാടിക്കുഴഞ്ഞും
ആർത്തും വീർത്തും ചിരിച്ചും ധരണിസുരവരൻതന്നെയുംതാൻമറന്നും
മത്തോന്മത്തപ്രമത്തക്രമവുമനുഭവിച്ചെത്തിപിന്നെപ്പുറത്തിൽ.
ഊഴിദേവവരനേവമങ്ങതുലചിത്രഭക്തിമയമായിടു-
ന്നാഴമറ്റകടൽതന്നിൽ നീർക്കുഴികുളിച്ചുനീന്തിയഥമുങ്ങിയും
ആഴിവർണ്ണനെഴുനെള്ളിവാഴുമതിതുംഗമായമണിമേടതൻ-
താഴെനല്ലഴകിയന്നരത്നരഥവീഥിമധ്യമതിചേർത്തിനാൻ.
ന്നക്കണ്ണൻതിരുമേനി സഞ്ചിതദയാദാക്ഷിണ്യചിത്രത്തൊടും
അക്കാലത്തിലടുക്കലുള്ള പരിവാരത്തോടുമൊന്നിച്ചുതൻ-
സൽക്കാരത്തിനു കൗതുകാൽ
തെരുതെരെത്താഴേക്കെഴുന്നള്ളിനാൻ.
ചേരും ഭക്തികലർന്നുനല്ലൊരുചപാരത്തോടുമത്തൊദരം
പൗരന്മാർ ഭടരെന്നുവേണ്ടഖിലരും വന്നെത്തിപിന്നെത്തതിൽ
പാരിരേഴിനുമീശനായ ഭഗവാൻ താരൊത്തപാദത്തെവെ-
ച്ചാരാൽചെന്നതിരേറ്റിതാദരവൊടും മങ്ങാതെചങ്ങാതിയെ.
പാലാഴിമങ്കപതിവായ് വിളയാടിടുന്ന
നീലോപലത്തളമതാം തിരുമാറുചേർത്തു്
ആലിംഗനംസപടിചെയ്തുവിയർത്തൊലിച്ച
മാലിന്യമേറിനകുചേലനെയംബുജാക്ഷൻ.
അല്ലല്ലെന്തൊരുവിസ്മയം ത്രിഭുവനത്രാതാവു ബിഭൽസനാ-
യെല്ലുംകോലുമെഴുന്നിരന്നുവരുമീ നൽപട്ടിണിക്കാരനെ
അല്ലൽപ്പെട്ടെഴുനെള്ളി കാൽനടയതായ് കെട്ടിപ്പിടിക്കുന്നുവെ-
ന്നെല്ലാലോകരുമൊന്നുപോലവിടെനിന്നുൾത്താരിലോർത്തീടിനാർ.
വൃദ്ധൻതൻകൈപിടിച്ചിട്ടജിതൻപരിപോയ് പള്ളിമഞ്ചത്തിലേറ്റി-
മുദ്ധാതൃക്കൈകൾകൊണ്ടപ്പദമതുകഴുകിച്ചീടുവാനായ് തുടർന്നാൻ
ബദ്ധപ്പാടോടുകൂടമ്മലർമകളതുനേരത്തു ഭള്ളെന്നിയേമേൽ
വർദ്ധിപ്പാനെന്നവണ്ണം തിരുവുളമൊടുമങ്ങും ബുവീഴ്ത്തീചുവട്ടിൽ.
വൻപോടെൻറമേറ്റീട്ടുരുതരകപടം തലോടിത്തലോടി
തുമ്പിക്കയ്യൊത്തൊരൂതദ്വന്തനികടമതിൽചേർത്തനേരംകരത്തെ-
ക്കമ്പംകൈക്കൊണ്ടുബാലാപുടകയുടെമടിക്കുത്തമർത്തിപ്പിടിച്ചാൾ.
സ്മരനുടെ സമരത്തിൽ ചെയ്തൊരാസാഹസത്താൽ
പരവശതരയായ് ഞാൻചേർന്നുറങ്ങുന്നനേരം
പരിചൊടുകവിൾതന്നിൽ കാന്തനൊന്നുമ്മവെച്ചാൽ
പരഭൃതമൊഴിഞാനും കാമനുംകൂടുണർന്നു.
മീനകേതനചരിത്രം:ആയില്യംതിരുനാൾ തമ്പുരാൻ അറബിക്കഥകളിലൊന്നായ Cameral zaman and Princess Budur എന്നതിനെ ഗദ്യരൂപേണ പരാവർത്തനംചെയ്തിരുന്നതിനെ ചമ്പൂരൂപത്തിലാക്കിയതാണു്. ഒരു ശ്ലോകവും ഗദ്യഖണ്ഡവും ഉദ്ധരിക്കുന്നു.
ബ്ഭൂഭൃൽഘനംലഘുതയെപ്പരിചോടണഞ്ഞു
ആശ്ചര്യമല്ലിതുവരാമിരവിങ്കലുംതാൻ
തീരെത്തെളിച്ചമുന കാഞ്ഞു മതിക്കതെന്നോ?’
“അനന്തരം പൂർണ്ണചന്ദ്രങ്കൽനിന്നു നിരന്തരമാംവണ്ണം നിർഗ്ഗളിക്കുന്ന വിഷധാരപോലെയിരിക്കുന്ന പ്രിയതനയവചനത്തെ സമാകർണ്ണനംചെയ്തുള്ള സ്വർണ്ണദ്വീപവിണ്ണവർനാഥനാകട്ടെ പിന്നെയും പിന്നെയും തന്നുടെ നന്ദനനുടെ മനസ്സിനെ ന്യായോപന്യാസംകൊണ്ടു വശീകരിപ്പാനായി ഇപ്രകാരം പറഞ്ഞു.”
തെക്കൻകോട്ടയത്തു് ഒളശ്ശയിൽ നാലാങ്കൽ എന്ന ഗൃഹത്തിൽ 1029 കർക്കടകത്തിൽ രോഹിണിനക്ഷത്രജാതനായി. കുഞ്ഞിയമ്മയും ഗോവിന്ദൻനായരും ആയിരുന്നു മാതാപിതാക്കന്മാർ. അഞ്ചുവയസ്സിൽ നാരായണൻഇളയതു് എഴുത്തിനിരുത്തി. പത്തു വയസ്സാകുംവരെ അദ്ദേഹത്തിന്റെ കളരിയിൽത്തന്നെ വിദ്യഭ്യാസം നടത്തി. മാതുലനായ ഗോവിന്ദപ്പിള്ള കരുനാഗപ്പള്ളി തഹസിൽദാരായിരുന്നതിനാൽ ഈ കുട്ടിയെ കായംകുളം ഇംഗ്ലീഷ് സ്ക്കൂളിൽ ചേർത്തു. 1044-ൽ മാതുലന്റെ ചേർത്തലയ്ക്കുള്ള സ്ഥലംമാറ്റം നിമിത്തം പഠിത്തം നിറുത്തേണ്ടി വന്നു. എന്നാൽ 1045-ൽ വീണ്ടും ആലപ്പുഴ ഇംഗ്ലീഷു പള്ളിക്കൂടത്തിൽ ചേർത്തു. 47-ൽ തിരുവനന്തപുരം കാളേജിനോടു ചേർന്ന ഹൈസ്ക്കൂളിൽ പഠിച്ചു് മെട്രിക്കുലേഷൻ പരീക്ഷയെ ഉത്തരണം ചെയ്തു. 1053-ാമാണ്ടു് ബി. ഏ. പരീക്ഷയും ജയിച്ചു. പ്രസിദ്ധ വിദ്യാഭ്യാസധുരന്ധരന്മാരായ റാസ്, ഹാർവി ഇവർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.
അതേ വർഷത്തിൽത്തന്നെ മാവേലിക്കര സ്പെഷ്യൽ സ്ക്കൂളിൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നതിനു് അദ്ദേഹം നിയുക്തനായി. 1059-ൽ ആലപ്പുഴ ഇംഗ്ലീഷ്സ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. അതിന്റെ ശേഷം മൂന്നാംകൊല്ലത്തിൽ ആ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1066-ൽ കോട്ടാർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായി സ്ഥലംമാറ്റപ്പെട്ടുവെങ്കിലും അടുത്ത കൊല്ലത്തിൽ ആലപ്പുഴയ്ക്കു വീണ്ടും വന്നു. 1076-വരെ അദ്ദേഹം ആ സ്ക്കൂളിൽത്തന്നെ ജോലി നോക്കി. അക്കാലം ആലപ്പുഴസ്ക്കൂളിന്റെ ശുക്രദശയായിരുന്നു എന്നു പറയാം. ഇടയ്ക്കു് അല്പകാലംകൊണ്ടു് ഇൻസ്പെക്ടർ ഉദ്യോഗം വഹിച്ചശേഷം അദ്ദേഹം 77-ൽ പറവൂർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 78-ൽ വീണ്ടും ഇൻസ്പെക്ടരായിട്ടു് കോട്ടയത്തും പിന്നീടു് കൊല്ലത്തും ജോലി നോക്കി. ആ അവസരത്തിൽ ഞാൻ അമ്പലപ്പുഴ ഇംഗ്ലീഷ് സ്ക്കൂളിൽ നാലാം ഫാറത്തിൽ പഠിക്കയായിരുന്നു. അദ്ദേഹം സ്ക്കൂൾ പരിശോധിക്കാൻ വന്നതു് എനിക്കു നല്ലപോലെ ഓർമ്മയുണ്ടു്. 1081-ൽ അദ്ദേഹം പരവൂരിലേക്കു പഴയ ലാവണത്തിൽ പോന്നുവെങ്കിലും 83-ൽ പിന്നെയും ഇൻസ്പെക്ടർ ഉദ്യോഗത്തിൽ നിയമിക്കപ്പെടുകയും 1084 മകരത്തിൽ പെൻഷൻ പറ്റി പിരിയുംവരെ ആ ഉദ്യോഗത്തിൽതന്നെ ഇരിക്കയും ചെയ്തു.
ഹെഡ്മാസ്റ്റർ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിടത്തോളം യശസ്സു് അതിനു മുമ്പും പിമ്പും മറ്റാരും ആർജ്ജിച്ചിട്ടില്ല. കൃത്യനിഷ്ഠയിലും, ശിക്ഷണപാടവത്തിലും അദ്ദേഹം അദ്വിതീയനായിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകൻ എന്ന നിലയിലാണു് അദ്ദേഹത്തിന്റെ യശസ്സു് നിലനില്ക്കുന്നതു്.
പെൻഷൻ പറ്റിയ ശേഷം 31 കൊല്ലത്തെ വിശ്രമത്തിനിടയിൽ അദ്ദേഹം പലവിധത്തിൽ ഭാഷയെ പോഷിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഗദ്യശൈലിക്കുള്ള പ്രധാന ഗുണങ്ങൾ, ആർജ്ജവവും ശാലീനതയുമാണു്. ശ്രീരാമൻ, ഉൽക്കർഷസോപാനം, എഴുത്തച്ഛൻ, രാജാകേശവദാസു്, ഹേമദത്തൻ, സുനന്ദ, ചിന്താസന്താനം അഞ്ചു ഭാഗങ്ങൾ, സ്മരണകൾ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അദ്ദേഹം തന്റെ വിപുലമായ ആശയസമ്പത്തിനെ ആ ഗ്രന്ഥങ്ങൾ വഴിക്കു് മലയാളികൾക്കു് അനുഭവഗോചരമാക്കിക്കൊടുത്തിരിക്കുന്നു.
വിപുലമായ ആശയസമ്പത്തു്—കാവ്യരസാസ്വാദനനിപുണമായ സഹൃദയത്വം—സരളവും പ്രസന്നവുമായ ഭാഷാരീതി—ഇത്യാദി ഗുണങ്ങളാൽ അനുഗൃഹീതനായിരുന്നതിനാൽ ഈശ്വരപിള്ളയുടെ കൃതികൾ എല്ലാം വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽപെടുന്നു. അദ്ദേഹത്തിനു് നാലു പെൺമക്കളും മൂന്നു ആൺമക്കളും ഉണ്ടായി. അവരെല്ലാം ഇപ്പോൾ നല്ലനിലയിൽ ഇരിക്കുന്നു. 1115-ൽ അദ്ദേഹം ദിവംഗതനായി.
ഇദ്ദേഹം 1030 മീനം 28-ാംതീയതി വിശാഖം നക്ഷത്രത്തിൽ കോട്ടയത്തുള്ള സ്വഭവനത്തിൽ ജനിച്ചു. അലസനായിരുന്നതിനാൽ ബാല്യകാലം മുഴുവൻ കളിച്ചു കഴിച്ചുകൂട്ടി. പതിനാറാംവയസ്സിനു ശേഷമാണു് സംസ്കൃതം പഠിക്കാനാരംഭിച്ചതു്. പണ്ഡിതവരേണ്യനായിരുന്ന പന്തളം കൃഷ്ണവാരിയരുടെ പിതാവായ ശങ്കുവാരിയരുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും, വയസ്കര ആര്യനാരായണൻമൂസ്സതിന്റെ അടുക്കൽ ആയുർവേദശാസ്ത്രവും അഭ്യസിച്ചു. നന്നേ ചെറുപ്പത്തിലേ അദ്ദേഹം കവിത എഴുതിത്തുടങ്ങി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റേയും വർഗ്ഗീസു മാപ്പിളയുടേയും പ്രോത്സാഹനം നിമിത്തം അദ്ദേഹം തെരുതെരെ കവിതകൾ രചിച്ചുകൊണ്ടിരുന്നു. കേരളത്തിൽ അദ്ദേഹത്തിനു പരിചിതമല്ലാത്ത ഐതിഹ്യമൊന്നുമുണ്ടായിരുന്നില്ല. എം. ഡി. സിമ്മനാരിയിലും, സി. എം. എസു്. ഹൈസ്ക്കൂളിലും മലയാളപണ്ഡിതരായിരുന്നു് ധാരാളം ശിഷ്യസമ്പത്തു സമ്പാദിച്ചിരുന്നു. ഭാഷാപോഷിണിയും മനോരമയും അദ്ദേഹത്തിനോടു കടപ്പെട്ടിട്ടുള്ളിടത്തോളം മറ്റാരോടും കടപ്പെട്ടിട്ടില്ലെന്നാണു് തോന്നുന്നതു്. ദ്രുതകവിയായിരുന്നതിനാലും പ്രാസത്തിൽ നിർബന്ധം ഉണ്ടായിരുന്നതുകൊണ്ടും ശങ്കുണ്ണിയുടെ കവിതകളിൽ നിരർത്ഥപദങ്ങൾ ധാരാളം കടന്നുകൂടിയിരുന്നു. അദ്ദേഹം കവിത്വശക്തിസമ്പന്നനല്ലായിരുന്നുവെന്നു് ആർക്കും പറയാവുന്നതല്ല. അദ്ദേഹത്തിനു് പലേ അവസരങ്ങളിലായി തിരുവിതാകൂറിലേയും കൊച്ചിയിലേയും മഹാരാജാക്കന്മാരിൽനിന്നു് പാരിതോഷികങ്ങൾ ലഭിച്ചിട്ടുണ്ടു്. 1094-ൽ കൊച്ചീ മഹാരാജാവു് അദ്ദേഹത്തിനു് കവിതിലകബിരുദവും മെഡലും സമ്മാനിച്ചു. 1102 കർക്കടകം 7-ാംതീയതി അദ്ദേഹം ഇഹലോകവാസം കൈവെടിഞ്ഞു.
കൃതികൾ:കേശവദാസചരിതം, കേരളവർമ്മ ശതകം, സുഭദ്രാഹരണം, ലക്ഷ്മീഭായി ശതകം, മാടമഹീശശതകം, അത്തച്ചമയ സപ്തതി, യാത്രാചരിതം, മുറജപചരിതം, ഹരിവംശസംഗ്രഹം, വിക്ടോറിയാ ചരിതം (തർജ്ജമ) എന്നീ മണിപ്രവാളകൃതികളും, മാലതീമാധവം (തർജ്ജമ), വിക്രമോർവശീയം (തർജ്ജമ), രവിവർമ്മവിജയം, കുചേലഗോപാലം, മദനസേനചരിതം മുതലായ നാടകങ്ങളും, ശ്രീരാമപട്ടാഭിഷേകം, സീതാവിവാഹം, ഭൂസുരഗോഗ്രഹണം, കിരാതസൂനുചരിതം, ശ്രീരാമാവതാരം മുതലായ ആട്ടക്കഥകളും, ശ്രീ ഭൂതനാഥോത്ഭവം, വിനായക മാഹാത്മ്യം, കല്യാണമഹോത്സവം (വഞ്ചിപ്പാട്ടു്), സീതാസ്വയംവരം (വഞ്ചിപ്പാട്ടു്) മുതലായ അനേകം ഗാനങ്ങളും നിരവധി ഗദ്യലേഖനങ്ങളും, ഐതിഹ്യമാല എട്ടു ഭാഗങ്ങളും അർജ്ജുനൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ഗദ്യപ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.
നിർവികാരം തപം ചെയ്വാൻ നിർവിശങ്കം തുടങ്ങിനാൻ
ആയിരത്താണ്ടനേകങ്ങളായിരുന്നാമഹസ്സിനാൽ
അവ്യാജശോഭയുണ്ടായി ദിവ്യൗഷധ സുധാദികൾ.
നന്ദിപ്പിക്കട്ടെ തുഷ്ട്യാ തരുണനവനുച്ചൊരിതാർത്ഥ്യംവരട്ടെ
അന്യോന്യം വാച്ചിടുംസൽഗുണനിരകൾ ചമയ്ക്കുന്നതിൽബ്രഹ്മനേറ്റം
കന്നിക്കും കൗശലത്തിൻ ഫലവുമിഹ മനോജ്ഞത്വവും വന്നിടട്ടേ.
പാടേനാളംവിരിഞ്ഞുള്ളൊരു സരസിജമൊക്കുന്നമുഗ്ദ്ധാനനത്തെ
കൂടക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ ദക്ഷയാം പക്ഷ്മളാക്ഷീ
ബാഢം പീയുഷവും വൻവിഷവുമധികമായ് തേച്ചെടുത്താക്കടാക്ഷം
ഗാഢ മന്മാനസത്തിൽ കഠിനമിഹകഴിച്ചിട്ടതിൻമട്ടിലാക്കി.
ആളീജനനോമധികാ.ണാ- | |
മാളീദിരേതാശു തദജനന്യഃ | |
നാളീകനേത്രാൻ തനയാൻഗൃഹീത്വാ | |
കേളീരസാദേവമലാളസംസ്താൻ | |
ച. 1. | താലോലാശ്രീരാമചന്ദ്രബാല- |
താലോലം ഭൂലോകചന്ദ്ര. | |
2. | താലോലം തലോദരതബാല |
താലോലം ചാരുചരിത. | |
3. | താലോലം ലക്ഷണയുക്തബാല |
താലോലം ലക്ഷ്മണശക്ത! | |
4. | താലോലം സൽഗുണപാത്രബാല |
താലോലം ശത്രുഘ്ന! പുത്ര! |
പ. | കല്യാണഗുണമന്ദിര കേൾക്ക മേ വാച. |
കല്യമാനസസുന്ദര! | |
അ. | നല്ലകാനനമിദമില്ല സംശയംതെല്ലും |
വല്ലികളൊടുതരുതല്ലജഗണമപി | |
വല്ലരിയാണ്ടിഹ പല്ലവഭരിതാ. (കല്യാ) | |
ച. | കേളികളാടാനുചിതം, കാനനമിഭം. |
കേളിഹ മമതചിതം, | |
നാളീകരിപുകരപാളിയാൽ കമുദിനീം | |
വേളികഴിച്ചെഴുമാളതുപോലിഹ | |
നാളിഹകലയതിലാളനമധികം (കല്യാ) | |
പ. | ആതുരഭാവം വേണ്ടിഹമനമതിലേതും ധീവര തേ |
അ. | ഏതൊരുശഠമതിയാകിലുമിഹനഹി |
ചേതസി ദയ ചവലേശമിദാനീം. (ആതു) | |
ച. | തക്കമൊടുടനേ ഗമിക്കുവാൻ വല്ല |
മർക്കടമൂഢനെപ്പിടിക്കുവൻ | |
തർക്കമതില്ലിഹ നയിയ്ക്കുവൻപുന- | |
രിഗ്ഗൃഹസീമനി തളയ്ക്കുവൻ. (ആതു) |
ഈ നാലാട്ടക്കഥകളും,
തൃക്കൈക്കാട്ടുമഠത്തിൽവാണതളിടും വന്ദ്യൻ യതീന്ദ്രോത്തമൻ
ആജ്ഞാപിച്ചതനുസരിച്ചും അഞ്ചാമത്തെ കഥ കൊച്ചി നാലാംമുറയായ കേരളവർമ്മത്തമ്പുരാന്റെ ആജ്ഞാനുസരണവും നിർമ്മിക്കപ്പെട്ടവയാണു്.
കല്യൻകേശവപിള്ള രാപകലിളച്ചീടാതെയോടിദ്രുതം
കൊല്ലത്തിന്നുകുറച്ചുതെക്കുപരവൂയായപ്പൊളാവിയനെ-
ക്കല്യാണാംഗി കരുത്തൊടൊത്തു സവിധേ കണ്ടെത്തി കണ്ഠേതരം.
ണ്ടടുത്തു ചെന്നപ്പോഴുതുൽപലാക്ഷി
കടുത്തകോപത്തൊടു മാർഗ്ഗമദ്ധ്യേ
തടുത്തുവച്ചാനഥ കേശവാഖ്യൻ.
തരത്തിലായിപ്രനെയൊട്ടുപാകും-
വശത്തിവേഗത്തൊടുമാപ്രമാണം
കരത്തിൽവാങ്ങിച്ചുതിരിച്ചുപോന്നാൻ
കരുത്തെഴും മന്ത്രീവരീഷ്ഠനപ്പോൾ
ത്താലേ വാട്ടിവരട്ടിടുന്നു വെറുതേ പെട്ടെന്നു കഷ്ടം പ്രിയേ
കാലംപാർത്തു തവപ്രസാദമനിശം പ്രാർത്ഥിച്ചുമുൽക്കണ്ഠയുൾ-
ക്കോലും മാസജനപ്രസാദനവിധൗനീയെന്തുചെയ്യേണ്ടതും.
മല്ലീശരന്തേകസുതോ മഹിതോ വിശാഖ | |
സല്ലീലയോ പുരുസുഖം രമയൻ സ്വകാന്താം | |
ചില്ലീവിലാസജിതമന്മഥചാപവല്ലീം | |
വല്ലീം ജഗാദ തദനുനിന്ദിതഹേമവല്ലീം | |
പല്ലവി. | പങ്കജദളനയനേ! പ്രാണനായികേ |
പാർവണവിധുവദനേ. | |
അ. പ. | തിങ്കളുദിച്ചു വാനിങ്കൽ വിലസീടുന്നു |
മങ്കേ കാൺക നീ ഗജമന്ഥരഗമനേ. | |
ച. | മന്ദതയേറ്റം കലർന്നു നല്ല മലയമാരുതൻ വരുന്നു |
സുന്ദരിപാരമതിന്നു മമ സുഖമിഹ തരുന്നു. | |
കുന്ദലതാദികളുടെനികരം കുസുമിതമായിതു ഹന്തപുരം | |
വന്നുനിരന്നിതു സരസതരം വണ്ടുകളനവധിമധുമധുരം | |
നന്ദികലർന്നുനുകർന്നുമുദാമുര- | |
ളുന്നുപരന്നരമിന്നിഹരുചിദം. (പങ്കജ) | |
പ. | സൽഗുണവസതേ ഫൽഗുന തേ ശുഭമസ്തു |
മൽഗിരംകേട്ടാലും സുമതേ—ദുഃഖമിതിനാ- | |
ലുൾക്കാമ്പിൽവേണ്ടിന്നതെല്ലുമേ. | |
അ. പ. | മുഷ്കരവരരാമക്കുരുവരരിഹ |
തസ്കരരായതുമോർക്കിൽവിചിത്രം. (സൽഗു) | |
ച. | ആർത്താലോകത്രാണമിതുക്ഷാത്രധർമ്മമല്ലോ—പാർത്താൽ |
ധാത്രീദേവരക്ഷചെയ്യാതെ—പാർത്തിവന്മാർക്കു | |
പാർത്തിടാവല്ലിഹ സോദര! | |
വൃത്തവലാന്തകപുത്രഭവാന്നി- | |
ക്കൃത്യമിതോർത്താലെത്രയുമുചിതം. (സൽഗു) |
ഈ വരികളിൽനിന്നു് ശങ്കുണ്ണിയുടെ കവിതയ്ക്കുള്ള വിശിഷ്ടഗുണങ്ങൾ വായനക്കാർക്കു് ഏറെക്കുറെ ഗ്രഹിക്കാമല്ലൊ. നല്ല ഒഴുക്കും, പ്രസാദവും, ശയ്യാഗുണവും ഈ കവിയുടെ എല്ലാ കൃതികളിലും കാണ്മാനുണ്ടു്.
‘പുന്നശ്ശേരി നമ്പി’ എന്ന പേർ കേൾക്കാത്തവരായി മലയാളക്കരയിൽ ആരും ഇല്ലെന്നു പറയാം. കൈക്കുളങ്ങര വാരിയരെപ്പോലെതന്നെ ഈ മഹാത്മാവും അഗാധപണ്ഡിതനായിരുന്നു. അദ്ദേഹം വള്ളുവനാട്ടു പെരിമുടിയൂരംശത്തിൽ പുന്നശ്ശേരിയിൽ 1033 മിഥുനം 5-ാം തീയതി ജനിച്ചു. നാരായണൻ നമ്പി എന്നായിരുന്നു പിതാവിന്റെ പേർ. 1051-വരെ സ്വഗൃഹത്തിൽതന്നെ പാർത്തുകൊണ്ടു് ചേലൂർ ഇട്ടിക്കേളപ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന കേരളവർമ്മൻ ഉണിത്തിരിയുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും ജ്യോതിശ്ശാസ്ത്രവും അഭ്യസിച്ചു. പിന്നീടു് തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു കുഞ്ഞുണ്ണിമൂസ്സതു് എന്നു വിളിക്കാറുണ്ടായിരുന്ന ശങ്കരമൂസ്സതിന്റെ അടുക്കൽ വ്യാകരണം, വൈദ്യം മുതലായ ശാസ്ത്രങ്ങൾ പഠിച്ചു.
1062-ൽ വിജ്ഞാനചിന്താമണി എന്ന സംസ്കൃതമാസികയുടെ ആധിപത്യം കയ്യേറ്റു. എന്നാൽ ഒരു കൊല്ലം തികഞ്ഞപ്പോഴേയ്ക്കും ഗുരുവായ ശങ്കരൻ മൂസ്സതു് വാതപീഡിതനായിതീരുകയാൽ അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി പത്രാധിപത്യം മറ്റൊരാളെ ഏല്പിക്കേണ്ടിവന്നു. ഗുരുനാഥൻ 1068 മകരം 13-ാം തീയതി ഇഹലോകവാസം വെടിഞ്ഞുവെങ്കിലും, നീലകണ്ഠൻശർമ്മാ പത്രാധിപത്യം വീണ്ടും കയ്യേല്ക്കുക ഉണ്ടായില്ല. ബാക്കി ജീവിതം സംസ്കൃതവിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കായും മറ്റും അദ്ദേഹം വിനിയോഗിച്ചു. പട്ടാമ്പി സംസ്കൃതപാഠശാല, ആയുർവേദവൈദ്യശാല, അനാഥരക്ഷാശാല—എന്നിങ്ങനെ പലേ ധർമ്മസ്ഥാപനങ്ങൾ അദ്ദേഹം നടത്തിവന്നു.
നീലകണ്ഠശർമ്മയുടെ കൃതികൾ മിക്കവയും സംസ്കൃതത്തിലാണു്. ഭാഷയിൽ രാമകൃഷ്ണവിലോമകാവ്യത്തിനു് സുബോധിനിവ്യാഖ്യയും, ജ്യോതിശ്ശാസ്ത്രപ്രവേശികം, ചമൽക്കാര ചിന്താമണി വ്യാഖ്യാ, പ്രശ്നമാർഗ്ഗവ്യാഖ്യാ—എന്നിങ്ങനെ അനേകം വ്യാഖ്യാനങ്ങൾ ചമച്ചിട്ടുളളതേയുള്ളു. മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹത്തിനു പ്രസംഗിക്കാൻ കഴിയുമായിരുന്നു. ഭാഷാപോഷിണിസഭയ്ക്കും സാഹിത്യപരിഷത്തിനും അദ്ദേഹം ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ടു്.
തണ്ടാർദളാക്ഷനുടെതല്പമതാംഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരൊക്കെ-
ക്കൊണ്ടാടുമാറൊരുനിരർഗ്ഗളവാഗ്വിലാസം
എന്നു് ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാൻ അദ്ദേഹത്തിനെപ്പറ്റി പറഞ്ഞിട്ടുള്ളതു് വെറും പരമാർത്ഥം മാത്രമാണു്. വെണ്മണി മഹൻനമ്പൂരിപ്പാടു് അദ്ദേഹത്തിനെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
പ്പുന്നശ്ശേരിയിൽനമ്പിതന്റെ സരസച്ചൊല്ലിന്നു കില്ലെന്നിയേ
നന്ദ്യാനാടുജയിച്ചുവെന്നറികയാൽ വന്നെന്നെയുംവെന്നുപോ-
മെന്നോർത്താഗ്ഗുരുചിത്തവും കിടുകിടുന്നീടുന്നു വാടുന്നുപോൽ.
ജീവിതകാലം മുഴുവനും അഖണ്ഡബ്രഹ്മചര്യം അനുഷ്ഠിച്ചുപോന്ന ഈ മഹാശയൻ ശിഷ്യസമ്പത്തിൽ ഒരു ദ്രോണാചാര്യർ തന്നെയായിരുന്നു. പൂർവ്വാചാരങ്ങളെ മുറുകെപ്പിടിച്ചിരുന്നതിനാൽ ആധുനിക പരിഷ്കാരികളിൽ ചിലർ അദ്ദേഹത്തിനെ യാഥാസ്ഥിതികശിരോമണിയായി ചിത്രണം ചെയ്തുവന്നുവെങ്കിലും അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മാഹാത്മ്യത്തിനു് ഒരു കുറവും വന്നിട്ടില്ല. ആ മരണം വിദ്യാവിതരണത്തെ ജീവിതവ്രതമായി കരുതിപ്പോന്ന ആ മഹാത്മാവിനെ മലയാളികൾ ഒരിക്കലും വിസ്മരിക്കുകയില്ല.
ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തു് വടക്കുനിന്നും വന്നു് തിരുവിതാംകൂർ മഹാരാജാവിനെ അഭയം പ്രാപിച്ച കോട്ടയം രാജകുടുംബം തെക്കൻകോട്ടയത്തു നിലയുറപ്പിച്ചു. ആ ശാഖയിൽ 1028-ാമാണ്ടു് ജനിച്ച കവിയായിരുന്നു അനിഴം തിരുനാൾ തമ്പുരാൻ. അദ്ദേഹത്തിന്റെ താമസം ചങ്ങനാശ്ശേരി വാഴ കൊട്ടാരത്തിൽ ആയിരുന്നു. ‘ദൂതവാക്യം’ ആട്ടക്കഥ മുതലായി ചില കൃതികൾ രചിച്ചിട്ടുണ്ടു്.
ചിറ്റൂർ ചമ്പത്തുവീടു് തുഞ്ചത്തുഗുരുക്കളുടെ പാദരേണുക്കളെക്കൊണ്ടു പരിപൂതമായിട്ടുള്ള ഒരു പ്രസിദ്ധകുടുംബമാണു്. സൂര്യനാരായണൻ എഴുത്തച്ഛനു് ചിറ്റൂർ മഠമിരിക്കുന്ന സ്ഥലം ദാനംചെയ്തതു് അന്നത്തെ ചമ്പത്തു കാരണവരും മറ്റംഗങ്ങളും ചേർന്നാണു്. ചാത്തുക്കുട്ടിമന്നാടിയാർ അമ്മ മന്നാടിസ്യാരുടേയും കോനാത്തു ശാമുമേനോന്റെയും പുത്രനായി 1032 മീനം 5-ാംതീയതി ഭൂലോകജാതനായി. ബാല്യത്തിൽ നല്ല ആരോഗ്യം ഇല്ലാതിരുന്നതിനാൽ പത്തു പതിനെട്ടു വയസ്സായതിനുശേഷമേ വിദ്യാഭ്യാസം ചെയ്ക ഉണ്ടായുള്ളു. കോനാത്തു രാമമേനോനായിരുന്നു ആദ്യത്തെ ഗുരു. 1053-ൽ തിരുവിതാംകൂർ വക്കീൽപരീക്ഷയിൽ ജയിച്ചിട്ടു് മൂവാറ്റുപുഴെ പ്രാക്റ്റീസു് തുടങ്ങി. അക്കാലത്തു് അദ്ദേഹം ആയില്യം തിരുനാൾ മഹാരാജാവിനെ മുഖം കാണിച്ചു് ചില പാരിതോഷികങ്ങൾ വാങ്ങി.
ഹാലാസ്യമാഹാത്മ്യം എന്ന കിളിപ്പാട്ടു് എഴുതാൻ തുടങ്ങിയതു് മൂവാറ്റുപുഴവച്ചായിരുന്നു. അറുപത്താറു് അദ്ധ്യായങ്ങളോളം പൂർത്തിയാക്കിയിട്ടു് അദ്ദേഹം കൊച്ചിയിലെ വക്കീൽപരീക്ഷയും ജയിച്ചു് തൃശ്ശിവപേരൂരേയ്ക്കു താമസം മാറ്റി. 1063-ൽ ജാനകീപരിണയം നാടകം ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു. അതിനുശേഷം 1064 മകരം 15-ാം തീയതിയാണു് ഹാലാസ്യം പൂർത്തിയാക്കിയതു്. ഭാഷയിൽ ഇതേവരെയുണ്ടായിട്ടുള്ള കിളിപ്പാട്ടുകളിൽ എഴുത്തച്ഛന്റെ കൃതികളൊഴിച്ചാൽ പിന്നെ ഉത്തമമായിട്ടുള്ളതു് ഹാലാസ്യമാണെന്നു പറഞ്ഞാൽ അതിശയോക്തിയാവുന്നതല്ല. തർജ്ജമയാണെന്നു തോന്നിക്കുന്ന ഒറ്റ വരിപോലും അതിലില്ല. അതുപോലെതന്നെ നാടകതർജ്ജമകളുടെ കൂട്ടത്തിൽ ഉത്തരരാമചരിതത്തിനാണു് മലയാളികൾ പ്രാധാന്യം കല്പിച്ചുവരുന്നതു്. ജാനകീപരിണയവും നന്നായിട്ടുണ്ടെന്നാണു് എന്റെ അഭിപ്രായം.
ശങ്കവെടിഞ്ഞിഹകാണാം ശങ്കരജടയിൽ ശശാങ്കകലപോലെ.
ഇത്യാദി ചില ജാനകീപരിണയപദ്യങ്ങളിൽ പുരോഭാഗികൾക്കു പലേ ന്യൂനതകൾ ചൂണ്ടിക്കാണിപ്പാൻ കഴിയും. ഒന്നാമതായി ‘സങ്കാശ’പദം ഒരു സ്വതന്ത്രപദമായി സംസ്കൃതകവികൾ പ്രയോഗിക്കാറില്ല; രണ്ടാമതായി ‘ശങ്കവെടിഞ്ഞഹ’ എന്നതു് പ്രാസത്തിനുവേണ്ടി പ്രയോഗിക്കപ്പെട്ട നിരർത്ഥകശബ്ദങ്ങളാകുന്നു. ഇത്തരം ന്യൂനതകളിൽനിന്നു വിമുക്തമായ ഏതെങ്കിലും ഒരു കാവ്യം — പ്രത്യേകിച്ചു തർജ്ജമ — എവിടെയെങ്കിലും കാണ്മാനുണ്ടോ? ഉത്തരരാമചരിതത്തിലും അത്തരത്തിലുള്ള ചില ന്യൂനതകൾ കണ്ടുവെന്നു വരാം.
ട്ടാടുമ്പോളാശുഗോദാവരിയിലിഹപൊഴിക്കുന്നു തീരദ്രുമങ്ങൾ
കൂടേറിപ്രാവുപൂങ്കോഴികൾ കരയുമിവറ്റിന്റെതോലിൽ ചരിക്കും
കീടത്തെച്ചെന്നുകൊത്തുന്നിതുനിഴലിലിരുന്നൂഴിമാന്തുംഖഗങ്ങൾ.”
“തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലതൂക്കുന്നതിന്നാ-
യുള്ളത്തിൽത്തൽക്ഷണം ഞാൻ പലവിധമിഹ ചെയ്യുന്നയത്നങ്ങളെല്ലാം
വെള്ളത്തിൻവേഗമേറുംഗതിമണലണയെത്തട്ടിനീക്കുന്നപോലെ
തള്ളിത്തള്ളിപ്പറത്തുന്നിഹബതവലുതായുള്ള ചേതോവികാരം”
ന് ലാവെൻകണ്ണിന്നുനീതാൻ മമതനുവിനുനിനല്ലപീയുഷമാണെൻ
ജീവൻനീതാൻ ദ്വിതീയം മമഹൃദയമതാകുന്നുനീസുന്ദരാംഗീ
ഏവംനീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചുവാണി-
പ്പാവത്തെത്തന്നെ കഷ്ടം ശിവശിവ! ഇനിഞാനെന്തിനോതുന്നുശേഷം
ഒട്ടേറഗ്ഘോരമാകും ഘടഘടരവമോടഗ്രഭാഗങ്ങൾചുറ്റി-
ക്കെട്ടീട്ടാടുന്ന ഞാണിൻനടുവുടനെവളഞ്ഞീടുമിച്ചാപദണ്ഡം
ഒട്ടുക്കൊന്നായ്ഗ്രസിപ്പാനലറിരസനയെദംഷ്ട്രമുട്ടുന്നമട്ടിൽ
പെട്ടെന്നാട്ടിപ്പിളർക്കും വികടയമമുഖത്തോടുനേരായിടട്ടെ.
പേടിച്ചദ്രിഗുഹാന്തരത്തിലലറും കംഭീന്ദ്രകർണ്ണങ്ങളെ-
ക്കുടിദ്ദുന്ദുഭിഘോഷമിശ്രഗുണനാദത്താൽ തകർത്തിശ്ശിശു
ഓടുംഘോരകബന്ധമുണ്ഡനിരയെത്തൃപ്താന്ത കൻതന്റെവാ-
യാടുമ്പോളതുതിരുവിധംദ്രുതമറുത്തിപ്പാരിൽ വീഴ്ത്തുന്നിതാ.
ഇല്ലത്തിൽപ്രിയവാഴ്കയെന്നതുഭവാന്മാർക്കിഷ്ടമില്ലായ്കയാൽ
പുല്ലായിട്ടുകളഞ്ഞുശൂന്യഭവനേ പശ്ചാത്തപിച്ചില്ലഞാൻ
വല്ലാതുള്ളുരുകുന്നു മുൻപരിചയിച്ചോരോന്നുമീക്ഷിക്കയാൽ
തെല്ലാഹന്തകരഞ്ഞിടട്ടെയതിനായെങ്കൽ പ്രസാദിക്കുവിൻ.
കഷ്ടിച്ചെട്ടുവയസ്സുതൊട്ടിതുവരെക്കൗതുഹലത്താൽവള-
ർത്തിഷ്ടംപാരമുദിക്കയാൽ ഹൃദയമൊന്നായുള്ളമൽക്കാന്തയെ
കഷ്ടം ശൗനികനാലയത്തിൽവളരും പെൺപക്ഷിയെപ്പോലെയി-
ദുഷ്ടൻഞാൻ കനിവെന്നിയേ കപടമായ് കാലന്നുനൽകുന്നിതാ.
ഈമാതിരി സരസപദ്യങ്ങളാണു് ഉത്തരരാമചരിതത്തിൽ അധികമായി കാണുന്നതു്. തർജ്ജിമയായിരുന്നിട്ടുപോലും രസാനുഗുണമായ ശബ്ദങ്ങളെ പ്രയോഗിക്കുന്ന വിഷയത്തിൽ കവി വേണ്ടിടത്തോളം നിഷ്കർഷിച്ചുകാണുന്നു. ഇക്കവി സ്വതന്ത്രമായിട്ടു് യാതൊന്നും രചിച്ചിട്ടില്ലല്ലൊ എന്നൊരു മനസ്താപത്തിനു് മലയാളികൾക്കു വകയുണ്ടു്. പൂർവ്വകവികളോടുള്ള ബഹുമാനാതിരേകത്താലാണു് താൻ അതിലേക്കു ശ്രമിക്കാതിരിക്കുന്നതെന്നു് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് സ്മരണീയമാകുന്നു. യൗവനാവസ്ഥയിൽതന്നെ അദ്ദേഹം ദിവംഗതനാകാതിരുന്നുവെങ്കിൽ ഒരുപക്ഷേ സ്വതന്ത്രകാവ്യങ്ങൾ വല്ലതും നമുക്കു സമ്മാനിക്കുമായിരുന്നു. 1080 വൃശ്ചികം 14-ാം തീയതി അദ്ദേഹം പരലോകം പ്രാപിച്ചതു് മലയാളത്തിനു് ഒരു തീരാനഷ്ടം തന്നെ.
കൊച്ചിശ്ശീമയിൽ പൂവന്നിശ്ശേരിയിൽ ഒറവങ്കര ഇല്ലത്തായിരുന്നു നീലകണ്ഠൻനമ്പൂതിരിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവായ ശങ്കരൻ നമ്പൂതിരി നല്ല മന്ത്രവാദിയും ‘ചാത്ത’സേവകനുമായിരുന്നു. നീലകണ്ഠൻ നമ്പൂതിരിയുടെ ജനനത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശങ്കരൻനമ്പൂതിരിയുടെ സേവാമൂർത്തിയായ ചാത്തൻ, തന്റെ ഭക്തന്റെ സംശയനിവാരണാർത്ഥം അന്തർജ്ജനത്തിന്റെ വയറു കീറി പുരുഷപ്രജയെ എടുത്തു് അദ്ദേഹത്തിനു കാണിച്ചുകൊടുത്തു എന്നും നമ്പൂതിരി പരിഭ്രമിച്ചു് കുട്ടിയെ കൊന്നുകളയരുതേ എന്നു പ്രാർത്ഥിച്ചുവെന്നും അടുത്ത അഞ്ചാറുദിവസത്തോളം ഗർഭസ്ഥമായ ശിശുവിനു് സ്പന്ദനം ഉണ്ടായില്ലെന്നും ആണു് കഥ.
നീലകണ്ഠൻനമ്പൂതിരി 1032 ഇടവം 25-ാം തീയതി തൃക്കേട്ടനക്ഷത്രത്തിൽ ജനിച്ചു. പിതാവിനു് രണ്ടു വേളികളുണ്ടായിരുന്നു. അവരിൽ മൂത്തപത്നിയുടെ ജ്യേഷ്ഠപുത്രനായിരുന്നു നീലകണ്ഠൻനമ്പൂതിരി. ദ്വീതീയപത്നിയുടെ പ്രഥമപുത്രനായ ശങ്കരൻനമ്പൂതിരിയുടെ അടുക്കലായിരുന്നു ഈ ബാലൻ വിദ്യാഭ്യാസം ചെയ്തതു്. ഉപനയനാനന്തരം ആലുവായ്ക്കുസമീപമുള്ള കടുങ്ങല്ലൂർ മാവേലിമനയ്ക്കൽ താമസിച്ചു്, കാപ്ര ഇല്ലത്തെ ഓതിക്കൻനമ്പൂതിരിയുടെ അടുക്കൽ വേദാഭ്യസനം നടത്തി. 1047-ൽ സമാവർത്തനം നടന്നു. തദനന്തരം കൊടുങ്ങല്ലൂർ വിദ്വാൻ കുഞ്ഞുരാമവർമ്മ ഇളയതമ്പുരാന്റെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും സിദ്ധാന്തകൗമുദിയുടെ പൂർവ്വാർദ്ധവും തർക്കസംഗ്രഹവും പഠിച്ചു. അവിടെ പഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരു അനധ്യായദിവസം അദ്ദേഹം കുളിയും തേവാരവും കഴിഞ്ഞു് ഇല്ലത്തെ തളത്തിൽ കിടന്നുമയങ്ങിക്കൊണ്ടിരിക്കേ അതിലാവണ്യവതിയായി ഒരു സ്ത്രീ അടുത്തുചെന്നു് സൗന്ദര്യലഹരിയിലെ,
“കവീന്ദ്രാണം”
എന്ന ശ്ലോകം ചൊല്ലിക്കൊടുത്തിട്ടു് അതു് ചൊല്ലി പഠിച്ചുകൊള്ളാൻ ഉപദേശിച്ചതായി അദ്ദേഹം സ്വപ്നം കണ്ടുവത്രേ. ആ ഉപദേശം അനുസരിച്ചു് അദ്ദേഹം പ്രസ്തുത ശ്ലോകത്തെ ഒരു മണ്ഡലക്കാലം ഉരുക്കഴിക്കയും പിന്നീടു് കൊടുങ്ങല്ലൂർ ശ്രീകുരുംബാക്ഷേത്രത്തിൽ സംവത്സരഭജനം നടത്തുകയും ചെയ്തു. ഭജനം അവസാനിപ്പിക്കുന്ന ഒടുവിലത്തെ മണ്ഡലക്കാലത്തു് അദ്ദേഹം മൗനവ്രതം അനുഷ്ഠിച്ചുവെന്നുമാത്രമല്ല അത്താഴപ്പൂജയ്ക്കു നിവേദിപ്പിച്ചിരുന്ന നാഴിപ്പാൽ അല്ലാതെ മറ്റൊന്നും ഭക്ഷിക്കാറുമില്ലായിരുന്നു. അങ്ങിനെയാണു് അദ്ദേഹം കവിയായതെന്നു പറയപ്പെടുന്നു. വെണ്മണി നമ്പൂരിപ്പാടന്മാർ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ, കാത്തൊള്ളി അച്യുതമേനോൻ മുതലായവരുടെ നിരന്തരസാഹചര്യം അദ്ദേഹത്തിന്റെ കവിതാവാസനയെ പരിപോഷിപ്പിച്ചു.
1037 മുതല്ക്കു് 1040-വരെ നീലകണ്ഠൻനമ്പൂതിരി, കൊച്ചിവീരെളയതമ്പുരാൻ തിരുമനസ്സിലേയും, വിഷവൈദ്യൻ കൊച്ചുണ്ണിത്തമ്പുരാന്റേയും ഈശ്വരസേവകനായിരുന്നു. 1055-ൽ അദ്ദേഹം വിദ്യാഭ്യാസം നിറുത്തിയിട്ടു് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ധർമ്മപത്നി ഒരുകൊല്ലമേ ജീവിച്ചിരുന്നുള്ളു. ഒരിക്കൽ ഇല്ലത്തിനു് അക്കരയുള്ള ശ്രീകണ്ഠേശ്വരംക്ഷേത്രത്തിലേക്കു് തോണിയിൽ കയറി പോകവേ, വഞ്ചി മറിഞ്ഞെങ്കിലും ഈശ്വരകടാക്ഷത്താൽ അദ്ദേഹത്തിനു ജീവാപായം നേരിട്ടില്ല.
ആ സംഭവത്തെയാണു് താഴെ ചേർത്തിരിക്കുന്ന സംസ്കൃതശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതു്.
ആജഗാമാപദാംഹംസരാജഗാമിനിസഞ്ചയഃ
സുമനസ്കേകോളംബേ-മിഥുനേ മാസ്യേവവാസരേസൗരേ-
കോപി വിശേഷോജാതഃ—ശിവപദസേവാർത്ഥമുദ്യതസ്യമമ.
ഭിക്ഷാതണ്ഡുലനാമകേതികുടിലേ തീവ്രപ്രവാഹധ്വനി
ശ്രോത്രംഗോചരിതാംബുവാഹപടലധ്വാനേമിളൽകണ്ഠകേ
ഘോരസ്രോതസി വർഷവാതപടലീ മജ്ജാൽക്ഷമാമണ്ഡലേ
കാലേമഗ്നനതതഃക്ഷണം പ്രിയതമേ സന്ത്രസ്തചിത്തോഭവ.
ശരദഖണ്ഡസുധാകരസുന്ദരം തവമുഖംമൃദുഹാസപരിപ്ളതം
അപരിദൃശ്യമിതഃപരമിത്യഹോ ക്ഷണമചിന്തയമന്തരഹംതദാ
ലീലായമൃദുതരാധരസ്രവ—ല്ലീലയാ ച ഹസിതേനഹാരിണാ
സുന്ദരേണവദനേന്ദുനാ ച തേ നന്ദനീനനുദുഗുത്സവായതേ,
1082 ൽ നീലകണ്ഠൻനമ്പൂതിരി ഐരാണിക്കുളത്തില്ലത്തെ മൂപ്പീന്നിന്റെ പേരിൽ ജീവനാംശത്തിനായി ഒരു വ്യവഹാരംകൊടുത്തു. ആ കേസ്സു നിമിത്തം കുറേക്കാലത്തേക്കു് അദ്ദേഹത്തിനു വലിയ വലച്ചിൽ നേരിട്ടു. അതിനെയാണു്.
ഖ്യാതിയ്ക്കീപ്പത്മജാണ്ഡം ഗുഡുസമതിലിവൾക്കുൽക്കുടത്തിങ്കലാതി
ഹാ തുമ്പുംവാലുമില്ലാതിവൾപരവിധിഗോളങ്ങൾപൂകുന്നുദീന-
ത്രാതാവേ പൂർവജോപേക്ഷയിലശരണനായ് വന്നഞാനെന്നപോലെ
പദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നതു്. ഈ പദ്യം സ്ഥാനത്യാഗംചെയ്ത കൊച്ചീ മഹാരാജാവിനു് കവി അയച്ചതായ സമർപ്പണപദ്യങ്ങളിലൊന്നാണു്.
1090 മകരത്തിൽ മൂലംതിരുനാൾ മഹാരാജാ തിരുമനസ്സിലെ അമ്മച്ചിയ്ക്കു പിടിപെട്ട രോഗംനിമിത്തം ചില മന്ത്രവാദങ്ങളും ഭഗവതീ സേവയും നടത്തുന്നതിലേക്കു് നീലകണ്ഠൻനമ്പൂതിരി തിരുവനന്തപുത്തു വരികയും ആ അവസരത്തിൽ മഹാരാജാവു് നമ്പൂതിരിക്കു് ഒരു കല്ലുവച്ച മോതിരം സമ്മാനിക്കയും ചെയ്തു.
1091-ൽ അദ്ദേഹത്തിനു നേരിട്ട ശരീരാസ്വാസ്ഥ്യം ക്രമേണ വർദ്ധിച്ചുവന്നു. 1092 ചിങ്ങം 12-ാംതീയതി അദ്ദേഹം ചരമഗതിയേ പ്രാപിക്കയും ചെയ്തു.
നിൻതൃക്കാലിണയാശ്രയിപ്പതുപുകഴ്‌ന്നീടും ജഗന്നായികേ
എന്തിക്കാണ്മതുമേ മദീയതനുവിൽക്ഷിപ്രംപ്രസീദാമയീ
ചിന്തിപ്പാനരുതേ ഭയം മനസിമേ വായ്ക്കുന്നുവേയ്ക്കുന്നു ഞാൻ.
ഇതാണു് അദ്ദേഹം രചിച്ച അവസാനപദ്യം. അതു് മരിക്കുന്നതിനു നാലഞ്ചു ദിവസങ്ങൾക്കു മുമ്പുണ്ടാക്കിയതാണു്. വെണ്മണി മഹൻനമ്പൂരിപ്പാടു് ഒറവങ്കര നമ്പൂരിയെക്കുറിച്ചു് ഒരു ച്ഛായാശ്ലോകം നിർമ്മിച്ചിട്ടുണ്ടു്.
യ്യല്പംപിൻഞെളിവാക്കുവിൾത്തടമതിൽ ചേരുന്നതോടൊത്തഹോ
ശില്പംപൊന്നനടിസ്വഭാവഗുണമിജ്ജാതിത്തവാക്കേവമായ്-
ത്തുപ്പിത്തുപ്പിവരുന്നതുംഗകവിയാമിയ്യാളിതയ്യാരസം.
ഒറവങ്കര നീലകണ്ഠൻനമ്പൂരിയെ ‘രാജൻ’ എന്നാണു് എല്ലാവരും വിളിച്ചുവന്നതു്. ആ പേരു് എങ്ങനെ വന്നുചേർന്നുവെന്നു് കവി തന്നെ വ്യക്തമാക്കീട്ടുണ്ടു്.
വ്യാജഹീനമുരചെയ്തുകേൾപ്പതിന്നീജനത്തിനഭിലാഷമേധതെ.
എന്നു വലിയകോയിത്തമ്പുരാൻ ചോദിച്ച ചോദ്യത്തിനു് കവി പറഞ്ഞ സമാധാനമാണു് താഴെ ചേർക്കുന്നതു്.
നേരമ്പോക്കുണ്ടൊരണ്ണൻ മമ മഹിതകവേ മുന്നമുണ്ടായിരുന്നൂ
പാരംഭ്രാന്തായി‘രാജാവഹ’മിദമുരചെയ്തക്രമത്തെത്തുടർന്നൂ
കാരാഗാരേകിടന്നൂ ചിലദിനമൊടുവിൽ ദേവലോകേനടന്നൂ
ചാലേ തദ്രാജശബ്ദം തദവരജനായ് പിന്തുടർച്ചാവകാശ-
ത്താലേവന്നൂനമുക്കെന്നിഹചിലപരിഹാസജ്ഞരോതിത്തുടങ്ങി
മാലോകർക്കുള്ളൊരിഷ്ടത്തിനുശമഗുണവാനായ ഞാൻ സമ്മതിച്ചു
കാലത്താൽപേരുറച്ചൂ കവിവരിഗുണമായെന്നു ഞാനും നിനച്ചൂ
നമ്പൂതിരി പരമശാന്തനും സുശീലനും പരോപകാരിയുമായിരുന്നു. പ്രാണൻപോയാലും അസത്യം പറകയില്ലെന്നൊരു ദൃഢവ്രതക്കാരനായിരുന്നതിനാൽ ചില അപകടങ്ങൾ പറ്റീട്ടില്ലെന്നില്ല. ഒരിക്കൽ അദ്ദേഹം ഒരു (Nuisance Case)-ൽ അകപ്പെട്ടു. ആ സംഭവത്തെ കവിതന്നെ വർണ്ണിയ്ക്കട്ടേ.
മക്കാലംകഴിവോളമൊന്നഥപുറത്തേക്കായ് പുറപ്പെട്ടുഞാൻ
നിഷ്കർഷിച്ചതുകേൾക്കകൊക്കരണിതൻ നേരേ കിഴക്കിപ്പൊഴും
നില്ക്കുംകുറ്റിവടക്കുടക്കുറുവനേ സാധിച്ചുസംശോധന.
വന്നൂപോലീസുകാരങ്ങിരുവർ “ഭവാനൊന്നിനോരണ്ടിനോപോ”
യെന്നായി “രണ്ടിനെന്നാ” യഹമവരുടനാസ്റ്റേഷനിൽകൊണ്ടുകേറ്റീ
അന്നിൻസ്പെക്ടരോടും നയകുലരിപുവാം സ്റ്റേഷനാഫീസരോടും
പിന്നെയും പിന്നെയും ഞാനവതകളുരചെയ്തിട്ടുവിട്ടില്ല നമ്മെ.
ആരായാലുംമലോത്സർജ്ജനമതിനിവിടത്തിങ്കലെങ്ങാനിരുന്നാ-
ലാരാജദ്വേഷിയെക്കൊണ്ടിവിടെവരണമെന്നിന്നുമെന്നോടമന്ദം
നേരേകല്പിച്ചു പേഷ്കാരവർകളതുമിതും ചൊല്ലിനിൽക്കേണ്ടജാമ്യ-
ക്കാരുണ്ടെന്നാൽവരട്ടേ വിടുവനിതിതമാ സ്റ്റേഷനാഫീസർചൊന്നാൻ.
സർക്കാരുണ്ടോ വിവേകസ്ഥലമിതുപണിചെയ്യിച്ചുഞാനേതുമുണ്ടോ
ധിക്കാരം ചെയ്തുപാസ്സാക്കിനനുടവടികൾക്കിന്നൊരേർപ്പാടിതെന്നാൽ
അക്കാര്യത്തിൽപരസ്യം പദവികളിലണയ്ക്കേണ്ടതല്ലേനിനച്ചാ-
ലിക്കൈപേസ്സാണുകച്ചേരിയിലിതിസദയം ചൊല്ലിനേൻനല്ലവണ്ണം.
തദനുപനയഞ്ചേരിക്കൃഷ്ണാഖ്യനാം പുതുവാളിനെ-
പ്പതിയനിയമക്കാർക്കായ് ജാമ്യം കൊടുത്തുപിരിഞ്ഞുഞാൻ
വിതതകുതുകം തയ്ക്കാട്ടെത്തിത്തകർത്തുവസിച്ചുകോ-
ടതിയെമതിമാൻ പിറ്റേപ്പക്കം ഭജിച്ചുഭുജിച്ചുഞാൻ.
ന്യായാധിപതിക്കു് രാജൻനമ്പൂരിയെ നല്ല പരിചയമായിരുന്നു. അദ്ദേഹത്തിനെ രക്ഷപ്പെടുത്തിയാൽ കൊള്ളാമെന്നുള്ള മോഹത്തിനാൽ, അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചു. ഒരു കള്ളം പറഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ നമ്പൂതിരി ഉണ്ടായ പരമാർത്ഥമൊക്കെയും തുറന്നുപറഞ്ഞു. ന്യായാധിപതി വിഷമിച്ചു; ഒടുവിൽ ഒരു ഒഴികഴിവുണ്ടാക്കി അദ്ദേഹത്തിനെ വെറുതേ വിട്ടു.
ണെന്നും നീതിനിഷിദ്ധമായവിധമാണെന്നും വിശേഷാലിതിൽ
ഇന്നുണ്ടുത്തരവെങ്കിലായതറിവാൻ ദൂരസ്ഥനാലാവത-
ല്ലെന്നു ഞാനവനെന്നതും വരികയാൽ പേസ്സായികേസ്സാകവേ.”
നമ്പൂതിരിയുടെ മറ്റൊരു ഗുണം ഫലിതമാണു്. ഫലിതസമ്മിശ്രമായ കവിതാനിർമ്മാണത്തിനു് അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം അന്യാദൃശമായിരുന്നു.
ക്കോളംപ്രാസംനിറയ്ക്കും ഫലിതമധികമായ് രാജവിപ്രൻചമയ്ക്കും.
എന്നിങ്ങനെ കൊച്ചുണ്ണിത്തമ്പുരാനും,
എന്നു വെണ്മണി മഹൻനമ്പൂരിപ്പാടും പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്.
നീലകണ്ഠൻനമ്പൂരി സ്വയമേവ വിരക്തനും യശസ്സിൽ താല്പര്യമില്ലാത്തവനും ആയിരുന്നു. പ്രപഞ്ചത്തിന്റെ ക്ഷണികതയെപ്പറ്റി ദൃഢബോധമുണ്ടായിരുന്ന കവി,
ത്തുണ്ടു പോക്കേണമെന്നോ
വമ്പത്വംനൽകുവാനോ വലിയൊരുവിജയം
മേൽക്കുമേൽചേർക്കുവാനോ’
പ്രാർത്ഥിക്കാതെ,
എന്നാണു് ദേവിയോടു യാചിക്കുന്നതു്.
മാനംകൂടാതെകെളീ ശിവ ശിവ! പദാമതൊക്കെയും ചൊല്ലിയാടീ
തന്നായാസാൽതളർന്നേൻ നടനരസമൊടിക്ഖണ്ഡവുംകൂടിയാടി-
പ്പാനോർക്കല്ലേ ശിവേ തക്കിടകിടതികിടാതിത്തിമേ നൃത്തമെല്ലാം.
താനാരാണെങ്ങുനിന്നാണിഹവരവെവിടെയ്ക്കാണിനിപ്പോക്കുസാധി-
പ്പാനെന്തെല്ലാമെനിക്കുണ്ടവിടമതിൽമമപ്രേരണക്കാരനാരോ
സ്ഥാനംപാർത്താലിതേതാണൊരുവിവരവുമില്ലിത്തിരക്കിത്തിരിക്കൊ-
ണ്ടൂനംകല്പിച്ചിതന്നപ്പുറമതുമമകാണിക്കുകാണിക്കുതായേ.
ഈമാതിരി പദ്യങ്ങളിൽ പരിസ്ഫുരിക്കുന്ന നിർവേദമാണു് നമ്പൂതിരിയെ വെണ്മണിപ്രഭൃതികളിൽനിന്നു വേർതിരിച്ചുനിർത്തുന്നതു്.
തിരുവനന്തപുരത്തുവച്ചു് രാജർഷിയായ ശ്രീമൂലംതിരുനാൾ തമ്പുരാനു് അടിയറ വച്ചതായ
ചിത്തേബന്ധിച്ചവഞ്ചീശ്വേരതവനൃപനീതിയ്ക്കുതെറ്റില്ലപക്ഷേ
പൊൽത്താർമാതാവിതാ തൻകണവനെവിടുവാനാശ്രയിക്കുന്നദാസീ-
വൃത്യാനിത്യം ഭവാനെക്കുനിവവളിലുദിക്കൊല്ല കാരുണ്യരാശേ.
എന്ന പദ്യത്തിൽപോലും കവിയുടെ നിർവേദമാണു് കൂടുതൽ പ്രകാശിക്കുന്നതു്. ഈ പദ്യം മാത്രമേ എഴുതീട്ടുണ്ടായിരുന്നുള്ളുവെങ്കിലും രാജൻനമ്പൂതിരി മഹാകവിബിരുദത്തിനു് അർഹനായിത്തീരുമായിരുന്നു.
അനാഗസ്തോത്രം, ഭൈമീകല്യാണം നാടകം, അഴകാപുരിവർണ്ണന, സ്വയംവരസ്തോത്രം, ഒരു ഭാണം, ഗുരുസ്തോത്രപഞ്ചകം, കുചേലവൃത്തംപാട്ടു്, അംബോപദേശം, ശീട്ടുകളി, ദേവീസ്തവങ്ങൾ നാലു്, ദേവീവ്യപാശ്രയസ്തോത്രം, അംബികാവിംശതി, സ്ത്രീസ്തവം, അംബാസ്തവം, രാമനാമമാഹാത്മ്യം, കൃഷ്ണാവരാഷ്ടകം, ഇന്ദ്രദ്യുമ്നൻ (മൂന്നു സർഗം), കുമാരസംഭവം നാലാംസർഗ്ഗം, ആരോഗ്യസ്തവം, ലക്ഷ്മീസ്തവം, ഒരു പ്രാർത്ഥന, കൊച്ചീത്തീവണ്ടി, കാളീസ്തവം, ചെങ്ങല്ലൂർമന, ദേവീമാഹാത്മ്യം, നാരദചിന്ത(പാട്ടു്), കാളിയമർദ്ദനം (പാട്ടു്) സരസ്വതി സ്തുതി (പാട്ടു്), രുഗ്മിണീസ്വയംവരം വഞ്ചിപ്പാട്ടു്, സ്വയംവരസ്തോത്രം, ബാലോപദേശം, നാരദോപഖ്യാനം, കുചേലവൃത്തം ഓട്ടൻതുള്ളൽ, ഒരു കൊലക്കേസു്, ഗജേന്ദ്രമോക്ഷം (ഒരുഭാഗം)എഴുത്തുകൾ, ഒറ്റശ്ലോകങ്ങൾ.
അദ്ദേഹത്തിന്റെ പലേ കൃതികൾ ജീവിതദശയിൽത്തന്നെ നഷ്ടപ്പെട്ടുപോയിട്ടുണ്ടു്. പരമസാത്വികനായ ഈ മഹാകവിപോലും അംബോപദേശം എഴുതി തന്റെ തൂലികയേ മലിനപ്പെടുത്തിയതു് കലികാലവിലസിതമാണെന്നു വിചാരിക്കാനേ നിവൃത്തിയുള്ളു.
ഒറവങ്കര ഒരു നിമിഷകവിയായിരുന്നില്ല; അതിൽ അദ്ദേഹത്തിനു ഭ്രമവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ കവിതാസരണി ഒന്നു പ്രത്യേകംതന്നെ. ഉചിതമായ ശബ്ദങ്ങൾ പ്രയോഗിച്ചു് രമണീയമായ അർത്ഥത്തെ പ്രകാശിപ്പിക്കുന്നതിനു് അദ്ദേഹത്തിനു് കഴിവുണ്ടായിരുന്നു.
‘മിതം ച സാരഞ്ച വചോഹി വാഗ്മിതാ’ എന്ന പഴമൊഴി അനുസരിച്ചു നോക്കിയാൽ അദ്ദേഹം മഹാവാഗ്മിയായിരുന്നു എന്നു് നിസ്സംശയം പറയാം. മിതമായ ശബ്ദങ്ങളെക്കൊണ്ടു് വിപുലമായ അർത്ഥത്തെ പ്രകാശിപ്പിക്കുക, മൂക്കോളം പ്രാസം നിറയ്ക്കാതെയും എന്നാൽ ശബ്ദഭംഗിക്കു കോട്ടം തട്ടാതെയും പദങ്ങൾ പ്രയോഗിക്ക, സ്ഥായിയായ രസത്തിനു വിച്ഛിത്തിവരുത്താതെ ഫലിതം തട്ടിവിടുക–ഇവയൊക്കെയും ഒറവങ്കരയുടെ കവിതയ്ക്കുള്ള വിശിഷ്ടഗുണങ്ങളാണു്. അദ്ദേഹത്തിന്റെ കൃതികൾ മിക്കവയും അർത്ഥഗർഭങ്ങളായിരിക്കുന്നതിനാൽ, ചില ശ്ലോകങ്ങൾ വായിക്കുന്ന മാത്രയിൽതന്നെ അർത്ഥബോധമുണ്ടായില്ലെന്നു വരാം. മാതൃകയ്ക്കായി സംസ്കൃതവൃത്തത്തിലും ഭാഷാവൃത്തത്തിലും ഉള്ള ഏതാനും വരികൾ ഉദ്ധരിക്കുന്നു.
ആവഴിയകലവുമാതപമതിനെഴുമാവതിബലവുമറിഞ്ഞീടാതെ
തിരകളടിച്ചതിനിർമ്മലമാക്കിന ചരമപയോനിധിതീരമണഞ്ഞു
തരണിസഹസ്രമുദിച്ചതുപോലക്കരയിൽ വിളങ്ങും ദ്വാരകകണ്ടു
വിരവൊടുകൊടിമരമുടിയിൽച്ചെമ്പടിനിരകൾമരുത്തേറ്റാടീടുന്നു
കരുണാനിധിയെക്കാണ്മാനിക്കരെ വരുമൊരുഭക്തജനങ്ങളെയെല്ലാം
വരു വരുവെന്നിഹ കൈകാട്ടിവിളിച്ചരികിലണപ്പാനെന്നതുതോന്നും
അക്കടലങ്ങുകടന്നുമഹീസുരനക്കരപറ്റിയസമയംതന്നെ
ഉൽക്കടപരമാനന്ദമഹാബ്ധിയിലേക്കടിതെറ്റിമറിഞ്ഞു കുചേലൻ.
തീക്കട്ടദൃഷ്ടിയാൽ ഗോകുലശല്യത്തെ നോക്കിടുംനേരത്തിങ്കൽ
കാളസർപ്പപ്പെരുമാളായിവാഴുന്ന കാളിയനെന്നവന്റെ–പാരം
കാളുംവിഷത്താലേ കാളിന്ദിയിൽജലം നീളെത്തിളച്ചീടുന്നു.
മീനാദിയായൊരു നാനാജലജന്തു ദീനതമൂക്കയാലേ–ശിവ
മാനമകന്നുമരിച്ചൊലിച്ചീടുന്നു ഫേനനിരകളോടും
മാനത്തുകൂടിപ്പറന്നുനടക്കുന്ന ശ്യേനാദിപക്ഷികളും–കൂടി
താനേ ചിറകുകരിഞ്ഞുപതിക്കുന്നിതാനദീതോയംതന്നിൽ
ആയതിൽതട്ടിയ വായുകരകേറിപ്പോയൊരു മാർഗ്ഗംതോറും–ബഹു
കായും കുസുമവും ചേരും മരങ്ങൾ നൂറായിരം കുറ്റിയായി
തീരങ്ങളിലുള്ളോരാരാമജാലത്തിൽ ചേരുന്ന വല്ലികളും–കടു
സാരങ്ങളേറുന്ന വൃക്ഷങ്ങളുംകൂടി പാരം കരിഞ്ഞുപോയി
ഏറിയജീവജാലങ്ങളെ രക്ഷിക്കുമാറുള്ളൊരിപ്പുഴയിൽ–പെരു-
മാറരുതിന്നുമുതല്ക്കിവനെന്നകതാരിലുറച്ചു കൃഷ്ണൻ
പൊക്കമോടായതിൻവക്കിൽകരിഞ്ഞങ്ങുനില്ക്കും കടമ്പുതന്റെ–മോളിൽ
ചിക്കെന്നുകേറിക്കുലുക്കിക്കുതിച്ചുകനക്കവെച്ചാടീടിനാൻ
കുന്നിനേക്കാളും ഗുരുത്വമേറുന്ന മുകുന്ദന്റെ കായമതി–ലുടൻ
ചെന്നങ്ങുവീണോരുനേരത്തു തീരത്തുചെന്നങ്ങുകേറിവെള്ളം
രണ്ടാമതുമതുപോലെ മരത്തിന്റെ മണ്ടയിലേറിച്ചെന്നു–പുതു-
ക്കൊണ്ടലണിനിറൻകൊണ്ടുപിടിച്ചായംകൊണ്ടു കുതിച്ചുചാടി
പിന്നെയുംപിന്നെയുമുന്നതമാം മരം തന്നിൽക്കരേറിയുടൻ–നന്ദ-
നന്ദനൻ മാർത്താണ്ഡനന്ദിനീതോയത്തിൽച്ചെന്നാശുചാടീടിനാൻ
ആറുകലങ്ങിമറിഞ്ഞുകരകളിൽ കേറിയലഞ്ഞീടുന്ന–തണ്ണി-
നീരിൽ മറിഞ്ഞും തുഴഞ്ഞും തുടിച്ചുമാദ്ധീരൻ കുളിച്ചു പാരം.
മൂലാധാരമണഞ്ഞുമൂന്നരവളച്ചുറ്റിൽച്ചുരുണ്ടായതി-
ന്മേലേ പത്തിപരത്തിവച്ചു പരമാം പന്താവിലന്തഃസുഖം
ചാലേ നിത്യമുറങ്ങിടുന്ന ഭുജഗപ്പെണ്ണാണുണർന്നാത്മ സ-
ത്മാലോകത്തിനെളുപ്പമായ വഴിയേകട്ടേ നമുക്കാദരാൽ.
ഇദ്ദേഹം ശ്രീകൃഷ്ണചരിതത്തിന്റെ രീതിപിടിച്ചു് ഹരിശ്ചന്ദ്രചരിതത്തെ പത്തു സർഗ്ഗത്തിലുള്ള ഒരു മണിപ്രവാളകാവ്യമായി രചിച്ചിട്ടുണ്ടു്. 1071-ൽ അച്ചടിച്ചു. “സരളങ്ങളായ സംസ്കൃതപദങ്ങളേയും മലയാളപദങ്ങളേയും ഭംഗിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കൃതിയെ ശ്ലേഷാദ്യലങ്കാരങ്ങൾകൊണ്ടും പ്രാസങ്ങൾകൊണ്ടും നല്ലവണ്ണം ഭൂഷിപ്പിച്ചിട്ടുള്ളതുകൊണ്ടു് വായിക്കുന്നവർക്കു് അനല്പമായ സന്തോഷം ജനിക്കുന്നതാകുന്നു.” എന്നു് ചാത്തുക്കുട്ടി മന്നാടിയാർ ഈ പുസ്തകത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.
“ഉർവ്വീപതീന്ദ്രനെ ദഹിക്കുകിലഗ്നി”
“ആഗസ്സു തെല്ലുമിഹ ചെയ്തില പൈതലന്യം”
“ഇത്രിലോകിയിൽ ഭുവൽസമാനനായ്”
എന്നിങ്ങനെ പലേടത്തും കവി ദുസ്സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടെന്നിരുന്നാലും,
ജലത്തിലസ്വപൂപുരീ സുവപ്രാ ജ്വലിച്ചുബിംബിച്ചതിതെന്നുതോന്നി
അനന്തരത്നപ്രഭയാ മനോജ്ഞം നിരന്തരശ്രീകമനന്തസൗഖ്യം
പുരന്തദാഭാതി സതാന്നിഷേവ്യമുരാന്തകൻതൻ തിരുമേനിപോലെ
വിശാംപതേസ്സൗധശിരോഗൃഹാഗ്രേ ശശാകമാചുംബതി തന്നിശാന്തം
ശശാങ്കചൂഡത്വമുപൈതിചിത്രം വൃഷാങ്കനാമീശ്വരനെന്നപോലെ
അനന്തശോഭം മണിസൗധജാലം തരന്തരം വീടുകളും വിശാലം
നിരന്തരശ്രീകമമാത്യഗേഹം സമന്തതോ നില്പതുമത്ര കണ്ടാർ.
ഇങ്ങനെയുള്ള നല്ല വർണ്ണനകളും,
പ്രകാശകാലേ പകലെന്ന ശങ്കായ ചകാസഖേ ചഞ്ചലയായ ചഞ്ചലാ.
ഈമാതിരി യമകപ്പണികളും ഇതിൽ കാണ്മാനുണ്ടു്.
തൊടുപുഴ കല്ലമ്പള്ളി വിഷ്ണുനമ്പൂതിരി നല്ല വാസനാകവിയായിരുന്നു. അദ്ദേഹം ഭാരതം സ്വർഗ്ഗാരോഹണം, കൈകൊട്ടിക്കളിപ്പാട്ടു്, തിരുനാൾപ്രബന്ധം, പാതാളരാവണവധം ആട്ടക്കഥ, ചന്ദ്രാംഗദചരിതം ആട്ടക്കഥ മുതലായി പലേ കൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിച്ചിട്ടുണ്ടു്. ഭാരതം സ്വർഗ്ഗാരോഹണം 1055-ൽ അച്ചടിക്കപ്പെട്ടു. ആട്ടക്കഥകൾ ശ്രീരാമവിലാസക്കാർ 111ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്.
മംഗലശീലേ കിളിക്കിടാവേ
സ്വാദുകരമായ ക്ഷീരാദിവസ്തുക്കൾ
മോദേന പാനംചെയ്തിട്ടു നീയും
നല്ല കഥാശേഷമിന്നിയും ചൊല്ലിടു
കല്മഷനാശത്തിനിന്നു ബാലേ
എന്നതുകേട്ടു കിളിമകളാദരാൽ
തൻഗുരുഭൂതരെ വന്ദിച്ചങ്ങു
കുന്തീസുതന്റെ കഥയൊട്ടു മെല്ലവേ
പാപവിമോചനം ചൊല്ലീടിനാൾ
ഭക്തരിൽ ശ്രേഷ്ഠനാം ധർമ്മജൻതന്നുടെ-
യാനനപത്മത്തെ നോക്കിനോക്കി
ഇന്ദ്രദൂതൻതാനിവണ്ണം ചൊല്ലീടിനാ-
നെത്രയുമത്ഭുതമെന്നേ വേണ്ടു
വൃത്രാരിയാജ്ഞയാൽ വന്നിതു ഞാനിപ്പോൾ
സ്വർഗ്ഗം ഗമിക്കേണമിന്നു ഭവാൻ
വന്നിങ്ങു കേറുക ദേവയാനമിതി-
ലൊട്ടും മടിക്കേണ്ട വൈകീടാതെ.
രാകേശാംശുകരാജിതാം സുമലസന്മാലാം തമാലദ്രുവേ- | |
ണീകാമുൽകശിലീമുഖൈർമ്മധുരസാൽ പുഷ്പേഷുസക്തൈസ്സദാ | |
ഏകാഗ്രൈഃ കളകണ്ഠഗാനമധുരാം സീമന്തിനീമണ്ഡിതാ- | |
മാകല്യസ്ഫുടിതാന്തരം മുദിതവാൻ ഭൂഭൃദ്ഭുവം ഭൂപതിഃ. | |
പ. | സാരസനേർമിഴി ബാലേ മമ ദയിതേ |
ചാരുമനോഹരശീലേ. | |
അ. പ. | ഉദ്യാനതലം രമണീയം ഹൃദ്യാമോദമയം |
അദ്യാവലോകയ ഹൃദ്യാമോദമയേ. | |
ച. | മന്ദസമീരണപാരമീദമിന്ദുകരാധികവിശദം |
നന്നിഹ ബഹുകൗതുകദം—ഉന്നതഭൂരിലസന്നഉദം | |
കുന്ദശരോത്സവസാരപദം നന്ദനവന്ദിതമഞ്ജുപദം | |
ക്രന്ദിതകളഗ വൈരിപദം നന്ദിതമധുയുവരതിനിനദം | |
ഇന്നുവിരഹിമതിദാരുവികരുണവിദാരണ | |
വിശ്വശിത ദാരുണസമദം | |
അളിനീവിലസിതകനകാ നളിനീഗുണഗണനിധികാ | |
കളിനീരസമിഹ സാരസികാ | |
കളിനീരസമിതസാരസികാ ലളിതലതാനുതസുരഭിശരീരം | |
കിളിമൊഴിചേർത്തയി കുചഭാരം | |
തളിരൊളിമധുരസമധരഗളിതത്രപമരുളിമുദാരം | |
മിളിതസുഖേന രമിച്ചൊരുമിച്ചു രസിച്ചു വസിക്ക സാദരം. |
പ. | അഗ്രജ തവ വന്ദേ–പദാംബുജമഗ്രജ തവ വന്ദേ. |
അ. പ. | വ്യഗ്രതയെന്തിവിടയിതേ പഴുതേ |
നിഗ്രഹമവനുടെ സുകരം സുമതേ. (അഗ്ര) | |
ച. 1 | ഹരിഹയസുതമുഖവിക്രമിഹനനം |
വാരിധിമദ്ധ്യേ ചിറയിട്ടയനം | |
ഭൂരിശ്രമമിത്യാദ്യനുഗമനം | |
ത്വരിതമിയന്നയി ചിതമോ ചലനം. (അഗ്ര) | |
2. | പ്രതിപക്ഷകനുടെ നിധനംകൃതവാൻ |
ക്ഷിതിജാരാധിയെ ജവമൊടുകളവാൻ | |
മതിമയികരുസച്ചിന്മയഭഗവൻ | |
ധൃതിമൻപണിതവമഹികളറിവാൻ. | |
ചിറയിൻകീഴു് താലൂക്കിൽ കിളിമാനൂരിനുസമീപം മടവൂർ കാവിൽവീട്ടുകാർ പുരാതനകാലം മുതല്ക്കേ വൈദ്യം, മന്ത്രം മുതലായ ശാസ്ത്രങ്ങളിൽ സിദ്ധിയുള്ളവരായിരുന്നു. അവരിൽ ത്രിവിക്രമൻ എന്നു് ഒരാൾ 700-ാമാണ്ടിടയ്ക്കു വെട്ടൂർ പെരുമൺ എന്ന സ്ഥലത്തുവച്ചു് ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷപ്പെടുത്തിയത്രേ. ആ ത്രിവിക്രമൻ കാളീപരനായി ചിലകവനങ്ങൾ രചിച്ചിട്ടുമുണ്ടു്. 998-ാമാണ്ടിടയ്ക്കു കാളിയെ മടവൂർ കൊണ്ടുവന്നു് പ്രതിഷ്ഠിച്ചു. ആ ദേവി ഇപ്പോഴും കാവിൽവീട്ടുകാരുടെ കുടുംബദേവതയായിരിക്കുന്നു. മാർത്താണ്ഡനാശാൻ 990-ൽ ജനിച്ചു. അദ്ദേഹം മഹാപണ്ഡിതനായിരുന്നു. ജ്യോതിഷം, മന്ത്രവാദം, വൈദ്യം, വിഷചികിത്സ ഇവയിൽ നിപുണനായിരുന്ന ഈ വിദ്വാൻ സീതാസ്വയംവരം ഊഞ്ഞാൽപാട്ടും ഭദ്രോല്പത്തി തുള്ളലും രചിച്ചിട്ടുള്ളതായി അറിയുന്നു. മാർത്താണ്ഡനാശാന്റെ സഹോദരിയായ നാരായണിഅമ്മയിൽ ചെറുകരെ ബാലകൃഷ്ണപ്പിള്ളയ്ക്കു് കൊല്ലം 1032 ചിങ്ങമാസം സ്വാതിനക്ഷത്രത്തിൽ ഒരു ശിശു ജനിച്ചു. ജനനകാലത്തെ ഗ്രഹസ്ഥിതി കണ്ടിട്ടു് അവൻ ഒരു മഹാപണ്ഡിതനും കവിയുമായിത്തീരുമെന്നു് ബാലകൃഷ്ണപിള്ളആശാൻ തീർച്ചപ്പെടുത്തി.
രാജാപ്രജാപതിസമോ ജനകഃ പിതാതേ
തേഷാംവധൂസ്ത്വമസിനന്ദിനി പാർത്ഥിവാനാം
യേഷാംഗൃഹേഷ്ടസവിതാ ച ഗുരുർവയം ച.
എന്നു ഭഗവാൻ വസിഷ്ഠമഹർഷി അരുളിച്ചെയ്തതുപോലെ ഈ ശിശുവിന്റെ കുടുംബം—പൂർവകാലത്തു് ജഗദീശ്വരിയായ ശ്രീ ഭദ്രകാളിയിൽ പരമ്പരാസിദ്ധമായ വൈദുഷ്യലാഭത്തിനു വരപ്രസാദം നൽകപ്പെട്ട വിശുദ്ധകുടുംബം—തദനുസാരം നാലഞ്ചു ശതവർഷക്കാലമായി നിരന്തരം അനേകം പണ്ഡിതന്മാർ അലങ്കരിക്കപ്പെട്ട വിദ്വൽകുടുംബം—പിതാവു് ജ്യോതിശ്ശാസ്ത്ര വിദഗ്ദ്ധനും മഹാബുദ്ധിമാനുമായ വീരപുരുഷൻ—മാതാവു നല്ല വിദ്യാഭ്യാസവും സൗശീല്യാദിഗുണങ്ങളുമുള്ള സതീരത്നം—ജനനകാലം വിദ്യാകാരകനായ ബുധൻ സ്വനക്ഷത്രമായ കന്നിരാശിയിൽ ഉച്ചംഗതനായി പണ്ഡിതയോഗപ്രദനായി ഭാഗ്യസ്ഥാനത്തു സ്ഥിതിചെയ്യുന്ന വിശിഷ്ടസമയം—സുദുർല്ലഭമായ ഏതാദൃശഭാഗ്യസമുച്ചയങ്ങളുടെ നിദാനമായ ശിശു, ഭാവിയിൽ ഒരു പണ്ഡിതനായി ഭവിക്കുമെന്നു തീർച്ചപ്പെടുത്തിയ ബാലകൃഷ്ണനാശാന്റെ ദീർഘദർശനം സുസ്ഥാനഗതമാണെന്നു് അവിതർക്കിതമായി അനുമാനിക്കാം. [6]
ഈ ശിശു കുന്നത്തുകളരിയിൽ ഭഗവതീക്ഷേത്രത്തിൽവച്ചു യഥാകാലം ‘കാളിദാസൻ’ എന്നു നാമകരണം ചെയ്യപ്പെട്ടു. ‘കാളിദാസൻ’ എന്നു വിളിക്കാൻ വിഷമമാകയാൽ വീട്ടുകാർ ബാലനെ ‘കാളു’ എന്നു വിളിച്ചുവന്നു. അങ്ങനെയാണു കാളുവാശാൻ എന്ന പേർ പ്രസിദ്ധമായതു്. ‘അക്ഷരം വിപ്രഹസ്തേന’ എന്ന പ്രമാണപ്രകാരം മൂന്നാംവയസ്സിൽ ഒരു ബ്രാഹ്മണനെക്കൊണ്ടു് ബാലനെ എഴുത്തിനിരുത്തി. ബാലകൃഷ്ണപിള്ളആശാൻ തന്നെ പഠിത്തക്കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്നു. മാതാവു് അതിനിടയ്ക്കു മരിച്ചുപോകയാൽ, അദ്ദേഹം മാതാവിന്റെ ചുമതലകൾകൂടി വഹിക്കേണ്ടതായിവന്നു.
ബാലകൃഷ്ണപിള്ള രാമായണവായനയിൽ അതിസമർത്ഥനായിരുന്നതിനാൽ ബാലനെ സോപാനരീതിയിൽ രാമായണം വായിച്ചു് അർത്ഥം പറയുന്നതിനു് അഭ്യസിപ്പിച്ചു. ആറേഴുവയസ്സുപ്രായമുള്ള കുട്ടി രാമായണം വായിച്ചു് വിശദമായി അർത്ഥം പറയുന്നതുകേട്ടു് പലരും അത്ഭുതപ്പെടാറുണ്ടായിരുന്നു. അചിരേണ ബാലൻ സിദ്ധരൂപം, ക്രിയാപദം, ബാലപ്രബോധം മുതലായവ പഠിച്ചു വിഭക്തിജ്ഞാനം സമ്പാദിച്ചശേഷം ഗണനക്രിയ പഠിക്കാൻ തുടങ്ങി. അല്പകാലംകൊണ്ടു് ലാടം, വൈധൃതം മുതലായ ഗണനക്രിയകൾ പരിശീലിക്കുകയും ഹോര, ജാതകപാരിജാതം, സാരാവലി മുതലായവ ഉരുവിടുകയും ചെയ്തു. എന്നാൽ ജ്യോതിഷപഠനം പൂർത്തിയാകുംമുമ്പു് ബാലകൃഷ്ണപിള്ള ദിവംഗതനായി.
അങ്ങനെ പഠിത്തം പെട്ടെന്നു നില്ക്കേണ്ടതായി വന്നുകൂടുകയാൽ, കാളു വീട്ടിനു വെളിയിൽ യഥോരം സഞ്ചരിച്ചുതുടങ്ങി. തുള്ളലും ആട്ടവും ഉള്ള ദിക്കിലെല്ലാം കാളുവും എത്തും എന്ന മട്ടു വന്നുചേർന്നു. എന്നാൽ സ്വഗൃഹത്തിലുണ്ടായിരുന്ന താളിയോല ഗ്രന്ഥങ്ങൾ ഒന്നുവിടാതെ എല്ലാം വായിച്ചു പഠിക്കുന്ന വിഷയത്തിൽ അവൻ ജാഗരൂകനായിത്തന്നെ വർത്തിച്ചു.
ഒരിക്കൽ സമീപസ്ഥനായ ഒരാൾ, കാളുവിന്റെ വലിയ കാരണവരായ കൊച്ചുകുഞ്ഞുപിള്ളയുടെ കൃതിയായ ഒരു കുത്തിയോട്ടപ്പാട്ടു് അവനെ പാടിക്കേൾപ്പിച്ചു. അമ്മാവനെപ്പോലെ തനിക്കും ഒരു കുത്തിയോട്ടപ്പാട്ടു് എഴുതണമെന്നു് ഈ ബാലനും നിശ്ചയിച്ചു. ദേവീപ്രസാദം ഉണ്ടായാൽ ഏതാണു സാധിക്കാത്തതു്? അവൻ അന്നു് എഴുതിയ കവിതയിൽ ഒരു ഭാഗം ഉദ്ധരിക്കാം.
യുൾക്കാമ്പിൽപ്രീതിയോടും വിലസിനകരുണാവാരിധേ ഭദ്രകാളീ!
തൃക്കാൽത്താരിൽസുഭക്ത്യാനതിയനുദിവസംചെയ്തുമേവീടുമീയെൻ
ദുഷ്ക്കാലത്തെശ്ശമിപ്പിച്ചടിയനുകുശലംനല്കി രക്ഷിച്ചിടേണം.
അക്കടൽവർണ്ണനുമക്കനൽക്കണ്ണനുമക്കമലത്തിലിരിപ്പവനും
മുക്കണ്ണർതന്നുടെ പുത്രരും സന്തതമക്കമലാസനപത്നിതാനും
ശക്രാദിയാകിയോരാശാപതികളും, ശക്രപുത്രാദിയാംദേവകളും
അക്കലശത്തിൽപിറന്നവൻമുമ്പായ നിഷ്കന്മഷരായതാപസരും
ഉല്ലാസമോടെൻഗുരുവരനും പുനരെല്ലാമറിവുറ്റെഴും പിതാവും
കല്യാണമുൾക്കൊണ്ടുകാത്തരുളീടണമെല്ലാവരേയും നമസ്കരിച്ചേൻ.
ഇങ്ങനെ എഴുതിത്തീർന്ന പാട്ടുകേട്ടു് സന്തുഷ്ടരായ കൂട്ടുകാർ അവനു ബാലകവി എന്നു പേരു നൽകി. അതിനെത്തുടർന്നു് വേറെയും ചില കുത്തിയോട്ടപ്പാട്ടുകൾ അദ്ദേഹം എഴുതി.
ഈ ഗാനം കാളുവാശാന്റെ ഉന്നതിക്കു വഴിതെളിച്ചു. മടവൂർ സി. നാരായണപിള്ള എന്ന പ്രസിദ്ധസാഹിത്യകാരന്റെ മാതുലനായ കൃഷ്ണപിള്ള ആ ഗാനങ്ങൾ ചൊല്ലിക്കേട്ടിട്ടു് തൽക്കർത്താവിനെ തന്റെ ഗൃഹത്തിൽ വരുത്തിത്താമസിപ്പിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു് ഐവർകളിക്കാരുടെ അപേക്ഷയനുസരിച്ചു് പാഞ്ചാലീസ്വയംവരം ഐവർകളിപ്പാട്ടും അവൻ എഴുതി.
കൃഷ്ണപിള്ളയ്ക്കു തുള്ളൽപാട്ടിൽ വലിയ ഭ്രമമായിരുന്നു. ഒരുദിവസം “തനിക്കു് ഒരു തുള്ളൽക്കഥ എഴുതാമോ?” എന്നു് അദ്ദേഹം പ്രസ്തുത ബാലനോടു ചോദിച്ചു. “ആവാം” എന്നു പറഞ്ഞുകൊണ്ടു് അവൻ സീമന്തിനീചരിതം തുള്ളൽ ഒരാഴ്ച കൊണ്ടു് എഴുതിത്തീർത്തു.
വൈധവ്യത്തിനു ലക്ഷണമെന്നുടെ സാധുസുഭാഷിണിമകളുടെ ജാതേ-
യുണ്ടെന്നാൽമ്മരാജ്യാദികളെക്കൊണ്ടുസുഖിപ്പാനിച്ഛയുമില്ല.”
ഈ തുള്ളൽ നഷ്ടപ്പെട്ടുപോയിരിക്കുന്നു.
പിന്നീടു് കുറത്തിപ്പാട്ടിലാണു് ഈ ബാലകവി കൈവച്ചതു്.
മാരവൈരീതമ്പുരാന്റെ ചാരുനയനത്തിൽ
ഭൈരവതരമതായോരാകൃതിധരിച്ചു്
ദാരുണങ്ങളായിടുന്ന പാണികളിലോരോ
രിഷ്ടിമുഖഭീമതരശസ്ത്രചയമേന്തി
എട്ടുദിക്കുംപൊട്ടുമാറുള്ളട്ടഹാസമോടും
വന്നവതരിച്ചൊരുജഗന്മയേ തായേ നീ
നന്ദിയോടനുഗ്രഹിക്ക ഭദ്രകാളിയംബേ.
അടുത്ത കൃതി ശൂർപ്പണഖാവൈരൂപ്യം കൈകൊട്ടിക്കളിപ്പാട്ടാണു്. പല വൃത്തങ്ങളിലായി ഇരുപതിൽപ്പരം ഗാനങ്ങളുണ്ടു്.
ഇപ്രകാരം കാളു പാട്ടും വായനയും കവിതയുമായി വസിക്കുന്ന കാലത്തു് കിളിമാന്നൂർ കോട്ടൂർ നീലകണ്ഠപ്പിള്ള അവിടെ ചെന്നുചേരുകയും, “ഇവന്റെ പാട്ടുകൾ വായിച്ചുനോക്കിയാൽ അവ ഒരു വ്യുത്പന്നനായ വാസനാകവികളുടെ കൃതികളാണെന്നുതന്നെ തോന്നും. ഇവൻ സംസ്കൃതകൃതികളൊന്നും വായിച്ചിട്ടില്ലെന്നും പറയുന്നു. ഇതു വലിയ വിസ്മയമായിരിക്കുന്നു. ഇവനു ജന്മാന്തരസിദ്ധമായ ബുദ്ധിസാമർത്ഥ്യവും തീക്ഷ്ണമായ കവിതാവാസനയും ഉണ്ടെന്നു കാണുന്നു. ഈ സ്ഥിതിക്കു് ചില സംസ്കൃതകാവ്യങ്ങളും മറ്റും വായിച്ചാൽ ഇവൻ ഒരു മഹാകവിയായി ഭവിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല” എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടതനുസരിച്ചു് കാളു അദ്ദേഹത്തിന്റെകൂടെ താമസമാക്കി. നീലകണ്ഠപ്പിള്ളആശാൻ കിളിമാന്നൂർ കൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകനും ജ്യോത്സ്യനുമായിരുന്നു.
കിളിമാനൂർകൊട്ടാരത്തിലെ താമസംവഴിക്കു ലഭിച്ച മഹൽസംസർഗ്ഗം അവന്റെ കുശാഗ്രബുദ്ധിയെ വികസിപ്പിക്കയും അതു ഭാവിശ്രേയസ്സുകൾക്കെല്ലാം നിദാനമായിത്തീരുകയും ചെയ്തു. രണ്ടു മൂന്നു മാസങ്ങൾക്കിടയിൽ രഘുവംശം, മാഘം, നൈഷധം ഈ കാവ്യങ്ങളിലെ പലേ സർഗ്ഗങ്ങൾ അവൻ പഠിച്ചുതീർത്തു. അവന്റെ സംസ്കൃതഭാഷാപരിചയവും ശബ്ദകോശനിർണ്ണയവും ഊഹാപോഹശക്തിയും കണ്ടു വിസ്മിതനായ ഗുരു “നീ ഇനി കാവ്യശ്ലോകങ്ങൾ ഉരുവിട്ടു ക്ലേശിച്ചിട്ടാവശ്യമില്ല” എന്നുപറഞ്ഞു് നാടകങ്ങളും അലങ്കാരങ്ങളും പഠിപ്പിച്ചുതുടങ്ങി. ഉപരിഗണിതക്രിയകളും അതിനോടുകൂടി അവൻ പരിശീലിച്ചുവന്നു. അക്കാലത്തു് ബുദ്ധിമാനായ ഗുരു അവന്റെ കവിതാവാസനയേയും പോഷിപ്പിക്കാതിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം അവൻ അയ്യപ്പൻകാവിൽവച്ചു് നിമിഷത്തിൽ രചിച്ച ശ്ലോകത്തെ താഴെ ചേർക്കുന്നു.
വീണാനമിക്കും ജനാനാം
പയ്യെപ്പങ്കങ്ങൾപോക്കിപ്പരിചിനൊടവനം-
ചെയ്തുകൊണ്ടാദരേണ
അയ്യപ്പൻകാവിലോമൽകിളിമൃഗനഗരീ-
ശം കടാക്ഷിച്ചിരിപ്പോ-
രയ്യപ്പൻകൗതുകത്തോടടിയനു കുശലം
നൽകുമാറാകവേണം.
ഇങ്ങനെ കാളു അനേകം ഒറ്റശ്ലോകങ്ങൾ ഗുരുവിന്റെ ആജ്ഞാനുസരണം നിർമ്മിച്ചിട്ടുണ്ടു്. കുവലയാനന്ദം പഠിച്ചുകൊണ്ടിരിക്കേ, ഓരോ അലങ്കാരത്തേയും ഉദാഹരിക്കുന്ന ഓരോ ഭാഷാശ്ലോകങ്ങൾ രചിച്ചുവന്നു. അങ്ങനെ രചിച്ച ഭാഷാശ്ലോകങ്ങളിൽ ഒന്നാണു് താഴെ ചേർത്തിരിക്കുന്നതു്.
കില്ലില്ലാതേകിടും തേ മുഖവിധമധുനാ നീയുയർത്തുന്നുവെന്നാൽ
ചൊല്ലാമാകാശദേശേ മതിമുഖിശശിരണ്ടെന്നു സൂക്ഷിച്ചുപാർത്താ-
ലില്ലേതുംസാമ്യമല്ലേ സുമുഖിഭവതിയിൽ തെല്ലുമില്ലേകളങ്കം.
അഞ്ചാറുമാസക്കാലമേ നമ്മുടെ ബാലൻ ഈവിധം ഗുരുകുലവാസം ചെയ്തുള്ളു. അതിനിടയ്ക്കു് അവന്റെ പാണ്ഡിത്യതരു തഴച്ചു വളർന്നുകഴിഞ്ഞു.
വയസ്സു് പതിനഞ്ചുതികഞ്ഞപ്പോൾ, കാളു ഗൃഹത്തിൽ താമസം തുടങ്ങി. എന്നാൽ പഠിത്തം വിട്ടുകളഞ്ഞില്ല. പ്രതാപരുദ്രീയം, കാവ്യപ്രകാശം, ശാകുന്തളം മുതലായ കൃതികൾ സശ്രദ്ധം വായിച്ചു പഠിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കേയാണു മടവൂരിൽ ഒരു സർക്കാർ പള്ളിക്കൂടം സ്ഥാപിതമായതു്. ഒന്നാം വാദ്ധ്യാരായ ഹരിഹരയ്യന്റെ ഉപദേശപ്രകാരം കാരണവൻ ഈ ബാലനെ പള്ളിക്കൂടത്തിൽ അയച്ചു. പക്ഷേ പഠിക്കേണ്ടതായി വന്നില്ല. ഒന്നാംവാദ്ധ്യാർക്കു് അവനെ പഠിപ്പിക്കാനായി ഒന്നും കണ്ടില്ല; നേരേമറിച്ചു് അവനു് അദ്ദേഹത്തിനെ പഠിപ്പിക്കാൻ പലതുമുണ്ടായിരുന്നുതാനും. അങ്ങനെ ശിഷ്യൻ ഗുരുവിനു ലീലാവതിയിലെ പലേ കണക്കുകൾ എഴുതിക്കൊടുത്തു പഠിപ്പിച്ചുവത്രേ.
ഒരുദിവസം സ്ക്കൂൾഇൻസ്പെക്ടർ തോപ്പിൽ ഗോപാലപിള്ള കിളിമാനൂരിനടുത്തുവച്ചു് അദ്ദേഹത്തിനോടു പരിചയപ്പെടുകയും അദ്ദേഹത്തിന്റെ പാണ്ഡിത്യം കണ്ടു് സർക്കാർ ജോലിക്കായി ക്ഷണിക്കയും ചെയ്തു. അങ്ങനെ അദ്ദേഹം പരവൂർ കിഴക്കനേലാപ്രവൃത്തിപ്പള്ളിക്കൂടം രണ്ടാംവാദ്ധ്യാരായി നിയമിക്കപ്പെട്ടു. എന്നാൽ ആ ഉദ്യോഗം നാലഞ്ചുദിവസത്തേക്കു മാത്രമേ അദ്ദേഹം വഹിക്കയുണ്ടായുള്ളു. ഒന്നാം വാദ്ധ്യാർ “ഇൻസ്പെക്ടർ യജമാനൻ അവർകൾ സമക്ഷമം മുമ്പിലേക്കു്” എഴുതിയ ഒരു റിപ്പോർട്ടു് അദ്ദേഹം കാണുകയും ‘സമക്ഷം’ എന്നു വേണ്ടതാണെന്നും ‘മുമ്പാകെ’ എന്നതു് എടുത്തുകളയേണ്ടതാണെന്നും വാദിക്കയും ചെയ്തു. പക്ഷേ ഒന്നാംവാദ്ധ്യാർ സമ്മതിച്ചില്ല. അതിനാൽ ഈ നിരക്ഷരകക്ഷിയുടെ കീഴിലിരിക്കാൻ കഴികയില്ലെന്നുപറഞ്ഞു് അദ്ദേഹം രാജി എഴുതിക്കൊടുത്തുകളഞ്ഞു. അനന്തരം അദ്ദേഹം മാമണ്ണൂർമഠത്തിലെ കുഞ്ഞുണ്ണികളെ പഠിപ്പിക്കാൻ നിയുക്തനായി. ഇങ്ങനെ നമ്മുടെ കാളു കാളുവാശാനായി. അക്കാലത്തു് രചിച്ച ഒരു കീർത്തനത്തിന്റെ ഒന്നുരണ്ടുവരി താഴെ ചേർക്കുന്നു.
അംഭോരുഹനന്ദിനിസുമധുരഭാഷിണി സുലളിതകുളുർകുചകുംഭദ്വയസു കുതുകഭൃശപരിരംഭപ്രിയ പടുവക്ഷഃസ്ഥലജംഭദ്വിഷിവരദമുരഹര.
പുരാധിപമാധവ കരുണാലയ പരിപാലയമാം.
ആശാൻ പതിവായി പ്രദോഷവ്രതം അനുഷ്ഠിച്ചുവന്നു. ഒരുദിവസം ശിവക്ഷേത്രത്തിൽവച്ചു് ‘ശംഭോമഹാദേവ ശങ്കരശ്രീനീലകണ്ഠാ’ എന്നിങ്ങനെ ഒരു പഴയ കീർത്തനം ചൊല്ലുന്നതു കേട്ടു് ഒരു പണ്ഡിതബ്രാഹ്മണൻ ‘ആശാൻ ഇങ്ങനെ പഴയ കീർത്തനം ചൊല്ലാൻ പാടില്ല’ എന്നു പറഞ്ഞുവത്രേ. ഉടനെ അദ്ദേഹം ഉണ്ടാക്കിച്ചൊല്ലിയ കീർത്തനത്തിന്റെ ഒരു ഭാഗമാണു് താഴെ ചേർത്തിരിക്കുന്നതു്.
ശൂലിനേ കപാലിനേതുഭ്യം നിത്യംദയോർമ്മിമാലിനേ നമഃ ദേവദേവ! ഭൂതനായകപാലയനാഥ ദേവരാജമുഖ്യവന്ദിത ഗ്രാവഗൃഹദയംഭാവമതുഹൃദി ഭാവയ ഗിരിജ ദേവ മാംപ്രതി ദർപ്പക പേശലദർപ്പവിനാശന മുപ്പുരഹരജയ സർവവിഭൂഷണ.
ശൂലിന
കാലകിങ്കരന്മാർവരുമ്പോൾ പ്രാണാവസാനേ കാലകാലാലംബനം നീയേ ഉള്ളിലവിരളമുള്ളകൃപയൊടു വെള്ളിമലയതിനുള്ളിലമരിന നല്ലൊരു ദൈവതമേബത ഞങ്ങടെയല്ലലശേഷമകറ്റുക നാഥ.
ശൂലിന
ഇക്കാലത്താണു് പെരുനെല്ലി കൃഷ്ണൻവൈദ്യൻ എന്നും വെളുത്തേരി കേശവനാശാനെന്നും രണ്ടു് ഈഴവയുവാക്കന്മാർ കാവ്യനാടകാലങ്കാരങ്ങൾ വായിച്ചു് സമുദ്ധതരായി പ്രശോഭിച്ചു കൊണ്ടിരുന്നതു്. അവർ കാളുവാശാനോടു് ഒരു കവിതാസമരത്തിൽ ഏർപ്പെട്ടു. സമരം മൂന്നുമാസക്കാലത്തോളം നീണ്ടുനിന്നു. ഒടുവിൽ അവർ കാളുവാശാന്റെ “പദ്യമയവും മർമ്മഭേദകവുമായ വാഗ്വിശിഖങ്ങളാൽ വ്യഥിതഹൃദയരായിട്ടു്” വിരമിച്ചുവത്രേ.
മറ്റൊരവസരത്തിൽ, ഒരു അദ്ധ്യാപകൻ കാളുവാശാനെ ആക്ഷേപിച്ചു് ഒരു ശ്ലോകം എഴുതിയയച്ചു. അതിനു മറുപടിയായി ആശാൻ നൂറു ശ്ലോകങ്ങൾ അയച്ചുകൊടുത്തു് അയാളുടെ തേജോവധംചെയ്തു.
പെരുനെല്ലി വാദമുഖത്തിൽ തന്റെ തെറ്റു സമ്മതിച്ചതിനോടുകൂടി കാളുവാശാന്റെ ഉത്തമ സുഹൃത്തായിത്തീർന്നു. എന്നാൽ പണയിൽ കുഞ്ചുവൈദ്യൻ എന്നൊരാൾ ആക്ഷേപസ്വരത്തിൽ ആശാനു ചില പദ്യങ്ങൾ അയച്ചു. അതിനു മറുപടിയായി ആശാൻ എഴുതി അയച്ച പദ്യങ്ങളിൽ ഒന്നു താഴെ ചേർക്കുന്നു.
മഞ്ജുശ്രീവാസനോദ്യന്മതികൾ ചിലർ ചമയ്ക്കുന്നുസന്ദിഗ്ദ്ധദോഷം
മഞ്ജുത്വംപൂണ്ടുമേവും ചിലയിതരജനം പദ്യമുണ്ടാക്കിയാലോ
ഞഞ്ഞാമിഞ്ഞാഞമഞ്ഞാ ഞണങിണഞമണഞ്ഞങ്ങണോമിഞ്ഞണേതി.
കാളുവാശാൻ വേറെ പലരേയും ഇതുപോലെ തോല്പിച്ചിട്ടുണ്ടു്.
കിളിമാനൂർ നീലകണ്ഠപ്പിള്ള ആശാന്റെ വംശ്യനും ശിഷ്യനുമായിരുന്ന കൊച്ചുവീട്ടിൽ കേശവനാശാൻ കാളുവാശാന്റെ ഒരു സ്നേഹിതനായിരുന്നു. അവർ തമ്മിൽ സ്നേഹപൂർവമായ ഒരു വാദകോലാഹലത്തിൽ ഏർപ്പെട്ടു. കേശവനാശാൻ ‘നവസർഗ്ഗഗതേ മാഘേ നവശബ്ദേനവിദ്യതേ’ എന്നു സ്വയം അഭിമാനിച്ചുപോന്നു. അവർ തമ്മിൽ മത്സരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് കാളുവാശാൻ അയച്ച പദ്യങ്ങളിലൊന്നാണു്,
മാഘനൈപാഠ്യഹുങ്കാരം മോഘം തേനോദ്ധധീതവ.
എന്ന ശ്ലോകം ഒരിക്കൽ ഈ രണ്ടു സ്നേഹിതന്മാരും കൂടിയിരുന്ന അവസരത്തിൽ കേശവനാശാൻ പറഞ്ഞു:ഞാൻ ഒരു സംസ്കൃതശ്ലോകം എഴുതിവയ്ക്കാം. അതിൽ നോക്കിക്കൊണ്ടു തർജ്ജമ പറയാമോ?
- കാളുവാശാൻ
- :ഞാൻ ഒരു ശ്ലോകം എഴുതിവച്ചാൽ നിങ്ങൾക്കു് അതിന്റെ ഭാഷാന്തരം പറയാൻ സാധിക്കുമോ?
- കേശവനാശാൻ
- :ഇല്ല. എന്നെക്കൊണ്ടു സാധിക്കയില്ല.
- കാളു
- :എന്നാൽ നിങ്ങൾ എഴുതു. ഞാൻ പറയാം.
കേശവനാശാൻ:
മേഘംചാതകമണ്ഡലീവ മധുപശ്രേണീവപത്മാകരം
മാകന്ദപികസുന്ദരീ വരമണിവാത്മേശ്വരംപ്രോചിതം
ചേതോവൃത്തിരിയം സദാ ഗുരുനിധേ ത്വാംദ്രഷ്ടുമുൽക്കണ്ഠതേ.
എന്ന ശ്ലോകം എഴുതിവച്ചു. അതു നോക്കിക്കൊണ്ടു് കാളുവാശാൻ,
ചെമ്മേകോകം രവിയെ മുകിലെത്തന്നെവേഴാമ്പൽതാനും
അമ്മാൻകണ്ണാൾപതിയെയതുപോലാമ്പലച്ചന്ദ്രനേയും
കാണ്മാനോർക്കുംവിധമയിഭവദൃർശനം ഞാൻ കൊതിപ്പൂ.
എന്നു നിഷ്പ്രയാസം ചൊല്ലി.
ഇതുകേട്ടു് കേശവനാശാൻ പറഞ്ഞു:നാം തമ്മിലുള്ള മത്സരമെല്ലാം ഇതിനോടു തീർന്നു. ഇനി ആശാൻ എന്നെ എത്ര പരിഹസിച്ചാലും എനിക്കു് ഒരു കൂസലുമില്ല.
കാളു:“അതിപ്പോൾ കാണാമല്ലോ” എന്നു പറഞ്ഞിട്ടു്,
ചൊറിയൻ കേശവക്കമ്പമാണെ”
എന്നവസാനിക്കുന്ന ഒരു ശ്ലോകം പെട്ടെന്നു ചൊല്ലുകയും അതിനു മറുപടിയായി കേശവനാശാനും,
ക്കാളുമില്ല മമ മോദമൊന്നിലും
എന്നു തുടങ്ങുന്ന ഒരു പദ്യം നിർമ്മിക്കയും ചെയ്തു. തത്സമയം കാളുവാശാൻ സ്നേഹിതനെ സ്തുതിച്ചു് ഒരു സംസ്കൃതപദ്യം രചിക്കയും ഉണ്ടായി.
കിളിമാന്നൂർ അയ്യപ്പൻകാവിൽ തെക്കേമഠത്തിൽ പത്മനാഭയ്യർ എന്നൊരു സരസനായ സ്ക്കൂൾഇൻസ്പെക്ടർ താമസിച്ചിരുന്നു. അദ്ദേഹം ക്ഷേത്രപ്രദക്ഷിണം വച്ചുകൊണ്ടിരുന്ന അമ്മതമ്പുരാനെ നോക്കി അവിടുത്തെക്കൊണ്ടു് പത്മബന്ധത്തിൽ ഒരു ശ്ലോകമുണ്ടാക്കാനായി ആശാനോടു് അപേക്ഷിച്ചു. അപ്പോൾ ആശാൻ ചൊല്ലിയ ശ്ലോകമാണിതു്:
രാമാഭിവന്ദ്യാ രാജ്ഞീയം സുഹാരകാപി ഹാ വരാ.
കാലക്രമേണ കാളുവാശാന്റെ വിഖ്യാതി നാടെങ്ങും പരന്നു. പലരും അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി പൂജിച്ചുതുടങ്ങി. ഒരിക്കൽ ആശാനും മടവൂർ സി. നാരായണപിള്ളയുംകൂടി തിരുവനന്തപുരത്തു വന്നു്, കോട്ടയ്ക്കു സമീപത്തെത്തിയപ്പോൾ, ആശാൻ പറഞ്ഞു: “ഇവിടെ ഒരു പിഷാരടിആശാൻ ഉണ്ടെന്നു കേട്ടു. അദ്ദേഹത്തിന്റെ കൈവശം കൗമുദി മുഴുവനും ഉള്ളതായിട്ടറിയാം. നമുക്കു് അങ്ങോട്ടു കയറാം.” ആശാൻ പിഷാരടിയോടു് ഒരുമാസത്തേക്കു് കൗമുദി കടം ചോദിച്ചു. “ഈ പുസ്തകം ബഹുദുർല്ലഭമാണു്. കൊടുത്താൽ തിരിച്ചുകിട്ടുകയില്ലെന്നു് എനിക്കറിയുകയും ചെയ്യാം.” എന്നു പറഞ്ഞു് അദ്ദേഹം ആ അപേക്ഷയെ നിരസിച്ചുകളഞ്ഞു. ആശാൻ വെളിയിൽ വന്നപ്പോൾ സ്ക്കൂൾകുട്ടികൾ പള്ളിക്കൂടത്തിലേക്കു പോകുന്നതു കണ്ടിട്ടു് അവരിൽ ഒരാളുടെ പക്കൽനിന്നു് ഒരു ഓലത്തുണ്ടുവാങ്ങി ഒരു ശ്ലോകം കുറിച്ചയച്ചു. അതു വായിച്ചുനോക്കിയ ഉടനെ പിഷാരടി വെളിയിൽവന്നു് ഹസ്തഗ്രഹണപൂർവം സ്വീകരിച്ചു് അകത്തു കൊണ്ടുപോയി പുസ്തകവും കൊടുത്തിട്ടു്,
അയി സാധയ സാധയേപ്സിതാ സ്മരണിയാസ്സമയേ വയം സഖേ.
എന്നു ആശംസിച്ചുവത്രേ.
ഈയിടയ്ക്കാണു് ഗുരുവിന്റെ ആജ്ഞാനുസാരം ആശാൻ ശങ്കരാചാര്യചരിതം കിളിപ്പാട്ടായി തർജ്ജമചെയ്തുതുടങ്ങിയതു്. ഗ്രന്ഥം പൂർത്തിയായിട്ടുണ്ടെന്നു തോന്നുന്നില്ല.
മാദിത്യോദയംമൂലമന്തരായാന്ധകാരം
നിശ്ശേഷം നശിക്കുന്നു നിശ്ശേഷകർമ്മണമേ-
ശശ്വദാനന്ദമൂർത്തിയാകിയ ഹേരംബ്ബന്റെ
ശ്രീമൽപാദാംഭോരുഹദ്വന്ദ്വത്തിനായിക്കൊണ്ടു
താമസഭാവമെന്യേ തൊഴുന്നേനാവോളവും.
ഈ കൃതിയിൽ കവി തന്റെ ഗുരുവിനെ ഇങ്ങനെ സ്മരിച്ചു കാണുന്നു.
സംജ്ഞേയപദാർത്ഥങ്ങൾ ദർശിപ്പിച്ചിയങ്ങുന്ന
മദ്ഗുരുവരനായ മംഗലമണിദീപം
സദ്ഗുണാകരൻ ക്രോഡഗ്രാമനാമകധാമാ
മേദുരിതോരുഹോരാതത്വാർത്ഥസാരതന്ത്ര-
യാദസാംപതിലോപമുദ്രാസുനാഥൻ ശുഭൻ
ദേവബ്രാഹ്മണസാധുപൂജനരതൻ സർവ
കോവിദാവലിമുഖകൗരവരാകാചന്ദ്രൻ
നീലകണ്ഠാഭിധാനൻ തന്തിരുപ്പാദംനിത്യ-
മാലംബിച്ചിതാവീണുവണങ്ങീടുന്നേനഹം.
പിന്നീടു നാം ആശാനെ കാണുന്നതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെയും തർക്കശാസ്ത്രപണ്ഡിതനായ തഹശീൽദാർ നാണുശാസ്ത്രികളുടേയും പ്രസിദ്ധ ജ്യൗതിഷികനായ കരുങ്കുളം കൃഷ്ണജ്യോത്സ്യരുടേയും ശിഷ്യനായിട്ടാണു്. നീലകണ്ഠപ്പിള്ളയുടെ ഗുരുവും,
“ശ്രീനീലകണ്ഠാഖ്യൻതന്റെ സൽഗുരുവരൻ വഞ്ചിഭൂപാലബഹുമതൻ ശാന്തഭാവനായ് കുമുദാതുംഗസൗമംഗല്യകാന്തിപോഷണരതനായ് കലാനിധിയായ്, ഏറ്റവും യശഃകരമായുള്ള ദീപ്തികൊണ്ടു് കുറ്റംകൂടാതെ ജര്ഗത്തൊക്കവേ വെളുപ്പിച്ചു”കൊണ്ടു വിളങ്ങുന്നതായി ആശാനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന മഹാത്മാവും ആയ കിളിമാനൂർ വിശാഖംതിരുനാൾ തമ്പുരാൻ,
“ഈ വരുന്ന കാളു എന്റെ പ്രിയശിഷ്യനാണു്. ആ വാത്സല്യംകൊണ്ടല്ല അവനെ അയയ്ക്കുന്നതു്. ഇവനു കവിതയിൽ അസാമാന്യമായ വാസന കാണുന്നു. ഇവന്റെ സാഹിത്യസാമർത്ഥ്യം നേരിട്ടുകണ്ടു് ബോധ്യപ്പെടുത്തുന്നതിനായി അയയ്ക്കുന്നതാകുന്നു.” എന്നൊരു കത്തുമുഖേന അദ്ദേഹത്തിനെ കേരളവർമ്മവലിയകോയിത്തമ്പുരാനു് പരിചയപ്പെടുത്തിക്കൊടുത്തു. ആശാന്റെ പ്രൗഢസംസ്കൃതപദ്യങ്ങൾ കണ്ടു സന്തുഷ്ടനായ വലിയകോയിത്തമ്പുരാൻ പലേ പാരിതോഷികങ്ങൾ കൊടുത്തതിനു പുറമേ,
“അമ്മാവൻ ഇവിടെ അയച്ച കാളുവിന്റെ സാമർത്ഥ്യം എത്രയോ അഭിനന്ദനീയവും അതിശയനീയവുമായിരിക്കുന്നു. അവന്റെ താമസം ഈ തലസ്ഥാനനഗരിയിൽ ആയിരുന്നെങ്കിൽ അവന്റെ യോഗ്യത ശതഗുണം പ്രകാശിക്കുമായിരുന്നു” എന്നു മറുപടിയും കൊടുത്തയച്ചു.
തിരുവനന്തപുരത്തുവച്ചു് കാളുവാശാൻ സർവാധി പി. ഗോവിന്ദപ്പിള്ള, ആറ്റുകാൽ ശങ്കരപ്പിള്ള, മുൻഷി രാമക്കുറുപ്പു് മുതലായവരുടെയൊക്കെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.
ആശാന്റെ സംസ്കൃതകവനങ്ങൾ എല്ലാം അതിപ്രൗഢങ്ങളാണു്.
അടുത്തു് ആശാനെ നാം കാണുന്നതു് വർക്കല സംസ്കൃതവിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനെന്ന നിലയിലാണു്. ജോലി നിർവ്വഹിച്ചുകൊണ്ടിരിക്കേ, ചവറയിൽ കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ജ്യോത്സ്യൻ ചാർത്തിക്കൊടുത്ത മുഹൂർത്തത്തേപറ്റി ഒരു തർക്കം ഉത്ഭവിച്ചു. അടിയന്തിരവീട്ടുകാർ നീലകണ്ഠപ്പിള്ള ആശാനേ കണ്ടു ചോദിച്ചു. മുഹൂർത്തം ശരിയല്ലെന്നു് അദ്ദേഹം വിധിച്ചു. എന്നാൽ കൃഷ്ണനാശാനെ തെറ്റു മനസ്സിലാക്കിക്കൊടുക്കുന്നതിലേക്കു് ചവറവരെ ചെല്ലണമെന്നു് അവർ അപേക്ഷിച്ചപ്പോൾ, തനിക്കു വരാൻ നിവൃത്തിയില്ലെന്നും തന്റെ ശിഷ്യനായ കാളുവാശാനെ അയയ്ക്കാമെന്നു് അദ്ദേഹം പറകയാൽ ആശാനു് ഒരു വലിയ വാദത്തിൽ ഏർപ്പെടേണ്ടതായിവന്നു. കാളുവാശാൻ യുക്തികൊണ്ടും പ്രമാണശതങ്ങളെക്കൊണ്ടും കൃഷ്ണനാശാന്റെ വാദമുഖങ്ങളെ എല്ലാം ഖണ്ഡിച്ചു.
ഒരിക്കൽ തിരുവല്ലാ നെടുമ്പുറത്തു കോയിക്കലെ പണ്ഡിതനായ ഒരു തമ്പുരാൻ കിളിമാന്നൂർ കൊട്ടാരത്തിൽ വന്നിരുന്നു. കലഹപ്രിയനായ ‘കൂനൻനമ്പ്യാർ’ എന്നൊരാൾ തിരുവല്ലാരാജാവിന്റെ വാദഘോഷങ്ങളാൽ നീലകണ്ഠപ്പിള്ളആശാൻ സ്തബ്ധനായിപ്പോയെന്ന അർത്ഥംവരുന്ന ഒരു ശ്ലോകം ആരെക്കൊണ്ടോ എഴുതിവാങ്ങിപ്പിച്ചു്, ആശാന്റെ കൈയിൽ കൊടുത്തു. നിർമ്മത്സരനായിരുന്ന നീലകണ്ഠപ്പിള്ളആശാൻ ‘തനിക്കു വാദമൊന്നുമില്ലെ’ന്നു പറഞ്ഞുകൊണ്ടു് ഓലയെ കുടയിൽ തിരുകി വച്ചു. കാളുവാശാൻ ആ ശ്ലോകം കണ്ടു്, ഗുരുവിനെ ധിക്കരിച്ചവനെ കൊമ്പുകുത്തിക്കാൻ അവസരം തേടിക്കൊണ്ടു് ഒരു ഖണ്ഡനപദ്യം എഴുതി നമ്പ്യാരെ ഏല്പിച്ചു. കിളിമാനൂർ കൊട്ടാരത്തിലുള്ള തമ്പുരാക്കന്മാരെല്ലാംകൂടി കാളുവാശാന്റെ വാദചാതുരി കാണാൻ ആഗ്രഹിച്ചു്, ഖണ്ഡനത്തിനു ഖണ്ഡനം എഴുതി അയച്ചുകൊടുത്തു. വാദം കുറേനാൾ നീണ്ടുനിന്നു. ഒടുവിൽ ഇതിനെല്ലാം കൂനൻനമ്പ്യാരുടെ കൃത്രിമമാണെന്നു ഗ്രഹിച്ച കവി അദ്ദേഹത്തിനെ ആക്ഷേപിച്ചു് ‘ശ്വകാകസല്ലാപം’ എന്നൊരു പ്രബന്ധം എഴുതി അയച്ചുകൊടുത്തു.
കാളുവാശാൻ വർക്കല താമസംതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ, കുഴിവിളാകത്തു നാരായണിഅമ്മയെ വിവാഹം കഴിച്ചു. അവിടെവച്ചു ഗുരുവിന്റെ ആജ്ഞാനുസാരം രചിക്കപ്പെട്ട ആട്ടക്കഥയാണു് പ്രഹ്ളാദചരിതം. ആ കൃതിയെപ്പറ്റി കിളിമാന്നൂർ വിശാഖംതിരുനാൾ വലിയതമ്പുരാൻ അയച്ച അനുമോദനശ്ലോകം താഴെ ചേർക്കുന്നു.
കാളികാസുകരുണൈധമാനബഹുദിവ്യനവ്യകവിതാഗതിഃ
കാളവർത്മജകലാവിലാസപടുരാത്മസാരരസികോനിശം
കാളുനാമകവികുഞ്ജരോജയതി ബാലകൃഷ്ണരുചിരാകൃതിഃ.
ഇപ്രകാരം ശിഷ്യഗണപരിസേവിതനായ ആശാൻ വർക്കലെ താമസിച്ചുകൊണ്ടിരിക്കെ ഒരുദിവസം സന്നിഹിതമായിരുന്ന സ്വദേവിയുടെ ഉത്സവത്തിനു ഭാഗഭാക്കാകുന്നതിനുവേണ്ടി മടവൂർ എത്തി. അവിടെവച്ചു് ഗ്രഹണിരോഗം ആരംഭിച്ചു. പലേ ചികിത്സകൾ ചെയ്തുനോക്കി. ഫലിച്ചില്ല. 1063 കുംഭം 10-ാം ൹ രോഹിണിനക്ഷത്രത്തിൽ ഈ അഭിനവകാളിദാസൻ ദിവംഗതനായി.
അദ്ദേഹത്തിന്റെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള കൃതികളെയെല്ലാം ശേഖരിച്ചു് പ്രസിദ്ധീകരിക്കുന്നതു ലോകോപകാരപ്രദമായിരിക്കും. കഷ്ടിച്ചു് മുപ്പത്തിഒന്നു വയസ്സുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളുവെങ്കിലും, അതിനിടയ്ക്കു് അദ്ദേഹം ശാശ്വതമായ യശഃസ്തംഭം നാട്ടിക്കഴിഞ്ഞു.
പ്രഹ്ളാദചരിതത്തിലെ ഒരു ശ്ലോകവും ഗാനവും മാത്രം ഉദ്ധരിക്കുന്നു:
ന്മധ്വാസ്വാദനലാലസഭ്രമരവിഭ്രാമ്യൻസുബാലാനിലം
ജ്യോൽസ്നാചാരുനിശാന്തരേ ദയിതയാ സാപ്രാപൂവാൻനന്ദനം
ദൃഷ്ട്വാ രാമരുചിംശചീംസുമധുരാം ഭാഷാം ബഭാഷേഹരിഃ.
പ. മോഹനീയശീലേബാലേ മോഹനാംഗീമൗലെ
ഏഹി മത്സമീപംശിശു രോഹിണിനായകഫാലെ
കണ്ടാലുംനന്ദനോദ്യാനം കൊണ്ടാടുംവിഹംഗോദ്യാനം
കുണ്ഠതാവിഹീനമാനം പൂണ്ടുവിലസുന്നൂ നൂനം. (മോഹ)
മാലതീമല്ലികാസുമ ജാലമതു കണ്ടിതോ നീ
ചേലിയന്നീടുന്നോരുഡുമാലകൾപോൽശോഭിക്കുന്നൂ. (മോഹ)
ശിഷ്ടരാംജനങ്ങളുടെയിഷ്ടദാനംചെയ്തീടുന്ന
പുഷ്ടശംഖമന്ദാരങ്ങൾ സ്പഷ്ടമേനില്പതുംകാൺക. (മോഹ)
സൂര്യബിംബംപോയ്മറഞ്ഞു വാരിജാതങ്ങൾകരിഞ്ഞു
സാരകാന്തവിയോഗേന നാരിതന്റെമുഖംപോലെ. (മോഹ)
താരേശനുദിച്ചുയർന്നൂ കൈരവങ്ങൾ തെളിയുന്നൂ
ചാരുനിന്മുഖശ്രീകൊണ്ടു പാരമെന്മാനസംപോലെ. (മോഹ)
അഞ്ചിതകോകിലവൃന്ദം പഞ്ചമങ്ങൾപാടീടുന്നൂ
പിഞ്ഛവുവിരുത്തുശിഖിസഞ്ചയങ്ങളാടീടുന്നൂ. (മോഹ)
വണ്ടുകളുംമധുരസമുണ്ടുഷഡ്ജംപാടീടുന്നു
സതണ്ടലർയേകൻതന്റെ കൊണ്ടാടുംഞാണൊലിപോലെ. (മോഹ)
മന്ദവായുസഞ്ചലിതമന്ദാരവല്ലികൾകാൺക
മെല്ലെനമ്മെവിളിക്കുന്നിതെന്നുതന്നെതോന്നീടുന്നു. (മോഹ)
മാരനായവീരൻവന്നു കൂരമ്പുകൾചൊരിയുന്നു
വാരണഗമനേ മനതാരിൽമാൽപെരുകീടുന്നു. (മോഹ)
നല്ലൊരുരജനിയിതു മുല്ലബാണകേളിചെയ്വാൻ
ചൊല്ലിയലുമധരംതന്നല്ലൽതീർക്ക വല്ലഭേ നീ. (മോഹ)
പ്രതിഭടപടലീപാടനപാടവശ്രിതജനതാഹരിചന്ദനപാദപ. (സുര) സുരവരതടിനീമജ്ജനലോലം ഹരികരുണംധുതദുഷ്കൃതജാലം
സുരവനിതാജനമിഹതവകോലം സുരുചിരമിദമനുദിനമതിവേലം. (സുര)
കരളിൽനിനച്ചിട്ടൊരുനിശിയണവാൻ തരമതുവാരാഞ്ഞുരുതരഗുണവാൻ
വരസരസിജശരജൂർത്തിയതണവൻ പരിഗതമരിശരകൃതവ്രണകിണവാൻ. (സുര)
പ്രിയതമതവമുഖവിധുസുകൃതരതേ പ്രിയമൊടുതെളിയണമിഹസുരതരതേ
സ്മയമയചന്ദ്രികവിലയാഞ്ഞയിതേ തപതിമമാക്ഷിചകോരികസുമതേ. (സുര)
വിരവൊടുജിതകരികുലവരകുംഭം സരസിജശരരസപൂരിതകുംഭം
വരകരപരിലാളിതകുചകുംഭം സരസമണച്ചുവിതനുപരിരംഭം. (സുരനാഥ)
ശബ്ദാർത്ഥങ്ങളുടെ സൗകുമാര്യവും പരിപാകവും മാധുര്യവും സന്ദർഭശുദ്ധിയും നോക്കിയാൽ ആട്ടക്കഥകളുടെ കൂട്ടത്തിൽ അത്യുന്നതമായ സ്ഥാനം ഇതിനു കൽപ്പിക്കാവുന്നതാകുന്നു. കവി പിതാവിൽനിന്നു സോപാനരീതിയിലുള്ള ഗാനരീതിയും ചില ഭാഗവതന്മാരിൽനിന്നു ദേശീയ സമ്പ്രദായവും നല്ലപോലെ അഭ്യസിച്ചിരുന്നതിനാലും നല്ല കണ്ഠമാധുരി ഈശ്വരദത്തമായിട്ടുതന്നെ ഉണ്ടായിരുന്നതുകൊണ്ടും, ഈ കൃതിയിലെ ഗാനങ്ങൾക്കു് ഇരയിമ്മന്റെ ഗാനങ്ങൾക്കുള്ളതുപോലുള്ള മാധുരീവിശേഷം കാണുന്നു. കാളുവാശാന്റെ സംസ്കൃതരചനാവൈഭവത്തേയും സംസ്കൃതരചനാപാടവത്തേയും താരതമ്യപ്പെടുത്തി നോക്കുന്നതായാൽ അവ രണ്ടും ശ്രേഷ്ഠങ്ങളായിരിക്കുന്നു എന്നു ശ്വാകാകസല്ലാപത്തിലെ പ്രൗഢഗദ്യങ്ങളും പ്രഹ്ളാദചരിതത്തിലെ പ്രൗഢപദ്യങ്ങളും നിർവിശങ്കം സാക്ഷ്യം വഹിക്കുന്നതായി ഒരു പണ്ഡിതാഗ്രണി അഭിപ്രായപ്പെട്ടിരിക്കുന്നു. ദ്രുതകവിതയിലായിരുന്നു അദ്ദേഹത്തിനു വാസന. ശ്വാകാകസല്ലാപം ഒരു പകൽകൊണ്ടു രചിച്ചതാണു്. പ്രഹ്ളാദചരിതം എഴുതുന്നതിനു രണ്ടുമൂന്നാഴ്ചവട്ടങ്ങളേ വേണ്ടിവന്നുള്ളു.
ആശാൻ പ്രകൃത്യാ സുശീലനും ശാന്തനുമായിരുന്നെങ്കിലും ആരെങ്കിലും ആക്ഷേപിച്ചാൽ വിധമൊക്കെ മാറുമായിരുന്നു. അദ്ദേഹം മാമണ്ണൂർ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്തു് ചാത്തന്നൂർ വാദ്ധ്യാരായിരുന്ന ഒരു ചാക്കോമാപ്പിള കുറേ യുക്തിക്കണക്കുകൾ എഴുതി ഏതാനും പദ്യങ്ങളോടുകൂടി രചിച്ചുകൊടുത്തു. ആ പദ്യങ്ങളിൽ ഔദ്ധത്യം നല്ലപോലെ സ്ഫുരിച്ചിരുന്നു. ആശാനാകട്ടെ ചോദ്യങ്ങൾക്കു് ഉത്തരം എഴുതിയിട്ടു് പദ്യങ്ങൾ അബദ്ധപ്രചുരങ്ങളായിരിക്കുന്നുവെന്നും സംസ്കൃതജ്ഞാനശൂന്യന്മാർക്കു് അങ്ങനെ അബദ്ധംവരുന്നതിൽ അതിശയിപ്പാനില്ലെന്നും ഉള്ള ഒരു കുറിപ്പോടുകൂടി സ്വയംകൃതങ്ങളായ ഏതാനും യുക്തിക്കണക്കുകളോടുകൂടി അയച്ചുകൊടുത്തു. ഈ കത്തു് ചാക്കോമാപ്പിളയുടെ ഉത്സാഹശക്തിയെ ഉത്തേജിപ്പിക്കയും അചിരേണ നീലകണ്ഠപ്പിള്ളയാശാനു ശിഷ്യപ്പെട്ടു സംസ്കൃതം അഭ്യസിക്കയും ചെയ്തുവത്രേ. അതിൽപിന്നീടു് ആശാനും ചാക്കോമാപ്പിളയും പ്രിയസുഹൃത്തുക്കളായിത്തീർന്നു. “എന്റെ പ്രിയശിഷ്യൻ ചാക്കോ കാളുവാശാന്റെ കവനഗ്രന്ഥമാണെന്നു നീലകണ്ഠപ്പിള്ളയും,” “കാളുവാശാൻ അവർകളുടെ ആക്ഷേപശ്ലോകങ്ങളും അനന്തരകാലത്തെ സഹായസഹകരണങ്ങളുമാണു് എന്റെ ഭാവിശ്രേയസ്സുകൾക്കെല്ലാം ഹേതുഭൂതമായ സംസ്കൃതാഭ്യസനത്തിനു് എന്നെ പാത്രീഭവിപ്പിച്ചതെന്നു്” ചാക്കോമാപ്പിളയും പറയാറുണ്ടായിരുന്നു.
കാളുവാശാൻ ജാതിവ്യത്യാസത്തിനു ബദ്ധവിരോധിയായിരുന്നു. എല്ലാ ജാതിക്കാരോടും മതക്കാരോടും അദ്ദേഹം സമഭാവനയോടാണു് പെരുമാറിവന്നതും. അദ്ദേഹത്തിന്റെ കവനചാതുരിയെപ്പറ്റി അഭിജ്ഞോത്തമനായ രാമക്കുറുപ്പുമുൻഷി ഒരു കഥ പറഞ്ഞിട്ടുള്ളതു രസാവഹമാണു്. ഒരിക്കൽ മടവൂർ സി. നാരായണപിള്ള ഭാഷാചരിത്രകാരനായ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരെ കാണാൻ ചെന്നിരുന്നു. അവിടെ രാമക്കുറുപ്പുമുൻഷിയും ഉണ്ടായിരുന്നു. ഗോവിന്ദപ്പിള്ള അദ്ദേഹത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു് അന്നത്തെ നിമിഷകവിയുടെ സഹോദരനെന്നായിരുന്നു. ഉടൻതന്നെ രാമക്കുറുപ്പുമുൻഷി നാരായണപിള്ളയെ അടുത്തുവിളിച്ചു നിങ്ങളുടെ കാളിദാസനു സൗഖ്യംതന്നെയല്ലേ എന്നു ചോദിച്ചു. സൗഖ്യംതന്നെ എന്നു മറുപടി പറഞ്ഞപ്പോൾ അദ്ദേഹം തുടർന്നു: ഞാൻ ആളിനെ ഈയിടെ ഇവിടെവച്ചാണു കണ്ടതു്. നിങ്ങളുടെ പേരെന്തെന്നു ഞാൻ ചോദിച്ചപ്പോൾ, കാളിദാസൻ എന്നു പറഞ്ഞു. അതുകേട്ടു് എനിക്കു പുച്ഛരസം തോന്നി. കുറേ വല്ല കാവ്യശ്ലോകങ്ങളും പഠിച്ചു് മുറിപ്പദ്യങ്ങളുമുണ്ടാക്കി കാളിദാസനെന്നു സ്വയം അഭിമാനിക്കുന്ന ആൾ എന്നാണു് ഞാൻ വിചാരിച്ചതു്. നിങ്ങളുടെ പേർ അസാധാരണം തന്നെയെന്നു ഞാൻ പറഞ്ഞപ്പോൾ ഇദ്ദേഹം, മി. ഗോവിന്ദപ്പിള്ള “അതിരിക്കട്ടെ; കാളിദാസന്റെ നിമിഷകവനസാമർത്ഥ്യം ഒന്നു പരിശോധിച്ചുനോക്കുക” എന്നു പറഞ്ഞു. ഉടനേ ഞാൻ നിങ്ങളുടെ കവനപരിചയം സംസ്കൃതത്തിലോ മലയാളത്തിലോ എന്നു ചോദിച്ചു. ‘രണ്ടിലുമാകാം’ എന്നു മറുപടി കിട്ടിയപ്പോൾ, ഒരു പെൻസിലും കടലാസും കൊടുത്തിട്ടു്, കാളിദാസനെപ്പറ്റി ഒരു പദ്യം സംസ്കൃതത്തിലെഴുതാൻ ഞാൻ ആവശ്യപ്പെട്ടു. വിദ്വാൻ പെട്ടെന്നു് ഒരു ശ്ലോകം എഴുതിവച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. പദ്യം വായിച്ചുനോക്കിയപ്പോൾ അത്ഭുതം ദ്വിഗുണീഭവിച്ചു. പദ്യം അത്രയ്ക്കു രസാവഹമായിരുന്നു. കവിയെ ഒന്നു പരീക്ഷിക്കാൻ വേണ്ടി അതിലെ ചില പ്രയോഗങ്ങൾ തെറ്റാണെന്നു ഞാൻ വാദിച്ചു. വിദ്വാന്റെ ഭാവം പകർന്നു–എന്തിനു്? എന്നോടു കൊണ്ടുപിടിച്ചു തർക്കിച്ചു. കാളിദാസപ്രയോഗങ്ങൾ തന്നെ ഉദ്ധരിച്ചു് വിദ്വാൻ അവയുടെ സാധുത്വം സമർത്ഥിച്ചു. ഞാൻ സന്തോഷിച്ചു. ആൾ ഒരു കൊച്ചുകാളിദാസൻതന്നെ; സംശയമില്ല.”
കാളുവാശാൻ നല്ല ഗായകനായിരുന്നു എന്നു പ്രസ്താവിച്ചല്ലോ. അദ്ദേഹം അനേകം മനോഹരഗാനങ്ങൾ വിവിധരാഗങ്ങളിൽ എഴുതീട്ടുണ്ടു്. പക്ഷേ എന്തു കവിതയായിരുന്നാലും എഴുതിക്കഴിഞ്ഞാൽ പിന്നെ സൂക്ഷിക്കണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ യാതൊരു ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടു് പല കൃതികളും നഷ്ടപ്പെട്ടുപോയിട്ടുണ്ടു്.
ഒരിക്കൽ നെടുമ്പുറത്തു കോയിത്തമ്പുരാൻ തിരുവനന്തപുരത്തു പോയിട്ടു് തിരിച്ചു പോരുംവഴി കിളിമാനൂർ കൊട്ടാരത്തിൽ ചെന്നുചേർന്നു. അദ്ദേഹം മഹാരാജാ തിരുമനസ്സിലേക്കു സമർപ്പിച്ച ചക്രബന്ധത്തിലുള്ള ഒരു പദ്യം കാണിച്ചിട്ടു് അതിന്റെ അർത്ഥകല്പനകളേപ്പറ്റി പ്രശംസിച്ചു. ഒടുവിൽ “ഈമാതിരി പദ്യം എഴുതത്തക്ക വല്ലവരും ഇവിടെ ഉണ്ടോ” എന്നു ചോദിച്ചപ്പോൾ കിളിമാന്നൂർവലിയകോയിത്തമ്പുരാൻ പറഞ്ഞു:“ഉണ്ടു്, എന്റെ ശിഷ്യൻ കാളുവുണ്ടു്.”
കാളുവിനെ വരുത്തിയിട്ടു് ഈവിധം അർത്ഥാന്തരങ്ങളോടുകൂടിയ പദ്യം എഴുതാമോ എന്നു തമ്പുരാൻ ചോദിച്ചു.
- ആശാൻ
- –എഴുതാം.
- തമ്പുരാൻ
- –ഞാൻ പോകുംമുമ്പേ എഴുതിക്കാണിക്കാമോ?
- ആശാൻ
- –ഇപ്പോൾതന്നെ എഴുതിത്തരാം.
- തമ്പു
- –എത്ര സമയം വേണ്ടിവരും?
- ആശാൻ
- –ഒരു മണിക്കൂർ.
- തമ്പു
- –കൊള്ളാം; ഒരു മണിക്കൂറോ? എന്നാൽ എഴുതികാണിക്കുക.
കാളുവാശാൻ അടുത്ത മുറിയിൽ ചെന്നിരുന്നു് ഒരു ചക്രബന്ധം രചിച്ചു. അദ്ദേഹം പോയപ്പോൾ തമ്പുരാൻ പറഞ്ഞു:
“ഇദ്ദേഹം ബുദ്ധിമാനാണെന്നു തോന്നുന്നു. എങ്കിലും അഹങ്കാരം കുറെ അധികമാണു്.”
വലിയതമ്പുരാൻ—അങ്ങനെ അല്ല. അവൻ മഹാ സമർത്ഥനാണു്.
കാളുവാശാൻ പറഞ്ഞ സമയത്തിനുള്ളിൽ ശ്ലോകം എഴുതികൊണ്ടുവന്നു. ആ പദ്യം രാജാവിന്റെ പദ്യത്തെക്കാൾ പതിന്മടങ്ങു പ്രൗഢവും ഹൃദ്യവുമായിരുന്നു. തമ്പുരാൻ അദ്ദേഹത്തിനു് ഒരു തുപ്പട്ടി നേര്യതു സമ്മാനിച്ചു. അദ്ദേഹം അവിടെനിന്നു പോയപ്പോൾ തമ്പുരാൻ പറഞ്ഞു:
“ഈ ആളിന്റെ അഗാധബുദ്ധിയും ദ്രുതകവനവൈദഗ്ദ്ധ്യവും അതിവിസ്മയനീയമായിരിക്കുന്നു. അതു വിചാരിച്ചാൽ ആൾ അല്പായുസ്സാണെന്നു തോന്നുന്നു.”
ഈ സംഭവത്തിനുശേഷം കാളുവാശാൻ അധികനാൾ ജീവിച്ചിരുന്നില്ല. അന്നു രചിച്ച ചക്രബന്ധപദ്യം താഴെ ഉദ്ധരിക്കുന്നു.
ലബ്ധ്വാവർത്തത ഭർത്തുരക്ഷ്ണിചപലാ വാസ്തുക്രിയാമിന്ദിരാ-
യത്തേഭൂതിമൃതേവധിം രചയതേ ഭൂഭൃംഗപാതേന തേ-
താം പത്മാലയതാം ജഗാമ യദയം രാജ്ഞാം ചതേഽബ്ജാക്ഷതാം.
കാളുവാശാനെപ്പറ്റിയുള്ള ഈ വിവരണത്തിനു നാം മടവൂർ സി. നാരായണപ്പിള്ള അവർകളോടു കടപ്പെട്ടിരിക്കുന്നു.
കാത്തുള്ളിത്തറവാടു് കൊടുങ്ങല്ലൂർ പട്ടണത്തിൽ മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ആ പ്രസിദ്ധഗൃഹത്തിൽ ആയിരുന്നു അച്യുതമേനോന്റെ ജനനം. അദ്ദേഹം 1026 മകരം 28-ാംതീയതി ജനിച്ചു. പിതാവു് കൊടുങ്ങല്ലൂർ പുല്ലൂറ്റു് അംശത്തിലുള്ള മാമ്പറ്റെ നാരായണൻനമ്പൂതിരി എന്ന ഭാഷാകവിയായിരുന്നു. അഞ്ചാംവയസ്സിൽ ശൃംഗപുരത്തു വാരിയത്തെ അച്യുതവാരിയർ എഴുത്തിനിരുത്തി. എട്ടുപത്തു വയസ്സുവരെ എഴുത്തും വായനയും പഠിച്ചിട്ടു് ബാലൻ കൊടുങ്ങല്ലൂർ ചെറിയകൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ ഇവരോടൊപ്പം വിദ്വാൻ കുഞ്ഞുരാമവർമ്മത്തമ്പുരാന്റെ അടുക്കൽ സംസ്കൃതം പഠിച്ചു തുടങ്ങി. പ്രധാന കാവ്യങ്ങളും വ്യാകരണം അലങ്കാരം മുതലായവയും എല്ലാം ഈ ഗുരുവിൽനിന്നാണു് പഠിച്ചതു്. പതിനാറുവയസ്സായപ്പോഴേക്കും അദ്ദേഹം സാമാന്യം നല്ല വ്യുത്പത്തി സമ്പാദിച്ചുകഴിഞ്ഞു.
ചെറുപ്പത്തിലേ നല്ല കവിതാവാസന പ്രകാശിപ്പിച്ചു തുടങ്ങി. എന്നാൽ ശബ്ദത്തിലുള്ളതുപോലുള്ള നിഷ്ക്കർഷ അർത്ഥവിഷയത്തിൽ ഉണ്ടായിരുന്നില്ല. കവിതകളെല്ലാം പ്രാസാനുപ്രാസങ്ങൾ നിറഞ്ഞിരിക്കുന്നു. ഛായാശ്ലോകങ്ങൾ രചിക്കാൻ നല്ല വിരുതനായിരുന്നു.
വിഡ്ഢിത്തംകാട്ടിയോരോ ഫലിതവുമിടയിൽ തർക്കവാക്കുംതകർത്തു്
മട്ടെല്ലാമൊന്നുമാറിച്ചിലരെയഥദുഷിച്ചേവമാത്മാഭിമാനം-
വിട്ടുത്സാഹിച്ചു കൂസാതടവിലിഹനടക്കുന്നതാരെന്നറിഞ്ഞോ?
അദ്ദേഹം ജൈമിനീയാശ്വമേധം കിളിപ്പാട്ടു്, അംബോപദേശം, സതീദർശനം മണിപ്രവാളം, രുക്മിണീസ്വയംവരം (അപൂർണ്ണം), ആനന്ദരാമായണം കിളിപ്പാട്ടു്, കവിപുഷ്പമാല എന്നീ കൃതികളും അനേകം ഒറ്റശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്.
നീറീടും നിടിലാക്ഷിതന്നിലവനെപ്പെട്ടെന്നു ചുട്ടെങ്കിലും
സാരംകൂടിയവില്ലുകൊണ്ടു തലയിൽതാഡിച്ച പാർത്ഥന്നുവ-
മ്പേറും പാശുപതംകൊടുത്ത ഭഗവാനീശൻ നമുക്കാശ്രയം.
ന്നില്ലേ സന്തോഷപൂർണ്ണാശയമുടയഭവാനെപ്പൊഴും വിപ്രമൗലേ
എല്ലാക്കാമങ്ങളേയും ജഗതിതടവുകൂടാതെ വർഷിപ്പതോർത്താ-
ലുല്ലാസാലാരണന്മാരുടയശുഭമെഴും ധർമ്മമാംകർമ്മമല്ലോ.
അഹീനധർമ്മംപരമാചരിക്കും
മഹീസുരൻ ഹന്തജനത്തിനെല്ലാം
മഹീതലേ കാമിതമൊക്കെ വിണ്ണോർ
മഹീരുഹംപോലെ കൊടുക്കുമല്ലോ
തൃഷ്ണയുള്ളവനു സർവ്വദിക്കിലും
കൃഷ്ണമേറ്റമുളവായ്വരുംദൃഢം
തൃഷ്ണവിട്ടവനുതെല്ലുമെങ്ങുമേ
കഷ്ണമില്ലിതു സമസ്തസമ്മതം.
കവി പുഷ്പമാലയാണു് വെണ്മണി മകൻനമ്പൂരിപ്പാട്ടിലെ ‘കാത്തുള്ളിലച്യുത’ എന്നു തുടങ്ങിയ പ്രസിദ്ധ പദ്യങ്ങൾക്കു് അവസരം നല്കിയതു്.
കവിഭാരതത്തിൽ കാത്തുള്ളിലച്യുതമേനോനെപ്പറ്റി ഇങ്ങനെ ഒരു ശ്ലോകം ചേർത്തിരിക്കുന്നു.
യിഷ്ടംപാർത്ഥനിലാർന്നുതൽപ്രിയതമാസോദര്യനായ് പ്രാദരം
ശിഷ്ടന്മാർക്കു ഗുണംവരുത്തുവതിനായ് പ്രാണപ്രയത്നപ്പെടും
ധൃഷ്ടദ്യുമ്നനതാണുധൃഷ്ടതമനാം കാത്തുള്ളിലുള്ളച്യുതൻ.
കാത്തുള്ളിലച്യുതമേനോൻ 1085 തുലാം 15-ാംതീയതി പരലോകം പ്രാപിച്ചു.
അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ളതും നൂറിൽപരം ഉപകുടുംബങ്ങളായ് പിരിഞ്ഞു പാർത്തുവരുന്നതുമായ ഒരു പ്രസിദ്ധ ക്രിസ്ത്യൻ കുടുംബമാണു് കണ്ടത്തിൽ. ഈ കുടുംബത്തിന്റെ യഥാർത്ഥ സ്ഥാപകൻ മാത്തുള്ളമാപ്പിളയായിരുന്നു. അദ്ദേഹം കല്ലൂപ്പാറയിൽ നിന്നു തിരുവല്ലായിൽ വന്നു്, അവിടുത്തെ പ്രധാനപ്പെട്ട നസ്രാണികുടുംബങ്ങളിൽ ഒന്നായ കാഞ്ഞിരക്കാട്ടു കുര്യന്റെ മൂത്തപുത്രിയായ മറിയാമ്മയെ വിവാഹം ചെയ്തു. മഹാ ബുദ്ധിശാലിയായ മാത്തുള്ള പുകയിലവ്യാപാരത്തിലും മറ്റും ഏർപ്പെട്ടു് ഒട്ടുവളരെ പണം സമ്പാദിച്ചു് നല്ല ധനികനായി. 995-ൽ ആണു് കണ്ടത്തിൽ ഭവനം സ്ഥാപിക്കപ്പെട്ടതു്. അദ്ദേഹത്തിനു ബലിഷ്ഠകായന്മാരായ ആറു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായി. മൂത്തമകനായ കറുത്താലിൽ ഈപ്പൻ 1008-ൽ അയിരൂർ കുറുംതോട്ടത്തു നിന്നു ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ ഉണ്ടായ നാലാമത്തെ പുത്രനായിരുന്നു വർഗ്ഗീസ് മാപ്പിള. അദ്ദേഹം 1032-ൽ ജനിച്ചു. കണ്ടത്തിൽവീട്ടുകാരെല്ലാം വിദ്യാഭ്യാസവിഷയത്തിൽ അനല്പമായ താല്പര്യമുള്ളവരായിരുന്നു. പിതാവായ ഈപ്പനു് ജ്യോതിശ്ശാസ്ത്രത്തിലും മറ്റും സാമാന്യം ജ്ഞാനമുണ്ടായിരുന്നത്രേ.
വർഗ്ഗീസ്മാപ്പിളയുടെ ഓമനപ്പേർ വരിച്ചൻ എന്നായിരുന്നു. ഗീവർഗ്ഗീസ് പാതിരിയുടെ ഉപദേശമനുസരിച്ചു് ഈപ്പൻ തന്റെ കുട്ടികളെ തുകലശ്ശേരി ബംഗ്ലാവിലും അവിടെനിന്നു് സി. എം. എസ് കാളേജിലും അയച്ചു് ഇംഗ്ലീഷ് പഠിപ്പിച്ചു. വർഗ്ഗീസിനു ചെറുപ്പത്തിലേതന്നെ എഴുത്തച്ഛന്റെ കൃതികളും നമ്പ്യാരുടെ തുള്ളലുകളും വായിക്കുന്നതിൽ വലിയ പ്രതിപത്തിയുണ്ടായിരുന്നു. നാട്ടാശാനിൽനിന്നു ലഭിച്ച സംസ്കൃതപരിചയം കഥകളികൾ വായിച്ചു രസിക്കുന്ന വിഷയത്തിൽ സഹായകമായും ഭവിച്ചു. ഇങ്ങനെ മലയാളത്തിലെ ഉത്തമകൃതികളുമായി അദ്ദേഹത്തിനു ലഭിച്ച പരിചയദാർഢ്യമാണു് ഭാഷാപോഷണവിഷയത്തിൽ അദ്ദേഹത്തിനെ മുന്നോട്ടു തള്ളിവിട്ടതു്. കോട്ടയത്തെ പഠിത്തം പൂർത്തിയാക്കീട്ടു് വർഗ്ഗീസുമാപ്പിള തിരുവനന്തപുരം കാളേജിൽ പഠിത്തം തുടങ്ങി. എന്നാൽ കണക്കുവിഷയത്തിൽ പിന്നോക്കമായിരുന്നതിനാൽ അദ്ദേഹം പഠിത്തം നിർത്തീട്ടു് വീട്ടിലേക്കു പോന്നുകളഞ്ഞു. അന്നുമുതല്ക്കു രാജ്യത്തിനും, സമുദായത്തിനും, സ്വഭാഷയ്ക്കുംവേണ്ടി അദ്ദേഹം നാനാമുഖമായ പ്രവർത്തനപരിപാടി സമാരംഭിച്ചു. 1056-ൽ അദ്ദേഹം കൊച്ചിയിലെ കേരളമിത്രം പ്രസ്സിന്റെ ഉടമസ്ഥനായ ദേവജി ഭീമജിയെ പ്രോത്സാഹിപ്പിച്ചു് ഒരു പത്രം പുറപ്പെടുവിക്കയും രണ്ടുകൊല്ലം അതിന്റെ ആധിപത്യം വഹിച്ചുകൊണ്ടു് കൊച്ചിയിൽതന്നെ താമസിക്കയും ചെയ്തു. കേരളമിത്രമെന്നുതന്നെയായിരുന്നു പത്രത്തിന്റെയും പേർ. ഈ പത്രപ്രവർത്തനംവഴിക്കു് വർഗ്ഗീസുമാപ്പിളയ്ക്കു കൊച്ചിയിലേയും തിരുവിതാംകൂറിലേയും അഭ്യസ്തവിദ്യരുടെയെല്ലാം പരിചയവും സ്നേഹവും സമ്പാദിക്കാൻ സാധിച്ചു. അക്കാലത്തു് അദ്ദേഹത്തിന്റെ പ്രോത്സാഹനത്താൽമാത്രം തൂലികാവ്യവസായത്തിൽ ഏർപ്പെട്ട പലരും പിൽക്കാലത്തു നല്ല ലേഖകന്മാരായും ഗ്രന്ഥകാരന്മാരായും തീർന്നിട്ടുണ്ടു്.
രണ്ടുകൊല്ലത്തിനുശേഷം വർഗ്ഗീസുമാപ്പിള പിതാവിന്റെ നിർബന്ധത്താൽ സർക്കാർ ജോലിയിൽ പ്രവേശിച്ചുവെങ്കിലും അതിൽനിന്നു് അചിരേണ പിരിഞ്ഞു് അല്പകാലം സി. എം. എസ് കാളേജിൽ മുൻഷിപ്പണി വഹിച്ചു. 1065-ൽ മലയാളമനോരമക്കമ്പനിയും മനോരമപ്പത്രവും സ്ഥാപിക്കപ്പെട്ടു. മലയാളമനോരമയുടെ ഒരു വശം മുഴുവനും ഭാഷാപോഷണവിഷയത്തിനായി ഒഴിച്ചിട്ടിരുന്നു. അങ്ങനെ മലയാളക്കരയിലെ പ്രധാന കവികളുടെയെല്ലാം കേളീരംഗമായിത്തീർന്ന മനോരമ, അചിരേണ പത്രങ്ങളുടെ കൂട്ടത്തിൽ അഗ്രിമസ്ഥാനം സമ്പാദിച്ചു.
ആദ്യത്തെ കവിസമാജം മനോരമ ആഫീസിൽവച്ചാണു നടന്നതു് ഈ കവിസമാജം ക്രമേണ ഭാഷാപോഷിണിസഭയായി രൂപാന്തരപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ മനോരമ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ സാഹിത്യകുശലന്മാരുടെ വാത്സല്യത്തിനു പാത്രമായി. കേരളകാളിദാസൻ മനോരമയെ ആദ്യമായി സ്വീകരിച്ച അവസരത്തിൽ പത്രാധിപർക്കു് അയച്ച പദ്യം താഴെ ചേർക്കുന്നു.
സല്ലോകത്തിനു സാരവാർത്തയതിനാലുല്ലാസമുൾത്താരിനും
ചൊല്ലാർന്നോരു മനോരമേയമണുവും വല്ലായ്മയില്ലാതെയി-
ന്നെല്ലാരോടുമണഞ്ഞു തുല്യമനിശം കല്യാണമാർന്നീടണം.
ഉത്തമരീതിയിൽ പത്രപ്രവർത്തനം നടത്തേണ്ടതെങ്ങനെയെന്നു് മലയാളികൾക്കു് കാണിച്ചുകൊടുത്ത രണ്ടു മഹാത്മാക്കൾ വർഗ്ഗീസുമാപ്പിളയും, സി. കുഞ്ഞുരാമൻ നായരുമായിരുന്നു. എന്നാൽ വർഗ്ഗീസുമാപ്പിളയെപ്പോലെ ഇത്ര വളരെ ചെറുപ്പക്കാരെ സാഹിത്യപരിശ്രമങ്ങളിലേക്കു് ഉന്തിത്തള്ളിവിട്ടു്, അവരെ അടിക്കടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നവർ തുലോം വിരളമാണു്. ഒ. എം. ചെറിയാൻ, കട്ടക്കയത്തിൽ ചെറിയാൻമാപ്പിള, കൊട്ടാരത്തിൽ ശങ്കുണ്ണി, മൂർക്കോത്തു കുമാരൻ, അമ്പലപ്പുഴ മാധവപ്പുതുവാൾ, എം. പി. വർക്കി എന്നിങ്ങനെ പിൽക്കാലത്തു പ്രസിദ്ധിപെറ്റ പലർക്കും മലയാളമനോരമയോടുണ്ടായിരുന്ന കടപ്പാടു പറഞ്ഞറിയിക്കാവുന്നതല്ല.
‘ന ജാതോയേന ജാതേന യാതി വംശസമുന്നതിം.’
എന്ന വാക്യത്തെ അനുസ്മരിപ്പിച്ചു്,
ക്കണ്ടത്തിലാക്കിയതുമീവരനായിരുന്നു.
എന്നു നിസ്സംശയം പറയാം. കോട്ടയം എം. ഡി. സിമ്മനാരി, തിരുവല്ലാ എം. ജി. എം. ഹൈസ്ക്കൂൾ, തിരുമൂലപുരം ബാലികാമഠം എന്നീ വിദ്യാലയങ്ങളും, തിരുമൂലപ്പള്ളിയും അദ്ദേഹത്തിന്റെ ഉത്സാഹഫലങ്ങളാണു്.
ഒരു ഗ്രന്ഥകാരന്റെ നിലയിലും വർഗ്ഗീസുമാപ്പിളയ്ക്കു് ഒരു മാന്യസ്ഥാനം ഉണ്ടായിരുന്നു. എബ്രായിക്കുട്ടി, കലഹിനീദമനം എന്നീ നാടകങ്ങളും, യദുകുലരാഘവം, പോർഷ്യാസ്വയംവരം എന്നീ ആട്ടക്കഥകളും, സച്ചരിത്രശതകവും, വിസ്മയജനനം പത്തുവൃത്തവും, ഇഷ്ടസോദരീവിലാപം, കീർത്തനമാല, വിക്ടോറിയാ ചരിത്രസംഗ്രഹം മുതലായ കൃതികളും അദ്ദേഹത്തിനാൽ നിർമ്മിക്കപ്പെട്ടവയാണു്.
ദർപ്പവിച്ഛേദം അഥവാ രഘുകുലരാഘവം എന്ന കൃതിയെപ്പറ്റി മൂന്നാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. കലഹിനീദമനകം ഷേക്സ്പീയരുടെ Taming of the Shrew എന്ന നാടകത്തിന്റെ അനുകരണമാകുന്നു. മാതൃകയ്ക്കായി രണ്ടു പ്രാകൃതപാത്രങ്ങളുടെ സംഭാഷണത്തിൽ ഒരംശവും ഒന്നുരണ്ടു ശ്ലോകങ്ങളും അതിൽ നിന്നു് ഉദ്ധരിക്കുന്നു.
ചാരായക്കടയുടെ മുൻവശം. വർക്കിയും ചോകോത്തിയും പ്രവേശിക്കുന്നു.
- വർക്കി:
- അപ്പനാണെ നീ എന്റെ ഒരടിക്കില്ലേ.
- ചോകോത്തി:
- ഛേന്നേ! ഇതെവിടെക്കെടന്ന എരപ്പാളി. താനാരാ?
- വർക്കി:
- ക–ക-ക–കവളുമ്മടലേ! ചെരട്ടയ്ക്കകത്തു മാപ്പിളയാണോടീ എരപ്പാളീ! ഞങ്ങൾ കിനായിക്കിരിയാച്ചന്റെകൂടെ വന്നവരാ. അല്ലെങ്കിൽ ആയക്കെട്ടെടുപ്പിച്ചു നോക്കു്. ഒരിക്കൽ പറഞ്ഞതു് അങ്ങനെ ഇരിക്കട്ടേ. ഇനി ഉരിയാടിയേക്കരുതു്.
- ചോ:
- താൻ പൊട്ടിച്ച പിഞ്ഞാണിക്കു് വില കൊടുക്കത്തില്ല. അല്ലേ?
- വർക്കി:
- ഇല്ല. ഒരീയക്കാശു കൊടുക്കേല. പുണ്യാളച്ചനാണ വേഗം പൊയ്ക്കോ. അതാ നിനക്കു നല്ലതു്.
- ചോ:
- ഇനിക്കറിയാമല്ലോ. ഞാൻ ചെന്നു് എട്ടുകോനട്ടനെ വിളിച്ചോണ്ടു വരും. (പോകുന്നു)
- വർക്കി
- :എട്ടുകോനട്ടനോ പത്തുകോനട്ടനോ പന്ത്രണ്ടുകോനട്ടനോ വരട്ടേ. ഞാൻ അവനോടു ചട്ടംപിടിച്ചുതന്നെ ഉത്തരട്ട പറയും. ഇതൊന്നുംകൊണ്ടു് വർക്കി കൂട്ടാക്കുന്നോനല്ല. അല്ലെങ്കിൽ അതുതന്നെ ഒന്നു കാണാമല്ലൊ. വരട്ടേ. ആരെങ്കിലും വരട്ടേ. (നിലത്തുകിടന്നുറങ്ങുന്നു.) “ഇവിടെത്തന്നെ കാണാമല്ലോ.”
താൻതാനേ പിന്തിരിഞ്ഞും പുനരരികിലണഞ്ഞശ്രു പാരം ചൊരിഞ്ഞും
സ്വാന്തം വെന്തങ്ങുനില്ക്കും നളനെയുമവനോ കാന്തനെന്നോർത്തുറക്ക-
ഭ്രാന്ത്യാ ചുംബിച്ചിടും തൽക്കമനിയുടെ മുഖത്തേയുമത്യാഭയോടും.
1079-ൽ ആയിരുന്നു വർഗ്ഗീസുമാപ്പിളയുടെ ചരമം. ‘വർഗ്ഗീസുമാപ്പിളയുടെ ചരമംമൂലം എന്റെ വലതുകൈ ഒടിഞ്ഞുപോയി’ എന്നാണു് ആ ദുഃഖവാർത്ത അറിഞ്ഞ അവസരത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അരുളിച്ചെയ്തതു്.
തിരുവനന്തപുരത്തുനിന്നും ഏഴെട്ടുനാഴിക വടക്കുകിഴക്കായി ചെമ്പഴന്തി എന്നൊരു ദേശമുണ്ടു്. അവിടെ നായരീഴവമൈത്രിയുടെ സജീവോദാഹരണമെന്നപോലെ വർത്തിക്കുന്ന മണയ്ക്കൽ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറുമാറി വയൽവാരം എന്നൊരു കുടിൽ കാണാം. ആ കുടിഞ്ഞിലിനെയാണു് നായരീഴവമൈത്രിയുടെ സംസ്ഥാപനത്തിനും അധഃകൃതസമുദ്ധാരണത്തിനും വേണ്ടി 103 ചിങ്ങമാസം ചതയം നക്ഷത്രത്തിൽ സ്വജനനംകൊണ്ടു ശ്രീനാരായണഗുരു അനുഗ്രഹിച്ചതു്. കുട്ടിയെന്നും മാടനാശാനെന്നും ആയിരുന്നു മാതാപിതാക്കന്മാരുടെ പേരു്. നാരായണനെന്നായിരുന്നു മാതാപിതാക്കന്മാർ നല്കിയ നാമം. എന്നാൽ അവർ വിളിച്ചുവന്നതു് നാണു എന്നായിരുന്നു.
നാണുവിനു മൂന്നു സഹോദരിമാരല്ലാതെ സഹോദരന്മാർ ആരും ഉണ്ടായിരുന്നില്ല. മാടനാശാനും നാണുവിന്റെ മാതുലന്മാരായ രാമൻവൈദ്യൻ, കൃഷ്ണൻവൈദ്യൻ ഇവരും സാമാന്യം നല്ല വ്യുത്പത്തിയുള്ളവരായിരുന്നു എന്നാണറിവു്. അമ്മയുടെ മാതുലനായിരുന്ന കൊച്ചനാശാനും നല്ല യോഗ്യനായിരുന്നത്രേ.
നാണു നല്ല ചൊടിചൊടിപ്പുള്ളവനും, വീട്ടിൽ പൂജയ്ക്കു് ഒരുക്കിവയ്ക്കുന്ന പഴവും പലഹാരവും പൂജകഴിയുംമുമ്പുതന്നെ എടുത്തു തിന്നുകളയുക മുതലായ കുസൃതികളിൽ വിരുതനും ആയിരുന്നെങ്കിലും മറ്റു ബാലകന്മാരെ ബാധിക്കാറുണ്ടായിരുന്ന വലിയ ദൂഷ്യങ്ങളൊന്നും ഈ കുട്ടിയെ ബാധിച്ചിരുന്നില്ല.
ചെമ്പഴന്തി മൂത്തപിള്ളയുടെ അടുക്കലാണു് നാണു എഴുത്തിനിരുന്നു പ്രാഥമിക പാഠങ്ങൾ പഠിച്ചതു്. അന്നേ നല്ല ഗ്രഹണപാടവം പ്രകാശിപ്പിച്ചിരുന്നു. എന്നാൽ നിർദ്ധനത്വം നിമിത്തം പഠിത്തം ദീർഘകാലം തുടരുന്നതിനു സാധിച്ചില്ല. കന്നുകാലികളെ മേയ്ക്കുന്ന ജോലികൂടി ഈ കുട്ടി വഹിക്കേണ്ടതായിവന്നു. പക്ഷെ ആ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വൃക്ഷശാഖകളിൽ കയറി ഇരുന്നു ശ്ലോകങ്ങൾ ഉരുവിടുക പതിവായിരുന്നത്രേ. ഇതിനിടയ്ക്കു പ്രാതഃസ്നാനം, ജപം, ക്ഷേത്രദർശനം മുതലായ കാര്യങ്ങളിൽ അവൃതിചലിതമായ നിഷ്ഠ കാണിച്ചുവന്നതിനാൽ നാണുഭക്തൻ എന്ന പേരു് അദ്ദേഹത്തിൽ പതിഞ്ഞുകഴിഞ്ഞിരുന്നു. ഒരിക്കൽ മസൂരിരോഗം പിടിപെട്ടു് ഈ ഭക്തൻ വീട്ടുകാരെ അറിവിക്കാതെ ദേവിക്ഷേത്രത്തിൽ പോയി 18 ദിവസം ഭജനമിരുന്നു. രോഗശമനമുണ്ടായതിനുശേഷമേ സ്വഗൃഹത്തിൽ ചെല്ലുകയുണ്ടായുള്ളു.
20 വയസ്സു തികഞ്ഞതിന്റെശേഷം ആണു് ഉപരിവിദ്യാഭ്യാസത്തിനു് അവസരം ലഭിച്ചതു്. ഓമംപിള്ളി രാമൻപിള്ള ആശാനായിരുന്നു ഗുരു. വാരണപ്പിള്ളിൽ താമസിച്ചുകൊണ്ടു് 1051 മുതൽ 1057 വരെ കാവ്യനാടകാലങ്കാരാദികൾ അഭ്യസിച്ചു. മണമ്പൂർ കേശവൻ, ഉടയാൻകുഴി കൊച്ചുരാമനാശാൻ മുതലായവർ നാണുഭക്തന്റെ സതീർത്ഥ്യന്മാരായിരുന്നു. 1057-ൽ അർശോരോഗം ബാധിക്കയാൽ അദ്ദേഹം സ്വഗൃഹത്തിലേക്കു് മടങ്ങുകയും കുറേക്കാലം കടയ്ക്കാവൂർ, അഞ്ചുതെങ്ങു തുടങ്ങിയ സ്ഥലങ്ങളിൽ കുടിപ്പള്ളിക്കൂടം നടത്തുകയും ചെയ്തു. ഇങ്ങനെയാണു് ഭക്തൻനാണു ആശാനായിത്തീർന്നതു്.
അഞ്ചുതെങ്ങിൽ കുട്ടികളെ പഠിപ്പിച്ചുപോന്നിരുന്നകാലത്തു് ധ്യാനവും ഉറക്കവും ഒക്കെ ഇപ്പോഴത്തെ ജ്ഞാനേശ്വരം ക്ഷേത്രത്തിന്റെ കിഴക്കേവശത്തുള്ള ക്ഷേത്രമണ്ഡപത്തിലായിരുന്നു. 25-ാംവയസ്സിൽ ഗുരുജനങ്ങളുടെ നിർബന്ധാനുസരണം വർക്കലയ്ക്കടുത്തു നെടുങ്കണ്ടയുള്ള ഒരു സ്ത്രീയെ (പിതാവിന്റെ ഭാഗിനേയി) വിവാഹം നടത്തിയെങ്കിലും ആ സ്ത്രീയെ അദ്ദേഹം സ്പർശിച്ചിട്ടില്ല. സ്വാമികളെ ബ്രഹ്മചര്യത്തിൽനിന്നു തെറ്റിക്കാൻ ചിലരൊക്കെ ശ്രമിച്ചുകൊണ്ടിരുന്നു എന്നു്,
ത്തിരുമിഴിത്തന്നിലെരിച്ച മാരനിന്നും
വരുവതിനെന്തൊരു കാരണംപൊരിച്ചീ-
ടെരിമിഴിതന്നിലൊരോന്നുകൂടിയിന്നും.”
എന്നുള്ള സ്തോത്രത്തിൽനിന്നും മനസ്സിലാക്കാം. ബ്രഹ്മചര്യത്തിലുള്ള ദൃഢനിഷ്ഠ അദ്ദേഹത്തിനെ ഗൃഹത്തിൽനിന്നും അകറ്റി. അങ്ങനെ ഇരിക്കവേയാണു് കുഞ്ഞൻപിള്ളച്ചട്ടമ്പി എന്ന യോഗീന്ദ്രന്റെ പരിചയം സിദ്ധിച്ചതു്. അദ്ദേഹം യോഗവിദ്യയിലെ പ്രഥമപാഠങ്ങൾ നാണുവാശാനു് ഉപദേശിച്ചു. ചട്ടമ്പിസ്വാമികൾ തന്നെയാണു് അദ്ദേഹത്തിനെ തയ്ക്കാട്ട് അയ്യാവുമായി പരിചയപ്പെടുത്തിക്കൊടുത്തതു്. അയ്യാവു് യോഗവിഷയകമായ ഉപരിവിദ്യകളെല്ലാം അദ്ദേഹത്തിനു് ഉപദേശിച്ചതിൽ പിന്നീടു് അദ്ദേഹം മരുത്വാമലയിൽചെന്നു് ഏറിയകാലം തപസ്സുചെയ്തു. അദ്ദേഹം തൃണപർണ്ണാശനനായിട്ടാണു കഴിച്ചുകൂട്ടിയതു്. ഈ തപസ്സിനുശേഷം അദ്ദേഹം ദക്ഷിണതിരുവിതാംകൂറിൽ പല സ്ഥലങ്ങളിൽ സഞ്ചരിക്കയും “അവധൂതൻ വന്നിരിക്കുന്നു എന്നു്” ആ ദിക്കുകളിലുള്ള നായന്മാരും ചെട്ടികളും വിശ്വസിക്കയും അതിനനുരൂപമായി അദ്ദേഹത്തിനെ പൂജിക്കയും ചെയ്തു. പലേ ദിവസങ്ങൾ മുക്കോക്കുടികളിൽ കഴിച്ചുകൂട്ടീട്ടുണ്ടു്. അന്നൊക്കെ ഭക്തന്മാർ എന്തു കൊടുത്താലും അദ്ദേഹം ഭക്ഷിക്കുമായിരുന്നു.
1060-ൽ പൂവാറിന്റെ പതനത്തിനടുത്തുള്ള അരുവിപ്പുറത്തു താമസിച്ചുതുടങ്ങി. 1065-ൽ അവിടെ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ക്രമേണ അവിടെ ഒരു ക്ഷേത്രവും മഠവും പള്ളിക്കൂടവും ഉണ്ടായി. അതിനോടുകൂടി പലരും ക്ഷേത്രപ്രതിഷ്ഠയ്ക്കായി അദ്ദേഹത്തിനെ ക്ഷണിച്ചുതുടങ്ങി. അങ്ങനെ ചിറയിൻകീഴിൽ ഒരു ദേവേശ്വരക്ഷേത്രവും കുളത്തൂരിൽ കോലത്തുകര ഭഗവതിക്ഷേത്രം നിന്നിരുന്നിടത്തു ഒരു ശിവപ്രതിഷ്ഠയും അദ്ദേഹം നടത്തി. ഇക്കാലത്തു കുമാരനാശാൻ സ്വാമിയോടുകൂടി താമസിക്കയായിരുന്നു.
1070-ൽ ചിദംബരം, മധുര മുതലായ ദിക്കുകളിൽ സഞ്ചരിച്ചു് ബാംഗ്ലൂരിൽ പബ്ളിക്കു് ഹെൽത്തു് ഡയറക്ടരായിരുന്ന ഡാക്ടർ പപ്പുവിന്റെ ക്ഷണമനുസരിച്ചു് അദ്ദേഹം ബാംഗ്ളൂരിൽ പോയിരുന്ന അവസരത്തിലാണു് കുമാരനാശാനെ പഠിപ്പിക്കുന്ന ജോലി അദ്ദേഹത്തിൽ ചുമത്തിയതു്. ഈ സഞ്ചാരത്തിന്റെ ശേഷം സ്വാമിയുടെ പ്രസിദ്ധി പതിന്മടങ്ങു വർദ്ധിച്ചു. അനന്തരം ഈഴവരുടെ ഇടയ്ക്കുള്ള അനാചാരങ്ങളെ ധ്വംസിക്കുന്നതിനായി അദ്ദേഹം പ്രയത്നം തുടങ്ങുകയും കേരളത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കയും ചെയ്തു. 1078-ൽ ശ്രീനാരായണധർമ്മപരിപാലനയോഗം സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ കാര്യദർശി കുമാരനാശാനായിരുന്നു.
അനന്തരം വർക്കലക്കുന്നിൽ ഒരു കുടിൽകെട്ടി താമസംതുടങ്ങി. താമസിയാതെ അവിടെ ഒരു പാഠശാലയും ഒരു ശിവക്ഷേത്രവും ഉണ്ടായി. 1089-ൽ എസ്. എൻ. ഡി. പി. യോഗം അവിടെവച്ചു നടത്തുന്നതിനു് ഏർപ്പാടുചെയ്തു. തദവസരത്തിൽ ആയിരുന്നു സ്വാമികൾ ശിവഗിരി ശാരദാപ്രതിഷ്ഠ നടത്തിയതു്.
1093-ൽ തലശ്ശേരി സന്ദർശിച്ചു് അവിടത്തെ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി. ആ ക്ഷേത്രത്തിൽ ഇപ്പോൾ സ്വാമികളുടെ വിഗ്രഹവും വച്ചു പൂജിച്ചുവരുന്നു. 1099-ൽ സർവ്വമതസമ്മേളനം വിളിച്ചുകൂട്ടീട്ടു് ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യനു് എന്ന ശ്രീനാരയണധർമ്മത്തിനെ അദ്ദേഹം പ്രഖ്യാപനം ചെയ്തു.
സ്വാമികളുടെ പരിശ്രമത്താൽ ഈഴവരുടെ ഇടയ്ക്കുള്ള താലികെട്ടു മുതലായ അനാചാരങ്ങളും ദുർദ്ദേവതാരാധനകളും അവാന്തരജാതിവിഭാഗവും നിശ്ശേഷം നിന്നുപോയി. ഇടക്കാലത്തു്—വിപുലമായ മതപരിവർത്തനോദ്യോഗം നടന്ന കാലത്തു്—സ്വാമികളുടെ സ്മരണ ഒന്നുമാത്രമാണു് ഈഴവരെ അതിൽനിന്നും രക്ഷിച്ചതു്.
1102-ൽ എഴുപതാംതിരുനാൾ കഴിഞ്ഞു് സ്വാമികൾ തെക്കേ ഇന്ത്യാ, സിലോൺ മുതലായ ദിക്കുകളിൽ സഞ്ചരിച്ചു. ഈ സഞ്ചാരത്തിനിടയ്ക്കു സുഖക്കേടു ബാധിക്കയാൽ മദ്രാസിലും മറ്റും നടത്തിയ ചികിത്സ ഫലിക്കാതെ ശിവഗിരിക്കുതന്നെ അദ്ദേഹം മടങ്ങി. 1105 കന്നിമാസത്തിൽ അദ്ദേഹം സമാധിയടഞ്ഞു. ആ ദിവസം ഇന്നും തിരുവിതാംകൂറിൽ ഒരു പൊതുഒഴിവുദിവസമാണു്.
സ്വാമി നല്ല ഫലിതക്കാരനായിരുന്നു. ഒരിക്കൽ ഒരാൾ സ്വാമിയോടു പശുവിന്റെ പാൽ കുടിക്കാമെങ്കിൽ അതിന്റെ മാംസം തിന്നാലെന്തു്? എന്നു ചോദിച്ചതിനു്, അപ്പോൾ നിങ്ങൾക്കു് അമ്മയുണ്ടോ? എന്നു ചോദിച്ചു. ‘ഇല്ല’ എന്നു് അയാൾ പറഞ്ഞപ്പോൾ ‘അവരെ സംസ്കരിച്ചോ തിന്നോ’ എന്നുമാത്രം അദ്ദേഹം ചോദിച്ചു. കൊളമ്പിൽ ഒരു ഹിന്ദുക്ഷേത്രത്തിൽ പൂജചെയ്തുകൊണ്ടിരുന്ന പൂജാരിയോടു്—സ്വാമികൾ—ശൈവം തന്നല്ലോ. (മത്സ്യം ഉപയോഗിക്കുന്ന ആൾ എന്നർത്ഥം.)
- പൂജാരി:
- മിക്കവാറും ശൈവംതന്നെ.
- സ്വാമി:
- ചിലപ്പോൾ തിന്നും അല്ലേ.
- പൂജാരി:
- അതേ, നിർബന്ധമില്ല. ആടിയാൽ തിന്നും എന്നു മാത്രം.
- സ്വാമി:
- തിന്നാതിരിക്കാൻ നാക്കു സമ്മതിക്കയില്ല, അല്ലേ? (ചിരിക്കുന്നു)
- പൂജാരി:
- (വീണ്ടും) കിട്ടിയാൽ തിന്നും.
- സ്വാമി:
- കല്ലുകിട്ടിയാൽ തിന്നുമോ?
ചെത്തുകാരനായ ഒരു സാധു ഈഴവൻ ഭാര്യയോടു കലഹിച്ചു്, ‘ഇനി സന്യസിച്ചുകളയാ’മെന്നു തീർച്ചപ്പെടുത്തിക്കൊണ്ടു് സ്വാമിയോടു വിവരം ധരിപ്പിച്ചു. സ്വാമികൾ മന്ദഹസിച്ചുംകൊണ്ടു്,
“കൊള്ളാം; ചെത്തിന്റെ അയോദ്ധ്യാകാണ്ഡം സന്യാസിയാണോ?” എന്നു ചോദിച്ചിട്ടു് അയാളെ പറഞ്ഞയച്ചു.
പള്ളത്തുരാമന്റെ മിശ്രകാന്തി എന്ന ഖണ്ഡകാവ്യം വായിച്ചുകേട്ടിട്ടു് സ്വാമികൾ രാമനോടു പറഞ്ഞു:
നായിക മുക്കവത്തിയും, നായകൻ ഈഴവനും; കൊള്ളാമല്ലോ. “മീനും കള്ളും നല്ലവണ്ണം ഇണങ്ങുമല്ലെ?” സ്വാമികൾ ഒരിക്കൽ തീവണ്ടിയിൽ സഞ്ചരിക്കവേ (929) അതേ മുറിയിൽ തന്നെ ഒരു രാജാവും ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ സംഭാഷചാതുരി കേട്ടു ബഹുമാനമുള്ളവരായിത്തീർന്നു.
രാജാവു ചോദിച്ചു:‘നിങ്ങളുടെ പേരെന്താണു്?’
‘നാരായണൻ.’
‘ജാതിയിൽ ആരാണു്’
‘കണ്ടാലറിഞ്ഞുകൂടെ?’
‘അറിഞ്ഞുകൂട.’
‘കണ്ടാലറിഞ്ഞുകൂടെങ്കിൽപിന്നെ കേട്ടാൽ അറിയുന്നതെങ്ങനെ?’
രണ്ടുംപ്രതീതമിതനാദിതമസ്സ്വഭാവം
രണ്ടുംതിരിഞ്ഞിടുകിലേകമഹീന്ദ്രരെങ്ങും
കണ്ടീലകാണ്മതു കയറ്റിനെമാത്രമോർത്താൽ.
ക്കിണങ്ങിനില്ക്കുമുൾക്കുരുന്നുരുക്കിനെക്കിനെക്കിടും
ഗുണം നിറഞ്ഞു കോമളക്കുടത്തിലന്നു മിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം.
ഗളംകറുത്തകൊണ്ടലുണ്ടിരുണ്ടുകൊണ്ടുകണ്ടെഴും
കളങ്കമുണ്ടുകുണ്ഠനെങ്കിലും കനിഞ്ഞുകൊള്ളുവാൻ
ഇളംപിറക്കൊഴുത്തിരുന്നുമിന്നുമുന്നതത്തല-
ക്കളം കവിഞ്ഞ കോമളക്കുടം ചുമന്നു കണ്ഠരാം.
കർമ്മനിവാരണകൗശലലിംഗം തൻമൃദുപാദുചിദംബരലിംഗം
കല്പകമൂലപ്രതിഷ്ഠിതലിംഗം ദർപ്പകനാശയുധിഷ്ഠിരലിംഗം
അപ്രകൃതിപ്രകരാന്തകലിംഗം തൻമൃദുപാതു ചിദംബരലിംഗം
അരുളാനന്ദക്കൂത്തുകണ്ടീടുപാമ്പേ
തിങ്കളും കൊന്നയും ചൂടുമീശൻ
തിരുച്ചെങ്കഴൽചേർന്നുനിന്നാടുപാമ്പേ.
വെണ്ണീറണിഞ്ഞുവിളങ്ങും തിരുമേനി
കണ്ണീരൊഴുക്കി നിന്നാടുപാമ്പേ
പേയും പിണവും പിറക്കും ചുടു-
കാടുമേലും പരംപൊരുളാടുപാമ്പേ.
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കഴിയുന്നു
പെരുംകരുണയാറണിയുമാര്യനെ മറന്നി-
ത്തുരുമ്പനിഹയെന്തിനുയിരോടുമരുവുന്നു.
മരുന്നുതിരുനാമമണിനീറൊടിതുമന്നിൽ
തരുന്നുപലനമ്മ തടവീടുമടിരണ്ടും
വരുന്നപല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നുകളയായ് വതിനടുത്തേൻ.
ന്നല്ലോ പറയേണ്ടതിതോർക്കുകിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളേ-
ത്തെല്ലുംകൃപയറ്റു ഭുജിക്കയതും.
ധർമ്മവുംവേണമായുസ്സുനില്ക്കുകില്ലാർക്കുമോർക്കുക.
നിറമിയലുംഫണിമാലയുംത്രിപുണ്ഡ്റം
കഠികളുമാമദനൻ ദഹിച്ചകണ്ണും
പുരികവുമെന്നുമെനിക്കുകാണണംതേ.
ദിനമണിതിങ്കളണിഞ്ഞകണ്ണുരണ്ടും
മണിമയകുണ്ഡലകർണ്ണയുഗ്മവുംതേ
കനൽതിലകക്കുസുമം കനിഞ്ഞുകൂപ്പി-
ദ്ദിനമനുസേവകൾ ചെയ്തിടുന്ന മൂക്കും
പഴവിനയൊക്കെയറുത്തിടുന്നതൊണ്ടി-
പ്പഴമൊടുപോരിലെതിർത്തിടുന്നചുണ്ടും
കഴുകിയെടുത്തൊരുമുത്തൊടൊത്തപല്ലും
മുഴുമതിപോലെ കവിൾത്തടങ്ങളുംതേ.
അമൃതൊഴുകും തിരമാലപോലെതള്ളും
തിമൃതിയുതത്തിരുവാക്കുമെൻചെവിക്കു
കമറിയെരിഞ്ഞു കവിഞ്ഞെഴുംമനത്തീ-
യ്ക്കമൃതുചൊരിഞ്ഞതുപോലെയുള്ളനോക്കും
കവലയമൊക്കെവിളങ്ങിടുന്ന പുത്തൻ
പവിഴമലയ്ക്കു മുളച്ചെഴുംനിലാവും
തഴുവിനവെണ്മണിതാരകങ്ങളുംനി-
ന്നൊഴിവറരക്ഷകൾ ചെയ്യുവാൻ തൊഴുന്നേൻ.
ച്ചൂടിയാടുംഫണത്തിൽ
ചന്തംചിന്തുംനിലാവിന്നൊളിവെളിയിൽവിയൽ-
ഗംഗപൊങ്ങിക്കവിഞ്ഞും
ചന്തംചെന്തീമിഴിച്ചെങ്കതിർനിരചൊരിയി-
ച്ചന്ധകാരാനകറ്റി-
ചിന്താസന്താനമേനിൻ തിരുവടിയടിയൻ
സങ്കടം പോക്കിടേണം.
ക്കാടീവയോവിതരനീടീയിടയ്ക്കിവനു കൂടീയമായിതിലും
കാടീയുമീകരണമുടീയെരിപ്പതിനൊരേടീകരിഞ്ഞനിടില-
ച്ചൂടീദമീയമയിലോടീടുവാനരുൾക മോടീയുതംമുരുകനെ.
നാരദാദീഢ്യപാദാരവിന്ദേനമോ നാന്മഠയ്ക്കെഴും
മണിപ്പൂവിളക്കേനമോ നാന്മുഖാദിപ്രിയാംബേ
നമസ്തേ സമസ്തപ്രപഞ്ചംസ്രജിച്ചും
ഭരിച്ചുംമുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാ ഘോരഘോരംവിളിച്ചും
മഹാനന്ദദേശേ കളിച്ചും തെളിഞ്ഞും പറഞ്ഞും
തുളുമ്പുംപ്രപഞ്ചം തുളഞ്ഞുള്ളിലെന്നോള-
മുള്ളോരിരുന്നുംതിരിഞ്ഞും പിരിഞ്ഞും മഹാനന്ദ-
ധാരാംചൊരിഞ്ഞും പദാംഭോജഭക്തർക്കുനിത്യം
വരുന്നോരുതുമ്പങ്ങളെല്ലാമറിഞ്ഞും കരിഞ്ഞീടു-
മാറായിതാതങ്കബീജം കുറഞ്ഞോരുനേരം
നിനയ്ക്കുന്ന ഭക്തർക്കറിഞ്ഞീല മറ്റുള്ളകൈവല്യരൂപം.
1040-ാമാണ്ടിടയ്ക്കു ജനിച്ചു. നല്ല സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു. സംസ്കൃതം പഠിച്ചുകൊണ്ടിരിക്കുന്നകാലത്തുതന്നെ കൃഷ്ണാർജ്ജുനവിജയം എന്നൊരു ആട്ടക്കഥ എഴുതി.
മാദായാവിരഭൂൽഗിരാംപ്രണയിനീ നാരായണാഖ്യാജുഷഃ
തൽക്കാരുണ്യകടാക്ഷഭാരലഹരീമത്തസ്യ കിം ദുഷ്കരം
തസ്യാഹം ക്രയശൂന്യപദഭാക്കർവ്വേഽധുനാ നാടകം.
എന്നിങ്ങനെ നാരായണാഖ്യനായ ഭൂസുരോത്തമനെ അഭിവന്ദിച്ചു് ഏതാണ്ടൊരു ആത്മവിശ്വസത്തള്ളിച്ചയോടു് കാവ്യാധ്വാവിൽ സഞ്ചരിച്ചുതുടങ്ങിയ ഈ കവി ഹരിശ്ചന്ദ്രചരിതം സംഗീതനാടകം വഴിക്കു പ്രഖ്യാതനായിത്തീർന്നു. ഈ നാടകത്തിലെ ഒരു പദ്യമെങ്കിലും അറിയാത്തവരായി മലയാളത്തിൽ ആരും ഉണ്ടായിരിക്കയില്ല. കാലചക്രംപോയ പോക്കിൽ സംഗീതനാടകങ്ങളും വിസ്മൃതിയിൽ ലയിച്ചു. അങ്ങനെ ഇപ്പോൾ ഹരിശ്ചന്ദ്രചരിതം ആരും അഭിനയിക്കാറില്ലാതെ വന്നു.
ഒരു ശ്ലോകവും പാട്ടും ഉദ്ധരിക്കാം.
ആരാമഭൂമിമലപുഞ്ജിതചൂതവല്ലീ- | |
സംസക്തചാരുയുവകോകിലവൃന്ദഘോഷാം | |
ശ്ലിഷ്യദ്വസന്തപരിമർദ്ദനശോഭിഗുച്ഛം | |
വക്ഷോരുഹാമഹരദേഷഹരിസേഭാര്യഃ. | |
പ. | മല്ലവിലോചനേ വന്നാലും ചാരേ കല്യാണികളഭഗമനേ. |
അ. പ. | നല്ലസമയമിതു വല്ലാതെയാക്കിടൊല്ല |
കല്യേ മദനോത്സവേ മാമകജായേ (മല്ല) | |
ച. 1. | തുല്യരഹിതമാരാമംകാൺക പല്ലവിതാഖിലാഗമം |
വല്ലാതെനവസൂഷമം നൂനമുല്ലസിക്കുന്നു നികാമം | |
ഫുല്ലസകലകുസുമമണ്ഡിതേ മുല്ലമുഖവ്രതതിശോഭിതേ | |
വല്ലഭകോകിലകൂജിതേ ചൊല്ലെഴുമമോദപത്രിതേ | |
മുല്ലവിശിഖനായ മല്ലനോടിതിൻമധു | |
മെല്ലേവിലസുവതു–എല്ലാം കാമോദ്ദീപകം. |
അല്പം മുടന്തിയാണു കവിതയുടെ പോക്കു്. പല്ലവിയിലുള്ള കല്യേശബ്ദം സംബോധനയാക്കിയാൽ വിപരീതാർത്ഥവും വന്നുകൂടും.
വാരിയരുടെ പാണ്ഡവാശ്വമേധം അഥവാ പ്രമീളാവിവാഹം എന്നൊരു ആട്ടക്കഥയ്ക്കു് ഒരു വിശേഷമുള്ളതു് അതിലെ ഗാനങ്ങൾ ത്യാഗരാജാദിഗായകന്മാരുടെ കീർത്തനങ്ങളുടെ മട്ടിൽ രചിക്കപ്പെട്ടവയാണെന്നുള്ളതാകുന്നു. മാതൃകയ്ക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം.
ദാമാദാമോദരായോധനവിശമിതദോർദണ്ഡവീര്യേ സ്വ താതേ | |
നിര്യാതേ ശാർങ്ഗിദത്താം നരകദനുജദുഃ പ്രാപതദ്രാജ്യലക്ഷ്മീം | |
തൽസൂനുർവജ്ഠദത്തക്ഷിതിപതിരതുലോദ്ദാമശൗര്യപ്രതാപീ | |
രേമേരാമാസഹസ്രൈരധികുസുമവനം ഗാനനൃത്തപ്രഭേദൈഃ | |
പ. | പ്രേമമനോജ്ഞനിലയകളാം കാമിനികളേ വന്നാലും. |
അ. പ. | മാനസാനന്ദംനൽകീടുംവേളയെ മാ മാ വൃഥാ കുരുതം. |
ച. 1. | ഭൂമീഭരണവിശ്രമംതീർപ്പതു കാമിനിമാരത്രേ |
പ്രേമഭാജനമാകുന്നനിങ്ങളും കാമമിന്നെല്ലാം സജ്ജ മേ | |
നാമിനിക്കേളിയിൽ വൈമുഖ്യമെന്നിയേ കാമപൂർത്തിനേടണം | |
ഈമധുവിനെമാനിച്ചുവേണ്ടതുസമയേ ചെയ്കവേണം. |
സിംഹാസംഹനന സംഹനനം തേ | ||
സിംഹസംഹനന സംഹിതഭാവം | ||
സംഹതിർ ഹി മഹസോ ഹഹ ഭൂഭൃൽ | ||
സിംഹസം ഹസതി ഹംസമഹാംസി. | ||
പ. | ദീനദയാലുതാനിധേ ദിതികുലതിലക. | (ദീന) |
അ. പഃ | മാനസശാലിയാമങ്ങേ മാനിനിമാരാം ഞങ്ങൾ | |
മാനസപ്രീത്യാവാഴാൻ മാനദ നീകാരണം. | (ദീന) | |
ച. 1. | മീനകേതനബാണ ദീനചതുർഗുണം | |
മാനവരേക്കാൾ നാരീജാതികൾക്കെന്നുസിദ്ധം | ||
യേനകേനോന്മാദനിദാനമാമീവേലയിൽ | ||
മൗനമോ? നൽപീയൂഷപാനമോ? സുഖാവഹം. | (ദീന) | |
2. | ഏതെങ്കിലുമങ്ങേക്രീതേതരദാസികൾ | |
പൂതേ ഭവദിംഗിതജാതേ കുതുകികളേ | ||
പ്രീതേമനോജന്മനി ജാതം ജനനിഫലം | ||
മാതേവിശങ്കം സുരാരാതേ ജീവനായക. | (ദീന) |
- മന്മഥന്റെ ജൈത്രയാത്രയിൽ മംഗളമാശുമാധ്വീ പാനംചെയ്തു ഭൃംഗകുലംപൊഴിക്കുന്നു ഫുല്ലസൂനപരാഗസംഗസുഗന്ധിയായ് പവമാനനൊരുവഴി മെല്ലെമെല്ലെയണഞ്ഞുവിലസുന്നു നല്ലവസരം നാം ത്രപാഭാരം നീക്കിനിഭൃതം വാഴണ സുചിരം.
- അത്രപ്രാഗ്ജ്യോതിഷാധിശന്റെ മാനസാനന്ദം നല്കിയമന്ദം വിത്രപം കൃതകൃത്യരാകേണം എന്തുസുഭഗതയിൻഫലം കമിതാന്തരംഗസുഖത്തിനെന്നും കിന്തുനാമവകാശിയായല്ലയാകിൽ ലോകഗർഹിതം ആക സാധിതം–ഹന്ത നാം ഹതരാക നിന്ദിതം.
ഈ കൃതിയെപ്പറ്റി പുന്നശ്ശേരി നീലകണ്ഠശർമ്മാ ഇങ്ങനെ പറയുന്നു.
ഭംഗ്യാ ഭക്തിവെളിപ്പെടുത്തിയൊടുവിൽ ശാന്തത്തിലെത്തുംവിധം
അംഗംചേർത്തുവിചിത്രവൃത്തമിതുതാനൊന്നാമതാം ഭാഷയിൽ
ഭംഗംവിട്ടൊരുഭാണമാണഖിലരും വായിക്കുവൻ കേൾക്കുവിൻ.
പി. സി. മാനവിക്രമൻ തമ്പുരാൻ 1068 ധനു 6-ാംതീയതി പുന്നശ്ശേരിക്കയച്ച ഒരു കത്തിൽ ഇതിനെപ്പറ്റി ഇങ്ങനെ കാണുന്നു.
ണ്ടിപ്പോൾകല്പിതമായഭാണമിതഹോ ശ്രീമാധവീശേഖരം
ഉൾപ്പൂവിൽസുമനോജനങ്ങളധികം ലാഭിക്കുമെന്നുള്ളതിൽ
സ്വല്പംപോലുമിനിക്കുസംശയമതില്ലെല്ലാംമനോമോഹനം.
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതിനെയാണു്.
യീടറ്റുംരസമാർന്നുഭാണമൊരുവൻ തിർത്തീലയിന്നേവരെ
പ്രോഢശ്രീകവിചക്രപാണിസരസം നിർമ്മിച്ച ഭാണത്തിനെ
ഗാഢപ്രീതിയൊടേപുകഴ്ത്തുമതുകൊണ്ടിപ്പാരിലെപ്പേരുമേ.
തിരുവല്ലാ പാലിയക്കര കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരാനിപ്രകാരം പ്രശംസിക്കുന്നു.
ശ്ലേഷാദ്യങ്ങളതാം ഗുണങ്ങളിവയാലെന്നും കവിപ്രൗഢരിൽ
തോഷംപാരമുളാക്കിടുന്ന നവമാമിമ്മാധവീശേഖരം
ഭാഷാഭാണമനല്പകാലമവനൗ മാഴ്കാതെ വാഴ്കാദരാൽ.
ഈമാതിരി പ്രശംസകൾക്കു പ്രസ്തുത കൃതി ശരിയായി അർഹിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ട ചുമതല വായനക്കാർക്കു വിടുകയേ നിർവ്വാഹമുള്ളു. ഒന്നാമങ്കത്തിൽ പ്രസ്താവനാനന്തരം വിടൻ പ്രവേശിച്ചു് ആനന്ദപാരവശ്യത്തോടുകൂടി പറയുന്നു.
ത്തങ്കക്കുംഭമണച്ചുചുംബി നയനംചിമ്മിത്തുറന്നേൻതദാ
തങ്കപ്പെൺകൊടിരാത്രിപോയിവെളിവായ്പോകെന്നുചൊല്ലുംവിധൗ
പൂങ്കോഴിക്കുരൽധൂമകേതുവതുപോലുണ്ടായി കുണ്ഠേതരം.
മട്ടോലുംകിളികിഞ്ചിതക്കയറുകൊണ്ടെൻമാനസക്കള്ളനെ
കെട്ടിത്തൻമുഖമായബന്ധനഗൃഹംതന്നിൽക്കരേറ്റിക്ഷണം
മുട്ടിപ്പിച്ചുവെളിക്കുസഞ്ചരണവും കാവൽക്കരോജങ്ങളെ-
ശ്ശട്ടംകെട്ടിതദാധരാമൃതമഹോവൃത്തിക്കുമേകീടിനാൾ.
ഇതിൽ ‘കെട്ടിതദാ’ എന്നതു വിസന്ധി ഉണ്ടെങ്കിലും അർത്ഥത്തിനു് അല്പം സ്വാരസ്യം ഇല്ലെന്നു പറവാൻ നിവൃത്തിയില്ല.
അനന്തരം നായികയുടെ ഭർത്താവിൽ അസൂയ പ്രകാശിപ്പിച്ചുകൊണ്ടു്, വിടൻ പൂന്തോപ്പിൽകടന്നു ചുറ്റിനടക്കവേ മാധവിയെ വാസന്തികനോടു സംഘടിപ്പിക്കാമെന്നുള്ള പ്രതിജ്ഞയെ നിറവേറ്റുന്നതിനും നഗരവിശേഷങ്ങളെക്കണ്ടാനന്ദിക്കുന്നതിനും നിശ്ചയിക്കുന്നു. അപ്പോഴേയ്ക്കു പ്രഭാതമായിരിക്കുന്നു.
പ്പാടുന്നൂ പവമാനപോതനിലിതും തേടുന്നുനൽസൗരഭം
ഓടുന്നൂ തിമിരം നഭസ്സുവെളിവായീടുന്നു കേടെന്നിയേ-
ക്കോടുന്നൂ ശശികാന്തി താരകൾ മയങ്ങീടുന്നു മൂടുന്നുടൻ.
അനന്തരം പത്തുപതിനഞ്ചു ശ്ലോകങ്ങൾകൊണ്ടു വിടൻ പ്രകൃതിയെ വർണ്ണിക്കുന്നു. ഈ ശ്ലോകങ്ങളിലും കുസന്ധിവിസന്ധ്യാദികളുണ്ടെങ്കിലും അവ സാമാന്യം ഭംഗിയായിട്ടുണ്ടെന്നു പറയാം.
അയാൾ ചുറ്റിനടക്കവേ ഒരു സ്ത്രീ “ഏത്താപ്പിട്ടുടൽമൂടി വരുന്നതു” കണ്ടു് ആൾ ആരെന്നു ചോദിച്ചറിവാൻ നിശ്ചയിക്കയും,
യാരോമനപ്പെൺമണിമൗലിമാലേ
ആരേതുധന്യൻ തവ ഹാവഭാവ
സാരസ്യസിന്ധൗവിളയാടിടുന്നു.
എന്നു ചോദിക്കവേ അവൾ കണക്കിനു ശകാരിക്കയും ചെയ്തപ്പോൾ,
വർണ്ണിക്കുന്നവിശിഷ്ടരാം തരുണിമാരാട്ടും ശകാരങ്ങളെ
എന്നു് ആശ്വസിച്ചിട്ടു നിരത്തിൽകൂടി ഓരോ കാഴ്ചകൾ കണ്ടുകൊണ്ടു താനും പോകുന്നു. കണ്ട കാഴ്ചകളുടെ കൂട്ടത്തിൽ ചിലതിനെ ഇവിടെ എടുത്തുപറയാം.
ള്ളാനത്തുമ്പിക്കരംതോറ്റുരസിജയുഗളം വീണഴിക്കാതിരിപ്പാൻ
താനേ ബാലദ്വയംവന്നവകളിരുപുറം തൊട്ടുനീട്ടീട്ടു താങ്ങീ-
ശ്യേനൻപക്ഷംവിരിച്ചുള്ളൊരുനിലയതുപോൽ കൗതുകംപെയ്തിടുന്നു.
ശൃംഗാരംരൗദ്രമെന്നീരസമൊരുഘനപാത്രത്തിലൊന്നിച്ചുകൂട്ടി-
ബ്ഭംഗ്യാമേളിച്ചു ഭൂമീശ്വരനുടെ തിരുമെയ് തീർത്തുവച്ചബ്ജയോനി
എങ്ങുംചേരാത്തവസ്തുദ്വയവുമതിരസാൽ ചേർത്തുവയ്പാൻവിശേഷാ-
ലിങ്ങേറുംസൂത്രമെന്നുള്ളറിവുപലരെയും ബോധ്യമാക്കുന്നുവോ താൻ.
കോന്ത്രപ്പല്ലൂന്നിമൂക്കിൽ മുതുകവരെവളഞ്ഞാഴമേറുന്നകണ്ണാ-
മന്ധുദ്വന്ദ്വങ്ങൾമധ്യത്തൊരു നുകമതുപോലുണ്ടുമൂക്കിന്റെ പാലം
ചെന്തീതോല്ക്കുന്നചപ്രത്തലമുടികൾ ഭുജത്തോളവും നീളമുണ്ടീ-
ച്ചന്തംകണ്ടാലനംഗൻ തിരുവടിയുമടിക്കൊന്നുകൈതാണുകൂപ്പും.
ചിക്കിപ്പൂഞ്ചായൽകെട്ടിക്കുസുമഗണമണിഞ്ഞഞ്ജനം തേച്ചുതേച്ചാ-
ക്കൊങ്കയ്ക്കിട്ടകൂർപ്പാസകമരയിൽഞൊറിഞ്ഞിട്ടു പാവാടകെട്ടി
ബുക്കെല്ലാംകൈയിലേന്തീട്ടഭിനവസുഷമാവൈഭവത്താൽ ജനാനാം
ദിക്കും വാക്കും മറിപ്പിച്ചിടുമിവരരികത്തെത്തിഹൃത്തിന്നുമുത്തായ്.
വായിച്ചും ചിലപുസ്തകങ്ങളിടയിൽക്കുത്തിക്കുറിച്ചുംഗിരാ
പായിച്ചും ചില സാരമാം കഥകളാൽ വാദിച്ചുമല്പേതരം
ചെയ്യിച്ചും പുതുപുഞ്ചിരിപ്പുതുമ ചാഞ്ചാടുന്നഭാവങ്ങളാൽ
കൊയ്യിച്ചുംയുവമാനസങ്ങളെ ബലാൽപൂകുന്നു പാഠാലയം.
മാറിൽക്കുത്തിയിടറ്റിവാഹകശരീരം ചീന്തിരണ്ടായെറി-
ഞ്ഞേറെച്ചോരയണിഞ്ഞകൊമ്പുകൾകുലുക്കിക്രൂരനോട്ടത്തൊടും
നീറിത്തുള്ളിയടിച്ചുകർണ്ണയുഗളംവട്ടംപിടിച്ചും മുദാ
കേറിപ്പൊട്ടിയൊലിച്ച കൊമ്പനണയുന്നയ്യോ മഹാദുർഘടം.
ആ മദയാനയൊറ്റയ്ക്കണഞ്ഞപ്പോൾ ഇഷ്ടസഖിയായ ചിത്രസേനയുടെ ഗൃഹം കാണുന്നു. അനന്തരം അയാൾ ആ ഗൃഹത്തിൽ കടന്നു ഭിത്തിയിൽ വരച്ചിരിക്കുന്ന രാസക്രീഢാചിത്രങ്ങൾ കണ്ടു രസിക്കുന്നു. അതിനിടയ്ക്കു ചിത്രസേന അരികിലെത്തിക്കഴിയുന്നു. ആ ദിവസം അവിടെ കഴിച്ചുകൂട്ടാൻ അവൾ ക്ഷണിക്കുന്നുവെങ്കിലും, തിരിയെ വരാമെന്നുപറഞ്ഞിട്ടു് അവിടെ നിന്നും പോകുന്നു. വഴിയിൽ ചില ബി. ഏ.–ക്കാരെ കണ്ടുമുട്ടുന്നു. അവരുമായി തർക്കത്തിൽ ഏർപ്പെടുന്നു. അവിടെനിന്നു പിന്നെയും പലേവിശേഷങ്ങൾ കണ്ടുംകൊണ്ടു നടക്കവേ രണ്ടു പട്ടാണികൾ ഒരുത്തനെ പിടിച്ചുവലിച്ചു് തെരുവീഥിയിൽ തള്ളുന്നതു കാണുന്നു. അതു വസന്തകന്റെ തോഴനായ മാകന്ദനാണെന്നും, അവൻ വസന്തകനുവേണ്ടി പ്രയത്നിക്കവേ ഈ അബദ്ധം പിണഞ്ഞതാണെന്നും ഗ്രഹിച്ചിട്ടു് “തന്നെ വിശ്വസിക്കാതെ ഇപ്രകാരം പ്രവർത്തിച്ചതിനു് ഇങ്ങനെതന്നെ പറ്റണം” എന്നു വിചാരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വസന്തകൻ വന്നുചേരുന്നു. മാധവിയായി ഘടിപ്പിച്ചു വിടൻ കൃതാർത്ഥനാകുന്നു. ഇതാണു കഥ.
ഇദ്ദേഹം 1037-ൽ കൃഷ്ണപുരത്തു കുമ്മമ്പിള്ളിവീട്ടിൽ ജനിച്ചു. അതിബാല്യത്തിൽതന്നെ രാഘവപ്പിഷാരടി എന്ന പണ്ഡിതനടനവര്യന്റെ കഥകളിയോഗത്തിൽ ചേർന്നു നടനവിദ്യ അഭ്യസിച്ചു. പിഷാരടി അന്നു വർക്കലെ താമസിച്ചുകൊണ്ടിരിക്കയായിരുന്നു. കുറേക്കാലം കഴിഞ്ഞു രാമൻപിള്ള സ്വദേശത്തേയ്ക്കു മടങ്ങി. അനന്തരം പാണ്ഡ്യദേശീയനായ കൈലാസനാഥശാസ്ത്രികളുടെ അടുക്കൽ കാവ്യനാടകാദികളും, ജ്യോതിഷം, തർക്കം, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു് നല്ല വ്യുല്പത്തിദാർഢ്യം സമ്പാദിച്ചു. ഈ ഗുരുവിനേയാണു്,
സുവിദ്യാജ്ഞാനമുപദേശിച്ചഗുരുനാഥൻ
പവിത്രൻ യോഗിശ്രേഷ്ഠൻ ശ്രീമൽകൈലാസനാഥൻ
കവിപ്രൗഢൻ കൃപയോടനുഗ്രഹിക്കേണം.
എന്നു് കവി വർക്കലമാഹാത്മ്യത്തിൽ വർണ്ണിച്ചിരിക്കുന്നതു്.
അനന്തരം വക്കീൽപരീക്ഷയിൽ ജയിച്ചു് കായംകുളം മുനിസിപ്പുകോടതിയിൽ പ്രാക്റ്റീസ് തുടങ്ങി. മുപ്പതുകൊല്ലത്തോളം ഈ ജോലിയിൽ ഇരുന്നു ധാരാളം ധനവും അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ചു ശിഷ്യസമ്പത്തും സമ്പാദിച്ചു. പ്രസിദ്ധഭാഷാകവികളായ സി. കുഞ്ഞൻവൈദ്യൻ പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി, ശ്രീനാരായണഗുരു മുതലായവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽപ്പെട്ടവരായിരുന്നു. അദ്ദേഹം 1087 വൃശ്ചികം 18-ാംതീയതി പരലോകം പ്രാപിച്ചു. ചരമത്തെപ്പറ്റി കെ. സി. കുഞ്ഞൻവൈദ്യൻ രചിച്ച പദ്യങ്ങൾ ചുവടെ ചേർക്കുന്നു.
നീതിശാസ്ത്രമളവറ്റപുരാണം ഖ്യാതിപൂണ്ടപുരുസാഹിതിയേയും
ഭൂവിലിങ്ങനെയനേകപഥത്തിൽ താവിടുംകലകളിൽക്കളിയാടി
ഈവിധത്തിലിവിടമ്പതുകൊല്ലം മേവിയെന്റെ ഗുരുരാമസുനാമാ.
അദ്ദേഹം 1050-ൽ സത്യാസ്വയംവരം ആട്ടക്കഥയും, 1053-ൽ സുഭദ്രാഹരണം തുള്ളക്കഥയും 1058-ൽ ഭഗവന്നാമസൂത്രമാഹാത്മ്യം കിളിപ്പാട്ടും, 1077-ൽ വർക്കല സ്ഥലമാഹാത്മ്യം കിളിപ്പാട്ടും രചിച്ചു. വർക്കലസ്ഥലമാഹാത്മ്യത്തിൽനിന്നു് ഏതാനും വരികളെ ഉദ്ധരിക്കുന്നു.
കണ്ഠോപമം വിശാലം നാമ പാവനം
രക്ഷോനഗരിതൻ തെക്കുപടിഞ്ഞാറു
രക്ഷോഗിരീശദിക്കിങ്കൽഭവിക്കയാൽ
രാക്ഷസേശൻ മുഖദ്വേഷിയസൽക്രതു
രക്ഷാവിഘാതം വരുത്തീടുകയാൽ
ആയതുമല്ലവൻ സീതയെച്ചിന്തിച്ചു
പേയനായേറ്റവും മന്ദിച്ചിരിക്കയാൽ
മായയൊഴിഞ്ഞുനാം ചെയ്യുന്നൊരുപുണ്യ-
മായയാഗത്തിനെച്ചിന്തിക്കയുമില്ല
സർവ്വപ്രകാരവുമോർത്തുകണ്ടാലിപ്പോ-
ളുർവിയിൽപൂർവ്വകാലേ പുണ്യംപുരാതനം
പർവതവൃക്ഷലതാപരിശോഭിതം
ഗർവ്വഹീനാനേകജന്തുവൃന്ദാവൃതം
ഖർവ്വേതരപാപജാലമാകും മഹാ-
പർവ്വതത്തിന്നുദംഭോജി പുണ്യാവഹം
സർവ്വസമ്പൽപ്രദം ശ്രീവല്ക്കലാഹ്വയ-
മുർവ്വരാഭൂഷണം ക്ഷേത്രംപ്രവേശിച്ചു
ദിവ്യയജ്ഞത്തെവഹിക്കണം നിങ്ങളു-
മവ്യയം നാരായണം ജയിച്ചീടണം.
കൊടുങ്ങല്ലൂർ രാജസ്വരൂപം പണ്ടേക്കുപണ്ടേ പാണ്ഡിത്യത്തിനു വിളനിലമായിരുന്നു. 1026-ൽ തീപ്പെട്ട വിദ്വാൻ ഇളയതമ്പുരാനെപ്പറ്റി അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ. 1090 മകരം 18-ാംതീയതി തീപ്പെട്ട ശ്രീ രാമവർമ്മ വലിയതമ്പുരാൻ മഹാകവികളുടേയും മഹാശാസ്ത്രജ്ഞന്മാരുടേയും കാരണവസ്ഥാനം വഹിച്ചുകൊണ്ടു് 83 വർഷത്തോളം ജീവിച്ചിരുന്നു. സകല ശാസ്ത്രങ്ങളിലും കലകളിലും കൊടുങ്ങല്ലൂർ രാജകുടുംബം അടുത്തകാലംവരെ മുന്നണിയിൽ തന്നെ ഇരുന്നു. ഈ വിശിഷ്ടകുടുംബത്തിലാണു് ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ 1033-ൽ ജനിച്ചതു്. അഞ്ചാം വയസ്സിൽ ആശാൻ എഴുത്തിനിരുത്തി. 1049-ാമാണ്ടു് മൂന്നാംമുറ രാജാവായ ഗോദവർമ്മതമ്പുരാൻ തീപ്പെടുംവരെ ഈ രാജകുമാരൻ അദ്ദേഹത്തിന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. പിന്നീടു സ്വമാതുലനായ കുഞ്ഞുരാമവർമ്മൻതമ്പുരാന്റേയും കൃഷ്ണശാസ്ത്രികളുടേയും അടുക്കൽ വ്യാകരണവും കുഞ്ഞൻതമ്പുരാന്റെ അടുക്കൽ തർക്കവും വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ ജ്യോതിഷവും വൈദ്യവും അഭ്യസിച്ചു. 16-ാംവയസ്സിൽ കലാപൂർണ്ണനായിത്തീർന്ന ഈ രാജേന്ദുവിൽ നിന്നു കാവ്യസുധ തെരുതെരെ പ്രവഹിക്കാൻ തുടങ്ങി. പ്രസിദ്ധിയിൽ താല്പര്യമില്ലാതിരുന്നതിനാൽ അദ്ദേഹം രചിച്ചിട്ടുള്ളതിൽ പത്തിലൊരുഭാഗം പോലും സൂര്യപ്രകാശം കണ്ടിട്ടില്ല. സംസ്കൃതത്തിൽ കാവ്യം രചിക്കുന്നതിനായിരുന്നു അദ്ദേഹത്തിനു് അധികം താല്പര്യം.
അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യത്തിന്റെ ഫലം പശുപക്ഷ്യാദികൾപോലും അനുഭവിച്ചുപോന്നു. അത്രയ്ക്കു വിശാലമായിരുന്നു അദ്ദേഹത്തിന്റെ ജീവകാരുണ്യം. ഗജങ്ങളും പശുക്കളും അദ്ദേഹത്തിന്റെ ചൊൽപടിക്കു വർത്തിച്ചുവത്രേ.
കുലദൈവതമായ ശ്രീകുരുംബേശ്വരി ഈ പരമഭക്തനു് പ്രത്യക്ഷ എന്നപോലെയാണു് വർത്തിച്ചിരുന്നതു്.
ഒരുമ്പെടേണം പട നീതടുപ്പാൻ കുരുംബയമ്മേ മമ തമ്പുരാട്ടി.
എന്നു പ്രാർത്ഥിച്ചു വിജയംനേടിയ രാജർഷിയുടെ കാലശേഷം പ്രസ്തുത സ്വരൂപത്തിൽ ഉണ്ടായിട്ടുള്ള ഭക്തന്മാരിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു.
കൂനേഴത്തു പരമേശ്വരമേനോൻ അവർകൾ പറയുംപോലെ കവിഭാരതത്തിലെ ഭീഷ്മരായ വെണ്മണി അച്ഛന്റെ ഉപദേശവും ദ്രോണാചാര്യനായ വെണ്മണി മകന്റെ ശിക്ഷണവും വേദവ്യാസരായ കൃഷ്ണശാസ്ത്രികളുടെ ആർഷസംസ്കാരവും സിദ്ധിച്ച കൊച്ചുണ്ണിത്തമ്പുരാൻ സവ്യസാചിയായിത്തീർന്നു. ഇദ്ദേഹത്തിനെപ്പോലെ ഇത്ര വളരെ കാവ്യതല്ലജങ്ങൾ ഭാഷാദേവിക്കു സമർപ്പിച്ചിട്ടുള്ള ധന്യന്മാർ വളരെ കുറവാണു്. ഉമാവിവാഹം, കല്യാണീ കല്യാണം, മധുരമംഗലം ഭാണം, ഭദ്രോത്സവം, എന്നീ നാടകങ്ങളും, നിരവധി സ്തോത്രങ്ങളും, പാണ്ഡവോദയം വഞ്ചീശവംശം എന്നീ മഹാകാവ്യങ്ങളും അവയിൽ പ്രാധാന്യം വഹിക്കുന്നു. മലയാളഭാഷയിൽ പ്രാചീനരീതി അനുസരിച്ചുണ്ടായിട്ടുള്ള ഇരുനൂറിൽപരം നാടകങ്ങളുടെ കൂട്ടത്തിൽ കല്യാണീനാടകത്തിനുള്ള സ്ഥാനം അത്യുത്തമമാണു്. കല്പിതകഥയെന്നൊരു മെച്ചവും അതിനുണ്ടു്.
നാടകമെന്ന നിലയിൽ വലിയ മെച്ചമൊന്നും ഇല്ലെങ്കിലും ഉമാവിവാഹം വായിച്ചു രസിക്കാൻകൊള്ളാവുന്ന ഒരു കൃതിയാണു്.
കൂടിക്കൊണ്ടങ്ങുഗോപീജനമഥ പുളിനേ വാണുടൻകേണിടുമ്പോൾ
കോടിക്കാമപ്രകാശം തടവിടുമുടലിൽധാടിയോടെത്തിയോരാ
കോടക്കാർവർണ്ണനെന്നെക്കരുണയൊടുകടാക്ഷിച്ചു രക്ഷിച്ചിടേണം.
പട്ടൊന്നമ്പോടുടുക്കും പുനരതുതെളിയാഞ്ഞിട്ടഴിക്കുംകചത്തെ-
ക്കെട്ടുംപെട്ടെന്നഴിക്കുംകുറിയിടുമുടനേ മായ്ക്കുമീവണ്ണമായി
കഷ്ടക്കാലംകഴിക്കുന്നിതു കഠിനമെടോ നേരമോ പാതിരാവാ-
യൊട്ടുംനില്ലാതെ വേഗാലിനി വരിക ചലാപാംഗിനീ രംഗദേശേ.
മഞ്ഞോലുംമതിബിംബകാന്തിനികരം തട്ടീട്ടലിഞ്ഞീടുമീ
മഞ്ജുശ്രീശശികാന്തരത്നമിതൊലിപ്പിക്കുംജലശ്രേണിയും
മഞ്ഞുംചന്ദനചന്ദ്രപൂർണ്ണമിളിതശ്രീയന്ത്രവാതങ്ങളും
ഭഞ്ജിക്കാതെഴുമിസ്ഥലത്തിലരുകിൽ തീയുംതണുത്തീടുമേ.
ഇങ്ങനെയുള്ള നല്ല നല്ല ശ്ലോകങ്ങൾ പലതും ഇതിലുണ്ടു്.
മധുരമംഗലം ഹാസ്യരസപ്രധാനമായ ഒരു നാട്യപ്രബന്ധമാണു്. അതു്
കുഞ്ഞേട്ടൻ കൊച്ചുതമ്പുരാനെന്നും
കേടറ്റപേരുകളെഴും.”
മാടോർവ്വീശന്റെ ആജ്ഞാനുസരണം എഴുതപ്പെട്ടതത്രെ.
ചട്ടറ്റപണംകരസ്ഥമാക്കുന്ന
പട്ടന്മാരുടെ നടുവിൽ.”
വസിച്ചു നട്ടംതിരിയുന്ന പൊട്ടൻ കോന്തക്കുറുപ്പിന്റെ ജളതകൾ നിമിത്തം കൊമരപ്പറമ്പു തറവാടു് നശിക്കാൻ പോകുന്നതുകണ്ടിട്ടു് ആ കുടുംബത്തിലെ അംഗമായ കൃഷ്ണക്കുറുപ്പിന്റെ ഉപദേശാനുസാരം മധുരമംഗലം നമ്പൂരി കാരണവരെക്കൊണ്ടു് പലതരം വിഡ്ഢിത്തങ്ങൾ കാട്ടി ജയിക്കുന്നതും ഒടുവിൽ കുടുംബത്തെ കൊടിയ കടസമുദ്രത്തിൽനിന്നും ഉദ്ധരിക്കുന്നതുമാണു കഥ.
മലയാംകൊല്ലം 1082 ചിങ്ങത്തിൽ കവി പേരുവയ്ക്കാതെ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. പന്ത്രണ്ടുമാസങ്ങളിൽ ഓരോന്നിനേയും സരസമായി വിവരിച്ചിരിക്കുന്നു.
‘കന്യകെ’ നി‘സ്തുലം’ഭേ
‘ഭൃംഗാ’ളീ കേശി‘ചാപ’ഭ്രുകടി‘മൃഗ’സമാ-
നാക്ഷിം‘കുംഭ’സ്തനാഢ്യേ
ഭൃംഗം‘മീനാ’ക്ഷി തീർത്തീടുകമധുമഥന-
‘ജാ’ദിസേവ്യേ ‘വൃഷാ’ങ്കോ-
ത്സംഗശ്രീ ‘സൗമ്യഗേഹേ’ ഭഗവതികടകോ-
ല്ലാസിഹസ്തേ നമസ്തേ.”
എന്ന പന്ത്രണ്ടു മാസങ്ങളുടേയും പേരുകൾ ഘടിപ്പിച്ചിരിക്കുന്നു. ചിങ്ങമാസവർണ്ണനയിൽ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കാം.
നീരുള്ള നീരദഗജങ്ങൾ നശിച്ചിടുന്നു
താരങ്ങളെന്നുപറയും മണിമൗക്തികങ്ങൾ
പാരാതനേകദിശിചേർന്നു വിളങ്ങിടുന്നു.
ചൊല്ലാർന്നവായുരജകൻ ഘനവസ്ത്രജാല-
മെല്ലാടവും ജലകണം ചിതറുംപ്രകാരം
കല്ലൊത്തകാന്തികലരും ഗഗനത്തിലിട്ടു
തല്ലീഭൂതിന്നിഹ വെളുപ്പുവരുത്തിടുന്നു.
പാരിൽസമസ്തതരുഗുല്മലതാഗണങ്ങൾ
വേരൊത്തുറച്ചതിഗുണങ്ങളിണങ്ങിടുന്നു
ചാരുപ്രകാശനിധിയായിടുമോഷധീശൻ
ഭൂരിപ്രമോദമൊടുയർന്നു വിളങ്ങിടുന്നു.
ഇതു് 1087 മീനം 9-ാംതീയതി കുറതീർന്നു. 32 സർഗ്ഗങ്ങളിലായി 2084 ശ്ലോകങ്ങൾ ഉണ്ടു്. പാണ്ഡവന്മാരുടെ അജ്ഞാതവാസാരംഭംമുതൽക്കു് ഉത്തരാസ്വയംവരംവരെയുള്ള കഥകൾ ഇതിൽ വിവരിച്ചിരിക്കുന്നു. ഒന്നാംസർഗ്ഗത്തിൽ ജ്യേഷ്ഠപാണ്ഡവൻ അജ്ഞാതവാസഭംഗം നേരിടാതിരിക്കുന്നതിനായി,
കൊണ്ടൽകരിംകാർനിറമുള്ളതൃക്കൺകൊണ്ടുൽക്കടം താപമകറ്റണം നീ
ലീലേച്ഛയാലീബ്ഭുവനങ്ങളെല്ലാം പാലിച്ചിടുംനിർജരസഞ്ചയത്തെ
പാലിച്ചിടുംനീയടികൂപ്പുമെന്നെപ്പാലിച്ചിടേണം ജനനീപ്രസീദ.
എന്നിങ്ങനെയാണു ദുർഗ്ഗയെ സ്തുതിക്കുന്നതു്. ഭഗവതി പ്രത്യക്ഷപ്പെട്ടു.
ന്നേരംഭവാന്മാർക്കു മമപ്രസാദാൽ
എന്നു് ആശംസിച്ചിട്ടു്,
നിരാകലം നിങ്ങൾ വസിച്ചിടുമ്പോൾ
ഒരാളെയുംകേളറിയുന്നതല്ല-
ങ്ങൊരാളുമീയെന്നുടെ വൈഭവത്താൽ.”
എന്ന വരം നല്കുന്നതും ആണു് വിഷയം. രണ്ടും മൂന്നും സർഗ്ഗങ്ങളിൽ ധർമ്മജാദികൾ വിരാടനഗരത്തിൽ ചെല്ലുന്നതും അവർക്കു രാജാവും രാജ്ഞിയും ഓരോ ജോലികൾ നല്കുന്നതും വിവരിച്ചിരിക്കുന്നു.
നാലാംസർഗ്ഗത്തിലെ വിഷയം സമയപാലനമാണു്.
പ്രതിഭടപടലോച്ചണ്ഡരാം പാണ്ഡവന്മാർ
കൃഷ്ണന്തന്നെത്തരമൊടുസന്തതം പാർത്തുപാലിച്ചുകൊണ്ടും മത്സ്യക്ഷിതിപനഗരിയിൽ വസിച്ചുകൊണ്ടിരിക്കേ,
പിടിച്ചനേരത്തിതയോഗ്യമെന്നോർത്തടിച്ചമട്ടായവിടം സമസ്തം.
മാണിക്യരത്നോപമകാന്തിചിന്തും പാണിദ്വയത്താൽദ്രുപദേന്ദ്രപുത്രി
ചേണാർന്നഭംഗ്യാ മെഴുകുംദശായാം ചാണംചിരം കുങ്കുമമായ് ചമഞ്ഞു.
ഘടങ്ങൾതൻനന്മുതൽനഷ്ടമാക്കിക്കടങ്ങൾകൂട്ടും മുലയുള്ള കൃഷ്ണ
കുടങ്ങളെടുത്തു് വൃക്ഷലതാദികൾക്കു വെള്ളംകൊടുക്കയാൽ,
‘ചൊല്പൊങ്ങിടുംപാർഷതിതൻകുചത്തിൻനൽഭംഗികാട്ടിക്കളിയാടിയേറ്റം
പുഷ്പങ്ങൾതൻഗന്ധരസങ്ങൾതേടി നൽഭൃംഗപോതാളിമദിച്ചുമോദാൽ.
അതിപ്രമാണാശനമങ്ങുചെയ്തു മതിപ്രമോദാലിളകി ദ്വിജൗഘം
രുതപ്രഭേദാലഥകൃഷ്ണതൻനൽസ്തുതിപ്രയോഗങ്ങൾ തുടങ്ങിമെല്ലേ.
പുത്തൻമഴക്കാർകുഴൽദേവികൃഷ്ണയെത്തുംവിധൗകോകിലഗാനമോടേ
അത്യന്തമാൺമൈലുകളങ്ങുചെയ്താർ നൃത്തംതദാ നർത്തകരെന്നപോലെ.
ഇങ്ങനെ അഞ്ചാംസർഗ്ഗത്തിലും സമയപാലനവൃത്തംതന്നെയാണു വിഷയം.
ജീമൂതനും ഭീമനും തമ്മിൽ നടന്ന മല്ലയുദ്ധമാണു് ആറാംസർഗ്ഗത്തിലെ വിഷയം.
നടിച്ചോരുഭീമൻകളത്തിൽകടന്നു
അടിച്ചിട്ടുവന്നോരായാളെയുള്ളിൽ
പിടിച്ചീലതിൻകാലമക്കാലമാർക്കും.
കടക്കൊള്ളിയുന്തുന്നൊരിപ്പൊണ്ണനോ നേ-
ർത്തടിക്കുന്നതെന്നോടുചിത്രം വിചിത്രം!
മിടുക്കുള്ളജീമൂതനീമട്ടുഹാസ്യം
നടിക്കുംമുഖം തെല്ലുചാച്ചൊന്നുനോക്കി.
മുറയ്ക്കൊന്നടിക്കാനരക്കച്ചഭീമൻ
മുറുക്കുന്നൊരാഭാവവും മട്ടുമെല്ലാം
തുറിച്ചങ്ങുനോക്കുന്നലോകങ്ങൾകണ്ടി-
ട്ടുറച്ചാനിവൻ തല്ലുവാൻപോരുമെന്നു്.
പുളച്ചോരുഗർവ്വത്തിനാൽകൂടുതല്ലി-
പ്പൊളിച്ചോരു ശാർദ്ദൂലരാജൻകണക്കേ
കളിച്ചാർത്തുപാടീട്ടു ജീമൂതനെത്താൻ
വിളിച്ചാനടിപ്പോരിനായ് ഭീമസേനൻ.
ജവം നാഭിയോളം ഭുജം മുട്ടിനോളം
രവംകാലരുദ്രന്റെ രൂപം തഥൈവ
ഇവൻനന്നു തല്ലിന്നു സാമാന്യനല്ലെ-
ന്നിവണ്ണംവിച രിച്ചു ജീമൂതമല്ലൻ
മദാലാഞ്ജനേയാനുജക്രീഡകണ്ടി-
ട്ടുദാസീനനായ്ത്തത്രനിന്നില്ലൊരാളും
തദാ മല്ലവാദ്യൗഘഘോഷംതകർത്തു
മുദാകണ്ടലോകങ്ങൾ കൈകൊട്ടിയാർത്തു
വളർന്നോരമർഷേണ ജീമൂതനാദ്യം
പിളർന്നൊന്നുരണ്ടാർത്തുപാഞ്ഞെത്തി നേർത്തു
തുളുമ്പും രസാൽ ഭീമനും നേർത്തടുത്തു
കളംപാരമപ്പോൾ കലങ്ങിച്ചമഞ്ഞു.
കടത്തിൽപരംനീർനിറഞ്ഞിട്ടമർഷം
കടുത്തിട്ടു രണ്ടാന നേർക്കുന്നപോലെ
പടുത്വേന ജീമൂതനും ഭീമനും നേ-
ർത്തടുത്തീടിനാർ തങ്ങളിൽ സ്പർദ്ധയോടെ.
[7] “കയ്യാംകളിയുടെ മാതിരി കണ്ടിട്ടില്ലാത്തവർക്കു മല്ലയുദ്ധം വർണ്ണിച്ചിട്ടുള്ള ഇതിലെ ആറാംസർഗ്ഗം ഒന്നു വായിച്ചാൽ അതെല്ലാം അറിയാം.”
ഏഴാംസർഗ്ഗത്തിൽ കീചകൻ സൈരന്ധ്രിയുടെ രൂപസാരം കണ്ടു സ്മരപരവശനാകുന്നതിനെ വർണ്ണിക്കുന്നു.
ള്ളൊരുസുകൃതവിശേഷം പോഷിതാശേഷതോഷം
പരമിഹ മമ നെറ്റിയ്ക്കറ്റമേറ്ററ്റമുണ്ടായ്-
വരണമതിനിദാനീം ഹന്ത ഞാനെന്തുചെയ്വൂ.
നലമൊടഖിലലോകേ മാനസത്തിങ്കലെല്ലാം
ചലമിഴിമണിയാമിത്തന്വിതൻപാദപദ്മം
കലിതരുചിവിളങ്ങുന്നുണ്ടഹോ രാജഹംസാ-
വലിയതു കരുതിത്താൻ മാനസം സ്ഥാനമാക്കി
എട്ടാം സർഗ്ഗത്തിൽ കീചകന്റെ കാമപീഡാനുഭവം വർണ്ണിക്കപ്പെട്ടിരിക്കുന്നു.
വന്നീടുന്നുണ്ടനല്പം പരയുവതിജനത്തിന്നഹോ നിർവികല്പം
അന്യൂനശ്രീവലിപ്പം കലരുമമരിമാരിങ്ങുനൽകുന്നുകപ്പം
പിന്നെപ്രായം ചെറുപ്പംമിനുസമിനി പറഞ്ഞാൽ പുഷ്പബാണപ്പെരുപ്പം.
എന്നു തുടങ്ങുന്ന മൂന്നുനാലു പദ്യങ്ങൾ അതിമനോഹരങ്ങളാകുന്നു. സൈരന്ധ്രി ചൊല്ലുന്നതും കീചകൻ ഒളിച്ചുനിന്നു കേൾക്കുന്നതുമായ സരസകോമളപദ്യബന്ധത്തെ ഉദ്ധരിക്കാതിരിക്കാൻ മനസ്സുവരുന്നില്ല.
നന്ദാലങ്കേകിടക്കും പരമപുരുഷനാകുന്ന തന്നന്ദനന്റെ
കുന്ദശ്രീമന്ദഹാസോല്ലസിതമുഖശരച്ചന്ദ്രനെക്കണ്ടുകണ്ടാ-
നന്ദിക്കും നന്ദജായാനയനകുവലയത്തിന്റെപുണ്യം ന ഗണ്യം.
അത്യന്തംശുഭമുള്ള ഗോപികൾമഹാഭക്തിപ്പുഴക്കുത്തിനാൽ
നൃത്തംതത്തിരസിച്ചുകൃഷ്ണചരിതത്തെപ്പാടുമമ്പാടിയിൽ
സത്യംകെട്ടവനെന്നുപേരതുസഹിച്ചുകൊണ്ടു ഭക്തപ്രിയൻ
നിത്യംകട്ടിടുമുണ്ടവെണ്ണ തരണം സൗഭാഗ്യഭാഗ്യങ്ങൽ മേ.
വിണ്ണിൽബ്ഭംഗിയിൽ വാഴ്ത്തിയും പുകളെഴുംകണ്ണൻകളിച്ചങ്ങനെ
മണ്ണപ്പങ്ങളെവാർത്തുതിന്നുതളിരോടൊക്കുന്ന തൃക്കൈകളാൽ
പുണ്യപ്പെൺകൊടിലക്ഷ്മിതൻ കുളുർമുലപ്പന്തങ്ങുവിട്ടേന്തിടും
വെണ്ണപ്പത്തിനു കൈതൊഴുന്നു ബത ഞാൻ ചാവോളമാവോളവും.
നീലക്കാർവെന്നപീലിത്തിരുമുടിവടിവിൽ ഗോപിഗോരോചനത്താൽ
കാലിക്കോലൊത്തൊരോടക്കുഴൽതളവളയിത്യാദിപൂണ്ടാദരേണ
ലീലയ്ക്കൊക്കുംതരക്കാരൊടുമുടനിടചേർന്നങ്ങു പാൽവെണ്ണകക്കാൻ
ശീലിക്കും ബാലഗോപാകൃതി ഹരിവികൃതിത്തം പവിത്രം വിചിത്രം.
സൈരന്ധ്രിയുമായുള്ള കീചകന്റെ ആദ്യസംഭാഷണവും ഹൃദ്യമായിരിക്കുന്നു.
ഒൻപതാംസർഗ്ഗം സന്ധ്യാവർണ്ണനയോടുകൂടി ആരംഭിക്കുന്നു. ഈ വർണ്ണന സന്ദർഭത്തിനു വളരെ യോജിക്കുന്നുമുണ്ടു്. അതിനെത്തുടർന്നു് കീചകന്റെ മാലിനീധ്യാനവും സുദേഷ്ണയുടെ ഉപദേശവും സാമാന്യം ദീർഘമായി വിവരിച്ചിരിക്കുന്നു.
പത്താംസർഗ്ഗത്തിൽ സുദേഷ്ണ സൈരന്ധ്രിയെ കീചകന്റെ അടുക്കലേയ്ക്കു് അന്നപാനാദികളുംകൊണ്ടു പോകാൻ ആജ്ഞാപിക്കുന്നതും, അവൾ,
കുന്നുപോലെവലുതാംവിപത്തുടൻ വന്നുകൂടുമതിനില്ലസംശയം
എന്നിലുൽക്കടതരാഗ്രഹം മനം തന്നിലുണ്ടു പൃതനാപതിക്കയേ!
ഉന്നതപ്രതിഭയുള്ളവർക്കുമീഛന്നവൃത്തമറിയാമശേഷവും.
എന്നു പറഞ്ഞൊഴിയാൻ ശ്രമിക്കുന്നതും രാജ്ഞി,
തിങ്കളൊത്തകുടചാമരങ്ങൾമറ്റങ്കവും മമ തവാർഹമല്ലയോ?
എന്നു പരിഹസിച്ചിട്ടു്,
സൂത്രമൊക്കയുമറിഞ്ഞുഞാൻ മമ ക്ഷാത്രമപ്രതിമമോർത്തു പോവണം.
എന്നിങ്ങനെ നിഷ്ഠൂരമായി ആജ്ഞാപിച്ചതിനാൽ അവൾ,
നിശ്വസിച്ചു ബഹുഭക്തിപൂണ്ടു തെല്ലാശ്വസിച്ചുനടകൊ” ള്ളുന്നതുമാണു വിവരിച്ചിരിക്കുന്നതു്.
സൈരന്ധ്രി വിരാടരാജസദസ്സിൽ വന്നു ശരണം പ്രാപിക്കുന്നതിനെ വർണ്ണിക്കുന്ന പതിനൊന്നാംസർഗ്ഗം യമകം ഏകാക്ഷരപ്രാസം തുടങ്ങിയ ശബ്ദചിത്രങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.
ചിരമിതെങ്ങനെ ഹന്ത സഹിപ്പൂഞാൻ? സരസസാരസസാരഹരേക്ഷണേ.
നാന്നനാ നിനോ നിന്നിനിന്നന്നനൂനന്നനോനന.
പന്ത്രണ്ടും പതിമൂന്നും സർഗ്ഗങ്ങൾ കരുണരസപ്രധാനങ്ങളാണു്. പാഞ്ചാലി ഭീമസേനനോടു പറയുന്ന വാക്കുകൾ കേൾക്കുക.
വിനയാദികൾപൂണ്ടപാണ്ഡുവിൻതനയന്മാരസുനാഥരായവർ
പരനവ്യയനബ്ധിനന്ദിനീവരനീശൻ ഹരിബന്ധുവായവൻ
പരമിങ്ങനെയൊക്കെയാകിലും ചിരമാപത്തുപിണഞ്ഞുകേണുഞാൻ
ശ്വസനാത്മജ!നാടുദുർജ്ജനം ഹസനംചെയ്തുചതിച്ചിടുന്നതും
വസനം മമ ഹാ ഹരിച്ചതും വ്യസനം പൂണ്ടുസഹിച്ചുപണ്ടുഞാൻ
ജളനായ ജയദ്രഥൻപുരാ കളവായെന്നെ വരിച്ചിടുംവിധൗ
ഉളവാകിയ ദുഃഖസംഭ്രമം തളരുംമെയ്യോടഹോ സഹിച്ചുഞാൻ
ഖലനായ ജടാസുരൻമഹാബലവാൻ ഞങ്ങളെ നാലുപേരെയും
ഛലമോടുഹരിച്ചിടുംവിധൗനിലവിട്ടത്തൽസഹിച്ചുഭീമ! ഞാൻ
കടുകണ്ടകശർക്കരാഗണം കടുവാ പാമ്പുകൾ കീടമെന്നിവ
പെടുമുഗ്രവനത്തിൽവാസവും നെടുവീർപ്പിട്ടുകഴിച്ചുകൂട്ടിഞാൻ
ക്ഷിതിനാഥരശേഷമാദരാൽ സ്തുതിചെയ്യുന്നമഹാൻയുധിഷ്ഠിരൻ
പതിവായിവിടെസ്സദസ്യനായ് സ്തുതിചെയ്യുന്നു വിരാടഭൂപനെ
പരിചിൽസ്മരവിക്രമാഗ്നികൊണ്ടരിതൻപാചകനായിടുംഭവാൻ
അരിവേവിനു കൊള്ളികൊണ്ടുനീയെരിയിക്കുന്നു വിരാടമന്ദിരേ.
പുരുഹൂതസുതൻധനാഞ്ജയൻ പുരുഷന്മാർകളിലുത്തമോത്തമൻ
മരുവുന്നുബൃഹന്ദളാഖ്യപൂണ്ടുരുശോകത്തൊടു ഷണ്ഡനായിഹ
നയശാലികൾ നൽസുഖാർഹരാകിയമാദ്രീസുതരാർത്തിപൂണ്ടിഹ
ഹയഗോകുലസാധുപാലനക്രിയചെയ്യുന്നു മുടക്കമെന്നിയേ.
അഴലീവിധമേറ്റവുംകലർന്നുഴലും മൽപ്രിയരായനിങ്ങളെ
അഴകറ്റിഹകാണുമെൻഗ്രഹപ്പിഴദോഷങ്ങൾ സഹിച്ചിടുന്നു ഞാൻ
അതിദുഃസഹദുഃഖമീവിധം ധൃതികൈക്കൊണ്ടുസഹിക്കുമെന്നുടെ
മൃതിയിങ്ങുവരുത്തുമാശുദുർമ്മതിയാം കീചകനില്ലസംശയം.
കീചകവധത്തിനു സങ്കേതം കുറിക്കുന്നതിനു പതിമൂന്നാം സർഗ്ഗത്തിന്റെ ഒടുവിൽ വിവരിച്ചിരിക്കുന്നു.
അടുത്ത സർഗ്ഗങ്ങളിലെ വിഷയം ഗോഗ്രഹണമാണു്. “ആകപ്പാടെ കൊച്ചുണ്ണിത്തമ്പുരാന്റെ വാസനാശക്തിയും ശേഷിയും നോക്കുമ്പോൾ പ്രസ്തുത കാവ്യം അതിന്റെ ഒരു മാനദണ്ഡമായി കരുതത്തക്ക സ്ഥിതിയിലായിട്ടില്ലെങ്കിലും ഒരുസമയം അതിനെ അപേക്ഷിച്ചു കുറേ താണനിലയിൽ ഇരിക്കുന്നതാണെന്നുവന്നാൽ കൂടിയും ഒരു മാസികയിൽ പ്രസിദ്ധംചെയ്തിരുന്ന കാവ്യമെന്ന നിലയിൽ ഇതു് ഏറ്റവും ഉത്തമമായിട്ടുണ്ടെ”ന്നു് ഏ. ആർ. തിരുമേനി പറഞ്ഞിട്ടുള്ളതു് പരമാർത്ഥമാണു്.
കൊല്ലവർഷം ആരംഭിച്ചു് ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംമുതല്ക്കു മൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ഠിപൂർത്തിമഹോത്സവംവരെയുളള ചരിത്രത്തെ കാവ്യരൂപേണ രചിച്ചിട്ടുള്ള ഈ കൃതി കാവ്യഗുണംകൊണ്ടു നോക്കിയാൽ പാണ്ഡവോദയത്തെ അതിശയിക്കുന്നുവെന്നു പറയാം. സ്വാതിതിരുനാൾ തമ്പുരാനെ വർണ്ണിക്കുന്ന രണ്ടുമൂന്നു പദ്യങ്ങൾ മാതൃകയ്ക്കായി താഴെ ചേർക്കുന്നു.
ശ്രീമാനെന്നഖിലജഗത്തിനും പ്രസിദ്ധൻ
ധീമാൻ സൽക്കവിമണിരാമവർമ്മനെന്നീ-
നാമാഢ്യൻ നരപതിനാടുവാണുപിന്നെ.
ഭാവംതൻമകളിൻവളർത്തമന്മഥാഹം
ഭാവംതീർപ്പതിനു പയോജയോനിദേവൻ
ഏവംചീർത്തഴകൊഴുകുന്നരാമവർമ്മ
ശ്രീവഞ്ചിക്ഷിതിപതിയെച്ചമച്ചുനൂനം
താഴുന്നൂമതികടലിൽ സകജ്ജളാസ്രം
കേഴുന്നൂനൃവരനിവൻജനിക്കമൂലം
നൂഴന്നൂ ഘനപടലാന്തരേണ ഹാഹാ
വാഴുന്നൂ വിപിനതലേ വസന്തമെന്നും
മൂടീടാത്തഴകെഴുമാനൃപന്റെവക്ത്റം
കൂടീടും ഭയമൊടുകാൺകകാരണത്താൽ
ആടീകണ്ണിഹമുകുരത്തിനാകയാൽക-
ണ്ണാടീയെന്നതിനൊരുനാമമുത്ഭവിച്ചു.
സജാതീയദ്വിതീയാക്ഷരപ്രാസം എല്ലാ പദ്യങ്ങളിലും പ്രയോഗിച്ചുകാണുന്നു. പ്രാസത്തിൽ ഖഡ്ഗബന്ധം, ശൂലബന്ധം മുതലായ കൃത്രിമപ്പണികളുമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ,
ശാസ്ത്രംകേൾവൈദ്യമെന്നുള്ളതിലതിനിപുണൻ നിർമ്മലൻധർമ്മശീലൻ
ഗാത്രംകൊണ്ടിന്ദുതുല്യൻ മധുരകൃതിസുധാസത്തുതങ്കുന്നതങ്കു-
പ്പാത്രംകൊച്ചുണ്ണിഭൂപൻ ഭുമിവിരവിൽവിളങ്ങുന്നുവിങ്ങുന്നകീർത്യാ.
എന്നൊരു കവി വർണ്ണിച്ചിട്ടുള്ളതു പരമാർത്ഥമാണു്. കൊച്ചുണ്ണിത്തമ്പുരാന്റെ സുന്ദരകാണ്ഡം തുള്ളൽ ചില ഘട്ടങ്ങളിൽ കുഞ്ചൻനമ്പ്യാരുടെ തുള്ളലുകളോടു കിടപിടിക്കുന്നുവെന്നു സംശയം കൂടാതെ പറയാം. ഇവകൂടാതെ ലക്ഷ്മീസ്വയംവരം കിളിപ്പാട്ടു്, രാമാശ്വമേധം കിളിപ്പാട്ടു്, ശ്രീമഹാഭാഗവതം ഗാഥ മുതലായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്. കവിഭാരതത്തിൽ അദ്ദേഹത്തിനെ സവ്യസാചിയായി പറഞ്ഞിരിക്കുന്നു.
സംസ്കൃതംകൊണ്ടുമുപ്പാർ
മെച്ചംതേടുംപ്രകാരം ബഹുവിധകവിതാ-
സൂക്തിവഷിക്കമൂലം
ഇച്ചൊന്നോരക്കവിപ്രൗഢരിൽമികവുടയോൻ
കോടിലിംഗാധിനാഥൻ
കൊച്ചുണ്ണിക്ഷോണിപാലൻ കൊടിയ കവിവരൻ
ദിവ്യനാം സവ്യസാചി.
അദ്ദേഹം 1101-ാമാണ്ടു് കർക്കടകം 11-ാം തീയതി തീപ്പെട്ടു.
പാദമഭ്യർച്യ നിത്യം
തിഷ്ഠൻ ശ്രീകോടിലിംഗാഹ്വയനിജനിലയേ
പണ്ഡിതഃസൽകവീന്ദ്രഃ
വൈദ്യഃകൊച്ചുണ്ണിഭൂപഃസ ഭുവി ബുധജന-
ശ്ലാഘ്യമനോപ്യകസ്മാൽ
കസ്മാദസ്മിൻനിശീഥേ ദിവി വിബുധജന-
ശ്ലാഘ്യതാം ഹന്തഭേജേ.
എണ്ണയ്ക്കാട്ടുകൊട്ടാരത്തിൽ കുഞ്ഞാരുരാജാവു് എന്നുകൂടി പേരുള്ള രാജരാജവർമ്മതമ്പുരാൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. അവിടുത്തെ അടുക്കലാണു് അദ്ദേഹം സംസ്കൃതവും ഇംഗ്ലീഷും പഠിച്ചതു്. അവിടുത്തെ ധർമ്മപത്നി പരവൂർ കോങ്ങാൽച്ചേരിയിലെ പ്രസിദ്ധ നായർഭവനങ്ങളിൽ ഒന്നായിരുന്ന പടിഞ്ഞാറേവീട്ടിലെ ഒരംഗമായിരുന്നു. ആ വീട്ടിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും അക്കാലത്തു സാമാന്യം നല്ല വൈദുഷ്യമുണ്ടായിരുന്നു; എന്നുമാത്രമല്ല, അവർ ദാനധർമ്മാദികളിൽ തീവ്രമായ നിഷ്ഠയുള്ളവരുമായിരുന്നു. തമ്പുരാന്റെ പത്നിയുടെ അനുജത്തിയും സാമാന്യം നല്ല കവയിത്രിയുമായിരുന്ന ഒരു മഹിളാരത്നത്തെയാണു മഹാകവി കെ. സി. കേശവപിള്ള ആദ്യമായി വിവാഹം കഴിച്ചതു്. ആ മഹതി ചെറുപ്പത്തിലേ മരിച്ചുപോയി.
എണ്ണക്കാട്ടുതമ്പുരാൻ സിദ്ധാന്തകൗമുദി മുഴുവനും പദ്യരൂപേണ സംഗ്രഹിച്ചിരുന്നു. പ്രസിദ്ധപ്പെടുത്തിയതായി അറിവില്ല. അതിനും പുറമേ ലക്ഷണാസ്വയംവരം ചമ്പു, വിഷ്ണുകേശാദിപാദസ്തവം, മേഘസന്ദേശം ഭാഷ, രുക്മിണീസ്വയംവരം നാടകം, അലങ്കാരദീപിക എന്നിങ്ങനെ അനേകം ഭാഷാകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്.
അദ്ദേഹത്തിന്റെ ശ്ലോകങ്ങളെല്ലാം അക്ലിഷ്ടരമണീയങ്ങളാകുന്നു. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കുന്നു.
ചേരുംകർപ്പൂരധൂളീപരിമിളിതമതായുള്ള സിന്ദൂരമെന്നായ്
ആരുംശങ്കിക്കമാറന്നഖരുചികലരുന്നോരു ഗോവിന്ദപാദ-
ത്താരിൻനല്കാന്തിപൂരം മമസുഖമനിശം ഭൂരിപൂരിച്ചിടേണം.
വേളയ്ക്കവയ്ക്കെതിരിടാൻ ബഹുകൂട്ടരുണ്ടാം
വേനല്ക്കുനീ വെയിലുകൊണ്ടുവലഞ്ഞുനില്ക്കു-
ന്നേരത്തുവന്നമൃതു പെയ്തിടുവാൻ ഘനം താൻ.
ത്താരോമലാളൊരുവൾ കണ്ടു മനംമയങ്ങി
സാഷ്ടാംഗമായുടനെ വീണുനമസ്കരിച്ചി-
ട്ടാമാരമാലിനെ മറച്ചവൾ ഭക്തികാട്ടി.
മാറത്തുനീലമണിമാലയൊടൊത്തിടുന്നൂ
ചാരത്തുപുഞ്ചിരിപൊഴിഞ്ഞുകലർന്നിടുന്ന-
നേരത്തുവീണ്ടുമതു മുത്തണിയായ്വരുന്നു.
താർത്തേനതേക്കാളമൃതം മതിക്കും
കവീടെവാക്കായതിലും ഹരീടെ
ചരിത്രമോർത്താലതിലും മതിക്കും.
തെക്കൻതിരുവിതാംകൂറിൽ, നെയ്യാറ്റുങ്കരത്താലൂക്കിൽപെട്ട ആറൂർ ദേശത്തു് ധനസ്ഥിതിയെ സംബന്ധിച്ചിടത്തോളം മധ്യമനിലയിലിരുന്ന പുന്നത്താനത്തു് എന്ന ഒരു നായർകുടുംബമുണ്ടു്. ആ ഗൃഹത്തിൽപെട്ട പാർവതിപ്പിള്ള എന്നൊരു യുവതിയെ വേലാംപിള്ള എന്നൊരു നാട്ടാശാൻ വിവാഹംചെയ്തിരുന്നു. ഈ ആശാൻ കുട്ടികളെ പഠിപ്പിച്ചു്, അതിൽനിന്നു ലഭിക്കുന്ന ‘നക്കാപിച്ച’കൊണ്ടു ജീവിക്കയല്ല ചെയ്തതു്. ഗ്രന്ഥങ്ങൾ പകർത്തുക എന്ന ആദായകരമായ തൊഴിലിൽ ഏർപ്പെട്ടിരുന്നതിനാൽ ദമ്പതിമാർ സാമാന്യം സുഖമായിത്തന്നെ കഴിഞ്ഞുകൂടി. അങ്ങനെ ഇരിക്കെ അവർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവർ താമസിച്ചിരുന്നതു വലിയ ദിവാൻജി രാജാകേശവദാസന്റെ വകയായിരുന്ന കോട്ടയ്ക്കകം വലിയകോയിക്കലായിരുന്നു.
അവിടെ പാർത്തിരുന്നകാലത്തു് പാർവ്വതിഅമ്മ രണ്ടു് ആൺകുട്ടികളെ ഇരട്ടപെറ്റു. അവരുടെ ചരിത്രം വളരെ രസാവഹമാണു്. ശങ്കരപ്പിള്ള, നാരായണപ്പിള്ള എന്നിവർ ഒരേകാലത്തു് ഉദ്യോഗത്തിൽ പ്രവേശിച്ചു; ഒരേകാലത്തു് അവർക്കു പ്രമോഷനും ലഭിച്ചുവന്നു. ഒരാൾക്കു് എന്തെങ്കിലും സുഖക്കേടു വന്നാൽ മറ്റെ ആൾക്കും അതേസമയത്തുതന്നെ ശരീരാസ്വാസ്ഥ്യം വന്നുകൊണ്ടിരുന്നു. അവർ രണ്ടുപേരും പല താലൂക്കുകളിൽ തഹശീൽദാരുദ്യോഗംവഹിച്ചു് വിപുലമായ യശസ്സു നേടി.
പാർവ്വതിഅമ്മ പിന്നീടു് അടുത്തടുത്തുതന്നെ മൂന്നു പെൺകുട്ടികളെ പ്രസവിച്ചു എങ്കിലും അവരിൽ ഒരാൾ അല്പായുഷ്മതിയായിപ്പോയി. അനന്തരം ആ സുകൃതിനി 1033 ഇടവം 7-ാം തീയതി ആയില്യം നക്ഷത്രത്തിൽ ഒരു പുരുഷസന്താനത്തെ പ്രസവിച്ചു. ആ ശിശുവായിരുന്നു സി. വി. എന്ന രണ്ടക്ഷരത്തിൽ സർവകേരളപ്രഥിതനായിത്തീർന്ന രാമൻപിള്ള. പാർവതിഅമ്മ പിന്നെയും നാലു സന്താനങ്ങളെക്കൂടി പ്രസവിച്ചു.
രാമൻകുട്ടി പ്രഥമപാഠങ്ങൾ പഠിച്ചുതീരുംമുമ്പേ പിതാവു പരലോകം പ്രാപിക്കയാൽ കേവലം അനാഥാവസ്ഥയിലായി. എന്നാൽ “അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം” എന്ന ആപ്തവാക്യത്തിനെ സാധൂകരിപ്പാനെന്നപോലെ അവിചാരിതമായി ഒരു ആപദ്ബന്ധു വന്നുചേർന്നു. തിരുവിതാംകൂർ സർവ്വീസിൽ ഉയർന്ന ഉദ്യോഗങ്ങൾ വഹിച്ചശേഷം പെൻഷൻപറ്റി പിരിഞ്ഞ കെ. പത്മനാഭൻതമ്പി. ബി. ഏ. ബി. എൽ., ഡാക്ടർ രാമൻ തമ്പി ഇവരുടെ പിതാവും ചരിത്ര പ്രഥിതമായ അരമന തങ്കക്കോയിക്കലെ അംഗവും അന്നു തിരുവനന്തപുരം ഭജനപ്പുരക്കാര്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്നയാളും ആയ കേശവൻ തമ്പി എന്ന വിദ്വൽകുലാവതംസം ഈ കുട്ടിയുടെ ഭാവി അതിശോഭനമായിരിക്കുമെന്നു കണ്ടിട്ടു് അയാളെ തന്റെ പുത്രന്മാരോടൊപ്പം ഇംഗ്ലീഷ് സ്ക്കൂളിൽ ചേർത്തു പഠിപ്പിക്കാൻ നിശ്ചയിച്ചു. അങ്ങനെ പ്രസ്തുത ബാലൻ ബെൻസിലി സായ്പിന്റെ ആധ്യക്ഷത്തിൽ നടന്നിരുന്ന ഫ്രീ സ്ക്കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിത്തം തുടങ്ങി. ആ പള്ളിക്കൂടത്തെ ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കാളേജിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റിയപ്പോഴും സി. വി. അതിലെ വിദ്യാർത്ഥിയായിരുന്നു. അവിടെ നിന്നാണു് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായതു്.
അനന്തരം എഫ്. ഏ. ക്ലാസ്സിൽ ചേർന്നു. അക്കാലത്തു് ഏതു പുസ്തകങ്ങൾ കിട്ടിയാലും അദ്ദേഹം വായിച്ചു നോട്ടെടുക്കുമായിരുന്നു. ചരിത്രം, ആഖ്യായിക ഇവയിലായിരുന്നു അധികഭ്രമം. മലയാളഭാഷയിൽ അന്നു ഗ്രന്ഥങ്ങൾ അധികമുണ്ടായിരുന്നില്ല. എഴുത്തച്ഛൻ, നമ്പ്യർ, ചെറുശ്ശേരി എന്നിവരുടെ ഗ്രന്ഥങ്ങൾ, പ്രധാന ആട്ടക്കഥകൾ ഇവയൊക്കെ വായിച്ചുതീർത്തു എന്നു മാത്രമല്ല നല്ലനല്ല ഭാഗങ്ങളൊക്കെ കാണാതെ പഠിക്കയുംചെയ്തു. അൻപത്താറു ദിവസത്തെ ആട്ടക്കഥകളുടെ ഒരു പ്രതി അദ്ദേഹം കരസ്ഥമാക്കി. അവയുടെ നേർക്കു് അദ്ദേഹത്തിനുള്ള താല്പര്യാതിശമാണു് രാമാവെങ്കിടൻവഴി പിൽക്കാലത്തു വെളിയിൽ ചാടിയതു്.
അന്നു് കാളേജ് പ്രിൻസിപ്പാൽ ഉദ്യോഗം വഹിച്ചിരുന്ന റാസ്സായ്പു് അന്നത്തെ വിദ്യാഭ്യാസധൂർവ്വഹന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നു. എന്നാൽ രാമക്കുറുപ്പുമുൻഷിയായിരുന്നു ഒന്നാംതരം ഭാഷാസാഹിത്യകാരനാവുന്നതിനുള്ള കരുക്കൾ എല്ലാം സി. വിക്കു സമ്പാദിച്ചുകൊടുത്തതു്. അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ആരും ഭാഷാപരിജ്ഞാനവിഷയത്തിൽ പിന്നോക്കമായിട്ടില്ലെന്നുള്ളതു സുപ്രസിദ്ധമാണു്.
സ്വസ്ഥമായ ശരീരത്തിൽ സ്വസ്ഥമായ മനസ്സു്; ഇതാണു് വിദ്യഭ്യാസത്തിന്റെ ആദർശം എന്നു പാശ്ചാത്യന്മാർ പറയുന്നു. സി. വി. ഈ തത്വത്തെ അനാദരിച്ചില്ല. കായികവിനോദങ്ങളിലെല്ലാം പങ്കെടുത്തു് അദ്ദേഹം നല്ല ദൃഢസംഹതകായനായിത്തീർന്നു.
കാളേജിൽ ഇടയ്ക്കിടെ നടന്നുവന്ന നാടകാഭിനയങ്ങളിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹത്തിന്റെ നടന കൗശലത്തെ അന്നുള്ളവരെല്ലാം പുകഴ്ത്താറുണ്ടായിരുന്നു. അന്നു തത്വശാസ്ത്രാചാര്യനായിരുന്ന പണ്ഡിതൻ കൈമടക്കു നിവർത്ത മഹാപിശുനനെങ്കിലും തരംകിട്ടുമ്പോഴൊക്കെ ജീവിതത്തിന്റെ ക്ഷണികതയേയും ഭൗതികൈശ്വര്യത്തിന്റെ അനർത്ഥകാരിതയേയും പറ്റി ഉച്ചൈസ്തരം പ്രസംഗിക്കുന്ന ആളായിരുന്നു. വാക്കിനും പ്രവൃത്തിക്കും തമ്മിൽ ഉള്ള ഈ പൊരുത്തമില്ലായ്മ വിദ്യാർത്ഥികളുടെ ദൃഷ്ടിയിലും പെട്ടിരുന്നു. ഒരുദിവസം സി. വി. ചില സതീർത്ഥ്യന്മാരുമായി യോജിച്ചു് അദ്ദേഹത്തിനെ ഒന്നു ചെണ്ടകൊട്ടിക്കാൻ ഒന്നു തീർച്ചപ്പെടുത്തി. സന്ധ്യയാവാറായപ്പോൾ സി. വി. ഒരു കാഷായവേഷധാരിയായി, ദണ്ഡും കമണ്ഡലുവുമേന്തി, ഭക്തിപരമായ തമിൾഗാനങ്ങളും പാടിക്കൊണ്ടു് ആചാര്യരുടെ പടിക്കൽ എത്തി. അദ്ദേഹം ശകാരംകൊണ്ടു ഭിക്ഷുവിനെ അഭിഷേചിച്ചു. അദ്ദേഹം പോകുന്ന മട്ടു കാണിക്കാതെ ജീവിതത്തിന്റെ അസ്ഥിരതയേയും ഔദാര്യത്തിന്റെ മഹിമയേയുംപറ്റി പ്രസംഗിക്കാൻ തുടങ്ങുകയും അതിൽ ആചാര്യരുടെ ചില ആശയവിശേഷങ്ങളെക്കൂടി കടത്തിവിടുകയും ചെയ്തു. ആചാര്യർ വടിയുമായി വെളിയിൽ ചാടിയതും ഭിക്ഷുകൻ തിരോധാനം ചെയ്തതും ഒന്നിച്ചുകഴിഞ്ഞു. എന്നാൽ വൃക്ഷത്തിന്റെ മറവിൽനിന്നു് ഈ വിനോദംകണ്ടു് രസിച്ചുകൊണ്ടിരുന്ന യുവാക്കന്മാരുടെ ചിരിയാൽ അന്തരീക്ഷം മുഖരിതമായി.
1056-ൽ അദ്ദേഹം ബി. ഏ. പരീക്ഷയിൽ ജയിച്ചുവെങ്കിലും സർക്കാർ സർവ്വീസിൽ പ്രവേശം ലഭിക്കുന്നതിനു മൂന്നുകൊല്ലം കാത്തിരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കൂടെ പാസ്സായ ആർ. മഹാദേവയ്യർ മുതൽപേരെല്ലാം നേരത്തെ ഉദ്യോഗം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. 1059-ൽ ജ്യേഷ്ഠസഹോദരനായിരുന്ന സി. വി. നാരായണപിള്ളയുടെ ശുപാർശ അനുസരിച്ചു് എസ്. പ്ത്മനാഭയ്യർ എം. ഏ. രാമൻപിള്ളയ്ക്കു ഹൈക്കോടതിയിൽ ഒരു ക്ലാർക്കുപണി നല്കി.
അധികകാലം കഴിയുംമുമ്പു് ഈ യുവാവു് പെരുന്താന്നി കീഴേവീട്ടിലെ കാർത്ത്യായനിപ്പിള്ള ഭാഗീരഥിപ്പിള്ളയെ വിവാഹം ചെയ്തു. കാർത്തകപ്പള്ളി കോയിക്കലേത്തു എന്ന പ്രഭുകുടുംബത്തിലെ കാരണവരായിരുന്ന കൊച്ചുകൃഷ്ണപിള്ളയുടെ പുത്രിയായ ഈ സ്ത്രീരത്നം സാമാന്യം നല്ല വൈദുഷ്യമുള്ളവരായിരുന്നതിനാൽ, അവർ പില്ക്കാലത്തു് തന്റെ ഭർത്താവിന്റെ സാഹിത്യവ്യവസായത്തിനു പ്രതിബന്ധമായി നിന്നില്ല എന്നു മാത്രമല്ല കഴിയുന്നത്ര പ്രോത്സാഹനങ്ങൾ ചെയ്തുകൊണ്ടുമിരുന്നു.
തിരുവനന്തപുരത്തുവച്ചു് ഇദംപ്രഥമമായി അഭിനയിക്കപ്പെട്ട ഗദ്യനാടകം ‘ചന്ദ്രമുഖീവിലാസ’മായിരുന്നു. അതു കാളേജിൽ അഭിനയിക്കുന്നതിനുവേണ്ടി സി. വി. എഴുതിക്കൊടുത്ത ആദ്യത്തെ കൃതിയാണെന്നാണു് അറിവു്. അതിന്റെ അഭിനയത്തിൽ ബി. ഏ. വിദ്യാർത്ഥികൾ മാത്രമല്ല, പിൽക്കാലത്തു സുപ്രസിദ്ധരായിത്തീർന്ന സി. കൃഷ്ണപിള്ള ബി. ഏ., പി. അയ്യപ്പൻപിള്ള ബി. ഏ., പി. താണുപിള്ള എം. ഏ., കപ്പാഴം രാമൻപിള്ള ബി. ഏ., ആലപ്പുഴ പാച്ചുപിള്ള ബി. ഏ., രാമക്കുറുപ്പു് ബ. ഏ. മുതലായവരും ഓരോ പാർട്ടെടുത്തിരുന്നു. നടന്മാരെല്ലാം സഭാകമ്പം ഉള്ളവരായിരുന്നതുകൊണ്ടു് അതു തീർക്കാനായി സി. വി. ഒരു വിദ്യ പ്രയോഗിച്ചതു കണക്കിനുപറ്റി. അദ്ദേഹം സ്റ്റേജിൽ ഒരു നാല്ക്കാലിപിടിച്ചിട്ടു്, അതിന്മേൽ ഉറങ്ങുന്ന മട്ടിൽ നിവർന്നുകിടന്നു. എന്തൊക്കെയോ എഴുതി ഒട്ടിച്ചിരുന്ന ചില പേസ്റ്റ് ബോഡുകൾ കൈയിൽ പിടിച്ചിരുന്നു. കർട്ടൻ പൊക്കിയ മാത്രയിൽ പെട്ടെന്നു് ഉറക്കം ഉണർന്ന ഒരുവന്റെ മട്ടിൽ അദ്ദേഹം പിച്ചും ഭ്രാന്തും പറഞ്ഞുതുടങ്ങി. അനന്തരം ഇംഗ്ലീഷിൽ ഒരു പ്രസംഗവും അതിനെത്തുടർന്നു മലയാളത്തിൽ കഥാസംക്ഷേപവിവരണവും തട്ടിമൂളിച്ചു. അവിടെ കൂടിയിരുന്നവരിൽ, അശ്വതിതിരുനാൾ യുവരാജാവുൾപ്പടെ എല്ലാവരും ചിരിച്ചു ചിരിച്ചു മണ്ണുകപ്പുമാറായി. അതിനോടുകൂടി മറ്റു നടന്മാരുടെ സഭാകമ്പവും അസ്തമിച്ചു. ചന്ദ്രമുഖിയുടെ മാതുലിപ്പാർട്ടും, മാദ്യപന്റെ പാർട്ടും സി. വി. യും, ചന്ദ്രമുഖിയുടെ പാർട്ടു് ദിവാൻപേഷ്കാരായിരുന്നു പെൻഷൻ പറ്റി ഇപ്പോൾ വിശ്രമസുഖം അനുഭവിക്കുന്ന കെ. നാരായണൻ പണ്ടാലയും, വിവാഹത്തിനു ജാതകപരിശോധന നടത്തുന്ന കണിയാന്റെ പാർട്ടു് രാമക്കുറുപ്പുമുൻഷിയും തന്മയത്വത്തോടുകൂടി അഭിനയിച്ചു. സമുദായ പരിഷ്കരണത്തെ ത്വരിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട ഒന്നാമത്തെ ഭാഷാനാടകം ഇതുതന്നെയാണെന്നു പറയാം. മംഗല്യധാരണാദി നിരർത്ഥകങ്ങളായ അടിയന്തിരങ്ങൾക്കായി കണക്കില്ലാതെ പണം ചെലവഴിച്ചു തറവാട്ടുസ്വത്തിനെ അന്യാധീനപ്പെടുത്തിവരുന്നതിന്റെ അനൗചിത്യത്തെ പ്രേക്ഷകന്മാർക്കു് ഈ കഥമുഖേന സി. വി. പ്രത്യക്ഷപ്പെടുത്തിക്കൊടുത്തു. നാടകാഭിനയത്തിനു സർക്കാർ തന്നെയാണു് സ്റ്റേജ് ഇടുവിച്ചുകൊടുത്തതെന്നും സ്മരണീയമാണു്.
ചന്ദ്രമുഖീവിലാസത്തിന്റെ ആവിൎഭാവത്തിനുശേഷമാണു് വലിയകോയിത്തമ്പുരാൻ ശാകുന്തളം ഭാഷാന്തരീകരിച്ചതെന്നുള്ള വസ്തുത അറിയാത്തവരാണു്, ഭാഷയിൽ ആദ്യമായുണ്ടായ നാടകം അഭിജ്ഞാനശാകുന്തളമാണെന്നുപറയുന്നതു്. കുറേക്കാലത്തേക്കു ശാകുന്തളം അഭിനയിക്കാൻ ആരും തയ്യാറായില്ല. ചന്ദ്രമുഖീനാടകത്തിൽ പങ്കുകൊണ്ടു പേരെടുത്ത ചിലരെല്ലാംകൂടിയാണു് ആ നാടകത്തെ പിന്നീടു് അഭിനയിച്ചതും. സ്റ്റേജിടുന്ന ചിലവെല്ലാം ഇക്കുറിയും സൎക്കാർതന്നെ വഹിച്ചു.
പ്രസിദ്ധ ഹൈക്കോൎട്ടുജഡ്ജിയായിരുന്ന കുഞ്ഞുരാമൻനായരെ വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടു ജന്മികുടിയാൻ കമ്മിറ്റിയുടെ അധിപനായി നിശ്ചയിച്ചപ്പോൾ, മി. നായർ തന്റെ ഗുമസ്തനായി കൂടെക്കൊണ്ടുപോയതു് സി. വി. യെ ആയിരുന്നു. അതുനിമിത്തം അദ്ദേഹത്തിനു തിരുവിതാംകൂറിന്റെ പലേഭാഗങ്ങൾ നേരിട്ടു കാണുന്നതിനും അവിടവിടെയുള്ള ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങൾ സന്ദൎശിച്ചു് നാട്ടുകാരുടെ ജീവിതരീതികളും മറ്റും ഗ്രഹിക്കുന്നതിനും ഐതിഹ്യങ്ങൾ ശേഖരിക്കുന്നതിനും കഴിഞ്ഞു. ഇതു ഭാവിയിൽ ചരിത്രാഖ്യായികാകാരനായിത്തീരുവാൻ പോകുന്ന ആ യുവാവിനു് എത്രകണ്ടു് ഉപയോഗപ്രദമായിത്തീൎന്നു എന്നു പറയേണ്ടതില്ലല്ലോ.
1060-ൽ അദ്ദേഹം ഹൈക്കോടതി ഹെഡ്ഗുമസ്തനായും രണ്ടു കൊല്ലങ്ങൾക്കുശേഷം ഇൻഡക്സർ ആൻഡു് പബ്ലിഷർ ആയും ഉയർത്തപ്പെട്ടു. എന്നാൽ നിയമപരീക്ഷയിൽ പാസ്സാകാത്ത ഒരാൾക്കു് ഹൈക്കോടതിയിൽ യാതൊരു പ്രമോഷനും വഴിയില്ലെന്നു കാണുകയാൽ അദ്ദേഹം 1063-ൽ ബി. ഏൽ-നു പഠിക്കാനായി മദ്രാസിലേക്കു പോയി. മദ്രാസിൽ അദ്ദേഹത്തിനു കൂട്ടുകാരായി തിരുവനന്തപുരത്തുകാരായ പലരും ഉണ്ടായിരുന്നു. അവൎക്കെല്ലാം പില്ക്കാലത്തു വലിയവലിയ ഉദ്യോഗങ്ങൾ വഹിക്കാൻ ഇടവന്നിട്ടുണ്ടു്. എൻ. രാമൻപിള്ള എക്സൈസ് കമ്മീഷണരായിട്ടാണു് പെൻഷൻപറ്റിയതു്. മുണ്ടനാട്ടു നാരായണപിള്ള ദിവാൻപേഷ്കാർ ആയി. പന്നിയറത്തല കൃഷ്ണപിള്ള ഡാക്ടർഉദ്യോഗം പ്രശസ്തമായി വഹിച്ചു. ജി. ശങ്കരപ്പിള്ള ഹൈക്കോൎട്ടുജഡ്ജി ഉദ്യോഗംവരെ ഉയൎന്നു. പി. എൻ. രാമൻപിള്ള മദ്രാസ് സ്റ്റാൻഡാൎഡിന്റെ പത്രാധിപരായി പ്രസിദ്ധിനേടി. സി. വി. യുടെ സാന്നിദ്ധ്യംനിമിത്തം മദ്രാസിലെ ജീവിതം അവർക്കു സുഖപ്രദമായിത്തീർന്നു.
ഇതിനിടയ്ക്കു് ഈ യുവാവു് ബാരിസ്റ്റർ ജി. പി. പിള്ളയുമായി പരിചയപ്പെടുകയും പ്രസിദ്ധപ്പെട്ട മലയാളിമെമ്മോറിയൽ തയ്യാറാക്കുന്ന വിഷയത്തിൽ മനഃപൂൎവം ഉത്സാഹിക്കയും ചെയ്തു. മലയാളിമെമ്മോറിയലിന്റെ ഉത്ഭവം രസകരമാണു്. അക്കാലത്തു് ഉയർന്ന ഉദ്യോഗങ്ങളെല്ലാം ബ്രാഹ്മണർക്കു കുത്തകയായിരുന്നു. ജസ്റ്റീസ് ഗോവിന്ദപ്പിള്ളയ്ക്കു തന്റെ പേഷ്കാരുദ്യോഗം ഒരു ബ്രാഹ്മണനുവേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന കഥ അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ പലേ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. അതിനാൽ ഈ നാട്ടുകാരുടെ പ്രമാണികളെല്ലാം ചേർന്നു മദിരാശിയിൽ പ്രാക്ടീസുചെയ്തുകൊണ്ടിരുന്ന ആളും ശങ്കുണ്ണിമേനോൻ പേഷ്കാരുടെ പുത്രനും ആയിരുന്ന കെ. പി. ശങ്കരമേനോന്റെ നേതൃത്വത്തിൽ ഒരു ബ്രഹ്മാണ്ഡമെമ്മോറിയൽ മഹാരാജാവു തിരുമനസ്സിലേക്കും രാമരായർ ദിവാൻജിക്കും സമൎപ്പിച്ചു. അതിന്റെ ഫലമായി ബ്രാഹ്മണരല്ലാത്തവൎക്കു ചില ആനുകൂല്യങ്ങൾ തൽക്കാലം ലഭിക്കയും ചെയ്തു.
സി. വി. മദ്രാസിൽ താമസിക്കുന്ന കാലത്തായിരുന്നു ഓ. ചന്തുമേനോൻ ഇന്ദുലേഖ പ്രസിദ്ധീകരിച്ചതു്. അതു കണ്ടപ്പോൾ ഒരു നോവൽ എഴുതിയാൽകൊള്ളാമെന്നു സി. വി. ക്കും മോഹം ഉദിച്ചു. യുവമിത്രങ്ങളുടെ പ്രേരണയും ആ വിഷയത്തിൽ ഉണ്ടായിരുന്നിരിക്കണം;–ഏതായാലും മാൎത്ത ാണ്ഡവർമ്മ എന്ന പ്രസിദ്ധ ആഖ്യായികയ്ക്കു് മദ്രാസിൽവച്ചു് അദ്ദേഹം ആസൂത്രണംചെയ്തു. 1065-ൽ അതു് അഡിസൺകമ്പനിയുടെ പ്രസാധകത്വത്തിൽ ലോകരംഗത്തു പ്രവേശിച്ചപ്പോൾ സി. വി–യുടെ പേരു നാടൊക്കെ മുഴങ്ങാൻ തുടങ്ങി. ഒന്നാമത്തെ കൃതിയായ ഈ ആഖ്യായികയിൽ സ്കാട്ടിനെ അതിശയിക്കുന്ന കല്പനാശക്തിയും രചനാപാടവവും പാത്രനിൎമ്മാണചാതുരിയും തെളിഞ്ഞുകണ്ടതിൽ, ഈ നാട്ടുകാർ അത്ഭുതപരതന്ത്രരായിത്തീൎന്നു.
മാൎത്ത ാണ്ഡവൎമ്മയുടെ നിർമ്മാണവിഷയത്തിൽ സി. വി-യെ മനഃപൂൎവം സഹായിക്കയും ഭാഷാപരമായ പരിഷ്കാരങ്ങൾ പലതും നിർദ്ദേശിക്കയും ചെയ്തതു് എൻ. രാമൻപിള്ള അവർകളായിരുന്നു. അതിനാൽ ചിലർ അതിന്റെ കർതൃത്വംപോലും അദ്ദേഹത്തിൽ ആരോപിക്കാൻ മുതിൎന്നിട്ടുണ്ടു്.
1066-ൽ സി. വി. അവധികഴിഞ്ഞു വീണ്ടും ജോലിയിൽ പ്രവേശിക്കയും അചിരേണ തിരുമലദേവസ്വം കേസ്സ് സംബന്ധിച്ചു് പരിഭാഷകനായി നിയമിക്കപ്പെടുകയും ചെയ്തു. 1070-ൽ ഹൈക്കോടതി മാനേജരായി. ഈ ജോലി വഹിച്ചുകൊണ്ടിരുന്ന കാലത്തു് 1076-ൽ ശിരസ്തദാരുമായി. അക്കാലത്തു് പാൽക്കുളങ്ങര, പെരുന്താന്നി മുതലായ സ്ഥലങ്ങളിൽ ചില ദുർബുദ്ധികളുടെ പ്രേരണാഫലമായി ഒരുമാതിരി ശാക്തേയമതപ്രചാരണം ഉണ്ടായതിനെ തടയണമെന്നുള്ള ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണു് മതിവിലാസം എന്ന പ്രഹസനം.
1076-ൽ തിരുവനന്തപുരത്തുവച്ചു കൂടിയ ഭാഷാപോഷിണിസഭയ്ക്കു കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വലിയ കവികൾ പലരും വന്നുചേൎന്നിരുന്നു. അക്കൂട്ടത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനും ഉൾപ്പെട്ടിരുന്നു. അദ്ദേഹം തേവാരത്തു കോയിക്കലാണു താമസിച്ചിരുന്നതു്. ആ മഹാകവിയെ സന്ദൎശിച്ചു് സി. വി. അവിടുത്തെ ആജന്മമൈത്രി സമ്പാദിച്ചു. തദവസരത്തിൽ സി. വി. സമ്മാനിച്ച വിചിത്രമായ ദന്തവടിയെപ്പറ്റി മഹാകവി പെട്ടെന്നു്,
കടലുകടഞ്ഞിട്ടു സാരപീയുഷ-
പടുതയൊടെടുക്കുവാനീ-
വടിയൊരുകടകോലുപോലെയോർക്കുന്നേൻ.
എന്നൊരു ശ്ലോകം ചൊല്ലി. സംസ്കൃത സാഹിത്യവാരാന്നിധിയിലെ അനൎഘരത്നങ്ങളെ ഭാഷയിലേക്കു വിവൎത്ത നംചെയ്യണമെന്നുള്ള ഉൽബോധനത്തോടുകൂടിയാണു് സി. വി. ആ വടി സമ്മാനിച്ചതു്. അതിനു മറുപടിയായിരുന്നു പ്രസ്തുത പദ്യം.
ഈ കാലഘട്ടത്തിൽ സി. വിയുടെ പ്രിയസുഹൃത്തുക്കളും നിത്യസഹചാരികളും ആയിരുന്നവർ സിക്രട്ടറി അയ്യപ്പൻപിള്ള, നായർ സമുദായോദ്ധാരകനെന്നനിലയിൽ പ്രാതഃസ്മരണീയനായിത്തീർന്ന സി. കൃഷ്ണപിള്ള, ദിവാൻപേഷ്കാർ വി. ഐ. കേശവപിള്ള, ചീഫ് സെക്രട്ടറി പി. താണുപിള്ള എന്നിവരായിരുന്നു. അത്ഭുതകരമായ മേധാശക്തിയിലും അസാധാരണമായ ആംഗലഭാഷാപാണ്ഡിത്യത്തിലും താണുപിള്ള മറ്റുള്ളവരെ അതിശയിച്ചുവെങ്കിൽ, പി. അയ്യപ്പൻപിള്ള ‘കൊടയിൽ, കർണ്ണനായിരുന്നു. പി. അയ്യപ്പൻപിള്ളയുടെ സഹായത്തോടുകൂടി പഠിച്ചു് ഉന്നതപദവിയിലെത്തിയവർ അന്നു പലരുമുണ്ടായിരുന്നത്രേ. സംഭാഷണ ചതുരനും സംഗീതരസികനും സുന്ദരഗാത്രനുമായ സി. കൃഷ്ണപിള്ളയുടെ നിത്യചിന്തയ്ക്കു വിഷയീഭവിച്ചിരുന്നതു് നായർ സമുദായോന്നമനത്തിനുള്ള മാൎഗ്ഗങ്ങളായിരുന്നു. താണുപിള്ള തെക്കൻ ഡിവിഷൻപേഷ്കാരായിരുന്നകാലത്തു്, അവിടെ മറവരുടെ ശല്യം കൂടക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. അവർ സംഘംചേർന്നു തീവെട്ടിക്കൊള്ളപോലും നടത്തിവന്നു. ജനങ്ങൾ ഭയപരവശരായിട്ടാണു് ദിനങ്ങൾ നയിച്ചുവന്നതു്. അങ്ങനെയിരിക്കെ ഒരു രാത്രി പേഷ്കാർ ഗൃഹത്തിൽ ഇല്ലാതിരുന്ന അവസരത്തിൽ ഏതാനും ആളുകളോടുകൂടി ഒരു കൊള്ളത്തലവൻ അവിടെ കടന്നുചെന്നിട്ടു് “വീട്ടുക്കുള്ളെയാറിരിക്കറതു. സാമാനങ്കൾ അങ്കെ വച്ചുപോട്ടു മാറിപോങ്കൾ, പയപ്പെടാതുങ്കൾ, അല്ലാവഴിക്കിരുന്നാൽ ആപത്തു വരപ്പോകിറതു, ശീക്കിറം, ശീക്കിറം” എന്നു് ഉൽക്കോശിച്ചു. താണുപിള്ളയുടെ പത്നി ഗൎഭിണിയായിരുന്നു. അവരും വേലക്കാരും വല്ലാതെ ഭയപ്പെട്ടു. ആ പരിഭ്രമം കണ്ടു മറവവേഷധാരികൾ വെളിയിൽവന്നിട്ടു് തങ്ങളുടെ സാക്ഷാൽരൂപം ധരിച്ചുകൊണ്ടു് വീണ്ടും അകത്തുകടന്നു. അപ്പോൾ കാണപ്പെട്ടതു് സി. വി. യും കൂട്ടരും ആയിരുന്നു. ഗൃഹനാഥനെ അറിയിച്ചുപോകരുതേ എന്നു് അദ്ദേഹം പ്രാർത്ഥിച്ചുവെങ്കിലും, താണുപിള്ള തിരിച്ചുവന്നപ്പോൾ ആദ്യമേ അറിഞ്ഞതു് ഈ വാർത്തയായിരുന്നു. സി. വി. ക്കു നല്ല സമ്മാനം കിട്ടി എന്നു പറയേണ്ടതില്ലല്ലോ.
ഈ മാതിരി വിനോദങ്ങൾ പലപ്പോഴും നടന്നിട്ടുണ്ടു്. താണുപിള്ള ചീഫ്സിക്രട്ടറിസ്ഥാനം വഹിച്ചു് അതിപ്രശസ്തമായരീതിയിൽ രാജ്യസേവനം ചെയ്തുകൊണ്ടിരിക്കവേ ഒരുദിവസം രാത്രി അദ്ദേഹം അത്താഴം ഉണ്ണാൻ ഇരുന്നു. ഊണു പകുതിയായില്ല, അപ്പോഴേക്കും ഒരു പട്ടക്കാരൻ ഹാജരായി. കൊട്ടാരത്തിൽ നിന്നു് അടിയന്തിരമായി ഒരു തിരുവെഴുത്തുംകൊണ്ടു വന്നിരിക്കയാണെന്നും ഉടൻതന്നെ മറുപടിവാങ്ങി ചെല്ലാൻ കല്പിച്ചിരിക്കുന്നു എന്നും അയാൾ വെളിയിൽനിന്നുകൊണ്ടുതന്നെ അറിവിച്ചു. ഉരുട്ടിയ ഉരുള ഇലയിൽതന്നെ വച്ചിട്ടു് ‘എവിടെ ഇങ്ങോട്ടു് വാങ്ങിക്കൊണ്ടുവാ’, എന്നു് അദ്ദേഹം ഭൃത്യനോടു് ആജ്ഞാപിച്ചു. ‘യജമാനന്റെ കൈയിൽതന്നെ ഏല്പിക്കാനാണു കല്പന, എന്നു പട്ടക്കാരൻ മറുപടി പറയുകയാൽ, ഏതു പട്ടക്കാരനാണതു്? അകത്തുവരാൻപറയൂ എന്നു് അദ്ദേഹം പറഞ്ഞതനുസരിച്ചു് അയാൾ ഉള്ളിൽക്കടന്നു. താണുപിള്ളയ്ക്കു് ആ പട്ടക്കാരൻ അപരിചിതനായി കാണപ്പെട്ടു. എങ്കിലും രാജകല്പനയല്ലേ? കാലതാമസം വരുത്തിക്കൂടല്ലോ. അതിനാൽ ജീരകവെള്ളത്തിൽ കൈകഴുകിക്കൊണ്ടു് എഴുത്തുവാങ്ങിച്ചു. എഴുത്തു വയലറ്റു മഷിയിൽതന്നെ. പക്ഷേ ഒന്നുരണ്ടു വായിച്ചപ്പോഴേക്കും അദ്ദേഹത്തിനു് കാൎയ്യം മനസ്സിലായി. പട്ടക്കാരനെ അടുത്തുവിളിച്ചിട്ടു് വിനോദഭാവത്തിൽ ചെകിട്ടത്തു് ഒരടികൊടുത്തശേഷം അടുത്തൊരു ഇലകൂടി ഇടുവിച്ചു് തന്റെകൂടെ അയാളെ ഉണ്ണാനിരുത്തി. വേലക്കാരൻ അമ്പരന്നുപോയി. എന്നാൽ അതു സി. വി. ആയിരുന്നുവെന്നു ബുദ്ധിമതിയായ ഗൃഹനായിക ഗ്രഹിക്കാതിരുന്നില്ല.
ഈ മാന്യസുഹൃത്തു് 1077 മേടത്തിൽ മരണം പ്രാപിച്ചു. ഈ മരണം സി. വി.–ക്കു് എത്രമാത്രം ദുസ്സഹമായിരുന്നു എന്നു് പറഞ്ഞറിയിക്കാൻ പ്രയാസമാണു്. വളരെക്കാലത്തേക്കു് അദ്ദേഹത്തിന്റെ സാഹിത്യോദ്യമങ്ങളെല്ലാം നിലച്ചുപോയതിന്റെ രഹസ്യം ഇതായിരുന്നു.
1079-ൽ സി. വി. സൎക്കാർഅച്ചുകൂടം സൂപ്രണ്ടായി നിയമിക്കപ്പെട്ടു. അച്ചുക്കൂടക്കാൎയ്യങ്ങൾ അന്നു് അഴിഞ്ഞുകുഴഞ്ഞ നിലയിലാണിരുന്നതു്. അതിനെ നല്ല നിലയിൽ എത്തിക്കുന്നതിൽ ഭഗീരഥപ്രയത്നം ചെയ്യേണ്ടിവന്നു. അല്പകാലത്തിനുള്ളിൽ എല്ലാക്കാൎയ്യങ്ങൾക്കും ഒരു ചിട്ടവരുത്തി. അതുപോലൊരു ശോഭനനില സർക്കാർ അച്ചുകൂടത്തിനു് അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്നു പറയാം. എന്നാൽ ഇക്കാലത്തു് അദ്ദേഹത്തിന്റെ ധൎമ്മപത്നിയുടെ ദേഹവിയോഗം സംഭവിച്ചു.
1084-ൽ കുറുപ്പില്ലാക്കളരി പ്രസിദ്ധപ്പെടുത്തി. പാശ്ചാത്യപരിഷ്കാരഭ്രമം കേരളീയവനിതകളെ വഴിപിഴപ്പിക്കുന്നു എന്നു കണ്ടു് തൽപരിഹാരാൎത്ഥ ം രചിക്കപ്പെട്ടതാണു് പ്രസ്തുത കൃതി. നായർസമുദായത്തിന്റെ താല്ക്കാലിക ദശാവിശേഷങ്ങളെ ആ കൃതിയിൽ സജീവമായി ചിത്രീകരിച്ചിട്ടുണ്ടു്.
സി. വി.–യുടെ കുട്ടികളെ പോറ്റിവളൎത്തു ന്നതിനായി, തൽഗൃഹത്തിൽ എത്തിയ കാൎത്ത ്യായനിപ്പിള്ള ജാനകിപ്പിള്ള ഇതിനിടയ്ക്കു് അദ്ദേഹത്തിന്റെ പത്നീഭാവം കൈക്കൊണ്ടുകഴിഞ്ഞിരുന്നു. പ്രഥമപത്നിയുടെ ജ്യേഷ്ഠസഹോദരിയായ ഈ ‘ജാനമ്മ’യുടെ ഉത്സാഹമില്ലായിരുന്നുവെങ്കിൽ ധർമ്മരാജ തുടങ്ങിയ ഗ്രന്ഥതല്ലജങ്ങൾ നമുക്കു ലഭിക്കുമായിരുന്നോ എന്നു സംശയമാണു്. ഭാഗീരഥിപ്പിള്ളയുടെ ആറു സന്താനങ്ങളേയും അവരാണു വളൎത്ത ിക്കൊണ്ടുവന്നതു്.
1088-ൽ സർക്കാരുദ്യോഗത്തിൽനിന്നു പെൻഷൻ പറ്റി. ഈ വിശ്രമാവസരത്തെ സമുദായസേവനത്തിനും ഭാഷാപരിപോഷണത്തിനുംവേണ്ടി അദ്ദേഹം വിനിയോഗിച്ചു. ഉദ്യോഗത്തിൽ ഇരുന്ന കാലത്തുതന്നെ അദ്ദേഹം സി. കൃഷ്ണപിള്ളയുടെ സമുദായസേവനോദ്യമങ്ങളിൽ ഭാഗഭാക്കായി സജീവപ്രയത്നം ചെയ്തുകൊണ്ടാണിരുന്നതു്. കേരളീയനായർസമാജം സ്ഥാപിതമായപ്പോൾ ആ സംഘത്തിന്റെ കാൎയ്യാന്വേഷകനായിരുന്നതു് അദ്ദേഹമാണു്. കേരളത്തിലെ നായന്മാരെ എല്ലാം ഒരു ചരടിൽ കോർത്തിണക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി തിരുവിതാംകൂറിന്റെ പലേ ഭാഗങ്ങളിൽ അദ്ദേഹം വിളിച്ചുകൂട്ടിയ നായർമഹായോഗങ്ങൾക്കു് ആദ്ധ്യക്ഷ്യം വഹിക്കുന്നതിനു മലബാറിലേയും കൊച്ചിയിലേയും നേതാക്കന്മാരെ ക്ഷണിച്ചുവരുത്തി. സമുദായപരിഷ്കരണവിഷയത്തിൽ കൊച്ചിക്കും മലബാറിനും മാതൃകയായിരുന്നു പ്രവർത്തിച്ചിട്ടുള്ളതു തിരുവിതാംകൂറാണല്ലോ. തിരുവിതാംകൂറിനു് ആ നില വന്നുകൂടിയതു് കാവാലം നീലകണ്ഠപ്പിള്ള, സി. കൃഷ്ണപിള്ള, സി. വി. മുതലായവരുടെ നേതൃത്വം ലഭിച്ചതുകൊണ്ടുമാകുന്നു.
നായന്മാരുടെ രാഷ്ട്രീയമായ അവകാശങ്ങളുടെ സ്ഥാപനാർത്ഥം അദ്ദേഹം യാതൊന്നും പ്രവർത്തിച്ചിട്ടില്ലെന്നു ചിലർ വിചാരിച്ചേക്കാം. മലയാളിമെമ്മോറിയൽകാൎയ്യം മുൻപു പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. മൂലംതിരുനാൾ മഹാരാജാവിന്റെ ഭരണാരംഭഘട്ടത്തിൽ മദ്രാസിലെ സ്റ്റാന്റാർഡുപത്രത്തിൽ തിരുവിതാംകൂറിനെപ്പറ്റി കാണാറുണ്ടായിരുന്ന ലേഖനങ്ങളിൽ അധികകൂറും സി. വി–യുടേതായിരുന്നു. പി. രാജഗോപാലാചാരിയുടെ വാത്സല്യഭാജനമായിരുന്നിട്ടും അദ്ദേഹത്തിന്റെ ചില ചെയ്തികൾ രസിക്കായ്കയാൽ ആണു് അദ്ദേഹം ജോലി വിട്ടുപിരിവാൻ നിർബന്ധിതനായിബ്ഭവിച്ചതു്. ധർമ്മരാജാവിൽ ചന്ത്രക്കാരനെ ആകാശവൃത്തത്തിൽ ശിരോഗോളംകൊണ്ടു് ക്രാന്തവൃത്തലേഖനംചെയ്തു്, അട്ടഹസിക്കുന്നവനായി ചിത്രണം ചെയ്തതുതന്നെ, പി. രാജഗോപാലാചാൎയ്യരെ സ്മരിച്ചുകൊണ്ടായിരുന്നു. എന്നാൽ രാജ്യത്തെപ്പോലെതന്നെ രാജാവിനേയും ഭക്തിപൂർവ്വം ആരാധിച്ചുവന്ന സി. വി–ക്കു രാജശക്തിയെ പാടെ നിഷേധിച്ചും അവഹേളിച്ചും പുറപ്പെട്ട ചില പ്രക്ഷോഭണങ്ങളിൽ പങ്കുകൊള്ളാൻ സാധിച്ചില്ല. രാജാവിനെ രാജ്യത്തിൽനിന്നു ഭിന്നനായി കാണിക്കുന്ന വീക്ഷണഗതി അദ്ദേഹത്തിന്റെ ചിന്താപഥത്തിനു ബാഹ്യമായിരുന്നു. അതിനാലത്രേ അനന്തപത്മനാഭന്റെ പ്രണയകഥയ്ക്കു മാർത്താണ്ഡവർമ്മ എന്നും രാജാകേശവദാസന്റെ പ്രതികാരത്തെ ചിത്രണം ചെയ്യുന്ന കഥയ്ക്കു ധർമ്മരാജാവെന്നും ആ മന്ത്രിസത്തമന്റെ അപദാനശതങ്ങളെ വിവരിക്കുന്ന കഥയ്ക്കു രാമരാജബഹദൂർ എന്നും അദ്ദേഹം പേർ നല്കിയതു്. എന്നാൽ നായന്മാരുടെ അവകാശങ്ങളെ അദ്ദേഹം വിസ്മരിച്ചുകളഞ്ഞുവെന്നോ, അവയെ സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി ഉദ്യോഗലബ്ധിക്കുശേഷം യാതൊന്നും പ്രവർത്തിച്ചിട്ടില്ലെന്നോ പറയാവുന്നതല്ല. അദ്ദേഹത്തിന്റെ എല്ലാ കഥകളും നായന്മാരുടെ നിഃസ്വാർത്ഥമായ രാജ്യസേവനത്തിന്റെ ചരിത്രമാണല്ലോ. മാർത്താണ്ഡവർമ്മയിൽ എട്ടുവീടരുടെ ചരിത്രത്തെ മലിനമായി ചിത്രണംചെയ്തതു് തെറ്റായിപ്പോയെന്നു് അദ്ദേഹത്തിനു പിന്നീടാണു് ബോധംവന്നതു്. ആ അഷ്ടഗൃഹാധീശന്മാർ രാജ്യത്തിന്റെ എട്ടു സ്തംഭങ്ങളായിരുന്നുവെന്നും അവർ സംഗതിവശാൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ശത്രുഭാഗത്തു ചേർന്നു പോയതാണെന്നും ഉള്ള പരമാർത്ഥം ഗ്രഹിച്ചപ്പോൾ, താൻ ചെയ്തുപോയ പാപത്തിന്റെ പരിഹാരമെന്നോണം അദ്ദേഹം ധർമ്മരാജാ തുടങ്ങിയ കഥകൾ രചിച്ചു.
ധർമ്മരാജാ എഴുതിത്തീർന്നു. ഗ്രന്ഥകാരന്റെ ഗൃഹത്തിൽ കൂടാറുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലർ അതു വായിച്ചുകേട്ടപ്പോൾ, പുരികം ചുളിച്ചു. മാർത്താണ്ഡവർമ്മയിലെ സരസമായ ഭാഷാരീതി അതിൽ കാണ്മാനേ ഇല്ലായിരുന്നു. പക്ഷേ അന്നത്തെ സി. വി. അല്ല ഈ ഗ്രന്ഥം രചിച്ചതെന്നുള്ള കാൎയ്യം അവർ വിസ്മരിച്ചുകളഞ്ഞു. മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനും ധർമ്മരാജാവിലെ പടത്തലവനും തമ്മിലും, ആദ്യകൃതിയിലെ പാറുക്കുട്ടിക്കും ദ്വിതീയകൃതിയിലെ പ്രൗഡഗൃഹനായികയായ പാർവ്വതിപ്പിള്ളയ്ക്കും തമ്മിലും ഉള്ള അന്തരം അന്നത്തേയും ഇന്നത്തേയും സി. വി–കൾക്കു തമ്മിലും ഉണ്ടായിരുന്നു. അന്നത്തേ വിനോദരസികനായ സി. വി. ഇപ്പോൾ ലോകാനുഭവജ്ഞാനസമ്പന്നനായ പ്രൗഢചിന്തകനായി മാറിപ്പോയിരുന്നു. മാർത്താണ്ഡവർമ്മയിൽ സി. വി–യുടെ ഭാവനാശക്തിയുടെ ഉറവകളേയാണു നാം കാണുന്നതു്. ധർമ്മരാജാവിലും, രാമരാജബഹദൂരിലും, ആ ഉറവുകൾ ചേർന്നു മഹാനിർഝരിണിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ധർമ്മരാജാവിലെ ഭാഷാരീതിയോടു വിപ്രതിപത്തി പ്രകാശിപ്പിച്ച യുവപണ്ഡിതകേസരികൾക്കു്, അതിനെ യഥേച്ഛം മാറ്റിക്കൊള്ളുന്നതിനു് അദ്ദേഹം സസ്മിതം അനുവാദം നല്കി. ഒരു പ്രചണ്ഡപണ്ഡിതർ അർത്ഥത്തിനും രസത്തിനും ലോപം വരാതെ വല്ല മാറ്റവും ചെയ്യാമോ എന്നു പരീക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ ഒരു വാക്കുപോലും മാറ്റാവുന്നതല്ലെന്നു് അപ്പോഴാണു് അവർക്കു ബോധ്യപ്പെട്ടതു്. സി. വി–ക്കു് ആട്ടക്കഥകളിൽ നിന്നും രാമായണത്തിൽനിന്നും മറ്റും ലഭിക്കാവുന്നതിൽ കവിഞ്ഞു സംസ്കൃതപരിചയം ഇല്ലായിരുന്നു. എന്നിട്ടും യാതൊരു കൂസലും കൂടാതെ സംസ്കൃതപദങ്ങൾ പ്രയോഗിക്കുമായിരുന്നു. അബദ്ധപ്രയോഗങ്ങളും ധാരാളമായി കാണാം. എന്നാൽ ആ അബദ്ധപ്രയോഗങ്ങളെ ആർക്കും മാറ്റാൻ കഴിയുമായിരുന്നില്ല. ആ സ്ഥാനങ്ങളിൽ ആ ശബ്ദങ്ങളല്ലാതെ മറ്റൊന്നും യോജിക്കയില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും.
ധർമ്മരാജാവിനെ തുടർന്നു് രാമരാജബഹദൂർ രണ്ടു ഭാഗങ്ങളും പ്രേമാമൃതം എന്ന സാമൂഹ്യനോവലും കയ്മളശ്ശന്റെ കടശ്ശിക്കൈ, ചെറുതേൻകൊളംബസു്, ഡാക്ടർക്കു കിട്ടിയ മിച്ചം, പണ്ടത്തെ പാച്ചൻ എന്നീ പ്രഹസനങ്ങളും വെളിക്കുവന്നു. ഈ ആഖ്യായതികളും പ്രഹസനങ്ങളും നാടൊട്ടുക്കു് എത്രപ്രാവശ്യം അഭിനയിക്കപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞറിയിക്കാൻ പ്രയാസം.
1090 ഇടവത്തിൽ സി. വി–യുടെ ജന്മനക്ഷത്രം കേരളമൊട്ടുക്കു് ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടു. അന്നേദിവസം അദ്ദേഹം മഹാരാജാതിരുമനസ്സിലെ മുഖംകാണിക്കയും താൻ എഴുതീട്ടുള്ള പുസ്തകങ്ങളുടെ ഓരോ പ്രതി തിരുമുല്ക്കാഴ്ചവയ്ക്കയും ചെയ്തു. അവിടുന്നു് ഒരു സാൽവയും, സ്വർണ്ണം കെട്ടിയ ഒരു രുദ്രാക്ഷമാലയും തൃക്കൈകൊണ്ടുതന്നെ സമ്മാനിച്ചു. ഷഷ്ടിപൂർത്തിയടിയന്തിരത്തിനുവേണ്ട കെട്ടിടങ്ങളെല്ലാം സർക്കാരിൽനിന്നുതന്നെയാണു് കെട്ടിച്ചുകൊടുത്തതെന്നും പ്രസ്താവയോഗ്യമാണു്. അതിനേ സംബന്ധിച്ചു വൈകുന്നേരത്തു് തിരുവനന്തപുരം ജൂബിലി ഠൗൺഹാളിൽവച്ചുകൂടിയ മഹായോഗത്തിൽ ദിവാൻ കൃഷ്ണൻനായർ ആദ്ധ്യക്ഷം വഹിക്കയും പൊതുജനങ്ങളുടെ വകയായി ഒരു മംഗളപത്രം സി. വി–ക്കു സമൎപ്പിക്കയും ചെയ്തു.
കൊച്ചീമഹാരാജാവു് ഈ അവസരത്തിൽ അദ്ദേഹത്തിനു സാഹിത്യകുശലൻ എന്ന ബിരുദം നൽകി. ആ ബിരുദദാനപത്രം സ്വീകരിപ്പാനായി അദ്ദേഹം കൊച്ചിക്കു പോയി മഹാരാജാവിനെ മുഖംകാണിച്ചു. അവിടുന്നു് ബിരുദപത്രത്തിനു പുറമേ ഒരു വീരശൃംഖലയും തൃക്കൈകൊണ്ടുതന്നെ സമ്മാനിച്ചു.
സി. വി-യുടെ വസതിയെപ്പറ്റി ഇവിടെ രണ്ടുവാക്കു പറയാതിരിക്കാൻ നിവൃത്തിയില്ല. തിരുവനന്തപുരത്തു വെള്ളയമ്പലം റോഡിനരികെ സ്ഥിതിചെയ്യുന്ന യൂറോപ്യൻക്ലബ്ബിനു് എതിരേ പച്ചച്ചായമിട്ട ഗേറ്റോടുകൂടിയ സാമാന്യം നല്ല ഒരു ഗൃഹം കാണാം. ‘റാസ് കാട്ടേജ്’ എന്നാണു് അതിനു പേർ. അതായിരുന്ന സി. വി–യുടെ വസതി. ഗുരുനാഥനായിരുന്ന ജാൺറാസ്സിന്റെ സ്മാരകമായിട്ടാണു് ഈ ഗൃഹം നിർമ്മിക്കപ്പെട്ടതു്. ഗേറ്റും അടിച്ചുകൂട്ടുപുരയും കടന്നു ചെന്നാൽ പ്രധാന കെട്ടിടത്തിന്റെ മുൻവശത്തുള്ള പ്രധാന മുറി നേത്രഗോചരമാവും. അതായിരുന്നു സി. വി-യുടെ ഇരിപ്പുമുറി. ആ മുറി ഇപ്പോൾ പ്രായേണ ശൂന്യമായിരിക്കുന്നുവെങ്കിലും, അന്നു് എല്ലായ്പോഴും സി. വി-യുടെ സുഹൃജ്ജനങ്ങളാൽ നിബിഡമായി കാണപ്പെട്ടിരുന്നു. വിദ്യഭ്യാസവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന ഏ. ഗോപാലമേനോൻ, ഏ. ശങ്കരപ്പിള്ള എം. എ., മള്ളൂർ ഗോവിന്ദപ്പിള്ള, ടി. കെ വേലൂപ്പിള്ള, ആറ്റൂർ കൃഷ്ണപ്പിഷാരടി മുതലായ സാഹിത്യകാരന്മാരിൽ ഒന്നുരണ്ടുപേരെയെങ്കിലും എപ്പോഴും അവിടെ കാണുമായിരുന്നു. വൃദ്ധനെങ്കിലും നവനവോന്മേഷശാലിയായിരുന്ന സി. വി-യുടെ ഫലിതോക്തികളും ദേശചരിത്രശകലങ്ങളും കേൾപ്പാനുള്ള ആഗ്രഹമായിരുന്നു അവരെ അങ്ങോട്ടു് ആകൎഷിച്ചുവന്നതു്. 1097 മീനം 10-ാം ൹ സംഭവിച്ച അത്യാഹിതം ആ സുഹൃൽ സമ്മേളനങ്ങൾക്കെല്ലാം വിരാമമിട്ടു. മരിക്കുന്ന അവസരത്തിൽ വേലുത്തമ്പിദളവ, ദിഷ്ടദംഷ്ട്രം, പ്രേമാരിഷ്ടം എന്നു മൂന്നു കൃതികൾ പൂൎത്ത ിയാകാത്ത നിലയിൽ ഇരുന്നു.
മീനമാസം 11-ാം തീയതി വിക്ടോറിയാ ജൂബിലി ഠൗൺ ഹാളിൽവച്ചു് നടന്ന അനുശോചനയോഗത്തിന്റെ നിശ്ചയങ്ങളിൽ ഒന്നു് സ്മൎയ്യപുരുഷന്റെ ഒരു എണ്ണച്ഛായാപടം എഴുതിച്ചുവയ്ക്കണമെന്നുള്ളതായിരുന്നു. ആയിരത്തഞ്ഞൂറോളം രൂപ ചെലവിട്ടു് ഒരു ച്ഛായാപടം എഴുതിച്ചു് കാഴ്ചബംഗ്ലാവിലെ ലൈബ്രറിയിൽ വയ്പിക്കയും ചെയ്തു. എന്നാൽ ആ മഹാനുഭാവന്റെ സ്മരണയ്ക്കു് ഈമാതിരി സ്മാരകങ്ങളൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. മലയാളഭാഷ നശിക്കാതിരിക്കുന്നിടത്തോളം കാലം കേരളസ്ക്കാട്ടിന്റെ നാമവും വർദ്ധിതയശസ്സോടുകൂടിത്തന്നെ നിലനില്ക്കും.
സി. വി–യുടെ കൃതികളെ സ്ഥൂലമായിട്ടുപോലും വിമർശിക്കുന്നതിനു് ഇവിടെ സൗകൎയ്യമില്ല. അതിന്റെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആഖ്യായികകൾ വായിച്ചിട്ടില്ലാത്തവരായി കേരളത്തിൽ ആരുണ്ടു്? പാത്രസൃഷ്ടിയിൽ കാണുന്ന അനിതരസാധാരണമായ പാടവം, വർണ്യവസ്തുക്കളെ നമ്മുടെ മുമ്പിൽ പ്രത്യക്ഷമായി നില്ക്കുംപോലെ തന്മയത്വത്തോടുകൂടി ചിത്രണം ചെയ്യുന്ന മനോധർമ്മവിലാസം, വിഷയത്തിനു യോജിച്ച രീതിയിലുള്ള ഭാഷാപ്രയോഗകൗശലം, അവസരോചിതമായ ഫലിതോക്തിപ്രസരം, കഥാഘടനയുടെ വൈചിത്ര്യം ഇവയെല്ലാം സി. വി–യുടെ കൃതികൾക്കുള്ള വിശിഷ്ടഗുണങ്ങളാണു്. മാർത്താണ്ഡവർമ്മയിലെ ഭ്രാന്തൻചാന്നാൻ, വേലുക്കുറുപ്പു്, മങ്കോയിക്കൽ കുറുപ്പു്, ശങ്കുആശാൻ, ശ്രീപത്മനാഭൻ തമ്പി, സുന്ദരയ്യൻ എന്നീ പുരുഷപാത്രങ്ങളും കാർത്ത്യായനിഅമ്മ, പാറുക്കുട്ടി, സുഭദ്ര ഈ സ്ത്രീപാത്രങ്ങളും വായനക്കാരുടെ സ്മരണമണ്ഡലങ്ങളിൽനിന്നു മാഞ്ഞുപോകുവാൻ പ്രയാസം. എന്നാൽ ബീഭത്സപാത്രങ്ങളുടെ സൃഷ്ടിയിലാണു് അദ്ദേഹം അതിശയിക്കുന്നതെന്നു് ശങ്കു ആശാന്റേയും സുന്ദരയ്യന്റേയും സൃഷ്ടി നല്ലപോലെ വെളിപ്പെടുത്തിത്തരുന്നു. ഈ വാസന മറ്റു കൃതികളിലും സുതരാം തെളിഞ്ഞുകാണുന്നുണ്ടു്. ധർമ്മരാജാവിലെ പവരിക്കോച്ചിയേയും ഉമ്മിണിപ്പിള്ളയേയും ആൎക്കു മറക്കാൻ കഴിയും?
പരവൂർ കൊച്ചമ്പാളിആശാൻ എന്നൊരു കവിയുണ്ടായിരുന്നു. പാവള്ളിക്കളിക്കും കമ്പടികളിക്കും മറ്റും ഉപയോഗിക്കുന്നതിനായി അനേകം പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അവയിൽ പലതും പരവൂരിലുള്ള ചിലർക്കൊക്കെ ഇപ്പോഴും അറിയാം. അദ്ദേഹത്തിന്റെ ഭാഗിനേയനായ എഴിയത്തു വൈരവൻവൈദ്യൻ അന്നത്തെ ഈഴവനേതാക്കന്മാരിൽ അഗ്രഗണ്യനായിരുന്നുവെന്നു പറയാം. അദ്ദേഹം പരവൂർ തയ്യിൽ കുഞ്ഞിക്കുറുമ്പ എന്ന സ്ത്രീരത്നത്തെ വിവാഹം ചെയ്തു. അതിൽ 1034 കുംഭം 17-ാംതീയതി പൂർവ്വാഷാഡാ നക്ഷത്രത്തിൽ സഞ്ജാതനായ ഏകപുത്രനായിരുന്നു കേശവനാശാൻ. ഈ ബാലൻ മൂന്നുവയസ്സുവരേയ്ക്കെ മാതൃലാളന അനുഭവിക്കാൻ ഇടവന്നുള്ളു. 1036-ലോ മറ്റോ ആ സ്ത്രീരത്നം പരലോകം പ്രാപിച്ചു. വൈദ്യന്റെ ദ്വിതീയപത്നിയായിരുന്ന കാർത്തിക്കഴികത്തു കുഞ്ഞിക്കുറുമ്പയാണു്, ഈ ബാലനെ ശുശ്രൂഷിച്ചു വളർത്തിയതു്. കലാൽകുത്തകയിലും പലമാതിരി കൺട്രാക്ടുകളിലും ഏർപ്പെട്ടു് വൈരവൻവൈദ്യൻ ധാരാളം പണം സമ്പാദിച്ചിരുന്നതിനാൽ യാതൊരു ജീവിതക്ലേശവും ബാലൻ അറിഞ്ഞിരുന്നില്ല.
അഞ്ചാംവയസ്സിൽ എഴുത്തിനിരുന്നിട്ടു് പ്രാഥമികപാഠങ്ങളും ചികിത്സാനൂലുകളും പിതാവിന്റെ അടുക്കൽനിന്നും അനായാസേന പഠിച്ചുതീർത്തു. എന്നാൽ പിതാവു് അതുകൊണ്ടു് തൃപ്തിപ്പെടാതെ പരവൂർ ഇടത്തറഴികത്തു ഗോവിന്ദനാശാന്റെ അടുക്കൽ സംസ്കൃതം പഠിക്കാനായി വിട്ടു. ശ്രീരാമോദന്തം രഘുവംശം കുമാരസംഭവം യുധിഷ്ഠിരവിജയം ഈ കാവ്യങ്ങളെല്ലാം പ്രസ്തുതബാലൻ പഠിച്ചതു് ഈ ഗുരുനാഥനിൽനിന്നായിരുന്നു. അനന്തരം അദ്ദേഹം അഴകത്തു വിദ്വാൻകുറുപ്പെന്ന പ്രസിദ്ധപണ്ഡിതന്റെ പുത്രനും അന്നത്തെ വിദ്വാന്മാരുടെ കൂട്ടത്തിൽ അത്യുന്നതസ്ഥാനത്തിനു് എല്ലാവിധത്തിലും അർഹനുമായിരുന്ന ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണപിള്ളയുടെ അടുക്കൽചെന്നു മാഘവും, കിരാതാർജ്ജുനീയവും വായിച്ചു. അവിടെ പഠിച്ചുകൊണ്ടിരിക്കവേ ഗുരുവും ശിഷ്യന്മാരുംകൂടി ഭരണിക്കാവിൽ ഉത്സവത്തിനു പോയിരുന്നു. അവിടെനിന്നും മടങ്ങിവരുംവഴിക്കു് ഗുരുനാഥൻ ശിഷ്യന്മാരോടു ദേവിയെപ്പറ്റി ഓരോ ശ്ലോകങ്ങളുണ്ടാക്കിച്ചൊല്ലാൻ ആവശ്യപ്പെട്ടു. തൽക്ഷണം കേശവനാശാൻ ഉണ്ടാക്കിച്ചൊല്ലിയ—
കല്യേ! കല്മഷനാശിനീ ഭവഹരേ മുഗ്ദ്ധേന്ദുചൂഡപ്രിയേ
ബ്രഹ്മേന്ദ്രാദിമുനീന്ദ്രവന്ദിതപദേ വിശ്വേശ്വരീ സന്മയേ
മേന്മേൽ മംഗളമാശു ദേഹി ഭരണിക്കാവലയേ കൈതൊഴാം.
എന്ന ശ്ലോകം കേട്ടിട്ടു്—‘കേശവനു നല്ല വാസനയുണ്ടു്. നന്നായ്വരും’ എന്നു് അദ്ദേഹം അനുഗ്രഹിച്ചു.
കാവ്യപഠനം കഴിഞ്ഞു് ഈ ഗുരുവിന്റെ അടുക്കൽനിന്നും തന്നെ ജ്യോതിഷം ആയുർദായഗണിതംവരെ അഭ്യസിക്കയും, ഹോര, പ്രശ്നമാർഗ്ഗം, മുഹൂർത്തമാധവീയം ഇവയെ പരിശീലിപ്പിക്കയും ചെയ്തു. ഈ കൃഷ്ണനാശാനുമായിട്ടാണു് കാളുവാശാൻ ഒരു മുഹൂർത്തത്തെ സംബന്ധിച്ചു വാദിച്ചതായി മുൻപു പറഞ്ഞിട്ടുള്ളതു്. അദ്ദേഹം സമർത്ഥനായ ഒരു ജ്യോത്സ്യനായിരുന്നു.
1054-ൽ വൈരവൻവൈദ്യൻ സ്വപുത്രനെ അന്നത്തെ പണ്ഡിതന്മാരുടെ കൂട്ടത്തിൽ എല്ലാവിധത്തിലും അഗ്രഗണ്യനായിരുന്ന ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ അയച്ചു് നൈഷധവും നാടകാലങ്കാരാദികളും അഭ്യസിപ്പിച്ചു. എന്നാൽ അതിനിടയ്ക്കു ശാസ്ത്രികൾക്കു ശരീരാസ്വാസ്ഥ്യം നേരിടുകയാൽ തച്ഛിഷ്യനായ അയ്യാസ്വാമിശാസ്ത്രികളാണു് ആശാനെ ശാസ്ത്രഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചതു്. വൈരവൻവൈദ്യൻ ഈ ശാസ്ത്രികളെ പരവൂർ വരുത്തി സ്വന്തചിലവിൽ താമസിപ്പിച്ചു.
പഠിത്തം പൂർത്തിയാക്കിയശേഷം പിതാവിന്റെ ഒത്താശയോടുകൂടി മുദ്രണം, പ്രസിദ്ധീകരണം, പത്രപ്രവർത്തനം എന്നീ ഉദ്ദേശ്യങ്ങളുടെ നിർവ്വഹണാർത്ഥം പതിനായിരം രൂപം മൂലധനമുള്ള കേരളഭൂഷണം എന്ന കൂട്ടുയാദാസ്തുകമ്പനി സ്ഥാപിച്ചു. ഈ കമ്പനിയിൽനിന്നാണു് സുജനാനന്ദിനി എന്ന പത്രം ആശാൻ നടത്തിവന്നതു്.
മൂലൂർ പത്മനാഭപ്പണിക്കർ എന്ന പേരുകണ്ടു് അന്നത്തെ സവർണ്ണകവികളിൽ ചിലർ–
പണിക്കരാമോ ……
എന്നൊരു ചോദ്യവും ആയി ചാടിവീണതു് ഈ പത്രത്തിലായിരുന്നു. എന്നാൽ നയജ്ഞനായ ആശാൻ സവർണ്ണരോടു ചാഞ്ഞാണു് സുജനാനന്ദിനിയിൽ ലേഖനങ്ങൾ എഴുതിയതു്. ഈ വാദകോലാഹലം സുജനാനന്ദിനിയുടെ പ്രചാരത്തിനു വളരെ സഹായിച്ചു. പ്രസിദ്ധ പത്രാധിപരായ കെ. രാമകൃഷ്ണപിള്ള അവർകൾ കുറെക്കാലം പരവൂർ താമസിച്ചു് ഈ പത്രത്തിന്റെ ആധിപത്യം വഹിച്ചിരുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാണു്.
അത്യന്തം പ്രശസ്തമായ രീതിയിൽ നടന്നുകൊണ്ടിരുന്ന ഈ പത്രം കുറേക്കാലംകഴിഞ്ഞപ്പോൾ നിന്നുപോയെങ്കിലും ആശാൻ 1078-ൽ അതിനെ വീണ്ടും പുനർജീവിപ്പിച്ചു. വാസ്തവം പറയുന്നതായാൽ മനോരമയും സുജനാനന്ദിനിയും ആണു് അന്നത്തെ കവിമല്ലന്മാരെ രംഗപ്രവേശം ചെയ്യിച്ചതു്.
വിദ്യഭ്യാസവിഷയകമായും മറ്റുമുള്ള ഈഴവരുടെ അവശതകൾ നീക്കുന്നതിനുവേണ്ടി ആശാൻ ശക്തിയേറിയ മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതിസരസമായ ഒരു ഗദ്യരീതി അദ്ദേഹത്തിനു സ്വാധീനമായിരുന്നു. അതിലെ ഒരു മുഖപ്രസംഗത്തിൽനിന്നും ഏതാനും വരികൾ ഉദ്ധരിക്കാം.
“ധർമ്മരാജ്യമെന്നുള്ള നാമധേയത്തെ ധരിച്ചും മിക്കവാറും സംഗതികളിൽ തന്നാമധേയത്തെ സാർത്ഥമാക്കിച്ചെയ്തും വരുന്ന ഈ ഗവൺമെന്റിൽനിന്നും വിദ്യാവകുപ്പിൽ ചെയ്തുവരുന്ന ഔദാൎയ്യത്തിന്നു വഞ്ചിഭൂപതിയുടെ പ്രജകളായ സകല ജനങ്ങളേയും അവകാശികളാക്കിത്തീർക്കുന്നില്ലെന്നുള്ള കേൾവി ഞങ്ങൾക്കെന്നു മാത്രമല്ല, പരിഷ്കാരേഛ്ശുക്കളായ സകല ജനങ്ങൾക്കും വളരെ വ്യസനകരമായിട്ടുള്ളതാണു്. തിരുവിതാംകൂർ സംസ്ഥാനത്തുള്ള മിക്കവാറും പ്രവൃത്തിപ്പള്ളിക്കൂടങ്ങളിലും കായംകുളംമുതൽ വടക്കോട്ടുള്ള ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിലും വഞ്ചിരാജ്യത്തെ സ്വദേശീയരിൽ വളരെ ജനവർദ്ധനയുള്ള ഒരു സമുദായക്കാരും തിരുമനസ്സിലെ പ്രജകളുമായ തിയ്യന്മാരെ ചേർത്തു പഠിപ്പിക്കാറില്ല എന്നുള്ള കേൾവി ആരുടെ ശ്രവണേന്ദ്രിയത്തെയാണു് വേദനപ്പെടുത്താത്തതു്? തിരുവിതാംകൂർ രാജ്യത്തെ വിദ്യാവകുപ്പു് ഈദൃശമായ ഒരു വ്രതത്താൽ പാലിക്കപ്പെട്ടുവരുന്നു എന്നുള്ള പ്രസ്താവം സഹൃദയന്മാരായ ആരുടെ മനസ്സിനെയാണു് വ്യാകുലപ്പെടുത്താത്തതു്? ഈ കഴിഞ്ഞ ഒരിടയ്ക്കു ബ്രിട്ടീഷ് റസിഡന്റു് തന്റെ സഞ്ചാരത്തിൽ ചെങ്ങന്നൂരിനു സമീപമുള്ള സർക്കാർവക പാഠശാലയിൽ പ്രവേശിക്കയും അവിടെ തീയ്യന്മാരായ വിദ്യാർത്ഥികൾ അദൃശ്യന്മാരായിരുന്നതിനാൽ വിവരം ചോദിച്ചപ്പോൾ തീയ്യന്മാർ വിദ്യാഭ്യാസത്തിൽ അഭിരുചിയുള്ളവരല്ലെന്നു പരമാർത്ഥത്തിനു വിരോധമായി ഒരു വാദ്ധ്യാർ സായിപ്പവർകളെ ധരിപ്പിക്കയും ചെയ്തപ്രകാരം ഒരു പ്രസ്താവം കേൾക്കുന്നതിനിടയായിരിക്കുന്നു. ഈ കേൾവി യഥാർത്ഥമല്ലാതെ വരുവാൻ ആശംസിക്കുന്നു.”
ഇങ്ങനെ ശക്തിയുക്തമായും എന്നാൽ സർക്കാരിനെപ്പറ്റി വിദ്വേഷജനകമല്ലാത്തവിധത്തിൽ ശാന്തമായും സ്വസമുദായത്തിന്റെ അവകാശങ്ങളെ സ്ഥാപിക്കുന്നതിനാണു് ആശാൻ ശ്രമിച്ചുവന്നതു്.
ആശാൻ ചികിത്സയിലും അതിനിപുണനായിരുന്നു. ഡാക്ടർ പുന്നനെ അദ്ദേഹം അഷ്ടാംഗഹൃദയം പഠിപ്പിക്കയും ഡാക്ടരിൽനിന്നും ശരീരശാസ്ത്രതത്വങ്ങളും ശസ്ത്രക്രിയയും പരിശീലിക്കയും ചെയ്തിരുന്നതായി അറിയുന്നു. ഡാക്ടർ പുന്നനു് ആശാനെപ്പറ്റിയുള്ള ബഹുമാനം എത്രയാണെന്നു താഴെ പറയുന്ന കത്തിൽനിന്നും അറിയാം.
“ഒരു കുട്ടിയെ ഇന്നു പേനായ് കടിച്ചു. ഇതിനു ചികിത്സ എനിക്കറിയാമെങ്കിലും ആശാനോടുകൂടി ആലോചിച്ചതിന്റെ ശേഷമേ എനിക്കു് എന്തെങ്കിലും ചെയ്യുന്നതിനു ധൈൎയ്യമുള്ളു. അതിനാൽ ഈ എഴുത്തുകിട്ടിയാൽ ഉടൻതന്നെ ആശാൻ ഇങ്ങോട്ടു വരണം. ഒരുപ്രകാരത്തിലും താമസിക്കരുതു്.”
ജീവകാരുണ്യത്തിലും ചികിത്സാവൈദഗ്ദ്ധ്യത്തിലും അദ്വിതീയനായിരുന്ന ഡാക്ടർ പുന്നൻ ആശാന്റെ ആതിഥ്യം സ്വീകരിച്ചു് പരവൂരിൽ ഏതാനും ദിവസം കഴിച്ചുകൂട്ടീട്ടുമുണ്ടു്.
1072-ൽ സർക്കാരിൽനിന്നു് ആശാന്റെ വൈദ്യശാലയ്ക്കു് ഗ്രാന്റു നൽകി. 1082-ാമാണ്ടുവരെ പ്രസ്തുത വൈദ്യശാല പ്രശസ്തമായി നടന്നുവന്നു.
ജ്യോതിഷത്തിലും ആശാന്റെ സാമർത്ഥ്യം അന്യാദൃശമായിരുന്നുവത്രേ.
ഇതിനിടയ്ക്കു് ആശാനു് ശിഷ്യസമ്പത്തു വർദ്ധിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാരിൽ എല്ലാവിധത്തിലും പ്രസിദ്ധനായിരുന്നതു് സരസഗായകകവിമണിയായ കെ. സി. കേശവപിള്ള അവർകളായിരുന്നു. ജന്മവാസനയാ കവിയായിത്തീർന്ന ഈ ബാലൻ സംസ്കൃതം പഠിക്കുംമുമ്പേതന്നെ ആട്ടക്കഥ എഴുതി ഇടത്തറ ആശാനെ വായിച്ചു കേൾപ്പിച്ചു. ആശാൻ വളരെ പുച്ഛരസത്തിൽ അതിനെപ്പറ്റി സംസാരിച്ചു. അനല്പമായ കുണ്ഠിതത്തോടുകൂടി തിരിച്ചുപോന്ന ബാലൻ നേരേ കേശവനാശാന്റെ അടുക്കലേയ്ക്കാണു തിരിച്ചതു്. ഗംഭീരാശയനും മനോഗുണസമ്പന്നനുമായ ആ മഹാനുഭാവൻ ബാലകവിയെ ഭഗ്നാശയനാക്കാതെ ഗുണദോഷിച്ചുവത്രേ. അതിനുശേഷമാണു് കെ. സി. ആശാന്റെ അടുക്കൽ സംസ്കൃതം പഠിച്ചുതുടങ്ങിയതു്. ഈ മഹാകവി ഒരിടത്തു തന്റെ ഗുരുനാഥനെപ്പറ്റി–
സാഹിതീശാസ്ത്രവുംകൊ-
ണ്ടെപ്പേർക്കും മോദമേകും മമ ഗുരുവിലസീ-
ടുന്നു വൈ കേശവാഖ്യൻ.
ഇപ്രകാരം വാഴ്ത്തിയിരിക്കുന്നു.
മറ്റൊരു പ്രസിദ്ധ ശിഷ്യൻ മൈസൂർ സർവ്വീസിൽ ഇരുന്ന ഡാക്ടർ പപ്പുവിന്റെ സഹോദരനും വംഗവൈദ്യശിരോമണിയായ ഡാക്ടർ ഗണനാഥസേനന്റെ സർവതോമുഖമായ പ്രശംസയ്ക്കു പാത്രവുമായ പി. മാധവൻവൈദ്യനായിരുന്നു.
ചിറയിൻകീഴ് കൊച്ചുശങ്കരൻജ്യോത്സ്യർ, രാമൻകുട്ടിജ്യോത്സ്യർ ഇവരാണു് ആശാന്റെ മറ്റു ശിഷ്യപ്രധാനികൾ.
ആൎയ്യവൈദ്യാഭിവൃദ്ധിക്കായി ആശാൻ ചെയ്തിട്ടുള്ള പ്രയത്നങ്ങൾ ചില്ലറയായിരുന്നില്ല. തിരുവനന്തപുരത്തു് ഒരു സർക്കാർ വൈദ്യപാഠശാല നടത്തിവന്നിരുന്നു. അതിലെ പഠനരീതി ആശാനു തൃപ്തികരമായി തോന്നാഞ്ഞതിനാൽ സ്വന്തം ചെലവിൽ ഒരു ആയുർവേദവിദ്യാമന്ദിരം സ്ഥാപിക്കണമെന്നുപോലും അദ്ദേഹം ഉറച്ചിരുന്നു. പലേ വൈദ്യസമാജങ്ങളിൽ ആദ്ധ്യക്ഷം വഹിച്ചു് ആൎയ്യവൈദ്യത്തിന്റെ മഹിമയെപ്പറ്റി അദ്ദേഹം വാഴ്ത്തുകയും അതിന്റെ പുരോഗമനമാർഗ്ഗങ്ങൾ നിർദ്ദേശിക്കയും ചെയ്തിട്ടുണ്ടു്. ശ്രീമൂലം പ്രജാസഭാസാമാജികനെന്ന നിലയിലും അദ്ദേഹം ആയുർവേദോന്നമനത്തിനായി അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരുന്നു.
ആശാൻ മാധവനിദാനത്തിനു് സാരചന്ദ്രികയെന്നൊരു വ്യാഖ്യാനവും, വൈദ്യസംഗ്രഹവും അച്ചടിപ്പിച്ചിട്ടുണ്ടു്. ശാർങ്ഗധരസംഹിത, ഭൈഷജ്യരത്നാവലി, ഭാവപ്രകാശം ഇവയുടെ വ്യാഖ്യാനങ്ങൾ അപൂർണ്ണാവസ്ഥയിൽ ഇരിക്കുന്നു. പാതാളരാവണവധം ആട്ടക്കഥ, കല്യാണസൗഗന്ധികം അമ്മാനപ്പാട്ടു്, പതിവ്രതാധർമ്മം കിളിപ്പാട്ടു്, ഭജനകീർത്തനം, അനേകം ഒറ്റശ്ലോകങ്ങൾ ഇവയാണു് ആശാന്റെ മറ്റു ഭാഷാകൃതികൾ.
ഒരു മലയാളഭാഷാനിഘണ്ടു നിർമ്മിച്ചുവന്നിരുന്നു എന്നു് 1894 ഏപ്രിൽ 27-ാം തീയതി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആശാനയച്ചതും താഴെ ഉദ്ധരിക്കുന്നതുമായ കത്തിൽനിന്നും മനസ്സിലാക്കാം.
“സുജനാനന്ദിനി പത്രാധിപർ കേശവനാശാൻ 25-ാം തീയതി അയച്ച എഴുത്തു കിട്ടി. നിങ്ങൾ ശ്രമപ്പെട്ടുണ്ടാക്കിയ മലയാളഭാഷാനിഘണ്ടു കേവലം നിഷ്പ്രയോജനമായിരിക്കാൻ പാടില്ലെന്നാണു് എന്റെ വിശ്വാസം. ഭാഷാപോഷിണിപോലെതന്നെ കേരളഭൂഷണംകമ്പിനിക്കു് ഒരു പ്രമാണം ഉണ്ടാക്കാമല്ലോ. ഞാനൊരുത്തൻ തനിച്ചു് എന്തുചെയ്യാൻ കഴിയും? ശ്രീവിശാഖവിജയംപോലെ വല്ലതും തീർക്കാം. ഇതിനെ പരിഭാഷപ്പെടുത്താനായി നിങ്ങൾ വൃഥാ കാലംകളയേണ്ടാ. അതിനാൽ ലോകോപകാരം സിദ്ധിക്കുമോ? നിഘണ്ടുവിനായി ശ്രമിക്കുന്നതുതന്നെ നന്നെന്നു തോന്നുന്നു.”
എസ്. എൻ. ഡി. പി. യോഗാംഗമെന്നും ഡയറക്ടർ എന്നും ഉള്ള നിലകളിൽ ആശാൻ ഈഴവരുടെയിടയിൽ നടപ്പിലിരുന്ന താലികെട്ടു മുതലായ അനാചാരങ്ങളെ പരവൂരിൽനിന്നും ആട്ടിയോടിക്കാൻ നിരന്തരം പ്രയത്നംചെയ്തുകൊണ്ടിരുന്നു. തന്റെ കാരണവന്മാർ ചിലർപോലും പൂർവ്വാചാരസംരക്ഷണപ്രിയരായി കാണപ്പെട്ടിട്ടും അദ്ദേഹം തന്റെ ഉദ്യമങ്ങളിൽനിന്നും തെല്ലുപോലും വ്യതിചലിച്ചില്ല.
ആശാന്റെ സ്വഭാവശുദ്ധി അത്യന്തം പ്രശംസനീയമായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്നതിൽ ശതാംശംപോലും പാണ്ഡിത്യമില്ലാത്ത എത്രയോ ആളുകൾ കുംഭമാസത്തിലെ അമ്പഴത്തിന്റെ മട്ടിൽ വെറും തണ്ടന്മാരായി “അമ്പടാ ഞാനേ” എന്ന ഭാവേന വർത്തിച്ചുപോരുന്നു. തങ്ങളുടെ കാലശേഷം മലയാളഭാഷ പാതാളത്തിൽ ആണ്ടുപോകുമെന്നു വിശ്വസിക്കയും പരസ്യമായി പ്രസംഗിക്കയും ചെയ്യുന്നവരെ നാം ഇന്നു ധാരാളം കാണാറുണ്ടല്ലോ. ആശാൻ മനുഷ്യരൂപം ധരിച്ച വിനയംതന്നെ ആയിരുന്നു. 1091-ാമാണ്ടിടയ്ക്കു ഞാൻ പരവൂർ ഇംഗ്ലീഷ്സ്ക്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കാലത്താണു് അദ്ദേഹത്തെ ഇദംപ്രഥമമായി സന്ദർശിച്ചതു്. പരവൂർ കൊച്ചനന്തൻവൈദ്യന്റെ ഗൃഹത്തിൽവച്ചായിരുന്നു സന്ദർശനം. കേവലം ബാലനായിരുന്ന എന്നോടു് അദ്ദേഹം പെരുമാറിയ രീതി കണ്ടപ്പോൾ ‘പണ്ഡിതാഃ സമദർശിനഃ’ എന്ന അഭിജ്ഞോക്തിയുടെ സ്വാരസ്യം എനിക്കു പ്രത്യക്ഷപ്പെട്ടു.
ആശാനുണ്ടായിരുന്ന മറ്റൊരു ഗുണം അവ്യഭിചരിതമായ സത്യനിഷ്ഠയും സ്വാഭിപ്രായത്തെ തുറന്നു പറയുന്നതിനുള്ള ധീരതയുമായിരുന്നു. അദ്ധ്യാപനവിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ചാതുരി അന്യാദൃശമായിരുന്നു എന്നു പറയാം. അദ്ദേഹം മരിക്കുന്നതിനു് ഒന്നു രണ്ടാഴ്ചവട്ടങ്ങൾക്കു മുമ്പിൽ ഞാൻ മുരാരിയുടെ അനർഘരാഘവം വായിച്ചുകൊണ്ടിരിക്കയായിരുന്നു. എനിക്കു് ഒരു ശ്ലോകത്തെ സംബന്ധിച്ചു സംശയം നേരിട്ടു. എന്റെ എളിയ ബുദ്ധിക്കു തൽപുസ്തകത്തിൽ ചേർത്തിരുന്ന വ്യാഖ്യാനം തൃപ്തികരമായി തോന്നിയില്ല. അന്നു പരവൂരിൽനിന്നും നാലഞ്ചുമൈൽ അകലെയുള്ള കരിമ്പാലൂർ എന്ന സ്ഥലത്താണു് ആശാൻ താമസിച്ചിരുന്നതു്. ഞാൻ അവിടംവരെ നടന്നു. അദ്ദേഹം ശയ്യാവലംബിയായിരുന്നു. ഇഹലോകത്തോടു യാത്ര പറയാറായ ഒരു ഘട്ടത്തിലാണു് അദ്ദേഹം വർത്തിച്ചിരുന്നതെന്നു് എനിക്കു മനസ്സിലായതേയില്ല. ഞാൻ സംശയനിവാരണാർത്ഥം ശ്ലോകം ചൊല്ലി. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിനു് ഒരു കുറവും ഞാൻ കണ്ടില്ല. ഇത്ര വിശദമായ ഒരു വ്യാഖ്യാനം ഞാൻ എന്റെ ജീവിതദശയിൽ കേട്ടിട്ടില്ലെന്നു തന്നെ പറയാം. ഞാൻ കൃതജ്ഞത പ്രകാശിപ്പിച്ചിട്ടു് അവിടെ നിന്നും പോന്നു. 1092 ധനുമാസത്തിലായിരുന്നു ഇതു സംഭവിച്ചതു്. 1092 ധനു 27-ാം൹ അദ്ദേഹം അനായാസേന ഈ ലോകരംഗത്തിൽനിന്നും മറഞ്ഞു.
ആശാന്റെ കുടുംബജീവിതം സുഖദുഃഖസമ്മിശ്രമായിരുന്നു. 1076-ൽ പിതാവു മരിച്ചു. ഈമാതിരി ഒരു പിതാവിന്റെ പുത്രനാകുന്നതിനുള്ള ഭാഗ്യം അപൂൎവ്വം ചിലൎക്കേ ലഭിച്ചിട്ടുള്ളു. 1053-ൽ ദാമ്പത്യജീവിതത്തിൽ ഏൎപ്പെട്ടു. കിളികൊല്ലൂർ കാമനാട്ടു കുഞ്ഞുകുഞ്ഞമ്മയായിരുന്നു പത്നി. ആ സ്ത്രീരത്നം തന്റെ വാത്സല്യഭാജനമായ പുത്രനെ ഭൎത്തൃ ഹസ്തത്തിൽ ഏല്പിച്ചിട്ടു് 1058-ൽ പരലോകം പ്രാപിച്ചു. പ്രസ്തുത പുത്രനായിരുന്നു പരവൂർ ചിരകാലം വിജയപൂൎവ്വം മെഡിക്കൽ പ്രാക്ടീസ് നടത്തിക്കൊണ്ടിരുന്ന കൃഷ്ണൻവൈദ്യൻ. 1059-ൽ ആശാൻ പരവൂർ കുന്നത്തു കുഞ്ഞുകുഞ്ഞമ്മയെ വിവാഹം ചെയ്തു. അവരിൽ ആശാനു് ഒരു പുത്രനും പുത്രിയും ജാതരായി. അപ്പോഴേയ്ക്കും അവർ കാസരോഗപീഡിതയാവുകയാൽ ഭൎത്ത ാവിൽനിന്നു പിരിഞ്ഞുപാൎക്കാൻ നിൎബ ന്ധിതയാകകൊണ്ടു് ഭൎത്തൃ ശുശ്രൂഷണാൎത്ഥ ം പ്രഥമപത്നിയുടെ സഹോദരിയെ വിവാഹം ചെയ്യുന്നതിനു് ആശാനു് അനുമതി നല്കി. എന്നാൽ ആ സ്ത്രീയും 1065-ൽ അകാലമൃത്യു പ്രാപിച്ചു. നാലാമത്തെ ഭാൎയ്യ കാൎത്ത ിക്കഴികത്തു നീലകണ്ഠൻ കുത്തകക്കാരന്റെ പുത്രി അമ്മക്കുഞ്ഞമ്മയായിരുന്നു. അവരിൽ ആശാനു് ആറു സന്താനങ്ങൾ ലഭിച്ചു. ആ സന്താനങ്ങളിൽ മൂത്തപുത്രിയും അദ്ദേഹത്തിന്റെ ഭാഗിനേയനും അടുത്തടുത്തു് മരിച്ചതു് അദ്ദേഹത്തിനെ അത്യധികം ദുഃഖിപ്പിച്ചു. മറ്റൊരു പുത്രിയെയാണു് റിട്ടയാൎഡ് ജസ്റ്റീസു് എൻ. കുമാരൻ വിവാഹംകഴിച്ചതു്. അവർ സന്താനസമ്പത്തിയോടും മറ്റു സകലവിധ സൗഭാഗ്യങ്ങളോടുംകൂടി ജീവിക്കുന്നു. ഒരു പുത്രൻ കെ. ദാമോദരൻ അഡ്വൊക്കേറ്റായി തിരുവനന്തപുരത്തു താമസിക്കയാണു്. ഭാഗിനേയന്മാരും നല്ല നിലയിലാണു് ഇരിക്കുന്നതു്. ബി. നീലകണ്ഠൻ നാഗർകോവിൽ വൈദ്യശാല സ്ഥാപിച്ചു് വിജയപൂൎവ്വം നടത്തിവരുന്നു. മറ്റൊരു ഭാഗിനേയൻ എന്റെ മാന്യസുഹൃത്തായ മി. ബി. പരമുവാണു്. അദ്ദേഹം കോട്ടയം പേഷ്കാരുദ്യോഗം വഹിക്കുന്നു.
ഇദ്ദേഹം വിദ്വാൻ വടക്കേക്കുറുപ്പത്തു രാമുണ്ണിമേനോന്റെ പുത്രനാണു്. വടക്കുംനാഥക്ഷേത്രമാഹാത്മ്യം കിളിപ്പാട്ടായിട്ടു രചിച്ചിട്ടുണ്ടു്.
കൊല്ലവൎഷം 1040 മീനത്തിൽ സ്വഗൃഹമായ മാവേലിക്കരെ ചുനക്കര വാരിയത്തു ജനിച്ചു. അമ്മാവനായ ശങ്കുവാരിയർ തന്നെയാണു് പതിനാലാംവയസ്സുവരെ പഠിപ്പിച്ചതു്. അതിനിടയ്ക്കു കാവ്യങ്ങളിൽ പ്രധാനമായുള്ളവയെല്ലാം പഠിച്ചുതീൎത്തു. അനന്തരം മാതാമഹനായ കൊച്ചുകൃഷ്ണവാരിയരുടെ അടുക്കൽ സിദ്ധാന്തകൗമുദിയും മനോരമയും അല്പം ജ്യോതിഷവും അഭ്യസിച്ചു. തദനന്തരം അഭിനവവാഗ്ഭടൻ എന്നു പ്രസിദ്ധിനേടിയ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ ശിഷ്യപ്പെട്ടു വൈദ്യം പഠിക്കയും അതിനോടുകൂടി പ്രസ്തുത കൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകജോലി നിൎവ്വഹിക്കയും ചെയ്തു. 1073-വരെ ഈ നിലയിൽ ഹരിപ്പാട്ടുതന്നെ താമസിച്ചു. അപ്പോഴേയ്ക്കും ബാധിൎയ്യാദിരോഗപീഡിതനായിത്തീരുകയാൽ അദ്ദേഹം ചുനക്കര സ്വഗൃഹത്തിലേക്കു മടങ്ങിപ്പോന്നു.
1099-ൽ മാതുലൻ ദിവംഗതനാവുകയാൽ കുടുംബഭരണം കൈയേറ്റു.
അദ്ദേഹത്തിന്റെ കൃതികളെല്ലാം സംസ്കൃതത്തിൽനിന്നും തൎജ്ജ ിമകളാണു്. മേല്പത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ അജാമിളമോക്ഷം, കിരാതം, ദൂതവാക്യം, നൃഗമോക്ഷം, നിരനുനാസികം, രാജസൂയം, ദ്രൗപതീപരിണയം, കുചേലവൃത്തം, കൈലാസവൎണ്ണന, ഭക്തിസംവൎദ്ധനശതകം ഇവയും, വാസന്തികസ്വപ്നം, സൗന്ദൎയ്യലഹരി (കിളിപ്പാട്ടു്), കംസവധം ചമ്പു, രഘുവംശം (മൂന്നു സർഗ്ഗം), ഭാരതചമ്പു, ഭോജചമ്പു ഇവയും മലയാളത്തിൽ തൎജ്ജ ിമചെയ്തിട്ടുണ്ടു്. വാസന്തികസ്വപ്നം ഷേക്സ്പിയരുടെ നാടകമായ Mid Summer nights dream–ന്റെ സംസ്കൃതതർജ്ജമയെ മലയാളീകരിച്ചിട്ടുള്ളതാകുന്നു. കംസവധം ചമ്പു വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകൃതിയുടെ ഭാഷാന്തരീകരണമാണു്. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കുന്നു.
ബോധിച്ചുതമ്മിൽ മിഥുനങ്ങളിണങ്ങിടുന്നു
ആധിക്കുഞങ്ങളുടെ ജന്മശതാന്തരത്തിൽ
ബാധിച്ചൊരിദ്ദുരിതസംഗ്രഹമുൽഭവിച്ചു.
ണ്ടിന്നാട്ടാരൊരുമിച്ചൊരിക്കൽ വളരെ പ്രാർത്ഥിച്ചുറപ്പിച്ചപോൽ
എന്നും പൂരുഷനേകനെ പ്രതിദിനം കുന്നോളമുള്ളന്നവും
മന്ദിക്കാതെ മുറയ്ക്കുവന്നു ബലിയായ് നല്കുന്നതിന്നാളുകൾ.
ഇദ്ദേഹം ഒരു സരസകവിയാണു് ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹത്തിന്നു മദ്ധ്യവയസ്സു് അതിക്രമിച്ചിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുള്ള കളിത്തട്ടിൽ സായാഹ്നമാകുമ്പോൾ അദ്ദേഹം വന്നിരിക്കും. ഞാൻ പലപ്പോഴും അടുത്തുകൂടി അദ്ദേഹത്തിനെക്കൊണ്ടു് ശ്ലോകങ്ങൾ ചൊല്ലിച്ചിട്ടുണ്ടു്. മനോരമയിൽ കൂടക്കൂടെ കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ആ കവിതകളെല്ലാം ചേൎത്തു പ്രസിദ്ധപ്പെടുത്താൻ ആ കുടുംബത്തിൽ ആരും തയ്യാറില്ലാതിരുന്നതു ഭാഗ്യദോഷമെന്നേ പറയേണ്ടു.
ശ്രീമൂലംതിരുനാൾ മഹാരാജാവു് 1000-ാമാണ്ടു് കന്നിമാസത്തിൽ വൈക്കത്തുവച്ചു നടത്തിയ സഹസ്രകലശത്തെ അധികരിച്ചു്, നല്ല ഭാഷാകവിയും ചതുൎദ്ദാരികാശതകം മുതലായ സൽകൃതികളുടെ കൎത്ത ാവും ആയിരുന്ന സി. എൻ. രാമൻപിള്ളയും, മാധവപ്പുതുവാളുംകൂടി എഴുതിയ ശ്രീമൽ സഹസ്രകലശം ശീതങ്കൻതുള്ളലിൽനിന്നും ഏതാനും വരികളെ ഉദ്ധരിക്കുന്നു.
പൂവേണിമാരുടെ മോടികളത്ഭുതം!
പട്ടണിക്കൊങ്കകളൊക്കവേ നല്ലൊരു
പട്ടുറവുക്കയാൽ മൂടിപ്പൊതിഞ്ഞതു
പൊട്ടീട്ടുതാനേ വെളിക്കുചാടുംമുല-
മൊട്ടുകൾകാണുന്ന കാണികൾമാനസേ
മട്ടലർബാണാരിതന്റെ ശീവേലിയി-
ങ്ങൊട്ടു ഞങ്ങൾക്കു കണ്ടേറ്റം രസിക്കുവാൻ
വട്ടംപിടിച്ചു മുലമൊട്ടുനോക്കുന്ന
മട്ടുതോന്നിപ്പോകുമില്ലൊരുസംശയം.
ശൎവഭക്തന്മാരിലുത്തമരാകുന്ന
ഭവ്യനാണ്ടിപ്പിള്ളയാകുംമജിസ്ട്രേട്ടും
സർവ്വദിക്കിങ്കലുമെത്തുമെന്നാകിലും
നിർവാഹമുള്ളപ്പോഴെല്ലാംതിരുമുമ്പി-
ലവ്യാജഭക്ത്യാ ഭജിച്ചുനിൽക്കുന്നതു
നിർവ്വേദമാനസന്മാരു കാണേണ്ടതാം.
താടിനീട്ടിത്തലനീട്ടി ബീയേയ്ക്കുള്ള
മോടികൂട്ടും മുഖക്ഷൗരവുംകൂടാതെ
നാടൻനനച്ചുടുത്തീറനതിനുടെ
കൂടെ നനച്ചൊരു കച്ചമുണ്ടുംചുറ്റി
പാടേ ഭസിതമണിഞ്ഞുനെറ്റിത്തടേ
ചോടേ മലയജപങ്കമണിഞ്ഞിട്ടു
കൂടുന്നസന്ധിയിലൊക്കയും ചാമ്പലാ-
റാടിനിന്നീടും മജിസ്ട്രേട്ടു തന്നുടെ
മോടികണ്ടാൽ ചിരിയാം ചിലർക്കെങ്കിലും
മോടിഭക്തർക്കിതുനന്നെന്നു മന്മതം.
പുതുവാളിനു് ഇപ്പോൾ എൺപതിൽപരം വയസ്സുണ്ടെന്നാണു തോന്നുന്നതു്.
ഈഴവകവികൾ വിദ്യാവിനോദിനിയിൽ വിഹരിച്ചു തുടങ്ങിയിരിക്കുന്നതിനാൽ ഇനി അതിൽ കടപ്പാൻ നിൎവ്വാഹമില്ലെന്നും,
ജാതീയെന്നുപറഞ്ഞിടാവു വിലയേറീടുന്ന പത്രത്തിനേ.”
“ബലിപുഷ്ടകലാന്തരേമരാളം വിലസീടുന്നതു യോഗ്യമല്ലനൂനം.”
എന്നു പറഞ്ഞു ചാടിവീണതും,
ജാതിശ്ലാഘ്യതകൊണ്ടു വല്ലവിധവും നീതീകരിക്കാവതോ?
ഖ്യാതിക്കല്ല വയസ്സിനല്ല പൊരുളിന്നല്ലല്ല നാമത്തിനും
ബോധിച്ചീടുക സൽഗുണം പെരിയവൎക്കാവൂ മഹത്വം വിഭോ.
എന്നു പെരുന്നല്ലിക്കൂട്ടർ എതിർത്തതും ചരിത്രപ്രസിദ്ധമാണല്ലോ.
മുരിങ്ങൂരിന്റെ കുചേലവൃത്തം ആട്ടക്കഥ ഇപ്പോഴും ആടിവരുന്നു.
വന്ദേ ശ്രാദ്ധതടാകകൂലനിലയാധീശം നൃകണ്ഠീരവം
എന്നിങ്ങനെ ചെങ്ങന്നൂർ ഭഗവതിയേയും ചാത്തൻകുളങ്ങരെ നരസിംഹമൂർത്തിയേയും നാരായണാഖ്യഗുരുവിനേയും വന്ദിച്ചിട്ടു കഥ ആരംഭിക്കുന്നു. മനോഹരങ്ങളായ ചില ശ്ലോകങ്ങളും പദങ്ങളും അതിലുണ്ടു്.
നവരസം: മന്ദാരദ്രുമസിന്ദുവാരഗണികാ ഗോവന്ദിനീ നീലികാ
മന്ദാനിഷ്ടകുടവീഥികാം സുരഭിലാമാസാദ്യ പൂർവ്വാചലേ
ചന്ദ്രംപൂർണ്ണമുദീക്ഷ്യ വാചമവദദ്ദാരാൻ സ ദാമോദരഃ
ഉല്ലാസേന സവിധേ മെല്ലവേ വന്നീടുവിൻ
നല്ലവസന്തകാലമല്ലയോ വിലസുന്നു
മല്ലീശരാരാധനമല്ലേ നമുക്കുചിതം
ജാതിമാഗധീമുഖനൂതന പൂലതികാ
ജാതികൾപൂത്തു സൂനമധുമാധുരി ചൊരിയുന്നു.
സാദമേകുന്ന മന്ദവാതവും പുഷ്പവാടീ
വീഥിയിൽപരക്കുന്നു—ബാധകളിവയെല്ലാം
വലമഥനാശയാകും ചലമിഴിതന്റെയാ
ഫാലതിലകംപോലെവിലസുന്നു ഹരിണാങ്കൻ.
സുലളിതതരകോകിലാലാപം കേട്ടീടുന്നു
കാലോചിതമാം മാരലീലയെച്ചെയ്ക്കനിങ്ങൾ.
മുഖനികരം വോ വിഗതകളങ്കം
സുഖകരമങ്ങുനിരീക്ഷ്യ ശശാംകൻ
വിധുമണിഗളിതകബന്ധവ്യാജാൽ
നയനജനാവലി ബതതൂകുന്നു.
മുകളിതനീരജജാലമിദംവോ
സുലളിതവദനരുചീം ന സമീക്ഷ്യ
വിലസതിമോഹനരൂപിണിമാരേ
വിരചിതലജ്ജാഭരമിവനീരേ
പങ്കേരുഹദളലോചനമാരേ
അങ്കേവരിക കുചങ്ങളിദാനീം
ശങ്കേതരമിഹ മാൎവ്വിൽ ചേൎത്ത ഥ
പങ്കേരുഹശനകേളികൾ ചെയ്വിൻ.
മൂത്തേടത്തു വാസുദേവഗീൎവാണകവിരാജനെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിൽ കാണുകയില്ല. അദ്ദേഹം ചെറുപ്പത്തിലേ സംസ്കൃതത്തിൽ കവനം ചെയ്തു പ്രസിദ്ധിനേടി. ബാല്യത്തിലെ മാംസചക്ഷുസ്സു തിമിരബാധിതമായിരുന്നെങ്കിലും ജ്ഞാനചക്ഷുസ്സിനു് ഉത്തരോത്തരം പ്രകാശം കൂടിക്കൂടി വന്നു. കൗമാരദശയിൽ ഒരിക്കൽ പ്രസിദ്ധനായ പൊതിയിൽ നാരായണചാക്യാരുടെ കൂത്തു കേൾപ്പാൻ അദ്ദേഹം പോവുകയും, ചാക്യാർ അദ്ദേഹത്തിനെ പ്രസംഗവശാൽ പരിഹസിക്കയും ചെയ്തു. അദ്ദേഹം ചാക്യാർക്കു്–
പ്സാഭിപന്നാമവസ്ഥാം
കൈവല്യാൎത്ഥ ം തതസ്തൈഃ പുനരപിഭഗവ-
ച്ചേഷ്ടിതോക്തൗ നിയുക്താഃ
ആരബ്ധാഃ സൽകഥായൈ ദ്വിജവരപരിഷദ്-
ഭർത്സനം തത്രസമ്യക്
കൃത്വാ സമ്പാദയന്തേ ദ്രവിണമപി കഥം
ജായതേ പുണ്യമേഷാം?
എന്നൊരു ശ്ലോകം എഴുതി അയച്ചു. ചാക്യാർ ക്ഷമായാചനം ചെയ്കയും അടുത്തദിവസം കൂത്തുരംഗത്തുവച്ചുതന്നെ പരിഹാരം ചെയ്കയും ചെയ്തു. അതിനുശേഷം അവർ മിത്രങ്ങളായിട്ടാണു് വൎത്ത ിച്ചതു്. പള്ളിക്കൂടം ഇൻസ്പെക്ടരായിരുന്ന എൻ. വേലുപ്പിള്ള ഒരു സാഹിത്യരസികനായിരുന്നു. അദ്ദേഹത്തിനു് ഒരിക്കൽ ഗീൎവ്വാണകവി അയച്ച പദ്യം താഴെ ചേർക്കുന്നു.
ഗണാ ഗുണാനാമഗണേയപുണ്യ തേ
തദാദിവർഷാസു മരാളവംശവൽ
സദാ ഭവാൻ മാനസ ഏവ വർത്തതേ.
പോറ്റി ജ്യോതിശ്ശാസ്ത്രത്തിലും അതിനിപുണനായിരുന്നു. ഒരിക്കൽ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെക്കുറിച്ചെഴുതിയ—
ദ്ധീഭോഗീസഹജാ സിതസ്മരസിതഃ കുംഭാംഗപീയുഷഗൂഃ
വർഷേ ഹീരനയേഷ്ടമേഹ്നി ജനിതോ ധന്യോ ബുധാനന്ദകൃത്
കാലേയോ ദശമീഭഗണ്ഡവസുഭിഃ ശ്രീവഞ്ചിസിന്ധുദ്വിജം.
എന്ന ശ്ലോകത്തിൽ പണ്ടാരത്തിലെ ജാതകസംബന്ധമായ ഗ്രഹസ്ഥിതികളെക്കൂടി ഘടിപ്പിച്ചിരിക്കുന്നു.
ഗീർവ്വാണകവിയുടെ സഹോദരനായ മൂത്തേടത്തു കുഞ്ചുപ്പോറ്റിയും ചില ഭാഷാകവിതകൾ എഴുതീട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല.
രണ്ടുമൂന്നു് ഒറ്റശ്ലോകങ്ങൾ ഉദ്ധരിക്കുന്നു:
ഷഡ്വക്ത്രേഭാനനാദിസ്ഫുരിതപരിസരസ്സപൂമൂർദ്ധാഷ്ടമൂർത്തിഃ
സന്തപൂസ്വർണ്ണവർണ്ണസ്സകലസുരസഭാൎയ്യസ്സഭാൎയ്യസ്സഭാൎയ്യഃ
സ്വാൎയ്യശ്രേണീനിവാസസ്സദിശതു സതതം സർവസമ്പൽസമൃദ്ധിം.
ഇതു് ചെന്നിത്തലെ അയ്യക്കശേരിശ്ശിവനെക്കുറിച്ചു് പോറ്റി അവർകൾ എഴുതീട്ടുള്ളതാണു്.
ൎയ്യസ്യോച്ചോവൃഷരാശിരേഷകമുദാഭോഗപ്രദസ്സൎവദാ
സദ്വൃത്തശ്ചതമോഹരോഹരിപദാലംബീകലാവല്ലഭഃ
സ്വച്ഛാത്മാനഘതാരകോ വിജയതേ രാജാ സ ലക്ഷ്മീവരഃ.
ഇതു് അദ്ദേഹം കേരളകാളിദാസന്നു് ഒരിക്കൽ അയച്ചുകൊടുത്തതാകുന്നു.
മണ്ണടിബ്ഭഗവതിയേപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള ഒരു ശ്ലോകം കൂടി ഉദ്ധരിക്കാം.
യല്ലീലാമരവൈരിണാം രണകലാരംഭേഷ്വലംഭൈരവീ
സാരംഗാഞ്ചിതകുണ്ഡലാ ത്രിജഗതാ മൃൽപാദതല്പാജനേ
സംഭൂകല്പിതശങ്കരാഭരണകൃദ് ഭദ്രായഭദ്രാസ്തുവഃ.
ഇദ്ദേഹം 1034-ാമാണ്ടു് മീനമാസം 2-ാംതീയതി പൂയംനക്ഷത്രത്തിൽ ചിറയിൻകീഴു് ആറ്റുപുറത്തുവീട്ടിൽ ജനിച്ചു. ബാല്യത്തിൽ തന്നെ മാതുലനും വിദ്വാനുമായിരുന്ന കാളിപ്പിള്ള ആശാനിൽനിന്നും സിദ്ധരൂപം, കാവ്യങ്ങൾ മുതലായവ വായിക്കുകയും ജ്യോതിഷം അഭ്യസിക്കുകയും ചെയ്തു. അനന്തരം പ്രശസ്തപണ്ഡിതനായിരുന്ന കിളിമാനൂർ അമ്പുങ്കൽ കേശവനാശാനിൽനിന്നും സംസ്കൃതത്തിൽ ഉപരിപഠനവും, ജ്യോത്സ്യം, വൈദ്യം, മന്ത്രവാദം എന്നിവയിൽ ദൃഢമായ വ്യുൽപത്തിയും സമ്പാദിച്ചു. അക്കാലത്തുതന്നെ തൎക്കം, വ്യാകരണം, വേദാന്തം മുതലായവയും അദ്ദേഹം നിഷ്ക്കൎഷിച്ചു പഠിച്ചിരുന്നു. യൗവ്വനാരംഭത്തിനുമുമ്പേ അദ്ദേഹം മൂകാംബി മുതലായ ക്ഷേത്രങ്ങളിൽ കാൽനടയായിപോയി ഭജനംപാൎക്കുകയും മറ്റു പുണ്യസ്ഥലങ്ങളിൽ തീൎത്ഥ ാടനം ചെയ്യുകയും ചെയ്തു. അനന്തരം സ്വന്തം കുടുംബത്തിൽ നടത്തിപ്പോന്നിരുന്ന പള്ളിപ്പുരയിൽ വാദ്ധ്യാരായി ജോലിനോക്കിയിട്ടുണ്ടു്. അന്നു് അറിയപ്പെട്ടിരുന്ന ചട്ടമ്പി എന്ന പേരിലാണു് അദ്ദേഹം അനന്തരകാലത്തു പ്രഖ്യാതനായതു്. കുറച്ചുകാലം പള്ളിപ്പുരയിൽ വാദ്ധ്യാരായിരുന്നതിനുശേഷം രജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കയും വളരെക്കാലം രജിസ്ട്രേഷൻ ഡയറക്ടരാഫീസിൽ ക്ലാൎക്കായി ഇരുന്നശേഷം 1088 തുലാമാസം 12-ാംതീയതി തന്റെ 55-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിയുകയും ചെയ്തു. പതിനെട്ടിൽപരം വൎഷങ്ങൾ അദ്ദേഹം തിരുവനന്തപുരത്തു് ദിവാൻബഹദൂർ ഗോവിന്ദപ്പിള്ളയുടെ ആശ്രിതനായി അദ്ദേഹത്തിന്റെവക വീട്ടിൽ കരമനെ താമസിക്കുകയും അക്കാലത്തു് പല പണ്ഡിതന്മാരുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കെ. സി. കേശവപിള്ള, പേട്ടയിൽ രാമൻപിള്ള ആശാൻ എന്നിവരുമായി സ്മൎയ്യപുരുഷൻ സ്നേഹബന്ധത്തിൽ വർത്തിച്ചിരുന്നു. കുഞ്ഞൻപിള്ളച്ചട്ടമ്പിസ്വാമിയിൽനിന്നും യോഗാഭ്യാസവഴികളും അദ്ദേഹം മനസ്സിലാക്കിയിരുന്നതായി അറിയുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ അദ്ദേഹത്തിനു് അനല്പമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന സംഗതി വിശ്രുതമാണു്.
ബാല്യംമുതൽതന്നെ ചട്ടമ്പി അനല്പമായ കവിതാവാസന പ്രദൎശിപ്പിച്ചു. അനേകം ഒറ്റശ്ലോകങ്ങൾ, കുമ്മിപ്പാട്ടുകൾ, തുള്ളലുകൾ, ഊഞ്ഞോൽപാട്ടുകൾ മുതലായവ അദ്ദേഹം അക്കാലത്തു രചിച്ചിട്ടുണ്ടു്. അവ മിക്കവയും ഇപ്പോൾ നാമാവശേഷമായിതീൎന്നു പോയി. രമാഗൗരീസംവാദം കുമ്മിപ്പാട്ടും ശീലാവതി ഊഞ്ഞോൽപാട്ടും ചതുരുപായപ്രകരണം പാനയും രാമനാമാക്ഷരമാലയും നായർകമ്മറ്റി ഓട്ടൻതുള്ളലും അച്ചടിപ്പിച്ചിട്ടുണ്ടു്. ഇവ കൂടാതെ അദ്ദേഹത്തിന്റെ കൃതികളായി രുഗ്മിണീസ്വയംവരം സംഗീതനാടകം, രുഗ്മാംഗദവിജയം സംഗീതനാടകം, ഭാഷാരാമായണം നാടകം, സതീവിജയം കഥകളി, കൗമുദീസുധാകരം നാടകം, കുഞ്ഞുരാമൻ എന്ന പ്രഹസനം, കിളിപ്പാട്ടുരീതിയിൽ കഥാമാലിക എട്ടു ഭാഗങ്ങൾ, പ്രഹ്ളാദചരിതം ശതകം, സമുദ്രവൎണ്ണനാശതകം, ജീവിതോദന്തശതകം, രുഗ്മാംഗദവിജയം ശതകം, സദാചാരമാലിക എന്ന പദ്യഗ്രന്ഥം, ഉർവശീശാപം വള്ളപ്പാട്ടു് എന്നിവ കാണുന്നുണ്ടു്. കൂടാതെ പലവക ഒറ്റശ്ലോകങ്ങളും അദ്ദേഹം പലപ്പോഴായി രചിച്ചിട്ടുണ്ടു്. ഇവ എല്ലാംതന്നെ അക്കാലത്തെ വിദ്വജ്ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിച്ചിരുന്നു. നാലാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുള്ള ചതുരുപായം പാന ഇദ്ദേഹത്തിന്റേതാണെന്നു് ഇപ്പോൾ അറിയുന്നു. വാസനാഭാസുരനായ ഈ കവിയുടെ ഒറ്റശ്ലോകങ്ങൾക്കുള്ള ശയ്യാരീതി അന്യാദൃശമാണു്.
ചട്ടമ്പിയുടെ കൃതികൾ സമാഹരിച്ചു ചേൎത്തു ് പ്രകാശിപ്പിക്കുന്നതിനു് അദ്ദേഹത്തിന്റെ ദൗഹിത്രനും ഒരു ഭാഷാഭിമാനിയുമായ അഡ്വക്കേറ്റു് ചിറയിൻകീഴു് കെ. ഭാസ്കരപിള്ള ശ്രമിച്ചുവരുന്നതായി അറിയുന്നു. അദ്ദേഹത്തിന്റെ കവിതാരീതിക്കു് ചില ഉദാഹരണങ്ങൾ ചേൎക്കുന്നു.
‘ജീവിതോദന്തശതകത്തിൽ’ അന്നത്തെ ആശാന്മാരെപ്പറ്റിയുള്ള ഭയത്തെ വൎണ്ണിച്ചിരിക്കുന്നു.
ക്കൊള്ളിപ്പാച്ചിൽകണക്കു ദേശികജനം സംഹാരരുദ്രോപമം
വള്ളിക്കെട്ടിനകത്തുമാളുകൾകടക്കാതുള്ള വൻകാട്ടിലും
തള്ളിക്കേറിയൊളിച്ചിരുന്നു ദിനമൊട്ടേറെക്കഴിച്ചന്നുഞാൻ.”
പദ്യത്തിൽ ചില നാടകങ്ങൾ ശതകക്കൂട്ടങ്ങൾസങ്കീർത്തനം
മൊത്തത്തിൽ ചിലവിട്ടീവറ്റിനുതുലോം കാലങ്ങൾ ഞാനെങ്കിലും
സത്യത്തിൽ ജനതുഷ്ടിയോ കവിയശസ്സ്വത്തോ കൊതിപ്പീല ഞാൻ.”
വള്ളപ്പാട്ടിനു വാരരും കഥകളിപ്പാട്ടിങ്കലുണ്ണായിയും
പുള്ളിപ്പെട്ടുവിളങ്ങിടുന്ന കളരിക്കുള്ളിൽ പ്രകാശിക്കുമോ
കള്ളപ്പിട്ടുകൾ വല്ലതും ഫലിതമായ്ത്തീർന്നിടുമോ വേണ്ടപോൽ”
വൈക്കത്തപ്പനെക്കുറിച്ചെഴുതിയ കീൎത്ത നത്തിൽ ഒരു ശ്ലോകം.
തൃക്കരങ്ങളിലസ്ഥിമാല കപാലശൂലമൃഗങ്ങളും
ഭക്തരിൽ കൃപപൂണ്ടുദിക്കുമമേയദിവ്യകടാക്ഷവും
ഹൃക്കുരുന്നിലുദിക്ക വൈക്കമമർന്നശങ്കരപാഹിമാം.
രുഗ്മാംഗദവിജയം നാടകത്തിലെ ചില ശ്ലോകങ്ങൾ.
ല്ലിങ്ങോട്ടെന്നുവിലക്കിടുന്നു വിശദം മൽപൗരുഷം ഗൗരവാൽ
എങ്ങോട്ടേയ്ക്കുഗമിപ്പതാണുചിതമെന്നുൾശങ്കയെന്നെബ്ബലാ-
ലെങ്ങോട്ടേയ്ക്കുമയച്ചിടാതെ വിഷമിപ്പിക്കുന്നു ഹാ! സങ്കടം!
ചെന്താർബാണശരപ്രയോഗസദൃശാപാംഗം തലോടുന്നതും
പന്തേലുംമുലയാളതീവരസമായ് രാഗങ്ങൾ പാടുന്നതും
സന്താപത്തിനുമൂലമായ് പരിണമിച്ചീടുന്നുമേ ദൈവമേ!
ന്നെന്തോപെട്ടെന്നുരാജ്യത്തൊരുപുതുമനടക്കുന്നു സന്ദേഹമില്ലാ
എന്തായാലും തിരക്കേണ്ടതുവിഹിതമുടൻ ചാരനെച്ചൊല്ലിവിട്ടി-
ട്ടെന്തെന്നാരാഞ്ഞറിഞ്ഞീടണമതിനരുതേ താമസം പ്രേമസിന്ധോ!
മാതുലരിപോ മധുരിപോ മദനതാതാ മഹിതാനന്ദരൂപഗോപാ
മാനസവിലാസ മുനിമാനസനിവാസ മറയാലുമറിയാതദേവാ
മാനസമലങ്ങളണയാതെപരിപാഹിപുരുഹൂതമുഖവന്ദിതഹരേ.
അണുവിലണുവായഖിലവിഭുവായ് നിറഞ്ഞപരമാനന്ദവിഗ്രഹഹരേ
സന്തതസുഖംതരുമനന്തകൃപനിൻതണലിലെൻതനുവിനുണ്ടുഭഗവൻ
സദയമിവനരുൾകവരമരിയതവ വികൃതിയുടെതകരാറുതീണ്ടായുവാൻ
ജാർജ്ജുപഞ്ചമന്റെ കിരീടധാരണത്തെക്കുറിച്ചെഴുതിയ ഒരു ശ്ലോകം.
ഖണ്ഡാനന്ദക്കൊഴുന്നാകിയ മഹിതമഹാൻ പഞ്ചമൻ ജാർജ്മഹീന്ദ്രൻ
കൊണ്ടാടത്തക്കചക്രേശ്വരമകുടമണിഞ്ഞിപ്പൊഴാ ഡൽഹിയിങ്കൽ
പൂർണ്ണാനന്ദംവിളങ്ങുന്നിവിടെ വിലസുമിബ്ബിംബസമ്രാട്സ്വരൂപീ.
ശ്രീമൂലംതിരുനാളിന്റെ 56-ാം തിരുനാൾ മംഗളാശംസയിൽ ഒരു ശ്ലോകം.
ക്കമ്പത്താറായഞാനുണ്ടിനിയിഹ ബഹുമാനങ്ങൾ കൊണ്ടാടുവാനായ്
വമ്പിത്ഥംചൊല്ലിവഞ്ചീശ്വരനുടെ തിരുനാളുത്സവത്തിങ്കലേറും
സമ്പത്തെക്കണ്ടുസംഖ്യായുഗമടിപിടികൂടുന്നു വായ്ക്കുന്നരോഷാൽ.
സദാചാരമാലികയിലെ ചില ശ്ലോകങ്ങൾ 500-ൽ പരം ഉണ്ടു്.
ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനെളുതായ്വരൂ.
തുനിഞ്ഞിറങ്ങിയെന്നാൽപിൻ തിരിഞ്ഞീടരുതൊന്നിലും
നായ്ക്കോലംകെട്ടിയാൽപിന്നെ കുരച്ചീടാൻ മടിക്കൊലാ.
തനിക്കുകാൎയ്യമില്ലാത്ത വഴിക്കാരുമിറങ്ങൊലാ
പൊന്നുരുക്കുന്നിടത്തെന്തുകാൎയ്യം പൂച്ചയ്ക്കു പോകുവാൻ?
കൗമുദീസുധാകരം ഒരു സാമുദായിക നാടകമാണു്. തിരുവനന്തപുരത്തെ പല പണ്ഡിതസദസ്സുകളിലും ഇതു് അഭിനയിച്ചിട്ടുണ്ടു്.
സതീവിജയം കഥകളി ശീലവതികഥയെ അധികരിച്ചു് എഴുതിയിട്ടുള്ള ഒരു കഥകളിയാണു്. ഇതു് പല സ്ഥലത്തും ആടിച്ചിട്ടുണ്ടു്. അതിലെ ചില ശ്ലോകങ്ങൾ–
വാണീനിൻകരുണാസുധാരസഝരീ കല്ലോലധൂളീലവാൽ
ക്ഷോണീഭൂതബുധാഢ്യപദ്ധതിയിൽ മേ നാട്യപ്രബന്ധോദ്യമേ
കാണാറായ്വരണം കനിഞ്ഞു തവകല്യാണപ്രദാനുഗ്രഹം.
ധ്വാന്തേഗതേ പരമപൂരുഷനബ്ജനാഭൻ
കാന്തേനുകൂലരമണീയ ഗുണാഭിരാമേ
സ്വാന്തേകനിഞ്ഞുവശിനാം വരനേവമൂചേ.
ഗാനാനന്ദാമൃതാസ്വാദിതമദവിവശാം പാനസക്താംവിദഗ്ദ്ധാം
മ്ലാനാംഗീം മന്മഥാർത്ത്യാരിപുകുലവനദാവാനലോ ഭദ്രസേന-
സ്സാനന്ദം പ്രാഹ രാജാന്വയമകുടമണിസ്സ്വർവധൂസന്നിഭാം താം.
വിദ്യോതോഗ്രതപോഗ്രരോഷകലുഷീ കുഷ്ഠീവ്രണൈർദൂഷിതഃ
ഹൃദ്യാം കാന്തിമതീം നിജാത്മദയിതാം ശീലവതീമത്യരം
കൃത്യാക്ഷേപതയാ ശഠിച്ചു പലതും ചൊന്നാനവാച്യോക്തികൾ.
ഭാഷാരാമായണനാടകം—മനോഹരമായ ഒരു നാടകമാണു്. ഇതിലെ ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഒരുപോലെ സുന്ദരമാണു്. ഈ നാടകം അനേകം സ്ഥലങ്ങളിൽ അഭിനയിച്ചിട്ടുണ്ടു്. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്കു് അയച്ചുകൊടുക്കണമെന്നു് ദശരഥമഹാരാജാവിനോടു് അപേക്ഷിച്ചപ്പോൾ ദശരഥമഹാരാജാവിന്റെ മറുപടിയാണു താഴെ ചേൎക്കുന്നതു്.
കുഞ്ഞല്ലേ ലക്ഷ്മണൻ, ത്വൽക്ഷണനമുചിതമാകാവതാണോ നിനച്ചാൽ?
പഞ്ഞപ്പെട്ടുള്ളകാലത്തിനിയ തനയരായ് ദൈവമർപ്പിച്ചൊരോമൽ-
കുഞ്ഞുങ്ങൾക്കായപേക്ഷിക്കരുതവരെയയയ്ക്കീല്ല, മറ്റെന്തുവേണം?”
ദ്രുതകവിതാരചനയിലും ചട്ടമ്പി അവർകൾ അദ്വിതീയനായിരുന്നു. ഒരു വെളുത്ത വാവുന്നാൾ സന്ധ്യാസമയം ശംഖുമ്മുഖം കടപ്പുറത്തു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ, പേട്ടയിൽ രാമൻപിള്ള ആശാൻ, ദിവാൻബഹദൂർ ഗോവിന്ദപ്പിള്ള, ഗോവിന്ദപ്പിള്ളച്ചട്ടമ്പി മുതലായവർ സാഹിത്യവിനോദങ്ങളും പറഞ്ഞു രസിക്കുകയായിരുന്നു. അപ്പോൾ അസ്തമനം കഴിഞ്ഞതേയുള്ളു. പൂൎണ്ണചന്ദ്രൻ ഉദിച്ചു. ചട്ടമ്പിയോടു് ആ സന്ദൎഭത്തെക്കുറിച്ചു് ഒരു ശ്ലോകമുണ്ടാക്കാൻ വലിയകോയിത്തമ്പുരാൻ കല്പിച്ചു. ഉടൻതന്നെ ചട്ടമ്പി താഴെപ്പറയുന്ന ശ്ലോകം ചൊല്ലി അവിടെ സന്നിഹിതരായ സഹൃദയന്മാരുടെ അഭിനന്ദനത്തിനു് പാത്രവാനായി. ആ ശ്ലോകം താഴെ ചേൎക്കുന്നു.
സിന്ധുശ്രീ സഞ്ചരിക്കും പുളിനമഭിനയിക്കും മണൽകുന്നിദാനീം
വെൺതിങ്കൾപൂനിലാവൊന്നിളകുമളവിലക്കാന്തിയുംകൂടിമേളി-
ച്ചന്തിക്കുന്തിക്കളിക്കുന്നനുപമസുഷമാ ഹന്ത! ശംഖുമ്മുഖശ്രീ.
ചട്ടമ്പിഅവർകളുടെ സരസ്വതീവീലാസം അദ്ദേഹത്തിന്റെ ഏതു ശ്ലോകത്തിലും തെളിഞ്ഞുകാണാം. അദ്ദേഹം പലൎക്കുമായി അനേകം കൃതികൾ എഴുതിക്കൊടുത്തിട്ടുണ്ടു്. അവയെ തേടിപ്പിടിച്ചു് അച്ചടിപ്പിക്കാൻ ശ്രമം ചെയ്തുവരുന്നു.
പാലക്കാട്ടു് വടക്കുംതറ തരവത്തുഭവനത്തിനു ലക്ഷ്മീദേവിയും മലയാളത്തിലെ വാഗ്ദേവിയും ആൎത്ത ത്രാണത്തിൽ ശ്രീപാൎവതിയും ആയിരുന്ന അമ്മാളുഅമ്മ 1038-ാമാണ്ടു് ജനിച്ചു. ഇവർ വിശ്വവിഖ്യാതനായ ഡാക്ടർ ടി. എം. നായരുടെ ഏക സഹോദരിയായിരുന്നു. ബാല്യംമുതല്ക്കേ ഭക്തിസംവൎദ്ധകങ്ങളായ ഗ്രന്ഥങ്ങൾ പരിശീലിച്ചു് തപസ്വിനിയെപ്പോലെ ജീവിച്ചു. ഈ മഹതി നാടുകടത്തപ്പെട്ട കെ. രാമകൃഷ്ണപിള്ളയുടെ രണ്ടാംമാതാവായി വൎത്ത ിച്ച കഥ സൎവവിദിതമാണല്ലോ. വലിയ പാണ്ഡിത്യമൊന്നും ഇല്ലായിരുന്നെങ്കിലും ജനസാമാന്യത്തിനു ഭക്തിയും വിജ്ഞാനവും വൎദ്ധിപ്പിക്കുന്നതിനുപകരിക്കുന്ന ഗദ്യഗ്രന്ഥങ്ങൾ പലതും അവർ രചിച്ചിട്ടുണ്ടു്. ജസ്റ്റീസ് പാൎട്ടിയുടെ സ്ഥാപകനായിരുന്ന ടി. എം. നായർ ശീമയിൽവച്ചു് പരലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ അസ്ഥികൾ ഈ സുകൃതിനിക്കു് അയച്ചുകൊടുത്തു. ആ അസ്ഥികളെ ഗംഗയിൽ നിക്ഷേപിക്കുന്നതിനായി പോകുംവഴിക്കു് മദ്രാസിലെ ജസ്റ്റീസ് കക്ഷിക്കാർ അവരെ യഥോചിതം സ്വീകരിച്ചു സൽക്കരിക്കയുണ്ടായി. സഹോദരസ്നേഹത്തിനു് ഇവരെപ്പോലുള്ള ഉത്തമമായ ഒരു മാതൃക ലോകത്തിൽ സുദുർല്ലഭം തന്നെയാണു്. ഈ മഹതി അദ്ദേഹത്തിന്റെ സ്മാരകാൎത്ഥ ം T. M. Memorial Girls School എന്നൊരു വിദ്യാലയം സ്ഥാപിച്ചു് ഭംഗിയായി നടത്തിക്കൊണ്ടിരുന്നു. ഭക്തജനങ്ങളെ ഈശ്വരൻ കഠിനമായി പരീക്ഷിക്കുക സാധാരണമാണു്. ഈ സുകൃതിനിയുടെ പുത്രൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്നു. ആ സമൎത്ഥ നായ യുവാവു് അകാലമരണം പ്രാപിച്ചിട്ടും ഈ മനസ്വിനി,
എന്ന ഭഗവദ്വാക്യത്തെ അനുസ്മരിച്ചു് ലോകസേവനം ചെയ്തുകൊണ്ടേയിരുന്നു.
തൃശ്ശിവപേരൂർ വച്ചു നടന്ന സാഹിത്യപരിഷത്തുസമ്മേളനത്തിൽ ഈ മഹതി ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ടു്.
ഈ വിദുഷി അനേകം തുള്ളലുകളും ഗാഥകളും കുറത്തിപ്പാട്ടുകളും രചിച്ചിട്ടുള്ളതായി അറിയുന്നു. അവയ്ക്കു പുറമേ ഭക്തമാല മൂന്നു ഭാഗങ്ങൾ, ശിവഭക്തവിലാസം ബുദ്ധഗാഥ, സർവവേദസിദ്ധാന്തസംഗ്രഹം, ബുദ്ധചരിതം, കൃഷ്ണഭക്തി, ചന്ദ്രിക ഭാഷാനാടകം, ബാലബോധിനി, കോമളവല്ലി ഈ കൃതികളും രചിച്ചിട്ടുണ്ടു്. 1111 ഇടവം 24-ാംതീയതി യശഃശരീരിണിയായി.
ഈ വിദുഷീരത്നം മാവേലിക്കരത്താലൂക്കിൽ പേളമുറിയിൽ മംഗലശ്ശേരി ലക്ഷ്മിഅമ്മയുടേയും കണ്ണമംഗലം തെക്കേപുത്തൻപുരയ്ക്കൽ കൊച്ചുകൃഷ്ണപ്പണിക്കർവൈദ്യന്റെയും ജ്യേഷ്ഠപുത്രിയായി 1030 ചിങ്ങമാസം അത്തം നക്ഷത്രത്തിൽ ഭൂലോകജാതയായി. വാത്സല്യനിധിയായ പിതാവു് ബാല്യത്തിൽതന്നെ അവൎക്കു നല്ല വിദ്യഭ്യാസം നല്കി. കൃഷ്ണപുരത്തു വലിയകോവിലകത്തു് കേരളവർമ്മൻ തിരുമുല്പാട്ടിലെ പ്രഥമ പുത്രനായ പരമേശ്വരപ്പണിക്കർ അവരെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ ഏഴു സന്താനങ്ങൾ ഉണ്ടായതിൽ മൂന്നുപേർ ഇപ്പോഴുണ്ടെന്നു തോന്നുന്നു. 1107 കുംഭം 26-ാംതീയതി അവർ പരലോകം പ്രാപിച്ചു.
ഈ വിദുഷിക്കു നല്ല കവിതാവാസനയുണ്ടായിരുന്നു. തന്റെ വാത്സല്യനിധിയായ ജ്യേഷ്ഠപുത്രൻ മരിച്ചതിനെപ്പറ്റി എഴുതിയ വിലാപഗാനത്തിൽ ഒരു ഭാഗമാണു് താഴെ ചേൎക്കുന്നതു്.
ന്നിടയിലെച്ചിന്നിച്ചിതറിതുള്ളികൾ
പറന്നുപോകുന്ന പറവകളെല്ലാം
ചിറഞ്ഞുകോടിക്കൊണ്ടിരുന്നോരോദിക്കിൽ
മരണനേരത്തെപ്പരിഭ്രമത്തെക്കൊ-
ണ്ടവനുമന്നേരം തലോടി തള്ളയെ.
മീനച്ചൽ താലൂക്കിൽ പാലാ അങ്ങാടിക്കു സമീപത്തു് കട്ടക്കയം എന്നൊരു ക്രിസ്തീയഭവനമുണ്ടു്. ഇതു് അതിപ്രാചീനമായ പകലേമറ്റം കുടുംബത്തിന്റെ ഒരു ശാഖയാണു്. ആ കുടുംബത്തിൽ അനേകം പ്രശസ്തപണ്ഡിതന്മാരുണ്ടായിരുന്നതായിട്ടാണു് ഐതിഹ്യം. ചെറിയാൻമാപ്പിള 1859 ഫെബ്രുവരി 24-ാംതീയതി ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. ബാല്യത്തിലെ ഞാവക്കാട്ടു ദാമോദരൻ കൎത്ത ാവിന്റെ അടുക്കൽ കാവ്യപരിശീലനം സാധിച്ചിട്ടു് കവിതക്കളരിയിൽ പയറ്റിത്തുടങ്ങി. എന്നാൽ മിക്ക കവിതകളും അപ്രസാധിതങ്ങളായിരിക്കുന്നതേയുള്ളു. 22-ാംവയസ്സിൽ കേരളമിത്രം പത്രത്തിൽ പേരുവയ്ക്കാതെ ചില കവിതകൾ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. മനോരമാപത്രാധിപരായ വർഗ്ഗീസുമാപ്പിളയുടെ ഉത്സാഹത്താലായിരുന്നു ഈ കവിയും രംഗപ്രവേശം ചെയ്തതു്. ആ സംഗതിയെയാണു് കവിതന്നെ,
ക്കെല്പാർന്നസൽക്കവികൾതന്നിടയിൽകടന്നു
അപ്പപ്പൊഴായ് ചില കൃതിത്തരമിത്ഥമേതാ-
ണ്ടൊപ്പിച്ചതും സുമതി നിൻപതിമൂലമത്രേ.
എന്നിങ്ങനെ മനോരമയെ അഭിസംബോധനംചെയ്തു പറഞ്ഞിട്ടുള്ളതു്. മനോരമവഴിക്കു് അദ്ദേഹം വലിയകോയിത്തമ്പുരാൻ, നടുവത്തഛൻ, വെണ്മണിമഹൻ, കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, അമ്പലപ്പുഴ മാധവപ്പുതുവാൾ മുതലായവരുടെ വയസ്യനായിത്തീൎന്നു. മനോരമയിൽ അല്പകാലം കട്ടക്കയത്തിന്റെ കവിതകൾ കാണാഞ്ഞിട്ടു് നടുവത്തച്ഛൻ,
പ്പെട്ടൊന്നൊഴിക്കാതെ ജഗത്തിലെങ്ങും
കഷ്ടംവസിക്കുന്നതിനെന്തുബന്ധം
കട്ടക്കയം തെല്ലു നികന്നുപോയോ?
എന്നും, മറ്റൊരവസരത്തിൽ കുഞ്ഞുകൃഷ്ണമേനോൻ,
കെട്ടിച്ചുപണ്ടു വളരെപ്പുകഴാണ്ടവിദ്വാൻ
കട്ടക്കയത്തിലമരുന്ന കവീരൂനാമെ-
ന്നിഷ്ടന്നു നല്ലസുഖമേശുക വാണിയാളെ!
എന്നു് മനോരമയോടു പ്രശ്നംചെയ്തു. അതുപോലെതന്നെ കുഞ്ഞുകുട്ടൻ തമ്പുരാൻ, കെ. സി. കേശവപിള്ള, കെ. സി. നാരായണൻനമ്പ്യാർ മുതലായ കവികളും കട്ടക്കയത്തിന്റെ ഉത്തമമിത്രങ്ങളായിരുന്നു.
ചെറിയാൻമാപ്പിള ആസന്നമരണചിന്താശതകം, മാൎത്ത ോമ്മാചരിതം മണിപ്രവാളം, സാറാവിവാഹം, യൂദജീവേശ്വരി നാടകം, വില്ലാൾവട്ടം, കലാവതിനാടകം, ഒലിവേർവിജയം ആട്ടക്കഥ, വനിതാമണി എന്നീ വിശിഷ്ടകൃതികൾ എഴുതി നല്ലപ്രശസ്തി സമ്പാദിച്ചശേഷം ശ്രീയേശുവിജയംമഹാകാവ്യം രചിച്ചു് മഹാകവിപ്പട്ടം ധരിച്ചു.
പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവ കാളിദാസൻ.
എന്നു് ഏതോ ഒരു കവി അസൂയാവിജൃംഭണത്താലോ കേവലം വിനോദരസികതയാലോ അദ്ദേഹത്തിനെ കളിയാക്കിയെങ്കിലും ഇന്നത്തെ മഹാകവികളുടെ മഞ്ചത്തിൽ അദ്ദേഹത്തിനും ഇരുപ്പുകൊടുക്കാമെന്നു നിസ്സന്ദേഹം പറയാം.
ചില പദ്യങ്ങളുദ്ധരിക്കാം–
ലുഗ്രമായ രുജയാൽ തളർന്നു ദയനീയമായ മൊഴിയോതിയും
വിഗ്രഹംവിറയലോടുകൂടിയുമതീവകണ്ടിളകിടുന്നിതാ
വ്യഗ്രയായ മമ മാനസം സലിലരാശിയിൽ ചെറിയപന്തുപോൽ.
ലന്തസ്താപാലയിതവമുഖം വാടുവാനുള്ളമൂലം?
കാന്തേ കാറ്റാൽ ജലനിധികണക്കിജ്ജനത്തിന്റെ ചിത്തം
സന്താപത്താൽ ഭൃശമിളകിടുന്നെന്തുഞാൻചെയ്തിടേണ്ടു?
സ്യാലത്രയം സഹജനൊത്തിവരോടുകൂടി
ബാലേ! വിലയ്കുനിലമിത്തിരിവാങ്ങിയപ്പോൾ
ചാലുണ്ടതിൽ നടുവിലെന്നുമറിഞ്ഞിടേണം.
കുഞ്ഞുകൃഷ്ണമേനോനു് അയച്ച കത്തു്.
ചേലാക്കിനെൽകൃഷിയതിന്നുപയുക്തമാക്കി
ചാലിൽക്കുറേക്കമുകു തെങ്ങു പിലാവു വാഴ
കോലുംമുദാ മരിചമെന്നിവ നട്ടിടുന്നു.
ശ്രീയേശുവിജയം ഇരുപത്തിനാലു സൎഗ്ഗങ്ങളിലായി മൂവായിരത്തിയെഴുനൂറിൽപരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാകാവ്യമാണു്. ഒന്നാംസൎഗ്ഗത്തിൽ ദൈവദൂതന്മാരുടെ സൃഷ്ടി, അഹങ്കാരത്താൽ അവരിൽ ഒരു ഭാഗം പിശാചന്മാരായി നരകത്തിൽ പതിക്കുന്നതു്, ഏദൻതോട്ടം ആദം ഏദൻതോട്ടത്തിൽ വസിക്കുന്നതുമുതല്ക്കു് അവന്റെ പതനംവരെയുള്ള കഥ ഇത്രയും വിവരിച്ചിരിക്കുന്നു.
ഏദൻതോട്ടത്തിലെ വൎണ്ണന–
പച്ചപ്പട്ടുവിരിച്ചോരു മച്ചകംപോലെമഞ്ജുളം.
ഇടതൂർന്നധികംകാന്തിതടവും പത്രപംക്തിയാൽ
ഇടമൊക്കെമറയ്ക്കുന്നൂ വിടപിക്കൂട്ടമായതിൽ.
നീരദശ്രീപെടുംപത്രപൂരങ്ങളരുണാതപം
ചേരവേ ശ്യാമളപ്പട്ടിൻനീരന്ധ്റരുചിയേന്തിടും.
ഇണങ്ങുംകായ്കളാൽ വൃക്ഷഗണംമിന്നുന്നുനിസ്തുലം.
മരങ്ങളിലിരുന്നോരോതരം പക്ഷികളെപ്പൊഴും
മരന്ദമഞ്ചിടുംചാരുസ്വരത്തിൽപ്പാടുമിമ്പമായ്.
നയനങ്ങൾക്കുസാഫല്യം നിയതം ചേർത്തിടുംവിധം
പ്രയതശ്രീപെടുംവല്ലീചയമുണ്ടേദനെങ്ങുമേ.
സൗരഭ്യത്തിൻപ്രവാഹത്തെ ദൂരത്തുംചേർത്തനൎഗ്ഗളം
നിരന്ധ്റമലയിൽപൂവിൻ പൂരം മിന്നുന്നു സന്തതം.
ഇണക്കമേറുമേണത്തിൻഗണമാശങ്കയെന്നിയേ
തൃണംതിന്നുനടക്കുന്നിതിണചേൎന്നേതിടത്തിലും.
നിലവിട്ടഴകുള്ളോരാസ്ഥലത്തെ നദിനാലിലും
ജലംപളുങ്കിനിണയായ് വിലസുന്നിതനാവിലം.
തളരാതെതളിർക്കൂട്ടും വിളങ്ങുംപൂക്കളെന്നിവ
ഇളംതെന്നൽചലിപ്പിച്ചു വിളയാടുന്നിതെങ്ങുമേ.
അഴകോടമരുംനല്ല തഴപ്പേറുന്നവാഴയിൽ
അഴലറ്റുകടന്നണ്ണാൻ പഴം തിന്നുന്നുമുത്തൊടേ.
രണ്ടാംസൎഗ്ഗത്തിൽ മനുഷ്യന്റെ കഷ്ടാവസ്ഥ, അവന്റെ അപേക്ഷ ഇത്യാദിമുതല്ക്കു് ജലപ്രളയംവരെയുള്ള കഥ സംഗ്രഹിച്ചിരിക്കുന്നു.
പ്രളയാരംഭം–
ജനത്തെയെല്ലാമൊരുമിച്ചൊടുക്കാൻ
അനർഗ്ഗളം നീർചൊരിയുന്നതിന്നായ്
ഘനങ്ങളൊന്നിച്ചു നഭസ്സിലെങ്ങും.
മറഞ്ഞു താരേന്ദുദിവാകരന്മാർ
നിറഞ്ഞുപാരത്രയുമന്ധകാരം
കുറഞ്ഞുഗർവ്വം മസജർക്കകണ്ണീ-
രുഠഞ്ഞു നേത്രങ്ങളിലാധിമൂലം.
മുറയ്ക്കൊരുമ്പെട്ടഘനങ്ങളാൽ മൈ-
പുരണ്ടപോലായുടനന്തരീക്ഷം
വരണ്ടുകണ്ഠം ജനതയ്ക്കശേഷം
വിരണ്ടുജന്തുക്കൾകുതിച്ചുപാഞ്ഞു.
ചൊടിച്ചുകാറ്റൂക്കൊടടിച്ചു ചുറ്റി-
പ്പിടിച്ചു വൃക്ഷങ്ങൾ പറിച്ചെറിഞ്ഞും
ഇടിച്ചുസൗധാദികളെത്തകർത്തും
മുടിച്ചുനാനാവിധമാക്കിലോകം.
ഞൊടിക്കകത്തീക്ഷിതിമണ്ഡലത്തെ-
പ്പൊടിക്കവാൻതക്ക മുഴക്കമോടും
ഇടിക്കുമേലായിടിവെട്ടിവല്ലാ-
തടിക്കടിക്കേവനുമല്ലലേറ്റി.
കറുത്തിരുണ്ടിങ്ങനെ വാനിലെങ്ങും
ചെറുത്തുചെന്നെത്തിയ മേഘവൃന്ദം
നിറുത്തൽതേടാതതിവർഷമാർക്കും-
പൊറുത്തുകൂടാത്തവിധം തുടർന്നൂ.
മൂന്നാംസൎഗ്ഗം—മനുഷ്യവൎഗ്ഗം വീണ്ടും വൎദ്ധിക്കുന്നതും, ജനങ്ങൾ ഈശ്വരനെ മറന്നു് ബിംബാരാധനയ്ക്കു് ഒരുമ്പെടുന്നതും, അബ്രഹാമിനെ ഈശ്വരൻ കനാൻപ്രദേശത്തു വരുത്തി പാൎപ്പിക്കുന്നതുമുതൽക്കു് അദ്ദേഹത്തിന്റെ പൗത്രനായ യൗസേഫ് ഏജിപ്തിലെ ഒരു പ്രതിനിധിയായി വാഴ്ത്തുന്നതുവരെയുള്ള കഥയും വിവരിച്ചിരിക്കുന്നു.
ഘോഷയാത്ര–
കരുതിത്തോഴികളോടുചേർന്നുമന്ദം
തരുണീമണിമാരസംഖ്യമപ്പോ-
ളുരുമുത്തോടുമണഞ്ഞു മേടതോറും.
ഗണിയാ ലേശവുമെന്നചിന്തയോടും
ഗണികാകൃതിയായ് ചമഞ്ഞു രാമാ-
മണിമാരിൽ പലരും നിരന്നുനിന്നു.
ജരയാൽ ത്വക്കുമുഴുക്കവേചുളുങ്ങി
കുരയോടുമിരുന്ന മുത്തിമാരും
ത്വരയോടും വടികുത്തിവന്നണഞ്ഞു
പ്പെരികെപ്പുണ്യമുദിക്കുമെന്നുവച്ചോ
ഹരിണാക്ഷികളങ്ങുമിങ്ങുമംസോ-
പരിപൈതങ്ങളെവച്ചുകൊണ്ടുനിന്നു?
നാലാംസൎഗ്ഗം മിശ്രദേശാധിപതിരാജാവു് ഇസ്രേയൽകാൎക്കായി ഒരു ദേശം ഒഴിഞ്ഞുകൊടുക്കയാൽ അവർ അവിടെ താമസം തുടങ്ങുന്നതുവരെയുള്ള കഥ വിവരിച്ചിരിക്കുന്നു.
അഞ്ചാംസൎഗ്ഗം യാക്കോബിന്റെ മരണവും ഇസ്രായേൽക്കാരോടു മെസ്രേൽകാൎക്കു് വിരോധം ജനിക്കുന്നതും, മോശയുടെ ജനനവും, അദ്ദേഹം മിദിയാനിൽ പാൎക്കവേ ഹോരേബ് പൎവ്വതത്തിൽ വച്ചു് അദ്ദേഹത്തിനു് ഈശ്വൻ പ്രത്യക്ഷനായിട്ടു് ഇസ്രയേൽക്കാരെ കനാനിൽ കൊണ്ടുപോയി പാൎപ്പിക്കാൻ കല്പിക്കുന്നതും മറ്റും വൎണ്ണിച്ചിരിക്കുന്നു.
ആറാംസൎഗ്ഗം ഇസ്രയേൽക്കാരെ രാജാവു വിട്ടയയ്ക്കുന്നതും അവർ അത്ഭുതകരമാംവണ്ണം ചെങ്കടൽ കടക്കുന്നതും, രാജസൈന്യം നശിക്കുന്നതും മറ്റും വൎണ്ണിക്കുന്നു.
ഛവികൾതൻതരിയെങ്കിലുമെന്നിയേ ഭുവിനിറഞ്ഞു തമിസ്രമനല്പമായ്
അതിഭയാനകമാമിടിനാദവും മതികെടുംപടികേട്ടുനിരന്തരം.
മുതിരുവോരുവിധത്തിലിരച്ചിലൊത്തെതിരകന്നുകയർത്തുപയോധികൾ.
ഭവനമൊക്കെയുമാടി തിറാസുപോലവനിവാസികളാകെ നടുങ്ങിനാർ.
ഏഴാംസർഗ്ഗം ഇസ്രയേൽകാർ സീനായ്പർവ്വതത്തിനരികെ വരുന്നതും, ഈശ്വരൻ അവർക്കു വേദപ്രമാണങ്ങൾ കല്പിച്ചു കൊടുക്കുന്നതും, മോശ തിരോധാനംചെയ്യുന്നതും, ഇസ്രേയിൽക്കാർ പൊന്നുകൊണ്ടുള്ള കാളക്കിടാവിനെ വന്ദിച്ചതിനാൽ അവർ ശിക്ഷ അനുഭവിക്കുന്നതുമാണു് ഈ സർഗ്ഗത്തിലെ കഥ.
ണ്ടോടിക്കിതപ്പൊടു പടർപ്പിലണഞ്ഞിടുമ്പോൾ
കൂടിൻപടിക്കു ജഗരം കണിവച്ച വായാൽ-
ച്ചാടിത്തനിക്കപകടത്തെ വരുത്തിടുന്നു”
പന്തംകണക്കുമിഴിഭീഷണമാക്കിരോഷാൽ
അന്തംവെടിഞ്ഞ പകയോടിരുകൂട്ടരും വാൾ-
കുന്തംതുടങ്ങിയവയാൽ പെരുമാറ്റമായി.”
എട്ടാംസർഗ്ഗം ഇസ്രേയൽകാർ കനാനിയോടു അടുത്തിട്ടു് അങ്ങോട്ടു ചാരന്മാരെ നിയോഗിക്കുന്നതും, അന്നാട്ടുകാരുടെ വീൎയ്യശൗരാദികളെ കേട്ടറിഞ്ഞു് അവർ ചകിതരാവുന്നതും അതുവഴിക്കുണ്ടായ കലഹവും, ഈശശാസനവും ആണു് അതിലെ വിഷയം.
സ്ഥലമേറ്റവും രുചിരമില്ലസംശയം
മലകാടുതോടുകടലാറിവറ്റിനാൽ
തുലയറ്റഭംഗിവിലസുന്നിതെങ്ങുമേ.
യനഘങ്ങളാം മണികളെപ്പതിച്ചപോൽ
കനമേറിടുന്ന മതിലുള്ളതായ പ-
ത്തനമുണ്ടസംഖ്യമവിടത്തിലൊക്കെയും.
വരിയായനേകനിലയിൽച്ചമച്ചതാം
അരികത്തടുത്തവശതയ്ക്കുനോക്കിയാൽ
പരിതോഷമാൎക്കുമതിരറ്റുദിച്ചിടും.
ഒൻപതാംസർഗ്ഗം. നാല്പതാണ്ടുകൾക്കുശേഷം ഇസ്രായേൽകാർ കനാനിൽ പ്രവേശിക്കാൻ തുടങ്ങുന്നതുമുതൽ ശാവോൽ അവരുടെ ഒന്നാമത്തെ രാജാവായി വാഴുന്നതുവരെയുള്ള കഥ.
പത്താംസർഗ്ഗം. ദാവീദു് ഗൊലിയാത്തിനെ കൊല്ലുന്നതും, ശാവോലിനു് അദ്ദേഹത്തിന്റെ പേരിൽ വിരോധം ജനിക്കുന്നതും, ദാവീദു് ഒടുവിൽ രാജാവായിത്തീർന്നു് ദേവാലയം പണിയിക്കാൻ ഉദ്യമിക്കുന്നതും, ഈശ്വരൻ വിരോധിക്കുന്നതും, ശലോമോൻ രാജാവാകുന്നതും, ദേവാലയപ്രതിഷ്ഠയും, അദ്ദേഹത്തിനു നേരിടുന്ന അനർത്ഥങ്ങളും മരണവും, രാജ്യം ഇസ്രയേൽരാജ്യം യൂദാരാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നതും ആണു് പത്താംസർഗ്ഗത്തിലെ കഥ.
ളുത്തരമെന്ന്യേ ഫിലിസ്ത്യസേനാപൻ
മത്തഗജശ്രേഷ്ഠൻപോൽ
ചിത്തമതിൽകോപമൊടു പാഞ്ഞെത്തി
ഒരുശില കവണിയിലേകി-
പ്പുരുവാമഹിതന്റെ നെറ്റി ലാക്കാക്കി
വിരുതൻ ദാവീദേറെ-
ക്കരുതലൊടൊത്താഞ്ഞെറിഞ്ഞിതന്നേരം
ചിറ്റംകൂട്ടിടുമുപലം
മാറ്റംതേടാതെ പാഞ്ഞുവേഗത്തിൽ
ഊറ്റംമുറ്റിയശത്രുവി-
നേറ്റംവിരിവാർന്ന നെറ്റിപൊടിയാക്കി
അടിവെട്ടാലറ്റോരോ-
ത്തടിപോലെ ഭയങ്കരസ്വരത്തോടും
കൊടിയശഠൻ ഗൊലിയാത്ത-
പ്പൊടിയിലുടൻ ബോധമറ്റു നിപതിച്ചു.
പതിനൊന്നാംസർഗ്ഗം. ഇസ്രയേൽരാജ്യം അസ്സീറിയാക്കാർക്കു് കീഴ്പ്പെടുന്നതുമുതൽ അന്തിയോക്യോസ് രാജാവു് യൂദന്മാരോടു ചെയ്ത നിഷ്ഠൂരകൃത്യങ്ങൾ വരെയുള്ള കഥ.
പന്ത്രണ്ടാം സർഗ്ഗം. അന്തിയോക്യോസ് യൂദന്മാരെ പീഡിപ്പിച്ചു് യൂദയായിൽ വിഗ്രഹാരാധന നടപ്പാക്കാൻ ഉദ്യമിക്കുന്നതും എലിയാസർ, മക്കബേയർ, മത്തിയാസ് ഈ യൂദന്മാർ ശത്രുക്കളെ ഓടിച്ചു് രാജത്വം പുനഃസ്ഥാപിക്കുന്നതും, ഒടുവിൽ ശീമോന്റെ പിൻഗാമികൾ രാജത്വത്തിനു കലഹിക്കയാൽ റോമാസേനാധിപനായ പൊമ്പെയൂസ് യൂദയായെ സ്വാധീനമാക്കുന്നതും ഹേറോദേസ് യൂദരാജാവാകുന്നതും, റോമായിലെ കലഹവും അഗസ്തോസ് ചക്രവർത്തി സമാധാനം സ്ഥാപിക്കുന്നതും, ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനവും ആണു് ഇതിലെ വിഷയം.
പതിമൂന്നാംസർഗ്ഗം. ഇതിൽ ക്രിസ്തുവിന്റെ ജനനം ചമൽക്കാരപൂർവ്വം വിവരിച്ചിരിക്കുന്നു.
മുപ്പാരിനൂന്നാം വിഭുവിന്റെ പുത്രൻ
അപ്പാതിരാനേരമസാരനേപ്പോ-
ലിപ്പാരിലമ്പോടവതീർണ്ണനായി.
ചേരാതകണ്ടപ്പുറമെത്തിടും പോൽ
ആ രാമതൻകക്ഷിയിൽനിന്നമന്ദം
പേരാളുമീശാത്മജനുത്ഭവിച്ചു.
മാലിന്യമേശാതെയുമാ വിസാംഗി
കാലിത്തൊഴുത്തിൽ ഭുവനങ്ങൾമൂന്നും-
പാലിക്കുവോനെ പ്രസവിച്ചു ചിത്രം.
പതിന്നാലാംസർഗ്ഗം. ഹോറോദോസ്സിന്റെ പരിഭ്രമവും, അദ്ദേഹം ഭയാന്ദനായി നിർദ്ദോഷികളായ ശിശുക്കളെ വധിക്കാൻ ഉദ്യമിക്കുന്നതും ഇതിൽ വിവരിക്കുന്നു.
പതിനഞ്ചാംസർഗ്ഗം. ഹോരോദോസ്സിന്റെ മരണം മുതല്ക്കു യൂദയാദേശം റോമാരാജാക്കന്മാരുടെ നേർഭരണത്തിലാവും വരെയ്ക്കുള്ള കഥ ഇതിൽ അടങ്ങുന്നു.
പതിനാറാംസർഗ്ഗം. യേശുവിന്റെ ചില അത്ഭുതകരങ്ങളായ പ്രവൃത്തികൾ ഇതിൽവർണ്ണിക്കപ്പെട്ടിരിക്കുന്നു.
യാത്രയ്ക്കൊരുമ്പെട്ടു നടത്തി തോണിയെ
ഗാത്രശ്രമംകൊണ്ടഖിലേശനന്ദനൻ
നേത്രദ്വയം മന്ദമടച്ചുറക്കമായ്.
ദൂരത്തിലായങ്ങനെ പോയിടുംവിധൗ
ഘോരംകൊടുങ്കാറ്റുകയർത്തടുക്കയാൽ
പാരംവിഷാദിച്ചിതു ശിഷ്യരൊക്കെയും.
മേളത്തൊടും വീചികൾപൊങ്ങിസിന്ധുവിൽ
നാളത്തിൽനിന്നറ്റസരോജമെന്നപോ-
ലോളങ്ങളാൽതോണി കറങ്ങിനിർഭരം.
കാറ്ററ്റമില്ലാതെ കടത്തിതോണിയിൽ
ഏറ്റംഭയപ്പെട്ടു പരുങ്ങലോടുടൻ
പാറ്റയ്ക്കു തുല്യം വിറപൂണ്ടിതേവിധം
വള്ളംപയോരാശിയിലാണ്ടുചത്തുപോം
ഭള്ളറ്റശിഷ്യൗഘമിവണ്ണമാധിയാ-
ലുള്ളംതകർന്നൊത്തു വിളിച്ചു യേശുവേ
വല്ലായ്മശാസിച്ചുകുറച്ചുസസ്മിതം
ഉല്ലാസമുൾക്കൊണ്ടമരത്തുമൂർമ്മിയും
ചൊല്ലാലൊഴിച്ചിട്ടുനടത്തിതോണിയെ.
പതിനേഴാംസർഗ്ഗം—മലയിലെ പ്രസംഗം, ചില അത്ഭുതകൃത്യങ്ങൾ, സുവിശേഷപ്രസംഗത്തിനു് ശിഷ്യയെ യാത്രയാക്കൽ, ഹോറോദോസ് തപസ്വിയായ യോഹന്നാനെ നിഗ്രഹിപ്പിക്കുന്നതു് ഇവയാണു വിഷയം.
പതിനെട്ടാംസർഗ്ഗം—യേശു താബോർമലയിൽവച്ചു തന്റെ ദിവ്യത്വം പ്രകാശിപ്പിക്കുന്നതുവരെയുള്ള കഥ.
പത്തൊൻപതാംസർഗ്ഗം—യേശു യെറുശലേമിൽ പോകുന്നതും, പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നതും വ്യഭിചാരിണിയായ സ്ത്രീയെ കല്ലെറിയാൻ പാരിസേയർ തുടങ്ങുന്നതു കണ്ടു് അവരെ ഉത്തരം മുട്ടിക്കുന്ന വിധത്തിൽ വാദപ്രതിവാദം ചെയ്യുന്നതും, ജന്മാന്ധനായ ഒരുവനു് കാഴ്ച കൊടുക്കുന്നതും മറ്റും അടങ്ങിയിരിക്കുന്നു.
ഇരുപതാംസർഗ്ഗം—ലാസർ മരിച്ചിട്ടു് യേശു അദ്ദേഹത്തിനെ ഉയർപ്പിക്കുന്നതുമുതല്ക്കു് ബെത്താനിയായിൽ എത്തുംവരേയ്ക്കുള്ള കഥയുടെ സംഗ്രഹം.
ഇരുപത്തൊന്നാംസർഗ്ഗം—ശീമോന്റെ വിരുന്നു്, മഗ്ദലേന മറിയത്തിന്റെ യേശുശുശ്രൂഷ, യെറൂശലപ്രവേശം, ആ നഗരത്തെക്കുറിച്ചുള്ള പ്രവചനം, വൈദികന്മാരെ ശാസിക്കുന്നതു്, വൈദികരും യൂദായുമായുള്ള സന്ധി ഇവയെല്ലാമാണു് ഈ സർഗ്ഗത്തിലെ വിഷയം.
ഇരുപത്തിരണ്ടാംസർഗ്ഗം—പെസഹാ ഭോജനത്തിനായി യേശു സെഹിയോനിൽ എത്തി ശിഷ്യന്മാരുടെ കാൽകഴുകുന്നതും, യൂദായുടെ വഞ്ചന വെളിപ്പെടുത്തുന്നതും, ഗത്സേമനിതോട്ടവും, യേശു പിതാവിനോടു പ്രാർത്ഥക്കവേ ഒരു ദൈവദൂതൻ ആശ്വസിപ്പിക്കുന്നതും, യൂദന്മാർ അദ്ദേഹത്തിനെ പിടിച്ചുകൊണ്ടുപോയി അന്ന്യാസിന്റേയും കൈയേപ്പായുടേയും മുമ്പിൽ ഹാജരാക്കുന്നതും, കൈയേപ്പായുടെ ചോദ്യങ്ങൾക്കു് യേശു ഉത്തരം പറയുന്നതും, പ്രധാനാചാൎയ്യന്റെ വിധിയെത്തുടർന്നുള്ള യേശുവിന്റെ പീഡാനുഭവവുംമറ്റും ഇതിൽ അടങ്ങിയിരിക്കുന്നു.
ഇരുപത്തിമൂന്നാംസർഗ്ഗം—യൂദന്മാർ യേശുവിനെ റോമാ അധികാരിയായ പീലാത്തോസ്സിന്റെ അടുക്കൽ കൊണ്ടുപോകുന്നതുമുതൽക്കു്, അദ്ദേഹത്തിനെ കുരിശിൽ തറച്ചു് തിരുമെയ്യിനെ കല്ലറയിൽ അടച്ചു മുദ്രവയ്ക്കുന്നതുവരെയുള്ള കഥയുടെ വിവരണം.
ക്കാലിമേലവരിരുത്തി വിശങ്കം
ചേലിയന്നതിരുബാഹുവിൽവേഴ-
ക്കോലിനെക്കുലിതകൗതുകമേകി.
ത്തീർത്തതായ മുടിയും മടിയെന്യേ
ആർത്തനാമജനു തന്റെശിരസ്സിൽ
ചീർത്തമോദമൊടരാതികൾവെച്ചു.
നീറിടുന്ന മിശിഹായെ രിപുക്കൾ
കീറിനാറിനിറമറ്റു പഴക്കം
പേറിടുന്ന ചകലാസ്സണിയിച്ചു.
ക്ഷോണിപാലനിതി പുഞ്ചിരിയോടും
പാണിചേർത്തരുളി യേശുവേ യൂദ-
ശ്രേണി നിന്ദയൊടു താണുവണങ്ങി.
ർഭാഷണങ്ങളുരചെയ്തരിവൃന്ദം
റ്റ് ഭീഷണാകൃതിവഹിച്ചധികം വി-
ദ്വേഷമോടു കവിളിൽപ്രഹരിച്ചു.
മാനവൎക്കു സുകൃതം വിളയിപ്പാൻ
ഊനമറ്റ വിനയത്തൊടിതെല്ലാം
മൗനപൂൎവമജസൂനുസഹിച്ചു.
ണ്ടാശയത്തിനു പകൎച്ചവരാനായ്
ആശയോടരികിലാവിധികർത്താ-
വീശപുത്രനെ നയിച്ചുനിറുത്തി.
കൊണ്ടടിച്ചുകടയോളവുമുള്ളിൽ
കണ്ടകാവലി കടന്നുയരുന്നോ-
രിണ്ടലാൽത്തലകുഴഞ്ഞുകുനിഞ്ഞു.
റ്റോടിടുന്നമിഴി, പോർച്ചെവി, ചില്ലി
താടി, നെറ്റി, കവിൾ, മൂക്കിവയെല്ലാം
മോടിപോയ് നിണകണങ്ങളണിഞ്ഞും
യ്യൊന്നുപോൽ ബത ചതഞ്ഞുമുറിഞ്ഞും
കുന്നുപോലഴലുയർന്നുതളർന്നാ-
നിന്നുകല്പ്രതിമപോലഭിഷിക്തൻ.
ഇരുപത്തിനാലാംസർഗ്ഗത്തിൽ ഉയിർത്തെഴുന്നേല്പുമുതൽക്കു് റോമാചക്രവർത്തി ക്രിസ്തുധർമ്മം സ്വീകരിക്കുംവരെയുള്ള കഥ സംഗ്രഹിച്ചിരിക്കുന്നു.
മലയാളികൾക്കെല്ലാവർക്കും മധുരമായ ക്രിസ്തുചരിത്രത്തെ വായിച്ചു് ആനന്ദിപ്പാൻ വഴിയുണ്ടാക്കിത്തന്ന ചെറിയാൻമാപ്പിള ധന്യനാണു്. അദ്ദേഹം “നിശബ്ദമായി, ശാന്തമായി, ഒഴുകിപ്പോകുന്ന നദീജലം പോലെ” പ്രയാണംചെയ്യുന്ന കവിതാരീതി അവലംബിച്ചു് കാവ്യം രചിച്ചിരുന്നതുകൊണ്ടു് പണ്ഡിതന്മാർക്കെന്നപോലെ പാമരന്മാർക്കും ഒരുപോലെ അതിനെ വായിച്ചു രസിക്കാൻ കഴിയുന്നു.
തെക്കേകർണ്ണാടകജില്ലയിലുള്ള കോടോത്തുവേങ്ങ എന്ന പ്രബലമായ നായർകുടുംബത്തിൽനിന്നും മുന്നൂറിൽചില്വാനം വർഷങ്ങൾക്കുമുമ്പിൽ ഒരു സ്ത്രീരത്നത്തെ രയരമംഗലം മനയിലെ ഒരു തിരുമുമ്പീന്നു കുറ്റൂരിനു സമീപമുള്ള മാതമംഗലത്തു കൊണ്ടു പോയി താമസിപ്പിച്ചു, വേണ്ട വസ്തുവകകൾ കൊടുത്തു. ആ ശാഖ വീരശൂരന്മാരായ കാരണവന്മാരുടെ സാമർത്ഥ്യത്താൽ തഴച്ചു് ഉത്തരകേരളത്തിലെ ജന്മികളിൽവച്ചു് അഗ്രിമസ്ഥാനം സമ്പാദിച്ചു. കുറ്റൂർ വേങ്ങയിലാണു് കുഞ്ഞുരാമൻനായനാർ 1036 തുലാമാസത്തിൽ ജനിച്ചതു്.
വേങ്ങക്കാർ വളരെക്കാലം ചിറയ്ക്കൽ തമ്പുരാനു വഴങ്ങാതെ ഇരുന്നുവെന്നും, തമ്പുരാന്റെ അപേക്ഷയനുസരിച്ചു് ധർമ്മരാജാവു് സമാധാനസംസ്ഥാപനാർത്ഥം രാജാ കേശവദാസനെ നിയോഗിച്ചുവെന്നും, അദ്ദേഹം അന്വേഷണം നടത്തിയതിന്റെ ഫലമായി വേങ്ങക്കാരുടെ പേരിൽ തെറ്റില്ലെന്നു കണ്ടിട്ടു് അവരെ രാജാവുമായി രഞ്ജിപ്പിച്ചു എന്നുമുള്ള കഥ ചരിത്രപ്രസിദ്ധമാണു്. അതിനെ സംബന്ധിച്ചു രസകരമായ ഒരു കഥ പറഞ്ഞുവരുന്നുണ്ടു്. തന്നോടുകൂടി രാജാവിനെ സന്ദർശിക്കണമെന്നു കാരണവരായ ചാത്തുനായരോടു കേശവദാസൻ ഉപദേശിച്ചപ്പോൾ അദ്ദേഹം വൈമനസ്യം പ്രദർശിപ്പിച്ചു. വേണാട്ടടികളുടെ വന്ദ്യമന്ത്രിവരന്റെ സ്നേഹമസൃണമായ ഉപദേശത്തെ നിരസിക്കുന്നതിന്റെ അനൗചിത്യം ഓർത്തു് ഒടുവിൽ അദ്ദേഹം സമ്മതിക്കയും മന്ത്രി അദ്ദേഹത്തിനു ചന്ദനദാരുനിർമ്മിതമായ ഒരു വിശേഷപ്പെട്ട വടി സമ്മാനിക്കയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “ഇനി തിരുമുമ്പാകെ പോകാനും ധൈൎയ്യമായി. നായനാരാൽ കാഴ്ചവയ്ക്കപ്പെട്ട നരിക്കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ടു് തമ്പുരാൻ ‘ഇതെന്തു്? കാട്ടുപൂച്ചയോ?’ എന്നു ചോദിച്ചപ്പോൾ നായനാർ ഇതു കാട്ടുപൂച്ചയോ എന്നറിഞ്ഞില്ല’ ഇതിന്റെ തള്ള വേങ്ങാപ്പുലിയാണെന്നറിയാം” എന്നു മറുപടി പറഞ്ഞെന്നും രാജാകേശവദാസൻ അവരെ രണ്ടുപേരെയും രഞ്ജിപ്പിച്ചുവിട്ടു എന്നുമാണു് കഥ.
ചാത്തുനായൎക്കുശേഷം പതിന്നാലാമത്തെ കാരണവരായിരുന്നു ചരിത്രനായകനായ കുഞ്ഞുരാമൻനായനാർ.
പിതാവായ പുളിയപ്പടമ്പു് ഹരിദാസൻ സോമയാജി രസികാഗ്രശിരോമണിയും വലിയ ഫലിതക്കാരനും വിശാഖംതിരുനാൾ തമ്പുരാന്റെ അടുക്കൽനിന്നു വിശിഷ്ടസമ്മാനങ്ങൾ വാങ്ങിയിരുന്ന ആളും ആയിരുന്നു. അദ്ദേഹം 1067-ൽ മരിച്ചുപോയി. കാൎയ്യനിർവ്വഹണകുശലയും സുശീലയും ആയിരുന്ന മാതാവും പിന്നീടു നാലു കൊല്ലമേ ജീവിച്ചിരുന്നുള്ളു.
നായനാർ പുരാതനരീതി അനുസരിച്ചു് എഴുത്തിനിരുന്നു. അല്പമാത്രം കാവ്യപരിശീലനം നടത്തിയിട്ടു് തളിപ്പറമ്പത്തു സ്ക്കൂളിൽചേർന്നു് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. പഠിപ്പിൽ ഉണ്ടായിരുന്ന ഉത്സാഹംകണ്ടു് അന്നവിടെ മുൻഷിയായിരുന്ന ദിവാൻബഹദൂർ ഈ. കെ. കൃഷ്ണൻ Lord Chester field-ന്റെ കത്തുകൾ എന്ന പുസ്തകം സമ്മാനിച്ചു. ചില ക്ലാസ്സുകളിലെല്ലാം ഒന്നാംസ്ഥാനവും അദ്ദേഹം കയ്ക്കലാക്കി.
യഥാകാലം ഹൈസ്ക്കൂൾപഠനം പൂർത്തിയാക്കീട്ടു് അദ്ദേഹം കോഴിക്കോട്ടു് ഗവർമ്മെന്റു കാളേജിൽ ചേർന്നു. അന്നു മലബാർ ജില്ലയുടെ കലക്ടരായിരുന്ന ലോഗൻസായ്പു് ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കയും ഒരിക്കൽ Mango Parks Travels എന്ന പുസ്തകം സമ്മാനിക്കയും ചെയ്തു. ദൗർഭാഗ്യത്താൽ എഫ്. ഏ. പരീക്ഷയിൽ പരാജയം അടഞ്ഞപ്പോൾ അദ്ദേഹം മദ്രാസ് പ്രസിഡൻസി കാളേജിൽ ചേർന്നു പഠിത്തം തുടങ്ങിയെങ്കിലും അവിടെ ഒരുകൊല്ലം പഠിച്ചശേഷം ലോഗൻസായ്പിന്റെ ഉപദേശാനുസാരം സയിദാപേട്ടയിലെ അഗ്രികൾച്ചറൽ കാളേജിൽ ചേർന്നു കൃഷിശാസ്ത്രം അഭ്യസിച്ചാണു് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതു്.
അനന്തരം പ്രസിദ്ധ സംസ്കൃതപണ്ഡിതനും ബ്രഹ്മവിദ്യാപ്രവീണനും ആയിരുന്ന അറത്തിൽ കണ്ടോത്തു കണ്ണൻനമ്പ്യാർ മുൻസിപ്പിന്റെ ഭാഗിനേയിയെ വിവാഹംചെയ്തിട്ടു് അദ്ദേഹം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. ഈ സ്ത്രീരത്നം സംസ്കൃതത്തിൽ അപാരവൈദുഷ്യവും ഇംഗ്ലീഷിൽ സാമാന്യം നല്ല പരിചയവും സമ്പാദിച്ചിരുന്നു. കാവ്യനാടകാലങ്കാരങ്ങളും വ്യാകരണവും അഭ്യസിച്ചതു് വിവാഹാനന്തരമായിരുന്നു എന്നുള്ളതു് സ്മരണീയമാണു്.
ഈ വിവാഹത്തിൽ ജനിച്ച മാധവൻനമ്പ്യാർ ശീമയിൽ പോയി കേംബ്രിഡ്ജ് സൎവകലാശാലയിൽനിന്നു രണ്ടു ട്രിപ്പാസ് ബിരുദങ്ങൾ സമ്പാദിച്ചു. എന്നാൽ കൈയക്ഷരം മോശമായിരുന്നതിനാൽ ഐ. സി. എസ്. പരീക്ഷയ്ക്കു പരാജിതനായിപ്പോയി. പ്രഫസർ കണ്ടോത്തു് എന്ന പേരിൽ പിൽക്കാലത്തു പ്രസിദ്ധനായിത്തീർന്ന ഈ വിദ്യാർത്ഥിയെപ്പറ്റി രവീന്ദ്രനാഥടാഗോർ വളരെ പ്രശംസിക്കയുണ്ടായി എന്നുകൂടി ഇവിടെ പ്രസ്താവയോഗ്യമാണു്. നായനാർക്കു് ഈ വിവാഹത്തിൽനിന്നു വേറെ ഏഴു സന്താനങ്ങൾകൂടി ഉണ്ടായിട്ടുണ്ടു്. രണ്ടു പുത്രികളിൽ മൂത്തപുത്രിയെ മദ്രാസ് റവന്യൂബോർഡിലെ ഒരു ഉദ്യോഗസ്ഥനും, മറ്റേ പുത്രിയെ നായനാരുടെ മരുമകനും വിവാഹംചെയ്തു.
നായനാർ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഗൃഹകാൎയ്യങ്ങളിൽ ഏർപ്പെട്ടു. രാജ്യഭരണവിഷയത്തിൽ ഗവൺമെന്റിനു സഹായസഹകരണങ്ങൾചെയ്തു ജീവിച്ചുപോന്നു. 1842-ൽ നായനാർ ഡിസ്ട്രിക്റ്റുബോർഡിലെ മെമ്പറായി. അന്നു് അദ്ദേഹം തറവാട്ടിലെ ആറാമനായിരുന്നു. പന്ത്രണ്ടുകൊല്ലം ഈ മെമ്പർ സ്ഥാനം തുടരെ വഹിച്ചതിനുശേഷം 1904-ൽ കാരണവരാവുകയും ജോലിത്തിരക്കുനിമിത്തം മെമ്പർസ്ഥാനം രാജിവയ്ക്കയും ചെയ്തു. എന്നാൽ മൂന്നു കൊല്ലങ്ങൾ കഴിഞ്ഞു് 1907-ൽ വീണ്ടും ആ സ്ഥാനം സ്വീകരിച്ചു. ശീമയിൽ പഠിക്കാൻപോകുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തെ പുരസ്കരിച്ചു് ഇൻഡ്യാഗവൺമെന്റു 1909-ൽ ഏർപ്പെടുത്തിയ Student Advisory Committee-യിലും അദ്ദേഹം ഒരംഗമായിരുന്നു. ഡിസ്ട്രിക്ടുബോർഡിന്റെ ഭരണവിഷയത്തിൽ അദ്ദേഹം പ്രദർശിപ്പിച്ച സാമർത്ഥ്യത്തെ അഭിനന്ദിച്ചു ചക്രവർത്തിതിരുമനസ്സുകൊണ്ടു പട്ടാഭിഷേകാവസരത്തിൽ ഒരു Certificate of Honor ഇതിനു മുമ്പുതന്നെ സമ്മാനിച്ചിരുന്നു.
കുഞ്ഞുരാമൻനായനാർക്കു് ഐറോപ്യന്മാരായും അല്ലാതെയുമുള്ള പ്രധാന ഉദ്യോഗസ്ഥന്മാരെല്ലാം പരിചിതരായിരുന്നു. ജനങ്ങളുടെ ക്ഷേമത്തെ പുരസ്കരിച്ചു് അദ്ദേഹം അവരുമായി നിരന്തരം കത്തിടപാടുകൾ നടത്തിക്കൊണ്ടും ഇരുന്നു. തറവാട്ടുകാരണവനായതിനുശേഷം ആദ്യമായി അവിടുത്തെ വരവുചെലവുകൾക്കൊക്കെ കണക്കുവയ്ക്കുന്ന രീതി അദ്ദേഹം പരിഷ്കരിച്ചുചിട്ടപ്പെടുത്തി. തറവാട്ടുവക കോടതിച്ചെലവും വളരെച്ചുരുക്കി. കുടിയാനവന്മാരോടു വിപുലമായ അനുകമ്പയുണ്ടായിരുന്നതിനാൽ മിക്ക വഴക്കുകളും അദ്ദേഹം നേരിട്ടു പറഞ്ഞൊതുക്കി വന്നതുകൊണ്ടു് അവർക്കു വലുതായ സംതൃപ്തി ജനിച്ചു.
ഇംഗ്ലീഷ് പഠിച്ചുവെങ്കിലും കെട്ടും മട്ടും എല്ലാം തനി നാടൻസമ്പ്രദായത്തിലായിരുന്നു. വെളിയിൽ സഞ്ചരിക്കുന്ന അവസരങ്ങളിലെല്ലാം ഒരു തുറന്ന കോട്ടും വേസ്റ്റുകോട്ടും ടൈയും കാളറും കാലുറയും ഷൂസ്സും ധരിച്ചുവന്നുവെന്നുവരികിലും അപ്പോഴും “മാറിനിൽക്കൂ” എന്നു സൂചിപ്പിക്കുന്ന ഒരു ദുരധിഗമ്യത അദ്ദേഹത്തിനെ സ്പർശിച്ചിരുന്നില്ല. ഒരു വാക്കു സംസാരിച്ചുപോയാൽ പിന്നെ അദ്ദേഹത്തിനെ വിട്ടുപിരിയാൻ ആർക്കും മനസ്സു വരുമായിരുന്നില്ല. കണ്ണടയ്ക്കുള്ളിൽകൂടി തിളങ്ങുന്ന നേത്രങ്ങൾ ഒറ്റനോട്ടത്തിനു വസ്തുസ്ഥിതികളുടെ സൂക്ഷ്മാവസ്ഥ ഗ്രഹിക്കാനുള്ള ശക്തിയെ പ്രകാശിപ്പിക്കുന്നതിനോടുകൂടിത്തന്നെ അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ പരിഹാസരസികതയേയും പരിസ്ഫുരിപ്പിച്ചു. അധരപ്രാന്തങ്ങളിൽ കളിയാടിക്കൊണ്ടിരുന്ന സ്മിതരേഖാപ്രപഞ്ചവും താനും പരസ്പരം രമ്യമായി കഴിഞ്ഞുകൂടുന്നു എന്നുള്ള പരമാർത്ഥത്തെ വെളിപ്പെടുത്താൻ പൎയ്യാപ്തമായിരുന്നു.
ദുരഹങ്കാരമോ ദുരഭിമാനമോ അദ്ദേഹത്തിനെ തീണ്ടിയിരുന്നില്ല. എല്ലാവരോടും മധുരമായി സംസാരിച്ചുവന്നു. വടക്കേമലയാളത്തിലെ പ്രഭുക്കന്മാരിൽ അഗ്രഗണ്യനായിരുന്നിട്ടും ചങ്ങലവട്ടയും പിടിമൊന്തയും പരിവാരവുംകൂടാതെ സഞ്ചരിക്കുന്നതിനുള്ള പരിഷ്കൃതമനഃസ്ഥിതി ഉണ്ടായിരുന്നതിനാൽ അദ്ദേഹം സകല ജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചു.
മികച്ച ദേശാഭിമാനിയായിരുന്നതിനാൽ ഭാരതഖണ്ഡത്തിന്റെ അസ്വതന്ത്രാവസ്ഥയെപ്പറ്റി അദ്ദേഹത്തിനു കുണ്ഠിതമുണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ 1888-ലെ ബോംബേ കാൺഗ്രസ്സിൽ അദ്ദേഹം സംബന്ധിക്കുമായിരുന്നില്ല.
കുഞ്ഞുരാമൻനായനാരെ അറിയുന്നതു കേസരി എന്ന പേരിലാണു്. കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥമദഗജങ്ങൾക്കു് അദ്ദേഹം ഒരു കേസരിതന്നെയായിരുന്നു. 1054-ൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട കേരളചന്ദ്രികയിലാണു് ‘കേസരി’ എന്ന പേരിൽ അദ്ദേഹം ഇദംപ്രഥമമായി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതു്. പിന്നെ കേരളപത്രികയിൽ കേസരി, ദേശാഭിമാനി എന്നീ പേരുകളിൽ അദ്ദേഹം സ്വച്ഛന്ദം വിഹരിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങൾ കേരളപത്രികയുടെ പ്രചാരത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കത്തക്കവണ്ണം അത്ര സരസങ്ങളായിരുന്നു. അചിരേണ “ലോകാസ്സമസ്താസ്സുഖിനോഭവന്തു” എന്ന മുദ്രാവാക്യത്തോടുകൂടി കേരളസഞ്ചാരി എന്നൊരു പത്രം നായനാർതന്നെ സമാരംഭിച്ചു. അതിന്റെ പത്രാധിപത്യവും അദ്ദേഹംതന്നെയാണു വഹിച്ചതു്. ഇതുകൂടാതെ കേസരി, ദേശാഭിമാനി, വജ്റബാഹു, വജ്റസൂചി എന്നീ പേരുകളിൽ അദ്ദേഹം മലയാളമനോരമ, കോഴിക്കോട്ടു മനോരമ, ജനരഞ്ജിനി മുതലായ പത്രങ്ങളിലും ലേഖനമെഴുതാറുണ്ടായിരുന്നു. വിദ്യാവിനോദിനിയിൽ വികടവിദൂഷകൻ, വിദ്വന്മാലി എന്നീ പേരുകൾ വച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ള സരസകഥകളെല്ലാം അദ്ദേഹത്തിന്റേതാണു്. മിതവാദി തുടങ്ങിയപ്പോൾ അതിന്റെ പ്രചാരത്തെ വർദ്ധിപ്പിച്ചതും കേസരിയുടെ ലേഖനങ്ങളായിരുന്നുവെന്നു പറയാം.
അന്നത്തെ പ്രസിദ്ധ സാഹിത്യകാരന്മാരെല്ലാം കേസരിയെ ബഹുമാനിച്ചുവന്നു. എല്ലാവരും “ദേശാഭിമാനിയെപ്പോലെ” എഴുതാൻ ശീലിക്കണമെന്നു ചന്തുമേനോൻഅവർകൾ ഉപദേശിക്കാറുണ്ടായിരുന്നത്രേ. ചില സഹൃദയാഗ്രണികൾ അദ്ദേഹത്തിനു കേരളത്തിലെ ‘സ്വിഫ്റ്റ്’ എന്ന ബിരുദവും നല്കി.
കേസരിയുടെ പ്രസിദ്ധി അചിരേണ നാടൊക്കെ പരന്നു. അദ്ദേഹത്തിന്റെ ജനസ്വാധീനതയും വർദ്ധിച്ചു. കുടിയാന്മാർക്കു് അദ്ദേഹത്തിന്റെപേരിൽ അളവറ്റ വിശ്വാസംജനിച്ചു. ഇതിന്റെയൊക്കെ ഫലമായി അദ്ദേഹം മദ്രാസ് നിയമനിർമ്മാണസഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജന്മികളുടെ പ്രതിനിധിയായിരുന്നെങ്കിലും കുടിയാന്മാരുടെ ക്ഷേമത്തെ മുൻനിറുത്തിത്തന്നെ അദ്ദേഹം സദാ പ്രവർത്തിച്ചു. ഒരു സഭയിൽ പ്രസംഗം നടത്തീട്ടു് ആസനസ്ഥനായ ഉടനെ പെട്ടെന്നു ഹൃദയസ്പന്ദനം നിന്നുപോകയും അദ്ദേഹത്തിന്റെ ദേഹിയാകുന്ന വിഹംഗമം കൂടുവിട്ടു വെളിയിൽ നിർഗ്ഗമിക്കയും ചെയ്തു.
കേസരി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നതു കേവലം വിനോദത്തിനോ, വ്യക്തികളോടു പകവീട്ടുന്നതിനോ ആയിരുന്നില്ല. സമുദായപരിഷ്ക്കരണം, ദേശാഭിവൃദ്ധി, ഭാഷാപരിഷ്ക്കരണം, നഗരശുചീകരണം മുതലായവയായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
അന്തച്ഛിദ്രംകൂടാതെ കുടുംബങ്ങൾ ഭരിക്കേണ്ടതെങ്ങനെ എന്നുള്ളതിനു് അദ്ദേഹംതന്നെ ഒരു മാതൃകയായിരുന്നു. ആ രീതിയിൽ തറവാട്ടുകാൎയ്യങ്ങൾ നടത്തിക്കൊണ്ടുപോയിരുന്നെങ്കിൽ നായർതറവാടുകൾ ഭാഗിക്കപ്പെട്ടു് ഇന്നത്തെ ശോച്യാവസ്ഥയെ പ്രാപിക്കുമായിരുന്നില്ല. സമുദായോദ്ധാരണത്തെ പുരസ്കരിച്ചു് എഴുതപ്പെട്ടിട്ടുള്ള ലേഖനങ്ങളിൽ ആചാരപരിഷ്ക്കാരം, നാട്ടെഴുത്തശ്ശന്മാർ, ആചാരോപചാരങ്ങളും സ്ഥാനമാനങ്ങളും, ഭ്രമം, കപടവേദാന്തികൾ മുതലായവ പ്രാധാന്യം വഹിക്കുന്നു.
“രാജ്യഭരണകാൎയ്യത്തിൽ യൂറോപ്പു് അമേരിക്ക മുതലായ പരിഷ്കൃതരാജ്യങ്ങളിലെ സമ്പ്രദായം വേണമെന്നു് ഇച്ഛിക്കുന്നതിനു മുമ്പായി അതിനു നമ്മൾ സർവഥാ അർഹന്മാരാണെന്നു രാജ്യഭരണാധികാരികളെ നമ്മുടെ കർമ്മംകൊണ്ടു് അനുഭവപ്പെടുത്തുകയാണല്ലോ ഒന്നാമതായിട്ടു വേണ്ടതു്. നമ്മുടെ നിരർത്ഥകങ്ങളും അനർത്ഥപ്രദങ്ങളുമായ ജാതിമതാഭിമാനങ്ങളും അതുനിമിത്തമുണ്ടാകുന്ന പക്ഷപാതങ്ങളും അതിനു തടസ്സമായി വരാതിരിപ്പാനാണു മുഖ്യമായി സൂക്ഷിക്കേണ്ടതു്. ഇംഗ്ലീഷുകാരുടെ കീഴിലിരിക്കുന്ന നമ്മളെ തത്തുല്യന്മാരായി ഗണിക്കേണമെങ്കിൽ, ജാത്യഭിമാനം വിചാരിക്കാതെ നിഷ്പക്ഷപാതമായി നമ്മുടെ കീഴിലാണെന്നു വിചാരിക്കപ്പെടുന്ന ജാതിക്കാരെ നാമും യാതൊരു പക്ഷഭേദവുംകൂടാതെ കൊണ്ടുനടക്കേണ്ടതാണു്.”
കേസരി ഇപ്രകാരം പ്രസംഗിക്കമാത്രമല്ല പ്രവൃത്തിക്കയും ചെയ്തുവന്നു. ഈ ലേഖനഭാഗം വായിക്കുമ്പോൾ, അതു് ഒരു കേരളീയപ്രമുഖന്റെ തൂലികയിൽനിന്നു പുറപ്പെട്ടതാണെന്നു ആരു വിശ്വസിക്കും?
“ഇപ്പോൾ എഴുത്തച്ഛനാവാൻ എഴുത്തുമായിട്ടു സംബന്ധം വേണമെന്നില്ല. അരിക്കും നെല്ലിനും മാത്രമേ വില കയറീട്ടുള്ളു. മറ്റെല്ലാസാധനങ്ങൾക്കും എന്നുവേണ്ട സ്ഥാനമാനങ്ങൾക്കുകൂടി ഇപ്പോൾ വില സഹായമുണ്ടു്. കഷ്ടിച്ചു കൂട്ടിവായിക്കാറായാൽ എഴുത്തശ്ശനാവാം. ഒന്നുരണ്ടു ശ്ലോകമുണ്ടാക്കിയാലത്തെ കഥ പറയേണ്ട, കവിയായിപ്പോയി. വൈദ്യനോ വൈദികനോ ആവാൻ അത്രയും അറിയണമെന്നില്ല. അച്ഛനോ അമ്മാവനോ വൈദ്യനായാൽ താനും വൈദ്യനായി. എഴുത്തശ്ശനാവാൻ പാരമ്പൎയ്യം കൂടി നോക്കാനില്ല.”
“മലയാളത്തിലെ ആശാരി, മൂശാരി, തട്ടാൻ, ജന്മി,യജമാനൻ, ഉദ്യോഗസ്ഥൻ എന്നുവേണ്ട മിക്ക ജാതിക്കാരെയും കാണുമ്പോൾ ഇന്ന ജാതിക്കാരാണെന്നു ക്ഷണത്തിൽ തിരിച്ചറിയാം. എഴുത്തശ്ശന്മാരെയും ഏതാണ്ടു കാണുമ്പോൾ ഊഹിച്ചറിയാൻ പ്രയാസമില്ല ……കഷണ്ടിയാണെന്നു പറയാൻ പാടില്ലാത്തവിധത്തിൽ തലയിൽ രോമം വളരെ കുറഞ്ഞു് ഇരുവിരൽ നെറ്റിയും, കുണ്ടൻകണ്ണും, ഒട്ടിയ കവിളും, നീളംകുറഞ്ഞു ബഹുവിസ്തീർണ്ണമായ ദ്വാരത്തോടുകൂടിയ മൂക്കും, നേരിയ ചുണ്ടും, ഒരുമാതിരി പച്ചനിറത്തോടുകൂടിയ നീണ്ട പല്ലും, വലിയ മുഴയോടു കൂടിയ വണ്ണംകുറഞ്ഞ കഴുത്തും, നെഞ്ചുന്തി ലേശംപോലും ഉദരപുഷ്ടിയില്ലാതെ മെലിഞ്ഞ ദേഹവും, കയ്യും കാലും നന്നാ നേർത്തു കഷ്ടിച്ചു മുട്ടു മറയ്ക്കുന്നതായ കട്ടിമുണ്ടുടുത്തു് എടങ്ങഴി ഭസ്മവും വാരിത്തേച്ചു നല്ലൊരു എഴുത്താണിപ്പീശാങ്കത്തിയുമായി, ക്ഷയരോഗിയുടെ മാതിരി എല്ലായ്പോഴും കുരച്ചോണ്ട്, ചൊറിഞ്ഞോണ്ടു്, ആകപ്പാടെ മനുഷ്യാകൃതിയിൽ ഒരു പൈശാചികരൂപം കണ്ടാൽ, അതൊരു എഴുത്തശ്ശനായിരിക്കണമെന്നു് ഊഹിക്കുന്നതായാൽ അധികമായ അബദ്ധമൊന്നും വരാനിടയില്ല.
“എഴുത്തശ്ശന്മാരെക്കൊണ്ടു് പല ഉപകാരങ്ങളുമുണ്ടു്. ഒന്നാമതു് വീട്ടിൽ കള്ളന്മാർ കടക്കുമെന്നുള്ള ഭയം വേണ്ട. എണ്ണയോ കൊഴമ്പോ കാച്ചണമെങ്കിൽ അതിനും തയ്യാറാണു്. പഞ്ചാംഗത്തിന്റെ ആവശ്യവും കുറയും… … …ചില ദിക്കിലുള്ള കൂട്ടരു് കണ്ടാൽ നല്ല യോഗ്യന്മാരായിരിക്കും അങ്ങനെയുള്ളവർക്കു ഭക്തിവിഷയത്തിൽ ശക്തി കുറയും; ശൃംഗാരത്തിലായിരിക്കും വാസന. കുളിയും ജപവും തോർത്തുമുണ്ടും ചന്ദനപ്പൊട്ടും, പൊട്ടിന്മേൽ പൊട്ടും സിന്ദൂരവും അമ്മായിശ്ലോകങ്ങളും മൂളൻപാട്ടും എന്നുവേണ്ട പല രസികത്വങ്ങളുമുണ്ടു്. പക്ഷേ ഈ തരക്കാരെ ഈ സ്ഥലങ്ങളിൽ വളരെ ദുർല്ലഭമായിട്ടേ കാണുകയുള്ളു. ചിലദിക്കിൽ ഇവർ മന്ത്രവാദികളായിട്ടും നടക്കാറുണ്ടു്. ചില ദിക്കുകളിൽ എഴുത്തശ്ശന്മാർ തന്നെയായിരിക്കും കലവറക്കാർ. മിക്ക ദിക്കിലും സംബന്ധക്കാരെ അന്വേഷിച്ചുണ്ടാക്കുന്ന ഭാരവാഹിത്വം എഴുത്തശ്ശന്മാരിൽതന്നെയാണു്.’‘
എന്തൊരു ചിത്രം! ഈ ലേഖനം വായിച്ചിട്ടുള്ളവരിൽ ആരും തങ്ങളുടെ സന്താനങ്ങളെ എഴുത്താശാന്മാരുടെ അടുക്കൽ അയച്ചുകാണുകയില്ല.
എഴുത്തശ്ശന്മാർ രാമായണാദി പുരാണങ്ങൾ വായിക്കുന്നതും വായിപ്പിക്കുന്നതും എങ്ങനെയെന്നു നോക്കുക.
“ഒന്നാമതു നല്ല കണ്ഠമായിരിക്കണം. ഇടത്തേ കൈ, ഇടത്തേ ചെവിയുടെ അടുക്കൽ ഒപ്പിച്ചുവച്ചു് ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ മൂന്നുവിധത്തിൽ ഒന്നായിട്ടും വേറെയും വായ് നല്ലവണ്ണം പൂട്ടി തലകുലുക്കിയുംകൊണ്ടു് വളരെ മൂളാനായിട്ടാണു് ആദ്യമായി അഭ്യസിക്കേണ്ടതു്. പിന്നെ വായ്പാടുള്ളിടത്തോളം തുറന്നു് ‘ആ’ എന്നു് ഉച്ചത്തിൽ നിലവിളിക്കാൻ ശീലിക്കണം. അങ്ങനെ വായ് കവിടിസഞ്ചിയുടെമാതിരി പൂട്ടി ‘ഊ’ എന്നു മൂളാനും പഠിക്കണം. അവസാനം വായ് പകുതി തുറന്നു് ‘ഏ’കാരം പുറപ്പെടീക്കാനും മനസ്സിലാക്കേണ്ടതാവശ്യമാണു്. ഇത്രയും ശീലിച്ചുപോയാൽ വർണ്ണം, അലങ്കാരം എന്നുവേണ്ട സകല രാഗങ്ങളും പൊടിപാറിപ്പാടാം. പേരു മാത്രം തരംപോലെ വിളിച്ചോണ്ടാൽ മതി.”
“ഒരു വസ്തു ഗന്ധമില്ലാത്ത പശുക്കൾകൂടി നല്ല പാട്ടുകേട്ടാൽ ഭ്രമിച്ചു നില്ക്കുന്ന അവസ്ഥയ്ക്കു്, അവറ്റിനേക്കാൾ എത്രയോ ബുദ്ധിയുള്ള നായ്ക്കൾ ചിലസമയം ഒന്നിച്ചു പാടുന്നതാശ്ചൎയ്യമാണോ? വല്ലതും വായിക്കുമ്പോൾ കേൾക്കുന്നയാൾക്കു മാത്രമല്ല വായിക്കുന്നവനോടുകൂടി അർത്ഥം മനസ്സിലാവാത്തവിധത്തിൽ പദങ്ങൾ തിരിച്ചും മറിച്ചും അക്ഷരങ്ങൾ ചിലതു കൂട്ടിയും കിഴിച്ചും വായിക്കണം. ഈ തത്വം കഥകളിപ്പാട്ടുകാർക്കു് നല്ലവണ്ണം ഓർമ്മയുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അക്ഷരം തിരിയാത്ത ദിക്കിൽ മൂളിക്കൊള്ളണം. അങ്ങനെ രാഗം മാറുന്നതും അക്ഷരം തിരിയാത്ത ദിക്കീന്നു വേണ്ടതാണു്”.
വറ്റെ …ഏ…ഏ…യൊരമ്പെ …യ്തു…
പൊട്ടിക്കിൽ ബാലിയെ…കൊല്ലാ …
ആ …യിവരും …ദൃഢം …ം …ം …ം
എന്നാണു പാടിയതെങ്കിൽ, അതിന്റെ അർത്ഥം വട്ടത്തിൽനില്ക്കുമിവറ്റെയൊരമ്പെയ്തുപൊട്ടിക്കിൽ ബാലിയെകൊല്ലായ്വരുംദൃഢം. എന്നാണു്. യുദ്ധകാണ്ഡത്തിലോ മറ്റോ ഉള്ള–
വാനരനായകന്മാരൊടുക്കീടിനാർ.
എന്ന വരികൾ നമ്മുടെ എഴുത്തശ്ശൻ–
വാനരനായ—കന്മാരൊടുക്കീടിനാർ.
എന്നായിരിക്കും വായിക്കുക. എന്നാലും തനിക്കു് അർത്ഥത്തിനു കുറവില്ല. ലങ്കയിൽ തെക്കേത്തലയ്ക്കലാണല്ലോ രാവണന്റെ പൂങ്കാവനം; അവിടെ തൃത്താരിപൂക്കൾ എന്നൊരുവക പൂക്കളുണ്ടു്. നമ്മുടെ പനിനീർപൂക്കളുടെ മാതിരിതന്നെ. തുക്ടിസായ്പിന്റെ വീട്ടിൽ പെരുത്തുണ്ടു്. അതൊക്കെ കന്മാരൻ എന്ന വാനരൻ മുഴുവനും നശിപ്പിച്ചുകളഞ്ഞു.”
“നാരായണീയത്തിലെ ആദ്യത്തെ ശ്ലോകത്തിന്റെ അർത്ഥമാണു് പറയാൻ ഭാവമെങ്കിൽ, വൈയാകരണന്മാരൊക്കെ ഓടിഒളിക്കേണ്ടുന്ന പാകത്തിൽ ലേശംപോലും ദയയില്ലാതെ, പദങ്ങളെ കണ്ടംതുണ്ടമായി കടിച്ചുമുറിച്ചു് എടഞ്ഞോണ്ടു് കൊഴഞ്ഞോണ്ടു് ശ്ലോകം ആകപൎയ്യന്തം ഒന്നു നീട്ടിവലിച്ചുചൊല്ലി, ഒരു ദീർഘനിശ്വാസം വിട്ടു് അവസാനം എന്താണവിടുത്തെ മഹിമ എന്നും പറഞ്ഞു് രണ്ടാമതും “സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം”–ഗുരുവായൂരപ്പന്റെ വിലാസം–എന്തൊരാശ്ചൎയ്യമാണു്! കാലത്തേ അവിടെപ്പോയി തൊഴുതാൽതന്നെ ആനന്ദമായി. ആനന്ദം വന്നാലോ ആത്മാവിന്നു ബോധവും വന്നുവല്ലോ. “നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം”–ഗുരുവായൂരു പോയാൽതന്നെ മുക്തിയായി. പത്തായിരം ജനങ്ങൾ ദിവസേന ഇന്നും വന്നു തൊഴുന്നില്ലേ? എന്റെ ഭഗവാനെ–പട്ടേരിപ്പാട്ടിന്നു് ഇതു ചൊല്ലിയപ്പോൾതന്നെ ഭഗവാൻ തലകുലുക്കിയിരിക്കുന്നു–അസ്പഷ്ടം ദൃഷ്ടമത്രേ–തലകുലുക്കിയപ്പോൾ ആ ബിംബത്തിന്റെ മൂർദ്ധാവിങ്കൽ വച്ച നാരങ്ങ കാണാൻതന്നെയില്ല. ‘പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം’–നിന്തിരുവടിയുടെ മായാവിലാസം ഏതൊരു പുരുഷനെക്കൊണ്ടാണു് അറിയാൻ കഴിയുന്നതു്. അവിടുത്തെ കൃപാകടാക്ഷമുണ്ടായാൽ ഒന്നിനും ഒരാലസ്യം ഉണ്ടാവില്ല. ‘തത്താവൽഭാതിസാക്ഷാൽ ഗുരുപവനപുരേ ഹന്തഭാഗ്യം ജനാനാം’–ഏ–ഏ…എന്താണവിടത്തെ മഹിമ. ഗുരുവായൂരുള്ള ജനങ്ങളുടെ ഭാഗ്യം പറഞ്ഞാൽ അവസാനിക്കില്ല. കാലത്തു മുട്ടോളം എകരത്തിൽകാണും—ഉച്ചപ്പൂജകഴിഞ്ഞാൽ അരയോളമാകും—വൈകുന്നേരമാകുമ്പോഴേക്കു് ഒരാളെ കരത്തിൽ ഒട്ടും കുറകയില്ല. സാക്ഷാൽ ഭഗവാൻതന്നെയാണതു്. ആ പായസവും, മഞ്ഞളാലും, കിഴക്കേനടയും, അനവധിപെണ്ണുങ്ങൾ ഒന്നരയും മുണ്ടുമായി കുളിച്ചുവരുന്ന വരവും എന്റെ ഭഗവാനേ എന്താ പറയേണ്ടതു്—കാണേണ്ടതു തന്നെയാണു്—അതുതന്നെയാണു് ഭാഗ്യം.”
എഴുത്താശാന്മാരുടെ അഭ്യസനരീതിയാണു് വിചിത്രം. കുട്ടികൾ പത്തുനാഴിക രാച്ചെന്നട്ടു് ഉറങ്ങാൻ തുടങ്ങുമ്പോൾ “മണലുകൂട്ടി തുടയ്ക്കു നുള്ളുന്നു, ഏത്തം ഇടീക്കുന്നു, എഴുത്താണി കൊണ്ടു കവിളിനു കുത്തുന്നു, ചെവി പിടിച്ചു തിരുമ്മുന്നു, മണ്ടയ്ക്കു മുറിയേ തല്ലുന്നു, അതാ എഴുത്തശ്ശൻ വരുന്നു.” എന്നൊക്കെ സ്വപ്നം കാണുമത്രേ.
കാലംപോയ പോക്കിൽ ആശാന്മാർ ഇപ്പോൾ മേഷ്ട്രായി. “അവരുടെ അവസ്ഥ ഇങ്ങനെയൊന്നുമല്ല. പെരുത്തു രസമുണ്ടു്. ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചമുതല്ക്കു് എണ്ണപ്പെട്ട പരീക്ഷവരെ, യാതൊന്നിലും ജയിക്കാതെ എങ്ങനെയോ ക്ലാസ്സുകയറ്റം മേടിച്ചു് അനവധിപ്രാവശ്യം പരീക്ഷയിൽ തോറ്റു് നാട്ടിലേക്കും വീട്ടിലേക്കും കൊള്ളാതെ, സകലയാൾക്കും പരിഹാസത്തിനും പാത്രമാവുമ്പോൾ തനിക്കുതന്നെ ഒരുമാതിരി വൈരാഗ്യം തോന്നി, ഒന്നിലും വിശ്വാസമില്ലാതെ ലോകത്തിലുള്ളവരെയൊക്കെ നിസ്സാരമാക്കിയുംകൊണ്ടു്, വല്ല ദിക്കിലും തെണ്ടിനടന്നു് അവസാനം ഒരു മേഷ്ട്രാവും. ചില വലിയ യജമാനന്മാരുടേയും പ്രഭുക്കന്മാരുടേയും സേവകന്മാരായി നടന്നു നാൾ കഴിക്കുന്ന ഒരുവക വിടധൂൎത്ത ഗായകന്മാരുടെ കൂട്ടത്തിൽ കുറേക്കാലമായി ഇങ്ങനെയുള്ള ഒരു മേഷ്ട്രറും ഒഴിച്ചുകൂടാത്ത ഒരംഗമായിത്തീൎന്നിട്ടുണ്ടു്.
ആചാരോപചാരങ്ങളും സ്ഥാനമാനങ്ങളും എന്ന ലേഖനത്തിൽ ആംഗലഭാഷാഭ്യസനംകൊണ്ടു് ഉണ്ടായിട്ടുള്ള ചില ദൂഷ്യങ്ങളോടൊപ്പം പ്രാചീനാചാരങ്ങളുടെ നിരർത്ഥകതയേയും സരസമായ രീതിയിൽ അധിക്ഷേപിച്ചിട്ടുണ്ടു്.
ഇംഗ്ലീഷ് പഠിച്ചിട്ടുള്ള ചില കൂട്ടരു് ചിരിക്കുന്നതുകൂടി ഇംഗ്ലീഷിലാണത്രേ. പുതിയ പരിഷ്കാരത്തിന്റെ ഫലമായി “പണ്ടത്തെ നിലയൊക്കെത്തെറ്റി പഴയതുമല്ല, പുതിയതുമല്ല, സായ്പുമല്ല, നാടനുമല്ല എന്ന പാകത്തിലായി.”
“രണ്ടാൾ തമ്മിൽ കണ്ടാൽ ലോഹ്യം ഭാവിക്കാൻതന്നെ നമുക്കറിഞ്ഞുകൂടാ. ഓരോ ജാതിക്കാർ തമ്മിൽ ആചാരം പറയുന്ന സമ്പ്രദായംതന്നെ മുഴുവനും വിട്ടുപോയി. അപരിചിതന്മാരായാലും തരക്കേടില്ല, തമ്മിൽ കാണുമ്പോൾ തല എടത്തോട്ടോ വലത്തോട്ടോ കുറച്ചൊന്നു ചെരിച്ചു് മെല്ലെ എന്താ പറയേണ്ടതു്—ഇളിച്ചുകാട്ടുകയല്ല, ഒരു പുഞ്ചിരി തൂകും. ഇപ്പോഴധികവും സലാമാണു്. അപരിചിതനാണെങ്കിൽ അതും പാടില്ലത്രേ. ഘനത്തിലിരിക്കണം. അതാണുപോൽ പുതിയ സമ്പ്രദായം!”
പുതിയ പരിഷ്കാരവും പഴയതും തമ്മിലുള്ള കൂട്ടിമുട്ടൽ കൊണ്ടു് ആചാരം പറയാൻ ആർക്കും വശമില്ലാതെയായി. “ആചാരം പറയാത്തതുകൊണ്ടു് എത്ര മേച്ചാർൎത്തു കൊടുത്തു! എത്ര പന്തിവിരോധമുണ്ടായി! എത്ര ഈറ്റുമാറ്റു വിരോധിച്ചു. പത്തോ നൂറോ വാക്കേ ഉള്ളുവെങ്കിൽ, സയിൻ ഏ. സയിൻ ബി. കോസയിൻ ഏ, കോസയിൻ ബി, എന്നൊക്കെ പഠിക്കുമ്പോലെ ഉരുവിട്ടു പഠിച്ചേക്കാമായിരുന്നു.”
ഈ മുഖവരയോടുകൂടിയാണു് പൂർവാചാരങ്ങളെ കളിയാക്കാൻ ലേഖകൻ ഉദ്യമിക്കുന്നതു്.
തമ്പുരാക്കന്മാരുടെ അവയവങ്ങളുടെ പേരു പറയുമ്പോൾ ‘തൃ’ അല്ലെങ്കിൽ ‘തിരു’ എന്നാദ്യം ചേർക്കണം. തൃക്കൈ, തൃക്കണ്ണു്, തിരുവായ്, തിരുമേനി എന്നൊക്കെയാണു് പറയേണ്ടതെങ്കിലും തൃപ്പല്ലു്, തൃത്തല, എന്നൊന്നും ‘വിടോളാറില്ല’. തിരുതാളി എന്നുവച്ചാൽ തമ്പുരാക്കന്മാർ തേക്കുന്ന താളിയാണെന്നു് അന്ധാളിച്ചുപോകരുതു്. അതു ദശപുഷ്പത്തിന്റെ കൂട്ടത്തിലുള്ളതാണു്.”
“ഇനി ഇതൊന്നും കൂടാതെ നീട്ടു്, കുറിയോല, കുറിപ്പു് എന്നൊക്കെ പറഞ്ഞുംകൊണ്ടു് ഒരുവകയുണ്ടു്. തമ്പുരാക്കന്മാർക്കു നേരിട്ടു് ആർക്കും എഴുതുവാൻ പാടില്ല. കണക്കപ്പിള്ള വായിച്ചു് തിരുമനസ്സിൽ ഏറ്റണം. അങ്ങനെയല്ലാതിരുന്നാൽ മൂപ്പർക്കു് അത്ര വേഗം മനസ്സിലാവൂല്ലായിരിക്കും!”
തമ്പുരാക്കന്മാരുടെ പേർ മറ്റുള്ളവർക്കു സാധാരണ വിളിക്കാൻ പാടില്ല. ഒന്നുകിലോ അവർ ജനിച്ച നക്ഷത്രത്തിന്റെ പേർ. അല്ലെങ്കിൽ ഓമനപ്പേരേ ഈയുള്ളോൎക്കു പറഞ്ഞുകൂടു. ഭരണിത്തമ്പുരാൻ, ആയില്യംതിരുനാൾ, കുഞ്ഞനിയൻതമ്പുരാൻ, ഏട്ടൻതമ്പുരാൻ, അപ്പൻതമ്പുരാൻ എന്നൊക്കെയാണു് നിത്യതയ്ക്കു്. വിശേഷവിധിക്കു് ഇതൊന്നുമായിരിക്കില്ല. ഒന്നു് ഒന്നരമുഴം നീളത്തിൽ ഒന്നാന്തരം നാമധേയമായിരിക്കും.
ഇനി ഇതിലൊന്നിലും പറ്റാതെ ‘പുതുശ്ശേരിത്തമ്പുരാൻ, വള്ളിക്കോട്ടേത്തമ്പുരാൻ’ എന്നൊരുവകയുണ്ടു്. ഇവരൊക്കെ സംബന്ധംതുടങ്ങിയ തറവാട്ടുപേരുകൊണ്ടു് പ്രസിദ്ധികിട്ടീട്ടുള്ളവരായിരിക്കണം. 74-ൽ നാടുനീങ്ങിയ തമ്പുരാൻ, ചിറ്റൂരു തീപ്പെട്ടതമ്പുരാൻ, കാശിക്കെഴുന്നെള്ളിയ തമ്പുരാൻ എന്നിങ്ങനെ പ്രസിദ്ധന്മാരായിട്ടുള്ളവരുമുണ്ടു്.
“തമ്പുരാക്കന്മാരുടെ പേരു നമുക്കു പറവാൻ പാടില്ലെന്നതിരിക്കട്ടെ. അവരു മറ്റുള്ളവരുടെ പേരു മാത്രമേ വിളിക്കുള്ളു എന്നും ശാഠ്യമുണ്ടു്. മേനോനായാലും തരക്കേടില്ല. കുറുപ്പായാലും വേണ്ടതില്ല, എത്ര കെങ്കേമനായാലും രാമൻ, കൃഷ്ണൻ എന്നൊക്കേ വിളിക്കൂ. പണ്ടതുകൂടിയില്ല. ചാമൻ, കിട്ടൻ എന്നൊക്കെയാണു്.”
“തമ്പുരാക്കന്മാരു് ഒരിക്കലും മരിച്ചതായി കേൾക്കില്ല. ഒന്നുകിലോ നാടുനീങ്ങും. അല്ലെങ്കിൽ തീപ്പെടും. വെള്ളത്തിലെഴുന്നെള്ളിച്ചത്തതായാലും അവരു തീപ്പെടുകയേയുള്ളു ……വാഴുന്നോർ, അടിയാത്തന്മോർ മുതലായ എട്ടു പ്രഭുക്കന്മാർ ‘അന്തരിച്ചുപോയാൽ വിണ്ടു എന്നേ വിടോണ്ടു’ കൂടു. സ്ഥാനികന്മാരല്ലാത്ത പ്രമാണികൾ സ്വർഗ്ഗം പ്രാപിക്കും. അല്ലെങ്കിൽ ദീനം വൈഷമ്മിച്ചുപോകും. മരിക്കില്ല; സാധുക്കളൊക്കെ കുറ്റം പിഴച്ചുപോകയേയുള്ളു.
തീയർ മുതലായവർ എത്ര വലിയ പുഴയിൽപോയി മുങ്ങിക്കുളിച്ചാലും നീരുനനഞ്ഞു എന്നേ ‘വിടോണ്ടു’ കൂടു. തീയർക്കു ഒരിക്കലും പറവാൻ പാടില്ല. (വിടോളണം) തമ്പുരാക്കന്മാർക്കു നീരാട്ടുകുളിയാണു്. ഇനി കുളം കലക്കുന്ന ഒരുവകക്കാരുണ്ടു്. അവർ ആനയോ പോത്തോ ആണെന്നു ശങ്കിച്ചുപോകരുതു്. എടപ്രഭുക്കന്മാർ മാത്രമേ ‘കുളംകലക്കുക’യുള്ളു. നായന്മാർക്കും മറ്റും ഒരു സമയം എണ്ണതേച്ചു കുളിക്കാം. അതിൽ താഴോട്ടുള്ളവർ എത്ര വിലപിടിച്ച കുഴമ്പു തേച്ചാലും ‘വിഴുക്കു തൊട്ടുപിരട്ടി’ എന്നേ പറഞ്ഞുകൂടു.
“മറ്റുള്ളവർ വണ്ടിയിലില്ല മോട്ടോർകാറിൽ സഞ്ചരിച്ചാലും വിടോണ്ടുവന്നു, വിടോണ്ടുപോയി എന്നേ പറഞ്ഞുകൂടു. നമ്പൂരിയോ തമ്പുരാനോ പറപറ നടന്നാലും ഏളുകയോ എഴുന്നള്ളുകയോ ആണത്രേ. സാമന്തപ്രഭു ‘അടിയിരുത്തുകയാണു്’ എഴുന്നെള്ളുന്നതിനും അടിയിരുത്തുന്നതിനും പുറമേ നീങ്ങുകയും നിരങ്ങുകയും ചെയ്യുന്ന പലതരക്കാരുമുണ്ടു്. അവരും നാടുവാഴികളാണെന്നു പറയേണ്ടതില്ലല്ലോ. ചിലർക്കു നാടുംപോയി, വീടുതന്നെയില്ല. എന്നിട്ടും ധാർഷ്ട്യത്തിനു കുറവില്ല. “തവിടുതിന്നാലും തകൃതിവിടില്ല.”
“വടക്കനെജമാനന്മാർ ഒരിക്കലും കള്ളുകുടിക്കില്ല”. പലഹാരം കഴിച്ചാൽതന്നെ മത്തുണ്ടാകും. കടത്തനാട്ടു ചില ദിക്കിൽ ‘ഭസ്മം തൊട്ടാൽ’ തന്നെ ലഹരിയായി. അമാലന്മാർക്കു് ഒരുനേരം ‘വെള്ളംകുടിക്കാ’ൻ കാലുറുപ്പിക ‘ചെമ്പുകാശി’ൽ ചുരുങ്ങിയാൽ പോരാ. പുലയരും ചെറുമക്കളും ‘നാമംജപിക്ക’ ‘പിരാന്തൻ വെള്ളം’കൊണ്ടാണു്. സൂക്ഷ്മത്തിൽ അതാണു് യഥാർത്ഥമായ പേരു്.”
ഇങ്ങനെ ഉദ്ധരിച്ചാൽ അവസാനിക്കയില്ല. കൃഷിപരിഷ്കാരം എന്ന ലേഖനം വിജ്ഞാനപ്രദമാണു്. ഭാരതഭൂമിയുടെ ദാരിദ്ര്യത്തിനും അസ്വസ്ഥതയ്ക്കും ഏകകാരണം നാട്ടുകാർ കൃഷിക്കാൎയ്യത്തിൽ കാണിക്കുന്ന അനാസ്ഥയാണെന്നും കൃഷിക്കു നവീനരീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും ബുദ്ധിയും സാമൎത്ഥ ്യവുമുള്ളവർതന്നെ അതിൽ പ്രവേശിക്കേണ്ടതാണെന്നും അദ്ദേഹം ഇതിൽ സമൎത്ഥ ിച്ചിരിക്കുന്നു.
“ബിലാത്തിക്കാരു് എത്രയോ ആനന്ദപ്രദമായി വിചാരിക്കുന്ന കൃഷിപ്രവൃത്തി നമ്മളിൽ ചിലരു് എത്രയോ പ്രാരബ്ധകരമായ ഒരു ജോലിയായി കരുതുന്നു.”
“മഴ പോരാതിരുന്നാൽ വരുണജപം; അധികമായിപ്പോയാൽ ആദിത്യനമസ്കാരം; പുഴുക്കേടുണ്ടായാൽ മന്ത്രവാദം കഴിപ്പിക്കുക; എലിയേയും പന്നിയേയും വിലക്കുക മുതലായ വിദ്യകളെക്കൊണ്ടൊന്നും കൃഷിക്കു ഗുണമുണ്ടാകുന്നതല്ല. കൃഷി നന്നാവണമെങ്കിൽ ബുദ്ധിയും സാമർത്ഥ്യവുമുള്ളവരുതന്നെ കൃഷിക്കാൎയ്യത്തിൽ മേലന്വേഷണം ചെയ്യേണ്ടതാണു്.”
ആമുഖോപന്യാസം, സ്വഭാഷ, നാടകം, മഹാകാവ്യങ്ങൾ, നോവൽ—ഈ ലേഖനങ്ങൾ കേസരിക്കു് സ്വഭാഷയോടുണ്ടായിരുന്ന സ്നേഹാതിശയത്തെ കാണിക്കുന്നു.
ആമുഖോപന്യാസം ഒരു പരിഹാസലേഖനംതന്നെയാണു്. ആമുഖം എഴുത്തുകാരെ അതിൽ ഒട്ടുവളരെ കളിയാക്കിയിരിക്കുന്നു.
“സർട്ടിഫിക്കെറ്റു് കൊടുത്താലും പേരു പ്രസിദ്ധമാകും. ഏതുവിധത്തിലും പേരു കേൾപ്പിക്കയല്ലേ വേണ്ടു. ഇങ്ങനെയുള്ള സർട്ടിഫിക്കേറ്റിനു പലരും നമുക്കു് എഴുതി അയയ്ക്കുന്നതുകൊണ്ടും ചിലപ്പോൾ മറുപടിയയപ്പാൻ ഉപേക്ഷവന്നുപോയാൽ ചിലർ മുഷിയുന്നതുകൊണ്ടും ഈ ഉപദ്രവനിവൃത്തിക്കായി ഒന്നുരണ്ടു ദിവസം മുഷിഞ്ഞിരുന്നു് അനവധി സർട്ടിഫിക്കെറ്റുകൾ ഒന്നായി എഴുതിവച്ചിരുന്നു. ഓരോരുത്തർ പുസ്തകം അയച്ചുതന്നാൽ അവരുടെ യോഗ്യാഭാഗത്തിനനുസരിച്ചു് ഏതെങ്കിലും ഒന്നയച്ചുകൊടുക്കാറാണു പതിവു്.” “ദോഷപ്രഖ്യാപനത്തിനുള്ള വൈമുഖ്യം” നമുക്കു പണ്ടേ പ്രസിദ്ധമാണു്. അതുകൊണ്ടു് ആരും മുഷിയാനിടവന്നിട്ടില്ല. പണ്ടോരോന്നിങ്ങനെ എഴുതി വച്ചതു തീർന്നു എന്നു മാത്രമല്ല ഇപ്പോഴത്തെ ഗദ്യത്തിന്റെ സമ്പ്രദായവും നമുക്കത്രേ നിശ്ചയമുള്ളു. ഗദ്യത്തിലും ദ്വിതീയാക്ഷരപ്രാസമുണ്ടായാൽ തരക്കേടില്ലെന്നുണ്ടുപോൽ ചിലരുടെ പക്ഷം. അതുകൊണ്ടാണേ ഞാൻ ചില ദിക്കിൽ പ്രാസം പ്രയോഗിച്ചിട്ടുള്ളതു്. പക്ഷേ പണ്ടതു പതിവില്ലാത്തതാണെന്നു പറയുന്നതു കൊണ്ടാരും പരിഭവിക്കയില്ലായിരിക്കും.”
ഇന്നത്തെ നോവലെഴുത്തുകാരുടെ സംസ്കൃതപ്രയോഗബാഹുല്യത്തെ അതിൽ ഇങ്ങനെ അധിക്ഷേപിച്ചിരിക്കുന്നു.
“മുമ്പൊക്കെ വല്ലതും ഞാനൊന്നു എഴുതിവിട്ടാൽ “ഗുണം വാ ദോഷം വാ മിക്കപേരും ബഹുരസം നല്ല ഫലിതം! ഈയാളെന്താ നോവലെഴുതാത്തതു്” എന്നൊക്കെ പറയുമായിരുന്നു. നോവലെഴുതാൻ പ്രയാസമില്ലാത്ത കാൎയ്യമാണല്ലോ. അതിനു പ്രത്യേകം വാസനയോ വൈഭവമോ ഒന്നും വേണ്ട. കുറഞ്ഞോരുകാലമായി മഴ കുറവായതുകൊണ്ടോ ‘കലിയുടെ മൂൎദ്ധന്യംകൊണ്ടോ എന്തോ സംസ്കൃതഹിമഗിരി’ വല്ലാതെകണ്ടൊന്നുരുകിപ്പൊട്ടിയൊലിച്ചു് മലയാളം മുഴുവനെ കുത്തിക്കലക്കിക്കുട്ടിച്ചോറാക്കിയതുകൊണ്ടു് നമ്മളെപ്പോലെയുള്ള കൂട്ടർ ഒരു തുമ്പും വാലും അമരവും രൂപവും ഒന്നുമില്ലാതെ കിടന്നു് ‘അന്ധനായിട്ടുഴലുന്നു കരകാണാതെ’ എന്ന പാകത്തിലായിരിക്കുന്നു.
“ഇപ്പോഴത്തെ ചെറുപ്പക്കാരിലധികവും വല്ല “കേരളകാഹളമോ വാരികയോ” “മലയാളമദ്ദളമോ മാസികയോ” വായിച്ചു വ്യുൽപത്തി ഉണ്ടാക്കിയിട്ടുള്ള കൂട്ടരാണു്. ഇങ്ങനെയുള്ള വിദ്വാന്മാർ സംസ്കൃതത്തിലും മലയാളത്തിലും അതിഗംഭീരന്മാരായ നമ്മളുടെ അഭിനവകാളിദാസൻ മുതലായവരെപ്പോലെ സംസ്കൃതപദങ്ങൾ ഉപയോഗിച്ചു് എളുപ്പത്തിൽ യോഗ്യന്മാരായിക്കളയാമെന്നുവച്ചു യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ, സംസ്കൃതം ലേശം പോലും വേവിക്കാതെ, അങ്ങനെതന്നെ മുനകൊണ്ടു് ഒരു വകതിരിവും കൂടാതെ കോരി ഒഴിച്ചു വിളമ്പുന്നതു കാണുമ്പോൾ എന്താ പറയേണ്ടതു്? ചിരിക്കാതെകണ്ടെന്താ നിവൃത്തി?” ഈവക മുറിവാലന്മാരുടെ അഭിപ്രായത്തിനു വല്ലതും ഒരു പുസ്തകം അയച്ചുകൊടുത്താൽ ലവലേശം മടിയില്ലാതെ–‘നിങ്ങൾ സദയം അയച്ച പുസ്തകം സസന്തോഷം കൈപ്പറ്റി. അപരിഹാൎയ്യമായ ഓരോ കൃത്യാന്തരബാഹുല്യംനിമിത്തം സരസമായും സരളമായും എഴുതിയിരിക്കുന്ന നിങ്ങളുടെ നിസ്തുല്യമായിരിക്കുന്ന പുസ്തകം കൂലങ്കഷായമായി വായിക്കാൻ ഏതൽപൎയ്യന്തംവരെ അവസരമില്ലാത്തതു കൊണ്ടു് ആകപ്പാടെ സ്ഥൂലമായി ഒന്നു വായിച്ചു പരിശോധിച്ചു നോക്കിയതിൽ അപൂർവ്വമായ ചില സ്ഖലിതങ്ങൾ ദുർല്ലഭമായി വന്നുപോയിട്ടുള്ളതു വേറെ ചില മാന്യന്മാർ കരുണാസാകംസവിസ്തരം ചൂണ്ടിക്കാണിച്ചതു് ‘പിഷ്ടപേഷണന്യായേന ഞാനും ചൎവിതചൎവണം’ ചെയ്യേണ്ടതില്ലെന്നു വിശിഷ്യ പ്രത്യേകിച്ചു പ്രസ്താവിക്കേണ്ടതില്ലല്ലോ. ‘കിംബഹുനാ’ മലയാളത്തിൽ ഗ്രന്ഥദൗർല്ലഭ്യം കുറവായിട്ടുള്ളതു് എത്രയോ ശോചനീയമായ ഒരവസ്ഥയാകകൊണ്ടു് അതിനെ നിർവ്വിഘ്നമായി നിർമ്മൂലം നിരാകരിക്കാനായി പ്രഖ്യാതവിഖ്യാതനായ നിങ്ങളുടെ അശ്രാന്തപരിശ്രാന്തം വളരെ ശ്ലാഘനീയംതന്നെ. അതുകൊണ്ടു് ഈ പുസ്തകം സൎവകലാശാലക്കാർ ഒരു പാഠപുസ്തകമായിത്തീൎക്കുമെന്നു വിശ്വസിക്കുന്നു. യോഗ്യരസികനായ നിങ്ങൾ ആയുരാരോഗ്യസമ്പൽക്ഷേമത്തിനോടുകൂടി വളരെക്കാലം ദീൎഘായുസ്സായിരിപ്പാൻ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായികയായി സൎവാന്തൎയ്യാമിയായിരിക്കുന്ന ജഗദീശ്വരനെ എല്ലായ്പോഴും സദാ പ്രാർത്ഥിച്ചുംകൊണ്ടു് തൽക്കാലം ഇത്രമാത്രം വിരേചിക്കുന്നു, എന്നൊക്കെ പൊടിക്കയ് പാറുമ്പോൾ സരസ്വതി മലയാളത്തിലെങ്ങാൻ ഇപ്പോഴുണ്ടെങ്കിൽ വല്ല ദിക്കിലും ഓടിയൊളിക്കാതെകണ്ടെന്താ നിവൃത്തി?”
ആഖ്യായിക അല്ലെങ്കിൽ നോവൽ എന്ന ലേഖനദ്വാരാ നോവലെഴുത്തിൽ ഇന്നത്തേ ആളുകൾക്കുള്ള ഭ്രമത്തെ അദ്ദേഹം ഇങ്ങനെ ഉപഹസിക്കുന്നു:
“നോവൽ വായിക്കാനുള്ള ഭ്രമം കലശലായതുപോലെ ചിലർക്കു് അതു് എഴുതുവാനുള്ള ഭ്രമവും വർദ്ധിച്ചു. നോവൽ എഴുതി ഉണ്ടാക്കുന്നതു് എളുപ്പത്തിലാവുന്ന ഒരു പ്രവൃത്തിയുടെ കൂട്ടത്തിലാണു് ചിലർ കരുതീട്ടുള്ളതു്. കുറേ ശ്ലോകമോ, പാട്ടോ ഉണ്ടാക്കണമെങ്കിൽ വളരെയെല്ലാം ബുദ്ധിമുട്ടുണ്ടു്. പ്രാസം, വൃത്തം എന്നുവേണ്ട പലതുകൊണ്ടും ഉപദ്രവംതന്നെ. മറ്റേതിനു് ആവക യാതൊരു തടസ്സവുമില്ല. നാം തമ്മിൽ സംസാരിക്കുന്ന മാതിരിയിൽ കുറേ എഴുതിക്കൂട്ടിയാൽ നോവലായി”.
“നോവലിൽ പഴഞ്ചൊല്ലുണ്ടാവുന്നത്ര വിശേഷമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതപദങ്ങൾ ഉപയോഗിക്കുന്നതിൽ പക്ഷാന്തരമുണ്ടു്. ചിലർക്കു് അതു പാടില്ലെന്നാണു് അഭിപ്രായം. മറ്റുചിലർക്കു് അപൂൎവപദങ്ങളിട്ടു വൎഷിക്കുന്നതാണു് സാമർത്ഥ്യമെന്നുമുണ്ടു്. നോവലിൽ ഒന്നാമതു വേണ്ടതു് പരിഹാസമാണത്രേ. വേറെ രസങ്ങളൊന്നും ഇല്ലെങ്കിലും തരക്കേടില്ല. നായികാനായകന്മാരായി രണ്ടാളെക്കൂടാതെ കഴികയില്ലല്ലോ. അവർക്കു കഥകളിക്കാർ പറയുംപോലെ ‘ആദ്യവസാനം’ ഒന്നും വേണമെന്നില്ല. ഏതെങ്കിലുംവിധത്തിൽ പുസ്തകം കുറേ വലിപ്പത്തിലായിരിക്കണം. അദ്ധ്യായം ഏറുന്തോറും പണിക്കെളുപ്പമുണ്ടു്. അതു് അധികമായാൽ നാം വിചാരിക്കുന്നത്ര ബുദ്ധിമുട്ടുമില്ല.”
“കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും” ഒന്നാമദ്ധ്യായം. “ഒരത്ഭുതം” രണ്ടാമദ്ധ്യായം. “നമ്പൂരിയുടെ വിഡ്ഢിത്തവും ചങ്ങനെ ചെണ്ടകൊട്ടിച്ചതും” മൂന്നു്. നാലാമത്തേതു് “ഒരാണ്ടിയൂട്ടു്”. അഞ്ചാമത്തേതു് “മകൾ തിരണ്ടതും മരുമകൻ വക്കീലായതും”. “കൊടുങ്ങല്ലൂർ ഭരണി” ആറാമദ്ധ്യായം. “തോക്കുണക്കിയതും രസക്കയറു മുറിഞ്ഞതും” ഏഴു്. എട്ടാമത്തേതിൽ “പറങ്ങോടിയുടെ പരിഭ്രമവും പങ്ങന്റെ പരുങ്ങലും” “പങ്ങൻ പറങ്ങോടനായതു്” ഒൻപതാമദ്ധ്യായവും തീർന്നു. അല്പം മനസ്സുവച്ചാൽ ഈ അദ്ധ്യായങ്ങൾ തമ്മിൽ ഒരുവിധം ഘടിപ്പിക്കാനും സാധിക്കുന്നതാണു്. അവസാനം പറങ്ങോടിക്കു ചങ്ങനും പങ്ങനും സംബന്ധം അന്വേഷിച്ചു. പങ്ങൻ കാൎയ്യം പറ്റിച്ചു എന്നുവരണം. അതിൽ അവർക്കു ചാപ്പനെന്നും ചീരുവെന്നും പേരായി രണ്ടു മക്കൾ ഉണ്ടായി എന്നും അവരെല്ലാവരും ആയുരാരോഗ്യസമ്പൽക്ഷേമതകളോടുകൂടി ചിരകാലം ജീവിച്ചിരുന്നു എന്നുംകൂടി ഉണ്ടായാൽ വളരെ വെടിപ്പായി. കഥയും കഴിഞ്ഞു. ആകപ്പാടെ ഒരു നോവലും ആയി. പുസ്തകത്തിനു പറങ്ങോടീ പരിണയം എന്ന പേരും ഇട്ടേയ്ക്കണം. കാൎയ്യത്തിനു് എത്ര എളുപ്പം. ഈ വിദ്യ ആരും കണ്ടുപിടിച്ചില്ലല്ലോ. കഷ്ടം!
ബാലകൃഷ്ണൻനായർ എന്ന യുവാവു് പറങ്ങോടിപ്പരിണയത്തെ ഈവിധത്തിൽതന്നെ കെട്ടിയുണ്ടാക്കി. ആ പുസ്തകം ഇപ്പോൾ അച്ചടിയില്ല. ഗ്രന്ഥകാരനും ചെറുപ്പത്തിലേ മരിച്ചുപോയി.
1037-ാമാണ്ടു് മകരം 17-ാം൹ ഉത്രം നക്ഷത്രത്തിൽ ജനിച്ചു. പിതാവു പരപ്പനാട്ടു മൂത്തേടത്തില്ലത്തെ ഒരു നമ്പൂരി ആയിരുന്നു. തിരുവാൎപ്പിൽ രാമവാൎയ്യരുടെ അടുക്കൽ പ്രാഥമിക പാഠങ്ങൾ പഠിച്ചശേഷം അദ്ദേഹം മാതുലനായ ആയില്യംതിരുനാൾ കേരളവൎമ്മകോയിത്തമ്പുരാന്റെ അടുക്കൽനിന്നു കാവ്യനാടകങ്ങളും മണ്ണടിപ്പോറ്റിയുടെ അടുക്കൽനിന്നു വ്യാകരണവും അഭ്യസിച്ചിട്ടു്, അനന്തപുരത്തു മൂത്തകോയിത്തമ്പുരാനു ശിഷ്യപ്പെട്ടു് വൈദ്യശാസ്ത്രം വശപ്പെടുത്തി. ബാല്യത്തിൽതന്നെ അദ്ദേഹം സംസ്കൃതത്തിൽ കവിത എഴുതിത്തുടങ്ങി. ഇരുപതു വയസ്സു് തികയുംമുമ്പു് രചിച്ചതാണു പൂതനാമോക്ഷം സംസ്കൃതചമ്പു.
1065-ൽ അദ്ദേഹം ഉഷാകല്യാണം ഭാഷാചമ്പുവും, ആൎയ്യാശകതവും രചിച്ചു. 1066-ൽ ഇവ രണ്ടും അച്ചടിക്കപ്പെട്ടു. രണ്ടും അതിമനോഹരങ്ങളായിട്ടുണ്ടു്. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
കോമളഘനനീലകാന്തികയ്ക്കൊള്ളും
ഓമൽകല്പകലതയൊ-
ന്നാമോദമോടേറ്റമുല്ലസിക്കുന്നു.
കളരുചികരികൂന്തലാകുമളിനിരയും
കുളുർമുലയാം പൂങ്കുലയും
നലമൊടിതിൽനിത്യവും വിളങ്ങുന്നു.
സൽഫലമൻപോടിതിന്റെചുവടേകം
കെല്പിനൊടിങ്ങിതിനേത്ത-
ന്നെപ്പൊഴുതും സേവചെയ്ക മാനസമേ.
മായേറെ വളൎന്നകടൽകടന്നീടാൻ
തായേ വരമിന്നടിയനു
തായേ തരുണേന്ദുചൂടുവോൻ ജായേ?
മേളിക്കും മുല്ലമാല മലമകളേ
മേളംതുടൎന്നഗംഗാ
കാളിന്ദീസംഗഭംഗികവരുന്നു.
ഇത്യാദി പദ്യങ്ങളിൽ പരിസ്ഫുരിക്കുന്ന കവിത്വശക്തി എത്ര വിശിഷ്ടമായിരിക്കുന്നു! മണിപ്രവാളകവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയംതന്നെയാണു്.
ഉഷാകല്യാണം ആധുനീകരീതിയിൽ ഭാഷയിൽ നിൎമ്മിക്കപ്പെട്ടിട്ടുള്ള ചമ്പുക്കളിൽരണ്ടാമത്തേതാണെങ്കിലും ഗുണപൗഷ്കല്യം കൊണ്ടു പ്രഥമസ്ഥാനം അൎഹിക്കുന്നു. അതിൽ 187 പദ്യങ്ങളുള്ളവയിൽ ഒന്നും മാറ്റിവയ്ക്കത്തക്കതല്ല. അനായാസേന പ്രാസാനുപ്രാസങ്ങൾ ചേൎത്തു ് ലളിതരീതിയിലും അൎത്ഥ പുഷ്ടിക്കും രസസ്ഫൂൎത്ത ിക്കും ഹാനി തട്ടാത്തവിധത്തിലും നിൎമ്മിച്ചിട്ടുള്ള ഈ കാവ്യതല്ലജത്തിനു മലയാളികളുടെ ഇടയ്ക്കു വേണ്ടുവോളം പ്രചാരമുണ്ടായിക്കാണാത്തതു് അത്ഭുതാവഹമെന്നേ പറയേണ്ടു. ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ.
ട്ടെപ്പേൎക്കും കാമമെല്ലാം കനിവിനൊടരുളും കല്പവല്ലിക്കുരുന്നേ
ഉൾപ്പൂവിങ്കൽപ്പുരാരിക്കുപചിതപരമാമോദമേകീടുമോമൽ-
ച്ചിൽപൂമാധ്വീകധാരേ ജനനിപരശിവേ നിൻപദംകുമ്പിടുന്നേൻ.
നിന്നിക്കാണുംത്രിലോകീലതയുടെചുവടാകുന്നനന്ദാത്മജാതൻ
കന്നൽക്കാർകൈവണങ്ങും പുതിയൊരുസുഷമാഭംഗികൊണ്ടംഗനാനാം
കണ്ണിൽപ്പീയൂഷപൂരം കനിവിനൊടുപൊഴിക്കുന്ന കല്യാണഗാത്രൻ.
തിണ്ണെന്നപ്പുഞ്ചിരിക്കൊഞ്ചലുമണിമുലയിൽത്താരഹാരാഭചേൎത്തു
അൎണ്ണോജംകൂപ്പുമോമൽപ്പദതളിരിൽ നഖ ശ്രീപരംഭംഗിചേരും–
വണ്ണം ലാക്ഷാരസത്തിൻരുചിയെയുമുചിതം ചേൎത്തു കല്യാണഗാത്ര്യാഃ.
“ഈവണ്ണം ലാവണ്യപയോനിധി സുധാകരോദയമായ നവയൗവനോദയത്താൽ സവിശേഷഭൂഷിതാംഗിയായിട്ടു് അഭംഗുരഭംഗികലരുന്ന വസന്തസമാഗമത്താൽ നിരുപമരാമണീയകയായ വനരാജിയെന്നപോലെയും, തരുണദിവാകരസ്പർശത്താൽ ദരവികസിതയായ സരസിജവനിയെന്നപോലെയും, തെളിവുതിരളുന്ന ശരൽ സമയസംഗമത്താൽ പരിപൂൎണ്ണസൗഭാഗ്യയായ പനിമതിലേഖയെന്നപോലെയും നിഖിലജനങ്ങളുടെ മിഴികളിലഴകിയലുന്ന കാന്തിധാരകളാൽ സുധാസേകമേകിക്കൊണ്ടു് ലോകോത്തരവിഭവസമേതനായ താതന്റെ പരമവാത്സല്യത്തിനേകപാത്രീഭൂതയായിട്ടു് ചിത്തരസമെഴുന്ന നിജസഖിയായ ചിത്രലേഖയോടുമത്യുദാരസുഖമാൎന്നു മത്തകാശിനി വസിച്ചു.”
രവിവൎമ്മകോയിത്തമ്പുരാൻ 1067-ാമാണ്ടു് വൃശ്ചികമാസത്തിൽ കോട്ടയത്തുവച്ചു നടന്ന കവിസമാജത്തിൽ ഭാഗഭാക്കായിരുന്നു. അന്നത്തെ സമാജത്തിനു ഹാജരായിരുന്നവരിൽ പ്രമാണികളായിരുന്ന വെണ്മണിമകൻനമ്പൂതിരി, കുഞ്ഞിക്കുട്ടൻതമ്പുരാൻ, വില്വട്ടത്തു നമ്പ്യാർ, കുമാരമംഗലത്തു നീലകണ്ഠൻ നമ്പൂരിപ്പാടു്, വർഗ്ഗീസുമാപ്പിള മുതലായവരെ പാത്രങ്ങളാക്കി അദ്ദേഹം കവിസഭാരഞ്ജനം എന്നൊരു നാടകം നിൎമ്മിച്ചു. പാത്രങ്ങളിൽ ഓരോരുത്തരെക്കൊണ്ടു് അവരവരുടെ ഭാഷാരീതിയനുസരിച്ചു് ശ്ലോകങ്ങൾ ചൊല്ലിച്ചിരിക്കുന്നു എന്നുള്ളതാണു് അതിലെ വിശേഷം.
ന്നൂനംകൂടാതെ ലോകൎക്കിതുപൊഴുതുപദേശത്തിനെച്ചെയ്തുകൊണ്ടു്
നാനാലോകപ്രദീപപ്രഭതടവിടുമവിടുമപ്പത്മിനീപ്രാണനാഥൻ
താനുംമാനംവെടിഞ്ഞച്ചരമശിഖരിയിൽചെന്നിതാചേൎന്നിടുന്നൂ.
എന്ന പ്രസിദ്ധ പദ്യം അതിലുള്ളതാണു്. ഈ ഗ്രന്ഥം മനോരമപ്രസിൽനിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇപ്പോൾ അച്ചടിയില്ല.
രവിവർമ്മകൊയിത്തമ്പുരാന്റെ മറ്റു ക്യതികൾ ശ്രീമൂലവിലാസം, മദനമഞ്ജരീവിലാസം ഭാണം, ലളിതാംബാദണ്ഡകം, ബാണയുദ്ധം തിരുവാതിരപ്പാട്ടു, ഒരു താരാട്ടു, ചന്ദ്രഗുപ്ത വിജയം നാടകം, അംബാഷ്ടകം, കാദംബരീകഥാസാരം ഗദ്യം, പാലാഴിമഥനം ഇവയകുന്നു.ഗൌരീപരിനയം ചമ്പുവും, ബ്രസീനാനാടകവും, പൂർത്തിയായിട്ടില്ല. അതിൽ മൂന്നങ്കമേ അദ്ദേഹം രചിച്ചിട്ടുള്ളു. നാലാങ്കം ഗ്രാമത്തിൽ കോയിത്തമ്പുരാൻ എഴുതിച്ചേർത്തു. ബാക്കി അങ്കങ്ങൾ ഇനിയും പൂരിപ്പിക്കേണ്ട നിലയിൽ ഇരിക്കുന്നു. ഗൌരീപരിണയം ചമ്പു അപൂർണ്ണമെങ്കിലും ഭാഷയ്ക്കു ഒരു അമൂല്യസമ്പത്തുതന്നെയാണു. പാർവതിതപസ്സിനു ഒരുങ്ങുന്നതായി വർണ്ണിക്കുന്ന പദ്യങ്ങളിൽ ഒന്നു ഇവിടെ ഉദ്ധരിക്കാം.
നീളെത്തൂകുംമധൂളീമധുകളവചോഭംഗിപെൺകുയ്ലുകൾക്കും
ലീലാചാതുൎയ്യമോരോന്നഭിനവലതകൾക്കുംകടംനൽകിമെല്ലേ
നീലക്കണ്ണാൾ തപസ്സിന്നുചിതത തടവീടുന്നവേഷം ധരിച്ചാൾ
ഇവ കൂടാതെ അവിടുത്തെ വകയായി അനേകം ഒറ്റശ്ലോകങ്ങളും ഉണ്ടു്.
പുരികലതയിലോമൽകാമസാമ്രാജ്യവിത്തും
പരിചിനൊടുധരിക്കും പർവതാധീശനുള്ള-
പ്പരമസുകൃതവല്ലിക്കെപ്പൊഴും കൂപ്പിടുന്നേൻ.
ഭ്രമമകന്നിനിനിൻകൃപകൊണ്ടുഞാൻ
ഹിമഗിരീന്ദ്രസുതേ ശുഭപൂൎണ്ണരാ-
യമരണം മരണംവരെയുംസുഖം.
ഈ പ്രസിദ്ധപദ്യങ്ങളെല്ലാം അദ്ദേഹത്തിന്റേതാകുന്നു.
1075 ഇടവം 5-ാം൹ മുപ്പത്തി ഒൻപതാമത്തെ വയസ്സിൽ ആ മഹാനുഭാവൻ യശശ്ശരീരനായിത്തീൎന്നു പോയി.
“സുമാധുരീമേദുരകാവ്യകോവിദനും’ ‘സ്വമാതൃഭാഷോദ്ധൃതി യജ്ഞദീക്ഷിതനും’ ആയിരുന്ന ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് കേരളവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിലെ മാതൃസഹോദരിയുടെ പുത്രിയായ ഭരണിതിരുനാൾ അമ്മതമ്പുരാട്ടിയുടേയും ഏറ്റുമാന്നൂർ ഓണന്തുരുത്തി വാസുദേവൻനമ്പൂതിരിയുടേയും പുത്രനായി 1038 കന്നിമാസം 9-ാംതീയതി ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ജാതനായി. മാതാവു് ബുദ്ധിശാലിനിയും സദാ ഈശ്വരധ്യാനൈകനിരതയും ആയിരുന്നെങ്കിൽ പിതാവു വൈദികവിഷയങ്ങളിലും ജ്യോതിശ്ശാസ്ത്രത്തിലും മഹാ പണ്ഡിതനും ആയിരുന്നു. ഇങ്ങനെ ക്ഷേത്രബീജങ്ങളുടെ വിശുദ്ധതയും മാഹാത്മ്യവും നോക്കിയാൽ ഏ. ആർ. തിരുമേനി കേരളീയരുടെ ആരാധനാമൂൎത്ത ിയായിത്തീൎന്നതിൽ അൽഭുതപ്പെടാനില്ല.
തിരുമേനിക്കു രണ്ടുവയസ്സുതികയുംമുമ്പു് മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി സ്വരൂപത്തിലെ കാരണവരുമായി ഒരു കുടുംബവഴക്കിൽ ഏൎപ്പെട്ടു. ആ ഗംഭീരപുരുഷൻ തന്റെ ശാഖയിൽപെട്ട അംഗങ്ങളോടുകൂടി അർദ്ധരാത്രിസമയത്തു സ്വഗൃഹം വിടുകയും പലവിധ ക്ലേശങ്ങൾ സഹിച്ചു കാൎത്ത ികപ്പള്ളിത്താലൂക്കിൽ ചെന്നുചേരുകയും ചെയ്തു. അനന്തപുരത്തുകൊട്ടാരം നിൽക്കുന്ന സ്ഥലം എഴുതിവാങ്ങിക്കുന്നതിലും അവിടെ രാജഗൃഹം നിൎമ്മിക്കുന്നതിലും അവിടുത്തേക്കു സഹായിയായി വൎത്ത ിച്ചതു് ഒരു വലിയ ചട്ടമ്പിയായ ഈഴവനേതാവായിരുന്നു. ആ ചട്ടമ്പി അനേകം കേസ്സുകളിൽ കുടുങ്ങി ജയിൽവാസം അനുഭവിക്കും എന്ന ഘട്ടംവരെയെത്തിയെങ്കിലും മൂത്തകോയിത്തമ്പുരാന്റെ സഹായത്താൽ അപ്പോഴപ്പോൾ രക്ഷപ്പെട്ടുവന്നു. എന്നാൽ ആ ഈഴവനേതാവിനു ലഭിച്ചതിൽകൂടുതൽ ഉപകാരം ഈഴവസമുദായത്തിനു് അദ്ദേഹത്തിൽനിന്നും ലഭിച്ചിട്ടുണ്ടെന്നു പറയാം. എത്രയെത്ര ഈഴവയുവാക്കന്മാർ ഈ മഹാനുഭാവന്റെ ശിക്ഷണവൈദഗ്ദ്ധ്യത്താൽ മഹാവൈദ്യന്മാരായിത്തീൎന്നിരിക്കുന്നു!
ഈ മാറ്റങ്ങൾനിമിത്തം ശിശുവായിരുന്ന ഏ. ആർ. തമ്പുരാനും പലവിധ കഷ്ടങ്ങൾ അനുഭവിക്കേണ്ടതായി വന്നു. ഒരിക്കൽ വള്ളംമുങ്ങി അദ്ദേഹം മൃത്യുവക്ത്രംവരെയെത്തി. ഒടുവിൽ വലയിട്ടു് അരിച്ചെടുക്കയാണുണ്ടായതു്. മറ്റൊരവസരത്തിൽ ഒരു കാവിന്റെ സമീപത്തുവച്ചു് സൎപ്പദഷ്ടനായി ഭവിച്ചു. കടി നല്ലപോലെ പറ്റാതിരുന്നതു് കൈരളിയുടെ പൂൎവ്വപുണ്യപരിപാകംകൊണ്ടു മാത്രമായിരുന്നു. ആദ്യഗുരുക്കന്മാർ ചുനക്കരെ അച്യുതവാരിയരും ശങ്കുവാരിയരുമായിരുന്നു. ബാല്യത്തിൽ പഠിത്തകാൎയ്യത്തിലേക്കാൾ കൂടുതൽ താല്പൎയ്യം ഓട്ടത്തിലും, ചാട്ടത്തിലും, പലവിധത്തിലുള്ള കളികളിലും ആണു് ഈ ബാലൻ പ്രദൎശിപ്പിച്ചുവന്നതു്. ഒരിക്കൽ ചൊല്ലിക്കൊടുത്താൽ ആ പാഠം മനസ്സിൽ നിന്നു മാഞ്ഞുപോകാത്ത ഒരു വിശിഷ്ടസ്വഭാവം ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ അമ്മാവനും ഗുരുക്കന്മാൎക്കും അധ്യാപനവിഷയത്തിൽ അധികം പ്രയാസം നേരിടാറില്ലായിരുന്നുതാനും.
ഈ അവസരത്തിൽ ആയില്യംതിരുനാൾ മഹാരാജാവിന്റെ അപ്രീതിക്കു പാത്രീഭവിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഒരുകൊല്ലം ആലപ്പുഴ താമസിച്ചശേഷം ഹരിപ്പാട്ടു ചെന്നുചേൎന്നതു് രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാവിശ്രേയഃപിശുന ശകുനമായി ഭവിച്ചു. വലിയകോയിത്തമ്പുരാൻ ‘ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്രദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും, കഷ്ടപ്പെട്ടുകൊണ്ടിരുന്ന അവസരത്തിൽ കൊച്ചുതമ്പുരാക്കന്മാരെപ്പഠിപ്പിച്ചു് ആ ദുൎവാരവ്യഥയെ അകറ്റി നിറുത്താൻ തീൎച്ചപ്പെടുത്തി. ഇങ്ങനെ അവിടുന്നു് കൊച്ചപ്പന്റേയും (ഏ. ആർ. തിരുമേനി) രവിവർമ്മ കോയിത്തമ്പുരാന്റേയും ചെമ്പ്രോൽ കേരളവർമ്മ കോയിത്തമ്പുരാന്റേയും ഗുരുസ്ഥാനം വഹിച്ചു.
നാലഞ്ചു കൊല്ലംകൊണ്ടു് നൈഷധം ഉൾപ്പെടെയുള്ള മഹാകാവ്യങ്ങളും, നാടകാലങ്കാരാദികളും, സിദ്ധാന്തകൗമുദിയും രാജരാജവർമ്മതമ്പുരാൻ മാതുലന്റെ അടുക്കൽ പഠിച്ചുതീൎത്തു. പഠിക്കുമ്പോൾ ഏകാഗ്രതയോടു പഠിക്കയെന്നല്ലാതെ പഠിത്തത്തിൽ വലിയതാല്പൎയ്യമൊന്നും അദ്ദേഹത്തിൽ അക്കാലത്തുകണ്ടില്ല. സമയം കിട്ടിയാൽ ഊഞ്ഞാലാടാൻ പോകുമായിരുന്നു. ഒരിക്കൽ ഗുരുനാഥൻ ആജ്ഞാപിച്ചു. “നിങ്ങളിൽ ഓരോരുത്തരും അടുത്ത ദിവസം വരുമ്പോൾ ഗണേശാഷ്ടകം ഉണ്ടാക്കിക്കൊണ്ടുവരണം. അവിടം വിട്ടപ്പോഴെ കൊച്ചപ്പൻ അക്കഥ മറന്നുകഴിഞ്ഞു. ചെമ്പ്രോൽ കോയിത്തമ്പുരാൻ കഴിയുന്നതും ശ്രമിച്ചുനോക്കി. പക്ഷേ കവിതാകാമിനി വിദൂരവാസിനിയായി കാണപ്പെട്ടു. രവിവർമ്മകോയിത്തമ്പുരാൻ സരസമായ അഷ്ടകം ഒന്നു നിൎമ്മിച്ചുവച്ചിട്ടു് പഠിത്തത്തിൽ മുഴുകി. അടുത്ത സായാഹ്നത്തിൽ ഗുരുസന്നിധിയിലേയ്ക്കു പോകാൻ അരമണിക്കൂറുള്ളപ്പോഴാണു് കൊച്ചപ്പനു ഗുരുൎവ്വാജ്ഞയുടെ സ്മരണയുണ്ടായതു്. ഉടൻതന്നെ മുറിക്കകത്തു കയറി എട്ടു ശ്ലോകങ്ങൾ നിൎമ്മിച്ചു. യഥാകാലം മൂവരും ഗുരുസന്നിധിയിലെത്തി. ചെമ്പ്രോൽ തമ്പുരാന്റെ പരുങ്ങൽ കണ്ടു് ഗുരുനാഥൻ മാപ്പുകൊടുത്തു. രവിവർമ്മാവിന്റെ പദ്യങ്ങൾ നന്നായിരുന്നു. എന്നാൽ രാജരാജവർമ്മ എഴുതിയ പദ്യങ്ങളാകട്ടെ, രീതിയിലും പദപ്രയോഗചാതുരിയിലും മാതുലൻ നിൎമ്മിച്ചിരുന്ന ശ്ലോകങ്ങളോടു കിടപിടിക്കുന്നവയായിരുന്നു. വലിയകോയിത്തമ്പുരാൻ ആ രണ്ടു കൃതികളേയും വിശാഖംതിരുനാൾ തമ്പുരാനു് അയച്ചുകൊടുത്തു. രണ്ടാമത്തെ കൃതി ആരുടേതെന്നു വ്യക്തമാക്കിയിരുന്നില്ല. അവിടത്തെ മറുപടിക്കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരുന്നത്രേ. “കോയിപ്പണ്ടാലയുടെ ശ്ലോകങ്ങൾ പതിവുപോലെ സുന്ദരമായിരിക്കുന്നു. എന്നാൽ ആ അജ്ഞാതനാമാവിന്റെ അഷ്ടകം കുറച്ചുകൂടി മെച്ചമല്ലയോ എന്നു സംശയിക്കുന്നു.
പ്രിയഭാഗിനേയന്റെ ഈ കവിതാചാതുരി കണ്ടു് അവിടുന്നു് അത്യന്തം സന്തുഷ്ടനായി എന്നു പറയേണ്ടതില്ലല്ലോ.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ സ്വശിഷ്യനായ കേരളവർമ്മ കോയിത്തമ്പുരാനെ സന്ദൎശിപ്പാനായി ഹരിപ്പാട്ടു ചെന്നപ്പോൾ, രാജകുമാരന്മാരുടെ വിദ്യാഭ്യാസവിഷയമായ പുരോഗതിയെ പരീക്ഷിക്കുവാനായി അവരോടു കുവലയാനന്ദത്തിലെ,
ധർത്തുംപുരസ്തനതടാൽപതിതംപ്രവൃത്തം
വാചാ നിശമ്യ നയനം നയനം മമേതി
കിഞ്ചിത്തദാ യദകരോൽ സ്മിതമായതാക്ഷി”
എന്ന ശ്ലോകം വ്യാഖ്യാനിക്കാൻ കൊടുക്കയും ഏ. ആർ. തമ്പുരാന്റെ വ്യാഖ്യാനംകേട്ടു് അത്ഭുതപരവശനായി,
എന്നിങ്ങനെ ധന്യവാദം ചെയ്കയും ഉണ്ടായത്രേ.
കേരളകാളിദാസന്റെ ശിക്ഷണപ്രണാളി അഭിനവമായിരുന്നു. അദ്ദേഹം സംസ്കൃതത്തിനു പുറമേ, ഇംഗ്ലീഷ്, കണക്കു്, ചരിത്രം, ഭൂവിവരണം മുതലായവയും അദ്ധ്യാപനവിഷയങ്ങളാക്കിയിരുന്നതിനാൽ രാജരാജവൎമ്മ കോയിത്തമ്പുരാനു് ഇംഗ്ലീഷ് സ്ക്കൂളിൽ ചേൎന്ന അവസരത്തിൽ അതു് വളരെ ഉപകരിച്ചു. ആ ഇടയ്ക്കു് അവിടുന്നു് രചിച്ചതും വിശാഖപ്രശസ്തിപരവുമായ ഒരു സംസ്കൃതകൃതിയെ മാതുലൻ മഹാരാജാവിനയച്ചുകൊടുത്തു. ആ കൃതിയെപ്പറ്റി മഹാരാജാ തിരുമനസ്സുകൊണ്ടു് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“അയാളുടെ കവിതാവാസന ഞാൻ വളരെ അഭിനന്ദിക്കുന്നതായി പറയുവാൻ ദയവുണ്ടാകണേ. എന്നെപ്പറ്റി അതിൽ പ്രകടിപ്പിച്ചിരിക്കുന്ന ധന്യവാദങ്ങളാൽ ഞാൻ ഉദ്ധതനായിട്ടില്ല. പക്ഷേ അക്കാരണത്താൽ കവിയുടെ അന്യാദൃശമായ രചനാസാമൎത്ഥ ്യവും ആശയപുഷ്ടിയും പദലാളിത്യവും അൎഹിക്കുന്നതുമായ പ്രശംസയ്ക്കു് ന്യൂനത വരുത്താമെന്നില്ലല്ലോ.”
1055-ാമാണ്ടു് ആയില്യംതിരുനാൾ നാടുനീങ്ങുകയാൽ വലിയകോയിത്തമ്പുരാൻ ഹരിപ്പാട്ടുള്ള താമസം അവസാനിച്ചു. അചിരേണ കൊച്ചപ്പനും തിരുവനന്തപുരത്തേക്കു പോന്നു. ഇവിടെവച്ചാണു് തുറവൂർ നാരായണശാസ്ത്രി എന്ന പ്രഖ്യാതനായ വ്യാകരണജ്ഞന്റെ നിത്യസാഹചൎയ്യം അവിടുത്തേയ്ക്കു ലഭിച്ചതു്. ആ പരിചയം ഇരുകൂട്ടർക്കും ഗുണപ്രദമായി ഭവിച്ചു.
തിരുവനന്തപുരത്തു വന്ന ഉടനേതന്നെ കൊച്ചപ്പൻതമ്പുരാൻ രാജകീയമഹാപാഠശാലയിലെ നാലാംക്ലാസ്സിൽ ചേൎന്നു. അക്കാലത്തു് വിശാഖംതിരുനാൾ മഹാരാജാവു് പ്രസ്തുത വിദ്യാലയം സന്ദൎശിച്ചപ്പോൾ,
സൃഷ്ടിഃഖലു ശുചിൎന്നരഃ”
“ദുർലഭോഹി ശുചിൎന്നരഃ.”
എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ചു് ഒരുപന്യാസം രചിക്കാൻ വിദ്യാൎത്ഥ ികളോടു കല്പിച്ചു. ആ ഉപന്യാസങ്ങളെല്ലാം മഹാരാജാവുതന്നെ തൃക്കൺപാൎത്തു ് ഒന്നാംസമ്മാനത്തിനു് അൎഹമായി അവിടുത്തേയ്ക്കു തോന്നിയ ഉപന്യാസത്തെക്കുറിച്ചുവച്ചിട്ടു് അവയെല്ലാം വലിയകോയിത്തമ്പുരാനെക്കൊണ്ടു പരിശോധിപ്പിച്ചു. അവിടുന്നും അതേ പ്രബന്ധത്തെത്തന്നെ സമ്മാനാൎഹമായി ചൂണ്ടിക്കാണിക്കയാൽ മഹാരാജാവു തിരുമനസ്സുകൊണ്ടു സമ്മാനത്തുകയായ ഇരുപത്തിഅഞ്ചു രൂപയെ ഇരട്ടിച്ചു് അൻപതു ബ്രിട്ടീഷ് രൂപാ പ്രബന്ധരചയിതാവായ ഏ. ആർ. തിരുമേനിക്കു പാരിതോഷികമായി നല്കി.
മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു് അധികകാലം കഴിയും മുമ്പു് തിരുമേനിയുടെ അഭിവന്ദ്യജനനി സ്വൎഗ്ഗം പ്രാപിച്ചു. അതു് 1059-ൽ ആയിരുന്നു. വിശാഖംതിരുനാൾ തമ്പുരാന്റെ കാരുണ്യത്താൽ പഠിത്തം മുടങ്ങിയില്ല. ദീക്ഷാകാലത്തു് അവിടുന്നു് അരുമന ശ്രീനാരായണൻതമ്പിയോടൊപ്പം കൊട്ടാരത്തിൽ ഇരുന്നുതന്നെ എഫ്. ഏ. ക്ലാസ്സിലേയ്ക്കുള്ള പാഠങ്ങൾ പഠിച്ചു. രാമയ്യങ്കാരുടെ ജാമാതാവായ രാജഗോപാലാചാരിയും അപ്പോൾ ആലപ്പുഴ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായിരുന്നു് പിൽക്കാലത്തു് ജഡ്ജിഉദ്യോഗം വഹിച്ച കുഞ്ഞുണ്ണിമേനോനും, ചിദംബരവാദ്ധ്യാരും ആയിരുന്നു ഗുരുക്കന്മാർ. 1061-ൽതന്നെ അവിടുന്നു് എഫ്. ഏ. പരീക്ഷ ജയിച്ചു.
1062-ൽ അവിടുന്നു് വീണാഷ്ടകം എന്ന സംസ്കൃതകൃതി രചിച്ചു. ഒരു ശ്ലോകം ഉദ്ധരിക്കാം.
കാഠിന്യസാക്ഷി സമവർത്തുളപൃത്ഥ്വലാബു
നൂനം തദീയഗുണനാളസമുജ്ജിഹാനാൽ
മഞ്ജുസ്വരാൻ സ്വരഗുണാനനഘാനധീതേ.
മാവേലിക്കര സ്വരൂപത്തിലെ ഉദയവർമ്മരാജാ, എം. രാജരാജവർമ്മരാജാ, എം. രവിവർമ്മരാജാ ഈ തമ്പുരാക്കന്മാർ അവിടുത്തെ സതീൎത്ഥ ്യന്മാരായിരുന്നു. പഠിത്തത്തിലുണ്ടായിരുന്നതിൽ കവിഞ്ഞ ശ്രദ്ധ വിനോദങ്ങളിലായിരുന്നതിനാൽ അവിടുന്നു് ആദ്യത്തെ കൊല്ലത്തിൽ രസതന്ത്രത്തിൽ തോറ്റുപോയി. ഈ തോൽവി നമ്മെ സംബന്ധിച്ചിടത്തോളം ‘ഉർവ്വശീശാപം ഉപകാരം’ ആയിട്ടാണു തീർന്നതു്. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ “ഭംഗവിലാപം” എന്ന ആപാദമധുരമായ ഒരു കാവ്യതല്ലജം നമുക്കു ലഭിക്കുമായിരുന്നില്ല.
അവലേപവിലേപസുന്ദരം മുഖമീക്ഷേ സഹപാഠിനാം കഥം?”
“അഘടിതഘടനാസുപാടവം പ്രകടമഹോ തവഘോരകർമ്മസു
തദിഹ മദഭിലാഷസാധനം സുകരമിയത്യപി കിന്ന തേ വിധേ.”
ഈ ശ്ലോകങ്ങൾ ഭംഗവിലാപത്തിലുള്ളവയാണു്.
1064-ൽ അവിടുന്നു തന്റെ സതീൎത്ഥ ്യനായ ഉദയവർമ്മരാജാവിന്റെ സഹോദരി മാവേലിക്കര സ്വാതിതിരുനാൾ അമ്മതമ്പുരാനെ വിവാഹം കഴിച്ചു. അക്കൊല്ലംതന്നെ ബി. ഏ. ബിരുദം ലഭിക്കയും ചെയ്തു. കോയിത്തമ്പുരാക്കന്മാരുടെ വംശത്തിൽ ഇദംപ്രഥമമായി ബി. ഏ. ജയിച്ച ആളാകയാൽ അവിടുത്തേയ്ക്കു മഹാരാജാവു തിരുമനസ്സുകൊണ്ടു് രത്നഖചിതമായ ഒരു വള സമ്മാനിച്ചു.
ബി. ഏ. ബിരുദസമ്പാദനത്തോടുകൂടിയാണു് അവിടുത്തെ സാഹിത്യജീവിതം സമാരംഭിച്ചതെന്നു പറയാം. അന്നുമുതൽക്കു് അവിടുന്നു് ബ്രഹ്മവിദ്യ, വിജ്ഞാനചിന്താമണി മുതലായ മാസികകളിൽ ലേഖനങ്ങൾ തെരുതെരെ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. 1065-ൽ ഒരു പുത്രി ജനിച്ചു. ആ പുത്രിയാണു് അനേകം സൽഗ്രന്ഥങ്ങളുടെ രചയിത്രി എന്ന നിലയിൽ വിളങ്ങുന്ന ഭാഗീരഥിഅമ്മതമ്പുരാട്ടി.
1066-ൽ അദ്ദേഹം സംസ്കൃതപാഠശാലയുടെ പൎയ്യവേക്ഷകനായി നിയമിക്കപ്പെട്ടു. അതിലേക്കു സർക്കാരിൽനിന്നും 200 രൂപാ വാർഷികവേതനവും നിശ്ചയിച്ചു. അവിടുന്നാണു് 1096-ാമാണ്ടു വരെ നടപ്പിലിരുന്ന സംസ്കൃതപാഠപദ്ധതി ഏൎപ്പെടുത്തിയതു്.
1066-ൽ എം. ഏ. പരീക്ഷയിൽ വിജയം നേടി. ‘നാരായണഭട്ടനും തൽകൃതികളും’ എന്ന വിഷയത്തെ അധികരിച്ചു് അവിടുന്നു് രചിച്ച പ്രബന്ധം പരീക്ഷകനായിരുന്ന ശേഷഗിരിശാസ്ത്രികളെ അത്ഭുതപരതന്ത്രനാക്കിയതായി പറയപ്പെടുന്നു. ‘വിമാനാഷ്ടകം’ അക്കൊല്ലം രചിക്കപ്പെട്ടതാണു്.
സ്ഥിത്വാ സത്വരസംഭൃതോൽപ്ലുതിരസഃക്ഷിപ്രോജ്ഝിതോർവീതലഃ
വിസ്മേരൈരനുധാവ്യമാനസരണിഃ കൃഛ്ശ്രേണിലാകേക്ഷണൈഃ
പക്ഷീ സോയമനണ്ഡജഃ ത്രുടിലവൈരാകാശമാക്രാമതി.
എന്ന പദ്യം അതിലുള്ളതാണു്. 1801-ൽ സ്പെൻസർ എന്നൊരു സായ്പു് വിമാനത്തിൽകേറി സഞ്ചരിച്ചതിനെ ആണു് ഈ അഷ്ടകത്തിൽ വിവരിച്ചിരിക്കുന്നതു്.
ഇതിനെത്തുടർന്നു് അനേകം സംസ്കൃതകൃതികൾ രചിച്ചു. അവയെ ഇവിടെ വിവരിക്കുന്നില്ല.
1069-ൽ തിരുമേനി സംസ്കൃതകാളേജിലെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. 1070-ൽ കേരളപാണിനീയം പ്രസിദ്ധീകരിച്ചു. കേരളപാണിനീയത്തിന്റെ ആവിൎഭാവം എത്ര അവസരോചിതമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ.
1074-ൽ അവിടുന്നു് രാജകീയമഹാപാഠശാലയിലെ നാട്ടുഭാഷാസൂപ്രണ്ടായി, ആ ജോലി നിൎവഹിച്ചുകൊണ്ടിരിക്കവേ പാഠം നടത്തുന്നതിലേയ്ക്കു തയ്യാറാക്കിവന്ന നോട്ടുകളാണു് പിന്നീടു ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ രൂപം അവലംബിച്ചു മലയാളികളെ അനുഗ്രഹിച്ചതു്.
1087-ൽ സംസ്കൃതദ്രാവിഡഭാഷകളുടെ ആചാൎയ്യ (പ്രൊഫസർ) സ്ഥാനം അവിടുത്തേയ്ക്കു നല്കപ്പെട്ടു. അതിനു രണ്ടു കൊല്ലങ്ങൾക്കുമുമ്പാണു് എനിക്കു് അവിടുത്തെ ശിഷ്യനാകാനുള്ള ഭാഗ്യം ലഭിച്ചതു്. മലയാളം ക്ലാസ്സുകളിൽ വിദ്യാൎത്ഥ ികൾ ശ്രദ്ധിക്കുന്ന പതിവു് അതിനുമുമ്പു ഞാൻ കണ്ടിരുന്നില്ല. അവിടുന്നു പ്രവേശിച്ചുകഴിഞ്ഞാൽ ക്ലാസ്സു് പെട്ടെന്നു നിശ്ശബ്ദമാവും. പ്രസംഗരൂപേണ അവിടുന്നു തന്റെ വിജ്ഞാനഭണ്ഡാഗാരം തുറന്നുവച്ചുകൊടുക്കയും ജ്ഞാനതൃഷ്ണാവശഗരായ വിദ്യാൎത്ഥ ികൾ യഥാശക്തി അതിൽനിന്നു വിലയേറിയ ജ്ഞാനരത്നങ്ങൾ കരസ്ഥമാക്കുകയും ചെയ്തുകൊള്ളും. ഇടയ്ക്കിടെ ആ ഗംഭീരമായ മുഖത്തുനിന്നു പുറപ്പെടുന്ന ഫലിതോക്തികൾനിമിത്തം ഉണ്ടാവുന്ന ചിരി ക്ഷണനേരത്തേയ്ക്കു് ആ നിശബ്ദതയെ ഭഞ്ജിച്ചുവെന്നുവരാം. സ്വമാതുലന്റെ ഗ്രന്ഥമായിരുന്നാലും ന്യൂനതകൾ ഉണ്ടെങ്കിൽ അവിടുന്നു് ചൂണ്ടിക്കാണിക്കാതിരിക്കയില്ല. എന്നാൽ വിമർശനങ്ങളിൽ ഒന്നിലും പുരുഷവിദ്വേഷസ്പൎശംപോലും ഉണ്ടായിരിക്കയുമില്ല.
അവിടുത്തെ വേഷവും ഭാവവും കണ്ടാൽ ഓളമില്ലാത്തമഹാസമുദ്രത്തിന്റെ ഓൎമ്മയാണുദിക്കുന്നതു്. വിനയം പാണ്ഡിത്യത്തിന്റെ കൂടെപ്പിറപ്പാണെന്നുള്ളതിനു് അവിടുന്നു സജീവോദാഹരണമായിരുന്നു.
കേരളപാണിനീയം എഴുതുന്ന കാലത്തുതന്നെ കേവലം വിനോദം എന്ന രീതിയിൽ തുടങ്ങിയതാണു് മേഘസന്ദേശം തൎജ്ജ മ. ഈ തൎജ്ജ മകൊണ്ടു് അദ്ദേഹം രണ്ടു പ്രധാന കാൎയ്യങ്ങൾനേടാൻ ആഗ്രഹിച്ചു. ഒന്നാമതായി കാളിദാസമഹാകവിയുടെ കാവ്യസുധ മലയാളികൾക്കു് അനുഭവഗോചരമാക്കിത്തീൎക്കുക. അതു പരിപൂൎണ്ണമായി സാധിച്ചുവെന്നു പറയാം. ആശയങ്ങളൊന്നും ചോൎന്നു പോകാതെതന്നെ അവിടുന്നു തൎജ്ജ മ സാധിച്ചിട്ടുണ്ടെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും. രണ്ടാമത്തെ ഉദ്ദേശം സഫലമായോ എന്നുള്ള കാൎയ്യം സംശയമാണു്. മലയാളഭാഷയിലെ നിരവധി ശബ്ദങ്ങൾ സംസ്കൃതത്തിന്റെ ആക്രമണംനിമിത്തം ദുഷിച്ചു പോകയോ പ്രയോഗലുപ്തമായിത്തീരുകയോ ചെയ്തിട്ടുണ്ടു്. അവയെ പുനൎജീവിപ്പിക്കണമെന്നു് അവിടുത്തേയ്ക്കു തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. മപ്ലയാളികളുടെ അഭിമാനരാഹിത്യം നിമിത്തം ആ ആഗ്രഹം സഫലമായിട്ടില്ലെന്നു വ്യസനപൂർവ്വം സമ്മതിക്കേണ്ടിയിരിക്കുന്നു. ചിലർ ഈ തർജ്ജമയിൽക്കാണുന്ന അത്തരം പദങ്ങളെ ഒരു ന്യൂനതയായി ഗണിക്കപോലും ചെയ്തിരുന്നു.
ശേഷിക്കുംമഴപെയ്തുതിൎത്തു തരസാ ദൂരംകടന്നീടവേ
വെണ്ണീറിൻകുറി വൻകരീന്ദ്രമുതുകിൽ തൂക്കിപ്പരക്കുംവിധം
കാണാം കല്ലുകഴന്നവിന്ധ്യകഴലിൽ കേഴുംനദീനൎമ്മദാ.
സംഘംചേൎന്നൊരു സിദ്ധമുഗ്ദ്ധമിഴിമാർ പാടുന്നു സങ്കീർത്തനം
ചുറ്റും നിന്നിടിനാദമങ്ങൊരുമൃദംഗംപോൽ മുഴങ്ങീടുകിൽ
സമ്പൂർണ്ണം സദിരിന്റെമേളമവിടെ സ്വാമിക്കുസന്ധിക്കുമേ.
ഈമാതിരി തൎജ്ജ മയാണെന്നു തോന്നിക്കാത്ത മനോഹരപദ്യങ്ങൾ ആ കൃതിയിൽ ധാരാളമുണ്ടു്. പ്രസ്തുത കൃതിയുടെ ഗുണദോഷനിരൂപണം ചെയ്യുമ്പോൾ,
“സംസ്കൃതത്തിൽ ഞാൻ സാഹിത്യം ചെയ്തിട്ടുണ്ടെങ്കിലും ഭാഷയിൽ ഇതു് എനിക്കുള്ള ഇദംപ്രഥമമായ കവിതാസംരംഭമാകുന്നു. അതിനാൽ ഈ കൃതിയിൽ പല വൈകല്യങ്ങളും വന്നിരിക്കാമെന്നു ഞാൻതന്നെ സമ്മതിക്കുന്നു. അതുതന്നെയുമല്ല, രണ്ടു ഭാഷകളിലേയും വാചകരീതിയുടെ താരതമ്യവിവേചനം എന്ന മുഖ്യോദ്ദേശ്യത്തിൽ കവിതാഗുണപുഷ്ടിസമ്പാദനയത്നം ഒരു അംഗമേ ആയിരുന്നുള്ളുവെന്നും പ്രസ്താവിക്കേണ്ടിയിരിക്കുന്നു” എന്നു് ഭാഷാന്തരീകൎത്ത ാവുതന്നെ പറഞ്ഞിട്ടുള്ളതുകൂടി മനസ്സിൽ ഓർക്കേണ്ടതാണു്.
മലയവിലാസം എന്ന സ്വതന്ത്രകൃതി ഇക്കാലത്തു നിൎമ്മിക്കപ്പെട്ടതാണു്. മദിരാശിയിൽനിന്നു തിരുവനന്തപുരത്തേയ്ക്കു പോരുന്ന സന്ദൎഭത്തിൽ മലയപൎവ്വതത്തെ ദൂരത്തുനിന്നു വീക്ഷിച്ചപ്പോൾ, കവിയുടെ ഹൃദയത്തിൽനിന്നു സ്വയമേവ ബഹിൎഗ്ഗമിച്ച കാവ്യഝരിയാണിതു്. ഖണ്ഡകാവ്യപ്രസ്ഥാനത്തിനു വാസ്തവത്തിൽ മലയവിലാസമാണു് മാൎഗ്ഗദൎശകത്വം വഹിച്ചതു്.
നടന്നീടുന്നോ വഴിപോലെധർമ്മവും
സ്ഫുടം ഭവാൻ തത്ര ഗമിച്ചതില്ല കേ-
ളനാസ്ഥയില്ലെങ്കിലിതെന്നിലെങ്ങനെ?
സദാലസൻ പാമ്പിനു സദ്യനല്കുവോൻ
സുഗുപൂമേലം കവരുന്നതസ്കരൻ
കവീശ്വരൎക്കെങ്ങനെ ചെല്ലമായി നീ?
പ്പുണൎന്നു ചേണാർന്നെഴുമേലവള്ളിയെ
വൃഥാവെറുംകുണ്ടണികൂട്ടിവേർപിരി-
ച്ചലച്ചിടും നീയധികോപകാരിയോ?
പുലമ്പിനേൻ തെന്നലിനോടുമിന്നുഞാൻ
വെടിഞ്ഞിടാ മൂലമകന്നുപോകിലും
മനംവപുസ്സിൻനിഴൽപോലെയന്തിയിൽ.
പ്രൊഫസരായി നിയമിക്കപ്പെടുംമുമ്പുതന്നെ അവിടുന്നു മദ്രാസ് സൎവകലാശാലയുടെ പാഠ്യപുസ്തകക്കമ്മിറ്റിയുടെ ഒരംഗമായി നിയമിക്കപ്പെട്ടു. അതു ഭാഷയ്ക്കു വളരെ ഗുണപ്രദമായിത്തീൎന്നു. അതിനുമുമ്പു നല്ലനല്ല പുസ്തകങ്ങൾ പാഠ്യപുസ്തകങ്ങളാക്കുക പതിവില്ലായിരുന്നു. നളചരിതം കാന്താരതാരകത്തോടുകൂടി പ്രകാശിതമാവുന്നതിനുള്ള കാരണം ഈ പുതിയ നിയമനമാണെന്നു പറയാം.
ഭാഷാകുമാരസംഭവമാണു് അടുത്ത തൎജ്ജ മ. രണ്ടുമൂന്നു മറ്റു കവികൾ കുമാരസംഭവത്തെ തൎജ്ജ മ ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്കൊന്നിനും തമ്പുരാന്റെ കൃതിക്കുള്ളിടത്തോളം ഗുണപൗഷ്കല്യമില്ല.
കുളുർമുലയിണ കുന്തളിച്ചഴിഞ്ഞാ മരവിരി മാറിലണഞ്ഞു മംഗലാംഗി.
സ്ഫുടമളിനിരമാത്രമല്ല പായൽക്കൊടിയുമിണക്കമതാണു താമരയ്ക്കു്.
വിരലുമുറിയുമാറുമൂർച്ചയേറും കുശകൾ കരേറി ജപാക്ഷമാലയോടെ.
കടുതയതിൽവളൎന്നു മെല്ലെമെല്ലെക്കടമിഴിമാത്രമിരുണ്ടു നീണ്ടുരണ്ടും
ഇതുകൾപരമവൾക്കുപാരണയ്ക്കായചരജഗത്തതിനെന്നപോലെതന്നെ.
ഗുമുഗുമെയെഴുമാവിയുദ്യമിച്ചാളുമയവളൂഴിയുമൊന്നുപോലെതന്നെ.
വലികളിലിടറിച്ചിരേമനാഭിച്ചുഴിയിലിറങ്ങി നവീനവൎഷബിന്ദു.
ഇവയ്ക്കു പുറമേ മലയാളശാകുന്തളം, മാളവികാഗ്നിമിത്രം, ചാരുദത്തൻ, സ്വപ്നവാസവദത്തം എന്നീ നാടകങ്ങളും അവിടുന്നു ഭാഷയിലേയ്ക്കു വിവൎത്ത നംചെയ്തിട്ടുണ്ടു്. ഈ തൎജ്ജ മകളെല്ലാം സുന്ദരമായിട്ടുണ്ടെന്നാണെന്റെ അഭിപ്രായം.
“അസ്മാൻ സാധുവിചിന്ത്യ” എന്ന പ്രസിദ്ധശ്ലോകത്തിന്റെ തൎജ്ജ മയായ,
വമ്പും ബന്ധൂക്തികൂടാതിവൾനിജഹൃദയം നിങ്കലൎപ്പിച്ചതും നീ
നന്നായോൎത്ത ിട്ടു ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം
പിന്നെത്തെബ്ഭാഗ്യമെല്ലാം വിധിവശമതിലിജ്ഞാതികൾക്കില്ല ചോദ്യം.
ഈ പദ്യം നോക്കുക, മൂലത്തിലെ വ്യംഗ്യമായ ആശയങ്ങൾക്കൊന്നിനും ഒരു കുറവും വരുത്താതെയാണു് തൎജ്ജ മ ചെയ്തിരിക്കുന്നതു്. ഇതുപോലെതന്നെ മറ്റു പദ്യങ്ങളുടേയും സ്ഥിതി. ശബ്ദസുഖം കുറഞ്ഞാലും അൎത്ഥ ത്തിനു ഹാനി വന്നുപോകരുതെന്നായിരുന്നു അവിടുത്തെ നിശ്ചയം.
ഹരവീക്ഷണമേറ്റുനീറിനില്ക്കും സ്മരവൃക്ഷത്തിൽമുളച്ചനാമ്പുപോലെ.
മാളവികാഗ്നിമിത്രത്തിലെ ഈ ശ്ലോകം മൂലഗ്രന്ഥം വായിക്കാത്ത ഒരുവൻ കണ്ടാൽ തൎജ്ജ മയാണെന്നു തീൎച്ചയായും പറകയില്ല.
ചാരുദത്തം ശൂദ്രകന്റെ മൃച്ഛകടികത്തേയും ഭാസന്റെ ചാരുദത്തത്തേയും ചേൎത്ത ിണക്കി രചിച്ചിട്ടുള്ള കൃതിയാണു്. കഥാഗതിയിലും രംഗവിധാനത്തിലും വലിയ വ്യത്യാസം വരുത്തീട്ടുണ്ടു്. ആകപ്പാടെ നോക്കിയാൽ ഒരു സ്വതന്ത്രകൃതിയാണെന്നു തോന്നിപ്പോകത്തക്കവണ്ണം അതിമധുരമായിരിക്കുന്നു. നീചപാത്രങ്ങളെക്കൊണ്ടു് നീചഭാഷതന്നെ സംസാരിപ്പിച്ചിരിക്കുന്നു.
കഷ്ടേ കലമ്പരുതു കൊല്ലിണതില്ല നിന്നെ
കാമംമുഴുത്തുരുകി നെഞ്ചുതകർന്നിടുന്നു
ഹോമാഗ്നികുണ്ഡമതിലിട്ടൊരു മത്തിപോലെ.
പ്രസാദമാല എന്ന സ്വതന്ത്രകൃതി ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ ദിവ്യസന്നിധാനത്തിൽ ഷഷ്ടിപൂൎത്ത ്യുപഹാരമായി അവിടുന്നു സമൎപ്പിച്ചിട്ടുള്ളതാണു്.
ട്ടാരാഞ്ഞുൽക്കടഭക്തിയോടരുളിനേൻ സൽപദ്യപുഷ്പാഞ്ജലി
ആരാധിച്ച സുമങ്ങൾകൊണ്ടു സരവും ഗുച്ഛങ്ങളുംതീർത്തിതാ
ഹാരംപോലെചമച്ചമാലികസമൎപ്പിക്കുന്നു തൃക്കൈയിൽ ഞാൻ.
എന്നു ഗ്രന്ഥകൎത്ത ാവുതന്നെ പറഞ്ഞിട്ടുള്ളതിൽനിന്നു് കാവ്യത്തിന്റെ സ്വഭാവം ഗ്രഹിക്കാം.
മൂലോകമേകനായ് മൂർത്തിഭേദത്തൊടേ
മാലകറ്റിബ്ഭരിക്കുന്നൊരു ദേവതാ-
മൗലിയാമഗ്നിദേവാധിദേവൻപരൻ.
മാലിന്യമെന്നിയേ പാലിക്ക സർവ്വദാ
യാഗമുണ്മാൻമുതൽപ്പന്തിചേരുവോൻ
വാമദേവൻ നരദേവനേകണ-
മായുരാരോഗ്യസമ്പൽസമൃദ്ധികൾ.
ലമരത്വംനല്കാൻ ക്ഷമരേറ്റം
തരണീവ്യാപത്തിൽ ത്വരിതം ഭുർജ്യുവിൽ
ദുരിതംദൂരത്തു നിരസിച്ചോർ
ശരണദാതാക്കൾ സരണ്യുസൂനുക്കൾ
തരുണന്മാരെന്നും കരുണാർദ്രർ.
ഇവ വൈദികഗുച്ഛത്തിലുള്ളവയാകുന്നു.
ഇനി പൗരാണികഗുച്ഛം.
നിൎമ്മാണശില്പിചതുരാനനനാത്മയോഗീ
പത്മാസനൻ തനതുകാലമിതിക്കണക്കി-
നിക്ഷ്മാപതിക്കു പുരുഷായുഷമേകവേണം.
പ്രണതരിലുപകാരീ പ്രാണദാതാധികാരി
പിണികളകലെനീക്കി പ്രീണനംഭൂമിഭുക്കിൽ-
ചൊരിക രുചി പരത്തും ചാരുദേഹക്കരുത്തും.
ഗർവാൽ കവൎന്നൊരു കലാപം തീൎപ്പതിനൊരുങ്ങി
തർപ്പണജലത്തിൽ ദ്രാമിളധരണിവരനു
കോമളഝഷവടിവൊടു സാമിളിതൻടന്നടിവളൎന്നോൻ.
ജേപ്രേൽകനിഞ്ഞോതിയുൾ-
ക്കൊള്ളാൻ ഭാഗ്യമിയന്ന ദിവ്യനതിലേ
തത്വം ഗ്രഹിച്ചിട്ടുടൻ
കർമ്മസ്തുത്യുപവാസമുഖ്യവിവിധാ-
ചാരങ്ങൾ തിങ്ങും മതം
നിർമ്മിച്ചോരു മഹമ്മദാംനിബിനൃപ-
ന്നാശിസ്സു ശംസിക്കണം.
ഏ. ആർ. തമ്പുരാന്റെ ഭാഷാപദ്യകൃതികളിൽ മലയവിലാസവും പ്രസാദമാലയും ഒഴിച്ചുള്ളവയെല്ലാം തൎജ്ജ മകളായതിനാൽ അദ്ദേഹം കവിത്വശക്തിശൂന്യനായിരുന്നു എന്നു ചിലർ വാദിക്കയും അതേ ശ്വാസത്തിൽതന്നെ സംസ്കൃതകവനം ചെയ്യുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാടവത്തെ സമ്മതിക്കയും ചെയ്യുന്നതു വിസ്മയജനകമായിരിക്കുന്നു. വിടവിഭാവരിയുടേയും ആംഗലസാമ്രാജ്യം മഹാകാവ്യത്തിന്റേയും കൎത്ത ാവെന്ന നിലയിൽ അവിടുത്തെ കവിയശസ്സു ലോകമൊട്ടുക്കു വ്യാപിച്ചിട്ടുള്ളതിനാലാണു് സംസ്കൃതത്തിൽ കവനംചെയ്യാൻ അവിടുത്തേയ്ക്കു കഴിയുമായിരുന്നു എന്നു പുരോഭാഗികൾ സമ്മതിക്കുന്നതു്. എന്നാൽ ഏതുഭാഷയിലായിരുന്നാലും കവിക്കു വേണ്ടതായ ഗുണങ്ങൾ വ്യുൽപത്തിദാർഢ്യം, പ്രകൃതിനിരീക്ഷണപാടവം, ലോകവ്യവഹാരജ്ഞാനം, ഭാവനാസമ്പത്തു മുതലയാവയാണല്ലോ. ഏ. ആർ. തമ്പുരാൻ ആ ഗുണങ്ങളാൽ സമനുഗൃഹീതനായിരുന്നു എന്നുള്ളതിനു് ആംഗലസാമ്രാജ്യാദികൾ സാക്ഷ്യം വഹിക്കുന്നു. അങ്ങനെയിരിക്കെ മാതൃഭാഷയിൽമാത്രം കാവ്യം രചിക്കാൻ അദ്ദേഹത്തിനു കഴിവില്ലായിരുന്നു എന്നു പറയുന്നതു് സമഞ്ജസമാണോ? അനാസ്ഥകൊണ്ടു മാത്രമായിരിക്കാം ഭാഷാകവനം ചെയ്യാതിരുന്നതു്. അതുപോകട്ടെ, അവിടുന്നു ഭാഷാകവി എന്ന നിലയിൽ അഗണ്യനാണെന്നുവന്നാൽതന്നെയും, അതുകൊണ്ടു് അദ്ദേഹത്തിനു ഭാഷാസാഹിത്യത്തിൽ ഉള്ള സ്ഥാനത്തിനു് ഇളക്കം സംഭവിക്കുന്നില്ല. പ്രൗഢവൈയാകരണൻ, സരസഗദ്യകാരൻ, ഒന്നാന്തരം വിമർശകൻ, ഉത്തമവ്യാഖ്യാതാവു്, ജ്യോതിർഗ്ഗണനാപടു, ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ പ്രേരകനും ഉപജ്ഞാതാവും എന്നിങ്ങനെ പലേപ്രകാരത്തിൽ അവിടുന്നു കെട്ടിപ്പൊക്കിയിരിക്കുന്ന യശഃസൗധം യുഗാന്തരങ്ങളിൽപോലും അഭേദ്യമായി വിളങ്ങിക്കൊണ്ടിരിക്കും. ആ മഹാസൗധത്തിന്റെ അടിസ്ഥാനത്തിൽ ഗൂഢഗൂഢം പെരുച്ചാഴിപ്രയോഗം നടത്തിക്കൊണ്ടിരിക്കുന്ന ചില അസൂയാലുക്കൾക്കു നിരാശയ്ക്കുമാത്രമേ അവകാശമുള്ളു. ലഘുപാണിനീയത്തിന്റേയും കേരളപാണിനീയത്തിന്റെയും കൎത്ത ാവെന്ന നിലയിൽ ദ്വേധാ അഭിനവപാണിനിയായിത്തീൎന്ന അവിടുന്നു മലയാളികളുടെ പ്രേമഭാജനമാണു്. പരിഷ്കരിച്ച കേരളപാണിനീയത്തിന്റെ ഉപോൽഘാതമാണു് ആഗമികപ്രസ്ഥാനത്തിലുള്ള വ്യാകരണത്തിലേയ്ക്കു മലയാളികളുടെ ദൃഷ്ടിയെ ഇദംപ്രഥമമായി നയിച്ചതു്. ഇതേ വരെയായിട്ടും അതിനെ അതിശയിക്കുന്നതിനെന്നല്ല, അതിനോടു സമീപിക്കാൻപോലും യോഗ്യതയുള്ള ഒരു ഭാഷാചരിത്രഗ്രന്ഥവും ഭാഷയിൽ ഉണ്ടായിട്ടില്ലതാനും. അതുപോലെതന്നെയാണു് ശബ്ദശോധിനി, മധ്യമവ്യാകരണം, പ്രഥമവ്യാകരണം ഇവയുടെ സ്ഥിതിയും. ഇപ്പോൾ ചില വ്യാകരണഗ്രന്ഥങ്ങൾ വിദ്യാൎത്ഥ ികളുടെ ഭാഗ്യദോഷത്താൽ ആവിൎഭവിച്ചിട്ടുണ്ടു്. ശിഥിലമായ ചിന്തനം, നിൎവ്വചനത്തിലുള്ള വൈകല്യങ്ങൾ, ശബ്ദപ്രയോഗങ്ങളെപ്പറ്റിയുള്ള പരിജ്ഞാനക്കുറവു് മുതലായ ദൂഷ്യങ്ങളാൽ കലുഷിതങ്ങളാണു് മിക്കവയും.
ഭാഷാഭൂഷണം രചിക്കപ്പെടുന്നതിനു മുമ്പുതന്നെ അലങ്കാരദീപകം തുടങ്ങിയ ചില അലങ്കാരഗ്രന്ഥങ്ങൾ ഭാഷയിലുണ്ടായിരുന്നു. എന്നാൽ ഭൂഷണത്തിനുള്ള പ്രശസ്തി ഒന്നു വേറെതന്നെയാണു്. അനേകം പണ്ഡിതന്മാർ അതിന്റെ പ്രചാരത്തെ അടിച്ചുടയ്ക്കുന്നതിനു് അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ അവരുടെ ശ്രമങ്ങളെല്ലാം വ്യൎത്ഥ മായി പരിണമിക്കുന്നതേയുള്ളു. സംസ്കൃതാനഭിജ്ഞന്മാൎക്കു് അലങ്കാരങ്ങളുടെ ഏകദേശജ്ഞാനമെങ്കിലും ഉണ്ടാകണമെങ്കിൽ ഭൂഷണത്തെ അവലംബിക്കാതെ നിവൃത്തിയില്ല.
വൃത്തമഞ്ജരിയിലും കോടാലിപ്രയോഗത്തിലും നടന്നുകൊണ്ടിരിക്കുന്നുണ്ടു്. പക്ഷേ അതിനു വലുതായ ക്ഷതമൊന്നും സംഭവിച്ചു കാണുന്നില്ല. സാഹിത്യസാഹ്യത്തിൽമാത്രം ആരും കൈവയ്ക്കാത്തതെന്താണാവോ?
ഏ. ആർ. തമ്പുരാന്റെ ഗദ്യശൈലിക്കുള്ള മാധുൎയ്യം അന്യാദൃശമാണു്. അവിടുന്നു് ഉൽഘാടനംചെയ്ത സാഹിത്യനിരൂപണസരണി അന്യൂനവും അനുകരണയോഗ്യവും ആണെന്നുള്ളതിൽ രണ്ടുപക്ഷമില്ല. കാവ്യത്തിൽ ദ്വിതീയാക്ഷരപ്രാസത്തിനുള്ള സ്ഥാനത്തേപ്പറ്റി അവിടുന്നു പുറപ്പെടുവിച്ച അഭിപ്രായങ്ങൾ ഭയങ്കരമായ ഒരു പ്രാസവഴക്കിനു വഴിതെളിച്ചുവെങ്കിൽ അതിനു ചില കാരണങ്ങളുണ്ടായിരുന്നു. അക്കാരണങ്ങളെ അന്യത്ര വിവരിക്കുന്നതാണു്. ശാന്തമായി ആലോചിച്ചു നോക്കുന്നതായാൽ അവിടുത്തെ അഭിപ്രായം ആദരണീയമാണെന്നു കാണാം.
രാജരാജപ്രസ്ഥാനമാണു് ഖണ്ഡകാവ്യപ്രസ്ഥാനത്തിനു വഴികാണിച്ചതെന്നു വഴിയേ തെളിയിക്കാം. ആ പ്രസ്ഥാനത്തിന്റെ സ്വഭാവത്തേയും വേറെയൊരിടത്തു വിവരിക്കുന്നതാണു്.
ഏ. ആർ. തമ്പുരാന്റെ അകാലവിയോഗം മലയാളഭാഷയ്ക്കു തീരാനഷ്ടംതന്നെയാണു്. ഇത്ര വേഗത്തിൽ അവിടുന്നു നമ്മെ വിട്ടുപിരിയുമെന്നു് ആരും വിചാരിച്ചിരുന്നില്ല.
1089-ാമാണ്ടു് അവിടുന്നു ഗവർണ്മെന്റു മഹാപാഠശാലയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. ആ ജോലിയും അവിടുന്നു പ്രശസ്തമായി നിൎവ്വഹിച്ചു. നാട്ടുകാരനെ ആ ഉൽകൃഷ്ടസ്ഥാനത്തു നിയമിച്ചതു് ഇപ്പോൾ ആദ്യമായിട്ടായിരുന്നു.
1093-ൽ അവിടുന്നു മദ്ധ്യവേനൽപ്രമാണിച്ചു് മാവേലിക്കര സ്വന്തം ശാരദാമന്ദിരത്തിൽ വിശ്രമിച്ചുകൊണ്ടിരിക്കെ ഒരുദിവസം കുളിക്കാൻ പോയ അവസരത്തിൽ കുറേനേരം നീന്തിക്കളിച്ചു. അതുനിമിത്തം പിടിപെട്ട ജലദോഷം സന്നിപാതജ്വരമായി പരിണമിച്ചു. 1093 മിഥുനം 4-ാം തീയതി 56-ാം വയസ്സിൽ അവിടുന്നു അനവധി ശിഷ്യരേയും ബന്ധുമിത്രാദികളേയും സന്താപക്കടലിൽ തള്ളിയിട്ടു് ഈ ലോകരംഗത്തിൽനിന്നും നിഷ്ക്രമിച്ചു.
വള്ളത്തോൾ മഹാകവി പറഞ്ഞതുപോലെ,
ആ രാജരാജൻ തിരുമേനിവാണ സിംഹാസനം ഹാ! പരിശൂന്യമായി.
1038 കുംഭം 8-ാംതീയതി തിരുവനന്തപുരം നെല്ലമൺ അധികാരത്തിൽ മുട്ടത്തറ പെരുനെല്ലി ഗൃഹത്തിൽ മുട്ടത്തറ പുലാങ്ങൽ കുട്ടിയപ്പിയുടെ പുത്രനായി ജനിച്ചു. പിതാവു മഹാബുദ്ധിശാലിയും പരിഷ്കൃതാശയനും ശില്പവിദ്യകളിൽ നിപുണനുമായിരുന്നു.
പേട്ടയിൽ രാമൻപിള്ള ആശാന്റെ അടുക്കൽ സാമാന്യവിദ്യാഭ്യാസം ചെയ്തശേഷം പരവൂർ ചെന്നു് പ്രസിദ്ധ വിദ്വാനായിരുന്ന പൊഴിക്കരെ ഗോവിന്ദനാശാന്റെ അടുക്കൽ ശ്രീരാമോദന്തംമുതൽക്കു യുധിഷ്ഠിരവിജയം യമകകാവ്യംവരെ അഭ്യസിച്ചു. അപ്പോഴേയ്ക്കു വയസ്സു് പതിന്നാലു തികഞ്ഞു. പിന്നീടു് ശ്രീനാരായണൻതമ്പിയുടെ ഗുരുവും വിശിഷ്ടകവിയുമായിരുന്ന ദാമോദരൻകൎത്ത ാവിന്റെ അടുക്കൽ കാളിദാസകവിതകൾ പരിശീലനം ചെയ്തു. അതുകൊണ്ടും തൃപ്തിപ്പെടാതെ കുട്ടിയപ്പി തന്റെ പുത്രനെ കുമ്മൻപള്ളി ആശാന്റെ അടുക്കൽ അയച്ചു മാഘം, നൈഷധം, നാടകങ്ങൾ, അലങ്കാരം, വൈദ്യം ഇവ പഠിപ്പിച്ചു. വാരണപ്പള്ളിയിലായിരുന്നു താമസം. അവിടെത്താമസിക്കുന്ന കാലത്തു വാരണപ്പള്ളി കൊച്ചുകൃഷ്ണപ്പണിക്കർകാരണവരുടെ വാത്സല്യഭാജനമായിത്തീൎന്നു. മണമ്പൂർ ഗോവിന്ദനാശാൻ തുടങ്ങിയ വരിഷ്ഠകവികൾ പെരുനെല്ലിയുടെ സതീൎത്ഥ ്യന്മാരായിരുന്നു.
ആറുകൊല്ലം ഇങ്ങനെ വാരണപ്പള്ളിയിൽ ജീവിച്ചു. അതിനിടയ്ക്കു് കൊച്ചുകൃഷ്ണപ്പണിക്കരുടെ പ്രേരണയാൽ പാലാഴിമഥനം, സുന്ദരീസ്വയംവരം കചചരിതം എന്നീ അമ്മാനപ്പാട്ടുകളും, മഹിഷമംഗലം ഭാണത്തിന്റെ തൎജ്ജ മയും കുകുത്സുചരിതം ആട്ടക്കഥയും രചിച്ചു.
വാരണപ്പള്ളിനാഥൻ
ചൊല്ലാലേ ഞാനിദാനീം കചനുടെ ചരിതം
ചൊല്ലിടുന്നീവിധത്തിൽ
എല്ലാരുംകേട്ടുതോഷിക്കുക ശിശുനിവഹം
രുത്തിടും തത്തുകണ്ടാൽ
വല്ലോർക്കും മോദമല്ലാതതിലൊരു വിരസം-
തോന്നുമോ ജാതമാനം?
എന്നു കചചരിതത്തിലും മറ്റും ഈ സംഗതി വ്യക്തമായി പറഞ്ഞിട്ടുണ്ടു്. കുകുത്സുചരിതം ‘നാട്യപ്രചാരപരദന്തിവിഹാരനാഥ’ന്റെ ആജ്ഞാനുസാരം അഞ്ചുദിവസംകൊണ്ടു രചിക്കപ്പെട്ടതായിരുന്നു.
എന്ന വരിയിൽ പറഞ്ഞിരിക്കുന്ന കൃഷ്ണാഭിധൻ കൃഷ്ണപ്പണിക്കരാണു്.
21-ാംവയസ്സിൽ ഗുരുദക്ഷിണ നടത്തീട്ടു് തിരുവനന്തപുരത്തേയ്ക്കു തിരിച്ചുപോരികയും വൈദ്യവൃത്തിയിലും കാവ്യനിൎമ്മാണത്തിലും ഏൎപ്പെടുകയും ചെയ്തു. എന്നാൽ വ്യാകരണപരിജ്ഞാനം തനിക്കു വേണ്ടുവോളം ഉണ്ടായിരുന്നില്ല എന്നുള്ള ബോധം അദ്ദേഹത്തിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അതിനാൽ കടയം നാണുശാസ്ത്രികളുടെ അടുക്കൽ കുറേക്കാലം കൗമുദിയും വ്യാകരണവിഷയത്തിൽ ഉപരിഗ്രന്ഥങ്ങളും അഭ്യസിച്ചുകൊണ്ടുതന്നെ ഇരുന്നു. അതിനുശേഷമാണു് അഭിനവവാഗ്ഭടനായ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യം അഭ്യസിച്ചതു്.
കൃഷ്ണൻവൈദ്യന്റെ പിന്നീടുള്ള കവിതകൾ ഹരിശ്ചന്ദ്രചരിതം ഭാഷാചമ്പു, അരുവിപ്പുറം ക്ഷേത്രമാഹാത്മ്യം, വൈക്കം യാത്രാശതകം, ഭാഷാകൊക്കോകം, സ്ത്രീധൎമ്മം, പതിവ്രതാധൎമ്മം മണിപ്രവാളം, കല്യാണവൃത്തശതകം, സുഭദ്രാഹരണം നാടകം, പുത്തൻവാതിൽതിറപ്പാട്ടു് ഇവയാകുന്നു. മാതൃകയ്ക്കായി ഏതാനും സരസപദ്യങ്ങൾ ഉദ്ധരിക്കുന്നു.
കൂടെക്കൂടെയെടോ ഭുജിക്കുവതിനായ് പാടിക്കൊടുക്കുന്നതും
കൂടെച്ചേർന്നുകളിക്കുവാൻ കുമതിമാരോടായ് നിയോഗിപ്പതും
മാടൊക്കുംമുലമാരെടുത്തു മുടിമേൽ ചൂടുന്ന നീ ചെയ്യൊലാ.
പ്പോലേ ചിന്തിച്ചുവേണം കളമൃദുമൊഴികേളന്നപാനാദി നല്കാൻ
ചാലേചേലാൎന്നു നീയങ്ങൊരുവിധമവരോ മറ്റുവേറേവിധത്തിൽ
നീലാംഭോജാക്ഷിഭക്ഷിക്കരുതിരുവിധമാം പാചകം നീചമായി.
ത്തത്തേ സാരഘസാരസാമ്യവചനേ സാമൎത്ഥ ്യസദ്ധാമമേ
തത്തിത്തത്തിവരും തണുത്തപവനൻതട്ടിച്ചലിക്കുന്നൊരീ-
പ്പുത്തൻപല്ലവമുള്ള പൂമരവരേ വന്നിട്ടിരുന്നീടു നീ.
ക്കറുപിറനകറണ്ടിട്ടൊപ്പശില്പംവരുത്തി
നറുമലർശയനത്തിൻമീതിലാത്താനുമോദം
ചെറുകിളിമകൾവാണാൾ ചേലൊടേ മാലൊടെന്യേ.
ചാരുപൂഞ്ചേലയും ക-
ട്ടാലിൻമേലിൽകരേറീട്ടമലതകലരും
പുഞ്ചിരിപ്പൂനിലാവിൽ
ചേലുകോലും തുടത്തൂൺ-
മൂലംകാണ്മാൻകൊതിച്ചങ്ങിനെ മരുവിടുമെൻ-
പോറ്റി മാം പോറ്റിടേണം.
ചുണ്ടുമുണ്ടുണ്ടുകൊണ്ട-
മ്മാരശ്രീ ചേൎന്നൊലിക്കും മനുജമണിയിവൾ-
ക്കുന്മദംചേൎത്തു പേർത്തും
താരമ്പക്രീഡയാമക്കൊടിയകടലില-
ക്കാമശാസ്ത്രജ്ഞരത്നം
നേരമ്പോക്കല്ല നല്ലാർജനമുടിയിവളെ-
ത്തള്ളിയിട്ടുള്ളഴിച്ചൂ.
- സുഭദ്ര—
- കത്തുംകാന്തികലൎന്നിടുന്ന മിനുസക്കണ്ണാടിയിൽക്കീരതൻ- വിത്തെന്തിന്നു വിതച്ചഹോ! വിരുതനാം ധാതാവു ചേതോരമേ,
- മഞ്ജരിക—
- ചിത്തഭ്രാന്തികളഞ്ഞുനോക്കുക ശുഭേ കണ്ണാടിയോ? ഗണ്ഡമോ? വിത്തോ മത്തകരീന്ദ്രകമ്രഗമനേ കാർകുറ്റിരോമങ്ങളോ?
കാതെ വൈകാതെപിന്നെ-
ച്ചത്തെന്നും വന്നുകൂടും ചില ചലമിഴിമാർ
ചത്തതോടൊത്തുമീളും
കുറ്റക്കാൎവേണി കാർത്ത്യായനിയുടെ കണവൻ
കണ്ണിണക്കോണുകാട്ടിൽ
ചെറ്റെന്നും വന്നുകാട്ടും പ്രസവമൊരുദശാ-
സന്ധിയാണെന്തുകൊണ്ടും.
കാന്തയെ ഗാഢം പുണർന്നു
കണ്ണാടിയിലെണ്ണായൊരുവണ്ണം തിരൾഗണ്ഡത്തിലു-
മുണ്ണിത്തിരുതുണ്ഡത്തിലുമെണ്ണീട്ടലരമ്പൻ
ലതിരമ്യമെന്നല്ലാതെ കിം വാ
പൂമെത്തയിലാചിത്തജനാമത്തചകോരാക്ഷിയെ
പ്രേമത്തൊടുമാമുത്തിനവാമുത്തൊടുകൂടി
മെല്ലെ ചരിച്ചുകിടത്തിക്കരപല്ലവംകൊണ്ടങ്ങണച്ചും
മല്ലീസുമമല്ലൽപെടുമുല്ലാസിതപല്ലിൻമുന
ചൊല്ലേറിന മുല്ലായുധനുല്ലാസമൊടപ്പോൾ
ചുണ്ടിണതന്നിലമർത്തിയിട്ടത്തണ്ടാർമിഴിയെയുണൎത്ത ി
പുംഭാവമൊടംഭോരുഹസംഭാവിത ജ്യംഭൽകുച
കുംഭീശ്വരകുംഭദ്വയമമ്പോടു രമിച്ചും
ചിത്തജൻമാറോടണച്ചുമധരത്തിൽക്കടിച്ചുപിടിച്ചും
കൈത്താരുവിടൎത്ത ീട്ടതിൽമെത്തും ഭ്രമമെത്തീടിനൊ-
രുൾത്തേറിനചിത്തോത്ഭവമെത്തിപ്പിടികൂടി
മാരനും കാമിനിതാനും നേരംപോരാഞ്ഞുപാരംകരഞ്ഞു
ആരോമലമാരിൽപരിഹീരായിതയംയോരവ-
ളുരുക്കളിലോരോവിധ ചാരുക്കളിയാടി
കോൾമയിർക്കൊണ്ടു മയങ്ങി
ദേഹം കോമളഗാത്രിക്കന്നേരം.
മൂക്കിൽകൈവിരൽകേറ്റിനില്ക്കണമെറാനെന്നുച്ചമായോതണം
പാൎക്കാതെ സുഖദുഃഖമെന്നതുവെടിഞ്ഞങ്ങോടണം വല്ലതും
പോക്കുള്ളോരു നരൻ നരേന്ദ്രനിരതൻ സേവയ്ക്കു ഭാവിക്കുമോ?
തിരുവനന്തപുരത്തു തോട്ടത്തിൽ വെളുത്തേരി കേശവൻ വൈദ്യൻ ഒരു നല്ല നാട്ടുകാൎയ്യസ്ഥനും സാമാന്യം നല്ല വിദ്വാനുമായിരുന്നു. പത്മനാഭൻചാന്നാരുടേയും അഴകിയുടേയും പുത്രനായി 1034-ാമാണ്ടിടയ്ക്കു ജനിച്ചു. വീട്ടിൽവച്ചു് എഴുത്തും വായനയും പഠിച്ചശേഷം വാരണപ്പള്ളിപ്പണിക്കരുടെ ഗൃഹത്തിൽ പാൎത്തു കൊണ്ടു കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും, വ്യാകരണവും അഭ്യസിച്ചു. ശ്രീനാരായണഗുരു, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ, കടയ്ക്കാവൂർ കൊച്ചുരാമൻവൈദ്യൻ ഇവർ അദ്ദേഹത്തിന്റെ സതീർത്ഥ്യരായിരുന്നു. ബാല്യത്തിലേ കവനകൗശലം പ്രകാശിപ്പിച്ചു. പഠിത്തം പൂർത്തിയാക്കിയശേഷം സ്വഗൃഹത്തിലേക്കു മടങ്ങിയപ്പോൾ പ്രതാപരുദ്രീയത്തിലെപ്പോലെ ശ്രീവിശാഖംതിരുനാളിനെ നായകനാക്കി അദ്ദേഹം രചിച്ച അൎത്ഥ ാലങ്കാരമണിപ്രവാളം തിരുമേനിയെ പ്രീണിപ്പിക്കയും, അവിടുന്നു് ഒരു വള സമ്മാനിക്കയും ചെയ്തു. അവിടുത്തെ ഉപദേശാനുസരണമാണു് അദ്ദേഹം പറവൂർ പോയി മാമാവൈദ്യന്റെ അടുക്കൽ വൈദ്യവിദ്യ അഭ്യസിച്ചതു്. ഒരു നല്ല വൈദ്യൻ എന്ന നിലയിൽ തിരിച്ചുവന്ന കേശവൻവൈദ്യരെ തിരുമനസ്സുകൊണ്ടു് ഉത്രാടംതിരുനാൾ രാജകുമാരന്റെ വൈദ്യനായി പത്തുരൂപ ശമ്പളവും നിത്യച്ചെലവിൽനിന്നു ഒന്നേകാലും കോപ്പും മുപ്പതു പണവും അനുവദിച്ചുകൊടുത്തു. ചട്ടമ്പിസ്വാമികളുടെ അടുക്കൽനിന്നു് ഗുസ്തിക്രമങ്ങൾ വശമാക്കിയിരുന്നതിനാൽ പല പ്രസിദ്ധമല്ലന്മാരെ അദ്ദേഹം തോല്പിച്ചിട്ടുണ്ടു്.
ആശാന്റെ പ്രഥമപത്നി മാതുലപുത്രിയായ പാൎവ്വതിഅമ്മ ആയിരുന്നു. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതിലുണ്ടായ ഒരു പുത്രിയാണു് തോട്ടത്തിൽ കുമാരൻവൈദ്യന്റെ സഹധർമ്മിണി. ദ്വിതീയപത്നി കാരിക്കൽ ലക്ഷ്മിഅമ്മയാണു്. അതിൽ ജനിച്ച ചിത്രഭാനുവൈദ്യൻ ചികിത്സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു.
പ്രസിദ്ധവാഗ്മിയും പണ്ഡിതനും ആയിരുന്നു് ഈയിടയ്ക്കു മരണം പ്രാപിച്ച കരുവാ കൃഷ്ണനാശാൻ, പരവൂർ വടക്കേക്കര നാരായണനാശാൻ, കൊച്ചുബാപ്പുവൈദ്യൻ ഇവരൊക്കെ ആശാന്റെ ശിഷ്യന്മാരായിരുന്നു. കരുവാ കൃഷ്ണനാശാൻ കേരളമൊട്ടുക്കു സഞ്ചരിച്ചു് ക്രിസ്തുമതഖണ്ഡനപ്രസംഗങ്ങൾ നടത്തുകയും അൎക്കപ്രകാശം മുതലായ സൽഗ്രന്ഥങ്ങൾ ഭാഷാന്തരീകരിക്കയും ചെയ്തിട്ടുണ്ടു്.
ആശാന്റെ കൃതികൾ ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ടു്, അൎത്ഥ ാലങ്കാരമണിപ്രവാളം, ബാലബോധിക, തിലോത്തമാവിജയം കഥകളി, പ്രസന്നരാഘവം നാടകം, നീതിസാരം തൎജ്ജ മ, തുലാപുരുഷദാനം, സൗരപുരാണം കിളിപ്പാട്ടു് ഇവയാകുന്നു. തിലോത്തമാവിജയം ധാരാളം ആടിക്കൊണ്ടിരുന്നു. ബാലബോധിക ബാലപ്രബോധത്തേക്കാൾ നല്ലൊരു വ്യാകരണപ്രവേശികയാണു്.
ഫണീശനും പാണിനി വാണിമാതും
ഗുണക്കുരുന്നാം ഗുരുനാഥനും മേ
തുണയ്ക്കുമാറാകണമാത്തമോദം.
എന്നാണു് ആ ഗ്രന്ഥം സമാരംഭിക്കുന്നതു്.
തുലാപുരുഷദാനം ശ്രീ വിശാഖംതിരുനാൾ തമ്പുരാന്റെ തുലാപുരുഷദാനത്തെ വൎണ്ണിക്കുന്ന ഏതാനും ശ്ലോകങ്ങൾ ആണു്.b
ധീരൻവഞ്ചിനൃപൻ നടത്തിയതുലാഭാരോത്സവം കാണുവാൻ
താരേശൻനിജചോതിപൂണ്ടുബുധരോടൊന്നിച്ചു സമ്പ്രീതനായ്
സൂരൻപൂൎവ്വഗൃഹേകടന്നു പതിനെട്ടോളംദിനം പാൎത്തു പോൽ.
ഇതു് അതിലെ പദ്യങ്ങളിൽ ഒന്നാണു്. ആശാൻ 1072 ചിങ്ങത്തിൽ മുപ്പത്തിയെട്ടാം വയസ്സിൽ മരിച്ചു.
കൊച്ചീ സംസ്ഥാനത്തു് എറണാകുളം എന്ന പ്രസിദ്ധ നഗരിയിലുള്ള പുരാതനഗൃഹങ്ങളിൽ ഒന്നാണു് തോട്ടയ്ക്കാട്ടു്. ഈ വിദുഷീരത്നം പ്രസ്തുത ഗൃഹത്തിൽ കുട്ടിപ്പാറുഅമ്മയുടെ പുത്രിയായി 1039-ൽ ജനിച്ചു. ബാല്യത്തിലേ കവിതാവാസന പ്രകാശിപ്പിച്ചുതുടങ്ങി. ആ വാസനയോടു മികച്ച പാണ്ഡിത്യംകൂടി കലൎന്നപ്പോൾ അവർ കുട്ടിക്കുഞ്ഞുതങ്കച്ചിയേപ്പോലെ ഒരു നല്ല കവിയിത്രിയായിത്തീൎന്നു. നാടകം, കിളിപ്പാട്ടു്, തുള്ളൽ, കുറത്തിപ്പാട്ടു് എന്നിങ്ങനെ പല വകുപ്പുകളിലായി ഈ മഹിളാമണി അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. രാസക്രീഡ കുറത്തിപ്പാട്ടു്, സന്മാൎഗ്ഗോപദേശം തുള്ളൽ, ഏറനാട്ടുകലാപം തുള്ളൽ, സുഭദ്രാർജ്ജുനം, നളചരിതം എന്നീ നാടകങ്ങൾ ഇവയാണു് പ്രധാന കൃതികൾ. സ്വതന്ത്രഭാഷാനാടകങ്ങളുടെ കൂട്ടത്തിൽ സുഭദ്രാർജ്ജുനത്തിനു് ഒരു മാന്യസ്ഥാനം കല്പിക്കാം. ‘മല്ലാരിപ്രിയയായ ഭാമ സമരംചെയ്തീലെ’ എന്ന പദ്യഖണ്ഡം അറിഞ്ഞുകൂടാത്തവർ ഇന്നു നിരക്ഷരകക്ഷികളുടെ ഇടയ്ക്കുപോലും കാണുമോ എന്നു സംശയമാണു്. പ്രസ്തുത നാടകം മി. സി. അന്തപ്പായി പറഞ്ഞിട്ടുള്ളതുപോലെ വലിയ ദോഷങ്ങളാൽ വികൃതമോ ഗുണങ്ങളാൽ ശ്ലാഘ്യമോ ആണെന്നു പറയാവുന്നതല്ല. കവിത വളരെ ലളിതവും ഹൃദ്യവുമാണു്. പൂൎവ്വകവിപ്രയോഗങ്ങളെ കണ്ണടച്ചു് അനുകരിക്കുക, കഥയുടെ എല്ലാ ഭാഗങ്ങൾക്കും തമ്മിൽ നല്ല ഇണക്കമില്ലായ്മ മുതലായി ഇതിൽ കാണുന്ന ദോഷങ്ങൾ മലയാളത്തിലുള്ള നാടകങ്ങൾക്കൊക്കെ കാണാവുന്നവതന്നെയാണു്.
മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ ചുവടെ ചേൎക്കുന്നു.
ന്നിങ്ങുകേൾക്കുന്നതിപ്പോ-
ളിക്കാലം കാറുകാണാതിടിയുടെ നിനദം
കേൾപ്പതിന്നില്ല ബന്ധം
വക്കാണത്തിന്നു കോപ്പിട്ടസുരരുമമര-
ന്മാരുമൊന്നിച്ചുവായ്ക്കു-
ന്നുൾക്കോപത്തോടിവണ്ണം പടഹനിരയടി-
ക്കുന്നതോ ഘോരഘോരം.
തടുത്തഥ കിരീടിതന്നുടലടിച്ചൊടിച്ചിക്ഷണം
തുടുത്തുതുടരെത്തിളച്ചൊഴുകുമക്കടുംചോരയിൽ
കെടുത്തുവനെരിഞ്ഞിടും കഠിനമായ കോപാഗ്നിയേ.
1038-ൽ കൊച്ചീശീമയിൽ ചിറയത്തുവീട്ടിൽ ജനിച്ചു. മലയാളം പഠിച്ചശേഷം ഇംഗ്ലീഷ് സ്ക്കൂളിൽ ചേൎന്നു. 1060-ൽ എറണാകുളം കാളേജിൽനിന്നും എഫ്. ഏ. പരീക്ഷയിൽ ജയിച്ചിട്ടു് തത്ത്വജ്ഞാനം ഐച്ഛികം എടുത്തു് 1062-ൽ ബി. ഏ. പാസ്സായി. അനന്തരം കൊച്ചീ വിദ്യാഭ്യാസഡിപ്പാൎട്ടുമെന്റിൽ ചേർന്നു. അല്പകാലത്തിനുള്ളിൽ കൺസർവേറ്റർ ആഫീസ് ശിരസ്തദാരായി നിയമിക്കപ്പെട്ടു. അവിടെനിന്നു് സ്റ്റാമ്പുസൂപ്രണ്ടായി മാറി. പിന്നീടു കുറേക്കാലം അച്ചുക്കൂടം സൂപ്രണ്ടുദ്യോഗവും വഹിച്ചു. 1913-ൽ ഉദ്യോഗത്തിൽനിന്നും പിരിഞ്ഞു.
അദ്ദേഹത്തിന്റെ കൃതികൾ ‘നാലുപേരിൽ ഒരുത്തൻ’ എന്ന പ്രഹസനം, സുമാൎഗ്ഗപ്രകാശിക, ധൎമ്മോപദേശിക, ശാരദ ഉത്തരഭാഗം ഇവയും, അനേകം ഉപന്യാസങ്ങളുമാണു്.
അദ്ദേഹം മരിച്ചിട്ടധികകാലമായിട്ടില്ല. ഗദ്യരീതി ലളിതവും ഫലിതമയവുമാണു്.
സാഹിത്യസാമ്രാജ്യത്തിലെ സവ്യസാചികളിൽ ഒരുവനായിരുന്ന കുഞ്ഞുകുട്ടൻതമ്പുരാൻ 1040 കന്നി നാലാംതീയതി ജനിച്ചു. മാതാവായ കുഞ്ഞിപ്പിള്ളതമ്പുരാൻ വിദുഷിയായിരുന്നെങ്കിൽ പിതാവു് വെണ്മണിപ്രസ്ഥാനത്തിന്റെ ഉൽഘാടകനായിരുന്ന അച്ഛൻ നമ്പൂരിപ്പാടായിരുന്നു. രാമവർമ്മ എന്നായിരുന്നു പേർ. എന്നാൽ ‘കുഞ്ഞുകുട്ടൻ’ എന്ന ഓമനപ്പേരിലാണു് അദ്ദേഹം ലോകത്തിൽ അറിയപ്പെടുന്നതു്. ദീൎഘകാലം ഉണ്ണിമുഖം കാണാതെ ദേവിയെ ഭജിച്ചതിന്റെ ഫലമായി 29-ാംവയസ്സിൽ ലഭിച്ച കുമാരനായിരുന്നതിനാൽ മാതാവു കുഞ്ഞുകുട്ടനെ ലാളിച്ചു വളൎത്ത ിയിരിക്കണം.
അഞ്ചാംവയസ്സിൽ വളപ്പിൽ ഉണ്ണിആശാന്റെ അടുക്കൽ വിദ്യാരംഭം തുടങ്ങി. അനന്തരം ഗോദവർമ്മൻ എന്ന മൂന്നാംരാജാവു് 1049-ൽ തീപ്പെടുംവരെ അവിടുത്തെ അടുക്കൽ മാഘപൎയ്യന്തമുള്ള കാവ്യങ്ങളെല്ലാം വായിച്ചു. പിന്നീടു മാതുലനായ വിദ്വാൻ കുഞ്ഞുരാമൻതമ്പുരാനാണു് അവിടുത്തെ പഠിപ്പിക്കുന്ന ഭാരം കൈയേറ്റതു്. പ്രസിദ്ധവൈയാകരണനായിരുന്ന ഈ മാതുലൻ ശേഖരപൎയ്യന്തമുള്ള വ്യാകരണഗ്രന്ഥങ്ങളെല്ലാം തന്റെ ഭാഗിനേയനെ ശ്രദ്ധിച്ചു പഠിപ്പിച്ചു. ഇതുകൊണ്ടും അവിടുത്തെ ജ്ഞാനതൃഷ്ണ ശമിക്കായ്കയാൽ കുഞ്ഞൻതമ്പുരാന്റെ അടുക്കൽ തർക്കം മുക്താവലിവരെയും, ശഠഗോപാലാചാൎയ്യരുടെ അടുക്കൽ വേദാന്തവും, വലിയകൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ ജ്യൗതിഷവും, മാതാമഹിയായ കൊച്ചുതമ്പുരാട്ടിയുടെ അടുക്കൽ ഗണിതവും അഭ്യസിച്ചു് അഭിജ്ഞോത്തമനായിത്തീൎന്നു.
ഉപനയനാനന്തരം കൊടുങ്ങല്ലൂർ ദേവിയെ അതിനിഷ്ഠയോടുകൂടി മൂന്നുകൊല്ലം ഭജിച്ചശേഷം കവിയുടെ നിലയിൽ ലോകരംഗത്തിൽ ഇറങ്ങിയ കുഞ്ഞുകുട്ടൻതമ്പുരാൻ പടിപടിയായി ഉയൎന്നു ് ഭാഷാകവികൾക്കൊക്കെയും ഒരു തമ്പുരാനായിത്തീർന്നു.
വെണ്മണി മഹൻനമ്പൂരിപ്പാടായിരുന്നു അവിടുത്തെ കാവ്യഗുരു. അവർ രണ്ടുപേരും ഒരേ പിതാവിന്റെ പുത്രന്മാരായിരുന്നതിനാൽ കവിതാവാസന പിതൃസ്വത്തെന്നപോലെ രണ്ടുപേൎക്കും ലഭിച്ചു. നമ്പൂരിപ്പാട്ടിലേയ്ക്കു സംസ്കൃതപരിജ്ഞാനം കഷ്ടിയായിരുന്നു. അലസത കൂടപ്പിറപ്പുമായിരുന്നു. തമ്പുരാൻ ഈ വിഷയത്തിൽ ജ്യേഷ്ഠനു നേരെ വിപരീതമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. മഹാഭാരതപാരാവാരം തരണംചെയ്ത മഹാനുഭാവനും ആ അലസതയും തമ്മിൽ എങ്ങനെ ബന്ധമുണ്ടാകും? ജ്യേഷ്ഠന്റെ ഈ ആലസ്യത്തെ കുഞ്ഞുകുട്ടൻതമ്പുരാൻതന്നെ,
ചുമ്മാതേ മണിപത്തടിപ്പതുവരേ മൂടിപ്പുതച്ചങ്ങനേ
ബ്രഹ്മസ്വം മഠമായതിന്റെപടിയിൽ പൂർണ്ണാനുമോദം പര-
ബ്രഹ്മംകണ്ടമരുന്ന വെണ്മണിമഹൻ നമ്പൂരിയെക്കണ്ടുഞാൻ.
എന്നിങ്ങനെ വൎണ്ണിച്ചിട്ടുണ്ടല്ലോ.
കൊടുങ്ങല്ലൂർ കോവിലകം അക്കാലത്തു വിദ്വജ്ജനങ്ങളുടെ ഒരു ആസ്ഥാനമായിട്ടാണു് ശോഭിച്ചിരുന്നതു്. 1040-ൽ മരണം പ്രാപിച്ച പൂന്തോട്ടം നമ്പൂരിയും വെണ്മണി അച്ഛൻനമ്പൂരിപ്പാടും 1026-ൽ തീപ്പെട്ട എളയതമ്പുരാന്റെ ഉത്തമമിത്രങ്ങളും സഹചാരികളുമായിരുന്നു. കുഞ്ഞുകുട്ടൻതമ്പുരാന്റെ കാലമായപ്പോൾ സദസ്സിന്റെ വലിപ്പം ഒന്നു വൎദ്ധിച്ചു. ഒറവങ്കര, കോടശ്ശേരി കുഞ്ഞൻതമ്പാൻ, വെണ്മണിമഹൻ, ഒടുവിൽ, കാത്തുള്ളിൽ ഇവരൊക്കെ കൂടക്കൂടെ അവിടെവന്നു് സാഹിത്യവിനോദത്തിൽ ഏൎപ്പെടുക സാധാരണമായിത്തീൎന്നു. അങ്ങനെ അനേകം സമസ്യാപൂരണങ്ങളും ഖണ്ഡകാവ്യങ്ങളുമുണ്ടാവാനിടയായി.
തമ്പുരാന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കൃതി കവിഭാരതമായിരുന്നു. അങ്ങനെ ഒരു ഗ്രന്ഥം താൻ എഴുതാൻ പോകുന്നു എന്നു് അവിടുന്നു് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നതിനാൽ മൂലൂർ എസ്. പത്മനാഭപ്പണിക്കർ ദാക്ഷിണാത്യരായ ചില ഈഴവകവികളെക്കൂടി ഉൾപ്പെടുത്തണമെന്നു ചൂണ്ടിക്കാണിക്കയും, അവിടുന്നു് ആദ്യം സമ്മതിച്ചുവെങ്കിലും പുസ്തകം എഴുതിയ കാലത്തു് അവരെ വിസ്മരിക്കയും ചെയ്കയാൽ ഒരു വലിയ വാക്സമരം ആവിൎഭവിച്ചു എന്നു മാത്രമല്ല, പത്മനാഭപ്പണിക്കർ കവിരാമായണം എന്നൊരു കൃതി രചിക്കയും ചെയ്തു. ഈ സമരത്തിന്റെ പൂർണ്ണവിവരം പത്മനാഭപ്പണിക്കരുടെ ചരിത്രത്തിൽ ചേൎത്ത ിരിക്കുന്നതിനാൽ ഇവിടെ ഒന്നും പറയുന്നില്ല. എന്നാൽ അന്നത്തെ നല്ല കവി എന്ന പേർ സമ്പാദിച്ചുകഴിഞ്ഞിരുന്ന കേ. സി. കേശവപിള്ളയുടെ പേർപോലും അതിൽ വിട്ടുകളഞ്ഞിരുന്ന സ്ഥിതിക്കു ജാതിക്കുറുമ്പായി അതിനെ പത്മനാഭപ്പണിക്കർ വ്യാഖ്യാനിച്ചതു ഭംഗിയായില്ല. കോട്ടയത്തുവച്ചു നടന്ന ആദ്യത്തെ കവിസമാജത്തിലാണു് തമ്പുരാൻ രംഗപ്രവേശം ചെയ്തതു്. അന്നു നടത്തപ്പെട്ട കവിതാപരീക്ഷയിൽ അവിടുന്നും ചേർന്നുവെങ്കിലും ഒന്നാംസമ്മാനത്തിനൎഹമായിത്തീൎന്നതു് കേ. സി. കേശവപിള്ളയുടെ കവിത ആയിരുന്നു. നാടകരചനയിൽ അവിടുന്നും സമ്മാനാർഹനായിത്തീൎന്നു. ദ്രുതകവനത്തിൽ അവിടുത്തെ ജയിക്കുന്നതിനു് അന്നല്ല ഇന്നും ആരെങ്കിലും ഉണ്ടോ എന്നു സംശയമാണു്. ദക്ഷയാഗശതകം ഒരു മണിക്കൂർകൊണ്ടു രചിക്കപ്പെട്ടതാണല്ലോ. കവിസമാജാവസരത്തിൽ സമ്മാനാൎഹമായിത്തീൎന്ന ഗംഗാവതരണം കാവ്യഗുണം തികഞ്ഞ ഒരു കൃതിയാണെന്നു പറയാനില്ലെങ്കിലും നാലുമണിക്കൂർകൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നും അതിൽ നാലങ്കങ്ങളും 101 ശ്ലോകങ്ങളും ഉണ്ടെന്നുമുള്ള സംഗതി നാം ഓൎക്കേണ്ടതാണു്. ഇതുപോലുള്ള ദ്രുതകവനങ്ങൾ വേറെയും ഇതിനുമുമ്പുണ്ടായിട്ടുണ്ടു്. നളചരിതം മഹാനാടകവും രാജസൂയം നാടകവും അക്കൂട്ടത്തിൽപ്പെട്ടവയാണു്. 66 തുലാം 21-ാംതീയതി നടുവത്തച്ഛനയച്ച കത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു.
ക്ഷിച്ചുനോക്കുന്നനേര-
ത്താവേഗത്തിങ്കൽനിന്നും ചെറുതുവലിയതാ-
യുള്ള വേഗം പിടിച്ചു്
ധീവിശ്വാസത്തിനായ് ഞാൻ മണിയിടശരിയായ്
പന്തിരണ്ടാലെമുന്നൂ-
റ്റവും പദ്യങ്ങൾ പത്തങ്കവുമിതുവിധമായ്
നാടകം പാടുപെട്ടു.”
ആ ദ്രുതകവനങ്ങൾക്കു് ഭാഷാസാഹിത്യത്തിൽ ഒരു സ്ഥാനവും ഇല്ലെങ്കിൽ അങ്ങനെ ഒരു സ്ഥാനം സമ്പാദിച്ചുകൊടുക്കണമെന്നു് അവിടുത്തേയ്ക്കു ഉദ്ദേശവും ഇല്ലായിരുന്നു. അവ ധീവിശ്വാസാൎത്ഥ ം, പരീക്ഷണാൎത്ഥ ം നിൎമ്മിക്കപ്പെട്ട കൃതികൾ മാത്രമായിരുന്നു. എന്നാൽ അവയിലും തപ്പിത്തിരഞ്ഞു നോക്കിയാൽ ചില നല്ല നല്ല പദ്യങ്ങൾ കാണാൻ കഴിഞ്ഞേയ്ക്കും.
കവിസമാജം ഭാഷാപോഷിണിസഭയായി രൂപാന്തരപ്പെടുകയും മനോരമപ്പത്രം സമാരംഭിക്കപ്പെടുകയും ചെയ്തതിനോടുകൂടി തെക്കും വടക്കുമുള്ള കവികൾ തമ്മിൽ ഒരു സൗഹാൎദ്ദബന്ധം സ്ഥാപിക്കപ്പെട്ടു. കത്തുകളെല്ലാം—മേൽവിലാസംപോലും ശ്ലോകരൂപത്തിലായി.
കുഞ്ഞിക്കുട്ടനയയ്ക്കുന്ന കുഞ്ഞിശ്ലോകങ്ങളാണിതു്
1065 മിഥുനം 13-ാം൹ അവിടുന്നു കൊട്ടാരത്തിൽ ശങ്കുണ്ണിക്കു് അയച്ച കത്തിൽ,
ക്കെത്തുംപാട്ടിനു തെറ്റുതീർത്തുടനയച്ചീടുന്നു കേടെന്നിയേ
ചിത്തംപാളിന മട്ടുഞാനെഴുതിയോരീലക്ഷണാസംഗവും
കൃത്യംപാർത്തു ഭവാനിതിൽക്കുറവുകണ്ടിങ്ങോട്ടയച്ചീടണം.
ക്ഷണംപറഞ്ഞീടണമിങ്ങുകാട്ടിയണക്കിലേ മേൽ പിഴതീൎന്നു കിട്ടൂ.
ന്നല്ലോ കണ്ടുവരുന്നതെന്നുകരുതിക്കൊണ്ടിന്നു മിണ്ടായ്കിലോ
ചൊല്ലാം ഞാനൊരു തെറ്റുപറ്റുമറിവുണ്ടാവില്ല ചോടുള്ളവ-
ർക്കെല്ലാം കാവ്യഗുണത്തെ ശിക്ഷയതുകൊണ്ടഭ്യാസമെന്നല്ലയോ.
എന്നെഴുതിയിരിക്കുന്നു. അവിടുത്തെ സ്വഭാവശുദ്ധി ഇതിൽനിന്നും വ്യക്തമായിക്കാണാം. തെറ്റു ചൂണ്ടിക്കാണിച്ചാൽ അവിടുന്നു ക്ഷോഭിക്ക പതിവില്ലായിരുന്നു. നേരേമറിച്ചു സന്തോഷിക്കയേ ചെയ്യാറുണ്ടായിരുന്നുള്ളു. 1067 മീനം 24-ാം൹ അവിടുന്നു കേ. സി. കേശവപിള്ളയ്ക്കയച്ച കത്തിലെ,
പ്രത്യഗ്രപണയപ്രസാധനചണഃ പ്രാഗേകലേഖ്യഃ സഖേ!
എന്നു തുടങ്ങുന്ന ശ്ലോകത്തിൽ “പ്രത്യപ്രൈഷി” എന്നു പ്രയോഗിച്ചിരുന്നിടത്തു ‘പ്രതിപ്രൈഷി’ എന്നു പോരയോ എന്നു കേ. സി. കത്തുവഴി ചോദിച്ചതിനു് അവിടുന്നു പറഞ്ഞ മറുപടി നോക്കുക.
ചേദപ്യൎത്ഥ ാന്തരന്യാസാൽ സമാധിഃപദഭേദതഃ
അയാസമാഗ്രഫലയാ കിം ഹി സ്യാദമുയാദ്യനഃ
ദുസ്തർക്കരീത്യാ യൽക്ലിഷ്ടം തദപി ത്യാജ്യമുത്തമൈഃ.
ഇതാണു് യഥാൎത്ഥ പണ്ഡിതന്റെ ലക്ഷണം. ഒരു മഹാകവി കേസരി ഒരിക്കൽ പത്മനാഭശാസ്ത്രി എന്നൊരാളെക്കൊണ്ടു ചില പ്രസംഗങ്ങൾ പകൎത്ത ിച്ചു. അതിൽ ഉദ്ധരിച്ചിരുന്ന സംസ്കൃതശ്ലോകങ്ങളിൽ പലതും കാടായിരുന്നതിനാൽ അദ്ദേഹം കഴിയുന്നത്ര തിരുത്തി; ചില സ്ഥലങ്ങളിൽ അദ്ദേഹത്തിനു് ശുദ്ധപാഠം തോന്നാതിരുന്നതുകൊണ്ടു് കവിയെക്കണ്ടു സംശയങ്ങൾ ചോദിച്ചു. കവിയാകട്ടെ അന്നുതൊട്ടു ശാസ്ത്രികളോടു മിണ്ടീട്ടില്ല. എന്തൊരു വ്യത്യാസം! തങ്ങൾക്കു തെറ്റുപറ്റുകയേ ഇല്ലെന്നു വിശ്വസിച്ചിരിക്കുന്നവരെപ്പോലെ പമ്പരവിഡ്ഢികൾ ലോകത്തിലുണ്ടോ?
കുഞ്ഞുകുട്ടൻ തമ്പുരാനാകട്ടെ,
ർപ്പാനോ പാരിലൊരുത്തനില്ല കവിതയ്ക്കൊന്നാമനാകുന്നു ഞാൻ
താനോരോന്നിവയോൎത്തു കൊണ്ടു ഞെളിയേണ്ടെൻചിത്തമേ നിശ്ചയം
താനോ ജീവനൊരസ്ഥിത്വമതിനാൽ നിസാരമാണൊക്കയും
എന്നു സദാ സ്മരിച്ചുകൊണ്ടിരുന്നു. ശ്ലോകത്തിൽ കത്തുകളയയ്ക്കുന്ന രീതിക്കു വലിയ പ്രചാരം വരുത്തിയതു കുഞ്ഞുകുട്ടൻതമ്പുരാനായിരുന്നു. ചില കത്തുകൾ മാത്രമേ വായിക്കാൻ വളരെ രസമുള്ളവയായിരിക്കൂ; എന്നാൽ അവയിൽ കാണുന്ന വന്ദനശ്ലോകങ്ങൾ എല്ലാം അതീവ ഹൃദ്യമായിരിക്കുന്നു എന്നു പറയാം. അവയിൽ ചിലതുദ്ധരിക്കാം.
വയ്ക്കുന്നനാളുടൽ വിശുദ്ധിവരുത്തുവാനായ്
ചിക്കെന്നു പൎവ്വതമഹർഷിജപിച്ച പുണ്യാ-
ഹത്തിന്നെഴും പൊരുളിനിക്കരുളട്ടെ സൗഖ്യം. (26-7-67)
പുരുദുഃഖക്കളമായ് ഭവപ്രവാഹം
പെരുതായൊഴുകിച്ചു പോരുമരൊന്നിൻ-
പൊരുളാം പൎവ്വതപുണ്യമേ തൊഴുന്നേൻ.
ച്ചേരുന്നെണ്ണങ്ങൾ ചോൎന്നീടിന മുഴുമതിപൂമാല പൊൻകുന്നുഭാവം
താരുണ്യശ്രീതിളയ്ക്കുന്നിളകദളിയിണത്താരിനൊക്കെപ്പിണയ്ക്കും
കാരുണ്യക്കല്ലവല്ലിക്കൊടിനടുമലരമ്പാന്തകാങ്കം തൊഴുന്നേൻ.
മ്പോലാകും നാഗനാഥപ്പുതുമൃദുശയനേ പള്ളികൊള്ളുന്നദേവൻ
നീലാഭ്രംചൂഴെമിന്നൽപ്പിണരൊടുപടയുന്തുമ്പടം ചാൎത്ത ിടുന്നോൻ
മേലാൽ സന്താപമേലായ് വതിനിഹമഹിത ശ്രീകടാക്ഷംവിടട്ടേ.
കരുണയുമുടയ ശിവാന്തഃകരണവിലാസങ്ങൾ കരളിൽ വിലസട്ടെ.
കൊട്ടാരത്തിൽ ശങ്കുണ്ണിക്കുതന്നെ കത്തുകൾവഴിക്കു് അഞ്ഞൂറിൽപരം പദ്യങ്ങൾ അയച്ചിരുന്നു.
കേ. സി. കേശവപിള്ളയുമായുള്ള കത്തിടപാടു കവിസമാജം കഴിഞ്ഞ ഉടനെ തുടങ്ങി. 1066 ഇടവം 25-ാംതീയതിയിലെ ഒരു കത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
ഭംഗിക്കുചൊല്ലീടുകയല്ലൊരുലേശമില്ലേ
മങ്ങീ മനസ്സതുവശാലിഹതാങ്കൾ തീൎത്ത
സംഗീതമഞ്ജരി മുറയ്ക്കിഹനോക്കിടുമ്പോൾ.
1067 മകരം 10-ാംതീയതി കേ. സി-യ്ക്കയച്ച കത്തിലെ മംഗളപദ്യം അതിരമണീയമായിരിക്കുന്നു.
റ്റമ്മസ്ഥാനം വഹിച്ചീടിന പരമപുമാൻ നഞ്ഞു തപ്പുന്നനേരം
ചെമ്മേതൻ കയ്യിൽ വാങ്ങിജ്ജനകനുടനിടത്തേക്കുചത്തെക്കൊടുത്ത-
ന്നുന്മേഷാൽ തൃപ്തിയായീടിന ചെറിയൊരു കട്ടപ്പനെക്കൂപ്പിടുന്നേൻ.
അതേ പദ്യത്തിൽ തന്നെ തന്റെ മകനെ പേപ്പട്ടികടിച്ചതിനെപ്പറ്റി രണ്ടു പദ്യങ്ങളും ചേർത്തിരിക്കുന്നു.
ഒട്ടുദിവസം വിഷാദ-പ്പെട്ടുകിടന്നേനതോർത്തുകൊണ്ടീ ഞാൻ.
പാരംപാരിൽപരക്കം പലജനവുമുഴന്നീടു മാഘോരമാംസം-
സാരം സാരം നിനച്ചാൽ പടഹമതുകണക്കുള്ളുതൻ പൊള്ളയത്രെ
പോരും പോരും ചിലപ്പോളിതുകിമപിപൊഴിക്കുന്ന ശബ്ദങ്ങളാലേ
കീറും കേറുംവഴിക്കച്ചെകിടുകൾ തിമിരംപോലെയും കണ്ണുപോകും.
68 മകരം 12-ാംതീയതി അയച്ച ഒരു കത്തിൽ വെണ്മണിമകന്റെ ചരമത്തെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
‘രണ്ടോ നാവിൽഗ്രഹിക്കും’ കലിതരസഭരം കേൾക്കുവോരാദരിക്കും
വീണ്ടും നമ്മൾക്കിവണ്ണം ഗുണമുതകിയെഴും വെണ്മണിക്ഷ്മാസുരൻതാ-
നണ്ടർക്കും ദൈത്യതുല്യം കവിഗുരുഗുണമേകീടുവാൻ പോയിതല്ലോ.
ഈ പദ്യത്തിൽ ചരമദിനത്തിന്റെ കലിസംഖ്യയും ഭംഗിയായി ഘടിപ്പിച്ചിരിക്കുന്നതു നോക്കുക.
കേ. സി–യ്ക്കയച്ച കത്തുകളിൽ പലതും സംസ്കൃതത്തിലായിരുന്നു. നൂറിൽപരം പദ്യങ്ങൾ ആ ഇനത്തിൽ ഉണ്ടു്. ഇതുപോലെ മറ്റു സാഹിത്യകാരന്മാൎക്കു് അയച്ചുകൊടുത്തിട്ടുള്ള കത്തുകളും ശേഖരിച്ചാൽ രണ്ടുമൂന്നു വലിയ പുസ്തകങ്ങൾ അവകൊണ്ടുതന്നെ ഉണ്ടാകും.
കുഞ്ഞുകുട്ടൻതമ്പുരാൻ കവികളോടു സംസാരിച്ചുവന്നതുപോലും കവിതയിലായിരുന്നു. ഒരിക്കൽ അവിടുന്നും കേ. സി–യും കൂടി വഞ്ചിയിൽ സഞ്ചരിച്ചു. വഞ്ചിയിൽ കേറീട്ടു ഇറങ്ങുന്നതുവരെ അവിടുന്നു ശ്ലോകരൂപമായിട്ടും, കേ. സി. ഗാനരൂപമായിട്ടും ആണത്രേ സംഭാഷണം നടത്തിയതു്. ദ്രുതകവനമെന്നതു് ഒരുമാതിരി സൂകരപ്രസവമാണെങ്കിലും തമ്പുരാനെ സംബന്ധിച്ചിടത്തോളം അതു പ്രയോജനകരമായിട്ടാണു തീൎന്നതു്. ആ ശക്തിയില്ലായിരുന്നുവെങ്കിൽ മഹാഭാരതം തൎജ്ജ മ എന്നൊന്നു ഭാഷയിലുണ്ടാകുമായിരുന്നോ? സൎവ്വവിജ്ഞാനഭാണ്ഡാഗാരമായിരിക്കുന്ന മഹാഭാരതം വായിച്ചു ജ്ഞാനവും വിജ്ഞാനവും സമ്പാദിക്കാൻ മലയാളികൾക്കു് അതുകൊണ്ടാണു സാധിച്ചതു്. മഹാഭാരതം കിളിപ്പാട്ടായി തൎജ്ജ മചെയ്യിക്കുന്നതിനുവേണ്ടി വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി. പി. അച്യുതമേനോൻ 1067-ൽ ശ്രമം തുടങ്ങുകയും അതിലേയ്ക്കു പതിനൊന്നു പേരെ നിയോഗിക്കയും ചെയ്തു. ആ കമ്മിറ്റിയിൽ കുഞ്ഞുകുട്ടൻതമ്പുരാനും ഉൾപ്പെട്ടിരുന്നു.
ത്തുള്ളിയെന്നല്ലഹോ ഞാ-
നച്ഛൻ നമ്പൂരിയാമങ്ങയിതവരുനയൻ
കൊച്ചുകുഞ്ഞുണ്ണിരാജൻ
സ്വച്ഛൻമദ്ദേശികക്ഷ്മാപതിശുഭമതിക-
ണ്ടൂരഹോ സീ. പി. സാക്ഷാൽ
മെച്ചംചേരുന്നൊരാവെണ്മണികവിമണികൂ-
നേഴനും പേരുപോരേ?
ആ കവികളുടെ പേരുകളെല്ലാം അവിടുന്നു് ഇങ്ങനെ നടുവത്തച്ഛനയച്ച കത്തിൽ കാണിച്ചിട്ടുണ്ടു്. അഞ്ചുകൊല്ലംകൊണ്ടു തീൎക്കാമെന്നായിരുന്നു സങ്കല്പം. പലരും ധനസഹായവും ചെയ്തു. എന്നാൽ അതിൽനിന്നു യാതൊന്നും ഉണ്ടായില്ല. ഒടുവിൽ പതിനൊന്നുപേർകൂടി അഞ്ചുകൊല്ലംകൊണ്ടു തീർക്കാൻ നിശ്ചയിച്ച പണി, തമ്പുരാൻതന്നെ മൂന്നുകൊല്ലംകൊണ്ടു തീൎത്തു. എന്തൊരത്ഭുതമാണെന്നു നോക്കുക. ഭാരതം തീർന്ന ദിവസത്തിന്റെ കലിസംഖ്യ ശങ്കുണ്ണിക്കയച്ച കത്തിൽ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
അവിടുത്തേയ്ക്കു രണ്ടു പത്നിമാരുണ്ടായിരുന്നു. അതിനെയാണു് 1077 ചിങ്ങം 13-ാംതീയതി കേ. സി–യ്ക്കയച്ച—
പ്രാസ്താവിക്യാ യാമി താവൽപ്രതോല്യാ
ഭാൎയ്യാദ്വൈതം നൗ സമാനംപരന്തു
സ്പഷ്ടം ജീവദ്വല്ലഭാ യോ യുഗോസ്മി.
എന്ന പദ്യത്തിൽ കാണിച്ചിരിക്കുന്നതു്. അടുത്ത പദ്യത്തിൽ തന്റെ കുടുംബസ്ഥിതിയെ ഇങ്ങനെ വൎണ്ണിച്ചുകാണുന്നു.
പുത്രീപുത്രകഏകകശ്ചഭവതസ്സൈഷാ പുനർഗർഭിണീ
കിഞ്ചാന്യദ്ഗിരിവാരിധീശ്വരകുലോദ്ഭൂതാ കളത്രന്തു യ-
ത്തിസ്രസ്തത്രസുതാസ്തഥാപ്യയിസഖേ പുത്രീദ്വയം ജീവതി.
പ്രതിനവബഹുദുഃഖാസ്വാദനമ്ലാനചേതാഃ
വിഷയസുഖമനിത്യം നിത്യമിത്യാത്തമായോ
വിഷയതി ഭവതാപേ കഷ്ടമാസ്തേജനോയം.
ഈ ശ്ലോകങ്ങളിൽ പറയപ്പെട്ടിരിക്കുന്ന രണ്ടു ഭാൎയ്യമാരിൽ ആദ്യത്തേതു് കോയിപ്പിള്ളിൽ പാപ്പിഅമ്മയും, രണ്ടാമത്തേതു് സാമൂതിരിവംശത്തിൽ കിഴക്കേ കോവിലകത്തു ശ്രീമതിത്തമ്പുരാട്ടിയും ആയിരുന്നു. 1061-ൽ ആണു് ആദ്യത്തെ വിവാഹം നടന്നതു്. 1077-ാമാണ്ടായപ്പോഴേക്കും ആ സ്ത്രീരത്നം അഞ്ചു പുത്രിമാരെയും രണ്ടു പുത്രന്മാരെയും പ്രസവിച്ചശേഷം വീണ്ടും ഗൎഭിണിയായിരുന്നു എന്നു മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകങ്ങളിൽ നിന്നു ഗ്രഹിക്കാം. അങ്ങനെ എട്ടു പ്രസവിച്ചിട്ടു് 1079-ൽ ആ സ്ത്രീ മരിച്ചുപോയി. എട്ടു സന്താനങ്ങളിൽ സരസ്വതിഅമ്മ, രാമൻമേനോൻ എന്നിങ്ങനെ രണ്ടുപേർ മാത്രമേ ജീവിച്ചിരുന്നുള്ളു. സരസ്വതിഅമ്മ ഫിഫ്ത്തു് ഫാറംവരെ പഠിച്ചിട്ടു് കുറേക്കാലം ഉപാദ്ധ്യായിനിയായി ഇരുന്നു. തമ്പുരാൻ അന്തരിക്കും മുമ്പേ ആ യുവതിയെ അനുരൂപനായ ഭർത്താവിനു വിവാഹം ചെയ്തു കൊടുക്കയും ചില വസ്തുവകകൾ നല്കുകയും ചെയ്തു.
1069-ൽ കോഴിക്കോട്ടുവച്ചു ഭാഷാപോഷിണിസഭ നടന്നു. അവിടെപ്പോയിട്ടു് നവസുഹൃത്തുക്കളായ കിഴക്കേ കോവിലകത്തെ ചെറിയ തമ്പുരാക്കന്മാരോടുകൂടി അവിടുന്നു് കോട്ടയ്ക്കൽ വന്നു. ആ വരവായിരുന്നു രണ്ടാമത്തെ വേഴ്ചയ്ക്കു് ഇടവരുത്തിയതു്. ആ തമ്പുരാട്ടി നാലു പ്രസവിച്ചതിൽ രണ്ടു കുട്ടികൾ മാത്രമേ അവിടുത്തെ ചരമകാലത്തു ജീവിച്ചിരുന്നുള്ളു. മൂത്തപുത്രി 1087-ൽ രക്താതിസാരത്താൽ മരിച്ചുപോയി. ആ സംഭവം ഉണ്ടായപ്പോൾ, “ഇനി എന്റെയും വളരെ താമസമുണ്ടാവുകയില്ല” എന്നു് അവിടുന്നു ചിലരോടു പറകയുണ്ടായി. അന്നു കോട്ടയ്ക്കൽ പോയതിനു ശേഷം അവിടുന്നു് അങ്ങോട്ടു പോയിട്ടേയില്ല.
പാപ്പിയമ്മയുടെ മരണശേഷം അവിടുന്നു് മൂന്നാമതു സ്വീകരിച്ച പത്നി ഭഗവദ്ഗീതാവ്യാഖ്യാനം മുതലായി അനവധി ഗ്രന്ഥതല്ലജങ്ങളുടെ കർത്താവായ കെ. എം. നെക്കൊണ്ടു് പ്രഖ്യാതമായ കിഴക്കേ സ്രാമ്പിയിൽ കുട്ടിപ്പാറുഅമ്മ എന്ന വിദുഷീരത്നമായിരുന്നു. ആ വിദുഷി ശൈശവംമുതല്ക്കേ പ്രസിദ്ധ പാരദേശികഭാഗവതന്മാരിൽനിന്നു സംഗീതവിദ്യ അഭ്യസിച്ചു് ആ കലയിൽ അപാരവൈദഗ്ദ്ധ്യം സമ്പാദിച്ചിരുന്നു. 1085 ചിങ്ങത്തിൽ അവർ തമ്പുരാനോടുകൂടി തിരുവനന്തപുരത്തു വന്നിരുന്നപ്പോൾ മൂലംതിരുനാൾ മഹാരാജാവു വിലയേറിയ ചില പരിതോഷികങ്ങൾ ത്യക്കൈകൊണ്ടുതന്നെ നല്കിയതിനു പുറമേ പ്രതിമാസം അൻപതു പണം അടുത്തൂണും അനുവദിച്ചു. ആ സംഭവത്തിനുശേഷം കൊച്ചീ പെൺവഴിത്തമ്പുരാക്കന്മാരെ സംഗീതം പഠിപ്പിക്കുന്നതിനായി മുപ്പതു ഉറുപ്പിക ശമ്പളത്തിൽ അവർ നിയമിക്കപ്പെട്ടുവെങ്കിലും ആ ഉദ്യോഗത്തിൽ അധികകാലം ഇരുന്നില്ല. 1086 ധനു 19-ാംതീയതി തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അവർ ഇഹലോകത്തോടു യാത്രപറഞ്ഞു പിരിഞ്ഞു. പത്നിയുടെ മരണത്തെ തുടർന്നു് പുത്രിയുടേയും വിയോഗം സംഭവിച്ചതുനിമിത്തം തമ്പുരാനുണ്ടായ മനോഭംഗവും വിരക്തിയുമാണു് 1088 കന്നി 1-ാംതീയതി വെണ്മണി കുഞ്ഞുണ്ണിനമ്പൂരിപ്പാട്ടിനു് അയച്ച കത്തിൽ തെളിഞ്ഞുകാണുന്നതു്.
ട്ടൂനംമനോധൃതിയിലേറ്റു പരിഭ്രമത്തിൽ
ഞാനന്നുപോന്നതിനുശേഷമിതേവരെയ്ക്കും
മൗനംനമുക്കു മടിയാൽ നെടുനീളെനീണ്ടു.
കത്തുവിടാനും മടിക്കുമെന്മടിയേ
ഒത്തുനിനച്ചു താങ്കളെ-
ഴുത്തുകുറിക്കാഞ്ഞു വാസ്തവമതല്ലേ?
എട്ടോ പത്തോ പുലകളൊഴിയാതിന്നുമൊന്നിച്ചുകൂടി
നീട്ടോ പെട്ടെന്നൊരുനിലയിലാണെപ്പൊഴും ദൈവകോപ-
ക്കൂട്ടോ എന്തോ ഹഹഹ സുഖമേ ബാന്ധവക്കാൎക്കുകുന്തം?
കുട്ടിപ്പാറുഅമ്മയ്ക്കു് ഒരു പുത്രി മാത്രമേ ജനിച്ചുള്ളു. ‘ഭാരതി അമ്മ’ എന്ന ആ പുത്രി ഇപ്പോഴും ജീവിച്ചിരിക്കുന്നു.
അവിടുത്തെ പുത്രവാത്സല്യം സീമാതീതമായിരുന്നു. 1067 വൃശ്ചികത്തിൽ മകനെ ഒരു പേപ്പട്ടികടിച്ചതിനെപ്പറ്റി ആ മാസം 29-ാംതീയതി കൊട്ടാരത്തിൽ ശങ്കുണ്ണിയ്ക്കയച്ച കത്തിൽ വിലപിച്ചിരിക്കുന്നതു നോക്കുക.
നിർമ്മൎയ്യാദം കടിപിടിയമ്മേ! പറ്റിച്ചുപറ്റുപറ്റിച്ചു
പതിനഞ്ചുദിനംകഴിഞ്ഞുവെന്നാലതിനിന്നും വ്രണമുണങ്ങിടാതെ
അതിസങ്കടമേകിടുന്നു പാൎത്ത ാലതിലാണധികം സഖേ വിഷാദം.
ധനു 26-ാംതീയതി വീണ്ടും എഴുതുന്നു.
യില്ലാ മേൽഭയമെന്തിനെന്നു പല വൈദ്യന്മാർ പറഞ്ഞീലയോ?
വല്ലാതുള്ളുതുറന്നു പുണ്ണുമുഴുവൻ മാറീട്ടു പാടുംക്രമാ-
ലില്ലാതായതിലല്ലയോ ശിശുതകൎത്ത ോടിക്കളിച്ചീലയോ?
ണ്ടാലാള ്യ പ്രിയപുത്രനായതിനു താൻ വൈദ്യങ്ങൾ ചെയ്തീലയോ?
മാലാറാതെ ഭയംതണുപ്പിവനുണ്ടായീലയോ പിന്നെയും
മേലാൽ മാറിടുമൊക്കെയെന്നുകരുതിക്കൊണ്ടല്ലയോ? വാണു ഞാൻ.
ഇല്ലയോഗമിവനാസ്സുഖത്തിനെന്നല്ലയോ പ്രകൃതവാക്കലാശവും.
ഈമാതിരി തുടരെത്തുടരെയുണ്ടായ ദുഃഖശതങ്ങൾക്കിടയിലും അവിടുത്തെ മനസ്സു് അചഞ്ചലമായിത്തന്നെ വൎത്ത ിച്ചു. ജനനവും മരണവും ലോകത്തിൽ സാധാരണ സംഭവിക്കാറുള്ള കാൎയ്യങ്ങളാണെന്നും, ബുദ്ധിമാന്മാരെ സംബന്ധിച്ചിടത്തോളം അവ ലോകയാത്രയ്ക്കു പ്രതിബന്ധികളായിരിക്കുന്നില്ലെന്നും അദ്ദേഹം വിശ്വസിച്ചു.
എന്ന ഭഗവദുപദേശത്തിന്റെ സ്വാരസ്യത്തെ അദ്ദേഹം സദാ സ്മരിച്ചുകൊണ്ടിരുന്നു. ശത്രിമിത്രോദാസീനഭേദമോ, ഉച്ചനീചത്വബുദ്ധിയോ കൂടാതെ സകലരോടും സൗശീല്യത്തോടുകൂടി അവിടുന്നു പെരുമാറിവന്നതിന്റെ രഹസ്യം ഇതാണു്.
എന്നാണല്ലോ ആപ്തവാക്യം.
പ്രകൃത്യാ സ്നേഹപ്രകൃതിയായിരുന്ന തമ്പുരാനു് സ്നേഹിതന്മാൎക്കു നേരിടുന്ന ദുഃഖവും തന്റെ ദുഃഖമായിട്ടാണു തോന്നിയിരുന്നതു്. 1068 മകരം 1-ാംതീയതി അവിടുന്നു കേ. സി–യ്ക്കയച്ച കത്തിൽ വെണ്മണിമഹന്റെ നിൎയ്യാണത്തെപ്പറ്റി എഴുതിയിരിക്കുന്നതു നോക്കുക.
ൎയ്യാണപ്രസംഗമതു തൊട്ടു മനസ്സുകെട്ടു
ത്രാണിപ്പെടും പ്രണയികൾക്കെഴുതാനുമങ്ങു
കാണിപ്പൊഴിത്രവളരെ പ്രകൃതം പ്രയാസം.
ത്തിന്നാലുദൂഢബഹുസംശയമോതിടുമ്പോൾ
തന്നാലിനിക്കൊരുപുറത്തു കുറച്ചുജീവ-
നെന്നാലിരുന്നെഴുതിടാതെ നിവൃത്തിയുണ്ടോ?
ആകപ്പാടേ കവിതാ-പാകപ്പാടിന്നി വെടികയാണുചിതം.
പുരുദുഃഖപാരാവാരതരംഗഭംഗിഭംഗുര തിമിംഗലസങ്കട സമ്പാതസംഭാവിത പോതമധ്യദ്ധ്വജാഞ്ചല പടപടലലോലതന്തുലേഖായിത ചേതോവികാരദുൎവ്യാപാരപാരദൃശ്വാതവ സൗഹൃദസ്യ സഹാദ്ധ്വായീ.
പ്രാണപ്രണയിനിയുടേയും പുത്രിയുടേയും മരണം കഴിഞ്ഞിട്ടു് അവിടുന്നു് അധികകാലം ജീവിച്ചിരുന്നില്ല. 1088 ധനു 28-ാംതീയതി രാത്രി അവിടുത്തേക്കു് എന്തോ ഒരു അസുഖം തോന്നി. അടുത്തദിവസം പ്രാതഃസ്നാനംകഴിച്ചു് ഭഗവതിയെ തൊഴുതിട്ടു പോന്നു. നാലഞ്ചുദിവസത്തെ അതിസാരം അതേനിലയിൽതന്നെ നിന്നതിനാൽ കുളിച്ചില്ല. മകരം 6-ാംതീയതിയോടുകൂടി ഭാവമൊന്നു മാറി. 7-ാംതീയതി വളരെക്കടുത്തു. 10-ാംതീയതി വൈകുന്നേരം അവിടുന്നു്,
അവിടുത്തേയ്ക്കു പിഴചെയ്തിവിടെക്കിട്ടുമോ സുഖം?
സ്വന്തസന്താനങ്ങൾ തമ്മിൽചന്തംവിട്ടേറ്റെതിൎക്കിലും
ഹന്ത! ദൂരസ്ഥർ ദുഃഖിപ്പൂ സ്വാന്തസ്ഥസുഖമെന്നിയേ.
എന്നു രണ്ടുശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലി. ഒന്നുരണ്ടുമണിക്കൂർ കഴിഞ്ഞു് അവിടുത്തെ ജീവിതനൗക തുറമുഖത്തെത്തി.
മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകത്തിൽ സൂചിപ്പിച്ചുകാണുന്ന അപരാധം വാസ്തവത്തിൽ നടന്നതാണു്. സുഖക്കേടു തുടങ്ങുന്നതിനു തലേദിവസം അവിടുന്നു തൊഴാൻ ചെന്നപ്പോൾ നിവേദ്യത്തിനുള്ള സമയമായിരുന്നത്രേ. അതു പൂർത്തിയാകുംമുമ്പേ അവിടുന്നു ശാന്തിക്കാരനെ വിളിച്ചു നിർബന്ധപൂൎവ്വം പടിഞ്ഞാറേനട തുറപ്പിച്ചായിരുന്നു തൊഴുതതു്. ഇതു വലിയ തെറ്റായിപ്പോയെന്നുള്ള വിചാരം മരണശയ്യയിലും അവിടുത്തേ പീഡിപ്പിച്ചുകൊണ്ടിരുന്നു എന്നു് ആ ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കാം.
കുഞ്ഞുകുട്ടൻതമ്പുരാൻ സഞ്ചരിച്ചിട്ടില്ലാത്ത ഭൂഭാഗം കേരളത്തിലെങ്ങും ഉണ്ടായിരുന്നില്ല. അവിടുത്തെ സ്നേഹപ്രചുരിമയും വിനീതഭാവവും എല്ലാവരേയും സമാകർഷിച്ചു. തിരുവനന്തപുരത്തു ഭാൎയ്യാസമേതം വന്നു് തേവാരത്തുകോയിക്കൽ താമസിക്കുന്ന കാലത്തു് ഒരു ദിവസം സായാഹ്ന സവാരിക്കു പുറപ്പെട്ടു. മാൎഗ്ഗമദ്ധ്യേ വണ്ടിനിറുത്തി, അവിടുന്നു തിരുവട്ടാറ്റമ്മവീട്ടിൽ ഇരുന്ന കേ. സി-യേയും വിളിച്ചുകൊണ്ടു് കടപ്പുറത്തേക്കുപോയി. സൂൎയ്യൻ അസ്തമിക്കുന്നതു കണ്ടിട്ടു് അസ്തമയത്തെപ്പറ്റി ഒരു ശ്ലോകം ഉണ്ടാക്കുവാൻ കേ. സി. ആവശ്യപ്പെട്ടു. നിമിഷത്തിൽ അവിടുന്നു് ഒരു ശ്ലോകവും ചൊല്ലി. “അതു പറ്റിയില്ല” എന്നു കേ. സി. പറകയാൽ അവിടുന്നു് വീണ്ടും ഒരു ശ്ലോകം ചൊല്ലിക്കേൾപ്പിച്ചു. ‘ഇതു് ആദ്യത്തെ ശ്ലോകത്തേക്കാൾ ഭേദമെന്നേയുള്ളു’ എന്നായി കേ. സി. ‘എന്നാൽ പിടിച്ചോളു’ എന്നു പറഞ്ഞിട്ടു് അവിടുന്നു തെല്ലുനേരം കവിസമാധിയിൽ ഇരുന്നു. അനന്തരം പുറപ്പെട്ട ശ്ലോകം ഒന്നാന്തരമെന്നു കേ. സി. സമ്മതിച്ചു. സന്ധ്യയ്ക്കുശേഷം എല്ലാവരുംകൂടി തേവാരത്തു കോയിക്കലേക്കു തിരിച്ചു. കുട്ടിപ്പാറുവമ്മ അവരെ യഥോചിതം സ്വീകരിച്ചിരുത്തിയപ്പോൾ അവിടുന്നു പറഞ്ഞു:“കുട്ടിപ്പാറു ഇതു നമ്മുടെ കേ. സി. കേശവപിള്ളയാണു്. ഈയാൾ പറഞ്ഞിട്ടു് ഞാൻ സൂൎയ്യാസ്തമനത്തെപ്പറ്റി ഒന്നുരണ്ടു ശ്ലോകങ്ങൾ ഉണ്ടാക്കി. ഇയാൾക്കു് അതൊന്നും പിടിച്ചില്ലത്രേ.” അതിൽ അത്ഭുതപ്പെടാനെന്തുള്ളു? “അവിടുത്തേക്കു പൊട്ടശ്ലോകമുണ്ടാക്കാനല്ലേ വശമുള്ളു” എന്നു് ആ മഹതി ചിരിച്ചുകൊണ്ടു് അഭിപ്രായപ്പെട്ടു. “ഓഹോ നീയും ഈയാളുടെ പക്ഷത്തിലായോ? എന്നാൽ നിങ്ങൾ രണ്ടാളുംകൂടി ഉണ്ടാക്കൂ. ഞാനൊന്നു നോക്കട്ടെ” എന്നു് അവിടുന്നു പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു.
മറ്റൊരവസരത്തിൽ കുഞ്ഞുകുട്ടൻതമ്പുരാൻ നടുവത്തു മഹൻനമ്പൂരി മുതൽപേരോടുകൂടി പരവൂർ ഇറങ്ങി. അന്നു് കേ. സി. സ്വഗൃഹത്തിലുണ്ടായിരുന്നു. അദ്ദേഹം വിവരമറിഞ്ഞു് അവിടുത്തെ സന്ദൎശിക്കയും പൊഴിക്കരെ ക്ഷേത്രത്തിനു പടിഞ്ഞാറുവശമുള്ള കടൽത്തീരത്തിരുന്നു് ഒന്നുരണ്ടു മണിക്കൂർ സരസസല്ലാപം ചെയ്കയും ഉണ്ടായി. ആ സംഭവത്തെപ്പറ്റിയാണു് നടുവത്തു മഹൻ എഴുതിയ കത്തിൽ,
പുഷ്ടശ്രീഭവദന്തികത്തിലമലൻ വന്നന്നമന്ദാദരം
ഒട്ടേറെത്തിരതിങ്ങിവിങ്ങിവിലസും വാരാശിവക്കത്തിരു-
ന്നിഷ്ടംപോലെ തകൎത്ത തുൾക്കളമതിൽ തോന്നുന്നതുണ്ടോ സഖേ?
പിന്നിൽച്ചെന്നുകുഴിച്ചുതാങ്കളെയതിൽ ചാടിച്ചതോൎക്കുന്നുവോ?
പിന്നെത്താങ്കൾപിടഞ്ഞുകൊണ്ടവിടെനിന്നേറ്റിട്ടു നന്നായിതെ-
ന്നന്നാൾചൊല്ലിയതാരൊടാണവനിരന്നീടുന്നതേ നാടകം.
എന്നിപ്രകാരം സൂചിപ്പിച്ചിരുന്നതു്.
അവിടുന്നു് ഒരിക്കൽ വൈക്കത്തുവച്ചു കേരളത്തിന്റെ കൈയെഴുത്തുപകൎപ്പിൽ ചില ഭാഗങ്ങൾ ഉള്ളൂരിനെ വായിച്ചു കേൾപ്പിച്ചുവത്രെ. ഒരു ശ്ലോകത്തെപ്പറ്റി ‘ഈ ശ്ലോകം അത്ര ഭംഗിയായോ എന്നു ഞാൻ സംശയിക്കുന്നു’ എന്നു് ‘ഇന്നത്തെ’ മഹാകവി പറഞ്ഞപ്പോൾ, ‘പരമേശ്വരയ്യനു് ഈ ഒരു ശ്ലോകത്തെപ്പറ്റി മാത്രമല്ലേ ഇതേവരെ സംശയം വന്നിട്ടുള്ളു. എനിക്കു് എല്ലാ ശ്ലോകങ്ങളെപ്പറ്റിയും മുമ്പുതന്നെ നല്ല നിശ്ചയം വന്നിട്ടുള്ളതാണു് ഒന്നെങ്കിലും ഭംഗിയായിട്ടില്ലെന്നു്’ എന്നു് അവിടുന്നു പ്രസ്താവിച്ചു. അഹോ! ഈ മഹാകവികൾ തമ്മിൽ എന്തൊരു വ്യത്യാസം?
പരമേശ്വരയ്യരവർകൾ പറയുന്നു;—“മറ്റൊരിക്കൽ അവിടുന്നു് കവിഭാരതത്തിൽ തനിക്കു കൊടുത്തിട്ടുള്ള ‘കൃതവൎമ്മാവെന്നൊരു യാദവസ്ഥാനം’ ഒട്ടും മതിയായിട്ടുള്ളതല്ലെന്നും അവിടുത്തേക്കു ഭീമസേനന്റേയും വലിയകോയിത്തമ്പുരാൻ തിരുമനസിലേക്കു ഭീഷ്മരുടേയും സ്ഥാനത്തിനാണു യോഗ്യതയെന്നും ഞാൻ പറഞ്ഞു. ‘നിങ്ങൾ കുട്ടികൾ! എങ്ങനെ വേണമെങ്കിൽ പറഞ്ഞുകൊള്ളുവിൻ: ഞാൻ കൃതവൎമ്മാവിന്റെ സ്ഥാനം തന്നെ സ്വീകരിച്ചതു യൗവനത്തിലുള്ള അവിവേകംകൊണ്ടാണു്. എന്നു പറഞ്ഞു കേരളകാളിദാസനെക്കഴിച്ചാൽ ഇത്ര മനോനൈൎമ്മല്യമുള്ള പരഗുണകാംക്ഷിയെ ഞാൻ കണ്ടിട്ടില്ലെന്നു തീർത്തുപറവാൻ ധൈൎയ്യം തോന്നുന്നുണ്ടു്. ആവോ? വലിയകോയിത്തമ്പുരാനു് ഇത്രത്തോളം മനോനൈൎമ്മല്യവും വിനയവും ഉണ്ടായിരുന്നോ എന്നു് അവിടുത്തേ ചരിത്രം സൂക്ഷിച്ചു പഠിച്ചിട്ടുള്ളവൎക്കേ അറിയാവൂ.
അവിടുത്തെ സഞ്ചാരകൗതുകത്തേയും ദൃഢസൗഹൃദത്തേയുംപറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി അവൎകൾ പറഞ്ഞിട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.
“മനോരമയുടെ ആവിൎഭാവകാലം (1065-ാമാണ്ടു) മുതല്ക്കാണു് ഞങ്ങൾ പരസ്പരം കത്തുകൾമൂലം പരിചയപ്പെടാൻ തുടങ്ങിയതു്. അതിനും നാലഞ്ചുകൊല്ലങ്ങൾക്കുമുമ്പു മുതൽ ഞങ്ങൾ പരസ്പരം കേട്ടു പരിചയപ്പെട്ടിരുന്നു. ആകപ്പാടെ ഞങ്ങളുടെ പരസ്പരപരിചയത്തിനു് രണ്ടു വ്യാഴവട്ടത്തിലധികംകാലത്തെ പഴക്കം സിദ്ധിച്ചിരുന്നുവെന്നുള്ളതു് ഇനി വിശേഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനിടയ്ക്കു ഞങ്ങൾ കോട്ടയം, കൊടുങ്ങല്ലൂർ, വൈക്കം, തിരുവനന്തപുരം, തൃശ്ശിവപേരൂർ മുതലായ സ്ഥലങ്ങളിലായി ഒന്നും രണ്ടും നാലും അഞ്ചും പത്തും പതിനഞ്ചും ദിവസങ്ങൾ വരെ ഒരുമിച്ചു താമസിക്കയും ഉണ്ടായിട്ടുണ്ടു്. ‘എല്ലാരിലും സൗഹൃദമൊന്നുപോലാണെന്തമ്പുരാനില്ലൊരു പക്ഷഭേദം’ എന്നാണു് മിയ്ക്കവരുടേയും വിശ്വാസമെങ്കിലും ഇത്രകാലത്തെ പരിചയംകൊണ്ടു് എന്റെ പേരിൽ അവിടേയ്ക്കു് ഒരു പ്രത്യേക വാത്സല്യവും കരുണയുമുണ്ടായിരുന്നുവെന്നാണു് എന്റെ ബോധം. പക്ഷേ അതു ചന്ദ്രൻ നില്ക്കുന്നതു നോക്കുന്നവൎക്കെല്ലാം അവരവരുടെ നേരെയാണെന്നു തോന്നുന്നതുപോലെ ആയിരിക്കുമോ എന്തോ?”
രാമേശ്വരയാത്രയേപ്പറ്റി ഒറവങ്കര ഇങ്ങനെ സ്മരിച്ചിരിക്കുന്നു:
“61-ൽ ആണെന്നു തോന്നുന്നു ഒരു രാമേശ്വരയാത്രയുണ്ടായതു്. അന്നും ഞങ്ങൾ ഒരുമിച്ചാണു്. അന്നും കവിതകൾ വളരെ ഉണ്ടാക്കീട്ടുണ്ടു്. തമ്മിലുള്ള സല്ലാപങ്ങൾപോലും വൃത്തം അനുസരിച്ചാണു് അക്കാലങ്ങളിൽ പതിവു്.” ഇതു പരമാൎത്ഥ മാണു്.
തമ്പുരാനു് ദുരഭിമാനം ലേശമുണ്ടായിരുന്നില്ല. ഭാഷാപോഷണാൎത്ഥ ം പ്രയത്നിക്കുവാൻ ആരായിരുന്നാലും, അവരെ ചെന്നുകാണുകയും പ്രോത്സാഹിപ്പിക്കയും ചെയ്യുന്നതിൽ അവിടുത്തേക്കു കൂസലില്ലായിരുന്നു. സാഹിത്യപഞ്ചാനനന്റെ ഒരു അനുഭൂതിയെ ഇവിടെ ഉദ്ധരിക്കാം.
‘അന്നു ഞാൻ വക്കീൽപ്പണിയിൽ പ്രവേശിച്ചു് അധികകാലമായിരുന്നില്ല. ഗൃഹസ്ഥാശ്രമവും സ്വീകരിച്ചിരുന്നില്ല. ഒരു ദിവസം കച്ചേരിജോലിയിൽ ബുദ്ധിശക്തിയും അതു മതിയാകാതെവന്നെടത്തെല്ലാം കണ്ഠശക്തിയും പ്രയോഗിച്ചു മനസ്സും ശരീരവും മ്ലാനമായി വീട്ടിൽ വന്നു. ചാരുകസാലയുമായുള്ള സായൂജ്യദശയിൽ ‘നിൎവിചാരപ്പെരുമാളായി’ ഞാൻ കിടക്കയായിരുന്നു. ആ സ്ഥിതിയിൽ പിചണ്ഡിലങ്ങളായ മടിശ്ശിലകൾക്കു് എന്റെ മുമ്പിൽവച്ചു അതിസാരം പിടിപെട്ടിരുന്നാലും അതു അതിസാരമായിട്ടോ ചുരുങ്ങിയപക്ഷം സാരമായിട്ടോ ഞാൻ വിചാരിക്കുമായിരുന്നോ എന്നു രൂപമില്ല’ എന്റെ സ്ഥിതിക്കനുരൂപമായി സന്ധ്യയും മയങ്ങിയിരുന്നു. ഇങ്ങനെയിരിക്കെ നാടകത്തിൽ പറയുംപോലെ ഒരാൾ ‘പടീക്ഷേപേണ’ പ്രവേശിച്ചു എന്റെ സമീപം വന്നു് ‘തിരുമനസ്സുകൊണ്ടു സത്രത്തിൽ എഴുന്നള്ളിയിരിക്കുന്നു, അവരുമൊക്കെയുണ്ടു്. അങ്ങോട്ടു വന്നാൽ കൊള്ളാമെന്നു കല്പിച്ചു’ എന്നു പറഞ്ഞു. ഏതു തിരുമനസ്സെന്നോ ‘അവരു’ എന്ന സൎവനാമം ഈ വിദ്വാൻ ആരുടെ പേരിലാണു പതിച്ചതെന്നോ ഒന്നും ചോദിക്കാതെ ഞാൻ സ്വയം ചില പ്രശ്നങ്ങൾക്കു ഭാവിച്ചു. തിരുമനസ്സു് എന്നു പറഞ്ഞതു രാജരാജവൎമ്മ കോയിത്തമ്പുരാൻ തിരുമനസ്സായിരിക്കണമെന്നു സങ്കല്പിച്ചു. പ്രസ്തുത സൎവനാമം സ്ത്രീലിംഗം ഏകവചനമായിട്ടേ എനിക്കു തോന്നിയുള്ളു. അതുകൊണ്ടു് പ്രൊഫസർ കോയിത്തമ്പുരാൻ എന്ന ഊഹത്തിനു വളരെ ബലക്ഷയം നേരിട്ടു. നേരിട്ടു് ആക്രമണം നടത്താതെ ഒരു പാൎശ്വം നോക്കിത്തുടങ്ങാമെന്നു വിചാരിച്ചു് ‘തിരുവനന്തപുരത്തുനിന്നാണോ’ എന്ന ശബ്ദം മിതവ്യയപൂൎവ്വം ഞാൻ ചോദിച്ചതിനു് ‘അതേ’ എന്നൊരു ഉത്തരവും കിട്ടി. എന്നേ ശല്യമേ. തിരുവനന്തപുരത്തു് ഇതേതു തിരുമനസ്സാണു് പരിഗ്രഹസമേതം ആലപ്പുഴസത്രത്തിൽ എഴുന്നള്ളി എന്നെ തൃക്കൺപാൎക്കാൻ ആവശ്യപ്പെടുന്നതെന്നു വിചാരിച്ചു് ആൾ ആരാണെന്നു നേരെ ചോദിച്ചു. വടക്കെങ്ങാണ്ടോ ഉള്ള തമ്പുരാനാണെന്നല്ലാതെ ഒരു വിവരവും അയാൾക്കു് അറിവില്ലെന്നു സത്രം വിചാരിപ്പുകാരുടെ തൽക്കാല ദൂതനെന്നു മുഖദാവിലുള്ള അന്വേഷണത്താൽ വെളിപ്പെട്ട ആ മനുഷ്യൻ–ബുദ്ധിമുട്ടു് അധികം അനുഭവിച്ച ആളെന്നു തോന്നിയില്ല–പറഞ്ഞു. ഗാത്തുവേത്തുസായ്പിന്റെ വ്യാകരണരീതി അനുസരിച്ചു സ്വയമേവ ചോദ്യോത്തരങ്ങൾ നടത്തുന്നതിനേക്കാൾ വികസ്വരമായ ജിജ്ഞാസയുടെ നിവൃത്തിക്കായിട്ടെങ്കിലും പുറപ്പെടുക എന്നു നിശ്ചയിച്ചു. ലഘുവായി ഒരു വേഷവിധാനംകഴിച്ചു് ഞാൻ മേല്പടി മനുഷ്യനുമായി തിരിച്ചു് സത്രത്തിന്റെ വാതുക്കൽ എത്തി. ചെന്നറിയിക്കുന്നതിനു കൂടെവന്ന ആളിനെ അയച്ചിട്ടു്, എതിരിടാൻപോകുന്ന ആളിന്റെ പരിതഃസ്ഥിതികൾ സൎവേചെയ്തുകൊണ്ടു് ഞാൻ അല്പം നിന്നു. സത്രത്തിന്റെ മുഖപ്പിനു സമീപത്തു് ഒരു മെഴുകുതിരിവിളക്കു കൊളുത്തിവച്ചുകൊണ്ടു് മിക്കവാറും ഏകവസ്ത്രധരനായി, പ്രാശുവെന്നോ, വാമനനെന്നോ കൃശനെന്നോ, സ്ഥൂലനെന്നോ വൎണ്ണിക്കാൻ നിൎവ്വാഹമില്ലാത്ത ഒരാൾ ചാരുകസാലയിൽ കിടക്കുന്നതു് എനിക്കു കാണായി.”
അവിടുത്തേപ്പറ്റി സാഹിത്യപഞ്ചാനനു തോന്നിയ അഭിപ്രായംകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“ഇത്രമാത്രം പാണ്ഡിത്യവും അനഹംഭാവവും സൗശീല്യവും ഉത്സാഹവും ഉണ്ടായിരുന്ന ഒരു കേരളകവിയെ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. അവിടുത്തേക്കു ഭാഷാവിഷയകമായുണ്ടായിരുന്ന ആധിപത്യം ഒന്നു പ്രത്യേകം തന്നെയായിരുന്നു” … … …“മലയാളമനോരമ മുഖേന അവിടുന്നു് ഇളക്കിയ സാഹിത്യസമീരണൻ എത്രമാത്രം ചുറ്റിയടിച്ചു എന്നു നോക്കുക. വസിഷ്ഠന്റെ കാമധേനുവിൽനിന്നു തുരുഷ്കാദിസൈന്യം പുറപ്പെട്ടതുപോലെ അവിടുത്തെ ഉത്സാഹശക്തിയിൽനിന്നു് എത്ര കവിപുംഗവന്മാരും എത്ര കവിദുർദുരുടന്മാരും ജനിച്ചു? ഭാഷയ്ക്കു് എന്തു കോലാഹലമായിരുന്നു! ശിവ ശിവ! ഇത്രമാത്രം മഹാനായ അവിടുത്തെ അപ്രാപ്തകാലമായ ചരമഗതി ആരെയാണു പരിതപിപ്പിക്കാത്തതു്! സമ്പൂൎണ്ണവികാസമാകാതെ ഞെരിഞ്ഞുപോയ മന്ദാരകുസുമമെന്നല്ലാതെ അദ്ദേഹത്തെ സങ്കല്പിക്കവയ്യ!”
ഫലിതം പറയുന്നതിലും പ്രവൎത്ത ിക്കുന്നതിലും അവിടുന്നു് അതികുശലനായിരുന്നു. ഒരിക്കൽ ആലത്തൂർ അനുജൻ നമ്പൂരിപ്പാടു് കുട്ടിയായിരിക്കുമ്പോൾ ചില ഉണ്ണിനമ്പൂരിമാരോടുകൂടി മുറ്റത്തിരുന്നു ഗോലി കളിച്ചുകൊണ്ടിരിക്കേ, വളരെച്ചടച്ചു് ഇരുനിറത്തിൽ ഒരാൾ അവിടെ കേറിച്ചെന്നിട്ടു് “എന്നെയും കളിക്കാൻ കൂട്ടുമോ” എന്നു ചോദിച്ചു. നമ്പൂരിപ്പാട്ടിലെ ചങ്ങാതിമാർ അദ്ദേഹത്തിനെ അറിയുമായിരുന്നു. അവർ ഒരു ഗോലി അദ്ദേഹത്തിനും കൊടുത്തു. അദ്ദേഹത്തിന്റെ ഉന്നം ഒരിക്കലും തെറ്റാതിരുന്നതുകണ്ടു് വിസ്മിതനായ നമ്പൂരിപ്പാടു് “ഇല്ലപ്പേരു് എന്താണു്” എന്നു സബഹുമാനം ചോദിച്ചതിനു് ‘ഇല്ലത്തേടത്തു് ഇട്ടിച്ചേന്നൻ ഭട്ടതിരി’യെന്നായിരുന്നു മറുപടി. അപ്പോഴാണു് അതു് കുഞ്ഞുകുട്ടൻ തമ്പുരാനാണെന്നു് ആലത്തൂരിനു മനസ്സിലായതു്. ചേന്നമംഗലത്തുവച്ചു് അവിടുന്നു് ഒരിക്കൽ തന്റെ സ്നേഹിതനായ ഒരു നമ്പൂരിയെക്കുറിച്ചു പെട്ടെന്നു്,
രത്നങ്ങളിൽ കാംക്ഷയാൽ
കൊണ്ടാടിബ്ബഹുുസേവകൂടിയൊടുവിൽ
സംബന്ധമായ് വാണിടും
ഉണ്ടാം രണ്ടുദിനങ്ങളിങ്ങനെയുടൻ
കുന്തം പിടിച്ചിടുമീ-
കുണ്ടാമണ്ടി, കുടത്തിലാക്കി മരുതു-
രാനെക്കുഴയ്ക്കുന്നുപോൽ.
എന്നൊരു ശ്ലോകമുണ്ടാക്കിച്ചൊല്ലി. തത്രസ്ഥന്മാരിൽ ഒരാൾ ‘ആനയോ’ എന്നു ചോദിച്ചതിനു് ‘കുന്തംപിടിക്കും’ എന്നു ഫലിതമായി സമാധാനം പറഞ്ഞു.
വേറൊരിക്കൽ ചെറിയ കൊച്ചുണ്ണിത്തമ്പുരാനോടുകൂടി അവിടുന്നു തൃശ്ശൂർ പൂരം കാണ്മാൻ പോയി. അവിടെ വെണ്മണി വൎണ്ണിച്ചിട്ടുള്ള മാതിരി,
ഗന്ധമേറുന്ന പൊന്നിൻ
താരോടും ചേൎത്തു കെട്ടിക്കളതരകനക-
ക്കോപ്പണിഞ്ഞപ്രദേശേ.”
ആൽത്തറയിൽ, ഒരു നവയുവതി ഇരിക്കുന്നതും, അവളുടെ ഭൎത്ത ാവു് കുറെ അകലെയായി നില്ക്കുന്നതും, ഫലിതപ്രയോഗചതുരന്മാരായ ജ്യേഷ്ഠാനുജന്മാർ കണ്ടു. ‘ഒരു നേരമ്പോക്കിനു വകയുണ്ടാക്കാം’ എന്നുകരുതി കൊച്ചുണ്ണിത്തമ്പുരാൻ അനുജനോടു പറഞ്ഞു: “ആ സ്ത്രീയുടെ അടുക്കൽചെന്നു വല്ലതും സംഭാഷണം ചെയ്വാൻ അവസരം ഉണ്ടാക്കൂ. നമുക്കു് ഒരു നേരംപോക്കു കാണാം.” അതനുസരിച്ചു് അവിടുന്നു പ്രസ്തുത തരുണിയെ സമീപിച്ചു് സരസസല്ലാപത്തിൽ ഏൎപ്പെട്ടു. അതിനിടയ്ക്കു് കൊച്ചുണ്ണിത്തമ്പുരാൻ ഭൎത്തൃ സമീപം ചെന്നിട്ടു്, “നോക്കൂ! ആ നമ്പൂരിയുടെ വിഡ്ഢിത്തം നോക്കൂ. സ്ത്രീകളായാൽ അല്പമെങ്കിലും ലജ്ജയും സങ്കോചവും വേണ്ടേ? ആ വിഡ്ഢിനമ്പൂരിയോടുകൂടി കുഴയുന്നതു കണ്ടില്ലേ? എന്നു പറഞ്ഞു. അതു കേട്ട മാത്രയിൽ അയാൾ ചൊടിച്ചുകൊണ്ടു് അങ്ങോട്ടു പാഞ്ഞു. തുടൎന്നു ണ്ടായ കലഹത്തിനിടയിൽ കുഞ്ഞുകുട്ടൻതമ്പുരാൻ അവിടെനിന്നു പിൻവലിഞ്ഞു. എന്നാൽ കലഹം മൂൎദ്ധന്യദശയിൽ എത്തുംമുമ്പു് ജ്യേഷ്ഠാനുജന്മാർ അവിടെ എത്തി അതിനെ ശമിപ്പിച്ചു.
കവിത തമ്പുരാന്റെ കൂടെപ്പിറപ്പായിരുന്നു. കത്തുകൾ എന്നല്ല സംഭാഷണംപോലും വൃത്തബന്ധത്തോടുകൂടിയിരിക്കും. പദ്യരൂപമായ തന്റെ കത്തുകൾക്കു ഗദ്യത്തിൽ മറുപടി അയയ്ക്കുന്നവരോടു കലഹിക്കപോലും അദ്ദേഹം ചെയ്യാറുണ്ടായിരുന്നു.
കവിതാപദ്ധതി കൈവെടിഞ്ഞിടൊല്ലേ.
എന്നും കവിയെ പ്രോത്സാഹിപ്പിച്ചിരിക്കുന്നതു നോക്കുക.
ഒറവങ്കര നമ്പൂരിയുടെ അച്ഛൻ ഇല്ലത്തു് ദീനംപിടിച്ചു കിടന്നിരുന്ന കാലത്തു് അദ്ദേഹത്തിനു പിതാവിന്റെ പരിചാരകത്വം വഹിക്കാനല്ലാതെ കവിത എഴുതാൻ സൗകൎയ്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ 1067 ഇടവം 13-ാം൹ അദ്ദേഹത്തിനു തമ്പുരാന്റെ ഒരു കത്തുകിട്ടി. അതിൽ പറഞ്ഞിരിക്കുന്നതെന്താണെന്നു നോക്കുക–
ല്ലെന്താണൊരാട്ടവുമനക്കവുമില്ലയല്ലൊ
ഉന്താനൊരാളരികിലില്ലതുകൊണ്ടു കാവ്യ-
ചിന്താവിലാസമിഹ തീരെ വെടിഞ്ഞിടുന്നോ?
ന്നുന്മേഷമുള്ള സമയം കളയൊല്ല തെല്ലും
ഇമ്മാതിരിക്കവികൾ മൗനമെടുത്തിരുന്നാൽ
ബ്രഹ്മാവു ഹന്ത! പിടിയാത്തവനെന്നുവന്നൂ.
നല്ല കവിത ആരെഴുതിയാലും അദ്ദേഹം ഹൃദയംഗമമായി അഭിനന്ദിച്ചുവന്നു. ‘ഹൃദയംഗമമായി’ എന്നു ഞാൻ പറഞ്ഞതു് ഇന്നു ചില കവിപുംഗവന്മാർ ‘ഇവൻ തുലഞ്ഞുപോകണേ’ എന്നു മനസ്സിൽ വച്ചുകൊണ്ടു ലോകരെ ബോധിപ്പിക്കാനായി ചെയ്യുന്ന അനുമോദനമല്ലെന്നു കാണിപ്പാൻവേണ്ടി മാത്രമാകുന്നു. ഒരുദാഹരണം പറയാം. ഞാൻ വായിൽതോന്നിയതു കോതയ്ക്കു് പാട്ടു് എന്ന മട്ടിൽ ചിലതൊക്കെ എഴുതിവിടാറുണ്ടു്. ആരുടേയും സൎട്ടിഫിക്കേറ്റിനു അപേക്ഷിക്കാറുമില്ല. ഒരു മഹാൻ എന്റെ ഒരു കൃതിയേപ്പറ്റി, ഞാൻ അപേക്ഷിക്കാതെതന്നെ ‘ആകാശംമുട്ടെ സ്തുതിച്ചു്’ ഒരു അനുമോദനം അയച്ചുതന്നു. എന്നെ എങ്ങനെയോ ഉപദ്രവിക്കാനുള്ള വട്ടമാണിതെന്നു ഞാനും ഗ്രഹിച്ചു. അതുപോലെ തന്നെ പറ്റി. ഒരു സഹൃദയൻ മലയാളപ്രസിദ്ധീകരണവകുപ്പിലേക്കു് എന്റെ അറിവുകൂടാതെതന്നെ എന്റെ പേർ നിർദ്ദേശിച്ചു. “അയാൾക്കു മലയാളമറിയാമോ?” എന്നായിരുന്നു ആ മഹാന്റെ മറുപടി. അങ്ങനെ എന്റെ പേർ നിൎദ്ദേശിച്ച ആളിനോടു് പ്രസ്തുത മഹാൻ ഒരു മാസത്തേക്കു മിണ്ടിയതുമില്ല. ഇതു് ഈയിടെ സംഭവിച്ച ഒരു കാൎയ്യമാണു്. കുഞ്ഞുകുട്ടൻ തമ്പുരാനു് മനസ്സിലൊന്നു്, വാക്കിൽ വേറൊന്നു്, പ്രവൃത്തിയിൽ മറ്റൊന്നു് എന്ന സമ്പ്രദായമേ വശമില്ലായിരുന്നു.
ഞങ്ങളും നിങ്ങളുമൊന്നിച്ചു പൊങ്ങണം.
എന്നു ജസ്റ്റീസ് ഗോവിന്ദപ്പിള്ള അവൎകൾ ഒരിക്കൽ സംഗതിവശാൽ പ്രസ്താവിച്ചതുപോലെ ആയിരുന്നു അവിടുത്തേ മനോഗതി. ഔദ്ധത്യം അവിടുത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ലക്ഷണാസംഗം എന്ന നാടകം അയച്ചുകൊടുത്തിട്ടു് അവിടുന്നു് 1075 മീനം 26-ാം തീയതി ശങ്കുണ്ണിയ്ക്കയച്ച ഒരു കത്തിൽ പറഞ്ഞിരിക്കുന്നതു നോക്കുക:
തീരെക്കാട്ടാതെ വാക്യപ്പടിയെഴിതിയനിൻകത്തു കയ്പറ്റിനേൻ ഞാൻ
ദാരിദ്ര്യം വന്നുപോയോ നവനവകവിതാനൎമ്മനിൎമ്മാണസമ്പദ്
ഭൂരിദ്രവ്യസ്ഥനാകും തവ കഠിനമെടോ ക്ഷാമകാലം കടുപ്പം.
ചില വങ്കപ്രഭുക്കന്മാരെപ്പോലെ ‘ഞാൻ ഞാൻ’ എന്നു സദാധ്യാനിച്ചുകൊണ്ടിരിക്കാതെ അദ്ദേഹം എത്രയോ ആളുകളെ കവിതാമാൎഗ്ഗത്തിൽ പ്രവേശിപ്പിച്ചു സമൎത്ഥ രാക്കി വിട്ടിരിക്കുന്നു. ശങ്കുണ്ണി അവർകൾതന്നെയും അദ്ദേഹത്തിനു വളരെ കടപ്പെട്ടിരുന്നു. 1065–കൎക്കടകം 2-ാംതീയതി അയച്ച കത്തിൽ ഇങ്ങനെ പറഞ്ഞുകാണുന്നു–
തഞ്ചുംമാതിരി രണ്ടുവട്ടമതുടൻ വാങ്ങിച്ചു വായിച്ചുഞാൻ
തഞ്ചംനോക്കി രസത്തിനായ് പറകയല്ലൊന്നാന്തരന്തന്നെയായ്
നെഞ്ചിൽ കിഞ്ചന ശങ്കവേണ്ടയിഭവാൻ ഗ്രന്ഥങ്ങളുണ്ടാക്കണേ.
സ്വാന്തം മേടിച്ചുവച്ചീടിന മമത നടിച്ചെന്നു ചൊല്ലേണ്ടതുണ്ടോ?
ഏതും മഞ്ജുത്വമേറും കവിപദപദവീവാസസമാഹാത്മ്യനിത്യ-
ഭ്രാന്തന്മാരായവൎക്കിപ്പരിചയമതുകൊണ്ടെന്തുമോതാവതല്ലേ?
ഈ കത്തായിരുന്നു ശങ്കുണ്ണിയെ കാവ്യരചനയ്ക്കായി പ്രേരിപ്പിച്ചതു്. അതേ മാസംതന്നെ 26-ാം തീയതി എഴുതിയ കത്തിൽ–
ഗന്ധത്തക്കിടിചൊല്ലുമായതുകണക്കല്ലെന്നൊഴിക്കുന്നതോ?
എന്നു തന്റെ പ്രാൎത്ഥ നയെ ഒന്നുകൂടി ബലപ്പെടുത്തിയിരിക്കുന്നു.
1074 ചിങ്ങം 24-ാംതീയതിയിലെ കത്തിനു്,
മെച്ചമൊടാരും തൊടാതിരിപ്പില്ലേ?
സ്വച്ഛകവിതിലകതാനതു-
മിച്ഛകലൎന്നൊന്നു ഭാഷയാക്കാമോ
നിലയാതിജ്ജനമിട്ട പദ്യസാരം
ഉലയാതിഹ കാട്ടിനേൻ വിചാരം
തലയാട്ടിദ്രുതമേറ്റമണയ്ക്ക പാരം
നിയ്യാളുമുണ്ടേ തവ പിന്നിലെന്നും
കയ്യാദ്യമേ വയ്ക്കുക താങ്കൾ പിന്നെ-
ചെയ്യാം സഹായപ്പണിയൊക്കെയും ഞാൻ
എന്നും 1082-ലെ കത്തിൽ–
വരാതിസൽക്കവേ വീഴ്ചവരാതേ ഭാഷയാക്കെടോ
അടിച്ചുമാറ്റൂ കാണട്ടെ പഠിച്ചുള്ളൊരു കൗശലം.
കവിയുംമാതിരി കയ്യിലൊത്തിരിക്കെ
ഗുണജ്ഞ തെറ്റിങ്ങനെയല്ലതാനും
ക്ഷണംപറഞ്ഞീടണമിങ്ങുകാട്ടി-
യിണക്കിലേ മേൽപിഴതീൎന്നു കിട്ടു.
ന്നല്ലോ കണ്ടുവരുന്നതെന്നുകരുതിക്കൊണ്ടിന്നു മിണ്ടായ്കിലോ
ചൊല്ലാം ഞാനൊരു തെറ്റുപറ്റുമറിവുണ്ടാവില്ല ചോടുള്ളവ-
ർക്കെല്ലാം കാവ്യഗുണത്തെ ശിക്ഷയിതുകൊണ്ടഭ്യാസമെന്നല്ലയോ.
മറ്റൊരു കത്തിൽ–
നയത്തിലുണ്ടാക്കിയ പദ്യമെല്ലാം
അയി സ്വയം പാൎത്ത ിതു തെറ്റുകണ്ടാൽ
വയസ്യ നമ്മോടു വചിച്ചിടേണം.
എന്നപേക്ഷിച്ചിരിക്കുന്നു. ഒരിക്കൽ ശങ്കുണ്ണി അവിടുത്തെ കവിതയിൽ ഒരു തെറ്റു ചൂണ്ടിക്കാണിച്ചപ്പോൾ അവിടുന്നു പറഞ്ഞതു്–
പെട്ടുപോയ കുറവൊക്കെയും സഖേ
തട്ടിനീക്കിയഥ വേണ്ടപോലെയാ-
ക്കീട്ടുവേണ്ടപടി ചെയ്തു കൊൾകെടോ.
എന്നായിരുന്നു. അനവധാനത്താൽ ആർക്കും തെറ്റുപറ്റിപ്പോകാവുന്നതാണു്. ആ തെറ്റിനെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതിനെ ശരിയാക്കാനായി മൎക്കടമുഷ്ടിപിടിക്കുന്നതും തെറ്റു ചൂണ്ടിക്കാണിക്കുന്നവരോടു് ആജന്മവൈരം കൈക്കൊള്ളുന്നതും പരിഹാസജനകമാണല്ലോ. അവിടുന്നു ശങ്കുണ്ണിയെ ഉപദേശിച്ചിരിക്കുന്നതു നോക്കുക.
പ്രസൂനസംഭാരശകാരവൎഷം
രസജ്ഞനാകുന്ന ഭവാനു നല്ല
രസം ജനിക്കുന്നതിനായ് വരട്ടെ.
പ്രകാരം കൈക്കൊണ്ടീടണമതുനമുക്കാദരവൊടും
സകാരുണ്യം ചൊല്ലാത്തവരൊടു സഖേ വൈരകണികാ-
വികാരം വിട്ടേറ്റീടുകവികട നിസ്തൎക്കവിധിയും
ഔന്നത്യരഹിതനെങ്കിലും അവിടുത്തേയ്ക്കു് ആത്മവിശ്വാസത്തിന്റെ തള്ളിച്ച വേണ്ടുവോളമുണ്ടായിരുന്നു. ആ തള്ളിച്ച ഒന്നുകൊണ്ടാണു് അവിടുന്നു പതിനൊന്നുപേൎക്കു് അഞ്ചുകൊല്ലംകൊണ്ടു ചെയ്യാവുന്ന ഒരു ജോലിയെ ഒരാൾക്കു് എത്ര കൊല്ലംകൊണ്ടു തീൎക്കാമെന്ന ചോദ്യത്തിന്റെ ഉത്തരത്തെ തെറ്റിച്ചതു്. ആ തള്ളിച്ചതന്നെയാണു്–
ധൃതിയിൽ ഭാഷയിലാക്കി വിട്ടിടേണം
മതിയായ കവീന്ദ്രർ പിന്തുണച്ചാ-
ലതിനീ ഞാൻ തലകാട്ടിയേറ്റുനില്ക്കാം.
ചേരുംവിധം ഞാൻ കഴിയുന്നപോലെ
താരുണ്യഗൎവ്വാൽപറയുന്നതല്ലാ
നേരുള്ളതോതാം പടുവേലചെയ്യും.
എന്നിങ്ങനെ അദ്ദേഹം 1082 വൃശ്ചികം 6-ാംതീയതി ശങ്കുണ്ണിയ്ക്കയച്ച കത്തിൽ പ്രകാശിപ്പിച്ചിരിക്കുന്നതു്.
മടിയില്ലായ്മയായിരുന്നു അവിടുത്തെ വിജയത്തിനു ഹേതു. അവിടുത്തേയ്ക്കു ഗുരുവും ജ്യേഷ്ഠനുമായ വെണ്മണി മഹൻനമ്പൂരിപ്പാട്ടിലേക്കുറിച്ചു വലിയ ബഹുമാനമുണ്ടായിരുന്നെങ്കിലും “സ്വതേതന്നേ ശുദ്ധക്കുഴിമടിയനാം വെണ്മണിമഹൻ” എന്നുള്ള തന്റെ അഭിപ്രായത്തെ മറച്ചുവച്ചിരുന്നില്ല. ആ മടിയെ ആട്ടിപ്പായിക്കുന്നതിനായിട്ടാണു് ഒരിക്കൽ–
പത്രികയ്ക്കുള്ളിലേറ്റം
കൂടും കോമാളിഭാവത്തൊടുമെഴുതിയതി-
ന്നുത്തരം സത്വരം താൻ
ചാടും തേനൊത്തപദ്യപ്പടി വടിവിലയ-
ച്ചീലതെന്നാകിലുണ്ടാ-
യീടും മാനക്ഷയം മത്സരികളിലനിശം
വേണമാണുങ്ങളായാൽ.
എന്നു മഹൻനമ്പൂരിപ്പാട്ടിലേയ്ക്കു് അവിടുന്നു് എഴുതിവിട്ടതു്. അതുപോലെ അവിടുന്നു മറ്റൊരിക്കൽ–
മടിയേറും കവിതയെ വെടിയേണ്ടുന്നവട്ടമോ?
എന്നും, മറ്റൊരിക്കൽ–
ചേലൊത്തഷ്ടികഴിച്ചു കിഞ്ചന വടക്കോട്ടൊന്നിറങ്ങീടണം
പാലൊത്തീടിന പദ്യമിത്തിരികൃതിച്ചൊപ്പിച്ചുമോതീടണം
മേലാത്തക്കിടിയും പറഞ്ഞു തിരിയെപ്പാഞ്ഞിങ്ങു പോന്നീടണം.
ത്തെങ്ങനെ കാവ്യം കവീന്ദ്ര തീൎക്കു ംതാൻ?
ഭംഗിനടിച്ചുനടപ്പതി-
നിങ്ങനെ ദൈവം തടസ്സമാകാഞ്ഞാൽ.
എന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയെ താക്കീതു ചെയ്തിരുന്നു.
നല്ല മലയാളത്തിൽ സൽക്കാവ്യങ്ങൾ രചിച്ചു് ഭാഷയുടെ ദാരിദ്ര്യം തീൎക്കണമെന്നായിരുന്നു അവിടുത്തെ ഏകവ്രതം. അവിടുന്നു് അനേകം കവിതാപ്രസ്ഥാനങ്ങൾ ഭാഷയിൽ വെട്ടിത്തുറന്നുവെന്നു പറയാം.
ക്രമക്കണക്കേ ശരണം ജനങ്ങൾ
സമസ്തവും സമ്മതിയാതെ കണ്ടീ-
സമൎത്ഥ നോതീല്ലൊരു വാക്കുപോലും.
എന്നാണു കൊച്ചുണ്ണിത്തമ്പുരാൻ അവിടുത്തെ ഉപദേശിച്ചിരുന്നതു്. ഗുരുവായ വെണ്മണി മഹൻനമ്പൂരിപ്പാടും ‘നല്ലഭാഷ’ കൊണ്ടു കൈകാൎയ്യം ചെയ്തിരുന്ന ആളായിരുന്നല്ലോ. മികച്ച സംസ്കൃതപണ്ഡിതനായിരുന്നിട്ടും ഭാഷയെ സംസ്കൃതത്തിന്റെ പിടിയിൽനിന്നും മോചിപ്പിക്കാനാണു് അവിടുന്നു ശ്രമം ചെയ്തതു്.
ആദ്യമായി പച്ചമലയാളത്തിൽ എഴുതി ‘നല്ല ഭാഷാ’ പ്രസ്ഥാനത്തിനു് മാൎഗ്ഗദർശകനായി ഭവിച്ചതു് അവിടുന്നായിരുന്നു. ഈ ശ്ലോകങ്ങൾ കണ്ടിട്ടു പച്ചമലയാളത്തിൽ ഒറ്റശ്ലോകങ്ങൾ രചിക്കാനല്ലാതെ വിപുലമായ ഒരു കൃതി ചമയ്ക്കുന്ന കാൎയ്യം അസാദ്ധ്യമാണെന്നു വിദ്യാവിനോദിനി പത്രാധിപരും സരസഗദ്യകാരനും നല്ല നിരൂപകനും ആയിരുന്ന സി. പി. അച്യുതമേനോൻ അഭിപ്രായപ്പെടുകയും ആ അഭിപ്രായം ശരിയല്ലെന്നു കാണിപ്പാനായി അവിടുന്നു ‘നല്ല ഭാഷ’ എന്നൊരു കാവ്യം രചിക്കയും ചെയ്തു.
പ്രാസപ്രയോഗവിഷയത്തിൽ അവിടുന്നു് കേ. സി–യ്ക്കു എതിരായിരുന്നു. പ്രാസപ്രയോഗനിയമം അനുഷ്ഠിക്കാതെ ശ്ലോകമെഴുതാനായിരുന്നു അവിടുത്തേയ്ക്കു വിഷമം. ആ വിഷമം കേ. സി-യ്ക്കും നേരിട്ടിരുന്നുവെന്നു കേശവീയത്തിന്റെ ഏതു ഭാഗം വായിച്ചുനോക്കിയാലും അറിയാം.
ഖണ്ഡകാവ്യപ്രസ്ഥാനത്തിലും അവിടുന്നുതന്നെ മാൎഗ്ഗദൎശകത്വം വഹിച്ചു. മൂന്നുനാലും സരസങ്ങളായ ഖണ്ഡകാവ്യങ്ങളെങ്കിലും അദ്ദേഹത്തിന്റെ കൃതികളായിട്ടു ചൂണ്ടിക്കാണിപ്പാൻ കഴിയും. അക്കൂട്ടത്തിൽ ഒന്നാണു് “ശരസേതുഭംഗം” ഒന്നാന്തരം അവസ്ഥിതി, വൎണ്ണനകളുടെ പരിമിതത്വം, രസഭാവങ്ങളുടെ നൈരന്തൎയ്യം:ഇങ്ങനെ ഗീതികാവ്യത്തിന്റെ ഗുണങ്ങൾ അതിൽ പൂൎണ്ണമായി കാണുന്നു. പാലുള്ളിചരിതം, കുലുക്കമില്ലാവൂർ ഗൃഹം, കൂടൽമാണിക്യം മുതലായവയും നല്ല ഖണ്ഡകാവ്യങ്ങളാണു്.
മഹാഭാരതം കൂടാതെ അദ്ദേഹം പതിനഞ്ചോളം കാവ്യങ്ങളും, പത്തിരുപതു ചെറുകവനങ്ങളും, ഇരുപതു നാടകങ്ങളും രചിച്ചിട്ടുണ്ടു്. അവയെ ഏഴു വാല്യങ്ങളായി പി. വി. കൃഷ്ണവാരിയർ അവർകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ശാകുന്തളം അദ്ദേഹം തൎജ്ജ മചെയ്തതായി പറയുന്നുണ്ടെങ്കിലും അതിനു തെളിവില്ല.
പിന്നെട്രാജിഡിതൻവിധത്തിലഴകാണ്ടുള്ളോരു സദ്രൂപകം
എന്നിത്യാദികൾ തൎജ്ജ മയ്ക്കുമെഴുതി തീൎക്കാനുമായിബ്ഭവാൻ
നന്നായ്യത്നമെടുത്തതെന്തു മുഴുവൻ തീൎന്നോ ഗുണാംഭോനിധേ?
എന്നു ശങ്കുണ്ണി അവർകൾ തമ്പുരാനു് അയച്ചിട്ടുള്ള ഒരു കത്തിൽ കാണുന്നതിനാൽ കുമാരസംഭവം അവിടുന്നു തൎജ്ജ മചെയ്തു കാണണമെന്നു വിശ്വസിക്കാം. 1068-ൽ മദ്രാസിൽനിന്നയച്ച ഒരു കത്തിൽ “ഞാനിപ്പോൾ ട്രാജിഡി ഇംഗ്ലീഷ് നാടകച്ഛായയിൽ സംസ്കൃതനാടകസമ്പ്രദായം വിടാതെ ഒന്നു നിൎമ്മിപ്പാൻ വിചാരിപ്പാൻ ഭാവിപ്പാൻ തുടങ്ങുവാൻ ഉത്സാഹിക്കുവാൻ നോക്കുവാൻ ആരംഭിക്കുന്നതിനു ഒരുങ്ങുന്നതിനു മോഹിക്കുന്നതിനു് ആഗ്രഹിക്കുന്നു” എന്നെഴുതിയിരുന്നു. അതു മാണിക്യസാരൻ എന്ന നാടകമാണെന്നു വിചാരിക്കാം. പൂൎത്ത ിയായിട്ടുണ്ടോ എന്തോ? അതിനുംപുറമേ മലയാളകവിചരിത്രമെഴുതണമെന്നു മോഹമുള്ളതായി പലേ കത്തുകളിലും പ്രസ്താവിക്കുന്നതിനാൽ അതും എഴുത്തുടങ്ങുകയോ അഥവാ പൂൎത്ത ിയാക്കുകയോ ചെയ്തുകാണണം.
ദക്ഷയാഗശതകം മണിപ്രവാളം 1065-ൽ പൂൎത്ത ിയായി. ലക്ഷണാസംഗം, ഫൽഗുനവീൎയ്യം, നളചരിതം എന്നീ നാടകങ്ങൾ 1066-ൽ പൂൎത്ത ിയായെന്നു തോന്നുന്നു. അവയിൽ നളചരിതം 1066 വൃശ്ചികത്തിൽ എറണാകുളത്തുവച്ചു് ആറര മണിക്കൂർകൊണ്ടു പത്തങ്കങ്ങളിൽ എഴുതിയ ഒരു നാടകമാകുന്നു. അതിൽ മുന്നൂറു ശ്ലോകങ്ങളോളമുണ്ടുതാനും. ഗംഗാവതരണം നാടകം 1067-ലെ കവിസമാജത്തിനു രചിച്ചതും സമ്മാനത്തിനർഹമായതുമായ നാടകമാണു്. അതുപോലെ സ്യമന്തകം നാടകവും ഒരു ദ്രുതകവനംതന്നെ.
1066-ൽ രചിക്കപ്പെട്ട ചന്ദ്രിക മലയാളത്തിലുള്ള ഉത്തമനാടകങ്ങളിൽ ഒന്നുതന്നെയാണു്. അക്കൊല്ലത്തിൽ നിൎമ്മിക്കപ്പെട്ട മധുരായാത്രയും ഒരു സരസകൃതിതന്നെ.
തുപ്പൽകോളാമ്പി രാമക്കുറുപ്പുമുൻഷിയെ പരിഹസിച്ചു രചിച്ച ഒരു ദ്രുതകവനമാകുന്നു. അതിസരസമായിരിക്കുന്നു. 1068-ൽ തുടങ്ങിയ ആശ്ചൎയ്യചൂഡാമണി തൎജ്ജ മയും അക്കൊല്ലംതന്നെ പൂൎത്ത ിയായി. 1072-ൽ ഹാംലെറ്റുനാടകം തൎജ്ജ മ ചെയ്തു. ആ കൃതിയെപ്പറ്റി അവിടുത്തേയ്ക്കു വലിയ തൃപ്തിയില്ലായിരുന്നു എന്നു് അവിടുന്നു് 72 ചിങ്ങം 14-ാംതീയതി ശങ്കുണ്ണി അവൎകൾക്കെഴുതിയ,
റ്റൊരുമട്ടച്ചടിതീർന്നു വാശിയായി
വരുമായതു വൈകിടാതെ നിൻകൺ-
പെരുമാറ്റത്തിനു പത്തുനാളിനുള്ളിൽ
ശ്ലോകപ്പാടുമതിന്റെ ഗദ്യരചനാ ഭേദങ്ങളെപ്പാടുമേ
ലോകത്തിൽ ജനസമ്മതത്തിനുതകാത്തിംഗ്ലീഷുനാമങ്ങളും
പാകത്തിൽപ്പെടുകല്ല ശുദ്ധമലയാളക്കാൎക്കതെന്നേവരൂ.
എന്നീ പദ്യങ്ങളിൽനിന്നും, 1077 ചിങ്ങം 13-ാംതീയതി കേ. സിയ്ക്കയച്ച കത്തിലെ–
“ഹാംലെറ്റു തൎജ്ജ മ അയച്ചുതരണമല്ലൊ. ഇതു എന്റെ കവിതയാണെന്നുള്ള വിചാരത്തോടു വായിക്കയില്ലെങ്കിൽ അയച്ചുതരാൻ വിരോധമില്ല. വാസ്തവം പറയുന്നതായാൽ ആ പുസ്തകം വായിച്ചുനോക്കാതിരിക്കുന്നതാണു് നമുക്കധികം രസം” എന്ന ഗദ്യഭാഗത്തിൽനിന്നും വ്യക്തമായിക്കാണാം. ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അതു വായിച്ചിട്ടുണ്ടു്. Eyes like Carbuneli എന്നതിനെ തെറ്റായി “പ്രമേഹക്കുരുപോലുള്ള കണ്ണു്” എന്നു തൎജ്ജ മചെയ്തിരുന്നതായി ഇപ്പോഴും ഓൎക്കുന്നുണ്ടു്. 1076-ൽ രചിക്കപ്പെട്ട മാനവിക്രമവിജയം നാടകത്തെപ്പറ്റി കവി ഇങ്ങനെ പറയുന്നു.
വിജയാഭിധമായ നാടകമൊരെണ്ണം
വികടസരസ്വതിയുടെയൊരു
വിളയാട്ടംപോലെ ഞാൻ തീൎത്തേ ൻ.
അക്കൊല്ലംതന്നെ കാദംബരീകഥാസാരഭേദം ഭാഷപ്പെടുത്താൻ നോക്കീട്ടു് അവസരക്കുറവിനാൽ ആ ജോലി തല്ക്കാലം നിറുത്തിവച്ചു. കേരളചരിത്രം എഴുതുന്നതിനുള്ള ഒരുക്കം നേരത്തേ തുടങ്ങിയിരുന്നു. 1078 ചിങ്ങം 24-ാംതീയതി എഴുതിയ ഒരു കത്തിൽ ശങ്കുണ്ണിഅവർകളോടിങ്ങനെ പറഞ്ഞിരിക്കുന്നു:
നന്നായ്ത്തിരഞ്ഞു പലവൃദ്ധഗൃഹങ്ങൾതോറും
തന്നാൽപ്പെടുന്നപടിവിട്ടു പറഞ്ഞിളക്കം
തന്നാൽ പെരുത്തു ഗുണമാം കിടയായ്കിൽ വേണ്ട.
കൂറുള്ളിളംപതിഗൃഹത്തിലുമൊന്നുചൊല്ലു
പേരുള്ള വല്ല വരിയോല കിടയ്ക്കുമെങ്കിൽ-
പ്പോരുള്ളകാലവിഷയത്തെളിവിന്നു കൊള്ളാം.
[8] നാരായണപ്രഭുഗൃഹത്തിലുമൊത്തവണ്ണം
ആരാൽ നടത്തുകയി [9] ‘ഭട്ടതിരി’സ്ഥലത്തു-
മാരാഞ്ഞുനോക്കുക കിടച്ചതു ലാഭമല്ലേ.
ക്കോട്ടുള്ള മന്നവർ നടത്തിയ പോൎക്കളത്തിൽ-
പെട്ടുള്ളയോഗ്യർ നിയതം പഴമയ്ക്കു ചേർച്ച-
പ്പെട്ടുള്ള വല്ല കഥയും കിടയാതെയാമോ?
കിടപ്പതാഗ്രന്ഥവരിക്കുറിപ്പു കിടപ്പതിന്നങ്ങു തുനിഞ്ഞിരിപ്പു.
ഇങ്ങനെ കഴിയുന്നത്ര തെളിവുകൾ ശേഖരിച്ചുംകൊണ്ടാണു അവിടുന്നു കേരളം എഴുതാൻ തുടങ്ങിയതു്.
കൎണ്ണാന്തമായ് തെക്കുവടക്കു നീളെ
അന്യോന്യമംബാശിവർ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം
ശ്രീഭാൎഗ്ഗവൻ പണ്ടു തപഃപ്രഭാവ
സ്വാഭാവികപ്രൗഢിമ ദോൎബ ലത്താൽ
ക്ഷോഭാത്തലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേൾപ്പൂ.
കേരളചരിത്രത്തെ പ്രതിപാദിക്കുന്ന ഈ മഹാകാവ്യം മലയാളികളെല്ലാം വായിച്ചിരിക്കേണ്ടതാണു്. പക്ഷേ പൂൎത്ത ിയായില്ല. അതിനുമുമ്പേ ഹതവിധി അവിടുത്തെ അപഹരിച്ചുകളഞ്ഞു.
യാഥാസ്ഥിതികനായിരുന്ന കവി ക്രമേണ നവീനാശയങ്ങൾക്കു് അല്പാല്പം വഴങ്ങിത്തുടങ്ങി. അപ്പോഴുണ്ടായ ഖണ്ഡകൃതികളാണു് യുധിഷ്ഠിരശപഥം, യാത്രാദാനം, ഭീഷ്മസമാധി, സേതുഭംഗം, ഭീമയോഗം, നാരായണാസ്ത്രദാനം മുതലായവ.
ർക്കിടയിൽപ്പെട്ടൊരു ഭാൎഗ്ഗവവീരരാമൻ
ഇടനെഞ്ഞുകടുത്തു വാക്കുവല്ലാ-
തിടറിക്കൊണ്ടുപറഞ്ഞിതിപ്രകാരം.
ഭീഷ്മസമാധി
സമമങ്ങയ്ക്കുമെനിക്കുമീപ്രദേശം
കമലാവതി തന്നതാണിതെല്ലാം
കമലാക്ഷന്റെ കൃപാവിലാസമോൎക്കൂ.
യുധിഷ്ഠിരശപഥം
ശുകസന്ദേശത്തിന്റെയും കോകിലസന്ദേശത്തിന്റെയും ഹൃദ്യങ്ങളായ തൎജ്ജ മകളാണു്. മാൎത്ത ാണ്ഡവൎമ്മവിജയം നാടകം, ശ്രീവീരമാൎത്ത ാണ്ഡദേവന്റെ അപദാനങ്ങളെ വൎണ്ണിക്കുന്ന ഒരു നല്ല നാടകമാണു്. കാദംബരീകഥാസാരം, ക്രിസ്താബ്ദം എട്ടാംശതകത്തിലോ മറ്റോ ജീവിച്ചിരുന്ന അഭിനന്ദമഹാകവിയുടെ കൃതിയെ തമ്പുരാൻ എട്ടു സൎഗ്ഗങ്ങളിൽ തൎജ്ജ മചെയ്തിട്ടുള്ളതാകുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം.
പുല്കുവാനായി നീട്ടും
തൻകയ്യിൽകിട്ടിടാഞ്ഞിട്ടവളഴലൊടു നാ-
ണിച്ചു മോഹിച്ചുവാഴും
സങ്കല്പത്തിങ്കൽനിന്നും മുഷിയുകിലകല-
യ്ക്കങ്ങുപോയേയ്ക്കുമെന്നാ-
ശ്ശങ്കപ്പാടാൽ ഭവാനിൽപ്പരിഭവമവൾചൊ-
ല്ലില്ലതന്നുള്ളിലൊട്ടും.
ഹരിശ്ചന്ദ്രോപാഖ്യാനം സാമാന്യം വലിയ ഒരു കിളിപ്പാട്ടാണു്. പാന, ഗാഥ, കിളിപ്പാട്ടു് ഇത്യാദി എല്ലാ ദേശീയവൃത്തങ്ങളിലും അവിടുന്നു കൃതികൾ രചിച്ചിരുന്നു. ചില മാതൃകകളേ ഉദാഹരിക്കാം.
ല്ലേതുസൗഖ്യത്തിലില്ല സുഖം വേറെ
ഏതറിഞ്ഞെങ്കിൽ പിന്നെയറിവാനി-
ല്ലേതുമായതാ ബ്രഹ്മമെന്നോർക്കണം.
ഏതുകണ്ടെങ്കിൽ മറ്റൊന്നും കാണ്മാനി-
ല്ലേതുതാനായാൽ പിന്നെജ്ജനിയില്ല
അന്തമില്ലാത നിത്യമായേകമൊ-
ന്നെന്നതാപ്പരബ്രഹ്മമെന്നോർക്കണം.
വമ്പിയന്നോരു പൊന്മലവില്ലല്ലോ
നമ്പോ കേമദ്രുമയോഗമുണ്ടെന്നോ?
വിക്രമി മറ്റേ വിദ്വാനറുമുഖൻ
ആക്കേമൻ ഭൂതനാഥൻപോലയ്യപ്പൻ
കൂളിക്കൂട്ടത്തിൽ കൂത്താടുംകൂറ്റത്തി
പ്പാളിയാകട്ടിമ്മട്ടാണു കഷ്ടമേ.
കോലമെൻമനോദർപ്പണമധ്യത്തിൽ
നീലകണ്ഠകുമാര തെളിഞ്ഞൊന്നു
ചാലവേ കാണാറാക്കുവാൻ നോക്കുന്നേൻ:
ചേലിൽ മേല്പോട്ടു തൂർത്തുകെട്ടിബ്ഭംഗി
കോലിനമട്ടു ചുറ്റുമേ വട്ടത്തിൽ
പീലിക്കണ്ണു തിരുകും തിരുമുടി
മേലിലെന്നുള്ളിലൊക്കുമാറോർക്കുന്നേൻ.
വലയംചുറ്റിനതീൎത്ഥ യാത്രയിങ്കൽ
ചിലവിപ്രരൊടൊത്തു രാമസേതു-
സ്ഥലമെത്തീവിഭു തെങ്കടൽകരയ്ക്കൽ
നിരവേ നിൎഭരമാക്കുമാഴിനോക്കി
പരമാത്ഭുതഭാവമാൎന്നു നിന്നാ-
നരനാം, കീൎത്ത ികൊതിച്ചീടും കിരീടി
രുറവേശാതെ ദൃഢം തടുത്തുനിൎത്ത ി
ചിറകെട്ടിയ കോട്ട പാൎത്തു കണ്ടു
പുറമേ രാഘവകീൎത്ത ി മാലപോലെ.
കല്ലോലമാലകലരും കടൽദൂരെമാറ്റി
സ്വൎല്ലോകതുല്യമൊരു കേരളഭൂമിതീൎന്നു
സല്ലോകപാലക ഭൃഗുദ്വഹ കാത്തുകൊൾക.
പോകുവാൻ ‘തിങ്ക’ളൊക്കും
മാനം ‘ചൊവ്വാ’യ്വഹിക്കും ‘ബുധ’നതിമതിമാൻ
‘വ്യാഴ’തുല്യപ്രഭാവൻ
നൂനംപൊൻ ‘വെള്ളി’യെന്നീവക ‘ശനി’നിയതം
വിദ്യതാൻ വേണ്ടതിന്നീ-
ജ്ഞാനം മേ തന്നൊരച്ഛൻ കനിയണമിഹമേ
വെണ്മണിക്ഷ്മാസുരേന്ദ്രൻ.
തുള്ളിച്ചാടിക്കളിച്ചും തുരുതുരെയടിപി-
ന്നോട്ടൊരഞ്ചെട്ടുവെച്ചു
വള്ളിക്കൂടങ്ങൊഴിച്ചും വടിവൊടുഹയവും
വാശിവല്ലാതെവാച്ചും
തള്ളിക്കേറിപ്പിടിച്ചുന്തിടുമൊരുവടിവിൽ
തത്സമീപം ഗമിച്ചും
കള്ളംവിട്ടുല്ലസിച്ചും കളമൊടുകളിയാ-
ടുന്നു പാരം രസിച്ചും.
റ്റടുത്തുതോല്പിച്ചവർ കീഴടക്കവേ
കടുത്തു കംസൻ ഭടരംഗഭൂവിലേ-
യ്ക്കെടുത്തുചാടിക്കളിയാടി കൗതുകാൽ
ർന്നടങ്ങിനില്ക്കാതെതിരിട്ടു മുഷ്ടികൻ
മടങ്ങുമോ കംസനുമെന്നുസംശയം
തുടങ്ങുമാറങ്ങനെ മല്ലടിച്ചുതേ.
1. ആൎയ്യാശതകം. 2. സ്വയംവരമന്ത്രാക്ഷരമാല. 3. കിരാതരുദ്രസ്തവം. 4. ബഭ്രൂവാഹനവിജയം. 5. കിരാതാർജ്ജുനീയം. 6. സുഭദ്രാഹരണം. 7. ജരാസന്ധവധം 8. ദശകുമാരചരിതം.
കല്പിതകൃതികൾ 9. കവിഭാരതം. 10. ദക്ഷയാഗശതകം. 11. മദിരാശി യാത്ര. 12. അംഭോപദേശം (അച്ചടിച്ചിട്ടില്ല). 13. നല്ല ഭാഷ. 14. പാലുള്ളിചരിതം. 15. ഹംസസന്ദേശം. 16. തുപ്പൽകോളാമ്പി. 17. മംഗളമാല. 18. കേരളം (അഞ്ചുസൎഗ്ഗം). 19. സ്യമന്തകം നാടകം. 20. സന്താനഗോപാലം നാടകം. 21. ഗംഗാവതരണം നാടകം. 22. മാനവിക്രമവിജയം നാടകം. 23. ചന്ദ്രിക. 24. ലക്ഷണാസംഗം നാടകം. 25. നളചരിതം നാടകം. 26. മാൎത്ത ാണ്ഡവിജയം. 27. ചൊവ്വര കൃഷ്ണൻ. 28. വേട്ടയ്ക്കൊരുമകൻ (പാന). 29. വൈക്കത്തപ്പൻ (പാന) 30. ആത്മബോധം (പാന) 31. കൊടുങ്ങല്ലൂർ ഭഗവതി (കുറത്തിപ്പാട്ടു്). 32. അയോദ്ധ്യാകാണ്ഡം (തുള്ളൽ) 33. ഘോഷയാത്ര (കഥകളി) 34. രാധാമാധവയോഗം (വഞ്ചിപ്പാട്ടു്) 35. ദോഷവിചാരം (കിളിപ്പാട്ടു്) 36. ഷഷ്ടിപൂർത്തിമംഗളം(വഞ്ചിപ്പാട്ടു്).
37. കാദംബരീകഥാസാരം. 38. ശങ്കരാചാൎയ്യചരിതം. 39. ശുകസന്ദേശം. 40. കോകിലസന്ദേശം. 41. ചൂഡാമണി (നാടകം) 42. വിക്രമോർവശീയം (നാടകം) 43. ശാകുന്തളം (നാടകം) (അച്ചടിച്ചിട്ടില്ല) 44. ചന്ദ്രിക (വീഥി) 45. ഹാംലെറ്റു് (നാടകം) 46. ഒതല്ലോ(നാടകം) (അച്ചടിച്ചിട്ടില്ല) 47. മഹാഭാരതം. 48. ഹരിശ്ചന്ദ്രചരിതം. 49. ഭാഗവതം. 50. ബാലചികിത്സ. 51. ഭാഷാവ്യാകരണം (ക്രിയാകാണ്ഡം) 52. ശബ്ദാലങ്കാരം. 53. പല ഒറ്റശ്ലോകങ്ങളും ഖണ്ഡകാവ്യങ്ങളും.
കരുനാഗപ്പള്ളിത്താലൂക്കിൽപ്പെട്ട ചവറ എന്ന ദേശത്തു് ഒരു പ്രസിദ്ധ നായർകുടുംബമാണു് ‘അഴകം’. അവിടെ വിദ്വാൻ കുറുപ്പു തുടങ്ങിയ പണ്ഡിതപ്രകാണ്ഡങ്ങൾ പൂൎവ്വകാലം മുതല്ക്കേ ഉണ്ടായിരുന്നു. ആ പാരമ്പൎയ്യത്തെ അഭിമാനകരമാംവണ്ണം സംരക്ഷിച്ചുപോന്ന ഒരു വിശിഷ്ടകവിയായിരുന്നു അഴകത്തു പത്മനാഭക്കുറുപ്പു്. വിദ്വാൻകുറുപ്പിന്റെ പുത്രനായിരുന്ന കൃഷ്ണപിള്ളയായിരുന്നു ഗുരു. മഹാകാവ്യലക്ഷണങ്ങളെല്ലാം ഒപ്പിച്ചിട്ടു് ഭാഷയിൽ ഇദംപ്രഥമമായി രചിക്കപ്പെട്ട മഹാകാവ്യം അദ്ദേഹത്തിന്റെ രാമചന്ദ്രവിലാസമാകുന്നു. അതിൽ രഘുവംശം, മാഘം മുതലായ പ്രസിദ്ധ സംസ്കൃതകാവ്യങ്ങളിൽനിന്നു് പദ്യങ്ങൾ വിവൎത്ത നം ചെയ്തിട്ടുണ്ടെങ്കിൽ, ആ സംഗതി അദ്ദേഹംതന്നെ മുഖവുരയിൽ മുക്തകണ്ഠം സമ്മതിച്ചിട്ടുള്ളതാണു്. പരമാൎത്ഥ ത്തിൽ പ്രാചീന സംസ്കൃതകവികളെ ഉപജീവിക്കാത്ത ഒരു കവിയും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. പത്മനാഭക്കുറുപ്പു തുറന്നു പറഞ്ഞു. മറ്റുള്ളവർ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ മൗനം ദീക്ഷിച്ചുകളഞ്ഞു. അങ്ങനെയുള്ള അവർ തമ്മിലുള്ള വ്യത്യാസം. കാരണവന്മാരുടെ മുതൽ നമ്മൾ അനുഭവിക്കാനുള്ളതുതന്നെയാണല്ലോ. പ്രയത്നം ഒന്നും ചെയ്യാതെ അതുകൊണ്ടുമാത്രം ജീവിക്കുന്നതേ പരിഹാസ്യമായിരിക്കുന്നുള്ളു. അഴകത്തു കുറുപ്പിന്റെ കൃതിയിൽ സ്വതന്ത്രങ്ങളായ ആശയങ്ങൾ ധാരാളം ഉള്ളതിനാൽ ആ ദോഷം അദ്ദേഹത്തിനെ ബാധിക്കുന്നില്ല. മാതൃകയ്ക്കായി അഞ്ചാംസൎഗ്ഗത്തിൽനിന്നും ഏതാനും പദ്യങ്ങളെ ഉദ്ധരിക്കാം.
മ്മായാതന്ത്രപ്പെരുവലയിലുൾപ്പെട്ടു നട്ടംതിരിഞ്ഞു
ന്യായാപേതം പറയുമൊരു നിസ്സാരവാഗ്ജാലമെല്ലാം
പേയാണോൎത്ത ാലതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ.
ഖേദിച്ചപ്പോളതുതിരിയെ മീളുന്നതും നിഷ്പ്രമാണം
മോദിച്ചങ്ങുന്നതു സപദി വാങ്ങാത്തതും ദോഷമുള്ളം-
ഭേദിച്ചോതുംമൊഴിയെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ.
കൈവന്നീടും നിഖിലപുരുഷാൎത്ഥ ങ്ങളെന്നുണ്ടു ഞായം
ഏവം തൃക്കാലടവിൽ നടന്നിട്ടു രക്തം തളിപ്പാ-
നാവശ്യപ്പെട്ടതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ.
ക്കാലംഭൂപൻ ചപലതകളൊരോന്നിവണ്ണം പുലമ്പും
കോലംതാവും ധനുവിതുവഴങ്ങീടുമബ്ഭോഷ്കുകേട്ടി-
ന്നാലംബിച്ചിട്ടതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ
വൈധവ്യത്തിൽച്ചെറുതു ഭയമില്ലാത്ത കൊച്ചമ്മമൂലം
ബോധഭ്രംശം വരുമൊരു പിതാവിന്റെ ജീൎണ്ണിച്ചഗാത്രം
ഹേ ധന്യാംഗീ ഭവതിയുമുപേക്ഷിപ്പതന്യായമത്രേ.
ണ്ടാമോദമോടു മുനി ധാര കഴിച്ചതില്ല
ആ മംഗലക്രിയനടത്തി വടദ്രുമത്തി-
ന്റാമോദമാൎന്ന പയസാ തവ നന്ദനന്മാർ.
നൈഷാദ ദത്തപയസാ ജടപൂണ്ടു രാമൻ
ഭൂഷാഗണങ്ങളണിയേണ്ടൊരു മേനിമേലാ-
വേഷപ്പകർച്ച നിരൂപിക്കിൽ നടുങ്ങുമുള്ളം.
ചെമ്പിച്ചു സീതയുടെ പാദനഖങ്ങളയ്യോ
തൽപ്രാണനാഥനൊടു കാട്ടിൽ നടക്കയാല-
ന്നിമ്പംതദീയവദനേ കുറയാതിരുന്നു.
നാണിച്ചിടാതവൾ ചവുട്ടിനടക്കയാലേ
പ്രീണിച്ചിടാതെ ജനയിത്രി ഗുരുത്വഭംഗം
കാണിച്ചകാലിനൊരു നൊമ്പലമേകിയോവാൻ?
ന്നണ്ണൻപരം മതിമയങ്ങിയുറങ്ങിയപ്പോൾ
കണ്ണുംമിഴിച്ചലമുറക്കമൊഴിഞ്ഞു കാക്കൽ
തിണ്ണംമുദാ സഹജനായുധമേന്തിനിന്നാൻ.
ആകപ്പാടെ നോക്കിയാൽ രാമചന്ദ്രവിലാസം ഭാഷയ്ക്കു് ഒരു അമൂല്യസ്വത്തുതന്നെയാണു്. ആരെന്തുപറഞ്ഞാലും ഭാഷാമഹാകാവ്യത്തിന്റെ ഉപജ്ഞാതാവു പത്മനാഭക്കുറുപ്പുതന്നെയാകുന്നു. പദഘടനയുടെ സൗഷ്ഠവം, രീതിയുടെ സാരള ്യം, സന്ദൎഭാനുഗുണമായ രസങ്ങളുടെ സന്നിവേശം, ശബ്ദശുദ്ധി മുതലായ ഗുണങ്ങൾ പ്രചുരമായിരിക്കുന്ന ഈ കാവ്യത്തെ മലയാളികൾ എന്നും ആദരിക്കതന്നെ ചെയ്യും.
ഇതുകൂടാതെ ഗന്ധൎവ്വവിജയം ആട്ടക്കഥ, തുലാഭാരശതകം മുതലായി വേറെയും ചില കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
സൂയോധനോ മന്മഥ വേശിതാശയയഃ
വസന്തസമ്പൂരിതപുഷ്പവാടികാം
സമേത്യജായാം നിജഗാദസുന്ദരീം.
മഞ്ജുളാംഗി കേൾക്ക ബാലെയഞ്ജസാ മേ വാചം
മോഹനമുദ്യാനമിതു മോഹനീയ ശീലേ!
കോകിലകേകാരവത്താൽ ഭാഗധേയമേറ്റം. കുഞ്ജ
മാലതീവവളർത്തുന്നു മാലതീശരണം
അംഗജകേളിക്കു വരികിങ്ങു മൽ സവിധേ
മംഗലം നൽക മമ മംഗലാംഗി ബാലേ. കുഞ്ജ
രരേരാശു ശരീര ശീഃ
ശ്രീരാശിതാ ശരാരീശ
ശൂരശ്ശൗരിശിരശശ്ശീ.
ശരങ്ങളാൽ ശത്രശരീരമഞ്ജസാ
വിളങ്ങിടും രാഘവ ശൂരനാം ഭവാൻ
മഹാച്യുതാകാരനഹോ മഹോജ്ജ്വലൻ.
‘ഭൈമീക്ഷിതി’ എന്നു സംസ്കൃതത്തിൽ പറഞ്ഞുവരുന്ന കടത്തനാട്ടു രാജ്യത്തിലെ രാജക്കന്മാരും രാജ്ഞിമാരും ഇതരരാജസ്വരൂപങ്ങളിലെ അംഗങ്ങളെപ്പോലെതന്നെ ഭാഷാപോഷണവിഷയത്തിൽ സദാ വ്യഗ്രരായിവൎത്ത ിച്ചുപോന്നു. അവരെല്ലാം പണ്ഡിതന്മാരേയും കവികളേയും പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ ജാഗരൂകന്മാരുമായിരുന്നു. 1040-ാമാണ്ടു മരിച്ചുപോയ വാസുനമ്പി ഒരു കടത്തനാട്ടു് ഉദയവൎമ്മരാജാവിന്റെ ആശ്രിതനായിരുന്നല്ലോ. ആ രാജാവിനെയാണു് പ്രസ്തുത കവീന്ദ്രൻ:
ത്യനഹം വീരതായാ-
മൗദാൎയ്യേ കല്പദാരൂയതി ‘ഹര’യതിയഃ
പ്രാഭവേ ച പ്രതാപേ
സോയം സൽക്കീൎത്ത ിസമ്പൂരിത സകലഹരി-
ന്മണ്ഡലഃപുണ്യശാലീ
ശ്രീഭൈമിക്ഷോണിസമ്രാഡുദയ നരപതിർ-
ഭാതി പാണ്ഡിത്യശാലീ.
എന്നു വൎണ്ണിച്ചിട്ടുള്ളതു്.
കേരളഭോജരാജൻ എന്ന സ്ഥാനത്താൽ അലംകൃതനായ മറ്റൊരുദയവൎമ്മരാജാ അടുത്തകാലത്തു ജീവിച്ചിരുന്നു. അദ്ദേഹം 1062 കൎക്കടകത്തിൽ ജനിച്ചു. കുരുമംഗലത്തു പരമേശ്വരൻ നമ്പൂരിയായിരുന്നു ഗുരു. അദ്ദേഹം പ്രശസ്തപണ്ഡിതനായിരുന്നതിനു പുറമേ കവിയുമായിരുന്നു. കവിതകളിൽ അധികവും സംസ്കൃതത്തിലായിരുന്നെങ്കിലും അദ്ദേഹം ഭാഷയെ പ്രോത്സാഹിപ്പിക്കാതിരുന്നിട്ടില്ല. ഇംഗ്ലീഷുഭാഷയും അദ്ദേഹത്തിനു നല്ലപോലെ വശമായിരുന്നു. രസികഭൂഷണം ഭാണം, വൃത്തരത്നാവലി, പ്രിയദർശിക, കവിതാഭരണം, സദ്വത്തമാലിക ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. വൃത്തരത്നാവലിയിലെ ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
തൊട്ടപൊട്ടാൽ മനോജ്ഞം
തേൻതുള്ളിക്കാഭിജാത്യം കളയുമൊരധരം-
കൊണ്ടുമത്യന്തരമ്യം
ചന്തത്തിൽ ബാലചന്ദ്രം തിരുകിമുടിയിതിൽ
ചാരുതാം ചേൎന്നു മേവും
പന്തൊക്കും കൊങ്കയായീടിന ഹരസുകൃതം
കാത്തുകൊൾകാത്തമോദം.
കടത്തനാട്ടു ലക്ഷ്മീറാണിയും പലേ ഒറ്റശ്ലോകങ്ങളും കീൎത്ത നങ്ങളും രചിച്ചിട്ടുള്ളതായറിയാം.
തിരുവനന്തപുരത്തു കരുവേലി ഗൗരിക്കുട്ടിയമ്മ കവിതക്കളരിയിൽ നല്ലപോലെ പയറ്റീട്ടുള്ള നല്ലൊരു വിദുഷിയായിരുന്നു. സന്താനഗോപാലം ചമ്പുവും അനേകം ഒറ്റശ്ലോകങ്ങളും അവർ രചിച്ചിട്ടുണ്ടു്. വലിയ കാവ്യഗുണമില്ല.
സബ്ജഡ്ജിയായിരുന്നു പെൻഷൻ പറ്റിയ ഉള്ളാട്ടിൽ അച്യുതൻനായരുടെ ധൎമ്മപത്നിയായിരുന്നു. ബാല്യത്തിലേ കവിതാവാസന പ്രകാശിപ്പിച്ചുതുടങ്ങി. വിവാഹത്തിനുശേഷമാണു് സംസ്കൃതം പഠിച്ചതു്. കൈക്കുളങ്ങരെ രാമവാരിയരായിരുന്നു ഗുരു. ഗോഗ്രഹണം മണിപ്രവാളം സാമാന്യം നല്ല ഒരു കൃതിയാകുന്നു.
വെൺമണി മഹന്റെ സമകാലികനായ കോടശ്ശേരി തമ്പാൻ സാമാന്യം നല്ല കവിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനമായതു് കല്യാണസൗഗന്ധികം നാടകമാണു്. അതു്. 1069-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നാടകത്തെപ്പറ്റി ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു രവിവൎമ്മ കോയിത്തമ്പുരാൻ പറഞ്ഞിട്ടുള്ള അഭിപ്രായം ഉദ്ധരിക്കുന്നു–
രത്നമാകുന്ന കുഞ്ഞൻ-
തമ്പാൻ തൻപാടവത്തിന്നൊരു മണിഗൃഹമായ്-
ത്തീർന്നൊരീ നാടകത്തിൽ
ജൃംഭിച്ചീടുന്ന വീരാത്ഭുതരസവുമൊരോ
ഗദ്യപദ്യാദികൾക്കു-
ള്ളയ്മ്പേറും രീതിയും പാർക്കുകിലകതളിരിൽ
പ്രീതിയേവൎക്കുമുണ്ടാം.
നാടകലക്ഷണങ്ങളൊന്നും ഇതിനില്ലെന്നുവരികിലും സരസമായ ഘട്ടങ്ങളവിടവിടെ കാണ്മാനുണ്ടു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
ർന്നുള്ള രത്നം ഭുജിപ്പാൻ
ലാക്കോടിന്നൊന്നുപോവാനഭിരുചികരുതീ-
ട്ടെന്നു തോന്നുന്നവണ്ണം
ഡീക്കോടും കേസരീന്ദ്രൻ ത്രിഭൂവനമഖിലം
ഞെട്ടുമാറിന്നഹോ ന-
ല്ലുക്കോടുണ്ടിങ്ങസംഖ്യം തിരുതകൃതി തക-
ർക്കുന്നു കേൾക്കുന്നുവല്ലോ.
തൂങ്ങിനില്ക്കും കൊടുപ്പൻ
ചിന്നും കണ്ടും തനിച്ചാക്കുലകളിടയിടെ-
ത്താങ്ങിനൽഭംഗിയോടും
ഇന്ദുസ്മേരാനനേ നിൻതുടകളൊടിടയും
നല്ല രംഭാസമൂഹം
നന്നായ്ക്കണ്ടാലുമിന്ദീവരവരമിഴിമാർ
മൗലിമാണിക്യമാലേ.
ച്ചാർത്തു സൽസൗഹൃദശ്രീ
പറ്റിസ്സുസ്മേരമാകും മുഖമനതിമൃദു-
സ്ഥലദീൎഘാംഗമംഗം
തെറ്റില്ലാത്തക്ഷരംകൂടിയമൊഴികൾമറു-
ക്കായ്കയീവണ്ണമെല്ലാ-
മുറ്റിട്ടൊത്തുള്ള മൂലൂർ നിലയജ കവി ക-
ണ്ണിന്നു കാമ്യോത്സവം മേ.”
കൊല്ലവൎഷം 1044 കുംഭം 27-ാം തീയതി തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. തിരുവല്ലാ മാന്നാനത്തുനിന്നു കുറേ വടക്കോട്ടു പോയാൽ ഒരു ആറു് കിഴക്കു പടിഞ്ഞാറായി ഒഴുകുന്നതു കാണാം. അതു കടന്നു് വടക്കേക്കര എത്തിയാൽ നേരെ കിഴക്കുവശത്തു് വടക്കുതെക്കായി ഒഴുകുന്ന മറ്റൊരു നദിയും ഉണ്ടു്. അതിന്റെ കിഴക്കേക്കരയിലാണു് ‘പനയന്നാർകാവെഴും ഭദ്രകാളി’യുടെ നിലയം. പ്രസ്തുത ക്ഷേത്രത്തിനടുത്തു് തെക്കുമാറി ‘കാവിൽ’ എന്നൊരു വീടുണ്ടു്. അവിടെയാണു് പണിക്കർ ജനിച്ചതു്. പിതാവു് ശങ്കരൻവൈദ്യനും, മാതാവു് വെളുത്തകുഞ്ഞും ആയിരുന്നു. അഞ്ചുവയസ്സായപ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയി. അന്നു് ഈഴവൎക്കു വിദ്യാലയപ്രവേശം അനുവദിച്ചിട്ടില്ലാതിരുന്നതിനാൽ, ബാലൻ പിതാവിന്റെ അടുക്കൽ അമരകോശം, അഷ്ടാംഗഹൃദയം, സഹസ്രയോഗം മുതലായവ പഠിച്ചു. അതുകഴിഞ്ഞു് വിദ്വാനായ കൊച്ചുരാമൻപിള്ളയാശാന്റെ അടുക്കൽനിന്നു കാവ്യനാടകാലങ്കാരപ്രഭൃതികൾ അഭ്യസിച്ചു. ഇപ്പോൾ മഹാവൈദ്യൻ എന്ന നിലയിൽ ശോഭിക്കുന്ന എം. കെ. നാരായണപിള്ളവൈദ്യൻ (ധന്വന്തരിമഠം), സമുദായത്തിൽ ഗോവിന്ദക്കുറുപ്പു് കാഞ്ഞിരംമൂട്ടിൽ കൊച്ചുകോശിവൈദ്യൻ മുതലായവർ പണിക്കരുടെ സതീൎത്ഥ ്യന്മാരായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ പണിക്കർ രഹസ്യമായി കവിതകൾ എഴുതാറുണ്ടായിരുന്നു. പതിമ്മൂന്നാം വയസ്സിലായിരുന്നല്ലോ 57-ലെ വെള്ളപ്പൊക്കം ഉണ്ടായതു്. അതിനെപ്പറ്റി ഈ ബാലൻ ഒരു കവിത എഴുതി. ഒരിക്കൽ രാമൻപിള്ള ആശാൻ പണിക്കരേയും സഹപാഠികളേയും ചേൎത്തു ് ഒരു കവിതാപരീക്ഷ നടത്തി. അന്നു് ‘പപ്പു’ ഉണ്ടാക്കിയ ശ്ലോകം ഇങ്ങനെയായിരുന്നു.
വിശംഭരാദിതിസുതൈരപി സേവ്യപാദം
ആശാസു കീർത്തിതഗുണം ചതസൃഷ്വജസ്ര-
മീശാംഘ്രിഭക്തമിഹ രാമഗുരും ഭജേഹം.
ഈ ശ്ലോകത്തിലെ ‘പൃഷ്ട’ശബ്ദം പൃഷ്ഠമെന്നാക്കണമെന്നു് ഉപദേശിച്ചിട്ടു് ഗുരു ബാലനെ അനുഗ്രഹിച്ചു.
ശ്രീപരീക്ഷിദുത്ഭവം, നളചരിതം എന്നീ അമ്മാനപ്പാട്ടുകളായിരുന്നു കവി ആദ്യമായി രചിച്ചതു്. അതിനുശേഷം കൃഷ്ണാൎജ്ജു നവിജയം അമ്മാന എഴുതി. അവയിലെ ഓരോ പദ്യങ്ങൾ താഴെ ചേൎക്കുന്നു.
വീണാപാണി നതംഗുണൌഘനിലയം ദക്ഷസ്യപുത്രീവരം
ഏണീശാബവിരിഞ്ച മുണ്ഡപരുശൂൻ ഹസ്തേ ദധാനം ശുഭ-
ശ്രേണീദായിനമേനസാം നിഹനനായൈണാങ്കചൂഡം ഭജേ. നളചരിതം
ചലിതചലിതകൎണ്ണം ചഞ്ചരീകാഢ്യഗണ്ഡ്യം
പൃഥുലതരപിചിണ്ഡം പൂൎവദേവേഷു ചണ്ഡം
ഗണപതിമനുകാണ്ഡം ഭാവയേ ഹേമവൎണ്ണം. കൃഷ്ണാൎജ്ജു നവിജയം
അടുത്ത കൃതി കിരാതം അമ്മാനപ്പാട്ടായിരുന്നു. ആ കൃതിയെ പെരുനെല്ലി കൃഷ്ണൻവൈദ്യൻ–
റ്റൊപ്പമെന്നൊരുവനൊപ്പിടം ദൃഢം
കല്പകപ്പുതു ലതപ്പൊടിപ്പുപോൽ
കയ്പെഴുന്ന മുതുവേപ്പിനും വരം.
എന്നും, സരസഗായകകവിമണി കേ. സി–
ലെത്തിച്ച കൈരാതമാം
നല്ലോരോമന ഗാനമേഷസുമതേ
വായിച്ചു മോദിച്ചു ഞാൻ
ചൊല്ലിൻ മാധുരിയോൎത്തു കാണുകിലി-
ന്നമ്മാനഗാനങ്ങള-
ങ്ങെല്ലാം നല്ലൊരു മാലയാക്കുകിൽനടു-
ക്കല്ലായി വച്ചീടണം.
എന്നും, അഭിനന്ദിച്ചിട്ടുണ്ടു്.
കിരാതത്തിലെ ഒരു പദ്യം താഴെ ചേൎക്കുന്നു.
ശ്രേണീ കോമളകാന്തിതേടിന ഹിമക്ഷോണീ നരേന്ദ്രാത്മജേ
ഏണിക്കും ത്രപ മാനസത്തിലുതകും കോണിക്കുമാലോകനേ
വാണിക്കുള്ളൊരു കോഴതീൎത്ത രുൾക നീ യേണാങ്കചൂഡപ്രിയേ.
വൎഗ്ഗീസുമാപ്പിള മലയാളമനോരമ ആരംഭിച്ച കാലം മുതല്ക്കു പത്മനാഭപ്പണിക്കർ ആ പത്രത്തിന്നു നിരന്തരം പദ്യലേഖനങ്ങൾ അയച്ചുകൊടുത്തുകൊണ്ടിരുന്നു.
സുന്ദോപസുന്ദചരിതം കുറത്തിപ്പാട്ടായിരുന്നു അടുത്ത കൃതി.
1065 തുലാം 29-ാം തീയതി അയത്തിൽ പി. കുഞ്ഞുശങ്കരത്തണ്ടാരുടെ സഹോദരിയായ കുരുംബയേ പാണിഗ്രഹം ചെയ്തിട്ടു് അച്ഛന്റെ അനുമതിയോടുകൂടി പന്തളം വടക്കേക്കര ഇലവന്തിട്ടയിലേക്കു് അദ്ദേഹം പാൎപ്പു മാറ്റി.
ഇക്കാലംവരെ ‘പത്മനാഭൻശൗണ്ഡികർ’ എന്ന പേരിലായിരുന്നു അദ്ദേഹം കൃതികൾ പ്രസിദ്ധപ്പെടുത്തിവന്നതു്. ആ പേർ അന്നത്തെ ഈഴവപ്രമാണികൾക്കു രസിച്ചില്ല. ആലപ്പുഴ മട്ടാഞ്ചേരി ഗോവിന്ദൻവൈദ്യൻ മുതൽപേർ ആക്ഷേപിച്ചു് ലേഖനങ്ങൾ എഴുതി. പത്മനാഭപ്പണിക്കരുടെ സഹായത്തിനു വെളുത്തേരിയും പുറപ്പെട്ടു.
‘ശുണ്ഡാ മദ്യം ആപണാർത്ഥേ ഠക്’ എന്ന സൂത്രപ്രകാരം ശൗണ്ഡികൻ എന്ന പദത്തിനു കള്ളുകച്ചവടക്കാരൻ എന്ന അൎത്ഥ മേ സിദ്ധിക്കയുള്ളു എന്നായിരുന്നു എതിരാളികളുടെ വാദം. എന്നാൽ,
മാഹിഷ്യ ഇതി നിശ്ചയഃ
ആയുൎവ്വേദമഥാഷ്ടാംഗം
പഠേദേഷസ്വവൃത്തയേ
തസ്യാമനേന ചൗൎയ്യേണ
ജാതഃശൗണ്ഡിക ഈരിതഃ.
എന്ന ശാഠ്യായനസ്മൃതിയിലെ ചില പദ്യങ്ങൾ ഉദ്ധരിച്ചു പണിക്കരുടെ കക്ഷി ശക്തിപൂർവ്വം എതിൎത്തു. വഴക്കു മൂത്തു് ഒടുവിൽ പെരുനെല്ലി–
ചിതറുമൊരു ഭിഷക്കോടുൾക്കുഴയ്ക്കുംവഴക്കും
കൊതിഹൃദിപെരുതെങ്കിൽ കൊമ്പനെപ്പോൽമദിച്ചി-
ങ്ങതിപരുഷമടുക്കുന്നൊരൊടേ പോരിടാവൂ.
ച്ചേവമോരോന്നു ചൊല്ലി-
ക്കൊള്ളാമോ കൊള്ളിവാക്കും കുസൃതിയുമിതുപോ-
ലാൎക്കു പാർക്കുമ്പൊഴാകാം?
കൊള്ളാമോതുന്നതെങ്കിൽ കൊതി മമ പറയാം
കോവിദോത്തംസമേ ഞാൻ
കൊള്ളാം മോദം കലൎന്നിബ്ഭിഷജി പെരിയൊരെൻ
തോഴ വാഴേണമെന്നും.
എന്നു് ഉപദേശിക്കയാൽ അദ്ദേഹം ആ പേരുപേക്ഷിച്ചിട്ടു് പണിക്കർസ്ഥാനം സ്വീകരിച്ചു. അതു മറ്റൊരു വഴക്കിനിടവരുത്തി.
ദിച്ചിടുന്നിപ്പണിക്കർ
സ്ഥാനം ശ്രീ വഞ്ചിഭൂപാലകനൊടു തിരുമുൽ-
ക്കാഴ്ചയാൽ വാങ്ങുമെന്നോ
താനേ പ്രായം തികഞ്ഞീടുകിലണയുവതോ
പൂൎവ്വസിദ്ധാധികാരാ-
ലൂനംകൈവിട്ടുചൊന്നീടണമിതു കപട-
ച്ചോദ്യമെന്നോൎത്ത ിടൊല്ലേ.
എന്നു് ഒടുവിൽ കുഞ്ഞുകൃഷ്ണമേനോനും,
പണിക്കരാമെന്നു നിനച്ചിടേണ്ട
നിനയ്ക്കെടോ കാക്കകുളിച്ചു നന്നായ്
മിനുക്കിയാൽ ഹംസമതാകുമെന്നോ?
എന്നു് മി: സീ. എസു്. സുബ്രഹ്മണ്യൻപോറ്റിയും ചോദ്യംതുടങ്ങി. ആ വാക്സമരവും കുറേ നീണ്ടുനിന്നു. ഈ വഴക്കിൽനിന്നു ഒരു ഗുണമുണ്ടായി. സ്ഥാനികരല്ലാത്ത ഈഴവരും മുറയ്ക്കു ‘പണിക്കർ’ സ്ഥാനം സ്വീകരിച്ചുതുടങ്ങി.
1067-ൽ കുചേലശതകം മണിപ്രവാളവും, അടുത്തവർഷം സംഗീതകേതുചരിതം തൎജ്ജ മയും പ്രസിദ്ധപ്പെടുത്തി.
പണിക്കർ നല്ല പോരാളിയായിരുന്നുവെന്നു് ഇതിനിടയ്ക്കു തെളിഞ്ഞുകഴിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ കവിഭാരതം രചിക്കുവാൻ ഉദ്ദേശിക്കുന്നുവെന്നും കവികളെല്ലാം ‘മനോരമയിൽ വന്നു കളിച്ചിടേണം’ എന്നും മനോരമയിൽ പരസ്യം ചെയ്തു. അപ്പോൾ പത്മനാഭപ്പണിക്കർ–
കൃഷ്ടീന്ദ്രവംശമകുടീമണി നാണുയോഗി
പിട്ടല്ല കൃഷ്ണകവിയിങ്ങനെയീഴവന്മാ-
രൊട്ടേറെയുണ്ടുരുളുവാനവനീന്ദ്രമൗലേ.
എന്നു് അദ്ദേഹത്തിനെ അനുസ്മരിപ്പിച്ചു. എന്നാൽ ഭാരതം പുറത്തുവന്നപ്പോൾ, അതിൽ ഒരീഴവന്റെ പേരും കാണായ്കയാൽ 1069-ൽ പത്മനാഭപ്പണിക്കർ കവിരാമായണം രചിച്ചു. പ്രസ്തുത ഗ്രന്ഥത്തെ അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ, കേ. സി. നടുവത്തച്ഛൻ, അഴകത്തു പത്മനാഭക്കുറുപ്പു്, കവിയൂർ രാമൻ നമ്പ്യാർ, ചക്രപാണിവാരിയർ തുടങ്ങിയ അനവധി കവികൾ പ്രശംസിച്ചെങ്കിലും, ചില കവികൾ തങ്ങൾക്കു ലഭിച്ച സ്ഥാനം കൊണ്ടു തൃപ്തിപ്പെടാതെ പണിക്കരോടു യുദ്ധത്തിനു പുറപ്പെട്ടു. അവരിൽ പ്രമാണികൾ കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻതമ്പുരാൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, സി. പി. ഗോവിന്ദപ്പിള്ള ഇവരായിരുന്നു. ഈ സമരചരിത്രം വായിച്ചിട്ടുള്ള നിഷ്പക്ഷപാതികളെല്ലാം വിജയശ്രീവരിച്ചതു് പത്മനാഭപ്പണിക്കരെയാണെന്നു സമ്മതിക്കും. കുഞ്ഞുകുട്ടൻതമ്പുരാന്റെ മാദ്ധ്യസ്ഥത്തിൽ ആണു് യുദ്ധം അവസാനിച്ചതു്.
പിന്നെയും ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ കവിമൃഗാവലി പ്രസിദ്ധപ്പെടുത്തിയപ്പോൾ ഒരു സമരമുണ്ടായി. അതു് കുറേക്കാലം നിന്നിട്ടു് താനേ ശമിച്ചു.
1070-ൽ വിശ്വഗുണാദർശം ചമ്പുവിന്റെ ഏതാനുംഭാഗം തൎജ്ജ മചെയ്തു. അതിനുംപുറമേ ‘പത്രാധിപഭാരതം’ ‘നടമൃഗമാല’ എന്നീ കൃതികളും ആ കൊല്ലത്തിൽതന്നെ പ്രസിദ്ധീകരിച്ചു.
1071-ൽ പിതാവായ ശങ്കരൻവൈദ്യൻ മരിക്കയാൽ, അദ്ദേഹം അക്കൊല്ലം യാതൊരു കൃതിയും രചിക്കയുണ്ടായില്ല.
1072-ൽ പദദോഷപ്രകരണം മണിപ്രവാളവും പാലാഴിമഥനം അമ്മാനപ്പാട്ടും പ്രസിദ്ധപ്പെടുത്തി.
1073-ൽ കവിതാരസനിരൂപണം നിർമ്മിക്കപ്പെട്ടു.
1075-ൽ മാഘം ഒന്നാംസർഗ്ഗവും രഘുവംശം ആറാംസർഗ്ഗവും തൎജ്ജ മചെയ്തു.
1079-ൽ കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥയും സന്മാർഗ്ഗചന്ദ്രികയും രചിച്ചു.
1080-ൽ കോകിലസന്ദേശം എഴുതി. പരേതനായ പെരുനെല്ലി കൃഷ്ണൻവൈദ്യരുടെ അടുക്കലേയ്ക്കു് ഒരു കുയിലിനെ സന്ദേശഹരനായി അയയ്ക്കുന്നതാണു് അതിലെ കഥ. അതിൽ ഈഴവരുടെ സാമുദായികസ്ഥിതി വിശദമായി വർണ്ണിച്ചിരിക്കുന്നു.
അതേ വർഷത്തിൽതന്നെ കുഞ്ഞിക്കാവു് എന്ന ഖണ്ഡകാവ്യം പ്രസിദ്ധപ്പെടുത്തി.
1082-ൽ അവസരോക്തിമാല, പത്രാധിപർ രാമകൃഷ്ണപിള്ളയുടെ പ്രൗഢമായ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടു.
1083-ൽ കന്നുകാലിപ്ലേഗു്, നിലക്കടലക്കൃഷി എന്നിങ്ങനെ വ്യവസായപരമായ രണ്ടു കൃതികളും മൂന്നു താരാട്ടുകളും രചിച്ചു.
1084-ൽ ഭജനകീർത്തനമാല കേ. സി-യുടെ അഭിപ്രായപ്രകാരം റെഡ്യാരുടെ പ്രസാധകതയിൽ പ്രസിദ്ധപ്പെടുത്തി. സ്ത്രീപുംസ്ത്വദോഷവും അതേ കൊല്ലത്തിൽ രചിച്ചതാണു്.
1086-ൽ കുചേലവൃത്തം കഥകളി രചിച്ചുവെങ്കിലും 1098-ൽ ആണു് പ്രസിദ്ധപ്പെടുത്തിയതു്.
1087-ൽ താമരപ്പള്ളി കൊച്ചുതോമസ്സിന്റെ ജീവചരിത്രം (വഞ്ചിപ്പാട്ടു്) രചിക്കപ്പെട്ടു.
1090-ൽ പരിഷ്കൃതവിവാഹവിധിയും, ചരമാനുശയവും, ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടും, ബാലബോധനവും പലേ ഖണ്ഡകവനങ്ങളും നിർമ്മിച്ചു.
1092-ൽ രഘുരത്നാവലി എന്ന ഗദ്യഗ്രന്ഥം ഉണ്ടാക്കി.
1097-ൽ സന്ദേശഗീത, രാഹുവിന്റെ അയിത്തം എന്നീ കൃതികളും, 1099-ൽ തീവ്രപ്രരോദനവും പ്രസിദ്ധപ്പെടുത്തി. 1100-ൽ ധർമ്മപദം കിളിപ്പാട്ടു പൂർത്തിയാക്കി. 1103-ൽ ഗുരുസ്വാമികീർത്തനം, പൂപ്പടപ്പാട്ടു് (മാരൻപാട്ടു്) ചമച്ചു.
1070-ലെ ഭാഷാപോഷിണി സഭയിൽവച്ചു് ആസന്ന മരണചിന്താശതകത്തിനു രണ്ടാംസമ്മാനമായ 15 രൂപ സമ്മാനമായി ലഭിച്ചു. 1075-ൽ വലിയകോയിത്തമ്പുരാൻ ‘സരസകവി’ എന്നൊരു സ്ഥാനം കല്പിച്ചുകൊടുത്തു. 1080-ലെ എസു്. എൻ. ഡി. പി. യോഗത്തിലെ സാഹിത്യപരീക്ഷയിൽ “ഈശ്വരഭക്തി” എന്ന കവിതയ്ക്കു് ഒന്നാംസമ്മാനം കിട്ടി. 1087-ലെ ഓച്ചിറ കൃഷിവ്യവസായപ്രദർശനത്തോടു സംബന്ധിച്ചു നടത്തിയ സാഹിത്യപ്രദർശനത്തിൽ ‘സ്ത്രീധർമ്മം’ എന്ന ഖണ്ഡകാവ്യം ഒന്നാം സമ്മാനത്തിനു് അർഹമായി. പ്രാസവഴക്കിൽ പേരുവയ്ക്കാതെ ഉള്ളൂരിന്റെ പക്ഷംപിടിച്ചു ഒരു ലേഖനം പ്രസിദ്ധീകരിച്ചതിൽ വലിയകോയിത്തമ്പുരാൻ ഒരു സ്വർണ്ണമോതിരം സമ്മാനിച്ചു. 1089-ൽ പണിക്കരെ സർക്കരിൽനിന്നും പ്രജാസഭ മെമ്പറായി തിരഞ്ഞെടുത്തു. 1091–ലെ എസു്. എൻ. ഡി. പി. യോഗത്തിന്റെ വാർഷികസമ്മേളനാവസരത്തിൽ ഒരു മെഡലും ഒരു സ്വർണ്ണമോതിരവും ലഭിച്ചു. 109 -ൽ മാർത്തോമ്മാ സമുദായാദ്ധ്യക്ഷനായ ദിവ്യശ്രീ തീത്തൂസു് മെത്രാപോലീത്താ തിരുമനസ്സിലെ രജതജൂബിലി മഹോത്സവം സംബന്ധിച്ചു് അയച്ചുകൊടുക്കപ്പെട്ട കവിതകളിൽവച്ചു് ഉത്തമസ്ഥാനം പണിക്കരുടെ കൃതിക്കായിരുന്നതിനാൽ തിരുമനസ്സുകൊണ്ടു് ഒരു സ്വർണ്ണമുദ്ര പാരിതോഷികമായി നല്കി.
1105-ൽ കവിയുടെ ഷഷ്ടിപൂർത്തി ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടു. അതിൽപിന്നീടു് ഒരുകൊല്ലമേ ജീവിച്ചിരുന്നുള്ളു. അറുപത്തിഒന്നാമത്തെ വയസ്സിൽ ‘കേരളവർമ്മ കോയിത്തമ്പുരാ’ന്റെ സ്മാരകമായി അദ്ദേഹം നിർമ്മിച്ചിരുന്ന കേരളവർമ്മ സൗധത്തിൽവച്ചു് മസൂരിരോഗത്താൽ അദ്ദേഹം മരിച്ചു. വാസുക്കുട്ടി, ഗംഗാധരൻ, ദിവാകരൻ, രാമചന്ദ്രൻ എന്നു നാലു പുത്രന്മാരും കല്യാണി, ജാനകി, കാർത്ത്യായനിക്കുട്ടി എന്നു മൂന്നു പുത്രിമാരും അദ്ദേഹത്തിനു് ഉണ്ടായിട്ടുണ്ടു്. അവരെല്ലാം ജീവിച്ചിരിക്കുന്നു.
പണിക്കർ ഒരു കവിമാത്രമായിരുന്നില്ല; സമുദായസേവകന്മാരിലും അഗ്രഗണ്യനായിരുന്നു. എസു്. എൻ. ഡി. പി. യോഗത്തിന്റെ 12-ാം വാർഷികം മുതല്ക്കു് 24-ാം വാർഷികംവരെ അതിന്റെ ഡയറക്ടരായും 25-ാം യോഗത്തിൽ ഉപാദ്ധ്യക്ഷനായും ഇരുന്നു.
കവിതകളിൽ ചിലതു് ഇവിടെ ഉദ്ധരിക്കാം.
സഞ്ചാരം ചെയ്യുന്ന വാണിതന്റെ
പഞ്ചാശാഖാഗ്രത്തിൽ കേളിയാടും
പഞ്ചവർണ്ണക്കിളി പാവനാംഗീ
സഞ്ചാരസാദമുണ്ടെന്നിരിക്കിൽ
പഞ്ചാരചേർത്തുഞാൻ പാലുനല്കാം.
എന്നിങ്ങനെ കിളിയെ പ്രീണിപ്പിച്ചിട്ടു് അതിനെക്കൊണ്ടാണു് മദ്യനിർമ്മാണത്തിന്റെയും മദ്യവ്യാപാരത്തിന്റെയും നിന്ദ്യതയെ പാടിച്ചിരിക്കുന്നതു്.
മദ്യങ്ങൾ നിങ്ങളുണ്ടാക്കരുതെ
എന്നു് കവി ഈഴവന്മാരോടു് ഉപദേശിച്ചിരിക്കുന്നു.
വിജ്ഞാനമേകുന്നൊരു ദേശികൻമേ
വിജ്ഞാതനാം രാമകവീന്ദ്രനെന്നിൽ
പ്രജ്ഞാബലം തന്നു തുണച്ചിടട്ടെ.
തങ്കിനകതുകത്തൊടു ധൂർജടിതൻകഴലാശുവണങ്ങി
ധൂർത്തൊടുമവരാർത്തുതിമർത്തുഗമിച്ചഥ ദൈത്യപുരത്തിൽ
ധൂർത്തതയെഴുമസുരാധിപനൊടു
വാർത്തകളധികവുമോതി
കേട്ടുടനസുരാധിപനുൽക്കട ഭക്തിയൊടീശൻതന്റെ
ധാർഷ്ട്യമൊടേ ചിക്കനെഭജിപ്പതി-
നസുരരടിപാർത്തുതിരിച്ചാർ.
ഘണ്ടാരം—മുറിയടന്ത.
താദ്രിബംഭ്രമ്യമാണ
ശ്രീകണ്ഠൗ തൗ കദുഷ്ണീകൃത ജലധി ജലോ-
ന്നിദ്രവിഷ്ണൂ മഹാന്തൗ
മ്ലാനാ ഭുഗ്നസ്വവാസാംബുജചലനപരി-
ഭ്രഷ്ടപത്മാസനോദ്രോക്
പ്രദ്ധ്വസ്താനേകസേനാകുലസമരതലൗ
സങ്ഗതാ വസ്ത്രചക്രൗ
വൈരിഭാവമിയന്നതും
തീരുമേ പരിചോടഹംകൃതി
ഭാരമിന്നു സമസ്തവും
പരമഗുരുമുരഹരകരാഞ്ചല
ലാഞ്ഛനംദനുജച്ഛടാ
ദ്വിരദവരഹരിവരമിതറിക
സുദർശനാഭിധമായുധം.
വിലാസമൊന്നറിയാത്തനീ
ലോലപാശുപതാഗ്നിയിൽ
ശലഭാളിലീലയതാടിടും
ദലിതരിപുകുലനിടിലലസദ–
നലകീലകുലാകുലീ
കുലിത ജലജ ശരോല്ലസത്തനു–
മറിക സപദി പുരാന്തകം.
അഹിംസ.
ണ്ണട്ടവിട്ടിലതി സാധുജീവിയെ
കട്ടിനാളിൽ നിഹനിപ്പതെത്രയും
കഷ്ടമാണറിക കൊച്ചുകൂട്ടരേ.
ക്കാർക്കുമുണ്ടുടയ പൊന്നുതമ്പുരാൻ
നായ്ക്കളും നരരുമൊന്നുപോലെയാ-
ണോർക്ക രണ്ടുമൊരുവന്റെ സൃഷ്ടികൾ.
ലല്പശഃപരിചയിച്ചു നിർദ്ദയം
നൽപശുക്കളജമെന്നവറ്റെയും
കെല്പൊടേ കഥ കഴിച്ചശിച്ചിടും.
സാപ്പിടുന്നിഹ തടിക്കുവാൻ നരൻ
മേൽപ്രകാരമപരം മഹാമൃഗം
സാപ്പിടുന്നു തടിയന്റെ വിഗ്രഹം.
നല്ലപോലെദയയുള്ളിലേവനും.
കൊച്ചീശീമയിൽ തലപ്പള്ളിത്താലൂക്കിൽപ്പെട്ട എമുക്കാട്ടുഗ്രാമത്തിൽ അതേ പേരോടുകൂടിയതും, അകൃത്രിമരാമണീയകത്തിന്റെ ധാമമെന്നപോലെ വിലസുന്നതും ആയ ദേശത്തു് ‘ഒടുവിൽ’ എന്നു പ്രസിദ്ധമായ ഗൃഹമാണു് കുഞ്ഞുകൃഷ്ണമേനോന്റെ ജനനത്താൽ ധന്യമായിത്തീർന്നതു്. ആ ഗൃഹത്തിലെ കുഞ്ഞുകുട്ടിഅമ്മയുടേയും ബ്രഹ്മശ്രീ ആലത്തൂർ മനയ്ക്കൽ പരമേശ്വരൻനമ്പൂതിരി അവർകളുടേയും ദ്വിതീയമെങ്കിലും അദ്വിതീയപുത്രനായി 1045 തുലാം 15-ാംതീയതി തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. ഈ നമ്പൂരിപ്പാട്ടിലേയ്ക്കു സജാതീയപത്നിക്കുപുറമേ പാലിയത്തും ഒരു ഭാൎയ്യ ഉണ്ടായിരുന്നു. അവരിൽ ജനിച്ച ആലത്തൂർ അനുജൻ നമ്പൂരിപ്പാടും, പാലിയത്തു ചെറിയ കുഞ്ഞുണ്ണിഅച്ഛനും, കുഞ്ഞുകൃഷ്ണമേനോനെപ്പോലെതന്നെ കവിത്വവാസനാസമ്പന്നരായിരുന്നതുകൊണ്ടു് അച്ഛൻനമ്പൂരിയിലും ആ ഗുണമുണ്ടായിരുന്നുവെന്നു ന്യായമായി ഊഹിക്കാം.
അഞ്ചാംവയസ്സിൽ കുഞ്ഞുകൃഷ്ണമേനോൻ നാട്ടുസമ്പ്രദായമനുസരിച്ചു് എഴുത്തിനിരുന്നിട്ടു് നാട്ടാശാന്റെ കളരിയിൽ ചേർന്നു പഠിത്തം തുടങ്ങി. പിന്നീടു വടക്കാഞ്ചേരി ഗ്രാന്റു്സ്ക്കൂളിൽ ചേർന്നു് മാധ്യമികപരീക്ഷയിൽ വിജയം നേടി. രണ്ടു കൊല്ലംകൊണ്ടു മെട്രിക്കുലേഷൻ പരീക്ഷയും തരണംചെയ്തു. എന്നാൽ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് എഫ്. ഏ. പരീക്ഷയിൽ ഒരു തവണ തോൽവി പറ്റിയതിനാൽ അദ്ദേഹം അവിടംവിട്ടു മദ്രാസിൽചെന്നു പഠിക്കേണ്ടതായിവന്നു. 1894-ൽ ആ പരീക്ഷയിലും വിജയം സമ്പാദിച്ചു. ധനത്തിന്റെ അഭാവത്താൽ അദ്ദേഹം പഠിത്തം തുടരാതെ വടക്കാഞ്ചേരിയിലെ സ്ക്കൂളിൽ പ്രധാനാദ്ധ്യാപകസ്ഥാനം കൈയേറ്റു രണ്ടുകൊല്ലം കഴിച്ചുകൂട്ടി. അതിനുശേഷം 1896-ൽ ആണു് തിരുവനന്തപുരം രാജകീയകാളേജിൽ ചേർന്നതു്. ചിലവിലേയ്ക്കുള്ള പണം അദ്ദേഹംതന്നെയുണ്ടാക്കേണ്ടതായി വന്നുകൂടി. അന്നു് രാമരാജൻ എന്നൊരു പത്രം ചിലരെല്ലാംകൂടി ആരംഭിച്ചതു് അദ്ദേഹത്തിനു ഭാഗ്യമായി. എന്തുകൊണ്ടെന്നാൽ അതിന്റെ പത്രാധിപർ എന്ന നിലയിൽ കിട്ടിയ തുച്ഛമായ സംഖ്യകൊണ്ടാണു് അദ്ദേഹം തന്റെ ചെലവുകളെല്ലാം നടത്തിവന്നതു്. എന്നാൽ പത്രാധിപത്യം നിസ്സാരമായ സംഗതിയായിരുന്നില്ല. ഒട്ടുവളരെ സമയം അതു് അപഹരിച്ചു. എന്നിട്ടും രണ്ടുകൊല്ലംകൊണ്ടു ബി. ഏ. ബിരുദം നേടിയതോർക്കുമ്പോൾ അദ്ദേഹത്തിന്റെ നിസ്തന്ദ്രതയെ നാം എങ്ങനെ അഭിമാനിക്കാതിരിക്കും. മലയാളഭാഷയെ സംബന്ധിച്ചിടത്തോളം പ്രസിഡൻസിയിൽ ഒന്നാംസ്ഥാനം അദ്ദേഹം കരസ്ഥമാക്കിയെന്നുള്ളതും സ്മരണീയമാണു്.
തിരുവനന്തപുരത്തെ താമസം മറ്റൊരുവിധത്തിലും അദ്ദേഹത്തിന്റെ സാഹിത്യവാസനയ്ക്കു പോഷകമായിത്തീർന്നു. അന്നു മുൻഷിപ്പണി നോക്കിവന്ന രാമക്കുറുപ്പിന്റെ അടുക്കൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചതു വലിയൊരു കാൎയ്യമായിരുന്നു. അതുപോലൊരു സാഹിതീരസികനെയോ ഭാഷാശിക്ഷണകുശലനെയോ കാണ്മാൻ പ്രയാസമാണു്. അതിനുംപുറമേ തിരുവനന്തപുരത്തുവച്ചാണല്ലൊ അദ്ദേഹത്തിനു വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേയും മറ്റും പരിചയം സിദ്ധിച്ചതും. ഈ പരിചയത്തെ അദ്ദേഹം തനിക്കു ഗുണകരമായ വിധത്തിൽ ഉപയോഗപ്പെടുത്താതിരുന്നതുമില്ല.
ബി. ഏ. പാസ്സായിട്ടു നാട്ടിൽ തിരിച്ചുവന്ന ഉടനേതന്നെ അദ്ദേഹം എറണാകുളം ഹജൂർകച്ചേരിയിൽ ക്ലാർക്കായി നിയമിക്കപ്പെട്ടു. അവിടെനിന്നു ക്രമേണ താലൂക്കുസമ്പ്രതി ദേവസ്വംശിരസ്തദാർ ഈ മുറയ്ക്കുയർന്നു താസീൽമജിസ്ട്രേട്ടുദ്യോഗത്തിലെത്തി.
അദ്ദേഹം ഹജൂർ ഹെഡ്ക്ലാർക്കായിരുന്ന കാലത്തു സ്ഥാനത്യാഗംചെയ്ത വലിയതമ്പുരാന്റെ നേത്യാരമ്മയുടെ കനിഷ്ഠസഹോദരിയായ ഇട്യാണത്തു മൂകാംബികഅമ്മയെ വിവാഹം ചെയ്തു. ആ സ്ത്രീരത്നം അദ്ദേഹത്തിനു രണ്ടു സ്ത്രീസന്താനങ്ങളെ നല്കിയിട്ടു് 1080-ൽ അകാലമരണം പ്രാപിച്ചു.
മണ്ഡലംപോലെയായി
ത്രൈലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം
മൂർത്തിയും ശത്രുവായി
താലോലിക്കേണ്ടുമെൻ കുട്ടികളിരുവരുമെൻ
രണ്ടുതോളത്തുമായി
പാലോലുംവാണി മൽപ്രേയസിയിവനെവെടി-
ഞ്ഞീശ്വരോ രക്ഷ രക്ഷ.
എന്നു വിലപിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ ദുഃഖാതിരേകത്തെ ഒരുവിധം തടഞ്ഞുനിറുത്തി. ഒരു സംവത്സരം കഴിഞ്ഞു് അദ്ദേഹം സാഹിത്യരസികനും മലബാർ സബ്ജഡ്ജിയുമായിരുന്ന ടി. വി. അനന്തൻനായർ ബി. ഏ, ബി. എൽ. അവർകളുടെ രണ്ടാമത്തെ മകളായ തൃശ്ശൂർ ആളത്തുപുത്തൻവീട്ടിൽ ചിന്നമ്മുഅമ്മയെ പാണിഗ്രഹണംചെയ്തു.
1084-ൽ കുംഭകോണയാത്ര എന്ന കാവ്യം രചിച്ചതു് അവിടെ ജഡ്ജിയായിരുന്ന ശ്വശുരനെ സന്ദർശിക്കാനായിപോയപ്പോളുണ്ടായ അനുഭൂതികളെ അധികരിച്ചായിരുന്നു. 1086-ൽ അദ്ദേഹം ഇരിഞ്ഞാലക്കുട മജിസ്ട്രേട്ടായിരുന്ന കാലത്തു് ദ്വതീയപത്നിയും ഒരു പുത്രനെമാത്രം വിട്ടുംവച്ചു പരലോകം പ്രാപിച്ചു.
പഴയന്നൂർ ആച്ചാട്ടിൽ കുട്ടിയമ്മയായിരുന്നു തൃതീയ പത്നി. ആ സ്ത്രീയിലും ഒരു സ്ത്രീസന്താനമുണ്ടായി.
അടുത്ത രണ്ടുവർഷങ്ങൾക്കിടയിൽ ആക്ടിംഗു തഹസീൽദാരുദ്യോഗവും, പിന്നീടു കൺട്രോളർ ആഫീസ്സിൽ ഒരുദ്യോഗവും, കുറച്ചുകാലം സ്റ്റേഷണറി സൂപ്രണ്ടുദ്യോഗവും വഹിച്ചശേഷം, അദ്ദേഹം വീണ്ടും എറണാകുളം മജിസ്ട്രേട്ടായി തിരിച്ചുപോയി. അവിടെവച്ചു പ്രമേഹക്കുരു പിടിച്ചു് കൊളത്തേരി ശങ്കരമേനോന്റെ ചികിത്സയിൽ കുറേക്കാലം ഇരുന്നു. അതുകൊണ്ടു പ്രയോജനം സിദ്ധിക്കായ്കയാൽ ഇംഗ്ലീഷ് ഡാക്ടർമാരെവരുത്തി ചികിത്സിപ്പിച്ചുനോക്കി. എന്നിട്ടും ഫലം കണ്ടില്ല. കുരു പഴുത്തു് 1091 ഇടവം അഞ്ചാംതീയതി രോഗം മൂർദ്ധന്യാവസ്ഥയെ പ്രാപിച്ചു. അന്നു പകൽ രണ്ടുമണിക്കു് അദ്ദേഹത്തിന്റെ ദേഹി ദേഹംവിട്ടു സ്വർഗ്ഗോന്മുഖമായി പ്രയാണംചെയ്തു.
കുഞ്ഞുകൃഷ്ണമേനവൻ ചില സംഗതികളിൽ മനുഷ്യലോകത്തിനു് ഒരു മാതൃകയായിരുന്നു. ആരോടും വിനയപൂർവ്വം മധുരമായി സംസാരിക്കുക, വിവേകത്തോടും സ്ഥിരോത്സാഹത്തോടും പ്രവർത്തിക്ക, സുഹൃത്തുക്കളെ നിർവ്യാജം സ്നേഹിക്കുക മുതലായ ഗുണങ്ങൾ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിനെ അലങ്കരിച്ചിരുന്നു. മജിസ്ട്രേട്ടുദ്യോഗത്തിൽ പ്രവേശിച്ചതിനുശേഷവും ഈ ഗുണങ്ങൾ അദ്ദേഹത്തിനെ വിട്ടുമാറിയില്ല. എന്നാൽ ഖലജനങ്ങൾക്കു് അദ്ദേഹം ‘ദയയൊരുലവലേശംപോലുമില്ലാത്തദേഹം’ ആയിട്ടാണു് തോന്നിയിരുന്നതു്. നീതിനിഷ്ഠയോടും നിഷ്പക്ഷപാതമായും സദാ പെരുമാറിവന്നതിനാൽ പൊതുജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തുവന്നു.
ഈശ്വരഭക്തിയെന്നപോലെ കവിതാവാസനയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ അദ്ദേഹം കവിതകൾ എഴുതിക്കൊണ്ടിരുന്നതായിട്ടാണു് അറിവു്. അവയിൽ പലതും നോട്ടുബുക്കുകളിൽനിന്നും വെളിക്കുവന്നിട്ടില്ല. എറണാകുളം കാളേജിൽ പഠിച്ചിരുന്ന കാലത്തു് അദ്ദേഹവും സഹപാഠികളായിരുന്ന സി. എസ്. ഗോപാലപ്പണിക്കരും മലയാളമനോരമയിലും ഭാഷാപോഷിണിയിലും കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. അന്നു വിദ്വാൻ ചാത്തരാത്തു ശങ്കുണ്ണിമേനോൻ ബി. ഏ, എൽ. ടി. എന്നൊരു പണ്ഡിതൻ അവരുടെ സാഹിതീയത്നങ്ങളെ പരുഷമായി ഖണ്ഡിച്ചുവന്നു. ബാലസഹജമായ അക്ഷമയോടുകൂടി അവർ കാളേജില്ലാത്ത ഒരു ദിവസംനോക്കി “ചാത്തൻതുള്ളൽ” എന്നൊരു ഓട്ടൻതുള്ളൽ നിർമ്മിച്ചു് ഒരു സ്നേഹിതന്റെ ഗൃഹത്തിൽവച്ചു തുള്ളുകയുണ്ടായി. അതു് അവിടെ കൂടിയിരുന്നവരെയെല്ലാം അത്യന്തം രസിപ്പിച്ചു. കൂഞ്ഞുകൃഷ്ണമേനോൻ നല്ല നടനും കൂടിയായിരുന്നു. തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരുന്ന കാലത്തു പലപ്പോഴും തന്റെ നാട്യകലാകുശലതയെ അദ്ദേഹം പ്രകാശിപ്പിച്ചിരുന്നു.
ഭാഷാപോഷിണിയിലെന്നപോലെ വിദ്യാനിനോദിനി, രസികരഞ്ജിനി മുതലായ മാസികകളിലും കുഞ്ഞുകൃഷ്ണമേനോൻ കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണിരുന്നതു്. ചിറ്റൂരിൽ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലത്തു് സരസകവികളായ കുണ്ടൂർ നാരായണമേനോൻ, വരവൂർ ശാമുമേനോൻ എന്നിവരുടെ പ്രേരണാഫലമായി അദ്ദേഹം തെരുതെരെ കവിതകൾ എഴുതിക്കൊണ്ടിരുന്നു. അങ്ങനെ ഒരു നല്ല കവി എന്നപേർ ലഭിച്ചുകഴിഞ്ഞിരുന്ന കാലത്തായിരുന്നു മഹാകവി പന്തളം കേരളവർമ്മ രാജാ അവർകൾ കവനകൗമുദി ആരംഭിച്ചതു്. ആ മാസിക കുഞ്ഞുകൃഷ്ണമേനോന്റെ കവിതാനടിക്കു് ഒരു നൎത്ത നരംഗമായിത്തീൎന്നു.
കൊടുങ്ങല്ലൂരിൽ അല്പകാലം ഉദ്യോഗത്തിലിരിക്കാൻ ഇടവന്നപ്പോൾ, കവിസാർവ്വഭൗമന്മാരായ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ പരിചയവും, കാവ്യരചനാവിഷയത്തിൽ അവരുടെ നിരന്തരമായ പ്രോത്സാഹനവും ലഭിച്ചു. ഇങ്ങനെ പലതരത്തിലുള്ള ഉത്തമസാഹചൎയ്യങ്ങളോടുകൂടി ചേർന്നു പരിപുഷ്ടമായിത്തീർന്ന അദ്ദേഹത്തിന്റെ കവിതാവാസനയുടെ പരിപക്വഫലം നമുക്കു പരിപൂർണ്ണമായി ലഭിക്കുംമുമ്പു് അദ്ദേഹം ചരമമടഞ്ഞുപോയി. എന്തുചെയ്യാം?
സാഹിത്യസമരങ്ങളിൽ ഏർപ്പെട്ടു പോരാടുന്നതിൽ അദ്ദേഹം ബഹുകുതുകിയായിരുന്നു. ചില യുദ്ധങ്ങളിൽ ജയവും പലേടത്തു പരാജയവും സിദ്ധിച്ചിട്ടുണ്ടു്. പ്രാസവഴക്കുകാലത്തു് ദ്വിതീയാക്ഷരപാതിയായി സരസഗായകകവിമണി കേ. സി. കേശവപിള്ളയോടു് എതിരിട്ടു. കവിരാമായണത്തെ സംബന്ധിച്ചു മൂലൂരിനോടു മല്ലിട്ടു. പ്രാസവഴക്കു ശമിച്ചിട്ടും കേ. സിയോടുണ്ടായിരുന്ന പാരുഷ്യം ശമിക്കാതിരുന്നതു രണ്ടുപേർക്കുമാത്രമാണു്. അവരിൽ ഒരാൾ കുഞ്ഞുകൃഷ്ണമേനോനായിരുന്നു. സാരജ്ഞൻ എന്ന പേരിൽ കേ. സി-യുടെ ചിതാഭസ്മത്തിൽ ശരം പ്രയോഗിക്കുന്നതിനുപോലും അദ്ദേഹത്തിനു മടിയുണ്ടായില്ല.
പദ്യങ്ങളും തീർത്തിടാം”
എന്നെഴുതിയ കവിയുടെ ബുദ്ധിക്കു തൽക്കാലം എന്തോ തകരാറു പറ്റിയിരുന്നു എന്നു പ്രത്യക്ഷമാണു്. ഈ പദ്യലേഖനത്തെതുടർന്നുണ്ടായ സമരം വായനക്കാർ വായിച്ചിരിക്കുമല്ലൊ.
ആ മഹാകവിയോടു പാരുഷ്യം നീങ്ങാതെ മറ്റൊരു മാന്യൻ പലേദിക്കിൽ ‘അന്നത്തേ മഹാകവി’ എന്നു് അദ്ദേഹത്തെ എടുത്തുപറകയും തന്നത്താൻ എഴുതിയുണ്ടാക്കി മറ്റു ചിലരുടെ പേരുവച്ചു് പ്രസിദ്ധീകരിച്ച ഒരു ജീവചരിത്രത്തിൽ അദ്ദേഹത്തിനേയും പുണ്യസ്മൃതിമയനായ ഏ. ആർ. കോയിത്തമ്പുരാനെയും വ്യംഗ്യഭാഷയിൽ ദുഷിച്ചിരിക്കയും ചെയ്യുന്നു. ആസന്നമരണചിന്താശതകത്തിന്റേയും കേശവീയത്തിന്റേയും കർത്തൃത്വം വഹിക്കുന്ന കവി അന്നത്തേയും എന്നത്തേയും മഹാകവിതന്നെ എന്നു് മലയാളികളിൽ പിത്തക്കാമില ബാധിക്കാത്ത കണ്ണുകൾക്കൊക്കെ കാണാൻ കഴിയും. ഈ വ്യതിയാനം നില്ക്കട്ടെ.
കവിരാമായണയുദ്ധത്തിൽ മൂലൂർതന്നെ വിജയം നേടി എന്നു പറയേണ്ടിയിരിക്കുന്നു. ഇരുകൂട്ടരും പരസ്പരം ശകാരിക്കുന്നതിലേക്കു് ഒട്ടുവളരെ കടലാസ്സും മഷിയും ചെലവിട്ടു. ഒടുവിൽ ശകാരത്തിൽ വിജയം നേടിയതു മൂലൂർതന്നെയാണെന്നു തോന്നുന്നു.
ഗദ്യരചനയിലും കുഞ്ഞുകൃഷ്ണമേനോനു നല്ല സാമർത്ഥ്യമുണ്ടായിരുന്നു. പഴയ രീതിയിലുള്ള കഥകളെങ്കിലും ‘നാലു കഥകളും മാലതിയും’ സരസങ്ങളാകുന്നു. എന്നാൽ ചെറുകഥാരചനയിൽ മേനോനു തന്റെ സതീർത്ഥ്യനായിരുന്ന സി. എസു്. ഗോപാലപ്പണിക്കരുടെ അടുത്തെങ്ങും നില്ക്കാനുള്ള യോഗ്യത ഉണ്ടായിരുന്നില്ലെന്നു പറയാതിരിക്കാൻ നിവൃത്തിയില്ല.
- ദേവീസ്തവം (15 പദ്യങ്ങൾ) രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
ഔദാൎയ്യലേശമണയാതെ യമന്റെ കൂട്ടർ
പാദാദിയാൽക്കയറുകെട്ടിവലിയ്ക്കുമത്രേ
സൗദാമിനിക്കു സമമാം തവ കോമളാംഗം
വേദാത്മകം കരുതുവോർക്കതു സാരമുണ്ടോ?
അംഭോധരപ്രകരഘർഘരഘോഷപൂർവ്വ-
മംഭോധിതാൻ കയറിയൂക്കൊടുമുക്കിയാലും
ദംഭോളികൊണ്ടു തലവെട്ടിനുറുക്കിയാലും
സുംഭോപമം മരുവുമാറൊരുശക്തിനല്കും.
- വിനോദിനി. നാലു സർഗ്ഗങ്ങളിലായി 125 പദ്യങ്ങളടങ്ങിയ ഒരു കഥ. അതിലെ നായികാവർണ്ണനമാത്രം ഉദ്ധരിക്കാം.
ഹിമാചലംതൊട്ടഥ സേതുവോളം
ക്രമാൽ തിരഞ്ഞീടിലുമിത്രമാത്രം
അമായസൗന്ദൎയ്യരസ നിറത്തെ
കുമാരിയെക്കാണ്മതസാദ്ധ്യമത്രേ.
പുരന്ധ്റിമുത്താമവൾതാൻ ധരിക്കും
സ്ഫുരൽപ്രഭാഭാസുരകങ്കണത്തെ
കരപ്രകാശം തനിയേ ജയിച്ചു
നിരർത്ഥമാക്കുന്നു സുവർണ്ണശബ്ദം.
ചെവിക്കടയ്ക്കൽ തലവച്ച കണ്ണിൽ
ഭവിച്ച നാനാരസധാടിയാലും
സുവിദുർമോഷ്ഠാധരകാന്തിയാലും
ദ്രവിക്കുമുള്ളം മൃഗജാതികൾക്കും.
പനംകുലയ്ക്കൊത്തരയിൽക്കവിഞ്ഞു
ഘനത്തിൽനില്പോരളിനീലകേശം
ഘനത്തിനാ മാമുനിമാർ മനസ്സിൽ
ഘനത്തിനും ഹാനിയണയ്ക്കുമൊപ്പം.
സ്ഫുടിച്ചതാരുണ്യമുദിക്കുമപ്പെൺ-
ക്കൊടിക്കെഴും മെയ്യൊരു നോക്കുകണ്ടാൽ
തടിൽപ്രകാശപ്രകരം തറയ്ക്കും-
പടിക്കു മൽക്കണ്ണുകൾ മഞ്ഞളിച്ചു.
- അജാമിളമോക്ഷം (വഞ്ചിപ്പാട്ടു്) 152 ഈരടികൾ.
യാത്രാകാലമടുത്തടുത്തെത്തിയപ്പോൾ കാലദൂതൻ
തത്രവന്നുതിക്കുകൂടി പത്തുനൂറെണ്ണം
വട്ടക്കണ്ണിട്ടുരുട്ടിത്തീക്കട്ടചുറ്റും പറപ്പിച്ചു-
കുട്ടിത്തിങ്കൾവടിവാർന്നു ദംഷ്ട്രകൾകാട്ടി.
ഊക്കനായകുഴൽപോലെ മൂക്കിനോടുവലുതാക്കി
നാക്കുനീട്ടിപ്പലകപ്പല്ലിളിച്ചു കാട്ടി
അസ്ഥിമാല കുടൽമാല മസ്തകങ്ങൾ കോർത്തമാല
ഇത്തരങ്ങൾ ചാർത്തീട്ടുള്ള കഴുത്തിട്ടാട്ടി.
പാറയേക്കാൾ കട്ടികൂടി കാറിനേക്കാൾ കറുപ്പുള്ള
ഘോരമെയ്യിൽച്ചോരവസ്ത്രം ചേരവേ ചുറ്റി
ദണ്ഡുമോങ്ങിശ്ശൂലംനീട്ടി വണ്ണമേറും പാശംവീശി
ചണ്ഡമാമിരുമ്പുലക്ക ചുഴറ്റിക്കാട്ടി
ദന്തിസിംഹവ്യാഘ്രാദിയാം ജന്തുക്കളെക്കുത്തിക്കോർത്ത
കുന്തമാകാശത്തിൽമുട്ടും പടിയായ്പൊക്കി
തീമയമായ് വാക്കിൽനിന്നു ധൂമമേറ്റം വമിച്ചയ്യോ
ധൂമകേതുക്കളെപ്പോലെ ഭീമമൂർത്തികൾ
പൊട്ടിച്ചിരിച്ചായുധങ്ങൾ തട്ടിമുട്ടിശ്ശബ്ദംകൂട്ടി-
ക്കെട്ടിക്കൊണ്ടുപോവാനവർ വട്ടവുംകൂട്ടി.
- ഒരു പോലീസു് ഇൻസ്പെക്ടരുടെ വധം—യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച 25 പദ്യങ്ങൾ. പോലീസുകാരെപ്പറ്റിയുള്ള ഒരു പദ്യംമാത്രം ഉദ്ധരിക്കാം.
കത്തിക്കാളുന്ന ദാവാനലനൊടു കിടയായ്
ചുട്ടുവല്ലാതിരമ്പി-
ക്കുത്തിച്ചാടുന്ന ചോരപ്പുഴയുടെ കൊടുതാ-
യുള്ളൊഴുക്കുത്തിനാലും
തത്തിത്തള്ളിച്ചടിക്കും പൃഥുകരചരണ-
ത്തല്ലിനാലും കുലുക്കം
ഹൃത്തിൽ തട്ടാത്തൊരിക്കൂട്ടരെ യമഭടരായ്
മാറ്റിയാൽ ദോഷമുണ്ടോ?
- പട്ടിക്കഥ—ഏഷണിയുടെ ദൂഷ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു സാരോപദേശകഥ.
- രത്നാവലി—ഇതു് ഒരു “ജായിന്റുസ്റ്റാക്കു കവിത”യാണു്. ആദ്യത്തെ രണ്ടു സർഗ്ഗങ്ങൾ ചങ്ങരംകോത കൃഷ്ണൻ കർത്താവും, 3-ഉം 4-ഉം സർഗ്ഗങ്ങൾ കുണ്ടൂരും, 5-ഉം 6-ഉം സർഗ്ഗങ്ങൾ കാത്തുള്ളിൽ അച്യുതമേനോനും, ബാക്കി രണ്ടു സർഗ്ഗങ്ങൾ ഇക്കവിയും രചിച്ചതാകുന്നു (59 ശ്ലോകങ്ങൾ).
- തീവണ്ടി (മൂന്നു പദ്യങ്ങൾ).
തെണ്ടാനിറങ്ങി നിലയ പ്രതിനിന്നു നല്ല
ഘണ്ടാരവാകലിതശംഖരവം മുഴക്കി
ഉണ്ടാമതൃപ്തിയൊടു ഫൂഫൂവിളിച്ചുമണ്ടും
പണ്ടാരമെന്നുപറയാം പുകവണ്ടിതന്നെ.
ധൂമക്കുഴൽ പൃഥുകിരീടമണിഞ്ഞു മേഘ-
ശ്യാമപ്രചണ്ഡതനുവാണ്ടലറിഗ്ഗഭീരം
സാമർത്ഥ്യമോടിളകിയാടിരസംപൊഴിക്കു-
മാമട്ടു പാർക്കിലിതു വൻകരിവേഷമാകും.
- മതിരാശി കടൽക്കര.
തടിച്ചമുലപൊക്കി നല്ലരയൊതുക്കി വെൺതൂവലിൽ
പൊടിപ്പുടയതൊപ്പിമേൽ പുതിയ പൂക്കൾവച്ചങ്ങനെ
അടിക്കടിയുമാടതൻ ഞെറിപിടിച്ചു പെൺതത്തതൻ-
പടിക്കുമൊഴിയോതിവന്നിതു മദാമ്മമാർ നൂറുപേർ.
തടിച്ചുപിടിയാനയൊത്തൊരു മുതുക്കിയാൾ തന്റെ കൈ-
പിടിച്ചൊരു ചെറുപ്പമാം ധ്വരവരുന്നു പാപ്പാൻപടി
ചൊടിച്ചുവിലവിട്ടു പൂങ്കണചൊരിഞ്ഞുമുപ്പാരിടം
മുടിച്ചുകൊലകൊമ്പനാരുടെ പണിത്തരം മേത്തരം.
- ആരോഗ്യസ്തവം—നടുവത്തച്ഛനു് ആരോഗ്യദാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാരൂപമായ 26 പദ്യങ്ങൾ.
പതിവായ് മൃദുവായ് പദങ്ങൾവയ്ക്കും
മതിമാനിക്കവിവീരനിപ്രകാരം
അതിയായൊരു പാദദോഷമേല്ക്കു-
ന്നതിനെന്താണൊരു ഹേതു പാർത്തുകണ്ടാൽ.
ഇക്കണ്ടീടുന്നതെല്ലാം മിഴിമുനയടിയാൽ തീർത്തുകാത്തീടുമമ്മേ
മുക്കണ്ണൻതൻമടിത്തട്ടിനു പൊലിമവിതച്ചമ്പുമെൻ തമ്പുരാട്ടി
തക്കത്തിൽതൃക്കൺകളിയൊടു നടുവത്തച്ഛനുള്ളോരഴൽപ്പാ-
ടൊക്കെത്തീർക്കേണമെന്നല്ലിനിയുമറുപതാണ്ടൂഴിവാഴിച്ചിടേണം.
- കവനകൗമുദിക്കൊരുപദേശം.
- ഉപകോശ—ഇതും ജായിന്റുസ്റ്റാക്കു കവിതതന്നെ. പൂർവ്വഭാഗം കുണ്ടൂരിന്റേതാണു്. ഉത്തരഭാഗത്തിൽ 57 ശ്ലോകങ്ങൾ.
ഉള്ളിൽ കൈയ്പും പുറത്തൊക്കെയുമകമലിയും
രാഗവും ചേർന്നു ഭംഗ്യാ
വള്ളിക്കെട്ടിൽപ്പഴുത്തങ്ങനെവിലസുമൊരു
കാഞ്ഞിരക്കായിപോലെ
പുള്ളിക്കേഴാക്ഷി ചൊല്ലീടിന മിനുമിനുസ-
ച്ചൊല്ലിലുള്ളംമയങ്ങി-
ത്തള്ളിക്കേറുന്ന തണ്ടാർശരരസലഹരി-
ക്കുള്ളിലായ് പുള്ളിയപ്പോൾ.
- കിരീടധാരണമഹോത്സവം 5 പദ്യങ്ങൾ.
- സാമ്രാജ്യപ്രശസ്തി 14 ശ്ലോകങ്ങൾ.
- ലക്ഷ്മീവിലാസശതകം (വലിയകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിയെ സംബന്ധിച്ചു്).
“കണ്ണാക്കിവെച്ചു പഥുരോമയുഗത്തിനേത്താൻ
സ്വർണ്ണാരവിന്ദമുകുളങ്ങൾ മുലയ്ക്കുമാക്കി
തിണ്ണംജഗദ്വിജയമാർക്കു ലഭിക്കുമെന്നു
കണ്ണും സ്തനങ്ങളുമതേമുതൽ മത്സരിച്ചു.
ഗാനത്തിനൊത്തു നളിനത്തിനകത്തുപുക്കു
തേനുണ്ടുമണ്ടുമൊരുവണ്ടുകളുണ്ടസംഖ്യം
മാനിച്ച മാധവി നിജാളകമാക്കിമാന്യ-
സ്ഥാനത്തുവച്ചിതവയെസ്സഹജപ്രിയത്താൽ.”
- കവിമൃഗാവലി.
“നൽപ്പൊന്നുവൻപടയിലേറ്റു മടങ്ങി നിത്യം
കപ്പംതരുന്ന വരവർണ്ണിനി വർണ്ണനീയേ
അപ്പാത പംക്തികൾ തകർത്തമരുന്ന മൂലൂർ
പപ്പുപ്പണിക്കർ തടിയൻകിടിതന്നെനൂനം.”
- ആൎയ്യഗീതി.
എളിയവനുന്നതനാകും
പൊളിയും സമ്പന്നനർദ്ധനിമിഷത്തിൽ
കളിയല്ലമ്മേ! തൃക്കൺ
കളികളിലുലകംകിടന്നുമറിയുന്നൂ
ഓങ്കാരമൃതവല്ലി-
പ്പൂങ്കാവേനിൻപദാബ്ജയുഗളത്തെ
താങ്കാണട്ടെ സുകൃത-
ന്തേങ്കാമിച്ചലയു മെൻമനോഭൃംഗം.
- ചിറ്റൂർ നമ്പൂരിപ്പാടു്. ‘ഇതു് ഒരു കൂട്ടുയാദാസ്തു’ കാവ്യമാണു്. അതിൽ രണ്ടുസർഗ്ഗങ്ങൾ കുണ്ടൂരും, അടുത്ത രണ്ടു സർഗ്ഗങ്ങൾ പി. കെ. നാരായണൻ നമ്പീശനും, അഞ്ചാംസർഗ്ഗം ഇക്കവിയും രചിച്ചതാണു്.
- ശ്രീമൂലവഞ്ചീശദശകം.
- ആഞ്ജനേയവിജയം. 120 പദ്യങ്ങളുള്ള ഇക്കൂട്ടുയാദാസ്തുകാവ്യത്തിൽ പതിനഞ്ചു കവിതകൾ ഒടുവിലിന്റേതാണു്.
- ദേവയാനീപരിണയം. നാലുസർഗ്ഗങ്ങളുള്ള ഈ കാവ്യത്തിൽ രണ്ടാമത്തേസർഗ്ഗം മാത്രം ഇക്കവിയുടേതാകുന്നു.
- കടാക്ഷസന്ദേശം. ഒരു യുവാവിനെക്കണ്ടു് ഒരു സുന്ദരി അനുരക്തയാവുന്നു. അവൾ ‘ശല്യാധിക്യംകുന്നുമഹശിഖൻ നിഷ്കൃപംചെയ്കമൂലം’ ‘കടാക്ഷം’ വഴിക്കു് ഒരു സന്ദേശമയയ്ക്കുന്നു. സന്ദേശമിതാണു്.
സാരാത്മാവേ! സകലസുഗുണാഗാര! സൗഭാഗ്യസിന്ധോ
പാരാവാരാധികതരഗഭീരാശയപ്രാജ്ഞമൗലേ!
സാരാസാരംചെറുതുമറിയാതുള്ളൊരീസ്സാധുവോതും
ഗീരാകെക്കേൾപ്പതിനുകരുണാലേശമേശേണമിപ്പോൾ
സന്തോഷത്തോടൊരുതവണയെന്നച്ഛനെക്കാണ്മതിന്നായ്-
ആന്തോഴന്മാർ ചിലരുമൊരുമിച്ചാലയേവന്നനേരം
എന്തോ ത്വന്മൂർത്തിയെമമമിഴിക്കോണുചെന്നാശ്രയിച്ചൂ
ചിന്തോദന്വാനതിൽമുഴുകിയാണന്നുതൊട്ടെന്റെചിത്തം.
കാലാകാലക്രമമനുസരിക്കാതെ സന്താപവഹ്നി
ജ്വാലാമാലയ്ക്കരിയൊരതിയായ്ത്തീർന്നുമച്ചിത്തമയ്യോ!
മാലാകെത്തീർത്തരുളണമസാമാന്യകാരുണ്യരാശേ.
- ശ്രീമതി. എട്ടു കവികൾകൂടി എഴുതിയ ഈ കൂട്ടുകവിതയിൽ 6-ാം ഭാഗം ഒടുവിലെന്റെതാണു്.
- പഞ്ചാംഗി. ഒരു സാഹിതീസദസ്സിലെ അഞ്ചംഗങ്ങൾ ചേർന്നെഴുതപ്പെട്ടതിനാൽ ഈ പേരു ദ്വേധാ യോജിക്കുന്നു. കടത്തനാട്ടു കെ. ശങ്കരവാരിയർ, കോയിപ്പള്ളിൽ പരമേശ്വരക്കുറുപ്പു്, പരിയാടത്തു ഗോപാലമേനോൻ, ഒടുവിൽ ശങ്കരൻകുട്ടിമേനോൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഇവരായിരുന്നു പഞ്ചാംഗങ്ങൾ. അതിലെ അഞ്ചാംസർഗ്ഗമായിരുന്നു ഒടുവിലിന്റേതും ഒടുവിലത്തേതും. അരമണിക്കൂർകൊണ്ടു തീർത്തതാണത്രേ ഈ കൃതി.
- ചണ്ഡാലീമോക്ഷം. ഇതും ഒരു കൂട്ടുകവിതതന്നെ. നാലാംസർഗ്ഗമാണു് ഒടുവിലിന്റേതു്.
- നല്ലഭാഷ. ഇതു് ഒരു അസംപൂർണ്ണ പച്ചമലയാളകൃതിയാണു്.
മിന്നൽകൊക്കുന്നപൂമെയ് പൊലിമയുമകതാ-
രിട്ടുലയ്ക്കും മുലക്കു-
ന്നന്നപ്പോക്കുംമഴക്കാറെതിർതലമുടിയും
മുല്ലമൊട്ടൊത്തപല്ലും
കന്നൽക്കണ്ണുംകടുംചോപ്പുടയചൊടികളും
കാണുകിൽ കൊച്ചുതെക്കൻ
തെന്നൽത്തേരിൽകരേറുന്നവനുടെതറവാ-
ട്ടമ്മയോയെന്നുതോന്നു.
- അപരാധിനിയായ അന്തൎജ്ജ നം (ഒരു നടന്ന കഥയാണു്).
- ഒരു പതിവ്രതയുടെ കഥ. ഇതു് കഴ്സൻപ്രഭുവിന്റെ വാഴ്ചക്കാലത്തു നടന്ന ഒരു യഥാർത്ഥ സംഭവമാണു്.
ക്കിട്ടഞ്ചെട്ടുചവുട്ടി,രുട്ടൊടിദമായിൻസ്പക,രോതീടവേ
കൂട്ടിൽപെട്ടിരകിട്ടിടാത്തപുലിതൻമുന്നിൽപതിച്ചുള്ളൊരാ-
പ്പട്ടിക്കുട്ടികണക്കു പേടിയൊടവൻ താണേവമോതീടിനാൻ.
കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ചേർക്കാനായി ചില കവിതകളും അദ്ദേഹം എഴുതീട്ടുണ്ടു്.
ക്കേർപ്പെട്ടകഷ്ടം പറയാവതല്ല
ഇപ്പോളതിന്മാതിരിയൊന്നുമില്ല,
തീപ്പെട്ടിയില്ലാത്തൊരുവീടുമില്ല.
വിട്ടാൽപിന്നെക്കൊയ്ത്തുകാലംവിശേഷമല്ലോ
രണ്ടുപൂവുവിരിപ്പെന്നും മുണ്ടകനെന്നുമുണ്ടതിൽ
മുണ്ടകൻകൊയ്യുന്നകാലം മുഴുത്തമോദം.” ഇത്യാദി—
ഈ ഉദ്ധരണങ്ങളിൽനിന്നും കുഞ്ഞുകൃഷ്ണമേനോന്റെ കവിതയുടെ സ്വഭാവം ഏറക്കുറെ മനസ്സിലാകുമല്ലോ.
കൊല്ലംതാലൂക്കിൽ പരവൂർ എന്ന ദേശത്തു് ‘വാഴവിള’ എന്നൊരു പുരാതന ഗൃഹമുണ്ടു്. ആ ഗൃഹത്തിലെ ഒരംഗം വേലുത്തമ്പിയുടെ വലത്തുകൈ എന്ന നിലയിൽ ആലപ്പുഴെ സർവ്വാധികാൎയ്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലത്താണു് പ്രസിദ്ധമായ പള്ളാത്തുരുത്തിസംഭവം ഉണ്ടായതു്. ഈ കുടുംബക്കാർ കണക്കു ചെമ്പകരാമൻ എന്ന രാജദത്തമായ മാറാപ്പട്ടം ഇപ്പോഴും അനുഭവിച്ചുവരുന്നു.
1043 മകരം 22-ാം തീയതി രോഹിണീനക്ഷത്രത്തിൽ പ്രസ്തുത കുടുംബത്തിലെ ശാഖയായ കോതേത്തുവീട്ടിൽവച്ചു്, ലക്ഷ്മിഅമ്മയുടെയും, വലിയവെളിച്ചത്തു രാമൻപിള്ളയുടെയും പുത്രനായി കെ. സി. കേശവപിള്ള ജനിച്ചു. പിതാവു് കുശാഗ്രബുദ്ധിയും ധാർമ്മികനും ജ്യോതിശ്ശാസ്ത്രത്തിൽ നല്ല വ്യുൽപന്നനും ആയിരുന്നു. അഞ്ചാംവയസ്സിൽ നാട്ടാചാരം അനുസരിച്ചു് എഴുത്തിനിരുന്നിട്ടു്, പരവൂർ സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു പഠിത്തം തുടങ്ങി. മാതാപിതാക്കന്മാരുടെ നിരന്തരമായ ഉത്സാഹവും പുത്രന്റെ നൈസർഗ്ഗികമായ ബുദ്ധിഗുണവും യോജിക്കയാൽ, ബാലൻ ഓരോ ക്ലാസ്സിലും ഒന്നാമനായി പാസ്സായിക്കൊണ്ടിരുന്നു. ഇങ്ങനെ മലയാളം പഠിച്ചുതീർത്തു. സമീപത്തു് ആംഗലവിദ്യാലയത്തിന്റെ അഭാവത്തിലും കൊച്ചുകുട്ടിയെ വീടുവിട്ടു ദൂരദേശത്തയയ്ക്കുന്നതിനു മാതാപിതാക്കന്മാർക്കുണ്ടായിരുന്ന വൈമനസ്യത്താലും, ഇവിടെവച്ചു് നമ്മുടെ ബാലനു പഠിത്തം നിറുത്തേണ്ടതായി വന്നു. പിന്നീടു് പിതാവിന്റെ മേൽനോട്ടത്തിൽ രാമായണവായന പരിശീലിച്ചുതുടങ്ങി. അചിരേണ പലേ രാഗങ്ങൾ വശപ്പെടുകയാൽ കൊച്ചുകേശവൻ ഒരു നല്ല ഗായകനായിത്തീരുകയും വായനയുള്ള ദിക്കുകളിലെല്ലാം ക്ഷണിക്കപ്പെടുകയും ചെയ്തുതുടങ്ങി. ഇങ്ങനെ ദൈനംദിനമുള്ള രാമായണപാരായണം പലേ വിധത്തിൽ പ്രസ്തുത ബാലന്നു പ്രയോജകീഭവിച്ചു. അതു് അന്നു ബാലഹൃദയത്തിൽ അങ്കുരിപ്പിച്ച ആസ്തികത്വം ആമരണം അപ്രചലിതമായി നിലനിന്നു. രണ്ടാമതായി അതുവഴി ലഭിച്ച വിപുലമായ പദപരിചയവും ആശയസമ്പത്തും അദ്ദേഹത്തിന്റെ കവിതാതരുവിനു പരിപോഷകമായിത്തീർന്നു. മൂന്നാമതായി അതു് അദ്ദേഹം ഗാനകലയിൽ അസാമാന്യമായ അഭിരുചി ജനിപ്പിച്ചു.
ഈ പരിതഃസ്ഥിതിയിൽ വളർന്ന ഒരു ബാലൻ സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ സമ്മേളനംകൊണ്ടു സുരഭിലമായിരിക്കുന്ന കഥകളിയാൽ സമാഹൃഷ്ടനായിത്തീർന്നതിൽ അൽഭുതത്തിനു വകയില്ലല്ലോ. കേളികൊട്ടു കേൾക്കുന്ന ദിക്കിലൊക്കെ ഈ ബാലനും എത്താതിരിക്കയില്ലെന്ന ദിക്കായി. ഈ കഥകളിബ്ഭ്രാന്താണു് അദ്ദേഹത്തിനെക്കൊണ്ടു് 15-ാമത്തെ വയസ്സിൽ പ്രഹ്ളാദചരിതം എന്നൊരു ആട്ടക്കഥ രചിപ്പിച്ചതു്. ഈ വിഷയത്തിൽ കെ. സി. തന്റെ അനുഭവങ്ങളെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“നാലോ അഞ്ചോ ദിവസങ്ങളിൽ ഇടവിടാതെ ആട്ടമുണ്ടായാലും, ഒരു ദിവസമെങ്കിലും മുടക്കംവരുത്താതെ ആ സ്ഥലത്തു ഹാജർ കൊടുക്കുകയും പ്രഭാതംവരെ നിദ്രയുടെ കഥപോലും വിസ്മരിച്ചു് അത്യുത്സാഹപൂർവ്വം ആട്ടം കാണുകയും ചെയ്ക പതിവായിരുന്നു. ഇങ്ങനെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ, ആട്ടത്തിൽ ഭാഗവതർ പാടുമ്പോൾ, അവിടെച്ചെന്നു് ശിങ്കിടിപാടിയെങ്കിൽ കൊള്ളാമായിരുന്നു എന്നായി ആഗ്രഹം. ഇതിന്റെ ഫലമായി സ്വല്പകാലം കൊണ്ടു പാട്ടുകൾ സാമാന്യം പാടുന്നതിനും കൈകൾ കാണിച്ചാൽ ഗ്രഹിക്കുന്നതിനും വശമായി. ആയിടയ്ക്കു് ഞങ്ങളുടെ ദിക്കിൽ ഒരു ഗൃഹസ്ഥന്റെ പക്കൽ 56 ദിവസത്തെ ആട്ടക്കഥകൾ ചേർന്ന ഒരു പുസ്തകം ഉണ്ടായിരുന്നു. ഒരു സ്വർണനിധിപോലെ തോന്നിയിരുന്ന ആ പുസ്തകം കുറെ പകർത്തിയെഴുതുന്നതിനായി ഏതാനും ദിവസത്തേക്കു തരണമെന്നു് അദ്ദേഹത്തോടപേക്ഷിച്ചതിൽ “തന്നയയ്ക്കാൻ പാടില്ല; വേണമെങ്കിൽ ഇവിടെ വന്നിരുന്നു പകർത്തിക്കൊള്ളണം” എന്നാണു മറുപടി ഉണ്ടായതു്. അന്നുമുതൽ കടലാസ്സും മഷിയും പേനയും സമ്പാദിച്ചുകൊണ്ടു് അവിടെ ചെന്നിരുന്നു് ഏതാനും കഥകൾ കുറേദിവസംകൊണ്ടു് പകർത്തി എഴുതുകയും പഠിക്കയുംചെയ്തു. അത്രയുമായപ്പോൾ ‘ഇനി ഒരാട്ടം നടത്തണം’ എന്നായി മോഹം. താമസിയാതെ ഏതാനും വയസ്യന്മാരെ കൂട്ടിച്ചേർത്തു് ഒരു യോഗം ഉണ്ടാക്കി. കഥ ദുൎയ്യോധനവധം എന്നു തീർച്ചപ്പെടുത്തി. ഓരോ വേഷവും നിശ്ചയിച്ചു. അവരവരുടെ വേഷത്തിനുള്ള കോപ്പുകൾ അവരവർതന്നെ കടലാസ്സുകൊണ്ടും മറ്റും ഉണ്ടാക്കിക്കൊള്ളണം എന്നായിരുന്നു ഏർപ്പാടു്. എനിക്കു് ചെണ്ടകൊട്ടു്, പാട്ടു്, ഹനുമാന്റെ വേഷം ഇത്രയും ആണു് നിശ്ചയിക്കപ്പെട്ടതു്. ഏതാനും ദിവസം അത്യുൽക്കണ്ഠയോടുകൂടി പ്രയത്നം ചെയ്തു ഞാൻ കടലാസ്സുകൊണ്ടുണ്ടാക്കിയ ഹനൂമൽകിരീടത്തിന്റെ ആ വിചിത്രമായ പ്രതിമ ഇപ്പൊഴും എന്റെ മനസ്സിൽ ആവിർഭവിച്ച മന്ദഹാസത്തെ ജനിപ്പിക്കുന്നു. അടുത്ത ഒരു വീട്ടിൽവച്ചു് ആയിടയ്ക്കുള്ള ഒരു ശിവരാത്രിനാളിൽ കേവലം ബാലന്മാരായ ഞങ്ങൾ കാട്ടിക്കൂട്ടിയ ഗോഷ്ടികൾ ഓർക്കുമ്പോൾ ഇന്നും വളരെ ലജ്ജ തോന്നുന്നുണ്ടു്. പുത്രവാത്സല്യനിധിയായ എന്റെ അച്ഛൻ ഒഴികെ മറ്റുള്ള രക്ഷാകർത്താക്കന്മാരെല്ലാവരും ഇതറിഞ്ഞു് എന്നെ വളരെ ശാസിക്കയുണ്ടായി. ഇങ്ങനെ ബാലചാപല്യത്താൽ പോഷിതമായ കഥകളി ഭ്രാന്തു് ‘ഇനി ഒരാട്ടക്കഥയുണ്ടാക്കണമെന്നുള്ള ദുർമ്മോഹത്തെയാണു്’ പിന്നെ മനസ്സിൽ അങ്കുരുപ്പിച്ചതു്. അപ്പോൾ സിദ്ധരൂപം പോലും നോക്കീട്ടില്ല. രാമായണാദികൾ വായിച്ചതുകൊണ്ടുള്ള അറിവേ ഉള്ളു. എങ്ങിനെയോ കയ്യിൽ വന്നുചേർന്ന ഒരു അമരം തമിഴ്ക്കുത്തിന്റെ സഹായവും ഉണ്ടു്. എന്തിനധികം? കുറേനാൾ കഴിഞ്ഞപ്പോൾ എന്റെ കൃതിയായി പ്രഹ്ളാദചരിതം എന്ന ഒരാട്ടക്കഥയുണ്ടായി എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.”
അന്നു് ഇടത്തറ പരമുആശാൻ എന്നൊരാൾ പരവൂർ മലയാംപള്ളിക്കൂടം വാദ്ധ്യാരായിരുന്നു. ഇടത്തറ കുടുംബക്കാർ പരമ്പരയാ നാട്ടാശാന്മാരായിരുന്നു. ഇന്നും അടിയന്തിരാവസരങ്ങളിൽ പരവൂരിലെ നായന്മാർ ഇടത്തറ ആശാനു ദക്ഷിണ കൊടുക്കാറുണ്ടു്. നമ്മുടെ ബാലകവിയുടെ ഈ കൃതിയിലുള്ള ആദ്യത്തെ പദ്യം പരമുആശാൻ യദൃച്ഛയാ കാണുകയുണ്ടായി. “കേശവനു കവിയായാൽ കൊള്ളാമെന്നു മോഹമുണ്ടു്; അല്ലേ? പക്ഷേ അതിനു് അല്പം പഠിച്ചെങ്കിലേ ഒക്കൂ” എന്നു് ആശാൻ അധിക്ഷേപിച്ചുവത്രേ. എന്നാൽ അതിനെ തുടർന്നു് അദ്ദേഹത്തിനു ഹൃദ്യമായി മറ്റൊരു അനുഭൂതിയുണ്ടായി. അദ്ദേഹം തന്റെ കൃതിയെ പരവൂർ കേശവനാശാൻ എന്ന പണ്ഡിതവരേണ്യനെ കാണിച്ചു. അദ്ദേഹം പറഞ്ഞതു് ഇങ്ങനെ ആയിരുന്നു. “അവിടുന്നു കുറെ സംസ്കൃതം വായിക്കണം. അങ്ങനെ വായിച്ചാൽ ഇതിനെ സ്വയമേവ തിരുത്തുന്നതിനു ശക്തിയുണ്ടാവും.” അചിരേണ അദ്ദേഹം കേശവനാശാന്റെ ശിഷ്യത്വം കൈവരിച്ചു. നാടകാലങ്കാരപൎയ്യന്തം ആ ഗുരുവിന്റെ അടുക്കൽനിന്നു പഠിച്ചിട്ടു് അദ്ദേഹം 16-ാംവയസ്സിൽ പ്രഹ്ളാദചരിതത്തെ സ്വയം പരിഷ്കരിക്കയും ഹിരണ്യാസുരവധം എന്നു പുതിയ പേർ അതിനു നല്കയും ചെയ്തു. പ്രസ്തുത കൃതിയെപ്പറ്റി സാരസ്യവാരാന്നിധിയായ രാമക്കുറുപ്പുമുൻഷി പ്രസ്താവിച്ചിട്ടുള്ളതു താഴെ ചേർക്കുന്നു.
“ഈ കൃതിയുടെ കർത്താവു് ഇപ്രകാരമുള്ള കവിതകളിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നപക്ഷം, ഇദ്ദേഹം ഒരിക്കൽ ഏറ്റവും ഉൽകൃഷ്ടമായ കവിതകൊണ്ടു നമ്മെ വിസ്മയിപ്പിക്കുന്നതിനു ശക്തനായിത്തീരുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇതിൽ ഞാൻ വായിച്ചുനോക്കിയ ഏതാനുംഭാഗം എനിക്കു് ഏറ്റവും പ്രിയവും ഹൃദയംഗമവും ആയി തോന്നിയിരിക്കുന്നു”.
അദ്ദേഹത്തിന്റെ പ്രവചനം ഫലിച്ചു എന്നു പറയേണ്ടതില്ലല്ലോ. പ്രസ്തുത കൃതിയിൽ അദ്ദേഹം തന്റെ ഗുരുവിനെ ഇങ്ങനെ വാഴ്ത്തിയിരിക്കുന്നു.
വിദ്യാ കേളിവിശാരദഃ
വിഭാതു ഹൃദയേ നിത്യം
ദേശികഃ കേശവാഹ്വയഃ.
അനന്തരം തന്റെ വിനയത്തെ ഇപ്രകാരം പ്രകാശിപ്പിച്ചുകാണുന്നു:
പേശലാസ്സ്വല്പബുദ്ധിഃ
ക്വാഹം? നാട്യപ്രബന്ധം സരസമകലുഷം,
യദ്യപീതം ചരിത്രം
കുർവേ പ്രഹ്ളാദനാമ്നഃ കൃതിരിയമിഹ വഃ
പ്രീതയേ നോ കഥം സ്യാ-
ദവ്യക്താവാച്യവർണ്ണാ അപി ഹി ശിശുഗിരോ
ലോകഹർഷായ സന്തി.
ഒന്നുരണ്ടു പദ്യങ്ങൾ മാത്രം മാതൃകയ്ക്കായി ഉദ്ധരിക്കാം.
സുരഭിലസുമപൂർണ്ണേ നന്ദനോദ്യാനദേശേ
സരസിജദളതുല്യാ ലോലനേത്രാസ്സകാമീ
ഗിരമിതി നിജപത്നീ സസ്മിതം വ്യാജഹാര.
തെളിവോടു കേൾപ്പിൻ മമ വാചം
നളിനിയിതാ വിധുവൊടുതെളിവതി-
ലുളവായ വൈരത്താലേ
അളിനിരയായ ഖഡ്ഗമതികോപാലിളക്കുന്നു.
(നളി)
പരഭൃതങ്ങടെ നാദമിന്നു ഹൃദി-
പരിതോഷമതു വളർത്തുന്നു
പരിഭവമോടരികിൽവന്നു–മാരൻ
പരിചോടെ ശരമയയ്ക്കുന്നു
പരിതാപം വളരുന്നു–പാരം മേനി തളരുന്നു
പരിരംഭം കരണീയം മുതിർന്നു.
ബാല്യകൃതികളിൽപോലും ഇങ്ങനെ ദ്വിതീയാക്ഷരപ്രാസം ക്ലേശംകൂടാതെ ഘടിപ്പിച്ചുവന്ന ഈ സരസകവിയെ—പ്രാസം കൂടാതെയുള്ള കവിതാരചനതന്നെ ദുസ്സാധമായി തോന്നിയിരുന്ന ഈ മഹാകവിയെ—ദ്വി: പ്രാസവഴക്കുകാലത്തു്, അദ്ദേഹം തന്റെ ഗുരുനാഥന്റെ പക്ഷംപിടിച്ചു് ദ്വി: പ്രാസനിർബന്ധത്തെ എതിർത്തു എന്ന കാരണത്താൽ—ചിലർ എന്തൊക്കെയാണു് അധിക്ഷേപിച്ചതു്! പ്രാസം പ്രയോഗിക്കാനുള്ള ശക്തി ഹീനതകൂടി അദ്ദേഹത്തിൽ ആരോപിക്കയുണ്ടായി.
രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ടു്, വൃകാസുരവധം വഞ്ചിപ്പാട്ടു്, പാർവതീസ്വയംവരം അമ്മാനപ്പാട്ടു്, അഷ്ടാംഗഹൃദയവിധിയുടെ അനുവാദമായ സുരതവിധി പാന മുതലായവയൊക്കെ ഇക്കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണു്.
ഇതിനിടയ്ക്കു് അദ്ദേഹം പാർവത്യകാരായിരുന്ന സ്വപിതാവിനെ സഹായിപ്പാനായി നിത്യവും പ്രവൃത്തിക്കണക്കു് എഴുതിക്കൊണ്ടിരിക്കയും ഒരു ഗുരുമുഖേന ഇംഗ്ലീഷ് പഠിക്കയും ചെയ്തു വന്നു. അചിരേണ ആ ഭാഷയിലും അദ്ദേഹത്തിനു സാമാന്യം നല്ല വ്യുല്പത്തി സിദ്ധിച്ചുവെന്നു്, ഇംഗ്ലീഷിൽനിന്നു് അദ്ദേഹം ചെയ്തിട്ടുള്ള ഹൃദ്യമായ പരിഭാഷകളിൽനിന്നു തെളിയുന്നു.
1063-ൽ അദ്ദേഹം കൊല്ലത്തെ ഒരു വൈദ്യശാലയിൽ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ഒരു കൊല്ലത്തിനുള്ളിൽ ആ ജോലി അവസാനിപ്പിച്ചിട്ടു്, പെരിനാട്ടു് ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു നടത്തിവന്നു.
അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന കാലത്തു രചിക്കപ്പെട്ടവയാണു് ശൂരപത്മാസുരവധവും, ശ്രീകൃഷ്ണവിജയവും. രണ്ടും ആട്ടക്കഥകളാണു്. ശൂരപത്മാസുരവധത്തിൽ,
നനാ നൂനാ നനാ നനു
നാനാ നനാ നോന നേനാ
നനാ നേന നനേ നനുഃ.
എന്നിങ്ങനെയുള്ള ശാബ്ദികമായ ചില ചെപ്പടിവിദ്യകൾ കാണുന്നുണ്ടെങ്കിലും, കേരളവർമ്മ വലിയകോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ “കവിതാഗുണങ്ങൾ ഇതിൽ പലതും ഉള്ളതുകൂടാതെ ആടിക്കാണുന്നതിനും ഈ കഥ വളരെ നന്നായിരിക്കുമെന്നു തോന്നുന്നു.” ആധുനിക കഥകളികളുടെ കൂട്ടത്തിൽ ധാരാളം ആടാറുള്ള ഒരു കൃതിയാണിതു്. കവിതാദേവി പ്രഹ്ളാദചരിതത്തേക്കാൾ ഇതിൽ കൂടുതൽ പ്രസന്നയായിക്കാണപ്പെടുന്നു. ഒരു ഗാനം ഉദ്ധരിക്കാം.
ശ്രേണി ഗീത സ്വ നാഥ
ശ്രീലാവണ്യപ്രധാന പ്രചുരഗുണഹൃതാ
സർവദാ യത്ര ഭാതി
നാകേ വിശ്വൈകപാലോ വിലസതിസ മഹാ
സേനബന്ധുസ്സദാര-
സ്സത്രാ സത്രാശനാനാം തതിഭിരതിസുഖം
വാസവോ ഭാസമാനഃ
കേളീവനേ ഖലു കദാചന നന്ദനാഖ്യേ
ആളീവിയോഗമുദിതാം ദയിതാം സ ഗീർവ-
ണാളീശ്വരസ്സരസമാഹ ശുചിസ്മിതാം ഗാം.
കാന്തേ കല്യാണി!
കാന്തം ഫുല്ലസുമാന്തം ഭാതി നി-
താന്തം കാൺക വിലാസവനം മേ. കാന്തേ
ചാരുമുഖൈക്യം വരുവതിനയി തേ!
വാരിജവൃന്ദം വരമിഴി കുരുതേ
ഘോരതപസ്സിഹ ശോകമൊടമൃതേ.
കാന്തേ
മകരന്ദരസം സതതം ചോർന്നും
ഹരിചന്ദനതരുനിരയിടതൂർന്നും
വിലസുന്നിഹ വിശദപ്രഭ ചേർന്നും
കാന്തേ
വഞ്ചനചെയ്യരുതതിനതിരുചിരം
പുഞ്ചിരിതൻപ്രഭയിങ്ങു വളർത്തുക
ചഞ്ചലമിഴി തവ യുക്തമിതരിക.
കാന്തേ
ശ്രീകൃഷ്ണവിജയം അതിമനോജ്ഞമായിട്ടുണ്ടു്. രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടിരിക്കുംപോലെ “കേശവപിള്ളയ്ക്കു മലയാളഭാഷയിലും സംസ്കൃതത്തിലും ഉള്ള അസാധാരണ നൈപുണ്യത്തേയും കവനത്തിലുള്ള സഹജവാസനയേയും രസികതയേയും ആലോചിക്കുമ്പോൾ ഈ ആട്ടക്കഥ ഇത്രമേൽ നന്നായിരിക്കുന്നതിനേക്കുറിച്ചു് ആശ്ചൎയ്യപ്പെടാനില്ല”
ഒന്നുരണ്ടു പദ്യങ്ങളും ഒരു പദവും മാത്രം മാതൃകയായി ഉദ്ധരിച്ചുകൊള്ളട്ടേ.
പ്പൂന്തേൻവാണി മനോജ്ഞമായ ശയനേതാനേ വസിപ്പിച്ചുടൻ
ചാന്തുംനൽക്കളഭം സുമങ്ങളുമണിഞ്ഞേതൽസമീപം മുദാ
ചെന്താർബാണരസാലസാ ഗതവതീ ശൃംഗാരലീലാവതീ.
മുല്ലപ്പൂബാണനേറ്റം ശരനിരകൾ ചൊരിഞ്ഞീടവേ പാടവേന
ചൊല്ലപ്പോകാതദിവ്യപ്രഭയെഴുമമല ശ്രീമുകുന്ദന്റെയോമൽ
ചെല്ലപ്പൂമേനികണ്ടക്കുവലയമിഴിയാൾ മുങ്ങിയാനന്ദസിന്ധൗ.
കോമളമാം തിരുമേനി കണ്ടുകണ്ടു
കാമരസം ഹൃദിചേർന്നു മുതിർന്നുവളർന്നു സുന്ദരാംഗീ
സീമയകന്നു കുതുഹലവാരിധിതന്നിൽ മുങ്ങി
തൊണ്ടികണ്ടാലിണ്ടലുണ്ടായ് മണ്ടിടുമാ-റുള്ള
ചുണ്ടുകൾ താംബൂലരസംപൂണ്ടു പാരം
നീണ്ടുചുരുണ്ടൊരു കുന്തളശോഭയുമാർത്തിപാര-മക-
ത്തണ്ടിൽമൃഗങ്ങൾക്കരുളുമൊരോമൽക്കണ്ണിണയും
ഏറുമനംഗവികാരമശേഷർക്കേകീടുന്ന-നല്ല
മാറുകവിഞ്ഞൊരു കുളുർമുലമേൽ മണിമാലകളും
കാറണിക്കുഴൽമണിയിങ്ങനെ ബഹുവിധഭംഗിയോടേ-ചെന്നു
കാറൊളിവർണ്ണൻ സവിധേ ചഞ്ചലപോലെ വിളങ്ങി.
ഇങ്ങനെ കവിതകൾ തെരുതെരെ എഴുതിക്കൊണ്ടിരുന്നകാലത്തും, അദ്ദേഹം ഉപരിഗ്രന്ഥങ്ങൾ പഠിച്ചുകൊണ്ടാണിരുന്നതു്. വ്യാകരണശാസ്ത്രം എണ്ണയ്ക്കാട്ടതമ്പുരാന്റെ അടുക്കലും, കൊല്ലം ഹൈസ്ക്കൂൾ മുൻഷിയായിരുന്ന ഒരു ശാസ്ത്രികളുടെ അടുക്കലും പഠിച്ചിരുന്നതായിട്ടാണു് അറിവു്. തിരുവനന്തപുരത്തേക്കു താമസംമാറ്റുന്നതിനു മുമ്പേ അദ്ദേഹം സിദ്ധാന്തകൗമുദി പഠിച്ചുകഴിഞ്ഞു. തർക്കശാസ്ത്രസംബന്ധമായ ചില ലഘുഗ്രന്ഥങ്ങളും അക്കാലത്തു പഠിച്ചിരുന്നതായി കാണുന്നു.
കവിത്വശക്തി നല്ലപോലെ ദൃഢമായശേഷം രചിക്കപ്പെട്ട രണ്ടുകൃതികളാണു് സ്തവരത്നാവലിയും, സംഗീതമഞ്ജരിയും.
“ഭാഷയിലും സംസ്കൃതത്തിലുമായി സ്വാതിതിരുനാൾ മഹാരാജാവിന്റേയും, ത്യാഗരാജന്റേയും മറ്റും കീർത്തനങ്ങളുടെ മട്ടിലായിട്ടും നൂതനമായ ചില ചമല്ക്കാരമുള്ള മാതിരിയിലും ഈ കവി നിർമ്മിച്ചിട്ടുള്ള ഭജനഗാനങ്ങളിൽ കാണുന്ന പദസാരള ്യം മാതൃകകളിൽ ഉള്ളതിനേക്കാൾ ഒട്ടും ന്യൂനമായിരിക്കുന്നില്ലെന്നു നിസ്സംശയമായി പറയാം. ചില സ്ഥലങ്ങളിൽ അതിനെ അതിശയിക്കുന്നില്ലയോ എന്നുകൂടി സംശയംതോന്നുന്നു.” ചില ഗാനങ്ങളെ മാത്രം ഉദ്ധരിക്കാം.
അ-പ. ഗോപാല മനോഹര! താപാലസനാമെന്നെ
നീപാലയൈക ജഗതീപാല സുകപോല.
ശ്രീബാ
ച. 1. കായാമ്പൂനിറമാർന്നിടും ശോഭനമൃദു-
കായാ ഭാർഗ്ഗവീനായക
ആയാസമെല്ലാംതീർന്നമേയസുഖം നല്കുവാൻ
ആയപോൽ വണങ്ങുന്നേൻ മായാമയ മുകുന്ദ.
ശ്രീബാ
2. അഞ്ചിതമായ നിന്നുടെ പുഞ്ചിരിയാലേ
അഞ്ചുന്നു ഗോപിമാരെല്ലാം
കാഞ്ചനമയചാരു കാഞ്endinputചിയതും ചിലമ്പും
വാഞ്ഛാനുകൂലം മമ നെഞ്ചിൽ വിളങ്ങീടേണം.ശ്രീബാ
പൂർണ്ണമായുള്ള നിന്മുഖം
അർണ്ണോജവിലോചന കണ്ണാ മേ ഹൃദി കരു-
ണാർണ്ണവ! വിലസിടുംവണ്ണം നീ കൃപചെയ്ക. ശ്രീബാ
അ–പ. ശമിതദൂഷണ ജയ ജിതദശാനന
പരിപാലയ പരമേശ്വരമുഖനിഷേവിത രാമ. കമ
ച. കാമഗാത്രദീനമിത്ര ശ്രീകരഗോത്ര
സോമസമാനനംപവിത്ര സുരനുതിപാത്ര
രാമശോഭന നതിശർമ്മദായക
കോമളപദയുഗകേശവദാസ കാമദ. കമ
അ–പ. കാമിതഫലങ്ങളേ കരുണയോടരുളുന്ന
ഭാമാപതേ! വരദ കോമളമായനിന്റെ. പൂമേ
മാരോമൽകേശങ്ങൾമേലിൽചേർത്ത ചാരുവാകും മയിൽപീലി
കാരണപൂരുഷ ഹേ! കാണ്മതിനഭിരുചി
പാരവും വളരുന്നു പരമഗുണാഭിരാമ. പൂമേ
മഞ്ചിതമാകിയ നേത്രം കാണ്മാൻ വാഞ്ഛയേറുന്നഹോരാത്രം.
ചഞ്ചലകരനഖരാഞ്ചിതശോഭി വേണൂ-
ദഞ്ചിതഗാനംകേൾപ്പാനെഞ്ചെവിമുതിരുന്നൂ.പൂമേ
3. ശ്രീവന്യമാലാദിയേറും–തവ ശ്രീവത്സശോഭിതമാറും-നാഥ
സേവേ സമാർത്തികളാറുംവിധദ–മേവോദരം രിപുവാറും
ആശുകളവാൻ പീതകൌശേയമോടും പത്മ-
പേശലപദമോർക്കും കേശവദാസനുത. പൂമേനി
1065-ൽ പരവൂർ പടിഞ്ഞാറ്റേവീടു് എന്നു് അക്കാലത്തു പ്രസിദ്ധമായിരുന്ന ഒരു ഗൃഹത്തിൽനിന്നു് കല്യാണിഅമ്മ എന്നൊരു കന്യകയെ വിവാഹംകഴിച്ചു. ആ സ്ത്രീരത്നത്തിന്റെ ജ്യേഷ്ഠസഹോദരിയായിരുന്ന കൊച്ചുകുഞ്ഞിഅമ്മ എണ്ണയ്ക്കാട്ടു തമ്പുരാന്റെ ധൎമ്മപത്നിയായിരുന്നു. ഈ രണ്ടു വിദ്വൽകേസരികൾ തമ്മിൽ ഈവിധമുണ്ടായ വേഴ്ച ഇരുകൂട്ടൎക്കും ഉപകാരപ്രദമായിത്തീർന്നു. പരവൂർ കേശവനാശാൻ ഈ വിവാഹത്തേസംബന്ധിച്ചു് എഴുതിയ മംഗളപദ്യങ്ങളിൽ ഒന്നുരണ്ടെണ്ണം താഴെ ചേൎക്കുന്നു.
ചെല്ലപ്പൂമലർ നല്ലപോലെ വിലസും മാസേ മനോമോഹനേ
ചെല്ലുംവിംശതിവാസരേ ശുഭകരേ രാശൗ മൃഗേ ശോഭനേ
ചൊല്ലുള്ളശ്ശിശുബാലികയ്ക്കു വസനം നല്കീ മഹാഭാഗ്യവാൻ.
ശ്രീകണ്ഠൻ ധരണീധരേന്ദ്രതനയയ്ക്കുംഭോജബാണൻരതേ
ലോകേശൻ ഖലുഭാരതിയ്ക്കുമലമച്ഛായയ്ക്കുമാർത്താണ്ഡനും
പാകാരാതിശപിയ്ക്കുബാലികതനിക്കീക്കേശവാഖ്യൻവരൻ.
ബാലികപ്പാൽക്കുഴമ്പോ-
ടീഭാഗ്യപ്പെട്ടിദൃഷ്ടിക്കമൃതവരിഷമാം
കേശവശ്രീരമിച്ചൂ
ശോഭിച്ചപ്പൂർണ്ണകീർത്താ വിലസതുധരണീ-
മണ്ഡലേ ദീർഘകാലം
കൈവന്നും കാമിതങ്ങൾ വചരിപുശചിയോ-
ടെന്നപോലിന്ദ്രഗേഹേ.
വിദ്യാവിഹാരതനു വാഴണമേ ധരണ്യാം
വിശ്വേശ ഞാനിതിനു നിന്തിരുപാദപത്മം
വിശ്വാസമോടു പണിയുന്നു മുഹൂർമ്മുഹുശ്ച.
അക്കാലത്തു് അദ്ദേഹത്തിന്റെ ശിഷ്യവർഗ്ഗത്തിൽ തിനവിളരാമൻ എന്നൊരു യുവകവികൂടി ഉണ്ടായിരുന്നു. മലയാളികളുടെ ഭാഗ്യദോഷത്താൽ അദ്ദേഹം ചെറുപ്പത്തിലേ മരിച്ചുപോയി. ഒന്നുരണ്ടു ചെറുകാവ്യങ്ങൾ മാത്രമേ രചിച്ചിട്ടുള്ളു. ആ യുവകവിയുടെ രണ്ടു മംഗളപദ്യങ്ങൾകൂടി ഉദ്ധരിച്ചുകൊള്ളട്ടേ.
ത്തഞ്ചിലമ്മേടമാസേ
നല്ലോരീഴേഴുമാറും കലരുമൊരുദിനം-
തന്നിലെൻ ദേശികേന്ദ്രൻ
ചൊല്ലീടാം കീർത്തിയേറ്റം വിലസിന പരവൂർ
പശ്ചിമാഗാരദീപ-
ക്കല്യാണി ബാലികയ്ക്കങ്ങഴകൊടു നവ പൂ-
ഞ്ചേലയും ചേലിൽ നല്കി.
മഞ്ജുവാപീതടത്തിൻ-
കോണിൽ ചാലേമുളച്ചോരഴകിയ നവതാ-
ഴാഗ്രഭാഗേ കുലയ്ക്കും
കാണെക്കാണെക്കൊതിക്കും സുമമൊടുസമമാ-
യുള്ള ദേഹംകലർന്നോ-
രേണാക്ഷീമൗലിചേർന്നെൻ ഗുരുവരനൊടു മാ-
വിഷ്ണുവോടെന്നപോലെ.
ഭാഷാകേരളവർമ്മവിലാസവും, ഭാഷാശൃംഗാരലതികവും ഈ യുവകവിയുടെ കൃതികളാകുന്നു.
1066-ൽ കെ. സി. പരവൂരിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. അക്കാലത്തായിരുന്നു നാരായണീയം എന്ന പ്രസിദ്ധ സംസ്കൃതകൃതിയെ ഭാഷയിലേയ്ക്കു വിവർത്തനംചെയ്തതു്. മുഖം നോക്കാതെ നിശിതനിരൂപണംചെയ്യുന്ന വിഷയത്തിൽ അഗ്രഗണ്യനായിരുന്ന വിദ്യാവിനോദിനി പത്രാധിപർ സി. പി. അച്യുതമേനോൻ ഇങ്ങനെ പ്രശംസിച്ചിരിക്കുന്നു.
“ആയിരത്തിൽ ചില്വാനം സംസ്കൃതശ്ലോകങ്ങൾ അടങ്ങിയിരിക്കുന്ന ഈ പുസ്തകം മുഴുവനും പദ്യാനുപദ്യമായി ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിലേക്കുള്ള ശ്രമം എത്ര മഹത്താണെന്നു പൂർണ്ണമായറിയാൻ പരിശ്രമിച്ചിട്ടുളളവൎക്കു മാത്രമേ കഴിയൂ. ഈ സംഗതിയേസംബന്ധിച്ചിടത്തോളം ഇത്ര ശ്ലാഘിക്കത്തക്കതായി വേറെ ഒരു തൎജ്ജ മ വളരെ ഫലവത്തായ ഇക്കാലത്തുകൂടി ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാം.
***
ഞങ്ങൾ ഈ പുസ്തകത്തിന്റെ പല ഭാഗങ്ങളും മൂലത്തോടു കൂടി ഒത്തുനോക്കിയതിൽ അതിലെ അർത്ഥം തൎജ്ജ മയിൽ പൂർണ്ണമായി വന്നിട്ടുണ്ടെന്നു മാത്രമല്ല, അതാതു പ്രകൃതങ്ങളിലെ സ്തോഭങ്ങളും രസങ്ങളും കൂടി ഇതിൽ സാമാന്യമായി സ്ഫുരിക്കുന്നുണ്ടു്.”
ഒരു മൂലശ്ലോകവും തൎജ്ജ മയും താഴെച്ചേർക്കുന്നു.
യൽക്രിയാമീക്ഷണാഖ്യാം
തേനൈവോദേതിലീനാപ്രകൃതിരസതിക-
ല്പാദി കല്പാദികാലേ
തസ്യാസംശുദ്ധമംഗം കമപിതമതിരോ-
ധായകം സത്വരൂപം
സത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാ-
കുണ്ഠ! വൈകുണ്ഠരൂപം.
ചേർന്നില്ലാത്തതുപോലെഴും പ്രകൃതിയുണ്ടാകുന്നുകല്പാദിയിൽ
ശുദ്ധം സത്വമൊരംശമമ്പൊടതിൽനിന്നുദ്ധാരണംചെയ്തുനീ
സർവോൽകൃഷ്ട വഹിച്ചിടുന്നു മഹിതം ലീലാസ്വരൂപം വിഭോ!
യൗവ്വനദശയിലേക്കു കഷ്ടിച്ചു കാലൂന്നിക്കഴിഞ്ഞിരുന്ന ഈ കവി ശ്രീകൃഷ്ണഗതമായ തൽഭക്തിയുടെ തള്ളിച്ചയാൽ, തൎജ്ജ മ ചെയ്വാൻ ദുസ്സാധമെന്നു പരക്കെ വിശ്വസിക്കപ്പെട്ടുപോന്ന ഈ പ്രൗഢകൃതിയെ നിഷ്പക്ഷപാതികളായ പണ്ഡിതന്മാരാൽ ശ്ലാഘ്യമായവിധത്തിൽ ഇങ്ങനെ തൎജ്ജ മചെയ്തു്, അന്നത്തെ വിശിഷ്ടകവികളുടെ കൂട്ടത്തിൽ അസൂയാർഹമായ ഒരു സ്ഥാനം കരസ്ഥമാക്കി. അക്കൊല്ലം കോട്ടയത്തുവച്ചു നടന്ന ഭാഷാപോഷിണിസഭ അദ്ദേഹത്തിനെ അനുമോദിച്ചു് നാല്പതു രൂപാ പാരിതോഷികം നല്കിയതിനു പുറമേ, ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടും രത്നഖചിതമായ ഒരു പൊന്മോതിരം സമ്മാനിച്ചു. ഇക്കൊല്ലംതന്നെ മലയാളഭാഷാചരിത്രസംഗ്രഹം മണിപ്രവാളം രചിച്ചു. (അച്ചടിച്ചിട്ടില്ല.)
1067-ലെ ഭാഷാപോഷിണിസഭ എല്ലാംകൊണ്ടും ഈ മഹാകവിയുടെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു. പുന്നശ്ശേരിനമ്പിയുടെ ആദ്ധ്യക്ഷത്തിൽ നടന്ന ഒരു മഹായോഗത്തിൽ അദ്ദേഹം ഭാഷാപരിഷ്കാരം എന്ന വിഷയത്തെ അധികരിച്ചു് ഒരു പ്രസംഗം ചെയ്തു് ഗദ്യരചനയിൽ തനിക്കുള്ള പാടവത്തെ വെളിപ്പെടുത്തി. ആ സഭയിൽവച്ചുതന്നെ അദ്ദേഹം ഘടികാവിംശതിയിലും, കവിതാചാതുൎയ്യപരീക്ഷയിലും ഒന്നാംസമ്മാനവും നേടി.
ഘടികാവിംശതിക്കു പരീക്ഷകൻ കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു. കുഞ്ഞുകുട്ടൻതമ്പുരാൻ മുതൽപേരായിരുന്നു പരീക്ഷ്യന്മാർ. ഒരു നാഴികയ്ക്കുള്ളിൽ സ്രഗ്ദ്ധരാവൃത്തത്തിൽ ഇരുപതു ശ്ലോകങ്ങൾ നിർമ്മിക്കണമെന്നായിരുന്നു ചോദ്യം. കെ. സി. കേശവപിള്ള കഷ്ടിച്ചു നാല്പത്തിനാലു മിനിട്ടുകൊണ്ടു പദ്യങ്ങൾ എല്ലാം പൂർത്തിയാക്കി ഏല്പിച്ചു. കുഞ്ഞുകുട്ടൻതമ്പുരാനു് പിന്നെയും മൂന്നുനാലു മിനിട്ടുകൾകൂടി വേണ്ടിവന്നുവത്രേ. കവിതാചാതുൎയ്യപരീക്ഷയിലും കുഞ്ഞുകുട്ടൻതമ്പുരാനു് രണ്ടാമത്തെ സ്ഥാനമേ ലഭിക്കയുണ്ടായുള്ളു. ഇങ്ങനെ കെ. സി-ക്കു് ഒരു സ്വർണ്ണമോതിരവും സുവർണ്ണമുദ്രയും സമ്മാനങ്ങളായി ലഭിച്ചു.
“ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും” എന്ന അഭിജ്ഞോക്തി അനുസരിച്ചു് അദ്ദേഹത്തിനു് ആയിടയ്ക്കുതന്നെ ഒരു അത്യാഹിതം നേരിട്ടു. 1067 ധനുമാസത്തിൽ അതായതു കവിസമാജയാത്ര കഴിഞ്ഞു് ഒരു മാസം തികയുംമുമ്പു് അദ്ദേഹത്തിന്റെ പ്രിയപത്നി ദിവംഗതനായി! ആ സ്ത്രീ കവിതാരചനയിൽ പരിശ്രമിച്ചുകൊണ്ടിരുന്ന നല്ല വിദുഷിയായിരുന്നു.
ഈ വിവരം കത്തുമുഖേന ഗ്രഹിച്ച കുഞ്ഞുകുട്ടൻതമ്പുരാൻ കവിയെ ഇപ്രകാരം സമാശ്വസിപ്പിച്ചു.
ന്നീടുമീ ഘോരമാം സം–
സാരം സാരം നിനച്ചാൽ പടഹമതുകണ-
ക്കള്ളുനൽപൊള്ളയത്രേ
പോരുംപോരും ചിലപ്പോളിതുകിമപിപൊഴി-
ക്കുന്ന ശബ്ദങ്ങളാലേ
കീറുംകേറുംവഴിക്കിച്ചെകിടുകൾ തിമിരം-
പോലെയും കണ്ണുപോകും.
രോഷമുള്ളംശമായ വ-
ന്നോട്ടേ നാംതമ്മിലിപ്പോൾ പറവതുവെറുതേ
സങ്കടംകൊണ്ടിടേണ്ട.
രാഘവമാധവം നാടകവും ഇക്കൊല്ലം രചിച്ചതാണു്.
യെന്നാകിലാരാകിലും
നൂനം നിന്ദിതനായ് തനിക്കു തുണയൊ-
ന്നില്ലാതെ വല്ലാതെയാം.
എന്നുള്ള തത്വത്തെ ആസ്പദമാക്കി, സംസ്കൃതരീതി അനുസരിച്ചും ദർപ്പവിച്ഛേദത്തെ അധികരിച്ചും രചിക്കപ്പെട്ട ഈ നാടകത്തെപ്പറ്റി വിദ്യാവിനോദിനി രേഖപ്പെടുത്തീട്ടുള്ള അഭിപ്രായം മാത്രം ഉദ്ധരിക്കാം.
“ഒരു സമയം ഒന്നോ രണ്ടോ പുതിയ നാടകങ്ങളെ ഇതിന്റെ മേലേ ഗണിക്കാമെങ്കിലും ആകപ്പാടെ ഒന്നാംതരത്തിൽ ചേർക്കേണ്ടതാണെന്നു ഞങ്ങൾ നിസ്സംശയം അഭിപ്രായപ്പെടുന്നു.” … … …“എന്നാൽ പുതിയ നാടകങ്ങളുടെ കൂട്ടത്തിൽ ആടുന്നതിനു് ഇത്ര നന്നായിട്ടു് വേറെ ഒന്നുമില്ലെന്നാണു് ഞങ്ങളുടെ അഭിപ്രായം.” ഏ. ആർ. തിരുമേനി അതിനേപ്പറ്റി,
എന്നു പറഞ്ഞിട്ടുള്ളതും പ്രസ്താവയോഗ്യമാണു്. സംഗീതനാടകാഭിനയം കേരളത്തിൽ പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നതിനാൽ, കവിതന്നെ ചില ഗാനങ്ങൾ കൂട്ടിച്ചേർത്തു് സംഗീതരാഘവമാധവം എന്ന പേരിൽ അതിനെ വീണ്ടും പ്രസിദ്ധീകരിച്ചു.
1068-ൽ ലക്ഷ്മീകല്യാണം എന്നൊരു സാമുദായിക നാടകം കൂടി അദ്ദേഹം രചിച്ചു. ഭാഷാപോഷിണിയിലെ ഒരു പരസ്യം അനുസരിച്ചു രചിക്കപ്പെട്ട ഈ നാടകത്തിൽ, കേരളീയരുടെ ഇടയിൽ നടക്കുന്ന അനാചാരങ്ങളെ മന്ദമായി ഉപഹസിച്ചിരിക്കുന്നു. ഉചിതരീതിയിലുള്ള സ്ത്രീവിദ്യാഭ്യാസത്തിന്റെയും പ്രശ്നം, ദുൎമ്മന്ത്രവാദം, തറവാടുവിറ്റും കല്യാണം ഘോഷിക്കണം എന്നുള്ള മനഃസ്ഥിതി ഇവയേ നാട്ടിൽനിന്നു് ആട്ടിപ്പായിക്കുന്നതിന്റേയും ആവശ്യകതയെ ഇതിൽ ഭംഗിയായി പ്രകാശിപ്പിച്ചിട്ടുണ്ടു്. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
പങ്കുകൊണ്ടങ്കുരിക്കും
പ്രാണപ്രേമംകലർന്നങ്ങനെ വരസഖിയായ്
ബുദ്ധിയെത്താത്തദിക്കിൽ
വേണുംപോൽ വല്ലഭന്നായ് വിനയമൊടുപദേ-
ശങ്ങൾ ചൊല്ലിപ്രഭാവാൽ
വാണീടാനുള്ള ഭാൎയ്യയ്ക്കറിവകമതിലി-
ലെങ്കിലെന്തോന്നു സൗഖ്യം?”
“കല്യാണം വന്നിടുമ്പോളതുബഹുവിഭവ-
ത്തോടു തോഷിച്ചു ഘോഷി-
ച്ചില്ലെന്നാൽ നമ്മെയെല്ലാവരുമിഹ സതതം
നിർണ്ണയം നിന്ദചെയ്യും
ഉല്ലാസത്തോടിവണ്ണം കരുതിയധികമായ്
ദ്രവ്യനാശംവരുത്താ-
നില്ലേതും ശങ്ക കഷ്ടം കടവുമതിനുവാ-
ങ്ങീടുവാൻ പേടിയില്ല.”
പരസ്പരം മാനസതാരിൽവേണം
അല്ലാതെ ചെയ്യുന്ന വിവാഹമെല്ലാം
പൊല്ലാതായിത്തീർന്നിടുമില്ലവാദം.
ഈ നാടകവും സജ്ജനശ്ലാഘതയ്ക്കു നിതരാം പാത്രീഭവിച്ചു. “പാമരജനങ്ങളുടെ ഇടയിൽ സാധാരണമായുള്ള ഏതാനും ചില അന്ധവിശ്വാസങ്ങളെ നിരാകരിക്കാൻ കവി പ്രത്യേകം ഉദ്ദേശിച്ചിട്ടുണ്ടു്. നൂതനനാടകങ്ങളിലൊന്നിലും കാണാത്ത ഒരു വിശേഷവിധിയാണിതു്. ഇങ്ങനെയുള്ള ഗ്രന്ഥങ്ങൾ ജനസമുദായത്തിന്റെ പരിഷ്കാരാഭിവൃദ്ധിക്കു പ്രയോജനകരങ്ങളായിത്തീരുമെന്നുള്ളതിനു സംശയമില്ല.” എന്നിങ്ങനെയാണു് വലിയകോയിത്തമ്പുരാൻ ഈ ഗ്രന്ഥത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു്. മാനവിക്രമൻ ഏട്ടൻതമ്പുരാനാകട്ടെ, ഈ ഗ്രന്ഥത്തെ സംസ്കൃതത്തിലേക്കു വിവർത്തനംചെയ്തു് അദ്ദേഹത്തിനു് അതിനോടു തോന്നിയ ആദരാതിശയത്തെ വെളിപ്പെടുത്തി. മലയാളത്തിൽനിന്നു സംസ്കൃതത്തിലേക്കു് ആദ്യമായി തൎജ്ജ മചെയ്യപ്പെട്ട കൃതി ഇതാണെന്നു തോന്നുന്നു.
1066-ൽ കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ അപേക്ഷയനുസരിച്ചു്, സകല മതസ്ഥന്മാൎക്കും ഉപയോഗപ്രദമായവിധത്തിൽ ഈശ്വരസ്തോത്രം എന്നൊരു ഗാനകൃതി നിർമ്മിച്ചു. ഒന്നുരണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.
നിത്യം വണങ്ങിടുന്നേൻ
അ-പ. സത്യസ്വരൂപനാം നിന്നുടെ മാഹാത്മ്യ-
മോർത്തു സുഖിക്കാനനുഗ്രഹം നല്കേണം.സത്യ
സക്തിവളർത്തിടാതെ
സത്യത്തെ നിത്യം സമാശ്രയിച്ചെത്രയും
ചിത്തസുഖേന ഞാൻ വാണീടുവാനായി. സത്യ
ചെമ്മേ വിളങ്ങീടുന്ന
നിന്മഹിമാനം വഴിപോലറിഞ്ഞീടാൻ
ദുർമ്മതികൾക്കിടയുണ്ടായ്വരാ പാർത്താൽ. സത്യ
ഉത്സാഹം വന്നീടേണം
മത്സരാഗാദി ദോഷവിദൂഷണം
കത്സിതസംഗമമില്ലാതിരിക്കണം. സത്യ
പാലിക്കുംനാഗനേ നീ-മമ
മാനസമേയൊരുനാളും മറന്നീടരു-
തെന്നതർത്ഥിക്കുന്നേൻ.
കണ്ടുകൃതാർത്ഥമായി-ടാതെ
കാണുന്നവാറിൻസ്ഥിതികളശേഷവും
സൂക്ഷ്മമായോർത്തീടു നീ.
അത്ഭുതശക്തികളും-പിന്നെ
സത്ഭാവവുമവധാനസമേദം നീ
നന്നായ് നിരീക്ഷിക്കേണം.
രീക്ഷണമുണ്ടായ് വന്നാൽ-തവ
മംഗലമേകും ഭുവനേശ്വരനുടെ
മാഹാത്മ്യം കാണായ്വരും.
നിശ്ചിതമെന്നുള്ളതും-കാണാം.
എന്നാലതിനെയഖിലം വഴിപോ-
ലനുസരിച്ചീടുക നീ.
1070-ൽ നടന്ന ഭാഷാപോഷിണിസഭയിൽ ഒന്നാംസമ്മാനത്തിനു് അർഹമായിത്തീർന്ന ഒരു സരസഗീതാത്മകകൃതിയാണു് ആസന്നമരണചിന്താശതകം. അന്നത്തെ സാഹിത്യവിമർശകന്മാരിൽ അഗ്രഗണ്യനായിരുന്ന കെ. രാമകൃഷ്ണപിള്ള അവർകൾ ഈ കൃതിയേപ്പറ്റി (കേരളദർപ്പണത്തിൽ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഈ ശതകത്തിലെ മണിപ്രവാളരീതി അനതിശയിതമായിരിക്കുന്നു എന്നു ഞങ്ങൾ നിസ്സംശയം അഭിപ്രായപ്പെടുന്നു. സരസപ്രാസസൎവസ്വമായ മയൂരസന്ദേശത്തെപ്പോലും ചില ഘട്ടങ്ങളിൽ ഇതു് അതിശയിക്കുന്നില്ലയോ എന്നുള്ള ഞങ്ങളുടെ സംശയം അനുചിതമാണെന്നു തോന്നുന്നില്ല. അചേതനങ്ങൾക്കു ചൈതന്യം കല്പിച്ചു വർണ്ണിക്കുവാൻ വേഡ്സ്വൎത്ത ിനെപ്പോലെ പ്രസ്തുത കവിയും അനന്യസാധാരണമായ പാടവം കാണിക്കുന്നു. ഓരോ പദ്യവും നമ്മെ വിചാരമഗ്നരാക്കിത്തീർക്കുന്നു. അവയിൽ പ്രതിപാദിച്ചിട്ടുള്ള സംഗതികൾ എത്ര വാസ്തവമായിരിക്കുന്നു എന്നു് നാം അത്ഭുതത്തോടുകൂടി അഭിപ്രായപ്പെടുമ്പോഴെല്ലാം കവിയേപ്പറ്റി സീമാതീതമായ ബഹുമാനം തോന്നുന്നു.”
വാസ്തവം! ഈ കവിത രചിച്ച കാലത്തിനടുത്താണു് കവി വീണ്ടും വിവാഹബന്ധത്തിൽ ഏർപ്പെട്ടതു്. ദ്വിതീയ പത്നി സ്വമാതുലന്റെ പുത്രിയും പിതാവിന്റെ ഭാഗിനേയിയുമായ നാണിക്കുട്ടിഅമ്മയാണു്. ആസന്നമരണന്റെ അനുഭൂതികളിൽ മിക്കതും കവിക്കു് പിന്നീടു വന്നുചേർന്നതാണു് അത്യത്ഭുതമായിരിക്കുന്നതു്. സന്താനങ്ങളുടെ സംഖ്യ, അവരുടെ പ്രായം, വിദ്യാഭ്യാസനില, തെക്കുവശത്തുള്ള ഗൃഹനിർമ്മാണം മുതലായവയെല്ലാം അതിൽ പറഞ്ഞിരിക്കുംപോലെതന്നെ അദ്ദേഹത്തിനു് അനുഭവപ്പെട്ടു. ഒന്നുരണ്ടു പദ്യങ്ങൾ മാതൃകയ്ക്കായി ചുവടേ ചേർക്കുന്നു.
ത്തോപ്പിൽ കഴിപ്പിച്ചുവ-
ച്ചങ്ങിപ്പോഴവ കായ്ക്കുവാനവസരം
കൈക്കൊണ്ടു നില്ക്കുന്നു, ഹാ!
തിങ്ങിപ്പൊങ്ങിവിളങ്ങിയേറ്റമവയിൽ-
ത്തങ്ങും ഫലം ഭംഗിയോ-
ടിങ്ങിപ്പാപിയിവന്നു തെല്ലനുഭവി-
ച്ചീടാൻ കഴിഞ്ഞില്ലഹോ!
കണ്ടാലാർക്കുമമന്ദമോദമരുളും
കണ്ടങ്ങൾ വേണ്ടോളമി-
ങ്ങുണ്ടാക്കിച്ചു പറമ്പുമേറ്റമിഹസ-
മ്പാദിച്ചുറപ്പിച്ചു ഞാൻ
കുണ്ടാമണ്ടി പിണഞ്ഞിടാതിതുകളെ-
പ്പാലിച്ചു കാലങ്ങളിൽ
പണ്ടാരക്കരവും കൊടുത്തിവർപൊറു-
ത്തീടാ ൻ തുനിഞ്ഞീടുമോ.
1071-ൽ കേരളവൎമ്മവിലാസം എന്ന സംസ്കൃതകാവ്യം പൂർത്തിയായി. കേരളവർമ്മ വലിയകോയിത്തമ്പുരാനു് അമ്പതുവയസ്സുതികഞ്ഞ അവസരത്തിൽ അവിടുത്തേ കീർത്തിച്ചു രചിച്ചതാണു് ഈ കൃതി. പത്തു ദശകങ്ങളിലായി നൂറു സരസപദ്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.
പഞ്ചാശശബ്ദം വയഃ
സ്ഫായൽ കീർത്തിരതീത്യ സമ്പ്രതികൃതീ-
വവർത്തി സർവോപരി
ശ്രീവഞ്ചീശകുലാബ്ധിസംഭവമഹാ
ലക്ഷ്മ്യാ സമേതശ്ചിരം
പ്രേയസ്യാ ഭുവി പത്മനാഭകൃപയാ-
സോയം വിജേ ജിയതാം
1072-ൽ അദ്ദേഹം സൎക്കാർസൎവ്വീസിൽ പ്രവേശിച്ചു. അക്കൊല്ലംതന്നെ മാനവിക്രമൻ ഏട്ടൻതമ്പുരാന്റെ നിൎദ്ദേശമനുസരിച്ചു് ശ്രീകാശിയാത്ര മണിപ്രവാളവും അടുത്തകൊല്ലം ശാന്തിവിലാസം ഭാഷയും നിൎമ്മിച്ചു. പിന്നീടു രണ്ടുകൊല്ലത്തേക്കു പറയത്തക്ക സാഹിത്യവ്യവസായമൊന്നും കാണുന്നില്ല. 1076-ൽ സുഭാഷിതരത്നാകരം ഗാനമാലിക ശ്രീമൂലമഹാരാജവിജയം എന്നീ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് സുഭാഷിതരത്നാകരം തൃക്കൺപാൎത്തു ് കവിക്കു് ഒരു വീരശൃംഖല സമ്മാനിച്ചു. അതിനെപ്പറ്റി മലയാളമനോരമ ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു.
“ഭാഷാകവികളിൽവച്ചു് ഇത്രയും ഉയൎന്നതരത്തിലുള്ള ഒരു രാജസമ്മാനത്തിനു് ഒന്നാമനായി പാത്രീഭവിച്ച കെ. സി. കേശവപിള്ള അവർകൾ ഇതിനു് എല്ലാത്തരത്തിലും അർഹനാണെന്നുള്ളതിൽ സംശയമില്ല.”
കൂനേഴത്തു പരമേശ്വരമേനോൻ അവർകൾ എഴുതിയ അഭിനന്ദനശ്ലോകംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ.
ചേരുമായവനു നല്കിടുന്നതാം
വീരശൃംഖലയഥാൎത്ഥ സംജ്ഞയായ്
ത്തീരുകെന്നതു ചുരുക്കമെത്രയും.
ശ്ശങ്കുണ്ണിപ്രമുഖൎക്കു സൽക്കവിപദം കിട്ടുന്നതിൻമുന്നമേ
നൽകീൎത്ത ിക്കുരുനട്ടു പാരിടമതിൽ സാഫല്യമാൎന്നു ള്ളൊരാ-
ക്കെങ്കേമൻ കവി കേശവാഖ്യനിലതിന്നന്വൎത്ഥ യായ്ത്തീൎന്നതേ.
സുഭാഷിതരത്നാകരത്തിൽനിന്നു മാതൃകാപദ്യങ്ങൾ എടുത്തുകാണിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതിലെ ഒന്നുരണ്ടു പദ്യങ്ങളെങ്കിലും അറിഞ്ഞുകൂടാത്തവർ വളരെ ചുരുക്കമാണു്.
സംഭരിക്കാത്ത പൂരുഷൻ
പ്രസംഗയാഗകാലത്തി-
ലെന്തു ദക്ഷിണ നല്കിടും?”
മണത്തിനാൽ വണ്ടറിയുന്നപോലെ
വിദ്വാൻ പരന്മാരുടെ ഹൃദ്ഗതത്തെ-
ബ്ഭാവത്തിനാൽതന്നെയറിഞ്ഞിടുന്നു.
1077-ൽ ആംഗലസാമ്രാജ്യം മഹാകാവ്യം സംസ്കൃതത്തിൽനിന്നും തൎജ്ജ മചെയ്യപ്പെട്ടു. ഇതു ബ്രിട്ടീഷ് ഇൻഡ്യൻ സാമ്രാജ്യത്തിന്റെ ചരിത്രത്തെ അധികരിച്ചു് കേരളപാണിനി സംസ്കൃതത്തിൽ എഴുതിയ ഒരു മഹാകാവ്യമാണു്. ഇതിൽ 23 സൎഗ്ഗങ്ങളിലായിട്ടു് 1910 പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്ര വിപുലമായ ഒരു കൃതിയെ സ്വതന്ത്രകൃതിയെന്നു നിൎമ്മത്സരന്മാൎക്കെല്ലാം തോന്നിക്കത്തക്കവണ്ണം തൎജ്ജ മചെയ്ത ഈ മഹാകവി സൎവഥാ അനുമോദാർഹൻ തന്നെയായിരുന്നു. അവതാരികാകാരനായ അപ്പൻതമ്പുരാൻ തിരുമനസ്സിലെ അഭിപ്രായത്തിൽ “രാജരാജകവി രാജവിരചിതമായ ആംഗലസാമ്രാജ്യമെന്ന സംസ്കൃതകാവ്യം കേരളഭാഷാദൎപ്പണത്തിൽ പ്രതിഫലിച്ചുണ്ടായ ഈ പ്രതിച്ഛായയിൽ പ്രതിപത്തിയില്ലാത്തവരുണ്ടെങ്കിൽ അവർ പ്രകൃത്യാ കേരളഭാഷയിൽ വിപ്രതിപത്തിയുള്ളവരായിരിക്കണം.” ഇക്കൊല്ലത്തിൽ കവി വടശ്ശേരി ശ്രീവേലായുധൻതമ്പി അവൎകളുടെ അദ്ധ്യാപകനായി കല്പിച്ചു നിയമിക്കപ്പെട്ടു.
1078-ൽ മംഗല്യധാരണം തുള്ളൽപാട്ടു പ്രസിദ്ധീകൃതമായി. അടുത്തകൊല്ലം സദാരാമ എന്ന സംഗീതനാടകം വെളിക്കുവന്നു. മലയാളനാടകങ്ങളുടെ കൂട്ടത്തിൽ സദാരാമയ്ക്കുണ്ടായിടത്തോളം പ്രചാരം മറ്റൊന്നിനും ഉണ്ടായിട്ടില്ല. അതു കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ അചിരേണ പ്രചരിച്ചു. സദാരാമയിലെ ഒരു പാട്ടെങ്കിലും അറിഞ്ഞുകൂടാത്തവർ അക്കാലത്തുണ്ടായിരുന്നോ എന്നു സംശയമാണു്. “ചിത്രമെഴുത്തു തിരുമനസ്സിലെ ചിത്രമെന്നപോലെ കേശവപ്പിള്ളയുടെ സദാരാമ പണ്ഡിതന്മാർമുതൽ പാമരന്മാർവരെയുള്ളവരെ ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ടു്” എന്നു കിളിമാനൂർ അവിട്ടംതിരുനാൾ കോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടിട്ടുള്ളതു് എത്രയോ പരമാൎത്ഥ മായിരുന്നു. രണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.
കൗതുകമെന്തു ചൊൽവൂ. കമനീ
അ. പ. നവനീതവും തോറ്റു വിമനീഭവിച്ചീടും
കമനീയമാം പൂമെയ്യിവനിലണച്ചല്ലോ. കമനീ
ച. ഇളതളിൎമൃദുവായിട്ടിളകുമംഗുലികൾ മേ
പുളകിതമായ മെയ്യിൽ
കളഭാഷിണി ചേൎത്തു തെളിവോടെ തലോടിയോ-
രളവുസരസമുണൎന്നു ഞാനുട-
നവളുമങ്ങു മറഞ്ഞു സുന്ദരി. കമനീ
ആരെയും കണ്ടില്ല ഞാൻ. അതി
അ. പ. വിധിമതമോൎത്തു പാരം വിസ്മയം വളരുന്നു
വിവിധപ്രഭാവരമ്യവിശദപ്രഭ വിളങ്ങും. അതി
ച. ആരിവൾ മഞ്ജിമസാരമോ?
നാരികൾക്കഭിനവഹാരമോ?
ഭൂരിസുകൃതഫലപൂരമോ?
ശ്രീരതിയുടെയവതാരമോ?
പൊങ്കുടമങ്കമതിങ്കൽവിശങ്കമ-
ഹംകൃതിതൻകഥയും കളയുംഘന
കുങ്കുമപങ്കസുസങ്കലിതം കുളുർ-
കൊങ്കകൾ കാൺകിൽ മദംകലരുങ്കില
ചാരുമത്തമദം ഗജയാനമൊ-
ടാരുമത്തലിയന്നിടുമഭിരുചി
ചേരുമുത്തമയായ് വിലസുന്നൊരു
നാരിയിത്തരമില്ല ചിരം ഭുവി. അതി
1080-ൽ കേരളവൎമ്മദേവന്റെ ഷഷ്ടിപൂൎത്ത ിമഹോത്സവത്തെ അധികരിച്ചു് ഷഷ്ടിപൂർത്തി എന്നൊരു പ്രശസ്തകാവ്യമെഴുതി. “മലയാളഭാഷയിൽ ഇത്ര ചാതുൎയ്യവും അലങ്കാരപുഷ്ടിയും ചമൽക്കാരവും സഹൃദയഹൃദയാഹ്ളാദകത്വവും ചേൎന്നിട്ടുള്ളതായി ഒരു കവിത ഇതിനുമുൻപു കണ്ടിട്ടില്ല” എന്നു കേരളവൎമ്മ വലിയകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതിൽ അതിശയോക്തിയുടെ കണികപോലും ഇല്ല. ആ അറുപതു ശ്ലോകങ്ങളും അറുപതു രത്നങ്ങൾതന്നെയാണു്. ഈയാണ്ടിൽ മാലതി എന്ന ഗദ്യകൃതിയും പ്രസിദ്ധീകരിച്ചു.
1081-ൽ മഹാറാണി സേതു ലക്ഷ്മീഭായി തിരുമനസ്സിലെ പള്ളിക്കെട്ടു് ആഘോഷപൂൎവ്വം നടത്തപ്പെട്ടു. അതിലേക്കായി രചിക്കപ്പെട്ട പള്ളിക്കെട്ടുവർണ്ണനം തുള്ളൽപാട്ടു് അഭിനയിക്കുന്നതു് മൂലംതിരുനാൾ പൊന്നുതമ്പുരാൻ തൃക്കൺപാൎക്കയും കവിക്കു് വിലപിടിച്ച ഒരു സാൽവ സമ്മാനിക്കയും ചെയ്തു.
1082-ൽ മാനസോല്ലാസം പ്രസിദ്ധീകൃതമായി.
1083-ൽ വിക്രമോർവശീയം സംഗീതനാടകരൂപത്തിൽ വിവൎത്ത നംചെയ്തു.
1085-ൽ കല്യാണദർപ്പണവും, 1086-ൽ ഗാനമാലിക, അഭിനയമാലിക ഇവയും, 1087-ൽ സംഗീതമാലിക, സാഹിത്യമാലിക ഇവയും അച്ചടിപ്പിച്ചു.
പ്രാസവഴക്കു്:പലവിധത്തിലുള്ള പ്രാസങ്ങളുടെ കൂട്ടത്തിൽ ദ്രാവിഡൎക്കു ദ്വിതീയാക്ഷരപ്രാസത്തോടാണല്ലോ അധികം പ്രതിപത്തി. സംസ്കൃതത്തിന്റെ ചുവട്ടടികളെ പിന്തുടൎന്ന ചമ്പൂക്കാരന്മാർ മാത്രമേ ദ്വിതീയാക്ഷരപ്രാസം വൎജ്ജ ിച്ചുകണ്ടിട്ടുള്ളു. അവരും അതിനെ തീരെ ഉപേക്ഷിച്ചുകളഞ്ഞു എന്നു പറവാൻ നിവൃത്തിയില്ല. ചില കവികൾ ഈ ദ്വിതീയാക്ഷരപ്രാസത്തിനെ ഒന്നുകൂടി പരിഷ്കരിച്ചു്,
ചാടാനൊരുമ്പെട്ടു മുകുന്ദഗാത്രേ
വാടാതെ പാദേന ഹനിച്ചു ബാലൻ
ചാടായിരം ഖണ്ഡമതായി വീണൂ.
എന്നിങ്ങനെ സജാതീയദ്വിതീയാക്ഷരങ്ങൾ പ്രയോഗിച്ചുതുടങ്ങി. ഈമാതിരി പ്രാസത്തിന്റെ മധുരിമ കേരളവൎമ്മ വലിയകോയിത്തമ്പുരാനെ ആകൎഷിക്കയും അവിടുന്നു് അതിനെ സാൎവത്രികമായി പ്രയോഗിച്ചുതുടങ്ങുകയും അങ്ങനെ അതിനു കേരളവൎമ്മപ്രാസമെന്ന പേർ സിദ്ധിക്കയും ചെയ്തു. പ്രാസം വേണ്ടന്നു് തലയ്ക്കു ലക്കുള്ളവരാരും ഇതേവരെപ്പറഞ്ഞിട്ടില്ല; ഇനിപ്പറയുമെന്നും തേന്നുന്നില്ല. എന്നാൽ,
സ്തത്തദേവേതരോജനഃ
എന്ന മഹദ്വക്യമനുസരിച്ചു്, കെല്പില്ലാത്തവർപോലും സജാതീയദ്വിതീയാക്ഷരപ്രാസം മുറുകെപ്പിടിച്ചു് അപകടത്തിൽ ചാടിത്തുടങ്ങി.
മൃഗാനുസാരിണം സാക്ഷാൽ പശ്യാമിവ പിനാകിനം.’
എന്ന ശാകുന്തളശ്ലോകത്തിനെ വലിയകോയിത്തമ്പുരാൻ തൎജ്ജ മ ചെയ്തിരിക്കുന്നതു നോക്കുക.
ജഗദധിപ ഭവാനെയും വിലോക്യ
മൃഗമനുഗതനാം പിനാകപാണിം
നഗപതിനന്ദിനിതൻപതിം സ്മരാമി.
സൎവ്വകലാവല്ലഭനും ശബ്ദശാസ്ത്രപാരദൃശ്വാവുമായിരുന്ന വലിയകോയിത്തമ്പുരാനോടുകൂടി ഈമാതിരി പ്രാസനിർബന്ധംകൊണ്ടു് അടിയിൽ വരയിട്ടിരിക്കുന്ന ശബ്ദങ്ങളെ അനാവശ്യമായി പ്രയോഗിക്കേണ്ടിവന്ന സ്ഥിതിക്കു് മറ്റുള്ളവരുടെ കഥ പറവാനുണ്ടോ? അതിനാൽ ദ്വി: പ്രാസം വേണമോ വേണ്ടയോ എന്നുള്ള പ്രശ്നം ആവിൎഭവിച്ചു. സാഹിത്യകാരന്മാർ രണ്ടുകക്ഷികളായി പിരിഞ്ഞു് പത്രസമരം നടത്താൻ ഒരുങ്ങി. പക്ഷേ അന്നത്തെ പ്രധാന സാഹിത്യമല്ലന്മാരാരും അതിൽ പങ്കുകൊണ്ടില്ല. അതിനാൽ യുയുൽസുക്കൾ വടക്കും തെക്കുമുള്ള പണ്ഡിതന്മാരുടേയും കവികളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഇതു് 1065-ൽ ആയിരുന്നു.
“കവിതാവാസനയില്ലാത്തവർ കവിതയ്ക്കു് ആരംഭിക്കാത്തതുപോലെ പ്രാസം പ്രയാസംകൂടാതെ പ്രയോഗിക്കുന്നതിനു സാമൎത്ഥ ്യമില്ലാത്തവർ അതിനു പുറപ്പെടരുതാത്തതാകുന്നു” എന്നുള്ള താക്കീതോടുകൂടി കേരളവൎമ്മ വലിയകോയിത്തമ്പുരാൻ തന്റെ പ്രാസപക്ഷപാതത്തെ വെളിപ്പെടുത്തി. ഏ. ആർ. ആകട്ടെ, “പ്രാചീനകവികൾ ഉപയോഗിച്ചിട്ടുള്ള ദ്വി: പ്രാസംമാത്രമേ ഭാഷാകവിതയ്ക്കു ഭൂഷണമാകുകയുള്ളു എന്നു ഭ്രമിക്കാതെ, ശബ്ദത്തിനും അൎത്ഥ ത്തിനും നാനാപ്രകാരങ്ങളായ വൈചിത്ര്യങ്ങളെ ഉല്ലേഖിച്ചു ഭാഷാകവിതയെ പരിപോഷിപ്പിക്കുന്നതിനു ഭാഷാഭിമാനികളെല്ലാവരും ഉദ്യോഗിക്കേണ്ടതാ”ണെന്നും വിധിച്ചു.
സൂക്ഷിച്ചുനോക്കിയാൽ ഈ അഭിപ്രായങ്ങൾ രണ്ടും ഒന്നല്ലേ? ദ്വി: പ്രാസം ഭാഷയ്ക്കു ഭൂഷണമാണെന്നു രണ്ടുപേരും സമ്മതിക്കുന്നു. എന്നാൽ അതു മാത്രമല്ലാതെ വേറെയും ഭൂഷണങ്ങളുണ്ടെന്നായിരുന്നു ഏ. ആർ. തിരുമേനിയുടെ അഭിപ്രായം. പ്രാസം പ്രയാസംകൂടാതെ പ്രയോഗിക്കുന്നതിനു കെല്പില്ലാത്തവർ അതിനു പുറപ്പെടേണ്ട എന്നു വിധിച്ച കേരളവൎമ്മദേവൻ നിഷ് പ്രയാസമായ കവിതയുടെ അസ്തിത്വത്തെ സമ്മതിക്കുന്നതായിട്ടാണു് എനിക്കു തോന്നുന്നതു്. പിന്നെ വഴക്കിനു് എന്തു കാൎയ്യം! കെല്പില്ലാത്തവരും ദ്വി: പ്രാസം പ്രയോഗിച്ചു ഭാഷാകവിതയെ അലങ്കോലപ്പെടുത്തേണ്ടതാണെന്നാണോ പ്രാസവാദികൾ പറയുന്നതു്?
പ്രാസപക്ഷപാതിയായ ചാത്തുക്കുട്ടിമന്നാടിയാരുടെ അഭിപ്രായം നോക്കുക.
……“പ്രാസംകൊണ്ടും രചനാസൗഷ്ഠവംകൊണ്ടും കർണ്ണാനന്ദം ജനിപ്പിക്കുന്നതാകായൽ പ്രാസം കേവലം ഉപേക്ഷിക്കത്തക്കതല്ല. അന്യഥാ ചാരുത്വത്തിനുവേണ്ടി പ്രാസത്തെ ഉപേക്ഷിക്കുന്നതു കുറ്റമാകയില്ല; എന്നാൽ പ്രാസത്തിനുവേണ്ടി അൎത്ഥ ചാരുതയെ ഒരിക്കലും കളഞ്ഞുകൂടാ” ഇവിടെ മന്നാടി യാർ ആരുടെ പക്ഷത്താണു് നിലകൊള്ളുന്നതു്? തീൎച്ചയായും പ്രാസപക്ഷത്തല്ലെന്നു പറയേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രാസപ്രയോഗവിഷയത്തിൽ കെല്പില്ലാത്തവനായിരുന്നു എന്നു് ആൎക്കെങ്കിലും പറവാൻ കഴിയുമോ? “പ്രാസം നല്ലതാണു്; എന്നാൽ അൎത്ഥ ചാരുതയെ നശിപ്പിച്ചിട്ടു് അതു പ്രയോഗിക്കരുതു്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അതുതന്നെയാണു് പില്ക്കാലത്തു് ഏ. ആറും ഉപദേശിച്ചതു്. പുന്നശ്ശേരി, സി. അന്തപ്പായി തുടങ്ങിയവരും ഈ അഭിപ്രായക്കാരായിരുന്നു.
വൎഷങ്ങൾ ഏതാനും കഴിഞ്ഞു. ഇതിനിടയ്ക്കു ഭാഷയിൽ അറിയാതെതന്നെ ചില പരിവൎത്ത നങ്ങൾ ഉണ്ടായിക്കൊണ്ടാണിരുന്നതു്. അഭ്യസ്തവിദ്യന്മാരായ യുവാക്കന്മാർക്കു ഷെല്ലിയുടേയും വേഡ്സ്വൎത്ത ിന്റെയും രീതിയിലുള്ള കൃതികൾക്കാണു് ആവശ്യമായിരുന്നതു്. അല്ലാതെ പഴേ സമ്പ്രദായത്തിലുള്ള കൃത്രിമകവിതകളായിരുന്നില്ല. അതിനാൽ യുവാക്കന്മാരിൽ അധികപക്ഷവും രാജരാജവൎമ്മപക്ഷത്തിലായിരുന്നു. നളിനിയുടെ ആവിൎഭാവശേഷമാണു് അവരുടെ ദാഹം ഒട്ടു ശമിച്ചതു്. കവനകൗമുദി വഴിയ്ക്കും അല്ലാതെയും വെളിയിൽവന്ന എത്ര കവിതകൾ ഇന്നുള്ളവർ വായിയ്ക്കുന്നുണ്ടു്? അവയ്ക്കെല്ലാറ്റിനും ദ്വിപ്രാസം വേണ്ടപോലെ ഘടിപ്പിച്ചിട്ടുള്ളതായിട്ടാണു് എന്റെ ഓൎമ്മ. ഏതായിരുന്നാലും ഏ. ആർ. തന്റെ മതം സ്ഥാപിക്കുന്നതിനുവേണ്ടി ദ്വിതീയാക്ഷരപ്രാസനിൎബ ന്ധമില്ലാതെ കവിതകൾ രചിച്ചുതുടങ്ങി. അസൂയാലുക്കൾക്കു് എന്തൊരാശ്വാസം! അദ്ദേഹത്തിനു പ്രാസം പ്രയോഗിക്കാൻ കെല്പില്ലെന്നു ചിലരും, കവിതാവാസനയേ ഇല്ലെന്നു വേറെ ചിലരും രഹസ്യമായും പരസ്യമായും പറഞ്ഞുതുടങ്ങി. ശിവ! ശിവ! ആംഗലസാമ്രാജ്യകൎത്ത ാവിനു കവിത ഇല്ലെന്നുപറഞ്ഞാൽ നിരക്കുന്ന കാൎയ്യമാണോ? അതുകൊണ്ടു് ‘മലയാളകവിതയിൽ പരിചയം പോരാ’ എന്നായി വേറെ ചിലർ. ഇതെല്ലാം അസൂയാജടിലതയിൽനിന്നു് ഉൽഭവിച്ച അഭിപ്രായങ്ങൾ മാത്രമായിരുന്നു.
അസൂയ ഒരുമാതിരി ദുശ്ശമമായ രോഗമാണു്. അതു ക്രമേണ ഉള്ളിൽ ഉരുണ്ടുകൂടി ദുസ്സഹമായ വേദനയെ ജനിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ കൊല്ലങ്ങൾ മൂന്നുകഴിഞ്ഞു. “അവിടുത്തെ പ്രിയഭാഗിനേയനും, ശിഷ്യനും” എന്ന നിലയിൽ രാജരാജവൎമ്മ വലിയകോയിത്തമ്പുരാൻ കണ്ണിലുണ്ണിയായിത്തന്നെ ഇരുന്നു. പ്രാസക്കാൎയ്യത്തിൽ ഇങ്ങനെ ഒരു നില അവലംബിച്ചതിൽ വലിയകോയിത്തമ്പുരാനു യാതൊരു കുണ്ഠിതവും ഉണ്ടായിരുന്നില്ല.
1070-ൽ കേരളപാണിനി മേഘസന്ദേശം തൎജ്ജ മ പ്രസിദ്ധീകരിച്ചു. അതിൽ ദ്വിഃ പ്രാസം ഉപേക്ഷിച്ചിരുന്നു. ആ കൃതി പ്രാസപക്ഷപാതികളെ വല്ലാതെ മുഷിപ്പിച്ചതായി ഒരാൾ ഒരിടത്തു് ‘വരഞ്ഞി’രിക്കുന്നു. ആരെയൊക്കെയാണു് മുഷിപ്പിച്ചതെന്നു നമുക്കു് അചിരേണ കണ്ടുപിടിക്കാൻ സാധിക്കും. മേഘസന്ദേശം തൎജ്ജ മയെ പ്രാസപക്ഷപാതികളും സ്തുതിച്ചിട്ടുള്ളതായി എനിക്കറിയാം. ഏതായിരുന്നാലും വലിയകോയിത്തമ്പുരാനും സജാതിയദ്വിതീയാക്ഷരപ്രാസം സാൎവത്രികമായി ദീക്ഷിച്ചു് അന്യാപദേശശതകം തൎജ്ജ മ ചെയ്തു. ഇതു് 1-47-ൽ ആണു്. അതിന്റെ മുഖവുരയിലുള്ള ഒരു വാക്യം ഉദ്ധരിക്കാതിരിക്കാൻ മനസ്സുവരുന്നില്ല. “ദ്വിതീയാക്ഷരപ്രാസംതന്നെ അത്ര ആദരണീയമല്ലെന്നുള്ള അഭിപ്രായത്തോടുകൂടി എന്റെ പ്രിയശിഷ്യനായ ഭാഗിനേയൻ രാജരാജവർമ്മ എം. ഏ. ഏം. ആർ. എസ്. കോയിത്തമ്പുരാൻ ഭാഷാമേഘസന്ദേശവും ഭാഷാകുമാരസംഭവവും ചമച്ചു് സഹൃദയഹൃദയാഹ്ളാദം ജനിപ്പിച്ചപ്പോൾ ദ്വിതീയാക്ഷരപ്രാസത്തെക്കുറിച്ചുള്ള എന്റെ അസാമാന്യമായ നിൎബ ന്ധത്തെ ഉപേക്ഷിക്കാതെതന്നെ ഒരു സരസകാവ്യം നിൎമ്മിക്കാവുന്നതല്ലയോ എന്നു പരീക്ഷിക്കാനായിട്ടാണു് ഞാൻ മയൂരസന്ദേശം എന്ന സ്വതന്ത്രകൃതിയെ അക്കാലത്തുണ്ടാക്കിയതു്. എന്നാൽ ഒരു സ്വതന്ത്രകാവ്യത്തിലെന്നപോലെതന്നെ ഒരു ഭാഷാന്തരകൃതിയിൽ മേൽപ്പറഞ്ഞ ദ്വിതീയാക്ഷരപ്രാസവിഷയക നിർബന്ധം സാൎവത്രികമായി ഘടിപ്പിക്കാവുന്നതാണോ എന്നു പരീക്ഷിക്കാൻ ഈ അന്യാപദേശമണിപ്രവാളത്തിൽ ഞാൻ ചെയ്തിട്ടുള്ള ശ്രമം അനായാസേന സഫലമായിത്തീൎന്നിരിക്കുന്നു എന്നുള്ള ബോധം സാമാന്യേന സഹൃദയന്മാൎക്കെല്ലാവൎക്കും ഉണ്ടാകാതിരിക്കയില്ലെന്നാണു് എന്റെ വിശ്വാസം.”
ഈ വാക്യത്തിൽനിന്നു് ഒരു സംഗതി സ്ഫുടമായി കാണാം. “എന്റെ പ്രിയശിഷ്യനായ ഭാഗിനേയ”ന്റെ രണ്ടു തൎജ്ജ മകളും സഹൃദയാഹ്ളാദകമായി തീൎന്നതായി അവിടുന്നു സമ്മതിച്ചിരിക്കുന്നു. അതിനോടുകൂടി ഒരു സംശയം ജനിക്കുന്നതു് ഇതുമാത്രമാണു്. ആ തൎജ്ജ മകൾ കണ്ടതിനുശേഷം അക്കാലത്തുണ്ടാക്കിയതാണോ മയൂരസന്ദേശം?
ഭാഷാഭൂഷണത്തിൽ ഏ. ആർ. ദ്വിതീയാക്ഷരപ്രാസത്തേപ്പറ്റി ഇപ്രകാരം വിമൎശിച്ചിരിക്കുന്നു.
“ദ്വിതീയാക്ഷരപ്രാസത്തെ ഭാഷാകവികൾ തങ്ങളുടെ കവിതാവനിതയ്ക്കു് ഒരു തിരുമംഗല്യമെന്നു വിചാരിച്ചുപോരുന്നു. വേറെ അലങ്കാരങ്ങൾ എത്രതന്നെ ഇരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കിൽ ശ്ലോകം ശ്ലോകമേ അല്ല എന്നുകൂടി ശഠിക്കാൻ അവർ മടിക്കുന്നില്ല. ഈ നാലക്ഷരങ്ങളെ രക്ഷിക്കാൻ വേണ്ടി കവികുഞ്ജരന്മാർ കാട്ടിക്കൂട്ടുന്ന ഗോഷ്ടികൾ കാണുമ്പോൾ കോപത്തിലും തുലോം താപമാണുണ്ടാകുന്നതു്. ചിലർ യതികളെയെല്ലാം നിശ്ശങ്കം ഗളഹസ്തംചെയ്യുന്നു; മറ്റുചിലർ സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു; എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരൎത്ഥ കശബ്ദപ്രയോഗം ഭാഷാകവിതയിൽനിന്നൊഴിഞ്ഞുനീങ്ങുന്നതല്ല.”
ഈ അഭിപ്രായം സാധുവല്ലേ? പ്രാസത്തിനുവേണ്ടി അൎത്ഥ ത്തെ ബലികഴിക്കയും മറ്റു പല നാനാവിധങ്ങൾ കാണിക്കയും ചെയ്യുന്ന കവി കുഞ്ജരന്മാരുടെ നേൎക്കല്ല അദ്ദേഹം ആയുധമെടുക്കുന്നതു്. പക്ഷേ ചില ‘ചെവികടിയന്മാർ’ വലിയകോയിത്തമ്പുരാനെ നേരത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദയസിംഹാസനത്തിൽ അധിഷ്ഠിതനായിരുന്ന ആ ശിഷ്യപുംഗവനെ അവിടെനിന്നു ഭ്രംശിപ്പിക്കുന്നതിനുള്ള കൂടപ്രയോഗങ്ങൾ അവർ നിരന്തരം പ്രയോഗിച്ചുകൊണ്ടാണിരുന്നതു്. ഈ ദ്വിതീയാക്ഷര പ്രാസാപാലംഭത്തേയും അവർ അതിനുള്ള ഒരു ആയുധമാക്കി. അല്ലാതെ ‘തന്റെ ഭാഗിനേയൻ പ്രാസവവിഷയത്തിൽ തനിക്കു് എതിരാളിയായി കച്ചകെട്ടിപ്പുറപ്പെട്ടിരിക്കയാണെന്നു്’ അദ്ദേഹത്തിനു സ്വയം തോന്നിയതല്ലെന്നുള്ളതിനു് അനേകം തെളിവുകളുണ്ടു്. അവയെ ഞാൻ അന്യത്ര ഹാജരാക്കി വായനക്കാരെ ബോദ്ധ്യപ്പെടുത്തിക്കൊള്ളാം. അവിടുന്നു് ഇക്കാരണത്താൽ മുഷിഞ്ഞില്ലെന്നുള്ളതിനു് ഒരു സാക്ഷ്യം അവിടുന്നുതന്നെ പ്രാസപ്രയോഗശൂന്യമായ ദൈവയോഗം രചിച്ചതാണു്.
പിന്നെയും വൎഷങ്ങൾ മൂന്നുകഴിഞ്ഞു. 1083-ൽ തിരുവനന്തപുരം കാളേജ് മലയാളസമാജത്തിന്റെ വാൎഷികയോഗത്തിനു് അദ്ധ്യക്ഷനായി വലിയകോയിത്തമ്പുരാനും, പ്രാസംഗികനായി കെ. സി–യും ക്ഷണിക്കപ്പെട്ടു. ഇവിടെ എന്തോ ഒരു ഉപജാപം നടന്നതായി ചിലർ പറയുന്നതിൽ യാതൊരു വാസ്തവവുമില്ല. “ഉപന്യാസവിഷയം ഇന്നതാണെന്നു മനസ്സിലായാൽ വലിയകോയിത്തമ്പുരാൻ വിസമ്മതം പറയുമോ എന്നു സംശയിച്ചു്, ‘ഭാഷാകവിത’യെപ്പറ്റി കെ. സി. കേശവപ്പിള്ള ഒരു പ്രബന്ധംവയിക്കുന്നതനെന്നു മാത്രമേ അദ്ധ്യക്ഷനെ അറിയിച്ചിരൂന്നുള്ളു’ എന്ന് ഒരുലേഖകൻ രേഖപ്പെടുട്ത്തിട്ടുള്ളതു പച്ചക്കള്ളമാണു. കെ. സി. പ്രബന്ധം മുഴുവനും വലിയകോയിത്തമ്പുരാനെ വായിച്ചുകേൾപ്പിക്കയും, അവിടുന്നു് എഴുതിക്കൊണ്ടിരുന്ന ദൈവയോഗത്തിൽനിന്നു് ഉദാഹരണാൎത്ഥ ം ചില ശ്ലോകങ്ങൾ പ്രബന്ധകാരനു് നല്കയും ഉണ്ടായെന്നുള്ളതിനു് അപ്രതിഷേധ്യമായ തെളിവുകളുണ്ടു്. കെ. സി. യുടെ ഡയറിതന്നെ അതിനു സാക്ഷ്യം വഹിക്കുന്നു.
ഏതായാലും യോഗം നടന്നു. കള്ളി പുറത്തുചാടുകയും ചെയ്തു. വലിയകോയിത്തമ്പുരാന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ സൂക്ഷ്മബുദ്ധികൾക്കു പലതും മനസ്സിലാക്കാൻ കഴിയും. അവിടുന്നു് ഇങ്ങനെ പ്രസ്താവിച്ചു.
“ദ്വി: പ്രാസത്തിൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തുക എന്ന ഒരു പുതിയ സമ്പ്രദായം മദുപജ്ഞമായിത്തന്നെ ആയിരിക്കാം നടപ്പിൽ വന്നിരിക്കുന്നതു്. ഇപ്പോൾ നല്ല വാസനക്കാരായ പല നല്ല ഭാഷാകവികളും ആ സമ്പ്രദായത്തെ ഐദമ്പൎയ്യേണ സ്വീകരിച്ചുകാണുന്നുണ്ടു്. നമ്മുടെ പ്രസംഗകൎത്ത ാവായ കേശവപിള്ളതന്നെ ദ്വി: പ്രാസത്തിൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി അത്യന്തം സഹൃദയാഹ്ളാദജനകങ്ങളായ പല ശ്ലോകങ്ങളും ഉണ്ടാക്കീട്ടുണ്ടു്. ഇതു സാഹിത്യത്തിൽ അല്പം ശ്രമസാദ്ധ്യമായ കാൎയ്യമായിരിക്കാം; പക്ഷേ അതിവാസനക്കാരനായ ഉള്ളൂർ എസു്. പരമേശ്വരയ്യർ മുതലായ ഏതാനും ചില വശ്യവാക്ത്വമുള്ള കവികൾക്കു് ഇതു് ഒട്ടും പ്രയാസമുള്ളതായി കാണുന്നില്ല.”
തുടൎന്നു പരമേശ്വരയ്യരും കെ. സി-യും തമ്മിൽ വാക്സമരം തുടങ്ങി. അതേവരെ കെ. സി. വലിയകോയിത്തമ്പുരാന്റെ വാത്സല്യഭാജനമായിരുന്നു എന്നു രണ്ടുപേരുടേയും ഡയറികളിൽ നിന്നറിയാം. കെ. സി-യുടെ ഭൗതികമായ സൎവാഭ്യുദയങ്ങൾക്കും കാരണഭൂതൻ വലിയകോയിത്തമ്പുാരാനായിരുന്നു എന്നു പറയുന്നതിലും വലിയ തെറ്റില്ല. അദ്ദഹത്തിനു് അവിടുത്തെ നേൎക്കുള്ള ഭക്തിയും സീമാതീതമായിരുന്നു. ഒരു വെടിക്കു രണ്ടു പക്ഷി. രണ്ടു വാത്സല്യഭാജനങ്ങളും പുറത്തായി. ഗുരുഭക്തിപരവശനായിരുന്ന ഏ. ആർ ഒരിക്കൽ തിരുമേനിയെ സന്ദർശിക്കാനായി ചെന്നപ്പോൾ അതിനുള്ള അനുവാദംപോലും അവിടുന്നു നിഷേധിച്ചുകളഞ്ഞു. “ദ്രോഹി ഇതിന്റെ ഫലം അനുഭവിക്കും” എന്നു് ഈ അകല്ചയ്ക്കു കാരണമാക്കിയ ആളിനെ ഉള്ളാലെങ്കിലും ശപിച്ചുകൊണ്ടു് ഏ. ആർ. തിരുമേനി തിരിച്ചുപോന്നു. പക്ഷേ ഈ നില അധികകാലം നിലനിന്നില്ല. രക്തത്തിനു ജലത്തിനേക്കാൾ സാന്ദ്രത കൂടുമല്ലോ. അവർ രണ്ടുപേരുടേയും പുനസന്ദൎശനം കണ്ടുകൊണ്ടിരുന്ന ഒരാൾ എന്നോടു വൎണ്ണിച്ചുകേൾപ്പിക്കയുണ്ടായി, ശിഷ്യൻ സാഷ്ടാംഗം പ്രണമിച്ചു; ഗുരു അദ്ദേഹത്തിനെ കണ്ണീരുകൊണ്ടു് അഭിഷേകവും ചെയ്തു. ഇതുപോലെതന്നെ വാസ്തവം ഗ്രഹിച്ചപ്പോൾ കെ. സി–യോടുണ്ടായിരുന്നനീരസവും അവിടുന്നു ഹൃദയത്തിൽനിന്നു ആട്ടിപ്പായിച്ചു. കേശവിയത്തിന്റെ കൈയെഴുത്തുപകൎപ്പിൽ അവിടുന്നു രേഖപ്പെടുത്തീട്ടുള്ള അഭിപ്രായം അതിനു തെളിവാകുന്നു. ഒരുവശത്തു് ‘ബലേ!’ എന്നും, രണ്ടുമൂന്നു വശങ്ങൾക്കുശേഷം ‘ബലേ! ബലേ!’ എന്നും, ആദ്യത്തെ സൎഗ്ഗത്തിന്റെ അവസാനത്തിൽ ‘ബലേ! ബലേ! ബലേ!’ കേശവപിള്ളേ! എന്നും, തൃക്കൈ വിളയാടീട്ടു് ഇത്ര മനോജ്ഞമായ ഒരു ഭാഷാകാവ്യം തന്റെ ആയുഷ്കാലത്തിൽ വായിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിയിരിക്കുന്നു. വ്യതിയാനം ഇങ്ങനെ നില്ക്കട്ടെ.
പ്രാസസമരം കൊണ്ടുപിടിച്ചു് ‘കേശവനതു ഖണ്ഡിക്കും; പിന്നെ പരമേശ്വരൻ മുളപ്പിക്കും’ എന്ന മട്ടിൽ സമരം ദീൎഘകാലം നിലനിന്നു. 1085 തുലാം 6-ാംതീയതി വലിയകോയിത്തമ്പുരാന്റെ നിൎദ്ദേശമനുസരിച്ചു് കേരളപാണിനി തന്നെയാണു് മദ്ധ്യസ്ഥവിധി എഴുതിയതു്. സവിസ്തരമായ ചരിത്രം എഴുതിവരുന്നതുകൊണ്ടു് ഇതിലധികം ഇവിടെ വിസ്തരിക്കുന്നില്ല. വിധിയുടെ സ്വരൂപം കാണിപ്പാനായി രണ്ടു വരിമാത്രം ഉദ്ധരിക്കാം.
“ഇതു് (ദ്വിപ്രാസം) അപരിഷ്കൃതമട്ടിലുള്ള അലങ്കാരമാകയാൽ ഇതിനെ എല്ലാവരും ഉപേക്ഷിക്കണം എന്നു ശഠിക്കുന്നതും ഇതു് അനാദിയായ ഒരാചാരമാകയാൽ ഇതിനെ എല്ലാവരും അനുഷ്ഠിച്ചുകൊള്ളണം എന്നു നിൎബ ന്ധിക്കുന്നതും ന്യായമല്ല.” എന്താ പോരേ?
ഈ മഹാന്മാരിൽ ഉള്ളൂർ ഒഴിച്ചു മറ്റാരുംതന്നെ ജീവിച്ചിരിപ്പില്ല. പരേതന്മാരോടു പകവീട്ടാൻ പുറപ്പെടുന്നതിൽപരം മഹാപാപം മറ്റെന്താണുള്ളതു്? ഉള്ളൂരിന്റെ പ്രീതിക്കുവേണ്ടി ചിലർ അസംബന്ധങ്ങൾ എഴുതിവിട്ടുകൊണ്ടിരിക്കുന്നതു കണ്ടിട്ടാണു് പരിപൂൎണ്ണചരിത്രം എഴുതിയേ മതിയാവൂ എന്നു ഞാൻ ഉദ്ദേശിച്ചതു്. ആർക്കും മാറാനും തിരിയാനും പാടില്ലാത്തവിധത്തിൽ ഇരുകക്ഷികളുടേയും എഴുത്തുകളെ ബ്ളാക്കുചെയ്വാൻപോലും ഏൎപ്പാടുചെയ്തിട്ടുണ്ടു്.
“താൻ വാസ്തവത്തിൽ കേരളപാണിനിയുടെ ഒരായുധംമാത്രമായിരുന്നുവെന്നു് കേശവപിള്ള വലിയകോയിത്തമ്പുരാനോടു് ഏറ്റുപറഞ്ഞു”വത്രേ. ഈ അറിവു് ഈ ലേഖകനു് എവിടെനിന്നു കിട്ടി. തന്റെ സ്വാമിയിൽനിന്നാണെങ്കിൽ അതു വെറും ‘നുണ’യാണെന്നു് അദ്ദേഹത്തിനോടു് സൗകൎയ്യംപോലെ ഒന്നു പറഞ്ഞേക്കുക. വേറൊരു വാക്യം.
“എന്നു മാത്രമല്ല, ആ ചക്രവൎത്ത ി ‘വിശ്വസിച്ചതുപോലെ’ അദ്ദേഹം തന്റെ സമയം ‘നല്ല കവിതകളെഴുതിക്കൂട്ടുവാൻ’ വിനിയോഗിക്കയും ചെയ്തു.” ഇതും സ്വാമി പറഞ്ഞതായിരിക്കുമോ? ആരാണു് എഴുതിക്കൂട്ടിയതെന്നു കാലംതന്നെ വിധിച്ചുകൊളളും.
കെ. സി. യുടെ അവസാനകൃതി കേശവീയമഹാകാവ്യമാണു്.
‘രാജരാജാഖ്യനായോരഗ്ഗുരുവിന്റെ കൃപാരസ’-
ത്തെ അവലംബിച്ചു്, ‘തദുപജ്ഞം മതം നവ്യം’ ‘അതായതു് രാജരാജവൎമ്മപ്രസ്ഥാനത്തെ അനുസരിച്ചു് വൈദൎഭീരീതിയിൽ രചിച്ചതാണു് ഇക്കാവ്യം. രാജരാജവൎമ്മപ്രസ്ഥാനം എന്നാൽ എന്തെന്നുകൂടി ഇവിടെ വിചാരിക്കേണ്ടിയിരിക്കുന്നു.
- കാവ്യങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തിനു് ഇതരപ്രാസങ്ങളേക്കാൾ പ്രാധാന്യം കല്പിച്ചിട്ടു കാൎയ്യമില്ല.
- കഥയുടെ മാൎമ്മികാംശത്തെ അവസാനംവരെ പ്രാധാന്യേന പ്രതിപാദിക്കണം.
- കഥയ്ക്കു പരിണാമഗുപ്തി ഉണ്ടായിരിക്കണം.
- പാത്രരചനയ്ക്കു സ്വാഭാവികത ഉണ്ടായിരിക്കണം.
- വൎണ്ണനയ്ക്കായിവേണ്ടിമാത്രം വൎണ്ണിക്കരുതു്. വൎണ്ണനകൾ സന്ദൎഭാനുകൂലങ്ങളായിരിക്കണം.
- കഥാമർമ്മത്തെ വിസ്മരിച്ചു് അപ്രസക്തമായ സംഗതികളുടെ ദീൎഘവൎണ്ണനകളാൽ കാവ്യത്തിനു വൃഥാസ്ഥൗല്യം വരുത്തരുതു്.
- ശബ്ദാലങ്കാരങ്ങളെക്കാൾ അൎത്ഥ ാലങ്കാരത്തിനു പ്രാധാന്യം നല്കണം.
- ഹൃദയംഗമമായ സാദൃശ്യമോ പ്രയോജനമോ കൂടാതെയുള്ള നിലയിൽ വസ്തുക്കൾക്കു തമ്മിൽ ഔപമ്യം കല്പിക്കരുതു്.
- ഔചിത്യത്തിനു ഭംഗം വരുത്തരുതു്.
- അലങ്കാരം മിതമായിട്ടേ പ്രയോഗിക്കാവൂ.
ഈ നിൎദ്ദേശങ്ങളെല്ലാം അക്ഷരംപ്രതി അനുഷ്ഠിച്ചതിനാൽ, കവിത അതിമനോജ്ഞമായിത്തീർന്നിരിക്കുന്നു; എന്നു മാത്രമല്ല ഭാഷയുടെ ഗതിയെ ഒരു പുതിയ പന്ഥാവിലൂടെ തിരിച്ചുവിടുന്നതിനു പൎയ്യാപ്തവുമായി. അതു ഭാഷാസാഹിത്യത്തിൽ ഒരു നവയുഗത്തെ ഉൽഘാടനംചെയ്തുവെന്നു നിസ്സംശയം പറയാം. ഗ്രന്ഥത്തിന്റെ നിരൂപണത്തിനു ഞാൻ ഇവിടെ തുനിയുന്നില്ല. വൎണ്ണനകളെല്ലാം സ്വാഭാവികമായിരിക്കുന്നതിനുപുറമേ നായകനായ ശ്രീകൃഷ്ണന്റെ സ്വഭാവോൽകൎഷത്തിനു നിദൎശകവുമായിരിക്കുന്നു. നവംനവങ്ങളായ ഉല്ലേഖങ്ങളാലും ആമൂലാഗ്രം വ്യാപിച്ചിരിക്കുന്ന ധ്വനിയുടെ സ്വാരസ്യത്താലും കേശവീയത്തിനോടു കിടപിടിക്കത്തക്ക ഒരു മഹാകാവ്യവും ഭാഷയിലില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും. അലങ്കാരപ്രയോഗത്തിലുള്ള ചാതുരി മിക്ക പദ്യങ്ങളിലും കാണാം; എന്നാൽ ഔപമ്യമൂലകങ്ങളായ അലങ്കാരങ്ങളേ അധികമായി പ്രയോഗിച്ചിട്ടുള്ളു.
ഭർത്തൃത്വമേറ്റങ്ങു വസിക്കുമെങ്കിൽ
ഭയംവെടിഞ്ഞീ മണിഭംഗമെന്ന്യേ
ഭരിക്കുവേൻ ഞാൻ ഭരണീയബന്ധോ!
ഈമാതിരി ചില പദ്യങ്ങളിൽ ശ്ലേഷപ്രയോഗം അനുപേക്ഷണീയവുമാണു്. പുരോഭാഗികൾ നോക്കിയാൽ,
ശിവധാമത്വവും ശ്രീമദ്വിനായകവിലാസവും
നന്ദിയാളുന്ന ഭൂതൗഘമളകാപുരസഖ്യവും
മഹാസേനാഭയും പാൎത്ത ാലിതു കൈലാസമേ ദൃഢം
എന്നിങ്ങനെ പഴയമട്ടിലുള്ള ചില വർണ്ണനങ്ങൾ—വളരെ അപൂൎവ്വമായിട്ടേ ഉള്ളുതാനും—കണ്ടുവെന്നുവരാം. പക്ഷേ അവയും സന്ദൎഭത്തിനു യോജിക്കാത്തവയല്ല. ഈ പുരോഭാഗികൾ ഉമാകേരളത്തിലെ ‘അന്നമുണ്ടു കുളമോ’ എന്നു തുടങ്ങുന്ന പദ്യങ്ങളെപ്പറ്റി എന്തു പറയുമോ ആവോ? എലയിട്ടു ചോറും കറികളും വിളമ്പിയിരിക്കുന്നതു കണ്ടിട്ടു്—അന്നം കാണുന്നു—അതിനാൽ കുളമായിരിക്കണം; സാംഭാർ കാണുന്നു—അതിനാൽ ഭൂമിശാസ്ത്രത്തിൽ എങ്ങാണ്ടോ വായിച്ചിട്ടുള്ള ഒരു തടാകമായിരിക്കണം, എന്നൊക്കെ സംശയിക്കുന്ന ഒരുവനെ ഭ്രാന്താസ്പത്രിയിലയയ്ക്കയല്ലേ വേണ്ടതു്?—അതു നില്ക്കട്ടേ. മാതൃകയ്ക്കായി പ്രസേനന്റെ കിടപ്പു വൎണ്ണിക്കുന്ന ഏതാനും സരസപദ്യങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
കുതിരയൊടൊത്തവിടെക്കിടന്നിരുന്നു
വിധിമഹിമയലംഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്നവണ്ണം
കഠിനതപൂണ്ടു കറുത്തു നിന്നിരുന്നു.
സ്ഫുടരുചിതടവും വിശാലലക്ഷ-
സ്കടമവഗാഢതരം പിളർന്നിരുന്നു.
പലവഴിപൊട്ടി വിടർന്നിരുന്നു മെയ്യിൽ
വിഘടിതജാരാന്തരത്തിൽനിന്നും
കുടലുകൾ ചാടി വെളിക്കു വീണിരുന്നു.
കരയുഗസന്നിധിയിൽ പതിച്ചിരുന്നു
കസവൊളി തിരളുന്ന തൊപ്പിയൂരി-
ത്തലയൊടു ചേൎന്നരികിൽ കിടന്നിരുന്നു.
ഘനതരകോമളമായ കേശജാലം
പലവഴി ചിതറിപ്പിണഞ്ഞു കണ്ണിൻ-
പൊടിയുമണിഞ്ഞുകിടന്നിരുന്നു ചുറ്റും.
മണിയെ മറച്ചു നിരാദമായിരുന്നു
കമലിനിയെ വെടിഞ്ഞലഞ്ഞുകത്തും-
വെയിലിലണഞ്ഞു കരിഞ്ഞ പങ്കജംപോൽ.
ട്ടിടയിൽ വിളങ്ങിന ദന്തപംക്തികണ്ടാൽ
അധികചപലമായ മൎത്തൃ ജന്മ-
സ്ഥിതിയെ നിനച്ചു ഹസിക്കയെന്നുതോന്നും
ദൃഢമറിയുന്നവനെങ്കിലും മുകുന്ദൻ
ഝടിതി ഗളതലേ തടഞ്ഞ ബാഷ്പോൽ-
ഗമമൊടുനിന്നനിലയ്ക്കുനിന്നുപോയി.
കെ. സിയുടെ ഗദ്യത്തെപ്പറ്റി ഒന്നുരണ്ടു വാക്കുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. കല്യാണദുൎവ്യയം, ഗുരുഭക്തി, വേദാന്തോദ്ദേശ്യം, കേരളപാണിനീയം, ഭാഷാപരിഷ്കാരം, സൎപ്പാരാധനം, തൃപ്തിയും അതൃപ്തിയും, ഉപാദ്ധ്യായഗുണം, സംസ്കൃതഭാഷ, അറം, ഈശ്വരൻ, കണ്ണശ്ശപ്പണിക്കർ, ഭോജചരിത്രസംഗ്രഹം, ദേഹം, ശ്വാസപ്രവൃത്തി, പരിപാകം, ചില പാരമ്പൎയ്യവിശ്വാസങ്ങൾ, വർണ്ണവ്യത്യാസം, വിദ്യാൎത്ഥ ിയുടെ ക്രൂരകൃത്യങ്ങൾ, മഹാറാണി സ്വൎണ്ണ മയി, പരമാനന്ദം, കവിതയും കവിതാശോധനയും, അസൂയ, പാഠപുസ്തകങ്ങൾ, പരിഷ്കാരം, കുടുമയും കടുക്കനും, മലയാളവാണിയുടെ സങ്കടം, ഉദ്യോഗതിമിരം, ചില ഭാഷാപ്രയോഗങ്ങൾ, സാഹിത്യക്ഷണം, ദുഷ്ടന്മാർ, പള്ളിക്കെട്ടു്, സീതാരാവണസംവാദം, ചില പ്രയോഗഭേദങ്ങൾ, വൈദ്യപരിഷ്കാരം, ഭാഷാകവിത എന്നിങ്ങനെ നാല്പതോളം ലേഖനങ്ങൾ മലയാളത്തിലും ഇരുപതോളം ലേഖനങ്ങൾ സംസ്കൃതത്തിലും എഴുതീട്ടുണ്ടു്.
ഇവിടെ പ്രസ്താവിച്ചുകഴിഞ്ഞതു് അച്ചടിച്ചിട്ടുള്ള കൃതികളേപ്പറ്റി മാത്രമാകുന്നു. ഇവ കൂടാതെ ബഹുസഹസ്രം ഒറ്റശ്ലോകങ്ങളും നിരവധി ഗാനങ്ങളും അപ്രസാധിതങ്ങളായി അദ്ദേഹത്തിന്റെ ഡയറികളിൽ കിടപ്പുണ്ടു്. ഒരു മനോഹരമായ താരാട്ടു് ഇവിടെ ഉദ്ധരിക്കാം.
സ്വച്ഛമായ് വന്നീടും കാറ്റേ
കല്ലോലസഞ്ചയം തന്നിൽ–പാരം
ഉല്ലസിച്ചീടുന്ന കാറ്റേ
ശീതാംശുമണ്ഡലം തന്നിൽ–നിന്നു
ശീതമായ് വന്നീടും കാറ്റേ
ആനന്ദമേറ്റമുദിക്കും–മാറു
നീ മന്ദമായ് വീശിയാലും
പ്രേഷ്ഠനായീടുമവനെ–യിങ്ങു
കൂട്ടിച്ചുകൊണ്ടുവന്നാലും
ഓമനപ്പൈതലുറങ്ങു–മാറു
നീ മന്ദമായ് വീശിയാലും
കുഞ്ഞെയുറങ്ങുക വേഗം–നച്ഛൻ
ഇങ്ങു വന്നെത്തിടുമല്ലോ
അമ്മയാമെൻമാറിടത്തി–ലേറ്റ–
മാശ്വസിച്ചാലുമെൻ കുഞ്ഞേ!
ഓമനയാം നിന്നെ കാണ്മാ–നച്ഛൻ
താമസിയാതെ വന്നീടും
പശ്ചിമഭാഗത്തിൽനിന്നും–പാരം
സ്വച്ഛമാകും മേഘവൃന്ദം
മന്ദുതരം ഗമിക്കുന്നൂ–തത്ര
ചന്ദ്രനുമുല്ലസിക്കുന്നൂ
കുഞ്ഞേയുറങ്ങുക വേഗം–ലോമൽ
കുഞ്ഞേയുറങ്ങുക വേഗാൽ
1089 ചിങ്ങം 11-ാം തീയതി അദ്ദേഹം രോഗശയ്യയെ പ്രാപിച്ചു; എന്നാലും പതിവുള്ള ദിനകൃത്യങ്ങൾ മുടക്കാറില്ലായിരുന്നു. 19-ാംതീയതിയിലെ ഡയറി മാത്രമേ ഭാൎയ്യയുടെ കൈയെഴുത്തിൽ കാണുന്നുള്ളു. 20-ാം തീയതി പകൽ പന്ത്രണ്ടരമണിക്കു് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. കേരളം ഒട്ടുക്കു് ഈ സംഭവമോൎത്തു വിലപിച്ചു എന്നു പറഞ്ഞാൽ തെറ്റില്ല. ശവസംസ്കാരത്തിനുള്ള ചെലവുകളെല്ലാം കൊട്ടാരത്തിൽനിന്നുതന്നെയാണു് വഹിച്ചതു്. മരിക്കുമ്പോൾ അദ്ദേഹത്തിനു് കെ. എൻ നാരായണപിള്ള, കെ. എൻ. ഗോപാലപ്പിള്ള, കെ. എൻ. തങ്കമ്മ, കെ. എൻ. മാധവൻപിള്ള എന്ന നാലു സന്താനങ്ങളേ ഉണ്ടായിരുന്നുള്ളു. അവരിൽ മൂത്ത രണ്ടു കുട്ടികളം ഇംഗ്ലീഷു പഠിച്ചുകൊണ്ടിരുന്നു. ഇവരിൽ കെ. എൻ. മാധവൻപിള്ള ഒരു യുവകവിയായിരുന്നു. അദ്ദേഹം രണ്ടു കൊല്ലങ്ങൾക്കുമുമ്പു് ശുചീന്ദ്രത്തുവച്ചു് രക്താതിസാരം ബാധിച്ചു് മരണം പ്രാപിച്ചു. മൂത്തപുത്രൻ തിരുവിതാംകൂറിൽ പി. ഡബ്ലിയു. ഡി–യിലും, ഗോപാലപിള്ള എം. ഏ. മധുര അമേരിക്കൻ കാളേജിലും ഉദ്യോഗം വഹിക്കുന്നു. മകൾക്കു് അഞ്ചു പുത്രിമാരും ഒരു പുരുഷസന്താനവും ഉണ്ടു്. അവരിൽ മൂത്തപുത്രി എൻ. സരോജിനിയമ്മ ബി. ഏ. പാസ്സായിട്ടു് ബി. ടി. പരീക്ഷയ്ക്കു വായിക്കുന്നു. രണ്ടാമത്തെ പുത്രി ടി. എൻ. സരസ്വതിയമ്മ ബി. ഏ. പരീക്ഷയ്ക്കു് ഇംഗ്ലീഷിലും ചരിത്രത്തിലും പാസ്സായിട്ടു് മ്യൂസിക് അക്കാഡമിയിലും, തൃതീയസന്താനമായ എൻ. ബാലകൃഷ്ണൻനായർ എൻജിനീയറിങ് കാളേജിലും വായിക്കുന്നു. നാലാമത്തെ പുത്രിയായ എൻ. ലളിതാംബികാദേവി മൂന്നാംഫാറത്തിലും, അഞ്ചാമത്തെ പുത്രി എൻ. രാധികാദേവി പ്രിപ്പാറട്ടറിക്ലാസ്സിലും, ഒടുവിലത്തെ സന്താനമായ എൻ. ഇന്ദിരാദേവി നാലാംക്ലാസ്സിലും പഠിക്കുന്നു. ഇതാണു് അദ്ദേഹത്തിന്റെ കുടുംബസ്ഥിതി.
ണുണ്ടാനന്ദമതെപ്പൊഴും മധുരമാം മന്ദസ്മിതസ്യാഭയും
കൊണ്ടാടേണ്ടൊരു വജ്റകുണ്ഡലവുമായ് കൈബ്ബുക്കുമായ്ക്കാൽ നട–
യ്ക്കുണ്ടായാത്രയിതത്ര ഞാനൊരുദിനം കണ്ടൊന്നു കൊണ്ടാടനേൻ.
അഞ്ചൽ ആർ. വേലുപ്പിള്ള.
കാരിൽ കാന്തികലർന്ന ഹീരമണിയാക്കണ്ഠം കുറേ ഹ്രസ്വമാം
വർണ്ണം നല്ല കറുത്തതാണുടലതിൽ പൊക്കംകുറഞ്ഞെങ്കിലും
വണ്ണത്തിൽ കുറയില്ല ദീപ്തിയുമിതേമട്ടാം മനോജ്ഞൻ ഭവാൻ.
സി. കെ. കുൎയ്യാക്കോസു്.
ഇതാണു കേ. സി–യുടെ രൂപം. അദ്ദേഹത്തിനെ ഒരിക്കൽ കണ്ടിട്ടുള്ളവർ മറക്കാൻ വളരെ പ്രയാസമാണു്. കവി എന്ന നിലയിൽ മാത്രമേ അദ്ദേഹത്തിനെ സാധാരണ ജനങ്ങൾ അറിയാറുള്ളുവെങ്കിലും, അദ്ദേഹം ഒരു ഒന്നാന്തരം സമുദായ പരിഷ്കാരികൂടിയായിരുന്നു. പരവൂരിലെ നായന്മാരുടെ ഇടയിൽനിന്നു് അനാചാരങ്ങളെ ആട്ടിപ്പായിക്കുന്ന വിഷയത്തിൽ അദ്ദേഹം വലുതായ പ്രേരണാശക്തി പ്രയോഗിച്ചിരുന്നു. അതുപോലെതന്നെ ഈഴവരുടെ അവശതകൾ നീക്കുന്ന വിഷയത്തിലും അദ്ദേഹത്തിനാൽ കഴിവുള്ളതെല്ലാം പ്രയത്നിച്ചുകൊണ്ടാണിരുന്നതു്.
കൃത്യനിഷ്ഠയേ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മാതൃകകൂടിയായിരുന്നുവെന്നു പറയാം. എല്ലാക്കാൎയ്യത്തിലും ഒരു ചിട്ടയുണ്ടായിരുന്നു. ഓരോന്നിനും ഓരോ സമയം ക്ഌപ്തപ്പെടുത്തിയിരിക്കും. ഒരു കാരണവശാലും ആ കാൎയ്യപരിപാടിക്കു മാറ്റം വരുത്തുകയില്ല. ഒരു കത്തു വന്നാൽ അതു വന്ന തീയതിയും മറുപടിത്തീയതിയും അതിൽത്തന്നെ കുറിക്കും. അദ്ദേഹത്തിന്റെ ഡയറി വായിച്ചുനോക്കിയാൽ, എത്ര കത്തുകൾ എന്നെല്ലാം വന്നുചേൎന്നു വെന്നും അവയുടെ സാരം എന്തായിരുന്നുവെന്നും, അവയ്ക്കു് എന്നു് എന്തു മറുപടി അയച്ചുവെന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. രാവിലെ നാലുമണി മുതൽക്കു് രാത്രി പതിനൊന്നു മണിവരെയുള്ള സമയത്തെ ക്ഌപ്തകാൎയ്യപരിപാടി അനുസരിച്ചു് അധ്യാപനം, സന്ദൎശനം, ഗൃഹാധ്യാപനം, കവിതാപരിശ്രമം, സംഗീതാധ്യാപനം, ലേഖനനിൎമ്മാണം, സംശയനിവാരണം, മറുപടിയെഴുത്തു്, ഡയറിയെഴുത്തു് എന്നീ കാൎയ്യങ്ങൾക്കായി അദ്ദേഹം വിനിയോഗിച്ചുവന്നു. 1086 ചിങ്ങമാസം 18-ാംതീയതി എന്തോ കാരണവശാൽ മാറ്റി എഴുതിയ സമയവിവരപ്പട്ടിക താഴെ ചേൎക്കുന്നു.
രാവിലെ 5 മുതൽ 7 വരെ വീട്ടിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുക.
7 12 -മുതൽ 8 12 - വരെ കൊട്ടാരത്തിൽ പൊന്നമ്മയെ പഠിപ്പിക്കുക.
9-മുതൽ 10-വരെ ഇംഗ്ലീഷ് വായന.
10-മുതൽ 11-വരെ സംസ്കൃതവായന.
11-മുതൽ 12-വരെ കവിത.
1-മുതൽ 2 12 വരെ പത്രവായന എഴുത്തുകൾവായന മുതലായവ.
2 12 -മുതൽ 4-വരെ എഴുത്തുകൾ എഴുതുക.
4-മുതൽ 6-വരെ സംസ്കൃത അദ്ധ്യാപനം.
6 12 -മുതൽ 8 12 —വരെ കൊട്ടാരത്തിൽ തമ്പിയേപ്പഠിപ്പിക്ക.
9-മുതൽ 10-വരെ കവിത.
പരിശോധനയ്ക്കായി ഒരു പുസ്തകം ചെന്നാൽ തിരിച്ചും മറിച്ചും നോക്കീട്ടു് വല്ലതും ഒന്നു് എഴുതിഅയയ്ക്കുന്ന പതിവു് അദ്ദേഹത്തിനില്ലായിരുന്നു. ആദ്യന്തം സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമേ തിരിച്ചയയ്ക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം പരിശോധിച്ചിട്ടുമുണ്ടു്.
പച്ചമലയാളത്തിൽ കാവ്യങ്ങൾ രചിക്കുന്നതിൽ വിജയം നേടീട്ടുള്ള അപൂൎവ്വം ചില കവികളിൽ ഒരാളായിരുന്നു കുണ്ടൂർ; 1037-ൽ അദ്ദേഹം ജനിച്ചു.
പ്പൊട്ടുംതൊട്ടുള്ള നെറ്റിയതുകണ്ടാൽ
മട്ടുംമട്ടുംമൊഴിയുടെ
മട്ടും മറ്റുള്ളവൎക്കു കിട്ടിടുമോ?”
കൊണ്ടൽക്കേറെക്കടുക്കുന്നഴകുമൊരുമടുക്കും മുടിക്കും മുടിക്കും
കണ്ടാലുൾക്കാമ്പിടിക്കുന്നഴലുകിടപിടിക്കും പിടിക്കും പിടിക്കും
കൊണ്ടാടേണ്ടുന്നടയ്ക്കും മുടിയഴയുമിടയ്ക്കൊന്നടിക്കുന്നടിക്കും.
എന്നിങ്ങനെയുള്ള യമകപ്പണികളൊക്കെയും അദ്ദേഹം പച്ചമലയാളത്തിൽ വരുത്തീട്ടുണ്ടു്. കണ്ണൻ, കോമപ്പൻ, പാക്കനാർ, ചെറിയ ശക്തൻതമ്പുരാൻ എന്നിങ്ങനെ മൂന്നുനാലു കൃതികൾ അദ്ദേഹം പച്ചമലയാളത്തിൽ എഴുതീട്ടുള്ളവയാണു്. പ്രാസത്തിൽ ഇത്ര നിൎബ ന്ധമുള്ള കവികൾ വേറെ അധികം ഉണ്ടായിരുന്നോ എന്നു സംശയമാകുന്നു. ഉദാഹരണാർത്ഥം കോമപ്പനിൽ നിന്നു് എതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
പോയ്വച്ചുകൂടിയൊരു കോമനടുത്തിടുമ്പോൾ
പൂവമ്പനും പെരുകുമുങ്കൊടടുത്തുപുത്തൻ
പൂവമ്പെടുത്തു പുതുവില്ലിലുടൻതൊടുത്തു.
തെറ്റാകുമെന്നിടയിളക്കമൊടുണ്ണിയമ്മ
തെറ്റാതെചെല്ലുമലരമ്പുകളേറ്റുവാടി-
ച്ചെറ്റാടലോടുമവിടെത്തലത്താഴ്ത്തിനിന്നു.
ണ്ടാമങ്കമണ്ണിലൊരുകാൽവിരലാൽവരച്ചു്
പൂമങ്കയൊത്തൊരവളാമലരമ്പനാം കെ-
ങ്കേമങ്കയൎത്ത തിൽ വിയൎത്തു വിറച്ചുനിന്നു.
പറ്റില്ലിവങ്കലവളിൽകരൾചെന്നതയ്യോ
മാറ്റിത്തമെന്നനിനവുള്ളതു കോമനൊട്ടു
മാറ്റിത്തെളിച്ചിതുടനാനിലകണ്ടനേരം.
ചെല്ലെന്നു, നാണമതു വയ്യ വരട്ടെയെന്നു്
ചെല്ലെന്നുടൻ കൊതിയുമൊന്നുമുരയ്ക്കുവാനാ-
ളല്ലെന്നുപിന്നെയവനൊന്നു പരുങ്ങിനിന്നു.
രണ്ടാളുമുൾത്തളിരുകൊണ്ടവർതമ്മിൽവേട്ടു
കണ്ടാലുമെങ്കിലുമണഞ്ഞിടുവാൻമടിച്ചു
രണ്ടാളുമമ്പമലരമ്പനുനേരവൻതാൻ.
പെണ്ണിന്നുതന്റെകരളാംമലർകാഴ്ചവച്ചു
ഉണ്ണിക്കുടയ്ക്കുടയനന്മകളൊക്കെയുള്ളാ-
ലെണ്ണിക്കുറച്ചവിടെനിന്നു തെളിഞ്ഞു കോമൻ.
നാലു ഭാഷാകാവ്യങ്ങൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള കഥകൾ നാലും സരസങ്ങളാണു്. പക്ഷേ ഒരെണ്ണം വായിച്ചാൽ മറ്റുള്ളവയുടെ പോക്കും മട്ടും ഒക്കെ ഗ്രഹിക്കാൻ കഴിയുന്നതിനു പുറമേ, പച്ചമലയാളത്തിനുള്ള കഴിവുകളുടെ പരിമിതിയും അവയിൽനിന്നു് ഏറക്കുറെ ഗ്രഹിക്കാം. കുണ്ടൂരിന്റെ പ്രാസബ്ഭ്രമത്തിനുദാഹരണമായി ഒരു സ്തോത്രംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ.
വരാവരവലാന്തകാദ്യമരവർഗ്ഗവന്ദ്യേ! ശിവ!
വരാംഗി വലയാലയേ വിലസിടുന്ന വാമാക്ഷി മാൽ-
വരാതെവരവാൻവരം വിരവിൽനല്ക വിശ്വേശ്വരീ.
തരംകെടുകയാൽ തദുൾത്തളിർതെളിഞ്ഞുതാപംകെടാൻ
തരംതളിർതൊഴുംതനോ! തരമൊടോൎത്തു താരമ്പനി-
ത്തരം തവ തദൎദ്ധമെയ്തരുമുമേ തുണയ്ക്കേണമേ.
ഭവാബ്ധിഭവനാദിഭക്തജനുഭുക്തിമുക്തിപ്രദേ
ഭവാനിഭയമാറ്റണേ ഭവദനുഗ്രഹം തെറ്റിയാൽ
ഭവാനി! ഭവനും ഭവത്ഭവഭയംഭവിക്കും ഭൃശം.
കുലായമരമേ! കഴിങ്കുഴലിമാർ കുലോത്തംസമേ
കുലാദ്രികുലകുഞ്ജരപ്രിയകുമാരി തേ പാപസം-
കുലാദ്രികുലിശാമലക്കഴലിണയ്ക്കു കൂപ്പുന്നുഞാൻ.
കടത്തിടുവതിന്നു നിൻകരുണതാനതിൻകപ്പലും
കടത്തിരുമിഴിക്കളിക്കളരിയാക്കിമാം കാമസം-
കടത്തിലുഴലാതുമേ കനിവിയന്നു കാക്കേണമേ.
ഈ വലയേശ്വരീപഞ്ചകത്തിൽ എല്ലാത്തരം പ്രാസങ്ങളും പ്രയോഗിച്ചിരിക്കുന്നതു നോക്കുക.
രഘുവംശം, കുമാരസംഭവം എന്നീ കാളിദാസകൃതികളുടെ തൎജ്ജ മകളിൽപോലും ഈ പ്രാസദീക്ഷ കാണിച്ചതിനാൽ വന്നുപോയ തകരാറുകൾ ചില്ലറയൊന്നുമല്ല. ഈ നിൎബ ന്ധത്തിനു് അല്പമൊരു അയവു വരുത്തിയിരുന്നെങ്കിൽ അവ ഇതിൽ പതിന്മടങ്ങു ശ്ലാഘ്യമായിത്തീരുമായിരുന്നു.
ഭാഷാരഘുവംശത്തിൽ,
ശ്ശുഭാതുലമരുന്മണം പരഗുണത്തിനാൽ കിട്ടുവാൻ
പ്രഭാതപവനൻ പഴംകുസുമവും പഠിച്ചബ്ജവ-
ല്ലഭാതപമണഞ്ഞുടൻ വിടരുമംബുജംചേർന്നുതേ.
കടുത്തപുതുമുത്തുതൻപ്രഭയെഴുംഹിമാംഭഃകണം
എടുത്തിതു തവാധരേ രദനകാന്തിയാൽ തൻനിറം
കൊടുത്തമധുരസ്മിതക്കളിയതിന്നെഴും കാന്തിയേ.
എന്നിങ്ങനെ, തൎജ്ജ മയാണെന്നു തോന്നാത്തവിധത്തിലുള്ള പ്രസന്നമധുരങ്ങളായ നിരവധി പദ്യങ്ങളുണ്ടെങ്കിലും, വായനക്കാൎക്കു ക്ലേശം ജനിപ്പിക്കുന്ന ശ്ലോകങ്ങളും കുറവല്ല. ഇവയെ മൂലശ്ലോകങ്ങളോടൊത്തുവച്ചു നോക്കുക.
സംസൃജ്യതേ സരസിജൈരരുണാംശുഭിന്നൈഃ
സ്വാഭാവികം പരഗുണേന വിഭാതവായുഃ
സൗരഭ്യമീപ്സുരിവതേമു ഖമാരുതസ്യ.
നിർദ്ധൗതഹാരഗുളികാ വിശദം ഹിമാംഭഃ
ആഭാതിലബ്ധപരഭാഗതയാധരോഷ്ഠേ
ലീലാസ്മിതം സരദനാൎച്ചിരിവ ത്വദീയം.
ആദ്യത്തെ പദ്യത്തിലെ ‘പ്രഭാതരളമാം’ ‘ശുഭാതുല’ എന്നീ വിശേഷണങ്ങൾ പ്രാസത്തിനുവേണ്ടി മാത്രം ചേൎത്ത ിട്ടുള്ളവയാണെങ്കിലും, ആ മാതിരി സ്വാതന്ത്ര്യങ്ങൾ തൎജ്ജ മക്കാർക്കു് അനുവദിക്കത്തക്കതാണെന്നാണു് എനിക്കു തോന്നുന്നതു്. അതുകൊണ്ടു് ആശയത്തിനു ന്യൂനതയൊന്നും വന്നിട്ടില്ലല്ലോ. അതുപോലെ തന്നെ, അരുണാംശുഭിന്നൈഃ, എന്നതിനെ ‘അബ്ജവല്ലഭാതപമണഞ്ഞുടൻ വിടർന്ന’ എന്നു പരത്തിപ്പറഞ്ഞതും ക്ഷന്തവ്യംതന്നെ. എന്നാൽ ‘അനോകഹാനാം വൃന്ദാൽ ശ്ലഥം പുഷ്പംഹരതി’ എന്നതിനെ ‘പഴംകുസുമവും പഠിച്ചു്’ എന്നു ചുരുക്കിക്കളഞ്ഞതു് അത്ര പറ്റിയില്ല. അടുത്ത പദ്യത്തിന്റെ തൎജ്ജ മയിൽ ഈ മാതിരി ന്യൂനതയൊന്നും ഇല്ലതാനും.
കവിയ്ക്കു ദ്വിതീയാക്ഷരപ്രാസം പോരാ, തൃതീയാക്ഷരപ്രാസവും പോരാ, കഴിയുന്നിടത്തൊക്കെ ചതുൎത്ഥ ാക്ഷരപ്രാസവും പഞ്ചാക്ഷരപ്രാസവും വേണമെന്നാണു നിൎബ ന്ധം. ആ നിൎബ ന്ധം, കവിയേ ചില ദിക്കുകളിൽ ശ്വാസം മുട്ടിച്ചിരിക്കുംപോലെ തോന്നുന്നു.
കന്യാലലാമകമനീയമജസ്യ ലിപ്സോഃ
ഭാവാവബോധകലുഷാ ദയിതേവ രാത്രൗ
നിദ്രാചിരേണ നയനാഭിമുഖീ ബഭൂവ.
ഇതിന്റെ തൎജ്ജ മയായ,
സ്മയം വരുവൊരാവിധം വിലസിടുന്ന വാമാക്ഷിയിൽ
പ്രിയം പരമജന്നുകണ്ടരികിൽ നിദ്രചെന്നീല വി-
പ്രിയംപെരികെയാന്നൊരദ്ദയിതയെന്നപോലേ ചിരം.
എന്ന ശ്ലോകത്തിൽ ചതുൎത്ഥ ാക്ഷരപ്രാസം ഘടിപ്പിച്ചിരിക്കുന്നതു് അർത്ഥത്തിനു് അല്പം കോട്ടംവരുത്തീട്ടല്ലയോ എന്നു സംശയിക്കുന്നു. ‘തത്ര’ ‘രാത്രൗ’ ഈ ശബ്ദങ്ങൾ വിട്ടുകളഞ്ഞതു പോകട്ടെ ഭാവാവബോധകലുഷാ ദയിതാ ഇവ രാത്രൗ നിദ്രാ ചിരേണ, നയനാഭിമുഖീബഭൂവ എന്നതിന്റെ സ്വാരസ്യം വിപ്രിയംപെരികെയാൎന്നൊരദ്ദയിത എന്നപോലെ ചിരംചെന്നീല എന്ന വാക്കുകൾക്കു് ഇല്ലതന്നെ. എന്നാലും തൎജ്ജ മ ഒരുവിധം ഭംഗിയായിട്ടുണ്ടെന്നു സമ്മതിച്ചാലും,
വസച്ചതുർത്ഥോഗ്നിരിവാഗ്ന്യഗാരേ
ദ്വിത്രാണ്യഹാന്യർഹസിസോഢ്യമർഹ-
ദ്യാവദ്യതേ സാധയിതും ത്വദൎത്ഥ ം.
എന്ന ശ്ലോകത്തിന്റെ തൎജ്ജ മയിൽ കാണുന്ന,
‘ഗൃഹത്തിൽ മമ മൂന്നിനും പുറമെയുള്ള തീ’ കുറേ കഷ്ടമായിപ്പോയി. തൎജ്ജ മ ചുവടേ പകൎത്ത ാം.
മഹത്വമെഴുമഗ്നിശാലയിലയേ സുഖംപോലിനി
മഹത്വമിയലുംമുനേ മരുവണം ദിനം രണ്ടുമൂ-
ന്നിഹത്വമതിനുള്ളിൽ നിൻധനമതിന്നിവൻ നോക്കുവൻ.
ഇവിടെ കവി പ്രാസത്തിനുവേണ്ടി ഒട്ടുവളരെ ബുദ്ധിമുട്ടിക്കാണുന്നു. ‘മഹത്വ’ ശബ്ദത്തെ അനാവശ്യമായി ആവൎത്ത ിച്ചതിനുപുറമേ ‘ഇഹത്വം’ എന്നിങ്ങനെ തന്റെ പതിവിനു നേരേ വിപരീതമായി സംസ്കൃതം പ്രയോഗിക്കയും സോഢുമർഹസി എന്നതിനെ ‘മരുവണം’ എന്നു് ഒഴുക്കൻമട്ടിൽ ഭാഷാന്തരീകരിക്കയും ചെയ്യേണ്ടതായി വന്നു.
രഥം രഘുകല്പിത ശാസ്ത്രഗർഭം
സാമന്തസംഭാവനയൈവധീരഃ
കൈലാസനാഥം തരസാ ജിഗീർഷുഃ.
ഇതിന്റെ തൎജ്ജ മയായ,
യിണക്കിയ രഥത്തിലാരഘുകരേറി സന്ധ്യാഗമേ
കണക്കിലുരുധൈൎയ്യമോടുടനിടഞ്ഞു സാമന്തനെ-
ക്കണക്കഥ കുബേരനെപ്പടയിൽവെന്നു പോന്നീടുവാൻ.
എന്ന പദ്യത്തിലെ ആ കണക്കു് നല്ല കണക്കിനു പറ്റിയെങ്കിലും വിവൎത്ത നം കണക്കിനു പറ്റിയോ എന്നു സംശയമാണു്. കല്പിതശാസ്ത്രഗർഭം എന്നതിനെ കണക്കകലുമാറു നൽക്കണ നിറച്ചു് എന്നു നീട്ടി തൎജ്ജ മചെയ്തുകഴിഞ്ഞിട്ടും പിന്നെയും പാദം അവസാനിക്കായ്കയാൽ ഉടൻ എന്നും ശുദ്ധനായ് എന്നും രണ്ടു പദങ്ങൾ കൂട്ടിച്ചേൎത്തു ് ഒത്തിണക്കിയപ്പോൾ പ്രാസം ‘കണക്കു’തെറ്റിയെങ്കിലും ഇണങ്ങി എന്നൊരാശ്വാസം. ‘ധീര’ എന്നതിനെ പ്രാസത്തിനുവേണ്ടി ‘കണക്കിലുരുധൈൎയ്യമോടുടൻ’ എന്നാക്കേണ്ടിവന്നു. ‘ഉടൻ’ എന്നും ‘അഥ’ എന്നും ആവർത്തിക്കാനും നിൎബ ന്ധിതനായി.
സ്ഥാലീപുലാകന്യായേന ചിലതെടുത്തു കാണിച്ചുവെന്നേയുള്ളു. പ്രാസനിൎബ ന്ധം അല്പം കുറച്ചിരുന്നുവെങ്കിൽ തൎജ്ജ മ കുറേക്കൂടി നന്നായിരിക്കുമായിരുന്നു എന്നു കാണിപ്പാൻവേണ്ടി മാത്രം. കവി വശ്യവാക്കായിരുന്നു എന്നുള്ളതിനു യാതൊരു സംശയവുമില്ല. അദ്ദേഹം 1111 കർക്കടകത്തിൽ പരലോകപ്രാപ്തനായി.
1046 മേടം 1-ാം൹ചിത്രാപൊൎണ്ണിമാ ദിവസം ചിറയിൻകീഴിൽ കടയ്ക്കാവൂരിനടുത്തു കായിക്കര എന്ന സ്ഥലത്തു് തൊമ്മൻ വിളാകത്തുവീട്ടിൽ നാരായണനാശാന്റേയും കൊച്ചുപെണ്ണെന്നു വിളിച്ചുവന്ന കാളിയമ്മയുടേയും പുത്രനായി ജനിച്ചു. [10] കുമാരു എന്നാണു വിളിച്ചുവന്നതു്. കുമ്മൻപിള്ളി രാമൻപിള്ള ആശാന്റെ ശിഷ്യനും, ശ്രീനാരായണഗുരു, പെരുനെല്ലി കൃഷ്ണൻവൈദ്യൻ, വെളുത്തേരി കേശവനാശാൻ എന്നീ പ്രസിദ്ധ കവികളുടെ സതീൎത്ഥ ്യനും ആയിരുന്ന ഉടയാൻകുഴി കൊച്ചുരാമൻവൈദ്യന്റെ അടുക്കലാണു് ആദ്യം സംസ്കൃതം പഠിച്ചതു്. പിന്നീടു സൎക്കാർ മലയാംപള്ളിക്കൂടത്തിൽ ചേൎന്നു പതിനാലാം വയസ്സുവരെ പഠിച്ചിട്ടു് ഒന്നുരണ്ടുകൊല്ലം മണലൂർ ഗോവിന്ദനാശാന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. ഒന്നുരണ്ടുകൊല്ലങ്ങൾകൊണ്ടു നാടകാലങ്കാരപൎയ്യന്തം വായിച്ചു് ഒരുമാതിരി നല്ല പാണ്ഡിത്യം സമ്പാദിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കായിക്കരെയുണ്ടായിരുന്ന ചില ഭക്തന്മാരുടെ ക്ഷണമനുസരിച്ചു് നാണുഗുരുസ്വാമികൾ അവിടെ വിജയം ചെയ്തപ്പോൾ കുമാരുവിനെക്കണ്ടു സന്തുഷ്ടനായിട്ടു് അദ്ദേഹത്തിനെ തന്റെ ശിഷ്യനായി സ്വീകരിച്ചു. സ്വാമികൾ കുമാരുവിന്റെ സാഹിത്യവാസനയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. ശൃംഗാരകവിതകൾ എഴുതിപ്പോകരുതെന്നു ഗുരു ശിഷ്യനെ ഉപദേശിച്ചിരുന്നു. ഏതാനുംകൊല്ലങ്ങൾ കഴിഞ്ഞു് അദ്ദേഹം മൈസൂർ സൎവ്വീസിലിരുന്ന ഡാക്ടർ പപ്പു മുഖാന്തിരം കുമാരുവിനെ ബാംഗ്ളൂർ സംസ്കൃതമഹാപാഠശാലയിൽ ചേർത്തു. എന്നാൽ അവിടുത്തെ അവസാനപരീക്ഷയിൽ ചേരുംമുമ്പു് ബാംഗ്ലൂരിൽ പ്ലേഗു വ്യാപിക്കയും ഡാക്ടർ പപ്പു ശീമയ്ക്കു പോകുവാൻ നിൎബ ന്ധിതനാവുകയും ചെയ്കയാൽ കുമാരു ആ സ്ഥലംവിട്ടു മദ്രാസിലേയ്ക്കുപോയി. ബാംഗ്ലൂരിൽ താമസിച്ചിരുന്ന കാലത്താണു് പ്രബോധചന്ദ്രോദയം നാടകവും സൗന്ദൎയ്യലഹരിയും ഭാഷയിലേയ്ക്കു തൎജ്ജ മചെയ്തതു്. സൗന്ദൎയ്യലഹരി 1070-ൽ പൂൎത്ത ിയാക്കി.
അരുവിപ്പുറം നാരായണഗുരുസ്വാമി അവൎകളുടെ ശിഷ്യൻ കുമാരുആശാൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ തൎജ്ജ മയിലെ ഒരു ശ്ലോകം ഉദ്ധരിക്കാം.
മൊട്ടുരണ്ടിട്ടു രോമ-
ത്താരൊക്കും തൈലതയക്കുള്ളരിയൊരു തടമോ?
താർശരക്കൎശനത്തി-
നീറിടും കുണ്ഡമോ നാഭികകയിതു രതിതൻ
നിത്യമാം കൂത്തരങ്ങോ?
ദ്വാരോസിദ്ധിക്കു ഗൗരീഗിരീശമിഴികൾതൻ-
വീക്ഷ്യമാം ലക്ഷ്യമൊന്നോ?
ആശാന്റെ കവിത്വശക്തി ഈ ഇളംപ്രായത്തിലും പ്രശസ്ത്യനിലയിൽ എത്തിക്കഴിഞ്ഞിരുന്നുവെന്നു് ഈ തൎജ്ജ മ തെളിയിക്കുന്നു.
മദ്രാസിൽവച്ചു് അഞ്ചാറുമാസം ഒരു പ്രശസ്തപണ്ഡിതന്റെ അടുക്കൽ വായിച്ചിട്ടു് അവിടെനിന്നും കൽക്കത്തായിലേക്കു തിരിച്ചു. അവിടെ പ്രധാനമായി വായിച്ചതു ന്യായശാസ്ത്രമായിരുന്നു. എന്നാൽ 1075-ൽ അവിടെയും മഹാമാരി പരക്കുകയാൽ തൎക്കതീൎത്ഥ ൻ എന്ന ബിരുദം സമ്പാദിക്കുംമുമ്പേ അദ്ദേഹത്തിനു നാട്ടിലേയ്ക്കു മടങ്ങിപ്പോരേണ്ടതായി വന്നുകൂടി. ഇതിനിടയ്ക്കു ‘വിചിത്രവീൎയ്യം’ ‘മൃത്യുഞ്ജയം’ എന്ന നാടകങ്ങളും ‘ശാങ്കരശതകം’ ‘സുബ്രഹ്മണ്യശതകം’ എന്നു രണ്ടു പദ്യകൃതികളും എഴുതി.
പിന്നീടു ഗുരുസ്വാമിയുടെ അന്തേവാസിയായി കഴിച്ചുകൂട്ടുകയും, ചിന്നസ്വാമി എന്ന പേരാൽ പ്രസിദ്ധനായിത്തീരുകയുംചെയ്തു. നാരായണഗുരുസ്വാമിയുടെ വലംകൈയായി നിന്നു് അദ്ദേഹത്തിന്റെ അധഃകൃതോന്നമനയത്നങ്ങളിലെല്ലാം ആശാനും പങ്കുകൊണ്ടിട്ടുണ്ടു്. വിവേകോദയം മാസികയുടെ ആധിപത്യവും അദ്ദേഹംതന്നെ വഹിച്ചിരുന്നു.
1083-ൽ പാലക്കാട്ടു് അല്പകാലം താമസിക്കാനിടയായി. അന്നു് എഴുതപ്പെട്ടതും മിതവാദിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ‘വീണപൂവു്’ സഹൃദയലോകത്തെ പെട്ടെന്നു് ആകർഷിച്ചു. അല്പകാലം കഴിഞ്ഞിട്ടു് തിരുവനന്തപുരത്തു കാഴ്ചബംഗ്ലാവിനോടു് അനുബന്ധിച്ചിരിക്കുന്ന Zoo–വിൽ ഒരു സിംഹം പ്രസവിച്ചതിനെ അധികരിച്ചു് ‘സിംഹപ്രസവം’ എന്നൊരു ഖണ്ഡകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. എന്നാൽ സഹൃദയാഗ്രണിയും വിദ്വൽകുലകൗസ്തുഭവുമായ ഏ. ആർ. തമ്പുരാന്റെ കരാലംബത്തോടുകൂടി—1086-ൽ ആണെന്നു തോന്നുന്നു—നളിനി ആവൎഭവിച്ചതിനു ശേഷമാണു് ആശാൻ മഹാകവിപട്ടത്തിനു് അർഹനായിത്തീൎന്നതു്. മലയാളസാഹിത്യത്തിൽ ആ കൃതി ഒരു നവ്യസരണിയെ ഉൽഘാടനംചെയ്തു എന്നു പറയാം. അതിനെത്തുടൎന്നു ് ‘ലൈലാമജ്ന്യൂൺ’ എന്ന ഉൎദുഗാനത്തിന്റെ കഥയെ ഉപജീവിച്ചു് അദ്ദേഹം ലീല എന്നൊരു ഖണ്ഡകാവ്യം പ്രസിദ്ധപ്പെടുത്തി. മലയാളികൾ ആ കൃതിക്കും സ്നേഹമസൃണമായ സ്വാഗതമരുളി. പിന്നീടു് ശ്രീബുദ്ധചരിതം, ബാലരാമായണം എന്നീ കൃതികൾ പുറപ്പെട്ടു.
ഇതിനിടയ്ക്കു് ആശാൻ കുന്നുകുഴിയിലുള്ള ഒരു ഈഴവകന്യകയെ പഠിപ്പിച്ചുകൊണ്ടിരുന്നു. അതു് അവരുടെ ദാമ്പത്യബന്ധത്തിനു വഴിതെളിച്ചു. ഈ സംഭവം ഈഴവരുടെ ഇടയിൽ വലുതായ ഒരു ക്ഷോഭവും നൈരാശ്യവും ജനിപ്പിച്ചു. അവരുടെ വാത്സല്യഭാജനമായിരുന്ന ചിന്നസ്വാമി നാരായണഗുരുസ്വാമിയുടെ അനന്തരഗാമിയാവുമെന്നായിരുന്നു അവരെല്ലാം പ്രതീക്ഷിച്ചിരുന്നതു്. ഈ മാന്യദേഹം ഇപ്രകാരം ഗാർഹസ്ഥ്യം കൈക്കൊണ്ടതിൽ ഉണ്ടായ നൈരാശ്യം പല പരിഹാസകവനങ്ങളേയും ലേഖനങ്ങളേയും ആവൎഭവിപ്പിച്ചു. അതിനു മറുപടിയായിട്ടാണു് ഗ്രാമവൃക്ഷത്തിലെ കുയിൽ പുറപ്പെട്ടതു്. ഏ. ആർ. രാജരാജവൎമ്മ കുമാരനാശാന്റെ ആരാധനാവിഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ അകാലചരമത്തെപ്പറ്റി വിലപിക്കുന്ന പ്രരോദനം തത്വചിന്താമേദുരമായ ഒരുത്തമകാവ്യമാകുന്നു.
1095-ൽ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകൃതമായപ്പോൾ ചില പ്രതികൂലവിമൎശനങ്ങൾ ഉണ്ടായെങ്കിലും അതിനു് ഇന്നും വില ഇടിഞ്ഞുപോയിട്ടില്ല. മലബാറിൽ ഉണ്ടായ മാപ്പിളലഹളയാണു് ദുരവസ്ഥയുടെ ആവിൎഭാവത്തിനു കാരണം. അടുത്ത കാവ്യങ്ങൾ ചണ്ഡാലഭിക്ഷുകിയും കരുണയുമാണു്. ഇങ്ങനെ ഉത്തമകാവ്യമാല്യം അണിയിച്ചു് കൈരളിയെ അനുഗ്രഹിച്ചു കൊണ്ടിരുന്ന ആ മഹാകവി 1099 മകരം 8-ാം൹ തൃക്കുന്നപ്പുഴയ്ക്കു് അല്പം വടക്കു പല്ലനവച്ചുണ്ടായ റഡീമർബോട്ടപകടത്തിൽ മുങ്ങിപ്പോയതു കേരളത്തിനു് ഒരു തീരാനഷ്ടമായിത്തീർന്നു. കവി, പത്രാധിപർ, എസ്. എൻ. ഡി. പി. കാൎയ്യദൎശി, പ്രജാസഭയുടേയും നിയമസഭയുടേയും സാമാജികൻ എന്നീ നിലകളിലെല്ലാം ഇരുന്നു് ഈഴവസമുദായത്തെ സേവിച്ചുകൊണ്ടിരുന്ന ഈ മഹാനുഭാവന്റെ വേർപാടു് ആ സമുദായത്തെ എത്രമാത്രം വേദനപ്പെടുത്തി എന്നും പറയാവുന്നതല്ല.
വീണപൂവു്, സിംഹപ്രസവം, നളിനി, ലീല ചിന്താവിഷ്ടായായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ബുദ്ധചരിതം, ബാലരാമായണം, പ്രരോദനം, വനമാല എന്നീ കാവ്യങ്ങളുടെയും, സൗന്ദൎയ്യലഹരി, മേഘസന്ദേശം, പ്രബോധചന്ദ്രോദയം, രാജയോഗം എന്നീ തൎജ്ജ മകളുടേയും ഒന്നുരണ്ടു സ്വതന്ത്രനാടകങ്ങളുടേയും കൎത്ത ാവെന്ന നിലയിൽ അദ്ദേഹത്തിന്റെ കവിയശസ്സ് പരമകാഷ്ഠയിൽ എത്തിയിരുന്ന അവസരത്തിൽ ആയിരുന്നു ഈ വിയോഗം. ഏതു മുക്കിൽ ചെന്നാലും ആശാന്റെ ഗാനങ്ങളേ കേൾക്കാനുണ്ടായിരുന്നുള്ളു. ജാതിക്കണ്ണുകൾകൊണ്ടു നോക്കി ശീലമുള്ളവർ ചിലപ്പോൾ ആശാനേയും വള്ളത്തോളിനേയും ത്രാസ്സുതട്ടിൽവച്ചു തൂക്കിത്തുടങ്ങി.
വള്ളത്തോൾ ശബ്ദസുന്ദരൻ
എന്നിങ്ങനെയുള്ള കള്ളനാണയങ്ങളും നടപ്പിൽവന്നു. പ്രസംഗമഞ്ചങ്ങളിൽ ചിലപ്പോൾ രണ്ടു ഭാഷാകവികളേയും, മറ്റുചിലപ്പോൾ മൂന്നു കവികളേയുംപറ്റി മാത്രമേ പ്രസംഗങ്ങൾ കേൾപ്പാനുണ്ടായിരുന്നുള്ളു. വിഷയമെന്തായിരുന്നാലുംശരി ഈ കവികളുടെ കൃതികളിൽനിന്നു് ഏതാനും വരികൾ പാടിയില്ലെങ്കിൽ പ്രസംഗം കേൾപ്പാൻ ആളില്ലെന്നുവന്നു. ഒരു രസകരമായ അനുഭവം പറയാം. ഏതാനും വൎഷങ്ങൾക്കുമുമ്പു് പരവൂർ ഹൈസ്ക്കൂളിൽവച്ചു നടന്ന ഒരു സഹകരണമഹായോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിനു ഞാൻ നിൎബ ന്ധിതനായി. മഞ്ചേരി രാമകൃഷ്ണയ്യർ സഹകരണത്തെപ്പറ്റി ഒരു പ്രസംഗം നടത്തി. രണ്ടുമണിക്കൂർ പ്രസംഗം നീണ്ടുനിന്നു. എന്നിട്ടു സദസ്യരിൽ ആരും നീരസം പ്രദൎശിപ്പിച്ചില്ല. അതിന്റെ രഹസ്യം എന്തായിരുന്നുവെന്നോ? അദ്ദേഹം മൂന്നു ഭാഷാകവികളുടേയും കൃതികളിൽനിന്നു ധാരാളം ഗാനങ്ങൾ മനോഹരമായ കണ്ഠത്തിൽ പാടി. പ്രസംഗവിഷയത്തിനും ഈ ഗാനത്തിനും തമ്മിലുള്ള ബന്ധമെന്തായിരുന്നു എന്നു് അവരിൽ ആരും ചിന്തിച്ചതേയില്ല.
എന്തൊരു മഹനീയമായ പരിവൎത്ത നമാണു് കുമാരനാശാൻ ഭാഷയ്ക്കു വരുത്തിവച്ചതു്!
ഏ. ആർ. തിരുമേനിയുടെ അനുഗ്രഹത്തോടുകൂടി നളിനി ലോകരംഗത്തിൽ പ്രവേശിച്ച ആ സുദിനം ഭാഷാദേവിയുടെ ജാതകപത്രികയിലെ ഉച്ചാദിബലങ്ങളോടുകൂടി സുസ്ഥാനസ്ഥിതനായിരുന്ന ഭാഗ്യാധിപന്റെ ദശാരംഭമായിരുന്നു എന്നു പറയാം.
അതിനെത്തുടൎന്നു ണ്ടായ ഓരോ കാവ്യവും ഭാഷാദേവിയുടെ കണ്ഠാഭരണങ്ങളായിത്തന്നെ വിളങ്ങി. അൻപത്തിയൊന്നാമത്തെ വയസിൽ—ജീവിതസായാഹ്നത്തിനെ സമീപിക്കപോലും ചെയ്തിട്ടില്ലായിരുന്ന ഘട്ടത്തിൽ—അദ്ദേഹം ബോട്ടുമുങ്ങി മരിക്കാതിരുന്നുവെങ്കിൽ ഹാ! മലയാളസാഹിത്യത്തിന്റെ നില ഇന്നത്തേതിൽ എത്ര ശോഭനമായിത്തീരുമായിരുന്നു!
Lyric എന്നു് ഇംഗ്ലീഷിൽ പറഞ്ഞുവരുന്ന ഗീതികാവ്യങ്ങൾ അതിനുമുമ്പു് അജ്ഞാതമായിരുന്നില്ലെങ്കിലും ഗീതികാവ്യപ്രസ്ഥാനത്തിനു പ്രതിഷ്ഠ നല്കാൻ കാരണഭൂതൻ കുമാരനാശാനായിരുന്നുവെന്നു നിസ്സന്ദേഹം പറയാം. മഹാകാവ്യങ്ങളും ഗീതികാവ്യങ്ങളും ഒരുപോലെ ഭാഷയ്ക്കു് ആപേക്ഷിതങ്ങളാണു്. മഹാകാവ്യങ്ങളിൽ കവി, നിസ്സംഗകനായ യതീശ്വരനെന്നപോലെ അത്യുന്നതസ്ഥാനത്തു നിന്നുകൊണ്ടു് പ്രപഞ്ചത്തെ നിരീക്ഷണം ചെയ്യുന്നു. അവയിൽ നാം പ്രപഞ്ചത്തെ സാകല്യേന ദൎശിക്കുന്നു. ഗീതികാവ്യത്തിലാകട്ടെ, കവി ഭാവാവിഷ്ടനായ മനുഷ്യന്റെ നിലയെ സ്വയം പ്രാപിച്ചുകൊണ്ടാണു് ആ ഭാവത്തെ ചിത്രണംചെയ്യുന്നതു്. അതിനാൽ ഗീതികാവ്യം ഭാവതരളിതമായ ഹൃദയവല്ലകിയുടെ ഗാനമാകുന്നു. കവി കേവലം ഉദാസീനനായ പ്രേക്ഷകനല്ല; തന്റെ വ്യക്തിത്വത്തെ മറന്നു് അവസ്ഥാന്തരത്തെ പ്രാപിച്ചിരിക്കുന്നവനാകുന്നു. മഹാകവിക്കു കാൎയ്യങ്ങളെപ്പരത്തിപ്പരത്തി പറയുന്നതിനു സ്വാതന്ത്ര്യമുണ്ടു്. ഗീതികാവ്യകൎത്ത ാവിനു് ആ സ്വാതന്ത്ര്യം ഇല്ല. മഹാകവികൾ അനുവാചകന്മാരുടെ ഊഹത്തിനു വിട്ടുകൊടുക്കുന്ന അവസ്ഥിതികളായിരിക്കും പ്രായേണ ഗീതികാവ്യങ്ങൾക്കു പ്രധാനവിഷയം. രാമായണത്തിൽ രാമചന്ദ്രൻ സീതയെ വനത്തിൽ പരിത്യജിച്ചതും, അവിടെവച്ചു ദേവി ലവകുശന്മാരെ പ്രസവിച്ചതും, രാമചന്ദ്രൻ അശ്വമേധത്തിനു് ഉദ്യമിച്ചതും വിവരിച്ചിട്ടുണ്ടു്. എന്നാൽ രാമചന്ദ്രന്റെ അശ്വമേധവിഷയകമായ സമാരംഭത്തെപ്പറ്റി കേട്ടപ്പോൾ ദേവിയുടെ ഹൃദയത്തിൽ അങ്കുരിച്ച ചിന്തകളെന്തൊക്കെയായിരുന്നു എന്നു മിണ്ടീട്ടേ ഇല്ല. ആ അവസ്ഥിതിയെ വൎണ്ണിക്കുന്ന ഭാരം ഗീതികാവ്യകൃത്തിനാണു്. അയാൾ ക്ഷണനേരത്തേയ്ക്കു് ദേവിയുടെ അവസ്ഥയെ പ്രാപിച്ചിട്ടു്, അവളുടെ മനസ്സിൽ അങ്കുരിച്ച ഭാവങ്ങളെ ആത്മാൎത്ഥ തയോടുകൂടി വൎണ്ണിക്കുന്നു. ഒരേയൊരു അവസ്ഥിതിയെ മിതവും സാരവുമായ വാക്കുകളാൽ യാഥാൎത്ഥ ്യത്തോടു കൂടിയും, എന്നാൽ കലാപരമായ സൗന്ദൎയ്യത്തിൽ ദത്തദൃഷ്ടിയായും ചിത്രീകരിക്കുന്ന ഭാവസുന്ദരമായ കവിതയാണു് ഗീതികാവ്യം. ഭാവത്തെ വിശദീകരിക്കുന്നതിനു് ആവശ്യമുള്ളതിൽ കവിഞ്ഞുള്ള പ്രകൃതിവൎണ്ണനയോ അലങ്കാരപ്രയോഗമോ അതിൽ കാണുകയില്ല. മറ്റു ലക്ഷണങ്ങളെല്ലാം ഉഭയസാധാരണങ്ങളാണു്.
കുമാരനാശാന്റെ ഗീതികാവ്യങ്ങളുടെ നിരൂപണത്തിനു ഞാൻ ഇവിടെ ഉദ്യമിക്കുന്നില്ല. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷണം ചെയ്യുന്നതിലും സുന്ദരമായ വിധത്തിൽ ചിത്രണം ചെയ്യുന്നതിലും അദ്ദേഹത്തിനെ അതിശയിക്കുന്ന ഒരു കവി ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ ചിത്രവും സമ്പൂൎണ്ണമാണു്. അലങ്കാരങ്ങൾ മിതമായിട്ടേ ഉപയോഗിച്ചിരിക്കയുള്ളു.
മലവാഴത്തടിപോലെ മലർന്നടിഞ്ഞു്.”
“ഉടഞ്ഞശംഖുപോലെയുമുരിച്ചുമുറിച്ചവാഴ-
ത്തടപോലെയും കിടക്കുമസ്ഥികൂടങ്ങൾ”
ഈ മാതിരിയിൽ പ്രകൃതിയിൽനിന്നു കടഞ്ഞെടുത്ത ഉപമകളാണു് അദ്ദേഹത്തിനു് അധികം പ്രിയം. മൂരിശൃംഗാരമൊഴിച്ചു് മറ്റു രസങ്ങളെല്ലാം വെളിപ്പെടുത്തുന്നതിനു് അദ്ദേഹത്തിനു കഴിയുമായിരുന്നു. എന്നാൽ–
സ്നേഹസാരമിഹ സത്യമേകമാം”
“സ്നേഹത്തിൽനിന്നുദിക്കുന്നു-ലോക–
സ്നേഹത്താൽ വൃദ്ധിതേടുന്നു
സ്നേഹംതാൻ ശക്തി ജനത്തിൽ–സ്വയം–
സ്നേഹംതാനാനന്ദമാൎക്കും
സ്നേഹംതാൻ ജീവിതം ശ്രീമൻ–സ്നേഹ–
വ്യാഹതിതന്നെ മരണം
സ്നേഹം നരകത്തിൻദ്വീപിൽ–സ്വൎഗ്ഗ–
ഗേഹം പണിയും പടുത്വം”
ഇങ്ങനെ സ്നേഹത്തിന്റെ യഥാൎത്ഥ വും നിൎമ്മലവും ആയ പ്രേമത്തിന്റെ മഹത്വത്തെയാണു് അദ്ദേഹത്തിന്റെ കവിതകളിൽ കീൎത്ത ിച്ചിരിക്കുന്നതു്. ശാശ്വതാനന്ദത്തിലേയ്ക്കു വഴിതെളിക്കുന്നതും, ഏതവസ്ഥയിലും അവ്യഭിചരിതമായി വൎത്ത ിക്കുന്നതും, ഇഹത്തിനും പരത്തിനും നിതാന്തസുഷമ നല്കുന്നതിനു പൎയ്യാപ്തമായിരിക്കുന്നതുമായ പ്രേമത്തെപ്പറ്റി മധുരകണ്ഠത്തിൽ കൂജനം ചെയ്തുകൊണ്ടിരുന്ന ഈ കവികോകിലം ഭാഷാസാഹിത്യോദ്യാനത്തിൽ മാധവകാലം വന്നണഞ്ഞുകഴിഞ്ഞു എന്നു സൂചിപ്പിച്ചു. നളിനി ആത്മവിസ്മാരകവും പരിപാവനവുമായ സാത്വികപ്രേമത്തിന്റെ ശുഭപരിണാമത്തെ പ്രകാശിപ്പിക്കുന്നുവെങ്കിൽ ലൗകികപ്രേമം കുറേക്കാലം സമുദായചാരരൂപമായ അയഃശൃംഖലയിൽപെട്ടു ഞെരുങ്ങിയതിനുശേഷം അതിനെ ഭേദിച്ചു് എങ്ങനെ വിജയദശയിൽ എത്തുന്നു എന്നു ലീലയും, പ്രേമത്തിന്റെ അപ്രതിരോധ്യമായ ഗതിയെ ജാതിനിയമങ്ങൾക്കും ലോകമൎയ്യാദയ്ക്കും തടഞ്ഞുനിൎത്ത ാൻ കഴിയുകയില്ലെന്നു ദുരവസ്ഥയും, പരിശുദ്ധമായ പ്രേമം അനശ്വരത്വത്തിലേയ്ക്കു ത്വരിതപ്രയാണം ചെയ്യുന്നുവെന്നു ചണ്ഡാലഭിക്ഷുകിയും, രജോഗുണത്തിൽ അങ്കുരിച്ചു തമസ്സിൽ വളൎന്ന പ്രേമത്തിനും ഭൂതദയയ്ക്കുള്ള കാന്താകൎഷണശക്തിയുടെ സ്പൎശത്താൽ സാത്വികഭാവം പ്രാപിക്കാൻ കഴിവുണ്ടെന്നു കരുണയും വെളിപ്പെടുത്തിത്തരുന്നു. ചിന്താവിഷ്ടയായ സീതയിൽ നായിക പെട്ടെന്നുണ്ടായ അഭിമാനവിജൃംഭണത്താൽ നായകനേയും കുടുംബത്തേയും ഒക്കെ അല്പം പരുഷമായവിധത്തിൽ തൎജ്ജ നംചെയ്തശേഷം പ്രേമവിഹംഗമത്തിന്റെ ചിറകുകൾക്കുള്ളിൽ സ്വയം അഭയം പ്രാപിക്കുന്നു. അലൗകികമായ വിശ്വപ്രേമത്തിന്റെ മൂൎത്ത ിമദ്ഭാവം പൂണ്ടിരിക്കുന്ന ഗൗതമബുദ്ധന്റെ ചരിത്രമാണല്ലോ ശ്രീബുദ്ധചരിതം.
യൗവനാരംഭത്തിൽതന്നെ താപസോത്തമനായ ശ്രീനാരായണഗുരുവിന്റെ സാഹചൎയ്യം ലഭിക്കയാലായിരിക്കാം—പ്രപഞ്ചത്തിന്റെ അനശ്വരത്വത്തേപ്പറ്റിയുള്ള ചിന്തയിൽനിന്നു സഞ്ജാതമായ ഒരു ശോകച്ഛായ ആശാന്റെ എല്ലാ കവിതകളിലും പൊന്തിനില്ക്കുന്നതു്. ലോകഗതിയെപ്പറ്റി ഗാഢമായി ചിന്തിച്ചിട്ടുള്ളവരാരും,
That life is but an empty dream
എന്നു പറകയില്ല. കൎമ്മവിപാകത്താൽ ഗൃഹസ്ഥാശ്രമധൎമ്മം കൈക്കൊണ്ടുപോയെങ്കിലും മുനിവാടത്തിൽ വളൎന്ന കുമാരനാശാനു് ജീവിതത്തിന്റെ വിഷാദമയത്വബോധം എങ്ങനെ അകറ്റിനിർത്താൻ സാധിക്കും? അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും ഒരുമാതിരി വിഷാദാത്മകത്വം കാണുന്നതിനുള്ള ഹേതു അതുതന്നെ.
ആശാൻ ഒരുദിവസം ഉണർന്നപ്പോൾ പെട്ടെന്നു മഹാകവിയായിത്തീൎന്നു എന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതില്പരം അബദ്ധം മറ്റൊന്നില്ല. ആദ്യകാലങ്ങളിൽ അദ്ദേഹവും പൂൎവകവിസരണിയിലൂടെയാണു സഞ്ചരിച്ചുകൊണ്ടിരുന്നതു്. ഷെല്ലി, ബ്രൌണിങ്, വേഡ്സ്വൎത്തു മുതലായ ആംഗലകവികളുടെ ഗീതികാവ്യങ്ങൾ വായിച്ചു രസിച്ചിട്ടുള്ളവൎക്കു് അത്തരം കവിതകൾ ഭാഷയിലുണ്ടാകുന്നില്ലയോ എന്നു വലുതായ കുണ്ഠിതം ജനിപ്പിച്ചിരുന്നു. പലരും ഈ സംഗതിയെ സംബന്ധിച്ചു ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ഞാനും ചില ലേഖനങ്ങൾ ദക്ഷിണദീപത്തിൽ പ്രസിദ്ധപ്പെടുത്തിയതായി ഓൎക്കുന്നു. വെണ്മണിയുടെ മൂരിശൃംഗാരവും, സജാതീയ ദ്വിതീയാക്ഷരപ്രാസവും മറ്റും ഒപ്പിച്ചു് പൂൎവകവികൾ ചവച്ചുതള്ളിയ ആശയക്കൊന്തുകൾ നാലുവരികളിൽ നിരത്തിവച്ചു്, ശബ്ദങ്ങളെക്കൊണ്ടു ചെപ്പടിവിദ്യകൾ കാട്ടുന്ന രീതിയും ആൎക്കും രസിക്കാതെയായി. ഏ. ആർ. കോയിത്തമ്പുരാൻ ഈ നവീനാശയത്തിനു ശിഷ്യഗണങ്ങളുടെ ഇടയ്ക്കു പ്രാബല്യം നല്കുന്നതിനു വേണ്ടുന്ന യത്നങ്ങൾ ചെയ്തുകൊണ്ടിരുന്നു. പരിതഃസ്ഥിതികൾ ഇങ്ങനെ അനുകൂലമായിരിക്കവേയായിരുന്നു നളിനിയുടെ ആവിൎഭാവം. തമ്പുരാൻ അതിനു സൎവാത്മനാ സ്വാഗതം ചെയ്തു. മി: ജി. രാമൻമേനോൻ വിപുലമായ ഒരു മണ്ഡനവും പ്രസിദ്ധീകരിച്ചു. പ്രയോഗശുദ്ധിയിൽ മാത്രം നോട്ടമുണ്ടായിരുന്ന പഴഞ്ചന്മാരിൽ ചിലർ,
ഭൂതിയുംചിരതപസ്വിയെന്നതും”
ഇത്യാദി പദ്യഭാഗങ്ങളെ പെറുക്കിയെടുത്തു് ആക്ഷേപിക്കാതിരുന്നില്ല. ആശാനു് ശബ്ദശുദ്ധിയിൽ നോട്ടമോ ‘ശ്വാസംമുട്ടിയാലും പ്രാസംമുട്ടിക്കരുതെന്ന’ നിൎബ ന്ധമോ ഉണ്ടായിരുന്നില്ല. ഭാവത്തിന്റെ സമ്യക്സ്ഫുരണത്തിനു വ്യാകരണവിധികളെ ലംഘിക്കേണ്ടിവന്നാൽ അദ്ദേഹം അങ്ങനെതന്നെ ചെയ്യുമായിരുന്നു. അതുപോലെ ഉചിതവൃത്തങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയത്തിലും അദ്ദേഹം ഉദാസീനഭാവമാണു കൈക്കൊണ്ടതു്.
അലങ്കാരങ്ങളുടെ മിതമായ പ്രയോഗത്തിൽ അദ്ദേഹത്തിനു വൈമുഖ്യമുണ്ടായിരുന്നില്ലെങ്കിലും,
വ്യാഘ്രംപോലെ സരസ്വതി.”
എന്നീമാതിരിയുള്ള ശ്ലിഷ്ടപ്രയോഗങ്ങളോ,
പ്പൊട്ടുംതൊട്ടുള്ള നെറ്റിയിതു കണ്ടാൽ
മട്ടും മട്ടും മൊഴിയുടെ-
മട്ടും മറ്റുള്ളവൎക്കു കിട്ടിടുമോ?
ഇത്തരത്തിലുള്ള യമകപ്പണികളോ അദ്ദേഹത്തിന്റെ കൃതികളിൽ കാണ്മാനില്ല.
എന്നാൽ ഇതൊക്കെ ഈ പരിവൎത്ത നഘട്ടത്തിനുശേഷമുള്ള കഥയാണു്.
നിരയാംബോധിക്കു നിയതമകലത്തായ്
വരയാ വരയാ വരയാ
വരയാറു വിട്ടവരെയെ വന്ദിക്കാം.
എന്നിങ്ങനെ അദ്ദേഹം എഴുതിത്തള്ളിയ കാലവുമുണ്ടായിരുന്നു. ആ ശ്ലോകത്തെ ഒരിക്കൽ കരുവാ കൃഷ്ണനാശാൻ നാണുഗുരുവിനെ ചൊല്ലിക്കേൾപ്പിച്ചിട്ടു് ആശാന്റെ കവിതയാണെന്നു് അറിവിച്ചപ്പോൾ അദ്ദേഹം ചോദിച്ചു:
എന്താണു് ഇതിന്റെ അൎത്ഥ ം?
കൃഷ്ണനാശാൻ അൎത്ഥ ം പറഞ്ഞുതീൎന്നപ്പോൾ,
“ഇതു് ഒറ്റിഅൎത്ഥ ം. ഇനി തീർവൎത്ഥ ം കേൾക്കട്ടെ” എന്നു പറഞ്ഞു സ്വാമികൾ മന്ദഹസിച്ചു.
കുമാരനാശാന്റെ കവിതകളിൽനിന്നു പദ്യങ്ങൾ ഉദ്ധരിച്ചുകാണിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അവയിൽ പലതും കാണാതെ ചൊല്ലാൻ കഴിവുള്ളവരാണല്ലോ അനുവാചകന്മാരിൽ ഭൂരിപക്ഷവും. പേരിനുമാത്രം ചില പദ്യഖണ്ഡങ്ങളെ ചുവടേ ചേൎക്കുന്നു.
വീണപൂവു്—ഈ കൃതി തത്വചിന്താപരമാണു്.
Doth make man better he.
എന്നു് ഒരു പാശ്ചാത്യകവി പാടിയിരിക്കുന്നു. ജീവിതത്തിന്റെ മഹത്വം അതിന്റെ ദൈൎഘ്യത്തെ ആശ്രയിച്ചല്ല സ്ഥിതിചെയ്യുന്നതെന്നും ഒരുദിവസം വികസിച്ചു് അന്നന്നുതന്നെ കൊഴിഞ്ഞുപോകുന്ന ലില്ലിയുടെ ജീവിതമാണു സമ്പൂൎണ്ണമെന്നും ആ കവി പറയുന്നു. അതേ ആശയത്തെത്തന്നെ,
സാധിഷ്ഠർപോട്ടിഹ സദാ നിശി പാന്ഥലോകം
ബാധിച്ചു രൂക്ഷശിലവാഴ്‌വതിൽനിന്നുമേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം.
എന്ന സരസപദ്യത്താൽ ആശാൻ ആവിഷ്കരിച്ചിരിക്കുന്നു.
പ്രരോദനം—ഇതു മലയാളത്തിലെ വിലാപകാവ്യങ്ങളിൽവച്ചു് അത്യുത്തമമാകുന്നു. മരണം എന്നു കേൾക്കുമ്പോൾ സാധാരണ മനുഷ്യർ മാത്രമല്ല പണ്ഡിതന്മാർപോലും ഞെട്ടിപ്പോകുന്നു. അങ്ങനെയിരിക്കുന്ന മരണം ആശാൻ കാണുന്നതു് ഇങ്ങനെയാണു്.
യ്ക്കാവശ്യം മൃതിയാംവിരാമനിലയം സ്വാൎത്ഥ പ്രതീതിക്കുമേ.
ശ്രീബുദ്ധചരിതം(പ്രകൃതിവൎണ്ണന)—
മംഗലനാമമെഴുന്ന മഹാരാമം
ഭംഗിയും പ്രൗഢിയുംകൊണ്ടുന്നതസ്ഥല-
മെങ്ങുമേ ഭൂമിയിലില്ലതുപോലവേ.
ഉച്ചാവചശോഭതേടിപ്പരപ്പേറു-
മച്ചാരുവൃക്ഷവാടിക്കു നടുവിലായ്
പച്ചച്ചെടികളും കുന്നുകളും പൂണ്ടു
മെച്ചമേറുന്നൊരു കുന്നു വിളങ്ങുന്നു
വിസ്തീൎണ്ണമാം ഹിമവാന്റെ തടത്തിൽനി-
ന്നെത്തിയതുവഴി ഗംഗയെക്കാണുവാൻ
തത്തിക്കളിച്ചുപോം രോഹിണിയാംനദി
നിത്യമക്കുന്നിൻചുവടു കഴുകുന്നു.
താലദ്രുമങ്ങളും തിന്ത്രിണീജാലവും
ചേലൊത്തുവാച്ചുവളൎന്നിട്ടതുകളിൽ
നീലനഭസ്സിൻ നിറമാൎന്ന പൂക്കൾപൂ-
ണ്ടാലോലഭംഗികലൎന്നെഴും വള്ളികൾ
മേലേപടൎന്നു വയിലതിൻതെക്കുള്ള
ഭൂലോകമെല്ലാം മറഞ്ഞുകിടക്കുന്നു.
… … …
ചിന്താവിഷ്ടയായ സീത—-ജീവിതത്തിന്റെ അസ്ഥിരതയേപ്പറ്റി കവികോകിലം ഇങ്ങനെ പാടിയിരിക്കുന്നു.
വരുമോരോ ദശ, വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാൎക്കുമേ.
പൊരിയും നെന്മണിയെന്നപോലെയും
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാൎത്ത ിയാൽ.
നളിനി—പ്രേമത്തിന്റെ ദിവ്യശക്തിയെ ഇക്കഥ ഉദാഹരിക്കുന്നു. ധ്യാനശീലനും സ്വയമാനന്ദമാനസനുമായ ദിവാകരൻ അധിത്യകാസ്ഥാനമാൎന്നു ്,
കാനനം ഖഗയുവാവു പോലവേ’
ഒന്നു നോക്കുന്നു.
ഭൂരുഹങ്ങൾ നിറയുന്ന കാടുകൾ
ദൂരദർശനകൃശങ്ങൾ കണ്ടുതേ
ചാരുചിത്രപടഭംഗിപോലവൻ.
പണ്ടുതന്റെ പുരപുഷ്പവാടിയുൾ-
ക്കൊണ്ടുവാപികളെ വെന്നപൊയ്കയിൽ
കണ്ടവൻ, കുതുകമാർന്നുതെന്നലിൽ-
തണ്ടുലഞ്ഞു വിടരുന്നതാരുകൾ.
നാവികസ്വരസരസ്സയച്ചപോൽ
പാവനൻ സുരഭിവായുവന്നുക-
ണ്ടാവഴിക്കു പദമൂന്നിനാനവൻ.
സ്വാഗതം പറയുമാ സരോജിനി.
യോഗിയെ വശഗനാക്കി, കുന്നിന്റെ ചുവട്ടിൽ എത്തിയമാത്രയിൽ എങ്ങനെയോ,
അതിനു കാരണം കവിതന്നെ പറയുന്നു:
ബന്ധമിങ്ങുടലുവീഴുവോളവും.
അതേ സമയത്തുതന്നെ,
നില്പൊരാൾക്കു തിരതല്ലി ഹൃത്തടം.”
നായകൻ ചിന്തയാൎന്നതേയുള്ളു. എന്നാൽ നായികയായ നളിനിയുടെ ഹൃദയം തിരതല്ലി. അതും അവർ പരസ്പരം കാണാതിരുന്ന ഒരവസരത്തിൽ!
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ
രണ്ടുപേരുമകതാരിലാൎന്നിതുൽ-
ക്കണ്ഠ! കാൺക ഹ ഹ! ബന്ധവൈഭവം.
നളിനി,
മാശിരീഷ ലതപോൽ ഞടുങ്ങിനാൾ
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാംകരം.
ഇങ്ങനെ ആധുനികപാശ്ചത്യനാടകരീതിയിൽ നിർവഹണ സന്ധിയിൽ തുടങ്ങിയിട്ടാണു കഥ പറഞ്ഞുതുടങ്ങുന്നതു.
ചണ്ഡാലഭിക്ഷുകി— ജാതിഭേദത്തിന്റെ യുക്തിഹീനതയെ വെളിപ്പെടുത്തുന്നതിനുവേണ്ടി എഴുതപ്പെട്ടതാണു്.
ക്ഷേമത്തിൽ വിപ്രിയമാർന്നു.
പാമരചിത്തം പുകഞ്ഞു–പൊങ്ങും
ധൂമമാമീൎഷ്യതാൻ ജാതി.”
എന്നും,
പുല്ലല്ല സാധുപ്പുലയൻ.
എന്നും അതിൽ അദ്ദേഹം സമൎത്ഥ ിച്ചിരിക്കുന്നു.
കരുണ—ആശാന്റെ കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ഹൃദ്യമായിട്ടുള്ളതു കരുണയാണു്. പ്രേമത്തിന്റെ സൂക്ഷ്മസ്വഭാവം അതിൽ പ്രകാശിപ്പിച്ചിരിക്കുന്നു.
ജീവിതം അതിദയനീയമാണെന്നും,
മുട്ടിയാൽമതി തവിടുപൊടിയാമല്ലോ.
അങ്ങനെയുള്ള ഈ ജീവിതത്തെ സുഭഗമാക്കിത്തീൎക്കുന്നതു പരിശുദ്ധപ്രേമമാണെന്നു് അദ്ദേഹം സ്ഥാപിക്കുന്നു.
കാമകിങ്കരർ ചെയ്യുന്ന കടുംകൈളാൽ
വൃത്തം കരുണാരസത്തിനു തെല്ലുപോലും യോജിക്കുന്നില്ലെങ്കിലും ആ സംഗതി അതു വായിക്കുമ്പോൾ നാം മറന്നുപോകുന്നു.
ദുരവസ്ഥ—ഈ കഥ ആശാനും തെല്ലു ദുരവസ്ഥ വരുത്തിവച്ചു. യാഥാസ്ഥിതികന്മാർ അദ്ദേഹത്തിനെ കണക്കറ്റു് അധിക്ഷേപിച്ചു. എന്നിട്ടും അതു ജീവിക്കതന്നെ ചെയ്യുന്നു.
ആശാന്റെ ഛായയെ വൎണ്ണിക്കുന്ന ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ടു പ്രകൃതത്തിൽനിന്നു വിരമിക്കാം.
സന്തോഷംപൂണ്ടപൊട്ടിച്ചിരിയെവിടെയുമുൾക്കൊള്ളുമുദ്ദാമഭാവം
ദന്തംതെല്ലൊന്നുയൎന്നിട്ടമരുവതഥ നൽ കാകളീരമ്യകണ്ഠം
ചിന്തിച്ചാലെൻകുമാരാഹ്വയകവിയിതേമട്ടു കാണുന്നു മുൻപിൽ
പുതുപ്പള്ളിൽ വാരണപ്പള്ളിയെന്നൊരു പ്രസിദ്ധപ്പെട്ട ഈഴവഗൃഹമുണ്ടു്. വലിയ ധൎമ്മിഷ്ഠന്മാരും സംസ്കൃതാശയന്മാരും ആയിരുന്നു ആ കുടുംബക്കാർ. ബാല്യത്തിൽ പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞു പിതാവിന്റെ അടുക്കലും കുമ്മൻപിള്ളി രാമൻപിള്ളയാശാന്റെ അടുക്കലും ജ്യോതിഷം അഭ്യസിച്ചു. കുറേക്കാലം വെളുത്തേരി കേശവനാശാന്റെ അടുക്കൽ വൈദ്യം പഠിച്ചിരുന്നതായും അറിയുന്നു. യൊവനപ്രാപ്തിക്കു മുമ്പേതന്നെ അഹല്യാമോക്ഷം ഊഞ്ഞോൽപാട്ടും, ശംബരവധം കലതിപ്പാട്ടും നിൎമ്മിച്ചു് ബാലകവി എന്ന പേർ സമ്പാദിച്ചു.
ശ്രീശ്ലേഷസമ്മാൎജിത
ശ്രീഭസ്മാംകിത ഭൂരിചാരുവപുഷാ
ശ്രീജാനിവന്ദ്യാംഘ്രികം
ശ്രീഗംഗാധരമൎദ്ധചന്ദ്രരധരം
ശ്രീനാരദാദ്യൈർനതം
ശ്രീകൎത്ത ാരമഹം ഭജേ സവിനയം
ശ്രീനീലകണ്ഠം സദാ.
എന്ന പദ്യം 16-ാം വയസ്സിൽ അദ്ദേഹം രചിച്ചതാണു്. ഭാഷാവാസവദത്തവും അനേകം ഒറ്റശ്ലോകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.
തിരുവനന്തപുരത്തു് ‘കല്ലമ്പള്ളി’ എന്നൊരു പുരാതനഗൃഹമുണ്ടു്. പന്തളത്തു വിദ്വാൻതമ്പുരാന്റെ പുത്രനായ വേലുത്തമ്പി 1032-ാമാണ്ടിടയ്ക്കു ജനിച്ചു. പ്രഹ്ളാദചരിതം, ഹരിശ്ചന്ദ്രചരിതം എന്ന രണ്ടു് ആട്ടക്കഥകൾ നിൎമ്മിച്ചിട്ടുണ്ടു്.
1036-ൽ ജനിച്ചു. നല്ല വ്യുൽപന്നനായിരുന്നു. വൈദ്യശാസ്ത്രത്തിലും ഗണിതത്തിലും വലിയ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. പാഞ്ചാലീസ്വയംവരം കുറത്തിപ്പാട്ടും, കൃഷ്ണലീല ഊഞ്ഞോൽപാട്ടും പണിക്കരാൽ രചിക്കപ്പെട്ട കൃതികളായിരുന്നു. അനേകം ഒറ്റശ്ലോകങ്ങളും ചില വിശിഷ്ടപദങ്ങളും രചിച്ചിട്ടുണ്ടു്.
ഞാൻ വളരെ ചെറുപ്പത്തിൽ അദ്ദേഹത്തിനെ കണ്ടിട്ടുള്ളതായി ഓൎക്കുന്നു. സീതാസ്വയംവരം എന്നൊരു കഥ അദ്ദേഹം എഴുതീട്ടുണ്ടു്.
പ്രസിദ്ധ കവയിത്രിയും സംഗീതവിദുഷിയുമായിരുന്ന കൊച്ചി കൊച്ചിക്കാവമ്മതമ്പുരാന്റെ പുത്രനായി 1051 തുലാം 24-ാം തീയതി ജനിച്ചു. രണ്ടുവയസ്സ് തികഞ്ഞപ്പോൾ മാതാവു തീപ്പെടുകയാൽ മാതൃലാളന അനുഭവിക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചില്ല. 10-ാം വയസ്സിൽ കൊച്ചീമഹാരാജാവിന്റെ മേൽനോട്ടത്തിൽ നടന്നുവന്ന സംസ്കൃതപാഠശാലയിൽ ചേൎന്നു കാവ്യങ്ങളെല്ലാം പഠിച്ചുതീൎത്തു. അനന്തരം ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. അതിനോടുകൂടിത്തന്നെ വ്യാകരണം, അലങ്കാരം, തൎക്കം എന്നീ വിഷയങ്ങളും അഭ്യസിച്ചുകൊണ്ടിരുന്നു. പിന്നീടു് എറണാകുളം ഹൈസ്ക്കൂളിൽ ചേൎന്നു ് അവിടെനിന്നു് 1070-ൽ മെട്രിക്കുലേഷൻ പാസ്സായിട്ടു് മദ്രാസ് പ്രസിഡൻസി കാളേജിൽ ചേൎന്നു എഫ്. ഏ. പാസ്സായിട്ടു് ബി, ഏ-യ്ക്കു പഠിച്ചു് ഐച്ഛികവിഷയത്തിൽ വിജയം സിദ്ധിച്ചു.
1073-ൽ അമ്പാട്ടു വടക്കേമുടവക്കാട്ടു് ശ്രീമതി നാണിക്കുട്ടിഅമ്മയെ വിവാഹംചെയ്തു. 1078 മുതൽ 81-വരെ രസികരഞ്ജിനിമാസികയെ ഭംഗിയായി നടത്തി. ആ മാസിക നിന്നതിനുശേഷം താമസം തൃശ്ശിവപേരൂരേയ്ക്കു മാറ്റി. അവിടെവച്ചു് അല്പം ജ്യോതിഷവും വശമാക്കി.
മംഗളോദയം കമ്പനിയുടെ ആരംഭംമുതൽക്കു് ഒരു വ്യാഴവട്ടക്കാലം അതിന്റെ പ്രധാന നിൎവ്വാഹകൻ അവിടുന്നായിരുന്നു. കേരളീയ ആയുൎവേദവൈദ്യശാല സ്ഥാപിച്ചു നടത്തിക്കൊണ്ടിരുന്നതും അവിടുന്നുതന്നെ. അതിനും പുറമേ സീതാറാം നെയ്ത്തുശാലയുടെ സ്ഥാപനത്തിനും അവിടുന്നാണു് മുന്നിട്ടു പ്രവൎത്ത ിച്ചതു്. മദിരാശി ആയുർവേദകമ്മിഷനിലെ അംഗം, സമസ്തഭാരത ആയുർവേദമഹാസഭയിലെ പ്രതിനിധി, മദിരാശി സർവകലാശാലയിലെ പരീക്ഷകൻ, ബോൎഡ് ആഫ് സ്റ്റഡീസ്സിലെ അംഗം, സാഹിത്യപരിഷത്തിന്റെ സ്ഥിരാദ്ധ്യക്ഷൻ മുതലായ നിലകളിലെല്ലാം അവിടുന്നു് ശോഭിച്ചിട്ടുണ്ടു്. അവിടുത്തെ മാനേജുമെന്റിൽ ഒരു ഹൈസ്ക്കൂളുകളും രണ്ടു ലോവർ സെക്കണ്ടറിസ്ക്കൂളുകളും നടന്നുവന്നു.
അവിടുന്നു സാഹിത്യപോഷണാൎത്ഥ ം ചെയ്തിട്ടുള്ള ശ്രമങ്ങൾ നാനാമുഖങ്ങളാകുന്നു. അസംഖ്യം സുപ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങളെ മംഗളോദയം വഴിക്കു് അവിടുന്നു വെളിക്കു കൊണ്ടുവന്നിട്ടുണ്ടു്. പ്രാചീനഗ്രന്ഥമാലികയുടെ പ്രസാധകൻ അവിടുന്നായിരുന്നു.
ഭാസ്കരമേനോൻ, ഭൂതരായർ, മംഗളമാല നാലുഭാഗങ്ങൾ പ്രസ്ഥാനപഞ്ചകം, അനേകം പ്രഹസനങ്ങൾ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും, കാലവിപൎയ്യയം, കൊച്ചീരാജ്യചരിതങ്ങൾ എന്നിങ്ങനെ അവിടുന്നു് അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. അവിടുത്തെ പേർ ഭാഷാസാഹിത്യചരിത്രത്തിൽ നിന്നും ഒരുകാലത്തും മാഞ്ഞുപോകയില്ലെന്നു നിസ്സന്ദേഹം പറയാം. അവിടുന്നു് ഈയിടയ്ക്കാണു് സ്വൎല്ലോകം പ്രാപിച്ചതു്. അതു മലയാളഭാഷയ്ക്കും നാട്ടിനും ഒരുപോലെ തീരാനഷ്ടമായിരിക്കുന്നു. അവിടുത്തെ ഭാസ്കരമേനോനാണു് ഭാഷയിൽ ആദ്യമുണ്ടായ നല്ല ഡിറ്റക്ടീവു നോവൽ. പ്രാചീനകവികളെ അനുകരിക്കുന്ന വിഷയത്തിൽ അവിടുന്നു് അനിതരസാധാരണമായ സാമൎത്ഥ ്യം സമ്പാദിച്ചിരുന്നു. സാഹിത്യചരിതം ഒന്നാംഭാഗത്തിൽ തോലകവിയുടെ കൃതിയാണെന്നുപറഞ്ഞു് ഞാൻ ഉദ്ധരിച്ചിട്ടുള്ളതും പലരും അങ്ങനെ വിശ്വസിച്ചുപോന്നതുമായ,
കാടും പടലും പിടിച്ചു മുടിയോന്റെ
ഊടുകിടപ്പാനൊരുവഴി-
യടിപിടിയോ പേരുചൊല്ലി മുറവിളിയോ.”
എന്ന പദ്യം അവിടുത്തെ കൃതിയാണെന്നു് അവിടുന്നുതന്നെ എന്നെ അറിയിച്ചിട്ടുണ്ടു്. ഗ്രന്ഥവിമൎശനത്തിലും അവിടുന്നു് അതിസമൎത്ഥ നായിരുന്നുവെന്നു മണിപ്രവാളശാകുന്തളത്തിന്റെ മുഖപ്രസംഗം വായിച്ചിട്ടുള്ളവർക്കു നല്ലപോലെ മനസ്സിലാവും. രസികരഞ്ജിനിയുടേയും കൈരളിയുടേയും ഗ്രന്ഥവിമൎശങ്ങൾ പുസ്തകവിമൎശനത്തിനു മാതൃകകളായിരുന്നുവെന്നു പറയാം. അവ പത്രാധിപർ രാമകൃഷ്ണപിള്ളയുടെ വിമൎശംപോലെ പരുഷങ്ങളോ മറ്റു പല മാസികകളിലേയും പത്രങ്ങളിലേയും നിരൂപണങ്ങൾപോലെ ബാലിശങ്ങളോ ആയിരുന്നില്ല. ജീവിക്കയും മറ്റുള്ളവരെ ജീവിച്ചുകൊള്ളാൻ വിടുകയും ചെയ്ക എന്ന നയത്തെ അവിടുന്നു് പുസ്തകസമാലോചനയിലും അനുവൎത്ത ിച്ചുപോന്നു. അവിടുത്തെ പാണ്ഡിത്യത്തിന്റെ അഗാധതയ്ക്കു് അനുരൂപമായിരന്നു മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ അവിടുന്നു പ്രദൎശിപ്പിച്ചുവന്ന വിനയത്തിന്റെ സുഭഗത. പാണ്ഡിത്യവും വിനയവും യമളജാതങ്ങളാണല്ലോ. “എന്നെ എരിക്കുന്നവർ എന്റെ ആജന്മശത്രുക്കളാകുന്നു” എന്നു് ഒരു പണ്ഡിതകേസരി ഒരിക്കൽ ഒരു വലിയ സദസ്സിൽവച്ചു പ്രസംഗിക്കയുണ്ടായി. അതു കേട്ടുകൊണ്ടിരുന്ന അപ്പൻതമ്പുരാൻ തിരുമനസ്സിലെ മുഖത്തു കളിയാടിയ സ്മിതരൂചി എത്ര സാരഗർഭമായിരുന്നു.!!
അപ്പൻതമ്പുരാന്റെ വിയോഗം ഭാഷയ്ക്കു് അനിവാൎയ്യമായ ഒരു നഷ്ടമാകുന്നു. അവിടുത്തെ ഗദ്യശൈലി അനുകരണയോഗ്യമാകുന്നു. പച്ചമലയാളശബ്ദങ്ങൾക്കു് എത്രമാത്രം ശക്തിയുണ്ടെന്നു് അവിടുത്തെ പ്രയോഗങ്ങൾ നോക്കിയാൽ മനസ്സിലാവും. നാശോന്മുഖമായിരുന്ന അനേകം ശുദ്ധദ്രാവിഡപദങ്ങളെ പുനൎജ്ജ ീവിപ്പിച്ച പ്രചുരപ്രചാരം നല്കുന്നതിനു് അവിടുന്നു മംഗളമാലവഴിക്കു ശ്രമിച്ചിട്ടുണ്ടു്. ശ്രവണമാത്രത്താൽ ഹൃദയത്തിലേയ്ക്കു പാഞ്ഞുകേറത്തക്കവണ്ണം തന്മയത്വത്തോടുകൂടി വൎണ്ണിക്കുന്നതിനും ഫലിതസമ്പൂൎണ്ണമായി എഴുതുകയും സംസാരിക്കയും ചെയ്യുന്നതിനും അവിടുത്തേയ്ക്കുണ്ടായിരുന്ന വാസന അന്യാദൃശമായിരുന്നു. കഥകളികളിലും നാടകങ്ങളിലും പാത്രങ്ങളെക്കൊണ്ടു് അവരവരുടെ സംസ്കാരത്തിനും സ്ഥിതിക്കും കാലദേശാദികൾക്കും അനുരൂപമായി സംസാരിപ്പിക്കുന്നതിൽ അവിടുന്നു പ്രത്യേകം ശ്രദ്ധവെച്ചിട്ടുണ്ട്. മിതമായ ഭാഷയിൽ അൎത്ഥ ലോപം വരുത്താതെ വാക്യങ്ങൾ രചിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്നിടത്തോളം പാടവം ഇന്നത്തെ മിക്ക ഗദ്യകാരന്മാരിലും കാണാറില്ല. ആരുടെ കൃതിയായിരുന്നാലും സാഹിത്യരസം ഉള്ളതാണെങ്കിൽ ഏതു കൃതിയേയും അവിടുന്നു് ആസ്വദിക്കയും തൽക്കൎത്ത ാക്കളെ അഭിനന്ദിക്കുയും ചെയ്യുമായിരുന്നു. അസൂയ എന്ന ദോഷം അവിടുത്തേ തീരെ തീണ്ടുകപോലും ചെയ്തിട്ടില്ലായിരുന്നതിനാൽ അദ്ദേഹം ജീവിച്ചിരുന്നിടത്തോളം കാലം സൎവ്വോത്തമനായ സാഹിതീനേതാവായിത്തന്നെ വാണു. ആരും അവിടുത്തെ നേതൃത്വത്തെപ്പറ്റി പിറുപിറുക്കപോലും ചെയ്തിട്ടില്ല.
യുയോമിയാമതസ്ഥാപകനായ ഇദ്ദേഹം ഹിന്ദുമതധൎമ്മം തെറ്റാതെ അനുഷ്ഠിച്ചുവന്ന ഒരു തമിഴ്ബ്രാഹ്മണനായിരുന്നു. സംസ്കൃതത്തിലും ഭാഷയിലും സാമാന്യം നല്ല വൈദുഷ്യമുണ്ടായിരുന്നെന്നു പ്രസിദ്ധീകൃതമായിട്ടുള്ള തൽകൃതികളിൽനിന്നു തെളിയുന്നു. യുയോമതക്കാരെല്ലാം ബ്രാഹ്മണരുടെ രീതിയിൽ വസ്ത്രധാരണം ചെയ്കയും മാംസഭക്ഷണം വൎജ്ജ ിക്കയും ചെയ്യുന്നു. അവൎക്കു പള്ളികൾ ഇല്ല. ഗൃഹങ്ങൾതന്നെയാണു് അവരുടെ ക്ഷേത്രം. ലോകം അവസാനിക്കാറായെന്നും, യേശുവിന്റെ വെളിപാടുവേഗം ഉണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു. ഈ മതക്കാർ സംഖ്യയിൽ കുറഞ്ഞുകുറഞ്ഞു് ക്രമേണ ഇതരക്രൈസ്ത്യവിഭാഗങ്ങളിൽ ലയിച്ചുതുടങ്ങീട്ടുണ്ടു്.
വിദ്വാൻകുട്ടിയുടെ യുയോമിയാത്മഗീതങ്ങളിൽനിന്നു് ഏതാനും ശ്ലോകങ്ങളും ഗാനങ്ങളും ഉദ്ധരിക്കുന്നു.
രച്ഛാംബാകാചിദസുപ്രതിമാപിത്രോം
സ്വച്ഛായാമൃതവല്ലി
തുച്ഛീകൃത ദുർഗ്ഗതിപ്രിയാമൃതവല്ലീ.
സക്തപ്രാണാദുദിത സ്നേഹാത്മകരാ
ചിത്താരുണ്യം പ്രാപ്താ
ശുദ്ധോദന ജീവനകാരുണ്യം പ്രാപ്താ
ഹവ്യമിദം ഭോക്തു കാമിനോ ഭവ ശരണം
ഭവ്യങ്കരകരവാളീ
ക്രവ്യാദക്ഷേമനാശകരവാളീ.
കേണ്ടുന്നവറ്റെ വടിവൊടു കാണിക്കുന്നു. എട്ടാം
കാശമാവാൻ തൻദൂതൻ യോസപ്പിന്നയച്ച. എട്ടാം
ഹോഹോയി യോഹന്നാൻ കാണായ് അവ ചൊല്ലും. എട്ടാം
ട്ടക്ഷി കണ്ടതൊക്കെയും സാക്ഷികരിച്ചവൻ. എട്ടാം
കാക്ക എന്നാലവനെ ഭാഗ്യവാനാക്കീടും.എട്ടാം
ആത്മഗീതങ്ങൾ ജയദേവന്റെ ഗീതഗോവിന്ദത്തിന്റെ രീതിയിൽ ശ്ലോകങ്ങളായും പാട്ടുകളായും രചിക്കപ്പെട്ടിരിക്കുന്നു.
ലൈക്യാത്മകാന്തിവിലസീ വികസിച്ചു പത്മം
അന്നേരമങ്ങനവനുടെ പുറകിൽ ധ്വനിച്ചു
വങ്കാളമൊത്തൊരുനിനാദമവൻ ശ്രവിച്ചാൻ.
ഗാവദന്ത്യം ത്രിയേക
സ്നേഹാത്മാവിന്റെ വാസസ്ഥലമഖിലവുമു-
ണ്ടായിവന്നോരുമൂലം
ഞാനെന്നാത്മാവുരച്ചാനെഴുതിയെഴുസഭ-
യ്ക്കായയച്ചീടുകാ നീ
കാണുംകാൎയ്യങ്ങളെന്നാനതുപൊഴുതവന-
വ്വാക്കുകാണ്മാന്തിരിഞ്ഞാൻ.
കണ്ടേൻ കനകവിളക്കേഴുമവനുടെ നടുവിലായി. കണ്ടേൻ
ഉണ്ടവൻ വലംകൈയിലേഴുതാരങ്ങൾ ദൂതൻ
അമലനിലയങ്കിയണിഞ്ഞുവന്മാവിൽ
സുവൎണ്ണക്കച്ചപൂണ്ടുള്ളവൻ തലമുടിയോ
ഹിമത്തിന്നൊത്തവെള്ളനയനമഗ്നിജ്വാല
സമംകഴലിണകൾ പഴുപ്പിച്ചോട്ടിന്നൊത്തതായി. കണ്ടേൻ
നന്നായ് മൂൎച്ചയുള്ളൊരുമിന്നുമിരുവായ്ക്കലവിൾ
തനതുവായിൽനിന്നു പുറപ്പെടുന്നു മുഖ-
ദിനകരൻ ശക്തിയിൽ വിളങ്ങുംവണ്ണമതാം
ഘനമഹിമയിലീവണ്ണം ഞാനവനെ വീ-
ക്ഷണം ചെയ്താറെ കാൽക്കൽ മരിച്ചവനെപ്പോലെവീണ്ടും കണ്ടേ
നന്മതന്നുടെ ജീവൻതാനാദ്യന്തമാമെന്നാൻ
മരിച്ചെന്നേക്കും ജീവിച്ചിരിക്കുന്നവനെന്നാൽ
മരണപാതാളങ്ങൾ തുറക്കും താക്കോലുകൾ
കരത്തിലുണ്ടു നീ കണ്ടിരിക്കുന്നവയേയും
വരുന്നവയെയുന്നീയെഴുതുകയെന്നാനവനേ. കണ്ടേ
‘മല്ലൻപേരാർ’ എന്ന പ്രസിദ്ധമഹാപുരുഷന്റെ വംശത്തിൽ 1053-ാമാണ്ടു് സഞ്ജാതനായ ഈ മഹാപുരുഷൻ അടുത്തകാലത്തു ജീവിച്ചിരുന്ന സാഹിത്യമല്ലന്മാരുടെ നടുനായകമായി ശോഭിച്ചതിൽ അത്ഭുതപ്പെടാനില്ല. അദ്ദേഹം വാത്സല്യഭാജനമായ മാതുലന്റെ ആജ്ഞാനുസരണം പതിന്നാലാംവയസ്സിൽ ഇംഗ്ലീഷ് പഠിക്കുന്നതിനുവേണ്ടി നെയ്യാറ്റുംകരെ വിട്ടു തിരുവനന്തപുരത്തു വന്നതുമുതല്ക്കേ പത്രവായനയിൽ വലിയ ശ്രദ്ധ കാണിച്ചുതുടങ്ങി. രണ്ടുകൊല്ലങ്ങൾക്കുള്ളിൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചിട്ടു് ഗുരുമുഖ്യന്മാരിൽനിന്നു നല്ല ഗദ്യമെഴുത്തുകാരൻ എന്ന സൎട്ടിഫിക്കെറ്റോടുകൂടി ലേഖനമെഴുത്തിനു് ആരംഭിച്ചു. അക്കാലങ്ങളിൽ ഗദ്യമായും പദ്യമായും തുടരെത്തുടരെ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളൊക്കെയും വിദഗ്ദ്ധഹസ്തങ്ങളാൽ പരിശോധിക്കപ്പെട്ടതിനുമേലേ പ്രകാശിപ്പിക്ക പതിവുണ്ടായിരുന്നുള്ളു. പലേ ലേഖനങ്ങൾ സരസഗായകകവി കെ. സി. കേശവപിള്ള തിരുത്തിക്കൊടുത്തതായി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ കാണുന്നു. രാമകൃഷ്ണപിള്ള അവൎകളുടെ അന്നത്തെ കത്തുകളിൽ ചിലതിനെ ആ മഹാകവി ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുമുണ്ടു്.
രാമക്കുറുപ്പുമുൻഷിയുടെ സുശിക്ഷണഫലമായി മികച്ച പണ്ഡിതനെന്ന നിലയിൽ ബി. ഏ. ബിരുദം സമ്പാദിച്ചുകൊണ്ടാണു് അദ്ദേഹം തിരുവനന്തപുരം കാളേജു വിട്ടതു്. അതിനോടുകൂടി ‘വഞ്ചിഭൂപഞ്ചിക’യുടെ പത്രാധിപത്യം കൈയേല്ക്കാൻ അദ്ദേഹം നിശ്ചയിച്ചു.
1075 ചിങ്ങം 30-ാംതീയതി ‘കേരളദൎപ്പണം’ എന്ന പത്രം തിരുവനന്തപുരത്തു് പാൽക്കുളങ്ങര തോപ്പുവീട്ടിൽ പരമേശ്വരൻപിള്ള അവൎകളുടെ പരോക്ഷമായ മാനേജിംഗു് ഉടമസ്ഥതയിലും രാമകൃഷ്ണപിള്ളയുടെ മാനേജിംഗു് ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പുറപ്പെട്ടുതുടങ്ങി. വഞ്ചിഭൂപഞ്ചികയുടെ ഭരണകൂടത്തിനുള്ളിൽ ഉണ്ടായ പിളൎപ്പിന്റെ ഫലമായിട്ടായിരുന്നു ദൎപ്പണം ആവിൎഭവിച്ചതു്. ദർപ്പണത്തിന്റെ രണ്ടാംലക്കത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു:
“ഈ ഭിന്നിപ്പിന്റെ ഫലമായി വഞ്ചിഭൂപഞ്ചികയുടെ ജനയിതാക്കളായി പത്രാധിപത്യം ഏറ്റിരുന്ന ശ്രീമാൻ പിള്ളയും, പേട്ടയിൽ രാമൻപിള്ള ആശാനവർകളും, രക്ഷാധികാരം ഏറ്റിരുന്ന മഹാമഹിമശ്രീ വലിയകോയിത്തമ്പുരാൻ തിരുമനസ്സും, അവിടുത്തെ ഭാഗിനേയനായ ഏ. ആർ. രാജരാജവൎമ്മ കോയിത്തമ്പുരാൻ തിരുമനസ്സും പഞ്ചികയുമായുള്ള ബന്ധം വിട്ടുകളഞ്ഞു. എന്നാൽ വഞ്ചിഭൂപഞ്ചികയോടൊപ്പംതന്നെ തലസ്ഥാനത്തുനിന്നു തങ്ങളുടെ പത്രാധിപത്യത്തിൽ സ്വതന്ത്രമായി വേറൊരു പത്രം ആരംഭിക്കുവാൻ വേണ്ട സകല ഏൎപ്പാടു ഉടനടി ചെയ്കയും മേൽപറഞ്ഞ മഹാന്മാരുടെ സഹായത്തോടും അനുമതിയോടും കൂടി കേരളദൎപ്പണം രംഗപ്രവേശം ചെയ്കയും ചെയ്തു.”
നാട്ടുരാജാക്കളിൽ ജനപ്രതിനിധിസംഘങ്ങൾ സ്ഥാപിച്ചു് ജനതയെ ഭരണകാൎയ്യങ്ങളിൽ പ്രവേശിപ്പിക്കുന്നതിന്റെ ആവശ്യത്തേപ്പറ്റി ഇദംപ്രഥമമായി ശക്തിയുക്തം പ്രക്ഷോഭണമാരംഭിച്ചതു് ഈ പത്രമാണെന്നു പറയാം. 1077 മകരം 28-ാംതീയതിയിലേയും കുംഭം 13-ാംതീയതിയിലേയും മുഖപ്രസംഗങ്ങൾ വായിച്ചുനോക്കുക. ആദ്യത്തെ മുഖപ്രസംഗത്തെ ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നു:
“ജനപ്രാതിനിദ്ധ്യഏൎപ്പാടു് അന്യരാജ്യത്തുനിന്നു് ഇൻഡ്യയ്ക്കു കൊണ്ടുവരപ്പെട്ടിട്ടുള്ളതാണെന്നും ദേശസാത്മ്യകരണം തൃപ്തികരമായി സിദ്ധിച്ചിട്ടില്ലാത്തതിനാൽ അതു നാട്ടിൽ തഴയ്ക്കുന്നതല്ലെന്നും എതിൎവാദം ചെയ്യുന്നവൎക്കു മൈസൂരും പുതുക്കോട്ടയും അത്ഭുതത്തെ ജനിപ്പിക്കുമെന്നതിൽ എന്തു സന്ദേഹം? തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽകൂടി ഈ ഏൎപ്പാടുണ്ടായി കാണ്മാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
1077 കുംഭത്തിലെ മുഖപ്രസംഗത്തിൽ വൎത്ത മാനപ്പത്രങ്ങളുടെ ധൎമ്മത്തേയും മാഹാത്മ്യത്തേയും ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു:
“ഈ രാജ്യത്തു് യജമാനനും ദാസനും തമ്മിലുള്ള ബന്ധം ഇന്നതാണെന്നുള്ളതിനേപ്പറ്റി ശരിയായ ഒരു ബോധം ഉണ്ടായിട്ടില്ലെന്നുള്ളതു് പ്രസിദ്ധമാണല്ലോ. ഇപ്പറഞ്ഞ ന്യൂനതനിമിത്തമായിട്ടു് ചിലപ്പോൾ ദാസന്മാർ യജമാനന്മാരുടെ ഭാവത്തേയും, യജമാനന്മാർ ദാസന്മാരുടെ നിലയേയും അവലംബിക്കാറുണ്ടുതാനും. പൊതുജനദാസൻ എന്നാൽ ഒരു രാജ്യത്തിലെ ജനസാമാന്യത്തിന്റെ ദാസൻ എന്നാകുന്നു. ജനസാമാന്യമെന്നതു മൂൎത്ത ീഭവിച്ചിട്ടില്ലാത്ത ഒരു സംഘം മാത്രമാണു്. ഈ അമൂൎത്ത മായ സംഘം തന്റെ മനോഗതങ്ങളെ തുറന്നുപറയുന്നതു് വൎത്ത മാനപ്പത്രം മുഖേനയും, പ്രാസംഗികന്മാൎവഴിയും, ആണെന്നും നാം അറിഞ്ഞിട്ടുള്ളതാണല്ലോ. എന്നാൽ പ്രസംഗരംഗസ്ഥലങ്ങളിൽനിന്നു ജനസാമാന്യത്തിന്റെ മനോഗതങ്ങളെ കേൾക്കുക എന്നുള്ളതു് ഈ സംസ്ഥാനത്തിൽ തുലോം ദുൎല്ലഭമാണെന്നു വിശേഷാൽ പറയണമെന്നില്ല; ഇവിടെ ആളുകൾ പൊതുജനസമക്ഷം പ്രസംഗിക്കുന്നതിനു സ്വതേ ഉത്സാഹികളോ ഇഛ്ശുക്കളോ ആയിരിക്കുന്നില്ല. പകരം വൎത്ത മാനപ്പത്രങ്ങളെക്കൊണ്ടാണു് ആ കൃത്യത്തെ സാധിച്ചുപോരുന്നതു്.”
പത്രാധിപത്യത്തിനിടയ്ക്കു് രാമകൃഷ്ണപിള്ള അവർകൾ നിയമപഠനത്തിലും പുസ്തകപരിശോധനയിലും ഏൎപ്പെട്ടിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഗ്രന്ഥനിരൂപണം പരുഷമായ രൂപത്തെ അവലംബിച്ചുപോന്നിരുന്നുവെങ്കിൽ അതിനു കാരണം പുരുഷവിദ്വേഷമായിരുന്നില്ല. സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാമൂൎത്ത ി. തന്റെ ശ്രേയസ്സിനു കാരണഭൂതനായിരുന്ന സ്വന്തം കാരണവരുടെ നേൎക്കു പോലും നിശിതലേഖനബാണം പ്രയോഗിക്കാൻ അദ്ദേഹം മടിച്ചിട്ടില്ല.
കേരളദൎപ്പണത്തിന്റെ പ്രവൎത്ത കനെന്ന നില അവസാനിച്ചപ്പോൾ അദ്ദേഹം സ്വദേശാഭിമാനി, കേരളൻ എന്നു രണ്ടു പത്രങ്ങൾ നടത്തിത്തുടങ്ങി. അക്കാലത്തു് ഞാൻ ഒരു വിദ്യാൎത്ഥ ിയായിരുന്നു. ഈ രണ്ടു പത്രങ്ങളേയും ഞാൻ മുടങ്ങാതെ വായിച്ചുവന്നു. ഉദ്യോഗസ്ഥന്മാരുടെ ഇടയ്ക്കുതന്നെയും ആ പത്രങ്ങളെ ഗൂഢമായി വായിക്കാത്തവർ ഉണ്ടായിരുന്നോ എന്നു സംശയമാണു്. സർക്കാർപക്ഷംപിടിച്ചും സ്വദേശാഭിമാനിക്കെതിരായും നടത്തിപ്പോന്ന പശ്ചിമതാരക തുടങ്ങിയ ചില പത്രങ്ങളോടു ജനങ്ങൾക്കു് എത്രമാത്രം പുച്ഛരസമാണുണ്ടായിരുന്നതെന്നും പറഞ്ഞറിവിക്കാൻ പ്രയാസം.
1084-ൽ അദ്ദേഹം നിയമപരീക്ഷയ്ക്കു ചേൎന്നു വെങ്കിലും വിജയം സിദ്ധിച്ചില്ല; എന്നാൽ ആ വഴിക്കു സിദ്ധിച്ച നിയമപരിചയം അദ്ദേഹത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. സ്വദേശാഭിമാനിയേയും, അന്നത്തെ പ്രസിദ്ധ ആംഗലപത്രങ്ങളിൽ ഒന്നും, ദിവാൻബഹദൂർ സി. കരുണാകരമേനോനവൎകളുടെ ആധിപത്യത്തിൽ പുറപ്പെട്ടുവരുന്നതുമായ ഇൻഡ്യൻ പേട്രിയട്ടിനേയും താരതമ്യപ്പെടുത്തി സരസഗദ്യകാരനായ കുന്നത്തു ജനാൎദ്ദനമേനോൻ അവൎകൾ പ്രസ്താവിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“ഇൻഡ്യൻ പേട്രിയറ്റിൽ കണ്ടതു് കൃത്രിമാലങ്കാരമാണു്; സ്വദേശാഭിമാനിയിൽ കണ്ടതാവട്ടെ നൈസൎഗ്ഗികസുഷമയാണു്. ഇതിൽ ഏതാണു് കൂടുതൽ ആകൎഷണീയം. പരിശുദ്ധഹൃദയത്തിൽനിന്നു്–പ്രലോഭനങ്ങൾക്കേതിനും ഏതുകാലത്തും തീണ്ടുവാൻപോലും വയ്യാത്ത സുസ്ഥിരനിഷ്ഠയിൽനിന്നു്—പരാൎത്ഥ പരമായി പാരമാൎത്ഥ ികസുഖത്യാഗത്തിൽനിന്നു്, സ്വയംതന്നെ വാഗ്രൂപേണ ആവിൎഭവിക്കുന്ന ആ ദിവ്യതേജസ്സെവിടെ? ഏതു ദേശത്തുനിന്നു്–ഏതു ഗ്രാമത്തിൽനിന്നു്–ഏതു പറയക്കുടിയിൽനിന്നു്–പുറപ്പെട്ടതായാലും ലോകത്തെ മുഴുവനും ശശ്വത്തായി ആനന്ദിപ്പിക്കുന്ന ആ ദിവ്യതേജസ്സെവിടെ? ആ ദിവ്യതേജസ്സിന്റെ മുമ്പിൽ സ്വൎത്ഥ പരമായ ഫലേച്ഛയോടുകൂടി ബലാൽപൊക്കിപ്പിടിക്കുന്ന കൈവിളക്കിനോ സ്ഥാനം? സ്വദേശാഭിമാനി എന്നെ അധികം ആകൎഷിക്കുവാൻ ഹേതു ഇന്നതെന്നു് അതിന്റേയും ഇൻഡ്യൻ പേട്രിയട്ടിന്റേയും അനന്തരജീവിതം കണ്ടപ്പോഴാണു് ഞാൻ അറിഞ്ഞതു്.”
പത്രപ്രവൎത്ത കൻ എന്ന നിലയിൽ രാമകൃഷ്ണപിള്ള വഞ്ചിരാജ്യത്തെ നിഷ്കാമമായി സേവിച്ചു. അതുനിമിത്തം അതിപ്രബലന്മാരായ ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. പ്രകൃത്യാ ശാന്തനും, സുസ്മേരവദനനും, അതിവിനീതനും ആയിരുന്നെങ്കിലും, അനീതിയോടു് എതിരിടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ക്ഷമ അസ്തമിച്ചുപോകയും, നിയമപരിധിയെപ്പോലും ഉല്ലംഘിക്കുമാറു് തൂലികാഗ്രത്തിൽനിന്നു്, പ്രതിപക്ഷിയുടെ മാറിടത്തിൽ കുഴിഞ്ഞിറങ്ങി അയാളുടെ ശിരസ്സിനെ ഘൂൎണ്ണനംചെയ്യുമാറുള്ള വാക്ശരങ്ങൾ പുറപ്പെടുകയും പതിവായിരുന്നു. ആ അവസരങ്ങളിൽ ഹിമവാനെപ്പോലുള്ള നിശ്ചലധീരതയും, ചണ്ഡമാരുതന്റെ അപ്രധൃഷ്യതയും, വ്യാഘ്രത്തിന്റെ അഹങ്കാരവും, സിംഹത്തിന്റെ ഗാംഭീൎയ്യവും, അദ്ദേഹം പ്രദൎശിപ്പിച്ചിരുന്നു. ഗ്രന്ഥവിമൎശനത്തിലും ഈ അക്ഷമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെന്നു് ബാലാകലേശ വാദം, പൗരസ്ത്യദീപഖണ്ഡനം, ധൎമ്മരാജാനിരൂപണം ഇവയിൽനിന്നു നല്ലപോലെ തെളിയുന്നു. സാമാന്യം നല്ല പണ്ഡിതനും കവിയുമായിരുന്ന മി: കറുപ്പനു വാസ്തവത്തിൽ ഒരു വലിയ ഉപകാരമാണു് രാമകൃഷ്ണപിള്ള ബാലാകലേശഖണ്ഡദ്വാരാ ചെയ്തതെന്നു വേണമെങ്കിൽ പറയാം. എന്തുകൊണ്ടെന്നാൽ അതിന്റെ ഒരു പതിപ്പു് അതിവേഗം വിറ്റഴിയത്തക്കവണ്ണം അതിനു് ആ നിരൂപണം കുപ്രസിദ്ധി സമ്പാദിച്ചുകൊടുത്തു. ഈ നിരൂപണങ്ങളിൽ പുരുഷവിദ്വേഷം കലൎന്നിട്ടുണ്ടെന്നുപോലും പൊതുവേ ജനങ്ങൾ സംശയിച്ചുപോകത്തക്കവിധത്തിൽ അവ അത്ര പരുഷങ്ങളായിരുന്നു. എന്നാൽ രാമകൃഷ്ണപിള്ളയ്ക്കു് ആരോടും ഒരു വിദ്വേഷവും ഉണ്ടായിരുന്നില്ല. കവിതകളിൽ തെറ്റുകൾ വരുത്തുന്നതു് ഭാഷാദേവിയോടു ചെയ്യുന്ന വലിയ അനീതിയായിട്ടാണു് അദ്ദേഹം ഗ്രഹിച്ചുവച്ചിരുന്നതു്. ആ തെറ്റുകൾ കണ്ടപ്പോൾ അനീതിയോടു് അദ്ദേഹത്തിനുണ്ടായിരുന്ന സഹജമായ വിദ്വേഷം ഉണൎന്നു വെന്നേയുള്ളു.
രാജൎഷിയായിരുന്ന ശ്രീമൂലംതിരുനാൾ തിരുമനസ്സിലെ ഭരണത്തെസംബന്ധിച്ചു രൂക്ഷവിമൎശനങ്ങൾ ആദിഘട്ടത്തിൽതന്നെ ഉണ്ടായിട്ടുണ്ടു്. ക്ഷമാധനനായിരുന്ന ആ തിരുമേനി, തിരുമനസ്സിലെ വിമൎശകന്മാരോടു് അനുകമ്പാപൂൎവമായിട്ടല്ലാതെ പെരുമാറീട്ടില്ല. മലയാളിപ്രക്ഷോഭണകാലത്തുണ്ടായ ലേഖനപരമ്പരയെ പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുള്ളതു വായിച്ചു നോക്കിയാൽ ആ ലേഖകന്മാരോടു തിരുമേനി എങ്ങനെ ദയാപൂൎവം പെരുമാറി എന്നു നാം അത്ഭുതപ്പെട്ടുപോകും. അവരിൽ ഒരാളായിരുന്ന ജി. പി. പിള്ള അവർകൾ നിയമപഠനത്തിനായി ഇംഗ്ലണ്ടിൽ പോയിരുന്ന കാലത്തു് അവിടുന്നു ധനസഹായംപോലും ചെയ്തുവത്രേ. അവിടുന്നു് അക്ഷമയെ ക്ഷമകൊണ്ടു ജയിപ്പാനാണു് ശ്രമിച്ചതു്. അതുപോലെ രാമകൃഷ്ണപിള്ളയോടും അത്ഭുതകരമായ സഹിഷ്ണുതതന്നെ അദ്ദേഹം പ്രകാശിപ്പിച്ചു. എന്നാൽ ദിവാൻ സർ പി. രാജഗോപാലാചാരി അത്തരക്കാരനായിരുന്നില്ല. അദ്ദേഹത്തിന്റെ മേൽ ശകാരവൎഷം ചൊരിഞ്ഞുതുടങ്ങിയപ്പോൾ, ഭാവമൊക്കെ പകൎന്നു. 1086 കന്നി 10-ാംതീയതി പത്രാധിപർ നാടുകടത്തപ്പെട്ടു. മഹാരാജാവു് ശ്രീപത്മനാഭനിൽ സൎവവും സമൎപ്പിച്ചുകൊണ്ടു് ഉരുകുന്ന ഹൃദയത്തോടുകൂടിയാണു് അതിനു് അനുവാദം നല്കിയതെന്നു പറയപ്പെടുന്നു.
ഈ നാടുകടത്തു് അദ്ദേഹത്തിനു് ഒരു പുതിയ മാതാവിനെ സമ്പാദിച്ചുകൊടുത്തു. ഒരുദിവസം കുന്നത്തു ജനാൎദ്ദനമേനോനും അദ്ദേഹവുംകൂടി സന്ധ്യാസമയത്തു നടന്നുകൊണ്ടിരിക്കെ തരവത്തു വീട്ടിന്റെ പടിക്കൽ എത്തി. അമ്മാളുഅമ്മയേ ഒന്നു കണ്ടുകളയാമെന്നു് അവർ നിശ്ചയിച്ചു. അങ്ങനെയാണു് രാമകൃഷ്ണപിള്ളയും ആ മനസ്വിനിയുമായി ഇദംപ്രഥമമായി പരിചയപ്പെട്ടതു്. ഇതു് 1084-ൽ ആയിരുന്നു. അവർ അചിരേണ തന്റെ ദത്തമാതാവായിത്തീരുമെന്നു് അദ്ദേഹം സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല.
രാമകൃഷ്ണപിള്ള നാടുവിട്ടതിനുശേഷവും പത്രാധിപരായിത്തന്നെയാണു് ജീവിച്ചതു്. ‘ആത്മപോഷിണി’യുടെ പത്രാധിപത്യം അദ്ദേഹം കൈയേറ്റു. അന്നുമുതല്ക്കു മാസികയുടെ നിലയും വിലയും പ്രചാരവും വളരെ വൎദ്ധിച്ചുവെന്നു പറയാം. മരണകാലം ആസന്നമായിരുന്ന ഘട്ടത്തിൽപോലും അതിന്നു് അദ്ദേഹം ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ടു്. 1091 തുലാത്തിലാണു് പൗരസ്ത്യവിമർശം പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയതു്. വൃശ്ചികം, ധനു ലക്കങ്ങളിൽ തുടൎന്നു കാണുന്നുവെന്നാണു് എന്റെ ഓൎമ്മ. മീനം ലക്കത്തിൽ അദ്ദേഹത്തിന്റെ മരണവാൎത്ത പ്രസിദ്ധപ്പെടുത്തിയിരിക്കയും ചെയ്തു. അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം ശേഖരിക്കുന്നതായാൽ അതു മലയാളഭാഷയ്ക്കു് ഒരു വലിയ സമ്പത്തായിരിക്കും. ‘പത്രപ്രവൎത്ത നം’ എന്ന പുസ്തകം അദ്ദേഹത്തിൽ നിന്നു ലഭിച്ചിട്ടുള്ള ഒരു അമൂല്യനിധിയാണു്. “ഭാഷാചരിത്രമുള്ളിടത്തോളംകാലം ശ്രീമാൻ രാമകൃഷ്ണപിള്ളയുടെ നാമധേയം, ശക്തിയും, ചൈതന്യവുമുള്ള പേനയെ ഉപയോഗിച്ചു് ജീവനും ചുണയുമുള്ള ഗദ്യത്തെ രചിക്കാൻ പ്രാപ്തിയും പരിചയവുമുള്ള പണ്ഡിതന്നു പൎയ്യായമായി പ്രശോഭിക്കും.”
നല്ല ഗദ്യകാരൻ, പ്രഗത്ഭവിമൎശകൻ, ധീരനായ പോരാളി, നിഃസ്വാൎത്ഥ ദേശാഭിമാനി, നിഷ്കാമകൎമ്മയോഗി ഈ നിലകളിൽ രാമകൃഷ്ണപിള്ളയെ മലയാളികൾ എന്നും സ്മരിച്ചുകൊണ്ടേയിരിക്കും.
രാമകൃഷ്ണപിള്ളയുടെ ജീവിതരീതി സരളവും, ആഡംബരവിവൎജ്ജ ിതവുമായിരുന്നു. ഉള്ളതുകൊണ്ടു് ഓണംപോലെ കഴിപ്പാൻ അദ്ദേഹത്തിനും സഹധൎമ്മിണിയായ ശ്രീമതി ബി. കല്യാണിഅമ്മയ്ക്കും നല്ലപോലെ അറിയാമായിരുന്നതിനാൽ സാധാരണ ഗൃഹസ്ഥന്മാർ അനുഭവിക്കാറുള്ള ക്ലേശങ്ങളൊന്നും അവരെ തീണ്ടിയിരുന്നില്ല. ബി. ഏ. ബിരുദധാരിണിയെങ്കിലും, കല്യാണിഅമ്മയ്ക്കു ഗൃഹകൃത്യങ്ങൾ നിൎവഹിക്കുന്നതിൽ യാതൊരു സങ്കോചവുമില്ലായിരുന്നു. ഗൃഹത്തിലായാലും ആഫീസിലായാലും ഒരു നല്ല ചിട്ടയുണ്ടായിരുന്നു. രണ്ടുദിക്കിലും പ്രേമത്തിന്റെ വേഴ്ചയും വാഴ്ചയും കാണപ്പെട്ടുവന്നു. അച്ചുകൂടത്തിൽ ജോലിത്തിരക്കിനു യോജിച്ചവണ്ണം അച്ചുനിരത്തുകാരും മറ്റുമില്ലായിരുന്നെങ്കിലും ഉള്ളവരെല്ലാം രാമകൃഷ്ണപിള്ളയുടെ നിസ്സീമസ്നേഹത്താൽ പ്രേരിതരായിട്ടു് യന്ത്രങ്ങളെപ്പോലെയാണു് പ്രവൎത്ത ിച്ചുകൊണ്ടിരുന്നതു്. അവരെല്ലാം സംതൃപ്തരും സന്തുഷ്ടരുമായി വൎത്ത ിച്ചുവന്നു.
ആഡംബരത്തിൽ പ്രിയമില്ലെങ്കിലും ശുചിയിൽ അദ്ദേഹത്തിനു വലിയ നിഷ്ഠയായിരുന്നു. ആ നിഷ്ഠയുടെ ഫലം ഗൃഹത്തിലും ആഫീസിലും ഒരുപോലെ കാണ്മാനുണ്ടായിരുന്നു. അച്ചുകൂടത്തിലെ കേസുകൾപോലും ശുദ്ധമായി വച്ചിരുന്നു. ഒരക്ഷരവും സ്വന്തം അറവിട്ടു് മറ്റൊരറയിൽ വീഴുക പതിവില്ലാതിരുന്നതിനാൽ പ്രൂഫ് തിരുത്തുന്നതിനു വലിയ വിഷമം നേരിട്ടിരുന്നില്ലെന്നു് അവിടെ ജോലിചെയ്തിരുന്നവരിൽ ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്.
സമുദായപരിഷ്കരണവിഷയത്തിൽ രാമകൃഷ്ണപിള്ള, സി. കൃഷ്ണപിള്ള അവർകളുടെ വലംകൈയായിരുന്നു. അന്ധവിശ്വാസബഹിഷ്കരണാൎത്ഥ ം അനവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശകുനത്തിലോ, ജൗതിഷത്തിലോ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. ദ്വിതീയ പുത്രന്റെ ജനനത്താൽ പിതാവിന്റെ ആയുസ്സിനു ന്യൂനത നേരിട്ടിട്ടുണ്ടെന്നും, അതിനാൽ പ്രതിവിധികൾ ചെയ്യേണമെന്നും ജ്യോത്സ്യന്മാർ പറഞ്ഞപ്പോൾ, “ഈശ്വരൻ പ്രാൎത്ഥ നകൊണ്ടു പ്രസാദിക്കുമെന്നാണു് എന്റെ വിശ്വാസം. വഴിപാടും പൂജയും ഒക്കെ കൈക്കൂലിയാണു്. കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളെ കുറ്റപ്പെടുത്തുകയും അധൎമ്മത്തിൽനിന്നു് ഒഴിക്കുവാൻ യത്നിക്കയും ചെയ്യുന്ന ഞാൻതന്നെ കൈക്കൂലികൊടുക്കാൻ പുറപ്പെട്ടാൽ പ്രസംഗത്തിനു വിപരീതമായി പ്രവൎത്ത ിക്കേണ്ടിവരും. അതിനു ഞാൻ ഒരുക്കമില്ല. വരുന്നതു വരട്ടേ” എന്നാണു് അദ്ദേഹം പറഞ്ഞതു്. ഏതായിരുന്നാലും ആ പുത്രന്റെ ജനനംമുതല്ക്കു് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയതുകണ്ടു്, ഭൎത്തൃ ഗതപ്രാണയായ കല്യാണിഅമ്മ ചില പ്രതിവിധികളെപ്പറ്റി സംസാരിച്ചപ്പോൾ “എൺപതുവയസ്സു കഴിഞ്ഞതിനുമേലേ ഞാൻ മരിക്കയുള്ളു. ഞാൻ ഈയിടെയെങ്ങും മരിക്കാൻ നിശ്ചയിച്ചിട്ടില്ല” എന്നു പറഞ്ഞു് അദ്ദേഹം അവരെ ധൈൎയ്യപ്പെടുത്തുകയാണു് ചെയ്തതു്.
ഈശ്വരനിലും പുനൎജ്ജ ന്മത്തിലും അദ്ദേഹത്തിനു ദൃഢവിശ്വാസമുണ്ടായിരുന്നു.മാതാവിന്റെ മരണത്തെ സംബന്ധിച്ചു് അദ്ദേഹം പറഞ്ഞതു് “ഇനി ഈശ്വരസന്നിധിയിൽവച്ചു ഞങ്ങൾതമ്മിൽ കണ്ടുകൊള്ളാം” എന്നായിരുന്നു. അതുപോലെ തന്നെ മരണശയ്യയിൽവച്ചു് “പോരാൻ തരമുണ്ടെങ്കിൽ കൂടെപോരൂ” എന്നു സ്വപത്നിയോടു പറഞ്ഞതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു.
രാമകൃഷ്ണപിള്ളയ്ക്കു പുരുഷവിദ്വേഷം ലേശംപോലും ഇല്ലായിരുന്നുവെന്നു് മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. സ്വദേശാഭിമാനിയെ കൎക്കശമായി എതിൎത്തു കൊണ്ടിരുന്നതു് സുഭാഷിണിയായിരുന്നു. ഒരിക്കൽ അദ്ദേഹവും, സുഭാഷിണി പത്രാധിപരും നല്ല ഗദ്യപദ്യകാരനും ആയ കെ. ഗോവിന്ദപ്പിള്ളയും തമ്മിൽ സൗഹാൎദ്ദപൂൎവ്വം സംസാരിച്ചുകൊണ്ടിരുന്നതു കണ്ടിട്ടു് ഒരു സ്നേഹിതൻ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാവിതു്:
“സുഭാഷിണിയും സ്വദേശാഭിമാനിയും തമ്മിൽ എതിൎക്കുന്നുവെന്നല്ലാതെ, ഞാനും മി. ഗോവിന്ദപ്പിള്ളയും തമ്മിൽ അന്നും ഇന്നും സ്നേഹിതന്മാർതന്നെ.”
“അദ്ദേഹത്തിന്റെ മുഖത്തുനിന്നു പരദോഷപ്രസ്താവം വിനോദാൎത്ഥ ംപോലും പുറപ്പെട്ടുകണ്ടില്ല” എന്നും, സ്വന്തനിലയിൽ പരദോഷപ്രസ്താവം ചെയ്യുന്നതിൽ എത്രത്തോളം വൈമുഖ്യമുണ്ടോ അത്രയും വൈമുഖ്യം പത്രംവഴിക്കു് ഉദ്യോഗസ്ഥന്മാരെ ഗുണസങ്കീൎത്ത നം ചെയ്യുന്നതിനും അദ്ദേഹത്തിനുണ്ടു്” എന്നൊരു മാന്യൻ എഴുതീട്ടുള്ളതു പരമാൎത്ഥ മാണു്.
സമുദായസ്പൎദ്ധ രാമകൃഷ്ണപിള്ളയ്ക്കു വളരെ ഹൃദയോദ്വേഗജനകമായിരുന്നു. അദ്ദേഹം അതിനെ ജനതാമദ്ധ്യത്തിൽനിന്നു് ആട്ടിപ്പായിക്കുന്നതിനു കഴിയുന്ന യത്നങ്ങളെല്ലാം ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം തിരുവിതാംകൂറിനെ ഗാഢമായി സ്നേഹിച്ചു; അതിനാൽ അവിടെ അധിവസിക്കുന്ന എല്ലാ സമുദായങ്ങളും അദ്ദേഹത്തിന്റെ നിസ്സീമമായ പ്രേമത്തിനു പാത്രമായിട്ടാണിരുന്നതു്. തിരുവിതാംകൂർവിട്ടതിനുശേഷവും അദ്ദേഹം തിരുവിതാംകൂറുകാരനായിട്ടുതന്നെ ജീവിച്ചു. ഓരോ ജാതിക്കാരും മതക്കാരും എന്റെ ജാതി, എന്റെ മതം എന്നു നിലവിളി കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു് രാമകൃഷ്ണപിള്ളമാത്രം എന്റെ രാജ്യം എന്റെ രാജ്യം എന്നു വിളിച്ചുകൊണ്ടു തൽസേവനാൎത്ഥ ം ജീവിതത്തെ സമൎപ്പിച്ചു.
അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്കുവശത്തു തെക്കുവടക്കായിപോകുന്ന തോട്ടിനു കുറുകെ ഒരു പാലമുണ്ടു്. തകഴിക്കു പോകുന്ന റോഡ് അവിടെയാണു് ആരംഭിക്കുന്നതു്. ആ റോഡിനു് അല്പം തെക്കുമാറിയാണു് പി. കെ. നാരായണപിള്ളയുടെ ഗൃഹം. ആലപ്പുഴ പ്ലാപ്പള്ളിവക്കീലിന്റെ മകനായി 1053-ൽ ജനിച്ചു. അമ്പലപ്പുഴ മലയാംപള്ളിക്കൂടത്തിലും ഇംഗ്ലീഷ് മിഡിൽസ്ക്കൂളിലും പഠിച്ചിട്ടു് ആലപ്പുഴ ഗവൎമ്മെന്റു് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ചേൎന്നു ് മെട്രിക്കുലേഷൻ പാസ്സായി. അനന്തരം തിരുവനന്തപുരം മഹാരാജാസ് കാളേജിൽചേൎന്നു ് എഫ്. ഏ., ബി. ഏ. ഈ പരീക്ഷകളിൽ ജയിച്ചു്. മലയാളത്തിൽ ഒന്നാംക്ലാസ്സിൽ പാസ്സായതിനാൽ ഉടൻതന്നെ തിരുവനന്തപുരം ഹൈസ്ക്കൂൾ പണ്ഡിതനായും, 1076-ൽ കാളേജിലെ മലയാളം ട്യൂട്ടരായും നിയമിക്കപ്പെട്ടു. ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുംമുമ്പേതന്നെ സംസ്കൃതം ഒരുവിധം നല്ലപോലെ പഠിച്ചിരുന്നതുകൊണ്ടു് ഏ. ആർ. രാജരാജവൎമ്മകോയിത്തമ്പുരാന്റെ നിത്യസാഹചൎയ്യം മൂലം അദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം പതിന്മടങ്ങു വൎദ്ധിച്ചു. കോശഗ്രന്ഥങ്ങൾ അദ്ദേഹത്തിനു മുഖസ്ഥമായിരുന്നതിനുപുറമേ വ്യാകരണശാസ്ത്രത്തിലും വിപുലമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഞാൻ സെക്കന്റുഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹത്തെ ഇദംപ്രഥമമായിക്കണ്ടതു്. അന്നു ഞങ്ങളുടെ സ്ക്കൂൾവാൎഷികദിനം ആയിരുന്നു. പ്രധാന പ്രസംഗകാരൻ പി. കെ. ആയിരുന്നു Peep into our Past എന്ന വിഷയത്തെ അധികരിച്ചു് അദ്ദേഹം ചെയ്ത പ്രസംഗത്തിൽ ഒരക്ഷരംപോലും എനിക്കു മനസ്സിലായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആ കോമളമായ മുഖഭാവവും, ആംഗ്യഭേദങ്ങളും എന്റെ ഹൃദയത്തിൽ നല്ലപോലെ പതിഞ്ഞു. പി. കെ. അമ്പലപ്പുഴക്കാരായ ഞങ്ങളുടെ ആരാധനാപാത്രമായിരുന്നു. പിന്നീടു ഞാൻ കണ്ടതു് ബി. ഏ. പാസ്സായകൊല്ലം എന്റെ പത്നിയുടെ മാതുലനായിരുന്ന വക്കീൽ നാണുപിള്ളയുടെ ഗൃഹത്തിൽവച്ചു നടന്ന ഒരു നായർ കരയോഗത്തിലായിരുന്നു. അന്നു് ആദ്ധ്യക്ഷം വഹിച്ചതു് പി. കെ-യും പ്രസംഗകാരനായിരുന്നതു ഞാനുമായിരുന്നു. ഞാൻ നായന്മാരുടെ ജാതിവ്യത്യാസത്തിനുള്ള കാരണങ്ങളെ പ്രതിപാദിച്ചു് ഒരു ദീൎഘമായ പ്രസംഗംചെയ്തു. ജാതിവ്യത്യാസം എന്ന പേരുപോലും അദ്ദേഹത്തിനു കൎണ്ണാരുന്തുദമായിരുന്നതിനാലും ഞാൻ ആഭിജാത്യമുള്ള കുടുംബത്തിൽപെട്ടുപോയവനായതുകൊണ്ടും അദ്ദേഹം എന്റെ അഭിപ്രായങ്ങളിൽ ചിലതിനെ കൎക്കശമായി എതിൎത്തു. ആ അധിക്ഷേപം എന്നെ സംബന്ധിച്ചിടത്തോളം അസംഗതമായി എനിക്കു തോന്നിയതിനാൽ അതിനെ ഖണ്ഡിച്ചു് ഒരു ലേഖനം ഞാനും അചിരേണ പ്രസിദ്ധപ്പെടുത്തി.
വർഷങ്ങൾ പിന്നെയും രണ്ടുമൂന്നു കഴിഞ്ഞു. ഞാൻ പരവൂർ ഇംഗ്ലീഷ് സ്ക്കൂൾ ഹെഡ്മാസ്റ്റരായിപ്പോയി. ഞാൻ ഉപനിഷത്തുകൾ പഠിക്കുന്നതിൽ ബദ്ധശ്രദ്ധനായി കഴിഞ്ഞുകൂടിയ കാലമായിരുന്നു അതു്. അമ്പലപ്പുഴ കാരൂർ എന്ന സ്ഥലത്തുവച്ചു നടന്ന ഒരു മഹായോഗത്തിലും അദ്ദേഹം അദ്ധ്യക്ഷനായും ഞാൻ പ്രസംഗക്കാരനായും ചെന്നുചേൎന്നു. ‘സനാതനധൎമ്മം’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു എന്റെ പ്രസംഗം. അന്നും “സനാതനധൎമ്മം എന്നൊരു മതമില്ല, സത്യം പറയുക, ഹിംസ ചെയ്യാതിരിക്കുക ഇതൊക്കെയാണു് സനാതനധൎമ്മം” എന്നൊക്കെ അദ്ദേഹം തട്ടിവിട്ടു. ഇങ്ങനെ രണ്ടുപ്രാവശ്യം ഞങ്ങൾതമ്മിൽ എടയേണ്ടിവന്നുവെങ്കിലും ഞാൻ ഒരു ഗുരു എന്ന നിലയിൽതന്നെ അദ്ദേഹത്തിനെ ആദരിക്കയും പൂജിക്കയും ചെയ്തുവന്നു. എന്നാൽ കഥകളിയെപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള അഭിപ്രായങ്ങളോടു് എനിക്കു വലുതായ വിപ്രതിപത്തി തോന്നുകയാണുണ്ടായതു്.
ട്യൂട്ടരായിരുന്ന കാലത്തുതന്നെ ബി. എൽ. പരീക്ഷയിൽ പാസ്സായിരുന്നു. 1084-ൽ അദ്ദേഹം ആലപ്പുഴ കോടതിയിൽ പ്രാക്ടീസുതുടങ്ങി. പ്രസിദ്ധ വാഗ്മിയായിരുന്നതിനാൽ ധാരാളം കേസ്സുകൾ ലഭിച്ചു. മി: പി. എൻ. പത്മനാഭപിള്ള അവർകൾ മുൻസിഫായിപ്പോയ അവസരമായിരുന്നതിനാൽ അദ്ദേഹത്തിന്റെ കേസ്സുകൾ എല്ലാം പി. കെ-യ്ക്കു ലഭിച്ചു. 1085-ൽ കോട്ടയത്തേക്കു പ്രാക്റ്റീസു മാറ്റി. അക്കാലത്താണു് അദ്ദേഹം യാതൊരു ഫീസ്സും വാങ്ങാതെ സമുദായാവകാശ സ്ഥാപനാൎത്ഥ ം നിസ്വാൎത്ഥ മായി ഒരു കേസ് പിടിച്ചു് ശക്തിപൂൎവ്വം വാദിച്ചു ജയം നേടിയതും. അതിനോടുകൂടി പി. കെ-യുടെ പേരും പെരുമയും വൎദ്ധിച്ചു. നമ്പൂരിമാൎക്കു നായന്മാരെ ക്ഷേത്രവിരോധം ചെയ്യുന്നതിനുള്ള അധികാരമില്ലെന്നു വിധിയുമുണ്ടായി. വിചാരണ നടത്തിയ സ്മാൎത്ത നു ശ്രുതിയോ സ്മൃതിയോ യാതൊന്നും അറിഞ്ഞുകൂട എന്നു് അദ്ദേഹം തെളിയിച്ചു.
1098-ൽ അദ്ദേഹം ഹൈക്കോൎട്ടിൽ പ്രാക്ടീസു മാറ്റി. ഇക്കാലത്തു നായന്മാരുടെ ഇടയ്ക്കു് ഭാഗനിയമം നടപ്പിലാക്കുന്നതിനു് അദ്ദേഹം മനഃപൂൎവ്വം പ്രയത്നിച്ചുകൊണ്ടിരുന്നു. 1100-ൽ ഹൈക്കോൎട്ടുജഡ്ജിയായി നിയമിക്കപ്പെട്ടു. 1108-ൽ പെൻഷൻപറ്റി. അറുപതു വയസ്സു തികയുന്ന വൎഷത്തിൽ അതായതു് 1113-ൽ മരണം പ്രാപിച്ചു.
ശ്രീമൂലം പ്രജാസഭ, ടെക്സ്റ്റുബുക്കുകമ്മിറ്റി, കോട്ടയം മുൻസിപ്പൽ കൗൺസിൽ, പഴയ നിയമനിൎമ്മാണസഭ, (ആറു കൊല്ലം തുടർച്ച) സൗത്തിൻഡ്യൻ സ്റ്റേറ്റു് പീപ്പിൾസുകൗൺസിൽ, ദേവസ്വം വിഭജനക്കമ്മിറ്റി, യൂനിവേഴ്സിറ്റി കമ്മിറ്റി, നാട്ടുഭാഷാവിദ്യഭ്യാസക്കമ്മിറ്റി, ട്രാവൻക്കൂർ ന്യൂസ്പേപ്പർ റഗുലേഷന്റെ അനുദ്യോഗസ്ഥക്കമ്മിറ്റി, മദ്രാസ് സെനറ്റു മുതലായവയുടെ മെമ്പർസ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. സ്റ്റേറ്റു പീപ്പിൾസ് കാൺഫറൻസ് വിശ്വേശ്വരയ്യായുടെ ആദ്ധ്യക്ഷത്തിലാണു നടന്നതു്. അന്നു നടന്ന പ്രസംഗങ്ങളിൽവച്ചു് ഏറ്റവും ഗംഭീരമായിരുന്നതു് പി. കേ-യുടേതായിരുന്നു.
ഭാഷയെ സംബന്ധിച്ചിടത്തോളം ആധുനികഗ്രന്ഥനിരൂപകന്മാരുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരു സ്ഥാനമാണു് അദ്ദേഹം വഹിക്കുന്നതു്. നിശിതമായ ബുദ്ധി, മികച്ച കാവ്യരസാസ്വാദനശക്തി, നിഷ്പക്ഷമനോഭാവം മുതലായി നിരൂപകനു് അവശ്യം വേണ്ട ഗുണങ്ങൾ എല്ലാം അദ്ദേഹത്തിൽ കുടികൊണ്ടിരുന്നു. അബദ്ധം പറഞ്ഞാൽപോലും സുബദ്ധമാണെന്നു വായനക്കാൎക്കു തോന്നിക്കുമാറു് എഴുതുന്നതിനുള്ള അന്യാദൃശമായ പാടവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തുഞ്ചത്തെഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും ഉത്തമനിരൂപണമാതൃകകളാണു്. പ്രതിപക്ഷബഹുമാനരാഹിത്യം അദ്ദേഹത്തിനെ സ്പൎശിച്ചിരുന്നതേ ഇല്ല.
പി. കെ-യെപ്പോലെ ഒരു പ്രസംഗകാരനെ ഞാൻ കണ്ടിട്ടേയില്ല. ഫലിതംനിറഞ്ഞ നല്ലനല്ല വാക്യങ്ങൾ മധുരമായ കണ്ഠത്തിൽ നിരൎഗ്ഗളം പ്രവഹിക്കുന്നതുകാണാം. നമ്പ്യാരുടെ കൃതികളെല്ലാം നല്ലപോലെ പഠിച്ചിരുന്നതുകൊണ്ടോ എന്തോ അദ്ദേഹത്തിന്റെ ഫലിതത്തിനുള്ള രസികത ഒന്നു വേറെതന്നെ ആയിരുന്നു.
ഗവേഷണവിഷയത്തിലും പി. കെ. ധാരാളം പ്രവൎത്ത ിച്ചിട്ടുണ്ടു്. എന്നാൽ ധനാൎജ്ജ നത്തിൽ ഉള്ള താൽപൎയ്യാധിക്യം നിമിത്തം അദ്ദേഹത്തിനു ഭാഷയ്ക്കുവേണ്ടി കഴിവുള്ളിടത്തോളം പ്രയത്നിക്കാൻ സാധിക്കാതെപോയതിൽ നമ്മുടെ ഭാഗ്യദോഷമാണെങ്കിലും കുടുംബത്തിന്റെ ഭാഗ്യംതന്നെ.
പ്രധാനകൃതികൾ–അനേകം ലേഖനങ്ങൾ, പ്രസംഗതരംഗിണി ഒന്നും രണ്ടും ഭാഗങ്ങൾ, കുഞ്ചൻനമ്പ്യാർ, എഴുത്തച്ഛൻ കോകസന്ദേശം (അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല) കിമപികാവ്യം ഇവയാകുന്നു. കിമപികാവ്യം പരിഹാസകവനമാണെങ്കിലും അതിപ്രൗഢമായിരിക്കുന്നു. 1113 മകരം 8-ാംതീയതി അദ്ദേഹം മരിച്ചു.
ഞാൻ തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരുന്നകാലത്തു് 1086-ൽ ആണെന്നു തോന്നുന്നു, ഒരിക്കൽ കൊല്ലത്തേക്കു വഞ്ചിയിൽ സഞ്ചരിക്കവേ ഈ പണ്ഡിതനുമായി പരിചയപ്പെടുകയും പലപ്പോഴും അദ്ദേഹത്തെ സന്ദൎശിക്കയും ചെയ്തിട്ടുണ്ടു്. മികച്ച പണ്ഡിതനെങ്കിലും വിനയവാരാന്നിധിയും പരമഭാഗവതനും ആയിരുന്ന ഈ കവിയോടു സംസാരിച്ചുകൊണ്ടിരുന്നാൽ സമയം പോകുന്നതു് അറിയുമായിരുന്നില്ല.
അദ്ദേഹം പടിഞ്ഞാറേക്കൊല്ലത്തു് കരയംവെട്ടത്തുവീട്ടിൽ ജനിച്ചു. മാതാമഹനായ ഗോവിന്ദനാമാവു് മഹാപണ്ഡിതനായിരുന്നതിനാൽ സുകുമാരപിള്ളയുടെ മാതാവിനും നല്ല വൈദുഷ്യമുണ്ടായിരുന്നു. അവരെ കവി “മാതരം വിദുഷീരത്നം” എന്നു ഭക്തിപുരസ്സരം സ്മരിച്ചിരിക്കുന്നതു നോക്കുക. വടക്കുന്തലദേശത്തു വല്യവീട്ടിൽ ഉണ്ണിക്കുറുപ്പാശാനായിരുന്നു പിതാവു്. അദ്ദേഹം “രാജഹസ്തേനകങ്കണം” വാങ്ങിയ പണ്ഡിതാഗ്രണിയുമായിരുന്നു. സുകുമാരപിള്ള ആദ്യകാലത്തു പിതാവിൽനിന്നു സാമാന്യം വൈദുഷ്യം സമ്പാദിച്ചിട്ടുണ്ടു്. “ക്ഷ്മാദേവാന്വയസത്തമോ മമ ഗുരുഃ ശ്രീനിവാസാഭിധാചാൎയ്യ”നെന്നു കവിയാൽ സ്മരിക്കപ്പെടുന്ന കൊല്ലം ജില്ലാകോടതി വക്കീൽ ശ്രീനിവാസയ്യങ്കാരുടേയും, പിന്നീടു്, പ്രസിദ്ധ വൈയാകരണനായിരുന്ന ലക്ഷ്മീനാരായണശാസ്ത്രികളുടേയും അടുക്കൽ ശാസ്ത്രപരിശീലനം ചെയ്തു.
1118 തുലാമാസത്തിൽ മരണംപ്രാപിക്കുന്നതുവരെ അദ്ദേഹം ഈശ്വരധ്യാനത്തിലും ഗ്രന്ഥരചനയിലും ഏൎപ്പെട്ടു ജീവിതം നയിച്ചു. ഭജനകീൎത്ത നമാല തുടങ്ങിയ അനവധി ഗാനങ്ങളും മൂലമഹീശസ്തവം തുടങ്ങിയ മഹാരാജപ്രശസ്തികളും, ലക്ഷണാസ്വയംവരം, ശതമുഖരാവണവധം, ശിവരാത്രിമാഹാത്മ്യം, സ്യമന്തകം മുതലായ ആട്ടക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഗാനകലയിൽ നിപുണനായിരുന്നതുകൊണ്ടു സുകുമാരപിള്ളയുടെ ഗാനങ്ങൾ പാടാൻ വളരെ സുഖമുള്ളവയാണു്. ലക്ഷണാസ്വയംവരം 1076-ൽ നിൎമ്മിക്കപ്പെട്ടു.
മഹാർഹശുക്തിസംഭവപ്രവാളനദ്ധഹാരവത്
സുപദ്യഗദ്യഗദ്യഭൂഷിതം സുനൎത്ത കപ്രവൎത്ത കം
വിഭാതിസുഷ്ഠ്യസൽക്കവീന്ദ്രമാനസാബ്ജഭാസ്കരം.”
എന്നു ശ്രീനിവാസയ്യങ്കാരും,
“കിൎമ്മീരവധം മുതലായ മറ്റുചില ആട്ടക്കഥകളിലെപ്പോലെ ഇതിൽ പ്രൗഢതരങ്ങളായ പ്രയോഗങ്ങളും സൗശബ്ദാദികളായ ഗുണങ്ങളും സമ്പൂർണ്ണങ്ങളായി കിടക്കുന്നില്ലെങ്കിലും ഒരു ആട്ടക്കഥയ്ക്കു സരസമനോഹാരിത വരാൻതക്കവണ്ണമുള്ള പ്രയോഗചാതുരിയും, പാത്രകല്പനയും ഇതിലുണ്ടു്” എന്നിങ്ങനെ പുന്നശ്ശേരി നീലകണ്ഠശൎമ്മാവും അതിനെ പ്രശംസിച്ചിരിക്കുന്നു.
ജ്യോത്സ്നാമേളനകോമളേ മണിമയേ കാമ്യേതി രമ്യസ്ഥിതേ
മഞ്ചേ മഞ്ജുളചഞ്ചലാമിവ ലസൽഗാത്രീം പവിത്രാനനാ-
മൂചേ ഭാനുമതീംസ്മരോജ്ഝിതമനോധൈൎയ്യോനദുൎയ്യോധനഃ.
അഞ്ചിതശ്രീവിളങ്ങീടും–പഞ്ചസായകാധിവാസേ. ചഞ്ചലാ
തഞ്ചീടുന്ന കൗതൂഹലം വഞ്ചനവാക്കല്ലേ; കല്ല്യേ. ചഞ്ചലാ
ചിന്തുമാനന്ദേന പാരം ചന്തമായായാടീടുന്നു. ചഞ്ചലാ
ഖിന്നമാകുന്നാൎയ്യേ കോകവൃന്ദമെൻ സുന്ദരിമൗലേ. ചഞ്ചലാ
സത്വരംനിൻമധ്യംകണ്ടു വിത്രസ്തനായോടുംനൂനം ചഞ്ചലാ
മെന്നല്ലാ ഭവദ്ദൎശനേ വന്നീടുന്നു കാമാൎത്ത ി മേ. ചഞ്ചലാ
ദേഹി മേ സന്തോഷം മനോമോഹിനി മൽപ്രാണനാഥേ! ചഞ്ചലാ
ശതമുഖരാമായണം 75-ൽ രചിക്കപ്പെട്ടുവെന്നു തോന്നുന്നു.
ശിവഇവപിതൃനാഥശ്ചാത്തരോഷം ചിരായ
തദനുരഘുകുലേന്ദ്രോ യുക്തനിൎമ്മുക്തചേതാഃ
സരസിജദളനേത്രാമാത്മകാന്താം ജഗാദ.
ണന പ്രീണനാഢ്യേ
ഹന്തവ്യൻ തന്നെനിന്നാൽ ദനുജ നിവനയേ!
മംഗളാപാംഗിയാളെ!
എന്തും നിന്നാലെ സാദ്ധ്യം തനുജവമതിനാൽ
പോരതിൽ ചാരുശീലേ
കാന്തേ കൊന്നാലുമേനം സതി സകലജഗൽ
സുന്ദരീവൃന്ദവന്ദ്യേ.
ശങ്കരാഭരണം—ആദി:
ളഞ്ചിടും മഞ്ചമാൎന്നി-
ട്ടാനന്ദത്തോടു മന്ദസ്മിതമലർചൊരിയും
രുഗ്മിണീദേവിയോടേ,
ചേണാളും നവ്യവീണാധ്വനിമുദിതമന-
സ്സായ്മനോമോഹനശ്രീ
വാണീടും മേനിയോടൊത്തിതി വചനമുര-
ച്ചീടിനാനൂഢമോദം.
വന്നീടുന്ന വണ്ടുകളിങ്ങന്നയാനേ കണ്ടീടുക.
വണ്ടുകൾനിൻചുണ്ടുകണ്ടിങ്ങാണ്ടിടുമെന്നാലും നിന്റെ
കൊണ്ടൽവേണികണ്ടു ലജ്ജിച്ചിണ്ടൽ പൂണ്ടതുകൾക്കു
വീണയേമാറ്റിവയ്ക്കുക വീണയും വണങ്ങും നിന്റെ
ഗാനനാദം കേൾക്കട്ടെ ഞാനാനനശ്രീജിതചന്ദ്രേ!
ചാരുവാകുമെരുക്കിലക്കാമോദരിഗാനത്തിങ്കൽ
മന്ദമന്ദമരവിന്ദസുന്ദരാക്ഷീ പാടീടുക.
മധ്യമാവതി:
യഃപ്രഭാദ്യോതിതാന്തഃ
കാന്താരോ ജ്യാനിനാദ ക്ഷുഭിതമൃഗഗണാൻ
ബാണജാലൈന്നൃപാലഃ
ഹത്വാഹത്വാ ബലീയഃ പടു ഭടനിവഹൈഃ
സംഭൃതാഖൎവഗൎവ്വൈഃ
പ്രോദ്ധൂത ക്ഷ്മാരുഹായാം വനഭുവിമൃഗയാ
മോദിതാത്മാ ബഭൂവ.
ജ്വാലാഭ്രാജന്നയനയുഗളോ രാക്ഷസോജ്ഞാതനാമാ
ശ്രുത്വാ സേനാരവമുരുരുഷാ രൂക്ഷഹൎയ്യക്ഷനാദം
കൃത്വാ ഗത്വാ നൃവരമവദദ് ഭൂരിഘോരസ്വരൂപഃ.
ലന്തകപുരത്തിങ്കൽ ഹന്ത ഗമിപ്പതിന്നോ
മദ്ഭയംനിമിത്തമെന്നഭ്യൎണ്ണമന്തകനും
സമ്പ്രാപിച്ചീടുകില്ല ഡംഭം തവ വൃഥൈവ
സംഹാരരുദ്രനുമിങ്ങാഹവത്തിന്നുവന്നാൽ
സിംഹംഗജമിവ ത്വാം സംഹരിച്ചീടുമഹം
എന്നെബ്ഭയപ്പെടാതെ സൈന്യസമേതനായി
വന്നതു നിന്നുടയ സന്നതാഹേതുവത്രേ
വന്യമൃഗങ്ങളെ നീ കൊന്നതുകൊണ്ടു കീർത്തി
വന്നീടുമോ നോക്കട്ടെ വന്നീടുക രണത്തിനായ്.
കാൎത്ത ികപ്പള്ളിയിൽ ചവറേ കൃഷ്ണനാശാൻ [11] എന്ന പ്രസിദ്ധ ജ്യോത്സ്യന്റെ ശിഷ്യനും ഗണകവംശോന്നതനും ആയിരുന്ന ഗോവിന്ദനാശാൻ ഒരു നല്ല പണ്ഡിതകവിയായിരുന്നു. ഈയിടെയാണു മരിച്ചതു്. ആറ്റുങ്ങൽക്കാരനായിരുന്നു. ലളിതാവിജയം, മേഘനാദവിജയം, ശ്രീരാമാശ്വമേധം എന്നു മൂന്നു് ആട്ടക്കഥകൾ രചിച്ചിട്ടുണ്ടു്.
മോഹനം–അടന്ത:
ഹൃദിവിചിന്ത്യ വിഭും വൃഷവാഹനം
സുനിയതശ്ശതരുദ്രമനും ജപ-
ന്നഭജത പ്രയതോ വിജനേ വനേ.
ധാതൃമുഖാമരഹൃദയനിശാന്തം.
ദൈന്യ ശമന ധന്യഹിത വദാന്യ ഗിരിശ. ധ്യാ
പിംഗാഭതുംഗ ജടാഭരവും ബത
ശൃംഗാരയോനിശരീരദാഹംചെയ്തോ-
രംഗാരകുങ്കുമശോഭിതഫാലവും
മഹിതചില്ലീവിലാസമാൎന്നോരു
മിഹിരചന്ദ്രവിലോചനങ്ങളു-
മഹികദംബ കുണ്ഡലദ്യുതി
സഹിതഗണ്ഡ സുനാസികാരുചി
മേദുരമരുണാധരരദനാ-
ദരഹസിതാനിയുമിവ. ധ്യാ
ഗളനാളഭുജാന്തര രാജിതയാകിയ
വ്യാളമുഖാഭരണാവലിയും കര-
മേളിത പരശുമൃഗാഭയവരവും
പരിചെഴും തിരുമാറുമുദരവു-
മരിയരോമല താതന്നാഭിയു-
മുരഗവര രശനാ വിരാജിത
കരിവരാജിനമായ ചേലയും
ഊരുയുഗള ചാരുതയോടു
ചേരുമനഘജാനുവുമിവ. ധ്യാന
സങ്കലിതാംഘ്രിയുഗം നഖവും പദ-
പങ്കജരഞ്ജിതമായ സുരാസുര
സംഘകിരീടമഹാമണികാന്തിയും
കാണുന്നമലൎബ ാണമഥന!
താണടികളിൽവീണയി വിഭോ! ധ്യാന
തോടി—ചെമ്പട:
ന്മാരശൃംഗാരലക്ഷ്മീ
സന്താനാമോദിവല്ലീ തരുകുസുമചലദ്
ഭൃംഗഗുഞ്ജന്നികുഞ്ജേ
വീക്ഷം വീക്ഷം സ തത്താദൃശ പുരുവിഭവം
നന്ദനേ സുന്ദരീണാം
തത്രോദ്വിഗ്നഃ സ്മരാൎത്യാ സുമധുരവപുഷാം
സ്വൈരമൂചേ സമാജേ.
നന്ദനീയമിന്നതിവേലം
നന്ദിയിൽ നാനാരസതുന്ദിലമിതുകണ്ടാൽ
കുന്ദസായകരമ്യമന്ദിരമെന്നുതോന്നും ഇന്ദു
കല്പശാഖികളാകും കെല്പെഴും സൈനികന്മാർ
പുഷ്പബാണങ്ങൾ ഹന്ത തൂകീടുന്നു
പുഷ്പചാപരഞ്ജിത ഷൾപദഗണങ്ങടെ
ചൊൽപ്പെറും നാദകാമദൎപ്പസൂചകമല്ലോ. ഇന്ദു
തങ്കപ്പത്മിനിതോറും തങ്കുന്നകളഹംസ
സങ്കലചാമരങ്ങൾ പൂണ്ടു മാരൻ
പൂങ്കുളുർവാനരഥത്തിങ്കലമൎന്നു കൊണ്ടു
പൂങ്കുണയെയ്തുപാരം സങ്കടം നൽകുന്നുമേ. ഇന്ദു
പന്തുവരാടി:
ഖേദമിയന്നാതുരതന്വീ നാദം നൂനം വാദംവേണ്ട
തനിച്ചുവനഭൂവിവന്നീ നല്ലൊരു മനുഷ്യയുവതീപരിദീനം
താനീവണ്ണം കേണഴൽപൂണ്മാൻ തരമെന്തോൎത്ത ാലനിദാനം
വനച്ഛദങ്ങടെയിടയിൽപൊങ്ങും തനുച്ഛവിയതിനില്ലവസാനം
വാണികളിവൾമൊഴിയുമ്പോൾക്കുയിൽ നിരനാണം കോലുന്നതിമൗനം
സുനിശ്ചയംസവിധേചെന്നിവളെത്തുണച്ചീടാഞ്ഞാലനുചിതമതിനാൽ
ശൂരത്വംമേ ദൂരത്തള്ളിച്ചാരത്തമ്പിൽചെന്നിടുന്നേൻ
നിനയ്ക്കിലുണ്ടോ വിണ്ണിലുമൊരുമാനിനിക്കിദം തനുമാധുൎയ്യം
നിഹ്നുത ചാലേ ഖിന്നതയാലേ എന്നതുമഴകിൻപ്രാചുൎയ്യം
കനക്കെയുള്ളോരുഗൎഭഭരത്താൽ തരിമ്പുമില്ലതിവൈധൂൎയ്യം
എനിക്കിണങ്ങും പ്രിയയാമെന്നും മനക്കുരുന്നിൽ തോന്നീടുന്നു
ഏതായാലും ത്രാണംചെയ്വൻ ത്രാതാമറ്റിന്നേതാളിവിടെ
ഏതവളിവൾ വനിതാമണി മലർ മാനിതമരിയ ധിരോമണി.
നളചരിതം രണ്ടാംദിവസത്തെ കഥയിലെ കാട്ടാളന്റെ പദത്തെ അനുകരിച്ചു് എഴുതീട്ടുള്ള ഈ ഗാനം എത്ര നന്നായിരിക്കുന്നു. കവിയുടെ രചനാനൈപുണി എല്ലാ കൃതികളിലും നല്ലപോലെ കാണ്മാനുണ്ടു്.
പരേതനായ മുതാക്കൽ പേരൂർവീട്ടിൽ രാമക്കുറുപ്പു് എഴുതി, 1100-ാമാണ്ടു് പരലോകപ്രാപ്തനായ കല്ലറമഠത്തിൽ തിരുമനസ്സിലെ മഠത്തിൽവച്ചു് അരങ്ങേറ്റംകഴിച്ച ഗുരുദക്ഷിണ ആട്ടക്കഥ നന്നായിട്ടുണ്ടു്.
പാടി–ചെമ്പട.
ശ്രേണീഗളൽകാകളീ
കേളീഗാനവിതാനതാനവികസദ്
ഭൃംഗാളി ശൃംഗാരിതേ
സാന്ദ്രാമോദസമീരപോതലളിതേ
ലീലാവനേ ദാനവഃ
സ്വൈരം പഞ്ചജനാഭിധോ നിജഗഭേ
ദാരാൻ വിവാരോൽസുകഃ.
പുരുസൗരഭചാരുവസന്തേ പുതുശോഭകൾ കാൺകയിശാന്തേ
ശൃണുഭാമിനി കോകിലഗാനം മധുപാവലിതാനിവനൂനം
മദനാലസമിന്നതിവേലം മധുരാധരി ഖഗമൃഗജാലം
മദനോത്സവ രസമിതുകാലം മാമനുഭാവയതിരതിലോലം.
എരിക്കിലക്കാമോദരി—ചെമ്പട.
നിൎമ്മമ മിതാവന്നു മന്മഥ വീരനിന്നു നന്മലൎമയശര
വന്മഴയൊടുമിഹ നിൎമ്മഥയതി തനു മൎമ്മചയ ക്ഷമ
ദൂരവേ വരൻ മറഞ്ഞുപത്മിനിതാനുൾതാരഹോ മാഴ്കിവലഞ്ഞു
ചാരവേയുടൻ മന്ദമാരുതൻ ചെന്നങ്ങുകോരകമയകുച
ഭാരമിഹതടവി വീരവിശദമധുഗീരരുളുന്നു.
സോമകിരണസുന്ദരം പൂമഴതൂകും കോമളലതാമന്ദിര
തൂമണിശിലാമഞ്ചം പൂമയതളിമവും
മാമകഹൃദിനിതരാമയികലയതി കാമദമദനമദാമയമധുനാ
മധുയുതവനീമണിതം എന്നു തോന്നുന്നു മധുദരപികരഞ്ജിതം
മധുരമധുരാധരം മധു മമ നല്കിവേഗാൽ
മധുസഖശരഭവ വിധുരതകളകയി
വിധുസദൃശവദനവിധുത കദനഭോ!
ഈ കവിയുടെ ഭദ്രകാളിമാഹാത്മ്യം മൂന്നു ദിവസത്തെ കഥകളും മഹിഷമൎദ്ദനവും പ്രൗഢമായിട്ടുണ്ടു്.
ഭൈരവി–ചെമ്പട:
ശില്പമിതുകണ്ടിടത്തോളമുൾപ്പൂവിലെനി-
ക്കല്പമല്ലുദിക്കുന്നു മോദം
ധിക്കൃതശക്രപുരോത്തമമിപ്പുര-
മത്രരചിച്ച നിനക്കിഹ സമ്പ്രതി
സൽകൃതിയുക്തമതിന്നു തരുന്നഹ-
മുൾക്കുതൂഹലേന വന്നു വാങ്ങുക
കരുപതേ രചിതേത്രമേ! ഹൃദു-
ദാരമതേ! രമതേ!
എരിക്കിലക്കാമോദരി—അടന്ത:
മമ മൊഴിയിതു കേട്ടാലും
മലയാദ്രിസമനായ കൊലയാനക്കഴുത്തേറി
ബലവാൻ വാസവൻ വജ്റമിളക്കിക്കൊണ്ടടുത്തപ്പോൾ
മടിക്കാതെ ഭവാനെത്തിപ്പിടിച്ചൈരാവതക്കൊമ്പി-
ങ്ങെടുത്തിന്ദ്രനതുകൊണ്ടു കൊടുത്തോടിച്ചയച്ചില്ലേ
പ്പലവട്ടം വിറപ്പിച്ചിട്ടുലകെല്ലാം വശത്താക്കി
തളരാതെ തെളിവോടു മരുവുന്ന ഭവാനെന്റെ
വരനായിട്ടിരിപ്പതിൽ വരമെന്തുള്ളൊരു ഭാഗ്യം.
പുറനീരു—ചെമ്പട:
പരിണതിയിലുളവാകിയ നിന്നുടെ
തിരുവടിയുഗമടിയങ്ങൾ തൊഴുന്നിഹ
ഭദ്രേ! ജയജയ! ഭൈരവി ജയജയ!
ബാലസുധാംശു വിരാജിത ജടയും
ഫാലതലോജ്ജ്വല നയനവുമെന്നും
കാലേ കരളിലുദിക്കാകേണം
കരധൃതശൂലകപാലം നാന്തക
സുരരിപുദാരുക ശീൎഷമിതെല്ലാം
കരുണാ ജലധേ! തോന്നാകേണം.
കരിവരവിലസിത കുണ്ഡലയുഗവും
ഗിരിശിഖരോന്നത ഘനകുചഭരവും
ഗിരിശതനൂജേ ഹൃദികരുതുന്നിഹ
നരവരബഹുളശിരസ്സുകൾ കോൎത്ത ൊരു
വരമാല്യംകൊണ്ടുദിത വിലാസം
തിരുമാറിടവും തോന്നുക നിയതം.
കരിവരചൎമ്മാവൃതകടിതടവും
തരിയോടുന്ന ചിലമ്പുകളോടും
ചരണാംബുജവും തോന്നുക ഹൃദി മമ
കൊടിയഭുജംഗമ ഭൂഷണബഹുളം
വടിവിയലും വപുരഞ്ജനശോഭം
മുടിമുതലടിവരെയും ഹൃദി തോന്നുക
ഭദ്രേ! ജയജയ! ഭൈരവി ജയജയ!
വിസൃത്വരസുഗന്ധിഭിഃ കുസുമസഞ്ചയൈരഞ്ചിതേ
സമേത്യമതിമോഹനേ ശതമഖസ്സ്വയം നന്ദനേ
ജഗാദനികടസ്ഥിതാം മുദിതമാനസാം പ്രേയസീം.
പ്രിയസഖി! വരിക സുശീലേ! ബാലേ
നിയതനിരാകൃത മുകുരകപോലേ
തവ ഹസിതാമല രുചിരതപോലേ
ഭവദമലേന്ദു മരീചി വിശാലേ
വരകൃതമാലേ വികച തമാലേ
സുരഭിതമാലേയാനില ലോലേ
ഉപചിത മദന രസയേന സാലേ
ഉപവനകൂലേ സുഹൃദനുകൂലേ
സുമരസ പാന കഷായിത കണ്ഠം
സുമുഖി നദതുധുനാ കളകണ്ഠം
മദന ധനുഗുണ നിനദമഭംഗം
മദിരായതമിഴി ജനയതിഭൃംഗം.
മത്തമയൂരം പശ്യസദാരം
നൃത്യതിചാരുവിരാവമുദാരം
മധുമൊഴി തവ തന്നീടുക മധുരം
മദനരസൈകരസായനമധരം.
ഇദ്ദേഹം മടവൂർ വയക്കൽ ജനിച്ചു. കാവ്യാലങ്കാരങ്ങളും ജ്യോതിഷവും നല്ലപോലെ അഭ്യസിച്ചിരുന്നു കെ. സി. കേശവപിള്ള അവർകളുടെ ഉത്തമമിത്രമായിരുന്നു. ഭക്തിസംവൎദ്ധന ശതകം, പല ഒറ്റശ്ലോകങ്ങൾ, അനേകം ഉപന്യാസങ്ങൾ, വിദ്വാൻ കോയിത്തമ്പുരാന്റെ ജീവചരിത്രം, കാളുവാശാന്റെ ജീവചരിത്രം മുതലായ സൽകൃതികളും ശ്രീവഞ്ചിരാജ്യചരിതം കാവ്യവും മടവൂർ ആശാൻ രചിച്ചിട്ടുണ്ടു്. മലയാംപള്ളിക്കൂടം ഹെഡ്മാസ്റ്റരായിരുന്നു. അടുത്തകാലത്താണു് മരിച്ചതു്.
ഏറനാട്ടു താലൂക്കു് കീഴുമുറി അംശത്തിൽ മലപ്പുറത്തു പാറമഠത്തിൽ 1051 മകരത്തിൽ ജനിച്ചു. ബാല്യത്തിലേതന്നെ കവിത എഴുതിത്തുടങ്ങി. 1. ചന്ദ്രഹാസചരിതം ഓട്ടൻതുള്ളൽ, 2. യയാതിചരിതം ഓട്ടൻതുള്ളൽ, 3. നൃഗമോക്ഷം ഓട്ടൻതുള്ളൽ ഇവ ബാല്യത്തിലെ കൃതികളാകുന്നു. ഇവ കൂടാതെ ചില നാടകങ്ങളും അനേകം ഒറ്റശ്ലോകങ്ങളും രചിച്ചിട്ടുണ്ടു്.
ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ഹെഡ്മാസ്റ്റർ, റിക്രൂട്ടിങ് ആഫീസർ, സ്ക്കൂൾഇൻസ്പെക്ടർ എന്നീ നിലകളിലെല്ലാം പ്രശസ്തമായവിധത്തിൽ രാജ്യസേവനം നടത്തീട്ടു് ചിരകാലം വിശ്രമസുഖം അനുഭവിച്ചശേഷം 1120-ൽ എഴുപത്തിരണ്ടാമത്തെ വയസ്സിൽ മരണംപ്രാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും നല്ലപോലെ പ്രസംഗിക്കുമായിരുന്നു. ഭാഷാപോഷിണി മാസികയുടെ പഴയ ലക്കങ്ങൾ നോക്കിയാൽ അദ്ദേഹത്തിന്റെ ചില കവിതകളും അനേകം ഉപന്യാസങ്ങളും കാണാം. കവിതാവാസനയുടെ അഭാവംകൊണ്ടു് വൃത്തങ്ങൾ ചിലപ്പോൾ ചതുരമായിപ്പോയിരിക്കാം. എന്നാൽ ഗദ്യരചനയിൽ അസാധാരണമായ പാടവം പ്രദൎശിപ്പിക്കയും ഭാഷാസാഹിത്യകാരന്മാരുടെ മുന്നണിയിൽ എത്തുകയും ചെയ്തു. ഭൂപ്രകൃതിശാസ്ത്രം മനസ്സിന്റെ മാനദണ്ഡം കാലന്റെ കൊലയറ മുതലായി പലേ ഗദ്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും പ്രധാന കൃതി ഹൈന്ദവധൎമ്മസുധാകരം എന്ന ബൃഹദ്ഗ്രന്ഥമാകുന്നു. അതിന്റെ ഒരു ഭാഗം മാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളു. വിപുലമായ ഗവേഷണപാടവവും പരധൎമ്മസഹിഷ്ണുതയും വിജ്ഞാനസമ്പത്തും പ്രദൎശിപ്പിക്കുന്ന ആ ഗ്രന്ഥം ഭാഷാസാഹിത്യത്തിനു് ഒരു അമൂല്യസമ്പത്താണു്.
ഞാൻ ബി. ഏ. ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് ഏ. ആർ. തമ്പുരാന്റെ കീഴിൽ അദ്ദേഹം സംസ്കൃതട്യൂട്ടരായിരുന്നു. സംസ്കൃതത്തിൽ എം. ഏ. ബിരുദം നേടിയിട്ടു് ജോലിയിൽ പ്രവേശിച്ച കാലംമുതല്ക്കു് പ്രസ്തുത മഹാപാഠശാലയെ ചിരകാലം പ്രശസ്തമായ രീതിയിൽ സേവിച്ചശേഷം സ്വഗൃഹത്തിൽ ‘മുനിയേ’പ്പോലെ ജീവിച്ചുവന്ന ഈ പണ്ഡിതൻ 1120-ൽ 72-ാംവയസ്സിൽ പരലോകം പ്രാപിച്ചു. മഹാ ബുദ്ധിമാനും, പ്രചണ്ഡപണ്ഡിതനും, അഗാധചിന്തകനും, നല്ല സാഹിത്യനിരൂപകനും, യുക്തിവാദിയും ആയിരുന്നു. ഭാഷയിൽ പറയത്തക്ക ഗ്രന്ഥങ്ങൾ ഒന്നും രചിച്ചിട്ടില്ലെങ്കിലും മദ്രാസു് സൎവകലാശാലയിൽ ചെയ്ത പ്രസംഗങ്ങളെ ചേൎത്തു ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതു വളരെ വിജ്ഞാനപ്രദമാകുന്നു.
ചെറുകഥാപ്രസ്ഥാനത്തിന്റെ ഉൽഘാടകന്മാരുടെ കൂട്ടത്തിൽ ഒരു അത്യുന്നതസ്ഥാനത്തിനു് അർഹനായ ഈ സരസകഥാകൃത്തിനെ അറിയാത്തവരായി ഇപ്പോൾ കേരളത്തിൽ ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ മിത്രമായിരുന്ന ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ നാരായണിക്കുട്ടി മുതലായ നാലുകഥകൾ എഴുതി പ്രസിദ്ധീകരിച്ചെങ്കിലും ഇവയ്ക്കു ചെറുകഥകളുടെ ലക്ഷണമൊന്നുമില്ല. അമ്പാടി നാരായണപ്പുതുവാളിന്റെയും കാരാട്ടു് അച്യുതമേനോന്റെയും സുകുമാരൻ ബി. ഏ.യുടേയും സി. എസു്. ഗോപാലപ്പണിക്കരുടേയും കഥകൾക്കു മാത്രമേ ആ ലക്ഷണങ്ങൾ കുറച്ചെങ്കിലും കാണ്മാനുണ്ടായിരുന്നുള്ളു. ഇന്നു് ഈ ശാഖ പുഷ്കരമായിത്തീർന്നിരിക്കുന്നു എങ്കിലും, സി. എസു്. ഗോപാലപ്പണിക്കർ മുതൽപേർ ഈ വിഷയത്തിൽ ചെയ്തിട്ടുള്ള ഭാഷാസേവനത്തെ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. കഥാരത്നമാലികയിൽചേൎത്തു കാണുന്ന കഥകളെല്ലാം കല്പനാ വൈചിത്ര്യത്തിലും പാത്രസൃഷ്ടി, പരിണാമഗുപ്തി, രസഭാവാദികളുടെ പൗഷ്കല്യം, വൎണ്ണനകളുടെ പരിമിതത്വം മുതലായവയിലും പ്രശംസാർഹമായ നിലയിൽ വൎത്ത ിക്കുന്നു. ചെറുകഥാപ്രസ്ഥാനത്തെ അന്യത്ര വിവരിക്കുന്നതാണു്. അതിനാൽ ഇവിടെ ചുരുക്കുന്നു.
സി. എസു്. ഗോപാലപ്പണിക്കരുടെ കഥാകഥനരീതിയും ഭാഷാശൈലിയും ഉത്തമമായിരിക്കുന്നു. ദ്വാരക, മുതല നായാട്ടു്, മുതലായ കഥകൾ എത്രപ്രാവശ്യം വായിച്ചാലും നമുക്കു് അവയിൽ വിരക്തി തോന്നുകയില്ല; പിന്നെയും വായിക്കണമെന്നേ തോന്നുകയുള്ളു.
സി. എസു്. ഗോപാലപ്പണിക്കരായിരുന്നു ചിറ്റൂർ ഗുരുമഠത്തിന്റെ ഇന്നത്തെ നിലയ്ക്കുള്ള പ്രധാന ഹേതു. ആ മഠത്തിൽ ഇന്നും എഴുത്തച്ഛന്റെ ജന്മദിനം ആഘോഷപൂർവ്വം കൊണ്ടാടിവരുന്നു. 1113-ൽ അദ്ദേഹം പരലോകം പ്രാപിച്ചു.
എറണാകുളത്തു് ചീഫ്കോൎട്ടുവക്കീലായിരുന്നു. ഫലിതഭാഷണചതുരനായിരുന്ന അദ്ദേഹത്തിനെ ഞാൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് പലതവണ ചെന്നു കണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘അമ്മായി പഞ്ചതന്ത്രം’ തുറന്നു നോക്കിപ്പോയാൽ പിന്നെ താഴത്തു വയ്ക്കുന്ന കാൎയ്യം പ്രയാസമാണു്.
നല്ലോരു കല്ലോണ്ടു നാരായണ!’
എന്ന അതിലെ ഈരടികൾ ഇപ്പോൾ പഴമൊഴിപോലെ ആയിട്ടുണ്ടു്. വിരുതൻശങ്കുവും അദ്ദേഹത്തിന്റെ ഒരു വിശിഷ്ടകൃതിയാകുന്നു.
ചെങ്ങന്നൂർ താഴമൺമഠത്തിൽ പ്രഭാകരൻതന്ത്രി മരിച്ചിട്ടു് ഇപ്പോൾ പത്തുപതിനാറുകൊല്ലമായിരിക്കുന്നു. ഷഷ്ടിപൂർത്തികഴിഞ്ഞു് അടുത്തകൊല്ലം മരിച്ചുപോയി. അദ്ദേഹം മഹാപണ്ഡിതനും നല്ല മാന്ത്രികനും ആയിരുന്നതിനാൽ കാശി മുതലായ ദിക്കുകളിൽ പോലും മന്ത്രകൎമ്മങ്ങൾക്കായി പോയിട്ടു് ഒരുലക്ഷത്തിൽപരം രൂപ സമ്പാദിച്ചിരുന്നതായി അറിയുന്നു. അദ്ദേഹം ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപം ഏതാനും വസ്തുക്കൾ വാങ്ങി അവിടെ ഒരു മഠം പണിയിച്ചു താമസിച്ചുവന്നു. പൊതിയിലെ ഒരു ചാക്യാൎസ്ത്ര ീയെയാണു് വിവാഹം കഴിച്ചിരുന്നതു്. അദ്ദേഹം ഹരിണാലയക്ഷേത്രമാഹാത്മ്യ(ഗദ്യ)വും, അഭിമന്യുൽഭവം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. അഭിമന്യുൽഭവത്തിന്റെ ആദ്യശ്ലോകത്തിൽ,
ക്ഷേമദാനന്ദസാന്ദ്ര
ശ്രീമൽ സച്ചിൽ പ്രകാശായിത മഹിത മനോ-
ധ്യാന സമ്പ്രാപ്തകാമഃ
ആമോദം കേരമൃത്സാഹ്വയ നിജവസതി-
വാസുദേവാഭിധാനോ
ദദ്യാൽ സാഹിത്യ രത്നാകരകലശഭവോഽ-
നർഗ്ഗളം മംഗളം തേ.
എന്നു തന്റെ ഗുരുവിനെ ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു. ഒടുവിലത്തെ ശ്ലോകമായ,
പ്രതിക്ഷണമഹോത്സവഃ കലിത നന്ദനാഹ്ളാദകഃ
സ്വഭാവഗുണമണ്ഡലോ മിളിത പാണ്ഡവഃ പൂൎണ്ണസൽ-
പ്രഭാവ വിഭവഃ ശിവം ദിശതു വോച്യുതം സോച്യുതഃ.
എന്ന പദ്യത്തിൽ കാണുന്ന ‘കലിതനന്ദനാഹ്ളാദകഃ എന്ന ഭാഗത്തിൽനിന്നു ഗ്രന്ഥം പൂൎത്ത ിയായതു് 1086 ഇടവം രണ്ടാം തീയതി ആണെന്നു ഗ്രഹിക്കാം.
കവിത വളരെ നന്നായിട്ടുണ്ടു്. ഒരു ഭാഗം ഉദ്ധരിക്കാം.
ഘൃഘ്ടിച്ഛടാടോപജി-
ജ്ജ്വാലാജാലകരാള ലോലരസനാ
ഗാഢാവലിഢേ മുദാ
ഭ്രാമൃത് ഖാണ്ഡവ കാനനാന്തരലസൽ
സത്വൗഘ വൃക്ഷാവലീ-
ന്യക്ഷിണദ്യുതി സംഗതുംഗ ശിഖിനാ-
ദ്യാമാപ ധൂമോദ്ഗമഃ.
ലോകാദി സാലാവൃതേ
നാഗേശോവവനേ നഗേശരുചിരേ
ലീലാ വിഹാരോദരേ
നാനാ ചാരുലതാവലീ സുമസമേ-
താമോദ കാമോദയേ
വാമാമാഹ സമാഹിതോതി മുദിതോ
ദൈതേയ ജാതോമയഃ.
മൃഗമദവിശേഷമാം നഗസമയോധരേ. മൃഗ
ഉരഗപതി തക്ഷകൻ മരുവുമതിവിസ്തരം
പരമുപവനോദരം പുരമിതു മഹത്തരം. മൃഗ
ഫണിവരപുരാംഗനാഗാന പരിമേളിതം
മണിഖചിതമണ്ഡപം ക്ഷണരുചി വിരാചിതം. മൃഗ
കളശിഖികളാടിടും പുളിനമൊടു ചേൎന്നിടും
നളിനവനമേറിടും കുളുൎമയുദിച്ചിടും. മൃഗ
വരകളഭഗാമിനി ഉരഗവരധാമനം
സരസിരുഹ കാമിനി മരുവിടുക നാമിനി. മൃഗ
പൊടിക്കും ഞാനിന്ദ്ര കൊടി മടിക്കില്ലൊട്ടും
പടുത്വമോടെതിർത്തീടിൽ കുടിലമതികടെ പടലമൊടു
കിടകൂടും തവ മോടിവിടുമുടനെ വിടുകില്ലോടിയെന്നാലും
വടിവൊടുടനടി കൂടുമെൻ ശരകൂടകോടികൾകൂടികാഷ്ഠക-
ളെട്ടുമിട്ടുവരട്ടിടും ദൃഢം പടുത്വമുള്ളവർവന്നാൽ തടുക്കാമസ്ത്രം.
വെളിക്കിറങ്ങീട്ടു്.
(1) മിഥുനം, (2) 965, (3) 32,
പാലാർ
ചട്ടമ്പിസ്വാമിതിരുവടികൾ പേജ് 19
കരുവാറ്റ കൃഷ്ണനാശാന്റെ സ്മരണകൾ
മടവൂർ സി. നാരായണപിള്ള
ഏ. ആർ. രാജരാജവർമ്മ.
ചെമ്പകശ്ശേരി.
തെക്കേടത്തു ഭട്ടതിരി.
ജനനം 1048-ലാണെന്നു് അദ്ദേഹത്തിന്റെ വിധവ പറയുന്നു.
വിദ്വാൻ കുറുപ്പിന്റെ മകൻ.