SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Song_of_the_Lark_-_Jules_Breton.png
The Song of the Lark, a painting by Jules Breton (1827–1906).
വ്യ­ത്യ­സ്ത­മാ­യി പ­റ­യു­ന്ന­വ­രു­ടെ കവിത
ഡോ. സജിത കെ. ആർ.

ദ­ളി­തു് ചി­ന്ത­കൻ ഗോപാൽ ഗു­രു­വി­ന്റെ ദളിത് വിമൻ ടോ­ക്ക് ഡി­ഫ­റ­ന്റ­ലി (ഇ. പി. ഡ­ബ്ല്യു 1995 ഒ­ക്ടോ­ബർ) ലേ­ഖ­ന­വും ഇതിനു പ്ര­തി­ക­ര­ണ­മാ­യി ഡോ. ഷർമിള റെഗേ എ­ഴു­തി­യ ‘ദളിത് വിമൻ ടോ­ക്ക് ഡി­ഫ­റ­ന്റ­ലി: എ ക്രി­ട്ടി­ക് ഓഫ് ഡി­ഫ­റൻ­സ് ആന്റ് ടു­വേ­ഡ്സ് എ ദളിത് ഫെ­മി­നി­സ്റ്റ് സ്റ്റാ­ന്റ് പോ­യി­ന്റ് പൊ­സി­ഷൻ’ (Dalit Women Talk Differently. A Critique of ‘Difference’ and Towards a Dalit Feminist. Standpoint Position) (ഇ. പി. ഡ­ബ്ല്യു 1998 ഒ­ക്ടോ­ബർ 31) എന്ന ലേ­ഖ­ന­ത്തിൽ നി­ന്നു­മാ­ണു് ‘ദ­ളി­തു് സ്ത്രീ­ക­ളെ വ്യ­ത്യ­സ്ത­മാ­യി പ­റ­യു­ന്ന­വർ’ എന്ന ത­ല­ക്കെ­ട്ടു­കൊ­ണ്ടു് ഇവിടെ അ­ട­യാ­ള­പ്പെ­ടു­ത്തി­യ­തു്. തൊ­ണ്ണൂ­റു­ക­ളു­ടെ മ­ധ്യ­ത്തോ­ടെ, 1995-ലെ ബീ­ജി­ങ്ങ് ലോക സ്ത്രീ സ­മ്മേ­ള­നാ­ന­ന്ത­രം സ്ത്രീ പ്ര­സ്ഥാ­ന­ങ്ങൾ, സ­വി­ശേ­ഷ­മാ­യി ദളിത് സ്ത്രീ പ്ര­സ്ഥാ­ന­ങ്ങൾ എ­ങ്ങ­നെ­യാ­ണു് സ്വയം വി­ശ­ദീ­ക­ര­ണ­ശേ­ഷി­യു­ള്ള­വ­രാ­യി മാ­റി­യ­തെ­ന്നാ­ണു് ഗോപാൽ ഗു­രു­വി­ന്റെ ലേ­ഖ­ന­ത്തി­ന്റെ അ­ടി­സ്ഥാ­നം. അതിൽ ദ­ളി­തു് സ്ത്രീ­കൾ സ്ത്രീ­യെ­ന്ന പൊ­തു­സം­വർ­ഗ­ത്തിൽ നി­ന്നും ത­ങ്ങ­ളെ വ്യ­ത്യ­സ്ത­രാ­ക്കു­ന്ന നി­ല­പാ­ടു് സ്വീ­ക­രി­ക്കു­ന്ന­തി­നെ­യാ­ണു് ‘ദളിത് വിമൻ ടോ­ക്ക് ഡി­ഫ­റ­ന്റ­ലി’ എ­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ക്കു­ന്ന­തു്. ഫെ­മി­നി­സ്റ്റ് പ്ര­സ്ഥാ­ന­ങ്ങ­ളി­ലെ ബ്രാ­ഹ്മ­ണി­ക മൂ­ല്യ­ങ്ങ­ളും ദ­ളി­തു് പ്ര­സ്ഥാ­ന­ങ്ങ­ളി­ലെ ആ­ണ­ധി­കാ­ര മൂ­ല്യ­ങ്ങ­ളു­മാ­ണു് ദ­ളി­തു് സ്ത്രീ­ക­ളെ സ്വ­ത­ന്ത്ര­മാ­യ സ്വ­യാ­ധി­കാ­ര­ത്തി­ലേ­യ്ക്കു പ്രാ­പ്ത­രാ­ക്കു­ന്ന­തെ­ന്നാ­ണു് ഷർമിള റെഗേ ദളിത് സ്ത്രീ പ­രി­പ്രേ­ക്ഷ്യ­ത്തി­ലൂ­ടെ പ­റ­ഞ്ഞു­റ­പ്പി­ക്കു­ന്ന­തു്. ഇ­തുൾ­ക്കൊ­ണ്ടു­കൊ­ണ്ടാ­ണു് മ­ല­യാ­ള­ത്തി­ലെ ദ­ളി­തു് സ്ത്രീ ക­വി­ത­ക­ളെ പ­ഠി­ക്കു­വാ­നു­ള്ള ഈ ഉ­ദ്യ­മം. ദ­ളി­തു് സാ­ഹി­ത്യ­മാ­യി അ­റി­യ­പ്പെ­ടു­ന്ന­തിൽ മു­ഴു­വ­നും തന്നെ ദ­ളി­തു് പു­രു­ഷ­ന്മാ­രെ­ഴു­തി­യ സാ­ഹി­ത്യ­മാ­ണു്. വ­ള­രെ­ക്കു­റ­ച്ചു സ്ത്രീ­കൾ മാ­ത്ര­മേ ദ­ളി­ത­രിൽ നി­ന്നു സാ­ഹി­ത്യ ലോ­ക­ത്തു പ്ര­ത്യ­ക്ഷ­പ്പെ­ട്ടു തു­ട­ങ്ങി­യി­ട്ടു­ള്ളു. അ­വ­രെ­യെ­ല്ലാം ഒ­രു­മി­ച്ചു ദൃ­ശ്യ­മാ­ക്കു­ന്ന ഒരു കവിതാ സ­മാ­ഹാ­ര­മാ­ണു് ഡോ. എം. ബി. മനോജ് എ­ഡി­റ്റു ചെയ്ത മുദിത (2014). മു­ദി­ത­യി­ലെ എ­ഴു­ത്തു­കാ­രി­ക­ളാ­യ വിജില ചി­റ­പ്പാ­ടും ധന്യ എം. ഡി. യും സതി അ­ങ്ക­മാ­ലി­യും സ്വ­ന്തം സ­മാ­ഹാ­ര­ങ്ങ­ളി­റ­ക്കി­യ­വ­രാ­ണു്. ഇ­വ­രു­ടെ ക­വി­ത­ക­ളും മു­ദി­ത­യി­ലെ ക­വി­ത­ക­ളും മുൻ­നിർ­ത്തി­യാ­ണു് ഈ പഠനം ന­ട­ത്തു­ന്ന­തു്.

ദ­ളി­തു് സ്ത്രീ-​രാഷ്ട്രീയ സ്വ­ത്വം സാ­മൂ­ഹ്യ സ്വ­ത്വം സാ­ഹി­ത്യ സ്വ­ത്വം

പിതൃ അ­ധി­കാ­ര­ഘ­ട­ന­യെ­യും അതിൽ നി­ന്നു ഊർ­ജ്ജ­മെ­ടു­ക്കു­ന്ന മ­റ്റ­ധി­കാ­ര പ്ര­യോ­ഗ­ങ്ങ­ളെ­യു­മാ­ണു് സ്ത്രീ­കൾ സാ­ധാ­ര­ണ­യാ­യി പ്ര­ശ്ന­വ­ത്ക­രി­ക്കു­ന്ന­തു്. അതിൽ മ­താ­ധി­കാ­രം പ്ര­ധാ­ന­മാ­ണു്. സ്ത്രീ­യു­ടെ സാ­മൂ­ഹ്യ പദവി, വി­ദ്യാ­ഭ്യാ­സം, ലൈം­ഗി­ക­ത തു­ട­ങ്ങി വ്യ­ക്തി­പ­ര­മാ­യ കാ­ര്യ­ങ്ങൾ­പോ­ലും മ­ത­ശാ­സ­ന­കൾ­ക്കു വി­ധേ­യ­മാ­യാ­ണു് ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഗാർ­ഹി­ക­വൃ­ത്തി­കൾ­ക്കും ശി­ശു­പ­രി­പാ­ല­ന­ത്തി­നു­മു­ള്ള ആ­ളു­ക­ളാ­യാ­ണു് കു­ടും­ബ­ഘ­ട­ന സ്ത്രീ­ക­ളെ പ­രി­ഗ­ണി­ക്കു­ന്ന­തു്. വൈ­ജ്ഞാ­നി­കാ­വി­ഷ്കാ­ര­ങ്ങ­ളാ­യ സാ­ഹി­ത്യ­ത്തിൽ സ്ത്രീ­കൾ ഇവ ച­രി­ത്ര­പ­ര­മാ­യി ചോ­ദ്യം ചെ­യ്യു­ന്നു. അ­പ്പോൾ സാ­ഹി­ത്യം സൗ­ന്ദ­ര്യാ­ത്മ­ക സ്വ­ത്വ­ത്തെ ഭേ­ദി­ച്ചു­കൊ­ണ്ടു് സാ­മൂ­ഹ്യ സ്വ­ത്വ­മാർ­ജ്ജി­ക്കു­ന്നു. കേവല സൗ­ന്ദ­ര്യ­മ­ല്ല സാ­ഹി­ത്യ­മു­യർ­ത്തേ­ണ്ട­തെ­ന്ന വാദം മു­ന്നോ­ട്ടു വ­ച്ചു് സാ­ഹി­ത്യ കാ­നോ­ന­കൾ സ്ത്രീ­കൾ പു­തു­ക്കി­പ്പ­ണി­തു. പക്ഷേ, അ­പ്പോ­ഴും ഇടം കി­ട്ടാ­ത്ത കാ­ര്യ­ങ്ങൾ ഇ­നി­യു­മു­ണ്ടെ­ന്ന തി­രി­ച്ച­റി­വാ­ണു് സ്ത്രീ­കൾ എന്ന പൊ­തു­സം­ജ്ഞ വി­മർ­ശ­ന വി­ധേ­യ­മാ­ക്കി­യ­തു്. സ്ത്രീ­യെ­ന്നാൽ യൂ­റോ­പ്യൻ സ്ത്രീ­യാ­ണെ­ന്ന പൊ­തു­ബോ­ധ­ത്തെ ക­റു­ത്ത സ്ത്രീ­കൾ ത­കർ­ത്ത­തു­പോ­ലെ ഇ­ന്ത്യൻ സ്ത്രീ­യെ­ന്ന ഒറ്റ ച­രി­ത്ര­ത്തെ ഭേ­ദി­ച്ചാ­ണു് ദ­ളി­തു് സ്ത്രീ പു­റ­ത്തു വ­ന്ന­തു്. ദ­ളി­തു് സ്ത്രീ­യെ­ന്ന പുതിയ പ­രി­ക­ല്പ­ന­യും സം­വർ­ഗ­വും രാ­ഷ്ട്രീ­യ­മാ­യ സ്വ­ത്വ­സ്ഥാ­പ­ന­ത്തിൽ നി­ന്നു രൂ­പ­പ്പെ­ട്ട­താ­ണു്. ഇ­ന്ത്യൻ സ്ത്രീ­യെ­ന്നാൽ ബ്രാ­ഹ്മ­ണി­ക മൂ­ല്യ­ങ്ങൾ പേ­റു­ന്ന­തും, ര­ണ്ടർ­ത്ഥ­ത്തി­ലും—ജാ­തി­കൊ­ണ്ടും നി­റം­കൊ­ണ്ടും— സ­വർ­ണ്ണ­രാ­യ, സ്ത്രീ­ക­ളെ­യാ­ണെ­ന്ന­തും അവരിൽ ദ­ളി­ത­രി­ല്ലെ­ന്നു­മു­ള്ള തി­രി­ച്ച­റി­വും ഈ രാ­ഷ്ട്രീ­യ­ത്തി­ന്റെ നി­ല­പാ­ടാ­ണു്.

ലിം­ഗ­പ­ര­വും ജാ­തി­പ­ര­വു­മാ­യ കീ­ഴാ­ള­ത്തം അ­നു­ഭ­വി­ക്കു­ന്ന­വൾ എന്ന ദ­ളി­തു് സ്ത്രീ നിർ­വ­ച­നം ഏറെ പ്ര­സി­ദ്ധ­മാ­ണു്. ബ്രാ­ഹ്മ­ണി­ക­വും ശ്രേ­ണീ­ബ­ദ്ധ­വു­മാ­യ ജാതി പ­ദ­വി­യും ലിംഗ പ­ദ­വി­യും അ­തി­ന്റെ മർ­ദ്ദ­ങ്ങൾ ഏ­ല്പി­ക്കു­ന്ന­തു് സ്വാ­ഭാ­വി­ക­മാ­യും അ­തി­ന്റെ താ­ഴ്‌­ന്ന ത­ല­ങ്ങ­ളി­ലേ­യ്ക്കാ­ണു്. സാ­മൂ­ഹ്യ പ­ദ­വി­യിൽ ഏറെ താ­ഴെ­യാ­യ­തു കൊ­ണ്ടു് ഇ­തേ­റ്റു വാ­ങ്ങു­ന്ന­തു് ദളിത് സ്ത്രീ­യാ­ണു്. മറ്റു സ്ത്രീ­ക­ളെ അ­പേ­ക്ഷി­ച്ചു തൊ­ഴി­ലു­ക­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടു ജീ­വി­ച്ചി­രു­ന്ന­വർ ദ­ളി­തു് സ്ത്രീ­ക­ളാ­ണു്. പു­രു­ഷ­നൊ­പ്പ­മു­ള്ള ജോലി, തൊഴിൽ രം­ഗ­ത്തെ അ­സ­മ­ത്വ­ങ്ങൾ, ജാതി വി­വേ­ച­നം, ലിം­ഗ­വി­വേ­ച­നം എ­ന്നി­വ­യു­ടെ അ­നു­ഭ­വ­ലോ­കം മറ്റു സ്ത്രീ­ക­ളെ അ­പേ­ക്ഷി­ച്ചു് ദളിത് സ്ത്രീ­ക­ളെ കൂ­ടു­തൽ സാ­മൂ­ഹ്യാ­നു­ഭ­വ­മു­ള്ള­വ­രാ­ക്കി. സ്കൂൾ പ്ര­വേ­ശ­നം, ക­ല്ലു­മാ­ല ബ­ഹി­ഷ്ക­ര­ണം എന്നീ ച­രി­ത്ര­സം­ഭ­വ­ങ്ങ­ളിൽ ദ­ളി­തു് സ്ത്രീ­കൾ പ­ങ്കാ­ളി­ക­ളാ­യി­ട്ടും ച­രി­ത്ര­ത്തിൽ അവരെ രേ­ഖ­പ്പെ­ടു­ത്താ­തെ പോയി. സാമൂഹ്യ-​രാഷ്ട്രീയ സം­ഘ­ട­ന­കൾ ഇ­തേ­പ്പ­റ്റി പാ­ലി­ക്കു­ന്ന മൗ­ന­മാ­ണു് ഇതിനു കാരണം. അ­തു­കൊ­ണ്ടു തന്നെ സ്വ­ന്തം ച­രി­ത്രാ­നു­ഭ­വ­ങ്ങ­ളു­ടെ കർ­തൃ­ത്വ­മാ­ളാൻ അ­വർ­ക്കു സ്വ­ന്തം സം­ഘ­ട­ന­കൾ രൂ­പീ­ക്ക­ണ­മാ­യി­രു­ന്നു. അ­തി­ന­വ­രെ പ്രാ­പ്ത­രാ­ക്കു­ന്ന­തു് അ­വ­രു­ടെ സാ­മൂ­ഹ്യ ഇ­ട­പെ­ട­ലു­ക­ളാ­ണു്. പൊതു സ്ത്രീ­സം­ഘ­ട­ന­കൾ­ക്കു സ­മാ­ന്ത­ര­മാ­യി പ്ര­വർ­ത്തി­ച്ചു പോ­രു­ന്ന ദ­ളി­തു് വിമൻ സൊ­സൈ­റ്റി പോ­ലു­ള്ള സം­ഘ­ട­ന­കൾ സ­മൂ­ഹ­ത്തി­ന്റെ പൊതു പ്ര­ശ്ന­ങ്ങ­ളിൽ സ­ജീ­വ­മാ­യി ഇ­ട­പെ­ടു­മ്പോ­ഴും പൊതു കാ­ഴ്ച­ക­ളിൽ ഇവർ അ­ദൃ­ശ്യ­രാ­ണു്. സജീവ സമര പാ­ര­മ്പ­ര്യ­വും സാ­മൂ­ഹ്യ­ബോ­ധ­വു­മു­ള്ള ദ­ളി­തു് സ്ത്രീ­ക­ളെ­ക്കു­റി­ച്ചു് മു­ഖ്യ­ധാ­രാ സ്ത്രീ പ്ര­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നും നി­ല­വിൽ വ­ള­രെ­യൊ­ന്നും വി­വ­ര­ങ്ങൾ ല­ഭ്യ­മ­ല്ല. എ­ങ്കി­ലും, ദ­ളി­ത­രെ അ­വ­ഗ­ണി­ക്കാ­നാ­വാ­ത്ത വിധം സം­ജാ­ത­മാ­യി­രി­ക്കു­ന്ന ദ­ളി­തു് വൈ­ജ്ഞാ­നി­ക­ത­യു­ടെ രാ­ഷ്ട്രീ­യം മു­ഖ്യ­ധാ­ര­യു­ടെ വ­ക്താ­ക്കൾ­ക്കു് ചില നി­ല­പാ­ടു പു­തു­ക്ക­ലു­കൾ ന­ട­ത്തേ­ണ്ട­താ­യി വ­ന്നി­ട്ടു­ണ്ടു്. അ­തി­ലേ­റ്റ­വും ഗു­ണാ­ത്മ­ക­മാ­യ പു­തു­ക്ക­ലാ­ണു് സി. എസ്. ച­ന്ദ്രി­ക­യു­ടെ ‘കേ­ര­ള­ത്തി­ന്റെ സ്ത്രീ ച­രി­ത്ര­ങ്ങൾ സ്ത്രീ­മു­ന്നേ­റ്റ­ങ്ങൾ’ (2016) എന്ന പു­സ്ത­ക­ത്തി­ലൂ­ടെ സം­ഭ­വി­ച്ച­തു്. 1998-ൽ പു­റ­ത്തി­റ­ങ്ങി­യ ‘കേ­ര­ള­ത്തി­ലെ സ്ത്രീ മു­ന്നേ­റ്റ­ങ്ങ­ളു­ടെ ച­രി­ത്രം’ എന്ന പു­സ്ത­ക­ത്തി­ന്റെ പ­രി­ഷ്ക­രി­ച്ച പ­തി­പ്പു് ദ­ളി­തു് സ്ത്രീ­സ­മ­ര ച­രി­ത്ര­ത്തിൽ നി­ന്നാ­രം­ഭി­ച്ച­തു് ഏ­റ്റ­വും നല്ല ഉ­ദാ­ഹ­ര­ണ­മാ­ണു്. ഇ­ങ്ങ­നെ മു­ഖ്യ­ധാ­ര­യെ സ്വയം ജ­നാ­ധി­പ­ത്യ­വ­ത്ക­രി­ക്കു­വാൻ പ്രാ­പ്ത­മാ­ക്കി­യ­തു് ദ­ളി­തു് രാ­ഷ്ട്രീ­യ­മാ­ണെ­ന്നു കാണാം.

1999-ൽ കവി ആ­റ്റൂർ ര­വി­വർ­മ സ­മാ­ഹ­രി­ച്ചി­റ­ക്കി­യ പു­തു­മൊ­ഴി വഴികൾ എന്ന കവിതാ സ­മാ­ഹാ­ര­ത്തിൽ ദ­ളി­തു് ക­വി­ത­യു­ടെ പ്രാ­തി­നി­ധ്യം ഇ­ല്ലെ­ന്നു­ള്ള­തു് വളരെ സ്വാ­ഭാ­വി­ക­മാ­യി മാ­ത്ര­മേ കാ­ണാ­നാ­വൂ. കാരണം ദ­ളി­തു് ക­വി­ത­കൾ അ­ക്കാ­ല­ത്തു് അ­ദൃ­ശ്യ­മാ­യി­രു­ന്നു. മു­ഖ്യ­ധാ­ര­യി­ലൊ­ന്നും ഇ­ടം­കി­ട്ടാ­തെ പ്രാ­ദേ­ശി­ക­മാ­യ ചെ­റു­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലും മ­റ്റു­മാ­ണു് ദ­ളി­തു് ക­വി­ത­കൾ പു­റ­ത്തു വ­ന്നി­രു­ന്ന­തു്. 1997-ൽ ഭാ­ഷാ­പോ­ഷി­ണി­യു­ടെ ദ­ളി­തു് പ­തി­പ്പിൽ 90-കളിൽ സ­ജീ­വ­മാ­കാൻ തു­ട­ങ്ങി­യി­രു­ന്ന ദ­ളി­തു് ചി­ന്ത­കൾ, സാ­ഹി­ത്യം എ­ന്നി­വ ഉൾ­പ്പെ­ടു­ത്തി­യി­രു­ന്നു. എം. ബി. മ­നോ­ജി­ന്റെ ‘പാറകൾ’ എന്ന കവിത അ­ച്ച­ടി­ച്ചു വ­ന്ന­തും അ­തി­ലാ­യി­രു­ന്നു. ശ­ക്ത­മാ­യ ദ­ളി­തു് രാ­ഷ്ട്രീ­യം പു­ലർ­ത്തു­ന്ന ആ കവിത ഏ­താ­യാ­ലും മ­നോ­ജി­ന്റെ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­ന്ന ആദ്യ ക­വി­ത­യു­മാ­യി­രു­ന്നി­ല്ല. ഇ­ങ്ങ­നെ ചി­ത­റി­യും മ­റ­ഞ്ഞും കി­ട­ന്നി­രു­ന്ന ദ­ളി­തു് ചി­ന്ത­ക­ളും പു­തു­മൊ­ഴി വ­ഴി­ക­ളും ഒരേ സമയം പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­മ്പോൾ മലയാള ഭാ­വു­ക­ത്വ­ത്തെ പു­തു­ക്കി­പ്പ­ണി­യാൻ പോ­കു­ന്ന ദളിത് ചി­ന്ത­ക­ളെ ആ­റ്റൂർ ക­ണ്ടി­ല്ല എ­ന്ന­തു് സ്വാ­ഭാ­വി­കം മാ­ത്രം. കാരണം, മ­ല­യാ­ള­ത്തി­ന്റെ സാ­ഹി­ത്യ കാ­നോ­ന­കൾ അ­ത്ത­രം ചി­ന്ത­ക­ളി­ലേ­യ്ക്കു് സ­ഞ്ച­രി­ച്ചി­ട്ടി­ല്ലാ­യി­രു­ന്നു. പി­ന്നീ­ടു് എം. ബി. മ­നോ­ജി­ന്റെ നി­ര­വ­ധി ക­വി­ത­കൾ, പ­ഠ­ന­ങ്ങൾ, മനോജ് എ­ഡി­റ്റു ചെ­യ്തി­റ­ക്കി­യ ദ­ളി­തു് സ്ത്രീ കവിതാ സ­മാ­ഹ­രം ‘മുദിത’ എ­ന്നി­വ­യും പു­റ­ത്തി­റ­ങ്ങി. ഭാ­ഷാ­പോ­ഷി­ണി­യു­ടെ ദ­ളി­തു് പ­തി­പ്പിൽ­ത്ത­ന്നെ സണ്ണി എം. ക­പി­ക്കാ­ടി­ന്റെ ‘മലയാള സാ­ഹി­ത്യ­ത്തി­ലെ ദ­ളി­തു് സാ­ന്നി­ദ്ധ്യം’ എന്ന പ­ഠ­ന­വും ഉ­ണ്ടാ­യി­രു­ന്നു. അ­ന്നു് മു­ഖ്യ­ധാ­ര­യ്ക്കു് തീരെ അ­പ­രി­ചി­ത­നാ­യി­രു­ന്ന സണ്ണി ഇ­ന്നു് കേ­ര­ള­ത്തിൽ ദ­ളി­തു് വൈ­ജ്ഞാ­നി­ക­ത സ്ഥാ­പി­ച്ചെ­ടു­ത്ത ചി­ന്ത­ക­നാ­ണു്. സ­ണ്ണി­യെ ഒ­ഴി­വാ­ക്കി ഒരു ജ­നാ­ധി­പ­ത്യ സം­വാ­ദ­വും കേ­ര­ള­ത്തിൽ ന­ട­ക്കാ­നാ­വാ­ത്ത­വ­ണ്ണം ഇന്നു ദ­ളി­തു് രാ­ഷ്ട്രീ­യം അ­തി­ന്റെ ഇടം ഉ­റ­പ്പി­ച്ചു ക­ഴി­ഞ്ഞു. അ­ന്നു് അ­തി­ലെ­ഴു­തി­യ പി. എസ്. സു­രേ­ഷ് (ദ­ളി­തു് പേരും പൊ­രു­ളും) ഒഴികെ ബാ­ക്കി­യെ­ല്ലാ­വ­രും സ­ജീ­വ­മാ­യി ദ­ളി­തു് രാ­ഷ്ട്രീ­യ­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യി­ത്ത­ന്നെ നിൽ­ക്കു­ന്നു.

ആ ഭാ­ഷാ­പോ­ഷി­ണി­പ്പ­തി­പ്പി­ലെ വ­ലി­യൊ­ര­ഭാ­വം ദ­ളി­തു് സ്ത്രീ­ക­ളു­ടെ ദൃ­ശ്യ­ത­യാ­യി­രു­ന്നു. ദ­ളി­തു് സാ­ഹി­ത്യ­പ്പ­തി­പ്പു് ഒ­രർ­ത്ഥ­ത്തിൽ ദ­ളി­തു് പുരുഷ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പ­തി­പ്പാ­യി­രു­ന്നു എന്നു ചു­രു­ക്കം. മ­ല­യാ­ള­ത്തിൽ ദ­ളി­തു് സ്ത്രീ­യെ­ഴു­തി­യ ക­വി­ത­ക­ളോ കഥകളോ വരാൻ പി­ന്നെ­യും കാ­ല­മെ­ടു­ത്തു. മു­ന്നേ സ­ജ്ജ­രാ­യ ദ­ളി­തു് പു­രു­ഷ­ന്മാർ പി­ന്നീ­ടു് ഇ­വർ­ക്കു­ള്ള വഴികൾ ഒ­രു­ക്കു­ക­യാ­യി­രു­ന്നു എന്നു വേ­ണ­മെ­ങ്കിൽ പറയാം. പക്ഷേ, പി­ന്നീ­ട­ങ്ങോ­ട്ടു­ള്ള ദ­ളി­തു് സ്ത്രീ ഇ­ട­പെ­ട­ലു­കൾ ദ­ളി­തു് ആ­ണ­ധി­കാ­ര­ത്തെ വി­മർ­ശി­ക്കു­ന്ന ത­ല­ത്തി­ലേ­യ്ക്കു വ­ളർ­ന്നു.

ദ­ളി­തു് സാ­ഹി­ത്യ­ത്തി­ന്റെ പു­രു­ഷ­മു­ഖം

ദ­ളി­തു് ചി­ന്ത­കൾ ‘ദളിതൻ’ എന്ന സം­വർ­ഗ­മാ­ണു് പ­രി­ഗ­ണ­ന­യ്ക്കെ­ടു­ത്ത­തു്. അതു കൊ­ണ്ടു­ത­ന്നെ ദ­ളി­ത­രു­ടെ പ്ര­ശ്ന­ങ്ങൾ ഐ­ക്യ­പ്പെ­ട്ട­തു് ദ­ളി­തു് പു­രു­ഷ­പ്ര­ശ്ന­ങ്ങ­ളോ­ടാ­യി­രു­ന്നു. മ­നു­ഷ്യ­വർ­ഗ­മെ­ന്നാൽ പു­രു­ഷ­നാ­ണെ­ന്നും മ­നു­ഷ്യ­രെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന പ്ര­ശ്ന­ങ്ങൾ പു­ല്ലിം­ഗം ഏ­ക­വ­ച­ന­ത്തി­ലാ­ണു പ്ര­യോ­ഗി­ക്കേ­ണ്ട­തെ­ന്നും ഉള്ള ഒരു പൊ­തു­ബോ­ധ­മാ­ണു് ന­മ്മു­ടെ ഭാ­ഷാ­പ്ര­യോ­ഗ­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. മ­നു­ഷ്യൻ അ­വ­ന്റെ, ഒരുവൻ, ഒ­രു­വ­നോ­ടു്, ഒരാൾ അ­വ­ന്റെ തു­ട­ങ്ങി­യ പ്ര­യോ­ഗ­രീ­തി­കൾ ഉ­ണ്ടാ­കു­ന്ന­തു് അ­ങ്ങ­നെ­യാ­ണു്. അ­തു­പോ­ലെ ത­ന്നെ­യാ­ണു് ദ­ളി­തു് എ­ന്നാൽ ദ­ളി­തു് പു­രു­ഷ­നാ­ണെ­ന്ന പൊ­തു­ബോ­ധം. ദ­ളി­തു് പ്ര­ശ്ന­ങ്ങൾ ആ­ഖ്യാ­നം ചെ­യ്യു­മ്പോൾ ‘ദളിതൻ,’ ’അ­വ­ന്റെ’ എ­ന്നാ­ണു് പ്ര­യോ­ഗം. ക­വി­യൂർ മുരളി എ­ഴു­തി­യ ‘ദ­ലി­തു് സാ­ഹി­ത്യം’ (2001) എന്ന സാ­ഹി­ത്യ ച­രി­ത്ര ഗ്ര­ന്ഥ­ത്തിൽ ര­ണ്ടാം അ­ധ്യാ­യ­മാ­യ ‘ദ­ലി­തു് സാ­ഹി­ത്യ­ത്തി­ന്റെ മുഖം’ ഇ­ങ്ങ­നെ ആ­രം­ഭി­ക്കു­ന്നു: ദ­ലി­തു് സാ­ഹി­ത്യ­കാ­രൻ ക­റു­ത്ത­വ­നാ­കാം; പി­ഗ്മി­യാ­കാം, വെ­ളു­ത്ത­വ­നാ­കാം. എ­ന്നാൽ ദ­ളി­തു് സാ­ഹി­ത്യ­ത്തി­ന്റെ നിറം അ­തൊ­ന്നു­മ­ല്ല. ദ­ലി­തു് സാ­ഹി­ത്യം ചു­വ­ന്ന­താ­ണു്; അ­തി­ന്റെ മുഖം രൗ­ദ്ര­മാ­ണു് (പുറം. 36). മൂ­ന്നാം അ­ധ്യാ­യം, ദ­ലി­തു് സാ­ഹി­ത്യ­കാ­രൻ എ­ന്നാ­ണു്. അ­തി­ലെ­ത്ത­ന്നെ ര­ണ്ടാം ഭാഗം ദ­ലി­ത­ന്റെ മ­ന­ശാ­സ്ത്രം (പുറം 56) എ­ന്നും പു­ല്ലിം­ഗം ഏ­ക­വ­ച­ന­മാ­യി രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു കാണാം. ദ­ളി­തു് ബോ­ധ­ത്തി­ന്റെ വിശാല കാ­ഴ്ച­കൾ അ­വ­ത­രി­പ്പി­ക്കു­മ്പോ­ഴും ലിം­ഗ­പ­ര­മാ­യു­ള്ള ഏ­കീ­ക­ര­ണം സ്പ­ഷ്ട­മാ­ണു്. ദ­ളി­തു് പ­ഠ­ന­ങ്ങൾ സ­ജീ­വ­മാ­കു­ന്ന വർ­ത്ത­മാ­ന­കാ­ല­ത്തു് മ­ല­യാ­ള­ത്തിൽ ഏ­റ്റ­വും അധികം ഉ­ദ്ധ­രി­ക്ക­പ്പെ­ടാ­റു­ള്ള അ­ടി­സ്ഥാ­ന ഗ്ര­ന്ഥ­ങ്ങ­ളിൽ ഒ­ന്നാ­ണി­തു്. സ്ത്രീ­ക­ളെ അ­ഭി­സം­ബോ­ധ­ന ചെ­യ്യാ­ത്ത ദളിതൻ എന്ന പു­ല്ലിം­ഗം ഏകവചന പ്ര­യോ­ഗം അ­തു­കൊ­ണ്ടു തന്നെ ദളിതർ എന്ന അലിംഗ വാ­ചി­യാ­യ ബ­ഹു­വ­ച­ന രൂ­പ­ത്തിൽ ഇനി പ്ര­യോ­ഗി­ക്കേ­ണ്ട­തു­ണ്ടു്.

ദ­ളി­തു് സാ­ഹി­ത്യ­ത്തി­ന്റേ­തു് പുരുഷ മു­ഖ­മാ­ണെ­ന്ന പ്ര­സ്താ­വ­ന കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്ന­തു് ഭാഷാ പ്ര­യോ­ഗ ത­ല­ത്തി­ലു­ള്ള സ്ത്രീ അഭാവം മാ­ത്ര­മ­ല്ല, പി­തൃ­ഘ­ട­ന­യു­ടെ മൂ­ല്യ­ങ്ങ­ളാ­ണു് ഇവ പ്ര­ക­ടി­പ്പി­ക്കു­ന്ന­തു് എന്ന അർ­ത്ഥ­ത്തി­ലും കൂ­ടി­യാ­ണു്. പൊ­തു­ഘ­ട­ന­യിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി ദ­ളി­ത­രി­ലു­ള്ള സ­മ­ഭാ­വ­ന വി­മർ­ശ­നാ­ത്മ­ക­മാ­ക്കി­യാ­ണു് സ്ത്രീ­യാ­ഖ്യാ­ന­ങ്ങൾ വെ­ളി­പ്പെ­ടു­ന്ന­തു്. അ­തു­കൊ­ണ്ടു­ത­ന്നെ ബാ­ഹ്യ­വും ആ­ഭ്യ­ന്ത­ര­വു­മാ­യ ആൺ­മൂ­ല്യ­ങ്ങ­ളോ­ടു് ദളിത് സ്ത്രീ ഒരേ സമയം സം­വാ­ദ­ത്തി­ലേർ­പ്പെ­ടു­ന്നു.

വ്യ­ത്യ­സ്ത­ത­യും ദളിത് സ്ത്രീ­യും

പു­രു­ഷ­ന്മാ­രിൽ നി­ന്നു­ള്ള സാ­മൂ­ഹി­ക­വും ലിം­ഗ­പ­ര­വു­മാ­യ വ്യ­ത്യ­സ്ത­ത­യാ­ണു് സ്ത്രീ പ്ര­വർ­ത്ത­ക­രും ആ­ദ്യ­കാ­ല­ത്തു് ഫെ­മി­നി­സ്റ്റ് നി­ല­പാ­ടി­ലൂ­ടെ ഉ­റ­പ്പി­ച്ച­തു്. പി­ന്നീ­ടു് ഓരോ രാ­ജ്യ­ങ്ങ­ളി­ലും വി­ക­സി­ച്ചു­വ­ന്ന ഫെ­മി­നി­സ്റ്റ് പ്ര­സ്ഥാ­ന­ങ്ങൾ എ­ങ്ങ­നെ സ­വി­ശേ­ഷ­മാ­യി വേ­റി­ടു­ന്നു എന്ന ശ്ര­ദ്ധ­യും ഇ­ക്കൂ­ട്ട­ത്തിൽ ക­ട­ന്നു വന്നു. വ്യ­ത്യ­സ്ത­മാ­ക­ലി­നെ ജെ. ദേവിക ഇ­ങ്ങ­നെ ക്രോ­ഡീ­ക­രി­ക്കു­ന്നു: പു­രു­ഷ­ത്വ­ത്തെ ആ­ധാ­ര­മാ­ക്കാ­തെ സ്ത്രീ­ത്വ­ത്തെ നിർ­വ­ചി­ക്കാൻ സാ­ധ്യ­മ­ല്ലെ­ന്നു വ­രു­ന്ന­തു് ലിം­ഗ­കേ­ന്ദ്രി­ത വാ­ദ­ത്തി­ന്റെ പ്ര­വർ­ത്ത­നം മൂ­ല­മാ­ണെ­ന്നു് പല ഫ്ര­ഞ്ചു സ്ത്രീ­വാ­ദ­ങ്ങ­ളും അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. പുരുഷൻ-​സ്ത്രീ എന്ന ദ്വ­ന്ദ­ത്തെ പൂർ­ണ്ണ­മാ­യും മ­റി­ക­ട­ന്നു കൊ­ണ്ടു് സ്ത്രൈ­ണ­ത­യെ ശുദ്ധ വ്യ­ത്യ­സ്ത­ത­യാ­യി സ­ങ്ക­ല്പി­ക്കാ­നു­ള്ള ശ്ര­മ­ങ്ങൾ ഫ്ര­ഞ്ചു സ്ത്രീ­വാ­ദ­ത്തിൽ സ­ജീ­വ­മാ­ണു് (2000 പുറം 33). ഇ­ങ്ങ­നെ നാ­ടു­കൾ­തോ­റും വ്യ­ത്യ­സ്ത­മാർ­ന്ന സ്ത്രീ­വാ­ദ­ങ്ങ­ളിൽ­നി­ന്നും ക­റു­ത്ത സ്ത്രീ­ക­ളു­ടെ വേർ­പെ­ടൽ സ്ത്രീ പ്ര­ശ്ന­ങ്ങ­ളു­ടെ കൂ­ടു­തൽ സൂ­ക്ഷ്മ­മാ­യ ഇ­ട­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്നു.

എല്ലാ സ്ത്രീ­ക­ളും ഉൾ­പ്പെ­ടു­ന്നു എ­ന്ന­വ­കാ­ശ­പ്പെ­ട്ട സ്ത്രീ­വാ­ദ പ്ര­സ്ഥാ­ന­ത്തി­ന്റെ അ­വ്യാ­പ്തി­യെ­പ്പ­റ്റി ആ­ക്ഷേ­പ­മു­ന്ന­യി­ച്ച­തു് ക­റു­ത്ത വർഗ സ്ത്രീ പ്ര­വർ­ത്ത­ക­രാ­ണു്. വെ­ളു­ത്ത യൂ­റോ­പ്യൻ സ്ത്രീ­ക­ളെ മാ­ത്ര­മാ­ണു് അ­തുൾ­ക്കൊ­ള്ളു­ന്ന­തെ­ന്നും ക­റു­ത്ത­വ­രോ മൂ­ന്നാം ലോ­ക­ക്കാ­രോ അ­തിൽ­പ്പെ­ടു­ന്നി­ല്ലെ­ന്നും അവർ കൂ­ട്ടി­ച്ചേർ­ത്തു. ടോണി മോ­റി­സൻ, മായാ ഏ­ഞ്ച­ലോ എ­ന്നി­വ­രു­ടെ എ­ഴു­ത്തു­കൾ സ്ത്രീ­യ­നു­ഭ­വ­ങ്ങൾ­ക്കു് വർ­ഗ­പ്രാ­തി­നി­ധ്യം കൂ­ടി­യു­ണ്ടെ­ന്നു­റ­പ്പാ­ക്കു­ന്ന­വ­യാ­യി­രു­ന്നു. സ്ത്രീ­യെ­ന്ന അ­ടി­സ്ഥാ­ന­പ്ര­ശ്ന­ത്തെ അ­ഭി­മു­ഖീ­ക­രി­ക്കു­മ്പോൾ­ത്ത­ന്നെ വർ­ണ്ണ­വി­വേ­ച­നം എന്ന അ­നു­ഭ­വം ത­ങ്ങ­ളെ വ്യ­ത്യ­സ്ത­രാ­ക്കു­ന്നു എന്ന നി­ല­പാ­ടു് ത­ങ്ങ­ളു­ടെ­ത്ത­ന്നെ ഭാ­ഷ­കൊ­ണ്ടു് ക­റു­ത്ത സ്ത്രീ പ്ര­വർ­ത്ത­കർ അ­ട­യാ­ള­പ്പെ­ടു­ത്തി. തെ­ക്കേ അ­മേ­രി­ക്ക­യി­ലെ ഒരു പ്ര­ദേ­ശ­ത്തെ ക­റു­ത്ത വം­ശ­ജ­രാ­യ സ്ത്രീ­കൾ ത­ങ്ങ­ളു­ടെ കു­ഞ്ഞു­പെൺ­മ­ക്കൾ വലിയ സ്ത്രീ­ക­ളെ അ­നു­ക­രി­ക്കു­മ്പോൾ അ­വ­രോ­ടു് നീ­യെ­ന്താ വു­മ­നി­ഷ് ആ­കു­ന്ന­തെ­ന്നു ചോ­ദി­ക്കു­ന്ന രീതി ഉ­പ­യോ­ഗി­ച്ചു­കൊ­ണ്ടാ­ണു് ആ­ലീ­സു് വാ­ക്കർ ഫെ­മി­നി­സം എ­ന്ന­തി­നു­പ­ക­രം അ­നു­ഭ­വ­ങ്ങ­ളു­ടെ വ്യ­ത്യ­സ്ത­ത­യ്ക്കു് പേ­രി­ട്ടു­വി­ളി­ക്കാൻ ‘വു­മ­നി­സം’ എന്ന പ്ര­യോ­ഗം മു­ന്നോ­ട്ടു വ­യ്ക്കു­ന്ന­തു്.

ഇതിനു സ­മാ­ന­മാ­യ രേ­ഖ­പ്പെ­ടു­ത്ത­ലു­മാ­യാ­ണു് ഇ­ന്ത്യൻ സ്ത്രീ­യിൽ നി­ന്നു ദ­ളി­തു് സ്ത്രീ വേർ­പെ­ടു­ന്ന­തു്. ജാ­തി­ഘ­ട­ന­യാൽ ത­കർ­ക്ക­പ്പെ­ട്ട­വ­രി­ലെ സ്ത്രീ­യാ­ണു് ദ­ളി­തു് സ്ത്രീ. സ്ത്രീ സാ­ഹി­ത്യ­വും ദളിത് സാ­ഹി­ത്യ­വും സ്ഥാ­പി­ക്ക­പ്പെ­ട്ട­തി­നു ശേ­ഷ­മാ­ണു് ദളിത് സ്ത്രീ­കൾ രചന ആ­രം­ഭി­ച്ച­തു്. അ­തു­കൊ­ണ്ടു തന്നെ ഒരേ സമയം സ്ത്രീ ര­ച­ന­ക­ളോ­ടും ദ­ളി­തു് ര­ച­ന­ക­ളോ­ടും രാ­ഷ്ട്രീ­യൈ­ക്യം പു­ലർ­ത്തു­മ്പോ­ഴും സ്വ­ത്വ­പ­ര­മാ­യി അ­വ­രു­ടെ ര­ച­ന­ക­ളിൽ നി­ന്നും ത­ങ്ങ­ളെ വേർ­തി­രി­ച്ചു കാ­ണി­ക്കാൻ അ­വർ­ക്കാ­യി. സ­മൂ­ഹ­ത്തി­ന്റെ അ­വ­ഗ­ണി­ത ഇ­ട­ങ്ങ­ളി­ലേ­യ്ക്കു് ശ്ര­ദ്ധ ക്ഷ­ണി­ക്കു­ക­യാ­ണു് ഈ മൂ­ന്നു രചനാ രീ­തി­ക­ളു­ടെ­യും രാ­ഷ്ട്രീ­യം. ഇവയും ഉൾ­ക്കൊ­ള്ളാൻ സാ­ഹി­ത്യ ക്ഷേ­ത്ര­ങ്ങൾ[1] പ­രു­വ­പ്പെ­ട്ട­താ­ണു് സാ­ഹി­ത്യ കാ­നോ­ന­ക­ളു­ടെ അ­ഴി­ച്ചു­പ­ണി സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തു്.

ദ­ളി­തു് സ്ത്രീ­ക­ളിൽ ച­രി­ത്ര­പ­ര­മാ­യി ഉൾ­പ്പെ­ടു­ക­യും ആ­ത്മീ­യ­മാ­യി വേർ­പെ­ടു­ക­യും ചെ­യ്യു­ന്ന­വ­രാ­ണു് ദ­ളി­തു് ക്രൈ­സ്ത­വ­രി­ലെ സ്ത്രീ­കൾ. അവർ സഭാ വി­വേ­ച­ന­ത്തി­ന്റെ­യും കൂടി അ­നു­ഭ­വ­സ്ഥ­രാ­ണു്. ഹൈ­ന്ദ­വ­ത­യു­ടെ ഭാ­ഗ­മാ­യി നിൽ­ക്കു­ന്ന ദ­ളി­ത­രിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യു­ള്ള അനുഭവ ലോ­ക­മാ­ണു് അ­വ­രു­ടേ­തു്. അ­വ­രു­ടെ എ­ഴു­ത്തു­ക­ളും ഭാ­വി­യിൽ ഇതോടു കൂ­ടു­ക­യോ വേർ­പെ­ടു­ക­യോ ചെ­യ്യും.

സാ­ഹി­ത്യ കാ­നോ­ന­ക­ളും സ്ത്രീ­ക­ളും ദ­ളി­ത­രും

ഗിരിജ പി. പാ­തേ­ക്ക­ര­യു­ടെ പെൺ­പി­റ­വി എന്ന ക­വി­ത­യിൽ,

ഞാ­നി­പ്പോൾ­പി­റ­ന്ന­തേ­യു­ള്ളൂ

പ­റ­ഞ്ഞു­തു­ട­ങ്ങി­യ­തേ­യു­ള്ളൂ

ന­ട­ന്നു­പ­ഠി­ക്കു­ന്ന­തേ­യു­ള്ളൂ

ഇനി ഊഴം എ­ന്റേ­താ­ണു്.

എന്ന വരികൾ ക­വി­ത­യെ സാ­ഹി­ത്യ ഘ­ട­ന­യു­ടെ­യും സാ­മൂ­ഹ്യ ഘ­ട­ന­യു­ടെ­യും വി­ശ­ദീ­ക­ര­ണ­മാ­ക്കി മാ­റ്റു­ന്നു. സ്വയം ദൃ­ശ്യ­വ­ത്ക­രി­ക്കാ­നു­ള്ള കർ­തൃ­ത്വം സ്ഥാ­പി­ക്കു­ക­യാ­ണു് ഈ വരികൾ. പ­റ­യു­ന്ന­തെ­ന്തു് എ­ന്നു­ള്ള­തും ശ്ര­ദ്ധേ­യ­മാ­ണു്. മാ­ത്ര­മ­ല്ല, ച­രി­ത്ര­ത്തിൽ സ്വയം സ്ഥാ­പി­ക്കാ­നു­ള്ള സ്ത്രീ­ക­ളു­ടെ കാ­ല­ങ്ങ­ളോ­ളം നീണ്ട ശ്ര­മ­ങ്ങൾ ഉ­ള്ള­ട­ക്കി­യാ­ണു് ‘പെൺ­പി­റ­വി’ക്കു് ഇത്ര ഉറച്ച ശബ്ദം കൈ­വ­രി­ക്കാ­നാ­യ­തു്.

സ്ത്രീ­കൾ ആ­ണ­ധി­കാ­ര­ത്തെ പ്ര­ശ്ന­വ­ത്ക­രി­ച്ചു­കൊ­ണ്ടാ­ണു് സാ­ഹി­ത്യ കാ­നോ­ന­കൾ പു­തു­ക്കി­യ­തെ­ങ്കിൽ ദളിതർ, നി­ല­വി­ലു­ള്ള സാ­ഹി­ത്യം ബ്രാ­ഹ്മ­ണി­ക മൂ­ല്യ­ങ്ങൾ നിർ­മി­ച്ച­താ­ണെ­ന്നും അവ പി­തൃ­ഘ­ട­ന­യെ­യും മ­താ­ധി­കാ­ര­ത്തെ­യും ബ­ല­പ്പെ­ടു­ത്തു­ന്ന­താ­ണെ­ന്നും തി­രി­ച്ച­റി­ഞ്ഞു. അതു് ഹി­ന്ദു­ദൈ­വ­ങ്ങ­ളെ കീർ­ത്തി­ക്കു­ക­യും അ­ല­ങ്കാ­ര പ­ദ്ധ­തി­ക­ളും വ്യാ­ക­ര­ണ നി­യ­മ­ങ്ങ­ളും അ­തി­ന­നു­സ­രി­ച്ചു നിർ­മി­ക്കു­ക­യും ചെ­യ്തു. ഇ­വ­യെ­ല്ലാം ക­ടു­ത്ത വർ­ണ്ണാ­ശ്ര­മ ധർ­മ­ങ്ങൾ­ക്കു­ള്ളിൽ നിർ­മി­ക്ക­പ്പെ­ട്ട­തു­കൊ­ണ്ടു് അവ മാ­റ്റാൻ പ്ര­യാ­സ­മു­ള്ള­തും ഒരു ത­ര­ത്തി­ലു­മു­ള്ള ഒ­ത്തു­തീർ­പ്പു­കൾ­ക്കു് വ­ഴ­ങ്ങാ­ത്ത­തു­മാ­ണു്. സം­ഗീ­ത­വും സാ­ഹി­ത്യ­വും സ­ര­സ്വ­തി­യു­ടെ സ്തന ദ്വ­യ­ങ്ങ­ളാ­യും വി­ദ്യാ­ല­യ­ങ്ങ­ളെ സ­ര­സ്വ­തീ ക്ഷേ­ത്ര­ങ്ങ­ളാ­യും അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന രീതി ഈ മ­ത­ബ­ദ്ധ സാ­ഹി­ത്യ സം­സ്കാ­ര­ത്തിൽ നി­ന്നു രൂപം കൊ­ണ്ട­താ­ണു്. എം. ബി. മ­നോ­ജി­ന്റെ ക­വി­ത­കൾ കർ­തൃ­ത്വ­പ­ര­മാ­യി എ­ങ്ങ­നെ ഭി­ന്ന­പ്പെ­ടു­ന്നു എന്നു ചൂ­ണ്ടി­ക്കാ­ട്ടി­ക്കൊ­ണ്ടു് കൂ­ട്ടാ­ന്ത­ത­യു­ടെ എ­ഴു­പ­തു­വർ­ഷ­ങ്ങൾ (2004) എന്ന കവിതാ സ­മാ­ഹാ­ര­ത്തി­ന്റെ ആ­മു­ഖ­പ­ഠ­ന­ത്തിൽ കവി എം. ആർ. രേ­ണു­കു­മാർ ദളിത് സാ­ഹി­ത്യ­ത്തെ ഇ­ങ്ങ­നെ നിർ­വ­ചി­ക്കു­ന്നു, മലയാള സാ­ഹി­ത്യ­ത്തി­ലെ സ­വർ­ണ്ണ/പുരുഷ മേൽ­ക്കോ­യ്മ­ക­ളെ പ്ര­തി­സ്ഥാ­ന­ത്തു നിർ­ത്തി, അ­തി­ന്റെ സൗ­ന്ദ­ര്യ ശാ­സ്ത്ര­ത്തെ ഘ­ട­നാ­പ­ര­മാ­യി അ­പ­നിർ­മി­ച്ചു­കൊ­ണ്ടു്, സാ­ഹി­ത്യ­ത്തി­നു­ള്ളിൽ­ത്ത­ന്നെ ന­ട­ക്കു­ന്ന പ­രി­ഷ്ക­ര­ണ­മോ വീ­ണ്ടെ­ടു­പ്പോ ആ­യാ­ണു് ദളിത് സാ­ഹി­ത്യം തി­രി­ച്ച­റി­യ­പ്പെ­ടേ­ണ്ട­തു് (പു. 9).

സാ­ഹി­ത്യ ച­രി­ത്ര­കാ­ര­രു­ടെ പ്ര­സ്ഥാ­ന­ബ­ദ്ധ­മാ­യ രേ­ഖ­പ്പെ­ടു­ത്ത­ലു­ക­ള­ല്ല മേ­ലു­ദ്ധ­രി­ച്ച­തു്. പെൺ സാ­ഹി­ത്യം, ദളിത് സാ­ഹി­ത്യം എന്നു വി­വ­ക്ഷി­ക്ക­പ്പെ­ടു­ന്ന എ­ഴു­ത്തു­ക­ളു­ടെ വ­ക്താ­ക്കൾ തന്നെ അവർ ഇ­ട­പെ­ടു­ന്ന സാ­ഹി­ത്യ രം­ഗ­ത്തെ സൂ­ക്ഷ്മ­മാ­യി നിർ­വ­ചി­ക്കു­ക­യാ­ണു്. എം. ബി. മ­നോ­ജും എം. ആർ. രേ­ണു­കു­മാ­റും ദ­ളി­തു് രാ­ഷ്ട്രീ­യം മ­ല­യാ­ള­ത്തിൽ രേ­ഖ­പ്പെ­ടു­ത്തു­ന്ന രണ്ടു ക­വി­ക­ളാ­ണു്. ഈ രണ്ടു ധാ­ര­ക­ളോ­ടു ചേർ­ന്നും ഇ­ട­ഞ്ഞു­മാ­ണു് ദളിത് സ്ത്രീ­യ്ക്കു് ത­ങ്ങ­ളു­ടെ വ്യ­ത്യ­സ്ത­ത രേ­ഖ­പ്പെ­ടു­ത്തേ­ണ്ടി­യി­രി­ക്കു­ന്ന­തു്.

ദ­ളി­തു് പ്ര­സ്ഥാ­നം സ­ജീ­വ­മാ­കു­ന്ന­തു് തൊ­ണ്ണൂ­റു­ക­ളി­ലാ­ണു്. അം­ബേ­ദ്ക­റു­ടെ ആ­ശ­യ­ങ്ങ­ളാൽ പ്ര­ബു­ദ്ധ­മാ­യ ഒരു വൈ­ജ്ഞാ­നി­ക മു­ന്നേ­റ്റം അ­ക്കാ­ല­ത്തു­ണ്ടാ­യ­താ­ണു് അതിനു കാരണം. അതോടെ ദ­ളി­തർ­ക്കി­ട­യിൽ അം­ബേ­ദ്കർ പ­ഠ­ന­ങ്ങൾ ഗാ­ഢ­മാ­യ വാ­യ­ന­യ്ക്കും പ­ങ്കു­വെ­യ്ക്ക­ലി­നും വി­ധേ­യ­മാ­ക്ക­പ്പെ­ട്ടു. സൂ­ക്ഷ്മ­മാ­യ ദ­ളി­ത­വ­ബോ­ധം രൂ­പ­പ്പെ­ടു­ത്തി­യ ഈ ചി­ന്ത­ക­ളാ­ണു് സ­വി­ശേ­ഷ­മാ­യി കേ­ര­ള­ത്തിൽ ദ­ളി­തു് വൈ­ജ്ഞാ­നി­ക­ത­യ്ക്കു് തു­ട­ക്ക­മി­ട്ട­തു്. ദ­ളി­തു് കൃ­തി­ക­ളും, പ­ഠ­ന­ങ്ങ­ളും അം­ബേ­ദ്ക­റെ വൈ­ജ്ഞാ­നി­ക വി­മോ­ച­ക സ്ഥാ­ന­ത്തു നിർ­ത്തി­യാ­ണു് ഈ വൈ­ജ്ഞാ­നി­ക­ത ബ­ല­പ്പെ­ടു­ത്തി­യ­തു്. നി­ല­വി­ലു­ള്ള സാ­ഹി­ത്യ­ത്തെ ജ്ഞാ­ന­പ­ര­മാ­യി പു­തു­ക്കി­പ്പ­ണി­തു­കൊ­ണ്ടു് ത­ങ്ങൾ­ക്കു കൂടി ഇടം കി­ട്ടു­ന്ന ദളിത് സാ­ഹി­ത്യ­ത്തി­നു് അവർ രൂ­പം­കൊ­ടു­ത്തു. ബ്രാ­ഹ്മ­ണ മേ­ധാ­വി­ത്വ­ത്തോ­ടു ക­ല­ഹി­ച്ചു­കൊ­ണ്ടി­രു­ന്ന 13-ാം നൂ­റ്റാ­ണ്ടി­ലെ ചൊ­ക്കാ­മ­ല­യെ­പ്പോ­ലു­ള്ള അവർണ ക­വി­ക­ളിൽ പൈ­തൃ­കം ക­ണ്ടെ­ത്തി­യാ­ണു് ദ­ളി­തു് സാ­ഹി­ത്യം അവർ നിർ­മി­ച്ചെ­ടു­ത്ത­തു്. അം­ബേ­ദ്കർ കൃ­തി­ക­ളു­ടെ 13-ാം വാ­ല്യം അ­ദ്ദേ­ഹം ചൊ­ക്കാ­മ­ലെ­യ്ക്കാ­ണു് സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ദ­ളി­ത­രെ­ഴു­തി­യ ക­വി­ത­കൾ, പ­ഠ­ന­ങ്ങൾ, ലേ­ഖ­ന­ങ്ങൾ എന്നു വേണ്ട എല്ലാ ആ­വി­ഷ്കാ­ര­ങ്ങ­ളും അം­ബേ­ദ്ക­റെ ദ­ളി­ത­രു­ടെ വി­മോ­ച­ന സ്ഥാ­ന­മാ­യി പ്ര­തി­ഷ്ഠി­ച്ചു. ഇ­ന്ത്യൻ ദ­ളി­തു് സാ­ഹി­ത്യ­ത്തിൽ അം­ബേ­ദ്ക­റെ­പ്പ­റ്റി എ­ഴു­തി­യ ക­വി­ത­കൾ ധാ­രാ­ള­മു­ണ്ടു്. മ­ല­യാ­ള­ത്തിൽ ജി. ശശി മ­ധു­ര­വേ­ലി എ­ഴു­തി­യ അം­ബ­വാ­ഡേ എന്ന കവിത ഒ­രു­ദാ­ഹ­ര­ണം ആണു്. ഇ­ത്ത­രം ആ­ത്മ­ബോ­ധ്യ­ങ്ങൾ ത­ന്നെ­യാ­ണു് ദളിത് സ്ത്രീ­കൾ­ക്കും ത­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങൾ തു­റ­ന്നു­പ­റ­യാ­നു­ള്ള വേ­ദി­കൾ ഒ­രു­ക്കി­യ­തു് (അ­ല്ലാ­തെ സ്ത്രീ പ്ര­സ്ഥാ­ന­ങ്ങ­ള­ല്ല). അവ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­മെ­ന്ന നി­ല­യി­ലും അ­ക്കാ­ദ­മി­ക പ്ര­വർ­ത്ത­ന­മെ­ന്ന നി­ല­യി­ലും വേ­രു­റ­പ്പി­ച്ചു. ദളിതർ പൊ­തു­വാ­യി ഇ­ട­പെ­ടു­ന്ന മേ­ഖ­ല­ക­ളിൽ ദളിത് സ്ത്രീ­ക­ളും സ­ജീ­വ­മാ­കു­ന്ന­തി­നാൽ ദളിത് സ്ത്രീ­ര­ച­ന­കൾ പൊ­തു­വെ ആ­ത്മ­നി­ഷ്ഠാ­നു­ഭ­വ­ങ്ങ­ളേ­ക്കാൾ സാ­മൂ­ഹി­ക­ത­യി­ലേ­യ്ക്കു ക­ണ്ണു­റ­പ്പി­ക്കു­ന്ന­വ­യാ­ണു്. ദളിത് സ്ത്രീ പ­റ­ഞ്ഞു തു­ട­ങ്ങി­യി­ട്ടേ­യു­ള­ളൂ. അതു കൊ­ണ്ടു തന്നെ ഈ പ­ഠ­ന­ത്തി­ന്റെ ഉ­പാ­ദാ­ന സാ­മ­ഗ്രി­ക­ളും പ­രി­മി­ത­മാ­ണു്. എ­ങ്കി­ലും ഇ­പ്പോൾ­ത്ത­ന്നെ അവർ ത­ങ്ങ­ളു­ടെ വ്യ­ത്യ­സ്ത­ത രേ­ഖ­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അവ പൊതു പ­ദ­വി­ക­ളോ­ടു പൊ­രു­ത്ത­പ്പെ­ടു­ന്ന­തും ഇ­ട­യു­ന്ന­തു­മാ­ണു്. ഈ ഇ­ട­ച്ചി­ലാ­ണു് വ്യ­ത്യ­സ്ത­മാ­യ പ­റ­ച്ചിൽ.

ക­വി­താ­സാ­ഹി­ത്യ­ത്തി­ലെ ദ­ളി­തു് സ്ത്രീ പ്ര­തി­നി­ധാ­നം

ദ­ളി­ത­രെ പ­ണി­ക്കൂ­ട്ട­ങ്ങ­ളാ­യി­ട്ടാ­ണു് സാം­സ്കാ­രി­ക രേ­ഖ­ക­ളിൽ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. ദു­ര­വ­സ്ഥ, വാ­ഴ­ക്കു­ല, ചാ­ത്ത­ന്റെ സ­ദ്ഗ­തി (ഉ­ള്ളൂർ) എ­ന്നി­ങ്ങ­നെ­യു­ള്ള ക­വി­ത­ക­ളി­ലൂ­ടെ­യാ­ണു് മലയാള സാ­ഹി­ത്യ ബോ­ധ്യ­ങ്ങൾ ദ­ളി­ത­രെ അ­ഭി­മു­ഖീ­ക­രി­ച്ച­തു്. 1937-ൽ എ­ഴു­തി­യ വാ­ഴ­ക്കു­ല­യാ­യി­രു­ന്നു മലയാള മ­ന­സ്സു­ക­ളെ കീ­ഴ്പെ­ടു­ത്തി­യ ആദ്യ ദ­ളി­തു് ലോകം. അ­പ­ഹ­രി­ക്ക­പ്പെ­ടു­ന്ന ദ­ളി­തു് ജീ­വി­ത­ങ്ങ­ളു­ടെ ദു­ര­ന്തം ഈ­ണ­ത്തിൽ താ­ള­മി­ട്ടു പാടി മലയാള സാ­ഹി­ത്യ­ബോ­ധം പ­ല­മ­ട്ടിൽ ആ­ഘോ­ഷി­ച്ചു. എ­ന്നാൽ കീഴാള, ദ­ളി­തു് ന­വോ­ത്ഥാ­ന പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ വൻ­തോ­തി­ലു­ള്ള സ്വയം രേ­ഖ­പ്പെ­ടു­ത്ത­ലി­നു ശേ­ഷ­മാ­യി­രു­ന്നു വാ­ഴ­ക്കു­ല ര­ചി­ച്ച­തെ­ന്നോർ­ക്കു­മ്പോൾ ഇ­ന്നു് അ­ത്ഭു­തം തോ­ന്നു­ന്നു. ഇ­വ­യെ­ല്ലാം ഫ്യൂ­ഡൽ ഘ­ട­ന­യി­ലെ ദ­ളി­ത­രെ­യാ­ണു് അ­ഭി­സം­ബോ­ധ­ന ചെ­യ്ത­തു്. പ്ര­ത്യേ­കി­ച്ചും ദ­ളി­തു് പു­രു­ഷ­ന്മാ­രെ. സ്ത്രീ­ക­ളെ അ­ഭി­സം­ബോ­ധ­ന­ചെ­യ്യു­ക എന്ന സാ­മാ­ന്യ­ബോ­ധ്യം ഉ­പ­രി­ധാ­ര­യു­ടെ ജാ­ഗ്ര­ത­യ­ല്ലാ­ത്ത­തു­കൊ­ണ്ടു തന്നെ ദ­ളി­തു് സ്ത്രീ­യു­ടെ കാ­ര്യ­ത്തിൽ അ­തു­ണ്ടാ­യി­ല്ലെ­ന്നേ­യു­ള്ളൂ.

വാ­ഴ­ക്കു­ല­യിൽ നി­ന്നു അധികം ദൂ­രെ­യ­ല്ലാ­തെ ച­ങ്ങ­മ്പു­ഴ മ­റ്റൊ­രു കവിത ര­ചി­ച്ചു. ഒരു പു­ല­പ്പെ­ണ്ണി­ന്റെ പാ­ട്ടു് (1944). ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ര­ചി­ച്ച ആ കവിത പതിവു ദു­ര­ന്ത ദ­ളി­തു് ജീ­വി­ത­ത്തിൽ നി­ന്നു വേ­റി­ട്ടു നിൽ­ക്കു­ന്നു. യു­ദ്ധം ചെ­യ്യാ­നാ­യി ഇ­റ്റ­ലി­യിൽ പോയ തന്റെ ഭർ­ത്താ­വി­നെ എ­ങ്ങാ­നും കണ്ടോ എ­ന്നു് ഒരു ത­ത്ത­യോ­ടു കുശലം ചോ­ദി­ക്കു­ന്ന പു­ല­പ്പെ­ണ്ണി­നെ സാ­ഹി­ത്യ­ലോ­കം ക­ണ്ടി­ല്ല. ഫ്യൂ­ഡൽ ഘ­ട­ന­യു­ടെ പു­റ­ത്തു് ദ­ലി­ത­രെ കാണാൻ മ­ല­യാ­ള­ത്തി­ന്റെ ലോ­ക­ബോ­ധം പ്രാ­പ്തി നേ­ടി­യി­രു­ന്നി­ല്ല. അ­തി­നാൽ ച­ങ്ങ­മ്പു­ഴ എ­ഴു­തി­യ ക­വി­ത­യാ­യി­ട്ടും ആരും അതു ശ്ര­ദ്ധി­ച്ചി­ല്ല എന്നു വേണം ക­രു­താൻ. എ­ന്നാൽ, ഏറെ ജ­ന­പ്രീ­തി നേടിയ വൈ­ലോ­പ്പി­ള്ളി­ക്ക­വി­ത­യാ­ണു് കാക്ക (1940). സ്കൂൾ ത­ല­ത്തി­ലും ക­ലാ­ശാ­ലാ ത­ല­ത്തി­ലും ഈ കവിത പാ­ഠ്യ­പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി വ­ന്നി­ട്ടു­ണ്ടു്. ആ രീ­തി­യി­ലും കാക്ക സു­പ­രി­ചി­ത­മാ­ണു്.

കൂ­രി­രു­ട്ടിൻ കി­ടാ­ത്തി­യെ­ന്നാൽ

സൂ­ര്യ­പ്ര­കാ­ശ­ത്തി­നു­റ്റ­തോ­ഴി

… … …

വേ­ല­യ്ക്കു ചെ­ന്നു മി­ന­പ്പെ­ടു­ത്തും

നീ­ലി­പു­ല­ക്ക­ള്ളി­യ­ല്ലീ കാക്ക.

എന്ന ആദ്യ വ­രി­ക­ളിൽ­ത്ത­ന്നെ കാക്ക ആ­രെ­ന്നു വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. പ്ര­ത്യ­ക്ഷ­ത്തിൽ നീ­ലി­പ്പു­ല­ക്ക­ള്ളി­യു­ടെ നി­ഷ്കാ­മ കർമം പാ­ടി­പ്പു­ക­ഴ്ത്തു­ന്നു­വെ­ങ്കി­ലും ജാ­തി­ബ­ദ്ധ­മാ­യ തൊ­ഴി­ലു­ക­ളു­ടെ സാ­ധൂ­ക­ര­ണ­വും അ­തി­ന്റെ ആ­സ്വാ­ദ­ന­വും ഈ ക­വി­ത­യു­ടെ അ­ടി­പ്പ­ട­വാ­യി വർ­ത്തി­ക്കു­ന്നു. ന­മ്മു­ടെ വീ­ടു­ക­ളി­ലെ അ­ഴു­ക്കു­കൾ നീ­ക്കം ചെ­യ്യു­ന്ന നീ­ലി­പ്പു­ല­ക്ക­ള്ളി­യാ­ണു് കാക്ക എന്ന പ്ര­ശം­സ ഫ്യൂ­ഡൽ അ­നു­ഭൂ­തി­ക­ളെ പു­ന­രാ­ന­യി­ക്കു­ന്ന­തി­ന്റെ വലിയ മാ­തൃ­ക­ക­ളി­ലൊ­ന്നാ­ണു്. ഇ­ത്ത­രം ഫ്യൂ­ഡൽ സൗ­ന്ദ­ര്യ­ശാ­സ്ത്രം പ്ര­വർ­ത്തി­ക്കാ­ത്ത­തു കൊ­ണ്ടാ­ണു് ഒരു പു­ല­പ്പെ­ണ്ണി­ന്റെ പാ­ട്ടു് എന്ന കവിത സ­ഹൃ­ദ­യ­ശ്ര­ദ്ധ നേ­ടാ­തി­രു­ന്ന­തു്.

എ­ന്നാൽ, ദ­ളി­തു് ക­വി­ത­ക­ളിൽ പ്ര­ത്യ­ക്ഷ­മാ­കു­ന്ന ദ­ളി­തു് സ്ത്രീ­കൾ അ­തു­വ­രെ­യു­ണ്ടാ­യി­രു­ന്ന സാ­ഹി­ത്യ പൊ­തു­ബോ­ധം തി­രു­ത്തു­ന്ന­വ­രാ­ണു്. ദളിത് സ്ത്രീ­കൾ തന്നെ സ്വയം എ­ഴു­താൻ തു­ട­ങ്ങി­യ­പ്പോ­ഴാ­വ­ട്ടെ അവരെ എ­ങ്ങ­നെ പ­ണി­ക്കൂ­ട്ട­ങ്ങ­ളാ­യി മാ­റ്റി­യെ­ന്ന തൊഴിൽ ബ­ന്ധ­ച­രി­ത്ര­ങ്ങ­ളു­ടെ ചർ­ച്ച­ക­ളാ­ണു് ഏ­റ്റെ­ടു­ത്ത­തു്. അവിടെ ചി­ന്താ­ശേ­ഷി­യി­ല്ലാ­ത്ത­വ­രും ഫ്യൂ­ഡൽ അ­നു­സ­ര­ണ­ശീ­ല­മു­ള്ള­വ­രു­മാ­യ ‘കി­ടാ­ത്തി’മാരെ ബ­ഹി­ഷ്ക­രി­ച്ചു കൊ­ണ്ടു് ചി­ന്താ­ശേ­ഷി­യും സ്വാ­നു­ഭ­വ­ങ്ങൾ സം­സാ­രി­ക്കു­ന്ന ക­റു­ത്ത സ്ത്രീ­കൾ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ക­വി­ത­കൾ വൈ­കാ­രി­ക മേ­ന്മ­യാൽ അ­നു­ഭ­വി­പ്പി­ക്ക­ണ­മെ­ന്ന സൗ­ന്ദ­ര്യാ­ത്മ­ക ത­ല­ത്തെ ഭേ­ദി­ച്ചു് അ­നു­ഭ­വ­ങ്ങ­ളെ ച­രി­ത്ര­വ­ത്ക­രി­ച്ചു­കൊ­ണ്ടു് ക­വി­താ­സ്വാ­ദ­ന­ത്തി­നു വ്യ­ത്യ­സ്ത­മാ­യ ആ­ഴ­ങ്ങൾ സ്ത്രീ ദ­ളി­തു് ക­വി­ത­ക­ളി­ലൂ­ടെ വെ­ളി­പ്പെ­ടു­ത്തി. സാ­മൂ­ഹ്യാ­നു­ഭ­വ­ങ്ങ­ളു­ടെ ഈ ദൃ­ശ്യ­വ­ത്ക­ര­ണ­മാ­ണു് സാ­ഹി­ത്യാ­നു­ഭൂ­തി­യ്ക്കു് മ­റ്റൊ­രു മാനം ന­ല്കി­യ­തു്.

ദ­ളി­തു് സ്ത്രീ­ര­ച­ന­ക­ളു­ടെ സൗ­ന്ദ­ര്യ ശാ­സ്ത്രം

സൗ­ന്ദ­ര്യ­ശാ­സ്ത്രം എന്ന പദം സവർണ സാ­ഹി­ത്യ­ത്തി­ന്റെ കാ­വ്യ­ശാ­സ്ത്രം കു­റി­ക്കു­ന്ന­താ­ണു്. ദ­ളി­തു് സാ­ഹി­ത്യ­ത്തെ വി­ശ­ദീ­ക­രി­ക്കാൻ ഇവിടെ അ­തു­പ­യോ­ഗി­ക്കു­ന്ന­തു് സൗ­ന്ദ­ര്യ ശാ­സ്ത്ര­ത്തെ ജ­നാ­ധി­പ­ത്യ­വ­ത്ക­രി­ക്കു­ക എന്ന നയം സ്വീ­ക­രി­ച്ചാ­ണു്. ക­വി­ത­കൾ എ­ണ്ണ­ത്തിൽ കു­റ­വെ­ങ്കി­ലും അവയിൽ പ്ര­ക­ട­മാ­യി­ക്കാ­ണു­ന്ന നി­ല­പാ­ടു­ക­ളെ ഇ­ങ്ങ­നെ എ­ണ്ണി­യെ­ടു­ക്കാം:

  1. വി­ഭ­വാ­ധി­കാ­ര­നി­ഷേ­ധ­ത്തോ­ടു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ
  2. ക­റു­പ്പി­നെ ദൃ­ശ്യ­വ­ത്ക­രി­ക്കൽ
  3. ഹി­ന്ദു­വി­മർ­ശം
  4. ശ­രീ­ര­മെ­ഴു­ത്തു്
  5. ആ­ണ­ധി­കാ­ര­വി­മർ­ശം
  6. വൈ­ജ്ഞാ­നി­ക­ത­യു­ടെ അ­ട­യാ­ള­ങ്ങൾ

ദ­ളി­തു് സ്ത്രീ ആ­ക്ടി­വി­സ­ത്തി­ന്റെ ശബ്ദം എ­ന്നു് മൊ­ത്ത­ത്തിൽ ഇവ ഗ­ണ­പ്പെ­ടു­ത്താം. ഇ­വ­യി­ലൂ­ടെ­യാ­ണു് ദ­ളി­തു് സ്ത്രീ­കൾ ത­ങ്ങ­ളു­ടെ ക­വി­ത­കൾ­ക്കു സൗ­ന്ദ­ര്യ­ശാ­സ്ത്രം നിർ­മി­ക്കു­ന്ന­തു്. രൂ­പ­ത്തിൽ ചെ­റു­താ­ക്കി­ക്കൊ­ണ്ടും പു­തു­പ്ര­യോ­ഗ­ങ്ങൾ സൃ­ഷ്ടി­ച്ചു­കൊ­ണ്ടും പെൺ­ഭാ­ഷ­യു­ടെ കാ­വ്യ­ശാ­സ്ത്രം നിർ­മി­ച്ചു­കൊ­ണ്ടും ആ­ധു­നി­കാ­ന­ന്ത­ര ക­വി­ത­ക­ളു­ടെ പു­തു­ഘ­ട­ന ഇവ ഏ­റ്റെ­ടു­ക്കു­ന്നു­ണ്ടു്. ഒപ്പം, ദ­ളി­ത­ത്വ­വും സ്ത്രീ­ത്വ­വും കൂ­ടി­ച്ചേർ­ന്ന പു­തി­യൊ­രു ലിം­ഗ­പ­ദ­വി സ്വ­ത്വ­മാ­യി ഇവർ സ്വീ­ക­രി­ക്കു­ന്നു. അതു പൊ­തു­പ­ദ­വി­ക­ളോ­ടു് ഇ­ട­യു­ന്ന­തും പൊ­രു­ത്ത­പ്പെ­ടു­ന്ന­തു­മാ­ണു്. ഇതു സാ­ധൂ­ക­രി­ക്കു­ന്ന മാ­തൃ­ക­കൾ കു­റ­വാ­ണെ­ങ്കി­ലും മേ­ല്പ­റ­ഞ്ഞ കാ­ര്യ­ങ്ങൾ വി­ശ­ദ­മാ­ക്കാം.

1. വി­ഭ­വാ­ധി­കാ­ര­നി­ഷേ­ധ­ത്തോ­ടു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ

ഭൂ­വ­ധി­കാ­ര­മി­ല്ലാ­യ്മ­യാ­ണു് ദ­ളി­ത­രു­ടെ അ­ടി­സ്ഥാ­ന പ്ര­ശ്നം എന്ന ബോ­ധ്യ­മാ­ണു് ദ­ളി­തു് പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം നിർ­ണ്ണ­യി­ക്കു­ന്ന­തു്. എ­ന്നാൽ ആ­ദ്യ­കാ­ല­ങ്ങ­ളിൽ ഇതു് ദ­ളി­ത­രു­ടെ മാ­ത്രം പ്ര­ശ്ന­മാ­യി അ­വ­ഗ­ണി­ച്ചി­രു­ന്നെ­ങ്കിൽ ദ­ളി­തു് പ്ര­ശ്നം സ­മൂ­ഹ­ത്തിൻ­റേ­തു­മാ­ണെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്താൻ 1990-​കളോടെ ദ­ളി­തർ­ക്കു ക­ഴി­ഞ്ഞു. ദ­ളി­തു് ജീ­വി­ത­ത്തി­ന്റെ ഏ­റ്റ­വും പ്ര­ക­ട­മാ­യ ല­ക്ഷ­ണ­മാ­ണു് ദാ­രി­ദ്ര്യം. ദ­ളി­തു് സ്ത്രീ­ക­വി­ത­ക­ളിൽ ഇതു് കേ­വ­ല­മാ­യ ദാ­രി­ദ്ര്യ­ത്തി­ന്റെ രേ­ഖ­പ്പെ­ടു­ത്ത­ലു­ക­ളിൽ നി­ന്നു മാറി വി­ഭ­വാ­ധി­കാ­ര­ത്തി­ന്റെ രാ­ഷ്ട്രീ­യ­മാ­യി മാ­റു­ന്നു. ദ­ളി­ത­രു­ടെ ദാ­രി­ദ്ര്യം വിരൽ ചൂ­ണ്ടു­ന്ന­തു് കേ­വ­ല­മാ­യ ഇ­ല്ലാ­യ്മ­ക­ളി­ലേ­യ്ക്ക­ല്ല. കീ­ഴ്പെ­ടു­ത്ത­ലി­ന്റെ നൂ­റ്റാ­ണ്ടു ച­രി­ത്ര­ത്തി­ലേ­യ്ക്കാ­ണു്. മ­നു­വാ­ദ­ത്തി­ന്റെ അ­ടി­ത്ത­റ­യാ­യ ചാ­തുർ­വർ­ണ്യ­ത്തിൽ അവർ പെ­ടു­ന്നി­ല്ല. അ­തി­ലും താ­ഴെ­യു­ള്ള വി­ഭാ­ഗ­മാ­യ ഒരു ത­ര­ത്തി­ലും പ­രി­ഗ­ണി­ക്കേ­ണ്ടാ­ത്ത­വ­രു­ടെ ഗ­ണ­ത്തി­ലു­ള്ള­വ­രാ­ണ­വർ. അം­ബേ­ദ്കർ ചൊ­ക്കാ­മ­ലെ­യ്ക്കു സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന അ­സ്പൃ­ശ്യ­ത­യു­ടെ ഉ­റ­വി­ടം എന്ന പ­ഠ­ന­ത്തിൽ തൊഴിൽ, വം­ശീ­യ­ത, ഭ­ക്ഷ­ണം, പാർ­പ്പി­ട സ്ഥാ­നം എ­ന്നി­വ മുൻ­നിർ­ത്തി അ­സ്പൃ­ശ്യ­ത­യു­ടെ ഉ­റ­വി­ട­ങ്ങ­ളെ പ­ഠി­ക്കു­ന്നു­ണ്ടു്. ഇ­വ­യാ­ണു് ഒ­രാ­ളു­ടെ സാ­മൂ­ഹ്യ പദവി തീ­രു­മാ­നി­ക്കു­ന്ന ഘ­ട­ക­ങ്ങൾ. ഇവ എ­ല്ലാ­ത്ത­രം നി­ഷേ­ധ­ങ്ങ­ളും അ­ത്ത­രം മ­നു­ഷ്യർ­ക്കു വി­ധി­ക്കു­ന്നു. അ­ത്ത­രം ജീ­വ­ന­യി­ട­ങ്ങൾ ആ­ധു­നി­ക ഭൂ­വി­ത­ര­ണ­ത്തിൽ ദ­ളി­തു് കോ­ള­നി­ക­ളാ­യി മാ­റ്റ­പ്പെ­ട്ടു. അ­വി­ട­ത്തെ ജീ­വി­ത­ങ്ങൾ മ­ലി­ന­മാ­ണെ­ന്ന പൊ­തു­പ്ര­ഖ്യാ­പ­ന­ത്തെ വൈ­ജ്ഞാ­നി­ക­ത­യാൽ അ­തി­ജീ­വി­ച്ചാ­ണു് ആ മ­ലി­ന­ജീ­വി­ത­ത്തി­നും[2] എ­ന്തെ­ങ്കി­ലും ആ­വി­ഷ്ക­രി­ക്കാ­നു­ണ്ടു് എ­ന്നൊ­രു ഉ­റ­ച്ച­ശ­ബ്ദം കേൾ­പ്പി­ക്കു­ന്ന­തു്. ഇ­ത്ത­രം ശ­ബ്ദ­ങ്ങ­ളെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു­കൊ­ണ്ടാ­ണു് പു­തു­കാ­ലം, പു­തു­ക­വി­ത (എ ഡി. രാ­ജേ­ഷ് ചി­റ­പ്പാ­ടു്) യുടെ ആമുഖ പ­ഠ­ന­ത്തിൽ കവി സ­ച്ചി­ദാ­ന­ന്ദൻ ഇ­ങ്ങ­നെ പ­റ­യു­ന്ന­തു്: കവിത ശ­രി­ക്കും ജ­നാ­ധി­പ­ത്യ­വ­ത്ക­രി­ക്കു­ന്ന­തു് നാം ഇവിടെ കാ­ണു­ന്നു. അതു് ശ്രീ­കോ­വി­ലു­ക­ളിൽ പ്ര­തി­ഷ്ഠി­ക്ക­പ്പെ­ടു­ക­യ­ല്ല. ത­ണ­ലു­ക­ളിൽ ത­ളർ­ന്നി­രി­ക്കു­ക­യും നി­ത്യ­ജീ­വി­ത­ത്തി­ന്റെ ഭാരം ചു­മ­ക്കു­ക­യും അ­വ­ഗ­ണ­ന­യും വേർ­തി­രി­വും അ­നു­ഭ­വി­ക്കു­ക­യും ചെ­യ്യു­ന്നു (2013). ദ­ളി­ത­ത്വ­ത്താ­ലു­ള്ള അ­വ­ഗ­ണ­ന­മൂ­ലം ആ­ത്മ­ഹ­ത്യ ചെ­യ്യേ­ണ്ടി വന്ന ജി. ശശി മ­ധു­ര­വേ­ലി­യു­ടെ ക­വി­താ­സ­മാ­ഹാ­ര­ത്തി­നു് 2001-ൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ധൂ­ളി­യു­ടെ നി­ശ്വാ­സ­ങ്ങൾ’ എന്ന മു­ഖ­ക്കു­റി­പ്പിൽ­നി­ന്നു് അതു് ഏറെ മാ­റി­യി­രി­ക്കു­ന്നു.

ദ­ളി­തു് സാ­ഹി­ത്യം ഇ­ല്ലാ­യ്മ­ക­ളു­ടേ­യോ വ­ല്ലാ­യ്മ­ക­ളു­ടേ­യോ പാ­ട്ടു­ക­ള­ല്ല, മ­റി­ച്ചു് ഇ­ല്ലാ­യ്മ­ക­ളും വ­ല്ലാ­യ്മ­ക­ളും നിർ­മി­ച്ച ച­രി­ത്ര­ത്തെ അവ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­താ­ണു് അതിലെ ദു­രി­ത­ങ്ങൾ­ക്കും മ­ലി­ന­ത­യ്ക്കും കാരണം. അ­ങ്ങ­നെ ദ­ളി­തർ­ക്കു നേരെ പ്ര­യോ­ഗി­ച്ചു വ­രു­ന്ന വി­ഭ­വാ­ധി­കാ­ര നിഷേധ ച­രി­ത്ര­മാ­ണു് ദ­ളി­തു് സാ­ഹി­ത്യം ഏ­റ്റെ­ടു­ക്കു­ന്ന ഒരു പ്ര­ധാ­ന­മേ­ഖ­ല. അതു് അതേ തീ­വ്ര­ത­യോ­ടെ ദ­ളി­തു് സ്ത്രീ ക­വി­ത­ക­ളി­ലും കാണാം. റേഷൻ കടയെ അ­ഭ­യ­മാ­ക്കു­ന്ന­വർ, ആ­ത്മ­വി­ശ്വാ­സം ഇ­നി­യും നേ­ടാ­ത്ത­വർ, കോ­ള­നി­വാ­സി­കൾ എ­ന്നി­ങ്ങ­നെ അ­വ­രു­ടെ നിര നീ­ളു­ക­യാ­ണു്. വിജില ചി­റ­പ്പാ­ടി­ന്റെ ‘മുൻപേ പ­റ­ന്ന­വൾ’, ‘കൂ­ട്ടു­കാ­രി’ എന്നീ ക­വി­ത­ക­ളും സുനിത തോ­പ്പി­ലി­ന്റെ ‘മെ­യ്ക്കാ­ട്ടു­കാ­രി’, ‘വ­ല്യ­മ്മാ­യി’ എ­ന്നി­വ­യും ധന്യ എം. ഡി. യുടെ ‘നെ­യ്തു­നെ­യ്തെ­ടു­ക്കു­ന്ന­വ’, സതി അ­ങ്ക­മാ­ലി­യു­ടെ ‘ഒ­റ്റ­ച്ചേ­ല’, അ­മ്മു­ദീ­പ­യു­ടെ ‘മുള’, അം­ബി­കാ പ്ര­ഭാ­ക­ര­ന്റെ ‘എ­ന്റെ­യും അ­വ­ന്റെ­യും അ­വ­ളു­ടെ­യും’, എം. ആർ. രാ­ധാ­മ­ണി­യു­ടെ ‘ത­രി­ച്ച ക­തി­രു­കൾ’ എ­ന്നി­വ ഉ­ദാ­ഹ­ര­ണം.

വീ­ട്ടിൽ ഫ്രി­ഡ്ജോ, മി­ക്സി­യോ, ഗ്രൈൻ­ഡ­റോ ഇ­ല്ലാ­ഞ്ഞി­ട്ടും അ­മ്മ­യ്ക്ക­തെ­ല്ലാം പ്ര­വർ­ത്തി­പ്പി­ക്കാ­ന­റി­യാം. വീ­ട്ടി­ലെ എ­ല്ലാ­വർ­ക്കും മു­ന്നേ അ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ അമ്മ സാ­ക്ഷ­ര­ത നേ­ടി­യ­തു് വേ­ല­ക്കാ­രി­യാ­യ­തു കൊ­ണ്ടാ­ണു്. വേ­ല­ക്കാ­രി­യാ­വു­ക ജാ­തി­ക്ക­തീ­ത­മാ­യ ദാ­രി­ദ്ര്യ­മാ­യി വാ­യി­ക്ക­പ്പെ­ട്ടേ­ക്കാം. കാരണം കവിത പി­ന്നെ­പ്പ­റ­യു­ന്ന­തു്, മാ­ധ­വി­ക്കു­ട്ടി­യു­ടെ ക­ഥ­ക­ളി­ലേ­യും എം.ടി­യു­ടെ സി­നി­മ­ക­ളി­ലേ­യും പോലെ ജാ­നു­വെ­ന്ന വേ­ല­ക്കാ­രി­യാ­ണു് അമ്മ എ­ന്നെ­ല്ലാ­മാ­ണു്. പക്ഷേ, ഈ ദ­രി­ദ്ര­ജീ­വി­തം വി­ജി­ല­യു­ടെ ക­വി­ത­ക­ളി­ലെ തു­ടർ­ച്ച­യാ­ണു്. അവ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തു് സാ­മ്പ­ത്തി­കാ­ഭാ­വം മാ­ത്ര­മ­ല്ല, സാ­മൂ­ഹ്യ­പ­ദ­വി­യു­ടെ അ­ഭാ­വ­വു­മാ­ണു്. ദ­രി­ദ്ര­രാ­യ മീൻ­കാ­രി­കൾ കൂ­ട്ടു­കാ­രി­ക­ളാ­യും (കൂ­ട്ടു­കാ­രി), ആ­റ­ര­ക്കു­ള്ള വ­ണ്ടി­യി­ലെ യാ­ത്ര­ക്കാ­രാ­യും ക­വി­ത­യിൽ സാ­ന്നി­ധ്യ­മ­റി­യി­ക്കു­ന്നു­ണ്ടു്.

സുനിത തോ­പ്പി­ലി­ന്റെ ‘മെ­യ്ക്കാ­ട്ടു­കാ­രി’ എന്ന ക­വി­ത­യും ഇ­ല്ലാ­യ്മ രൂ­പം­ധ­രി­ച്ച ക­വി­ത­യാ­ണു്. ഉ­ച്ച­യ്ക്കു­ള്ള ചോറും മാ­ങ്ങാ­ച­മ്മ­ന്തി­യു­മാ­യാ­ണു് രാ­വി­ലെ പ­ണി­യ­ന്വേ­ഷി­ച്ചു അവൾ ന­ഗ­ര­ത്തി­ലേ­യ്ക്കു പോ­യ­തു്. പക്ഷേ, അ­വി­ടെ­യും തെ­ര­ഞ്ഞെ­ടു­പ്പു­ക­ളു­ണ്ടു്. അവിടെ അവൾ പ­രാ­ജ­യ­പ്പെ­ടു­ന്നു:

ആ­രോ­ഗ്യ­മു­ള്ള­വർ­ക്കും

തു­ടു­ത്തു വെ­ളു­ത്ത­വർ­ക്കു­മൊ­ക്കെ

ആ­ദ്യം­ത­ന്നെ വി­ളി­ക്കാൻ വരും

മാ­ങ്ങാ­ച­മ്മ­ന്തി മേലെ വച്ച

ചു­ടും­ചോ­റു് ത­ണു­ത്തു വെ­റ­ങ്ങ­ലി­ക്കു­ന്നു.

പ്രാ­യം ചെ­ന്ന­വ­രും എ­ല്ലു­ന്തി­യ­വ­രും

ചെമ കൊ­ര­യു­ള്ള­വ­രു­മൊ­ക്കെ

കു­നി­ഞ്ഞു കൂ­ടി­യി­രി­പ്പാ­യി.

വെ­യി­ലു് ചൂ­ടാ­യി­മാ­റി­യി­ട്ടു­ണ്ടു്.

ഇ­ന്നി­നി പ­ണി­ക്കു­വി­ളി­ക്കാ­നാ­ള് വ­രി­ല്ല.

തി­രി­ച്ചു് പോണം

പ­ഴ­ങ്ക­ട്ടി­ലിൽ പ­തി­ഞ്ഞു­പോ­യ

ഒ­ട­പ്പെ­റ­ന്നോ­ന്

ഗുളിക തീർ­ന്നി­ട്ടു­ണ്ടു്.

ബു­ക്കും പൊ­സ്ത­കോം

പു­ള്ളേർ­ക്കി­നി­യും വാ­ങ്ങി­യി­ട്ടി­ല്ല.

ബു­ധ­നാ­ഴ്ച അ­ണ്ണാ­ച്ചി നാളെ വരും.

ചി­ട്ടി­ക്കാ­ശി­നു് ദാ­മോ­ദ­രൻ

ലോ­ണി­ന്റെ ജപ്തി.

എസ്. ജോ­സ­ഫി­ന്റെ ‘പെ­ങ്ങ­ളു­ടെ ബൈബിൾ’ എന്ന ക­വി­ത­യോ­ടു് ചില സ­മാ­ന­ത­കൾ ഈ ക­വി­ത­യ്ക്കു­ണ്ടു്. അവിടെ ഇ­ല്ലാ­യ്മ­യു­ടെ ദു­രി­തം പേ­റു­ന്ന­തു് പെ­ങ്ങ­ളാ­ണു്. സാ­ധ­ന­ങ്ങൾ സൂ­ക്ഷി­ക്കാ­നു­ള്ള അ­ല­മാ­ര­യാ­യും പെ­ങ്ങ­ളു­ടെ ബൈബിൾ പ്ര­വർ­ത്തി­ക്കു­ന്നു­വെ­ന്നു തി­രി­ച്ച­റി­യു­ന്ന­താ­ണു് ആ കവിത. അഥവാ ബൈ­ബി­ളിൽ ഒ­തു­ങ്ങു­ന്ന വ­സ്തു­ക്ക­ളേ­യു­ള്ളൂ സ്വ­ന്ത­മാ­യെ­ന്നും ഈ ക­വി­ത­യ്ക്കർ­ത്ഥ­മു­ണ്ടു്. പക്ഷെ പെ­ങ്ങ­ളെ കാ­ണു­ന്ന ആ­ങ്ങ­ള­യാ­ണു് ക­വി­ത­യു­ടെ കർ­തൃ­ത്വ­മാ­ളു­ന്ന­തു്. എ­ന്നാൽ, ‘മെ­യ്ക്കാ­ട്ടു­കാ­രി’യിൽ ഇ­ല്ലാ­യ്മ­യു­ടെ വി­ങ്ങൽ പേ­റു­ന്ന സ്ത്രീ­മ­ന­സ്സു­ണ്ടു്. അ­വ­ളു­ടെ ഭാഷ മാ­ന­ക­ഭാ­ഷ­യ­ല്ല. ചി­ത­റി­യ­തും സ­ങ്ക­ട­ങ്ങൾ നി­റ­ഞ്ഞ­തു­മാ­ണു്. ത­ന്നിൽ കേ­ന്ദ്രീ­ക­രി­ക്കാ­തെ തന്നെ ആ­ശ്ര­യി­ക്കു­ന്ന­വ­രി­ലേ­യ്ക്കു് പ­ടർ­ന്നു­പോ­കു­ന്ന സ്ത്രീ­സ്വ­ഭാ­വം ക­വി­ത­യിൽ നി­റ­യു­ന്നു. ദു­രി­ത­ങ്ങ­ളു­ടെ കാ­ഴ്ച­ക്കാ­രി­യ­ല്ല അവൾ; ദു­രി­ത­ജീ­വി­തം ത­ന്നെ­യാ­ണു്.

സതി അ­ങ്ക­മാ­ലി­യു­ടെ ‘ഒ­റ്റ­ച്ചേ­ല’യും വി­ഭ­വ­മി­ല്ലാ­യ്മ­യു­ടെ ദു­രി­തം ത­ന്നെ­യാ­ണു് പ­റ­യു­ന്ന­തു്:

ഒ­റ്റ­ച്ചേ­ല­യിൽ ചു­റ്റി­യ വൃ­ദ്ധ­ശ­രീ­രം

മ­റു­തു­ണി­യി­ല്ലാ­തെ…

നനഞ്ഞ ഒ­ര­റ്റം വെ­യി­ലി­നാൽ.

മ­റ്റേ­യ­റ്റം ഉ­ട­ലി­നാൽ ഉ­ണ­ങ്ങു­ന്നു

മ­രി­ക്കും വരെ ഇ­ങ്ങ­നെ…

മ­രി­ച്ചാൽ മ­റ­വു­ചെ­യ്യാൻ ഇ­ട­മി­ല്ലാ­ത്ത­തി­നാൽ

കാ­യ­ലിൽ ക­ല്ലു­കെ­ട്ടി­ത്താ­ഴ്ത്താ­മ­ല്ലോ.

മ­രി­ച്ചാൽ സം­സ്ക­രി­ക്കാ­നി­ട­മി­ല്ലാ­യ്മ­യു­ടെ ഭൂ­രാ­ഷ്ട്രീ­യ­മാ­ണു് ചേ­ല­യു­ടെ ഒ­ര­റ്റം വെ­യി­ലി­നാ­ലും മ­റ്റേ­യ­റ്റം ഉ­ടൽ­ചൂ­ടി­നാ­ലും ഉ­ണ­ക്കി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്ന സ്ത്രീ­ജീ­വി­തം മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്. അം­ബി­കാ പ്ര­ഭാ­ക­ര­ന്റെ എ­ന്റെ­യും, അ­വ­ന്റെ­യും അ­വ­ളു­ടെ­യും എന്ന കവിത നാ­ലു­സെ­ന്റു കോ­ള­നി­ക­ളിൽ രൂ­പം­കൊ­ണ്ട ഒരു പ്ര­ണ­യ­ജീ­വി­ത­ത്തി­ന്റെ അ­ന്ത്യ­ത്തെ­ക്കു­റി­ച്ചെ­ഴു­തു­മ്പോ­ഴും അ­ടി­സ്ഥാ­ന­പ­ര­മാ­യി ഉ­യർ­ത്തു­ന്ന­തു് ഭൂ­രാ­ഷ്ട്രീ­യ­മാ­ണു്.

എ­ന്റെ­യും, അ­വ­ന്റെ­യും

അ­വ­ളു­ടെ­യും ജ­ന­ന­ങ്ങൾ­ക്കു­മു­മ്പു്

ഞ­ങ്ങ­ളു­ടെ കോളനി രൂ­പ­പ്പെ­ട്ടു.

നാലു സെ­ന്റിൽ ഒരു വീടു്

രണ്ടു കു­ടും­ബ­ത്തി­നു വീ­തി­ച്ച­തു്

അ­ങ്ങ­നെ മു­പ്പ­ത്തി­ര­ണ്ടു കു­ടും­ബ­ങ്ങൾ

ചാ­ക്കു­കൊ­ണ്ടു മറച്ച…

ദ­ളി­ത­രു­ടെ പാർ­പ്പി­ട­ങ്ങൾ മുൻ­നിർ­ത്തി പൊ­തു­സ­മൂ­ഹം അവരെ വൃ­ത്തി­യി­ല്ലാ­ത്ത­വ­രെ­ന്നും സം­സ്കാ­ര­മി­ല്ലാ­ത്ത­വ­രെ­ന്നും വി­ളി­ച്ചു. ഒ­രു­പാ­ടു­പേ­രോ­ടു് ഒ­രു­മി­ച്ചു് രണ്ടു സെ­ന്റിൽ ഒ­തു­ങ്ങി­ജീ­വി­ക്കാൻ നിർ­ബ­ന്ധി­ച്ച പാർ­പ്പി­ട­പ­ദ്ധ­തി­യാ­ണു് ല­ക്ഷം­വീ­ടു­കൾ, ദ­ളി­തു് കോ­ള­നി­കൾ എ­ന്നി­വ. സ്ഥ­ല­പ­രി­മി­തി എ­ങ്ങ­നെ­യെ­ല്ലാം ജീ­വി­ത­ത്തെ ബാ­ധി­ക്കു­ന്നു എ­ന്ന­തി­ന്റെ തെ­ളി­വാ­ണു് പി­ന്നീ­ടു് ഇവരെ സം­സ്കാ­ര­മി­ല്ലാ­ത്ത­വ­രാ­യി മാ­റ്റു­ന്ന­തു്. മാ­ത്ര­മ­ല്ല, മൂ­ന്നു­സെ­ന്റും നാ­ലു­സെ­ന്റും കോ­ള­നി­കൾ മതി ദ­ളി­തർ­ക്കെ­ന്നു തീ­രു­മാ­നി­ക്കു­ന്ന ഭൂ­വി­ത­ര­ണ മാ­ന­ദ­ണ്ഡം ഇവിടെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു. അ­മ്മു­ദീ­പ­യു­ടെ മുള എന്ന കവിത ഇ­ങ്ങ­നെ­യാ­ണു്:

കൊ­ടി­ക്ക­മ്പാ­യ് മെ­രു­ക്കു­വാൻ

മു­ള­ന്ത­ണ്ടാ­യ് പി­റ­ന്ന­വർ

ഈ വ­ഴി­ക്കെ­ങ്ങാ­നും പോ­ണ­ക­ണ്ടോ

സൂ­ചി­ക്കു കു­ത്താ­നി­ടം തേ­ടി­യീ­മ­ണ്ണിൽ

മേൽ­വി­ലാ­സ­ങ്ങൾ തേ­ടു­ന്നു­ണ്ടോ

………

കാ­ട്ടി­ലോ മേ­ട്ടി­ലോ ചെ­ങ്ങ­റ­ച്ചെ­രു­വി­ലോ

അവർ പി­ന്നെ മു­ള­ന്ത­ണ്ടാ­യ് പൊ­ട്ട­ണു­ണ്ടോ

മ­ണ്ണി­ലു­മ­ല്ലാ­തെ മാ­ന­ത്തു­മ­ല്ലാ­തെ

പൊ­ട്ടി­വി­രി­ഞ്ഞു് മ­രി­ക്ക­ണു­ണ്ടോ?

അ­ടു­ത്ത കാ­ല­ത്തു് ഭൂ­രാ­ഷ്ട്രീ­യം ഏ­റ്റ­വും ചർ­ച്ച­ചെ­യ്ത­തു് ചെ­ങ്ങ­റ­യി­ലാ­ണു്. സൂ­ചി­കു­ത്താ­നു­ള്ള ഇടം തേടി മു­ത­ലാ­ളി­ത്ത­ത്തെ­യും ഭ­ര­ണ­കൂ­ട­ത്തെ­യും പി­ടി­ച്ചു­ല­ച്ച­തു് അ­വി­ടെ­യാ­ണു്. മു­ള­ന്ത­ണ്ടാ­യി പി­റ­ന്നാ­ലും കൊ­ടി­ക്ക­മ്പാ­യ് മെ­രു­ക്ക­പ്പെ­ട്ടു­കൊ­ണ്ടേ­യി­രി­ക്കു­ന്ന­വർ, മ­ണ്ണി­ലും മാ­ന­ത്തും ഇടം കി­ട്ടാ­താ­യി­പ്പോ­കു­ന്ന­വർ ഇ­വ­രെ­ല്ലാം ഭൂ­മി­ക്കു­വേ­ണ്ടി­യു­ള്ള ദ­ളി­ത­രു­ടെ പോ­രാ­ട്ട­ത്തി­ന്റെ തു­ടർ­ച്ച­ക­ളാ­ണു്. ചെ­ങ്ങ­റ­ച്ചെ­രു­വു് സ്ത്രീ­ക­ളുൾ­പ്പെ­ട്ട ദ­ളി­ത­രു­ടെ സ­മ­ര­ജീ­വി­തം അ­തി­ന്റെ ശ­ബ്ദ­മു­യർ­ത്തു­ക­യാ­ണു്. ദ­ളി­തു് സ്ത്രീ ആ­ക്ടി­വി­സ­ത്തി­ന്റെ ശബ്ദം ത­ന്നെ­യാ­ണു് ഇവിടെ കേൾ­ക്കു­ന്ന­തു്. സ്വ­സ്ഥ­മെ­ന്നു ക­രു­തി­യ ന­മ്മു­ടെ സാ­മൂ­ഹി­കാ­ന്ത­രീ­ക്ഷ­ത്തെ വി­ഭ­വ­ത്തി­ന്റെ അഭാവം ഉ­റ­ക്കെ­പ്പ­റ­ഞ്ഞ് പി­ടി­ച്ചു­ല­ച്ച­തു് ചെ­ങ്ങ­റ സ­മ­ര­ഭൂ­മി­യാ­ണു്. ദ­ളി­ത­രു­ടെ ആ­വ­ശ്യ­ങ്ങൾ മൂ­ന്നു സെ­ന്റി­ലോ നാലു സെ­ന്റി­ലോ മതി എന്നു തീ­രു­മാ­നി­ക്കു­ന്ന രാ­ഷ്ട്രീ­യ­മാ­ണു് കു­ത്ത­ക­കൾ­ക്കു ഏ­ക്ക­റു­ക­ളോ­ളം ഭൂമി വെ­റു­തെ കൊ­ടു­ക്കു­ന്ന­തെ­ന്നു ഓർ­മ്മ­പ്പെ­ടു­ത്ത­ലും ചെ­ങ്ങ­റ­യാ­ണു ന­മു­ക്കു മു­ന്നിൽ വെ­ച്ച­തു്. ചെ­ങ്ങ­റ­യിൽ മ­രി­ച്ച­വ­രു­ണ്ടു്. ആ­ത്മ­ഹ­ത്യ ചെ­യ്ത­വ­രു­ണ്ടു്. ജ­നി­ച്ച­വ­രു­ണ്ടു്. ക­റു­ത്ത സ്ത്രീ­കൾ ക­രു­ത്തോ­ടെ ക്യാ­മ­റ­യ്ക്കു മു­ന്നിൽ ജീ­വ­ന­യി­ട­ങ്ങൾ­ക്കു വേ­ണ്ടി വാ­ദി­ച്ച­തും ചെ­ങ്ങ­റ­യി­ലാ­ണു്. കവി സതി അ­ങ്ക­മാ­ലി ഭൂ­രാ­ഷ്ട്രീ­യ­ത്തി­ന്റെ ശ­ക്ത­യാ­യ പ്ര­വർ­ത്ത­ക കൂ­ടി­യാ­ണു്. ധന്യ എം.ഡി.യുടെ നെ­യ്തു നെ­യ്തെ­ടു­ക്കു­ന്ന­വ എന്ന കവിത വിഭവ രാ­ഷ്ട്രീ­യ­വും ക­റു­പ്പി­ന്റെ രാ­ഷ്ട്രീ­യ­വും ഒ­രു­മി­ച്ചു പേ­റു­ന്ന­താ­ണു്.

2. ക­റു­പ്പി­ന്റെ ദൃ­ശ്യ­വ­ത്ക­ര­ണം

രേ­ഖാ­രാ­ജ് എ­ഡി­റ്റു ചെയ്ത സം­ഘ­ടി­ത­യു­ടെ ദളിത് സ്ത്രീ പ­തി­പ്പിൽ സുനിത തോ­പ്പിൽ തന്റെ പ­ഠ­ന­കാ­ല­ത്തെ ഓർ­ക്കു­ന്ന­തു് ഒ­ളി­ജീ­വി­ത­മാ­യി­ട്ടാ­ണു്. ദ­ളി­ത­യാ­ണെ­ന്ന­റി­യാ­തി­രി­ക്കാൻ ന­ട­ത്തി­യ തീ­വ്ര­ശ്ര­മ­ങ്ങ­ളെ ഇ­ങ്ങ­നെ ഓർ­ക്കു­ന്നു: ക­ട്ടെ­ടു­ത്ത ഒരു തൊ­ണ്ടി മ­ടി­യി­ലൊ­ളി­പ്പി­ച്ചു് വെ­ച്ചി­ട്ടു് ഏതു നി­മി­ഷ­വും പി­ടി­ക്ക­പ്പെ­ടാ­വു­ന്ന ഒരു കു­റ്റ­വാ­ളി­യെ­പ്പോ­ലെ ജാതി ഒ­ളി­ച്ചു ന­ട­ന്നാ­ണു് എന്റെ കൗ­മാ­ര­വും യൗ­വ്വ­നാ­രം­ഭ­വും നിറം കെ­ട്ടു­പോ­യ­തു് (2012). ഈ ഏറ്റു പ­റ­ച്ചിൽ ച­രി­ത്ര­പ­ര­മാ­യ തി­രി­ച്ച­റി­വിൽ നി­ന്നു­ണ്ടാ­യ­താ­ണു്. ഇ­ങ്ങ­നെ ധാ­രാ­ളം പേ­രു­ണ്ടാ­യി­രു­ന്നു അ­ക്കാ­ല­ത്തെ­ന്നും അവർ തെ­ളി­വു­കൾ നി­ര­ത്തു­ന്നു. ആ­ധു­നി­ക­ത­യിൽ ജാതി ഒരു ചർ­ച്ചാ­വി­ഷ­യ­മാ­യി­രു­ന്നി­ല്ല. ജാതി ചോ­ദി­ക്ക­രു­തു് പ­റ­യ­രു­തു് എന്ന ന­വോ­ത്ഥാ­നാ­ന­ന്ത­ര പാ­ഠ­ത്തിൽ ജാതി കണ്ടു മ­ന­സ്സി­ലാ­ക്കാ­നു­ള്ള­താ­യി­രു­ന്നു. ദ­ളി­ത­രെ ക­റു­പ്പി­ലൂ­ടെ­യും പൊ­ക്ക­മി­ല്ലാ­യ്മ­യി­ലൂ­ടെ­യും അ­പ­കർ­ഷ­ത­യി­ലൂ­ടെ­യും മ­റ്റു­ള്ള­വർ ക­ണ്ടു­ബോ­ധ്യ­പ്പെ­ടു­ക­യും[3] ദളിതർ അതു് ഒ­ളി­പ്പി­ക്കാൻ പ­റ്റു­ന്നി­ട­ത്തൊ­ക്കെ ഒ­ളി­പ്പി­ക്കു­ക­യും പ­ല­പ്പോ­ഴും ഇ­ളി­ഭ്യ­രാ­കു­ക­യും ചെ­യ്തു. എ­ന്നാൽ ദ­ളി­താ­വ­ബോ­ധ­ത്താൽ ആ­ത്മ­ബ­ലം നേടിയ ക­റു­ത്ത­വർ ക­റു­പ്പി­നെ ആ­ഴ­ത്തിൽ പ­ഠി­ക്കു­ക­യും ക­റു­പ്പി­നെ­പ്പ­റ്റി കൂ­ടു­തൽ പ­റ­ഞ്ഞും ദൃ­ശ്യ­വ­ത്ക­രി­ച്ചും ക­റു­പ്പി­നെ ദ­ളി­തു് ജീ­വി­ത­ത്തി­ന്റെ സാം­സ്കാ­രി­ക മൂ­ല­ധ­ന­മാ­ക്കി­മാ­റ്റി—ക­റു­ത്ത ജീ­വി­ത­ത്തിൽ ഇവർ അ­പ­കർ­ഷ­രാ­കു­ന്നി­ല്ല. ഒ­രു­പ­ക്ഷേ, അ­പ­കർ­ഷ­ത­യു­ടെ മു­ദ്ര­കൾ അ­ന്വേ­ഷി­ക്കു­ന്ന­വർ­ക്കു് അതു നി­രാ­ശ­യു­ണ്ടാ­ക്കാ­നും മതി. കാരണം പൊ­തു­സ­മൂ­ഹം അ­വ­ഗ­ണി­ച്ചും ദളിതർ സ്വയം രേ­ഖ­പ്പെ­ടു­ത്തേ­ണ്ട­വ­രാ­ണെ­ന്ന­റി­യാ­തെ­യും പോന്ന നീ­ണ്ട­കാ­ല­ത്തെ ദ­ളി­ത­രു­ടെ അ­ദൃ­ശ്യ­വ­ത്ക­ര­ണം മ­ല­യാ­ള­ത്തി­ലെ ദ­ളി­ത­വ­ബോ­ധം തി­രി­ച്ച­റി­ഞ്ഞ­തു് പൊ­യ്ക­യിൽ അ­പ്പ­ച്ച­ന്റെ കാ­ണു­ന്നീ­ലൊ­ര­ക്ഷ­ര­വും എന്റെ വം­ശ­ത്തെ­പ്പ­റ്റി… എന്ന ഉ­ള്ള­ല­യ്ക്കു­ന്ന ഖേ­ദ­ത്തിൽ നി­ന്നാ­ണു്. അതിൽ നി­ന്നാ­ണു് ഇ­നി­യാ­രും ന­മ്മെ­ക്കു­റി­ച്ചു പറയാൻ കാ­ത്തു നിൽ­ക്കേ­ണ്ട­തി­ല്ല എന്ന തി­രി­ച്ച­റി­വോ­ടെ ദ­ളി­താ­ഖ്യാ­ന­ങ്ങൾ ക­റു­പ്പി­നെ­ക്കു­റി­ച്ചു തന്നെ പറയാൻ ആ­രം­ഭി­ക്കു­ന്ന­തു്. എസ്. ര­മേ­ശ­ന്റെ ക­റു­ത്ത കു­റി­പ്പു­കൾ എന്ന ക­വി­താ­സ­മാ­ഹാ­രം, ടി. എം. യേ­ശു­ദാ­സ­ന്റെ ‘ക­റു­ത്ത ദൈ­വ­ങ്ങ­ളും ന­ഗ്ന­സ­ത്യ­ങ്ങ­ളും’ എന്ന പ­ഠ­ന­ഗ്ര­ന്ഥം, ജി. ശശി മ­ധു­ര­വേ­ലി­യു­ടെ അ­യ്യ­ങ്കാ­ളി­യെ­ക്കു­റി­ച്ചു­ള്ള ‘കവിത ക­റു­ത്ത ഇ­തി­ഹാ­സം’, ‘സതി അ­ങ്ക­മാ­ലി­യു­ടെ കവിത’, ‘ക­റു­ത്ത സൂ­ര്യൻ’ എ­ന്നി­വ ഇ­ക്കൂ­ട്ട­ത്തിൽ ചി­ല­താ­ണു്. ശ­ശി­യു­ടെ പ്ര­ണ­യ­പൂർ­വം എന്ന ക­വി­ത­യിൽ,

സൗ­മി­നീ,

ക­റു­പ്പ­ഴ­കാ­ണെ­ന്നു നീ പ­റ­ഞ്ഞു­വ­ല്ലോ?

കവികൾ പാ­ടി­യ­ല്ലോ ?

പി­ന്നെ ക­റു­ത്ത­വ­രെ­ങ്ങ­നെ അ­പ­മാ­നി­ക്ക­പ്പെ­ട്ടു?

എന്നു സംശയം കൊ­ള്ളു­ന്ന­തു് ക­റു­ത്ത­വ­രു­ടെ കാ­ല­ങ്ങ­ളാ­യു­ള്ള സ്വ­ത്വാ­ന്വേ­ഷ­ണ­ങ്ങ­ളിൽ നി­ന്നാ­ണു്. എം. ബി. മനോജ്, എസ്. ജോസഫ്, എം. ആർ. രേ­ണു­കു­മാർ തു­ട­ങ്ങി­യ ദ­ളി­തു് പ്ര­തി­നി­ധാ­ന­ങ്ങ­ളും ക­റു­പ്പി­നെ രേ­ഖ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ജെ. വി­ജ­യ­ന്റെ ‘ബ്ലാ­ക് മാൻ’ (പു­തു­കാ­ലം പു­തു­ക­വി­ത) എന്ന കവിത സ­മീ­പ­കാ­ല­ത്തു് ഭ­യ­പ്പാ­ടു­ണർ­ത്തി­യി­രു­ന്ന ബ്ലാ­ക് മാൻ എന്ന പ്ര­തി­ഭാ­സ­ത്തി­ന്റെ സാ­മൂ­ഹി­ക­ബോ­ധം തു­റ­ന്നു കാ­ട്ടു­ന്നു. ക­റു­പ്പു്, ആദ്യം ദ­ളി­ത­രെ മ­റ്റു­ള്ള­വ­രിൽ നി­ന്നു അ­ക­റ്റി നിർ­ത്താ­നു­ള്ള കാ­ര­ണ­മാ­യി­രു­ന്നു. എ­ന്നാൽ വൈ­ജ്ഞാ­നി­ക­മാ­യി ഉ­ണർ­ന്ന ദ­ളി­ത­രെ അ­ക­റ്റി നിർ­ത്തി­യ­തു് അവർ അ­ക്ര­മി­ക­ളാ­ണെ­ന്നു ഭ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­യി­രു­ന്നു. ഈ വി­ഷ­യ­മാ­ണു് ഈ കവിത ചർ­ച്ച­ചെ­യ്യു­ന്ന­തു്. ഇ­ങ്ങ­നെ ത­ങ്ങൾ­ക്കെ­തി­രെ ന­ട­ക്കു­ന്ന ത­മ­സ്ക­ര­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള അ­വ­ബോ­ധ­മാ­ണു് പോ­രാ­ട്ട­ത്തി­ന്റെ നി­റ­മാ­യി ക­റു­പ്പി­നെ ദളിതർ സ്വീ­ക­രി­ക്കു­ന്ന­തി­നു കാ­ര­ണ­മാ­യ­തു്.

ദ­ളി­തു് സ്ത്രീ ക­വി­ത­ക­ളി­ലാ­വ­ട്ടെ പ്ര­ധാ­ന­മാ­യും ക­റു­ത്ത സ്ത്രീ­ക­ളി­ലൂ­ടെ­യാ­ണി­തു് ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. ഒരേ സമയം ദാ­രി­ദ്ര്യം ക­റു­പ്പു­ത­ന്നെ­യാ­കു­ന്നു. ക­റു­ത്ത സ്ത്രീ­കൾ, ക­റു­ത്ത­വർ എ­ന്നി­ങ്ങ­നെ ക­റു­പ്പി­നെ ദൃ­ശ്യ­വ­ത്ക­രി­ക്കു­ന്നു ഇ­വ­രു­ടെ ക­വി­ത­കൾ.

പാ­ട­ത്തി­നു ന­ടു­വിൽ

നൊ­ന്തും വെ­ന്തും

മൊ­ല­പ്പാ­ലു­കെ­ട്ടി­ക്കി­ട­ന്നും

ത­രി­ച്ചു­നി­ന്നൊ­രു ക­തി­രു­ണ്ടു്.

മെ­ല്ലി­ച്ച ക­റു­ത്ത ഉ­ടു­ക്കാ­ക്കു­ണ്ടൻ

വ­ര­മ്പു­കൾ­ക്കു്

ഓടാൻ മ­റ­ന്നൊ­രു

കാ­ലു­ണ്ടു്.

(രാ­ധാ­മ­ണി എം. ആർ., ത­രി­ച്ച ക­തി­രു­കൾ (മുദിത))

പാ­ട­ത്തി­നു ന­ടു­വിൽ നൊ­ന്തും വെ­ന്തും മൊ­ല­പ്പാ­ലു കെ­ട്ടി­നി­ന്ന ക­തി­രു­കൾ പാ­ട­ത്തു പണിത ദളിത് സ്ത്രീ­ത­ന്നെ­യാ­ണു്. അ­വ­ളു­ടെ സ­ഹ­ന­ങ്ങ­ളു­ടെ സാ­ക്ഷി­യും അവൾ ത­ന്നെ­യു­മാ­ണ­തു്. ക­റു­ത്ത ഉ­ടു­ക്കാ­ക്കു­ണ്ടൻ വ­ര­മ്പു­കൾ അ­വ­ളു­ടെ മ­ക്ക­ളും. ക­റു­ത്ത­വ­രു­ടെ കൊ­യ്ത്തു­ക­ണ്ടു നിന്ന വ­ര­മ്പു­കൾ ഇ­ന്നു് അ­വ­യ്ക്കൊ­രു സ്ത്രീ­ഭാ­ഷ്യം ച­മ­യ്ക്കു­ക­യാ­ണു് ത­രി­ച്ച ക­തി­രു­ക­ളി­ലൂ­ടെ.

നിറം പോയ പ­രു­ത്ത

ചേ­ല­യി­ലെ­ക്കീ­റ­ത്തു­ള­കൾ­ക്കു­ള്ളിൽ

ഒരു കു­ഞ്ഞു സൂ­ര്യ­ന്റെ ക­റു­ത്ത മുഖം

പകൽ വെ­ളി­ച്ച­ത്തി­ലൂ­ടെ ഇനി നി­ന­ക്കും പാടാം

പ­ഴം­പാ­ട്ടു­ക­ളു­ടെ ഓരം പ­റ്റി­ന­ട­ക്കാം.

(പു­ഴു­ക്കു­ത്തു­കൾ (മുദിത), അ­രു­ന്ധ­തി മ­ധു­മേ­ഘ)

ആ­റ­ര­യ്ക്കു­ള്ളൊ­രു വ­ണ്ടീൽ

കാ­ക്ക­യെ­പ്പോ­ലെ ക­റു­ത്തോർ

പൊ­ക­ല­ച്ചു­രു­ളു­പോ­ലു­ള്ള

കൈ­ലി­യും ഷർ­ട്ടു­മ­ണി­ഞ്ഞോർ

ഇ­ന്ന­ത്തെ അ­ന്ന­ത്തി­നാ­യി

തു­ട്ടി­നി­റ­ങ്ങി­ത്തി­രി­ച്ചോർ

(ആ­റ­ര­യ്ക്കു­ള്ളൊ­രു വ­ണ്ടീൽ (സി­ല­ബിൾ), വിജില ചി­റ­പ്പാ­ടു്)

ആ­റ­ര­യ്ക്കു­ള്ള വ­ണ്ടി­യിൽ­പ്പോ­കു­ന്ന­വർ ക­റു­ത്ത­വ­രും നി­സ്വ­രും ഉ­ടു­ത്തു­ടു­ത്തു പൊ­ക­ല­പോ­ലെ ചു­രു­ണ്ട വ­സ്ത്ര­ങ്ങ­ളു­ള്ള­വ­രു­മാ­ണു്. വെറും പ­ണി­ക്കൂ­ട്ട­ങ്ങ­ളാ­യി മാ­ത്ര­മേ സമൂഹം അവരെ ക­ണ്ടി­രു­ന്നു­ള്ളൂ. പക്ഷേ, അ­വ­രു­ടെ ജീ­വി­തം ദൃ­ശ്യ­വ­ത്ക­രി­ച്ചു­കൊ­ണ്ടു് സ്വ­സ്ഥ­മെ­ന്നു തോ­ന്നി­പ്പി­ക്കു­ന്ന ജ­ന­ജീ­വി­ത­ത്തെ ചോ­ദ്യം­ചെ­യ്യു­ന്നു ഈ ക­റു­ത്ത ക­വി­ത­കൾ.

3. ഹി­ന്ദു­വി­മർ­ശം

ദ­ളി­ത­രി­ലെ ന­വ­ഹൈ­ന്ദ­വ­ത­യെ വി­മർ­ശി­ക്കു­ന്നു­ണ്ടു് ചില ക­വി­ത­കൾ. ഒരു ത­ര­ത്തിൽ ഒരു ആ­ഭ്യ­ന്ത­ര വി­മർ­ശ­ന­മാ­ണി­തു്. അ­ങ്ങ­നെ മാ­ത്ര­മേ തി­രു­ത്ത­ലു­കൾ സാ­ധ്യ­മാ­കൂ. ത­ങ്ങ­ളെ തി­രു­ത്തു­വാ­നു­ള്ള അ­വ­കാ­ശം സ്വയം നേടുക കൂ­ടി­യാ­ണ­തു്. അ­തി­ലൂ­ടെ മാ­റ്റ­ത്തി­ന്റെ കർ­തൃ­ത്വ­മേ­റ്റെ­ടു­ക്കു­ന്നു. ദളിതർ ഹി­ന്ദു­വിൽ ഉൾ­പ്പെ­ട്ട­തു് കോ­ളോ­ണി­യൽ യു­ക്തി­ക­ളി­ലാ­യി­രു­ന്നു. ന­വോ­ത്ഥാ­ന­ത്തി­ലെ ആ­ത്മീ­യാ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യാ­ണു് ദളിതർ പൂർ­വി­ക­രു­ടെ ആ­രാ­ധ­ന­കൾ­ക്കു പകരം ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളു­ടെ നിർ­മാ­ണ­ത്തി­ലും ആ­രാ­ധ­ന­യി­ലും ശ്ര­ദ്ധി­ച്ച­തു്. അവർ എ­ങ്ങ­നെ­യാ­ണു് ത­ങ്ങ­ളെ പു­നർ­നിർ­വ­ചി­ക്കാൻ ശ്ര­മി­ച്ച­തെ­ന്നു സതി അ­ങ്ക­മാ­ലി­യു­ടെ വീ­ട്ടി­ലേ­യ്ക്കു­ള്ള വഴി (ഉ­പ­രി­ത­ലം ഒരു അ­ട­യാ­ള­വും ത­രു­ന്നി­ല്ല) സ്പ­ഷ്ട­മാ­ക്കു­ന്നു.

വ­ട­ക്കേ പു­ഞ്ച­യ്ക്ക­പ്പു­റം

കു­ളി­രാം­തോ­ടി­ന്റെ

കി­ഴ­ക്കോ­റെ നി­ക്ക­ണ

വെ­ല്യാ­ലി­ന്റെ

പ­ടി­ഞ്ഞാ­ട്ടു­മാ­റി

എ­ട­വ­ഴീ­ലു് നാ­ലാ­മ­ത്തെ

പാ­തി­വീ­ടി­ന്റെ

ഇ­റ­ക്കാ­ലി­ലൊ­രു കീ­റ­ച്ചാ­ക്കു്

അ­തി­ല­ഞ്ചി­ന­ടു­ത്ത തു­ടു­ത്ത

പ­ട്ടി­ക്കു­ഞ്ഞു­ങ്ങൾ

വാ­ഴ­ച്ചോ­ട്ടിൽ

ചി­ക്കി­ക്കി­ന­ക്കി

തു­ളു­മ്പി­ക്കു­ണു­ങ്ങി

രണ്ടു പെട

ഒരു പൂവൻ

ഇതു ചാ­ത്ത­ന്റെ വീടു്.

ദ­ളി­തു് ജീ­വ­ന­യി­ട­ങ്ങ­ളി­ലെ ജൈ­വി­ക­വും പാ­രി­സ്ഥി­തി­ക­വു­മാ­യ ഒരു അ­ട­യാ­ള­പ്പെ­ടു­ത്ത­ലാ­ണി­തു്. ആ­ശാ­ന്റെ ചാ­ത്ത­നും ഇ­വി­ടെ­യാ­ണു വ­സി­ച്ച­തു്. പി­ന്നീ­ട­വ ദ­ളി­തു് കോ­ള­നി­ക­ളെ­ന്നു നാ­മ­ക­ര­ണം ചെ­യ്യ­പ്പെ­ട്ടു. ഈ ആ­രോ­പി­ത സ്വ­ത്വ­ത്തിൽ നി­ന്നു­ള്ള ര­ക്ഷ­പ്പെ­ട­ലാ­യി­രു­ന്നു ജാ­ത്യ­തീ­ത­വും മ­താ­തീ­ത­വു­മാ­യ ജീ­വ­ന­യി­ട­ങ്ങൾ തേടി ദളിതർ പോ­യ­തി­നു പി­ന്നിൽ. ചാ­ത്ത­ന്റെ മകൻ ഹ­രി­ഗോ­വി­ന്ദ­നാ­യി. അവൻ വീടു വ­ച്ച­തു് മ­തേ­ത­ര­ത്വ­ത്തി­ന്റെ­യും ഇടതു പ­ക്ഷ­ത്തി­ന്റെ­യും ആ­ധു­നി­ക സം­വി­ധാ­ന­ങ്ങ­ളു­ടെ­യും പ­രി­സ­ര­മു­ള്ള­യി­ട­ത്താ­യി­രു­ന്നു.

കൃ­ഷ്ണ­ന്റെ അ­മ്പ­ലം ക­ഴി­ഞ്ഞു്

വർ­ഗീ­സി­ന്റെ ബാർ അ­റ്റാ­ച്ച്ഡ്

സൂ­പ്പർ­മാൾ

നേരെ എതിരെ

പൊ­ളി­ഞ്ഞു വീണ എൽ. പി. സ്ക്കൂൾ

ഷെ­മീ­റി­ന്റെ ത­ടി­മി­ല്ല്

വളവു തി­രി­ഞ്ഞു്

പ­ടി­ഞ്ഞാ­റ്

പാർ­ടി­യാ­പ്പീ­സ്

താഴെ

വ­ല­ത്തു് നേർ­ച്ച­ക്കു­റ്റി

ഇ­ട­തു­മാ­റി

ര­ക്ത­സാ­ക്ഷി മ­ണ്ഡ­പം

കോൺ­വെ­ന്റ് റോഡിൽ

ഓർ­ഫ­നേ­ജ്, ഇം­ഗ്ലീ­ഷ് മീ­ഡി­യം

തൊ­ട്ട­രി­കെ

പെ­റ്റു­കി­ട­ക്കാൻ

പ­ട്ടി­പോ­ലും കൂ­ട്ടാ­ക്കാ­ത്ത

വീടു്,

ചാ­ത്ത­ന്റെ മോൻ

ഹ­രി­ഗോ­വി­ന്ദ­ന്റെ.

(സതി അ­ങ്ക­മാ­ലി, വീ­ട്ടി­ലേ­യ്ക്കു­ള്ള വഴി)

ചാ­ത്ത­നിൽ നി­ന്നു ഹ­രി­ഗോ­വി­ന്ദ­നി­ലേ­യ്ക്കെ­ത്തു­മ്പോൾ പു­രോ­ഗ­തി­യു­ടെ സൂ­ച­ന­ക­ളാ­ണു് ല­ഭി­ക്കു­ന്ന­തു്. കൃ­ഷ്ണ­ന്റെ അ­മ്പ­ല­വും പാർ­ട്ടി­യാ­പ്പീ­സും ത­ടി­മി­ല്ലും കോൺ­വെ­ന്റും ഒക്കെ ചേർ­ന്നു നിർ­മി­ക്കു­ന്ന ന­വ­ഹൈ­ന്ദ­വ­ത­യു­ടെ പൊതു ഇ­ട­ങ്ങ­ളാ­ണ­വ­യെ­ന്നു കൃ­ത്യ­മാ­യ തെ­ളി­വു­കൾ കവിത നൽ­കു­ന്നു. വീ­ട്ടു­മു­റ്റ­ത്തു് പ­ട്ടി­പെ­റ്റു കി­ട­ക്കു­ക എ­ന്നാൽ വൃ­ത്തി­ഹീ­ന­ത­യു­ടെ, അ­പ­രി­ഷ്കൃ­ത­ത്ത­ത്തി­ന്റെ­യൊ­ക്കെ തെ­ളി­വാ­യി ആ­ധു­നി­ക ബോ­ധ്യ­ങ്ങൾ സാ­ക്ഷ്യ­പ്പെ­ടു­ത്തു­മ്പോൾ അതിനെ വി­മർ­ശി­ച്ചു­കൊ­ണ്ടാ­ണു്, പെ­റ്റു­കി­ട­ക്കാൻ പ­ട്ടി­പോ­ലും കൂ­ട്ടാ­ക്കാ­ത്ത വീടു് എ­ന്നു­ള്ള തി­രി­ച്ച­റി­വു്. ന­വോ­ത്ഥാ­നാ­ന്ത­രാ­ധു­നി­ക­ത­യെ അ­പ്പാ­ടെ ത­ള്ളി­ക്ക­ള­യു­ക­യ­ല്ല മ­റി­ച്ചു് അ­തി­നൊ­രു ദളിത് സ്ത്രീ വി­മർ­ശം നിർ­മി­ക്കു­ക­യാ­ണു് കവിത.

വിജില ചി­റ­പ്പാ­ടി­ന്റെ ഒരു പ്ര­ണ­യ­വി­രാ­മം (വെ­റു­തെ എ­ന്നൊ­ന്നി­ല്ല) എന്ന ക­വി­ത­യും ഹൈ­ന്ദ­വ മൂ­ല്യ­ങ്ങൾ സ്വീ­ക­രി­ക്കു­ന്ന ദ­ളി­തു് മ­ത­ബ­ന്ധ­മാ­ണു് പ്ര­ശ്ന­വ­ത്ക­രി­ക്കു­ന്ന­തു്.

വയൽ വ­ര­മ്പിൽ

വി­യർ­ത്തു­പോ­യ

കാ­ക്ക­പ്പൂ­ക്ക­ളെ നോ­ക്കി

നാം പി­ന്നെ­യും ന­ട­ന്നു,

കോ­ള­നി­ക്ക­രി­കി­ലൂ­ടെ

വെ­ള്ളം വ­രാ­ത്ത പൈ­പ്പിൻ ചു­വ­ട്ടി­ലൂ­ടെ

അ­ച്ഛ­ന്റെ പ്രാ­യ­മു­ള്ള ചീ­ട്ടു­ക­ളി­ക്കാ­രെ­യും

ക­ല്ലു­ചു­മ­ക്കു­ന്ന അ­മ്മ­മാ­രെ­യും

പി­ന്നി­ട്ടു് …

കാൾ മാർ­ക്സി­ന്റെ­യും

മു­ത്ത­പ്പ­ന്റെ­യും ഫോ­ട്ടോ തൂ­ക്കി­യ

നി­ന്റെ വീ­ട്ടി­ലൊ­രി­ക്കൽ

ഗ­ണ­പ­തി­ഹോ­മ­പ്പു­ക ഉ­യർ­ന്നു,

… … …

പഴയ നീ­യാ­യി.

നി­ന്റെ കു­ട്ടി­യെ­യും കൊ­ണ്ടു്,

പു­ളി­യി­ല­ക്ക­ര­ക്ക­സ­വു­ടു­ത്ത ഭാ­ര്യ­യു­മൊ­ത്തു്,

അ­മ്പാ­ടി­യെ­ന്നെ­ഴു­തി­യ

അ­ളി­യ­ന്റെ കാറിൽ

ഗു­രു­വാ­യൂ­രി­ലേ­യ്ക്ക്

ചോ­റൂ­ണി­നു് പോ­യി­രി­ക്കും.

ദ­ളി­ത­ത്ത­ത്തിൽ നി­ന്നു ഹൈ­ന്ദ­വ­ത­യി­ലേ­യ്ക്കു നീ­ങ്ങു­ന്ന കാ­മു­ക­നെ നി­ര­സി­ക്കു­ന്ന കാ­മു­കി­യാ­ണീ­ക്ക­വി­ത­യിൽ വി­മർ­ശ­സ്ഥാ­നം കൈ­ക്കൊ­ള്ളു­ന്ന­തു്. മാർ­ക്സും മു­ത്ത­പ്പ­നും ര­ണ്ട­ല്ലാ­ത്ത വി­ശ്വാ­സം ഗ­ണ­പ­തി­യ്ക്കും ഗു­രു­വാ­യൂ­ര­പ്പ­നും അ­പ­ക­ട­ക­ര­മാ­യ സ്വീ­കാ­ര്യ­ത­യാ­ണു് കാ­ണു­ന്ന­തു്. ഈ രണ്ടു ക­വി­ത­ക­ളും ഹി­ന്ദു വി­മർ­ശ­ക­നാ­യ അം­ബേ­ദ്ക­റു­ടെ ഒ­പ്പ­മാ­ണു്. ല­ളി­ത­മെ­ന്നോ ന­വീ­ന­മെ­ന്നോ തോ­ന്നു­ന്ന ആ­ശ­യ­ങ്ങൾ ദ­ളി­ത­രെ കൊ­ണ്ടെ­ത്തി­ക്കു­ന്ന അ­പ­ക­ട­സ്ഥാ­നം തി­രി­ച്ച­റി­യു­ന്നു­ണ്ടി­വ. ഇ­ത്ത­രം ക­വി­ത­കൾ അ­ധി­ക­മി­ല്ല. ഒരു പക്ഷേ, ഇതു ര­ണ്ടും മാ­ത്ര­മാ­യി­രി­ക്കാം. എ­ങ്കി­ലും ഇവ മു­ന്നോ­ട്ടു വ­യ്ക്കു­ന്ന വിഷയം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്. പൊ­തു­വെ സ്ത്രീ­ക­ളാ­ണു് മ­ത­വാ­ഹ­ക­രെ­ന്ന സാ­മാ­ന്യ­ബോ­ധ­ത്തെ തി­ര­സ്ക­രി­ച്ചു് സ്ത്രീ­കൾ അ­വ­യു­ടെ വി­മർ­ശ­ക­സ്ഥാ­ന­ത്തു നിൽ­ക്കു­മ്പോൾ പ്ര­ത്യേ­കി­ച്ചും.

4. ശ­രീ­ര­മെ­ഴു­ത്തു്

ഒ­രാ­ഴ്‌­ന്നി­റ­ങ്ങ­ലി­ന്റെ ക­ട­യ്ക്ക­ലോ­ള­മാ­ണു്

നി­ന­യ്ക്കെ­ന്നി­ലേ­യ്ക്കു­ള്ള ദൂരം

എ­നി­ക്ക­തു്

ഹൃ­ദ­യ­ത്തിൽ നി­ന്നു ഗർ­ഭ­പാ­ത്രം വരെ

കി­നി­ഞ്ഞി­റ­ങ്ങു­ന്ന ഒ­റ്റ­യ­ടി­പ്പാ­ത

(സതി അ­ങ്ക­മാ­ലി, ദൂരം (തീ­മ­ര­ങ്ങൾ))

ഉ­റ­പ്പു­ള്ള ഉ­പ്പൂ­റ്റി­കൾ

തീ­രാ­ദൂ­ര­ങ്ങ­ളെ കീ­ഴ­ട­ക്കു­മ്പോൾ

അ­ക­ത്തേ­യ്ക്കു­പൂ­ട്ടി­വ­ച്ച

ക­ണ്ണി­ലെ ജ­ലാ­ശ­യം

ഒരേ സ്വ­പ്ന­ത്തി­ന്റെ

ഉമ്മ വീ­ടു­തീർ­ത്തു്

ഗാ­ഢ­മാ­യി പു­ണർ­ന്ന­തു്

നെ­ഞ്ചി­ലൊ­ളി­പ്പി­ച്ച മ­ഴ­ക്കാ­ല­ങ്ങ­ളെ

(സതി അ­ങ്ക­മാ­ലി, ചി­ത്ര­ലി­പി­ക­ളു­ള്ള തീ­വ­ണ്ടി­കൾ)

അ­ക്ഷ­ര­ങ്ങൾ ഇ­ത­ളി­ത­ളു­ക­ളാ­യി

എന്റെ കൈ­ക്കു­മ്പി­ളി­ലേ­യ്ക്കു വീഴാൻ

നി­മി­ഷ­ങ്ങൾ തന്നെ വേണ്ട.

എ­ന്നാൽ അ­വ­യ്ക്കു്

അലകും പി­ടി­യു­മാ­കാൻ

ജീ­വ­നേ­കാൻ

കു­റ­ച്ചു­കാ­ലം തന്നെ വേണം.

ഹൃദയം ഗർ­ഭ­പാ­ത്ര­മാ­കു­ന്ന

മാ­ന്ത്രി­ക­ത.

പ്ര­ണ­യ­ത്തി­ന്റെ ധ്യാ­ന­ത്തി­ല­വ പി­റ­ക്കും.

എന്റെ ത­ല­പൊ­ട്ടി­പ്പോ­കു­മ­പ്പോൾ.

ഹൃദയം വീർ­ത്തു­പൊ­ട്ടും.

വി­ര­ലു­കൾ വി­റ­യാർ­ന്നു്

എന്റെ മൗ­ന­ത്തെ മു­റു­കെ­പ്പി­ടി­ക്കും

(വിജില ചി­റ­പ്പാ­ടു്, എ­ങ്ങ­നെ എവിടെ ആ­രാ­ലും വാ­യി­ക്ക­പ്പെ­ടാ­തെ (വെ­റു­തെ എ­ന്നൊ­ന്നി­ല്ല)).

പൊ­ടി­മ­ണം കൊ­തി­പ്പി­ച്ച

ഒരു പാ­മ്പി­നെ­പ്പോ­ലെ

ചൂ­ടു­ള്ള മണലിൽ നീ പൂ­ണ്ടു കി­ട­ന്നു.

ത­ല­താ­ഴ്ത്തി­യി­ട്ടും നി­ന്റെ

വാൽ ആ­ടി­ക്കൊ­ണ്ടി­രു­ന്നു

ശൽ­ക്ക­ങ്ങൾ എ­ന്നോ­ടു­ള്ള കൊ­തി­കൊ­ണ്ട്

ഇ­ള­കി­ത്തെ­റി­ച്ചു­കൊ­ണ്ടി­രു­ന്നു

(അനിത എം.എ., ഉ­ടൽ­ക്ക­ലർ­പ്പു് (മുദിത))

ഇമകൾ ചി­മ്മി­ത്തു­റ­ന്നു്

കാ­ഴ്ച­യു­ടെ പു­തു­ലോ­കം

തേടി ഞാൻ കു­ലീ­ന­മാം

ചെ­റു­മീ­നിൻ ചാരെ

നീ­ന്തി­യെ­ത്തി

വാ­ലി­ള­ക്കി മു­ഖ­മ­ട­ച്ചൊ­രാ­ട്ടു്,

സ­ഞ്ചാ­ര­വ­ഴി­ക­ളു­ടെ അ­ള­വു­കോ­ലു­ക­ളെ­യ­തു്

എ­ന്നിൽ നി­ജ­പ്പ­ടു­ത്തി.

വലിയ തലയും

വീർ­ത്ത വ­യ­റു­മെ­ന്നിൽ

അ­പ­കർ­ഷ­ത­യു­ടെ

ത­ട­വ­റ­തീർ­ത്തു.

സ്വീ­കാ­ര്യ­ത­ക­ളി­ലേ­യ്ക്കു് വി­വർ­ത്ത­നം

ചെ­യ്യ­പ്പെ­ടേ­ണ്ട

എന്റെ ശരീരം

അ­തെ­ന്നെ വ്യാ­കു­ല­പ്പെ­ടു­ത്തി.

(ട്രാൻ­സ്ജെൻ­ഡർ, പ്രീത കെ. ഓ­മാ­നൂർ (മുദിത))

ഇവിടെ സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന നാലു മാ­തൃ­ക­ക­ളും ശ­രീ­ര­ത്തെ പ­ല­രീ­തി­യിൽ എ­ഴു­തു­ന്ന­വ­യാ­ണു്. സ­തി­യു­ടെ­യും വി­ജി­ല­യു­ടെ­യും ക­വി­ത­ക­ളിൽ പ്ര­ണ­യ­വും ര­തി­യും ഗർ­ഭ­ധാ­ര­ണ­വും ചേർ­ന്നൊ­രാ­വി­ഷ്കാ­ര­മാ­യാ­ണു് രചനയെ സ്വീ­ക­രി­ക്കു­ന്ന­തു്. അ­നി­ത­യാ­വ­ട്ടെ ര­തി­ബിം­ബ­മാ­യ പാ­മ്പി­ലൂ­ടെ ആ­സ­ക്തി­ക­ളെ ആ­വി­ഷ്ക­രി­ക്കു­ന്നു. പ്രീ­ത­യു­ടെ ട്രാൻ­ജൻ­ഡർ ആണും, പെ­ണ്ണും അ­ല്ലാ­ത്തൊ­രു ശ­രീ­ര­വും അ­തി­ന്റെ കു­ലീ­ന­ത­യി­ല്ലാ­യ്മ­യും രേ­ഖ­പ്പെ­ടു­ത്തു­ന്നു. സ­ഞ്ചാ­ര­വ­ഴി­ക­ളു­ടെ അ­ള­വു­കോൽ എന്ന പ്ര­യോ­ഗം തീ­ണ്ടൽ­പ്പാ­ടു­ക­ളെ­ത്ത­ന്നെ­യാ­ണു് വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. ജാ­തി­നി­യ­മ­ങ്ങ­ളു­ടെ ഭാ­ഷ­യാൽ ശ­രീ­ര­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണു് ട്രാൻ­സ്ജെൻ­ഡർ. ധ­ന്യ­യു­ടെ പല ക­വി­ത­ക­ളും സ്ത്രീ­ചി­ന്ത­ക­ളെ ശരീരം എ­ങ്ങ­നെ­യാ­ണു സ്വാ­ധീ­നി­ക്കു­ന്ന­തെ­ന്നു­ള്ള അ­ത്ഭു­ത­പ്പെ­ടു­ത്ത­ലു­ക­ളു­മാ­യാ­ണു് നിൽ­ക്കു­ന്ന­തു്. ഇ­ങ്ങ­നെ ശരീര ബോ­ധ്യ­ങ്ങൾ ക­വി­ത­ക­ളിൽ ആ­വർ­ത്തി­ച്ചു രേ­ഖ­പ്പെ­ടു­ത്തി ശരീര രാ­ഷ്ട്രീ­യ­ത്തിൽ നി­ല­പാ­ടെ­ടു­ക്കു­ക­യാ­ണി­വ.

5. ആ­ണ­ധി­കാ­ര­വി­മർ­ശം

ദ­ളി­ത­രി­ലെ ആ­ണ­ധി­കാ­ര(ദ­ളി­തു് പാ­ട്രി­യാർ­ക്കി)ത്തെ വി­മർ­ശ­ന വി­ധേ­യ­മാ­ക്കു­ന്ന­തു് മ­റ്റൊ­രു സ­വി­ശേ­ഷ­ത­യാ­ണു്. മറ്റു വി­ഭാ­ഗ­ങ്ങ­ളിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി ദളിതർ ഒ­രു­മി­ച്ചു തൊ­ഴി­ലെ­ടു­ത്തു ഒ­രു­മി­ച്ചാ­ന­ന്ദി­ച്ചു ജീ­വി­ച്ചി­രു­ന്ന­വർ എന്നു നാ­ടൻ­പാ­ട്ടു­ക­ളെ മുൻ­നിർ­ത്തി പൊ­തു­വെ നി­രീ­ക്ഷി­ക്കാ­റു­ണ്ടു്. കാരണം നി­ര­ക്ഷ­രാ­യ ദ­ളി­ത­രു­ടെ ശ­ക്ത­മാ­യ ആ­വി­ഷ്കാ­ര­ങ്ങ­ളാ­യി­രു­ന്നു നാ­ടൻ­പാ­ട്ടു­കൾ. സ­മൂ­ഹ­ത്തോ­ടു­ള്ള യോ­ജി­പ്പും വി­യോ­ജി­പ്പും നി­രീ­ക്ഷ­ണ­ങ്ങ­ളും മാ­ത്ര­മ­ല്ല ത­ങ്ങ­ളു­ടെ നി­ല­പാ­ടു­ക­ളും ആ പാ­ട്ടു­ക­ളി­ലു­ണ്ടാ­യി­രു­ന്നു. ആ നി­ല­പാ­ടു­ക­ളിൽ ദ­ളി­തു് കു­ടും­ബ മൂ­ല്യ­ങ്ങ­ളു­ടെ വെ­ളി­പ്പെ­ട­ലു­മു­ണ്ടാ­യി­രു­ന്നു. ഒ­രു­മി­ച്ചു പ­ണി­ക്കു പോ­കു­ന്ന, പാ­ടു­ന്ന സ്ത്രീ­പു­രു­ഷ­ബ­ന്ധം ഉ­ള്ള­പ്പോൾ­ത്ത­ന്നെ ബാ­ഹ്യ­ബ­ന്ധ­ങ്ങ­ളിൽ ശി­ക്ഷ­ക­നാ­കു­ന്ന ഭർ­ത്താ­വും ഈ പാ­ട്ടു­ക­ളിൽ ഉ­ണ്ടു്. ഭാ­ര്യ­യു­ടെ മ­റു­ബ­ന്ധം ക­ണ്ടു­പി­ടി­ച്ച ഭർ­ത്താ­വു് അ­വ­ളെ­ക്കൊ­ന്നു ക­റി­വെ­ച്ചു അ­വ­ളു­ടെ അ­ച്ഛ­നു­മ­മ്മ­യ്ക്കും കൊ­ണ്ടു­കൊ­ടു­ക്കു­ന്ന പാ­ട്ടിൽ ഇ­ങ്ങ­നെ­കൂ­ടി പ­റ­യു­ന്ന­ണ്ടു്, പെ­ണ്മ­ക്ക­ളെ ന­ല്ല­രീ­തി­യിൽ വ­ളർ­ത്തീ­ലെ­ങ്കിൽ അ­വ­രു­ടെ ഇ­റ­ച്ചി തി­ന്നേ­ണ്ടി വരും. കാർ­ക്ക­ശ്യ­മാർ­ന്ന അ­ധി­കാ­ര­ബ­ന്ധം നി­ല­നിൽ­ക്കു­മ്പോൾ­ത്ത­ന്നെ പ്ര­ണ­യ­വും സൗ­ഹൃ­ദ­വും ബന്ധം പി­രി­യ­ലും പു­നർ­വി­വാ­ഹ­വും ഒ­ക്കെ­യു­ണ്ടാ­യി­രു­ന്ന ദ­ളി­തു് കു­ടും­ബ സം­വി­ധാ­നം ഫ്യൂ­ഡൽ ഘ­ട­ന­യി­ലേ­താ­ണു്. പക്ഷേ, ആ­ധു­നി­ക­വ­ത്ക­രി­ക്ക­പ്പെ­ട്ട ദ­ളി­തു് കു­ടും­ബ­ഘ­ട­ന സ്വാം­ശീ­ക­രി­ക്കു­ന്ന­തു് പൊ­തു­ഘ­ട­ന­യു­ടെ കു­ടും­ബ മൂ­ല്യ­ങ്ങ­ളാ­ണു്. അ­തു­കൊ­ണ്ടു തന്നെ ദ­ളി­തു് സ്ത്രീ­യ്ക്കു് പു­റ­മേ­യു­ള്ള സം­ഘർ­ഷ­ങ്ങ­ളെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന­തി­നൊ­പ്പം അ­ഭ്യ­ന്ത­ര­മാ­യ ഈ അ­ധി­കാ­ര ബ­ന്ധ­ത്തെ­യും അ­ഭി­സം­ബോ­ധ­ന ചെ­യ്യേ­ണ്ട­തു­ണ്ടു്. പ­ല­പ്പോ­ഴും പ്ര­ണ­യാ­ഖ്യാ­ന­ങ്ങ­ളി­ലാ­ണു് ഇതു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്.

ഉ­പ്പി­ലി­ട്ടു് ഊ­റ്റി­യും

മു­ള­കു് ചേർ­ത്തു് നീ­റ്റി­യും

ആ­ത്മ­വീ­ര്യം കെ­ടു­ത്തി

അ­ച്ച­ട­ക്ക­ത്തി­ന്റെ ആ­സി­ഡു­കു­പ്പി­യിൽ

ഇ­ത്ര­നാൾ അ­ട­ച്ചു­വ­ച്ച­തു്

ല­ഹ­രി­മൂ­ത്ത നി­ന്റെ ഒരു രാ­ത്രി­യ്ക്കു്

തൊ­ട്ടു­കൂ­ട്ടാൻ വേ­ണ്ടി­മാ­ത്ര­മാ­യി­രു­ന്നോ

(അ­മ്മു­ദീ­പ, അ­ച്ചാർ (മുദിത))

മു­ന­കൂർ­പ്പി­ച്ചു്, കൂർ­പ്പി­ച്ചു്

നീ­യെ­ന്നെ ഇ­ല്ലാ­താ­ക്കി­യി­ല്ലേ?

എ­ന്നെ­ക്കൊ­ണ്ടെ­ഴു­തി­യ­തെ­ല്ലാം

തെ­ളി­ഞ്ഞി­ല്ലെ­ന്നു പ­റ­ഞ്ഞ് മാ­യ്ച്ചു

ക­ള­ഞ്ഞി­ല്ലേ

(സതി അ­ങ്ക­മാ­ലി, പെൻ­സിൽ (തീ­മ­ര­ങ്ങൾ))

ഓ­ലി­യി­ട്ട­തൊ­ന്നും

കൂ­കി­ത്തെ­ളി­യാ­ന­ല്ല

എ­ച്ചി­ലി­ല­ക­ളു­ടെ വി­ലാ­സ­മൊ­ട്ടി­ക്കാൻ

എന്നെ തി­ര­യ­രു­തെ­ന്നു പറയാൻ

വാൽ ചു­രു­ട്ടി­ച്ചു­രു­ട്ടി

കു­ഴ­ലി­ലി­ട്ടാ­ലും നി­വർ­ത്താ­നാ­വാ­തെ

വി­ശ്വ­സ്ത­ത­യു­ടെ ഭാ­ര­മേൽ­പ്പി­ച്ചു്

വാ­തി­ലു­ക­ളെ­ല്ലാം നീ അ­ക­ത്തു­നി­ന്നു

കു­റ്റി­യി­ട്ടി­ല്ലേ?

(സതി അ­ങ്ക­മാ­ലി, തെ­രു­വു­നാ­യ)

സ്ത്രീ ര­ച­ന­യു­ടെ പ്ര­ശ്ന­വ­ത്ക­ര­ണ­വും ആ­ണ­ധി­കാ­ര വി­മർ­ശ­ത്തി­ന്റെ ഭാ­ഗ­മാ­യി ന­ട­ക്കു­ന്നു­ണ്ടു്. പെൺ­ക്രി­യ­ക­ളു­ടെ പ്ര­സാ­ധ­നം എന്ന ക­വി­ത­യിൽ സ്ത്രീ­യു­ടെ രചനാ ജീ­വി­ത­ത്തെ കു­ടും­ബം എ­ങ്ങ­നെ കാ­ണു­ന്നു എന്നു ചി­ന്തി­ക്കു­ന്നു­ണ്ടു്. ‘ചേ­ച്ചി­യെ പ­കർ­ത്തി­ക്കൊ­ണ്ടു് കൗ­മാ­രം ക­ട­ന്നു പോയി’ എന്ന ആ­ദ്യ­വ­രി തന്നെ സ്ത്രീ­ജീ­വി­ത­ത്തി­ന്റെ ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്ന വിരസത പ്ര­ക­ട­മാ­ക്കു­ന്നു. അതു് വി­വാ­ഹാ­ന­ന്ത­രം മാ­ത്രം സം­ഭ­വി­ക്കു­ന്ന ഒരു പ്ര­ത്യേ­ക പ്ര­തി­ഭാ­സ­മ­ല്ലെ­ന്നും പി­താ­വി­നൊ­പ്പ­മു­ള്ള കാലം മുതലേ സ്ത്രീ­യു­ടെ സർ­ഗ­ശേ­ഷി ക്ര­മീ­ക­രി­ക്ക­പ്പെ­ട്ടു തു­ട­ങ്ങു­ന്നു എ­ന്നും ഉള്ള അ­ട­യാ­ള­പ്പെ­ടു­ത്ത­ലു­കൾ മ­ല­യാ­ള­ത്തിൽ ബിലു സി. നാ­രാ­യ­ണൻ ക­വി­ത­ക­ളി­ലും സിതാര എസ്. ക­ഥ­ക­ളി­ലും ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്.

വി­വാ­ഹം

അവളെ

അ­ടു­ക്ക­ള­യെ­ന്നു്

പ­രി­ഭാ­ഷ­പ്പെ­ടു­ത്തി.

(വിജില ചി­റ­പ്പാ­ടു്, പെൺ­ക്രി­യ­ക­ളു­ടെ പ്ര­സാ­ധ­നം (മുദിത))

എന്ന തി­രി­ച്ച­റി­വി­നൊ­പ്പം ചി­ത്ര­കാ­രി, ഗ­ണി­ത­ശാ­സ്ത്ര­ഗ്ര­ന്ഥം, യാ­ത്രാ­വി­വ­ര­ണ­ക്കാ­രി, പ­രാ­ജി­ത­യാ­യ പ്രൂ­ഫ് റീഡർ, പുറം കവർ പൊ­ളി­ഞ്ഞ, വാ­യി­ക്ക­പ്പെ­ടാ­ത്ത ആ­ത്മ­ക­ഥ എ­ന്നി­ങ്ങ­നെ­യു­ള്ള വേ­ഷ­പ്പ­കർ­ച്ച­ക­ളി­ലൂ­ടെ പെൺ­ജീ­വി­ത­ത്തെ മാ­റ്റി­ക്കൊ­ണ്ടേ­യി­രു­ന്നു. എത്ര മി­ടു­ക്കി­യാ­യാ­ലും വിവാഹ ജീ­വി­ത­ത്തിൽ സ്ത്രീ­യു­ടെ ഒ­ന്നാം ചുമതല അ­ടു­ക്ക­ള­യു­ടെ ഏ­റ്റെ­ടു­ക്ക­ലാ­ണു്. കൈ­യി­ലെ ക­റി­ക്ക­രി­ഞ്ഞ പാ­ടു­കൾ ചി­ത്ര­കാ­രി­യും വീ­ട്ടു­ക­ണ­ക്കു­കൾ ഗണിത ശാ­സ്ത്ര­ഗ്ര­ന്ഥ­മാ­യും മാ­റ്റി എന്നു പ­റ­യു­ന്ന­തു് തേ­ഞ്ഞു­തീ­രു­ന്ന വീ­ട്ടു­പ­ക­ര­ണം[4] എന്ന മുൻ പ്ര­യോ­ഗം ഉ­പേ­ക്ഷി­ച്ചു­കൊ­ണ്ടാ­ണു്. അ­ത്ത­രം പ്ര­യോ­ഗ­ങ്ങൾ പു­രു­ഷാ­ധി­കാ­ര­ത്തെ സ്വീ­ക­രി­ക്കു­ന്ന­തി­നു തു­ല്യ­മാ­ണു്. അ­തു­കൊ­ണ്ടു് പ­രി­ഭാ­ഷ, ഗ­ണി­ത­ശാ­സ്ത്ര­ഗ്ര­ന്ഥം ആ­ത്മ­ക­ഥ, പ്രൂ­ഫ് റീഡർ എ­ന്നി­ങ്ങ­നെ വൈ­ജ്ഞാ­നി­ക സ്വ­ത്വം സ്വീ­ക­രി­ച്ചു­കൊ­ണ്ടു് സ്വയം പു­തു­ക്കു­ക­യാ­ണു് ഈ കവിത. വി­ജി­ല­യു­ടെ തന്നെ ഒരു പേന അ­ടു­ക്ക­ള വഴി കയറി ഭൂമി തൊ­ടു­ന്നു എന്ന ക­വി­ത­യും പ്ര­തീ­ക്ഷ­ക­ളി­ലേ­യ്ക്കു­ത­ന്നെ­യാ­ണു നോ­ക്കു­ന്ന­തു്: പേന തി­രി­കെ വ­ന്നി­രി­ക്കു­ന്നു

ഇ­ന്ന­ലെ സ്വ­പ്ന­ത്തിൽ സാ­മീ­പ്യ­മാ­യി­രു­ന്നു.

ഇന്ന്

പ­രി­ക്കു­പ­റ്റി

പ­രി­ച­രി­ക്കാ­തെ വയ്യ.

നീ ഇ­പ്പോൾ ഒരു പു­തി­യ­ജ­ന്മം,

നി­ന്നി­ലെ ഭി­ന്ന­വ്യ­ക്തി­യും

പെ­ണ്ണും ആണും

പ്രാർ­ത്ഥ­ന­ക­ളാ­യി

എന്നെ തൊ­ടു­ന്നു.

അമ്മു ദീ­പ­യു­ടെ ഇ­റ­ങ്ങി­പ്പോ­കു­ന്ന­വൾ എന്ന ക­വി­ത­യും കു­ടും­ബ­ജീ­വി­ത­ത്തിൽ സ്ത്രീ­യി­ലേ­യ്ക്കു് ആ­രോ­പി­ക്ക­പ്പെ­ടു­ന്ന ഉ­ല്പാ­ദ­ന­ക്ഷ­മ­മ­ല്ലാ­ത്ത ഗൃ­ഹ­ജോ­ലി­ക­ളു­ടെ ആ­വർ­ത്ത­ന­ത്തിൽ നി­ന്നു ര­ക്ഷ­പെ­ടാൻ ആ­ഗ്ര­ഹി­ക്കു­ന്ന സ്ത്രീ­യെ­പ്പ­റ്റി­ത്ത­ന്നെ­യാ­ണു്:

ഓ­മ­ന­ത്തി­ങ്ക­ളേ­തേ­തു രാ­ഗ­ത്തിൽ

പാ­ടി­യ­ണ­ച്ചി­ട്ടും

ക­ണ്ണൊ­ന്നു ചി­മ്മാ­തെ നേരം വെ­ളു­ക്കു­ന്ന

സി­സേ­റി­യൻ തൊ­ട്ടി­ലിൻ സ്റ്റി­ച്ചു­പൊ­ട്ടി­ച്ച്

ഒ­രി­ക്കൽ

എന്റെ കവിത യാ­ത്ര­യാ­കും…

സൃ­ഷ്ടി­കർ­മ­ങ്ങ­ളിൽ

അവളെ കർ­ത്താ­വാ­ക്കി­യ അമ്മ മണ്ണേ

അ­ന­ന്ത­കോ­ടി ത­ല­മു­റ­യ്ക്കാ­യ്

അവളിൽ അമൃതം നി­റ­ച്ച ആ­കാ­ശ­മേ

ഒ­രി­ക്കൽ

എല്ലാ അ­മ്മ­മാ­രും

ഇ­തി­ഹാ­സ കർ­ത്രി­ക­ളാ­കും

ദൈ­വ­ത്തി­നു് അ­പ്രാ­പ്യ­മാ­യ ഭാ­ഷ­കൊ­ണ്ടു്

ഭൂ­മി­യിൽ

അവൾ വ­സ­ന്തം തീർ­ക്കും.

ത­ങ്ങ­ളിൽ നി­ന്നു സാ­ഹി­ത്യം വി­ട­പ­റ­യു­ന്ന­തു് ആ­ണ­ധി­കാ­ര ക്ര­മ­ത്തി­ലു­ള്ള കു­ടും­ബ ഘ­ട­ന­യു­ടെ ഭാ­ഗ­മാ­കു­ന്ന­തോ­ടെ­യാ­ണെ­ന്നു ഈ സ്ത്രീ­കൾ­ക്ക­റി­യാം. അതിൽ നി­ന്നു­ള്ള ര­ക്ഷ­പെ­ടൽ ആ­ഗ്ര­ഹി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഭൂ­മി­യിൽ തീർ­ക്കാൻ പോ­കു­ന്ന വ­സ­ന്തം സ്വ­പ്നം കാ­ണു­ന്ന­തു്.

6. വൈ­ജ്ഞാ­നി­ക­ത­യു­ടെ അ­ട­യാ­ള­ങ്ങൾ

ക­റു­പ്പു ചാ­ലി­ച്ചു

വരച്ച

ജ്യാ­മി­തീ­യ­മാ­യ ഇ­രി­പ്പു­കൾ…

മ­ട്ട­ക്കോൺ­വ­ശ­ങ്ങ­ളിൽ

ഉ­ര­ഞ്ഞ­മർ­ന്ന

വൃ­ത്ത­സ്തൂ­പി­കാ­ഗ്ര­ങ്ങൾ…

(ധന്യ എം. ഡി., നെ­യ്തു­നെ­യ്തെ­ടു­ക്കു­ന്ന­വ)

ഈ ആദർശ രാ­സ­പ്ര­വർ­ത്ത­ന­ത്തിൽ

ഉ­പോ­ല്പ­ന്ന­ങ്ങ­ളാ­യി ക­ണ്ണീ­രു്,

ഖേദം എ­ന്നി­ങ്ങ­നെ

ഐ­സോ­ടോ­പ്പു­കൾ നി­ര­ക്കും

(ധന്യ എം. ഡി., ഉ­പോ­ല്പ­ന്നം)

നെ­ടു­വെ മു­റി­ച്ച ത­ല­ച്ചി­ത്ര­ത്തിൽ

കാഴ്ച, കേൾവി, മണം, രുചി, സ്പർ­ശം

എ­ന്നി­ങ്ങ­നെ

അ­നു­ഭ­വ­ങ്ങ­ളെ

അ­ട­യാ­ള­പ്പെ­ടു­ത്തു­മ്പോൾ

പ്ര­ണ­യ­ത്തി­നാ­യ് പ­കു­ത്തു­വെ­ച്ച ഇടം

വെ­റു­തെ തി­ര­ഞ്ഞു…

ഇളം ചു­വ­പ്പെ­ന്നോ

പി­ങ്കെ­ന്നോ

ന­നു­ന­നു­പ്പെ­ന്നോ

ആരോ പറഞ്ഞ ഓർ­മ­യിൽ

ക­ണ്ണു­കൾ പരതി…

(ധന്യ എം. ഡി., അ­മി­ഗ്ദ­ല)

പൂ­വു­ക­ളെ­ക്കു­റി­ച്ചാ­യി­രു­ന്നു

പഠനം…

പൂ­മ­ണ­ങ്ങ­ളി­ലൂ­ടെ പൂ­മ്പൊ­ടി­ക­ളു­ടെ

പ­തു­പ­തു­പ്പി­ലൂ­ടെ

സ­സ്യ­ഞ­ര­മ്പു­ക­ളി­ലൂ­ടെ

ഒ­ടു­വിൽ

ആ­ഴ്‌­ന്നു വീണതോ

നനഞ്ഞ മ­ണ്ണി­ന്റെ

ആ­ഴ­മു­ള്ള ഇ­രു­ട്ടിൽ

(ധന്യ എം. ഡി., സ­സ്യ­ശാ­സ്ത്രം (അ­മി­ഗ്ദ­ല)

രാ­വി­ലെ­ത്ത­ന്നെ

അ­ഴീ­ക്കോ­ടി­ന്റെ ത­ത്വ­മ­സി

ച­ക്കി­ലാ­ട്ടി എ­ണ്ണ­യെ­ടു­ക്ക­ണം

ശേഷം (മ+യ) 2 ന്റെ മു­ട്ടി­കീ­റ­ണം

ഇ­ട­യ്ക്കു് ദാ­ഹി­ച്ചാ­ലും കൊ­ടു­ക്കി­ല്ല

പകരം ഹൈ­ഡ്ര­ജ­നും ഓ­ക്സി­ജ­നു­മാ­ക്കി

വെ­വ്വേ­റെ കു­ള­ങ്ങ­ളിൽ നി­റ­ച്ചു വെ­യ്ക്ക­ണം.

… …

ഏതൊരു ശ­ക്തി­യ്ക്കും തു­ല്യ­വും

വി­പ­രീ­ത­വു­മാ­യ

ഒരു എതിർ ശ­ക്തി­യു­ണ്ടാ­യി­ട്ടും

കി­ട്ടു­ന്ന ത­ല്ലൊ­ന്നും

തി­രി­ച്ചു കൊ­ടു­ക്കാ (നാകാ) തെ

ഏ­ത്ത­യ­ന്ത്ര­ങ്ങൾ­പോ­ലെ

കു­മ്പി­ട്ടു നിൽ­ക്ക­ണം

(അമ്മു ദീപ, കൺ­സൺ­ട്രേ­ഷൻ കാ­മ്പു് 90-കൾ)

സ്ത്രീ­ക­ളു­ടെ ര­ച­ന­ക­ളിൽ സാ­മ്പ്ര­ദാ­യി­ക­മാ­യി ക­ട­ന്നു­വ­രു­ന്ന ക­ല്പ­ന­ക­ളോ രൂ­പ­ക­ങ്ങ­ളോ അല്ല ഈ മാ­തൃ­ക­ക­ളിൽ കാ­ണു­ന്ന­തു്. അവ വി­ദ്യാ­ഭ്യാ­സ­ത്താൽ ആർ­ജി­ത­ങ്ങ­ളാ­ണു്. ആദ്യ മാ­തൃ­ക­യിൽ ജ്യാ­മി­തി, മ­ട്ട­ക്കോൺ­വ­ശം, വൃ­ത്ത­സ്തൂ­പി­ക എ­ന്നി­വ ഉ­പ­യോ­ഗി­ച്ചാ­ണു് ദാ­രി­ദ്ര്യ­ത്തി­ന്റെ ഇ­രി­പ്പു രൂ­പ­ങ്ങ­ളെ രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു്. ധ­ന്യ­യു­ടെ തന്നെ അ­ടു­ത്ത കവിത ര­സ­ത­ന്ത്ര­ത്തി­ന്റെ സാ­ങ്കേ­തി­ക പ­ദ­ങ്ങ­ളാൽ ഭാവം ര­ചി­ക്കു­ന്നു. ഉ­പോ­ല്പ­ന്നം (ബൈ­പ്രോ­ഡ­ക്ട്), ഐ­സോ­ടോ­പ്പ് എ­ന്നി­ങ്ങ­നെ­യും അ­മ്ദ്ഗ­ല­യാ­വ­ട്ടെ കൃ­ത്യ­മാ­യ ശാ­സ്ത്ര­പ­ദ­വു­മാ­ണു്. ത­ല­ച്ചോ­റി­ലെ പ്ര­ണ­യ­മു­ണ്ടാ­ക്കു­ന്ന­തു് പി­ങ്കു­നി­റ­ത്തി­ലു­ള്ള ഭാ­ഗ­മാ­ണെ­ന്നു് ധന്യ ക­ണ്ടെ­ത്തു­ന്നു­ണ്ടു്. പ്ര­ണ­യ­ത്തി­നും വൈ­ജ്ഞാ­നി­ക­ത­യു­ടെ ബന്ധം തി­ര­യു­ക­യാ­ണു് ധ­ന്യ­യു­ടെ ക­വി­ത­കൾ. സ­സ്യ­ശാ­സ്ത്രം, മ്യൂ­ട്ടേ­ഷൻ, ത­മോ­ഗർ­ത്തം എന്നീ ക­വി­ത­ക­ളും പേ­രു­കൊ­ണ്ടു­ത­ന്നെ ശ്ര­ദ്ധേ­യ­മാ­ണു്. പൂവും പു­ഷ്പ­വും ഒ­ക്കെ­യു­ണ്ടാ­വും ക­വി­ത­യിൽ. പക്ഷേ, ഒരു പ­ഠ­ന­ശാ­ഖ­യു­ടെ പേ­രു­കൊ­ടു­ക്കു­ക, അ­ത്ത­രം പ്ര­യോ­ഗ­ങ്ങൾ ആ­വർ­ത്തി­ക്കു­ക എ­ന്ന­തു് കൗ­തു­ക­മ­ല്ല മ­റി­ച്ചു് ഒരു അ­ന്വേ­ഷ­ണാ­ത്മ­ക­ത അ­തി­ലു­ണ്ടു്. അതേ സമയം തന്നെ മ­താ­ത്മ­ക പ്ര­യോ­ഗ­ങ്ങൾ ഇ­വ­യി­ലി­ല്ല എ­ന്ന­തു കാ­ണു­മ്പോ­ഴാ­ണു് വൈ­ജ്ഞാ­നി­ക മു­ദ്ര­ക­ളു­ടെ ധാ­രാ­ളി­ത്ത­ത്തി­ന്റെ കാരണം പി­ടി­കി­ട്ടു­ക­യു­ള്ളൂ. മ­താ­ത്മ­ക­ത­യു­ടേ­യോ സൗ­ന്ദ­ര്യാ­ത്മ­ക­ത­യു­ടേ­യോ സു­ന്ദ­ര ഭാ­വ­ങ്ങ­ളാ­യി­രു­ന്നി­ല്ല ദ­ളി­തു് ക­വി­ത­യു­ടെ ഭാ­വ­ങ്ങ­ളെ നിർ­ണ്ണ­യി­ച്ചി­രു­ന്ന­തു്. അമ്മു ദീ­പ­യു­ടെ ക­വി­ത­യാ­ക­ട്ടെ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ മ­നു­ഷ്യ­ത്വ­മി­ല്ലാ­യ്മ­യെ ഹാ­സ്യാ­ത്മ­ക­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു.

ഇ­ട­യ്ക്കു് ദാ­ഹി­ച്ചാ­ലും കൊ­ടു­ക്കി­ല്ല

പകരം ഹൈ­ഡ്ര­ജ­നും ഓ­ക്സി­ജ­നു­മാ­ക്കി

വെ­വ്വേ­റെ കു­ള­ങ്ങ­ളിൽ നി­റ­ച്ചു വെ­യ്ക്ക­ണം.

എന്ന കൃ­ത്യ­ത­യു­ടേ­യും അ­തേ­സ­മ­യം ചി­ട്ട­പ്പെ­ടാ­ത്ത­വ­രെ പു­റം­ത­ള്ളു­ക­യും ചെ­യ്യു­ന്ന മ­നു­ഷ്യ­ത്വ രാ­ഹി­ത്യ­ത്തി­ന്റെ­യും നേരെ ഒന്നു പ്ര­തി­ക­രി­ക്കാ­നു­മാ­വാ­തെ­യു­ള്ള അമർഷം ന്യൂ­ട്ട­ന്റെ ച­ല­ന­സി­ദ്ധാ­ന്തം ഉ­പ­ക­രി­ക്കാ­തെ പ­ഠി­ക്കേ­ണ്ടി വ­രു­ന്ന­തിൽ കാ­ണു­ന്നു­ണ്ടു്.

ഉ­പ­സം­ഹാ­രം

ച­രി­ത്രാ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നാ­ണു് ദ­ളി­തു് സ്ത്രീ­യെ­ന്ന സം­വർ­ഗം ഉ­ണ്ടാ­യി­വ­ന്ന­തു്. ജാ­ത്യാ­ടി­സ്ഥാ­ന­ത്തി­ലും ലിം­ഗാ­ടി­സ്ഥാ­ന­ത്തി­ലും സാ­മ്പ­ത്തി­കാ­ടി­സ്ഥാ­ന­ത്തി­ലും ഉള്ള പി­ന്നോ­ക്കാ­വ­സ്ഥ പ­രി­ഗ­ണി­ച്ചു­വേ­ണം ഇ­ന്ത്യ­യു­ടെ­യും കേ­ര­ള­ത്തി­ന്റെ­യും സ്ത്രീ­പ­ദ­വി­ക­ളെ പ­ഠി­ക്കാ­നെ­ടു­ക്കേ­ണ്ട­തു്. അ­ത്ത­രം അ­ഭാ­വ­മാ­ണു് ദ­ളി­തു് സ്ത്രീ സ്വ­ത്വ­സ്ഥാ­പ­ന­ത്തി­ന­ടി­സ്ഥാ­നം. ആ­ധു­നി­ക വി­ദ്യാ­ഭ്യാ­സം ഭ­ര­ണ­ഘ­ട­നാ­പ­ര­മാ­യ അ­വ­കാ­ശ­ങ്ങൾ തു­ട­ങ്ങി­യ­വ ന­ല്കു­ന്ന പൗ­ര­ബോ­ധം ദ­ളി­ത­രിൽ കു­റെ­പ്പേ­രെ ആ­ധു­നി­ക­വ­ത്ക­രി­ച്ചു് പൊ­തു­സ­മൂ­ഹ­ത്തി­നൊ­പ്പം നിൽ­ക്കാ­നു­ള്ള­ശേ­ഷി കൈ­വ­രി­ക്കാൻ പ്രാ­പ്ത­രാ­ക്കി­യി­ട്ടു­ണ്ടു്. ഒരു ത­ര­ത്തിൽ അ­വ­രു­ടെ ക­വി­ത­ക­ളാ­ണു് ഇവിടെ മാ­തൃ­ക­യാ­ക്ക­പ്പെ­ട്ട­തു്. അതേ സമയം അവർ ച­രി­ത്രാ­നു­ഭ­വ­ങ്ങ­ളു­ടെ ഭാ­ഗ­മാ­വു­ക­യും ചെ­യ്യു­ന്നു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് ക­വി­ത­കൾ­ക്കു് ഇ­ത്ര­മാ­ത്രം വൈ­ജ്ഞാ­നി­ക മുഖം കൈ­വ­ന്ന­തു്. അതിൽ നി­ത്യ­ദു­രി­ത­ങ്ങ­ളു­ടെ ദളിത് സാ­ഹി­ത്യ മുഖം മാ­റ്റി­വ­ച്ചാ­ണു് പുതിയ കാ­ഴ്ച­പ്പാ­ടു­ക­ളും നി­ല­പാ­ടു­ക­ളും പുതിയ ത­ര­ത്തിൽ സ്വയം രേ­ഖ­പ്പെ­ടു­ത്താ­നും പൊ­തു­ധാ­ര­യോ­ടു ക­ല­ഹി­ക്കാ­നും ഒ­ത്തു­പോ­കാ­നു­മു­ള്ള ശേ­ഷി­നേ­ടു­ന്ന­തു്. ഇ­നി­യും ഇവ മാറാം. എ­ങ്കി­ലും ജാതി എന്ന സാ­മൂ­ഹ്യ ഘടന ഇ­ന്ത്യൻ സ­മൂ­ഹ­ത്തെ നി­യ­ന്ത്രി­ക്കു­ന്ന കാ­ല­ത്തോ­ളം ദ­ളി­ത­രു­ടെ­യും ദ­ളി­തു് സ്ത്രീ­ക­ളു­ടെ­യും സാ­മൂ­ഹ്യാ­നു­ഭ­വ­ങ്ങ­ളിൽ വ്യ­ത്യ­സ്ത­യു­ണ്ടാ­കും. അ­വ­രു­ടെ ആ­വി­ഷ്കാ­ര­ങ്ങ­ളിൽ അതു സ്പ­ഷ്ട­മാ­യി­ക്കൊ­ണ്ടേ­യി­രി­ക്കും.

കു­റി­പ്പു­കൾ

[1] കെ. പി ക­റു­പ്പ­ന്റെ ബാ­ലാ­ക­ലേ­ശം വി­ല­യി­രു­ത്തി­ക്കൊ­ണ്ടു് സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള രേ­ഖ­പ്പെ­ടു­ത്തി­യ പ്ര­യോ­ഗം.

[2] ശം­ബൂ­കൻ, മ­ലി­ന­മാ­യ ജ­ന­ജീ­വി­ത­ത്തിൽ നീ­യെ­ന്താ­യി­രു­ന്നു? (ശം­ബൂ­കൻ, ജി. ശശി മ­ധു­ര­വേ­ലി).

[3] ക­റു­ത്തു് ഉയരം കു­റ­ഞ്ഞ­യൊ­രാ­ളാ­ണു് ഒ­ച്ച­വെ­ച്ച­തെ­ന്നു് എ­സ്സോ­യും പ­ണി­ക്കാ­ര­നെ­പ്പോ­ലെ­യാ­ണു് ഒരാൾ വ­രു­ന്ന­തെ­ന്നു് സ­ഹ­പാ­ഠി­യും. (യൂ­ണി­വേ­ഴ്സി­റ്റി ഒരു പാഠം, എം. ബി. മനോജ്)

[4] സാ­വി­ത്രി രാ­ജീ­വ­ന്റെ പ്ര­തി­ഷ്ഠ എന്ന ക­വി­ത­യി­ലെ പ്ര­യോ­ഗം. (2018 ഒ­ക്ടോ­ബർ ലക്കം വി­ജ്ഞാ­ന­കൈ­ര­ളി)

ഡോ. സജിത കെ. ആർ.
images/sajitha.jpg

ശ്രീ ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല മ­ല­യാ­ള­വി­ഭാ­ഗം പ്രൊ­ഫ­സർ. ദ­ളി­തു് പ­ഠ­ന­ങ്ങൾ, സ്ത്രീ പ­ഠ­ന­ങ്ങൾ എന്നീ മേ­ഖ­ല­ക­ളിൽ പ­ഠ­ന­ങ്ങൾ ന­ട­ത്തു­ന്നു. സർ­വ്വ­ക­ലാ­ശാ­ല­യിൽ ബോർഡ് ഓഫ് സ്റ്റ­ഡീ­സു് അംഗം, സിൻ­ഡി­ക്കേ­റ്റു് അംഗം, അ­ക്കാ­ദ­മി­ക് കൗൺ­സിൽ അംഗം എന്ന നി­ല­ക­ളിൽ പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. എ­റ­ണാ­കു­ളം ജി­ല്ല­യി­ലെ ഞാ­റ­യ്ക്കൽ സ്വ­ദേ­ശി.

കൃ­തി­കൾ
  1. എ­ട­നാ­ടൻ പാ­ട്ടു് (എഡി.)
  2. ദ­ളി­ത­മ­ക്ഷ­ര സം­യു­ക്തം...
  3. ന­വോ­ത്ഥാ­ന­ത്തി­ന്റെ മ­ല­യാ­ളം

Colophon

Title: Vyathyasmayi parayunnavarude kavitha (ml: വ്യ­ത്യ­സ്ത­മാ­യി പ­റ­യു­ന്ന­വ­രു­ടെ കവിത).

Author(s): Sajitha KR.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-15.

Deafult language: ml, Malayalam.

Keywords: Article, Sajitha KR, Vyathyasmayi parayunnavarude kavitha, സജിത കെ. ആർ., വ്യ­ത്യ­സ്ത­മാ­യി പ­റ­യു­ന്ന­വ­രു­ടെ കവിത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Song of the Lark, a painting by Jules Breton (1827–1906). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.