images/Juan_Gris.jpg
The Guitar, a painting by Juan Gris (1887-1927).
സഞ്ജയന്റെ “പാന”
സഞ്ജയൻ
പത്രാധിപർ:
തന്നെപ്പറ്റി വായനക്കാരുടെ ഇടയിൽ വലിയ ആക്ഷേപമായിരിക്കുന്നു.
സഞ്ജയൻ:
എന്നെപ്പറ്റിയോ?
പ:
എന്താണു് താൻ ഇത്ര ആശ്ചര്യസ്വരത്തിൽ ചോദിക്കുന്നതു്? താനാരാണു്? ബോബിലിരാജാവോ മറ്റോ ആണോ? തന്നെപ്പറ്റി ആക്ഷേപിച്ചുകൂടെ?
സ:
എന്തുകാരണം കൊണ്ടാണുപോലും എന്നെ കുറ്റപ്പെടുത്തുന്നതു്?
പ:
തന്നെപ്പോലെ ഒരു വികൃതിയും, ഭാഗംപിടിയനും, ദുർമ്മാർഗ്ഗിയും, വിരസനും, സങ്കുചിതമനസ്ഥിതിക്കാരനും, നിർലജ്ജനും, അഹങ്കാരിയും, അധികപ്രസംഗിയും, അസൂയക്കാരനും ഏഷണിപറയുന്നവനും, കലഹപ്രിയനും, സജ്ജനദ്വേഷിയും ദുർജ്ജനസഹായിയും, മത്സരിയും, മദാന്ധനും ലോകത്തിലില്ലെന്നാണു് പറയുന്നതു്.
സ:
നിങ്ങൾ അതൊക്കെ വിശ്വസിച്ചുവോ?
പ:
ഇല്ല; ഇതൊക്കെ പറയുന്നവൻ തന്നേക്കാൾ കുറച്ചധികം ഇങ്ങനെയൊക്കെ ഉള്ളവരായതുകൊണ്ടു് മുഴുവനും വിശ്വസിച്ചിട്ടില്ല. ഏതായാലും താൻ സൂക്ഷിക്കണം. ആട്ടെ. ഇന്നെന്താണു് കൊണ്ടുവന്നിരിയ്ക്കുന്നതു്?
സ:
ഒരു പാന.
പ:
പാനയോ?
സ:
അതെ.
പ:
ആരെയൊക്കെ ശകാരിച്ചിട്ടുണ്ടു്?
സ:
ഒരാളെയും ശകാരിച്ചിട്ടില്ല. ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ അതു് വെറും മായകൊണ്ടാണു്. ഇതിന്റെ ആന്തരാർത്ഥം മുഴുവൻ ഈശ്വരസ്തുതിയാണു്. ഞാൻ വായിക്കാം.

⋄ ⋄ ⋄

[അനന്തരം സഞ്ജയൻ നിലത്തു പുല്ലുപായിൽ നിലവിളക്കിന്നു മുമ്പിലിരുന്നു. ഒരു പഴയ പിച്ചളക്കൂടുള്ള കണ്ണട നൂലുകൊണ്ടു് തലയുടെ പിൻവശത്തു ബന്ധിച്ചു. പുതുമഴക്കാലത്തെ ഭേകന്റെ സ്വരത്തിൽ വായിയ്ക്കുന്നു.]

കീർത്തിയൊന്നിലേ മർത്ത്യന്നു പാർത്തലേ

പൂർത്തിയാകാത്ത മോഹം വളരുന്നു:

കൗൺസിലർക്കൊരു ചേയർമാനാവണം;

കൗൺസിൽച്ചേർമാന്നസംബ്ലിയിൽപ്പോകണം,

മെമ്പറായാൽ മതിയല്ലെനിക്കിനി,

മുമ്പനായ പ്രസിഡണ്ടുമാകണം;

വീണ്ടുമെന്നെത്തിരഞ്ഞെടുത്തീടുവാൻ

വേണ്ടും വേലകളോരോന്നു ചെയ്യണം;

വോട്ടർമാരുടെ പട്ടികയിൽച്ചില

മാറ്റമൊക്കെ വരുത്തിവെച്ചീടണം.

പത്രാധിപർ:
ആരാണിങ്ങിനെ ചെയ്തതു്?
സഞ്ജയൻ:
എന്തൊരു കുഴക്കാണീശ്വരാ ഇതു്! ഇതൊക്കെ വെറും “ഇമാജിനേഷ”നാണു്, സർ! കവിത നിങ്ങളുടെ രാജ്യത്തുകൂടി പോയിട്ടില്ലെന്നു തോന്നുന്നല്ലോ!
പ:
മതി, മതി. വായിക്കൂ.

⋄ ⋄ ⋄

സഞ്ജയൻ:

വോട്ടിന്നായി ശ്രമിയ്ക്കണം തമ്പാന്നു;

വോട്ടു നല്കിടുമാറോന്നു ഞാൻ ദൃഢം;

കൊല്ലങ്കോടിനുവേണ്ടി നടക്കണം

(തെല്ലുപോലും ഗ്രഹിയ്ക്കരുതാരുമേ);

ഷൺമുഖത്തിനെ പഞ്ചാസ്യനാക്കണം.

പത്രാധിപർ:
എന്നുവെച്ചാൽ?
സഞ്ജയൻ:
പഞ്ചാസ്യൻ = സിംഹം. സിംഹത്തെപ്പോലെ കീർത്തിമാനാക്കണം എന്നർത്ഥം.

വെൺമതിപോലെ ശോഭിതനാക്കണം;

പത്രത്തിൽച്ചിലതെല്ലാമെഴുതണം,

സൂത്രത്തിൽപ്പല ബാണമയക്കണം,

സാഹിത്യപരിഷത്തു തുലയ്ക്കണം;

സാഹിതീകാരനെന്നു നടിയ്ക്കണം;

രാവണായനമൊന്നഴുതീടണം;

രാമദേവന്റെ കീർത്തി കുറയ്ക്കണം;

ഇത്ഥമോരോന്നു ചിന്തിച്ചിരിയ്ക്കവേ,

ചത്തുപോകുന്നു പാവം! ശിവ, ശിവ!

പത്രാധിപർ:
ഇതു് ജ്ഞാനപ്പാനയിലുള്ളതല്ലേ?
സഞ്ജയൻ:
ജ്ഞാനപ്പാന നിങ്ങളുടെ പകർപ്പവകാശമാണോ? അന്യരുടെ വരികൾ മോഷ്ടിച്ച കവികളുടെ പേരുകൾ നിങ്ങൾക്കു കേൾക്കണോ?
പ:
വേണ്ട.

⋄ ⋄ ⋄

സഞ്ജയൻ:
ഇങ്ങനെയൊക്കെയാണു് ആളുകളുടെ ചിന്തകൾ: എനി അവരുടെ പ്രവർത്തികളെക്കുറിച്ചു കുറച്ചു പ്രസ്താവിക്കാം.

ഊരുമാറി വസിക്കുന്നിതു ചിലർ;

പേരുമാറ്റി നടക്കുന്നിതു ചിലർ;

ഹിന്ദുധർമ്മത്തെപ്പുച്ഛിച്ചു പുച്ഛിച്ചു

ജന്തുധർമ്മവും വിസ്മരിപ്പൂ ചിലർ;

ഈശനെത്തന്നെ ബ്ലീച്ചടിപ്പിക്കുവാ-

നാശയാർന്നു നടക്കുന്നിതു ചിലർ;

സോഷ്യലിസ്റ്റെന്നു ഭാവിച്ചു ഗർവിച്ചു

റഷ്യനോക്കി നടന്നിടുന്നൂ ചിലർ;

കള്ളസ്സന്യാസി താനെന്ന സംതൃപ്തി-

യുള്ളിൽവെച്ചു നടക്കുന്നിതു ചിലർ.

പത്രാധിപർ:
ഇതിൽ ആരെയോ കൊള്ളിച്ചിട്ടുണ്ടു്.
സഞ്ജയൻ:
ഈശ്വരനാണേ, ഇല്ല. ഞാൻ കണ്ണടച്ചു് എറിഞ്ഞതാണു്. പക്ഷേ, ചിലരുടെയെല്ലാം മർമ്മത്തിൽ കൊണ്ടിട്ടുണ്ടായിരിക്കും. അതിനു് ഞാനാണോ ഉത്തരവാദി?

⋄ ⋄ ⋄

രാത്രി വോട്ടു തിരഞ്ഞു നടക്കയാ-

ലത്ര കൂപത്തിൽച്ചാടുന്നിതു ചിലർ.

പത്രാധിപർ:
വാസ്തവമാണോ?
സഞ്ജയൻ:
മുള്ളിയാംകുറിശ്ശി അംശത്തിൽ രാത്രിയിൽ നടന്നിരുന്ന ഒരു സബ്ബ് ഏജണ്ട് തപ്പിത്തടഞ്ഞു് ഒരു പൊട്ടക്കിണറ്റിൽ വീഴുകയും, ആളുകളൊക്കെ ഓടിയെത്തി പിടിച്ചുകയറ്റുകയും ചെയ്തു എന്നു നിങ്ങളുടെ വള്ളുവനാടു് ലേഖകൻ എഴുതിയതു വായിച്ചുനോക്കാതെയാണോ നിങ്ങൾ പ്രസ്സിലേയ്ക്കയച്ചതു്?
പ:
അധികപ്രസംഗം പറയേണ്ട.
സ:
ശരി.

മറ്റു ജോലികളില്ലാത്ത കാരണാൽ

ടെൿസ്റ്റ്ബുക്കു ചമയ്ക്കുന്നിതു ചിലർ.

സൂത്രത്തിൽച്ചില വാർത്തകൾ സൃഷ്ടിച്ചു

പത്രലേഖനവൃത്തി ചെയ്വൂ ചിലർ;

രണ്ടുനാലു ദിനംകൊണ്ടൊരുദ്യോഗ-

മണ്ടയിൽച്ചെന്നു കേറിയിരിക്കയാൽ,

പണ്ടുപണ്ടുള്ള ചങ്ങാതിമാരെത്താൻ

കണ്ടില്ലെന്നു നടിക്കുന്നിതു ചിലർ.

⋄ ⋄ ⋄

കൗൺസിൽദ്രവ്യത്തെ ഭക്ഷിക്കഹേതുവായ്

മൻസുഖമെന്ന്യേ വാഴുന്നിതു ചിലർ.

പത്രാധിപർ:
“മൻസുഖ”മോ?
സഞ്ജയൻ:
അതെ, ഇതു പോയറ്ററിയാണു്; പ്രോസല്ല. ഞങ്ങൾക്കു്—കവികൾക്കു്—പത്രാധിപന്മാർക്കില്ലാത്ത ചില ലൈസൻസൊക്കെയുണ്ടു്.
പ:
ശരിയാണു്; പക്ഷേ, ലേഖകന്മാർക്കില്ലാത്ത ചില സ്വാതന്ത്ര്യങ്ങൾ ഞങ്ങൾക്കും—പത്രാധിപന്മാർക്കും—ഉണ്ടു്. ആ സ്വാതന്ത്ര്യമുപയോഗിച്ചു പലർക്കും അപകീർത്തികരങ്ങളായ പ്രസ്താവങ്ങൾ അടങ്ങിയ ഈ പാനയുടെ ബാക്കിഭാഗം ഉപേക്ഷിക്കേണ്ടിവന്നതിൽ “ഞങ്ങൾ നിർവ്യാജം വ്യസനിക്കുന്നു.”

4-11-’34

സഞ്ജയന്റെ ലഘു ജീവചരിത്രം

Colophon

Title: Sanjayante pana (ml: സഞ്ജയന്റെ “പാന”).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-27.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Sanjayante pana, സഞ്ജയൻ, സഞ്ജയന്റെ പാന, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Guitar, a painting by Juan Gris (1887-1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.