SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/gandhi-charcoal.png
Flood in the Village, a painting by Arseny Meshchersky (1834–1902).
പൂർ­വ്വ­രം­ഗം പൊ­യ്മു­ഖ­ങ്ങൾ
കെ. സ­ച്ചി­ദാ­ന­ന്ദന്‍
images/madhu-gandhi-5.jpg

(രം­ഗ­പ­ശ്ചാ­ത്ത­ല­ത്തിൽ വ­ടി­യൂ­ന്നി നിൽ­ക്കു­ന്ന ഒരു ഗാ­ന്ധി പ്ര­തി­മ. ഒരു പീ­ഠ­ത്തി­ലാ­ണു് ‘പ്ര­തി­മ’ യുടെ നിൽ­പു്. ഒരു വ­ടി­യു­ടെ ര­ണ്ട­റ്റ­ത്തു­മാ­യി ഗാ­ന്ധി­പ്പൊ­യ്മു­ഖ­ങ്ങൾ തൂ­ക്കി­യി­ട്ടു് ചു­മ­ലി­ലേ­റ്റി ഒ­ന്നാ­മൻ വ­ല­തു­വ­ശ­ത്തു നി­ന്നു പ്ര­വേ­ശി­ക്കു­ന്നു. തോൾ ഭാ­ണ്ഡ­ത്തിൽ കുറേ ഗാ­ന്ധി­ത്തൊ­പ്പി­ക­ളു­മാ­യി ര­ണ്ടാ­മൻ ഇ­ട­ത്തു­നി­ന്നു പ്ര­വേ­ശി­ക്കു­ന്നു. ഗാ­ന്ധി ‘പ്ര­തി­മ’യുടെ ഇ­രു­വ­ശ­വു­മാ­യി അവർ നി­ല­യു­റ­പ്പി­ക്കു­ന്നു. ഇ­രു­വ­രു­ടെ­യും വേഷം സർ­ക്ക­സ്സ് കോ­മാ­ളി­ക­ളു­ടേ­താ­ണു്.)
ഒ­ന്നാ­മൻ:
(ഒരു പൊ­യ്മു­ഖ­മെ­ടു­ത്തു് മു­ഖ­ത്തിൽ ചേർ­ത്തു­പി­ടി­ച്ചു്) ഗാ­ന്ധി­മു­ഖ­ങ്ങൾ!
ര­ണ്ടാ­മൻ:
(കോ­മാ­ളി­ത്തൊ­പ്പി മാ­റ്റി ഗാ­ന്ധി­ത്തൊ­പ്പി ധ­രി­ച്ചു്) ഗാ­ന്ധി­ത്തൊ­പ്പി­കൾ!
ഇ­രു­വ­രും ഒ­ന്നി­ച്ച്:
ആർ­ക്കും വാ­ങ്ങി ഗാ­ന്ധി­യാ­കാം!
ര­ണ്ടാ­മൻ:
ഗാ­ന്ധി­ത്തൊ­പ്പി­വെ­ച്ചാ­ലോ
ഒ­ന്നാ­മൻ:
(നേ­താ­വി­ന്റെ ‘പോസി’ൽ) പി­ന്നെ നേ­താ­വാ­കാ­ലോ!
ര­ണ്ടാ­മൻ:
നേ­താ­വാ­യാ­ലോ?
ഒ­ന്നാ­മൻ:
പി­ന്നെ എ­ന്തു­മാ­കാ­ലോ—ത­നി­പ്പൊ­ന്നു­രു­ക്കാ­ലോ!
ര­ണ്ടാ­മൻ:
പൂ­ച്ച­ക­ളെ മാ­റ്റി­നിർ­ത്തി­പ്പൊ­ന്ന്, ക­ള്ള­പ്പൊ­ന്നു­രു­ക്കാ­ലോ!
(ഇ­രു­വ­രും ഗാ­ന്ധി ‘പ്ര­തി­മ’യെ വലം വെ­ച്ചു് ക­യ്യ­ടി­ച്ചു­പാ­ടി ന­ട­ക്കു­ന്നു:)
1:
ഗാ­ന്ധി­ക്കാ­റിൽ ഗ­മ­യി­ലേ­റി
2:
ഗാ­ന്ധി­ബാ­റിൽ വീ­ര്യ­മേ­റി
1:
ഗാ­ന്ധി­ന­ഗർ കൊ­ട്ടാ­ര­ത്തിൽ
2:
ഗാ­ന്ധി­യു­ടെ പടം തൊ­ഴു­തു് പ­ള്ളി­ക്കു­റു­പ്പ്
1:
വീ­ടു­കൊ­ള്ള, കാ­ടു­കൊ­ള്ള,
2:
പ­ള്ളി­കൊ­ള്ള, പാ­ലം­കൊ­ള്ള
1:
പണം മു­ഴു­വൻ മു­ടി­ച്ചു­തീർ­ന്നാൽ
2:
മ­ണ്ണു­പ­ണ­യം, പെ­ണ്ണു­പ­ണ­യം
1:
ക­ട­ലു­പ­ണ­യം, കൊ­ട­ലു­പ­ണ­യം
2:
പണയം വെ­ച്ചു പലിശ വീ­ട്ടി
1:
തൊ­പ്പി­നീ­ട്ടി­യു­ല­കു നീ­ളെ­പ്പി­ച്ച­തെ­ണ്ടാ­ലോ
2:
തൊ­പ്പി­യി­ട്ടു തൊ­പ്പി­യി­ട്ടു ത­ല­കു­നി­ക്കാ­ലോ!
(സിൽ­ക്കു ജു­ബ്ബ­യ­ണി­ഞ്ഞ ഒരു പെ­രു­വ­യ­റൻ പൊ­യ്മു­ഖ­ത്തി­നു കൈ നീ­ട്ടു­ന്നു. ഗാ­ന്ധി ‘പ്ര­തി­മ’ വടി നീ­ട്ടി അ­യാ­ളു­ടെ വ­യ­റി­ലൊ­ന്നു തൊ­ഴി­ക്കു­ന്നു. അയാൾ പ­രി­ഭ്ര­മി­ച്ചു തി­രി­ഞ്ഞു നോ­ക്കു­മ്പോൾ ‘പ്ര­തി­മ’ പൂർ­വ്വ­സ്ഥി­തി­യിൽ)
ഒ­ന്നാ­മൻ:
(പൊ­യ്മു­ഖം നീ­ട്ടി) ക­ള്ള­പ്പ­ണം മ­റ­ച്ചു­വെ­യ്ക്കാ­നി­തു മ­തി­യാ­കും.
(ഒരു ക­ഷ­ണ്ടി­ക്കാ­രൻ ക­ട­ന്നു­വ­ന്നു് തൊ­പ്പി­ക്കു കൈ നീ­ട്ടു­ന്നു. ‘പ്ര­തി­മ’ അ­യാ­ളു­ടെ ത­ല­യി­ല­ടി­ക്കു­ന്നു. അയാൾ ഞെ­ട്ടി­ത്തി­രി­യു­മ്പോൾ പ­ഴ­യ­പ­ടി)
ര­ണ്ടാ­മൻ:

ത­ല­യി­ലൊ­ന്നു­മി­ല്ലെ­ങ്കിൽ (തൊ­പ്പി നീ­ട്ടി)

ഇ­തു­കൊ­ണ്ടു മ­റ­ച്ചു­വെ­യ്ക്കാം

മുഖം മു­ഴു­വൻ വാ­യ­യാ­ക്കി

മു­ഖ­പ്ര­സം­ഗം ത­ട്ടി­വി­ടാം.

(സൂ­ട്ടി­ട്ട ഒരു മു­ത­ലാ­ളി പൊ­യ്മു­ഖം വാ­ങ്ങി അ­ണി­യു­ന്നു.)

ഒ­ന്നാ­മൻ:

പ­ണി­യ­ന്റെ ക­ര­ളെ­നി­ക്ക­ത്താ­ഴം

പ­ണി­യ­ന്റെ ചോ­ര­യ­തെൻ വീ­ഞ്ഞും

സ­മ­ര­മി­ര­മ്പി വ­രു­മ്പോ­ഴോ

ജയജയ, ജയജയ, ജയ ഗാ­ന്ധി!

(പ്ര­തി­മ­പൊ­ട്ടി­ച്ചി­രി­ക്കു­ന്നു. എ­ല്ലാ­വ­രും­തി­രി­ഞ്ഞു­നോ­ക്കു­മ്പോൾ ‘പ്ര­തി­മ’ നി­ശ്ശ­ബ്ദം)

(കു­ടു­മ­വെ­ച്ചു­കെ­ട്ടി ഒരാൾ വ­ന്നു് തൊ­പ്പി വാ­ങ്ങി അ­ണി­യു­ന്നു/‘പ്ര­തി­മ’ ചി­റി­കോ­ട്ടി പുറം തി­രി­ഞ്ഞു നിൽ­ക്കു­ന്നു)
ര­ണ്ടാ­മൻ:

പ­ശു­വി­നെ വ­ന്ദി­ച്ചേ പോ­കാ­വൂ

പ­റ­യ­നെ­പ്പ­ടി­യി­ലേ നിർ­ത്താ­വൂ

മ­നു­വി­ന്റെ കാ­ല­ത്തേ ക­ഴി­യാ­വൂ

പെ­രു­വി­ര­ലേ ഗു­രു­ദ­ക്ഷി­ണ വാ­ങ്ങാ­വൂ.

ജുബ്ബ:
ബോലോ, ഭാ­ര­ത്മാ­താ കീ ജയ്!
കുടുമ:
രാ­മ­രാ­ജ്യം വ­രി­ക­യാ­യി!
സൂ­ട്ട്:
ഓ, അതു് അ­മേ­രി­ക്ക­യിൽ നി­ന്നു പു­റ­പ്പെ­ട്ടി­ട്ടു­ണ്ട്.
കുടുമ:
ജ­യ്റാം, ശ്രീ­റാം! വി­മാ­ന­ത്തിൽ­ത­ന്നെ­യ­ല്ലേ! പു­ഷ്പ­കം?
സൂ­ട്ട്:
(കീ­ശ­യിൽ നി­ന്നു് ഒ­ര­മേ­രി­ക്കൽ പ­താ­ക­യെ­ടു­ത്തു വീ­ശി­ക്കൊ­ണ്ടു്)

പോരാ പോരാ നാളിൽ നാളിൽ

ദൂര ദൂ­ര­മു­യ­ര­ട്ടെ

ഭാ­ര­താം­ബ വാ­ങ്ങി­യോ­രി­പ്പൊൻ പ­താ­ക­കൾ!

ക­ഷ­ണ്ടി:
(‘പ്ര­തി­മ’യ്ക്കു മു­ന്നിൽ മു­ട്ടു­കു­ത്തി): ഡോ­ള­റി­ന്റെ രാ­ജ്യം വ­രേ­ണ­മേ (പ്ര­തി­മ മുഖം തി­രി­ക്കു­ന്നു)
സൂ­ട്ട്:
(മു­ട്ടു­കു­ത്തി): അ­വി­ട­ത്തേ­പ്പോ­ലെ ഇ­വി­ടേ­യും വ­രേ­ണ­മേ! (‘പ്ര­തി­മ’സൂ­ട്ടി­ന്റെ മു­തു­കിൽ ച­വി­ട്ടു­ന്നു. കു­ടു­മ­യോ­ടു്) താ­നെ­ന്നെ ച­വി­ട്ടി­യോ?
കുടുമ:
ഞാനോ? തോ­ന്നി­യ­താ­വും, കണ്ടോ! (അരയിൽ നി­ന്നു് ഒരു കാ­വി­ക്കൊ­ടി വ­ലി­ച്ചെ­ടു­ക്കു­ന്നു. അതിൽ പൊ­തി­ഞ്ഞു­വെ­ച്ചി­രു­ന്ന ഒരു കഠാരി താഴെ വീ­ഴു­ന്നു. കുടുമ അ­തെ­ടു­ത്തു മ­റ­ച്ചു­വെ­ച്ചു് പ­ച്ച­ച്ചി­രി ചി­രി­ക്കു­ന്നു.)
ഒ­ന്നാ­മൻ:
ഔ! (‘പ്ര­തി­മ’യെ­ച്ചൂ­ണ്ടി:) ഈ പഹയൻ ച­ത്തു­പോ­യ­തെ­ത്ര ന­ന്നാ­യി!
ര­ണ്ടാ­മൻ:
ഗാ­ന്ധി­യെ­ങ്ങാൻ തി­രി­ച്ചു­വ­ന്നാൽ! (ഭ­യ­പ്പാ­ടോ­ടെ ചു­റ്റും നോ­ക്കി പാ­ടു­ന്നു:) ഗാ­ന്ധി­യെ­ങ്ങാൻ തി­രി­ച്ചു വ­ന്നാൽ!
1:
തേ­രി­ലേ­റി വരും ഗോ­ദ്സേ! രാ­വ­ണ­ന്റെ തേ­രി­ലേ­റി!
2:
ങാ, അ­തു­മ­തി, അ­തു­മ­തി!
1:
തൊ­പ്പി വെ­ച്ചു­വ­രും ഗോ­ദ്സേ!
സൂ­ട്ട്:
ഷെ­യ­റു­ക­ളും കൊ­ണ്ടു­വ­രും!
(ഗാ­ന്ധി പി­ന്നിൽ നി­ന്നി­റ­ങ്ങി­വ­ന്നു് വ­ടി­യോ­ങ്ങു­മ്പോൾ എ­ല്ലാ­വ­രും ചി­ത­റി­യോ­ടു­ന്നു. ‘പ്രേ­തം’, ‘പ്രേ­തം’ എ­ന്ന­ല­റു­ന്നു. തെ­റി­ച്ചു വീണ പൊ­യ്മു­ഖ­ങ്ങൾ­ക്കും ഗാ­ന്ധി­ത്തൊ­പ്പി­കൾ­ക്കും ഉ­ടു­പ്പു­കൾ­ക്കു­മി­ട­യിൽ ഗാ­ന്ധി അ­ല്പ­നേ­രം കു­നി­ഞ്ഞു് ത­ളർ­ന്നി­രി­ക്കു­ന്നു. ക­യ്യിൽ കു­റ­ച്ചു പൊ­യ്മു­ഖ­ങ്ങ­ളു­മാ­യി ഉ­യ­രു­ന്നു. താ­ണ­സ്ഥാ­യി­യിൽ വി­ഷാ­ദ­ഗീ­തം.)
ഗാ­ന്ധി:
ഈ പൊ­യ്മു­ഖ­ങ്ങൾ­ക്കി­ട­യിൽ എ­നി­ക്കെ­ന്റെ മുഖം ന­ഷ്ട­പ്പെ­ട്ടു പോ­യി­രി­ക്കു­ന്നു. (പൊ­യ്മു­ഖ­ങ്ങൾ താ­ഴെ­യി­ട്ടു് സ്വ­ന്തം മുഖം ഉ­ഴി­ഞ്ഞു­കൊ­ണ്ടു്) ഏ­താ­ണു് എന്റെ മുഖം? ആ­രാ­ണു് ഞാൻ?… പറയാം. ഗാ­ന്ധി­മാർ ഒ­ന്ന­ല്ല, അ­നേ­ക­മു­ണ്ടു്. പല ഭാഷകൾ സം­സാ­രി­ച്ച­വർ. പ­ര­സ്പ­രം പൊ­രു­തി­യ­വർ. ആ ഭാ­ഷ­ക­ളു­ടെ നൂറ് നൂറ് വ­ഴി­ക­ളി­ലൂ­ടെ ഞാ­ന­ല­ഞ്ഞു, സ­ത്യ­മാ­യ എ­ന്നെ­ത്തേ­ടി… സ­മ­ര­ങ്ങ­ളു­ടെ അ­ന്ത്യ­ത്തിൽ ഇ­രു­ട്ടു്, ത­ളർ­ച്ച, ഏ­കാ­ന്ത­ത, എ­ന്നെ­ക്കാ­ത്തി­രു­ന്നു. ശി­ഷ്യ­ന്മാർ ഓ­രോ­രു­ത്ത­രാ­യി എന്നെ കൈ­വെ­ടി­ഞ്ഞു. ഇ­രു­ട്ടാ­യി­രു­ന്നു എ­മ്പാ­ടും. ഇ­രു­ട്ടിൽ ഞാൻ നി­ല­വി­ളി­കൾ കേ­ട്ടു. ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും നി­ല­വി­ളി­ക്കു­ന്ന­തു് ഒ­രു­പോ­ലെ ത­ന്നെ­യാ­ണെ­ന്നു് നി­ങ്ങൾ മ­റ­ന്നു പോ­യി­രി­ക്കും. ജ­നി­ക്കു­മ്പോ­ഴും മ­രി­ക്കു­മ്പോ­ഴും മ­നു­ഷ്യർ മു­ഴു­വൻ ഒ­രൊ­റ്റ ഭാ­ഷ­യിൽ നി­ല­വി­ളി­ക്കു­ന്നു. ഒ­രു­പോ­ലെ, ഒ­രേ­പോ­ലെ തന്നെ. ആ അ­ഭ­യാർ­ത്ഥി­ക­ളു­ടെ രാ­ത്രി­യിൽ ഒ­രി­ക്കൽ­ക്കൂ­ടി ഇ­ന്ത്യ­യ്ക്കു് എന്നെ ആ­വ­ശ്യ­മാ­യി­വ­ന്നു. ഞാൻ ചെ­ന്നു, ക­ണ്ണീ­രി­ലേ­യ്ക്ക്, ന­വ­ഖാ­ലി­യു­ടെ ര­ക്ത­ത്തി­ലേ­യ്ക്ക്, എന്റെ അ­വ­സാ­ന­ത്തെ പ­രീ­ക്ഷ­യാ­യി­രു­ന്നു അതു്. അ­വ­സാ­ന­ത്തെ… (ശബ്ദം താ­ഴു­ന്നു, ഒപ്പം വെ­ളി­ച്ച­വും മ­ങ്ങു­ന്നു) അ­വ­സാ­ന­ത്തെ…
(വീ­ണ്ടും കു­നി­ഞ്ഞി­രി­ക്കു­ന്നു, വേദി ഇ­രു­ളിൽ.)
വി­ത്തു­കൾ
പാ­ട്ടു്:
(പി­റ­കിൽ നി­ന്നു് ഗാ­യ­ക­സം­ഘം ചൊ­ല്ലു­ന്നു):

നാ­ല്പ­ത്തി­യേ­ഴിൻ ന­വ­വ­ത്സ­ര­ദി­നം, തെരു-

വൊ­ക്കെ­യും രക്തം—പൂവിൽ,

ഇലയിൽ, പു­തു­മ­ഞ്ഞിൽ

ര­ക്ത­ത്തിൻ മണം;

വാ­ക്കി­നൊ­ക്കെ­യും കിനാവുകൾ-​

ക്കൊ­ക്കെ­യും, ര­ക്ത­ത്തി­ന്റെ രുചി;

ചെന്നായെപ്പോലെ-​

യെ­ത്തു­ന്നു ന­വ­ഖ­ലി­ഗ്രാ­മ­ത്തിൽ മു­ര­ളു­ന്ന

മൃ­ത്യു; മൃ­ത്യു­വെ വെ­ല്ലും ദുഃഖം പോൽ,

വാ­ത്സ­ല്യം പോ-

ലെ­ത്തു­ന്നി­ത­വി­ട­ത്തി­ലൊ­റ്റ­യ്ക്കു ധീരം ഗാ­ന്ധി.

ക­വി­ത­യ്ക്കൊ­പ്പം പിൻ­തി­ര­ശ്ശീ­ല സ­ജീ­വ­മാ­കു­ന്നു. ഗാ­ന്ധി­യും സ്വാ­ത­ന്ത്ര്യ­സ­മ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട പൂർ­വ്വ­രം­ഗ­ങ്ങ­ളും പ്രൊ­ജ­ക്റ്റ് ചെ­യ്യ­പ്പെ­ടു­ന്നു. ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ പ്ര­ക്ഷോ­ഭ­വും മർ­ദ്ദ­ന­വും, ജാ­ലി­യൻ­വാ­ലാ­ബാ­ഗ്, വി­ദേ­ശ­വ­സ്ത്രം തീ­യ്യി­ടൽ, ദ­ണ്ഡി­മാർ­ച്ച്, ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധം, ക്വി­റ്റി­ന്ത്യാ പ്ര­ക്ഷോ­ഭം, 42-ലെ ഏ. ഐ. സി സി., ഗാ­ന്ധി­യു­ടെ ജയിൽ ജീ­വി­തം, ജിന്ന ലീഗ് സ­മ്മേ­ള­ന­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­ത്, തു­ട­ങ്ങി­യ ദൃ­ശ്യ­ങ്ങ­ളും പ്ര­ധാ­ന ദി­വ­സ­ങ്ങ­ളി­ലെ പ­ത്ര­ങ്ങ­ളും പോ­സ്റ്റ­റു­ക­ളും, ഒ­ടു­വിൽ “ഓ­ഗ­സ്റ്റിൽ ഇ­ന്ത്യ­യ്ക്കു സ്വാ­ത­ന്ത്ര്യം, ഇ­പ്പോൾ ഡൊ­മീ­നി­യൻ പദവി”, “ഇ­ന്ത്യ കോ­മൺ­വെൽ­ത്തിൽ തു­ട­രും, ചർ­ച്ചിൽ എ­തിർ­പ്പു­പേ­ക്ഷി­ക്കു­ന്നു”, “ജി­ന്ന­യ്ക്കു പാ­കി­സ്ഥാൻ വേണം, ഗാ­ന്ധി എ­തിർ­ക്കു­ന്നു”. “കാ­ശ്മീർ പാ­കി­സ്ഥാ­നു കൊ­ടു­ക്കി­ല്ലെ­ന്നു നെ­ഹ്രു” എന്നീ ശീർ­ഷ­ക­ങ്ങ­ളും ഗാ­ന്ധി, നെ­ഹ്രു, ചർ­ച്ചിൽ, ജിന്ന എ­ന്നി­വ­രു­ടെ ചി­ത്ര­ങ്ങ­ളും; തു­ടർ­ന്നു് വർ­ഗ്ഗീ­യ­ക­ലാ­പ­ങ്ങൾ. സ്ക്രീ­നിൽ ആ­ളി­പ്പ­ട­രു­ന്ന തീയിൽ പ്രൊ­ജെക്‍ഷൻ തീ­രു­ന്നു. പ്ര­കാ­ശം ഇ­പ്പോൾ അ­ര­ങ്ങി­നു ന­ടു­വിൽ: ഗാ­ന്ധി ബൈബിൾ വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. പിൻ­തി­ര­ശ്ശീ­ല­യിൽ “ശ്രീ­റാം­പൂർ, 1947 ജ­നു­വ­രി” എന്നു തെ­ളി­യു­ന്നു. തു­ടർ­ന്നു­ള്ള രം­ഗ­ങ്ങ­ളി­ലും രം­ഗ­ശീർ­ഷ­ക­ങ്ങ­ളും സ്ഥ­ല­കാ­ല സൂ­ച­ന­ക­ളും പിൻ­തി­ര­ശ്ശീ­ല­യി­ലാ­ണു്. ര­ണ്ടു് ആൺ­കു­ട്ടി­ക­ളും ഒരു പെൺ­കു­ട്ടി­യും ഓ­ടി­വ­രു­ന്നു.

ഒ­ന്നാം ആൺ­കു­ട്ടി:
ബാ­പ്പൂ, ബാ­പ്പൂ, എന്താ വാ­യി­ക്കു­ന്ന­തു്? ക­ഥ­യാ­ണോ?
പെൺ­കു­ട്ടി:
ഞ­ങ്ങൾ­ക്കും കഥ പ­റ­ഞ്ഞു­ത­രു­മോ?
ഗാ­ന്ധി:
ങാ, ക­ഥ­ക­ളു­ണ്ടു്, ഈ പു­സ്ത­ക­ത്തിൽ. ഒന്നു കേ­ട്ടോ­ളൂ. ഒരു കൃ­ഷി­ക്കാ­രൻ വി­ത­യ്ക്കാൻ പു­റ­പ്പെ­ട്ടു. വി­ത­യ്ക്കു­മ്പോൾ ചില വി­ത്തു­കൾ വ­ഴി­യ­രി­കിൽ വീണു. പ­ക്ഷി­കൾ വ­ന്നു് അവ കൊ­ത്തി­ത്തി­ന്നു. മറ്റു ചില വി­ത്തു­കൾ അധികം മ­ണ്ണി­ല്ലാ­ത്ത പാ­റ­പ്പു­റ­ത്തു­വീ­ണു. മ­ണ്ണി­നു് ആ­ഴ­മി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു് അവ വേഗം മു­ള­ച്ചു­പൊ­ന്തി. പക്ഷേ, സൂ­ര്യ­നു­ദി­ച്ച­പ്പോ­ഴേ അവ വാടി—വേ­രി­ല്ലാ­യി­രു­ന്ന­ല്ലോ, അ­താ­ണു് അവ ക­രി­ഞ്ഞ­തു്. കുറേ വി­ത്തു­കൾ മുൾ­ച്ചെ­ടി­കൾ­ക്കി­ട­യിൽ വീണു. മുൾ­ച്ചെ­ടി­കൾ വ­ളർ­ന്നു് അവയെ ഞെ­രി­ച്ചു­ക­ള­ഞ്ഞു.
ര­ണ്ടാം ആൺ­കു­ട്ടി:
ഒറ്റ വി­ത്തും മു­ള­ച്ചി­ല്ലേ? പാവം കൃ­ഷി­ക്കാ­രൻ!
ഗാ­ന്ധി:
ഉ­വ്വു­വ്വ്. കു­റ­ച്ചു വി­ത്തു­മാ­ത്രം നല്ല മ­ണ്ണിൽ വീണു. അവ വ­ളർ­ന്നു. ചിലതു മു­പ്പ­തു മേനി വി­ള­ഞ്ഞു, ചി­ല­തു് അ­റു­പ­ത്, ചി­ല­തു് ശ­രി­ക്കും നൂ­റു­മേ­നി. ആട്ടെ, വി­ത്തു­ക­ളെ­ക്കു­റി­ച്ചു് യേശു വേ­റൊ­രു കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­താർ­ക്കു പറയാം?
പെൺ:
(കൈ പൊ­ക്കി) ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ഞ­ങ്ങ­ടെ സി­സ്റ്റർ പ­റ­ഞ്ഞ­താ.
ഗാ­ന്ധി:
പറയൂ, കേൾ­ക്ക­ട്ടെ.
പെൺ:
ഒരാൾ അ­യാ­ളു­ടെ വയലിൽ നല്ല വി­ത്തു വി­ത­ച്ചു. ആ­ളു­ക­ളൊ­ക്കെ ഉ­റ­ക്ക­മാ­യ­പ്പോൾ ശത്രു വ­ന്നു് ഗോ­ത­മ്പി­ന്നി­ട­യിൽ കളകൾ വി­ത­ച്ചു. ഞാറു വ­ളർ­ന്ന­പ്പോൾ കളയും വ­ളർ­ന്നു. എ­ന്നാ­ലും കള പ­റി­ക്കാൻ അയാൾ വേ­ല­ക്കാ­രെ അ­നു­വ­ദി­ച്ചി­ല്ല. കള പ­റി­ക്കു­മ്പോൾ ഗോ­ത­മ്പും പി­ഴു­തു­പോ­യാ­ലോ? എ­ന്നി­ട്ടു്… എ­ന്നി­ട്ടു്…
ഒ­ന്നാം ആൺ:
എ­നി­ക്ക­റി­യാം. കൊ­യ്ത്തു­കാ­ല­ത്തു് കൊ­യ്ത്തു­കാർ ക­ള­യൊ­ക്കെ ആദ്യം തന്നെ പി­ഴു­തു ക­ള­ഞ്ഞു. ഗോ­ത­മ്പു് അറയിൽ നി­റ­ച്ചു.
ഗാ­ന്ധി:
നി­ങ്ങ­ളാ­ണു് വ­യ­ലു­കൾ, ഞാൻ വി­ത്തു വി­ത­യ്ക്കു­ന്ന­വ­നും.
ര­ണ്ടാം ആൺ:
ബാ­പ്പു ദൈ­വ­പു­ത്ര­നാ­ണോ?
ഗാ­ന്ധി:
(ചി­രി­ച്ചു്) അല്ലേ അല്ല. വെറും മ­നു­ഷ്യ­പു­ത്രൻ. അതാ കു­രി­ശൊ­രു­ങ്ങു­ന്ന­തു കേൾ­ക്കു­ന്നി­ല്ലേ? (പി­റ­കിൽ നി­ന്നു് കു­രി­ശിൽ ആ­ണി­യ­ടി­ക്കു­ന്ന ശ­ബ്ദ­ങ്ങൾ. ക്ര­മേ­ണ ആ ശ­ബ്ദ­ങ്ങൾ “ഗാ­ന്ധി തി­രി­ച്ചു­പോ­വു­ക! ഗാ­ന്ധി ഹി­ന്ദു­ക്ക­ളു­ടെ ശത്രു! ഗാ­ന്ധി തി­രി­ച്ചു­പോ­വു­ക!” എ­ന്നാ­യി മാ­റു­ന്നു. പിറകേ ഒരു ചെറിയ ആൾ­ക്കൂ­ട്ടം പ്ര­വേ­ശി­ക്കു­ന്നു. അവരിൽ ഹി­ന്ദു­ക്ക­ളും മു­സ്ലി­ങ്ങ­ളു­മു­ണ്ടു്. കു­ട്ടി­കൾ അ­മ്പ­ര­ന്നു് ഓ­ടി­പ്പോ­കു­ന്നു.)
ഗാ­ന്ധി:
ഞാ­നി­വി­ടെ വ­ന്ന­തു് പ്രാ­യ­ശ്ചി­ത്തം ചെ­യ്യാ­നാ­ണു്. എ­ന്നോ­ടു തന്നെ പ­ക­വീ­ട്ടാൻ. ക­ഴി­ഞ്ഞ ഓ­ഗ­സ്റ്റിൽ കൽ­ക്ക­ത്ത­യിൽ സം­ഭ­വി­ച്ച­തു് ഇവിടെ സം­ഭ­വി­ച്ചു­കൂ­ടാ. (ക­ണ്ണ­ട­ച്ച്, വി­റ­യ­ലോ­ടെ) സ്വ­ന്തം റി­ക്ഷാ­ത്ത­ണ്ടു­കൾ­ക്കി­ട­യിൽ അടി കൊ­ണ്ടു തല ത­കർ­ന്നു വീണ കൂ­ലി­ക്കാർ, സ്വ­ന്തം വീ­ട്ടിൽ മാനം ന­ഷ്ട­പ്പെ­ട്ട സ്ത്രീ­കൾ. ഹൂ­ഗ്ലി­യി­ലൂ­ടെ ക­ട­ലി­ലേ­യ്ക്കൊ­ഴു­കി­പ്പോ­യ പേ­രി­ല്ലാ­ത്ത ശ­വ­ങ്ങൾ. ഒ­ന്നും ര­ണ്ടു­മ­ല്ല, ആ­റാ­യി­രം ശ­വ­ങ്ങൾ. ത­ല­യ­റ്റ­വ, ക­യ്യും കാലും അ­റു­ത്തു മാ­റ്റി­യ­വ…, അ­യൽ­ക്കാ­രാ­യി­രു­ന്ന­വർ ഒ­റ്റ­ദി­വ­സം കൊ­ണ്ടു് അ­ന്യ­രാ­യി മാറി. മ­നു­ഷ്യ­രാ­യി­രു­ന്ന­വർ ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളു­മാ­യി മാറി.
(പിൻ­തി­ര­ശ്ശീ­ല­യിൽ ല­ഹ­ള­യു­ടെ ദൃ­ശ്യ­ങ്ങൾ—ഇതു് നി­ഴൽ­നാ­ട­ക രൂ­പ­ത്തി­ലു­മാ­കാം. ഒപ്പം അ­ണി­യ­റ­യിൽ നി­ന്നു് ആ­ഴ­മേ­റി­യ ശ­ബ്ദ­ത്തിൽ: “ഓ, ശ­പി­ക്ക­പ്പെ­ട്ട പ­തി­നാ­റാം തി­യ്യ­തി. ക­ഴു­ക­ന്മാ­രു­ടെ കൽ­ക്ക­ത്ത! ര­ക്ത­ത്തി­ന്റെ കൽ­ക്ക­ത്ത! … വരൂ കാണു, ഈ തെ­രു­വി­ലെ രക്തം കാണൂ, വരൂ, രക്തം കാണൂ, ഈ തെ­രു­വു­ക­ളി­ലെ രക്തം!” ഇതു പ­റ­യു­മ്പോൾ രംഗം മു­ഴു­വൻ ചു­വ­ന്ന വെ­ളി­ച്ച­ത്തിൽ.)
ആൾ­ക്കു­ട്ട­ത്തിൽ നി­ന്നു് ഒരാൾ:
പോവൂ! ഡൽ­ഹി­യിൽ പോവൂ! ആ ജി­ന്ന­യോ­ടു പറയൂ ഇ­ന്ത്യ­യെ ഭാഗം വെ­യ്ക്കാൻ പ­റ്റി­ല്ലെ­ന്നു്. ഇ­വി­ട­ത്തെ­ക്കാ­ര്യം ഞങ്ങൾ നോ­ക്കി­ക്കൊ­ള്ളാം. നി­ങ്ങൾ വേ­ണ്ട­തു് അ­വി­ടെ­യാ­ണു്.
മ­റ്റൊ­രാൾ:
ഗാ­ന്ധി ഹി­ന്ദു­ക്ക­ളു­ടെ ശത്രു! (മറ്റു ര­ണ്ടു­പേർ ഏ­റ്റു­വി­ളി­ക്കു­ന്നു. തു­ടർ­ന്നു് കൂ­ക്കി­വി­ളി­കൾ. ഗാ­ന്ധി­യു­ടെ മു­മ്പിൽ ചെ­രി­പ്പു­കൾ വന്നു വീ­ഴു­ന്നു.) ഗാ­ന്ധി ഗോ ബാ­ക്ക്!
ഗാ­ന്ധി:
ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നി­ട­ത്തോ­ളം ഇ­ന്ത്യ­യെ വി­ഭ­ജി­ക്കാൻ അ­വർ­ക്കാ­വി­ല്ല. പക്ഷേ പ്ര­ശ്ന­ങ്ങൾ പ­രി­ഹ­രി­ക്കേ­ണ്ട­തു് മു­ക­ളിൽ നി­ന്ന­ല്ല, അ­ടി­യിൽ നി­ന്നാ­ണു്. ആദ്യം നി­ങ്ങൾ, ഈ ശ്രീ­റാം­പൂ­രി­ലെ ജ­ന­ങ്ങൾ, ഹി­ന്ദു­ക്ക­ളും മു­സ്ലി­ങ്ങ­ളും മ­റ്റു­ള്ള­വ­രും, ഒ­ന്നി­ച്ചു ജീ­വി­ക്കാൻ പ­ഠി­ക്കൂ. എ­ങ്കിൽ ഇ­ന്ത്യ­യെ ഒ­രാൾ­ക്കും വി­ഭ­ജി­ക്കാ­നാ­വി­ല്ല.
ഒരാൾ:
ഞ­ങ്ങ­ളെ­ങ്ങ­നെ ഒ­ന്നി­ച്ചു ക­ഴി­യാ­നാ­ണു്? എന്റെ അ­മ്മ­യെ മു­സ്ലി­ങ്ങൾ എന്റെ കൺ­മു­ന്നിൽ വെ­ച്ച്, റാം, റാം!
ഒരു മു­സ്ലീം സ്ത്രീ:
ന്റെ കു­ട്ട്യോ­ളെ തു­ണ്ടം തു­ണ്ട­മാ­ക്കി ഓ­ട­യി­ല് ബ­ലി­ച്ചെ­റി­ഞ്ഞ ഹി­ന്ദു­ക്കൾ­ക്കു് ഞാൻ മാ­പ്പു­കൊ­ടു­ക്ക­ണോ? യാ, ഖുദാ!
ഗാ­ന്ധി:
രാ­മ­നെ­യും ഖു­ദാ­യെ­യും ചേ­റി­ലേ­യ്ക്കും ചോ­ര­യി­ലേ­യ്ക്കും വ­ലി­ച്ചി­ഴ­യ്ക്കാ­തി­രി­ക്കൂ! (മൗനം) നാ­മി­വി­ടെ ഒരു പ്രാർ­ത്ഥ­നാ­യോ­ഗം ന­ട­ത്താൻ പോ­വു­ക­യാ­ണു്. (ബൈ­ബി­ളിൽ നി­ന്നു് ഒരു ഭാഗം വാ­യി­ക്കു­ന്നു:) “നി­ങ്ങൾ തീർ­ച്ച­യാ­യും കേൾ­ക്കും. എ­ന്നാൽ ഒ­രി­ക്ക­ലും മ­ന­സ്സി­ലാ­ക്കു­ക­യി­ല്ല. നി­ങ്ങൾ തീർ­ച്ച­യാ­യും നോ­ക്കും. പക്ഷേ, ഒ­രി­ക്ക­ലും കാ­ണു­ക­യി­ല്ല. എ­ന്തെ­ന്നാൽ ഈ ജ­ന­ത്തി­ന്റെ ഹൃദയം നിർ­ജ്ജീ­വ­മാ­യി­രി­ക്കു­ന്നു. അ­വ­രു­ടെ കാ­തു­കൾ­ക്കു് കേൾവി കു­റ­ഞ്ഞി­രി­ക്കു­ന്നു. അവർ ത­ങ്ങ­ളു­ടെ ക­ണ്ണു­കൾ അ­ട­ച്ചി­രി­ക്കു­ന്നു. (ബൈബിൾ അ­ട­ച്ചു വെ­യ്ക്കു­ന്നു. ഇതു് വാ­യി­ക്കു­മ്പോൾ പിൻ തി­ര­ശ്ശീ­ല­യിൽ കാൽ­വ­രി ക­യ­റു­ന്ന യേ­ശു­വി­ന്റെ ചി­ത്ര­മാ­കാം.) ഇനി ഞാ­നൊ­രു കഥ പറയാം. ഒരു ധ്യാ­ന­ബു­ദ്ധ­ക­ഥ­യാ­ണി­തു്. ഒരു കൃ­ഷി­ക്കാ­ര­ന്റെ ഭാര്യ മ­രി­ച്ചു. അ­വൾ­ക്കു വേ­ണ്ടി മ­ന്ത്രം ചൊ­ല്ല­ണ­മെ­ന്നു് ഒരു ബുദ്ധ സ­ന്യാ­സി­യോ­ടു് കൃ­ഷി­ക്കാ­രൻ അ­പേ­ക്ഷി­ച്ചു. സ­ന്യാ­സി മ­ന്ത്രം ചൊ­ല്ലി­ക്ക­ഴി­ഞ്ഞ­പ്പോൾ അ­തു­കൊ­ണ്ടു് ഭാ­ര്യ­യ്ക്കെ­ന്തെ­ങ്കി­ലും പ്ര­യോ­ജ­ന­മു­ണ്ടാ­കു­മോ എ­ന്നാ­യി കൃ­ഷി­ക്കാ­രൻ. സ­ന്യാ­സി പ­റ­ഞ്ഞു, ഭാ­ര്യ­യ്ക്കു മാ­ത്ര­മ­ല്ല, ജീ­വ­ജാ­ല­ങ്ങൾ­ക്കെ­ല്ലാം അ­തു­കൊ­ണ്ടു് ഗു­ണ­മു­ണ്ടാ­വു­മെ­ന്നു്. അ­തു­കേ­ട്ട­പ്പോൾ കൃ­ഷി­ക്കാ­ര­നു് സ­ങ്ക­ട­മാ­യി. ഭാര്യ മെ­ലി­ഞ്ഞു ക്ഷീ­ണി­ച്ചാ­യി­രു­ന്ന­തു­കൊ­ണ്ടു് മ­ന്ത്ര­ത്തി­ന്റെ ഗുണം അ­ധി­ക­വും മ­റ്റു­ള്ള­വർ­ക്കാ­ണു് ല­ഭി­ക്കു­ക എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ വിഷമം. എല്ലാ ജീ­വ­ജാ­ല­ങ്ങ­ളെ­യും അ­നു­ഗ്ര­ഹി­ക്കാ­നാ­ണു് ബു­ദ്ധ­ന്റെ ഉ­പ­ദേ­ശ­മെ­ന്നു് സ­ന്യാ­സി പ­റ­ഞ്ഞു. അ­പ്പോൾ കൃ­ഷി­ക്കാ­രൻ പ­റ­ഞ്ഞു: തന്റെ കൊ­ള്ള­രു­താ­ത്ത അ­യൽ­ക്കാ­ര­നെ­യെ­ങ്കി­ലും ‘ജീ­വ­ജാ­ല’ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ നി­ന്നു് ഒ­ഴി­വാ­ക്ക­ണ­മെ­ന്നു്. (ആളുകൾ ചി­രി­ച്ചു പോ­കു­ന്നു.)
ഒരാൾ:
(ത­ല­കു­നി­ച്ചു്) മ­ന­സ്സി­ലാ­യി. (സാ­വ­ധാ­നം) ഞങ്ങൾ… അ­യൽ­ക്കാ­രോ­ടു്… തെ­റ്റാ­ണു ചെ­യ്ത­ത്.
ഒരു മു­സ്ലീം:
(ത­ല­കു­നി­ച്ചു്). ഞ­ങ്ങ­ളും. എ­ന്തു് പ്രാ­യ­ശ്ചി­ത്ത­മാ­ണു് ബാ­പ്പൂ വി­ധി­ക്കു­ന്ന­തു്?
ഗാ­ന്ധി:
നി­ങ്ങ­ളി­രു­വ­രും ഒ­രൊ­റ്റ കൂ­ര­യ്ക്കു കീഴിൽ സ­ഹോ­ദ­ര­രെ­പ്പോ­ലെ ക­ഴി­യ­ണം. മു­സ്ലി­ങ്ങൾ ഹി­ന്ദു­ക്ക­ളെ ആ­ക്ര­മി­ച്ചാൽ നി­ങ്ങൾ (മു­സ്ലി­മി­നെ ചൂ­ണ്ടി) മരണം വരെ നി­രാ­ഹാ­രം തു­ട­ര­ണം. മ­റി­ച്ചാ­യാ­ലോ, നി­ങ്ങ­ളും (ഹി­ന്ദു­വി­നെ ചൂ­ണ്ടി) അ­തു­ത­ന്നെ ചെ­യ്യ­ണം.
ര­ണ്ടു­പേ­രും:
(അ­ന്യോ­ന്യം നോ­ക്കി) ചെ­യ്യാം. ഞങ്ങൾ വാ­ക്കു ത­രു­ന്നു.
ഗാ­ന്ധി:
(ഖുർ-​ആൻ പ­കു­ത്തു്) ആ­കാ­ശ­ഭൂ­മി­ക­ളെ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന അ­ല്ലാ­ഹു­വി­ന്റെ നേരെ ഋ­ജു­മ­ന­സ്സോ­ടെ, ‘അ­നു­സ­ര­ണ­യോ­ടെ, ഞാ­നി­താ എന്റെ മുഖം തി­രി­ച്ചി­രി­ക്കു­ന്നു. അ­ല്ലാ­ഹു­വി­ന്റെ അ­ധി­കാ­രാ­വ­കാ­ശ­ങ്ങ­ളിൽ യാ­തൊ­ന്നും പ­ങ്കു­ചേർ­ക്കു­ന്ന­വ­ന­ല്ല ഞാൻ’ (അ­ക­ത്തേ­യ്ക്കു് നോ­ക്കി) മനു, ഗീ­ത­യൊ­ന്നു­വാ­യി­ക്കൂ.
മനു:
(പ്ര­വേ­ശി­ച്ച്, ഗീ­ത­യെ­ടു­ത്തു് പ­കു­ത്തു്)

‘ദുഃ­ഖേ­ഷു അ­നു­ദ്വി­ഗ്ന മനാ

സു­ഖേ­ഷു വി­ഗ­ത­സ്പു­റു­ഹാ

വത രാഗ ഭയ ക്രോധ

സ്ഥി­ത­ധീർ മു­നി­രു­ച്യ­തേ’

ഗാ­ന്ധി:
ദുഃ­ഖ­ത്തിൽ കു­ലു­ങ്ങാ­തെ, സു­ഖ­ത്തിൽ കൊ­തി­യി­ല്ലാ­തെ, രാ­ഗ­വും ഭയവും കോ­പ­വു­മി­ല്ലാ­തെ… ഇല്ല. ഞാൻ സ്ഥി­ത­പ്ര­ജ്ഞ­നാ­യി­ട്ടി­ല്ല, മു­നി­യു­മാ­യി­ട്ടി­ല്ല. സു­ഖ­ത്തി­ലെ­നി­ക്കു് കൊ­തി­യി­ല്ല. പക്ഷേ ദുഃഖം എന്നെ അ­സ്വ­സ്ഥ­നാ­ക്കു­ന്നു. മ­റ്റു­ള്ള­വ­രു­ടെ ദുഃഖം എ­ന്റേ­താ­യി­പ്പോ­കു­ന്നു. (ആളുകൾ പി­രി­യു­ന്നു. ഗാ­ന്ധി ക­ത്തു­കൾ എ­ഴു­താ­നി­രി­ക്കു­ന്നു—കു­റ്റി­പ്പെൻ­സിൽ കൊ­ണ്ടു്, ഒരു പു­റ­ത്തു് അ­ച്ച­ടി­യു­ള്ള ക­ട­ലാ­സ്സു­ക­ളിൽ, പെ­ട്ടി­പ്പു­റ­ത്തു് വ­ച്ചാ­ണു് എ­ഴു­ത്തു്. ക­ട­ലാ­സ്സു­ക­ളെ­ടു­ത്തു വെ­ച്ചു കൊ­ടു­ത്തു് മനു പോ­കു­ന്നു. നി­ശ്ശ­ബ്ദ­ത­യിൽ സം­ഗീ­തം മാ­ത്രം.)
ഒരാൾ (ഓ­ടി­ക്കി­ത­ച്ചു­വ­രു­ന്നു):
ബാ­പ്പു, അ­ക്കാ­ണു­ന്ന പാലം ക­ട­ക്ക­രു­തേ. പാ­ല­ത്തി­ന്റെ കാ­ലു­ക­ളൊ­ക്കെ ല­ഹ­ള­ക്കാർ വ­ലി­ച്ചു ക­ള­ഞ്ഞി­രി­ക്ക­യാ­ണു്. ഷെ­യ്ഖു­മാർ അ­ങ്ങ­യെ പ്ര­സം­ഗി­ക്കാ­നും ആ­ളു­ക­ളെ കാ­ണാ­നും വി­ടി­ല്ലെ­ന്നു്. വ­ഴി­നീ­ളെ പോ­സ്റ്റ­റു­ക­ളാ­ണ്—അങ്ങ് പാ­കി­സ്ഥാൻ സ്ഥാ­പി­ക്കാൻ അ­നു­വ­ദി­ക്ക­ണ­മെ­ന്നും ഉടൻ നവഖലി വി­ട്ടു പോ­വ­ണ­മെ­ന്നും. അ­ല്ലെ­ങ്കിൽ ജീ­വ­നോ­ടെ തി­രി­ച്ചു് വി­ടി­ല്ല­ത്രേ. വഴി നീളെ കു­പ്പി­ച്ചി­ല്ലു­ക­ളും വൃ­ത്തി­കേ­ടു­ക­ളും വി­ത­റി­യി­രി­ക്ക­യാ­ണു്.
ഗാ­ന്ധി (ശാ­ന്തം):
ഓ, സാ­ര­മി­ല്ല. ബ്രി­ട്ടീ­ഷു­കാർ കൈ ത­ല്ലി­യൊ­ടി­ച്ചി­ട്ടും വാ­രി­യെ­ടു­ത്ത ഉ­പ്പു് കൈ­വി­ട്ടു­ക­ള­യാൻ ത­യ്യാ­റാ­കാ­തി­രു­ന്ന മ­നു­ഷ്യർ ഇ­പ്പോ­ഴും ഇ­ന്ത്യ­യിൽ ഉ­ണ്ടു്. അല്ല, ഒ­ര­നു­യാ­യി­യു­മി­ല്ലെ­ങ്കി­ലും എ­നി­ക്കീ­യാ­ത്ര തു­ട­രാ­തെ വയ്യ. (അ­ക­ത്തേ­യ്ക്കു നോ­ക്കി) മനു… ആ ടാഗൂർ ക­വി­ത­യൊ­ന്നു പാടൂ.
(അ­ക­ത്തു­നി­ന്നു പാ­ട്ടു­യ­രു­ന്നു. ഗാ­ന്ധി ക­ത്തെ­ഴു­ത്തിൽ മു­ഴു­കു­ന്നു. പിൻ­തി­ര­ശ്ശീ­ല­യിൽ ഗാ­ന്ധി­യു­ടെ നവഖലി യാ­ത്ര­യു­ടെ ദൃ­ശ്യ­ങ്ങൾ തെ­ളി­യു­ന്നു.)

നിൻ വി­ളി­യാ­രും കേൾ­പ്പി­ലെ­ങ്കിൽ…

പോവുക ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്,

ഭീ­ക­ര­മാം മതിൽ കണ്ടു ഭ­യ­ന്ന­വർ

മൂകം നി­ന്നു വി­റ­യ്ക്കു­ന്നെ­ങ്കിൽ,

ഭാ­ഗ്യം കെ­ട്ട­വ­നേ

നീ നി­ന്നു­ള്ളു തു­റ­ക്കു­ക

സം­സാ­രി­ക്കു­ക, ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്,

മുഖം തി­രി­ച്ചി­ടു­മ­വ­രെ­ങ്കിൽ,

വിജനത താ­ണ്ടും നേരം സകലരു-​

മോ­ടി­പ്പോ­മെ­ങ്കിൽ,

ഭാ­ഗ്യം കെ­ട്ട­വ­നേ,

നിൻ കാൽ­ക്കീ­ഴി­ലെ മുള്ളുകളൊക്കെയു-​

മാഞ്ഞുചവിട്ടിയരച്ചാച്ചോര-​

ത്തു­ള്ളി­ക­ളെ­ഴു­തും വഴിയിൽക്കൂടി-​

ച്ചെ­ല്ലു­ക­യൊ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്.

ഇരവിൽ ചു­ഴ­ലി­കൾ ചീറിയടിക്കെ-​

ത്തി­രി­കൾ കൊ­ളു­ത്താ­നാ­ളി­ല്ലെ­ങ്കിൽ,

ഭാ­ഗ്യം കെ­ട്ട­വ­നേ,

വേ­ദ­ന­ത­ന്നി­ടി­മി­ന്നൽ­പ്പി­ണ­രാൽ

ആ­ളി­ക്ക­ത്തി­ക്കു­ക നിൻ ഹൃദയം

നാ­ള­മ­തെ­രി­യ­ട്ടേ, ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കു,

ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കു,

ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കു,

(ശബ്ദം താ­ണു­നി­ല­യ്ക്കു­ന്നു. പിൻ­തി­ര­ശ്ശീ­ല നി­ശ്ച­ലം. വെ­ളി­ച്ചം മ­ങ്ങു­ന്നു. ഗാ­ന്ധി ക­ത്തെ­ഴു­ത്തു് നിർ­ത്തി ചി­ന്താ­ധീ­ന­നാ­കു­ന്നു. പ­തു­ക്കെ, ഇ­രു­ട്ട്.)

ഭങ്ഗി കോളനി
(പിൻ തി­ര­ശ്ശീ­ല­യിൽ ദ­ളി­തർ­ക്കി­ട­യി­ലു­ള്ള ഗാ­ന്ധി­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ദൃ­ശ്യ­ങ്ങ­ളും ‘ഹരിജ’ന്റെ ല­ക്ക­ങ്ങ­ളും വൈ­ക്കം സ­ത്യാ­ഗ്ര­ഹ­വും മ­റ്റും തെ­ളി­യു­ന്നു. ഒപ്പം ഈ വാ­ച­ക­വും “ഹി­ന്ദു­ജ­ന­ത അ­യി­ത്ത­ത്തെ വേ­രോ­ടെ പി­ഴു­തു് വ­ലി­ച്ചെ­റി­യാൻ ഇ­നി­യും ത­യ്യാ­റ­ല്ലെ­ങ്കിൽ ഒരു മ­ടി­യും കൂ­ടാ­തെ അതു് എന്നെ ബ­ലി­യാ­ക്ക­ണം” (ഗാ­ന്ധി, 1932) ഈ സ­മ­യ­ത്തു് അ­ണി­യ­റ­യിൽ നി­ന്ന്:)

വേ­ന­ലിൽ ക­ത്തു­ന്ന ദി­ല്ലി­യി­ലെ­ത്തി

വേവും ഹൃ­ദ­യ­വു­മാ­യി ഗാ­ന്ധി

ഈച്ചകൾക്കൊപ്പമൊരീച്ചയെപ്പോലെയീ-​

ത്തോ­ട്ടി­കൾ­ക്കൊ­പ്പം ക­ഴി­ഞ്ഞു ഗാ­ന്ധി.

ഞെ­ട്ടീ പൂ­ണു­നൂ­ലി­ട്ട­വ,രി­ന്നാ­ടു

കു­ട്ടി­ച്ചോ­റാ­ക്കു­മി­വ­നെ­ന്നാ­യ്

ച­ണ്ഡാ­ലി­ക­യു­ടെ മ­ക്ക­ളി­ലി­ന്ത്യ­യെ

ക്ക­ണ്ട­വ­നു­ണ്ടോ കൂ­സു­ന്നു!

പി­ന്നാ­ലെ വന്നു ഖ­ദ­റി­ട്ട ശി­ഷ്യ­ന്മാർ,

ഉ­ള്ളി­ലോ കോ­ട്ടും പാ­പ്പാ­സും,

“ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­മി­പ്പോ,ളതിൽ ഞങ്ങൾ

മ­ന്ത്രി­മാർ” എന്നു നു­ണ­ച്ചി­രു­ന്നോർ.

മു­പ്പ­തു വെ­ള്ളി­യ്ക്കൊ­രാ­ശാ­നെ വി­റ്റ­തു

നി­ക്ഷേ­പ­മാ­ക്കി­പ്പ­ലി­ശ­വാ­ങ്ങി

കാറിൽ പ­റ­ക്കു­വാൻ കാ­ത്തി­രു­ന്നോർ—അതി-

നേ­തൊ­രു­വേ­ഷ­വും കെ­ട്ടു­ന്നോർ.

(അർ­ദ്ധ­ന­ഗ്ന­നാ­യ ഗാ­ന്ധി “ഭങ്ഗി”കളുടെ കോ­ള­നി­യിൽ. ചു­റ്റി­ലും ഒരു കൂ­ട്ടം ഖദർ ധാ­രി­കൾ. എ­ല്ലാ­വ­രും ഗാ­ന്ധി­ത്തൊ­പ്പി­യ­ണി­ഞ്ഞി­ട്ടു­ണ്ടു്. ഗാ­ന്ധി­യെ­പ്പോ­ലെ ക­ണ്ണ­ട­യും മീ­ശ­യും വെ­ച്ചി­രി­ക്കു­ന്നു.)

ഗാ­ന്ധി:
ഇ­ല്ലി­ല്ല. ഞാൻ സ­മ്മ­തി­ക്കി­ല്ല. എന്റെ ശ­വ­ത്തി­നു മീതെ മാ­ത്ര­മേ ഇ­ന്ത്യ ര­ണ്ടാ­യി പ­കു­ക്ക­പ്പെ­ടു­ക­യു­ള്ളു. അതു തടയാൻ ഒ­രൊ­റ്റ വഴിയേ ഞാൻ കാ­ണു­ന്നു­ള്ളൂ. ഇ­ന്ത്യ­യു­ടെ ഭരണം മു­സ്ലീ­ങ്ങ­ളെ ഏ­ല്പി­ക്കു­ക. ജി­ന്ന­യെ പ്ര­ധാ­ന­മ­ന്ത്രി­യാ­ക്കു­ക. അ­താ­ണു് മൗ­ണ്ട്ബാ­റ്റ­നു് ഞാൻ നൽകിയ നിർ­ദ്ദേ­ശം.
ഒരു ഖ­ദർ­ധാ­രി:
പ്രഭു എന്തു പ­റ­ഞ്ഞു?
ഗാ­ന്ധി:
അ­യാൾ­ക്കു് ഇ­ന്ത്യ­യെ വി­ഭ­ജി­ക്കാൻ താൽ­പ്പ­ര്യ­മി­ല്ലെ­ന്നു പ­റ­ഞ്ഞു. ജി­ന്ന­യു­ടെ നിർ­ബ്ബ­ന്ധ­മാ­ണ­ത്രേ അതു്. എന്റെ നിർ­ദ്ദേ­ശം പ­രി­ഗ­ണി­ക്കാ­മെ­ന്നു് അയാൾ പ­റ­ഞ്ഞു. പക്ഷേ, നി­ങ്ങ­ള­തു സ­മ്മ­തി­ക്കി­ല്ലെ­ന്നാ­ണു് അ­യാ­ളു­ടെ ഭയം.
ര­ണ്ടാം ഖദർ:
പ്ര­ഭു­വി­ന്റെ ഭയം ശ­രി­യാ­ണു്. എ­ങ്ങ­നെ നാം ഇ­ന്ത്യ­യെ ലീ­ഗി­ന്റെ ക­യ്യി­ലേൽ­പി­ക്കും? കോൺ­ഗ്ര­സ്സാ­ണു് ഇ­ന്നോ­ളം സ്വാ­ത­ന്ത്ര്യ­സ­മ­രം ന­യി­ച്ച­തു്. കോൺ­ഗ്ര­സ്സാ­ണു് ജ­യി­ലിൽ കി­ട­ന്ന­തു്. കോൺ­ഗ്ര­സ്സാ­ണു് ത്യാ­ഗം സ­ഹി­ച്ച­തു്. എ­ന്നി­ട്ടൊ­ടു­വിൽ സ്വ­യം­ഭ­ര­ണം കി­ട്ടു­മ്പോൾ ഭ­രി­ക്കാൻ ലീഗും!
മൂ­ന്നാം ഖദർ:
ജിന്ന ന­മ്മു­ടെ ശ­ത്രു­വാ­ണു്. ഇ­ന്ത്യ­യു­ടെ ശത്രു.
ഗാ­ന്ധി:
അ­ങ്ങ­നെ പ­റ­യ­രു­തു്. വ­ള­രെ­ക്കാ­ലം ഹി­ന്ദു–മു­സ്ലീം മൈ­ത്രി­യ്ക്കു­വേ­ണ്ടി നി­ല­കൊ­ണ്ട­യാ­ളാ­ണു് ജിന്ന. മു­പ്പ­ത്തേ­ഴിൽ പ്ര­വി­ശ്യ­ക­ളു­ടെ ഭ­ര­ണ­ത്തിൽ ലീ­ഗി­നെ പ­ങ്കാ­ളി­യാ­ക്കാ­ത്ത­താ­ണു് കോൺ­ഗ്ര­സ്സി­നു് പ­റ്റി­യ തെ­റ്റ്. കോൺ­ഗ്ര­സ്സ് ഹി­ന്ദു­ക്ക­ളു­ടേ­താ­ണെ­ന്നു് മു­സ്ലി­ങ്ങൾ ക­രു­താൻ അ­തി­ട­യാ­ക്കി.
ഒ­ന്നാം ഖദർ:
ബാ­പ്പൂ ജി­ന്ന­യ്ക്കു വേ­ണ്ടി വാ­ദി­യ്ക്ക­യാ­ണോ? അ­ങ്ങ­യെ ക­ള്ള­ക്കു­റു­ക്ക­നെ­ന്നും ഹി­ന്ദു­പു­ന­രു­ത്ഥാ­ന­വാ­ദി­യെ­ന്നും വി­ളി­ച്ച ജി­ന്ന­യ്ക്കു വേ­ണ്ടി?
ര­ണ്ടാം ഖദർ:
ആ ജിന്ന ഖുർ-​ആൻ ക­ണ്ടി­ട്ടു ത­ന്നെ­യു­ണ്ടാ­വി­ല്ല. വെ­ള്ളി­യാ­ഴ്ച ഒ­രാ­ളും അയാളെ പ­ള്ളി­യിൽ­ക­ണ്ടി­ട്ടി­ല്ല. ക­ള്ളും കു­ടി­ച്ചു് പോർ­ക്കി­റ­ച്ചി­യും തി­ന്നു ന­ട­ക്കു­ന്ന അയാൾ മു­സ്ലി­ങ്ങ­ളു­ടെ നേ­താ­വാ­യ­തെ­ങ്ങ­നെ­യാ­ണാ­വോ? അ­ത്ത­ര­ക്കാ­രൻ ഇ­ന്ത്യ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ!
ഗാ­ന്ധി:
നാലു നേ­ര­വും കു­ളി­ച്ചു കു­റി­യി­ടു­ന്ന ഒരു ബ്രാ­ഹ്മ­ണൻ ഇ­ന്ത്യ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ പ്ര­ശ്നം തീ­രു­മോ? ആ രാ­ജ്യം മു­സ്ലീം സ­ഹോ­ദ­ര­ങ്ങൾ­ക്കു് സ്വ­ന്തം രാ­ജ്യ­മാ­യി തോ­ന്നു­മോ? ഇല്ല. ഇ­നി­യും ഇ­ന്ത്യ­യിൽ ചോ­ര­പ്പു­ഴ­ക­ളൊ­ഴു­കു­ന്ന­തു കാണാൻ ഞാൻ ജീ­വി­ച്ചി­രി­ക്കി­ല്ല. എന്റെ സ്വ­പ്ന­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ ഇ­ഷ്ടി­ക­യും ഇ­ന്ത്യ­യിൽ ഇ­ടി­ഞ്ഞു­വീ­ഴു­ന്ന­തു കണ്ടു നിൽ­ക്കാൻ … ഇല്ല. പൊ­യ്ക്കൊ­ള്ളു. എ­നി­ക്ക­റി­യാം. നി­ങ്ങൾ ര­ഹ­സ്യ­മാ­യി വി­ഭ­ജ­ന­മാ­ഗ്ര­ഹി­ക്കു­ന്നു. നി­ങ്ങൾ­ക്കു് സ്ഥാ­ന­ങ്ങ­ളാ­ണു വേ­ണ്ട­തു്. ഞാനോ നി­സ്വൻ. ഞാ­നെ­ന്തി­നു നി­ങ്ങ­ളെ ഭ­യ­പ്പെ­ട­ണം. കോൺ­ഗ്ര­സ്സിൽ ഒരണാ മെ­മ്പർ പോ­ലു­മ­ല്ലാ­ത്ത ഞാൻ?
ഖ­ദ­റു­കൾ ഒ­ന്നി­ച്ച്, താ­ള­ത്തിൽ:
അയ്യോ ബാ­പ്പൂ, അങ്ങു ഞ­ങ്ങ­ളെ തെ­റ്റി­ദ്ധ­രി­ച്ചി­രി­ക്ക­യാ­ണു് (ക­യ്യു­ക­ളു­യർ­ത്തി, പ്ര­സം­ഗ­ശൈ­ലി­യിൽ) ഈ നാ­ടി­നു­വേ­ണ്ടി ജീ­വി­ച്ചു് ഈ നാ­ടി­നു വേ­ണ്ടി മ­രി­ക്കാൻ…
ഗാ­ന്ധി:
(ചെ­വി­പൊ­ത്തി, അ­സ­ഹ്യ­ത­യോ­ടെ) ക­ട­ന്നു­പോ­വൂ. സ്വ­യം­ഭ­ര­ണം കി­ട്ടി­യാ­ലു­ടൻ കോൺ­ഗ്ര­സ്സ് പി­രി­ച്ചു വി­ട­ണ­മെ­ന്നു് ഞാൻ പറയാൻ പോ­വു­ക­യാ­ണു് (ഖ­ദ­റു­കൾ ഭ­യ­ന്നു് അ­ന്യോ­ന്യം നോ­ക്കു­ന്നു, മൂ­ക്ക­ത്തു് വിരൽ വെ­യ്ക്കു­ന്നു.) ഈ കോ­ള­ണി­യി­ലെ ഭ­ങ്ഗി­കൾ­ക്കു് നി­ങ്ങ­ളെ­ക്കാൾ ന­ന്നാ­യി എന്നെ അ­റി­യാം.
(ഖ­ദ­റു­കൾ അൽപം പ­രു­ങ്ങി­നി­ന്ന ശേഷം ത­ല­താ­ഴ്ത്തി പി­രി­യു­ന്നു. മു­ഷി­ഞ്ഞ ത­റ്റു­ടു­ത്ത ഒരു ക­റു­ത്ത കു­ട്ടി ഓടി വ­ന്നു് ഗാ­ന്ധി­യു­ടെ മ­ടി­യി­ലി­രി­ക്കു­ന്നു.)

അല്ലേ, മോനേ?

കു­ട്ടി:
ബാ­പ്പൂ, ബാ­പ്പൂ, അച്ഛൻ ഒ­രാ­മ­യെ പി­ടി­ച്ചു­കൊ­ണ്ടു വ­ന്നി­ട്ടു­ണ്ടു്. ആ­മ­യി­റ­ച്ചി എ­നി­ക്കു വല്യേ ഇ­ഷ്ട­മാ. ബാ­പ്പു ആമയെ തി­ന്നു­മോ?
ഗാ­ന്ധി:
മോൻ ആ­ന­യി­റ­ച്ചി തി­ന്നി­ട്ടു­ണ്ടോ? രാ­ജാ­ക്ക­ന്മാ­രൊ­ക്കെ ആ­ന­ക­ളെ­യാ തി­ന്നു­ക! (ചി­രി­ക്കു­ന്നു) ഒരു രാ­ജാ­വി­ന്റെ കഥ പ­റ­യ­ട്ടെ?
കു­ട്ടി:
ങാ, കഥയിൽ ആ­ന­യു­ണ്ടോ?
ഗാ­ന്ധി:
ശു­ദ്ധോ­ദ­നൻ എ­ന്നാ­യി­രു­ന്നു രാ­ജാ­വി­ന്റെ പേരു്. ശു­ദ്ധോ­ദ­ന­ന്റെ മകൻ സി­ദ്ധാർ­ത്ഥ­നു് ഒരു ദിവസം അ­മ്പേ­റ്റു വീണ ഒരു പ­ക്ഷി­യെ­ക്കി­ട്ടി.
കു­ട്ടി:
പ­ക്ഷി­യോ? കാ­ട­യാ­ണോ? എ­ന്നി­ട്ട­തി­നെ പൊ­രി­ച്ചു തി­ന്നി­ല്ലേ?
ഗാ­ന്ധി:
ഇ­ല്ല­ല്ലോ. സി­ദ്ധാർ­ത്ഥൻ അ­തി­ന്റെ നെ­ഞ്ചി­ലെ അ­മ്പു് ഊ­രി­ക്ക­ള­ഞ്ഞു് മ­രു­ന്നു­വെ­ച്ചു് മു­റി­വു­ണ­ക്കി. അ­മ്പെ­യ്ത­താ­രാ­യി­രു­ന്നെ­ന്നോ? ദേ­വ­ദ­ത്തൻ. അതും രാ­ജ­കു­മാ­രൻ. അവൻ പ­റ­ഞ്ഞു പക്ഷി അ­വ­ന്റേ­താ­ണെ­ന്നു്. രാ­ജാ­വു് പ­ക്ഷി­യെ ആർ­ക്കു­കൊ­ടു­ത്തെ­ന്നോ?
കു­ട്ടി:
അ­മ്പെ­യ്ത­വ­ന്!
ഗാ­ന്ധി:
അല്ല. മു­റി­വു­ണ­ക്കി­യ സി­ദ്ധാർ­ത്ഥ­നു്. സി­ദ്ധാർ­ത്ഥൻ അതിനെ ആ­കാ­ശ­ത്തേ­യ്ക്കു പ­റ­ത്തി­വി­ട്ടു.
കു­ട്ടി:
ഓ, ഞാ­നി­ന്ന­ലെ കണ്ടു! നീ­ല­പ­ക്ഷി, ആ­കാ­ശ­ത്തിൽ. താഴെ മു­ഴു­വൻ ചോര!
ഗാ­ന്ധി:
(മെ­ല്ലെ­മെ­ല്ലെ, വി­ഷാ­ദി­യാ­യി) ഹേ ഭഗവാൻ… താഴെ മു­ഴു­വൻ ചോര…! എ­നി­ക്കു് മു­റി­വു­ണ­ക്കാൻ ക­ഴി­യു­മോ? (കു­ട്ടി­യെ ത­ലോ­ടു­ന്നു. കു­ട്ടി ഗാ­ന്ധി­യു­ടെ ചു­മ­ലിൽ ശി­ര­സ്സു ചാ­യ്ചു് ചി­രി­ക്കു­ന്നു. മെ­ല്ലെ, ഇ­രു­ട്ട്.)
വി­ഭ­ജ­നം—ഒ­ന്നു്
(വൈ­സ്റോ­യി­യു­ടെ കൊ­ട്ടാ­രം. ചു­വ­രിൽ റോ­ബർ­ട്ടു് ക്ലൈ­വി­ന്റെ വലിയ ഛാ­യാ­ചി­ത്രം. മൗ­ണ്ട്ബാ­റ്റൻ സിം­ഹാ­സ­നം പോ­ലു­ള്ള ഒരു ക­സേ­ര­യിൽ. ഇ­രു­വ­ശ­ത്തു­മാ­യി ഉ­പ­ദേ­ശ­ക­രാ­യ ഇസ്മേ പ്ര­ഭു­വും, സർ എ­റിക്‍ മീ­വി­ലും. മു­മ്പിൽ ജ­വ­ഹർ­ലാൽ നെ­ഹ്റു, വ­ല്ല­ഭാ­യ് പ­ട്ടേൽ, ജിന്ന, ലി­യാ­ഖ­ത് അ­ലി­ഖാൻ, റ­ബ്ബ്നി­ഷ്താർ, ബൽ­ദേ­വ് സി­ങ്ങ്. മൗ­ണ്ട്ബാ­റ്റ­നു മു­ന്നി­ലെ മേ­ശ­പ്പു­റ­ത്തു ഇ­ന്ത്യ­യു­ടെ ഒരു ഭു­പ­ട­മു­ണ്ടു്. പിൻ­തി­ര­ശ്ശീ­ല­യിൽ മൗ­ണ്ടു് ബാ­റ്റ­ന്റെ­യും പ്ര­ഭ്വി­യു­ടേ­യും ഇ­ന്ത്യൻ ജീ­വി­ത­ത്തി­ലെ ചില പ്ര­ധാ­ന സ­ന്ദർ­ഭ­ങ്ങൾ—ആദ്യ സ്വീ­ക­ര­ണം, പ്ര­ഭ്വി അ­ഭ­യാർ­ത്ഥി ക്യാ­മ്പിൽ, ഗാ­ന്ധി­യു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച, ജി­ന്ന­യോ­ടൊ­ത്തു് പ്രഭു തു­ട­ങ്ങി­യ­വ—തെ­ളി­യു­ന്നു. മൗ­ണ്ട്ബാ­റ്റൻ ഓരോ ക­ട­ലാ­സ്സു­ചു­രുൾ അ­തി­ഥി­കൾ ക്കോ­രോ­രു­ത്തർ­ക്കും നൽ­കു­ന്നു.)

മൗ­ണ്ട്ബാ­റ്റൻ:
(ഓ­രോ­രു­ത്ത­രെ­യും നോ­ക്കി സം­ബോ­ധ­ന ചെ­യ്തു കൊ­ണ്ടു്) മി. നെ­ഹ്റു, മി. പ­ട്ടേൽ, മി. ജിന്ന, മി. ലി­യാ­ഖ­ത്, മി. നി­ഷ്താർ, മി. ബൽ­ദേ­വ്, നാം ഇ­ന്ത്യ­യി­ലെ­ത്തി­യ ശേഷം ഒ­ട്ടേ­റെ യോ­ഗ­ങ്ങ­ളിൽ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ടു്. എ­ന്നാൽ അ­വ­യൊ­ന്നും ഇ­ത്ര­ത്തോ­ളം പ്ര­ധാ­ന­മാ­യി തോ­ന്നി­യി­ട്ടി­ല്ല. ഇ­ന്ത്യ­യു­ടെ ഭാവി ഇ­പ്പോൾ ന­മ്മു­ടെ­യെ­ല്ലാം കൈ­ക­ളി­ലാ­ണു്. ഇ­ന്ത്യ­ക്കു് ഡൊ­മീ­നി­യൻ പദവി നൽ­കു­വാ­നു­ള്ള തീ­രു­മാ­ന­ത്തി­നു സർ വിൻ­സ്റ്റൻ ചർ­ച്ചിൽ സ­മ്മ­തം നൽ­കി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ലേ­ബർ­പാർ­ട്ടി­യും കൺ­സർ­വ്വേ­റ്റീ­വ് പാർ­ട്ടി­യും ഇ­ന്ത്യ­ക്കു് സ്വാ­ത­ന്ത്യം നൽ­കു­ന്ന നി­യ­മ­ത്തെ പി­ന്തു­ണ­യ്ക്കാ­മെ­ന്നു സ­മ്മ­തി­ച്ചി­രി­ക്കു­ന്നു. നാ­ട്ടു­രാ­ജ്യ­ങ്ങ­ളു­ടെ പ്ര­ശ്ന­വും നാം പ­രി­ഹ­രി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്. മി. ജിന്ന, താ­ങ്കൾ ഇ­പ്പോ­ഴും ഇ­ന്ത്യ­യെ വി­ഭ­ജി­ക്ക­ണ­മെ­ന്ന അ­ഭി­പ്രാ­യ­ക്കാ­ര­നാ­ണോ?
ജിന്ന:
(എ­ണീ­റ്റു­നി­ന്നു് മു­ര­ട­ന­ക്കി):] ‘പാകി-​സ്ഥാൻ’ അഥവാ ‘വി­ശു­ദ്ധ­രു­ടെ ഭൂമി’ മു­സ്ലി­ങ്ങ­ളു­ടെ ജ­ന്മാ­വ­കാ­ശ­മാ­ണു്. ഈ ആശയം എ­ന്റേ­ത­ല്ലെ­ന്നു് പ്ര­ഭു­വി­ന്ന­റി­യാ­മ­ല്ലോ. 1933-ൽ റ­ഹ്മ­ത്ത് അ­ലി­യാ­ണു് പാകി-​സ്ഥാനെക്കുറിച്ചു് ആദ്യം പ­റ­ഞ്ഞ­തു്. ഏ­റെ­ക്കാ­ലം ഞാനും ലീഗും ഹി­ന്ദു­ക്ക­ളു­മാ­യി ഒ­ത്തു­പോ­വാൻ നോ­ക്കി. എ­ന്നാൽ കോൺ­ഗ്ര­സ്സു് ഹി­ന്ദു­ദേ­ശീ­യ­ത­യു­ടെ പാർ­ട്ടി­യാ­ണെ­ന്നു് പല സ­ന്ദർ­ഭ­ങ്ങ­ളി­ലും ഞ­ങ്ങൾ­ക്കു ബോ­ദ്ധ്യ­മാ­യി. ഹി­ന്ദു­ദേ­ശീ­യ­ത­യിൽ സ്വയം ക്രൂ­ശി­ക്കു­വാൻ ഞങ്ങൾ ത­യ്യാ­റ­ല്ല. ഹി­ന്ദു­സ്ഥാ­നിൽ മു­സ്ലീ­ങ്ങൾ­ക്കു് നീതി ല­ഭി­ക്കു­ക­യി­ല്ല. പ­ഞ്ചാ­ബ്, കാ­ശ്മീർ, സിൻഡ്, അ­തിർ­ത്തി പ്ര­ദേ­ശം, ബ­ലൂ­ചി­സ്ഥാൻ—ഇ­വി­ട­ങ്ങ­ളി­ലെ മു­സ്ലീം­ജ­ന­ത­യ്ക്കു് ഒരു രാ­ഷ്ട്രം കൂ­ടി­യേ തീരൂ. എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സു­ദീർ­ഘ­മാ­യ ഒരു സ­മ­ര­ത്തി­ന്റെ ഫ­ല­പ്രാ­പ്തി­യു­മാ­യി­രി­ക്കും പാകി-​സ്ഥാൻ. ഇ­ക്കാ­ര്യ­ത്തിൽ വി­ട്ടു­വീ­ഴ്ച­യി­ല്ല. എ­ന്നാൽ ഇ­ന്ത്യ­യെ­പ്പോ­ലെ പാകി-​സ്ഥാനും ബ്രി­ട്ടീ­ഷ് കോ­മൺ­വെൽ­ത്തി­ന്റെ ഭാ­ഗ­മാ­യി­ത്തു­ട­രു­മെ­ന്നു് ഞാൻ ഉ­റ­പ്പു­ത­രു­ന്നു.
മൗ­ണ്ട്:
ഇ­ന്ത്യ­യെ ര­ണ്ടാ­യി വി­ഭ­ജി­ക്ക­ണ­മെ­ന്നു് ന­മു­ക്കോ ബ്രി­ട്ടീ­ഷ് ഭ­ര­ണ­കൂ­ട­ത്തി­നോ അ­ശേ­ഷ­വും താ­ത്പ­ര്യ­മി­ല്ല. എ­ങ്കി­ലും മ­റ്റേ­തു പ­രി­ഹാ­ര­വും വ­മ്പി­ച്ച വർ­ഗ്ഗീ­യ ല­ഹ­ള­ക­ളി­ലേ­യ്ക്കു ന­യി­ക്കു­മെ­ന്ന­തു­കൊ­ണ്ടു് വി­ഭ­ജ­ന­നിർ­ദ്ദേ­ശം നി­ങ്ങ­ളെ­ല്ലാ­വ­രും പ­രി­ഗ­ണി­ക്ക­മെ­ന്നാ­ണു് ന­മ്മു­ടെ അ­ഭ്യർ­ത്ഥ­ന. നി­ങ്ങ­ളു­ടെ ത­ത്ത്വ­ങ്ങൾ­ക്കും മ­നഃ­സാ­ക്ഷി­ക്കു­മെ­തി­രാ­യി അ­തം­ഗീ­ക­രി­ക്കു­വാൻ നാം നിർ­ബ്ബ­ന്ധി­ക്കു­ന്നി­ല്ല. എ­ങ്കി­ലും ര­ക്ത­ച്ചൊ­രി­ച്ചിൽ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടു വി­ഭ­ജ­നം ന­ട­പ്പാ­ക്കാ­മെ­ങ്കിൽ അതു നി­ങ്ങൾ അം­ഗീ­ക­രി­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. രണ്ടു രാ­ഷ്ട്ര­ങ്ങ­ളോ­ടും നാം തു­ടർ­ന്നും സ­ഹ­ക­രി­ക്കു­ന്ന­താ­ണു്.
നെ­ഹ്റു:
സ്വാ­ത­ന്ത്ര്യ­ത്തി­ന്നാ­യി സമരം ചെ­യ്ത­പ്പോൾ, ഞങ്ങൾ സ്വ­പ്നം ക­ണ്ടി­രു­ന്ന­തു് അ­വി­ഭ­ക്ത­മാ­യ ഒരു സ്വ­രാ­ജ്യ­ത്തെ­യാ­ണു്. എ­ന്നാൽ മി. ജി­ന്ന­യും മു­സ്ലിം­ലീ­ഗും വി­ഭ­ജ­നം കൊ­ണ്ടു മാ­ത്ര­മേ തൃ­പ്തി­പ്പെ­ടു­ക­യു­ള്ളൂ എ­ന്നു് ഇ­പ്പോൾ ഞ­ങ്ങൾ­ക്കു് ബോ­ദ്ധ്യ­മാ­യി. ഈ യോഗം വി­ഭ­ജ­ന­ത്തെ അ­നി­വാ­ര്യ­ത­യെ­ന്ന നി­ല­യ്ക്കു് അ­നു­കൂ­ലി­ക്കു­ന്നു­വെ­ങ്കിൽ, ല­ജ്ജ­യോ­ടെ, വേ­ദ­ന­യോ­ടെ, ഞാനും ആ തീ­രു­മാ­ന­ത്തി­നു വ­ഴ­ങ്ങു­ന്നു.
പ­ട്ടേൽ, കൃ­പ­ലാ­നി:
നെ­ഹ്റു­വി­ന്റെ വി­കാ­ര­വും നെ­ഹ്റു­വി­ന്റെ അ­ഭി­പ്രാ­യ­വും ഞ­ങ്ങ­ളും പ­ങ്കി­ടു­ന്നു.
മൗ­ണ്ട്:
നി­ങ്ങ­ളു­ടെ വി­കാ­രം നാം ശ­രി­ക്കും മ­ന­സ്സി­ലാ­ക്കു­ന്നു. മി. ബൽ­ദേ­വ്, താ­ങ്ക­ളൊ­ന്നും പ­റ­ഞ്ഞി­ല്ല­ല്ലോ. ബം­ഗാ­ളി­നോ­ടൊ­പ്പം പ­ഞ്ചാ­ബും വി­ഭ­ജി­ക്ക­പ്പെ­ടും. അ­പ്പോൾ നി­ങ്ങൾ സി­ഖു­ക്കാ­രു­ടെ അ­ഭി­പ്രാ­യം വളരെ പ്ര­ധാ­ന­മാ­ണു്.
ബൽ­ദേ­വ്സി­ങ്ങ്:
സി­ഖു­ക­ളു­ടേ­തു മാ­ത്ര­മാ­യ ഒരു രാ­ഷ്ട്ര­മെ­ന്ന­തു് ഞ­ങ്ങ­ളു­ടേ­യും ചി­ര­കാ­ല സ്വ­പ്ന­മാ­ണു്. എ­ങ്കി­ലും ഞാൻ വി­ല­പേ­ശു­ന്നി­ല്ല. അ­തി­നു് ഇ­നി­യും അ­വ­സ­ര­മു­ണ്ടാ­വും. എ­ങ്ങ­നെ­യും ആദ്യം ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­ക­ട്ടെ. വി­ഭ­ജ­ന­തീ­രു­മാ­നം ഞാനും അം­ഗീ­ക­രി­ക്കു­ന്നു.
മൗ­ണ്ട്:
ബം­ഗാ­ളി­ന്റെ­യും പ­ഞ്ചാ­ബി­ന്റെ­യും ഏതേതു ഭാ­ഗ­ങ്ങൾ ഇ­ന്ത്യ­യി­ലും പാകി-​സ്ഥാനിലും പോ­ക­ണ­മെ­ന്നു് തീ­രു­മാ­നി­ക്കാൻ നാം ബാ­രി­സ്റ്റർ സിറിൽ റാ­ഡ്ക്ലി­ഫ്ഫി­നെ നി­യ­മി­ക്കു­ന്നു­ണ്ടു്. പരിചയ സ­മ്പ­ന്ന­നാ­യ അ­ദ്ദേ­ഹം ആ ജോലി ഭം­ഗി­യാ­യി ചെ­യ്യും. ശരി, സു­ഹൃ­ത്തു­ക്ക­ളേ, ന­മു­ക്കു് പി­രി­യാം. വളരെ നന്ദി.
(അ­തി­ഥി­കൾ പി­രി­യു­ന്നു. ഉ­പ­ദേ­ശ­ക­രും മൗ­ണ്ട്ബാ­റ്റ­നും മാ­ത്രം ബാ­ക്കി­യാ­വു­ന്നു.)
മൗ­ണ്ട്:
അ­ത്ഭു­തം തന്നെ. ഇ­ത്ര­വേ­ഗം മി. നെ­ഹ്റു­വും സു­ഹൃ­ത്തു­ക്ക­ളും വി­ഭ­ജ­ന­ത്തി­നു സ­മ്മ­തം മൂ­ളു­മെ­ന്നു് നാം ക­രു­തി­യി­രു­ന്നി­ല്ല.
ഇസ്മേ:
മി. നെ­ഹ്രു­വി­നു് ഇ­ന്ത്യ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി പ­ദ­ത്തിൽ ഒരു ക­ണ്ണു­ണ്ടെ­ന്ന­റി­യാ­മ­ല്ലോ. ന­മു­ക്കും അതു് ന­ല്ല­താ­ണു്. ഗാ­ന്ധി അ­ധി­കാ­ര­മോ­ഹി­യ­ല്ലാ­ത്ത­തു് ന­മ്മു­ടെ ഭാ­ഗ്യം. ഗാ­ന്ധി ഭ­ര­ണ­ത്തിൽ വ­ന്നാൽ ന­മ്മു­ടെ പ­ദ്ധ­തി­ക­ളെ­ല്ലാം പൊ­ളി­യും. പി­ന്നെ ഗ്രാ­മ­ങ്ങൾ­ക്കും പാ­വ­ങ്ങൾ­ക്കു­മാ­യി­രി­ക്കും പ്രാ­ധാ­ന്യം. സ്വാ­ശ്ര­യ­ത്വം ന­ട­പ്പി­ലാ­യാൽ­പ്പി­ന്നെ ന­മ്മു­ടെ ക­ച്ച­വ­ടം പൊ­ളി­ഞ്ഞ­തു തന്നെ. വി­ദേ­ശ­സാ­ധ­ന­ങ്ങൾ­ക്കൊ­ന്നും ഇവിടെ വി­പ­ണി­യു­ണ്ടാ­വി­ല്ല. ഗാ­ന്ധി ആ­ളു­ക­ളെ­യൊ­ക്കെ ആഗ്രഹ നി­യ­ന്ത്ര­ണം പ­രി­ശീ­ലി­പ്പി­ച്ചു കളയും. മി. നെ­ഹ്റു അ­ങ്ങ­നെ­യ­ല്ല. ഇ­ന്ത്യ­ക്കാ­ര­നാ­ണെ­ങ്കി­ലും വി­ദേ­ശി­യു­ടെ മ­ന­സ്സു­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു്. അ­ദ്ദേ­ഹം വൻ­കി­ട­യു­ടെ ആ­ളാ­ണു്. കൂ­റ്റൻ വ്യ­വ­സാ­യ­ങ്ങൾ, കൂ­റ്റൻ അ­ണ­ക്കെ­ട്ടു­കൾ, പാ­ശ്ചാ­ത്യ പ­രി­ഷ്ക്കാ­ര­ങ്ങൾ… അതു് ന­മു­ക്കും ഗുണം ചെ­യ്യും. ന­മ്മു­ടെ മൂ­ല­ധ­നം ഇവിടെ സു­ര­ക്ഷി­ത­മാ­യി­രി­ക്കും.
മൗ­ണ്ട്:
ന­മ്മു­ടെ ശ­രീ­ര­ങ്ങൾ പോ­യാ­ലും ആ­ത്മാ­ക്കൾ ഇവിടെ കാ­ണു­മെ­ന്ന്, അല്ലേ? ഹഹഹ. ഇ­ന്ത്യൻ ആ­ത്മീ­യ­ത­യ്ക്കു് പ­റ്റി­യ­തു തന്നെ. (ചി­ന്താ­ധീ­ന­നാ­യി) പക്ഷേ, ഒ­രാ­ളു­ടെ കാ­ര്യ­ത്തിൽ മാ­ത്ര­മേ എ­നി­ക്കു സം­ശ­യ­മു­ള്ളു. ഗാ­ന്ധി—ഗാ­ന്ധി എ­ന്തു് പറയും? അ­ദ്ദേ­ഹം വി­ഭ­ജ­ന­ത്തി­നു സ­മ്മ­തി­ക്കു­മോ?
മിവിൽ:
ഗാ­ന്ധി­യും കോൺ­ഗ്ര­സ്സും അ­ക­ന്നു തു­ട­ങ്ങി­യി­ട്ടു് നാ­ളു­കൾ കു­റ­ച്ചാ­യി. ഗാ­ന്ധി ഒരു പ­ഴ­ഞ്ച­നാ­ണെ­ന്നു് മി. പ­ട്ടേ­ലും മി. നെ­ഹ്റു­വും ക­രു­തു­ന്നു. അവർ ആ­ഗ്ര­ഹി­ക്കു­ന്ന­തു് ഇം­ഗ്ല­ണ്ടോ അ­മേ­രി­ക്ക­യോ ആ­ക­ണ­മെ­ന്നാ­ണു്. വി­ഭ­ജ­ന­പ്ര­ശ്ന­ത്തോ­ടെ ആ അ­കൽ­ച്ച മു­ഴു­വ­നാ­കും.
മൗ­ണ്ട്:
ന­മു­ക്കും അ­തു­ത­ന്നെ തോ­ന്നു­ന്നു.
ഇസ്മേ:
അ­ങ്ങ­നെ ഹ­താ­ശ­നാ­ക­രു­തു്. അങ്ങ് സം­സാ­രം­കൊ­ണ്ടു് ആ­രേ­യും വ­ശീ­ക­രി­ക്കു­വാൻ ക­ഴി­വു­റ്റ­വൻ. പ്ര­വി­ശ്യ­കൾ­ക്കു് ഇ­ന്ത്യ­യു­ടേ­യോ പാകി-​സ്ഥാന്റേയോ കൂടെ നിൽ­ക്കാൻ അ­വ­കാ­ശ­മു­ണ്ടെ­ന്ന്, പ്ര­വി­ശ്യ­ക­ളി­ലെ ജ­ന­ങ്ങ­ളെ­ല്ലാം വി­ഭ­ജ­ന­ത്തെ എ­തിർ­ത്താൽ ഇ­ന്ത്യ വി­ഭ­ജി­ക്ക­പ്പെ­ടി­ല്ലെ­ന്നു് മി. ഗാ­ന്ധി­യെ ധ­രി­പ്പി­ക്ക­ണം. അതു ന­ട­ക്കാൻ പ്ര­യാ­സ­മാ­ണു്, എ­ങ്കി­ലും ആ സാ­ദ്ധ്യ­ത ത­ള്ളി­ക്ക­ള­ഞ്ഞു കൂ­ട­ല്ലോ. അ­പ്പോൾ അതു നു­ണ­യാ­വി­ല്ല. വി­ഭ­ജ­ന­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്ത്വം ഇ­ന്ത്യാ­ക്കാ­രിൽ ത­ന്നെ­യാ­ണെ­ന്നു് മി. ഗാ­ന്ധി­ക്കു് ബോ­ധ്യ­മാ­വു­ക­യും ച­യ്യും. അതു് ഒരു ജ­നാ­ധി­പ­ത്യ പ്ര­ശ്ന­മെ­ന്നു വ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ എ­തിർ­പ്പി­നു മൂർ­ച്ച കു­റ­യു­മെ­ന്നു തീർ­ച്ച.
മൗ­ണ്ട്:
ശ­രി­യാ­ണു്. നാ­ള­ത്തെ കൂ­ടി­ക്കാ­ഴ്ച­യിൽ അതു ത­ന്നെ­യാ­യി­രി­ക്കും എന്റെ സ­മീ­പ­നം… (നെ­ടു­വീർ­പ്പോ­ടെ ആ­ത്മ­ഗ­തം) അ­ങ്ങ­നെ—ഇ­ന്ത്യ­യെ—അവർ പ­ങ്കി­ട്ടു! ഇനി ക്രി­സ്തു ശി­ഷ്യർ ചെയ്ത പോലെ ഉ­ടു­പ്പു­കൾ­ക്കു വേ­ണ്ടി പ­കി­ട­യെ­റി­ഞ്ഞു മാ­ത്രം നോ­ക്കി­യാൽ മതി!
(രംഗം ഇ­രു­ളു­ന്നു. ഇ­രു­ളിൽ നി­ന്ന്:)

‘ഊർ­ദ്ധ്വ­ബാ­ഹൂർ വി­രൗ­മ്യേ­ഷ

ന ച ക­ശ്ചിൽ ശൃ­ണോ­തി മേ’:

കൈ­ക­ളു­യർ­ത്തി­ത്ത­ല­യിൽ വെ­ച്ചി­ങ്ങ­നെ

നീ­റി­ക്ക­ര­യു­ന്ന­താ­രാ­രു്?

ര­ണ്ടാ­യ് പി­ള­രു­ന്ന നാടിനെനോക്കിത്ത-​

ന്നു­ള്ളു വേ­വു­ന്ന­വ­നാ­രാ­രു്?

എ­ല്ലാ­ത്ത­ല­യും കു­ലു­ങ്ങു­മ്പോൾ തൻതല,

ല­ജ്ജി­ച്ചു­താ­ഴ്ത്തി­യ­താ­രാ­രു്?

എ­ല്ലാ­വ­രും പു­ത്ത­നു­ടു­പ്പു­കൾ തയ്ക്കുമ്പോ-​

ളൊ­ന്നു­മി­ടാ­ത്തൊ­രാ­ളാ­രാ­രു്?

വി­ചാ­ര­ണ­കൾ
(വെ­ളി­ച്ചം തെ­ളി­യു­മ്പോൾ ഗാ­ന്ധി­യും മ­നു­വും. ഗാ­ന്ധി­യു­ടെ ക­യ്യിൽ ബൈബിൾ. മനു ഗാ­ന്ധി­യു­ടെ കാ­ലു­ഴി­യു­ക­യാ­ണു്. ഗാ­ന്ധി വാ­യി­ക്കു­ന്ന ബൈബിൾ വാ­ക്യ­ങ്ങൾ പു­റ­കിൽ നി­ന്നു് മു­ഴ­ങ്ങു­ന്നു: “അവൻ അ­വ­രോ­ടു പ­റ­ഞ്ഞു: ‘എന്റെ ആ­ത്മാ­വു മ­ര­ണ­വേ­ദ­ന­യോ­ട­ടു­ത്ത ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്നു. ഇവിടെ നി­ങ്ങൾ എ­ന്നോ­ടൊ­പ്പം ഉ­ണർ­ന്നി­രി­ക്കു­ക!’ അവൻ അല്പം മു­ന്നോ­ട്ടു പോയി ക­മി­ഴ്‌­ന്നു വീണു പ്രാർ­ത്ഥി­ച്ചു. ‘എന്റെ പി­താ­വേ, സാ­ദ്ധ്യ­മെ­ങ്കിൽ ഈ പാ­ന­പാ­ത്രം എ­ന്നിൽ നി­ന്നു നീ­ങ്ങി­പ്പോ­കേ­ണ­മേ. എ­ങ്കി­ലും എന്റെ ഇ­ഷ്ട­മ­ല്ല, നി­ന്റെ ഇഷ്ടം നി­റ­വേ­റ­ട്ടെ.’”)

മനു:
ബാ­പ്പൂ, തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­വ­രാ­രും അ­ങ്ങ­യെ വി­ളി­ക്കു­ന്നി­ല്ല­ല്ലോ. അ­ങ്ങ­യു­ടെ ആ­ദർ­ശ­ങ്ങൾ എ­ല്ലാ­വ­രും മ­റ­ന്നു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. നെ­ഹ്റു­വും പ­ട്ടേ­ലും വി­ഭ­ജ­ന­ത്തി­നു സ­മ്മ­തി­ച്ചേ­ക്കു­മെ­ന്നു കേൾ­ക്കു­ന്നു. വേറെ വ­ഴി­യി­ല്ല­ത്രെ!
ഗാ­ന്ധി:
അ­വർ­ക്കു് എന്റെ ഫോ­ട്ടോ­ക­ളും പ്ര­തി­മ­ക­ളും മതി. എന്നെ സ്തു­തി­ക്കു­ക­യും പൂ­ജി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടു തന്നെ എന്റെ വാ­ക്കു­കൾ മു­ഴു­വൻ അവർ കു­പ്പ­ത്തൊ­ട്ടി­യി­ലെ­റി­യു­ക­യാ­ണു്.
മനു:
അങ്ങു കൂടി വി­ഭ­ജ­ന­ത്തി­നു സ­മ്മ­തി­ച്ചാൽ മൗ­ണ്ട്ബാ­റ്റ­ന്റെ വിജയം പൂർ­ണ്ണ­മാ­കും, ജി­ന്ന­യു­ടേ­യും.
ഗാ­ന്ധി:
ഇല്ല, ഇ­ന്ത്യ­യെ മു­ഴു­വൻ അ­ഗ്നി­പ്ര­ള­യം വന്നു വി­ഴു­ങ്ങി­യാ­ലും ഞാ­ന­തി­നു വ­ഴ­ങ്ങു­ക­യി­ല്ല. ഇ­ന്ത്യ­യെ വെ­ട്ടി­മു­റി­ച്ചാൽ ആ ചോ­ര­യിൽ പ­ഞ്ചാ­ബും ബം­ഗാ­ളും മാ­ത്ര­മ­ല്ല ഇ­ന്ത്യ­യാ­കെ മു­ങ്ങി­മ­രി­ക്കും… ഹും, അവർ ക­രു­തു­ന്ന­തു് എ­നി­ക്കു് വ­യ­സ്സാ­യെ­ന്നും ബു­ദ്ധി­പ­ത­റു­ക­യാ­ണെ­ന്നു­മാ­ണു്. ഛി­ന്നൻ പി­ടി­പെ­ട്ട ഒരു പ­ടു­കി­ഴ­വൻ …! അ­ല്ലെ­ന്നു പറയാൻ ഞാ­നാ­രാ­ണു്? അവർ ഇ­ന്ത്യ ഭ­രി­ക്കാൻ കാ­ത്തി­രി­ക്കു­ന്ന­വർ. അവർ ശ­രി­യാ­കാ­തെ വയ്യ. ഞാൻ ഒ­റ്റ­യ്ക്കു് ഇ­രു­ട്ടിൽ നി­ല­വി­ളി­ക്കു­ക­യാ­യി­രി­ക്കാം. ഇ­ന്ത്യ­യി­ലെ ജ­ന­ങ്ങൾ ഞാൻ പ­റ­ഞ്ഞ­തു് കേൾ­ക്കു­മോ എന്നു പോലും എ­നി­ക്ക­റി­യാ­തെ­യാ­യി­രി­ക്കു­ന്നു…
മനു:
അ­ങ്ങ­നെ പ­റ­യ­രു­തു്. ഇ­ന്ത്യ എ­ന്നും ബാ­പ്പു­വി­ന്റെ ശ­ബ്ദ­ത്തി­നു ചെ­കി­ടോർ­ത്തി­ട്ടു­ണ്ട്.
ഗാ­ന്ധി:
എല്ലാ ഉ­റ­പ്പു­ക­ളും എന്നെ വി­ട്ടു­പോ­വു­ക­യാ­ണു്. ഏ­കാ­കി­യാ­യ ഒരു പാവം വ­യ­സ്സൻ മാ­ത്ര­മാ­ണു ഞാ­നി­പ്പോൾ. ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്ര്യാ­ഘോ­ഷം കാണാൻ ഞാൻ ജീ­വി­ച്ചി­രു­ന്നെ­ന്നു വ­രി­ല്ല. എ­ങ്കി­ലും അവസാന നി­മി­ഷ­ങ്ങ­ളിൽ ഈ വൃ­ദ്ധ­നെ അ­ല­ട്ടി­യി­രു­ന്ന വേദന വരും ത­ല­മു­റ­യെ­ങ്കി­ലും അ­റി­യ­ട്ടെ. ഈ വേ­ദ­ന­യു­ടെ ഓർ­മ്മ­യെ­ങ്കി­ലും അ­ന്യോ­ന്യം പൊ­രു­തു­ന്ന ഹി­ന്ദു­ക്ക­ളേ­യും മു­സ്ലീ­ങ്ങ­ളേ­യും ശു­ദ്ധീ­ക­രി­ക്ക­ട്ടെ.
ഒരു സ്ത്രീ വോ­ള­ന്റി­യർ (ഓ­ടി­യെ­ത്തി­ക്കൊ­ണ്ടു്):
ബാ­പ്പൂ, ബാ­പ്പൂ, വി­ഭ­ജ­നം ഉ­റ­പ്പാ­യി. മൗ­ണ്ട്ബാ­റ്റൻ ഇ­ന്നു് എ­ല്ലാ­വ­രേ­യും വി­ളി­ച്ചു കൂ­ട്ടി­യി­രി­ക്കു­ന്നു. കോൺ­ഗ്ര­സ്സ് സ­മ്മ­തി­ച്ചു. ജി­ന്ന­യ്ക്കു സ­ന്തോ­ഷ­മാ­യി. സി­ഖു­കാ­രും സ­മ്മ­തി­ച്ച­ത്രെ! നെ­ഹ്റു­വും പ­ട്ടേ­ലും, ബൽ­ദേ­വ് സി­ങ്ങും ലി­യാ­ഖ­ത് ആ­ലി­ഖാ­നും കൃ­പ­ലാ­നി­യു­മെ­ല്ലാം യോ­ഗ­ത്തി­നെ­ത്തി­യെ­ന്നാ­ണു കേ­ട്ട­ത്.
ഗാ­ന്ധി:
ഈ­ശ്വ­രൻ അവരെ ര­ക്ഷി­ക്ക­ട്ടെ… അ­വർ­ക്കു വ­ഴി­കാ­ട്ട­ട്ടെ. (ഒരു നി­മി­ഷം ഇ­രു­ട്ടു്. വെ­ളി­ച്ച­മെ­ത്തു­മ്പോൾ ഗാ­ന്ധി ഒ­രാൾ­ക്കൂ­ട്ട­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ക­യാ­ണു്.) ഇ­ന്ത്യ വി­ഭ­ജി­ക്ക­പ്പെ­ടു­ന്ന­തി­നു കാരണം ഇ­ന്ത്യാ­ക്കാർ ത­ന്നെ­യാ­ണെ­ന്നു് വൈ­സ്രോ­യി­യു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ച എന്നെ ബോ­ദ്ധ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. മ­റ്റാ­രേ­യും ന­മു­ക്കു കു­റ്റ­പ്പെ­ടു­ത്താ­നി­ല്ല. ന­മു­ക്കു് ന­മ്മു­ടെ തന്നെ ഹൃ­ദ­യ­ത്തി­ലേ­ക്കു നോ­ക്കു­ക. ന­മ്മു­ടെ ചോ­ര­യും വാ­ക്കും വി­ചാ­ര­വും വർ­ഗ്ഗീ­യ­ത­യു­ടെ വിഷം കൊ­ണ്ടു മ­ലി­ന­മാ­യി­രി­ക്കു­ന്നു. പാകി-​സ്ഥാൻ ന­മ്മു­ടെ തന്നെ പാ­പ­ങ്ങ­ളു­ടെ സ­ന്ത­തി­യാ­ണു്. ന­മു­ക്കു് ഉ­ള്ളി­ലേ­ക്കു് നോ­ക്കി വി­ല­പി­ക്കു­ക. ശാ­ന്തി­ക്കാ­യി പ്രാർ­ത്ഥി­ക്കു­ക. ‘വൈ­ഷ്ണ­വ­ജ­ന­തോ’ ആ­രം­ഭി­ക്കു­ന്നു. പാ­ട്ടു­യ­രു­ന്നു, പി­റ­കിൽ നി­ന്നു്:

ലാ­ത്തി­കൾ കൈ­ക­ളൊ­ടി­ച്ചാ­ലും

തോ­ക്കു­കൾ ചീ­റി­യ­ടു­ത്താ­ലും

തൂ­ക്കു­മ­ര­ങ്ങൾ വി­ളി­ച്ചാ­ലും

ഒ­റ്റ­യ്ക്കു പോ­കു­ന്നു ഗാ­ന്ധി,

ഒറ്റ,യ്ക്കൊ­റ്റ,യ്ക്കൊ­റ്റ­യ്ക്ക്!

കാ­ട്ടു­തീ­യിൻ ന­ടു­ക്കൊ­റ്റ­യ്ക്ക്

കൂ­റ്റ­നി­രു­ട്ട­ത്തു­മൊ­റ്റ­യ്ക്ക്

ആ­ഴ­ക്ക­ടൽ ന­ടു­ക്കൊ­റ്റ­യ്ക്ക്

ചീറും കൊ­ടു­ങ്കാ­റ്റി­ലൊ­റ്റ­യ്ക്കു്

ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്.

ആരും വി­ളി­കേൾ­ക്കാ­നി­ല്ലെ­ന്നോ,

ആ­രു­മൊ­പ്പം വ­രാ­നി­ല്ലെ­ന്നോ

ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്!

ചോ­ര­പ്പു­ഴ­യി­ലു­മൊ­റ്റ­യ്ക്ക്

ഭ്രാ­ന്തിൻ മ­ല­യി­ലു­മൊ­റ്റ­യ്ക്ക്

കാ­ട­ന്റെ കു­ന്ത­ത്തി­ലൊ­റ്റ­യ്ക്കു്

ക­ടു­വാ­തൻ കോർ­മ്പ­ല്ലി­ലൊ­റ്റ­യ്ക്ക്

ഒ­റ്റ­യ്ക്കു പോ­കു­ന്നു ഗാ­ന്ധി,

ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്!…!

ഒ­റ്റ­യ്ക്കൊ­റ്റ­യ്ക്കൊ­റ്റ­യ്ക്ക്!…!

(പ­തു­ക്കെ ഇ­രു­ട്ടു്)

(ഗാ­ന്ധി മ­യ­ക്ക­ത്തിൽ, സ്വ­പ്നാ­ന്ത­രീ­ക്ഷം. മൂ­ന്നു രൂ­പ­ങ്ങൾ പ്ര­വേ­ശി­ക്കു­ന്നു. ഒന്ന് ചു­ക­പ്പിൽ മൂ­ടി­യി­രി­ക്കു­ന്നു, മ­റ്റേ­തു് പ­ച്ച­യിൽ, മൂ­ന്നാ­മ­ത്തേ­തു് ക­റു­പ്പിൽ. മൂ­വ­രും ഗാ­ന്ധി­യെ മൂ­ന്നു­രു വലം വെ­യ്ക്കു­ന്നു. പ­ര­സ്പ­രം എന്തോ പി­റു­പി­റു­ക്കു­ന്നു. മൂ­കാ­ഭി­ന­യം. ചു­ക­പ്പു വേഷം, ‘ഞാ­നാ­ദ്യം പോകാ’മെ­ന്നു കാ­ണി­ക്കു­ന്നു. മൂ­ന്നു രൂ­പ­ങ്ങൾ­ക്കു് ചു­ക­ന്ന­താ­ടി, പച്ച, കരി എന്നീ കഥകളി വേ­ഷ­ങ്ങ­ളും ആ­കാ­വു­ന്ന­താ­ണു്.)
ചു­ക­പ്പു വേഷം:
ഹേ ഗാ­ന്ധീ! നി­ന്റെ ജീ­വി­തം മു­ഴു­വൻ നീ ജ­ന­ങ്ങൾ­ക്കു വേ­ണ്ടി തു­ല­ച്ചു. നി­ന്റെ മക്കൾ പോലും നി­ന­ക്കെ­തി­രാ­യി. നി­ന്റെ ശി­ഷ്യ­ന്മാ­രെ­ന്നു നീ ക­രു­തി­യ­വർ ഓ­രോ­രു­ത്ത­രാ­യി നി­ന്നെ പ­ല­വ­ട്ടം ത­ള്ളി­പ്പ­റ­ഞ്ഞു. നി­ന്റെ ജ­ന­ങ്ങൾ പോലും നി­ന്നെ സം­ശ­യ­ത്തോ­ടെ നോ­ക്കു­ന്നു. നീ എന്തു നേടി? വരൂ, എന്റെ കൂടെ വരൂ, ഇ­ന്ത്യ­യു­ടെ സിം­ഹാ­സ­ന­ത്തി­ലേ­യ്ക്കു്. അ­തി­ലാ­രു് ക­യ­റ­ണ­മെ­ന്നു തർ­ക്കം തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു. നീ­യാ­ണു് അ­തി­നു് തി­ക­ച്ചും അർഹൻ. നീ അ­തി­ലി­രു­ന്നാൽ ഒ­രാൾ­ക്കും അതു ചോ­ദ്യം ചെ­യ്യാ­നാ­വി­ല്ല. ഇ­താ­ണ­വ­സ­രം. വരൂ, ഞാൻ നി­ന്നെ സിം­ഹാ­സ­ന­ത്തി­ലി­രു­ത്തും.
ഗാ­ന്ധി:
പോ. പോ. മാ­ലാ­ഖ­യെ­യും ചെ­കു­ത്താ­നാ­ക്കു­ന്ന അ­ഹം­ഭാ­വി­യാ­യ അ­ധി­കാ­ര­മേ! ഞാ­നൊ­രു യോ­ഗി­യാ­ണു്. കർ­മ്മ­മാ­ണെ­ന്റെ യോഗം. നി­ഷ്ക്കാ­മ­കർ­മ്മം. നി­ന­ക്കെ­ന്നെ പ്ര­ലോ­ഭി­പ്പി­ക്കാ­നാ­വി­ല്ല. ച­ക്ര­വർ­ത്തി­മാ­രെ ഞാൻ ക­ണ്ടി­ട്ടു­ണ്ട്—കി­ഴ­ക്കും പ­ടി­ഞ്ഞാ­റും. എവിടെ ആ ച­ക്ര­വർ­ത്തി­മാർ? ഉ­ദി­ച്ച­തി­നേ­ക്കാൾ വേഗം അ­വ­ര­സ്ത­മി­ച്ചു.അ­വ­രു­ടെ കി­രീ­ട­ങ്ങ­ളും ചെ­ങ്കോ­ലു­ക­ളും കാ­ല­ത്തി­ന്റെ കു­ത്തൊ­ഴു­ക്കിൽ ഒ­ലി­ച്ചു പോയി. അ­വ­രു­ടെ ക്രൂ­ര­ത മാ­ത്രം ഓർ­മ്മി­ക്ക­പ്പെ­ട്ടു—അവർ ര­ചി­ച്ച ര­ക്ത­ത്തി­ന്റെ വ­സ­ന്ത­ങ്ങൾ മാ­ത്രം.
ചു­ക­പ്പു വേഷം:
വി­ഡ്ഢി! വി­ഡ്ഢി! (ഗാ­ന്ധി­യെ വലം വെ­ച്ചു് നി­ഷ്ക്ര­മി­ക്കു­ന്നു)
പ­ച്ച­വേ­ഷം:
ഹേ, ഗാ­ന്ധീ! നീ ജോലി ചെ­യ്തു ത­ളർ­ന്നി­രി­ക്കു­ന്നു. നീ കി­ഴ­വ­നാ­യി­രി­ക്കു­ന്നു. വി­ശ്ര­മം പ്ര­കൃ­തി­യു­ടെ നി­യ­മ­മാ­ണു്. പകൽ മു­ഴു­വൻ പ­റ­ന്നു ത­ളർ­ന്ന പ­റ­വ­ക­ളെ നോ­ക്കൂ! പ­ണി­യെ­ടു­ത്തു ക്ഷീ­ണി­ച്ച മ­നു­ഷ്യ­രെ നോ­ക്കൂ! സൂ­ര്യൻ പോലും വി­ശ്ര­മി­ക്കു­ന്നു. നീ ജ­ന­ങ്ങ­ളെ വേ­ണ്ട­ത്ര സേ­വി­ച്ചു ക­ഴി­ഞ്ഞു. വരൂ, എന്റെ മ­ടി­യി­ലേ­യ്ക്കു വരൂ. വി­ശ്ര­മി­ക്കൂ. ശ്ര­മ­ങ്ങൾ മ­റ്റു­ള്ള­വ­രെ ഏൽ­പ്പി­ക്കൂ. വരൂ, ഹി­മാ­ല­യ­ത്തി­ന്റെ ത­ണു­പ്പി­ലേ­യ്ക്കോ ഗം­ഗ­യു­ടെ കു­ളി­രി­ലേ­യ്ക്കോ വന്നു ധ്യാ­നി­ക്കൂ. ഞാൻ കാ­ണി­ച്ചു തരാം, മോ­ക്ഷ­ത്തി­ലേ­യ്ക്കു­ള്ള വഴി, എ­ളു­പ്പ വഴി.
ഗാ­ന്ധി:
എന്റെ ജ­ന­ത­യാ­ണെ­ന്റെ ഹി­മാ­ല­യം; എന്റെ ഗം­ഗ­യും, അ­വ­രു­ടെ സ്വാ­ത­ന്ത്ര്യ­വും സൗ­ഖ്യ­വു­മാ­ണു് എന്റെ മോ­ക്ഷം. എ­നി­ക്കൊ­റ്റ­യ്ക്കു് മോ­ക്ഷം വേണ്ട. അ­വ­സാ­ന­ത്തെ പ്രാ­ണി­ക്കും നിർ­വ്വാ­ണം ല­ഭി­ക്കു­വോ­ളം വീ­ണ്ടും വീ­ണ്ടും പി­റ­ക്കു­ന്ന ബോ­ധി­സ­ത്വ­നെ­പ്പോ­ലെ ഞാൻ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ക തന്നെ ചെ­യ്യും. എ­നി­ക്കു വി­ശ്ര­മം മ­ര­ണ­ത്തിൽ മാ­ത്രം.
(പച്ച വേഷം ഗാ­ന്ധി­യെ ചു­റ്റു­മ്പോൾ ക­രി­വേ­ഷം മു­ന്നോ­ട്ടാ­യു­ന്നു)
ക­രി­വേ­ഷം:
ഞാ­നി­വി­ടെ­ത്ത­ന്നെ­യു­ണ്ടു്, ഗാ­ന്ധി! നി­ന്റെ കൂടെ. നി­ന്റെ നിഴൽ പോലെ. ഏറെ നാ­ളാ­യി നി­ന്നെ ഞാൻ പിൻ­തു­ട­രു­ന്നു. ഞാ­നാ­ണു് നി­ന്റെ യ­ഥാർ­ത്ഥ ര­ക്ഷ­കൻ, യ­ഥാർ­ത്ഥ ആ­ശ്ര­യം, നി­ന്റെ താവളം, നി­ന്റെ അച്ഛൻ. നി­ന്നെ ഞാൻ അ­ന്വ­ശ്വ­ര­നാ­ക്കാം. വരൂ എന്റെ കൂടെ. ഒറ്റ വെ­ടി­യു­ണ്ട­കൊ­ണ്ടു്, ഒറ്റ പി­ട­ച്ചിൽ കൊ­ണ്ടു്, ഒ­രി­ത്തി­രി ചോ­ര­കൊ­ണ്ടു്, നി­ന്നെ ഞാൻ വേ­ദ­ന­ക­ളിൽ നി­ന്നു ദൂരെ കൊ­ണ്ടു­പോ­കാം. ഇനി ജീ­വി­ക്കു­ന്തോ­റും നീ അ­പ്ര­സ­ക്ത­നാ­കും. നീ ക­ല്ലെ­റി­യ­പ്പെ­ടും. നി­ന്റെ ഏ­കാ­ന്ത­ത­യ്ക്കാ­ഴം കൂടും. വേണ്ട, വരൂ. ഒ­രൊ­റ്റ മ­ഹാ­ത്യാ­ഗ­ത്തി­ലൂ­ടെ നീ പു­ണ്യ­വാ­ള­നാ­കും. ര­ക്ത­സാ­ക്ഷി­യാ­യി നീ എ­ന്നെ­ന്നും ഓർ­മ്മി­ക്ക­പ്പെ­ടും.
ഗാ­ന്ധി:
(മെ­ല്ലെ) ഹാ… നി­ന്നെ­യാ­ണു ഞാൻ കാ­ത്തു കാ­ത്തി­രു­ന്ന­തു്. വരൂ, എന്റെ കൈ പി­ടി­ക്കൂ. എന്നെ കൊ­ണ്ടു­പോ­കൂ, വെ­ളി­ച്ച­ത്തി­ലേ­യ്ക്ക്, അ­ന­ശ്വ­ര­ത­യു­ടെ മ­ടി­യി­ലേ­യ്ക്ക്… കി­ളി­കൾ! മ­ഴ­വി­ല്ലു­കൾ! മു­ഴു­ച്ച­ന്ദ്ര­ന്റെ വെ­ള്ള­ക്കു­തി­ര… ഭൂ­മി­യി­ലി­ല്ലാ­ത്ത പൂ­ക്ക­ളു­ടെ മണം…
(ഇ­രു­ളു­ന്നു)
വി­ഭ­ജ­നം—ര­ണ്ടു്
images/madhu-gandhi-09.png

(സ്ക്രീ­നിൽ വി­ഭ­ജ­ന­കാ­ല ദൃ­ശ്യ­ങ്ങൾ)

ഗായക സംഘം:

ക­ത്തി­ക്കൊ­ണ്ടെ­ന്ന­പോൽ വീടു പി­ളർ­ന്ന­പ്പോൾ

അച്ഛൻ മ­ക­നോ­ടെ­ന്തു പ­റ­ഞ്ഞു?

‘ഞാൻ വ­ട­ക്കേ­പ്പു­റം

നീ തെ­ക്കേ­പ്പു­റം’.

അ­മ്മാ­യി­യ­മ്മ­മാ­രെ­ന്തു പ­റ­ഞ്ഞു?

‘പോ മ­രു­മ­ക്ക­ളേ,

പു­ത്തൻ­വീ­ട്ടിൽ!’

ഭൂമി കു­ലു­ങ്ങി­യീ നാടു പി­ളർ­ന്ന­പ്പോൾ

കാ­മു­കൻ പെ­ണ്ണി­നോ­ടെ­ന്തു പ­റ­ഞ്ഞു

‘ഇനി നമ്മൾ കാ­ണി­ല്ല

കരളേ നീ­യി­വി­ടെ­ങ്കിൽ!’

പട്ടി തൻ പൂ­ച്ച­യോ­ടെ­ന്തു പ­റ­ഞ്ഞു?

‘ഭൗ, ഭൗ, പോടാ പോ

പാകി-​സ്ഥാനിൽ!’

ചട്ടി ക­ല­ത്തി­നോ­ടെ­ന്തു പ­റ­ഞ്ഞു?

‘ത­റ­വാ­ടി ഹി­ന്ദു ഞാൻ

ഇവിടെ വീ­ണു­ട­യും!’

അ­വ­സാ­ന­മൊ­ന്നി­ച്ചു ഫോട്ടോയെടുക്കുവാ-​

ന­യൽ­വാ­സി­കൾ­ക്കൊ­ക്കെ­യ­വ­സ­രം കി­ട്ടി­യോ?

അ­യൽ­വാ­സി­ക്ക­യൽ­വാ­സി

ശ­ത്രു­വാ­യാൽ പി­ന്നെ

അ­യൽ­വ­ക്കം ക­ട­ലു­വി­ഴു­ങ്ങി­യാ­ലെ­ന്തു്?

* * *

ര­ണ്ടാ­യ് പി­ളർ­ന്നു ചു­വ­രു­ക­ളെ­ല്ലാം

ര­ണ്ടാ­യ് പി­ളർ­ന്നു മേൽ­ക്കൂ­ര

ര­ണ്ടാ­യ് പി­ളർ­ന്നു ത­ല­ച്ചോ­റും ന­ട്ടെ­ല്ലും

ര­ണ്ടാ­യ് പി­ളർ­ന്നു ഹൃ­ദ­യ­ങ്ങൾ

വ­ല­തു­കൈ ഇ­ട­തു­ക­യ്യോ­ടു പ­റ­ഞ്ഞു:

‘പോ­ക­ട്ടെ പോ­ക­ട്ടു­ട­പ്പി­റ­പ്പേ!’

വ­ല­തു­ക­ണ്ണി­ട­തു­ക­ണ്ണോ­ടു പ­റ­ഞ്ഞു:

‘ഇതിലേ ഞാ, നതിലേ നീ കൂ­ട്ടു­കാ­രി!’

ഒരു ചെവി മ­റു­ചെ­വി­യോ­ടു പ­റ­ഞ്ഞു:

‘ഇരു ചെവിയറിയാതെ-​

യിണ പി­രി­ഞ്ഞാ­ലോ?’

ഒരു കാൽ പടിഞ്ഞാറോ-​

ട്ടൊ­രു­കാൽ കി­ഴ­ക്കോ­ട്ടും,

വ­ഴി­താ­ണ്ടാ­നാ­വാ­തെ

കു­ഴ­യു­ന്നു നാ­ട്ടാർ.

(ഒരു മു­സ്ലീം ഭവനം. ഉ­മ്മ­യും രണ്ടു മ­ക്ക­ളും.)

ഉമ്മ:
നി­ങ്ങ­ളെ­ന്തു തീ­രു­മാ­നി­ച്ചു മ­ക്ക­ളേ? പറ, ഹബീബേ.
ഹബീബ്:
ഇ­ല്ലു­മ്മാ. ഞാനീ നാ­ടു­വി­ട്ടെ­ങ്ങും പോ­വി­ല്ല. പ­ട്ടാ­ള­ത്തി­ലു­ള്ള ഞ­ങ്ങൾ­ക്കെ­ല്ലാം ഇ­ന്ന­ലെ നോ­ട്ടീ­സു ത­ന്നി­രി­ക്ക്വാ. ഒ­ന്നൂൽ പാ­കി­സ്ഥാൻ പ­ട്ടാ­ള­ത്തിൽ ചേരാം, അ­ല്ലേൽ ഇ­ന്ത്യേൽ തന്നെ നിൽ­ക്കാം. ഇ­ത്രേം നാളും ഞാൻ ഇ­ന്ത്യേൽ തന്നെ നി­ന്നു. ’ന്റെ വീടു് ഇ­ന്ത്യ­യാ. അങ്ങ് പ­ടി­ഞ്ഞാ­റ് മ­രു­ഭൂ­മീ­ല് ജെർ­മ്മൻ­കാ­രു­ടെ ഷെ­ല്ലു­ക­ള് ചു­റ്റി­ലും വീ­ണോ­ണ്ടി­രു­ന്ന­പ്പോ ഞാൻ സൊ­പ്പ്നം ക­ണ്ട­തു് ഈ ഇ­ന്ത്യ­യെ. ‘സോമേ’യിലെ ഒരു ട്രെ­ഞ്ചിൽ ത­ണു­ത്തു് വെ­റ­ച്ച് മ­യ്യ­ത്തും കാ­ത്തി­രു­ന്ന­പ്പോ ’ന്റെ ഖൽ­ബി­ല് ഒ­രൊ­റ്റ ആശേ ബാ­ക്കീ­ണ്ടാർ­ന്നു­ള്ളു—തി­രി­ച്ച് ന്റെ ഇ­ന്ത്യേ­ല് ബരണം. എന്റെ ഉ­പ്പ­യും ഉ­പ്പൂ­പ്പാ­യും ഇവ്ടെ ജ­നി­ച്ച് ഇവിടെ വ­ളർ­ന്നോ­രാ. അ­വർ­ക്ക്ടെ ഖ­ബ­റി­ട­ങ്ങ­ളും ഇ­വ്ടെ­യാ. അള്ളാ തി­രി­ച്ചു­വി­ളി­ക്ക്മ്പോ അ­വർ­ക്ക്ടെ­യ­രി­കിൽ ഒരു ഖബറിൽ’ നി­ക്കും വി­ശ്ര­മി­ക്ക­ണം.
ഉമ്മ:
നീ പ­റ­ഞ്ഞ­തു് നേരു്. ഉ­മ്മാ­യ്ക്കും പൂതി അ­തു­ത­ന്നെ­യാ. നി­ന്റെ തീ­രു­മാ­ന­മെ­ന്താ യൂ­നു­സ്സേ?
യൂ­നൂ­സ്സ്:
ഞാ­നി­ല്ല ഇവ്ടെ കെ­ട­ന്നു് ചാകാൻ. ഇനി ന­മ്മ­ക്കൊ­ന്നും ഇവ്ടെ ര­ക്ഷേ­ല്ല ഉമ്മാ. ഹറാം പി­റ­ന്നോ­രു് ന­മ്മ­ളെ­യൊ­ക്കെ ത­ട്ടി­ക­ള­യ്വോ­ള്ളൂ. എ­ന്നാൽ ജീവൻ ര­ക്ഷ­പ്പെ­ട്ടാ­ലൊ പ­ട്ടാ­ള­ത്തി­ലും ഹി­ന്ദു­ക്ക­ള് നൊ­മ്മ­ടെ കൂ­ട്ട­ര്ക്കു് ക­യ­റ്റം തര്വോ? ബ­ല്ല്യേ പ­ട്ടാ­ള­ക്ക­മ്പി­നീ­ന്റെ ചൊമതല നൊ­മ്മ­ളെ വി­ശ്വ­സി­ച്ചേൽ­പ്പി­ക്ക്വോ? ഇ­ക്കാ­യ്ക്കും ഉ­മ്മാ­യ്ക്കും അ­തൊ­ക്കെ­പ്പ­റ­യാം. നി­ങ്ങ­ള് കൊറേ ജീ­വി­തം ജീ­വി­ച്ചോ­രാ. എ­ന­ക്കു് ചെ­റു­പ്പ­മാ. എന്റെ ഭാവി പാകി-​സ്ഥാനിലാ.
ഉമ്മ:
അ­ങ്ങ­നെ പ­റേ­രു­തു് യൂ­ന­സ്സു­കു­ട്ടി. നൊ­മ്മ­ളി­വി­ടെ ബ­ന്നി­ട്ടു് കൊ­ല്ലം ഇ­രു­ന്നൂ­റു മു­ന്നൂ­റാ­യി. നൊ­മ്മ­ള് കാ­റ്റി­ല് വ­ന്നെ­റ­ങ്ങ്യോ­രാ. എ­ന്നി­ട്ടെ­ന്തെ­ല്ലാം ക­ണ്ടു്! ദി­ല്ലി­യി­ല് സുൽ­ത്താ­മ്മാ­രു­ടെ സർ­ക്കാ­രി അ­ബ­സാ­നി­ച്ചി­ട്ടും നൊ­മ്മ­ളി­ബ്ടെ­ത്ത­ന്നെ നി­ന്നി­ല്ലെ? ശി­പ്പാ­യി ജെ­ഗ­ളേ­ല് ഉ­പ്പൂ­പ്പാ­നെ ബി­ലാ­ത്തി­ക്കാ­രു് കൊ­ന്നു ക­ള­ഞ്ഞു. എ­ന്നി­ട്ടു് നൊ­മ്മ­ളി­ബി­ടെ ക­ഴി­ഞ്ഞി­ല്ലേ നൊ­മ്മ­ള് ആ­റ്റു­നോ­റ്റി­രു­ന്ന­തി എ­ന്ന­ട്ടി­പ്പ പാകി-​സ്ഥാനീ പോ­കാ­നോ? ഗാ­ന്ധി­യെ­വി­ട്ടു് ജി­ന്നാ­യു­ടെ കൂടെ കൂ­ടാ­നോ?
യൂ­നൂ­സ്സ്:
പഴേ ക­ഥേ­ളൊ­ന്നും പ­റ­ഞ്ഞി­ര്ന്നി­ട്ടു് കാ­ര്യ­മി­ല്ലു­മ്മാ. നി­ങ്ങ­ളും ഇ­ക്കേം വ­ര്ണി­ല്ലെ­ങ്കി വേ­ണ്ടാ. ഞാൻ സ്ഥലം വി­ട്വാ. അ­തി­ലി­നി പ­ട­ച്ചോൻ വി­ചാ­രി­ച്ചാ­ലും മാ­റ്റോ­ല്യാ.
(ഹബീബ് യൂ­നു­സ്സി­നെ വേ­ദ­ന­യോ­ടെ ആ­ശ്ലേ­ഷി­ക്കു­ന്നു. ഉമ്മ ‘ന്റെ റബ്ബേ!’ എന്നു വി­ളി­ച്ചു് തലയിൽ കൈ­വ­ച്ചു് തറയിൽ കു­നി­ഞ്ഞി­രി­ക്കു­ന്നു. ഇ­രു­ട്ട്.)
വി­ഭ­ജ­നം—മൂ­ന്നു്

(ഡെൽ­ഹി­യി­ലെ ഒരു ഗ­വൺ­മെ­ന്റോ­ഫീ­സ്)

ഓഫീസ് മേ­ധാ­വി:
ഈ ഓ­ഫീ­സി­ലു­ള്ള­തെ­ല്ലാം ഇ­ന്ത്യ­യ്ക്കും പാ­കി­സ്ഥാ­നു­മാ­യി ഒ­പ്പ­മൊ­പ്പം വി­ഭ­ജി­ക്ക­ണ­മെ­ന്നാ­ണു് മി. എച്ച്. എം. പ­ട്ടേ­ലും മി. മു­ഹ­മ്മ­ദാ­ലി­യും കൂടി തീ­രു­മാ­നി­ച്ചി­രി­ക്കു­ന്ന­തു്. എ­ല്ലാ­ത്തി­ന്റെ­യും ക­ണ­ക്കെ­ടു­പ്പും ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. മേശകൾ 43, ഡ­സ്ക്കു­കൾ 17, ക­സേ­ര­കൾ 61, ടൈ­പ്പ്റൈ­റ്റ­റു­കൾ 60, ടേബിൾ ലാ­മ്പു­കൾ 30, ഫാ­നു­കൾ 27, സേ­യ്ഫു­കൾ 13, ക്ലോ­ക്ക് 1, കാ­റു­കൾ 2, മ­ഷി­ക്കു­പ്പി­കൾ 60, ക്രി­ക്ക­റ്റ് ബാ­റ്റു­കൾ…
ഒരു ഗു­മ­സ്ഥൻ:
അ­പ്പോൾ ഫ­യ­ലു­ക­ളോ?
മ­റ്റൊ­രാൾ:
ഈ 43-ഉം 17-​മൊക്കെ എ­ങ്ങ­നെ വി­ഭ­ജി­ക്കും?
ഒരു ടൈ­പ്പി­സ്റ്റ്:
എന്റെ റെ­മി­ങ്ടൺ ടൈ­പ്പ­റൈ­ട്ടർ കൊ­ണ്ടു­പോ­കാൻ ഞാൻ സ­മ്മ­തി­ക്കി­ല്ല. അതാ അ­പ്പു­റ­ത്തു് കേ­ടു­വ­ന്ന­തൊ­രെ­ണ്ണ­മു­ണ്ടു്. കു­ത്തും കോ­മ­യു­മൊ­ന്നും അ­ടി­ക്കാൻ പ­റ്റി­ല്ലെ­ന്നേ­യു­ള്ളൂ. പി­ന്നെ “E” യും “F”-ഉം അ­ടി­ച്ചാൽ ഒ­രു­പോ­ലി­രി­ക്കും. പക്ഷേ “PAKISTAN” എ­ന്ന­ടി­ക്കാൻ ആ അ­ക്ഷ­ര­മൊ­ന്നും വേ­ണ്ട­ല്ലോ.
മ­റ്റൊ­രു ടൈ­പ്പി­സ്റ്റ്:
ഞാൻ പോ­കി­സ്ഥാ­നി­ലേ­യ്ക്കാ പോ­കു­ന്നേ. അവിടെ ഷോർ­ട്ടു് ഹാൻഡോ, ലോങ് ഹാൻഡോ?
ഒരു സ്പോർ­ട്സ് പ്രേ­മി:
ക്രി­ക്ക­റ്റി­ന്റെ ബാ­റ്റു­ക­ളൊ­ക്കെ ഇ­ന്ത്യ­ക്കു് വേണം. പ­ന്തു­കൾ വേ­ണ­മെ­ങ്കിൽ അ­വ­രെ­ടു­ത്തോ­ട്ടെ. നല്ല ബാ­റ്റ്സ്മെ­ന്നൊ­ക്കെ ന­മ്മു­ടെ കൂടെ നിൽ­ക്ക­ട്ടെ. പി­ന്നെ ബൗ­ളർ­മാർ—സ്പി­ന്നർ­മാ­രു­ടെ കാ­ര്യ­മാ… ഹോ­ക്കി­യു­ടെ കഥ ഇ­നി­യെ­ന്താ­വു­മോ…!
മ­റ്റൊ­രാൾ:
അല്ല. ഡി­ക്ഷ­ണ­റി, എൻ­സൈ­ക്ലോ­പീ­ഡി­യ ഇ­തൊ­ക്കെ എന്തു ചെ­യ്യും?
മ­റ്റൊ­രാൾ:
അ­തി­നെ­ന്താ വിഷമം? ‘എ’ മുതൽ ‘എം’ വരെ ന­മു­ക്കു്. ബാ­ക്കി അ­വർ­ക്കു്. അ­വ­സാ­ന­ത്തെ മൂ­ന്ന­ക്ഷ­ര­ത്തി­ലും അധികം വാ­ക്കു­ക­ളൊ­ന്നു­മി­ല്ല­ല്ലൊ.
(ര­ണ്ടു­പേർ ഒരു ക­സേ­ര­യിൽ പി­ടി­ച്ചു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും വ­ലി­ക്കു­ന്നു)
ഒ­ന്നാ­മൻ:
ഇതു് അ­റു­പ­ത്തൊ­ന്നാ­മ­ത്തെ ക­സേ­ര­യാ. ഇ­തെ­ന്റെ­യാ. മു­പ്പ­തു വർഷം ഞാ­നി­തി­ലി­രു­ന്ന­താ. എ­നി­ക്കി­രി­ക്കാൻ പാ­ക­ത്തിൽ ഒരു കു­ഴി­യു­ണ്ടാ­യി­ട്ടു­ണ്ടു് ഇതിൽ.
ര­ണ്ടാ­മൻ:
എ­ന്നാ­ലാ കു­ഷ­നെ­ങ്കി­ലും എ­നി­ക്കു് താ. കു­ഴി­യി­ലേ­യ്ക്കു പോ­കു­ന്ന­വ­നെ­ന്തി­നാ കുഷൻ?
ഒരു സ്ത്രീ സ്റ്റെ­നോ­ഗ്രാ­ഫർ:
പു­സ്ത­ക­ങ്ങ­ളു­ടെ കാ­ര്യം ന­മ്മ­ളോർ­ത്തി­ല്ല. ന­മു­ക്കൊ­രു കൊ­ച്ചു ലൈ­ബ്ര­റി­യി­ല്ലേ? ‘ഗ­ളി­വ­റു­ടെ യാ­ത്ര­കൾ’ ആർ­ക്കാ?
മ­റ്റൊ­രു സ്ത്രീ:
അതു് ഇ­ന്ത്യ­യ്ക്കു തന്നെ വേണം. നമ്മൾ ഗ­ളി­വ­റെ പി­ടി­ച്ചു­കെ­ട്ടി­യ­തു് ഇ­വി­ടെ­ത­ന്ന­ല്ല്യോ?
ഒരു സ്ത്രീ:
അതു ശരിയാ. ‘ആ­ലീ­സി­ന്റെ അ­ത്ഭു­ത­ലോ­കം’ പാകി-​സ്ഥാനു് കൊ­ടു­ക്കാം, അല്ലേ?
ഒരാൾ:
സാർ, അ­പ്പോൾ ടെ­ലി­ഫോൺ ഒ­ന്നേ­യു­ള്ള­ല്ലോ?
മ­റ്റൊ­രാൾ:
അതു മ­തി­യെ­ടോ. പ­റ­യു­ന്ന ഭാഗം ഇ­ന്ത്യ­യ്ക്കു്. കേൾ­ക്കു­ന്നു് ഭാഗം പാ­കി­സ്ഥാ­നും.
ഒരാൾ:
അയ്യോ, ക­ണ്ണാ­ടി­യും ഒ­രെ­ണ്ണ­മേ­യു­ള്ളു.
മ­റ്റൊ­രാൾ:
ച­ങ്ങാ­തി ന­ന്നാ­യാൽ ക­ണ്ണാ­ടി വേ­ണ്ടെ­ന്നാ.
ഒ­ന്നാ­മൻ:
പക്ഷേ ച­ങ്ങാ­തി ന­ന്ന­ല്ല­ല്ലോ. അ­ല്ലെ­ങ്കി­ല­യാൾ ഈ നാ­ടു­വി­ട്ടു­പോ­കു­മോ?
ര­ണ്ടാ­മൻ:
ഓ, എ­ന്നാൽ നെഴല് നീ­യെ­ടു­ത്തോ. ക­ണ്ണാ­ടി ച­ങ്ങാ­തി­ക്കു­കൊ­ടു­ത്തേ­ര്.
ഒരാൾ:
അ­ല്ല­ല്ല, ക്ലോ­ക്കി­ന്റെ കാ­ര്യ­മോ? ഒ­ന്നു­മു­തൽ ആ­റു­വ­രെ­യു­ള്ള ഭാഗം ന­മു­ക്കെ­ടു­ക്കാം.
മ­റ്റൊ­രാൾ:
ങ. ആ ചെറിയ സൂചി മതി. അ­പ്പോൾ പി­ന്നെ മി­നി­റ്റൊ­ന്നും അ­റി­യേ­ണ്ട­ല്ലോ. അ­ല്ലേ­ലും അപ്പീ, ഈ ആ­പ്പീ­സ്സി­ലൊ­ക്കെ ക്ലോ­ക്കി­ന്റെ ആ­വ­ശ്യ­മെ­ന്ത­ര്? ന­മു­ക്കു് തോ­ന്നു­മ്പം വരും തോ­ന്നു­മ്പം പോകും.
(ഓ­ഫീ­സി­ലെ മേശ, ടൈ­പ്പ്റൈ­റ്റർ, കസേര, ഷെൽഫ്, തു­ട­ങ്ങി­യ­വ­യിൽ പലരും ചേർ­ന്നു പി­ടി­വ­ലി ന­ട­ത്തു­ന്നു. ബ­ഹ­ള­ത്തി­ന്റെ മൂർ­ദ്ധ­ന്യ­ത്തിൽ വേദി ഇ­രു­ളു­ന്നു.)
ഖ­ഡ്ഗ­ങ്ങ­ളു­ടെ രാ­ത്രി
(സ്ക്രീ­നിൽ ത­ല­വാ­ച­ക­ങ്ങൾ: “വർ­ഗ്ഗീ­യ ല­ഹ­ള­കൾ­പ്പൊ­ട്ടി­പു­റ­പ്പെ­ടു­ന്നു.” “അ­ര­ങ്ങി­നു പി­റ­കിൽ നി­ന്നു് പല ശ­ബ്ദ­ങ്ങ­ളിൽ: ഗാ­ന്ധി കൽ­ക്ക­ത്ത­യി­ലേ­ക്കു്”)

സത് ശ്രീ അകാൽ!

അ­ള്ളാ­ഹു അക്ബർ!

ജയ് ശ്രീ­റാം­ജി, ജയ് ശ്രീ­റാം!

(ആ­വർ­ത്തി­ക്കു­ന്നു)

കോ­റ­സ്സ്:

ഓ… ജൂലൈ, ജൂ­ലൈ­മാ­സം!

ര­ക്ത­ത്തിൻ ജൂ­ലൈ­മാ­സം!

അ­മൃ­ത­സ­ര­സ്സി­നെ

മൃ­തി­യു­ടെ മ­രു­വാ­യ് മാ­റ്റി­യ ജൂലൈ!

അറ്റ ശി­ര­സ്സു­ക­ളു­രു­ളു­ന്നു

പാ­തി­ര­യും പ­ക­ലാ­ക്കി­ത്തെ­രു­വിൽ

വാ­ളു­കൾ, വാ­ളു­കൾ, മി­ന്നു­ന്നു!

(വെ­ളി­ച്ചം തെ­ളി­യു­മ്പോൾ ഒ­രു­കൂ­ട്ടം സി­ഖു­ക്കാ­രെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന മാ­സ്റ്റർ താ­രാ­സി­ങ്.)

താ­രാ­സി­ങ്:
ഹേ, ഖൽ­സ­യി­ലെ സിം­ഹ­ങ്ങ­ളേ, ഗു­രു­ഗോ­ബി­ന്ദ് സി­ങ്ങി­ന്റെ പ്രിയ ശി­ഷ്യ­രേ! ചാ­ലി­യൻ വാ­ല­യിൽ ബ്രി­ട്ടീ­ഷ് പ­ട്ടാ­ള­ത്തെ തു­ര­ത്തി­യോ­ടി­ച്ച ധീരരേ! നി­ങ്ങ­ളു­ടെ കൃ­പാ­ണ­ങ്ങൾ ഉറയിൽ നി­ന്നൂ­രു­വാൻ സ­മ­യ­മാ­യി. സു­വർ­ണ്ണ­ക്ഷേ­ത്ര­ത്തി­ന്റെ ചു­വ­രു­ക­ളെ­യോർ­ക്കു­ക! വാൾ­കൊ­ണ്ടു് അ­റു­ത്തു­മു­റി­ക്ക­പ്പെ­ട്ടി­ട്ടും മതം മാറാൻ ത­യ്യാ­റാ­കാ­തി­രു­ന്ന നി­ങ്ങ­ളു­ടെ പി­താ­മ­ഹ­ന്മാ­രെ ഓർ­മ്മി­ക്കു­ക! അ­മ്മ­മാ­രു­ടെ കൺ മു­ന്നിൽ വെ­ച്ചു് മു­കി­ല­ന്മാർ കു­ന്ത­ത്തിൽ തറച്ച കു­ഞ്ഞു­ങ്ങ­ളെ ഓർ­മ്മി­ക്കു­ക. ഇതാ അവർ വീ­ണ്ടും വ­ന്നി­രി­ക്ക­യാ­ണു്. പോയ മാർ­ച്ച് മാ­സ­ത്തിൽ അവർ ന­മ്മു­ടെ പി­താ­ക്ക­ന്മാ­രേ­യും സോ­ദ­ര­രേ­യും കൊ­ന്നു ക­ള­ഞ്ഞു. ഇനി ന­മു­ക്കു് ക്ഷ­മി­ക്കാ­നാ­വി­ല്ല. മാ­തൃ­ഭൂ­മി­യെ കാ­ക്കാ­നാ­യി ജീവൻ കൊ­ടു­ക്കു­ക! മാനം കാ­ക്കാ­നാ­യി രക്തം ചി­ന്തി­ക്കു­ക! ഒ­രൊ­റ്റ മു­സ്ലീ­മും ജീ­വ­നോ­ടെ ര­ക്ഷ­പ്പെ­ട്ടു­കൂ­ട, സതു് ശ്രീ അകാൽ! പാ­കി­സ്ഥാൻ മൂർ­ദ്ധാ­ബാ­ദ്!
ആൾ­ക്കൂ­ട്ടം:
മാ­സ്റ്റർ താ­രാ­സി­ങ്ങ് സി­ന്താ­ബാ­ദ്! സതു് ശ്രീ അകാൽ!
(കൃ­പാ­ണ­ങ്ങ­ളു­യർ­ത്തി പല ദി­ശ­ക­ളിൽ ഓടി പോ­കു­ന്നു. പ്ര­സം­ഗ­ക­നും ഓ­ടി­പ്പോ­കു­ന്നു.)
(ഒ­ഴി­ഞ്ഞ രം­ഗ­ത്തു­കൂ­ടി ഒരു മു­സ്ലീം കു­ടും­ബം ന­ട­ന്നു വ­രു­ന്നു. ഒരു വൃ­ദ്ധൻ, മകൻ, മ­ക­ന്റെ ഭാര്യ, കു­ട്ടി എ­ല്ലാ­വ­രും ഭ­യ­ച­കി­ത­രാ­ണു്.)
വൃ­ദ്ധൻ:
നീ­യെ­ന്തു തീ­രു­മാ­നി­ച്ചു. മോനേ? പാ­കി­സ്ഥാ­നിൽ പോകാൻ ഉ­റ­ച്ചോ?
മകൻ:
അതേ ബാ­പ്പാ. ഇനി ഇവിടെ ക­ഴി­യു­ന്ന­തു് പ­ന്തി­യ­ല്ല. ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രും ന­മ്മു­ടെ കൂ­ട്ട­ക്കാർ­ക്കെ­തി­രെ തി­രി­ഞ്ഞി­രി­ക്ക്വാ­ണു്. മു­സ്ലീ­ങ്ങ­ളെ ക­ണ്ടാ­ല­പ്പോ ഒരു ചോ­ദ്യോ­മി­ല്ലാ­തെ വെ­ട്ടി­ക്കൊ­ല്ല്വാ­ണു്. ന­മ്മു­ടെ അ­യൽ­വാ­സ്യോ­ള് അ­ധി­കോം പോയി. പി­ടി­ച്ചു നി­ന്നോ­രൊ­ക്കെ വാളിൽ കു­ടു­ങ്ങി. ആ­ണു­ങ്ങ­ളെ­യൊ­ക്കെ പി­ടി­ച്ചു് സി­ഖു­കാ­രു് അവയവം മു­റി­ച്ചെ­ടു­ക്ക്വാ­ണു്. എ­ന്നി­ട്ടു് അതു് അ­വ­രു­ടെ­ത­ന്നെ വായിൽ… അ­ല്ലെ­ങ്കിൽ അ­വ­രു­ടെ ഉ­മ്മ­മാ­രേ­യും ഇ­ത്താ­ത്ത­മാ­രേ­യും ക­ഴു­ത്തു ഞെ­രി­ച്ചു­കൊ­ന്നു് അ­വ­രു­ടെ … ഇ­ന്ന­ലെ ന­മ്മു­ടെ കരീം സാ­ഹി­ബ്ബി­ന്റെ ചാ­യ­ക്ക­ട­യി­ലേ­യ്ക്കു് ഒരു സി­ക്കു­കാ­രൻ ഒരു പാൽ­കൂ­ജ വ­ലി­ച്ചെ­റി­ഞ്ഞു. തു­റ­ന്നു­നോ­ക്ക്യേ­പ്പോ അതിൽ നിറയേ മു­റി­ച്ചെ­ടു­ത്ത… പി­ന്നെ ഖാദീർ സാ­ഹി­ബ്ബി­ന്റെ ബീ­വി­യെ അവർ ഉ­ടു­തു­ണി­യി­ല്ലാ­തെ കു­ന്ത­ത്തി­ന്റെ മുകളീ നാ­ട്ടി. ഇനി ഒ­രൊ­റ്റ തീ­വ­ണ്ടി­യും പാ­കി­സ്ഥാ­നി­ലേ­യ്ക്കു വി­ടി­ല്ലെ­ന്നാ­ണ­വ­രു് പ­റേ­ണ­തു്. വ­ഴി­ക്കു് വണ്ടി മ­റി­ക്കും. അ­ല്ലെ­ങ്കി വ­ണ്ടീ­ലു­ള്ളോ­രെ മു­ഴ്‌­വൻ കൊ­ല്ലും…
വൃ­ദ്ധൻ:
കൊ­ല്ല­ട്ടെ മോനേ, കൊ­ല്ല­ട്ടെ! ഇ­തെ­ല്ലാം ആ ജി­ന്ന­യു­ടെ പ­ണ്യാ­ണു്. ഇ­ന്ന­ലെ­വ­രെ ന­മ്മ­ളും ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രു­മൊ­ക്കെ ഒ­രൊ­റ്റ കു­ടും­ബം പോലെ ക­ഴി­ഞ്ഞി­രു­ന്നോ­രെ­ല്ലെ? റാം­സി­ങ്ങും ഹ­വേ­ലി­റാ­മു­മൊ­ക്കെ ഇ­ല്ലാ­ര്ന്നെ­ങ്കി ന­മ്മു­ടെ മോൾടെ നി­ക്കാ­ഹ് ന­ട­ക്കു­മാ­യിർ­ന്നോ? ന­മ്മ­ള് പ­ഷ്ണി­കെ­ട­ന്നു് ചാ­കി­ല്ലാ­യിർ­ന്നി­ല്ലേ? എ­ല്ലാം പോ­യി­ല്ലേ…
മ­ക­ന്റെ ഭാര്യ:
ബാപ്പ വ­ര്ന്നി­ല്ലേ ഞ­ങ്ങ­ടെ കൂടെ?
വൃ­ദ്ധൻ:
ഇല്ല മ­ക്ക­ളേ. ബാ­പ്പാ­യു­ടെ കാലം ക­ഴി­യാ­റാ­യി. ബാ­പ്പാ­യു­ടെ കൂ­ട്ടു­കാ­രൊ­ക്കെ ഇ­വി­ടെ­ത്ത­ന്നെ­യാ. ഈ പ­ഞ്ചാ­ബി­ലു് ബാ­പ്പാ ജ­നി­ച്ചു. ഇ­ബ്ടെ­ത്ത­ന്നെ ഖ­ബ­റ­ട­ക്ക­ണം. ഇ­ന്ത്യ­വി­ട്ടു് ബാപ്പ എ­ങ്ങോ­ട്ടും വ­രൂ­ല്ല.
(പെ­ട്ടെ­ന്നു് ര­ണ്ടു് സിഖ് യു­വാ­ക്കൾ കൃ­പാ­ണ­വു­മാ­യി അ­വർ­ക്കു മു­മ്പിൽ ചാടി വീ­ഴു­ന്നു.)
ഒ­ന്നാം സിഖ്:
നിൽ­ക്ക­വി­ടെ കിഴവാ! നി­ന്റെ കോ­ലാ­ടിൻ താടി ഞങ്ങൾ അ­രി­ഞ്ഞു ക­ള­യു­ന്നു­ണ്ടു്! (താടി അ­രി­യു­ന്നു, വൃ­ദ്ധൻ യു­വാ­വി­നെ തു­റി­ച്ചു­നോ­ക്കു­ന്നു)
വൃ­ദ്ധൻ:
നീ… നീ… രാം­സി­ങ്ങി­ന്റെ പേ­ര­ക്കു­ട്ടി­യ­ല്ലേ?
(ബോ­ധ­മ­റ്റു­വീ­ഴു­ന്നു)
ര­ണ്ടാം സിങ്:
(സ്ത്രീ­യോ­ടു്): വാടീ, ഇ­ങ്ങോ­ട്ടു്. നീ ജീ­വി­ച്ചി­രു­ന്നാൽ ഇ­നി­യും രാ­ജ്യ­ദ്രോ­ഹി­ക­ളെ പെ­റ്റു­കൂ­ട്ടി­ല്ലേ (ത­ല­യി­ലെ ബുർഖാ വ­ലി­ച്ച­ഴി­ച്ചു് വ­യ­റ്റിൽ ച­വി­ട്ടു­ന്നു. അവൾ വീ­ഴു­ന്നു. അവളെ വ­ലി­ച്ചി­ഴ­യ്ക്കു­ന്നു.)
ഒ­ന്നാം സിഖ്:
(പു­രു­ഷ­നോ­ട്—ക­ഴു­ത്തിൽ വി­ര­ലോ­ടി­ച്ചു്): ഹാ, നല്ല മി­നു­സ­മു­ള്ള ക­ഴു­ത്തു്! ഇ­തു­ത­ന്നെ­യാ­വ­ട്ടെ ആ­ദ്യ­ത്തേ­തു് !
(വാ­ളോ­ങ്ങു­ന്നു, ഇ­രു­ട്ടു്)
കാ­ളീ­ഘ­ട്ടം
(സ്ക്രീ­നിൽ: “ഓ­ഗ­സ്റ്റ് 15-നു് ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­കു­ന്നു” “ഗാ­ന്ധി ല­ഹ­ള­ക­ളൊ­തു­ക്കാൻ ശ്ര­മി­ക്കു­ന്നു” “വി­ഭ­ജ­നം തന്നെ ദുഃ­ഖി­പ്പി­ക്കു­ന്നു­വെ­ന്നു് നെ­ഹ്റു” “വർ­ഗ്ഗീ­യ­ക­ലാ­പ­ങ്ങൾ അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നു് നേ­താ­ക്കൾ”—കലാപ ദൃ­ശ്യ­ങ്ങൾ.)

പി­ന്നിൽ നി­ന്ന്:

രണ്ടു നാ­ളു­കൾ മാ­ത്രം സ്വാതന്ത്ര്യത്തിലേയ്ക്കിനി-​

യി­ന്ത്യ­ക്ക്—പൊ­ങ്ങും ശ­വ­ക്കൂ­ന­യ്ക്കു­മീ­തേ സൂ­ര്യൻ

എ­ത്തു­ക­യാ­യീ കാ­ളീ­ഘ­ട്ട­ത്തിൽ ഗാ­ന്ധി;

മാറിൽ

ര­ക്ത­മി­റ്റി­ടും ശി­ര­സ്സു­കൾ മാ­ല­യാ­യ് കോർ­ത്തും.

നേ­ത്ര­ത്തിൽ തീ­പാ­റി­യും വാൾ­ചു­ഴ­റ്റി­യും, നിണ-

ദം­ഷ്ട്ര­യും നാവും നീ­ട്ടി കൽ­ക്ക­ത്ത­യെ­തി­രേ­റ്റു.

(കൽ­ക്ക­ത്ത. ഹൈദരീ ഹൗസ്. കാറിൽ നി­ന്നി­റ­ങ്ങി ഹൈദരീ ഹൗ­സി­ലേ­യ്ക്കു പോ­കു­ന്ന ഗാ­ന്ധി. ഗാ­ന്ധി­യു­ടെ നേരെ പാ­ഞ്ഞു­വ­രു­ന്ന ക­ല്ലു­ക­ളും ചെ­രു­പ്പു­ക­ളും പ­ഴ­ത്തൊ­ലി­ക­ളും. ആൾ­ക്കൂ­ട്ട­ത്തി­ന്റെ ശ­ബ്ദ­ങ്ങൾ.)

ഗാ­ന്ധി തി­രി­ച്ചു­പോ­വു­ക!

ഗാ­ന്ധി ഹി­ന്ദു­ക്ക­ളു­ടെ ഘാതകൻ!

ഗാ­ന്ധി മു­സ്ലീ­ങ്ങ­ളു­ടെ ര­ക്ഷ­കൻ!

പോവുക പോവുക ഹി­ന്ദു­ക്കൾ­തൻ

ജീവൻ കാ­ക്കാൻ, ന­വ­ഖ­ലി­യിൽ!

ഞ­ങ്ങ­ളെ നോ­ക്കാൻ ഞ­ങ്ങൾ­ക്ക­റി­യാം

വേ­ണ്ടാ കിഴവാ സു­വി­ശേ­ഷം!

(ഗാ­ന്ധി ഒരു ക­യ്യു­യർ­ത്തു­ന്നു. പി­ന്നീ­ടു് ജ­ന­ക്കൂ­ട്ട­ത്തെ തൊ­ഴു­ന്നു. ശ­ബ്ദ­ങ്ങൾ താ­ണു­വ­രു­ന്നു.)

ഗാ­ന്ധി:
സ­ഹോ­ദ­രൻ­മാ­രേ! ഓ­ഗ­സ്റ്റ് പ­തി­ന­ഞ്ചി­നു് ന­വ­ഖ­ലി­യി­ലെ ഹി­ന്ദു­ക്കൾ­ക്കു് ഒരു പോറൽ പോ­ലു­മേൽ­പ്പി­ക്കി­ല്ലെ­ന്നു് അ­വി­ട­ത്തെ മു­സ്ലീം സോ­ദ­ര­രിൽ നി­ന്നു് ഉ­റ­പ്പു വാ­ങ്ങി­യി­ട്ടാ­ണു് ഞാ­നി­വി­ടെ വ­ന്നി­രി­ക്കു­ന്ന­തു്. (ശ­ബ്ദ­ങ്ങ­ളും ഏറും നി­ല­യ്ക്കു­ന്നു.) അവർ വാ­ക്കു പാ­ലി­ച്ചി­ല്ലെ­ങ്കിൽ ഞാൻ മരണം വരെ ഉ­പ­വ­സി­ക്കും. ഇവിടെ, ഈ കൽ­ക്ക­ത്ത­യിൽ ഒ­രൊ­റ്റ മു­സ്ലീം സ­ഹോ­ദ­ര­നെ നി­ങ്ങൾ ഉ­പ­ദ്ര­വി­ച്ചാ­ലും ഞാൻ അതു തന്നെ ചെ­യ്യും. എന്റെ ജീവൻ ഞാൻ നി­ങ്ങ­ളെ ഏൽ­പ്പി­ക്കു­ക­യാ­ണു്. ജന്മം കൊ­ണ്ടും കർ­മ്മം കൊ­ണ്ടും ഹി­ന്ദു­വാ­യ ഞാൻ എ­ങ്ങി­നെ­യാ­ണു് ഹി­ന്ദു­ക്ക­ളു­ടെ ശ­ത്രു­വാ­കു­ന്ന­തു്? എല്ലാ മ­ത­ത്തിൽ­പ്പെ­ട്ട­വ­രേ­യും സ്നേ­ഹി­ച്ചാ­ദ­രി­ക്കാ­നാ­ണു് എന്റെ ഹി­ന്ദു­ത്വം എന്നെ പ­ഠി­പ്പി­ച്ച­തു്. നി­ങ്ങൾ ദ­യ­വാ­യി മ­ട­ങ്ങി­പ്പോ­വു­ക. ഞാൻ ഈ ഹൈദരീ ഹൗ­സി­ലു­ണ്ടാ­കും. നി­ങ്ങ­ളു­ടെ പ്ര­തി­നി­ധി സം­ഘ­ത്തെ ഇ­ങ്ങോ­ട്ട­യ­ക്കു­ക. നി­ങ്ങ­ളു­ടെ സു­ഹൃ­ത്താ­യി സു­ഹ്ര­വർ­ദ്ദി­യും എന്റെ കൂടെ കാണും.
(സു­ഹ്ര­വർ­ദ്ദി ക­ട­ന്നു­വ­രു­ന്നു. ആൾ­ക്കൂ­ട്ടം വീ­ണ്ടും പ്ര­കോ­പി­ത­രാ­കു­ന്നു. ക­ല്ലു­കൾ ജ­ന­ലു­ക­ളിൽ വീ­ഴു­ന്ന ശ­ബ്ദ­ങ്ങൾ. ഒപ്പം മു­ദ്രാ­വാ­ക്യ­ങ്ങൾ: ‘സു­ഹ്ര­വർ­ദ്ദി ഹി­ന്ദു­ക്ക­ളു­ടെ ശത്രു! സു­ഹ്ര­വർ­ദ്ദി പാ­ക്ചാ­രൻ! ക­രി­ഞ്ച­ന്ത­ക്കാ­രൻ സു­ഹ്ര­വർ­ദ്ദി തി­രി­ച്ചു­പോ­വു­ക!’)
ഗാ­ന്ധി:
സു­ഹ്ര­വർ­ദ്ദി വ­ന്നി­രി­ക്കു­ന്ന­തു് പ്രാ­യ­ശ്ചി­ത്തം ചെ­യ്യാ­നാ­ണു്. പ­ശ്ചാ­ത്ത­പി­ക്കു­ന്ന ഒരാളെ ഉ­പ­ദ്ര­വി­ക്കാൻ മാ­ത്രം കാ­ട­ന്മാ­രാ­ണോ നമ്മൾ? ദ­യ­വാ­യി ശാ­ന്ത­രാ­വു­ക! കൽ­ക്ക­ത്ത­യ്ക്കു് ഭ്രാ­ന്തു­പി­ടി­ച്ചാൽ ഇ­ന്ത്യ­യ്ക്കു മു­ഴു­വൻ ഭ്രാ­ന്തു് പി­ടി­ക്കും. കൽ­ക്ക­ത്ത­യാ­ണു് ഇ­ന്ത്യ­യ്ക്കു് മു­ഴു­വൻ വ­ഴി­കാ­ട്ടേ­ണ്ട­തു്. നി­ങ്ങൾ നി­ങ്ങ­ളു­ടെ സം­സ്കാ­രം നി­ല­നിർ­ത്ത­ണം. നാളെ മുതൽ ബ്രി­ട്ടീ­ഷു­കാ­രിൽ നി­ന്നു നാം സ്വ­ത­ന്ത്ര­രാ­വും. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ശി­ശു­വി­നെ നി­ങ്ങൾ ചോ­ര­യിൽ മു­ക്കി­ക്കൊ­ല്ലു­മോ? (ആൾ­ക്കൂ­ട്ടം നി­ശ്ശ­ബ്ദം) പോവൂ, നൂൽ നൂൽ­ക്കു­ക­യും പ്രാർ­ത്ഥി­ക്കു­ക­യും ചെ­യ്യൂ. വി­ഭ­ജ­ന­ത്തി­ന്റെ വേ­ദ­ന­യു­മാ­യി ഉ­പ­വ­സി­ക്കൂ! അതു ന­മ്മു­ടെ മു­ഴു­വൻ പാ­പ­ത്തി­ന്റെ സ­ന്ത­തി­യാ­ണു്. “നി­ന്റെ വാൾ ഉ­റ­യി­ലി­ടു­ക. കാരണം, വാ­ളെ­ടു­ക്കു­ന്ന­വ­രെ­ല്ലാം വാളാൽ തന്നെ ന­ശി­ക്കും.” (ആൾ­ക്കൂ­ട്ടം ക്ര­മേ­ണ പി­രി­യു­ന്നു.)
(ഇ­രു­ട്ടു്)
വഴി
(അ­ര­ങ്ങിൽ പുലരി വെ­ളി­ച്ചം)

ഗാ­യ­ക­സം­ഘം പാ­ടു­ന്നു:

‘നേരം പു­ലർ­ന്നു­വോ?’ ചോ­ദി­പ്പൂ പാ­ട­ത്തു

ചേറിൽ നി­ന്നും ത­ളർ­ന്നാ­യി­രം മൈനകൾ.

‘നേരം പു­ലർ­ന്ന­താർ­ക്കെ’ന്നു ചോ­ദി­ച്ചു

പാ­റു­ന്നു യ­ന്ത്ര­ശാ­ല­യ്ക്ക­കം കാ­ക്ക­കൾ.

‘വയ്യ വ­യ്യി­ന്നി­യും ഭാരം’, അ­മ­റു­ന്നു

എ­ല്ലു­ന്തി വേർ­ത്താർ­ത്തു­വേ­ച്ചു പോം കാളകൾ.

ഏ­റെ­യു­ണ്ടേ­റെ­ക്കി­നാ­ക്കൾ: ഉദിക്കുന്ന-​

താ­രാ­ണു ധീ­രർ­തൻ ചോ­ര­യിൽ, രാ­ത്രി­യോ?

ഈ നാ­ട­ക­ത്തി­ന്റെ നാ­യ­ക­നാ­രി­തിൻ

സാരമെ,ന്തെ­ന്തി­തി­ന്ന­ന്ത്യ­ത്തിൽ, മൃ­ത്യു­വോ?

(ഒരു ഗ്രാ­മീ­ണ­കു­ടും­ബം വ­ഴി­യോ­ര­ത്തെ ഒരു ക­ലു­ങ്കിൽ)

കാ­ര­ണ­വർ:
അ­വ­സാ­നം ബി­ലാ­ത്തി­കൾ പോവാൻ തന്നെ തീ­രു­മാ­നി­ച്ചു. ദി­ല്ലി­യി­ലെ ഉ­ത്സ­വം കേ­മ­മാ­യി­രി­ക്കും. വെ­ടി­ക്കെ­ട്ടു­കാ­ണു­മോ?
കു­ട്ടി­യെ എ­ളി­യിൽ വച്ച ഒരു യുവതി (മ­രു­മ­കൾ):
ഹൗ. ന­ട­ന്നു ന­ട­ന്നു വ­ല­ഞ്ഞു. ബീ­ഹാ­റിൽ നി­ന്നു് ദി­ല്ലി­ക്കു് ഇത്ര ദൂരമോ? എ­ന്നാൽ ഞാൻ വ­രി­ല്ലാ­യി­രു­ന്നു. പു­റ­പ്പെ­ട്ടി­ട്ടു് ആറു പകലും ആറു രാ­ത്രി­യും ക­ഴി­ഞ്ഞു. അ­തി­നി­ട­യ്ക്കു് ന­ശി­ച്ച മഴയും. കു­ഞ്ഞി­നാ­ണെ­ങ്കിൽ വ­യ­റി­നു സു­ഖ­മി­ല്ല. പ­തി­നാ­ലാ­ന്തി ന­മ്മ­ളെ­ത്തു­മോ?
കു­ട്ടി­യു­ടെ അച്ഛൻ:
(കാ­ര­ണ­വ­രു­ടെ മകൻ): ത­ളർ­ച്ച­യൊ­ന്നും സാ­ര­മാ­ക്കേ­ണ്ടെ­ന്നേ. ന­മ്മ­ള് യു­ദ്ധം ജ­യി­ച്ചി­ല്ലേ? അതാ കാ­ര്യം. ഇനി ന­മ്മു­ടെ­യാ ഭരണം. നെ­ഹ്റു­വാ­ണ­ത്രെ പ്ര­ധാ­ന­മ­ന്ത്രി­യാ­കു­ന്ന­തു്. നെ­ഹ്റു ന­ല്ല­വ­നാ­ണെ­ന്നാ കേൾ­ക്കു­ന്നേ. അ­ങ്ങേ­രു വന്നാ പാ­വ­ങ്ങൾ­ക്കൊ­ക്കെ ഗതി പി­ടി­ക്കു­മെ­ന്നാ.
കാ­ര­ണ­വർ:
അപ്പോ ന­മ്മ­ളു കൃഷി ചെ­യ്യ­ണ ക­ണ്ട­മൊ­ക്കെ ന­മ്മു­ടെ­യാ­ക്വോ?
മകൻ:
അതു തീർ­ച്ച­യ­ല്ലേ? സ­മീ­ന്ദാ­രി സ­മ്പ്ര­ദാ­യ­മെ­ല്ലാം അ­വ­സാ­നി­പ്പി­ക്കു­മെ­ന്നാ കോം­ഗ്ര­സ്സു­കാ­രു് പ­റേ­ന്നേ. പി­ന്നെ പ­ഞ്ചാ­യ­ത്തു ന­മ്മു­ടെ­യാ. ന­മ്മ­ള് തന്നെ എ­ല്ലാം തീ­രു­മാ­നി­ക്കും. വി­ത്തും വളോം ഒക്കെ സർ­ക്കാ­രു് തരും. അ­ണ­ക്കെ­ട്ടു് വരും. ര­ണ്ടും മൂ­ന്നും പൂവു് വെ­ള­വെ­ടു­ക്കാം.
കാ­ര­ണ­വർ:
എന്തോ എ­നി­ക്ക­ങ്ങു വെ­ശ്വാ­സം വ­ര്ണി­ല്ല. ഗാ­ന്തി ജ­യി­ക്കു­മെ­ന്നു ക­ണ്ട­പ്പ­ളേ സ­മീ­ന്ദാ­രും മാ­ഹ­ന്തും മു­ഖി­യ­യു­മൊ­ക്കെ കൂ­ട്ട­ത്തോ­ടെ ഖ­ദ­റി­ട്ടു് കോം­ഗ്ര­സ്സി ചേർ­ന്നി­രി­ക്യ­ല്ലേ? ഇ­ന്ന­ലെ വരെ സാ­യി­പ്പ­ന്മാ­രു­ടെ വാ­ലാ­ട്ടി­ക­ളാ­യി­രു­ന്നു് അ­വ­രൊ­ക്കെ. ഇനി അവരു് നേ­താ­ക്ക­ന്മാ­രാ­വും.
മ­രു­മ­കൾ:
അതാ കാ­ര്യം. ഞാൻ വെ­ള്ളം കോരാൻ പോ­യ­പ്പോ ക­വ­ല­യോ­ഗ­ത്തി­ലു് സെ­മീ­ന്ദാ­രു് ഗാ­ന്തി­യെ­പ്പൊ­ക്കി­പ്പ­റേ­ണ­തു് കേ­ട്ടു. ഇപ്പൊ അ­തി­ന­ല്ലേ വെല. പ്ര­മാ­ണി­മാ­രൊ­ക്കെ ഉ­ണ്ടേ­രു­ന്നു.
കാ­ര­ണ­വർ:
ആരു ഭ­രി­ച്ചാ­ലും ഭ­രി­ക്കു­ന്നോ­ര്ടെ കൂടെ ഈ ക­ള്ള­ന്മാ­രു് കൂടും. കാശും പണോം ഭൂമീം അ­വ­ര്ടേ­ല­ല്ലേ? ന­മ്മ­ള് പാ­വ­ങ്ങ­ള് ഇതു പോ­ലെ­യൊ­ക്കെ­യ­ങ്ങ് ക­ഴി­യും.
മകൻ:
ആയ്. അ­ങ്ങ­നെ വ­രി­ല്ല. പി­ന്നെ­ന്തി­നാ ന­മ്മ­ളീ ക­ഷ്ട­പ്പെ­ട്ടു് സ്വാ­ത­ന്ത്ര്യം കാണാൻ ദി­ല്ലി­ക്കു പോ­കു­ന്നേ? ന­മ്മ­ക്കും കൊ­റ­ച്ചെ­ങ്കി­ലും സ്വാ­ത­ന്ത്ര്യം ത­രാ­തി­രി­ക്കി­ല്ല നെ­ഹ്റു.
നാലു വ­യ­സ്സു­കാ­രൻ കു­ട്ടി:
അപ്പോ, ഈ സ്വോ­ത­ന്ത്ര്യോ­ന്നു പ­റേ­ണ­തെ­ന്താ? അതു് ക­റു­ത്ത­തോ വെ­ളു­ത്ത­തോ?
മകൻ:
വെ­ളു­ത്തോ­രു പോയി ക­റു­ത്തോ­രു വ­രു­ന്ന­താ സ്വാ­ത­ന്ത്ര്യം.
കു­ട്ടി:
അപ്പോ എ­നി­ക്കു് അ­യൽ­പ­ക്ക­ത്തെ കു­ട്ട്യോ­ളെ തൊടാൻ പ­റ്റ്വോ? വി­പൂ­ന്റേം ശി­വു­ന്റേം കൂടെ ക­ളി­ക്കാൻ പ­റ്റ്വോ?
കാ­ര­ണ­വർ:
ഇല്ല മോനേ. സ്വാ­ത­ന്ത്ര്യം വ­ന്നാ­ലും അ­വർ­ണ്ണ­രു് സ­വർ­ണ്ണ­രാ­ക്വോ?
മകൻ:
നെ­ഹ്രൂ­നു് ജാ­തി­യി­ല്ലെ­ന്നാ കേ­ട്ടെ. മ­നു­ഷേ­രൊ­ക്കെ ഒ­രൊ­റ്റ ജാ­തി­യാ­ണു്. ഇനി എ­ല്ലാ­വർ­ക്കും വോ­ട്ടു ചെ­യ്യാം. എ­ല്ലാ­വർ­ക്കും റൊ­ട്ടി­കി­ട്ടും. കു­ട്ട്യോൾ­ക്കു് പാലും കി­ട്ടും. വീടും കെ­ട­പ്പാ­ടോം തുണീം…
കു­ട്ടി:
അപ്പോ ന­മ്മ­ക്കു് സൊ­ന്തം വീ­ട്ണ്ടാ­ക്വോ? മ്മി­ണി­വ­ല്യേ­വീ­ടു്! അപ്പോ—എ­നി­ക്കൊ­രു മു­റി­ത­ര­ണേ. അതില് നെറയെ പാ­വ­ക്കു­ട്ട്യോ­ളും ഹൽവേം ല­ഡു­വും… വ­ല്യ­വ­രു് ക­ഴി­ക്ക്ണ പോലെ നാ­ല­ഞ്ചു കറി കൂ­ട്ടി റൊ­ട്ടീം ചോറും… മൂ­ന്നു നേരോം പാല്… ഹായ്!
മ­രു­മ­കൾ:
ഹ­തൊ­ന്നും വേ­ണ്ട­പ്പാ. ര­ണ്ടു­നേ­രം റൊ­ട്ടീം പ­രി­പ്പും തന്നെ ധാ­രാ­ളം. കേ­റി­ക്കെ­ട­ക്കാൻ സൊ­ന്ത­മൊ­രു കുടീം പ­ണി­യാ­നി­ത്തി­രി നെലോം… അതു മതി ന­മ്മ­ക്ക്.
മകൻ:
ഒ­ക്കെ­ക്കി­ട്ടു­മെ­ടീ മണ്ടീ. നീ നോ­ക്കി­ക്കോ. പ­തി­നാ­ലാ­ന്തി­യൊ­ന്നു ക­ഴി­ഞ്ഞോ­ട്ടെ. എ­ന്നി­ട്ടു വേണം നി­ന­ക്കി­ത്തി­രി പൊ­ന്നു് വാ­ങ്ങാൻ. പി­ന്നെ ഒരു ജോഡി നല്ല കാള…
മ­രു­മ­കൾ (പാ­ടു­ന്നു):

ക­രി­യു­റു­മ്പ­ണി ചേർ­ന്നു് പോയ് പ­ട­യ്ക്ക്

ക­ര­യി­ലും ക­ട­ലി­ലും പൊ­രു­തി നി­ന്നൂ

ക­ര­ളി­ലും കു­ട­ലി­ലും പൊ­രു­തി നി­ന്നു

കു­ടി­യും വയലും തി­രി­ച്ചെ­ടു­ത്തു

തു­ടി­യും ചു­വ­ടും തി­രി­ച്ചെ­ടു­ത്തു

മലയും പു­ഴ­യും തി­രി­ച്ചെ­ടു­ത്തു

മഴയും മൊ­ഴി­യും തി­രി­ച്ചെ­ടു­ത്തു

കു­ള­മേ­ഴി­ലും പോയ് കു­ളി­ച്ചു­വ­ന്നു

അഴകിൽ കി­രീ­ട­മ­ണി­യു­വാ­നാ­യ്

ക­രി­യു­റു­മ്പ­ണി­ചേർ­ന്നു ചെന്ന നേരം…

മകൻ:
മതി നി­ന്റെ പാ­ട്ടു്. ന­മു­ക്കി­നി ന­ട­ക്കാം.
കാ­ര­ണ­വർ:
പാ­ടി­ക്കോ­ട്ടെ, പാ­ടി­ക്കോ­ട്ടെ. ക്ഷീ­ണം കൊ­റ­യും.
മ­രു­മ­കൾ:

ക­രി­യു­റു­മ്പ­ണി­ചേർ­ന്നു ചെന്ന നേരം

ക­ള­വു­പോ­യ് ക­ള­വു­പോ­യാ­ക്കി­രീ­ടം

ച­തി­യി­ലെ­തി­രാ­ളി കൈ­ക്ക­ലാ­ക്കി…

(ത­ല­കു­നി­ച്ചു് ന­ട­ക്കു­ന്നു. മ­റ്റു­ള്ള­വ­രും. ഇ­രു­ട്ട്.)

കൈ­മാ­റ്റം
images/madhu-gandhi-2.jpg

(സ്ക്രീ­നിൽ “ന്യൂ­ഡെൽ­ഹി, ഓ­ഗ­സ്റ്റ് 14, 1947.” ക­മ­ന്റേ­റ്റ­റു­ടെ ശബ്ദം: ഇതാ നാം കാ­ത്തി­രു­ന്ന ച­രി­ത്ര­പ്ര­ധാ­ന­മാ­യ ആ അർ­ദ്ധ­രാ­ത്രി വ­ന്നെ­ത്തി­യി­രി­ക്കു­ന്നു. ത്യാ­ഗ­സു­ര­ഭി­ല­മാ­യൊ­രു സ­മ­ര­ത്തി­ന്റെ ആ­ഹ്ലാ­ദ­ക­ര­മാ­യ പ­ര്യ­വ­സാ­ന­മാ­ണി­ന്നു്. ആ­ന­ന്ദ­വും ഓ­ഗ­സ്റ്റ് നി­ലാ­വും അ­ണ­പൊ­ട്ടി­യൊ­ഴു­കു­ക­യാ­ണു്. ഇ­ന്ത്യ­യു­ടെ പഴയ സാ­ര­ഥി­ക­ളും പുതിയ സാ­ര­ഥി­ക­ളും അ­ണി­നി­ര­ന്നു ക­ഴി­ഞ്ഞു. സൈ­ന്യ­വി­ഭാ­ഗ­ങ്ങൾ ഇ­ന്ത്യ­യു­ടെ അ­തിർ­ത്തി കാ­ക്കു­വാൻ ദൃ­ഢ­നി­ശ്ച­യം ചെ­യ്തു് വർ­ണ്ണ­ശ­ബ­ള­മാ­യ പരേഡു ന­ട­ത്തു­ക­യാ­ണു്. ഇ­തി­ഹാ­സം ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ഈ ലാൽ ഖി­ലാ­യു­ടെ മു­ക­ളിൽ ഇ­ന്ത്യ­യു­ടെ പ്രി­യ­പ്പെ­ട്ട ത്രി­വർ­ണ്ണ പതാക ഉയരാൻ പോ­വു­ക­യാ­ണു്. ചു­റ്റും ക­ണ്ണെ­ത്താ­ത്ത ജ­ന­സ­മു­ദ്ര­മാ­ണു്. രാ­ജ­സ്ഥാ­നി­ലെ മ­രു­ഭൂ­മി­യിൽ നി­ന്നു്, വീ­ര­ഭൂ­മി­യാ­യ പ­ഞ്ചാ­ബിൽ നി­ന്നു്, ബീ­ഹാ­റി­ലെ നാ­ട്ടിൻ പു­റ­ങ്ങ­ളിൽ നി­ന്നു്, എ­ന്തി­നു് ഹ­രി­താ­ഭ­യാർ­ന്ന വി­ദൂ­ര­കേ­ര­ള­ത്തിൽ നി­ന്നു പോലും ഈ അസുലഭ മു­ഹൂർ­ത്ത­ത്തി­നു സാ­ക്ഷ്യം വ­ഹി­ക്കാൻ വ­ന്നെ­ത്തി­യ­വ­രാ­ണു് സാ­ധാ­ര­ണ­ക്കാ­രിൽ സാ­ധാ­ര­ണ­ക്കാ­രാ­യ ഈ ജ­ന­ങ്ങൾ. എ­ട്ടും പ­ത്തും ദിവസം ന­ട­ന്നെ­ത്തി­ച്ചേർ­ന്ന ദേ­ശാ­ഭി­മാ­നി­കൾ വരെ ഇ­ക്കൂ­ട്ട­ത്തി­ലു­ണ്ടു്. അ­വ­രു­ടെ മ­ഹാ­സ്വ­പ്നം ഇതാ പൂ­വ­ണി­യു­ക­യാ­ണു്.)
ആൾ­ക്കൂ­ട്ട­ത്തിൽ നി­ന്നു് ഒ­രാ­ര­വം:
ഗാ­ന്ധി­യെ­വി­ടെ? ഗാ­ന്ധി­യെ­വി­ടെ?
ക­മ­ന്റേ­റ്റർ:
അവർ അ­വ­രു­ടെ ക­ണ്ണി­ലു­ണ്ണി­യാ­യ നേ­താ­വി­നെ അ­ന്വേ­ഷി­ക്കു­ക­യാ­ണു്. അ­ഹിം­സാ സൈ­ന്യ­ത്തി­ന്റെ പ­ട­ത്ത­ല­വ­നാ­യ ഗാ­ന്ധി­യെ. ഗാ­ന്ധി മാ­ത്രം ഇ­വി­ടെ­യി­ല്ല. ഗാ­ന്ധി–മാ­ത്രം–ഇവിടെ–ഇല്ല.
(വെ­ളി­ച്ചം­തെ­ളി­യു­ന്നു. ശംഖും ബ്യൂ­ഗി­ളും. കൊ­ടി­മ­ര­ത്തിൽ­നി­ന്നു് യൂ­ണി­യൻ ജാ­ക്ക് ഇ­റ­ങ്ങു­ന്നു. ത്രി­വർ­ണ്ണ­പ­താ­ക ക­യ­റു­ന്നു… വ­ന്ദേ­മാ­ത­രം. മൗ­ണ്ട്ബാ­റ്റ­നും ജ­വ­ഹർ­ലാൽ നെ­ഹ്റു­വും കൊ­ടി­യു­യർ­ത്തൽ ക­ഴി­ഞ്ഞു് ഒരു സിം­ഹാ­സ­ന­ത്തി­ന്നു് ഇ­രു­വ­ശ­വും നി­ന്നു് വൈൻ ഗ്ലാ­സ്സു­യർ­ത്തി ടോ­സ്റ്റു ചെ­യ്യു­ന്നു.)
നെ­ഹ്റു:
ടു കിങ് ജോർജ് ദ സി­ക്സ്ത്ത്.
മൗ­ണ്ട്ബാ­റ്റൻ:
ടു ദ ഹെൽ­ത്ത് ഓഫ് ദ ഇ­ന്ത്യൻ നേഷൻ ബീ­യി­ങ് ബോൺ റ്റു­ഡേ.
(ഇതേ സമയം ഒരു വ­ശ­ത്തു് യാ­ഗാ­ഗ്നി എ­രി­യു­ന്നു­ണ്ടു്. പു­രോ­ഹി­തർ ‘അ­ഗ്ന­യേ സ്വാ­ഹാ’ എന്ന മ­ന്ത്രം ചൊ­ല്ലു­ന്നു. മ­ണി­യ­ടി­കൾ. നെ­ഹ്റു സിം­ഹാ­സ­ന­ത്തി­ലി­രി­ക്കു­ന്നു. ‘ജവഹർ ലാൽ നെ­ഹ്റു കീ ജയ്’ എന്ന ആ­ര­വ­ങ്ങൾ. പു­രോ­ഹി­തൻ വ­ന്നു് അ­ദ്ദേ­ഹ­ത്തെ ഭസ്മം തൊ­ടു­വി­ച്ചു് ഒരു മൊ­ന്ത­യി­ലെ ജലം (ത­ഞ്ചാ­വൂ­രിൽ നി­ന്നു് കൊ­ണ്ടു­വ­ന്ന­തു് എന്നു രേഖകൾ) കു­ടി­പ്പി­ക്കു­ന്നു. ഒരു വെ­ള്ളി­ത്ത­ളി­ക­യിൽ നി­ന്നു് മ­ഞ്ഞ­പ്പ­ട്ടെ­ടു­ത്തു് നെ­ഹ്റു­വി­നെ പു­ത­പ്പി­ക്കു­ന്നു; കൊ­ണ്ടു­വ­ന്നി­രു­ന്ന ചെ­ങ്കോൽ നെ­ഹ്റു­വി­ന്റെ ക­യ്യിൽ കൊ­ടു­ക്കു­ന്നു. ഈ സ­മ­യ­ത്തു­ത­ന്നെ തൊ­ട്ട­ടു­ത്ത ഫോൺ ബെ­ല്ല­ടി­ക്കു­ന്നു.)
നെ­ഹ്റു:
(ചെ­ങ്കോൽ താ­ഴെ­യി­ട്ടു് ഫോ­ണെ­ടു­ക്കു­ന്നു. ഫോണിൽ): ലാ­ഹോ­റിൽ നി­ന്നോ? തീ­വെ­പ്പൂ ന­ട­ക്കു­ന്നു­വെ­ന്നോ? കു­ത്തി­ക്കൊ­ല­ക­ളോ? മൈ ഗോഡ് (മൗ­ണ്ടു് ബാ­റ്റ­നോ­ടു്) ലാ­ഹോ­റിൽ ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രും താ­മ­സി­ക്കു­ന്ന ഭാ­ഗ­ത്തേ­യ്ക്കു­ള്ള പൈ­പ്പു­ലൈ­നു­കൾ വി­ഛേ­ദി­ച്ചി­രി­ക്കു­ന്നു. ചൂടും ദാ­ഹ­വും സ­ഹി­ക്കാ­തെ പു­റ­ത്തു­വ­രു­ന്ന കു­ട്ടി­ക­ളെ­യും സ്ത്രീ­ക­ളെ­യും കൂടി മു­സ്ലീ­ങ്ങൾ കു­ത്തി­ക്കൊ­ല്ലു­ക­യാ­ണ­ത്രെ. പ­ത്തു­പ­ന്ത്ര­ണ്ടി­ട­ങ്ങ­ളിൽ തീ­വെ­പ്പും ന­ട­ക്കു­ന്നു­വെ­ന്നു്.
മൗ­ണ്ട്:
ഭ­യ­പ്പെ­ടാ­തി­രി­ക്കൂ മി. നെ­ഹ്റു. അവിടെ ക്യാ­പ്റ്റൻ ആ­റ്റ്കിൻ­സു­ണ്ടു്. അ­തിർ­ത്തി സേ­ന­യി­ലെ ഭ­ട­ന്മാ­രു­ണ്ടു്. സ­മാ­ധാ­ന­മാ­യി ച­ട­ങ്ങു­കൾ മു­ഴു­വ­നാ­ക്കൂ.
നെ­ഹ്റു:
ഞ­ങ്ങ­ളു­ടെ മ­നോ­ഹ­ര­മാ­യ ലാഹോർ മു­ഴു­വൻ ക­ത്തു­മ്പോൾ എ­നി­ക്കെ­ങ്ങ­നെ സ­ന്തോ­ഷ­മ­ഭി­ന­യി­ക്കാൻ ക­ഴി­യും? എ­ങ്ങി­നെ സ്വാ­ത­ന്ത്ര്യ­പ്ര­ഭാ­ഷ­ണം ന­ട­ത്താൻ ക­ഴി­യും? (തല കു­നി­ച്ചി­രി­ക്കു­ന്നു)
ഒ­രം­ഗ­ര­ക്ഷ­കൻ (നെ­ഹ്റു­വി­നെ ഉ­ണർ­ത്തു­ന്നു):
സർ, പ്ര­സം­ഗ­ത്തി­നു സ­മ­യ­മാ­യി.
(നെ­ഹ്റു പ്ര­സം­ഗ­മാ­രം­ഭി­ക്കു­ന്നു. പി­റ­കി­ലെ സ്ക്രീ­നിൽ ആ രംഗം വ­ലു­താ­യി കാ­ണി­ക്കാ­വു­ന്ന­താ­ണു്)
നെ­ഹ്റു:
“ഏറെ സം­വ­ത്സ­ര­ങ്ങൾ­ക്കു­മു­മ്പു് നാം വി­ധി­യു­മാ­യി ഒരു ക­രാ­റു­ണ്ടാ­ക്കി. ഇതാ ന­മ്മു­ടെ ശപഥം നി­റ­വേ­റ്റാ­നു­ള്ള സമയം ആ­ഗ­ത­മാ­യി­രി­ക്കു­ന്നു—മു­ഴു­വ­നാ­യ­ല്ല, നി­റ­വോ­ടെ­യ­ല്ല, എ­ങ്കി­ലും കാ­ര്യ­മാ­യി­ത്ത­ന്നെ. പാ­തി­രാ­ത്രി പ­ന്ത്ര­ണ്ട­ടി­ക്കു­മ്പോൾ, ലോകം കൂർ­ക്കം വ­ലി­ച്ചു­റ­ങ്ങു­മ്പോൾ, ഇ­ന്ത്യ ജീ­വി­ത­ത്തി­ലേ­യ്ക്കും സ്വാ­ത­ന്ത്ര്യ­ത്തി­ലേ­യ്ക്കും ഉ­ണർ­ന്നെ­ണീ­ക്കും. ഒരു നി­മി­ഷം വ­ന്നെ­ത്തു­ന്നു, ച­രി­ത്ര­ത്തിൽ അ­പുർ­വ്വ­മാ­യി മാ­ത്രം വ­ന്നെ­ത്തു­ന്ന ഒരു മു­ഹൂർ­ത്തം, പ­ഴ­യ­തിൽ നി­ന്നു പു­തി­യ­തി­ലേ­യ്ക്കു് നാം പ്ര­വേ­ശി­ക്കു­ന്ന സു­മു­ഹൂർ­ത്തം. ഒരു യു­ഗ­ത്തി­ന്റെ പ­ര്യ­വ­സാ­നം. അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട ഒരു രാ­ഷ്ട്ര­ത്തി­ന്റെ ആ­ത്മാ­വു് വാ­ക്കു­കൾ ക­ണ്ടെ­ത്തു­ന്ന മു­ഹൂർ­ത്തം… ച­രി­ത്ര­ത്തി­ന്റെ പു­ല­രി­യിൽ ഇ­ന്ത്യ അ­വ­ളു­ടെ അ­ന­ന്ത­മാ­യ അ­ന്വേ­ഷ­ണ­മാ­രം­ഭി­ച്ചു. വ­ഴി­യ­റ്റു­പോ­യ നൂ­റ്റാ­ണ്ടു­കൾ അ­വ­ളു­ടെ പ്ര­യ­ത്നം കൊ­ണ്ടു്, അ­വ­ളു­ടെ ജ­യ­പ­രാ­ജ­യ­ങ്ങ­ളു­ടെ ഗാം­ഭീ­ര്യം കൊ­ണ്ടു്, നി­റ­ഞ്ഞു കി­ട­ക്കു­ന്നു… ഭാ­ഗ്യ­നിർ­ഭാ­ഗ്യ­ങ്ങ­ളി­ലൂ­ടെ ഒ­രു­പോ­ലെ അവൾ തന്റെ അ­ന്വേ­ഷ­ണം അ­ഭം­ഗു­രം തു­ടർ­ന്നു പോ­ന്നു. അ­വൾ­ക്കു ക­രു­ത്തു് പ­കർ­ന്നേ­കി­യ ആദർശം അ­വ­ളൊ­രി­ക്ക­ലും വി­സ്മ­രി­ച്ചി­ട്ടി­ല്ല. ഇതാ ഇന്നു നാം ദൗർ­ഭാ­ഗ്യ­ത്തി­ന്റെ ഒരു കാ­ല­ഘ­ട്ട­ത്തി­നു് അറുതി കു­റി­ക്ക­യാ­ണു്. ഇ­ന്ത്യ പി­ന്നെ­യും അ­വ­ളെ­ത്ത­ന്നെ ക­ണ്ടെ­ത്തു­ക­യാ­ണു്. നി­സ്സാ­ര­വും വി­നാ­ശ­ക­ര­വു­മാ­യ വി­മർ­ശ­ന­ത്തി­നു­ള്ള സ­മ­യ­മ­ല്ല ഇതു്. പ­ക­യ്ക്കും പഴി പ­റ­ച്ചി­ലി­നു­മു­ള്ള സ­മ­യ­വു­മ­ല്ല. സ്വ­ത­ന്ത്ര­ഭാ­ര­ത­ത്തി­ന്റെ ത­റ­വാ­ടു് ന­മു­ക്കു് പ­ണി­തു­യർ­ത്ത­ണം; അ­വ­ളു­ടെ മ­ക്കൾ­ക്കു് മു­ഴു­വൻ താ­മ­സി­ക്കാ­നു­ള്ള ത­റ­വാ­ടു്.”
(പ­ന്ത്ര­ണ്ടു മണി അ­ടി­ക്കു­ന്നു. ഒരു ശം­ഖു­വി­ളി ഉ­യ­രു­ന്നു. ഒപ്പം ‘ഭാ­ര­ത­മാ­താ കീ ജയ്’ ‘ജയ് ജയ് ഹി­ന്ദു­സ്ഥാൻ’ എന്നീ വി­ളി­ക­ളും)
നെ­ഹ്റു:
(തല ക­യ്യിൽ താ­ങ്ങി താഴെ വ­ന്നി­രി­ക്കു­ന്നു) ഹൊ, അതു തീർ­ന്നു. ഒരു യുഗം അ­വ­സാ­നി­ച്ചു. എന്റെ മു­മ്പി­ലെ ചോ­ര­ക്ക­ടൽ ഞാ­നെ­ങ്ങ­നെ താ­ണ്ടും? ഹേ, മ­ഹാ­ത്മാ­വേ, അ­ങ്ങെ­വി­ടെ­യാ­ണു്? ഞാ­നി­വി­ടെ ത­നി­ച്ചാ­ണ­ല്ലോ.
(രം­ഗ­ത്തെ വെ­ളി­ച്ചം നെ­ഹ്റു­വിൽ മാ­ത്രം, ക്ര­മേ­ണ നെ­ഹ്റു­വും ഇ­രു­ട്ടിൽ.)

അ­തിർ­ത്തി
(സ്ക്രീ­നിൽ: “കാ­ശ്മീ­രിൽ സം­ഘർ­ഷം, അ­തിർ­ത്തി സൈ­ന്യ­ങ്ങൾ ഏ­റ്റു­മു­ട്ടു­ന്നു” “കാ­ശ്മീർ ഇ­ന്ത്യ­യു­ടെ പൂ­ന്തോ­പ്പാ­ണെ­ന്നു് ഇ­ന്ത്യൻ പ്ര­ധാ­ന­മ­ന്ത്രി”.) (കാ­ശ്മീർ. ഒരു മുൾ­ക്ക­മ്പി­വേ­ലി. മു­മ്പൊ­രു രം­ഗ­ത്തിൽ കണ്ട യൂ­നു­സ് പാ­കി­സ്ഥാൻ പ­ട്ടാ­ള­വേ­ഷ­ത്തിൽ ക­വാ­ത്തു ന­ട­ത്തു­ന്നു. ഒരു നിഴൽ അ­രി­കി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്നു.)

യൂ­നു­സ്സ്:
ആരു് ? ആരാടാ അതു്? ചി­നാ­റി­ന്റെ ചോ­ട്ടിൽ പ­തു­ങ്ങി­യ­തു് ആ­രെ­ന്നാ ചോ­ദി­ച്ച­തു്? (ജാ­ഗ്ര­ത­യോ­ലെ തോ­ക്കു നീ­ട്ടി­പ്പ­തു­ങ്ങു­ന്നു. നിഴൽ വീ­ണ്ടും) എടാ ഇ­ന്ത്യൻ നായേ, ഇ­ത്ര­ധൈ­ര്യ­മോ­ടാ നി­ന­ക്കു്? ആ­ഗ­സ്റ്റ് പ­തി­ന­ഞ്ചി­നു തന്നെ പാ­കി­സ്ഥാ­ന്റെ മ­ണ്ണി­ലേ­യ്ക്കു് അ­തി­ക്ര­മി­ച്ചു ക­ട­ക്കാൻ ശ്ര­മി­ക്കു­ന്നോ? എന്റെ ജീവൻ പോ­യാ­ലും ഈ നാടു ഞാൻ കാ­ക്കും. (തോ­ക്കി­ന്റെ കാ­ഞ്ചി വ­ലി­ക്കു­ന്നു. വെ­ടി­പൊ­ട്ടു­ന്ന ശബ്ദം) ഒരു ശ­ത്രു­വി­ന്റെ കഥ ക­ഴി­ഞ്ഞു… എ­ന്നാ­ലും ഇത്ര ധൈ­ര്യം കാ­ട്ടി­യ­വൻ ആ­രാ­ണു് പ­ട­ച്ചോ­നേ! (പ­തു­ക്കെ ന­ട­ന്നു് സ്റ്റേ­ജി­ന്റെ ഒ­ര­റ്റ­ത്തു് മ­രി­ച്ചു കി­ട­ക്കു­ന്നു. ഇ­ന്ത്യൻ ഭ­ട­ന്റെ അ­രി­കിൽ കു­നി­ഞ്ഞി­രി­ക്കു­ന്നു. അ­യാ­ളു­ടെ മു­ഖ­ത്തു് വീ­ണു­കി­ട­ന്നി­രു­ന്ന കൈ പ­തു­ക്കെ മാ­റ്റു­ന്നു. പെ­ട്ടെ­ന്നു് അലറി നി­ല­വി­ളി­ക്കു­ന്നു) ഇക്കാ! എ­ന്റെ­പൊ­ന്നി­ക്കാ! ഹ­ബീ­ബി­ക്കാ! (സ്വ­ന്തം ക­യ്യി­ലേ­യ്ക്കു് നോ­ക്കി­കൊ­ണ്ടു്) ഹൊ, ഞാ­നെ­ന്റെ ഇ­ക്ക­യെ­കൊ­ന്നു… ഉമ്മാ, ഉമ്മാ! (കു­നി­ഞ്ഞി­രു­ന്നു തേ­ങ്ങു­ന്നു. പി­റ­കിൽ നി­ന്നു പാ­ട്ടു­യ­രു­ന്നു യൂ­നു­സ്സ് ഹ­ബീ­ബി­ന­രി­കിൽ ത­ളർ­ന്നി­രി­ക്കു­ന്നു. ഫ്രീ­സ്.)
പാ­ട്ടു്:

നി­ന്നെ­യൊ­രു നോ­ക്കു കാ­ണു­വാ­നേ

പൊ­ന്ന­നി­യാ ഞാൻ വി­രു­ന്നു വന്നു.

നി­ന്നെ­ച്ചു­മ­ന്ന ത­യ­മ്പു കാണു-

മെ­ന്റെ ചു­മ­ലെ­ല്ലി­ലി­ന്നു പോലും.

ന­മ്മ­ളൊ­രാ­പ്പി­ളി­നാ­യ് വഴക്കി-​

ട്ട­ന്നു ക­ടി­ച്ചു നീ­യെ­ന്നെ യാപ്പാ-​

ടി­ന്നു­മു­ണ്ടെ­ന്റെ­യി­ട­തു­ക­യ്യിൽ.

പി­ന്നെ­യ­വ­യോർ­ത്തെ­ത്ര നീ ക­ര­ഞ്ഞു!

ഒ­ന്നി­ച്ചു നാ­മെ­ത്ര കു­ന്നു­കേ­റി!

ഒ­ന്നി­ച്ചു താ­ഴെ­പ്പു­ഴ­യിൽ നീ­ന്തി!

ഉ­മ്മ­യ്ക്കു ക­ണ്ണാ­യ് നീ, ഞാൻ വലതു-

ക­യ്യാ­യി; പി­ന്നെ­പ്പി­രി­ഞ്ഞു നമ്മൾ.

ഭാഗം പി­രി­ഞ്ഞാ­ലും കു­ഞ്ഞ­നി­യൻ

പോ­കു­മോ ചേ­ട്ട­ന്റെ നെ­ഞ്ചിൽ നി­ന്നും?

മുൾ­വേ­ലി­ക്കെ­ട്ടി­നു സോദരരെ-​

ത്ത­മ്മി­ല­ക­റ്റു­വാ­നാ­കു­മെ­ന്നോ?

നീ­യു­ണ്ട­തിർ­ത്തി­യി­ലെ­ന്നു കേ­ട്ടേ

ഞാ­നെ­ത്തി മ­ഞ്ഞിൻ മലകൾ താ­ണ്ടി.

ചീനാർ മ­ര­ത്തി­ന്റെ ചോ­ട്ടിൽ നി­ന്നു

നീ ത­ന്നെ­യെ­ന്നു ഞാൻ തീർ­ച്ച­യാ­ക്കി.

പി­ന്നിൽ നി­ന്നെ­ത്തി ഞാൻ ക­ണ്ണു­പൊ­ത്താൻ

കു­ഞ്ഞാ­യി­രു­ന്ന­പ്പോ­ഴെ­ന്ന പോലെ.

നി­ന്നെ­യൊ­ന്നാ­ഞ്ഞു പു­ണ­രു­വാ­നേ

പൊ­ന്ന­നി­യാ ഞാൻ വി­രു­ന്നു വന്നു.

എൻ നെ­ഞ്ചിൽ നി­ന്നു­മൊ­ഴു­കി വീഴും

ചെ­ഞ്ചോ­ര നി­ന്നെ പു­ണർ­ന്നി­ട­ട്ടെ.

മൃ­ത്യു­വിൽ നീ­ലി­ച്ച ചു­ണ്ടു­കൊ­ണ്ടാ

നെ­റ്റി­യൊ­ന്നേ­ട്ടൻ മു­കർ­ന്നി­ട­ട്ടെ.

(പി­ന്നിൽ നി­ന്നു് ഒ­രു­പാ­ടു പ­ട്ടാ­ള­ബൂ­ട്ടു­ക­ളു­ടെ ശബ്ദം. അതു് ഉ­ച്ച­സ്ഥാ­യി­യി­ലെ­ത്തി­യ­പ്പോൾ, ഇ­രു­ട്ടു്.)

സ്വ­സ്തി­ക
(ബാ­ന്റും ബ്യൂ­ഗി­ളും. പ­ട്ടാ­ള­ബൂ­ട്ടു­ക­ളു­ടെ ശബ്ദം—മുൻ രം­ഗ­ത്തി­ന്റെ തു­ടർ­ച്ച­പോ­ലെ, ഗാ­യ­ക­സം­ഘം പാ­ടു­ന്നു:)

പൂ­ന­യി­ല­ന്നേ­ര­മെ­ന്തു ന­ട­ന്നു?

പൂ­ന­യിൽ മ­റ്റൊ­രു മേള ന­ട­ന്നു.

മേ­ള­യി­ലാ­രാ­രു വന്നു നി­ര­ന്നു?

മാ­ള­ത്തിൽ നി­ന്നു ക­രി­മൂർ­ഖൻ വന്നു.

ക­ണ്ണീ­രൊ­ഴു­ക്കി മു­ത­ല­കൾ വന്നു

പൊ­ന്ത­യി­ള­ക്കി­ക്കു­റു­ക്ക­ന്മാർ വന്നു.

ചീ­ങ്ക­ണ്ണി സ്രാ­വി­നോ­ടെ­ന്തു പ­റ­ഞ്ഞു?

‘ഈ രാ­ജ്യം ന­മ്മു­ടെ മാ­ത്രം’

അ­പ്പോൾ പെ­രി­ച്ചാ­ഴി­യെ­ന്തു പ­റ­ഞ്ഞു?

‘നമ്മൾ മ­നു­വിൻ ശ­രി­പ്പി­ന്മു­റ­ക്കാർ’.

ചാ­ണ­ക­പ്പു­ഴു­വ­പ്പോ­ഴെ­ന്തു­മൊ­ഴി­ഞ്ഞു?

‘ചാ­ണ­ക്യ­സൂ­ത്രം ന­ട­പ്പാ­ക്കും നമ്മൾ’.

കാ­ട്ടെ­ലി കോ­ക്കാ­നോ­ടോ­തി: ‘ഞാ­നി­പ്പോൾ

ഹി­റ്റ്ല­റെ­പ്പോ­ലെ പ­റ­ന്നു­കാ­ണി­ക്കാം’.

വെ­റ്റി­ല­പ്പാ­മ്പും മു­സ്സോ­ലി­നി­യാ­യി,

കു­ട്ടി­ത്തേ­വാ­ങ്കു­കൾ മീ­ശ­പി­രി­ച്ചു.

(പൂ­ന­യി­ലെ ഒരു രഹസ്യ കേ­ന്ദ്രം. കാ­ക്കി നി­ക്ക­റും ഷർ­ട്ടു­മി­ട്ടു് ക­യ്യിൽ ലാ­ത്തി­ക­ളു­മാ­യി ഒരു കൂ­ട്ട­മാ­ളു­കൾ ഡ്രിൽ ന­ട­ത്തു­ന്നു. ഡ്രിൽ അ­വ­സാ­നി­ക്കു­മ്പോൾ ഗോ­ദ്സേ കൊ­ടി­മ­ര­ത്തിൽ പ­താ­ക­യു­യർ­ത്തു­ന്നു. പ­താ­ക­യു­ടെ നിറം ഓ­റ­ഞ്ചു് സ്വ­സ്തി­ക.)

ഗോ­ദ്സേ:
(പതാക ഉ­യർ­ത്തി­ക്ക­ഴി­ഞ്ഞു്, അ­ണി­ക­ളോ­ടു്) നമ്മൾ, ആ­ര്യ­വം­ശ­ത്തി­ന്റെ അ­ന­ന്ത­രാ­വ­കാ­ശി­കൾ. ഇന്ന്, ഇവിടെ ശ­ക്ത­വും മ­ഹ­ത്തു­മാ­യ ഒരു ഹി­ന്ദു­രാ­ഷ്ട്ര­ത്തി­നു് അ­ടി­ത്ത­റ പാ­വു­ക­യാ­ണു്. സി­ന്ധു­ന­ദി മുതൽ ബർ­മ്മ­വ­രെ, ടി­ബെ­റ്റു മുതൽ ക­ന്യാ­കു­മാ­രി വരെ, പ­ര­ന്നു­കി­ട­ക്കു­ന്ന വി­ശാ­ല­മാ­യ ഹൈ­ന്ദ­വ സാ­മ്രാ­ജ്യം പു­നഃ­സ്ഥാ­പി­ക്കും വരെ ന­മു­ക്കു വി­ശ്ര­മ­മി­ല്ല. (ക­യ്യ­ടി) ഒ­രി­ക്കൽ ഈ നാടു മു­ഴു­വൻ ന­മ്മു­ടെ­താ­യി­രു­ന്നു. മു­ഗ­ള­രും ബ്രി­ട്ടീ­ഷു­കാ­രും സാ­മ്രാ­ജ്യ­ങ്ങൾ സ്ഥാ­പി­ച്ച­തു് പി­ന്നീ­ടാ­ണു്. ആ സാ­മ്രാ­ജ്യ­ങ്ങൾ ത­കർ­ന്നു. എ­ങ്കി­ലും അ­വ­യു­ടെ അ­വ­ശി­ഷ്ട­ങ്ങൾ ഇ­വി­ടെ­യു­ണ്ടു്. ന­മ്മു­ടെ ആർ­ഷ­ഭാ­ര­ത സം­സ്കൃ­തി­യിൽ അവർ വിദേശ മ­ത­ങ്ങ­ളു­ടെ വിഷം ക­ലർ­ത്തി­യി­രി­ക്കു­ന്നു. ഈ നാ­ടി­നെ ന­മു­ക്കു ശു­ദ്ധീ­ക­രി­ക്ക­ണം. ഗം­ഗ­യൊ­ഴു­കു­ന്ന ഈ പു­ണ്യ­ഭൂ­മി ന­മു­ക്കു് തി­രി­ച്ചു പി­ടി­ക്ക­ണം. (‘ഹിയർ, ഹിയർ, സുണോ, സുണോ!) അതിനു നാ­മാ­ദ്യം വേ­ണ്ട­തു് വീ­ര­സാ­വർ­ക്കർ കാ­ട്ടി­ത്ത­ന്ന പാ­ത­യിൽ അ­ണി­നി­ര­ക്കു­ക­യാ­ണു്. (‘വീ­ര­സാ­വർ­ക്കർ സി­ന്ദാ­ബാ­ദ്!’) ന­മ്മു­ടെ സ­ജ്ജ­ന­ങ്ങ­ളെ മു­ഹ­മ്മ­ദീ­യർ വേ­ട്ട­യാ­ടു­മ്പോൾ, ന­മ്മു­ടെ ഭാ­ര­തീ­യ വ­നി­ത­ക­ളെ അവർ തെ­രു­വി­ലി­ട്ടു മാനം കെ­ടു­ത്തു­മ്പോൾ, ന­മ്മു­ടെ രാ­ജ്യ­ത്തു നി­ന്നു ഭാഗം വാ­ങ്ങി­പ്പി­രി­ഞ്ഞു­പോ­യ ജി­ന്ന­യു­ടെ കൂ­ട്ട­രെ ഇവിടെ ഇ­നി­യും ന­മു­ക്കു പൊ­റു­പ്പി­ക്കാ­നാ­വി­ല്ല. അ­ടി­മു­ടി ആ­യു­ധ­മ­ണി­ഞ്ഞ ഒരു രാ­ഷ്ട്ര­ത്തി­നു മാ­ത്ര­മേ ഇ­ന്നു് ലോ­ക­ത്തിൽ ത­ല­യു­യർ­ത്തി നി­ന്നു് അ­വ­കാ­ശ­ങ്ങൾ­ക്കു വേ­ണ്ടി പോ­രാ­ടാ­നും ന­ഷ്ട­പ്പെ­ട്ട പ്ര­താ­പം തി­രി­ച്ചു­പി­ടി­ക്കാ­നും ക­ഴി­യു­ക­യു­ള്ളൂ. ഗാ­ന്ധി ഹി­ന്ദു­ക്ക­ളു­ടെ ഒ­ന്നാം നമ്പർ ശ­ത്രു­വാ­ണു്. (‘ഗാ­ന്ധി മൂർ­ദ്ദാ­ബാ­ദ്!’) അയാൾ മു­സ്ലീ­ങ്ങൾ­ക്കു വേ­ണ്ടി വാ­ദി­ക്കു­ന്നു, മു­സ്ലീ­ങ്ങൾ­ക്കു വേ­ണ്ടി സ­ത്യാ­ഗ്ര­ഹം ന­ട­ത്തു­ന്നു. ന­വ­ഖ­ലി­യി­ലും ലാ­ഹോ­റി­ലും ഹി­ന്ദു­ക്ക­ളെ സം­ര­ക്ഷി­ക്കേ­ണ്ട സ­മ­യ­ത്തു് അയാൾ കൽ­ക്ക­ത്ത­യിൽ വ­ന്നു് മു­സ്ലീ­ങ്ങ­ളെ സം­ര­ക്ഷി­ക്കു­ന്നു. (‘ഷെയിം, ഷെയിം!’ ‘ബെശരം, ബേശരം’) ഗാ­ന്ധി സ്വ­പ്നം കാ­ണു­ന്ന അ­ഹിം­സാ­ത്മ­ക­മാ­യ രാ­ഷ്ട്രം ദുർ­ബ്ബ­ല­മാ­യ രാ­ഷ്ട്ര­മാ­യി­രി­ക്കും. ഭീ­രു­ക്ക­ളു­ടെ രാ­ഷ്ട്രം. ഷ­ണ്ഡ­ന്മാ­രു­ടെ രാ­ഷ്ട്രം. ന­മു­ക്കു വേ­ണ്ട­തു് അതല്ല. വീ­ര­മാ­താ­വി­ന്നു­വേ­ണ്ടി പൊ­രു­തി മ­രി­ക്കാൻ ത­യ്യാ­റു­ള്ള ധീ­ര­സ­ന്ത­തി­ക­ളു­ടെ രാ­ഷ്ട്ര­മാ­ണു്. നമ്മൾ വേ­ദ­ങ്ങ­ളു­ടെ­യും ആ­ര­ണ്യ­ക­ങ്ങ­ളു­ടെ­യും ബ്രാ­ഹ്മ­ണ­ങ്ങ­ളു­ടെ­യും യ­ജ­മാ­ന­ന്മാ­രാ­ണെ­ങ്കിൽ, നാം വീ­ര­ശി­വ­ജി­യു­ടെ സേ­നാ­ഗ­ണ­ങ്ങ­ളും കാ­ളി­മാ­താ­വി­ന്റെ പൂ­ജാ­രി­ക­ളു­മാ­ണെ­ങ്കിൽ, ന­മ്മി­ലൊ­ഴു­കു­ന്ന­തു് വീ­ര­ഹി­റ്റ്ല­റു­ടെ ചൂ­ടു­റ്റ ആ­ര്യ­ര­ക്ത­മാ­ണെ­ങ്കിൽ, വി­ദേ­ശി­ക­ളു­ടെ ഉ­ച്ചി­ഷ്ട­ങ്ങൾ ഈ മ­ണ്ണു­വി­ട്ടു പോകും വരെ സ്വ­സ്തി­ക ഉ­യർ­ത്തി­പ്പി­ടി­ച്ചു് നാം പോ­രാ­ട്ടം തു­ട­രും. ന­മ്മു­ടെ പുതിയ യജ്ഞം വി­ജ­യി­പ്പി­ക്കു­ക തന്നെ ചെ­യ്യും. ‘ജനനീ ജ­ന്മ­ഭൂ­മി­ശ്ച സ്വർ­ഗ്ഗാ­ദ­പി ഗ­രീ­യ­സീ’: ജയ ഹി­ന്ദു­സ്ഥാൻ!
അണികൾ (ഒ­ന്നി­ച്ചു്):
ജ­യ­ഹി­ന്ദു­സ്ഥാൻ! ജയ ആ­ര്യ­സ്ഥാൻ! വീ­ര­സാ­വർ­ക്കർ സി­ന്ദാ­ബാ­ദ്! ധീര ഗോ­ദ്സേ സി­ന്ദാ­ബാ­ദ്!
ഗോ­ദ്സേ:
ഇ­ന്നു് ന­മു­ക്കൊ­രു ക­രി­ദി­ന­മാ­ണു്. ന­മ്മു­ടെ പ­ത്ര­മാ­യ ‘ഹി­ന്ദു രാ­ഷ്ട്ര’ത്തിൽ മു­ഖ­പ്ര­സം­ഗ­ത്തി­നു പകരം ക­റു­ത്ത കോളം ഞാ­നൊ­ഴി­ച്ചി­ട്ട­തു് അ­തു­കൊ­ണ്ടാ­ണു്. ആ­യി­ര­ക്ക­ണ­ക്കി­നു ഹി­ന്ദു­ക്കൾ കൊ­ല്ല­പ്പെ­ടു­ന്ന­തു് കാ­ണാ­തി­രി­ക്കാൻ വേ­ണ്ടി­യാ­ണു് ഇ­ന്നു് എ­ങ്ങും കൊ­ടി­ക­ളും തോ­ര­ണ­ങ്ങ­ളും ഉ­യർ­ത്തി­യി­രി­ക്കു­ന്ന­തു്. ആ­യി­ര­ക്ക­ണ­ക്കി­നു ഹി­ന്ദു സ്ത്രീ­ക­ളു­ടെ നി­ല­വി­ളി­കൾ കേൾ­ക്കാ­തി­രി­ക്കാൻ വേ­ണ്ടി­യാ­ണു് അവർ വാ­ദ്യ­ഘോ­ഷ­ങ്ങൾ മു­ഴ­ക്കി ആർ­പ്പു വി­ളി­ക്കു­ന്ന­തു്. ഇ­ന്ത്യ­യു­ടെ ഈ വി­ഭ­ജ­ന­ത്തി­നു­ത്ത­ര­വാ­ദി കോൺ­ഗ്ര­സ്സ് പാർ­ട്ടി­യും അ­തി­ന്റെ നേ­താ­വാ­യ ഗാ­ന്ധി­യു­മാ­ണു്. അ­വ­രാ­ണു് പാ­കി­സ്ഥാ­നു ജന്മം നൽ­കി­യ­ത്.
അണികൾ:
കോൺ­ഗ്ര­സ്സ് പാർ­ട്ടി മൂർ­ദ്ദാ­ബാ­ദ്! ഗാ­ന്ധി പോ­യി­ത്തു­ല­യ­ട്ടെ. ഗോ­ദ്സേ നാടു ഭ­രി­ക്ക­ട്ടെ! (അവർ കൈ­നീ­ട്ടി പ്ര­തി­ജ്ഞ­യെ­ടു­ക്കു­ന്നു) ഞങ്ങൾ ഞ­ങ്ങ­ളു­ടെ രാ­ഷ്ട്ര­ത്തി­നു വേ­ണ്ടി മ­രി­ക്കാൻ ത­യ്യാ­റാ­ണു്. ഈ നാ­ടി­നെ അ­ന്യ­മ­ത­സ്ഥ­രിൽ നി­ന്നു മോ­ചി­പ്പി­ച്ചു് ശ­ക്ത­മാ­യ ഒരു ഹൈ­ന്ദ­വ സാ­മ്രാ­ജ്യ­മാ­ക്കും വരെ ഞങ്ങൾ ആയുധം താഴെ വെ­യ്ക്കു­ക­യി­ല്ല. ഇതു സത്യം, സത്യം, സത്യം. (വടി ചു­ഴ­റ്റി മാർ­ച്ചു ചെ­യ്തു് പി­രി­യു­ന്നു.)
വ­റ്റി­യ നദി

(പി­ന്നി­ല­ത്തെ സ്ക്രീ­നിൽ: ‘ഹൈദരീ ഹൗസ്,

കൽ­ക്ക­ത്ത’ പുലരി.)

ഗാ­യ­ക­സം­ഘം:

എ­ല്ലാ­വീ­ട്ടി­ലും ദീ­പാ­വ­ലി,യെന്നാ-​

ലി­ങ്ങൊ­രു വീ­ട്ടി­ലി­രു­ട്ടെ­ന്നോ?

എല്ലാ ഹൃദയവുമൂഞ്ഞാലിലാടുമ്പോ-​

ഴി­ങ്ങൊ­രു നെ­ഞ്ചം കു­രി­ശി­ലെ­ന്നോ?

എ­മ്പാ­ടും ചെ­ണ്ട­യും പൂരക്കൊടികളു-​

മി­ങ്ങൊ­രാൾ­ക്കി­ല്ലെ­ന്തേ മി­ണ്ടാ­ട്ടം?

(ഗാ­ന്ധി ഗീത വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ‘ധർ­മ്മ­ക്ഷേ­ത്രേ കു­രു­ക്ഷേ­ത്രേ… കി­മ­കൂർ­വ­ത സഞ്ജയ?’ മൂ­ന്നു കോൺ­ഗ്ര­സ്സ് വോ­ള­ന്റി­യർ­മാർ ധൃ­തി­യിൽ ക­ട­ന്നു­വ­രു­ന്നു.)

ഒ­ന്നാ­മൻ:
കൽ­ക്ക­ത്ത­യിൽ ഒ­രൊ­റ്റ­യി­ട­ത്തും ല­ഹ­ള­യു­ണ്ടാ­യി­ല്ല ബാ­പ്പൂ. ഓ, അങ്ങു വ­ന്നി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ! എ­ല്ലാ­വ­രും അ­ങ്ങ­യെ­ത്ത­ന്നെ സ്തു­തി­ക്കു­ക­യാ­ണു്.
ഗാ­ന്ധി:
(ആ­ത്മ­ഗ­തം) സ്തു­തി­ക്കു­ന്ന­വ­രെ­ല്ലാം എന്നെ ഒ­റ്റി­ക്കൊ­ടു­ക്കു­മെ­ന്നാ­ണെ­ന്റെ ഭയം. (പ്ര­കാ­ശം) പറയൂ, മ­റ്റി­ട­ങ്ങ­ളി­ലെ വി­വ­ര­ങ്ങ­ളെ­ന്തെ­ങ്കി­ലു­മു­ണ്ടോ?
ഒ­ന്നാ­മൻ:
(ര­ണ്ടാ­മ­നെ­ച്ചൂ­ണ്ടി) ഇതാ, ഇയാൾ ഡെൽ­ഹി­യിൽ നി­ന്നാ­ണു് വ­രു­ന്ന­തു്.
ര­ണ്ടാ­മൻ:
ഡെൽ­ഹി­യിൽ ആ­ഘോ­ഷ­ങ്ങൾ കേ­മ­മാ­യി­രു­ന്നു. മൗ­ണ്ട്ബാ­റ്റൻ ഗ­വർ­ണ്ണർ ജ­ന­റ­ലാ­യി സ­ത്യ­പ്ര­തി­ജ്ഞ ചെ­യ്തു. നെ­ഹ്റു­വി­ന്റെ മ­ന്ത്രി­സ­ഭ­യും ചാർ­ജ്ജെ­ടു­ത്തു. മ­ഴ­യാ­യി­രു­ന്നു. എ­ന്നി­ട്ടും പ­തി­നാ­യി­ര­ക്ക­ണ­ക്കി­നാ­ളു­കൾ കൊ­ടി­യും വീശി എ­ല്ലാം ക­ണ്ടു­നി­ന്നു. ബീ­ഹാ­റിൽ നി­ന്നു ന­ട­ന്നു വന്ന കൃ­ഷി­ക്കാർ വ­രെ­യു­ണ്ടാ­യി­രു­ന്നു അ­ക്കൂ­ട്ട­ത്തിൽ. ഹി­ന്ദു­ക്കൾ, സി­ഖു­ക്കാർ, പാ­ഴ്സി­കൾ, മു­സ്ലീ­ങ്ങൾ എ­ല്ലാ­വ­രും തോ­ളു­രു­മ്മി­നി­ന്നു് ജ­യ്ഹി­ന്ദ് വി­ളി­ക്കു­ക­യാ­യി­രു­ന്നു.
മൂ­ന്നാ­മൻ:
ക­റാ­ച്ചി­യിൽ ജി­ന്ന­യെ കൊ­ല്ലാൻ ഹി­ന്ദു­ക്കൾ പ്ലാ­നി­ട്ടി­രു­ന്ന­ത്രേ. മൗ­ണ്ട്ബാ­റ്റ­നും ജി­ന്ന­യു­ടെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­തു കൊ­ണ്ടു് അ­വർ­ക്കു് ബോം­ബെ­റി­യാൻ ധൈ­ര്യം വ­ന്നി­ല്ലെ­ന്നാ­ണു പ­റ­യു­ന്ന­തു്. ബോം­ബേ­യി­ലും വലിയ ആ­ഘോ­ഷ­മാ­യി­രു­ന്നു.
ഗാ­ന്ധി:
പ­ഞ്ചാ­ബ്, പ­ഞ്ചാ­ബി­ലോ? ലാഹോർ? അ­മൃ­ത്സർ? പെ­ഷ­വാർ? റാ­വൽ­പി­ണ്ടി?
മൂ­ന്നാ­മൻ:
(അ­റ­ച്ച­റ­ച്ച്, മറ്റു ര­ണ്ടു­പേ­രെ­യും മാറി മാറി നോ­ക്കി­ക്കൊ­ണ്ടു്) ഞാൻ… അ­തെ­ങ്ങ­നെ പറയും ബാ­പ്പൂ? ലാ­ഹോ­റി­ലെ ഓ­ട­ക­ളിൽ ചോര ഒ­ഴു­കു­ക­യാ­ണു്. ആ­റ്റ്കിൻ­സും ഗൂർ­ഖ­ക­ളും എത്ര ശ്ര­മി­ച്ചി­ട്ടും ലഹള നി­യ­ന്ത്രി­ക്കാ­നാ­യി­ല്ല. റോഡിൽ ശ­വ­ങ്ങൾ കി­ട­ന്ന­ഴു­കു­ക­യാ­ണു്. ആ­കാ­ശ­ത്തു നിറയെ ക­ഴു­ക­ന്മാർ. ലി­യാൻ­പൂ­രിൽ ഒരു തു­ണി­മി­ല്ലി­ലെ മു­സ്ലീം തൊ­ഴി­ലാ­ളി­കൾ അ­വി­ട­ത്തെ സി­ഖു­തൊ­ഴി­ലാ­ളി­ക­ളെ മു­ഴു­വൻ കൊ­ന്നു് ത­റി­കൾ­ക്കി­ട­യിൽ തു­ണ്ടം തു­ണ്ട­മാ­ക്കി­യി­ട്ടു. തെ­രു­വു­ക­ളിൽ മു­ള­വ­ടി­ക­ളും ലാ­ത്തി­ക­ളും വാ­ളു­ക­ളും ഭ­ര­ണ­മേ­റ്റെ­ടു­ത്തി­രി­ക്കു­ന്നു. സി­ഖു­കാർ കൃ­പാ­ണ­ങ്ങ­ളു­മാ­യി മു­സ്ലീ­ങ്ങ­ളെ വേ­ട്ട­യാ­ടു­ന്നു. മു­സ്ലീ­ങ്ങൾ ത­ലേ­ന്നു വരെ ചായ കു­ടി­ച്ചി­രു­ന്ന ക­ട­യിൽ­ച്ചെ­ന്നു് ക­ട­ക്കാ­രൻ നി­ര­ജ്ജൻ സി­ങ്ങി­നെ വെ­ട്ടി­ക്കൊ­ന്നു. ലാ­ഹോ­റിൽ മു­സ്ലീ­ങ്ങൾ പുതിയ മു­ദ്രാ­വാ­ക്യം മു­ഴ­ക്കു­ക­യാ­ണു്. ‘ഹസ് കേ ലിയാ പാ­കി­സ്ഥാൻ, ലഡ് കേ ലേംഗേ ഹി­ന്ദു­സ്ഥാൻ!’
നാ­ലാ­മൻ:
(പ്ര­വേ­ശി­ച്ചു്) നാലു മു­സ്ലീം കു­ട്ടി­ക­ളെ സി­ഖു­കാർ തീയിൽ പൊ­രി­ക്കു­ന്ന­തു ഞാൻ കണ്ടു. ലാ­ഹോ­റി­ലെ ഗു­രു­ദ്വാ­ര­യ്ക്കു് മു­സ്ലീ­ങ്ങൾ തീ­വെ­ച്ചു. അ­ക­ത്തു­ണ്ടാ­യി­രു­ന്ന സി­ഖു­കാ­രെ­ല്ലാം ജീ­വ­നോ­ടെ ദ­ഹി­ച്ചു. സ്ത്രീ­ക­ളെ­യൊ­ക്കെ മാനം കെ­ടു­ത്തി­യ ശേഷം വെ­ട്ടി­ക്കൊ­ല്ലു­ക­യാ­ണ്; അ­ല്ലെ­ങ്കിൽ വെ­ടി­വെ­ച്ചു വീ­ഴ്ത്തു­ന്നു. മതം മാറാൻ കൂ­ട്ടാ­ക്കാ­ത്ത ഹി­ന്ദു­ക്ക­ളെ മ­ണ്ണെ­ണ്ണ­യൊ­ഴി­ച്ചു തീ­യി­ടു­ന്നു. ബ്രാ­ഹ്മ­ണ­രെ പ­ശു­വി­റ­ച്ചി തീ­റ്റി­ക്കു­ന്നു. പല ബ്രാ­ഹ്മ­ണ­രും അ­തൊ­ഴി­വാ­ക്കാൻ വീ­ട്ടു­കാ­രെ വിഷം കൊ­ടു­ത്തു് കൊ­ന്നു ക­ള­ഞ്ഞു് ആ­ത്മ­ഹ­ത്യ ചെ­യ്യു­ക­യാ­ണു്.
മൂ­ന്നാ­മൻ:
മാനം കെ­ടു­ത്തു­മെ­ന്നു ഉ­റ­പ്പാ­കു­മ്പോൾ സ്ത്രീ­കൾ കു­ട്ടി­ക­ളെ പു­ര­മു­ക­ളിൽ­നി­ന്നു് താ­ഴെ­യെ­റി­ഞ്ഞു കൊ­ല്ലും. എ­ന്നി­ട്ടു് തീയിൽ ചാടി മ­രി­ക്കും.
നാ­ലാ­മൻ:
അ­മൃ­ത്സ­റിൽ വന്നു നിന്ന ഒരു തീ­വ­ണ്ടി­യിൽ നി­ന്നു് ഒരാൾ പോലും ഇ­റ­ങ്ങി­യി­ല്ല. ഗാർഡ് ചെ­ന്നു നോ­ക്കി­യ­പ്പോ­ഴാ­ണ്—അതിൽ നി­റ­ച്ചും ശ­വ­ങ്ങ­ളാ­യി­രു­ന്നു. അ­തി­ന്റെ പി­റ­കി­ലെ­ഴു­തി­യി­രു­ന്നു. ‘ഇ­ന്ത്യ­യി­ലെ ഹി­ന്ദു­ക്കൾ­ക്കു് പാ­കി­സ്ഥാ­നി­ലെ മു­സ്ലീ­ങ്ങ­ളു­ടെ സ­മ്മാ­നം’ എ­ന്നു്. ഹി­ന്ദു­ക്ക­ളും സി­ഖു­ക്കാ­രും പകരം വീ­ട്ടാൻ സ്റ്റേ­ഷ­നിൽ കാ­ത്തി­രി­ക്കു­ക­യാ­ണു്. ഇ­ന്ന­ലെ­വ­രെ പ­ശു­ക്ക­ളെ­പ്പോ­ലെ ശാ­ന്ത­രാ­യി­രു­ന്ന­വർ ഇ­ന്നു് ക­ടു­വ­ക­ളെ­പ്പോ­ലെ മ­നു­ഷ്യ­രു­ടെ മേൽ ചാടി വീ­ഴു­ന്നു. അഞ്ചു ന­ദി­ക­ളും ര­ക്ത­മാ­യി മാ­റി­ക്ക­ഴി­ഞ്ഞു.
ഗാ­ന്ധി:
(സാ­വ­ധാ­നം) അതെ. ആ­റാ­മ­ത്തെ നദി, സ്നേ­ഹ­ത്തി­ന്റെ നദി വ­റ്റി­വ­ര­ണ്ടു പോ­യി­രി­ക്കു­ന്നു. പ­ഞ്ചാ­ബ്! നി­ന­ക്കെ­ന്നും ചോ­ര­യൊ­ലി­പ്പി­ച്ചു ക­ഴി­യാ­നാ­ണോ വിധി? എന്റെ വാ­ക്കു­കൾ­ക്കു് മാ­ന്ത്രി­ക ശ­ക്തി­യു­ണ്ടെ­ന്നു് ഞാ­ന­ഹ­ങ്ക­രി­ച്ചു. എന്റെ മ­നഃ­സാ­ക്ഷി­യു­ടെ ശബ്ദം എ­ന്നും എ­നി­ക്കും എന്റെ നാ­ട്ടു­കാർ­ക്കും നേർ­വ­ഴി കാ­ട്ടു­മെ­ന്നു ഞാൻ വ്യാ­മോ­ഹി­ച്ചു. ഹേ ഭഗവാൻ! നീയും എന്നെ കൈ­വി­ടു­ക­യാ­ണോ? (തല താ­ഴ്ത്തി ഇ­രി­ക്കു­ന്നു. സ്ക്രീ­നിൽ തെ­രു­വു രം­ഗ­ങ്ങൾ തെ­ളി­യു­മ്പോൾ, മു­മ്പിൽ ഗാ­യ­ക­സം­ഘം പാ­ടു­ന്നു. ബ്രേ­ക്ക് ഡാൻ­സും ഉ­ണ്ടു്:)

ബു­ദ്ധ­നെ നാ­ടു­ക­ട­ത്തി ഞങ്ങൾ–ഓഹൊ!

ക്രി­സ്തു­വി­നേ­കി പി­റ­ന്നാൾ സമ്മാനം-​

ഒരു പു­ത്തൻ കു­രി­ശ്!—ഓഹൊ!

എ­ന്തി­നു­പോ­യീ ബനിയാ-​നീ

ആ­ഫ്രി­ക്കൻ കാ­ട്ടിൽ?-ആവോ!

എ­ന്തി­നു ചു­മ­ലിൽ വ­ലി­ച്ചു ക­യ­റ്റി

സ്വാ­ത­ന്ത്ര്യ­ത്തിൽ സമരം-​ആവോ!

നി­ന്റെ കു­ല­ത്തൊ­ഴിൽ കച്ചവടം-​അതുപോരേ?

പണ്ടം പണയം വാ­ങ്ങി,പ്പലിശയുമെണ്ണി-​

ക്കാൽ­പ്പെ­ട്ടി­യ്ക്ക­രി­കി­ലി­രു­ന്നാൽ പോരേ!

അ­ല്ലേൽ വ­ക്കീൽ­പ്പ­ണി­ചെ­യ്തീ നാ­ട്ടിൽ

ക­ള്ള­മാ­രെ­ക്കാ­ത്താൽ­പ്പോ­രേ?

ഛായ്, പൊ­ല്ലാ­പ്പ്.

നി­ന്നെ­ത്ത­ട്ടാൻ ന­ല്ലൊ­രു വഴി

കാ­ണാ­തെ, ക­ണ്ടെ­ത്താ­തെ,യി­രു­ന്നി­ടു­മെ­ന്നോ

അ­ദ്വൈ­ത­ത്തിൻ നാ­ട്ടാർ?

വിഷം-​അല്ലെങ്കിൽ കു­രി­ശു്.

കു­രി­ശ­ല്ലെ­ങ്കിൽ കയറു്

ക­യ­റ­ല്ലെ­ങ്കിൽ തോ­ക്ക്! ഹാ, നി­റ­തോ­ക്കു്!

(വെ­ളി­ച്ചം മ­ങ്ങു­ന്നു)

ഉ­പ­വാ­സ­ത്തി­ലേ­യ്ക്കു്
(സ്ക്രീ­നിൽ: “കൽ­ക്ക­ത്ത. 47 ഓ­ഗ­സ്റ്റ് 31”. തു­ടർ­ന്നു് ശീർ­ഷ­ക­ങ്ങൾ: “ഹി­ന്ദു­തീ­വ്ര­വാ­ദം ശ­ക്തി­പ്പെ­ടു­ന്നു.” “കൽ­ക്ക­ത്ത­യിൽ ലഹള പ­ടർ­ന്നു പി­ടി­ക്കു­ന്നു”.) (റോ­ഡി­ലൂ­ടെ രണ്ടു മ­ദ്ധ്യ­വ­യ­സ്കർ ന­ട­ന്നു പോ­കു­ന്നു. പിറകേ ‘മു­സ്ലീം, മു­സ്ലീം’ എ­ന്ന­ല­റി­കൊ­ണ്ടു് കാ­ക്കി നി­ക്ക­റ­ണി­ഞ്ഞ ഒരു കൂ­ട്ടം ഹി­ന്ദു­യു­വാ­ക്കൾ അവരെ വ­ള­യു­ന്നു. ഒ­രാ­ളു­ടെ ശി­ര­സ്സിൽ ഒരു മു­റി­വു കെ­ട്ടി­യി­ട്ടു­ണ്ട്.)

യാ­ത്ര­ക്കാർ:
ഞങ്ങൾ മു­സ്ലീ­ങ്ങ­ള­ല്ലേ!
ഒ­ന്നാം യാ­ത്ര­ക്കാ­രൻ:
രാം, രാം! എന്റെ പേരു് സ­ത്യേ­ന്ദ്ര­നാ­ഥ് എ­ന്നാ­ണേ!
ര­ണ്ടാം യാ­ത്ര­ക്കാ­രൻ:
ഞാൻ സ­ന്തോ­ഷ്ചൗ­ധൂ­രി­യാ­ണേ!
യു­വാ­ക്ക­ളു­ടെ തലവൻ:
(ഒരു അ­നു­ച­ര­നോ­ടു്) കൊ­ണ്ടു­പോ­യി നോ­ക്കെ­ടാ ശ­രി­യാ­ണോ എ­ന്നു്.
അ­നു­ച­രൻ:
(ഇ­രു­വ­രേ­യും­കൂ­ട്ടി കർ­ട്ട­നു പി­റ­കിൽ പോയി തി­രി­ച്ചു­വ­ന്ന്) കള്ളം, പ­ച്ച­ക്ക­ള്ളം! ര­ണ്ടും ജി­ന്ന­യു­ടെ ആൾ­ക്കാ­രാ! വിഘടന വാ­ദി­കൾ!
(യു­വാ­ക്കൾ ‘കാളീ മാ കീ ജയ്’ എ­ന്ന­ല­റു­ന്നു. ഒരാൾ യാ­ത്ര­ക്കാ­രു­ടെ കൈകൾ കൂ­ട്ടി­ക്കെ­ട്ടു­ന്നു. മ­റ്റു­ള്ള­വർ ലാ­ത്തി­യും ഇ­രു­മ്പു­വ­ടി­യും കൊ­ണ്ടു് അ­വ­രു­ടെ ത­ല­യ്ക്ക­ടി­ക്കു­ന്നു. അവർ ബോ­ധ­മ­റ്റു വീ­ഴു­ന്നു)
തലവൻ:
മ­തി­യെ­ടാ. ഇനി അവരെ ഹൂ­ഗ്ലി­യി­ലേ­യ്ക്കു കൊ­ണ്ടു­പോ­വാം. പു­ഴ­യി­ലി­ട്ടു് ത­ല­വെ­ട്ടി കാ­ളി­ക്കു ബലി കൊ­ടു­ക്കാം.
(ഇ­രു­വ­രേ­യും വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­പോ­കു­ന്നു…)
തലവൻ:
ഇനി ന­മു­ക്കു് ആ കള്ളൻ ഗാ­ന്ധി­യെ­ക്കാ­ണ­ണം. നീയും കൂടെ വേണം (മു­റി­വു­കെ­ട്ടി­യ ആ­ളോ­ടു്) നി­ന്നെ മു­സ്ലീ­ങ്ങൾ ചെ­യ്ത­തെ­ന്ത­ന്നു് അ­യാ­ള­റി­യ­ട്ടെ.
(ഒ­ന്നു് ഇ­രു­ണ്ടു തെ­ളി­യു­മ്പോൾ സ്ക്രീ­നിൽ “ഹൈദരീ ഹൗസ്” ഹൗ­സി­ന്റെ മു­മ്പിൽ ഒ­രാൾ­ക്കൂ ട്ടം)
ആൾ­ക്കൂ­ട്ടം:
ഗാ­ന്ധി ഗോ­ബാ­ക്ക്! ഗാ­ന്ധി മു­സൽ­മാ­ന്മാ­രു­ടെ നേ­താ­വു് ! ഗാ­ന്ധി പാ­കി­സ്ഥാ­ന്റെ പി­താ­വു്! (ആളുകൾ ക­ല്ലു­ക­ളും ഇ­ഷ്ടി­ക­ക­ളും വ­ലി­ച്ചെ­റി­യു­ന്നു. ക­ല്ലു­കൾ വീ­ഴു­ക­യും ചി­ല്ലു­കൾ പൊ­ട്ടു­ക­യും ചെ­യ്യു­ന്ന ശ­ബ്ദ­ങ്ങൾ)
ഗാ­ന്ധി:
(മ­നു­വി­ന്റെ­യും ആ­ഭ­യു­ടേ­യും ചു­മ­ലിൽ പി­ടി­ച്ചു് ഇ­റ­ങ്ങി­വ­ന്നു്) ഇ­തെ­ന്തു് ഭ്രാ­ന്താ­ണു്? വീ­ടി­നു ക­ല്ലെ­റി­യു­ന്ന­തു നിർ­ത്തൂ! എന്നെ എ­റി­ഞ്ഞു കൊ­ല്ലൂ!
ഗാ­ന്ധി:
ഞാൻ സ­നാ­ത­നി­യാ­യ ഒരു ഹി­ന്ദു­വാ­ണു്. എന്റെ മതം എന്നെ പ­ഠി­പ്പി­ച്ച­തു് മറ്റു മ­ത­ങ്ങ­ളെ ബ­ഹു­മാ­നി­ക്കു­വാ­നാ­ണു്. ഉ­പ­നി­ഷ­ത്തു­ക്കൾ നി­ങ്ങൾ മ­റി­ച്ചു നോ­ക്കി­യി­ട്ടു­ണ്ടോ? ഹി­ന്ദു­വി­ന്റെ യ­ഥാർ­ത്ഥ പാ­ര­മ്പ­ര്യം സർവ്വ ജീ­വ­ജാ­ല­ങ്ങ­ളോ­ടു­മു­ള്ള പാ­ര­മ്പ­ര്യ­ത്തി­ന്റേ­താ­ണു്. രാ­മ­കൃ­ഷ്ണ­നും വി­വേ­കാ­ന­ന്ദ­നും രമണ മ­ഹർ­ഷി­യും എന്നെ പ­ഠി­പ്പി­ച്ച­തു് അ­താ­ണു്. നി­ങ്ങൾ ഹി­ന്ദു­ക്ക­ള­ല്ല. ഹി­ന്ദു­മ­ത­ത്തി­ന്റെ ക­ള­ങ്ക­ങ്ങ­ളാ­ണു്. (ആൾ­ക്കൂ­ട്ടം ക്ര­മേ­ണ നി­ശ്ശ­ബ്ദ­മാ­കു­ന്നു. ഒരു കൂ­ട്ടം പോ­ലീ­സെ­ത്തു­ന്ന­തോ­ടെ ജ­ന­ങ്ങൾ നാ­ലു­പാ­ടും ചിതറി ഓ­ടു­ന്നു. പോ­ലീ­സു­കാർ തി­രി­ച്ചു­പോ­വു­മ്പോൾ)
ഗാ­ന്ധി:
കൽ­ക്ക­ത്ത­യ്ക്കു് വീ­ണ്ടും ഭ്രാ­ന്തു പി­ടി­ച്ചി­രി­ക്കു­ന്നു… ഒൻപതു ദി­വ­സ­ത്തെ അ­ത്ഭു­തം ഇതാ അ­വ­സാ­നി­ച്ചു… (ഇ­പ്പോ­ഴും പി­റ­കിൽ നിൽ­ക്കു­ന്ന ചോ­ര­യൊ­ലി­ക്കു­ന്ന മു­സൽ­മാ­നോ­ടു്:) താ­ങ്കൾ­ക്കെ­ന്താ­ണു പ­റ്റി­യ­തു് ?
മു­സൽ­മാൻ:
ബാ­പ്പു പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് ഞങ്ങൾ കു­ടി­ക­ളി­ലേ­യ്ക്കു തി­രി­ച്ചു­പോ­യി. അവിടെ കുറേ കാ­ക്കി­നി­ക്ക­റു­കാർ വ­ന്നു് ഞ­ങ്ങ­ളെ വെ­ട്ടി.
മ­റ്റേ­യാൾ:
പേ­ടി­ച്ചു് ഒരു ട്ര­ക്കിൽ കയറി തി­രി­ച്ചു­പോ­വു­ന്ന ഞ­ങ്ങ­ളു­ടെ കൂ­ട്ടർ­ക്കു നേരെ അവർ കൈ­ബോം­ബെ­റി­ഞ്ഞു. മ­രി­ച്ച­തു് രണ്ടു കൂ­ലി­ക്കാ­രാ­യി­രു­ന്നു.
ഗാ­ന്ധി:
നീ­ച­ന്മാർ! പ­രി­ഭ്ര­മി­ക്കാ­തെ പോകൂ. ഞാൻ അവിടെ വരാം. (മു­സ്ലീ­ങ്ങൾ തൊ­ഴു­തു് പോ­കു­ന്നു)
മനു:
അ­ങ്ങേ­യ്ക്ക­ല്പം വി­ശ്ര­മ­മാ­ണാ­വ­ശ്യം, ബാ­പ്പൂ.
ഗാ­ന്ധി:
മ­ന­സ്സു് അ­സ്വ­സ്ഥ­മാ­വു­മ്പോൾ ശരീരം എ­ങ്ങി­നെ വി­ശ്ര­മി­ക്കാ­നാ­ണു്?
(വെ­ളി­ച്ചം മ­ങ്ങു­ന്നു. പി­ന്നെ വെ­ളി­ച്ചം വ­രു­മ്പോൾ ഗാ­ന്ധി ഒ­റ്റ­യ്ക്കു് അ­സ്വ­സ്ഥ­നാ­യി ഉ­ലാ­ത്തു­ക­യാ­ണു്.)
മനു:
(പ്ര­വേ­ശി­ച്ചു്): ബാ­പ്പൂ, അ­ത്താ­ഴ­ത്തി­നു സ­മ­യ­മാ­യി.
ഗാ­ന്ധി:
ഇല്ല, ഞാൻ കണ്ട രംഗം എന്നെ വേ­ട്ട­യാ­ടു­ക­യാ­ണു്. ചോ­ര­യിൽ കു­ളി­ച്ചു­കി­ട­ക്കു­ന്ന ഒരു ശ­വ­മാ­ണു് എന്റെ മ­ന­സ്സിൽ. അ­യാ­ളു­ടെ കീ­റ­ത്തു­ണി­ക­ളിൽ നി­ന്നു വീ­ണു­രു­ണ്ടു പോയ ഒരു നാ­ല­ണ­ത്തു­ട്ടു്, ര­ക്ത­ത്തിൽ പ­റ്റി­പ്പി­ടി­ച്ചു പി­ട­യ്ക്കു­ന്ന ഈ­ച്ച­കൾ… ഒരു പോം­വ­ഴി­യേ ഇനി ബാ­ക്കി­യു­ള്ളൂ—അ­ഹിം­സാ സൈ­നി­ക­ന്റെ അ­വ­സാ­ന­ത്തെ ആയുധം.
മനു:
(ഞെ­ട്ടി) നി­രാ­ഹാ­ര­മോ? എ­ഴു­പ­ത്തെ­ട്ടു വ­യ­സ്സാ­യ ഈ ശ­രീ­ര­ത്തെ ഇ­നി­യും ശി­ക്ഷി­ക്കാ­നോ?
ഗാ­ന്ധി:
ശ­രീ­ര­ത്തോ­ടു­ള്ള മമത ഞാ­നെ­ന്നേ കൈ­വെ­ടി­ഞ്ഞു ക­ഴി­ഞ്ഞു. ആ­ത്മ­ബ­ല­ത്തി­നു മാ­ത്ര­മേ എന്റെ ജ­ന­ങ്ങ­ളെ സാ­ഹോ­ദ­ര്യം പ­ഠി­പ്പി­ക്കാൻ കഴിയൂ. ഒ­ന്നു­കിൽ ഞാൻ മ­രി­ക്കും; അ­ല്ലെ­ങ്കിൽ കൽ­ക്ക­ത്ത­യ്ക്കു് സ­മാ­ധാ­നം തി­രി­ച്ചു­കി­ട്ടും. (അ­ക­ത്തേ­യ്ക്കു നോ­ക്കി) പ്യാ­രേ­ലാൽ! (പ്യാ­രേ­ലാൽ പ്ര­വേ­ശി­ക്കു­ന്നു)
ഈ പ്ര­സ്താ­വ­ന പ­ത്ര­ങ്ങൾ­ക്കു കൊ­ടു­ത്തേ­ക്കൂ. (പ­റ­യു­ന്നു, പ്യാ­രേ­ലാൽ കു­റി­ച്ചെ­ടു­ക്കു­ന്നു) “സെ­പ്റ്റം­ബർ ഒന്നു മുതൽ ഞാൻ മരണം വരെ ഉ­പ­വാ­സ­വ്ര­തം ആ­രം­ഭി­ക്കു­ക­യാ­ണു്. കൽ­ക്ക­ത്ത­യി­ലെ ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും മ­ത­ക­ല­ഹം അ­വ­സാ­നി­പ്പി­ക്കു­ക­യും സ­ഹോ­ദ­ര­ങ്ങ­ളെ­പ്പോ­ലെ ക­ഴി­ഞ്ഞു­കൊ­ള്ളാ­മെ­ന്നു ഉ­റ­പ്പു ത­രി­ക­യും ആ ഉ­റ­പ്പു പാ­ലി­ക്കു­ക­യും ചെ­യ്തെ­ങ്കിൽ മാ­ത്ര­മേ ഞാൻ ഉ­പ­വാ­സം അ­വ­സാ­നി­പ്പി­ക്കു­ക­യു­ള്ളൂ” (പ്യാ­രേ­ലാൽ കു­റി­പ്പു­മാ­യി അ­ക­ത്തു പോ­കു­ന്നു)
ഗാ­ന്ധി:
(മ­നു­വി­നോ­ടു്): ഇ­ന്ന­ലെ എ­നി­ക്കു് അ­ത്താ­ഴം ക­ഴി­ക്കാ­നാ­യി­ല്ല. അ­പ്പൊ­ഴേ ഞാൻ ഉ­പ­വാ­സ­മാ­രം­ഭി­ച്ചു ക­ഴി­ഞ്ഞു.
മനു:
സോ­ഡാ­വെ­ള്ളം കൊ­ണ്ടു­വ­ര­ട്ടെ?
ഗാ­ന്ധി:
ധൃ­തി­യി­ല്ല. ഒരു ക­ബീർ­ക­വി­ത ചൊ­ല്ലൂ. മ­ന­സ്സു ശാ­ന്ത­മാ­ക­ട്ടെ.
മനു (ചൊ­ല്ലു­ന്നു):

പ­ള്ളി­യി­ലാ­ണു ദൈവം,

പാർ­ക്കു­വ­തെ­ങ്കിൽ പാരി-

ലുള്ള മറ്റിടങ്ങളി-​

ലാ­രു­വാൻ പാർ­ത്തീ­ടു­ന്നു?

വി­ഗ്ര­ഹം ത­ന്നിൽ പുണ്യ-​

സ്ഥ­ല­ത്തി­ലേ­വം രാമൻ

ഉ­ണ്ടാ­വി­ല്ലൊ­രേ­നേ­രം

ര­ണ്ടി­ട­ത്തൊ­രേ­മ­ട്ടിൽ.

ഹരിയോ കി­ഴ­ക്കു­താൻ,

‘അള്ളാ’യോ പടിഞ്ഞാറും-​

പൊ­ളി­യാ­ണി­തു, തേടു

നിൻ ക­രൾ­ക്ക­കം ത­ന്നിൽ

രാ­മ­നും റ­ഹി­മാ­നും

നി­ത്യ­മാ­യ് വസിക്കുന്ന-​

തേ­തി­ട­ത്തെ­ന്നോ? നി­ന്റെ

പാ­വ­ന­ഹൃ­ദ­യ­ത്തിൽ.

(വെ­ളി­ച്ചം മ­ങ്ങു­ന്നു.)

പ­ട­രു­ന്ന തീ
(വെ­ളി­ച്ചം തെ­ളി­യു­മ്പോൾ ഗാ­ന്ധി വൈ­ക്കോൽ തലയിണ വെ­ച്ചു് ഒരു ബെ­ഞ്ചിൽ കി­ട­ക്കു­ക­യാ­ണു്. ചു­റ്റും ആളുകൾ. പ്യാ­രേ­ലാൽ ആൾ­ക്കൂ­ട്ട­ത്തെ നി­യ­ന്ത്രി­ക്കു­ന്ന ഗാ­ന്ധി­യു­ടെ അ­ടു­ത്തെ­ത്തു­ന്നു.)

പ്യാ­രേ­ലാൽ:
രാ­ജാ­ജി വ­ന്നി­രു­ന്നു.
ഗാ­ന്ധി:
(ക്ഷീ­ണി­ച്ച സ്വരം)എന്തു പ­റ­ഞ്ഞു?
പ്യാ­രേ:
ഗു­ണ്ട­കൾ­ക്കെ­തി­രെ ഉ­പ­വ­സി­ച്ചി­ട്ടു് കാ­ര്യ­മെ­ന്താ­ണു്…
ഗാ­ന്ധി:
ഗു­ണ്ട­കൾ­ക്കു പി­ന്നി­ലു­ള്ള­വ­രു­ടെ ഹൃദയം മാ­റ്റി­യെ­ടു­ക്കാ­നാ­ണു് എന്റെ ഉ­പ­വാ­സം.
പ്യാ­രേ:
അ­ങ്ങേ­ക്കെ­ന്തെ­ങ്കി­ലും സം­ഭ­വി­ച്ചാൽ കൂ­ടു­തൽ വലിയ ക­ലാ­പ­മു­ണ്ടാ­കി­ല്ലേ എ­ന്നും ചോ­ദി­ക്കു­ന്നു.
ഗാ­ന്ധി:
സാ­ര­മി­ല്ല. അതു കാണാൻ ഞാൻ ജീ­വി­ച്ചി­രി­ക്കു­ക­യി­ല്ല­ല്ലോ. ആട്ടെ, കൽ­ക്ക­ത്ത­യു­ടെ പ്ര­തി­ക­ര­ണ­മെ­ങ്ങി­നെ?
പ്യാ­രേ:
ന­മ്മു­ടെ ശാ­ന്തി­സേ­ന­യിൽ­പെ­ട്ട സ­ച്ചിൻ മി­ത്ര­യു­ടെ­യും സ്മൃ­തീ­ഷ് ബാ­നർ­ജി­യു­ടെ­യും ര­ക്ത­സാ­ക്ഷി­ത്വം ആ­ളു­ക­ളെ ദുഃ­ഖി­പ്പി­ച്ചി­ട്ടു­ണ്ടു്. അവരെ ര­ക്ഷി­ക്കാൻ ക­ഴി­യാ­തി­രു­ന്ന­തി­ന്റെ കു­റ്റ­ബോ­ധം ഇ­രു­ഭാ­ഗ­ത്തു­മു­ണ്ടു്. എ­ങ്ങും സ­മാ­ധാ­ന റാ­ലി­കൾ ന­ട­ക്കു­ന്നു. സ­മാ­ധാ­ന­ക്ക­മ്മി­റ്റി­ക­ളും രൂ­പീ­ക­രി­ച്ചി­ട്ടു­ണ്ടു്. അങ്ങ് മ­രി­ച്ചാൽ മു­സ്ലീ­ങ്ങൾ ത­ങ്ങ­ളെ കൂ­ട്ട­ക്കൊ­ല ചെ­യ്യു­മെ­ന്നാ­ണു് ഹി­ന്ദു­ക്ക­ളു­ടെ ഭയം.
കൂ­ട്ട­ത്തിൽ നി­ന്നൊ­രാൾ:
അതെ ബാ­പ്പൂ. അങ്ങ് പ­റ­ഞ്ഞ­തു­കൊ­ണ്ടു മാ­ത്ര­മാ­ണു് ഞങ്ങൾ അ­ങ്ങോ­ട്ടാ­ക്ര­മി­ച്ചി­ട്ടും അവർ പകരം വീ­ട്ടാ­ത്ത­തു്. അ­ങ്ങേ­ക്കെ­ന്തെ­ങ്കി­ലും പ­റ്റി­യാൽ…
ഗാ­ന്ധി:
ഞങ്ങൾ… അവർ… ആരാണീ ഞ­ങ്ങ­ളും അവരും? ഈ ഭേ­ദ­വി­ചാ­ര­മാ­ണു് ഇ­ന്ത്യ­യെ വി­ഭ­ജി­ച്ച­തു്. എന്റെ മു­ന്നിൽ ഇ­ന്ത്യാ­ക്കാർ മാ­ത്ര­മേ­യു­ള്ളൂ.
(ഒരു മു­സ്ലീം ഓ­ടി­ക്കി­ത­ച്ചെ­ത്തി ഗാ­ന്ധി­യു­ടെ കാൽ­ക്കൽ വീ­ഴു­ന്നു, വി­കാ­ര­ധീ­ന­നാ­യി­പ്പ­റ­യു­ന്നു)

അങ്ങു മ­രി­ക്ക­രു­ത്, ബാ­പ്പു, അങ്ങു മ­രി­ച്ചാൽ പി­ന്നെ ഞ­ങ്ങൾ­ക്കാ­രു­ണ്ടു്? ഹി­ന്ദു­ക്കൾ ഞ­ങ്ങ­ളെ ജീ­വ­നോ­ടെ വ­ച്ചേ­ക്കു­മോ?(കു­ട്ടി­ക­ളേ­പ്പോ­ലെ വി­തു­മ്പു­ന്നു.)

ഗാ­ന്ധി:
സ­മാ­ധാ­ന­മാ­യി­രി­ക്കു സ­ഹോ­ദ­രാ… ആടുകൾ ഇ­ട­യ­ന്റെ വി­ളി­കേൾ­ക്കാ­ത്ത­ത്ര ദൂ­ര­ത്തി­ലാ­യി­ട്ടി­ല്ല.
(വെ­ളി­ച്ചം മ­ങ്ങി­ത്തെ­ളി­യു­മ്പോൾ തെ­രു­വു്, ആൾ­ക്കൂ­ട്ടം)
ഒരു മു­സ്ലീം നേ­താ­വു്:
പ്രിയ സു­ഹൃ­ത്തു­ക്ക­ളേ, ന­മ്മു­ടെ ര­ക്ഷ­ക­നാ­യ മ­ഹാ­ത്മാ­വു് നി­രാ­ഹാ­ര­വ്ര­തം തു­ട­ങ്ങി­യി­ട്ടു് മൂ­ന്നു് ദിവസം ക­ഴി­ഞ്ഞു. ന­മു­ക്കു് വേ­ണ്ടി­യാ­ണു് അ­ദ്ദേ­ഹം ഉ­പ­വ­സി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­നി­പ്പോൾ സം­സാ­രി­ക്കാൻ തന്നെ പ്ര­യാ­സ­മാ­യി­രി­ക്കു­ന്നു. നാ­ഡി­മി­ടി­പ്പു് വളരെ താ­ഴ്‌­ന്നു ക­ഴി­ഞ്ഞു. നില ഗു­രു­ത­ര­മാ­ണെ­ന്നു് ഡോ­ക്ടർ­മാർ പ­റ­യു­ന്നു.
ഒരു ഹി­ന്ദു നേ­താ­വു്:
പ്രി­യ­പ്പെ­ട്ട മു­സ്ലീം സ­ഹോ­ദ­ര­രേ, ഇനി നി­ങ്ങൾ­ക്കെ­തി­രാ­യി യാ­തൊ­ര­ക്ര­മ­വു­മു­ണ്ടാ­വി­ല്ലെ­ന്നു് ഞാ­നു­റ­പ്പു നൽ­കു­ന്നു. ന­മ്മു­ടെ ബാ­പ്പു­വി­നെ മ­രി­ക്കാൻ വി­ട്ടു­കൂ­ടാ. അ­ദ്ദേ­ഹ­ത്തി­നെ­ന്തെ­ങ്കി­ലും സം­ഭ­വി­ച്ചാൽ കൽ­ക്ക­ത്ത­യിൽ ചോ­ര­പ്പു­ഴ­ക­ളാ­യി­രി­ക്കും. ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും വെ­ട്ടി­മ­രി­ച്ചാൽ പി­ന്നെ കൽ­ക്ക­ത്ത­യു­ണ്ടാ­വി­ല്ല, ഇ­ന്ത്യ­യു­മു­ണ്ടാ­വി­ല്ല.
ആൾ­ക്കൂ­ട്ടം:
ബാ­പ്പു മ­രി­ച്ചു­കൂ­ടാ! ബാ­പ്പു മ­രി­ച്ചു­കൂ­ടാ! വരൂ ന­മു­ക്കൊ­ന്നി­ച്ചു് ഹൈദരീ ഹൗ­സിൽ­പോ­യി ഇനി ല­ഹ­ള­യു­ണ്ടാ­വി­ല്ലെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്നു­റ­പ്പു­കൊ­ടു­ക്കാം.
(വെ­ളി­ച്ചം മ­ങ്ങി­ത്തെ­ളി­യു­ന്നു. ‘ഹൈദരീ ഹൗസ്’. സെ­പ്റ്റം­ബർ 4 എ­ന്നു് സ്ക്രീ­നിൽ) (ഒരു കൂ­ട്ടം ഗു­ണ്ട­കൾ ആ­യു­ധ­ങ്ങ­ളു­മാ­യി പ്ര­വേ­ശി­ക്കു­ന്നു. ഓ­രോ­രു­ത്ത­രാ­യി ആ­യു­ധ­ങ്ങൾ ഗാ­ന്ധി­യു­ടെ കാൽ­ക്കൽ വെ­ച്ചു് ഗാ­ന്ധി­യെ വ­ണ­ങ്ങു­ന്നു. ഗാ­ന്ധി ബെ­ഞ്ചിൽ എ­ണീ­റ്റി­രി­ക്കാൻ ശ്ര­മി­ക്കു­ന്നു. ക­ഴി­യു­ന്നി­ല്ല.)
ഒരു നേ­താ­വു്:
ബാ­പ്പു ഞ­ങ്ങൾ­ക്കു് തെ­റ്റൂ പറ്റി. മാ­പ്പു തരൂ. ഇനി കൽ­ക്ക­ത്ത­യിൽ ല­ഹ­ള­യു­ണ്ടാ­വി­ല്ല. അങ്ങ് ആഹാരം ക­ഴി­ക്കൂ. ഞ­ങ്ങ­ളു­ടെ കു­ട്ടി­ക­ളെ ര­ക്ഷി­ക്കൂ. ഞ­ങ്ങ­ളു­പ­യോ­ഗി­ച്ചി­രു­ന്ന ആ­യു­ധ­ങ്ങ­ളാ­ണി­വ ബാ­ക്കി­യു­ള്ള­വർ പു­റ­ത്തു നിൽ­പ്പു­ണ്ടു്, ഒരു ട്ര­ക്ക് നിറയെ ആ­യു­ധ­ങ്ങ­ളും കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു.
ഗാ­ന്ധി:
(കി­ട­ന്നു­കൊ­ണ്ടു­ത­ന്നെ അ­നു­ഗ്ര­ഹ­ഭാ­വ­ത്തിൽ ക­യ്യു­യർ­ത്തി) എ­ല്ലാ­വ­രും വന്നോ?
കു­റേ­പ്പേ­രൊ­ന്നി­ച്ച്:
ഉ­വ്വു് ബാ­പ്പു, ഇനി ആ­രു­മി­ല്ല.
ഗാ­ന്ധി:
സി­ഖു­കാർ?
ഒരു സിഖ് മു­ന്നോ­ട്ടു വന്ന്:
ഞ­ങ്ങ­ളു­മു­ണ്ടു് ബാ­പ്പു. ഇനി ല­ഹ­ള­യു­ണ്ടാ­വി­ല്ല.
ഗാ­ന്ധി:
ഇ­ന്ത്യ­യു­ടെ മു­ഴു­വൻ സ­മാ­ധാ­ന­ത്തി­ന്റേ­യും താ­ക്കോൽ കൽ­ക്ക­ത്ത­യു­ടെ ക­യ്യി­ലാ­ണു്. ഇവിടെ ഒരു ചെറിയ അ­ക്ര­മം മതി, ഇ­ന്ത്യ­യി­ലാ­കെ അതു് ആ­ളി­പ്പ­ട­രും, എല്ലാ മ­ത­ങ്ങ­ളിൽ­പ്പെ­ട്ട­വ­രേ­യും ദ­ഹി­പ്പി­ക്കും. നാ­ട്ടിൻ­പു­റ­ങ്ങൾ­ക്കു് തീ­പി­ടി­ച്ചാ­ലും കൽ­ക്ക­ത്ത­യിൽ തീ പടരാൻ നി­ങ്ങ­ള­നു­വ­ദി­ക്ക­രു­ത്.
ആൾ­ക്കൂ­ട്ടം:
ഇല്ല, ഇല്ല, ഇല്ല ഞങ്ങൾ ശപഥം ചെ­യ്യു­ന്നു.
(പ്ര­തി­നി­ധി­കൾ ഒരു ക­ട­ലാ­സ്സിൽ ഒ­പ്പി­ട്ടു­കൊ­ടു­ക്കു­ന്നു)
ഗാ­ന്ധി:
ക­ട­ലാ­സി­ല­ല്ല എ­നി­ക്കു വി­ശ്വാ­സം. നി­ങ്ങ­ളു­ടെ ഹൃ­ദ­യ­ങ്ങ­ളി­ലെ തീ­രു­മാ­ന­ങ്ങ­ളി­ലാ­ണു്. ഞാൻ ഈ­ശ്വ­ര­ന്റെ ഒരു ഉ­പ­ക­ര­ണം മാ­ത്രം. സു­ഹൃ­ത്തു് സു­ഹ്ര­വർ­ദ്ദി­യിൽ­നി­ന്നു് വെ­ള്ളം വാ­ങ്ങി­ക്കു­ടി­ച്ചു­കൊ­ണ്ടു് ഞാൻ ഉ­പ­വാ­സം അ­വ­സാ­നി­പ്പി­ക്കാം.
(സു­ഹ്ര­വർ­ദ്ദി ക­ട­ന്നു­വ­രു­ന്നു, വെ­ള്ളം കൊ­ടു­ക്കു­ന്നു)
ആൾ­ക്കൂ­ട്ടം:
(ആ­ശ്വാ­സ­നി­ശ്വാ­സ­ങ്ങ­ളോ­ടെ) മ­ഹാ­ത്മാ ഗാ­ന്ധി കീ ജയ്!ഗാ­ന്ധി ഇ­ന്ത്യ­യു­ടെ ര­ക്ഷ­കൻ!
ഗാ­ന്ധി:
(വെ­ള്ളം കു­ടി­ച്ചു­ക­ഴി­ഞ്ഞു്) ഇനി പ­ഞ്ചാ­ബിൽ പോ­കാ­നാ­ണെ­ന്റെ തീ­രു­മാ­നം.
പ്യാ­രേ­ലാൽ:
ഡെൽ­ഹി­യിൽ നി­ന്നു് ര­ണ്ടു് വോ­ള­ന്റി­യർ­മാർ കാണാൻ വ­ന്നി­രി­ക്കു­ന്നു.
ഗാ­ന്ധി:
വരാൻ പറയൂ.
(വോ­ള­ന്റി­യർ­മാർ പ്ര­വേ­ശി­ക്കു­ന്നു)
ഒ­ന്നാ­മൻ:
നല്ല വാർ­ത്ത­ക­ള­ല്ല ബാ­പ്പു.
ഗാ­ന്ധി:
അ­റി­യാം. നല്ല വാർ­ത്ത­ക­ളു­ടെ കാലം അ­വ­സാ­നി­ച്ചു. (മൗനം)
ഒ­ന്നാ­മൻ:
ഇ­ന്ന­ലെ രാ­വി­ലെ മുതൽ ഡെൽ­ഹി­യിൽ ബ­ഹ­ള­മാ­ണു്. റെ­യിൽ­വേ സ്റ്റേ­ഷ­നിൽ അ­കാ­ലി­ക­ളും ഹി­ന്ദു തീ­വ്ര­വാ­ദി­ക­ളും ഒരു ഡസൻ മു­സ്ലീം ചു­മ­ട്ടു­തൊ­ഴി­ലാ­ളി­ക­ളെ കൊ­ല­പ്പെ­ടു­ത്തി­യ­താ­യി­രു­ന്നു തു­ട­ക്കം. പി­ന്നെ ഗ്രീൻ മാർ­ക്ക­റ്റി­നു തീ­വെ­ച്ചു. ലോഡി കോ­ള­നി­യിൽ സി­ഖു­കാർ ക­ട­ന്നു ചെ­ന്നു് മു­സ്ലീം ഉ­ദ്യോ­ഗ­സ്ഥ­രു­ടെ വീ­ടു­ക­ളാ­ക്ര­മി­ച്ചു, ക­ണ്ട­വ­രെ­യൊ­ക്കെ അവർ കൊ­ന്നു.
ര­ണ്ടാ­മൻ:
റോഡിൽ നിറയെ ശ­വ­ങ്ങ­ളാ­ണു്. പഴയ ഡെൽ­ഹി­യിൽ സി­ഖു­കാർ ‘അ­ള്ളാ­ഹു അക്ബർ’ എ­ന്നു് ഉ­റ­ക്കെ വി­ളി­ച്ചു ന­ട­ക്കു­ക­യാ­ണ്—അ­തു­കേ­ട്ടു് മ­റു­വി­ളി വി­ളി­ക്കു­ന്ന മു­സ്ലീ­ങ്ങ­ളെ­യൊ­ക്കെ കൊ­ല്ലാൻ.
ഒ­ന്നാ­മൻ:
നെ­ഹ്റു മു­സ്ലീ­ങ്ങ­ളു­ടെ ഭാ­ഗ­ത്താ­ണെ­ന്നാ­ണു് ഹി­ന്ദു­ക്ക­ളു­ടെ ആ­രോ­പ­ണം. യോർ­ക്ക് റോഡിൽ നെ­ഹ്റു­വി­ന്റെ വീ­ടി­നു മു­ന്നിൽ വെ­ച്ചു് ഹി­ന്ദു­തീ­വ്ര­വാ­ദി­കൾ ഒരു മു­സ്ലീം സ്ത്രീ­യെ പെ­ട്രോ­ളൊ­ഴി­ച്ചു് തീ­യി­ട്ടു. മു­സ്ലീം സ്ത്രീ­ക­ളൊ­ക്കെ നെ­ഹ്റു­വി­ന്റെ വ­ള­പ്പിൽ അഭയം തേ­ടി­യി­രി­ക്കു­ക­യാ­ണു്. ഗൂർ­ഖ­കൾ കാ­വ­ലി­നു­ണ്ട്.
ര­ണ്ടാ­മൻ:
മു­സ്ലീ­ങ്ങൾ­ക്കു് അഭയം കൊ­ടു­ത്താൽ ആ വീടു തീ­വെ­യ്ക്കു­മെ­ന്നാ­ണു് സി­ഖു­കാ­രു­ടെ ഭീഷണി. അതു് കേ­ട്ടു് ഹി­ന്ദു­ക്ക­ളും പാ­ഴ്സി­ക­ളും ക്രി­സ്ത്യാ­നി­ക­ളും സി­ഖു­കാ­രു­മെ­ല്ലാം മു­സ്ലീം വേ­ല­ക്കാ­രെ പ­റ­ഞ്ഞ­യ­യ്ക്കു­ക­യാ­ണു്. അ­വ­രെ­യ­ധി­ക­വും സി­ഖു­കാർ കൃ­പാ­ണം കൊ­ണ്ടു് വെ­ട്ടി­ക്കൊ­ല്ലു­ന്നു. ചിലർ അ­ഭ­യാർ­ത്ഥി ക്യാ­മ്പു­ക­ളി­ലെ­ത്തു­ന്നു­ണ്ട്.
ഗാ­ന്ധി:
ഗ­വൺ­മെ­ന്റ് ഒ­ന്നും ചെ­യ്യു­ന്നി­ല്ലേ?
ഒ­ന്നാ­മൻ:
മൗ­ണ്ട്ബാ­റ്റൻ തി­രി­ച്ചു വ­ന്നി­ട്ടു­ണ്ടു്. നെ­ഹ്റു­വും പ­ട്ടേ­ലു­മൊ­ക്കെ­ച്ചേർ­ന്നു് ഒരു ക­മ്മി­റ്റി­യു­ണ്ടാ­ക്കി­യി­രി­ക്കു­ക­യാ­ണു്. പ­ഞ്ചാ­ബി­ന്റെ പാ­കി­സ്ഥാ­നി ഭാ­ഗ­ത്തു നി­ന്നു ഹി­ന്ദു­ക്ക­ളും ഇ­ന്ത്യൻ ഭാ­ഗ­ത്തു നി­ന്നു മു­സ്ലീ­ങ്ങ­ളും ഒ­ഴി­ഞ്ഞു പോ­യി­രി­ക്ക­യാ­ണു്. പ­ട്ടാ­ള­വും റെ­യിൽ­വേ­യും മെ­ഡി­ക്കൽ സർ­വ്വീ­സു­മൊ­ക്കെ പ്ര­വർ­ത്ത­നം ആ­രം­ഭി­ച്ചി­ട്ടു­ണ്ടു്. റെ­ഡ്ക്രോ­സ്സ് വോ­ള­ന്റി­യർ സേ­ന­ക­ളും സ­ഹാ­യ­ത്തി­നു­ണ്ടു്. ഇ­തൊ­ക്കെ­യാ­യി­ട്ടും ഒ­രു­പാ­ടു­പേർ വ­ഴി­യിൽ മ­രി­ച്ചു വീ­ഴു­ന്നു­ണ്ട്.
ഗാ­ന്ധി:
കൽ­ക്ക­ത്ത­യു­ടെ രോഗം മാ­റി­യ­പ്പോൾ അതു ഡൽ­ഹി­യി­ലേ­യ്ക്കു പ­ടർ­ന്നു പി­ടി­ച്ചു, അല്ലേ! ഈ പാ­പ­ത്തിൽ നി­ന്നു് എ­ന്നാ­ണു് ഇ­ന്ത്യ ക­ര­കേ­റു­ക? എ­ന്നാ­ണെ­നി­ക്കു് പ­ഞ്ചാ­ബിൽ പോകാൻ ക­ഴി­യു­ക?
(വെ­ളി­ച്ചം മ­ങ്ങു­ന്നു.)
അ­ഭ­യാർ­ത്ഥി­കൾ
images/santhosh-gandhi-1.png

(സ്ക്രീ­നി­നു പി­റ­കിൽ, നി­ഴൽ­നാ­ട­ക­രൂ­പ­ത്തിൽ, കു­ട്ടി­ക­ളെ എ­ടു­ത്ത സ്ത്രീ­ക­ളും, മാ­റാ­പ്പേ­റ്റി­യ പു­രു­ഷ­ന്മാ­രും, വൃ­ദ്ധ­രും കു­ഞ്ഞു­ങ്ങ­ളും വീ­ട്ടു മൃ­ഗ­ങ്ങ­ളും തു­ടർ­ച്ച­യാ­യി അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും പ്ര­വ­ഹി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോൾ ഗാ­യ­ക­സം­ഘം പാ­ടു­ന്നു:)

പ­നി­നീ­രി­ലാ­ദ്യം കി­ളിർ­ത്ത മൊ­ട്ടു

വി­രി­യു­വാ­ന­വർ കാ­ത്തു­നി­ന്ന­തി­ല്ല

വയലിൽ നീർ­തേ­വി നനച്ച നെ­ല്ലിൽ

ക­തി­രിൻ കനകം വി­ള­ഞ്ഞ­തി­ല്ല

ക­ടു­കി­ന്റെ പാ­ട­ങ്ങൾ പൂ­ത്ത­തി­ല്ല

മധുരം ക­രി­മ്പിൽ നി­റ­ഞ്ഞ­തി­ല്ല

അ­തി­നു­മു­മ്പ­ല്ലോ മ­ര­ണ­മെ­ത്തി

അയൽ കത്തി, തീ സ്വ­ന്തം പു­ര­യി­ലെ­ത്തി

ഇടതു കൈ­വെ­ള്ള­യിൽ പ്രാ­ണ­നേ­റ്റി

വ­ല­തു­ക­യ്യിൽ പൊ­ന്നു­മോ­ളെ­യേ­റ്റി

പ­ടി­പൂ­ട്ടി­യൊ­ന്നു തിരിഞ്ഞുനോക്കി-​

ച്ചെ­റു­മു­റ്റ­ത്തൊ­രു ക­ണ്ണീർ തു­ള്ളി വീ­ഴ്ത്തി

വഴിയിൽകഴിക്കാനുണക്കറൊട്ടി-​

പ്പൊ­തി­യും ലൊ­ടു­ക്കും ത­ടു­ക്കു­മേ­റ്റി

ഹൃ­ദ­യ­ത്തിൽ സ്വ­പ്ന­ത്തിൻ ചി­ത­ക­ളേ­റ്റി

നി­ണ­മൊ­ലി­ക്കും വേ­ര­റു­ത്തു­മാ­റ്റി

സ്മ­ര­ണ­യിൽ താ­രാ­ട്ടു­പൂ­ത്തി­റ­ങ്ങി

എ­വി­ടേ­യ്ക്കെ­ന്നി­ല്ലാ­തെ­യി­വ­രി­റ­ങ്ങി.

ഒരു കത്തിമുനയിലൂടിവർനടപ്പാ-​

ണൊരു തണൽ തേടി, വെ­യി­ലി­ലൂ­ടെ

അ­വ­മ­തി­തൻ ചോരകഴുകുവാനാ-​

യൊരു പു­ഴ­തേ­ടി മ­ണ­ലി­ലൂ­ടെ.

അ­ങ്ങോ­ട്ടു­പോ­കു­വോർ കേട്ടുനില്പാ-​

ണി­ങ്ങോ­ട്ടു­പോ­രു­വോർ തൻ ക­ര­ച്ചിൽ

ഇ­ങ്ങോ­ട്ടു­പോ­രു­വോർ കണ്ടു നില്പാ-​

ണ­ങ്ങോ­ട്ടു­പോ­കു­വോർ തൻ പി­ട­ച്ചിൽ.

(ഇ­ന്ത്യ­യി­ലേ­യ്ക്കു വ­രു­ന്ന ഒരു പു­രു­ഷ­നും സ്ത്രീ­യും കു­ട്ടി­യും, പാ­കി­സ്ഥാ­നി­ലേ­യ്ക്കു് പോ­കു­ന്ന ഒരു പു­രു­ഷ­നേ­യും സ്ത്രീ­യേ­യും കണ്ടു മു­ട്ടു­ന്നു.)
ഹി­ന്ദു സ്ത്രീ:
എ­ത്ര­നാ­ളാ­യി പു­റ­പ്പെ­ട്ടി­ട്ടു്?
മു­സ്ലീം സ്ത്രീ:
മൂ­ന്നു ദെ­വ­സ­മാ­യി. ആ­ഹാ­ര­മൊ­ക്കെ­ത്തീർ­ന്നു. മോൻ… വഴീല് വെ­ച്ചു്… മ­യ്യ­ത്താ­യി…
ഹി­ന്ദു പു­രു­ഷൻ:
ഇതാ, ഞ­ങ്ങ­ളു­ടെ ക­യ്യിൽ അ­ഞ്ചാ­റു ച­പ്പാ­ത്തി ബാ­ക്കി­യു­ണ്ടു്. പകുതി നി­ങ്ങ­ളെ­ടു­ത്തോ­ളൂ.
മു­സ്ലീം പു­രു­ഷൻ:
അള്ളാ നി­ങ്ങ­ളെ അ­നു­ഗ്ര­ഹി­ക്ക­ട്ടെ. എ­വി­ടെ­യാ­യി­രു­ന്നു വീടു്?
ഹി­ന്ദു പു­രു­ഷൻ:
അ­തൊ­ക്കെ­പ്പ­റ­ഞ്ഞി­ട്ടെ­ന്താ­കാ­ര്യം? … സിൻ­ഡി­ലാ­യാ­യി­രു­ന്നു. എന്റെ മൂ­ന്നു മ­ക്ക­ളെ ല­ഹ­ള­ക്കാർ ത­ട്ടി­ക്കൊ­ണ്ടു പോയി. വീടും തീ­യ്യി­ട്ടു­ക­ള­ഞ്ഞു. നി­ങ്ങ­ളോ?
മു­സ്ലീം പു­രു­ഷൻ:
അ­പ്പു­റ­ത്തും ഇ­പ്പു­റ­ത്തും സ്ഥി­തി­യെ­ല്ലാം ഒ­ന്നു­ത­ന്നെ. ഞങ്ങൾ ഗു­രു­ദാ­സ്പൂ­രി­ലാ­യി­രു­ന്നു. സി­ഖു­കാ­ര് ബന്ന്… യാ ഖുദാ… എന്റെ ഉ­പ്പ­യെ­യും ഉ­മ്മ­യെ­യും കൊ­ന്നു്. ഞാ­ന­പ്പോ പണി സ്ഥ­ല­ത്താ­യി­രു­ന്നു, കെ­ട്ട്യോ­ളും. പി­ന്നെ ഞ­ങ്ങ­ള് കു­ടി­യി­ലേ­യ്ക്കേ പോ­യി­ല്ല. മോൻ ഇ­വ­ളു­ടെ ക­യ്യി­ലാ­യി­രു­ന്നു്. ഓ­ടി­പ്പോ­ന്നു് ബഴീല് ബച്ച് മോനു് ഛർ­ദ്ദീം വ­യ­റെ­ളെ­ക്കോം വ­ന്നു്. എന്താ ചെയ്ക? ഞ­ങ്ങ­ള് നോ­ക്കി നോ­ക്കി നിൽ­ക്കു­മ്പ അബനെ പ­ട­ച്ചോൻ ബി­ളി­ച്ച്. ഞ­മ്മ­ളെ­ങ്ങ­ട്ടാ പോ­ണേ­ന്നു് അ­വ­നെ­പ്പ­ഴും ശോ­ദി­ച്ചോ­ണ്ടി­രു­ന്നു്. ഞാ­നെ­ന്തു­പ­റ­യാ­നാ?
ഹി­ന്ദു സ്ത്രീ:
ഈ­ശ്വ­രൻ നി­ങ്ങ­ളെ കാ­ക്ക­ട്ടെ.
മു­സ്ലീം സ്ത്രീ:
പ­ട­ച്ചോൻ വഴി കാ­ട്ട­ട്ടെ.
(എതിർ ദി­ശ­ക­ളിൽ പി­രി­ഞ്ഞു പോ­കു­ന്നു. ര­ണ്ടു­പേർ തോളിൽ ഒരു വടി വെ­ച്ചു് അതിൽ കെ­ട്ടി­യ തൂ­ക്കു­മാ­യി വ­രു­ന്നു.)
ഒ­ന്നാ­മൻ:
കാലു കു­ഴ­ഞ്ഞു. ഇ­ത്തി­രി ഇ­രു­ന്നു പോകാം.
ര­ണ്ടാ­മൻ:
ശരിയാ ബാബാ, ഞങ്ങൾ ഇ­തൊ­ന്നു നി­ല­ത്തി­റ­ക്കു­ന്നു­ണ്ടേ. (തൂ­ക്കിൽ നി­ന്നു് വൃ­ദ്ധ­ന്റെ മൂളൽ. തൂ­ക്കു് ഇ­റ­ക്കി­വെ­യ്ക്കു­ന്നു.)
ഒ­ന്നാ­മൻ:
എ­ന്നാ­ലും മ­രി­ക്കാൻ കി­ട­ക്കു­ന്ന ബാബയെ അവർ വെ­റു­തെ വി­ടു­മെ­ന്നാ ക­രു­തി­യ­തു്. അ­ങ്ങേ­രേ­യും വെ­ടി­വെ­ച്ച­ല്ലോ.
ഒരു സി­ഖു­കാ­രൻ:
(അ­വി­ടെ­യെ­ത്തി) നി­ങ്ങ­ളു­ടെ ക­യ്യിൽ വിൽ­ക്കാൻ വ­ല്ല­തു­മു­ണ്ടോ?
ര­ണ്ടാ­മൻ:
ഉ­ണ്ടാ­യി­രു­ന്നു. കോ­ടാ­ലി­യും കൈ­ക്കോ­ട്ടും ഗോ­ത­മ്പ് ചാ­ക്കും രണ്ടു കാ­ള­ക­ളും. എ­ല്ലാം കൊ­ടു­ത്തു. ഇ­ന്ന­ലെ ബാ­ബ­യു­ടെ സ്വർ­ണ്ണം കെ­ട്ടി­യ ഹു­ക്കാ വി­റ്റ­തു് ഒരു പാ­ത്രം വെ­ള്ള­ത്തി­നാ­ണു്. ഇ­നി­യും മ­തി­യാ­യി­ല്ലേ നി­ങ്ങൾ­ക്കു് ! ഇ­നി­യു­ള്ള­തു് ഈ വ­യ­സ്സ­നാ­ണു്. ഞ­ങ്ങ­ളു­ടെ അച്ഛൻ. എന്താ നോ­ട്ട­മു­ണ്ടോ?
സി­ഖു­കാ­രൻ:
നി­ങ്ങൾ­ക്കു് അ­ച്ഛ­നെ­ങ്കി­ലും ബാ­ക്കി­യു­ണ്ട­ല്ലോ. എ­നി­ക്കു് എ­ല്ലാ­വ­രും ന­ഷ്ട­പ്പെ­ട്ടു.
ഒ­ന്നാ­മൻ:
ക്ഷ­മി­ക്ക­ണം ച­ങ്ങാ­തി, ദു­രി­തം വാ­ക്കു­ക­ളിൽ മു­ള്ളു തി­രു­കു­ന്നു.
സിഖ്:
സാ­ര­മി­ല്ല. ഒരു നായ ക­ടി­ച്ചു­കൊ­ണ്ടു­പോ­യ ച­പ്പാ­ത്തി തി­രി­ച്ചെ­ടു­ക്കാൻ ആളുകൾ അതിനെ ത­ല്ലി­ക്കൊ­ല്ലു­ന്ന­തു ഞാൻ ഇ­ന്ന­ലെ കണ്ടു.
ര­ണ്ടാ­മൻ:
വ­ഴി­യിൽ­വെ­ച്ചു പ്ര­സ­വി­ച്ച കു­ഞ്ഞി­ന്റെ ശവം അ­വി­ടെ­ത്ത­ന്നെ കു­ഴി­ച്ചു­മൂ­ടി വേ­ച്ചു­വേ­ച്ചു പോ­കു­ന്ന ഒരമ്മ…
ഒ­ന്നാ­മൻ:
ചു­മ­ക്കാൻ വ­യ്യാ­താ­യ അ­ച്ഛ­ന്മാർ വ­ഴി­യി­ലു­പേ­ക്ഷി­ച്ച­തു കൊ­ണ്ടു് ഒ­രി­ത്തി­രി ചോ­റി­നു് ഇ­ര­ക്കു­ന്ന കു­ട്ടി­കൾ.
സിഖ്:
വി­ശ­ന്നു ക­ര­യു­ന്ന ചോ­ര­ക്കു­ട്ടി­യെ എതിരെ വ­രു­ന്ന ജീ­പ്പി­ലേ­ക്കു് എ­റി­ഞ്ഞു­കൊ­ടു­ത്തു് നരച്ച താ­ടി­യി­ലൂ­ടെ ക­ണ്ണീ­രൊ­ഴു­ക്കു­ന്ന മു­ത്ത­ച്ഛൻ…
ര­ണ്ടാ­മൻ:
വ­ഴി­യി­ലു­ട­നീ­ളം ശ­വ­ങ്ങൾ…
ഒ­ന്നാ­മൻ:
ക­ശാ­പ്പു ചെ­യ്യ­പ്പെ­ട്ട­വ­രു­ടെ കൈ­കാ­ലു­കൾ…
സിഖ്:
കോളറാ പി­ടി­ച്ചു് വ­ഴി­യിൽ നി­ര­ങ്ങി നി­ര­ങ്ങി വീണവർ…
ര­ണ്ടാ­മൻ:
ക­ഴു­ക­ന്മാർ­ക്കു് വയറു നി­റ­ഞ്ഞി­ട്ടു് പ­റ­ക്കാൻ വ­യ്യാ­താ­യി…
ഒ­ന്നാ­മൻ:
നാ­യ്ക്കൾ ശ­വ­ങ്ങ­ളു­ടെ ക­ര­ളു­മാ­ത്ര­മേ തി­ന്നു എ­ന്നാ­യി…
സിഖ്:
ഒ­രാ­ടി­നെ സ്വ­ന്ത­മാ­ക്കാൻ അ­തി­ന്റെ ഉ­ട­മ­യാ­യ കി­ഴ­വി­യെ ശി­ര­സ്സ­റു­ത്തു കൊ­ന്നു എന്റെ കൂ­ട്ട­ക്കാർ…
ര­ണ്ടാ­മൻ:
കാ­ള­വ­ണ്ടി­ച്ച­ക്ര­ങ്ങ­ളു­ടെ ശബ്ദം
ഒ­ന്നാ­മൻ:
മ­രി­ക്കു­ന്ന കു­ട്ടി­ക­ളു­ടെ ശബ്ദം
സിഖ്:
അ­ഴു­കു­ന്ന ജ­ഡ­ങ്ങ­ളു­ടെ­യും വി­യർ­പ്പി­ന്റേ­യും വി­സർ­ജ്ജ­ന­ങ്ങ­ളു­ടെ­യും ദുർ­ഗ്ഗ­ന്ധം…
ര­ണ്ടാ­മൻ:
ഈ­ച്ച­കൾ, ഈ­ച്ച­ക­ളു­ടെ വമ്പൻ കാർ­മേ­ഘ­ങ്ങൾ
ഒ­ന്നാ­മൻ:
ഇവിടെ ഹി­ന്ദു­വും മു­സൽ­മാ­നും സി­ഖു­കാ­ര­നു­മെ­ല്ലാം ഒ­രേ­യൊ­രാൾ മാ­ത്രം.
ര­ണ്ടാ­മൻ:
പേ­രി­ല്ലാ­ത്ത ഒരാൾ.
സിഖ്:
അല്ല അ­ഭ­യാർ­ത്ഥി. (മൗനം)
(മ­ദൻ­ലാൽ പ്ര­വേ­ശി­ക്കു­ന്നു)
മ­ദൻ­ലാൽ:
അവർ പാ­കി­സ്ഥാ­ന്റെ അ­തിർ­ത്തി­യിൽ വെ­ച്ചു് എന്റെ സകല സ്വ­ത്തു­ക്ക­ളും പി­ടി­ച്ചെ­ടു­ത്തു. ഞ­ങ്ങ­ളു­ടെ ബസ്സ് അവർ സ്വ­ന്ത­മാ­ക്കി. സ്വർ­ണ്ണം, വ­സ്ത്ര­ങ്ങൾ, ശി­വ­ന്റെ ചി­ത്ര­ങ്ങൾ പോലും. ഒ­ന്നു­മി­ല്ലാ­തെ­യാ­ണു് ഞാൻ ഇ­ന്ത്യ­യി­ലെ­ത്തി­ച്ചേർ­ന്ന­തു്. ഇ­ന്ത്യ­യി­ലെ ഓരോ മു­സൽ­മാ­നേ­യും ഇ­തു­പോ­ലെ നി­സ്സ­ഹാ­യ­നാ­ക്കി ഞാൻ പാ­കി­സ്ഥാ­നി­ലേ­ക്കോ­ടി­യ്ക്കും.
ഒ­ന്നാ­മൻ, ര­ണ്ടാ­മൻ, സിഖ്:
ഒ­റ്റ­യ്ക്കോ? അ­ത്ര­യ്ക്കു് വേണോ? അ­പ്പോൾ നമ്മൾ ചെയ്ത അ­തി­ക്ര­മ­ങ്ങ­ളോ? പ്ര­തി­കാ­ര­ത്തി­നു് ഒ­രർ­ത്ഥ­വു­മി­ല്ല സു­ഹൃ­ത്തേ. പക എ­ല്ലാം ന­ശി­പ്പി­ക്കു­ക­യേ­യു­ള്ളൂ.
മ­ദൻ­ലാൽ:
ഓർ­ത്തു­വെ­ച്ചോ­ളൂ! എന്റെ പേരു് മ­ദൻ­ലാൽ. ഈ പേരു് ഒരു ദിവസം ഇ­ന്ത്യ­യിൽ മു­ഴു­വൻ മു­ഴ­ങ്ങി കേൾ­ക്കും. ആ­ക്ര­മി­ക്ക­പ്പെ­ട്ട തീ­വ­ണ്ടി­യിൽ നൂറു മു­റി­വു­ക­ളിൽ നി­ന്നു് ചോ­ര­യൊ­ലി­ച്ചു വിളറി ഞ­ര­ങ്ങു­ന്ന എന്റെ അച്ഛൻ. അ­താ­ണെ­ന്റെ ഇ­ന്ത്യ. ഞാൻ പകരം വീ­ട്ടു­ക­ത­ന്നെ ചെ­യ്യും.
ഒ­ന്നാ­മൻ:
ഇ­ത്ര­യേ­റെ ക­ണ്ടു­ക­ഴി­ഞ്ഞി­ട്ടും പ­ക­വീ­ട്ട­ലി­നെ­ക്കു­റി­ച്ചു് പറയാൻ നി­ങ്ങൾ­ക്കെ­ങ്ങി­നെ നാവു പൊ­ന്തു­ന്നു? ന­മ്മു­ടെ ദു­രി­ത­ങ്ങൾ­ക്കു് ജാ­തി­യും മതവും ദേ­ശ­വു­മി­ല്ലെ­ന്നു് ഇ­നി­യും മ­ന­സ്സി­ലാ­യി­ല്ലേ?
മ­ദൻ­ലാൽ:
ഞാൻ ഒ­റ്റ­യ്ക്ക­ല്ല. ഞങ്ങൾ പകരം വീ­ട്ടും. ഞ­ങ്ങ­ളു­ടെ സംഘം ഇ­ന്ത്യ­യെ ഒരു ദിവസം ഹി­ന്ദു­വി­ന്റേ­തു­മാ­ത്ര­മാ­ക്കും.
(മു­ഷ്ടി ചു­രു­ട്ടു­ന്നു. വെ­ളി­ച്ചം മ­ങ്ങു­ന്നു)
ഡെൽഹി

(സ്ക്രീ­നിൽ: “ന്യൂ ഡെൽഹി, 1947 സെ­പ്തം. 9”)

പാ­ട്ടു്:

ക­ത്തു­ന്നു ദി­ല്ലി, ഗാ­ന്ധി

വി­തു­മ്പും മനസ്സുമാ-​

യെ­ത്തു­ന്നു കൊലക്കൊതി-​

യലറും വ­ഴി­ക­ളിൽ.

വിഷമേ വെ­ള്ള­ത്തി­ലും

കാ­റ്റി­ലും; വി­ദ്വേ­ഷ­ത്തിൽ,

വിഷമേ വി­ചാ­ര­ത്തിൽ,

വാ­ക്കി­ലും കർ­മ്മ­ത്തി­ലും.

(ഗാ­ന്ധി കൂ­ക്കി­വി­ളി­ക്കു­ന്ന ഒ­രാൾ­ക്കൂ­ട്ട­ത്തി­നു ന­ടു­വിൽ)

ഗാ­ന്ധി:
ദ­യ­വാ­യി ഞാൻ പ­റ­യു­ന്ന­തൊ­ന്നു കേൾ­ക്കൂ. എ­നി­ക്കു് എല്ലാ മ­ത­ക്കാ­രും ഒ­രു­പോ­ലെ­യാ­ണു്. എ­ല്ലാ­വ­രു­ടെ­യും ദൈവം ഒ­ന്നാ­ണു്.
ഒരു ഹി­ന്ദു:
അഹിംസ ഉ­പ­ദേ­ശി­ക്കാ­നെ­ളു­പ്പ­മാ­ണു്. പ­ഞ്ചാ­ബിൽ ഹി­ന്ദു­ക്ക­ളെ­ക്ക­ണ്ടാ­ലു­ടൻ മു­സ്ലി­ങ്ങൾ അവരെ കൊ­ന്നു ക­ള­യു­ക­യാ­ണു്. എന്താ ഞങ്ങൾ ആ­ടു­ക­ളെ­പ്പോ­ലെ ചത്തു കൊ­ടു­ക്ക­ണ­മെ­ന്നാ­ണോ? ആയുധം കൂടി ഉ­പേ­ക്ഷി­ച്ചാൽ ഞ­ങ്ങ­ളെ­ങ്ങി­നെ ജീ­വി­ച്ചു­പോ­വും?
ഗാ­ന്ധി:
ഒ­രാ­ളെ­യും കൊ­ല്ലാ­തെ എല്ലാ പ­ഞ്ചാ­ബി­ക­ളും മ­രി­ച്ചു പോയാൽ പ­ഞ്ചാ­ബ് അ­ന­ശ്വ­ര­യാ­വും ശാ­ന്തി­ക്കു വേ­ണ്ടി അ­ഹിം­സ­യു­ടെ ഭ­ട­ന്മാ­രാ­വു­ക. നി­ങ്ങ­ളെ­ത്ത­ന്നെ ബലി കൊ­ടു­ക്കു­ക.
(ആൾ­ക്കൂ­ട്ട­ത്തിൽ നി­ന്നു് ആർ­പ്പു­വി­ളി­ക­ളും കു­ക്ക­ലു­ക­ളും: “പ­ഞ്ചാ­ബി­ലൊ­ന്നു പോ­യി­നോ­ക്ക­ടോ കിഴവാ” “ക­ഴു­ത്ത­റ്റം ചോ­ര­യിൽ മു­ങ്ങി­യി­ട്ടും അഹിംസ പ്ര­സം­ഗി­ക്കു­ന്നോ?”)
ഗാ­ന്ധി:
സ­മാ­ധാ­ന­മാ­യി­രി­ക്കൂ. ഹിംസ ഇ­ന്നോ­ളം ഒ­ന്നും നേ­ടി­യി­ട്ടി­ല്ല. നേ­ടി­യ­താ­യി തോ­ന്നി­യി­ട്ടു­ണ്ടെ­ങ്കിൽ അതു് പെ­ട്ടെ­ന്നു­ത­ന്നെ ഇ­ല്ലാ­താ­യി­ട്ടു­മു­ണ്ടു്. ഒരാളെ കൊ­ല്ലു­മ്പോൾ അ­യാൾ­ക്കു് മ­ന­സ്സു മാ­റാ­നു­ള്ള അവസരം നി­ങ്ങൾ നി­ഷേ­ധി­ക്കു­ക­യാ­ണു്.
ആൾ­ക്കൂ­ട്ട­ത്തിൽ നി­ന്നു്:
മനം മാ­റ്റ­മോ? മൃ­ഗ­ങ്ങൾ­ക്കോ? ഹൃദയം ചൂ­ഴ്‌­ന്നെ­ടു­ക്കു­ക­യാ­ണു് വേ­ണ്ട­തു്.
ഗാ­ന്ധി:
ചോര കൊ­ണ്ടു് ചോര ക­ഴു­കി­ക്ക­ള­യാ­നാ­വി­ല്ല.
(ആളുകൾ പി­റു­പി­റു­ത്തു പി­രി­യു­ന്നു)
ഒരു മു­സ്ലീം:
(ഒരു കൊ­ച്ചു­കു­ട്ടി­യെ എ­ടു­ത്തു് ഓ­ടി­വ­ന്നു്): ദാ, പു­ടി­ച്ചോ, ഇ­ദി­ന്റെ ഉ­മ്മാ­നേം ബാ­പ്പാ­നേം ജ­ഗ­ള­ക്കാ­ര് കൊ­ന്നു­ക­ള­ഞ്ഞു. ഇ­ദു­പോ­ലെ ആ­യി­ര­ക്ക­ണ­ക്കി­നാ മു­സ്ലീം കു­ട്ട്യോ­ള്. ന്താ, നിങ്ങ ഇ­ബ­രെ­യൊ­ക്കെ നോ­ക്കി ബ­ലു­താ­ക്ക്വോ?
ഗാ­ന്ധി:
കു­ട്ടി­ക­ളെ­യെ­ങ്കി­ലും ഹി­ന്ദു­വെ­ന്നും മു­സ്ലീ­മെ­ന്നും വേർ­തി­രി­ക്കാ­തി­രി­ക്കൂ. ഒരാൾ ഒരു മ­ത­ത്തിൽ ജ­നി­ക്കു­ന്ന­തു് തീർ­ത്തും യാ­ദൃ­ച്ഛി­ക­മാ­ണു്. ഈ കു­ട്ടി ഹി­ന്ദു­വോ സിഖോ ആ­യി­രു­ന്നെ­ങ്കിൽ അ­നാ­ഥ­ത്വ­ത്തി­നു വേദന കു­റ­യു­മാ­യി­രു­ന്നോ? ദുഃ­ഖ­ത്തി­നു മ­ത­മി­ല്ല. ആർ­ക്കു മു­റി­വേ­റ്റാ­ലും വ­രു­ന്ന ചോര ഒന്നു തന്നെ.
മു­സ്ലീം:
ഒരു ഞൊടി ഞാൻ പ്ര­വാ­ച­ക­നെ മ­റ­ന്നു് പോയി ബാ­പ്പൂ. ബാള് കൊ­ണ്ട­ല്ലാ സ്നേ­ഹം കൊ­ണ്ടാ­ണു് യു­ദ്ധം ജ­യി­ക്കേ­ണ്ട­തെ­ന്നു്… പ­ട­ച്ചോ­നെ, മാ­പ്പു്, മാ­പ്പു്. യ­ത്തീ­ങ്ങ­ളെ തൊ­ണ­യ്ക്ക­ണേ!
(വെ­ളി­ച്ചം മ­ങ്ങു­ന്നു)
(സ്ക്രീ­നിൽ: “ഒ­ക്ടോ­ബർ 2, 1947” ഒരു പ്രാർ­ത്ഥ­നാ­യോ­ഗം. ഒരു കു­ട്ടി വ­ന്നു് ഗാ­ന്ധി­യെ ഒരു പൂമാല ഇ­ടു­വി­ക്കു­ന്നു.)
കു­ട്ടി:
ഇ­ന്നു് ബാ­പ്പു­വി­ന്റെ പി­റ­ന്നാ­ള­ല്ലേ?
ഗാ­ന്ധി:
(കു­ട്ടി­യെ നി­റു­ക­യിൽ ഉ­മ്മ­വ­ച്ചു്) ഓ, ഞാനതു മ­റ­ന്നു­പോ­യി.
(പാ­ടു­ന്നു)

ര­ഘു­പ­തി രാ­ഘ­വ­രാ­ജാ­റാം

പതീത പാവന സീ­താ­റാം.

ഈ­ശ്വ­ര് അള്ളാ തേരേ നാം

സബ്കോ സൻമതി ദേ ഭഗവാൻ.

(കു­റേ­പ്പേർ ഏറ്റു പാ­ടു­ന്നു)

ഗാ­ന്ധി:
ആ­രാ­ണു് സോ­റാ­സ്ട്രി­യൻ പ്രാർ­ത്ഥ­ന വാ­യി­ക്കു­ന്ന­തു്?
ഒരു സ്ത്രീ:
“ഹേ, ആഹൂറാ മസ്ദാ, ഏ­റ്റ­വും മ­ഹ­ത്താ­യ മ­ത­ത്തി­ന്റെ വ­ച­ന­വും കർ­മ്മ­ങ്ങ­ളും എ­നി­ക്കു് വെ­ളി­പ്പെ­ടു­ത്തി­യാ­ലും. ധർ­മ്മ­ത്തി­ന്റെ പാ­ത­യി­ലു­റ­ച്ചു നി­ന്നു് ഞാൻ അ­ങ്ങേ­യ്ക്കു സ്തു­തി പാ­ട­ട്ടെ.”
ഒരാൾ:
(ബൈബിൾ തു­റ­ന്നു്) എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ­വി­ട്ട­തെ­ന്തു്? നീ എന്നെ സ­ഹാ­യി­ക്കു­ന്ന­തിൽ എന്റെ അ­ല­മു­റ­യിൽ നി­ന്നും ഇ­ത്ര­മേൽ ദൂ­രെ­യാ­യി­രി­ക്കു­ന്ന­തെ­ന്തു്? (പേജു മ­റി­ച്ചു്) നാ­യ്ക്കൾ എന്നെ വ­ള­ഞ്ഞി­രി­ക്കു­ന്നു. ദു­ഷ്ട­രു­ടെ സംഘം എന്നെ അ­ക­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അ­വ­രെ­ന്റെ കൈ­കാ­ലു­കൾ തു­ള­ച്ചു കീ­റി­യി­രി­ക്കു­ന്നു. അവർ എന്റെ വ­സ്ത്ര­ങ്ങൾ പ­ങ്കി­ടു­ന്നു. എന്റെ ഉ­ടു­പ്പി­നാ­യി ന­റു­ക്കി­ടു­ന്നു. എ­ങ്കി­ലും എ­ന്നിൽ നി­ന്ന­ക­ന്നു പോ­ക­രു­തേ, ഹേ സർ­വ്വേ­ശ്വ­രാ…
ഗാ­ന്ധി:
മനു, കൊറാൻ
മനു:
(വാ­യി­ക്കു­ന്നു) ആ­കാ­ശ­ഭൂ­മി­ക­ളെ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന അ­ല്ലാ­ഹു­വി­ന്റെ നേരെ ഋ­ജു­മ­ന­സ്സോ­ടെ, അ­നു­സ­ര­ണ­യോ­ടെ, ഞാ­നി­താ എന്റെ മുഖം തി­രി­ച്ചി­രി­ക്കു­ന്നു.
ഒരു കേൾ­വി­ക്കാ­രൻ:
അതു വാ­യി­ക്ക­രു­തു്.
മ­റ്റൊ­രാൾ:
അതു് വാ­യി­ച്ചി­ട്ടാ­ണു് മു­സ്ലീ­ങ്ങൾ ഞ­ങ്ങ­ളു­ടെ പെ­ങ്ങ­ന്മാ­രെ മാനം കെ­ടു­ത്തി­യ­തു്, ഞ­ങ്ങ­ളു­ടെ ജേ­ഷ്ഠ­ന്മാ­രെ കൊ­ന്ന­തു്.
വേ­റൊ­രാൾ:
ഗീത വാ­യി­ക്കൂ, ഗീത, ക­ണ്ണി­നു ക­ണ്ണു്, ജീവനു ജീവൻ. ഇതു് കു­രു­ക്ഷേ­ത്ര­മാ­ണു്. ധർ­മ്മം ര­ക്ഷി­ക്കാൻ യു­ദ്ധ­മാ­കാം.
ഗാ­ന്ധി:
നി­ങ്ങൾ ര­ക്ഷി­ക്കു­ന്ന ധർ­മ്മം ഏ­താ­ണു്? ഹി­ന്ദു­വി­നു മാ­ത്ര­മാ­യി ഒരു ധർ­മ്മ­മു­ണ്ടോ? ഹി­ന്ദു­ക്കൾ പ­ഞ്ചാ­ബിൽ മു­സ്ലീ­ങ്ങ­ളെ കൂ­ട്ട­ക്കൊ­ല ചെ­യ്ത­പ്പോൾ ആ ധർ­മ്മം എ­വി­ടെ­യാ­യി­രു­ന്നു. ഗീത പ­ഠി­പ്പി­ക്കു­ന്ന­തു പ്ര­തി­കാ­രം ത­ന്നെ­യാ­ണോ? യു­ദ്ധ­ക്ക­ള­ത്തിൽ അ­ഴു­കു­ന്ന ശ­വ­ങ്ങൾ­ക്കി­ട­യിൽ നി­ന്നു് വ്യാ­സൻ ക­യ്യു­യർ­ത്തി നി­ല­വി­ളി­ച്ച­തെ­ന്തി­നാ­യി­രു­ന്നു?
ഒരാൾ:
(അതു് മ­ദൻ­ലാ­ലാ­ണു്) എന്റെ അ­ച്ഛ­നെ അവർ കൊ­ന്നു. ഞാൻ പകരം വീ­ട്ടും. ഗാ­ന്ധി പാ­കി­സ്ഥാൻ ചാരൻ! ഗാ­ന്ധി മൂർ­ദാ­ബാ­ദ്! (കു­റേ­പ്പേർ അ­യാ­ളോ­ടു ചേർ­ന്നു് മു­ദ്രാ­വാ­ക്യം വി­ളി­ച്ചു് ഇ­റ­ങ്ങി­പ്പോ­കു­ന്നു.)
ഗാ­ന്ധി:
(മ­നു­വി­ന്റെ ചു­മ­ലിൽ കൈ­വെ­ച്ചെ­ണീ­റ്റു്) ആ­ദ്യ­മാ­യി എന്റെ പ്രാർ­ത്ഥ­നാ­യോ­ഗം ഇന്നു മു­ട­ങ്ങി. ബ്രി­ട്ടീ­ഷു­കാ­രും ദ­ക്ഷി­ണാ­ഫ്രി­ക്ക­ക്കാ­രും എ­ന്നോ­ടു ചെ­യ്യാ­ത്ത­തു് എന്റെ നാ­ട്ടു­കാർ എ­ന്നോ­ടു ചെ­യ്തു.
മനു:
ക്ഷ­മി­ക്കൂ ബാ­പ്പൂ. വി­കാ­ര­ത്തി­നു മു­ന്നിൽ അ­ങ്ങ­യു­ടെ യു­ക്തി­കൾ നി­ഷ്പ്ര­യോ­ജ­ന­മാ­ണു്.
ഗാ­ന്ധി:
യു­ക്തി­യോ? കൂ­ടു­തൽ വലിയ വി­കാ­ര­ത്തി­നു വേ­ണ്ടി­യാ­ണു് ഞാൻ വാ­ദി­ക്കു­ന്ന­തു്. ഹോ, ഈ­ശ്വ­രാ, നി­ന്റെ പ­രീ­ക്ഷ­ണ­ങ്ങൾ ഇ­നി­യും തീർ­ന്നി­ല്ലെ­ന്നോ?
(ത­ല­കു­നി­ച്ചി­രി­ക്കു­ന്നു, പി­റ­കിൽ പാ­ട്ടു്)

ഒലിവുമലകളിലൊരുനാൾകണ്ണീ-​

രൊ­ഴു­ക്കി­യൊ­രു­വൻ പ്രാർ­ത്ഥി­ച്ചൂ

തി­രി­ച്ചെ­ടു­ക്കു­ക തി­രി­ച്ചെ­ടു­ക്കു­ക

ച­വർ­പ്പു മു­റ്റി­ടു­മീ­ക്കോ­പ്പ.

തി­രി­ച്ചെ­ടു­ക്കു­ക­യെ­നി­ക്കു­വേ­ണ്ടി

നി­റ­ച്ചു­വെ­ച്ച വി­ഷ­ക്കോ­പ്പ…

(സ്ക്രീ­നിൽ ഒ­ലി­വു­മ­ല­യി­ലെ ക്രി­സ്തു­വി­ന്റെ ചി­ത്രം)

(നെ­ഹ്റു­വും പ­ട്ടേ­ലും പ്ര­വേ­ശി­ക്കു­ന്നു, ക­യ്യിൽ പൂ­ച്ചെ­ണ്ടു­കൾ)

നെ­ഹ്റു:
അ­ങ്ങു് പ­തി­വി­ലേ­റെ ദുഃ­ഖി­ത­നാ­യി­രി­ക്കു­ക­യാ­ണ­ല്ലോ.
ഗാ­ന്ധി:
(ചർ­ക്ക­തി­രി­ച്ചു­കൊ­ണ്ടു്) എന്താ, ഞാൻ ആ­ഹ്ലാ­ദി­ക്ക­ണ­മെ­ന്നാ­ണോ ജവഹർ പ­റ­യു­ന്ന­തു്? ആ­ദ്യ­മാ­യി­ട്ടാ­ണു് എന്റെ ഒരു പ്രാർ­ത്ഥ­നാ­യോ­ഗം ബഹളം മൂലം മു­ട­ങ്ങി­പ്പോ­കു­ന്ന­തു്.
നെ­ഹ്റു:
അവർ അ­ങ്ങ­യെ തി­രി­ച്ച­റി­യാൻ കാ­ല­മെ­ടു­ക്കും. അതു് മ­ന­സ്സി­ലാ­ക്കാ­വു­ന്ന­ത­ല്ലേ­യു­ള്ളൂ?
ഗാ­ന്ധി:
കൽ­ക്ക­ത്ത­യിൽ പോലും ഒ­ടു­വിൽ അവർ കീ­ഴ­ട­ങ്ങി. പക്ഷേ, ഇവിടെ.
നെ­ഹ്റു:
ഞാൻ ഉ­റ­ങ്ങി­യി­ട്ടു് ഏറെ നാ­ളാ­യി. ന­ര­ക­ത്തി­ന്റെ പ്ര­ധാ­ന മ­ന്ത്രി­യാ­യി­രി­ക്കു­ന്ന­തു് ഒ­ര­നു­ഗ്ര­ഹ­മ­ല്ല.
ഗാ­ന്ധി:
(മുഖം ശ്ര­ദ്ധി­ക്കു­ന്നു­ണ്ടു്) പെ­ട്ടെ­ന്നു് നി­ങ്ങൾ വൃ­ദ്ധ­നാ­യ പോലെ.
നെ­ഹ്റു­വും പ­ട്ടേ­ലും:
അ­ങ്ങേ­യ്ക്കു് ജ­ന്മ­ദി­നാ­ശം­സ­ക­ളു­മാ­യാ­ണു് ഞങ്ങൾ വ­ന്ന­തു്. (പൂ­ച്ചെ­ണ്ടു­കൾ നീ­ട്ടു­ന്നു)
ഗാ­ന്ധി:
(അവ വാ­ങ്ങി വി­ളി­ക്കു­ന്നു) ആവൂ ഇതാ പൂ­ക്കൾ. (തു­ട­ക്ക­ത്തിൽ കണ്ട കു­ട്ടി വ­ന്നു് ചെ­ണ്ടു­കൾ കൊ­ണ്ടു­പോ­കു­ന്നു. ‘ഹായ്’, എ­ന്നാ­സ്വ­ദി­ച്ചു­കൊ­ണ്ടു്) ഓർ­മ്മി­ക്ക­ണ­മെ­ന്നു ക­രു­തി­യ­ത­ല്ല. പക്ഷേ, ക­ത്തു­ക­ളും ക­മ്പി­ക­ളും ആ­ളു­ക­ളും അ­തോർ­ക്കു­ന്നു. ഒരു കാ­ല­ത്തു് ഞാൻ 125 വ­യ­സ്സു വരെ ജീ­വി­ച്ചി­രി­ക്ക­ണം എ­ന്നാ­ശി­ച്ചി­രു­ന്നു. ലോ­ക­ത്തെ മു­ഴു­വൻ അഹിംസ പ­ഠി­പ്പി­ക്കാൻ. എ­ന്നാ­ലി­ന്നു് (ഇ­ടർ­ച്ച) എന്റെ സ്വ­ന്തം ജ­ന­ങ്ങ­ളെ അതു പ­ഠി­പ്പി­ക്കാ­നാ­വു­ന്നി­ല്ല. എന്റെ തോൽ­വി­യു­ടെ പി­റ­ന്നാ­ളാ­ണി­ന്നു്. ഇനി എ­നി­യ്ക്കു് പി­റ­ന്നാ­ളു­കൾ വേ­ണ്ടാ. ഇ­ന്നു് എ­നി­യ്ക്കു് ഉ­പ­വാ­സ­മാ­ണു്. ആളുകൾ എന്നെ അ­ഭി­ന­ന്ദി­ക്കു­ന്ന­തെ­ന്തി­നെ­ന്നു് എ­നി­ക്കു് മ­ന­സ്സി­ലാ­കു­ന്നി­ല്ല. അ­നു­ശോ­ചി­ക്കു­ക­യാ­ണു് വേ­ണ്ട­തു്.
പ­ട്ടേൽ:
അ­ങ്ങ­യു­ടെ വിഷമം ഞ­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കു­ന്നു­ണ്ടു്. പക്ഷേ, അ­ങ്ങ­യു­ടെ നേ­തൃ­ത്വ­മാ­ണു് ഇ­ന്ത്യ­യെ ഇവിടെ കൊ­ണ്ടെ­ത്തി­ച്ച­തെ­ന്നു് മ­റ­ക്കാൻ ക­ഴി­യു­ന്നി­ല്ല.
ഗാ­ന്ധി:
(പൊ­ട്ടി­ച്ചി­രി­ച്ചു്) ശ­രി­ക്കും! ഗാ­ന്ധി ഒരു കഴുത തന്നെ. ഇം­ഗ്ലീ­ഷു­കാർ പോയാൽ പ്ര­ശ്ന­മൊ­ക്കെ തീ­രു­മെ­ന്നാ­ണു് അയാൾ ക­രു­തി­യ­തു്. ഇ­ന്ത്യാ­ക്കാർ­ക്കു് പ­ര­സ്പ­രം കൊ­ല്ലാ­നും തി­ന്നാ­നു­മു­ള്ള സ്വാ­ത­ന്ത്ര്യ­മാ­ണു് കി­ട്ടി­യ­തെ­ന്നു് ഇ­പ്പോ­ഴ­ല്ലേ മ­ന­സ്സി­ലാ­യ­തു്!
പ­ട്ടേൽ:
(ഇ­ളി­ഭ്യ­ത മ­റ­ച്ചു്) അതല്ല… ഇ­ന്ത്യ­യ്ക്കു് സ്വ­രാ­ജ്യം കി­ട്ടി­യ­തു് അ­ങ്ങ­യു­ള്ള­തു­കൊ­ണ്ടു മാ­ത്ര­മാ­ണു്.
ഗാ­ന്ധി:
ഞാ­ന­ങ്ങ­നെ ക­രു­തു­ന്നി­ല്ല. തെ­റ്റു­ക­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്തം ഞാ­നേൽ­ക്കാം. പക്ഷേ, ഊരും പേ­രു­മ­റി­യാ­ത്ത ല­ക്ഷ­ക്ക­ണ­ക്കി­നു മ­നു­ഷ്യ­രു­ടെ ത്യാ­ഗ­മാ­ണു് ഇ­ന്ത്യ­യെ സ്വ­ത­ന്ത്ര­യാ­ക്കി­യ­തു്. വി­ശേ­ഷി­ച്ചും നി­സ്വ­രാ­യ മ­നു­ഷ്യർ. പ­ണി­ശാ­ല­ക­ളിൽ ജോലി നിർ­ത്തി­വെ­ച്ചു് കു­ടും­ബ­ത്തെ പ­ട്ടി­ണി­ക്കി­ട്ടു് ത­ട­വ­റ­യു­ടെ­യും മ­ര­ണ­ത്തി­ന്റെ­യും ഇ­രു­ട്ടി­ലേ­യ്ക്കു് നെ­ഞ്ചു വി­രി­ച്ചു് ക­ട­ന്നു­പോ­യ ദേ­ശ­സ്നേ­ഹി­കൾ.
നെ­ഹ്റു:
എ­ങ്കി­ലും അ­ങ്ങു് കാ­ണി­ച്ച വെ­ളി­ച്ച­മി­ല്ലാ­യി­രു­ന്നെ­ങ്കിൽ…
ഗാ­ന്ധി:
(വി­ല­ക്കി) മതി. പ്ര­ശം­സ­ക­ളെ­ന്നെ ഭ­യ­പ്പെ­ടു­ത്തു­ന്നു. പ്ര­ശം­സി­ച്ച­വർ ത­ന്നെ­യാ­ണെ­ന്നെ വ­ഞ്ചി­ച്ച­തു്. ജവഹർ, ക്ഷ­മി­ക്കൂ. നി­ങ്ങ­ളു­ടെ ആ­സൂ­ത്ര­ണ­ത്തോ­ടു് എ­നി­യ്ക്കു തെ­ല്ലും യോ­ജി­ക്കാൻ ക­ഴി­യു­ന്നി­ല്ല. അതു് ഗ്രാ­മ­ങ്ങ­ളെ ത­കർ­ത്തു് പ­ട്ട­ണ­ങ്ങ­ളെ വ­ളർ­ത്തും. തൊ­ഴി­ലാ­ളി­കൾ വൻ­യ­ന്ത്ര­ങ്ങ­ളു­ടെ അ­ടി­മ­ക­ളാ­വും. അവരെ പി­ഴി­ഞ്ഞൂ­റ്റി ഒരു ന്യൂ­ന­പ­ക്ഷം ത­ടി­ച്ചു കൊ­ഴു­ക്കും. തൊ­ഴി­ലി­ല്ലാ­യ്മ പെ­രു­കും. സ്വാ­ശ്ര­യ­ത്വം ന­ഷ്ട­പ്പെ­ട്ടാൽ ന­മ്മു­ടെ സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ടും. ഇനി വി­ദേ­ശി­കൾ വ­രു­ന്ന­തു് നേ­രി­ട്ടാ­വി­ല്ല. അവർ ന­മ്മു­ടെ വി­ഭ­വ­ങ്ങൾ കൊ­ള്ള­യ­ടി­ക്കും. അ­വ­രു­ടെ ഉ­ത്പ­ന്ന­ങ്ങൾ­ക്കു് ന­മ്മു­ടെ നാടു് ഒ­ര­ങ്ങാ­ടി­യാ­ക്കും. ന­മു­ക്കു് പ­ദ്ധ­തി­ച്ചെ­ല­വു­കൾ­ക്കു് അവരിൽ നി­ന്നും കടം വാ­ങ്ങേ­ണ്ടി­വ­രും. ഒ­ടു­വിൽ പലിശ കൊ­ടു­ക്കാൻ ന­മു­ക്കു് അ­ഭി­മാ­നം പ­ണ­യ­പ്പെ­ടു­ത്തേ­ണ്ടി വരും. അവർ കൊ­ട്ടു­ന്ന താ­ള­ത്തി­നു് നാം തു­ള്ളേ­ണ്ടി­വ­രും.
നെ­ഹ്റു:
കൈ­ത്തൊ­ഴി­ലു­കൾ­ക്കും ഗ്രാ­മീ­ണ വ്യ­വ­സാ­യ­ങ്ങൾ­ക്കും പ്ര­ത്യേ­ക സം­ര­ക്ഷ­ണം നൽ­കു­ന്നു­ണ്ട­ല്ലോ. ബാ­പ്പൂ.
ഗാ­ന്ധി:
ആ സം­ര­ക്ഷ­ണം ആ­വ­ശ്യ­മാ­ക്കു­ന്ന ദു­ര­വ­സ്ഥ­യെ കു­റി­ച്ചാ­ണു് ഞാൻ പ­റ­യു­ന്ന­തു്. (ശബ്ദം താ­ഴ്ത്തി) ക്ഷ­മി­ക്ക­ണം ജവഹർ. നി­ങ്ങൾ­ക്കാർ­ക്കും എന്നെ മു­ഴു­വൻ മ­ന­സ്സി­ലാ­യി­ട്ടി­ല്ല. നി­ങ്ങൾ­ക്കാ­വ­ശ്യം കൂ­റ്റൻ അ­ണ­ക്കെ­ട്ടു­ക­ളും വമ്പൻ ഫാ­ക്ട­റി­ക­ളും വിപണി നിറയെ സു­ഖ­ഭോ­ഗ വ­സ്തു­ക്ക­ളു­മാ­ണു്. പ്ര­കൃ­തി, മ­നു­ഷ്യൻ, ആ­ന­ന്ദം ഇ­വ­യെ­ക്കു­റി­ച്ചൊ­ന്നും നി­ങ്ങൾ ചി­ന്തി­ക്കു­ന്നി­ല്ല. എന്റെ മ­ന­സ്സി­ലു­ള്ള­തു് ഇ­ന്ത്യ­യി­ലെ നി­ര­ക്ഷ­ര­നും ഭൂ­മി­യി­ല്ലാ­ത്ത­വ­നു­മാ­യ ഗ്രാ­മീ­ണ കർഷകൻ മാ­ത്ര­മാ­ണു്. അ­വ­ന്റെ ക­യ്യിൽ അ­ധി­കാ­രം എ­ത്താ­ത്തി­ട­ത്തോ­ളം കാലം ന­മ്മു­ടെ ജ­നാ­ധി­പ­ത്യം കാ­മ്പി­ല്ലാ­ത്ത വെറും പു­റ­ന്തോ­ടാ­യി­രി­ക്കും.
പ­ട്ടേൽ:
ന­മ്മു­ടെ ദ­രി­ദ്ര­രിൽ ഒരു വലിയ വി­ഭാ­ഗം അ­ധഃ­കൃ­ത­രാ­ണ­ല്ലോ.
ഗാ­ന്ധി:
അതെ, മൂ­വ്വാ­യി­രം വർ­ഷ­മാ­യി മൃ­ഗ­ങ്ങ­ളെ­പ്പോ­ലെ ക­ഴി­യു­ന്ന ആ മ­നു­ഷ്യ­രി­ലാ­ണെ­ന്റെ വി­ശ്വാ­സം. എ­ല്ലാം സൃ­ഷ്ടി­ച്ചു് ഒ­ന്നു­മി­ല്ലാ­തെ ക­ഴി­യു­ന്ന അ­വ­രാ­ണു് എന്റെ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­ത്ത­റ.
പ­ട്ടേൽ:
അ­പ്പോൾ അം­ബേ­ദ്ക­റു­മാ­യി അ­ഭി­പ്രാ­യ­വ്യ­ത്യാ­സം എ­വി­ടെ­യാ­ണു്?
ഗാ­ന്ധി:
ഞ­ങ്ങ­ളു­ടെ സ­മീ­പ­ന­ങ്ങൾ പ­ര­സ്പ­ര­വി­രു­ദ്ധ­മ­ല്ല, പ­ര­സ്പ­ര­പൂ­ര­ക­മാ­ണു്. അം­ബേ­ദ്കർ വി­ശ്വ­സി­ക്കു­ന്ന­തു് നി­യ­മ­നിർ­മ്മാ­ണ­ത്തി­ലൂ­ടെ അ­ധഃ­സ്ഥി­ത­രു­ടെ പ്ര­ശ്ന­ങ്ങൾ പ­രി­ഹ­രി­ക്കാ­മെ­ന്നാ­ണു്. അ­ദ്ദേ­ഹം ഭ­ര­ണ­കൂ­ട­ത്തെ­യാ­ണു് പ്ര­ധാ­ന­മാ­യും ആ­ശ്ര­യി­ക്കു­ന്ന­തു്. എ­ന്നാൽ അ­തു­കൊ­ണ്ടു് തീ­രു­ന്ന­ത­ല്ല അ­ധഃ­കൃ­ത­രു­ടെ പ്ര­ശ്ന­ങ്ങൾ. അവരെ ഭ­ര­ണ­കൂ­ട­ത്തി­ന്റെ ആ­ശ്രി­ത­രാ­ക്കു­ക­യ­ല്ല വേ­ണ്ട­തു്; അ­ധി­കാ­രം അ­വ­രി­ലെ­ത്തും­വി­ധം വി­കേ­ന്ദ്രീ­ക­ര­ണം വേണം, ഞാൻ അ­ധി­കാ­ര­കേ­ന്ദ്രീ­ക­ര­ണ­ത്തി­നെ­തി­രാ­ണു്, പ­ട്ടാ­ള­വും പോ­ലീ­സും ക­യ്യി­ലു­ള്ള വൻ­ഭ­ര­ണ­കൂ­ട­ങ്ങൾ ന­മു­ക്കു് വേ­ണ്ടാ; ഉ­ദ്യോ­ഗ­സ്ഥ­പ്ര­ഭു­ക്ക­ളും വേ­ണ്ടാ, അ­വർ­ണ്ണ­ജ­ന­ത എ­ത്ര­മാ­ത്രം സാ­മ്പ­ത്തി­ക പദവി നേ­ടി­യാ­ലും ഇ­ന്ത്യ­യി­ലെ സ­വർ­ണ്ണർ അ­വ­രോ­ടു­ള്ള സ­മീ­പ­നം മാ­റ്റി­യി­ല്ലെ­ങ്കിൽ അ­വർ­ക്കു് ഇ­ന്ത്യൻ സമൂഹം പീ­ഡ­ക­രു­ടേ­താ­യി­ത്തോ­ന്നും. അവർ അ­ന്യ­രാ­യി­ത്തു­ട­രും. സ­വർ­ണ്ണ­രു­ടെ സ­മീ­പ­നം മാ­റ്റി­യെ­ടു­ക്കാ­നാ­ണു് എന്റെ ശ്രമം. പ­ന്തി­ഭോ­ജ­ന­വും ഭ­ങ്ഗി­കോ­ള­ണി­ക­ളി­ലെ താ­മ­സ­വു­മെ­ല്ലാം അ­താ­ണു് ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. അ­യി­ത്തം ആ­ഫ്രി­ക്ക­യിൽ ഞാൻ കണ്ട അ­പ്പാർ­ത്തെ­യ്റ്റി­നെ­ക്കാൾ മ­നു­ഷ്യ­ത്വ­ഹീ­ന­മാ­ണു്.
നെ­ഹ്റു:
എ­ങ്കി­ലും അ­ങ്ങു് മതവും രാ­ഷ്ട്രീ­യ­വും കൂ­ട്ടി­ക്കു­ഴ­യ്ക്കു­ന്നു­വെ­ന്നു് ചിലർ പ­റ­ഞ്ഞാൽ…
ഗാ­ന്ധി:
ആ­ത്മീ­യ­ത­യി­ല്ലാ­ത്ത രാ­ഷ്ട്രീ­യം അ­ധി­കാ­ര­ലീ­ല മാ­ത്ര­മാ­യി­രി­ക്കും.
നെ­ഹ്റു:
അ­ങ്ങു് മ­ഹാ­ത്മാ­വാ­ണു്. അ­ങ്ങേ­യ്ക്കു് മതം കൊ­ണ്ടു് രാ­ഷ്ട്രീ­യ­ത്തെ മൂ­ല്യ­വ­ത്താ­ക്കാൻ ക­ഴി­ഞ്ഞെ­ന്നി­രി­ക്കും. പക്ഷേ, വെറും വർ­ഗ്ഗീ­യ­വാ­ദി­ക­ളു­ടെ ക­യ്യിൽ മ­ത­രാ­ഷ്ട്രീ­യം ഒ­രാ­യു­ധ­മാ­യി മാറും. വർ­ഗ്ഗീ­യ­ത വ­ളർ­ത്തി­യാ­ണു് ബ്രി­ട്ടീ­ഷു­കാർ നമ്മെ വി­ഭ­ജി­ച്ചു ഭ­രി­ച്ച­തു്. ഒ­ടു­വി­ല­തു നാ­ടി­നെ­ത്ത­ന്നെ പി­ളർ­ന്നു. മ­ത­ത്തെ നാം രാ­ഷ്ട്രീ­യ­ത്തിൽ നി­ന്നു വേർ­പെ­ടു­ത്തി­യി­ല്ലെ­ങ്കിൽ ഇ­ന്ത്യ­യെ ഇ­നി­യും പ­ല­കു­റി വി­ഭ­ജി­ക്കേ­ണ്ടി­വ­രും.
ഗാ­ന്ധി:
വർ­ഗ്ഗീ­യ­ത മ­ത­ത്തി­ന്റെ നേർ­വി­പ­രീ­ത­മാ­ണു്. എന്റെ മാ­തൃ­ക­കൾ ബു­ദ്ധ­നും ക­ബീ­റും നാ­നാ­ക്കും ബ­സ­വ­യും രാ­മ­കൃ­ഷ്ണ­നും വി­വേ­കാ­ന­ന്ദ­നു­മാ­ണു്. അ­വ­രു­ടെ ആ­ത്മീ­യ­ത സാ­മ്പ്ര­ദാ­യി­ക മ­ത­ങ്ങ­ളിൽ നി­ന്നെ­ത്ര­യോ ഉ­യ­ര­ത്തി­ലാ­യി­രു­ന്നു. അതു് ഇ­ന്ത്യൻ സ­മൂ­ഹ­ത്തെ വി­ഘ­ടി­പ്പി­ക്ക­യ­ല്ല ഒ­ന്നി­പ്പി­ക്ക­യാ­ണു് ചെ­യ്ത­തു്.
പ­ട്ടേൽ:
നിർ­ഭാ­ഗ്യ­വ­ശാൽ ജി­ന്ന­മാ­രും സ­വർ­ക്കർ­മാ­രും അ­ങ്ങ­യേ­പ്പോ­ലു­ള്ള യോ­ഗീ­വ­ര്യ­ന്മാ­ര­ല്ല. അ­വർ­ക്കു് സ്ഥാ­പി­ത­താ­ത്പ­ര്യ­ങ്ങ­ളു­ണ്ടു്. അ­വർ­ക്കു് മതം തി­ക­ച്ചും ഭൗ­തി­ക­മാ­യ, ചൂഷണം ചെ­യ്യു­ന്ന, ഒരു സം­ഘ­ശ­ക്തി­യാ­ണു്.
ഗാ­ന്ധി:
എന്തോ… ഇനി എ­ന്നെ­ക്കൊ­ണ്ടു് നി­ങ്ങൾ­ക്കോ ഇ­ന്ത്യ­ക്കോ ഒരു പ്ര­യോ­ജ­ന­വു­മി­ല്ലെ­ന്നെ­നി­ക്കു തോ­ന്നു­ന്നു. നി­ങ്ങൾ അ­ധി­കാ­രി­ക­ളാ­യി­ക്ക­ഴി­ഞ്ഞു. ഭരണം നിറയെ അ­ഴി­മ­തി­യാ­ണു്. കോ­ടി­ക്ക­ണ­ക്കി­നാ­ളു­കൾ പ­ട്ടി­ണി കി­ട­ക്കു­ന്ന ഒരു നാ­ട്ടിൽ നി­ങ്ങ­ളു­ടെ മ­ന്ത്രി­മാർ ഡി­ന്ന­റു­ക­ളും സ­ദ്യ­ക­ളും ന­ട­ത്തു­ന്നു. പ­ടി­ഞ്ഞാ­റൻ സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ പ്ര­ലോ­ഭ­ന­ത്തിൽ നി­ങ്ങൾ കു­രു­ങ്ങി­ക്ക­ഴി­ഞ്ഞു. നെ­ഹ്റു­വി­ന്റെ ക്ഷേ­മ­രാ­ഷ്ട്രം അ­ധി­കാ­ര­കേ­ന്ദ്രീ­ക­ര­ണ­ത്തി­നൊ­രു മറ മാ­ത്ര­മാ­ണു്.
നെ­ഹ്റു:
ഇ­ട­യ­ന്മാ­രി­ല്ലെ­ങ്കിൽ…
ഗാ­ന്ധി:
ഇ­ട­യ­ന്മാർ ചെ­ന്നാ­യ്ക്ക­ളാ­യി മാ­റു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്; ന­യി­ക്കു­ന്ന കാ­ലി­ക്കോൽ കൊ­ല്ലു­ന്ന ഇ­രു­മ്പു­ദ­ണ്ഡാ­യി മാ­റു­ന്ന­തും… നി­ങ്ങൾ നാ­ഗ­രി­ക­വ­രേ­ണ്യ വർ­ഗ്ഗ­ങ്ങൾ ഒരു പുതിയ ചൂഷക വർ­ഗ്ഗ­മാ­യി മാ­റു­ക­യാ­ണു്… കു­റേ­ക്കാ­ലം നി­ങ്ങൾ നാ­ട്ടിൻ പു­റ­ങ്ങ­ളിൽ താ­മ­സി­ക്ക­ണം. അവർ കാ­ലി­ക­ളെ ക­ഴു­കു­ന്ന കു­ള­ത്തി­ലെ വെ­ള്ളം കു­ടി­ക്ക­ണം. വെ­യി­ലിൽ കു­നി­ഞ്ഞു­നി­ന്നു് പ­ണി­യെ­ടു­ക്ക­ണം, എ­ന്നി­ട്ടു് ആ­ട്ടും ച­വി­ട്ടു­മേ­റ്റ് പ­ട്ടി­ണി കി­ട­ക്ക­ണം… നി­ങ്ങൾ ഇ­ന്ത്യ­യെ ശ­രി­ക്കും ക­ണ്ടെ­ത്തി­യോ, മി­സ്റ്റർ നെ­ഹ്റൂ?
നെ­ഹ്റു:
ശ­രി­യാ­കാം… ഞാ­നൊ­രു കാ­ല്പ­നി­കൻ മാ­ത്ര­മാ­യി­രി­ക്കാം… (ഗാ­ന്ധി­യെ തൊ­ഴു­തു്) ശരി, ബാ­പ്പൂ. അ­ങ്ങെ­ന്നെ ഏ­ല്പി­ച്ച മുൾ­ക്കി­രീ­ടം എന്നെ വി­ളി­ക്കു­ന്നു…
ഗാ­ന്ധി:
(തൊ­ഴു­തു്) നന്ദി. (പ­ട്ടേ­ലും ഗാ­ന്ധി­യെ തൊ­ഴു­ന്നു. നെ­ഹ്റു­വും പ­ട്ടേ­ലും പോ­കു­ന്നു.)
(വെ­ളി­ച്ചം മ­ങ്ങു­ന്നു)
ഗാ­ന്ധി:
(ഇ­രു­ട്ടി­ലി­രു­ന്നു്) ഈ­ശ്വ­രാ, ഒരടി, ഒരടി മാ­ത്രം, എന്നെ മു­ന്നോ­ട്ടു ന­യി­ക്കൂ.
ലേലം

(ഗാ­യ­ക­സം­ഘം പാ­ടു­ന്നു)

പ­ട­യോ­ട്ട­മെ­ല്ലാം, ജ­യി­ക്കു­ന്ന­താ­രു്?—ആണു്

ക­ന­ക­സിം­ഹാ­സ­നം ക­യ­റു­ന്ന­താ­രു്?—ആണു്, ആണു്

പ­ട­ക­ളെ­പ്പാ­ലൂ­ട്ടി­പ്പോ­റ്റി­യ­താ­രു്?—പെ­ണ്ണു്

പ­ണ­യ­മാ­യ് പ­ല­ക­മേൽ വീ­ഴു­ന്ന­താ­രു്?

—പെ­ണ്ണു്, പെ­ണ്ണു്.

നായകൻ വീ­ര­പ്പ­ത­ക്ക­ങ്ങൾ വാ­ങ്ങാൻ

രാ­ജ­കൊ­ട്ടാ­ര­ത്തിൻ കോണി കേ­റു­മ്പോൾ

താഴെ വി­ധ­വ­തൻ വെ­ള്ള­വ­സ്ത്ര­ത്തിൽ

മൂ­ടി­ത്ത­ല­താ­ഴ്ത്തി­ത്തേ­ങ്ങു­ന്ന­താ­രു്?—പെ­ണ്ണു്, പെ­ണ്ണു്

പ്ര­ണ­യ­വും യാ­ചി­ച്ചു­വ­ന്നെ­ത്തു­വോൾ­തൻ

മു­ല­ക­ളും മൂ­ക്കും മു­റി­ക്കു­ന്ന­താ­രു്?—ആണു്, ആണു്

അ­ര­ച­നാം പു­രു­ഷ­ന്റെ­യ­ന്ത­സ്സു് കാ­ക്കാൻ

നി­റ­വ­യ­റാ­യ് കാ­ട്ടി­ല­ല­യു­ന്ന­താ­രു്?—പെ­ണ്ണു്, പെ­ണ്ണു്.

മു­റു­കു­ന്നോ­ര­ട­രി­ന്റെ ക­ഥ­കേ­ട്ടു കേ­ട്ടു്

പു­ള­ക­മ­ണി­യാൻ മ­ന­യി­ലാർ നി­ന്നു?—ആണു്, ആണു്

ചു­ടു­ചോ­ര­യിൽ വീണു മക്കൾ പി­ട­ഞ്ഞ

പ­ട­നി­ല­പ്പൊ­ടി­യി­ലു­രു­ണ്ട­വ­ളാ­രു്?—പെ­ണ്ണു്, പെ­ണ്ണു്

കണവി മ­രി­ച്ചാ­ലാ­രെ­രി­യു­ന്നു ചി­ത­യിൽ?

—പെ­ണ്ണ­തു പെ­ണ്ണു്

കണവൻ മ­രി­ച്ചാ­ലാ­രെ­രി­യു­ന്നു ചി­ത­യിൽ?

പെ­ണ്ണ­തു പെ­ണ്ണു്

ല­ഹ­ള­യിൽ മാ­നം­കെ­ട്ടു­ഴ­ലു­ന്ന­താ­രു്?

—പെ­ണ്ണാ­ണു്, പെ­ണ്ണു്

അവളെ വി­ല­കെ­ട്ടി വാ­ങ്ങു­ന്ന­താ­രു്?

—ആണാ,ണൊ­രാ­ണു്.

(സ്ക്രീ­നിൽ: ‘ലാഹോർ’ ഒരു നാൽ­ക്ക­വ­ല. ഒരു യു­വ­തി­യെ തൂണിൽ ചേർ­ത്തു കെ­ട്ടി­യി­ട്ടി­രി­ക്കു­ന്നു. യുവതി ത­ല­കു­നി­ച്ചാ­ണു് നിൽ­പു്.)
ലേ­ല­ക്കാ­രൻ:
ഇതാ ഹി­ന്ദു­വാ­യി­രു­ന്ന ഇവൾ ഇ­പ്പോൾ ന­മ്മു­ടെ മ­ത­ക്കാ­രി­യാ­യി­രി­ക്കു­ന്നു. ഇ­വ­ളു­ടെ പുതിയ പേരു് ‘അ­ള്ളാ­രാ­ഖി’ എ­ന്നാ­ണു്. (ആളുകൾ ‘ഹായ്, നല്ല പേരു്’ എ­ന്നാർ­ത്തു വി­ളി­ക്കു­ന്നു) ‘പ­ട­ച്ച­വൻ ര­ക്ഷി­ച്ച­വൾ’ എ­ന്നർ­ത്ഥം. ഇന്നു രാ­വി­ലെ ഇവളെ നമ്മൾ പ­ശു­വി­റ­ച്ചി തീ­റ്റി. (വീ­ണ്ടും ആർ­പ്പു­വി­ളി) ഇതാ ഇ­വ­ളി­പ്പോൾ വി­ല്പ­ന­യ്ക്കാ­ണു്. നോ­ക്കൂ. തൊ­ട്ടാൽ ചോര തെ­റി­ക്കു­ന്ന പ്രാ­യം. പ­ട്ടു­പോ­ലു­ള്ള തൊലി. നല്ല മുടി. നി­റ­ഞ്ഞ ഉടൽ. ആർ­ക്കും വില തന്നു കൊ­ണ്ടു­പോ­വാം.
(യുവതി പ­ല്ലി­റു­മ്മു­ന്നു)
ഒരാൾ:
പ­ത്തു­രൂ­പാ.
മ­റ്റൊ­രാൾ:
അ­മ്പ­തു­രൂ­പാ.
ലേലം:
അ­മ്പ­തു­രൂ­പാ, അ­മ്പ­തു രൂപാ.
മൂ­ന്നാ­മ­തൊ­രാൾ:
നൂ­റു­രൂ­പാ.
ലേലം:
നൂറു രൂപാ, ഒരു വാ­ക്കു്.
നാ­ലാ­മ­തൊ­രാൾ:
നൂ­റ്റി­യ­മ്പ­തു­രൂ­പാ.
ലേലം:
നൂ­റ്റി­യ­മ്പ­തു്, ഒ­രു­വാ­ക്കു്, ഒരു വാ­ക്കു്… (മ­റ്റാ­രും വി­ളി­ക്കു­ന്നി­ല്ല) നൂ­റ്റി­യ­മ്പ­തു്—ര­ണ്ടു­വാ­ക്ക്—നൂ­റ്റി­യ­മ്പ­തു്… നൂ­റ്റി­യ­മ്പ­തു്… ലേ­ല­മു­റ­പ്പി­ക്ക­ട്ടെ?… മൂ­ന്നു­വാ­ക്കു്… (യു­വ­തി­യു­ടെ കെ­ട്ട­ഴി­ച്ചു്) നി­ന­ക്കു് ഭാ­ഗ്യ­മു­ണ്ടു്. ഇയാൾ ന­ല്ല­വ­നാ. ന­ന്നാ­യി തീ­റ്റി­പ്പോ­റ്റും.
(യുവതി കു­ത­റു­ന്നു, ഓ­ടി­പ്പോ­കാൻ ശ്ര­മി­ക്കു­ന്നു, എ­ല്ലാ­വ­രും കൂടി അവളെ തി­രി­കെ കൊ­ണ്ടു­വ­ന്നു് നാ­ലാ­മ­നെ ഏ­ല്പി­ക്കു­ന്നു.)
ലേലം:
അ­ങ്ങ­നെ നമ്മൾ കടം വീ­ട്ടി. എന്റെ പെ­ങ്ങ­ള് സൈ­ന­ബാ­യെ അവരു് പി­ടി­ച്ചു് ഒരു സി­ക്കു­കാ­രൻ കി­ഴ­വ­നു വി­റ്റ­തു് ഇ­ന്ന­ലെ­യാ.
ഒരു കിഴവൻ:
മോനേ, നീ­യൊ­രു മി­ടു­ക്ക­നാ­ണ­ല്ലോ. എ­നി­ക്കു് ന­ഷ്ട­പ്പെ­ട്ട സാ­ധ­ന­ങ്ങ­ളു­ടെ ലി­സ്റ്റാ ഇതു്. (കീ­ശ­യിൽ നി­ന്നു് ക­ട­ലാ­സ്സെ­ടു­ത്തു്) ഒരു പ­ശു­വും കി­ടാ­വും, ഒരു ക­ട്ടി­ലും കി­ട­ക്ക­യും, പാ­ത്ര­ങ്ങൾ, ഒ­ര­ല­മാ­ര, ഒരു വീടു്. അ­ഞ്ചു­സെ­ന്റ് പു­ര­യി­ടം… എ­ല്ലാം കൂടി ഏ­ഴാ­യി­രം രൂപാ വരും. സർ­ക്കാർ ഈ പണം എ­നി­യ്ക്കു ത­രി­ല്ലേ? ആട്ടെ, ഈ സർ­ക്കാ­രെ­വി­ടെ­യാ ഇ­രി­ക്കു­ന്നേ?
ലേലം:
(പ­രി­ഹാ­സം) സർ­ക്കാ­രോ, ദാ, അവിടെ.
കിഴവൻ:
(പു­രി­ക­ത്തിൽ കൈ­വെ­ച്ചു് ദൂ­രേ­യ്ക്കു നോ­ക്കി) ഒ­ന്നും കാ­ണാ­നി­ല്ല­ല്ലോ മോനേ. അവിടെ ഒരു മരമാ.
ലേലം:
അതു ത­ന്നെ­യാ ന­മ്മു­ടെ സർ­ക്കാർ, ത­ത്കാ­ലം വേനലാ. ഉ­ണ­ങ്ങി­യി­രി­ക്ക­യാ. മ­ഴ­പെ­യ്യ­ട്ടെ, ത­ളി­രി­ടും. (ഉ­റ­ക്കെ­ച്ചി­രി­ക്കു­ന്നു, കുറെ ആ­ളു­ക­ളും. കിഴവൻ അ­മ്പ­ര­ന്നു നിൽ­ക്കു­ന്നു. ഒരു സി­ഖു­കാ­രി ഓടി വ­രു­ന്നു)
സി­ഖ്കാ­രി:
ഭായി സാബ്, എന്റെ അ­ച്ഛ­നെ­യും ആ­ങ്ങ­ള­യെ­യും നി­ങ്ങ­ളു­ടെ കൂ­ട്ടർ കൊ­ന്നു ക­ള­ഞ്ഞു. ഞാ­നൊ­റ്റ­ക്കാ­യി. എന്നെ അവർ… (മുഖം പൊ­ത്തു­ന്നു) ഞാൻ… മ­രി­ക്കാൻ നോ­ക്കി. ധൈ­ര്യം വ­രു­ന്നി­ല്ല. എന്നെ ഒന്നു കൊ­ന്നു­ത­രാ­മോ?
ലേലം:
നി­ന­ക്കു ന­ല്ലൊ­രു കു­ഞ്ഞു­ണ്ടാ­കും. അതിനെ എ­നി­ക്കു ത­ന്നാൽ മതി. എ­നി­ക്കു കു­ട്ടി­ക­ളി­ല്ല. എന്റെ വീ­ട്ടി­ലേ­ക്കു പോരൂ.
ഒരാൾ:
എന്റെ വീ­ട്ടിൽ വേ­ല­യ്ക്കൊ­രാൾ വേണം… പോ­രു­ന്നോ?
ലേലം:
ആ­ദ്യ­ത്തെ അ­വ­കാ­ശം എ­നി­ക്കാ­ണു്. ഞാൻ നി­ന­ക്കു് ഇവളെ പ­ണ­യ­മാ­യി തരാം. പ്ര­സ­വം ക­ഴി­ഞ്ഞു് തി­രി­ച്ചു തരണം. എന്തു തരും?
അയാൾ:
തീ­റ്റി­പ്പോ­റ്റി­യാൽ മു­ത­ലാ­വു­മോ?
ലേലം:
ഓ, തൊ­ഴു­ത്തിൽ കെ­ട്ടി­യാൽ മതി. (ചി­രി­ക്കു­ന്നു. ഇ­രു­വ­രും പണം കൈ­മാ­റു­ന്നു)
യുവതി:
(പേ­ടി­ച്ചു വി­റ­ച്ചു്) ഇയാൾ ശ­രി­ക്കും എന്നെ തൊ­ഴു­ത്തിൽ കെ­ട്ടു­മോ?
ലേലം:
ഏയ്, ഗു­രു­നാ­നാ­ക്കി­നോ­ടു് ഞ­ങ്ങൾ­ക്കൊ­ക്കെ വലിയ ബ­ഹു­മാ­ന­മാ. അ­തു­കൊ­ണ്ടു് മാ­ത്രം
(ഗു­രു­നാ­നാ­ക്കി­ന്റെ പ­ദ്യ­ശ­ക­ലം ഉ­ച്ച­രി­ക്കു­ന്നു)

ഖിമ വി­ഹു­നെ ഖാപ് ഗായെ

ഖുഹനീ ലാഖ് അസംഖ്…

ക്ഷ­മ­കൈ­വി­ട്ട­വർ നാ­ശ­മ­ട­ഞ്ഞ­വർ അ­സം­ഖ്യ­ല­ക്ഷ­ങ്ങൾ;

പ­ര­മാ­ത്മാ­വി­നെ­യ­റി­ഞ്ഞ മു­ക്തർ ബ­ന്ധ­ന­മ­റി­യാ­ത്തോർ…

യുവതി:
(വെ­റു­പ്പോ­ടെ): സാ­ത്താൻ വേ­ദ­ഗ്ര­ന്ഥം ഉ­ദ്ധ­രി­ക്കു­ന്നു­വെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്.
ലേലം:
(പ­തു­ക്കെ, സ്വ­യ­മു­ണർ­ന്ന­വ­നെ­പ്പോ­ലെ) ഞാൻ സാ­ത്താ­ന­ല്ല. ഞാൻ കണ്ട കാ­ഴ്ച­ക­ളാ­ണു് എന്നെ ഇ­ങ്ങ­നെ­യാ­ക്കി­യ­തു് (തല കു­നി­ക്കു­ന്നു)
യുവതി:
ക്ഷ­മി­ക്കൂ ഭാ­യി­സാ­ബ്.
ലേലം:
എ­ന്താ­ണു് വി­ളി­ച്ച­തു്? ഭാ­യി­സാ­ബ്… ഒ­ന്നു­കൂ­ടി വി­ളി­ക്കൂ. ഒ­ന്നു­കൂ­ടി. ഓ. ബഹൻജീ… എന്നെ നി­ന്റെ ഇ­ക്കാ­ക്ക­യാ­യി ക­രു­തി­ക്കോ­ളൂ. നീ ആ­രു­ടേ­യും കൂടെ പോ­കു­ന്നി­ല്ല. എന്റെ വീ­ട്ടി­ലേ­യ്ക്കു പോ­ന്നോ­ളൂ. എന്റെ അ­നി­യ­ത്തി­യാ­യി.
യുവതി:
ഭാ­യി­സാ­ബ്… ഭാ­യി­സാ­ബ് (ക­ര­ച്ചി­ലും ചി­രി­യും)
(ആൾ­ക്കൂ­ട്ടം പി­രി­യു­ന്നു)
ക­ത്തി­കൾ
images/santhosh-gandhi-2.png

(സ്ക്രീ­നിൽ: പൂന, 47 ന­വം­മ്പർ 1)

പാ­ട്ടു്:

ക­ത്തി­രാ­വു­ക­യാ­ണു നാടിൻ

ശത്രു: ക­രു­തി­യി­രി­ക്കു­ക!

സ്വ­സ്തി­ക­ക്കൊ­ടി പൊക്കിയാദൂർ-​

ബു­ദ്ധി: ക­രു­തി­യി­രി­ക്കു­ക!

മൂ­ടു­മേ മിഴി വീ­ര­ഗാ­ഥ­കൾ

പാടി: ക­രു­തി­യി­രി­ക്കു­ക!

ഗീ­ത­യോ­തി വിഷം നി­റ­യ്ക്കും

ചോര: ക­രു­തി­യി­രി­ക്കു­ക!

പൂ­ണു­നൂ­ലാൽ കു­ര­ല­റു­ക്കും

ജാതി: ക­രു­തി­യി­രി­ക്കു­ക!

(‘ഹി­ന്ദു­രാ­ഷ്ട്രം’ എന്ന ബോർഡ് അ­ല­ങ്ക­രി­ച്ചു തൂ­ക്കി­യി­രി­ക്കു­ന്നു. പ­ത്ര­ത്തി­ന്റെ ഉ­ദ്ഘാ­ട­നം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഒരു മേ­ശ­പ്പു­റ­ത്തു് കു­റ­ച്ചു് മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ, കാ­പ്പി­ക്കെ­റ്റിൽ. അ­രി­കിൽ ഒരു ക­സേ­ര­യിൽ ഗോ­ദ്സേ. നാ­രാ­യൺ ആപ്തേ പ്ര­വേ­ശി­ക്കു­ന്നു. വർ­ണ്ണ­ശ­ബ­ള­മാ­യ ഹേ­മ­ന്ത­വേ­ഷം. മു­പ്പ­ത്തി­നാ­ലു വ­യ­സ്സു­ണ്ടു്. ഗോ­ദ്സേ­യും ആ­പ്തേ­യും പ­ര­സ്പ­രം കൈ­കൂ­പ്പു­ന്നു.)
ഗോ­ദ്സേ:
ഗാ­ന്ധി പ­റ­ഞ്ഞ­തു് അ­യാ­ളു­ടെ ശ­വ­ത്തി­നു മു­ക­ളി­ലേ ഇ­ന്ത്യ­യെ പ­ങ്കു­വെ­യ്ക്കൂ എ­ന്ന­ല്ലേ? എ­ന്നി­ട്ടെ­ന്താ­യി? ഇ­ന്ത്യ ര­ണ്ടാ­യി. ഹി­ന്ദു­സ്ത്രീ­ക­ളെ അവർ മാനം കെ­ടു­ത്തു­ന്നു. പു­രു­ഷ­ന്മാ­രെ വെ­ട്ടി­നു­റു­ക്കു­ന്നു. അ­പ്പോ­ഴാ­ണ­യാ­ളു­ടെ ഒ­ര­ഹിം­സാ പ്ര­സം­ഗം! ഇ­ര­യാ­ണ­ത്രേ ജ­യി­ക്കു­ന്ന­തു്! സ­ഹ­ന­മാ­ണ­ത്രേ ശക്തി! കോൺ­ഗ്ര­സ്സു­കാർ ഹി­ന്ദു­ക്കൾ­ക്കു വേ­ണ്ടി ഒരു ചെ­റു­വി­ര­ല­ന­ക്കു­ന്നു­ണ്ടോ? … ആട്ടെ, നി­ങ്ങ­ളെ­ന്തേ വൈകാൻ? പ­ത്ര­ത്തി­ന്റെ ഉ­ദ്ഘാ­ട­നം ക­ഴി­ഞ്ഞു് ആ­ളു­ക­ളൊ­ക്കെ പി­രി­ഞ്ഞ­ല്ലോ?
ആപ്തേ:
ഞാൻ വീ­ര­സ­വർ­ക്ക­റെ കാണാൻ പോ­യി­രു­ന്നു. അ­ദ്ദേ­ഹ­വും പ­റ­യു­ന്ന­തു് ഇതുതന്നെ-​ഗാന്ധിയുടെ അ­ഹിം­സ­കൊ­ണ്ടു് കാ­ര്യം ന­ട­ക്കി­ല്ലെ­ന്നു്.
ഗോ­ദ്സേ:
അതു പി­ന്നെ പ­റ­യാ­തി­രി­ക്കു­മോ? സ­വർ­ക്കർ വി­പ്ല­വ­കാ­രി­യ­ല്ലേ? ല­ണ്ട­നിൽ­വെ­ച്ചു് ഒരു ബ്രി­ട്ടീ­ഷ് ഓ­ഫീ­സ­റെ കൊ­ല്ലാ­നേർ­പ്പാ­ടു­ചെ­യ്ത­തി­നാ­ണ­ദ്ദേ­ഹം ത­ട­വി­ലാ­യ­തു്. ആൻ­ഡ­മാ­നിൽ നി­ന്നു വി­ട്ട­യ­ച്ച­പ്പോൾ പ­ഞ്ചാ­ബു­ഗ­വർ­ണ്ണ­റെ ശ­രി­പ്പെ­ടു­ത്താൻ ഏർ­പ്പാ­ടാ­ക്കി, ബോം­ബേ­ഗ­വർ­ണ്ണ­രേ­യും കാ­ച്ചാൻ ശ്ര­മി­ച്ചു. ന­മ്മു­ടെ വ­ഴി­കാ­ട്ടി മ­റ്റാ­രാ­ണു്?
ആപ്തേ:
ഹി­മാ­ല­യം മുതൽ ക­ന്യാ­കു­മാ­രി വ­രെ­യു­ള്ള ഒരു ഹി­ന്ദു സാ­മ്രാ­ജ്യം സ്ഥാ­പി­ക്ക­ണ­മെ­ന്നാ­ണു് സ­വർ­ക്കർ പ­റ­യു­ന്ന­തു്. ഹി­ന്ദു­ത്വ­മാ­ണു് ഇ­ന്ത്യ­യു­ടെ ആ­ത്മാ­വു്. ഹി­ന്ദു­ക്ക­ളെ എ­ന്നും ന­യി­ച്ചി­ട്ടു­ള്ള നാം ബ്രാ­ഹ്മ­ണർ തന്നെ വേണം ഈ പ്ര­സ്ഥാ­നം ന­യി­ക്കാൻ. ന­മു­ക്കാ­ണ­ല്ലോ അ­ധി­കാ­രം ന­ഷ്ട­പ്പെ­ട്ട­തു്. താ­ഴെ­ക്കി­ട­ക്കാർ സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ട്ട­തു് അ­റി­ഞ്ഞി­ട്ടു­പോ­ലു­മു­ണ്ടാ­വി­ല്ല.
ഗോ­ദ്സേ:
സ­വർ­ക്കർ തന്ന പ­തി­ന­യ്യാ­യി­രം രൂ­പ­യി­ല്ലെ­ങ്കിൽ ന­മു­ക്കീ പത്രം തു­ട­ങ്ങാൻ ക­ഴി­യു­മാ­യി­രു­ന്നോ? ഇനി നാം ക­രു­ത്ത­രാ­ണു്. ഗാ­ന്ധി­യു­ടെ സ്വാ­ധീ­നം ത­കർ­ക്ക­ലാ­ണു് ന­മ്മു­ടെ ആ­ദ്യ­ത്തെ ല­ക്ഷ്യം. അ­യാ­ളു­ടെ മു­സ്ലീം മൈ­ത്രി­യും മി­ശ്ര­ഭോ­ജ­ന­വും…
ആപ്തേ:
ഇ­രി­ക്ക­ട്ടെ. പെ­രി­മേ­സൺ പു­തു­തു വ­ല്ല­തു­മു­ണ്ടോ?
ഗോ­ദ്സേ:
ഇ­ല്ല­ല്ലോ. തി­യ്യേ­റ്റ­റി­ലൊ­രു സിനിമ ക­ളി­ക്കു­ന്നു­ണ്ടു്. “സ്കാർ ഫെ­യ്സ്” അ­പാ­ര­ത്രി­ല്ല­റാ­ണു്. വ­രു­ന്നോ?
ആപ്തേ:
ഇല്ല. ഒ­ര­പ്സ­ര­സ്സു് പു­റ­ത്തു കാ­ത്തി­രി­ക്കു­ക­യാ­ണു്. (ക­ണ്ണി­റു­ക്കി­ക്കാ­ട്ടു­ന്നു.)
ഗോ­ദ്സേ:
ഈ പോ­ക്കു് ശ­രി­യ­ല്ല കെ­ട്ടോ. മ­ദ്യ­സേ­വ­യും സ്ത്രീ­സേ­വ­യു­മൊ­ന്നും ന­മു­ക്കു ചേർ­ന്ന­ത­ല്ല. (തല ക­യ്യിൽ താ­ങ്ങി) ഹൊ!
ആപ്തേ:
ത­ല­വേ­ദ­ന തു­ട­ങ്ങി­യോ? ഇ­ക്കു­റി­യും ഞാൻ തന്നെ ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­കേ­ണ്ടി­വ­രു­മോ? എന്റെ അ­പ്സ­ര­സ്സു്…
ഗോ­ദ്സേ:
ഹും! പൊ­യ്ക്കോ­ളൂ. പൊ­യ്ക്കോ­ളൂ. ത­ല­വേ­ദ­ന കു­റ­ഞ്ഞു കൊ­ള്ളും.
ആപ്തേ:
ഇനി നേരു പ­റ­യാ­മ­ല്ലോ. അ­പ്സ­ര­സ്സൊ­ന്നു­മ­ല്ല എന്നെ കാ­ത്തി­രി­ക്കു­ന്ന­തു്. ദി­ഗം­ബ­റി­നെ ഇന്നു കാ­ണാ­മെ­ന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇനി ന­മു­ക്കു് ആ­യു­ധ­ങ്ങൾ സം­ഭ­രി­ക്കാ­തെ പ­റ്റി­ല്ല­ല്ലോ.
ഗോ­ദ്സേ:
അ­ങ്ങി­നെ പറയൂ. ജി­ന്ന­യെ ന­ര­ക­ത്തി­ല­യ­യ്ക്കാൻ ന­മു­ക്കാ­യി­ല്ല. നൈ­സാ­മി­നെ ശ­രി­പ്പെ­ടു­ത്താ­നു­ള്ള താ­ങ്ക­ളു­ടെ പ­രി­പാ­ടി­യും ശ­രി­യാ­യി­ല്ല­ല്ലോ.
ആപ്തേ:
ന­മു­ക്കു് വേ­രിൽ­ത­ന്നെ വെ­ട്ടി­യേ തീരു. അ­തി­ന്നു് പി­സ്റ്റ­ളു­കൾ വേണം.
ഒരു ചർച്ച
(റോ­ഡ­രി­കി­ലെ ഒരു ക­ലു­ങ്കിൽ മൂ­ന്നു പേർ. ഒ­രാ­ളു­ടെ ക­യ്യിൽ അ­ന്ന­ത്തെ പ­ത്ര­മു­ണ്ടു്.)

പത്രം ക­യ്യി­ലു­ള്ള­യാൾ:
(ഉ­റ­ക്കെ അല്പം ത­പ്പി­ത്ത­പ്പി വാ­യി­ക്കു­ന്നു) ഡെൽഹി, ജ­നു­വ­രി 13: മ­ഹാ­ത്മാ ഗാ­ന്ധി നി­രാ­ഹാ­ര­സ­ത്യാ­ഗ്ര­ഹ­മാ­രം­ഭി­ച്ചി­രി­ക്കു­ന്നു.
ര­ണ്ടാ­മൻ:
നി­രാ­ഹാ­ര­മോ? എ­ന്താ­ണി­പ്പോ­ഴു­ണ്ടാ­യ­തു്? അ­ക്ര­മ­ങ്ങ­ളൊ­ക്കെ കു­റ­യു­ക­യാ­ണ­ല്ലോ…
മൂ­ന്നാ­മൻ:
ഒ­ന്നും കാ­ണാ­തെ ഗാ­ന്ധി ഒ­രു­പ­വാ­സ­ത്തി­നൊ­രു­ങ്ങി­ല്ല. വ­ലി­യൊ­രു പൊ­ട്ടി­ത്തെ­റി വരാൻ പോ­കു­ന്നെ­ന്നു് അ­ങ്ങേർ­ക്കു് തോ­ന്നി­യി­രി­ക്ക­ണം.
ര­ണ്ടാ­മൻ:
ആട്ടെ, ഗാ­ന്ധി വ­ല്ല­തും പ­റ­ഞ്ഞി­ട്ടു­ണ്ടോ?
ഒ­ന്നാ­മൻ:
അ­ഭ­യാർ­ത്ഥി­കൾ പി­ടി­ച്ചെ­ടു­ത്ത മു­സ്ലീം വീ­ടു­ക­ളും പ­ള്ളി­ക­ളും മു­സ്ലീ­ങ്ങൾ­ക്കു തി­രി­ച്ചു­കൊ­ടു­ക്ക­ണ­മെ­ന്ന­താ­ണു് ഒ­ന്നാ­മ­ത്തെ ആ­വ­ശ്യം.
ര­ണ്ടാ­മൻ:
എ­ന്നി­ട്ടു്, അ­വ­രൊ­ക്കെ ആ ഈ­ച്ച­യാർ­ക്കു­ന്ന ക്യാ­മ്പു­ക­ളി­ലേ­യ്ക്കു തി­രി­ച്ചു­പോ­ക­ണ­മെ­ന്നോ?
ഒ­ന്നാ­മൻ:
വി­ഭ­ജ­ന­ക്ക­രാ­റ­നു­സ­രി­ച്ചു് ഇ­ന്ത്യ പാ­കി­സ്ഥാ­നു കൊ­ടു­ക്കേ­ണ്ട അ­മ്പ­ത്ത­ഞ്ചു­കോ­ടി രൂപാ ഗ­വൺ­മെ­ന്റ് ഉടൻ തന്നെ കൊ­ടു­ക്ക­ണ­മെ­ന്നാ­ണു് ര­ണ്ടാ­മ­ത്തെ ഡി­മാ­ന്റ്.
ര­ണ്ടാ­മൻ:
ഓഹൊ. അപ്പോ മു­സ്ലീ­ങ്ങൾ­ക്കു വേ­ണ്ടി­ത്ത­ന്നെ­യാ­ണീ നി­രാ­ഹാ­രം, അല്ലേ? ഹി­ന്ദു­ക്കൾ എ­ന്തും സ­ഹി­ച്ചു­കൊ­ള്ളു­മ­ല്ലോ!
മൂ­ന്നാ­മൻ:
അതെ, അ­താ­ണു് ശ­രി­യാ­യ ഹി­ന്ദു പാ­ര­മ്പ­ര്യം. ഗാ­ന്ധി ശ­രി­യാ­യ ഹി­ന്ദു­പാ­ര­മ്പ­ര്യ­മാ­ണു് ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന­തെ­ന്നു് ഞാൻ പറയും.
ര­ണ്ടാ­മൻ:
എ­നി­ക്കു ബോ­ദ്ധ്യ­മാ­വു­ന്നി­ല്ല. ഹി­ന്ദു­വാ­ണെ­ങ്കി ഹി­ന്ദു­ക്ക­ളു­ടെ­കൂ­ടെ നിൽ­ക്ക­ണം. ന­മ്മു­ടെ ഈ സ­ഹി­ഷ്ണു­ത­യാ­ണു് ന­മ്മു­ടെ നാടു കു­ട്ടി­ച്ചോ­റാ­ക്കി­യ­തു്. ല­ന്ത­ക്കാർ, പ­റ­ങ്കി­കൾ, അ­റ­ബി­കൾ, ബി­ലാ­ത്തി­ക്കാർ—എ­ല്ലാ­വ­രേം നമ്മൾ നി­റ­പ­റ­വെ­ച്ചു സ്വീ­ക­രി­ച്ചു. അവർ ന­മ്മു­ടെ തലയിൽ കേ­റു­ക­യും ചെ­യ്തു. ഈ പാ­ര­മ്പ­ര്യം വ­ലി­ച്ചെ­റി­ഞ്ഞേ നാമും നാടും ര­ക്ഷ­പ്പെ­ടു.
ഒ­ന്നാ­മൻ:
വീ­ര­സ­വർ­ക്ക­റും ആ­റെ­സ്സെ­സ്സു­കാ­രും പ­റ­യു­ന്ന­തും ഇ­തു­ത­ന്നെ. ഇ­സ്ലാ­മും ക്രി­സ്തു മതവും പോലെ ഒ­രു­മ­യും അ­ച്ച­ട­ക്ക­വു­മു­ള്ള മ­ത­മാ­യി മാറണം ഹി­ന്ദു­മ­ത­വും എ­ന്നാ­ണു് അ­വ­രു­ടെ വാദം. ഹി­ന്ദു­ക്ക­ളാ­യി ജീ­വി­ക്കാൻ ത­യാ­റു­ള്ള­വ­രേ ഇ­ന്ത്യ­യിൽ­വേ­ണ്ടൂ എ­ന്നാ­ണ­വർ പ­റ­യു­ന്ന­തു്.
ര­ണ്ടാ­മൻ:
എ­ന്താ­ണ­തിൽ തെ­റ്റു്? ന­മു­ക്കു­മി­ല്ലേ കൃ­ഷ്ണ­നെ­പ്പോ­ലൊ­രു പ്ര­വാ­ച­കൻ? ഗീത ഒരു വെ­ളി­പാ­ടു­ത­ന്നെ­യ­ല്ലേ? ന­മു­ക്കു­മി­ല്ലേ പൊ­തു­വാ­യ ചില വി­ശ്വാ­സ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും പു­ണ്യ­ഗ്ര­ന്ഥ­ങ്ങ­ളും? ന­മു­ക്കെ­ന്താ സം­ഘ­ടി­ച്ചാൽ?
മൂ­ന്നാ­മൻ:
ഹി­ന്ദു­ക്കൾ എ­ന്നാ­ണു് ഒ­ന്നാ­യി­രു­ന്നി­ട്ടു­ള്ള­തു്? ശാ­ക്തേ­യ­രും ശൈ­വ­രും വൈ­ഷ്ണ­വ­രും കാ­പാ­ലി­ക­രു­മൊ­ക്കെ­യാ­യി­രു­ന്നി­ല്ലേ നമ്മൾ? അ­ല്ലെ­ങ്കിൽ ബ്രാ­ഹ്മ­ണ­രും ക്ഷ­ത്രി­യ­രും വൈ­ശ്യ­രും ശൂ­ദ്ര­രും? ജാ­തി­ക­ളും ഉ­പ­ജാ­തി­ക­ളും വേ­റെ­യും. ഇ­തൊ­ന്നും കൂ­ടാ­തെ വർ­ണ്ണ­ങ്ങൾ­ക്കെ­ല്ലാം പു­റ­ത്തു­ള്ള മ­ഹാ­ഭൂ­രി­പ­ക്ഷം വേ­റെ­യും, ഇ­തി­ലേ­താ­ണു ഹി­ന്ദു­മ­തം? നി­ങ്ങൾ ബ്രാ­ഹ്മ­ണ­നാ­ണ­ല്ലോ. അ­പ്പോൾ ബ്രാ­ഹ്മ­ണ­മ­ത­മാ­ണു് ഹി­ന്ദു­മ­ത­മെ­ന്നു തോ­ന്നും.
ഒ­ന്നാ­മൻ:
അം­ബേ­ദ്കർ ഗാ­ന്ധി­യെ എ­തിർ­ത്ത­തു് ഗാ­ന്ധി വർ­ണ്ണാ­ശ്ര­മ­ധർ­മ്മം ഉ­യർ­ത്തി­പ്പി­ടി­ച്ച­തു­കൊ­ണ്ട­ല്ലേ?
മൂ­ന്നാ­മൻ:
ജാതി പ്ര­ശ്ന­ത്തിൽ അം­ബേ­ദ്ക­റും ഗാ­ന്ധി­യും ഒരേ ഭാ­ഗ­ത്താ­ണെ­ന്നാ­ണു് എന്റെ പക്ഷം. വ­ഴ­ക്കു­കൾ തൊ­ലി­പ്പു­റ­മേ­യു­ള്ള­തു­മാ­ത്രം.
ഒ­ന്നാ­മൻ:
അ­തെ­ങ്ങ­നെ?
മൂ­ന്നാ­മൻ:
ഹ­രി­ജ­ന­പ്ര­ശ്ന­ത്തെ മൂ­ല്യ­ത്തി­ന്റെ പ്ര­ശ്ന­മാ­യി­ട്ടാ­ണു് ര­ണ്ടു­പേ­രും കാ­ണു­ന്ന­തു്. ക­മ്മ്യൂ­ണി­സ്റ്റു­കാർ അതൊരു സാ­മ്പ­ത്തി­ക­പ്ര­ശ്ന­മാ­യി­ക്കാ­ണു­ന്നു. ഹ­രി­ജ­ന­ങ്ങൾ­ക്കു് പ­ട്ട­യം കൊ­ടു­ത്താൽ തീ­രു­ന്ന­താ­ണോ അ­വ­രു­ടെ പ്ര­ശ്നം?
ഒ­ന്നാ­മൻ:
പ്ര­ശ്ന­ത്തി­നു് ഒരു സാ­മ്പ­ത്തി­ക­വ­ശ­വും ഉ­ണ്ടു്. ഭൂ­രി­പ­ക്ഷം ഹ­രി­ജ­ന­ങ്ങ­ളും ഭൂ­ര­ഹി­ത­രു­മാ­ണു്. പക്ഷേ, അ­യി­ത്ത­ത്തി­നും സാം­സ്കാ­രി­ക­മാ­യ ഉ­ച്ച­നീ­ച­ത്വ­ത്തി­നു­മെ­തി­രെ കൂടി സമരം ചെ­യ്തേ തീരു. അതു ചെ­യ്യാ­ത്ത­തു് ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ തെ­റ്റു­ത­ന്നെ. ഇ­താ­ണു് വർ­ഗ്ഗ­സി­ദ്ധാ­ന്ത­ത്തി­ന്റെ ഒ­രു­പ­രി­മി­തി. ദളിതൻ എ­ന്നാൽ അ­പ­മാ­നി­ക്ക­പ്പെ­ട്ട­വ­നെ­ന്നാ­ണർ­ത്ഥം, അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട­വ­നു് ആ­ത്മാ­ഭി­മാ­നം നൽ­കാ­നും ദൈ­വ­ത്തി­ന്റെ പ്രി­യ­പു­ത്ര­രാ­ക്കി മാ­റ്റാ­നു­മാ­ണു് ഗാ­ന്ധി ശ്ര­മി­ച്ച­തു്. ഹി­ന്ദു­മ­ത­ത്തിൽ നി­ന്നാൽ സ­വർ­ണ്ണർ എ­ന്നും അവരെ അ­ടി­ച്ച­മർ­ത്തു­മെ­ന്നു് അം­ബേ­ദ്കർ കരുതി, പക്ഷേ, ര­ണ്ടു­പേ­രും ഊ­ന്നി­യ­തു് ധാർ­മ്മി­ക­വ­ശ­ത്തിൽ തന്നെ.
മൂ­ന്നാ­മൻ:
ലോ­ഹ്യ­യും അ­വ­രോ­ടൊ­പ്പ­മാ­ണെ­ന്നാ­ണെ­നി­ക്കു തോ­ന്നു­ന്ന­തു്.
ര­ണ്ടാ­മൻ:
അ­വ­രേ­യും ശ­രി­യാ­യ ഹി­ന്ദു­ക്ക­ളാ­ക്കു­ക­യ­ല്ലേ ആ­വ­ശ്യം? അ­ല്ലാ­തെ­ങ്ങ­നെ­യാ അ­വർ­ക്കു് അ­ന്ത­സ്സു കി­ട്ടു­ക? പി­ന്നെ വർ­ണ്ണ­വ്യ­വ­സ്ഥ—അ­തൊ­ന്നും ന­മു­ക്കു മാ­റ്റാ­നാ­വി­ല്ല. സ­മൂ­ഹ­ത്തി­നൊ­രു ചി­ട്ട­വേ­ണ്ടേ? എ­ല്ലാ­തൊ­ഴി­ലി­നും ആൾ വേ­ണ്ടേ?
ഒ­ന്നാ­മൻ:
കൊ­ള്ളാം. അ­പ്പോൾ ബ്രാ­ഹ്മ­ണർ­ക്കെ­ന്താ­ണാ­വോ തൊഴിൽ? ദാനം വാ­ങ്ങു­ക­യോ? പൂ­ജ­ന­ട­ത്തു­ക­യോ? സ­ദ്യ­യു­ണ്ണു­ക­യോ?
ര­ണ്ടാ­മൻ:
ബ്രാ­ഹ്മ­ണ­രി­ല്ലെ­ങ്കിൽ കാ­ണാ­മാ­യി­രു­ന്നു. പി­ന്നെ ആരാ വിദ്യ പ്ര­ച­രി­പ്പി­ച്ച­തു്? ആരാ കലയും സാ­ഹി­ത്യ­വു­മൊ­ക്കെ ഉ­ണ്ടാ­ക്കി­യ­തു്?
മൂ­ന്നാ­മൻ:
ഒന്നു ചു­മ്മാ­തി­രി­യെ­ടോ. ക­ല­യു­ണ്ടാ­ക്കി­യ­തേ ആ­ശാ­രീം മൂ­ശാ­രീം കൊ­ല്ല­നും ത­ട്ടാ­നും ക­ണി­യാ­നും വേ­ല­നും പ­റ­യ­നു­മെ­ല്ലാം കൂ­ടി­യാ. പി­ന്നെ സാ­ഹി­ത്യം. വാ­ല്മീ­കി നാ­യാ­ടി­യ­ല്ലാ­യി­രു­ന്നോ? വ്യാ­സൻ മു­ക്കു­വ­ച്ചെ­റു­ക്കൻ. കാ­ളി­ദാ­സൻ ആ­ട്ടി­ട­യൻ. പി­ന്നെ­യി­ങ്ങോ­ട്ടു വ­ന്നാ­ലോ കബീർ നെ­യ്ത്തു­കാ­രൻ. നാ­മ­ദേ­വൻ ത­യ്യൽ­ക്കാ­രൻ. ഗോര കുശവൻ. ചൊ­ക്കാ­മേ­ള ഇ­ഷ്ടി­ക­പ്പ­ണി­ക്കാ­രൻ. തു­ക്കാ­റാം അ­രി­ച്ചു­മ­ടു­കാ­രൻ… ബ്രാ­ഹ്മ­ണ­രു­ടെ പണി എ­ന്നും കൗശലം കാ­ട്ടി നേ­താ­വാ­ക­ലും സ്തു­തി­കൾ കെ­ട്ടി­ച്ച­മ­ച്ചു് സ്ഥാ­ന­മു­റ­പ്പി­ക്ക­ലും മ­ന്ത്ര­മു­രു­വി­ട്ടു് പ­ശു­വി­നെ­യും ഭൂ­മി­യു­മൊ­ക്കെ ത­ട്ടി­യെ­ടു­ക്ക­ലും…
ര­ണ്ടാ­മൻ:
(ക­ലി­ക­യ­റി) ഹും! വേ­ദ­ങ്ങൾ, ശാ­സ്ത്ര­ങ്ങൾ, പു­രാ­ണ­ങ്ങൾ…
ഒ­ന്നാ­മൻ:
ന­മ്മ­ളെ­ന്തി­നാ വ­ഴ­ക്കി­ടു­ന്നേ? ഗാ­ന്ധി­യെ­പ്പ­റ്റി പ­റ­ഞ്ഞു­പ­റ­ഞ്ഞു നമ്മൾ എ­വി­ടെ­യെ­ത്തി­യെ­ന്നു നോ­ക്ക­ണേ. ഏ­താ­യാ­ലും നി­രാ­ഹാ­ര­ത്തി­ന്റെ ഫ­ല­മെ­ന്തെ­ന്നു് നോ­ക്കാം…
സ­ത്യാ­ഗ്ര­ഹം—ഒ­ന്നു്
(ബിർ­ളാ­ഹൗ­സി­നു മു­ന്നി­ലെ പുൽ­ത്ത­കി­ടി. ഗാ­ന്ധി ഒ­രു­യർ­ന്ന തറയിൽ. സ­മീ­പ­ത്തു് മൈ­ക്ക്; പി­ത്ത­ള­കോ­ളാ­മ്പി, ഗീത, ഒരു നോ­ട്ടു പു­സ്ത­കം. ഗാ­ന്ധി പ­തു­ക്കെ ‘വൈ­ഷ്ണ­വ­ജ­ന­തോ തേനേ കഹിയേ’ ചൊ­ല്ലു­ന്നു. മ­റ്റൂ­ള്ള­വർ ഏറ്റു ചൊ­ല്ലു­ന്നു) (മൂലം പി­ന്നിൽ നി­ന്നു പ്ലേ ചെ­യ്യാം. പ­രി­ഭാ­ഷ മു­ന്നിൽ:)

അ­പ­ര­രു­ടെ വേ­ദ­ന­ക­ള­വ­ന­വ­ന്റേ­തെ­ന്നു

ക­രു­തു­ന്ന­താർ, ആരു ദു­രി­ത­ങ്ങൾ പേ­റു­ന്ന

മ­നു­ജ­രെ­യ­ഹം­ഭാ­വ­മി­ല്ലാ­തെ സേവിപ്പ-​

ത­വ­നീ­ശ്വ­ര­ന്നു­പ്രി­യ­ങ്ക­രൻ, വൈ­ഷ്ണ­വൻ.

ഒ­രു­വ­നെ­യു­മ­വ­മ­തി­യ്ക്കാ­ത്ത­താർ, അ­തി­ര­റ്റ

വി­ന­യ­മാ­കു­ന്ന­താർ, സാ­ത്വി­കൻ, സ്ഥി­ര­വാ­ക്കു,

സ്ഥിരചിത്തനാർ-​ഇത്തരം മർ­ത്ത്യ­രെ­പ്പെ­റ്റ

ജ­ന­നി­മാ­രേ ഭാ­ഗ്യ­വ­തി­ക­ളീ­യൂ­ഴി­യിൽ

അ­വ­നി­ല്ല ലോഭം; എല്ലാ സ്ത്രീ­യു­മ­വ­ന­മ്മ.

അ­വ­നാ­ണു നേ­രി­ന്റെ വ­ഴി­യിൽ­ച­രി­പ്പ­വൻ

അ­പ­ര­ന്റെ സ്വ­ത്തിൽ തൊ­ടാ­ത്ത­വൻ, നിർ­മ്മ­മൻ,

ഇ­ഹ­ലോ­ക­മ­ധു­ര­ങ്ങ­ളിൽ മ­യ­ങ്ങാ­ത്ത­വൻ

അ­വ­നാ­ഗ്ര­ഹ­ങ്ങ­ളെ ജ­യി­ച്ച­വ, നൊ­രാ­ളെ­യും

ച­തി­യിൽ വീ­ഴ്ത്താ­ത്ത­വൻ, രാ­ഗ­വും കോ­പ­വും

അവനി,ല്ലവൻ ദൈ­വ­ചി­ന്ത­യിൽ ല­യി­ച്ച­വൻ

പ­റ­യു­ന്നു ന­ര­സിം­ഹ, മ­വ­നി­ലെ­പു­ണ്യ­വും

പ­രി­ശു­ദ്ധി­യും വീ­ണ്ടു­മു­ണ­രു­ന്നു, ദൈവത്വ-​

മു­ട­ലാർ­ന്ന­താ­ണ­വൻ അവനെ ദർശിപ്പതേ-​

യ­നു­ഭൂ­തി, വം­ശാ­വ­ലി­യ്ക്കു­ബോ­ധോ­ദ­യം

ഗാ­ന്ധി:
(ക്ഷീ­ണ­ശ­ബ്ദ­ത്തിൽ) പ്രിയ ജ­ന­ങ്ങ­ളേ, ഡെൽഹി ഇ­പ്പോൾ ഒ­ര­ഗ്നി­പ­രീ­ക്ഷ­യി­ലൂ­ടെ ക­ട­ന്നു പോ­വു­ക­യാ­ണു്. പ­ഞ്ചാ­ബും ബം­ഗാ­ളും തരണം ചെയ്ത അതേ പ­രീ­ക്ഷ. ഈ കൊ­ടു­ങ്കാ­റ്റിൽ കു­ലു­ങ്ങാ­തി­രി­ക്കാൻ, ഈ ഭ്രാ­ന്തിൽ സു­ബോ­ധം പു­ലർ­ത്താൻ, നി­ങ്ങൾ­ക്കു ക­ഴി­യ­ണം. പാ­കി­സ്ഥാ­നി­ലെ മു­ഴു­വൻ ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രും വ­ധി­ക്ക­പ്പെ­ട്ടാൽ പോലും ഇ­ന്ത്യ­യി­ലെ ഒരു മു­സ്ലീം കു­ട്ടി­യ്ക്കു പോലും ഒരു പോ­റ­ലും ഏൽ­ക്ക­രു­തു്. ചു­റ്റും മ­നു­ഷ്യർ മൃ­ഗ­ങ്ങ­ളാ­യി മാ­റു­മ്പോൾ ന­മ്മ­ളാ­ണു് മ­നു­ഷ്യർ­ക്കു് മാ­തൃ­ക­കാ­ട്ടേ­ണ്ട­തു്. ഇ­ങ്ങ­നെ പ­റ­യു­മ്പോൾ ഞാ­നെ­ന്റെ മ­ത­ത്തെ സം­ര­ക്ഷി­ക്കു­ക­യാ­ണു്. മ­നു­ഷ്യ­രു­ടെ­യെ­ല്ലാം സാ­ഹോ­ദ­ര്യ­മാ­ണു് എന്റെ മതം.
മനു:
(കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്നു) ബാ­പ്പു. മകൻ ദേ­വ­ദാ­സി­ന്റെ ക­ത്തു­ണ്ടു് (വാ­യി­ക്കു­ന്നു) “ജീ­വി­ച്ചി­രി­ക്കു­മ്പോൾ നേ­ടാ­വു­ന്ന­തു് മ­രി­ച്ചു­കൊ­ണ്ടു് നേടാൻ അ­ങ്ങേ­യ്ക്കാ­വി­ല്ല.”
ഗാ­ന്ധി:
മ­റു­പ­ടി എ­ഴു­തി­ക്കോ­ളൂ (മനു എ­ഴു­തി­യെ­ടു­ക്കു­ന്നു) ഈ ഉ­പ­വാ­സം ഈ­ശ്വ­രൻ ക­ല്പി­ച്ച­താ­ണു്. ഇ­തേ­റ്റെ­ടു­ക്കാൻ ക­ല്പി­ച്ച­യാൾ­ക്കേ ഇ­തു­പേ­ക്ഷി­ക്കാൻ എന്നെ പ്രേ­രി­പ്പി­ക്കാ­നും കഴിയൂ. ഈ­ശ്വ­രൻ എന്റെ ജീ­വി­തം അ­വ­സാ­നി­പ്പി­ക്കു­ക­യാ­ണോ അതോ എന്നെ അ­തി­ജീ­വി­ക്കാൻ അ­നു­വ­ദി­ക്കു­ക­യാ­ണോ എ­ന്ന­തു് ഒ­രേ­പോ­ലെ അ­പ്ര­ധാ­ന­മാ­ണു്. നീയും മ­റ്റു­ള്ള­വ­രും അതു് മ­ന­സ്സി­ലാ­ക്ക­ണം. എ­നി­ക്കു് ഒരു പ്രാർ­ത്ഥ­ന­യേ­യു­ള്ളു. “ഈ­ശ്വ­രാ എന്നെ ഈ ഉ­പ­വാ­സ­ത്തിൽ ഉ­റ­പ്പി­ച്ചു നിർ­ത്തു­ക. ജീ­വി­ക്കാ­നു­ള്ള പ്ര­ലോ­ഭ­നം കൊ­ണ്ടു് ഞാ­നി­തു് തി­ര­ക്കി­ട്ടു് അ­വ­സാ­നി­പ്പി­ക്കാ­തി­രി­ക്കെ­ട്ടെ.” (ഗാ­ന്ധി കത്തു വാ­ങ്ങി ഓ­ടി­ച്ചു നോ­ക്കി ഒ­പ്പി­ടു­ന്നു)
സു­ശീ­ലാ­ന­യ്യാർ (ക­ട­ന്നു­വ­ന്നു്):
ബാ­പ്പൂ, കൽ­ക്ക­ത്ത­യി­ലെ നി­രാ­ഹാ­രം അ­ങ്ങ­യു­ടെ വൃ­ക്ക­ക­ളെ തീരെ ത­ളർ­ത്തി­യി­ട്ടു­ണ്ടു്. ര­ക്ത­സ­മ്മർ­ദ്ദം മാ­റി­മാ­റി­ക്കൂ­ടു­ക­യും കു­റ­യു­ക­യും ചെ­യ്യു­ന്നു. സർ­പ്പ­ഗ­ന്ധി ക­ഷാ­യ­വും അങ്ങു വി­ല­ക്കി­യി­ല്ലേ. ഈ ഒ­റ്റ­ദി­വ­സം കൊ­ണ്ടു് തൂ­ക്കം രണ്ടു പൗ­ണ്ടു് കു­റ­ഞ്ഞി­രി­ക്കു­ന്നു. ശ­രീ­ര­ത്തിൽ കൊ­ഴു­പ്പു് തീ­രെ­യി­ല്ല. മാം­സ്യം കൂടി ശരീരം എ­ടു­ത്തു­പ­യോ­ഗി­ച്ചു തുടങ്ങിയാൽ-​
ഗാ­ന്ധി:
സാ­ര­മി­ല്ല ഈ വ­യ­സ്സ­നു് ഇനി ഏ­റെ­നാൾ വി­ധി­ച്ചി­ട്ടി­ല്ല. എന്റെ മരണം കൊ­ണ്ടെ­ങ്കി­ലും ഇ­ന്ത്യ­യി­ലെ ര­ക്ത­ച്ചൊ­രി­ച്ചി­ല­വ­സാ­നി­ച്ചാൽ ജീ­വി­ത­ത്തി­നു് അ­ത്ര­യെ­ങ്കി­ലും പ്ര­യോ­ജ­ന­മാ­യ­ല്ലോ. (നെ­ഹ്റു­വും പ­ട്ടേ­ലും ക­ട­ന്നു­വ­രു­ന്നു; ഗാ­ന്ധി മുഖം തി­രി­ക്കു­ന്നു.)
പ­ട്ടേൽ:
ബാ­പ്പൂ ഇ­ങ്ങോ­ട്ടു തി­രി­യൂ. പാകി-​സ്ഥാനു് അ­മ്പ­ത്ത­ഞ്ചു­കോ­ടി രൂപാ ഉടൻ നൽ­ക­ണ­മെ­ന്ന നിർ­ബ­ന്ധം അ­ങ്ങു­പേ­ക്ഷി­ക്ക­ണം.
(ഗാ­ന്ധി നി­ശ്ശ­ബ്ദം)
നെ­ഹ്റു:
ന­മു­ക്കു് ന­മ്മു­ടെ കാ­ര്യ­ങ്ങൾ­ക്കു തന്നെ പ­ണ­മി­ല്ല. പ­തു­ക്കെ­പ്പ­തു­ക്കെ ത­വ­ണ­ക­ളാ­യി കൊ­ടു­ത്തു തീർ­ക്കാം.
ഗാ­ന്ധി:
(കു­റ­ച്ചു മൗ­ന­ത്തി­നു ശേഷം, മുഖം തി­രി­ച്ചു്) നി­ങ്ങ­ളെ­ല്ലാം മാ­റി­പ്പോ­യി­രി­ക്കു­ന്നു. സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി സമരം ചെയ്ത പ­ട്ടേ­ലും നെ­ഹ്റു­വു­മ­ല്ല നി­ങ്ങൾ. നി­ങ്ങ­ളി­പ്പോൾ സം­സാ­രി­ക്കു­ന്ന­തു് സർ­ക്കാർ ഭാ­ഷ­യാ­ണു്. ഉം… ക­ട­ന്നു­പൊ­യ്ക്കോ­ളൂ. (മുഖം തി­രി­യ്ക്കു­ന്നു: പു­റ­ത്തു് വ­ലി­യൊ­രാ­ര­വം) പ്യാ­രേ­ലാൽ, പ്യാ­രേ­ലാൽ!
പ്യാ­രേ­ലാൽ:
എന്താ ബാ­പ്പൂ? (പ്ര­വേ­ശി­ക്കു­ന്നു)
ഗാ­ന്ധി:
എ­ന്താ­ണാ ശബ്ദം? എ­ന്താ­ണ­വർ പ­റ­യു­ന്ന­തു്? ഞാൻ കൽ­ക്ക­ത്ത­യിൽ കേട്ട മു­ദ്രാ­വാ­ക്യം ത­ന്നെ­യാ­ണോ? എന്റെ ജീവൻ ര­ക്ഷി­ക്ക­ണ­മെ­ന്നാ­ണോ അവർ പ­റ­യു­ന്ന­തു്? അവർ ലഹള നിർ­ത്തു­മോ, ആയുധം താഴെ വെ­യ്ക്കു­മോ? സർ­ക്കാർ പാകി-​സ്ഥാനു പണം കൊ­ടു­ക്ക­ണ­മെ­ന്നാ­ണോ ആ­വ­ശ്യം? പറയൂ, പ്യാ­രേ­ലാൽ പറയൂ.
പ്യാ­രേ­ലാൽ:
(പ­രി­ഭ്രാ­ന്തി, പ­രു­ങ്ങൽ) അതു്… കുറേ അ­ഭ­യാർ­ത്ഥി­ക­ളു­ടെ പ്ര­ക­ട­ന­മാ­ണു് ബാ­പ്പൂ.
ഗാ­ന്ധി:
ഓഹോ, വലിയ പ്ര­ക­ട­ന­മാ­ണോ?
പ്യാ­രേ­ലാൽ:
ഇല്ല (പ­രു­ങ്ങി) അ­ത്ര­യ­ധി­കം പേ­രൊ­ന്നു­മി­ല്ല.
ഗാ­ന്ധി:
അവർ വി­ളി­ച്ചു­പ­റ­യു­ന്ന­തു് എ­നി­ക്കു് തി­രി­യു­ന്നി­ല്ല­ല്ലോ.
പ്യാ­രേ­ലാൽ:
(നി­ശ്ശ­ബ്ദം)
ഗാ­ന്ധി:
പറയൂ. എ­ന്താ­യാ­ലും പറയൂ. എ­നി­ക്കു് സ­ത്യ­ത്തെ ഭ­യ­മി­ല്ല.
പ്യാ­രേ­ലാൽ:
(പ­തു­ക്കെ ഗാ­ന്ധി­യു­ടെ കൈ­പി­ടി­ച്ചു്, വി­ലാ­പ­സ്വ­ര­ത്തിൽ) ഗാ­ന്ധി… ഗാ­ന്ധി മ­രി­ക്ക­ട്ടെ എ­ന്നു്… (വീ­ണ്ടും മൗനം) സത്യം എ­ങ്ങ­നെ മ­റ­ച്ചു­വെ­യ്ക്കും ബാ­പ്പൂ. ഇ­ക്കു­റി പ്ര­തീ­ക്ഷി­ച്ച പോ­ലെ­യ­ല്ല പ്ര­തി­ക­ര­ണം. അ­ങ്ങു് മു­സ്ലീ­ങ്ങ­ളെ സ­ഹാ­യി­ക്കാ­നാ­യി ന­ട­ത്തു­ന്ന ഒരു ത­ട്ടി­പ്പാ­ണു് ഈ ഉ­പ­വാ­സ­മെ­ന്നാ­ണു് അധികം ഹി­ന്ദു­ക്ക­ളും പ­റ­യു­ന്ന­തു്.
ഗാ­ന്ധി (ത­ല­യ്ക്ക­ടി­ച്ചു­കൊ­ണ്ടു്):
ഹേ, കിഴവാ, നീ­യെ­ന്തേ ചാ­കാ­തി­രി­ക്കു­ന്നു! (വ­യ്ക്കോൽ കി­ട­ക്ക­യിൽ വീ­ഴു­ന്നു).
നാലു സർ­പ്പ­ങ്ങൾ
പാ­ട്ടു്:

കു­ളി­രി­ന്റെ കൊ­മ്പു­ള്ള ജ­നു­വ­രി­ക്കാ­റ്റി­ന്റെ

മു­തു­കേ­റി­യ­ണ­യു­ന്നു മരണം

യ­മ­ദൂ­തു­മാ­യൊ­ത്തു കൂ­ടു­ന്നു നാ­ലു­പേർ

ത­ല­വ­ന്റെ സ­ന്നി­ധാ­ന­ത്തിൽ

ഹ­രി­ത­മാം ശാ­ന്തി­തൻ സ്വ­പ്ന­ങ്ങ­ള­രി­യു­ന്ന

കരവാൾ തി­ള­ക്കി­ക്കി­ലു­ക്കി.

പി­റു­പി­റു­ക്കു­ന്നു പ്ര­ണ­യി­കൾ പോലവർ-​

മ­ര­ണ­സ­ല്ലാ­പ­മെ­ന്താ­വാം?

എ­ന്താ­വാം?

(ബോംബെ. സ­വർ­ക്ക­റു­ടെ ഭവനം, ‘സ­വർ­ക്കർ­സ­ദൻ’. കേ­ലു­സ്കർ റോഡ്—ടേബിൾ ക­ല­ണ്ട­റിൽ തീ­യ്യ­തി ജ­നു­വ­രി 14. മ­ദൻ­ലാൽ, നാ­രാ­യൺ ആപ്തേ, നാ­ഥൂ­റാം ഗോ­ദ്സേ, കാർ­ക്ക­റേ എ­ന്നി­വർ ഓ­രോ­രു­ത്ത­രാ­യി വ­ന്നു് സ­വർ­ക്ക­റു­ടെ കാലിൽ ചും­ബി­ക്കു­ന്നു. ആ­പ്തേ­യു­ടെ ക­യ്യി­ലൊ­രു ത­ബ­ല­യു­ണ്ടു്. സ­വർ­ക്ക­റു­ടെ മുഖം മു­ഴു­വൻ ഇ­രു­ട്ടി­ലാ­ണു്. മു­ഴ­ങ്ങു­ന്ന ശ­ബ്ദ­മേ കേൾ­ക്കാ­വൂ.)

സ­വർ­ക്കർ:
ഗാ­ന്ധി­യെ ന­ശി­പ്പി­ക്കാ­തെ ന­മു­ക്കു് ഇ­ന്ത്യ­യെ ര­ക്ഷി­ക്കാ­നാ­വി­ല്ല. ഇ­ന്ത്യ എ­ന്താ­ക­ണ­മെ­ന്നു് നാ­മാ­ഗ്ര­ഹി­ക്കു­ന്നു­വോ അ­തി­നു് നേർ­വി­പ­രീ­ത­മാ­ണു് ഗാ­ന്ധി­യു­ടെ സ­ങ്ക­ല്പ­ങ്ങൾ. ഇ­ന്ത്യ­യ്ക്കു് സ്വ­ന്തം അ­തിർ­ത്തി­കൾ സം­ര­ക്ഷി­ക്കാൻ ക­ഴി­യ­ണ­മെ­ന്നു്, പാകി-​സ്ഥാനും ല­ങ്ക­യും നേ­പ്പാ­ളും ബർ­മ്മ­യു­മുൾ­പ്പെ­ട്ട ശ­ക്ത­മാ­യ ഒരു സാ­മ്രാ­ജ്യ­മാ­യി ന­മ്മു­ടെ രാ­ജ്യം വി­ക­സി­ക്ക­ണ­മെ­ന്നു്, അതു് ഏ­ഷ്യ­യി­ലെ ഏ­റ്റ­വും വലിയ സൈ­നി­ക­ശ­ക്തി­യാ­യി മാ­റ­ണ­മെ­ന്നു് നാം ആ­ഗ്ര­ഹി­ക്കു­ന്നു. എ­ന്നാൽ ഗാ­ന്ധി പ­റ­യു­ന്ന­തു് ഇ­ന്ത്യ­യ്ക്കു് ഒരു സൈ­ന്യം തന്നെ വേ­ണ്ടെ­ന്നാ­ണു്. ഇ­ന്ത്യ അ­ഹിം­സാ­വാ­ദി­യാ­യ ഒരു രാ­ഷ്ട്ര­മാ­ക­ണം­പോ­ലും! ഇ­ന്ത്യ ഹി­ന്ദു­ക്ക­ളു­ടെ രാ­ഷ്ട്ര­മാ­ക­ണ­മെ­ന്നു് നാ­മാ­ഗ്ര­ഹി­ക്കു­ന്നു. ഇ­ന്ത്യ­യിൽ എല്ലാ മ­ത­വി­ഭാ­ഗ­ങ്ങ­ളും സ­ഹ­വർ­ത്തി­ക്ക­ണ­മെ­ന്നു് ഗാ­ന്ധി പ­റ­യു­ന്നു. ഇ­ന്ത്യ ഇ­നി­യും വി­ഭ­ജി­ക്ക­പ്പെ­ടു­ക­യാ­വും അ­തി­ന്റെ ഫലം.
ഗോ­ദ്സേ:
ഞങ്ങൾ ഗാ­ന്ധി­യിൽ നി­ന്നു് ഇ­ന്ത്യ­യെ ര­ക്ഷി­ക്കാൻ തന്നെ തീ­രു­മാ­നി­ച്ചാ­ണു് വ­ന്നി­രി­ക്കു­ന്ന­തു്, ഗുരോ.
സ­വർ­ക്കർ:
ത­ബ­ല­യി­ലെ­ന്താ­ണു്?
ആപ്തേ:
(ത­ബ­ല­യു­ടെ മൂടി മാ­റ്റി ആ­യു­ധ­ങ്ങൾ പു­റ­ത്തെ­ടു­ത്തു് കാ­ണി­ക്കു­ന്നു)
സ­വർ­ക്കർ:
(പ­രി­ശോ­ധി­ച്ചു്) ദി­ഗം­ബ­റി­ന്റെ വ്യ­വ­സാ­യം ഭം­ഗി­യാ­യി­ത്ത­ന്നെ ന­ട­ക്കു­ന്നു­ണ്ടു്. അല്ലേ?
കാർ­ക്ക­റേ:
അതെ, ന­മു­ക്കു് അയാൾ വലിയ സ­ഹാ­യ­മാ­ണു്. (മ­ദൻ­ലാ­ലി­നെ ചൂ­ണ്ടി) ഇ­താ­രെ­ന്നു ചോ­ദി­ച്ചി­ല്ല­ല്ലോ?
മ­ദൻ­ലാൽ:
ഞാൻ മ­ദൻ­ലാൽ
കാർ­ക്ക­റേ:
മദൻ ന­മ്മു­ടെ ധീ­ര­നാ­യ പോ­രാ­ളി­യാ­ണു്. സ്വ­ന്തം കു­ടും­ബ­ത്തിൽ മു­സ്ലീ­ങ്ങ­ളു­ടെ വി­ള­യാ­ട്ടം ക­ണ്ടു് കണ്ണു തു­റ­ന്ന­യാ­ളാ­ണു്. എ­ന്നും ന­മ്മു­ടെ കൂ­ടെ­യു­ണ്ടാ­വും.
മ­ദൻ­ലാൽ:
എന്റെ ശപഥം ര­ക്ത­ത്തി­ലാ­ണു്. അതു മാ­ഞ്ഞു­പോ­വി­ല്ല.
സ­വർ­ക്കർ:
(മ­ദൻ­ലാ­ലി­ന്റെ കൈ ത­ലോ­ടു­ന്നു) ഈ കൈ ഒ­രി­ക്ക­ലും വി­റ­ക്കാ­തി­രി­ക്ക­ട്ടെ. (തി­രി­ഞ്ഞു് ഗോ­ദ്സേ­യോ­ടു്) പ­ത്ര­മെ­ങ്ങ­നെ?
ഗോ­ദ്സേ:
അ­ങ്ങ­യു­ടെ കൃ­പ­കൊ­ണ്ടു് ന­ന്നാ­യി ന­ട­ക്കു­ന്നു. പ്ര­ചാ­രം കൂ­ടു­ന്നു­ണ്ടു്. ഗാ­ന്ധി­യോ­ടു് ഹി­ന്ദു­ക്കൾ­ക്കു് വെ­റു­പ്പു് കൂ­ടി­യി­ട്ടു­ണ്ടു്. ‘ഗാ­ന്ധി മ­രി­ക്ക­ട്ടെ’ എ­ന്നാ­ണു് ഇ­പ്പോ­ഴ­വ­രു­ടെ മു­ദ്രാ­വാ­ക്യം. നാം അ­തേ­റ്റു പ­റ­യു­ന്നു­വെ­ന്നേ­യു­ള്ളൂ.
സ­വർ­ക്കർ:
ഇ­തു­ത­ന്നെ­യാ­ണു് പ­റ്റി­യ സമയം. ഈ സ­മീ­പ­നം മാ­റും­മു­മ്പു് അതു് ന­ട­ന്നി­രി­ക്ക­ണം. ആദ്യം ഗാ­ന്ധി. പി­ന്നെ നെ­ഹ്റു­വും സു­ഹ്ര­വർ­ദ്ദി­യും.
ഗോ­ദ്സേ, ആപ്തേ:
അ­ങ്ങ­യു­ടെ ആ­ശി­സ്സു­കൾ മാ­ത്രം മതി.
സ­വർ­ക്കർ:
പ­ണ­ത്തി­ന്റെ ആ­വ­ശ്യ­മെ­ന്തെ­ങ്കി­ലും?
ആപ്തേ:
ഡെൽ­ഹി­ക്കു് രണ്ടു വിമാന ടി­ക്ക­റ്റു­കൾ ബു­ക്കു­ചെ­യ്യു­ക­യേ വേ­ണ്ടൂ. അ­തി­നു­ള്ള പ­ണ­മു­ണ്ടു്.
സ­വർ­ക്കർ:
എന്നു പോ­കു­ന്നു?
ആപ്തേ:
പ­തി­നേ­ഴാം തീ­യ്യ­തി, ശ­നി­യാ­ഴ്ച ഉ­ച്ച­യ്ക്കു്. ഡി.സി. 3-ആം നമ്പർ ഫ്ലൈ­റ്റിൽ.
സ­വർ­ക്കർ:
ദി­ഗം­ബ­റി­നെ­ക്കൂ­ടി കൂ­ട്ടു­ക­യ­ല്ലേ ന­ല്ല­തു്?
ആപ്തേ:
ശ­രി­യാ­ണു്. ആ­യു­ധ­വി­ദ്യ അ­റി­യാ­വു­ന്ന ഒരാൾ വേണം.
ഗോ­ദ്സേ:
എന്റെ അനിയൻ ഗോപാൽ കൂടി ഡെൽ­ഹി­യിൽ വ­ര­ട്ടെ. മ­ദൻ­ലാ­ലും കാർ­ക്ക­റെ­യും ആ­യു­ധ­ങ്ങ­ളും­കൊ­ണ്ടു് ആദ്യം ഫ്രോ­ണ്ടി­യർ മെ­യി­ലിൽ പോ­ക­ട്ടെ. ഗോ­പാ­ലും ദി­ഗം­ബ­റും ര­ണ്ടു­നാൾ ക­ഴി­ഞ്ഞു് വ­ന്നാൽ മതി. വേറെ വേറെ വ­ണ്ടി­ക­ളിൽ. (ആ­പ്തേ­യോ­ടു്) ന­മു­ക്കു് പ­തി­നേ­ഴാം തീ­യ്യ­തി വി­മാ­ന­ത്തിൽ പോകാം. ഹി­ന്ദു­മ­ഹാ­സ­ഭ­യു­ടെ ലോ­ഡ്ജിൽ വ­ന്നാൽ മതി. അതു് ബിർ­ളാ­മ­ന്ദി­ര­ത്തോ­ടു തൊ­ട്ടു­ത­ന്നെ­യാ­ണ­ല്ലോ.
സ­വർ­ക്കർ:
ആ­സൂ­ത്ര­ണ­ത്തിൽ പി­ഴ­വൊ­ന്നും വ­രി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം.
(എ­ല്ലാ­വ­രും സ­ന്തു­ഷ്ട­രാ­യി സ­വർ­ക്ക­റു­ടെ കാൽ­തൊ­ട്ടു് വ­ന്ദി­ക്കു­ന്നു. സ­വർ­ക്കർ ‘വി­ജ­യീ­ഭ­വ’ എ­ന്നാ­ശം­സി­ക്കു­ന്നു. സ­ന്ദർ­ശ­കർ പി­രി­യു­ന്നു.)
സ­ത്യാ­ഗ്ര­ഹം—ര­ണ്ടു്
images/santhosh-gandhi-6.png

(വെ­ളി­ച്ചം തെ­ളി­യു­മ്പോൾ ഗാ­ന്ധി തി­ക­ച്ചും പ­രി­ക്ഷീ­ണ­നാ­യി കി­ട­ക്ക­യിൽ. അ­രി­കിൽ സു­ശീ­ലാ ന­യ്യാർ)
സുശീല:
(പ­രി­ശോ­ധി­ക്കു­ന്ന­തി­നി­ട­യിൽ) ബാ­പ്പൂ, അ­ങ്ങ­യു­ടെ അവസ്ഥ പി­ന്നെ­യും വ­ഷ­ളാ­യി­രി­ക്കു­ന്നു. ഈ പ­രീ­ക്ഷ­ണ­ത്തെ അ­തി­ജീ­വി­ക്കാൻ അ­ങ്ങേ­യ്ക്കു വി­ഷ­മ­മാ­യി­രി­ക്കും. മൂ­ത്ര­ത്തിൽ അ­സി­റ്റോ­ണി­ന്റെ അളവ് വളരെ കൂ­ടി­യി­രി­ക്കു­ന്നു. ഹൃ­ദ­യ­വും ത­ളർ­ന്നി­ട്ടു­ണ്ടു്.
ഗാ­ന്ധി:
എന്റെ രാ­മ­ഭ­ക്തി ഇ­പ്പോ­ഴും പൂർ­ണ്ണ­മ­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണ­തു്.
സുശീല:
മൂ­ത്ര­ത്തി­ലെ അ­സി­റ്റോ­ണു­മാ­യി രാമനു ബ­ന്ധ­മൊ­ന്നു­മി­ല്ല. വൃ­ക്ക­കൾ ശ­രി­ക്കു പ്ര­വർ­ത്തി­ക്കാ­ത്ത­താ­ണു പ്ര­ശ്നം.
ഗാ­ന്ധി:
നി­ങ്ങ­ളു­ടെ ശാ­സ്ത്ര­ത്തി­നു് എ­ല്ലാം അ­റി­യാ­മെ­ന്നാ­ണു് നി­ങ്ങ­ളു­ടെ ഭാവം. ഈ ലോ­ക­മാ­കെ തന്റെ ന­ന്നേ­ച്ചെ­റി­യ ഒ­രം­ശ­ത്തിൽ താൻ വ­ഹി­ക്കു­ന്നു­വെ­ന്നു് കൃ­ഷ്ണൻ പ­റ­യു­ന്നു.
സുശീല:
ര­ണ്ടു് ഓ­റ­ഞ്ച്നീ­രെ­ങ്കി­ലും ക­ഴി­ക്ക­ണം. വൃ­ക്ക­കൾ­ക്കു മീതെ കപ്പു പി­ടി­പ്പി­ക്കാ­നും സ­മ്മ­തി­ക്ക­ണം.
ഗാ­ന്ധി:
ഓ­റ­ഞ്ചു­നീ­രോ? മ­ഹാ­പാ­പം. അ­തു­ചെ­യ്താൽ പ്രാ­യ­ശ്ചി­ത്ത­മാ­യി ഞാൻ ഇ­രു­പ­ത്തി­യൊ­ന്നു­ദി­വ­സം ഉ­പ­വ­സി­ക്കേ­ണ്ടി­വ­രും. ദൈവം മാ­ത്ര­മാ­ണി­നി എന്റെ ഡോ­ക്ടർ. (അ­ക്ഷ­മ­നാ­യി)മനൂ, മനൂ.
മനു:
(അ­ക­ത്തു­നി­ന്നു്) ഇ­താ­വ­രു­ന്നു ബാ­പ്പൂ.
ഗാ­ന്ധി:
ചൂ­ടു­വെ­ള്ള­മെ­വി­ടെ? (അരിശം) ഹും! ആർ­ക്കും ഒ­ന്നി­ലും ശ്ര­ദ്ധ­യി­ല്ലാ­താ­യി.
സുശീല:
ബാ­പ്പൂ, ഈ­യ്യി­ടെ അ­ങ്ങു് പെ­ട്ടെ­ന്നു് കോ­പി­ക്കു­ന്നു. എ­ല്ലാ­വ­രെ­യും ശ­കാ­രി­ക്കു­ന്നു. ചി­ല­പ്പോൾ വ­ല്ലാ­തെ വി­കാ­രാ­ധീ­ന­നാ­വു­ന്നു. ഇതു് അ­ങ്ങു് അ­റി­യു­ന്നു­ണ്ടോ?
ഗാ­ന്ധി:
ഞാ­നൊ­രു സാ­ധാ­ര­ണ മ­നു­ഷ്യ­നാ­ണെ­ന്നു് ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ലേ? ദൈ­വ­ത്തി­ന്റെ ക്ഷ­മ­യൊ­ന്നും എ­ന്നിൽ­നി­ന്നാ­രും പ്ര­തീ­ക്ഷി­ക്കേ­ണ്ടാ. (ശാ­ന്ത­നാ­യി) ഹൊ, ഉ­പ­വാ­സം പോലെ ഒ­ര­ഗ്നി­പ­രീ­ക്ഷ­യി­ലാ­ണു് മ­നു­ഷ്യ­ന്റെ എല്ലാ ദൗർ­ബ­ല്യ­ങ്ങ­ളും പു­റ­ത്തു­വ­രു­ന്ന­തു്.
(മനു പ്ര­വേ­ശി­ക്കു­ന്നു. സുശീല പോ­കു­ന്നു. ചു­രു­ണ്ടു­കൂ­ടി­ക്കി­ട­ക്കു­ന്ന ഗാ­ന്ധി­യെ­ക്ക­ണ്ടു് പ­രി­ഭ്ര­മ­ത്തോ­ടെ മനു ‘ബാ­പ്പൂ, ബാ­പ്പൂ’ എ­ന്നു് വി­ളി­ക്കു­ന്നു.)
ഗാ­ന്ധി:
ഇല്ല. ഞാൻ മ­രി­ച്ചി­ട്ടി­ല്ല. എന്റെ സാ­ന്നി­ദ്ധ്യം ഭൂ­മി­യിൽ ഈ­ശ്വ­രൻ ആ­ഗ്ര­ഹി­ക്കു­ന്നെ­ങ്കിൽ, എന്നെ അവൻ ജീ­വി­പ്പി­ക്കു­ക­ത­ന്നെ ചെ­യ്യും.
ഒരു വോ­ള­ന്റി­യർ:
(ഓ­ടി­വ­ന്നു്) ബാ­പ്പൂ, ഒരു നല്ല വാർ­ത്ത അ­റി­യി­ക്കാ­നു­ണ്ടു്.
ഗാ­ന്ധി:
നല്ല വാർ­ത്ത­യോ? ആ­ശ്ച­ര്യ­മാ­ണ­ല്ലോ.
വോ­ള­ന്റി­യർ:
ഇ­ന്ന­ലെ ചെ­ങ്കോ­ട്ട­യിൽ മീ­റ്റി­ങ്ങു­ണ്ടാ­യി­രു­ന്നു. പ­തി­നാ­യി­ര­മാ­ളു­ക­ളെ­ങ്കി­ലും പ­ങ്കെ­ടു­ത്തു­കാ­ണും. നെ­ഹ്റു പ്ര­സം­ഗി­ച്ചു.
ഗാ­ന്ധി:
നെ­ഹ്റു അ­വ­രോ­ടെ­ന്താ­ണു് പ­റ­ഞ്ഞ­തു്?
വോ­ള­ന്റി­യർ:
മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ ജീവൻ ന­ഷ്ട­പ്പെ­ട്ടാൽ ഇ­ന്ത്യ­യു­ടെ ആ­ത്മാ­വു­ത­ന്നെ ന­ഷ്ട­മാ­കു­മെ­ന്നു് നെ­ഹ്റു പ­റ­ഞ്ഞു.
ഗാ­ന്ധി:
ജ­ന­ങ്ങൾ?
വോ­ള­ന്റി­യർ:
ജ­ന­ങ്ങൾ­ക്കു് വി­ഷ­മ­മു­ണ്ടു്.
ഗാ­ന്ധി:
പ­തി­നാ­യി­ര­മാ­ളെ­ന്ന­ല്ലേ പ­റ­ഞ്ഞ­തു്? അതു പോരാ. ഓ­ഗ­സ്റ്റ് പ­തി­ന­ഞ്ചി­നു് അവിടെ കൂ­ടി­യ­തു് അ­ഞ്ചു­ല­ക്ഷ­മാ­യി­രു­ന്നു.
വോ­ള­ന്റി­യർ:
മൗ­ണ്ട്ബാ­റ്റൺ പ്രഭു സ്വീ­ക­ര­ണ­ങ്ങ­ളും വി­രു­ന്നു­ക­ളു­മൊ­ക്കെ വേ­ണ്ടെ­ന്നു­വെ­ച്ചി­രി­ക്കു­ക­യാ­ണു്. സ­മാ­ധാ­ന­ജാ­ഥ­കൾ ന­ട­ക്കു­ന്നു­ണ്ടു്.
മനു:
എ­ങ്കി­ലും കൽ­ക്ക­ത്ത­യി­ലെ ഉ­പ­വാ­സ­ത്തി­ന്റെ…
വോ­ള­ന്റി­യർ:
അത്ര പ്ര­തി­ക­ര­ണ­മി­ല്ല. പക്ഷേ, സ്ഥി­തി­മാ­റി­വ­രു­ന്നു­ണ്ടു്.
മനു:
ബാ­പ്പൂ, ഡെൽഹി അ­ങ്ങ­യെ മ­രി­ക്കാൻ വി­ടു­മോ?
ഗാ­ന്ധി:
ദൈ­വേ­ച്ഛ ആർ­ക്കും ത­ട­യാ­നാ­വി­ല്ല.
സുശീല (പ്ര­വേ­ശി­ച്ചു്):
ലാ­ഹോ­റിൽ­നി­ന്നു് ഒരു ക­മ്പി­യു­ണ്ടു്. ‘ഗാ­ന്ധി­യു­ടെ ജീവൻ ര­ക്ഷി­ക്കാൻ ഞങ്ങൾ എന്തു ചെ­യ്യ­ണം’ എ­ന്നാ­ണു് ചോ­ദി­ക്കു­ന്ന­തു്. പാകി-​സ്ഥാനിലെ പ­ള്ളി­ക­ളി­ലെ­ല്ലാം അ­ങ്ങേ­യ്ക്കു­വേ­ണ്ടി പ്രാർ­ത്ഥ­ന­കൾ ന­ട­ക്കു­ന്നു­ണ്ടെ­ന്നു്. മു­സ്ലീം സ്ത്രീ­ക­ളും പ്രാർ­ത്ഥ­ന­യിൽ പ­ങ്കെ­ടു­ക്കു­ന്നു­ണ്ട­ത്രേ. സാ­ഹോ­ദ­ര്യ­ത്തി­ന്റെ മാ­ലാ­ഖ­യെ­ന്നാ­ണു് മു­സ്ലീം ലീഗ് അ­ങ്ങ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്.
ഗാ­ന്ധി:
അ­വർ­ക്കെ­ങ്കി­ലും എന്റെ ഉ­ദ്ദേ­ശ്യം മ­ന­സ്സി­ലാ­കു­ന്നു­ണ്ട­ല്ലോ. (മൗനം) എ­നി­ക്കു വലിയ ക്ഷീ­ണം തോ­ന്നു­ന്നു. ഉ­റ­ങ്ങാൻ പ­റ്റു­മോ എന്നു നോ­ക്ക­ട്ടെ. പൊ­യ്ക്കോ­ളൂ.
(ഇ­രു­ട്ടു്, ഗാ­ന്ധി ഉ­റ­ക്ക­ത്തിൽ, വെ­ളി­ച്ചം ഗാ­ന്ധി­യു­ടെ­മേൽ മാ­ത്രം. താ­ഴ്‌­ന്ന സ്ഥാ­യി­യാ­യു­ള്ള സം­ഗീ­തം ക്ര­മേ­ണ ഒരു അ­പ­ര­ലോ­ക സ്വ­ഭാ­വം കൈ­വ­രി­ക്കു­ന്നു. പല നി­റ­ത്തി­ലു­ള്ള വെ­ളി­ച്ച­ങ്ങൾ മാ­റി­മാ­റി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. വെ­ളി­ച്ചം വീ­ഴു­ന്നി­ട­ത്തു മു­ഴു­വൻ വെ­ള്ള­യിൽ മൂടിയ പ്രേ­ത­രൂ­പ­ങ്ങൾ കൈ­നീ­ട്ടി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­വ­യു­ടെ നി­ഴ­ലു­കൾ പിൻ­കർ­ട്ട­നിൽ. അവർ മു­ഴ­ക്ക­ത്തോ­ടെ സം­സാ­രി­ക്കാൻ തു­ട­ങ്ങു­മ്പോൾ സം­ഗീ­തം താ­ണു­വ­രു­ന്നു.)
ഒ­ന്നാം­രൂ­പം:
You, you half-​naked fakir! I will have nothing to do with you, nothing, nothing!
(ഗാ­ന്ധി എ­ണീ­റ്റു് തപ്പി ന­ട­ക്കു­ന്നു)
ഗാ­ന്ധി:
ഹലോ, ഹലോ മി­സ്റ്റർ ചർ­ച്ചിൽ! താ­ങ്ക­ളെ­ന്താ­ണി­ത്ര ഉ­റ­ക്കെ സം­സാ­രി­ക്കു­ന്ന­തു്. താ­ങ്ക­ളു­ടെ ഫ­ക്കീർ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ട­ല്ലോ.
ര­ണ്ടാം­രൂ­പം:
(സ്ത്രീ­ശ­ബ്ദം): നി­ങ്ങ­ളെ­ന്നെ പലതവണ കൊ­ന്നു. എന്നെ നി­ങ്ങൾ ഒരു വെറും ബൊ­മ്മ­യാ­ക്കി. നി­ങ്ങ­ളു­ടെ വി­ശ്വാ­സ­ങ്ങൾ കു­ത്തി­നി­റ­യ്ക്കാ­നൊ­രു ബൊമ്മ. നി­ങ്ങ­ളു­ടെ ബ്ര­ഹ്മ­ച­ര്യ­ത്തി­നു­വേ­ണ്ടി നി­ങ്ങ­ളെ­ന്നി­ലെ സ്ത്രീ­യെ ശ്വാ­സം­മു­ട്ടി­ച്ചു­കൊ­ന്നു. പി­ന്നെ നി­ങ്ങ­ളെ­ന്നെ ശ­രി­ക്കും കൊ­ന്നു.
ഗാ­ന്ധി:
ഇല്ല. ഞാൻ നി­ന്നെ വി­ശു­ദ്ധ­യാ­ക്കു­ക­യാ­യി­രു­ന്നു.
ര­ണ്ടാം­രൂ­പം:
(സ്ത്രീ­ശ­ബ്ദം): ഹാഹാ വി­ശു­ദ്ധ! അ­തി­നാ­ണോ നി­ങ്ങ­ളെ­ന്നെ കു­ഞ്ഞു­നാ­ളി­ലേ വി­വാ­ഹം ക­ഴി­ച്ച­തു്? അ­വ­സാ­ന­നി­മി­ഷം ഞാൻ ശ്വാ­സം­മു­ട്ടി പി­ട­ഞ്ഞു­കൊ­ണ്ടി­രു­ന്ന­പ്പോൾ നി­ങ്ങ­ളെ­നി­ക്കു പെൻ­സി­ലിൻ പോലും നി­ഷേ­ധി­ച്ചു. നി­ങ്ങ­ളു­ടെ വി­ശ്വാ­സം സം­ര­ക്ഷി­ക്കാൻ ഞാ­നാ­ണു് ശ്വാ­സം­മു­ട്ടി പി­ട­ഞ്ഞ­തു്. ഇ­പ്പോ­ഴി­താ ബ്ര­ഹ്മ­ച­ര്യം പ­രീ­ക്ഷി­ക്കാൻ മ­നു­വി­നേ­യും ആ­ഭ­യേ­യും നി­ങ്ങൾ പാ­വ­ക­ളാ­ക്കു­ന്നു. വി­കാ­രം കൊ­ണ്ടാ­ണോ പ­രീ­ക്ഷ­ണം ന­ട­ത്തു­ന്ന­തു്? അതും മ­റ്റു­ള്ള­വ­രു­ടെ­മേൽ? ഈ വാർ­ദ്ധ­ക്യ­ത്തിൽ­പ്പോ­ലും—കഷ്ടം! നി­ങ്ങ­ളൊ­രു കള്ള പ്ര­വാ­ച­ക­നാ­ണു്. ക­ള്ള­പ്ര­വാ­ച­കൻ! (പ്ര­തി­ധ്വ­നി­കൾ.)
മൂ­ന്നാം­രൂ­പം:
You cunning Hindu fox! Divide India! Divide or Die!
ഗാ­ന്ധി:
ഇല്ല. ഞാൻ വി­ഭ­ജ­ന­ത്തി­നു് സ­മ്മ­തി­ക്കി­ല്ല. താ­ങ്കൾ­ക്കു് പ്ര­ധാ­ന­മ­ന്ത്രി­യാ­കാം. ജി­ന്നാ. എ­ന്നാ­ലും ഞാ­ന­തി­നു് സ­മ്മ­തി­ക്കി­ല്ല.
മൂ­ന്നാം­രൂ­പം:
Then listen, it is done, done (പ്ര­തി­നി­ധി­കൾ, പൊ­ട്ടി­ച്ചി­രി­ക്കു­ന്നു)
നാ­ലാം­രൂ­പം:
നി­ങ്ങ­ളെ­ന്റെ അ­ച്ഛ­നാ­ണു­പോ­ലും അച്ഛൻ! എ­നി­ക്കെ­ന്തു സ്നേ­ഹ­മാ­ണു് നി­ങ്ങൾ ത­ന്ന­തു്? എന്റെ അ­മ്മ­യെ നി­ങ്ങൾ പീ­ഡി­പ്പി­ച്ചു­കൊ­ന്നു. എന്നെ നി­ങ്ങൾ അ­നാ­ഥ­നാ­ക്കി. വലിയ വലിയ കാ­ര്യ­ങ്ങൾ­ക്കി­ട­യിൽ നി­ങ്ങൾ ഈ ചെറിയ ചു­മ­ത­ല­കൾ ചെ­യ്യാൻ മ­റ­ന്നു. അ­ങ്ങി­നെ­യാ­ണു് ഞാൻ കു­ടി­യ­നാ­യ­തു്. ഞാൻ മ­രി­ച്ച­തു്, ഇ­ഞ്ചി­ഞ്ചാ­യി…
ഗാ­ന്ധി:
(കി­ത­ക്കു­ന്നു) ഇ­ന്ത്യാ­ക്കാർ മു­ഴു­വൻ എന്റെ മ­ക്ക­ളാ­ണു്. മ­നു­ഷ്യർ മു­ഴു­വൻ എന്റെ മ­ക്ക­ളാ­ണു്.
അ­ഞ്ചാം­രൂ­പം:
താ­നൊ­രു തനി ബ്രാ­ഹ്മ­ണ­നാ­ണു് മി­സ്റ്റർ ഗാ­ന്ധി. ഞ­ങ്ങ­ളെ താൻ ‘ഹരിജന’ങ്ങ­ളെ­ന്നു് വി­ളി­ച്ചു. അ­തു­കൊ­ണ്ടു് ഞ­ങ്ങൾ­ക്കെ­ന്തു പ്ര­യോ­ജ­നം! വെറും ജാ­ട­യാ­ണു് തന്റെ ദ­ളി­ത­പ്രേ­മം. അ­ല്ലെ­ങ്കി­ലെ­ന്തി­നീ ചാ­തുർ­വർ­ണ്യ­വും സ­നാ­ത­ന­ധർ­മ്മ­വും ഇ­നി­യും കൊ­ണ്ടു­ന­ട­ക്കു­ന്നു? ഞ­ങ്ങ­ളെ ആ­ട്ടി­ത്തു­പ്പി അ­ടി­മ­ക­ളാ­ക്കി­യ ഒരു ധർ­മ്മ­വും ഉ­യർ­ത്തി­പ്പി­ടി­ച്ചു് ഞ­ങ്ങ­ളെ മോ­ചി­പ്പി­ക്കാൻ വ­രു­ന്നോ? ദർ­ബാ­നിൽ താൻ­ക­ണ്ട ക­റു­ത്ത­വ­രേ­ക്കാൾ നി­ന്ദി­ത­രാ­ണു് ഞങ്ങൾ. ഞ­ങ്ങൾ­ക്കു് കാ­രു­ണ്യം വേണ്ട. സ്വാ­ത­ന്ത്ര്യ­മാ­ണു് വേ­ണ്ട­തു്. സ്വാ­ത­ന്ത്ര്യം.
ഗാ­ന്ധി:
ആർ. ആർ. ആ­രാ­ണു് നി­ങ്ങൾ?
(ഇ­രു­ട്ടിൽ നി­ന്നു് ശ­ബ്ദ­ങ്ങൾ മാ­ത്രം):
നി­ന്റെ രാ­മ­രാ­ജ്യ­ത്തിൽ ത­പ­സ്സു­ചെ­യ്ത­തി­നു ത­ല­യ­റു­ക്ക­പ്പെ­ട്ട ശം­ബു­ക­ന്മാർ! ച­തി­ച്ചു കൊ­ല്ല­പ്പെ­ട്ട ബാ­ലി­മാർ! തെ­റ്റു­ചെ­യ്യാ­തെ കാ­ട്ടി­ലെ­റി­യ­പ്പെ­ട്ട സീ­ത­മാർ. നി­മി­ഷം­തോ­റും വേഷം മാ­റു­ന്ന പൂ­ച്ച­സ­ന്യാ­സി­യാ­ണു നീ! അ­വ­സ­ര­വാ­ദി! കോ­ഴി­ക­ളെ­പോ­റ്റാൻ കു­റു­ക്ക­നെ ഏ­ല്പി­ക്കു­ന്ന­വൻ! ബിർ­ള­യു­ടെ ബം­ഗ്ലാ­വി­ലി­രു­ന്നു് പാ­വ­ങ്ങ­ളെ സേ­വി­ക്കു­ന്ന­വൻ! You boot licker! Agent of the bourgeoisie! You reactionary cur! Fundamentalist!
(ഒ­ന്നി­ച്ചു്):
ഗാ­ന്ധി ഹി­ന്ദു­വി­ന്റെ ശത്രു. ഗാ­ന്ധി ഇ­സ്ലാ­മി­ന്റെ ശത്രു. ഗാ­ന്ധി വി­ക­സ­ന­ത്തി­ന്റെ ശത്രു. കർ­ഷ­ക­ന്റെ ശത്രു. തൊ­ഴി­ലാ­ളി­യു­ടെ ശത്രു, ശത്രു, ശത്രു, ശത്രു. (പ്ര­തി­ധ്വ­നി­കൾ; ഗാ­ന്ധി ചെ­വി­പൊ­ത്തു­ന്നു. വി­യർ­ക്കു­ന്നു. ഇ­തി­നി­ടെ അ­ദ്ദേ­ഹം ക­ട്ടി­ലി­ലെ­ത്തി­യി­രി­ക്കു­ന്നു. അ­വി­ടെ­ക്കി­ട­ന്നു് ഉ­റ­ക്കെ നി­ല­വി­ളി­ക്കു­ന്നു. പ്ര­കാ­ശം യ­ഥാ­ത­ഥം.)
സു­ശീ­ല­യും മ­നു­വും (പ്ര­വേ­ശി­ച്ചു്):
ബാ­പ്പൂ, ബാ­പ്പൂ, അ­ങ്ങു് സ്വ­പ്നം കണ്ടോ?
സുശീല:
അ­ങ്ങു് വ­ല്ലാ­തെ ക്ഷീ­ണി­ച്ചി­രി­ക്കു­ന്നു. ത­ളർ­ച്ച കൊ­ണ്ടാ­ണു് ദുഃ­സ്വ­പ്ന­ങ്ങൾ കാ­ണു­ന്ന­തു്.
ഗാ­ന്ധി:
(ത­ളർ­ന്നു്) അതു് സ്വ­പ്ന­മാ­യി­രു­ന്നോ? അതോ സ­ത്യ­മോ? എന്റെ മ­നഃ­സാ­ക്ഷി­യു­ടെ തന്നെ ശ­ബ്ദ­ങ്ങ­ളാ­യി­രു­ന്നോ ഞാൻ കേ­ട്ട­തു്? ഞാ­നാ­രാ­ണു്? ഈ­ശ്വ­രാ! ഈ അനേകം ഗാ­ന്ധി­മാർ­ക്കി­ട­യിൽ ഏ­താ­ണു് ശ­രി­യാ­യ ഞാൻ? (പ­തു­ക്കെ ക­ണ്ണ­ട­ക്കു­ന്നു. പാ­ട്ടു്)
ഒ­ന്നാം­ശ­ബ്ദം:

ഗു­രു­വാ­യി മറ്റാരുമില്ലാത്തോ-​

നൊരു ഗുരു സ്വ­ന്തം മ­ന­സ്സ­ല്ലോ.

അനുയായിയായാരുമില്ലാത്തോ-​

ന­നു­യാ­യി തന്റെ കാ­ല­ടി­യ­ല്ലോ

ര­ണ്ടാം ശബ്ദം:

വാ­ക്കി­നു മു­ന്നാ­ലെ ചി­ന്തി­ച്ചാൽ

വാ­ക്കൊ­ഴി­വാ­ക്കു­വാൻ ക­ഴി­യി­ല്ല

വാ­ക്കി­നു­പി­ന്നാ­ലെ ചി­ന്തി­ച്ചാൽ

വാ­ക്കു­മാ­റ്റാ­തെ­യും വ­ഴി­യി­ല്ലാ

മൂ­ന്നാം­ശ­ബ്ദം:

തെ­റ്റു­ക­ളൊ­ന്നും പറയാത്തോ-​

രൊ­ന്നും പ­റ­യാ­ത്തോ­രാ­ണ­ല്ലോ.

ഒന്ന്:

തെ­റ്റു­ക­ളൊ­ന്നു­മേ ചെയ്യാത്തോ-​

രൊ­ന്നു­മേ ചെ­യ്യാ­ത്തോ­രാ­ണ­ല്ലോ

ര­ണ്ടു്:

അമ്മ പെ­റ്റു­ള്ള­വ­നാ­ണ­ല്ലോ ഗാ­ന്ധി­യും

മ­ണ്ണിൽ മു­തിർ­ന്ന­വ­നാ­ണ­ല്ലോ

മൂ­ന്ന്:

ഏ­റെ­ക്കു­റ­വു­ള്ളോ­നാ­ണെ­ന്നാൽ

ഏറെ നി­റ­വു­ള്ളോ­നാ­ണ­ല്ലോ

ഒന്ന്:

ഒരു ക­ണ്ണീർ­ക്ക­ട­ലു­കു­ടി­ച്ചോ­നാ­യ്

ഒ­രു­തു­ള്ളി­ക്ക­ണ്ണീർ പൊ­ഴി­ച്ചാ­ലും!

ര­ണ്ടു്:

ഒരു കാ­ട്ടു­തീ­യി­ലെ­രി­ഞ്ഞോ­നാ­യ്

ഒരു കൊ­ള്ളി ഉ­ള്ളി­ലെ­രി­ച്ചാ­ലും!

ഒന്ന്:

എ­ത്ര­യെ­ളു­പ്പം വി­മർ­ശി­ക്കാൻ!

ര­ണ്ടു്:

എത്ര പ്ര­യാ­സം പ്ര­വർ­ത്തി­ക്കാൻ!

(മൂ­വ­രും ചേർ­ന്നു് അ­വ­സാ­ന­ത്തെ ര­ണ്ടു് വരി ആ­വർ­ത്തി­ക്കു­ന്നു)
(രംഗം ഒന്നു മ­ങ്ങി­ത്തെ­ളി­യു­മ്പോൾ കു­റ­ച്ചു­വോ­ള­ന്റി­യർ­മാർ നെ­ഹ്റു­വി­നോ­ടോ­പ്പം പ്ര­വേ­ശി­ക്കു­ന്നു)
ഒരു വോ­ള­ന്റി­യർ:
(ഗാ­ന്ധി­യെ സ­മീ­പി­ച്ചു്) ബാ­പ്പൂ, ബാ­പ്പൂ! ഇ­ന്ത്യാ ഗ­വൺ­മെ­ന്റ് പാകി-​സ്ഥാനു് അ­മ്പ­ത്ത­ഞ്ചു­കോ­ടി രൂപ ഉടൻ കൊ­ടു­ക്കാൻ ഉ­ത്ത­ര­വി­ട്ടി­രി­ക്കു­ന്നു.
മ­റ്റൊ­രാൾ:
ഡെൽ­ഹി­യിൽ മു­ഴു­വൻ മ­ത­സൗ­ഹാർ­ദ്ദ റാ­ലി­കൾ ന­ട­ക്കു­ക­യാ­ണു്.
നെ­ഹ്റു:
പ­തി­നാ­യി­ര­ക്ക­ണ­ക്കി­നാ­ളു­കൾ അ­ങ്ങ­യോ­ടു് ഉ­പ­വാ­സ­മ­വ­സാ­നി­പ്പി­ക്കാ­നാ­വ­ശ്യ­പ്പെ­ടു­ന്ന അ­ഭ്യർ­ത്ഥ­ന­യിൽ ഒ­പ്പു­വെ­ച്ചു­ക­ഴി­ഞ്ഞു. സ്കൂ­ളും കോ­ളേ­ജു­മെ­ല്ലാം അ­ട­ച്ചു. എ­ല്ലാ­വ­രും അ­ങ്ങ­യു­ടെ ജീ­വ­നു­വേ­ണ്ടി പ്രാർ­ത്ഥി­ക്കു­ക­യാ­ണു്.
ഒരാൾ:
പ­ഞ്ചാ­ബിൽ കൊ­ല്ല­പ്പെ­ട്ട­വ­രു­ടെ വി­ധ­വ­ക­ളും മ­ക്ക­ളും അ­ങ്ങ­യോ­ടു് സ­ഹ­ത­പി­ച്ചു് ഉ­പ­വാ­സം തു­ട­ങ്ങി­യി­രി­ക്കു­ന്നു.
ഗാ­ന്ധി:
എ­നി­ക്കു് ഉ­പ­വാ­സ­മ­വ­സാ­നി­പ്പി­ക്കാൻ തീരെ ധൃ­തി­യി­ല്ല. ഇ­ന്ത്യ­യി­ലും പാകി-​സ്ഥാനിലും മു­ഴു­വൻ സ­മാ­ധാ­ന­വും മ­ത­മൈ­ത്രി­യു­മു­ണ്ടാ­വ­ണം. ഡെൽ­ഹി­യിൽ നി­ന്നു് ഓ­ടി­പ്പോ­യ മു­സ്ലീ­ങ്ങൾ­ക്കു് സു­ര­ക്ഷി­ത­രാ­യി തി­രി­ച്ചു­വ­രാൻ ക­ഴി­യ­ണം.
നെ­ഹ്റു:
ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രും സ്വ­ന്തം വീ­ടു­പോ­ലും അ­വർ­ക്കു­വി­ട്ടു­കൊ­ടു­ക്കാൻ ത­യ്യാ­റാ­യി­ക്ക­ഴി­ഞ്ഞു. അ­വ­രു­ടെ കു­ട്ടി­കൾ തെ­രു­വിൽ ത­ണു­പ്പിൽ ക­ഴി­ഞ്ഞാ­ലും സാ­ര­മി­ല്ല. മു­സ്ലീം സ­ഹോ­ദ­രർ­ക്കു് മ­ട­ങ്ങി­വ­രാം എ­ന്നാ­ണ­വർ പ­റ­യു­ന്ന­തു്.
ഗാ­ന്ധി:
ഹി­ന്ദു­മ­ഹാ­സ­ഭ­യുൾ­പ്പെ­ടെ എല്ലാ ക­ക്ഷി­ക­ളു­ടേ­യും പ്ര­തി­നി­ധി­കൾ എന്റെ ഏതു വ്യ­വ­സ്ഥ­യും പാ­ലി­ക്കാൻ ത­യ്യാ­റാ­ണെ­ന്നു് ഒ­പ്പി­ട്ടു­ത­ര­ട്ടെ.
നെ­ഹ്റു:
അ­തു­ണ്ടാ­വും. വൈ­കി­ല്ല. (പു­റ­ത്തേ­ക്കു് നോ­ക്കി) അതാ, വ­ലി­യൊ­രു ജ­ന­സ­മു­ദ്രം. അ­വ­രി­ങ്ങോ­ട്ടാ­ണു്. (മൈ­ക്കി­ലൂ­ടെ) പ്രി­യ­പ്പെ­ട്ട ജ­ന­ങ്ങ­ളേ, ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്യം ഞാൻ ക­ണ്ട­തു് ഒരു സ്വ­പ്ന­ത്തി­ലാ­ണു്. ഏ­ഷ്യ­യു­ടെ ഭാവി ഞാ­നെ­ന്റെ ഹൃ­ദ­യ­ത്തിൽ വ­ര­ച്ചി­ട്ടു. എ­നി­ക്കു് ആ സ്വ­പ്നം നൽ­കി­യ­തു് ഈ മ­നു­ഷ്യ­നാ­ണ്: അർ­ദ്ധ­ന­ഗ്ന­നാ­യ, പ­രു­ക്ക­നാ­യ ഗാ­ന്ധി­യെ­ന്ന ഈ കുറിയ മ­നു­ഷ്യൻ. ഗാ­ന്ധി­യെ സൃ­ഷ്ടി­ച്ച ഇ­ന്ത്യ­യു­ടെ മണ്ണു മ­ഹ­ത്താ­ണു്. ഈ ജീവൻ ര­ക്ഷി­ക്കാൻ നാം എ­ന്തു­വി­ല­യും നൽ­കി­യേ തീരൂ.
മ­ദൻ­ലാൽ:
(ആൾ­ക്കൂ­ട്ട­ത്തിൽ­നി­ന്നു ചാടി മു­ന്നോ­ട്ടു­വ­ന്നു്) ഇല്ല. ഇല്ല. മു­സ്ലീ­ങ്ങ­ളു­മാ­യി ഒരു ഒ­ത്തു­തീർ­പ്പു­മി­ല്ല! ഗാ­ന്ധി മു­സ്ലീം ചാരൻ! മു­സ്ലീം ചാരൻ തു­ല­യ­ട്ടെ! (മ­റ്റാ­ളു­കൾ വ­ന്നു് മ­ദൻ­ലാ­ലി­നെ പി­ടി­ച്ചു­മാ­റ്റു­ന്നു.)
ഗാ­ന്ധി:
അ­വ­സാ­ന­ത്തെ ശി­ലാ­ഹൃ­ദ­യ­വും അ­ലി­യും­വ­രെ ഞാൻ ഉ­പ­വാ­സം തു­ട­രും.
നെ­ഹ്റു:
അ­യാ­ളൊ­രു ഭ്രാ­ന്ത­നാ­ണു് ബാ­പ്പൂ. ആ ആൾ­ക്കൂ­ട്ട­ത്തെ നോ­ക്കൂ. അ­വ­രാ­ണു് യ­ഥാർ­ത്ഥ ഇ­ന്ത്യ: ഹി­ന്ദു­ക്കൾ, മു­സ്ലീ­ങ്ങൾ, സി­ഖു­കാർ, കാ­വി­യ­ണി­ഞ്ഞ സ­ന്യാ­സി­മാർ, ഭ­ങ്ഗി­കോ­ള­നി­യി­ലെ തൂ­പ്പു­കാർ… അതാ ആ­റെ­സ്സെ­സ്സു­കാ­രു­പോ­ലും വന്നു. ഇനി ആരും വ­രാ­നി­ല്ല. (ഗാ­ന്ധി അ­ബോ­ധാ­വ­സ്ഥ­യി­ലാ­ണെ­ന്നു ക­ണ്ടു് നെ­ഹ്റു, സുശീല, മനു എ­ന്നി­വ­രൊ­ന്നി­ച്ചു് പ­രി­ഭ്ര­മ­ത്തോ­ടെ): ബാ­പ്പൂ, ബാ­പ്പൂ! ബോ­ധ­മി­ല്ല­ല്ലോ…
(രാ­ജേ­ന്ദ്ര­പ്ര­സാ­ദും സം­ഘ­ട­ന­ക­ളു­ടെ പ്ര­തി­നി­ധി­ക­ളും പ്ര­വേ­ശി­ക്കു­ന്നു.)
രാ­ജേ­ന്ദ്ര­പ്ര­സാ­ദ്:
(ഗാ­ന്ധി പ­തു­ക്കെ ക­ണ്ണു­തു­റ­ന്നു് മുഖം തി­രി­ക്കു­ന്നു) അ­ങ്ങ­യു­ടെ എല്ലാ വ്യ­വ­സ്ഥ­ക­ളും സ്വീ­ക­രി­ച്ചു് എല്ലാ സം­ഘ­ട­നാ പ്ര­തി­നി­ധി­ക­ളും ഒ­പ്പി­ട്ടി­രി­ക്കു­ന്നു. (ഒരു ക­ട­ലാ­സ്സു് ഗാ­ന്ധി­യെ കാ­ണി­ച്ചു്) ഉ­പ­വാ­സം അ­വ­സാ­നി­പ്പി­ക്കൂ.
(ഗാ­ന്ധി മ­നു­വി­നെ മാ­ടി­വി­ളി­ച്ചു് ചെ­വി­യിൽ സം­സാ­രി­ക്കു­ന്നു. മനു ആ വാ­ക്കു­കൾ കു­റി­ച്ചെ­ടു­ത്തു് പ്യാ­രേ­ലാ­ലി­നെ വാ­യി­ക്കാ­നേ­ല്പി­ക്കു­ന്നു. എ­ല്ലാ­വ­രും ഉൽ­ക­ണ്ഠ­യിൽ)
പ്യാ­രേ­ലാൽ:
(വാ­യി­ക്കു­ന്നു) ഞാൻ ഉ­പ­വാ­സം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ങ്കിൽ… (തൊണ്ട ഇ­ട­റു­ന്നു) ഒരു വ്യ­വ­സ്ഥ­കൂ­ടി… (വാ­യി­ക്കാ­നാ­കാ­തെ ക­ട­ലാ­സ്സു് സു­ശീ­ല­യെ ഏ­ല്പി­ക്കു­ന്നു.)
സുശീല:
(വാ­യി­ക്കു­ന്നു) “ഡെൽ­ഹി­യിൽ നി­ങ്ങൾ നേടിയ സ­മാ­ധാ­നം ഇ­ന്ത്യ മു­ഴു­വൻ നേ­ടാ­നാ­യി നി­ങ്ങൾ പ്ര­വർ­ത്തി­ക്കു­മെ­ന്നു് ഉ­റ­പ്പു നൽകണം. ഡെൽ­ഹി­യി­ലെ ശാ­ന്തി­കൊ­ണ്ടു മാ­ത്രം നി­ങ്ങൾ തൃ­പ്തി­പ്പെ­ടു­മെ­ങ്കിൽ ഈ പ്ര­തി­ജ്ഞ­യ്ക്കർ­ത്ഥ­മി­ല്ല. ഇ­ന്ത്യ ഹി­ന്ദു­ക്ക­ളു­ടേ­തു മാ­ത്ര­മാ­യി­ക്കൂ­ടാ, പാകി-​സ്ഥാൻ മു­സ്ലീ­ങ്ങ­ളു­ടെ മാ­ത്ര­മാ­യി­ക്കൂ­ടാ. ഇ­ന്ത്യ­യേ­യും പാകി-​സ്ഥാനേയും വീ­ണ്ടും രൂ­പീ­ക­രി­ക്കാൻ ന­മു­ക്കു് ക­ഴി­യി­ല്ലാ­യി­രി­ക്കാം. പക്ഷേ, ഇ­ന്ത്യ­യി­ലെ മു­സ്ലീ­ങ്ങൾ­ക്കും പാകി-​സ്ഥാനിലെ ഹി­ന്ദു­ക്കൾ­ക്കും ആ­പ­ത്തു­ണ്ടാ­വി­ല്ലെ­ന്നു് ഉ­റ­പ്പു­വ­രു­ത്താൻ ക­ഴി­യും. ഇതു് നി­ങ്ങൾ ചെ­യ്യു­മെ­ന്നു് എ­നി­ക്കു് ഉ­റ­പ്പു­ത­ര­ണം.”
പ്ര­തി­നി­ധി­കൾ:
(ഗാ­ന്ധി­ക്ക­രി­കി­ലെ­ത്തി) ഞങ്ങൾ ഉ­റ­പ്പു­ത­രു­ന്നു.
ഗാ­ന്ധി:
(മ­നു­വി­നോ­ടു് വീ­ണ്ടും മ­ന്ത്രി­ക്കു­ന്നു)
മനു:
ഗാ­ന്ധി­ജി ഉ­പ­വാ­സം അ­വ­സാ­നി­പ്പി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം ഈ­ശ്വ­രേ­ച്ഛ­യ്ക്കു വ­ഴ­ങ്ങു­ന്നു.
(നെ­ഹ്റു ഗാ­ന്ധി­ജി­യ്ക്കു് ഓ­റ­ഞ്ചു നീരു് നൽ­കു­ന്നു. ‘മാ­ഹാ­ത്മാ­ഗാ­ന്ധി കീ ജയ്’ എന്ന വി­ളി­കൾ മു­ഴ­ങ്ങു­ന്നു. ചിലർ പൊ­ട്ടി­ക്ക­ര­യു­ന്നു. മനു ഒരു ട്രേ­യിൽ ഓ­റ­ഞ്ചി­ന്റെ അ­ല്ലി­കൾ കൊ­ണ്ടു­വ­രു­ന്നു. ഗാ­ന്ധി അതിൽ കൈ­വ­യ്ക്കു­ന്നു. മനു ഓ­റ­ഞ്ച­ല്ലി­കൾ കൂ­ടി­നി­ന്ന­വർ­ക്കു് വി­ത­ര­ണം ചെ­യ്യു­ന്നു.)
താ­ക്കീ­തു്

(ബിർ­ളാ­മ­ന്ദി­രം ഒരു പ്രാർ­ത്ഥ­നാ­യോ­ഗം ഗാ­ന്ധി­ജി ഒരു ക­മ്പി­ളി പു­ത­ച്ചു് ക­സേ­ര­യി­ലി­രി­ക്കു­ന്നു.)

ഗാ­ന്ധി­ജി:
നി­ങ്ങൾ എ­ന്നോ­ടു് എ­ന്നും കാ­ട്ടി­പ്പോ­ന്നി­ട്ടു­ള്ള കാ­രു­ണ്യ­ത്തി­നു് ഞാൻ നന്ദി പ­റ­യു­ന്നു. നി­ങ്ങ­ളിൽ ഹി­ന്ദു­വാ­യി ജ­നി­ച്ച­വർ ഖുർ-​ആൻ വാ­യി­ക്ക­ണം. മു­സ്ലീ­ങ്ങൾ ഗീ­ത­യും ഗ്ര­ന്ഥ­സാ­ഹെ­ബ്ബും വാ­യി­ക്ക­ണം. അ­പ്പോൾ മ­ന­സ്സി­ലാ­കും എ­ല്ലാം ഒരേ സത്യം പല ഭാ­ഷ­യിൽ പ­റ­യു­ക­യാ­ണെ­ന്നു്. എല്ലാ മ­ത­ങ്ങ­ളി­ലും ജീ­വി­ച്ച ശ്രീ­രാ­മ­കൃ­ഷ്ണൻ ക­ണ്ടെ­ത്തി­യ സത്യം ഇ­തു­ത­ന്നെ­യാ­യി­രു­ന്നു. സത്യം ഏ­ക­മാ­ണെ­ന്നും പ­ണ്ഡി­ത­ന്മാർ അതിനെ പ­ല­താ­യി പ­റ­യു­ന്നു­വെ­ന്നേ­യു­ള്ളു­വെ­ന്നും ഋ­ഗ്വേ­ദം പ­ഠി­പ്പി­ക്കു­ന്നു. ‘ന തത്ര ച­ക്ഷുർ­ഗ­ച്ഛ­തി, ന വാ­ഗ്ഗ­ച്ഛ­തി, ന മനഃ/ന വി­ദ്മോ ന വി­ജാ­നീ­മോ യഥൈ ത­ദ­നു­ശി­ഷ്യാ­തു്’ ഇ­ങ്ങി­നെ­യാ­ണു് കേ­നോ­പ­നി­ഷ­ത്ത് ബ്ര­ഹ്മ­ത്തെ നിർ­വ­ചി­ക്കു­ന്ന­തു്. ക­ണ്ണും മ­ന­സ്സും വാ­ക്കും അ­വി­ടെ­യെ­ത്തു­ന്നി­ല്ല. അതു പ­ഠി­പ്പി­ക്കാ­നാ­വി­ല്ല. അതു് എ­ങ്ങി­നെ­യാ­ണോ ആ രൂ­പ­ത്തിൽ ശി­ഷ്യർ­ക്കു് പ­ഠി­പ്പി­ക്കാ­നു­മാ­വി­ല്ല. ഇ­ങ്ങ­നെ­യു­ള്ള ബ്ര­ഹ്മ­ത്തി­നു് മതവും ജാ­തി­യു­മു­ണ്ടെ­ന്നു് വി­ഡ്ഢി­കൾ മാ­ത്ര­മേ ക­രു­തു­ക­യു­ള്ളു. ശ്വേ­താ­ശ്വ­രോ­പ­നി­ഷ­ത്തു പ­റ­യു­ന്നു: എ­ള്ളിൽ എ­ണ്ണ­പോ­ലെ, തൈരിൽ വെ­ണ്ണ­പോ­ലെ, പൂ­ഴി­യിൽ ജലം പോലെ, വി­റ­കിൽ തീ പോലെ, ആ­ത്മാ­വു് ജീ­വ­നിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്നു. ധർ­മ്മം കൊ­ണ്ടും ധ്യാ­നം കൊ­ണ്ടും വേണം അതിനെ സാ­ക്ഷാ­ത്ക­രി­ക്കാൻ. ഇവിടെ ‘ധർമ്മ’ത്തി­നു് മതം എ­ന്നർ­ത്ഥ­മി­ല്ല. അതു പി­ന്നെ­വ­ന്നു­പെ­ട്ട അർ­ത്ഥ­മാ­ണു്. ജ­ലാ­ലു­ദ്ദീൻ റൂ­മി­യു­ടേ­യും ക­ബീ­റി­ന്റെ­യും ക­വി­ത­ക­ളി­ലും ഇതേ ആ­ശ­യ­ങ്ങൾ കാണാം. ഉ­ദാ­ഹ­ര­ണ­ത്തി­നു് കബീർ.
മനു (ചൊ­ല്ലു­ന്നു):

“എ­ങ്ങ­നെ ഞാനതു ചൊ­ല്ലു­ന്നു വ്യ­ക്ത­മാ­യ്

എ­ങ്ങും നി­ഗൂ­ഢ­മാ­യ് വർ­ത്തി­ക്കു­മാ­പ്പ­ദം

ഇ­ങ്ങ­നെ­യ­ല്ല­പോൽ, ഇ­ങ്ങ­നെ­യാ­ണു­പോൽ,

ഇ­ങ്ങ­നെ­യെ­ല്ലാം പ­റ­യു­ന്ന­തെ­ങ്ങ­നെ!

എ­ന്നി­ലാ­ണു­ള്ള­തെ­ന്നോ­തി­യാ­ല­പ്പോ­ഴേ

നിർ­ണ്ണ­യം നാ­ണി­ച്ചു­പോ­മീ പ്ര­പ­ഞ്ച­വും.

എ­ന്നി­ല­ല്ലെൻ പു­റ­ത്താ­ണെ­ന്നു

ചൊൽ­കിൽ, അ-

തൊ­ന്നാ­ന്ത­രം നു­ണ­യാ­ണെ­ന്നു വ­ന്നി­ടും…

ലീ­ന­വു­മ­ല്ല, വി­ശ­ദ­വു­മ­ല്ല­തു

നൂനം വെ­ളി­പ്പെ­ടി,ല്ല­ല്ലാ മ­റ­ഞ്ഞൂ­മേ.”

(മൂലം പി­ന്നിൽ നി­ന്നു് പ­തു­ക്കെ ചൊ­ല്ലു­ക­യോ, പിൻ­കർ­ട്ട­നിൽ കാ­ണി­ക്കു­ക­യോ ആവാം.)
ഗാ­ന്ധി:
ഏ­റെ­നാ­ളു­കൾ­ക്കു­ശേ­ഷം എ­നി­ക്ക­ല്പം സ­ന്തോ­ഷ­മു­ള്ള ദി­വ­സ­മാ­ണി­ന്നു്. എന്റെ പാ­കി­സ്ഥാൻ യാ­ത്ര­യ്ക്കു് ജിന്ന സ­മ്മ­തം നൽ­കി­യി­രി­ക്കു­ന്നു. അ­താ­ണെ­ന്റെ അ­വ­സാ­ന­ത്തെ നി­യോ­ഗം. പാ­കി­സ്ഥാ­നിൽ വീ­ടു­പേ­ക്ഷി­ച്ചു് ഓ­ടി­പ്പോ­ന്ന ഹി­ന്ദു­ക്ക­ളെ­യും സി­ഖു­കാ­രെ­യും കൊ­ണ്ടു് പ­ഞ്ചാ­ബി­ലൂ­ടെ ന­ട­ന്നു് ഞാൻ പാ­കി­സ്ഥാ­നിൽ പോകും. ഇ­ന്ത്യ­യിൽ നി­ന്നോ­ടി­പ്പോ­യ മു­സ്ലീ­ങ്ങ­ളേ­യും കൊ­ണ്ടു് ഇ­ങ്ങോ­ട്ടു് തി­രി­ച്ചു­വ­രും. ഫെ­ബ്രു­വ­രി നാ­ലി­നാ­വും എന്റെ പാ­കി­സ്ഥാൻ യാത്ര. ദൈ­വാ­നു­ഗ്ര­ഹ­ത്താൽ അ­ന്നേ­യ്ക്കു് ഞാൻ ജീ­വി­ച്ചി­രി­ക്കു­മെ­ങ്കിൽ…
(ഒരു ബോംബു പൊ­ട്ടു­ന്ന ശബ്ദം. ആൾ­ക്കൂ­ട്ടം ചി­ത­റി­യോ­ടു­ന്നു.)
ഗാ­ന്ധി:
ശാ­ന്ത­രാ­യി­രി­ക്കൂ. അതു് പ­ട്ടാ­ളം പ­രി­ശീ­ല­നം ന­ട­ത്തു­ന്ന­താ­ണു്. പ­രി­ഭ്ര­മി­ക്കാ­നൊ­ന്നു­മി­ല്ല. (ആൾ­ക്കൂ­ട്ടം പ­തു­ക്കെ തി­രി­ച്ചു­വ­രു­ന്നു. ശാ­ന്ത­രാ­കു­ന്നു.) മു­സ്ലീ­ങ്ങ­ളു­ടെ ശ­ത്രു­ക്കൾ ഇ­ന്ത്യ­യു­ടെ ശ­ത്രു­ക്ക­ളാ­ണു്. സർ­ക്കാ­രും ഡോ­ക്ടർ­മാ­രും സ­മ്മ­തി­ച്ചാൽ ഞാ­നി­പ്പോൾ തന്നെ പാ­കി­സ്ഥാ­നി­ലേ­യ്ക്കു പു­റ­പ്പെ­ടാം.
ഒരു വോ­ള­ന്റി­യർ (ഓ­ടി­വ­ന്നു്):
ബാ­പ്പൂ, എ­ന്തെ­ങ്കി­ലും പ­റ്റി­യോ?
ഗാ­ന്ധി:
പ­റ്റാൻ ഒ­ന്നു­മു­ണ്ടാ­യി­ല്ല­ല്ലോ?
വോ­ള­ന്റി­യർ:
ഹാവൂ. ഒരാൾ ബോം­ബെ­റി­ഞ്ഞു. ഒരു കു­ട്ടി പോ­ലീ­സി­നു് അയാളെ കാ­ട്ടി­ക്കൊ­ടു­ത്തു.
(ഫോൺ ബെ­ല്ല­ടി­ക്കു­ന്നു. സുശീല അ­ക­ത്തു് ഫോണിൽ: “നന്ദി, നന്ദി. ഇല്ല. അ­ദ്ദേ­ഹം സു­ര­ക്ഷി­ത­നാ­ണു്. ”)
സുശീല:
(പ്ര­വേ­ശി­ച്ചു്) ബാ­പ്പൂ, പ­ട്ടേ­ലും നെ­ഹ്റു­വും മൗ­ണ്ട്ബാ­റ്റ­നും എ­ഡ്വി­നാ­യും അ­ങ്ങ­യെ അ­ഭി­ന­ന്ദി­ക്കാൻ വ­രു­ന്നു. അ­ങ്ങ­യു­ടെ ധീ­ര­ത­യ്ക്കു്—
ഗാ­ന്ധി:
അ­ഭി­ന­ന്ദ­ന­മോ! ഞാൻ ധീ­ര­ത­യൊ­ന്നും കാ­ണി­ച്ചി­ല്ല­ല്ലോ… ഞാൻ ശ­രി­ക്കും ക­രു­തി­യ­തു് അതു് പ­ട്ടാ­ള­ക്കാർ പ­രി­ശീ­ല­നം ന­ട­ത്തു­ന്ന­താ­ണെ­ന്നാ­ണു്. എന്റെ നേരെ മു­ന്നിൽ നി­ന്നു് ആ­രെ­ങ്കി­ലും നി­റ­യൊ­ഴി­ച്ചാൽ, അ­പ്പോ­ഴും ഞാൻ ചി­രി­ച്ചു­കൊ­ണ്ടു് രാമ നാമം ജ­പി­ച്ചാൽ, അ­പ്പോൾ എന്നെ അ­ഭി­ന­ന്ദി­ച്ചാൽ മ­തി­യാ­കും.
(പോ­ലീ­സ് ഓഫീസർ മെഹ്റ പ്ര­വേ­ശി­ക്കു­ന്നു):
ബാ­പ്പൂ­ജീ, ഇ­നി­മേൽ പ്രാർ­ത്ഥ­നാ­യോ­ഗ­ത്തി­നു വ­രു­ന്ന­വ­രെ പ­രി­ശോ­ധി­ക്കാൻ അങ്ങു അ­നു­വ­ദി­ക്ക­ണം. അ­ങ്ങ­യു­ടെ ജീവൻ നാ­ടി­നു് വി­ല­പ്പെ­ട്ട­താ­ണു്.
ഗാ­ന്ധി:
(കോ­പ­ത്തോ­ടെ) പ­ള്ളി­യി­ലോ അ­മ്പ­ല­ത്തി­ലോ പ്രാർ­ത്ഥി­ക്കാൻ പോ­കു­ന്ന­വ­രെ ആ­രെ­ങ്കി­ലും പ­രി­ശോ­ധി­ക്കു­ന്നു­ണ്ടോ? എന്റെ കവചം രാ­മ­നാ­ണു്, രാമൻ മാ­ത്രം. എന്റെ ജീ­വി­ത­മ­വ­സാ­നി­പ്പി­ക്കാൻ ഈ­ശ്വ­രൻ തീ­രു­മാ­നി­ച്ചാൽ പോ­ലീ­സി­ന­തു തടയാൻ ക­ഴി­യു­മൊ? ഇല്ല. എന്റെ യോ­ഗ­ത്തി­നു വ­രു­ന്ന­വ­രെ ത­ട­ഞ്ഞു നിർ­ത്തി പ­രി­ശോ­ധി­ച്ചാൽ ഞാൻ ഡെൽ­ഹി­ക്കു പോകും. പോകാൻ കാരണം നി­ങ്ങ­ളാ­ണെ­ന്നും ഞാൻ പറയും.
മെഹ്റ:
(നി­രാ­ശ­യോ­ടെ) നി­ത്യ­വും അ­ങ്ങ­യു­ടെ പ്രാർ­ത്ഥ­നാ യോ­ഗ­ത്തി­നു വ­രാ­നെ­ങ്കി­ലും അ­ങ്ങെ­ന്നെ അ­നു­വ­ദി­ക്കൂ.
ഗാ­ന്ധി:
ഒരു വ്യ­ക്തി­യെ­ന്ന നി­ല­യിൽ വരാം. യൂ­ണി­ഫോ­മി­ട­രു­തു്. ആ ബോം­ബെ­റി­ഞ്ഞ­യാ­ളെ വി­ട്ട­യ­ക്കു­ക­യും വേണം. ഏ­തെ­ങ്കി­ലും അ­ഭ­യാർ­ത്ഥി­യാ­യി­രി­ക്കും. നാം ദു­ഷ്ട­നെ­ന്നു ക­രു­തി­യ­വ­രെ ശി­ക്ഷി­ക്കാൻ ന­മു­ക്ക­വ­കാ­ശ­മി­ല്ല.
മെഹ്റ:
ചോ­ദ്യം ചെ­യ്യൽ ക­ഴി­ഞ്ഞാൽ വി­ട്ട­യ­യ്ക്കും.
എൻ. വി. ജി.
(ഡെൽഹി പോ­ലീ­സ് സ്റ്റേ­ഷ­നി­ലെ ഒരു മുറി. മെ­ഹ്റ­യും മ­റ്റൊ­രു പോ­ലീ­സു­ദ്യോ­ഗ­സ്ഥ­നും മാ­ത്രം)

മെഹ്റ:
ബോം­ബെ­റി­ഞ്ഞ­യാ­ളു­ടെ പേരു് മ­ദൻ­ലാൽ എ­ന്ന­ല്ലേ പ­റ­ഞ്ഞ­തു്?
ഉദ്യോ:
അതെ സർ. മ­ദൻ­ലാൽ പാഹ്വ. പ­ഞ്ചാ­ബി­യാ­ണു സാർ.
മെഹ്റ:
ചോ­ദ്യം ചെ­യ്യ­ലെ­ങ്ങി­നെ?
ഉദ്യോ:
ആദ്യം അയാൾ ഒ­ന്നും പറയാൻ കൂ­ട്ടാ­ക്കി­യി­ല്ല സർ. പി­ന്നീ­ടു് സാർ പറഞ്ഞ ചില പ്ര­യോ­ഗ­ങ്ങ­ളൊ­ക്കെ ന­ട­ത്തി­യ­പ്പോൾ കുറേ വി­വ­ര­ങ്ങൾ കി­ട്ടി. ഗാ­ന്ധി­ജി­യെ കൊ­ല്ലാൻ ത­ന്നെ­യാ­യി­രു­ന്നു അ­യാ­ളു­ടെ പ്ലാൻ. അവർ അഞ്ചു പേ­രു­ണ്ടാ­യി­രു­ന്നു. വി­ഷ്ണു കാർ­ക്ക­റേ ഗാ­ന്ധി­ജി­യു­ടെ മു­ന്നിൽ ഗ്ര­നേ­ഡു­മാ­യി നി­ന്നി­രു­ന്നു. എൻ. വി. ഗോ­ദ്സേ, നാ­രാ­യൺ ആപ്തേ എ­ന്നി­വ­രാ­യി­രു­ന്നു ത­ല­വ­ന്മാർ. ആപ്തേ പ­റ­യു­മ്പോൾ മ­ദൻ­ലാൽ ബോംബ് ഡി­റ്റൊ­ണേ­റ്റ് ചെ­യ്യാ­നാ­യി­രു­ന്നു തീ­രു­മാ­നം. അ­പ്പോൾ ആപ്തേ ഗ്ര­നേ­ഡെ­റി­യും. ഗോപാൽ ഗോ­ദ്സേ പ്രാർ­ത്ഥ­നാ­മ­ന്ദി­ര­ത്തി­നു പി­ന്നിൽ വേ­ല­ക്കാർ താ­മ­സി­ക്കു­ന്നി­ട­ത്തു് പി­സ്റ്റ­ളു­മാ­യി കാ­ത്തു നിൽ­ക്കു­മെ­ന്നാ­യി­രു­ന്ന­ത്രേ നി­ശ്ച­യി­ച്ചു­റ­പ്പി­ച്ച­തു്. മ­ദൻ­ലാൽ ബോം­ബെ­റി­യു­മ്പോൾ ആളുകൾ പ­രി­ഭ്ര­മി­ക്കും. തി­ര­ക്കി­നി­ട­യിൽ ഗോപാൽ ഗോ­ദ്സേ പി­ന്നിൽ നി­ന്നു് വെടി വെ­യ്ക്കും. ഇ­താ­യി­രു­ന്നു പ്ലാൻ.
മെഹ്റ:
എ­ന്നി­ട്ടു്?
ഉദ്യോ:
മ­ദൻ­ലാൽ ബോം­ബെ­റി­ഞ്ഞു. പക്ഷേ, ആപ്തേ ഗ്ര­നേ­ഡെ­റി­ഞ്ഞി­ല്ല. ഗോപാൽ ഗോ­ദ്സേ വെ­ടി­വെ­ച്ചു­മി­ല്ല. എ­ന്താ­ണു പ­റ്റി­യ­തെ­ന്നു് മ­ദൻ­ലാ­ലി­നു് അ­റി­യി­ല്ല­ത്രേ.
മെഹ്റ:
ഓഹോ. അ­വ­രെ­വി­ടെ­യാ­യി­രു­ന്നു താമസം?
ഉദ്യോ:
മരീനാ ഹോ­ട്ട­ലിൽ, 40-ആം നമ്പർ മു­റി­യിൽ.
മെഹ്റ:
അവിടം പ­രി­ശോ­ധി­ച്ചോ?
ഉദ്യോ:
ഉ­വ്വു് സാർ. ഹി­ന്ദു­മ­ഹാ­സ­ഭ­യു­ടെ ഒ­രു­ദ്യോ­ഗ­സ്ഥൻ, അ­ശു­തോ­ഷ് ലാ­ഹി­രി, ഒ­പ്പു­വെ­ച്ച ഒരു പ്ര­സ്താ­വ­ന കി­ട്ടി. ഗാ­ന്ധി­യു­ടെ നി­രാ­ഹാ­രം അ­വ­സാ­നി­പ്പി­ക്കു­വാ­നാ­യി സർ­ക്കാ­രു­ണ്ടാ­ക്കി­യ ക­രാ­റി­നെ വി­മർ­ശി­ക്കു­ന്ന­താ­യി­രു­ന്നു അതു്. പക്ഷേ, പ്ര­തി­കൾ സ്ഥലം വി­ട്ടി­രു­ന്നു. സാർ. അ­ല­ക്കാൻ കൊ­ടു­ത്തി­രു­ന്ന കു­റ­ച്ചു തു­ണി­കൾ കി­ട്ടി. എ­ല്ലാ­റ്റി­ലും ‘എൻ. വി. ജി’ എന്ന അ­ട­യാ­ള­മു­ണ്ടു്.
മെഹ്റ:
എൻ. വി. ജി.?
ഉദ്യോ:
നാ­ഥൂ­റാം–വി­നാ­യ­ക്–ഗോ­ദ്സേ.
പി­ന്നെ­യും

(പിൻ­തി­ര­ശ്ശീ­ല­യിൽ, ‘താനാ, ബോംബേ’)

പാ­ട്ടു്:

പ­ല്ലു­കൊ­ഴി­ഞ്ഞോ ക­ടു­വ­കൾ,ക്കി­ന്നി­യീ

പ്പൊ­ല്ലാ­പ്പു­വേ­ണ്ടെ­ന്നു വെ­ച്ചെ­ന്നോ?

ഇ­ല്ലി­ല്ലം ചോ­ര­ക്കൊ­തി­യു­മാ­യ് പി­ന്നെ­യും

കൊ­ല്ലാ­ന­വ­രൊ­ത്തു ചേർ­ന്ന­ല്ലോ

ഇ­ക്കു­റി തോൽ­ക്കി­ല്ല തോൽ­ക്കി­ല്ല­യെ­ന്ന­വർ

ര­ക്ത­പ്ര­തി­ജ്ഞ­യെ­ടു­ത്ത­ല്ലോ.

ഒ­റ്റ­യ്ക്കു വീ­ര­പു­രു­ഷ­നാ­കാ­നൊ­രാൾ

ത­റ്റു­മു­ടു­ത്തു കു­തി­ച്ച­ല്ലോ

എ­ല്ലാ­പ്പ­യ­റ്റി­ലും തോ­റ്റ­വ­നീ­ക്കു­റി

വെ­ള്ളി­വാ­ളേ­റ്റി­യു­റ­ഞ്ഞ­ല്ലോ.

(ഇ­രു­ണ്ട ഒരു മുറി. ഗോപാൽ ഗോ­ദ്സേ, നാ­ഥൂ­റാം ഗോ­ദ്സേ, വി­ഷ്ണു­കാർ­ക്ക­റേ, നാ­രാ­യൺ ആപ്തേ എ­ന്നി­വർ കൂ­ടി­യി­രി­ക്കു­ന്നു.)
നാ­ഥൂ­റാം:
ന­മ്മു­ടെ ആ­ദ്യ­പ­രി­ശ്ര­മം പാ­ളി­പ്പോ­യി. ആ­പ്തേ­യു­ടെ ക­ണ­ക്കു­കൂ­ട്ടൽ അല്പം പി­ഴ­ച്ചു­പോ­യ­താ­ണു് പ­റ്റി­യ­തു്. വേ­ല­ക്കാർ താ­മ­സി­ക്കു­ന്ന കു­ശി­നി­യു­ടെ തറ പ്രാർ­ത്ഥ­നാ­ഹാ­ളി­ന്റെ ത­റ­യേ­ക്കാൾ ഏറെ താ­ഴ്‌­ന്ന­താ­യി­രു­ന്നു.
ഗോപാൽ:
ഞാ­നൊ­രു ക­യ­റ്റു­ക­ട്ടിൽ വ­ലി­ച്ചി­ട്ടു കയറി നി­ന്നു­നോ­ക്കി. പക്ഷേ, ക­ട്ടിൽ താ­ഴേ­യ്ക്കു വ­ള­ഞ്ഞു­പോ­യ­തു­കൊ­ണ്ടു് മൂ­ന്നി­ഞ്ചു് ഉയരമേ കൂ­ടു­തൽ കി­ട്ടി­യു­ള്ളൂ. കു­ശി­നി­പ്പു­ര­യു­ടെ ജ­ന­ലി­ലൂ­ടെ മാ­ത്ര­മേ എ­നി­ക്കു് ഗാ­ന്ധി­യെ കാണാൻ ക­ഴി­യു­മാ­യി­രു­ന്നു­ള്ളു. എത്ര ശ്ര­മി­ച്ചി­ട്ടും ആ പൊ­ക്ക­ത്തി­ലെ­ത്താൻ എ­നി­യ്ക്കു് ക­ഴി­ഞ്ഞി­ല്ല. ആ സ്ഥി­തി­യിൽ ഗ്ര­നേ­ഡ് എ­റി­ഞ്ഞാൽ ഗാ­ന്ധി ര­ക്ഷ­പ്പെ­ടും, മ­റ്റാ­രെ­ങ്കി­ലും മ­രി­ച്ചെ­ന്നി­രി­ക്കും. എ­ന്നി­ട്ടും ഗ്ര­നേ­ഡ് ത­ള്ളി­യി­ടാൻ ഞാൻ നോ­ക്കി. പക്ഷേ, കാർ­ക്ക­റേ­യു­ടെ ഗ്ര­നേ­ഡ് പൊ­ട്ടു­ന്ന ശബ്ദം കേ­ട്ടി­ല്ല. അ­പ്പോൾ എന്തോ ത­ക­രാ­റു­ണ്ടെ­ന്നു മ­ന­സ്സി­ലാ­യി. ആരും പ­രി­ഭ്ര­മി­ക്ക­രു­തെ­ന്നു് ഗാ­ന്ധി പ­റ­യു­ന്ന­തും കേ­ട്ടു.
കാർ­ക്ക­റേ:
ഞാൻ ഗാ­ന്ധി­യു­ടെ പ­തി­ന­ഞ്ച­ടി അ­ടു­ത്തെ­ത്തി­യ­താ­യി­രു­ന്നു. ഗ്ര­നേ­ഡ് പൊ­ട്ടി­ക്കും മു­മ്പു് കു­ശി­നി­യു­ടെ ജനലിൽ പി­സ്റ്റ­ളോ ഗ്ര­നേ­ഡോ കാ­ണു­ന്നു­ണ്ടോ എന്നു ഞാൻ നോ­ക്കി. കാ­ണാ­താ­യ­പ്പോ­ഴാ­ണു് ഞാൻ പ­രി­പാ­ടി ഉ­പേ­ക്ഷി­ച്ച­തു്. ദിം­ഗം­ബർ ന­മ്മ­ളെ സ­ഹാ­യി­ക്കു­മെ­ന്നു കരുതി. അ­യാ­ളും ഒ­ന്നും ചെ­യ്യാ­തെ ആൾ­ക്കൂ­ട്ട­ത്തിൽ പോയി മ­റ­ഞ്ഞു.
നാ­ഥു­റാം:
ഏ­താ­യാ­ലും ന­മു­ക്ക­ബ­ദ്ധം പറ്റി. അഞ്ചു പേ­രുൾ­പ്പെ­ട്ട­താ­യി­രു­ന്നു കു­ഴ­പ്പം. അതു് ഒരാൾ ഒ­റ്റ­യ്ക്കു ചെ­യ്യ­ണം. (ബാ­ക്കി മൂ­വ­രും മു­ഖ­ത്തോ­ടു മുഖം നോ­ക്കു­ന്നു.)
നാ­ഥു­റാം:
(തു­ട­രു­ന്നു) ഞാൻ ത­ന്നെ­യാ­യി­രി­ക്കും ആ ആൾ. എന്റെ മ­ന­സ്സു് പ്ര­തി­കാ­ര­ത്തി­നു­വേ­ണ്ടി ഉ­ഴ­റു­ക­യാ­ണു്. ഇ­ന്ത്യൻ ജനതയെ മു­സ്ലീ­ങ്ങൾ­ക്കു് അ­ടി­യ­റ­വെ­ച്ച ഗാ­ന്ധി ഇനി ഒരു നി­മി­ഷം പോലും ജീ­വി­ച്ചു കൂടാ. ഇതു് എന്റെ തന്നെ തീ­രു­മാ­ന­മാ­ണു്. എ­ങ്കി­ലും ആപ്തേ, കാർ­ക്ക­റേ, നി­ങ്ങ­ളെ­ന്നെ സ­ഹാ­യി­ക്ക­ണം.
കാർ­ക്ക­റേ:
തീർ­ച്ച. സ­വർ­ക്ക­റു­ടേ­യും ന­മ്മു­ടെ അ­ണി­ക­ളു­ടെ­യും മു­മ്പിൽ ന­മു­ക്കു ത­ല­കു­നി­ക്കേ­ണ്ടി­വ­ര­രു­തു്.
നാ­ഥു­റാം:
എ­ങ്കിൽ ആദ്യം താ­ങ്കൾ ഡെൽ­ഹി­ക്കു പോകൂ. ഞാനും ആ­പ്തേ­യും ഒ­ന്നി­ച്ചു­വ­രാം. പഴയ ദി­ല്ലി റെ­യിൽ­വേ സ്റ്റേ­ഷ­നു പു­റ­ത്തു് ഒരു വാ­ട്ടർ ടാ­പ്പു­ണ്ട­ല്ലോ, എല്ലാ ദി­വ­സ­വും ഉ­ച്ച­യ്ക്ക അവിടെ വന്നു നിൽ­ക്കു­ക. ഞങ്ങൾ ഡെൽ­ഹി­യി­ലെ­ത്തി­യാ­ലു­ടൻ അവിടെ വരും. ന­മു­ക്കൊ­ന്നി­ച്ചു തന്നെ പോ­കാ­മാ­യി­രു­ന്നു, പക്ഷേ, ഒരു നല്ല പി­സ്റ്റൾ സം­ഘ­ടി­പ്പി­ക്ക­ണം. സമയം കു­റ­വാ­ണു്. മർ­ദ്ദ­ന­മേ­റ്റാൽ മ­ദൻ­ലാൽ എ­ല്ലാം തു­റ­ന്നു പ­റ­ഞ്ഞേ­ക്കും. പോ­ലീ­സി­ന്റെ വല മു­റു­കും മു­മ്പു് ന­മു­ക്കു് ന­മ്മു­ടെ ജോലി തീർ­ക്ക­ണം.
മൂ­വ­രും:
(കൈ­ചേർ­ത്തു­യർ­ത്തി) ഭ­ര­ത­മാ­താ­കീ ജയ്! വീ­ര­സ­വർ­ക്കർ സി­ന്ദാ­ബാ­ദ്!
പെ­രു­ന്നാൾ
images/santhosh-gandhi-4.png

പാ­ട്ടു് (മ­ന്ത്രം പോലെ):

ഉ­മ്മ­വെ­യ്ക്കു­ക മൂർ­ദ്ധാ­വിൽ

നി­ന്ന­യൽ­ക്കാ­രെ­യൊ­ക്കെ­യും

ക്രി­സ്ത്യൻ, മു­സ്ലിം, ശിഖൻ, ബു­ദ്ധൻ,

ഹി­ന്ദു, പാ­ഴ്സി, നി­രീ­ശ്വ­രൻ,

ഒരേ താ­യ്ത്ത­ടി­യിൽ­നി­ന്നു

വി­രി­ഞ്ഞു­ണ്ടാ­യ ചി­ല്ല­കൾ

ഒരേ മ­ണ്ണിൻ നൂ­റൊ­രൊ­റ്റ

ക്ക­ട­ലി­ന്നു­പ്പു­മു­ണ്ണു­വോർ.

ഇ­തൈ­ക്യ­ത്തിൻ പെ­രു­ന്നാൾ, നാം

മാറു മാ­റോ­ട­ണ­യ്ക്കു­ക.

സ്നേ­ഹ­ത്തിൻ മിഴിനീർപെയ്താ-​

ച്ചോ­ര­ക്ക­റ­കൾ മാ­യ്ക്കു­ക

ഒരേ രക്ത,മൊരേ സ്വ­പ്നം

ഒ­രേ­ചു­വ,ടൊരേ സ്വരം

ഒരേ മന,മൊരേ ഗാനം

ന­മു­ക്കെ­ന്നു സ്മ­രി­ക്കു­ക!

ഇ­തൈ­ക്യ­ത്തിൻ തി­രു­നാൾ, നാം

തോ­ളു­തോ­ളോ­ടു­ചേർ­ക്കു­ക.

(ഡെൽ­ഹി­യിൽ നി­ന്നു ഏ­ഴു­നാ­ഴി­ക അ­ക­ലെ­യു­ള്ള മെ­ഹ്റോ­ളി­യി­ലെ കുവാത്-​ഉൽ-ഇസ്ലാം പള്ളി പ­ശ്ചാ­ത്ത­ല­ത്തിൽ പ്രൊ­ജ­ക്റ്റ് ചെ­യ്യ­പ്പെ­ടു­ന്നു. പ­ള്ളി­യിൽ ഒരു ഉ­ത്സ­വം ന­ട­ക്കു­ക­യാ­ണ്—പള്ളി പണിത കുത്-​ഉദ്-ദീൻ സുൽ­ത്താ­ന്റെ ച­ര­മ­വാർ­ഷി­കം. ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും ഉ­ത്സ­വ­ത്തി­നെ­ത്തു­ന്ന­വ­രെ കൈ­പി­ടി­ച്ചു കു­ലു­ക്കി­യും ആ­ശ്ലേ­ഷി­ച്ചും പൂ­വി­ത­റി­യും മാ­ല­യ­ണി­യി­ച്ചും മ­റ്റും സ്വീ­ക­രി­ക്കു­ന്നു. സി­ഖു­കാ­രു­ടെ ക­ട­ക­ളിൽ മു­സ്ലീ­ങ്ങൾ­ക്കു് സൗ­ജ­ന്യ­മാ­യി ചാ­യ­യും നാ­ര­ങ്ങാ വെ­ള്ള­വും കൊ­ടു­ക്കു­ന്നു. ഗാ­ന്ധി ആ­ഭ­യു­ടെ­യും മ­നു­വി­ന്റേ­യും തോളിൽ ക­യ്യി­ട്ടു് ഈ രംഗം നി­രീ­ക്ഷി­ക്കു­ന്നു. തു­ടർ­ന്നു് വികാര ത­ര­ളി­ത­നാ­യി ആൾ­ക്കൂ­ട്ട­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്നു.)
ഗാ­ന്ധി:
പ്രി­യ­ജ­ന­ങ്ങ­ളേ, നി­ങ്ങ­ളെ ഇ­ങ്ങ­നെ ശ­രി­ക്കും മ­നു­ഷ്യ­രാ­യി കാ­ണു­മ്പോൾ എന്റെ മ­ന­സ്സു തു­ള്ളി­ച്ചാ­ടു­ന്നു. ഈ സൗ­ഹൃ­ദം നി­ങ്ങൾ ഇ­നി­യൊ­രി­ക്ക­ലും ഭ­ഞ്ജി­ക്കി­ല്ലെ­ന്നു് ഈ പു­ണ്യ­സ്ഥ­ല­ത്തു വെ­ച്ചു പ്ര­തി­ജ്ഞ­യെ­ടു­ക്കൂ. ഇ­ന്ന­ലെ ജ­നു­വ­രി ഇ­രു­പ­ത്തി­യാ­റാ­യി­രു­ന്നു. സ്വ­ത­ന്ത്ര ഭാ­ര­ത­ത്തി­ലെ ആ­ദ്യ­ത്തെ ജ­നു­വ­രി 26. എ­ങ്കി­ലും എ­നി­ക്കു് കൂ­ടു­തൽ ആ­ഹ്ലാ­ദം തോ­ന്നു­ന്ന­തു് ഇ­ന്നാ­ണു്. ക­ഴി­ഞ്ഞു­പോ­യ വി­ദ്വേ­ഷ­ത്തി­ന്റേ­യും അ­ക്ര­മ­ത്തി­ന്റേ­യും കാലം ഒരു ദുഃ­സ്വ­പ്നം മാ­ത്ര­മാ­യി­രു­ന്നു­വെ­ന്നു് വി­ശ്വ­സി­ക്കു­ക. മൈ­ത്രി­യു­ടെ ഈ രംഗം കാണാൻ ഞാൻ ജീ­വി­ച്ചി­രി­ക്ക­ണ­മെ­ന്ന­തു് ദൈ­വ­ഹി­ത­മാ­യി­രു­ന്നു. ഫെ­ബ്രു­വ­രി 2-നു് പാ­കി­സ്ഥാ­നി­ലേ­യ്ക്കു് യാ­ത്ര­യാ­രം­ഭി­ക്ക­ണ­മെ­ന്നു് ഞാ­നാ­ഗ്ര­ഹി­ക്കു­ന്നു. പക്ഷേ, … നാളെ എ­ന്തു­ണ്ടാ­വു­മെ­ന്നു് ആർ­ക്ക­റി­യാം? എ­ന്തു­ത­ന്നെ­യാ­യാ­ലും ഹ­ക്കു­യി­നെ­പ്പോ­ലെ നിർ­മ­മ­നാ­യി ഞാനതു സ്വീ­ക­രി­ക്കു­ന്നു, ധ്യാ­ന­ബു­ദ്ധ­സ­ന്യാ­സി­യാ­യി­രു­ന്ന ഹ­ക്കു­യി­നി­ന്റെ കഥ നി­ങ്ങൾ കേ­ട്ടി­ട്ടു­ണ്ടോ? ഹ­ക്കു­യിൻ പ­രി­ശു­ദ്ധ­മാ­യ സ­ന്യാ­സ ജീ­വി­തം ന­യി­ക്കു­ന്ന­തി­നി­ട­യ്ക്കു് സ­മീ­പ­ത്തെ സത്രം ന­ട­ത്തി­പ്പു­കാ­ര­ന്റെ മകൾ ഗർ­ഭി­ണി­യാ­യി. അ­ച്ഛ­ന­മ്മ­മാ­രു­ടെ മർ­ദ്ദ­നം സ­ഹി­ക്ക­വ­യ്യാ­തെ വ­ന്ന­പ്പോൾ അവൾ പ­റ­ഞ്ഞു, ഹ­ക്കു­യിൻ സ­ന്യാ­സി­യാ­ണു് കു­ഞ്ഞി­ന്റെ അച്ഛൻ എ­ന്നു്. അവർ വന്നു സ­ന്യാ­സി­യെ മു­റ­യ്ക്കു ശ­കാ­രി­ച്ചു. ഹ­ക്കു­യിൻ വെ­റു­തേ പു­ഞ്ചി­രി­ച്ചു ‘ഓഹോ അ­ങ്ങി­നെ­യോ?’ എന്നു ചോ­ദി­ച്ച­തേ­യു­ള്ളു. പ്ര­സ­വം ക­ഴി­ഞ്ഞ­പ്പോൾ കു­ഞ്ഞി­നെ നോ­ക്കു­ന്ന ചുമതല വീ­ട്ടു­കാർ സ­ന്യാ­സി­യെ ഏ­ല്പി­ച്ചു. ക­ഷ്ട­പ്പെ­ട്ടും ക­ടം­വാ­ങ്ങി­യും അ­ദ്ദേ­ഹം കു­ഞ്ഞി­നെ നോ­ക്കി. ഒരു വർഷം ക­ഴി­ഞ്ഞ­പ്പോൾ സ­ന്യാ­സി­യു­ടെ ക­ഷ്ട­പ്പാ­ടു് സ­ഹി­യ്ക്ക­വ­യ്യാ­തെ കു­ഞ്ഞി­ന്റെ അമ്മ നേരു പ­റ­ഞ്ഞു. ഒരു മീൻ വി­ല്പ­ന­ക്കാ­ര­നാ­യി­രു­ന്നു അ­തി­ന്റെ അച്ഛൻ. ഇ­പ്പോൾ അ­ച്ഛ­ന­മ്മ­മാർ­ക്കു വി­ഷ­മ­മാ­യി. അവർ സ­ന്യാ­സി­യോ­ടു മാ­പ്പു ചോ­ദി­ച്ചു് കു­ഞ്ഞി­നെ തി­രി­കേ ചോ­ദി­ച്ചു. ഹ­ക്കു­യിൻ അ­പ്പോൾ പു­ഞ്ചി­രി വി­ടാ­തെ ചോ­ദി­ച്ചു, ‘ഓഹോ അ­ങ്ങി­നെ­യോ?’ ഞാൻ ഹി­ന്ദു­പ­ക്ഷ­ത്താ­ണെ­ന്നു പ­റ­ഞ്ഞ­വ­രു­ണ്ടു്. മു­സ്ലീം പ­ക്ഷ­ത്താ­ണെ­ന്നു ക­രു­തു­ന്ന­വ­രു­മു­ണ്ടു്. എ­നി­ക്ക­വ­രോ­ടൊ­ക്കെ ഇ­തു­ത­ന്നെ­യേ പ­റ­യു­വാ­നു­ള്ളു, ‘ഓഹോ, അ­ങ്ങി­നെ­യോ?’ മനു, ബൈബിൾ വാ­യി­ക്കൂ.
മനു:
(ബൈബിൾ പ­കു­ത്തു് വാ­യി­ക്കു­ന്നു.) സർ­വ്വ­മ­നു­ഷ്യ­രിൽ നി­ന്നും സ്വ­ത­ന്ത്ര്യ­നെ­ങ്കി­ലും കൂ­ടു­തൽ പേരെ നേ­ടേ­ണ്ട­തി­ന്നു് യ­ഹൂ­ദർ­ക്കു് ഞാൻ യ­ഹൂ­ദ­നെ­പ്പോ­ലെ­യാ­യി. സ്വയം നി­യ­മ­ത്തി­നു കീ­ഴി­ലു­ള്ള­വർ­ക്കു് ഞാൻ നി­യ­മ­ത്തിൻ കീ­ഴി­ലു­ള്ള­വ­നേ­പ്പോ­ലെ­യാ­യി. നി­യ­മ­ത്തി­നു പു­റ­ത്തു­ള്ള­വ­രെ നേ­ടേ­ണ്ട­തി­നു് നി­യ­മ­ത്തി­നു പു­റ­ത്തു­ള്ള­വ­നേ­പ്പോ­ലെ­യാ­യി. ഞാൻ ദൈ­വ­നി­യ­മ­ത്തിൽ നി­ന്നു സ്വ­ത­ന്ത്ര­നാ­യി­രു­ന്നി­ല്ല, ക്രി­സ്തു­വി­ന്റെ നി­യ­മ­ത്തി­നു വി­ധേ­യ­നാ­യി­രു­ന്നു. ദുർ­ബ­ല­രെ നേ­ടേ­ണ്ട­തി­നു ദുർ­ബ­ലർ­ക്കു ഞാൻ ദുർ­ബ­ല­നാ­യി. എല്ലാ പ്ര­കാ­ര­ത്തി­ലും കു­റേ­പ്പേ­രെ നേ­ടേ­ണ്ട­തി­ന്നു് എ­ല്ലാ­വർ­ക്കും ഞാൻ എ­ല്ലാ­മാ­യി…!! (കൊ­റി­ന്ത്യർ 9:13-22) (ഈ സ­മ­യ­ത്തു് ബൈബിൾ രം­ഗ­ങ്ങൾ പ്രൊ­ജ­ക്റ്റ് ചെ­യ്യാ­വു­ന്ന­താ­ണു്, തു­ടർ­ന്നു് കബീർ, തു­ക്കാ­റാം, നാ­നാ­ക്ക്, സൂർ­ദാ­സ്, മീര, തു­ട­ങ്ങി­യ­വ­രു­ടെ ചി­ത്ര­ങ്ങ­ളും ജീ­വി­ത­രം­ഗ­ങ്ങ­ളും കാ­ണി­ക്കാം.)
ഗാ­ന്ധി:
ആഭാ, ഖുർ-​ആൻ.
ആഭ:
(ഖുർ-​ആൻ പ­കു­ത്തു്) “ഒരു വി­ഭാ­ഗം ജ­ന­ങ്ങ­ളോ­ടു­ള്ള വി­ദ്വേ­ഷം നീതി കാ­ണി­ക്കാ­തി­രി­ക്കാൻ നി­ങ്ങ­ളെ പ്രേ­രി­പ്പി­ക്ക­രു­തു്. നി­ങ്ങൾ നീതി കാ­ണി­ക്കു­ക. അ­താ­ണു് ഭ­ക്തി­യോ­ടു് ഏ­റ്റ­വും അ­ടു­ത്ത മാർ­ഗ്ഗം” (5:9) (പേ­ജു­കൾ മ­റി­ച്ചു്) “ജ­ന­ങ്ങ­ളേ, നി­ങ്ങ­ളെ ഒരേ പു­രു­ഷ­നിൽ നി­ന്നും സ്ത്രീ­യിൽ നി­ന്നും സൃ­ഷ്ടി­ച്ചു. നി­ങ്ങ­ളെ പീ­ഡി­ത­ജ­ന­വി­ഭാ­ഗ­ങ്ങ­ളും ഗോ­ത്ര­ങ്ങ­ളു­മാ­ക്കി­യ­തു് നി­ങ്ങൾ പ­ര­സ്പ­രം അ­റി­യു­ന്ന­തി­നു വേ­ണ്ടി മാ­ത്ര­മാ­ണു്. ” (49:13) (പു­സ്ത­കം അ­ട­യ്ക്കു­ന്നു.)
ഗാ­ന്ധി:
നി­ങ്ങൾ­ക്കി­പ്പോൾ ബോ­ധ്യ­മാ­യി­രി­ക്കും. ഹിംസ കൊ­ണ്ടു് ഒ­ന്നും നേ­ടാ­നാ­വി­ല്ലെ­ന്നു്. റാ­യ്മ­ണ്ട്കാർ­ഷി­യേ എ­ന്നൊ­രു ഫ്ര­ഞ്ചു­കാ­രൻ ഈ­യ്യി­ടെ എന്നെ കാണാൻ വ­ന്നി­രു­ന്നു. ഞങ്ങൾ യൂ­റോ­പ്പിൽ ഇ­പ്പോൾ ന­ട­ക്കു­ന്ന മ­ഹാ­യു­ദ്ധ­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ച്ചു. ഞാ­ന­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു. ഹി­റ്റ്ല­റെ നി­ങ്ങൾ ചെ­റു­ക്കു­ന്ന­തു് ആ­യു­ധ­ബ­ലം കൊ­ണ്ടാ­ണെ­ങ്കിൽ ഒ­ടു­വിൽ ജയം നേ­ടു­ന്ന­തു് ഹി­റ്റ്ല­റി­സം ത­ന്നെ­യാ­യി­രി­ക്കു­മെ­ന്നു്. ഇല്ല, ഹിംസ കൊ­ണ്ടു നേ­ടു­ന്ന ഒരു നേ­ട്ട­വും സ്ഥാ­യി­യാ­യി നി­ല­നിൽ­ക്കി­ല്ല. അ­തു­കൊ­ണ്ടാ­ണു് നീ­തി­ക്കു വേ­ണ്ടി­പ്പോ­ലും ആ­യു­ധ­മെ­ടു­ക്കു­ന്ന­തി­നു് ഞാ­നെ­തി­രാ­യി­യി­രി­ക്കു­ന്ന­തു്. മാർ­ഗ്ഗം ല­ക്ഷ്യ­ത്തെ­ത്ത­ന്നെ പി­ടി­കൂ­ടി മ­റ്റൊ­ന്നാ­ക്കി­ക്ക­ള­യും. ബോൾ­ഷെ­വി­ക്കു­ക­ളു­ടെ ല­ക്ഷ്യ­ത്തോ­ടു് യോ­ജി­ച്ച­പ്പോ­ഴും മാർ­ഗ്ഗ­ത്തോ­ടു് ഞാൻ യോ­ജി­ക്കാ­തി­രു­ന്ന­തു് ഇതു കൊ­ണ്ടാ­ണു്. ആയുധം കൊ­ണ്ടു നേ­ടു­ന്ന­തു നി­ല­നിർ­ത്താൻ കൂ­ടു­തൽ ആയുധം വേ­ണ്ടി­വ­രും. ആ­യു­ധ­ങ്ങൾ പെ­രു­കു­മ്പോൾ ഭൂ­മി­യിൽ മ­നു­ഷ്യർ­ക്കു് ഇ­ട­മി­ല്ലാ­താ­വും. ന­മു­ക്കു് എ­ല്ലാ­ത്ത­രം ഹിം­സ­യിൽ നി­ന്നും ഭൂ­മി­യെ കാ­ത്തു­ര­ക്ഷി­ക്കു­ക. (ജ­ന­ങ്ങൾ ക­യ്യ­ടി­ക്കു­ന്നു. വി­വി­ധ­മ­ത പ്ര­തി­നി­ധി­കൾ ഗാ­ന്ധി­യെ ഹാ­രാർ­പ്പ­ണം ചെ­യ്യു­ന്നു. ഗാ­ന്ധി അവരെ ആ­ശ്ലേ­ഷി­ക്കു­ന്നു.)
പ­ള്ളി­യു­ടെ പ്ര­ധാ­ന മൗലവി:
ഇ­ന്ത്യ­യി­ലെ മു­സ്ലീം ജനത എ­ന്നെ­ന്നും സ്വ­ന്തം ര­ക്ഷ­ക­നാ­യി ഗാ­ന്ധി­ജി­യെ ഓർ­ക്കും. ഈ പു­ണ്യ­പു­രു­ഷ­നാ­ണു് ഹി­ന്ദു­മ­ത­ത്തി­ന്റെ യ­ഥാർ­ത്ഥ പ്ര­തി­നി­ധി­യെ­ന്നു ഞങ്ങൾ ക­രു­തു­ന്നു. എല്ലാ മ­ത­ക്കാ­രേ­യും വം­ശ­ക്കാ­രേ­യും ഈ മ­ണ്ണി­ലേ­യ്ക്കു സ്വാ­ഗ­തം ചെ­യ്തു് എ­ല്ലാ­വ­രേ­യും ഇ­ന്ത്യാ­ക്കാ­രാ­ക്കി­യ മ­ഹ­ത്താ­യ ഒരു പാ­ര­മ്പ­ര്യ­മാ­ണു് അ­ദ്ദേ­ഹ­ത്തെ സൃ­ഷ്ടി­ച്ചി­ട്ടു­ള്ള­തു്. ക­ബീ­റി­ന്റേ­യും ബാബാ ഫ­രീ­ദി­ന്റേ­യും ബു­ള്ളേ­ഷാ­യു­ടേ­യും മ­ത­സ­മ­ന്വ­യ­ത്തി­ന്റെ അ­വ­കാ­ശി­യാ­ണു് ഗാ­ന്ധി­ജി. പാ­കി­സ്ഥാ­നി­ലേ­യ്ക്കു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹ­യാ­ത്ര­യ്ക്കു് ഞാൻ സർവ്വ മം­ഗ­ള­ങ്ങ­ളും നേ­രു­ന്നു. അ­ല്ലാ­ഹു ഈ മഹാനെ അ­നു­ഗ്ര­ഹി­ക്ക­ട്ടെ. (ക­യ്യ­ടി)
ഗാ­ന്ധി­ജി:
നന്ദി, നന്ദി. (കൈ­കൂ­പ്പു­ന്നു.) നാം ഒരേ വൃ­ക്ഷ­ത്തി­ന്റെ ഇ­ല­ക­ളാ­ണെ­ന്നു് ഒരു സ­മു­ദാ­യ­വും മ­റ­ക്കാ­തി­രി­ക്ക­ട്ടെ.
(ആദ്യം ചൊ­ല്ലി­യ പാ­ട്ടി­ന്റെ ഒ­ടു­വി­ല­ത്തെ ആ­റു­വ­രി­കൾ ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്നു.)
അ­വ­സാ­ന­ത്തെ അ­ത്താ­ഴം
(പഴയ ദി­ല്ലി റെ­യിൽ­വേ സ്റ്റേ­ഷ­നി­ലെ ആറാം നമ്പർ വി­ശ്ര­മ­മു­റി, താ­ഴ­ത്തെ തെ­രു­വിൽ നി­ന്നു­ള്ള ശ­ബ്ദ­ങ്ങൾ. ഗോ­ദ്സേ ഒരു പെ­രി­മേ­സൺ നോവൽ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ആ­പ്തേ­യും കാർ­ക്ക­റേ­യും പ്ര­വേ­ശി­ക്കു­ന്നു.)

ഗോ­ദ്സേ:
അ­ങ്ങ­നെ പി­സ്റ്റൾ റെ­ഡി­യാ­യി. (എ­ടു­ത്തു­കാ­ണി­ക്കു­ന്നു) നോ­ക്കൂ, “ബെ­രെ­റ്റാ” ആണു്. നാളെ ജ­നു­വ­രി മു­പ്പ­തു്. അഞ്ചു മ­ണി­ക്കു് ബിർളാ ഹൗസിൽ വെ­ച്ചു തന്നെ.
ആപ്തേ:
ഇ­ക്കു­റി താ­ങ്കൾ­ക്കു് തോൽവി പ­റ്റി­ല്ല. തീർ­ച്ച. ഇ­ന്ന­ല­ത്തെ പ­രി­ശീ­ല­നം ക­ണ്ട­പ്പോൾ തന്നെ അതു ബോ­ദ്ധ്യ­മാ­യി. ഗാ­ന്ധി­യു­ടെ ശി­ര­സ്സാ­യി സ­ങ്കൽ­പി­ച്ച അതേ സ്ഥാ­ന­ത്ത­ല്ലേ വെ­ടു­യു­ണ്ട­കൾ പ­തി­ച്ച­തു്? It was perfect.
കാർ­ക്ക­റേ:
ബിർളാ മ­ന്ദി­ര­ത്തി­ലേ­യ്ക്കു ക­ട­ന്നു കി­ട്ടു­ന്ന­താ­ണു് പ്ര­ശ്നം. അ­ന്നു് മ­ദൻ­ലാൽ ബോ­ബെ­റി­ഞ്ഞ­തു് മ­ണ്ട­ത്ത­ര­മാ­യി­പ്പോ­യി. പോ­ലീ­സു­കാർ ഇ­പ്പോൾ ജാ­ഗ്ര­ത­യാ­യി­രി­ക്കും. ആ­ളു­ക­ളെ പ­രി­ശോ­ധി­ച്ചേ പ്രാർ­ത്ഥ­നാ­യോ­ഗ­ത്തി­നു ക­ട­ത്തി­വി­ടു­ക­യു­ള്ളൂ.
ഗോ­ദ്സേ:
എ­നി­യ്ക്കു് ഒ­രാ­ശ­യം തോ­ന്നു­ന്നു. ന­മു­ക്കു് പഴയ മ­ട്ടി­ലു­ള്ള ഒരു മൂ­ന്നു­കാ­ലൻ­പെ­ട്ടി ക്യാ­മ­റ സം­ഘ­ടി­പ്പി­ക്കാം. ഗാ­ന്ധി സം­സാ­രി­ക്കാൻ തു­ട­ങ്ങു­മ്പോൾ ഞാനതു മൈ­ക്കി­നു മു­ന്നിൽ വെ­യ്ക്കാം. ഫോ­ട്ടോ എ­ടു­ക്കാ­നാ­ണെ­ന്നേ എ­ല്ലാ­വ­രും കരുതൂ. എ­ന്നി­ട്ടു് ക്യാ­മ­റ മൂ­ടു­ന്ന ക­റു­ത്ത തു­ണി­ക്കു­ള്ളിൽ ത­ല­ക­ട­ത്തി പി­സ്റ്റൾ തു­ണി­ക്കി­ട­യി­ലൂ­ടെ നീ­ട്ടി ഉ­പ­യോ­ഗി­ക്കാം.
ആപ്തേ:
ആശയം ന­ന്നു്. പക്ഷേ, ഒരു കു­ഴ­പ്പം. ഈ­യ്യി­ടെ­യാ­യി അ­ത്ത­രം ക്യാ­മ­റ ആരും ഉ­പ­യോ­ഗി­ക്കാ­റി­ല്ല. ചെറിയ വിദേശ ക്യാ­മ­റ­ക­ളാ­ണു് ഉ­പ­യോ­ഗി­ക്കാ­റ്. അ­പ്പോൾ പോ­ലീ­സി­നു് സം­ശ­യ­മു­ണ്ടാ­കാ­നി­ട­യു­ണ്ടു്.
കാർ­ക്ക­റേ:
അ­തി­ലും ന­ന്നു് ഗോ­ദ്സേ ഒരു ‘ബുർഖ’ ധ­രി­ക്കു­ക­യാ­ണു്. ഗാ­ന്ധി­യു­ടെ പ്രാർ­ത്ഥ­നാ യോ­ഗ­ങ്ങൾ­ക്കു് ധാ­രാ­ളം മു­സ്ലീം സ്ത്രീ­കൾ വ­രാ­റു­ണ്ടു്. സ്ത്രീ­കൾ­ക്കാ­ണെ­ങ്കിൽ ഗാ­ന്ധി­യു­ടെ അ­ടു­ത്തെ­ത്താൻ പ്ര­യാ­സ­മി­ല്ല. ഒരു മു­ഖം­മു­ടി­യു­ടെ ഫലവും ചെ­യ്യും.
ആപ്തേ:
അ­തു­കൊ­ള്ളാം. ഒ­ന്നാം­ത­രം ഐഡിയ.
ഗോ­ദ്സേ:
പക്ഷേ, ഒരു പ്ര­ശ്ന­മു­ണ്ടു്. മ­ട­ക്കു­കൾ നി­റ­ഞ്ഞ അ­ത്ത­രം ഉ­ടു­പ്പി­നു­ള്ളിൽ കൈ­ക­ട­ത്തി പി­സ്റ്റെ­ളെ­ടു­ക്കാൻ വലിയ പ്ര­യാ­സ­മാ­വും. ഒ­ടു­വിൽ ഗാ­ന്ധി­യെ വ­ധി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു ത­ന്നെ­യ­ല്ല, എന്നെ അവർ മു­സ്ലീം സ്ത്രീ­യു­ടെ വേ­ഷ­ത്തിൽ അ­റ­സ്റ്റു ചെ­യ്യും. പി­ന്നെ പി­സ്റ്റൾ എന്റെ തന്നെ നെ­ഞ്ചിൽ നി­റ­യൊ­ഴി­ക്കു­ക­യേ നി­വൃ­ത്തി­യു­ള്ളു. അ­തി­ലും ന­ല്ല­തു് ഇ­പ്പോൾ ഫാ­ഷ­നാ­യി­ട്ടു­ള്ള ഒരു പ­ട്ടാ­ള­ക്കോ­ട്ടി­ടു­ക­യാ­ണു്. അ­തി­ന്റെ അ­ടി­യിൽ ഷർ­ട്ടും. പി­സ്റ്റൾ ഒ­ളി­പ്പി­ക്കാ­നെ­ളു­പ്പ­മാ­വും.
കാർ­ക്ക­റേ:
ഇ­ന്ത്യ മാ­ത്ര­മ­ല്ല, അ­മേ­രി­ക്ക­യും അ­ഹിം­സാ വ്ര­ത­മെ­ടു­ക്ക­ണ­മെ­ന്നാ­ണ­ല്ലോ ഗാ­ന്ധി പ­റ­യു­ന്ന­തു്. ക­ണ്ടി­ല്ലേ! (പത്രം നി­വർ­ത്തി വാ­യി­ക്കു­ന്നു) ‘മാർ­ഗ­റ­റ­റ്ബുർ­ക്കു് വൈ­റ്റ്’ എന്ന അ­മേ­രി­ക്കൻ വ­നി­ത­യോ­ടു് അ­മേ­രി­ക്ക അ­ണു­ബോം­ബ് ഉ­ണ്ടാ­ക്ക­രു­തെ­ന്നു് ഗാ­ന്ധി നിർ­ദ്ദേ­ശി­ച്ചി­രി­ക്കു­ന്നു. ബോം­ബി­നൊ­ന്നും ന­ശി­പ്പി­ക്കാ­നാ­കാ­ത്ത ആയുധം അഹിംസ മാ­ത്ര­മാ­ണെ­ന്നു് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേർ­ത്തു. ബോം­ബാ­ക്ര­മ­ണ­മു­ണ്ടാ­യാൽ തന്റെ ശി­ഷ്യ­രോ­ടു് ഭ­യ­മി­ല്ലാ­തെ ഉ­റ­ച്ചു­നി­ന്നു് മു­ക­ളി­ലേ­യ്ക്കു നോ­ക്കി ബോംബർ വി­മാ­ന­ത്തി­ന്റെ പൈ­ല­റ്റി­നു വേ­ണ്ടി പ്രാർ­ത്ഥി­ക്കാൻ താ­നാ­വ­ശ്യ­പ്പെ­ടു­മെ­ന്നു് ഗാ­ന്ധി­ജി പ­റ­ഞ്ഞു.”
ഗോ­ദ്സേ:
(പൊ­ട്ടി­ച്ചി­രി­ക്കു­ന്നു) ഹാ ഹാ! ബോംബു വീ­ഴു­മ്പോൾ പ്രാർ­ത്ഥ­ന! അതും ശ­ത്രു­വി­നു വേ­ണ്ടി!
കാർ­ക്ക­റേ:
തീർ­ന്നി­ല്ല. മ­റ്റൊ­രു വാർ­ത്ത­കൂ­ടി­യു­ണ്ടു്. (വാ­യി­ക്കു­ന്നു) “പ്രാർ­ത്ഥ­നാ­യോ­ഗ­ത്തിൽ വെ­ച്ചു് അ­തിർ­ത്തി­യിൽ നി­ന്നു­ള്ള ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രും ഗാ­ന്ധി­ജി­ക്കെ­തി­രെ പ്ര­തി­ഷേ­ധ­മു­യർ­ത്തി. ‘നി­ങ്ങൾ ഞ­ങ്ങ­ളെ ന­ശി­പ്പി­ച്ചു. ഞ­ങ്ങ­ളെ പാ­ട്ടി­ന്നു­വി­ട്ടു് ഹി­മാ­ല­യ­ത്തിൽ പോകു’ എ­ന്നു് അ­വ­രി­ലൊ­രാൾ ഗാ­ന്ധി­ജി­യോ­ടു വി­ളി­ച്ചു­പ­റ­ഞ്ഞു.”
ആപ്തേ:
ഗാ­ന്ധി എ­ന്തു് പ­റ­ഞ്ഞു?
കാർ­ക്ക­റേ:
ഇ­തു­ത­ന്നെ­യാ­ണു് എന്റെ ഹി­മാ­ല­യ­മെ­ന്നു്.
ഗോ­ദ്സേ:
ശ­രി­ത­ന്നെ­യാ­ണു്. കി­ഴ­വ­ന്റെ നിർ­വാ­ണം ഇവിടെ വെ­ച്ചു­ത­ന്നെ­യാ­വും. അ­തി­രി­ക്ക­ട്ടെ. ന­മു­ക്കു് ഇ­ന്നു് ഒ­ന്നാ­ഘോ­ഷി­ക്ക­ണം. ഇനി നാം എവിടെ വെ­ച്ചു­ക­ണ്ടു­മു­ട്ടു­മെ­ന്നു് ആർ­ക്ക­റി­യാം.
ആപ്തേ:
ശ­രി­യാ­ണു്. ന­മു­ക്കു് ‘ബ്രാ­ന്റൺ­സി’ൽ നി­ന്നു് അ­ത്താ­ഴം ക­ഴി­ക്കാം.
ഗോ­ദ്സേ:
അതു പ­റ്റി­ല്ല. കാർ­ക്ക­റേ സ­സ്യ­ഭു­ക്കാ­ണ­ല്ലോ. ന­ല്ലൊ­രു വെ­ജി­റ്റേ­റി­യൻ ഹോ­ട്ട­ലിൽ പോകാം. തൈരും മധുര പ­ല­ഹാ­ര­ങ്ങ­ളു­മെ­ല്ലാം കി­ട്ടു­ന്നി­ട­ത്തു്.
കാർ­ക്ക­റേ:
പോകാം. ഒരു സി­നി­മ­യും കാണാം. ടാ­ഗൂ­റി­ന്റെ ഏതോ കഥ ക­ളി­ക്കു­ന്നു­ണ്ടു്.
ഗോ­ദ്സേ:
നാളെ കാ­ളി­യ്ക്കു കാ­ണി­യ്ക്ക­യി­ട്ടു് വീ­ര­ശി­വാ­ജി­യെ വ­ന്ദി­ച്ചു് ഞാ­ന­തു­ചെ­യ്യും.
ആപ്തേ (പാ­ടു­ന്നു):

ചൽ ചൽ ചൽ!

ഊർ­ധ്വ­ഗ­ഗ­നേ ബാജേ മാദൽ

നി­മ്നേ ഉതലാ ധ­ര­ണീ­തൽ

അരുൺ പ്രാ­തേർ ത­രുൺ­ദൽ

ചർലേ, ചർലേ, ചൽ!

(കൈ­കോർ­ത്തു­പി­ടി­ച്ചു­പോ­കു­ന്നു)

ജ­നു­വ­രി മു­പ്പ­തു്
images/santhosh-gandhi-5.png

(പിൻ തി­ര­ശ്ശീ­ല­യിൽ ‘ജ­നു­വ­രി മു­പ്പ­തു്, 1948’. തു­ടർ­ന്നു് ചില വാർ­ത്താ­ശീർ­ഷ­ക­ങ്ങൾ: ‘നെ­ഹ്റു­വും പ­ട്ടേ­ലും തെ­റ്റി­പ്പി­രി­യു­ന്നു. പ­ട്ടേൽ ഗ­വൺ­മെ­ന്റിൽ നി­ന്നു രാജി വെ­യ്ക്കു­ന്നു’. ‘ഡെൽ­ഹി­യിൽ തൊ­ഴി­ലാ­ളി­കൾ പ­ണി­മു­ട­ക്കു­ന്നു’. ‘പ്രാർ­ത്ഥ­നാ­യോ­ഗ­ത്തിൽ ബോ­ബെ­റി­ഞ്ഞ പ്രതി റി­മാ­ന്റിൽ’. ‘ഗാ­ന്ധി­ക്കെ­തി­രെ ഗൂ­ഢാ­ലോ­ച­ന, സംഘം ഡെൽഹി വി­ട്ടു’ തു­ടർ­ന്നു് ക്രി­സ്തു കാൽ­വ­രി ക­യ­റു­ന്ന ഒരു ഫിലിം ക്ലി­പ്പി­ങ്, പിറകേ അ­ക്ഷ­ര­ങ്ങൾ, ‘ഞാൻ ഇടയനെ അ­ടി­ക്കും. ആ­ട്ടിൻ കൂ­ട്ടം ചി­ത­റും’ ഇ­തെ­ല്ലാം പ്രൊ­ജ­ക്റ്റ് ചെ­യ്യ­പ്പെ­ടു­മ്പോൾ പി­റ­കിൽ നി­ന്നു് ബൈബിൾ ഭാഗം മു­ഴ­ങ്ങു­ന്നു. (മ­ത്താ­യി, 27:28–32) “അവർ അ­വ­ന്റെ വ­സ്ത്രം അ­ഴി­ച്ചു­മാ­റ്റി. ഒരു ചു­ക­ന്ന പുറം കു­പ്പാ­യം അവനെ ധ­രി­പ്പി­ച്ചു. മു­ള്ളു­കൊ­ണ്ടു് ഒരു കി­രീ­ടം മെ­ന­ഞ്ഞു­ണ്ടാ­ക്കി അ­ത­വ­ന്റെ തലയിൽ വെ­ച്ചു. വലതു ക­യ്യിൽ ഒരു ഞാ­ങ്ങ­ണ­ക്കോ­ലും പി­ടി­പ്പി­ച്ചു. പി­ന്നീ­ടു് അവർ അ­വ­ന്റെ മു­ന്നിൽ മു­ട്ടു­കു­ത്തി പ­രി­ഹ­സി­ച്ചു പ­റ­ഞ്ഞു: ‘യ­ഹൂ­ദ­രു­ടെ രാ­ജാ­വേ, സ്വ­സ്തി!’ അ­വ­ര­വ­ന്റെ മേൽ തു­പ്പി; ഞാ­ങ്ങ­ണ­ക്കോൽ വാ­ങ്ങി അ­വ­ന്റെ ത­ല­യ്ക്ക­ടി­ച്ചു. ഇ­ങ്ങ­നെ പ­രി­ഹ­സി­ച്ച­ശേ­ഷം അവർ പു­റ­ങ്കു­പ്പാ­യം അ­ഴി­ച്ചു­മാ­റ്റി. അ­വ­ന്റെ വ­സ്ത്രം ധ­രി­പ്പി­ച്ചു കു­രി­ശിൽ ത­റ­യ്ക്കാൻ അവനെ കൊ­ണ്ടു­പോ­യി.”)
പാ­ട്ടു്:

കു­ളി­രി­ന്റെ കൊ­മ്പു­ള്ള ജ­നു­വ­രി­ക്കാ­റ്റി­ന്റെ

മു­തു­കേ­റി­യ­ണ­യു­ന്നു മരണം

പു­തു­മ­ണ്ണിൽ, താ­യ്വേ­രിൽ, ത­ളി­രി­ലും ചെ­ഞ്ചോ­ര

ചി­ത­റി­ത്തെ­റി­പ്പി­ക്കും മരണം.

പു­തു­മ­ഞ്ഞിൻ പു­ല­രി­യിൽ,

സ­ന്ധ്യ­യിൽ ചാ­വി­ന്റെ

മ­ണ­വു­മാ­യ­ണ­യു­ന്ന മരണം.

വ­ച­ന­ത്തിൽ ഗാ­ന­ത്തിൽ, മൗ­ന­ത്തി­ലും നിറ-

ഞ്ഞു­റ­യും ചി­ല­മ്പു­മാ­യ് മരണം.

കു­ളി­രി­ന്റെ കൊ­മ്പു­ള്ള ജ­നു­വ­രി­ക്കാ­റ്റി­ന്റെ

മു­തു­കേ­റി­യ­ണ­യു­ന്നു മരണം.

(ഗാ­ന്ധി മ­നു­വി­ന്റെ മ­ടി­യിൽ ത­ല­വെ­ച്ചു കി­ട­ക്കു­ന്നു. മനു ഗാ­ന്ധി­യു­ടെ നെ­റ്റി തി­രു­മ്മു­ന്നു­ണ്ടു്.)
ഗാ­ന്ധി:
സ്വാ­ത­ന്ത്ര്യ­സ­മ­രം ക­ഴി­ഞ്ഞാൽ കോൺ­ഗ്ര­സ്സ് ഒരു രാ­ഷ്ട്രീ­യ ക­ക്ഷി­യ­ല്ലാ­താ­ക­ണ­മെ­ന്നാ­യി­രു­ന്നു എന്റെ ആ­ഗ്ര­ഹം. അതൊരു സേ­വാ­സം­ഘം മാ­ത്ര­മാ­ക­ണ­മാ­യി­രു­ന്നു. പക്ഷേ, അ­വ­രാ­ഗ്ര­ഹി­ക്കു­ന്ന­തു് അതല്ല. അ­വർ­ക്കു് ത്യാ­ഗ­ത്തി­ന്റെ പ്ര­തി­ഫ­ലം കൂടി അ­നു­ഭ­വി­ക്ക­ണം. ഇ­ന്ന­ലെ രാ­ത്രി മു­ഴു­വൻ ഞാ­നി­രു­ന്നു് കോൺ­ഗ്ര­സ്സി­ന്റെ ഭ­ര­ണ­ഘ­ട­ന­യു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു. നെ­ഹ്റു ഏ­ല്പി­ച്ച ജോ­ലി­യാ­ണു്. ചെ­യ്യാ­തെ പ­റ്റു­മോ? (ചു­മ­യ്ക്കു­ന്നു).
മനു:
അ­ങ്ങു് വ­ള­രെ­യേ­റെ ജോലി ചെ­യ്യു­ന്നു­ണ്ടു്. ശ­രീ­ര­ത്തെ ഇ­ങ്ങ­നെ ശി­ക്ഷി­ക്ക­രു­തു്.
ഗാ­ന്ധി:
ജീ­വി­ച്ചി­രി­ക്കു­മ്പോ­ഴ­ല്ലേ പ്ര­വർ­ത്തി­ക്കാ­നൊ­ക്കൂ. എന്നെ വേ­ട്ട­യാ­ടു­ന്ന പ്ര­ശ്നം അ­തൊ­ന്നു­മ­ല്ല. എന്റെ അ­നു­യാ­യി­കൾ അ­ധി­കാ­ര­ക്കൊ­തി­യ­ന്മാ­രാ­യി മാ­റി­യി­രി­ക്കു­ന്നു. അ­വർ­ക്കെ­ന്റെ പേരു മാ­ത്രം മതി; എന്റെ ആ­ദർ­ശ­ങ്ങൾ വേ­ണ്ടാ. സ്വാ­ത­ന്ത്ര്യ­ത്തി­നാ­യി സമരം ചെ­യ്ത­വർ തന്നെ അ­ഴി­മ­തി­ക്കാ­രാ­യാൽ പി­ന്നെ ആ­രാ­ണി­ന്ത്യ­യെ ര­ക്ഷി­ക്കു­ക? മറ്റു രാ­ഷ്ട്ര­ങ്ങൾ­ക്കു ന­ടു­വിൽ എ­ങ്ങ­നെ ഇ­ന്ത്യ ത­ല­യു­യർ­ത്തി ന­ട­ക്കും? (ക­ഠി­ന­മാ­യി ചു­മ­യ്ക്കു­ന്നു, ചുമ നി­ല­യ്ക്കു­ന്നി­ല്ല).
മനു:
സുശീല പെ­നി­സി­ലിൻ ഗു­ളി­ക­കൾ തന്നു പോ­യി­ട്ടു­ണ്ടു്. ഒന്നു ത­ര­ട്ടേ?
ഗാ­ന്ധി:
വേ­ണ്ടാ (ചുമ) നി­ന­ക്കു് രാ­മ­നിൽ വി­ശ്വാ­സ­മി­ല്ല അല്ലെ? ഞാൻ രോഗം പി­ടി­പെ­ട്ടാ­ണു് മ­രി­ക്കു­ന്ന­തെ­ങ്കിൽ ലോ­ക­ത്തോ­ടു മു­ഴു­വൻ (ചുമ) നീ വി­ളി­ച്ചു­പ­റ­യ­ണം, ഞാ­നൊ­രു കപട മ­ഹാ­ത്മാ­വാ­യി­രു­ന്നെ­ന്നു്. എ­ങ്കി­ലേ എ­നി­ക്കു് ആ­ത്മ­ശാ­ന്തി ല­ഭി­ക്കൂ. ഞാൻ വെ­ടി­യേ­റ്റ് ദൈ­വ­നാ­മം ജ­പി­ച്ചു് വീണു മ­രി­ക്കു­ന്നു­വെ­ങ്കിൽ മാ­ത്രം നീ എന്നെ ഒരു യ­ഥാർ­ത്ഥ മ­ഹാ­ത്മാ­വെ­ന്നു വി­ളി­ക്കു­ക. അ­തി­നു­ള്ള ശക്തി എ­നി­ക്കു നൽകാൻ പ്രാർ­ത്ഥി­ക്കൂ. ലോ­ക­ത്തി­ന്റെ പൂ­ന്തോ­ട്ട­ത്തിൽ വ­സ­ന്തം നീ­ണ്ടു നിൽ­ക്കി­ല്ലെ­ന്ന­ല്ലേ കവി പ­റ­യു­ന്ന­തു്? ജീ­വി­ച്ചി­രി­ക്കു­മ്പോൾ നി­യ­ന്ത്ര­ണം പാ­ടി­ല്ല. ആ പാ­ട്ടൊ­ന്നു് പാടൂ മനു.
മനു:

വി­ശ്ര­മ­മ­രു­തേ പോ­രാ­ളി, അതി-

ഹ്ര­സ്വം ഭൂ­മി­യിൽ വാസം!

വി­ശ്ര­മ­മ­രു­തേ തേ­രാ­ളി, അതി-

ദീർഘം ദുർ­ഗ്ഗ­മ­മീ മാർ­ഗ്ഗം.

ഗാ­ന്ധി:
‘ധർ­മ്മ­പ­ദ’ത്തിൽ ബു­ദ്ധൻ ഇ­തു­പോ­ലെ­ന്തോ പ­റ­യു­ന്നി­ല്ലേ?
മനു:

“രാ­ത്രി കാ­വൽ­ക്കാ­ര­നെ­ത്ര ദീർഘം, ക്ഷീണ

യാ­ത്രി­ക­ന്നോ പഥം ദീർഘം

ധീ­ര­ന്നു മി­ന്നൽ­പ്പി­ണർ പോലെ ജീ­വി­തം,

പാ­തി­രാ ഭീ­രു­വി­ന്നെ­ന്നും!”

ഗാ­ന്ധി:
ഏറെ ജോ­ലി­കൾ എ­നി­ക്കു ബാ­ക്കി­യാ­ണു്. അ­തെ­ല്ലാം ചെ­യ്തു­തീർ­ക്കാൻ ഈ­ശ്വ­രൻ എന്നെ അ­നു­വ­ദി­ക്കു­മോ? സുശീല പാ­കി­സ്ഥാ­നിൽ നി­ന്നു് മ­ട­ങ്ങി­യെ­ത്തി­ല്ല. പ­ട്ടേ­ലി­നോ­ടു് നെ­ഹ്റു­വു­മാ­യി ഒ­ത്തു­പോ­ക­ണ­മെ­ന്നു് ഞാ­നു­പ­ദേ­ശി­ച്ചി­ട്ടു­ണ്ടു്.
(ഒരു പ­ത്ര­പ്ര­വർ­ത്ത­കൻ ക­ട­ന്നു­വ­രു­ന്നു)
പത്രം:
ഒ­ര­ഭി­മു­ഖ­ത്തി­നു സ­മ­യ­മ­നു­വ­ദി­ച്ചി­രു­ന്നു.
ഗാ­ന്ധി:
അഞ്ചു മി­നി­റ്റെ­ടു­ക്കാം.
പത്രം:
അ­ങ്ങു് മു­സ്ലീ­ങ്ങ­ളു­ടെ പക്ഷം ചേ­രു­ന്നു­വെ­ന്നു് ആ­രോ­പ­ണ­മു­ണ്ട­ല്ലോ.
ഗാ­ന്ധി:
ന്യൂ­ന­പ­ക്ഷ­ത്തി­നു് ഒരു ഭീ­തി­യും കൂ­ടാ­തെ ജീ­വി­ക്കാൻ ക­ഴി­യു­ന്ന രാ­ഷ്ട്ര­മാ­ണു് ജ­നാ­ധി­പ­ത്യ­രാ­ഷ്ട്രം. ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ആ­ധി­പ­ത്യ­ത്തി­ല­ല്ല ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തി­ലാ­ണു് അ­തി­ന്റെ കാതൽ.
പത്രം:
പ്രാർ­ത്ഥ­നാ­യോ­ഗ­ങ്ങ­ളിൽ അ­ങ്ങു് ഖുർ-​ആൻ വാ­യി­ക്കു­ന്ന­തു് ഹി­ന്ദു­ക്ക­ളെ വ്ര­ണ­പ്പെ­ടു­ത്തു­ക­യി­ല്ലേ?
ഗാ­ന്ധി:
അവർ കപട ഹി­ന്ദു­ക്ക­ളാ­ണു്. ഖുർ-​ആൻ പ­ദ്യ­ങ്ങ­ളു­ടെ ഹി­ന്ദി പ­രി­ഭാ­ഷ ചൊ­ല്ലു­മ്പോൾ ആരും എ­തിർ­ക്കു­ന്നി­ല്ല. അ­റ­ബി­യോ­ടാ­ണു് വി­രോ­ധം. ഗു­രു­നാ­നാ­ക്ക് സത്യം തേടി അ­റേ­ബ്യ­യിൽ പോയ ആ­ളാ­ണു്. ന­മ്മു­ടെ നൂ­റ്റി­യെ­ട്ടു് ഉ­പ­നി­ഷ­ത്തു­ക­ളിൽ ഒ­ന്നി­ന്റെ പേരു് ‘ആ­ള്ളോ­പ­നി­ഷ­തു്’ എ­ന്നാ­ണു്. രാ­മ­നും റ­ഹീ­മും എ­നി­ക്കൊ­ന്നു തന്നെ. ഇതു് ക­ബീ­റി­ന്റേ­യും രാ­മ­കൃ­ഷ്ണ­ന്റേ­യും നാ­ടാ­ണെ­ന്നു് നാം മ­റ­ക്കു­ന്നു.
പത്രം:
അ­പ്പോൾ ഇ­ന്ത്യ ഒരു ഹി­ന്ദു രാ­ഷ്ട്ര­മ­ല്ലെ­ന്നാ­ണോ പ­റ­ഞ്ഞു­വ­രു­ന്ന­തു്?
ഗാ­ന്ധി:
ഹി­ന്ദു രാ­ഷ്ട്ര­മോ? ഇവിടെ നി­യ­മ­ത്തി­നു മു­ന്നിൽ എ­ല്ലാ­വ­രും തു­ല്യ­രാ­ണു്. വാ­സ്ത­വ­ത്തിൽ എത്ര വ്യ­ക്തി­ക­ളു­ണ്ടോ അ­ത്ര­യും മ­ത­ങ്ങ­ളു­ണ്ടു്. മ­ത­ത്തി­നു് ഓ­രോ­രു­ത്ത­രും നൽ­കു­ന്ന അർ­ത്ഥം വ്യ­ത്യ­സ്ത­മാ­ണു്. ഓ­രോ­രു­ത്തർ­ക്കും ഇ­ഷ്ട­മു­ള്ള മതം പി­ന്തു­ട­രാം. മ­ത­മി­ല്ലാ­തെ­യും ജീ­വി­ക്കാം. പൊ­തു­നി­യ­മ­ങ്ങ­ളെ അവർ ലം­ഘി­ക്ക­രു­തെ­ന്നു മാ­ത്രം. ഇ­ന്ത്യ­യിൽ പ­ണ്ടു­മു­ത­ലേ എ­ത്ര­യോ ചി­ന്താ­ധാ­ര­കൾ നി­ല­വി­ലി­രു­ന്നു. ന­മ്മു­ടെ സം­സ്കാ­ര­ത്തി­ന്റെ കാതൽ ഈ നാ­നാ­ത്വ­മാ­ണു്. അതു ന­ശി­ച്ചാൽ ജ­നാ­ധി­പ­ത്യം ന­ശി­ച്ചു.
പത്രം:
ഇ­ന്ത്യൻ സം­സ്കാ­രം ഹൈ­ന്ദ­വ­സം­സ്കാ­രം ത­ന്നെ­യ­ല്ലേ?
ഗാ­ന്ധി:
പ്ര­ശ്നം വാ­ക്കു­ക­ളു­ടെ­യ­ല്ല. ന­മു­ക്കു് ച­രി­ത്ര­ത്തെ പി­റ­കോ­ട്ടു് കൊ­ണ്ടു­പോ­കാ­നാ­വി­ല്ല. ഇ­ന്ത്യ­യിൽ ഒരു മതം മാ­ത്ര­മു­ണ്ടാ­യ കാലമേ ഉ­ണ്ടാ­യി­ട്ടി­ല്ല. ഹി­ന്ദു­രാ­ഷ്ട്ര­വാ­ദി­ക­ളു­ടെ വേഷം കെ­ട്ടി ച­രി­ത്രം തി­രു­ത്താ­നും അ­ക്ര­മം ന­ട­ത്താ­നും ഒ­രു­ങ്ങു­ന്ന­വർ ഹി­ന്ദു­മ­ത­ത്തി­നു് തീ­രാ­ക്ക­ള­ങ്ക­മാ­ണു്. (പോ­ക്ക­റ്റ് വാ­ച്ചു­നോ­ക്കി) സമയം ക­ഴി­ഞ്ഞു. (മ­നു­വി­നോ­ടു്) മനു, ഇന്നു വാ­യി­ക്കു­ന്ന ബൈബിൾ ഭാ­ഗ­മേ­താ­ണു്?
മനു:
(ബൈബിൾ പ­കു­ത്തു് വാ­യി­ക്കു­ന്നു) “ര­ണ്ടാം പ്രാ­വ­ശ്യ­വും അവൻ പോയി പ്രാർ­ത്ഥി­ച്ചു. “എന്റെ പി­താ­വേ, ഞാ­നി­തു കു­ടി­ക്കാ­തെ ഈ പാ­ന­പാ­ത്രം നീ­ങ്ങി­പ്പോ­വു­ക സാ­ദ്ധ്യ­മ­ല്ലെ­ങ്കിൽ നി­ന്റെ ഇഷ്ടം നി­റ­വേ­റ­ട്ടെ!” അവൻ വീ­ണ്ടും ശി­ഷ്യ­ന്മാ­രു­ടെ അ­രി­കിൽ വ­ന്ന­പ്പോൾ അവർ ഉ­റ­ങ്ങു­ന്ന­താ­യി കണ്ടു. കാരണം അ­വ­രു­ടെ ക­ണ്ണു­ക­ളിൽ നി­ദ്രാ­ഭാ­രം ത­ങ്ങി­നി­ന്നി­രു­ന്നു. അ­തു­കൊ­ണ്ടു് അവൻ അവരെ വി­ട്ടു് മൂ­ന്നാം പ്രാ­വ­ശ്യ­വും പോയി അതേ വാ­ക്കു­കൾ തന്നെ ആ­വർ­ത്തി­ച്ചു പ്രാർ­ത്ഥി­ച്ചു. തു­ടർ­ന്നു് അവൻ ശി­ഷ്യ­ന്മാ­രു­ടെ അ­ടു­ക്കൽ വന്നു പ­റ­ഞ്ഞു. ‘നി­ങ്ങൾ ഇ­പ്പോ­ഴും ഉ­റ­ങ്ങി­വി­ശ്ര­മി­ക്കു­ന്നു­വോ? ഇതാ സ­മ­യ­മാ­യി. മ­നു­ഷ്യ­പു­ത്രൻ പാ­പി­ക­ളു­ടെ ക­യ്യി­ലേ­യ്ക്കു് ഒ­റ്റി­ക്കൊ­ടു­ക്ക­പ്പെ­ടാൻ പോ­കു­ന്നു! എ­ഴു­ന്നേൽ­ക്കൂ. ന­മു­ക്കു് പോകാം! ഇതാ എന്നെ ഒ­റ്റി­ക്കൊ­ടു­ക്കു­ന്ന­വൻ അ­ടു­ത്തെ­ത്തി­യി­രി­ക്കു­ന്നു.”
ഗാ­ന്ധി:
തു­ക്കാ­റാ­മി­ന്റെ ചില വ­രി­ക­ളാ­ണോർ­മ്മ വ­രു­ന്ന­തു്.
പാ­ട്ടു്:

നീ­ല­വാ­നു പി­ളർ­ന്നു­വ­ന്നൊ­രു

ധൂ­മ­കേ­തു­വിൽ നി­ന്റെ വീടു ത­കർ­ന്നു വീ­ഴു­മ്പോൾ,

തീ­രു­മാ­നി­ക്കൂ, ദൈവം വ­രി­ക­യാ­യ്

നി­ന്ന­രി­കി­ലെ­ന്നു്.

വൻ­ദു­ര­ന്ത­മു­യർ­ന്നു നി­ന്നെ­ത്തൂ­ത്തു­മാ­യ്ക്കു­മ്പോൾ

കേവലം ദൈ­വ­വും നീയും ബാ­ക്കി­യാ­കു­മ്പോൾ

തീ­രു­മാ­നി­ക്കൂ, ദൈവം വ­രി­ക­യാ­യ്

നി­ന്ന­രി­കി­ലെ­ന്നു്.

നു­ണ­ക­ളെ­ന്നെ­ന്നേ­യ്ക്കു­മൂ­രി­യെ­റി­ഞ്ഞു നി­ന്നു­ടെ

വ­ച­ന­മാ­കെ ന­ഗ്ന­മാ­കു­മ്പോൾ

തീ­രു­മാ­നി­ക്കൂ, ദൈവം വ­രി­ക­യാ­യ്

നി­ന്ന­രി­കി­ലെ­ന്നു്.

നൂ­റു­നൂ­റാ­യ് നി­ന്റെ ജീവൻ വീ­ണു­ട­ഞ്ഞെ­ങ്കിൽ,

വീ­ണ്ടു­മൊ­ന്നാ­യ് കൂ­ട്ടി­വെ­യ്ക്കാൻ

വ­ഴി­യു­മി­ല്ലെ­ങ്കിൽ,

തീ­രു­മാ­നി­ക്കൂ, ദൈവം വ­രി­ക­യാ­യ്

നി­ന്ന­രി­കി­ലെ­ന്നു്.

ആ­ശ­യൊ­ക്കെ­യു­മ­റ്റു­വെ­ങ്കിൽ,

സ്വന്തമെന്നുപറഞ്ഞിടാനായൊന്നു-​

മി­ല്ലാ­താ­യി­യെ­ങ്കിൽ,

തീ­രു­മാ­നി­ക്കൂ, ദൈവം വ­രി­ക­യാ­യ്

നി­ന്ന­രി­കി­ലെ­ന്നു്.

ഉ­ല­ക­മാ­കെ നി­ന­ക്കു മു­മ്പിൽ

പ­ടി­കൾ­കൊ­ട്ടി­യ­ട­ച്ചു­വെ­ങ്കിൽ

അ­പ്പൊ­ഴും നിൻ വ­ച­ന­ചാ­തു­രി

നിർ­ഭ­യം നി­ന്നൊ­പ്പ­മെ­ങ്കിൽ,

തീ­രു­മാ­നി­ക്കൂ ദൈവം വ­രി­ക­യാ­യ്

നി­ന്ന­രി­കി­ലെ­ന്നു്.

ഗാ­ന്ധി:
അതെ, ദൈവം എ­ന്റെ­യ­രി­കിൽ വ­രി­ക­യാ­യി.
(രംഗം ഒന്നു മ­ങ്ങി­ത്തെ­ളി­യു­മ്പോൾ ഗാ­ന്ധി ആൾ­ക്കൂ­ട്ട­ത്തി­നി­ട­യി­ലൂ­ടെ ന­ട­ന്നു­വ­രു­ന്നു. ഗോ­ദ്സേ, കാ­ക്കി­വേ­ഷ­ത്തിൽ, അ­ദ്ദേ­ഹ­ത്തി­ന്ന­ഭി­മു­ഖ­മാ­യി നി­ന്നു് ‘ന­മ­സ്തേ ഗാ­ന്ധി­ജി’ എന്നു പ­റ­ഞ്ഞു് കു­നി­യു­ന്നു.)
മനു:
(മു­ന്നോ­ട്ടു­വ­ന്നു്) സ­ഹോ­ദ­രാ, ഇ­പ്പോൾ­ത്ത­ന്നെ ബാ­പ്പു­വി­നു് നേരം വൈകി. മാറൂ.
ഗോ­ദ്സേ:
(മ­നു­വി­നെ ഇ­ട­തു­കൈ­കൊ­ണ്ടു് ത­ള്ളി­മാ­റ്റു­ന്നു. വ­ല­തു­ക­യ്യിൽ ക­റു­ത്ത പി­സ്റ്റൾ. മൂ­ന്നു­ത­വ­ണ വെ­ടി­പൊ­ട്ടു­ന്നു. ഗാ­ന്ധി­യു­ടെ പു­ത­പ്പി­ലും നെ­ഞ്ചി­ലും രക്തം. ഗാ­ന്ധി പ­തു­ക്കെ മു­ന്നോ­ട്ടാ­ഞ്ഞു് ‘ഹേ, റാം!’ എ­ന്നു­ച്ച­രി­ച്ചു­കൊ­ണ്ടു് മു­ന്നോ­ട്ടു വീ­ഴു­ന്നു. രംഗം ഇ­രു­ട്ടിൽ. പി­റ­കിൽ നി­ന്നു് ‘ഹേ റാം!’ എന്ന നി­ല­വി­ളി­യു­ടെ പ്ര­തി­ധ്വ­നി­കൾ. ‘ഏലി, ഏലി, ല­മാ­സ­ബ­ക്താ­നി’ എന്ന നി­ല­വി­ളി അതിൽ ക­ല­രു­ന്നു. തു­ടർ­ന്ന്: “എ­ടു­ത്തു­ഭ­ക്ഷി­ക്കു­ക. ഇ­തെ­ന്റെ ശ­രീ­ര­മാ­കു­ന്നു. ഇതിൽ നി­ന്നു് കു­ടി­ക്കു­ക. ഇ­തെ­ന്റെ ര­ക്ത­മാ­കു­ന്നു. അ­നേ­കർ­ക്കു വേ­ണ്ടി പാ­പ­മോ­ച­ന­ത്തി­നാ­യി ചി­ന്ത­പ്പെ­ടു­ന്ന­തും പുതിയ ഉ­ട­മ്പ­ടി­യു­ടേ­തു­മാ­യ എന്റെ രക്തം.”)
അ­ന്ത്യ­രം­ഗം ഉ­യിർ­ത്തെ­ഴു­ന്നേ­ല്പു്
(‘പൂർ­വ്വ­രം­ഗ’ത്തിൽ കണ്ട പീ­ഠ­ത്തിൽ ഗാ­ന്ധി ‘പ്ര­തി­മ’. ഇ­രു­ട്ടാ­ണു്. പ്ര­കാ­ശം പ്ര­തി­മ­യു­ടെ മു­ഖ­ത്തു മാ­ത്രം. ക്ര­മേ­ണ അതു് താഴെ മു­ട്ടു­കു­ത്തി നിൽ­ക്കു­ന്ന ഒരാളെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു.)

മു­ട്ടു­കു­ത്തി­നിൽ­ക്കു­ന്ന­യാൾ:
(വെ­ളി­ച്ച­ത്തിൽ­നി­ന്നു് മുഖം മ­റ­ച്ചു­കൊ­ണ്ടു്) വേണ്ട, വേണ്ട. ഞ­ങ്ങൾ­ക്കു് വെ­ളി­ച്ച­ത്തെ ഭ­യ­മാ­ണു്. ഞങ്ങൾ കൂ­രി­രു­ളി­ന്റെ പു­രോ­ഹി­തർ. മൃ­ത്യു­വി­ന്റെ കാ­മു­കർ. ഞ­ങ്ങ­ളു­ടെ പൂ­ന്തോ­പ്പു­ക­ളിൽ ക­റു­ത്ത പൂ­ക്കൾ മാ­ത്രം വി­ട­രു­ന്നു. ഞങ്ങൾ കണ്ട മ­ഴ­വി­ല്ലു­ക­ളെ­ല്ലാം ക­ഴു­ക­ന്മാ­രാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ വ­ഴി­കാ­ട്ടി­കൾ ഞ­ങ്ങ­ളെ മ­രു­ഭൂ­മി­യി­ലാ­ണെ­ത്തി­ച്ച­തു്. എല്ലാ ദൈ­വ­ദൂ­ത­രും ചെ­കു­ത്താ­നു­മാ­യി ര­ഹ­സ്യ­ധാ­ര­ണ­ക­ളു­ണ്ടാ­ക്കി ക­ഴി­ഞ്ഞു. ഇല്ല, പ­വി­ത്ര­മാ­യി ഒ­ന്നു­മി­വി­ടെ ബാ­ക്കി­യി­ല്ല.
മ­റ്റൊ­രാൾ (പ്ര­വേ­ശി­ച്ചു്):
വ­ര­രു­തേ, ബാ­പ്പൂ. ഞങ്ങൾ ഇരകൾ, കൊ­ടു­ങ്കാ­റ്റിൽ ഭൂ­ക­മ്പ­ത്തിൽ, പ്ര­ള­യ­ത്തിൽ വീ­ണ­ടി­യു­ന്ന ഞ­ങ്ങ­ളു­ടെ കൂ­ര­ക­ളിൽ­കി­ട­ന്നു് ഞങ്ങൾ അ­ഴു­കു­ന്ന­തു് കാണാൻ വ­ര­രു­തേ.
ഒരു സ്ത്രീ:
ഭൂ­പ്ര­ഭു­വി­നും വ്യ­വ­സാ­യി­ക്കും വെ­ള്ള­വും വൈ­ദ്യു­തി­യും നൽ­കാ­നാ­യി അ­ണ­ക്കെ­ട്ടു­യ­രു­മ്പോൾ താ­ഴ്‌­വ­ര­ക­ളി­ലെ ഞ­ങ്ങ­ളു­ടെ കൃ­ഷി­യി­ട­വും കി­ട­പ്പാ­ട­വും ഒ­ലി­ച്ചു­പോ­കു­ന്ന­തു കാണാൻ—വ­ര­രു­തേ, വ­ര­രു­തേ.
മ­റ്റൊ­രു­സ്ത്രീ:
കാ­ടെ­ല്ലാം വെ­ട്ടി­നി­ര­ത്തി ഞ­ങ്ങ­ളു­ടെ ചോറും വി­റ­കും ത­ട്ടി­പ്പ­റി­ച്ച ക­ള്ള­ന്മാർ ഞ­ങ്ങ­ളു­ടെ ആ­ത്മാ­ക്ക­ളെ ഒരു കു­പ്പി ക­ള്ളി­നും പെൺ­മ­ക്ക­ളെ ഒരു തു­ണ്ടു തു­ണി­ക്കും വാ­ങ്ങു­ന്ന­തു കാണാൻ—വ­ര­രു­തേ, വ­ര­രു­തേ.
ഒ­ര­ന്ധൻ:
നി­യ­മ­പാ­ല­കർ കു­രു­ട­നാ­ക്കി­യ എന്നെ—
മ­റ്റൊ­ര­ന്ധൻ:
തൊ­ഴിൽ­ശാ­ല­യി­ലെ വി­ഷ­വാ­ത­കം കു­രു­ട­നാ­ക്കി­യ എന്നെ—
ഒരു സ്ത്രീ:
വി­ഭ­ജ­ന­ത്തി­ന്റെ വ­ടു­ക്ക­ളും പേറി ചേ­രി­യിൽ നി­ന്നു് ചേ­രി­യി­ലേ­ക്കു് ആ­ട്ടി­പ്പാ­യി­ക്ക­പ്പെ­ട്ടു് ഒ­ടു­വിൽ ഏതോ ദൈ­വ­ത്തി­ന്റെ പേരിൽ എന്റെ കു­ട്ടി­കൾ എന്റെ മു­ന്നിൽ വെ­ച്ചു് മാ­ന­ഭം­ഗം ചെ­യ്യ­പ്പെ­ടു­ന്ന­തു് ക­ണ്ടു­നിൽ­ക്കാൻ മാ­ത്രം ക­ണ്ണു­ക­ളു­ണ്ടാ­യ എന്നെ—
ഒരു കർഷകൻ:
യ­ജ­മാ­ന­ന്മാർ­ക്കു് ഫാ­ക്ട­റി വെ­യ്ക്കാ­നാ­യി എന്റെ തു­ണ്ടു പു­ര­യി­ട­ത്തിൽ നി­ന്നു് തെ­രു­വി­ലെ വെ­യി­ലി­ലേ­ക്കു് വ­ലി­ച്ചെ­റി­യ­പ്പെ­ട്ട എന്നെ—
ഒ­രു­കൈ­തൊ­ഴിൽ­കാ­രൻ:
അതേ ഫാ­ക്ട­റി വ­ന്ന­തു­കൊ­ണ്ടു് ആകെ അ­റി­യാ­വു­ന്ന കു­ല­ത്തൊ­ഴിൽ ന­ഷ്ട­പ്പെ­ട്ട എന്നെ—
ഒരു ദളിതൻ:
മൂ­വാ­യി­രം വർ­ഷ­ത്തെ പീ­ഡ­ന­ത്തി­നു­ശേ­ഷം എ­ണീ­റ്റു­നിൽ­ക്കാ­നു­ള്ള ആ­ദ്യ­ത്തെ ശ്ര­മ­ത്തിൽ തന്നെ ത­ളർ­ന്നു­പോ­കു­ന്ന എന്നെ—
മു­ട്ടു­കു­ത്തി­നിൽ­ക്കു­ന്ന­യാൾ:
വേ­ണ്ടാ, വേ­ണ്ടാ. അ­ങ്ങാ­രേ­യും കാ­ണ­രു­തു്. ഈ സ്വ­രാ­ജി­ന്റെ മുഖം അങ്ങു കാ­ണ­രു­തു്. വീ­ണ്ടും ലോകം മു­ഴു­വൻ കീ­ഴ്പ്പെ­ടു­ത്തി­യ സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രെ ഒ­രി­ക്കൽ കൂടി പട ന­യി­ക്കാൻ ഞ­ങ്ങ­ള­ങ്ങ­യോ­ടാ­വ­ശ്യ­പ്പെ­ടു­ക­യി­ല്ല. ഒ­രി­ക്കൽ കൂടി നി­സ്വ­നാ­യി ജീ­വി­ക്കാൻ, സ­ഹി­ക്കാൻ, വെ­ടി­യേ­റ്റു മ­രി­ക്കാൻ—വേ­ണ്ടാ, വേ­ണ്ടാ.
(ഇ­രു­ട്ടു് വീ­ണ്ടും. വെ­ളി­ച്ചം വ­രു­മ്പോൾ അഞ്ചു കു­ട്ടി­കൾ മാ­ത്രം വെ­ളി­ച്ച­ത്തിൽ)
കു­ട്ടി­കൾ (ഒ­ന്നി­ച്ചു്):
പോയ തലമുറ അ­നാ­ഥ­രാ­ക്കി­യ കു­ഞ്ഞു­ങ്ങ­ളാ­ണു് ഞങ്ങൾ.
ഒ­രു­കു­ട്ടി:
മു­ല­പ്പാ­ലി­നു­പ­ക­രം ഉ­രു­കി­യ ലോഹം കു­ടി­ച്ചു­വ­ളർ­ന്ന­വർ
ര­ണ്ടു്:
പൂ­ക്കൾ­ക്കു പകരം തോ­ക്കു­കൾ ക­ളി­പ്പാ­ട്ട­മാ­യി കി­ട്ടി­യ­വർ
മൂ­ന്ന്:
മു­തു­കിൽ കെ­ട്ടി­വെ­ച്ച മു­ല­ക്കു­പ്പി­യു­മാ­യി ചോ­ര­യിൽ വ­ലി­ച്ചെ­റി­യ­പ്പെ­ട്ട­വർ
നാല്:
അ­മ്മ­യു­ടെ ന­ടു­ക്ക­ത്തിൽ നി­ന്നു­മാ­ത്രം അ­ച്ഛ­നാ­രെ­ന്നു് ഊ­ഹി­ക്കേ­ണ്ട­വർ.
അഞ്ച്:
സ്വാ­ത­ന്ത്ര്യ­പ്രേ­മി­ക­ളു­ടെ ത­ട­വ­റ­ക­ളിൽ പി­ട­ഞ്ഞു മ­രി­ച്ച­വ­രു­ടെ കു­ഞ്ഞു­ങ്ങൾ
ഒന്ന്:
അ­ധി­കാ­ര­ത്തി­ന്റെ അ­ടർ­ക്ക­ള­ങ്ങ­ളിൽ നി­ന്നു ക­ത്തി­പ്പി­ടി­ച്ച ഉ­ടു­പ്പു­ക­ളു­മാ­യി ഓ­ടി­പ്പോ­ന്ന­വർ
ഒ­ന്നി­ച്ച്:
ബാ­പ്പൂ, വരൂ, ഞ­ങ്ങൾ­ക്കു് വി­ശു­ദ്ധ­നാ­യൊ­രു വ­ഴി­കാ­ട്ടി­യെ ആ­വ­ശ്യ­മു­ണ്ടു്.
(പി­റ­കിൽ: “അവർ ഭ­യ­പ്പെ­ട്ടു് മു­ഖം­കു­നി­ച്ച­പ്പോൾ ആ പു­രു­ഷ­ന്മാർ പ­റ­ഞ്ഞു: ജീ­വി­ച്ചി­രി­ക്കു­ന്ന­വ­നെ മ­രി­ച്ച­വർ­ക്കി­ട­യിൽ തി­ര­യു­ന്ന­തെ­ന്തു്? അവൻ ഇവിടെ ഇല്ല. അവൻ ഉ­യിർ­ത്തെ­ഴു­ന്നേ­റ്റി­രി­ക്കു­ന്നു.”)

(പ്ര­കാ­ശം. ‘പ്ര­തി­മ’യുടെ ശൂ­ന്യ­മാ­യ പീഠം കാ­ണി­ക്കു­ന്നു. ‘പ്ര­തി­മ’ ഇ­പ്പോൾ കു­ട്ടി­ക­ളു­ടെ തോളിൽ ക­യ്യി­ട്ടു് പ­തു­ക്കെ ന­ട­ക്കു­ക­യാ­ണു്. പി­റ­കിൽ­നി­ന്ന്:)

ഞങ്ങൾ വരും

ഒരു പുതിയ തലമുറ

ച­ക്ര­വർ­ത്തി­യു­ടെ മേൽ­മീ­ശ­യും യു­ദ്ധ­മു­ദ്ര­ക­ളു­മാ­യ­ല്ല

ഭൂ­ഖ­ണ്ഡ­ങ്ങ­ളി­ലെ ക­ണ്ണീർ പ്ര­വാ­ഹ­ങ്ങ­ളിൽ­നി­ന്നു്

ഊ­റ്റി­യെ­ടു­ത്ത രോ­ഷ­ത്തി­ന്റെ വൈ­ദ്യു­തി­യു­മാ­യി വരും

അ­യൽ­ക്കാ­ര­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നു­മീ­തേ

ഉ­രു­ളു­ന്ന പീ­ര­ങ്കി­യാ­യ­ല്ല ഞങ്ങൾ വരിക

നെ­ടു­വീർ­പ്പു­ക­ളു­ടെ കു­തി­ര­പ്പു­റ­ത്തു്

നീ­തി­യു­ടെ ദൂ­തു­മാ­യി വരും

കൊ­ല­പാ­ത­കി­യു­ടെ വാൾ­ത്തി­ള­ക്ക­വും

ചാ­ര­ന്റെ വിഷം നി­റ­ച്ച മൗ­ന­വു­മാ­യ­ല്ല ഞങ്ങൾ വരിക

അ­നാ­ഥ­നിൽ നി­ന്നു് അ­നാ­ഥ­നി­ലേ­ക്കു്

കൈ­മാ­റ­പ്പെ­ടു­ന്ന

ര­ഹ­സ്യ­സ്വ­പ്ന­മാ­യി വരും

ക­റു­ത്ത­വ­നും ക­റു­ത്ത­വ­നും ആ­ശ്ലേ­ഷി­ച്ചു­ണ്ടാ­കു­ന്ന

വർ­ണ്ണ­മ­ഹി­മ­യെ ചാ­മ്പ­ലാ­ക്കു­ന്ന ഇ­ടി­മി­ന്ന­ലാ­യി­വ­രും

സ്ത്രീ­സ്ത്രീ­യു­ടെ കാതിൽ മ­ന്ത്രി­ക്കു­ന്ന വൃ­ഥ­ക­ളു­ടെ

തി­ര­മാ­ല­ക­ളിൽ­നി­ന്നു്

ഞങ്ങൾ അ­മൃ­തു­പോ­ലെ പൊ­ന്തി­വ­രും

വെ­ടി­യേ­റ്റ കു­ഞ്ഞി­ന്റെ ക­യ്യിൽ­നി­ന്നു് തെ­റി­ച്ചു­വീ­ണ

ക­ളി­പ്പാ­ട്ടം പോലെ ചി­ത­റി­പ്പോ­യ

ഞ­ങ്ങ­ളു­ടെ നാ­ടു­ക­ളിൽ നി­ന്നു്

ഞങ്ങൾ പ­ര­സ്പ­രം മൂ­റി­പ്പാ­ടു­കൾ നി­റ­ഞ്ഞ­കൈ­നീ­ട്ടും

ഇല്ല, സ്വർ­ണ്ണ­ത്തി­ന്റേ­യും ദു­ര­ധി­കാ­ര­ത്തി­ന്റേ­യും പകൽ

നീ­ണ്ടു­നിൽ­ക്കു­ക­യി­ല്ല

അ­ഭ­യാർ­ത്ഥി­ക­ളു­ടേ­യും അ­നാ­ഥ­ന്റേ­യും

രാ­ത്രി­യും നീ­ണ്ടു­നിൽ­ക്കു­ക­യി­ല്ല

ഞങ്ങൾ ഭൂ­മി­യെ അ­വ­കാ­ശ­മാ­ക്കും

ത­ത്ത­കൾ­ക്കും മ­ണ്ണി­ര­കൾ­ക്കും

ഒ­ലീ­വു­മ­ര­ങ്ങൾ­ക്കു­മൊ­പ്പം

ഞങ്ങൾ.

((ഫ്ളൂ­ട്ട്) ഗാ­ന്ധി­യോ­ടൊ­പ്പം കു­ട്ടി­കൾ പീ­ഠ­ത്തെ­ച്ചു­റ്റി പിൻ­തി­രി­ഞ്ഞു നിൽ­ക്കു­ന്നു)

കർ­ട്ടൻ

images/santhosh-gandhi-3.png

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: മ­ധു­സൂ­ദ­നൻ, വി. ആർ. സ­ന്തോ­ഷ്

സ­ച്ചി­ദാ­ന­ന്ദന്‍
images/satchi.jpg
സ­ച്ചി­ദാ­ന­ന്ദൻ

മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ ക­വി­യാ­യ സ­ച്ചി­ദാ­ന­ന്ദൻ (ജനനം: മേയ് 28, 1946) തൃശൂർ ജി­ല്ല­യി­ലെ കൊ­ടു­ങ്ങ­ല്ലൂ­രി­ലാ­ണ് ജ­നി­ച്ച­ത്. ജനകീയ സാം­സ്കാ­രി­ക വേ­ദി­യി­ലെ സജീവ പ­ങ്കാ­ളി­യാ­യി­രു­ന്ന സ­ച്ചി­ദാ­ന­ന്ദൻ കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ സെ­ക്ര­ട്ട­റി­യാ­യും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ട്. 2010–ൽ കേ­ര­ള­സാ­ഹി­ത്യ അ­ക്കാ­ദ­മി വി­ശി­ഷ്ടാം­ഗ­ത്വം നൽകി ആ­ദ­രി­ച്ചു. 2012-ൽ കേ­ന്ദ്ര­സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് മ­റ­ന്നു വച്ച വ­സ്തു­ക്കൾ എന്ന ക­വി­താ­സ­മാ­ഹാ­ര­ത്തി­നു ല­ഭി­ച്ചു. കേ­ന്ദ്ര­സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ദ്ധീ­ക­ര­ണ­മാ­യ ഇ­ന്ത്യന്‍ ലി­റ്റ­റേ­ച്ച­റി­ന്റെ എ­ഡി­റ്റ­റാ­യി­രു­ന്നു.

ജീ­വി­ത­രേ­ഖ

സ­ച്ചി­ദാ­ന­ന്ദന്‍ തർ­ജ്ജ­മ­ക­ള­ട­ക്കം അ­മ്പ­തോ­ളം പു­സ്ത­ക­ങ്ങൾ ര­ചി­ച്ചു. തന്റെ തനതായ ശൈ­ലി­യി­ലൂ­ടെ, വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ പു­രോ­ഗ­മ­ന ശ­ബ്ദ­ങ്ങ­ളാ­യ അ­ന്റോ­ണി­യോ ഗ്രാം­ഷി, പാ­ബ്ലോ നെരൂദ, മെ­ഹ്മൂ­ദ് ഡാർ­വി­ഷ്, യെഹൂദ അ­മി­ച്ചാ­യി, യൂ­ജി­നി­യോ മൊ­ണ്ടേൽ തു­ട­ങ്ങി­യ­വ­രു­ടെ ര­ച­ന­ക­ളെ, കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ പ്രേ­മി­കൾ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി. 1989, 1998, 2000, 2009, 2012 വർ­ഷ­ങ്ങ­ളിൽ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡി­ന് അർ­ഹ­നാ­യി. 1995 വരെ ഇ­രി­ങ്ങാ­ല­ക്കു­ട ക്രൈ­സ്റ്റ് കോ­ളെ­ജിൽ ഇം­ഗ്ലി­ഷ് പ്രൊ­ഫെ­സർ ആയി ജോലി നോ­ക്കി. 1996 മുതൽ 2006 വരെ കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ സെ­ക്ര­ട്ട­റി­യാ­യി സേ­വ­ന­മ­നു­ഷ്ഠി­ച്ചു. ഇ­പ്പോൾ ഇ­ന്ദി­രാ­ഗാ­ന്ധി ഓപ്പൺ യൂ­ണി­വേർ­സി­റ്റി­യിൽ ട്രാൻ­സ്ലേ­ഷൻ വ­കു­പ്പിൽ പ്രൊ­ഫ­സ്സ­റും വ­കു­പ്പു മേ­ധാ­വി­യും.

കൃ­തി­കൾ

എ­ഴു­ത്ത­ച്ഛ­നെ­ഴു­തു­മ്പോൾ, സ­ച്ചി­ദാ­ന­ന്ദ­ന്റെ ക­വി­ത­കൾ, ദേ­ശാ­ട­നം, ഇ­വ­നെ­ക്കൂ­ടി, ക­യ­റ്റം, സാ­ക്ഷ്യ­ങ്ങൾ, അ­പൂർ­ണ്ണം, വി­ക്ക്, മ­റ­ന്നു വച്ച വ­സ്തു­ക്കൾ, വീ­ടു­മാ­റ്റം, മ­ല­യാ­ളം, ക­വി­ബു­ദ്ധൻ, സം­ഭാ­ഷ­ണ­ത്തി­നൊ­രു ശ്രമം, അഞ്ചു സൂ­ര്യൻ, പീ­ഡ­ന­കാ­ലം, വേ­നൽ­മ­ഴ, തു­ട­ങ്ങി ഇ­രു­പ­ത് ക­വി­താ­സ­മാ­ഹാ­ര­ങ്ങൾ; 1965 മുതൽ 2005 വരെ എ­ഴു­തി­യ തെ­ര­ഞ്ഞെ­ടു­ത്ത ക­വി­ത­ക­ളു­ടെ സ­മാ­ഹാ­ര­ങ്ങ­ളാ­യ അകം, മൊഴി എ­ന്നി­വ; ക­വി­ത­യും ജ­ന­ത­യും, അ­ന്വേ­ഷ­ണ­ങ്ങൾ, പാ­ബ്ലോ നെ­രൂ­ദാ എന്നീ പ­ഠ­ന­ങ്ങള്‍; കു­രു­ക്ഷേ­ത്രം, സം­വാ­ദ­ങ്ങൾ സ­മീ­പ­ന­ങ്ങൾ, സം­സ്കാ­ര­ത്തി­ന്റെ രാ­ഷ്ട്രീ­യം, വീ­ണ്ടു­വി­ചാ­ര­ങ്ങൾ, മാർ­ക്സി­യൻ സൗ­ന്ദ­ര്യ­ശാ­സ്ത്രം: ഒരു മു­ഖ­വു­ര, തു­ട­ങ്ങി­യ ലേ­ഖ­ന­സ­മാ­ഹാ­ര­ങ്ങൾ എ­ന്നി­വ പ്ര­ധാ­ന കൃ­തി­ക­ളാ­ണ്.

(വി­ക്കി­പ്പീ­ഡി­യ­യോ­ട് ക­ട­പ്പാ­ട്)

Colophon

Title: Gandhi (ml: ഗാ­ന്ധി).

Author(s): K. Satchidanandan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-02.

Deafult language: ml, Malayalam.

Keywords: Drama, K. Satchidanandan, Gandhi, കെ. സ­ച്ചി­ദാ­ന­ന്ദന്‍, ഗാ­ന്ധി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 17, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Flood in the Village, a painting by Arseny Meshchersky (1834–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.