SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Design.jpg
Composition, a painting by Thorvald Hellesen (1888–1937).
ക്ലാ­സി­ക് മ­ല­യാ­ള­പ­ഠ­നം—ഡി­ജി­റ്റൽ യു­ഗ­ത്തി­ലെ വി­ചാ­ര­മാ­തൃ­ക
ഡോ. സ്ക­റി­യാ സ­ക്ക­റി­യ

കേ­ര­ള­ത്തിൽ സർ­വ­ക­ലാ­ശാ­ലാ ത­ല­ത്തിൽ ന­ട­ക്കു­ന്ന പ്രാ­ചീ­ന മലയാള പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ദ­ത്ത­ശേ­ഖ­ര­ണം ന­ട­ത്തി ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­യിൽ ശേ­ഖ­രി­ച്ചു വി­ത­ര­ണം ചെ­യ്യാൻ സൗ­ക­ര്യ­മൊ­രു­ക്കി­യാൽ നാ­ല­ഞ്ചു വർ­ഷ­ങ്ങൾ­കൊ­ണ്ടു പ്രാ­ചീ­ന മ­ല­യാ­ള­ത്തി­ന്റെ ദ­ത്ത­ശേ­ഖ­രം ഏറെ സ­മ്പ­ന്ന­മാ­കും. ഓരോ വി­ദ്യാർ­ത്ഥി­യും പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ഒരു പ്രാ­ചീ­ന ഭാ­ഷാ­ഖ­ണ്ഡം ത­ത്ത്വ­നി­ഷ്ഠ­മാ­യി വി­ശ­ക­ല­നം ചെ­യ്യ­ണം എന്നു പാ­ഠ്യ­പ­ദ്ധ­തി­യിൽ നി­ഷ്കർ­ഷ­യു­ണ്ടാ­യാൽ ഇ­ക്കാ­ര്യ­ത്തിൽ വ­മ്പി­ച്ച പു­രോ­ഗ­തി­യു­ണ്ടാ­കും. അ­ങ്ങ­നെ അ­പ­ഗ്ര­ഥി­ക്കു­ന്ന ഭാഗം വി­ശ­ദാം­ശ­ങ്ങ­ളോ­ടു­കൂ­ടി വെ­ബ്സൈ­റ്റിൽ ല­ഭ്യ­മാ­ക്കി­യാൽ എ­ല്ലാ­വർ­ക്കും അതു പ്ര­യോ­ജ­ന­പ്പെ­ടും. ഭം­ഗി­യാ­യി ജോലി ചെ­യ്ത­വർ­ക്കു് അം­ഗീ­കാ­രം ല­ഭി­ക്കു­ക­യും ചെ­യ്യും.

ശി­ലാ­ലി­ഖി­തം, ഓ­ല­ക്കെ­ട്ടു്, ചെ­മ്പോ­ല, ക­ട­ലാ­സ്, അ­ച്ച­ടി തു­ട­ങ്ങി­യ­വ പി­ന്നി­ട്ടു ഭാ­ഷ­യും സാ­ഹി­ത്യ­വും ക­മ്പ്യൂ­ട്ട­റിൽ എ­ത്തി­നിൽ­ക്കു­ക­യാ­ണ­ല്ലോ. വെറും ക­മ്പ്യൂ­ട്ട­റ­ല്ല, ക­മ്പ്യൂ­ട്ടർ ശൃംഖല എന്നു പറയണം. ഒ­രേ­സ­മ­യം ബ­ഹു­കേ­ന്ദ്രി­ത­മാ­യി ഏ­കോ­പി­ച്ചു പ്ര­വർ­ത്തി­ക്കു­ന്ന­താ­ണു് ക­മ്പ്യൂ­ട്ടർ ശൃംഖല. ശേ­ഖ­രി­ക്കാ­നും വി­ത­ര­ണം ചെ­യ്യാ­നും ക­ഴി­യു­ന്ന അ­റി­വി­നു പ­രി­ധി­ക­ളി­ല്ല എന്ന മ­ട്ടി­ലാ­ണു് ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­യു­ടെ പ്ര­വർ­ത്ത­നം. സ്ഥ­ല­ത്തി­ന്റെ പ­രി­ധി­ക­ളെ മാ­ത്ര­മ­ല്ല, കാ­ല­ത്തി­ന്റെ പ­രി­മി­തി­ക­ളെ­യും ശൃംഖല മ­റി­ക­ട­ക്കു­ന്നു. ക്ലൗ­ഡ് ക­മ്പ്യൂ­ട്ടി­ങ് പോ­ലെ­യു­ള്ള സാ­ങ്കേ­തി­ക­വി­ദ്യ­കൾ രേ­ഖാ­ശേ­ഖ­ര­ങ്ങ­ളെ ഏറെ സ­മ്പ­ന്ന­മാ­ക്കു­ന്നു. ഭാ­ഷ­യും സാ­ഹി­ത്യ­വും കാ­ല­ത്തെ മ­റി­ക­ട­ക്കാൻ ലി­പി­വി­ദ്യ­യി­ലൂ­ടെ­യാ­ണു് ആ­ദ്യ­ത്തെ മു­ന്നേ­റ്റം ന­ട­ത്തി­യ­തു്. പി­ന്നീ­ടു് അ­ച്ച­ടി­യും ശ­ബ്ദ­ലേ­ഖ­ന­വും ഈ വ­ഴി­ക്കു രേ­ഖാ­ശേ­ഖ­ര­ണം കൂ­ടു­തൽ സ­മ്പ­ന്ന­മാ­ക്കി. വി­നി­മ­യ­വി­ദ്യ­യു­ടെ വ­ളർ­ച്ച­യിൽ അ­ച്ച­ടി­ച്ച പ­ത്ര­മാ­സി­ക­കൾ, പു­സ്ത­ക­ങ്ങൾ, റേ­ഡി­യോ, ക്യാ­മ­റ, ടെ­ലി­വി­ഷൻ, ഇ­ന്റർ­നെ­റ്റ്, മൊബൈൽ ഫോൺ, സോ­ഷ്യൽ നെ­റ്റ്വർ­ക്ക് എ­ന്നി­വ ഭാഷാ സാ­ഹി­ത്യ വി­നി­മ­യ­വി­ദ്യ­യെ തോ­തി­ലും ത­ര­ത്തി­ലും മാ­റ്റി­മ­റി­ച്ചു.[1] ഇതിൽ ഏ­റ്റ­വും പുതിയ ഘ­ട്ട­ത്തെ­യാ­ണു് ഡി­ജി­റ്റൽ യുഗം എന്നു വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­തു്. ക­മ്പ്യൂ­ട്ട­റും മാ­ന­വി­ക വി­ജ്ഞാ­ന­ങ്ങ­ളും ത­മ്മി­ലു­ള്ള അ­ഭി­മു­ഖീ­ക­ര­ണം സ­മ­കാ­ലി­ക വി­ജ്ഞാ­ന­വ്യ­വ­സ്ഥ­യിൽ വ­മ്പി­ച്ച മാ­റ്റ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്നു.

ഭാഷാ നി­ഷ്ഠ­മാ­യ വി­ജ്ഞാ­ന സ­ങ്ക­ല്പ­നം തന്നെ ഡി­ജി­റ്റൽ യു­ഗ­ത്തിൽ മാറി മ­റി­യു­ന്നു. ദ­ത്ത­മാ­ണു് (data) വി­ജ്ഞാ­നം എന്നു ക­രു­തി­യി­രു­ന്ന ജ്ഞാ­ന­സ­ങ്ക­ല്പം ഇ­ന്നി­ല്ല. എ­ന്നു­ത­ന്നെ­യ­ല്ല, ദ­ത്ത­ത്തി­ന്റെ വൈ­പു­ല്യ­ത്തി­നു മു­മ്പിൽ പ­ഠി­താ­വു് ഇ­പ്പോൾ അ­മ്പ­ര­ന്നു നിൽ­ക്കു­ക­യാ­ണു്. പച്ച മ­ല­യാ­ള­ത്തിൽ പ­റ­ഞ്ഞാൽ, അ­ന്തം­വി­ട്ടു­ള്ള പ­ഠി­താ­വി­ന്റെ നി­ല്പാ­ണു് ഡി­ജി­റ്റൽ യു­ഗ­ത്തി­ന്റെ മു­ഖ­മു­ദ്ര. അ­റി­യാൻ ക­ഴി­യാ­ത്ത­വ­ണ്ണം വി­പു­ല­മാ­ണു് ഇ­പ്പോൾ ഉ­പാ­ദാ­ന­ങ്ങൾ. ഇ­ന്റർ­നെ­റ്റു തു­റ­ന്നു ചൊ­വ്വ­യോ പനിയോ മ­സ്തി­ഷ്ക­മോ മെ­റ്റ­ഫ­റോ പരതി നോ­ക്കു­ക. ദ­ത്ത­ങ്ങ­ളാ­യി പ­രി­ഗ­ണി­ക്കാ­വു­ന്ന അ­റി­വി­ട­ങ്ങ­ളു­ടെ നീണ്ട പ­ട്ടി­ക­യാ­ണു് കൺ­മു­മ്പി­ലെ­ത്തു­ക. വിഷയം പ്രാ­ചീ­ന മ­ല­യാ­ള­മാ­ണെ­ങ്കി­ലും ഇ­ന്ന­ത്തെ കാ­ല­ത്തു് ഇ­ത്ത­രം അ­ന്ധാ­ളി­പ്പു് ഒ­ഴി­വാ­ക്കാ­നാ­വി­ല്ല. പ്രാ­ചീ­ന­മ­ല­യാ­ള­ത്തി­ലെ ഭ­ക്തി­ഭാ­വ­മാ­ണു് അ­ന്വേ­ഷ­ണ വിഷയം എന്നു ക­രു­തു­ക. എ­ന്തെ­ന്തു ദ­ത്ത­ശേ­ഖ­ര­ങ്ങ­ളാ­ണു് ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­യിൽ അറിവു ശൃം­ഖ­ല­യിൽ തെ­ളി­യു­ക. തെ­ര­യാൻ ഉ­ചി­ത­മാ­യ താ­ക്കോൽ വാ­ക്കു­കൾ ഉ­പ­യോ­ഗി­ക്ക­ണ­മെ­ന്നു­മാ­ത്രം. അ­റി­വു­കൾ ബഹു വി­ഷ­യ­സ്പർ­ശി­യാ­യി വ്യാ­പി­ച്ചു കി­ട­ക്കു­ന്നു.

മേ­ലു­കീ­ഴു­ബ­ന്ധ­ങ്ങൾ­ക്ക­ല്ല, ഇ­ടം­വ­ലം ബ­ന്ധ­ങ്ങൾ­ക്കാ­ണു് ഇവിടെ പ്ര­സ­ക്തി­യും സാ­ധ്യ­ത­യും. സ­തീർ­ത്ഥ്യ­രു­ടെ കൂ­ട്ടാ­യ്മ­യി­ലൂ­ടെ­യാ­ണു് ഡി­ജി­റ്റൽ യു­ഗ­ത്തിൽ വി­ദ്യാ­ഭ്യാ­സം. ഇ­ക്കാ­ര്യം തി­രി­ച്ച­റി­ഞ്ഞു് അം­ഗീ­ക­രി­ക്കാ­ത്ത­താ­ണു് കേ­ര­ള­ത്തി­ലെ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ മുഖ്യ ദൗർ­ബ­ല്യം. അറിവു നിർ­മ്മാ­ണ­വും സം­രം­ഭ­ക­ത്വ­വും പൗ­ര­ത്വ­വും തു­ല്യ­പ്രാ­ധാ­ന്യം നേ­ടു­ന്ന­താ­ക­ണം വി­ദ്യാ­ഭ്യാ­സ­രം­ഗം. ഇതു മ­ല­യാ­ള­പ­ഠ­ന­ത്തിൽ പ്ര­സ­ക്ത­മാ­ണു്.

മാ­ന­വി­ക വി­ജ്ഞാ­ന­ങ്ങ­ളും ക­മ്പ്യൂ­ട്ട­റും ത­മ്മി­ലു­ള്ള അ­ഭി­മു­ഖീ­ക­ര­ണ­ത്തിൽ, എ­ങ്ങ­നെ അ­തി­വി­സ്തൃ­ത­മാ­യ ദ­ത്ത­ശേ­ഖ­ര­ങ്ങ­ളിൽ­നി­ന്നു വി­വ­ര­ങ്ങൾ (information) ശേ­ഖ­രി­ക്കാം എ­ന്ന­താ­ണു പ്ര­സ­ക്ത­മാ­യ ചോ­ദ്യം. ദ­ത്താ­പ­ഗ്ര­ഥ­ന (data analysis) വിദ്യ വി­ല­പ്പെ­ട്ട അ­റി­വു­മേ­ഖ­ല­യാ­യി വ­ള­രു­ന്നു. ദ­ത്താ­പ­ഗ്ര­ഥ­ന­ത്തി­ലു­ള്ള സോ­ഫ്റ്റ്വെ­യർ വി­ക­സി­പ്പി­ച്ചെ­ടു­ക്കു­ന്ന ദ­ത്താ­പ­ഗ്ര­ഥ­ന­വി­ദ­ഗ്ദ്ധർ­ക്കു (data scientists) തൊഴിൽ വി­പ­ണി­യിൽ മ­തി­പ്പു­വി­ല കു­ത്ത­നെ ഉ­യർ­ന്നി­രി­ക്കു­ന്നു. പ്രാ­ചീ­ന മ­ല­യാ­ള­ദ­ത്ത­ങ്ങ­ളിൽ നി­ന്നു വി­വ­ര­ങ്ങൾ ക്രോ­ഡീ­ക­രി­ക്കാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ വി­ക­സി­പ്പി­ക്കാൻ എന്തു ചെ­യ്യ­ണം? ക­മ്പ്യൂ­ട്ടർ വൈ­ദ­ഗ്ദ്ധ്യ­വും പ്രാ­ചീ­ന ഭാ­ഷാ­പ­രി­ച­യ­വും ഏ­കോ­പി­പ്പി­ച്ചു പ്ര­വർ­ത്തി­പ്പി­ക്കാൻ എന്തു സം­വി­ധാ­ന­മാ­ണു കേ­ര­ള­ത്തിൽ വേ­ണ്ട­തു്? ലീ­ലാ­തി­ല­കം, രാ­മ­ച­രി­തം, കൃ­ഷ്ണ­ഗാ­ഥ, ക­ണ്ണ­ശ്ശ­രാ­മാ­യ­ണം, മ­ണി­പ്ര­വാ­ള­കാ­വ്യ­ങ്ങൾ, എ­ഴു­ത്ത­ച്ഛൻ കൃ­തി­കൾ, ആ­ട്ട­പ്ര­കാ­രം, ക്ര­മ­ദീ­പി­ക, ഉ­ദ­യ­മ്പേ­രൂർ സൂ­ന­ഹ­ദോ­സി­ന്റെ കാ­നോ­ന­കൾ തു­ട­ങ്ങി­യ ചില കൃ­തി­ക­ളു­ടെ പ­ദ­കോ­ശ­ങ്ങൾ പി­എ­ച്ച്. ഡി. ഗ­വേ­ഷ­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി കേരള സർ­വ­ക­ലാ­ശാ­ലാ ഭാ­ഷാ­ശാ­സ്ത്ര­വ­കു­പ്പിൽ പ­ട്ടി­ക­പ്പെ­ട്ടി­ട്ടു­ണ്ടു്. പ്ര­ധാ­ന­പ്പെ­ട്ട പ്രാ­ചീ­ന കൃ­തി­ക­ളു­ടെ­യെ­ല്ലാം പ­ദ­കോ­ശ­വും വ്യാ­ക­ര­ണ­വും സാ­മൂ­ഹി­ക­പ­ശ്ചാ­ത്ത­ല­വും വി­വ­രി­ച്ചു കി­ട്ടി­യാൽ അവ ഏ­കോ­പി­പ്പി­ച്ചു ത­ത്ത്വ­നി­ഷ്ഠ­മാ­യി മ­ല­യാ­ള­ഭാ­ഷാ­ച­രി­ത്രം നിർ­മ്മി­ക്കാം എ­ന്നാ­യി­രു­ന്നു ഭാ­ഷാ­ശാ­സ്ത്ര­വി­ഭാ­ഗം അ­ധ്യ­ക്ഷ­നാ­യി­രു­ന്ന ഡോ. വി. ഐ. സു­ബ്ര­ഹ്മ­ണ്യ­ത്തി­ന്റെ സ്വ­പ്നം. വ്യ­ക്തി­കൾ തരം തി­രി­ച്ചു­വെ­ച്ച ദ­ത്ത­ശേ­ഖ­ര­ങ്ങൾ ഇ­പ്പോ­ഴും ഭാഷാ ച­രി­ത്ര­ശി­ല്പി­യെ കാ­ത്തു­കി­ട­ക്കു­ന്നു. ഇ­വ­യെ­ല്ലാം സ­മു­ചി­ത­മാ­യി പ­രി­ഷ്ക­രി­ച്ചു് ഏ­കോ­പി­പ്പി­ക്കാൻ ദ­ത്ത­വി­ദ­ഗ്ദ്ധർ­ക്കു ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തി­നു വ­മ്പി­ച്ച നേ­ട്ട­മാ­കു­മാ­യി­രു­ന്നു. മ­ല­യാ­ള­ത്തി­ന്റെ ദ­ത്ത­ശേ­ഖ­രം വി­പു­ല­മാ­ക്കാൻ ഉ­ത­കു­ന്ന­താ­ക­ണം പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­നം എന്ന വി. ഐ. സു­ബ്ര­ഹ്മ­ണ്യ­ത്തി­ന്റെ സ്വ­പ്നം ഡി­ജി­റ്റൽ യു­ഗ­ത്തിൽ ഏറെ പ്ര­സ­ക്ത­മാ­ണു്. കേ­ര­ള­ത്തിൽ സർ­വ­ക­ലാ­ശാ­ലാ ത­ല­ത്തിൽ ന­ട­ക്കു­ന്ന പ്രാ­ചീ­ന മലയാള പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ദ­ത്ത­ശേ­ഖ­ര­ണം ന­ട­ത്തി ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­യിൽ ശേ­ഖ­രി­ച്ചു വി­ത­ര­ണം ചെ­യ്യാൻ സൗ­ക­ര്യ­മൊ­രു­ക്കി­യാൽ നാ­ല­ഞ്ചു വർ­ഷ­ങ്ങൾ­കൊ­ണ്ടു പ്രാ­ചീ­ന മ­ല­യാ­ള­ത്തി­ന്റെ ദ­ത്ത­ശേ­ഖ­രം ഏറെ സ­മ്പ­ന്ന­മാ­കും. ഓരോ വി­ദ്യാർ­ത്ഥി­യും പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ഒരു പ്രാ­ചീ­ന ഭാ­ഷാ­ഖ­ണ്ഡം ത­ത്ത്വ­നി­ഷ്ഠ­മാ­യി വി­ശ­ക­ല­നം ചെ­യ്യ­ണം എന്നു പാ­ഠ്യ­പ­ദ്ധ­തി­യിൽ നി­ഷ്കർ­ഷ­യു­ണ്ടാ­യാൽ ഇ­ക്കാ­ര്യ­ത്തിൽ വ­മ്പി­ച്ച പു­രോ­ഗ­തി­യു­ണ്ടാ­കും. അ­ങ്ങ­നെ അ­പ­ഗ്ര­ഥി­ക്കു­ന്ന ഭാഗം വി­ശ­ദാം­ശ­ങ്ങ­ളോ­ടു­കൂ­ടി വെ­ബ്സൈ­റ്റിൽ ല­ഭ്യ­മാ­ക്കി­യാൽ എ­ല്ലാ­വർ­ക്കും അതു പ്ര­യോ­ജ­ന­പ്പെ­ടും. ഭം­ഗി­യാ­യി ജോലി ചെ­യ്ത­വർ­ക്കു് അം­ഗീ­കാ­രം ല­ഭി­ക്കു­ക­യും ചെ­യ്യും. ഇ­ത്ത­രം പ­ങ്കാ­ളി­ത്തം നൽ­കു­ന്ന പ­ഠ­ന­പ­ദ്ധ­തി വി­ദ്യാർ­ത്ഥി­ക­ളു­ടെ സർ­ഗ്ഗാ­ത്മ­ക­ത­യും ബൗ­ദ്ധി­ക വ്യ­ക്തി­ത്വ­വും വ­ളർ­ത്തും. പ്രാ­ചീ­ന കൃ­തി­കൾ ആ­ധു­നി­ക മ­ല­യാ­ള­ത്തി­ലേ­ക്കു ലി­പ്യ­ന്ത­ര­ണം ചെ­യ്യാൻ സ്കൂൾ കു­ട്ടി­ക­ളു­ടെ സേവനം ഇ­പ്പോൾ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന ജനകീയ സം­രം­ഭ­ങ്ങ­ളു­ണ്ടെ­ന്നു് ഓർ­മ്മി­ക്കു­ക. (ഒര ആയിരം പ­ഴ­ഞ്ചൊ­ല്ലു­കൾ) സ്കൂൾ കോളജ് ത­ല­ത്തി­ലു­ള്ള വി­ദ്യാർ­ത്ഥി­കൾ­ക്കു് അവസരം നൽ­കി­യാൽ മലയാള ദ­ത്താ­പ­ഗ്ര­ഥ­ന­ത്തി­നു­ള്ള സോ­ഫ്റ്റ് വെ­യ­റു­കൾ അവർ വി­ക­സി­പ്പി­ക്കും എന്ന വി­ശ്വാ­സം എ­നി­ക്കു­ണ്ടു്. ലോ­ക­ത്തി­ന്റെ മറ്റു ഭാ­ഗ­ങ്ങ­ളിൽ എ­ന്ന­പോ­ലെ കേ­ര­ള­ത്തിൽ പു­തു­ത­ല­മു­റ­യു­ടേ­തു ഡി­ജി­റ്റൽ ഭാ­ഷ­യാ­ണു്. ക­മ്പ്യൂ­ട്ടർ വി­ദ്യ­യും മാ­ന­വി­ക­വി­ജ്ഞാ­ന­ങ്ങ­ളും കൂ­ട്ടി­യി­ണ­ക്കു­ക എന്ന ശ്ര­മ­ക­ര­മാ­യ ദൗ­ത്യ­ത്തിൽ സജീവ പ­ങ്കാ­ളി­ക­ളാ­കാൻ പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തി­ലൂ­ടെ വി­ദ്യാർ­ത്ഥി­ക­ളെ ഉ­ത്തേ­ജി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അ­ത്ത­ര­ത്തിൽ പാ­ഠ്യ­പ­ദ്ധ­തി­യും അ­ധ്യ­യ­ന­വും മൂല്യ നിർ­ണ­യ­ന­വും പു­നർ­ക്ര­മീ­ക­രി­ക്ക­ണം. പ­ഠ­ന­ത്തോ­ടൊ­പ്പം വൈ­ദ­ഗ്ദ്ധ്യ­വി­ക­സ­ന­വും (skill development) സാ­ധി­ക്കു­ന്നു എ­ന്ന­താ­ണു് ഇ­ത്ത­രം പ­ഠ­ന­പ­ദ്ധ­തി­യു­ടെ മേന്മ. മുൻപു സൂ­ചി­പ്പി­ച്ച­തു­പോ­ലെ ഇ­ത്ത­രം പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തിൽ വി­ദ്യാർ­ത്ഥി നിർ­വാ­ഹ­ക­നും സം­രം­ഭ­ക­നു­മാ­കും. ബി­രു­ദ­ത­ലം മുതൽ വി­ജ്ഞാ­ന സം­രം­ഭ­ക­രാ­യി­ത്തീ­രു­ന്ന യു­വാ­ക്കൾ പു­തു­മ­യു­ടെ പതാക വാ­ഹ­ക­രാ­യി­രി­ക്കും. സാ­ങ്കേ­തി­ക വി­ദ്യ­യി­ലും മാ­ന­വി­ക­വി­ജ്ഞാ­ന­ത്തി­ലും ഇ­ന്നു് അ­ര­ങ്ങു­വാ­ഴു­ന്ന കേവല സാ­ങ്കേ­തി­ക­വി­ദ്യ­യ്ക്കു് അവധി കൊ­ടു­ക്കാം. പ്രാ­ചീ­ന മ­ല­യാ­ള­ത്തി­ലെ പാ­ണ്ഡി­ത്യ പ്ര­ക­ട­ന­ത്തി­നും ഒരു ഇടവേള നൽകാം. ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു പൂർ­വ­മാ­തൃ­ക­ക­ളിൽ നി­ന്നു പ­ഠി­ക്കാൻ വി­ദ്യാർ­ത്ഥി­കൾ­ക്കു് അവസരം നൽകണം.

വ്യാ­ഖ്യാ­ന­വൈ­ചി­ത്ര്യ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്ക­ണം. അ­ത്ത­രം തു­റ­വി­യു­ള്ള പൂർ­വ­മാ­തൃ­ക­കൾ മ­ല­യാ­ള­ത്തിൽ വി­ര­ള­മ­ല്ല. എ­ന്തി­നും ഏ­തി­നും തെ­റ്റും ശ­രി­യും വി­ധി­ച്ചു താ­ണ്ഡ­വ­മാ­ടു­ന്ന ഭാ­ഷാ­സാ­ഹി­ത്യ പാ­ണ്ഡി­ത്യ­ത്തി­നു ഡി­ജി­റ്റൽ യു­ഗ­ത്തിൽ പ്ര­സ­ക്തി­യി­ല്ല. ഡി­ജി­റ്റൽ യുഗം ജ­നാ­ധി­പ­ത്യ­പ­ര­മാ­ണു്. ബ­ഹു­ഭാ­വ­സ­മൂ­ഹ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­താ­ണു് ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­ത. മേ­ലു­കീ­ഴു­ബ­ന്ധ­ങ്ങൾ­ക്ക­ല്ല, ഇ­ടം­വ­ലം ബ­ന്ധ­ങ്ങൾ­ക്കാ­ണു് ഇവിടെ പ്ര­സ­ക്തി­യും സാ­ധ്യ­ത­യും. സ­തീർ­ത്ഥ്യ­രു­ടെ കൂ­ട്ടാ­യ്മ­യി­ലൂ­ടെ­യാ­ണു് ഡി­ജി­റ്റൽ യു­ഗ­ത്തിൽ വി­ദ്യാ­ഭ്യാ­സം. ഇ­ക്കാ­ര്യം തി­രി­ച്ച­റി­ഞ്ഞു് അം­ഗീ­ക­രി­ക്കാ­ത്ത­താ­ണു് കേ­ര­ള­ത്തി­ലെ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ മുഖ്യ ദൗർ­ബ­ല്യം. അറിവു നിർ­മ്മാ­ണ­വും സം­രം­ഭ­ക­ത്വ­വും പൗ­ര­ത്വ­വും തു­ല്യ­പ്രാ­ധാ­ന്യം നേ­ടു­ന്ന­താ­ക­ണം വി­ദ്യാ­ഭ്യാ­സ­രം­ഗം. ഇതു മ­ല­യാ­ള­പ­ഠ­ന­ത്തിൽ പ്ര­സ­ക്ത­മാ­ണു്.[2]

മ­ന­സ്സി­ന്റെ സോ­ഫ്റ്റ്വെ­യ­റും ഭാ­ഷാ­സാ­ഹി­ത്യ­സ­മൂ­ഹ­ത്തി­ന്റെ പു­തു­സോ­ഫ്റ്റ്വെ­യ­റും പ­ര­സ്പ­ര­ബ­ന്ധി­ത­മാ­യി ഏ­കോ­പി­പ്പി­ച്ചു പ്ര­വർ­ത്തി­ക്കു­ന്ന­തു് അ­നു­ഭ­വി­ക്കാൻ ക­ഴി­യു­ന്ന­താ­ക­ണം പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­നം. ഇ­ത്ത­രം വി­ജ്ഞാ­നി­ക­ളാ­ണു് ഡി­ജി­റ്റൽ ലോ­ക­ത്തി­ലെ ജൈ­വ­ബു­ദ്ധി­ജീ­വി­കൾ.

പ്രാ­ചീ­ന മലയാള പ­ഠ­ന­ത്തിൽ പ്ര­സ­ക്ത­മാ­കു­ന്ന വി­വ­ര­ങ്ങ­ളു­ടെ ചില മാ­തൃ­ക­കൾ ഇവിടെ സൂ­ചി­പ്പി­ക്കാം. കേ­ര­ള­പാ­ണി­നീ­യ പീ­ഠി­ക­യിൽ വി­സ്ത­രി­ച്ച­തും പി­ന്നീ­ടു ഭാ­ഷാ­ച­രി­ത്ര പ­ഠ­ന­ത്തി­ലു­ട­നീ­ളം പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന­തു­മാ­യ ആറു ന­യ­ങ്ങൾ വി­ശേ­ഷി­ച്ചു പു­രു­ഷ­ഭേ­ദ നി­രാ­സം, അ­നു­നാ­സി­കാ­തി­പ്ര­സ­രം, താ­ല­വ്യാ­ദേ­ശം, സ്വ­ര­സം­വ­ര­ണം തു­ട­ങ്ങി­യ­വ എ­ങ്ങ­നെ ഓരോ പ്രാ­ചീ­ന­കൃ­തി­യി­ലും പ്ര­വർ­ത്തി­ക്കു­ന്നു എന്നു ദ­ത്ത­ത്തി­ന്റെ സൂ­ക്ഷ്മ­വി­ശ­ക­ല­ന­ത്തി­ലൂ­ടെ ക­ണ്ടെ­ത്ത­ണം. എ. സി. ശേഖർ ശാസന ഭാഷ മുൻ­നിർ­ത്തി ന­ട­ത്തി­യ ല­ഘു­വി­ശ­ക­ല­നം ഓർ­മ്മി­ക്കു­ക. ഇ­ന്ന­ത്തെ നി­ല­യിൽ ക­മ്പ്യൂ­ട്ടർ ദ­ത്ത­ങ്ങ­ളു­പ­യോ­ഗി­ച്ചു് ആറു ന­യ­ങ്ങ­ളു­ടെ ഏ­റ്റ­ക്കു­റ­ച്ചി­ലു­കൾ രേ­ഖ­പ്പെ­ടു­ത്താം. ഓരോ മാ­തൃ­ക­യു­ടെ­യും ഭാഷാസാഹിത്യ-​സാംസ്കാരിക സാ­ഹ­ച­ര്യ­ങ്ങൾ കൂടി ദ­ത്ത­ശേ­ഖ­ര­ത്തി­ലു­ണ്ടെ­ങ്കിൽ അതു മ­ഹാ­വി­ശ­ക­ല­ന (macro analysis) മായി വി­ക­സി­പ്പി­ക്കാം.

പ്രാ­ചീ­ന മലയാള പ­ഠ­ന­ത്തെ മ­ഹാ­വി­ശ­ക­ല­ന­മാ­ക്കി വി­ക­സി­പ്പി­ക്കാ­നു­ള്ള ശ്ര­മ­ങ്ങൾ ഉ­ള്ളൂർ, ഇ­ളം­കു­ളം കു­ഞ്ഞൻ­പി­ള്ള, എൻ. കൃ­ഷ്ണ­പി­ള്ള, കെ. എൻ. എ­ഴു­ത്ത­ച്ഛൻ തു­ട­ങ്ങി­യ പ­ണ്ഡി­ത­ന്മാർ ആ­രം­ഭി­ച്ചി­രു­ന്നു. ഇ­ളം­കു­ള­ത്തി­ന്റെ പ്രാ­ചീ­ന­കൃ­തി­ക­ളു­ടെ വ്യാ­ഖ്യാ­ന­ങ്ങൾ, കേ­ര­ള­ച­രി­ത്ര പ­ഠ­ന­ങ്ങൾ, എൻ. കൃ­ഷ്ണ­പി­ള്ള­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ, കൈ­ര­ളി­യു­ടെ കഥ, ഉ­ള്ളൂ­രി­ന്റെ പ്ര­ബ­ന്ധ­ങ്ങൾ, കേ­ര­ള­സാ­ഹി­ത്യ­ച­രി­ത്രം, പ്രാ­ചീ­ന­കൃ­തി­ക­ളു­ടെ സം­സ്ക­ര­ണം, എസ്. ഗു­പ്തൻ നാ­യ­രു­ടെ ലേ­ഖ­ന­ങ്ങൾ, കെ. എൻ. എ­ഴു­ത്ത­ച്ഛ­ന്റെ പ­ഠ­ന­ങ്ങൾ എ­ന്നി­വ ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ മാ­ത്രം.

മലയാള ഭാ­ഷ­യു­ടെ വി­ശ­ക­ല­ന­ത്തിൽ മ­ല­യാ­ളി­ക്കു ല­ഭി­ച്ച മ­ഹാ­മാ­തൃ­ക­യാ­ണു് ഗു­ണ്ടർ­ട്ട് നി­ഘ­ണ്ടു. മ­ല­യാ­ള­ത്തി­ന്റെ കാനോൻ (canon) ആദ്യം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു ഗു­ണ്ടർ­ട്ടി­ന്റെ വ്യാ­ക­ര­ണ­ത്തി­ലും നി­ഘ­ണ്ടു­വി­ലു­മാ­ണു്. വ്യാ­ക­ര­ണ ര­ച­ന­യ്ക്കും നി­ഘ­ണ്ടു നിർ­മ്മാ­ണ­ത്തി­നും ഉ­പ­യോ­ഗി­ച്ച കൃ­തി­ക­ളു­ടെ പ­ട്ടി­ക­യാ­യി­ട്ടാ­ണു് പേ­രു­കൾ നൽ­കി­യി­രി­ക്കു­ന്ന­തെ­ങ്കി­ലും സാ­ഹി­ത്യ­ത്തി­ലെ കാ­നോ­നീ­ക­ര­ണം എന്ന പ്രാ­ധാ­ന്യ­മു­ണ്ടു്. കാ­നോ­നി­ക­രി­ക്ക­പ്പെ­ട്ട കൃ­തി­ക­ളിൽ­നി­ന്നു­ള്ള ഉ­ദ്ധ­ര­ണി­കൾ നി­ഘ­ണ്ടു­വി­ലു­ട­നീ­ളം കാണാം. അവ ഗു­ണ്ടർ­ട്ട് നി­ഘ­ണ്ടു­വി­നെ പ്രാ­ചീ­ന മ­ല­യാ­ള­ത്തി­ന്റെ പ്ര­ദർ­ശ­ന­ശാ­ല­യാ­ക്കു­ന്നു. (വി­ശി­ഷ്ട­ങ്ങ­ളാ­യ മ­ണി­പ്ര­വാ­ള­കൃ­തി­കൾ ഉൾ­പ്പെ­ടു­ത്തി­യി­ല്ല എ­ന്ന­തു ഗു­ണ്ടർ­ട്ട് നി­ഘ­ണ്ടു­വി­ന്റെ പ­രി­മി­തി).

പ്ര­ദർ­ശ­ന­ശാ­ല എന്ന വാ­ക്കു് ഇവിടെ ഉ­പ­യോ­ഗി­ച്ച­തു മ്യൂ­സി­യ­ത്തെ കു­റി­ക്കാ­നാ­ണു്. ഇ­ന്ന­ത്തെ നി­ല­യിൽ മ്യൂ­സി­യം വെറും പ്ര­ദർ­ശ­ന സ്ഥ­ല­മോ കാ­ഴ്ച­ബം­ഗ്ലാ­വോ അല്ല. വ്യാ­ഖ്യാ­ന കേ­ന്ദ്ര (interpretation centre) മാണു്. ഗു­ണ്ടർ­ട്ട് നി­ഘ­ണ്ടു ആ നി­ല­യ്ക്കു പ്രാ­ചീ­ന മലയാള മ്യൂ­സി­യ­മാ­ണു്. അതിനു സ­മാ­ന്ത­ര­മാ­യി മ­റ്റൊ­രു മലയാള മ്യൂ­സി­യം രൂ­പ­പ്പെ­ട്ടു­വ­രു­ന്നു­ണ്ടു്. അ­താ­ണു് മലയാള മ­ഹാ­നി­ഘ­ണ്ടു. കേരള സർ­വ­ക­ലാ­ശാ­ല­യു­ടെ സം­രം­ഭ­മാ­യ മലയാള മ­ഹാ­നി­ഘ­ണ്ടു മലയാള മ്യൂ­സി­യം എന്ന നി­ല­യിൽ വലിയ പ്ര­തീ­ക്ഷ­കൾ ഉ­യർ­ത്തു­ന്നു.

വി­പു­ല­മാ­യ ദ­ത്ത­ശേ­ഖ­രം കൈ­കാ­ര്യം ചെ­യ്യാൻ ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­ക­ളു­ടെ സഹായം കൂ­ടി­യേ തീരൂ. പല വ്യ­ക്തി­കൾ പല സ്ഥ­ല­ത്തി­രു­ന്നു പ­ല­പ്പോ­ഴാ­യി ചെ­യ്യു­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ ഏ­കോ­പി­പ്പി­ച്ചു് പൊ­തു­ധാ­ര­കൾ ക­ണ്ടെ­ത്താൻ ക­ഴി­യു­ക എ­ന്ന­തു് സാ­ഹി­ത്യ ച­രി­ത്ര ര­ച­ന­യിൽ പ്ര­ധാ­ന­മാ­ണു്.

ഗു­ണ്ടർ­ട്ട് നി­ഘ­ണ്ടു­വി­നും മലയാള മ­ഹാ­നി­ഘ­ണ്ടു­വി­നും മു­മ്പു് ഒരു മലയാള മ്യൂ­സി­യം മ­ല­യാ­ളി­ക്കു ല­ഭി­ച്ചി­ട്ടു­ണ്ടു്. പ­തി­ന്നാ­ലാം നൂ­റ്റാ­ണ്ടിൽ സം­സ്കൃ­ത­ത്തിൽ വി­ര­ചി­ത­മാ­യ ലീ­ലാ­തി­ല­കം. മ­ല­യാ­ള­ഭാ­ഷാ­പ­രി­ണാ­മം, സം­സ്കൃ­ത സ­മ്പർ­ക്കം, സാ­ഹി­ത്യ വി­കാ­സം, കേരള സമൂഹ രൂ­പീ­ക­ര­ണം, വൃ­ത്താ­ല­ങ്കാ­ര പ­ദ്ധ­തി­കൾ, സാ­ഹി­ത്യ മീ­മാം­സ എ­ന്നി­വ­യെ­ല്ലാം ദ­ത്താ­പ­ഗ്ര­ഥ­ന­ത്തി­ലൂ­ടെ വ്യാ­ഖ്യാ­നി­ക്കു­ന്ന മലയാള മ്യൂ­സി­യ­മാ­ണു് ലീ­ലാ­തി­ല­കം. ലീ­ലാ­തി­ല­ക­ത്തി­ലെ വൈ­ജ്ഞാ­നി­ക ശൃംഖല തി­രി­ച്ച­റി­ഞ്ഞു സം­സ്കാ­ര­വി­നി­മ­യ­മാ­തൃ­ക­യാ­യി അതിനെ ഉ­പ­യോ­ഗി­ക്കാൻ ഇ­നി­യും മ­ല­യാ­ളി ശീ­ലി­ച്ചി­ട്ടി­ല്ല. ലീ­ലാ­തി­ല­ക­ത്തി­ന്റെ പ്രാ­ധാ­ന്യം അതു ക­ണ്ടു­കി­ട്ടി­യ കാ­ല­ത്തു­ത­ന്നെ കേ­ര­ള­പാ­ണി­നി തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. കേ­ര­ള­പാ­ണി­നീ­യ­ത്തി­ന്റെ ഒ­ന്നാം പ­തി­പ്പി­നെ അ­ടി­മു­ടി മാ­റ്റി­മ­റി­ച്ചു് ഇ­ന്ന­ത്തെ കേ­ര­ള­പാ­ണി­നീ­യ­മാ­ക്കു­ന്ന­തിൽ ലീ­ലാ­തി­ല­ക­ത്തി­നു വലിയ പ­ങ്കു­ണ്ടു്. മ­ല­യാ­ള­സാ­ഹി­ത്യ ച­രി­ത്ര­ങ്ങ­ളും ഭാ­ഷാ­ച­രി­ത്ര­ങ്ങ­ളും മ­ല­യാ­ള­വി­ജ്ഞാ­ന­ത്തി­ന്റെ അ­സ്തി­വാ­ര­മാ­യി ലീ­ലാ­തി­ല­ക­ത്തെ പ­രി­ഗ­ണി­ക്കു­ന്നു. പാ­ശ്ചാ­ത്യ ഭാ­ഷാ­ശാ­സ്ത്ര­വു­മാ­യി മ­ല­യാ­ള­ത്തെ കൂ­ട്ടി­യി­ണ­ക്കി­യ എൽ. വി. രാ­മ­സ്വാ­മി അയ്യർ ലീ­ലാ­തി­ല­ക­പാ­ഠ­ങ്ങ­ളു­ടെ ശാ­സ്ത്രീ­യ­ത­യും സ­മ­കാ­ലി­ക­ത­യും ഇം­ഗ്ലീ­ഷ് ലേ­ഖ­ന­ങ്ങ­ളി­ലൂ­ടെ അ­ന്യ­ഭാ­ഷ­ക്കാ­രെ ബോ­ധ്യ­പ്പെ­ടു­ത്തി. കേരള സർ­വ­ക­ലാ­ശാ­ലാ ഭാ­ഷാ­ശാ­സ്ത്ര­വ­കു­പ്പിൽ എ. ആർ. ഗോ­പാ­ല­പി­ള്ള ന­ട­ത്തി­യ വി­ശ­ദ­പ­ഠ­നം ലീ­ലാ­തി­ല­ക­ത്തി­ന്റെ അ­റി­വു­ചി­ട്ട­കൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. ഗോ­പാ­ല­പി­ള്ള­യു­ടെ പ­ഠ­ന­ങ്ങൾ പു­സ്ത­ക­രൂ­പ­ത്തിൽ ഇന്റർ നാഷനൽ സ്കൂൾ ഓഫ് ദ്ര­വീ­ഡി­യൻ ലിം­ഗ്വി­സ്റ്റി­ക്സ് (ISDL) പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ലീ­ലാ­തി­ല­ക­ത്തി­നു് ഇ­ളം­കു­ളം കു­ഞ്ഞൻ­പി­ള്ള­യും ശൂ­ര­നാ­ടു കു­ഞ്ഞൻ­പി­ള്ള­യും ത­യ്യാ­റാ­ക്കി­യ വ്യാ­ഖ്യാ­ന­പ­ഠ­ന­ങ്ങൾ അ­റി­വു­വ­ഴി­കൾ കൂ­ടു­തൽ വി­ശാ­ല­മാ­ക്കി. തമിഴ് പ­ണ്ഡി­ത­നും ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­നു­മാ­യ എസ്. വി. ഷ­ണ്മു­ഖം സാ­മൂ­ഹി­ക ഭാ­ഷാ­ശാ­സ്ത്ര ദൃ­ഷ്ടി­യിൽ ലീ­ലാ­തി­ല­കം അ­പ­ഗ്ര­ഥി­ക്കു­ന്നു. ചു­രു­ക്ക­ത്തിൽ, പ്രാ­ചീ­ന മ­ല­യാ­ള­ത്തി­ന്റെ അറിവു മ­ണ്ഡ­ല­ത്തി­ലേ­ക്കു­ള്ള മ­ഹാ­ക­വാ­ട­മാ­ണു് ലീ­ലാ­തി­ല­കം. ലീ­ലാ­തി­ല­കം ഒരു ഇ­ന്റ­റാ­ക്ടീ­വ് മ്യൂ­സി­യം (interactive museum) പോലെ പ്ര­വർ­ത്തി­ക്കു­ന്നു. മ­ല­യാ­ള­ഭാ­ഷ­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും ചി­ട്ട­കൾ ഗ്ര­ഹി­ക്കാൻ ലീ­ലാ­തി­ല­ക­വു­മാ­യി വൈ­ജ്ഞാ­നി­ക­ബ­ന്ധം സ്ഥാ­പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. വെറും അറിവു ബന്ധം പോരാ, അനുഭവ ബന്ധം വേണം. ലീ­ലാ­തി­ല­ക­ത്തി­ലെ ഒ­റ്റ­യൊ­റ്റ ശ്ലോ­ക­ങ്ങ­ളി­ലൂ­ടെ ലീ­ലാ­തി­ല­കം ഭൂ­മി­ശാ­സ്ത്ര­മ­നു­സ­രി­ച്ചു സ­ഞ്ച­രി­ക്കാൻ ശീ­ലി­ച്ചാൽ പഴയ മ­ല­യാ­ളം പ­രി­ചി­ത മേ­ഖ­ല­യാ­കും. അ­ത്ത­ര­മൊ­രു അനുഭവ മേ­ഖ­ല­യാ­യി പ്രാ­ചീ­ന മ­ല­യാ­ള­ത്തെ മാ­റ്റാൻ ക്ലാ­സി­ക് മലയാള പ­ഠ­ന­ത്തി­നു ക­ഴി­യ­ണം. പാ­ഠ്യ­പ­ദ്ധ­തി­യു­ടെ കേ­ന്ദ്രം, ലീ­ലാ­തി­ല­ക­മാ­യാൽ എ­ല്ലാ­റ്റി­നും ഒ­ര­റി­വു­ചി­ട്ട­യു­ണ്ടാ­വും. ഭാ­ഷ­യ്ക്കും സാ­ഹി­ത്യ­ത്തി­നും സം­സ്കാ­ര­ത്തി­നും പ്രാ­ധാ­ന്യം ല­ഭി­ക്കു­ക­യും ചെ­യ്യും. ഇവിടെ സൂ­ചി­പ്പി­ച്ച­തു­പോ­ലെ കർമ്മ പ­രി­പാ­ടി­ക­ളാ­യി പാ­ഠ്യ­പ­ദ്ധ­തി­യെ പ­രി­വർ­ത്തി­പ്പി­ക്കാം. പഠനം തു­ട­ങ്ങു­മ്പോൾ മുതൽ എ­ന്തെ­ങ്കി­ലു­മൊ­ക്കെ ചെ­യ്തു പ­ഠി­ക്കാ­നും പ്ര­ദർ­ശി­പ്പി­ക്കാ­നും ക­ഴി­യും. മ­ല­യാ­ള­പ­ഠ­ന­ത്തി­ന്റെ കേ­ന്ദ്ര­ത്തി­ലേ­ക്കു് പു­തു­ത­ല­മു­റ­ക്കാ­രെ (ജ­ന­പ്രി­യ­സം­സ്കാ­ര­ത്തി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ന്യൂ ജ­ന­റേ­ഷൻ) എ­ത്തി­ക്കാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ­ക്കു സാ­ധി­ക്കും. അതിനു സാ­ങ്കേ­തി­ക­വി­ദ്യ, ലിപി പ­രി­ച­യം, വൃ­ത്താ­ല­ങ്കാ­ര നി­ശ്ച­യം എ­ന്നി­വ­യൊ­ക്കെ പ­ഠി­ച്ചു പാ­സ്സാ­യി­ട്ടാ­വാം കർ­മ്മ­കാ­ണ്ഡം എ­ന്നു­വ­ച്ചാൽ ഇ­ന്ന­ത്തെ മ­ട്ടിൽ അ­റു­ബോ­റാ­യി പ്രാ­ചീ­ന മലയാള പഠനം മാറും. പ്രാ­ചീ­ന മ­ല­യാ­ള­ത്തെ ക്ലാ­സി­ക് മ­ല­യാ­ള­മാ­ക്കാൻ അ­തി­നു് അർ­ത്ഥ­പു­ഷ്ടി നൽകണം.[3] ഇ­ക്കാ­ര്യ­ത്തിൽ സാ­ഹി­ത്യ­ച­രി­ത്ര വി­ജ്ഞാ­ന­പ­ര­മാ­യ തി­രി­ച്ച­റി­വു­കൾ­ക്കു് വലിയ പ്രാ­ധാ­ന്യ­മു­ണ്ടു്. ഒ­രു­ദാ­ഹ­ര­ണം കൊ­ണ്ടു് ഇ­ക്കാ­ര്യം വി­ശ­ദീ­ക­രി­ക്കാം. എ­ന്താ­ണു ക്ലാ­സി­ക് മ­ല­യാ­ള­മെ­ന്നു സാ­മാ­ന്യ­മാ­യി വി­ശ­ദീ­ക­രി­ക്കേ­ണ്ടി­വ­രു­മ്പോൾ ഘട്ട വി­ഭ­ജ­നം വലിയ പ്ര­ശ്ന­മാ­യി­ത്തീ­രു­ന്നു. ഏതു പ്ര­ശ്ന­ത്തെ­യും സാ­ധ്യ­ത­യാ­ക്കി വി­വർ­ത്ത­നം ചെ­യ്യു­ക എ­ന്ന­താ­ണു പ­ഠ­ന­ത­ന്ത്രം. മ­ല­യാ­ള­ത്തി­ന്റെ ഭാ­വ­ത്തി­ലും ഭാ­ഷ­യി­ലും നിർ­ണാ­യ­ക­മാ­യ മാ­റ്റ­മു­ണ്ടാ­യ ഘ­ട്ട­മേ­തു്? പാ­ശ്ചാ­ത്യ­ന്റെ വ­ര­വോ­ടു­കൂ­ടി­യാ­ണു് സാം­സ്കാ­രി­ക ജീ­വി­ത­ത്തിൽ വലിയ കോ­ളി­ള­ക്ക­ങ്ങൾ ഉ­ണ്ടാ­യ­തെ­ന്നു് ഒരു സാ­മാ­ന്യ­വി­ശ്വാ­സ­മു­ണ്ടു്. ഈ പൊ­തു­ബോ­ധ­ത്തെ പു­ന­ര­വ­ലോ­ക­നം ചെ­യ്യാ­തെ ഭാ­ഷാ­സാ­ഹി­ത്യ­ച­രി­ത്ര­ങ്ങൾ വീ­ണ്ടും വീ­ണ്ടും ര­ചി­ക്കു­ന്ന­തു് പോ­ലെ­യാ­ണു്. പ­തി­നാ­റാം നൂ­റ്റാ­ണ്ടിൽ കേ­ര­ള­ത്തി­ലു­ണ്ടാ­യ വലിയ സാം­സ്കാ­രി­ക ഭൂ­ക­മ്പ­ത്തി­ന്റെ ഭാ­ഗ­മാ­യി ആ­ധു­നി­ക മ­ല­യാ­ളം രൂ­പ­പ്പെ­ട്ടു എന്നു ക­രു­താ­നാ­ണു് പൊ­തു­വേ താൽ­പ­ര്യം. എ­ഴു­ത്ത­ച്ഛൻ നൽകിയ ച­രി­ത്ര­പ­ര­മാ­യ സം­ഭാ­വ­ന പ­രി­ഗ­ണി­ക്കു­മ്പോൾ അ­ങ്ങ­നെ ക­രു­താ­നു­ള്ള പ്ര­ലോ­ഭ­നം വർ­ദ്ധി­ക്കും. ജ­ന­ങ്ങൾ­ക്കു സ്വീ­കാ­ര്യ­മാ­യ ശൈ­ലി­യിൽ രാ­മാ­യ­ണ­വും മ­ഹാ­ഭാ­ര­ത­വും മ­ല­യാ­ള­ത്തി­നു സം­ഭാ­വ­ന ചെ­യ്തു­വെ­ന്ന­തു് മ­ഹാ­കാ­ര്യം­ത­ന്നെ. എ­ന്നാൽ പ്രൊഫ. കൃ­ഷ്ണ­പി­ള്ള­യും മ­റ്റും ക­ണ്ണ­ശ്ശ കൃ­തി­കൾ മുൻ­നിർ­ത്തി ന­ട­ത്തി­യ ചർ­ച്ച­ക­ളിൽ വ്യ­ക്ത­മാ­ക്കി­യ­തു­പോ­ലെ ഒരു സു­ദീർ­ഘ പാ­ര­മ്പ­ര്യ­ത്തി­ന്റെ ഉ­ല്പ­ന്ന­ങ്ങ­ളാ­യി­രു­ന്നു എ­ഴു­ത്ത­ച്ഛ­ന്റെ കൃ­തി­കൾ.[4] ഭ­ക്തി­ഭാ­വ­ത്തി­ന്റെ പ­ര­കോ­ടി­യിൽ ഭാഷയെ പുതിയ മൊഴി വ­ഴ­ക്ക­ങ്ങൾ­കൊ­ണ്ടു് അ­ദ്ദേ­ഹം പു­നർ­നിർ­മ്മി­ച്ചു. ഇ­തി­ഹാ­സ പാ­ര­മ്പ­ര്യ­വും പാ­ശ്ചാ­ത്യ കൊ­ളോ­ണി­യൽ പാ­ര­മ്പ­ര്യ­വും കേരള സം­സ്കാ­ര­ത്തി­ലു­ണ്ടാ­ക്കി­യ കോ­ളി­ള­ക്ക­ങ്ങ­ളും വി­ഭ്രാ­ന്തി­ക­ളും ച­രി­ത്രാ­ത്മ­ക­മാ­യി വി­ശ­ക­ല­നം ചെ­യ്യാൻ ആർ­ക്കും സാ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നി­ല്ല. ഉ­പാ­ദാ­ന­ങ്ങൾ ക­ഴി­യു­ന്നി­ട­ത്തോ­ളം ശേ­ഖ­രി­ച്ചു് ഉ­ള്ളൂർ കേ­ര­ള­സാ­ഹി­ത്യ ച­രി­ത്രം നിർ­മ്മി­ച്ചു. പി. കെ. നാ­രാ­യ­ണ­പി­ള്ള­യെ­പ്പോ­ലു­ള്ള പ­ണ്ഡി­ത­ന്മാർ മലയാള ക്ലാ­സി­ക്കു­ക­ളു­ടെ ഭാ­വ­ഭം­ഗി­കൾ കാ­ട്ടി­ത്ത­ന്നു. എ­ഴു­ത്ത­ച്ഛ­ന്റെ മു­ന്നി­ലും പി­ന്നി­ലും ചെ­റു­ശ്ശേ­രി­യേ­യും കു­ഞ്ചൻ ന­മ്പ്യാ­രെ­യും പ്ര­തി­ഷ്ഠി­ച്ചു. പ്രാ­ചീ­ന ക­വി­ത്ര­യ സ­ങ്ക­ല്പ­ത്തി­ലെ പുതുമ മ­ല­യാ­ളി­കൾ വേ­ണ്ടും വണ്ണം ഗ്ര­ഹി­ച്ചി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ബ­ഹു­കേ­ന്ദ്രി­ത­ത്വം എന്ന ആ­ശ­യം­ത­ന്നെ പി. കെ. വാ­ദി­ച്ചു­റ­പ്പി­ച്ചു. എ­വി­ടെ­യും ഏ­ക­നാ­യ­ക­നെ തേ­ടു­ന്ന മ­ല­യാ­ളി മ­ന­സ്സി­നെ കു­റേ­ക്കൂ­ടി പ­ക്വ­വും വൈ­ജ്ഞാ­നി­ക­വു­മാ­ക്കാൻ സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലെ ത്ര­യ­സ­ങ്ക­ല്പ­ത്തി­നു ക­ഴി­ഞ്ഞു. ഭാ­ഷ­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും കു­തി­ച്ചു­ചാ­ട്ടം ശ­രി­യാ­യി മ­ന­സ്സി­ലാ­ക്കാൻ പ്രാ­ചീ­ന ക­വി­ത്ര­യം വേ­ണ­മെ­ന്നു നിർ­ദ്ദേ­ശി­ച്ച സാ­ഹി­ത്യ­പ­ഞ്ചാ­ന­നെ എത്ര അ­ഭി­ന­ന്ദി­ച്ചാ­ലും മ­തി­യാ­വി­ല്ല. കു­റേ­ക്കൂ­ടി തെ­ളി­ച്ചു പ­റ­ഞ്ഞാൽ മലയാള ഭാ­ഷ­യും സാ­ഹി­ത്യ­വും ഇ­ന്ന­ത്തെ നി­ല­യിൽ നോ­ക്കു­മ്പോൾ ദൃഢത പ്രാ­പി­ക്കു­ന്ന­തു് പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലാ­ണു്. ഇതു മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ന്റെ ഘ­ട്ട­വി­ഭ­ജ­ന­ത്തെ­ക്കു­റി­ച്ചു­ള­ള ഒരു പ്ര­മേ­യം മാ­ത്രം. ഇ­ത്ത­രം പ്ര­മേ­യ­ങ്ങൾ പ­ല­തു­ണ്ടാ­വാം. അ­വ­യെ­ല്ലാം പ­രീ­ക്ഷി­ച്ചു നോ­ക്കാൻ ഉ­ത­കു­ന്ന തു­റ­വി­യു­ള­ള­താ­യി­രി­ക്ക­ണം പാ­ഠ്യ­പ­ദ്ധ­തി.

പ്രാ­ചീ­ന മലയാള പഠന പ­ദ്ധ­തി, വി­ദ്യാർ­ത്ഥി­കേ­ന്ദ്രി­ത­വും അ­യ­വു­ള്ള­തും വൈ­വി­ധ്യ­പൂർ­ണ­വു­മാ­യി­രി­ക്ക­ണം. വി­ദ്യാർ­ത്ഥി ഏ­റ്റെ­ടു­ക്കു­ന്ന പ­ഠ­ന­സം­രം­ഭം അ­നു­സ­രി­ച്ചു് വേണ്ട മു­ന്നൊ­രു­ക്ക­ങ്ങൾ ചെ­യ്യാൻ സ്വാ­ത­ന്ത്ര്യ­വു­മു­ണ്ടാ­വ­ണം. വി­ദ്യാർ­ത്ഥി­ക­ളു­ടെ പ­ഠ­ന­ഫ­ല­ങ്ങൾ ഒരു ശ്ലോ­ക­ത്തി­ന്റെ സാ­ഹി­ത്യ­വ്യാ­ഖ്യാ­ന­മോ ച­രി­ത്ര വി­ശ­ക­ല­ന­മോ അ­ല­ങ്കാ­ര നിർ­ണ­യ­ന­മോ സം­സ്കാ­ര പഠനമോ വ്യാ­ക­ര­ണ വി­ശ­ക­ല­ന­മോ എ­ന്തു­മാ­ക­ട്ടെ, അതു ബ്ലോ­ഗിൽ പ്ര­ദർ­ശി­പ്പി­ക്ക­ണം. പൊ­തു­സ­മൂ­ഹ­ത്തി­നു് അതു ല­ഭ്യ­മാ­ക്ക­ണം. ഇ­ന്റർ­നെ­റ്റിൽ നി­ന്നു മ­റ്റു­ള്ള­വ­രു­ടെ ഉ­ല്പ­ന്ന­ങ്ങൾ അ­ടി­ച്ചു­മാ­റ്റാ­ന­ല്ല, സ്വ­ന്തം വൈ­ജ്ഞാ­നി­കോ­ല്പ­ന്ന­ങ്ങൾ ഇ­ന്റർ­നെ­റ്റി­ലേ­ക്കെ­ത്തി­ക്കാ­നാ­ണു് വി­ദ്യാർ­ത്ഥി­കൾ­ക്കു ക­ഴി­യേ­ണ്ട­തു്. അ­തി­നു­ള്ള ശേഷി പ്ര­ദർ­ശി­പ്പി­ക്കാൻ വി­ദ്യാർ­ത്ഥി­ക­ളെ പ്ര­ചോ­ദി­പ്പി­ക്കു­ക എ­ന്ന­താ­ണു് അ­ധ്യാ­പ­ന­ത്തി­ന്റെ ഉന്നം. ഇ­ങ്ങ­നെ ഉ­ത്പ­ന്ന­ങ്ങ­ളു­ടെ പ്ര­ദർ­ശ­ന­മൊ­രു­ക്കു­ന്ന­തിൽ പ­രി­മി­ത­പ്പെ­ടു­ന്നി­ല്ല ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ പ­ങ്കു്. വി­ദ്യാർ­ത്ഥി­കൾ­ക്കു് ഒ­റ്റ­യ്ക്കോ കൂ­ട്ടാ­യോ ഇ­ത്ത­രം പ്രോ­ജ­ക്ടു­കൾ ഏ­റ്റെ­ടു­ക്കാൻ സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­വ­ണം. താ­ര­ത­മ്യം, പ്ര­ക­ട­നം, തർജമ തു­ട­ങ്ങി­യ­വ­യെ­ല്ലാം ഈ ഘ­ട്ട­ത്തിൽ പ്രോ­ത്സാ­ഹി­പ്പി­ക്ക­പ്പെ­ടേ­ണ്ട­താ­ണു്. പ്രാ­ചീ­ന­കൃ­തി­ക­ളു­ടെ പ്ര­ക­ട­നം പ­ല­പ്പോ­ഴും വി­സ്മ­രി­ക്ക­പ്പെ­ടു­ന്നു. ചൊൽ­വ­ടി­വു്, നാ­ട്യം, നൃ­ത്തം, സിനിമ, ആ­നി­മേ­ഷൻ, ഇൻ­സ്റ്റ­ലേ­ഷൻ തു­ട­ങ്ങി­യ സാ­ധ്യ­ത­ക­ളെ­ല്ലാം തു­റ­ന്നി­ടാൻ ക­ഴി­യ­ണം. വി­ദ്യാർ­ത്ഥി­യു­ടെ സർ­ഗാ­ത്മ­ക ഭാ­വ­ന­യ്ക്കാ­യി­രി­ക്ക­ണം പ­ര­മാ­വ­ധി പ്രോ­ത്സാ­ഹ­നം. ചി­ല­രെ­ങ്കി­ലും ശ­ബ്ദ­കോ­ശ­ങ്ങൾ ത­യാ­റാ­ക്കു­ന്ന­തി­ലോ വ്യാ­ക­ര­ണ വി­ധി­കൾ ക്രോ­ഡീ­ക­രി­ക്കു­ന്ന­തി­ലോ ഉ­ത്സാ­ഹി­ച്ചേ­ക്കാം. ഭി­ന്ന­രു­ചി­ക­ളു­ള്ള­വർ സ­ഹ­ക­രി­ച്ചു് അ­ന്തർ­വൈ­ജ്ഞാ­നി­ക­മാ­യ പ­രി­ശ്ര­മ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടെ­ന്നും വരാം. ഇ­പ്പോൾ­ത്ത­ന്നെ ച­രി­ത്ര­വും പ്ര­ക­ട­ന­വും സി­നി­മ­യും മ­റ്റും സാ­ഹി­ത്യ പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ട­ല്ലോ. പ്രാ­ചീ­ന മലയാള പ­ഠ­ന­ത്തി­നു് കൂ­ടു­തൽ മേ­ഖ­ല­ക­ളി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലാം. അ­ത്ത­രം അ­തി­രു­വി­ട്ടു­ള്ള സം­രം­ഭ­ങ്ങ­ളെ­ല്ലാം പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തെ പു­ഷ്ടി­പ്പെ­ടു­ത്തും.

അ­റി­വു­നിർ­മ്മാ­ണ­ത്തി­ലെ കു­ത്ത­ക­കൾ അ­വ­സാ­നി­ച്ചി­രി­ക്കു­ന്നു. പ്രാ­ചീ­ന മ­ല­യാ­ള­വും ഗോ­ളാ­ന്ത­ര­യാ­ത്ര­യും പൊ­തു­ഇ­ട­ത്തി­ലെ വി­ഷ­യ­ങ്ങ­ളാ­യി മാ­റു­ന്നു, വി­ശ്വാ­സ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും സി­ദ്ധാ­ന്ത­ങ്ങ­ളു­മെ­ല്ലാം വി­ജ്ഞാ­ന പ്ര­വാ­ഹ­ത്തി­ന്റെ കു­ത്തൊ­ഴു­ക്കിൽ ഉ­ല­യു­ക­യാ­ണു്. പ­ര­മാ­വ­ധി അ­ഭി­പ്രാ­യ­ങ്ങ­ളെ ഉൾ­ക്കൊ­ള്ളു­ന്ന­താ­ണു് കേ­മ­ത്തം.

പഠന മേ­ഖ­ല­യിൽ വ­രു­ന്ന ഭാഷാ സാ­ഹി­ത്യ വി­ഭ­വ­ങ്ങ­ളു­ടെ വി­വ­ര­ങ്ങൾ അ­റി­വു­ക­ളാ­ക്കി മാ­റ്റാൻ ക­ഴി­യ­ണം. ഉ­ദാ­ഹ­ര­ണ­ത്തി­നു്, പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ശ്ര­ദ്ധേ­യ­ങ്ങ­ളാ­യ സാ­ഹി­ത്യ­കൃ­തി­ക­ളെ­ക്കു­റി­ച്ചു് സാ­ഹി­ത്യ­ച­രി­ത്രാ­ദി­ക­ളിൽ ല­ഭ്യ­മാ­യ വി­വ­ര­ങ്ങൾ ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­യി­ലെ അ­റി­വു­ക­ളാ­ക്കി മാ­റ്റാൻ ക­ഴി­യ­ണം. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ശ്ര­ദ്ധേ­യ­ങ്ങ­ളാ­യ സാ­ഹി­ത്യ കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള പു­ത്തൻ അ­റി­വു­ക­ളും സാ­ഹി­ത്യ ച­രി­ത്രാ­ദി­ക­ളിൽ ല­ഭ്യ­മാ­യ വി­വ­ര­ങ്ങ­ളും ക­മ്പ്യൂ­ട്ട­റിൽ ഏ­കോ­പി­പ്പി­ക്കാം. അ­വ­യു­ടെ പിൻ­ബ­ല­ത്തോ­ടു­കൂ­ടി പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ന്റെ മലയാള സാ­ഹി­ത്യ ച­രി­ത്ര­പ­രി­സ്ഥി­തി നിർ­ണ­യി­ക്കാൻ ക­ഴി­യും.[5] ഇവിടെ സാ­ഹി­ത്യ­വി­ജ്ഞാ­നം പുതുമ നേ­ടു­ന്നു.

ദ­ത്താ­ധി­ഷ്ഠി­ത­മാ­യ അ­പ­ഗ്ര­ഥ­ന­ത്തി­ലൂ­ടെ രൂ­പ­പ്പെ­ടു­ത്തി­യ വി­വ­ര­ശേ­ഖ­ര­മാ­ണു് ഇവിടെ അ­റി­വി­ന്റെ വഴി തു­റ­ക്കു­ന്ന­തു്. തോതും തരവും പ­രി­ഗ­ണി­ക്കു­ന്ന­താ­യി­രി­ക്കും ഡി­ജി­റ്റൽ മാ­ന­വി­ക­വി­ജ്ഞാ­നം. കു­ഞ്ചൻ­ന­മ്പ്യാ­രു­ടെ കൃ­തി­കൾ മാ­ത്ര­മ­ല്ല, ‘വർ­ത്ത­മാ­ന­പ്പു­സ്ത­ക’വും പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ന്റെ ഉ­ത്പ­ന്ന­മാ­ണു്. ആ­ത്മ­ഭാ­വ­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ന്ന ആ­ദ്യ­ത്തെ മ­ല­യാ­ള­ഗ­ദ്യ­കൃ­തി എ­ന്നാ­ണു് എൻ. കൃ­ഷ്ണ­പി­ള്ള ‘വർ­ത്ത­മാ­ന­പ്പു­സ്ത­ക’ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലെ കാ­നോ­നും ഘ­ട്ട­വും പ്ര­സ്ഥാ­ന­വും ഇ­സ­വു­മെ­ല്ലാം നിർ­മ്മി­തി­ക­ളാ­ണെ­ന്നു വാ­ദ­മു­ണ്ട­ല്ലോ. അ­ങ്ങ­നെ നോ­ക്കു­മ്പോൾ ദ­ത്താ­ധി­ഷ്ഠി­ത­മാ­യും ത­ത്ത്വ­നി­ഷ്ഠ­മാ­യും സാ­ഹി­ത്യ ച­രി­ത്ര സം­വാ­ദ­ങ്ങ­ളി­ലേർ­പ്പെ­ടാൻ പ്രാ­ചീ­ന മലയാള വി­ദ്യാർ­ത്ഥി­കൾ പ്രാ­പ്ത­രാ­കും. വി­പു­ല­മാ­യ ദ­ത്ത­ശേ­ഖ­രം കൈ­കാ­ര്യം ചെ­യ്യാൻ ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­ക­ളു­ടെ സഹായം കൂ­ടി­യേ തീരൂ. പല വ്യ­ക്തി­കൾ പല സ്ഥ­ല­ത്തി­രു­ന്നു പ­ല­പ്പോ­ഴാ­യി ചെ­യ്യു­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ ഏ­കോ­പി­പ്പി­ച്ചു് പൊ­തു­ധാ­ര­കൾ ക­ണ്ടെ­ത്താൻ ക­ഴി­യു­ക എ­ന്ന­തു് സാ­ഹി­ത്യ ച­രി­ത്ര ര­ച­ന­യിൽ പ്ര­ധാ­ന­മാ­ണു്.

അ­ങ്ങ­നെ കേ­ര­ളോൽ­പ്പ­ത്തി­യും ഓ­ണ­പ്പാ­ട്ടും ജൂ­ത­സ്ത്രീ­ക­ളു­ടെ പെൺ­പാ­ട്ടും റ­മ്പാൻ പാ­ട്ടും മാ­പ്പി­ള­പ്പാ­ട്ടും മ­ല­യാ­ളി­ക്കു് ഓരോരോ അ­നു­ഭ­വ­ങ്ങ­ളാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്നു. ഇ­വ­യു­ടെ വൈ­വി­ധ്യ സ­മൃ­ദ്ധി ന­ശി­പ്പി­ക്കാ­തെ പു­തു­വ്യ­വ­ഹാ­ര­ത്തി­ലേ­ക്കു് ഏ­കോ­പി­പ്പി­ക്കാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ­യ്ക്കു ക­ഴി­യും.

അ­റി­വി­ന്റെ ലോകം വി­ജ്ഞാ­ന­യു­ഗ­ത്തിൽ അ­തി­രു­ക­ളി­ല്ലാ­തെ വി­ട­രു­ക­യാ­ണു്. ഹാർ­വാർ­ഡ് സർ­വ­ക­ലാ­ശാ­ല­യി­ലെ ഡേ­വി­ഡ് വൈൻ ബർഗർ ഇ­തേ­ക്കു­റി­ച്ചെ­ഴു­തി­യ പു­സ്ത­ക­ത്തി­ന്റെ ശീർ­ഷ­കം Too Big to Know എ­ന്നാ­ണു്. അ­റി­യാൻ ക­ഴി­യാ­ത്ത­വ­ണ്ണം പ­രി­ധി­യ­റ്റ വി­ജ്ഞാ­നം—അ­താ­ണു് ഇ­ന്ന­ത്തെ അ­റി­വു­ലോ­കം. ഇ­തെ­ങ്ങ­നെ സം­ഭ­വി­ച്ചു? വ­സ്തു­ത­കൾ വ­സ്തു­ത­ക­ള­ല്ലെ­ന്നും അ­ഭി­പ്രാ­യ­ങ്ങൾ മാ­ത്ര­മാ­ണെ­ന്നും തി­രി­ച്ച­റി­യു­ന്ന­തോ­ടെ അനേകം നാ­വു­ക­ളിൽ­നി­ന്നു് ഭി­ന്നാ­ഭി­പ്രാ­യ­ങ്ങൾ ആ­ധി­കാ­രി­ക­ത­യു­ടെ ബ­ല­ത്തിൽ പു­റ­പ്പെ­ടു­ന്നു. ഓ­രോ­രു­ത്തർ­ക്കും ഏ­തെ­ങ്കി­ലും ചില കാ­ര്യ­ങ്ങ­ളിൽ വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടെ­ന്നു് തി­രി­ച്ച­റി­യു­ന്നു. അ­റി­വി­ന്റെ പ്ര­വാ­ഹം കെ­ട്ടി­നിർ­ത്തി മ­നു­ഷ്യോ­പ­കാ­ര­പ്ര­ദ­മാ­യി വി­നി­യോ­ഗി­ക്കാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ ഉ­പ­ക­രി­ക്കു­മെ­ന്ന വി­ശ്വാ­സം പ്ര­ബ­ല­മാ­കു­ന്നു­ണ്ടു്. അ­റി­വി­ന്റെ എല്ലാ ഉ­റ­വി­ട­ങ്ങ­ളെ­യും വി­ജ്ഞാ­ന­പ­ദ്ധ­തി­കൾ അം­ഗീ­ക­രി­ച്ചു തു­ട­ങ്ങി­യ­തോ­ടെ പ­ണ്ഡി­ത ഗർ­വ്വു് ശ­മി­ക്കാൻ തു­ട­ങ്ങി. അ­റി­വി­ന്റെ ലോ­ക­ത്തു സ­മ­ത്വ­ബോ­ധം വ­ള­രു­ക­യാ­ണു്. മാ­ധ്യ­മ­ലോ­ക­ത്തെ സം­വേ­ദ­ന­ത­ന്ത്ര­ങ്ങൾ പ­രി­ഗ­ണി­ച്ചാൽ ഇ­ക്കാ­ര്യം പെ­ട്ടെ­ന്നു ബോ­ധ്യ­മാ­കും. അ­റി­വു­നിർ­മ്മാ­ണ­ത്തി­ലെ കു­ത്ത­ക­കൾ അ­വ­സാ­നി­ച്ചി­രി­ക്കു­ന്നു. പ്രാ­ചീ­ന മ­ല­യാ­ള­വും ഗോ­ളാ­ന്ത­ര­യാ­ത്ര­യും പൊ­തു­ഇ­ട­ത്തി­ലെ വി­ഷ­യ­ങ്ങ­ളാ­യി മാ­റു­ന്നു, വി­ശ്വാ­സ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും സി­ദ്ധാ­ന്ത­ങ്ങ­ളു­മെ­ല്ലാം വി­ജ്ഞാ­ന പ്ര­വാ­ഹ­ത്തി­ന്റെ കു­ത്തൊ­ഴു­ക്കിൽ ഉ­ല­യു­ക­യാ­ണു്. പ­ര­മാ­വ­ധി അ­ഭി­പ്രാ­യ­ങ്ങ­ളെ ഉൾ­ക്കൊ­ള്ളു­ന്ന­താ­ണു് കേ­മ­ത്തം. ഓ­രോ­രു­ത്ത­രും അ­വ­ര­വ­രു­ടെ അറിവു വഴികൾ സാ­ധൂ­ക­രി­ക്കു­ന്ന ഉ­പ­പാ­ദ­ന­ങ്ങൾ നിർ­മ്മി­ക്കു­ക­യാ­ണു്. അറിവു ശേ­ഖ­രി­ക്കു­മ്പോൾ അ­റി­വി­ന്റെ ഉ­പ­പാ­ദ­ന­വ­ഴി­കൾ കൂടി രേ­ഖ­പ്പെ­ടു­ത്തേ­ണ്ടി­വ­രു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു്, സർ­വ­സാ­ധാ­ര­ണ­മാ­യ ഒരു പ­ഴ­ഞ്ചൊ­ല്ലു­ത­ന്നെ­യെ­ടു­ക്കു­ക. എ­ന്താ­ണ­തി­ന്റെ പൊ­രു­ളെ­ന്നു് ഗു­രു­ജ­ന­ങ്ങൾ ചൊ­ല്ലി­ക്കൊ­ടു­ത്തു. ശി­ഷ്യർ അതു് ഏ­റ്റു­വാ­ങ്ങി. ഇന്നു പ­ഴ­ഞ്ചൊ­ല്ലു പ­ഠി­ക്കു­ന്ന­വർ വ്യ­ത്യ­സ്ത വ്യ­ക്തി­കൾ വ്യ­ത്യ­സ്ത സ­ന്ദർ­ഭ­ങ്ങ­ളിൽ പ­ഴ­ഞ്ചൊ­ല്ലു­കൊ­ണ്ടു് എന്തു ചെ­യ്യു­ന്നു എന്നു നോ­ക്കും. പ­ഴ­ഞ്ചൊ­ല്ലു­കൊ­ണ്ടു­ള്ള ക­ളി­യി­ലാ­ണ­വ­രു­ടെ ശ്ര­ദ്ധ. പ­ഴ­ഞ്ചൊ­ല്ലി­ന്റെ പൊരുൾ മാ­റി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു. ഈ വൈ­വി­ധ്യ­വും അ­നി­ശ്ചി­ത­ത്വ­വു­മാ­ണു് പ­ഴ­ഞ്ചൊ­ല്ല­റി­വി­ന്റെ വ്യ­തി­രി­ക്ത­ത. ‘ഇല വന്നു മു­ള്ളിൽ വീ­ണാ­ലും മു­ള്ളു വ­ന്നു് ഇലയിൽ വീ­ണാ­ലും കേടു് ഇ­ല­യ്ക്കു തന്നെ’ എന്ന ചൊ­ല്ലു് എ­ന്തെ­ന്തു വൈ­ജാ­ത്യ­ത്തോ­ടു­കൂ­ടി­യാ­ണു് കേ­ര­ള­സ­മൂ­ഹ­ത്തിൽ വ്യാ­പി­ക്കു­ന്ന­തു്. ദേ­ശ­നാ­മ­ങ്ങ­ളെ­ടു­ത്താൽ ഓരോ ദേ­ശ­നാ­മ­ത്തി­നു­മു­ണ്ടു് പലതരം ആ­ഗ­മ­വി­ചാ­ര­ങ്ങൾ. ജാ­തി­പ്പേ­രു­ക­ളി­ലും കാണാം ഇതേ വൈ­ജാ­ത്യം. നാ­ട്ടു­ച­രി­ത്രം ഭാ­ഷ­യി­ലും ഭാ­വ­ന­യി­ലു­മാ­ണു് ഖനനം ന­ട­ത്തു­ന്ന­തു്. മ­ണ്ണിൽ­ത്ത­ന്നെ കു­ഴി­ക്ക­ണ­മെ­ന്നു നിർ­ബ്ബ­ന്ധ­മി­ല്ല. ഭാ­ഷ­യു­ടെ തു­രു­മ്പു­ക­ളിൽ­നി­ന്നു് പാ­ര­മ്പ­ര്യ­വ­ഴി­ക­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു് അവർ പൈ­തൃ­കം സൃ­ഷ്ടി­ക്കു­ന്നു. വെ­റു­തെ സൃ­ഷ്ടി­ക്കു­ക­യ­ല്ല അ­നു­ഭ­വി­ക്കു­ക­കൂ­ടി ചെ­യ്യു­ന്നു. അ­ങ്ങ­നെ കേ­ര­ളോൽ­പ്പ­ത്തി­യും ഓ­ണ­പ്പാ­ട്ടും ജൂ­ത­സ്ത്രീ­ക­ളു­ടെ പെൺ­പാ­ട്ടും റ­മ്പാൻ പാ­ട്ടും മാ­പ്പി­ള­പ്പാ­ട്ടും മ­ല­യാ­ളി­ക്കു് ഓരോരോ അ­നു­ഭ­വ­ങ്ങ­ളാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്നു. ഇ­വ­യു­ടെ വൈ­വി­ധ്യ സ­മൃ­ദ്ധി ന­ശി­പ്പി­ക്കാ­തെ പു­തു­വ്യ­വ­ഹാ­ര­ത്തി­ലേ­ക്കു് ഏ­കോ­പി­പ്പി­ക്കാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ­യ്ക്കു ക­ഴി­യും. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, വിവിധ ആ­ഖ്യാ­ന­ങ്ങ­ളെ പ്ര­മേ­യ­മോ ആ­ഖ്യാ­ന ശൈ­ലി­യോ ഭാഷയോ മുൻ­നിർ­ത്തി വി­ജ്ഞാ­ന ചി­ത്ര­മാ­ക്കി മാ­റ്റാൻ ക­മ്പ്യൂ­ട്ടർ സാ­ങ്കേ­തി­ക­വി­ദ്യ­യ്ക്കു ക­ഴി­യും. ത­ല­ച്ചോ­റി­ന്റെ പ്ര­വർ­ത്ത­ന­ത്തോ­ടു സാ­മ്യ­മു­ള്ള കൃ­ത്രി­മ­ബു­ദ്ധി (AI) വി­ക­സി­പ്പി­ക്കു­ന്ന­തി­ലാ­ണു് ഇ­പ്പോൾ ന്യൂ­റോ ശാ­സ്ത്ര­ജ്ഞ­രു­ടെ ശ്ര­ദ്ധ. ഭാ­ഷ­യും മ­സ്തി­ഷ്ക­വും ത­മ്മി­ലു­ള്ള ഉ­റ്റ­ചാർ­ച്ച എ­ന്നും സജീവ ചർ­ച്ചാ വി­ഷ­യ­മാ­യി­രു­ന്നു. വാ­മൊ­ഴി ച­രി­ത്ര­ത്തി­ലും നാ­ടോ­ടി­ക­ല­ക­ളി­ലും ആ ബന്ധം പ്ര­യോ­ജ­ന­പ്പെ­ടു­ത്താൻ ഫോ­ക്ലോർ പഠനം ഇ­പ്പോൾ ശ്രമം ന­ട­ത്തു­ന്നു. മലയാള പ­ഠ­ന­ത്തി­ലാ­ക­ട്ടെ, ഇ­ത്ത­രം അ­ഭി­മു­ഖീ­ക­ര­ണ­ത്തി­നു് ബൃ­ഹ­ദ്പ­ദ്ധ­തി­ക­ളൊ­ന്നും നി­ല­വിൽ വ­ന്നി­ട്ടി­ല്ല. മ­ല­യാ­ള­ത്തെ മു­ന്നോ­ട്ടു കൊ­ണ്ടു പോകാൻ ശ്ര­മി­ക്കു­ന്ന­വർ അ­റി­യാ­തെ­ത­ന്നെ അതിനെ ഭൂ­ത­കാ­ല­ത്തി­ന്റെ കു­റ്റി­യിൽ കെ­ട്ടി­യി­ടു­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് വൃ­ത്തം, അ­ല­ങ്കാ­രം തു­ട­ങ്ങി­യ­വ­യെ­ല്ലാം പ­ഴ­ഞ്ച­ര­ക്കു­ക­ളാ­യി­ട്ടാ­ണു് ഇന്നു സാ­ഹി­ത്യ­പ­ഠ­ന­ത്തി­ന്റെ മാർ­ക്ക­റ്റിൽ വി­പ­ണ­നം ചെ­യ്യ­പ്പെ­ടു­ന്ന­തു്. പ്രാ­ചീ­ന ഘട്ടം മുതൽ ഇ­ന്നോ­ളം ഭാ­ഷ­കൊ­ണ്ടു ക­ളി­ക്കു­ന്ന മ­നു­ഷ്യർ ന­വ­ലോ­ക­നിർ­മ്മാ­ണ­ത്തി­നു് എ­ങ്ങ­നെ ഭാഷ ഉ­പ­യോ­ഗി­ക്കു­ന്നു എന്നു മ­ന­സ്സി­ലാ­ക്കാൻ പു­തു­വ­ഴി­കൾ തു­റ­ന്നു­കി­ട്ടി­യി­ട്ടു­ണ്ടു്. അ­നു­ദി­ന­ജീ­വി­ത­ത്തി­ലെ രൂ­പ­ക­ങ്ങ­ളെ­ക്കു­റി­ച്ചു് ഇന്നു ധാ­രാ­ളം പ­ഠ­ന­ങ്ങൾ ന­ട­ക്കു­ന്നു­ണ്ടു്. വൈ­ജ്ഞാ­നി­ക­ത­യു­ടെ മൂർ­ത്ത­രൂ­പ­മാ­യി രൂപക ശൃം­ഖ­ല­യെ തി­രി­ച്ച­റി­യാ­റു­മു­ണ്ടു്. മ­ണി­പ്ര­വാ­ള­ത്തി­ലെ അ­ല­ങ്കാ­ര­ങ്ങ­ളെ അ­പ­ഗ്ര­ഥി­ക്കു­മ്പോൾ അതു് അ­ന്ന­ത്തെ ജ്ഞാ­ന­വ്യ­വ­സ്ഥ­യു­മാ­യി എ­ങ്ങ­നെ ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു­വെ­ന്നു പ­ഠി­ക്കാൻ ക­ഴി­ഞ്ഞാൽ പു­തു­വ­ഴി തു­റ­ക്കാ­മാ­യി­രു­ന്നു. ഇന്നു കാ­വ്യ­ഭാ­ഷ­യിൽ­നി­ന്നു് അ­ല­ങ്കാ­ര­ങ്ങ­ളും വൃ­ത്ത­ങ്ങ­ളും കു­ടി­പ­റി­ഞ്ഞു പോ­വു­ക­യാ­ണു്. ഒ­ഴി­വാ­യ സ്ഥ­ല­ത്തു് രൂ­പ­ക­ങ്ങൾ കു­ടി­യേ­റു­ന്നു. സാ­മ്യോ­ക്തി­യും അ­തി­ശ­യോ­ക്തി­യും രൂപക പ­ര­മ്പ­ര­യു­ടെ ഘ­ട­ന­യു­മാ­യി എ­ങ്ങി­നെ പൊ­രു­ത്ത­പ്പെ­ടു­ന്നു? മ­നു­ഷ്യ മ­സ്തി­ഷ്ക­ത്തി­നു തന്നെ ചി­ന്ത­യി­ലും പ്ര­വർ­ത്ത­ന­ത്തി­ലും ഒരു രൂ­പ­കാ­ഭി­മു­ഖ്യ­മു­ണ്ടു്. രൂ­പ­ക­ങ്ങൾ­ക്കു് ദേശ-​വംശ-ലിംഗ നിർ­ണ­യ­ന­ങ്ങൾ ക­ല്പി­ക്കാ­മോ? സാ­മൂ­ഹി­ക ഭാ­ഷാ­ശാ­സ്ത്രം ക­ണ്ട­തി­നു­മ­പ്പു­റ­മു­ള്ള കാ­ര്യ­ങ്ങ­ളാ­ണി­തു്. ധൈ­ഷ­ണി­ക ഭാ­ഷാ­ശാ­സ്ത്രം ക­ട­ന്നു­ചെ­ല്ലേ­ണ്ട മേ­ഖ­ല­യാ­ണി­തു്. കൃ­തി­ക­ളു­ടെ പാ­ഠ­ലോ­ക­ത്തെ­ക്കു­റി­ച്ചു­ള്ള ഇ­ത്ത­ര­മ­ന്വേ­ഷ­ണം ത­ത്ത്വ­നി­ഷ്ഠ­മാ­ക്കാൻ പാ­ഠാ­പ­ഗ്ര­ഥ­ന­വും വ്യ­വ­ഹാ­രാ­പ­ഗ്ര­ഥ­ന­വും സം­ഭാ­ഷ­ണാ­പ­ഗ്ര­ഥ­ന­വും വേ­ണ്ടി­വ­രും. ഇ­വ­യെ­ല്ലാം സൂ­ക്ഷ്മ­ത­യോ­ടെ നിർ­വ­ഹി­ക്കാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ­യേ ശരണം. മ­ന­സ്സി­ന്റെ സോ­ഫ്റ്റ്വെ­യ­റും ഭാ­ഷാ­സാ­ഹി­ത്യ­സ­മൂ­ഹ­ത്തി­ന്റെ പു­തു­സോ­ഫ്റ്റ്വെ­യ­റും പ­ര­സ്പ­ര­ബ­ന്ധി­ത­മാ­യി ഏ­കോ­പി­പ്പി­ച്ചു പ്ര­വർ­ത്തി­ക്കു­ന്ന­തു് അ­നു­ഭ­വി­ക്കാൻ ക­ഴി­യു­ന്ന­താ­ക­ണം പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­നം. ഇ­ത്ത­രം വി­ജ്ഞാ­നി­ക­ളാ­ണു് ഡി­ജി­റ്റൽ ലോ­ക­ത്തി­ലെ ജൈ­വ­ബു­ദ്ധി­ജീ­വി­കൾ.

ഇ­തു­വ­രെ ന­ട­ത്തി­യ ചർ­ച്ച­യു­ടെ വെ­ളി­ച്ച­ത്തിൽ ഡി­ജി­റ്റൽ മാ­ന­വി­ക­ത­യ്ക്കു് മ­ല­യാ­ള­പ­ഠ­ന­ത്തിൽ എന്തു പ്ര­സ­ക്തി എന്നു ചു­രു­ക്കി­പ്പ­റ­യാം.

ഒ­ന്നു്
പാഠം (text), അ­താ­ണ­ല്ലോ ഇ­ക്കാ­ല­മ­ത്ര­യും ഭാ­ഷാ­സാ­ഹി­ത്യ­പ­ഠ­ന­ത്തി­നു­ള്ള പ്രാ­ഥ­മി­ക സാ­മ­ഗ്രി. മ­റ്റേ­തൊ­രു രീ­തി­ശാ­സ്ത്ര­ത്തെ­ക്കാ­ളും കാ­ര്യ­ക്ഷ­മ­മാ­യി പാ­ഠാ­പ­ഗ്ര­ഥ­നം ന­ട­ത്താൻ ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­ന­ത്തി­നു ക­ഴി­യും. വ്യാ­ക­ര­ണം, ശൈ­ലീ­വി­ജ്ഞാ­നം, വൃ­ത്ത­ശാ­സ്ത്രം തു­ട­ങ്ങി­യ മേ­ഖ­ല­ക­ളിൽ പ­ര­മ്പ­രാ­ഗ­ത രീ­തി­യിൽ പാ­ഠ­വി­ശ­ക­ല­നം ന­ട­ത്തി­യി­രു­ന്നു. മലയാള ഗ­വേ­ഷ­ണ­ത്തിൽ ന­ല്ലൊ­രു ഭാഗം പാ­ഠ­ഗ­വേ­ഷ­ണ­മാ­ണ­ല്ലോ. അതു കൂ­ടു­തൽ കാ­ര്യ­ക്ഷ­മ­മാ­ക്കാൻ ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­ന­ത്തി­നു ക­ഴി­യും.
ര­ണ്ടു്
രചന ന­ട­ത്താ­നും പ­രി­ഷ്ക­രി­ക്കാ­നും മോടി പി­ടി­പ്പി­ക്കാ­നും ഡി­ജി­റ്റൽ മാ­ന­വി­ക­ത ഉ­പ­യോ­ഗി­ക്കാം. ദൃശ്യ, ശ്രാ­വ്യ സ­ങ്കേ­ത­ങ്ങൾ ഫ­ല­പ്ര­ദ­മാ­യി സം­യോ­ജി­പ്പി­ക്കാം. പാ­ഠ­ഭേ­ദ­ങ്ങൾ ഏ­കോ­പി­പ്പി­ക്കാം. സാ­ഹി­ത്യ­ത്തെ പ്ര­ക­ട­ന­മാ­ക്കി മാ­റ്റാം.
മൂ­ന്നു്
വി­ഷ­യ­നി­ഷ്ഠ പ­ഠ­ന­ങ്ങൾ ഉ­ദ്ഗ്ര­ഥി­ച്ചു പ­ഠി­ക്കാൻ ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം ഉ­പ­ക­രി­ക്കും. ഇ­ല­ക്ട്രോ­ണി­ക് ആർ­ക്കൈ­വു­കൾ, എ­ത്ര­യോ സ­മ്പ­ന്ന­മാ­ണു്. ഓരോ ദി­വ­സ­വും ഒരേ സം­ഭ­വ­ത്തെ വി­വ­രി­ക്കാൻ മലയാള പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ വൈ­വി­ധ്യ­മാർ­ന്ന പ്ര­യോ­ഗ­വി­ശേ­ഷ­ങ്ങൾ ഉ­ണ്ടാ­കു­ന്നു. അവ ക്രോ­ഡീ­ക­രി­ച്ചു് മ­ല­യാ­ള­ച­രി­ത്ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ വി­ശ­ദീ­ക­രി­ക്കാം. ഡി­ജി­റ്റൽ മാ­ന­വി­ക­ത കാര്യ ക്ഷ­മ­മാ­യി­രു­ന്നെ­ങ്കിൽ ‘മു­ന്നോ­ക്കം’, ‘പി­ന്നോ­ക്കം’ തു­ട­ങ്ങി­യ രൂ­പ­ങ്ങ­ളെ ഒ­റ്റ­യ­ടി­ക്കു തെ­റ്റെ­ന്നു വി­ധി­ച്ചു് പു­റം­ത­ള്ളാൻ മലയാള മാ­ധ്യ­മ­ങ്ങൾ ത­യ്യാ­റാ­കു­മാ­യി­രു­ന്നി­ല്ല. പുതിയ സ­ങ്ക­ല്പ­ന­ങ്ങ­ളും താ­ക്കോൽ വാ­ക്കു­ക­ളും പങ്കു വ­ച്ച­നു­ഭ­വി­ക്കാൻ മാ­ധ്യ­മ­ങ്ങൾ­ക്കു ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം വ­ഴി­യൊ­രു­ക്കും.
നാലു്
സം­ബ­ന്ധ­പാ­ഠ (hypertext) മായി, ശൃം­ഖ­ലി­ത­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന പാ­ഠ­ലോ­കം ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­ന­ത്തി­ന്റെ സാ­ധ്യ­ത­യാ­ണു്, അ­തി­രു­ക­ളി­ല്ലാ­ത്ത ബ­ഹു­കേ­ന്ദ്രി­ത­മാ­യ വി­ജ്ഞാ­ന­മ­ണ്ഡ­ല­മാ­ണു് ഇവിടെ തെ­ളി­ഞ്ഞു­വ­രു­ന്ന­തു്.
അ­ഞ്ചു്
ഡി­ജി­റ്റൽ വായന, ഡി­ജി­റ്റൽ പഠനം, വി­ദൂ­ര­വാ­യ­ന, ഇ-​ബുക്ക് തു­ട­ങ്ങി­യ­വ­യെ­ല്ലാം പ്രാ­ചീ­ന മലയാള പ­ഠ­ന­ത്തിൽ ഫ­ല­പ്ര­ദ­മാ­യി ഉ­പ­യോ­ഗി­ക്കാൻ ക­ഴി­യും. ഭാ­ഷ­യു­ടെ വാ­മൊ­ഴി­ച്ച­ന്തം നി­ല­നിർ­ത്താൻ ക­ഴി­യു­മെ­ങ്കിൽ വലിയ കാ­ര്യ­മാ­ണു്. പ്രാ­ചീ­ന മ­ല­യാ­ള­കൃ­തി­ക­ളു­ടെ വൈ­വി­ധ്യ­വും വൈ­ചി­ത്ര്യ­വും അ­നു­ഭ­വ­വേ­ദ്യ­മാ­കു­ന്ന­താ­ണു് ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം. ച­മ്പു­ക്ക­ളി­ലെ ഗ­ദ്യ­മോ ചെ­ങ്ങ­ന്നൂ­രാ­തി­യി­ലെ സം­ഭാ­ഷ­ണ­ഭാ­ഗ­ങ്ങ­ളോ സാ­ധ്യ­മാ­യ വൈ­വി­ധ്യ­ത്തോ­ടും വൈ­ചി­ത്ര്യ­ത്തോ­ടും കൂടി അ­നു­ഭ­വി­ക്കാൻ ക­ഴി­യു­ന്ന­തു് വലിയ ഭാ­ഗ്യ­മാ­ണു്. ത­രി­സാ­പ്പ­ള്ളി ശാ­സ­ന­ത്തി­ലെ ലിപി മേ­ള­ന­ത്തി­ന്റെ സൗ­ന്ദ­ര്യ­വും ഹോർ­ത്തൂ­സ് മ­ല­ബാ­റി­ക്കൂ­സി­ലെ ലിപി വൈ­വി­ധ്യ­വും ഭാ­ഷാ­കൗ­ട­ലീ­യ­ത്തി­ലെ അ­വ്യ­വ­സ്ഥ­ക­ളും ക­ണ്ട­റി­വു­ക­ളാ­ക്കി മാ­റ്റാൻ ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം ഉ­പ­ക­രി­ക്കും. ക­ണ്ട­റി­വി­നും കൊ­ണ്ട­റി­വി­നും വ­ഴി­തു­റ­ക്കു­ന്ന­താ­വ­ണം പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­നം.

മേൽ വി­വ­രി­ച്ച കാ­ര്യ­ങ്ങ­ളെ­ല്ലാം സ­ഹ­ക­ര­ണ­ബു­ദ്ധി­യും സം­രം­ഭ­ക­ത്വ­വും പു­തു­മ­യും വ­ളർ­ത്തു­ന്ന വി­ജ്ഞാ­ന­സം­രം­ഭ­ങ്ങ­ളാ­ണു്. രാപകൽ ഭേ­ദ­മി­ല്ലാ­തെ ആ­ഴ്ച­യി­ലെ എല്ലാ ദി­വ­സ­വും സ­ജീ­വ­മാ­യി നിൽ­ക്കു­ന്ന അ­റി­വു­ശൃം­ഖ­ല­യിൽ കണ്ണി ചേ­രാ­നു­ള്ള ആ­ഹ്വാ­ന­മാ­ണു് ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം.[6] ഇ­ത്ത­ര­മൊ­രു സൗ­ക­ര്യം ന­മ്മു­ടെ പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തി­നു ഗു­ണ­ക­ര­മാ­കി­ല്ലേ? എ­ങ്കിൽ കേ­ര­ള­ത്തിൽ ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­ന പ­ഠ­ന­ത്തി­നു തു­ട­ക്കം കു­റി­ക്കാൻ മലയാള സർ­ക­ലാ­ശാ­ല­യ്ക്കു ക­ഴി­യ­ട്ടെ.

ഗ്ര­ന്ഥ/ലേഖന സൂചി
  • എ­ഴു­ത്ത­ച്ഛൻ, കെ. എൻ., 1990. തെ­ര­ഞ്ഞെ­ടു­ത്ത പ്ര­ബ­ന്ധ­ങ്ങൾ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി. തൃശൂർ.
  • ഗോ­പാ­ല­കൃ­ഷ്ണൻ നായർ, എം., 1993. സാ­ഹി­ത്യ­പ­ഞ്ചാ­ന­ന­ന്റെ കൃ­തി­കൾ, (നാ­ലു­ഭാ­ഗം), കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് (സമ്പാ.). തി­രു­വ­ന­ന്ത­പു­രം.
  • രാ­ജ­രാ­ജ­വർ­മ്മ, എ­ഴു­മ­റ്റൂർ, 2014. എൻ. കൃ­ഷ്ണ­പി­ള്ള­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ സ­മ്പൂർ­ണം, (എഡി.) ക­റ­ന്റ് ബു­ക്സ്, കോ­ട്ട­യം.
  • സ­ക്ക­റി­യ, സ്ക­റി­യ, 2013. പൈ­തൃ­ക­പ­ഠ­നം, താപസം, വാ­ല്യം IX, ഇഷ്യൂ. 1–4, പു. 37–53.
  • സാം, എൻ. (എഡി.), 2005. ഇ­ളം­കു­ളം കു­ഞ്ഞൻ­പി­ള്ള­യു­ടെ തെ­ര­ഞ്ഞെ­ടു­ത്ത കൃ­തി­കൾ, അ­ന്താ­രാ­ഷ്ട്ര കേ­ര­ള­പ­ഠ­ന­കേ­ന്ദ്രം, കേരള സർ­വ­ക­ലാ­ശാ­ല, കാ­ര്യ­വ­ട്ടം.
  • സാ­ഹി­ത്യ പ­ഞ്ചാ­ന­നൻ, 1992. പ­ഞ്ചാ­ന­ന­ന്റെ വി­മർ­ശ­ത്ര­യം, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി: തൃശൂർ.
  • Bellinger, Gene; Durval Castro 2014 Data, Information, Knowledge and Wisdom, https:// www.systems-​thinking.org/dikw/dikw.htm
  • Hirsch, Brett D. (ed.), 2012. Digital Humanities Pedagogy: Practices, Principles and Politics, Kindle Version:
  • Matthew K (ed.), 2012. Debates in the Digital Humanities, University of Minnesotta Press: Kindle Version:
  • Matthew L. Jockers, 2013. Macro analysis, University of Illinois.
  • Weinberger, David, 2011. Too big to Know, Basic Books: New York.
  • Unsworth, John, 2009. New Methods for Humanities Research, http://www3. isrl.illinois. edu/ ~unsworth/lyman.htm.
  • Unsworth, John, Gillbert, Jane, 2006. Knowledge, The Disciplines, and Learning in the Digial Age, Apera Conference 2006 (Internet).
കു­റി­പ്പു­കൾ

[1] ഇ­ന്ന­ത്തെ നി­ല­യിൽ പ­ഠ­ന­ഗ­വേ­ഷ­ണ­ങ്ങ­ളി­ലെ ഏ­റ്റ­വും വലിയ പ്ര­ശ്നം അ­റി­വു­ന­ട­ത്തി­പ്പാ­ണു് (knowledge management). അ­റി­വി­ന്റെ ഉ­റ­വി­ട­ങ്ങൾ എന്ന നി­ല­യിൽ ആൾ­ക്കൂ­ട്ടം (crowd) തി­രി­ച്ച­റി­യ­പ്പെ­ടു­ന്ന­തോ­ടെ അ­റി­വു­ന­ട­ത്തി­പ്പു് തി­ക­ച്ചും ക്ലേ­ശ­ക­ര­മാ­കു­ന്നു. പ­ഴ­ഞ്ചൊ­ല്ലും നാ­ടോ­ടി­പ്പാ­ട്ടും നാ­ടോ­ടി­ക്ക­ഥ­യും നാ­ട്ടാ­ചാ­ര­ങ്ങ­ളും സമസ്ത വൈ­ചി­ത്ര്യ­ങ്ങ­ളോ­ടും­കൂ­ടി വി­ജ്ഞാ­ന­മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­യ­റി­വ­രു­ന്നു. അറിവു നിർ­മ്മാ­ണ­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള ചിന്ത ഇ­പ്പോൾ അറിവു ന­ട­ത്തി­പ്പി­നു കൂ­ടി­യേ തീരൂ. അറിവു നിർ­മ്മി­ക്കാ­നു­ള്ള വി­ദ്യ­യാ­യി രീ­തി­ശാ­സ്ത്രം തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു. ആ­ശ­യാ­വ­ലി (paradigm), സ­ങ്ക­ല്പ­നം (concept), സി­ദ്ധാ­ന്തം എ­ന്നി­വ­യെ മുൻ­നിർ­ത്തി­യു­ള്ള രീ­തി­ശാ­സ്ത്ര വി­ചാ­രം രീ­തി­ശാ­സ്ത്ര­വും ‘സത്യ’വും ത­മ്മി­ലു­ള്ള ബന്ധം വെ­ളി­വാ­ക്കു­ന്നു­ണ്ടു്. വീ­ണ്ടു­വി­ചാ­ര(reflexivity)ത്തി­ലൂ­ടെ നി­ര­ന്ത­രം പ­രീ­ക്ഷി­ച്ചു് പ­രി­ഷ്ക­രി­ക്കേ­ണ്ട­താ­ണു് ധാ­ര­ണ­ക­ളെ­ന്നു് ബോ­ധ്യ­മു­ണ്ടു്. ഇ­ത്ത­രം തി­രി­ച്ച­റി­വു­ക­ളെ സാ­ധ്യ­മാ­യ വൈ­ചി­ത്ര്യ­ത്തോ­ടു­കൂ­ടി രേ­ഖ­പ്പെ­ടു­ത്തി പാകം ചെ­യ്യാൻ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ കൂ­ടി­യേ തീരൂ. ഭാ­ര­തീ­യ പാ­ര­മ്പ­ര്യ­ത്തിൽ ജ്ഞാ­ന­വ­ഴി­ക­ളെ­ക്കു­റി­ച്ചു് ല­ഭി­ച്ചി­ട്ടു­ള്ള ഉൾ­ത്തെ­ളി­വു­കൾ­കൂ­ടി ഇ­ന്ന­ത്തെ നി­ല­യിൽ പ­രി­ശോ­ധി­ക്കാ­വു­ന്ന­താ­ണു്. പ്ര­ത്യ­ക്ഷം, അ­നു­മാ­നം, അ­നു­പ­ല­ബ്ധി, ഉപമ തു­ട­ങ്ങി­യ ജ്ഞാ­ന­വ­ഴി­കൾ മുൻ­നിർ­ത്തി അറിവു ന­ട­ത്തി­പ്പു് കാ­ര്യ­ക്ഷ­മ­മാ­ക്കാ­വു­ന്ന­താ­ണു്. അറിവു നിർ­മ്മാ­ണം പ­ഠ­ന­ത്തി­ന്റെ കേ­ന്ദ്ര­മാ­കു­ന്ന­തോ­ടെ രീ­തി­ശാ­സ്ത്ര­വും അ­റി­വു­ന­ട­ത്തി­പ്പും സു­പ്ര­ധാ­ന­മാ­യി­ത്തീ­രു­ന്നു. ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം പ്രാ­ഥ­മി­ക­മാ­യി ഒരു രീ­തി­ശാ­സ്ത്ര­മാ­ണെ­ന്നു് ഓർ­മ്മി­ക്കു­ക.

[2] എല്ലാ പ­ഠ­ന­ങ്ങ­ളു­ടെ­യും ല­ക്ഷ്യം ധാരണ (understanding) വ­ളർ­ത്തു­ക എ­ന്നാ­ണു്. ധാ­ര­ണ­യെ­ന്നാൽ ദത്ത (data) മെ­ന്നാ­ണു് പലരും ധ­രി­ച്ചി­രി­ക്കു­ന്ന­തു്. ദത്ത ഖ­ന­ന­ത്തി­ലൂ­ടെ വിവരം (information) ശേ­ഖ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. വിവര ശേഖരം ഉ­പ­യോ­ഗി­ച്ചു വേണം അറിവു (knowledge) ണ്ടാ­ക്കാൻ. അ­റി­വിൽ­നി­ന്നു് സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വും കൊ­ണ്ടു് വി­ജ്ഞാ­ന (wisdom) മു­ണ്ടാ­കു­ന്നു. ഇ­ത്ത­രം പ­ട­വു­ക­ളെ­ക്കു­റി­ച്ചു­ള്ള ധാരണ ആ­ഴ­പ്പെ­ടു­ക­യാ­ണു്. വി­ശേ­ഷി­ച്ചു് ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­ന­ത്തിൽ ദ­ത്താ­പ­ഗ്ര­ഥ­ന­ത്തി­ന്റെ പ്രാ­ധാ­ന്യം ഇ­വി­ടെ­യാ­ണു്. ദ­ത്ത­ത്തിൽ നി­ന്നു് വി­ജ്ഞാ­ന (wisdom) ത്തോ­ള­മു­ള്ള തു­ടർ­പ്ര­വർ­ത്ത­ന­ത്തെ ‘DIKW’ എന്ന ചു­രു­ക്ക­പ്പേ­രിൽ സ­മ­കാ­ലി­ക വ്യ­വ­ഹാ­ര­ങ്ങ­ളിൽ പ­രാ­മർ­ശി­ക്കാ­റു­ണ്ടു്. പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തെ എ­ങ്ങ­നെ ‘DIKW’ ഈ ശൃം­ഖ­ല­യി­ലേ­ക്കു വി­ജ്ഞാ­ന­മാ­യി വി­ക­സി­പ്പി­ക്കാ­മെ­ന്നു് മ­ല­യാ­ള­പ­ഠി­താ­ക്കൾ ആ­ലോ­ചി­ക്ക­ട്ടെ.

[3] പാ­ഠ്യ­പ­ദ്ധ­തി­യെ പ­ഠ­ന­പ­ദ്ധ­തി (study project) കളുടെ സ­മാ­ഹാ­ര­മാ­യി­ട്ടാ­ണു് ഇവിടെ വി­ഭാ­വ­ന ചെ­യ്യു­ന്ന­തു്. അ­ധ്യാ­പ­ക­ന്റെ കേ­മ­ത്ത­മ­ല്ല, വി­ദ്യാർ­ത്ഥി­ക­ളു­ടെ ഊർ­ജ്ജ­സ്വ­ല­ത­യാ­ണു് ഇവിടെ നിർ­ണാ­യ­കം. അ­തി­നു­ള്ള സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ച്ചു് വി­മർ­ശ­ന ബു­ദ്ധി­യോ­ടെ മാർഗ ദർശനം നൽ­കു­ന്ന­തി­ലാ­ണു് ഡി­ജി­റ്റൽ യു­ഗ­ത്തി­ലെ അ­ധ്യാ­പ­ക­ന്റെ കേ­മ­ത്തം. പ­ഴ­മ­ക്കാർ­ക്കു് ഇതു് അ­സ്വീ­കാ­ര്യ­മാ­യി തോ­ന്നി­യേ­ക്കാം. ക്ലാ­സ് മുറി പ­രീ­ക്ഷ­ണ­മു­റി­യാ­കാ­തെ പു­തു­മ­കൾ ഉ­ണ്ടാ­വി­ല്ല. പ്രാ­ചീ­ന മ­ല­യാ­ളം പ­ഠി­പ്പി­ക്കു­ന്ന കൊ­ച്ചു ക്ലാ­സു­മു­റി­ക­ളിൽ നി­ന്നാ­വാം തു­ട­ക്കം. ബ­ഹു­വി­ജ്ഞാ­നീ­യ സ­മീ­പ­ന­ത്തി­നു് വാ­തി­ലു­കൾ തു­റ­ന്നു­കൊ­ടു­ക്കു­ക­യും വേണം. അ­ല്ലെ­ങ്കിൽ ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ ഒരു മർ­ദ്ദ­നോ­പ­ക­ര­ണ­മാ­യി മാറും. ഡി­ജി­റ്റൽ ഭൂ­ക­മ്പ­ത്തിൽ വേരു പ­റി­ഞ്ഞു് ഒഴുകി ന­ട­ക്കു­ന്ന അ­ധ്യാ­പ­ക­ന്റെ പ്ര­സ­ക്തി­ന­ഷ്ടം ഇവിടെ ചർച്ച ചെ­യ്യേ­ണ്ട വി­ഷ­യ­മാ­ണു്. ഗ­വേ­ഷ­ക­നും എ­ഴു­ത്തു­കാ­ര­നും ഉ­ണ്ടാ­കു­ന്നു സ­ദൃ­ശ­മാ­യ അ­നു­ഭ­വം. ക­മ്പ്യൂ­ട്ടർ ശൃം­ഖ­ല­യിൽ കണ്ണി ചേർ­ക്ക­പ്പെ­ടു­ന്ന­തോ­ടെ ഗ­വേ­ഷ­ക­നു ത­നി­മ­ച്ചോർ­ച്ച­യു­ണ്ടാ­കു­ന്നു. അ­ലി­ഞ്ഞു­പോ­കു­ന്ന ഉ­ട­മ­സ്ഥ­ത അ­ധ്യാ­പ­ക­നെ­യും ഗ­വേ­ഷ­ക­നെ­യും പ്ര­ബ­ന്ധ ര­ച­യി­താ­വി­നെ­യും അ­ലോ­സ­ര­പ്പെ­ടു­ത്തും. ഗ­വേ­ഷ­ണം മാർ­ഗ­ദർ­ശി­യും ഗ­വേ­ഷ­ക­നും ത­മ്മി­ലു­ള്ള രഹസ്യ ഇ­ട­പാ­ടാ­യി കൊ­ണ്ടു­ന­ട­ക്കു­ന്ന പ­ര­മ്പ­രാ­ഗ­ത ശൈ­ലി­ക്കാർ­ക്കു് ബ്ലോ­ഗി­ലും ട്വി­റ്റ­റി­ലും ഇ­ന്റർ­നെ­റ്റി­ലും ഗവേഷണ ഫ­ല­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ക്കാം എന്നു കേൾ­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന വ്യാ­കു­ല­ത­കൾ അ­വർ­ണ­നീ­യ­മാ­ണു്. നി­യ­മ­നം, പ്ര­മോ­ഷൻ തു­ട­ങ്ങി­യ ആ­വ­ശ്യ­ങ്ങൾ­ക്കു­വേ­ണ്ടി കു­ത്തി­ക്കു­റി­ച്ചു പ്ര­ബ­ന്ധാ­ഭാ­സ­ങ്ങൾ ര­ചി­ക്കു­ന്ന­വർ­ക്കു് ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം പേ­ടി­സ്വ­പ്ന­മാ­ണു്. പൊ­തു­സ­മൂ­ഹ­ത്തി­ന്റെ കൺ­മു­ന്നിൽ ന­ട­ക്കു­ന്ന വി­ജ്ഞാ­ന പ­രി­ശ്ര­മ­മാ­യി അ­ധ്യ­യ­നം മാ­റു­ന്നു എ­ന്ന­താ­ണു് ഡി­ജി­റ്റൽ യു­ഗ­ത്തി­ന്റെ മൗലിക സ­വി­ശേ­ഷ­ത. വി­ജ്ഞാ­ന സം­വേ­ദ­ന­ത്തി­ന്റെ ജ­നാ­ധി­പ­ത്യ ത­രം­ഗ­മാ­ണി­തു്.

[4] മ­ല­യാ­ള­ത്തി­ന്റെ പി­താ­വു് എന്ന വി­ശേ­ഷ­ണ­ത്തെ വ്യ­ക്തി മ­ഹ­ത്വ­വാ­ദ­മാ­യി ഗ്ര­ഹി­ക്കേ­ണ്ട­തി­ല്ല. ഇ­തി­ഹാ­സ കൃ­തി­ക­ളു­ടെ തർ­ജ­മ­കൾ­ക്കു് ഒരു ശൃംഖല പ്ര­വർ­ത്ത­ന­മെ­ന്ന നി­ല­യിൽ മലയാള ഭാ­ഷാ­സാ­ഹി­ത്യ ച­രി­ത്ര­ത്തിൽ വ­മ്പി­ച്ച പ്രാ­ധാ­ന്യ­മു­ണ്ടു്. അ­തി­ന­പ്പു­റ­വും ഇ­പ്പു­റ­വു­മു­ള്ള കൃ­തി­കൾ കാ­ണാ­തെ പോ­കു­ന്ന­വ­രെ ന്യാ­യീ­ക­രി­ക്കു­ന്നി­ല്ല. ഇ­തി­ഹാ­സ­ങ്ങ­ളു­ടെ പു­ന­രാ­ഖ്യാ­ന­ത്തി­ലൂ­ടെ മ­ല­യാ­ള­ത്തി­ന്റെ വ­ളർ­ച്ച­യു­ടെ പ­ട­വു­കൾ ഏ­റെ­ക്കു­റെ തി­ട്ട­പ്പെ­ടു­ത്താൻ ക­ഴി­യും. എ­ന്നാൽ കേ­ര­ള­ഭാ­ഷ­യു­ടെ വ­ളർ­ച്ച­യെ പ­രി­പോ­ഷി­പ്പി­ച്ച സം­സ്കൃ­ത­പാ­ര­മ്പ­ര്യ­ത്തെ­യും തമിഴ് പാ­ര­മ്പ­ര്യ­ത്തെ­യും മ­റ­ക്കാ­നും നി­വൃ­ത്തി­യി­ല്ല. ഇ­ക്കാ­ര്യ­ത്തിൽ ലീ­ലാ­തി­ല­ക­കാ­ര­ന്റെ വിചാര മാതൃക അ­നു­ക­ര­ണീ­യ­മാ­ണു്. സം­സ്കൃ­ത­ത്തി­ന്റെ­യും ത­മി­ഴി­ന്റെ­യും മ­ഹാ­പാ­ര­മ്പ­ര്യ­ങ്ങ­ളെ അം­ഗീ­ക­രി­ക്കു­ന്ന­തോ­ടൊ­പ്പം മ­ല­യാ­ള­ത്തി­ന്റെ ത­നി­മ­യും ലീ­ലാ­തി­ലാ­കാ­ചാ­ര്യൻ തി­രി­ച്ച­റി­യു­ന്നു. ഇ­ന്ന­ത്തെ നി­ല­യിൽ സം­സ്കൃ­ത സാ­ഹി­ത്യ മീ­മാം­സ­യും തൊൽ­കാ­പ്പി­യ­ത്തി­ലെ പൊ­രു­ള­തി­കാ­ര­വും പ്രാ­ചീ­ന മ­ല­യാ­ള­സാ­ഹി­ത്യ­പ­ഠ­ന­ത്തി­നു് ഫ­ല­പ്ര­ദ­മാ­യി ഉ­പ­യോ­ഗി­ക്കാൻ ക­ഴി­യും. ആ­ധു­നി­ക കാ­ല­മെ­ത്തു­മ്പോൾ പാ­ശ്ചാ­ത്യ സാ­ഹി­ത്യ­സി­ദ്ധാ­ന്ത­ങ്ങ­ളും മാ­തൃ­ക­ക­ളും വേ­ണ്ടി­വ­രും. പ്രാ­ചീ­ന മ­ല­യാ­ള­പ­ഠ­ന­ത്തി­ന്റെ സ­മ­കാ­ലി­ക­ത ഉ­റ­പ്പാ­ക്കാൻ ഇ­ത്ത­രം വി­ചാ­ര­മാ­തൃ­ക­ക­ളെ ഏ­കോ­പി­പ്പി­ക്കേ­ണ്ടി­വ­രും. ഏ­കോ­പ­നം (convergence), അ­താ­ണു് സ­മ­കാ­ലി­ക പഠന സ­മ്പ്ര­ദാ­യ­ത്തി­ന്റെ മു­ഖ­മു­ദ്ര. എ­ഴു­ത്ത­ച്ഛ­നെ­ടു­ത്ത ഭാ­ഷാ­ക്ര­മ­ക്ക­ണ­ക്കിൽ ഈ ഏ­കോ­പ­ന­ത്തി­ന്റെ സ­ദ്ഫ­ല­ങ്ങൾ കാണാം.

[5] പ്രാ­ചീ­ന­കൃ­തി­ക­ളി­ലെ ച­രി­ത്ര­പ­ശ്ചാ­ത്ത­ലം വി­സ്ത­രി­ച്ച­തു­കൊ­ണ്ടു മാ­ത്ര­മാ­യി­ല്ല. അ­ന്ന­ത്തെ സ­മൂ­ഹ­ക്ര­മ­വും അറിവു ചി­ട്ട­ക­ളും വെ­ളി­വാ­ക്ക­ണം. ആ­ശ­യാ­വ­ലി­ക­ളും രാ­ഷ്ട്രീ­യാ­വ­ശ്യ­ങ്ങ­ളും വി­ശ്വാ­സ­ങ്ങ­ളും പ്ര­ധാ­ന­മാ­ണു്. മ­റ്റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ, പാ­ര­മ്പ­ര്യ­ത്തി­ന്റെ ഭാ­ഗ­മാ­യി മാ­ത്ര­മ­ല്ല, പൈ­തൃ­ക­ത്തി­ന്റെ തന്നെ ഘ­ട­ക­മാ­യി മ­ന­സ്സി­ലാ­ക്ക­ണം. ക­ഴി­ഞ്ഞ­കാ­ലം മ­റു­നാ­ടാ­ണു് എന്ന കാ­ര്യം സദാ ഓർ­മ്മി­ക്കേ­ണ്ട­തു­ണ്ടു്. (നോ­ക്കു­ക. സ­ക്ക­റി­യ 2013). പ്രാ­ചീ­ന കൃ­തി­ക­ളു­ടെ പ­രി­സ്ഥി­തി (ecology) എ­ന്നു് ഇതിനെ വി­ശേ­ഷി­പ്പി­ക്കാം. ഭാ­ഷാ­ച­രി­ത്ര­ത്തി­നും സാ­ഹി­ത്യ ച­രി­ത്ര­ത്തി­നും അ­പ്പു­റ­മു­ള്ള സം­വേ­ദ­ന പ­രി­സ്ഥി­തി വി­വ­ര­ണ­മാ­ണു വേ­ണ്ട­തു്. പൂർ­വ­പ­ഠ­ന­ങ്ങ­ളു­ടെ അ­വ­ലോ­ക­നം­കൊ­ണ്ടു് അതു ല­ഭി­ക്കു­ക­യി­ല്ല. കൂ­ടു­തൽ വി­ശാ­ല­മാ­യ അ­ന്വേ­ഷ­ണം വേ­ണ്ടി­വ­രും. പ്ര­മേ­യ­ങ്ങ­ളു­ടെ­യും ദർ­ശ­ന­ങ്ങ­ളു­ടെ­യും പ്ര­വാ­ഹ­ഗ­തി തി­ട്ട­പ്പെ­ടു­ത്താ­നു­ള­ള ത­ന്ത്ര­ങ്ങ­ളെ­ന്ന നി­ല­യി­ലാ­ണു് പ­രി­സ്ഥി­തി പഠനം നിർ­ദ്ദേ­ശി­ക്കു­ന്ന­തു്. സാ­ഹി­ത്യ­സം­വേ­ദ­ന­ത­ന്ത്ര­ങ്ങ­ളെ­ന്നു് ഇതിനെ വി­ശേ­ഷി­പ്പി­ക്കാം. ല­ത്തീ­ന­മേ­രി­ക്കൻ സാ­ഹി­ത്യ ച­രി­ത്ര­ത്തിൽ ഇ­ത്ത­ര­മ­ന്വേ­ഷ­ണ­ത്തി­ന്റെ നല്ല മാ­തൃ­ക­കൾ കാണാം.

[6] യൂ­റോ­പ്പി­ലും അ­മേ­രി­ക്ക­യി­ലു­മാ­യി നൂ­റോ­ളം സർ­വ­ക­ലാ­ശാ­ല­ക­ളിൽ ഡി­ജി­റ്റൽ മാ­ന­വി­ക­ത­യ്ക്കു് ബി­രു­ദ­കോ­ഴ്സു­ക­ളു­ണ്ടു്. അവിടെ പ­ഠി­ച്ചി­റ­ങ്ങു­ന്ന­വർ­ക്കു വി­ജ്ഞാ­ന­സ­മൂ­ഹ­ത്തിൽ തൊ­ഴി­ലി­ട­ങ്ങ­ളു­മു­ണ്ടു് എ­ന്നു് ജർമൻ അ­ക്കാ­ദ­മി­ക് പ്ര­സി­ദ്ധീ­ക­ര­ണ­മാ­യ Humboldt Kosmos (No. 102/2014 P.19-23) റി­പ്പോർ­ട്ടു ചെ­യ്യു­ന്നു. മാ­ന­വി­ക വി­ഷ­യ­ങ്ങ­ളു­ടെ ഡി­ജി­റ്റൽ അ­വ­താ­ര­മാ­ണു് ഡി­ജി­റ്റൽ മാ­ന­വി­ക വി­ജ്ഞാ­നം (Digital Humanities) DH എന്നു ചു­രു­ക്ക­പ്പേ­രു്.

ഡോ. സ്ക­റി­യാ സ­ക്ക­റി­യ
images/scaria-zacharia.jpg

മ­ല­യാ­ളം അ­ദ്ധ്യാ­പ­കൻ, എ­ഡി­റ്റർ, ഗ്ര­ന്ഥ­കർ­ത്താ­വു്, ഗ­വേ­ഷ­കൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ വ്യ­ക്തി­യാ­യി­രു­ന്നു സ്ക­റി­യ സ­ക്ക­റി­യ (1947–2022 ഒ­ക്ടോ­ബർ 18). ട്യൂ­ബി­ങ്ങൺ സർ­വ്വ­ക­ലാ­ശാ­ല­യിൽ ഗു­ണ്ടർ­ട്ടി­ന്റെ ഗ്ര­ന്ഥ­ശേ­ഖ­രം ക­ണ്ടെ­ത്തി­യ­തിൽ ഇ­ദ്ദേ­ഹം പ­ങ്കു് വ­ഹി­ച്ചി­രു­ന്നു. ജൂ­ത­മ­ല­യാ­ളം, മ­ല­യാ­ളം എ­ന്നി­വ­യാ­ണു് ഇ­ദ്ദേ­ഹ­ത്തി­നു് താ­ല്പ­ര്യ­മു­ള്ള വി­ഷ­യ­ങ്ങൾ.

ജീ­വി­ത­രേ­ഖ

സ്ക­റി­യാ സ­ക്ക­റി­യ 1947-ൽ എ­ട­ത്വാ ചെ­ക്കി­ടി­ക്കാ­ടു് ക­രി­ക്കം­പ­ള്ളിൽ കു­ടും­ബ­ത്തിൽ ജ­നി­ച്ചു. ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദ­മെ­ടു­ത്ത­തി­നു­ശേ­ഷം ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജിൽ നി­ന്നു് 1969-ൽ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം നേടി.

1992-ൽ കേരള സർ­വ്വ­ക­ലാ­ശാ­ല­യി­ലെ ലിം­ഗ്വി­സ്റ്റി­ക്സ് വി­ഭാ­ഗ­ത്തിൽ നി­ന്നു് ഇ­ദ്ദേ­ഹ­ത്തി­നു പി­എ­ച്ച്. ഡി. ല­ഭി­ച്ചു. ‘പ്രാ­ചീ­ന­മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ വ്യാ­ക­ര­ണ­വി­ശ­ക­ല­നം’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആ­യി­രു­ന്നു ഇ­ദ്ദേ­ഹ­ത്തി­ന്റെ ഗ­വേ­ഷ­ണ­വി­ഷ­യം. 1990-ൽ ഫ്രെ­യ്ബർ­ഗ്ഗി­ലെ ഗെ­യ്ഥെ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ ജർ­മ്മൻ ഭാ­ഷാ­പ­ഠ­നം. അ­ല­ക്സാ­ണ്ടർ ഫോൺ ഹും­ബോൾ­ട്ട് ഫെ­ല്ലോ എന്ന നി­ല­യിൽ ജർ­മ്മ­നി­യി­ലും സ്വി­റ്റ്സർ­ലാ­ണ്ടി­ലു­മു­ള്ള സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലും ഗ്ര­ന്ഥ­ശേ­ഖ­ര­ങ്ങ­ളി­ലും ഗ­വേ­ഷ­ണ­പ­ഠ­ന­ങ്ങൾ ന­ട­ത്തി.

1962 മുതൽ 82 വരെ ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജിൽ ഇ­ദ്ദേ­ഹം ല­ക്ച­റ­റും 1982 മുതൽ 94 വരെ പ്ര­ഫ­സ­റും ആയി ജോലി ചെ­യ്തി­രു­ന്നു. 1994 മുതൽ 1997 വരെ ഇ­ദ്ദേ­ഹം കാ­ല­ടി­യി­ലെ ശ്രീ ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ മ­ല­യാ­ളം വി­ഭാ­ഗ­ത്തിൽ റീ­ഡ­റാ­യും 1997 മുതൽ 2007 വരെ മ­ല­യാ­ളം പ്ര­ഫ­സ­റാ­യും അ­തോ­ടൊ­പ്പം കോ-​ഓർഡിനേറ്ററായും പ്ര­വർ­ത്തി­ച്ചു.

കോ­ട്ട­യ­ത്തു് മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ്വ­ക­ലാ­ശാ­ല­യ്ക്കു കീ­ഴി­ലു­ള്ള സ്കൂൾ ഓഫ് ലെ­റ്റേ­ഴ്സി­ലും കേരള ക­ലാ­മ­ണ്ഡ­ല­ത്തി­ലും ഇ­ദ്ദേ­ഹം വി­സി­റ്റിം­ഗ് പ്ര­ഫ­സ­റാ­യി­രു­ന്നു. കേ­ര­ള­ത്തെ­പ്പ­റ്റി­യു­ള്ള പ­ഠ­ന­ങ്ങൾ­ക്കാ­യു­ള്ള താപസം എന്ന ജേ­ണ­ലി­ന്റെ എ­ഡി­റ്റ­റാ­യി­രു­ന്നു. ഓശാന മൗ­ണ്ടി­ന്റെ ബൈബിൾ തർ­ജ­മ­യിൽ എൻ. വി. കൃ­ഷ്ണ­വാ­ര്യ­രു­മാ­യി സ­ഹ­ക­രി­ച്ചു. കേരള സർ­ക്കാ­രി­ന്റെ മു­സി­രി­സ് പൈതൃക പ­ദ്ധ­തി­യു­ടെ ഉ­പ­ദേ­ഷ്ടാ­വാ­യും പ്ര­വർ­ത്തി­ച്ചു. ത­ല­ശ്ശേ­രി ഹെർമൻ ഗു­ണ്ടർ­ട്ട് മ്യൂ­സി­യ­ത്തി­ന്റെ ക്യു­റേ­റ്റർ.

ബെൻ സ്വി ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, ജെ­റു­സ­ലേ­മി­ലെ ഹീ­ബ്രൂ സർ­വ്വ­ക­ലാ­ശാ­ല എ­ന്നി­വ­യു­മാ­യി സ­ഹ­ക­രി­ച്ചു് ഡോ. സ്ക­റി­യാ സ­ക്ക­റി­യ ‘ജൂ­ത­രു­ടെ മ­ല­യാ­ളം പെൺ­പാ­ട്ടു­കൾ’ ശേ­ഖ­രി­ച്ചു് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

2022 ഒ­ക്ടോ­ബർ 18-നു് അ­ന്ത­രി­ച്ചു.

Colophon

Title: Classic Malayalapadanam—Digital Yugaththile Vicharamathrka (ml: ക്ലാ­സി­ക് മ­ല­യാ­ള­പ­ഠ­നം—ഡി­ജി­റ്റൽ യു­ഗ­ത്തി­ലെ വി­ചാ­ര­മാ­തൃ­ക).

Author(s): Dr. Scaria Zacharia.

First publication details: Sayahna Foundation; Trivandrum, Kerala; 2023-03-06.

Deafult language: ml, Malayalam.

Keywords: Article, Dr. Scaria Zacharia, Classic Malayalapadanam—Digital Yugaththile Vicharamathrka, ഡോ. സ്ക­റി­യാ സ­ക്ക­റി­യ, ക്ലാ­സി­ക് മ­ല­യാ­ള­പ­ഠ­നം—ഡി­ജി­റ്റൽ യു­ഗ­ത്തി­ലെ വി­ചാ­ര­മാ­തൃ­ക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 6, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Composition, a painting by Thorvald Hellesen (1888–1937). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.