SFNസായാഹ്ന ഫൌണ്ടേഷൻ
images/Paul_Gauguin_094.jpg
Head of a man, composed of nude figures, an oil painting by Max Weber (1881–1961).
ഒരു വാ­യ­ന­ക്കാ­ര­ന്റെ പക്ഷി ജീ­വി­തം
ഷൗ­ക്ക­ത്ത­ലീ ഖാൻ

2007-ൽ മ­ല­പ്പു­റം ജി­ല്ല­യി­ലെ ച­ങ്ങ­രം­കു­ള­ത്തെ കൃഷ്ണ ടാ­ക്കീ­സിൽ കാണി ഫിലിം സൊ­സൈ­റ്റി, ദേശീയ അ­വാർ­ഡ് കി­ട്ടി­യ പ്രി­യ­ന­ന്ദൻ എന്ന സിനിമ സം­വി­ധാ­യ­ക­നു് സ്വീ­ക­ര­ണം നൽ­കു­ന്നു. സ്വീ­ക­ര­ണ­ത്തോ­ട­നു­ബ­ന്ധി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ ‘പു­ലി­ജ­ന്മം’ എന്ന സി­നി­മ­യും പ്ര­ദർ­ശി­പ്പി­ക്കു­ന്നു­ണ്ടു്. പ്ര­ദർ­ശ­ന­ത്തി­നു ശേഷം സി­നി­മ­യെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­യു­മു­ണ്ടു്. പ്ര­ഗ­ത്ഭ­രും പ്ര­ശ­സ്ത­രു­മാ­യ സി­നി­മാ­നി­രൂ­പ­ക­രും സം­വി­ധാ­യ­ക­രു­മൊ­ക്കെ ചർ­ച്ച­യിൽ പ­ങ്കെ­ടു­ത്തു് സം­സാ­രി­ക്കു­ന്നു. സിനിമ അ­രാ­ഷ്ട്രീ­യ സ­ന്ദേ­ശ­മാ­ണു് നൽ­കു­ന്ന­തെ­ന്നു­ള്ള അ­ഭി­പ്രാ­യം രൂ­പ­പ്പെ­ട്ടു­വ­ന്നു. അ­ടു­ത്ത­തു് സാ­ധാ­ര­ണ­ക്കാ­രാ­യ പ്രേ­ക്ഷ­ക­രു­ടെ ഊ­ഴ­മാ­ണു്. ര­ണ്ടു­മൂ­ന്നു് അ­ഭി­പ്രാ­യ­ങ്ങൾ­ക്കു് ശേഷം അ­രാ­ഷ്ട്രീ­യ­ത എന്ന വി­മർ­ശ­ന­ഭാ­ഷ്യം സ­ദ­സ്സിൽ അ­ങ്ങ­നെ ഒഴുകി ന­ട­ക്കു­ക­യാ­ണു്. എൻ. പ്ര­ഭാ­ക­ര­ന്റെ പ്ര­ശ­സ്ത­മാ­യ ആ ര­ച­ന­യി­ലെ പ്ര­കാ­ശൻ എന്ന ക­ഥാ­പാ­ത്ര­ത്തെ ഇ­ങ്ങ­നെ­യാ­ണോ തി­ര­ഭാ­ഷ­യിൽ ദൃ­ശ്യ­വ­ത്ക­രി­ച്ച­തു്?

സാ­മാ­ന്യം നല്ല പ്രേ­ക്ഷ­ക­രു­ള്ള സ­ദ­സ്സിൽ നി­ന്നു് മെ­ലി­ഞ്ഞു­ണ­ങ്ങി­യ ഒരു നരച്ച താ­ടി­ക്കാ­രൻ സം­സാ­രി­ക്കാ­നാ­യി എ­ഴു­ന്നേ­റ്റു. “ലീ­ലാ­കൃ­ഷ്ണ­നും എം. സി. രാ­ജ­നാ­രാ­യ­ണ­നു­മൊ­ക്കെ സം­സാ­രി­ച്ച ഈ സ­ദ­സ്സിൽ ഈ ഉ­ണ­ക്ക­ക്കൊ­ള്ളി ഇനി എ­ന്തു് പ­റ­യാ­നാ­ണു്”—ഒരു കാണി പ­തു­ക്കെ നീ­ര­സ­ത്തോ­ടെ പ­റ­യു­ന്ന­തു് കേ­ട്ടു. അയാൾ സം­സാ­രി­ക്കാൻ തു­ട­ങ്ങി. താ­ളാ­ത്മ­ക­മാ­യ ഭാഷണം. നല്ല ശബ്ദം! സ­ദ­സ്സു് ഒരു നി­മി­ഷം ആ ഉ­ണ­ക്ക­ക്കൊ­ള്ളി­ക്കു് കാ­തോർ­ത്തു. അ­യാ­ളു­ടെ പ്ര­ഭാ­ഷ­ണ­ത്തി­ന്റെ ഉ­പ­സം­ഹാ­രം ഇ­ങ്ങ­നെ­യാ­യി­രു­ന്നു. “എ­ല്ലാ­വ­രു­ടെ ഉ­ള്ളി­ലും ഒരു പ്ര­കാ­ശ­നു­ണ്ടു്. എന്റെ ഉ­ള്ളി­ലും ഒരു പ്ര­കാ­ശൻ ഉ­ണ്ടാ­യി­രു­ന്നു. ക­ന­ല­ണ­ഞ്ഞു് കെ­ട്ടു് ക­രി­ക്ക­ട്ട­യാ­യ ആ പ്ര­കാ­ശ­നിൽ വീ­ണ്ടും ക­ന­ലൂ­തി പ്ര­കാ­ശി­പ്പി­ക്കാൻ ഈ സി­നി­മ­ക്കു് ക­ഴി­ഞ്ഞു. ജ്വ­ല­നാ­ത്മ­ക­മാ­യ പ്ര­കാ­ശൻ—അ­തു­ത­ന്നെ­യാ­ണു് ഈ സി­നി­മ­യു­ടെ രാ­ഷ്ട്രീ­യം”

ആ നരച്ച താ­ടി­ക്കാ­രൻ ചു­ളു­ങ്ങി­മ­ട­ങ്ങി­യ, കു­ടു­ക്കു­പൊ­ട്ടി­യ കു­പ്പാ­യ­ത്തി­ന്റെ കോളർ വ­ലി­ച്ചു­യർ­ത്തി കാ­വി­ലു­ങ്കി­യും കൂ­ട്ടി­പ്പി­ടി­ച്ചു് സ­ദ­സ്സിൽ തി­രി­ച്ചു­വ­ന്നി­രു­ന്നു. സാ­ധാ­ര­ണ­ക്കാ­ര­നെ ആ­വേ­ശി­ച്ച അ­രാ­ഷ്ട്രീ­യ­ത­യു­ടെ പാട കു­റ­ച്ചു് നീ­ങ്ങി­യ­തു­പോ­ലെ. ഈ ഉ­ണ­ക്ക­ക്കൊ­ള്ളി ഒരു പു­ലി­യാ­ണ­ല്ലോ ഇവൻ എ­വി­ടു­ത്തു­കാ­രൻ!!

ബോർ­ഹ­സ്സി­നെ­യൊ­ക്കെ ഉ­ദ്ധ­രി­ച്ച ഈ സാ­ധാ­ര­ണ­ക്കാ­ര­ന്റെ വാ­ക്കി­ലെ­യും വേ­ഷ­ത്തി­ലെ­യും അ­സാ­ധാ­ര­ണ­ത്വം ഇ­സ്തി­രി­യി­ട്ട വേ­ഷ­ധാ­രി­ക­ളെ അ­ലോ­സ­ര­പ്പെ­ടു­ത്തി. സ­ദ­സ്സി­ലെ ആ ജ്വ­ല­ന­ഭാ­ഷി­യാ­യ ന­ര­ച്ച­താ­ടി­ക്കാ­രൻ പൊ­ന്നാ­നി­ക്ക­ടു­ത്തു് എ­ര­മം­ഗ­ല­ത്തു­ള്ള ഭഗവാൻ രാജൻ ആ­യി­രു­ന്നു!

എ­ഴു­ത്തു­കാ­രു­ടെ­യും സാ­ഹി­ത്യ­സാം­സ്കാ­രി­ക നാ­യ­ക­രു­ടെ­യും ച­രി­ത്ര­വർ­ത്ത­മാ­ന­ങ്ങൾ നി­റ­ഞ്ഞ ഒരു വൻ നി­ര­ത­ന്നെ­യു­ണ്ടു് പൊ­ന്നാ­നി­യിൽ. അ­ക്കി­ത്തം, എം. ടി. സി. രാ­ധാ­കൃ­ഷ്ണൻ, എം. ജി. എസ്. ആ­ല­ങ്കോ­ടു് ലീ­ലാ­കൃ­ഷ്ണൻ, പി. പി. രാ­മ­ച­ന്ദ്രൻ, മോ­ഹ­ന­കൃ­ഷ്ണൻ കാലടി, സി. അഷറഫ്, പി. സു­രേ­ന്ദ്രൻ, ജ­യ­രാ­ജൻ, കെ. ടി. സതീശൻ…

മൺ­മ­റ­ഞ്ഞ­വ­രാ­ണെ­ങ്കി­ലോ ഇ­ട­ശ്ശേ­രി, ഉറൂബ്, എം. പി. ശ­ങ്കു­ണ്ണി­നാ­യർ, ഈ. നാ­രാ­യ­ണൻ, ക­ട­വ­നാ­ടു് കു­ട്ടി­ക്കൃ­ഷ്ണൻ, എം. ഗോ­വി­ന്ദൻ, അ­ക്കി­ത്തം.

ജ്ഞാന വി­സ്മ­യ­ങ്ങ­ളാ­യ വാ­യ­ന­ക്കാ­രു­മു­ണ്ടു് പൊ­ന്നാ­നി­യിൽ. അ­വ­രു­ടെ കൂ­ട്ട­ത്തി­ലെ ഇ­സ്തി­രി­ച്ച­ന്ത­ങ്ങ­ളി­ലെ ധ­വ­ളാ­ഭ­മാ­യ മാ­ന്യ­ത­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­നാ­ണു് മു­ഷി­ഞ്ഞ അ­ല­ക്കി­ത്തേ­ക്കാ­ത്ത അ­സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ ത­നി­മ­യോ­ടെ­യു­ള്ള ആ മെ­ലി­ഞ്ഞ രൂപം. ഏ­ഴാം­ക്ലാ­സ്സു വരെ മാ­ത്രം പ­ഠി­ച്ചു് ജീ­വി­ത­പ്രാ­രാ­ബ്ധ­ങ്ങ­ളു­ടെ ചുരം കയറിയ രാജൻ എന്ന മ­ധ്യ­വ­യ­സ്കൻ. പ­പ്പ­ട­ത്തി­ന്റെ മ­ണ­മു­ള്ള മാവിൻ പൊ­ടി­യു­ടെ ഗ­ന്ധ­ങ്ങ­ളോ­ടൊ­പ്പം വാ­യി­ച്ചു് പ­കു­തി­യാ­ക്കി­യ മൂ­ന്നോ നാലോ പു­സ്ത­ക­ങ്ങ­ളു­മു­ണ്ടാ­കും എ­പ്പോ­ഴും അ­യാ­ളു­ടെ ക­യ്യിൽ. മാ­ക്സിം ഗോർ­ക്കി­യു­ടെ ‘അമ്മ’, മേ­തി­ലി­ന്റെ ‘തെ­ര­ഞ്ഞെ­ടു­ത്ത ക­വി­ത­കൾ’, ‘മ­ണ്ണി­ന്റെ മാറിൽ’, ‘ഏ­കാ­ന്ത­ത­യു­ടെ നൂറു് വർ­ഷ­ങ്ങൾ’, ‘നി­ഷ്ക­ള­ങ്ക­ത­യു­ടെ വി­വേ­കം’, ‘അ­ടി­പ്പാ­റ താ­മി­യും ന­ല്ല­വ­നാ­യ ഞാനും’, ‘ആൽ­ക്ക­മി­സ്റ്റ് ’—എ­ന്നി­ങ്ങ­നെ­യൊ­ക്കെ ആ പു­സ്ത­ക­ത്ത­ല­ക്കെ­ട്ടു­കൾ വാ­യി­ച്ചെ­ടു­ക്കാ­നാ­കും.

80-​കളുടെ ആ­ദി­യിൽ ഈ പ­പ്പ­ട­പ്പ­ണി­ക്കാ­ര­ന്റെ ബാ­ഗു­ക­ളിൽ ഇ­വ­യൊ­ക്കെ ആ­ന്ധ്ര­യി­ലെ ഗൂ­ഢ­ല്ലൂ­രി­ലേ­ക്കും മ­ദി­രാ­ശി­യി­ലേ­ക്കും ബോം­ബെ­യി­ലെ മു­ഹ­മ്മ­ദാ­ലി റോ­ഡി­ലേ­ക്കും ദീർ­ഘ­യാ­ത്ര പോ­യി­ട്ടു­ണ്ടു്. ക­ഠി­ന­മാ­യ വ­ഴി­യ­നു­ഭ­വ­ങ്ങ­ളിൽ അവ അ­യാൾ­ക്കു് ക­രു­ത്തു് പ­കർ­ന്നു. ‘വി­വേ­ക­ശാ­ലി­യാ­യ വാ­യ­ന­ക്കാ­രാ’ എ­ന്നു് കെ. പി. അ­പ്പ­നും ‘വാ­യ­ന­ക്കാ­ര­നെ പൂ­വി­ട്ടു് തൊഴണം’ എ­ന്നു് എം. പി. നാ­രാ­യ­ണ­പ്പി­ള്ള­യും അ­ഭി­സം­ബോ­ധ­ന ചെ­യ്ത­തു് ഈ വാ­യ­ന­ക്കാ­ര­നെ കൂടി ഉ­ദ്ദേ­ശി­ച്ചാ­കാം. ‘ക്ഷോ­ഭി­ക്കു­ന്ന­വ­രു­ടെ സു­വി­ശേ­ഷ’വും ‘പ­രി­ണാ­മ’വും അയാൾ എന്നേ വാ­യി­ച്ചു­ക­ഴി­ഞ്ഞ­താ­ണു്.

images/rajan-2.png

കേ­ര­ള­ത്തി­ലെ ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­കൾ ന­ക്കി­ത്തു­ട­ച്ച­തു് കൊ­ണ്ടാ­ണു് താ­നൊ­രു എ­ഴു­ത്തു­കാ­ര­നാ­യ­തു് എ­ന്നു് സ­ക്ക­റി­യ തന്റെ ‘ഉ­രു­ളി­ക്കു­ന്ന­ത്തെ കു­റി­പ്പു­ക’ളിൽ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്. തൊഴിൽ സം­ബ­ന്ധ­മാ­യ യാ­ത്ര­കൾ­ക്കി­ടെ ഒരു ഗ്രാ­മീ­ണ മ­നു­ഷ്യൻ തൊ­ഴി­ലി­ട­ങ്ങൾ­ക്കു് ചു­റ്റു­മു­ള്ള വാ­യ­ന­ശാ­ല­ക­ളെ ഒരു പ­ക്ഷി­യെ­പ്പോ­ലെ പി­ന്തു­ടർ­ന്നു് പാ­റി­പ്പ­റ­ന്നു് കൊ­ത്തി­പ്പെ­റു­ക്കി വി­ഴു­ങ്ങി ദുർ­ഘ­ടം നി­റ­ഞ്ഞ ജീ­വി­ത­ത്തി­ലേ­ക്കു­ള്ള ഊർ­ജ്ജം സം­ഭ­രി­ച്ചു. ഒരു എ­ഴു­ത്തു­കാ­ര­ന്റെ പ­ക്ഷി­ജീ­വി­തം പോലെ ക്ലേ­ശ­പൂർ­ണ്ണ­വും ദു­രി­ത­പൂർ­ണ്ണ­വു­മാ­യി­രു­ന്നു ഈ വാ­യ­ന­ക്കാ­ര­ന്റെ ജീ­വി­ത­വും. അ­യാ­ളു­ടെ അ­ല­ച്ചി­ലും കണ്ട ത­ണ­ലി­ട­ങ്ങ­ളി­ലെ ഇ­രി­പ്പും ധ്യാ­ന­വും ചി­ന്ത­യും ഭാ­വ­ന­യു­ടെ ചി­റ­കി­ലേ­റി­യു­ള്ള പ­റ­ക്ക­ലും ഒരു പ­ക്ഷി­യു­ടെ ദേ­ശാ­ന്ത­ര സ­ഞ്ചാ­രം പോലെ അ­നി­ശ്ചി­ത­വു­മാ­യി­രു­ന്നു. ഒ­ര­ക്ഷ­രം പോലും എ­ഴു­താൻ അയാൾ ഇ­തു­വ­രെ ശ്ര­മി­ച്ചി­ല്ല. ത­ന്റേ­ത­ല്ലാ­തെ മ­റ്റൊ­ന്നും വാ­യി­ക്കാ­ത്ത ദു­ര­ന്ത­ങ്ങ­ളാ­യി തീർ­ന്ന എ­ഴു­ത്തു­കാ­രു­ള്ള കാ­ല­മാ­ണു് ഇ­തെ­ന്നു് ഓർ­ക്ക­ണം. എ­ന്നാൽ വായന, അ­യാ­ളു­ടെ ഉ­ള്ളിൽ പ്രേ­ാ­ജ്ജ്വ­ല­ങ്ങ­ളാ­യ വെ­ളി­ച്ച­ങ്ങ­ളാ­ണു് തീർ­ത്ത­തു്.

ആരോ പ­റ­ഞ്ഞു­കേൾ­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളും അ­വ­യി­ലെ ആ­ശ­യ­ങ്ങ­ളും വാ­ക്കു­ക­ളും പ­ബ്ലി­ഷ­റു­ടെ കാ­റ്റ­ലോ­ഗു­ക­ളു­മൊ­ക്കെ­യാ­ണു് പു­സ്ത­ക­ത്തി­ലേ­ക്കു­ള്ള രാ­ജ­ന്റെ ആദ്യ പ്ര­വേ­ശ­ന­ത്തി­നി­ട­യാ­ക്കി­യ­തു്. അ­വ­യൊ­ക്കെ ദൂരെ ഉ­യർ­ന്നു­കാ­ണു­ന്ന ഒരു മഴവിൽ ച­ന്ത­മാ­യി­രു­ന്നു അ­യാൾ­ക്കു്. ആ ല­ഹ­രി­യിൽ പു­സ്ത­കം തേ­ടി­യു­ള്ള പ­ക്ഷി­സ­ഞ്ചാ­രം തു­ട­ങ്ങ­ലാ­യി. കി­ട്ടി­യാൽ ഒ­ഴി­ഞ്ഞ ഇ­ട­ങ്ങ­ളി­ലെ ചി­ല്ല­ക­ളിൽ ച­ട­ഞ്ഞി­രി­ക്കും. പി­ന്നെ അ­ട­യി­രു­ന്ന കാ­ല­ത്തെ ദർ­ശ­ന­ങ്ങ­ളു­ടെ ചൂ­ടു­കൊ­ണ്ടു് രാജൻ എന്ന വാ­യ­ന­ക്കാ­രൻ ജീ­വി­തം മു­ന്നോ­ട്ടു ന­യി­ച്ചു.

ക­മ്യൂ­ണി­സം, പ­രി­സ്ഥി­തി പ്ര­വർ­ത്ത­നം, ജൈ­വ­കർ­ഷ­ക­ക്കൂ­ട്ടാ­യ്മ, യു­ക്തി­വാ­ദ­പ്ര­വർ­ത്ത­നം, നാ­ട­ക­പ്ര­വർ­ത്ത­നം, വാ­യ­ന­ശാ­ല പ്ര­വർ­ത്ത­നം വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യ ഇ­ട­പെ­ട­ലു­കൾ ഒക്കെ ഈ വാ­യ­ന­ക്കാ­ര­ന്റെ നാ­ട്ടു­ജീ­വി­ത­ത്തിൽ നി­ന്നും ന­മു­ക്കു് ക­ണ്ടെ­ടു­ക്കാ­നാ­കും.

നാ­ടു­നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഗ്രാ­മീ­ണ ജീ­വി­ത­ത്തിൽ ഓരോ മ­നു­ഷ്യ­നും ഒരു തു­റ­ന്ന പു­സ്ത­ക­മാ­ണു്. രഹസ്യ ജീ­വി­ത­ത്തി­ന്റെ ഹിഡൻ ഫ­യ­ലു­കൾ­ക്കു് അവിടെ പ്ര­വേ­ശ­ന­മി­ല്ല. അ­തു­കൊ­ണ്ടു് തന്നെ അന്യൻ, അപരൻ, അ­ന്യ­വ­ത്ക­ര­ണം എന്നീ പ­ദാ­വ­ലി­കൾ ഗ്രാ­മീ­ണ ജീ­വി­ത­ത്തി­ലി­ല്ല. സാ­മൂ­ഹി­ക­ജീ­വി­ത­ത്തി­ന്റെ ഗ­തി­വി­ഗ­തി­കൾ ഓ­രോ­രു­ത്തർ­ക്കും സ്വ­ന്തം കൈരേഖ പോലെ ഹൃ­ദി­സ്ഥം. ഇ­ട­പെ­ട­ലി­ന്റെ വി­ശു­ദ്ധി­യും അ­വി­ശു­ദ്ധി­യും കൂ­ട്ടി­വാ­യി­ച്ചു് സാ­മൂ­ഹി­ക­ജീ­വി­തം നാ­ട്ടു­ജീ­വി­ത­ത്ത­നി­മ­കൾ ക­ണ്ട­റി­ഞ്ഞു് വി­മർ­ശ­നാ­ത്മ­ക­മാ­യ ചെ­ല്ല­പ്പേ­രു­കൾ അ­ല്ലെ­ങ്കിൽ കു­റ്റ­പ്പേ­രു­കൾ നൽ­കു­ന്നു. ഓരോ കു­റ്റ­പ്പേ­രു­ക­ളും വി­മർ­ശ­ന­ച്ചു­വ­യു­ള്ള ഐ­ഡ­ന്റി­റ്റി­കാർ­ഡു­ക­ളാ­ണു്. അ­ച്ഛ­നും അ­മ്മ­യും ദാ­ന­മാ­യി­നൽ­കു­ന്ന പേ­രു­കൾ­ക്കു് പുറമേ നാ­ട്ടു­കാർ സ്നേ­ഹ­ത്തോ­ടെ­യും നീ­ര­സ­ത്തോ­ടെ­യും നൽ­കു­ന്ന പേ­രു­ക­ളു­മു­ണ്ടു്. വ്യ­ക്തി­യും സ­മൂ­ഹ­വും ത­മ്മി­ലു­ള്ള ഇ­ഴ­യ­ടു­പ്പ­വും സാ­മൂ­ഹി­ക­വ­ത്ക­ര­ണ­വും ആണു് ഈ പേ­രി­ടൽ­കർ­മ്മ­ത്തി­ന്റെ ഹേതു.

പൊ­ന്നാ­നി­ക്ക­ടു­ത്തു­ള്ള എ­ര­മം­ഗ­ല­ത്തു­കാർ രാ­ജ­നു് ഒ­ന്ന­ല്ല, മൂ­ന്നു് പേ­രു­കൾ ഇ­ങ്ങ­നെ പ­തി­ച്ചു­നൽ­കി­യി­ട്ടു­ണ്ടു്. ഭഗവാൻ രാജൻ, അ­യ്യ­ങ്കാ­ളി രാജൻ, പോ­രാ­ട്ടം രാജൻ എ­ന്നി­ങ്ങ­നെ അവ നാ­ട്ടു­കാ­രു­ടെ ചു­ണ്ടിൽ നി­ന്നും തന്നെ കേ­ട്ടെ­ടു­ക്കാ­നാ­കും. എ­ര­മം­ഗ­ലം അ­ങ്ങാ­ടി­യി­ലു­ള്ള­വർ­ക്കു് അയാൾ ഭഗവാൻ രാ­ജ­നാ­ണു്. തെ­ക്കു­ള്ള­വർ­ക്കു് പോ­രാ­ട്ടം രാജൻ. അ­ങ്ങാ­ടി­ക്കു കി­ഴ­ക്കു­ള്ള­വർ ഈ നീ­ണ്ടു മെ­ലി­ഞ്ഞ ഘോ­ര­സ്വ­ര­ത്തെ അ­യ്യ­ങ്കാ­ളി രാ­ജ­നെ­ന്നും വി­ളി­ക്കു­ന്നു.

ഇ­നി­യും അ­ട­ഞ്ഞു­പോ­കാ­ത്ത ഒരു തൊ­ണ്ട­യാ­ണു് എ­ര­മം­ഗ­ല­ത്തു­കാർ­ക്കു് ഭഗവാൻ രാജൻ എ­ന്നു് ചെ­ല്ല­പ്പേ­രു­ള്ള മു­ള്ള­ത്തു് രാജൻ. എ­ളു­പ്പ­ത്തിൽ നി­ശ്ശ­ബ്ദ­മാ­ക്കാൻ പ­റ്റാ­ത്ത ഈ പ്ര­തി­ഷേ­ധം എ­ര­മം­ഗ­ല­ത്തി­ന്റെ രാ­ഷ്ട്രീ­യ സാം­സ്കാ­രി­ക പ­രി­സ്ഥി­തി പ്ര­വർ­ത്ത­ന­ത്തി­ന്റെ മു­ഴ­ങ്ങു­ന്ന സ്വ­ര­മാ­ണു്. തെ­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്തു് അയാൾ മു­ദ്രാ­വാ­ക്യ­ങ്ങ­ളു­ടെ മു­ഴ­ക്ക­മാ­ണു്. യുവജന പ്ര­ക്ഷോ­ഭ­കർ­ക്കി­ട­യിൽ ‘ചോ­ര­തു­ടി­ക്കും ചെറു ക­യ്യു­ക­ളേ പേ­റു­ക­വ­ന്നീ പ­ന്ത­ങ്ങൾ’ എന്ന വൈ­ലോ­പ്പി­ള്ളി­ക്ക­വി­ത താ­ളാ­ത്മ­ക­മാ­യി ആ­ല­പി­ച്ചു് മുൻ­നി­ര­യിൽ കാണാം. നാ­ട്ടി­ലെ അ­വ­ശേ­ഷി­ക്കു­ന്ന നീർ­നാ­ഡി­ക­ളാ­യ തോടും പു­ഴ­യും കാ­യ­ലോ­ര­ങ്ങ­ളും കു­ള­ങ്ങ­ളും പു­ത്തൻ­പ­ണ­ക്കാർ മ­ണ്ണി­ട്ടു് നി­ക­ത്തി­യെ­ടു­ക്കു­മ്പോൾ ഇ­ട­ശ്ശേ­രി­യു­ടെ കു­റ്റി­പ്പു­റം പാലം എന്ന കവിത ചൊ­ല്ലി ‘വെ­റ്റ്ലാ­ന്റ്’ പ­രി­സ്ഥി­തി­പ്ര­വർ­ത്ത­ക­രു­ടെ കൂടെ ഓ­ടി­വ­രു­ന്നു. ‘ക്രി­സ്തു­വി­ന്റെ ആറാം തി­രു­മു­റി­വു്’ എന്ന നാടകം നി­രോ­ധി­ച്ച­പ്പോൾ ആ­വി­ഷ്കാ­ര­സ്വാ­ത­ന്ത്ര­ത്തി­നാ­യി, ക്രൂ­ശി­ക്ക­പ്പെ­ടു­ന്ന ക്രിസ്തുke വായി പ്ര­ച്ഛ­ന്ന­വേ­ഷ­മ­ണി­ഞ്ഞു് എ­ര­മം­ഗ­ലം അ­ങ്ങാ­ടി­യി­ലൂ­ടെ പ്ര­തി­ഷേ­ധ­ജാ­ഥ ന­യി­ച്ചു.

ത­ട്ടു­ക­ട­യും വാ­യ­ന­യും

എ­ര­മം­ഗ­ലം അ­ങ്ങാ­ടി­ക്കു് കി­ഴ­ക്കോ­ട്ടു് ഒ­ന്ന­ര­കി­ലോ­മീ­റ്റർ ചെ­ന്നാൽ ഭഗവാൻ രാ­ജ­ന്റെ ത­ട്ടു­ക­ട­യാ­യി. കാ­യ­ലി­നോ­ടു് ചേർ­ന്നു് ന­ര­ണ­പ്പു­ഴ പാ­ല­ത്തി­നു് സമീപം ക­മു­കിൻ അ­ല­കു­കൾ ആൽ­മ­ര­ച്ചു­വ­ട്ടിൽ ഒരു ഏ­റു­മാ­ടം പോലെ കെ­ട്ടി­യു­ണ്ടാ­ക്കി­യ­താ­ണു് രാ­ജ­ന്റെ ത­ട്ടു­ക­ട. ആളുകൾ ഇ­രു­ന്നും നി­ന്നും ചായ കു­ടി­ക്കു­ന്നു. തി­ള­ച്ച സ­മോ­വ­റി­നു സമീപം ചായ പാർ­ന്നു­കൊ­ണ്ടു് ഭഗവാൻ രാജൻ നിൽ­ക്കു­ന്നു. സ­മീ­പ­ത്തു­ള്ള മേ­ശ­പ്പു­റ­ത്തു് വാ­യി­ച്ചു ക­മ­ഴ്ത്തി­ക്കി­ട­ത്തി­യ ഒരു പു­സ്ത­ക­വു­മു­ണ്ടു്. ഇ­പ്പോൾ അയാൾ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു് ടി. ഡി. രാ­മ­കൃ­ഷ്ണ­ന്റെ ‘സു­ഗ­ന്ധി എന്ന ആ­ണ്ടാൾ നായകി’ എന്ന നോ­വ­ലാ­ണു്. ചായ കു­ടി­ച്ചു് ഇ­റ­ങ്ങി­പ്പോ­കു­ന്ന­വർ­ക്കു് സി­ഗ­റ­റ്റ് കൊ­ടു­ത്തു് ബാ­ക്കി പൈസ കൊ­ടു­ക്കു­ന്ന­തി­ന്റെ ഇടയിൽ കേ­ട്ടു ചില നാ­ട്ടു­വർ­ത്ത­മാ­ന­ങ്ങൾ.

“എന്താ ഈ ക­മി­ഴ്ത്തി വെ­ച്ചി­രി­ക്കു­ന്ന­തു്…?”

“അതൊരു പു­സ്ത­ക­മാ­ണു്.”

“അപ്പൊ… പു­സ്ത­ക­വാ­യ­ന­യും ഉണ്ടോ?”

“ആ… വ­ല്ല­പ്പോ­ഴും ഒ­ഴി­വു­കി­ട്ടു­മ്പോൾ.”

കടയിൽ തി­ര­ക്കൊ­ഴി­യു­മ്പോൾ… നോ­വ­ലി­ന്റെ അ­ട­യാ­ളം വെ­ച്ചി­ട­ത്തു­നി­ന്നു് ഭഗവാൻ രാജൻ വായന തു­ട­രു­ന്നു. പൊ­ട്ടി­പ്പൊ­ളി­ഞ്ഞ മേ­ശ­യു­ടെ അ­ടി­യിൽ ആറോ ഏഴോ പു­സ്ത­ക­ങ്ങൾ കാണും. പൗലോ കൊ­യ്ലോ­യു­ടെ ‘ആൽ­ക്ക­മി­സ്റ്റ്’ കൂ­ടാ­തെ കെ. പി. രാ­മ­നു­ണ്ണി­യു­ടെ ‘ജീ­വി­ത­ത്തി­ന്റെ പു­സ്ത­കം’. മ­നോ­ഹ­രൻ വി. പേ­ര­ക­ത്തി­ന്റെ ‘ക­യ­റ്റ­ത്തി­ന്റെ മൂ­ന്നു് ദ­ശാ­ബ്ദ­ങ്ങൾ’, വി­നോ­യ് തോ­മ­സി­ന്റെ ‘ക­രി­ക്കോ­ട്ട­ക്ക­രി’—എ­ല്ലാം മലയാള സാ­ഹി­ത്യ­ത്തി­ലെ പുതിയ വാ­യ­നാ­ഗ­ണ­ത്തി­ലു­ള്ള പു­സ്ത­ക­ങ്ങൾ.

“ഇ­തൊ­ക്കെ വാ­യി­ച്ചു് ക­ഴി­ഞ്ഞ­താ­ണോ…?”

“ക­രി­ക്കോ­ട്ട­ക്ക­രി വാ­യി­ച്ചു­ക­ഴി­ഞ്ഞി­ട്ടി­ല്ല. ബാ­ക്കി­യൊ­ക്കെ തീർ­ന്നു.”

“എ­ന്താ­ണു് പുതിയ നോ­വ­ലു­കൾ പ­റ­യു­ന്ന­തു്?”

“ഒക്കെ മോ­ശ­മാ­ണു്. ക­യ­റ്റ­ത്തി­ന്റെ മൂ­ന്നു് ദ­ശാ­ബ്ദ­ങ്ങൾ നല്ല പ്ര­മേ­യ­മാ­ണു്. പക്ഷേ, നോ­വ­ലി­ന്റെ ക്രാ­ഫ്റ്റ് അത്ര പോര…

പൊ­ന്നാ­നി താ­ലൂ­ക്കി­ലെ തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി­ക­ളെ കു­റി­ച്ചു­ള്ള പു­സ്ത­ക­മാ­ണെ­ന്നു് കേ­ട്ട­പ്പോൾ വാ­യി­ക്കാൻ എ­ടു­ത്ത­താ­ണു്. ഇയാൾ നോവൽ എ­ഴു­താൻ പാ­ക­മാ­യി­ട്ടി­ല്ല. മൂ­ത്തി­ട്ടു­പോ­ലു­മി­ല്ല. ഉ­ള്ളിൽ കി­ട­ന്നു് ഒരു പ്ര­മേ­യം പ­ഴു­ത്തു് പാ­ക­മാ­യാ­ലേ അതു് എ­ഴു­ത്തി­ലേ­യ്ക്കു് കൊ­ണ്ടു് വരാൻ പറ്റൂ.”

images/rajan-1.png

പു­സ്ത­കം ഈ വാ­യ­ന­ക്കാ­രൻ കാ­ശു­കൊ­ടു­ത്തു് വാ­ങ്ങി­ക്കു­ന്ന­ത­ല്ല. എ­ല്ലാ­ത്തി­നും സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ല­യു­ടെ ന­മ്പ­റും സീലും കാണും. കു­റ­ച്ചു­നേ­രം അവിടെ ഇ­രി­ക്കാ­നു­ള്ള സ­ന്മ­ന­സ്സു് കാ­ണി­ച്ചാൽ ചായ കു­ടി­ക്കാൻ വ­ന്ന­വർ സമയം ഉ­ണ്ടെ­ങ്കിൽ കാ­യ­ലി­ന്റെ പാ­ട്ടു­കേ­ട്ടു് ഒരു ആപ്പ് ചായ കു­ടി­ച്ചു് ഒരു പു­സ്ത­ക­വും വാ­യി­ച്ചു് വേ­ണ­മെ­ങ്കിൽ തി­രി­ച്ചു­വ­രാം. സ­മോ­വ­റി­നു സമീപം ഒ­റ്റ­ക്കാ­ലിൽ ത­പ­സ്സ­നു­ഷ്ഠി­ച്ചു് ഭഗവാൻ രാജൻ ‘സു­ഗ­ന്ധി’ എന്ന അ­ണ്ടാൾ നായകി വാ­യി­ച്ചു ത­ള്ളു­ക­യാ­ണു്. നല്ല സ്വ­യ­മ്പൻ പു­സ്ത­കം. അയാൾ ത­ന്നോ­ടു് തന്നെ പ­റ­യു­ന്നു. ത­ട്ടു­ക­ട ന­ട­ത്തു­ന്ന ഈ ഗം­ഭീ­ര­നാ­യ വാ­യ­ന­ക്കാ­ര­നെ­കു­റി­ച്ചു് കേ­ട്ട­റി­ഞ്ഞ നോ­വ­ലി­സ്റ്റ് ടി. ഡി. രാ­മ­കൃ­ഷ്ണൻ അയാളെ കാ­ണാ­നാ­യി ത­ട്ടു­ക­ട­യിൽ വ­ന്നി­രു­ന്നു പോലും. ഇ­പ്പോൾ ഭ­ഗ­വാ­ന്റെ ഫോ­ണി­ലേ­ക്കു് ഒരു വിളി വന്നു.

“ഹലോ… ഭഗവാൻ രാജൻ അല്ലേ?”

“അതെ!!”

“ന­മ്മു­ടെ കു­മ്മി­പ്പാ­ല­ത്തി­ന്റെ അ­ടു­ത്തു­ള്ള കു­ള­വാ­ഴ നിൽ­ക്കു­ന്ന കു­ള­മി­ല്ലേ, അ­തി­ലേ­ക്കു് പ­റ­മ്പു മാ­ഫി­യ­ക്കാർ ടി­പ്പ­റിൽ മ­ണ്ണ­ടി തു­ട­ങ്ങി­യി­രി­ക്കു­ന്നു.”

“എ­പ്പോൾ?”

“ഇതാ ര­ണ്ടു് ലോഡ് ത­ട്ടി­ക്ക­ഴി­ഞ്ഞു. രാ­ജേ­ട്ട­നൊ­ന്നു് വ­ര്വേ­ാ…?”

അയാൾ വെ­റ്റ്ലാ­ന്റി­ന്റെ പ­രി­സ്ഥി­തി പ്ര­വർ­ത്ത­ക­നാ­യി മാ­റു­ന്നു. ഇ­പ്പോൾ ഭഗവാൻ രാജൻ ത­ട്ടു­ക­ട­ക്കാ­ര­നോ വാ­യ­ന­ക്കാ­ര­നോ അല്ല. പ­റ­മ്പു­മാ­ഫി­യ­ക്കെ­തി­രെ പോ­രാ­ടു­ന്ന പോ­രാ­ട്ടം രാ­ജ­നാ­ണു്. അയാൾ പ­രി­സ്ഥി­തി പ്ര­വർ­ത്ത­ക­നാ­യ എം­പാ­സുൽ സു­രേ­ഷി­ന്റെ ന­മ്പ­റി­ലേ­ക്കു് ഞെ­ക്കു­ന്നു.

“സു­രേ­ഷേ… ”

“ന­മ്മു­ടെ പ്ര­വർ­ത്ത­ക­രെ­യും കൂ­ട്ടി വെ­ക്കം കു­മ്മി­പ്പാ­ല­ത്തേ­ക്കു് വരണം.”

“എന്താ പ്ര­ശ്നം…?”

“അവിടെ വേ­ലാ­യു­ധേ­ട്ട­ന്റെ ചാ­യ­ക്ക­ട­യ്ക്കു് സ­മീ­പ­മു­ള്ള കുളം തൂർ­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു.”

ത­ട്ടു­ക­ട ന­ര­ണി­പ്പു­ഴ­യ്ക്ക­ടു­ത്തു­ള്ള കൂ­ട്ടു­കാ­രൻ ഷം­സു­വി­നെ നോ­ക്കാൻ ഏ­ല്പി­ച്ചു് ഭഗവാൻ റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങി ഓ­ടി­പ്പോ­കു­ന്ന മോ­ട്ടോർ സൈ­ക്കി­ളി­നു് കൈ കാ­ണി­ക്കു­ന്നു. പി­ന്നെ മോ­ട്ടോർ സൈ­ക്കി­ളി­നു് പി­റ­കിൽ ഇ­രു­ന്നു് പാ­ഞ്ഞു­പോ­കു­ന്നു. ഇ­പ്പോൾ പ­രി­സ്ഥി­തി പ്ര­വർ­ത്ത­ന­ത്തി­ന്റെ അ­പ­ക­ട­ക­ര­മാ­യ റോ­ളി­ലേ­ക്കു് അയാൾ പ­ര­കാ­യ­പ്ര­വേ­ശം ന­ട­ത്തി­ക്ക­ഴി­ഞ്ഞു.

ഒരു പ­പ്പ­ട­പ്പ­ണി­ക്കാ­ര­ന്റെ വാ­യ­ന­യും ജീ­വി­ത­വും
ഷൗ­ക്ക­ത്ത­ലീ ഖാൻ

സി. ടി. എ­ര­മം­ഗ­ല­ത്തു വ­ന്നു് ഊ­ര­ക്കു് കൈ­യ്യും കൊ­ടു­ത്തു് ച­ന്ദ്രൻ വൈ­ദ്യ­രു­ടെ മ­രു­ന്നു കടയിൽ കയറി ഒരു കു­പ്പി കൊ­ട്ടൻ ചു­ക്കാ­ദി തൈ­ല­വും വാ­ങ്ങി നി­ല്ക്കു­മ്പോ­ഴാ­ണു് രാജൻ വാ­യ­ന­ശാ­ല­യി­ലേ­ക്കു് ക­യ­റി­പ്പോ­കു­ന്ന­തു ക­ണ്ട­തു്. അയാൾ രാജനെ കൂ­ക്കി വി­ളി­ച്ചു. രാ­ജ­ന്റെ ക­ക്ഷ­ത്തിൽ ഒരു പു­സ്ത­ക­മു­ണ്ടു്.

“നി­ന­ക്കു് ഈ പു­സ്ത­ക­വാ­യ­ന ഇ­നി­യും നി­റു­ത്താ­നാ­യി­ല്ലേ…?”

“ബോം­ബ­യിൽ നി­ന്നും ഞാ­നി­ങ്ങ­ട്ട് പോ­ന്നു.”

അയാൾ പെ­ട്ടെ­ന്നു് ഒരു ചുട്ട പ­പ്പ­ടം പോലെ വിഷാദ മൂ­ക­നാ­യി.

“റോഡിൽ കി­ട­ന്നു് ഉ­റ­ങ്ങി മ­ടു­ത്തു, ന്റെ രാജാ…”

“ന്താ അ­ട്ത്ത പ­രി­പാ­ടി…?”

“പ­യ്യ­ന്നൂ­രിൽ മ്മടെ പൂ­ങ്ങാ­ട്ടേ­ലെ ബാ­ല­ന്റെ കെ­യ­റോ­ഫിൽ ഒരു പ­പ്പ­ട­ക്ക­മ്പി­നി തു­ട­ങ്ങി­യി­ട്ടു­ണ്ടു്. പ­ത്തു് പ­ണി­ക്കാ­രൊ­ക്കെ­യു­ണ്ടു്. നല്ല ഓർ­ഡ­റും കി­ട്ടി­ത്തു­ട­ങ്ങി­യി­ട്ടു­ണ്ടു്. പക്ഷേ, പ­പ്പ­ട­പ്പ­ണി­ക്കാ­രൻ അത്ര പോരാ… ”

ആ പപ്പട ദൃ­ഷ്ടി­വീർ­ത്തു വ­രു­ന്ന­തു് തന്റെ നേർ­ക്കാ­ണെ­ന്നു് രാ­ജ­നു് തോ­ന്നി.

നെ­ന­ക്ക് അവിടെ എ­ന്നെ­യൊ­ന്നു് സ­ഹാ­യി­ക്കാൻ പ­റ്റ്വേ­ാ…

അ­റു­മു­ഖൻ ഊ­ര­യി­ലെ കൈ­യ്യ് പു­ളി­മ­ര­ത്തിൽ ചാ­രി­വെ­ച്ചി­രു­ന്ന ഓ­ല­ക്കെ­ട്ടിൽ വെ­ച്ചു. എൻ. കെ. ടി. ബസ് ഒരു വ­ള്ളി­ക്കൊ­ട്ട കരി തു­പ്പി­ക്കൊ­ണ്ടു് പു­ളി­ഞ്ചോ­ടു് സ്റ്റോ­പ്പിൽ വന്നു നി­ന്നു. രാജൻ അ­ങ്ങാ­ടി എന്ന സി­നി­മ­യിൽ ജ­യ­ന്റെ ചാ­ക്കു് ഉ­യർ­ത്തി പി­ടി­ച്ച പോ­സ്റ്റ­റി­ലേ­ക്കു് നോ­ക്കി നി­ന്നു.

“ഇ­പ്പോൾ എ­നി­ക്കു് ഇവിടെ ചി­ല്ല­റ കു­ണ്ടാ­മ­ണ്ടി­ക­ളൊ­ക്കെ ഉ­ണ്ടു്. അ­തൊ­ക്കെ ഒ­ന്നു് ഒ­തു­ങ്ങ­ട്ടെ… ”

“എ­ന്തു് കു­ണ്ടാ­മ­ണ്ടി?

നി­യ്യ് ഇവിടെ പാർ­ട്ടി­യും കൊ­ടി­യും വാ­യ­ന­ശാ­ല­യും പു­സ്ത­ക­വാ­യ­ന­യു­മാ­യി­യൊ­ക്കെ ന­ട­ക്കു­ക­യാ­ണെ­ന്നു് അ­പ്പു­വേ­ട്ടൻ പ­റ­ഞ്ഞ­ല്ലോ… എടാ ആ ത­ന്ത­യ്ക്കു് വ­യ്യാ­ണ്ടാ­യി­രി­ക്ക്ണ്… എ­ന്താ­ടാ രാജാ ഒരു ഉ­ത്ത­ര­വാ­ദി­ത്വം ഇ­ല്ലാ­ത്ത­തു്?”

ചാ­രി­വെ­ച്ചി­രി­ക്കു­ന്ന ഓ­ല­ക്കെ­ട്ടെ­ടു­ക്കാൻ തൊ­ഴു­വാ­നൂ­രെ വ­ല്യ­ക്ക­യും സം­ഘ­വും വന്നു.

“ന്താ ങ്ങ­ക്ക് ഇബടെ ഒരു കി­ണ്താ­രം …?”

“ഒ­ന്നൂ­ല്യ ഔ­ക്ക­രാ­പ്ലേ… ”

പി­റ്റേ­ന്നു് രാ­വി­ലെ പി­ടി­ച്ച പി­ടി­യാ­ലെ രാ­ജ­നെ­യും കൊ­ണ്ടു് സി. ടി. കു­റ്റി­പ്പു­റ­ത്തു­നി­ന്നും ലോ­ക്കൽ ട്രെ­യി­നിൽ പ­യ്യ­ന്നൂ­രി­റ­ങ്ങി. സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ല­യിൽ നി­ന്നെ­ടു­ത്ത എമിൽ ബേൺ­സി­ന്റെ ‘എ­ന്താ­ണു് മാർ­ക്സി­സം?’ എന്ന പു­സ്ത­കം യാ­ത്രാ­മ­ധ്യേ സി. ടി. വാ­ങ്ങി വെ­റു­തെ മ­റി­ച്ചു­നോ­ക്കി. ഗു­രു­വാ­യൂർ പ­പ്പ­ട­ക്ക­മ്പി­നി­യിൽ രാജൻ എന്ന എ­ലു­മ്പൻ ചെ­ക്കൻ പുതിയ പ­പ്പി­ടി­യ­നാ­യി ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. സഫ്ദർ ഹ­ശ്മി­യെ കൽ­ക്ക­ത്ത തെ­രു­വി­ലി­ട്ടു് മർ­ദ്ദി­ച്ചു് കൊ­ല­പ്പെ­ടു­ത്തി­യ­പ്പോ­ഴും ബെ­ഞ്ച­മിൻ മൊ­ളോ­യി­സി­നെ തൂ­ക്കി­ലേ­റ്റി­യ­പ്പോ­ഴും കെ. ജി. ശ­ങ്ക­ര­പ്പി­ള്ള­യു­ടെ ‘ബംഗാൾ’ എന്ന ക­വി­ത­യും ക­ട­മ്മ­നി­ട്ട­യു­ടെ ‘കു­റ­ത്തി’യും നീ­ട്ടി­പ്പാ­ടി­യ രാജൻ പ­പ്പ­ട­ക്ക­മ്പി­നി­യിൽ ചു­ട്ട­പ­പ്പ­ടം കൂ­ട്ടി കാ­ന്താ­രി മു­ള­കു് അ­ര­ച്ചു് ക­ഞ്ഞി­കു­ടി­ക്കു­ന്ന ഓ­ണ­ക്കാ­ല പ­പ്പ­ട­രാ­ത്രി­ക­ളി­ലും കവിത കൊ­ണ്ടു് ക്ഷു­ഭി­ത­ഗീ­തം പാടി. ഇ­ട­യ്ക്കെ­പ്പോ­ഴോ രാജൻ നാ­ട്ടിൽ വ­ന്ന­പ്പോ­ഴാ­ണു് പി. എം. ആ­ന്റ­ണി­യു­ടെ ‘ക്രി­സ്തു­വി­ന്റെ ആറാം തി­രു­മു­റി­വു്’ എന്ന നാ­ട­ക­ത്തി­നു് നി­രോ­ധ­നം വ­ന്ന­തു്. രാജൻ വാ­യ­ന­ശാ­ല­യിൽ ഓ­ടി­ക്കി­ത­ച്ചെ­ത്തി. നാളെ ന­മു­ക്കു് വാ­യ­ന­ശാ­ല­യു­ടെ നേ­തൃ­ത്വ­ത്തിൽ പ്ര­തി­ഷേ­ധ­പ്ര­ക­ട­നം ന­ട­ത്ത­ണം. എ­ക്സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി കൂടി നാ­ക്കോ­ല­യിൽ ഉള്ള നക്സൽ ഖാദർ ക്രി­സ്തു­വാ­കാ­മെ­ന്നു് ഉ­റ­പ്പു തന്നു. കു­രി­ശും കെ­ട്ടാ­നു­ള്ള കയറും സം­ഘ­ടി­പ്പി­ച്ചു­വെ­ച്ചു. നാ­ക്കോ­ല­യി­ലെ ബോധി വി­ദ്യാ­ഭ­വൻ എന്ന പാരലൽ കോ­ളേ­ജിൽ ക്ലാ­സ്സെ­ടു­ക്കാൻ വ­ന്നി­രു­ന്ന വ­ട­ക്കേ­ക്കാ­ട്ടു­ള്ള എം. ക­മ­റു­ദ്ധീൻ (ക­ഥാ­കൃ­ത്തു്) ക്രി­സ്തു­വി­നു് മെ­യ്ക്ക­പ്പു് ചെ­യ്യാ­നാ­യി വാ­യ­ന­ശാ­ല­യിൽ വന്നു. അയാൾ അ­തിൽ­പ്പി­ന്നെ വാ­യ­ന­ശാ­ല­യിൽ സർ­വ്വേ­ക­ല്ലു­പോ­ലെ കു­റ്റി­യ­ടി­ച്ചു­കി­ട­ന്നു. ബീ­ഡി­വ­ലി­യും പു­സ്ത­ക­ത്തീ­റ്റ­യും. ആ പു­സ്ത­ക­പ്പു­ഴു പി­ന്നീ­ടു് രാ­ജ­ന്റെ ജീ­വാ­ത്മാ­വും പ­ര­മാ­ത്മാ­വു­മാ­യി.

‘ആ­വി­ഷ്കാ­ര­സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കു­ക’ എന്ന ബാനർ കു­മാ­രൻ കാ­ക്ക­നാ­ത്തു് ഭം­ഗി­യാ­യി എഴുതി. നി­ര­വ­ധി ബാ­ന­റു­കൾ പി­ന്നെ­യും. ക്രി­സ്തു­വാ­യി വേഷം കെ­ട്ടാ­നു­ള്ള നക്സൽ ഖാ­ദ­റും ഹാ­ജ­രാ­യി. അ­പ്പോ­ഴേ­ക്കും ക­മ­റു­ദ്ധീ­നു് ഒരു സംശയം. “ഇ­യാൾ­ക്കു് പി­ലാ­ത്തോ­സി­ന്റെ ലു­ക്കാ… വേറെ ആ­രു­ണ്ടു്?”

ക­മ­റു­ദ്ധീൻ സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ല­യു­ടെ ആ­വി­ഷ്കാ­ര ത്വ­ര­യു­ള്ള പ്ര­വർ­ത്ത­ക­രെ നോ­ക്കി. അവിടെ അയാൾ പീ­ഡി­ത­നാ­യ ഒരു ക്രി­സ്തു­വി­ന്റെ മു­ഖ­ഛാ­യ കണ്ടു. അതു് രാ­ജ­നാ­യി­രു­ന്നു. അ­ങ്ങി­നെ പോ­രി­ശാ­ക്ക­പ്പെ­ട്ട തെ­ങ്ങിൻ മ­ല്ലു­കൊ­ണ്ടു­ള്ള കു­രി­ശിൽ രാജൻ ത­റ­യ്ക്ക­പ്പെ­ട്ടു. വെ­ളി­യം­കോ­ടു് റോ­ഡി­ലും ന­ര­ണി­പ്പു­ഴ റോ­ഡി­ലും നാ­ക്കോ­ല മുതൽ കു­മ്മി­പ്പാ­ലം വ­രെ­യും ആ­വി­ഷ്കാ­ര­സ്വാ­ത­ന്ത്ര്യ­ത്തി­നെ­തി­രെ ക്രി­സ്തു­വാ­യി രാജൻ ത­റ­ഞ്ഞു­കി­ട­ന്നു് കാൽ­വ­രി­യി­ലേ­ക്കു­ള്ള യാ­ത്ര­യെ ഓർ­മ്മി­പ്പി­ച്ചു. “അതു് മ്മളെ രാ­ജ­ന­ല്ലേ… ഓ­ന്ക്ക് എ­ന്താ­ണു് ഇ­ങ്ങ­നെ ഒരു കി­റു­ക്കൻ കളി… ”

ആളുകൾ ബാ­ന­റി­ലേ­ക്കു് നോ­ക്കി.

“നാടകം ക­ളി­ച്ചോ­ട്ടെ അ­തെ­നെ­ന്താ­ടോ ഇ­വ­റ്റ­യ്ക്ക്… ”

അ­ഭി­പ്രാ­യ­ങ്ങൾ അ­ങ്ങ­നെ മാ­റി­മ­റി­ഞ്ഞു.

രാജൻ പ­യ്യ­ന്നൂ­രി­ലേ­ക്കു തന്നെ തി­രി­ച്ചു­പോ­യി. രണ്ടു ചാ­ക്കു് മാ­വി­ന്റെ പണി ദി­വ­സ­വും ഉ­ണ്ടാ­യി­ട്ടും പ്രെ­ാ­പ്രൈ­റ്റർ സി. ടി. അ­റു­മു­ഖൻ നാ­ലു­കാ­ലിൽ ഇ­ഴ­ഞ്ഞു­വ­ന്നു. അയാൾ പകൽ മാർ­ക്സി­സം പ­റ­യു­ന്ന സ­ദാ­ചാ­ര­വാ­ദി­യും രാ­ത്രി തെറി പ­റ­യു­ന്ന അ­രാ­ജ­ക­വാ­ദി­യു­മാ­ണു്. സി. ടി­യു­ടെ കണ്ണു ചു­ക­ചു­ക­ന്നു. ദൃ­ഷ്ടി­യിൽ കലുഷം എ­ന്നു് ച­ന്ദ്രൻ വൈ­ദ്യർ കു­റി­ച്ചു­വെ­ച്ചു. മ­ക­ന്റെ വ­ഴി­വി­ട്ട പോ­ക്കിൽ മ­നം­നൊ­ന്തു് തെ­ളി­മു­രു­ക­നാ­യി കാ­വ­ടി­യെ­ടു­ക്കാൻ ക­ണ്ണേ­ങ്കിൽ ഭ­ഗ­വ­തി­യു­ടെ മു­മ്പിൽ വെ­ച്ചു് നേർ­ച്ച നേർ­ന്നു. തെ­ളി­മു­രു­കൻ കാ­വ­ടി­യെ­ടു­ത്തു് നാ­ടു­തെ­ണ്ടി പി­ച്ച­വാ­ങ്ങി. തന്റെ പ­പ്പ­ട­ഗു­രു­വാ­യ സി. ടി. കാ­വ­ടി­യാ­ട്ടം ക­ഴി­ഞ്ഞു തി­രി­ച്ചെ­ത്തി­യ അ­ന്നു­ത­ന്നെ പി­ട്ടു­ക­ല്ലിൽ കു­ത്തി­യി­രു­ന്നു് സു­ര­പാ­നം തു­ട­ങ്ങി­യ രാ­ത്രി­ത­ന്നെ പി­ട്ടു ക­ത്തി­യു­ടെ മ­ര­മ­രി­കി­ലേ­ക്കു് പ­ണ്ടാ­റ­മ­ട­ങ്ങാൻ എ­ന്നു് രാജൻ ക­ട­മ്മ­നി­ട്ട­ക്ക­ലി­യിൽ ആ­ഞ്ഞു­ച­വി­ട്ടി. ഗു­രു­വാ­യൂർ പ­പ്പ­ട­ക്ക­മ്പി­നി­യി­ലെ പ­പ്പി­ടി­പ്പ­ണി മ­തി­യാ­ക്കി.

‘ഭഗവാൻ കാ­ലു­മാ­റു­ന്നു’ എന്ന നാടകം എ­ര­മം­ഗ­ല­ത്തെ കെ. എം. എം. ഓ­ഡി­റ്റോ­റി­യ­ത്തിൽ ക­ളി­ക്കാൻ പോ­കു­ക­യാ­ണു്. പ്രേം­ജി­യു­ടെ മകൻ പ്രേ­മ­ച­ന്ദ്രൻ അ­ങ്ങാ­ടി­യിൽ രാ­ജ­ന്റെ തോളിൽ കൈ­യ്യി­ട്ടു് ന­ട­ന്നു­നീ­ങ്ങു­ന്നു. അ­ങ്ങാ­ടി ഒ­ന്നാ­കെ അ­ത്ഭു­തം പൂ­ണ്ടു. പ­യ്യ­ന്നൂ­രിൽ നി­ന്നു­ള്ള പ­രി­ച­യ­മാ­ണ­ത്രേ. അ­ന്നേ­ദി­വ­സം കെ. എം. എം. ഓ­ഡി­റ്റോ­റി­യ­ത്തി­ലെ നി­റ­ഞ്ഞ സ­ദ­സ്സിൽ നാടകം അ­ര­ങ്ങേ­റി. ക­ണ്ട­വ­രൊ­ക്കെ കാ­ശു­മു­ത­ലാ­യി എ­ന്നു് സം­ഘാ­ട­ക­രോ­ടു് ഏ­റ്റു­പ­റ­ഞ്ഞു. സാ­മ്പ­ത്തി­കം കു­ഞ്ഞ­യ­മ്മു­വും സ­ഖാ­വു് ടി. സി.യും ബാഗും ക­ക്ഷ­ത്തു വെ­ച്ചു് തി­ര­ക്ക­ലാ­ണു്. പി­റ്റേ­ന്ന­ത്തെ മനോരമ പ­ത്ര­ത്തിൽ ‘ഭഗവാൻ കാ­ലു­മാ­റു­ന്നു’ എന്ന നാ­ട­ക­ത്തി­നു് നി­രോ­ധ­നം വ­ന്നെ­ന്നും. ചെ­മ്പ­ട്ടി കു­ഞ്ഞി­മ­ര­ക്കാ­റും മെ­ട്രേ­ാ ടീ­സ്റ്റാ­ളും വാർ­ത്ത വാ­യി­ച്ചു. നാ­ട­ക­നി­രോ­ധ­ന­ത്തിൽ പി­ന്നെ­യും ആ­വി­ഷ്കാ­രം മ­ണ­ത്തു.

“എ­ന്താ­ണു് ഈ ആ­വി­ഷ്കാ­ര സ്വാ­ത­ന്ത്ര്യം?”

“മ്മ­ക്ക് രാ­ജ­നോ­ടു് ചോ­ദി­ക്കാം.”

യൂ­ണി­യ­നി­ലെ മാ­മ­ദും കു­ത്തു­വി­ള­ക്ക­ബു­വി­ന്റെ മെ­യ്ദു­വും കൂടി സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ല­യി­ലേ­ക്കു ക­യ­റി­ച്ചെ­ന്നു.

“രാജാ നീ കു­റ­ച്ചു് കു­രി­ശിൽ കി­ട­ന്ന­വ­ന­ല്ലേ…? എന്തോ ഒരു നാടകം ത­ന്നെ­യാ­യി­രു­ന്നി­ല്ലേ അ­ന്ന­ത്തെ പ്ര­ശ്നം. ഇ­പ്പോ­ള് ഇതാ വ­ന്നി­രി­ക്കു­ന്നു. ഒരു ആ­വി­ഷ്കാ­ര സ്വാ­ത­ന്ത്ര്യം. എ­ന്തു് ഗു­ലു­മാ­ലാ­ണു് ഇതു്?” സ­ച്ചി­ദാ­ന­ന്ദ­ന്റെ ‘സ­ത്യ­വാ­ങ്മൂ­ലം’ എന്ന കവിത വാ­യി­ക്കു­ക­യാ­യി­രു­ന്നു രാജൻ. ആ­വി­ഷ്കാ­ര­ത്തെ­ക്കു­റി­ച്ചു് തന്റെ നി­ല­പാ­ടു് അയാൾ വി­ശ­ദീ­ക­രി­ച്ചു. “പ­പ്പ­ട­പ്പ­ണി­ക്കാ­ര­നാ­യി­ട്ടെ­ന്താ.…? ഓന്റെ ഒക്കെ ഒരു വിവരം. പു­ത്ത­കം വാ­യി­ച്ചോ­രൊ­ക്കെ ഇ­ങ്ങ­നെ മെ­ല്ലി­ക്കു­ന്ന­തി­ന്റെ കാരണം എ­ന്താ­ണെ­ടോ…?”

മാ­മ­ദി­നു് സംശയം തീ­രു­ന്നി­ല്ല. ‘ഭഗവാൻ കാ­ലു­മാ­റു­ന്നു’ എന്ന നാ­ട­ക­നി­രോ­ധ­ന­ത്തി­നു് എതിരെ കയറു് ക­ഷ്ണ­ങ്ങൾ ക­ത്തി­ച്ചു­പി­ടി­ച്ചു് സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ലാ പ്ര­വർ­ത്ത­കർ ഒരു പ്ര­ക­ട­നം ന­ട­ത്തി. രാ­ജ­ന്റെ തൊണ്ട ഒ­ച്ച­പ്പെ­രു­ക്കി­യാ­യി.

“അ­തെ­ന്താ.…?”

“ഭഗവാൻ കാ­ലു­മാ­റു­ന്നു എന്ന നാ­ട­ക­ത്തി­ന്റെ നി­രോ­ധ­ന­മാ­ണ­ത്രേ… ”

ബാബു ഹോ­ട്ട­ലിൽ നി­ന്നും കു­ഞ്ഞാ­മൻ ചോ­ദി­ക്കു­ക­യാ­ണു്. “ആരാ മു­ന്നിൽ വി­ളി­ച്ചു­പ­റ­യു­ന്ന­തു്?” “രാജൻ. ഭഗവാൻ രാജൻ.”

“ഓൻ പ­ണ്ടു് ക്രി­സ്തു ആയി വേഷം കെ­ട്ടി­യോ­ന­ല്ലേ…?”

“അതേ അ­യ്യ­പ്പേ­ട്ടാ… ”

ഭഗവാൻ രാജൻ എന്ന വി­ളി­പ്പേ­രു് അ­ന്നു­മു­തൽ നി­ര­വ­ധി ചെ­ല്ല­പ്പേ­രു­ക­ളു­ടെ അ­ക്ഷ­യ­ശേ­ഖ­ര­ത്തി­ലേ­ക്കു് എ­ര­മം­ഗ­ലം അ­ങ്ങാ­ടി എ­ടു­ത്തു­വെ­ച്ചു. ഭഗവാൻ രാജൻ. ഈ ക­ലാ­പ്ര­വർ­ത്ത­ന­ത്തി­ന്റെ പേരിൽ നാ­ട്ടു­കാർ ഇ­ഷ്ട­പ്പെ­ട്ടു പ­തി­ച്ചു­നൽ­കി­യ ജ­ന­പ­ക്ഷ­നാ­മ­ക­ര­ണ­ത്തി­ന്റെ ‘ഐ­ഡൻ­റി­റ്റി’ കാർഡ് രാ­ജ­ന്റെ ക­ഴു­ത്തി­ലും വീണു. ചതി. കു­തി­കാൽ വെ­ട്ടു് വഞ്ചന കളവു്. സ­സ്യ­പ്പെ­ടൽ, ജ­ന്തു­പ്പെ­ടൽ, സ്വ­ഭാ­വ­മ­ഹി­മ, പ്ര­ത്യ­യ­ശാ­സ്ത്ര അ­ടി­മ­ത്തം, ശീലം, രോഗം ശ­രീ­ര­ഭാ­ഷ, തൊഴിൽ ജാതി ഇ­വ­യൊ­ക്കെ­യാ­യി­രു­ന്നു കു­റ്റ­പ്പേ­രി­ന്റെ കാ­ര­ണ­മെ­ങ്കിൽ ‘ഭഗവാൻ രാജൻ’ ക­ലാ­പ്ര­വർ­ത്ത­ന­ത്തി­ന്റെ നി­ഷേ­ധ­ത്തി­നെ­തി­രെ­യു­ള്ള കാ­ര്യ­ത്തി­നാ­യി­രു­ന്നു.

ഭഗവാൻ രാജൻ യു­ക്തി­വാ­ദി കൂ­ടി­യാ­ണെ­ന്നു് ദേ­ശ­ത്തെ കാ­ര­ണ­വ­ന്മാർ വി­ധി­യെ­ഴു­തി.

“യു­ക്തി­വാ­ദി­ക­ളു­ടെ ഒരു സം­ഘ­ത്തി­ന്റെ കൂ­ടെ­യാ­ണു് അ­യാ­ളു­ടെ ഇ­പ്പോ­ഴ­ത്തെ ന­ട­പ്പു്. ഗു­രു­വാ­യൂർ ശ്രീ­കൃ­ഷ്ണ കോ­ളേ­ജി­ലും പൊ­ന്നാ­നി എം. ഇ. എസ്. കോ­ളേ­ജി­ലും പ­ഠി­ക്കു­ന്ന കുറേ ചെ­ക്ക­ന്മാ­രെ­യും കൂ­ട്ടി അ­റ­ക്കി­ലാം കു­ന്നിൽ വ­ട്ടം­വ­ള­ഞ്ഞു് ഇ­രി­ക്കു­മ­ത്രേ… എ­ന്നി­ട്ടു് ചർ­ച്ച­യാ­ണു്. തെ­ങ്ങി­ന്റെ മടലും ഓ­ല­ക്കൊ­ടി­യും മെ­ച്ചി­ങ്ങ­യു­മൊ­ക്കെ കൈ­യ്യി­ലെ­ടു­ത്തു് ഭഗവാൻ രാജൻ ചോ­ദ്യ­ങ്ങൾ തു­ട­രും.

ഇ­തെ­ങ്ങ­നെ ഉ­ണ്ടാ­യി? ഇ­തി­ന്റെ പി­ന്നിൽ ആ­രാ­ണു്. അ­വ­സാ­നം ഭഗവാൻ രാജൻ ചർച്ച അ­വ­സാ­നി­പ്പി­ക്കും. പ്ര­പ­ഞ്ച­ത്തി­നു് ഒരു ര­ക്ഷി­താ­വി­ല്ല. ഇ­താ­ണു് യു­ക്തി­വാ­ദം. ഇ­വ­നെ­യൊ­ക്കെ മു­ക്കാ­ലിൽ കെ­ട്ടി അ­ടി­ക്ക­ണം. അ­വ­ന്റെ കൂടെ കൂ­ട്ടു­കൂ­ടി ന­ട­ക്കു­ന്ന കു­ട്ടി­ക­ളൊ­ക്കെ ക­മ്യൂ­ണി­സ്റ്റു­ക­ളും നി­രീ­ശ്വ­ര­വാ­ദി­ക­ളു­മാ­ണു്.”

പ­ള്ളി­യിൽ നി­ന്നം മഗ് രിബ് നി­സ്ക്കാ­രം ക­ഴി­ഞ്ഞു് വ­രു­ന്ന ചൂ­ര­ക്ക­ണ്ണി മാമദ് വി­വ­രി­ക്കു­ക­യാ­ണു്.

രാ­ജ­നെ­ത്തേ­ടി പല പ­പ്പ­ട­മു­ത­ലാ­ളി­മാ­രും നാ­ക്കോ­ല വരെ പോയി തി­രി­ച്ചു­വ­രു­ന്നു. ആർ­ക്കും പി­ടി­കൊ­ടു­ക്കാ­തെ രാജൻ ‘അ­വ­കാ­ശി­കൾ’ എന്ന പു­സ്ത­ക­വും വാ­യി­ച്ചു് ഇ­രി­ക്കു­ക­യാ­ണു് എ­ന്നു് വാ­യ­ന­ശാ­ല­യി­ലെ യ­ന്ത്ര­വ­ത്കൃ­ത ലൈ­ബ്രേ­റി­യൻ റി­പ്പോർ­ട്ടു ചെ­യ്തു. ആ യ­മ­ണ്ടൻ പു­സ്ത­കം ത­ല­യ­ണ­യാ­ക്കി­യാ­ണ­ത്രേ ഉ­റ­ക്കം പോലും. രാ­മ­ദാ­സ വൈ­ദ്യർ അ­ല­ക്കു­ക­ല്ലി­നെ ആ­രാ­ധി­ച്ചി­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്.

അ­ടു­പ്പിൽ ചേര പാ­യു­ക­യാ­ണെ­ന്നു് അമ്മ സ­ങ്ക­ട­പ്പെ­ട്ട­പ്പോൾ രാജൻ ക­ണ്ണാ­പു­രം ബാ­ല­നു് ഫോൺ ചെ­യ്തു.

“ഹലോ… ബാ­ലേ­ട്ട­ന­ല്ലേ…?”

“ആരാ…?”

“ഇതു രാജൻ”

“ഏതു് രാജൻ…?”

“ഭഗവാൻ രാജൻ… ”

“ഇവിടെ ആ­ല­ക്കോ­ടു് പ­പ്പ­ട­ക്ക­മ്പി­നി­യിൽ പ­ണി­ക്കാ­രെ വേണം. വേ­ണ­മെ­ങ്കിൽ പോരേ… ഞാൻ ക­ണ്ണാ­പു­ര­ത്തു­ണ്ടാ­കും. ഇവിടെ വ­ന്നാൽ ബാ­ക്കി കാ­ര്യ­ങ്ങൾ സം­സാ­രി­ക്കാം… ”

“അച്ചേ… അ­മ്മേ­യ് ഞാൻ പോണൂ… ”

“എ­ത്തി­യാൽ മോൻ… ആ എൻ­ഞ്ചി­നി­യ­റു­ടെ വീ­ട്ടി­ലെ ന­മ്പ­റി­ലേ­ക്കു് ഒ­ന്നു് വി­ളി­ച്ചു­പ­റ­യ­ണം.

ത­ല­ശ്ശേ­രി­യിൽ എന്തോ കു­ഴ­പ്പം ന­ട­ക്കു­ന്നു എ­ന്നൊ­ക്കെ പ­റ­യു­ന്ന­തു് കേ­ട്ടു.”

ക­ണ്ണൂ­രി­ലെ ക­ല്യാ­ശ്ശേ­രി­യി­ലെ പൂ­ങ്ങാ­ടൻ ബാ­ല­ന്റെ തന്നെ വ­ന്നേ­രി പ­പ്പ­ട­ക്ക­മ്പി­നി­യിൽ പ­പ്പി­ടി­പ്പ­ണി­യിൽ ഭഗവാൻ നി­യ­മി­ത­നാ­യി. പൊ­രി­വെ­യി­ലു­കൾ മേ­ഞ്ഞു­ന­ട­ന്ന പ­പ്പ­ട­ക്ക­ള­ത്തിൽ കൗ­മാ­ര­ങ്ങൾ വെയിൽ പൊ­ള്ളു­ന്നു. അവരെ കാലം ഇനി ഉ­ണ­ക്കി­യെ­ടു­ക്ക­ണം. നാളെ തി­ള­ച്ചു­മ­റി­ഞ്ഞു് ച­ട്ടി­യി­ലെ സ്നേ­ഹ­ക­ങ്ങ­ളിൽ പൊ­ള്ളി പൊ­ള്ള­ച്ചു് അകം വെ­ന്തു് ആ­രു­ടെ­യോ അ­ണ­പ്പ­ല്ലു­ക­ളിൽ ച­വ­ച്ച­ര­ഞ്ഞു് രു­ചി­ക്കൂ­ട്ടാ­യി മാ­റേ­ണ്ട പ­പ്പ­ട­ങ്ങൾ.

ക­ല്യാ­ശ്ശേ­രി­യി­ലെ പ­പ്പ­ട­ക്കാ­ല­മാ­ണു് രാ­ജ­ന്റെ അ­ടി­സ്ഥാ­ന ജീവിത ദർ­ശ­ന­ങ്ങ­ളെ പാ­ക­പ്പെ­ടു­ത്തി­യ­തു്. എ­ര­മം­ഗ­ല­ത്തെ ജ­ന്മി­പ്ര­താ­പ­ത്തി­ന്റെ രു­ചി­ഭേ­ദ­ങ്ങൾ­ക്കി­ട­യി­ലെ ഒരു ക­രി­ഞ്ഞ പ­പ്പ­ട­മാ­യി­രു­ന്നു അ­വ­ന്റെ പൂർ­വ്വി­ക­രു­ടേ­തു്. ക­ഞ്ഞി­ക്ക­ല­ത്തി­ലെ തെ­ളി­യൂ­റ്റി, വറ്റു പെ­റു­ക്കി­ത്തി­ന്ന ബാ­ല്യ­വും ഒരു ചുട്ട പ­പ്പ­ട­വു­മാ­യി­രു­ന്നു അവനു് എ­ന്നും കൂ­ട്ടു്. ആ നാ­ട്ടി­ലെ കൗ­മാ­ര­ത്ത­ളിർ­പ്പു­ക­ളെ ആ­ട്ടി­ത്തെ­ളി­ച്ചു കൊ­ണ്ടു പോയ പ­പ്പ­ട­ക്ക­ള­ത്തി­ലെ വെ­യിൽ­പ്പാ­മ്പു­ക­ളും അവനെ ഒ­ട്ടു­മേ വി­ഷ­മി­പ്പി­ച്ചി­ല്ല. ഉ­റ­ക്ക­ത്തി­ലേ­ക്കു് അ­റി­യാ­തെ വ­ഴു­തി­വീ­ഴു­മ്പോൾ നെ­ഞ്ചി­ലൊ­ട്ടി­പ്പി­ടി­ച്ച പു­സ്ത­ക­ങ്ങ­ളും കൺ­പോ­ള­കൾ അടയും വ­രെ­യു­ള്ള ആർ­ത്തി­പൂ­ണ്ട വാ­യ­ന­യു­മാ­ണു് ഇ­ല്ലാ­യ്മ­യെ എ­തി­രി­ടാ­നു­ള്ള ഊ­ന്നു­വ­ടി­ക­ളാ­യ­തു്. അ­പ­കർ­ഷ­ത­കൾ ഇ­ല്ലാ­ത്ത ജീ­വി­ത­ത്തി­ന്റെ ഉ­ച്ച­യി­ലേ­ക്കു് ത­ള­രാ­തെ ന­ട­ന്നു­പോ­കു­വാൻ ഊർ­ജ്ജ­ദാ­യ­നി­യാ­യ­തു് പു­സ്ത­ക­വാ­യ­ന ത­ന്നെ­യാ­ണു്. നീണ്ട ഒ­മ്പ­തു വർ­ഷ­ങ്ങൾ ക­ല്യാ­ശ്ശേ­രി­യിൽ ബാ­ലേ­ട്ട­ന്റെ കൂടെ വ­ന്നേ­രി പ­പ്പ­ട­ത്തി­ന്റെ രു­ചി­യും അ­രു­ച­ന്ത വൃ­ത്ത­വു­മാ­യി ആ ഗ്രാ­മീ­ണ­ത­യിൽ അ­ലി­ഞ്ഞു­ചേർ­ന്നു് വൈ­കീ­ട്ടു് ക­ണ്ണാ­പു­രം വാ­യ­ന­ശാ­ല­യി­ലെ പൊ­ളി­ഞ്ഞ മ­ര­ബെ­ഞ്ചി­ലേ­ക്കു് ഓ­ടി­യെ­ത്തും. വാ­യ­ന­ശാ­ല­യി­ലെ ഒ­ട്ടു­മു­ക്കാൽ പു­സ്ത­ക­ങ്ങ­ളും ഇ­പ്പോ­ളേ വാ­യി­ച്ചു ക­ഴി­ഞ്ഞു. സേതു, മു­കു­ന്ദൻ, പു­ന­ത്തിൽ, വി. കെ. എൻ., കാ­ക്ക­നാ­ടൻ, ഉറൂബ്, തകഴി തു­ട­ങ്ങി­യ­വ­രെ ഈ കാ­ല­യ­ള­വി­ലാ­ണു് കൂ­ടു­തൽ ന­ന്നാ­യി അ­ടു­ത്ത­റി­ഞ്ഞ­തു്. ‘ഏ­കാ­ന്ത­ത­യു­ടെ നൂറു വർ­ഷ­ങ്ങൾ’ വ­ല്ലാ­ത്തൊ­രു ആ­വേ­ശ­ത്തോ­ടെ വാ­യി­ച്ചു.

കെ. വി. ശി­വ­പ്ര­സാ­ദ്, ഭ­ര­തൻ­മാ­ഷ്, ബാ­ല­കൃ­ഷ്ണൻ എന്നീ പ­രി­സ്ഥി­തി പ്ര­വർ­ത്ത­ക­രു­മാ­യു­ള്ള ബ­ന്ധ­വും ഹരിത വാ­യ­ന­യും പ­ച്ച­പ്പി­ലേ­ക്കും മ­ണ്ണി­ലേ­ക്കും ജ­ല­ത്തി­ലേ­ക്കും ശ്ര­ദ്ധ പ­തി­പ്പി­ച്ചു. മോ­ഹൻ­ലാ­ലി­നേ­ക്കാ­ളും മ­മ്മൂ­ട്ടി­യേ­ക്കാ­ളും കേ­ര­ള­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന പോ­സ്റ്റ­റു­കൾ മൂ­ല­ക്കു­രു­വി­നേ­ക്കു­റി­ച്ചു­ള്ള പ­ര­സ്യ­ങ്ങ­ളാ­ണെ­ന്നും കെ. വി. ശി­വ­പ്ര­സാ­ദ് ഓർ­മ്മി­പ്പി­ച്ചു. വായന മാ­ത്ര­മ­ല്ല പ­രി­സ്ഥി­തി പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും മു­ഴു­കി കേ­ര­ളീ­യ ജീ­വി­ത­ത്തെ വി­മ­ലീ­ക­രി­ക്ക­ണ­മെ­ന്ന ബോ­ധ­മു­ണ്ടാ­യി. ശാ­സ്ത്ര­സാ­ഹി­ത്യ പ­രി­ഷ­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ­ജീ­വ­മാ­യി. വാ­യ­ന­യിൽ പ­രി­ഷ­ത്തി­ന്റെ പു­സ്ത­ക­ങ്ങൾ നൽകിയ അ­വ­ബോ­ധ­ങ്ങൾ ചു­റ്റി­ലും ന­ട­ക്കു­ന്ന സാ­മൂ­ഹി­ക മാ­റ്റ­ങ്ങൾ ശാ­സ്ത്രീ­യ ചി­ന്ത­യോ­ടെ നോ­ക്കി­ക്കാ­ണാൻ പ്രേ­രി­പ്പി­ച്ചു. സി­ദ്ധീ­ഖ് എന്ന വാ­യ­ന­ക്കാ­ര­നാ­യ സു­ഹൃ­ത്തു് ഈ കാ­ല­ത്തെ വലിയ ഒരു താ­ങ്ങും ത­ണ­ലു­മാ­യി­രു­ന്നു.

ഭഗവാൻ രാജൻ വി­വാ­ഹം ക­ഴി­ഞ്ഞു് ഇ­പ്പോൾ എ­ര­മം­ഗ­ല­ത്താ­ണു്. അ­ച്ഛ­നു സു­ഖ­മി­ല്ല. അ­മ്മ­യ്ക്കു വാർ­ദ്ധ­ക്യ­ത്തി­ന്റെ അ­സ്കി­ത­കൾ. 90-കൾ ഇ­ര­മ്പി വ­രു­ന്നു. സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ല ഇ­പ്പോൾ സ­ജീ­വ­മ­ല്ല. എ­ല്ലാ­വ­രും ടി. വി.-യുടെ മു­ന്നിൽ എ­ത്തി­ക്ക­ഴി­ഞ്ഞു. പ­ഞ്ചാ­യ­ത്തു് കെ­ട്ടി­ട­ത്തിൽ വ­ല്ല­പ്പോ­ഴും രാ­ത്രി­യിൽ പ­വർ­ക്ക­ട്ടി­ന്റെ ഇ­രു­ട്ട­ടി­ക്കു­ശേ­ഷം വാ­തി­ലു­കൾ തു­റ­ക്കാ­റു­ണ്ടു്. പു­സ്ത­ക­ങ്ങൾ നീണ്ട ഉ­റ­ക്ക­ത്തി­ലാ­ണു്. റോ­ബോ­ട്ടി­ക് ലൈ­ബ്രേ­റി­യ­ന്റെ സ­മീ­പ­ന­ങ്ങൾ പല വാ­യ­ന­ക്കാ­രെ­യും അ­ക­റ്റി­യ മ­ട്ടാ­ണു്. പു­സ്ത­കം തി­രി­ച്ചു­ത­രാ­ത്ത­വ­നെ അയാൾ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു. അ­വ­രു­ടെ വീ­ട്ടിൽ അ­ന്വേ­ഷി­ച്ചു­പോ­കു­ന്നു. ‘ഒരു സ­ങ്കീർ­ത്ത­നം പോലെ’ എന്ന പു­സ്ത­കം തി­രി­ച്ചു­ത­രാ­ത്ത­തി­നു് പൈ­ങ്കി­ളി മാ­മ­ദി­ന്റെ കോ­ള­റി­നു പി­ടി­ക്കു­ന്നു. വാ­യ­ന­ക്കാർ ലൈ­ബ്രേ­റി­യ­നെ­ക്ക­ണ്ടാൽ ചാ­യ­ക്ക­ട­യിൽ പോയി ഒ­ളി­ക്കു­ന്നു. ഇ­രു­ട്ടിൽ തെ­ങ്ങി­ന്റെ മ­റ­വി­ലേ­ക്കു് പ­ളു­ങ്ങു­ന്നു. സി­നി­മാ തി­യ്യ­റ്റ­റി­ലേ­ക്കു് ഒ­രി­ക്കൽ കണ്ട പടം കാണാൻ പി­ന്നെ­യും ടി­ക്ക­റ്റെ­ടു­ക്കു­ന്നു. രാ­ജ­ന്റെ സ­തീർ­ത്ഥ്യ­നും ച­ങ്ങാ­തി­മാ­രും ഇ­പ്പോൾ നാ­ട്ടി­ലി­ല്ല. പലരും പല വ­ഴി­ക്കാ­യി. ഡി­ഗ്രി പഠനം പൂർ­ത്തി­യാ­യ­വർ തു­ട­ങ്ങി­വെ­ച്ച ബോ­ധി­വി­ദ്യാ­ഭ­വൻ എന്ന ട്യൂ­ട്ടോ­റി­യിൽ കോ­ളേ­ജ് ഇ­പ്പോൾ അ­ണ്ണ­ന്മാ­രു­ടെ താ­വ­ള­മാ­ണു്. ശ്രീ­പ­തി പൊ­ലീ­സ് കോൺ­സ്റ്റ­ബിൾ ആയി. സു­ഭാ­ഷ്കു­മാർ വ­ക്കീൽ പഠനം ക­ഴി­ഞ്ഞു് ചാ­വ­ക്കാ­ടു് കോ­ട­തി­യിൽ പ്രാ­ക്റ്റീ­സ് ചെ­യ്യു­ന്നു. അ­ലി­യാർ, മജീദ്, ഖാദർ, ഗഫൂർ തു­ട­ങ്ങി­യ­വർ ഗൾഫിൽ പോയി. പ്ര­കാ­ശൻ എൻ. ജി. ഒ. യൂ­ണി­യ­ന്റെ വലിയ നേ­താ­വാ­ണു്. ഇ­ക്ബാൽ ഒരു കീ­ഴാ­ള­പ്പെൺ­കു­ട്ടി­യെ പ്ര­ണ­യി­ച്ച­തി­ന്റെ പേരിൽ നാ­ട്ടിൽ നി­ന്നേ ബ­ഹി­ഷ്കൃ­ത­നാ­യി പാ­ല­ക്കാ­ട് ഒ­ളി­വു­ജീ­വി­തം ന­യി­ക്കു­ന്നു. ക്രി­സ്തു­വാ­യി ഭഗവാൻ രാജനെ വേ­ഷ­വി­ധാ­നം ചെയ്ത ക­മ­റു­ദ്ധീൻ ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മീ­യ ഗു­രു­വാ­ണു്.

എ­ര­മം­ഗ­ല­ത്തെ തി­ള­ച്ച മ­നു­ഷ്യൻ

എ­ര­മം­ഗ­ലം അ­ങ്ങാ­ടി­ക്കു് മാ­റ്റം വന്നു. ക­രി­യോ­ല­ക്കു­ട­ചൂ­ടി ഉ­ണ­ങ്ങി­ക്കൂ­മ്പി നി­ന്നി­രു­ന്ന പീ­ടി­ക­കൾ വാർ­പ്പി­ന്റെ ത­രു­ണ­ന്മാ­രാ­യി. എസ്. റ്റി. ഡി. ബൂ­ത്തു് വന്നു. കാ­റു­ക­ളും ഓ­ട്ടോ­റി­ക്ഷ­ക­ളും പൊ­ന്തിൻ ചൂ­ണ്ടൻ­പോ­ലെ പൊ­ന്തി­ക്കി­ട­ന്നു. കൈ­വ­ണ്ടി­കൾ അ­പ്ര­ത്യ­ക്ഷ­മാ­യി. പകൽ ക­ഞ്ചാ­വി­ന്റെ പു­ക­യും രാ­ത്രി­യിൽ പ­ട്ട­ച്ചാ­രാ­യ­വും ആ­ന­മ­യ­ക്കി­ക­ളും ഒഴുകി. പ­ത്തി­രം കോ­ള­നി­യിൽ നി­ന്നും വാളു വെ­ക്കാ­ത്ത കൊ­ട്ടു­വ­ടി­കൾ വന്നു. തോ­ട്ടേ­ക്കാ­ടു വെ­ട്ടി­ത്ത­ളി­ച്ചു് പുതിയ കോ­ള­നി­യു­ണ്ടാ­യി. രാ­വി­ലെ കു­ളി­ച്ചു് ഈറൻ മാ­റ്റി ബ­സ്സു­ക­യ­റി­പ്പോ­കു­ന്ന­വ­രു­ടെ സം­ഘ­ങ്ങൾ വന്നു. പോ­ക്കർ മെ­യ്ദീൻ­കു­ട്ടി, മാമദ് എന്നീ ഗ­ജ­വീ­ര­ന്മാ­രാ­യ പോ­ക്കി­രി രാ­ജ­കൾ­ക്കു് വ­യ­സ്സാ­യി. ഒ­മ്പ­തു വർ­ഷ­ത്തെ ക­ല്യാ­ശ്ശേ­രി­പ­പ്പ­ട­ക്കാ­ല ജീ­വി­ത­ത്തി­ന്റെ രാ­ഷ്ട്രീ­യ ശി­ക്ഷ­ണ­വും പാ­രി­സ്ഥി­തി­ക സാം­സ്കാ­രി­ക അ­വ­ബോ­ധ­വു­മാ­യി പ­പ്പ­ട­പ്പൊ­ടി­യു­ടെ ഗ­ന്ധ­ത്തിൽ നി­ന്നു ഉ­രു­കി­ത്തി­ള­ച്ചു് ഭഗവാൻ രാജൻ എ­ര­മം­ഗ­ല­ത്തെ­ത്തി അ­വി­ടു­ത്തെ ന­പും­സ­ക ഭാ­വ­ങ്ങൾ­ക്കെ­തി­രെ പൊ­ട്ടി­ത്തെ­റി­ക്കാൻ തു­ട­ങ്ങി. സർ­ഗ്ഗ­വേ­ദി­ക്കു ചൊ­ടി­യും ചു­ണ­യും പോര. പോ­രാ­ത്ത­തി­നു് പഴയ കൂ­ട്ടാ­ളി­കൾ രൂ­പ­വും ഭാ­വ­വും മാ­റി­യി­രു­ന്നു. അവർ കൂ­ടു­തൽ ത­ടി­യ­ന്മാ­രാ­യി. സു­ഖി­യ­ന്മാ­രും. സാ­മൂ­ഹി­ക സു­ര­ക്ഷി­ത­ത്വ രോഗം ബാ­ധി­ച്ച എൻ. ജി. ഒ.-കൾ ആയി അ­ധഃ­പ­തി­ച്ചെ­ന്നു് അയാൾ വി­ധി­യെ­ഴു­തി. അ­ങ്ങ­നെ അ­ര­ങ്ങു് എന്ന ക­ലാ­സാം­സ്കാ­രി­ക സമിതി രൂ­പീ­ക­രി­ച്ചു. പൊ­ന്നാ­നി­യി­ലെ നാ­ട­ക­പാ­ര­മ്പ­ര്യ­ത്തി­ന്റെ ഊ­റ്റ­മാ­യി­രു­ന്നു ഈ തി­ര­യി­ള­ക്ക­ത്തിൻ കാരണം. അ­യാ­ളു­ടെ മ­ന­സ്സിൽ വലിയ വ­ട്ട­ത്തി­ലു­ള്ള ഒരു പുതിയ പ­പ്പ­ടം കി­ട­ന്നു് പൊ­ള്ള­ച്ചു. ഭഗവാൻ രാജൻ എന്ന തി­ള­ച്ച മ­നു­ഷ്യൻ ഒ­ച്ച­യും ബ­ഹ­ള­വും ആ­ക്രേ­ാ­ശ­ങ്ങ­ളു­മാ­യി എ­ന്നും പു­ഴ­ക്ക­ര കു­ന്നിൽ നി­ന്നും എ­ര­മം­ഗ­ല­ത്തു് എ­ത്തി­ത്തു­ട­ങ്ങി.

പൊ­ന്നാ­നി­യി­ലാ­ണു് കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ സാമൂഹിക-​രാഷ്ട്രീയ-സാമുദായികനാടകങ്ങൾ പി­റ­ന്ന­തു്. പാ­ട്ട­ബാ­ക്കി, കൂ­ട്ടു­കൃ­ഷി, മ­റ­ക്കു­ട­ക്കു­ള്ളി­ലെ മ­ഹാ­ന­ര­കം, ഋ­തു­മ­തി എന്നീ നാ­ട­ക­ങ്ങൾ. പ്രേം­ജി ഈ ധാ­ര­ക­ളു­ടെ പ്രേ­ാ­ത്ഘാ­ട­ക­നും പ്ര­യോ­ക്താ­വു­മാ­യി­രു­ന്നു. മ­ല­യാ­ള­ത്തി­ലെ താ­ര­പ­രി­വേ­ഷ­ങ്ങ­ളി­ല്ലാ­ത്ത ആ ജ്ഞാന നടനു് വാർ­ദ്ധ­ക്യ­ത്തി­ന്റെ സ­ന്ധ്യ­യിൽ 1990-ൽ ‘പിറവി’ എന്ന സി­നി­മ­യി­ലൂ­ടെ മി­ക­ച്ച ന­ട­നു­ള്ള ദേശീയ അ­വാർ­ഡ് ല­ഭി­ച്ച­പ്പോൾ അതു് അ­ര­ങ്ങു് എന്ന സം­ഘ­ട­ന­യ്ക്കു് ആ­വേ­ശ­മാ­യി. അ­ങ്ങ­നെ­യാ­ണു് അ­ര­ങ്ങു് ക­ലാ­സാം­സ്കാ­രി­ക സമിതി പ്രേം­ജി­യെ ആ­ദ­രി­ക്കാൻ തീ­രു­മാ­നി­ച്ച­തു്. സർ­ഗ്ഗ­വേ­ദി വാ­യ­ന­ശാ­ലാ പ്ര­വർ­ത്ത­കർ കാ­ഴ്ച­ക്കാ­രാ­യി നോ­ക്കി­നി­ന്നു. പീ­ന്നീ­ടു് കാ­വാ­ല­ത്തി­ന്റെ ‘കാ­ല­നെ­ത്തേ­ടി’ എന്ന നാടകം അ­ര­ങ്ങു് ഏ­റ്റെ­ടു­ത്തു് ശാ­സ്ത്ര­സാ­ഹി­ത്യ പ­രി­ഷ­ത്തി­ന്റെ പൊ­ന്നാ­നി മേഖലാ ക­മ്മി­റ്റി ന­ട­ത്തി­യ തെ­രു­വു് നാടക പ്ര­ദർ­ശ­ന­ത്തിൽ ഭഗവാൻ രാ­ജ­ന്റെ സജീവ സാ­ന്നി­ദ്ധ്യ­മു­ണ്ടാ­യി­രു­ന്നു.

എ­ര­മം­ഗ­ല­ത്തെ കീഴാള വി­ഭാ­ഗ­ത്തിൽ പെട്ട ചെ­റു­മർ പ­ത്തു് തു­രു­ത്തു­ക­ളി­ലാ­യി­ട്ടാ­ണു് പ­ത്തി­രം എന്ന ദ്വീ­പിൽ താ­മ­സി­ക്കു­ന്ന­തു്. അ­തി­നാൽ ഇവർ പ­ത്തി­രം നി­വാ­സി­കൾ ആയി. പു­ഴ­ക്ക­ര ചേ­ന്ദാ­സ് മ­ന­ക്കാർ അ­വ­രു­ടെ കൃ­ഷി­പ്പ­ണി­ക്കാ­യി കൊ­ണ്ടു വന്ന കീ­ഴാ­ള­മ­നു­ഷ്യർ. കാ­യ­ലി­ലും ചേ­റി­ലും രാ­പ്പ­ക­ലി­ല്ലാ­തെ അ­വ­രു­ടെ ത­ല­മു­റ­കൾ ജ­ല­ജീ­വി­തം ന­യി­ച്ചു. ഇ­വർ­ക്കു സ്വ­ന്ത­മാ­യി ദൈ­വ­ങ്ങ­ളി­ല്ലാ­തെ മറ്റു ഭ­ഗ­വ­തി­ക്കാ­വു­ക­ളി­ലേ­ക്കു് കാള എ­ഴു­ന്ന­ള്ളി­പ്പു് ന­ട­ത്ത­ലാ­യി­രു­ന്നു അ­വ­രു­ടെ ആരാധന ആ­വി­ഷ്കാ­രം. അ­വ­രു­ടെ ഭ­ക്തി­യു­ടെ ആ­വ­ശ്യ­ങ്ങൾ ദേ­ശ­ത്തു് പ­ര­ന്നു­കി­ട­ന്ന കാ­വു­ക­ളി­ലേ­ക്കു­ള്ള താ­ല­പ്പൊ­ലി­ക­ളി­ലെ കാ­ള­ക­ളി­യി­ലും ഒ­തു­ങ്ങി. പി­ന്നീ­ടു് അവരും ക­റു­ത്ത മ­ണ്ണിൽ നി­ന്നും ക­രി­ക്കു­ട്ടി­യെ­യും കു­ട്ടി­ച്ചാ­ത്ത­നെ­യും കു­ടി­യി­രു­ത്തി പൂജ തു­ട­ങ്ങി. കീ­ഴാ­ള­രു­ടെ ഈ ആ­ഘോ­ഷ­ന­ട­ത്തി­പ്പി­ന്റെ സം­ഘാ­ട­ക­നാ­യാ­ണു് യു­ക്തി­വാ­ദി­യാ­യ രാജൻ പി­ന്നീ­ടു് മാ­റു­ന്ന­തു്. നമ്മൾ അവിടെ കയറി ഇ­ട­പെ­ട്ടി­ല്ലെ­ങ്കിൽ അവിടെ വർ­ഗ്ഗീ­യ­വാ­ദി­കൾ കയറി നി­ര­ങ്ങു­മെ­ന്നു് രാജൻ വാ­ചാ­ല­നാ­യി. ഇ­ന്നു് ദേ­ശ­ത്തെ പ്ര­മു­ഖ വേ­ല­പൂ­ര­ങ്ങ­ളി­ലൊ­ന്നാ­ണു് പ­ത്തി­രം പൂരം.

പ­ത്തി­രം ദേ­ശ­ക്കാർ രാ­ജ­നു് മ­റ്റൊ­രു പേ­രു­കൂ­ടി നൽകി. അ­യ്യ­ങ്കാ­ളി രാജൻ. മു­ന്നൂ­റു് ഏക്കർ പു­ഞ്ച­ക്കൃ­ഷി­യു­ള്ള ആ­ന­ക്കോ­ളി­ലെ പു­ഞ്ച­പ്പാ­ട­ത്തു് കൊ­യ്ത്ത്കാ­ല­മാ­യാൽ സം­ഘ­ടി­ത­മാ­യി കോൾ ക­മ്മ­റ്റി­കൾ ഏ­റ്റെ­ടു­ത്തു് ന­ട­ത്തു­ന്ന കൊ­യ്ത്തി­നു­ള്ള കൊ­യ്ത്തു യ­ന്ത്ര­ത്തി­ന്റെ മേ­സ്തി­രി ഭഗവാൻ രാ­ജ­നാ­ണു്. അ­യ്യ­ങ്കാ­ളി­യെ­പ്പോ­ലെ ഒരു കസവു് വേ­ഷ്ടി തലയിൽ കെ­ട്ടി­യാ­ണു് കൊ­യ്ത്തു യ­ന്ത്ര­ത്തി­നു മു­ക­ളിൽ അയാൾ ഇ­രി­ക്കു­ന്ന­തു്. വി­ല്ലു­വ­ണ്ടി­യിൽ അ­യ്യ­ങ്കാ­ളി വ­രു­ന്ന­തു് പോലെ കൊ­യ്ത്തു­വ­ണ്ടി­യിൽ ഭഗവാൻ രാ­ജ­നും വ­രു­ന്നു. ച­രി­ത്ര­ജ്ഞാ­ന­മു­ള്ള ഏതോ ഒരു കൃ­ഷി­ക്കാ­രൻ അയാളെ നീ­ട്ടി­വി­ളി­ച്ചു. അ­യ്യ­ങ്കാ­ളി രാജൻ.

പി. ടി. തോ­മ­സും സെ­ന്റ് ജോ­സ­ഫ്സ് കോ­ളേ­ജും

വേ­ല­പൂ­ര­ങ്ങൾ അ­വ­സാ­നി­ച്ചു. വ­രു­ണ­ഭ­ഗ­വാ­ന്റെ സാ­ക്ഷാൽ ജ­ല­പൂ­ര­ങ്ങൾ തു­ട­ങ്ങു­ന്ന വ­റു­തി­ക്കാ­ലം. അ­യ്യ­ങ്കാ­ളി രാ­ജ­നു് പ­പ്പ­ട­ക്ക­ല്ലു­ക­ളി­ലേ­ക്കു തന്നെ തി­രി­ച്ചു­പോ­കേ­ണ്ടി വന്നു. യു. പി. ജ­യ­രാ­ജി­ന്റെ­യും ടി. പി. കി­ഷോ­റി­ന്റെ­യും പു­സ്ത­ക­ങ്ങ­ളോ­ടൊ­പ്പം ശാ­സ്ത്ര­സാ­ഹി­ത്യ പ­രി­ഷ­ത്തി­ന്റെ ‘എ­ന്തു് കൊ­ണ്ടു് എ­ന്തു് കൊ­ണ്ടു് ’ എന്ന പു­സ്ത­ക­വും തെ­ര­ഞ്ഞെ­ടു­ത്തു് ക­ണ്ണൂ­രി­ലെ ആ­ല­ക്കോ­ട്ടേ­ക്കാ­ണു് ഇ­ത്ത­വ­ണ പോ­കേ­ണ്ട­തു്. പ­പ്പ­ട­പ്പ­ണി­ത­ന്നെ ശരണം. മ­റ്റൊ­രാൾ കൂടി ഒ­പ്പ­മു­ണ്ടു്.

സാ­ഹി­ത്യ­പ്രേ­മി­യും ന­ല്ലൊ­രു വാ­യ­ന­ക്കാ­ര­നു­മാ­യ പു­ന്ന­യൂർ­ക്കു­ള­ത്തു് മാവിൻ ചു­വ­ട്ടി­ലു­ള്ള സ­ഹ­ദേ­വൻ. ആ­ല­ക്കോ­ട്ടെ വാ­സു­വി­ന്റെ കീ­ഴി­ലു­ള്ള റോയൽ പ­പ്പ­ട­ക്ക­മ്പി­നി­യാ­യി­രു­ന്നു ല­ക്ഷ്യം.

പൊ­ന്നാ­നി­ക്കു തെ­ക്കും ഗു­രു­വാ­യൂ­രി­നു് വ­ട­ക്കും മ­ല­പ്പു­റം തൃ­ശ്ശൂർ ജി­ല്ല­ക­ളു­ടെ അതിരു പ­ങ്കി­ടു­ന്ന വ­ന്നേ­രി നാ­ട്ടി­ലെ പ­പ്പ­ട­പ്പ­ണി­ക്കാ­രാ­ണു് ലോ­ക­ത്തി­ലെ ഏതു ഭാ­ഗ­ത്തും ഉ­ള്ള­തു്. ആ­ല­ക്കോ­ട്ടും അ­തു­പോ­ലെ തന്നെ. നാ­ട്ടിൽ പ­ണി­യെ­ടു­ക്കു­ന്ന പ്ര­തീ­തി. കാ­ര­വെ­ള്ളം ചൂ­ടാ­ക്കി മാവു് കു­ഴ­ച്ചു് പി­ട്ടു കെ­ട്ടു­ന്നു ഒരു കൂ­ട്ടർ. ക­രി­ങ്ക­ല്ലിൽ മ­ന്തം­കോ­ലി­ട്ടു് പി­ട്ടി­ടി­ക്കു­ന്നു മ­റ്റൊ­രു കൂ­ട്ടർ. പൊ­ട്ടി­ച്ചെ­ടു­ക്കാ­വു­ന്ന പ­പ്പ­ട­മു­ട്ട­കൾ അ­ട­യി­രി­ക്കു­ന്ന നീണ്ട പാ­മ്പു­കൾ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്നു. മ­റ്റൊ­രി­ട­ത്തു് പി­ട്ടു­ക­ത്തി­യിൽ നി­ന്നും പ­പ്പ­ട­ത്തി­ന്റെ ചെറിയ തു­ണ്ടു­കൾ മു­റി­ച്ചി­ടു­ന്ന വേറെ ചിലർ. പ­ല­ക­യിൽ മാ­വു­പൊ­ടി വിതറി അ­ള­ന്നു് വ്യ­ത്യ­സ്ത വൃ­ത്ത­ത്തി­ലു­ള്ള പ­പ്പ­ട­ങ്ങ­ളാ­യി. ആ­ല­ക്കോ­ട്ടു് പുഴ അവരെ സാ­ന്ത്വ­നി­പ്പി­ച്ചു. ആ തെ­ളി­ഞ്ഞ ജ­ല­നീ­ലി­മ­യു­ടെ പ­രി­ശു­ദ്ധി­യിൽ മു­ങ്ങി­നി­വർ­ന്നു് പുതിയ ജീവിത വൃ­ത്ത­ങ്ങൾ­ക്കു് അ­ള­വെ­ടു­ത്തു് ഒ­രാ­ഴ്ച­ത്തെ ച­ട­ഞ്ഞു­കൂ­ടി­യ പൊ­ടി­പു­ര­ണ്ട കാവ്യ വൃ­ത്തി­ക്കു­ശേ­ഷം രാ­ജ­നും സ­ഹ­ദേ­വ­നും ഊരു ചു­റ്റാ­നി­റ­ങ്ങി. ദേ­ശ­ത്തെ വാ­യ­ന­ശാ­ല ക­ണ്ടു­പി­ടി­ക്ക­ലാ­യി­രു­ന്നു ഉ­ദ്ദേ­ശ്യം.

ക­രു­വ­ഞ്ചാ­ലി­ലെ സെ­ന്റ് ജോ­സ­ഫ്സ് കോ­ളേ­ജും വാ­യ­ന­ശാ­ല­യും ഒ­ടു­വിൽ ക­ണ്ടെ­ത്തി. വാ­യ­ന­ശാ­ല­യി­ലെ മെ­മ്പർ­ഷി­പ്പ് എ­ടു­ത്ത­തി­നു ശേഷം പു­സ്ത­ക­വു­മെ­ടു­ത്തു് രാ­ജ­നും സ­ഹ­ദേ­വ­നും കൂടി വെ­റു­തെ സെ­ന്റ് ജോ­സ­ഫ്സ് കോ­ളേ­ജിൽ ഒന്നു കയറി. പാരലൽ കോ­ളേ­ജു­ക­ളിൽ പി. ഒ. സി. എന്ന അ­ത്ഭു­തം വി­രി­ഞ്ഞു് പഠനം മു­ട­ങ്ങി­പ്പോ­യ പിൻ­ബെ­ഞ്ചു­കാ­രും നി­ത്യ­വൃ­ത്തി­ക്കു­വേ­ണ്ടി ഔ­പ­ചാ­രി­ക വി­ദ്യാ­ഭ്യാ­സ­ത്തി­നു വി­ല­ങ്ങു വീണ ചെ­റു­പ്പ­ക്കാ­രാ­യ വ­യ­സ്സ­ന്മാ­രും പാരലൽ കോ­ളേ­ജി­ലേ­ക്കു് പി. ഒ. സി. ആയി എസ്. എസ്. എൽ. സി. എ­ഴു­തു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. സെ­ന്റ് ജോ­സ­ഫ്സ് കോ­ളേ­ജി­ല പി. ഒ. സി. - ക്കു് ഒരു ബാ­ച്ച് തു­ട­ങ്ങി­യി­ട്ടു­ണ്ടു്. അവർ രാ­ജ­നോ­ടു് പുതിയ ബാ­ച്ചിൽ പ­ത്താം ക്ലാ­സ്സ് പ­രീ­ക്ഷ എ­ഴു­താൻ താ­ല്പ­ര്യ­മു­ണ്ടോ?എന്നു ചോ­ദി­ച്ചു. താൻ കു­ടും­ബം പോ­റ്റാൻ വേ­ണ്ടി. പ­പ്പ­ട­പ്പ­ണി­ക്കാ­യി ഈ നാ­ട്ടിൽ വന്ന ഒരു പ­പ്പ­ട­പ്പ­ണി­ക്കാ­ര­നാ­ണെ­ന്നു് ഉ­ത്ത­രം പ­റ­ഞ്ഞു.

“വൈ­കു­ന്നേ­രം അ­ഞ്ചു­മ­ണി­ക്കു ശേഷം നൈ­റ്റ് ബാ­ച്ചു­ണ്ടു്. ചേ­രു­ന്നോ…?”

അ­ങ്ങ­നെ രാജൻ പ­ത്താം ക്ലാ­സ്സ് പ­രീ­ക്ഷ എ­ഴു­താൻ തീ­രു­മാ­നി­ച്ചു. പുതിയ ടെ­ക്സ്റ്റ് ബു­ക്കു­ക­ളും നോ­ട്ട് ബു­ക്കു­ക­ളും വാ­ങ്ങി എം. രാജൻ, പ­ത്താം ക്ലാ­സ്സ് നൈ­റ്റ് ബാ­ച്ച്, സെ­ന്റ് ജോ­സ­ഫ്സ് കോ­ളേ­ജ്, ക­രു­വ­ഞ്ചാൽ എ­ന്നു് എഴുതി പു­സ്ത­ക­ത്തിൽ ഒ­ട്ടി­ച്ചു. വി­ഷു­വ­ങ്ങ­ളും അ­യ­നാ­ന്ത­ങ്ങ­ളും പോലെ സെ­പ്തം­ബർ മാർ­ച്ച് ആ­വർ­ത്തി­ച്ചു­വ­ന്നി­രു­ന്ന കാലം. ആ വർ­ഷ­ത്തെ എസ്. എസ്. എൽ. സി. പ­രീ­ക്ഷ രാ­ജ­നും എഴുതി. ഫ­സ്റ്റ് ക്ലാ­സ്സിൽ പാ­സ്സാ­യി. അ­വി­ടെ­ത­ന്നെ പ്രീ­ഡി­ഗ്രി­ക്കു് ചേർ­ന്നു. ജനറൽ സെ­ക്ര­ട്ട­റി­യാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. അ­ങ്ങ­നെ­യാ­ണു് ഇം­ഗ്ലീ­ഷിൽ ക്ലാ­സ്സെ­ടു­ക്കാൻ വന്ന പി. ടി. തോ­മ­സി­ന്റെ ശി­ഷ്യ­നാ­കു­ന്ന­തു്. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ല­ത്തു് ക­രു­ണാ­ക­ര­ന്റെ പോ­ലീ­സ് നാർ­ക്കോ അ­നാ­ലി­സി­സി­നു വി­ധേ­യ­നാ­ക്കു­ന്ന കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ അ­ടി­യ­ന്ത­രാ­വ­സ്ഥ ത­ട­വു­കാ­ര­നാ­യി­രു­ന്നു പി. ടി. തോമസ്. അ­ദ്ദേ­ഹ­ത്തെ മർ­ദ്ദി­ക്കു­ന്ന­തു ക­ണ്ടു് താൻ തല ചു­റ്റി വീ­ണി­ട്ടു­ണ്ടു് എ­ന്നു് കവി സ­ച്ചി­ദാ­ന­ന്ദൻ എ­ഴു­തി­യി­ട്ടു­ണ്ടു്. കെ. ജി. ശ­ങ്ക­ര­പ്പി­ള്ള­യും എം. സു­കു­മാ­ര­നും പി. ടി. തോ­മ­സി­ന്റെ കൂ­ട്ടു­കാ­രാ­ണു്. ഒരു ല­ക്ഷ­ണ­മൊ­ത്ത ന­ക്സ­ലൈ­റ്റ് ശ­രീ­ര­മാ­യി­രു­ന്നു പി. ടി.-​യുടേതു്. പൊ­ലീ­സ് അ­ദ്ദേ­ഹ­ത്തെ ശ­രി­ക്കും പെ­രു­മാ­റി­യി­ട്ടു­ണ്ടു്. താൻ എ­ഴു­തു­ന്ന ക­ഥ­ക­ളു­ടെ പത്തു ശ­ത­മാ­നം റോ­യ­ലി­റ്റി പി. ടി.-​ക്കു് അ­യ­ച്ചു­കൊ­ടു­ക്കാ­റു­ണ്ടു് എ­ന്നു് ത­മാ­ശ­യാ­യി എം. സു­കു­മാ­രൻ പ­റ­യു­ന്നു. അ­ങ്ങ­നെ അ­ടി­യ­ന്ത­രാ­വ­സ്ഥ ത­ട­വു­ക­ഥ­കൾ പ്ര­മേ­യ­മാ­കു­ന്ന സർഗ്ഗ സൃ­ഷ്ടി­ക­ളിൽ കെ. ജി. എ­സ്സും പി. ടി.-​ക്കു് റോ­യൽ­റ്റി നൽ­കാ­റു­ണ്ടെ­ത്രെ?

കേ­ര­ള­ത്തി­ലെ ഒരു ഫീ­ച്ച­റെ­ഴു­ത്തു­കാ­ര­നും അ­ഭി­മു­ഖ­ത്തി­നും അ­നു­ഭ­വ­മെ­ഴു­ത്തി­നും താ­നി­തു­വ­രെ ഇ­രു­ന്നു കൊ­ടു­ത്തി­ട്ടി­ല്ല എന്ന് പി. ടി. വെ­ളി­പ്പെ­ടു­ത്തു­ന്നു.

പി. ഒ. സി. ആയി പ്രീ­ഡി­ഗ്രി­ക്കു് ചേർ­ന്ന ഭ­ഗ­വാ­നെ എന്തോ പി. ടി.-​ക്കു് ഭ­യ­ങ്ക­ര ഇ­ഷ്ട­മാ­യി. രാജൻ കൂ­ടി­യു­ള്ള ക്ലാ­സ്സിൽ സം­വാ­ദാ­ത്മ­ക­മാ­യ ഒ­ച്ച­യും ബ­ഹ­ള­വും ഈ മുൻ ന­ക്സ­ലൈ­റ്റ് ശ­രി­ക്കും ആ­സ്വ­ദി­ച്ചു. ആ സൗ­ഹൃ­ദം ക്ലാ­സ്സ് മു­റി­ക്കു പു­റ­ത്തേ­ക്കും വ്യാ­പി­ച്ചു. പ­ല­പ്പോ­ഴും രാ­ജ­നെ­ത്തേ­ടി പി. ടി.-യും പി. ടി.-​യെത്തേടി രാ­ജ­നും ആ­ല­ക്കോ­ട്ടേ­ക്കും എ­ര­മം­ഗ­ല­ത്തേ­ക്കും സൗഹൃദ പാത പ­ണി­ഞ്ഞു.

മോ­ഹ­നൻ­മാ­ഷും സ­ക്കീർ ഹു­സൈ­നും സാ­നി­സൺ നെ­ല്ലി­പ്പാ­റ എന്ന സ­ഞ്ച­രി­ക്കു­ന്ന ലൈ­ബ്രേ­റി­യ­നും അ­ക്കാ­ല­ത്തു് രാ­ജ­ന്റെ പാരലൽ കോ­ളേ­ജ് സൗ­ഹൃ­ദ­മാ­യി­രു­ന്നു. ആ­ല­ക്കോ­ട്ടെ സർ­ഗ്ഗാ­ത്മ­ക­മാ­യ ഈ സൗഹൃദ പ­പ്പ­ട­ക്കാ­ല­ത്താ­ണു് രാജൻ എം. എൻ. വി­ജ­യ­നു­മാ­യി സൗ­ഹൃ­ദ­ത്തി­ലാ­കു­ന്ന­തു്. ധർ­മ്മ­ട­ത്തി­ലെ വീ­ട്ടിൽ പോയി ഭഗവാൻ എം. എൻ. വിജയൻ ദർശനം ന­ട­ത്താ­റു­ണ്ടു്. ഈ സൗ­ഹൃ­ദം വഴി പി­ന്നീ­ടു് എ­ര­മം­ഗ­ല­ത്തെ ഒരു പു­സ്ത­ക­പ്ര­കാ­ശ­ന­ച്ച­ട­ങ്ങിൽ എം. എൻ. വിജയൻ സം­ബ­ന്ധി­ക്കു­ക­യും ചെ­യ്തു.

വ­ന്നേ­രി ഹൈ­സ്ക്കൂ­ളി­ലെ സാം­സ്കാ­രി­ക പ്ര­വർ­ത്ത­നം

27 വർ­ഷ­ത്തെ പ­പ്പ­ട­പ്പൊ­ടി­യിൽ ചി­ത­റി­ത്തെ­റി­ച്ചു് വെ­യി­ലേ­റ്റി­ട്ടും പൊ­ള്ള­ക്കാ­ത്ത ഒരു പ­പ്പ­ട­മാ­യി ഭഗവാൻ രാജൻ നാ­ട്ടിൽ തി­രി­ച്ചെ­ത്തി. പെൻ­ഷ­നോ ക്ഷേ­മ­നി­ധി­യോ ഇ­ല്ലാ­ത്ത ആർ­ക്കും വേ­ണ്ടാ­ത്ത ഒരു നനഞ്ഞ പ­പ്പ­ട­ച്ചാ­ക്കാ­യി. ഊര വേ­ദ­ന­യോ ക്ഷ­യ­രോ­ഗ­മോ മാ­വിൻ­പൊ­ടി­യു­മാ­യു­ള്ള നി­ര­ന്ത­ര സ­മ്പർ­ക്കം സ­മ്മാ­നി­ക്കു­ന്ന ശ്വാ­സം മു­ട്ടൽ സ­ഹി­ക്കാ­നാ­കാ­ത്ത ആ­സ്മ­യാ­യി പ­രു­വ­പ്പെ­ട്ടു് കു­ട­വ­യർ ചാടി മെ­ല്ലി­ച്ച ഒരു പ­ട്ടി­ക­ക്ക­ഷ്ണം പോലെ പ­ല്ലു­കൊ­ഴി­ഞ്ഞു് പ­പ്പ­ട­പ്പ­ണി­ക്കാർ തി­രി­ച്ചെ­ത്തു­ന്നു. കു­തിർ­ന്നു വീ­ഴാ­റാ­യ മൺ­വീ­ടി­ലെ ത­ഴ­പ്പാ­യ­യാ­ണു് ഇനി അവനെ കാ­ത്തി­രി­ക്കു­ന്ന­തു്. മു­ടി­ഞ്ഞ മ­ദ്യ­പാ­നം ഇ­വ­രു­ടെ വാർ­ദ്ധ­ക്യ പെൻ­ഷ­നോ­ടു കൂ­ട്ടി­ച്ചേർ­ക്കാം. പ­റ്റി­റ­ങ്ങി കരൾ പി­ളർ­ന്നു് കാ­ല­ത്തി­ന്റെ പൊ­ട്ടും പൊ­ടി­യു­മാ­യി മ­ണ്ണിൽ ത­റ­ഞ്ഞു് പു­ത­ഞ്ഞു പോ­കു­ന്നു. എ­ന്നാൽ രാജനെ കാ­ത്തി­രു­ന്ന­തു് നാ­ട്ടി­ലെ തി­ള­ച്ച സൗ­ഹൃ­ദ­ങ്ങ­ളാ­യി­രു­ന്നു. ഊ­ര­ക്കു് കൈ­യ്യും കു­ത്തി­യാ­ണു് അയാൾ ബ­സ്സി­റ­ങ്ങി­യ­തു്. സൗ­ഹൃ­ദ­ത്തി­ന്റെ നെ­ഞ്ചി­ലെ ചൂ­ടു­കൊ­ണ്ടു് അ­യാൾ­ക്കു് ഇനി ഒരു ചു­ട്ട­പ­പ്പ­ട­മെ­ങ്കി­ലും ആകണം. ഏ­ഴു­വർ­ഷ­ത്തെ സ­മ്പാ­ദ്യ­മാ­യി സ്വ­ന്ത­മാ­യി വാ­ങ്ങി­ച്ച പ­ത്തു­നൂ­റു പു­സ്ത­ക­ങ്ങ­ളും വ­ളർ­ന്നു­വ­ലു­താ­യ മ­ക്ക­ളും. മ­റ്റൊ­രു നാലു പേ­ജു­ള്ള പു­സ്ത­കം കൂടി ആ കൂ­ട്ട­ത്തിൽ ഉ­ണ്ടു്. എം. രാജൻ 0491045869 എ­ന്നെ­ഴു­തി­യ ഒരു എസ്. എസ്. എൽ. സി പു­സ്ത­കം. ഇ­രു­ന്നു് ഒരു ജോ­ലി­യും ഇനി എ­ടു­ക്കാ­നാ­കി­ല്ല. ആ­യുർ­വ്വേ­ദം, യോഗ, പ്ര­കൃ­തി, ഗാ­ന്ധി ചി­കി­ത്സ എല്ലാ മു­റ­ക­ളും ആ ശ­രീ­ര­ത്തിൽ പ­രാ­ജ­യ­പ്പെ­ട്ടു. കു­ട്ടി­കൾ വി­ശ­ന്നു് ചു­മ­ലിൽ കയറാൻ തു­ട­ങ്ങി. “മു­ടി­ഞ്ഞ ഈ പു­സ്ത­ക­വാ­യ­ന­യാ­ണു് കാ­ര്യ­ങ്ങൾ ഇ­ങ്ങ­നെ അ­വ­താ­ള­ത്തി­ലാ­ക്കി­യ­തു്.” നല്ല പാതി പ­രാ­തി­പ്പെ­ട്ടു. “ദാ ഇ­പ്പോൾ കു­ട്ടി­ക­ളും പു­ത്ത­ക­വാ­യ­ന തു­ട­ങ്ങി­യി­രി­ക്കു­ന്നു.”

അയാൾ ബ്രെ­ഹ്ത്തി­ന്റെ ‘വി­ശ­ക്കു­ന്ന മ­നു­ഷ്യാ പു­സ്ത­കം കൈ­യ്യി­ലെ­ടു­ക്കൂ’ എന്ന വചനം പ­റ­ഞ്ഞു് ഭാ­ര്യ­യെ സ­മാ­ശ്വ­സി­പ്പി­ച്ചു. അ­ങ്ങ­നെ­യാ­ണു് പ­ത്താം ക്ലാ­സ്സ് പാ­സ്സാ­യ­വർ­ക്കു­ള്ള സ്വയം തൊഴിൽ പ­ദ്ധ­തി­പ്ര­കാ­രം ഒരു ഓ­ട്ടോ­റി­ക്ഷ വാ­ങ്ങാൻ തീ­രു­മാ­നി­ച്ച­തു്. പാർ­ട്ടി­ക്കും ഈ ഘ­ട്ട­ത്തിൽ രാജനെ എ­ര­മം­ഗ­ല­ത്തു തന്നെ പി­ടി­ച്ചു­നിർ­ത്തൽ ആ­വ­ശ്യ­മാ­യി വന്നു. ഓ­ട്ടോ­റി­ക്ഷ­ക്കു് ധ­ന്യ­മോൾ എ­ന്നു് പേ­രി­ട്ടു. കി­ട്ടി­യ പൈസ വർ­ക്ക്ഷോ­പ്പിൽ കൊ­ടു­ക്കാ­നേ തി­ക­ഞ്ഞി­രു­ന്നു­ള്ളൂ. കടം വന്നു മു­ടി­ഞ്ഞു് ആ പണി ഉ­പേ­ക്ഷി­ച്ചു. അ­തിൽ­പ്പി­ന്നെ­യാ­ണു് വ­ന്നേ­രി ഹൈ­സ്ക്കൂ­ളിൽ കാ­ന്റീൻ ന­ട­ത്തി­പ്പു­കാ­ര­നാ­യി ട്രാ­ക്ക് ഒ­ന്നു് മാ­റ്റി­യ­തു്. എ­ന്നും സ്കൂ­ളി­ലേ­ക്കു് ര­ണ്ടും മൂ­ന്നും പു­സ്ത­ക­ങ്ങൾ വാ­യി­ക്കാ­നെ­ടു­ത്തു. മൾ­ബ­റി­യു­ടെ ആ­ദ്യ­കാ­ല പു­സ്ത­ക­ങ്ങൾ. അവ വാ­യ­ന­ത­ല്പ­ര­രാ­യ വി­ദ്യാർ­ത്ഥി­കൾ­ക്കും മാ­ഷ­ന്മാർ­ക്കും വാ­യി­ക്കാൻ കൊ­ടു­ത്തു. കാ­ന്റീ­നി­ലേ­ക്കു് ത­ക്കാ­ളി­യും വെ­ണ്ട­ക്ക­യും ചേ­ന­യു­മൊ­ക്കെ വെ­ച്ചി­രു­ന്ന സ­ഞ്ചി­യിൽ പു­സ്ത­ക­ങ്ങ­ളും ക­യ­റി­പ്പ­റ്റി. ഒ­രി­ക്കൽ മ­ല­യാ­ളം ക്ലാ­സ്സിൽ ഗൗ­രി­ട്ടീ­ച്ചർ­ക്കു് ചായ കൊ­ടു­ക്കാൻ പോകവേ ക്ലാ­സ്സിൽ ഇ­ട­ശ്ശേ­രി­യു­ടെ കവിത പ­ഠി­പ്പി­ക്കു­ന്നു. ടീ­ച്ചർ കവിത വാ­യി­ക്കു­ക­യാ­ണു്. രാജനു പെ­ട്ടെ­ന്നു് ദേ­ഷ്യം വന്നു.

“ടീ­ച്ച­റേ ഇ­ട­ശ്ശേ­രി­യു­ടെ കവിത വാ­യി­ക്കു­ക­യാ­ണോ… അതും പൂ­ത­പ്പാ­ട്ടു്… ”

രാജൻ സ­ഹി­ക്കാൻ വ­യ്യാ­തെ ര­ണ്ടു­വ­രി പാടി. ടീ­ച്ചർ ചോ­ദി­ച്ചു.

“രാ­ജ­നു് ക­വി­ത­യൊ­ക്കെ അ­റി­യാ­മോ…?”

“ഞാൻ വേ­ണ­മെ­ങ്കിൽ ഒ­ന്നു് ചൊ­ല്ലി­ക്കൊ­ടു­ക്കാം.”

രാജൻ ക്ലാ­സ്സിൽ കയറി ഒ­റ്റ­വീർ­പ്പി­ന്റെ ഒ­റ്റ­ഗി­യ­റിൽ ‘അ­യ്യ­യ്യാ­വ­ര­വ­മ്പി­ളി­പ്പൂ­ങ്ക­ല’ ക്ലാ­സ്സിൽ താ­ളാ­ത്മ­ക­മാ­യി പൊ­ട്ടി­ച്ചി­ത­റി വീണു. കു­ട്ടി­കൾ ര­സ­ത്തോ­ടെ കവിത കേ­ട്ടി­രു­ന്നു. പി­ന്നെ രാ­ജ­ന്റെ വ­ക­യാ­യി­രു­ന്നു ക്ലാ­സ്സ്. പൂ­ത­പ്പാ­ട്ടു് മാ­ത്ര­മ­ല്ല, ഇ­സ്ലാ­മി­ലെ വന്മല, കു­റ­ത്തി എന്നീ ക­വി­ത­ക­ളും അയാൾ ആ­ല­പി­ച്ചു. പല മ­ല­യാ­ളം ക്ലാ­സ്സു­ക­ളി­ലും പ­രി­പ്പു­വ­ട­ക്കും ക­ട്ടൻ­ചാ­യ­ക്കു­മൊ­പ്പം അയാൾ ക­വി­ത­യും സ­ബ്സി­ഡി­യാ­യി നൽകി. തന്റെ തൊ­ണ്ട­യി­ലെ കാ­വ്യ­ദാ­ഹ­ങ്ങൾ­ക്കു് ഉ­ന്മേ­ഷ­ങ്ങൾ നൽകി. രാ­ജ­ന്റെ ക­വി­താ­ലാ­പ­ന ശൈ­ലി­ക്കു് സ്കൂ­ളിൽ പ­ര­ക്കെ സ്വീ­കാ­ര്യ­ത ഉ­ണ്ടാ­യി.

“എ­ന്തു് താ­ള­ത്തി­ലും ഭം­ഗി­യി­ലു­മാ­ണു് രാജൻ ചു­ള്ളി­ക്കാ­ടി­ന്റെ ‘ആ­ന­ന്ദ­ധാ­ര’ ചൊ­ല്ലു­ന്ന­തു്,” ഹെ­ഡ്മാ­സ്റ്റർ മ­ല­യാ­ളം ടീ­ച്ചർ­മാ­രു­ടെ മു­ഖ­ത്തു­നോ­ക്കി തു­റ­ന്ന­ടി­ച്ചു.

സ്കൂൾ യു­വ­ജ­നോ­ത്സ­വം വന്നു. പുതിയ കാ­ന്റീൻ ന­ട­ത്തി­പ്പു­കാ­ര­നാ­യ ഭഗവാൻ രാ­ജ­ന്റെ അ­മി­താ­വേ­ശം കാരണം വ­ന്നേ­രി ഹൈ­സ്ക്കൂൾ ഇ­ത്ത­വ­ണ ഒരു നാടകം ചെ­യ്യാൻ തീ­രു­മാ­നി­ച്ചു. നാ­ട­ക­ത്തി­ന്റെ സ്ക്രി­പ്റ്റും സം­വി­ധാ­യ­ക­നെ­യും അയാൾ തന്നെ കൊ­ണ്ടു­വ­ന്നു. ഇ­ന്ദ്രൻ മ­ച്ചാ­ടു് സം­വി­ധാ­നം ചെയ്ത ‘ഓൻ തി­രി­ച്ചു­വ­രും’ എന്ന നാ­ട­ക­ത്തി­നു് ആ വർഷം സം­സ്ഥാ­ന യു­വ­ജ­നോ­ത്സ­വ­ത്തിൽ ‘എ’ ഗ്രേ­ഡോ­ടു­കൂ­ടി മി­ക­ച്ച ന­ട­നു­ള്ള അം­ഗീ­കാ­ര­വും കി­ട്ടി. പി­ന്നീ­ടു­ള്ള എല്ലാ വർ­ഷ­ങ്ങ­ളി­ലും സം­സ്ഥാ­ന യു­ജ­നോ­ത്സ­വ­ത്തിൽ വ­ന്നേ­രി ഹൈ­സ്ക്കൂൾ പു­ന്ന­യൂർ­ക്കു­ളം സ്ഥി­രം സാ­ന്നി­ദ്ധ്യ­മാ­യി. യു­വ­ജ­നോ­ത്സ­വ­ക്കാ­ല­ങ്ങ­ളിൽ നരച്ച പാ­ന്റി­ട്ടു് അയഞ്ഞ ഷർ­ട്ടും തൂ­ക്കി­യ ഊശാൻ താ­ടി­ക്കാർ രാ­ജ­ന്റെ കാ­ന്റീ­നിൽ വ­ന്നും പോയും ഇ­രു­ന്നു. പകൽ സ്കൂ­ളും കാ­ന്റീ­നും വി­ദ്യാ­ഭ്യാ­സ പ്ര­വർ­ത്ത­ന­ങ്ങ­ളും വൈ­കീ­ട്ടു് എ­ര­മം­ഗ­ല­ത്തു് പാർ­ട്ടി പ്ര­വർ­ത്ത­നം, പ­രി­സ്ഥി­തി പ്ര­വർ­ത്ത­നം ഇ­താ­ണു് രാ­ജ­ന്റെ ഇ­പ്പോ­ഴ­ത്തെ പണികൾ. നാ­ട്ടി­ലെ കു­ള­ങ്ങ­ളും തോ­ടു­ക­ളും കാ­യ­ലോ­ര­ങ്ങ­ളും നീർ­ത്ത­ട­ങ്ങ­ളും ഇ­രി­ക്ക­പ്പൊ­റു­തി കി­ട്ടാ­തെ അ­സ്വ­സ്ഥ­മാ­കാൻ തു­ട­ങ്ങി­യ സ­ന്നി­ഗ്ദ്ധ ഘ­ട്ട­ത്തി­ലാ­യി­രു­ന്നു ഭഗവാൻ രാ­ജ­ന്റെ നാ­ട്ടി­ലേ­ക്കു­ള്ള തി­രി­ച്ചേ­റ്റം. ‘കു­ന്നി­ടി­ച്ചു നി­ര­ത്തു­ന്ന യ­ന്ത്ര­മേ’ എന്ന കവിത വന്നു. കെ. ഇ. എൻ.-ന്റെ ‘ഇ­ര­ക­ളു­ടെ മാ­നി­ഫെ­സ്റ്റോ’, ‘ക­റു­പ്പി­ന്റെ സൗ­ന്ദ­ര്യ­ശാ­സ്ത്രം’ എന്നീ പു­സ്ത­ക­ങ്ങൾ രാ­ജ­ന്റെ കൈ­യ്യിൽ ഈ കാ­ല­ഘ­ട്ട­ത്തിൽ എ­പ്പോ­ഴും കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. സർ­ഗ്ഗ­വേ­ദി വാ­യ­നാ­ശാ­ല­യു­ടെ 25-ാം വാർ­ഷി­ക­ത്തിൽ കെ.ഇ. എ­ന്നി­ന്റെ ‘ക­റു­പ്പി­ന്റെ സൗ­ന്ദ­ര്യ­ശാ­സ്ത്ര’വും ‘ഇ­ര­ക­ളു­ടെ മാ­നി­ഫെ­സ്റ്റോ’യും അ­വ­ലം­ബി­ച്ചാ­ണു് അയാൾ സ്വാ­ഗ­ത­പ്ര­സം­ഗം ന­ട­ത്തി­യ­തു്. പ­റ­മ്പു് മാ­ഫി­യ­കൾ­ക്കും ഭൂ­സ്വാ­മി­മാർ­ക്കും രാജൻ സർ­പ്പ­സാ­ന്നി­ദ്ധ്യ­മാ­യി.

ഗ്രാ­മ­സ­ഭ­ക­ളിൽ അ­ട­ക്കാൻ പ­റ്റാ­ത്ത ഈ തൊ­ണ്ട­യു­ടെ പ്ര­തി­ഷേ­ധ­ങ്ങൾ അ­വ­ഗ­ണി­ക്കാൻ വ­യ്യെ­ന്നാ­ണു് ഭ­ര­ണ­പ­ക്ഷ മെ­മ്പർ­മാ­രു­ടെ പരാതി. ഭഗവാൻ രാജൻ എ­ങ്ങും എ­പ്പോ­ഴും എ­വി­ടെ­യും ഒരു തൊണ്ട എ­തിർ­പ്പു­മാ­യി പ്ര­ക്ഷ­പ്പെ­ടു­മെ­ന്നാ­യി. എത്ര ഉ­റ­ക്കെ ശ­ബ്ദി­ച്ചി­ട്ടും അ­യാ­ളു­ടെ തൊണ്ട ഇ­നി­യും അ­ട­ഞ്ഞി­ട്ടി­ല്ല. നാ­ട്ടിൽ കായൽ കൈ­യ്യേ­റ്റം ന­ട­ന്നു. ബി­യ്യം കാ­യ­ലി­നു സ­മീ­പ­മു­ള്ള മെയിൻ റോ­ഡി­നു് അ­ടു­ത്തു­ള്ള കായൽ സ്ഥലം മ­ട­ത്തി­ക്കാ­ട്ടി­ലെ അ­ബ്സാർ തൂർ­ക്കാൻ വേ­ണ്ടി ശ്ര­മി­ച്ചു. ആദ്യം രണ്ടു ലോഡ് ചെ­മ്മ­ണ്ണു കൊ­ണ്ടു­വ­ന്ന് തട്ടി. നി­ക­ന്നു­കി­ട്ടി­യാൽ ഒ­രേ­ക്ക­റോ­ളം കായൽ സ്ഥ­ല­മാ­ണു്. ന­ര­ണി­പ്പു­ഴ പാ­ല­ത്തി­നോ­ടു് ചേർ­ന്നു് മെയിൻ റോ­ഡി­ന്റെ അ­രി­കിൽ കോ­ടി­കൾ വി­ല­കി­ട്ടും. അ­ധി­കാ­രി­കൾ­ക്കു് കൈ­ക്കൂ­ലി­കൊ­ടു­ത്തു് അ­ബ്സാർ ഉ­ണ­ക്ക­മീൻ കണ്ട പൂ­ച്ച­പോ­ലെ­യാ­യി. വെ­റ്റ്ലാ­ന്റ് പ്ര­വർ­ത്ത­കർ രാ­ജ­ന്റെ നേ­തൃ­ത്വ­ത്തിൽ പ­റ­ന്നെ­ത്തി. പാർ­ട്ടി കൊടി കു­ത്തി. രാജൻ പോ­രാ­ട്ടം പ്ര­വർ­ത്ത­ക­നാ­ണെ­ന്ന് അ­ബ്സാർ എസ്. ഐ.-ക്കു ര­ഹ­സ്യ­വി­വ­രം കൊ­ടു­ത്തു.

“ആരാടാ ഭഗവാൻ രാജൻ?”

“ഞാ­നാ­ണു്.”

“നീ­യാ­ണോ­ടാ പോ­രാ­ട്ടം പ്ര­വർ­ത്ത­കൻ?”

“അല്ല… ഞാൻ ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ എ­ര­മം­ഗ­ലം ബ്രാ­ഞ്ച് ക­മ്മ­റ്റി മെ­മ്പ­റാ­ണു്.”

പാർ­ട്ടി ഇ­ട­പെ­ട്ടു് രാജൻ മോ­ചി­ത­നാ­യി. അ­ങ്ങ­നെ രാ­ജ­നു് ഈ സം­ഭ­വ­ത്തോ­ടെ പോ­രാ­ട്ടം രാജൻ എന്ന പേരും കി­ട്ടി.

ആ­ദർ­ശ­ത്തി­ന്റെ­യും ലാ­ളി­ത്യ­ത്തി­ന്റെ­യും ഊ­ന്നു­വ­ടി­കൊ­ണ്ടു് ഉയരം കൂ­ടി­പ്പോ­യ ഈ സാ­ധാ­ര­ണ­ക്കാ­രൻ വാ­യ­ന­യു­ടെ ജാ­ഗ്ര­ത കൊ­ണ്ടു് ഉ­ണർ­വ്വു് ഒരു ബാ­ധ്യ­ത­യാ­ണെ­ന്നു് തി­രി­ച്ച­റി­ഞ്ഞു. ഈ പ്ര­ദേ­ശ­ത്തി­ന്റെ കാ­വൽ­മ­ര­മാ­യി ന­ര­ണി­പ്പു­ഴ കടവിൽ ഉ­ണർ­ന്നി­രി­ക്കു­ന്നു.

ഷൗ­ക്ക­ത്ത­ലീ ഖാൻ
images/shoukathali.png

പൊ­ന്നാ­നി­യി­ലെ എ­ര­മം­ഗ­ലം സ്വ­ദേ­ശി. എ­ര­മം­ഗ­ല­ത്തെ എൽ. പി., യു. പി. സ്കൂ­ളു­കൾ പൊ­ന്നാ­നി എ. വി. ഹൈ­സ്കൂൾ കോ­ഴി­ക്കോ­ടു് ഫാ­റൂ­ഖ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ പഠനം. ആ­നു­കാ­ലി­ക­ങ്ങ­ളിൽ എ­ഴു­തു­ന്നു 5 പു­സ്ത­ക­ങ്ങൾ. ആ­സു­ര­ന­ക്ര­ങ്ങൾ, പൊ­ത്തു് (കവിത സ­മാ­ഹാ­ര­ങ്ങൾ) വ­ന്നേ­രി­യു­ടെ വ­ഴി­യ­ട­യാ­ള­ങ്ങൾ, (ച­രി­ത്രം) കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും (ഓർമ്മ) ക­ണ്ടാ­രി (നോ­വെ­ല്ല) എ­ന്നി­ങ്ങ­നെ. തി­രൂ­രി­ലെ എസ്. എസ്. എം. പോ­ളി­യിൽ ജീവനം.

ഭാര്യ: ആരിഫ

കു­ട്ടി­കൾ: മു­ബ­ഷി­റ, സ്തു­തി, ആയിഷ സന.

Colophon

Title: Oru Pappadappanikkarante Vayanayum Jeevithavum (ml: ഒരു പ­പ്പ­ട­പ്പ­ണി­ക്കാ­ര­ന്റെ വാ­യ­ന­യും ജീ­വി­ത­വും).

Author(s): Shoukathali Khan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-19.

Deafult language: ml, Malayalam.

Keywords: Feature, Shoukathali Khan, Oru Pappadappanikkarante Vayanayum Jeevithavum, ഷൗ­ക്ക­ത്ത­ലീ ഖാൻ, ഒരു പ­പ്പ­ട­പ്പ­ണി­ക്കാ­ര­ന്റെ വാ­യ­ന­യും ജീ­വി­ത­വും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Head of a man, composed of nude figures, an oil painting by Max Weber (1881–1961). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.