
കെ. സി. കേശവപിള്ള, കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഇവരുടെയും മറ്റനേകം മഹാന്മാരായ സാഹിത്യകാരന്മാരുടെയും കൈയക്ഷരം ഞാൻ കണ്ടിട്ടുണ്ടു്. ഓരോന്നും മനോഹരം. ഒരു Cult എന്ന നിലയിൽ—സ്വീകൃതമെന്ന നിലയിൽ—സുന്ദരമായ കൈപ്പട അംഗീകരിക്കപ്പെട്ട കാലമായിരുന്നു അതു്. സൗന്ദര്യമയമായ മനസ്സിന്റെ ബഹിർപ്രകാശനം കൈയക്ഷരം എങ്കിലും അവർ ഉപയോഗിച്ചതൂലികയുടെ രീതിയും ആ സുന്ദരലിപി ലേഖനത്തിനു് സഹായിച്ചിരുന്നു. ഒരുതരം തുവലിന്റെ അഗ്രം ചെത്തി നിബ്ബാക്കി കുപ്പിയിലെ മഷിയിൽ മുക്കിയാണു് അവർ എഴുതിയതു്. തൂലികയും കൈയക്ഷരത്തിന്റെ ശോഭ വർദ്ധിപ്പിച്ചു. എന്റെ ബാല്യകാലത്തു് തൂവൽ അപ്രത്യക്ഷമായില്ലെങ്കിലും റിലിഫ് നിബ്ബ് വച്ച സ്റ്റീൽ ഹോൾഡറിനായിരുന്നു പ്രചാരം. അതുകൊണ്ടെഴുതിയാൽ കൈപ്പട ഒന്നാന്തരമാകുമായിരുന്നു. ഞാൻ ഹൈസ്ക്കൂളിലെത്തിയപ്പോൾ സ്വാൻ, വാട്ടർമാൻ ഈ ബ്രിട്ടീഷ് ഫൗണ്ടൻ പേനകൾക്കായി പ്രാധാന്യം. അവ കൊണ്ടെഴുതി എന്റെ കൈയക്ഷരം മോശമായി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ ഇവിടെയുണ്ടാക്കുന്ന പേനകൾ കടയിലെത്തി. കടകളിലെ കണ്ണാടിപ്പെട്ടികളിലിരിക്കുമ്പോൾ അവ കാഴ്ചയ്ക്കു് സുന്ദരം. വലിയ വില കൊടുത്തു് ഏതു് പേനയും വാങ്ങൂ, എഴുതാനൊക്കുകയില്ല. എഴുതിയാൽ കൈയക്ഷരം വികൃതമാകും. ഇപ്പോൾ സൂചി മുനയുള്ള roller point പേനകളും ബോൾ പോയിന്റ് പേനകളും സുലഭം. അവകൊണ്ടു് എഴുതിയാൽ കൈയക്ഷരം കാക്ക എന്തോ കിണ്ടിയതു് പോലിരിക്കും. എല്ലാ മണ്ഡലങ്ങളിലുമുള്ള ജീർണ്ണത കൈയക്ഷരത്തിലും. പഴയ സ്റ്റീൽ പേന മഷിയിൽ മുക്കി എഴുതാൻ എനിക്കു് ആഗ്രഹം.
ചോദ്യം: എനിക്കൊരു ഉപദേശം തരൂ?
ഉത്തരം: ഉപദേശം ചോദിക്കുന്ന ആൾ ആരോടു് അതു് ചോദിക്കുന്നുവോ ആ ആളിനേക്കാൾ എപ്പോഴും ബുദ്ധികൂടിയവനായിരിക്കും. ബുദ്ധിശാലിയായ നിങ്ങൾക്കു് എന്റെ ഉപദേശം വേണ്ട.
ചോദ്യം: ടെലിവിഷൻ കാണുമ്പോൾ, മലയാളം സിനിമ കാണുമ്പോൾ സർക്കാർ നടത്തുന്ന നാടകങ്ങൾ കാണുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടതു് നടീനടന്മാരിലോ അതോ നാടകരചനയിലോ?
ഉത്തരം: രണ്ടിലുമല്ല, ടെലിവിഷൻ പ്രോഗ്രാം കാണുമ്പോൾ സെറ്റ് ഓഫാക്കാനുള്ള കട്ട എവിടെയാണെന്നു് നോക്കിക്കൊണ്ടിരിക്കണം. മലയാള ചലച്ചിത്രം കാണാൻ ചെല്ലുമ്പോൾ സിനിമാശാലയിൽ എക്സിറ്റ് എന്നു് എഴുതി വച്ചിരിക്കുന്നതു് എവിടെയന്നു് നേരത്തേ നോക്കി വയ്ക്കണം. നാടകം കാണുമ്പോൾ അടുത്തിരുന്നു് ഉറങ്ങുന്നവന്റെ തല നിദ്രാധീനനാകുന്ന നിങ്ങളുടെ തലയുമായി കൂട്ടിയിടിക്കാതെ നോക്കിക്കൊള്ളണം.
ചോദ്യം: തിരുമണ്ടന്മാരല്ലേ എപ്പോഴും ഹോൾഡറിൽ വച്ച സിഗററ്റ് പുകച്ചുകൊണ്ടു് റോഡിലൂടെ വൈകുന്നേരത്തു് നടക്കുന്നതു്?
ഉത്തരം: എന്നെപ്പോലെയുള്ളവർ സിഗററ്റ് പുകച്ചുകൊണ്ടു് നൂതന ചിന്തകൾ മനസ്സിൽ രൂപവത്കരിക്കുന്നു. നിങ്ങളെപ്പോലെയുള്ള മണ്ടശിരോമണികൾ സിഗററ്റ് ചുണ്ടുകൾക്കിടയിൽ വച്ചുകൊണ്ടു് മര്യാദകെട്ട ചോദ്യങ്ങൾ ചോദിക്കുന്നു.
ചോദ്യം: ഞാൻ എന്തു പറഞ്ഞാലും എന്റെ ഭാര്യ വിശ്വസിക്കുന്നില്ല. അവളെ വിശ്വസിപ്പിക്കാൻ ഞാൻ എന്തു് ചെയ്യണം?
ഉത്തരം: ഭാര്യയുടെ ചെവി പിടിച്ചു് നിങ്ങളുടെ ചുണ്ടിനോടു് അടുപ്പിക്കണം. എന്നിട്ടു് ഏതെങ്കിലും ചാരിത്രശാലിനിയെക്കുറിച്ചു് ഇങ്ങനെ പറയൂ ‘ആ സ്ത്രീയുണ്ടല്ലോ അവൾ പരമചീത്തയാണു്’—നിങ്ങളുടെ ഭാര്യ ഉടനെ അതു് വിശ്വസിക്കും.
ചോദ്യം: പ്രത്യക്ഷങ്ങളായവയെ, കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നവയെ അപഗ്രഥിക്കുന്ന നിങ്ങൾ ഫൂളല്ലേ?
ഉത്തരം: നിങ്ങൾ പ്രൂസ്റ്റിന്റെ Remembrance of Things Past എന്ന നോവൽ വായിച്ചു നോക്കൂ. സർവ്വസാധാരണങ്ങളായ വസ്തുതകളെ അദ്ദേഹം നിസ്തുലമായ രീതിയിൽ അപഗ്രഥിക്കുന്നതു കാണാം. ഞാൻ സമീകരിച്ചു് പറയുകയല്ല. ക്ഷുദ്രസംഭവങ്ങളെയും വസ്തുതകളെയും അപഗ്രഥിക്കാൻ ജന്മസിദ്ധമായ കഴിവു് വേണം.
ചോദ്യം: പട്ടിയെ കൊണ്ടുനടക്കുന്ന ഉദ്യോഗസ്ഥനെക്കുറിച്ചു് നിങ്ങൾ എന്തു് പറയുന്നു?
ഉത്തരം: ഉദ്യോഗസ്ഥനെക്കുറിച്ചു് എനിക്കു് ഒന്നും പറയാനില്ല. ബൃഹദാകാരമാർന്ന ആനയുടെ അടുത്തു് ഒരു കൊച്ചുകമ്പും പിടിച്ചു് നടക്കുന്ന മനുഷ്യൻ സഹതാപമർഹിക്കുന്നു. കൊച്ചു പട്ടിയുമായി നടക്കുന്ന സുന്ദരി നമ്മുടെ സ്നേഹാദരങ്ങൾ നേടുന്നു.

പഴയ നിയമമനുസരിച്ചു് ‘ആദിയിൽ (ദൈവം) ആകാശവും ഭൂമിയും സൃഷ്ടിച്ചു… ദൈവം അരുൾ ചെയ്തു ‘വെളിച്ചം ഉണ്ടാകട്ടെ’ വെളിച്ചം ഉണ്ടായി പിന്നീടു് പക്ഷികളെയും ജലജന്തുക്കളെയുമൊക്കെ സൃഷ്ടിച്ചു. (മലയാളം ബൈബിൾ—ഓശാന പ്രസാധനം) യോഹന്നാൻ എഴുതിയ സുവിശേഷമനുസരിച്ചു് ‘ആദിയിൽ വചനം ഉണ്ടായിരുന്നു…, ദൈവമായിരുന്നു ആ വചനം… വചനം മാംസമായി കൃപയും സത്യവും നിറഞ്ഞു് നമ്മുടെ ഇടയിൽ പാർത്തു’ (മലയാളം ബൈബിൾ—ഓശാന).
ബ്രഹ്മം പിന്നീടു് പ്രാദുർഭാവം കൊണ്ടതു് നായന്മാർ, ഈഴവർ എന്നീ വർഗ്ഗങ്ങളായിട്ടാണു്. നായന്മാരിൽ തന്നെ ബ്രഹ്മം കിരിയത്തു് നായർ, ചക്കാല നായർ, തലവിളക്കി നായർ ഈ വിഭാഗങ്ങളായി രൂപമാർജ്ജിച്ചു. മേനോൻ, മേനോൻ ചാടിപ്പണിക്കർ, വാരിയർ, പിഷാരടി ഇവയും ബ്രഹ്മത്തിന്റെ ആവിഷ്ക്കാരങ്ങളത്രേ. എല്ലാ ജാതിക്കാരിൽ നിന്നും കുറേപ്പേരെ തിരഞ്ഞെടുത്തു് ബ്രഹ്മം കവികളായും കഥാകാരന്മാരായും നോവലിസ്റ്റുകളായും സ്വയം സ്ഫുടീകരണം നടത്തി. എല്ലാം ബ്രഹ്മമായതുകൊണ്ടാണു് അവരെല്ലാം ഒരു വ്യത്യാസവുമില്ലാതെ നിർഗ്ഗുണരായി കാണപ്പെടുന്നതു്.
ഹിന്ദുമതത്തിൽ സൃഷ്ടിയെക്കുറിച്ചുള്ള കഥകൾ പലതാണു്. ബ്രഹ്മത്തിന്റെ പുരുഷാവിഷ്ക്കാരമായ ബ്രഹ്മാവാണു് സൃഷ്ടിക്കു് കാരണക്കാരനായതു് എന്നു് ഒരു കഥ. അങ്ങനെ പലതും. പ്രജാപതിക്കു് സന്താനം വേണമെന്നു തോന്നിയപ്പോൾ കഠിനതപസ്സിൽ മുഴുകിയെന്നും അപ്പോഴുണ്ടായ ചൂടിൽ നിന്നു് അഗ്നിയും സൂര്യനും ചന്ദ്രനും വായുവും സ്ത്രീയായ പ്രഭാതവും ഉണ്ടായിയെന്നും വേറൊരു കഥ.
ഈ പാവന സങ്കല്പങ്ങളോടു് ഞാനും ഒരു കഥ കൂട്ടിച്ചേർക്കുന്നതിന്റെ മര്യാദക്കേടു് മാന്യ വായനക്കാർ സദയം ക്ഷമിക്കണം. ബ്രഹ്മം പിന്നീടു് പ്രാദുർഭാവം കൊണ്ടതു് നായന്മാർ, ഈഴവർ എന്നീ വർഗ്ഗങ്ങളായിട്ടാണു്. നായന്മാരിൽ തന്നെ ബ്രഹ്മം കിരിയത്തു് നായർ, ചക്കാല നായർ, തലവിളക്കി നായർ ഈ വിഭാഗങ്ങളായി രൂപമാർജ്ജിച്ചു. മേനോൻ, മേനോൻ ചാടിപ്പണിക്കർ, വാരിയർ, പിഷാരടി ഇവയും ബ്രഹ്മത്തിന്റെ ആവിഷ്ക്കാരങ്ങളത്രേ. എല്ലാ ജാതിക്കാരിൽ നിന്നും കുറേപ്പേരെ തിരഞ്ഞെടുത്തു് ബ്രഹ്മം കവികളായും കഥാകാരന്മാരായും നോവലിസ്റ്റുകളായും സ്വയം സ്ഫുടീകരണം നടത്തി. എല്ലാം ബ്രഹ്മമായതുകൊണ്ടാണു് അവരെല്ലാം ഒരു വ്യത്യാസവുമില്ലാതെ നിർഗ്ഗുണരായി കാണപ്പെടുന്നതു്. ഒരു നിമിഷത്തിൽ ബ്രഹ്മത്തിനു് തോന്നി പണ്ഡകളെ സൃഷ്ടിച്ചു് മറ്റു ബ്രഹ്മാവിഷ്ക്കാരങ്ങളെ ക്ലേശിപ്പിക്കണമെന്നു്. ബ്രഹ്മം അതു ചെയ്തു. അക്കൂട്ടർ ആവിർഭവിച്ച കാലം തൊട്ടു് അവർ അമ്പലങ്ങളിൽ ചെല്ലുന്നവരെ കൊല്ലാതെ കൊന്നു കൊണ്ടിരിക്കുന്നു. എങ്ങനെ ‘കൊല്ലാക്കൊല’ ചെയ്യുന്നുവെന്നു് മനസ്സിലാക്കണമെങ്കിൽ ശ്രീ. ടി. കെ. ശങ്കരനാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ പരിഹാസ കഥ വായിച്ചാൽ മതി. ആധ്യാത്മികത്വത്തെയും ഭക്തിയെയും ചൂഷണം ചെയ്തു് ക്ഷേത്രജീവനക്കാരും അവരുടെ ഏജന്റുമാരും നടത്തുന്ന ഹിംസയുടെ തെളിഞ്ഞ ചിത്രം ഇക്കഥയിലുണ്ടു്. അവരെ പുഞ്ചിരി പുരണ്ട കൺകോണുകൾ കൊണ്ടു് കഥാകാരൻ നോക്കുന്നു.

“പി. കെ. ബാലകൃഷ്ണന്റെ ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന നോവലിന്റെ മൗലികതയെക്കുറിച്ചുള്ള കൃഷ്ണൻനായരുടെ സന്ദേഹങ്ങൾക്കു് ബാലകൃഷ്ണൻ പുതിയൊരു നോവൽ രചിച്ചാണു് മറുപടി നൽകാൻ മുതിർന്നതു്” എന്നു് ശ്രീ. പി. സുജാതൻ കലാകൗമുദിയിൽ എഴുതിയിരിക്കുന്നു. ഇതു് അത്ര കണ്ടു് ശരിയല്ല. പി. കെ. ബാലകൃഷ്ണന്റെ നോവൽ സ്പാനിഷ് കവി ഹീമേനേത്തിന്റെ (Jimenez 1881–1958) ‘Platero and I’ എന്ന ഗദ്യകാവ്യത്തിന്റെ മോഷണമാണെന്നു് ഞാൻ പറഞ്ഞില്ല. പ്ലൂട്ടോ കലാശൂന്യമായ കൃതിയാണെന്നു് എഴുതിയിട്ടു് ഉത്തമമായ കലാസൃഷ്ടി ഏതെന്നു് സ്പഷ്ടമാക്കാൻ Platero and I എന്ന കൃതിയെടുത്തു കാണിച്ചു. (ഇന്നും ഞാൻ അങ്ങനെയുള്ള ചൂണ്ടിക്കാണിക്കൽ നടത്തുന്നു). കൗമുദി വാരികയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ ‘ലീഡ്’ കൊടുത്തപ്പോൾ ‘പ്ലൂട്ടോ’ സ്പാനിഷ് കൃതിയുടെ മോഷണമാണെന്നു് ഞാൻ പറഞ്ഞതായി അച്ചടിച്ചു. അതാണു് പി. കെ. ബാലകൃഷ്ണന്റെ രോഷാഗ്നി ഇളക്കിവിട്ടതു്. ഇതു് മുൻപും ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. എങ്കിലും സുജാതൻ അതു് സൗകര്യപൂർവം വിട്ടു കളഞ്ഞിരിക്കുന്നു. ലേഖനം ഫലപ്രാപ്തമാകണമെങ്കിൽ സത്യം മുഴുവൻ പറയരുതല്ലോ. അപമാനം രണ്ടു് വിധത്തിലാകാം. ഒന്നു് തുറന്ന അപമാനം. രണ്ടു് മറഞ്ഞ അപമാനം. പ്രച്ഛന്നമായ insult വസ്തുനിഷ്ഠമായ പ്രതിപാദനമാണെന്നേ തോന്നു. പക്ഷേ, അതു് insult തന്നെയാണു്. ഇതിനെ ഇംഗ്ലീഷിൽ Charientism കരിന്റിസം എന്നു പറയും. അതിന്റെ അർത്ഥം an artfully veiled insult എന്നു്.
കോട്ടയത്തെ ദേവലോകം അരമനയിലെ ബിഷപ്പ് അവർകൾ എന്നോടു് പറഞ്ഞ ഒരു നേരമ്പോക്കു് മുൻപു് ഞാൻ കലാകൗമുദിയിൽ എഴുതിയിരുന്നു. അതു് വായിക്കാത്തവർക്കു് വേണ്ടി ഞാൻ ആവർത്തിക്കുകയാണു്. ഈ ഔചിത്യമില്ലായ്മ അതു് വായിച്ചവർ സദയം ക്ഷമിക്കണം. ഒരു ക്രൈസ്തവ പുരോഹിതൻ ഒരാളോടു് പറഞ്ഞു: ’ഞാനിന്നു് പത്തു പ്രസംഗം ചെയ്തു’ അതുകേട്ടു് ആ ആൾ മറുപടി നൽകി: One speech is ordinary. Two speeches are extraordinary. But countless number of speeches, any fool can do it.
ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂൾ (തിരുവനന്തപുരം) കണക്കു് പഠിപ്പിക്കുന്ന പി. ജി. സുന്ദരമയ്യർസ്സാർ ക്ലാസിലെത്തി ഹാജരെടുക്കുന്നതിനു് വേണ്ടി പേന ചോദിച്ചു വിദ്യാർത്ഥികളോടു്. ഗുരുനാഥനു് പേന കൊടുക്കാൻ കുട്ടികൾ ഏറെ. ഞാനും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്റെ പേനയാണു് സാറ് വാങ്ങിയതു്. അദ്ദേഹം ഹാജർ മാർക്കു് ചെയ്തു തുടങ്ങി. പെട്ടെന്നു് പേനയുടെ നിബ്ബിലേക്കു് ഒന്നു നോക്കിയിട്ടു് ഞങ്ങളോടു് പറഞ്ഞു: As good as my pen. അതുകേട്ടു് ഞാൻ അഭിമാനഭരിതനായി. പൊടുന്നനെ ഗുരുനാഥൻ ഇങ്ങനെയും കൂട്ടിച്ചേർത്തു. Both won’t write. ക്ലാസ്സാകെ പൊട്ടിച്ചിരി. ഞാൻ ക്ഷീണിച്ചുപോകുകയും ചെയ്തു.
കെസ്ലറുടെ ‘ആക്റ്റ് ഒഫ് ക്രീയേഷൻ’ എന്ന പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്: പുരുഷൻ വീട്ടിലില്ലാത്ത സമയം നോക്കി ബിഷപ്പ് അയാളുടെ ഭാര്യയുമായി രമിക്കാൻ ചെന്നു. അവർ രതികേളികളിൽ വ്യാപരിച്ച സമയത്ത്, വിചാരിച്ചിരിക്കാത്ത സമയത്തു് ഭർത്താവ് കയറിച്ചെന്നു അവിടെ. അയാൾ ഭാര്യയുടെയും ബിഷപ്പിന്റെയും പ്രവൃത്തി കണ്ടു. പക്ഷേ ക്ഷോഭമൊന്നും കൂടാതെ അയാൾ ജന്നലിന്റെ അരികിൽച്ചെന്നു് നിന്നു് റോഡിലൂടെ പോയ ആളുകളെ കൈയുയർത്തി അനുഗ്രഹിക്കാൻ തുടങ്ങി. അതു് കണ്ടു് ഭാര്യ അത്ഭുതപ്പെട്ടു് ചോദിച്ചു: ‘നിങ്ങൾ എന്താണു് ചെയ്യുന്നതു്?’ ഭർത്താവു് മറുപടി നൽകി: ‘ഞാൻ ചെയ്യേണ്ടതു് ബിഷപ്പ് ചെയ്യുന്നതുകൊണ്ടു് അദ്ദേഹം ചെയ്യേണ്ടതു് ഞാൻ ചെയ്യുകയാണ്’.
രണ്ടു് പ്രഭാഷണങ്ങൾ അസാധാരണങ്ങളാണു് എന്നു കേൾക്കുമ്പോൾ ശ്രോതാവു് പരകോടിയിലെത്തുന്നു. പക്ഷേ, അനേകം പ്രഭാഷണങ്ങൾ നിർവഹിക്കുന്നവൻ മണ്ടനാണു് എന്നു് പറയുമ്പോൾ പരകോടിയിൽ നിന്നു് വിപരീത പരകോടിയിലേക്കാണു് പോക്കു്—ക്ലൈമാക്സിൽ നിന്നു് ആന്റി ക്ലൈമാക്സിലേക്കു്. മറ്റു നേരമ്പോക്കുകളിലും ഇതാണു് സംഭവിക്കുക. ‘എന്റെ പേന പോലെ നല്ലതു്’ എന്നു ഗുരു പറയുമ്പോൾ എനിക്കു് മാനസികമായ ഔന്നത്യം. ‘രണ്ടും എഴുതുകയില്ല’ എന്നു് അദ്ദേഹം വീണ്ടും പറയുമ്പോൾ ഞാൻ ഔന്നത്യത്തിൽ നിന്നു് താഴോട്ടു് പോരുന്നു. ഈ വൈരുദ്ധ്യമാണു് ഹാസ്യത്തിനു് ആസ്പദം.
ശ്രീ പനച്ചി ഭാഷാപോഷിണിയിൽ എഴുതിയ ‘ബഹുമാനപ്പെട്ട പുലി. വരാതിരുന്നാലും’ എന്ന ഹാസ്യരചനയിൽ ഈ പൊടുന്നനെയുള്ള താഴ്ച സ്വാഭാവികമായി കാണിച്ചിരിക്കുന്നതു് കൊണ്ടാണു് നമ്മളതു് വായിച്ചു രസിക്കുന്നതു്. രചയിതാവു് ഈ പ്രക്രിയയിൽ വിദഗ്ദ്ധനാണു്.
പഞ്ചേന്ദ്രിയങ്ങൾ കൊണ്ടു് അറിയാൻ കഴിയാത്തവയെ യുക്തിയുടെ നേത്രം കൊണ്ടു് കാണാം. ആശയങ്ങളുടെ സത്യം ഗ്രഹിക്കാൻ പഞ്ചേന്ദ്രിയങ്ങൾക്കു് കഴിയുകയില്ല.
ശ്രീ. പി. ഭാസ്കരനും കുട്ടികൃഷ്ണമാരാരും കമ്മ്യുണിസ്റ്റ് നേതാവു് കെ. ദാമോദരനും കടപ്പുറത്തു് നടക്കുകയായിരുന്നു. അപ്പോൾ ദാമോദരൻ കുട്ടികൃഷ്ണമാരാരോടു് പറഞ്ഞു: ഞാൻ കാടത്തത്തിൽ നിന്നു് കമ്മ്യുണിസത്തിലേക്കു് എന്നൊരു പുസ്തകം എഴുതുകയാണു്. ഉടനെ കുട്ടികൃഷ്ണമാരാർ ചോദിച്ചു: അവയ്ക്കു് തമ്മിൽ അത്രത്തോളം ദൂരമുണ്ടോ? ഇതുകേട്ടു് കൂടുതൽ ചിരിച്ചതു് സഹൃദയനും നല്ല മനുഷ്യനുമായ ദാമോദരനാണു്.

Seraphic Doctor എന്നു് അറിയപ്പെട്ടിരുന്ന ഇറ്റാല്യൻ ദാർശനികൻ ബോനാവാന്തൂറാ (Bonaventura 1217–1274) അറിവു് നേടാൻ മൂന്നു മാർഗ്ഗങ്ങളുണ്ടെന്നു് വിശദീകരിച്ചിട്ടുണ്ടു്. 1. ശാരീരികമായ നേത്രം — അന്തരീക്ഷം, കാലം, വസ്തുക്കൾ ഇവയെ നമ്മൾ കാണുന്നതു് ഈ നേത്രം കൊണ്ടാണു്. 2. യുക്തിയുടെ നേത്രം — തത്ത്വചിന്ത, ന്യായം (logic) മനസ്സു് ഇവയെക്കുറിച്ചു് അറിവു് ലഭിക്കുന്നതു് ഈ കണ്ണിലൂടെയാണു്. 3. അനുധ്യാനത്തിന്റെ നേത്രം — അതീന്ദ്രിയ സത്യങ്ങൾ നമ്മൾ കാണുന്നതു് ഈ കണ്ണുകൊണ്ടാണു്.
മനുഷ്യർക്കു് ശാരീരികനേത്രം കൊണ്ടു് കിട്ടുന്ന അറിവു് ഏറെക്കുറെ സദൃശമാണു്. ഒരു മാംസക്കഷണം കണ്ടാൽ എല്ലാ മനുഷ്യർക്കും അതു് മാംസഖണ്ഡമാണെന്നു് അറിയാം. എന്നാൽ ഒരു മരത്തിന്റെ മുൻപിൽ അതെടുത്തുവച്ചാൽ അതിനു് (മരത്തിനു്) ഒരു പ്രതികരണവുമില്ല. പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുണ്ടാകുന്ന അറിവേ അറിവായിട്ടുള്ളൂ എന്നു ചിലർ വിശ്വസിക്കുന്നു.
പഞ്ചേന്ദ്രിയങ്ങൾ കൊണ്ടു് അറിയാൻ കഴിയാത്തവയെ യുക്തിയുടെ നേത്രം കൊണ്ടു് കാണാം. ആശയങ്ങളുടെ സത്യം ഗ്രഹിക്കാൻ പഞ്ചേന്ദ്രിയങ്ങൾക്കു് കഴിയുകയില്ല. ഉദാഹരണം ഗണിതശാസ്ത്രം. മാംസക്കണ്ണുകൊണ്ടല്ല യുക്തിയുടെ കണ്ണു് കൊണ്ടാണു് ഗണിതശാസ്ത്രത്തിന്റെ സത്യം നമ്മൾ അറിയുക. (No one has ever seen, with the eye of flesh, the sqaure root of a negative one. That is transemprical entity and can only be seen by the mind’s eye).
യുക്തി ശാരീരികമായതിനെ അതിശയിക്കുന്നതു പോലെ അനുധ്യാനം യുക്തിയെ അതിശയിക്കുന്നു. അങ്ങനെ ആ നേത്രം സത്തിനെയും ചിത്തത്തെയും ആനന്ദത്തേയും ദർശിക്കുന്നു. ഈ മൂന്നു മാർഗ്ഗങ്ങളുടെയും സ്വഭാവം വിശദീകരിച്ചു് സത്യത്തിന്റെ മണ്ഡലം അനാവരണം ചെയ്യുന്ന മഹനീയ ഗ്രന്ഥമാണു് Ken Wilber എഴുതിയ Eye to eye, The Quest for the New Paradigm എന്നതു്. (Shamthala, Boston and London, $ 15.25, pp. 325) ദുർഗ്രഹമാണു് ഏതു് തത്ത്വചിന്താപരമായ ഗ്രന്ഥവും. ഇതു് അങ്ങനെയല്ല. ഇംഗ്ലീഷിൽ ഒട്ടൊക്കെ പരിചയമുള്ള ആർക്കും മനസ്സിലാകുന്ന രീതിയിലാണു് വിൽബർ രചന നിർവഹിച്ചിട്ടുള്ളതു്. ദാർശനികമായ വിജ്ഞാനം വികസിപ്പിക്കുന്നതിനു് ഇതു് വളരെ പ്രയോജനപ്പെടും.

യുവതിയുടെ സുന്ദരവദനത്തിൽ സ്നേഹത്തിന്റെ തിളക്കം കണ്ടാൽ പുരുഷനെ അതു് ദീർഘകാലം ചഞ്ചലനാക്കും. മനോഹരമായ മുഖത്തു് തേജസ്സു് എന്നതു് പോലെ കഥയുടെ വദനം തിളങ്ങണം. മറ്റൊരു തരത്തിൽ പറയാം. കഥ അതിന്റെ സാന്നിദ്ധ്യമറിയിക്കണം അനുവാചകനെ. എന്റെ പേനത്തുമ്പിൽ ആയിരം തവണ പറഞ്ഞ പേരുകളേ വരൂ. ചേസാറേ പാവേസയുടെ. പീറാന്തെല്ലോ യുടെ ‘Fly’, മോപാസാങ്ങിന്റെ ‘In the Moonlight’ ഗോർക്കിയുടെ ‘Twenty six Men and a Girl’ യുക്കിയോ മിഷിമയുടെ ‘Swaddling Clothes’. ഷ്നിറ്റ്സലറുടെ ‘Flowers’, ഉറൂബിന്റെ ‘രാച്ചിയമ്മ’, എം. ടി. വാസുദേവൻ നായരുടെ ‘വാനപ്രസ്ഥം’ ഇക്കഥകൾ മിന്നിമറയുന്ന മിന്നൽപ്പിണർ പോലെയല്ല. സൂര്യൻ പ്രകാശിക്കുമ്പോൾ അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയല്ല. എപ്പോഴും മയൂഖമാലകൾ വീശുന്ന കോഹിനൂർ രത്ങ്ങളെപ്പോലെയാണ്.

കഥകൾ സാന്നിദ്ധ്യം കൊണ്ടു് അനുവാചകനു് ഉത്തേജനം ഉളവാക്കിയില്ലെങ്കിൽ അവ കഥകളെന്ന പേരിനു് അർഹതയുള്ളവയായിരിക്കില്ല. ദേശാഭിമാനി വാരികയിൽ ശ്രീ. പ്രകാശ് മാരാഹി എഴുതിയ ‘മയിൽപ്പീലി മറന്നു’ എന്ന ചെറുകഥയ്ക്കു് സാഹിത്യത്തിൽ എന്തു് സ്ഥാനം? അമ്മ മരിച്ച പെൺകുട്ടി, അവളുടെ സ്നേഹം. അച്ഛന്റെ വീട്ടിൽ എത്തുമ്പോൾ വേറൊരു സ്ത്രീയുടെ സാന്നിദ്ധ്യം ഇവയെ കൂട്ടിക്കലർത്തി അനുഭൂതിരഹിതങ്ങളായ വാക്യങ്ങൾ എഴുതി വയ്ക്കുന്നതേയുള്ളൂ പ്രകാശ്. ജീവിതത്തിന്റെ ചലനമോ വ്യക്തികളുടെ (കഥാപാത്രങ്ങളുടെ) ഓജസ്സോ ഇല്ലാത്ത രചനയാണിതു്.

ശ്രീ. സി. ചന്ദ്രശേഖരൻ ചില വ്യക്തികളുടെ ദയനീയമായ ജീവിതങ്ങളെ ‘ആന്റി റൊമാന്റിക്കാ’യി ചിത്രീകരിക്കുന്നു. ആ ചിത്രീകരണം അത്രത്തോളം നന്നു്. ദുഃഖമനുഭവിക്കുന്ന ഒരു സ്ത്രീ. കടുത്ത നൈരാശ്യത്തിൽ വീണ ഭർത്താവു്. സ്ത്രീയുടെ യൗവനകാലത്തെ സ്നേഹം. അതിന്റെ ദുരന്ത സ്വഭാവം. കുളത്തിലിറങ്ങി നിന്നു് താൻ മുങ്ങിമരിക്കാൻ പോകുന്നുവെന്നു് നാലു വയസ്സുള്ള മകനോടു് അമ്മ പറയുകയും വളരെ നേരം ജലത്തിനു് മുകളിൽ വരാതിരിക്കുകയും ചെയ്യുമ്പോൾ അമ്മയെത്തേടിയാവാം ജലത്തിന്റെ അഗാധതയിൽച്ചെന്നു് ശ്വാസം മുട്ടി മരിച്ചുപോയ മകൻ. തിരിച്ചു വീട്ടിലെത്താനിടയില്ലാത്ത ഭർത്താവു്. മറ്റൊരാശ്രയമില്ലാതെ കൂലിപ്പണിക്കു് പോകാൻ തീരുമാനിക്കുന്ന ഭാര്യ (മകൻ നഷ്ടപ്പെട്ട അമ്മ) ഈ വ്യക്തികളെയും സംഭവങ്ങളെയും സങ്കലനം ചെയ്തു ചന്ദ്രശേഖരൻ നിർമ്മിക്കുന്ന ‘വിത്തുകളുടെ ജീവൻ’ എന്ന ചെറുകഥയിൽ നിന്നു് വിധിയുടെ നൃശംസത അനുഭവപ്പെടുന്നില്ല. ദുഃഖിക്കുന്ന ആ ഹതഭാഗ്യയോ നൈരാശ്യത്തിലാണ്ട ഭർത്താവോ അവളുടെ വീട്ടുകാരോ നമ്മുടെ സഹതാപം വലിച്ചെടുക്കുന്നില്ല. ട്രാജഡി ജനിപ്പിക്കേണ്ട ഭയജനകത്വം ഇതിൽ തീരെയില്ല. കാരണം സ്പഷ്ടമാണു്. ചന്ദ്രശേഖരന്റെ കഥ ഭാവനാത്മകമായ രചനയല്ല (കഥ മലയാളം വാരികയിൽ).

ഇംഗ്ലീഷിലെ ഹിപ്പൊക്രസി hipocrisy—എന്ന വാക്കിനു് ശരിയായ മലയാള പദമില്ല. കാപട്യമെന്നോ ആത്മവഞ്ചനയെന്നോ പറയാം. പക്ഷേ അതൊക്കെ ഹിപ്പോക്രസിയുടെ വ്യാപകമായ അർത്ഥം ദ്യോതിപ്പിക്കലല്ല. അതുകൊണ്ടു് ഇംഗ്ലീഷ് പദം തന്നെ ഉപയോഗിച്ചു കൊള്ളട്ടെ.

പറയുന്നതിനനുസരിച്ചു് പ്രവർത്തിക്കാതിരിക്കുക, പറയുന്നതിനു് നേരെ വിപരീതമായി പ്രവർത്തിക്കുക എന്നതെല്ലാം ഹിപ്പോക്രസിയാണു്. മദ്യനിരോധനത്തിനു് വേണ്ടി നാടൊട്ടുക്കു് വാ തോരാതെ പ്രസംഗിച്ചിട്ടു് വീട്ടിലിരുന്നു കുടിക്കുന്നവരുണ്ടു്. അവർ ഹിപ്പോക്രസിയുടെ മൂർത്തിമദ്ഭാവങ്ങളാണു്.
എനിക്കു് ഏറെ ദോഷങ്ങളുണ്ടു്. പക്ഷേ ഹിപ്പോക്രസി കുറവാണു്. ഗ്രന്ഥകാരൻ പുസ്തകം തരുന്നു. അഭിപ്രായം എഴുതണമെന്നു് അപേക്ഷിക്കുന്നു. എഴുതാമെന്നു് ഒന്നല്ല പല തവണ ഞാൻ വാക്കു് കൊടുക്കുന്നു. പക്ഷേ എഴുതുന്നില്ല ഞാൻ. കാരണം മലയാളം പുസ്തകങ്ങളെക്കുറിച്ചു് ഈ കോളത്തിൽ അങ്ങനെ എഴുതാറില്ല എന്നതാണു്. വായിച്ചുനോക്കുമ്പോൾ ട്രാഷാണെന്നു് കണ്ടാൽ ബഹുജനത്തോടു് കള്ളം പറയാത്ത ഞാൻ അത്തരം ട്രാഷുകളെക്കുറിച്ചു് എഴുതുകയില്ല. ഈ വാക്കു് പാലിക്കാതിരിക്കൽ എന്റെ ഒരു ഹിപ്പോക്രസിയാണു്. സാഹിത്യകാരന്മാരിൽ

ഏറെപ്പേരും ഹിപ്പോക്രിറ്റുകളാണു്. പെരക് എന്ന പ്രതിഭാശാലിയുടെ സുഹൃത്തു് ഷുവെയെക്കുറിച്ചു് ഞാൻ മുൻപ് എഴുതിയല്ലോ. അദ്ദേഹവും ഞാനും തമ്മിൽ യാത്ര ചോദിച്ചു പിരിഞ്ഞപ്പോൾ “നിങ്ങളെക്കുറിച്ചു് … എന്ന സാഹിത്യകാരൻ വളരെ മോശമായിട്ടാണല്ലോ എന്നോടു് പറഞ്ഞതു് എന്നു് അറിയിച്ചു. ഞാൻ അതുകേട്ടു് ക്ഷോഭിച്ചില്ല. എന്നെക്കാണുമ്പോൾ സന്തോഷത്തോടെ ചിരിക്കുകയും ഞാൻ എഴുതുന്നതെല്ലാം വായിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞു് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ള വ്യക്തിയാണു് അദ്ദേഹം. ഇതാണു് ഹിപ്പോക്രസിയുടെ മുഖം. ജീവിതം ഇങ്ങനെയൊക്കെയാണു് എന്നു് വിചാരിച്ചു സ്വസ്ഥതയോടെ ഇരിക്കുകയാണു് ഈ സന്ദർഭങ്ങളിൽ ചെയ്യാനുള്ളതു്. ഇന്നു് കാലത്തു് (19-12-97) ഒരാൾ റ്റെലിഫോണിൽ വിളിച്ചു് സംസാരിച്ചു എന്നോടു്. “സാർ, ഞാൻ കൊല്ലത്തുപോയി കെ. പി. അപ്പനെ കണ്ടു. സാറിനെക്കുറിച്ചു് സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണു് അദ്ദേഹം സംസാരിച്ചതു്. ഞാൻ തിരുവനന്തപുരത്തു് വന്നു സാറിന്റെ വീട്ടിലെത്തി. വീടു് അടച്ചിട്ടിരിക്കുന്നതു് കണ്ടു് വേറെ ചില കവികളെയും കഥയെഴുത്തുകാരെയും കണ്ടു. അവർ എല്ലാവരും സാറിനെ ചീത്ത പറഞ്ഞു”. തിരുവനന്തപുരത്തെ എഴുത്തുകാരെയെല്ലാം എനിക്കു് നേരിട്ടറിയാം. എനിക്കു് അവരോടു് സ്നേഹവും ബഹുമാനവും മാത്രമേയുള്ളു. എന്നിട്ടും അവർ എന്നെ അസഭ്യങ്ങളിൽ ആമജ്ജനം ചെയ്തതു് അവരുടെ അന്തരംഗത്തിലിരിക്കുന്ന വിശ്വാസങ്ങൾക്കു് ബാഹ്യപ്രകടനങ്ങളോടു് പൊരുത്തമില്ലാത്തതു് കൊണ്ടാണു്. ഞാനിത്രയും സ്വന്തം കാര്യമെഴുതിയതു് വനിതാ മാസികയിൽ യേശുദാസൻ വരച്ച ഒരു ഹാസ്യചിത്രം കണ്ടതിനാലാണു്. ഭർത്താവിന്റെ ചെറിയ രോഗത്തെ വലിയ രോഗമാക്കി കൂട്ടുകാരിയോടു് പറയുന്ന ഭാര്യയുടെ ഹിപ്പോക്രസിയെ യേശുദാസൻ പരിഹസിക്കുന്നു. നല്ല ഹാസ്യചിത്രം.