സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-06-05-ൽ പ്രസിദ്ധീകരിച്ചതു്)

കുറേ വർഷങ്ങൾക്കു് മുൻപു് ഞാൻ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റോഡിലൂടെ പോകുമ്പോൾ ഒരാൾ എന്നെ തടഞ്ഞു നിറുത്തി ചോദിച്ചു: ‘തിരുനല്ലൂർ കരുണാകരനാണോ താങ്കൾ?’ എനിക്കു് എന്തെന്നില്ലാത്ത ദേഷ്യമുണ്ടായി. ചോദ്യകർത്താവിനോടു് കയർത്തു് സംസാരിക്കാതെ ഞാൻ മിണ്ടാതെ നടന്നു. സ്വത്വശക്തി പ്രതിഫലിക്കുന്ന മുഖമുണ്ടു് കരുണാകരനു്. എനിക്കു് അതൊട്ടില്ലതാനും. എങ്കിലും ആ ചോദ്യം എന്റെ രോഷാഗ്നിയെ ജ്വലിപ്പിച്ചു വിട്ടു. ‘താങ്കൾ വി. കെ. കൃഷ്ണമേനോനാണോ?’ എന്നായിരുന്നു ചോദ്യമെന്നു് വിചാരിക്കൂ. എങ്കിലും എനിക്കു് കോപം വരുമായിരുന്നു. ഒരാളോടു് മറ്റൊരാളാണോ എന്നു് ചോദിച്ചാൽ, ചോദ്യം ചോദിക്കുന്നവനോടു് വിരോധം തോന്നുന്നതു് സ്വാഭാവികമാണു്. എന്താണിതിനു് കാരണം? ഓരോ വ്യക്തിക്കും ഇംഗ്ലീഷിൽ ‘ഐഡന്റിറ്റി’ എന്നു പറയുന്ന അനന്യത ഉണ്ടു് എന്നതത്രേ. രാമൻപിള്ളയെ കൃഷ്ണപിള്ളേ എന്നാരെങ്കിലും വിളിച്ചാൽ രാമൻ പിള്ളയുടെ അനന്യതയ്ക്കു് ആഘാതമേൽക്കും.

images/Ayn_Rand.jpg
ഐനു് റാൻഡ്

അയാൾ ക്ഷോഭിക്കുകയും ചെയ്യും. ഈ തോന്നലിനു്, അനന്യതാബോധത്തിനു്, സ്ഥിരതയുണ്ടോ? ഉണ്ടെന്നു് ഒരു കൂട്ടർ ഇല്ലെന്നു് മറ്റൊരു കൂട്ടർ. ‘എ’ യ്ക്കു് തുല്യം ‘എ’ എന്നു് ഐനു് റാൻഡ് അവരുടെ ‘Atlas Shrugged’എന്ന നോവലിൽ എഴുതിയതു് എന്റെ ഓർമ്മയിലെത്തുന്നു. ഇലയ്ക്കു് കല്ലാകാൻ വയ്യ എന്നും അവർ പറഞ്ഞിട്ടുണ്ടെന്നു് തോന്നുന്നു. ശ്രീമതി അനന്യതയുടെ അചഞ്ചലതയിൽ വിശ്വസിക്കുന്നുണ്ടാവണം.

images/Max_Frisch.jpg
മാക്സ് ഫ്രിഷ്

ഇതിൽ നിന്നു് വിഭിന്നമായ വിശ്വാസമാണു് ഒരു യവന തത്വചിന്തകനു്. ഒരാളും ഒരു നദിയിൽ തന്നെ രണ്ടു തവണ മുങ്ങുന്നില്ലെന്നു് അദ്ദേഹം പറഞ്ഞു. ഒന്നു മുങ്ങി നിവരുമ്പോൾ വേറൊരു ജലമൊഴുകി അതു മറ്റൊരു നദിയായി മാറുന്നു. ‘The Cambridge Dictionary of Philosophy’ എന്ന ഗ്രന്ഥത്തിൽ Identity-യെക്കുറിച്ചു് എഴുതിയ S. J. W നൽകിയ ഉദാഹരണം ഓർമ്മിക്കത്തക്കതാണു്. താമ്ര നിർമ്മിതമായ പ്രതിമ. അതിനെ ഉരുക്കാം. ഉരുക്കി വേറൊരു പ്രതിമയുണ്ടാക്കാം. അപ്പോൾ താമ്രത്തിന്റെ സ്വഭാവം മാറുന്നില്ലെങ്കിലും രണ്ടു് കലാസൃഷ്ടികളാണു് ഉണ്ടാകുന്നതു്. കാലം ഒന്നു്, കാലം രണ്ടു് എന്നു് സങ്കല്പിക്കൂ. കാലം ഒന്നിൽ താമ്രവും പ്രതിമയും സദൃശം. കാലം രണ്ടിൽ ആ സാദൃശ്യമില്ല. അനന്യതയുടെ സ്ഥിരതയില്ലായ്മയാണു് ഇവിടെ സൂചിപ്പിക്കപ്പെടുന്നതു്. ഇച്ഛാശക്തികൊണ്ടു് സമുദായത്തെ മാറ്റാം എന്നു് വിശ്വസിക്കുന്ന മാർക്സിസ്റ്റുകളും എക്സിസ്റ്റെൻഷ്യലിസ്റ്റുകളും അനന്യതയുടെ സ്ഥിരീകൃതസ്വഭാവത്തെ അംഗീകരിക്കുന്നു.

images/IamnotStiller.jpg

നമുക്കു് സ്ഥിരമായ അനന്യതാബോധമില്ല. മറ്റുള്ളവർ നമ്മളിൽ അടിച്ചേൽപ്പിക്കുന്നതാണു് നമ്മുടെ അനന്യത എന്നു് മാക്സ് ഫ്രിഷ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ‘I am not stiller’ എന്ന പ്രഖ്യാതമായ നോവലിൽ ഒരു പ്രതിമാനിർമ്മാതാവു് അനന്യത നഷ്ടപ്പെടുത്തുന്നതും മറ്റുള്ളവർ അതു് അയാളിൽ അടിച്ചേൽപ്പിക്കുന്നതും വർണ്ണിച്ചിരിക്കുന്നു.

ഞാൻ മനസ്സിലാക്കിയിടത്തോളം വച്ചു പറയുകയാണു്. ശ്രീ. എം. മുകുന്ദൻ അനന്യതയുടെ അചഞ്ചല സ്വഭാവത്തിൽ വിശ്വസിക്കുന്നില്ല. ഐഡന്റിറ്റിയുടെ മാറിമാറി വരുന്ന അവസ്ഥകളെ വിശദീകരിക്കാനല്ല അദ്ദേഹം ‘കിണറ്റിൽ വീണ പശുക്കിടാവ്’ എന്ന ചെറുകഥയെഴുതിയതു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്). എങ്കിലും ഈ വിഷയം അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഇക്കഥയിൽ വരുന്നു. ഒരാൾ തീവണ്ടിയിൽ യാത്ര ചെയ്യുന്നു. അയാളുടെ അടുത്തു് വന്നിരുന്ന വേറൊരാളിനെ പട്ടാളക്കാരനെന്നു് ആദ്യത്തെയാൾ കരുതുന്നു. താൻ പട്ടാളക്കാരനല്ലെന്നു് രണ്ടാമത്തെ വ്യക്തി വിശദീകരിച്ചിട്ടും ആദ്യത്തെയാൾ വിശ്വസിക്കുന്നില്ല. ‘താൻ സെക്കൻഡ് ഹാൻഡ്’ മനുഷ്യനാണെന്നു് പട്ടാളക്കാരനെന്നു് സംശയിക്കപ്പെട്ട വ്യക്തി പറയുമ്പോൾ കഥ പര്യവാസനത്തിലെത്തുന്നു. തീർച്ചയായും ഇവിടെ ഐഡന്റിറ്റിയുടെ നഷ്ടവും മറ്റൊരു ഐഡന്റിറ്റി അടിച്ചേൽപ്പിക്കാനുള്ള യത്നവുമുണ്ടു്. മുകുന്ദൻ അങ്ങനെ ഉദ്ദേശിച്ചു് കാണണമെന്നില്ല. എങ്കിലും നിരൂപകന്റെ ജോലി രചനയിൽ പുതിയമാനങ്ങൾ കണ്ടെത്തുക എന്നതാണു്.

നിരൂപകന്റെ ജോലി രചനയിൽ പുതിയ മാനങ്ങൾ കണ്ടെത്തുക എന്നതാണു്.

കഥയെങ്ങനെ? റിയലിസ്റ്റിക് കഥാകാരന്മാർക്കു് ലക്ഷ്യമുണ്ടു്. ആന്റി റിയലിസ്റ്റുകൾക്കു് ലക്ഷ്യമില്ല. രൂപശില്പത്തിന്റെ സമഗ്രതയിലും ദൃഢതയിലും റിയലിസ്റ്റുകൾ വിശ്വസിക്കുന്നു. രൂപശില്പത്തിൽ ഒരു വിശ്വാസവുമില്ലാത്തവരാണു് ആന്റി റിയലിസ്റ്റുകൾ. ഈ സങ്കല്പങ്ങൾക്കു് അനുരൂപങ്ങളായി കഥകൾ എഴുതുന്നു, മുകുന്ദൻ. അദ്ദേഹം ആന്റിറിയലിസ്റ്റാണു്. പോസ്റ്റ്മോഡേണിസ്റ്റുകൾ കലാഭംഗിയുള്ള ഒരു നോവലോ ചെറുകഥയോ ബഹുജനത്തിനു് ഇന്നുവരെ നൽകിയിട്ടില്ല. ആന്റിറിയലിസ്റ്റുകളുടെ സ്ഥിതിയും വിഭിന്നമല്ല. കലാസൗഭഗമുള്ള ഒരു കഥ മുകുന്ദൻ എഴുതട്ടെ. അതു വായിക്കാൻ ഞാൻ കാത്തിരിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: ‘Rose is a rose is a rose’ എന്നു ജർട്രൂഡ് സ്റ്റീൻ പറഞ്ഞതുപോലെ വേറെ ആരെങ്കിലും അതുപോലെ വല്ലതും പറഞ്ഞിട്ടുണ്ടോ?

ഉത്തരം: ഗർട്രൂഡ് സ്റ്റൈൻ (Gertrude Stein 1874–1946) എന്ന അമേരിക്കനെഴുത്തുകാരി Rose is a rose is a rose is a rose എന്നു് പറഞ്ഞു. അതുപോലെ മറ്റാരെങ്കിലും പറഞ്ഞതായി എനിക്കറിവില്ല. സ്റ്റൈൻ തന്നെ To write is to write is to write is to write is to write is to write is to write is to write എന്നെഴുതിയിട്ടുണ്ടു്.

ചോദ്യം: നിങ്ങൾ നിരൂപകനല്ല. പത്താംതരം ജേർണലിസ്റ്റാണു് എന്നു ഞാൻ പറഞ്ഞാൽ ദേഷ്യം വരുമോ?

ഉത്തരം: സത്യം പറയുമ്പോൾ ഞാൻ കോപിക്കുന്നതെന്തിനു്? ജേണലിസ്റ്റിനെ ജേർണലിസ്റ്റാക്കിയാൽ ദേഷ്യം വരും എനിക്കു്.

ചോദ്യം: മദ്യനിരോധനത്തെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: ഇതിനു ഉത്തരം നല്കാൻ ‘പ്ലാറ്റിറ്റ്യൂഡേ’ എന്റെ തൂലികയിലുള്ളു. ലഹരിയില്ലാത്ത എന്തെങ്കിലും ഉണ്ടോ? ചായ, കാപ്പി, അരിഷ്ടം ഇവയൊക്കെ ലഹരി ഉളവാക്കും. മദ്യത്തിനു ലഹരി കൂടും. ഒരളവിൽ ഇതു കഴിച്ചാൽ ദോഷമില്ല. ദക്ഷിണഭാരതത്തിലെ പ്രമുഖനായ ഒരു കാർഡിയോളജിസ്റ്റ് എന്നോടു പറഞ്ഞു ഉറങ്ങാൻ പോകുന്നതിനു മുൻപു് കുറച്ചു് ബ്രാൻഡി കഴിക്കുന്നതു് നല്ലതാണെന്നു്: രക്തധമനികൾക്കു് അതു വികാസം നല്കുമെന്നു്. ഞാൻ അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു് പ്രവർത്തിച്ചിട്ടില്ല. പച്ചവെള്ളം പോലും കൂടുതൽ കുടിച്ചാൽ ചത്തുപോകില്ലേ? മദ്യം നിരോധിക്കാനുള്ള ചിലരുടെ യത്നങ്ങൾ വ്യർത്ഥങ്ങളാണു്.

ചോദ്യം: മാന്യതയുള്ള മനസ്സു്. മാന്യതയുള്ള പ്രവർത്തി. ഇവ രണ്ടും ചേർന്ന ഒരു സാഹിത്യകാരനുണ്ടോ കേരളത്തിൽ?

ഉത്തരം: ഉണ്ടു്. ശ്രീ. ഒ. വി. വിജയൻ.

ചോദ്യം: ലോട്ടറി?

ഉത്തരം: മണ്ടന്മാർക്കു്. തിരുമണ്ടന്മാർക്കു പണം ചെലവാക്കാനുള്ള ഒരു മാർഗ്ഗം. പണ്ടു് ലോട്ടറി കുറ്റകരമായിരുന്നു. ഇന്നു് തികച്ചും ആദരണീയം.

ചോദ്യം: Ondaatje എന്ന വിശ്രുത സാഹിത്യകാരന്റെ പേരു് ഉച്ചരിച്ചിരിക്കുന്നതെങ്ങനെ?

ഉത്തരം: ആൻദാചേ എന്നു്.

ചോദ്യം: മുത്തച്ഛന്മാരും മുത്തശ്ശികളും വീട്ടിൽ അധികപ്പറ്റല്ലേ?

ഉത്തരം: തെറ്റുചെയ്യുന്ന പേരക്കുട്ടികളെ അച്ഛനോ അമ്മയോ ശിക്ഷിക്കാൻ ഒരുമ്പെടുമ്പോൾ അതിലിടപെട്ടു് അവരെ (പേരക്കുട്ടികളെ) അധാർമ്മികമായി രക്ഷിക്കുന്നവരാണു് അപ്പൂപ്പനും അമ്മൂമ്മയും. അതിനാലാണു് പേരക്കുട്ടികൾ ആ വൃദ്ധരെ അച്ഛനമ്മമാരെക്കാൾ കൂടുതൽ സ്നേഹിക്കുന്നതു്. കുട്ടികൾക്കു് അവർ അധികപ്പറ്റല്ല.

ശൈശവം
images/Vladimir_Nabokov.jpg
നാബോക്കോഫ്

അമേരിക്കൻ നോവലിസ്റ്റ് വ്ലാദീമിർ വ്ലാദീമിറോവിച്ചു് നാബോക്കോഫ് (Vladimir Vladimirovich Nabokov b. April 22, 1899, St. Petersburg, Russia, d. July 2 1977 Montreux, Switz.) എഴുതിയ ‘ലോലീറ്റ’ എന്ന നോവൽ ലോകപ്രശസ്തി നേടിയിട്ടുണ്ടു്. (Lolita’s name is not to be pronounced in the American manner with a thick ‘d’ sound (Low-leed-uh) but Spanish style എന്നു് ഒരു വിമർശകൻ. ഇവിടെ ചിലർ ലോലീറ്റയെ ലോലിതയാക്കുന്നു. ലോലിത സംസ്കൃതപദമാണു്. പ്രകമ്പനം കൊണ്ടു, അങ്ങോട്ടുമിങ്ങോട്ടും മാറ്റപ്പെട്ട, ക്ഷോഭിച്ച എന്നൊക്കെയാണു് അതിന്റെ അർത്ഥം. നാബോക്കോഫ് തന്നെ നോവലിൽ Lo-lee-ta എന്നു പിരിച്ചെഴുതിയിട്ടുണ്ടു്.

images/lolita.jpg

ഹംബർട് ഹംബർട് എന്നൊരുത്തൻ കൊലപാതകക്കുറ്റത്തിനുവേണ്ടി ജയിൽശിക്ഷ അനുഭവിക്കുകയാണു്. അവിടെയിരുന്നു് അയാൾ കുറ്റസമ്മതം നടത്തുന്ന രീതിയിൽ രചിക്കപ്പെട്ട നോവലാണു് ‘ലോലീറ്റ’. സുശക്തമായ ലൈംഗികാകർഷകത്വമുള്ള കൊച്ചുപെൺകുട്ടികളെ നിംഫിറ്റ് (nymphet) എന്നാണു വിളിക്കുക. അങ്ങനെ നിംഫിറ്റായ—പന്ത്രണ്ടുവയസ്സുള്ള ലോലീറ്റയെ—പ്രലോഭിപ്പിച്ചും ഉറക്കഗുളിക കൊടുത്തും ഹംബർട് ഹംബർട് വശത്താക്കുന്നു. മുറയനുസരിച്ചു് അയാൾ പെൺകുട്ടിയുടെ സ്റ്റെപ് ഫാദറാണു് (അമ്മയുടെ ഭർത്താവു്). ലോലീറ്റയെ ഒരു യുവാവ് അപഹരിച്ചുകൊണ്ടു പോകുമ്പോൾ അസൂയയുണ്ടായ അയാൾ അവനെ വെടിവച്ചു കൊല്ലുന്നു. ആ കുറ്റത്തിനാണു് അയാൾ ജയിലിലായതു്. ഇതൊരു ലാക്ഷണികകഥയാണു്. അതു ഇവിടെ വിശദീകരിക്കുന്നില്ല.

മാന്യതയുള്ള മനസ്സു്. മാന്യതയുള്ള പ്രവൃത്തി. ഇവ രണ്ടും ചേർന്ന ഒരു സാഹിത്യകാരനുണ്ടോ കേരളത്തിൽ? ഉണ്ടു്. ശ്രീ. ഒ. വി. വിജയൻ.

ഈ നോവലിനോടുള്ള കടപ്പാടു സമ്മതിച്ചുകൊണ്ടു് ശ്രീമതി ചന്ദ്രമതി എഴുതിയ ശൈശവം (മാതൃഭൂമി വാർഷികപ്പതിപ്പൂ്) ഭേദപ്പെട്ട ചെറുകഥയാണു്. നിഷ്കളങ്കയായ ഒരു പെൺകുട്ടി അയൽക്കാരനും പ്രായംകൂടിയവനുമായ ഒരുത്തനോടു് അടുക്കുന്നു. അയാൾ വശീകരണത്തിന്റെ സകലവിദ്യകളും പ്രയോഗിച്ചു് അവളെ പാട്ടിലാക്കുന്നു. എന്നിട്ടും പെൺകുട്ടിക്കു് ഒന്നും മനസ്സിലാകുന്നില്ല. അയാൾ അവളെ കിടക്കയിലെടുത്തിട്ടു് മിഡിയുടെ ഹുക്കു് പരതിയിട്ടും അവൾക്കൊന്നും മനസ്സിലാകുന്നില്ല. വ്യഭിചാരത്തിനു ശ്രമിക്കുന്നവന്റെ പിരിമുറുക്കം വായനക്കാർക്കു ഗ്രഹിക്കാനാവുന്ന വിധത്തിൽ ചന്ദ്രമതി കഥ പറഞ്ഞിട്ടുണ്ടു്. പക്ഷേ, മാറുവന്ന പെൺകുട്ടിക്കു പുരുഷന്റെ ലൈംഗികപരാക്രമങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന പരോക്ഷ പ്രസ്താവം എനിക്കു തീരെ മനസ്സിലാക്കാൻ കഴിയുന്നില്ല. Infantile Sexuality എന്നതിന്റെ സങ്കീർണ്ണതകളിലേക്കു ഞാൻ പോകുന്നില്ല. പക്ഷേ, ഏതൊരു പെൺകുട്ടിക്കും—അവൾക്കു് ഏഴോ എട്ടോ വയസ്സേ ആയുള്ളു എന്നു വിചാരിക്കു—പുരുഷന്റെ ലൈംഗിക ചാപല്യങ്ങളെ അവയായിത്തന്നെ കാണാൻ ആവും. പ്രകൃതി നല്കിയ ശക്തിയാണതു്. അതുകൊണ്ടു് ചന്ദ്രമതി തന്റെ കഥാപാത്രത്തെ—കൊച്ചുപെൺകുട്ടിയെ—കറന്ന പാലുപോലെ കളങ്കരഹിതയായി ആലേഖനം ചെയ്തതു് ശരിയായില്ല. അക്കാരണത്താൽ കല ജനിപ്പിക്കേണ്ട വിശ്വാസം ഇക്കഥയുളവാക്കുന്നില്ല. നേരേ മറിച്ചാണു് ലോലീറ്റയുടെ സ്ഥിതി. പന്ത്രണ്ടു വയസ്സുള്ള ആ പെണ്ണാണു് അച്ഛന്റെ സ്ഥാനവും പ്രായവുമുള്ള ഹംബർട് ഹംബർടിനെ ആദ്യമായി വശീകരിക്കുന്നതു്. “Two people sharing one room, inevitably enter into a kind—how shall I say—a kind—” എന്നു് ഹംബർട് ചിത്ത ചാഞ്ചല്യത്തോടെ പറയുമ്പോൾ ലോലീറ്റ കുസൃതി നിറഞ്ഞതും ആഹ്ലാദം പ്രസരിപ്പിക്കുന്നതുമായ ശബ്ദത്തിൽ ‘The word is incest’ എന്നു പറയുന്നു. ചിത്തവൃത്തിക്കു യോജിച്ചതാണു് ഇതു്. ചന്ദ്രമതിയുടെ കഥാപാത്രത്തിന്റെ നിഷ്കളങ്കതയുടെ പ്രകടനാത്മകത സ്ത്രീയുടെ (പെൺകുട്ടിയുടെയും) സൈക്കോളജിക്കു് യോജിച്ചതല്ല.

images/Burgess.jpg
ആന്റണി ബർജിസ്

വ്യഭിചരിക്കാൻ യത്നിക്കുന്നവന്റെ മാനസികനിലയ്കു് യോജിച്ച അസംസ്കൃതമായ ഭാഷ അയാൾക്കു നല്കിയതിൽ ചന്ദ്രമതിയുടെ ഉചിതജ്ഞത കാണുന്നു. സംസ്കാരരഹിതമായ മനസ്സു മാത്രമല്ല ആ രീതിയിലുള്ള സമുദായവും ഭാഷയ്ക്കു വൈരൂപ്യം വരുത്തും. അക്രമാസക്തരായ പിള്ളേർ വിഹരിക്കുന്ന ഒരു സമുദായത്തെ ചിത്രീകരിക്കുന്ന ആന്റണി ബർജിസ് (Anthony Burgess) എന്ന ഇംഗ്ലീഷ് നോവലിസ്റ്റ്. തന്റെ ‘A Clockwork Orange’ എന്ന നോവലിൽ ഹീനമായ ഇംഗ്ലീഷ് ഉപയോഗിക്കുന്നതു് സ്മരണീയമാണു്. ജീർണ്ണിച്ച സമുദായത്തിനു് ജീർണ്ണിച്ച ഭാഷ!

“ബിഗ് നോ”
images/CPRamaswami_Aiyar.jpg
സർ സി. പി. രാമസ്സ്വാമി അയ്യർ

സർ സി. പി. രാമസ്സ്വാമി അയ്യരുടെ കൈയക്ഷരം ധൈഷണിക ജീവിതം നയിച്ച ആളിന്റേതാണു്. ചെറിയ അക്ഷരങ്ങളാണു് അദ്ദേഹത്തിന്റെ കൈപ്പടയിൽ. ലേശം ചരിവുണ്ടു് അവയ്ക്കു്. ഒരു സംശയവും വായനക്കാരനു് ഉണ്ടാകാത്ത മട്ടിൽ സ്പഷ്ടമായേ സി. പി. എഴുതൂ. ഒരിക്കൽ ഒരു സെക്രട്ടറിയുടെ നിർദ്ദേശം സ്വീകരിക്കാതെ അദ്ദേഹം ഫയലിൽ NO എന്നു് വലിയ അക്ഷരത്തിലെഴുതി. അതുകണ്ടപ്പോൾ എനിക്കു മനസ്സിലായി സി. പി. ക്കു സെക്രട്ടറിയുടെ ശുപാർശയിൽ വലിയ കോപമുണ്ടായിയെന്നു്. സി. പി. രാമസ്സ്വാമി അയ്യരുടെ ആ ‘നോ’യെ ഞങ്ങൾ ഗുമസ്തന്മാർ A big No എന്നു വിളിച്ചു.

images/Eugene_Ionesco.jpg
യൊനെസ്കോ

റൊമേനിയയിലെ നാടകകർത്താവു് യൊനെസ്കോ (lonesco 1909–1994) നാടകങ്ങളെഴുതുന്നതിനു മുൻപു് ഒരു പ്രബന്ധ സമാഹാരം പ്രസിദ്ധപ്പെടുത്തിയെന്നും അതിന്റെ പേരു് ‘No’ എന്നായിരുന്നുവെന്നും ഞാൻ കേട്ടിട്ടുണ്ടു്. റൊമേനിയയുടെ പൂർവകാലസാഹിത്യത്തോടെയാണു് അദ്ദേഹം ‘നോ’ എന്നു പറഞ്ഞതു്. അത്രമാത്രം വെറുപ്പുണ്ടായിരുന്നു യൊനെസ്കോക്കു് തന്റെ നാട്ടിന്റെ പഴയ സാഹിത്യത്തോടു്. സി. പി. രാമസ്സ്വാമി അയ്യരും യൊനെസ്കോയും എവിടെ? ഞാനെവിടെ. എങ്കിലും ‘നിർമ്മലമായ ഒരു തടാകം പോലെ’ എന്ന ചെറുകഥയെഴുതിയ (മലയാളം വാരിക) ശ്രീ. വി. പി. മനോഹരനോടു ‘നോ’യെന്നു ഞാൻ പറയുന്നു. ചെറിയ ‘നോ’യല്ല. ‘ബിഗ് നോ’ തന്നെ.

തൊട്ടിലിൽ നിന്നു ചാടിയിറങ്ങിയയുടനെ തന്നെ മനോഹരൻ വെറും ‘റെപ്രിസെന്റേഷൻസ്’ ആയ, ഉൾക്കാഴ്ചയില്ലാത്ത വെറും വർണ്ണനങ്ങളായ രചനകൾ മലയാളികൾക്കു് നൽകിത്തുടങ്ങി. പ്രായമായിട്ടും അദ്ദേഹം അതുതുടർന്നുകൊണ്ടിരിക്കുന്നു എന്നതിനു തെളിവ് ഇക്കഥ തന്നെ. പരീക്ഷയുടെ മാർക്കു് കുറഞ്ഞുപോയതു കൊണ്ടു കുട്ടിയെ അച്ഛനമ്മമാർ ശാസിച്ചു. അവൻ നാട്ടിൽ നിന്നു പോകാനായി തീവണ്ടിയാപ്പീസിലെത്തി. മകനെക്കാണാതെ ദുഃഖത്തിൽ വീണ അച്ഛൻ തീവണ്ടിയാപ്പീസിൽ ചെന്നു. ഒരു ട്രെയിൻ വടക്കോട്ടും വേറൊന്നു തെക്കോട്ടും പോയിയെന്നു് അറിഞ്ഞ അച്ഛൻ കൂടുതൽ പരിഭ്രമമായി. അങ്ങനെ അയാൾ നിൽക്കുമ്പോൾ ഒരുത്തൻ വന്നു പറഞ്ഞു ചെറുക്കൻ തീവണ്ടിയാപ്പീസിൽ ഒരിടത്തു ഇരിക്കുന്നുണ്ടെന്നു്. ഞാൻ മുൻപു് വായനക്കാർക്കു് നൽകിയ ഒരലങ്കാരപ്രയോഗം വീണ്ടും നൽകാൻ അവരുടെ സദയാനുമതി തേടുന്നു. ബ്ലോട്ടിങ് പേപ്പർ കൊണ്ടു് മഷി ഒപ്പിയെടുക്കുന്നതു പോലെ സർവസാധാരണമായ ഒരു വിഷയം മനോഹരൻ ഒപ്പിയെടുത്തു വയ്ക്കുന്നു. ഇതു കലാ പ്രക്രിയയല്ല. ‘ലേബർ’ മാത്രമാണു്. നിത്യജീവിത സംഭവത്തോടു ഉൾക്കാഴ്ച കലർത്തി അന്യാദൃശമായ രീതിയിൽ അതു് ആലേഖനം ചെയ്യുമ്പോഴാണു കലയുടെ ഉദയം. പണ്ടു് മഹരാജാവിന്റെ മുഖം കാണിച്ചിട്ടു വ്യക്തി യാത്രാനുമതി ചോദിക്കുമ്പോൾ അദ്ദേഹം സമ്മതം മൂളും. അതു കേട്ടുകഴിഞ്ഞാൽ സന്ദർശകൻ മഹാരാജാവിനെ നോക്കിക്കൊണ്ടുതന്നെ പിറകോട്ടു നടക്കും. വാതിലിൽ പടിയുണ്ടെങ്കിൽ അതിൽത്തട്ടി അയാൾ വീണെന്നു വരും. കലയെ നോക്കിക്കൊണ്ടു മനോഹരൻ താഴെ വീഴുന്നു (കഥ മലയാളം വാരികയിൽ).

എനിക്കൊരു സ്നേഹിതനുണ്ടായിരുന്നു. മൃദംഗം വായനയിൽ കമ്പമേറി അയാൾ അതു പഠിച്ചു തുടങ്ങി. തം, തംതം. തംതംതം. തംതംതംതം. പഠിക്കൽ മുറയ്ക്കു നടന്നു. ഒടുവിൽ ആദ്യത്തെ മൃദംഗവാദനം പാട്ടുകച്ചേരിക്കു്. അതുകേട്ടു് ആളുകൾ കൂവി. കൂവലിനാൽ കിളിർത്തപ്പെട്ടു് അയാൾ വീട്ടിലെത്തി. തിരിച്ചുപോരാൻ വാഹനം വേണ്ടിവന്നില്ല. പിന്നീടു് കാർ ഡ്രൈവിങ് അഭ്യസിച്ചു തുടങ്ങി. പട്ടാളത്തിൽ ചേർന്നു ഡ്രൈവറായി പോകുകയും ചെയ്തു. മൃദംഗം വായനയിൽ പാലക്കാട്ടു മണിയാകാൻ ശ്രമിച്ച ഈ സ്നേഹിതൻ മിലിറ്ററി സേവനം കഴിഞ്ഞു് നെടുമങ്ങാട്ടു വിശ്രമിക്കുന്നു. അദ്ദേഹത്തിനുണ്ടായ ഔചിത്യബോധം നമ്മുടെ കഥയെഴുത്തുകാർക്കും ഉണ്ടാകട്ടെ.

ക്രിസ്തേവ
images/Julia_Kristeva.jpg
ജൂലിയ ക്രിസ്തേവ

ബൾഗേറിയയിൽ 1941-ൽ ജനിച്ച ജൂലിയ ക്രിസ്തേവ (Julia Kristava) ധിഷണാപരമായ ജീവിതം നയിച്ചതത്രയും ഫ്രാൻസിലാണു്. അവർ ഫ്രഞ്ച് ധൈഷണികാന്തരീക്ഷത്തിലെ ഉജ്ജ്വല നക്ഷത്രമാണു്. അവരുടെ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ നമ്മളും ആ ധൈഷണികത്വത്തിന്റെ പ്രഭാവലയത്തിൽ ആയിപ്പോകുന്നു.

images/BlackSun.jpg

ക്രിസ്തേവയുടെ “Black Sun-Depression and Melancholia” എന്ന പുസ്തകം എന്റെ മുൻപിലുണ്ടു്. കറുപ്പു്. ഘനാരുണം ഈ വർണ്ണങ്ങളോടുകൂടിയ കഞ്ചുകമണിഞ്ഞു് ആകർഷകത്വത്തോടു കൂടി ആ ഗ്രന്ഥയുവതി പരിലസിക്കുന്നു. രാഗം തോന്നുന്നവർക്കു് സമീപിക്കാം. ദുർഗ്രഹതയാർന്ന സംഭാഷണമില്ല. സിതോപലത്തിന്റെ സുതാര്യതയുള്ള വാക്കുകളേ അവൾക്കുള്ളു. അടുത്തുചെല്ലുന്നവർക്കു് ആഹ്ലാദമുണ്ടായില്ലെങ്കിൽ അവരെ കുറ്റപ്പെടുത്തേണ്ടതില്ല. ഈ അലങ്കാരമൊക്കെ ഉപേക്ഷിച്ചു് നമുക്കു കാര്യത്തിലേക്കു മാത്രം വരാം. മെലൻകോലിയ (melancholia) കൊടും വിഷാദമാണു്. ഇരുണ്ട അനിഷ്ടാനുമാനങ്ങൾ അതുള്ളവരെ അലട്ടിക്കൊണ്ടിരിക്കും.

‘Dostoyevsky, Suffering, Forgiveness’ എന്നതു ഈ ഗ്രന്ഥത്തിലെ വിശിഷ്ടമായ പ്രബന്ധമാണു്. From Sorrow to Crime എന്ന ഉപശീർഷകത്തിൽ ക്രിസ്തേവ എഴുതുന്നു:

“Raskolnikov described himself as a sad person. Listen Razumikhin… I gave them all my money… I am so sad, so sad… like a woman” ഈ വിഷാദം കുറ്റത്തിലേക്കു് കൊണ്ടുചെന്നതെങ്ങനെ? കുറ്റം വിഷാദത്തിനെതിരായുള്ള രക്ഷണ പ്രതികരണമാണു്. മറ്റൊരാളെ കൊന്നാൽ ആത്മഹത്യയിൽ നിന്നു രക്ഷനേടാം. റസ്കൽ നിക്കഫിന്റെ ‘സിദ്ധാന്ത’വും ക്രിമിനൽ പ്രവൃത്തിയും ഈ യുക്തിയെ നല്ലപോലെ തെളിയിക്കുന്നു. വിഷാദമഗ്നനായി ജീവിക്കുന്ന ആ വിദ്യാർത്ഥി സാധാരണക്കാരെന്നും അസാധാരണക്കാരെന്നും ജനങ്ങളെ വിഭജിക്കുന്നു. ആദ്യത്തെക്കൂട്ടർ “ഒരു പുതിയ വാക്കു” ഉച്ചരിക്കാൻ കഴിവുണ്ടു്. ഇനി ഇംഗ്ലീഷ് തന്നെയാവട്ടെ. “In the ‘second category all transgress the law: they are destroyers or disposed to destruction according to their capacities’. Does he himself belong in that second category? Such is the fateful question the melancholy student will try to answer by daring or not to take action” ക്രിസ്തേവയുടെ പ്രജ്ഞയുടെ ഔന്നത്യം കാണിക്കാൻ ഇത്രയും മതിയെന്ന വിചാരമാണു് എനിക്കു്. സാഹിത്യം, കല, തത്ത്വചിന്ത ഇവയെ അവലംബിച്ചുകൊണ്ടു് കൊടും വിഷാദത്തിന്റെ എല്ലാ സവിശേഷതകളും അവർ സ്പഷ്ടമാക്കുന്നു.

images/Hans_Holbein_the_Younger.jpg
ഹൊൾബിൻ

ദസ്തെയെവ്സ്കിയെ അമ്പരപ്പിച്ച ഒരു ചിത്രത്തിന്റെ നിരൂപണമുണ്ടു് ഇപ്പുസ്തകത്തിൽ. Hans Hollein the Younger (1497–1543) വരച്ച The Body of the Dead Christ എന്നതാണു് ആ ചിത്രം. ദസ്തെയെവ്സ്കിയുടെ The Idiot എന്ന നോവലിലെ ഒരു കഥാപത്രം ആ ചിത്രത്തെക്കുറിച്ചു് പറയുന്നുണ്ടു്. അതിൽ നിന്നു ചില ഭാഗങ്ങൾ. കുരിശിൽ കിടക്കുന്ന യേശുവിനെയോ അതിൽ നിന്നു് താഴെയിറക്കുന്ന യേശുവിനെയോ ചിത്രീകരിക്കുന്ന കലാകാരന്മാർ അദ്ദേഹത്തിന്റെ മുഖത്തിനുള്ള അസാധാരണമായ സൗന്ദര്യം നമ്മെ കാണിച്ചു തരുന്നു. പക്ഷേ, ഈ ചിത്രത്തിൽ അതില്ല. കുരിശാരോഹണത്തിനു മുൻപു സഹിക്കാനാവാത്ത വേദന സഹിച്ച മനുഷ്യന്റെ ചിത്രമാണതു്. ശത്രുക്കൾ അദ്ദേഹത്തെ ക്ഷതപ്പെടുത്തി, മർദ്ദിച്ചു, ഗാർഡുകൾ അടിച്ചു. കുരിശിന്റെ ഭാരം കൊണ്ടു ക്രിസ്തു വീണപ്പോൾ ആളുകൾ അദ്ദേഹത്തെ അടിച്ചവശനാക്കി. കുരിശിൽക്കിടന്ന യേശുവിന്റെ ശരീരം പ്രകൃതിനിയമങ്ങൾക്കു വിധേയമായിരുന്നു. രക്തം പുരണ്ട എത്ര മുറിവുകൾ മുഖത്തു്. അതു് നീർകൊണ്ടിരിക്കുന്നു. കണ്ണുകൾ തുറന്നിരിക്കുന്നു. കോങ്കണ്ണുകൾ, നേത്രങ്ങളുടെ വെളുത്ത ഭാഗങ്ങൾ നിശ്ചേതനങ്ങൾ. ഇങ്ങനെയൊരു മൃതദേഹം യേശുവിന്റെ ശിഷ്യന്മാർ കണ്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭാവി അപോസ്തലന്മാർ കണ്ടിരുന്നെങ്കിൽ ആ രക്തസാക്ഷി ഉയിർത്തെഴുന്നേൽക്കുമെന്നു വിശ്വസിക്കുമോ? ഇതുകൊണ്ടാണു് ഈ ചിത്രം കാണുന്നവരിൽ ചിലരുടെ വിശ്വാസം പോകുമെന്നു നോവലിലെ കഥാപാത്രം പറഞ്ഞതു്. ചിത്രകാരൻ ഹൊൾബിൻ ഈ ചിത്രത്തിലൂടെ വേറൊരു ‘വിഷൻ’ (Vision) നൽകുകയാണെന്നു ക്രിസ്തേവ പറയുന്നു. മരണത്തിനു വിധേയനായ മനുഷ്യൻ. അദ്ദേഹമതു ചെയ്തതു കീർത്തിക്കല്ല. തന്റെ സത്യത്തിന്റെ സാരാംശം പ്രകടിപ്പിക്കാനും നൂതനമായ അന്തസ്സു പ്രദർശിപ്പിക്കാനുമാണു് അദ്ദേഹമതു അനുഷ്ഠിച്ചതു്.

ഫ്രഞ്ചെഴുത്തുകാരി ദൂറ (Duras) ഫ്രഞ്ചെഴുത്തുകാരൻ നെർവൽ (Nerval) ഇവരെക്കുറിച്ചുള്ള പ്രബന്ധങ്ങൾ നിസ്തുലങ്ങളെന്നേ പറയാനാവൂ. എനിക്കൊരു വിശ്വാസമുണ്ടായിരുന്നു. ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ എഴുത്തുകാരി സീമോൻ ദെ ബോവ്വറാണെന്നു്. ഇപ്പോഴും ആ വിശ്വാസത്തിനു ഇളക്കം തട്ടാതെ ഞാൻ അതു സൂക്ഷിക്കുന്നു. എങ്കിലും ക്രിസ്തേവ അവരെയും അതിശയിക്കുന്നില്ലേ എന്നൊരു സംശയം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-06-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.