സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-06-12-ൽ പ്രസിദ്ധീകരിച്ചതു്)

images/GeorgesPerec.jpg
ഷൊർഷ് പെരെക്ക്

ഇരുപതാം ശതാബ്ദത്തിലെ മഹത്തമങ്ങളായ നോവലുകളിൽ ഒന്നെന്നു വാഴ്ത്തപ്പെടുന്ന ‘Life a User’s Manual’എഴുതിയ ഷൊർഷ് പെരക്കി ന്റെ (Georges Perec 7-3-1936–3-1982) വേറൊരു വിശിഷ്ടമായ നോവലാണു് ‘W or The Memory of childhood’ എന്നതു്. Spellbinding, Haunting, Compelling, Chilling എന്നൊക്കെയാണു നിരൂപകർ അതിനെ വിശേഷിപ്പിച്ചതു്. പെരക്ക് നോവൽ പ്രസ്ഥാനത്തിലെ നവരീതിയുടെ സ്ഥാപകനുമാണു്. നൂതനരീതിയുടെ ഉപജ്ഞാതാവാണു് അദ്ദേഹമെങ്കിലും ഓരോ നോവലിലും ഓരോ കലാസങ്കേതമാണു് പ്രയോഗിക്കപ്പെട്ടതു്. ഈ പ്രതിഭാശാലി ഇടവിടാതെ സിഗരറ്റ് വലിച്ചിരുന്നുവെന്നും അതുകൊണ്ടു് കാൻസർ വന്നുവെന്നും അദ്ദേഹത്തിന്റെ ആപ്തമിത്രമായ ഷുവെ എന്നോടു പറഞ്ഞു. അകാലചരമം പ്രാപിച്ച അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പ്രതിഭയുടെ പരകോടി പ്രദർശിപ്പിക്കുന്ന എത്രയെത്ര നോവലുകൾ നമുക്കു കിട്ടുമായിരുന്നു.

images/WorthememoryofChildhood.jpg

ഫ്രഞ്ച് ഭാഷയിൽ എഴുതിയ ‘W’ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത ഡേവിഡ് ബെലോസ് പറയുന്നു. “ഇംഗ്ലീഷിലെന്ന പോലെ ഫ്രഞ്ചിലും അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരം ഇരട്ട ‘വി’ യായി (double V) എഴുതപ്പെടുന്നു. ഒളിമ്പിക് ആദർശത്തിന്റെയും നഷ്ടപ്പെട്ട ശൈശവത്തിന്റെ കണ്ടുപിടുത്തത്തിന്റെയും ഇരട്ടക്കഥകളെ സൂചിപ്പിക്കുന്ന നോവലിന്റെ പേരിനു് ‘യു’ (U) എന്ന അക്ഷരത്തിന്റെ ശബ്ദവുമായി ഒരു ബന്ധവുമില്ല. അതു ഡബ്ൾ യു എന്നല്ല ഡബ്ല് വി എന്നാണു്” വായനക്കാർക്കു് അർത്ഥഗ്രഹണത്തിനു് ക്ലേശം ഉണ്ടാകുന്നുണ്ടോ? എങ്കിൽ ഒന്നുകൂടെ സ്പഷ്ടമാക്കാൻ ശ്രമിക്കാം. ഡ്ബ്ൾ വി (Double-Ve) ശ്ലേഷാർത്ഥത്തിലുള്ള പ്രയോഗമാണു്. ഫ്രഞ്ചിൽ (Double Vie) എന്നതിനു് ഇരട്ടജീവിതമെന്നാണു് അർഥം. പെരക്ക് ഒന്നിടവിട്ട അദ്ധ്യായങ്ങളിൽ രണ്ടുകഥകൾ പറയുന്നു. ഒന്നു തന്റെ നഷ്ടമായിപ്പോയ ജീവിതത്തിന്റെ കഥ. രണ്ടു് തെക്കേയമേരിക്കയുടെ തെക്കേയറ്റത്തുള്ള തീയറഡെൽ ഫ്യൂയാഗ്ഗോ (Tierra del Fuego) എന്ന അനേകം ദ്വീപുകളിലെ W എന്ന സാങ്കല്പിക ദ്വീപിൽ നടക്കുന്ന ഹൃദയഭേദകമായ കഥ.

കഥപറയുന്ന ആൾ ഗസ്പാർഡ് വിങ്ക്ളെറാണു് (Gaspard Winkler). പതിനാറാമത്തെ വയസ്സിൽ നാടുവിട്ടുപോയ അയാൾ പട്ടാളത്തിൽ ചേർന്നു. അവധിക്കാലത്തു് അയാൾ ഒളിച്ചോട്ടം നടത്തി. അധികാരികളുടെ പിടിയിൽ പെടാതെ അയാൾ ജർമ്മനിയിലെത്തി കഴിഞ്ഞുകൂടുകയാണു് ഗസ്പാർ വിങ്ക്ളെർ എന്ന കള്ളപ്പേരിൽ. അങ്ങനെ പാർക്കുമ്പോൾ അയാൾക്കു പരിചയമൊട്ടുമില്ലാത്ത ഓറ്റോ എന്നൊരാൾ അയാളെക്കണ്ടു ചോദിച്ചു: “നിങ്ങൾക്കു് ഈ പേരുതന്ന ആളിനു എന്തു സംഭവിച്ചുവെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?” ഈ ചോദ്യം കേട്ടു് വിങ്ക്ളർ അമ്പരന്നു. ഓറ്റോ വിശദീകരണം നല്കി. മൂകനും ബധിരനും ആയ എട്ടുവയസ്സുള്ള ഗസ്പാർഡ് വിങ്ക്ളെർ എന്നൊരു കുട്ടി അവന്റെ അമ്മയും മറ്റുള്ളവരുമായി യാനപാത്രത്തിൽ പോകുമ്പോൾ തീയറഡെൽ ഫ്യൂയാഗോ ദ്വീപുകൾക്കടുത്തുവച്ചു് കടലിൽ മുങ്ങിപ്പോയി. ഗസ്പാർഡ് വിങ്ക്ളെർ ജീവിച്ചിരിക്കുന്നുണ്ടോ എന്നു് അയാൾ പോയി അറിയണം എന്നാണു് ഓറ്റോയുടെ നിർദ്ദേശം. അങ്ങനെ പട്ടാളത്തിൽ നിന്നു് ഒളിച്ചോടി ജർമ്മനിയിൽ കഴിഞ്ഞുകൂടുന്ന വിങ്ക്ളെർ W എന്ന ദ്വീപിൽ എത്തുന്നു. കടലിൽ മുങ്ങിപ്പോയ കുട്ടി വിങ്ക്ളറെക്കുറിച്ചുള്ള അന്വേഷണം അതോടെ തീരുന്നു. കഥ പറയുന്ന വിങ്ക്ളെർ ദ്വീപിന്റെ രീതികളും അവിടത്തെ ഭരണക്രമങ്ങളുമാണു് പിന്നീടു് വിശദീകരിക്കുന്നതു്.

കായികവിനോദമാണു് ‘W’ദ്വീപിൽ പ്രധാനമായും നടക്കുന്നതു്. വർഷത്തിലൊരിക്കൽ ഒളിമ്പിയഡ്സ്, മൂന്നു മാസത്തിലൊരിക്കൽ സ്പാർടകിയഡ്സ്. മാസത്തിലൊരിക്കൽ അറ്റ്ലാന്റിയഡ്സ്. മത്സരബുദ്ധിയെ വർദ്ധിപ്പിക്കാനോ വിജയത്തെ പ്രകീർത്തിക്കാനോ ആണു് ‘W’ദ്വീപിൽ കായിക വിനോദങ്ങൾ സർക്കാർ നടത്തുക. വിനോദത്തിനു വേണ്ടിയുള്ള നേട്ടമാണു സർക്കാരിന്റെ ലക്ഷ്യം. കായികാഭ്യാസി തോറ്റാൽ പ്രേക്ഷകർ മാപ്പുകൊടുക്കില്ല. അവർക്കു വിജയമില്ലാതെ വേറൊന്നും സങ്കല്പിക്കാൻ വയ്യ. തോറ്റവരെ ‘പട്ടിണിക്കിട്ടു്’ ശിക്ഷിക്കുകയും ചെയ്യും.

‘W’ദ്വീപിലെ യുക്തിക്കു യോജിച്ച വിധത്തിലാണു സംജ്ഞാനാമങ്ങളെ ഒഴിവാക്കിയിരിക്കുന്നതു്. കായികാഭ്യാസി വിജയം മാത്രമാണു്. അയാൾക്കു പേരുവേണ്ട. അയാൾ പരാജയപ്പെട്ടാൽ പ്രേക്ഷകർ കല്ല്, പൊട്ടിയ കുപ്പി, ഇരുമ്പു കഷണം ഇവയൊക്കെ അയാളുടെ നേർക്കു് എറിയും. വിനോദം ക്രൂരതയിലേക്കു ചെല്ലുന്നതു നോക്കുക:

Or again when a race is in full swing, a deceptive Referee may sometimes shout ‘STOP’: the competitors must then stand stock still, freeze, usually in an unbearable posture, and the one who holds still longest will probably be declared the winner.

‘W’ ദ്വീപിലെ നിയമം ഒടുങ്ങാപ്പകയാർന്നതാണു്. ബദ്ധവൈരമാർന്നതാണു്. പക്ഷേ, എങ്ങനെ പ്രയോഗിക്കപ്പെടുമെന്നും പറയാൻ വയ്യ. കായിക വിനോദത്തിൽ പങ്കുകൊള്ളുന്നവൻ ജയിച്ചേ മതിയാവൂ. ജയിച്ചാൽ അഭിനന്ദിക്കും. തോറ്റാൽ ശിക്ഷ കൊടുക്കും. പക്ഷേ, ഓട്ടത്തിൽ ഏറ്റവും പിറകേ എത്തുന്നവനെ ചിലപ്പോൾ വിജയിയായി പ്രഖ്യാപിച്ചേക്കും. അന്നു് ആ രീതിയിലായിരിക്കും തീരുമാനിക്കുന്നതു് അധികാരികൾ.

‘W’ ദ്വീപിലെ സ്ത്രീകളെ താമസിപ്പിച്ചിരിക്കുന്നതു സവിശേഷമായ രീതിയിലാണു്. അവർക്കായുള്ള വാസസ്ഥലങ്ങളുണ്ടു്. എപ്പോഴും അധികാരികൾ അവരെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾ ഓടിപ്പോകുമെന്ന പേടിയാലല്ല ആ സൂക്ഷിപ്പു്. അവിടത്തെ പെണ്ണുങ്ങൾ അടക്കമുള്ളവരാണു്. ബാഹ്യലോകത്തെക്കുറിച്ചു അവർക്കു പേടിയുമുണ്ടു്. കർശനനിയമങ്ങളുണ്ടെങ്കിലും കായികാഭ്യാസികൾ സ്ത്രീകളുടെ വസതികളിൽ കടന്നു ചെല്ലാൻ ശ്രമിക്കാറുണ്ടു്. വീടുകളുടെ ചുറ്റുമായി വിദ്യുച്ഛക്തി പ്രവഹിപ്പിച്ച വേലിയുണ്ടു്. അതിനടുത്തുവച്ചാണു് സ്പോർട്സ്മാൻ-കളിക്കാരൻ-അറസ്റ്റ് ചെയ്യപ്പെടുന്നതെങ്കിൽ അയാളെ ഉടനെ വധിക്കും. അതിനു പിറകിലുള്ള Patrol Zone കടന്നെന്നിരിക്കട്ടെ അയാൾ. എങ്കിൽ ഏതാനുമാഴ്ചത്തെ ഏകാന്തത്തടവേ കിട്ടൂ. അകത്തെ ഭിത്തി താണ്ടിയാൽ ചൂരൽ വടി കൊണ്ടുള്ള അടിയാവും ശിക്ഷ. അതല്ല സ്ത്രീകൾ താമസിക്കുന്നിടത്തു തന്നെ കടന്നു ചെല്ലാൻ കളിക്കാരനു കഴിഞ്ഞാൽ സെൻട്രൽ സ്റ്റേഡിയത്തിൽ അയാളെ കൊണ്ടുവന്നു Honorary Casanova എന്ന ബിരുദം നൽകി മാനിക്കും. (കാസാനോവാ ഇറ്റലിയിലെ കുപ്രസിദ്ധനായ വ്യഭിചാരി. കാലം 1725–1798-ലേഖകൻ) ദ്വീപിൽ അഞ്ഞൂറു സ്ത്രീകളിലധികം പാടില്ലെന്നാണു സർക്കാർ നിയമം. അഞ്ചുപെൺകുട്ടികൾ ജനിച്ചാൽ ഒരെണ്ണം മാത്രമേ ജീവനോടെ കഴിയൂ. മറ്റുള്ളവയെ കൊന്നു കളയും.

മർദ്ദനമുറകൾ ഭയജനകങ്ങളാണു് “… they see them (athletes) collapse on to the ground, where they lie with their mouths open…” “Very few attempt suicide, very few go really mad. Some never stop howling, but most of them keep silent, obstinately”

എന്തൊരുഭീതിദമായ ദ്വീപാണു ‘W’.

images/Raymond_Queneau.jpg
റെമൊങ് കെനോ

ഒന്നിടവിട്ടു് അധ്യായങ്ങളിൽ പെരക്ക് ആത്മകഥ പറയുകയാണെന്നു് മുൻപു് എഴുതിയല്ലോ. അതിലെ ശ്രദ്ധേയങ്ങളായ വസ്തുതകൾ പോലും ഇവിടെ എടുത്തു കാണിക്കാൻ സ്ഥലമില്ല. പോളണ്ടിലെ ഔഷ്വിറ്റ്സ് (Auschwitz) തടങ്കൽപ്പാളയത്തിൽ വച്ചാണു് രണ്ടര ദശലക്ഷം ജൂതന്മാരോടൊപ്പം പെരക്കിന്റെ അമ്മയും കൊല്ലപ്പെട്ടതു്. ആ അമ്മയുടെ മകനെഴുതുന്ന ആത്മകഥ എത്രത്തോളം ഹൃദയഭേദകമായിരിക്കുമെന്നു വായനക്കാർക്കു ഊഹിക്കാവുന്നതേയുള്ളൂ. വിശ്രുതനായ ഫ്രഞ്ച് സാഹിത്യകാരൻ റെമൊങ് കെനോ (Raymond Queneau 1903–1976) പറഞ്ഞ ഒരു വാക്യം നോവൽ തുടങ്ങുന്നതിനു മുൻപു് പെരക്ക് ഉദ്ധരിച്ചിട്ടുണ്ടു്. “That mindless mist where shadows swirl, how could I pierce it?” നിഴലുകൾ ചുഴറ്റുന്ന മൂടൽമഞ്ഞിനെ കുത്തിക്കീറുന്നതെങ്ങനെയെന്നു പെരക്ക് സംശയിക്കുന്നെങ്കിലും സുവ്യക്തങ്ങളായ ജീവിതചിത്രങ്ങൾ ഈ ആത്മകഥാഭാഗത്തുണ്ടു്.

‘W’ ദ്വീപ് നാസ്തികളുടെ പ്രദേശമാണെന്നതു വ്യക്തം. അവരുടെ ക്രൂരതകളെയും കൊലപാതകങ്ങളെയും കായിക വിനോദങ്ങളുടെ സവിശേഷതകളിലൂടെ പെരക്ക് ആവിഷ്കരിക്കുന്നു. രണ്ടിനെയും അദ്ദേഹം വിദഗ്ദ്ധമായി കൂട്ടിയിണക്കി തന്റെ ജീവിതകഥ തന്നെയാണു് ദ്വീപിലെ ആളുകളുടെയും ജീവിതകഥയെന്നു വ്യക്തമാക്കുന്നു. രണ്ടു V അക്ഷരങ്ങളുടെ മുനയുള്ള ഭാഗങ്ങൾ കൂട്ടിവച്ചാൽ X (എക്സ്) എന്ന അക്ഷരമാകും. X അക്ഷരത്തിന്റെ അറ്റങ്ങൾ ലേശം ദീർഘിപ്പിച്ചാൽ നാസ്തികളുടെ സ്വസ്തികയായി. Double Vie ഇരട്ടജീവിതമാണല്ലോ. നോവലിലെ ആത്മകഥയും ദ്വീപിലെ കഥയും ദ്വന്ദ്വഭാവങ്ങൾ ഉള്ളതാണെങ്കിലും ഒന്നുതന്നെ. അതിനെ നാസ്തികളുടെ സ്വസ്തിക അടയാളത്തോടു ബന്ധപ്പെടുത്തി തന്റെ കാലത്തിന്റെ ഭയങ്കരത്വത്തെ പെരക്ക് ചിത്രീകരിക്കുന്നു. ഇത്തരം കൃതികൾ വായിക്കുമ്പോഴാണു് നമ്മൾ ഉത്കൃഷ്ട സാഹിത്യത്തെക്കുറിച്ചു് അറിയുന്നതു്.

ചോദ്യം, ഉത്തരം

ചോദ്യം: യൗവനമോ വാർദ്ധക്യമോ കൂടുതൽ കാലം നിൽക്കുന്നതു്?

ഉത്തരം: വാർദ്ധക്യം എന്നൊരവസ്ഥയേയില്ല. എൺപതു വയസ്സായവന്റെ മനസ്സും യൗവനത്തിന്റേതാണു്. (യൗവനമെന്നേ എഴുതാവൂ. യൗവ്വനം തെറ്റു്.)

ചോദ്യം: ഞാൻ ഡോക്ടറാണു്. എന്റെ ജോലിക്കു ചേർന്ന ഒരു ഉപദേശം തരാമോ?

ഉത്തരം: മരിക്കാൻ ആഗ്രഹിക്കുന്ന ആളിനെ താങ്കൾ ജീവിപ്പിക്കരുതു്. മരണം സുനിശ്ചിതമാണെന്നു കണ്ടാൽ രക്തം കൂടെക്കൂടെ മാറ്റിയും ഡയാലിസിസ് നടത്തിയും കഷ്ടപ്പെടുത്തരുതു്. പാവം ജയപ്രകാശ് നാരായണനെ ഡോക്ടർമാർ എത്രമാത്രം ഉപദ്രവിച്ചു.

ചോദ്യം: ഇംഗ്ലിഷ് ഭാഷയെ ഗളഹസ്തം ചെയ്യേണ്ടതല്ലേ?

ഉത്തരം: ഈസ്റ്റിൻഡ്യ കമ്പനിയും പീന്നിടു് വിക്ടോറിയ രാജ്ഞിയും ഇംഗ്ലിഷ് ഭാഷ ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതാണെങ്കിലും അതു് ഉപകാരപ്രദമായതേയുള്ളൂ. സമ്പന്നതയും ഭംഗിയും ഉള്ളതാണു് ആ ഭാഷ. അതാണു് നമ്മളെ സംസ്കാരമുള്ളവരാക്കിയതു്. മലയാളം മാത്രം പഠിച്ചാൽ നമ്മൾ കാടത്തത്തിലേക്കു പോകും. ഇംഗ്ലീഷ് വിദേശിയുടെ ഭാഷയല്ല. നമ്മുടെ ‘മാതൃഭാഷ’ തന്നെയാണു്. ലോകമാകെ ഇംഗ്ലീഷ് ഭാഷയ്ക്കാണു പ്രാധാന്യം.

ചോദ്യം: അസാധാരണമായ ബുദ്ധിശക്തി. അസാധാരണമായ നിഷ്കളങ്കത—ഇവയിൽ നിങ്ങൾ ഏതിനെ ആരാധിക്കുന്നു?

ഉത്തരം: ബുദ്ധി കൂടിയവൻ എപ്പോഴും ദുഷ്ടനായിരിക്കും. പൊലീസുകാരന്റെ കൈയിൽ അകപ്പെട്ട കുഞ്ഞ് പലഹാരക്കടയിലേക്കു വിരൽ ചൂണ്ടുന്നുവെന്ന ജാപ്പാനീസ് പഴഞ്ചൊല്ലിലെ നിഷ്കളങ്കതയാണു് എനിക്കിഷ്ടം.

ചോദ്യം: ബഹുമാനിക്കേണ്ട ഉദ്യോഗസ്ഥനാരു്?

ഉത്തരം: ഹെഡ്മാസ്റ്റർ. കോളേജ് പ്രിൻസിപ്പലിനെക്കാൾ ഞാൻ ബഹുമാനിക്കുന്നതു് സ്ക്കൂൾ ഹെഡ്മാസ്റ്ററെയാണു്. കൈനിക്കര കുമരപിള്ള. രാമൻ നമ്പീശൻ (പിന്നീടു് കൊട്ടാരത്തിലെ സർവാധികാര്യക്കാരായി) ഇവർ ഏതു പ്രിൻസിപ്പലിനെക്കാളും ഉന്നതരാണു്.

ചോദ്യം: നിങ്ങളുടെ ഒരു പുസ്തകത്തെയും നിങ്ങളെയും വിമർശിച്ചിരിക്കുന്നല്ലോ ഒരു വാരികയിൽ. എന്താണു് അഭിപ്രായം?

ഉത്തരം: ഞാൻ ആ വാരിക നോക്കാതെയായിട്ടു കാലമേറെയായി. നിങ്ങളുടെ ചോദ്യം കിട്ടിയതിനുശേഷം ഞാൻ അതു തേടിപ്പിടിച്ചു വായിച്ചു. അതിലെ ലേഖനം വിമർശനമല്ല. ആണുങ്ങൾ അന്തസ്സായി നിർവഹിക്കുന്നതാണു് വിമർശനം. പണ്ടു് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയെ ആക്ഷേപിച്ചു് ശ്രീധരൻ (പേരു ഇതല്ല) മംഗളോദയം മാസികയിലെഴുതി. മുണ്ടശ്ശേരിയായിരുന്നു അതിന്റെ എഡിറ്റർ. മര്യാദകെട്ട ആ ലേഖനം വായിച്ച വൈലോപ്പിള്ളി പറഞ്ഞു: ‘ശ്രീധരനു തൃശ്ശൂരു വന്നപ്പോൾ അപ്പിയിടണമെന്നു തോന്നി. അടക്കാൻ വയ്യാതെയായപ്പോൾ അയാൾ പബ്ലിക് റോഡിൽ അതു ചെയ്യാൻ തയ്യാറെടുത്തു. അതുകണ്ട മുണ്ടശ്ശേരി അയാളോടു പറഞ്ഞു: “ശ്രീധര, റോഡിൽ അപ്പിയിടേണ്ടതില്ല. മംഗളോദയമുണ്ടല്ലോ. അവിടെക്കയറിയിരുന്നു് അപ്പിയിട്ടോ” ശ്രീധരൻ മുണ്ടശ്ശേരി മാഷ് പറഞ്ഞതുപോലെ പ്രവർത്തിച്ചു. ‘ശ്രീധരൻ നിർവഹിച്ച ആന്ത്രശുദ്ധീകരണം പോലുള്ള ഒരാന്ത്രശുദ്ധീകരണത്തെയാണോ നിങ്ങൾ വിമർശനമെന്നു വിളിക്കുന്നതു്?’

എം. പി. നാരായണപിള്ളയുടെ കത്തു്

പ്രൊഫസർ എം. കൃഷ്ണൻ നായർ

തിരുവനന്തപുരം

17.1.1998

പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിനു്.

ഇതോടൊപ്പം ഒരു പുസ്തകം വയ്ക്കുന്നു.

കിഴക്കേമുറി ‘സർക്കാരുകാര്യം മുറപോലെ’ എന്ന കണക്കിനു് പത്തു് പുസ്തകം അയച്ചു തന്നപ്പോൾ ആദ്യമൊരെണ്ണം സാറിനയയ്ക്കാൻ തോന്നി.

ഇതൊരു കടം വീട്ടാനാണു്.

ആദ്യം സാറിനെ കാണാൻ വന്ന ദിവസം. പോരാൻ നേരത്തു് സാറ് ഒരു പുസ്തകം എടുത്തു് എന്റെ കയ്യിൽ തന്നു. പന്തളത്തുകാർ ഏതോ കുട്ടികൾ ഡി. ഡി. കൊസാംബിയുടെ ചില ലേഖനങ്ങൾ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തിയതു്.

ഞാനിങ്ങോട്ടു കൊണ്ടുവന്നു. മലയാളത്തിൽ വായിച്ചു തുടങ്ങിയപ്പോഴാണു് എനിക്കു് കൊസാംബിയുടെ ആഴം ഉള്ളിൽ തട്ടുന്നതു്. തൽഫലമായി കൊസാംബിയുടേതായി അച്ചടിച്ചിറങ്ങിയതൊട്ടുമുക്കാലും ഞാൻ വായിച്ചു കഴിഞ്ഞു. ഇന്ത്യാ ചരിത്രത്തിൽ പലതും ഞാൻ കാച്ചുന്നതു് ഈ പ്രക്രിയയുടെ ഫലമായി നേടിയ ഉൾക്കാഴ്ചയിൽ നിന്നാണു്.

അതുകൊണ്ടീ പുസ്തകം ആ പഴയ കടംവീട്ടാനായിട്ടയച്ചു തരുന്നു—ആദരപൂർവം

എം. കൃഷ്ണൻനായർ എന്ന എഴുത്തുകാരനല്ല ഇതു് സ്വീകരിക്കേണ്ടതു്; എം. കൃഷ്ണൻനായർ എന്ന കൈപ്പുണ്യമുള്ള അദ്ധ്യാപകനാണു്.

അളക്കാൻ വയ്യാത്ത ഒരു ബ്രാഹ്മണ്യമാണല്ലോ അദ്ധ്യാപകവൃത്തി.

ആദരപൂർവം

സ്വന്തം

(ഒപ്പു്)

ps: മൂന്നാഴ്ചയോളമായി ഞാനൊരു മൗനവ്രതത്തിൽ സുഖിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടു വീട്ടിലെ ഫോൺ ഫാക്സ് ആയി മാറി. ‘വാമൊഴി’ ഒഴിവാക്കിയാലും ആപത്തൊന്നുമില്ല. ഞാൻ എഴുതുന്ന പുസ്തകം ഇതുവരെ ആർക്കും അയച്ചു കൊടുത്തിട്ടില്ല. വീട്ടിവരുന്നവരാരെങ്കിലും പൊക്കാറാണു് പതിവു്.

കുട്ടികൃഷ്ണമാരാർ ഒരിക്കൽ എന്നോടിങ്ങനെ പറഞ്ഞു: “നിങ്ങൾ ഒരു കത്തെഴുതിയാലും അതിൽ നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കണം”. എം. പി. യുടെ കത്തിന്റെ സവിശേഷത ഇതാണു്. അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വം ഈ കത്തിൽ പ്രതിഫലിക്കുന്നു. ഈ വ്യക്തിത്വം ഏതും കാണുന്ന, ഏതും ഉൾക്കുള്ളുന്ന തുറന്ന മനസ്സിന്റേതുമാണു്. അടഞ്ഞ മനസ്സ് ഒറ്റപ്പെട്ടിരിക്കുന്നു. വൈരുദ്ധ്യങ്ങൾ അതിലേറെക്കാണും. തന്റെ ഉറച്ച വിശ്വാസത്തിനോടു ചേർത്തു മാത്രമേ അടഞ്ഞ മനസ്സുള്ളയാൾ ജീവിതസംഭവങ്ങളെ വ്യാഖ്യാനിക്കൂ. അപഗ്രഥിക്കൂ. ഇവിടെയാണു് എം. പി. നാരായണപിള്ള ലക്ഷക്കണക്കിനുള്ള മറ്റെഴുത്തുകാരിൽ നിന്നു് വിഭിന്നനായി മാറി നിൽക്കുന്നതു്. മാറി മാറി വരുന്ന യാഥാർത്ഥ്യങ്ങൾക്കു് അനുരൂപമായി അദ്ദേഹം മനസ്സിനെ പ്രകാശിപ്പിക്കുന്നു. നിക്ഷിപ്ത താല്പര്യങ്ങളെന്നും പക്ഷപാതങ്ങളെന്നും വിളിക്കുന്ന ദോഷങ്ങൾ എം. പി. നാരായണപിള്ളയ്ക്കു ഇല്ലായിരുന്നു. അതുകൊണ്ടാണു് ധിഷണാവിലാസം കാണിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ കേരളീയർക്കു് അഭിമതങ്ങളായതു്. ധിഷണാ വൈഭവമുള്ളവർ സർഗ്ഗപ്രക്രിയയിൽ വ്യാപരിക്കണമെന്നില്ല. ഇവിടെയും അദ്ദേഹം വിഭിന്നനായി വർത്തിക്കുന്നു. അദ്ദേഹത്തിന്റെ ചെറുകഥകൾ അനുധ്യാനത്തിന്റെയും നൂതന മൂല്യ നിർമ്മിതിയുടെയും വികാരസ്ഫുടീകരണത്തിന്റെയും ഉത്തമങ്ങളായ ഉദാഹരണങ്ങളാണു്. ഒരു ധിഷണാശാലി പോയി. ഒരു നല്ല മനുഷ്യൻ പോയി.

ഒ. എൻ. വി. കുറിപ്പ്

ആശയങ്ങളെ ബിംബങ്ങളാക്കി ലയാനുവിദ്ധതയോടെ ശ്രീ. ഒ. എൻ. വി. കുറിപ്പ് കാവ്യം രചിക്കുമ്പോൾ അതു വായിക്കുന്ന എനിക്കു് ആഹ്ലാദം. ആ ആഹ്ലാദമാണു് അദ്ദേഹത്തിന്റെ ‘പകലറുതിയിൽ’ എന്ന മനോജ്ഞമായ കാവ്യം വായിച്ചപ്പോൾ എനിക്കുണ്ടായതു്.

നായാട്ടുകാർ വേട്ടനായ്ക്കളെക്കൊണ്ടു മുയലുകളെ പിടിക്കുന്നതുപോലെ പദശ്വാനന്മാരെക്കൊണ്ടു് ആശയങ്ങളെ നവീന കവികൾ പിടിപ്പിക്കുന്ന കാലയളവാണിതു്. ഈ കാലയളവിൽ ആശയങ്ങളെ ബിംബങ്ങളാക്കി ലയാനുവിദ്ധതയോടെ ശ്രീ. ഒ. എൻ. വി. കുറിപ്പ് കാവ്യം രചിക്കുമ്പോൾ അതു വായിക്കുന്ന എനിക്കു് ആഹ്ലാദം. ആ ആഹ്ലാദമാണു് അദ്ദേഹത്തിന്റെ ‘പകലറുതിയിൽ’ എന്ന മനോജ്ഞമായ കാവ്യം വായിച്ചപ്പോൾ എനിക്കുണ്ടായതു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്).

ജീവിതമാരംഭിക്കുകയാണു് അവർ. പ്രേമം മാത്രമേ അവർക്കു സമ്പത്തായുള്ളൂ. ജീവിതഭാരം ചുമന്നു മുന്നേറുമ്പോൾ അവർക്കു രസിക്കാൻ സമയമെവിടെ? എങ്കിലും ആ ക്ലേശങ്ങളിലൂടെ പ്രേമഭാജനത്തിന്റെ പ്രേമവും സൗന്ദര്യവും അനുഗ്രഹീതനായ കവി പ്രകാശിപ്പിക്കുന്നതിന്റെ ചാരുത കാണുക:

“അന്നു നിലാവിന്റെ ഭംഗിയെപ്പറ്റി നാം

ഒന്നും പറഞ്ഞില്ല. പൂത്തിരുവോണത്തി-

നൊന്നിച്ചു പുത്തരിപ്പായസമുണ്ടില്ല.

പിന്നെ നിൻ കൈകൾ തെറുത്തൊരു വെറ്റില

തിന്നെന്റെ ചുണ്ടു തുടുത്തില്ലൊരുഞ്ഞാലിൽ

ഒന്നിച്ചിരുന്നാടിയില്ലാ. നുണക്കുഴി

ചന്തം തെളിയാൻ കളിവാക്കു ചൊല്ലി ഞാൻ

നിന്നെ ചിരിപ്പിച്ചുമില്ല…”

images/ONV.jpg
ഒ. എൻ. വി. കുറിപ്പ്

ദൗർഭാഗ്യങ്ങളുടെ പരുക്കൻ വസനം. എങ്കിലും അതിൽ പ്രേമത്തിന്റെ കസവ് പൊന്നൊളി ചാർത്തുന്നു. അതിന്റെ തിളക്കം കണ്ടു കണ്ണഞ്ചി രണ്ടുപേരും മുന്നോട്ടു പോകുമ്പോൾ കൂടെപ്പിറപ്പുകളും കഞ്ഞുങ്ങളും അവരുടെ ജീവിതപഥത്തിലൂടെ സഞ്ചരിക്കുന്നു. അവരുടെ സുശോഭവമായ ജീവിതം രണ്ടുപേർക്കും പുളകപ്രദം. എന്നാലും അവരുടെ സാന്നിദ്ധ്യമില്ല. ഒരു ഇംഗ്ലീഷ് കവി പറഞ്ഞതുപോലെ അവരുടെ മുഖങ്ങളിൽ വിഷാദത്തിന്റെ ശോഭ. ആ ശോഭയോടെ അവർ പ്രാവുകളെ നന്മണി കൊടുത്തു് തങ്ങളോടു് അടുപ്പിക്കുന്നു. അവർ അതു് കൊത്തിത്തിന്നുകൊണ്ടു് കൃതജ്ഞത കാണിക്കുന്നു. പക്ഷേ, പണ്ടു പ്രേമഭാജനം നെഞ്ചോടു ചേർത്തു മാമൂട്ടിയ പൊന്നുംകുടങ്ങളെപ്പോലെ അകന്നുപോകാൻ അവ സന്നദ്ധരായിരിക്കുന്നു. അവയെ പറത്താൻ അവർക്കു കൗതുകം. എന്നാൽ ‘വയ്യ വയ്യാ നമുക്കൊന്നും പറക്കുവാൻ’ ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരാവസ്ഥയും മനുഷ്യന്റെ നിസ്സഹായാവസ്ഥയും ഒ. എൻ. വി. ഈ അഞ്ചു വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. ഇതു വായിച്ചപ്പോൾ എന്റെ ജീവിതാവബോധത്തിനു് തീക്ഷ്ണതയുണ്ടായി. ധന്യാത്മകമായ കാവ്യമാണിതു്. മനോഹരമായ പദസന്നിവേശം. അതു് ലയാത്മകമായ രീതിയിലും. നക്ഷത്രത്തിൽ നിന്നു് പുറപ്പെടുന്ന രശ്മികൾ കോടാനുകോടി പ്രകാശവർഷങ്ങൾക്കു് ശേഷമേ ഭൂമിയിലെത്തൂ. ഈ കാവ്യനക്ഷത്രത്തിൽ നിന്നു് വരുന്ന സൗന്ദര്യത്തിന്റെ മയൂഖങ്ങൾ പൊടുന്നനെ നമ്മളെ തഴുകുന്നു.

എന്നോടു് അവർ പറഞ്ഞു

1. ആരുവാങ്ങുമിന്നാരുവാങ്ങുമിയാരാമത്തിന്റെ രോമാഞ്ചം? രോമാഞ്ചം മുറിച്ച് ഇലയിൽ വച്ചുകൊണ്ടു് നടക്കുകയാണോ പെണ്ണു് – ഡോ. എ. ജി. കൃഷ്ണവാരിയർ (യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസ്സറായിരുന്നു).

2. The driest fellow in the world – ഡോ. എ. ജി. കൃഷ്ണവാരിയരെക്കുറിച്ചു് പ്രൊഫ. എൻ. കൃഷ്ണപിള്ള.

3. ജി. ശങ്കരക്കുറുപ്പിന്റെ കവിത കവിതയല്ല, അതൊരു ടെക്നിക്കാണു് – എൻ. ഗോപാലപിള്ള

4. നിങ്ങൾ നാടു് നന്നാക്കാൻ ശ്രമിക്കണം – പട്ടം താണുപിള്ള മരണശയ്യയിൽ കിടന്നുകൊണ്ട്

5. വേദനയ്ക്കു് പീഡ, ദുഃഖം എന്ന അർഥമില്ല. അറിവ് അല്ലെങ്കിൽ അനുഭവം എന്നാണു് ആ വാക്കിന്റെ അർഥം – പ്രൊഫ. എം. എച്ച്. ശാസ്ത്രികൾ ‘വേദനാജനകം’ എന്നു് ഞാനെഴുതിയതു് വായിച്ചിട്ടു്.

6. കുമാരനാശാന്റെ ‘നളിനി’യിലെ സന്ന്യാസിയെ ദിവാകരൻ എന്നു വിളിക്കുന്നതു് തെറ്റാണു് – പ്രൊഫ. ബാലരാമപ്പണിക്കർ.

7. അയാൾക്കൊരു പത്രമുണ്ടെന്നു് വിചാരിച്ചു് എനിക്കു് പറയാനുള്ളതു് പറയാതിരിക്കനൊക്കുമോ? കൃഷ്ണൻ നായരേ നിങ്ങളൂം ഈ തത്വമനുസരിച്ചു് ജീവിക്കണം. പറയാനുള്ളതു് പറയണം – സി. എൻ. ശ്രീകണ്ഠൻ നായരെ ഒരു സദസ്സിൽ വച്ചു് ആക്ഷേപിച്ചു് എൻ. ഗോപാലപിള്ള ഏതാണ്ടു് വൾഗറായ ഒരു ലേഖനമെഴുതി. ശ്രീകണ്ഠൻ നായർ പ്രതികാര നിർവ്വഹണം നടത്തി. അതു വായിച്ച എൻ. ഗോപാലപിള്ള പറഞ്ഞതാണിതു്.

വിചാരങ്ങൾ
images/Bashevis.jpg
ഐസക് ബാഷേവീസ് സിങ്ങർ

1. ദശരഥന്റെ ഭാര്യമാരായിരുന്നു, കൗസല്യയും കൈകേയിയും, സുമിത്രയും എന്നു് എഴുതുന്നവരെ ഒരു നിരൂപകൻ പരിഹസിച്ചിട്ടുണ്ടു്. മലയാള ഭാഷ പറയേണ്ടതെങ്ങനെ, എഴുതേണ്ടതെങ്ങനെ എന്നു് അറിവില്ലാത്തവരാണു് ഈ ‘വാതുറക്കലുകൾ’ നടത്തുന്നതു്. വായനാശീലം എന്നതു് ഇതുപോലെയൊരു പ്രയോഗമാണു്. അടുത്ത കാലത്തു് ഒരു വാരികയിൽ ഇങ്ങനെയൊരു പ്രയോഗം കണ്ടു: ‘വായനാമുറി’ അങ്ങനെയുമുണ്ടോ ഒരു മുറി? ഇതു് വെറുമൊരു വാതുറക്കലല്ല. അണ്ണാക്കു് അന്യൻ കാണൂന്ന മട്ടിലുള്ള വാപൊളിക്കലാണു്.

2. ശാസ്ത്രീയങ്ങളായ കണ്ടുപിടിത്തങ്ങളെ ഭദ്രതരമാക്കാം. ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികൾക്കു് ആ മാറ്റം വരുത്താനൊക്കുകയില്ലെന്നു് ഐസക് ബാഷേവീസ് സിങ്ങർ പറഞ്ഞിട്ടുണ്ടു്. ഗീതങ്ങളൂടെ ഗീതങ്ങളെയോ (Song of songs) ഹോമറിന്റെ ഇലിയഡിനെയോ ദസ്തയെവ്സ്കിയുടെ Crime and Punishment-നെയോ മൈക്കലാഞ്ചലോയുടെ ‘മോസസി’നെയോ ആർക്കും ഉത്കൃഷ്ടതരമാക്കാൻ സാധിക്കില്ല. ‘മേഘസന്ദേശ’ത്തെ, ‘രഘുവംശത്തെ’ കൂടുതൽ മോടി പിടിപ്പിക്കാൻ ആർക്കാവും. ഈ സത്യം മാനദണ്ഡമോ ഉരകല്ലോ ആയി സ്വീകരിക്കാം. നമ്മുടെ മഹാകവികളുടെ കാവ്യങ്ങൾ വേറൊരു പ്രതിഭാശാലിക്കു് ഇംപ്രൂവ് ചെയ്യാൻ കഴിയും എന്നതു് അവയുടെ അപ്രധാനതയെയാണു് കാണിക്കുന്നതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-06-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.