സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-10-02-ൽ പ്രസിദ്ധീകരിച്ചതു്)

images/Mario_Vargas_Llosa.jpg
വാർഗാസ് യോസ

തെക്കെ അമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള പെറു (Peru) റിപ്പബ്ലിക്കിലെ വലിയ സാഹിത്യകാരനായ വാർഗാസ് യോസ യുടെ പുതിയ നോവൽ “The Notebooks of Don Rigoberto” അശ്ലീല രചനയാണെന്നാണു് സാമാന്യ സങ്കല്പം. അപരിഷ്കൃതങ്ങളായ ലൈംഗികവർണ്ണനങ്ങൾ ഏറെയുണ്ടെങ്കിലും കേന്ദ്രസ്ഥിതമായ വിഷയം അസഭ്യമാണെങ്കിലും (കൊച്ചമ്മയും മകനുമായുള്ള ലൈംഗികബന്ധം) നോവൽ സാകല്യാവസ്ഥ കൊണ്ടുണ്ടാക്കുന്ന അനുഭവം അശ്ലീലതയുടെതാണെന്നു പറയാൻ വയ്യ. നോവലിലെ പ്രധാന കഥാപാത്രത്തെ കൊണ്ടുതന്നെ യോസ ഇതു പറയിക്കുന്നുണ്ടു്: “Eroticism is the intelligent and sensitive humanization of physical love and pornography is cheapening and degradation (pp. 193). Pornography is passive and collectivist, eroticism is creative and individual even when practiced in twos or threes” (pp. 197). ശാരീരികപ്രേമത്തിന്റെ ബുദ്ധിപൂർവകവും സൂക്ഷ്മഗ്രാഹകവുമായ സുശീലീകരണമാണു് ശൃംഗാരം. അശ്ലീലരചന ക്ഷുദ്രമാണു്. അപകൃഷ്ടതയാണു്. നിഷ്ക്രിയവും സാമാന്യവുമാണു് അശ്ലീലത. രണ്ടോ മൂന്നോ പേർ ചേർന്നു നടത്തിയാലും ശൃംഗാരപ്രക്രിയ സർഗ്ഗാത്മകവും വ്യക്തിനിഷ്ഠവുമത്രേ. അശ്ലീലതയെ ആവരണം ചെയ്തു് അതിനെ അപ്രത്യക്ഷമാക്കുന്ന കലാവൈഭവം ഈ നോവലിന്റെ സവിശേഷതയാണു്. സമൂഹം, സംസ്കാരം, കല ഇവയെക്കുറിച്ചുള്ള നൂതനാശയങ്ങൾ ഈ കലാസൃഷ്ടിക്കു് അർക്കദീപ്തി നല്കുന്നു.

images/TheNotebooksofDonRigoberto.jpg

റീഗോബെർതോ (Rigoberto), അയാളുടെ ഭാര്യ ഡോനിയോ ലൂക്രീസിയ (Dona Lucrecia), റീഗോബെർതോയുടെ ആദ്യത്തെ ഭാര്യയിൽ അയാൾക്കുണ്ടായ ഫൊൻചീതോ (Fonchito), ഹൂസ്തീൻയാന (Justiniana), ഇവരാണു് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ദ്രഷ്ടാക്കൾക്കു കാമോത്സുകത ജനിക്കുമാറു് സ്ത്രീകളെ ചിത്രീകരിച്ച ഓസ്ട്രിയൻ ചിത്രകാരൻ എഗൊൻ ഷീല (Egon Schiele, 1890–1918) നോവലിൽ പ്രവേശിക്കാത്ത വേറൊരു കഥാപാത്രമാണു്. പെറുവിലെ ലീമാപ്പട്ടണത്തിന്റെ എതിർവശങ്ങളിലായി താമസിക്കുന്നു റീഗോ ബെർതോയും അയാളുടെ അതിസുന്ദരിയായ രണ്ടാമത്തെ ഭാര്യ ലൂക്രീസിയയും, ഫൊൻ ചീതോ എന്ന ബാലൻ ലൂക്രീസിയ എന്ന കൊച്ചമ്മയുമായി ലൈംഗികവേഴ്ച നടത്തി എന്നതിന്റെ പേരിൽ അവളെ നഗരത്തിന്റെ ഒരു വശത്തേക്കു് നിഷ്കാസനം ചെയ്തിരിക്കുകയാണു് റീഗോബെർതോ. ഞാൻ നോവലാകെ മനസ്സിരുത്തി വായിച്ചിട്ടും ഇവരുടെ ബന്ധത്തിന്റെ വർണ്ണന കണ്ടില്ല. അതിനെ മറച്ചു വച്ചിട്ടാണു് യോസ അനിയതങ്ങളായ എല്ലാ ലൈംഗിക പ്രക്രിയകളെയും വർണ്ണിക്കുന്നതു്. “I understand, Senora, that the feminist sect which you represent has declared a war of sexes, and that the philosophy of your movement is based on the conviction that the clitoris is morally, physically, culturally, and erotically superior to the penis, ovaries more noble than testicles” (pp. 57) എന്നും “And to see you urinate, in the dark, at the back of the house, as if you were pouring out a slender, tremulous, silvery, obstinate stream of honey, I would give up, many times over, this choir of shades I possess, and the clang of useless swords that echoes in my soul…” എന്നും (ഇതു നെറൂദയുടെ കാവ്യമാണത്രേ. ഈ ലേഖകനു് ഇതു വായിച്ചതായി ഓർമ്മയില്ല.) “Though now the sexologist Havelock Ellis intruded, whose most secret joy, according to the note book, was to listen to his beloved passing water…” എന്നും കഥാപാത്രങ്ങളെക്കൊണ്ടു പറയിക്കുന്ന യോസ കൊച്ചമ്മയുടെയും മകന്റെയും നിഷിദ്ധകർമ്മത്തെക്കുറിച്ചു് മൗനം അവലംബിക്കുന്നതു് എന്തിനാണോ എന്തോ? അഗമ്യഗമനമായതു കൊണ്ടാവാം. വായനക്കാരുടെ ഭാവനയിൽ ഒരു സ്ഫുലിംഗമിട്ടു് അതിനെ ആളിക്കത്തിക്കാനാവാം. ഒരിടത്തു് ആസ്ഫുലിംഗമില്ലാതില്ല. കൊച്ചമ്മയുടെ അബോധാത്മകമായ കാമം അതു സ്പഷ്ടമാക്കുന്നുണ്ടു്. ഫൊൻചീതോക്കു് തന്റെ പൃഷ്ഠഭാഗത്തു് ആരും തൊടുന്നതു ഇഷ്ടമല്ല. എങ്കിലും അച്ഛന്റെ കൂട്ടുകാരും സ്ക്കൂളിലെ പുരോഹിതരും അവന്റെ ആ ഭാഗത്തു തടവും. ഒരു ദിവസം കുട്ടി (ഫൊൻചീതോ) കൊച്ചമ്മയുടെ കാതിനെ ചുംബിച്ചു. നാക്കിന്റെ അറ്റം കൊണ്ടു കാതിന്റെ മടക്കിനെ നനച്ചു. അവനെ തള്ളി മാറ്റാൻ ലൂക്രീസിയയ്ക്കു കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞു് ബാലൻ പറഞ്ഞു:

‘കൊച്ചമ്മേ, കൊച്ചമ്മയും അങ്ങനെ തന്നെയോ?’

‘എന്തു?’ എന്നു ലൂക്രീസിയ.

അവൻ പറഞ്ഞു: “കൊച്ചമ്മയും എന്റെ ചന്തിയിൽ തൊടുന്നു. എന്റെ അച്ഛന്റെ സ്നേഹിതരെപ്പോലെ, സ്ക്കൂളിലെ പുരോഹിതരെപ്പോലെ. എന്റെ പൃഷ്ഠത്തിൽ എല്ലാവർക്കും എന്താണു് ഇത്ര താൽപര്യം? (പുറം 111)

images/Egon_Schiele.jpg
എഗൊൻ ഷീല

ഫൊൻചീതോ ചിത്രരചന അഭ്യസിക്കുന്നവനാണു്. അയാളുടെ ആരാധ്യനായ കലാകാരൻ ഓസ്റ്റ്രിയൻ എക്സ്പ്രഷനിസ്റ്റ് എഗൊൻ ഷീല. അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങൾ ഉത്കടവികാരങ്ങൾക്കു വിധേയകളായ സ്ത്രീകളെ അന്യാദൃശമായ രീതിയിൽ ആലേഖനം ചെയ്യുന്നവയാണു്. കാലുകൾ കവച്ചുവച്ചു് ഏതാണ്ടു നഗ്നയായി കിടക്കുന്ന യുവതിയെ ചിത്രീകരിക്കുന്ന Reclining Woman ദ്രഷ്ടാക്കൾക്കു പോലും പിരിമുറുക്കം ഉണ്ടാക്കും. അതിനെക്കാൾ സുശക്തമാണു് A Cardinal Embracing a Nun എന്ന ചിത്രം. കാർഡിനൽ (കർദ്ദിനാൾ) കന്യാസ്ത്രീയെ ഉത്കടമായ കാമവികാരത്താൽ വിഴുങ്ങാൻ പോകുന്നോ അതോ കന്യാസ്ത്രീ കർദ്ദിനാളിനെ അതേ വികാരത്താൽ വിഴുങ്ങാൻ പോകുന്നോ എന്നാണു് ആ ചിത്രം കാണുന്ന നമുക്കു സംശയം (ഈ ആശയം സ്വന്തമല്ല). ഈ ചിത്രങ്ങളെല്ലാം വരച്ച ഷീലയാണു് താനെന്നു ഫൊൻചീതോ വിചാരിച്ചു.

“Why are you so interested in Egon Schiele?” asked Dona Lucrecia.

“It makes me sad that he died so young that they put him in prison” Fonchito replied.

“I have a feeling that I’m like him, that I’m going to have a tragic life, like his” എന്നും ഫൊൻചീതോ അവളോടു പറഞ്ഞു.

മനുഷ്യൻ സ്വപ്നം കാണുമ്പോൾ ഈശ്വരനാണു്. അവൻ ചിന്തിക്കുമ്പോൾ കേവല യാചകൻ.

ഷീലയുടെയും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെയും ലൈംഗികാവേശം ജീവിതത്തിലും ചിത്രരചനയിലും പ്രകടിപ്പിച്ച കലാകാരനായിരുന്നു ഫൊൻചീതോ. എങ്കിലും ഭാര്യയും ഭർത്താവും അനുരഞ്ജനത്തിലെത്തി നിയതജീവിതം നയിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അതിനു വേണ്ടി അയാൾ ലൂക്രീസിയ എഴുതുന്ന മട്ടിൽ റീഗോബെർതോക്കു് കത്തുകൾ അയയ്ക്കും. റീഗോബെർതോ എഴുതുന്ന രീതിയിൽ ലൂക്രിസിയയ്ക്കു മറുപടികൾ അയയ്ക്കും. അയാളുടെ ശ്രമം ഫലിച്ചു. അവർ ഒരുമിച്ചു കൂടി. ആ രംഗം യോസ വർണ്ണിക്കുന്നതു തന്നെ കണ്ടാലും:

‘I’m the happiest man in the world’, said Don Rigoberto.

She nestled against him demurely.

‘Will it last? Will we make our happiness last?’

‘It can’t last’ he said gently.

‘All happiness is fleeting. An exception, a contrast, but we have to rekindle it from time to time, not allow it to go out. Blowing, blowing on the little flame’

‘I’ll start exercising my lungs right now’, Dona Lucrecia exclaimed. (pp. 254)

ഈ പുനസ്സമാഗമത്തിനു വഴിയൊരുക്കുന്നതിനു വേണ്ടി യോസ ന്യൂസിലണ്ടിലെ ഒരു സംഭവത്തെക്കുറിച്ചു പറയുന്നു. പത്തു വയസ്സുള്ള ഒരാൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയതിനു് ഇരുപത്തിനാലു വയസ്സുള്ള ഒരധ്യാപികയെ നാലു വർഷം തടവിനു ജഡ്ജി വിധിച്ചു. ഈ വാർത്ത പത്രത്തിൽ വായിച്ച റീഗോബെർതോ പേനയെടുത്തു ദേഷ്യത്തോടെ എഴുതി “… Let all boys in this city be deflowered when they reach the age of ten by married woman in their thirties, preferably their aunts, teachers or godmothers”. ഇതെഴുതിക്കഴിഞ്ഞപ്പോൾ അയാൾക്കു് ആശ്വാസമായി (pp. 200, 201). ഭാര്യയുമായി വീണ്ടും ഒരുമിച്ചു കഴിയുന്നതിനു സഹായിക്കുന്ന ആശയം.

images/Friedrich_Holderlin.jpg
ഹോൾഡർലീൻ

നോവലിന്റെ തുടക്കത്തിൽ യോസ രണ്ടു മഹാന്മാരുടെ വാക്യങ്ങൾ ഉദ്ധരിക്കുന്നുണ്ടു്. “മനുഷ്യൻ സ്വപ്നം കാണുമ്പോൾ ഈശ്വരനാണു്. അവൻ ചിന്തിക്കുമ്പോൾ കേവലയാചകൻ” (ഹോൾഡർലീൻ, ജർമ്മൻ കവി). “എന്റെ പ്രവൃത്തികളിലൂടെ ജീവിതത്തിന്റെ ചരിത്രം സൂക്ഷിക്കാനാവില്ല എനിക്കു്. ഭാഗ്യം അവയെ വളരെ താഴ്ത്തി കുഴിച്ചുമൂടിക്കളഞ്ഞു. എന്റെ മനോരഥസൃഷ്ടികളിലൂടെ ഞാൻ അവ പുലർത്തിക്കൊണ്ടിരിക്കുന്നു.” (മൊങ്തെന്യ, ഫ്രഞ്ച് പ്രബന്ധകാരൻ.)

ഫൊൻചീതോ കൊച്ചമ്മയെ (കുഞ്ഞമ്മയെ) വ്യഭിചരിച്ചോ? അതോ കൊച്ചമ്മ മകനെ വ്യഭിചരിച്ചോ? അറിയാൻ പാടില്ല. ഷീലയുടെ ചിത്രങ്ങൾ കണ്ടു് ആവേശമാർന്നു ഫൊൻചീതോ ലൂക്രീസിയയുടെയും പരിചാരികയുടെയും ചില അവസ്ഥാവിശേഷങ്ങളുടെ ചിത്രങ്ങൾ വരച്ചു. ഷീലയുടെ ചിത്രങ്ങൾക്കുള്ള വാസ്തവികത ആ ചിത്രങ്ങൾക്കുമുണ്ടോ? ജീവിതത്തിന്റെ സാകല്യാവസ്ഥയിലുള്ള സന്ദിഗ്ദ്ധതയും മനോരഥസൃഷ്ടിസ്വഭാവവും പ്രകടിപ്പിച്ചുകൊണ്ടു നോവൽ വിരാജിക്കുന്നു. വിഷയം എന്തുമാകട്ടെ. യോസയുടെ തൂലിക മീദസ് രാജാവിനെപ്പോലെയാണു്. അതു എന്തുതൊട്ടാലും തനിസ്സ്വർണ്ണമാകും. (The Note books of Don Rigoberto, Translated by Edith Grossman, faber and faber, pp. 259, Publication 1998.)

ഭാഷാപോഷിണിയിലെ (ലക്കം 4) ‘ബാൽക്കണി’ എന്ന ചെറുകഥ (ശ്രീ. കരുണാകരൻ എഴുതിയതു്) ഒരു ഇംഗ്ലീഷ് വാക്യം എഴുതാൻ വായനക്കാരുടെ സദയാനുമതി തേടുന്നു ഞാൻ. Nonsense is a mild expression of such atrocious attempts at short story writing.

പ്രച്ഛന്നരതി

എഴുതാൻ കഴിവില്ലാത്തവൻ പരിചാരികയെ ആക്രമിക്കുന്നു. അതു പരസ്യമാകുമ്പോൾ മാപ്പു പറയുന്നു ബഹുജനത്തോടു്.

ഭ്രാന്തിന്റെ അംശം കലരാത്ത ജീനിയസ്സില്ല എന്നതു് അംഗീകരിക്കപ്പെട്ട സത്യമാണു്. ഫ്രഞ്ചെഴുത്തുകാരൻ ഷൊർഷ് ബതായി (Georges Bataille, 1897–1962) ജീനിയസ്സായിരുന്നു. ലേശം ഭ്രാന്തനും. കാമം. മിസ്റ്റിസിസം ഇവയോടു് അമിതകൗതുകം കാണിച്ചിരുന്ന അദ്ദേഹത്തിന്റെ The Story of the Eye എന്ന നോവൽ കലാത്മകമാണു്. അതിരു കടന്ന ലൈംഗികത്വം ഉൾക്കൊള്ളുന്നതാണു്. ബതായി പറയുന്നു: സ്ത്രീയുടെ ശരീരത്തിനു വേണ്ടിയുള്ള ആഗ്രഹം—മൃദുലവും കാമോത്സുകതയാർന്നതും നഗ്നവുമായ സ്ത്രീശരീരത്തെ സംബന്ധിച്ചുണ്ടാകുന്ന ആഗ്രഹം—എനിക്കു് കാമത്തിന്റെ അങ്ങനെയുള്ള വേദനയുണ്ടാകുമ്പോൾ ഞാൻ ആരാണെന്നു് എനിക്കു നല്ലപോലെ അറിയാം. ഒരുതരം മതിവിഭ്രമപരമായ അന്ധകാരം എന്നെ അതിരിലൂടെ ഭ്രാന്തിലേക്കുമെല്ലെ തള്ളിനീക്കുന്നു. ആർക്കറിയാം. ചൂടാർന്ന, മാരകമായ സ്ഫോടനത്തിലേക്കാണോ എന്നു്. എനിക്കും ലോകത്തിനും തമ്മിലുള്ള കനമാർന്ന ബന്ധത്തിന്റെ വ്യാമോഹത്തിൽ നിന്നു് ഞാൻ രക്ഷ നേടുന്നു. എന്റെ യഥാർത്ഥമായ പള്ളി വേശ്യാലയമാണു് (Vide Essential Writings, Georges Bataille, Edited by Michael Richardson, pp. 228, Rs. 1156.10).

images/Georges_Bataille.jpg
ഷൊർഷ് ബതായി

ശ്രീ. സതീഷ് ബാബു പയ്യന്നൂരിന്റെ ‘തണുപ്പു് എന്ന ഹൃദയവികാരം’ എന്ന ചെറുകഥയിൽ (മാധ്യമം ആഴ്ചപ്പതിപ്പു്, 18-9-98) വിദ്യാർത്ഥിക്കു് അധ്യാപികയോടു തോന്നുന്ന ഭാവം രതി തന്നെയാണു്. അതു് പ്രച്ഛന്നമാണു് എന്നേയുള്ളു. വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥി യുവാവായി അവരെ കാണാൻ ചെല്ലുമ്പോൾ അവർ ദയാരഹിതയായി അയാളെ ആട്ടിപ്പായിക്കുന്നു. അധ്യാപികയുടെ മൂന്നു ഭർത്താക്കന്മാർ നാടുവിട്ടു പോയതുകൊണ്ടു് അവർക്കു നൈരാശ്യവും വിദ്വേഷവും. അതുകൊണ്ടായിരിക്കാം ആ പരുക്കൻ പെരുമാറ്റം അവരിൽ നിന്നുണ്ടായതു്. യുവാവിന്റെ നിരാശത എന്ന വികാരത്തെയും അധ്യാപികയുടെ അവഗണനയെയുമാണു് തണുപ്പു് എന്നു കഥാകാരൻ വിശേഷിപ്പിക്കുന്നതു്. ജീവിതത്തിന്റെ പ്രച്ഛന്നങ്ങളായ യാഥാർത്ഥ്യങ്ങളിലേക്കു പ്രകാശം പ്രസരിപ്പിക്കാൻ സതീഷ് ബാബുവിനു് കഴിഞ്ഞിട്ടുണ്ടു്.

ചോദ്യം, ഉത്തരം

ചോദ്യം: ഈ. വി. കൃഷ്ണപിള്ള രചനകളിൽ മാത്രമല്ല നിത്യജീവിത സംഭാഷണങ്ങളിലും ഫലിതം ഉൾക്കൊള്ളിച്ചിരുന്നോ?

ഉത്തരം: ഈ. വി. കൃഷ്ണപിള്ള പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ വാക്യവും കേട്ടു് ശ്രോതാക്കൾ ‘തലതല്ലി’ ചിരിക്കുമായിരുന്നു. അദ്ദേഹം നേരമ്പോക്കു പറയുമ്പോൾ ചിരിക്കില്ല. ചിരിച്ചുകൊണ്ടു് അതു പറഞ്ഞാൽ അതിന്റെ ഹൃദ്യത വളരെക്കുറഞ്ഞുപോകും

ചോദ്യം: രാഷ്ട്രീയം നിന്ദ്യമാണോ?

ഉത്തരം: അറിഞ്ഞുകൂടാ, പക്ഷേ ഒരു നേതാവിനും രാഷ്ട്രവ്യവഹാരം ഇഷ്ടമല്ല. ചർച്ചിൽ മനോഹരങ്ങളായ ഗ്രന്ഥങ്ങൾ എഴുതിയതു് അതിൽ നിന്നു രക്ഷ പ്രാപിക്കാനാണു്. ജവാഹർലാൽ നെഹ്റു ഉത്കൃഷ്ടങ്ങളായ പുസ്തകങ്ങൾ രചിച്ചതും ഇപ്പോഴത്തെ പ്രധാനമന്ത്രി കാവ്യഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയതും രാഷ്ട്രവ്യവഹാരത്തെ അതിലംഘിച്ചു മുന്നോട്ടു പോകാനാണു്. എഴുതാൻ കഴിവില്ലാത്തവൻ പരിചാരികയെ ആക്രമിക്കുന്നു. അതു പരസ്യമാകുമ്പോൾ മാപ്പു പറയുന്നു ബഹുജനത്തോടു്.

ചോദ്യം: രാജ്യം മഹനീയമാകുന്നതു് എപ്പോൾ?

ഉത്തരം: മഹാന്മാരായ കലാകാരന്മാർ വിരാജിക്കുമ്പോൾ. കാളിദാസൻ, റ്റാഗോർ, ഇവർ ജീവിച്ചിരുന്ന കാലയളവിൽ ഭാരതം മഹത്തമമായിരുന്നു. ഉന്നതരായ മിസ്റ്റിക്കുകയും തത്ത്വചിന്തകരും ജീവിക്കുന്ന കാലയളവിലും രാജ്യം മഹനീയമായിരിക്കും ശ്രീരാമകൃഷ്ണൻ, വിവേകാനന്ദൻ, അരവിന്ദ ഘോഷ്, രമണ മഹർഷി ഇവരുടെ ജീവിതകാലങ്ങൾ ഭാരതത്തിനു മഹനീയത നല്കി. ഇപ്പോൾ അത്തരം മഹാവ്യക്തികൾ ഇല്ല ഭാരതത്തിൽ

ചോദ്യം: നിങ്ങൾ ആത്മാർത്ഥമായിട്ടാണോ എഴുതുന്നതു് ?

ഉത്തരം: ആത്മാർത്ഥത്തിനു തനിക്കുവേണ്ടി എന്നാണു് അർത്ഥം. അതിനാൽ നിങ്ങളുടെ ചോദ്യം ശരി. ഞാൻ എനിക്കു വേണ്ടിത്തന്നെയാണു് എഴുതുന്നതു്. മലയാളം വാരികയുടെ അധികാരികൾ എനിക്കു പ്രതിഫലം തരുന്നു. ആത്മാർത്ഥമായി (തനിക്കു വേണ്ടി) എഴുതുന്നതു കൊണ്ടാണു് ആ പ്രതിഫലം കിട്ടുന്നതു്. പിന്നെ sincerity എന്ന അർത്ഥത്തിലാണു് നിങ്ങൾ ആത്മാർത്ഥമെന്നു പ്രയോഗിച്ചതെങ്കിൽ ആ പ്രയോഗം അത്ര ശരിയല്ല. ‘സത്യസന്ധമായിട്ടാണോ എഴുതുന്നതെ’ന്നു ചോദിക്കേണ്ടിയിരുന്നു.

ചോദ്യം: ലോറൻസ് ഡുറൽ എന്ന സാഹിത്യകാരനെക്കുറിച്ചു് ഇപ്പോൾ ഒന്നും കേൾക്കുന്നില്ലല്ലോ. എന്താണു് കാരണം?

ഉത്തരം: ലോറന്റ്സ് ഡറൽ (Lawrence Durrell, 1912–1990, ലാറൻസ് ഡുറൽ എന്നും പറയാം) കലാശക്തി കുറഞ്ഞ എഴുത്തുകാരനാണു്. അദ്ദേഹത്തിന്റെ Alexandria Quartet എന്ന നോവൽ (നാലെണ്ണം ചേർന്നതു്) overwriting-നു് (അതിരചന) ഉദാഹരണമാണു്. ആ നോവൽ പ്രസിദ്ധപ്പെടുത്തിയ കാലത്തു് ശ്രീ. ആഷാ മേനോൻ വാചാലത കാണിച്ചു് (വാഗ്മിതയല്ല) അതിനെക്കുറിച്ചു ലേഖനമെഴുതി എന്നാണു് എന്റെ ഓർമ്മ. അന്നേ ഞാൻ പറഞ്ഞു ഭാവിയിൽ ആ നോവൽ വിസ്മരിക്കപ്പെടുമെന്നു്. അതുപോലെ സംഭവിച്ചിരിക്കുന്നു. ഷ്ടെഫാൻ സ്വൈഹ് overwriting-ൽ അഭിരമിച്ച സാഹിത്യകാരനാണു്. അദ്ദേഹവും വിസ്മരിക്കപ്പെട്ടു. ഡറലിന്റെ യാത്രാവിവരണങ്ങൾ കുറച്ചു കാലം കൂടി നിലനിന്നെന്നു വരും. സ്വൈഹ് എഴുതിയ ജീവചരിത്രങ്ങളും.

ചോദ്യം: ചങ്ങമ്പുഴയുടെ പ്രത്യേകതയെന്തു?

ഉത്തരം: ചങ്ങമ്പുഴ ജീവിതകാലമത്രയും റോസാപ്പൂക്കളുടെ സൗരഭ്യം ആസ്വദിച്ചു. പ്രത്യേകത്തിനു് each എന്നാണു് അർത്ഥം. സവിശേഷതയെന്തു് എന്നു ചോദിക്കണം.

images/Thefirstman.jpg

ശ്രീമതി പ്രേമ ജയകുമാർ അൽബർ കമ്യൂവിന്റെ ‘The First Man’ എന്ന അസമാപ്തമായ നോവലിനെക്കുറിച്ചു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയതു് ഞാൻ വായിച്ചു. ‘മനുഷ്യത്വത്തിന്റെ കാഥികൻ’ എന്നാണു് പ്രബന്ധത്തിന്റെ ‘തലക്കെട്ടു്’. കാഥികൻ കഥ പറയുന്നവനാണു്; കഥാകാരൻ കഥ എഴുതുന്നവനും. സാംബശിവൻ കാഥികൻ; തകഴി ശിവശങ്കരപ്പിള്ള കഥാകാരൻ. കമ്യൂവിനെ കാമു ആക്കിയിരിക്കുന്നു ശ്രീമതി. ഫ്രാൻസിൽ ചെന്നു് പ്രേമ, കാമു എന്നു പറഞ്ഞാൽ അങ്ങനെയൊരാളിനെ ഞങ്ങൾ കേട്ടിട്ടില്ലല്ലോ എന്നു ഫ്രഞ്ച് ജനത പറയും. കമ്യൂവിന്റെ The First Man എന്ന നോവലിനു ഗ്രാമ്യമായ ‘പറട്ട’ എന്ന വിശേഷണമാണു ചേരുന്നതു്. അതിനെ ‘വിലപ്പെട്ട ഒരു ഉപഹാര’മായി ശ്രീമതി കാണുന്നു. എന്റെയോ പ്രേമയുടെയോ രസജ്ഞതയുടെ കുറവായി അതിനെ കരുതാം. പക്ഷേ 1995-ൽ ഇംഗ്ലണ്ടിൽ പ്രസാധനം ചെയ്ത ഈ നോവലിനെക്കുറിച്ചു് മൂന്നു വർഷം കഴിഞ്ഞു് ശ്രീമതി എഴുതിയതു് ഉചിതജ്ഞതയുടെ ലക്ഷണമായി ദർശിക്കാൻ എനിക്കു കഴിയുന്നില്ല.

മാറ്റങ്ങൾ വരുന്നു

ഒരു കേന്ദ്രസർക്കാർ സ്ഥാപനം ഒരെഴുത്തുകാരിയുടെ പുസ്തകത്തിനു അവതാരിക എഴുതിക്കൊടുക്കണമെന്നു് എന്നോടു് ആവശ്യപ്പെട്ടു. ആ സാഹിത്യകാരിയെ ഞാൻ ബഹുമാനിച്ചിരുന്നതുകൊണ്ടു് (ഇപ്പോഴുമുണ്ടു് ആ ബഹുമാനം) അവതാരിക എഴുതാമെന്നു സമ്മതിച്ചു. അവതാരിക വേണമെന്നു കാണിച്ചുകൊണ്ടുള്ള ആദ്യത്തെ കത്തുതന്നെ മര്യാദ പാലിച്ചുകൊണ്ടുള്ളതായിരുന്നില്ല. എങ്കിലും ഞാനങ്ങു ക്ഷമിച്ചു. പിന്നെപ്പിന്നെ വരുന്ന കത്തുകൾ എനിക്കു ക്ഷോഭജനകങ്ങളായി. You are directed to submit the manuscript within a week. എന്ന മട്ടിലാണു് കത്തുകൾ. അതിൽ ‘സഹികെട്ടു്’ ഞാൻ കത്തുകൾ അയച്ച ഉദ്യോഗസ്ഥനെ അറിയിച്ചു വിനയത്തോടു കൂടി മാത്രമേ എഴുതാവൂ എന്നു്. വിനയപൂർവം എഴുതേണ്ടതെങ്ങനെയെന്നു കാണിക്കാൻ ഞാൻ ഒരു മാതൃകക്കത്തു കൂടി അദ്ദേഹത്തിനു് അയച്ചുകൊടുത്തു. അതു് ഇങ്ങനെ: I request you to be so good as to let me know when your article may be expected?” മടക്കത്തപാലിൽ ആ ഉദ്യോഗസ്ഥന്റെ കത്തുകിട്ടി. ഞാനെഴുതിക്കാണിച്ച കത്തു് അതേരീതിയിൽ റ്റൈപ്പ് ചെയ്തു് ഉദ്യോഗസ്ഥൻ ഒപ്പിട്ടു് എനിക്കു് അയയ്ക്കുകയാണുണ്ടായതു്. എന്റെ കരണത്തു കിട്ടിയ അടിപോലെ ആയിരുന്നു അദ്ദേഹത്തിന്റെ ആ കുത്സിത പ്രവൃത്തി. പിന്നെ ഞാൻ മിണ്ടിയതുമില്ല. സാഹിത്യകാരി എന്നെ തെറ്റിദ്ധരിച്ചിരിക്കുമെന്നതിനു ഒരു സംശയവുമില്ല എനിക്കു്.

images/PFMathews.jpg
പി. എഫ്. മാത്യൂസ്

ബാങ്കുകളിൽ നിന്നു വരുന്ന കത്തുകൾ ഇതിനെക്കാൾ ഭീതിജനകങ്ങളാണു്. പണം കൊടുക്കാൻ വൈകിയാൽ, You are a defaulter, come to the bank within twenty four hours എന്നും മറ്റും അവർ എഴുതി അയച്ചുകളയും. ഇതിനൊക്കെ സമീപഭാവിയിൽ മാറ്റം വരുമെന്നാണു് എന്റെ വിശ്വാസം. അവതാരിക എഴുതിക്കാനായി കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥൻ ദില്ലിയിൽ നിന്നു വിമാനത്തിൽ കയറി തിരുവനന്തപുരത്തു എത്തുകയും ഹോട്ടലിൽ മുറി വാടകയ്ക്കു് എടുത്തു കുറഞ്ഞതു ഒരാഴ്ചയോളം താമസിച്ചു് എഴുത്തുകാരന്റെ സൗകര്യമനുസരിച്ചു പേടിയോടെ അയാളെ സമീപിക്കുകയും ചെയ്യുന്ന കാലം വരും. ഭീമമായ സംഖ്യ കടം കൊടുക്കുന്ന ബാങ്കുകാർ അതു കൈപ്പറ്റിയ ആളിന്റെ പാദശുശ്രൂഷ നടത്തുന്ന കാലം വരും. അതുപോലെ ഒരുത്തന്റെ ഭാര്യയോടു് മറ്റൊരുത്തന്റെ പെരുമാറ്റത്തിനും മാറ്റം വരും. ഇപ്പോഴത്തെ രീതി ഗൃഹനായകൻ ഭാര്യയെ പൂമുഖത്തേക്കു വരാൻ സമ്മതിക്കാതിരിക്കുക എന്നതാണല്ലോ. ഇതു മാറും. അതിഥി വന്നപാടേ തന്റെ ആതിഥേയനോടു് ‘തന്റെ ഭാര്യയെവിടെ? ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞുകൊണ്ടു് അടുക്കളയിലേക്കു പാഞ്ഞു ചെല്ലും. ‘സരസപല്ലവ കോമളമായ ആ കരതലം കൊണ്ടു് ഒരു ഗ്ലാസ് ചുക്കുവെള്ളമെടുത്താട്ടെ’ എന്നു് അവളോടു പറയുകയും ചെയ്യും. ഭർത്താവെന്ന യാഥാസ്ഥിതികൻ വാപൊളിച്ചു് മുൻവശത്തു ഇരിക്കുകയായിരിക്കും. ചുക്കുവെള്ളത്തിൽ ദൃഷ്ടി വ്യാപരിപ്പിക്കാതെ അടുക്കളക്കാരിയുടെ നിതംബത്തിൽ വിലോചനങ്ങൾ വ്യാപരിപ്പിച്ചുകൊണ്ടു് വെള്ളം മുഴുവൻ താനറിയാതെ ഷേർടിൽ ഒഴുക്കിക്കൊണ്ടു് അയാൾ ഗ്ലാസ് കാലിയാക്കും. എന്നിട്ടു ഭർത്താവിന്റെ അടുക്കലെത്തി ‘തന്റെ ഭാര്യ അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു പൃഥുലനിതംബം ഉലയാതെ വേണമെന്നു് അവളോടു പറയണേ’ എന്നു നിർദ്ദേശിക്കുകയും ചെയ്യും. ഇവിടെ നിന്നു് ഒരടികൂടി മുൻപോട്ടു വച്ചു് ഭർത്താവിന്റെ മുൻപിൽ വച്ചു തന്നെ അവളെ ബലാത്സംഗം നടത്തിയെന്നും വരും. ഞാൻ വസ്തുതകളെ സ്ഥൂലീകരിക്കുകയാണെന്നു് മാന്യവായനക്കാർക്കു തോന്നുന്നുണ്ടോ? തോന്നുന്നുവെങ്കിൽ ശ്രീ. പി. എഫ്. മാത്യൂസ് മലയാളം വാരികയിൽ എഴുതിയ ‘ഒരു കാസനോവയുടെ കുമ്പസാരം’ എന്ന കഥ വായിച്ചാൽ മതി. മേലുദ്യോഗസ്ഥൻ തന്റെ അധികാരം കാണിച്ചു കീഴുദ്യോഗസ്ഥന്റെ ഭാര്യയെ അയാൾ കണ്ടുകൊണ്ടിരിക്കെത്തന്നെ ബലാത്കാരവേഴ്ച നടത്തുന്നതാണു് അതിന്റെ വിഷയം. കഥാകാരന്റെ ഐറണിയും ഹാസ്യവും പ്രതിപാദനരീതിയും അസ്സലായി എന്നുമാത്രം പറഞ്ഞു ഞാനിതു് അവസാനിപ്പിക്കട്ടെ.

ഉറങ്ങുന്ന ശലഭം

“ആധുനിക മലയാളഗദ്യത്തിന്റെ ശില്പികളായ അനേകം ഗ്രന്ഥകർത്താക്കൾ ഈ ‘ചരിത്ര’ത്തിൽ ഇല്ല. മാർക്സിയൻ ലാവണ്യശാസ്ത്രത്തിന്റെ പ്രണേതാക്കളും പ്രാതഃസ്മരണീയരുമായ സി. അച്ചുതമേനോൻ, കെ. ദാമോദരൻ, എം. എസ്. ദേവദാസ്, സി. ഉണ്ണിരാജ, പവനൻ, പി. കെ. ഗോപാലകൃഷ്ണൻ, എം. ആർ. ചന്ദ്രശേഖരൻ, തുടങ്ങിയ എഴുത്തുകാർക്കു് ഉപന്യാസത്തിലോ നിരൂപണത്തിലോ സ്ഥാനമില്ല. അര നൂറ്റാണ്ടായി ആനുകാലിക പംക്തികളിലും നിരൂപണ രംഗത്തും നിത്യസാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുന്ന പ്രൊഫസർ എം. കൃഷ്ണൻ നായർ ഈ ചരിത്രത്തിൽ ഇല്ല.”

മലയാള സാഹിത്യമെന്ന ക്ഷേത്രമണിയിൽ ചിറകൊതുക്കിയിരുന്നു് ഉറങ്ങുന്ന ‘ചന്ദ്രശലഭം’ മാത്രമാണു് ഞാൻ.

ഡി. സി. ബുക്ക്സ് പ്രസാധനം ചെയ്ത ‘ആധുനിക മലയാള സാഹിത്യം പ്രസ്ഥാനങ്ങളിലൂടെ’ എന്ന ഗ്രന്ഥം അവലോകനം ചെയ്യുമ്പോൾ ‘മലയാള സാഹിത്യം’ മാസികയുടെ ഓണപ്പതിപ്പിൽ, എഡിറ്ററായി ശ്രീ. പി. കുമാർ നിർവഹിച്ച ഒരു നിരീക്ഷണമാണിതു്. എന്നെക്കുറിച്ചു് കുമാർ സൗജന്യമാധുര്യത്തോടെ പറഞ്ഞ ഈ നല്ല വാക്കുകൾക്കു ഞാൻ കുമാറിനോടു നന്ദി പറയുന്നു. പക്ഷേ ഞാൻ സാദരം, സവിനയം അദ്ദേഹത്തെ അറിയിക്കട്ടെ. അല്പജ്ഞനായ എന്നെക്കുറിച്ചു് സാഹിത്യചരിത്രത്തിൽ ഒരധ്യായം തന്നെ എഴുതിയാലും ഞാനതിൽ സന്തോഷിക്കുമായിരുന്നില്ല. കാരണം ഞാൻ ആരാണെന്നു് എനിക്കു തന്നെ അറിയാമെന്നതാണു്. ഡോക്ടർ പി. വി. വേലായുധൻ പിള്ള എഴുതിയ ലേഖനത്തിൽ എന്റെ സാഹിത്യസേവനത്തെപ്പറ്റി ഒരു ഖണ്ഡിക ഉണ്ടായിരുന്നുവെന്നും എന്റെ ഒരു പൂർവശിഷ്യനും ശിഷ്യനെപ്പോലെ ഞാൻ സ്നേഹിക്കുന്ന വേറൊരാളും കൂടി ഒരു പ്രമുഖന്റെ അറിവോടുകൂടി അതു വെട്ടിക്കളഞ്ഞുവെന്നുമാണു് ആരോ എന്നെ അറിയിച്ചതു്. ഉചിതജ്ഞതയോടെ ഇതു ചെയ്ത മൂന്നു പേരോടും എനിക്കു നന്ദിയുണ്ടു്. ആളുകളെ മഷിപ്പിക്കാതെ ഞാനൊരു കോളം എഴുതുന്നുവെന്നേയുള്ളു. കീർത്തിയിലോ, എവോർഡുകളിലോ, ബിരുദലബ്ധികളിലോ എനിക്കു താൽപര്യമില്ല. വായിക്കാൻ പുതിയ പുസ്തകം വേണം. അഴുക്കില്ലാത്ത ഷേർടും മുണ്ടും വേണം. സമയത്തു് അല്പം ആഹാരം വേണം. തീർന്നു എന്റെ ആവശ്യകതകൾ. നിസ്സാരനായ എന്നെക്കുറിച്ചു് ദീർഘമായിത്തന്നെ ഈ സാഹിത്യചരിത്രത്തിൽ എഴുതി എന്നു കരുതു. എങ്കിലും അതു ക്ഷുദ്രകൃതിയാണെന്നു തന്നെ ഞാൻ പറയുമായിരുന്നു.

‘On the one-ton temple bell a moonmoth folded into sleep sits still’ മലയാള സാഹിത്യമെന്ന ക്ഷേത്രമണിയിൽ ചിറകൊതുക്കിയിരുന്നു് ഉറങ്ങുന്ന ‘ചന്ദ്രശലഭം’ മാത്രമാണു് ഞാൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-10-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.