
മനോരഞ്ജകമായ പുസ്തകമാണു് ഗുസ്താഫിന്റെ (Gustav Janouch) “Conversations with Kafka ” എന്നതു്. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയിൽ നിന്നു് ഞാൻ വായിക്കാനെടുത്ത ഇപ്പുസ്തകം കാലാവധി തീർന്നിട്ടും തിരിച്ചു കൊടുക്കാതെ പുതുക്കിയെടുത്തു് മൂന്നു മാസത്തോളം കൈയിൽ വച്ചിരുന്നു. പിന്നെയും ‘റിന്യൂ’ ചെയ്യാൻ യത്നിച്ചപ്പോൾ ലൈബ്രറി അധികാരികൾ ഉച്ചത്തിൽ “നോ” എന്നു പറഞ്ഞു. അങ്ങനെ അതു തിരിച്ചു കൊടുക്കേണ്ടതായി വന്നു. പിന്നീടു് നോക്കിയപ്പോൾ പുസ്തകം കാണാനില്ല. എങ്കിലും അതിലെ പല ഭാഗങ്ങളും എനിക്കു ഹൃദിസ്ഥങ്ങളാണു്. ഗുസ്താഫ് ഒരു ദിവസം കാഫ്കായോടൊരുമിച്ചു വന്നു. വീട്ടിനു സമീപം വച്ചു് അവർ ബ്രോറ്റി നെയും (Max Brod, 1884–1968, ജർമ്മൻ നോവലിസ്റ്റ്, കാഫ്കായുടെ കൃതികൾ എഡിറ്റ് ചെയ്ത ആൾ) അദ്ദേഹത്തിന്റെ ഭാര്യയെയും കണ്ടു. കുറച്ചുനേരം സംസാരിച്ചതിനു ശേഷം വൈകീട്ടു് ഒരുമിച്ചു കൂടാമെന്നു തീരുമാനിച്ചിട്ടു് അവർ പിരിഞ്ഞു. ബ്രോറ്റിന്റെ ഭാര്യയെ ഇഷ്ടപ്പെട്ടോ എന്നു് കാഫ്കാ, ഗുസ്താഫിനോടു ചോദിച്ചു. അദ്ഭുതകരമായ വിധത്തിൽ നീലക്കണ്ണുകളുണ്ടു് അവൾക്കെന്നു ഗുസ്താഫ് മറുപടി നല്കി. കാഫ്കായ്കു് വിസ്മയം. അദ്ദേഹം “ഉടനെ നിങ്ങൾ അതു് കണ്ടുപിടിച്ചോ?” എന്നു സ്നേഹിതനോടു ചോദിച്ചു. “ഞാൻ ആരെക്കണ്ടാലും കണ്ണുകൾ നോക്കും. വാക്കുകളേക്കാൾ അവ സാർത്ഥകങ്ങളാണു്” എന്നു് ഗുസ്താഫ്. കാഫ്കാ അതു കേട്ടില്ല. അദ്ദേഹം അകലെ നോക്കുകയായിരുന്നു. പിന്നീടു് കാഫ്കാ പറഞ്ഞു: “എന്റെ സ്നേഹിതന്മാർക്കെല്ലാം വിസ്മയദായകങ്ങളായ കണ്ണുകളുണ്ടു്. ഞാൻ താമസിക്കുന്ന ഇരുട്ടറയിൽ പ്രകാശം പ്രസരിപ്പിക്കുന്നതു് അവരുടെ കണ്ണുകളിലെ തിളക്കം മാത്രമാണു്. അതും കൃത്രിമമായ തിളക്കമത്രേ. കാഫ്കാ ചിരിച്ചു. ഗുസ്താഫിനു് കൈകൊടുത്തിട്ടു് വീട്ടിലേക്കു കയറിപ്പോയി. കാഫ്കാ പറഞ്ഞതിൽ പ്രിയപ്പെട്ട വായനക്കാർ മനസ്സിരുത്തണം. സ്നേഹിതരുടെ കണ്ണുകളിലെ തിളക്കം കൃത്രിമമാണു്. സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം വെറും ഹിപ്പൊക്രസിയാണു്. സന്ദർഭം വരട്ടെ. ഒരു സ്നേഹിതൻ കൂടെ നടക്കുന്നവനെ ചതിക്കും. പ്രായമേറെയായ ഞാൻ ഈ സത്യം—സ്നേഹിതന്മാർ വഞ്ചിക്കുന്നവരാണു് എന്നതു്—ഗ്രഹിച്ചിരിക്കുന്നു.
അവർ ഒരിക്കലും പിരിയാത്ത സ്നേഹിതന്മാരായിരുന്നു. അടുത്തടുത്ത വീടുകളിലേ താമസിക്കൂ. ഒരുമിച്ചു് സിനിമ കാണാൻ പോകും. അവരുടെ സഹധർമ്മിണികളും കൂട്ടുകാർ. ഒരാളിന്റെ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ അടുത്ത വീട്ടിലെ സ്നേഹിതനു കൊടുത്തയയ്ക്കും. അവിടെ നിന്നു് ഇങ്ങോട്ടും. പണത്തിനു് പ്രയാസം വന്നാൽ ഒന്നു സൂചിപ്പിക്കുകയേ വേണ്ടു. ബാങ്കിൽ കാറിൽച്ചെന്നു് ഭീമമായ സംഖ്യ എടുത്തു് ഒരു സുഹൃത്തു് മറ്റേ സുഹൃത്തിനു കൊടുക്കും. തിരിച്ചു അതു ചോദിക്കുന്ന പതിവില്ല. കൊടുത്താലായി, ഇല്ലെങ്കിലായി. അങ്ങനെയിരിക്കെ സർക്കാർ അവരെ രണ്ടു സ്ഥലങ്ങളിലേക്കു മാറ്റി. ചാർജ്ജ് എടുത്തിട്ടു് രണ്ടുപേരും ശ്രമമായി ഒരു സ്ഥലത്തു തന്നെ വരാൻ. ആ യത്നം സഫലീഭവിച്ചു. അടുത്തടുത്തുള്ള വീടുകൾ വാടകയ്ക്കെടുത്തു രണ്ടുപേരും താമസമായി. പുതിയ സ്ഥലമായതുമില്ല. ഇങ്ങനെ കഴിയുമ്പോൾ അവരിൽ ഒരാൾ പൊടുന്നനെ രാത്രി സമയത്തു മരിച്ചു. നേരം വെളുത്തപ്പോൾ മൃതദേഹം വരാന്തയിൽ കിടക്കുന്നതു് ആളുകൾ കണ്ടു. കമ്പികൾ വേണ്ടത്തക്കവർക്കു് അയച്ചു അവർ. ബന്ധുക്കളും സ്നേഹിതരും വന്നുകൂടി. മരിച്ചയാളിന്റെ മിത്രം കരഞ്ഞുകൊണ്ടു് അങ്ങിങ്ങായി ഓടുകയാണു്. അയാൾ പൊലീസ് ഡിപാർട്മെന്റിലെ ഉന്നതസ്ഥാനത്തിരിക്കുന്നു. അപ്പോൾ മരിച്ചയാളിന്റെ ബന്ധുവിനെ വിളിച്ചു് മൂന്നു ചെറുപ്പക്കാർ കാതിൽപ്പറഞ്ഞു: “ഇതുകണ്ടു് വിശ്വസിക്കരുതു്. ഇയാൾ (ചരമമടഞ്ഞ ആളിന്റെ മിത്രം) കൊലപാതകിയാണു്. അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നതാണു്. സ്ത്രീവിഷയകമായ എന്തോ തെറ്റിദ്ധാരണയാലാണു് അയാൾ ഈ പാതകം ചെയ്തതു്. അതിനാൽ പോസ്റ്റ്മോർട്ടം പരിശോധന കൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്നു് നിങ്ങൾ നിർബ്ബന്ധിക്കണം.” ഇതിനകം ആംബ്യുലൻസ് വന്നു. “ശവശരീരം വാഹനത്തിൽ കയറ്റട്ടെ” എന്നു് ആപ്തമിത്രം ആജ്ഞാപിച്ചു. അപ്പോൾ ബന്ധു പറഞ്ഞു: “സർ ഇവിടെ പലർക്കും സംശയമുണ്ടു് ഈ മരണത്തിൽ. പോസ്റ്റ്മോർട്ടം എക്സാമിനേഷൻ കഴിഞ്ഞിട്ടു മൃതശരീരം കൊണ്ടുപോകാം.” അതുകേട്ടു് പൊലീസുദ്യോഗസ്ഥൻ കോപിച്ചു. “എന്തു പറയുന്നു നിങ്ങൾ?” എന്റെ ഏറ്റവും വലിയ കൂട്ടുകാരനാണു് മരിച്ചതു്. അദ്ദേഹത്തിന്റെ ശരീരം കീറിമുറിക്കാൻ ഞാൻ സമ്മതിക്കുകില്ല. തലയോടു ഇളക്കിനോക്കാൻ എന്റെ സമ്മതം കിട്ടുകില്ല. അനിയാ, ആംബ്യുലൻസിൽ കേറിപ്പോ.” ഇത്രയും ആജ്ഞാപിച്ചിട്ടു് അയാൾ കീഴ്ജീവനക്കാരോടു കല്പിച്ചു. “തൂണു വിഴുങ്ങിയവരെപ്പോലെ നില്ക്കുന്നതെന്തിനു്? ഡെഡ്ബോഡി എടുത്തു് വാനിൽ കയറ്റൂ. (ബന്ധുവിനെ നോക്കി) അനിയാ നിങ്ങളും കൂടി കയറി ശവത്തിന്റെ അടുത്തിരുന്നുകൊള്ളു.” ഓഫീസറുടെ ആജ്ഞ അനുസരിക്കപ്പെട്ടു. ഡെഡ് ബോഡി കയറ്റിയ വാൻ മെല്ലെ നീങ്ങി. അതിനു വേഗം കൂടി.

മാന്യവായനക്കാരേ, ഇത്രമാത്രമേയുള്ളു സ്നേഹിതരുടെ സ്നേഹം. സ്നേഹിതനാണോ അവൻ ചതിക്കും. സൂക്ഷിക്കൂ. ഈ ലോകത്തു് ഓരോ വ്യക്തിയും ഒറ്റയ്ക്കാണു്. ജനക്കൂട്ടത്തിൽ നിന്നാലും അയാളുടെ ഏകാകിതയ്ക്കു ഭംഗം വരുന്നില്ല. ഇവിടെ സൗഹൃദമില്ല, ഓരോ വ്യക്തിയും ഒറ്റയ്ക്കു ജീവിക്കുന്നു. അവന്റെ/അവളുടെ ജീവിതം സംഘട്ടനം നിറഞ്ഞതാണു്—ഈ ആശയം വിശദമാക്കുന്ന മനോഹരമായ ഒരു കവിതയുണ്ടു്, റോസ്സാറ്യോ കാസ്തെയാനോസി ന്റേതായി (Rosario Castellanos, 1925–1974, Mexican Poet, സ്ത്രീ). കവിതയുടെ പേരു് ‘Chess’ എന്നു്.
Because we were friends and sometimes
loved each other,
perhaps to add one more tie
to the many that already bound us,
we decided to play games of the mind
We set up a board between us
equally divided into pieces, values,
and possible moves.
We learned the rules, we swore
to respect them,
and the match began,
We’ve been sitting here for centuries,
meditating ferociously
how to deal the one last blow that will finally
annihilate the other one for ever
നോവലും കഥയും ആകർഷക മാകുന്നതു് അവയിൽ കലാംശം ഉള്ളതിനാലാണു്. ഭാവനയുടെ വ്യാപാരമാണു് ഈ കലാംശം പ്രദാനം ചെയ്യുക.
സ്നേഹിതരുടെ സ്നേഹം ചതുരംഗക്കളിയിലൂടെ കൂടുതൽ ദൃഢതയാർജ്ജിക്കുമെന്ന സങ്കല്പത്തോടുകൂടി അവർ കളിയാരംഭിക്കുന്നു. പക്ഷേ, കളി മുന്നോട്ടു പോകുന്തോറും രണ്ടുപേർക്കും ശത്രുതയുണ്ടാകുന്നു. കളി അവസാനിക്കുമ്പോൾ അവർ ശത്രുക്കളായി മാറുന്നു. വിനോദാത്മകമായ മാത്സര്യം ആദ്യം. അതു് ഹിംസാത്മകമായ മാത്സര്യമാകുന്നു പിന്നീടു്.
ജീവിതസമരം നടക്കുന്ന ഈ ലോകത്തെ ചതുരംഗപ്പലകയാക്കി മാറ്റി കവി നൂതനമായ ഉൾക്കാഴ്ചയോടെ അസാധാരണമായ പൊയറ്റിക് വിഷനിലൂടെ നമ്മളെ മറ്റൊരു ലോകത്തിൽ എത്തിക്കുന്നു. റോസ്സാറ്യോയുടെ ഈ കവിതപോലെ എനിക്കൊരു കവിത എഴുതാൻ സാധിച്ചെങ്കിൽ!
ചോദ്യം: മയകോവ്സ്കി യോ ലൊർക യോ? വിപ്ലവകവികളെന്ന നിലയിൽ നിങ്ങൾ ആരെ അംഗീകരിക്കുന്നു?
ഉത്തരം: ലൊർകയെ റഷ്യൻ വിപ്ലവത്തിൽ തന്നെ കണ്ടെത്തിയ കവിയായിരുന്നു മയകോഫ്സ്കി. ആ വിപ്ലവമുണ്ടായില്ലെങ്കിൽ അദ്ദേഹം ആവിർഭവിക്കുമായിരുന്നില്ല. ലൊർക സ്വതന്ത്രനായി പ്രത്യക്ഷനായ മഹാകവിയാണു്. അദ്ദേഹത്തിന്റെ ‘രക്തവിവാഹം’ എന്ന നാടകം അതിസുന്ദരമാണു്. “മിസ്റ്ററി ബുഫ്” എഴുതാനേ മയകോഫ്സ്കിക്കു കഴിയൂ. അതു് കലാത്മകമല്ല. ലൊർകയുടെ നാടകം അദ്ദേഹത്തിന്റെ ആത്മാവു തന്നെ കലയായി മാറിയതാണു്.
ചോദ്യം: നിങ്ങൾ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണു് സ്യൂഡോ രചന എന്നതു്. ഇതിന്റെ അർത്ഥം എന്താണു്?
ഉത്തരം: ഞാൻ അതു പല തവണ വ്യക്തമാക്കിയിട്ടുണ്ടു്. ഇനിയും പറഞ്ഞാൽ ആവർത്തനമായി വരും. ഉദാഹരണം നല്കാം. ഈ ആഴ്ചത്തെ മാതൃഭൂമി വാരികയിൽ ബാലകൃഷ്ണൻ ‘സൈഡ് ബിസിനസ്’ എന്നു് പേരുള്ള കവിത എഴുതിയിട്ടുണ്ടു്. സ്യൂഡോ രചനയ്ക്കു് അതു മതിയായ ഉദാഹരണമാണു്.
ചോദ്യം: സാമുവൽ ബക്കറി ന്റെ ‘Waiting for Godot’ നല്ല നാടകമല്ലേ? അതിലെ ഗോഡോട്ട് ആരാണു്?
ഉത്തരം: വെയ്റ്റിങ് ഫോർ ഗദോ നാടകമേയല്ല. ഷെയ്ക്സ്പിയറിന്റെ King Lear ഉളവാക്കുന്ന പരമഫലം ബക്കറിന്റെ ഈ രചന പ്രദാനം ചെയ്യുമോ? ഗദോ ഈശ്വരനാണെന്നു് തോന്നുന്നു. എന്റെ തോന്നലാണേ. ശരിയാവാം. തെറ്റാവാം.
ചോദ്യം: അത്യന്താധുനിക കവിത?
ഉത്തരം: എനിക്കൊരു ഇംഗ്ലീഷ് പ്രഫെസറെ പരിചയമുണ്ടു്. അദ്ദേഹം കൂടക്കൂടെ dilapidated catastrophe എന്നു കുട്ടികളെ നോക്കി പറയുമായിരുന്നു. അതിന്റെ അർത്ഥമെന്തെന്നു് ഞാനൊരിക്കൽ അദ്ദേഹത്തോടു ചോദിച്ചു. പുള്ളിക്കാരൻ കണ്ണു മിഴിച്ചു നിന്നു. ഇംഗ്ലീഷ് പ്രഫെസറുടെ dilapidated catastrophe ആണു് നവീന മലയാള കവിത.
ചോദ്യം: വായനക്കാരുടെ ഗ്രന്ഥപാരയണശീലത്തെ വികലമാക്കുന്നു നിങ്ങളുടെ കോളമെന്നു് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞിരിക്കുന്നു. എന്താണഭിപ്രായം?
ഉത്തരം: അദ്ദേഹത്തിന്റെ ‘ക്ഷേത്രവിളക്കുകൾ’ എന്ന മനോഹരമായ കഥയെക്കുറിച്ചു് ഞാൻ പണ്ടു് എഴുതിയിരുന്നു. കുഞ്ഞബ്ദുള്ള പറയുന്നതു ശരിയാണെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ കഥ സുന്ദരമാണെന്നു് എഴുതി വായനക്കാരെ വഴിതെറ്റിക്കുകയായിരുന്നല്ലോ. കണ്ണൂരിൽ വച്ചു് എന്നെ അഭിനന്ദിക്കാൻ കൂടിയ സമ്മേളനത്തിൽ പുനത്തിൽ കുഞ്ഞബ്ദുള്ള പ്രഭാഷകനായിരുന്നു. അന്നു് അദ്ദേഹം സാഹിത്യവാരഫലത്തെ പ്രശംസിച്ചു. എനിക്കു് സംശയം. കുഞ്ഞബ്ദുള്ള അന്നു പറഞ്ഞതാണോ സത്യം, അതോ ഇപ്പോൾ പറയുന്നതോ?
ചോദ്യം: സ്നേഹിക്കൂ, സ്നേഹിക്കൂ എന്നു് നിരന്തരം ഉദ്ഘോഷിക്കുന്നു ചില സ്ത്രീകൾ. താങ്കളെന്തു പറയുന്നു?
ഉത്തരം: ഹിപ്പൊക്രസി.
“പത്രത്തിൽ വരുന്ന വലിയ തലക്കെട്ടുകൾ നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. രാത്രി കിടക്കയിൽ എഴുന്നേറ്റിരുന്നു് കരയുന്ന എഴുത്തുകാരനാണു് യാഥാർത്ഥത്തിൽ എഴുത്തുകാരൻ.”
റ്റാഗോറിന്റെ ഒരു കവിതയുടെ ഭാഷാന്തരീകരണം നല്കട്ടെ:
‘പ്രഭാതത്തിൽ ചേങ്ങല പത്തു തവണ ശബ്ദിക്കുമ്പോൾ ഞാൻ പാതയിലൂടെ നടക്കുന്നു വിദ്യാലയത്തിലേക്ക്. എന്നും കൊണ്ടുനടന്നു വില്ക്കുന്നവൻ “വളകൾ, കുപ്പിവളകൾ” എന്നു വിളിക്കുന്നതു് ഞാൻ കേൾക്കുന്നു. അയാളെ കാണുന്നു. തിടുക്കത്തിൽ പോകാൻ അയാൾക്കു് ആഗ്രഹമില്ല. നൂതനമായി പാത കണ്ടെത്തേണ്ടതുമില്ല. പോകാൻ പുതിയ സ്ഥലമില്ല. ഇന്ന സമയത്തു് വീട്ടിലെത്തണമെന്നുമില്ല.
പാതയിൽ “വളകൾ, കുപ്പിവളകൾ” എന്നു വിളിച്ചുകൊണ്ടു് പകലാകെ നടക്കാൻ എനിക്കാഗ്രഹം.
വൈകുന്നേരം നാലു മണിക്കു് ഞാൻ വിദ്യാലയത്തിൽ നിന്നു് തിരിച്ചു വരുന്നു. ആ വീട്ടിന്റെ ഗെയ്റ്റിലൂടെ എനിക്കു കാണാം ഉദ്യോനപാലകൻ തറ കുഴിക്കുന്നതു്. തനിക്കിഷ്ടമുള്ളതു് അയാൾ ചെയ്യുന്നു മൺവെട്ടികൊണ്ടു്. പൊടികൊണ്ടു് അയാൾ സ്വന്തം വസ്ത്രങ്ങളിൽ അഴുക്കു പുരട്ടുന്നു. വെയിലിൽ നിന്നു് പൊരിഞ്ഞാലെന്തു്? മഴയേറ്റു നനഞ്ഞാലെന്തു്? ആരും അയാളെ വഴക്കു പറയുന്നില്ല. ആരും തടസ്സപ്പെടുത്താതെ പൂന്തോട്ടത്തിൽ തറ കുഴിക്കുന്ന പൂന്തോട്ടക്കാരനാകാൻ എനിക്കു ആഗ്രഹം.
സന്ധ്യ കഴിഞ്ഞു. ഇരുട്ടാവുമ്പോൾ അമ്മ എന്നെ ഉറങ്ങാനായി അയയ്ക്കുന്നു. സൂക്ഷിപ്പുകാരൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു് എനിക്കു ജന്നലിൽക്കൂടി കാണാം. പാത ഇരുണ്ടതു്. അതു് ജനരഹിതവും. തെരുവിളക്കു്, ശിരസ്സിൽ ഒരു ചുവന്ന കണ്ണുമായി രാക്ഷസനെപ്പോലെ നില്ക്കുന്നു. സൂക്ഷിപ്പുകാരൻ വിളക്കു് അങ്ങോട്ടുമിങ്ങോട്ടും ആട്ടി അയാളുടെ വശത്തുള്ള നിഴലോടുകൂടി നടക്കുന്നു. ജീവിതത്തിൽ അയാൾ ഉറങ്ങാൻ പോയിട്ടില്ല. രാത്രി മുഴുവൻ തെരുവുകളിൽ നടന്നു് വിളക്കോടുകൂടി നിഴലുകളെ വേട്ടയാടുന്ന സൂക്ഷിപ്പുകാരൻ ആകാൻ എനിക്കാഗ്രഹം.’
വിദഗ്ദ്ധരായ മരം മുറിപ്പുകാർ നമുക്കു വേണം. ആപത്തുണ്ടാക്കുന്ന വൃക്ഷങ്ങളെ വെട്ടിമാറ്റാനും സാഹിത്യഭൂമിയിൽ നിന്നു് വലിയ മരങ്ങളെ വീഴ്ത്താനും.
കുഞ്ഞുങ്ങൾക്കു ഭാവനാശക്തി കൂടുതലാണു്. ചെറിയ കാറ്റേറ്റു് തിരയിളകുന്ന കളത്തിൽ സൂര്യപ്രകാശം വീണു തിളങ്ങിയാൽ ‘കുളം എന്നെ നോക്കി ചിരിച്ചു്’ എന്നു കുട്ടി പറയും. ഒരു പ്രായമെത്തുമ്പോൾ ഈ ശക്തിവിശേഷം നശിച്ചു പോകുമെന്നേയുള്ളു. ഇക്കവിതയിൽ കുട്ടി ഓരോന്നും ഭാവനയിൽക്കണ്ടു് അതിനെ സാക്ഷാത്കരിക്കാൻ യത്നിക്കുന്നു. നിത്യജീവിതത്തിലെ ക്ഷുദ്രസംഭവങ്ങളിലൂടെ ഭാവനാത്മകമായ ലോകങ്ങളിൽ പ്രവേശിക്കുകയാണു് കുട്ടി.
പി. എൻ. വിജയൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഉത്തരങ്ങൾ ശരിപ്പെട്ടുവരുമ്പോൾ’ എന്ന കഥയിൽ ക്ഷുദ്ര സംഭവങ്ങൾ മാത്രമേയുള്ളു. ഭാവനയുടെ ലോകമില്ല. അതിനാൽ കഥ വായിച്ചു തീരുമ്പോൾ വൈരസ്യം. ചൈതന്യനാശം വന്ന ഒരു വ്യക്തിയാണു് കഥയിൽ വന്നു നിന്നു് വായനക്കാരെ മെനക്കെടുത്തുന്നതു്. അയാൾ എഴുത്തുകൾക്കു മറുപടി അയയ്ക്കുന്നവനല്ല. വിശേഷിച്ചു് കാര്യമൊന്നും ഉണ്ടായിട്ടല്ല. ജഡത ഒന്നിനും സമ്മതിക്കുന്നില്ല. അന്നു് ഏതായാലും മറുപടി എഴുതാൻ അയാൾ തീരുമാനിച്ചു. വാങ്ങിയ ഇൻലൻഡ് ലറ്റർ അബോധാത്മക പ്രേരണയാൽ വഴിയിൽ കളഞ്ഞിട്ടു നടന്നു. ആരോ അയാൾക്കു് അതു എടുത്തു കൊടുത്തു. ഗൗരവാവഹങ്ങളായ കാര്യങ്ങളിലും അയാൾക്കു തൽപരത്വം ഇല്ല. സുഹൃത്തു ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുകയാണു്. അയാളെ അന്വേഷിച്ചു പോകുന്നില്ല ആ മനുഷ്യൻ. ബാങ്കിൽ നിന്നു കടമെടുത്ത തുക മാസം തോറും തിരിച്ചടയ്ക്കാനും അയാൾക്കു മടി. ഇങ്ങനെ ‘ലെതർജി’യെ (ജാഡ്യം) കാണിക്കുന്ന പല സംഭവങ്ങൾ നിരത്തുന്നു വിജയൻ. ഒടുവിൽ തീരുമാനത്തിലെത്തുന്നു അയാൾ; എല്ലാം ഉത്സാഹപൂർവ്വം അനുഷ്ഠിക്കാൻ.
വിജയന്റെ കഥകളിലെ പ്രതിപാദ്യങ്ങൾക്കു പുതുമയുണ്ടു്. ഒരിക്കലും അദ്ദേഹം വിഷയങ്ങൾ ആവർത്തിച്ചു കണ്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ കഥകൾ സാഹിത്യമണ്ഡലത്തിൽ പ്രവേശിക്കുന്നവയല്ല. ഇതിനു കാരണം രചനയുടെ ആന്തരമണ്ഡലം കലാത്മകമല്ല എന്നതാണു്. നോവലും കഥയും ആകർഷകമാകുന്നതു് അവയിൽ കലാംശം ഉള്ളതിനാലാണു്. ഭാവനയുടെ വ്യാപാരമാണു് ഈ കലാംശം പ്രദാനം ചെയ്യുക. പി. എൻ. വിജയനു് ഭാവനകലർത്തി മാന്ത്രികത്വം സൃഷ്ടിക്കാനറിഞ്ഞുകൂടാ. അദ്ദേഹം ശുഷ്കപ്രസ്താവങ്ങൾ ഒരുമിച്ചു കൂട്ടി അതിനെ കഥയെന്നു് വിളിക്കുന്നു.

അയാൾ കുപ്രസിദ്ധനായ സ്ത്രീജിതനാണു്. സുന്ദരി ആയിരിക്കണമെന്നില്ല. ഒരു കമ്പിൽ സാരി ചുറ്റി അയാളുടെ മുൻപിൽ വച്ചാൽ മതി. അതിനെ നോക്കി ചാളുവ (ഉമിനീരു്, ഗ്രാമ്യപ്രയോഗം) ഒഴുക്കിക്കൊണ്ടിരിക്കും. ഒരിക്കൽ അയാളുമൊരുമിച്ചു് ഒരു മീറ്റിങ്ങിനു പോകാനുള്ള ദൗർഭാഗ്യം എനിക്കുണ്ടായി. കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുമുണ്ടായിരുന്നു. സ്ത്രീജിതൻ അധ്യക്ഷനായിരുന്നു. ഞാൻ പതിനായിരം തവണ കേട്ട അയാളുടെ പ്രസംഗം പതിനായിരത്തി ഒന്നാമത്തെ തവണ അന്നും കേട്ടു. ഞാൻ പ്രഭാഷണത്തിനു് എഴുന്നേറ്റൂ. എന്റെ ദോഷം കൂടക്കൂടെ ശ്ലോകമോ ദ്രാവിഡവൃത്തത്തിലുള്ള വല്ല പദ്യമോ ചൊല്ലുമെന്നതാണു്. അതിനെ ഡോക്ടർ രാഘവൻ പിള്ള സദൃശമാക്കിക്കല്പിച്ചതു് പൊലീസുകാരൻ പുള്ളിയെ ഇടിക്കുന്നതിനോടാണു്. ഇടിയേറ്റു് പുള്ളി ബോധം കെടുമ്പോൾ അയാൾക്കു വെള്ളം കൊടുക്കും. ബോധക്കേടു് മാറുമ്പോൾ പിന്നെയും ഇടി. എന്റെ പ്രഭാഷണത്തിലെ ഗദ്യഭാഗം ഇടിക്കു തുല്യം. ഇടിയേറ്റു് ശ്രോതാക്കൾ ബോധം കെടുമ്പോൾ ശ്ലോകം ചൊല്ലൽ എന്ന വെള്ളം കൊടുക്കൽ. ഈ രീതി എനിക്കു മാറ്റാൻ കഴിയില്ല. അന്നും ഞാൻ കവിതകൾ ചൊല്ലിയാണു് പ്രസംഗിച്ചതു്. ഇരുന്നു കഴിഞ്ഞയുടനെ എന്റെ തൊട്ടടുത്തിരുന്ന യുവതിയോടു് “എന്റെ പ്രസംഗമെങ്ങനെ ഇഫക്ടീവായോ?” എന്നു ചോദിച്ചു. ഇതു് എന്റെ ദൗർബ്ബല്യമാണു്. ആ ദൗർബ്ബല്യത്തിനു് ശ്രീമതി ഇഫക്ടീവായ മറുപടി തന്നു. “സാറു് ഇടയ്ക്കിടെ പാട്ടു് എന്ന മട്ടിൽ പരുക്കനായി കവിത ചൊല്ലിയില്ലേ? അതുകേട്ടു് സദസ്സിലുള്ളവർ മിണ്ടാതിരുന്നു.” ഞാൻ പിന്നെ മിണ്ടിയതേയില്ല. മീറ്റിങ് തീർന്നു. കാറിൽ യാത്രയായി. സ്ത്രീജിതനു് വഴിയിൽ ഇറങ്ങണം. അയാൾ ഇറങ്ങിയപ്പോൾ ശ്രീമതിയും മര്യാദയുടെ പേരിലാവണം റോഡിലേക്കു് ഇറങ്ങി. സ്ത്രീജിതൻ വിദ്യുച്ഛക്തി വിളക്കില്ലാത്ത ആ പ്രദേശത്തുവച്ചു് അവളെയങ്ങു കെട്ടിപ്പിടിച്ചു. ചുംബിച്ചില്ല എന്നാണു് എനിക്കു തോന്നിയതു്. ആ ആശ്ലേഷസുഖത്തിൽ അവൾ കാറിലേക്കു കയറി. കയറിയതേയുള്ളു “സാർ സാറിന്റെ പ്രസംഗം ഒന്നാന്തരമായി. ചൊല്ലിയ കവിതകൾ ഭേഷ്. സാറു് പാട്ടു പഠിച്ചിട്ടുണ്ടോ” എന്നൊക്കെ എന്നോടു പറഞ്ഞു. നേരത്തേ എന്നെ അപമാനിച്ചവളാണു്. ആലിംഗനം കണ്ടുപോയില്ലേ ഞാൻ. അതുകൊണ്ടുള്ള മധുരവർത്തമാനമായിരുന്നു അതു്. കാർ ശ്രീമതിയുടെ വീട്ടിന്റെ നടയിൽ വന്നുനിന്നു. “സാർ വീട്ടിൽ കയറിയിട്ടു പോകാം” എന്നു് എന്നെ തേനൊഴുകുന്ന ഭാഷയിൽ ക്ഷണിച്ചു. ഞാന് മറുപടിയൊന്നും പറയാതെ ഡ്രൈവറെ ഒന്നു തോണ്ടി “കാറ് വീടു്” എന്നു് ആജ്ഞാപിച്ചു. അയാൾ കാറ് വിട്ടു. യുവതി തലകുനിച്ചു് സ്വന്തം വീട്ടിലേയ്ക്കു കയറിപ്പോവുകയും ചെയ്തു.
ദൗർഭാഗ്യം ഒറ്റയ്ക്കല്ല വരുന്നതു്. അടിക്കടി വരുമതു്. മുകളിലെഴുതിയ സംഭവം കഴിഞ്ഞിട്ടു് ഒരു മാസമായില്ല. അതിനു മുൻപു് എനിക്കു് ആ സ്ത്രീജിതനോടൊരുമിച്ചു് അങ്ങു വടക്കൊരിടത്തു് ഒരു സ്ഥാപനത്തിലെ വാർഷികാഘോഷങ്ങളിൽ പങ്കുകൊള്ളേണ്ടതായി വന്നു. രണ്ടുനിലക്കെട്ടിടം, മുകളിലത്തെ ഹോളിലാണു് മീറ്റിങ്. പ്രവർത്തകർ വന്നു വിളിച്ചപ്പോൾ ഞാനും അയാളും എഴുന്നേറ്റു. അപ്പോൾ അവിടത്തെ ഒരധ്യാപിക സ്ത്രീജിതനെ സമീപിച്ചു് “സാർ എന്റെ സഹായം വേണോ കോണിപ്പടി കയറാൻ?” എന്നു ചോദിച്ചു. “വേണം” എന്നു ദയനീയസ്വരത്തിൽ അയാളുടെ മറുപടി. അവൾ അയാളുടെ കൈക്കു പിടിച്ചു പ്രാഞ്ചിപ്രാഞ്ചി സ്ത്രീജിതൻ നടക്കുകയാണു്. കോണിപ്പടി കയറിയപ്പോൾ അയാൾ അധ്യാപികയെ അങ്ങു് പുണർന്നു. അവളുടെ മുതുകിൽ വച്ച കൈ കൂടക്കൂടെ പൃഥുലനിതംബത്തിലേക്കു പോരും. ഇങ്ങനെ മെല്ലെക്കയറി—വളരെ മെല്ലെയാണേ—അവർ രണ്ടുപേരും ഹോളിലെത്തി. യുവാവിനു പോലുമില്ലാത്ത ഊർജ്ജത്തോടെ അയാൾ പ്രസംഗിച്ചു. മീറ്റിങ് കഴിഞ്ഞപ്പോൾ അയാൾ കസേരയിൽ അവശനായി വീണു. നാട്യം. “വെള്ളം വേണോ സാർ” എന്നു് സംഘാടകരിൽ ഒരുത്തന്റെ ഓണസ്റ്റായ ചോദ്യം. “വേണ്ട” എന്നുത്തരം. അയാൾക്കു വേണ്ടതു് ആ അധ്യാപികയുടെ സുഖസ്പർശമാണു്. അവൾ വന്നു. സ്ത്രീജിതൻ വീണ്ടും കെട്ടിപ്പിടിത്തം നടത്തി. കോണിപ്പടി ഇറങ്ങുമ്പോൾ അയാളുടെ കരതലം അവളുടെ നിതംബത്തിന്റെ ഔന്നത്യവും മാംസളത്വവുമറിഞ്ഞു. കാറിൽ കയറിയ ഞങ്ങൾ കൊല്ലത്തെത്തിയപ്പോൾ ഒരു ചായക്കടയുടെ മുൻപിൽ നിന്നു. റോഡിൽ നിന്നു് ചായക്കടയിലേക്കു അര ഫർലോങ് നടക്കണം. ദുർബ്ബലനായി നേരത്തേ നടിച്ച സ്ത്രീജിതൻ കുതിരക്കുട്ടിയെപ്പോലെ ഞങ്ങളുടെ കൂടെ നടന്നു. ഞാൻ രണ്ടു പൂരി തിന്നപ്പോൾ അയാൾ നാലു പൂരി അകത്താക്കി.

പെണ്ണിന്റെ സ്പർശം ആഹ്ലാദജനകമാണെന്നു് ഫ്രഞ്ചെഴുത്തുകാരൻ കമ്യൂ വും പറഞ്ഞിട്ടുണ്ടു്. പൂവിന്റെ സ്പർശം ചെറുപ്പക്കാരിയായ സുന്ദരിയുടെ സ്പർശം ഇവ പുരുഷനെ ആഹ്ലാദത്തിന്റെ നീർക്കയത്തിലേക്കു് എറിയും എന്നാണു് കമ്യൂ എഴുതിയതു്. ഈ മധുരസ്പർശത്തിനു വഴിയില്ലാത്തവർ മലയാളം വാരികയിലെ ‘കാനാനിലെ സുന്ദരി’ എന്ന കഥ വായിച്ചാൽ മതി. കാമോത്സുകതയുടെ അനുഭൂതിയുണ്ടാകും. അല്ലാതെ സാഹിത്യാസ്വാദനത്തിനു വേണ്ടി വായിക്കേണ്ടതില്ല. ഒരു സുന്ദരിയുടെ സാമീപ്യത്തിനും സ്പർശത്തിനും വേണ്ടി ഒരു പൊലീസുകാരന്റെ കൊതിയെ വർണ്ണിക്കുന്ന ഈ രചന കഥാ രചന എത്ര പ്രയാസമുള്ള പ്രക്രിയയാണെന്നു് നമ്മളെ ഓർമ്മിപ്പിക്കുന്നു. ഒരു പോയിന്റുമില്ലാതെ സെക്സ് എഴുതുന്നവർക്കു് ഇതു പ്രയാസരഹിതമായ പ്രക്രിയയാണെന്ന സത്യം അനുവാചകരെ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു.
1. ഗെറ്റേ യുടെ ഏതോ ഗദ്യഗ്രന്ഥത്തിൽ ഞാൻ വായിച്ചതാണിതു്. എഴുത്തുകാരൻ അർദ്ധരാത്രിയിൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റു് കിടക്കയിലിരുന്നു കരയുന്നു. കാരണം ചോദിച്ചപ്പോൾ എഴുത്തുകാരനെന്ന നിലയിൽ തനിക്കൊന്നും നേടാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണു് കരയുന്നതെന്നും മറുപടി പറഞ്ഞുവത്രെ. നമ്മുടെ എഴുത്തുകാർക്കു് ഇങ്ങനെ കരയേണ്ടതായി വരില്ല. തങ്ങൾ മഹാകവികളാണെന്നും മഹാനോവലിസ്റ്റുകളാണെന്നും അവർ വിശ്വസിച്ചു കൊണ്ടാണു് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതു്. അവർ പ്രഭാഷണങ്ങളിൽ പറയുന്ന ‘കോമൺപ്ലെയ്സാ’യ ആശയങ്ങൾ പത്രക്കാർ സൗജന്യമാധുര്യത്തോടെ പ്രസിദ്ധപ്പെടുത്തും വലിയ അക്ഷരങ്ങളിൽ. കാലത്തു് ഉറക്കമെഴുന്നേറ്റു് പത്രങ്ങൾ കണ്ണു തിരുമ്മി വായിക്കുന്ന കവി അല്ലെങ്കിൽ നോവലിസ്റ്റ് ‘എനിക്കിത്ര മഹത്ത്വം പത്രം കല്പിക്കുന്നല്ലോ. ഞാൻ ജീനിയസ് തന്നെ’ എന്ന വിശ്വാസത്തോടെ മധുരപ്പുഞ്ചിരിയോടുകൂടി നടക്കും. ബഹുജനവും പത്രങ്ങളിലെ വെണ്ടയ്ക്കു അക്ഷരങ്ങൾ കണ്ടു് ഇയാൾ മഹാകവി തന്നെ, മഹാ നോവലിസ്റ്റ് തന്നെ എന്ന ഇല്യൂഷനു വിധേയരാകുന്നു. എനിക്കു ബഹുജനത്തോടു പറയാനുള്ളതു് ഇതത്രേ. “പത്രത്തിൽ വരുന്ന വലിയ തലക്കെട്ടുകൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. രാത്രി കിടക്കയിൽ എഴുന്നേറ്റരുന്നു് കരയുന്ന എഴുത്തുകാരനാണു് യഥാർത്ഥത്തിൽ എഴുത്തുകാരൻ.”
2. എന്റെ വീട്ടിന്റെ മുൻവശത്തു് ഒരു വലിയ തെങ്ങു് ആപത്തുണ്ടാക്കുന്ന രീതിയിൽ വളഞ്ഞു നിന്നിരുന്നു. കാഫലമേറിയ ആ മരം മുറിച്ചുകളയാൻ വീട്ടുകാർക്കിഷ്ടമില്ല. എങ്കിലും എന്റെ നിർബ്ബന്ധം കാരണം അതു മുറിക്കപ്പെട്ടു. മുറിക്കുമ്പോൾ അതു കെട്ടിടത്തിൽ വീഴുമെന്നായിരുന്നു എന്റെ പേടി. പക്ഷേ, ആ പേടിയിൽ അർത്ഥമില്ല. ഓരോ മരം മുറിപ്പുകാരനും വിദഗ്ദ്ധനാണു്. ഒരു ഓല പോലും കെട്ടിടത്തിൽ വീഴാതെ മരം മുറിക്കുന്നവർ തെങ്ങു മുറിച്ചു മാറ്റി. എല്ലാ മരം മുറിപ്പുകാരും ഇമ്മട്ടിൽ വിദഗ്ദ്ധരാണു്. ചില വിമർശകർ ഈ മരം മുറിപ്പുകാരെപ്പോലെയാണു്. അവർ അഭിനന്ദനാർഹമായ വിധത്തിൽ എഴുത്തുകാരൻ എന്ന മരം മുറിച്ചു മാറ്റം. ഇങ്ങനെ പ്രവർത്തിക്കുന്ന വിമർശകർ നമുക്കുണ്ടോ? ഇല്ല. റ്റി. എസ്. എല്യറ്റ് പ്രഗല്ഭനായ വൃക്ഷഹന്താവാണു്. സ്വിൻബേൺ എന്ന വന്മരത്തെ എത്ര വിദഗ്ധമായി അദ്ദേഹം സാഹിത്യഭൂമിയിൽ നിന്നു് മുറിച്ചുമാറ്റി. ഉള്ളൂരിനെയും വള്ളത്തോളിനെയും മുറിക്കാൻ ചെന്ന മുണ്ടശ്ശേരി ആ കൃത്യം ഭംഗിയായി അനുഷ്ഠിച്ചില്ല. ‘രക്തചംക്രമണവും ഹൃദയസ്പന്ദവും അവിഭക്തങ്ങളാണെങ്കിൽ ഉള്ളൂർ കവിയല്ല’ എന്നെഴുതിയ സി. നാരായണപിള്ള ആ മരത്തിൽ വെട്ടുകൾ ഏല്പിച്ചതേയുള്ളു. വൃക്ഷം മുറിഞ്ഞു താഴെ വീണില്ല. വിദഗ്ദ്ധരായ മരം മുറിപ്പുകാർ നമുക്കു വേണം. ആപത്തുണ്ടാക്കുന്ന വൃക്ഷങ്ങളെ വെട്ടി മാറ്റാനും സാഹിത്യഭൂമിയിൽ നിന്നു് വലിയ മരങ്ങളെ വീഴ്ത്താനും.

ഗ്രന്ഥപ്രസാധനത്തിൽ നിസ്തുലാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു ന്യൂയോർക്കിലെ W. W. Norton and Company. അവരുടെ ‘The Norton Anthology of Theory and Criticism’ എന്ന ഗ്രന്ഥം നോക്കുക. നിസ്തുലാവസ്ഥ എന്നു ഞാൻ പറഞ്ഞതു ശരിയാണെന്നു കരുതും വായനക്കാർ. തീർച്ചയാണതു്. സാഹിത്യസിദ്ധാന്തത്തിന്റെ പരിധികളെ വികസിപ്പിച്ച നൂറ്റമ്പതോളം മഹാന്മാരുടെ രചനകളുടെ സമാഹാരമാണു് ഈ ഗ്രന്ഥം. ഓരോ രചനയ്ക്കും ആമുഖമായി പ്രസാധകർ നല്കുന്ന ദീർഘപ്രബന്ധംതന്നെ വിദ്വജ്ജനോചിതമാണു്. ഞാൻ പ്രാചീനരായ മഹാന്മാരെ വിട്ടിട്ടു് ആധുനികരായ ധിഷണാശാലികളെക്കുറിച്ചു് മാത്രം പറയുകയാണു്. സാംസ്കാരികപഠനങ്ങളിൽ ബാർത്, ബൻയമിൻ, ഫൂക്കോ, ഗ്രാംഷി, സെയ്ദ് ഇങ്ങനെ പലരുടെയും രചനകൾ ഇതിൽ വായിക്കാം. പോസ്റ്റ് സ്റ്റ്രക്ചറലിസത്തിൽ ദെറീദ, ഏലൻ സീസു, ക്രിസ്തേവ ഈ ധിഷണാശാലികൾ തങ്ങളുടെ രചനകൾകൊണ്ടു് നമുക്കു് മസ്തിഷ്കത്തോടു ബന്ധപ്പെട്ട ആഹ്ലാദം നല്കുന്നു. ലൂക്കാച്ച്, ട്രോഡ്സ്കി, ആഡോർനോ ഈ ചിന്തകർ മാർക്സിസ്റ്റ് വീക്ഷണഗതി വിശദീകരിക്കുന്നു. മാനസികാപഗ്രഥനത്തിൽ ഹാരോൾഡ് ബ്ലൂം, ഫ്രോയിറ്റ്, ലകാങ് ഇവരാണു് പണ്ഡിതോചിതങ്ങളായ പ്രബന്ധങ്ങളാൽ നമ്മളെ ഉദ്ബുദ്ധരാക്കുന്നതു്. നാടകം, നോവൽ, കവിത ഇവയെക്കുറിച്ചാണോ വായനക്കാർക്കു് അറിയേണ്ടതു്. മഹാന്മാരും മഹതികളും ആ അറിവു പകരും ഉജ്ജ്വലങ്ങളായ പ്രതിപാദനങ്ങളിലൂടെ. മഹാഭാരതത്തിൽ ഇല്ലാത്തതായി വേറൊന്നുമില്ല ഒരിടത്തുമെന്നു് പറയാറുണ്ടല്ലോ. സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചു് ഈ ഗ്രന്ഥത്തിൽ ഇല്ലാത്തതു് ആയി വേറൊന്നും ഒരിടത്തും കാണുകില്ല (പുറങ്ങൾ 2624, വില 995 രൂപ).