SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-01-11-ൽ പ്രസിദ്ധീകരിച്ചതു്)

“ഉത്സാഹോ രിപുവർ മിത്രം

ആലസ്യം മിത്രവദ് രിപുഃ

അമൃതം വിഷ്വദ് വിദ്യാ

ഽമൃതവദ് വിഷമംഗനാ”

ഉത്സാഹം ശത്രുതയായി തോന്നുമെങ്കിലും സ്നേഹിതനെ പോലെയാണു്. ആലസ്യം സ്നേഹിതനെപ്പോലെ തോന്നും. പക്ഷേ, അതു ശത്രുവാണു്. വിദ്യ വിഷസദൃശ്യമായി അനുഭവപ്പെടുമെങ്കിലും അമൃതമാണു്. സ്ത്രീകൾ വിഷമാണു്. പക്ഷേ, അവർ അമൃതം പോലെയാണു്. വനിതാ ഽമൃതവദ് വിഷം എന്നു് വേറൊരു കവി. (ഉത്സാഹം = കാര്യവിഷയകമായ ഉദ്യമം. ആലസ്യം = മടി.)

പുരുഷനെഴുതിയ കാവ്യമാണിതെന്നു് സ്പഷ്ടം. അതിനാലാണു് സ്ത്രീകൾ വിഷമാണെങ്കിലും അമൃതമാണു് എന്ന സാമാന്യകരണം.

images/Montaigne.jpg
മൊൺടെയിൽ

പ്രാചീന ഭാരതത്തിൽ അഗദതന്ത്രകാരൻ (അഗദതന്ത്രം = antidote) കൊട്ടാരത്തിലുണ്ടായിരുന്നു. രാജാവിനെ ആരും വിഷം കൊടുത്തു കൊല്ലാതിരിക്കുക എന്നതു നോക്കുകയാണു് അയാളുടെ ജോലി. എങ്കിലും വിഷകന്യകമാരെ അയച്ചു ശത്രുക്കൾ രാജാക്കന്മാരെ നിഗ്രഹിച്ചിരുന്നു. ജനിച്ച പെൺകുഞ്ഞു് സൗന്ദര്യമുള്ളതാണെന്നു കണ്ടാൽ അല്പമായി വിഷം കൊടുക്കും. വിഷമുള്ള ഇഴജന്തുക്കളുടെ മാംസം, വിഷമയമായ സസ്യങ്ങൾ ഇവ കുഞ്ഞിനു് കുറച്ചു കുറച്ചായി നല്കാം. അങ്ങനെ വിഷത്തിന്റെ അതിപൂരിത സ്വഭാവം പെൺകുട്ടിക്കു വന്നാൽ, അവൾക്കു കന്യകാത്വം ഇല്ലാതെയായാൽ ശത്രുരാജാവിന്റെ കൂടെ വേഴ്ചയ്ക്കു് അയയ്ക്കും. വേഴ്ച വേണ്ട. രാജാവു് കാമമോഹിതയായി അവളെ ആലിംഗനം ചെയ്യുകയേ വേണ്ടൂ. അയാൾ ചത്തു വീഴും. അലിഗ്സാണ്ടർ ചക്രവർത്തി ഇന്ത്യയിലെത്തിയപ്പോൾ ഇവിടെത്തെ രാജാവു് അദ്ദേഹത്തിന്റെ കൂടാരത്തിൽ ഒരു വിഷകന്യകയെ അയച്ചു കൊടുത്തുവെന്നും അവൾ ആരെന്നു് മനസ്സിലാക്കി ചക്രവർത്തിയുടെ അംഗരക്ഷകൻ അവളെ കൊന്നു കളഞ്ഞെന്നും ഞാൻ ‘Poison Damsels’എന്ന പുസ്തകത്തിൽ നിന്നു മനസ്സിലാക്കിയിട്ടുണ്ടു്. പല ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ കഥാസരിതു് സാഗരത്തിൽ അനുബന്ധമായി ഈ പ്രബന്ധം ചേർത്തിട്ടുള്ളതു് ഞാൻ കണ്ടിട്ടുമുണ്ടു്. കന്നായിരിക്കുമ്പോൾ അതിനെ ദിവസവും എടുത്തുയർത്തിയ ഒരു സ്ത്രീ അതു പശുവായി മാറിയപ്പോഴും അനായാസമായി പൊക്കിയെടുക്കുമായിരുന്നുവെന്നു് ഫ്രഞ്ചെഴുത്തുകാരൻ മൊൺടെയിൻ (Montaigne—ഫ്രഞ്ച് ഉച്ചാരണം വിഭിന്നം) എഴുതിയതു് ഞാൻ വായിച്ചിട്ടുണ്ടു്. തെറ്റിദ്ധാരണയുടെ ലോകം, യഥാർത്ഥ്യത്തിന്റെ ലോകം ഇവ തമ്മിൽ വിഭിന്നതയില്ല ചിലർക്കു്. ആറ്റൂർ രവിവർമ്മ യ്ക്കു് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ സമ്മാനം കിട്ടിയെന്നു് പത്രത്തിൽ കണ്ടപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങളാണു് ഇവ. കുഞ്ഞായിരിക്കുമ്പോൾ തന്നെ രണ്ടു വരി രവിവർമ്മക്കവിത അതിന്റെ കാതിലോതണം. അങ്ങനെ ദിവസം തോറും രണ്ടു വരി. ക്രമേണ വരികൾ ഏറ്റുക്കൊണ്ടു വന്നിട്ടു് ഒരു രവിവർമ്മക്കവിത സമ്പൂർണ്ണമായി കുട്ടിയെ പഠിപ്പിക്കണം അപ്പോൾ ‘ഇമ്യൂണൈസേഷൻ’ (immunization = രോഗം വരാത്ത അവസ്ഥ) പ്രായം ചെന്ന അവനോ അവൾക്കോ ഉണ്ടാകും. ആറ്റൂർ രവിവർമ്മയെക്കാൾ പ്രായം വളരെക്കൂടിയ ആളാണു് ഞാൻ. അതുകൊണ്ടു് എന്റെ കുട്ടിക്കാലത്തു് ജനിച്ചിട്ടു പോലുമില്ലാത്ത രവിവർമ്മയുടെ കവിതയിലെ രണ്ടു വരികൾ അച്ഛനമ്മമാർക്കു ദിവസവും എന്റെ കാതിലടിച്ചു കയറ്റാൻ സാധിക്കുമോ? ഹതഭാഗ്യൻ ഞാൻ. അതിനാൽ ഈ കേന്ദ്ര സാഹിത്യ അക്കാഡമി എവോർഡിന്റെ വാർത്ത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഭഗവാനേ, സച്ചിദാനന്ദാ, ഗുരുവായൂരപ്പാ, എനിക്കു ഇമ്മ്യൂണിറ്റി നല്കണേ.

ചോദ്യം, ഉത്തരം

ചോദ്യം: ആരോഗ്യപരിപാലനം ജീവിതവ്രതമായി സ്വീകരിച്ചു കഴിയുന്നവരെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: വെൺകുളം പരമേശ്വരൻ യൂണിവേഴ്സിറ്റി കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്ന നാരായണപിള്ള സാറിന്റെ മുൻപിൽ യോഗമുറകൾ കാണിക്കുകയും നൂറു വയസ്സുവരെ ജീവിക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഉപസംഹാര പ്രഭാഷണത്തിൽ നാരായണപിള്ള സാർ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അവയ്ക്കുള്ള വെൺകുളത്തിന്റെ മറുപടികൾ അദ്ദേഹം തന്നെ നല്കുകയും ചെയ്തു.

ചോദ്യം: നിങ്ങൾ സിനിമ കാണുമോ?

ഉത്തരം: വെൺകുളത്തിന്റെ മറുപടിയായി സാറ് തന്നെ പറഞ്ഞതു്. ഇല്ല.

ചോദ്യം: നിങ്ങൾ പറമ്പു കിളയ്ക്കുമോ?

ഉത്തരം: ഇല്ല.

ചോദ്യം: നിങ്ങൾ ഒരു സിഗററ്റെങ്കിലും വലിക്കുമോ?

ഉത്തരം: ഇല്ല.

ചോദ്യം: നിങ്ങൾ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടുണ്ടോ?

ഉത്തരം: ഇല്ല. ഇതുപോലെ അനേകം ചോദ്യങ്ങൾക്കു് ഇല്ല എന്നു മറുപടി നല്കിക്കൊണ്ടു് നാരായണപിള്ള സാർ ചോദിച്ചു: “പിന്നെ നിങ്ങൾ നൂറു വയസ്സു വരെ ജീവിച്ചിരുന്നിട്ടു് എന്തു കാര്യം?”(കരഘോഷം!)

ചോദ്യം: മലയാള സാഹിത്യ നിരൂപണത്തിന്റെ പ്രത്യേകത എന്തു?

ഉത്തരം: പ്രത്യേകതയ്ക്കു പകരം സവിശേഷതയെന്തു് എന്നു ചോദിക്കണം. പ്രത്യേകത ശബ്ദത്തിൽ each എന്ന അർത്ഥമേയുള്ളു. പ്രതി + ഏകം = പ്രത്യേകം പിന്നെ നിരുപണത്തിന്റെ കാര്യം അവർ എഴുതുന്ന വാക്കുകൾ എല്ലാം മലയാളം അവയ്ക്കു് അർത്ഥവും കാണും. പക്ഷേ, ആ വാക്കുകൾ ചേർത്തു വാക്യങ്ങൾ ഉണ്ടാക്കുമ്പോൾ അവയ്ക്കു് അർത്ഥമില്ല.

ചോദ്യം: വിഷാദാത്മകത്വം, പ്രസാദാത്മകത്വം ഇവയിൽ ഏതു സ്വീകാര്യം?

ഉത്തരം: ലോകത്തെ ധിഷണാശാലികളിൽ അഗ്രഗണ്യമായവൻ വിഷാദാത്മകത്വം സ്വീകരിക്കുന്നു. പ്രസാദാത്മകത മണ്ടന്മാരുടെ തത്ത്വചിന്തയാണു്.

ചോദ്യം: തിരുവനന്തപുരം നാറുന്നല്ലോ?

ഉത്തരം: കക്കൂസു് പോലെ നാറുന്നു എന്ന ഉത്തരം എഴുതാനാണു് ഞാൻ ഒരുമ്പെട്ടതു്. അതു ശരിയല്ല. കക്കൂസുകൾക്കുള്ള വൃത്തിയും നാറ്റമില്ലായ്മയും ഈ നഗരത്തിനില്ല.

ചോദ്യം: ആത്മഹത്യ നല്ലതല്ലേ?

ഉത്തരം: ആത്മഹത്യയ്ക്കുള്ള ശ്രമം നിയമം തടയും. ആ യത്നത്തിൽ വിജയം വരിച്ചാൽ നിയമം ശഷ്പതുല്യമാകും. No one ever lacks a good reason for suicide എന്നു ആത്മഹനം നടത്തിയ ചെസാറേ പാവേസേ എന്ന സാഹിത്യകാരൻ പറഞ്ഞതു് ഓർമ്മിക്കുക.

ചോദ്യം: പ്രേമം?

ഉത്തരം: അർബ്ബുദം പോലെയുള്ള ഒരു രോഗം തൽക്കാലം വിവാഹത്താൽ ഭേദമായാലും ഒടുവിൽ സംഹാരാത്മക ശക്തിയോടെ രൂപം മാറി വരും. അതിൽ മരിക്കും.

വന്ധ്യത്വം

മാക്ലിം ഗോർക്കി യുടെ ഡയറിയിൽ വായിച്ചതാണു് താഴെച്ചേർക്കുന്ന ഭാഗം: ഭാര്യയെ കൊന്ന ഒരു മോസ്കോ വിദ്യാർത്ഥി കോടതിയിൽപ്പറഞ്ഞ അവസാനത്തെ വാക്കുകൾ. “അവൾ മരിച്ചു. രക്തസാക്ഷിത്വം വരിച്ചു. സ്വർഗ്ഗത്തു് അവളിപ്പോൾ വിശുദ്ധയായി കഴിഞ്ഞുകൂടുകയാണു്. ഞാനാകട്ടെ ഇവിടെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം കുറ്റത്തിന്റെ കുരിശു ചുമന്നും പശ്ചാത്താപം അനുഭവിച്ചും കഴിഞ്ഞു കൂടുന്നു. എന്തിനു് എന്നെ ശിക്ഷിക്കണം? ഞാൻ എന്നെതന്നെ ശിക്ഷിച്ചിരിക്കുകയല്ലേ? ഞാൻ നല്ല കൊച്ചാപ്പിളുകളും മുട്ടകളും തിന്നുന്നു: പണ്ടു ഞാൻ ചെയ്തതുപോലെ. പക്ഷേ, അവയ്ക്കു മുൻപുള്ള നല്ല സ്വാദില്ല ഒന്നും എനിക്കു് സന്തോഷം നല്കുന്നില്ല. പിന്നെ എന്നെ ശിക്ഷിക്കുന്നതെന്തിനു്?”

images/Cesare_pavese.jpg
ചെസാറേ പാവേസേ

ഏതാണ്ടു് ഇതേ രീതിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പെൻഫ്രെണ്ട്സ്’എന്ന കഥയെഴുതി കലാകൊലപാതകം നടത്തിയ ശ്രീബാല കെ. മേനോൻ പറയുന്നു. കലാഹിംസ ഞാൻ അനുഷ്ഠിച്ചു കഴിഞ്ഞു. ആ ദേവതയുടെ മരണം ഒരു തരത്തിൽ രക്തസാക്ഷിത്വം തന്നെയാണു്. ഞാനിപ്പോൾ ഉത്കൃഷ്ട വാരികയായ മാതൃഭൂമിയുടെ നാലരപ്പുറത്തിൽ എന്റെ കുത്തേറ്റു മരിച്ച കലയെ കിടത്തിയിരിക്കുന്നു. എന്നെ ശിക്ഷിക്കാൻ വരട്ടെ നിരൂപകൻ. എന്റെ ഉറച്ച വിശ്വാസം ഞാനെഴുതിയതു മനോഹരമായ കഥയാണു് എന്നതത്രേ. അല്ലെങ്കിൽ എഡിറ്റർ എനിക്കു കഥാവശത്തെ കിടത്താൻ നാലരപ്പുറം നല്കുമോ? ആർടിസ്റ്റ് മദനൻ നല്ല പടങ്ങൾ വരച്ചു് അതിന്റെ അടുത്തു വയ്ക്കുമോ? എല്ലാ കഥയെഴുത്തുകാരെയും കുറ്റം പറയുന്ന മലയാളം വാരികയിലെ നിരൂപകൻ എന്റെ രചന നാലരപ്പുറത്തു് നീണ്ടുകിടക്കുന്നതു കണ്ടു അസൂയയോടു കുറ്റപ്പെടുത്തിയാലെന്തു്? ഇല്ലെങ്കിലെന്തു്? മാതൃഭൂമി ആഴ്ചപ്പതിപ്പിലാണു് എന്റെ കഥ ശയിക്കുന്നതു് എന്നതു് ഓർമ്മ വേണം അയാൾക്കും വായനക്കാർക്കും.

images/Maxim_gorgy.jpg
മാക്ലിം ഗോർക്കി

ഇക്കഥയിൽ തെറിച്ച പെണ്ണായ കാത്തിയെ കാണാം. അവൾ കുടുംബത്തിൽ ജീവിക്കാൻ യോഗ്യതയുള്ളവളല്ല. ‘ഇന്റർനെറ്റ് ചാറ്റിലാണു്’ അവൾക്കു കൗതുകം. എന്തുകൊണ്ടു് അവൾ ഇങ്ങനെയായിപ്പോയി. അവളുടെ അമ്മയും ചെറുപ്പകാലത്തു് തെറിച്ചു നടന്നവളാണു്. അവൾക്കു് ഇന്റർനെറ്റിന്റെ സൗകര്യമില്ല അക്കാലത്തു്. എഴുത്തുകൾ അയച്ചു് ആൺപിള്ളേരെ പാട്ടിലാക്കാം. ഒടുവിൽ ബോയ് ഫ്രണ്ട് മകളെ വിളിക്കുമ്പോൾ തള്ള ഫോണിന്റെ കമ്പി മുറിച്ചുകളയുന്നു. കഥ അതോടെ തീരുന്നു. വായനക്കാരന്റെ കഥ തീരുന്നു. എവിടെയെങ്കിലും കഥ തുടങ്ങണമല്ലോ. വാരികയുടെ 42-ആം പുറത്തു തുടങ്ങുന്നു അതു്. എവിടെയെങ്കിലും അതു് അവസാനിക്കണമല്ലോ. അതിനാൽ വാരികയുടെ 46-ആം പുറത്തു് കഥ അവസാനിപ്പിക്കുന്നു. ഈ പുറങ്ങൾക്കിടയിലുള്ള നാലരപ്പെയ്ജിൽ പരമ ബോറിങ്ങായ ആഖ്യാനവും സംഭാഷണവും തിരുകുന്നു. അവയൊക്കെ എഴുത്തുകാരി വായനക്കാരിൽ അടിച്ചേല്പ്പിക്കുകയാണു്. നല്ല കഥ വായിച്ചുതീരുമ്പോൾ സമ്പൂർണ്ണതയുടെ ഒരനുഭൂതി വായിക്കുന്നവർക്കുണ്ടാകും. ഇവിടെ അതൊന്നുമില്ല. വന്ധ്യമായ രചന!

images/Malayattoor_Ramakrishnan.jpg
മലയാറ്റൂർ രാമകൃഷ്ണൻ

വർഷങ്ങൾക്കു മുൻപു് മലയാറ്റൂർ രാമകൃഷ്ണൻ, മലയാളനാടു പത്രാധിപർ എസ്. കെ. നായർ, ഇവരോടൊരുമിച്ചു് ഞാൻ ചേർത്തലെ ഒരു സമ്മേളനത്തിനു പോയി. മദ്യമുണ്ടാക്കുന്ന ഒരു ഫാക്ടറിയുടെ വാർഷികത്തോടു ചേർന്ന മീറ്റിങ്ങായിരുന്നു. ഫാക്ടറിയുടെ ജനറൽ മാനേജർ മേനോന്റെ വീട്ടിന്റെ ഒരു രാത്രി കഴിച്ചുകൂട്ടി. അടുത്ത ദിവസം കാലത്തു് സമ്മേളനം. എന്റെ പ്രഭാഷണം അല്പം നന്നായിരുന്നുവെന്നു് സദസ്സിന്റെ പ്രതികരണത്തിൽ നിന്നു മനസ്സിലായി. മീറ്റിങ്ങ് കഴിഞ്ഞു് ഞാൻ മലയാറ്റൂർ രാമകൃഷ്ണനോടു ചോദിച്ചു: “എന്റെ പ്രസംഗം നന്നായോ?” അദ്ദേഹം മറുപടി നല്കി: “സാമാന്യം ബോറായിരുന്നു.” പുതുശ്ശേരി രാമചന്ദ്രന്റെ ‘തെങ്ങു്’ എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ അദ്ദേഹത്തോടു പറയുന്നു “താങ്കളുടെ കവിത അസാമാന്യമായ വിധത്തിൽ ബോറായിട്ടുണ്ടു്.” തേങ്ങാക്കുലയെ ‘പോർമുലക്കുട’മായി സങ്കല്പിച്ചു് ഒരു ‘കാച്ചു് നടത്തിയിട്ടുണ്ട’ല്ലോ കവി. അതു് എന്റെ സ്ഥിരം പ്രയോഗമനുസരിച്ചാണെങ്കിൽ ഓക്കാനമുണ്ടാക്കുന്നു. ഉള്ളൂരി ന്റെ ഒരു വർണ്ണനയേ അതിനോടു മത്സരിക്കാനുള്ളൂ. ‘റവുക്കായം ഹരിത സൂര്യപടത്താൽ മേല്ക്കണിഞ്ഞകളിൽ കൊങ്കകൾ രണ്ടും അർക്കകാന്തിയിൽ വിളങ്ങുന്ന ശീമച്ചക്ക പോലെ ഹൃദയം കവരുന്നു’ എന്നു സ്വാമി. താൻ കവിയാണെന്നു വിചാരിച്ചു് പുതുശ്ശേരി രാമചന്ദ്രൻ ‘തെങ്ങു്’ എന്ന കവിതയെഴുതി. പക്ഷേ, ഇതിനെക്കാൾ Unliterary ആയി അധികം കവിതകൾ ഞാൻ കണ്ടിട്ടില്ല.

സഹതാപം

ലോകത്തെ ധിഷണാ ശാലികളിൽ അഗ്രഗണ്യരായവർ വിഷാദാത്മകത്വം സ്വീകരിക്കുന്നു. പ്രസാദാത്മകത മണ്ടന്മാരുടെ തത്ത്വചിന്തയാണു്.

തോമസ് ഹാർഡിയുടെ ‘No Buyers’ എന്ന കവിത ഹൃദയസ്പർശിയാണു്. ബ്രഷുകളും കൂടകളും കസേരകളും കയറ്റിയ ഒരു വണ്ടി മഴയിലൂടെ നീങ്ങുന്നു. അതിന്റെ കൂടെ ഒരു പുരുഷനുമുണ്ടു്. ഒരു സ്ത്രീയുമുണ്ടു്. വണ്ടി വലിക്കുന്നതു കുതിര. അതിന്റെ മുൻപിലായി പുരുഷൻ കാലുകൾ വലിച്ചിഴച്ചു കൊണ്ടു് ആടി നടക്കുന്നു. ശവസംസ്കാര ഘോഷയാത്ര പോകുന്നതിനെക്കാൾ മെല്ലെയാണു് അവരുടെ പോക്കൂ്. വില്പനയുള്ളവരുടെ പേരുകൾ പാടിക്കൊണ്ടാണു് അയാളുടെ നടത്തം.

images/Puthusseri.jpg
പുതുശ്ശേരി രാമചന്ദ്രൻ

അയാളുടെ പിറകുവശത്തു നിന്നു് ഒരു ഗജം പിന്നിലാണു് കുതിരയുടെ മൂക്കു്. നടത്തത്തിലും ഭാവത്തിലും യജമാനന്റെ പ്രകൃതമാണു് കുതിരയുടേതു്. അയാൾ നില്ക്കുമ്പോൾ കുതിരയും നില്ക്കും. നില്ക്കാൻ പറയേണ്ടതില്ല അതിനോടു്. വണ്ടി ഋജുരേഖയിലൂടെ കൊണ്ടുപോകാൻ കുതിരയ്ക്കു ശക്തിയില്ല. പുരുഷനു് സമാന്തരമായി പാതയുടെ അരികിലൂടെ സ്ത്രീ നടക്കുന്നു. അവൾ വെൺമയുള്ളതും വീതിയുള്ളതുമായ മുൻകുപ്പായം ധരിച്ചിട്ടുണ്ടു്. മഴ ആ മുൻകുപ്പായത്തെ അവളുടെ ശരീരത്തോടു ഒട്ടിപ്പിടിപ്പിക്കുന്നു. വില്ക്കാനുള്ള വസ്തുക്കളോടുകൂടി അവർ ഓരോ അടി വച്ചു് മുന്നോട്ടു പോകുന്നു. പക്ഷേ, ആരും ഒന്നും വാങ്ങുന്നില്ല. (The Complete Poems, Thomas Hardly, Paperimac, London, pp. 737.) ഇതു് ഇംഗ്ലീഷുകാരന്റെ റിയാലിറ്റി മാത്രമല്ല. ഹാർഡി കവിതയ്ക്കു സാർവലൗകികസ്വഭാവം വരുത്തി കേരളീയന്റെയും റിയാലിറ്റിയാക്കിയിരിക്കുന്നു. വണ്ടിയുടെ മുൻപിൽ നടക്കുന്ന സമയം അയാളുടെ ഭാര്യയായ മദാമ്മയും നമ്മുടെ ബന്ധുക്കളായി മാറുന്നു. അവരോടു നമുക്കു സഹതാപം ദേശാഭിമാനി വാരികയിൽ ‘ഇരുൾ പടരും കാലം’ എന്ന കഥയെഴുതിയ കണ്ണോത്തു് കൃഷ്ണൻ ഒരു കുട നന്നാക്കൽകാരനെ വിദഗ്ദമായി ചിത്രീകരിച്ചു് അയാളുടെ നേർക്കു് അനുവാചകന്റെ സഹതാപസ്രോതസ്സു് പ്രവഹിപ്പിക്കുന്നു. നല്ല കഥയാണിതു്.

സംഭവങ്ങളും വ്യക്തികളും
images/Ulloor_S_Parameswara_Iyer.jpg
ഉള്ളൂർ

1. കോളേജിൽ കോ ഓപ്പറേറ്റീവ് സ്റ്റോഴ്സ് കാണുമല്ലോ. ഞാൻ ജോലി നോക്കിയിരുന്ന കോളേജിലെ സ്റ്റോഴ്സിന്റെ ചാർജ്ജ് ഒരു മലയാളാധ്യാപകനായിരുന്നു. അവിടെ നോട്ടുബുക്കും പാഠപുസ്തകവും വാങ്ങി വില്പനയ്ക്കു വച്ചാൽ മതി. കുട്ടികൾക്കു അവയേ വേണ്ടൂ. പക്ഷേ, ഓവർ സെക്സിന്റെ ഉപദ്രവമുള്ള ആ അധ്യാപകൻ പെൺകുട്ടികൾക്കു വേണ്ടി ബ്രാ കൂടി വാങ്ങിവച്ചു വില്പനയ്ക്ക്. പെൺപിള്ളേർ അതും വില്പനവസ്തുവാണെന്നറിഞ്ഞില്ല. ബ്രാ ചെലവാകുന്നില്ലെന്നു കണ്ടു് അധ്യാപകൻ ബ്ലാക്ക് ബോർഡിൽ അതു വില്പനയ്ക്കുണ്ടു് എന്നെഴുതിവച്ചു. അധ്യാപകൻ തന്നെ അതു് വില്ക്കാൻ സന്നദ്ധനാവുകയും ചെയ്തു. ആദ്യമാദ്യം ഒന്നു രണ്ടു പെൺപിള്ളേർ ബ്രാ വാങ്ങാൻ വന്നു. ക്രമേണ അവരുടെ സംഖ്യാബലം കൂടി. പെൺകുട്ടികൾ വന്നാൽ അധ്യാപകൻ ചോദിക്കും. ‘നിന്റെ അളവെത്ര?’ മുപ്പതു് എന്നു ലജ്ജയോടെ അവൾ മൊഴിയാടും. അധ്യാപകൻ ‘സാകൂതസ്മിതനായി’ ‘ഉൽക്കമ്പത്താലാകുലമായ’ അവളുടെ മാറത്താഴ്ത്തിയ തെളിനോട്ടത്തോടുകൂടി ‘മുപ്പത്തിരണ്ടു വേണ്ടേ? വേണം’ എന്നു പറയും. പെണ്ണു കാൽവിരൽ കൊണ്ടു തറയിൽ വരച്ചു് അവനതശിരസ്കനായി “തന്നേക്കു സാർ” എന്നു പറഞ്ഞു് ബ്രാ വാങ്ങിക്കോണ്ടു് പോകും. ഒരു ദിവസം ഞാൻ വരാന്തയിലൂടെ നടന്നപ്പോൾ ഒരു ക്ലാസ്സിൽ അധ്യാപകനില്ല. ബഹളം പിള്ളേരുടെ. ആരാണു് റ്റീച്ചർ എന്നു് അന്വേഷിച്ചപ്പോൾ അവർ അയാളുടെ പേരു പറഞ്ഞു. ഞാൻ കോ ഓപറ്റേറ്റീവു് സ്റ്റോഴ്സിൽ തിടുക്കത്തിൽ ചെന്നപ്പോൾ ക്ലാസ് എടുക്കേണ്ട അധ്യാപകൻ ബ്രാ കൈയിലെടുത്തുവച്ചു് ഒരു സുന്ദരിപ്പെൺകുട്ടിയോടു് നിന്റെ അളവെത്ര എന്നു ചോദിക്കുന്നതു കേട്ടു.

ബ്രാ വില്പനയുടെ അടുത്ത സ്റ്റെപ്പായി പെൺപിള്ളേർ ആർത്തവകാലത്തു ഉപയോഗിക്കുന്ന പാഡും വില്ക്കാൻ അധ്യാപകൻ പ്ലാനിട്ടു. അക്കാഴ്ച കാണേണ്ടതായി വന്നില്ല. എനിക്കു്. സർക്കാർ എനിക്കു തിരുവനന്തപുരത്തേക്കു മാറ്റം തന്നു.

images/Madampu_Kunjukuttan.jpg
മാടമ്പു് കുഞ്ഞുകുട്ടൻ

2. ഞാൻ ചിറ്റൂരിൽ താമസിക്കുന്ന കാലം. ഒരു ദിവസം അണിക്കോടു് എന്ന സ്ഥലത്തേക്കു നടന്നപ്പോൾ ഇടതുവശത്തു് ഒരു ലെയ്നിൽ കണ്ടു. നല്ല വീടുകൾ. ഒരു വീടിന്റെ മുൻവശത്തു് ‘ചമ്പത്തിൽ’ എന്നെഴുതി വച്ചിരിക്കുന്നു. ഭവഭൂതിയുടെ ഉത്തരരാമചരിതം അതിസുന്ദരമായി തർജ്ജമ ചെയ്തു. ചമ്പത്തിൽ ചാത്തുകുട്ടി മന്നാടിയാരുടെ വീടാണു് അതെന്നു കരുതി ഗെയ്റ്റ് മെല്ലെത്തുറന്നു് മുറ്റത്തേക്കു ചെന്നു. മന്നാടിയാരുടെ മുറി കാണണം. അദ്ദേഹത്തിന്റെ കൈപ്പട കാണണം ഈ ആഗ്രഹത്തോടുകൂടിയാണു് എന്റെ പ്രവേശം മുൻവശത്തു് മീശ പിരിച്ചുകൊണ്ടു് ഒരാൾ ഇരിക്കുന്നു. ഞാൻ അദ്ദേഹത്തോടു വിനയപൂർവം ചോദിച്ചു: “ചമ്പത്തിൽ ചാത്തുക്കൂട്ടി മന്നാടിയാരുടെ വീടാണോ ഇതു?” അദ്ദേഹം കോപിച്ചു് മറുപടി പറഞ്ഞു “മന്നാടിയാരുമില്ല. കിന്നാടിയാരുമില്ല ഇവിടെ” അന്തരിച്ച മന്നാടിയാരോടുള്ള ബഹുമാനത്താൽ കൂടുതൽ-അവിടെ നിന്നാൽ ആരോഗ്യം ക്ഷയിക്കുമെന്നു കണ്ടു് ഞാൻ തിരിച്ചു മെയ്ൻ റോഡിലേക്കു ചെന്നു് അണിക്കോട്ടേക്കു നടന്നു. ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു പണ്ഡിതന്മാരിൽ അദ്വിതീയനാണു് പി. കൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ ‘കാവ്യജീവിതവൃത്തി’യും രണ്ടു കഥകളിഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും ഞാൻ ഇപ്പോഴും കൂടെക്കൂടെ വായിക്കുന്നുണ്ടു്. ആ പാണ്ഡിത്യത്തിന്റെ മുൻപിൽ തലകുനിക്കാറുണ്ടു്. ഒരു ദിവസം ചിറ്റൂരെ അണിക്കോട്ടേക്കു നടന്നു. അണിക്കോടു് ജംങ്ങ്ഷനിൽ നിന്നു് പാലക്കാട്ടോട്ടു പോകുന്ന റോഡിൽ അല്പം നടന്നാൽ പി. കൃഷ്ണൻ നായരുടെ വീടു് കാണാം. അന്തരിച്ച ആ മഹാപണ്ഡിതനെ സ്മരിച്ചുകൊണ്ടു് ഞാൻ ഭക്ത്യാദരങ്ങളോടെ ആ വീട്ടിന്റെ മുൻപിൽ ചെന്നു നിന്നു. പക്ഷേ, ആ ഭവനം പ്രസ്സായി രൂപാന്തരപ്പെട്ടിരിക്കുന്നു. എന്റെ സംസ്കാരത്തെ വികസിപ്പിച്ച പി. കൃഷ്ണൻ നായരുടെ വീടു് അച്ചടിശാല ഞാൻ ദുഃഖത്തോടെ തിരിച്ചുനടന്നു.

പ്രേമം? അർബുദം പോലെയുള്ള ഒരു രോഗം. തൽക്കാലം വിവാഹത്താൽ ഭേദമായാലും ഒടുവിൽ സംഹാരാത്മകശക്തിയോടെ രൂപം മാറി വരും. അതിൽ മരിക്കും.

3. ചിറ്റൂർ കോളേജിലെ കെമെസ്ട്രി ഡിപാർട്മെന്റിൽ ജോലിയായിരുന്ന അരവിന്ദാക്ഷ മേനോൻ (കൊടുങ്ങല്ലൂർക്കാരൻ) എന്നെ ഒരിക്കൽ ഇരിങ്ങാലക്കുട പെൺപിള്ളേരുടെ കോളേജിൽ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയി. അവിടെച്ചെന്നപ്പോൾ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർമാൻ, പ്രശസ്തനായ സാഹിത്യകാരൻ മാടമ്പു് കുഞ്ഞുകുട്ടൻ ഇവരും മീറ്റിങ്ങിൽ പങ്കെടുക്കുവാൻ വന്നിരിക്കുന്നതു കണ്ടു. മീറ്റിങ്ങ് തുടങ്ങി. പെൺപിള്ളേരുടെ കോളേജാണെങ്കിലും അടുത്തുള്ള ആൺപിള്ളേരുടെ കോളേജിലെ കുട്ടികൾ ഹോളിൽ കയറിയിരിക്കുന്നുണ്ടായിരുന്നു. ആദ്യം ചെയർമാൻ പ്രസംഗിച്ച ഒരു ശബ്ദം പോലുമുയർന്നില്ല. കുട്ടികളുടെ ചെയർമാനെ അവർ ബഹുമാനിച്ചുവെന്നതു് വ്യക്തം. മാടമ്പിനെ കരഘോഷത്തോടെ കുട്ടികൾ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണം ഒന്നാന്തരം. അതും കുട്ടികൾക്കു ഇഷ്ടമായി. അവർ മാടമ്പിനെ ബഹുമാനിച്ചു. അടുത്തതു് എന്റെ ഊഴം. ഞാൻ എഴുന്നേറ്റപ്പോൾ തന്നെ ആൺപിള്ളേർ കൂവി. ഒരക്ഷരം പോലും പറയാൻ അവർ സമ്മതിച്ചില്ല. തിരിച്ചുപോന്നു. കൊടുങ്ങല്ലൂർ വഴി. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഓർമ്മയുണ്ടായി എനിക്കു കൊടുങ്ങല്ലൂർ കണ്ടപ്പോൾ. അച്ചുപിഴയാൽ മാത്രമേ അബദ്ധം മഹാഭാരത തർജ്ജമയിൽ ഉണ്ടാകൂ എന്നു് ഉദ്ഘോഷിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വീടു കാണണമെന്നു് ഞാൻ കെമിസ്ട്രി അധ്യാപകനോടു പറഞ്ഞു. ആകൃതിസൗഭഗവും സുജനമര്യാദയമുള്ള അരവിന്ദാക്ഷമേനോൻ പറഞ്ഞു. “കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൊട്ടാരം ഇപ്പോൾ ഹോട്ടലാണു്.” ഞാൻ നോക്കി, ചിക്കൻ ഫ്രൈ പ്ളെയ്റ്റിൽ വച്ചുകൊണ്ടു് വെയ്റ്റർ ഓടുന്നു. മാവേലിക്കര മന്നനെയും മാന്യമതിയാം മന്നാടിയാരെയും വെല്ലുവിളിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൊട്ടാരത്തിനു വന്ന മാറ്റം. റോറിക്കിന്റെ ഉദാത്തങ്ങളായ ചിത്രങ്ങൾ വച്ചിരുന്ന തിരുവനന്തപുരത്തെ കെട്ടിടം ഇപ്പോൾ പൊലീസ് സ്റ്റെയ്ഷനാണു്. എന്തെല്ലാം മാറ്റങ്ങൾ!

4. ഒരു കോളേജിലെ രണ്ടധ്യാപകർ എന്നെ പ്രഭാഷണത്തിനായി ക്ഷണിച്ചു രണ്ടു വർഷം മുൻപു്. ക്ഷണിച്ചവർ അധ്യാപകരായിരുന്നതു കൊണ്ടു് ഞാൻ പോകാമെന്നു സമ്മതിച്ചു. അന്നു രാത്രി എട്ടു മണിയോടു് അടുപ്പിച്ചു് എനിക്കു ഫോൺ കോൾ. ഫോണിലൂടെ അറിയിപ്പു്. “സാഹിത്യവാരഫലം പതിവായി വായിക്കുന്ന സാറിന്റെ ആരാധകനാണു് സംസാരിക്കുന്നതു്. സാറിനെ ആരെങ്കിലും അപമാനിക്കുന്നതോ അതിനപ്പുറത്തായി ആപത്തു ഉണ്ടാക്കുന്നതോ എനിക്കിഷ്ടമില്ല. സാറിനെ എനിക്കത്ര സ്നേഹവും ബഹുമാനവുമാണു് സാറ്… കോളേജിലെ മലയാള സമാജം ഉദ്ഘാടനം ചെയ്യാൻ ചെല്ലാമെന്നു സമ്മതിച്ചില്ലേ? പോകരുതേ സാർ, ആപത്തുണ്ടാകും.” റിസീവർ താഴെ വയ്ക്കുന്ന ശബ്ദം. ഞാനുടനെ പ്രിൻസിപ്പലിനെ റ്റെലിഫോണിൽ വിളിച്ചു് ഈ മുന്നറിയിപ്പിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: “സാറിനു് ഒരു ശത്രുവുണ്ടു്. അയാൾ അധ്യാപകനാണു്. ധൈര്യമായി മീറ്റിങ്ങിനു് വരൂ. ഞാൻ നോക്കിക്കോള്ളാം.” ഒരു മണിക്കൂർ കഴിഞ്ഞു് എന്റെ ഫോൺ ശബ്ദിച്ചു. നേരത്തെ എനിക്കു മുന്നറിയിപ്പു തന്നു് ആളിന്റെ ശബ്ദം തന്നെ. “താൻ പ്രിൻസിപ്പലിനെ കാര്യമൊക്കെ അറിയിച്ചില്ലേ. കോളേജിൽ വന്നാൽ തന്നെ ബോംബെറിഞ്ഞു കൊല്ലും. അതുകൊണ്ടു് താൻ വീട്ടിൽ ഇരുന്നാൽ മതി. സൂക്ഷിച്ചു ജീവിക്കു്.” ഞാൻ പിന്നെയും പ്രിൻസിപ്പലിനെ റ്റെലിഫോണിൽ വിളിച്ചു ഭീഷണി ഉണ്ടായതിനെക്കുറിച്ചു പറഞ്ഞു. “ഇതു് ഓലപ്പാമ്പു കാണിച്ചുള്ള പേടിപ്പിക്കലാണു്. ധൈര്യമായി വരണം സാർ.” ഞാൻ പേടിച്ചു. ഉദ്ഘാടനത്തിനു പോകേണ്ടതില്ല എന്നു് തീരുമാനിക്കുകയും ചെയ്തു. അടുത്ത ദിവസം കാലത്തു് എവിടെയോ പോയി എന്നറിയിച്ചേക്കണം. മീറ്റിങ്ങിനു പോയാൽ ബോംബ് എറിയും. താൻ മരിച്ചു പോകുകയും ചെയ്യും. പത്തു മണിക്കു് ആ രണ്ടാധ്യാപകർ എന്റെ വീട്ടിലെത്തി. “ഇവിടെയില്ല. എവിടെയോ കാലത്തു പോയി” എന്നു സഹധർമ്മിണി പറഞ്ഞു. നമ്മുടെ വീട്ടിലെ സ്ത്രീകൾക്കു കള്ളം പറയാൻ അറിഞ്ഞുകൂടാ. സഹധർമ്മിണി കള്ളം പറഞ്ഞപ്പോൾ ഞാൻ അകത്തെ മുറിയിലിരിക്കുന്നുവെന്നു് അധ്യാപകർക്കു തോന്നിയിരിക്കും. അവർ ഉടനെ അറിയിച്ചു: “ഞങ്ങൾ വന്നതു് സാറിനെ മീറ്റിങ്ങിനു കൊണ്ടുപോകാനല്ല. മലയാളസമാജത്തിന്റെ ഉദ്ഘാടനം വേറൊരു ദിവസത്തേക്കു മാറ്റിവച്ചു. ബോംബ് എറിഞ്ഞു് സാറിനെ കൊല്ലുമെന്നു പറഞ്ഞതും മറ്റും സാറിന്റെ ശിഷ്യനായ ഒരധ്യാപകൻ തന്നെയാണു്. അതറിയിക്കാനാണു് ഞങ്ങൾ വന്നതു്. സാറ് വീട്ടിൽ നിന്നു് ഒരിടത്തും പോയിട്ടില്ലെന്നും ഞങ്ങൾക്കറിയാം.” അവർ മര്യാദയോടുകൂടി ഇത്രയും പറഞ്ഞിട്ടു് പോയി. ഭീകരന്മാർക്കു രാഷ്ട്രവ്യവഹാരസ്സംബന്ധിച്ച ലക്ഷ്യമെങ്കിലുമുണ്ടു്. സംസ്കാരത്തെ വികസിപ്പിക്കാൻ ശ്രമിക്കുന്ന അധ്യാപകൻ ഭീകരന്മാരെക്കാൾ കെട്ട നിലയിൽ പ്രവർത്തിക്കുന്നു. സാഹിത്യവിമർശനം നടത്തിയാൽ ബോംബ് എറിയുമെന്നു വരെ ആയിട്ടുണ്ടു്. ഈശ്വരൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും കർമ്മസിദ്ധാന്തം ശരിയാണു്. അതിനാൽ ഇതു ചെയ്ത ആളിനു പ്രകൃതി, ശിക്ഷ നല്കാതിരിക്കില്ല. അതു വൈകുമെന്നേയുള്ളൂ. മന്ദഗതി പ്രകൃതിയുടെ സവിശേഷതയാണു്. പൂമൊട്ടു വിരിയാൻ ഇരുപത്തിനാലു മണിക്കൂറെങ്കിലും വേണം. വിത്തു് കുഴിച്ചിട്ടാൽ അടുത്ത ദിവസം അതു് വലിയ വൃക്ഷമായി പ്രത്യക്ഷപ്പെടില്ല. വർഷങ്ങൾ കൊണ്ടേ ആ വിത്തു് വന്മരമായി മാറൂ. കൊലപാതകം ചെയ്താൽ കൊലപാതകിക്കു് പ്രകൃതി ഉടനെ ശിക്ഷ നൽകില്ല. God sees the truth, but he waits എന്നതു പ്രത്യക്ഷരം ശരിയാണു്. ഭൂട്ടോയെ കൊന്ന സിയാ ഉൾ ഹക്കിനു് പിറ്റേ ദിവസം ശിക്ഷ കിട്ടിയില്ല. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ ശിക്ഷ കിട്ടി. അതുകൊണ്ടു് ആരും ആരെയും ദ്രോഹിക്കരുതു്. ശകാരിക്കുക പോലും അരുതു്. ഈശ്വരൻ സത്യം കാണുന്നു. പക്ഷേ, അദ്ദേഹം കാത്തിരിക്കുന്നു എന്നതു് ഓരോ വ്യക്തിയും ഓർമ്മിക്കണം.

images/MoYan.jpg
Mo Yan

5. രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപു് ഈ കോളത്തിൽ ചൈനയിലെ Mo Yan എന്ന നോവലിസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകൃഷ്ടരചനയായ Red Sorghum-നെ ക്കുറിച്ചും ഞാൻ എഴുതിയിരുന്നു. ഈ നോവൽ എവോർഡുകൾ നേടും എന്നു് ഞാനെഴുതി എന്നാണു് ഓർമ്മ പറയുന്നതു്. ഡിസംബർ 24-ആം തീയതിയിലുള്ള റ്റെം വാരികയിൽ ഈ നോവലിസ്റ്റും അദ്ദേഹത്തിന്റെ ആരാധകരും നോബൽ സമ്മാനം കൊതിക്കുന്നവരാണെന്നു് സൂചിപ്പിക്കുന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. ‘He is viewed as a potential Nobel laureate in the eyes of both the cadres in Beijing and authors like Kenzaro Oe.’ (കെൻസാറോ ഓയേക്കു് സാഹിത്യരചനയായ നോബൽ സമ്മാനം കിട്ടിയെന്നു് വായനക്കാർ ഓർമ്മിക്കുമല്ലോ.) മോ യാന്റെ ഒരു ചെറുകഥാസമാഹാരത്തിന്റെ നിരൂപണമാണു് റ്റെം വാരികയിലെ പ്രബന്ധം. അതിനെക്കൂറിച്ചു് അത്ര നല്ല അഭിപ്രായമില്ല റെവ്യൂ എഴുതിയ ആളിനു്. ‘But compared with the intense, orgiastic prose of ‘Red Sorghum’, these stories feel flat എന്നാണു് റെവ്യൂവിലെ നിരീക്ഷണം. Mo’s work rings with refreshing authentically എന്നു് റ്റെമിലെ ലേഖനമെഴുതിയ Annie Wang സമ്മതിക്കുന്നെങ്കിലും അദ്ദേഹത്തിനു സ്വീഡിഷ് ബഹുമതി കിട്ടുമോ എന്നു അവർക്കു സംശയം.

മോ യാനിന്റെ മാസ്റ്റർപീസിനെക്കുറിച്ചു് ഞാൻ എന്തെഴുതി എന്നു് ഓർമ്മയില്ല. പുസ്തകം നഷ്ടപ്പെട്ടതുകൊണ്ടു് അതു വീണ്ടും നോക്കാൻ വയ്യതാനും. എങ്കിലും ഈ നോവലിസ്റ്റ് പസ്ത്യർനക്കിനെപ്പോലെ വ്യക്തിവാദത്തിൽ (individualism) വിശ്വസിക്കുന്ന ആളാണെന്നു സംശയലേശം കൂടാതെ പറയാം. നോവലിലെ പ്രധാന കഥാപാത്രം ‘ഞാൻ സൗന്ദര്യത്തെ സ്നേഹിക്കുന്നു. എന്റെ ശരീരം എന്റേതു മാത്രം’ എന്നു പറയുന്നതായി ഓർമ്മയുണ്ടെനിക്കു്. അതു വ്യക്തിവാദത്തെ നീതിമത്കരിക്കുന്ന പ്രസ്താവമാണല്ലോ.

images/Ben_Okri.jpg
ബെൻ ഓക്രീ

6. നൈജീരിയൻ സാഹിത്യകാരനാണു് ബെൻ ഓക്രീ (Ben Okri, b. 1959) നൈജീരിയയ്ക്കു വേണ്ടിയും ലോകത്തിനാകെ വേണ്ടിയും സാഹിത്യനിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്ന മഹാനാണു് ഓക്രീ. അദ്ദേഹത്തിന്റെ മഹനീയമായ കാവ്യമാണു് ‘Mental Flight’. മനുഷ്യൻ വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്നു് അദ്ദേഹം സമ്മതിക്കുന്നു. നമ്മൾ ശൂന്യാകാശത്തു് സഞ്ചരിച്ചു് ജനവാസമില്ലാത്ത ഗ്രഹങ്ങളുടെ ഏകാകികതയെ നിരീക്ഷണം ചെയ്തിരിക്കുന്നു. സുശക്തങ്ങളായ മതേതര ഘടനകൾ നിർമ്മിച്ചു കഴിഞ്ഞു. മതപരങ്ങളായ ഘടനകളെയും. ഭീതിദങ്ങളായ രോഗങ്ങളെ ചികിത്സിച്ചു മാറ്റാൻ ഇന്നു നമുക്കു കഴിയും. മാനസിക ഭ്രംശങ്ങളിലേക്കു് നമ്മൾ പ്രകാശം പ്രസരിപ്പിച്ചു. ഭീതിതമായ അണുശക്തിയെ നമ്മൾ വേർപെടുത്തിയിരിക്കുന്നു. പക്ഷേ, മലിനീകരണങ്ങൾകൊണ്ടു് ഭൂമിയുടെ ദുർബലമായ സമനില വക്രമായി തീർന്നിരിക്കുന്നു ഇപ്പോൾ. ശരണാർത്ഥി ക്യാമ്പുകളിൽ മനുഷ്യരാശി മരിക്കുന്നു. യഹൂദർക്കു വേണ്ടിയുള്ള നഗരഭാഗങ്ങളിൽ അതിനു് (മനുഷ്യരാശിക്കു്) ഭ്രാന്തു് പിടിക്കുന്നു. അധമങ്ങളായ സർക്കാരുകൾ അതിനെ ക്രൂരസ്വഭാവമൂള്ളതാക്കുന്നു. വിഷസദൃശ്യങ്ങളായ യുദ്ധങ്ങളിൽ മനുഷ്യർ ചത്തൊടുങ്ങുന്നു.

ഈ കാവ്യം വായിക്കുക. നമ്മുടെ അകക്കണ്ണു തുറപ്പിക്കാൻ ഇതിനു ശക്തിയുണ്ടു്. ബെൻ ഓക്രീ നല്ല നോവലിസ്റ്റ് എന്ന പോലെ നല്ല കവിയുമാണു് എന്നു നമ്മൾ പറയും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-01-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.