SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Handcuffed.jpg
Handcuffed hands, a line drawing by .
images/kallan-t.png

പോ­ലീ­സു­കാ­രൻ ജോ­ണി­നു് ക­വ­ല­യി­ലെ വലിയ ആൽ­മ­ര­ച്ചു­വ­ട്ടിൽ നി­ന്നാ­ണു് ക­ള്ള­നെ കി­ട്ടി­യ­തു്. ആളുകൾ കൂടും മുൻപേ അയാൾ ക­ള്ള­ന്റെ അ­ര­ക്കെ­ട്ടിൽ കു­ത്തി­പ്പി­ടി­ച്ചു് സ്റ്റേ­ഷ­നി­ലേ­യ്ക്കു് വ­ലി­ച്ചു ന­ട­ന്നു.

images/sreejith-kallanumpolisum-01.jpg

എ­ന്തി­നാ­ണു് പി­ടി­ച്ചു വ­ലി­ക്കു­ന്ന­തു് ഞാൻ വരാം എ­ന്നു് കള്ളൻ പ­റ­ഞ്ഞി­ല്ല. പകരം ക­ള്ള­നു് ഒരു തമാശ പോ­ല­യാ­ണു് തോ­ന്നി­യ­തു്. അയാൾ പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു് പോ­ലീ­സി­നോ­ടൊ­പ്പം ന­ട­ന്നു.

“സർ,”

പോ­ലീ­സ് തി­രി­ഞ്ഞു നോ­ക്കി.

“സർ, ഇ­ങ്ങ­നെ വ­ലി­ച്ചാൽ ഞാ­നൊ­രു പ­ശു­വാ­യി­പ്പോ­കും?”

കള്ളൻ ഭൂ­മി­യിൽ കാ­ല­മർ­ത്തി നി­ന്നു. ജോൺ പോ­ലീ­സി­നു് മു­ന്നോ­ട്ടേ­യ്ക്കു വ­ലി­ക്കാൻ പ­റ്റി­യി­ല്ല. അയാൾ അമറി.

“പട്ടീ ന­ട­ക്ക­ടാ”.

“പ­ട്ടി­യ­ല്ല സർ, പശു. സർ, സ­ത്യ­മാ­യും എന്റെ തലയിൽ കൊ­മ്പു മു­ള­ക്കു­ന്നു­ണ്ടു്.”

“ചെ­ല­ക്കാ­തെ ന­ട­ക്കെ­ടാ പട്ടീ”.

“സർ വീ­ണ്ടു­മെ­ന്നെ പട്ടീ എ­ന്നു് വി­ളി­ക്കു­ന്നു. പശു എ­ന്നു് വി­ളി­ക്കൂ സർ.”

പോ­ലീ­സു­കാ­ര­നു ദേ­ഷ്യം വന്നു. അയാൾ ക­ള്ള­ന്റെ കാൽ­വി­ര­ലു­കൾ ബൂ­ട്ട് കൊ­ണ്ടു് ഞെ­രി­ച്ചു. ക­ള്ള­ന്റെ നി­ല­വി­ളി­ക്കു് പകരം ‘മ്ഹേ’ എന്ന ശബ്ദം കേ­ട്ടു് പോ­ലീ­സു­കാ­രൻ കണ്ണു മി­ഴി­ച്ചു­പോ­യി. അയാൾ ക­ള്ള­നെ വ­ലി­ച്ചു് വേഗം ന­ട­ന്നു.

ര­ണ്ടു­പേ­രും കി­ത­ച്ചു.

“സർ, എന്നെ ഇ­പ്പോൾ പട്ടീ എ­ന്നു് വി­ളി­ക്കൂ. ഞാൻ പ­ട്ടി­യെ­പ്പോ­ലെ കി­ത­ക്കു­ന്നു­ണ്ടു്.”

പോ­ലീ­സു­കാ­ര­നു സ­ന്തോ­ഷം തോ­ന്നി. അയാൾ ഉ­ച്ച­ത്തിൽ വി­ളി­ച്ചു.

“പട്ടീ.”

പോ­രാ­ത്ത­തി­നു് ക­ള്ള­ന്റെ മു­തു­കിൽ പോ­ലീ­സു­കാ­രൻ ആ­ഞ്ഞൊ­ന്നു കൊ­ടു­ത്തു. ചോര പൊ­ടി­ഞ്ഞ ഒരു ക­ട്ട­ക­ഫം ക­ള്ള­ന്റെ വാ­യിൽ­നി­ന്നു് തെ­റി­ച്ചു വീണു.

“സർ, എന്നെ ഇനി പ­ട്ടി­യെ­ന്നു് വി­ളി­ക്ക­ണ്ട. പ­ന്നി­യെ­ന്നു് വി­ളി­ക്കൂ. ഞാൻ ചേ­റി­ല­മർ­ന്ന­പോ­ലെ തോ­ന്നു­ന്നു.”

“നി­ന്നെ എന്തു വി­ളി­ക്ക­ണ­മെ­ന്നും എന്തു ചെ­യ്യ­ണ­മെ­ന്നും എ­നി­ക്ക­റി­യാം. ചെ­ല­ക്കാ­തെ ന­ട­ന്നാ­മ­തി.”

പോ­ലീ­സു­കാ­രൻ തി­രി­ഞ്ഞു­നി­ന്നു് അ­യാ­ളു­ടെ ചെ­വി­യും ക­ണ്ണും ചേർ­ത്തു് പ­ട­ക്കം പൊ­ട്ടും പോലെ ഒരു അടി കൂടി അ­ടി­ച്ചു.

കള്ളൻ അ­റി­യാ­തെ തു­ള്ളി­പ്പോ­യി. ക­ള്ള­ന്റെ വലതു് കൃ­ഷ്ണ­മ­ണി മു­ഴു­വ­നാ­യും വേ­ദ­ന­യു­ടെ ചു­വ­ന്ന നീരിൽ മു­ങ്ങി. ചെ­വി­യിൽ നി­ന്നു് ക­ണ്ണി­ന്റെ അറ്റം വരെ പോ­ലീ­സ് വി­ര­ലു­കൾ തി­ണർ­ത്തു് നീ­ലി­ച്ചു് നി­ന്നു.

“സർ, ഇ­ത്തി­രി വെ­ള്ളം വേണം.”

പോ­ലീ­സ് ക­ള്ള­നെ വ­ലി­ച്ചി­ഴ­ച്ചു് റോ­ഡ­രി­കി­ലെ പെ­ട്ടി­ക്ക­ട­യു­ടെ മു­ന്നി­ലെ­ത്തി.

പെ­ട്ടി­ക്ക­ട­യ്ക്കു് മു­ന്നി­ലെ ചെറിയ മ­ര­ത്തി­നോ­ടു ചേർ­ത്തു­കെ­ട്ടി നിർ­ത്തി­യ ബെ­ഞ്ചി­ലി­രു­ന്നു കള്ളൻ സോഡ കു­ടി­ച്ചു. ആ ഇടവേള ആ­ന­ന്ദ­ക­ര­മാ­ക്കാൻ പോ­ലീ­സു­കാ­രൻ പെ­ട്ടി­ക്ക­ട­ക്കാ­ര­നോ­ടു് ഒരു സി­ഗ­ര­റ്റു ചോ­ദി­ച്ചു. സി­ഗ­ര­റ്റു പു­ക­ച്ചു­കൊ­ണ്ടു് അയാൾ ആ­കാ­ശ­ത്തി­ലേ­ക്കു് നോ­ക്കി. സമൂഹ സു­ര­ക്ഷ­യു­ടെ മു­ഴു­വൻ ഉ­ത്ത­ര­വാ­ദി­ത്ത­വും ഏ­റ്റെ­ടു­ത്തു നി­റ­വേ­റ്റി­യ മ­നു­ഷ്യ­ന്റെ നിർ­വൃ­തി­യിൽ അയാൾ അ­ങ്ങ­നെ സ്വയം പു­ക­ഞ്ഞു പു­റ­ന്ത­ള്ളി. പു­ക­ഞ്ഞു­പു­ക­ഞ്ഞു് ഭാ­വി­യിൽ അയാൾ നിർ­മ്മി­ക്കാൻ പോ­കു­ന്ന ഒരു കൊ­ച്ചു വീ­ടി­നെ­ക്കു­റി­ച്ചാ­യി ആലോചന. അയാൾ അ­വി­ടെ­യി­രു­ന്നു് പ്ര­കൃ­തി­യു­ടെ പ്ര­ശാ­ന്ത­ത­യി­ലേ­യ്ക്കു് വെ­റു­തെ പു­ഞ്ചി­രി­തൂ­കി. ന­ഗ­ര­ത്തിൽ­നി­ന്നു് മാറി സ്വ­ച്ഛ­വും ശാ­ന്ത­വു­മാ­യ ഒരു വീടു്. വീ­ടി­നു ചു­റ്റും ഒ­രു­പാ­ടു വർ­ണ്ണ­ങ്ങ­ളി­ലു­ള്ള പൂ­ച്ചെ­ടി­കൾ നിർ­ബ­ന്ധ­മാ­യും ഉ­ണ്ടാ­യി­രി­ക്ക­ണം. രാ­ത്രി മഴയും, മ­ഴ­യി­ല്ലാ­ത്ത രാ­ത്രി­ക­ളിൽ നി­ലാ­വും, നി­ലാ­വി­ല്ലാ­ത്ത രാ­ത്രി­ക­ളിൽ ന­ക്ഷ­ത്ര­ങ്ങ­ളെ­യും കാണാൻ മു­ക­ളിൽ ഒരു വ­രാ­ന്ത ഒ­രു­ക്ക­ണം. അ­ങ്ങ­നെ സ്വ­പ്ന­ങ്ങ­ളിൽ നി­ല­യു­റ­ച്ച പോ­ലീ­സു­കാ­ര­നിൽ അ­പാ­ര­മാ­യ ഒരു സൌ­ഖ്യം എ­രി­ഞ്ഞു കത്തി. അയാൾ ക­ള്ള­നെ മ­റ­ന്നു. ക്ഷോ­ഭം നി­റ­ഞ്ഞു­തു­ള്ളി­യ തൊ­ട്ടു മുൻ­പു­ള്ള നി­മി­ഷ­ങ്ങ­ളും മ­റ­ന്നു.

പെ­ട്ടി­ക്ക­ട­ക്കാ­രൻ ഭ­വ്യ­ത­യോ­ടെ ചോ­ദി­ച്ചു.

“ഈ കേസ് ഏ­താ­ണു് സാറേ?”

പോ­ലീ­സു­കാ­രൻ ഉ­ത്ത­രം പ­റ­യു­ന്ന­തി­നി­ട­യിൽ, കള്ളൻ പെ­ട്ടി­ക്ക­ട­ക്കാ­ര­നെ നോ­ക്കി പു­ഞ്ചി­രി­ക്കാൻ ശ്ര­മി­ച്ചു. പക്ഷേ, ചു­ണ്ടിൽ പൊ­ളി­ഞ്ഞു­പോ­യ പു­ഞ്ചി­രി വി­ര­ലു­കൾ­കൊ­ണ്ടു് തു­ട­ച്ചു­മാ­റ്റി അയാൾ തല കു­നി­ച്ചി­രു­ന്നു.

“ക­വ­ല­യിൽ ബസ്സ് കാ­ത്തു നിന്ന ഒരു സ്ത്രീ­യു­ടെ ബാഗ് ത­ട്ടി­പ്പ­റി­ക്കാൻ ശ്ര­മി­ച്ച­താ­ണു്.” സ്വ­പ്ന­ത്തിൽ­നി­ന്നു­ണർ­ന്ന ക്രു­ദ്ധ­നാ­യ പോ­ലീ­സു­കാ­രൻ സി­ഗ­ര­റ്റു കു­റ്റി ദൂ­രേ­യ്ക്കു് വ­ലി­ച്ചെ­റി­ഞ്ഞു.

“ഈ വ­യ­സ്സാം കാ­ല­ത്തു് ഇ­യാൾ­ക്കൊ­ക്കെ എ­ന്തി­ന്റെ കേ­ടാ­ണു്.” പെ­ട്ടി­ക്ക­ട­ക്കാ­രൻ ക­ള്ള­നെ നോ­ക്കാ­തെ പ­റ­ഞ്ഞു.

അ­ന്ത­രീ­ക്ഷ­ത്തിൽ തി­ള­ങ്ങി നിൽ­ക്കു­ന്ന വെയിൽ പെ­ട്ടെ­ന്നു മങ്ങി. പെ­യ്യാ­നൊ­രു­ങ്ങു­ന്ന മ­ഴ­യ്ക്കു് മു­ന്നേ കു­ട്ടി­കൾ പു­സ്ത­ക സ­ഞ്ചി­യു­മാ­യി വേഗം വീ­ട്ടി­ലേ­ക്കോ­ടി. റോ­ഡി­ലൂ­ടെ ന­ട­ന്നു പോ­കു­ന്ന സ്ത്രീ­ക­ളും പു­രു­ഷൻ­മാ­രും ന­ട­ത്ത­ത്തി­നു ധൃതി കൂ­ട്ടി. ആകാശം കൂ­ടു­തൽ ക­റു­ക്കു­ക­യും ക­ള്ള­നും, പോ­ലീ­സു­കാ­ര­നും, പെ­ട്ടി­ക്ക­ട­ക്കാ­ര­നും പെ­ട്ടെ­ന്നു പെയ്ത മഴയിൽ പെ­ട്ടി­ക്കു­മി­ള­യി­ലേ­യ്ക്കു് ന­ന­യാ­തെ ഒ­തു­ങ്ങി നി­ന്നു. അ­തി­നി­ട­യിൽ യാ­തൊ­രു സ­ങ്കോ­ച­വു­മി­ല്ലാ­തെ ഒരു പൂച്ച ന­ന­ഞ്ഞു കു­ളി­ച്ചു് അ­വ­രു­ടെ കാ­ലി­നി­ട­യി­ലേ­ക്കു് വാലു പൊ­ന്തി­ച്ചു് കയറി വന്നു. പോ­ലീ­സു­കാ­ര­ന്റെ കാലിൽ അതു തൊ­ട്ട­തും അയാൾ ആ ജീ­വി­യെ ബൂ­ട്ടി­ന്റെ കൂർ­ത്ത മു­ന­യിൽ തോ­ണ്ടി മ­ഴ­യി­ലേ­ക്കു തന്നെ വ­ലി­ച്ചെ­റി­ഞ്ഞു.

“സാറേ, പൂ­ച്ച­യെ അ­ങ്ങ­നെ തൊ­ഴി­ക്കെ­ണ്ടാ­യി­രു­ന്നു. അഞ്ചു പ­ത്താ­യി­രം വർ­ഷ­ങ്ങൾ­ക്കു് മുൻപേ മ­നു­ഷ്യ­രോ­ടൊ­പ്പം കൂടിയ ജീ­വി­യ­ല്ലേ അതു്?”

പോ­ലീ­സു­കാ­രൻ ക­ള്ള­നെ തു­റി­ച്ചു് നോ­ക്കി.

“എ­ന്താ­യാ­ലും ന­ന്നാ­യി സാറേ, ഇവിടെ സാ­ധ­ന­ങ്ങൾ വാ­ങ്ങാൻ വ­രു­ന്ന­വ­രു­ടെ കാ­ലി­നി­ട­യി­ലേ­ക്കു് വന്നു ശരീരം ഉ­രു­മ്മ­ലാ­ണു് അ­തി­ന്റെ പണി. ചി­ലർ­ക്കു് പൂ­ച്ച­യെ വ­ല്ലാ­ത്ത അ­റ­പ്പാ­ണു്.” പെ­ട്ടി­ക്ക­ട­ക്കാ­രൻ ഒരു സി­ഗ­ര­റ്റ് കൂടി പോ­ലീ­സു­കാ­ര­നു് നേരെ നീ­ട്ടി. “വ­ലി­ക്കൂ സർ. സാ­റി­ന്റെ തൊഴി മ­നോ­ഹ­ര­മാ­യി­രു­ന്നു. അ­തി­ന്റെ എ­ല്ലു് നു­റു­ങ്ങി­ക്കാ­ണും. വൃ­ത്തി­കെ­ട്ട ജന്തു ഇനി ഈ വ­ഴി­ക്കു് വ­രി­ല്ല.”

മ­ഴ­യൊ­ന്ന­ട­ങ്ങി­യ­പ്പോൾ പോ­ലീ­സു­കാ­രൻ എ­ഴു­ന്നേ­റ്റു, എ­ഴു­ന്നേ­റ്റു് വാടാ. പക്ഷേ, ഇ­ത്ത­വ­ണ പോ­ലീ­സു­കാ­രൻ ക­ള്ള­ന്റെ അ­ര­ക്കെ­ട്ടിൽ പി­ടി­ച്ചു വ­ലി­ച്ചി­ല്ല. കള്ളൻ എ­ഴു­ന്നേ­റ്റു് പോ­ലീ­സു­കാ­ര­ന്റെ കൂടെ ന­ട­ന്നു.

“തന്റെ പേ­രെ­ന്താ?” പോ­ലീ­സു­കാ­രൻ ചോ­ദി­ച്ചു

“ഭാ­സ്ക­രൻ”.

“തന്നെ ക­ണ്ടാൽ ഒരു ക­ള്ള­നാ­ണെ­ന്നു് തോ­ന്നി­ല്ല. അതാണ് നി­ന്റെ പ്ര­ത്യേ­ക­ത”. പോ­ലീ­സു­കാ­രൻ ഉ­ച്ച­ത്തിൽ ഒരു ചിരി നിർ­മ്മി­ച്ചു. “നി­ന­ക്കൊ­ക്കെ വല്ല കാ­ര്യ­വു­മു­ണ്ടോ ക­ണ്ട­വ­രു­ടെ­യൊ­ക്കെ ബാഗിൽ ക­യ്യി­ട്ടു് മോ­ഷ്ടി­ക്കാൻ”.

“അ­തി­നു് സാറെ ഞാൻ ക­ള്ള­ന­ല്ല. ഞാൻ ഒ­ന്നും മോ­ഷ്ടി­ച്ചി­ട്ടു­മി­ല്ല”.

“താൻ ക­ള്ള­ന­ല്ലേ? പി­ന്നെ ഞാൻ ക­ണ്ട­ത­ല്ലേ താൻ ആ പാ­വം­പി­ടി­ച്ച സ്ത്രീ­യു­ടെ ബാഗിൽ ക­യ്യി­ടു­ന്ന­തും അവർ നി­ല­വി­ളി­ക്കു­ന്ന­തും”.

“സർ, ഞാൻ അ­വ­രു­ടെ ബാഗിൽ പൊ­ന്തി­ക്കി­ട­ന്ന ഒരു ബു­ക്ക് എ­ടു­ക്കാൻ ശ്ര­മി­ച്ച­താ­ണു്.”

“അതെ, മ­റ്റു­ള്ള­വ­രു­ടെ ബാ­ഗിൽ­നി­ന്നു് എ­ന്തെ­ടു­ത്താ­ലും മോഷണം ത­ന്നെ­യ­ല്ലേ?” പോ­ലീ­സു­കാ­രൻ ഇ­പ്പോൾ കൂ­ടു­തൽ ദ­യ­യു­ള്ള­വ­നും കേൾ­വി­ക്കാ­ര­നു­മാ­യി ക­ള്ള­നോ­ടൊ­പ്പം ന­ട­ന്നു.

കള്ളൻ കു­റ­ച്ചു് സ­മ­യ­ത്തേ­യ്ക്കു് ഒ­ന്നും മി­ണ്ടി­യി­ല്ല. മഴ ക­ഴി­ഞ്ഞെ­ത്തി­യ ഒരു കു­ളിർ­കാ­റ്റു് ആ പ്ര­ദേ­ശ­ത്തി­ലൂ­ടെ വ­ട്ടം­ചു­റ്റി എ­ങ്ങോ­ട്ടോ പ­റ­ന്നു പോയി. വേദന വീർ­ത്തു തൂ­ങ്ങി­യ വ­ല­ത്തെ ക­ണ്ണു­കൾ­ക്കു് മു­ക­ളി­ലൂ­ടെ അയാൾ വി­ര­ലു­ക­ളോ­ടി­ച്ചു. ക­ട്ടി­പി­ടി­ച്ച കഫം പു­റ­ത്തേ­ക്കു വ­രാ­നാ­കാ­തെ നെ­ഞ്ചിൽ കു­റു­കി കു­റു­കി കി­ട­ന്നു. ചു­വ­ന്നു പൊ­ട്ടാ­റാ­യ മൂ­ക്കിൻ തു­മ്പിൽ ചോ­ര­യു­ടെ മണം ഊ­റി­ക്കി­ട­ക്കു­ന്നു. എ­ങ്കി­ലും ക­ള്ള­നു ഭയമോ ആ­ശ­ങ്ക­യോ തോ­ന്നി­യി­ല്ല. അയാൾ ശാ­ന്ത­നാ­യി പ­റ­ഞ്ഞു

“സാറെ, ആ ബു­ക്ക് വ­ള­രെ­ക്കാ­ലം മുൻ­പു് ഞാ­നെ­ഴു­തി­യ ഒരു നോ­വ­ലാ­യി­രു­ന്നു.”

പോ­ലീ­സു­കാ­രൻ ക­ള്ള­നെ നോ­ക്കി മ­ന്ദ­ഹ­സി­ച്ചു. അയാൾ കള്ളൻ പ­റ­ഞ്ഞ­തൊ­ന്നും വി­ശ്വ­സി­ക്കാ­തി­രി­ക്കാൻ ശ്ര­മി­ച്ചു. പക്ഷേ, മൂ­ടി­വെ­ക്കു­മ്പോൾ ക­ത്തു­ന്ന ചി­ല­തു­ണ്ടു് ന­മ്മ­ളിൽ. നെ­ഞ്ചിൽ­നി­ന്നു് ഒരു കനൽ പു­ക­ഞ്ഞു് കു­ട­ലി­ലേ­ക്കി­റ­ങ്ങി ആ­ളി­ക്ക­ത്തി­യ­പ്പോൾ അ­യാൾ­ക്കു വി­യർ­ത്തു.

“ഞാൻ വി­ശ്വ­സി­ക്കി­ല്ല. പ്ര­ത്യേ­കി­ച്ചു് ഒരു പോ­ലീ­സു­കാ­ര­നോ­ടാ­ണു് താൻ ക­ള്ള­ക്ക­ഥ­യു­ണ്ടാ­ക്കി പ­റ­യു­ന്ന­തോർ­മ്മ­വേ­ണം. നി­ന്റെ മറ്റേ ക­ണ്ണു­കൂ­ടി ഞാൻ അ­ടി­ച്ചു് പൊ­ട്ടി­ക്കും”.

“സർ, ആ നോ­വ­ലിൽ താ­ങ്ക­ളെ­പ്പോ­ലെ­യു­ള്ള ഒരു പോ­ലീ­സു­കാ­രൻ ഉ­ണ്ടു്. അയാൾ സാ­ത്വി­ക­നാ­യ ഒരു മ­നു­ഷ്യ­നാ­യി­രു­ന്നു. ക­ള്ളൻ­മാർ അയാളെ എ­പ്പോ­ഴും പ­റ്റി­ക്കും. എ­നി­ക്കോർ­മ്മ­യു­ണ്ടു്, എ­ഴു­തി­ത്തു­ട­ങ്ങു­മ്പോൾ അയാളെ ഞാൻ ഒരു അ­ദ്ധ്യാ­പ­കൻ ആ­ക്കാ­നാ­ണു് ശ്ര­മി­ച്ച­തു്. പക്ഷേ, ആ മ­നു­ഷ്യൻ എന്റെ ക­യ്യിൽ നി­ന്നു് വ­ഴു­തി­മാ­റി പോ­ലീ­സു­കാ­ര­നാ­വു­ക­യാ­ണു് ചെ­യ്ത­തു്. അ­തു­കൊ­ണ്ടു തന്നെ അയാൾ ജീ­വി­ത­ത്തിൽ ഒ­രു­പാ­ടു് അ­നു­ഭ­വി­ക്കേ­ണ്ടി വ­ന്നി­ട്ടു­ണ്ടു്. ഞാ­നൊ­രു ചോ­ദ്യം ചോ­ദി­ക്ക­ട്ടെ? ദൈവം താ­ങ്ക­ളെ പോ­ലീ­സു­കാ­ര­നാ­യി ത­ന്നെ­യാ­ണോ ഉ­ദ്ദേ­ശി­ച്ച­തു്?”

ക­ള്ള­ന്റെ ചോ­ദ്യം കേ­ട്ടു് പോ­ലീ­സു­കാ­രൻ കു­ലു­ങ്ങി­പ്പോ­യി. തന്റെ അ­സ്തി­ത്വ­ത്തെ ചോ­ദ്യം ചെയ്ത ഈ തെ­ണ്ടി­യു­ടെ കൊ­ര­വ­ള്ളി അ­ടി­ച്ചു് പൊ­ട്ടി­ച്ചാ­ലോ എ­ന്നു് പോ­ലീ­സു­കാ­രൻ ഓർ­ത്തു. പക്ഷേ, അയാൾ വി­ര­ലു­കൾ ഒ­തു­ക്കി­പ്പി­ടി­ച്ചു് ദീർ­ഘ­മാ­യി നി­ശ്വ­സി­ച്ചു. ഉ­ള്ളിൽ കു­മി­ഞ്ഞു­കൂ­ടി­യ വൈ­കാ­രി­ക ക്ഷോ­ഭം അയാൾ ഊ­തി­പ്പ­റ­പ്പി­ച്ചു. ലോ­ക­ത്തിൽ ത­നി­ക്കു് ചെറിയ ഒരിടം മാ­ത്രം മതി എ­ന്നു് പോ­ലീ­സു­കാ­ര­നു് തോ­ന്നി.

“എ­വി­ടെ­യാ­ണു് തന്റെ വീടു്?”

“സർ, പുഴ ക­ട­ന്നു് അ­പ്പു­റ­ത്താ­ണു്. സർ, എന്റെ നോ­വ­ലി­ലെ പോ­ലീ­സു­കാ­ര­ന്റെ പേരു് ബാലൻ എ­ന്നാ­ണു്. താ­ങ്ക­ളു­ടെ പേ­രെ­ന്താ­ണു്?”

“ജോൺ”.

“സർ, ബാലൻ പോ­ലീ­സി­നു് ഒരു സ്ത്രീ­യോ­ടു് പ്ര­ണ­യ­മു­ണ്ടാ­യി­രു­ന്നു. അയാൾ വി­വാ­ഹി­ത­നും രണ്ടു കു­ട്ടി­ക­ളു­ടെ അ­ച്ഛ­നു­മാ­ണു്. പ­ര­സ്ത്രീ­യോ­ടു് പ്ര­ണ­യ­മു­ള്ള ഒരാളെ എ­ങ്ങ­നെ­യാ­ണു് സാ­ത്വി­കൻ എ­ന്നു് വി­ശേ­ഷി­പ്പി­ച്ച­തു് എന്നു താ­ങ്കൾ അ­ത്ഭു­ത­പ്പെ­ട്ടു അല്ലെ? ഭാ­ര്യ­യോ­ടും ആ സ്ത്രീ­യോ­ടും അ­യാൾ­ക്കു് ഒ­രു­പോ­ലെ പ്ര­ണ­യം തോ­ന്നി­യി­രു­ന്നു. ഞാൻ അയാളെ ഭാ­ര്യ­യെ മാ­ത്രം സ്നേ­ഹി­പ്പി­ക്കാൻ ചില ചൊ­ട്ടു വി­ദ്യ­ക­ളൊ­ക്കെ പ്ര­യോ­ഗി­ച്ചു”.

“എ­ന്തു് ചൊ­ട്ടു­വി­ദ്യ?” പോ­ലീ­സു­കാ­രൻ ചോ­ദി­ച്ചു.

“അതോ. ഞാൻ കാ­മു­കി­യെ നാ­ടു­ക­ട­ത്തി. പക്ഷേ, അയാൾ അവരെ അ­ന്വേ­ഷി­ച്ചു് പല ദി­ക്കി­ലേ­യ്ക്കും പോയി. ഒ­ടു­വിൽ ഏതോ ഒരു നാ­ട്ടിൽ മു­ഷി­ഞ്ഞ വ­സ്ത്ര­ത്തിൽ ഭ­ക്ഷ­ണം ക­ഴി­ക്കു­ക­പോ­ലും ചെ­യ്യാ­തെ അ­ല­ഞ്ഞു തി­രി­ഞ്ഞു ന­ട­ന്ന­പ്പോൾ ഞാൻ അയാളെ ര­ക്ഷി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. എ­ന്തി­ന്റെ­യൊ­ക്കെ­യോ പേരും പ­റ­ഞ്ഞു് ഞാൻ കാ­മു­കി­യെ അ­യാ­ളു­ടെ മു­ന്നിൽ എ­ത്തി­ച്ചു. ശ­രി­ക്കും അ­യാ­ളെ­ന്നെ തോ­ല്പി­ക്കു­ക­യാ­യി­രു­ന്നു. ക­ഥാ­പാ­ത്ര­ങ്ങൾ ചി­ല­പ്പോൾ ന­മ്മ­ളെ വെ­ല്ലു­വി­ളി­ക്കും, തോ­ന്നു­മ്പോ­ലെ ജീ­വി­ക്കും. അ­ങ്ങ­നെ­യാ­വു­മ്പോൾ അവരെ നി­യ­ന്ത്രി­ക്കാൻ വ­ല്ലാ­തെ ബു­ദ്ധി­മു­ട്ടും. ഞാൻ വി­ചാ­രി­ക്കും ചി­ല­തി­നെ­യ­ങ്ങു് അ­ടി­ച്ചു കൊ­ന്നാ­ലോ എ­ന്നു്? പക്ഷേ, അ­ടി­ച്ചു കൊ­ല്ലാൻ അവർ കൊ­തു­ക­ല്ല­ല്ലോ? ഹഹ. സർ ബാലൻ പോ­ലീ­സി­നെ­പ്പോ­ലെ താ­ങ്കൾ­ക്കും കാ­മു­കി­യു­ണ്ടോ?”

പോ­ലീ­സു­കാ­രൻ ഒ­ന്നും മി­ണ്ടി­യി­ല്ല.

കു­റ­ച്ചു നേ­ര­ത്തെ മൌ­ന­ത്തി­നു ശേഷം കള്ളൻ പ­റ­ഞ്ഞു.

“താ­ങ്കൾ­ക്കും ഭാ­ര്യ­യെ കൂ­ടാ­തെ കാ­മു­കി­യു­ണ്ടു്. താ­ങ്കൾ വളരെ വൃ­ത്തി­യു­ള്ള വ­സ്ത്രം ധ­രി­ച്ചി­രി­ക്കു­ന്നു, ബൂ­ട്ടു­കൾ പോ­ളീ­ഷിൽ മി­ന്നി­ത്തി­ള­ങ്ങു­ന്നു. മീ­ശ­യും മു­ടി­യും വൃ­ത്തി­യാ­യി വെ­ട്ടി­യൊ­തു­ക്കി­യി­രി­ക്കു­ന്നു മാ­ത്ര­മ­ല്ല സമയം കി­ട്ടു­മ്പോ­ഴൊ­ക്കെ താ­ങ്കൾ മുടി ചീ­കി­യൊ­തു­ക്കു­ന്ന­തു് ഞാൻ ശ്ര­ദ്ധി­ക്കു­ക­യാ­യി­രു­ന്നു. കാ­മു­കി­യി­ല്ലാ­ത്ത പു­രു­ഷൻ അ­ശ്ര­ദ്ധ­നാ­യാ­ണു് ജീ­വി­ക്കു­ക”.

തന്റെ തൂ­വ­ലു­കൾ ഓ­രോ­ന്നാ­യി പ­റി­ച്ചെ­റി­യു­ന്ന­തു പോലെ തോ­ന്നി പോ­ലീ­സു­കാ­ര­നു്. ഈ മ­നു­ഷ്യൻ ക­ള്ള­നാ­ണോ അ­ല്ല­യോ? വ്യ­ക്ത­മാ­കു­ന്നി­ല്ല. ജീ­വി­തം സ­ന്ദി­ഗ്ദ്ധ നി­മി­ഷ­ങ്ങ­ളിൽ­പ്പെ­ട്ടു് ച­ല­ന­മി­ല്ലാ­താ­കു­ന്നു. ഒരു ചെറിയ ക­ള്ള­നെ­പ്പോ­ലും തി­രി­ച്ച­റി­ഞ്ഞി­ല്ലെ­ങ്കിൽ? അയാൾ കു­പ്പാ­യ­ത്തിൽ തു­ന്നി­പി­ടി­പ്പി­ച്ച ക­റു­ത്ത നാ­മ­ത്ത­കി­ടിൽ വി­ര­ലു­ക­ളോ­ടി­ച്ചു. ജോൺ സാ­മു­വൽ, ഓർ­മ്മ­യു­ടെ അങ്ങേ അ­റ്റ­ത്തി­ലേ­യ്ക്കു പോയി. ഭൂ­മി­യി­ലെ എല്ലാ കൃ­മി­കീ­ട­ങ്ങ­ളോ­ടും ഒ­റ്റ­ക്കു നി­ന്നു് പൊ­രു­താൻ സ­ന്ന­ദ്ധ­നാ­യ ഒരു ചെ­റു­പ്പ­ക്കാ­രൻ. ജീ­വി­തം സ്പ­ഷ്ട­വും നേർ­രേ­ഖ­യി­ലു­ള്ള­തു­മാ­യ നീണ്ട പ­ന്ഥാ­വാ­യി­രു­ന്നു. പക്ഷേ, ഇ­പ്പോൾ ജീ­വി­തം ആ­ശ­യ­ക്കു­ഴ­പ്പ­ങ്ങൾ­കൊ­ണ്ടു് പൊ­റു­തി­മു­ട്ടു­ക­യാ­ണു്.

“തന്റെ വീ­ടെ­വി­ട­യാ­ണു്?”

“സർ, ഞാൻ പ­റ­ഞ്ഞി­ല്ലേ പു­ഴ­യ്ക്കു് അ­ക്ക­രെ­യാ­ണു്?”

“താൻ പ­റ­യു­ന്ന­തൊ­ന്നും വി­ശ്വ­സി­ക്കാൻ പ­റ്റു­ന്നി­ല്ല­ടോ?” പോ­ലീ­സു­കാ­രൻ ക്ഷീ­ണി­ച്ചി­രു­ന്നു. അയാൾ ക­ള്ള­ന്റെ ചു­മ­ലിൽ കൈ­വ­ച്ചു­കൊ­ണ്ടു് ചോ­ദി­ച്ചു. “പറ, താൻ ക­ള്ള­നോ അതോ മ­റ്റാ­രെ­ങ്കി­ലോ?”

“സാർ ഒരു കാ­ര്യം ചെ­യ്യൂ, എ­ന്നോ­ടൊ­പ്പം എന്റെ വീടു വരെ ഒന്നു വരൂ. എന്റെ എ­ഴു­ത്തു മു­റി­യും പു­സ്ത­ക­ങ്ങ­ളും ക­ണ്ടാൽ സാ­റി­നു വി­ശ്വ­സി­ക്കാം. പി­ന്നെ ആ­രാ­ണു് സർ കളവു പ­റ­യാ­ത്ത­തു്? ബാലൻ പോ­ലീ­സ് ഒ­രി­ക്കൽ ഒരു പോ­ക്ക­റ്റ­ടി­ക്കാ­ര­നെ പി­ടി­ച്ച കഥ കേൾ­ക്ക­ണോ? പോ­ക്ക­റ്റ­ടി­ക്കാ­രൻ ര­ക്ഷ­പ്പെ­ടാൻ പല അ­ട­വു­ക­ളും പ്ര­യോ­ഗി­ച്ചു പോ­ലീ­സ് ആ­ദ്യ­മൊ­ന്നും വി­ശ്വ­സി­ച്ചി­ല്ല. ഒ­ടു­വിൽ പോ­ക്ക­റ്റ­ടി­ക്കാ­രൻ അ­മ്പ­ല­ന­ട­യിൽ ദൈ­വ­ത്തി­ന്റെ മു­ന്നിൽ സത്യം ചെ­യ്തു. ബാലൻ പോ­ലീ­സി­നു് വി­ശ്വ­സി­ക്കാ­തെ നി­വർ­ത്തി ഉ­ണ്ടാ­യി­ല്ല. കാരണം ബാലൻ പോ­ലീ­സി­നു് ദൈ­വ­ത്തെ വി­ശ്വാ­സ­മാ­യി­രു­ന്നു. അ­തി­നി­ട­യിൽ ദൈ­വ­ത്തി­ന്റെ മുഖം ര­ക്ഷി­ക്കാ­നാ­യി ഞാൻ ഒരു കാ­ര്യം ചെ­യ്തു. അയാൾ ശ­രി­ക്കും പോ­ക്ക­റ്റ­ടി­ക്കാ­ര­നാ­യി­രു­ന്നു എ­ന്നു് ഞാൻ ബാലൻ പോ­ലീ­സി­നെ അ­റി­യി­ച്ചി­ല്ല. ഞാൻ സാ­റി­നോ­ടു് പ­റ­യു­ക­യാ­ണു് അയാൾ ശ­രി­ക്കും പോ­ക്ക­റ്റ­ടി­ക്കാ­ര­നാ­യി­രു­ന്നു. എ­ഴു­ത്തു­കാർ­ക്കു് ചില അ­ധി­കാ­ര­ങ്ങ­ളൊ­ക്കെ­യു­ണ്ടു്. ന­മു­ക്കു് കഥയിൽ ആരുടെ മുഖം വേ­ണെ­മെ­ങ്കി­ലും ര­ക്ഷി­ച്ചെ­ടു­ക്കാ­നാ­വും. പക്ഷേ, ജീ­വി­ത­ത്തിൽ അ­ങ്ങ­നെ സാ­ധി­ക്ക­ണ­മെ­ന്നി­ല്ല സാറേ. പ­റ­ഞ്ഞു വ­ന്ന­തു് ഞാൻ ക­ള്ള­ന­ല്ലെ­ന്നു് ദൈ­വ­ത്തെ പി­ടി­ച്ചു് ഒ­ന്നും സത്യം ചെ­യ്യു­ന്നി­ല്ല. എന്റെ വീ­ടു­വ­രെ വരൂ. താ­ങ്കൾ­ക്കു് ബോ­ധ്യ­മാ­വും”.

ജലം ക­ണ്ണാ­ടി­പോ­ലെ അ­ന­ക്ക­മി­ല്ലാ­തെ മി­ന്നു­ന്നു. ഒരു ചെ­റു­തോ­ണി­യിൽ അവർ അ­ക്ക­ര­യ്ക്കു് തു­ഴ­ഞ്ഞു. പോ­ലീ­സു­കാ­രൻ മേ­ഘ­ങ്ങൾ ഒ­ഴു­കു­ന്ന പു­ഴ­യു­ടെ പ്ര­ത­ല­ത്തി­ലെ പ്ര­ശാ­ന്ത­ത­യി­ലേ­ക്കു നോ­ക്കി­കൊ­ണ്ടി­രി­ക്ക­യാ­ണു്. കള്ളൻ മ­റു­വ­ശ­ത്തി­രു­ന്നു് തു­ഴ­യെ­റി­ഞ്ഞു. ല­ളി­ത­മാ­യി അ­ങ്ങ­നെ ഒ­ഴു­കി­പ്പോ­കു­മ്പോൾ അ­നു­ഭ­വി­ക്കു­ന്ന തീ­വ്ര­മാ­യ ശാ­ന്ത­ത പോ­ലീ­സു­കാ­ര­നിൽ നേർ­ത്ത ഒരു ഉ­ല്ക്ക­ണ്ഠ­യു­ണ്ടാ­ക്കി. അ­യാൾ­ക്കു വി­യർ­ത്തു. തോ­ണി­യിൽ വ­ന്നു­ട­യു­ന്ന ചെറു ഓ­ള­ങ്ങ­ളിൽ അയാൾ നീ­ട്ടി തൊ­ട്ടു. അ­പ്പോ­ഴാ­ണ് കള്ളൻ പ­റ­ഞ്ഞ­തു് “സർ ഏ­ക­ദേ­ശം പു­ഴ­യു­ടെ ഈ ഭാ­ഗ­ത്തു് വെ­ച്ചാ­ണു് ബാലൻ പോ­ലീ­സ് മു­ങ്ങി­മ­രി­ച്ച­തു്.”

പോ­ലീ­സു­കാ­രൻ ഒ­രുൾ­ക്കി­ടി­ല­ത്തോ­ടെ ത­ണു­ത്ത ജ­ല­ത്തിൽ­നി­ന്നും വി­ര­ലൂ­രി­യെ­ടു­ത്തു. ദൂരെ ഒരു പക്ഷി ജ­ല­ത്തിൽ നി­ന്നും വെ­ള്ളി­മീ­നി­നെ കൊ­ത്തി­പ്പ­റ­ന്നു. മീൻ അ­തി­ന്റെ കൊ­ക്കിൽ വ­ള­ഞ്ഞു തൂ­ങ്ങി നി­ശ്ച­ല­മാ­യി.

“സാ­റി­നു് മ­രി­ക്കാൻ ഭ­യ­മു­ണ്ടോ?” ക­ള്ള­ന്റെ ചോ­ദ്യം കേ­ട്ടു് പോ­ലീ­സു­കാ­രൻ ത­ണു­ത്തു­റ­ഞ്ഞു­പോ­യി.

“ബാലൻ പോ­ലീ­സി­നെ വെ­ള്ള­ത്തിൽ മു­ക്കി­കൊ­ല്ലാൻ ഞാൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്നി­ല്ല. എ­നി­ക്കു് അയാൾ കു­റ­ച്ചു­കൂ­ടി ജീ­വി­ക്ക­ണ­മെ­ന്നു് ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു. ഞാൻ നേ­ര­ത്തേ പ­റ­ഞ്ഞി­ല്ലേ അയാൾ സാ­ത്വി­ക­നാ­യ ഒരു മ­നു­ഷ്യ­നാ­ണു്. അ­തു­കൊ­ണ്ടു തന്നെ. അയാൾ ഒ­രി­ക്കൽ എന്റെ സ­മ്മ­ത­മി­ല്ലാ­തെ ഈ പു­ഴ­യിൽ കു­ളി­ക്കാൻ ഇ­റ­ങ്ങി­യ­താ­ണു്. അ­പ­ക­ട­ത്തിൽ­പെ­ട്ടു. സാ­റി­ന­റി­യാ­മോ ഈ പു­ഴ­ക്ക­ടി­യിൽ വലിയ കാ­ടാ­ണു്. വലിയ കാടു് എന്നു പ­റ­ഞ്ഞാൽ വൃ­ക്ഷ­ങ്ങൾ ഒ­ക്കെ­യു­ള്ള കാടു്. അതു് മ­ന­സ്സി­ലാ­ക­ണ­മെ­ങ്കിൽ വേ­നൽ­ക്കാ­ല­മാ­ക­ണം. പുഴ വ­റ്റ­ണം. മ­ഴ­ക്കാ­ല­ത്തു് വന്നു നി­റ­യു­ന്ന മ­ഴ­വെ­ള്ള­ത്തിൽ കാടു് അ­പ്ര­ത്യ­ക്ഷ­മാ­കും. ഒ­രു­പാ­ടു് നൂ­ലാ­മാ­ല­കൾ ഒ­ളി­പ്പി­ച്ചു് ന­ട­ക്കു­ന്ന മ­നു­ഷ്യ­രെ­പ്പോ­ലെ പുഴ അ­പ്പോ­ഴും ശാ­ന്ത­മാ­യി ഒ­ഴു­കും. പക്ഷേ, അപകടം ഗർ­ഭം­ധ­രി­ച്ച വെ­ള്ളി നി­റ­മു­ള്ള കെ­ണി­യാ­ണ­തു്. ഇ­ത­റി­യാ­തെ പു­ഴ­യി­ലേ­ക്കു് ചാടിയ ചി­ല­രൊ­ക്കെ സ്വ­ന്തം ജീവനെ ഏതോ മ­ര­ച്ചി­ല്ല­യിൽ കൊ­ളു­ത്തി­വ­ച്ചു് പി­റ്റേ­ദി­വ­സം പൊ­ങ്ങി വ­രാ­റു­ണ്ടു്. പു­ഴ­യി­ലെ മീ­നു­ക­ളാ­ണു് മി­ക്ക­വാ­റും ചി­ല്ല­ക­ളിൽ നി­ന്നും കു­രു­ക്കൂ­രി­യെ­ടു­ക്കു­ന്ന­തു്. പക്ഷേ, ചി­ല്ല­കൾ­ക്കി­ട­യിൽ കു­ടു­ങ്ങി­യ ബാലൻ പോ­ലീ­സ് വെ­ള്ള­ത്തി­നു് മു­ക­ളി­ലേ­യ്ക്കു് പൊ­ങ്ങി വ­ന്നി­ല്ല. ആളുകൾ മു­ങ്ങി­യെ­ടു­ത്ത­താ­ണു്.”

ഒരു ത­ണു­ത്ത കാ­റ്റു് ന­ദി­ക്കു് മു­ക­ളി­ലൂ­ടെ ഊ­തി­പ്പ­റ­ന്നു വന്നു. ആ­കാ­ശ­ത്തു് അരികു പൊ­ട്ടി­യ ച­ന്ദ്ര­ബിം­ബം പകൽ മായും മുൻപേ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. കള്ളൻ തു­ഴ­ക­ളെ­റി­ഞ്ഞു കൊ­ണ്ടേ­യി­രു­ന്നു. അ­തി­നി­ട­യിൽ കള്ളൻ തോ­ണി­ത്തു­മ്പ­ത്തു് ഒ­ന്ന­ന­ങ്ങി­യി­രു­ന്ന­പ്പോൾ നൌ­ക­യു­ടെ കൊ­മ്പൊ­ന്നു് പാളി. പോ­ലീ­സു­കാ­ര­നിൽ പു­ഴ­യ്ക്ക­ടി­യി­ലെ വ­ന­ത്തി­ന്റെ ചി­ത്രം മി­ന്നി മ­റ­ഞ്ഞു. ജീവനെ തോ­ണ്ടു­ന്ന ഒരു കൊ­ളു­ത്തു് അ­യാ­ളു­ടെ മൂ­ക്കിൻ തു­മ്പി­ലൂ­ടെ പ­റ­ന്നു പോയി. തോ­ണി­യു­ടെ ഒ­ഴു­ക്കു് വീ­ണ്ടും ശാ­ന്ത­മാ­യ­പ്പോൾ അയാൾ ക­ണ്ണു­ക­ള­ട­ച്ചി­രു­ന്നു.

images/sreejith-kallanumpolisum-03.jpg

“സാറേ പേടി തോ­ന്നു­ണ്ടോ? നമ്മൾ പെ­ട്ടെ­ന്നു് എ­ത്തും.”

തോണി ക­ര­ക്ക­ടു­പ്പി­ച്ചു് സ­ന്ധ്യ­യു­ടെ നി­ഴൽ­വീ­ണ പു­ഴ­യു­ടെ തീ­ര­ത്തി­ലൂ­ടെ അവർ ന­ട­ന്നു. വെ­ളു­ത്ത പ­ക്ഷി­ക­ളു­ടെ ഒരു കൂ­ട്ടം പു­ഴ­യ്ക്കു മു­ക­ളി­ലൂ­ടെ പ­റ­ന്ന­ക­ന്നു. മു­ന്നിൽ ന­ട­ക്കു­ന്ന ക­ള്ള­നോ­ടു് പോ­ലീ­സു­കാ­രൻ ചോ­ദി­ച്ചു.

“ബാലൻ പോ­ലീ­സ് മ­രി­ച്ച­പ്പോൾ അ­യാ­ളു­ടെ കു­ടും­ബ­ത്തി­നു് എ­ന്തു് പറ്റി?”

“ഞാ­ന­വ­രെ മ­റ­ന്നു­പോ­യി. ബാലൻ പോ­ലീ­സി­ന്റെ മ­ര­ണ­ശേ­ഷം നോ­വ­ലിൽ അ­വ­രെ­ക്കു­റി­ച്ചു് പ­റ­ഞ്ഞി­ട്ടേ­യി­ല്ല. അ­വ­രി­പ്പോ­ഴും എ­ങ്ങ­നെ­യെ­ങ്കി­ലും ജീ­വി­ക്കു­ന്നു­ണ്ടാ­വാം. നമ്മൾ കാ­ണാ­ത്ത­വ­രും പ­റ­യാ­ത്ത­വ­രു­മാ­യി ലോ­ക­ത്തിൽ ഒ­രു­പാ­ടു് പേ­രി­ല്ലേ?”

“അവർ ശ­രി­ക്കും ജീ­വി­ച്ചി­രി­പ്പു­ണ്ടോ?” പോ­ലീ­സു­കാ­രൻ നി­ഷ്ക­ള­ങ്ക­നാ­യ ഒരു കു­ട്ടി­യെ­പ്പോ­ലെ­യാ­ണു് ചോ­ദ്യം ചോ­ദി­ച്ച­തു്.

“അ­റി­യി­ല്ല സാറേ. സാറ് സ­ഹാ­നു­ഭൂ­തി­യു­ള്ള ഒരു മ­നു­ഷ്യ­നാ­ണു്. അ­തു­കൊ­ണ്ടാ­ണു് ഇ­ങ്ങ­നെ­യൊ­ക്കെ ചോ­ദി­ക്കു­ന്ന­തു്.”

അവർ കു­ത്ത­നെ­യു­ള്ള ഒരു ഇ­ട­വ­ഴി­യി­ലേ­ക്കു കയറി.

“വീ­ടെ­ത്താൻ കുറെ ദൂ­ര­മു­ണ്ടോ?”

“ഇല്ല സാറേ, ഈ ക­യ­റ്റം കേറി ഇ­റ­ങ്ങി­യാൽ അ­വ­സാ­ന­ത്തെ വീടു്.”

വലിയ വൃ­ക്ഷ­ങ്ങൾ­ക്കും കാ­ട്ടു­ചെ­ടി­കൾ­ക്കും ന­ടു­വിൽ ഓ­ടു­മേ­ഞ്ഞ ചെറിയ ഒരു വീടു്. മു­റ്റ­ത്തും പ­റ­മ്പി­ലും കാ­ല­ങ്ങ­ളാ­യി അ­ടി­ഞ്ഞ­മർ­ന്ന ക­രി­യി­ല­കൾ. ആൾ­പ്പെ­രു­മാ­റ്റ­മു­ണ്ടാ­യ­പ്പോൾ ഇ­ഴ­ജ­ന്തു­ക്കൾ പ­ര­ക്കം പാ­ഞ്ഞു. പൊ­ടി­പി­ടി­ച്ച കോ­ലാ­യിൽ ന­ര­ച്ചു മ­ങ്ങി­യ ഒരു മ­ര­ക്ക­സേ­ര. എവിടെ നി­ന്നോ ഒരു പഴയ തുണി എ­ടു­ത്തു­കൊ­ണ്ടു വ­ന്നു് കള്ളൻ കസേര തു­ട­ച്ചു് പോ­ലീ­സു­കാ­ര­നെ അ­വി­ടെ­യി­രു­ത്തി.

“ഇവിടെ താൻ താ­മ­സി­ക്കാ­റി­ല്ലേ?”

“ഉ­ണ്ടു് സാറേ. ഞാൻ ഇ­വി­ടെ­ത്ത­ന്നെ­യാ­ണു് താ­മ­സി­ക്കാ­റു്. ഒരു ചായ എ­ടു­ക്കാം”. അയാൾ അ­ടു­ക്ക­ള­യി­ലേ­യ്ക്കു പോയി. അ­ടു­ക്ക­ള­യിൽ­നി­ന്നു് ഉ­ച്ച­ത്തിൽ വി­ളി­ച്ചു പ­റ­ഞ്ഞു. “സാറേ, കോ­ലാ­യി­ലെ ലൈ­റ്റ് ഇ­ട്ടോ­ളൂ.”

അ­ടു­ക്ക­ള­യിൽ­നി­ന്നു് പി­ന്നീ­ടു് ശ­ബ്ദ­മൊ­ന്നും ഉ­ണ്ടാ­യി­ല്ല. മു­ന്നി­ലെ മ­ര­ത്തൂ­ണിൽ പ­ടർ­ന്നു­പി­ടി­ച്ച പു­റ്റി­നെ നോ­ക്കി പോ­ലീ­സു­കാ­രൻ കു­റ­ച്ചു­നേ­രം അ­ന­ങ്ങാ­തി­രു­ന്നു. നൂ­റു­ക­ണ­ക്കി­നു ചി­ത­ലു­കൾ പു­റ്റി­നു­ള്ളിൽ തി­ങ്ങി­പ്പാർ­ക്കു­ന്നു. മ­നു­ഷ്യ­നെ­ന്ന­ല്ല ഭൂ­മി­യി­ലെ എല്ലാ ജീ­വി­ക­ളു­ടെ­യും ജീ­വി­തം വെ­റു­മൊ­രു പ­ര­ക്കം­പാ­ച്ചി­ലാ­ണെ­ന്നു് പോ­ലീ­സു­കാ­ര­നു തോ­ന്നി. പു­റ്റി­നെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­യു­ടെ വേരു മു­റി­ഞ്ഞ­പ്പോൾ അയാൾ എ­ഴു­ന്നേ­റ്റു് വീ­ട്ടി­നു­ള്ളി­ലേ­യ്ക്കു് ന­ട­ന്നു.

പെ­ട്ടെ­ന്നു് അ­ടു­ക്ക­ള­യിൽ നി­ന്നു് ചാ­യ­യു­മാ­യി കയറി വന്ന കള്ളൻ പോ­ലീ­സു­കാ­ര­ന്റെ മൂ­ക്കോ­ടു് മു­ട്ടാ­തെ ര­ക്ഷ­പ്പെ­ട്ടു.

“സർ ഈ അകം കണ്ടോ”. കള്ളൻ വാതിൽ തു­റ­ന്നു് പോ­ലീ­സി­നെ ഒരു കി­ട­പ്പു മു­റി­യി­ലേ­യ്ക്കു് ക്ഷ­ണി­ച്ചു. അവിടെ കി­ട­ക്ക­യി­ല്ലാ­ത്ത ഒരു ക­ട്ടിൽ മാ­ത്രം. മു­റി­യു­ടെ ജ­നൽ­പാ­ളി­കൾ തു­റ­ന്നു വ­ച്ചി­രു­ന്നു.

“സർ, ബാലൻ പോ­ലീ­സ് മ­രി­ച്ച­പ്പോൾ ശവം ഞാൻ ഈ മു­റി­യി­ലാ­ണു് കി­ട­ത്തി­യ­ത്”. പോ­ലീ­സു­കാ­രൻ അയാൾ പ­റ­യു­ന്ന­തു് ശ്ര­ദ്ധ­യോ­ടെ കേൾ­ക്കു­ക­യാ­യി­രു­ന്നു.

“സർ, അ­ടു­ത്ത മുറി ഞാൻ കാ­ണി­ക്കാം. ഇ­വി­ടെ­യാ­ണു് ഞാൻ എ­ഴു­താൻ ഇ­രി­ക്കു­ന്ന­തു്.” പഴകി ദ്ര­വി­ച്ച­തും ദ്ര­വി­ക്കാ­ത്ത­തു­മാ­യ ഒ­രു­പാ­ടു പു­സ്ത­ക­ങ്ങൾ ആ മു­റി­യിൽ പ­ല­യി­ട­ങ്ങ­ളി­ലാ­യി തി­ക്കി­ത്തി­രു­കി വ­ച്ചി­രു­ന്നു. “ഈ മു­റി­ക്കു് ജ­ന­ലു­കൾ ഇല്ല. എ­ഴു­തു­മ്പോൾ പു­റ­ത്തു നി­ന്നു­ള്ള ഇ­ത്തി­രി വായു പോലും ഇ­തി­നു­ള്ളി­ലേ­ക്കു് പ്ര­വേ­ശി­ക്കു­ന്ന­തു് എ­നി­ക്കി­ഷ്ട­മ­ല്ല.”

അവർ ചായ കു­ടി­ച്ചു­കൊ­ണ്ടു് കോ­ലാ­യി­ലേ­യ്ക്കു് ഇ­റ­ങ്ങി.

“സർ ഇനി പറയൂ. ഞാൻ ഒരു ക­ള്ള­നാ­ണോ?” നീരു വീണ വ­ല­ത്തെ ക­ണ്ണി­നു് മു­ക­ളിൽ വി­ര­ലു­ക­ളോ­ടി­ച്ചു­കൊ­ണ്ടു് അയാൾ ചോ­ദി­ച്ചു.

പോ­ലീ­സു­കാ­രൻ മ­റു­പ­ടി­യൊ­ന്നും പ­റ­ഞ്ഞി­ല്ല. അയാൾ ക­ണ്ണു­ക­ള­ട­ച്ചു് സ്വയം സ­മാ­ധാ­നി­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് ഇ­രു­ട്ടിൽ നി­ന്നും പ്ര­ത്യ­ക്ഷ­പ്പെ­ട്ട മേ­ഘ­ത്തു­ണ്ടു പോലെ വെ­ളു­ത്ത ഒരു പൂച്ച അ­യാ­ളു­ടെ മ­ടി­യി­ലേ­യ്ക്കു് ചാ­ടി­ക്ക­യ­റി­യി­രു­ന്നു. അ­തി­ന്റെ ക­ണ്ണു­കൾ നീല നി­റ­ത്തിൽ മി­ന്നു­ന്നു­ണ്ടാ­യി­രു­ന്നു. അതിനെ മ­ടി­യിൽ നി­ന്നു് തട്ടി പു­റ­ത്തേ­യ്ക്കു കളയാൻ തോ­ന്നി­യെ­ങ്കി­ലും അ­കാ­ര­ണ­മാ­യ ഒരു ഭീ­തി­യിൽ പോ­ലീ­സു­കാ­രൻ വി­റ­ച്ചു­പോ­യി. അ­യാ­ളു­ടെ തൊ­ണ്ട­ക്കു­ഴ­ലു­കൾ വ­ര­ണ്ടു­ണ­ങ്ങി. കാ­ലു­ക­ളി­ലൂ­ടെ പ­ടർ­ന്നു കയറിയ ഒരു സ്ഫു­ലി­ങ്ഗം നെ­റ്റി­യിൽ വ­ന്നു് പി­ട­ച്ചു­നി­ന്നു.

“സർ ബാലൻ പോ­ലീ­സ് മ­രി­ച്ച ദിവസം, കു­ടും­ബ­ത്തി­നു കാണാൻ വേ­ണ്ടി ഞാൻ ശവം കു­റ­ച്ചു നേരം ജ­നാ­ല­ക­ളു­ള്ള മു­റി­യിൽ കി­ട­ത്തി എ­ന്നു് പ­റ­ഞ്ഞി­ല്ലേ. അ­ന്നു് ഇതു പോ­ലു­ള്ള ഒരു പൂച്ച ജ­നൽ­വ­ഴി തു­ള്ളി പു­റ­ത്തു പോ­കു­ന്ന­തു് ഞാൻ ക­ണ്ട­താ­ണു്. അതു് ബാലൻ പോ­ലീ­സി­ന്റെ ആ­ത്മാ­വു് ത­ന്നെ­യാ­ണു് എ­ന്നാ­ണു് ഞാൻ ഉ­റ­പ്പാ­യും ക­രു­തി­യ­തു്”.

പോ­ലീ­സു­കാ­രൻ മ­ടി­യി­ലി­രി­ക്കു­ന്ന പൂ­ച്ച­യെ വി­ര­ലു­കൾ­കൊ­ണ്ടു് തൊ­ട്ടു. ആ ന­നു­ത്ത സ്പർ­ശം ജീ­വ­ന്റെ ഉള്ളു പോലെ മൃ­ദു­ല­മാ­യി തോ­ന്നി. പൂ­ച്ച­യു­ടെ തല മുതൽ വാലു വരെ ത­ട­വി­ക്കൊ­ണ്ടു് അയാൾ ഇ­രു­ട്ടി­ലേ­യ്ക്കു് നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

images/sreejith-kallanumpolisum-02.jpg

ക­ള്ള­നോ­ടു് ഒ­ന്നും പ­റ­യാ­തെ പോ­ലീ­സു­കാ­രൻ ഇ­രു­ട്ടി­ലേ­യ്ക്കു് ഇ­റ­ങ്ങി ന­ട­ന്നു. അ­യാ­ളോ­ടൊ­പ്പം പൂ­ച്ച­യും തു­ള്ളി­യി­റ­ങ്ങി. നി­ലാ­വിൽ ഇ­ട­വ­ഴി­യി­ലൂ­ടെ, പു­ഴ­വ­ക്കി­ലൂ­ടെ ന­ട­ന്നു­ന­ട­ന്നു് അവർ തോ­ണി­ക്ക­രി­കി­ലേ­യ്ക്കു് എത്തി. പു­ഴ­യ്ക്കു് മു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ട മ­ഞ്ഞും നി­ലാ­വും ല­യി­ച്ച ധൂ­മി­ക­കൾ­ക്കി­ട­യിൽ മ­റ­ഞ്ഞും തെ­ളി­ഞ്ഞും അയാൾ വളരെ ശ്ര­ദ്ധാ­പൂർ­വ്വം തു­ഴ­ഞ്ഞു. ന­ക്ഷ­ത്ര­ങ്ങൾ­ക്കു താഴെ വി­ശാ­ല­മാ­യ ഭൂ­മി­യി­ലെ വെ­ള്ളി വി­താ­ന­ത്തിൽ തോ­ണി­യു­ടെ വ­ക്കിൽ പ­ഞ്ഞി­ക്കെ­ട്ടു് പോലെ പൂച്ച നി­ലാ­വിൽ കു­ളി­ച്ചു നി­ന്നു. ആ­ത്മാ­വു് വെ­ള്ള­ത്തി­ലേ­യ്ക്കു് വഴുതി വീ­ഴു­മോ എ­ന്ന­യാൾ­ക്കു് ഭീ­തി­യു­ണ്ടാ­യി­രു­ന്നു.

ശ്രീ­ജി­ത്ത് കൊ­ന്നോ­ളി
images/Sreejith.jpg

ക­ഥാ­കൃ­ത്തു്, കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ വടകര, ഇ­രി­ങ്ങൽ സ്വ­ദേ­ശി. പ­തി­ന­ഞ്ചു വർ­ഷ­മാ­യി ദു­ബാ­യിൽ ഐടി ഇൻ­ഫ്രാ­സ്ട്ര­ക്ചർ കൺ­സൽ­ട്ട­ണ്ടാ­യി ജോലി ചെ­യ്യു­ന്നു. ക­ഴി­ഞ്ഞ മൂ­ന്നു നാലു് വർ­ഷ­ങ്ങൾ­ക്കി­ട­യിൽ മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ സാ­ഹി­ത്യ വാ­രി­ക­ക­ളി­ലും മാ­സി­ക­ക­ളി­ലു­മാ­യി കഥകൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഇ­വ­ല്യൂ­ഷ­ന­റി സൈ­ക്കൊ­ള­ജി, ന്യൂ­റോ ഫി­ലോ­സ­ഫി പു­സ്ത­ക­ങ്ങൾ വാ­യി­ക്കാ­നി­ഷ്ടം. മ­രി­ക്കാ­തി­രി­ക്കൽ മാ­ത്ര­മാ­ണു് ജീ­വി­തം.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Kallanum Policum (ml: ക­ള്ള­നും പോ­ലീ­സും).

Author(s): Sreejith Konnoli.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-27.

Deafult language: ml, Malayalam.

Keywords: Short Story, Sreejith Konnoli, Kallanum Policum, ശ്രീ­ജി­ത്ത് കൊ­ന്നോ­ളി, ക­ള്ള­നും പോ­ലീ­സും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Handcuffed hands, a line drawing by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.