SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Young_Housewife.jpg
Young Housewife, a painting by Alexey Vassilievich Tyranov (1808–1859).
അ­ടു­ക്ക­ള­യിൽ നി­ന്നു്
എസ്. വി. വേ­ണു­ഗോ­പൻ നായർ

ആ­ന­ന്ദ­കൃ­ഷ്ണൻ ആകെ വ­ല­ഞ്ഞു. അ­രി­ശ­മോ, സ­ങ്ക­ട­മോ, പൊ­റു­തി­കേ­ടോ എ­ന്താ­ണ­തെ­ന്നു് അ­യാൾ­ക്കു് തന്നെ നി­ശ്ച­യ­മി­ല്ല.

വീ­ട്ടി­ലി­രു­ന്നു് ആ­ലോ­ചി­ക്കു­മ്പോൾ തോ­ന്നും ‘ഹേയ്, കാ­ര്യ­മൊ­ന്നു­മി­ല്ല. വെറും ഒരു പേടി, അ­ത്രേ­യു­ള്ളു’. പി­ന്നെ കൌ­മാ­ര­ത്തിൽ താൻ ചെയ്ത സാ­ഹ­സി­ക കൃ­ത്യ­ങ്ങ­ളോർ­ത്തു് അ­ഭി­മാ­നം­കൊ­ള­ളും. ത­ന്നെ­ത്ത­ന്നെ നോ­ക്കി ഒ­ന്നൂ­റി ചി­രി­ക്കും. ശാ­ന്ത­മാ­യൊ­ന്നു് മ­യ­ങ്ങും.

പക്ഷേ, മ­യ­ക്കം മു­റു­കും­മു­മ്പു് ഞെ­ട്ടി ഉണരും. പി­ന്നെ­യും വേ­വ­ലാ­തി, പ്രാ­ണ­സ­ഞ്ചാ­രം.

ഓ­ഫീ­സിൽ എ­ല്ലാം കു­ഴ­ഞ്ഞ­മ­ട്ടാ­യി­രി­ക്കു­ന്നു. പ­തി­ന­ഞ്ചു കൊ­ല്ലം വെ­ളി­മ്പ­റ­മ്പി­ലി­രു­ന്നു് ഫയൽ ക­ര­ണ്ടി­ട്ടാ­ണു് പ്ര­ത്യേ­കം ക്യാ­ബി­നു­ള­ള ആ­ഫീ­സ­റാ­യ­തു്. ആ­ദ്യ­മൊ­ക്കെ അ­തി­ലൊ­രു അ­ന്ത­സ്സു­ണ്ടെ­ന്നു് തോ­ന്നി­യി­രു­ന്നു. ഇ­പ്പോൾ ഈ ഏ­കാ­ന്ത­ത്ത­ട­വിൽ നി­ന്നു് മോചനം കൊ­തി­ക്കു­ന്നു. മ­ഹാ­ജ­ന­ത്തെ ക­ണ്ടും പേ­ശി­യും ഇ­രു­ന്നാൽ ഇ­ത്ര­യ്ക്കു് വി­മ്മി­ട്ടം ഉ­ണ്ടാ­വി­ല്ല.

മു­ന്നി­ലി­രി­ക്കു­ന്ന ഫോണിൽ ക­ണ്ണു­വീ­ണാ­ലു­ട­നെ ഉൽ­ക്ക­ണ്ഠ നെ­ഞ്ചു­പി­ളർ­ന്നു­പൊ­ങ്ങും. വി­ര­ലു­കൾ നി­വർ­ന്നു് ചാടും.

എ­ട്ടു് ഒ­ന്നു് എ­ട്ടു് ര­ണ്ടു് പൂ­ജ്യം…

അ­പ്പു­റ­ത്തു് റി­സീ­വ­റെ­ടു­ക്കാൻ വൈ­കി­യാൽ ഇ­രി­പ്പു­റ­ക്കി­ല്ല. ‘ഹലോ യ­മു­ന­യാ­ണോ… വീ­ട്ടിൽ വി­ശേ­ഷം എ­ന്തെ­ങ്കി­ലും…?’ അ­തു­കേ­ട്ടു് ചി­ല­പ്പോൾ അവൾ ചി­രി­ക്കും.

‘ഇ­വി­ടു­ന്നു് പോ­യി­ട്ടു് ഒരു മ­ണി­ക്കൂ­റാ­യി­ല്ല­ല്ലോ. അ­തി­നി­ട­യ്ക്കു് എന്തു വി­ശേ­ഷം വരാൻ?’

ചി­ല­നേ­രം അവൾ പൊ­ട്ടി­ത്തെ­റി­ക്കും. ‘പു­ന്നാ­രി­ക്കാൻ കണ്ട നേരം. എ­ന്തെ­ല്ലാം ജോലി കി­ട­ക്കു­ന്നു.’

‘നി­ന്റെ ജോ­ലി­ക്കാ­ര്യം ത­ന്നെ­യാ­ണു് പറയാൻ തു­ട­ങ്ങി­യ­തു്. ഗ്യാ­സി­ന്റെ വാൽവ്…’

‘ഓ!’ അ­വ­ളു­ടെ ഒ­ച്ച­യി­ലു­ള്ളൊ­രു പ­രി­ഹാ­സം.

എ­ല്ലാം സ­ഹി­ക്കു­ക­യേ നി­വർ­ത്തി­യു­ള്ളു. മർ­ത്ത്യ­വി­ധി ഇ­ങ്ങ­നെ­യും! ആ­റ്റിൽ കു­ളി­ച്ചു്, കി­ണ­റ്റു­വെ­ള­ളം കു­ടി­ച്ചു്, മൺ­ക­ല­ത്തിൽ വച്ച ചോ­റു­ണ്ടു് വ­ളർ­ന്നു. മ­ണ്ണെ­ണ്ണ വി­ള­ക്കി­നു മു­ന്നിൽ ചമ്രം പ­ടി­ഞ്ഞി­രു­ന്നു് പ­ഠി­ച്ചു.

തൊ­ട്ടു­ടു­ത്ത കൊ­ച്ചു­പ­ട്ട­ണ­ത്തി­ലെ കൊ­ച്ചു് ഓ­ഫീ­സിൽ പ­ണി­യെ­ടു­ത്തു. വൈ­കീ­ട്ടും, കാ­ല­ത്തും പ്രൈ­വ­റ്റ് ബ­സ്സിൽ തൂ­ങ്ങി സ­ഞ്ച­രി­ച്ചു. ഇ­തി­നി­ടെ ക­ല്യാ­ണം ക­ഴി­ച്ചു. ഓ­ണ­ത്തി­നും, വി­ഷു­വി­നും, ദീ­പാ­വ­ലി­ക്കും സ­ദ്യ­യു­ണ്ടു. കൊ­ട്ട­ക­യിൽ സിനിമ കണ്ടു. അ­ല്ല­ല­റി­യാ­ത്ത കാലം.

ശ­നി­ദ­ശ­യു­ടെ തു­ട­ക്ക­ത്തി­ലാ­ണു് ഒരു ടെ­സ്റ്റെ­ഴു­താൻ തോ­ന്നി­യ­തു്. പ്ര­തീ­ക്ഷി­ച്ച­ത­ല്ലെ­ങ്കി­ലും ജ­യി­ച്ചു. അ­ന്നു് ത­ന്നെ­ക്കാൾ മ­ണ്ട­ന്മാ­രാ­ണു് മ­റ്റെ­ല്ലാ­രും എ­ന്നോർ­ത്തു് ആ­ന­ന്ദ­കൃ­ഷ്ണൻ ചി­രി­ച്ചു. ഒ­റ്റ­യ­ടി­ക്കു് രണ്ടു പടി ക­യ­റ്റം. സ്ഥലം മാ­റ്റം. പുതിയ ഓഫീസ്. വലിയ പ­ട്ട­ണം. ഏറിയ ചുമതല.

വേ­വ­ലാ­തി പൂണ്ട യ­മു­ന­യോ­ടു പ­റ­ഞ്ഞു: ‘ഞാൻ അവിടെ ലോ­ഡ്ജിൽ ക­ഴി­ഞ്ഞു കൊ­ള്ളാം. വാ­രാ­ന്ത്യ­ത്തിൽ വരാം. എ­ല്ലാം നോ­ക്കി ന­ട­ത്ത­ണം.’ അവൾ നി­റ­ക­ണ്ണു­കൾ തി­ള­ങ്ങു­ന്ന ത­ല­യാ­ട്ടി.

രണ്ടു ദിവസം ക­ഴി­ഞ്ഞ­പ്പോൾ യ­മു­ന­യു­ടെ മനം ലേശം ഇളകി. രാ­ത്രി ത­നി­ച്ചു് കി­ട­ക്കാൻ ഭ­യ­ന്നി­ട്ടോ, അ­യൽ­ക്കാ­രി­കൾ മ­ന്ത്രി­ച്ചു് പിരി കേ­റ്റി­യി­ട്ടോ അവൾ അ­ല്പാ­ല്പം ശാ­ഠ്യം­പി­ടി­ച്ചു തു­ട­ങ്ങി.

‘ന­മു­ക്കു സി­റ്റി­യി­ലു് ഒരു വീടു് എ­ടു­ത്താ­ലെ­ന്താ? കു­ട്ടി­ക­ളു­ടെ പ­ഠി­ത്തം നോ­ക്ക­ണ്ടേ… നാ­ട്ടി­ലെ സ്ക്കൂ­ള് അ­റു­വ­ഷ­ളാ­യി­രി­ക്ക­യാ­ണു്. പി­ള്ളേ­രു് അവിടെ നി­ന്നു് വേ­ണ്ടാ­തീ­ന­മേ പ­ഠി­ക്കൂ.’

ആ­ദ്യ­മാ­ദ്യം ആ­ന­ന്ദ­കൃ­ഷ്ണൻ അതു കേ­ട്ടി­ല്ലെ­ന്നു ന­ടി­ച്ചു. പക്ഷേ, യമുന നി­സ്ത­ന്ദ്രം ധാര കോരി.

‘ഹോ­ട്ട­ലി­ലു­ണ്ടു­ണ്ടു് ശരീരം എന്തു കോ­ല­മാ­യി എ­ന്ന­റി­യാ­മോ. ക­ണ്ണാ­ടി­യിൽ ഒന്നു നോ­ക്കി­യേ’.

‘നാൽ­പ­താ­യി­ല്ലേ, ഇനി ഉ­ണ­ങ്ങു­ന്ന­താ ന­ല്ല­തു്’.

ആ­ന­ന്ദ­കൃ­ഷ്ണൻ ഒരു ചിരി പൂശി നോ­ക്കി. ഒരു മ­റു­പ­ടി­യും യ­മു­ന­യ്ക്കു് ബോ­ധി­ച്ചി­ല്ല. അ­വ­ളു­ടെ കി­നാ­വും നാവും ന­ഗ­ര­വാ­സ­ത്തിൽ­ക്കു­രു­ങ്ങി­ക്കി­ട­ക്കു­ന്നു. ആ­ന­ന്ദ­കൃ­ഷ്ണൻ എ­ത്ര­നേ­രം ഊമ ക­ളി­ക്കും! ഒ­ടു­വിൽ അ­വ­ളു­ടെ വാ മൂടാൻ ഒരു ഒ­റ്റ­മൂ­ലി ക­ണ്ടെ­ത്തി.

‘നീ എന്താ ഇ­പ്പ­റ­യു­ന്നേ? വാ­ട­ക­വീ­ട്ടി­ലു് കൂ­ടി­ക്കി­ട­ക്ക­ണോ? വീ­ട്ടു­ട­മ­സ്ഥ­ന്റെ­യും കെ­ട്ടി­യോ­ളു­ടേ­യും വാ­യി­ലി­രി­ക്ക­ണ­തെ­ല്ലാം നമ്മൾ ഏ­റ്റു­പി­ടി­ക്ക­ണം. ഒ­രു­നേ­രം സ്വൈ­ര്യ­മു­ണ്ടാ­വി­ല്ല.’

യമുന മൌനം പൂ­ണ്ടു. അ­യാൾ­ക്കു സ­ന്തോ­ഷ­മാ­യി. അ­ടു­ത്ത വാ­രാ­ന്ത്യ­ത്തിൽ അ­തി­നും അവൾ മ­റു­മ­രു­ന്നു് ത­യ്യാ­റാ­ക്കി­യി­രു­ന്നു. ‘വാടക വീടു് വേണ്ട. ന­മു­ക്കൊ­രെ­ണ്ണം വി­ല­യ്ക്കു് വാ­ങ്ങാം.’

‘വി­ല­യ്ക്കൊ!’ അ­ന്തം­വി­ട്ടു് അയാൾ ചോ­ദി­ച്ചു. ‘എത്ര രൂ­പ­യാ­കു­മെ­ന്നാ നി­ന്റെ വി­ചാ­രം’

‘എ­ത്ര­യോ ആ­യി­ക്കോ­ട്ടെ, ഞാൻ തരാം.’

‘നീയോ!’

അയാൾ പ­ക­ച്ചു നോ­ക്കി. യമുന ചി­രി­ച്ചു. ‘അച്ഛൻ വ­ന്നി­രു­ന്നു. ക­ഴി­ഞ്ഞ­മാ­സം സർ­വ്വീ­സീ­ന്നു പി­രി­ഞ്ഞ­പ്പോ ന­ല്ലൊ­രു തുക കി­ട്ടി­യ­ത്രേ. ഇ­നി­യും എന്തോ കി­ട്ടും­ന്നു്. ഞാൻ സി­റ്റി­യിൽ ഒരു വീടു് വാ­ങ്ങ­ണ കാ­ര്യം പ­റ­ഞ്ഞ­പ്പോൾ അ­ച്ഛ­നു് വലിയ ഉ­ത്സാ­ഹം. പി­ന്നെ, അച്ഛൻ ഓർ­മ്മി­പ്പി­ച്ച­പോ­ലെ ന­മു­ക്കൊ­രു പെൺ­കു­ഞ്ഞി­ല്ലേ. സി­റ്റി­യിൽ ഒരു വീടു് കൊ­ടു­ക്കാ­മെ­ന്നു പ­റ­ഞ്ഞാൽ ഏതു വ­മ്പ­നും വീഴും.

വീ­ടി­നു­വേ­ണ്ടി മു­ട­ക്കു­ന്ന പണം ഡെഡ് ഇൻ­വെ­സ്റ്റ്മെ­ന്റാ­ണെ­ന്നൊ­ക്കെ ആ­ന­ന്ദ­കൃ­ഷ്ണൻ വാ­ദി­ച്ചാ­ലു­ണ്ടോ യമുന അ­ട­ങ്ങു­ന്നു.

പി­റ്റേ ആഴ്ച മ­ക­ളു­ടെ ഭാഗം വാ­ദി­ക്കാൻ പി­താ­വു­മെ­ത്തി.

അ­ദ്ദേ­ഹം ന­ഗ­ര­ത്തിൽ ര­ണ്ടു­മൂ­ന്നു വീ­ടു­കൾ ക­ണ്ടു­വെ­ച്ചു ക­ഴി­ഞ്ഞു.

ആ­ന­ന്ദ­കൃ­ഷ്ണൻ ചെ­ന്നൊ­ന്നു് നോ­ക്കു­ക, അ­ഡ്വാൻ­സ് കൊ­ടു­ക്കു­ക,അത്രേ വേ­ണ്ടൂ.

ആ വാർ­ത്ത കേ­ട്ട­പ്പോൾ കു­ട്ടി­കൾ­ക്കു് പൊ­ന്നോ­ണം അവർ ഇ­ടം­വ­ലം നി­ന്നു് ആ­ന­ന്ദ­കൃ­ഷ്ണ­നെ മെ­രു­ക്കി. ഒ­ടു­വിൽ ആ­ന­ന്ദ­കൃ­ഷ്ണ­ന്റെ അ­മ്മ­യും വേ­ദി­യി­ലെ­ത്തി. ‘മോനേ, എ­ല്ലാം കൊ­ണ്ടും അതാ ന­ന്നു്.’ ‘അ­മ്മ­യെ നോ­ക്കാൻ ഇ­വി­ടാ­രും വേ­ണ്ടേ?’ അയാൾ ഓതിരം പ­യ­റ്റി. ‘കു­ഴി­യിൽ പാതി ഇ­റ­ങ്ങി­യ എന്നെ ഇനി നോ­ക്ക്ണു! ഇവിടെ നെ­ന്റെ ഇളയ ഒ­രു­ത്തി ഇല്ലേ. പോ­രെ­ങ്കിൽ വേ­ല­ക്കാ­രീം. നീ സി­റ്റി­യി­ലു് താ­മ­സ­മാ­ക്കി­യാ­ലു് എ­നി­ക്ക­വി­ടെ വ­ന്നു് പ­ദ്മ­നാ­ഭ­സ്വാ­മി­യെ­യും ആ­റ്റു­കാ­ല­മ്മേ­മൊ­ക്കെ തൊ­ഴു­കേം ചെ­യ്യാം.’

images/adukala-03.png

അ­ങ്ങ­നെ പ­ഴു­തു­ക­ളെ­ല്ലാ­മ­ട­ച്ചു് മൂ­ന്നു­ത­ല­മു­റ നി­ന്ന­പ്പോൾ ആ­ന­ന്ദ­കൃ­ഷ്ണൻ പ­ത്തി­യൊ­തു­ക്കി. ന­ഗ­ര­ത്തി­ലെ ഒരു ഊ­ടു­വ­ഴി­യോ­ര­ത്തെ വീടു് വി­ല­പേ­ശി­യൊ­തു­ക്കി. ക­ഴു­കി­ത്തേ­ച്ചു ചാ­യ­മ­ടി­ച്ചു മി­നു­ക്കി­യ­പ്പോൾ അതൊരു നേ­ട്ട­മാ­യെ­ന്നു­ത­ന്നെ അ­യാൾ­ക്കു­തോ­ന്നി. പി­ന്നെ കു­ടും­ബ ക­ണി­യാ­രെ­ക്കൊ­ണ്ടു് നാളും തി­ഥി­യും നോ­ക്കി, കാ­ല­ദോ­ഷ­ങ്ങൾ പോ­ക്കി, സ­കു­ടും­ബം കു­ടി­യേ­റി. സി­റ്റി ബസിൽ ഇ­രു­പ­തു മി­നി­ട്ടി­രു­ന്നാൽ ആ­പ്പീ­സ്സ്. വൈ­കീ­ട്ടു് മെ­ല്ലെ ന­ട­ന്നി­ങ്ങു പോരാം. സ­ങ്ക­ട­ങ്ങ­ളേ­തു­മി­ല്ലാ­തെ മാസം ര­ണ്ടു് പ­റ­ന്നു­പോ­യി.

നി­ന­ച്ചി­രി­ക്കാ­ത്ത നേ­ര­ത്താ­ണു് യ­മു­ന­യു­ടെ തു­ട­ക്കം: ‘പി­ള്ളേർ­ക്കു് എ­ട്ടു­മ­ണി­ക്കു് പോണം. വെ­ളു­പ്പാൻ­കാ­ല­ത്തേ എ­ണീ­റ്റു് പെ­ട­പെ­ട­ച്ചാ­ലും സ­മ­യ­ത്തൊ­ന്നും ആ­വ­ണി­ല്ല. എ­നി­ക്കു വയ്യാ ഇ­ങ്ങ­നെ ഓ­ടി­ച്ചാ­ടി ചാകാൻ’.

‘കു­ട്ടി­കൾ­ക്കു് ഹോ­ട്ട­ലിൽ ഏർ­പ്പാ­ടാ­ക്കാം’.

‘അയ്യാ! നല്ല പു­കി­ലു്! ഒരു പ്ര­ഷർ­കു­ക്കർ വാ­ങ്ങി­യാ­ലു് കാ­ര്യം ക­ഴി­ഞ്ഞു. അ­ര­മ­ണി­ക്കൂ­റു മതി അരി വേവാൻ’.

‘അ­ത്രേ­യു­ള്ളോ. ഉ­ദ്ദേ­ശം എന്തു വില വരും?’

തന്റെ ബ­ഡ്ജ­റ്റി­ലൊ­തു­ങ്ങാ­ത്ത­ത­ല്ലാ സൌ­ക­ര്യ­ത്തി­ന്റെ വി­ല­യെ­ന്നു ക­ണ്ട­പ്പോൾ ഒ­ന്നാം­തീ­യ­തി തന്നെ ക്ലേ­ശ­മോ­ച­നം സാ­ധി­ക്കാ­മെ­ന്നു പ്ര­തി­ജ്ഞ ചെ­യ്തു.

പ്ര­ഷ­റിൽ വെന്ത ചോ­റി­ന്റെ രുചി ആ­ന­ന്ദ­കൃ­ഷ്ണ­നു് അത്ര ഇ­ഷ്ട­പ്പെ­ട്ടി­ല്ലെ­ങ്കി­ലും ഭാ­ര്യ­യു­ടെ ആ­ശ്വാ­സ­മോർ­ത്തു് ആ­ഹ്ലാ­ദി­ച്ചു.

പ­ത്തു­നാൾ ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് ഓ­ഫീ­സി­ലെ ലേഡീ ടൈ­പ്പി­സ്റ്റി­നു് സം­ഭ­വി­ച്ച അ­ത്യാ­ഹി­ത­ത്തി­ന്റെ വാർ­ത്ത ആ കൂ­റ്റൻ കെ­ട്ടി­ട­ത്തെ­യും ന­ടു­ക്കി കൊ­ണ്ടു് വ­രു­ന്ന­തു്.

പ്രഷർ കു­ക്കർ പൊ­ട്ടി­ത്തെ­റി­ച്ചു് മു­പ്പ­തു തി­ക­യാ­ത്ത ആ സു­ന്ദ­രി­യു­ടെ ഉ­ട­ലാ­കെ പൊ­ള്ളി­യ­ത്രേ. മാംസം അ­ങ്ങി­ങ്ങു് വെ­ന്തി­ഴി­ഞ്ഞു. മുഖം അ­പ്പ­ടി ബീ­ഭ­ത്സ­മാ­യി. ഒന്നു ക­ണ്ടാൽ ഉ­യി­രു­ള്ള­വർ നി­ല­വി­ളി­ച്ചു പോകും.

‘ര­ക്ഷ­പ്പെ­ടു­ന്ന കോ­ളി­ല്ല. ര­ക്ഷ­പ്പെ­ട്ടാ­ലും വി­ശേ­ഷ­മി­ല്ല.’ പ്യൂൺ അതു വി­വ­രി­ച്ച­പ്പോൾ ആ­ന­ന്ദ­കൃ­ഷ്ണൻ വി­ള­റി­വെ­ളു­ത്തു.

ഉടൻ തന്നെ ഫോൺ ക­റ­ക്കി—എ­ട്ടു്, ഒ­ന്നു്, എ­ട്ടു്, ര­ണ്ടു്, പൂ­ജ്യം… ‘യമുനേ, വല്ല വി­ശേ­ഷ­വും…?’ അ­യാ­ളു­ടെ തൊണ്ട വി­റ­യ്ക്കു­ന്ന­തു് അ­വ­ള­റി­ഞ്ഞു. അ­വ­ളു­ടെ സ്വ­ര­വും വി­റ­ച്ചു. ‘എന്താ സു­ഖ­മി­ല്ലേ?’

ആ­ന­ന്ദ­കൃ­ഷ്ണൻ മി­ണ്ടി­യി­ല്ല. ടൈ­പി­സ്റ്റി­ന്റെ ദു­ര്യോ­ഗം ഭാ­ര്യ­യോ­ടു പ­റ­യാ­നു­ള്ള ധൈ­ര്യം ഒ­രി­ക്ക­ലും അ­യാൾ­ക്കു കൈ­വ­ന്നി­ല്ല.

പി­റ്റേ­ന്നു രാ­ത്രി ഏ­റ്റ­വും നല്ല മു­ഹൂർ­ത്തം നോ­ക്കി അയാൾ പ­റ­ഞ്ഞു: ‘മൺ­ക­ല­ത്തി­ലെ ചോ­റു­ണ്ടു ശി­ലീ­ച്ചി­ട്ടാ­വാം എ­നി­ക്കീ കു­ക്കർ ചോ­റു­ണ്ടി­ട്ടു് ഒ­ര­സ്കി­ത!’

ക­ണ­വ­നൊ­രു കൺ­ട്രി­യാ­ണെ­ന്ന മ­ട്ടിൽ യമുന ചി­രി­ച്ചു: ‘മെ­ല്ലെ ഇതും ശീ­ല­മാ­യി­ക്കൊ­ള്ളും.’

അയാൾ വാ­ക്കു­കൾ­ക്കു പരതി. ‘ന്നാ­ലും മൺ­ക­ല­ത്തിൽ വേ­വി­ച്ചു വാർ­ത്ത ചോ­റി­ന്റെ രുചി…

യുമന ആ വി­ലാ­പ­ത്തി­ന്റെ ഇ­ട­യ്ക്കു കയറി. ‘അത്ര കൊ­തി­യാ­ണെ­ങ്കി­ലു് അവധി ദിവസം പഴയ ച­ട്ടീം ക­ല­വു­മാ­ക്കി­ക്ക­ള­യാം. പോരെ?’

അ­തു­പോ­രാ എ­ന്നെ­ങ്ങ­നെ പറയും!

പ്രഷർ കു­ക്ക­റി­ന്റെ ചൂളം കേൾ­ക്കു­മ്പോൾ ആ­ന­ന്ദ­കൃ­ഷ്ണ­ന്റെ ഹൃദയം വേവും. പ­മ്മി­പ­തു­ങ്ങി അ­ടു­ക്ക­ള­യോ­ളം ചെ­ന്നു വട്ടം ക­റ­ങ്ങി തി­രി­കെ പോരും.

തന്റെ പാവം ഭാ­ര്യ­യ്ക്കു് കൂ­ട്ടാ­യി­രി­പ്പാൻ പ­ര­ദൈ­വ­ങ്ങ­ളോ­ടു് പ്രാർ­ത്ഥി­ക്കും.

ഒരു പ്ര­ഭാ­ത­ത്തിൽ, പ­ത്ര­ത്തിൽ മ­ന­മു­രു­ട്ടി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ മോള് ചി­ണു­ങ്ങി­ക്കൊ­ണ്ടു വ­രു­ന്നു:

images/adukala-02.png

‘അച്ഛാ ദേ കണ്ടോ, ഏട്ടൻ എന്റെ ബ്ളൌ­സ് കേ­ടാ­ക്കി.’

ബ്ളൌ­സിൻ­റെ ഒ­രു­ഭാ­ഗം ക­രി­ഞ്ഞു­പോ­യി­രി­ക്കു­ന്നു. പുക പൊ­ങ്ങു­ന്ന ഇ­സ്തി­രി­പ്പെ­ട്ടി­യു­മാ­യി പ്ര­തി­യു­മെ­ത്തി. ‘എ­നി­ക്കാ കു­റ്റം, ഇവള് ക­ണ­ക്കി­ല്ലാ­ണ്ടു് തീ­യി­ട്ടി­ട്ടാ പെ­ട്ടി ചു­ട്ടു­പ­ഴു­ത്ത­തു്. ചൂ­ടി­ന്റെ അ­ള­വ­റി­യാൻ മീ­റ്റ­റു­ണ്ടോ ഇ­തി­ലു്?’

ആ­ന­ന്ദ­കൃ­ഷ്ണൻ ഒരു ന്യാ­യ­വി­ധി ക­രു­പ്പി­ടി­പ്പി­ക്കു­ന്ന­തി­ന്നി­ട­യിൽ പു­ത്രൻ കൂ­ട്ടി­ച്ചേർ­ത്തു: ‘നാ­ശം­പി­ടി­ച്ച ഈ പെ­ട്ടി ക­ള­യു­ക­യാ ന­ന്നു്. ചാരം പ­റ­ന്നു­വീ­ണു് എന്റെ രണ്ടു പാ­ന്റ്സ് കേ­ടാ­യി. ന­മു­ക്കൊ­രു ഇ­ല­ക്ട്രി­ക് അയേൺ വാ­ങ്ങ­ണം.’

ആ­ന­ന്ദ­കൃ­ഷ്ണൻ ക­ലി­തു­ള്ളി: ‘ങും, ഇ­ല­ക്ട്രി­ക് അയൺ! ക­ട­ന്നു­പോ.’

ഡെ­പ്യൂ­ട്ടി സെ­ക്ര­ട്ട­റി മേ­നോ­ന്റെ മകൾ ഇ­സ്തി­റി­പ്പെ­ട്ടീ­ന്നു് ഷോ­ക്കേ­റ്റ് ച­ത്തു­കി­ട­ക്കു­ന്ന­തു് അയാൾ ക­ണ്ട­താ­ണു്. ഏക സ­ന്ത­തി.

രണ്ടു ദിവസം ക­ഴി­ഞ്ഞു് മോൾ അ­യാ­ളു­ടെ ഷർ­ട്ടും പൊ­ക്കി­പ്പി­ടി­ച്ചു­കൊ­ണ്ടെ­ത്തി:

‘ദാ കണ്ടോ, ഇ­തി­ല­പ്പ­ടി ഇ­രു­മ്പൂ­റ­ലു്. ഇ­ല­ക്ട്രി­ക് പെ­ട്ടി­യാ­യി­രു­ന്നേ­ല്…’

ആ­ന­ന്ദ­കൃ­ഷ്ണൻ ചീ­റി­ക്കൊ­ണ്ടു് ചാടി: ‘സർവ്വ തുണീം ക­രി­ഞ്ഞു പ­റ­ന്നു­പോ­ട്ടെ. ആളു ക­രി­യി­ല്ല­ല്ലോ.’

നാ­ലു­നാൾ ക­ഴി­ഞ്ഞൊ­രു സ­ന്ധ്യ­ക്കു് ഓ­ഫീ­സ്സിൽ നി­ന്നു വ­ന്ന­പ്പോ കു­ട്ടി­ക­ളെ കാ­ണാ­നി­ല്ല. ‘അച്ഛൻ വ­ന്നി­ട്ടു­ണ്ടു്. കു­ട്ടി­ക­ളേം കൂ­ട്ടി ന­ട­ക്കാൻ പോ­യി­രി­ക്കു­ന്നു.’ യമുന അ­റി­യി­ച്ചു. തു­ള്ളി­ക്ക­ളി­ച്ചു­കൊ­ണ്ടാ­ണു് മോൾ മ­ട­ങ്ങി വ­ന്ന­തു്. വ­ന്ന­പാ­ടെ പുതിയ ഇ­ല­ക്ട്രി­ക് അയേൺ ആ­ന­ന്ദ­കൃ­ഷ്ണ­ന്റെ മു­ന്നിൽ വച്ചു. ‘അച്ഛാ ഇ­തു­ക­ണ്ടോ, എല്ലാ അ­ഡ്ജ­സ്റ്റ്മെ­ന്റു­മു­ണ്ടു്.’ അ­തെ­ടു­ത്തു് തെ­രു­വി­ലെ­റി­യാ­നു­ള്ള അരിശം അ­യാ­ളിൽ പ­ത­ഞ്ഞു. ചാ­ടി­യെ­ണീ­റ്റ­പ്പോൾ ക­ണ്ണിൽ വീ­ണ­തു് ശ്വ­ശു­ര­ന്റെ മുഖം. കു­ട്ടി­ക­ളു­ടെ ആ­ഹ്ളാ­ദ­ത്തിൽ ധന്യത നു­ണ­യു­ന്ന ആ ചിരി. ആ­ന­ന്ദ­കൃ­ഷ്ണൻ ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു: ‘സൂ­ക്ഷി­ച്ചു­പ­യോ­ഗി­ക്ക­ണം’. ഇ­ല­ക്ട്രി­ഫൈ ചെയ്ത വീടു് അ­ഗ്നി­പ­ഞ്ജ­ര­മാ­ണെ­ന്ന­യാൾ ചി­ന്തി­ച്ചു. വ­യ­റി­ങ്ങി­നു് തീ­പി­ടി­ക്കു­ന്ന­തു് വാർ­ത്ത­യ­ല്ലാ­താ­യി. മ­റ്റൊ­രു­വൻ വച്ച വീ­ടാ­ണു്. വ­യ­റി­ങ് കൺ­സീൽ­ഡ്. ഷോർ­ട്ട് സർ­ക്യൂ­ട്ടോ മറ്റു വല്ല കൂ­നാ­ക്കു­രു­ക്കൊ സം­ഭ­വി­ച്ചാൽ അ­റി­യാ­നും വ­ഴി­യി­ല്ല. പെ­യി­ന്റ­ടി­ക്കാൻ വേ­ണ്ടി ന­ന­ച്ച­പ്പോൾ രണ്ടു ചു­മ­രിൽ ഷോ­ക്കു­ണ്ടാ­യി­രു­ന്നു. നല്ല മ­ഴ­യു­ള്ള ദിവസം ആ­ന­ന്ദ­കൃ­ഷ്ണ­നു് ഉ­റ­ക്കം വ­രി­ല്ല. ചോർ­ച്ച­യു­ണ്ടോ? ചു­മ­രു് ന­ന­യു­ന്നു­ണ്ടോ? ക­ഥ­യി­ല്ലാ­ത്ത കു­ട്ടി­കൾ നനഞ്ഞ ചു­മ­രിൽ തൊ­ടു­മോ? ടെ­സ്റ്റ­റും­കൊ­ണ്ടു് മഴ തീ­രു­വോ­ളം ചു­റ്റി­ക്ക­റ­ക്കം തന്നെ.

മ­റ്റൊ­രു രാ­ത്രി ധ­ന്വ­ന്ത­രം കു­പ്പി­യു­മാ­യി­ട്ടാ­ണു് യമുന അ­ടു­ത്തു വ­ന്ന­തു്.

‘ഈ കു­ഴ­മ്പൊ­ന്നു പു­ര­ട്ടി­ത്ത­രു­മോ?’ അവൾ കൈ­മു­ട്ടു നീ­ട്ടി. ‘രണ്ടു മു­ട്ടി­ലും നീരു്.’

അയാൾ സ്നേ­ഹ­പു­ര­സ്സ­രം ഉ­ഴി­ച്ചിൽ തു­ട­ങ്ങി­യ­പ്പോൾ യമുന പ­റ­ഞ്ഞു:

‘ഇ­ന്നു് ക­റി­ക്കു് അ­ര­യ്ക്കു­മ്പോൾ കൈ ഒ­ടി­ഞ്ഞെ­ന്നു­ത­ന്നെ തോ­ന്നി. ഹൊ! എ­ന്തൊ­രു വേദന. രാ­വി­ല­ത്തെ പ­ല­ഹാ­ര­ത്തി­നു് മാവു് അ­ര­ച്ച­തു­മി­ല്ല.’

‘കാ­പ്പി­ക്കു് ഉ­പ്പു­മാ­വോ, ബ്രഡോ ഒക്കെ മതി. അ­ര­യ്ക്ക­ലി­നെ­യ­ങ്ങു വി­ട്ടേ­രു്.’

‘ന­ന്നാ­യി, സ­ന്ത­തി­ക­ള് അ­തൊ­ന്നും തൊ­ടി­ല്ല.’

ഇനി എന്തു പ­റ­യേ­ണ്ടു എ­ന്നു് വ്യഥ പു­ണ്ടി­രി­പ്പാ­യി ആ­ന­ന്ദ­കൃ­ഷ്ണൻ. ആ മൌ­ന­ത്തെ തെ­ല്ലൊ­ന്നു മാ­നി­ച്ചി­ട്ടു് യമുന ചൊ­ല്ലി: ‘ഒരു മി­ക്സി വാ­ങ്ങി­യെ­ങ്കിൽ അ­ര­പ്പും പൊ­ടി­പ്പും എത്ര എ­ളു­പ്പം.’

അതാ വ­രു­ന്നു അ­ടു­ത്ത കു­ന്ത്രാ­ണ്ടം എ­ന്നു് അയാൾ മ­ന­സ്സിൽ കു­റി­ച്ചു. പെ­ട്ടെ­ന്നു് പൊ­ന്തി­യ കോ­പ­ത്തി­ര­യിൽ നാവു താ­ണു­പോ­യി. താൻ പ­റ­ഞ്ഞ­തു് ഭർ­ത്താ­വി­നു് ര­സി­ച്ചി­ല്ലെ­ന്നു് തോ­ന്നി­യ യമുന ആ വിഷയം പൂ­ഴ്ത്തി­ക്ക­ള­ഞ്ഞു.

പി­റ്റേ­ന്നു് ഓ­ഫീ­സിൽ ചെ­ന്ന­യു­ട­നെ കോൺ­ഫി­ഡൻ­ഷ്യൽ അ­സി­സ്റ്റ­ന്റ് സേനനെ വി­ളി­ച്ചു­വ­രു­ത്തി ന­യ­ത്തിൽ ചോ­ദി­ച്ചു: ‘ഈ മി­ക്സി അ­പ­ക­ട­മൊ­ന്നു­മു­ണ്ടാ­കാ­ത്ത സാ­ധ­ന­മാ… അല്ലേ?’

സാദാ അ­മ്മി­യെ­പ്പോ­ലെ തന്നെ നി­രു­പ­ദ്ര­വി­യാ­ണു് മി­ക്സി എ­ന്നു് സേനൻ ഉ­റ­പ്പി­ച്ചു.

എ­ന്നി­ട്ടും സ്റ്റെ­നോ­ടൈ­പ്പി­സ്റ്റി­നോ­ടു് ഡി­ക്ടേ­ഷ­നി­ട­യി­ലൊ­ന്നു ചോ­ദി­ച്ചു.

‘ല­ത­യു­ടെ വീ­ട്ടിൽ മി­ക്സി­യു­ണ്ടോ?’

‘ഉ­ണ്ടു്.’

‘അതിൽ നി­ന്നു് വല്ല അ­പ­ക­ട­വും…’

‘എ­ന്ത­പ­ക­ടം?’

‘ഷോ­ക്ക­ടി­ക്കു­ക. ജാറു് പൊ­ട്ടി­ത്തെ­റി­ക്കു­ക…’

ലത കു­ലു­ങ്ങി­ചി­രി­ച്ചു: ‘ഈ സാ­റി­ന്റെ പേടി! ഒരു കു­ഴ­പ്പ­വും ഉ­ണ്ടാ­വി­ല്ല. സാർ ധൈ­ര്യ­മാ­യി വാ­ങ്ങി­ക്കൊ­ടു­ക്ക­ണം.’

സ­ന്ധ്യ­യ്ക്കു് മി­ക്സി­യു­മാ­യി ക­യ­റി­ച്ചെ­ന്ന­പ്പോൾ യമുന വി­സ്മ­യ­വും സ­ന്തോ­ഷ­വും കൊ­ണ്ടു് വീർ­പ്പു­മു­ട്ടി.

‘ബ്ലേ­ഡ് മാ­റ്റു­മ്പോ സൂ­ക്ഷി­ക്ക­ണം.’ അയാൾ അ­ടി­ക്ക­ടി ഓർ­മ്മി­പ്പി­ച്ചു.

എ­ങ്കി­ലും മി­ക്സി ചി­ല­യ്ക്കു­മ്പോൾ ആ­ന­ന്ദ­കൃ­ഷ്ണ­നു് ഒരു വി­ങ്ങൽ. ആ ബ്ലേ­ഡെ­ങ്ങാൻ ഊ­രി­ത്തെ­റി­ച്ചാ­ലോ. സേ­ന­ന്റെ­യും ല­ത­യു­ടെ­യും വാ­ക്കു­കൾ ഓർ­മ്മ­യി­ലെ­ത്തും. അതോടെ മനം ശാ­ന്ത­മാ­കും. പക്ഷേ, ഈ ഇ­ല­ക്ട്രി­ക് അയണും പ്ര­ഷർ­കു­ക്ക­റും മ­തി­യ­ല്ലോ സ്വൈ­രം കെ­ടു­ത്താൻ.

ആ­ന­ന്ദ­കൃ­ഷ്ണൻ കു­ട്ടി­ക­ളോ­ടു് കർ­ശ­ന­മാ­യി­ത്ത­ന്നെ പ­റ­ഞ്ഞു:

‘ഇ­സ്തി­രി­യി­ടു­ന്ന­തു് ഞാൻ വീ­ട്ടി­ലു­ള്ള­പ്പോൾ മതി.’ മാ­ത്ര­മ­ല്ല ഓ­ഫീ­സിൽ പോ­കും­മുൻ­പു് അ­തെ­ടു­ത്തു് അ­ല­മാ­ര­യിൽ വെ­ച്ചു പൂ­ട്ടാ­നും അയാൾ പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചു. ഭ­യ­ത്തി­ന്റെ ച­തു­പ്പി­ലൂ­ടെ അ­യാ­ളു­ടെ ദി­ന­ങ്ങൾ ത­ങ്ങി­യും താണും തെ­ന്നി­യും നീ­ങ്ങി­പ്പോ­ക­വേ­യാ­ണു് അ­ടു­ത്ത വൈ­ത­ര­ണി­യു­ടെ വരവു്. അതോ തി­ക­ച്ചും ആ­ക­സ്മി­ക­മാ­യി.

പീ­റ്റ­റും ഭാ­ര്യ­യും ഒരു സൌഹൃദ സ­ന്ദർ­ശ­ന­ത്തി­നു വ­ന്ന­താ­ണു്. ആ­ന­ന്ദ­കൃ­ഷ്ണൻ അ­വ­രോ­ടു സം­സാ­രി­ക്കേ കാ­പ്പി­യു­മാ­യി യമുന ക­ട­ന്നു വന്നു. അയാൾ ഭാ­ര്യ­യെ ഒന്നേ നോ­ക്കി­യു­ള്ളൂ. തൊ­ലി­യാ­കെ ചു­ളു­ങ്ങി­പ്പോ­യി. അ­വ­ളു­ടെ മൂ­ക്കി­ലും ഇ­ട­ത്തേ ക­വി­ളി­ലും ബ്ളൌ­സ്സി­ലും കരി. അ­തി­ഥി­കൾ മാ­ന്യ­രാ­യ­തു­കൊ­ണ്ടു് ആ ക­രി­ച്ചാർ­ത്തി­നെ പറ്റി ക­മ­ന്റൊ­ന്നും പാ­സ്സാ­ക്കി­യി­ല്ല. അ­തി­ഥി­കൾ പൊ­യ്ക്ക­ഴി­ഞ്ഞ­പ്പോൾ ത­ല­യി­ല­റ­ഞ്ഞു സ്വയം ശ­പി­ച്ചു. ഈ നാ­ണ­ക്കേ­ടു് എ­ങ്ങി­നെ മാ­റ്റു­മെ­ന്നു് പ­രി­ത­പി­ച്ചു. ആ­ന­ന്ദ­കൃ­ഷ്ണൻ കുറേ പ്ര­സം­ഗി­ച്ച­പ്പോൾ യമുന ഒരു ക­ട­ലാ­സു് മു­ന്നി­ലേ­ക്കി­ട്ടു. ഒരു ഗ്യാ­സ് ഏ­ജൻ­സി­യു­ടെ പ്ര­ലോ­ഭ­ന­ശ്ശീ­ട്ടു്. ഇ­പ്പോൾ റെ­ജി­സ്റ്റർ ചെ­യ്താൽ കൈ­യോ­ടെ ക­ണ­ക്ഷൻ. കാ­ത്തി­രി­ക്കേ­ണ്ടാ, തേടി ന­ട­ക്കേ­ണ്ടാ. ‘വി­റ­കു­കൊ­ണ്ടു തീ ക­ത്തി­ച്ചാ­ലു് മോ­ന്ത­യിൽ കരി പ­റ്റീ­ന്നു വരും. ഗ്യാ­സ്സാ­യാ­ലു് ആ നാ­ണ­ക്കേ­ടു് വരൂലാ.’ വി­റ­കാ­യാ­ലു് കരി പ­റ്റു­മെ­ന്ന­ല്ലേ­യു­ള്ളൂ. ആളു ക­രി­ഞ്ഞു­പോ­വി­ല്ല­ല്ലോ.’ ‘പി­ന്നെ ഗ്യാ­സ് വാ­ങ്ങി­യ­വ­രെ­ല്ലാം ചാ­മ്പ­ലാ­യ് പ­റ­ന്നു പോ­യി­രി­ക്ക­യ­ല്ലേ.’

അ­ങ്ങ­നെ ഒരു വലിയ പി­ണ­ക്ക­ത്തി­നു് തീ കത്തി. ആ സ്ട്രീ­റ്റിൽ ഗ്യാ­സ്സി­ല്ലാ­ത്ത ഒരേ ഒരു വീടു് അ­തു­മാ­ത്രം. പത്തു രൂ­പാ­യു­ടെ വിറകു വാ­ങ്ങാൻ മൂ­ന്നു രൂപ കൂലി കൊ­ടു­ക്ക­ണം. ആ വിറകോ, വാ­ഴ­പ്പി­ണ്ടി­യേ­ക്കാൾ കേമം. ഊ­തി­യൂ­തി നെ­ഞ്ചു­പി­ള­രും. പുക കയറി ക­ണ്ണു­ക­ല­ങ്ങും. അ­യ­ല­ത്തെ പെ­ണ്ണു­ങ്ങൾ ക­ളി­യാ­ക്കു­ന്നു…’ അ­ങ്ങ­നെ പോയി യ­മു­ന­യു­ടെ വാ­യ്ത്താ­രി. പക്ഷേ, ആ­ന­ന്ദ­കൃ­ഷ്ണ­നു് ഗ്യാ­സ്സെ­ന്നു കേൾ­ക്കു­മ്പോ­ഴേ ശ്വാ­സം മു­ട്ടും. എ­ത്ര­പേ­രെ ഉ­യി­രോ­ടെ ചുട്ട മാ­ര­ണ­മാ­ണ­തു്. വാൽ­വു് അ­ട­ക്കു­ന്ന­തി­ലു് ലേ­ശ­മൊ­രു അ­ശ്ര­ദ്ധ മതി വീടു് ചാ­മ്പ­ലാ­കാൻ. ഒരു രാ­ജ­വെ­മ്പാ­ല­യെ വീ­ട്ടിൽ വ­ളർ­ത്തു­ക­യാ­ണു് ഇ­തി­ലും ഭേദം. ഭാര്യ പി­ണ­ങ്ങി­പ്പോ­യാ­ലും ഈ വിന വി­ല­യ്ക്കു് വാ­ങ്ങി­ല്ല—അ­യാ­ളും തീ­രു­മാ­നി­ച്ചു.

തെ­രു­വി­ന്റെ അ­ങ്ങേ­യ­റ്റ­ത്തു താ­മ­സി­ക്കു­ന്ന ഭൈരവൻ ആ­ന­ന്ദ­കൃ­ഷ്ണ­ന്റെ ഓ­ഫീ­സ്സി­ലെ പ്യൂ­ണാ­ണു്. അയാൾ സൈ­ക്കി­ളി­നു് പി­ന്നിൽ ഗ്യാ­സ് സി­ലി­ണ്ട­റു­മാ­യി പോ­കു­ന്ന­തു് ചൂ­ണ്ടി­ക്കാ­ണി­ച്ചു് യമുന പു­ല­മ്പി: ‘വെറും പ്യൂ­ണാ­യാ­ലെ­ന്താ, ചില ഓ­ഫീ­സ്സ­റ­ന്മാ­രെ­ക്കാൾ ബോ­ധ­മു­ണ്ടു്.’ ആ­ന­ന്ദ­കൃ­ഷ്ണൻ പ­ല്ലി­റു­മ്മി­പ്പി­ടി­ച്ചു് നാ­വി­നെ ബ­ന്ധി­ച്ചു. ഒരു വാ­ക്കു് മി­ണ്ടി­യാൽ പൊ­ട്ടി­ത്തെ­റി­ക്കു­ന്ന പ­രു­വ­ത്തി­ലാ­യി ആ ദാ­മ്പ­ത്യം. അ­തു­കൊ­ണ്ടു് ആകെ വ­ല­ഞ്ഞ­തു് കു­ട്ടി­ക­ളാ­ണു്. ആ­രോ­ടും ഒ­ന്നും പറയാൻ വയ്യ. വീ­ട്ടി­ന്റെ മു­ക്കി­ലും മൂ­ല­യി­ലും കൈ­ബോം­ബ് പൊ­തി­കൾ വെ­ച്ചി­രി­ക്കും പോലെ.

ആ മ­ഞ്ഞി­നു് ആക്കം കൂ­ട്ടി­ക്കൊ­ണ്ടു് വൃ­ശ്ചി­ക­മാ­സം എത്തി. വി­രു­ന്നു പാർ­ത്തു് ദൈ­വ­ങ്ങ­ളെ തൊഴാൻ ആ­ന­ന്ദ­കൃ­ഷ്ണ­ന്റെ അമ്മ വന്നു. വൃ­ദ്ധ­യ്ക്കു് ആ വീ­ട്ടി­ലെ അ­ടി­യ­ന്ത­രാ­വ­സ്ഥ മ­ന­സ്സി­ലാ­ക്കാൻ ര­ണ്ടു­നാൾ വേ­ണ്ടി വ­ന്നി­ല്ല.

മൂ­ന്നാം ദിവസം ആ­ഫീ­സിൽ നി­ന്നും എ­ത്തി­യ ആ­ന­ന്ദ­കൃ­ഷ്ണൻ യ­മു­ന­യു­ടെ മു­ഖ­ത്തു് പ­ണ്ടെ­ങ്ങോ ന­ഷ്ട­പ്പെ­ട്ട പ്ര­സാ­ദം ക­ണ്ടു് വി­സ്മ­യി­ച്ചു. അയാളെ ക­ണ്ട­തും അവൾ തെ­ല്ലൊ­രു നാ­ണ­ത്തോ­ടെ അ­ക­ത്തേ­ക്കു പോയി. അമ്മ സ­ഹ­സ്ര­നാ­മം ചൊ­ല്ലി ക­ണ്ണു­മ­ട­ച്ചി­രി­പ്പാ­ണു്.

ആ­ന­ന്ദ­കൃ­ഷ്ണൻ യ­മു­ന­യെ­പ്പ­റ്റി ചി­ന്തി­ച്ചു കൊ­ണ്ടു­ത­ന്നെ മോൾ കൊ­ണ്ടു­വ­ന്ന ചായ നു­ണ­ഞ്ഞു. അ­പ്പോൾ മോൾ ചോ­ദി­ച്ചു: ‘അച്ഛാ, ചാ­യ­യ്ക്കു് രുചി വ്യ­ത്യാ­സ­മു­ണ്ടോ?’

ചോ­ദ്യ­ത്തി­നു് അർ­ത്ഥം പി­ടി­കി­ട്ടാ­തെ അയാൾ നോ­ക്കി.

‘ഇതു് ഗ്യാ­സിൽ തി­ള­പ്പി­ച്ച­താ’

‘ങേ’

അയാൾ ചാ­ടി­യെ­ണീ­റ്റു് തു­റി­ച്ചു­നോ­ക്കി.

‘അ­തേ­ന്നു്, അ­മ്മൂ­മ്മ­യാ പണം കൊ­ടു­ത്ത­തു്. ഏതോ കുറി കി­ട്ടി­യ പ­ണ­വു­മാ­യി­ട്ടാ അ­മ്മൂ­മ്മ വ­ന്ന­തെ­ന്നു്.’

ഈ ലോ­ക­ത്തെ പെ­ണ്ണു­ങ്ങൾ ഒ­ന്നാ­കെ തന്നെ ദ്രോ­ഹി­ക്കാൻ കച്ച കെ­ട്ടി നിൽ­ക്കു­ന്ന­താ­യി ആ­ന­ന്ദ­കൃ­ഷ്ണ­നു് തോ­ന്നി. അയാൾ ക­പ്പു് മു­റ്റ­ത്തേ­ക്കു് വ­ലി­ച്ചെ­റി­ഞ്ഞി­ട്ടു് മു­റി­യിൽ ചെ­ന്നു് ക­മി­ഴ്‌­ന്നു­കി­ട­ന്നു.

ഒരു നാഴിക ക­ഴി­ഞ്ഞ­പ്പോൾ അമ്മ വ­ന്നു് ക­ട്ടി­ലിൽ ഇ­രു­ന്നു. ഓരോ നാ­ട്ടു വി­ശേ­ഷ­ങ്ങൾ പ­റ­ഞ്ഞു് അയാളെ ആ­ശ്വ­സി­പ്പി­ക്കാൻ തു­ട­ങ്ങി. ഇ­ട­യ്ക്കു് അവർ മ­ക­ന്റെ നെ­റ്റി­യിൽ തലോടി.

images/adukala-01.png

‘അയ്യോ മോനെ, നെ­റ്റി ചു­ടു­ന്നു­ണ്ട­ല്ലോ.’

വൃദ്ധ ബഹളം വച്ചു. മ­രു­മ­ക­ളെ വി­ളി­ച്ചു. ക­ട്ടൻ­കാ­പ്പി, മ­രു­ന്നു്, പു­ത­പ്പു്—ക­ല്പ­ന­കൾ പു­റ­പ്പെ­ട്ടു.

ആ­ന­ന്ദ­കൃ­ഷ്ണൻ ഒ­ന്നി­നും ശ­ക്ത­ന­ല്ലാ­തെ വി­നീ­ത­വി­ധേ­യ­നാ­യി കി­ട­ന്നു.

പി­റ്റേ­ന്നു് ആ­ഫീ­സി­ലെ­ത്തി അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ ഏതോ ഉൾ­വി­ളി­യാൽ ടെ­ലി­ഫോൺ എ­ടു­ത്തു:

‘യമുന അല്ലേ… ഗ്യാ­സി­ന്റെ വാൽവ്… ശ്ര­ദ്ധി­ച്ചോ­ണേ’

അ­ങ്ങേ­ത്ത­ല­യ്ക്കൽ അ­വ­ളു­ടെ ചിരി. പ­ന്ത്ര­ണ്ടു് ക­ഴി­ഞ്ഞ­പ്പോൾ വീ­ണ്ടും വി­ളി­ച്ചു.

‘ഗ്യാ­സി­ന്റെ…’

ഇ­തി­ന­കം അയാൾ ഒരു ലക്ഷം തവണ പ­റ­ഞ്ഞി­രി­ക്കു­ന്നു… ‘കു­ട്ടി­ക­ളെ അ­തി­ന­ടു­ത്തു് വരാൻ സ­മ്മ­തി­ക്ക­രു­തു്. ലേശം ലീ­ക്കു­ണ്ടാ­യാൽ മതി…’

ചു­റ്റി­പ്പ­ടർ­ന്നു്, ആ­ളി­ക്ക­ത്തി, ഓ­ടി­ച്ചി­ട്ടു് ദ­ഹി­പ്പി­ക്കു­ന്ന അ­ഗ്നി­നാ­ള­ങ്ങൾ സദാ അ­യാ­ളു­ടെ ക­ണ്മു­ന്നിൽ നാ­വു­നീ­ട്ടി പു­ള­ഞ്ഞു. ഓരോ നി­മി­ഷ­ത്തി­ന്റെ തി­രി­വി­ലും അയാൾ മ­ര­ണ­ത്തി­ന്റെ ഗന്ധം ശ്വ­സി­ച്ചു.

കൂ­ടു­തൽ മാ­ര­കാ­യു­ധ­ങ്ങ­ളൊ­ന്നും വ­രാ­നി­ല്ല­ല്ലോ എ­ന്നു് ആ­ശ്വ­സി­ച്ചി­രി­ക്കു­മ്പോ­ഴാ­ണു അ­ളി­യ­ന്റെ വരവു്. അ­ച്ഛ­നോ­ടു് ക­ല­മ്പി നാ­ടു­വി­ട്ട പയ്യൻ അ­ഞ്ചു­കൊ­ല്ല­ത്തി­നു­ശേ­ഷം വ­രി­ക­യാ­ണു്. ഒ­റ്റ­ത്ത­ടി­യാ­യ­തു­കൊ­ണ്ടു് ആ­ന­യ്ക്കെ­ടു­പ്പ­തു് പണവും കൊ­ണ്ടാ­വും വ­ര­വെ­ന്നു് ആ­ന­ന്ദ­കൃ­ഷ്ണൻ ക­ണ­ക്കു­കൂ­ട്ടി.

ചേ­ച്ചി­ക്കു് ന­ഗ­ര­ത്തിൽ വീ­ടു­ണ്ടാ­യ­തിൽ അ­നി­യ­നു ബ­ഹു­സ­ന്തോ­ഷം. ഒ­രാ­ഴ്ച താ­മ­സി­ച്ചി­ട്ടേ പോകൂ എ­ന്നൊ­രു പ്ര­ഖ്യാ­പ­ന­വും ന­ട­ത്തി.

യ­മു­ന­യ്ക്കും കു­ട്ടി­കൾ­ക്കും പു­തി­യൊ­രു­ണർ­വു്. അ­യാ­ളു­ടെ ത­മാ­ശ­കൾ ആ­ന­ന്ദ­കൃ­ഷ്ണ­ന്റെ ഭ­യ­ത്തി­നും ഇ­ട­വേ­ള­ക­ളൊ­രു­ക്കി.

ചേ­ച്ചി­യ്ക്കും അ­ളി­യ­നും എന്താ വാ­ങ്ങി­ക്കൊ­ടു­ക്കു­ക എ­ന്നു് അവൻ ചി­ന്തി­ച്ചു തു­ട­ങ്ങി.

‘അളിയൻ പറ. പുതിയ വീ­ടി­നു എന്റെ വ­ക­യാ­യി­ട്ടു് എന്താ വേ­ണ്ട­തു്?’

‘ശി­വ­ന്റെ­യോ, സ­ര­സ്വ­തി­യു­ടെ­യോ ചി­ല്ലി­ട്ടു് വലിയ പ­ട­മാ­യി­ക്കോ­ട്ടെ’. നി­വൃ­ത്തി­യി­ല്ലാ­തെ ആ­ന­ന്ദ­കൃ­ഷ്ണൻ പ­റ­ഞ്ഞു.

അ­തു­കേ­ട്ടു് ഗൾഫ് മ­ല­യാ­ളി ഒരു പ­രി­ഹാ­സ­ച്ചി­രി ചി­രി­ച്ചു.

‘കു­ട്ടി­ക­ളു­മാ­യി ആ­ലോ­ചി­ക്കാം. അ­വർ­ക്കാ­ണ­ല്ലോ മോഡേൺ സെൻ­സു­ള്ള­തു്’. അയാൾ അ­ക­ത്തു പോയി.

ഏതു നീ­രാ­ളി­യെ­യാ­വും ഇവൻ പൊ­ക്കി­ക്കൊ­ണ്ടു വരിക എ­ന്നാ­ലോ­ചി­ച്ചു് ആ­ന­ന്ദ­കൃ­ഷ്ണൻ ഉ­റ­ക്ക­മി­ള­ച്ചു.

പി­റ്റേ­ന്നു് ഓ­ഫീ­സിൽ ചെ­ന്നി­ട്ടും വേ­വ­ലാ­തി മാ­റി­യി­ല്ല. ആ­യി­ര­മോ ര­ണ്ടാ­യി­ര­മോ രൂ­പ­യ്ക്കു് എ­ന്തൊ­ക്കെ സ്ഫോ­ട­ന­യ­ന്ത്ര­ങ്ങൾ വാ­ങ്ങാൻ ക­ഴി­യു­മെ­ന്നു് സ­ഹ­പ്ര­വർ­ത്ത­ക­രോ­ടു് സം­സാ­രി­ച്ചു മ­ന­സ്സി­ലാ­ക്കാൻ അയാൾ ശ്ര­മി­ച്ചു. വലിയ ദ്രോ­ഹ­മൊ­ന്നും ഉ­ണ്ടാ­വാ­നി­ട­യി­ല്ലെ­ന്ന നി­ഗ­മ­ന­ത്തി­ലെ­ത്തി ശാ­ന്ത­ചി­ത്ത­നാ­യി.

അ­ളി­യൻ­പ­യ്യൻ എ­ന്തെ­ങ്കി­ലും വാ­ങ്ങി­ക്കൊ­ണ്ടു് വന്നോ എ­ന്നു് യ­മു­ന­യോ­ടു് ഫോണിൽ തി­ര­ക്കാൻ മൂ­ന്നു­നാ­ലു­വ­ട്ടം തു­നി­ഞ്ഞെ­ങ്കി­ലും പതിവു ചോ­ദ്യ­ത്തി­ന­പ്പു­റം നാ­വെ­ത്തി­യി­ല്ല.

വൈ­കീ­ട്ടു് വീ­ടി­ന്റെ പടി ക­ട­ന്ന­പ്പോ­ഴും വി­ശേ­ഷി­ച്ചു് എ­ന്തെ­ങ്കി­ലും സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു് തോ­ന്നി­യി­ല്ല. സ്വ­ന്തം മു­റി­യി­ലേ­ക്കു് ക­ട­ക്കു­മ്പോൾ ക­ണ്ണു് ഡൈ­നി­ങ്ങ്ഹാ­ളി­ന്റെ മൂ­ല­യിൽ­ത്തെ­ളി­യു­ന്ന ചു­മ­ന്ന വെ­ളി­ച്ച­ത്തിൽ വീണു. ഒരു നെ­റ്റി­ക്കൺ­വെ­ട്ടം. സ്റ്റെ­ബി­ലൈ­സ­റി­ന്റെ ചെ­ങ്ക­ണ്ണു്. താഴെ ആ ദു­ഷ്ട­മൃ­ഗം. ഫ്രി­ഡ്ജ്!

ചീഫ് എ­ക്സി­ക്യു­ട്ടീ­വി­ന്റെ ഭാര്യ അ­മ്മാൾ ഫ്രി­ഡ്ജിൽ പി­ടി­ച്ച­പ്പോ­ഴാ­ണു ഷോ­ക്ക­ടി­ച്ച­തു്. നി­ല­ത്തു വീ­ഴു­മ്പോ­ഴും അ­മ്മാൾ പി­ടി­വി­ട്ടി­ല്ല. ശീ­ത­പ്പെ­ട്ടി അ­വ­രേ­യും ഉ­പേ­ക്ഷി­ച്ചി­ല്ല. ഉടനടി മീ­തേ­ത­ന്നെ ച­രി­ഞ്ഞു. നീ­ല­ച്ചാ­യം തേച്ച രാ­ക്ഷ­സ­നു കീഴെ കി­ട­ന്നു് ഞെ­രി­ഞ്ഞു് പി­ട­ഞ്ഞു് ആ അ­മ്മാൾ മ­ര­വി­ച്ചു. ആ കി­ട­പ്പു് അയാൾ ഇ­ന്നും ഓർ­ക്കു­ന്നു.

‘അ­ച്ഛ­നെ­ന്താ ഇ­ങ്ങ­നെ നിൽ­ക്കു­ന്നെ?’—തൊ­ട്ടു­ണർ­ത്തി­യ­തു് മോ­ളാ­ണു്. അയാൾ മു­റി­യി­ലേ­ക്കു് തി­രി­യു­മ്പോൾ അവർ പ­റ­ഞ്ഞു: ‘അ­മ്മാ­വൻ മൂ­ന്നു­മ­ണി­യു­ടെ വ­ണ്ടി­ക്കു് പോയി.’

ബെ­ഡ്ഡിൽ മ­ലർ­ന്നു­കി­ട­ക്കെ ആ­ന­ന്ദ­കൃ­ഷ്ണ­നു് ത­ല­യ്ക്കു­മു­ക­ളിൽ ക­റ­ങ്ങു­ന്ന ഫാൻ പി­ടി­വി­ട്ടു് താ­ഴേ­യ്ക്കു­വീ­ഴു­മെ­ന്നു തോ­ന്നി. അയാൾ ബെഡ് നീ­ക്കി­യി­ട്ടു് ക­മി­ഴ്‌­ന്നു കി­ട­ന്നു. രാ­ത്രി യമുന അ­നി­യ­ന്റെ സ­മ്മാ­ന­ത്തെ­പ്പ­റ്റി പ­റ­ഞ്ഞു തു­ട­ങ്ങി­യ­പ്പോൾ അയാൾ മു­റ്റ­ത്തു് ഇ­റ­ങ്ങി ഉ­ലാ­ത്തു­വാൻ തു­ട­ങ്ങി. യമുന വി­ളി­ച്ചി­ട്ടും, പ­രി­ഭ­വി­ച്ചി­ട്ടും, കെ­ഞ്ചി­യി­ട്ടും അയാൾ ന­ട­ന്നു­കൊ­ണ്ടേ­യി­രു­ന്നു, കോഴി കൂവും വരെ.

ഇ­ന്നു്, എം. ഡി. വി­ളി­ച്ച­പ്പോൾ ഗൗ­ര­വ­മു­ള്ള എന്തോ ചർ­ച്ച­ചെ­യ്യാ­നാ­ണെ­ന്നാ­ണു് ആ­ന­ന്ദ­കൃ­ഷ്ണൻ വി­ചാ­രി­ച്ച­തു്. ലേ­ശ­വും വൈ­കാ­തെ അങ്ങ് ചെ­ന്നു. പക്ഷേ, ആ മുഖം ക­ണ്ട­പ്പോൾ എന്തോ പ­ന്തി­കേ­ടു് തോ­ന്നി. ശ­ര­വർ­ഷം പോ­ലെ­യാ­യി­രു­ന്നു ശകാരം.

നി­ങ്ങൾ­ക്കു് എന്തു പറ്റി? നോ­ട്ടെ­ഴു­ന്ന­തു് പ­ര­സ്പ­ര­ബ­ന്ധ­മി­ല്ലാ­തെ എ­ന്തൊ­ക്കെ വ­ങ്ക­ത്ത­ര­ങ്ങൾ. എത്ര ഫയൽ തന്റെ മേ­ശ­പ്പു­റ­ത്തു് അ­ട­യി­രി­പ്പു­ണ്ടെ­ന്നു് അ­റി­യാ­മോ? എ­ന്തി­നാ­ണു് ആ­ഫീ­സി­ലെ ഓ­രോ­രു­ത്ത­രോ­ടാ­യി അ­വ­രു­ടെ വീ­ട്ടിൽ മി­ക്സി­യു­ണ്ടോ, ഗ്യാ­സു­ണ്ടോ എ­ന്നൊ­ക്കെ തി­ര­ക്കു­ന്ന­തു്? ‘നല്ല സു­ഖ­മി­ല്ലെ­ങ്കിൽ അ­വ­ധി­യെ­ടു­ക്കൂ. അ­ല്ലെ­ങ്കിൽ പെൻഷൻ വാ­ങ്ങി­പ്പി­രി­യൂ…’

എ­ന്തെ­ങ്കി­ലം സ­മാ­ധാ­നം ബോ­ധി­പ്പി­ക്കാൻ ആ­ന­ന്ദ­കൃ­ഷ്ണൻ ഒ­രു­ങ്ങു­മ്പോ­ഴേ­ക്കും എം. ഡി. ഗർ­ജ്ജി­ച്ചു.

‘ക­ട­ന്നു പോകൂ’.

വി­ഷ­ണ്ണ­നാ­യി ലി­ഫ്റ്റി­നു് കാ­ത്തു നി­ന്നു. അ­പ്പു­റ­ത്തു കുറെ കീഴ് ജീ­വ­ന­ക്കാ­രി­കൾ വാ­യ്തോ­രാ­തെ എന്തോ പ­റ­യു­ന്നു. ചി­രി­ക്കു­ന്നു. അ­വർ­ക്കു് കാ­ത്തു­നിൽ­പും ഒരു രസം.

ഒ­ന്നി­ലും മ­ന­സ്സു­റ­യ്ക്കാ­തെ ആ­ന­ന്ദ­കൃ­ഷ്ണൻ വട്ടം ക­റ­ങ്ങി നിൽ­ക്കെ, മ­ഹാ­നു­ഗ്ര­ഹം പോലെ ലി­ഫ്റ്റ് എത്തി. അ­തി­ന­ക­ത്തേ­ക്കു പാ­ഞ്ഞു­ക­യ­റു­മ്പാൾ ആ പെ­ണ്ണു­ങ്ങ­ളിൽ ഒ­രു­ത്തി തെ­ല്ലു­റ­ക്കെ­ത്ത­ന്നെ പ­റ­ഞ്ഞു.

‘ഇ­തി­ലെ­ങ്ങ­നെ വി­ശ്വ­സി­ച്ചു ക­യ­റു­മ­പ്പാ! ക­റ­ണ്ടു പോ­വു­ക­യോ ക­യ­റ­റ്റു വീ­ഴു­ക­യോ ചെ­യ്യി­ല്ലേ…’

ലി­ഫ്റ്റ് അ­ന­ങ്ങി­ത്തു­ട­ങ്ങി­യ­പ്പോൾ അ­വ­രു­ടെ കൂ­ട്ട­ച്ചി­രി.

സ്വ­ന്തം മാ­ള­ത്തിൽ എ­ത്തി­യ ഉടനെ ആ­ന­ന്ദ­കൃ­ഷ്ണൻ ഫോ­ണെ­ടു­ത്തു. ഗൗ­ര­മാർ­ന്ന ചോ­ദ്യം—‘യ­മു­ന­യ­ല്ലേ, വി­ശേ­ഷം വ­ല്ല­തും…?’

പി­ന്നെ ശാ­ന്ത­നാ­യി പ­റ­ഞ്ഞു—

‘ഇ­വി­ടെ­യു­മ­ങ്ങ­നെ­ത­ന്നെ.’

എസ്. വി. വേ­ണു­ഗോ­പൻ നായർ
images/SVVenugopanNair_01.jpg

ചെ­റു­ക­ഥാ­കൃ­ത്തും അ­ദ്ധ്യാ­പ­ക­നു­മാ­യ എസ്. വി. വേ­ണു­ഗോ­പൻ നായർ, അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ, “ഉ­ച്ച­രാ­ശി­ക­ളിൽ ര­വി­യും ശു­ക്ര­നും വ്യാ­ഴ­വും, മേ­ട­ത്തിൽ ബു­ധ­നും ഇ­ട­വ­ത്തിൽ ശ­നി­യും നിൽ­ക്കെ, കു­ജ­സ്ഥി­ത­മാ­യ മി­ഥു­നം ല­ഗ്ന­മാ­യി, അ­വി­ട്ടം മൂ­ന്നാം പാ­ദ­ത്തിൽ ജ­നി­ച്ചു”.

അച്ഛൻ: പി. സ­ദാ­ശി­വൻ തമ്പി

അമ്മ: വി­ശാ­ലാ­ക്ഷി­യ­മ്മ

ജ­ന്മ­ദേ­ശ­മാ­യ നെ­യ്യാ­റ്റിൻ­ക­ര താ­ലൂ­ക്കി­ലെ സ്കൂ­ളു­ക­ളി­ലും യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലും പ­ഠി­ച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബി­രു­ദ­ങ്ങൾ നേടി. എൻ. എസ്. എസ്. കോ­ളേ­ജി­യ­റ്റ് സർ­വ്വീ­സിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. ഇ­പ്പോൾ, തി­രു­വ­ന­ന്ത­പു­രം മ­ഹാ­ത്മാ­ഗാ­ന്ധി കോ­ളേ­ജിൽ നി­ന്നു് വി­ര­മി­ച്ച് വി­ശ്ര­മ­ജീ­വി­തം ന­യി­ക്കു­ന്നു.

‘രേ­ഖ­യി­ല്ലാ­ത്ത ഒരാൾ’ ഇ­ട­ശ്ശേ­രി അ­വാർ­ഡി­നും ‘ഭൂ­മി­പു­ത്ര­ന്റെ വഴി’ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡി­നും അർ­ഹ­മാ­യി. ഏ­റ്റ­വും നല്ല ഗവേഷണ പ്ര­ബ­ന്ധ­ത്തി­നു­ള്ള ഡോ. കെ. എം. ജോർ­ജ്ജ് അ­വാർ­ഡും ല­ഭി­ച്ചു.

ഭാര്യ: കെ. വത്സല

മക്കൾ: ശ്രീ­വ­ത്സൻ, ഹ­രി­ഗോ­പൻ, നി­ശാ­ഗോ­പൻ

പ്ര­ധാ­ന­കൃ­തി­കൾ
  • ക­ഥ­ക­ള­തി­സാ­ദ­രം (ക­ഥാ­സ­മാ­ഹാ­രം, സാ­യാ­ഹ്ന­യിൽ ല­ഭ്യ­മാ­ണു്)
  • ഗർ­ഭ­ശ്രീ­മാൻ (ക­ഥാ­സ­മാ­ഹാ­രം)
  • മൃ­തി­താ­ളം (ക­ഥാ­സ­മാ­ഹാ­രം)
  • ആ­ദി­ശേ­ഷൻ (ക­ഥാ­സ­മാ­ഹാ­രം)
  • തി­ക്തം തീ­ക്ഷ്ണം തി­മി­രം (ക­ഥാ­സ­മാ­ഹാ­രം)
  • രേ­ഖ­യി­ല്ലാ­ത്ത ഒരാൾ (ക­ഥാ­സ­മാ­ഹാ­രം)
  • ഒ­റ്റ­പ്പാ­ലം (ക­ഥാ­സ­മാ­ഹാ­രം)
  • ഭൂ­മി­പു­ത്ര­ന്റെ വഴി (ക­ഥാ­സ­മാ­ഹാ­രം)
  • ബു­ദ്ധി­ജീ­വി­കൾ (നാടകം)
  • വാ­ത്സ­ല്യം സി. വി.-യുടെ ആ­ഖ്യാ­യി­ക­ക­ളിൽ (പഠനം)
  • ആ മ­നു­ഷ്യൻ (നോവൽ വി­വർ­ത്ത­നം)
  • ചു­വ­ന്ന അ­ക­ത്ത­ള­ത്തി­ന്റെ കി­നാ­വു് (നോവൽ വി­വർ­ത്ത­നം)
  • ജിം­പ്ര­ഭു (നോവൽ വി­വർ­ത്ത­നം)
  • മലയാള ഭാ­ഷാ­ച­രി­ത്രം (എ­ഡി­റ്റ് ചെ­യ്ത­തു്)

(ഈ ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു് ക­ഥ­ക­ള­തി­സാ­ദ­രം എന്ന പു­സ്ത­ക­ത്തിൽ നി­ന്നു്.)

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Adukalayil ninnu (ml: അ­ടു­ക്ക­ള­യിൽ നി­ന്നു്).

Author(s): SV Venugopan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-22.

Deafult language: ml, Malayalam.

Keywords: short story, SV Venugopan Nair, Adukalayil ninnu, എസ്. വി. വേ­ണു­ഗോ­പൻ നായർ, അ­ടു­ക്ക­ള­യിൽ നി­ന്നു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Housewife, a painting by Alexey Vassilievich Tyranov (1808–1859). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.