SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Court_of_Wards.jpg
Cecil Court of Wards, a painting by Unknown artist .
കോടതി വി­ധി­ക്കു മു­മ്പു്
എസ്. വി. വേ­ണു­ഗോ­പൻ നായർ

പു­രാ­ത­ന­വും പ­രി­പാ­വ­ന­വു­മാ­യ സെ­ഷൻ­സ് കോടതി. ഉ­ന്ന­ത­ങ്ങ­ളി­ലി­രി­ക്കു­ന്ന ബ­ഹു­മാ­ന­പ്പെ­ട്ട ജ­ഡ്ജി­യേ­യും അ­ദ്ദേ­ഹ­ത്തി­നു പു­റ­കിൽ അ­ത്യു­ന്ന­ത­ത്തിൽ തൂ­ങ്ങു­ന്ന കൂ­റ്റൻ ക്ലോ­ക്കി­നേ­യും തന്റെ ക­ണ്ണു­ക­ളി­ലൊ­തു­ക്കി­പ്പി­ടി­ച്ചു് പ്രതി നിർ­ന്നി­മേ­ഷ­നാ­യി നി­ന്നു.

അ­യാൾ­ക്കു­വേ­ണ്ടി ഉ­ടു­പ്പി­ട്ട ധർ­മ­വ­ക്കീൽ വ­ഴി­പാ­ടു് നി­വേ­ദി­ച്ചു് വി­ര­മി­ച്ചു. പി­ന്നെ പ്രോ­സി­ക്യൂ­ഷൻ അ­റു­വീ­റോ­ടെ തോ­റ്റം പാടി. അതും ക­ഴി­ഞ്ഞു. ഇനി…

images/kodathi-1.png

യൌ­വ­ന­ത്ത­ന്റെ അ­രു­ണി­മ മ­ങ്ങാ­ത്ത ന്യാ­യാ­ധി­പൻ തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളു­യർ­ത്തി പ്ര­തി­യെ ഒ­ന്നു­നോ­ക്കി. അ­ങ്ങി­ങ്ങു് പാ­ണ്ടു് ക­ണ­ക്കു് നര പ­ടർ­ന്ന കു­റ്റി­ത്താ­ടി­യു­ള്ള പ്രാ­കൃ­ത­നാ­യ പ്രതി ഭ­ക്ത്യാ­ദ­ര­പൂർ­വ്വം എന്തോ പ­റ­യു­വാൻ വെ­മ്പി. അതു ക­ണ്ടു് ന്യാ­യാ­ധി­പൻ ക­നി­ഞ്ഞു.

“പ്ര­തി­ക്കു് വ­ല്ല­തും ബോ­ധി­പ്പി­ക്കാ­നു­ണ്ടോ?”

“ഉ­വ്വു്.” വ­ടി­പോ­ലെ നിന്ന പ്ര­തി­യു­ടെ സ്വരം ഏതോ അ­ഗാ­ധ­ഗ­ഹ്വ­ര­ത്തിൽ നി­ന്നു­യ­രും പോലെ മു­ഴ­ങ്ങി.

“ബ­ഹു­മാ­ന­പ്പെ­ട്ട അ­ങ്ങു് തന്നെ എന്റെ വിധി പ­റ­യ­ണ­മെ­ന്നു് താ­ത്പ­ര്യ­പ്പെ­ടു­ന്ന പക്ഷം കേസ് അ­വ­ധി­ക്കു വെ­യ്ക്കാ­തെ, ഇ­പ്പോൾ തന്നെ വിധി പ്ര­സ്താ­വി­ക്ക­ണ­മെ­ന്നു് താ­ഴ്മ­യാ­യി അ­പേ­ക്ഷി­ക്കു­ന്നു.”

സ­ഹൃ­ദ­യ­നാ­യ ന്യാ­യാ­ധി­പ­നു് ര­സ­മു­ദി­ച്ചു. ആ രസം കോ­ട­തി­യി­ലെ­ങ്ങും പ­ടർ­ന്നു. വ­ക്കീ­ല­ന്മാ­രിൽ, ബ­ഞ്ചു­ക്ലാർ­ക്കിൽ, പോ­ലീ­സു­കാ­രിൽ, ഗു­മ­സ്ത­ന്മാ­രിൽ­ക്കൂ­ടി ആ നർ­മ്മ­ബോ­ധം തു­ളു­മ്പി­ത്തൂ­കി. എല്ലാ ദൃ­ഷ്ടി­ക­ളും ആ പ്ര­തി­യിൽ ചാ­ഞ്ഞു. പു­റ­ത്തു് ആർ­ത്തി­പി­ടി­ച്ച കാ­തു­ക­ളു­മാ­യി നിന്ന ജ­ന­ത്തി­ന്റെ ജാ­ഗ്ര­ത ജ­നാ­ല­ക്ക­മ്പി­ക­ളു­ടെ തു­രു­മ്പിൽ നാ­സി­ക­യു­ര­സി.

“കാരണം?” ശാ­ന്ത­ഗം­ഭീ­ര­മാ­യി­ത്ത­ന്നെ ബഹു: കോടതി ചോ­ദി­ച്ചു.

പ്ര­തി­യു­ടെ ശബ്ദം ഖി­ന്ന­മാ­യി. “അ­തു­ബോ­ധി­പ്പി­ക്കു­വാൻ സ­ങ്ക­ട­മു­ണ്ടു്. ബ­ഹു­മാ­ന­പ്പെ­ട്ട അ­ങ്ങേ­ക്കു് ഇനി ഒരു മ­ണി­ക്കൂ­റും മൂ­ന്നു മി­നി­ട്ടും കൂടി മാ­ത്ര­മേ ജീ­വി­ത­മു­ള്ളൂ!”

“ഹോ!” ആരോ ഞെ­ട്ടി­യ ഒച്ച എങ്ങോ കേ­ട്ടു.

നേർ­ത്ത ഒ­രി­ട­വേ­ള­തെ­ന്നി­ക്ക­ട­ന്നു് ന്യാ­യാ­സ­നം ഊ­റി­ച്ചി­രി­ച്ചു. ആ മ­ന്ദ­ഹാ­സം മ­ഞ്ഞ­ച്ച നിർ­ജ്ജീ­വി­ത­യി­ല­ലി­ഞ്ഞു.

അ­ഭി­ഭാ­ഷ­ക­രും പോ­ലീ­സും ആ ചിരി എ­റ്റു­വാ­ങ്ങി. വ­ക്കീൽ­ഗു­മ­സ്ത­രും. ചി­രി­ക്കാ­തി­രി­ക്കു­വാ­നാ­കാ­ത്ത­പോ­ലെ എ­ല്ലാ­വ­രും ചി­രി­ച്ചു. എല്ലാ ചി­രി­ക­ളും ഒരു വർ­ണ്ണ­ശൂ­ന്യ­ത­യിൽ പ­രു­ങ്ങി. ത­ങ്ങ­ളു­ടെ ചിരി വി­ല­ക്കു­ന്ന ആരോ ആ പഴയ മു­റി­യി­ലെ­വി­ടെ­യോ പ­തു­ങ്ങി­നി­ല്പു­ണ്ടെ­ന്നു് അ­വർ­ക്കെ­ല്ലാം തോ­ന്നി. എ­ങ്കി­ലും ആരും തല തി­രി­ച്ചി­ല്ല. എല്ലാ ക­ണ്ണു­ക­ളും പ്ര­തി­യിൽ­ത്ത­ന്നെ ഉ­റ­ഞ്ഞു­കൂ­ടി.

“നി­ങ്ങൾ ഈ­ശ്വ­ര­നാ­ണോ?” ആദ്യം ചി­ല­ച്ച­തു് പ്രോ­സി­ക്യൂ­ഷ­നാ­ണു്. കോ­ട­തി­യാ­ണെ­ന്നു മ­റ­ന്നു് അ­ദ്ദേ­ഹ­മെ­ണീ­റ്റു. ആ അ­ല­ക്ഷ്യം തടയാൻ കോ­ട­തി­യും മ­റ­ന്നു.

“അല്ലാ… ”

“പി­ന്നെ? ദേ­വ­ജ്ഞ­നാ­ണോ? അതോ പ്ര­വാ­ച­ക­നോ?”

“അല്ലാ… ”

പ്ര­തി­യു­ടെ വ­ക്കീ­ലും ഭാഗം മ­റ­ന്നു് എ­തിർ­ഭാ­ഗ­ത്തെ­ണീ­റ്റു.

“ചി­ത്ര­ഗു­പ്ത­നാ­ണോ?”

“അല്ലാ… ” പ്രതി കു­ട­ഞ്ഞു.

അനേകം പേർ­ക്കു് വ­ധ­ശി­ക്ഷ വി­ധി­ച്ചി­ട്ടു­ള്ള ബഹു. ജഡ്ജി എ­ല്ലാം വെ­റു­തെ നോ­ക്കി­യി­രു­ന്നു. ആ പ്രതി നാ­ഴി­ക­മ­ണി­യിൽ മി­ഴി­യൂ­ന്നി­ക്കൊ­ണ്ടു് ആ­രോ­ടെ­ന്നി­ല്ലാ­തെ ചൊ­ല്ലി.

“ഇനി അ­മ്പ­ത്തേ­ഴു മി­നി­ട്ടേ­യു­ള്ളു.”

പോ­ലീ­സ് ഇൻ­സ്പെ­ക്ടർ­ക്കു് ഉ­ദ്വേ­ഗ­മു­ണർ­ന്ന­തു് അ­പ്പോ­ഴാ­ണു്. അ­ദ്ദേ­ഹം ചാ­ടി­യെ­ണീ­റ്റു് പ്ര­തി­യെ കൺ­നീ­ട്ടി­യൊ­ന്നു­കു­ത്തി. ധൃ­ത­ഗ­തി­യിൽ അ­ടു­ത്തു­ചെ­ന്നു് അയാളെ കേ­ശാ­ദി­പാ­ദം നോ­ക്കി­ക്ക­ണ്ടു. സം­ശ­യ­ദൃ­ഷ്ട്യാ അ­യാ­ളു­ടെ മ­ടി­ക്കു­ത്തു­ഴി­ഞ്ഞു.

“ഗു­ഢാ­ലോ­ച­ന വ­ല്ല­തു­മു­ണ്ടോ?”

“ഒ­ന്നു­മി­ല്ലേ.” പ്രതി കൈ­മ­ലർ­ത്തി.

മ­ഹാ­സാ­ത്വി­ക­നാ­യ വ­ക്കീൽ ശി­ങ്കാ­രം അ­സ­ഹ്യ­ത­പ്പെ­ട്ടു് വി­റ­ച്ചു കൊ­ണ്ടു് ചോ­ദ്യം ചെ­യ്തു. “നി­ങ്ങൾ ഇ­തെ­ങ്ങ­നെ അ­റി­ഞ്ഞു?”

നൂ­റു­നൂ­റു കൺ­വേ­ലു­കൾ­ക്കി­ട­യിൽ­പ്പെ­ട്ടു് ഞെ­രു­ങ്ങു­ന്ന പ്രതി അ­തി­വി­ന­യ­ത്തോ­ടെ ഉ­ണർ­ത്തി­ച്ചു. “എ­നി­ക്ക­റി­യാം. ഇനി നാ­ല്പ­ത്തൊ­മ്പ­തു് മി­നി­ട്ട് പത്തു സെ­ക്കൻ­ഡ്.”

തി­ക­ച്ചും അ­പ്ര­തീ­ക്ഷി­ത­മാ­യി ന്യാ­യാ­ധി­പ­നൊ­ന്നു പൊ­ട്ടി­ച്ചി­രി­ച്ചു. അ­ദ്ദേ­ഹം ഒ­ളി­ക­ണ്ണാൽ തന്റെ വാ­ച്ചു നോ­ക്കി. സമയം 11: 24. അ­താ­യ­തു് 12: 13-നു് ഈ കോടതി പൊ­ടു­ന്ന­നെ സ്തം­ഭി­ക്കു­മെ­ന്നാ­ണു് ബഹു. പ്ര­തി­യു­ടെ വിധി.

സ്ഥ­ല­ത്തും കാ­ല­വും മ­റ­ന്നു് ആ­ത്മ­ഗ­തം പൊ­ഴി­ച്ചും പ­ര­സ്പ­രം സം­സാ­രി­ച്ചും ആളുകൾ കോ­ട­തി­യു­ടെ ഗൌരവം ഭ­ഞ്ജി­ക്കു­ക­യാ­ണെ­ന്ന വ­സ്തു­ത മി­ന്ന­ലാ­യി ജ­ഡ്ജി­യു­ടെ പ്ര­ജ്ഞ­യി­ലാ­ളി.

അ­ദ്ദേ­ഹം സപദി ഗൌരവം സർ­വ്വം വീ­ണ്ടെ­ടു­ത്തു ക­ല്പി­ച്ചു: “ശരി” കോ­ട­തി­യിൽ ക­ല്ലോ­ല­ജാ­ല­മ­ട­ങ്ങി അ­ദ്ദ­ഹം പ്ര­തി­യോ­ടു് ആ­ജ്ഞാ­പി­ച്ചു:

“കൂ­ട്ടിൽ നി­ന്നി­റ­ങ്ങി മാ­റി­നി­ല്ക്കൂ… ”

പ്രതി ഘ­ടി­യ­ന്ത്ര­ത്തെ പേർ­ത്തു­മൊ­ന്നു നോ­ക്കി­യി­ട്ടു് അ­വ­രോ­ഹ­ണം ചെ­യ്തു. ഡ്യൂ­ട്ടി­പോ­ലീ­സു­കാർ അ­യാ­ളു­ടെ ഇ­രു­പു­റ­വു­മേ­റ്റു. ചു­മ­രോ­രം­പ­റ്റി കൈകൾ മാറിൽ പി­ണ­ച്ചു് നി­ഷ്ക്ക­ന്മ­ഷ­നാ­യി പ്രതി നി­ല്പാ­യി.

images/kodathi-3.png

കോടതി കൃ­ത്യാ­ന്ത­ര­ത്തി­ലേ­ക്കു് ക­ട­ന്നു. ബഞ്ചു ക്ലാർ­ക്ക് സ­നാ­ത­ന­മാ­യ ഈ­ണ­ത്തിൽ വി­ളി­ച്ചു—“സെ­ഷൻ­സ് 80-ൽ 715. പ്രതി ദി­ന­ക­രൻ ധർ­മ്മ­പാ­ലൻ.”

ശി­പാ­യി ഏറ്റു വി­ളി­ച്ചു.

ഒരു മ­ദ്ധ്യ­വ­യ്കൻ കൂ­ട്ടിൽ പൊ­ങ്ങി. ധർ­മ്മ­പാ­ല­ന്റെ വ­ക്കീൽ തന്റെ മു­ന്നിൽ അ­ട്ടി­വെ­ച്ച ഫ­യ­ലു­ക­ളിൽ ടി കേസ് പ­ര­തു­വാൻ തു­ട­ങ്ങി. നാ­ല­ഞ്ചു­വ­ട്ടം കെ­ട്ടാ­കെ മ­റി­ച്ചി­ട്ടും 715-ന്റെ ഫയൽ കി­ട്ടി­യി­ല്ല. പി­റ­കിൽ നി­ന്നു് ഗു­മ­സ്ഥ­ന്റെ പാതി ഉടലും കൈയും സ­ഹാ­യാർ­ത്ഥം നീ­ണ്ടു വന്നു.

എ­ന്നി­ട്ടു­മാ ക­ട­ലാ­സ്സു് കി­ട്ടി­യി­ല്ല!

മ­റ്റു­ള്ള വ­ക്കീ­ല­ന്മാ­രു­ടേ­യും ഗു­മ­സ്ത­ന്മാ­രു­ടേ­യും ക­ണ്ണു­കൾ ചി­ത്ര­പ്പ­ണി മ­ങ്ങി­യ ആ പഴയ ക്ലോ­ക്കി­നെ വട്ടം ചു­റ്റി നി­ന്നു. പോ­ലീ­സ് ഓഫീസർ ത­ളർ­ന്ന മ­ട്ടിൽ പി­റ­കോ­ട്ടു് ചാരി സീ­ലിം­ഗ് നോ­ക്കി മ­ല­ച്ചി­രു­ന്നു.

ജ­ഡ്ജി­യു­ടെ ശി­ര­സ്സി­നു മു­ക­ളിൽ തൂ­ങ്ങി­യി­രു­ന്ന പു­രാ­ത­ന­മാ­യ കൂ­റ്റൻ പങ്ക കാ­സ­രോ­ഗി­യെ­പ്പോ­ലെ ഏ­ങ്ങി­യും വാ­ത­രോ­ഗി­യെ­പ്പോ­ലെ മു­ട­ന്തി­ത്തെ­റി­ച്ചും ഓടി ന­ട­ന്നു കൊ­ണ്ടി­രി­ക്കു­ന്നു.

715-ന്റെ അ­ഭി­ഭാ­ഷ­കൻ വി­യർ­പ്പിൽ കു­തിർ­ത്തു. സ്വയം പ്രാ­കി ഗു­മ­സ്ത­നെ പ്രാ­കി. അ­ദ്ദേ­ഹം വീ­ണ്ടും അട്ടി പരതി.

ആ പ­രാ­ക്ര­മം ക­ണ്ടു് തൊ­ട്ട­ടു­ത്തി­രു­ന്ന ഗൌ­ണി­നു് മ­ന­മ­ലി­ഞ്ഞു. അ­ദ്ദേ­ഹം സ­ഹ­താ­പ­പൂർ­വ്വം ആ ഫ­യൽ­ക്കെ­ട്ടി­നെ നോ­ക്കി. ഝടിതി അ­ട്ടി­യു­ടെ മേ­ലേ­യ്ക്കും­മേ­ലെ നി­ന്നു­ത­ന്നെ ടി രേഖ വ­ലി­ച്ചെ­ടു­ത്തു് സു­ഹൃ­ത്തി­നു നൽകി.

തന്റെ കൺ­പി­ശ­കിൽ ഒരു വ­ളി­ച്ച ചി­രി­യോ­ടെ ന­ല്ല­വ­നാ­യ അ­യൽ­വാ­സി­ക്കു് അ­ള­വ­റ്റ നന്ദി മു­ര­ണ്ടു­കൊ­ണ്ടു് ആ വ­ക്കീ­ല­തു് കൈ­പ്പ­റ്റി.

പി­ന്നെ­യു­മെ­ന്തോ ഓർ­മ്മ­പി­ശ­കു പ­റ്റി­യ മ­ട്ടിൽ ഒരു നി­മി­ഷം നി­ന്നു. കോ­ട­തി­യിൽ ഇ­ത്ത­രം സ്വ­കാ­ര്യ­മൌ­ഢ്യ­ത്തി­നൊ­ന്നും ഇ­ട­മി­ല്ല­ല്ലോ. അ­തി­നാൽ വ­ക്കീ­ല­ദ്ദേ­ഹം വെ­മ്പ­ലോ­ടെ മു­ന്നോ­ട്ടു­ചെ­ന്നു് വാ­ദ­ത്തി­നു് കോ­പ്പി­ട്ടു.

അ­ദ്ദേ­ഹം കൂ­ടി­നു് കൂ­ട്ടു­നിൽ­ക്കു­ന്ന ധർ­മ്മ­പാ­ല­നെ ഒന്നു നോ­ക്കി. പക്ഷേ, ക­ണ്ണിൽ പ­തി­ച്ച­തു് അ­യാൾ­ക്കു­മ­പ്പു­റം നിൽ­ക്കു­ന്ന പഴയ പ്ര­തി­യു­ടെ നി­ശ്ച­ല­ദൃ­ഷ്ടി­യാ­ണു്. അ­തി­നാൽ വീ­ണ്ടു­മാ­വ­ഴി­ക്കൊ­ന്നും ക­ണ്ണു­യർ­ത്താ­തെ ഫ­യ­ലി­ലേ­ക്കു് മുഖം താ­ഴ്ത്തി­പ്പി­ടി­ച്ചു് ഇ­ന്ദ്രി­യ­ങ്ങ­ളെ സ്വ­കൃ­ത്യ­ത്തി­ലാ­വാ­ഹി­ച്ചു ബ­ന്ധി­ച്ചു.

“യുവർ ഓണർ… ”

പെ­ട്ടെ­ന്നു് ക്ലോ­ക്ക് ഒന്നു ചി­ല­ച്ചു.

11.30.

വ­ക്കീ­ലി­നു് ഉ­മി­നീ­രു വി­ക്കി. ശബ്ദം നെ­ടു­കെ മു­റി­ഞ്ഞു.

വീ­ണ്ടും പാ­ടു­പെ­ട്ടു് തു­ടർ­ന്നു. “യുവർ ഓണർ… ഓണർ… നാ­ല്പ­ത്തേ­ഴു് വ­യ­സ്സു­ള്ള ഈ പ്രതി, ഭ­വ­ന­ഭേ­ദ­നം ന­ട­ത്തു­ക­യും, ഒ­ന്നാം സാ­ക്ഷി­യു­ടെ ഉ­റ­ങ്ങി­ക്കി­ട­ന്ന നി­ര­പ­രാ­ധി­യാ­യ ഭാ­ര്യ­യേ­യും കു­ഞ്ഞി­നേ­യും വെ­ട്ടി­ക്കൊ­ല്ലു­ക­യും ചെ­യ്തു­വെ­ന്നാ­ണ­ല്ലോ പ്രോ­സി­ക്യൂ­ഷൻ കേസ്… ”

കൂ­ട്ടിൽ നിന്ന പ്രതി ഞ­ടു­ങ്ങി.

ജഡ്ജി മു­ഖ­മു­യർ­ത്താ­തെ പ­റ­ഞ്ഞു. “അല്ല… കേസ് അ­ങ്ങ­നെ­യ­ല്ലാ… ”

കോടതി സമൂലം പൊ­ട്ടി­ച്ചി­രി­ക്കേ­ണ്ടു­ന്ന ഒരു വീ­ഴ്ച­യാ­ണ­തെ­ങ്കി­ലും ആരും പു­ഞ്ചി­രി­പോ­ലും തൂ­കി­യി­ല്ല. ബ­ഞ്ചു­ക്ലാർ­ക്കി­ന്റെ ചു­ണ്ടു മാ­ത്ര­മൊ­ന്നു വ­ക്രി­ച്ചു. പാവം വ­ക്കീൽ വി­റ­ച്ചു­പോ­യി.

അ­ദ്ദേ­ഹം തല ശ­ക്തി­യൊ­ന്നു കു­ട­ഞ്ഞു. കൺകൾ ക­ട­ലാ­സ്സി­ലു­രു­ട്ടി വി­ട്ടു.

“യുവർ ഓണർ, ഐ ബെ­ഗ്ഗ് പാർഡൻ… കൈ­ന്റി­ലി പാർഡൻ. പ്ര­തി­യു­ടെ പേരിൽ ആ­ത്മ­ഹ­ത്യാ­ശ്ര­മ­മാ­ണു് ചാർജ് ചെ­യ്തി­രി­ക്കു­ന്ന­തു്.”

ജെ­ഡ്ജി നി­സ്സ­ഹാ­യ­ത അ­ല­യു­ന്ന സ്വ­ര­ത്തിൽ പ­റ­ഞ്ഞു—“മി­സ്റ്റർ, നി­ങ്ങൾ­ക്കെ­ന്തു പറ്റി? ദ­യ­വാ­യി കേസ് നേരെ പ­ഠി­ച്ചു­കൊ­ണ്ടു വരൂ… അ­ടു­ത്ത പ­ത്താം തീ­യ­തി­ക്കു മാ­റ്റി­യി­രി­ക്കു­ന്നു.”

നി­ല­ത്തു­നി­ന്ന പ്രതി തന്റെ ചു­ണ്ടിൽ സ്ഫു­രി­ച്ചു­യർ­ന്നു­പോ­യ ഏ­കാ­ന്ത­മാ­യ ചിരി മ­റ­യ്ക്കാൻ ബ­ദ്ധ­പ്പെ­ട്ടു.

വ­ക്കീൽ ശ്വാ­സം മു­ട്ടി തെ­ന്നി­ത്തെ­ന്നി സീ­റ്റി­ലേ­ക്കു മണ്ടി.

അ­സാ­ധാ­ര­ണ­മാ­യ ഒ­ന്നു­മ­വി­ടെ സം­ഭ­വി­ച്ചി­ട്ടി­ല്ലെ­ന്ന മ­ട്ടി­ലാ­യി­രു­ന്നു മ­റ്റു­ള്ള­വ­രു­ടെ മു­ഖ­സ്ഥി­തി.

ഉ­ന്ന­ത­ങ്ങ­ളിൽ മുഖം കു­നി­ച്ചി­രി­ക്കു­ന്ന നീ­തി­മാ­നെ ഒന്നു നോ­ക്കി­യി­ട്ടു് ബ­ഞ്ചു­ക്ലാർ­ക്ക് അ­ടു­ത്ത കേസ് വി­ളി­ച്ചു. ‘സെ­ഷൻ­സ് 01-ൽ 1237. പ്രതി നാ­രാ­യ­ണൻ സൂ­ര്യ­നാ­രാ­യ­ണൻ.

ക­ഴു­മ­ര­ത്തി­ലേ­റും മ­ട്ടിൽ സൂ­ര്യ­നാ­രാ­യ­ണൻ കൂ­ട്ടി­ലു­ദി­ച്ചു­യർ­ന്നു.

ഒ­ന്നാം സാ­ക്ഷി­യും വി­ളി­ച്ചു കൂ­ട്ടി­ലാ­ക്ക­പ്പെ­ട്ടു.

പ്ര­തി­ഭാ­ഗം വ­ക്കീ­ലി­ന്റെ ക്രോ­സാ­ണു്. അ­മാ­നു­ഷ­മാ­യ ഉ­യ­ര­വും കൂ­ട്ടു­പു­രി­ക­വു­മു­ള്ള അ­ഡ്വ­ക്കേ­റ്റ് തന്റെ ഗൗൺ നേ­രെ­യാ­ക്കി­ക്കൊ­ണ്ടു് എ­ണീ­റ്റു. തല തെ­ക്കു­വ­ട­ക്കു തി­രി­ച്ചു് റെ­ഡി­യാ­ക്കി. ധീ­ര­മാ­യ കാ­ല­ടി­കൾ വെ­ച്ചു് ഡ­യ­സി­നു മു­ന്നിൽ, സ്വയം പ്ര­ദർ­ശ­ന­തൽ­പ്പ­ര­നാ­യ അവർകൾ പഴയ ന­ട­നെ­പ്പോ­ലെ അർ­ദ്ധ­വൃ­ത്ത­ത്തിൽ നി­ന്നു­ക­റ­ങ്ങി. ചു­റ്റി­നും ക­ണ്ണു­ന­ട­ത്തി.

അ­വി­ടു­ള്ള ക­ണ്ണാ­യ­ക­ണ്ണൊ­ക്കെ­യും ക്ലോ­ക്കി­ന്റെ പെൻ­ഡു­ല­ത്തി­നൊ­ത്തു് ത­ള­രാ­തെ ആ­ടു­ക­യാ­ണെ­ന്നു് ആ ബു­ദ്ധി­ശാ­ലി കണ്ടു. ബ­ഞ്ചു­ക്ലാർ­ക്ക് പി­ന്നാ­ക്കം മാറി. വ­രാ­ന്ത­യി­ലേ­ക്കൂർ­ന്നു് കൂ­ജ­യിൽ­നി­ന്നു് ജലം പ­കർ­ന്നു് വായ് പൊ­ളി­ച്ചു.

ഈ ത­ക്ക­ത്തി­നു് മേ­ശ­പ്പു­റ­ത്തു നി­ന്നു് തൊ­ണ്ടി­യാ­യ ക­ത്തി­യെ­ടു­ത്തു് സാ­ക്ഷി­ക്കു മു­ന്നിൽ ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. “ഈ കത്തി നി­ങ്ങൾ മു­മ്പു് ക­ണ്ടി­ട്ടു­ണ്ടോ?”

“ഇല്ല”

images/kodathi-2.png

വ­ക്കീൽ വീ­ണ്ടും ചു­റ്റു­മൊ­ന്നു് നി­രീ­ക്ഷി­ച്ചി­ട്ടു് ഒരു മാ­ന്ത്രി­ക­ന്റെ കൈ­യ­ട­ക്ക­ത്തോ­ടെ ആ മാ­ര­കാ­യു­ധം എങ്ങോ മ­റ­ച്ചു. മ­റ്റൊ­രു കത്തി ആ കൈയിൽ പ്ര­ത്യ­ക്ഷ­മാ­യി.

“ജ­ഗ­ദീ­ശ­നെ കു­ത്താൻ ഉ­പ­യോ­ഗി­ച്ച­തു് ഈ ആ­യു­ധ­മാ­ണോ?”

“അ­റി­യി­ല്ല”

“പോ­ലീ­സി­നെ കത്തി ഏൽ­പ്പി­ച്ച­തു് നി­ങ്ങ­ളാ­ണോ?”

“അല്ല”

ബ­ഞ്ചു­ക്ലാർ­ക്ക് മുഖം തു­ട­ച്ചു് മ­ട­ങ്ങി­യെ­ത്തി.

“പി­ന്നെ എ­ന്താ­യു­ധം ഉ­പ­യോ­ഗി­ച്ചാ­ണു് പ്രതി ജ­ഗ­ദീ­ശ­നെ കു­ത്തി­യ­തു്?”

“ജ­ഗ­ദീ­ശ­നെ ആരും കു­ത്തു­ന്ന­തു് ഞാൻ ക­ണ്ടി­ല്ല”

“ജ­ഗ­ദീ­ശൻ ച­ത്ത­ദി­വ­സം നി­ങ്ങൾ ഇ­രു­വ­രും ത­മ്മിൽ ക­ണ്ടി­രു­ന്നി­ല്ലേ?”

“ജ­ഗ­ദീ­ശൻ ചത്തോ എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ”

തന്റെ ക്രോ­സ് അ­തി­ശ­യ­നീ­യ­മാ­യി മു­ന്നേ­റു­ന്ന­തിൽ ഉൾ­പ്പു­ള­ക­ത്തോ­ടെ വ­ക്കീൽ ശി­ര­സ്സു് വെ­ട്ടി­ത്തി­രി­ച്ചു് നീ­തി­പീ­ഠ­ത്തെ ഒന്നു നോ­ക്കി.

ന്യാ­യാ­ധി­പ­ന്റെ മു­ന്നി­ലെ ക­ട­ലാ­സു ക­ണ്ടു് വ­ക്കീൽ അ­മ്പ­ര­ന്നു. അതിൽ അ­ക്ഷ­ര­ങ്ങ­ളി­ല്ല. അ­ക്ക­ങ്ങൾ. കുറെ അ­ക്ക­ങ്ങൾ മാ­ത്രം. അ­പ്പോ­ഴും അ­ദ്ദേ­ഹം ക­ണ­ക്കെ­ഴു­തു­ക­യാ­ണു്.

അ­മ്പ­ര­പ്പാ­റി­യ­പ്പോൾ അ­തി­ബു­ദ്ധി­മാ­നാ­യ അ­ഭി­ഭാ­ഷ­കൻ അ­ട­വൊ­ന്നു മാ­റ്റി. സാ­ക്ഷി­ക്കു നേരെ ഒന്നു ക­ണ്ണു­രു­ട്ടി­യി­ട്ടു് ബോ­ധി­പ്പി­ച്ചു:

“യുവർ ഓണർ സാ­ക്ഷി­ക്കു സു­ഖ­മി­ല്ല. മ­റ്റൊ­രു ദിവസം ക്രോ­സ് തു­ട­രാൻ അ­നു­വ­ദി­ക്ക­ണം.”

തന്റെ എ­ഴു­ത്തി­നു മു­ട­ക്കം വ­രു­ത്താ­തെ അ­ന്യ­മ­ന­സ്ക്ക­നെ­പ്പോ­ലെ­േ ജഡ്ജി മൂളി.

കൂ­ടൊ­ഴി­ഞ്ഞു. വ­ക്കീൽ മ­ട­ങ്ങി. അ­ടു­ത്ത കേസ് വി­ളി­ക്കാ­നു­ള്ള ആ­ജ്ഞ­ക്കാ­യി ബ­ഞ്ചു­ക്ലാർ­ക്ക് കാ­ത്തു­നി­ന്നു. കോ­ട­തി­യു­ടെ അ­കർ­മ­ണ്യ­നി­ശ്ശൂ­ന്യ­ത­യെ ക്ലോ­ക്കു മാ­ത്രം താ­ള­മി­ട്ടു­ല­ച്ചു­കൊ­ണ്ടി­രു­ന്നു.

ജഡ്ജി എന്തോ മൊ­ഴി­ഞ്ഞു. ബ­ഞ്ചു­ക്ലാർ­ക്കി­ന­തു വ്യ­ക്ത­മാ­യി­ല്ല. അയാൾ ശി­ര­സ്സു് നീ­തി­പീ­ഠ­ത്തി­ലേ­ക്കു് ഏ­ന്തി­നീ­ട്ടി. കാ­ര്യം ഗ്ര­ഹി­ച്ച­യു­ട­നെ ഡ­യ­സ്സി­നു പി­റ­കി­ലേ­ക്കു പാ­ഞ്ഞു. ഒരു ഗ്ലാ­സ്സ് ശു­ദ്ധ­ജ­ല­വു­മാ­യി പാറി വന്നു. ജഡ്ജി ജലം ഒ­റ്റ­വ­ലി­ക്കു് കു­ടി­ച്ചി­ട്ടു് ശ്വാ­സ­വും ഗ്ലാ­സും സ്വ­ത­ന്ത്ര­മാ­ക്കി. ഒരു നി­മി­ഷം വൈ­കി­യെ­ങ്കി­ലും നന്ദി പ­റ­യാ­നും മ­റ­ന്നി­ല്ല.

ജഡ്ജി പൊ­ടു­ന്ന­നെ ഉ­ഷാ­റി­ലാ­യി. “ശരി” അ­ദ്ദേ­ഹം പു­ഞ്ചി­രി തൂകി. ആ പ്ര­തി­യെ ക­ട­ക്ക­ണ്ണാ­ലു­ഴി­ഞ്ഞു.

അ­ടു­ത്ത കേ­സി­ന്റെ വാ­ദി­യും വ­ക്കീ­ലും രം­ഗ­ത്തെ­ത്തി. ര­സ­നി­ഷ്പ­ത്തി­ക്കു പ­ഴു­തി­ല്ലാ­ത്ത കേ­സാ­യ­തു­കൊ­ണ്ടാ­വാം ആ വി­സ്താ­രം ഒരു നനഞ്ഞ സ്വ­കാ­ര്യ സം­വാ­ദം പോലെ ജ­ന­ശ്ര­ദ്ധ­യാ­കർ­ഷി­ക്കാ­തെ മു­ന്നോ­ട്ടു നീ­ങ്ങി­യ­തു്. ആ സിവിൾ വ­ക്കീ­ലും വാ­ദി­യു­മൊ­ഴി­കെ­യു­ള്ള­വ­രൊ­ന്നൊ­കെ പു­റ­ത്തെ മ­ര­ച്ചി­ല്ലു­കൾ­ക്കി­ട­യി­ലു­ടെ ഊ­ളി­യി­ട്ടൊ­ഴു­കു­ന്ന കാ­റ്റി­ന്റെ ചൂ­ള­ത്തിൽ എന്തോ പരതും പോലെ, അ­തി­ന്റെ ദൂ­രൂ­ഹ­ത­യി­ലേ­ക്കു് ഞ­ര­മ്പു­ക­ളെ­റി­ഞ്ഞു് കാ­ത്തി­രി­ക്കും പോലെ…

എങ്ങോ നി­ന്നൊ­രു ന­രി­ച്ചീർ ചീ­റി­പ്പ­റ­ന്നു വന്നു. ക­റു­ത്ത­കോ­ട്ടു­കൾ­ക്കു മേലെ ഒരു കൊ­ടി­ക്കൂ­റ­പോ­ലെ താ­ണു­മു­യർ­ന്നും അതു വട്ടം ചു­റ്റി പാറി. മു­റി­യാ­കെ ക­റു­പ്പിൻ­തി­ര തു­ള്ളി. തു­ള­ഞ്ഞു ക­യ­റു­ന്ന ശ­ബ്ദ­ത്തിൽ ഇ­ട­ക്കി­ടെ അ­തെ­ന്തോ ചി­ല­ച്ചു. ജ­ഡ്ജി­യു­മ­തി­നെ­യൊ­ന്നു വീ­ക്ഷി­ച്ചു. ബ­ഞ്ചു­ക്ലാർ­ക്ക് താൻ വി­ളി­ക്കാ­തെ ക­യ­റി­വ­ന്ന ആ ക­രിം­പൂ­ത­ത്തെ നോ­ക്കി കർ­ത്ത­വ്യ­മൂ­ഢ­നാ­യി മുഖം മ­ലർ­ത്തി നി­ന്നു.

ആ ക­രി­ങ്കൊ­ടി ജ­ഡ്ജി­യു­ടെ ശി­ര­സ്സി­നു മേ­ലേ­ക്കു പ­റ­ന്നു്, തെ­ന്നി­തു­ള്ളി ചി­ല­മ്പി­ച്ചു­റ്റു­ന്ന ആ പഴയ പ­ങ്ക­യെ പ്ര­ദ­ക്ഷി­ണം വെ­യ്ക്കാൻ തു­ട­ങ്ങി.

ന്യാ­യാ­ധി­പ­ന്റെ ത­ല­ക്കു മു­ക­ളിൽ രണ്ടു വൃ­ത്ത­ങ്ങൾ ക­റ­ങ്ങി.

ഏ­കാ­ന്ത സ്വൈ­ര­ത­യാർ­ന്നു് ഗ­മി­ച്ചി­രു­ന്ന ആ വി­സ്താ­രം പോലും ഒരു നി­മി­ഷം ഇടറി നി­ന്നു.

പെ­ട്ടെ­ന്നു് പ­ങ്ക­യു­ടെ ചി­റ­കിൽ ചി­റ­കു­മു­ട്ടി ന­രി­ച്ചീർ ഡ­യ­സ്സി­ന്റെ അ­ഴ­ക­ളിൽ പി­ട­ഞ്ഞു­വീ­ണു. വീ­ണി­ട­ത്തു് മുഖം പൊ­ത്തി കി­ട­ന്നു.

പ­ല­താ­യി­രു­ന്ന കോടതി ഒ­ന്നാ­യി ഞെ­ട്ടി. ആ ക­രിം­പൂ­തം മ­രി­ച്ചോ ഇ­ല്ല­യോ എ­ന്നു് തി­ട്ടം വ­രാ­ഞ്ഞു് പ­ല­രി­ലും ഒ­ര­സ്കി­ത പൊ­ങ്ങി. എ­ണീ­റ്റു­ചെ­ന്നു് പ­രി­ശോ­ധി­ക്കു­വാ­നു­ള്ള ഉ­ദ്വേ­ഗ­ത്തിൽ പു­ക­ഞ്ഞെ­ങ്കി­ലും ആരും ച­ലി­ച്ചി­ല്ല.

ഇ­ത്ര­യും നേരം ജ­ഡ്ജി­യിൽ തന്നെ മി­ഴി­ന­ട്ടു വെ­ച്ചി­രു­ക്കു­ക­യാ­യി­രു­ന്ന ശി­ങ്കാ­രം വ­ക്കീൽ തേ­ങ്ങി­ക്ക­ര­ഞ്ഞു­പോ­യി. മ­റ്റു­ള്ള­വ­രു­ടെ ദീ­നാ­നു­ക­മ്പ ശി­ങ്കാ­ര­ത്തി­ലേ­ക്കു തി­രി­ഞ്ഞു. അ­ദ്ദേ­ഹം കർ­ചീ­ഫെ­ടു­ത്തു് ദുഃഖം പൊ­ത്തി. പക്ഷേ, തേ­ങ്ങ­ല­ട­ങ്ങി­യി­ല്ല. അതേ അ­വ­സ്ഥ­യിൽ പൊ­ങ്ങി വ­രാ­ന്ത­യി­ലേ­ക്കു പോയി.

പു­റ­ത്തെ വരണ്ട കാ­റ്റു് ശി­ങ്കാ­ര­ത്തി­ന്റെ ക­ണ്ണീ­രൊ­പ്പി. പക്ഷേ, നാവു വ­ര­ണ്ടു താണു. അ­തി­നാൽ സ­ഹ­താ­പാർ­ത്ത­നാ­യി അ­നു­ഗ­മി­ച്ച സ്വ­ന്തം ഗു­മ­സ്ത­നു നേരെ ഒരു കൈ­പ്പ­ത്തി കാ­ട്ടു­വാൻ മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞു­ള്ളു. കോ­ടി­പ്പോ­യ കോ­ട­തി­യെ വീ­ണ്ടും ഞെ­ട്ടി­ച്ചു­കൊ­ണ്ടു് ന­രീ­ച്ചീർ ശ­ടേ­ന്നു­യർ­ന്നു. ഋ­ജു­രേ­ഖ­യിൽ പാ­ഞ്ഞു് ക്ലോ­ക്കി­ന്റെ മു­ഖ­ത്തു തന്നെ അ­ള്ളി­പ്പി­ടി­ച്ചു ചിറകു പൂ­ട്ടി.

എല്ലാ മു­ഖ­ങ്ങ­ളും ക­രി­വാ­ളി­ച്ചു.

ജഡ്ജി സാ­വ­കാ­ശം ടൌ­വ്വ­ലെ­ടു­ത്തു് ഉ­ള്ളം­കൈ അ­മർ­ത്തി­ത്തു­ട­ച്ചു. അ­ദ്ദേ­ഹ­മെ­ഴു­തി­ക്കൊ­ണ്ടി­രു­ന്ന പാഡ് മ­ഞ്ഞു­പോ­ലെ കു­തിർ­ന്നി­രു­ന്നു. അ­ദ്ദേ­ഹം വിരൽ ചൂ­ണ്ടി. ബഞ്ചു ക്ലാർ­ക്ക് ആ ഭാ­ഗ­ത്തേ­ക്കു നീ­ങ്ങി. ഫാ­നി­ന്റെ വേഗം മാ­ക്സി­മ­ത്തി­ലേ­ക്കു ത­ള്ളി­നീ­ക്കി. വ­യ­സൻ­പ­ങ്ക ഏ­ങ്ങ­ല­ടി­ച്ചു് ഇ­ള­കി­ത്തു­ള്ളി.

അ­പ്പോ­ഴും താഴെ വി­സ്താ­രം അ­വ­സാ­നി­ച്ചി­രു­ന്നി­ല്ല. വ­ക്കീൽ എ­ന്തെ­ല്ലാ­മോ ചോ­ദി­ച്ചു­കൊ­ണ്ടി­രു­ന്നു. വാദി ഓർ­ത്തും മ­റ­ന്നും എന്തോ മൊ­ഴി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. അ­വ­രി­രു­വ­രും ഓരോ കൈ അ­ഴി­യിൽ ബ­ല­മാ­യി പി­ടി­ച്ചി­രു­ന്നു.

ബ­ഞ്ചിൽ വയറും ചാരി നി­ന്നി­രു­ന്ന ഗു­മ­സ്തൻ­മാർ ഓ­രോ­രു­ത്ത­രാ­യി പി­ന്നോ­ക്കം മാറി ചു­മ­രിൽ ഉടലും തലയും താ­ങ്ങി നി­ല്പാ­യി.

ജഡ്ജി വെ­റു­തെ ഓർ­ത്തു. ഇ­ന്ന­ലെ ഈ നേ­ര­ത്തു് കു­പ്ര­സി­ദ്ധ­മാ­യ കൊ­ല­ക്കേ­സി­ന്റെ വിധി വാ­യി­ക്കു­ക­യാ­യി­രു­ന്നു. പ­തി­നാ­റു പേജ് വി­ധി­ന്യാ­യം. ജനം ശ്വാ­സ­മ­ട­ക്കി ഓരോ വാ­ക്കും ശ്ര­ദ്ധി­ച്ചി­രു­ന്നു. അ­വ­സാ­നം പ്ര­തി­യെ മ­രി­ക്കു­വോ­ളം തൂ­ക്കു­വാൻ വി­ധി­ച്ച­പ്പോൾ അവരിൽ ആ­ശ്വാ­സ­വും ആ­ഹ്ലാ­ദ­വും മി­ന്നി­പ്പ­ടർ­ന്നു. അ­തേ­വ­രെ നി­സ്തോ­ഭ­നെ­പ്പോ­ലെ നിന്ന പ്രതി മാ­ത്രം ഉ­രുൾ­പൊ­ട്ടും മ­ട്ടിൽ അ­ല­റി­ക്ക­ര­ഞ്ഞു.

ഒരു നീ­തി­നിർ­വ­ഹ­ണ­ത്തി­ന്റെ ആ­ത്മ­സം­തൃ­പ്തി­യിൽ ഇ­ന്ന­ലെ സു­ഖ­മാ­യൊ­ന്നു­റ­ങ്ങി. “നി­ന്റെ ജ­ന­ത്തി­നു­മേൽ നി­ന്റെ നീതി ന­ട­ത്തു­വാൻ ഈ ഭൗതിക ന്യാ­യ­പീ­ഠ­ത്തിൽ നീ എന്നെ നി­യോ­ഗി­ച്ചി­രി­ക്കു­ന്നു. നീ നി­ന്റെ സ­ത്യ­ത്താൽ ഈ ലോ­ക­ത്തെ വി­ധി­ക്കു­വാൻ എ­ഴു­ന്നെ­ള്ളി വ­രു­വോ­ളം… അ­ന്ത്യ­വി­ധി വ­ന്നെ­ത്തു­വോ­ളം… ” സ­ത്യ­പ്ര­തി­ജ്ഞാ­വേ­ള­യിൽ മ­ന­സ്സു ചൊ­ല്ലി­യ വാചകം ഓർ­മ്മ­യി­ലെ­ങ്ങോ തിര നീ­ക്കി­യെ­ത്തി.

ന്യാ­യാ­ധി­പൻ വ­ക്കീ­ല­ന്മാ­രെ ഒ­ളി­ക­ണ്ണാ­ലൊ­ന്നു നോ­ക്കി. നിൽ­ക്കാൻ കൂടി നേ­ര­മി­ല്ലാ­തെ കോ­ട­തി­കൾ­തോ­റും ഗൗണും പാ­റി­ച്ചു് ഓ­ടി­ന­ട­ക്കാ­റു­ള്ള­വർ­പോ­ലും താ­ടി­ക്കു് കൈയും കൊ­ടു­ത്തു് ഇ­രി­ക്കു­ക­യാ­ണു്. രാ­വി­ലെ ഇ­തി­നു­ള്ളിൽ ക­ട­ന്ന­വ­രാ­രും പു­റ­ത്തു പോ­യി­ട്ടി­ല്ല. കാലം എ­ങ്ങോ­വെ­ച്ചു മു­റി­ഞ്ഞു­പോ­യെ­ന്നോ? “മ­നു­ഷ്യൻ സദാ കാ­ല­ത്തെ കൊ­ല്ലു­വാൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. എ­ന്നാ­ല­താ­വ­ട്ടെ അവനെ കൊ­ല്ലു­ന്ന­തിൽ അവസാനിക്കുന്നു-​” എ­വി­ടെ­യാ­ണ­തു വാ­യി­ച്ച­തു്?

അ­ടു­ത്ത നി­മി­ഷം ജ­ഡ്ജി­ക്കു വി­സ്മ­യം തോ­ന്നി. നൂ­റ്റാ­ണ്ടു പ­ഴ­ക്ക­മു­ള്ള കോ­ട­തി­മു­റി­യാ­ണി­തു്. ഇവിടെ മരണം അ­പ­രി­ചി­ത­നാ­യൊ­രു സ­ന്ദർ­ശ­ക­ന­ല്ല. മ­ര­ണ­വും ശി­ര­സ്സി­ലേ­റ്റു­വാ­ങ്ങി­ക്കൊ­ണ്ടു് എ­ത്ര­യെ­ത്ര മ­നു­ഷ്യർ ഈ കൂ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­യി­ട്ടു­ണ്ടു്. കോടതി വ­ള­പ്പിൽ മരണം സ­ഹ­താ­പ­മർ­ഹി­ക്കു­ന്നൊ­രു സം­ഭ­വ­മ­ല്ല.

ചിലർ മരണം വഴി ഇവിടെ ഇടം നേ­ടു­ന്നു. മറ്റു ചിലർ മരണം വാ­ങ്ങാ­നി­വി­ടെ വ­രു­ന്നു. അ­ത്ര­മാ­ത്രം. എ­ന്നി­ട്ടു­മി­താ…

ഒരു ഭ്രാ­ന്ത­ന്റെ അർ­ത്ഥ­ശൂ­ന്യ­മാ­യ രണ്ടു വാ­ക്കു കേ­ട്ടു് യു­ക്തി­യി­ലും ന്യാ­യ­വാ­ദ­ത്തി­ലും ജീ­വി­ക്കു­ന്ന വ­ക്കീ­ല­ന്മാർ­കൂ­ടി! ആ­ശ്ച­ര്യം തന്നെ.

അ­ദ്ദേ­ഹം കോ­ട­തി­യെ വി­ഭ്രാ­ന്ത­മാ­ക്കി­യ പ്ര­തി­യെ നോ­ക്കി.അയാൾ ന­രി­ച്ചീർ മു­ഖ­മ­ട­ച്ച ക്ലോ­ക്കി­നെ ധ്യാ­നി­ച്ചു നിൽ­പ്പാ­ണു്.

ജഡ്ജി തന്റെ കൈ­ത്ത­ണ്ട­യിൽ മി­ടി­ക്കു­ന്ന കാ­ല­താ­ള­ത്തെ­പ്പോ­ലും അ­വ­ഗ­ണി­ച്ചു് താഴെ ന­ട­ക്കു­ന്ന വി­സ്താ­ര­ത്തിൽ മ­ന­സ്സി­നെ ഊ­ന്നി­പ്പി­ടി­ച്ചു.

കോ­ട­തി­ക്കു ഞ­ര­മ്പു­ക­ളി­ല്ല. തി­ള­യ്ക്കു­ക­യും ത­ണു­ത്തു­റ­യു­ക­യും ചെ­യ്യു­ന്ന ര­ക്ത­മി­ല്ല. പൊ­ട്ടു­വാൻ ര­ക്ത­വാ­ഹി­നി­ക­ളി­ല്ല. കോടതി ഒ­ര­ഗ്നി­കു­ണ്ഡ­മാ­കു­ന്നു. സ­ത്യ­ത്തി­ന്റെ എ­ണ്ണ­യിൽ ആ­ളി­ജ്വ­ലി­ക്കു­ന്ന അ­ഗ്നി­ദേ­വ­ന്റെ സ­നാ­ത­ന­ക്ഷേ­ത്രം.

വെടി പൊ­ട്ടും പോലെ ക്ലോ­ക്ക് ചി­ല­ച്ചു. ഒ­ന്നു്, ര­ണ്ടു്, മൂ­ന്നു്…

അതു നീ­ണ്ടു. ഏതോ ദാ­രു­ണ­മാ­യ കു­ള­മ്പ­ടി­പോ­ലെ, ദുഃ­ഖ­മ­ണി­പോ­ലെ ഇ­ട­വി­ട്ടി­ട­വി­ട്ട്… പ­ന്ത്ര­ണ്ടു വട്ടം. കാ­ല­മാ­ന­ത്തി­ന്റെ സീ­മ­ന്ത­ബി­ന്ദു.

ഓരോ ഹൃ­ദ­യ­ഭി­ത്തി­യി­ലു­മാ ഉ­ത്തോ­ല­കം ആഞ്ഞു മു­ട്ടി.

അ­തി­നി­ട­യിൽ ആ ന­രീ­ച്ചീർ പി­ന്നോ­ക്കം ഞെ­ട്ടി­ത്തെ­റി­ച്ചു പ­റ­ന്നു­മാ­റി. ആ മു­റി­യെ ഭ­യ­ക്കും മ­ട്ടിൽ ക­ര­ഞ്ഞു­കൊ­ണ്ടു് തു­റ­ന്നു­കി­ട­ന്ന ജ­നാ­ല­യി­ലൂ­ടെ ശ­രം­ക­ണ­ക്കെ പു­റ­ത്തേ­ക്കു പാ­ഞ്ഞു.

ആ മ­ണി­മു­ട്ട­ലിൽ ക്രോ­സു് മു­ട്ടി. വീ­ണ്ടും ഉ­യർ­ത്തി­യെ­ടു­ക്കാ­നാ­വാ­ത്ത വിധം അ­ഭി­ഭാ­ഷ­ക­ന്റെ നാവു താണു.

ക്ലോ­ക്ക് വാ പൂ­ട്ടി­യ­പ്പോൾ വ­ക്കീൽ നി­ശ്ശ­ബ്ദം പിൻ­വാ­ങ്ങി. ഒന്നു പ­ക­ച്ചു ശ­ങ്കി­ച്ചു നി­ന്നി­ട്ടു് ക­ക്ഷി­യും നി­ലം­പ­റ്റി. മു­ന്നോ­ട്ടു പോ­കാ­ന­റി­യാ­തെ നി­മി­ഷം നി­ന്നു വി­റ­ങ്ങ­ലി­ച്ചു.

ന്യാ­യാ­ധി­പൻ കണ്ണു കു­നി­ച്ചി­രു­പ്പാ­ണു്. മ­റ്റു­ള്ള­വ­രും നി­ശ്ച­ല­ത­യെ­ടു­ത്തു പു­ത­ച്ചു­ക­ഴി­ഞ്ഞു.

ഏതോ നി­മി­ഷാർ­ദ്ധ­ത്തിൽ ജഡ്ജി ഉ­ണർ­ന്നു. അ­പ്പോൾ മാ­ത്രം കാ­ല­ജ്ഞാ­ന­മു­ണ്ടാ­യ മ­ട്ടിൽ തന്റെ ക്ലാർ­ക്കി­നെ നോ­ക്കി. ആ നോ­ട്ടം വി­റ­യ്ക്കു­ന്ന­തു് സ്നേ­ഹ­മു­ള്ള കീ­ഴു­ദ്യോ­ഗ­സ്ഥൻ കണ്ടു.

അയാൾ അ­ടു­ത്ത കേസ് പൊ­ക്കി. വി­റ­യ്ക്കു­ന്ന ക­ട­ലാ­സിൽ നോ­ക്കി തെ­ല്ലു­നി­ന്നി­ട്ടു് ഒരു ന­മ്പ­രും വി­ളി­ച്ചു.

ആ­രു­മ­തു കേ­ട്ട­താ­യി തോ­ന്നി­യി­ല്ല. നി­മി­ഷ­ങ്ങ­ളു­ടെ പ­രി­ച­മു­ട്ടു മാ­ത്രം ത്ര­സി­ച്ചു നി­ന്നു. സ്വയം മ­റ­ന്നു് ലേശം നി­ന്ന­ശേ­ഷം ആ സാധു പേരും ന­മ്പ­രും ദീ­ന­മാ­യ് ആ­വർ­ത്തി­ച്ചു.

ശി­പാ­യി­ക്കു് അ­തേ­റ്റു വി­ളി­ക്കാൻ അല്പം ഒ­രു­ങ്ങേ­ണ്ടി വന്നു. എ­ന്നി­ട്ടും വാ­ക്കു തൊ­ണ്ട­യിൽ കു­ത്തി.

ജഡ്ജി ബ­ലാൽ­ക്കാ­രേ­ണ ഒരു പു­ഞ്ചി­രി തൂകി.

ബ­ന്ധ­പ്പെ­ട്ട വ­ക്കീൽ എ­ണീ­റ്റു ചു­റ്റു­മൊ­ന്നു വീ­ക്ഷി­ച്ചു. പി­ന്നെ സ്വ­ന്തം കൈ­ത്ത­ണ്ട­യി­ലേ­ക്കാ ക­ണ്ണു­കൾ ചാ­ഞ്ഞു. അ­ദ്ദേ­ഹം ഒ­ന്നു­മേ മി­ണ്ടാ­തെ തി­രി­കെ ഇ­രു­ന്നു.

ക്ലോ­ക്കിൽ നെ­ടി­യ­സൂ­ചി പ­ന്ത്ര­ണ്ടാം മി­നി­ട്ടിൽ നി­ന്നും തെ­ന്നി. ജഡ്ജി ഒ­രാ­ത്മാ­ലാ­പം ക­ണ­ക്കേ ടി കേസ് മാ­റ്റി വെ­ച്ച­താ­യി ക­ല്പി­ച്ചു. ബഞ്ചു ക്ലാർ­ക്ക് ഫ­യ­ലു­കൾ ത­ട്ടി­യ­ടു­ക്കി­ക്കൊ­ണ്ടി­രു­ന്നു.

ക്ലോ­ക്കിൽ­ത്ത­ന്നെ ദൃ­ഷ്ടി­വെ­ച്ചു നി­ന്നി­രു­ന്ന ആ പ്രതി ഒരടി മു­ന്നോ­ട്ടു നീ­ങ്ങി എന്തോ പറയാൻ ഭാ­വി­ച്ച വായ് തു­റ­ന്നെ­ങ്കി­ലും വാ­ക്കു പു­റ­പ്പെ­ട്ടി­ല്ല. അയാൾ ഒരു നി­മി­ഷം ക­ണ്ണു­കൾ ഇറുകെ അ­ട­ച്ചു നി­ന്നു.

സൂചി അ­പ­ക­ട­മേ­ഖ­ല താ­ണ്ടി.

അ­ടു­ത്ത ക്ഷണം ജ­ഡ്ജി­യിൽ, ബഞ്ചു ക്ലാർ­ക്കിൽ, വ­ക്കീ­ല­ന്മാ­രിൽ പോ­ലീ­സു­കാ­രിൽ അ­ങ്ങ­നെ യ­ഥാ­ക്ര­മം ഒരു മ­ന്ദ­ഹാ­സം പ­ര­ന്നു.

മു­റി­ക്കു­ള്ളിൽ കു­ളിർ­കാ­റ്റു് പ­ര­ന്നു­വ­ന്നു. ആ­ശ്വാ­സ­ത്തി­ന്റെ നി­ശ്ശ­ബ്ദ നി­ശ്വാ­സം ചു­മ­രു­ക­ളിൽ തട്ടി.

ജഡ്ജി എ­ണീ­റ്റു. മ­റ്റു­ള്ള­വർ എ­ണീ­റ്റു നി­ന്നു വ­ണ­ങ്ങി, ഒ­ര­ഭി­ന­ന്ദ­ന ഭാ­വ­ത്തിൽ പു­ഞ്ചി­രി തൂകി.

ന്യാ­യാ­ധി­പൻ സ­മു­ചി­ത­മാ­യി പ്ര­ത്യ­ഭി­വ­ന്ദ­നം ചെ­യ്തു് ചേം­ബ­റി­ലേ­ക്കു് അ­ടി­വെ­ച്ചു. ഡ­ഫേ­ദാർ പിറകെ ചെ­ന്നു.

എല്ലാ ക­ണ്ണു­ക­ളും എ­ന്നി­ട്ടും ക്ലോ­ക്കി­നെ തന്നെ തു­റി­ച്ചു നോ­ക്കി നി­ല്ക്കു­ന്ന ആ പ്ര­തി­യി­ലേ­ക്കു പാ­ഞ്ഞു. എല്ലാ മു­ഖ­ങ്ങ­ളി­ലും ഈർ­ഷ്യ­യും നി­ന്ദ­യും ഇ­ട­കൂ­ടി­യി­ട­ഞ്ഞു. ചിലർ പ­ല്ലി­റു­മ്മി. പലരും മു­ര­ണ്ടു.

എസ്. ഐ. ബെൽ­റ്റു മു­റു­ക്കി. ഒരു നി­ന്ദാ­ഗർ­ഭ­ചി­രി­യോ­ടെ പ്ര­തി­യെ സ­മീ­പി­ച്ചു. ക്രോ­ധ­വി­വ­ശ­നാ­യ പു­ലി­യു­ടെ മ­ട്ടു്. ക്രോ­സ്ബെൽ­റ്റ് ഒ­ന്ന­മ­റി. ആ കൊ­ഴു­ത്തു­രു­ണ്ട കൈകൾ അ­സ­ഹ്യ­മാ­യി ത­രി­ച്ചു.

മു­ഖ­മി­ള­ക്കാ­തെ നിർ­വ്വി­കാ­ര­നാ­യി നി­ല്പാ­ണു് പ്രതി. ഇ­രു­പു­റ­വും നിന്ന പോ­ലീ­സു­കാ­രു­ടെ പേ­ശി­കൾ വി­ങ്ങി.

പ്രതി ശാ­ന്ത­ഗം­ഭീ­ര­മാ­യി സ്ഫു­ട­മാ­യി പ­റ­ഞ്ഞു “മ­നു­ഷ്യ­രു­ണ്ടാ­ക്കി­യ യ­ന്ത്ര­ത്തി­നു് ചെറിയ തെ­റ്റു പ­റ്റാം”.

വീ­ണ്ടും മു­ഖ­ങ്ങ­ളി­രു­ണ്ടു. ഞ­ര­മ്പു­കൾ മു­റു­കി. ക­ണ്ണു­കൾ പ­ക­ച്ചു. അവ ത­ങ്ങ­ളിൽ മു­ട്ടി ഇടറി. പി­ന്നെ കൈ­ത്ത­ണ്ട­ക­ളി­ലെ യ­ന്ത്ര­ങ്ങ­ളി­ലേ­ക്കു് ത­ളർ­ന്നു ചാ­ഞ്ഞു.

വി­റ­യാർ­ന്ന ആ രം­ഗ­ത്തേ­ക്കു പാ­ഞ്ഞു­വ­ന്ന ഡ­ഫേ­ദാർ പ­റ­യാ­നോ­ങ്ങി­വ­ന്ന­തു് തൊ­ണ്ട­യിൽ കു­രു­ങ്ങി നി­ന്നു കി­ത­ച്ചു.

(മാ­തൃ­ഭൂ­മി വാരിക, 1983 മാർ­ച്ച്)

എസ്. വി. വേ­ണു­ഗോ­പൻ നായർ
images/SVVenugopanNair_01.jpg

ചെ­റു­ക­ഥാ­കൃ­ത്തും അ­ദ്ധ്യാ­പ­ക­നു­മാ­യ എസ്. വി. വേ­ണു­ഗോ­പൻ നായർ, അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ, “ഉ­ച്ച­രാ­ശി­ക­ളിൽ ര­വി­യും ശു­ക്ര­നും വ്യാ­ഴ­വും, മേ­ട­ത്തിൽ ബു­ധ­നും ഇ­ട­വ­ത്തിൽ ശ­നി­യും നിൽ­ക്കെ, കു­ജ­സ്ഥി­ത­മാ­യ മി­ഥു­നം ല­ഗ്ന­മാ­യി, അ­വി­ട്ടം മൂ­ന്നാം പാ­ദ­ത്തിൽ ജ­നി­ച്ചു”.

അച്ഛൻ: പി. സ­ദാ­ശി­വൻ തമ്പി

അമ്മ: വി­ശാ­ലാ­ക്ഷി­യ­മ്മ

ജ­ന്മ­ദേ­ശ­മാ­യ നെ­യ്യാ­റ്റിൻ­ക­ര താ­ലൂ­ക്കി­ലെ സ്കൂ­ളു­ക­ളി­ലും യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലും പ­ഠി­ച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബി­രു­ദ­ങ്ങൾ നേടി. എൻ. എസ്. എസ്. കോ­ളേ­ജി­യ­റ്റ് സർ­വ്വീ­സിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. ഇ­പ്പോൾ, തി­രു­വ­ന­ന്ത­പു­രം മ­ഹാ­ത്മാ­ഗാ­ന്ധി കോ­ളേ­ജിൽ നി­ന്നു് വി­ര­മി­ച്ച് വി­ശ്ര­മ­ജീ­വി­തം ന­യി­ക്കു­ന്നു.

‘രേ­ഖ­യി­ല്ലാ­ത്ത ഒരാൾ’ ഇ­ട­ശ്ശേ­രി അ­വാർ­ഡി­നും ‘ഭൂ­മി­പു­ത്ര­ന്റെ വഴി’ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡി­നും അർ­ഹ­മാ­യി. ഏ­റ്റ­വും നല്ല ഗവേഷണ പ്ര­ബ­ന്ധ­ത്തി­നു­ള്ള ഡോ. കെ. എം. ജോർ­ജ്ജ് അ­വാർ­ഡും ല­ഭി­ച്ചു.

ഭാര്യ: കെ. വത്സല

മക്കൾ: ശ്രീ­വ­ത്സൻ, ഹ­രി­ഗോ­പൻ, നി­ശാ­ഗോ­പൻ

പ്ര­ധാ­ന­കൃ­തി­കൾ
  • ക­ഥ­ക­ള­തി­സാ­ദ­രം (ക­ഥാ­സ­മാ­ഹാ­രം, സാ­യാ­ഹ്ന­യിൽ ല­ഭ്യ­മാ­ണു്)
  • ഗർ­ഭ­ശ്രീ­മാൻ (ക­ഥാ­സ­മാ­ഹാ­രം)
  • മൃ­തി­താ­ളം (ക­ഥാ­സ­മാ­ഹാ­രം)
  • ആ­ദി­ശേ­ഷൻ (ക­ഥാ­സ­മാ­ഹാ­രം)
  • തി­ക്തം തീ­ക്ഷ്ണം തി­മി­രം (ക­ഥാ­സ­മാ­ഹാ­രം)
  • രേ­ഖ­യി­ല്ലാ­ത്ത ഒരാൾ (ക­ഥാ­സ­മാ­ഹാ­രം)
  • ഒ­റ്റ­പ്പാ­ലം (ക­ഥാ­സ­മാ­ഹാ­രം)
  • ഭൂ­മി­പു­ത്ര­ന്റെ വഴി (ക­ഥാ­സ­മാ­ഹാ­രം)
  • ബു­ദ്ധി­ജീ­വി­കൾ (നാടകം)
  • വാ­ത്സ­ല്യം സി. വി.-യുടെ ആ­ഖ്യാ­യി­ക­ക­ളിൽ (പഠനം)
  • ആ മ­നു­ഷ്യൻ (നോവൽ വി­വർ­ത്ത­നം)
  • ചു­വ­ന്ന അ­ക­ത്ത­ള­ത്തി­ന്റെ കി­നാ­വു് (നോവൽ വി­വർ­ത്ത­നം)
  • ജിം­പ്ര­ഭു (നോവൽ വി­വർ­ത്ത­നം)
  • മലയാള ഭാ­ഷാ­ച­രി­ത്രം (എ­ഡി­റ്റ് ചെ­യ്ത­തു്)

(ഈ ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു് ക­ഥ­ക­ള­തി­സാ­ദ­രം എന്ന പു­സ്ത­ക­ത്തിൽ നി­ന്നു്.)

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Kodathi vidhik munpu (ml: കോടതി വി­ധി­ക്കു മു­മ്പു്).

Author(s): SV Venugopan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-19.

Deafult language: ml, Malayalam.

Keywords: Short story, Kodathi vidhik munpu, SV Venugopan Nair, എസ്. വി. വേ­ണു­ഗോ­പൻ നായർ, കോടതി വി­ധി­ക്കു മു­മ്പു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Cecil Court of Wards, a painting by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.