SFNസായാഹ്ന ഫൌണ്ടേഷൻ
images/Dressing_Skins_Red_River_Museum.jpg
Indian Encampment, Comanche (or Kiowa) Dressing Skins, Red River, a painting by George Catlin (1796–1872).
ഭൂ­മി­യിൽ ഏ­കാ­ന്ത­ത­യ്ക്കു മാ­ത്ര­മാ­യി ഒ­രി­ട­മി­ല്ല
സ­ക്ക­റി­യ
images/seattle-0.jpg

എ­ണ്ണ­മി­ല്ലാ­ത്ത[1] നൂ­റ്റാ­ണ്ടു­കൾ­നീ­ളെ ഞ­ങ്ങ­ളു­ടെ പൂർ­വ്വി­ക­ന്മാ­രു­ടെ മേൽ ക­നി­വി­ന്റെ ക­ണ്ണീർ­തു­ള്ളി­കൾ പൊ­ഴി­ച്ച, ഞ­ങ്ങൾ­ക്കു് അ­ന­ശ്വ­ര­മെ­ന്നു് തോ­ന്നി­ക്കു­ന്ന, ഈ ആ­കാ­ശ­വും മാ­റി­പ്പോ­കും. ഇ­ന്ന­തു് സ്വ­ച്ഛ­മാ­ണു്. നാ­ളെ­യ­തു് കാർ­മേ­ഘാ­വൃ­ത­മാ­യേ­ക്കാം. എന്റെ ഈ വാ­ക്കു­കൾ പൊ­ലി­യാ­ത്ത ന­ക്ഷ­ത്ര­ങ്ങ­ളെ­പ്പോ­ലെ­യാ­ണു്. ഞ­ങ്ങ­ളു­ടെ വെ­ളു­ത്ത­മു­ഖ­മു­ള്ള സ­ഹോ­ദ­ര­ങ്ങ­ളാ­യ നി­ങ്ങൾ ഋ­തു­ക്ക­ളു­ടെ മ­ട­ങ്ങി­വ­ര­വിൽ വി­ശ്വ­സി­ക്കു­ന്ന അതേ തീർ­ച്ച­യോ­ടെ സി­യാ­റ്റിൽ എന്ന എന്റെ വാ­ക്കു­ക­ളെ വാ­ഷി­ങ്ടൺ മൂ­പ്പ­നു വി­ശ്വ­സി­ക്കാം.

വെ­ളു­ത്ത­മൂ­പ്പ­ന്റെ മകൻ ഞ­ങ്ങ­ളെ അ­റി­യി­ച്ചി­രി­ക്കു­ന്ന­തു് തന്റെ പി­താ­വു് ഞ­ങ്ങൾ­ക്കു് സൗ­ഹൃ­ദ­ത്തി­ന്റെ­യും സ­ന്മ­ന­സ്സി­ന്റെ­യും അ­ഭി­വാ­ദ്യ­ങ്ങൾ അ­യ­യ്ക്കു­ന്നു­വെ­ന്നാ­ണു്.

അതു് ഞ­ങ്ങ­ളോ­ടു് പ്ര­ദർ­ശി­പ്പി­ക്കു­ന്ന ഒരു ദ­യ­വാ­ണു്. കാരണം ആൾബലം ധാ­രാ­ള­മു­ള്ള അ­ദ്ദേ­ഹ­ത്തി­നു ഞ­ങ്ങ­ളു­ടെ സൗ­ഹൃ­ദം­കൊ­ണ്ടു് പ്ര­ത്യേ­ക പ്ര­യോ­ജ­ന­മൊ­ന്നു­മി­ല്ല. പ്ര­യ­റി­പ്പ­ര­പ്പു­ക­ളു­ടെ വി­ശാ­ല­ത­യെ മൂ­ടു­ന്ന പു­ല്ലു­ക­ളെ­പ്പോ­ലെ­യാ­ണു് അവർ. ഞ­ങ്ങ­ളാ­ക­ട്ടെ കൊ­ടു­ങ്കാ­റ്റു വീ­ശു­ന്ന സ­മ­ത­ല­ത്തിൽ അ­ങ്ങി­ങ്ങു ചി­ത­റി­നിൽ­ക്കു­ന്ന മ­ര­ങ്ങ­ളെ­പ്പോ­ലെ കു­റ­ച്ചാ­ളു­ക­ളെ­യു­ള്ളൂ. മ­ഹാ­നാ­യ—ന­ന്മ­യു­ള്ള­വ­നു­മാ­യ എ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്ന—വെ­ള്ള­മൂ­പ്പൻ ഞ­ങ്ങൾ­ക്ക­യ­ച്ചി­രി­ക്കു­ന്ന സ­ന്ദേ­ശ­മി­താ­ണു്: അ­ദ്ദേ­ഹ­ത്തി­നു ഞ­ങ്ങ­ളു­ടെ ഭൂ­മി­കൾ വാ­ങ്ങ­ണം. എ­ന്നാൽ ഞ­ങ്ങൾ­ക്കു് അ­ല്ല­ലി­ല്ലാ­തെ ജീ­വി­ക്കു­വാ­നു­ള്ള ഭൂമി മാ­റ്റി­വ­യ്ക്കാൻ അ­ദ്ദേ­ഹം ത­യ്യാ­റാ­ണു്. ഇതൊരു ഉ­ദാ­ര­മാ­യ നി­ല­പാ­ടാ­യി തീർ­ച്ച­യാ­യും കാ­ണ­പ്പെ­ടും. കാരണം അ­ദ്ദേ­ഹം മാ­നി­ക്കേ­ണ്ട­താ­യ അ­വ­കാ­ശ­ങ്ങ­ളൊ­ന്നും ചു­വ­ന്ന മ­നു­ഷ്യ­നു് ഇ­ന്നു് ഇല്ല. ഇതൊരു ബു­ദ്ധി­പൂർ­വ്വ­മാ­യ നിർ­ദ്ദേ­ശ­വു­മാ­യി­രി­ക്കാം. കാരണം, ഞ­ങ്ങ­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­ഹ­ത്താ­യ ഒരു രാ­ഷ്ട്ര­ത്തി­ന്റെ ആ­വ­ശ്യം ഇനി ഇ­ല്ലെ­ന്നു് വ­ന്നി­രി­ക്കു­ക­യു­മാ­ണു്.

കാ­റ്റി­ള­ക്കു­ന്ന ക­ടൽ­ത്തി­ര­കൾ, ക­ട­ലി­ന്റെ ചി­പ്പി­കൾ മൂടിയ അ­ടി­ത്ത­ട്ടി­നെ പൊ­തി­യും­പോ­ലെ ഞ­ങ്ങ­ളു­ടെ ജ­ന­ങ്ങൾ ഈ നാ­ടി­നെ പൊ­തി­ഞ്ഞി­രു­ന്ന ഒരു കാ­ല­മു­ണ്ടാ­യി­രു­ന്നു. ആ കാലം ക­ട­ന്നു­പോ­യി­ട്ടു് വളരെ നാ­ളു­ക­ളാ­യി. ഞ­ങ്ങ­ളു­ടെ വം­ശ­ങ്ങ­ളു­ടെ മ­ഹ­ത്ത്വ­വും മ­റ­ക്ക­പ്പെ­ട്ട­തു­പോ­ലെ­യാ­യി. ഞ­ങ്ങ­ളു­ടെ അ­കാ­ല­നാ­ശ­ത്തെ­പ്പ­റ്റി ഞാൻ വി­ല­പി­ക്കു­ക­യ­ല്ല. അതിനെ ത്വ­രി­ത­പ്പെ­ടു­ത്തി­യ­തി­നു് എന്റെ വെ­ളു­ത്ത മു­ഖ­മു­ള്ള സ­ഹോ­ദ­ര­ങ്ങ­ളെ ഞാൻ പ­ഴി­ക്കു­ക­യു­മി­ല്ല. കാരണം ഞ­ങ്ങ­ളു­ടെ­മേ­ലും കു­റ­ച്ചെ­ല്ലാം പ­ഴി­ചാ­രേ­ണ്ട­തു­ണ്ടു്. വാ­സ്ത­വ­മോ ക­ല്പി­ത­മോ ആയ അ­ന്യാ­യ­ങ്ങൾ­ക്കെ­തി­രെ തി­രി­ച്ച­ടി­ക്കാ­നാ­യി ഞ­ങ്ങ­ളു­ടെ യു­വാ­ക്കൾ അ­വ­രു­ടെ മു­ഖ­ങ്ങ­ളെ ക­റു­ത്ത ചാ­യം­കൊ­ണ്ടു് വി­കൃ­ത­മാ­ക്കു­മ്പോൾ അ­വ­രു­ടെ ഹൃ­ദ­യ­ങ്ങ­ളും ക­റു­ത്ത­വ­യും വി­കൃ­ത­ങ്ങ­ളു­മാ­യി­ത്തീ­രു­ന്നു. അ­വ­രു­ടെ ക്രൂ­ര­ത ക­ഠോ­ര­വും അ­തി­രു­ക­ള­റി­യാ­ത്ത­തും ആ­യി­ത്തീ­രു­ന്നു. ഞ­ങ്ങ­ളു­ടെ വ­യോ­ധി­ക­ന്മാർ­ക്കു് അവരെ നി­യ­ന്ത്രി­ക്കാൻ സാ­ധി­ക്കാ­തെ­യാ­വു­ന്നു. ചു­വ­ന്ന മ­നു­ഷ്യ­നും അ­വ­ന്റെ വെ­ളു­ത്ത മു­ഖ­മു­ള്ള സ­ഹോ­ദ­ര­ന്മാ­രും ത­മ്മി­ലു­ള്ള യു­ദ്ധ­ങ്ങൾ ഒ­രി­ക്ക­ലും മ­ട­ങ്ങി­വ­രാ­തി­രി­ക്ക­ട്ടെ എന്നു ന­മു­ക്കു് ആ­ശി­ക്കാം. ന­മു­ക്കു ന­ഷ്ട­പ്പെ­ടാ­നു­ള്ള­തു് എ­ല്ലാ­മാ­ണു്. നേ­ടാ­നൊ­ന്നു­മി­ല്ല­താ­നും.

ഞ­ങ്ങ­ളു­ടെ യുവ യോ­ദ്ധാ­ക്കൾ സ്വ­ന്തം ജീവൻ വി­ല­കൊ­ടു­ത്തും പ്ര­തി­കാ­ര­ത്തെ ഒരു നേ­ട്ട­മാ­യി കാ­ണു­ന്നു എ­ന്ന­തു് സ­ത്യ­മാ­ണു്. പക്ഷേ, വീ­ട്ടിൽ­ത­ന്നെ ഇ­രി­ക്കു­ന്ന­വ­രും പു­ത്ര­ന്മാർ ന­ഷ്ട­പ്പെ­ടാ­നു­ള്ള­വ­രു­മാ­യ വൃ­ദ്ധ­ജ­ന­ങ്ങൾ അ­റി­യു­ന്ന വാ­സ്ത­വം മ­റ്റൊ­ന്നാ­ണു്.

ന­മ്മു­ടെ­യെ­ല്ലാം മ­ഹാ­പി­താ­വാ­യ വാ­ഷി­ങ്ടൺ—ഈ വ­ട­ക്കൻ നാ­ടു­ക­ളി­ലേ­ക്കു് തന്റെ അ­ധി­കാ­ര­ത്തി­ന്റെ അ­തിർ­ത്തി­കൾ നീ­ട്ടി­വ­ച്ച­തോ­ടെ അ­ദ്ദേ­ഹം നി­ങ്ങ­ളു­ടെ­പോ­ലെ­ത്ത­ന്നെ ഞ­ങ്ങ­ളു­ടെ­യും പി­താ­വാ­ണു് എന്നു ഞാൻ ക­രു­തു­ക­യാ­ണു്—നി­സ്സം­ശ­യ­മാ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന­ങ്ങ­ളു­ടെ ഒരു പ്ര­ധാ­ന മൂ­പ്പ­നാ­യ തന്റെ പു­ത്രൻ­വ­ഴി അ­യ­ച്ചി­രി­ക്കു­ന്ന സ­ന്ദേ­ശം ഞങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹാ­നു­സ­ര­ണം പ്ര­വർ­ത്തി­ച്ചാൽ അ­ദ്ദേ­ഹം ഞ­ങ്ങ­ളെ സം­ര­ക്ഷി­ക്കു­മെ­ന്നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ധീ­ര­സേ­ന­കൾ ഞ­ങ്ങൾ­ക്കു് ആ­യു­ധ­ങ്ങൾ കു­ല­ച്ചു നിൽ­ക്കു­ന്ന മ­തി­ലു­ക­ളു­ടെ സു­ര­ക്ഷ ന­ല്കും. അ­ദ്ദേ­ഹ­ത്തി­ന്റെ പ­ട­ക്ക­പ്പ­ലു­കൾ ഞ­ങ്ങ­ളു­ടെ തു­റ­മു­ഖ­ങ്ങ­ളിൽ നി­റ­യു­ന്ന­തോ­ടെ അങ്ങു വ­ട­ക്കു­ള്ള ഞ­ങ്ങ­ളു­ടെ പു­രാ­ത­ന ശ­ത്രു­ക്ക­ളാ­യ സിം­സി­യാ­മു­ക­ളും ഹൈ­ഡ­ക­ളും ഞ­ങ്ങ­ളു­ടെ സ്ത്രീ­ക­ളെ­യും വൃ­ദ്ധ­രെ­യും ഭ­യ­പ്പെ­ടു­ത്തി­ല്ല. അ­ങ്ങ­നെ അ­ദ്ദേ­ഹം ഞ­ങ്ങ­ളു­ടെ പി­താ­വും ഞങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ക്ക­ളു­മാ­യി­ത്തീ­രും.

images/Angeline_daughter_of_Chief_Seattle.jpg
എ­യ്ഞ്ച­ലിൻ (സി­യാ­റ്റിൽ മൂ­പ്പ­ന്റെ മകൾ)

പക്ഷേ, ഇ­ങ്ങ­നെ­യെ­ല്ലാം എ­ന്നെ­ങ്കി­ലും സം­ഭ­വി­ക്കു­മോ? നി­ങ്ങ­ളു­ടെ ദൈവം നി­ങ്ങ­ളു­ടെ ആ­ളു­ക­ളെ സ്നേ­ഹി­ക്കു­ക­യും ഞ­ങ്ങ­ളെ വെ­റു­ക്കു­ക­യും ചെ­യ്യു­ന്നു. അവൻ വെ­ളു­ത്ത മ­നു­ഷ്യ­നെ തന്റെ ശ­ക്ത­ങ്ങ­ളാ­യ ക­ര­ങ്ങൾ­കൊ­ണ്ടു് സ്നേ­ഹ­ത്തോ­ടെ പൊ­തി­ഞ്ഞു്, അച്ഛൻ കു­ഞ്ഞി­നെ­യെ­ന്ന­പോ­ലെ ന­യി­ക്കു­ന്നു. പക്ഷേ, അവൻ തന്റെ ചു­വ­ന്ന മ­ക്ക­ളെ കൈ­വി­ട്ടു. അവൻ നി­ങ്ങ­ളെ ദൈ­നം­ദി­നം ശ­ക്തി­യേ­റി­യ­വ­രാ­ക്കു­ന്നു. താ­മ­സി­യാ­തെ നി­ങ്ങൾ ഈ നാ­ട്ടിൽ നി­റ­ഞ്ഞു­നിൽ­ക്കും. പക്ഷേ, എ­ന്റെ­യാ­ളൂ­കൾ കു­ത്തി­യൊ­ലി­ച്ചു് താ­ണു­പോ­കു­ന്ന ഒരു വേ­ലി­യി­റ­ക്കം പോ­ലെ­യാ­ണു്—ഇ­നി­യൊ­രി­ക്ക­ലും ഉ­യർ­ന്നു വ­രി­ക­യി­ല്ലാ­ത്ത ഒ­രി­റ­ക്കം.

വെ­ളു­ത്ത മ­നു­ഷ്യ­ന്റെ ദൈ­വ­ത്തി­നു് തന്റെ ചു­വ­ന്ന മ­ക്ക­ളെ സ്നേ­ഹി­ക്കാൻ ക­ഴി­യു­ന്നി­ല്ല. ഉ­ണ്ടെ­ങ്കിൽ അവൻ അവരെ സം­ര­ക്ഷി­ക്കു­മാ­യി­രു­ന്നു. അവർ ആരും സ­ഹാ­യ­ത്തി­നി­ല്ലാ­ത്ത അ­നാ­ഥ­രെ­പ്പോ­ലെ­യാ­ണു്. അ­ങ്ങ­നെ­യെ­ങ്കിൽ നാം എ­ങ്ങ­നെ സ­ഹോ­ദ­ര­ങ്ങ­ളാ­വും? നി­ങ്ങ­ളു­ടെ പി­താ­വു് എ­ങ്ങ­നെ ഞ­ങ്ങ­ളു­ടേ­താ­വും? എ­ങ്ങ­നെ അവൻ ഞ­ങ്ങ­ളെ സ­മ്പൽ­സ­മൃ­ദ്ധി­യു­ള്ള­വ­രാ­ക്കും? എ­ങ്ങ­നെ മ­ഹ­ത്ത്വ­ത്തി­ലേ­ക്കു മ­ട­ങ്ങു­ന്ന­തി­ന്റെ സ്വ­പ്ന­ങ്ങൾ ഞ­ങ്ങൾ­ക്കു­ള്ളിൽ ഉ­ണർ­ത്തും?

ഞ­ങ്ങ­ളു­ടെ നോ­ട്ട­ത്തിൽ നി­ങ്ങ­ളു­ടെ ദൈവം പ­ക്ഷം­പി­ടി­ക്കു­ന്ന­വ­നാ­ണു്. അവൻ വ­ന്നെ­ത്തി­യ­തു് വെ­ളു­ത്ത മ­നു­ഷ്യ­ന്റെ അ­ടു­ത്താ­ണു്. ഞങ്ങൾ അവനെ ക­ണ്ടി­ട്ടി­ല്ല. ആ ശബ്ദം ഒ­രി­ക്ക­ലും കേ­ട്ടി­ട്ടി­ല്ല. അവൻ വെ­ളു­ത്ത മ­നു­ഷ്യ­നു് നി­യ­മ­സം­ഹി­ത­കൾ കൊ­ടു­ത്തു. പക്ഷേ, ഈ വി­ശാ­ല­മാ­യ ഭൂ­ഖ­ണ്ഡ­ത്തിൽ ആ­കാ­ശ­ത്തി­ലെ ന­ക്ഷ­ത്ര­ങ്ങ­ളെ­പ്പോ­ലെ തി­ങ്ങി­നി­റ­യു­ന്ന തന്റെ ചു­വ­ന്ന മ­ക്ക­ളോ­ടു് അവനു് ഒ­ന്നും പ­റ­യാ­നി­ല്ലാ­യി­രു­ന്നു. നാം ര­ണ്ടു് വ്യ­ത്യ­സ്ത വർ­ഗ്ഗ­ങ്ങ­ളാ­ണു്. അ­ത­ങ്ങ­നെ­ത­ന്നെ­യാ­യി­രി­ക്കും എ­ന്നെ­ന്നേ­ക്കും. ന­മു­ക്കി­ട­യിൽ പൊ­തു­വാ­യി ഒ­ന്നും­ത­ന്നെ­യി­ല്ല. ഞ­ങ്ങ­ളു­ടെ പൂർ­വി­ക­രു­ടെ ചി­താ­ഭ­സ്മം ഞ­ങ്ങൾ­ക്കു് വി­ശു­ദ്ധ­മാ­ണു്. അ­വ­രു­ടെ അ­ന്ത്യ­വി­ശ്ര­മ­സ്ഥ­ലം പ­വി­ത്ര­വു­മാ­ണു്. നി­ങ്ങൾ നി­ങ്ങ­ളു­ടെ പി­താ­ക്ക­ന്മാ­രു­ടെ ശ­വ­കു­ടീ­ര­ങ്ങ­ളെ പ­ശ്ചാ­ത്താ­പ­മൊ­ന്നു­മി­ല്ലാ­തെ എന്നു തോ­ന്നും­വി­ധം പി­ന്നി­ലു­പേ­ക്ഷി­ച്ചു് അ­ക­ന്നു­പോ­കു­ന്നു.

കു­പി­ത­നാ­യൊ­രു ദൈവം ഇ­രു­മ്പി­ന്റെ വി­രൽ­കൊ­ണ്ടു് ശി­ലാ­ഫ­ല­ക­ങ്ങ­ളിൽ നി­ങ്ങൾ മ­റ­ക്കാ­തി­രി­ക്കാ­നാ­യി കോ­റി­യി­ട്ട­താ­ണു് നി­ങ്ങ­ളു­ടെ മതം. ചു­വ­ന്ന മ­നു­ഷ്യ­നു് അതു് ഓർ­മ്മി­ച്ചു­വ­യ്ക്കാ­നോ മ­ന­സ്സി­ലാ­ക്കാ­നോ ക­ഴി­യി­ല്ല. ഞ­ങ്ങ­ളു­ടെ മതം ഞ­ങ്ങ­ളു­ടെ പൂർ­വി­ക­രു­ടെ പാ­ര­മ്പ­ര്യ­ങ്ങ­ളാ­ണു്. അതു് ഞ­ങ്ങ­ളു­ടെ വ­യോ­ധി­കർ­ക്കു് പ­ര­മാ­ത്മാ­വു് ന­ല്കി­യ സ്വ­പ്ന­ങ്ങ­ളാ­ണു്. ഞ­ങ്ങ­ളു­ടെ മൂ­പ്പ­ന്മാർ­ക്കു ന­ല്ക­പ്പെ­ട്ട ദർ­ശ­ന­ങ്ങ­ളാ­ണു്.

അതു് എ­ഴു­ത­പ്പെ­ട്ടി­രി­ക്കു­ന്ന­തു് ഞ­ങ്ങ­ളു­ടെ ജ­ന­ങ്ങ­ളു­ടെ ഹൃ­ദ­യ­ങ്ങ­ളി­ലാ­ണു്. ശ­വ­കു­ടീ­ര­ത്തി­ന്റെ വാ­താ­യ­നം ക­ട­ന്നാൽ­പി­ന്നെ നി­ങ്ങ­ളു­ടെ മൃതർ സ്വ­ന്തം ജ­ന്മ­ഗൃ­ഹ­ങ്ങ­ളെ­യോ നി­ങ്ങ­ളെ­യോ സ്നേ­ഹി­ക്കാ­താ­കു­ന്നു. അവർ ന­ക്ഷ­ത്ര­ങ്ങൾ­ക്ക­പ്പു­റ­ത്തേ­ക്കു് അ­ലി­ഞ്ഞു­പോ­വു­ക­യും മ­റ­ക്ക­പ്പെ­ട്ട­വ­രാ­കു­ക­യും ചെ­യ്യു­ന്നു. അവർ ഒ­രി­ക്ക­ലും മ­ട­ങ്ങി­വ­രി­ല്ല. ഞ­ങ്ങ­ളു­ടെ മൃതർ അ­വർ­ക്കു് ജീവൻ ന­ല്കി­യ സു­ന്ദ­ര­മാ­യ ഈ ഭൂ­മി­യെ ഒ­രി­ക്ക­ലും മ­റ­ക്കു­ന്നി­ല്ല. ഈ മ­ണ്ണി­ലെ വ­ള­ഞ്ഞു­പു­ള­ഞ്ഞൊ­ഴു­കു­ന്ന ന­ദി­ക­ളെ­യും മ­ഹാ­പർ­വ്വ­ത­ങ്ങ­ളെ­യും മ­റ­ഞ്ഞി­രി­ക്കു­ന്ന താ­ഴ്‌­വ­ര­ക­ളെ­യും അവർ സ്നേ­ഹി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. ഭൂ­മി­യിൽ ഏ­കാ­ന്ത­ഹൃ­ദ­യ­ങ്ങ­ളോ­ടെ ജീ­വി­ക്കു­ന്ന­വ­രെ­പ്പ­റ്റി അവരിൽ വാ­ത്സ­ല്യ­വും അ­ഭി­ലാ­ഷ­വും നി­റ­യു­ന്നു. പ­ല­പ്പോ­ഴും അവരെ കാ­ണാ­നും സാ­ന്ത്വ­നി­പ്പി­ക്കാ­നു­മാ­യി ഞ­ങ്ങ­ളു­ടെ മൃതർ മ­ട­ങ്ങി­വ­രു­ന്നു.

രാ­ത്രി­ക്കും പ­ക­ലി­നും ഒ­ന്നി­ച്ചു­ക­ഴി­യു­ക സാ­ധ്യ­മ­ല്ല. മ­ല­ഞ്ചെ­രു­വിൽ പാ­റു­ന്ന മ­ഞ്ഞു് പ്ര­ഭാ­ത­സൂ­ര്യ­ന്റെ വെ­ട്ടി­ത്തി­ള­ക്ക­ത്തി­നു മു­മ്പിൽ ഓ­ടി­യൊ­ളി­ക്കും­പോ­ലെ ചു­വ­ന്ന മ­നു­ഷ്യൻ വെ­ളു­ത്ത മ­നു­ഷ്യ­ന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ­നി­ന്നു് ഓ­ടി­പ്പോ­കു­ന്നു.

images/seattle-3.jpg

ഏ­താ­യാ­ലും നി­ങ്ങൾ ന­ല്കി­യ നിർ­ദേ­ശം നീ­തി­യു­ള്ള ഒ­ന്നാ­യി­ത്തോ­ന്നു­ന്നു. എന്റെ കൂ­ട്ടർ അതു സ്വീ­ക­രി­ച്ചു് അ­വർ­ക്കാ­യി നീ­ക്കി­വെ­ച്ച ഇ­ട­ങ്ങ­ളി­ലേ­ക്കു മാ­റി­പ്പോ­കും എ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്. ഞങ്ങൾ നി­ങ്ങ­ളിൽ­നി­ന്നു് സ­മാ­ധാ­ന­പൂർ­വം മാറി താ­മ­സി­ച്ചു­കൊ­ള്ളാം. പാ­തി­രാ­ക്ക­ട­ലിൽ­നി­ന്നു് ക­ര­യി­ലേ­ക്കു് നീ­ങ്ങി­വ­രു­ന്ന കനത്ത മൂ­ടൽ­മ­ഞ്ഞു­പോ­ലെ എന്റെ ജ­ന­ങ്ങൾ­ക്കു ചു­റ്റും അ­തി­വേ­ഗം ഉ­രു­ണ്ടു കൂ­ടു­ന്ന ക­ട്ടി­പി­ടി­ച്ച ഇ­രു­ട്ടിൽ­നി­ന്നു് പ്ര­കൃ­തി ഞ­ങ്ങ­ളോ­ടു് സം­സാ­രി­ക്കും­പോ­ലെ­യാ­ണു് മ­ഹാ­നാ­യ വെ­ളു­ത്ത­മൂ­പ്പ­ന്റെ വാ­ക്കു­കൾ തോ­ന്നി­ക്കു­ന്ന­തു്. ഞങ്ങൾ ഞ­ങ്ങ­ളു­ടെ ശി­ഷ്ട­ദി­ന­ങ്ങൾ എ­വി­ടെ­ക്ക­ഴി­ഞ്ഞു­കൂ­ടു­മെ­ന്ന­തിൽ വലിയ കാ­ര്യ­മി­ല്ല. ആ ദി­ന­ങ്ങൾ അ­ധി­ക­മൊ­ന്നു­മി­ല്ല. ചു­വ­ന്ന മ­നു­ഷ്യ­ന്റെ വ­രാൻ­പോ­കു­ന്ന രാ­ത്രി വളരെ ഇ­രു­ണ്ട­താ­ണെ­ന്നു വ്യ­ക്ത­മാ­ണു്. ച­ക്ര­വാ­ള­ത്തിൽ ന­ക്ഷ­ത്ര­ത്തി­ള­ക്ക­മി­ല്ല. കാ­റ്റു­കൾ ദുഃ­ഖ­സ്വ­ര­ത്തിൽ നി­ല­വി­ളി­ക്കു­ന്ന­തു് അകലെ കേൾ­ക്കാം. ഞ­ങ്ങ­ളു­ടെ വർ­ഗ­ത്തി­ന്റെ ഏതോ ക­രു­ണ­യ­റ്റ പ്ര­തി­കാ­ര­ദേ­വ­ത ഞ­ങ്ങ­ളെ പി­ന്തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ചു­വ­ന്ന മ­നു­ഷ്യ­നെ­വി­ടെ­പ്പോ­യാ­ലും, മു­റി­വേ­റ്റ മാൻ­പേ­ട വേ­ട്ട­ക്കാ­ര­ന്റെ കാ­ലൊ­ച്ച അ­ടു­ത്തു വ­രു­ന്ന­തു് കേൾ­ക്കും­പോ­ലെ, അവൻ ആ ഭീകര സം­ഹാ­ര­ക­ന്റെ കാ­ലൊ­ച്ച കേൾ­ക്കു­ക­യും തന്റെ അ­ന്ത്യ­ത്തെ നേ­രി­ടാൻ ത­യ്യാ­റെ­ടു­ക്കു­ക­യൂം ചെ­യ്യു­ന്നു. കുറെ പൂർ­ണ്ണ­ച­ന്ദ്ര­ന്മാ­രും കുറെ ശി­ശി­ര­ങ്ങ­ളും ക­ഴി­ഞ്ഞു­പോ­യാൽ­പി­ന്നെ, ഈ വി­ശാ­ല­മാ­യ നാ­ട്ടിൽ ഒ­രി­ക്കൽ നി­റ­ഞ്ഞു­നി­ന്ന ആ മ­ഹാ­ജ­ന­ത­ക­ളി­ലൊ­ന്നു­പോ­ലു­മോ, അ­ല്ലെ­ങ്കിൽ ഇ­ന്നു് ഈ നാ­ടി­ന്റെ അ­ന­ന്ത­മാ­യ ഏ­കാ­ന്ത­ത­ക­ളി­ലൂ­ടെ അ­ല­യു­ന്ന ശി­ഥി­ല­സം­ഘ­ങ്ങ­ളി­ലൊ­ന്നു­പോ­ലു­മോ ഒ­രി­ക്കൽ നി­ങ്ങ­ളു­ടേ­തു­പോ­ലെ­ത­ന്നെ ശ­ക്തി­യേ­റി­യ­തും പ്ര­ത്യാ­ശ നി­റ­ഞ്ഞ­തു­മാ­യി­രു­ന്ന ഒരു ജ­ന­ത­യു­ടെ ശ­വ­കു­ടീ­ര­ങ്ങൾ­ക്കു മീതെ ക­ണ്ണീർ­പൊ­ഴി­ക്കാൻ ഇവിടെ ഉ­ണ്ടാ­വി­ല്ല.

പക്ഷേ, എ­ന്തി­നു ഞങ്ങൾ പ­രി­ത­പി­ക്ക­ണം? എ­ന്തി­നു ഞാൻ എന്റെ ജ­ന­ങ്ങ­ളു­ടെ വി­ധി­യെ­പ്പ­റ്റി പൊ­റു­പൊ­റു­ക്ക­ണം? വ്യ­ക്തി­ക­ളെ­ക്കൊ­ണ്ടാ­ണു് വർ­ഗ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തു്. അ­വ­യെ­ക്കാൾ മി­ക­ച്ച­വ­ര­ല്ല വ്യ­ക്തി­കൾ. അവർ ക­ട­ലി­ലെ തി­ര­ക­ളെ­പ്പോ­ലെ വ­രി­ക­യും പോ­വു­ക­യും ചെ­യ്യു­ന്നു. ഒ­രു­തു­ള്ളി ക­ണ്ണീർ, ഒരു നൃ­ത്തം, ഒരു വി­ലാ­പ­ഗാ­നം—അവർ ന­മ്മു­ടെ പ്രി­യം നി­റ­ഞ്ഞ ക­ണ്ണു­ക­ളിൽ­നി­ന്നു് എ­ന്നെ­ന്നേ­ക്കു­മാ­യി പൊ­യ്പ്പോ­യ്ക്ക­ഴി­ഞ്ഞു. ദൈവം ഒരു സു­ഹൃ­ത്തി­നെ­പ്പോ­ലെ ഒപ്പം ന­ട­ക്കു­ക­യും സം­സാ­രി­ക്കു­ക­യും ചെ­യ്യു­ന്ന വെ­ളു­ത്ത മ­നു­ഷ്യൻ­പോ­ലും ഈ പൊ­തു­വാ­യ വി­ധി­യിൽ­നി­ന്നു് വി­മു­ക്ത­ന­ല്ല. ഒരു പക്ഷേ, നാം സ­ഹോ­ദ­ര­ങ്ങ­ളാ­ണു­ത­ന്നെ. ന­മു­ക്കു നോ­ക്കാം.

ഞങ്ങൾ നി­ങ്ങ­ളു­ടെ നിർ­ദേ­ശ­ത്തെ­പ്പ­റ്റി വി­ചി­ന്ത­നം ചെ­യ്യും. ഒരു തീ­രു­മാ­ന­മെ­ടു­ത്തു­ക­ഴി­യു­മ്പോൾ നി­ങ്ങ­ളോ­ടു പറയും. ഞങ്ങൾ നി­ങ്ങ­ളു­ടെ നിർ­ദേ­ശം അം­ഗീ­ക­രി­ക്കു­ക­യാ­ണെ­ങ്കിൽ ഞാൻ ഒ­ന്നാ­മ­ത്തെ നി­ബ­ന്ധ­ന ഇവിടെ ഇ­പ്പോൾ­ത­ന്നെ വ­യ്ക്കു­ക­യാ­ണു്: ഞ­ങ്ങ­ളു­ടെ പൂർ­വി­ക­രു­ടെ­യും സു­ഹൃ­ത്തു­ക്ക­ളു­ടെ­യും ശ­വ­കു­ടീ­ര­ങ്ങ­ളെ ഉ­പ­ദ്ര­വ­മി­ല്ലാ­തെ ഞ­ങ്ങ­ളു­ടെ ഇ­ഷ്ട­പ്ര­കാ­രം സ­ന്ദർ­ശി­ക്കാ­നു­ള്ള അ­വ­കാ­ശം ഞ­ങ്ങൾ­ക്കു് വി­ല­ക്കി­കൂ­ടാ. ഈ ദേ­ശ­ത്തി­ന്റെ ഓരോ ഭാ­ഗ­വും എന്റെ ജ­ന­ങ്ങൾ­ക്കു് പ­വി­ത്ര­മാ­ണു്. ഓരോ മ­ല­ഞ്ചെ­രി­വും താ­ഴ്‌­വ­ര­യും പു­ല്പ­ര­പ്പും മ­ര­ക്കൂ­ട്ട­വും എന്റെ വർ­ഗ്ഗ­ത്തി­ന്റെ പ്രി­യ­സ്മ­ര­ണ­കൾ­കൊ­ണ്ടോ ദുഃ­ഖാ­നു­ഭ­വ­ങ്ങൾ­കൊ­ണ്ടോ വി­ശു­ദ്ധ­മാ­ക്ക­പ്പെ­ട്ട­വ­യാ­ണു്.

ക­ടൽ­ത്തീ­ര­ത്തു് വെ­യി­ലിൽ ചു­ട്ടു­പൊ­ള്ളി മൂ­ക­മാ­യി ഗാം­ഭീ­ര്യം­പൂ­ണ്ടു് കി­ട­ക്കു­ന്ന ശി­ല­കൾ­പോ­ലും എന്റെ ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­വി­ധി­യോ­ടു് ചേർ­ന്ന ഭൂ­ത­കാ­ല­സം­ഭ­വ­ങ്ങ­ളു­ടെ സ്മ­ര­ണ­ക­ളിൽ കോ­രി­ത്ത­രി­ക്കു­ന്ന­വ­യാ­ണു്.

നി­ങ്ങ­ളു­ടെ കാൽ­ക്കീ­ഴി­ലെ ഈ പൊ­ടി­മ­ണ്ണു് ഞ­ങ്ങ­ളു­ടെ പാ­ദ­സ്പർ­ശ­ത്തി­നു ന­ല്കു­ന്ന സ്നേ­ഹം അ­തിൽ­നി­ന്നു നി­ങ്ങൾ­ക്കു ല­ഭി­ക്കി­ല്ല. കാരണം അതു ഞ­ങ്ങ­ളു­ടെ പൂർ­വ്വി­ക­രു­ടെ ചി­താ­ഭ­സ്മം­ത­ന്നെ­യാ­ണു്. അ­തി­ന്റെ ആർ­ദ്ര­ത­യെ­പ്പ­റ്റി ബോ­ധ­മു­ള്ള­വ­യാ­ണു ഞ­ങ്ങ­ളു­ടെ പാ­ദ­ങ്ങൾ. അ­ത്ര­മാ­ത്ര­മാ­ണു് ഈ മ­ണ്ണു് ഞ­ങ്ങ­ളു­ടെ വർ­ഗ­ത്തി­ന്റെ ജീ­വൻ­കൊ­ണ്ടു് സ­മ്പ­ന്ന­മാ­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്.

ധീ­ര­യോ­ദ്ധാ­ക്ക­ളും സ്നേ­ഹം നി­റ­ഞ്ഞ അ­മ്മ­മാ­രും സ­ന്തു­ഷ്ട­വ­തി­ക­ളാ­യ യു­വ­തി­ക­ളും ഇവിടെ ജീ­വി­ക്കു­ക­യും ആ­ന­ന്ദി­ക്കു­ക­യും ചെ­യ്തു. അ­വ­രു­ടെ നാ­മ­ങ്ങൾ­പോ­ലും ഇന്നു മ­റ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. പക്ഷേ, അവർ ഇ­ന്നും ഈ ഏ­കാ­ന്ത­ത­ക­ളെ സ്നേ­ഹി­ക്കു­ന്നു. പ­ക­ലൊ­ടു­ങ്ങു­മ്പോൾ അ­വ­രു­ടെ നി­റ­ഞ്ഞ സാ­ന്നി­ദ്ധ്യ­ങ്ങൾ സ­ന്ധ്യ­യെ ആ­വ­സി­ക്കു­ന്ന ഭൂ­താ­ത്മാ­ക്ക­ളു­ടെ നി­ഴ­ലു­കൾ വീണു മ­ങ്ങു­ന്നു. അ­വ­സാ­ന­ത്തെ ചു­വ­ന്ന മ­നു­ഷ്യൻ ഭൂ­മി­യിൽ മ­രി­ച്ചു­വീ­ണു­ക­ഴി­ഞ്ഞും, അ­വ­ന്റെ ഓർമ്മ വെ­ളു­ത്ത മ­നു­ഷ്യ­ന്റെ­യു­ള്ളിൽ ഒരു കെ­ട്ടു­ക­ഥ­യാ­യി തീർ­ന്നു­ക­ഴി­ഞ്ഞും, ഈ തീ­ര­ങ്ങൾ എന്റെ അ­ദൃ­ശ്യ­രാ­യ മൃ­ത­ജ­ന­ങ്ങ­ളെ­ക്കൊ­ണ്ടു് നി­റ­ഞ്ഞി­രി­ക്കും.

നി­ങ്ങ­ളു­ടെ മ­ക്ക­ളു­ടെ മക്കൾ പാ­ട­ത്തും ധാ­ന്യ­പ്പു­ര­യി­ലും ക­ട­യി­ലും പാ­ത­യി­ലും കാ­ടി­ന്റെ നി­ശ്ശ­ബ്ദ­ത­യി­ലും നി­ന്നു­കൊ­ണ്ടു് തങ്ങൾ ഒ­റ്റ­യ്ക്കാ­ണെ­ന്നു ക­രു­തു­മ്പോൾ അവർ അ­ങ്ങ­നെ ആ­യി­രി­ക്കി­ല്ല. ഭൂ­മി­യിൽ ഏ­കാ­ന്ത­ത­യ്കു­മാ­ത്ര­മാ­യി ഒ­രി­ട­മി­ല്ല. രാ­ത്രി­യിൽ നി­ങ്ങ­ളു­ടെ ന­ഗ­ര­ങ്ങ­ളും ഗ്രാ­മ­ങ്ങ­ളും നി­ശ്ശ­ബ്ദ­മാ­യി­ത്തീ­രു­ക­യും അവ വി­ജ­ന­മാ­യി എ­ന്നു് നി­ങ്ങൾ ക­രു­തു­ക­യും ചെ­യ്യു­മ്പോൾ അവയിൽ നി­റ­ഞ്ഞു നിൽ­ക്കു­ന്ന­തു് ഒ­രി­ക്കൽ ഇവിടെ തി­ങ്ങി­നി­റ­ഞ്ഞു­നി­ന്നി­രു­ന്ന, മ­നോ­ഹ­ര­മാ­യ ഈ നാ­ടി­നെ സ്നേ­ഹി­ച്ചു­കൊ­ണ്ടു് എ­ന്നും മ­ട­ങ്ങി­യെ­ത്തു­ന്ന എന്റെ ജ­ന­ത­തി­ക­ളാ­യി­രി­ക്കും. വെ­ളു­ത്ത മ­നു­ഷ്യൻ ഇവിടെ ഒ­രി­ക്ക­ലും ഒ­റ്റ­യ്ക്കാ­യി­രി­ക്കു­ക­യി­ല്ല. അയാൾ എന്റെ ജ­ന­ങ്ങ­ളോ­ടു് നീ­തി­യോ­ടെ­യും ദ­യ­യോ­ടെ­യും പെ­രു­മാ­റ­ട്ടെ. എ­ന്തു­കൊ­ണ്ടെ­ന്നാൽ മൃതർ പൂർ­ണ്ണ­മാ­യും ശ­ക്തി­ഹീ­ന­ര­ല്ല.

ഞങ്ങൾ നി­ങ്ങൾ­ക്കു് ഭൂമി വി­റ്റാൽ…
സ­ക്ക­റി­യ
images/seattle-2.jpg

ആ­കാ­ശ­ത്തെ[2] വാ­ങ്ങു­ക­യും വിൽ­ക്കു­ക­യും ചെ­യ്യു­ന്ന­തെ­ങ്ങ­നെ? അ­ല്ലെ­ങ്കിൽ മ­ണ്ണി­ന്റെ ചൂ­ടി­നെ? ആ ചിന്ത ഞ­ങ്ങൾ­ക്കു് അ­പ­രി­ചി­ത­മാ­ണു്. അ­ന്ത­രീ­ക്ഷ­ത്തി­ന്റെ ന­വ­നൈർ­മ്മ­ല്യ­വും വെ­ള്ള­ത്തി­ന്റെ വെ­ട്ടി­ത്തി­ള­ക്ക­വും ഞ­ങ്ങ­ളു­ടേ­ത­ല്ലാ­തി­രി­ക്കെ നി­ങ്ങൾ­ക്കു് അവ എ­ങ്ങ­നെ വാ­ങ്ങാൻ ക­ഴി­യും?

ഈ മ­ണ്ണി­ന്റെ ഓരോ ഇടവും എന്റെ ജ­ന­ത­യ്ക്കു് പാ­വ­ന­മാ­ണു്. പൈൻ­മ­ര­ത്തി­ന്റെ ഓരോ തി­ള­ങ്ങു­ന്ന ഇലയും ഓരോ മ­ണൽ­ത്തീ­ര­വും കാ­ടി­ന്റെ ഇ­രു­ളി­മ­യി­ലെ തു­റ­സ്സു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഓരോ പു­ക­മ­ഞ്ഞിൻ കൂ­ട്ട­വും പാ­ട്ടു­മൂ­ളു­ന്ന ഓരോ ചെ­റു­ജീ­വി­യും എന്റെ ജ­ന­ങ്ങ­ളു­ടെ സ്മ­ര­ണ­യിൽ പ­വി­ത്ര­ങ്ങ­ളാ­ണു്. വൃ­ക്ഷ­ങ്ങ­ളിൽ ഒ­ഴു­കു­ന്ന ജീ­വ­ര­സം, ചു­വ­ന്ന മ­നു­ഷ്യ­ന്റെ ഓർ­മ്മ­ക­ളെ­യാ­ണു് ചു­മ­ന്നു­കൊ­ണ്ടു­പോ­കു­ന്ന­തു്.

വെ­ളു­ത്ത മ­നു­ഷ്യ­ന്റെ മൃതർ ന­ക്ഷ­ത്ര­ങ്ങൾ­ക്കി­ട­യിൽ ന­ട­ക്കാ­നാ­യി മ­റ­യു­മ്പോൾ അവർ അ­വ­രു­ടെ ജ­ന്മ­ദേ­ശ­ത്തെ മ­റ­ന്നു­പോ­വു­ന്നു. ഞ­ങ്ങ­ളു­ടെ മൃതർ അ­ഴ­കു­ള്ള ഈ ഭൂ­മി­യെ ഒ­രി­ക്ക­ലും മ­റ­ക്കു­ക­യി­ല്ല. കാരണം ചു­വ­ന്ന മ­നു­ഷ്യ­ന്റെ അ­മ്മ­യാ­ണു് ഈ ഭൂമി. ഞങ്ങൾ ഭൂ­മി­യു­ടെ ഭാ­ഗ­വും ഭൂമി ഞ­ങ്ങ­ളു­ടെ ഭാ­ഗ­വു­മാ­ണു്. സു­ഗ­ന്ധി­ക­ളാ­യ പു­ഷ്പ­ങ്ങൾ ഞ­ങ്ങ­ളു­ടെ സ­ഹോ­ദ­രി­മാ­രാ­ണു്. ക­ല­മാ­നും കു­തി­ര­യും വൻ­ക­ഴു­ക­നും ഞ­ങ്ങ­ളു­ടെ സ­ഹോ­ദ­ര­ങ്ങ­ളാ­ണു്. കൊ­ടു­മു­ടി­പ്പാ­റ­ക­ളും പുൽ­ത്ത­കി­ടി­ക­ളി­ലെ നീ­രു­റ­വ­ക­ളും കോ­വർ­ക­ഴു­ത­യു­ടെ മേ­നി­യു­ടെ ചൂടും മ­നു­ഷ്യ­നും എ­ല്ലാം ഒരേ കു­ടും­ബ­മാ­ണു്.

അ­തു­കൊ­ണ്ടു് വാ­ഷി­ങ്ട­ണി­ലെ വലിയ മൂ­പ്പൻ ഞ­ങ്ങ­ളു­ടെ ഭൂമി വാ­ങ്ങാ­നാ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടു് സ­ന്ദേ­ശ­മ­യ­യ്ക്കു­മ്പോൾ ഞ­ങ്ങൾ­ക്കാ­വാ­ത്ത­താ­ണു് അ­ദ്ദേ­ഹം ചോ­ദി­ക്കു­ന്ന­തു്. ഞങ്ങൾ മാ­ത്ര­മാ­യി സു­ഖ­മാ­യി ജീ­വി­ക്കാൻ ഞ­ങ്ങൾ­ക്കു്, സ്ഥലം മാ­റ്റി­വ­യ്ക്കാ­മെ­ന്നു് വ­ലി­യ­മൂ­പ്പൻ സ­ന്ദേ­ശ­മ­യ­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹം ഞ­ങ്ങ­ളു­ടെ പി­താ­വും ഞങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ കു­ട്ടി­ക­ളു­മാ­യി­രി­ക്കും. അ­ങ്ങ­നെ­യെ­ല്ലാ­മാ­യി­രി­ക്കെ, ഭൂമി വാ­ങ്ങാ­മെ­ന്നു­ള്ള നി­ങ്ങ­ളു­ടെ നിർ­ദ്ദേ­ശം ഞങ്ങൾ പ­രി­ഗ­ണി­ക്കാം. പക്ഷേ, അതത്ര എ­ളു­പ്പ­മ­ല്ല­താ­നും. കാരണം ഈ ഭൂമി ഞ­ങ്ങൾ­ക്കു് പ­വി­ത്ര­മാ­ണു്.

പു­ഴ­ക­ളി­ലും ന­ദി­ക­ളി­ലും തി­ള­ങ്ങി­യൊ­ഴു­കു­ന്ന ജലം വെറും ജ­ല­മ­ല്ല, ഞ­ങ്ങ­ളു­ടെ പൂർ­വ്വി­ക­രു­ടെ ര­ക്ത­മാ­ണു്. ഞങ്ങൾ നി­ങ്ങൾ­ക്കു് ഭൂമി വി­റ്റാൽ ആ ജലം പാ­വ­ന­മാ­ണെ­ന്നു നി­ങ്ങൾ­ക്കു് ഓർ­മ്മ­യു­ണ്ടാ­ക­ണം. അതു പാ­വ­ന­മാ­ണെ­ന്നു മാ­ത്ര­മ­ല്ല, സ്ഫ­ടി­കം­പോ­ലെ­യു­ള്ള ത­ടാ­ക­പ്പ­ര­പ്പി­ലെ ഓരോ ഭൂ­താ­വി­ഷ്ട­നി­ഴ­ലാ­ട്ട­വും പ­റ­യു­ന്ന­തു് എന്റെ ജ­ന­ത­യു­ടെ ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ­പ്പ­റ്റി­യും അ­വ­യു­ടെ ഓർ­മ്മ­ക­ളെ­പ്പ­റ്റി­യു­മാ­ണെ­ന്നും നി­ങ്ങ­ളു­ടെ മ­ക്ക­ളെ പ­ഠി­പ്പി­ക്ക­ണം.

ജ­ല­ത്തി­ന്റെ മർ­മ്മ­രം എന്റെ അ­ച്ഛ­ന്റെ­യ­ച്ഛ­ന്റെ ശ­ബ്ദ­മാ­ണു്.

നദികൾ ഞ­ങ്ങ­ളു­ടെ സ­ഹോ­ദ­ര­രാ­ണു്. അവർ ഞ­ങ്ങ­ളു­ടെ ദാഹം തീർ­ക്കു­ന്നു. ഞ­ങ്ങ­ളു­ടെ വ­ഞ്ചി­ക­ളെ ചു­മ­ക്കു­ന്നു. ഞ­ങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങ­ളു­ടെ വി­ശ­പ്പു ശ­മി­പ്പി­ക്കു­ന്നു. ഞങ്ങൾ നി­ങ്ങൾ­ക്കു് ഞ­ങ്ങ­ളു­ടെ ഭൂമി വി­റ്റാൽ നദികൾ ഞ­ങ്ങ­ളു­ടെ­യും നി­ങ്ങ­ളു­ടെ­യും സ­ഹോ­ദ­ര­രാ­ണെ­ന്നു നി­ങ്ങൾ­ക്കു് ഓർ­മ്മ­യു­ണ്ടാ­യി­രി­ക്ക­ണം. നി­ങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങ­ളെ അതു പ­ഠി­പ്പി­ക്കു­ക­യും ചെ­യ്യ­ണം. മാ­ത്ര­മ­ല്ല, അ­ന്നു­മു­തൽ നി­ങ്ങൾ ഏതൊരു സ­ഹോ­ദ­ര­നോ­ടും കാ­ണി­ക്കു­ന്ന കാ­രു­ണ്യം ന­ദി­ക­ളോ­ടും കാ­ണി­ക്ക­ണം.

വെ­ളു­ത്ത­മ­നു­ഷ്യ­നു് ഞ­ങ്ങ­ളു­ടെ രീ­തി­കൾ മ­ന­സ്സി­ലാ­കു­ന്നി­ല്ല എന്നു ഞ­ങ്ങൾ­ക്ക­റി­യാം. അ­യാൾ­ക്കു് ഭൂ­മി­യു­ടെ ഏതൊരു ഇടവും മ­റ്റേ­തൊ­രു ഇ­ട­വും­പോ­ലെ­യാ­ണു്. കാരണം രാ­ത്രി­യിൽ വ­ന്നു് ഭൂ­മി­യിൽ­നി­ന്നു വേ­ണ്ട­തെ­ല്ലാം എ­ടു­ത്തു­കൊ­ണ്ടു പോ­കു­ന്ന ഒരു അ­പ­രി­ചി­ത­നാ­ണു് അയാൾ. ഭൂമി അ­യാ­ളു­ടെ സ­ഹോ­ദ­ര­ന­ല്ല, ശ­ത്രു­വാ­ണു്. അതിനെ ഒ­രി­ട­ത്തു് കീ­ഴ­ട­ക്കി­ക്ക­ഴി­യു­മ്പോൾ അ­ടു­ത്ത ഇ­ട­ത്തേ­ക്കു് അയാൾ നീ­ങ്ങു­ന്നു.

പി­താ­ക്ക­ന്മാ­രു­ടെ ശ­വ­കു­ടീ­ര­ങ്ങൾ അയാൾ പി­ന്നി­ലു­പേ­ക്ഷി­ച്ചു പോ­കു­ന്നു. അ­തി­ല­യാൾ­ക്കു് വി­ഷ­മ­മി­ല്ല. സ്വ­ന്തം കു­ഞ്ഞു­ങ്ങ­ളിൽ­നി­ന്നു് അയാൾ ഭൂമി ത­ട്ടി­യെ­ടു­ക്കു­ന്നു.അ­തി­ല­യാൾ­ക്കു വി­ഷ­മ­മി­ല്ല. സ്വ­ന്തം പി­താ­വി­ന്റെ ശ­വ­കു­ടീ­ര­വും സ്വ­ന്തം മ­ക്ക­ളു­ടെ ജ­ന്മാ­വ­കാ­ശ­വും വി­സ്മൃ­ത­ങ്ങ­ളാ­വു­ന്നു. ഭൂ­മി­യെ­യും സ­ഹോ­ദ­ര­നാ­യ ആ­കാ­ശ­ത്തെ­യും അ­യ്യാൾ കാ­ണു­ന്ന­തു് വാ­ങ്ങാ­നും കൊ­ള്ള­യ­ടി­ക്കാ­നും, ക­ന്നു­കാ­ലി­ക­ളെ­പ്പോ­ലെ­യോ നി­റം­പി­ടി­പ്പി­ച്ച മാ­ല­മ­ണി­ക­ളെ­പ്പോ­ലെ­യോ വിൽ­ക്കാ­നു­ള്ള വ­സ്തു­ക്ക­ളാ­യി മാ­ത്ര­മാ­ണു്. അ­യാ­ളു­ടെ ആർ­ത്തി ഭൂ­മി­യെ വി­ഴു­ങ്ങു­ക­യും ഒരു മ­രു­ഭൂ­മി­യെ­മാ­ത്രം അ­വ­ശേ­ഷി­പ്പി­ക്കു­ക­യും ചെ­യ്യും.

എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ഞ­ങ്ങ­ളു­ടെ രീ­തി­കൾ നി­ങ്ങ­ളു­ടേ­തിൽ­നി­ന്നും വ്യ­ത്യ­സ്ത­മാ­ണു്. നി­ങ്ങ­ളു­ടെ ന­ഗ­ര­ങ്ങ­ളൂ­ടെ ദൃ­ശ്യം ചു­വ­ന്ന മ­നു­ഷ്യ­ന്റെ ക­ണ്ണി­നെ വേ­ദ­നി­പ്പി­ക്കു­ന്നു. ഒ­രു­പ­ക്ഷേ, ചു­വ­ന്ന മ­നു­ഷ്യൻ കാ­ട്ടാ­ള­നാ­ണു്, അവനു് ഒ­ന്നും മ­ന­സ്സി­ലാ­വു­ന്നി­ല്ല.

വെ­ളു­ത്ത മ­നു­ഷ്യ­ന്റെ ന­ഗ­ര­ങ്ങ­ളിൽ സ്വ­സ്ഥ­ത­യു­ടെ ഇ­ട­ങ്ങ­ളി­ല്ല. വ­സ­ന്ത­കാ­ല­ത്തു് ഇലകൾ ചു­രു­ള­ഴി­യു­ന്ന­തു് കേൾ­ക്കാ­നോ ഷ­ഡ്പ­ദ­ത്തി­ന്റെ ചി­റ­കു­കൾ ഉ­ര­സു­ന്ന മർ­മ്മ­രം ചെ­വി­യോർ­ക്കാ­നോ സാ­ധ്യ­മ­ല്ല. ഒ­രു­പ­ക്ഷേ, ഞാ­നൊ­രു കാ­ട്ടാ­ള­നാ­യ­തു­കൊ­ണ്ടും ഒ­ന്നും മ­ന­സ്സി­ലാ­കാ­ത്ത­തു­കൊ­ണ്ടും തോ­ന്നു­ന്ന­താ­യി­രി­ക്കാം അതു്.

ന­ഗ­ര­ങ്ങ­ളു­ടെ ക­ല­പി­ലാ­ശ­ബ്ദ­ങ്ങൾ ചെ­വി­ക­ളെ നി­ന്ദി­ക്കു­ന്ന­താ­യി തോ­ന്നു­ന്നു.

ക­തി­രു­കാ­ണാ­ക്കി­ളി­യു­ടെ ഏ­കാ­ന്ത­രോ­ദ­ന­മോ രാ­ത്രി­യിൽ കു­ള­ക്ക­ര­യിൽ തവളകൾ ന­ട­ത്തു­ന്ന സം­വാ­ദ­മോ ശ്ര­വി­ക്കാൻ സാ­ധ്യ­മ­ല്ലെ­ങ്കിൽ പി­ന്നെ ജീ­വി­ത­മെ­ന്താ­ണു്? ഞാ­നൊ­രു ചു­വ­ന്ന മ­നു­ഷ്യ­നാ­ക­യാൽ എ­നി­ക്കു മ­ന­സ്സി­ലാ­വു­ന്നി­ല്ല. ഇ­ന്ത്യ­ക്കാ­രൻ ഇ­ഷ്ട­പ്പെ­ടു­ന്ന­തു് കു­ള­ത്തി­ന്റെ മു­ഖ­ത്തി­ലൂ­ടെ കാ­റ്റ് പാ­റു­ന്ന­തി­ന്റെ ശ­ബ്ദ­വും ഒരു മ­ധ്യാ­ഹ്ന­മ­ഴ­യിൽ നനഞ്ഞ, അ­ല്ലെ­ങ്കിൽ പൈൻ­മ­ര­ങ്ങ­ളു­ടെ സു­ഗ­ന്ധം അ­ണി­ഞ്ഞ, കാ­റ്റി­ന്റെ മ­ണ­വു­മാ­ണു്.

വായു ചു­വ­ന്ന മ­നു­ഷ്യ­നു് അ­മൂ­ല്യ­മാ­ണു്. കാരണം എല്ലാ ജീ­വി­ക­ളും പ­ങ്കു­വ­യ്ക്കു­ന്ന­തു് ഒരേ ശ്വാ­സ­മാ­ണു്—മൃ­ഗ­വും മരവും മ­നു­ഷ്യ­നും ഒരേ ശ്വാ­സ­മാ­ണു് ശ്വ­സി­ക്കു­ന്ന­തു്. വെ­ളു­ത്ത­മ­നു­ഷ്യൻ താൻ ശ്വ­സി­ക്കു­ന്ന വാ­യു­വി­നെ തി­രി­ച്ച­റി­യു­ന്ന­താ­യി തോ­ന്നു­ന്നി­ല്ല. നാ­ളു­ക­ളാ­യി മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു മ­നു­ഷ്യ­നെ­ന്ന­പോ­ലെ അയാൾ ദുർ­ഗ­ന്ധ­ത്തോ­ടു­പോ­ലും മ­ര­വി­പ്പാ­ണു് പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്.

ഞങ്ങൾ നി­ങ്ങൾ­ക്കു ഭൂമി വി­റ്റാൽ, വായു ഞ­ങ്ങൾ­ക്കു വി­ല­യേ­റി­യ­താ­ണെ­ന്നും അതു തു­ണ­യ്ക്കു­ന്ന എല്ലാ ജീ­വ­നു­മാ­യും വായു അ­തി­ന്റെ ആ­ത്മ­സ­ത്ത പ­ങ്കു­വ­യ്ക്കു­ന്നു­വെ­ന്നും ഓർ­മ്മ­യു­ണ്ടാ­യി­രി­ക്ക­ണം. ഞ­ങ്ങ­ളു­ടെ മു­ത്ത­ച്ഛ­നു് ആ­ദ്യ­ശ്വാ­സം ന­ല്കി­യ കാ­റ്റു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന്ത്യ­ശ്വാ­സ­വും കൈ­യാ­ളു­ന്നു. ഞങ്ങൾ നി­ങ്ങൾ­ക്കു് ഭൂ­മി­വി­റ്റാൽ, നി­ങ്ങ­ള­തി­നെ വേ­റൊ­ന്നാ­യി, പ­രി­ശു­ദ്ധ­മാ­യി, വെ­ളൂ­ത്ത­മ­നു­ഷ്യ­നും­കൂ­ടി പുൽ­ത്ത­കി­ടി­യി­ലെ പൂ­ക്ക­ളു­ടെ മണം പു­ര­ണ്ട കാ­റ്റേ­ല്ക്കാ­നാ­യി പോ­കാ­നു­ള്ള ഒരു ഇ­ട­മാ­യി, സൂ­ക്ഷി­ക്ക­ണം.

അ­ങ്ങ­നെ ഞ­ങ്ങ­ളു­ടെ സ്ഥലം വാ­ങ്ങാ­നു­ള്ള നി­ങ്ങ­ളു­ടെ നിർ­ദ്ദേ­ശം ഞങ്ങൾ പ­രി­ഗ­ണി­ക്കാം. അതു് സ്വീ­ക­രി­ക്കാൻ തീ­രു­മാ­നി­ച്ചാൽ ഞാൻ ഒരു വ്യ­വ­സ്ഥ മു­ന്നോ­ട്ടു­വെ­യ്ക്കും: ഈ മ­ണ്ണി­ലെ മൃ­ഗ­ങ്ങ­ളെ വെ­ളു­ത്ത­മ­നു­ഷ്യൻ സ്വ­ന്തം സ­ഹോ­ദ­ര­ങ്ങ­ളെ­പ്പോ­ലെ ക­രു­തി­വേ­ണം അ­വ­യോ­ടു പെ­രു­മാ­റാൻ.

ഞാ­നൊ­രു കാ­ട്ടാ­ള­നാ­ണു്. എ­നി­ക്കു് മ­റ്റൊ­രു രീ­തി­യും അ­റി­ഞ്ഞു­കൂ­ടാ. പ്ര­യ­റി­പ്പുൽ­പ്പ­ര­പ്പിൽ ഞാൻ ആയിരം കാ­ട്ടു­പോ­ത്തു­ക­ളു­ടെ അ­ഴു­കു­ന്ന ശ­വ­ശ­രീ­ര­ങ്ങൾ ക­ണ്ടി­ട്ടു­ണ്ടു്. അതിലേ പോ­കു­ന്ന തീ­വ­ണ്ടി­യിൽ­നി­ന്നു് ആരോ വെ­ടി­വ­ച്ചി­ട്ട­വ­യാ­ണു് അവ. ജീ­വി­ക്കാൻ ഭ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി മാ­ത്രം ഞങ്ങൾ കൊ­ല്ലു­ന്ന കാ­ട്ടു­പോ­ത്തി­നേ­ക്കാൾ പ്ര­ധാ­ന­പ്പെ­ട്ട­താ­ണോ പു­ക­വി­ടു­ന്ന ഇ­രു­മ്പു­കു­തി­ര? ഞാ­നൊ­രു കാ­ട്ടാ­ള­നാ­ക­യാൽ എ­നി­ക്കു മ­ന­സ്സി­ലാ­വു­ന്നി­ല്ല.

images/seattle1.jpg

മൃ­ഗ­ങ്ങ­ളി­ല്ലാ­തെ മ­നു­ഷ്യ­നെ­ന്താ­ണു്? മൃ­ഗ­ങ്ങ­ളെ­ല്ലാം ക­ട­ന്നു­പോ­യാൽ മ­നു­ഷ്യൻ ആ­ത്മാ­വി­ന്റെ വ­മ്പി­ച്ച ഒരു ഒ­റ്റ­പ്പെ­ട­ലിൽ ഇ­ല്ലാ­താ­യി­പ്പോ­വും. എ­ന്തു­കൊ­ണ്ടെ­ന്നാൽ മൃ­ഗ­ങ്ങൾ­ക്കു് സം­ഭ­വി­ക്കു­ന്ന­തെ­ന്തോ അ­തു­ത­ന്നെ താ­മ­സി­യാ­തെ മ­നു­ഷ്യ­നും സം­ഭ­വി­ക്കും. സർ­വ്വ­തും പ­ര­സ്പ­രം ബ­ന്ധി­ക്ക­പ്പെ­ട്ട­താ­ണു്.

നി­ങ്ങ­ളു­ടെ മ­ക്ക­ളു­ടെ പാ­ദ­ങ്ങ­ളു­ടെ കീ­ഴി­ലെ മ­ണ്ണു് ഞ­ങ്ങ­ളു­ടെ പൂർ­വ്വി­ക­രു­ടെ ചി­താ­ഭ­സ്മ­മാ­ണെ­ന്നു് നി­ങ്ങൾ അവരെ മ­ന­സ്സി­ലാ­ക്കി­ക്ക­ണം. അവർ ഈ ഭൂ­മി­യെ ബ­ഹു­മാ­നി­ക്കേ­ണ്ട­തി­നാ­യി, ഈ മ­ണ്ണു് ഞ­ങ്ങ­ളു­ടെ ഗോ­ത്ര­ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ങ്ങൾ­കൊ­ണ്ടു് ധ­നി­ക­മാ­ക്ക­പ്പെ­ട്ട­താ­ണെ­ന്നു് നി­ങ്ങൾ അ­വ­രോ­ടു് പറയണം. ഞങ്ങൾ ഞ­ങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങ­ളെ പ­ഠി­പ്പി­ച്ച­തു് നി­ങ്ങൾ നി­ങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങ­ളെ­യും പ­ഠി­പ്പി­ക്കു­ക: ഭൂമി ന­മ്മു­ടെ അ­മ്മ­യാ­ണു്. മ­നു­ഷ്യൻ ഭൂ­മി­യിൽ തു­പ്പു­മ്പോൾ അവൻ അ­വ­ന­വ­നെ­ത്ത­ന്നെ­യാ­ണു് തു­പ്പു­ന്ന­തു്.

ഇതു ഞ­ങ്ങൾ­ക്ക­റി­യാം. ഭൂമി മ­നു­ഷ്യ­ന്റെ­യ­ല്ല, മ­നു­ഷ്യൻ ഭൂ­മി­യു­ടേ­താ­ണു്. ഇതു ഞ­ങ്ങൾ­ക്ക­റി­യാം. ഒരു കു­ടും­ബ­ത്തെ ഒ­ന്നാ­ക്കു­ന്ന ര­ക്ത­ത്തെ­പ്പോ­ലെ എ­ല്ലാം ത­മ്മിൽ ബ­ന്ധി­ക്ക­പ്പെ­ട്ട­വ­യാ­ണു്. എ­ല്ലാം ത­മ്മിൽ ചേർ­ക്ക­പ്പെ­ട്ട­വ­യാ­ണു്. ഭൂ­മി­ക്കു് സം­ഭ­വി­ക്കു­ന്ന­തെ­ല്ലാം ഭൂ­മി­യു­ടെ മ­ക്കൾ­ക്കും സം­ഭ­വി­ക്കും. ജീ­വ­ന്റെ വല നെ­യ്ത­തു് മ­നു­ഷ്യ­ന­ല്ല. അ­വ­ന­തിൽ ഒരു ഇഴ മാ­ത്ര­മാ­ണു്. ആ വ­ല­യോ­ടു് അവൻ ചെ­യ്യു­ന്ന­തെ­ല്ലാം അവൻ ത­ന്നോ­ടു­ത­ന്നെ­യാ­ണു് ചെ­യ്യു­ന്ന­തു്.

ദൈവം ഒപ്പം ന­ട­ക്കു­ക­യും ഒരു സ്നേ­ഹി­തൻ മ­റ്റൊ­രു സ്നേ­ഹി­ത­നോ­ടെ­ന്ന­പോ­ലെ സം­സാ­രി­ക്കു­ക­യും ചെ­യ്യു­ന്ന വെ­ള്ള­മ­നു­ഷ്യ­നു­പോ­ലും മ­നു­ഷ്യൻ എന്ന ജീ­വി­യു­ടെ പൊ­തു­ഭാ­ഗ­ധേ­യ­ത്തിൽ­നി­ന്നു് ര­ക്ഷ­പ്പെ­ടാൻ സാ­ധ്യ­മ­ല്ല. അ­തി­നാൽ, ഒ­രു­പ­ക്ഷേ, എ­ല്ലാം ക­ഴി­ഞ്ഞും നാം സ­ഹോ­ദ­ര­ങ്ങൾ­ത­ന്നെ­യാ­ണു്. ന­മു­ക്കു നോ­ക്കാം.

ഒരു കാ­ര്യം ഞ­ങ്ങൾ­ക്ക­റി­യാം—വെ­ളു­ത്ത­മ­നു­ഷ്യ­നും ഇ­തൊ­രി­ക്കൽ മ­ന­സ്സി­ലാ­ക്കി­യേ­ക്കാം: ഞ­ങ്ങ­ളു­ടെ ദൈവം നി­ങ്ങ­ളു­ടെ അതേ ദൈ­വം­ത­ന്നെ­യാ­ണു്. നി­ങ്ങൾ ഞ­ങ്ങ­ളു­ടെ ഭൂ­മി­യു­ടെ ഉ­ട­മ­യാ­കാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു­പോ­ലെ ദൈ­വ­ത്തി­ന്റെ ഉ­ട­മ­യും നി­ങ്ങ­ളാ­ണു് എന്നു ക­രു­തു­ന്നു­ണ്ടാ­വും. പക്ഷേ, അതു സാ­ധ്യ­മ­ല്ല. ദൈവം മ­നു­ഷ്യ­രെ­ല്ലാ­വ­രു­ടെ­യും ദൈ­വ­മാ­ണു്. അ­വ­ന്റെ കരുണ ചു­വ­ന്ന മ­നു­ഷ്യ­രോ­ടും വെ­ളു­ത്ത മ­നു­ഷ്യ­രോ­ടും ഒരു പോ­ലെ­യാ­ണു്. ഭൂമി അവനു് വി­ല­യേ­റി­യ­താ­ണു്. ഭൂ­മി­യെ ദ്രോ­ഹി­ക്കു­ന്ന­തു് അ­തി­ന്റെ സ്ര­ഷ്ടാ­വി­ന്റെ­മേൽ നിന്ദ കോ­രി­ച്ചൊ­രി­യു­ന്ന­തി­നു തു­ല്യ­മാ­ണു്. വെ­ളു­ത്ത മ­നു­ഷ്യ­രും ക­ട­ന്നു­പോ­കും. ഒ­രു­പ­ക്ഷേ, മ­റ്റെ­ല്ലാ ഗോ­ത്ര­ങ്ങ­ളെ­ക്കാ­ളും നേ­ര­ത്തേ­യാ­യി­രി­ക്കു­മ­തു് സം­ഭ­വി­ക്കു­ക. സ്വ­ന്തം കി­ട­ക്ക­യെ മ­ലി­ന­മാ­ക്കി­യാൽ ഒരു രാ­ത്രി സ്വ­ന്തം അ­മേ­ദ്ധ്യ­ത്തിൽ ശ്വാ­സം­മു­ട്ടി മ­രി­ക്കും. എ­ന്നാൽ നി­ങ്ങ­ളു­ടെ അ­ന്ത്യ­ത്തിൽ നി­ങ്ങൾ വൻ ശോ­ഭ­യോ­ടെ പ്ര­കാ­ശി­ക്കും. നി­ങ്ങ­ളെ ഈ നാ­ട്ടിൽ കൊ­ണ്ടു­വ­ന്നു് ഏതോ പ്ര­ത്യേ­ക ഉ­ദ്ദേ­ശ്യ­ത്തോ­ടെ ഈ നാ­ടി­ന്റേ­യും ചു­വ­ന്ന മ­നു­ഷ്യ­ന്റെ­യും മേൽ ആ­ധി­പ­ത്യം ന­ല്കി­യ ദൈ­വ­ത്തി­ന്റെ ശ­ക്തി­യാ­യി­രി­ക്കും അതിനെ ജ്വ­ലി­പ്പി­ക്കു­ന്ന­തു്.

ആ വിധി ഞ­ങ്ങ­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു ര­ഹ­സ്യ­മാ­ണു്. കാരണം എ­ന്തു­കൊ­ണ്ടാ­ണു് കാ­ട്ടു­പോ­ത്തു­കൾ കൊ­ല­ചെ­യ്യ­പ്പെ­ടു­ന്ന­തെ­ന്നോ, കാ­ട്ടു­കു­തി­ര­കൾ മെ­രു­ക്ക­പ്പെ­ടു­ന്ന­തെ­ന്നോ, കാ­ടി­ന്റെ മൂ­ല­കൾ­പോ­ലും അനവധി മ­നു­ഷ്യ­രു­ടെ ഗ­ന്ധം­കൊ­ണ്ടു് കനം പി­ടി­ച്ച­വ­യാ­കു­ന്ന­തെ­ന്നോ, മൂ­പ്പെ­ത്തി­യ മ­ല­ക­ളു­ടെ ദൃ­ശ്യ­ങ്ങൾ സം­സാ­രി­ക്കു­ന്ന ക­മ്പി­ക­ളെ­ക്കൊ­ണ്ടു് മ­റ­യ്ക്ക­പ്പെ­ടു­ന്ന­തെ­ന്നോ, ഞ­ങ്ങൾ­ക്കു് മ­ന­സ്സി­ലാ­വു­ന്നി­ല്ല.

പൊ­ന്ത­ക­ളെ­വി­ടെ? പോ­യ്ക്ക­ഴി­ഞ്ഞു. ക­ഴു­ക­നെ­വി­ടെ? പോ­യ്ക്ക­ഴി­ഞ്ഞു.

ജീ­വി­ക്ക­ലി­ന്റെ അ­ന്ത്യം. അ­തി­ജീ­വ­ന­ത്തി­ന്റെ തു­ട­ക്കം.

കു­റി­പ്പു­കൾ

[1] സി­യാ­റ്റിൽ മൂ­പ്പൻ 1854-ൽ ന­ട­ത്തി­യ പ്ര­ഭാ­ഷ­ണം. 1887, ഒ­ക്ടോ­ബർ 29-൹ ഡോ. ഹെ­ന്റി എ. സ്മി­ത്ത് ‘സി­യാ­റ്റിൽ സൺഡേ സ്റ്റാ­റി’ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്.

[2] ‘ഹോം’ എന്ന ഡോ­ക്യു­മെ­ന്റ­റി തി­ര­ക്ക­ഥ­യു­ടെ ഭാ­ഗ­മാ­യി സി­യാ­റ്റിൽ മൂ­പ്പ­ന്റെ പ്ര­ഭാ­ഷ­ണ­ത്തി­നു് ടെഡ് പെറി ന­ല്കി­യ പു­ന­രാ­ഖ്യാ­നം.

ചി­ത്ര­ങ്ങൾ: വി. മോഹനൻ

ആമുഖം
സ­ക്ക­റി­യ
images/Chief_seattle.jpg
സി­യാ­റ്റിൽ മൂ­പ്പൻ

സാ­യാ­ഹ്ന­യ്ക്കു­വേ­ണ്ടി സി­യാ­റ്റിൽ മൂ­പ്പ­ന്റെ വി­ശ്വ­പ്ര­ശ­സ്ത­മാ­യ പ്ര­സം­ഗം പു­ന­ര­വ­ത­രി­പ്പി­ക്കാൻ വളരെ സ­ന്തോ­ഷ­മു­ണ്ടു്. ഹൃ­ദ­യ­ത്തി­ന്റെ ക­ണ്ണീ­ര­ണി­ഞ്ഞു് ചി­റ­ക­ടി­ച്ചു­യർ­ന്ന മൂ­പ്പ­ന്റെ ഓരോ വാ­ക്കി­ന്റെ­യും പ്ര­സ­ക്തി അ­ന്നിൽ നി­ന്നു് ഇ­ന്നു­വ­രെ, പ­തി­ന­ഞ്ചു് ദ­ശ­ക­ങ്ങൾ നീളെ തു­ട­രു­ക­യാ­ണു്, എന്നു മാ­ത്ര­മ­ല്ല ഒ­ന്നി­നൊ­ന്നു് വർ­ദ്ധി­ക്കു­ക­യു­മാ­ണു്.

images/Paul_Sakaria.jpg
സ­ക്ക­റി­യ

ഞാ­നി­തെ­ഴു­തു­മ്പോൾ അ­തി­ര­പ്പ­ള്ളി­യി­ലെ കാ­ടി­ന്റെ­യും നാ­ടി­ന്റെ­യും ന­ദി­യു­ടെ­യും ര­ക്ത­ത്തി­നു വേ­ണ്ടി­യു­ള്ള കാ­പാ­ലി­ക­നൃ­ത്തം പു­ന­രാ­രം­ഭി­ച്ച വാർ­ത്ത എന്റെ മു­മ്പി­ലു­ണ്ടു്. നാം ഭ­ര­ണ­കർ­ത്താ­ക്ക­ളാ­യി തി­ര­ഞ്ഞെ­ടു­ത്ത­വർ ച­രി­ത്ര­ത്തി­ന്റെ യാ­തൊ­രു പാ­ഠ­വും പ­ഠി­ക്കാ­തെ നമ്മെ ഇ­നി­യു­മൊ­രു മ­ഹാ­ദു­ര­ന്ത­ത്തി­ലേ­യ്ക്കു് ത­ള്ളി­യി­ടാൻ ത­യാ­റെ­ടു­ക്കു­ക­യാ­ണു്. പലരും സം­ശ­യി­ക്കു­ന്ന­തു­പോ­ലെ അ­തി­ര­പ്പ­ള്ളി­യി­ലെ പ­രി­സ്ഥി­തി­ന­ശീ­ക­ര­ണ­ഭീ­ക­ര­ത ഒരു പാർട്ടി-​ഉദ്യോഗസ്ഥ-കോൺട്രാക്ടർ ആ­സൂ­ത്ര­ണ­മാ­ണെ­ങ്കിൽ അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. അ­താ­ണു് സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര കേ­ര­ള­ത്തി­ന്റെ രാ­ഷ്ട്രീ­യ പാ­ര­മ്പ­ര്യം. സി­യാ­റ്റിൽ മൂ­പ്പ­നും അ­ദ്ദേ­ഹ­ത്തി­ന്റെ ഗോ­ത്ര­ത്തി­നും വെ­ള്ള­ക്കാ­ര­ന്റെ ശ­ക്തി­ക്കു് മു­മ്പിൽ പി­ടി­ച്ചു­നിൽ­ക്കാ­നാ­യി­ല്ല. പക്ഷെ അ­ത്ര­യെ­ളു­പ്പ­ത്തിൽ കാ­ട്ടു­ക­ള്ള­ന്മാർ­ക്കു് വി­ട്ടു­കൊ­ടു­ക്കാ­നാ­വു­മോ മ­ല­യാ­ളി­ക­ളു­ടെ ഒ­രേ­യൊ­രു യ­ഥാർ­ത്ഥ പൈ­തൃ­ക­മാ­യ പ്ര­കൃ­തി?

11/06/2020

സ­ക്ക­റി­യ

Colophon

Title: Bhoomiyil Ekanthathaykku Maathramaayi Oridamilla (ml: ഭൂ­മി­യിൽ ഏ­കാ­ന്ത­ത­യ്ക്കു മാ­ത്ര­മാ­യി ഒ­രി­ട­മി­ല്ല).

Author(s): Chief Seattle, Zachari.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-12.

Deafult language: ml, Malayalam.

Keywords: Speech, Chief Seattle, Zachari, Bhoomiyil Ekanthathaykku Maathramaayi Oridamilla, സി­യാ­റ്റിൽ മൂ­പ്പൻ പ­രി­ഭാ­ഷ: സ­ക്ക­റി­യ, ഭൂ­മി­യിൽ ഏ­കാ­ന്ത­ത­യ്ക്കു മാ­ത്ര­മാ­യി ഒ­രി­ട­മി­ല്ല, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Indian Encampment, Comanche (or Kiowa) Dressing Skins, Red River, a painting by George Catlin (1796–1872). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.