The text of the original item is copyrighted to the author. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.
വലിയ നോമ്പുകാലത്തു് ക്രിസ്ത്യൻ വീടുകളിൽ പാടുന്നതാണു് പുത്തൻപാന. കൂതാശപ്പാന, മിശിഹായുടെ പാന എന്നും പുത്തൻ പാന, രക്ഷാചരിത കീർത്തനം എന്നൊക്കെ പേരുകളുള്ള ഈ കൃതി പുതിയനിയമത്തെ ആധാരമാക്കി ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ അർണ്ണോസ് പാതിരി (Johann Ernst Hanxleden) രചിച്ചതാണു്. ജർമ്മൻകാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, 1699-ൽ കേരളത്തിലെത്തി. തൃശൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂർ, പഴയൂർ, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം കൂടുതൽ കാലം ചിലവഴിച്ചു. അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ചു് പ്രാവീണ്യം നേടി.
ഈ കാവ്യത്തിനു് പുത്തൻപാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ടു്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയുടെ ചുവടു പിടിച്ചാണു് പുത്തൻപാന രചിച്ചിട്ടുള്ളതെന്നു് അനുമാനിക്കാവുന്നതാണു്. പുത്തൻപാനയുടെ ഏറ്റം പ്രധാന ഭാഗം 10, 11, 12 പാദങ്ങളായാണു് കരുതിപ്പോരുന്നതു്. ജ്ഞാനപ്പാനയ്ക്കു് ശേഷം വന്ന പാന എന്ന അർത്ഥത്തിൽ പുത്തൻപാന എന്ന പേരു് പ്രചാരത്തിലായതുമാകാം.
ഹിന്ദുക്കൾ രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണു് പുത്തൻ പാന ഒരു കാലത്തു് കേരളത്തിലെ ക്രിസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നതു്. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവു് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ടു്. 1500-ൽ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയിൽ ലോകസൃഷ്ടി മുതൽ മിശിഹായുടെ ജനനമരണങ്ങൾ വരെ പ്രതിപാദിച്ചിരിക്കുന്നു.
പുത്തൻ പാനയിലെ പന്ത്രണ്ടാം പാദം മൈക്കലാഞ്ചലോയുടെ പിയേത്താ എന്ന ശില്പത്തിന്റെ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടിട്ടുണ്ടു്. പൊതുവേ സർപ്പിണി വൃത്തത്തിലും പന്ത്രണ്ടാം പാദം നതോന്നത വൃത്തത്തിലുമായി രചിച്ചിട്ടുള്ള ഈ കൃതി പതിനാലു പാദങ്ങളായാണു് പ്രസിദ്ധം ചെയ്തിരിക്കുന്നതു്.
ഭാഷ ലളിതവും ഹൃദ്യവുമാണു്. സംസ്കൃത പദങ്ങൾ മറ്റു കൃതികളെ അപേക്ഷിച്ചു് കുറവാണു്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാൽ പാതിരിയുടെ രചനാ ശൈലിയെക്കുറിച്ചു പറയുന്നതു് ശ്രമകരമാണു്.
ദൈവത്തിന്റെ സ്ഥിതിയും താൻ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരിൽ ചിലർ പിഴച്ചുപോയതും അതിനാൽ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും ആദിമാതാപിതാക്കന്മാരെ ചതിപ്പാൻ പിശാചു സർപ്പത്തിന്റെ വേഷം ധരിച്ചുകൊണ്ടു് ഹാവായുടെ പക്കൽ ചെന്നതും…
ഒന്നാം പാദം സമാപ്തം.
ഹാവായെടു പിശാചു ചൊല്ലിയ വഞ്ചനയും, അവൾ ആയതിനെ വിശ്വസിച്ചു കനി തിന്നതും, ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനിതിന്നു ഇരുവരും പിഴച്ചതും, ദൈവനാദം കേട്ടു അനുതപിച്ചതും, ആ പാപം കാരണത്താൽ വന്നുകൂടിയ ചേതനാശവും അവരുടെ മനസ്താപത്താൽ സർവ്വേശ്വരൻ അനുഗ്രഹിച്ചു പുത്രൻ തമ്പുരാന്റെ മനുഷ്യാവതാരത്തിൽ രക്ഷ കല്പിച്ചാശ്വസിപ്പിച്ചതും,മിശിഹായുടെ അവതാരത്തെ പൂർവ്വപിതാക്കന്മാർ പ്രാർത്ഥിച്ചുവന്നതും…
രണ്ടാം പാദം സമാപ്തം.
ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്തിൽ യൌസേപ്പു പുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസറസ്സിൽ പോയതും…
മൂന്നാം പാദം സമാപ്തം.
മാതാവും തന്റെ ഭർത്താവും കൂടി എത്രയും ഉന്നത പുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാകാ മാതാവിനോടു മംഗല വാർത്ത ചൊന്നതും, ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ഗ്ലീലായിൽ പോയതും, മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ ഏലീശ്വായിൽ റൂഹാദക്കദശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവു കർത്താവിനെ പുകഴ്ത്തി പത്തു വാക്യം ചൊല്ലിയതും, പിന്നെയും തിരികെ ഇരുവരും നസ്രസിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിൻ രഹസ്യമറിയാതെ യൌസേപ്പപുണ്യവാനുണ്ടായ ദുഃഖം മാലാകാ കാണപ്പെട്ടു തീർത്തതും ദേവമാതാവ് തന്റെ പുത്രൻറ ദർശനം ഏറ്റവും ആഗ്രഹിച്ചുവന്നതും.
നാലാം പാദം സമാപ്തം.
ദേവമാതാവും തന്റെ ഉത്തമ ഭർത്താവുംകൂടെ ബത്ലഹേമിൽ കേസറിന്റെ കല്പനയനുസരിച്ചു പോയതും അവിടെ പാർപ്പാൻ സ്ഥലം കിട്ടാതെ ഒരു തൊഴുത്തിൽ പാർത്തതും അതിൽ ദൈവപുത്രൻ പിറന്നതും, മാലാകാമാർ തന്നെ പാടി സ്തുതിച്ചതും, മാലാകായുടെ അറിയിപ്പാൽ ഇടയന്മാരു വന്നു തന്നെ കുമ്പിട്ടു സ്തുതിച്ചതും എട്ടാന്നാൾ ഛേദനാചാരം കഴിച്ചു് ഈശോയെന്ന തിരുനാമമിട്ടതും പുത്തൻ നക്ഷത്രംകാരണത്താൽ മൂന്നു രാജാക്കൾ വന്നു പൊന്നും മുരുളും കുന്തുരുക്കവും കാഴ്ചവെച്ചു കുമ്പിട്ടതും നാല്പതാം നാൾ ഉണ്ണിയെ പള്ളിയിൽ കാഴ്ചവെച്ചതും ശെമയോൻ എന്ന മൂപ്പനും അന്നാ എന്ന പുണ്യസ്ത്രീയും കർത്താവിനെ സ്തുതിച്ചതും, ശെമയോൻ മാതാവിനു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും തിരുക്കുടുംബം മെസ്രേനിൽ ഒളിച്ചോടിപ്പോയതും ഹേറോദേസ് കുഞ്ഞിപ്പൈതങ്ങളെ കൊല്ലിച്ചതും മെസ്രേനിൽ നിന്നു തിരികെ വന്നതും പന്ത്രണ്ടു തിരുവയസ്സിൽ കർത്താവു തന്റെ മാതാപിതാക്കളെ വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തന്റെ വളർത്തുപിതാവിനും കീഴ്വഴങ്ങി പാർത്തതും—
അഞ്ചാം പാദം സമാപ്തം.
യോഹന്നാന്റെ മാമ്മോദീസായും, കർത്താവു് അയാളാൽ മാമ്മോദീസാ മുങ്ങിയതും ഉടൻ തന്റെമേൽ റൂഹാ ഇറങ്ങിയതും ബാവായിൽനിന്നു അശരീരിവാക്യം കേൾക്കപ്പെട്ടതും നാല്പതാംനാൾ താനൊന്നും തിന്നാതെ വനത്തിൽ പാർത്തു നോമ്പു നോറ്റതും, പിശാചിനാൽ പരീക്ഷിക്കപ്പട്ടതും, യോഹന്നാൻ കർത്താവിനെ ചൂണ്ടിക്കാണിച്ചു ബോധിപ്പിച്ചതും, ഗ്ലീലായിൽ വിവാഹത്തിന്നു വെള്ളം വീഞ്ഞാക്കിയതും, പള്ളിയിൽ വില്ക്കയും കൊൾകയും ചെയ്തവരെ ശിക്ഷിച്ചതും, താൻ മാമ്മോദീസാ മുങ്ങിയതും, ശമറായക്കാരത്തിയെ തിരിച്ചതും, ഗ്ലീലായ്ക്ക പിന്നെയുമെഴുന്നള്ളിയതും പ്രഭുവിന്റെ മകനെ പൊറുപ്പിച്ചതും, തിരുവാക്കാൽ ഗ്ലീലായിൽ അനേക രോഗങ്ങൾ പൊറുപ്പിച്ചതും, കേപ്പാ, അന്ത്രയോസ്, യാക്കോ, യോഹന്നാൻ, എന്ന നാലു ശിഷ്യരെ ചേർത്തതുംഒരു പ്രഭുവിന്റെ ഭൃത്യനുണ്ടായ സന്നിപാതം പൊറുപ്പിച്ചതും, കടലിലെ ഓളം അടക്കിയതും, പിശാചുക്കളെ പുറപ്പെടുത്തിയതും, അനുവാദത്താൽ പിശാചുക്കൾ പന്നിയിൽ പുക്കു് അവയെ കൊന്നതും, ദോഷം പൊറുത്തെന്നു് കല്പിച്ചുകൊണ്ടു് സർവ്വാംഗം തളർച്ചക്കാരനെ സ്വസ്തപ്പെടുത്തിയതും, ഒരുവന്റെ മരിച്ച മകളെ ജീവിപ്പിച്ചതും, അവിടെ പോകുംവഴിയിൽ തന്റെ കുപ്പായത്തിന്റെ വിളുമ്പുമേൽ തൊട്ടതിനാൽ ഒരു സ്ത്രീയുടെ രക്തസ്രാവം പൊറുത്തതും, മറ്റു പല പുതുമകൾ ചെയ്തതും.
ആറാം പാദം സമാപ്തം.
ദൈവഗുരുവായ ഈശോതമ്പുരാൻ ആദ്യം പന്ത്രണ്ടുപേരെ ശിഷ്യരായിട്ടു കൈക്കൊണ്ടു. അവരോടു ഏവൻഗേലിക്കടുത്ത എട്ടു ഭാഗ്യങ്ങൾ കല്പിച്ചതും, പിന്നെ മറ്റു സമയങ്ങളിൽ അരുളിച്ചെയ്ത അനേകം വേദസാരങ്ങളും ജ്ഞാനങ്ങളും…
ഏഴാം പാദം സമാപ്തം.
മറിയം മഗ്ദലൈത്തായോടു ദോഷം പൊറുത്തുവെന്നു അരുളിച്ചെയ്തതും വനത്തിൽവെച്ചു് അഞ്ചപ്പംകൊണ്ടും രണ്ടു പൊരിച്ചമീൻകൊണ്ടും അയ്യായിരംപേർക്കു ഭക്ഷണം കൊടുത്തതും തനിക്കു രാജപട്ടം നിശ്ചയിച്ചവരിൽനിന്നു് താൻ മറഞ്ഞതും ഓളത്തിന്മേൽ താൻ നടന്നു ചെല്ലുന്നതുകണ്ടു് തോണിയിൽ ഇരുന്ന തന്റെ ശിഷ്യർ പേടിച്ചു നിലവിളിച്ചതും അവരെ ആശ്വസിപ്പിച്ചതും കേപ്പായെ കടൽമീതെ നടത്തിയതും കുളി മുതലായ പുറമെയുള്ള ശുദ്ധികൊണ്ടു കർത്താവു കല്പിച്ചതും ഏഴപ്പംകൊണ്ടും കുറേ മീൻകൊണ്ടും നാലായിരംപേർക്കു ഭക്ഷണം കൊടുത്തു തൃപ്തിയാക്കിയതും കേപ്പാ കർത്താവിനെ ദൈവപുത്രനെന്നു മുമ്പിനാൽ ചൊല്ലിയതും കേപ്പായ്ക്കു കൊടുപ്പാനിരുന്ന അധികാരം അറിയിച്ചതും താൻ പാടുപെട്ടു മരിക്കുമെന്നും മൂന്നാംനാൾ ഉയിർക്കുമെന്നും മുൻകൂട്ടി കല്പിച്ചതും, താബോറെന്ന മലയിൽ വടിവു പകർന്നതും താഴെ ഇറങ്ങിയപ്പോൾ ഒരു പിറവിക്കുരുടനു കാഴ്ച കൊടുത്തതും അവനെ യൂദന്മാർ കൂട്ടത്തിൽനിന്നു തള്ളിയതും അവൻ മിശിഹായിൽ വിശ്വസിച്ചു മാമ്മോദീസാ മുങ്ങിയതും ശനിയാഴ്ച രോഗം പൊറുപ്പിച്ചതിനുള്ള ന്യായം കല്പിച്ചതും തന്നെ കൊല്ലുവാൻ ഭാവിച്ചതും, പാപികളെ രക്ഷിപ്പാൻ തനിക്കുണ്ടായ കൃപയും
എട്ടാം പാദം തികഞ്ഞു.
മരിച്ചു് അടക്കപ്പെട്ടു നാലുനാളായ ലാസറിനെ, ഉയർപ്പിച്ചതും, യൂദന്മാരുടെ മേല്പട്ടക്കാരും പ്രധാനികളും കൂടിവിചാരിച്ചു കർത്താവിനെ കൊല്ലുവാൻ ഉറച്ചതും, ലാസറിന്റെ വിരുന്നിൽ മറിയംമഗ്ദലൈത്താ കർത്താവിന്റെ തൃക്കാലുകളിൽ വിലയേറിയ സുഗന്ധം പൂശിയതും അതു കാരണത്താൽ ശിഷ്യരോടു കൽപ്പിച്ചതും, താൻ പ്രതാപത്തോടുകൂടെ ഓറേശലം പള്ളിയിൽ കഴുതമേൽ എഴുന്നള്ളിയതും അപ്പോഴുണ്ടായ സ്തുതിയും, ഓറേശലം നഗരിയെക്കണ്ടു കർത്താവുകരഞ്ഞു് അതിന്റെമേൽ അശരീരി വാക്യമുണ്ടായതും, തന്റെ തിരുമരണത്തെ പിന്നെയും ശിഷ്യരോടു് അറിയിച്ചതും, യൂദസ്ക്കറിയോത്ത കർത്താവിനെ ഒറ്റിക്കാണിച്ചു കൊടുപ്പാൻ കൂലി പറഞ്ഞൊത്തതും, കർത്താവു തന്റെ അമ്മയുടെ പക്കൽചെന്നു് എത്രയും ദുഃഖത്തോടെ യാത്ര ചൊല്ലി പിരിഞ്ഞതും…
ഒൻപതാം പാദം സമാപ്തം.
പെസഹാ ആയത്തമാക്കുവാൻ തന്റെ ശിഷ്യരോടു് കല്പിച്ചതിൻവണ്ണം ആയത്തമാക്കിയതും, തന്റെ ആ ഒടുക്കത്തെ അത്താഴത്തിൽ ശിഷ്യരുടെ കാൽ കഴുകുകയും, യൂദസ്ക്കറിയോത്ത തന്നെ ഒറ്റിക്കൊടുക്കുന്നവിവരം അറിയിക്കയും അപ്പത്തിന്റേയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്നെത്തന്നെ മുഴുവനും തന്റെ ബാവായ്ക്കു പൂജയായിട്ടും മനുഷ്യരുടെ ആത്മാവിന്റെ ഭക്ഷണമായിട്ടും കല്പിക്കയും ചെയ്തതും, താൻ ചാവുപൊരുൾ അരുളിച്ചെയ്തതും, പത്രോസു തന്നെ മൂന്നൂഴം ഉപേക്ഷിക്കുമെന്നു് അരുളിച്ചെയ്തതും, അത്താഴം കഴിഞ്ഞു തന്റെ പിതാവിനെ സ്തുതിച്ചുകൊണ്ടു മൂന്നുശിഷ്യരോടുകൂടെ ഒരു തോപ്പിൽ ചെന്നു തന്റെ ബാവായോടു പ്രാർത്ഥിച്ചു ചോര വിയർത്തതും, ഒടുക്കം മാലാഖാ വന്നു ആശ്വസിപ്പിച്ചതും അതിന്റെ ശേഷം ശിഷ്യരെ ഉണർത്തിക്കൊണ്ടു് ശത്രുക്കളുടെ എതിരെ ചെന്നതും, തിരുവാക്കിന്റെ ശക്തിയാൽ ശത്രുക്കൾ വീണതും അവരെ എഴുന്നേല്പിച്ചതും, യൂദസ്ക്കറിയോത്ത കർത്താവിനെ മുത്തി ഒറ്റിക്കൊടുത്തതും, കേപ്പാ ഒരുത്തന്റെ ചെവി ചെത്തിയാറെ ആയതിനെ സ്വസ്ഥതയാക്കിയതും, കർത്താവിനെ ശത്രുക്കൾ പിടിച്ചുകെട്ടി ഹന്നാന്റെ പക്കൽ കൊണ്ടുചെന്നതും, ഒരുനീചൻ തന്റെതിരുക്കുന്നത്തിൽ അടിച്ചതും, പിന്നീടു് കയ്യേപ്പായുടെ പക്കൽ കൊണ്ടുപോയതും, തന്നെ കൊല്ലുവാൻ തക്കവണ്ണം പലകൂട്ടം കള്ളസാക്ഷി ഉണ്ടാക്കുകയും പിന്നെയും പലവിധത്തിൽ കർത്താവിനെ കഷ്ടപ്പെടുത്തിയതും…
പത്താം പാദം തികഞ്ഞു.
കർത്താവിനെ പീലാത്തോസിന്റെ പക്കൽ കൊണ്ടുപോയതും, സ്ക്കറിയോത്ത കെട്ടി ഞാണു ചത്തതും, യൂദന്മാരോടു പീലാത്തോസു കർത്താവിന്റെ കുറ്റം ചോദിച്ചതും, താൻ രാജാവാകുന്നോ എന്നു് പീലാത്തോസു ചോദിച്ചതിനു് ഉത്തരം അരുളിച്ചെയ്തതും, കൊലയ്ക്കു കുറ്റം കണ്ടില്ലായെന്നു് പറഞ്ഞു് കർത്താവിനെ പീലാത്തോസ് ഹേരോദേശിൻ പക്കൽ അയച്ചതും, തന്നെ വെള്ളക്കുപ്പായം ധരിപ്പിച്ചു് വീണ്ടും പീലാത്തോസിൻപക്കൽ ഹേറോദേസ് അയച്ചതും, തന്നോടു് വധം ചെയ്യരുതെന്നു് പീലാത്തോസിന്റെ ഭാര്യ ആളുവിട്ടു പറഞ്ഞതും, കർത്താവിനെയും ബറഅംബായെന്ന കൊലപാതകനേയും ഇണയാക്കി പെരുന്നാളിനു് ആരെ വിട്ടുവിടേണമെന്നു പീലിത്തോസു ചോദിച്ചാറെ ബറഅംബായെ വിട്ടയച്ചതും കർത്താവിനെ തല്ലിച്ചതും മുൾമുടി വെച്ചതും, തന്നെ ശത്രുക്കൾക്കു് കാണിച്ചുകൊണ്ടു് ഇതാ മനുഷ്യൻ എന്നു പറഞ്ഞതും, കുരിശിൽ തൂക്കണമെന്നു് യൂദന്മാർ നിലവിളിച്ചുകൊണ്ടു് പറഞ്ഞതും, പിന്നേയും കേസറിന്റെ ഇഷ്ടക്കേടു് പറഞ്ഞതുകേട്ടു് പീലാത്തോസു ഭയന്നു് ഇവന്റെ ചോരയ്ക്കു് പങ്കില്ലായെന്നു പറഞ്ഞു കൈ കഴുകിയതും, കൊലയ്ക്കു് വിധിച്ചതും സ്ത്രീകൾ മുറയിട്ടതും, ഒരു സ്ത്രീ മുഖം തുടച്ചതും, തന്നെ കുരിശിന്മേൽ തറച്ചുതൂക്കിയതും, സൂര്യഗ്രഹണവും മറ്റും പല പുതുമ ഉണ്ടായതും, തന്റെ ശത്രുക്കളെക്കുറിച്ചു അപേക്ഷിച്ചതു മുതലായി ഏഴു തിരുവാക്യം അരുളിച്ചെയ്തതും, തന്റെ ജീവൻ പിരിഞ്ഞശേഷം തന്റെ തിരുവിലാവിൽ ഒറ്റക്കണ്ണൻ കുത്തിയതും, തിരുശരീരം കവറടക്കം ചെയ്തതും…
പതിനൊന്നാം പാദം തികഞ്ഞു.
ദൈവമാതാവിന്റെ വ്യാകുലപ്രലാപം
പന്ത്രണ്ടാം പാദം സമാപ്തം.
കർത്താവുയർത്തതും ആദ്യം തന്റെ മാതാവിനു കാണപ്പെട്ടതും, ഉയർപ്പിന്റെ പട്ടാങ്ങ മറപ്പാൻ വേണ്ടി യൂദന്മാരും മേല്പട്ടക്കാരും മറ്റും വേലചെയ്തതും, മഗ്ദലൈത്ത കൽക്കുഴി കണ്ട വിവരം കേപ്പായോടും യോഹന്നാനോടും അറിയിച്ചാറെ നേരെന്നുറയ്ക്കാതെ കേപ്പാ കൽക്കുഴി നോക്കിക്കണ്ടതും, മഗ്ദലൈത്തായ്ക്കു് കർത്താവു കാണപ്പെട്ടതും, ആയതു് ശിഷ്യരോടു് ചൊല്ലിയതും, കുഴിമാടത്തിങ്കൽവെച്ചു് സ്ത്രീകൾക്കു മാലാഖ കാണപ്പെട്ടതും, അവർ ഗ്ലീലായിൽ പോകുംവഴി കർത്താവിനെ കണ്ടുകുമ്പിട്ടതും, ശിഷ്യരോടു് അറിയിപ്പാൻ കല്പിച്ചതും, അമ്മാവോസെന്ന കോട്ടക്കൽ പോകുന്ന രണ്ടു ശിഷ്യർക്കു് താൻ കാണപ്പെട്ടു. അവരോടു് ഉയർപ്പിന്റെ പട്ടാങ്ങ സാക്ഷിച്ചുറപ്പിച്ചതും, അപ്പം വാഴ്ത്തി അവർക്കു കൊടുത്തശേഷം താൻ മറഞ്ഞതും, കേപ്പായ്ക്കു് താൻ കാണപ്പെട്ട വിവരം അയാളും ശേഷം ശിഷ്യരും തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുറിയിൽ അവരുടെ ഇടയിൽ വാതിൽ തുറക്കാതെ താൻ കാണപ്പെട്ടു സ്വത്വം ചൊല്ലിയതും, തൃക്കരങ്ങളും കാലുകളും അവരെ കാണിച്ചു് അവരുടെ ഇടയിൽ ഭക്ഷിച്ചു് അവരെ വിശ്വാസത്തിൽ ഉറപ്പിച്ചതും, തോമ്മായുടെ സംശയം തീർപ്പാൻവേണ്ടി പിന്നെയും വീട്ടിനുള്ളിൽ ശിഷ്യർക്കു കാണപ്പെട്ടു അയാളെ വിശ്വസിപ്പിച്ചതും, കടലിൽ വലയിട്ടിരുന്ന കേപ്പായ്ക്കും യോഹന്നാനും കാണപ്പെട്ടു, അവരോടുകൂടെ ഭക്ഷിച്ചതും, അതിന്റെ ശേഷം എന്നെ നീ സ്നേഹിക്കുന്നോ എന്നു് മൂന്നൂഴം കേപ്പായോടു് കല്പിച്ചുകൊണ്ടു് തന്റെ ജ്ഞാന ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിനു് അയാളെ ഏല്പിച്ചതും, യോഹന്നാന്റെ കാര്യത്തിനു് ഉത്തരം അരുളിച്ചെയ്തതും…
പതിമൂന്നാം പാദം സമാപ്തം.
കർത്താവു തന്റെ മാതാവിനും ശിഷ്യർക്കും ഒടുക്കം കാണപ്പെട്ടു. തന്റെ മോക്ഷാരോഹണവും റൂഹാദ്ക്കുദശായെ യാത്രയാക്കുന്ന വിവരവും, ശിഷ്യർക്കുവരുന്ന സങ്കടങ്ങളിൽ അവരെ സഹായിക്കുമെന്നും മറ്റും അരുളിച്ചെയ്തതും, അവരുടെ മുമ്പാകെ കർത്താവു മോക്ഷത്തിൽ എഴുന്നള്ളിയതും, പത്താംനാൾ റൂഹാദ്ക്കുദശാ ഇറങ്ങിയതും, തന്റെ ശിഷ്യരിൽ റൂഹാദ്ക്കുദശായുടെ വെളിവു പ്രകാശിച്ചതും ശ്ലീഹന്മാർ പല ഭാഷകൾ സംസാരിക്കുന്നതിനെ കേട്ടു് എല്ലാ ജനങ്ങളും അത്ഭുതപ്പെട്ടതും, കേപ്പാ പ്രസംഗിച്ചതിന്മേൽ എല്ലാവരും അറിഞ്ഞു് ആഗ്രഹപ്പെട്ടുകൊണ്ടു് അവരിൽ മൂവായിരം ജനങ്ങൾ സത്യത്തെ അനുസരിച്ചു് മാമ്മോദീസാ കൈക്കൊണ്ടതും, ശ്ലീഹന്മാർ സത്യവേദം അറിയിപ്പാനായി എർദ്ദിക്കിലേക്കു തിരിഞ്ഞതും.
പതിന്നാലാം പാദം സമാപ്തം.
ഒരു വൈദേശിക സന്ന്യാസിയാണു് അർണ്ണോസ് പാതിരി (ജനനം 1681–മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണു്. (യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെഷ്വിതു് (jesuit,) അഥവാ ‘ഈശോ സഭ’ സന്ന്യസിയായാണു് അദ്ദേഹം പ്രവർത്തിച്ചതു്. യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും നാട്ടുഭാഷയിൽ അതു് അർണ്ണോസ് എന്നായി.
1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണു് അദ്ദേഹം ജനിച്ചതു്. എന്നാൽ അന്നാളുകളിൽ ഇതു് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാൽ അദ്ദേഹം ഹംഗറിക്കാരനാണെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടുകാണുന്നുണ്ടു്.
പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ടു് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു.
പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഈശോ സഭാ സന്ന്യാസിയായ വെബ്ബർ പാതിരിയെ കാണാൻ ഇടയായതാണു് തന്നെയാണു് ജീവിതത്തിലെ വഴിത്തിരിവായി അർണ്ണോസ് പാതിരി കണക്കാക്കിയതു്. ഇന്ത്യയിലെ ആത്മീയ പ്രവർത്തനങ്ങൾക്കു് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുവാനായാണു് അന്നു് വെബ്ബർ പാതിരി ഓസ്നാബ്രൂക്കിൽ എത്തുന്നതു്. കോഴിക്കോട്ടു് കേന്ദ്രമാക്കി അന്നു പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാൽ നിയുക്തനായിരുന്നു ഫാ. വെബ്ബർ. ഫാ, വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അർണ്ണോസിനെയും അർണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബർ പാതിരിയേയും ആകർഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞു് അദ്ദേഹം വെബ്ബറിന്റെ സംഘത്തിൽ ചേർന്നു.
ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ച അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. 1699 ഒക്ടോബർ 3-നു് ഇന്ത്യയിലേയ്ക്കു് തിരിച്ചു. നവംബർ 3-നു് ആരംഭിച്ചു് ഡിസംബർ 15-നു് സിറിയയിൽ ആദ്യഘട്ടം പൂർത്തിയായി. ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യവിജ്ഞാനം ആ യുവാവിനു് പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30-നു് അർണ്ണോസ് ഈശോസഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.
സിറിയയിൽനിന്നു് അർമേനിയ വഴി പേർഷ്യൻ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്കു് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്നു സൂറത്തിലേയ്ക്കു കപ്പൽ കയറി.
അഞ്ചു് ആഴ്ചയും അഞ്ചുദിവസവും കപ്പലിൽ യാത്ര ചെയ്തു് 1700 ഡിസംബർ 13-നു് സൂറത്തിലെത്തി. അവിടെവെച്ചു് രോഗാതുരരായ വെബ്ബർ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു. തുടർന്നു് പാതിരി ഗോവയിലേയ്ക്കു യാത്ര തിരിച്ചു. 1701-ന്റെ ആരംഭത്തിൽ ഗോവയിലെത്തി. ഗോവയിൽ നിന്നു് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള സമ്പാളൂർ എത്തുകയും (ഇന്നു് കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ചു് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്കു് അയച്ചു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്നു് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. കടൽ കടന്നുവന്ന ഒരു വിദേശിയെ സംസ്കൃതം അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ നമ്പൂതിരിമാരിൽ ഉൽപ്പതിഷ്ണുക്കളായ ചിലർ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായി അദ്ദേഹവുമായി അടുത്തിരുന്നു. ഇപ്രകാരം പാതിരിയുടെ ചങ്ങാതിമാരായി മാറിയവരായിരുന്നു അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാർ. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിനു് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടുമിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞു് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ രൂപതാ മെത്രാൻ ജോൺ റിബെറോയുടെ കൂടെ നാലുവർഷത്തോളം സഹവസിച്ചു് പഠനം നിർവ്വഹിച്ചതായി രേഖകളുണ്ടു്. പുത്തൻചിറയിൽ വെച്ചു് ഉദരസംബന്ധിയായ അസുഖബാധിതനായ അർണോസ് പാതിരി ചികിത്സാർത്ഥം വേലൂർ ഗ്രാമത്തിലേയ്ക്കു് മാറിത്താമസിച്ചതായി കരുതപ്പെടുന്നു. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ചു് വിമർശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു അർണോസ് പാതിരി.
വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്നു കൊച്ചി രാജാവു് ആദ്യം സമ്മതിച്ചെങ്കിലും പിന്നീടു് പിൻമാറുകയാണുണ്ടായതു്. എന്നാൽ, സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ നിന്ന അർണോസിനെ സഹായിച്ചു. എന്നാൽ ഇതു് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാർ, കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്കു് വഴി തെളിയിച്ചു. എങ്കിലും ആഴ്വാഞ്ചേരി തമ്പ്രാക്കൾ, ഇല്ലിക്കൾ ഇളയതു് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്ക്കു താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചതു് ആഴ്വാഞ്ചേരി തമ്പ്രാക്കളാണെന്നു് അഭിപ്രായമുണ്ടു്. പടിപ്പുരമാളിക എന്ന ഗോപുരമാണു് ആദ്യം നിർമ്മിച്ചതു് അവിടെ താമസിച്ചുകൊണ്ടാണു് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചതു്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിനു് തൊട്ടടുത്തുള്ള ചിറമൻകാടു് (ശ്രമംകാടു്) വെങ്ങിലശേരി അയ്യപ്പൻ കുന്നിലേയ്ക്കു താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണു് നിർമ്മാണപ്രവർത്തനങ്ങൾക്കു് നേതൃത്വം കൊടുത്തതു്. പള്ളി നിർമ്മാണത്തിനു് അനുമതി നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്തു് കീഴൂട്ടു് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്ക്കു സ്ഥലം ചിറമങ്ങാട്ടു് പള്ളിയിൽ പിറഞ്ചാങ്കുന്നു് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും… എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
വേലൂരിൽ അർണോസ് പാതിരിയെ വധിക്കാൻ ചില ജന്മികളും, അവരുടെ ആജ്ഞാനുവർത്തികളായ കുടിയാന്മാരും ചേർന്നു് ശ്രമിച്ചെങ്കിലും അതു പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിന്നു രക്ഷപ്പെട്ട പാതിരി പഴുവിൽ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ അഭയം തേടി. പിന്നീടു് അവിടെ ജീവിച്ചുകൊണ്ടാണു് പ്രേഷിത-സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നതു്. മുപ്പതു വർഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ചു് കേരളീയനായി ജീവിച്ച അദ്ദേഹം പഴയൂർ (പഴുവിൽ) പള്ളിയിൽ വച്ചു് നിര്യാതനായി എന്നു കരുതപ്പെടുന്നു. എന്നാൽ വേലൂർ വച്ചാണു് മരിച്ചതെന്നും അഭിപ്രായമുണ്ടു്. പാതിരിയുടെ മരണം സംഭവിച്ചതു് 907 മീനം 20-നു് (1832 ഏപ്രിൽ 3) ആണെന്നും, അതല്ല 1732 മാർച്ച് 20-നു് ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ടു്. പഴുവിലെ പള്ളിയിൽ തന്നെയാണു് അദ്ദേഹത്തെ സംസ്കരിച്ചതു്. 1732 ജൂലൈ 27-നു് ജർമ്മൻകാരനായ ഫാദർ ബെർണാർഡ് ബിഷോപ്പിങ്ക് അർണോസ് പാതിരിയുടെ മരണക്കുറിപ്പു് റോമിലേയ്ക്കു് അയച്ചതിനു് രേഖകളുണ്ടു്. ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവു് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നതു് ഇപ്രകാരമാണു് “വിദേശീയനായ ക്രിസ്ത്യാനികളിൽ കവിത്വം കൊണ്ടു് പ്രഥമഗണനീയനായി പരിശോഭിക്കുന്നതു് അർണ്ണോസു പാതിരിയാകുന്നു.” ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതു്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണു്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ. ആ നിഘണ്ടു പൂർത്തിയാക്കിയതു് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണു്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നതു് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്നു് ഉള്ളൂർ പറയുന്നുണ്ടു്. അന്നു് നിലവിലുണ്ടായിരുന്ന ഗദ്യം സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്കു മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ അർണ്ണോസ് പാതിരി ആയിരുന്നു.
അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെ പറയുന്നവയാണു്:
സംസ്കൃതഭാഷയെ അധികരിച്ചു് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണു്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇതു് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണു്.
Title: Puthenpana (ml: പുത്തൻപാന).
Author(s): Arnose Pathiri.
First publication details: Sayahna
Foundation; Trivandrum, Kerala; 2023-02-15.
Deafult language: ml, Malayalam.
Keywords: Poem, Arnose Pathiri,
Puthenpana, അർണ്ണോസ് പാതിരി, പുത്തൻപാന, Open Access Publishing, Malayalam, Sayahna
Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: April 26, 2023.
Credits: The text of the original item is
copyrighted to the author. The text encoding and editorial notes were created and/or
prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.
Cover: Pietà,
a sculpture by Michelangelo
(1475–1564). The image is taken from Wikimedia Commons and is
gratefully acknowledged.
Production history: Data entry: Mrs. Philomina Mathew; Typesetter: JN Jamuna; Editor:
PK Ashok; Encoding: JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.