The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.
ഇതെഴുതുന്ന ആൾ വടക്കൻ പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഫിഫ്ത്തു് ഫോമിൽ പഠിക്കുന്ന കാലം. കണക്കു പഠിപ്പിക്കാൻ വന്നിരുന്ന സാറിനെ ‘കിത്താബ് സാർ’ എന്നാണു കുട്ടികൾ വിളിച്ചിരുന്നതു്. അദ്ദേഹം എപ്പോഴും പുസ്തകങ്ങൾ കൊണ്ടു നടക്കുന്നതിനാലാണു് ആ വട്ടപ്പേരിനു് അർഹനായതു്, സാറ് അല്പം പിരി ലൂസായിരുന്നുവെന്നാണു് എന്റെ ഓർമ്മ. അദ്ദേഹത്തിന്റെ പോക്കിറ്റ് വാച്ച് ശരിയായ സമയം കാണിക്കില്ല. രണ്ടുമണിക്കൂർ മുപ്പത്തിരണ്ടു മിനിറ്റ് നാലു സെക്കൻഡ് മുൻപോട്ടാക്കി വച്ചിരിക്കും സാറ്. ‘സമയം എന്തായി സാർ’ എന്നാരെങ്കിലും ചോദിച്ചാൽ ലോങ് കോട്ടിന്റെ കിണറു പോലുള്ള കീശക്കുഴിയിൽ നിന്നു് സാറ് വാച്ച് പൊക്കിയെടുക്കും. അദ്ദേഹത്തിനു മാത്രമറിയാവുന്ന ആ രണ്ടു മണിക്കൂർ മുപ്പത്തിരണ്ടു മിനിറ്റ് നാലു സെക്കൻഡ് കുറച്ചിട്ടു ശരിയായ സമയം പറഞ്ഞു തരും. എനിക്കു് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. കൂടക്കൂടെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകും. ലോകകാര്യങ്ങൾ സംസാരിക്കും. ഒരു ദിവസം ഞാൻ സാറിനോടു പറഞ്ഞു: “സാർ, കെമിസ്ട്രി പഠിപ്പിക്കുന്ന പത്മനാഭൻ നായർ സാറ് വളരെ യോഗ്യനാണു്.” ജീവിതത്തിൽ അന്നു വരെയും പുഞ്ചിരി പൊഴിച്ചിട്ടില്ലാത്ത സാറ് പുഞ്ചിരി പൊഴിച്ചു. എന്നിട്ടു പറഞ്ഞു: Krishna, the externals of a person attract shallow persons like yourself… “കൃഷ്ണ, നിന്നെപ്പോലെ അല്പബുദ്ധികളായവരെ വ്യക്തിയുടെ ബാഹ്യപ്രകൃതികൾ ആകർഷിക്കും.” നാൽപത്തിയാറു കൊല്ലം മുൻപു് എന്റെ ഗുരുനാഥൻ പറഞ്ഞ പരമാർത്ഥം ഇപ്പോഴും എന്റെ മുൻപിലുണ്ടു്. ബാഹ്യപ്രകൃതി ആകർഷിക്കും; അതുതന്നെയാണു് സത്യമെന്നു തോന്നുകയും ചെയ്യും. ആളു് കാഴ്ചയ്ക്കു യോഗ്യൻ, എം. എ. പരീക്ഷ ജയിച്ചിട്ടുണ്ടു്, പെരുമാറ്റവും നന്നു്, ആഴ്ചയിലൊരിക്കൽ വായനശാലയിൽ പോകും. പുസ്തകങ്ങൾ എടുത്തു കൊണ്ടു വരും. വായിച്ചിട്ടു തിരിച്ചുകൊണ്ടുപോകും. ആ പുസ്തകങ്ങൾ ഒന്നു വാങ്ങി നോക്കൂ. ഹാരോൾഡ് റോബിൻസി ന്റെ നോവലുകളായിരിക്കും. മലയാളം പുസ്കകമാണെങ്കിൽ പൈങ്കിളി നോവലിസ്റ്റിന്റെ കൃതിയായിരിക്കും. അതു ഗ്രഹിക്കുന്നതോടെ അയാളെക്കുറിച്ചുള്ള നമ്മുടെ എല്ലാ ബഹുമാനവും ഇല്ലാതാകുന്നു.
അതിസുന്ദരി. അവൾ ഉച്ചവെയിലിൽ നടക്കുമ്പോൾ അവളെ കാണുന്ന ചെറുപ്പക്കാർക്കു് ആ വെയിൽ പൂനിലാവായി അനുഭവപ്പെടും. സ്നേഹവും ബഹുമാനവും തോന്നും അവർക്കു് അവളോടു്. ഇതു നശിക്കുന്നതു് അവൾ വിരൂപനായ ഭർത്താവു് ഓടിക്കുന്ന സ്ക്കൂട്ടറിന്റെ പിറകിലിരുന്നു പോകുന്നതു കാണുമ്പോഴാണു്. അല്ലെങ്കിൽ ബസ്സിൽ യാത്രചെയ്യുന്ന അവൾ കൈയിൽ ചുരുട്ടി വച്ചിരിക്കുന്ന ക്ഷുദ്രമായ വാരിക താനറിയാതെ മറ്റു യാത്രക്കാരെ കാണിക്കുമ്പോഴാണു്. ഭർത്താവും പുസ്തകവും മാസികയും ആളിന്റെ അന്തരംഗം വ്യക്തമാക്കിത്തരും, ആകൃതി സൗഭഗമുള്ള ചില പുരുഷന്മാർക്കു സുന്ദരികളെയല്ല പ്രിയം. നാറ്റമുള്ള വസ്ത്രത്തോടും ദുർഗ്ഗന്ധമാർന്ന മേനിയോടും കൂടിനടക്കുന്ന വേലക്കാരികളെയാണു്. കിത്താബ് സാർ ജയിക്കട്ടെ. Be a good Judge, but not of externals—നല്ല വിധികർത്താവായിരിക്കു. എന്നാൽ ബാഹ്യപ്രകൃതിയെ വിശ്വസിക്കാതിരിക്കു.
സ്ഥലമേതാണെന്നു പറയുന്നതു ശരിയായിരിക്കുകില്ല. രാത്രി ഒരു മണിക്കാണു് ഞാനും സ്നേഹിതനും ആ റ്റി. ബിയിലെ ഒരു മുറിയിൽ ചെന്നു കയറിയതും ചെന്നപാടേ ഉറക്കം തുടങ്ങിയതും. പതിനഞ്ചുമിനിറ്റ് കഴിഞ്ഞിരിക്കുകയില്ല. സ്നേഹിതൻ എന്നെ വിളിച്ചുണർത്തിയിട്ടു പറഞ്ഞു: “നോക്കു്, ഒരു കാര്യംപറയാൻ വിട്ടുപോയി. ഈ മുറിയിലാണു് പണ്ടൊരു കുടുംബത്തെ ഒരുത്തൻ വെടിവച്ചു കൊന്നതു്. ഭർത്താവു്, ഭാര്യ, മക്കൾ എല്ലാവരെയും അവൻ കൊന്നു.” സ്നേഹിതൻ കൊലപാതകത്തിന്റെ വിശദാംശങ്ങളിലേക്കു കടന്നു, ഞാൻ വല്ലാതെ പേടിച്ചു. തുറന്നുകിടന്ന ജനലിൽക്കൂടി നോക്കി. വേമ്പനാട്ടു കായൽ ജലത്തിന്റെ ഉപരിതലത്തിൽക്കൂടി മരിച്ചവർ നടന്നടുക്കുന്നതുപോലെ എനിക്കു തോന്നി. ഞാൻ വിളക്കു കത്തിച്ചു. നേരം വെളുക്കുന്നതുവരെ അതു കെടുത്തിയതുമില്ല.
ഞാനുറങ്ങിക്കിടക്കുമ്പോഴാണു് കലാകൗമുദിയിൽ ‘പേടി’ എന്ന കഥയെഴുതിയ എം. സുധാകരൻ എന്നെ വിളിച്ചുണർത്തി ‘നോക്കൂ ഇക്കഥ’ എന്നാവശ്യപ്പെട്ടതു്. നോക്കി. കണ്ടതു് ജലോപരി നടക്കുന്ന മരണത്തെ മാത്രം. അദ്ദേഹം എന്നെ എന്തിനു് ഇങ്ങനെ പേടിപ്പിച്ചു? എനിക്കറിഞ്ഞുകൂടാ. 1911-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ മോറീസ് മതേർലങ്ങി ന്റെ (മേറ്റർലിങ്ക്) L’ Intruse, L’ Interiour (The Intruder, The Interiour) ഈ മരണനാടകങ്ങളിലെന്നപോലെ (death dramas) ഇക്കഥയിലും മരണമാണു പ്രതിപാദ്യവിഷയം. മോളി രോഗാർത്തയായി കിടക്കുന്നു. മരണം തന്നെ കൊണ്ടുപോകാൻ വരുമെന്നു് അവൾ വിചാരിക്കുന്നു. രോഗം ഭേദമായി അവൾ ആശുപത്രിയിൽ നിന്നു പോകാൻ ഭാവിക്കുമ്പോഴും മരണം കാമുകന്റെ രൂപമാർന്നു് ജന്നലിനപ്പുറത്തു നിൽക്കുന്നു. മതേർലങ്ങിന്റെ നാടകങ്ങൾ വായിച്ചിട്ടുള്ള എനിക്കു് ഇക്കഥയിൽ പുതുമയൊന്നും കാണാൻ കഴിയുന്നില്ലെങ്കിലും അവ വായിക്കാത്തവർക്കു് നവീനത ദർശിക്കാൻ സാധിച്ചേക്കും. പക്ഷേ മരണത്തിന്റെ ഭയങ്കരതയോ ജീവിതത്തിന്റെ ഭയജനകമായ ഗൂഢാർത്ഥസ്വഭാവമോ ഈ കഥയിൽനിന്നു് അനുഭവപ്പെടുന്നില്ല. മതേർലങ്ങിന്റെ നാടകങ്ങൾ വായിക്കുമ്പോൾ മരണം വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ കയറിവരുന്ന ഒരു കടന്നാക്രമണക്കാരനാണെന്നു നമുക്കു തോന്നുന്നു ജീവിതത്തിന്റെ അന്തർഭാഗത്തേക്കു് ആ നാടകങ്ങൾ പ്രകാശം പ്രസരിപ്പിച്ചു തരുന്നു. സുധാകരന്റെ കഥയിൽ വെറും വാക്യങ്ങളേയുള്ളു. വായിച്ചു നോക്കു. ക്രമാനുഗതമായി അതു് ആന്റി ക്ലൈമാക്സിലേക്കു പോകുന്നതു കാണാം. സത്യത്തിന്റെ അഗാധതലത്തിൽ ചെല്ലാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്യുമ്പോൾ ജനിക്കുന്നതു് സൗന്ദര്യമല്ല. വൈരൂപ്യമാണു്.
മാതർലങ്ങിന്റെ The Intender എന്ന നാടകത്തിൽ നിന്നു് ഒരു രംഗം:
(മരണത്തിന്റെ ആക്രമണത്തെ എത്ര പ്രഗൽഭമായി മതേർലങ് ചിത്രീകരിക്കുന്നുവെന്നു നോക്കുക—ലേഖകൻ)
കാളിദാസൻമേഘസന്ദേശ ത്തിൽ പരാമർശിച്ച രാമഗിരിയുടെ ഇപ്പോഴത്തെ പേരു് രാംടേക്ക് എന്നാണു്. ആ സ്ഥലമൊന്നു കാണണമെന്നുണ്ടായിരുന്നു എനിക്കു്. അങ്ങോട്ടുള്ള ബസ്സ് കാത്തു് ഞാൻ ക്യൂവിൽ നിൽക്കുമ്പോൾ ആകർഷകതയുള്ള ഒരു മധ്യവയസ്കൻ ആ ബസ്സ്സ്റ്റേഷനിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കണ്ടു. ബസ്സിന്റെ സമയമറിയണമെങ്കിൽ ഇംഗ്ലീഷ് അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. അദ്ദേഹത്തിനു് ഇംഗ്ലീഷ് അറിയാമെന്നു തോന്നിയതു കൊണ്ടു് ഞാൻ അങ്ങോട്ടുചെന്നു സംസാരിച്ചു. സംഭാഷണം ഒരുമണിക്കൂർ നേരത്തേക്കു് ഉണ്ടായിരുന്നു. താൻ ഒരു കോളേജിലെ പ്രൊഫസറായിരുന്നുവെന്നു് അദ്ദേഹം പറഞ്ഞതായിട്ടാണു് എന്റെ ഓർമ്മ. എമെർജൻസി കാലത്തു് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നും ജയിലിൽ ആക്കിയെന്നും ഞാനറിഞ്ഞു. സംസാരം കേരള–“രാഷ്ട്രീയ”ത്തിലേക്കു വന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. കേരളത്തിലെ ഓരോ സംഭവവും അദ്ദേഹം സൂക്ഷ്മതയോടെ അപഗ്രഥിച്ചു. അക്കാലത്തു് ഇവിടെ ഒരു പള്ളി സ്ഥാപിക്കുന്നതിനെക്കുറിച്ചു് വഴക്കു നടക്കുകയായിരുന്നു. വടക്കേയിന്ത്യാക്കാരനായ ആ മനുഷ്യൻ അതിനെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടു് കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ നിശിതമായി വിമർശിച്ചു. രാംടേക്കിലോ മറ്റോ താമസിച്ചിരുന്ന അദ്ദേഹം കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെക്കുറിച്ചു് എങ്ങനെ അത്രയൊക്കെ മനസ്സിലാക്കിയെന്നു ഞാൻ ചോദിച്ചപ്പോൾ മന്ദഹാസം മാത്രമേ മറുപടിയായി കിട്ടിയുള്ളു. അതിനുശേഷം അദ്ദേഹം എന്റെ കൈയിലുണ്ടായിരുന്ന രണ്ടു മലയാളം വാരികകൾ വാങ്ങി നോക്കി, ഒന്നിലെ കാർട്ടൂൺ എന്റെ സഹായത്തോടെ മനസ്സിലാക്കിയ അദ്ദേഹം This fellow has more malice than talent എന്നു പറഞ്ഞു (നിപുണതയെക്കാൾ വിദ്വേഷമാണു് ഇയാൾക്കു്). രണ്ടാമത്തെ വാരിക മലയാള മനോരമയായിരുന്നു. അതിലെ ടോംസി ന്റെ ഹാസ്യചിത്രം ഞാൻ പറഞ്ഞുകൊടുക്കാതെ തന്നെ അദ്ദേഹം മനസ്സിലാക്കി. This man is an artist— ഈ മനുഷ്യൻ കലാകാരനാണു്—എന്നായിരുന്നു അദ്ദേഹത്തിന്റെ ഉദീരണം. ആ ഉത്തരേന്ത്യാക്കാരൻ പറഞ്ഞതു് 40-ആം ലക്കത്തിലെ കാർട്ടൂൺ കണ്ടപ്പോൾ ഞാനോർമ്മിച്ചു. ‘ഖസാക്കിന്റെ ഇതിഹാസ’ത്തെക്കുറിച്ചും ചെറുകഥാസാഹിത്യത്തെക്കുറിച്ചും ചർച്ചചെയ്യാനെത്തിയ മന്ത്രി ഖസാക്കിനെ നോവലിസ്റ്റാക്കി അവതരിപ്പിക്കുന്നു. കാക്ക, നാടൻ കഥയെഴുതിയതായും പറയുന്നു. അദ്ദേഹത്തിന്റെ ശിപായി ‘കാക്കനാടന്റെ കഥ’ എന്നു തിരുത്തിക്കൊടുക്കുന്നു. ഭരണതലത്തിൽ വിവരമുള്ളവരുമുണ്ടു് എന്നു് ഒരു കഥാപാത്രത്തിന്റെ കമന്റ്, ലേശം അത്യുക്തിയുണ്ടെങ്കിലും സംഭവിക്കാവുന്നതുതന്നെ. നമ്മൾ ചിരിക്കുന്നു; ഉള്ളുകുളിർക്കെ ചിരിക്കുന്നു.
മന്ത്രിമാർക്കു സാഹിത്യം തുടങ്ങിയവയിൽ എന്തു് അജ്ഞതയുണ്ടോ അതേ അജ്ഞത കോളേജ് പ്രൊഫസർമാർക്കും ഉണ്ടു്. കുമാരനാശാന്റെ ഒരു കാവ്യം പോലും വായിക്കാതെ അതിനെ സഭാവേദിയിൽ കയറിനിന്നു് അഭിനന്ദിക്കുന്ന മന്ത്രി ആ മഹാകവിയുടെ ഒറ്റക്കാവ്യംപോലും വായിക്കാതെ അതിനെ എതിർക്കുന്ന കോളേജ് പ്രൊഫസർക്കു സദൃശനാണു്. പ്രൊഫസറുടെ പേരു പറയട്ടോ? വേണ്ട.
ആവശ്യകതയുടെ പേരിൽ ഈശ്വരൻ ഒരു കട്ടിലുണ്ടാക്കി, ആശാരി കട്ടിലുണ്ടാക്കുമ്പോൾ അതു് ഈശ്വരന്റെ കട്ടിലിന്റെ അനുകരണമായിത്തീരുന്നു. ചിത്രകാരൻ കട്ടിലിന്റെ പടം വരയ്ക്കുമ്പോൾ അതു് അനുകരണത്തിന്റെ അനുകരണമായി ഭവിക്കുന്നു. ഇങ്ങനെ അതു സത്യത്തിൽ നിന്നു രണ്ടുതവണ മാറിനിൽക്കുന്നു. (മൂന്നുതവണ മാറി നിൽക്കുന്നുവെന്നു് പ്ലേറ്റോ, classical method of counting കൊണ്ടാണു് ഈ വ്യത്യാസമെന്നു് വിംസാറ്റും ബ്രുക്ക്സും ചേർന്നെഴുതിയ Literary Criticism എന്ന പുസ്തകത്തിൽ) നിരൂപണം പിന്നെയും സത്യത്തിൽ നിന്നു മാറുന്നുവെന്നു സാന്തായാന എഴുതിയതു് ഞാൻ വായിച്ചിട്ടുണ്ടു്. കലാസൃഷ്ടി നിരൂപകന്റെ മനസ്സിൽ ഉളവാക്കുന്ന ഇമേജ് കലാസൃഷ്ടിയിൽ നിന്നു വിഭിന്നമായിരിക്കും. അതിനെ കടലാസ്സിലേക്കു വാക്കുകളിലൂടെ പകർത്തുമ്പോൾ ഇമേജിൽ നിന്നു് അതു വിഭിന്നമായിത്തീരും. അതു വായിക്കുന്നവനു് ആ വിഭിന്നമായ രൂപത്തിന്റെ വ്യത്യസ്തമായ രൂപമേ ലഭിക്കു. അങ്ങനെ നിരൂപണം സത്യത്തിൽ നിന്നു് അഞ്ചുതവണ മാറിനില്ക്കുന്നു. അതിനാൽ കലാസൃഷ്ടിക്കുള്ള മഹത്ത്വം നിരൂപണത്തിനു ഒരിക്കലുമുണ്ടാവുകയില്ല. കോൾറിജ്ജ് എന്ന നിരൂപകൻ എത്ര വളർന്നാലും കോൾറിജ്ജ് എന്ന കവിയോടു് അടുക്കുകയില്ല. മുണ്ടശ്ശേരി എത്ര സമുന്നതനായാലും അദ്ദേഹം വിമർശിച്ച വള്ളത്തോളി നോ ഉള്ളൂരി നോ ഒപ്പമാവുകയില്ല.
ദേശാഭിമാനി വാരികയിൽ എം. കുട്ടിക്കൃഷ്ണൻ എഴുതിയ ‘മുണ്ടശ്ശേരിയും മാരാരും ഒരു താരതമ്യവിചാരം’ എന്ന ലേഖനം വായിച്ചപ്പോൾ എന്നിലുണ്ടായ വിചാരങ്ങളാണു് മുകളിൽ കുറിച്ചിട്ടതു്. ലേഖനം എങ്ങനെ? ഈ ചോദ്യത്തിനു് ഉത്തരം നൽകാൻ പ്രയാസമുണ്ടു്. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണു് ലേഖകൻ ആവിഷ്കരിക്കുന്നതു്. ആവിഷ്കാരത്തിൽ ‘പോയിന്റ്’ ഉണ്ടോ എന്നു മാത്രമേ അനുവാചകനു നോക്കേണ്ടതുള്ളു. അങ്ങനെ വായനക്കാരനായ ഞാൻ നോക്കിയപ്പോൾ കുട്ടിക്കൃഷ്ണന്റെ വാദങ്ങൾ നിരാസ്പദങ്ങൾ അല്ലെന്നു മനസ്സിലായി. ഞാൻ അവയോടു യോജിച്ചില്ലെങ്കിൽത്തന്നെയെന്തു്? കുട്ടിക്കൃഷ്ണൻ പ്രതിപാദിക്കുന്നതു് സ്വന്തം ആശയങ്ങളാണു്: എന്റെ ആശയങ്ങളല്ല. പോയിന്റുണ്ടെങ്കിലും ഭംഗിയോടെ ആശയസ്ഫുടീകരണം നിർവ്വഹിച്ചിട്ടുണ്ടോ എന്നുകൂടി ഒരു ചോദ്യം ചോദിച്ചാൽ അതിനു നിഷേധരൂപത്തിലേ ഉത്തരം നൽകാനാവൂ. കുട്ടിക്കൃഷ്ണന്റെ ലേഖനം വായിച്ചപ്പോൾ കടലാസ്സു ചവയ്ക്കുന്ന പ്രതീതിയാണു് എനിക്കുണ്ടായതു്.
അക്കാലത്തെ രാജാക്കന്മാർ തങ്ങൾ കണ്ടെത്തുന്ന കന്യകകളെ സ്വന്തമിച്ഛയ്ക്കു വിധേയകളാക്കിയിരുന്നുവെന്നും ആവശ്യംകഴിഞ്ഞാൽ അവരെ തള്ളിക്കളഞ്ഞിരുന്നുവെന്നും മുണ്ടശ്ശേരി പറഞ്ഞിട്ടുണ്ടു്. കാളിദാസന്റെ കാലത്തെ രാജനീതി രാജാവിനെ ‘യഥാർത്ഥനിറത്തിൽ’ ചിത്രീകരിക്കുന്നതിനു തടസ്സമായിരുന്നെന്നും അതിനാലാണു് ദുഷ്യന്തനെ കവി ‘വെള്ളയടി’ച്ചു കാണിച്ചതെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടായിരുന്നു. ഇതിനെ അംഗീകരിച്ചുകൊണ്ടാണു് കുട്ടിക്കൃഷ്ണൻ പ്രബന്ധം ആരംഭിക്കുന്നതു്. മുണ്ടശ്ശേരിയുടെ മതം അത്രകണ്ടു ശരിയല്ല. ദുഷ്യന്തൻ (ഭാഗവതത്തിൽ ദുഷ്മന്ദൻ) വനത്തിൽവച്ചു് ആപന്നസത്ത്വയാക്കിയ ശകുന്തള മകനുമായി ഭർത്താവിന്റെ അടുക്കലെത്തിയപ്പോൾ അദ്ദേഹം അവളെ സ്വീകരിക്കാത്തതു് തന്റെ സ്വഭാവവൈകല്യംകൊണ്ടോ മറവികൊണ്ടോ അല്ല. അശരീരിണിയായ വാക്കു് ഉദ്ഭവിക്കാൻവേണ്ടിയാണു് എങ്കിലേ പൗരന്മാർക്കും വിശ്വാസം ജനിക്കൂ.
(ആരും കുറ്റപ്പെടുത്തിയിട്ടില്ലാത്ത ഭാര്യയേയും പുത്രനേയും രാജാവു് സ്വീകരിക്കില്ലെന്നായപ്പോൾ ശരീരമില്ലാത്ത വാക്കു് ആകാശത്തുനിന്നു് ഉണ്ടായി. എല്ലാവരും അതു കേൾക്കുകയും ചെയ്തു.)
ഇതു പോകട്ടെ, ‘മാളവികാഗ്നിമിത്ര’ത്തിൽ രാജാവിനെ കുറ്റപ്പെടുത്തുന്ന ഒരു ഭാഗമുണ്ടു്. അതു ചൂണ്ടിക്കാണിച്ചുകൊണ്ടു് കാളിദാസൻ അക്കാലത്തെ രാജനീതിയേയും രാജവാഴ്ചയേയും ധിക്കരിച്ചുവെന്നു് എനിക്കു പറയരുതോ? അദ്ദേഹം അക്കാലത്തെ മയകോവ്സ്കി യായിരുന്നുവെന്നു് എനിക്കെഴുതരുതോ? സാഹിത്യസൃഷ്ടിയെ സാഹിത്യസൃഷ്ടിയായി മാത്രം കാണാതെ നിരൂപകന്റെ വിശ്വാസങ്ങൾക്കു യോജിച്ച മട്ടിൽ അതിനെ സമൂഹത്തോടു ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തകരാറാണിതു്. കലാപരമായ ദൃഢപ്രത്യയത്തെ ലക്ഷ്യമാക്കിയാണു് മോതിരത്തിന്റെ കഥ നാടകകർത്താവു് നിവേശിപ്പിച്ചതു് എന്നു കൂടി പറയട്ടെ.
മകനാൽ അപമാനിതനായ അച്ഛൻ കടൽക്കരയിൽ ചെന്നുനിന്നപ്പോൾ തിരമാലകൾ ഒരു സന്ദേശവും വഹിച്ചു കൊണ്ടു അയാളുടെ അടുത്തെത്തി. ആ സന്ദേശത്തെ ആദരിച്ചു അയാൾ എടുത്തുചാടി. മൃതദേഹം കിട്ടിയില്ല. തോപ്പുംപടി കടന്നു എറണാകുളത്തേക്കു പോകുമ്പോൾ രണ്ടു പാലങ്ങളുണ്ടു്. ഓരോ പാലത്തിന്റെയും മുകളിൽ ചെല്ലുമ്പോൾ നീലജലം എന്നെ സന്ദേശവുമായി കാത്തുനില്ക്കാറുണ്ടു്. ആരും എന്നെ അപമാനിച്ചിട്ടില്ലാത്തതുകൊണ്ടു് ഞാൻ അതിന്റെ സന്ദേശം സ്വീകരിച്ചിട്ടില്ല. ചില വീടുകൾ അവയുടെ സമ്പന്നതയോടെ തസ്കരന്മാരെ കാത്തുനിൽക്കുന്നു. അവർ കയറി അപഹരണം നടത്തിക്കഴിഞ്ഞാൽ ഭവനങ്ങൾക്കു സ്വസ്ഥതയായി. എന്നെ ആശ്ലേഷിക്കു, എന്നെ ചുംബിക്കു, എന്നെ ബലാത്സംഗം ചെയ്യൂ എന്ന സന്ദേശങ്ങളുമായി നടക്കുന്ന യുവതികളുണ്ടു്. പുരുഷന്മാർ ആ സന്ദേശങ്ങളെ മാനിക്കാതിരുന്നിട്ടില്ല. എന്തൊരു വിഷാദാത്മകത്വം! ഇങ്ങനെ പ്രിയപ്പെട്ട വായനക്കാർ പറയുന്നുണ്ടാകും. ജീവിതം ഒരന്വേഷണമല്ലേ? അതേ. അന്വേഷണം പല വിധത്തിലാകാം. പ്രതികാര തൽപരനായ ഞാൻ ശത്രുവിനെ അന്വേഷിക്കുന്നു. പണക്കൊതിയനായ ഞാൻ പണമന്വേഷിക്കുന്നു. യുദ്ധക്കൊതിയനായ ഞാൻ യുദ്ധമന്വേഷിക്കുന്നു. സ്ത്രീയുടെ മുൻപിൽ ആകർഷകത്വമുള്ളവനായി നിൽക്കാൻ അഭിലഷിക്കുന്ന ഞാൻ സൗന്ദര്യമന്വേഷിക്കുന്നു. മയങ്ങിക്കിടന്നു് വേദനമാറ്റാൻ ആഗ്രഹിക്കുന്ന ഞാൻ LSD 25 അന്വേഷിക്കുന്നു. ഏകാന്തത്തിൽ കടൽത്തീരത്തു ചെന്നുനിൽക്കുന്ന ഞാൻ നനഞ്ഞ മണ്ണിൽ ഒരു പാദമുദ്ര കണ്ടാൽ അതാരുടേതാവാം എന്നു് അന്വേഷിക്കുന്നു. ജീവിതം സന്ദേശ സ്വീകരണത്തോടൊപ്പം അന്വേഷണവും തന്നെയാണു്. ഈ അന്വേഷണത്തെയാണു് അക്ബർ കക്കട്ടിൽ “ആറാം കാലം” എന്ന ചെറുകഥയിലൂടെ ധ്വനിപ്പിക്കുന്നതു്. ( മാതൃഭൂമി ആഴ്ചപ്പതിപ്പു്.) വിവാഹത്തിനുപോയ കുറെയാളുകൾ. അവർക്കു്, വന്ന ബസ്സിൽത്തന്നെ തിരിച്ചു പോകണം. പക്ഷേ, പലരും സമയത്തു വന്നെത്തുന്നില്ല. കാണാത്തവർ എത്തുമ്പോൾ പൊടുന്നനവേ അവർതന്നെ അപ്രത്യക്ഷരാവുന്നു. അവരെ അന്വേഷിച്ചു് മറ്റുള്ളവർ പോകുന്നു അവരെയും കാണുന്നില്ല. ഒഴിഞ്ഞ ബസ്സ് ലോകത്തിന്റെ പ്രതീകമായി യാത്രക്കാരെയും കാത്തുകിടക്കുന്നു. metaphor of life എന്നു ഇംഗ്ലീഷിൽ പറയാറില്ലേ? അതുതന്നെയാണു് ഈ കഥ.
മനുഷ്യന്റെ ദുർദശയിൽ മനംനൊന്തു ഡി. വിനയചന്ദ്രൻ തേങ്ങുന്നതാണു് ഈ വരികളിൽ ഞാൻ കേൾക്കുന്നതു്. ആ തേങ്ങലുകൾ ലയാത്മകതയോടു ബന്ധപ്പെട്ടുവരുന്നതുകൊണ്ടു സത്യാത്മകങ്ങളായി വായനക്കാരനു തോന്നുന്നു. കാവ്യം “മലയാളസാഹിത്യം” മാസികയുടെ വാർഷികപ്പതിപ്പിൽ
മന്നത്തു പത്മനാഭനും ഒരു പണ്ഡിതനും ഞാനും കൂടി പുനലൂരു് ഒരു സമ്മേളനത്തിനു പോകുകയായിരുന്നു. മന്നം ആ പണ്ഡിതനോടു ചോദിച്ചു: “ശങ്കരാചാര്യനെ പ്രച്ഛന്ന ബുദ്ധൻ എന്നു വിളിക്കുന്നതു് എന്തുകൊണ്ടു്?” പണ്ഡിതൻ ചോദ്യത്തിനു് ഉത്തരം നല്കാതെ പൂർവമീമാംസ, ഉത്തരമീമാംസ, കമാരിലഭട്ടൻ എന്നൊക്കെപ്പറഞ്ഞു് കാടുകയറ്റം തുടങ്ങി. അതു സഹിക്കാൻ വയ്യാതെയായപ്പോൾ മന്നം എന്നോടു ചോദിച്ചു: “നിങ്ങൾക്കറിയാമോ?”
എന്തു സംശയമുണ്ടായാലും പണ്ഡിതനോടു ചോദിക്കരുതു്. ഫലമില്ല. ‘രാമചന്ദ്രവിലാസം’ മഹാകാവ്യത്തിൽ
എന്നൊരു ശ്ലോകമുണ്ടു്. ശ്രീരാമൻ സീതയെക്കുറിച്ചു് ആനയോടു ചോദിക്കുന്ന രീതിയിലുള്ള ശ്ലോകം. ഇവിടെ ‘നുനി’ എന്ന വാക്കിന്റെ അർത്ഥമെന്തെന്നു് ഞാൻ ഒരു പണ്ഡിതനോടു ചോദിച്ചു. ഉത്തരം കിട്ടിയില്ലെന്നു മാത്രമല്ല, കാട്ടാനയെ പിടിക്കുന്ന സൂത്രവേലകളെക്കുറിച്ചു് ഒരു പ്രഭാഷണം ഒരു മണിക്കൂർനേരം എനിക്കു കേൾക്കേണ്ടതായും വന്നു.
Title: Sāhityavāraphalam (ml:
സാഹിത്യവാരഫലം).
Author(s): M Krishnan Nair.
First publication details: Kalakaumudi
Weekly; Trivandrum, Kerala; 1985-12-01.
Deafult language: ml, Malayalam.
Keywords: M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: September 15, 2021.
Credits: The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and/or prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.
Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding:
JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.