The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.
“അക്രൊപൊലീസി ന്റെ [1] ചുവട്ടിൽ വച്ചു് ഞങ്ങൾ കടന്നുപോയ ആ പെൺകുട്ടിയെ എനിക്കു് എപ്പോഴെങ്കിലും മറക്കാൻ പറ്റുമോ? ഒരുപക്ഷേ, അവൾക്കു് പത്തുവയസ്സു് കാണുമായിരിക്കും. എരക്തീയമി ലെ [2] കരീയറ്റിഡു കൾ [3] ക്കുള്ളതുപോലെ അവളുടെ ശരീരസവിശേഷതകൾ കുലീനങ്ങളും, ഗൗരവപൂർണ്ണങ്ങളും, അനാർഭാടങ്ങളും ആയിരിക്കാം. അവൾ കൂട്ടുകാരുമായി കളിക്കുകയായിരുന്നു… ഒരു സ്ത്രീയും, ഞാൻ കണ്ടിട്ടുള്ള അതിസുന്ദരിപോലും ഈ ബാലിക ഉളവാക്കിയതുപോലുള്ള ആദരത്തിന്റെ വികാരം എന്നിൽ മുൻപുളവാക്കിയില്ല, ഇപ്പോൾ ഉളവാക്കുന്നില്ല എന്നു പറഞ്ഞാൽ ‘വെനീസിലെ മരണം’ [4] വായിച്ച ഏതൊരാളും എന്റെ ആർജ്ജവത്തെ [5] അഭിനന്ദിക്കാതിരിക്കില്ല. വിധി അവളെ വീണ്ടും എന്റെ മാർഗ്ഗത്തിൽ കൊണ്ടു വരുകയാണെങ്കിൽ ഞാനെന്തു് ബുദ്ധിശൂന്യത കാണിക്കുമെന്നു് അറിയില്ല. അവൾ ശിശുവും, കന്യകയും, മാലാഖയും, വഴിപിഴപ്പിക്കുന്നവളും, പുരോഹിതയും, വേശ്യയും, ദൈവജ്ഞയും ഒരുമിച്ചുചേർന്നവളായിരുന്നു. അവൾ പ്രാചീന ഗ്രീസുകാരിയോ നവീന ഗ്രീസ്സുകാരിയോ അല്ല. ഗോത്രത്തിലോ കാലത്തിലോ വർഗ്ഗത്തിലോ പെടാത്തവൾ. അന്യാദൃശ. അവളെ നോക്കാനായി ഒരു നിമിഷം ഞങ്ങൾ നിന്നപ്പോൾ അവൾ നൽകിയ പുഞ്ചിരിയിൽ ഡാവിഞ്ചി അമരത്വം പ്രദാനം ചെയ്ത അജ്ഞേയധർമ്മം ഉണ്ടായിരുന്നു. ബുദ്ധമതകലയിൽ എവിടെയും കാണാവുന്നതും ഇന്ത്യയിലെ മഹനീയങ്ങളായ ഗുഹകളിലും, അതിന്റെ (ഇന്ത്യയുടെ) ദേവാലയങ്ങളിലെ മുഖപ്പുകളിലും, ജാവ, ബാലി ഈ സ്ഥലങ്ങളിലെ നൃത്തവിദഗ്ധരിലും, പ്രാകൃതവർഗ്ഗക്കാരിലും കാണുന്നതുമായ ധർമ്മം… ഇതു് പടിഞ്ഞാറൻ സ്ത്രീയുടെ മുഖത്തു് നിശ്ശേഷം ഇല്ലാതെയായിരിക്കുന്നു”. രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച അമേരിക്കനെഴുത്തുകാരൻ ഹെൻറി മില്ലറു ടെ പ്രകൃഷ്ടകൃതിയായ ‘The Colossus of Maroussi’ എന്ന പുസ്തകത്തിലെ ഒരു ഭാഗമാണിതു്. ആർക്കു് ഇങ്ങനെ എഴുതാൻ കഴിയുന്നുവോ അയാൾ ധന്യനാണു്.
പ്രശസ്തനായ ചന്ദ്രചൂഡൻ നായർ നടത്തിയിരുന്ന ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകരായിരുന്നു ഞാനും വേറൊരാളും. ആ വേറൊരാളിനെ ‘അദ്ദേഹം’ എന്നു വിളിക്കട്ടെ. ഞാൻ തിരുവിതാംകൂർ സെക്രട്ടേറിയറ്റിൽ ഗുമസ്തൻ. ‘അദ്ദേഹം’ യൂണിവേഴ്സിറ്റി കോളെജിലെ ലക്ചറർ. സർക്കാരുദ്യോഗസ്ഥന്മാരെന്ന നിലയിൽ ഞങ്ങൾക്കു് ട്യൂറ്റോറിയൽ കോളേജുകളിൽ ചെന്നു പഠിപ്പിക്കാനും പ്രതിഫലം പറ്റാനും പാടില്ല. എങ്കിലും നാല്പത്തഞ്ചു രൂപ ശമ്പളം വാങ്ങിയിരുന്ന ഞാൻ പട്ടിണി കിടക്കാതിരിക്കാൻ വേണ്ടി ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുകയും ചന്ദ്രചൂഡൻ നായർ മാസം തോറും തന്ന അഞ്ഞൂറു രൂപ വാങ്ങുകയും ചെയ്തിരുന്നു. ശാസ്ത്രം പഠിപ്പിച്ചിരുന്ന ‘അദ്ദേഹ’ത്തിനു് പ്രതിമാസം ആയിരം രൂപ കിട്ടുമായിരുന്നു. സർക്കാർ ജീവനക്കാർ ഇങ്ങനെ അവിഹിതമായി പണം പറ്റുന്നുണ്ടോ എന്നറിയാനായി സി. ഐ. ഡി. യിലെ ആളുകൾ രഹസ്യാന്വേഷണത്തിനു് വരും. അതുകൊണ്ടു് അദ്ദേഹം “ക്ലാസ്സ് എടുക്കുമ്പോൾ” ഞാൻ കോളേജിന്റെ ഗേറ്റിൽ വന്നു് വെയിലുകൊണ്ടു് നോക്കിക്കൊണ്ടിരിക്കും. മുറിമീശവച്ചു് മഫ്റ്റിയിൽ വരുന്ന സി. ഐ. ഡി. ഉദ്യോഗസ്ഥനെ കണ്ടാൽ ഞാൻ ‘അദ്ദേഹ’ത്തിന്റെ ക്ലാസ്സിലേക്കു് ഓടിച്ചെന്നു് വിവരം പറയും. ഞങ്ങൾ രണ്ടുപേരും കോളേജിന്റെ പുറകുവശത്തുള്ള ഗേറ്റിലൂടെ രക്ഷപ്പെടും. ഞാൻ ക്ലാസ്സിലാണെങ്കിൽ ‘അദ്ദേഹ’മായിരിക്കും മുൻവശത്തെ ഗേറ്റിൽ നിന്നു് പോലീസ് വരുന്നുണ്ടോ എന്നു് നോക്കിക്കൊണ്ടിരിക്കുക. വന്നാൽ ഞങ്ങൾ രണ്ടുപേരും ഓടും. ഇങ്ങനെ ‘വാച്ച്’ ചെയ്തും ഓടിയും ഞങ്ങൾ ആത്മമിത്രങ്ങളായി. കാലം കഴിഞ്ഞു, അദ്ദേഹം ഐ. എ. എസ്. പരീക്ഷ ജയിച്ചു് അസിസ്റ്റന്റ് സെക്രട്ടറിയായി, ഡെപ്യൂട്ടി സെക്രട്ടറിയായി, കളക്ടറായി, സെക്രട്ടറിയായി. ഞാൻ കോളെജിലെ വാദ്ധ്യാരും. അങ്ങനെയിരിക്കെ, എന്നെ ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായി നിയമിക്കാനുള്ള ‘ശുപാർശ’ സെക്രട്ടേറിയേറ്റിൽ അയച്ചു, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ. ആ കത്തു് ചെന്നിട്ടും, ആറുമാസം കഴിഞ്ഞിട്ടും, കല്പന വന്നില്ല. അപ്പോൾ എന്റെ മകൻ എന്നെ ഉപദേശിച്ചു, ‘അദ്ദേഹ’ത്തെ പോയിക്കണ്ടു കാര്യം പറയാൻ. ‘അദ്ദേഹം’ വിദ്യാഭ്യാസ സെക്രട്ടറിയല്ലെങ്കിലും ബന്ധപ്പെട്ട അധികാരികളോടു് പറയും. പ്രൊമോഷനും കിട്ടും. എന്നിട്ടും ഞാൻ പോയില്ല. ഒടുവിൽ മകന്റെ നിർബന്ധം കൊണ്ടു് ഞാൻ ചെന്നു. ‘അദ്ദേഹ’ത്തെ കണ്ടു. ഇരിക്കാൻ പറഞ്ഞില്ല. “എന്താ?” എന്നൊരു ഉഗ്രൻ ചോദ്യം എറിഞ്ഞു. ഞാൻ എന്റെ പേരു പറഞ്ഞു. സി. ഐ. ഡി. ക്കാരെ പേടിച്ചു് പണ്ടു് ഒളിച്ചോടിയതു് ഓർമ്മിപ്പിച്ചാൽ അയാളുടെ ദാരിദ്ര്യത്തെ സൂചിപ്പിക്കുകയാവുമെന്നു് കരുതി അതൊന്നും പറഞ്ഞതേയില്ല. ഞാൻ വിനയപൂർവ്വം കാര്യം അറിയിച്ചു. ഉടനെ ‘അദ്ദേഹം’ മൊഴിയാടി. “നിങ്ങളെ ഞാൻ കണ്ടിട്ടുണ്ടെന്നു് തോന്നുന്നു. എങ്കിലും ഞാനല്ല വിദ്യാഭ്യാസ വകുപ്പു് ഡീൽ ചെയ്യുന്നതു്. വിദ്യാഭ്യാസ സെക്രട്ടറി …നാണു്. ഞാൻ അങ്ങനെയുള്ള കാര്യമൊന്നും പറയുകയില്ല”. ഇത്രയും അറിയിച്ചിട്ടു് ‘അദ്ദേഹം’ ഫയൽ വായിക്കാൻ തുടങ്ങി. ചേതനയറ്റു നിന്നുപോയി ഞാൻ. അപ്പോൾ ‘അദ്ദേഹം’ തലയുയർത്തി “എന്താ പറഞ്ഞതു കേട്ടില്ലേ?” എന്നു ചോദിച്ചു. എന്റെ പാദങ്ങൾ ചലിച്ചു. അപമാനിതനായി ഫിനാൻസ് സെക്രട്ടേറിയേറ്റിന്റെ പടികൾ ഇറങ്ങിയപ്പോൾ അവിടുത്തെ ക്ലാർക്കായിരുന്ന എന്റെ മകൻ നില്ക്കുന്നതു കണ്ടു. എനിക്കുണ്ടായ അനുഭവം ഞാൻ മകനെ അറിയിച്ചു. “അച്ഛൻ പത്തു മിനിറ്റ് ഇവിടെ നിൽക്കണം. ഞാനിപ്പോൾ വരാം” എന്നു പറഞ്ഞു് അവൻ പോയി. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ പ്രൊമോഷൻ ഓർഡർ അവൻ എന്റെ കൈയിൽ കൊണ്ടുതന്നു. ഉദ്യോഗസ്ഥന്മാർക്കു് അവരുടെ ഓഫീസുമായി ഒരു ബന്ധവുമില്ലാത്ത മാന്യന്മാരെ മാത്രമേ അപമാനിക്കാൻ പറ്റൂ. സ്വന്തമാഫീസിലെ ശിപായിയെപ്പോലും അവർക്കു് പേടിയാണു്. ഘൊരാവോ ഉണ്ടാകുന്നതു് എപ്പോഴാണെന്നു് ആർക്കറിയാം. ആ ശിപായി ഒരു പക്ഷേ, മന്ത്രിയുടെ ബന്ധുവായിക്കൂടേ? എന്നെ അപമാനിച്ച ഉദ്യോഗസ്ഥൻ ഇപ്പോൾ ഇവിടെത്തന്നെയുണ്ടോ അതോ ഡൽഹിയിലാണോ എന്നെനിക്കറിഞ്ഞുകൂടാ. എവിടെയാണെങ്കിലും അദ്ദേഹം സി. ഐ. ഡിക്കാരെ അയച്ചു് ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുന്ന സർക്കാർ ജീവനക്കാരെ പിടികൂടുന്നുണ്ടാവണം.
ഈ നൃശംസതയും നന്ദികേടും ഔദ്ധത്യവും ഞാനോർമ്മിച്ചതു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഗോപിക്കുട്ടൻ എഴുതിയ ‘മറക്കുന്ന വേരുകൾ’ എന്ന ചെറുകഥ വായിച്ചതുകൊണ്ടാണു്. നേരിട്ടുള്ള നിയമനം കൊണ്ടു് ഉന്നതോദ്യോഗം നേടിയ ഒരു പയ്യൻ ശിപായിയെ ചേട്ടനെന്നു വിളിച്ചിരുന്നു. അധികാരം തലയ്ക്കു പിടിക്കുമല്ലോ. സർവീസ് ഏറെയായപ്പോൾ ആ ഉദ്യോഗസ്ഥൻ ആ ശിപായിയെത്തന്നെ ‘റസ്കൽ’ എന്നു വിളിച്ചു. ഇത്തരത്തിലുള്ള ‘ഡെഡ്പൊട്ടിസം’ ബീജത്തിൽത്തന്നെയുണ്ടു്. സേവനദൈർഘ്യം അതിനു പ്രാദുർഭാവം നൽകുന്നുവെന്നേയുള്ളു.
ഗോപിക്കുട്ടന്റെ കഥയുടെ വിഷയം എനിക്കിഷ്ടമായി. പക്ഷേ, ദൗർഭാഗ്യംകൊണ്ടു് അതു സാഹിത്യമല്ല. എന്താണു് കാരണം? ജീവിതം തന്റെ മുൻപിൽ വച്ചുകൊടുത്ത ഒരു വിഷയത്തെ വസ്തുനിഷ്ഠതയോടെ കഥാകാരൻ ചിത്രീകരിച്ചിട്ടുണ്ടു്. പക്ഷേ, ആ ചിത്രീകരണം വായനക്കാരനു മാനസികമായ ഔന്നത്യം നൽകണമെങ്കിൽ സർഗ്ഗാത്മകത്വം ഉണ്ടാകണം. അതു് ഇക്കഥയ്ക്കില്ല. വൃക്ഷത്തെ വൃക്ഷമായിത്തന്നെ വരച്ചുവയ്ക്കുന്ന ഡ്രോയിങ് മാസ്റ്ററെ കുട്ടികൾ അഭിനന്ദിക്കും. കലാവിമർശകൻ അഭിനന്ദിക്കില്ല. അയാൾ അഭിനന്ദിക്കണമെങ്കിൽ വൃക്ഷത്തിന്റെ സ്വത്വംകൂടി ആവിഷ്ക്കരിക്കപ്പെടണം. കലയുടെ ഈ മാന്ത്രികപ്രഭാവം ഗോപിക്കുട്ടൻ കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല.
സൽമാൻ റഷ്ദി യും നൈപോളും ഇന്ത്യയെ വിറ്റു കാശുണ്ടാക്കുന്നുവെന്നു ഞാൻ കഴിഞ്ഞ ലക്കം കലാകൗമുദിയിൽ എഴുതിയതു് തെറ്റായിപ്പോയില്ല എന്നതിനു് ഓബ്രി മേനന്റെ ഒരു പ്രസ്താവം തെളിവു തരുന്നു. The Sunday Observer-ന്റെ ഒക്ടോബർ 16–22 ലക്കത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നു: (He) cautioned those who rushed to Rushdie’s defence to remember that showing India in a bad light was a habit with western publishers and writers. “Hanif Qureshi, the writer of TV plays, himself told me when I asked him why he was showing India in a bad light, that it was a gold mine”. അതിവസ്ത്രധാരണം ചെയ്യുന്നവരെ നോക്കുക. സ്ത്രീയായാലും പുരുഷനായാലും സ്വാർത്ഥതാല്പര്യമാണു് അതിവസ്ത്രധാരണത്തിനു ഹേതു. പ്രകടനാത്മകതയോടെ എഴുതുന്ന റഷ്ദി അതിലൂടെ തന്റെ സ്വാർത്ഥതാല്പര്യത്തെയാണു് പ്രകടിപ്പിക്കുക.
ടോൾസ്റ്റോയി യുടെ അന്ന കരേനിന എന്ന നോവലിൽ അന്ന തീവണ്ടിയുടെ ചക്രങ്ങൾക്കിടയിലാകാൻ ശ്രമിക്കുന്നതിന്റെ വർണ്ണനയുണ്ടു്; ഒരു ബോഗിയുടെ അടിയിൽ വീഴാൻ തുടങ്ങുമ്പോൾ തന്റെ ചുവന്ന ബാഗ് അന്നയ്ക്കു് എടുക്കേണ്ടി വരുന്നു. അപ്പോഴേക്കും ആ ബോഗി കടന്നുപോയി. She wanted to throw herself under the middle of the first carriage as it came opposite her, but by the time she had taken the little red bag off her arm it was too late. ആത്മഹത്യയുടെ സുപ്രധാനമായ ഭാഗമാണു് ഈ ചുവന്ന ബാഗ്. അതുപോലെ ‘ഐവാൻ ഇലീച്ചിന്റെ മരണം’ എന്ന കഥയിൽ മരിക്കാൻ പോകുന്ന രോഗിയുടെ വിസർജ്ജനത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്യുന്നതും അതു രോഗിയെ വേദനിപ്പിക്കുന്നതും വേറൊരാൾകൂടി അതിൽ പങ്കുകൊള്ളുന്നല്ലോ എന്നു വിചാരിച്ചു് അയാൾ ദുഃഖിക്കുന്നതുമൊക്കെ ടോൾസ്റ്റോയി വർണ്ണിക്കുന്നു. നമുക്കു ക്ഷുദ്രങ്ങളെന്നോ നിസ്സാരങ്ങളെന്നോ തോന്നുന്ന ഈ വർണ്ണനകളും പ്രസ്താവങ്ങളുമാണു് ദുരന്തത്തിന്റെ ശക്തി കൂട്ടുന്നതു്. ഒരിടനാഴിയുടെ അറ്റത്തു വരച്ചുവച്ച തുറന്ന വാതിൽ നിത്യതയുടെ പ്രതീതിയുളവാക്കുമെന്നു മോറിസ് മദേർലങ് പറഞ്ഞതും എനിക്കു് ഓർമ്മ വരുന്നു.
ക്ഷുദ്രസംഭവങ്ങളുടെ വർണ്ണനമാണു് ഗൗതമന്റെ ‘പെരുമാറ്റച്ചട്ടങ്ങൾ’ എന്ന കഥയിലുള്ളതു് (കലാകൗമുദി). റോഡിലെ ചാണകത്തിലൂടെ സൈക്കിളോടിച്ചുപോയ മകൻ തിരിച്ചുവരുമ്പോൾ ടയറിലെ ചാണകം അവനെക്കൊണ്ടു് കഴുകിച്ചിട്ടേ അകത്തു കയറാവൂ എന്നു ഭാര്യയ്ക്കു് നിർദ്ദേശം നൽകിയിട്ടു് അവന്റെ അച്ഛൻ ഓഫീസിൽ പോകുന്നു. മകൻ തിരിച്ചെത്തിയപ്പോൾ സൈക്കിളില്ല. അതു മോഷണം പോയി. മകനെവിടെ എന്നു് അച്ഛൻ അന്വേഷിക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. മകന്റെ പെരുമാറ്റത്തിൽ ആദ്യം അരിശംകൊണ്ട അച്ഛൻ അവൻ സൈക്കിൾ നഷ്ടപ്പെട്ടതിന്റെ പേരിൽ നാടുവിട്ടുകളയുമെന്ന പേടിയോടെ അവനെ അന്വേഷിക്കുന്നു. അച്ഛന്റെ സ്നേഹം കഥാകാരൻ അങ്ങനെ ധ്വനിപ്പിക്കുന്നുണ്ടെങ്കിലും കഥയിലെ ക്ഷുദ്രസംഭവങ്ങൾ പ്രാധാന്യമുള്ള ഒരു ജീവിതാംശത്തെയും ആവിഷ്കരിക്കുന്നില്ല. ആ സ്നേഹവികാരമുണ്ടല്ലോ അതിനു ശക്തിയില്ലതാനും. കഥാകാരൻ നിത്യജീവിതസംഭവങ്ങളിലേക്കു് ഒതുങ്ങിനില്ക്കുമ്പോഴും ‘പ്രോഫിറ്റാ’യി (prophet) പ്രത്യക്ഷനാകണം. ഇല്ലെങ്കിൽ ആ രചനകൊണ്ടു് പ്രയോജനമൊന്നുമില്ല.
ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽസമ്മാനം ഈജിപ്റ്റിലെ നോവലിസ്റ്റായ നജീബ് മഹ്ഫൂസി നു നൽകിയിരിക്കുന്നു. Martin Seymour Smith എഴുതിയ Guide to Modern World Literature എന്ന പുസ്തകത്തിൽ അദ്ദേഹത്തെക്കുറിച്ചു് ഏതാനും വാക്യങ്ങളുണ്ടു്. Bayn al-Qasrayn (1956) Qasr ash-Shawq (1957) Al-Sukkariyya (1957) ഈ നോവൽ ത്രിതയം (trilogy) എഴുതിയ ആളാണു് അദ്ദേഹമെന്നും ആ നോവൽ നിസ്തുലമാണെന്നും സ്മിത്ത് പറയുന്നു. ഈ ലേഖകൻ മഹ്ഫൂസിന്റെ ‘മിറാമർ’ എന്ന നോവൽ വായിച്ചിട്ടുണ്ടു്. ഇംഗ്ലീഷ് നോവലിസ്റ്റായ ജോൺ ഫൗൾസാ ണു് ഈ കൃതിക്കു് അവതാരിക എഴുതിയതു്.
അലക്സാണ്ട്രിയയിൽ ‘മിറാമർ’ എന്ന പേരുള്ള ഹോട്ടലിലാണു് കഥയുടെ ആരംഭം. മേറിയാന എന്ന വൃദ്ധയാണു് ഹോട്ടലിന്റെ ഉടമസ്ഥ. അവിടെ അമീർ എന്നൊരു റിട്ടയർഡ് ജേണലിസ്റ്റ് താമസത്തിനു വരുന്നു. അയാൾ വന്നതിനുശേഷം ബേ എന്ന പേരുള്ള മറ്റൊരു വൃദ്ധനും. അപ്പൂപ്പനോടു ശണ്ഠകൂടി വീട്ടിൽനിന്നു് ഒളിച്ചോടി ഹോട്ടലിൽ ആശ്രയസ്ഥാനം നേടിയ സുഹ്ര എന്ന അതിസുന്ദരിയാണു് വെയ്ട്രസ്. അവരങ്ങനെ കഴിഞ്ഞുകൂടുമ്പോൾ ഹുസ്നി, മൻസൂർ, സർഹൻ എന്നീ യുവാക്കന്മാർ അവിടെവന്നു താമസിക്കുന്നു. മൂന്നുപേരും സുഹ്രയെ കാമിക്കുന്നു. അവൾക്കു് ഒരുത്തനോടുമാത്രം സ്നേഹം. പെണ്ണിനെച്ചൊല്ലിയുണ്ടായ വഴക്കിൽ ഒരാൾ മരിക്കുന്നു. അതു കൊലപാതകമാണെന്നും അതല്ല ആത്മഹത്യയാണെന്നും അഭിപ്രായം. അഞ്ച് അധ്യായങ്ങളാണു് നോവലിനുള്ളതു്. ഹോട്ടലിലെ സംഭവങ്ങൾ അമീർ ആദ്യമായി ആഖ്യാനം ചെയ്യുന്നു. അതേ സംഭവങ്ങളെ ഹുസ്നിയും മൻസൂറും സർഹനും ക്രമാനുഗതമായി വർണ്ണിക്കുന്നു. ഒടുവിൽ അമീറും. ഇങ്ങനെയുള്ള പ്രതിപാദനം കഴിയുമ്പോൾ സംഭവങ്ങളുടെ സമഗ്രസ്വഭാവം അനുവാചകനു ലഭിക്കുകയായി. ജാപ്പനീസ് ചലച്ചിത്രം റാഷോമോണി ലും ബ്രൗണിങ്ങി ന്റെ The Ring and the Book എന്ന കാവ്യത്തിലും പ്രയോഗിക്കപ്പെട്ട ടെക്നിക് തന്നെയാണു് ഈ നോവലിലുമുള്ളതു്. ആവർത്തനവൈരസ്യമൊഴിവാക്കി മഹ്ഫൂസ് പല വ്യക്തികളെക്കൊണ്ടു് ആഖ്യാനം ചെയ്യിച്ചുകഴിയുമ്പോൾ പ്രസിഡന്റ് നാസറിന്റെ ‘റെവല്യുഷൻ’ പരാജയപ്പെട്ടതിന്റെ ചിത്രം നമുക്കു ലഭിക്കുന്നു. 1967-ലാണു് നോവൽ പ്രസിദ്ധപ്പെടുത്തുന്നതു്. അതുകൊണ്ടു് അതു് ഈജിപ്റ്റിന്റെ ഭൂതകാല ചരിത്രമായി പ്രത്യക്ഷപ്പെടുന്നു. ബേയും ഹിസ്നിയും ജന്മിമാർക്കു പ്രാതിനിധ്യം വഹിക്കുന്നു. (ഫൗൾസിന്റെ ആശയം) നോവൽ അവസാനിക്കുമ്പോൾ സുഹ്ര ഈജിപ്റ്റിന്റെ തന്നെ പ്രതീകമായി വിലസുന്നു. മനുഷ്യത്വത്തിന്റെയും അതിൽ അടിയുറച്ച കാരുണ്യത്തിന്റെയും മയൂഖങ്ങൾ പ്രസരിപ്പിക്കുന്ന നല്ല നോവലാണു് മഹ്ഫൂസിന്റെ ‘മിറാമർ’.
ചില രചനകൾ കലാഭംഗികൊണ്ടും ഹൃദയദ്രവീകരണശക്തികൊണ്ടും നിസ്തുലങ്ങളാണെന്നു പറയാറുണ്ടല്ലോ. ബൊൾഡ്വിൻ എന്ന നീഗ്രോ എഴുത്തുകാരന്റെ The Fire Next Time, മഹാത്മാഗാന്ധി മരിച്ചപ്പോൾ ജവഹർലാൽ നെഹ്റു ചെയ്ത പ്രഭാഷണം ഇവ രണ്ടുദാഹരണങ്ങൾ മാത്രം. ഇത്തരം രചനകൾക്കു സദൃശമാണു് 1988 ഒക്ടോബർ മാസത്തെ Life മാസികയിൽ പ്രസിദ്ധപ്പെടുത്തിയ മുഹമ്മദ് ദൗലത്താബാദി യുടെ Nightmare’s End എന്ന ലേഖനം. ദൗലത്താബാദി (48 വയസ്സു്) ഇറാനിലെ അദ്വിതീയനായ നോവലിസ്റ്റാണു്. ഹമിങ്വേ, നയ്പോൾ ഇവരോടാണു് അദ്ദേഹത്തെ നിരൂപകർ ഉപമിക്കാറു്. അദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതി Kelidar എന്ന നോവലാണു്. ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള ആ നോവൽ (5 വാല്യങ്ങൾ) 1978-നും 1983-നും ഇടയ്ക്കാണു് പ്രസിദ്ധപ്പെടുത്തിയതു്. (ലൈഫ് മാസികയിൽനിന്നു്)
ഇറാന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു് ദൗലത്താബാദി എഴുതിയതു് വായിച്ചാൽ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടും. സ്ക്കൂൾ അധ്യാപകനായ സജ്ജദിനെ അദ്ദേഹം ഓർമ്മിക്കുന്നു. സജ്ജദ് ജയിലിൽനിന്നു പുറത്തുവന്നപ്പോൾ എല്ലുംതോലുമായി. പണമൊട്ടുമില്ലാത്തതുകൊണ്ടു് തന്റെ ഒരു കിഡ്നി ആരെങ്കിലും ട്രാൻപ്ലാന്റിനു വേണ്ടി വാങ്ങുമോ എന്നു് അയാൾ അന്വേഷിച്ചു നടന്നു. വീട്ടിനു വെളിയിൽ ബോംബ് പൊട്ടുന്ന ശബ്ദം കുഞ്ഞുങ്ങൾ കേൾക്കാതിരിക്കാൻ വേണ്ടി താൻ അവർക്കു ‘വാലിയം’ കൊടുത്തു ബോധം കെടുത്തിയിരുന്നുവെന്നു് അയാൾ ദൗലത്താബാദിയോടു പറഞ്ഞു. തുടർന്നു് ആ അധ്യാപകൻ അദ്ദേഹത്തെ അറിയിച്ചതു് ഇങ്ങനെയാണു്: ‘ഞാൻ തകർന്നുകൊണ്ടിരിക്കുന്നു. പൂർണ്ണമായും തകരുന്നു. ഞാൻ എന്റെ കുഞ്ഞുങ്ങളെ എങ്ങനെ സ്നേഹിക്കുന്നുവെന്നു് നിങ്ങൾക്കു സങ്കൽപിക്കാനാവില്ല.’ എന്നിട്ടു് അടക്കിയ സ്വരത്തിൽ അയാൾ പറഞ്ഞു. ‘സന്താനങ്ങളെ ജനിപ്പിക്കാനുള്ള ശക്തിയില്ലാതെ ഞാൻ ജനിച്ചിരുന്നതെങ്കിൽ. ഞാൻ തന്നെ ജനിക്കാതിരുന്നെങ്കിൽ”.
ടെഹ്രാനിൽ ടാക്സി ഡ്രൈവർ കാറിൽ എത്രപേരെ തിരുകിക്കയറ്റാമോ അത്രയും പേരെ കയറ്റും. ദൗലത്താബാദി കാറിൽ സഞ്ചരിക്കുകയാണു്. അടുത്തകാലത്തുണ്ടായ ഒരു സംഭവം അദ്ദേഹം ഓർമ്മിച്ചു. ഒരമ്മ അവരുടെ മൂന്നു കുഞ്ഞുങ്ങളെയും ഒന്നൊന്നായി ചെളിയിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ തല ചെളിയിൽ താഴ്ത്തിപ്പിടിക്കും ആ അമ്മ; കുഞ്ഞു മരിക്കുന്നതുവരെ.
അദ്ഭുതം! നീണ്ട എട്ടുവർഷങ്ങളായി നടന്ന യുദ്ധത്തിനു വിരാമം. ഇറാന്റെ ഈ കഷ്ടപ്പാടിനൊക്കെ കാരണക്കാരൻ ആർ? ഇമാം (ആയതൊള്ള ഖൊമൈനി) തന്നെ. അതു് സന്ദിഗ്ദ്ധമായ മട്ടിലല്ല. ദൗലത്താബാദി പറയുന്നതു് അസന്ദിഗ്ദ്ധമായിത്തന്നെ. ഇറാനിലെ ഈ സാഹിത്യകാരന്റെ ലേഖനം അവിടുത്തെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകില്ലേ? അങ്ങനെ സംഭവിച്ചാൽ എന്താവും ദൗലത്താബാദിയുടെ സ്ഥിതി? ഒരാളിന്റെ നൃശംസത കോടിക്കണക്കിനുള്ള നിരപരാധികളുടെ ജീവൻ ഒടുക്കുന്നതിന്റെ ചിത്രം ഇതിലുണ്ടു്. നമ്മളെ ഞെട്ടിക്കുന്ന ചിത്രം.
“അന്യൂനമായ ഒരു നിമിഷത്തെ സാന്ദ്രീകൃതാവസ്ഥയിൽ കൊണ്ടുചെന്നതാണു് പ്രതിമ. ക്യാൻവാസ്സിൽ ചായം കൊണ്ടു പറ്റിച്ച രൂപത്തിനു് ആധ്യാത്മികാംശമില്ല, വളർച്ചയില്ല, മാറ്റമില്ല. അവയ്ക്കു മരണമെന്തെന്നു് അറിഞ്ഞുകൂടെങ്കിൽ ജീവിതത്തെക്കുറിച്ചും അറിഞ്ഞുകൂടെന്നേ അർത്ഥമുള്ളൂ… ചലനം— ദൃഷ്ടഗതങ്ങളായ കലകളുടെ വിഷയം—സാഹിത്യം കൊണ്ടു മാത്രമേ സത്യത്തിൽ സാക്ഷാത്കരിക്കാനാവൂ. ശരീരത്തിന്റെ വേഗവും ആത്മാവിന്റെ ചലനവും സാഹിത്യമാണു് നമ്മെ കാണിച്ചുതരിക”.
ഓസ്കർ വൈൽഡി ന്റെ കഥാപാത്രമായ ഗിൽബർട്ട് (The Critic as Artist എന്ന സംഭാഷണരൂപത്തിലുള്ള പ്രബന്ധം) പറയുന്ന ഈ വാക്യങ്ങൾ ഉദ്ധരിച്ചിട്ടു് Romantic Image എന്ന പുസ്തകത്തിന്റെ കർത്താവായ ഫ്രാങ്ക് കെർമോഡ് അഭിപ്രായപ്പെടുന്നു, ചിന്താക്കുഴപ്പമുണ്ടാക്കുന്ന സന്ദിഗ്ദ്ധതയാണു് ഇതിലാകെയെന്നു്. കെർമോഡിനോടു യോജിക്കാൻ പ്രയാസമുണ്ടു്. അതെന്തുമാകട്ടെ. ചലനമാണു് ഡി. വിനയചന്ദ്രന്റെ കവിതയുടെ മുദ്ര. ആ ചലനത്തോടൊത്തു് നമ്മളും ഒഴുകുന്നു എന്നതിനു തെളിവാണു് അദ്ദേഹത്തിന്റെ “ഒരു കടലുപോലെ” എന്ന ഹൃദ്യമായ കാവ്യം. (സാഹിത്യലോകം ജൂലൈ–ആഗസ്റ്റ് ലക്കം)
തിരുവനന്തപുരത്തെ മൃഗശാലയിൽ സിംഹങ്ങളുണ്ടു്. (ഇപ്പോഴുമുണ്ടെന്നാണു് എന്റെ വിചാരം. മൃഗശാലയിൽ പോയിട്ടു് വർഷങ്ങൾ ഏറെയായിരിക്കുന്നു.) പണ്ടു് കൊച്ചുകൂട്ടിലായിരുന്നു അവയുടെ വാസം. ഇപ്പോഴും അങ്ങനെ തന്നെ. എങ്കിലും കുറെ വർഷങ്ങൾക്കുമുൻപു് സിംഹങ്ങൾക്കു് അലഞ്ഞുനടക്കാൻ ഒരു കൃത്രിമ വനം താഴെയായി ഉണ്ടാക്കി. കൂട്ടിലെ ഒരു ദ്വാരം തുറന്നാൽ സിംഹങ്ങൾക്കു് അതിലൂടെ നടന്നു് വനത്തിൽ പ്രവേശിക്കാം. സിംഹങ്ങളോടുള്ള ദയകൊണ്ടാണോ അതുണ്ടാക്കിയതു? അതോ കാഴ്ചക്കാരോടുള്ള സ്നേഹം കൊണ്ടോ? സിംഹം കൊച്ചു കൂട്ടിൽ വേച്ചു വേച്ചു് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കണ്ടാൽ കാഴ്ചക്കാർക്കു ദുഃഖം. എഴുന്നേറ്റു് നിൽക്കാൻ വയ്യാത്ത ആ മൃഗരാജാക്കന്മാർ കൃത്രിമവനത്തിൽ നടക്കുന്നതു കണ്ടാൽ കാണുന്നവർക്കു സംതൃപ്തി. സിംഹങ്ങൾക്കും സംതൃപ്തി. വർഷങ്ങൾക്കു മുൻപുള്ള സിംഹങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ചാണു് ഇവിടെ പറയുന്നതു്. ഇപ്പോഴത്തെ സിംഹങ്ങളെ പറ്റിയല്ല. ഇന്നത്തെ മൃഗങ്ങൾക്കു കൊഴുത്തു തടിച്ച വയറായിരിക്കാം. കൂടിനു് ഒരു വശത്തായി കൃത്രിമ വനമുണ്ടാക്കിയ അധികാരികളുടെ മൃഗാനുകമ്പ അനുകരണീയം തന്നെ.
കൃത്രിമ വനമില്ലാതെ കൊച്ചുകൂട്ടിൽ നടുവൊടിഞ്ഞു നടക്കുന്ന കിഴവൻ സിംഹത്തിന്റെ പ്രതീതിയുളവാക്കുന്ന എം. രാഘവന്റെ ‘കുളക്കരയിൽ’ എന്ന ചെറുകഥ. റിയലിസത്തിന്റെ കൊച്ചുകൂടു്. അതിനകത്തു് മകൻ എന്ന മാനേജർ സിംഹം. ആ സിംഹത്തിനു് ചോറു ചുമന്നു കൊണ്ടു പോകുന്നതു് അച്ഛനെന്ന കിഴവൻ സിംഹം. ആളുകൾ കുറ്റം പറയുന്നതു മകനെ. എങ്കിലും അച്ഛനും മോനും തമ്മിൽ സ്നേഹം. അവർ ഒരുമിച്ചു് ഉണ്ണുന്നു. ഇമേജ് ഒന്നു മാറ്റിപ്പറയട്ടെ. ഈ റിയലിസത്തിന്റെ കൂട്ടിനകത്തു നടക്കുന്ന സർഗ്ഗാത്മകത്വമെന്ന സിംഹത്തിനു് ശക്തി ഒട്ടുമില്ല. അതിനെ വിശാലമായ വനത്തിൽ നടത്തണം എം. രാഘവൻ. ഇന്നത്തെ നിലയിൽ ഇതു ദുസ്സഹമായ ദൃശ്യമാണു്.
ആളുകൾ പലവിധത്തിലാണു്. ഹിമാലയ പർവ്വതം കണ്ടിട്ടു വരുന്ന ഒരുത്തനോടു് അതു് എങ്ങനെയെന്നു ചോദിക്കു. മറുപടി ഇങ്ങനെയായിരിക്കും. “ഓ ഒരു കൊച്ചു കുന്നു്. നമ്മുടെ നേമം എന്ന സ്ഥലത്തെ മൂക്കുന്നിമലപോലിരിക്കും”. ഗംഗാ നദിയാണു് അയാൾ കണ്ടതെങ്കിൽ “നമ്മുടെ കിള്ളിയാറു് അതിനെക്കാൾ എത്രയോ വലിയ നദിയാണു്” എന്നു പറയും. വേറെ ചിലരുണ്ടു്. അത്യുക്തിയാണു് അവരുടെ രീതി. ‘സ്റ്റാഫലകോകസ്’ ബാക്ടീരിയയുടെ പ്രവർത്തനം സൂക്ഷ്മദർശിനിയിലൂടെ പഠിക്കുന്ന ആളു് പറയും: “ഹായ്, എന്തു സൗന്ദര്യം! ചലച്ചിത്രതാരം സുഹാസിനി യുടെ ചിരിപോലെ മനോഹരമാണു് അതിന്റെ ചിരി. എന്നെ നോക്കി ചിരിച്ചു അതു്. കണ്ടിട്ടും കണ്ടിട്ടും എനിക്കു മതിയായതേയില്ല. പിന്നെ ബുദ്ധിശക്തിയുടെ കാര്യത്തിലാണെങ്കിൽ ഈ രോഗാണുവിനു് സാദൃശ്യം ഷാങ്പോൾ സാർത്രി നോടാണു്. Being and Nothingness എന്നതിനെക്കാൾ മഹനീയമായ ഗ്രന്ഥം ഇതെഴുതും. മൈക്രോസ്കോപ്പിൽ നിന്നു് അതിനെ ഒന്നു താഴെ ഇറക്കിവിടു. അപ്പോൾ കാണാം അതിന്റെ പ്രാഗൽഭ്യമൊക്കെ.
കുങ്കുമം വാരികയിൽ “രാഘവപ്പറമ്പിലെ മണൽത്തരികൾ” എന്ന കാവ്യമെഴുതിയ കെ. എൽ. ശ്രീകൃഷ്ണദാസ് ദൗർഭാഗ്യത്താൽ ഈ രണ്ടാമത്തെ വിഭാഗത്തിലാണു് വന്നു വീഴുന്നതു്. അതല്ലെങ്കിൽ അദ്ദേഹം വയലാർ രാമവർമ്മ യെ ‘ദേവഗായകൻ’ എന്നു വിളിക്കുമായിരുന്നില്ലല്ലോ (നോവുമാത്മാവിൻ തത്ത്വശാസ്ത്രത്തെ സ്നേഹിച്ചൊരു ദേവഗായകൻ വീണമീട്ടിയതിവിടല്ലോ) കാവ്യത്തിൽ അത്യുക്തിയാകാം. എങ്കിലും അതിത്രയ്ക്കു് ആകാമോ? ഇരുപത്തെട്ടു വരികളുള്ള ഈ പദ്യത്തിൽ ഒരിടത്തു പോലും ‘കാവ്യഹൃദയ’ത്തിന്റെ സ്പന്ദനമില്ല. അതുണ്ടായിരുന്നെങ്കിൽ അത്യുക്തി ഒരളവിൽ ക്ഷന്തവ്യമാകുമായിരുന്നു.
സായ്പ് പണ്ടു പറഞ്ഞു: പുറ്റിനെ നിങ്ങൾ പർവ്വതമാക്കുമ്പോൾ അതിൽക്കയറി ആളുകൾ നാലുപാടും നോക്കുമെന്നു് വിചാരിക്കരുതു്. സായ്പ് വീണ്ടും പറഞ്ഞു: ചിലർ മാനസികവ്യായാമം നടത്തുന്നതു് പുറ്റിൽ കയറിയും ഇറങ്ങിയുമാണു്.
1969-ൽ മലയാളനാടു് വാരികയിൽ എഴുതിയതാണിതു്. ഇരുപതു വർഷത്തോളമാകുന്നതു കൊണ്ടു് ആവർത്തിച്ചു കൊള്ളട്ടെ. ഒരു കോളേജിലെ ചില പെൺകുട്ടികൾ മധുരമീനാക്ഷി ക്ഷേത്രം കാണാൻ പോയി. അപ്പോൾ മറ്റൊരു കോളേജിലെ ഒരധ്യാപകനു് ‘ഐഡിയ’. അദ്ദേഹത്തിനും അവരുടെ കൂടേ പോയി ക്ഷേത്രം കാണണം. അവർ ലക്ഷ്യസ്ഥാനത്തു് എത്തി. കാലത്തു് പെൺകുട്ടികൾ ക്ഷേത്രത്തിലേക്കു പോയി. പക്ഷേ, മൂന്നുപേർ പോകാതെ ഹോട്ടലിൽ തന്നെ ഇരിക്കുന്നു. നമ്മുടെ അധ്യാപകൻ ചോദ്യമായി:
എന്താ നിങ്ങൾ പോകാത്തതു?
ഞങ്ങൾക്കു സുഖമില്ല സാർ
എന്തു് അസുഖം? കണ്ടിട്ടു് സുഖക്കേടു് ഒന്നും ഉണ്ടെന്നു തോന്നുന്നില്ലല്ലോ.
സുഖമില്ല സാർ
അങ്ങനെ പറഞ്ഞാൽ പറ്റില്ല. അസുഖമെന്താണെന്നു് എനിക്കറിഞ്ഞേ തീരൂ.
പെൺപിള്ളേർ ചിരിച്ചു് വാപൊത്തി കൊണ്ടു് അകത്തേക്കു് ഓടിക്കളഞ്ഞു. അധ്യാപകൻ വാപൊളിച്ചു നിന്നുപോയി. ഇതു് നിഷ്കളങ്കതയുടെ ‘ഫൂളിഷ്നെസ്സ്’ (ശുദ്ധാത്മാവായ ആ അധ്യാപകനെ എനിക്കറിയാം).
ചൈന ഇന്ത്യയെ ആക്രമിച്ച കാലം. അധ്യാപകരും വിദ്യാർത്ഥികളും സൈനികമുറകൾ അറിഞ്ഞിരിക്കണമെന്നു് ഇന്ത്യൻ സർക്കാർ കല്പിച്ചു. ഗത്യന്തരമില്ലാതെ, അധ്യാപകനായിരുന്ന ഞാനും ലെഫ്റ്റ് റെറ്റ് ചവിട്ടി. ഞങ്ങളെ മുറകൾ അഭ്യസിപ്പിച്ച മറ്റൊരധ്യാപകൻ (N. C. C ഓഫീസർ) അതു വേഗത്തിൽ അവസാനിപ്പിച്ചിട്ടു് പെൺകുട്ടികളെ അവ പഠിപ്പിക്കാനായി വിളിച്ചു. അവരോടു കുനിയാനും പിറകോട്ടു വളയാനുമൊക്കെ അയാൾ പറയും. അതു കണ്ടാൽ അയാൾക്കു് ബഹുരസം. ഒരു ദിവസം പെൺകുട്ടികളെ അയാൾ ആഹ്വാനം ചെയ്തപ്പോൾ കായംകുളത്തുകാരിയായ ഒരു സുന്ദരിപ്പെൺകുട്ടി ‘എനിക്കു സുഖമില്ല സാർ’ എന്നു പറഞ്ഞു. ഉടനെ ഇൻസ്ട്രക്ടർ അധ്യാപകൻ (പൗനരുക്ത്യമെന്ന ദോഷമില്ല ഈ പ്രയോഗത്തിൽ) മൊഴിയാടി: “എന്തോന്നു സുഖക്കേടു്? നിങ്ങൾക്കു മാസത്തിൽ നാലുദിവസം സുഖമില്ലാതാകുമെന്നു് എനിക്കറിയാം”. പെൺകുട്ടി കരഞ്ഞു. അവളുടെ തന്തയോ ചേട്ടനോ അവിടെ ഉണ്ടായിരുന്നെങ്കിൽ ആ അധ്യാപകനു് ധാന്വന്തരം കുഴമ്പോ കൊട്ടംചുക്കാദി തൈലമോ പിന്നീടു് അന്വേഷിക്കേണ്ടതായി വന്നേനേ. ഇതു് തെമ്മാടിത്തരത്തിന്റെ പരകോടി.
ഞാൻ തിരുവനന്തപുരത്തെ ഈവനിങ് കോളേജിൽ അധ്യാപകനായിരുന്ന കാലം. രാത്രി എട്ടു മണിയായപ്പോൾ വിദ്യാർത്ഥിനിയായ ഒരു യുവതി എഴുന്നേറ്റു് സാർ എനിക്കു വീട്ടിൽ പോകണം” എന്നു പറഞ്ഞു. ‘പൊയ്ക്കൊള്ളു’ എന്നു ഞാൻ. അവൾ പോയപ്പോൾ ഒരു വിദ്യാർത്ഥി എഴുന്നേറ്റു് “സാർ എനിക്കും പോകണം” എന്നു പറഞ്ഞു. ക്ലാസ്സ് പൊട്ടിചിരിച്ചു. “പൊയ്ക്കൊള്ളു” എന്നു് അനുവാദം. അയാൾ വരാന്തയിലേക്കു് ഇറങ്ങിയില്ല. അതിനു മുൻപു് വേറൊരുത്തൻ എഴുന്നേറ്റു് “സാർ എനിക്കും പോകണം” എന്നായി. “ആകട്ടെ” എന്നു ഞാനും. രണ്ടു മിനിറ്റു കഴിഞ്ഞില്ല. പോയ യുവതി തിരിച്ചു വന്നു് വാതിൽക്കൽ നില്പായി. “എന്താ” എന്നു് എന്റെ ചോദ്യം. “സാർ എനിക്കു പോകണ്ട” എന്നു് ഉത്തരം. “ശരി, ക്ലാസ്സിൽ കയറി ഇരിക്കൂ” എന്നു് എന്റെ നിർദ്ദേശം. ക്ലാസ്സാകെ ഇളകി മറിഞ്ഞു ചിരിക്കുകയായി. ഈ സംഭവത്തിൽ അല്പം സെക്സുണ്ടെങ്കിലും ഹാസ്യമുണ്ടു്.
കോളേജ് ക്ലാസ്സിൽ നടന്ന സംഭവം അമ്പലപ്പുഴ ഗോപകുമാർ പദ്യമായി വർണ്ണിക്കുന്നു. സീത എന്ന വിദ്യാർത്ഥിനിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ അവളുടെ അയൽക്കാരൻ ക്ലാസ്സ് വാതിൽക്കൽ വന്നു. അയാൾ രഹസ്യമായി അധ്യാപകനെ അറിയിച്ചു, ആ കുട്ടിയുടെ അച്ഛൻ പെട്ടെന്നു മരിച്ചു പോയെന്നു്. അച്ഛന്റെ മരണത്തെക്കുറിച്ചറിയാതെ ആ ബാലിക പോയപ്പോൾ ആരെങ്കിലും കൂട്ടായി ചെല്ലണമെന്നു് അധ്യാപകൻ നിർദ്ദേശിച്ചു. ആരും അതിനു് ഒരുമ്പെടാത്തതു കൊണ്ടു് ‘സീതയെ നിങ്ങളറിയില്ലേ’ എന്നു് അദ്ദേഹം ചോദിച്ചു. അറിയും ശ്രീരാമന്റെ ബെറ്ററാഫല്ലേ എന്നു് ഒരു വിദ്യാർത്ഥിനിയുടെ മറുചോദ്യം. ഗോപകുമാറിന്റെ കാവ്യം അനുഭൂതിജനകമല്ല. അതു് വിരസമായ ഗദ്യം മാത്രമാണു്.
പല്ലിലെ ചെറിയ പോടു് വല്ലാത്ത വേദനയുണ്ടാക്കുന്നു അയാൾക്കു്. ഡെന്റിസ്റ്റിന്റെ കസേരയിലിരിക്കുന്ന അയാളോടു് ഉടനെ അദ്ദേഹം പറയുന്നതു് “ഇളക്കിയെടുത്തു കളയാം” എന്നാണു്. റൂട്ട് കനാൽട്രീറ്റ്മെന്റ് നടത്തി പോടു് അടച്ചാൽ ജീവിതവസാനം വരെയും ഇരിക്കുന്ന പല്ലാണു് ഡെന്റിസ്റ്റ് പിഴുതെടുക്കുന്നതു്. പ്രൈവറ്റ് പ്രാക്ടീസിന്റെ താൽക്കാലിക സൗകര്യം! ഗർഭാശയത്തിനു് നിസ്സാരമായ രോഗം വന്നാൽ “എടുത്തു മാറ്റിക്കളയാം” എന്നാണു് പല സ്ത്രീരോഗ ചികിത്സാവിദഗ്ധരുടെയും പ്രസ്താവം. There is retroversion എന്നു് ഡോക്ടർ. ‘മനസ്സിലായില്ലല്ലോ’ എന്നു് രോഗിണിയോ അവരുടെ ഭർത്താവോ പറയുന്നു. ഡോക്ടർ വീണ്ടും backward bending prolapse. അപ്പോഴും പാവങ്ങൾക്കു മനസ്സിലാകുന്നില്ല. കീറാൻ കത്തിയെടുക്കുമ്പോഴേ മനസ്സിലാകൂ. ആയുർവ്വേദ മരുന്നു കൊണ്ടു മാറുന്നതാണു് ഈ prolapse എങ്കിലും ഡോക്ടർ കത്തിധരനായി നില്ക്കുന്നു. ചില സാഹിത്യവിമർശകർ (ഞാനല്ല) ഈ ഡെന്റിസ്റ്റിനെപ്പോലെ, സ്ത്രീരോഗ ചികിത്സാവിദഗ്ധനെപ്പോലെയാണു്. രണ്ടു ഭിഷഗ്വരന്മാരോടും ഞാൻ മാപ്പു് ചോദിക്കുന്നു. വിമർശകരോടു മാപ്പു് ചോദിക്കുന്നുമില്ല.
Title: Sāhityavāraphalam (ml:
സാഹിത്യവാരഫലം).
Author(s): M Krishnan Nair.
First publication details: Kalakaumudi
Weekly; Trivandrum, Kerala; 1988-11-13.
Deafult language: ml, Malayalam.
Keywords: M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: October 6, 2022.
Credits: The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and/or prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.
Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer:
KB Sujith; Encoding: JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.