The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.
ഗൾഫ് രാജ്യത്തു് ജോലിയുള്ള ഒരു സ്നേഹിതൻ വർഷത്തിലൊരിക്കൽ നാട്ടിലെത്തുമ്പോൾ എന്നെക്കാണാൻ വരും. വിലകൂടിയ വസ്തുക്കളാണു് അദ്ദേഹം സ്നേഹത്തിന്റെ പേരിൽ എനിക്കു തരുന്നതു്. സമ്മാനങ്ങൾ സ്വീകരിക്കാൻ എനിക്കു മടിയുണ്ടെങ്കിലും ഒരുദേശ്യവുമില്ലാതെ നിഷ്കളങ്കമായ സൗഹൃദം കൊണ്ടുമാത്രം തരുന്ന അവയെ ഞാൻ സ്വീകരിക്കാറുണ്ടു്. ഒരിക്കൽ അദ്ദേഹം ആദരപൂർവ്വം എനിക്കു തന്നതു് ഒരു വലിയ കത്തിയായിരുന്നു. അതിന്റെ ബ്ലയ്ഡ് വെട്ടിത്തിളങ്ങുന്നു. നീളം ഒന്നരയടി. വീതി രണ്ടിഞ്ച്. പിടിയാണെങ്കിൽ അതിസുന്ദരം. സ്നേഹിതൻ അതു് എനിക്കു തന്നതു് എങ്ങനെയാണെന്നോ? ചില സമ്മേളനങ്ങൾക്കു പോകുമ്പോൾ യുവതി പ്ലാസ്റ്റിക്കിനകത്തുവച്ച ഇലകളോടുകൂടിയ ചുവന്ന പനിനീർപ്പു നമുക്കു തരാറില്ലേ? അതുപോലെ തന്നെ. “മലായള സാഹിത്യത്തിലെ കോൾറിജ്ജും മാത്യം ഓർനോൾഡും എല്യറ്റുമായ പ്രഫെസർ എം. കൃഷ്ണൻനായർക്കു് എന്റെ സ്വന്തം പേരിലും ഈ സംഘടനയുടെ പേരിലും ഞാൻ സ്വാഗതമാശംസിക്കുന്നു” എന്നു് നമ്മുടെ തൊലി പൊള്ളത്തക്കവിധത്തിൽ സ്വാഗതപ്രഭാഷകൻ പറയുമ്പോൾ ദുർബ്ബലവും പുച്ഛം കലർന്നതുമായ കൈയടി. അപ്പോഴാണു് ഒരു ചെറുപ്പക്കാരി റോസാപ്പു എടുത്തുകൊണ്ടു് കുണുങ്ങിക്കുണുങ്ങി ദൂരെനിന്നു് വരുന്നതു്. വേദിയിലേയ്ക്കു കയറി അതു് കൈയിൽ അർപ്പിക്കുന്നതു്. അതുപോലെയാണു് സ്നേഹിതൻ കത്തി തന്നതു് എനിക്കു്. അപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണി ചിരിച്ചുകൊണ്ടു ചോദിച്ചു: “എന്തിനാ മാഷിനു് ഈ ഭയങ്കരമായ കത്തി? വല്ലവനെയും കൊല്ലാനാണോ? കത്തിയില്ലാതെ പേന കൊണ്ടു് അദ്ദേഹം ആഴ്ചതോറും ആളുകളെ കൊല്ലുകയല്ലേ?” ഞാൻ അതുകേട്ടു് വിനയത്തോടെ ചിരിച്ചതേയുള്ളു. ‘ജനങ്ങൾക്കു് അർഹതയുള്ള സർക്കാർ അവർക്കു കിട്ടുന്നു’ എന്നു പറയാറില്ലേ? അതുപോലെ എനിക്കു അർഹമായതു് എനിക്കു കിട്ടുന്നു. സ്വാഗത പ്രഭാഷണത്തിന്റെ ഒടുവിൽ പനിനീർപ്പു കൊണ്ടുവരുന്ന ചെറുപ്പക്കാരികൾക്കും വ്യത്യാസമുണ്ടു്. അധ്യക്ഷനും ഉദ്ഘാടകനും പൂ കൊടുക്കുന്നതു് സുന്ദരികളായിരിക്കും, ലലനാമണികളായിരിക്കും. എന്നെപ്പോലെ പ്രാധാന്യമല്ലാത്തവനു്, ആകൃതി സൗഭഗമില്ലാത്തവനു് സൗന്ദര്യം ഒട്ടുമില്ലാത്ത സ്ത്രീയാവും പൂ കൊണ്ടുവരുന്നതു്. ഈ ലോകത്തു് ആളുകൾക്കു് അർഹതയുള്ളതു കിട്ടുന്നു. സാഹിത്യത്തെസ്സംബന്ധിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. മലയാളികൾക്കു അർഹതയുള്ള സാഹിത്യം അവർക്കു കിട്ടിക്കൊണ്ടിരിക്കുന്നു.
പക്ഷിയെപ്പിടിച്ചു കൂട്ടിലിട്ടു് പഞ്ചാമൃതം വച്ചു കൊടുത്താലും അതു ചത്തുപോകും. അതു ജിവിക്കണമെങ്കിൽ? മരക്കൊമ്പുകളിലിരുന്നു അതിനു രസിക്കണം. അന്തരീക്ഷത്തിൽ പാറിപ്പറക്കണം. കായും കനിയും കൊത്തിത്തിന്നണം. സാഹിത്യവിഹംഗമത്തെ കൂട്ടിലിട്ടു് എക്സിസ്റ്റെൻഷ്യലിസത്തിന്റെ പാലു് കൊടുത്താൽ പോരാ, ‘ഡികൺസ്ട്രക്ഷ’ന്റെയും സറ്റൈലിസ്റ്റിക്ക്സിന്റെയും പലഹാരങ്ങൾ നൽകിയാൽ പോരാ.
ഈ ലോകത്തു് ആളുകൾക്കു് അർഹതയുള്ളതു് കിട്ടുന്നു. സാഹിത്യത്തെ സംബന്ധിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. മലയാളികൾക്കു് അർഹതയുള്ള സാഹിത്യം അവർക്കുകിട്ടിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ സിദ്ധികളുള്ളവരെ കണ്ടുപിടിക്കാൻ വയ്യാത്തതുകൊണ്ടോ അനുഗൃഹീതർ ഇല്ല എന്നതു കൊണ്ടോ ആവാം ഇവിടത്തെ പെൻഗ്വിൻ ബുക്സ്, മറ്റുള്ളവർ പണ്ടു പ്രസാധനം ചെയ്ത പുസ്തകങ്ങൾ വീണ്ടും പ്രസാധനം ചെയ്യുന്നതു്. ഒബ്രിമേനന്റെ The Fig Tree 1957-ലാണു് ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തിയതു്. ആ തുച്ഛമായ നോവൽ മുപ്പത്തിരണ്ടു വർഷങ്ങൾക്കുശേഷം ഇവിടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഇത്തരത്തിലുള്ള പുനരുൽപാദനം കൊണ്ടു് പ്രസാധകർക്കു നിലനിൽക്കാൻ കഴിയുമോ? അതിരിക്കട്ടെ. നമുക്കു് നോവലിലേക്കു കടക്കാം.
ഹാരി വെസ്ലി ഇംഗ്ലീഷുകാരനാണു്. അയാൾ ലണ്ടിനിലെ ഒരു സ്ക്കൂളിൽ പഠിക്കുന്ന കാലത്തു ഹെഡ്മാസ്റ്റർ ചോദിച്ചു. ഭാവിയെക്കുറിച്ചു് എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോയെന്നു്. മറുപടി ഇങ്ങനെ: Yes, Sir, I have. I wish to invent an oral contraceptive. അന്നനാളത്തിലൂടെ കഴിക്കുന്ന ഗർഭനിരോധന മരുന്നു കണ്ടുപിടിക്കാനായിരുന്നു ഹാരി വെസ്ലിയുടെ താൽപര്യം. പക്ഷേ, അതിനുള്ള പരീക്ഷണങ്ങൾ നടത്തിയപ്പോൾ അയാൾ കണ്ടുപിടിച്ചതു് ഫലവൃക്ഷങ്ങളുടെ ഫലോൽപാദനം വർദ്ധിപ്പിക്കുന്ന ഒരു ദ്രാവകമായിരുന്നു. അതിന്റെ പേരിൽ ഹാരിക്കു് നോബൽ സമ്മാനം കിട്ടി. ഇറ്റലിയിലെ സർക്കാർ ഇതറിഞ്ഞു. അയാളെ ആ ദ്രാവകമുണ്ടാക്കാനായി അങ്ങോട്ടു ക്ഷണിക്കുകയും ചേയ്തു. ഒരത്തിമരത്തിൽ ദ്രാവകം കുത്തിവച്ചപ്പോൾ അതിൽ വലിപ്പം കൂടിയ കായ്കളുണ്ടായി. ഹാരിയുടെ കൂട്ടൂകാരൻ കോടീശ്വരനായ ജോബെൽമാനായിരുന്നു. രണ്ടുപേരും അത്തിപ്പഴം കഴിച്ചപ്പോൾ അവർക്കു കാമോത്സുകത കൂടി. പഴത്തിനു കാമോദ്ദീപകശക്തിയുണ്ടെന്നറിയാതെയാണു് അവരതു ഭക്ഷിച്ചതു്. അതോടെ അവർ സ്ത്രീജിതരായി മാറി. ആദ്യം അതു കഴിച്ച ജോ, ഇസബെല്ല എന്ന യുവതിയെക്കണ്ടു കാമത്തിൽ വീണു്. (“I’am a good man, a soberman, a clean-minded man, a man who keeps himself to himself. Just look’ he said suddenly, ‘What I am doing with my hands’.
She did not need to look, because he was stroking her breasts through her frock: expertly, she thought.” pp. 40). ഈ സമാരംഭം പിന്നീടു് വേഴ്ചയിൽ അവസാനിച്ചു. ഹാരിക്കു് കാമം തുടങ്ങിയപ്പോൾ വേറൊരു വിധത്തിലാണു് അയാൾ അതു് പ്രകടിപ്പിച്ചതു്. (She felt Harry’s hand on her seat. pp. 50). ഇസബെല്ലയുടെ നിതംബത്തിൽ നടത്തിയ സ്പർശം ക്രമാനുഗതമായി മറ്റവയവങ്ങളിലുള്ള സ്പർശമായി വികാസംകൊണ്ടു് വേഴ്ചയിലെത്തി. ഇസബെല്ലയിൽ മാത്രം അതു ഒതുങ്ങിനിന്നില്ല. ഹാരിയും ജോയിയും പല സ്ത്രീകളെയും വീഴ്ത്തി. അവർക്കതിനു സമ്മതവുമായിരുന്നു. ഒടുവിൽ ബഹളമായപ്പോൾ അത്തിമരം മുറിച്ചുകളയാനുള്ള തീരുമാനമുണ്ടായി. പള്ളി, സർക്കാർ, കുടുംബക്ഷേമ സംഘടനകൾ ഇവയുടെ പ്രതിനിധികൾ അടങ്ങിയ ഒരു കമ്മീഷന്റെ മുൻപിൽ വച്ചു് മരം നശിപ്പിച്ചു. അതോടെ അവരുടെ ലൈംഗികവികാരം കെട്ടടങ്ങി.
മനുഷ്യന്റെ വീഴ്ചയ്ക്കു കാരണമായ ഫലാശനത്തെ മനസ്സിൽ വച്ചുകൊണ്ടു് എഴുതിയ ഈ നോവൽ വെറും അലിഗറിയാണു് (ലാക്ഷണിക കഥയാണു്). അലിഗറി യാന്ത്രിക സ്വഭാവമാർന്നതാണു്. സിംബലിസത്തിന്റെ ചലനാത്മകത്വം അതിനില്ല. കനി എപ്പോഴും വികാരത്തിന്റെ പ്രതിരൂപമാണു് പശ്ചാത്യ സാഹിത്യത്തിൽ. വികാരവിവശരായ രണ്ടുപേരെ മേനൻ ഇതിൽ ചിത്രീകരിക്കുന്നു. വികാരം ഇല്ലാതാവുമ്പോൾ (കനി കിട്ടാതെയാവുമ്പോൾ) അവർ അനിയതാവസ്ഥയിൽ നിന്നു മോചനം നേടുന്നു. തുച്ഛമായ ഈ നോവലിനെ പരിഹാസകൃതിയായി കാണാം. അങ്ങിങ്ങായി കാണുന്ന നേരമ്പോക്കിനുവേണ്ടി ഇതു വായിക്കുകയും ചെയ്യാം. ഒബ്രിമേനൻ ഒരു ചെറിയ എഴുത്തുകാരനാണെന്നു് ഈ നോവലും തെളിയിക്കുന്നു (The Fig Tree, Penguin Books, Rs. 50).
ഈ ചെറിയ എഴുത്തുകാരൻ ചിലപ്പോൾ ജീവിത നിരീക്ഷണം നടത്താറുണ്ടു്. അവ സത്യത്തിന്റെ നാദമുയർത്തുന്നു. ഒരുദാഹരണം.
ജോ പറഞ്ഞു: ‘സ്ത്രീയും പുരുഷനും രതിലീലകളിൽ ഏർപ്പെടുമ്പോൾ ഓരോ വ്യക്തിയും മറ്റേ വ്യക്തിയെക്കുറിച്ചായിരിക്കും ചിന്തിക്കുക. അല്ലേ?’
ഇസബെല്ല: ‘അല്ല. അവർ തങ്ങളെക്കുറിച്ചാണു് വിചാരിക്കുന്നുതു്.’
‘അയാൾ തന്നെക്കുറിച്ചും അവൾ അവളെക്കുറച്ചും വിചാരിക്കുന്നുവോ?’
‘തീർച്ചയായും. അല്ലെങ്കിൽ വിവാഹം കഴിഞ്ഞു വളരെക്കാലമായ ഭാര്യാഭർത്താക്കന്മാർക്കു് വേഴ്ചയിലേർപ്പെടാൻ കഴിയുന്നതെങ്ങനെ? ഒരാൾ മറ്റൊരാളെക്കുറിച്ചു വിചാരിച്ചാൽ അഞ്ചു മിനിറ്റിനകം ശണ്ഠയുണ്ടാവുകയില്ലേ?’ (പുറം 95).
അന്തസ്സും ആഭിജാത്യവും ആത്മധൈര്യവും വിനയത്തിലൂടെയാണു് പ്രകടമാകുന്നതു്. അപമാനത്തിലൂടെയല്ല, നിന്ദനത്തിലൂടെയല്ല. എവിടെയൊക്കെ നാട്യമുണ്ടോ അവിടെയൊക്കെ കാപട്യവും നൃശംസയുമുണ്ടു്. ചില ഉദ്യോഗസ്ഥന്മാരുടെ പ്രൗഢിയിലും വിദ്വാന്മാരുടെ ഗർവ്വിലും ഇവയുണ്ടു്. അതു തെറ്റാണെന്നു് മനീഷികൾ പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.
പണ്ടൊരു ഡെപ്യൂട്ടി മുഖ്യമന്ത്രിയുണ്ടായിരുന്നു. അദ്ദേഹം മുഖ്യാതിഥിയായിരുന്ന ഒരു സ്ഥാപനത്തിൽ പ്രസംഗിക്കാനുള്ള ദൗർഭാഗ്യമുണ്ടായി എനിക്കു്. സ്വാഗതവും റിപോർട്ട് വായനയും കഴിഞ്ഞു. മുഖ്യാതിഥി ഒരുമണിക്കൂർ നേരം പ്രസംഗിച്ചു. ഞാൻ ആ പ്രഭാഷണം മുൻപു പലതവണ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി കേൾക്കുകയാണെന്ന ഭാവത്തിൽ ഇരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം ഡാൻസ് എന്ന ‘ഉഡാൻസ് ’ നടന്നു. പിന്നീടു് എന്റെ പ്രഭാഷണവും അതിനുശേഷം ഡെപ്യൂട്ടി മുഖ്യന്റെ സഹധർമ്മിണി നിർവഹിക്കുന്ന സമ്മാനദാനവുമായിരുന്നു ‘കാര്യപരിപാടി’യിൽ എഴുതിവച്ചിരുന്നതു്. പക്ഷേ, ഡാൻസ് കഴിഞ്ഞയുടനെ അദ്ദേഹം സമ്മാനദാനം എന്നു മൈക്കിൽക്കൂടെ പറഞ്ഞു. തീപ്പെട്ടിക്കൂടുവരെ എടുത്തു കൊടുക്കുന്ന ആ കൃത്യം കഴിഞ്ഞയുടനെ അദ്ദേഹവും സഹധർമ്മിണിയും സ്ഥലം വിട്ടു. അവരെ യാത്രയാക്കാൻ സ്ഥാപനത്തിന്റെ അധ്യക്ഷനും മറ്റുള്ളവരും ഓടി. അവരൊട്ടു തിരിച്ചു സമ്മേളന സ്ഥലത്തേക്കു വന്നതുമില്ല. സദസ്സ് എന്നു പറയുന്നതു് പത്തുപേർ. ഞാൻ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ അവരിൽ പകുതിയും എഴുന്നേറ്റു പോയി. എനിക്കു് ആ അപമാനം സംഭവിച്ചതു് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പ്രവൃത്തിയാലായിരുന്നു. അദ്ദേഹം എന്റെ മുഖത്തു് ഒരു സെക്കൻഡ് നേരം പോലും നോക്കിയില്ല. പോകാൻ നേരത്തു് എന്നെ നോക്കാതിരിക്കാൻ അദ്ദേഹം വളരെ ശ്രദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിനു് എന്നെ അറിയാൻ പാടില്ലാത്തതു കൊണ്ടല്ല അത്തരത്തിലുള്ള പെരുമാറ്റമുണ്ടായതെന്നതിനു് തെളിവുണ്ടു്. ഈ സംഭവത്തിനുശേഷം ആശാൻ സ്മാരകക്കമ്മിറ്റി അദ്ദേഹത്തോടു് ആരെയൊക്കെയാണു് മഹാകവിയുടെ ജന്മദിനാഘോഷത്തിനു് വിളിക്കേണ്ടതെന്നു ചോദിച്ചപ്പോൾ ‘മംഗളാനന്ദസ്സ്വാമിയെ വിളിക്കൂ. പിന്നെ പ്രസംഗിക്കാൻ ആ എം. കൃഷ്ണൻനായരെയും വിളിക്കണം. അയാളെ വിളിച്ചാൽ അയാൾ ആശാനെ ചീത്ത പറയും. അപ്പോൾ മറുപടി പറയും മംഗളാനന്ദൻ. മീറ്റിങ് കൊഴുക്കും’ എന്നു് സംഘാടകരോടു പറഞ്ഞു. പിന്നെന്തിനായിരുന്നു അദ്ദേഹം എന്നെ കൊട്ടിയത്തുവച്ചു് അവഗണിച്ചതു്? തന്റെ സ്ഥാനവലിപ്പത്തിലുള്ള ദുരിഭിമാനത്താൽ എന്നെ മറുപടിയുള്ളു. ഗാന്ധിജിയുടെ തത്ത്വങ്ങൾ പ്രചരിപ്പിച്ചിരുന്ന അദ്ദേഹം അങ്ങനെ പെരുമാറിയതിൽ എനിക്കു് വലിയ ദുഃഖം തോന്നി. ഈ സംഭവത്തോടു് താഴെപ്പറയുന്ന സംഭവം ഒന്നു തട്ടിച്ചു നോക്കുക.
കുറെ മാസം മുൻപു് ഞാൻ തൃശ്ശൂർ തീവണ്ടിയാപ്പീസിൽ വണ്ടി വരുന്നതു നോക്കി നിൽക്കുകയായിരുന്നു. ഒരാൾ മുണ്ടു് മടക്കിക്കുത്തി പ്ലറ്റ്ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടു്. പെട്ടെന്നു് അദ്ദേഹം എന്റെ അടുത്തെത്തി ചോദിച്ചു: “സാറ് എങ്ങോട്ടു്?” ഞാൻ അദ്ഭുതപ്പെട്ടുപോയി. മന്ത്രിയായ പങ്കജാക്ഷൻ. ഞാൻ വിനയത്തോടെ മറുപടി നൽകി: “ഞാൻ സാഹിത്യ അക്കാഡമിയുടെ മീറ്റിങ്ങിനു വന്നതാണു്. ഈ ട്രെയിനിൽ തിരിച്ചു പോകുന്നു. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ഞാനും ഇതേ വണ്ടിയിൽ വരുന്നുണ്ടു്.”
നോക്കൂ വായനക്കാരേ സാത്ത്വിക ഗാന്ധിസത്തിന്റെയും മിലിറ്റന്റ് മാർക്സിസത്തിന്റെയും വ്യത്യാസം. ഞാൻ മാർക്സിസ്റ്റല്ലെങ്കിലും റെവല്യൂഷനറി സോഷ്യലിസ്റ്റ് അല്ലെങ്കിലും മന്ത്രി പങ്കജാക്ഷനെ ബഹുമാനിക്കുന്നു. എന്നോടു് രണ്ടു വാക്കു് അദ്ദേഹം ചോദിച്ചതു കൊണ്ടല്ല; അതു ചോദിക്കാനുള്ള മനുഷ്യസ്നേഹം അദ്ദേഹത്തിനുള്ളതുകൊണ്ടു മാത്രം.
അന്തസ്സും ആഭിജാത്യവും ആത്മധൈര്യവും വിനയത്തിലൂടെയാണു് പ്രകടമാകുന്നതു്. അപമാനനത്തിലൂടെയല്ല, നിന്ദനത്തിലൂടെയല്ല. എവിടെയൊക്കെ നാട്യമുണ്ടോ അവിടെയൊക്കെ കാപട്യവും നൃശംസതയുമുണ്ടു്. ചില ഉദ്യോഗസ്ഥന്മാരുടെ പ്രൌഢിയിലും വിദ്വാന്മാരുടെ ഗർവ്വിലും ഇവയുണ്ടു്. അതു തെറ്റാണെന്നു് മനീഷികൾ പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടു്.
ഒരിക്കൽ ലൗറ്റ്സറു ടെ (Laotse) ഒരു ശിഷ്യൻ വനത്തിൽ നിന്നു വിറകു ശേഖരിക്കുകയായിരുന്നു. അവിടെവച്ചു് അയാൾ കൺഫ്യൂഷ്യ യസ്സിനെ കണ്ടു. ശിഷ്യൻ ഗുരുവന്റെ അടുക്കലെത്തിപ്പറഞ്ഞു: “ഞാൻ കാട്ടിൽ തലപൊക്കിപ്പിടിച്ചു നടന്ന തടിച്ചു കുറുകിയ ഒരുത്തനെ കണ്ടു. ഈ ലോകം മുഴുവൻ ഭരിക്കുമെന്ന ഭാവമായിരുന്നു അയാളുടെ കണ്ണുകളിൽ. ആരാണയാൾ?”
ഗുരു പറഞ്ഞു: “അതു കൺഷ്യൂഷ്യസ് തന്നെ. അയാളോടു് ഇവിടെ വരാൻ പറയു.”
അദ്ദേഹമെത്തിയപ്പോൽ ലൗറ്റ്സർ പറഞ്ഞു. “കൺഷ്യൂഷ്യസ്, നിങ്ങളുടെ ഈ അഹങ്കാരവും പണ്ഡിതനാണെന്ന നാട്യവും ഉപേക്ഷിക്കു. എങ്കിൽ നിങ്ങൾ മാന്യനായി മാറും.”
ഒന്നും അതിരു കടക്കരുതു്. വികാരം ഒരു പരിധി കഴിഞ്ഞാൽ വികാരചാപല്യമാകും. “ആനന്ദം കൊണ്ടു തളർന്നല്ലോ ഞാൻ, ആരു നീയാരുനീ ഓമലാളേ?” എന്ന ചോദ്യത്തിൽ വികാരമല്ല, വികാരചാപല്യമാണുള്ളതു്. I fall upon the thorns of life! I bleed എന്നെഴുതിയതു് ഷെല്ലിയാണോ? ആണെങ്കിലുമില്ലെങ്കിലും അതു കവിതയല്ല; അതിഭാവുകത്വമാണു്.
ഈ വികാരചാപല്യത്തിനു് ശരിയായ ഉദാഹരണമാണു് സതീഷ് ബാബു പയ്യന്നൂർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘വിശുദ്ധ ഹൃദയം’ എന്ന ചെറുകഥ. ഗ്രാമവികസന വകുപ്പിൽ ജോലിയുണ്ടായിരുന്ന ഒരുത്തനു് പൊന്ന എന്നൊരു കൊച്ചുകുട്ടിയെ പരിചയപ്പെടാനുള്ള സന്ദർഭം കിട്ടി. അവൻ അയാളുടെ മകൾ അനിതയുടെ കൂട്ടുകാരനായി. ഉടുപ്പിൽ തീപിടിച്ചതു് അവനാണു്. കാലം കഴിഞ്ഞു. അനിതയുടെ വിവാഹദിനമായി. ‘അനിതയുടെ കല്യാണത്തിനു് എന്നെയും വിളിക്കില്ലേ സാർ’ എന്നു് അവൻ എഴുതിച്ചോദിച്ച കത്തു് രണ്ടു ദിവസത്തിനുമുൻപു് അയാൾക്കു കിട്ടി. പശ്ചാത്താപവിവശനായി അവനെ വരാൻ കമ്പി കൊടുത്തിട്ടു് മകൾ കല്യാണമണ്ഡപത്തിൽ കയറുമ്പോഴും അതിൽ ശ്രദ്ധിക്കാതെ നിൽക്കുന്ന അയാളെ ചിത്രീകരിച്ചുകൊണ്ടു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. സന്ദർഭത്തിനു യോജിക്കാത്ത ഈ വികാരാധിക്യമാണു കഥയെ അസത്യപൂർണ്ണമാക്കുന്നതു്. ‘വായനക്കാർക്കു കണ്ണീരുണ്ടോ? ഉണ്ടെങ്കിൽ ഞാനതു പ്രവഹിപ്പിക്കും’ എന്നാണു് കഥാകാരന്റെ മട്ടു്. അദ്ദേഹം ചെക്കോവും കമ്യൂവുമൊക്കെ കഥയെഴുതുന്നതെങ്ങനെയെന്നു് മനസ്സിലാക്കണം. അതു മനസ്സിലാക്കിയാൽ ഈ രീതിയിൽ കഥകൾ എഴുതുകില്ല.
ഞാൻ സ്വിഫ്റ്റി ന്റെ കൃതികളിൽ ചിലതു വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിട്ടില്ല. ജീവചരിത്രം വിഷയകമായി ഇനിപ്പറയുന്ന കാര്യം കീർക്കഗോറിന്റെ ഒരു പുസ്തകത്തിൽ നിന്നു കിട്ടിയതാണു്. താൻ ചെറുപ്പത്തിൽ സ്ഥാപിച്ച ഭ്രാന്താലയത്തിൽ സ്വിഫ്റ്റ് വാർദ്ധ്യക്യകാലത്തു നയിക്കപ്പെട്ടു. കണ്ണാടിയുടെ മുൻപിൽ ‘പെങ്ങച്ച’ത്തോടുകൂടി നിൽക്കുന്ന യുവതിയെപ്പോലെ അദ്ദേഹം നിന്നു. പക്ഷേ, ചെറുപ്പക്കാരിയുടെ വിചാരങ്ങൾ അദ്ദേഹത്തിനില്ലായിരുന്നു. അങ്ങനെ കണ്ണാടിയുടെ മുൻപിൽ നിന്ന സ്വിഫ്റ്റ് തന്റെ പ്രതിഫലനം നോക്കി “പാവപ്പെട്ട വൃദ്ധൻ” എന്നു പറഞ്ഞിരുന്നു. വേണു ആലപ്പുഴ ദേശാഭിമാനി വാരികയിൽ എഴുതിയ “ഒഴുക്കിനൊപ്പം” എന്ന ചെറുകഥ എന്നെസ്സംബന്ധിച്ചിടത്തോളം കണ്ണാടിയാണു്. ഞാൻ എന്റെ പാവത്തത്തെ ഇവിടെ നിന്നു് ഉദ്ഘോഷിക്കുന്നു. ഭ്രാന്തനായതുകൊണ്ടു് ഞാനതിൽ നോക്കുന്നു. കലാത്മകതയ്ക്കു പകരം ചോരയും നീരും വറ്റിയ എന്നെത്തന്നെ കാണുന്നു. ഒരു സൈക്കിൾ റിക്ഷാക്കാരന്റെ ദുരന്തം ചിത്രീകരിക്കുകയാണു് കഥാകാരൻ. പക്ഷേ, ദുരന്തവുമല്ല, ചിത്രീകരണവുമില്ല. അനുഭൂതി ഉളവാക്കാത്ത ഒരു ഉപന്യാസമാണിതു്.
സമുദായത്തെ പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരൻ വ്യക്തിയിലൂടെയാണു് അതു് അനുഷ്ഠിക്കുന്നതു്. വ്യക്തിയെ ശരിയായി പ്രതിഫലിപ്പിക്കാൻ അയാളെക്കുറിച്ചു് ജിജ്ഞാസയുണ്ടാകണം എഴുത്തുകാരനു്. ചതഞ്ഞ, വികാരശൂന്യങ്ങളായ വാക്യങ്ങൾ ധാരാളമെഴുതിവയ്ക്കാനല്ലാതെ ഈ കഥാകാരനു് ഒന്നുമറിഞ്ഞുകൂടാ.
ഞാൻ ആലപ്പുഴെ സനാതന ധർമ്മവിദ്യാലയത്തിൽ സെക്കൻഡ് ഫോമിൽ പഠിക്കുന്ന കാലം. താമസിച്ചിരുന്നതു് തത്തംപള്ളിക്കടുത്തു്. ഞാനും എന്റെ അച്ഛനും കൂടി കിടങ്ങാം പറമ്പു മൈതാനം കടന്നു് വിദ്യാലയത്തിന്റെ മുൻപിലെത്തിയപ്പോൾ ഞങ്ങൾക്കെതിരെ ഒരു ലോറി പാഞ്ഞു വരുന്നുണ്ടായിരുന്നു. എന്റെ വലതുഭാഗത്തായി നടന്നിരുന്ന പിതാവിനെ അതു സ്പർശിച്ചുകൊണ്ടു പോകുമെന്നും ആപത്തുണ്ടാകുമെന്നും ഞാൻ വല്ലാതെ ഭയന്നു. പക്ഷേ, ഒരു നിമിഷത്തിനകം അച്ഛൻ എന്നെപ്പിടിച്ചു് വലതു ഭാഗത്തു നിറുത്തി. ചാകുന്നെങ്കിൽ മകൻ ചത്തുകൊള്ളട്ടെ എന്ന വിചാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല പിതാവിനു്. ലോറി എന്നെ തൊടാതെ ഇരച്ചു കൊണ്ടുപോയി. വേണു ആലപ്പുഴക്കാരനല്ലേ. അദ്ദേഹം യുവാവായിരിക്കാം. എങ്കിലും അദ്ദേഹം പ്രായം കൂടിയ ആളാണെന്നു ഞാൻ സങ്കല്പിച്ചു കൊള്ളട്ടെ. ബാലനായ സഹൃദയനെ അദ്ദേഹം ഇരച്ചു വരുന്ന ലോറിയുടെ മുൻപിൽ പിടിച്ചു നിറുത്തുന്നു. എന്റെ പിതാവിനെ ഞാനന്നുതൊട്ടു വെറുത്തു. വേണുവിനോടു് എനിക്കു വെറുപ്പില്ല. കഥാരചനയിൽ അദ്ദേഹത്തിനു വൈദഗ്ദ്ധ്യമില്ലെന്നേയുള്ളു; ക്രൂരതയില്ലല്ലോ.
“‘നിങ്ങൾ വിവാഹം കഴിഞ്ഞയാളാണു് അല്ലേ?’—‘ഹേയ്. എന്റെ പുറത്തു് കാറിടിച്ചതേയുള്ളു.’”
“അയാൾക്കു വളരെക്കുറച്ചു വാക്കുകളേ അറിയാമായിരുന്നുള്ളു. അതുകൊണ്ടു് അയാൾ വിവാഹം കഴിച്ചു.”
“‘ഈ വീടു് ചോരുമോ എപ്പോഴും?’—‘ഇല്ല. മഴക്കാലത്തു മാത്രമേ അതുള്ളു.’”
“എനിക്കു ടാക്സിയിൽ പോകാനാണിഷ്ടം. പക്ഷേ, വണ്ടിയെക്കാൾ വേഗത്തിൽ മീറ്റർ കറങ്ങും.”
“പ്രേതങ്ങളിൽ എനിക്കു വിശ്വാസമില്ലായിരുന്നു—ടെലിവിഷൻ സെറ്റ് വാങ്ങുന്നതു വരെ.”
“(ഓഫീസിൽ) എത്ര വൈകിവന്നുവെന്നു സ്ത്രീയെ അറിയിക്കാൻ സഹായിക്കുന്ന ഉപകരണമെന്നു് റിസ്റ്റ് വാച്ച്.”
“ജോൺ, നീ അടുക്കളയിൽ നിന്നു കളിക്കരുതെന്നു് ഞാൻ എത്ര തവണ പറഞ്ഞെടാ.” ‘പതിനേഴു തവണ’ പറഞ്ഞു.
“‘എന്റെ അച്ഛനു നിന്റെ അച്ഛനെ അടി കൊടുക്കാൻ കഴിയും.’ ‘അതിനെന്താ എന്റെ അമ്മയ്ക്കും അതിനു കഴിയുമല്ലോ.’”
“‘എന്നെ നിങ്ങൾ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം പറയു.’ ‘ഒന്നല്ല, നാലു കാരണങ്ങൾ പറയാം. എന്റെ ഭാര്യയും മൂന്നു പിള്ളേരും.’”
(Leopold Fechtner സമാഹരിച്ച ചൊല്ലുകൾ)
പെർഷൻ കവി ഓമാർ കൈയാമി ന്റെ (Omar Khayyam) ‘റുബൈയാത് ’ എന്ന കാവ്യം ഇംഗ്ലീഷ് കവി ഫിറ്റ്സ് ജെറൾഡാ ണു് (Edward Fitz-Gerald, 1809–83) ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു് 1859-ൽ പ്രസിദ്ധപ്പെടുത്തിയതു്. പിന്നീടു് മൂന്നു പ്രസാധനങ്ങൾ കൂടിയുണ്ടായി. ഓരോന്നിലും മാറ്റങ്ങൾ നിരവധി. ആദ്യത്തെ പ്രസാധനത്തിൽ.
ഫിറ്റ്സ് ജെറൾഡ് പിന്നീടു് അതിങ്ങനെ മാറ്റി:
ജി. ശങ്കരക്കുറുപ്പ് റുബൈയാത് തർജ്ജമ ചെയ്തല്ലോ. ആ തർജ്ജമയുടെ പോരായ്മ ധ്വനിപ്പിച്ചുകൊണ്ടു കൊളാടി ഗോവിന്ദൻകുട്ടി ജനയുഗം വാരികയിൽ എഴുതിയതു് വായിച്ചപ്പോൾ എനിക്കു തെല്ലു സന്തോഷം തൊന്നി. ജി. ശങ്കരക്കുറുപ്പിന്റെ ഭാഷാന്തരികരണം മാത്രമല്ല, കെ. എം. പണിക്കരു ടെ തർജ്ജമയുടെ നല്ല തർജ്ജമ എം. പി. അപ്പന്റേ തു മാത്രമാണു്.
ഫിറ്റ്സ് ജെറൾഡിന്റെ തർജ്ജമ യഥാർത്ഥത്തിൽ തർജ്ജമയല്ല. മൂലഗ്രന്ഥത്തിലെ ചില ആശയങ്ങളെടുത്തു സ്വന്തം ആശയങ്ങളോടു കൂട്ടിചേർത്താണു് അദ്ദേഹം അതെഴുതിയതു്. മുകളിൽച്ചേർത്ത പദ്യത്തിന്റെ ‘ഒറിജിനൽ’ തികച്ചും വിഭിന്നമാണു്. കവി റോബർട് ഗ്രേയ്വ്സും ഓമാർ ആലിഷാ യും ചേർന്നു തർജ്ജമ ചെയ്തതിൽ അതു് ഇപ്രകാരമായി കാണുന്നു:
ഫിറ്റ്സ് ജെറൾഡിന്റെ തർജ്ജമയും ഈ തർജ്ജമയും എത്ര വിഭിന്നം! ആശയങ്ങൾ പോലും ഫിറ്റ്സ് ജെറൾഡ് മാറ്റിക്കളഞ്ഞു. അതിനാലാണു് ഫിറ്റ്സ് ജെറൾഡിന്റേതു് translation (തർജ്ജമ) അല്ല, transmogrification (ബീഭത്സമായ രൂപാന്തരം) ആണെന്നു ചിലർ പറയുന്നതു്. ഇക്കാരണത്താൽ ഫിറ്റ്സ് ജെറൾഡിന്റെ തർജ്ജമയെ അവലംബിച്ചുകൊണ്ടു് ഓമാർ കൈയാമിന്റെ ദർശനത്തെക്കുറിച്ചു് ഒന്നും പറയാനാവില്ല. കാരണം ഈ ഇംഗ്ലീഷ് കവി ഓമാറിന്റെ ദർശനത്തെത്തന്നെ മാറ്റിക്കളഞ്ഞു എന്നതത്രേ. കൊളാടി ഗോവിന്ദൻകുട്ടിയുടെ പ്രബന്ധം ഉളവാക്കാനിടയുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണു് ഞാനിത്രയും എഴുതിയതു്.
C. M. Bowra എഴുതിയ In General and Particular എന്ന പുസ്തകത്തിൽ ഫിറ്റ്സ് ജെറൾഡിന്റെ തർജ്ജമയെക്കുറിച്ചു് ഒരു പ്രബന്ധമുണ്ടു്. പ്രൌഢമാണതു്. റൊബർട് ഗ്രെയ്വ്സ് എഴുതിയ The Fitz-Omar Cult എന്ന പ്രബന്ധവും അതുപോലെ പ്രൌഢമത്രേ. (പെൻഗ്വിൻ ബുക്ക്സിന്റെ The Rubaiyat of Omar Khayaam എന്ന പുസ്തകത്തിലുണ്ടു് അതു്.)
‘പ്രതാപികളായ വടക്കേലെ ആങ്ങളമാർ കെട്ടിയ കോട്ടയിൽ വളരുന്ന
ലക്ഷ്മിയെ’ ശങ്കരൻകുട്ടി സ്നേഹിച്ചു. അതു് ആർക്കും ഇഷ്ടമായില്ല. അപമാനം സഹിക്കാനാവാതെ അയാൾ
അമ്മയുടെ മാലയുംകൊണ്ടു സ്ഥലം വിട്ടു. ഏഴുവർഷം കഴിഞ്ഞു് ധനികനായി അയാൾ തിരിച്ചെത്തി.
ആഹ്ലാദത്തോടു് ആഹ്ലാദം. ബന്ധുക്കൾ വന്നുകൂടി. തിരുവോണമാഘോഷിക്കാനുള്ള തയ്യാറെടുപ്പാണു്.
പ്രഭാതമായപ്പോൾ ശങ്കരൻകുട്ടിയെ കാണാനില്ല. എല്ലാവരും പരിഭ്രമിച്ചു നിന്നപ്പോൾ ശങ്കരൻകുട്ടി അടുത്ത
വീട്ടിൽനിന്നു തിരിച്ചെത്തി. സൗമ്യമായിത്തന്നെ അയാൾ പറഞ്ഞു: ‘അമ്മേ പരിഭ്രമിക്കേണ്ട. ലക്ഷ്മിക്കു ഞാൻ
ബടെ വേണംന്നാമോഹം. അതോണ്ടു ഇക്കുറി എന്റെ ഓണം ബട്യേണു്.” വിധവയായ ലക്ഷ്മിയെ
സഹധർമ്മിണിയാക്കാൻ ശങ്കരൻകുട്ടി തീരുമാനിക്കുമ്പോൾ മുണ്ടൂർ സേതുമാധവൻ കലാകൗമുദിയിൽ എഴുതിയ
‘അത്തംതൊട്ടു്’ എന്ന ചെറുകഥ അവസാനിക്കുന്നു. ഇക്കഥയുടെ ന്യൂനതകൾ
“ഇനി ഞാൻ എന്തോന്നു ചൊല്ലേണ്ടതും?”
ചോദ്യം: ചിരിക്കുന്നതു നല്ലതല്ലേ?
ഉത്തരം: അതേ. പക്ഷേ, കാർട്ടനെപ്പോലെ
ഏതു സമയവും പല്ലിളിച്ചാൽ അതു കള്ളത്തരമാണെന്നു് മനസ്സിലാക്കാം.
ചോദ്യം: ജപ്പാനിലെ ഏറ്റവും നല്ല
എഴുത്തുകാരൻ ആരു്?
ഉത്തരം: നോവലിസ്റ്റുകളിൽ കാവബാത്ത.
ചിന്തകരിൽ എനിക്കേറ്റവും ഇഷ്ടം ദസൈക്കു ഐക്കേഡ. അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ വായിച്ചപ്പോൾ
എനിക്കു് അദ്ദേഹത്തോടു ബഹുമാനം തോന്നി. ഞാൻ അദ്ദേഹത്തിനു് കത്തയച്ചു. ഐക്കേഡ അദ്ദേഹത്തിന്റെ
എല്ലാപ്പുസ്തകങ്ങളും എനിക്കയച്ചുതന്നു.
ചോദ്യം: പ്രസംഗിക്കാൻ പോകാമെന്നു് ഏറ്റിട്ടു
പോകാതിരിക്കുന്നതിനെക്കാൾ നല്ലതു് ഏൽക്കാതിരിക്കുന്നതല്ലേ?
ഉത്തരം: ചിലപ്പോൾ അസൗകര്യങ്ങളുണ്ടാകും.
അപ്പോൾ പോകാനൊക്കുകയില്ല. പലരുടെയും കാര്യം അങ്ങനെയല്ല. ക്ഷണിക്കുമ്പോൾ പ്രസംഗിക്കാനുള്ള
കൗതുകം കൊണ്ടു് അതു് ഏൽക്കും. പിന്നീടു് ഭാര്യ തടസ്സപ്പെടുത്തുമ്പോൾ പോകുകയില്ല. എന്റെ കൂടെ
ചങ്ങനാശ്ശേരിയിൽ ഒരു സമ്മേളനത്തിനു വരുമെന്നു് ഏറ്റ ഒരു സാഹിത്യകാരൻ സമയമായപ്പോൾ വയ്യെന്നു
പറഞ്ഞു. എന്താണു് കാരണമെന്നു് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ‘റ്റെറിബിൾ ബ്ലീഡിങ്ങാ’യി
അകത്തു കിടക്കുന്നുവെന്നു മറുപടി. ഞാൻ ഉള്ളിലേ മുറിയിലേക്കു കണ്ണോടിച്ചപ്പോൾ ഭാര്യ കുതിരക്കുട്ടിയെപ്പോലെ
ചാടിച്ചാടി നടക്കുന്നുണ്ടായിരുന്നു.
ചോദ്യം: ഏതു പുരുഷനാണു് ഒറ്റയ്ക്കിരിക്കാൻ
ആഗ്രഹിക്കുന്നതു് ?
ഉത്തരം: വിവാഹം കഴിഞ്ഞവൻ.
ബുക്കർ സമ്മാനങ്ങൾക്കു സത്യസന്ധതയില്ലാത്ത അവസ്ഥയിലാണു്. പീറ്റർ കാരി യുടെ Oscar and Lucinda വിരസമായ നോവലാണു്. സമ്മാനം അദ്ദേഹത്തിനു കിട്ടി. അതിനുമുൻപു് Bone People എന്ന നോവലെഴുതിയ ഒരു ന്യൂസിലണ്ടുകാരി കെറി ഹൂമി നു് (Keri Kulme) ആയിരുന്നു സമ്മാനം. പാരായണയോഗ്യമല്ലാത്ത നോവലാണതു്. 1889-ലെ ബുക്കർ സമ്മാനം കാസുദാ ഈഷിഗുരോ ക്കാണു് നൽകിയതു്. അദ്ദേഹത്തിന്റെ The Remains of the Day എന്ന നോവലിനു് റ്റൈം, ന്യൂസ് വീക്ക് ഈ വാരികകളിൽനിന്നു പ്രശംസയാണു് ലഭിച്ചതു്. ഒരു ബട്ലറുടെ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന ഈ നോവലിന്റെ കേന്ദ്രം കലാത്മകമല്ല. അതു് പ്രതിപാദിക്കുന്ന അനുഭവങ്ങൾക്കു് സാർവലൗകിക സ്വഭാവവുമില്ല. ഇംഗ്ലണ്ടിലുള്ളവർക്കു് ഇതു രസകരമായിത്തോന്നിയെന്നു വരും. ആ രസം കലാബാഹ്യമായ വസ്തുതയാലാണു് ഉണ്ടാകുന്നതു്. പരിതഃസ്ഥിതികളും ചിന്തകളും എന്തുമാകട്ടെ അവയ്ക്കു സാർവജനീനസ്വാഭാവം ഇല്ലെങ്കിൽ ആ നോവൽകൊണ്ടു് എന്തു പ്രയോജനം?
Title: Sāhityavāraphalam (ml:
സാഹിത്യവാരഫലം).
Author(s): M Krishnan Nair.
First publication details: Kalakaumudi
Weekly; Trivandrum, Kerala; 1990-01-21.
Deafult language: ml, Malayalam.
Keywords: M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: October 6, 2022.
Credits: The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and/or prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.
Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding:
JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.