The text of the original item is copyrighted to the author. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.
നാലഞ്ചു വയസ്സായിട്ടും ഞാനൊരു മന്തിപ്പെണ്ണായിരുന്നു എന്നാണു് എന്റെ അമ്മ പറയാറുള്ളതു്. ഓടാനും ചാടാനും കളിക്കാനും ബഹളംകൂട്ടാനും തല്ലുകൂടാനും ഒന്നും പോകില്ല; കുട്ടികളാരും കൂട്ടാറുമില്ല. പക്ഷെ, അപ്പോഴേക്കും സ്വപ്നങ്ങൾ കണ്ടുതുടങ്ങി. നക്ഷത്രങ്ങൾ പൂക്കുന്ന ആകാശവും പൂക്കളും പൂമ്പാറ്റകളും പാറിപ്പറക്കുന്ന തൊടികളും കൊച്ചേച്ചിയമ്മ പറയുന്ന കഥകളിലെ പുരാണനായകന്മാരും വിക്രമാദിത്യനും വേതാളവും പഞ്ചതന്ത്രം കഥകളിലെ പാത്രങ്ങളും എല്ലാമുള്ള ഒരു സ്വപ്നലോകത്തായിരുന്നു ഞാൻ. അമ്മ പറയുന്ന ജോലികൾ ചെയ്യുമ്പോഴും സ്കൂളിൽ പോകുമ്പോഴും നാമം ജപിക്കുമ്പോഴും എന്റെ മനസ്സു് മനോഹര സ്വപ്നങ്ങളിൽ തന്നെയായിരുന്നു. അതിനു് അമ്മയുടെ അടി കുറെ കൊണ്ടു. പക്ഷെ, ഞാൻ കരഞ്ഞില്ല; സത്യത്തിൽ എനിക്കു കരയാനറിയില്ലായിരുന്നു. ഞാൻ കാണുന്നതു് സ്വപ്നമാണെന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ പെട്ടൊന്നൊരു ദിവസം ആ മന്തിപ്പെണ്ണു് സ്വപ്നങ്ങളുടെ മഴവിൽ മേലാപ്പിൽനിന്നും ഭൂമിയിലെ വെറും മണ്ണിൽ വന്നു വീണു. ജീവിത യാഥാർത്ഥ്യങ്ങളുടെ തീച്ചൂളയിലേക്കു് നേരെ പതിച്ചു. അരികിട്ടാത്തതിനാൽ ദിവസങ്ങളായി കഞ്ഞിവെള്ളം പോലും കുടിക്കാതെ അമ്മ ഒരു ദിവസം തളർന്നുവീണു. രോഗിയായ അച്ഛൻ രക്തം ഛർദ്ദിച്ചു ബോധം കെട്ടുവീണു. കരയാനറിയാതിരുന്ന എന്റെ ഇടനെഞ്ചിൽ തീരാത്തൊരു തേങ്ങൽ കൂടുകൂട്ടി. സ്വപ്നങ്ങളിൽ നിന്നു് എന്റെ മനസ്സു് ചുറ്റുപാടുകളുടെ ദൈന്യതകളിലേക്കു് തുറന്നു; ബുദ്ധിയും വിവേകവും അവയിലേക്കു് ആഴ്ന്നിറങ്ങി. ഓരോ ശബ്ദവും ചലനങ്ങളും ശ്രദ്ധയോടെ പിടിച്ചെടുക്കാൻ മനസ്സു് ജാഗരൂകമായി. വീടും ചുറ്റുപാടുകളും കടന്നു് ലോകത്തെ അറിയാനുള്ള ആവേശവും അത്യാർത്തിയും നിറഞ്ഞ ഒരു സ്കൂൾകുട്ടിയായി ഞാൻ മാറി. കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കിയ അറിവുകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എല്ലാം പക്വതയില്ലാത്ത ആ പ്രായത്തിലും വള്ളിപുള്ളിവിടാതെ മനസ്സിൽ സൂക്ഷിക്കാൻ ശീലിച്ചു. എന്റെ അമ്മ ശരിക്കും ഒരു പ്രതിഭയായിരുന്നു; ഒരിക്കലും ശോഭിക്കാൻ അവസരം കിട്ടാതിരുന്ന ഒരു പ്രതിഭ. വളരെ സരസമായി കഥകൾ പറയുമായിരുന്നു. പുരാണങ്ങളിലെ കഥകൾക്കും സറ്റയർ ഉണ്ടാക്കി പറഞ്ഞു് കുട്ടികളെ രസിപ്പിക്കും. അതിനുമപ്പുറം അമ്മ പറഞ്ഞ പല കഥകളും ഒരു നാടിന്റെ ഒരു കാലഘട്ടത്തിലെ സാമൂഹികഘടനയും കുടുംബബന്ധങ്ങളിലെ വൈചിത്ര്യങ്ങളും അടുപ്പങ്ങളും വിടവുകളും അവകാശനിഷേധങ്ങളും അടിച്ചമർത്തലുകളും കൊടുംചതികളും അനാചാരങ്ങളും എല്ലാം വ്യക്തമാക്കുന്നവയായിരുന്നു. ആ കഥകളോരോന്നും ചാട്ടുളിപോലെ എന്റെ മനസ്സിനെ കീറി മുറിച്ചു. അവയെല്ലാം എന്റെ കൌമാരമനസ്സിൽ അവശേഷിപ്പിച്ച മുറിപ്പാടുകളാണു് ഞാൻ ഇഴ പിരിക്കാൻ ശ്രമിക്കുന്നതു്. ഹൈസ്കൂൾകാലമായപ്പോഴേക്കും വായനയുടെ ഒരു വസന്തത്തിലേക്കു് എനിക്കു കടക്കാനായി. പാഠപുസ്തകങ്ങൾക്കു പുറമെ സ്വന്തം നാടിന്റെയും അതുകടന്നു ലോകത്തിന്റെയും ചരിത്രങ്ങൾ വായിക്കാൻ തുടങ്ങി. കിട്ടാനാകുന്നിടത്തോളം ലോകക്ലാസിക്കുകളും ചരിത്രാഖ്യായികകളും തേടിപ്പിടിച്ചു വായിച്ചു. ചില കവിതകളും കഥകളും എഴുതി തുടങ്ങി. പക്ഷെ അവ തുടരാനായില്ല. ചെറുപ്പത്തിലേ തന്നെ ജീവിതത്തിന്റെ വലിയ ഉത്തരവാദിത്വങ്ങൾ തലയിൽ പേറിയതോടെ ഇടയ്ക്കിടയ്ക്കു് എത്തിനോക്കിയ പൂർവകാല സ്മൃതികളെ ഞാൻ അടക്കിനിർത്തി. നീണ്ട നാൽപ്പത്തിയൊന്നു് വർഷത്തെ സർവീസ് കാലം കഴിഞ്ഞു് 2000-ലാണു് ഞാൻ ജോലിയിൽ നിന്നും വിരമിക്കുന്നതു്. പിന്നെ ആദ്യം ചെയ്തതു് മനസ്സിനെ ചൊറിഞ്ഞുകൊണ്ടിരുന്ന ചില ഓർമ്മകളെയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും മനസ്സിൽനിന്നും സ്വതന്ത്രമാക്കുക എന്നതാണു്. അങ്ങനെ 2003 മുതൽ ഇടവിട്ടിടവിട്ട് ഏഴു് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു; പ്രായത്തിന്റെ മടി എഴുത്തിനെ സാവധാനത്തിലാക്കിയെങ്കിലും. പക്ഷെ അപ്പോഴും മനസ്സിൽ കോറിയിട്ട ചരിത്രത്തിന്റെ ഓർമ്മകൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. അവയുംകൂടി വെളിച്ചം കണ്ടേ എനിക്കു് ജീവിതത്തിൽനിന്നും യാത്രപറയാൻ പറ്റൂ എന്ന വാശിയും ഉണ്ടായിരുന്നു. എഴെട്ടുകൊല്ലം മുൻപ് വെറുതെ കുറച്ചു യാത്രകൾ ചെയ്തു എന്റെ ബാല്യകൌമാരങ്ങൾ പിന്നിട്ട നാടുകളിലേക്കു്. എന്നെക്കാത്തു് ആരെങ്കിലും എന്തെങ്കിലും അവിടെ ഉണ്ടാവുമെന്ന പ്രതീക്ഷയിലല്ല; ഒരുപക്ഷെ മനസ്സിനെ ഒരുക്കാനുള്ള സഞ്ചാരം. കാലം ഒരുപാട് കടന്നു പോയെങ്കിലും മനസ്സിന്റെ താളുകളിൽ സൂക്ഷിച്ച ഓർമ്മകൾ തെളിമയോടെ എന്റെ ഭാവനയുടെ അകമ്പടിയോടെ വിടർന്നുവന്നു. വെട്ടും തിരുത്തും മാറ്റിയെഴുത്തും ഒക്കെയായി നാലഞ്ചു വർഷമെടുത്തു. പ്രായം മനസ്സിന്റെ മൂർച്ച കുറച്ചിരിക്കുന്നു. എഴുത്തിന്റെ ഒഴുക്കും ഓർമ്മകളുടെ നൈരന്തര്യവും പലപ്പോഴും വഴിമാറിപ്പോയി. എന്നിട്ടും ഞാൻ എഴുതി പൂർത്തിയാക്കി. കോവിഡിന്റെ തടസ്സങ്ങൾ പ്രസിദ്ധീകരണം പിന്നെയും വൈകിച്ചു. ഇപ്പോൾ ഇതു പുസ്തകമായി വായനക്കാരായ നിങ്ങളുടെ മുമ്പിൽ എത്തുമ്പോൾ അതിനു ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. എപ്പോഴും എനിക്കു് മോട്ടിവേഷനും നിർദേശങ്ങളും നൽകി കൂടെ നിന്ന മകൾ സീമ, കയ്യെഴുത്തുപ്രതിയും പ്രൂഫും വായിച്ചു് തിരുത്താനും ഗവേഷണത്തിലെ സംശയനിവൃത്തിക്കും സഹായിച്ച മകളുടെ ഭർത്താവ് ജയരാജ്, എഴുത്തുമുറിഞ്ഞു് ഇനി എഴുതാൻ വയ്യെന്നു് പറഞ്ഞു കരഞ്ഞ ഒരു രാത്രി എന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടേയിരുന്ന ചെറുമകൾ അപര്ണ്ണ; പുസ്തകത്തിന്റെ കവറിൽ ചേർക്കാൻ മനോഹരമായ ഒരു പെയിന്റിംഗ് സമ്മാനിച്ച ചിത്രകാരി ശോഭ (എന്റെ മകന്റെ ഭാര്യയാണു്); ഒപ്പം ടൈപ്പ്സെറ്റിംഗിനും പ്രസാധകരെ കണ്ടെത്താനുമുള്ള ചുമതലകൾ ഏറ്റെടുത്ത എന്റെ ബന്ധുകൂടിയായ മനോജ് പുതിയവിളയ്ക്കും; ഡിജിറ്റൽ പ്രസാധനം ഏറ്റെടുത്ത സായാഹ്ന ഫൗണ്ടേഷനും.
മാനസിദേവി
1940-ല് മീനച്ചില് താലൂക്കിലെ മേവടയില് ജനനം. പാലായില് പ്രാഥമിക വിദ്യാഭ്യാസം, ചേര്ത്തലയില് മിഡില്സ്കൂള്, പാല, ചേർത്തല, കൊല്ലം എന്നിവിടങ്ങളിലായി സ്കൂൾ–കോളേജ് വിദ്യാഭ്യാസം നേടി. ഒരു വര്ഷം സംസ്ഥാനസര്ക്കാര് സര്വീസിലും നാല്പതു് വര്ഷം കേന്ദ്ര ടെലികോം വകുപ്പിലും ഉദ്യോഗസ്ഥയായിരുന്നു. 2000-ല് വിരമിച്ചു. അതിനു ശേഷം ഏഴു് പുസ്തകങ്ങള് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തു് താമസം.
ലാബിൽ നിന്നിറങ്ങിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നു, അമ്മു എന്തോ ആലോചനയിലാണു്. അതങ്ങനെയാണു്. അവളുടെ അമ്മയുടെ ഫോൺ വന്നാൽ പിന്നെ കുറേ നേരത്തേയ്ക്കു് നിശ്ശബ്ദയാണു് അമ്മു; അമ്മയെ അവൾ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നു് ആദിക്കറിയാം… തനിക്കോ… ആദി മനസ്സറിയാതെ ദീർഘനിശ്വാസം വിട്ടു.
പക്ഷേ അമ്മു അറിഞ്ഞില്ല; അവൾ അതേ നടപ്പു തുടർന്നു…
പെട്ടെന്നു് അമ്മു തിരിഞ്ഞുനിന്നു് പുഞ്ചിരിച്ചു. ആഹ്ലാദത്തോടെ ആദിയോടു പറഞ്ഞു: ‘ഒരു കാപ്പി കുടിക്കാം.’
അമ്മു മൗനത്തിൽ നിന്നു പുറത്തുവന്നതിലുള്ള സന്തോഷത്തോടെ ആദി ഒപ്പം നടന്നു.
അവർ കാന്റീനിലേയ്ക്കു കയറി.
കാപ്പിക്കു് ഓർഡർ കൊടുത്തപ്പോൾ അവൾ എന്തോ ഓർമ്മിച്ചു് തന്നത്താൻ ചിരിക്കുന്നുണ്ടായിരുന്നു.
“എന്താ അമ്മു ഇത്രയും രസമുള്ള കാര്യം?” ആദി ചോദിച്ചു.
“എനിക്കതു കിട്ടിയെടാ; മുഴുവൻ. ഒരു കണ്ണിപോലും പൊട്ടാതെ.”
“വെരിഗുഡ്” ആദി അഭിനന്ദിച്ചു. ലാബിലിരുന്നു് ‘ഔട്ട്പുട്ട് കിട്ടിയില്ലെടാ’ എന്നു വല്ലാതെ വിഷമിക്കുകയും ഔട്ട്പുട്ട് കിട്ടുമ്പോൾ വലിയ സന്തോഷമൊന്നും കാണിക്കാതിരിക്കുകയും ചെയ്യുകയാണു് അവളുടെ രീതി. അതെന്താ അങ്ങനെ എന്നു ചോദിച്ചാൽ പരീക്ഷണം നടത്തിയാൽ ഫലം കിട്ടണം; അതു് സ്വാഭാവികകാര്യം. അതിലെന്താ സന്തോഷിക്കാൻ എന്നാകും ഉത്തരം. ഇപ്പോളെന്താ ഈ വലിയ സന്തോഷത്തിനു കാരണമെന്നു് ആദി ചോദിച്ചില്ല.
“എന്താ കിട്ടിയതെന്നു നീ ചോദിക്കാത്തതെന്താ?” അമ്മു നീരസത്തോടെ ചോദിച്ചു.
“ലാബിൽ?”
“തേങ്ങാക്കൊല! എപ്പളും ലാബ്… ഇതു ലാബല്ലടാ, ഒരു കഥ. അപ്പച്ചിയമ്മൂമ്മ പറയുമായിരുന്ന കഥ. കൊച്ചിലേ എപ്പോഴും ആ കഥ പറയിപ്പിക്കുമായിരുന്നു, ഞങ്ങൾ… ഡാ, എത്ര കൊല്ലമായെന്നറിയ്യോ? ഇപ്പോ ദാ, എനിക്കതു മുഴ്വൻ ഓർമ്മ വന്നു, ചെയിൻ തെറ്റാതെ.” അമ്മുവിന്റെ സ്വരത്തിൽ തുളുമ്പുന്ന ആഹ്ളാദം!
“ആരു പറഞ്ഞ കഥ? ‘അപ്പച്ചി… യ… മ്മൂമ്മ’, ആ വാക്കു് എന്താ?” ആദി ആകാംക്ഷയോടെ ചോദിച്ചു:
“അപ്പച്ചിയമ്മൂമ്മ… അമ്മയുടെ അച്ഛന്റെ സഹോദരി… അമ്മയ്ക്കു് അപ്പച്ചി, ഞങ്ങൾക്കു് അപ്പച്ചിയമ്മൂമ്മ. നിങ്ങൾക്കെല്ലാരും ആന്റിയാണല്ലോ, അല്ലേടാ” അമ്മു വിശദീകരിച്ചു. ആദി ചിരിച്ചു. ‘അപ്പച്ചിയമ്മൂമ്മ’ എന്നു ശരിയായി ഉച്ചരിച്ചു; പിന്നെ സ്വയം അഭിനന്ദിച്ചു: “ഫന്റാസ്റ്റിക്! ഞാനതു പറഞ്ഞു. ശരി, ഇനി കഥപറ.”
“ഇപ്പോഴോ… ഒരു കാര്യം ചെയ്യാം, ചുരുക്കിപ്പറയാം; ഇപ്പോ കഥ പറയാനായിട്ടു മുന്നോട്ടുപോയി, അതേ ഓർഡറിൽ റിവേഴ്സു് ചെയ്തു് ക്ലൈമാക്സിലെത്തും… പറയട്ടെ:”
ഒരു കുട്ടത്തിപ്രാവു് ഒരു ആശാരിച്ചിയുടെ മുറ്റത്തെ മാവിൻ കൊമ്പിൽ കൂടുകെട്ടി… അതിൽ അഞ്ചുമുട്ടയിട്ടു. പിറ്റേന്നു് പ്രാവു് തീറ്റതേടി പുറത്തു പോയപ്പോൾ ആശാരിച്ചിയുടെ മക്കൾ മുട്ടകളെടുത്തു് അടുക്കളയിലെ അരിപ്പെട്ടിയിലൊളിപ്പിച്ചു. പ്രാവു് തിരിച്ചെത്തിയപ്പോൾ കൂട്ടിൽ മുട്ടകളില്ല; അതിനു കാര്യം മനസ്സിലായി. ആ പ്രാവു് ആശാരിച്ചിയോടു പറഞ്ഞു: ‘ആശാരിച്ചിയമ്മേ, ആശാരിച്ചിയമ്മേ എന്റെ മുട്ടകൾ തിരിച്ചുതരുമോ?’
‘ഇല്ല, തരില്ല, നീ നിന്റെ പാട്ടിനുപോ’ ആശാരിച്ചി പ്രാവിനെ ഓടിച്ചു.
പ്രാവു് സങ്കടപ്പെട്ടു് ആ പറമ്പിലെ വേലിപ്പത്തലിൽ ചെന്നിരുന്നു. അങ്ങനെയിരിക്കുമ്പോളൊണ്ടു് ഒരെലി പറമ്പിൽ തീറ്റ പരതി നടക്കുന്നു. കുട്ടത്തിപ്രാവിനു ഒരു ഐഡിയാ തോന്നി. പ്രാവു് എലിയോടു ചോദിച്ചു സഹായിക്കാമോയെന്നു്.
‘എങ്ങനെ?’ എലി ചോദിച്ചു.
‘മുട്ട തിരിച്ചു തരാത്ത ആശാരിച്ചിയുടെ മുറ്റത്തു നട്ടിരിക്കുന്ന ചേമ്പും ചേനേം കുത്തിക്കളയാൻ ചെന്നാൽ മതി; മുട്ട തിരിച്ചു കൊടുത്തില്ലേൽ എല്ലാം കുത്തിക്കളയുമെന്നു പറയണം. ആശാരിച്ചി പേടിച്ചു മുട്ടതരും. നിനക്കു് ചേമ്പും ചേനേം കുത്താമോ എലീ?’ പ്രാവു് ചോദിച്ചു.
‘പിന്നേ എനിക്കിപ്പ അതിന്റെയാവശ്യമില്ല. വേറെന്തെങ്കിലും കിട്ടും’ എലി വേലിക്കൽ തീറ്റി തപ്പിനടന്നു.
കുട്ടത്തിപ്രാവിനു സങ്കടം സഹിക്കാൻ വയ്യാതെ അടുത്ത പറമ്പിലെ മരത്തിൽ ചെന്നിരുന്നു. അപ്പോളുണ്ടു് ഒരു പൂച്ച ഒരണ്ണാന്റെ പുറകേ മരത്തിൽ കേറുന്നു. അണ്ണാൻ അടുത്ത കമ്പിലേയ്ക്കു ചാടി രക്ഷപ്പെട്ടു. കുട്ടത്തി പ്രാവിനു സന്തോഷമായി; ഈ പൂച്ച സഹായിച്ചേക്കും.
‘പൂച്ചച്ചേട്ടാ എന്നേയൊന്നു സഹായിക്കാമോ?’
പൂച്ച ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കി.
‘അതേയ്. എന്റെ മുട്ടകളൊളിച്ചുവച്ച ആശാരിച്ചിയുടെ മുറ്റത്തെ ചേമ്പും ചേനേം കുത്താത്ത എലി, ദാ ആ വേലിക്കലൊണ്ടു്. അവനെ കടിക്കാൻ ചെല്ലാമോ? ചേട്ടനെക്കണ്ടാൽ അവനോടിപ്പോയി ചേമ്പും ചേനേം കുത്തും, അപ്പോ എനിക്കു അവർ മുട്ടയെടുത്തു തരും.’ പ്രാവു് ആശയോടെ നോക്കി.
പൂച്ച പൊട്ടിച്ചിരിച്ചു: ‘പിന്നേ ഞാനെന്താ നിന്റെ കളിപ്പിള്ളയാ. എലിയെ പേടിപ്പിക്കണത്രേ!’ പൂച്ച തിരിഞ്ഞു നടന്നു… അങ്ങനെയങ്ങനെ ഒരു ചെയിൻ-ആശാരിച്ചിമുറ്റത്തു പ്രാവഞ്ചുമുട്ടയിട്ടു. ആശാരിച്ചി മക്കളെടുത്തൊളിച്ചുവച്ചു. മുട്ടതരാത്ത ആശാരിച്ചിയുടെ മുറ്റത്തെ ചേമ്പുംചേനേം കുത്താത്ത എലിയെ പിടിക്കാത്ത പൂച്ചയെ കടിക്കാത്ത പട്ടിയെ തല്ലാത്ത അപ്പൂപ്പന്റെ താടിമീശയ്ക്കു തീകൊളുത്താത്ത തീയെകെടുത്താത്ത വെള്ളത്തെ കുത്തിക്കലക്കാത്ത കൊമ്പനാനേടെ മൂക്കിൽകേറി കടിക്കാമോ കട്ടുറുമ്പേ?
ഇങ്ങനെ ചെയിൻ ഒരറ്റത്തെത്തി. പിന്നെ റിവേഴ്സ്… കട്ടുറുമ്പു്…
അമ്മു പൊട്ടിച്ചിരിച്ചുകൊണ്ടു് വലതു കയ്യിലെ ചൂണ്ടുവിരലും നടുവിരലുമുയർത്തി വിജയചിഹ്നം കാണിച്ചു.
അടുത്ത മേശയിൽ കാപ്പികുടിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികൾ മേശയിലടിച്ചു് വാഹ്, വാഹ് വച്ചു. എന്നിട്ടു മലയാളത്തിൽ പറഞ്ഞു: ‘കലക്കി.’
ആദി പക്ഷെ അമ്മുവിനെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കയായിരുന്നു. അമ്മു കഥ പറഞ്ഞതു് ഇംഗ്ലീഷിലായിരുന്നെങ്കിലും അവനൊന്നും മനസ്സിലായില്ല. അമ്മുവിന്റെ ഇടമുറിയാത്ത വാക്കുകളുടെ ഒഴുക്കു് അവനെ അത്ഭുതപ്പെടുത്തിയെന്നതു നേരു്. അമ്മുവിനു് പാവം തോന്നി:
“എടാ പിടികിട്ടിയില്ല അല്ലേ, പറഞ്ഞു തരാം. അതിന്റെ ഫോർവേഡ് ബാക്വേഡ് ചെയിൻ പഠിപ്പിച്ചുതരാം… കുട്ടിക്കഥയാ… വേറെ കഥ വേണോ… മണ്ണാംകട്ടയും കരീലയും കൂടി കാശിക്കു പോയതു്… അല്ലെങ്കിൽ ഭീമനും ബകനും… ങും?”
“ഞാൻ കുട്ടിക്കഥകൾ കേട്ടല്ലേ വളർന്നതു്!” നല്ല മൂഡിലായിരുന്ന അമ്മു അവന്റെ സ്വഗതം കേട്ടില്ല. അവൾ ഓർമ്മകളിലേക്കു ഊളിയിട്ടിരുന്നു.
അമ്മുവിന്റെ നേരിട്ടുള്ള രണ്ടു് അമ്മൂമ്മമാർക്കു് കുട്ടിക്കഥകൾ പറയുന്ന സ്വഭാവമൊന്നുമില്ലായിരുന്നു; അവരെപ്പോഴും തിരക്കിലായിരുന്നു… ജോലികൾ, വായന, ടീവിഷോകൾ അങ്ങനെ… അച്ഛനുമമ്മയ്ക്കും ആഫീസ്, ടൂറുകൾ… പക്ഷേ അമ്മ ചിലപ്പോൾ സമയം കിട്ടുമ്പോൾ കഥ പറയും; ഒക്കെ സ്വയം കൃതികളാണു്. എന്നാലും രസമായിരുന്നു.
അപ്പച്ചിയമ്മൂമ്മ ഇടയ്ക്കു വരുമ്പോഴാണു് കഥകൾ കേൾക്കുന്നതു്. അപ്പച്ചിയമ്മൂമ്മയുടേയും അപ്പൂപ്പന്റേയും അമ്മ ഭാരതിമുത്തശ്ശി. ആ മുത്തശ്ശിയുടെ അമ്മ ദാക്ഷായണി വല്യമുത്തശ്ശി. ആ മുത്തശ്ശീടെ ചേച്ചിയുടെ മകൾ മീനാക്ഷിമുത്തശ്ശീടെ മകൾ സാവിത്രി. അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും വലിയ കൂട്ടാണു്. അവർ വന്നാൽ പിന്നെ നല്ലരസമായിരുന്നു. ഓടിക്കളിക്കാനും ഇലയിട്ടു കളിക്കാനും ഒളിച്ചുകളിക്കാനുമൊക്കെ കൂടും. രാത്രിയിൽ കുട്ടികളെ എല്ലാവരേയും അടുത്തുകിടത്തി കുട്ടിക്കഥകൾ മുതൽ പുരാണവും, ചരിത്രകഥകളും വരെ പറയും… അവർ ‘അയ്യോ, ലീവു തീർന്നു, പോയല്ലേ പറ്റൂ’ എന്നുപറഞ്ഞു തിരിച്ചുപോകുമ്പോൾ അമ്മു കരഞ്ഞിട്ടുണ്ടു്. ഇടയ്ക്കു വല്ലപ്പോളുമൊക്കെ അവരുടെ വീടുകളിലും പോകും… പറഞ്ഞ കഥകൾ തന്നെ ഒരായിരം വട്ടം പറയിക്കും…
പക്ഷേ, പെട്ടെന്നു തന്നെ അതൊക്കെ വിട്ടു തങ്ങളുടേതായ കുട്ടിക്കളികളിലേക്കു മാറി. അമ്മാവന്റെ മക്കൾ അനിലും അഹാനയും അമ്മൂം. സ്ക്കൂളും, കുസൃതികളും, തല്ലുകൂടലും, കൂടെ സ്വന്തം കഥ-കവിത നിർമ്മാണവും… മുത്തശ്ശിക്കഥകൾ വേണ്ടാതായി; അവർ വലുതായപോലെ… കാലം എത്ര വേഗമാണു് കുട്ടിത്തങ്ങളെ അകറ്റിക്കളഞ്ഞതു്! ആധുനികത കൈത്തുമ്പിൽ വച്ചു തരുന്ന അറിവുകളും ആഹ്ലാദങ്ങളും… ആരെങ്കിലും ടിവികണ്ടുകൊണ്ടിരിക്കുമ്പോൾ, സ്ക്രീൻ മറച്ചു നിന്നു് ‘ഇതു് ഓഫ് ചെയ്യ്വോ’ എന്നുവിളിച്ചു കരഞ്ഞിരുന്ന കുട്ടിത്തം വിട്ടു്, ടിവി സ്ക്രീനിനു മുൻപിലും കംപ്യൂട്ടറുകൾക്കു മുൻപിലും മണിക്കൂറുകൾ ചിലവഴിക്കുന്ന അന്വേഷണ കുതുകികളായി മാറി.
സംഭവബഹുലമായിരുന്ന ഭൂതകാലത്തിന്റെ ചരിത്രം-പുതുതലമുറകൾക്കു തീർത്തും അന്യമായ സംഘർഷങ്ങളുടേയും ദുരന്തങ്ങളുടേയും ദാരിദ്ര്യത്തിന്റേയും അനീതികളുടെ തേർവാഴ്ചകളുടേയും കഥകൾ-മാത്രമല്ല, വർത്തമാനകാല ചരിത്രത്തിനുപോലും കാതോർക്കാൻ പറ്റാത്തത്ര സങ്കീർണ്ണമായ തിരക്കുകളിലേക്കായി കുട്ടികളുടെ ജീവിതം. അതുപക്ഷേ അവർ ആസ്വദിക്കുക തന്നെയായിരുന്നു.
പെട്ടെന്നു് അമ്മു ചിന്തകളിൽ നിന്നുണർന്നു; ആദി അടുത്തുണ്ടെന്ന കാര്യം പോലും കുറെ നേരത്തേയ്ക്കു് മറന്നുപോയിരുന്നു. വാടിയ മുഖത്തോടെ കാപ്പിക്കപ്പിൽ നോട്ടമെറിഞ്ഞിരിക്കുന്ന ആദിയെ അവൾ കുറ്റബോധത്തോടെ വിളിച്ചു:
“ആദീ… സോറി ആദീ… നീയെന്താ വല്ലാതെ? ഞാനേതോ ഓർമ്മകളിൽ…”
“ഒന്നുമില്ല… ഇല്ലമ്മൂ, ഒന്നുമില്ല. നീ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ. അമ്മ എന്താ പറഞ്ഞതു്?”, വല്ലായ്മ മറച്ചുവയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആദി ടവ്വലെടുത്തു മുഖം തുടച്ചു. അമ്മു അവന്റെ തോളിൽത്തട്ടി: “സാരമില്ലെടാ, ഇത്തിരി നേരത്തേക്കു ഞാൻ നിന്നെ ഒറ്റയ്ക്കാക്കി അല്ലേ? പോട്ടെ, സോറി ആദീ”
ആദി പുഞ്ചരിച്ചു. അമ്മു പെട്ടെന്നു് ഉത്സാഹത്തോടെ പറഞ്ഞു: “ദാ… വിശേഷം പറയാൻ വന്നതാര്ന്നു. അപ്പളാ ആ കഥ എടേക്കേറി വന്നതു്… ഞാൻ പറഞ്ഞില്ലേ, അപ്പച്ചിയമ്മൂമ്മയാണു്. അപ്പച്ചിയമ്മൂമ്മ ഇപ്പോ അമ്മേടെ അടുത്തൊണ്ടു്. ഏതോ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ വന്നതാ; സുഖമില്ലത്രെ. എന്നെ കാണണംന്നു് നിർബ്ബന്ധം പറഞ്ഞത്രെ; പാവം അല്ലേ… അമ്മ ചോദിക്കുന്നു ലീവെടുക്കാമോ എന്നു്. നാലുമാസമായി നാട്ടിൽ പോയിട്ടു്; അതു സാരമില്ല. അപ്പച്ചിയമ്മൂമ്മേടെ കാര്യം പറഞ്ഞപ്പോൾ അറിയാതെ പഴയകാലത്തേയ്ക്കൊരു യാത്ര പോയി, അതാ…’
“നമുക്കു പോകാം… ഞാനും വരുന്നു, ലീവെടുക്കാം.” ആദി പെട്ടെന്നു പറഞ്ഞു. അമ്മു അതുകേട്ടു് അമ്പരന്നു ചോദിച്ചു: “നമുക്കോ? നീ… നീയവ്ടെ എന്റെ നാട്ടിൽ? ഭാഷേം കൂടി അറിയില്ല… അല്ല, നീ ശരിക്കും?”
“അതേ അമ്മൂ… നമ്മൾ-നീയും ഞാനും, നിന്റെ നാട്ടിൽ പോകുന്നു… എനിക്കു നിന്റെ നാടുകാണണം, അമ്മൂമ്മമാരെ കാണണം… ഞാൻ വരുന്നു.”
ആദി ഉറപ്പിച്ചു പറഞ്ഞു.
അമ്മു പൊട്ടിച്ചിരിച്ചു. എന്നിട്ടു് അവന്റെ തലയിൽ തട്ടി: “അതിനു ഞാൻ പോകുന്നുണ്ടെന്നു പറഞ്ഞില്ലല്ലോ.”
“ങേ… നീ പോകുന്നില്ലേ? പോകണം. വയസ്സായവരുടെ ആഗ്രഹം, പ്രതീക്ഷ നമ്മൾ…” ആദി പൂർത്തിയാക്കിയില്ല; അറിയാതെ ഉയർന്ന നെടുവീർപ്പിൽ ബാക്കി അലിഞ്ഞുപോയി.
“ആദിത്യനാഥാ”, അമ്മു അലിവോടെ വിളിച്ചു; അവൻ അവന്റെ അച്ഛമ്മയെ ഓർമ്മിച്ചുകാണും, അവൾക്കറിയാം.
“നോ… നോ. ആദി… ഒൺലി ആദി… എന്റെ ഗ്രാന്റ്മാ ഇട്ടപേരു് ആദിത്യൻ… ഗ്രാന്റ്മാ ആദീന്നേ വിളിക്കാറുള്ളൂ.” അവന്റെ ശബ്ദം വികാരസാന്ദ്രമായി.
“ശരി… ആദി തന്നെ… ആദിത്യൻ, The God of Light!” അമ്മു ചിരിച്ചുകൊണ്ടു് ആദിയുടെ തോളത്തുതട്ടി അന്തരീക്ഷത്തിന്റെ ഘനം കുറച്ചു. ആദി ചിരിച്ചു.
“പക്ഷേ ആദീ… ഇപ്പോ ഞാൻ ലീവെടുത്താൽ ജേർണലിനു അയക്കാനുള്ള മാറ്റർ… അല്ലെങ്കിലും ഇപ്പോ അവടെപ്പോയാ ബോറാരിക്കും. ചേട്ടനു് എക്സാം അടുത്തിട്ടുണ്ടു്. ലീവെടുക്കില്ല. ചേച്ചിക്കും ലീവെടുക്കാൻ പറ്റില്ല… പിന്നെ വീട്ടിലിരുന്നു് വല്യമ്മമാര്ടെ പഴം കഥകൾ കേൾക്കാം, അത്ര തന്നെ. എന്നാലും പോകാമായിരുന്നു; എല്ലാരേം കാണാല്ലോ… പക്ഷേ ലീവ്…”
“ജേർണലിനൊള്ള മാറ്റർ കൊടുക്കാൻ സമയമുണ്ടു്. ലീവെടുക്കാം. സാറു സമ്മതിച്ചില്ലേൽ സിക്കു ലീവ് അപ്ലൈ ചെയ്യാം അമ്മൂ. ഞാനെന്തായാലും വരുന്നുണ്ടു്.” ആദി ഉറപ്പിച്ചു പറഞ്ഞു.
“എടാ നെനക്കെന്താ? ലണ്ടനും, കൽക്കട്ടേം, ഡൽഹീം, ബോംബേം ഒന്നുമല്ല അവടം… ഒരു പാവം പാവം നാടു്… നീ ബോറടിച്ചു ചാകും!” അമ്മു ആദിയെ നിരുത്സാഹപ്പെടുത്താൻ നോക്കി.
“അതല്ല… പട്ടണത്തിന്റെ മോടികളേക്കാൾ എനിക്കിഷ്ടം നാട്ടിൻ പുറത്തിന്റെ ശാന്തതയാണെന്നു നിനക്കറിയില്ലേ… കേരളം ഭംഗിയുള്ള നാടാണെന്നു ഞാൻ കേട്ടിട്ടുണ്ടു്. പിന്നെ, എനിക്കു കഥ കേൾക്കണം… നീ പറഞ്ഞ പഴംകഥകൾ!”
“അയ്യോ കഥയോ! ബോറ്. ഫെയറീ ടെയ്ൽസല്ല, ഏലിയനും, ഡ്രാക്കുളയും ഹാരിപോട്ടർ സീരിസും പോലൊന്നുമല്ല. ഞങ്ങൾ വലുതായേപ്പിന്നെ അപ്പച്ചിയമ്മൂമ്മ ബോധവൽക്കരണമാ… എന്നു വച്ചാ. ‘ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിൽ കിടക്കുമ്പോൾ നമ്മൾ…’ എന്നൊക്കെ തുടങ്ങി കൊറേ കാര്യങ്ങൾ. ‘ഇന്നത്തെ പുരോഗതി പൊട്ടിമുളച്ചതൊന്നുമല്ല. എത്രയോ മനുഷ്യസ്നേഹികളുടെ കഠിനപ്രയത്നവും ജീവത്യാഗവും…’ അങ്ങനെയങ്ങനെ… അഹാനച്ചേച്ചിക്കു് ദേഷ്യം വരും: ‘കേട്ടു മടുത്തമ്മൂമ്മേ. ചരിത്രമൊക്കെ സമയംപോലെ നെറ്റീന്നോ വല്ലോം നോക്കിപ്പഠിച്ചോളാം’ എന്നും പറഞ്ഞു് ഞങ്ങളെഴുന്നേറ്റു പോകും… നെനക്കു ശരിക്കും ബോറടിക്കും.”
ആദിയുടെ മുഖം മ്ളാനമായി; അവൻ പതുക്കെ പറഞ്ഞു:
“എനിക്കു കഥകൾ കേൾക്കണം… കുട്ടിയായിരിക്കുമ്പോൾ കഥകൾ കേട്ടല്ല ഞാനുറങ്ങാറ്… ആയയുടെ സ്ഥിരം പാട്ടുകൾ; ഗ്രാന്റ്മായുടെ പതിഞ്ഞ ശബ്ദത്തിലെ ദുഃഖഗാനങ്ങൾ. അപ്പോൾ കരയാനാണു് തോന്നിയിട്ടുള്ളതു്.”
“അമ്മേം അച്ഛനുമൊന്നും കഥ പറയില്ലേ?” അമ്മു ചോദിച്ചു. “അമ്മ എന്നും തിരക്കിലായിരുന്നു, അവരുടെ കുടുംബത്തിന്റെ ബിസിനസ്. അച്ഛനു ജോലി അയർലണ്ടിൽ, ഇടയ്ക്കുവരും; പക്ഷേ വീട്ടുകാര്യങ്ങൾ ഒരുപാടുണ്ടാകും. ഏഴു വയസ്സുവരെ ശരിക്കും ആയയാ എന്നെ വളർത്തീതു്… ഞാനും ആയയും ജൂലിയും കൂടി-ജൂലി ഞങ്ങടെ പട്ടിക്കുട്ടിയാ-മൈതാനത്തു കളിക്കും; ഗ്രാന്റ്മാ നോക്കിയിരിക്കും. ഞാൻ ക്ഷീണിക്കുമ്പോൾ ഗ്രാന്റ്മായുടെ മടിയിൽ തലവച്ചു കിടക്കും. ഗ്രാന്റ്മാ മധുരമായി പാടും… പക്ഷേ അതും ഏതോ അജ്ഞാതവേദനയുടെ പാട്ടുതന്നെ.”
“സുഖമില്ലാതായ അച്ഛനമ്മമാരെ നോക്കാൻ ഏകമകളായ അമ്മയ്ക്കു് ഇറ്റലിക്കു പോകേണ്ടിവന്നപ്പോൾ ഞങ്ങൾ തനിച്ചായി. അമ്മയുടെ അച്ഛന്റെ ബിസിനസ്സിന്റെ മുഴുവൻ ചുമതലയും അമ്മയ്ക്കായിരുന്നു. അപ്പോൾ ഞങ്ങളെ നോക്കേണ്ട ചുമതല അച്ഛനായി. അച്ഛൻ അയർലണ്ടിലെ സ്വത്തെല്ലാം ചാരിറ്റി പ്രവർത്തനങ്ങൾക്കു നൽകി ഇന്ത്യയിലേക്കു ഞങ്ങളേയും കൂട്ടിപ്പോന്നു. കൽക്കട്ടയിലായിരുന്നു അച്ഛൻ പോസ്റ്റിംഗ് വാങ്ങിയതു്; അതിനൊരു കാരണമുണ്ടായിരുന്നു.”
“ഗ്രാന്റ്മായുടെ അച്ഛൻ ഇന്ത്യക്കാരനായിരുന്നു, പക്ഷേ ഗ്രാന്റ്മാ തന്റെ അച്ഛനെ കണ്ടിട്ടേയില്ല. അറിവായതിനുശേഷമാണു് വളർത്തച്ഛനും അമ്മയും ആ സത്യം മകളോടു പറയുന്നതു്… ഗ്രാന്റ്മായെ എന്നും ദുഃഖിതയായി കാണുന്നതെന്താണെന്നുള്ള ചോദ്യത്തിന്റെ മറുപടിയായിരുന്നു അതു്… ഗ്രാന്റ്മായുടെ അമ്മ റോയൽ ഇന്ത്യൻ നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന സഹോദരന്റെ കൂടെ ഇന്ത്യയിലായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ഇന്ത്യാക്കാരനായ ഒരു എൻജിനീയർ രഹസ്യമായി ഗ്രാന്റ്മായുടെ അമ്മയെ അടുത്തൊരു ക്ഷേത്രത്തിൽ വച്ചു വിവാഹം ചെയ്തു. മേലുദ്യോഗസ്ഥന്റെ അടുത്ത സുഹൃത്തും കൂടിയായിരുന്നു എൻജിനീയർ. പക്ഷേ ഒരു ബംഗാളി ബ്രാഹ്മിൻ ആയ അദ്ദേഹത്തിനു് മേലുദ്യോഗസ്ഥൻ സ്വന്തം സഹോദരിയെ ഒരിക്കലും വിവാഹം കഴിച്ചുകൊടുക്കില്ലെന്നുറപ്പുണ്ടായിരുന്നു. ഗ്രാന്റ്മായുടെ അമ്മയുടെ നിർബ്ബന്ധം കാരണമാണത്രെ അവർ രഹസ്യമായി വിവാഹം നടത്തിയതു്… ക്രമേണ തന്റെ സഹോദരൻ ക്ഷമിക്കുമെന്നവർ വിശ്വസിച്ചു. പക്ഷെ സംഭവിച്ചതു് മറ്റൊന്നു്. ഗ്രാന്റ്മായെ ആറുമാസം ഗർഭമായിരിക്കുമ്പോൾ സഹോദരൻ അവരെ ബലമായി കപ്പൽ കയറ്റി സ്വന്തം സ്ഥലമായ ഇംഗ്ലണ്ടിലേക്കയച്ചു. മരണം വരെ എന്നെങ്കിലും ഭർത്താവിനെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ അവർ ജീവിച്ചു. കഥ കേട്ടതോടെ ഗ്രാന്റ്മാ അമ്മയുടെ പ്രതീക്ഷ ഏറ്റെടുത്തു.”
“എന്റെ അച്ഛന്റെ അച്ഛൻ ഗ്രാന്റ്മായ്ക്കു് വാക്കുകൊടുത്തിരുന്നുവത്രെ ഇന്ത്യയിൽ കൊണ്ടുപോകാമെന്നു്… പക്ഷെ അദ്ദേഹം പെട്ടെന്നു മരിച്ചുപോയി. അമ്മ ഇറ്റലിക്കു പോയപ്പോഴാണു് ഗ്രാന്റ്മാ ആ ആഗ്രഹം അച്ഛനോടു പറയുന്നതു്. അമ്മയുടെ ദുഃഖഭാവത്തിന്റെ കാരണമറിയാമായിരുന്ന അച്ഛൻ ആ ദൗത്യം ഏറ്റെടുത്തു. ഗ്രാന്റ്മായുടെ ആഗ്രഹപ്രകാരമാണു് അച്ഛൻ സ്വത്തുക്കൾ ചാരിറ്റിക്കു കൊടുത്തതു്. കൽക്കട്ടായിൽ ഒരു ബംഗാളി ആയയായിരുന്നു ഞങ്ങൾക്കു്… അവരുടെ ഇടപെടലോ അതോ സ്വന്തം അച്ഛന്റെ ജന്മനാട്ടിലെത്തിയതിന്റെ സന്തോഷമോ എന്തായാലും ഗ്രാന്റ്മാ കുറച്ചൊക്കെ ഉന്മേഷവതിയായി. അച്ഛനെ അത്രയും കാലത്തിനുശേഷം കണ്ടുമുട്ടാനിടയില്ലെന്നുള്ളതുകൊണ്ടാകാം വിവരങ്ങളെങ്കിലും അന്വേഷിക്കണമെന്നു ഗ്രാന്റ്മാ നിർബ്ബന്ധം പിടിച്ചതു്. അന്വേഷണം നിഷ്ഫലമായി എന്ന അച്ഛന്റെ വാക്കു് വിശ്വസിച്ചു് അച്ഛന്റേയും അമ്മയുടേയും നിർബ്ബന്ധം മാനിച്ചു് ഗ്രാന്റ്മാ ഞങ്ങൾക്കൊപ്പം പോന്നു, ഡൽഹിയിലേക്കു്… ഓ പറയാൻ പറന്നു, അമ്മയുടെ അച്ഛനമ്മമാർ അപ്പോഴേക്കും മരിച്ചുപോയിരുന്നു. ബിസിനസെല്ലാം വൈൻഡപു് ചെയ്തു അമ്മയും ഇന്ത്യയിലേക്കു മടങ്ങി വന്നു. ഗ്രാന്റ്മാ ഒറ്റയ്ക്കു് കൽക്കട്ടയിലെ ഏതെങ്കിലും ആശ്രമത്തിൽ സ്ഥിരതാമസമാക്കണമെന്നു നിർബ്ബന്ധം പിടിച്ചതാണു്. പക്ഷെ അമ്മ ഉറപ്പുനൽകി ഞങ്ങൾ ഇന്ത്യയിൽ തന്നെ സെറ്റിൽ ചെയ്യാൻ പോകുന്നുവെന്നു്. അങ്ങനെയാണു് ഞങ്ങൾ ഡൽഹിയിൽ സ്ഥിരതാമസക്കാരാകുന്നതു്.”
“ആദീ… ഗ്രാന്റ്മായുടെ അച്ഛന്റെ ഒരു വിവരവും യഥാർത്ഥത്തിൽ കിട്ടിയില്ലായിരുന്നോ?” അമ്മു ചോദിച്ചു.
അല്പനേരത്തെ മൗനത്തിനുശേഷം അവൻ പറഞ്ഞു: “കിട്ടി… അച്ഛൻ ഒരുപാടന്വേഷണം നടത്തി… അറിഞ്ഞ കാര്യം ഗ്രാന്റ്മയോടു് പറയാൻ പറ്റുന്നതായിരുന്നില്ല. സഹോദരിയെ കപ്പൽ കയറ്റിയ ഉടനെ ഗ്രാന്റ്മായുടെ അമ്മയുടെ സഹോദരൻ ആ യുവ എൻജിനീയറെ എങ്ങോട്ടോ അയച്ചു. ത്രിപുരയിലേക്കു വളരെ പ്രധാനപ്പെട്ട ദൗത്യവുമായി അയച്ചെന്നാണു് ഔദ്യോഗികവിവരം. അദ്ദേഹം അവിടെ എത്തിയില്ല… പിന്നീടു് ഒരു വിവരവും അദ്ദേഹത്തേക്കുറിച്ചു് ആർക്കും കിട്ടിയിട്ടുമില്ലത്രെ.”
ആദിയുടെ ശബ്ദത്തിലെ ദൈന്യഭാവം അമ്മുവിനെ വിഷമിപ്പിച്ചു. എപ്പോഴും സന്തോഷവാനായി മാത്രമെ അവനെ കണ്ടിട്ടുള്ളൂ. ഡൽഹിയിൽ പോയിട്ടു വരുമ്പോഴൊക്കെ ബംഗാളി സ്വീറ്റ്സും ചെറിപ്പഴങ്ങളുമായാണു് ആദി വരുക. ഗ്രാന്റ്മായ്ക്കു് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കളാണത്രെ അതു്. അവർ നാലുപേരും കൂടി ഷോപ്പിംഗിനു പോകുമ്പോൾ വാങ്ങുന്നതാണത്രെ… ഇത്തരമൊരു മൂഡിൽ അവനെ കണ്ടിട്ടില്ല…
അമ്മു പെട്ടെന്നു് ഉറപ്പിച്ചു. നാട്ടിൽ പോകണം; ആദിയെ കൊണ്ടുപോകണം… എല്ലാവരേയും കാണണം.
“നമുക്കു പോകാം ആദീ… കഥകൾ കേൾക്കണം… അപ്പച്ചിയമ്മൂമ്മേം സാവിത്രിക്കുട്ടിയമ്മൂമ്മേം… ഒരുപാടു കഥകളറിയാം അവർക്ക്. അതുമാത്രമല്ല, മൺമറഞ്ഞ കാലത്തിന്റെ മുഖമുദ്രകളൊരുപാടു് വാരിക്കൂട്ടി അടുക്കിയെടുത്തു് ഭദ്രമായി സൂക്ഷിച്ചിരിപ്പൊണ്ടു് മനസ്സിന്റെ കോണിൽ. ഒന്നു ചോദിക്കയേ വേണ്ടൂ… അതുമാത്രമല്ല, എന്തെങ്കിലും ന്യൂസു് കേട്ടാൽ ഉടനെ വരും ഒരു പഴംകഥ-ഉപമേം ഉൽപ്രേക്ഷേം രൂപകോം എല്ലാം കലർത്തി… പണ്ടൊരിക്കൽ ടീവീലു് മൂന്നാറിലേം വാഗമണ്ണിലേമൊക്കെ സ്ഥലം കയ്യേറ്റത്തിന്റെ ന്യൂസ്… ഒടനെ വന്നു അപ്പച്ചിയമ്മൂമ്മേടെ കഥ ‘പിന്നേ ഇതാപ്പോ ഇത്ര വല്യേ കാര്യം… എടാ മക്കളേ ഇങ്ങനൊക്കെത്തന്നെയല്ലേ പഴേ ഭൂവുടമകളും ജന്മിമാരുമൊക്കെ ഒണ്ടായേ… പഴേകാലത്തു്; നിയമങ്ങളുടെയും അധികാരികളുടെയും സഹായോം കിട്ടീട്ടൊണ്ടാകും എന്നേയൊള്ളൂ… രാജഭരണമല്ലായിരുന്നോ? അല്ല, ഇപ്പളും അധികാരികൾ സഹായിക്കുന്നൊണ്ടാകും. അതുപോട്ടെ. നമ്മടെ വകേലൊരു വല്യേ കാർന്നോര്… അങ്ങേർക്കു് കൊറച്ചു ഭൂമിയൊക്കെ ഒണ്ടാര്ന്നു; പെണ്ണും പെടക്കോഴീമില്ലാത്ത ഒറ്റത്തടി… എന്നിട്ടും പാവമൊരു ഈഴവന്റെ പറമ്പിക്കേറിത്തൂറി ആ സ്ഥലം സ്വന്തമാക്കി, പിന്നെയാ!”
അമ്മു പൂർത്തിയാക്കും മുൻപു് ആദി പൊട്ടിച്ചിരിച്ചു; ചിരിയടക്കാൻ പറ്റുന്നില്ല. ചിരിക്കിടയിൽ ആദി ചോദിച്ചു:
“അതെങ്ങനെ, അതെന്തു കഥയാ? പറ അമ്മൂ.”
അമ്മുവിനു് സന്തോഷമായി; അവൻ നല്ല മൂഡിലായിരിക്കുന്നു.
“ആ… എനിക്കറിയില്ല. ഞാനാക്കഥ കേട്ടിട്ടില്ല. അന്നങ്ങനെ പറഞ്ഞിട്ടും കഥ കേൾക്കാൻ ഞങ്ങളിരുന്നില്ല.”
“അപ്പച്ചിയമ്മൂമ്മയെ കാണണം, സാവിത്രിയമ്മൂമ്മയേയും കാണണം, ഒരുപാടു കഥകൾ കേൾക്കണം. നാടുകാണണം. ഡൽഹീലൊരു ജോസഫങ്കിളുണ്ടു്… കേരളത്തിലാ വീടു്… ലോകത്തിലെ ഏറ്റവും സുന്ദരമായ നാടെന്നാ പറയാറു്… ദൈവത്തിന്റെ സ്വന്തം നാടാണത്രെ. നമുക്കു പോകാം.” ആദി ഉത്സാഹത്തോടെ പറഞ്ഞു.
സീറ്റിനു മുൻപിലെ സ്ക്രീനിൽ കാജോളും ഷാരുഖ്ഖാനും തകർത്തഭിനയിച്ച പഴയ പ്രണയ സിനിമ. തന്റെ മുൻപിലെ സ്ക്രീനിൽത്തന്നെ ബദ്ധശ്രദ്ധനായി ഇംഗ്ലീഷ് സബ്ടൈറ്റിൽ വായിച്ചു് സിനിമ ആസ്വദിക്കാനുള്ള ശ്രമത്തിലായിരുന്നു ആദി. ഹിന്ദി കേട്ടാൽ കുറച്ചൊക്കെ മനസ്സിലാകും; പക്ഷേ സിനിമയിലെ ഡയലോഗ് ആദിക്കു് കടുകട്ടി…
അമ്മുവിനു് ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ല; സീറ്റിൽ ചാരി വിമാനത്തിന്റ വിൻഡോഗ്ലാസ്സിലൂടെ ആകാശം നോക്കിയിരുന്നു.
ഇടയ്ക്കെപ്പോഴോ ആദി ശ്രദ്ധിച്ചു: “എന്താ എന്തുപറ്റി അമ്മൂ? സിനിമയൊന്നും വേണ്ടേ, അതോ കാഴ്ച കാണുന്നോ?” ആദി ചോദിച്ചു.
അമ്മു വെറുതെ മൂളി… പുറത്തെ കാഴ്ചകൾ കാണുന്നതെങ്ങനെ! മനസ്സപ്പോൾ രസകരമായ ഒരോർമ്മയെ വിഷ്വലൈസു് ചെയ്യുകയായിരുന്നു.
…പാണ്ഡവരും കുന്തിയും ഏതോ ഗ്രാമത്തിൽ ബ്രാഹ്മണ വേഷത്തിൽ അജ്ഞാതവാസം ചെയ്യുന്ന കാലം; ദൂരെയെവിടെയോ ബ്രാഹ്മണർക്കു സദ്യയുണ്ടെന്നറിഞ്ഞു് ഗ്രാമവാസികളായ മറ്റു ചില ബ്രാഹ്മണർക്കൊപ്പം പുറപ്പെട്ടു. നടന്നുനടന്നു രാത്രിയായി… കാട്ടിലെ ഒറ്റയടിപ്പാതയിലൂടെയാണു് യാത്ര. മുൻപേ ചൂട്ടുവീശി ഒരാൾ… ഭീമനു പുറകെ നടന്നിരുന്ന ബ്രാഹ്മണർക്കു ചൂട്ടിന്റെ വെളിച്ചം കിട്ടുന്നില്ല.
‘എടാ നാലാസനക്കാരാ, ഒന്നുമാറി നടന്നേ. ഞങ്ങക്കു വെളിച്ചം കിട്ടണ്ടേ!’
പറഞ്ഞയാളും മറ്റു ബ്രാഹ്മണരും ആർത്തു ചിരിച്ചു, തമാശകേട്ടു്. ഭീമൻ ഒന്നും മിണ്ടിയില്ല. മാറി നടന്നു. അങ്ങനെ ചെന്നപ്പോൾ ഒരു വലിയ പുഴ, അതുകടന്നു വേണം പോകാൻ… അമ്മയേയും സഹോദരങ്ങളേയും തോളിലിരുത്തി ഭീമൻ പുഴകടന്നു് അക്കരെയെത്തി. ബ്രാഹ്മണർ പുഴകടക്കാനാകാതെ വിഷമിച്ചു, നിലയില്ലാത്ത വെള്ളം, നല്ല ഒഴുക്കും. ‘അമ്മേ, അമ്മേ!’ അവർ ഒന്നിച്ചു് ഉച്ചത്തിൽ വിളിച്ചു; കൂട്ടത്തിൽ പ്രായമായ ആൾ ദയനീയമായി അപേക്ഷിച്ചു: ‘അമ്മേ, മോനോടു പറയൂ ഞങ്ങളെക്കൂടി…’ ‘പാവങ്ങൾ, അവരെ സഹായിക്കൂ ഭീമാ’ കുന്തിയും ജ്യേഷ്ഠനായ യുധിഷ്ഠിരനും ഒന്നിച്ചു പറഞ്ഞു. ഭീമൻ ഒരുമിനിട്ടു് ആലോചിച്ചു നിന്നു; പിന്നെ പെട്ടെന്നു് പുഴകടന്നു് ഇക്കരെയെത്തി ബ്രാഹ്മണരെയെല്ലാം തോളത്തും, തലയിലും, ചെവിയിലുമൊക്കെയായി ഇരുത്തി പുഴയിലേക്കിറങ്ങി.
‘ഭീമാ, കുസൃതിയൊന്നും കാട്ടല്ലേ കുട്ടാ.’ കുന്തി വിളിച്ചു പറഞ്ഞു. നിറഞ്ഞൊഴുകുന്ന പുഴ; ഭീമനു് മുട്ടോളം വെള്ളമേയുള്ളൂ… നടുക്കെത്തി.’
‘ഓ… ഞാനിന്നു കുളിച്ചില്ലാര്ന്നു.’ പറഞ്ഞുതീരും മുൻപു് ഒറ്റമുങ്ങ് ഭീമൻ!’
അമ്മു അറിയാതെ ചിരിച്ചുപോയി.
ആദി പെട്ടെന്നു് തിരിഞ്ഞു ചോദിച്ചു: “എന്താ ചിരിച്ചേ?” “ഒന്നുമില്ല, വെറുതെ.” ഊറിച്ചിരിച്ചു് അമ്മു മനോരാജ്യത്തിലേക്കു തിരിച്ചുപോയി…
…പിടിവിട്ടു് വെള്ളത്തിൽ മുങ്ങിപ്പൊങ്ങി കൈകാലിട്ടടിക്കുന്ന ബ്രാഹ്മണർ; ആവോളം കലക്കവെള്ളം കുടിച്ചു… അക്കരെ നിന്ന അനുജന്മാർ പൊട്ടിച്ചിരിക്കുന്നു. പക്ഷെ അമ്മയും ചേട്ടനും പരിഭ്രമിച്ചു; ഭീമന്റെ കുസൃതികൾ അറിയാത്തവരല്ല; പോരാത്തതിനു് ഭയങ്കര അഭിമാനിയും. മോനേ ഭീമാ, മഹാപാപം ചെയ്യാതെ. വേഗം അവരെ രക്ഷിച്ചു കരയിലെത്തിക്കൂ. ചേട്ടനും വിളിച്ചു പറഞ്ഞു: ‘വേഗം.’ ഒന്നും സംഭവിക്കാത്തതുപോലെ വെള്ളത്തിൽ വീണ എല്ലാവരേയും പെറുക്കിയെടുത്തു് തലയിലും തോളിലും ചെവിയിലുമൊക്കെ വച്ചു് ഊറിച്ചിരിച്ചു് പുഴകടക്കുന്ന ഭീമൻ… ‘നാലാസനക്കാ‘രനെന്നു പരിഹസിച്ചതിനു് ചെറിയൊരു ശിക്ഷ…’
അപ്പച്ചിയമ്മൂമ്മയുടെ എല്ലാ പുരാണ കഥകളിലും ഇങ്ങനെ എന്തെങ്കിലും തമാശ കാണും. എന്തൊരു നർമ്മബോധമാണു്; എന്തു രസകരമായ കഥ പറച്ചിൽ…
പക്ഷെ ഒരു ദിവസം താൻ കഥകേൾക്കൽ നിർത്തി… അപ്പച്ചിയമ്മൂമ്മയോടു് പിണങ്ങി… എന്നാണതു്?
മൂന്നാം ക്ലാസ്സിലാണന്നു്. അപ്പച്ചിയമ്മൂമ്മയ്ക്കു് സ്പെഷ്യൽ ഡ്യൂട്ടിയിൽ ഡെപ്യൂട്ടേഷനാണു് തിരുവനന്തപുരത്തു്. തങ്ങൾക്കൊപ്പം താമസം. എന്നും കുട്ടികൾ മൂന്നുപേരും, താനും അമ്മാവന്റെ മക്കൾ അനിലേട്ടനും അഹാനച്ചേച്ചിയും കഥ കേട്ടുകേട്ടാണു് ഉറക്കം. പതിവുകഥകൾ പലതും പറഞ്ഞു. പിന്നെയും നിർബന്ധിച്ചപ്പോൾ: ‘ശരി… ഒരു പുതിയ കഥ പറയാം… അമ്മയെ അനുസരിക്കാത്ത ആട്ടിൻ കുട്ടീടെ കഥ.’ അപ്പച്ചിയമ്മൂമ്മ പറഞ്ഞു. തങ്ങൾ ഉത്സാഹത്തോടെ മൂളി.
‘മഹാകുസൃതിയും തന്റേടിയുമായിരുന്നു മണികണ്ഠൻ എന്ന ആട്ടിൻകുട്ടി. അമ്മ എപ്പോഴും പറയും-മോനേ മണികണ്ഠാ, നീ എപ്പോളും നിന്റെ ചേട്ടന്റേം ചേച്ചീടേം അമ്മേടേമൊക്കെ കൂടെത്തന്നെ നിക്കണേ. ഒറ്റക്കിങ്ങനെ ഓടിപ്പോയാ അപകടം പറ്റും, ചുറ്റും ശത്രുക്കളുണ്ടു്-ഒറ്റയ്ക്കു് കാട്ടിലും കുന്നിലുമൊക്കെ നടന്നു് സാഹസം കാട്ടാൻ അവനു വലിയ ഇഷ്ടമാ. എന്നെ നോക്കാൻ എനിക്കറിയാമെന്നു് ചേട്ടനോടും ചേച്ചിയോടും കൂട്ടുകാരോടുമെല്ലാം അഹങ്കാരത്തോടെ പറയും… നിലാവുള്ള ഒരു ദിവസം രാത്രി. മണികണ്ഠൻ പതുക്കെ കൂടിന്റെ വിടവിൽക്കൂടി ആരും കാണാതെ നൂണ്ടിറങ്ങി… ഹാ… നിലാവത്തു് ഒറ്റയ്ക്കിങ്ങനെ ഓടിനടക്കാനും കുത്തിമറിയാനും എന്തുരസം… കളിച്ചു കളിച്ചു ക്ഷീണിച്ചപ്പോൾ മണികണ്ഠൻ അടുത്തുകണ്ട അരുവിയിലിറങ്ങി വെള്ളം കുടിക്കാൻ തുടങ്ങി.
അപ്പോൾ ഒരു ഭയങ്കര ശബ്ദം. അരുവിയുടെ കുറച്ചു് മുകൾഭാഗത്തു് അവനെത്തന്നെ നോക്കി ഒരു ഭയങ്കരൻ ചെന്നായ. ചുവന്ന കണ്ണുകൾ. നല്ല കൊഴുത്തുതുടുത്ത ആട്ടിൻകുട്ടിയെ കണ്ടു് കൊതിയൂറിയ ചെന്നായയുടെ പിളർന്ന വായ മണികണ്ഠനെ ഒന്നു പേടിപ്പിച്ചു. എന്നിട്ടും അവൻ ധൈര്യം വിട്ടില്ല. അവൻ ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും വെള്ളം കുടിക്കാൻ ഭാവിച്ചപ്പോഴേയ്ക്കും ഒരലർച്ചയോടെ ചെന്നായ പറഞ്ഞു; ‘എടാ ധിക്കാരീ… ഞാനിനിയെങ്ങനെ വെള്ളം കുടിക്കും. എനിക്കു കുടിക്കാനുള്ള വെള്ളം നീ കലക്കി നാശമാക്കി. അതിനുള്ള ശിക്ഷ ഞാൻ തരുന്നുണ്ടു്.’ ആട്ടിൻകുട്ടിയെ ശാപ്പിടാൻ ചെന്നായ ഒരു കാരണം കണ്ടെത്തി.
ചെന്നായയുടെ അലർച്ച കേട്ടിട്ടും അഹങ്കാരിയായ മണികണ്ഠനു് അപകടം മനസ്സിലായില്ല. താൻ വെള്ളം കലക്കിയില്ല, പിന്നെന്തിനു പേടിക്കണം എന്നായിരുന്നു അവന്റെ ചിന്ത. മണികണ്ഠൻ നേരെ നിന്നു് ചെന്നായയോടു് ചോദിച്ചു: ‘അതെങ്ങനെയാ? നിങ്ങൾ അരുവിയുടെ മുകൾ വശത്തു് നിൽക്കുന്നു. ഞാനാണേ വളരെ താഴെ. അരുവിയിലെ വെള്ളം മേലോട്ടൊഴുകുകില്ലല്ലോ. നിങ്ങൾ കള്ളം പറയുന്നു.’
ചെന്നായ അലറിക്കൊണ്ടു്… താൻ പെട്ടെന്നു് പൊട്ടിക്കരഞ്ഞുകൊണ്ടു് അപ്പച്ചിയമ്മൂമ്മയുടെ വാപൊത്തി… ഇപ്പോൾ പോലും തനിക്കു സങ്കടം വരുന്നുണ്ടു്… വീട്ടിൽ ആദ്യം വളർത്തിയിരുന്ന ആടുകളിൽ ഒന്നിന്റെ പേരു് മണിക്കുട്ടനെന്നായിരുന്നു. നോക്കാനാളില്ലാതായപ്പോൾ എല്ലാത്തിനേം വിറ്റു. അന്നു മുറിയടച്ചിരുന്നു കുറേക്കരഞ്ഞതാണു്… അപ്പച്ചിയമ്മൂമ്മേടെ കഥ അവിടം വരെയെത്തിയപ്പോൾ തന്റെ മുൻപിൽ മണിക്കുട്ടനായിരുന്നു.
‘ചീത്തയമ്മൂമ്മ… ഇനീം കഥ പറയണ്ട… സങ്കടം വരുന്ന കഥ പറയണ്ടാന്നു് എപ്പളും പറഞ്ഞിട്ടു്…’ ഏങ്ങിക്കരഞ്ഞുകൊണ്ടു് പുതപ്പും ചുരുട്ടിയെടുത്തു് അച്ഛന്റേം അമ്മേടേം കൂടെപ്പോയിക്കിടന്നുറങ്ങി…
പതുക്കെപ്പതുക്കെ കുട്ടിക്കഥകളും അമ്മയുടെ പുതപ്പിന്റെ മണവും കെട്ടുകഥയായി മാറി… താൻ വളരുകയായിരുന്നു, തന്റെ ചുറ്റുപാടുകളും… കംപ്യൂട്ടറും മൊബൈലും വലിയ വലിയ പുസ്തകങ്ങളും… പുതിയ പുതിയ അറിവുകളുടെ മഹാമേരു മുന്നിൽ… പടവുകൾ ചവിട്ടിച്ചവിട്ടിക്കയറുന്ന തിരക്കിൽ ഉറക്കംതൂങ്ങി നില്ക്കുന്ന നാട്ടിൻപുറവും അമ്മൂമ്മക്കഥകളും ഓർമ്മകളിലൊന്നും എത്തിനോക്കിയതു പോലുമില്ല. കഥകളെന്നല്ല അപ്പച്ചിയമ്മൂമ്മയും സാവിത്രിയമ്മൂമ്മയും… ഫ്ളൈറ്റ് ലാൻഡു ചെയ്യുന്നു. അനൗൺസുമെന്റ് വന്നപ്പോൾ അമ്മു ചിന്തയിൽ നിന്നുണർന്നു.
ഫ്ളൈറ്റ് ലേറ്റു്. ഒൻപതുമണിക്കേ എയർപോർട്ടിലെത്തിയതാണു് അമ്മുവിന്റെ അമ്മ ലേഖയും അമ്മുവിന്റെ അമ്മാവന്റെ മക്കളായ അനിലും അഹാനയും. അമ്മുവിനെയും കൂട്ടുകാരനെയും ചൂടോടെ സ്വീകരിക്കാൻ. കാപ്പികുടി ഒപ്പമാകണമെന്ന വാശിയായിരുന്നു പിള്ളേർക്കു്. പക്ഷെ പ്രായം മറന്നു് അനിൽ ചിണുങ്ങാൻ തുടങ്ങിയപ്പോൾ ഓരോ കാപ്പി വാങ്ങിച്ചു; അനിലിനു ബർഗറും. അപ്പോഴേയ്ക്കും അനൗൺസ്മെന്റു വന്നു: ബോംബയിൽ നിന്നുള്ള എയർ ഇന്ത്യാ ഫ്ളൈറ്റ് ലാൻഡു ചെയ്യുന്നു…
ജാഥപോലെ ആളുകൾ ഇറങ്ങിവരുന്നു, ഫെസ്റ്റിവൽ സീസണൊന്നുമല്ലാതിരുന്നിട്ടും ഇത്രയും മനുഷ്യർ… സമയം എല്ലാർക്കും വിലപ്പെട്ടതാണു്. അമ്മുവിന്റേയും ആദിയുടേയും കാര്യം തന്നെയെടുക്കാം. ട്രെയിനിലാണെങ്കിൽ ബോംബയിൽ നിന്നും ഇരുപത്തിനാലു മണിക്കൂർ എടുക്കും. ഇതിപ്പോൾ രണ്ടു മണിക്കൂർ! ഇരുപതു മണിക്കൂർ ലാഭം!
അമ്മുവും കൂട്ടുകാരനും വരുന്നതു കണ്ടപ്പോൾ അനിലും അഹാനയും വിമാനയാത്രയുടെ ദോഷവും ഗുണവും ചർച്ച നിർത്തി. അമ്മുവിനൊപ്പം ആ കുട്ടിയും കൈവീശി… പുറത്തിറങ്ങിയതും അനിലും ആഹാനയും ആഗതരെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. ആദ്യമായി കാണുന്നവരാണെങ്കിലും ചിരപരിചിതനെപ്പോലെയാണു് ആദി പെരുമാറിയതു്. കാറിൽക്കേറിയതും നാലുപേരും കഥകളും ചിരിയും ബഹളവും തുടങ്ങി…
‘അഹാനക്കു് ലീവെടുക്കാൻ പറ്റില്ല, ഒരു മണിക്കൂർ പെർമിഷനിലാ വന്നേക്കുന്നേ. അനിലിനാണെങ്കിൽ ഉച്ചകഴിഞ്ഞു് സെമിനാറുണ്ടു്, പേപ്പർ പ്രസന്റു ചെയ്യേണ്ടതവനാണു്…’ രണ്ടുപേരേയും അവരുടെ വീടിനു മുമ്പിൽ ഇറക്കാനുണ്ടായിരുന്നതുകൊണ്ടു് വീണ്ടും അരമണിക്കൂർ താമസിച്ചു വീട്ടിലെത്താൻ.
“നിങ്ങൾ ഫ്രഷായി വന്നോളു. കാപ്പിയൊക്കെ റെഡി… അപ്പച്ചീം അമ്മേം കൂടി ഹോസ്പിറ്റലിൽ പോയി, എന്താണ്ടൊക്കെ ടെസ്റ്റുകളുണ്ടു്”, വീട്ടിലേയ്ക്കു കയറുമ്പോൾ ലേഖ പറഞ്ഞു.
“ങാഹാ… ഞാൻ വിചാരിച്ചു അപ്പച്ചിയമ്മൂമ്മേം അമ്മാമ്മേമെല്ലാം എന്നെ സ്വീകരിക്കാൻ പടിക്കൽത്തന്നെ ഒണ്ടാവൂംന്നു്. അച്ഛനും പോയോ അവരുടെ കൂടെ?” അമ്മു.
“കൊള്ളാം അച്ഛനു് ഇന്നു എറണാകുളം ഇൻസ്പെക്ഷനാ, വെളുപ്പിനേ പോയി.”
“ശരിക്കും അപ്പച്ചിയമ്മൂമ്മയ്ക്കു് എന്താ അസുഖം, എനിതിംഗ് സീരിയസ്?” അമ്മു ആകാംക്ഷപ്പെട്ടു.
“ഹേയ് അത്രയ്ക്കൊന്നുമില്ല. ഓർമ്മക്കുറവെന്നാ പ്രധാന പരാതി. അതുപക്ഷേ വെറുതെയാ… ഈ പ്രായത്തിലും പഴേ കാര്യങ്ങൾ ഒന്നൊഴിയാതെ തലേലൊണ്ടു്. ഒന്നു പ്രോത്സാഹിപ്പിച്ചാൽ മതി, ഉരുൾപൊട്ടി വരുന്നപോലെ പിന്നെ ഒരു കുത്തൊഴുക്കാ. കളരിയാശാന്റടുത്തു് നിലത്തെഴുത്തു പഠിച്ചുതുടങ്ങിയപ്പോൾ മുതൽ-ഓലയുടെ എണ്ണം പോലും മറന്നിട്ടില്ല-ഈ എൺപത്തിരണ്ടാം വയസ്സുവരെയുള്ള ജീവിതത്തിന്റെ നാൾവഴികൾ… കണ്ടതും കേട്ടതും അനുഭവിച്ചതും… കൃഷിയിറക്കാത്ത പാടങ്ങളിലും തണ്ണീർത്തടങ്ങളിലും വിരിഞ്ഞു നിറഞ്ഞ നെയ്യാമ്പൽ പൂക്കൾ പോലെ ആർദ്രമായ കാഴ്ചകളല്ല അവിടുള്ളതു്; അതു് ജീവിത യാഥാർത്ഥ്യങ്ങളുടെ… വേണ്ടാ… എന്നേ കുഴിച്ചുമൂടേണ്ട ആ ഓർമ്മകളെ എന്തിനു് നിങ്ങൾക്കു മുമ്പിലേയ്ക്കു വലിച്ചിടണം… എന്നൊരു ദീർഘനിശ്വാസത്തിൽ നിർത്തും. അതേസമയം ചിലപ്പോഴൊക്കെ അപ്പച്ചി മധുരിക്കുന്ന ഓർമ്മകളെ സന്ദർഭമനുസരിച്ചു് ഉപമയും ഉൽപ്രേക്ഷയുമൊക്കെയായി സരസമായി അവതരിപ്പിക്കും.”
“ഇപ്പോ ശരിക്കും വയ്യാട്ടോ. ശ്വാസം മുട്ടലും കഫക്കെട്ടും, അതിത്തിരി കൂടുതലായി. പിന്നെ കാലുവേദനേം നീരുമൊക്കെ സ്ഥിരമാണല്ലോ. അപ്പച്ചീടെ കുടുംബഡാക്ടർ ഇപ്പോ ഇവടെയാ, മെഡിക്കൽകോളേജിൽ. പത്തു പതിനഞ്ചു കൊല്ലായി എന്റെ ശരീരത്തിന്റേം മനസ്സിന്റേം വല്ലായ്മകൾ കേട്ടുകേട്ടു് ഇപ്പെന്റെ പേരുകേട്ടാൽ മതി; പക്ഷെ, ചികിത്സ നിശ്ചയിക്കാനാവാത്ത അവസ്ഥയാ. ഇനീപ്പം വേറൊരാളോടു് ചരിത്രോന്നും വിസ്തരിക്കാൻ വയ്യാ’ന്നു് അപ്പച്ചി. കാര്യമതു മാത്രമല്ല, എല്ലാരേം എടയ്ക്കൊന്നു കാണാനൊള്ള മോഹാ.”
“ആരും അങ്ങോട്ടൊന്നും പോകാറില്ലല്ലേ? അപ്പച്ചിയമ്മൂമ്മയ്ക്കു ഇങ്ങോട്ടുവരാനും ബുദ്ധിമുട്ടല്ലേ!” അമ്മുവിന്റെ മുഖം മ്ളാനമായി, എന്തിനെന്നറിയാതെ. “കഴിഞ്ഞ തവണ നീ വന്നപ്പോഴും ഞാൻ പറഞ്ഞതല്ലേ അവിടം വരെ പോകാമെന്നു്. അച്ഛനും ഞാനും കൂടെ ഇതിനെടേ രണ്ടുപ്രാവശ്യം പോയതാ. പക്ഷെ അപ്പച്ചിക്കു നിന്നെക്കാണാനാ മോഹം. എന്റെ ചേട്ടനേ കാണുന്നപോലാന്നല്ലേ പറയുന്നേ.” ലേഖ ചിരിച്ചു.
അമ്മു ചിരിച്ചില്ല.
“കഴിഞ്ഞ തവണ എനിക്കൊട്ടും പറ്റാഞ്ഞിട്ടായിരുന്നു, രണ്ടു ദിവസം ലീവു കിട്ടിയതു തന്നെ എത്ര സോപ്പിട്ടിട്ടാ.” അവളുടെ സ്വരത്തിൽ കുറ്റബോധമുണ്ടായിരുന്നു.
“ങ്ഹാ… അപ്പച്ചിക്കു് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു അന്നൊക്കെ. ആയൂർവ്വേദോം തിരുമ്മും. സഹായിയായിട്ടു നിൽക്കുന്ന നന്ദിനീംന്നും പറഞ്ഞൊരു പെണ്ണുണ്ടു്. അവളുടെ നന്മേം മിടുക്കും കൊണ്ടാ പിടിച്ചു നിന്നേ.’ ആകുമെങ്കീ നീ വരുന്നെന്നു കേട്ടാൽ ഓടിയെത്തില്ലാര്ന്നോ! അവരു് ചേട്ടനും അനീത്തീം തമ്മിലൊള്ള സ്നേഹോം ആത്മാർത്ഥതേം… അപ്പച്ചിക്കു നിന്റപ്പൂപ്പൻ അച്ഛന്റെ സ്ഥാനത്താര്ന്നു. അന്നു കിട്ടിയ വാത്സല്യോം സ്നേഹോം ആയിരിക്കും… സ്വന്തം മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിലും… രണ്ടു മക്കളൊണ്ടെന്നു പറഞ്ഞിട്ടെന്താ: അവർക്കിപ്പം സ്വന്തം നാടു് അമേരിക്ക തന്നാ. കൊറേക്കൊല്ലായില്ലേ ഒന്നു വന്നിട്ടു്. പിള്ളേര്ടെ പഠിത്തം, ലീവുകിട്ടാൻ പാടു്, വിസ പ്രശ്നാകും… അങ്ങനെ… അവർക്കാവശ്യമൊണ്ടാര്ന്നപ്പോൾ ലീവും വിസയും പൈസയുമൊന്നും പ്രശ്നമല്ലാരുന്നു.”
“അവരെന്താ അപ്പച്ചിയമ്മൂമ്മേ കൊണ്ടുപോകാത്തേ?”
“ആഹാ… അവരെന്നേ നിർബന്ധിക്കുന്നു. അങ്ങോട്ടുചെന്നാ അവർക്കു കോളല്ലേ. അന്യകുഞ്ഞുങ്ങളോടുപോലും അപ്പച്ചിക്കു് സ്വന്തം പോലുള്ള സ്നേഹമാ. അപ്പോ പിന്നെ കൊച്ചുമക്കൾടെ കാര്യം പറയണോ. മക്കൾക്കു നാലുകയ്യും വീശി നടക്കാം. അപ്പച്ചിക്കിപ്പളും ഇരുപത്തഞ്ചുകാരീടെ മനസ്സാ; എല്ലാക്കാര്യോം നോക്കിക്കോളും. അപ്പച്ചി വീട്ടീന്നെറങ്ങിക്കിട്ടിയാൽ വീടും പറമ്പും വിറ്റുകൊണ്ടുപോകാം. കോടികൾടെ കാര്യല്ലേ. കെടന്നു നശിക്കണ്ടാന്നുവച്ചിട്ടാണെന്നു് അപ്പച്ചിയെ സമാധാനിപ്പിക്കേം ചെയ്യാം. അപ്പച്ചീടെ പെൻഷനും അച്ഛന്റെ പെൻഷനും വേറെ. പിന്നെന്തു വേണം?”
“അതാ ഞാൻ ചോദിച്ചേ ഇവിടിങ്ങനെ ഒറ്റയ്ക്കു്?”
“അപ്പച്ചിയല്ലേ ആള്, സ്വന്തം നാടുവിട്ടൊരു പരിപാടിയില്ലെന്നാ. എന്നാ കൊറച്ചുനാൾ അമേരിക്കയുമൊക്കെ കണ്ടുവരാമെന്നു മക്കൾ. ‘ആദ്യം ഞാൻ എന്റെ നാടുമുഴ്വനൊന്നു കണ്ടു തീരട്ടെ, എന്നിട്ടാകാം’ എന്നു അപ്പച്ചി. മക്കളുടെ ആത്മാർത്ഥതയിൽ സംശയമാണെന്നതു വേറേ കാര്യം. നന്ദിനിയോടു് അക്കാര്യം രഹസ്യമായി പറഞ്ഞത്രെ! അപ്പച്ചിക്കു് ആറും തോടും കാടും മേടും കുന്നും മലയുമെല്ലാം വല്ലാത്തൊരു ക്രേസാ. അരിപ്പൂക്കളും കദളിയും, നെല്ലിപ്പൂവും, മുക്കുറ്റിയും, കൊങ്ങിണിപ്പൂവും, തുമ്പയും തുളസിയും അവിടെയെല്ലാം അലസമായി പാറിനടക്കുന്ന പൂമ്പാറ്റകളും നിറഞ്ഞ പാടവരമ്പുകളും പുഴയോരങ്ങളും അച്ഛന്റെ നാട്ടിലെ വിശാലമായ തൊടികളുമാണു് മനസ്സിലെപ്പോഴുമെന്നാ പറയാറു്. വെറുതെയിരിക്കുമ്പോൾ അരുവികളിലെ നീരൊഴുക്കിന്റെ താളാത്മകമായ സംഗീതം മനസ്സിനെ ത്രസിപ്പിക്കാറുണ്ടത്രെ… അപ്പച്ചി ഒരിക്കലും ഡൽഹീൽ അച്ഛന്റേമമ്മേടെമടുത്തു് പോയി നിന്നിട്ടില്ലല്ലോ. എനിക്കു പേടി തോന്നുന്നു, ചെലപ്പോ മനസ്സിനു വല്ലതും…”
“ഛേ വേണ്ടാത്തതൊന്നും പറയാതമ്മേ! ചുമ്മാ ആഗ്രഹം പറഞ്ഞുതീർക്കുകാ.”
“അതുതന്നാ മോളേ പ്രശ്നം. ആഗ്രഹം പോലൊന്നും പറ്റുന്നില്ലിപ്പോൾ, പ്രായമായില്ലേ. എന്നാ ആരോഗ്യമൊണ്ടാരുന്നപ്പോ വല്ലതും നടന്നോ, അതുമില്ല. കൊച്ചുമക്കൾ നാലുപേരേം നാലഞ്ചുവയസ്സു വരെ വളർത്തിക്കൊടുത്തതു് അപ്പച്ചിയല്ലേ. ‘ഞങ്ങടമ്മ നോക്കുന്നടത്തോളം വരുമോ ഏതു ക്രമപ്പെട്ട ബേബി സിറ്റർമാരും’ എന്നു് മക്കൾ. ഓരോ കുഞ്ഞുങ്ങളൊണ്ടായപ്പോഴും നാട്ടിൽ അപ്പച്ചീടടുത്തു് കൊണ്ടാക്കി പോകുവല്ലാരുന്നോ; അന്നു് ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാൻ ഒരസൗകര്യവും ഇല്ലാരുന്നു മക്കൾക്കു്. പക്ഷേ അപ്പച്ചിക്കു് പത്തുപന്ത്രണ്ടുകൊല്ലം സമാധാനമായിട്ടു് ഉറങ്ങാൻ പോലും പറ്റീട്ടില്ലെന്നാ അപ്പച്ചി പറയുന്നേ. അന്നേ ആ നന്ദിനി ഒണ്ടാരുന്ന കൊണ്ടു് കിടന്നു പോയില്ലാന്നേ ഉള്ളൂ.”
“ഇപ്പ പക്ഷേ വയസ്സായീന്നു പറയുന്നതു ഇഷ്ടമല്ല, സങ്കടം കൊണ്ടാ. അപ്പോളെന്താ പറയുന്നേന്നോ;’ ‘അതാ മോളേ പ്രശ്നം… ശരീരത്തിനു പ്രായമായീന്നൊള്ളതു വസ്തുത. പക്ഷേ മനസ്സു സമ്മതിക്കുന്നില്ല, അതിനിപ്പളും മുപ്പത്തഞ്ചാന്നാ വിചാരം.’ അപ്പച്ചി ഉച്ചത്തിൽ പൊട്ടിച്ചിരിക്കും അതും പറഞ്ഞു്… അതുപക്ഷെ ഒരു പതിനാറുകാരിയുടെ ചിരിയായിരുന്നു.”
ലേഖ നിശ്ശബ്ദയായി, എന്തോ വല്ലായ്കയോടെ.
ആദിക്കു് അമ്മു ഒരു അത്ഭുതമായിരുന്നു… ആധുനിക അറിവുകളുടെ മഹാസാഗരം ആവാഹിച്ചൊരു കൈക്കുമ്പിളിലാക്കാൻ വെമ്പുന്ന, മനസ്സിന്റെ അറകൾ മുഴുവൻ അതിലേക്കു തുറന്നു വച്ചു് ആവേശത്തോടെ അതിൽമാത്രം ബദ്ധശ്രദ്ധയായിരിക്കുന്ന അപർണ… അറിവുകളുടെ ആകാശത്തിനും മീതെ പറക്കാൻ വെമ്പുന്ന മനസ്സായിരുന്നു അവനും; എന്നിട്ടും ഇടയ്ക്കിടെ അവന്റെ മനസ്സു് തന്റെ വിരസമായ ബാല്യത്തിന്റെ പരിസരങ്ങളിലലയാറുണ്ടായിരുന്നു, കിട്ടാത്ത എന്തിനേയോ തേടാറുണ്ടായിരുന്നു… ഗ്രാന്റ്മായുടെ മടിയിൽ തലവച്ചു് ഗ്രാന്റ്മായുടെ പതിഞ്ഞ, വേദന ഘനീഭവിച്ച ശബ്ദത്തിലെ പാട്ടുകേട്ടു്, അവനു മനസ്സിലാക്കാനാകാത്ത ഏതോ കടങ്കഥകൾപോലുള്ള കഥകളുടെ പൊട്ടും പൊടിയും കേട്ടു് ഉറങ്ങാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളിലെല്ലാം…
ഇന്നിപ്പോൾ അമ്മുവിന്റെ മാറ്റം ആദിക്കു വിശ്വസിക്കാനാകുന്നില്ല… അവളുടെ മനസ്സിപ്പോൾ നാട്ടിൻപുറത്തിന്റെ അഞ്ചു വയസ്സുകാരി കുട്ടിയെപ്പോലെ അപ്പച്ചിയമ്മൂമ്മയുടെ പഴം കഥകൾക്കു് മനസ്സിന്റെ ആയിരം അറകളും മലർക്കെത്തുറന്നു് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആദി കാപ്പികുടിച്ചു കഴിഞ്ഞിരുന്നു… അമ്മുവിന്റെ പ്ലേറ്റിൽ ഇഡ്ഢലിക്കരികിൽ കൂടി സാമ്പാറും ചട്ണിയും ചേർത്തുവരച്ച അനേകം വരകളും കുറികളും… വീണ്ടും വീണ്ടും അവളുടെ വിരലുകൾ വരച്ചു കൊണ്ടേയിരിക്കുന്നു. അടുക്കളപ്പണിയിൽ തിരക്കിലായിരുന്ന ലേഖ ഇടയ്ക്കിടെ ഒരു ചിരിയോടെ അമ്മുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“അമ്മൂ” ആദി വിളിച്ചു.
അമ്മു ഞെട്ടി തലയുയർത്തി.
“അമ്മയുടെ ഫോൺ വന്നപ്പോൾ മുതൽ നീ വേറേതോ ലോകത്താണല്ലോ. നീയൊരുപാടു മാറിയിരിക്കുന്നു, എന്തുപറ്റി?”
ആദി അങ്ങനെയൊരു ചോദ്യം ചോദിച്ചെങ്കിലും അവന്റെ മനസ്സിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു ഉദ്വേഗം ഉടലെടുത്തിരുന്നു… എന്തോ കയ്യെത്തും ദൂരത്തെത്തിയെന്നൊരു…
“ആദീ”, അമ്മു വിളിച്ചു.
അവന്റെ മുഖം പ്രകാശിച്ചു, കണ്ണിലൊരു പുതുവെളിച്ചം!
അമ്മു അവനെ സൂക്ഷിച്ചുനോക്കി പുഞ്ചിരിച്ചു; കാപ്പികുടി മതിയാക്കി കൈകഴുകി വന്നു് അവന്റെ അരികിലായിരുന്നു:
“ആദീ, നിനക്കറിയ്യോ മൂന്നാം ക്ലാസിലെത്തിയേപ്പിന്നെ ഞാൻ അമ്മൂമ്മക്കഥകളെന്നല്ല, നാടിന്റെ ഒരു കഥകളും കേൾക്കാറില്ലായിരുന്നു. പഠനത്തിലായി ശ്രദ്ധ. താല്പര്യങ്ങളും മാറി വന്നു. ടി. വി., കംപ്യൂട്ടർ, ഇന്റർനെറ്റു്, പിന്നെ മൊബൈൽ ഫോൺ… അങ്ങനെയങ്ങനെ. ചുറ്റുമുള്ള ജീവിതത്തിന്റെ ചിട്ടകൾ തന്നെ മാറിമറിഞ്ഞു. സിറ്റിംഗ് റൂമുകളിൽ വീട്ടിലുള്ളവർ ഒന്നിച്ചിരിക്കുന്നതു് ടി. വി. പരിപാടി കാണാൻ മാത്രം; അതും അവരവർക്കു തോന്നുമ്പോൾ, ഡൈനിംഗ് ടേബിളിൽ ഒന്നിച്ചിരുന്നു കഴിക്കുന്ന ശീലമേ ഇല്ലാതായി. അവരവരുടെ ബെഡ്റൂം അകത്തുനിന്നുപൂട്ടി… കയ്യെത്തിപ്പിടിക്കാനാകാത്ത അത്രയേറെ പുതിയ അറിവുകളിലേക്കും ആധുനിക സാങ്കേതിക മേഖലകളിലേയ്ക്കും കണ്ണും മനസ്സുമർപ്പിച്ചു് തപസ്സിരുന്നു. അതിനിടയിൽ വീട്ടിലുള്ളവർ തമ്മിലുള്ള ആശയവിനിമയത്തിനുപോലും കർക്കശമായ പരിധി സ്വയം നിലവിൽ വന്നു…”
അമ്മു ഒന്നു നിർത്തി:
“ഞാനുമുണ്ടതിൽ… നിന്റെ വീട്ടിലും ഇതൊക്കെത്തന്നെയാകും.” ആദി മറുപടി പറയുന്നതിനു മുൻപുതന്നെ അമ്മു തുടർന്നു:
“വീടുകളിലെന്നല്ല ക്യാമ്പസ്സുകളിൽ പോലും വാക്കുകൾക്കു പ്രസക്തിയില്ലാതായില്ലേ? പരസ്പരം കുശലാന്വേഷണങ്ങളോ വിശേഷം പറച്ചിലോ വാട്ട്സാപ്പുവഴി… വഴക്കടിക്കാൻ പോലും വായ തുറക്കണ്ട, അതും വാട്സാപ്പിലോ ഫേസ്ബുക്കിലോ മെയിലോ മെസേജോ വഴി… അതിനിടയിൽ മുത്തശ്ശിക്കഥകൾക്കു് ഒരു പ്രസക്തിയും തോന്നാനിടയില്ലല്ലോ. ഇപ്പോൾ, പക്ഷെ, ഞാനറിയുന്നു ആ കഥകളിൽ അതാതു നാടിന്റെ അക്കാലത്തെ എഴുതപ്പെടാത്തതും ഒരുപക്ഷെ അധികമൊന്നും അറിയപ്പെടാത്തതുമായ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ ചരിത്രങ്ങൾ ഒരുപാടു് ഒളിഞ്ഞുകിടക്കുന്നുണ്ടാവുമെന്നു്… മിത്തുകളായും, കടങ്കഥകളായും… യക്ഷിപ്രേതപ്പിശാചുക്കളും, ഒടിയനും, മാടനും, കുട്ടിച്ചാത്തനും…”
“സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം കയ്യാളിയ വരേണ്യവർഗ്ഗ സ്വാധീനങ്ങളും, ധാർഷ്ട്യങ്ങളും, കൊടുംചതികളും ക്രൂരതകളും… പിന്നെ രണ്ടു ലോകമഹായുദ്ധങ്ങൾ… സഹ്യന്റെ മടിയിൽ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും താരാട്ടുപാടി കാത്തു സൂക്ഷിച്ച ഈ കൊച്ചു തുരുത്തിനെ എങ്ങനെ ആ യുദ്ധങ്ങൾ ബാധിച്ചുകാണും, എങ്ങനെ ഇവിടത്തെ പട്ടിണിപ്പാവങ്ങളായ സാധാരണക്കാർക്കു് തീരാദുഃഖങ്ങൾ വരുത്തിവച്ചു… അതിനുത്തരം അപ്പച്ചിയമ്മൂമ്മയ്ക്കറിയാമായിരിക്കും… നിസ്വരും അടിമകളുമായ, നടുവൊടിക്കുന്ന അധ്വാനവും കൊടുംദുരിതങ്ങളും പട്ടിണിയും മൂലം ജീവിതം നരകതുല്യമായ കുറച്ചു മനുഷ്യരുടെ റിവോൾട്ടിന്റെ ഉള്ളറക്കഥകൾ സാവിത്രിക്കുട്ടിയമ്മൂമ്മയ്ക്കറിയാം…”
“പണ്ടു് ഗീതാമ്മൂമ്മേടെ മോൾ താരച്ചേച്ചീടെ കല്യാണത്തിനു പോയപ്പോ നമ്മളെല്ലാരും മീനാക്ഷിമുത്തശ്ശീടെ വീട്ടിലല്ലേ താമസിച്ചേ അമ്മേ; ചേച്ചീം ചേട്ടനും എല്ലാരും. ഹാളിൽ നിലത്തു കിടക്കവിരിച്ചാണു് എല്ലാരും കൂടി കെടന്നേ. മുത്തശ്ശി അന്നു് ആ കട്ടിലിലിരുന്നു് എത്ര കഥയാ പറഞ്ഞേ. മുത്തശ്ശിക്കന്നു് എൺപത്തഞ്ചോ എൺപത്താറോ വയസ്സുകാണും, എന്നിട്ടും എന്തൊരു ഊർജ്ജമാണു് കഥ പറച്ചിലിൽ… പലപ്പോളും വല്ലാതെ ഇമോഷനലാകുമ്പോ സാവിത്രിയമ്മൂമ്മ പറയും ‘അമ്മേ, അമ്മയിങ്ങനെ ഇമോഷണലാകല്ലേ, ബീ. പി. കൂടുംന്നു്…’ യുദ്ധകാലത്തെ പ്രശ്നങ്ങളും പുന്നപ്രവയലാറും… അന്നു ഞാൻ വെറുതേ കേട്ടെന്നേയുള്ളൂ… ഇപ്പോഴെനിക്കറിയാം ഞാൻ വെറുതേ കേൾക്കുകയല്ലാരുന്നു… അല്ലെങ്കിൽ ഇപ്പോളെങ്ങനെയാ എന്തൊക്കെയോ ഓർമ്മയിൽ വരുന്നതു്.”
“അന്നു് സാവിത്രിയമ്മൂമ്മേം എന്തൊക്കെയോ കഥകൾ പറഞ്ഞു… ഒന്നും കൃത്യമായി ഓർക്കുന്നില്ല. പക്ഷേ പത്തുപതിനഞ്ചു കൊല്ലം തുറക്കാതെ കിടന്ന ഫോട്ടോ ആൽബത്തിലെ നിറംമങ്ങിയ ചിത്രങ്ങൾ പോലെ എന്റെ മനസ്സിൽ ആ കഥകളിലെ എന്തൊക്കെയോ വന്നുമറയുന്നു… എനിക്കു്… എനിക്കു ആ കഥകൾ കേൾക്കണം, ഒരുപാടുകഥകൾ… ഒരുപാടു്…”
“അമ്മൂ… നീയെന്താണിങ്ങനെ!” സ്തബ്ധയായി അമ്മുവിനെത്തന്നെ നോക്കിയിരുന്ന ലേഖ പരിഭ്രത്തോടെ ചോദിച്ചു.
അമ്മു ഉത്തരം പറയാതെ ആദിയെ നോക്കിച്ചിരിച്ചു:
“ഒരുപാടു കഥകളുണ്ടെടാ ആദീ… നീയും കേൾക്കണം.”
ലേഖ ആശ്വാസത്തോടെ ചിരിച്ചു: “നീ കൊള്ളാമല്ലോ… ഇത്ര നീണ്ട വാചകമേള! ഇന്നുവരെ നീയിങ്ങനെ… ഞാൻ കേട്ടിട്ടില്ല. അപ്പച്ചീടെ പഴേ വാചകമടി അങ്ങനെ തന്നെ… ഉപമേം ഉൽപ്രേക്ഷേം… എന്തുപറ്റീ നിനക്കു്… എന്തിനാ നിനക്കീ പഴയകാല ചരിത്രങ്ങൾ!”
അമ്മു ചിരിച്ചില്ല, പകരം ഒരു ചോദ്യമായിരുന്നു:
“നമ്മടെ സാവിത്രിക്കുട്ടിയമ്മൂമ്മേടെ അമ്മ മീനാക്ഷിമുത്തശ്ശി മരിച്ചു പോയി, ഇല്ലേ? സാവിത്രിക്കുട്ടിയമ്മൂമ്മ എവ്ടെയാ? അപ്പച്ചിയമ്മൂമ്മയാണേ കഥകളുടെ പെട്ടി പൂട്ടിവച്ചേക്കുകല്ലേ, പക്ഷെ എനിക്കു കഥകേൾക്കണം…” ക്ഷീണിച്ചപോലെ അമ്മു കസേരയിൽ ചാരി കണ്ണടച്ചിരുന്നു.
“അപ്പച്ചിയോടു അമ്മ പറഞ്ഞുനോക്കാം” ലേഖ പറഞ്ഞു.
ആദിക്കു് ഒന്നും മനസ്സിലായില്ല; പക്ഷേ മനസ്സിൽ ഏതോ അറിയാത്ത ആകാംക്ഷയുടെ പൂത്തിരി കത്തി. വെറുതെയല്ല… കഥ എന്ന വാക്കു് ഇപ്പോൾ അവനറിയാം, ആ വാക്കിനു പുറകേ പോയാൽ എവിടൊക്കെയോ എത്തിച്ചേരുമെന്നും, ‘സാവിത്രിക്കുട്ടിയമ്മൂമ്മ’ ‘അപ്പച്ചിയമ്മൂമ്മ’ ഒക്കെ അവനിപ്പോൾ ആരോ ആണെന്ന തോന്നലുണ്ടാക്കിയിരിക്കുന്നു.
അവൻ അമ്മുവിനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
ആദിക്കും അമ്മുവിനും കാപ്പി പകർന്നു കൊടുക്കുന്നതിനിടയിലാണു് ലേഖ ശ്രദ്ധിച്ചതു്. അമ്മു ഇവിടെങ്ങുമല്ല…
അമ്മു അപ്പോൾ കൊല്ലങ്ങൾ പുറകോട്ടു പോയിരുന്നു… പോക്കുവെയിലിന്റെ നനുത്ത ചൂടുള്ള മഞ്ഞവെയിലിൽ കോഴിക്കോടു കടപ്പുറത്തു് മണ്ണുവാരിക്കളിക്കുന്നു, ‘എന്നെപ്പിടിക്കാമോ’ എന്നു് അപ്പച്ചിയമ്മൂമ്മയെ അടിച്ചിട്ടു് ഓടുന്ന കൊച്ചുപെൺകുട്ടി; ബീച്ചിനെതിരെയുള്ള വാടകവീടിന്റെ ബാൽക്കണിയിൽ അപ്പച്ചിയമ്മൂമ്മയുമായി മത്സരിച്ചു് നിലാവിന്റെ ഇളം സ്വർണ്ണനിറം പൂശിയ കടൽത്തിരകളെ എണ്ണിത്തീർക്കാൻ നോക്കുന്ന കുട്ടി; ‘ദാ നോക്കു് കടലിലെന്തുമാത്രം മിന്നാമിനുങ്ങുകളാണെ’ ന്നു ചൂണ്ടിക്കാണിച്ചപ്പോൾ തുള്ളിച്ചാടിയ കുട്ടിയോടു്, ‘അയ്യേ പറ്റിപ്പോയേ, അതു മീൻവള്ളങ്ങളിലെ വിളക്കാ’ എന്നുപറഞ്ഞു് പൊട്ടിച്ചിരിക്കുന്ന അപ്പച്ചിയമ്മൂമ്മ. അതുകേട്ടു് പിണങ്ങി അടിപിടികൂടുന്ന കുസൃതിക്കുട്ടി. സാവിത്രിക്കുട്ടിയമ്മൂമ്മ ഇടയ്ക്കൊക്കെ വരും; അപ്പോഴായിരുന്നു കൂടുതൽ രസം. കഥ പറയാനും കുസൃതി പറയാനും രണ്ടുപേരും തമ്മിൽ മത്സരിക്കും… ആഫീസുകാര്യത്തിനു വന്നതാണു് എന്നും പറഞ്ഞു് സാവിത്രിക്കുട്ടിയമ്മൂമ്മ വേഗം പോകും.
അമ്മ കോളേജ് ലക്ചററാണു്, എപ്പോഴും ജോലിത്തിരക്കു്. ‘കോളേജ്, യൂണിയൻ, സാഹിത്യം അങ്ങനെ… അപ്പച്ചിയമ്മൂമ്മ പറയും: ‘നിന്റെ അമ്മ മിടുക്കിക്കുട്ടിയാ… എല്ലാത്തിലും അവളുണ്ടു്. എന്റെ കുഞ്ഞിമോള് വലുതാവുമ്പം അമ്മേപ്പോലെ മിടുക്കിയാകണം’ എന്നു്… അമ്മുവിനു് അമ്മയുടെ അസ്സാന്നിധ്യം പ്രശ്നമായിരുന്നില്ല; എന്തിനും ഏതിനും അപ്പച്ചിയമ്മൂമ്മ കൂട്ടുണ്ടു്, പിന്നെ തന്റെ അമ്മ പുതയ്ക്കുന്ന പുതപ്പിന്റെ മണവും.
…അമ്മുവിന്റെ അമ്മയ്ക്കു കോഴിക്കോട്ടേക്കു സ്ഥലം മാറ്റമായി; ആകെ പ്രശ്നം… കുഞ്ഞിനെ കൂടെ കൊണ്ടുപോയാലെന്തു ചെയ്യാനാ, ജോലിക്കാരെ വച്ചു നോക്കാനോ… അതുവേണ്ടാ. വീട്ടിൽ എല്ലാവരുമുണ്ടല്ലോ, അവളിവിടെ നിന്നോളും… അമ്മുവിന്റെ അമ്മ പക്ഷേ അമ്മുവിനെ പിരിഞ്ഞിരിക്കുന്ന പ്രശ്നമില്ല; ജോലിക്കാരെ വയ്ക്കാം…
ആ വിവരമറിഞ്ഞതും അപ്പച്ചിയമ്മൂമ്മ വിളിച്ചുപറഞ്ഞത്രെ: ‘എന്റെ ചേട്ടന്റെ കുഞ്ഞുമോളേ നോക്കാൻ വേലക്കാരോ. അതുവേണ്ടാ. നെന്നേം കൊച്ചിനേം നോക്കാനൊള്ള ആരോഗ്യോക്കെ ഇപ്പ എനിക്കൊണ്ടു്… ചേട്ടനു് വയ്യാത്തകൊണ്ടല്ലേ ചേട്ടത്തിക്കു നിന്റെ കൂടെ വരാൻ പറ്റാത്തെ. എന്നിട്ടു് എന്നോടാലോചിക്കാൻ തോന്നീല്ലല്ലോ. ഞാനാരുമല്ലേ നിങ്ങൾക്കു്?’ അപ്പച്ചിയമ്മൂമ്മ ദേഷ്യപ്പെട്ടു.
അപ്പച്ചിയമ്മൂമ്മ റിട്ടയർ ചെയ്തിട്ടു് ആറേഴു വർഷമായിരുന്നു. അതിനുമുൻപേ അപ്പച്ചിയപ്പൂപ്പൻ മരിച്ചുപോയി. അന്നൊക്കെ പേരക്കുട്ടികൾ കൂടെയുണ്ടായിരുന്നു. അവരെ വളർത്തിവിട്ടുകഴിഞ്ഞപ്പോൾ പിന്നെ വീടും പൂന്തോട്ടവുമൊക്കെയായി ലോകം. അന്നും ഇടയ്ക്കൊക്കെ സാവിത്രിക്കുട്ടിയമ്മൂമ്മ ജോലി പ്രമാണിച്ചും, സാംസ്കാരിക പരിപാടികളുമൊക്കെയായി വരുമ്പോൾ അപ്പച്ചിയമ്മൂമ്മയ്ക്കൊപ്പം നാലഞ്ചുദിവസം നിൽക്കുമായിരുന്നത്രെ… അവർ പിരിയാത്ത കൂട്ടുകാരായിരുന്നു; ഇന്നും അങ്ങനെയാണത്രെ. സാവിത്രിക്കുട്ടിയമ്മൂമ്മയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരി!
…കടൽത്തീരത്തു് നനഞ്ഞമണ്ണിൽ അമ്മുവും അപ്പച്ചിയമ്മൂമ്മയുമൊത്തു തീർക്കുന്ന മണൽഗോപുരങ്ങളും അണക്കെട്ടുകളും ഓർക്കാപ്പുറത്തെത്തുന്ന വമ്പൻ തിരമാലയിൽ തകർന്നൊഴുകുമ്പോൾ തനിക്കൊപ്പം കൈകൊട്ടിയാർക്കുന്ന അപ്പച്ചിയമ്മൂമ്മ… അപ്പോളൊക്കെ തങ്ങൾ സമപ്രായക്കാരായിരുന്നു…
‘പക്ഷേ ഇപ്പോ… പാവം ഒറ്റയ്ക്കു്… വലപ്പോഴും സാവിത്രിക്കുട്ടിയപ്പച്ചി ചെല്ലുമ്പഴാ ഒരുണർച്ച.’ കഴിഞ്ഞതവണ അമ്മു അവധിക്കു വന്നപ്പോൾ ലേഖ പറഞ്ഞിരുന്നു. അന്നു പക്ഷേ ഓർമ്മച്ചെപ്പു തുറന്നു പഴയകാലത്തെ പൊടിതട്ടിനോക്കാനുള്ള ഗൃഹാതുരത്വമൊന്നും അമ്മുവിനു തോന്നിയില്ല.
“റിട്ടയർമെന്റു് ജീവിതം മടുത്തു തൊടങ്ങീട്ടൊന്നുമായിരുന്നില്ല അന്നു നിന്നെ നോക്കാൻ വന്നതു്. നമ്മൾക്കൊപ്പം താമസിക്കുമ്പോളുള്ള സന്തോഷത്തിനാ… എല്ലാം ഇന്നലെക്കഴിഞ്ഞ പോലെ ഓർമ്മയൊണ്ടെനിക്കു്”, ലേഖ പറഞ്ഞു.
താനന്നു കൊച്ചായിരുന്നു, അമ്മു ഓർമ്മിച്ചു. മൂന്നോ നാലോ വയസ്സു്… പക്ഷെ ചുറ്റുപാടുകളെ ഉൾക്കൊള്ളാനും മനസ്സിൽ സൂക്ഷിക്കാനുമുള്ള കഴിവു് കുറച്ചൊക്കെ ഉണ്ടായിക്കഴിഞ്ഞ പ്രായം; കിട്ടിയ അനുഭവങ്ങൾ ഓർമ്മകളായി മനസ്സിന്റെ അടിത്തട്ടിലെവിടെയോ അടിഞ്ഞുകിടന്നു…
പുതിയ കാലത്തിലെ അതിശയകരമായ അറിവുകളുടെ മഹാമേരുവിനു മുൻപിൽ തപസ്സായിരുന്നു. പടവുകൾ തപ്പിപ്പിടിച്ചു കേറുവാനുള്ള യത്നത്തിലായിരുന്നു… കാലത്തിനു മുൻപേ നടക്കാനുള്ള ആവേശത്തിലായിരുന്നു. വിവരസാങ്കേതികവിദ്യയെന്ന മഹാത്ഭുതം മുൻപിലെത്തിച്ചുതരുന്നതു് കുറേ വിവരങ്ങൾ മാത്രമല്ലല്ലോ; വിനോദങ്ങളുടേയും അറിവുകളുടേയും ഒരു മായാപ്രപഞ്ചം തന്നെയല്ലേ!
പക്ഷേ അമ്മയുടെ ഇത്തവണത്തെ ഫോൺകാൾ… ‘ഓ എന്തുപറയാനാ, കഥകളുടെ രാജകുമാരിമാർ മൗനത്തിലാ. കഥയുടെ സാമ്രാജ്യം മറവിയുടെ കടലിൽ മുങ്ങിപ്പോയിക്കാണും; കഷ്ടമായിപ്പോയി, അല്ലേ മോളേ! രണ്ടുപേരും ഏതാണ്ടൊരു പോലാ, സമയത്തിനു മുൻപേ കുതിക്കുന്ന മനസ്സായിരുന്നു അവരുടെ. കാണുന്നതും കേൾക്കുന്നതുമെല്ലാം നിരീക്ഷിച്ചു് ഇഴകീറി… കിട്ടുന്ന പൊട്ടും പൊടിയുമെല്ലാം മനസ്സിന്റെ പൊക്കണത്തിൽ കുത്തിനിറച്ചു്… ഇപ്പോ ദാ, സമയം അവരെ കെട്ടിവലിച്ചു കൊണ്ടുപോകുകാ… നിന്നെ ഒന്നു കാണണമെന്നു വല്യേ മോഹമാ രണ്ടുപേർക്കും നീയാര്ന്നല്ലോ അവരുടെ മെയിൻ ശ്രോതാവു്…’
പതിവില്ലാതെ അമ്മ ഉപയോഗിച്ച ആലങ്കാരിക ഭാഷ പക്ഷേ അമ്മുവിന്റെ ഉള്ളിൽ തറച്ചു. അമ്മു ചോദിച്ചു:
‘കഥകളുടെ സാമ്രാജ്യമെന്നു് പറഞ്ഞാൽ? കുട്ടിക്കഥകളോ?’
“അല്ലല്ലോ കുട്ടിക്കഥകൾ മാത്രമല്ലല്ലോ… നിങ്ങൾക്കു് രാമനേം, കൃഷ്ണനേം, ഭീമനേം, രാവണനേമൊക്കെ പരിചയപ്പെടുത്തിത്തന്നതാരാ; അതും കൊച്ചുകൊച്ചു തമാശക്കഥകളിലൂടെ. നീയതൊക്കെ മറന്നു… അവരു വായിച്ചിട്ടുള്ളത്രയും പുസ്തകങ്ങൾ! വെറും കഥകളൊന്നുമല്ല… അതിനൊപ്പം വിപ്ലവചരിത്രങ്ങളും സ്വാതന്ത്ര്യസമരകഥകളും… എന്നുവേണ്ടാ, സാവിത്രിക്കുട്ടിയമ്മൂമ്മ പ്രധാനപ്പെട്ടതെന്നോ, പ്രത്യേകതയുള്ളതെന്നോ തോന്നിയ പേപ്പർ കട്ടിംഗുകളൊക്കെ സൂക്ഷിച്ചുവച്ചിട്ടൊണ്ടു്. ഒരു പത്തുമുപ്പതുകൊല്ലം മുമ്പുള്ളതൊക്കെയൊണ്ടെന്നു തോന്നുന്നു… ‘വിവിധ കാലഘട്ടങ്ങളിലെ സാമൂഹ്യസംഭവങ്ങളേയും മനുഷ്യരുടെ മാനസികനിലകളേയും വിശകലനം ചെയ്യാനാണെന്നു്…’ ഞങ്ങൾ കളിയാക്കി. വട്ടാണെന്നു്… ഇപ്പോഴുള്ളവർക്ക് അതൊക്കെ നോക്കിനടക്കാനെവടാ സമയം? അത്യാവശ്യകാര്യങ്ങൾക്കു പോലും സമയം തികയുന്നില്ല.”
ഫോണിൽ അമ്മയുടെ ദീർഘസംഭാഷണം ശ്രദ്ധിച്ചുകേട്ടുനിന്നു അമ്മു, സാധാരണഗതിയിൽ ‘ബോറടിക്കുന്നൂ അമ്മേ’ എന്നുപറഞ്ഞു തള്ളേണ്ടതാണു്… ലേഖയും അമ്മുവും പരസ്പരം താന്താങ്ങളുടെ വിശേഷങ്ങളും അമ്മുവിന്റെ കോളേജ് ജീവിതവും തമാശകളുമല്ലാതെ കുടുംബവിശേഷങ്ങളിലേക്കു് കടക്കാറേയില്ല… പക്ഷേ അമ്മയുടെ അന്നത്തെ വാക്കുകൾ മനസ്സിൽ ഓർമ്മകളുടെ ഓളങ്ങളുണർത്തി…
അന്നു് ലാബിൽ നിന്നു് ആദിക്കൊപ്പം ഇറങ്ങിയപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട കഥ, ഉറങ്ങാൻ കൂട്ടാക്കാതെ ‘ഇനീം പറ, ഇനീം പറ’ എന്നുവാശിപിടിച്ചു് അപ്പച്ചിയമ്മൂമ്മയെക്കൊണ്ടു് ഒരുനൂറുതവണയെങ്കിലും പറയിപ്പിച്ച കഥ മനസ്സിൽ ഓടിയെത്തി. ആ ആഹ്ലാദത്തിലാണു് ആദിയോടു് ആ കഥ പറഞ്ഞതു്; അതോടെ സ്നേഹാർദ്രമായ ഓർമ്മകളുടെ വേലിയേറ്റം…
ഉച്ചയായപ്പോഴേക്കും അവരെത്തി, അപ്പച്ചിയമ്മൂമ്മയും അമ്മുവിന്റെ അമ്മൂമ്മയും…
കണ്ടപാടെ അമ്മുവിനെ കെട്ടിപ്പിടിച്ച അപ്പച്ചിയമ്മൂമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അപ്പോഴാണു് അടുത്തുനിന്ന ചെറുപ്പക്കാരനെ അവർ ശ്രദ്ധിക്കുന്നതു്. അപ്പച്ചിയമ്മൂമ്മയുടെ നോട്ടത്തിനു് ലേഖയാണു് മറുപടി പറഞ്ഞതു്:
“അതു് ആദിയാണു് അപ്പച്ചീ. ആദി അമ്മൂന്റൊപ്പം ഐ ഐറ്റീലാ.”
അപ്പച്ചിയമ്മൂമ്മ അമ്മുവിനെ വിട്ടു് ആദിയുടെ അടുത്തേക്കു ചെന്നു: അവനെ കെട്ടിപ്പിടിച്ചു് നെറ്റിയിലൊരുമ്മ കൊടുത്തു. എന്നിട്ടു് തന്റെ നേരെ നിർത്തി ചോദിച്ചു:
“മോനേ, നീയെന്നെ അറിയുമോ? ഇവളു പറഞ്ഞു തന്നിട്ടുണ്ടോ? നീയും എനിക്കു കൊച്ചുമോൻ തന്നെ.”
പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ആദിക്കു് ആ ആശ്ലേഷവും ചുംബനവും മനസ്സിൽ ആർദ്രമായ ഓർമ്മകളുണർത്തി; തന്റെ ഗ്രാന്റ്മായുടെ അതേ ആശ്ലേഷവും ചുംബനവും.
…പകൽ മുഴുവൻ പരസ്പരം വിശേഷങ്ങൾ കൈമാറുകയായിരുന്നു പ്രധാന പരിപാടി… അമ്മുവിന്റെ അപ്പൂപ്പനെത്തിയപ്പോൾ രാത്രിയായി. ചേട്ടനും അനുജത്തിയും കണ്ടുമുട്ടിയപ്പോൾ കൈമാറാനൊരുപാടു വിശേഷങ്ങൾ! അത്താഴമേശയിൽ ‘ടേബിൾ മാനേഴ്സ്’ ഒക്കെ കാറ്റിൽ പറത്തി വർത്തമാനവും ചിരിയും ബഹളവുമായിരുന്നു. അതിനിടയിൽ ലേഖ പറഞ്ഞു: “അപ്പച്ചീ, അപ്പച്ചിക്കു രണ്ടുമൂന്നു ദിവസം കഴിഞ്ഞുപോയാൽ പോരേ? അമ്മൂനു് കഥകൾ കേൾക്കണമെന്നു്, ആദിക്കും… പഴേ മുത്തശ്ശിക്കഥകളും കുട്ടിക്കഥകളുമൊന്നുമല്ല…’ ‘അപ്പച്ചി ചിലപ്പോളൊക്കെ ‘അന്നങ്ങനെയായിരുന്നു’, ‘ചോദ്യം ചെയ്യപ്പെടാൻ പാടുണ്ടോ, അങ്ങനെയങ്ങു നടക്കും’ എന്നൊക്കെ പഴയ കാര്യങ്ങളുടെ സൂചനകളും ഉദാഹരണങ്ങളും പറയാറില്ലേ… ചില സൂചനകൾ ഞാനും കേട്ടിട്ടുണ്ടു്. അമ്മുവിനും ആദിക്കും ആ കഥകൾ കേൾക്കണമത്രെ; വെറും കഥകളല്ലല്ലോ. ഒരു ദേശത്തിന്റെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളല്ലേ അതിലുള്ളതു്.”
അപ്പച്ചിയമ്മൂമ്മ ചിന്താവിഷ്ടയായി… കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു; പിന്നെപ്പറഞ്ഞു:
“എല്ലാമൊന്നും എനിക്കത്ര നിശ്ചയമില്ല കേട്ടോ. ഞാൻ കോളേജിലും ഇടയ്ക്കു് ഡൽഹിയിലും… എന്റെ അമ്മൂമ്മേം മീനാക്ഷിച്ചിറ്റമ്മേം പറഞ്ഞുകേട്ട ചില കഥകൾ… പിന്നെ സരസ്വതിയമ്മായീം ശശിയേട്ടനുമൊക്കെ ചെമ്പകശ്ശേരീലൊണ്ടായിരുന്നപ്പോ കണ്ടതും കേട്ടതും… അങ്ങനെ ചില പൊട്ടുംപൊടീമൊക്കെ അറിയാമെന്നേയുള്ളൂ. പക്ഷെ ഒരുപാടു കഥകൾ അറിയാവുന്നവരൊണ്ടു്… നാട്ടിലൊക്കെ ഒന്നു കറങ്ങിക്കൂടേ, ഒരു ചെറിയ യാത്ര ഒരു മൂന്നു ദിവസം… സാവിത്രിയേം വിളിക്കണം.”
“നമ്മക്കു പോകാം” -അമ്മു ചാടിക്കേറി പറഞ്ഞു
അപ്പച്ചിയമ്മൂമ്മ ചിരിച്ചു:
“ശരി പോകാം… ലേഖേ, നെനക്കറിയില്ലേ ചെമ്പകശ്ശേരീലെ വല്യമ്മാവനെ, രാഘവനമ്മാവൻ. ആ വല്യമ്മാവന്റെ മകൻ ശശിധരൻനായർ, എല്ലാവർക്കും ശശിയേട്ടൻ! വയസ്സു എൺപത്തെട്ടായിക്കാണും. കാര്യമായിട്ടു് അസുഖമൊന്നുമില്ലെന്നാ അറിവു്… പിന്നെ യാത്രയിൽ വല്ലതുമാണോന്നേയുള്ളൂ സംശയം. ആളിപ്പഴും ആക്ടീവാ. പഴേ വിപ്ലവകാരിയല്ലേ. പുന്നപ്രവയലാർ സമരത്തിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുത്ത സ്ക്കൂൾ വിദ്യാർത്ഥി, പിന്നീടു് കോളേജ് സമരങ്ങളും ജയിലും… 1964-ൽ കമ്യൂണിസ്റ്റുപാർട്ടി പിളർന്നതോടെ എന്തെല്ലാം പ്രശ്നങ്ങളായിരുന്നു. ചൈനാചാരന്മാർ എന്നു മുദ്രകുത്തപ്പെട്ടു; എന്തിനെന്നറിയാതെ വേട്ടയാടപ്പെട്ടു് മറ്റു പലരേയും പോലെ ഒളിവിൽ പോകേണ്ടിവന്നു… അക്കഥയൊക്കെപ്പറയാൻ തുടങ്ങിയാ ശശിയേട്ടൻ വലിയ ഉഷാറിലാകും…”
“പിന്നൊരാളൊണ്ടു്. ആളു വേറെ ലവലാ… പക്ഷേ ശരിക്കും കഥകളുടെ കലവറയാ… ആളിപ്പഴും ജീവിച്ചിരിപ്പൊണ്ടെന്നാ അറിവു്; വയസ്സു നൂറുകഴിഞ്ഞുകാണും. ഓർമ്മയൊക്കെ ഒണ്ടോ ആവോ. ആളൊരു ജഗജില്ലിയായിരുന്നു… വിപ്ലവോം രാഷ്ട്രീയോം ഒന്നുമല്ല കേട്ടോ… കുടുംബചരിത്രങ്ങളും രഹസ്യകഥകളും… ഇരട്ടപ്പേരു് നാരദരെന്നാ.”
“അതെന്താ നാരദരെന്നു്”, അമ്മുവിനു രസം തോന്നി.
അപ്പച്ചിയമ്മൂമ്മ പൊട്ടിച്ചിരിച്ചു:
“അതോ… ഓരോ സ്ഥലത്തുന്നും കിട്ടാവുന്ന ന്യൂസൊക്കെ ചോർത്തിയെടുക്കും. അതു് പൊടിപ്പും തൊങ്ങലും വച്ചു് അടുത്ത വീട്ടിലെത്തിക്കും… അയ്യോ എന്നുവച്ചു കള്ളം പറയാറില്ല; ബന്ധുവീടുകളിലേ പോകാറുള്ളുതാനും. കേൾക്കുന്ന ന്യൂസു് എന്തായാലും വിതരണം ചെയ്യും എന്നേയുള്ളൂ. വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ല, അവർക്കാര്ടേം ഒന്നും വേണ്ട. ചുമ്മാ ഒരു രസം, വീട്ടിലിരുന്നാ മടുപ്പാകൂലേ… പോണം, നമുക്കു് പോണം. അവടെപ്പോയാലേ കുടുംബചരിത്രം മുഴ്വോൻ കിട്ടൂ.”
“അല്ലാ അപ്പച്ചി, ആളാരാന്നു പറഞ്ഞില്ലല്ലോ”, ലേഖ.
“കാളിക്കുട്ടി വല്യമ്മായി. നമ്മുടെ അകന്ന ബന്ധത്തിലൊള്ളതാ, ബന്ധമൊന്നും എനിക്കറിയില്ല; എല്ലാരും വലിയമ്മയീന്നാ വിളിക്കുന്നെ. മാന്തോട്ടത്തു് തറവാട്ടിലെ കാരണവത്തിയാ.”
പിറ്റേന്നു രാവിലെ അവർ ഇറങ്ങി:
“നേരേ എറണാകുളത്തേക്കു വിട്ടോളൂ തോമസേ. ഇന്നു് സാവിത്രീടെ കൂടെ. അവളേം കൂട്ടി കണ്ണൂർക്കു്” അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
“ശശിയേട്ടൻ അവിടെത്തന്നെ ഒണ്ടോന്നറിയില്ലല്ലോ.” ലേഖ.
“അതുശരിയാ; ഇപ്പത്തന്നെ വിളിച്ചുനോക്കാം. തോമസേ, ഒന്നു നിർത്തുമോ.” അപ്പച്ചിയമ്മൂമ്മ ഡ്രൈവറോടു പറഞ്ഞു.
കാറു് സൈഡെടുത്തു നിർത്തി. അപ്പച്ചിയമ്മൂമ്മ ഫോണുമായി പുറത്തിറങ്ങി… സന്തോഷത്തോടെയാണു് തിരിച്ചു കയറിയതു്:
“ശശിയേട്ടനവിടൊണ്ടു്. എളേ മോള് അരുണേം എത്തീട്ടൊണ്ടു്. മറ്റുള്ളവരും ചെലപ്പോ എത്തിയേക്കുമെന്നു്. ശശിയേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണത്രെ നാളെ. സാരമില്ല, മറ്റന്നാൾ ശശിയേട്ടൻ ഫ്രീയാകുംന്നാ പറഞ്ഞേ.”
ഇന്നോവ സ്പീഡെടുത്തു.
ഉച്ചയ്ക്കു മുൻപേ എറണാകുളത്തെത്തി. സാവിത്രിക്കുട്ടിയമ്മൂമ്മയുടെ സ്നേഹവും ആഹ്ലാദവും മുഴുവൻ ചേർത്തൊരുക്കിയെടുത്ത ഉച്ചഭക്ഷണം. ഊണുകഴിഞ്ഞയുടൻ നാടുകാണാനിറങ്ങി. വലിയ വലിയ നഗരങ്ങളിലെ ആഡംബരക്കാഴ്ചകൾ കണ്ടുവളർന്ന ആദിയെ എറണാകുളത്തിന്റെ പ്രൗഢിയേക്കാൾ ആകർഷിച്ചതു് നഗരപ്രാന്തങ്ങളിലേക്കുള്ള ബോട്ടുയാത്രകളായിരുന്നു; ഫോർട്ടുകൊച്ചിയിലെ പഴമയുടെ സ്മാരകങ്ങളും.
രാത്രി പുറത്തുനിന്നു ഭക്ഷണം കഴിച്ചു; വീട്ടിലെത്തിയപ്പോൾ മണി പതിനൊന്നര. ക്ഷീണിച്ചുപോയിരുന്നു എല്ലാവരും; കിടന്നയുടൻ ഉറക്കമായി.
പക്ഷേ ഇടയ്ക്കെപ്പോഴോ ഉറക്കമുണർന്ന അമ്മു പതിഞ്ഞ സ്വരത്തിലുള്ള വർത്തമാനം കേട്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ അടുത്ത മുറിയിൽ നിന്നാണു്. വാതിൽ പതുക്കെ തുറന്നു… അമ്മൂമ്മമാരു കിടക്കുന്ന മുറിയിൽ നിന്നാണു്; ചാരിയ വാതിലിനടിയിൽക്കൂടി ലൈറ്റിന്റെ വെളിച്ചം… ഉറങ്ങിയിട്ടില്ലാന്നു വ്യക്തം… ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി അമ്മു കട്ടിലിൽ വന്നുകിടന്നു, അമ്മയെ ഉണർത്താതെ…
രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ അമ്മൂമ്മമാരെക്കണ്ടപ്പോൾ അമ്മു ചിരിച്ചു:
“ഇന്നലെ രണ്ടുപേരും കൂടെ വെളുപ്പാൻ കാലംവരെ കഥ പറച്ചിലായിരുന്നു അല്ലേ? എന്താ ഞങ്ങളെ കൂട്ടാതിരുന്നേ?”
അപ്പച്ചിയമ്മൂമ്മ മറുപടി പറഞ്ഞു:
“ങൂം… കഥകൾ തന്നെ. അമ്മുവിനു തന്നെ തരാം… ആദ്യം ഞാനൊന്നു നോക്കട്ടെ. അമ്മുവിന്റെ കുടുംബചരിത്ര ഗവേഷണപ്രബന്ധത്തിനു് ഒരു അനുബന്ധമോ രണ്ടാം ഭാഗമോ ആക്കാമെന്നു തോന്നുന്നു… ഇപ്പോളെല്ലാരും വേഗം ഒരുങ്ങു്. നമുക്കു് നേരത്തേ പുറപ്പെടണം.”
സാവിത്രിക്കുട്ടിയമ്മൂമ്മയുടെ ചുണ്ടിൽ ഒരു നിഗൂഢമായ മന്ദഹാസം…
പെട്ടെന്നു് അപ്പച്ചിയമ്മൂമ്മ പറഞ്ഞു: “സാവിത്രിക്കുട്ടീ, രണ്ടു ജോഡി ഡ്രസ്സെങ്കിലും കൂടുതൽ കരുതിക്കോളൂ; എന്തായാലും ഒരുവഴിക്കു പോകുകല്ലേ!”
പത്തുമണിയോടെ അവർ യാത്ര പുറപ്പെട്ടു.
തോമസിന്റെ ശാന്തമായ ഡ്രൈവിംഗ്, വണ്ടി ഓടുന്നുണ്ടോ എന്നു സംശയം തോന്നാം… അപ്പച്ചിയമ്മൂമ്മ നല്ല മൂഡിലായിരുന്നു; വഴിയിൽ കാണുന്നതിനൊക്കെ കമന്റു പറഞ്ഞു് ചിരിച്ചു. അപ്പോഴായിരുന്നു അമ്മുവിന്റെ ചോദ്യം:
“പണ്ടു് രാജാവിന്റെ കാലത്തു് അമ്മൂമ്മേടെ നാട്ടിൽ വലിയ സമരോം വെടിവെപ്പുമൊക്കെയുണ്ടായില്ലേ? ഒരുപാടുപേർ മരിച്ച സമരം… അതെന്തുകഥയാ?”
“ഒരു കഥയല്ല മോളേ, ഒരായിരം കഥകൾ… വെറും കഥയല്ല, ജീവിതം തന്നെ. സ്വന്തം ജീവിതം നാടിനുവേണ്ടി ഹോമകുണ്ഡമാക്കി എരിഞ്ഞടങ്ങിയവർ! സ്വന്തം ജീവരക്തം കൊണ്ടു് നാട്ടിന്റെ മാറ്റത്തിന്റെ ചരിത്രം കുറിച്ചവർ! അവരുടെ കഥകൾ.”
“ഒരു നാട്ടിൽ മാത്രമല്ല, ഒരു കാലഘട്ടത്തിൽ മാത്രമല്ല, ലോകത്തെമ്പാടും പലഘട്ടങ്ങളിലായി ആവർത്തിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ! മലീമസമാകുന്ന ചില മനുഷ്യമനസ്സുകളുടെ ക്രൂരതാണ്ഡവങ്ങൾ. ഏതെല്ലാം തരത്തിലാണു് നിരപരാധികളും പാവപ്പെട്ടവരുമായ സാധാരണ മനുഷ്യരുടെ മേൽ അശനിപാതം പോലെ അവ വന്നു വീഴുകയെന്നറിയാൻ വയ്യ.”
“മനുഷ്യന്റെ അധികാരാർത്തിയും ആക്രമണോത്സുകതയും സമ്പത്തു നേടാനുള്ള ത്വരയും എന്തുമാത്രം അധിനിവേശങ്ങൾ നടത്തിയിട്ടുണ്ടെന്നോ! അധിനിവേശങ്ങളെല്ലാം അടിച്ചമർത്തലിന്റേയും കഥയാണു്; എന്നാൽ അധിനിവേശരാജ്യങ്ങളിൽ മാത്രമായിരുന്നോ അടിമത്തവും പീഡനങ്ങളും അരുംകൊലകളും അനീതിയും നടന്നിരുന്നതു്? അല്ല… സ്വന്തം നാടിന്റെ ഭരണാധികാരികൾ ഏകാധിപതികളാകുമ്പോൾ, ഭരണവർഗ്ഗം തന്നെ മർദ്ദകസംഘങ്ങളാകുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. അതിനൊപ്പം ജന്മിമുതലാളി ഭരണവർഗ്ഗകൂട്ടുകെട്ടും കൂടിയാകുമ്പോൾ അടിച്ചമർത്തലും, ക്രൂരപീഡനങ്ങളും, ജാതിമത വിവേചനത്തിന്റെ ക്രൂരമായ വേട്ടയാടലുകളും പാവപ്പെട്ടവരുടെ മേൽ തന്നെ…”
“പൊറുതിമുട്ടുമ്പോൾ നഷ്ടപ്പെടാൻ സ്വന്തം ജീവിതവും ജീവനും മാത്രമുള്ളവർ തിരിഞ്ഞുനിന്നെന്നു വരും, തന്റേയും തന്റെ സഹജീവികളുടേയും മോചനത്തിനുവേണ്ടി പടപൊരുതിയെന്നുവരും. നിങ്ങൾക്കു ലോകചരിത്രമറിയാമല്ലോ. പ്രശസ്തമായ വിപ്ലവങ്ങളുടെ കഥകൾ. ചെഗുവേരയേയും കാസ്ട്രോയെയും ക്യൂബയേയും, ലെനിനേയും സോവിയറ്റുയൂണിയനേയും. അതിന്റെയൊക്കെ ഒരു ചെറിയ പതിപ്പു്-അതാണു് പുന്നപ്രവയലാർ സമരം എന്നറിയപ്പെടുന്നതു്. വിദേശ അടിമത്തത്തിനും, ഒപ്പം രാജഭരണത്തിനും ജന്മി-മുതലാളി കൂട്ടുകെട്ടിനും എതിരെ, മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ഐതിഹാസിക വിപ്ലവം!”
“അടിമത്തത്തിന്റെ നുകംപേറി വളഞ്ഞുപോയ നട്ടെല്ലുകളായിരുന്നു അവിടത്തെ പാവപ്പെട്ട തൊഴിലാളികളുടേതു്; ദാരിദ്ര്യവും അപമാനവും കൊണ്ടു് കുനിഞ്ഞുപോയ തലകളായിരുന്നു അവരുടേതു്; പേടികൊണ്ടു് നിശ്ശബ്ദമാക്കപ്പെട്ട തൊണ്ടകളായിരുന്നു അവർക്കുള്ളതു്. മരവിച്ചുപോയ ബോധമണ്ഡലമായിരുന്നു അവർക്ക്. തലമുറകളായി അനുഭവിക്കുന്ന അടിമത്തം. ജന്മദത്തമെന്നും, ഈശ്വരനിശ്ചയമെന്നും വിശ്വസിച്ചിരുന്നവർ!”
“തങ്ങളും മനുഷ്യരാണെന്നു്, ഈ ഭൂമിയും വിഭവങ്ങളും തങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നു്, തങ്ങൾക്കും തലച്ചോറും ചിന്താശക്തിയും കൈക്കരുത്തും മനക്കരുത്തുമുണ്ടെന്നു് അവർക്കു സ്വയം ബോധ്യപ്പെടേണ്ടിയിരുന്നു…”
“അതിനവർക്കു താങ്ങു വേണ്ടിയിരുന്നു… ഉണ്ടായി. അവരെ ഉണർത്താൻ ആളുണ്ടായി. ആദ്യം കോൺഗ്രസ്സംഘടനയുടെ കീഴിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളും പിന്നീടു്, രാജഭരണത്തോടും ജന്മിത്തത്തോടുമുള്ള കാൺഗ്രസ്സിന്റെ മൃദുസമീപനങ്ങളിൽ അപാകത തോന്നി സോഷ്യലിസ്റ്റു കാൺഗ്രസ്സു് എന്ന സംഘടനയുണ്ടാക്കിയവരും… പിന്നീടു് സവർണമേധാവിത്വവും അടിയാളരുടെ പീഡിതജീവിതവും അവസാനിപ്പിക്കാൻ വേറെ വഴി തേടണമെന്നു തോന്നിയപ്പോൾ കമ്യൂണിസ്റ്റും ആയിത്തീർന്ന കുറേ മനുഷ്യസ്നേഹികളുടെ തുടർച്ചയായ പ്രവർത്തനം…”
“ത്യാഗവും, കഷ്ടപ്പാടും, പീഡനങ്ങളും, ജീവഹാനിയുംവരെ നേരിട്ടു കൊണ്ടുള്ള പ്രവർത്തനം. പുറകോട്ടു പുറകോട്ടു പോയാൽ, മോളേ ഒരു അനന്തനും പറഞ്ഞുതീർക്കാൻ പറ്റാത്തത്ര കഥകളുണ്ടു്.”
അപ്പച്ചിയമ്മൂമ്മയ്ക്കു് അക്ഷരങ്ങളെയും വാക്കുകളെയും ഒരുപാടിഷ്ടമാണു്. ഭംഗിയുള്ള വാക്കുകൾ അനായാസം തപ്പിയെടുത്തു് അടുക്കടുക്കായി കോർത്തിണക്കി, ഉപമകളും ഉൽപ്രേക്ഷകളും ഉപകഥകളുമായി അങ്ങനെ നീണ്ടുനീണ്ടു് ഒരു മഹാഭാരതം തന്നെയാകും അപ്പച്ചിയമ്മൂമ്മ പറയുക. പക്ഷെ അപ്പച്ചിയമ്മൂമ്മ ആ കഥകൾ പറയാൻ തുനിഞ്ഞില്ല. അപ്പച്ചിയമ്മൂമ്മയുടെ നാവിനു വഴങ്ങുന്നതല്ലാന്നുണ്ടോ ആ കഥകൾ! കണ്ണുനീരിലും ചോരയിലും കുതിർന്ന കഥകളാണു്; അവയ്ക്കു് ചമയങ്ങൾ ഒന്നും ചേരില്ല. മാത്രമല്ല കേട്ടറിഞ്ഞ കഥകൾ ഒരാൾ പറയുന്നതിനേക്കാൾ കൺമുന്നിൽക്കണ്ട ദൈന്യതകളുടേയും ക്രൂരതകളുടേയും ഭീകരതയുടേയും ചിത്രം ആ സമരങ്ങൾക്കൊപ്പം നടന്നയാൾ പറയുന്നതാകും നല്ലതു് എന്നാണു് അപ്പച്ചിയമ്മൂമ്മ പറഞ്ഞതു്…
അപ്പച്ചിയമ്മൂമ്മ ഏതോ അഗാധ ചിന്തയിലാണ്ടു… കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ഒക്കെയും സ്വന്തം അനുഭവമാക്കിമാറ്റുന്ന അപ്പച്ചിയമ്മൂമ്മ അക്കാലത്തെ മനസ്സിൽ നിർമ്മിച്ചെടുക്കുകയായിരിക്കും…
“അപ്പച്ചിയമ്മൂമ്മേ”, അമ്മു വിളിച്ചു. പെട്ടെന്നു് ചിന്തകളിൽ നിന്നുണർന്ന അവർ ആർദ്രതയോടെ അമ്മുവിന്റെ തലയിൽ തലോടി. അമ്മു ചോദിച്ചു:
“അവര്ടെ, ആ ആളുകളില്ലേ-സമരത്തിനു പോയവർ, അവര്ടെ കയ്യിലും തോക്കൊക്കെയൊണ്ടാര്ന്നോ?”
“പിന്നേ, ഒണ്ടാരുന്നോന്നു്! തോക്കൊണ്ടാരുന്നു; ഒരു പീരങ്കിയും ഒണ്ടാരുന്നു. പക്ഷേ അതു്… അതു്…” അപ്പച്ചിയമ്മൂമ്മയുടെ തൊണ്ട ഇടറിയതോ, ലേഖയുടെ മുഖത്തെ ചെറുചിരി കണ്ടതോ എന്നറിയില്ല, ഒരു നിമിഷം അപ്പച്ചിയമ്മൂമ്മ നിശ്ശബ്ദയായി… “എന്നിട്ടു്?” അമ്മു പ്രോത്സാഹിപ്പിച്ചു.
“അതു് ഉപയോഗിക്കാൻ പറ്റീല്ല മോളേ… ഒരുണ്ട മാത്രേ ഒണ്ടാരുന്നൊള്ളൂ…” കുറച്ചുനേരത്തേക്കു് നിശ്ശബ്ദയായിരുന്നു അപ്പച്ചിയമ്മൂമ്മ… പിന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു പറഞ്ഞുതുടങ്ങി:
“പണിമുടക്കു തുടങ്ങീരുന്നു… സി. പി. ടെ പോലീസും പട്ടാളവും വീടുകൾതോറും കേറി പരിശോധിച്ചു് ആണുങ്ങളെ മുഴുവൻ പിടിച്ചുകൊണ്ടു് പോവുകയായിരുന്നു… ചിലപ്പോൾ ശവംപോലും കിട്ടില്ല; അല്ലെങ്കിൽ ജീവച്ഛവമായി ജയിലിലോ ആശൂത്രീലോ… അതുകൊണ്ടു് നേതാക്കന്മാരുടെ നിർദ്ദേശമനുസരിച്ചു് പലസ്ഥലത്തും താത്ക്കാലിക ക്യാമ്പുകളിൽ കുറേപേർ ഒന്നിച്ചു താമസിച്ചു കൊണ്ടു് ആക്രമണങ്ങളെ നേരിടാനും മറ്റും പരിശീലിക്കുകയായിരുന്നു. അതിലൊരു ക്യാമ്പിലൊണ്ടാരുന്നു തുരുത്തിൽ പത്മനാഭൻ എന്ന സഖാവ്… പീരങ്കിയും തോക്കും റിവാൾവറുമൊക്കെയായി വരുന്ന പട്ടാളത്തിനോടു തിരിച്ചടിക്കാൻ പറ്റുന്ന ഒരു സാധനം കരുതീട്ടൊണ്ടെന്നു് ആ സഖാവു പറഞ്ഞു. അബു എന്നൊരാളാണത്രെ അതു് കൊടുത്തതു്. കരിമഷി നിറത്തിൽ തിളങ്ങുന്ന സ്റ്റീലിന്റെ ഒരു കുഴൽ, ഒന്നരയടി നീളം വരുമത്രെ; ഒരറ്റം ചെറുതും മറ്റേയറ്റം വലുതുമാണു്. അതിൽ വച്ചു് വെടിവെയ്ക്കാൻ എട്ടുപത്തുകിലോ തൂക്കമുള്ള ഈയത്തിന്റെ ഒരു അരിമ്പു് എന്നുവച്ചാൽ പീരങ്കിയുണ്ട. അതു് കുഴലിലിട്ടു് പട്ടാളത്തിനുനേരെ വെടിവയ്ക്കും: പക്ഷേ അതിനു പറ്റുന്ന ഒരു മെഷീൻ വേണം. അബു അതുകൊണ്ടുവരാമെന്നു പറഞ്ഞുപോയതാ… പക്ഷെ അതിനുമുൻപു് പട്ടാളം ആക്രമണം തുടങ്ങി… എല്ലാം കഴിഞ്ഞു…” അപ്പച്ചിയമ്മൂമ്മ ശബ്ദത്തിൽ വന്ന പതർച്ച മറക്കാൻ ശ്രമിച്ചു് വെറുതെ ചുമ വരുത്തി. സാവിത്രിക്കുട്ടി നിശ്ശബ്ദയായി മുഖം കുനിച്ചിരുന്നു.
ആദിയുടേയും അമ്മുവിന്റേയും മുഖം വിവർണമായി; ലേഖ വിതുമ്പാൻ പാകത്തിലായിരുന്നു… അമ്മു ധൈര്യം വീണ്ടെടുത്തു് ചോദിച്ചു:
“ഒരുണ്ട മാത്രായിരുന്നോ ആയുധം!”
അപ്പച്ചിയമ്മൂമ്മ വാചാലയായി:
“അല്ലല്ല… വാരിക്കുന്തം, ചീങ്കണ്ണിയെ എറിഞ്ഞു പിടിക്കുന്ന ചാട്ടുളി, വെട്ടുകത്തി, കൊയ്ത്തരിവാൾ, ഓലാംവട്ടികൾ നിറയെ കല്ലും മെറ്റലും, തെറ്റാലി അങ്ങനെ…”
“വാട്ടു്, വാട്ട്… മൈ ഗോഡ്!” ആദി പെട്ടെന്നു് ഉച്ചത്തിൽ പറഞ്ഞുപോയി. അവൻ അവിശ്വാസത്തോടെ അപ്പച്ചിയമ്മൂമ്മയേയും അമ്മുവിനേയും മാറിമാറി നോക്കി… കേട്ടതു് കൃത്യമായി മനസ്സിലായില്ലെങ്കിലും അവനു് ജീവന്മരണ പോരാട്ടത്തിനിറങ്ങിയ സമരക്കാരുടെ ദൈന്യത മനസ്സിലായിരുന്നു. അവൻ അമ്മുവിനെ ദയനീയമായി നോക്കി. സാവിത്രിക്കുട്ടിയമ്മൂമ്മ അവനു് വിശദീകരിച്ചുകൊടുത്തു:
“അതേ, ആദി; സി. പി. യുടെ-അന്നത്തെ ദിവാൻ-ക്രൂരത ആവാഹിച്ചെടുത്ത മനസ്സും, ആരേയും കൊന്നുതള്ളാനുള്ള ഉത്തരവും യന്ത്രത്തോക്കും പീരങ്കിയുമായി മുതലാളിമാരുടെ വീടുകൾ താവളങ്ങളാക്കിയ പട്ടാളം ഒരുവശത്തു്… കൊടും പട്ടിണിയും മർദ്ദനവും പീഡനവും മറുവശത്തു്… സാധാരണ മനുഷ്യർക്കു മറ്റു പോംവഴിയില്ലായിരുന്നു; നേരിട്ടേ പറ്റൂ… വാരിക്കുന്തവും കല്ലും കവണയുമൊക്കെയേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.”
“ഐതിഹാസികമായ സമരമായിരുന്നു ആദീ അതു്; അന്നു് നൂറുകണക്കിനുപേർ കൊല്ലപ്പെട്ടെങ്കിലും… ഒരു സമരവും വിഫലമാകില്ല. ഇന്നല്ലെങ്കിൽ നാളെ അതിന്റെ ഫലം വരും.”
അപ്പച്ചിയമ്മൂമ്മയുടെയും കൂട്ടരുടേയും വരവുകാത്തിരിക്കുകയായിരുന്നു ശശിയേട്ടനും കുടുംബവും. വളരെ നാളായി തമ്മിൽ കാണാൻ പറ്റാതിരുന്ന ബന്ധുക്കൾ കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷവും കുശലപ്രശ്നങ്ങളും ഏറെ നേരം നീണ്ടുനിന്നു. അമ്മുവിനേയും ആദിയേയും കാണാൻ സാധിച്ചതിലുള്ള സന്തോഷം ശശിയേട്ടൻ മറച്ചുവച്ചില്ല. അതിനിടയിൽ എല്ലാവരുടേയും ഊണും കഴിഞ്ഞിരുന്നു…
എല്ലാവരുടേയും കൂടിയുള്ള വരവിന്റെ പ്രധാന ഉദ്ദേശ്യം അപ്പച്ചിയമ്മൂമ്മ ഫോൺ ചെയ്തപ്പോൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടായിരിക്കും ശശിയേട്ടൻ എന്തിനോ തിടുക്കപ്പെടുന്നതുപോലെ. എല്ലാവരും തളത്തിൽ വന്നിരുന്നു. അപ്പച്ചിയമ്മൂമ്മ പറഞ്ഞു:
“കുട്ടികൾക്കു് പുന്നപ്രവയലാർ വിപ്ലവത്തെക്കുറിച്ചു് എന്തൊക്കെയോ അറിയണമെന്നു്. അതാ ശശിയേട്ടന്റടുത്തു വന്നതു്.”
ശശിയേട്ടന്റെ മുഖം തുടുത്തു… അന്നു ഞാൻ വിദ്യാർത്ഥിയാണു്…
കുറച്ചുനേരത്തേക്കു് ശശിയേട്ടൻ നിശ്ശബ്ദനായിരുന്നു, മുഖത്തു് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നു. താൻ ഒപ്പം നടന്ന ഓർമ്മയിൽപ്പോലും പുളകമണിയുന്ന ആ കാലഘട്ടം ഓർത്തെടുക്കാൻ വീണ്ടും അവസരം കിട്ടിയതിൽ ആവേശം കൊണ്ട അദ്ദേഹം ആ കഥകൾ കേൾക്കാൻ താല്പര്യത്തോടെ തന്റെ മുമ്പിലെത്തിയ പുത്തൻ തലമുറയെ വാത്സല്യത്തോടെ നോക്കി പുഞ്ചിരിച്ചു:
“നിങ്ങൾക്കു്-ഞാൻ പറഞ്ഞതു്, പുത്തൻതലമുറയ്ക്കു്-ഇന്നു് ചരിത്രപുസ്തകങ്ങൾ തപ്പിപ്പോകണ്ട, കഥകളായി കേൾക്കാൻ പ്രത്യേക സമയം കണ്ടെത്തേണ്ട; അവരവരുടെ സമയവും സൗകര്യവും താല്പര്യവും അനുസരിച്ചു് വിരൽത്തുമ്പുകൊണ്ടു് വിവരങ്ങളെ തോണ്ടിയെടുക്കാം. പക്ഷേ അങ്ങനെ കിട്ടുന്നതു് യാന്ത്രികമായ കുറെ സ്ഥിതിവിവരക്കണക്കുകളായിരിക്കും; വിയോജിപ്പുകളും, വിവരണങ്ങളും വ്യാഖ്യാനങ്ങളും ഒക്കെ കൂടിക്കലർന്നു കാണും.”
“പക്ഷെ അനുഭവങ്ങളുടെ നേർസ്സാക്ഷ്യം ഏതു പുസ്തകത്തിനേക്കാളും മീതെയാണു്. ആ സമരത്തിന്റെ കഥകൾ പലരും ഏറെക്കുറെ സത്യസന്ധമായിത്തന്നെ എഴുതിയിട്ടുണ്ടു്; ചരിത്രമായും നോവലായും ഒക്കെ. പക്ഷെ ആ ഐതിഹാസിക വിപ്ലവത്തിന്റെ യഥാർത്ഥവും സമ്പൂർണവുമായ ചരിത്രം ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്നുതന്നെയാണു് ഞാനും എന്നെപ്പോലുള്ളവരും വിശ്വസിക്കുന്നതു്. നൂറുകണക്കിനു തൊഴിലാളികളും മറ്റു സാധാരണക്കാരും ആയ പാവപ്പെട്ടവരാണു് മനുഷ്യനെന്നുള്ള അവകാശങ്ങളും അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നേടിയെടുക്കാൻ സ്വയം ബലികൊടുത്തതു്-പുന്നപ്ര, വയലാർ, കാട്ടൂർ, മാരാരിക്കുളം, ഒളതല, മേനാശ്ശേരി… നിങ്ങളിതു വരെ കേട്ടിട്ടുപോലുമുണ്ടാകില്ല ഈ സ്ഥലപ്പേരുകൾ അല്ലേ! അവിടെ അവർ, ആ രക്തസാക്ഷികൾ ഉറങ്ങുന്നു… അവരുടെ ചോര വീണു പവിത്രമായ ആ മണ്ണിലാണു് നമ്മുടേയും വേരുകൾ!”
ശശിയേട്ടൻ ഒന്നു നിർത്തി… പ്രായം അദ്ദേഹത്തിന്റെ ശബ്ദത്തിനോ ചിന്തകൾക്കോ തളർച്ച വരുത്തീട്ടില്ല. അദ്ദേഹം തുടർന്നു:
“നിങ്ങൾക്കറിയാമോ, രേഖപ്പെടുത്തപ്പെട്ട വിവരങ്ങളേക്കാളും എഴുതപ്പെട്ട ചരിത്രങ്ങളേക്കാളും എത്രയോ ദാരുണവും ബീഭത്സവുമായിരുന്നെന്നോ അവിടെ നടന്ന യാഥാർത്ഥ്യങ്ങൾ! നൂറുകണക്കിനു മനുഷ്യരാണു് ഓരോ ക്യാമ്പിലും മരണമടഞ്ഞതു്. വെടിയുണ്ടയേറ്റു തുളഞ്ഞ ശരീരവും ഒടിഞ്ഞുതൂങ്ങിയ കൈകളും മാംസം തൂങ്ങുന്ന കാലുകളുമായി സ്വന്തം സഖാക്കളുടെ ശവശരീരങ്ങൾക്കിടയിലൂടെ പുഴുവിനെപ്പോലെ ഇഴഞ്ഞുനീങ്ങി തോട്ടിലും കുളങ്ങളിലും കപ്പപ്പായലിനടിയിൽ ഒന്നുംരണ്ടും ദിവസം മുഴുവൻ മുങ്ങിക്കിടന്നു് എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു് ജീവിതത്തിലേക്കുതിരിച്ചു കേറിയ ചിലർ അനുഭവങ്ങളുടെ നേർസാക്ഷ്യവുമായി നമുക്കു് മുന്നിലുണ്ടായിരുന്നു. നടുങ്ങി വിറച്ചു് ശ്വാസമെടുക്കാതെ കണ്ണിമവെട്ടാതെ കുടിലിന്റെ ഓലമറക്കീറിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടക്കുരുതി കണ്ടിരിക്കേണ്ടി വന്ന സ്ത്രീകളും കൊച്ചുകുട്ടികളും പകർന്നു നൽകിയ ഞെട്ടിപ്പിക്കുന്ന ഭീകരതകളുടെ കഥകൾ… ഇന്നും കാണാനാകുന്ന അന്നത്തെ നരനായാട്ടിന്റെ ബാക്കിപത്രങ്ങൾ…”
“കുളങ്ങൾ കുന്നുകളായി-ശവക്കുന്നുകൾ! നേരിട്ടു കാണണോ, വയലാർ രക്തസാക്ഷി മണ്ഡപം നിൽക്കുന്ന മണൽക്കുന്നു്… ശവക്കൂനയാണതു്. അതൊരു കുളമായിരുന്നു അന്നു്… പേരും വയസ്സും ജാതിയും മതവും രാഷ്ട്രീയവും ഒന്നും രേഖപ്പെടുത്തി വച്ചിട്ടില്ലാത്ത എത്രയോ ത്യാഗികളായ മനുഷ്യരുടെ നിശ്ശബ്ദമായ മുദ്രാവാക്യം വിളികേൾക്കാം അതിനുള്ളിൽ നിന്നു്: മനുഷ്യരാശി ജീവിക്കാൻ വേണ്ടി മരിച്ചവർ ഞങ്ങൾ!”
“വെടികൊണ്ടു വീണുകിടന്നിരുന്നവർക്കിടയിലൂടെ പട്ടാളം പരതി നടന്നു. ജീവന്റെ തുടിപ്പു് ഉണ്ടെന്നു തോന്നിയവരെ തോക്കിന്റെ പാത്തിക്കിടിച്ചും ബയണറ്റുകുത്തിയിറക്കിയും മരണം ഉറപ്പാക്കി. എന്നിട്ടും മരിക്കാതെ കിടന്നവരെ ശവങ്ങൾക്കൊപ്പം വലിച്ചെടുത്തു് കുളത്തിലിട്ടു. കുളമൊരു കുന്നായി. കുന്നിനു മീതെ പുണ്യാഹം തളിക്കുംപോലെ പെട്രോൾ തളിച്ചു് തീകൊടുത്തു. മുകളിൽ കിടന്നവരുടെ ശരീരങ്ങളിൽ തീപ്പോളകളുണ്ടാക്കി അല്പനേരം പെട്രോൾ കത്തി, അതണഞ്ഞു. വീണ്ടും അതിനു മേൽ ശവങ്ങളിട്ടു.”
“തീർന്നില്ല… നാട്ടുകാർക്കു് കണ്ടു പാഠം പഠിക്കാൻ ശവക്കൂമ്പാരങ്ങൾ രണ്ടുമൂന്നു ദിവസം അങ്ങനെ തന്നെ ഇട്ടിരുന്നു; പ്രായമായവർ മുതൽ കൗമാരക്കാർ വരെയുള്ള പോരാളികളുടെ ജീവനറ്റ ശരീരങ്ങൾ കടൽത്തീരത്തും വീട്ടുമുറ്റങ്ങളിലും അങ്ങനെ അനാഥമായിക്കിടന്നു. ആർക്കും അടുക്കാൻ പറ്റുമായിരുന്നില്ല; അല്ലെങ്കിൽ ആരുണ്ടായിരുന്നു ബാക്കിയായിട്ടു്! പള്ളാത്തുരുത്തിയാറും, അറബിക്കടലും അതിലേറെയും ഏറ്റുവാങ്ങി. ബാക്കിയുള്ളവ കൂട്ടിയിട്ടു് ചെറ്റമാടങ്ങൾ പൊളിച്ചിട്ടു് പെട്രോളൊഴിച്ചു് അവിടത്തന്നെ കത്തിച്ചു, തീ കത്തുമ്പോഴും ആ മനുഷ്യക്കൂനയിൽ ജീവനുള്ളവർ ഉണ്ടായിരുന്നു… അവരുടെ പിടച്ചിലും നാട്ടുകാർ കാണട്ടെ… ഇനിയാരും അവകാശം പറഞ്ഞു രാജാവിനേയും ജന്മിമാരേയും അലോസരപ്പെടുത്തരുതു്…”
“പക്ഷെ അവർക്കു തെറ്റി; എത്രയോ കൊടിയ മർദ്ദനങ്ങൾ നേരിട്ടാണു് തൊഴിലാളികളുടെ പ്രസ്ഥാനം-അടിച്ചമർത്തപ്പെട്ടവരുടെ പ്രസ്ഥാനം-അവിടെ വരെയെത്തിയതു്.”
“പുന്നപ്രവയലാർ സമരം അടിച്ചമർത്തിയ രീതിയും അതിനെത്തുടർന്നു് കോൺഗ്രസ്സുകാരുടെയും ജന്മിമാരുടെയും മുതലാളിമാരുടെയും ഒത്താശയോടെയുള്ള അതിക്രൂരമായ വേട്ടയാടലും… അതു് തൊഴിലാളി പ്രസ്ഥാനത്തിനു് കൂടുതൽ ഊർജ്ജം പകരുകയാണുണ്ടായതു്. ‘പതിമ്മൂന്നര സെന്റു്’ ഭൂമിക്കു വേണ്ടിയുള്ള സമരമാണു് പുന്നപ്രവയലാർ സമരമെന്നു് സർ സി. പി. യും കാൺഗ്രസ്സും കള്ളപ്രചരണം അഴിച്ചുവിട്ടു. പക്ഷെ എല്ലാം കണ്ടും അനുഭവിച്ചും അറിഞ്ഞ സാധാരണക്കാർ കൂടുതൽ കൂടുതൽ പ്രസ്ഥാനത്തോടടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു തൊട്ടുമുൻപുള്ള വർഷങ്ങളിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവകരമായ ബഹുജനമുന്നേറ്റങ്ങൾക്കു്-പ്രത്യേകിച്ചും തിരുവിതാംകൂറിൽ, നേതൃത്വം നൽകിയതു് കമ്യൂണിസ്റ്റുപാർട്ടിയാണു്, തൊഴിലാളി പ്രസ്ഥാനമാണു്. സ്റ്റേറ്റ്കോൺഗ്രസ് നേതാക്കന്മാർ സി. പി. യുമായി ചങ്ങാത്തമുണ്ടാക്കി ഒളിച്ചുകളി നടത്തുകയായിരുന്നു.’
“പുന്നപ്രവയലാർ സംഭവത്തിനു പ്രധാനമായും വഴിവച്ച പൊതുപണിമുടക്കു തുടങ്ങുന്നതിനു തൊട്ടുമുൻപു് കുറച്ചു നേതാക്കന്മാർ ഒളിവിൽ പോയിരുന്നു. സമരരംഗത്തുള്ളവർക്കും കുടുംബങ്ങൾക്കും സഹായമെത്തിക്കാൻ ആരെങ്കിലുമുണ്ടാകണമല്ലോ… കാരണം കോൺഗ്രസ്സുകാരുടേയും ജന്മിമാരുടേയും ഒറ്റുകൊടുക്കൽരീതി തൊഴിലാളിനേതാക്കന്മാർക്കെതിരെ മാത്രമല്ല അവർക്കിഷ്ടമല്ലാത്ത ആരേയും എന്നതായിരുന്നു; പോലീസിന്റേയോ പട്ടാളത്തിന്റേയോ കയ്യിൽപ്പെട്ടാൽ തിരിച്ചുവരവുണ്ടാകില്ല, അഥവാ വന്നാലും വെറും ജീവച്ഛവമായിരിക്കും… ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും നാട്ടിൽനിന്നും പലായനം ചെയ്തിരുന്നു: ജയിലിലാകുന്നവർക്കുള്ള നിയമസഹായങ്ങൾ… അവർക്കു തുണനൽകാൻ കുറേപ്പേർ പ്രത്യക്ഷസമരത്തിൽ നിന്നുമാറിനിന്നിരുന്നു.”
“പക്ഷെ സമരം കഴിഞ്ഞതോടെ തൊഴിലാളി സംഘടനകൾ നിരോധിക്കപ്പെട്ടു. സമരക്കാർക്കും കുടുംബങ്ങൾക്കും സഹായികളായി നിന്ന തൊഴിലാളികൾക്കും അനുഭാവികൾ പോലുമല്ലാത്ത തൊഴിലാളികൾക്കും ഒളിവിൽ പോകേണ്ടിവന്നു. അതിനുമുൻപുതന്നെ വളരെപ്പേർ തടവിലാക്കപ്പെട്ടു… ബാക്കിയായവർ ഒളിവിലിരുന്നുകൊണ്ടും സജീവമായിത്തന്നെ സ്വാതന്ത്ര്യസമരത്തിൽ ഇടപെട്ടിരുന്നു. ദൂരവ്യാപകമായ സാമൂഹ്യമാറ്റത്തിനു് കമ്യൂണിസ്റ്റുപാർട്ടി നേതൃത്വം കൊടുത്ത പുന്നപ്രവയലാർ സമരവും തുടർന്നുള്ള പ്രവർത്തനങ്ങളും കാരണമായി എന്നതു് വസ്തുതയാണു്. അതു നിങ്ങൾ മനസ്സിലാക്കണം.”
ശശിയേട്ടൻ തളർന്നുപോയിരുന്നു; ഒരേ ഇരിപ്പിൽ ഏതാണ്ടൊരു പ്രസംഗം പോലെ ആവേശഭരിതനായാണു് സംസാരിച്ചതു്… അമ്മുവിനു് സംശയങ്ങളുണ്ടായിരുന്നിട്ടും ഇടപെടാൻ തോന്നിയില്ല. ഒരേ ഒഴുക്കിലങ്ങുപോകട്ടെന്നു വച്ചു.
എല്ലാവരേം നോക്കി ചെറുതായൊന്നു ചിരിച്ചു: “ഞാനിത്തിരിനേരം കിടക്കട്ടെ. ബാക്കി പിന്നെപ്പറയാം.” അരുണ കൊണ്ടുവന്നുകൊടുത്ത ചായ കുടിച്ചു് ശശിയേട്ടൻ മുറിക്കകത്തേക്കു പോയി.
“ചോദ്യങ്ങളും സംശയങ്ങളുമൊക്കെ പിന്നെ…” അതുപറഞ്ഞു് എഴുന്നേറ്റ അരുണയ്ക്കൊപ്പം മറ്റുള്ളവരും എഴുന്നേറ്റു. അരുണ പറഞ്ഞു:
“അച്ഛൻ, അച്ഛന്റെ ജീവിതകഥ-അച്ഛന്റെയും കുടുംബത്തിന്റെയും കഥകൾ-നിങ്ങളോടു പറയാനിരിക്കുകാ. സമരത്തിന്റെ കഥ ചോദിച്ചപ്പോ അതങ്ങു പറഞ്ഞതാ ആദ്യം. അന്നു്-1946 ഒക്ടോബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴുവരെയായിരുന്നു ആ വെടിവെപ്പെല്ലാം ഒണ്ടായതു്-ദിവാൻ സി. പി. രാമസ്വാമി അയ്യരുടെ ഉത്തരവനുസരിച്ചു് പട്ടാളോം പോലീസും നേരത്തേതന്നെ ചില ജന്മിവീടുകളിൽ താവളമടിച്ചു; അവിടത്തെ ജന്മിമാരുടെ പരാതിയിലും ഒത്താശയോടെയും ആയിരുന്നു. അച്ഛന്റെ ഒരു ബന്ധുവീടായ കളരിക്കലും പട്ടാളത്താവളമായിരുന്നത്രെ… അച്ഛനും കൂട്ടുകാരും വിദ്യാർത്ഥികളായിരുന്നു. പട്ടാളം തൊഴിലാളികളേയും നാട്ടുകാരേയും ആക്രമിച്ചു. പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു കുടിലുകൾ കൊള്ളയടിച്ചു. ആടും കോഴിയുമുൾപ്പെടെ വളർത്തുമൃഗങ്ങളെ വരെ പിടിച്ചുകൊണ്ടുപോയത്രെ. കുടിലുകൾ വലിച്ചുപൊളിച്ചു തീയിട്ടു വെലസി; വടക്കു് അരൂരു് വരെ…”
“അക്കാലത്തു് റെയ്ഡിനുള്ള സി. പി. യുടെ ഉത്തരവിനെതിരെ പ്രതിഷേധിച്ചു അച്ഛനും മറ്റു കുട്ടികളും ജാഥ തുടങ്ങി… കണ്ടും കേട്ടും വന്നവരെല്ലാം ജാഥയിൽ ചേർന്നു. അത്രയും വലിയൊരു ജാഥ അന്നുവരെ ആ നാടുകണ്ടിട്ടില്ലാത്രെ. അക്കാര്യം പറഞ്ഞപ്പോൾ അച്ഛൻ വല്ലാതെ ഇമോഷനലായതോർക്കുന്നു. അതല്ലാതെ അധികം സമരകഥകൾ ഞങ്ങളോടു പറഞ്ഞിട്ടില്ല. കുടുംബകഥകൾ തീരേം പറഞ്ഞിട്ടില്ല.”
“നിങ്ങൾ വരുന്നെന്നു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം… എന്നിട്ടുപറയുകയാ: ‘സാവിത്രിക്കുട്ടി വരുന്നുണ്ടെന്നല്ലേ പറഞ്ഞതു്… എനിക്കു് എന്റെ കുടുംബചരിത്രം മുഴുവൻ പറയണം, ഒരുപാടുനാളായി ഞാൻ ആഗ്രഹിക്കുന്നു അവളോടൊന്നു വരാൻ പറയാൻ… ഞങ്ങളെപ്പോലെ തന്നെ വേദനകൾ ഒരുപാടു് അനുഭവിച്ചവളാണവൾ; അതുമാത്രമല്ല, ആത്മാർത്ഥതയോടെ കേൾക്കുന്ന ഒരാളിനോടു് മനസ്സിലടക്കി വച്ചിരിക്കുന്ന വേദനകൾ പങ്കുവയ്ക്കുമ്പോഴേ മനസ്സു സ്വസ്ഥമാകൂ… അവരു വരട്ടെ’ എന്നു്. നിങ്ങളോടു പറയുമ്പോൾ ഞങ്ങൾക്കും കേൾക്കാമല്ലോ.”
സാവിത്രിക്കുട്ടിയുടെ ശശിയേട്ടൻ കഥ തുടർന്നു:
“മീനാക്ഷിച്ചിറ്റമ്മേം നാരായണൻ ചിറ്റപ്പനുമെത്തിയപ്പോൾ രാത്രിയായി. രവീന്ദ്രനന്നു് കൈക്കുഞ്ഞാ. ഞങ്ങൾ തലേന്നു് എത്തിയിരുന്നു. ദാക്ഷായണിയമ്മൂമ്മേടെ മോളില്ലേ അമ്മാളു, അമ്മാളുച്ചേച്ചീടെ കല്യാണം. അതിനാണു് എല്ലാരും എത്തീതു്. ലീവെടുക്കാൻ പറ്റാത്തതുകൊണ്ടു് നാരായണൻ ചിറ്റപ്പൻ പിറ്റേന്നു രാവിലെ തന്നെ പോയി.”
“എനിക്കന്നു പത്തോ പന്ത്രണ്ടോ വയസ്സുകാണും. രാവിലെ എഴുന്നേറ്റു് ഉമിക്കരീം മാവിലേമായിട്ടു് കുളക്കടവിലേക്കു ചെന്നപ്പോഴാ കേട്ടതു്:
‘കണ്ടില്ലേ… വല്യമനയ്ക്കലെ വിഷ്ണ്വമ്പൂരീം എടത്തട്ടേലെ വാസ്വമ്പീശനും ഒക്കേണ്ടു് വന്നിട്ടു്. എന്താണ്ടോ കൊഴപ്പം തന്നേണു്.’ പാത്രം തേപ്പുകാരി പാറുക്കുട്ടി പാത്രം കഴുകുന്നതിനിടിയിൽ തിരിഞ്ഞുനിന്നു് അടുക്കളക്കാരൻ ശിവരാമനോടു പറയുന്നു.
‘ങൂം ഊം… കേട്ടില്ലേ… തെക്കേലെ കൊച്ചുമൂപ്പിലു് തകർക്ക്ണന്നു്’, ശിവരാമന്റെ കമന്റു്.
“അപ്പോഴാ ഞാൻ ശ്രദ്ധിച്ചതു്… മുൻവശത്തെ തളത്തിൽ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം. വടക്കേ ജന്നലരികിൽ ചെന്നു നോക്കി.”
‘ശ്രീചിത്തിരതിരുനാളിന്റെ ഉത്തരവാണു്. എന്നുവച്ചാൽ രാജശാസനം. നാളെമുതൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥിക്കാം. ജാതി പറഞ്ഞു് മാറ്റി നിർത്താനാകില്ല. രാജാവിന്റെ അനുവാദം-ക്ഷേത്രപ്രവേശന വിളംബരം… എല്ലാരും അറിഞ്ഞിട്ടുണ്ടാവൂല്ലോ.’
ഉണ്യേട്ടനായിരുന്നു അതു്. ദാക്ഷായണിയമ്മൂമ്മയുടെ മൂത്തമകൻ ഉണ്ണിക്കൃഷ്ണൻ. ഡൽഹീലാരുന്നു. സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടാവില്ല. ഉണ്യേട്ടൻ ഇരുന്നയുടൻ അവിടെ കൂടെയിരിക്കുന്നവർ തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നു. പെട്ടെന്നാണൊരാൾ ചാടിയെഴുന്നേറ്റതു്. ഊന്നുവടി നിലത്തു ശക്തിയായിടിച്ചു് അട്ടഹസിച്ചു:
‘ഹായ്… ഹായ്… എനിക്കു കേക്കണ്ട ഒരൂട്ടം നെയമങ്ങളേയ്! ഒള്ള ഹീനജാതിക്കാരൊക്കേം നമ്മളേ കൂട്ടിത്തൊട്ടു് ശ്രീകോവിലിനു മുമ്പീ നിന്നു തൊഴുംത്രെ… ദാമൂം, കോന്തീം, കാളിപ്പൊലക്കള്ളീം… ഛീ… ഛീ… ദ്ന്താ ഞാൻ കേക്കണേ! തീണ്ടലൂംല്ല, തൊടീലൂംല്ല… ശിവ… ശിവ… ദ്ക്കെ നമ്മളാൽച്ചെലരു് സമ്മതിക്കൂലാന്നു് അങ്ങടു് തൊറന്നു പറഞ്ഞേക്കൂ ശ്രീധരാ;’ “അതു കൊച്ചപ്പൂച്ചനാര്ന്നു; അന്നെനിക്കറിയില്ലാരുന്നു കേട്ടോ അങ്ങേരേ… കൊച്ചപ്പൂപ്പൻ പറഞ്ഞതു് അമ്മൂമ്മേടെ ഒരു കസിനായ ശ്രീധരൻ പിള്ളയോടാണു്, പുന്നശ്ശേരിത്തറവാട്ടിലെയാണത്രെ. ആളൊരു പ്രമാണിയാണു്.”
ഉണ്യേട്ടൻ എഴുന്നേറ്റു: ‘ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും എടുത്തിടണ്ട. രാജാവിന്റെ ഉത്തരവായതുകൊണ്ടു മാത്രമല്ലെന്നറിയാമല്ലോ. രാജാവിനു സ്വയമേവ തോന്നിയതുമല്ല. അതവരുടെ അവകാശമാ. അതിനുവേണ്ടി സമരം നടക്കുന്നതൊന്നും ആരും അറിയാത്തതല്ലല്ലോ. അവരു കേറും, നടയ്ക്കൽ നിന്നു തൊഴുതു പ്രാർത്ഥിക്കും’ ഉണ്യേട്ടന്റെ ഉറച്ച ശബ്ദം.
“അവിടന്നുമിവിടന്നുമൊക്കെ ഉറക്കെയുറക്കെ തർക്കിക്കുന്നു… ഇടയ്ക്കു് ഗാന്ധിജി, കോൺഗ്രസ്എന്നൊക്കെ കേട്ടപ്പോൾ എനിക്കു കാര്യം മനസ്സിലായി. സ്വാതന്ത്ര്യസമരകഥകൾ കുറച്ചൊക്കെ ഞാൻ പേപ്പറിൽ നിന്നുമൊക്കെ അറിയാൻ തുടങ്ങിയിരുന്നു.”
“ജന്നലരികിൽ നിന്നിറങ്ങി പടിഞ്ഞാറെ മുറ്റത്തേക്കു നടക്കുന്നതിനിടേലാ കണ്ടതു് ഒരപ്പെരേലെന്തോ അനങ്ങുന്നു. ആരാന്നു നോക്കാൻ ചെന്നപ്പോ വാതിൽ അടച്ചിരിക്കുന്നു: പക്ഷെ അകത്തു് ആളനക്കം. മരയഴിയുടെ വിടവിൽക്കൂടി ഞാൻ നോക്കിയപ്പോ മീനാക്ഷിച്ചിറ്റമ്മേം, ഭാരതിച്ചിറ്റമ്മേം, നളിനിച്ചിറ്റമ്മേം പിന്നെ വേറെ അഞ്ചാറു പെണ്ണുങ്ങളും. അക്കൂട്ടത്തിൽ വടക്കൂട്ടുതറേലെ ദേവയാനിയെ എനിക്കു മനസ്സിലായി, തൊണ്ടെടുക്കാൻ വരാറുള്ള ദാമോദരച്ചോന്റെ മോള്.”
“ദാമോദരച്ചോനോ, അതെന്താ അങ്ങനെ പറഞ്ഞേ?” അമ്മുവിന്റെ മുഖം ചുളിഞ്ഞു.
“അന്നങ്ങനെയാ മോളേ. ഒറ്റപ്പേരു വിളിക്കുകേല, പ്രായമായ ആണായാലും പെണ്ണായാലും ജാതിപ്പേരു ചേർത്താ വിളിക്കുന്നേ… എന്നുവച്ചാൽ അവരേക്കാൾ പ്രായം കുറഞ്ഞവർ… മത്തായിമാപ്പള, ഏലിപ്പെമ്പ്ള, ചാത്തൻ പൊലേൻ അങ്ങനെ… അതേ സമയം നായന്മാരെയൊക്കെ-കൊച്ചുകുട്ടികളായാലും-തമ്പുരാൻ, തമ്പുരാട്ടീ എന്നൊക്കെയാണു് ഹിന്ദുക്കളിലെ ‘താണജാതിക്കാർ’ വിളിക്കുക. ക്രിസ്ത്യാനികളും മറ്റും അങ്ങുന്നേന്നും വല്യമ്മേന്നും പിള്ളേരെ കൊച്ചു്, കുഞ്ഞു് എന്നൊക്കെച്ചേർത്തും… ഇപ്പോ അതൊക്കെ കുറ്റമാ… പഴേ കാര്യങ്ങൾ പറയുമ്പോൾ അങ്ങനെയങ്ങു വന്നുപോകും.” ശശിയേട്ടൻ ക്ഷമാപണസ്വരത്തിൽ പറഞ്ഞു. ഉടനെ സാവിത്രിക്കുട്ടി ഇടപെട്ടു:
“എനിക്കൊക്കെ പത്തുപതിനേഴു വയസ്സാകും വരെ കൊച്ചുപിള്ളേരു വരെ ഞങ്ങളെ തമ്പുരാട്ടീന്നു വിളിച്ചു. ഞങ്ങളവരെ ഓരോ പ്രാവശ്യോം തിരുത്തും. ചേച്ചീ, ചേട്ടാന്നൊക്കെ വിളിപ്പിച്ചു… ശശിയേട്ടനല്ലാരുന്നോ മോഡൽ. വല്യേ കഥകളാ അമ്മുക്കുട്ടീ… അതൊക്കെ ഞാനെഴുതി വച്ചിട്ടൊണ്ടു്.”
“അതു പിന്നെ നോക്കാം… ശശിയേട്ടൻ കഥ പറയട്ടെ.” അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
“ദേവയാനിയെ ഓർക്കുമ്പോ സങ്കടം തോന്നും… മെടഞ്ഞെടുത്ത ഓലകൊണ്ടു മേഞ്ഞ, ഓലത്തുമ്പുകൾ കുത്തിമറച്ച, ആവശ്യത്തിനു മാത്രം മറവില്ലാത്ത ആ കൊച്ചുകുടിലിലെ തിങ്ങിനിറഞ്ഞ പ്രാരാബ്ധങ്ങൾക്കിടയിലും ചിരിക്കാൻ മറക്കാത്ത ദേവയാനി. ദേവയാനിയുടെ അമ്മ കിടപ്പാണു്. ഇളയതായി ആറുപേർ… തൊണ്ടഴുക്കിയും ചകിരി തല്ലിയും കയർ പിരിച്ചും ദേവയാനിയുടെ കൈ മുഴുവൻ ചകിരിക്കറ… എന്നിട്ടും മുഖത്തു് എന്തു ഭംഗിയുള്ളതായിരുന്നെന്നോ… എന്നെ വലിയ ഇഷ്ടമായിരുന്നു. വട്ടക്കുളത്തിൽ നിന്നു് കൈ നിറയെ ആമ്പൽപ്പൂക്കൾ പറിച്ചുതരും, ഓലപ്പീപ്പിയും, ഓലത്തൊപ്പിയുമുണ്ടാക്കിത്തരും. ആരും കാണാതെയാണേ. അല്ലേൽ തീണ്ടി, തൊട്ടൂന്നൊക്കെയാകും… അതൊക്കെ ഒരു കാലം… ങാ, ഉരപ്പുരേലെ കാര്യല്ലേ പറഞ്ഞോണ്ടിരുന്നേ… അരണ്ട വെളിച്ചത്തിൽ കണ്ടു, ചിറ്റമ്മമാർ അവരെ മുണ്ടുടുപ്പിക്കുന്നു… ആരെയോ പേടിക്കുന്നതുപോലെ തിക്കും പക്കും നോക്കി തിരക്കിട്ടു്.”
പെട്ടെന്നു് പടിഞ്ഞാറെപ്പടിക്കൽ നിന്നും ഒരലർച്ച:
‘എവടാടീ ആ എന്ധ്യനിച്ചികള്… എറക്കിവിടെടീ അവറ്റകളെ ഇങ്ങോട്ടു്.’
‘ശേഖരൻ കൊച്ചച്ഛന്റെ ഒച്ച കേട്ടതും ആ പെണ്ണുങ്ങൾ ചിറ്റമ്മമാരുടുത്തുകൊടുത്ത ഒന്നരയ്ക്കുമീതെ കള്ളിമുണ്ടു പുതച്ചു് പുറത്തുചാടി വടക്കേപ്പടി കടന്നോടി. ഒരപ്പെരേടവടെ ഒരെടവേലിയൊണ്ടാര്ന്നില്ലേ, അതുകാരണം കൊച്ചച്ഛനതു കണ്ടില്ല.
ചിറ്റമ്മമാരു് മുറ്റത്തേക്കിറങ്ങിയതും കൊച്ചച്ഛൻ ചാടി അകത്തു കയറി. കയ്യിലൊരു വലിയ പുളിവടി. അതേ വീറോടെ കൊച്ചച്ഛൻ പുറത്തുചാടി:
‘എവടേടീ ആ കൂത്തിച്ചി മക്കളു്… ഒറ്റച്ചവിട്ടിനു തീർക്കും ഞാനെല്ലാത്തിനേം… ങാഹാ. പെണ്ണുങ്ങള് കേറിക്കേറി തലേക്കേറ്വേ? കണ്ട ചോത്തിയേം പെലക്കള്ളിയേമൊക്കെ അടിച്ചേന്റകത്തു് വിളിച്ചു കേറ്റ്വേ! ഇബ്ടെന്താ ആണുങ്ങളില്ലാണ്ടായോ… ആരോടു് ചോദിച്ചിട്ടാടീ കണ്ട പൊലയാടി മക്കളെ…’ കൊച്ചച്ഛൻ കലിതുള്ളി മീനാക്ഷിച്ചിറ്റയുടെ നേരേ വടിയോങ്ങി അടുത്തു. ദൂരേക്കുമാറി ചിറ്റമ്മ.
‘നിക്കെടീ അവ്ടെ. നീയാ ഇതിന്റേക്കേം പൊറകിലെന്നെനിക്കറിയാം. നിന്റവന്റെ കാൺക്രസൊന്നും ഇബ്ടെ വേണ്ടാ… ഇത്തറവാട്ടിലെന്നു മൊതലാ പെണ്ണുങ്ങളു ഭരിക്കാൻ തൊടങ്ങ്യേന്നൊന്നറിയണല്ലോ… ഇന്നത്തെക്കൊണ്ടു് നെന്റെ ഭരണം ഞാൻ തീർക്കും കഴുവേർട മോളേ…’
‘തൊട്ടുപോകരുതു്!’
…ഒരു ഭയങ്കരശബ്ദം; ആര്ടെ? തല്ലാനോങ്ങിയ കയ്യിൽ ബലമായി പിടിച്ചുനിൽക്കുന്നതു് നളിനിച്ചിറ്റമ്മയാണു്. കൊച്ചച്ഛൻ സ്തംഭിച്ചു നിൽക്കുന്നു. നളിനിച്ചിറ്റമ്മ ചീറി:
പ്രായമായ അനുജത്തിമാരെ നനഞ്ഞൊട്ടിയ ഒറ്റത്തോർത്തോടെ കുളത്തിൽ നിന്നു വലിച്ചുകേറ്റി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു് തലങ്ങും വെലങ്ങും പുളിവടി കൊണ്ടടി; നീന്തിത്തുടിക്ക്യേം ഒച്ചത്തിൽ ചിരിക്കേം ചെയ്തത്രെ… പിന്നെയോ… ഒളിച്ചുനിന്നു റൗക്കയിട്ടുനോക്കിയ മീനാക്ഷിച്ചേച്ചീടെ റൗക്ക പൂണ്ടടക്കം പിടിച്ചു് വലിച്ചുകീറി പൂരത്തെറീം… എന്താര്ന്നൂ ഇയാൾടെ അഭ്യാസങ്ങൾ! അന്നു ഞാൻ കൊച്ചാര്ന്നു… അല്ലേ കാണാര്ന്നു കാരണവരുകളീടെ അവസാനം… നളിനിച്ചിറ്റമ്മ ഭദ്രകാളിതുള്ളി. അതിനിടെ സ്വന്തം കയ്യും വടിയും വലിച്ചെടുത്തു സ്വതന്ത്രമാക്കി കൊച്ചച്ഛൻ; എന്നിട്ടും വിടാനൊള്ള ഭാവമല്ല.
‘നെന്നെ ഞാൻ’ എന്നു് കൊച്ചച്ഛൻ മുന്നോട്ടാഞ്ഞതും ഉണ്യേട്ടൻ കൈക്കു കയറിപ്പിടിച്ചതും ഒന്നിച്ചായിരുന്നു.
‘എന്താ, എന്താ ഇവ്ടെ. എന്താകാര്യം ശേഖരേട്ടാ?’ ഉണ്യേട്ടൻ ചോദിച്ചു.
‘അതേയ് ക്ഷേത്രപ്രവേശനം തന്നാ. നാളെ നമ്മടെ ജാനുച്ചോത്തീം, ദമയന്തീമൊക്കെ ക്ഷേത്രത്തിൽ പോകുന്നുണ്ടു്. അതിനു്…’ നളിനി പരുങ്ങി. മീനാക്ഷിച്ചിറ്റമ്മയാണു് വിശദീകരിച്ചതു്. ‘സ്ത്രീകള് ക്ഷേത്രമതിൽക്കെട്ടിനകത്തു കേറണേലു് തറ്റുടുക്കണം. അതേതു ജാതിയായാലും, അതാ ആചാരം ഉണ്ണ്യേട്ടാ. അതില്ലാണ്ടെ ചെന്നാ അതുങ്ങളെ ഗോപുരവാതുക്കേന്നേ അടിച്ചോടിക്കും. ഞങ്ങളവരെ ഒന്നരയുടുക്കാൻ പടിപ്പിക്ക്യാരുന്നേ.’
‘അതുശരി… എന്റെ ശേഖരേട്ടാ, കാലം മാറുന്നതു കാണുന്നില്ലേ. മാടമ്പികളിയൊക്കെ ഇനി അവസാനിപ്പിച്ചാൽ അവനോനു കൊള്ളാം… പെങ്ങമ്മാരു ക്ഷമിച്ചെന്നിരിക്കും, ചേട്ടനല്ലേന്നു വിചാരിച്ചു്… പക്ഷെ അവരുടെ ആണുങ്ങടെ കൈക്കരുത്തു പരീക്ഷിക്കണ്ടാ’, ഉണ്യേട്ടൻ ഗൗരവത്തിലാ പറഞ്ഞതു്.
“ഒന്നും മറുപടി പറയാതെ വടി ദൂരെ വലിച്ചെറിഞ്ഞു് ചവിട്ടിത്തെറിപ്പിച്ചു് പടിഞ്ഞാറെപ്പടി കടന്നു പാടത്തിറങ്ങി തിരക്കിട്ടു നടന്നു കൊച്ചച്ഛൻ.”
“നല്ല കഥ” അമ്മു ചിരിച്ചു. കാര്യമായിട്ടാണോ കളിയാക്കിയതാണോ എന്നു സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല.
വർത്തമാനത്തിനിടയ്ക്കു് കാപ്പികുടിക്കാനെടുത്ത ഇടവേളയിൽ അരുണ അമ്മുവിനെ മാറ്റിനിർത്തി രഹസ്യം പറഞ്ഞു:
“അച്ഛനൊന്നു നോർമലാകട്ടെ, നമുക്കൊന്നു പുറത്തിറങ്ങിയാലോ? പഴേ കാര്യങ്ങൾ പറയാനവസരം കിട്ടാറേയില്ല, അച്ഛനു്. ഇതുപോലെ താല്പര്യമുള്ള ആരെയെങ്കിലും കിട്ടിയാൽ പിന്നെ എന്തു സന്തോഷമാണെന്നോ! കഥ പറഞ്ഞു പറഞ്ഞു വല്ലാതെ ഇമോഷനലാകും… ചെറിയ ശ്വാസം മുട്ടലുമുണ്ടു്. ഇത്തിരി വിശ്രമിക്കട്ടെ.”
അമ്മു പറഞ്ഞു എല്ലാവരോടുമായി:
“നമുക്കൊന്നു നാടു കണ്ടിട്ടുവരാം, അന്നേരത്തേക്കു് ശശി വല്യമ്മാവന്റെ പതിവു് നടത്തം കഴിയുമല്ലോ.” അപ്പോഴേയ്ക്കും കിടപ്പു് കഴിഞ്ഞു ശശിയേട്ടൻ വന്നു.
“ഓ ഇന്നിനി നടപ്പൊന്നും വേണ്ടാ, നിങ്ങളിരിക്കു്… ഒരുപാടു പറയാനുണ്ടു്”, ശശിധരൻനായർ ഉത്സാഹത്തോടെ പറഞ്ഞു.
“അല്ല ചേട്ടാ, ഈ പിള്ളേരു് ആദ്യായിട്ടു വന്നതല്ലേ… നാടൊക്കെയൊന്നു കണ്ടോട്ടെ… പിന്നെ ചെറിയൊരു ഷോപ്പിംഗും. വേഗമിങ്ങെത്താം.” അപ്പച്ചിയമ്മൂമ്മ വെറുതെ പറഞ്ഞതാ ഷോപ്പിംഗെന്നു്, ഒരു ന്യായീകരണം…
…പാർക്കിലെ പുൽത്തകിടിയിൽ വിശേഷങ്ങൾ കൈമാറിയിരുന്നതിനിടയിൽ അരുണ പറഞ്ഞു:
“അച്ഛന്റെ നാട്ടിൽ പോയതു് എത്രയോ വർഷങ്ങൾക്കു മുൻപാണു്. ആകെ ഓർമ്മയിലുള്ളതു് ഓർമ്മിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കാഴ്ചയാ. രാത്രിയായി ഞങ്ങൾ ടൗണിലെത്തിയപ്പോൾത്തന്നെ. പാതിവഴി ചെന്നപ്പോൾ വലിയ ബഹളം കേൾക്കാം. നാട്ടുകാർ പറഞ്ഞു കാറു് വഴീന്നു മാറ്റി ലൈറ്റും ഓഫ് ചെയ്തു് ഇട്ടോളാൻ. അടുത്തുകണ്ട ഒരു പറമ്പിലോട്ടു കാർ കയറ്റിയിട്ടു അച്ഛൻ. ഞങ്ങൾ കാറിനകത്തു തന്നെ ഇരുന്നു; അച്ഛൻ പറഞ്ഞു: ‘ആയില്യം പടേണിയാ… പുറത്തിറങ്ങണ്ട.’
‘എന്തൊരു കാഴ്ചയാരുന്നു അതു്, പേടീം അറപ്പും… ഞങ്ങൾ പേടിച്ചു വിറങ്ങലിച്ചു് ഇരുന്നു… വലിയ ചൂട്ടുമടലുകൾ അങ്ങനെ തന്നെ കത്തിച്ചു് ഉയർത്തിപ്പിടിച്ചു്… കത്തുന്ന ഓല തീക്കനലുകളായി പാറി വീഴുന്നുണ്ടു്… പിന്നെ കത്തിച്ച വലിയ പന്തങ്ങളുമായി കുറേപ്പേർ. തീക്കനലുകൾ ദേഹത്തു വീഴുന്നതൊന്നും അറിയണമട്ടില്ല; കുടിച്ചു ലവലുകെട്ടു് ആടിയാടി… രണ്ടോ മൂന്നോ സെറ്റായിട്ടാ… റോഡു നിറഞ്ഞു്… എന്തൊക്കെയോ തുടർച്ചയായി വിളിച്ചുപറഞ്ഞു് അട്ടഹസിച്ചു് തുള്ളിച്ചാടി. അവർ വിളിച്ചുകൂവുന്ന ഭാഷ എന്താണെന്നു് ഞങ്ങൾ പിള്ളേർക്കു പിടികിട്ടിയില്ല. ഇടയ്ക്കു് സെറ്റുകൾ തമ്മിൽ ഉന്തും തള്ളും ചവിട്ടും തൊഴിയും ഞങ്ങൾ പേടിച്ചു് കണ്ണും ചെവിയും പൊത്തിയിരുന്നു…’
‘അവരെല്ലാം പോയിത്തീർന്നശേഷമാ ഞങ്ങൾ കാറു് റോഡിലേക്കിറക്കിയതു്. അപ്പളല്ലേ അച്ഛൻ പറയണേ, അതു് ആയില്യം പടയണി മേളമാണെന്നു്. ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ പൂരം ഉത്സവമാണത്രെ. അതിന്റെ ഭാഗമാണത്രെ ആയില്യം പടയണിയെന്ന ആ ആഭാസത്തുള്ളൽ. അവരു് വിളിച്ചുപറയുന്നതെല്ലാം തെറിയാണെന്നു്. തെറി എന്നു വച്ചാൽ അശ്ലീല വാക്കുകളാണെന്നറിയാം, പക്ഷെ ദേവിയുടെ ഉത്സവത്തിനു്… അതല്ലേ തമാശ, ദേവിയെ പ്രീതിപ്പെടുത്താനാണത്രെ തെറിപ്പാട്ടു പാടണതു്; ദേവിക്കിഷ്ടം തെറിയാണത്രെ. ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി… സാംസ്ക്കാരമില്ലാത്തവരും തെമ്മാടികളുമൊക്കെയല്ലെ തെറിവാക്കു പറയുന്നേ, അതു കേൾക്കുന്നതുപോലും അരോചകമല്ലേ… അപ്പോൾ പിന്നെ ഒരു ദൈവത്തിനു്… അതും ഒരു പെൺദൈവം…’
“അപ്പോളാണ് അച്ഛൻ പറഞ്ഞതു് കൊടുങ്ങല്ലൂർ ഭരണിയെപ്പറ്റി. ഭരണിപ്പാട്ടു് എന്ന വാക്കുതന്നെ തെറിപറയുക എന്ന അർത്ഥത്തിലുള്ള ഒരു ശൈലിയാണെന്നു്. അവിടെ കൊടുങ്ങല്ലൂരമ്പലത്തിൽ കുടുംബങ്ങളൊന്നടങ്കം കൂടിയിരുന്നു് പച്ചത്തെറി തന്നെ വിളിച്ചുപറയുമെന്നു്. അതാണത്രെ പ്രാർത്ഥന.”
അപ്പച്ചിയമ്മൂമ്മ ചിരിച്ചുകൊണ്ടു് അരുണയുടെ മുതുകിൽ തട്ടി: “അരുണ ആ തമാശകളൊന്നും കേട്ടിട്ടില്ല, അല്ലേ. ഇപ്പോ തെറിപ്പാട്ടൊക്കെ നിരോധിച്ചിരിക്കുന്നു… പണ്ടൊക്കെ ചേർത്തല ഉത്സവത്തിനു് സ്ത്രീകൾ പോകുന്നതു് മകം നാളിൽ മാത്രമാണു്. ആയില്യം പടയണീടന്നു് വീട്ടിനു വെളിയിൽ പോലും പെണ്ണുങ്ങളാരും ഇറങ്ങില്ല. കുടീം തല്ലും കൊല്ലുമൊക്കെയുണ്ടാകുമത്രെ. തെക്കുംമുറിക്കാരും വടക്കുംമുറിക്കാരും തമ്മിലുള്ള വൈരാഗ്യങ്ങളൊക്കെ തീർക്കുന്നതു് ആയില്യം പടയണീടന്നാണത്രെ. ഉടുതുണി ഊരിപ്പോണപോലും അവരറിയില്ല, അത്രയ്ക്കും ലവലിലാ. പോരാത്തേനു് വാശീം വൈരാഗ്യോം. രണ്ടും മൂന്നും ശവം ഒറപ്പാരുന്നത്രെ. അതൊക്കെ പക്ഷെ കുറേ പണ്ടാരുന്നു. അന്നൊന്നും ഞങ്ങളാരും ഇവിടെ സ്ഥിരതാമസമില്ലാതിരുന്നതുകൊണ്ടു് ഒന്നും കണ്ടിട്ടില്ല.”
“പിന്നെപ്പിന്നെ പല കോണീന്നും പരാതികളായത്രെ. അങ്ങനെ സർക്കാരോ കോടതിയോ ഒക്കെ ഇടപെട്ടു. ആചാരങ്ങളല്ലേ, അതെന്തു തെമ്മാടിത്തരമായാലും മതം, ആചാരം, വിശ്വാസം എന്നൊക്കെ പറയുമ്പോൾ സർക്കാരിനും മുട്ടുവിറയ്ക്കും. എന്തായാലും ഇപ്പ വെറും ചടങ്ങുകളേയുള്ളൂ, തെറിപ്പാട്ടും തല്ലുംകൊല്ലുമൊന്നുമില്ല. കോടതി നിരോധിച്ചതാണത്രേ.”
“അതെന്തു ആചാരമായിരുന്നു, ദേവിയെ തെറി വിളിക്കുന്നെ; അതെങ്ങനെ വിശ്വാസമാകും?” അമ്മു അതിശയിച്ചു.
“ഇതിനെല്ലാം ഓരോ കഥകളുണ്ടു്, ഐതിഹ്യകഥകൾ… മോള് കേട്ടിട്ടുണ്ടോ ‘ഐതിഹ്യമാല’ എന്ന പുസ്തകത്തെപ്പറ്റി. ങാ… കേട്ടിട്ടുണ്ടാകും. അതിൽ ഒത്തിരി കോമഡികളുണ്ടു്, ഇതുപോലെ… പക്ഷെ അതിലെ വൈരുദ്ധ്യം എന്താണെന്നറിയാമോ… അതിലെല്ലാം ഒരുപാടു ചരിത്രസത്യങ്ങളുണ്ടു്… പക്ഷെ പല പല സ്വാർത്ഥ താല്പര്യങ്ങൾ അതിൽ പല ചരിത്രവസ്തുക്കളേയും വളച്ചൊടിച്ചും അലകും പിടിയും മാറ്റിയും അലങ്കാരങ്ങളും തൊങ്ങലും ചാർത്തിക്കൊടുത്തും തങ്ങൾക്കനുകൂലമായ മിത്തുകളാക്കി; എന്നു വച്ചാൽ അവയിൽ പ്രധാനപ്പെട്ടതെല്ലാം ബ്രാഹ്മണ്യത്തിന്റേയും പൗരോഹിത്യത്തിന്റേയും പ്രഭാവവും അധികാരാവകാശങ്ങളും അപദാനങ്ങളും ഊട്ടിയുറപ്പിക്കുന്ന കഥകളാക്കി… മിത്തുകളും ഐതിഹ്യങ്ങളും… അവ വെളിപാടുകളും പ്രവചനങ്ങളുമായി. ജാതിബലമുള്ള ഐതിഹ്യങ്ങളെല്ലാം മതമായി… എന്നുവച്ചാൽ ശാസ്ത്രവിധി പ്രകാരമുള്ള ആചാരങ്ങളാക്കി മാറ്റി.”
“മണ്ണിൽ ചവിട്ടിനിന്നു കവിതയെഴുതിയ മഹാകവികളായിരുന്നില്ലേ കുമാരനാശാൻ, ചങ്ങമ്പുഴയും പിന്നെ വയലാറുമൊക്കെ. ചിന്താവിഷ്ടയായ സീതയും ചണ്ഡാലഭിക്ഷുകിയും സ്പന്ദിക്കുന്ന അസ്ഥിമാടവുമൊക്കെ അക്കാലത്തു് അവർക്കേ എഴുതാൻ പറ്റൂ. എന്നുവച്ചാൽ ആ തന്റേടം അവർക്കേ ഉണ്ടായുള്ളൂ എന്നു്.”
അപ്പച്ചിയമ്മൂമ്മേ, എനിക്കറിയാം ‘ചണ്ഡാലഭിക്ഷുകി’-സ്ക്കൂളിൽ അഹാനച്ചേച്ചീം ഞാനും ആ കവിതകൾ ചൊല്ലി എത്രതവണ സമ്മാനം വാങ്ങീട്ടൊണ്ടെന്നോ! ചങ്ങമ്പുഴേടെ ചില വരികൾ എനിക്കു വലിയ ഇഷ്ടമാണു്, പക്ഷെ സ്ക്കൂളിൽ ചൊല്ലാൻ പറ്റില്ല:
പിന്നെ.
വാഴക്കുലേം പ്രകൃതിവർണനേമൊക്കെ പാടീട്ടൊണ്ടു്. വയലാറിന്റെ പല കവിതകളും പിന്നെ കുമാരനാശാന്റേം… ങാ, ‘ചണ്ഡാലഭിക്ഷുകീ’ ലെ ഈ വരികളോർക്കുന്നോ അപ്പച്ചിയമ്മൂമ്മേ:
“എത്ര റെലവന്റാ”, അമ്മു ആഹ്ലാദത്തോടെ പറഞ്ഞു. അതെല്ലാം ഓർമ്മവന്നതിന്റെ അഭിമാനമുണ്ടായിരുന്നു അമ്മുവിന്റെ മുഖത്തു്. ആദി അമ്മുവിനെ നോക്കി അഭിനന്ദനഭാവത്തോടെ ചിരിച്ചു മുതുകത്തു തട്ടി. അരുണയും ലേഖയും സാവിത്രിക്കുട്ടിയും അപ്പച്ചിയമ്മൂമ്മയ്ക്കൊപ്പം കയ്യടിച്ചു. ഗീതച്ചേച്ചി അമ്മുവിനെ അഭിനന്ദിച്ചു: “മിടുക്കി. ഐ. ഐ. റ്റീലായിട്ടും തന്റെ മൂടു മറന്നിട്ടില്ല. കൊച്ചിലേ തന്നെ യുക്തിചിന്ത കടന്നുകൂടിട്ടൊണ്ടല്ലേ:”
അപ്പച്ചിയമ്മൂമ്മ പെട്ടെന്നു് ഇടയ്ക്കുകേറിപ്പറഞ്ഞു:
“അവളെന്റെ മോളാ, അല്ലേടാ! എന്തുപറയാനാ-സ്വന്തം നിലനില്പിനും കാര്യലാഭത്തിനും തല്പരരായവർ എന്തെങ്കിലും വിഡ്ഢിത്തം വല്ലടത്തും കണ്ടാമതി; ഒടനെ അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു്… യുക്തിബോധമോ സാമാന്യബോധമോ ഉള്ളവർക്കതു ദഹിക്കില്ല. പക്ഷെ വലിയ വിവേചനശക്തിയൊന്നുമില്ലാത്തവർ, അല്ലെങ്കിൽ പ്രയോഗിക്കാത്തവർ ചോദ്യം ചെയ്യാതെ ഏതോ വലിയ ശാസ്ത്രസത്യമായി അങ്ങു സ്വീകരിക്കും… അടുത്ത കാലത്തു വന്നതല്ലേ ‘അക്ഷരതൃതീയ.’ കുറച്ചുകൊല്ലങ്ങൾക്കുമുമ്പു് സ്വർണക്കച്ചവടക്കാരു് ബിസിനസ് ഡള്ളായ സമയത്തു് ജ്യോത്സ്യന്മാരെയോ പൂജാരിമാരേയോ മറ്റോ കൂട്ടുപിടിച്ചു് ഉണ്ടാക്കിയെടുത്ത ആചാരമാണു്… എന്തായാലും അതങ്ങു ഹിറ്റായി. കടം വാങ്ങിച്ചും ആ ദിവസം സ്വർണ്ണം വാങ്ങാനോടുന്നവർ. എന്തൊരു വിഡ്ഢിത്തം. ആർക്കാണതിൽ നേട്ടമെന്നു് ഒരു നിമിഷം ഓടുന്നവർ ചിന്തിക്കുന്നില്ല.”
“അതുപോകട്ടെ. നിങ്ങൾക്കു വേണ്ടതു് ദേവി തെറി കേൾക്കാൻ തുടങ്ങിയ കഥയല്ലേ?”
ഒന്നല്ല, പല കഥകളുണ്ടു്… ദേ സാവിത്രിക്കുട്ടി പറയും… അവൾ കുറച്ചുനാൾ ചില ഗവേഷണയാത്രയൊക്കെ നടത്തീരിക്കുന്നു… ഇന്നു നമുക്കു് ആ കഥ കേൾക്കാം, എന്താ?’
പാർക്കിൽ നിന്നിറങ്ങി കടൽത്തീരത്തുകൂടി അവർ പതുക്കെ നടന്നു.
പാർക്കിൽ നിന്നെഴുന്നേറ്റു് കടൽത്തീരത്തുകൂടി വെറുതെ തമാശകൾ പറഞ്ഞു നടന്നു, അവർ. കുറച്ചു നടന്നപ്പോൾ അമ്മു പറഞ്ഞു: “നമ്മക്കിനി കുറച്ചുനേരം കടൽത്തിരയെണ്ണാം… ഇവിടിരിക്കാം.”
എല്ലാവരും ചിരിച്ചു; ഒഴിഞ്ഞ സ്ഥലം നോക്കി അപ്പച്ചിയമ്മൂമ്മയും അമ്മുവും ആദിയും ഇരുന്നു. കപ്പലണ്ടിക്കച്ചവടക്കാരൻ പയ്യന്റെ കയ്യിൽ നിന്നു വാങ്ങിയ കപ്പലണ്ടിപ്പൊതികളിൽ നിന്നു് മൂന്നെണ്ണം ആദിയുടെ കയ്യിൽ കൊടുത്തിട്ടു സാവിത്രിക്കുട്ടിയും ലേഖയും അരുണയും നേരെ നടന്നു, അവരേതോ വലിയ ചർച്ചയിലായിരുന്നു…
കപ്പലണ്ടികൾ ഓരോന്നെടുത്തു് തൊണ്ടു തിരുമ്മിക്കളഞ്ഞു് യാന്ത്രികമെന്നോണം വായിലേക്കിട്ടുകൊണ്ടിരുന്നു അപ്പച്ചിയമ്മൂമ്മ; ഏതോ അഗാധമായ ചിന്തയിലായിരുന്നു അവർ… അമ്മുവും ആദിയും പരസ്പരം കണ്ണുകൊണ്ടു് ചോദ്യങ്ങൾ കൈമാറി.
തലതല്ലിയലറുന്ന കടൽ, കാളിമ പരന്ന ആകാശം. കപ്പലണ്ടിപ്പൊടി കയ്യിൽ നിന്നു തട്ടിക്കുടഞ്ഞുകളഞ്ഞു് വെള്ളിപോലെ നരച്ച മുടിയിഴകൾ രണ്ടു കൈകൊണ്ടും മാടിയൊതുക്കി അപ്പച്ചിയമ്മൂമ്മ; പടിഞ്ഞാറൻ ചക്രവാളത്തിന്റെ കാളിമ ആ മുഖത്തു പ്രതിഫലിക്കുന്നു.
“ഞാൻ പറയാൻ പോകുന്നതു് ഒരു കഥയല്ല, ഒരു സമസ്യയാണു്.” അപ്പച്ചിയമ്മൂമ്മ പെട്ടെന്നു പറഞ്ഞു. മണലിൽ അവ്യക്തരൂപങ്ങൾ കോറിയിട്ടുകൊണ്ടിരുന്ന അമ്മു അപ്പച്ചിയമ്മൂമ്മയെ നോക്കി. ആർദ്രതയോടെ അമ്മുവിന്റെ തലയിൽ തലോടിക്കൊണ്ടു് അപ്പച്ചിയമ്മൂമ്മ ആവർത്തിച്ചു: “സമസ്യ… അതൊന്നു പെയ്തു തീരട്ടെ, അപ്പോൾ കുരുക്കു താനേ അഴിഞ്ഞോളും.”
അമ്മുവിനു് ഒന്നും മനസ്സിലായില്ല; അവൾ അപ്പച്ചിയമ്മൂമ്മയെ ചോദ്യഭാവത്തിൽ നോക്കി.
“സാവിത്രിക്കുട്ടിയമ്മൂമ്മേടെ കാര്യമാ മോളേ… കാഴ്ചകളിലും കേൾവികളിലും പെട്ടെന്നു് അസ്വാസ്ഥ്യപ്പെടുക; ഇടിമിന്നലിന്റെ ആഘാതമേറ്റപോലെ തളർന്നുപോകുക… ഏതവസ്ഥകളേയും പ്രേരണകളേയും നേരിടാനും അവഗണിക്കാനുമുള്ള കരുത്തു് നഷ്ടമാകുന്നോ എന്നവൾ ഭയപ്പെടുന്നു… നൈമിഷികമായ ഭ്രാന്തൻ ഉൾപ്രേരണകൾ. ഭൂതകാലാനുഭവങ്ങളുടെ നിഴലുകൾ അവൾക്കൊപ്പമുണ്ടു്; ആ നിഴലുകളാണവളുടെ താളം തെറ്റിക്കുന്നതു്… അവയുടെ വേട്ടയാടലിൽ നിന്നു രക്ഷപ്പെടാനാണത്രെ അവയെല്ലാം കഥകളായി അവൾ കോറി വച്ചിരിക്കുന്നതു്.” അമ്മു വെറുതെ മൂളി.
അപ്പച്ചിയമ്മൂമ്മ തുടർന്നു:
“വേറൊരു തമാശ കേൾക്കണോ… ചിലപ്പോളൊക്കെ വിദൂരമായ ചില മുറിവുകളുടെ ഓർമ്മ കനൽച്ചീളുകൾ പോലെ മനസ്സിലേക്കു പാഞ്ഞെത്തി അവളോടു മന്ത്രിക്കുമത്രെ; ‘നീ കുറ്റവാളിയാണു്, നീ കൊലപാതകിയാണു്!’ തലച്ചോറിൽ കടന്നൽക്കൂടിളകും, മുൻപിലുള്ളതെന്തും തകർത്തെറിയാനുള്ള ഒരു നിമിഷത്തെ തീവ്രമായ പ്രേരണ… എങ്ങനെയോ ആ പ്രേരണകളെ കുടഞ്ഞുകളഞ്ഞു രക്ഷപ്പെടുന്നു… പക്ഷേ… എപ്പോളും അതിനു കഴിഞ്ഞില്ലെങ്കിൽ!”
“പ്രിയപ്പെട്ടവരുടെ സാമീപ്യം അവൾ വല്ലാതെ മോഹിക്കുന്നു, മോഹമല്ല, ദാഹിക്കുന്നു എന്നാണവൾ പറഞ്ഞതു്… സ്വയം മറന്നുപോകുന്ന ആഹ്ലാദം, ആത്മനിർവൃതിയാണത്രെ ആ സാമീപ്യം… അതു സ്വാഭാവികം… അതേ സമയം അവൾ ഭയന്നു പിൻവലിയുന്നു, തന്നിലൊരു കുറ്റവാളി ഒളിച്ചിരിപ്പുണ്ടെന്ന ഭീതിയിൽ… ബാല്യത്തിലേല്പിക്കപ്പെടുന്ന ആഘാതങ്ങൾ എങ്ങനെയൊക്കെയാണു് മനുഷ്യമനസ്സുകളെ ബാധിക്കുന്നതു്… അറിയാതെ സ്വയം കുറ്റവാളിയായി സങ്കല്പിക്കുന്നു അവൾ. വല്ലാത്തൊരു സമസ്യ, അല്ലേ?”
“എന്റെ മുഖവുര ഒരുപാടു നീണ്ടുപോയി. നിങ്ങളോടു് ഇക്കാര്യം ചർച്ചചെയ്യണമെന്നു വിചാരിച്ചിരുന്നില്ല. പക്ഷെ നമ്മുടെ നാടിന്റേയും കുടുംബത്തിന്റേയും പഴയകാല ചരിത്രങ്ങൾക്കു ചെവിയോർക്കാൻ നിങ്ങളെപ്പോലെ വിവരമുള്ള തലമുറ താല്പര്യം കാണിച്ചപ്പോൾ എനിക്കുറപ്പായി സാവിത്രിയുടെ കഥകളും നിങ്ങൾ കേൾക്കുമെന്നു്. അവളുടെ ജീവിതവുമായി, എന്നുവച്ചാൽ ബാല്യത്തിന്റേയും കൗമാരത്തിന്റേയും-അച്ഛന്റേയും അമ്മയുടേയും നാടുകളിൽ, ശുദ്ധനാട്ടുമ്പുറങ്ങളിൽ ജീവിച്ചതു് അക്കാലത്താണല്ലോ-ഓർമ്മകളൊക്കെ ആ നാടുകളുടെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണു്… വെറുതെ കെട്ടുപിണഞ്ഞതെന്നും പറയാൻ പറ്റില്ല-അന്നേ അവൾ കൂട്ടിക്കെട്ടി, കൂട്ടിക്കെട്ടി സൂക്ഷിച്ചവ; അവളുടെ ഭാവന ഓർമ്മകളെ നിറം പിടിപ്പിച്ചിട്ടുമുണ്ടാകാം.”
“അത്രയ്ക്കു വിഷമിക്കാൻ മാത്രം എന്തു പ്രശ്നങ്ങളാ സാവിത്രിക്കുട്ടി അമ്മൂമ്മയ്ക്കു്. കൊച്ചിലത്തെ കാര്യങ്ങളല്ലേ… അമ്മ അടിച്ചതോ, അച്ഛൻ വഴക്കു പറഞ്ഞതോ, ചേട്ടന്മാരു് മിട്ടായി തട്ടിപ്പറിച്ചതോ… അതോ സ്ക്കൂളീന്നു് വിനോദയാത്രയ്ക്കുപോകാൻ സമ്മതിക്കാത്തതോ… എന്താ പ്രശ്നം?” അമ്മു ചോദിച്ചു.
അപ്പച്ചിയമ്മൂമ്മ പൊട്ടിച്ചിരിച്ചു് അമ്മുവിന്റെ താടിക്കു തട്ടി:
“മോളേ, അന്നു വിനോദവുമില്ല, യാത്രയുമില്ല, മിട്ടായിയുമില്ല… ഓ. നാരങ്ങാമിട്ടായി… ഓറഞ്ചല്ലിയുടെ ആകൃതിയിൽ, മഞ്ഞമിട്ടായി. എന്തു സ്വാദായിരുന്നു… പിന്നെ വല്ലപ്പോളും അമ്പലത്തിലെ ഉത്സവത്തിനൊരു ദിവസം കൊണ്ടുപോയാലായി… മഹാബോറടി… അന്നു ആൺകുട്ടികൾക്കു് മണ്ണപ്പം ചുട്ടുകളിക്കാം, ഉണ്ടയിട്ടു് ഓടിക്കളിക്കാം, കുട്ടീം കോലും കളിക്കാം… അങ്ങനെ. പക്ഷേ പെമ്പിള്ളേർക്കു് മണ്ണപ്പം ചുടലും, ഒളിച്ചുകളീം മാത്രാ… സാവിത്രിക്കുട്ടിയുമൊക്കെ അതും നിഷേധിക്കപ്പെട്ടവരാ മോളേ… പച്ചയായ ജീവിതത്തിന്റെ ചവർപ്പും പുളിപ്പും മാത്രം; മധുരം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. വേദനയുടെ മഹാസമുദ്രങ്ങൾ നീന്തിക്കയറേണ്ടിയിരുന്നു… കാലം അതായിരുന്നു. തങ്ങളുടെ ബുദ്ധിയും കഴിവുകളും ഈടുവച്ചു് നീന്തിക്കയറാനായി ചിലർക്കു്… ചതിവും വഞ്ചനയും കൈമിടുക്കും കൊണ്ടു് സമൂഹത്തെ കാൽക്കീഴിലാക്കിയ സാമൂഹ്യവഞ്ചകരെ നേരിട്ടുകൊണ്ടുതന്നെ.” അപ്പച്ചിയമ്മൂമ്മയുടെ ശബ്ദം പതറിയിരുന്നു.
അമ്മു അപ്പച്ചിയമ്മൂമ്മയുടെ കൈപിടിച്ചമർത്തി സാന്ത്വനിപ്പിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ആദിയുടെ മുഖം മ്ലാനമായി.
കുറച്ചുനേരത്തെ മൗനത്തിനുശേഷം അപ്പച്ചിയമ്മൂമ്മ പറഞ്ഞു:
“ആ കാലഘട്ടത്തിന്റെ ചരിത്രമെന്നൊന്നും പറയാൻ പറ്റില്ല കേട്ടോ. പറഞ്ഞുവന്നപ്പോൾ ആ തലമുറകൾ അനുഭവിച്ചുതീർത്ത സംഘർഷഭരിതമായ ജീവിതത്തിന്റെ ഓർമ്മകൾ തലനീട്ടി… ഇത്തിരി ആലങ്കാരികമായി അവതരിപ്പിച്ചു, അത്രേയുള്ളൂ.”
“സാവിത്രിയമ്മൂമ്മ, അപ്പോ ആത്മകഥയായിട്ടാണെഴുതുന്നതു് അല്ലേ?’ അമ്മു ചോദിച്ചു.
“ഓ… എന്നു പറയാൻ പറ്റില്ല. സാവിത്രിക്കുട്ടി ജീവിതത്തിലൊരിക്കലും വെറുമൊരു കാഴ്ചക്കാരിയോ കേൾവിക്കാരിയോ വഴിപോക്കയോ ആയിരുന്നില്ല. എല്ലാം, എല്ലാം ഹൃദയത്തിൽ ആഴത്തിൽ കോറിയിട്ടു അവൾ… അവളെഴുതുന്നതു് ഏതോ സാവിത്രിക്കുട്ടിയെന്ന ഒരു കഥാപാത്രത്തിന്റെ ബാല്യകൗമാര ജീവിതപരിസരങ്ങളും ജീവിതവും-അതിൽ കാഴ്ചകളും കേൾവികളും ഇടപെടലുകളും എല്ലാംപെടും… ആ കഥ പറച്ചിലിനു് ഒരു നിയതരൂപരേഖയില്ല… സാവിത്രിക്കുട്ടിയെന്ന കഥാകാരി കഥ പറയുന്നു, സാവിത്രിക്കുട്ടിയെന്ന കഥാപാത്രം കഥ പറയുന്നു, മറ്റൊരാൾ സാവിത്രിക്കുട്ടിയെന്ന വ്യക്തിയോടു പറയുന്ന കഥകൾ റിപ്രൊഡ്യൂസ് ചെയ്യുന്നു… അങ്ങനെയങ്ങനെ.”
“അവൾ പറയുന്നു, എത്ര എഴുതിയാലും തീരാത്തത്ര ഇനിയുമുണ്ടെന്നു്, ഓർമ്മകളുടെ ഒരു മഹാവനം…”
“എനിക്കിപ്പഴും മനസ്സിലായിട്ടില്ല കെട്ടോ ദൈവങ്ങൾക്കു് തെറി ഇഷ്ടമാകുന്നതെങ്ങനെയാണെന്നു്, അതും പെൺദൈവങ്ങൾക്കു്! തീരെ സംസ്ക്കാരമില്ലാത്തവരെ തെറി പറയൂ… അതു കേൾക്കുന്നതുപോലും അരോചകമാണു്. പിന്നെങ്ങനെയാ ദൈവസന്നിധിയിൽ, അതും കുടുംബാംഗങ്ങളൊന്നിച്ചിരുന്നു്…”
ദൈവവിശ്വാസിയായ ലേഖ അതുപറഞ്ഞതു കേട്ടപ്പോൾ അതുവരെ നിശ്ശബ്ദയായിരുന്ന സാവിത്രിക്കുട്ടി ചിരിച്ചു. “സാവിത്രിയപ്പച്ചി ചിരിക്കണ്ട… എനിക്കു് അന്ധവിശ്വാസങ്ങളൊന്നുമില്ല. അമ്പലം നിരങ്ങാറുമില്ല. എനിക്കറിയാൻ പറ്റാത്ത ഏതോ ഒരു ദിവ്യശക്തിയുണ്ടാകാമെന്നൊരു വിശ്വാസം മാത്രം… ഇത്തരം ഗോഷ്ടികളും നാട്യങ്ങളുമൊന്നും എനിക്കിഷ്ടമല്ല”, ലേഖ പറഞ്ഞു.
“ഐതിഹ്യമാലേലൊണ്ടു് ഇങ്ങനെ കുറേ കഥകൾ… വായിക്കാൻ നല്ല രസമാണു്… തമാശകളാ. ചേർത്തല ക്ഷേത്രത്തിലെ ദേവിയെ വില്ല്വമംഗലത്തു സ്വാമിയാർ എന്നൊരു ബ്രാഹ്മണൻ പ്രതിഷ്ഠിച്ചതാണു്… ദേവി ഇരിക്കാൻ കൂട്ടാക്കാഞ്ഞപ്പം തെറിവിളിച്ചോണ്ടു് മുടിക്കുത്തിൽ പിടിച്ചമർത്തി ചെളീലിരുത്തിയത്രെ… അതിന്റെ പേരും ‘പ്രതിഷ്ഠ’ എന്നാ കേട്ടോ.” ലേഖ ചിരിച്ചു; “ശുദ്ധ അസംബന്ധം”, അപ്പച്ചിയമ്മൂമ്മ ഏറ്റുപിടിച്ചു; “ബ്രാഹ്മണമേധാവിത്വത്തിനെ അരക്കിട്ടുറപ്പിക്കാൻ എന്തെല്ലാം കഥകളാ ഒണ്ടാക്കിയേക്കുന്നേ. അതൊക്കെ ഐതിഹ്യങ്ങളാക്കി; ആ ഐതിഹ്യങ്ങൾക്കു പതുക്കെപ്പതുക്കെ ചരിത്രത്തിന്റെ മേലാട ചാർത്തി മഹത്തായ കർമ്മങ്ങളാക്കി ആഘോഷിക്കുന്നു… ചരിത്രയാഥാർത്ഥ്യങ്ങളെ തമസ്ക്കരിച്ചു് തദ്ദേശീയരായ ചില ഭൂപ്രഭുക്കളുടെ ഒത്താശയോടെ ബ്രാഹ്മണ്യത്തിന്റെ അധീശത്വം ഉറപ്പിക്കാനുണ്ടാക്കിയ കഥകൾ! ഹീനമായ കൊള്ളയും കൊലയും നടത്തിത്തന്നെയാണു് ബ്രാഹ്മണസമൂഹം അധിനിവേശം നടത്തിയതു്; ഒപ്പം ദൈവവുമായി നേരിട്ടിടപെടുന്നവരെന്ന അവകാശവാദം തൊണ്ടതൊടാതെ വിഴുങ്ങിയ വിഡ്ഢികളായ ചില ഫ്യൂഡൽ പ്രഭുക്കളും രാജാക്കന്മാരും! ദൈവത്തിന്റെ ചലനങ്ങളെപ്പോലും നിയന്ത്രിക്കുവാൻ കഴിയുന്നവനാണു് ബ്രാഹ്മണൻ… ദൈവത്തിന്റെ ചിന്തകളും ഇഷ്ടാനിഷ്ടങ്ങളും പിണക്കങ്ങളും അറിയുന്നവനും, അതിനു് എന്തു മറുകൃതി ചെയ്താൽ ദൈവം പ്രീതനാകുമെന്നു് അറിയുന്നവനും ബ്രാഹ്മണൻ… അതുകൊണ്ടു് ബ്രാഹ്മണനു് ദാനം കൊടുത്തു് പുണ്യം നേടണം, മരണമായാലും മറ്റെന്തു ചടങ്ങായാലും… ഭൂമിയും പശുവും പണവും ദ്രവ്യങ്ങളും ദാനം കൊടുക്കണമായിരുന്നു, പട്ടിണി കിടന്നു ചത്തവന്റെ കുടുംബങ്ങൾ പോലും; ഇല്ലെങ്കിൽ പരേതാത്മാവു് ഇവിടെത്തന്നെ ചുറ്റിക്കറങ്ങും… എന്തെല്ലാം അന്ധവിശ്വാസങ്ങളാണു് ചൂഷണം ചെയ്യാനുള്ള മാർഗ്ഗമായി പ്രചരിപ്പിച്ചിരുന്നതു്. രാജാക്കന്മാർ പോലും അത്തരം അന്ധവിശ്വാസങ്ങളുടെ അടിമകളായിരുന്നതു കൊണ്ടല്ലേ ദേവസ്വം, ബ്രഹ്മസ്വം എന്നൊക്കെ പേരിൽ കരമൊഴിവായി ഒരുപാടു വസ്തുവകകൾ പണ്ടുകാലത്തു് ബ്രാഹ്മണരുടെ അധീനതയിൽ എത്തിപ്പെട്ടതു്.”
“ദൈവങ്ങളെപ്പോലും ബ്രാഹ്മണൻ വരുതിക്കു നിർത്തും; എന്താന്നല്ലേ… ദൈവങ്ങൾ ഏതു വേഷം മാറി നടന്നാലും ബ്രാഹ്മണനു കണ്ടാൽ മനസ്സിലാകും; കല്ലായിക്കിടന്നാലും അറിയാം ദൈവചൈതന്യം ഉള്ള കാര്യം. ഉടനെ ആ ബാഹ്മണൻ തീരുമാനിക്കും ആ ദൈവത്തിനെ എവിടെ ഇരുത്തണമെന്നു്… അനുസരിച്ചില്ലെങ്കിൽ പുലയാട്ടു് വിളിച്ചു് അടിച്ചിരുത്തും…”
എല്ലാവരും ചിരിച്ചു; ആദിക്കുമാത്രം ഇത്രയുംനേരം അപ്പച്ചിയമ്മൂമ്മ പറഞ്ഞതും മറ്റുള്ളവർ ചിരിച്ചതും ഒന്നും പിടികിട്ടിയില്ല. അവൻ ആകാംക്ഷയോടെ അമ്മുവിനെ നോക്കിച്ചോദിച്ചു:
“എന്തു കഥയാ പറഞ്ഞതു്?” “ഞാൻ പിന്നെ പറഞ്ഞുതരാം” അമ്മു പറഞ്ഞു.
“അസ്സംബന്ധകഥകളാ മോനേ എല്ലാം… ഐതിഹ്യം എന്നും പറഞ്ഞു് എല്ലാമങ്ങ് നേരാണെന്നു വിശ്വസിക്കും കൊറേപ്പേര്… എന്നിട്ടു് അതൊക്കെ ആചാരമാക്കും. ശരിക്കുള്ള ദൈവവിശ്വാസിക്കു് ഇത്തരം അവഹേളനം സഹിക്കാൻ പറ്റില്ല. പക്ഷേ ‘വിശ്വാസ‘ത്തെ തൊടാൻ എല്ലാർക്കും പേടിയാ… ഏതു ‘വിശ്വാസം’ എന്നതാണു് പ്രശ്നം.”
അപ്പച്ചിയമ്മൂമ്മ ആവേശഭരിതയായിത്തുടർന്നു:
‘ചേർത്തലയിലെ ദേവീപ്രതിഷ്ഠയുടെ കഥതന്നെയെടുക്കാം… വില്ല്വമംഗലത്തു സ്വാമിയാർ ജ്ഞാനിയായ മഹാബ്രാഹ്മണനായിരുന്നു. അദ്ദേഹം സ്ഥിരം ദേശാടനത്തിലാണു്… അങ്ങനെ ചേർത്തല എന്നു് ഇപ്പോൾ പറയുന്ന ഈ കരപ്പുറം ദേശത്തെത്തിയത്രെ… അടുത്തെങ്ങാനും വീടുകൾ വല്ലതുമുണ്ടോ എന്നന്വേഷിച്ചു് നടക്കുമ്പോൾ ആ വിജനപ്രദേശത്തു് ഒരു യുവതി പൊന്നൂഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്നു… ആരും ചിരിക്കണ്ട-ദൈവങ്ങൾക്കു് പണ്ടേ സ്വർണത്തിനോടു് കമ്പമുണ്ടായിരിക്കും! സർവ്വാംഗസുന്ദരിയായ ഒരു പെണ്ണു്, വിജനപ്രദേശം… സ്വാമിയാർ നേരേ പെണ്ണിനടുത്തേക്കു ചെന്നു. സ്വാമിയാരെക്കണ്ടതും പെണ്ണു് പേടിച്ചു് ഊഞ്ഞാലിൽ നിന്നു ചാടിയിറങ്ങിയോടി; അതിനിടയിൽ അവളുടെ ഉടുവസ്ത്രം അഴിഞ്ഞു് കാറ്റത്തു പാറിപ്പോയി… പുറകേ ഓടിവരുന്ന സ്വാമിയാരെക്കണ്ടു് പെണ്ണു് മുൻപിൽ കണ്ട കുളത്തിൽ ചാടി… സ്വാമിയാരുണ്ടോ വിടുന്നു… പിടിക്കാൻ ചെല്ലുമ്പോളേക്കും അവൾ ചാടിക്കേറിയോടി അടുത്ത കുളത്തിൽ ചാടും… നിങ്ങൾ വിചാരിക്കും അത്രയേറെ കുളമോന്നു്, എന്റെ ചെറുപ്പത്തിൽ പോലും ഒരു പറമ്പിൽ ഒരു മൂന്നു കുളമെങ്കിലും കാണും…”
“എന്നിട്ടു് സ്വാമിയാരു് പെണ്ണിനെ പിടിച്ചോ?” അമ്മു അക്ഷമയോടെ ചോദിച്ചു.
“വരട്ടെ, പറയട്ടെ… ങാ… എന്നിട്ടു് ആ പെങ്കൊച്ചു് അങ്ങനെ അയാളിൽ നിന്നു് രക്ഷപ്പെട്ടോടിയോടി അഞ്ചു കുളങ്ങളിൽ ചാടി… അവിടന്നും കേറിയോടി ആറാമത്തെ കുളത്തിൽ ചാടി… സ്വാമിയാർ അടുത്തെത്തി… വെള്ളം വറ്റി കുളം മുഴുവൻ ചെളിനിറഞ്ഞിരുന്നു. കഴുത്തുവരെ മൂടി… സ്വാമിയാർ തലയിൽ പിടികൂടി… പിടിവിടുവിക്കാൻ പെണ്ണു് ആകുന്നതു ശ്രമിച്ചു. വില്ല്വമംഗലത്തിനു ദേഷ്യം വന്നു, ഇത്രേം ഇട്ടു് ഓടിച്ചിട്ടു് പിന്നേം കുതറുന്നോ… അയാൾ പെണ്ണിന്റെ മുടിക്കു കുത്തിപ്പിടിച്ചു് ‘അവിടെയിരിയെടീ പുംശ്ചലീ, ഇരിയവിടെ’ എന്നലറി പുലയാട്ടു വിളിച്ചു ചേറിൽ ബലമായി തലയമർത്തി ഉറപ്പിച്ചിരുത്തി. പെണ്ണിന്റെ തലയും ചേറിൽ പുതഞ്ഞു. ജ്ഞാനിയായ വില്ല്വമംഗലത്തിനു് മനസ്സിലായത്രെ അതു ദേവിയാണെന്നു്; അതുകൊണ്ടു് ദേവിയെ ഈ സ്ഥലത്തുതന്നെ പ്രതിഷ്ഠിക്കണമെന്നു തോന്നിയത്രെ… അതിനാണു് ചേറിൽ പൂഴ്ത്തിയതു്… തമാശയല്ലേ കാര്യം-ദേവിക്കറിയില്ലേ എവിടെയിരിക്കണം, ഏതു നാടിനാണു് തന്റെ സാന്നിധ്യം വേണ്ടതെന്നു്… അതുപോട്ടെ… ഒരു സന്യാസിവര്യൻ ഒരു പെണ്ണിനെ കണ്ടപ്പോൾ പുറകേ ഓടുക; അതും ആ പെണ്ണു് തുണിയെടുത്തു് ഉടുക്കാനൊള്ള സാവകാശം പോലും കൊടുക്കാതെ… ദേവിയാണെന്നറിഞ്ഞോണ്ടാണെങ്കിൽ അതിലും വല്യ വിടത്തരമല്ലേ… മഹാവിദ്വാനായ ആ സ്വാമിയാർക്കു് പ്രാർത്ഥിച്ചാൽ പോരായിരുന്നോ ‘ദേവീ, ഈ സ്ഥലത്തു് താങ്കളുടെ സാന്നിധ്യം വേണം, ഇവിടെ എവിടെയാണെന്നു വച്ചാൽ അടിയൻ സ്ഥലം ശരിയാക്കാം’ എന്നു്… ഒന്നിലും ചോദ്യമില്ലല്ലോ… ങാ, ആ ഭഗവതിയുടെ പേരു് കാർത്ത്യായനി എന്നാണത്രെ… ദേവിയുടെ തല ചേറിൽ പൊതിഞ്ഞതുകൊണ്ടു് നാടിനു് ചേർത്തല (ചേറിൽതല) എന്നു പേരു വന്നത്രെ. അതാണു് ചേർത്തല കാർത്ത്യായനി.” (പാർവ്വതീദേവിയുടെ മറ്റൊരു പേരാണു് കാർത്ത്യായനി.)
“ആ കുളത്തിനു ചുറ്റും ക്ഷേത്രം പണിതു. അനുസരിക്കാത്തവളെ പുലയാട്ടു വിളിച്ചു് ഇരുത്തിയതുകൊണ്ടു് ദേവിയെ പിന്നെ സ്തുതിക്കുന്നെന്ന നാട്യത്തിൽ തെറിയഭിഷേകമായി, എന്തൊരു വിരോധാഭാസം, ഒരു സാധാരണക്കാരിക്കുപോലും തെറിവിളി സഹിക്കില്ല. പിന്നെയല്ലേ ദേവി. ഇതിന്റെ മറ്റൊരു പതിപ്പാണു് കൊടുങ്ങല്ലൂർ ക്ഷേത്രവും അവിടത്തെ മീനഭരണി ഉത്സവവും.”
“വടക്കേ മലബാറിലും ഉണ്ടു് സമാനമായൊരു ചരിത്രം. ആറങ്ങോട്ടുകര കാർത്ത്യായനീക്ഷേത്രം. ആ ക്ഷേത്രത്തിന്റെ ഉല്പത്തിക്കു് മറ്റൊരു ഐതിഹ്യമാണു്. അഷ്ടാവക്രൻ എന്ന അസുരൻ ദേവിയെ കേറിപ്പിടിക്കാൻ ശ്രമിച്ചത്രെ. ദേവി നടക്കാനിറങ്ങിയതാരിക്കും കേട്ടോ, ദേവി പെട്ടെന്നു് അന്തർദ്ധാനം ചെയ്തു…”
“നിൽക്കണേ അപ്പച്ചിയമ്മൂമ്മേ… ദേവി എന്നാൽ ഈശ്വരൻ തന്നെയല്ലെ… നമ്മുടെ മുനിമാർക്കുപോലും ആരെ വേണമെങ്കിലും ശപിച്ചു ഭസ്മമാക്കാനുള്ള ശക്തിയുണ്ടായിരുന്നെന്നല്ലേ! അപ്പോ ദേവിക്കു് ആ അസുരനെ ശപിച്ചു് വല്ല കല്ലോ പ്രതിമയോ ആക്കാമായിരുന്നില്ലേ. അയാളെ പേടിച്ചു് ഒളിച്ചതെന്തിനാ?” അമ്മു ചോദിച്ചു; മറ്റുള്ളവർ ചെറുചിരിയോടെ ശ്രദ്ധിച്ചു.
“ദേ മോളേ, കഥയിൽ ചോദ്യമില്ല, പറഞ്ഞേക്കാം.” അപ്പച്ചിയമ്മൂമ്മ കൃത്രിമ ഗൗരവം നടിച്ചു് കഥ തുടർന്നു: “പറഞ്ഞു വന്നതെന്താ… ങാ, ദേവി അന്തർദ്ധാനം ചെയ്തു. ആ സ്ഥലത്തും പ്രതിഷ്ഠയൊന്നുമില്ല; ഒരു കുഴിമാത്രം. ആ ക്ഷേത്രത്തിനും മേൽക്കൂരയില്ല. ശ്രീകോവിലിനകത്തുനിന്നു വളർന്നുവന്ന ‘മാധവീലത’ യെന്ന വൃക്ഷം അമ്പലത്തിനു മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.”
“ഇതിലെ തമാശ മനസ്സിലായോ അമ്മൂ?” സാവിത്രിക്കുട്ടി ചോദിച്ചു. അമ്മുവും ലേഖയും ചോദ്യഭാവത്തിൽ നോക്കി. അപ്പച്ചിയമ്മൂമ്മ ചിരിച്ചു, സാവിത്രിയെന്തോ കുനിഷ്ടു് പറയാൻ പോകുന്നു:
“സാക്ഷാൽ ദേവിയായിട്ടെന്താ കാര്യം… പുരുഷന്റെ ആക്രമണോം തെറിവിളീം; എന്നിട്ടു് മുടിക്കുത്തു ചുറ്റിപ്പിടിച്ചു് ചെളിയിൽ തല ഇടിച്ചു താഴ്ത്തിക്കളഞ്ഞു. അവനവനെ രക്ഷിക്കാൻ പോലും ദേവിക്കു സാധിച്ചില്ല… എന്നിട്ടു് തെറിവിളിച്ചു് പ്രാർത്ഥിക്കുന്നു. ദേവീസങ്കല്പത്തെത്തന്നെ അപമാനിക്കുന്ന കഥ… ഐതിഹ്യമാണത്രെ. ദൈവങ്ങൾക്കും മീതെയാണു് ബ്രാഹ്മണൻ എന്നു വിളംബരം ചെയ്യാനൊരൈതിഹ്യം!” സാവിത്രിക്കുട്ടി വെറുപ്പോടെ പറഞ്ഞുനിർത്തി.
അപ്പച്ചിയമ്മൂമ്മ ചിരിച്ചുകൊണ്ടു് കഥ തുടർന്നു: “എന്നാ കേട്ടോ അമ്മൂ; കേരളത്തിലങ്ങോളമിങ്ങോളം സദാ സഞ്ചരിക്കുന്നയാളായിരുന്നത്രെ വില്ല്വമംഗലം; അങ്ങനെയുള്ള യാത്രകളിലാണത്രെ മിക്ക ദേവീപ്രതിഷ്ഠകളും നടത്തിയിട്ടുള്ളതു്. പക്ഷെ, ഇതിനെപ്പറ്റി വേറൊരു കഥയുമുണ്ടു്. ഐതിഹ്യമല്ല, അറിവുള്ളവർ ഒരുപാടു അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തിക്കിട്ടിയ വിവരങ്ങളാണു്.”
“ചേന്ദമംഗലം എന്ന സ്ഥലത്തു് ആയോധനമുറയൊക്കെ പഠിച്ച ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാൾ വില്ല്വമംഗലത്തു സ്വാമിയെന്നാണു് അറിയപ്പെട്ടിരുന്നതു്. മഹാചട്ടമ്പിയും വഴക്കാളിയുമായിരുന്നത്രെ. ചട്ടമ്പിത്തരവും അടിപിടിയുമൊക്കെയായി നാടുചുറ്റലായിരുന്നു പണി. അങ്ങനെ അയാൾ ചേർത്തലയിലുമെത്തി. പഴയ നാട്ടുരാജാക്കന്മാർക്കെല്ലാം പടയാളികളുണ്ടായിരുന്നല്ലോ, നായർ പടയാളികൾ. നാടുവാഴികളുടെ രാജാധികാരം അവസാനിക്കയും യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാകുകയും ചെയ്തപ്പോൾ നായർ പടയാളികൾ വഴിയാധാരമായി. അവർക്കാണേൽ മറ്റൊരു പണി ചെയ്തു ശീലവുമില്ല. അങ്ങനെയുള്ളവർ കൂടുതലും ചാവേറു പടയാളികളായിരുന്നു. അക്കാലത്തു് ചേർത്തലയിലെ വലിയ മാടമ്പി/ജന്മി കുടുംബങ്ങൾക്കു് ഓരോരുത്തർക്കും സ്വന്തമായി ഗുണ്ടാപ്പടയുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അംഗരക്ഷകരായും ക്വട്ടേഷൻ സംഘങ്ങളായും ജോലിയില്ലാതായ നായർ പടയാളികളായിരുന്നു ഗുണ്ടാപ്പടയായതു്. ചേന്ദമംഗലത്തുകാരൻ വില്ല്വമംഗലം സ്വാമിയും അവർക്കൊപ്പം കൂടി.”
“ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ പ്രദേശങ്ങളിലൊക്കെ ബുദ്ധമതം ഏറ്റവും അഭിവൃദ്ധി പ്രാപിച്ചിരുന്ന കാലമായിരുന്നു അതു്. മരുത്തോർവട്ടം വൈദ്യപാഠശാല, ധന്വന്തരി മഠം, തിരുവിഴാക്ഷേത്രം തുടങ്ങി അനേകം ബുദ്ധവിഹാരങ്ങളും സന്യാസിനീമഠങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ചേർത്തലയിലെ ചില പ്രഭുകുടുംബങ്ങൾക്കു് ബുദ്ധമതാനുയായികളോടു് വിരോധമായിരുന്നു. പ്രധാനകാരണം ആ കുടുംബങ്ങളിലെ ബ്രാഹ്മണസംസർഗ്ഗം തന്നെ. ബുദ്ധമതശാസനങ്ങളും അവരുടെ ആചാരങ്ങളും ബ്രാഹ്മണരുടെ ജാതിചിന്തയും അധികാരക്കൊതിയും അധീശത്വചിന്തയുമായി ഒരിക്കലും പൊരുത്തപ്പെടുന്നവയല്ലല്ലോ. സ്വാഭാവികമായും ജന്മിമാർ ബ്രാഹ്മണരുടെ അധീശത്വത്തിനു വശംവദരായിത്തീർന്നിരുന്നു.”
“ചേന്ദമംഗലത്തുനിന്നും കുടിയേറിയ ചട്ടമ്പി വില്ല്വമംഗലവും ചേർത്തലയിലെ രണ്ടു പ്രമുഖ പ്രഭുകുടുംബങ്ങളും അവരുടെ ഗുണ്ടാസംഘങ്ങളും ചേർന്നു് ബുദ്ധവിഹാരങ്ങളും സന്യാസിനീമഠങ്ങളും ആക്രമിച്ചു കീഴ്പ്പെടുത്തി. ബുദ്ധസന്യാസിമാരേയും സന്യാസിനിമാരേയും പിടികൂടി കൊന്നുകളയുകയോ അടിച്ചോടിക്കുകയോ ചെയ്തു. ആറു സന്യാസിനീമഠങ്ങൾ ഉണ്ടായിരുന്നത്രെ. അധിനിവേശക്കാരായ ബ്രാഹ്മണർ പ്രഭുകുടുംബങ്ങളെയും രാജാവിനെത്തന്നെയും വശീകരിച്ചു് ഒപ്പംകൂടി തങ്ങളുടെ അധീശത്വം ഉറപ്പിച്ചു.”
“അക്കൂട്ടത്തിൽ ഒരു ബുദ്ധസന്യാസിനിയെ പിടിക്കാനോടിച്ച വില്ല്വമംഗലം, ആ സ്ത്രീ രക്ഷതേടി കുളത്തിൽ ചാടിയപ്പോൾ ആ ചെളിക്കുളത്തിൽ തന്നെ അവരെ മുക്കിത്താഴ്ത്തി. അത്തരം ഹിംസകൾക്കും അക്രമങ്ങൾക്കും മറയിടാനുള്ളതാണു് ഐതിഹ്യങ്ങൾ!”
“ചേർത്തലയിലെ പല ക്ഷേത്രോല്പത്തികളേയും കുറിച്ചു് ഒരുപാടു് അന്വേഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും നടത്തി കണ്ടുപിടിച്ച കൂടുതൽ വിശ്വസനീയമായ ചരിത്രകഥകളുണ്ടു്. പരിണിതപ്രജ്ഞനായ ഒരു ചേർത്തലക്കാരന്റെ പരിശ്രമഫലമാണതു്. പക്ഷെ ആ കണ്ടെത്തലുകൾക്കു് അർഹമായ അംഗീകാരവും പ്രചാരവും പ്രശസ്തിയും കിട്ടാതെ പോയതു് മലയാളക്കരയ്ക്കു വലിയ നഷ്ടമാണു്. പ്രശസ്ത സാഹിത്യകാരനും ഗവേഷകനുമായ ശ്രീ. ചേലങ്ങാട്ടു ഗോപാലകൃഷ്ണൻ എന്ന മഹദ്വ്യക്തിയാണു് സ്വന്തം നാടിന്റെ പൗരാണിക ചരിത്രത്തെയും, കൂടാതെ മലയാളസിനിമയുടെ ചരിത്രത്തെയും ഒക്കെപ്പറ്റി ഒരുപാടു ഗവേഷണം നടത്തിയതും വിലപിടിച്ച സംഭവങ്ങൾ കണ്ടെത്തിയതും. അദ്ദേഹത്തിന്റെ ഗവേഷണക്കുറിപ്പുകൾ പഠനവിധേയമാക്കിയാൽ ഒരുപാടു് സത്യസന്ധമായ അറിവുകൾ ലഭിച്ചേക്കാം, പക്ഷേ…”
അപ്പച്ചിയമ്മൂമ്മ രോഷത്തോടെയാണു് ആ ‘പക്ഷേ’ പറഞ്ഞതു്. അപ്പച്ചിയമ്മൂമ്മയുടെ ആവേശവും രോഷവും മറ്റുള്ളവരെ രസം പിടിപ്പിച്ചു. അവരെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അരുണ വിളിച്ചു.
“ദാ അച്ഛൻ വിളിക്കുന്നുണ്ടു കേട്ടോ.”
ശശിയമ്മാവൻ സ്വീകരണമുറിയിൽ ചാരുകസേരയിൽ ചാരിക്കിടക്കുകയായിരുന്നു. എല്ലാവരും അങ്ങോട്ടു ചെല്ലുന്നതു കണ്ടപ്പോൾ പെട്ടെന്നു് നേരെയിരുന്നു; ആൾ നല്ല ഉഷാറായിരിക്കുന്നു.
ശശിയമ്മാവൻ പറഞ്ഞു: “ങാ, ഇരിക്കു് ഇരിക്കു്… നേരത്തേ നിങ്ങളെയൊക്കെക്കണ്ട സന്തോഷം ഒരു വശത്തു്; ആ സമരത്തെപ്പറ്റി ഓർമ്മിച്ചപ്പോൾ മനസ്സിനൊരു ഉലച്ചിൽ. ആ മൂഡിൽ ഞാനെന്തൊക്കെയോ പറഞ്ഞു. ഇപ്പോഴും ആ കഥകൾ ഓർക്കുമ്പോഴും അതിനെപ്പറ്റി വല്ലതും പറയുമ്പോഴും വല്ലാതെ ആവേശം കൊള്ളുന്നു.”
അമ്മാവൻ ഒരിടനിർത്തി ടീപ്പോയിൽ വച്ചിരുന്ന വെള്ളമെടുത്തു് ഒരിറക്കു കുടിച്ചു. കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു; പിന്നെ തുടങ്ങി: “അത്തരത്തിലൊരു സമരത്തിനു പശ്ചാത്തലമൊരുങ്ങിയതെങ്ങനെയെന്നറിയണ്ടേ; പറയാം. ഐതിഹാസികമായ ഒരു സമരമായിരുന്നതു്. ഇന്ത്യയുടെ-കേരളത്തിന്റേയും, സ്വാതന്ത്ര്യസമര ചരിത്രത്തിൽ രക്തം കൊണ്ടെഴുതിച്ചേർത്ത ഉജ്ജ്വലമായ ഒരേടു്-അതാണു് ‘പുന്നപ്ര വയലാർ’…”
“നിങ്ങളെന്താ പരസ്പരം നോക്കുന്നേ? അന്നു കേരളമില്ലല്ലോ എന്നല്ലേ? ശരിയാണു്. അന്നു് രാജഭരണത്തിലുള്ള തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ടു നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് അധീനതയിലുള്ള മലബാറും ആയിരുന്നു; മലബാർ, മദ്രാസ് പ്രസിഡൻസിയുടെ ഭാഗം. അതുമൂന്നും കൂട്ടിച്ചേർത്താണു് കേരളമെന്ന സ്റ്റേറ്റ് ഉണ്ടായതെന്നും അതു് എന്നാണെന്നും അമ്മൂനും ആദിക്കും അറിയാമല്ലോ അല്ലേ?” ശശിയമ്മാവൻ ഞങ്ങളെ നോക്കിച്ചിരിച്ചു; ആദി ഒന്നും മനസ്സിലാകാതെ മിഴിച്ചിരിക്കുന്നു.
“അമ്മൂ, മോള് ആദിക്കു പറഞ്ഞുകൊടുക്കണെ… എവിടെയാ ഞാൻ നിർത്തീതു്. ങാ, ഇന്ത്യ സ്വതന്ത്രമായതിന്റെ സദ്ഫലങ്ങളിലൊന്നാണതു്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രയായാലും നമ്മളിങ്ങു തെക്കു് തിരുവിതാംകൂർ എന്നൊരു നാട്ടുരാജ്യത്തിലെ രാജാവിന്റെ പ്രജകളായി അവരുടെ ദിവാൻമാരുടെ കിരാതഭരണത്തിൽ പഴയ അടിമ ജീവിതം നയിച്ചേനെ.”
“പുന്നപ്രവയലാർ സമരത്തിനു് വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം മാത്രമായിരുന്നില്ല ലക്ഷ്യം. രാജാധികാരത്തിൽ ദിവാന്റെ കിരാതഭരണമായിരുന്നു അന്നു നിലനിന്നതു്; കൊച്ചിരാജ്യം സമാധാന ഉടമ്പടിപ്രകാരം തിരുവിതാംകൂറിനു വിട്ടുകൊടുത്ത ‘കരപ്പുറം ദേശ’ മാണല്ലോ ചേർത്തലയും ആലപ്പുഴയും. കരപ്പുറം ദേശത്തു് അന്നു് വലിയ ജന്മി മാടമ്പികുടുംബങ്ങൾ ധാരാളം ഉണ്ടായിരുന്നു. നയവിശാരദനായ ദിവാൻ സി. പി. രാമസ്വാമി അയ്യർ ജന്മിമാരെയും മുതലാളിമാരെയും-അന്നു വലിയ കയർ ഫാക്ടറികളുണ്ടായിരുന്നു; പിന്നെ സുഗന്ധദ്രവ്യങ്ങളും, കയറും, കൊപ്രയും തുടങ്ങി ഒരുപാടു കയറ്റുമതി ഇടപാടുകളും. ആലപ്പുഴ വലിയൊരു വാണിജ്യകേന്ദ്രമായിരുന്നല്ലോ. ഈ ഫാക്ടറിഉടമകളും വലിയ കച്ചവടക്കാരുമാണു് അന്നത്തെ മുതലാളിമാർ-സ്വാധീനിച്ചു കൂടെ നിർത്തി. തൊഴിലാളികളെയും അടിയാളരെയും മൃഗതുല്യം കരുതിയിരുന്ന ജന്മിമാരും മുതലാളിമാരും സി. പി. യുടെ മർദ്ദനഭരണത്തിനു് ചൂട്ടുപിടിച്ചു. പാവപ്പെട്ട കർഷകരും തൊഴിലാളിസമൂഹവും സാധാരണക്കാരും സഹിക്കേണ്ടിവന്ന പീഡനങ്ങളും ദാരിദ്ര്യവും പട്ടിണിയും, നേരിടേണ്ടിവന്ന ക്രൂരമായ ജനദ്രോഹനിയമങ്ങളും മർദ്ദനമുറകളും ജനങ്ങളെ രോഷാകുലരാക്കി.”
‘അതിനിടെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഭക്ഷ്യക്ഷാമം കൂടുതൽ രൂക്ഷമായി; എല്ലാം യുദ്ധാവശ്യത്തിനെന്നായി. വിളവുകളെല്ലാം ബലമായി ലെവി അളപ്പിച്ചു് അധികൃതർ കൊണ്ടുപോകും. അതോടെ ജന്മിമാർ ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവച്ചു. ഒരുനാഴി അരിയോ നെല്ലോ ആരെങ്കിലും കൊണ്ടുപോകുന്നതു പിടിച്ചാൽ അറസ്റ്റു ചെയ്യും. എല്ലാത്തിനും വില കേറി; പക്ഷെ കരിഞ്ചന്തയിൽപ്പോലും ധാന്യങ്ങൾ കിട്ടാനില്ല. കൂടുതൽ പേർക്കും വാങ്ങാനുള്ള ശേഷിയുമില്ല. രൂക്ഷമായ തൊഴിലില്ലായ്മ, തൊഴിൽ ചെയ്യുന്നവർക്കോ നിസ്സാരകൂലി. അതും പലപ്പോഴും കൊടുക്കില്ല. ചോദിച്ചാൽ ക്രൂരമർദ്ദനം, പിരിച്ചുവിടൽ അങ്ങനെ… കർഷകത്തൊഴിലാളികളെ പാടത്തെ ചെളിയിൽ ചവിട്ടിത്താഴ്ത്തിയ സംഭവങ്ങൾ ധാരാളം.’
‘പട്ടാളത്തിൽ ചേർന്നാൽ കിട്ടാവുന്ന ജീവിതസൗകര്യങ്ങളെക്കുറിച്ചും യുദ്ധം കഴിഞ്ഞാലും വീണ്ടും ജോലികിട്ടുമെന്നും പിരിഞ്ഞുപോരുമ്പോൾ കിട്ടാൻ പോകുന്ന പണത്തെപ്പറ്റിയും എല്ലാം നിറം പിടിപ്പിച്ച പരസ്യങ്ങളാണു് പത്രത്തിൽ വന്നുകൊണ്ടിരുന്നതു്. ആ പ്രലോഭനങ്ങളിൽ ഒരുപാടു പട്ടിണിക്കുന്തങ്ങൾ വീണു. ഒരുപാടു നാട്ടുകാർ പട്ടാളത്തിൽ ചേർന്നു. മിക്കവാറുംപേർ കൂലിപ്പട്ടാളമായിരുന്നു. ആസ്സാം കാടുകളിലൂടെ ബർമ്മയിലേക്കും മറ്റുമുള്ള റോഡുവെട്ടലാണു് പണി. കൊടുംശൈത്യവും മലമ്പനിയും മറ്റുമായി ഒരുപാടുപേർ ചത്തൊടുങ്ങി…’
‘രണ്ടാം ലോകമഹായുദ്ധം തീർന്നപ്പോൾ സ്ഥിതി വീണ്ടും വഷളായി. യുദ്ധം തീർന്നതും എല്ലാവരേയും വെറും കൈയോടെ പിരിച്ചുവിട്ടു. അതോടെ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായി. യുദ്ധം തീർന്നെങ്കിലും ഭക്ഷ്യക്ഷാമത്തിനു അറുതി വന്നില്ല. കൊടും പട്ടിണി, ഒപ്പം ദിവാന്റെയും ജന്മിമാരുടെയും മുതലാളിമാരുടെയും മർദ്ദനഭരണത്തിന്റെ തീവ്രതയും. സമാനമായ അവസ്ഥകളൊക്കെത്തന്നെയായിരുന്നു കൊച്ചിയിലും മലബാറിലും. കമ്യൂണിസ്റ്റുപാർട്ടി പ്രവർത്തകർ ജനങ്ങളെ അണിനിരത്തി, അടിച്ചമർത്തലിനെതിരേയും ഭക്ഷ്യക്ഷാമം പരിഹരിക്കാനായും വ്യാപകമായി സമരങ്ങൾ നടത്തി. പക്ഷെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു് ഭീകരമായ മനുഷ്യവേട്ടയാണു്. വിദേശാധിപത്യത്തിനെതിരെ മലബാറിൽ ഇതിനകം പല സമരങ്ങളും അരങ്ങേറിയിരുന്നു. വൈദേശികമായാലും രാജവാഴ്ചയുടേതായാലും അടിമത്തവും അടിച്ചമർത്തലും അവസാനിപ്പിക്കേണ്ടതാണെന്നുള്ള തിരിച്ചറിവു് തൊഴിലാളി സമൂഹത്തിൽ മാത്രമല്ല മറ്റു സാധാരണക്കാരിലും സൃഷ്ടിക്കാൻ കമ്യൂണിസ്റ്റുപാർട്ടി പ്രവർത്തകർക്കു സാധിച്ചു…’
‘തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യകാലങ്ങളിൽ അത്രയ്ക്കൊന്നും സജീവമായിരുന്നില്ല. പക്ഷേ 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസ് രൂപീകരിച്ചതോടെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഉഷാറാക്കി. മലബാറിലാണല്ലോ കമ്യൂണിസ്റ്റുപാർട്ടി ആദ്യം രൂപംകൊണ്ടതു്. അവിടെ നിന്നും പി. കൃഷ്ണപിള്ളയും എ. കെ. ജി. യും ഇ. എം. എസ്സും കെ. ദാമോദരനും തിരുവിതാംകൂറിലേക്കു വന്നിരുന്നു. അവരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരാണു്. ഇന്ത്യ സ്വതന്ത്രയാകുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണു് രാജവാഴ്ചയുടേയും ജന്മിത്വത്തിന്റേയും ചൂഷണങ്ങളിലും പീഡനങ്ങളിലും നിന്നു് കൃഷിക്കാരുടെയും തൊഴിലാളികളുടെയും മോചനവും സവർണമേധാവിത്വത്തിന്റെ കെട്ടുപാടിൽ നിന്നു് അധഃകൃതവർഗ്ഗങ്ങളുടെ മോചനവുമെന്നു് കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞു.’
‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമൂഹത്തിലെ മേൽത്തട്ടിലുള്ളവരും ബുദ്ധിജീവികളുമടങ്ങുന്നവരുടെ നേതൃത്വത്തിലുള്ള സമരവും ഒപ്പം കർഷകരേയും തൊഴിലാളികളേയും ചൂഷണത്തിൽ നിന്നും അധഃകൃതസമൂഹത്തെ ജാതിയടിമത്തത്തിൽനിന്നും മോചിപ്പിക്കുന്നതിനുള്ള സമരങ്ങളും പലയിടത്തും നടന്നിരുന്നു. ക്രൂരമർദ്ദനങ്ങളും അറസ്റ്റുമായി ആ സമരങ്ങളെ അടിച്ചമർത്താനാണു് അധികാരികൾ തുനിഞ്ഞതു്. മദ്യപാനികളേയും ഗുണ്ടകളേയും കൊണ്ടു് സമരക്കാരെ മർദ്ദിപ്പിക്കുക, സമരക്കാരുടെ വീടുകൾ കൊള്ളയടിക്കുക, കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുക അങ്ങനെ പലവിധത്തിൽ ഉപദ്രവിക്കുകയായിരുന്നു. സി. പി. യുടെ കുതിരപ്പട്ടാളവും പോലീസും കോളേജുകളിൽ കയറി വിദ്യാർത്ഥികളെ പോലും മാരകമായി തല്ലിച്ചതച്ചു; പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചു… അതിനെതിരെ നിയമലംഘന സമരം നടത്തുമെന്ന സ്റ്റേറ്റു കോൺഗ്രസിന്റെ മുന്നറിയിപ്പു വന്നതോടെ സ്റ്റേറ്റു കോൺഗ്രസ്സിനെയും നിരോധിച്ചു സി. പി.’
‘അതിനെത്തുടർന്നു് നിയമലംഘന സമരങ്ങളുടെ ഘോഷയാത്രയായി. ഒരുപാടു അക്രമസംഭവങ്ങളും വെടിവെപ്പും ക്രൂരമർദ്ദനങ്ങളും കസ്റ്റഡിക്കൊലപാതകങ്ങളും ഉണ്ടായി. സമരം രൂക്ഷമായി. സമരത്തിനു് ആവേശം പകരാൻ നിരവധി വാളണ്ടിയർമാർ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തി. നേതാക്കന്മാർ വളരെപ്പേർ ഇരുമ്പഴിക്കുള്ളിലായിക്കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിനു് തൊഴിലാളികൾ ഒറ്റക്കെട്ടായി കമ്യൂണിസ്റ്റുപാർട്ടിയുടെ കൊടിക്കീഴിൽ അണിനിരന്നു. ആലപ്പുഴയിലെ ബോട്ടുകളിലെ നാവികത്തൊഴിലാളികളും പണിമുടക്കി. തുലാം ഏഴിനു് ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജന്മദിനത്തിൽ കയർഫാക്ടറി തൊഴിലാളി വാളണ്ടിയർമാർ നിരാഹാരം കിടന്നു. അന്നു തിരുവനന്തപുരത്തു് സ്റ്റേറ്റു കോൺഗ്രസ് മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു് നടത്തിയ ജാഥയിൽ ആലപ്പുഴയിലെ തൊഴിലാളികളും പങ്കെടുത്തിരുന്നു.’
‘സി. പി. കുറുക്കനായിരുന്നു. സ്റ്റേറ്റു കോൺഗ്രസ്സിന്റേയും യൂത്തു് ലീഗിന്റേയും നിരോധം നീക്കി. തടവിലാക്കിയിരുന്ന നേതാക്കന്മാരെ വിട്ടയച്ചു. ഇതും സമരക്കാരുടെ ആവശ്യത്തിലുള്ള കാര്യമായിരുന്നല്ലോ. പക്ഷെ, ആലപ്പുഴയിലെ സമരക്കാരെ സി. പി. നോക്കിവച്ചിരുന്നു. രാത്രി ആലപ്പുഴ കടപ്പുറത്തു് യോഗം കഴിഞ്ഞിറങ്ങിയ തൊഴിലാളികളേയും വാളണ്ടിയർമാരേയും അതിഭീകരമായി മർദ്ദിച്ചു് കാലും കയ്യും നെഞ്ചും തല്ലിത്തകർത്തു് വലിച്ചെറിഞ്ഞു. യൂണിയനാഫീസ് തല്ലിപ്പൊളിച്ചു, അതിനകത്തുണ്ടായിരുന്നവരെ തല്ലി ജീവച്ഛവമാക്കി. പ്രതിഷേധിച്ചു് ജാഥ നടത്തിയവർക്ക് നേരെ വെടിവച്ചു. രണ്ടുപേർ അവിടെത്തന്നെ മരിച്ചുവീണു. പിറ്റേന്നു് ഫാക്ടറിപ്പടിക്കലെത്തിയ സമുന്നതരായ നേതാക്കന്മാരെ അതിക്രൂരമായി മർദ്ദിച്ചു. പി. കൃഷ്ണപിള്ളയും എ. കെ. ജി. യും കെ. കെ. വാരിയരും യൂത്തു് ലീഗ് പ്രവർത്തകരും സമരത്തെ കൂടുതൽ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോയി. അതേസമയം സ്റ്റേറ്റു കോൺഗ്രസ് നേതാക്കളായ പട്ടംതാണുപിള്ള, ടി. എം. വർഗീസ് തുടങ്ങിയവരൊന്നും പണിമുടക്കു് ഭാഗത്തേക്കു നോക്കിയതേയില്ല. കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചുനിന്ന ആ പോരാട്ടത്തിനെ ചില നേതാക്കൾ ദിവാനും മുതലാളിമാരുമായി ഒത്തുതീർപ്പുണ്ടാക്കി വഞ്ചിച്ചു. പക്ഷെ ഭൂരിഭാഗം തൊഴിലാളികളും പിന്മാറിയില്ല. സമരത്തിന്റെ ഫലമായി കൂലിയിൽ ചെറിയ വർധനവ് നൽകാൻ മുതലാളിമാർ തയ്യാറായി. തുടർന്നു യൂണിയൻ തന്നെ സമരം പിൻവലിച്ചു.’
“അതുപോട്ടെ; ചുരുക്കിപ്പറയാം… ഞാൻ കാടുകേറുന്നു. സ്റ്റേറ്റുകോൺഗ്രസ്സിലും, പിന്നീടു് രൂപീകരിച്ച കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടിയിലും പ്രവർത്തിച്ചിരുന്ന പലരും പതുക്കെപ്പതുക്കെ കമ്യൂണിസ്റ്റുകാരായി മാറിയിരുന്നു. അങ്ങനെയാണു് അവസാനം 1939-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടി കമ്മിറ്റി അപ്പാടെ കമ്യൂണിസ്റ്റുപാർട്ടിയായിത്തീർന്നതു്. തൊഴിലാളി സമരങ്ങൾ നടക്കുമ്പോൾ തന്നെ ട്രേഡ് യൂണിയൻ പ്രവർത്തനം വിപ്ലവാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു. കമ്മ്യൂണിസ്റ്റു് പാർട്ടിയുടെ ചെറുഗ്രൂപ്പുകൾ, രാഷ്ട്രീയ ക്ലാസ്സുകൾ, വിപ്ലവ ട്രേഡ് യൂണിയൻ പ്രവർത്തന ശൈലി… അങ്ങനെയങ്ങനെ ചിട്ടയായ ട്രേഡ് യൂണിയൻ പ്രവർത്തനം പരിശീലിപ്പിച്ചു; ഒപ്പം അവർ സ്വാതന്ത്ര്യസമര പോരാളികളുമായി.”
‘രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ സമയത്തു് സമരങ്ങൾ കൊടുമ്പിരിക്കൊണ്ടു. തൊഴിലാളികളും കൃഷിക്കാരുമെല്ലാം സ്വാതന്ത്ര്യബോധവും വർഗ്ഗബോധവുമുള്ളവരായി മാറിയിരുന്നു… അപ്പോഴാണു് ജനങ്ങളുടെ ശ്രദ്ധയെ ആകർഷിക്കാനും അനുഭാവവും സഹകരണവും പിടിച്ചുപറ്റാനും ദിവാൻ സി. പി. മഹാരാജാവിനെ മുന്നിൽ നിറുത്തി ഒരു പുതിയ തന്ത്രം പ്രയോഗിച്ചതു്: സ്വതന്ത്രതിരുവിതാംകൂറും അമേരിക്കൻ മോഡൽ ഭരണസമ്പ്രദായവും.’
“അമേരിക്കൻ മോഡൽ എന്നുവച്ചാൽ എന്തായിരുന്നു എന്നറിയാമോ അമ്മൂ?” ശശിയമ്മാവൻ ചോദിച്ചു. “അപ്പച്ചിയമ്മൂമ്മ പണ്ടു് പറഞ്ഞതു കേട്ടിട്ടുണ്ടു് ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചോണ്ടായിരുന്നു അന്നു് തൊഴിലാളികൾ സമരം ചെയ്തതെന്നു്.” അമ്മു പറഞ്ഞു.
“ങാ… പക്ഷേ അമേരിക്കൻ മോഡൽ എന്നു് ദിവാൻ ഉദ്ദേശിച്ചതു് രാജഭരണത്തിന്റെ കീഴിൽ പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ തെരഞ്ഞെടുപ്പിലൂടെ അസംബ്ലിയും ദിവാന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവടങ്ങുന്ന ഗവൺമെന്റെന്നുമാണു്. പക്ഷെ അസംബ്ലിക്കു് എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാൻ അധികാരമില്ല. എന്നുവച്ചാൽ ജനങ്ങളുടെ പ്രതിനിധികളായി കുറച്ചുപേർക്കു് അവിടെ പോയിരിക്കാം. ദിവാന്റെ ഇഷ്ടം പോലെ ഭരിക്കും. ചുരുക്കത്തിൽ ഇന്ത്യാരാജ്യം സ്വതന്ത്രയാകുമ്പോൾ തിരുവിതാംകൂർ ഒരു പരമാധികാര രാജ്യമായി നിലനിൽക്കും. തൊഴിലാളികളും കർഷകരും പഴയപടി ജീവിതത്തിന്റെ പുറംപോക്കിൽ പുഴുക്കളെപ്പോലെ തുടരും…”
‘തൊഴിലാളികൾക്കു് ഇതു സ്വീകരിക്കാനാവുന്നതായിരുന്നില്ല. തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രഖ്യാപനത്തിൽ നിന്നു് പട്ടം പ്രഭൃതികൾ ഒഴിഞ്ഞു മാറി. എന്നാൽ സി. പി. യെ എതിർത്ത കോൺഗ്രസ്നേതാക്കളായ സി. കേശവൻ, കുമ്പളത്തു ശങ്കുപ്പിള്ള, ആനിമസ്ക്രീൻ തുടങ്ങിയവരെ സർക്കാർ ഒറ്റപ്പെടുത്തി. ദിവാൻ പട്ടത്തെ വിളിച്ചു സംസാരിച്ചുകൊണ്ടു് അദ്ദേഹത്തെ മാന്യനായി അംഗീകരിച്ചു വശത്താക്കി. സി. പി. ഇന്ത്യൻ ഭരണാധികാരികളിൽ സമർത്ഥനായ ആളാണെന്നും അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം പരീക്ഷിച്ചു നോക്കണമെന്നും പട്ടം നിലപാടെടുത്തു. സി. പി. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചുകൊണ്ടു് സ്വാതന്ത്ര്യസമരഭടന്മാരായ സോഷ്യലിസ്റ്റുകളേയും കമ്യൂണിസ്റ്റുകളേയും വേട്ടയാടാൻ തുടങ്ങി. സി. പി. യുടെ പോലീസിന്റെ വേട്ടയാടലിനു് പട്ടം തുടങ്ങിയ കോൺഗ്രസ് നേതാക്കളും മുതലാളിമാരും ജന്മിമാരും അവരുടെ ഗുണ്ടാപ്പടയും ഒത്താശ ചെയ്തു.’
‘ഈ സാഹചര്യത്തിലാണു് ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക, അമേരിക്കൻ മോഡൽ പിൻവലിക്കുക, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക, നാട്ടുകാരെ വേട്ടയാടാൻ തുറന്ന പോലീസ് ക്യാമ്പുകൾ പിൻവലിക്കുക തുടങ്ങി കുറെ ആവശ്യങ്ങൾ മുൻനിർത്തി അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ തൊഴിലാളിസംഘടനകൾ ഒന്നടങ്കം പണിമുടക്കിനിറങ്ങിയയതു്.’
“പത്രങ്ങളിൽ വാർത്ത വന്നതു് ‘തിരുവിതാംകൂറിൽ ലഹള… കൊള്ളയും കൊലയും തീവെപ്പും നിർബ്ബാധം നടക്കുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചു.’ എന്നാണു്. ‘കമ്യൂണിസ്റ്റുകാരാണു് ഇതിന്റെയെല്ലാം പിറകിൽ; പട്ടാളത്തീന്നു പിരിഞ്ഞു വന്ന ചിലരെ ലഹളയ്ക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ടു്. പോലീസിന്റേയും പട്ടാളത്തിന്റേയും കയ്യിൽ നിന്നു് ഒരുപാടു് ആയുധങ്ങൾ അവർ പിടിച്ചെടുത്തിട്ടുണ്ടു്. അവർ അതു കൃത്യമായി ഉപയോഗിക്കുന്നു’ എന്നൊക്കെ കമ്യൂണിസ്റ്റുകാർക്കെതിരെ ഒന്നുരണ്ടു വാർത്ത വന്നുവെന്നു് പിന്നീടു് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടു്”, സാവിത്രിക്കുട്ടി വിശദീകരിച്ചു.
“അതു്…” ശശിയമ്മാവൻ പറഞ്ഞുതുടങ്ങി: “പത്രങ്ങൾക്കു് കർക്കശമായ സെൻസർഷിപ്പായിരുന്നു. പരമപ്രധാനമായ 27 ആവശ്യങ്ങൾ മുൻനിർത്തിയാണു് തൊഴിലാളികൾ സമരം തുടങ്ങിയതു്. പാരലലായിട്ടു് ജന്മികളും അവരുടെ ഗുണ്ടാ റൗഡിസെറ്റും ചേർത്തല നഗരം ചുറ്റി ദിവാനും രാജാവിനും ജയ് വിളിച്ചു ജാഥ നടത്തി. ഞങ്ങൾ അന്നു് സ്ക്കൂൾഫൈനൽ ക്ലാസ്സിലുൾപ്പെടെയുള്ള വിദ്യാർത്ഥികളും സമരത്തെ അനുകൂലിച്ചും ‘ദിവാൻ ഗോ ബാക്ക്’ വിളിച്ചും ഉഗ്രൻ പ്രകടനം നടത്തി. അത്രയും വലിയ ഒരു വിദ്യാർത്ഥി ജാഥ അന്നാദ്യമായിരുന്നു.”
“പക്ഷെ ജാഥ കഴിഞ്ഞെത്തിയ ഗുണ്ടാ റൗഡിസംഘങ്ങൾ പോലീസിനോടൊപ്പം ചേർന്നു് വീടുകളും കടകളും കൊള്ളയടിക്കുകയും ആളുകളെ മർദ്ദിക്കുകയും വീടുകൾ പൊളിച്ചു തീയിടുകയും മറ്റും ചെയ്തു. ഓ, ഞാൻ നേരത്തെ അക്കാര്യം പറഞ്ഞു അല്ലേ?”
“അതിനിടെ ഒരു കഥയുണ്ടു്. നമ്മുടെ ബന്ധുവായ ഒരു ജന്മിയുടെ ഗുണ്ടാത്തലവനായിരുന്നു കണ്ടത്തിൽ പാച്ചുപിള്ള. കണ്ടത്തിൽ കുടുംബം അന്തസ്സും ആഭിജാത്യവുമുള്ള സമ്പന്ന കുടുംബമാണു്. വിദ്യാസമ്പന്നരും ആ കുടുംബത്തിൽ ധാരാളമുണ്ടു്. പക്ഷെ ഇയാൾ റൗഡിയായി ജീവിക്കാനാണു് ഇഷ്ടപ്പെട്ടതു്. ഭാര്യേം കുട്ടികളേം ഉപേക്ഷിച്ചു് ഒറ്റയ്ക്കൊരു വീട്ടിലാണു് താമസം. താമസമെന്നു പറഞ്ഞാൽ വല്ലപ്പോഴും തങ്ങുന്നൊരിടം. ബാക്കി സമയമൊക്കെ വെട്ടും കുത്തും അടിപിടീം. ഇതിനിടെ ജന്മിയുടെ ശത്രുക്കളായ വാലന്മാരെ ഓടിക്കാൻ ചെന്നു പാച്ചുപിള്ളയും കൂട്ടരും. എതിർത്തുനിന്ന വാലന്മാരിൽ ചിലരെ കടലാവണക്കിൻ പത്തലിനു് അടിച്ചുകൊന്നു് കായലിലെറിഞ്ഞു. തടയാൻ ചെന്ന പോലീസിന്റെ കൈ മഴുവിനു വെട്ടിമുറിച്ചു.”
“വാളെടുത്തവൻ വാളാൽ എന്നല്ലെ. അവസാനം ഏതോ ചതിവിലാ ചത്തതു്. പാച്ചുപിള്ളയ്ക്കു് ഒരു തട്ടാത്തി സ്ത്രീയിലുണ്ടായ മകൻ തട്ടാൻവേലു ഒറ്റിക്കൊടുത്തതാണത്രെ. പാച്ചുപിള്ള മരിച്ചു കഴിഞ്ഞപ്പം അയാടെ വീട്ടിലെ അരപ്പെട്ടി (അന്നു് ട്രങ്കൊന്നും സാധാരണയല്ല. പല അളവിലെ തടിപ്പെട്ടികളാണു്) നിറയെ ആയുധങ്ങൾ-വടിവാള്, കഠാരി, മഴു, വെട്ടുകത്തി, ഇടിക്കട്ട അങ്ങനെ…”
“സാവിത്രിക്കുട്ടിയെന്തോ പറയാനോങ്ങിയപോലെ… ഓ നീ മേനാച്ചേരീലും രക്തസാക്ഷി മണ്ഡപങ്ങളിലുമൊക്കെ അടുത്തിടെ പോയല്ലോ. അക്കാര്യം പറയാനാ അല്ലേ? പറഞ്ഞോ പറഞ്ഞോ… അത്ര നേരം ഞാനൊന്നു കെടക്കാം.” ശശിയമ്മാവൻ അകത്തെ മുറിയിലേക്കു പോയി. ‘ക്ഷീണിച്ചുകാണും.’
“സാവിത്രിയമ്മൂമ്മ എവിടെപ്പോയീന്നാ പറഞ്ഞതു്? ഫ്രണ്ട്സിനെയോ റിലേറ്റീവ്സിനേയോ കാണാൻ പോയതാരുന്നോ?” അമ്മു ചോദിച്ചു.
“ഫ്രണ്ട്സും റിലേറ്റീവ്സുമൊന്നും അവിടെയില്ല. ഞാൻ പോയതു്; പല തവണ പറഞ്ഞുകേട്ടു് മനസ്സിന്റെ ഭിത്തികളിൽ കോറിയിട്ട ചില ചിത്രങ്ങളുണ്ടു്, ഏഴു പതിറ്റാണ്ടുകൾ പഴക്കമുള്ള ചിത്രങ്ങൾ! എന്റെ അമ്മ ഒരു സന്ധ്യക്കു് ഏഴുമാസം പ്രായമുള്ളൊരു കുഞ്ഞിനെ വയറ്റിലും മൂന്നു വയസ്സുള്ളൊരു കുഞ്ഞിനെ കൈത്തണ്ടയിലും താങ്ങി ഒരു ബോട്ടിൽ നിന്നിറങ്ങുന്നു. പുറകെ അപരിചിതത്വത്തിന്റെ അമ്പരപ്പോടെ ഒരു പതിനാറുകാരൻ പയ്യനും. ആ ബോട്ടുകടവും തളർന്നു് ആകെ പരിശ്രമിച്ചു് നിന്ന ആ അമ്മയേയും കുട്ടികളേയും സുരക്ഷിതരായി അവരുടെ ബന്ധുവീട്ടിലെത്തിച്ച ഏതോ ഒരു ബസ് പോയ വഴികളും ഏതാണ്ടു ഗൃഹാതുരതയോടെ കണ്ടു; ഒപ്പം പണ്ടു് ബുദ്ധവിഹാരങ്ങളായിരുന്ന സ്ഥലങ്ങളും. ഓ, അതു ഞാൻ നേരത്തേ എപ്പോളോ പറഞ്ഞു അല്ലേ!”
“അതിനൊപ്പം തന്നെ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നതാണു് പുന്നപ്രവയലാർ സമരത്തിൽ വെടിവയ്പു നടന്ന സ്ഥലങ്ങളും ആ നിരപരാധികളായ മനുഷ്യസ്നേഹികളുറങ്ങുന്ന രക്തസാക്ഷി മണ്ഡപങ്ങളും. ബാലകലോത്സവം നടത്തിപ്പിന്റെ മുഴുവൻ ചാർജ്ജുമുള്ള വിജയടീച്ചർ കുറച്ചു സമയത്തേക്കു് ഉത്തരവാദിത്വം മറ്റൊരു ടീച്ചറിനെ ഏല്പ്പിച്ചു് എനിക്കൊപ്പം സന്തോഷത്തോടെ വന്നു, വയലാർ രക്തസാക്ഷി മണ്ഡപവും, പ്രിയപ്പെട്ട വയലാർ രാമവർമ്മയുടെ സ്മൃതിമണ്ഡപവും കാണാൻ.”
“മേനാച്ചേരി വെടിവയ്പു നടന്ന ഒരു വീട്ടുമുറ്റത്തിന്റെ കഥ ഒരുപാടു തവണ കേട്ടിരുന്നു. അവിടെ പോകണമെന്നതു് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഡ്രൈവർക്ക് അവിടമൊക്കെ പരിചിതമാണെന്നു പറഞ്ഞതുകൊണ്ടു് ടീച്ചർ തിരിച്ചുപോയി.”
“വീട്ടുമുറ്റത്തും നിലവറയിലുമായി നൂറിലേറെപ്പേർ വെടിയേറ്റു വീണ, കൂരാപ്പിള്ളി വീടു്; പുരയിടത്തിലേക്കു കയറുന്നതിനു് ഇടതുവശത്തായി ചത്തും ചാകാതെയും കത്തിക്കപ്പെട്ട സമരഭടന്മാരുറങ്ങുന്ന രക്തസാക്ഷി മണ്ഡപം. ആ വെടിവയ്പ്പിനും കൂട്ടക്കൊലയ്ക്കും ദൃക്സാക്ഷിയായ ഖദീശാ ഉമ്മയുടെ മകൾ സൈനബയും അവരുടെ മകളും പേരക്കുട്ടിയുമാണവിടെ താമസം. അന്നു് വെടിവയ്പ്പു് നടക്കുന്നയന്നു് സൈനബയ്ക്കു് അഞ്ചോ ആറോ വയസ്സാണു്. പക്ഷെ അന്നു് ഖദീശാ ഉമ്മയും മൂത്തമകൻ അബ്ദുൾഖാദറും മാത്രമേ അവിടുണ്ടായിരുന്നുള്ളൂ. മറ്റുള്ള മക്കൾ അവരുടെ ഉപ്പായുടെ വീട്ടിലായിരുന്നു. മൂന്നുനാലു ദിവസം കഴിഞ്ഞാണു് സൈനബയും മറ്റും വരുന്നതു്. സംഭവം മുഴുവൻ നേരിട്ടുകണ്ട ഉമ്മയും ചേട്ടനും പറഞ്ഞ സംഭവങ്ങളും സൈനബ വന്നപ്പോൾ ആ മുറ്റത്തും പറമ്പിലും നിലവറയിലും കണ്ട കൂട്ടക്കൊലയുടെ ബാക്കിപത്രങ്ങളും സൈനബയുടെ മനസ്സിൽ ഇന്നും തെളിമയോടെ ഉണ്ടു്. പക്ഷേ പറയുമ്പോൾ ഇടയ്ക്കിടെ അവരുടെ ശബ്ദം ഇടറിയിരുന്നു.” ഒരിട സാവിത്രിക്കുട്ടി നിർത്തി.
ആയിരം തവണ പറഞ്ഞുകേട്ടും വിശദമായ വിവരണങ്ങളടങ്ങിയ പുസ്തകങ്ങൾ വായിച്ചും ചർച്ചചെയ്തും, വെടിവയ്പ്പിനെയും തടവറയെയും അതിജീവിച്ച പ്രായമേറെച്ചെന്നിട്ടും ഓർമ്മവറ്റാത്ത ചില സമരഭടന്മാരിൽ നിന്നു നേരിട്ടുകേട്ടും, പഴകിയ ചരിത്രമായിട്ടും സാവിത്രിക്കുട്ടിയുടെ നെഞ്ചിലെന്തോ തടയുംപോലെ; അവരുടെ കണ്ണുനിറഞ്ഞു. സാവിത്രിക്കുട്ടി സങ്കടം ഉള്ളിലൊതുക്കാനൊരു ശ്രമം നടത്തി. അതു ശ്രദ്ധിച്ച അപ്പച്ചിയമ്മൂമ്മ പറഞ്ഞു: “ഇല്ല പാടില്ല. തങ്ങൾക്കു വേണ്ടി മാത്രമല്ല, വരും തലമുറകൾക്കു വേണ്ടിക്കൂടി ധൈര്യത്തോടെ പൊരുതി മരിച്ച വീരന്മാരാണവർ. ആ ധീരസഖാക്കളുടെ ഓർമ്മകളെ നീ അപമാനിക്കരുതു്.”
സാവിത്രിക്കുട്ടി പെട്ടെന്നു് ഉഷാറായി: “കൂരാപ്പിള്ളി വീട്ടുമുറ്റത്തു് വീണ ചോരയെത്രയെന്നോ, എല്ലാ ജാതിമതസ്ഥരുടേയും ചോര ഒന്നിച്ചൊഴുകിപ്പരന്നു മണ്ണിലലിഞ്ഞു ചേർന്നു. ശരീരത്തിൽ വെടിയുണ്ട കൊണ്ടതിന്റെ മറുവശത്തുനിന്നും തെറിച്ചുവീണു കിടക്കുന്ന രക്തം കിനിയുന്ന മാംസത്തുണ്ടുകൾക്കും ജാതീം മതോമില്ലായിരുന്നു. ആ മുറ്റത്തും പറമ്പിലും വീടിന്റെ നിലവറക്കുഴിയിലും കമിഴ്ന്നു വീണുകിടക്കുന്ന സമരഭടന്മാരുടെ കയ്യിൽ മുറുക്കിപ്പിടിച്ച വാരിക്കുന്തമോ, ചേറ്റുകത്തിയോ ചാട്ടുളിയോ ഓലാംവട്ടിയിലെ കരിങ്കൽച്ചീളുകളോ ഉണ്ടായിരുന്നു, ചങ്കുപിളർക്കുന്ന കാഴ്ച.”
‘അന്നു തുലാം പത്തു്. പുന്നപ്രേം, ഒളതലേം, വയലാറും, കടക്കരപ്പള്ളീലും പിന്നെ മേനാച്ചേരീലും തൊഴിലാളികളുടെ ക്യാമ്പുകൾ തുറന്നിരുന്നു. ഒരുപാടു് ആളുകൾ ഇവിടത്തെ ക്യാമ്പിലും ഉണ്ടായിരുന്നു. പണിമുടക്കുന്ന തൊഴിലാളികൾ, കമ്യൂണിസ്റ്റുകാരു മാത്രമല്ല, ചില കോൺഗ്രസ്സുകാരും, പട്ടിണി കിടന്നുമടുത്ത നാട്ടുകാരും അവരെ സഹായിക്കാനും സമരത്തിൽ പങ്കെടുക്കാനും തയ്യാറായി. കൊയ്ത്തരിവാളുമായി ധാരാളം സ്ത്രീകളും.’
‘ചേർത്തലയിൽ പലേടത്തും ഒരാഴ്ച മുൻപു മുതൽ പട്ടാളം ക്യാമ്പു ചെയ്തു തുടങ്ങിയിരുന്നു. ബോട്ടുകളിലാണു് വന്നിറങ്ങുന്നതു്. മുതലാളിമാരുടെ വീടുകളിലാണു് പട്ടാളക്കാർ ക്യാമ്പു് ചെയ്തതു്. ദിവസോം ഒരു തവണ മാർച്ച് പാസ്റ്റു് നടത്തും, ചിലപ്പോൾ രണ്ടു തവണയും. ആ മാർച്ചിനിടയിൽ പാവപ്പെട്ടവരുടെ വീടുകളിൽ കയറി പുരുഷന്മാരെ മർദ്ദിക്കും, അവരുടെ മുൻപിലിട്ടു് സ്ത്രീകളെ ബലാത്സംഗം ചെയ്യും. കിട്ടിയതെല്ലാം കൊള്ളയടിച്ചു് ആടിനേം കോഴിയേം വരെ എടുത്തു് കൊണ്ടുപോകും. ജനങ്ങൾക്കുള്ള താക്കീതാണത്രെ. ഇതു ഭയന്നു് സ്ത്രീകളും കുട്ടികളും വയസ്സായവരും പല വീടുകളിൽ നിന്നും ദൂരെയുള്ള ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു. ആണുങ്ങൾ ക്യാമ്പുകളിൽ ഒന്നിച്ചു എന്തിനേയും നേരിടാനുറച്ചു്; അത്രയ്ക്കും സഹിച്ചുകഴിഞ്ഞിരുന്നു അവർ.’
‘മേനാച്ചേരിയിലും ബോട്ടിൽ പട്ടാളം വന്നിറങ്ങി. മേടയിൽ കർത്താവിന്റെ വീട്ടിലാണു് ക്യാമ്പു ചെയ്തതു്. അവിടെ നിന്നാൽ കൂരാപ്പിള്ളി വീടു് നേരെ കാണാം. ഇടയ്ക്കു് ഒരു പുരയിടമുണ്ടു്. കൂരാപ്പിള്ളി വീടിനു സമീപത്തായിരുന്നു മേനാച്ചേരി ക്യാമ്പു്. മറ്റു ക്യാമ്പുകളിലുള്ളവരുടെ നേർക്കു് വെടിവയ്പു നടക്കുന്ന വിവരം മേനാച്ചേരി ക്യാമ്പിലറിഞ്ഞയുടനെ തോളത്തു് കരിങ്കൽ ചീളുകൾ നിറച്ച ഓലാങ്കൊട്ടയും തൂക്കിയിട്ടു് കയ്യിൽ വാരിക്കുന്തങ്ങളും കൊയ്ത്തരിവാളും ഒക്കെയായി പട്ടാളത്തെ എതിരിടാൻ സമരഭടന്മാർ തയ്യാറായി, കൂരാപ്പിള്ളി വീട്ടുമുറ്റത്തും പറമ്പിലുമായി അണിനിരന്നു.’ സാവിത്രിക്കുട്ടി ഒന്നു നിർത്തി.
അമ്മുവിന്റെ മുഖത്തു് ഒരു വാടിയ ചിരി. അവൾ പതുക്കെ പറഞ്ഞു: “ഇതു് തങ്ങളെ ആക്രമിക്കാൻ വരുന്ന ഇസ്രായേൽ ടാങ്കറുകളുടേയും ബോംബർ വിമാനങ്ങളുടെയും നേർക്കു് പാലസ്തീൻ കുട്ടികൾ ചെറിയ കല്ലുകൾ പെറുക്കി ആഞ്ഞെറിഞ്ഞു് നേരിടുന്നതു് ടിവിയിൽ കണ്ട പോലെയുണ്ടു്… കഷ്ടം!”
ആ മുറിയാകെ നിശ്ശബ്ദത പരന്നു. നിശ്ശബ്ദതയ്ക്കു വിരാമമിട്ടു് സാവിത്രിക്കുട്ടി പറഞ്ഞുതുടങ്ങി: ‘മേടയിൽ കർത്താവിന്റെ വീട്ടിൽ തമ്പടിച്ചിരുന്ന പട്ടാളം മുറ്റത്തിറങ്ങി നിരന്നുനിന്നു് മുകളിലോട്ടു വെടിവച്ചു. കൂരാപ്പിള്ളി വീട്ടുമുറ്റത്തു നിന്നവർ അനങ്ങിയില്ല, അവിടെത്തന്നെ നിരന്നു നിറഞ്ഞുനിന്നു, അനങ്ങാതെ. പെട്ടെന്നു് പട്ടാളക്കാർ മുന്നോട്ടു മാർച്ചുചെയ്തു് വെടിതുടങ്ങി, നേരെതന്നെ ഉന്നംപിടിച്ചു്, ഓർക്കാപ്പുറത്തു് തുടങ്ങിയ ഇടതടവില്ലാത്ത വെടിവയ്പ്പിൽ ആളുകൾ തുരുതുരാ വെടികൊണ്ടു വീണു. എന്നിട്ടും പിൻതിരിഞ്ഞോടാൻ കൂട്ടാക്കാത്ത സമരഭടന്മാർ, കുറച്ചുപേർ കൂരാപ്പിള്ളി വീടിന്റെ പടിഞ്ഞാറുഭാഗത്തു് ചൂട്ടും വിറകും സൂക്ഷിക്കുന്ന നിലവറയ്ക്കുള്ളിൽ ഓടിക്കയറി പതുങ്ങിയിരുന്നു. പട്ടാളക്കാർ വെടിയുതിർത്തു കൊണ്ടു പാഞ്ഞുവന്നു. മുറ്റത്തും പുരയിടത്തിലും നിറയെ വെടിയേറ്റു വീണവർ, പുരയ്ക്കുചുറ്റും പരതിയ പട്ടാളക്കാർ എന്തോ അനക്കം കേട്ടപാടെ നിലവറയിലേക്കു വെടിവച്ചു. അതിനകത്തുണ്ടായിരുന്നവർ എല്ലാം ചത്തുവെന്നു് ബോധ്യം വരുംവരെ അവർ വെടിയുതിർത്തു. നിലവറയിലും മുറ്റത്തും പറമ്പിലുമായി മരിച്ചു കിടന്നവർ എത്രപേരുണ്ടായിരുന്നെന്നോ അവരാരൊക്കെയായിരുന്നെന്നോ ആർക്കും അറിയില്ല. ക്യാമ്പു തുടങ്ങിയതറിഞ്ഞപ്പോൾ ഓരോ ക്യാമ്പിലേക്കും ആളുകൾ സ്വയം ഒഴുകിയെത്തുകയായിരുന്നുവത്രെ. തോളിൽ തൂക്കിയ ഓലാംകുട്ടയും കയ്യിൽ മുറുക്കിപ്പിടിച്ച വാരിക്കുന്തവും അരിവാളും ചേറ്റു കത്തിയുമായി കമിഴ്ന്നു കിടക്കുന്ന ജീവനറ്റ മനുഷ്യരായിരുന്നു അവിടം മുഴുവൻ.’
‘പലരുടെയും ശരീരത്തിൽ വെടികൊണ്ടിടത്തു് ഒരു പൊട്ടുമാത്രം, അപ്പുറം പാഞ്ഞ വെടിയുണ്ടകൾ ശരീരത്തിൽ വലിയ ദ്വാരം സൃഷ്ടിച്ചു, തെറിച്ചു വീണു ചോരയൊലിപ്പിച്ചു തുടിക്കുന്ന മാംസത്തുണ്ടുകൾ, ചിതറിത്തെറിച്ച തലച്ചോർ…’
സാവിത്രിക്കുട്ടി പെട്ടെന്നു് അടിവയറ്റിൽ ഉരുണ്ടു കേറിയ ഛർദ്ദി അടക്കിപ്പിടിച്ചു് അകത്തേയ്ക്കോടി. വാഷ്ബേസിനിൽ വായും മുഖവും കഴുകി, കെറ്റിലിൽ നിന്നു് ഒരിറക്കു വെള്ളം കുടിച്ചു് ദീർഘശ്വാസം വിട്ടു് സമനില വീണ്ടെടുത്തു: ‘അടുത്തൊരു തെങ്ങിൻചോട്ടിൽ ഒരു അറുപതു കഴിഞ്ഞ വൃദ്ധ കുത്തിയിരിക്കുന്നു. വലതുകൈ വെടികൊണ്ടു് ചിതറിപ്പോയി. ഇടതു കയ്യിൽ അരിവാൾ മുറുക്കിപ്പിടിച്ചു് വേദന കടിച്ചുപിടിച്ചു് ഇരിക്കുന്നു. അപ്പുറത്തൊരു തൈത്തെങ്ങിൻ കുഴിയിൽ വെടികൊണ്ടു് തുളകൾ വീണ രണ്ടു കുട്ടികളുടെ ശവശരീരങ്ങൾ. അവരുടെ തോളിലും ഓലാംകൊട്ട. കുറച്ചുമാറി മറ്റൊരാൾ മരിച്ചുകിടക്കുന്നു. പട്ടാളത്തിൽ നിന്നു ലീവിനു വന്നതായിരുന്നത്രെ അദ്ദേഹം.’
‘ആരൊക്കെയാണു് ഓരോ ക്യാമ്പിലും രാജഭരണത്തിന്റേയും ജന്മിത്തത്തിന്റേയും ധാർഷ്ട്യം നിറഞ്ഞ ക്രൂരതയ്ക്കെതിരെ പൊരുതി മരിച്ചവർ? തൊഴിലില്ലാതായ ആയിരങ്ങൾ, തൊഴിലുണ്ടെങ്കിലും അധികാരത്തിന്റെ മുഷ്ക്കിൽ ഒരു നേരത്തെ അന്നത്തിനു വകയില്ലാതായവർ, യുദ്ധം തീർന്നപ്പോൾ പിരിച്ചുവിടപ്പെട്ട പട്ടാളക്കാർ, വിശന്ന വയറും മുറിവേല്പിക്കപ്പെടുന്നതിന്റെ അപമാനവും പേറി വലഞ്ഞവർ, പിന്നെ നാടിന്റെ സ്വാതന്ത്ര്യവും നാട്ടുകാരുടെ മനുഷ്യാവകാശവും നേടിയെടുക്കാൻ പ്രതിജ്ഞാബദ്ധരായവർ… ന്യായത്തിനും നീതിക്കും വേണ്ടി സ്വമേധയാ സമരത്തിൽ അണിചേർന്ന നാട്ടുകാർ…’
‘കൂരാപ്പിള്ളി പുരയിടത്തിനരികിലെ കുഴിയിൽ ചത്തവരേയും പാതിജീവൻ വിടാതെ കിടന്നവരേയും എല്ലാം വാരിയിട്ടു. കുഴിയൊരു കുന്നായി. അതിനടുത്തുണ്ടായിരുന്ന ഒരു വീടുപൊളിച്ചു് ഓലയും വാരിയും ശവക്കൂനയ്ക്കു മുകളിലിട്ടു് പെട്രോളൊഴിച്ചു് കത്തിച്ചു പട്ടാളക്കാർ.’
‘ആ വെടിവയ്പ്പു നടക്കുമ്പോൾ കൂരാപ്പിള്ളി വീട്ടുടമസ്ഥയായ ഖദീശൂമ്മയും മൂത്തമകനും കൂട്ടിനു വിളിച്ച ഒരു സ്ത്രീയും ആ വീട്ടിലുണ്ടായിരുന്നു. സമരക്കാരെ വെടിവച്ച ആ നിലവറയ്ക്കു മുകളിലത്തെ മുറിയിൽ പേടിച്ചു ശ്വാസമടക്കിപ്പിടിച്ചു് വാതിലിന്റെ വിടവിലൂടെ ആ ഭീകരതകളെല്ലാം കാണുകയായിരുന്നു. നിലവറയിലേക്കു വച്ച ചില വെടികൾ ഉമ്മയുടെ കയ്യിലുരസി, ഇല്ല എന്ന മട്ടിലാണു് കടന്നുപോയതു്. വെടിയൊച്ചയെല്ലാം ശമിച്ചപ്പോൾ ഖദീശുമ്മ ധൈര്യമായി പുറത്തിറങ്ങി. തോക്കും ചൂണ്ടിവന്ന പട്ടാളക്കാരോടു് അവർ പറഞ്ഞു, ‘ഇതെന്റെ വീടാണു്, ഭർത്താവും മറ്റു മക്കളും ദൂരെയൊരു വീട്ടിലാണു്, സാധനങ്ങൾ എടുക്കാൻ എത്തിയതാണു്’ എന്നു്. വേഗം പൊക്കോളാൻ പറഞ്ഞു് പട്ടാളക്കാർ ഭീഷണിപ്പെടുത്തി. അന്നേരം പോയെങ്കിലും വൈകിട്ടു് അവർ വീണ്ടും വന്നു. കൂട്ടക്കുരുതിയുടെ കണക്കെടുക്കാനാകുമോ, ജീവനുള്ള വല്ലവരും അവശേഷിച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കാൻ… ആരും അവശേഷിച്ചിരുന്നില്ല.’
‘മൂന്നാലു ദിവസം കഴിഞ്ഞാണത്രെ കുട്ടികളെ കൊണ്ടുവന്നതു്. വന്ന പിറ്റേന്നു് സൈനബയെന്ന ആറുവയസ്സുകാരി കണ്ട കാഴ്ച അവർ പറഞ്ഞപോലെ പറയാം: ‘ഓ, ആ കാഴ്ച കണ്ടു് ഞാൻ അലറിവിളിച്ചു കരഞ്ഞു. ഞങ്ങളുടെ പറമ്പിൽ രണ്ടു മൂന്നു പട്ടികൾ ഒരു മനുഷ്യക്കൈ കടിച്ചു പറിക്കുന്നു. ഇപ്പോഴും ഓർക്കുമ്പം… ആ മണ്ഡപം പണിയുന്നതിനു കുറച്ചുനാൾ മുൻപുവരെ പല ആളുകളും വന്നു് അസ്ഥിക്കഷ്ണം മാന്തിയെടുത്തു കൊണ്ടുപോകും. നെറ്റിയിൽ അരച്ചിട്ടാൽ തലവേദന കുറയുമെന്നു് വിശ്വാസം. അതുകഴിഞ്ഞു് ഏതാണ്ടു പത്തുവർഷത്തിനു ശേഷം വീടു നന്നാക്കുന്ന സമയത്താണു് നിലവറ പൊളിച്ചതു്. അന്നും നിലവറേലെ മണ്ണിനു കടുംചുവപ്പു നിറമായിരുന്നു. നിലവറയിലെല്ലാം നേരത്തെ പഞ്ചാരമണലായിരുന്നൂന്നു് ഓർക്കണം. ആ മണ്ണു് മുഴുവൻ തൂത്തുവാരി പറമ്പിലിട്ടു. കുറച്ചുനാൾ കഴിഞ്ഞാണു് പറമ്പിൽ പച്ചക്കറി കൃഷി ചെയ്തതു്. ആ ചോരമണ്ണിട്ടിടത്തും നടുതലയുണ്ടായിരുന്നു… അവിടെ പാവലാരുന്നു. നിറയെ പാവയ്ക്ക. പക്ഷേ ചോരചുവച്ചിട്ടു് തിന്നാൻ വയ്യായിരുന്നു.’
“സൈനബയുടെ നേരനുഭവങ്ങളാണു് ഇപ്പറഞ്ഞതെല്ലാം. ഭാരം തൂങ്ങിയ മനസ്സുമായാണു് ഞാൻ അവിടന്നിറങ്ങിയതു്. എന്തു സ്നേഹമായിരുന്നെന്നോ അവർക്ക്. ചായയും പലഹാരങ്ങളും തന്നു് ഇനിയും കാണണമെന്നു പറഞ്ഞു. വരാമെന്നു ഞാനും.”
കൂരാപ്പിള്ളി വീട്ടിൽ നിന്നു് യാത്ര പറഞ്ഞു് ഇറങ്ങിയപ്പോൾ അവരുടെ പുരയിടത്തിന്റെ ഒരു സൈഡിൽ കുറച്ചു താഴ്ന്നു കിടക്കുന്ന ഭാഗത്തു് കുടങ്ങളിൽ വെള്ളവുമായി മൂന്നുനാലു സ്ത്രീകൾ.
‘എല്ലാവരും വീടുകളിൽ പച്ചക്കറി നടണം. ഭൂമി വെറുതെയിടരുതു് എന്നൊക്കെ സർക്കാർ പറയുന്നെന്നു് കുടുംബശ്രീ സെക്രട്ടറിച്ചേച്ചി പറഞ്ഞു. മാരാരിക്കൊളത്തൊക്കെ ഒരുപാടു് കൃഷിയുണ്ടു്. ഞങ്ങൾ കുടുംബശ്രീക്കാരാ. സൈനബത്താത്ത സമ്മതിച്ചു ഈ പറമ്പിൽ ചെയ്തോളാൻ. ഞങ്ങൾക്കു് ആ കൂരയിരിക്കുന്നത്ര സ്ഥലമേയുള്ളൂ. കപ്പയും മുളകുചെടിയും ചേമ്പും ചീരയുമൊക്കെയുണ്ടു്. രണ്ടുനേരവും കുളത്തിൽ നിന്നു് വെള്ളം കോരിക്കൊണ്ടുവന്നു നനയ്ക്കും…’
“എനിക്കു സങ്കടവും നിരാശയും തോന്നി. അവിടെ ചുറ്റുപാടും കണ്ടവരെല്ലാം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വല്ലാതെ പാടുപെടുന്നവരാണു്. അടച്ചുറപ്പുള്ള വീടുപോലുമില്ല. ഒരു വികസനവും കടന്നുചെല്ലാത്ത ഒരു പാവം നാട്ടിൻപുറം.”
ഡ്രൈവർ പറഞ്ഞു: ‘അടുത്തൊരു സഖാവിന്റെ വീടുണ്ടു്. സമരത്തിൽ പങ്കെടുത്തു വെടികൊണ്ടു വീണു. എങ്ങനെയോ രക്ഷപ്പെട്ടു. ഇപ്പം ചെറിയ ഓർമ്മക്കുറവൊക്കെയുണ്ടു്. തൊണ്ണൂറു വയസ്സെങ്കിലും കാണും. പക്ഷെ സമരത്തിന്റെ കാര്യം പറഞ്ഞാൽ പിന്നെ ആവേശമാ.’
‘ഞങ്ങൾ ആ വീട്ടിലെത്തി. അദ്ദേഹത്തിന്റെ പേരുമറന്നു. സ്നേഹം തോന്നുന്ന നല്ല ഒരു മനുഷ്യൻ; കണ്ണിനു് അല്പം കാഴ്ചക്കുറവുണ്ടു്. ഞങ്ങളെ അറിയാൻ വയ്യെങ്കിലും ആ കഥകൾ കേൾക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ ഉഷാറായി. പത്തറുപതു വയസ്സു തോന്നിക്കുന്ന ഒരാൾ വന്നു പറഞ്ഞു: ‘അച്ഛനെ ഒരുപാടു സംസാരിപ്പിക്കരുതു്. ആവേശം കേറിയാൽ പിന്നെ നിർത്തുകേല. കുറേശ്ശെ വലിവുണ്ടു്. അതുകൂടിയാ ആശൂത്രി പോകണ്ടിവരും… അതുകൊണ്ടാ, സഖാവിനു വിഷമം തോന്നരുതു്. ഓർമ്മക്കുറവുണ്ടു്… ചെലപ്പോ പറഞ്ഞു പറഞ്ഞു കാടുകേറും.’
അദ്ദേഹം കഥ പറയാൻ തുടങ്ങി: ‘എന്റെ കൂട്ടുകാരനാരുന്നു രാഘവൻ. മേനാച്ചേരി വെടിവയ്പിലാ മരിച്ചേ. അന്നവനു് 17 വയസ്സാ… നിങ്ങക്കു കേക്കണോ, അവന്റനിയൻ മാധവൻ-അവനന്നു കൊച്ചുചെറുക്കനാ-അവര്ടെ വീടിന്റെ ഓലവിടവിക്കൂടെ എല്ലാം നോക്കിയിരിക്കാര്ന്നു, പേടിച്ചുവിറച്ചു്. കൊച്ചേമാര്ടെ-എന്നു വച്ചാ യഹൂദമ്മാര്-മാളികേ വീഴാതാണെ വെടിവയ്ക്കുന്നേ. പൊന്നാംവെളീന്നു് വള്ളത്തേലാര്ന്നു പട്ടാളം വന്നെറങ്ങീതു്. അവരെ കണ്ടപാടെ സഖാക്കളങ്ങ് ഒച്ചത്തിൽ മുദ്രാവാക്യം വിളിച്ചു് നേരെ ചെന്നു. അവരു് വെടീം തൊടങ്ങി. കൊറേപ്പേരു് വെടികൊണ്ടു വീണു. പക്ഷേങ്കിലു് ആരും പിന്തിരിഞ്ഞോടിയില്ല. താഴെ കമിഴ്ന്നു കിടന്നു. തൽക്കാലത്തേക്കു് വെടിനിർത്തി പട്ടാളക്കാരു്; വിശ്രമിക്കാനാരിക്കും, അവ്ടെ നിന്നു. ഒടനെ അവർക്ക് കരിക്കിട്ടു് തൊണ്ടുചെത്തി കുടിക്കാൻ സഹായിച്ചതാരാന്നറിയണോ, ആനക്കോട്ടിൽ കർത്താവും കൂട്ടരും. അല്ല, അതെന്തിനാ പറയണെ, അവരൊക്കെയല്ലേ സി. പി. ക്കു് ആ കൂട്ടക്കൊലയൊക്കെ നടത്താൻ ഒത്താശ ചെയ്തു കൊടുത്തതു്!’
‘കൊറച്ചു കഴിഞ്ഞപ്പോഴൊണ്ടു് ഉച്ചത്തിലങ്ങനെ മുദ്രാവാക്യം വിളിച്ചു് ഘോഷയാത്രയായി സഖാക്കൾ വരുന്നു; തെക്കേ ക്യാമ്പിൽ നിന്നാരുന്നു. അവരുടെ കയ്യിൽ ഇഷ്ടംപോലെ ആയുധമൊക്കെയൊണ്ടാരുന്നു-ഓലാംകൊട്ടകൾ നെറയെ കരിങ്കൽ ചീളുകളും, വാരിക്കുന്തോം അരിവാളും… ആനക്കോട്ടിൽ കർത്തായുടെ പൊരയിടത്തിലൂടെ അപ്പോളൊണ്ടു് വേറൊരു സംഘം പട്ടാളക്കാരു്; ചട്ടിത്തൊപ്പീം കാൽച്ചട്ടേമിട്ടോണ്ടു്. അവര്ടെ കയ്യീ മെഷീൻ ഗണ്ണാര്ന്നു. പിന്നെയങ്ങു തുരുതുരാ വെടിയല്ലാര്ന്നോ… നമ്മടെ സഖാക്കക്കു് ആയുധങ്ങളെടുത്തു പെരുമാറാനെവടാ സമയം! വരിയായി വന്ന സഖാക്കൾ വരിയായിത്തന്നെ വെടികൊണ്ടു വീണു. അക്കൂട്ടത്തിലാര്ന്നു രാഘവൻ’
അദ്ദേഹം ഒരിടനിർത്തി. നിറഞ്ഞുവന്ന കണ്ണുതുടച്ചു് മകൻ കൊണ്ടുവന്ന ചൂടുവെള്ളം കുടിച്ചു. ഒരു ദീർഘശ്വാസമെടുത്തശേഷം തുടർന്നു:
‘അവന്റെ തലച്ചോറു ചിതറി… പതിനേഴു വയസ്സേ ഒണ്ടാര്ന്നൊള്ളൂ അവനു്. തലേന്നും ആ സഖാക്കളെല്ലാം പട്ടിണിയായിരുന്നു. ഒന്നുമില്ലായിരുന്നു കഴിക്കാൻ. ക്യാമ്പിലൊണ്ടാരുന്നവർക്ക് പലർക്കും കഴിക്കാൻ പറ്റിയില്ല. ഒണ്ടാക്കിയതു് വേഗം തീർന്നു, അത്രേം പട്ടിണിക്കുന്തങ്ങളല്ലേ ക്യാമ്പിലേക്കു എത്തിക്കൊണ്ടിരുന്നേ. വിശന്ന വയറോടെ തന്നെ അവരുപോയി… നിങ്ങക്കറിയാമോ സഖാവേ, അവടെത്തന്നെ നൂറിൽക്കൂടുതൽ ശവങ്ങളൊണ്ടാര്ന്നു. എന്നിട്ടു നമ്മളു പിന്മാറിയോ; ഇല്ല. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും രണ്ടാമതൊരു ജാഥ വന്നു. വരുന്ന വഴി തന്നെ പട്ടാളം മെഷീൻ ഗണ്ണുകൊണ്ടു നേരിട്ടു… എല്ലാം കഴിഞ്ഞപ്പം ചത്തവരേം പാതി ജീവനൊണ്ടാര്ന്നവരേം വലിച്ചു് വള്ളത്തേലിട്ടു് കൊണ്ടുപോയി വയറുകീറി കടലിലെറിഞ്ഞൂന്നാ പറഞ്ഞു കേട്ടതു്.’
അന്നു് ഒരുപാടു സ്ത്രീകളുമൊണ്ടാര്ന്നു ക്യാമ്പുകളിൽ… ഒക്കെ മറന്നു… ചീരമ്മ, കമലാക്ഷി, കാർത്ത്യായനി ഒക്കെയൊണ്ടാര്ന്നു. വെടിയുണ്ടയേറ്റിട്ടും തോട്ടിൽചാടി കപ്പപ്പായലിന്നടിയിൽ മുങ്ങിക്കിടന്നു രക്ഷപ്പെട്ടവരിൽ ചില പെണ്ണുങ്ങളുമൊണ്ടാര്ന്നു. അന്നു് ചത്തവര്ടെ ശരിക്കൊള്ള കണക്കു് തീർച്ചപ്പെടുത്താനൊന്നും പറ്റില്ല. കണ്ണും മൂക്കുമില്ലാത്ത കൂട്ടക്കുരുതി.’
‘സ്വന്തം പ്രജകളായ അടിയാളവർഗ്ഗത്തെ കൊന്നൊടുക്കിയിട്ടും ജനങ്ങളുടെ പൊന്നുതമ്പുരാൻ ഒന്നും കണ്ടില്ല, കേട്ടില്ല. തുലാം ഏഴു് ചിത്തിരതിരുനാൾ മഹാരാജാവിന്റെ-എന്നുവച്ചാ നമ്മടെ രാജാവിന്റെ-ജന്മദിനമായിരുന്നു. അന്നാരുന്നു ആദ്യത്തെ കൂട്ടുക്കുരുതി. പുന്നപ്ര വെടിവയ്പു്. രാജാവിന്റെ ദീർഘായുസ്സിനു വേണ്ടി നടത്തിയ മനുഷ്യക്കുരുതിയാരിക്കും…’
അദ്ദേഹം ഒരാവേശത്തിൽ പറഞ്ഞുനിർത്തി. വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. മകൻ ഞങ്ങളെ അപേക്ഷാ ഭാവത്തിൽ നോക്കി. ഞങ്ങളെഴുന്നേറ്റു. നന്ദി പറഞ്ഞിറങ്ങി. നെഞ്ചിൽ കരിങ്കല്ലു കേറ്റിവച്ച ഭാരവുമായിട്ടു്.
ബോട്ടുകടവിലെറങ്ങിയപ്പോഴേയ്ക്കും മീനാക്ഷിയമ്മ തീർത്തും തളർന്നു. ഒരിടനിന്നു തിരിഞ്ഞുനോക്കി. തവണക്കടവു ബോട്ടുജട്ടി; ഒരു മാറ്റവുമില്ല, മൂന്നു വർഷം കഴിഞ്ഞു വന്നിട്ടു്.
പടിഞ്ഞാറെ ചക്രവാളത്തിൽ ചെഞ്ചോരപ്രളയം; മുങ്ങിത്താഴുന്നു സൂര്യബിംബം… ഒരു നിമിഷം മീനാക്ഷിയമ്മയുടെ കണ്ണുകൾ ആ കാഴ്ചയിലുടക്കി, കുഴിഞ്ഞുതാണ കണ്ണുകൾ വിടർന്നു… പിന്നെ പെട്ടെന്നു് തിരിഞ്ഞുനടന്നു, കാൽ വലിച്ചുവച്ചു് നടന്നിട്ടു് ഒപ്പമെത്താൻ പാടുപെടുന്ന മൂന്നു വയസ്സുകാരിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു്.
ഹാവൂ… ശങ്കരച്ചാര്ടെ മാടക്കടേടെ മുൻപിൽ ബസ് കിടപ്പുണ്ടു്… തവണക്കടവിനു് ഇന്നെന്താ പണ്ടെങ്ങുമില്ലാത്ത മൂകത! ആളുമനക്കോമില്ല, കാളവണ്ടീം ചരക്കുകളും ഒന്നും കാണാനില്ല… അവടവടെ മൂന്നുനാലാളുകൾ; മിണ്ടാട്ടമില്ല. അവർ പരസ്പരം നോക്കുന്നുകൂടിയില്ല. ആണ്ടിലൊരിക്കലാണേലും പണ്ടും ഇതിലേതന്നെയല്ലേ വരവും പോക്കും. ഇപ്പോളെന്തായിതു്… കേറ്റെറക്കിനൊക്കെ വല്യേകടവു വല്ലതും ഒണ്ടാക്കിക്കാണും… ‘ആ… എന്തു കുന്തോമെങ്കിലുമാട്ടെ.’ മീനാക്ഷിയമ്മ പിറുപിറുത്തു.
കടയിലെ പഴക്കുല ചൂണ്ടി ‘അമ്മേ ഒരു പയം’ എന്നുള്ള കുഞ്ഞിന്റെ ചിണങ്ങലിനു ചെവികൊടുക്കാതെ നേരെ ബസ്സിനടുത്തേയ്ക്കു തിരക്കിട്ടു നടന്നു മീനാക്ഷിയമ്മ.
ബസ്സിന്റെ പുറകുവശത്തു് ചതുരത്തിലുള്ള അറയിലേയ്ക്കു് കരികോരിയിട്ടു, ഒരാൾ. പിന്നെ കുഴലുകൊണ്ടു് ഊതിയൂതി കനലെരിയിച്ചു… ബസ്സ് പുറപ്പെടാറായിക്കാണും…
“ബസ്സിനകത്തു് തീ കത്തിക്കുന്നോ, അതെന്തു പരിപാടി?”
പൊട്ടിച്ചിരിച്ചുകൊണ്ടു് അമ്മു ചോദിച്ചു. അമ്മുവിനു് ചിരിയടക്കാനാകുന്നില്ല, എന്തൊരു തമാശ, ബസ്സിനകത്തൊന്നും ഒരു സിഗററ്റു് ലൈറ്റർ പോലും കത്തിക്കാൻ പാടില്ല… എന്നിട്ടു് കരി ഊതികത്തിക്കുന്നു!
ശശിയമ്മാവനു് അമ്മുവിന്റെ ചിരി ഇഷ്ടപ്പെട്ടു. അമ്മാവൻ വിശദീകരിച്ചു:
“നിങ്ങക്കിപ്പം തമാശ… അങ്ങനൊരു കാലമുണ്ടായിരുന്നു. കരിബസ്സ് യാത്ര കഴിയുമ്പം കരിംഭൂതം പോലാകും… പെട്രോളും ഡീസലും സ്വിച്ചിട്ടാൽ സ്റ്റാർട്ടാകുന്ന മോട്ടോറെഞ്ചിനുമൊന്നും നമ്മുടെ നാട്ടിലെത്തീരുന്നില്ല, അന്നു്. ബസ്സുകൾക്കു് അടച്ചൊറപ്പൊള്ള ബോഡിയും വാതിലുമൊന്നുമില്ലായിരുന്നു. വെറും കമ്പിയഴിയാ ചുറ്റിലും. സീറ്റൊക്കെ കമ്പികൾ; നടുവും പൊറോം വേദനിക്കും.”
വലിയ ജിജ്ഞാസയൊന്നും തോന്നിയില്ലെങ്കിലും അമ്മു ചെറിയ കൗതുകത്തോടെ കഥ ശ്രദ്ധിച്ചു; ആദിക്കു് തർജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തു.
“ന്ന്ട്ടു്?” ആ കഥകൾക്കു പുറകിലെ യാതനകളുടെയും വേദനകളുടെയും ചരിത്രം കുറെയൊക്കെ കേട്ടിട്ടുള്ള അമ്മുവിന്റെ അമ്മ ലേഖ ആകാംക്ഷയോടെ ചോദിച്ചു.
‘ബസ്സിനരികിൽ ബീഡിവലിച്ചു നിന്നിരുന്ന ചെറുപ്പക്കാരൻ ബസ്സിനടുത്തേയ്ക്കു നീങ്ങിയ യാത്രക്കാരിയെ സൂക്ഷിച്ചുനോക്കി. മീനാക്ഷിയമ്മ സാരിവലിച്ചിട്ടു് വീർത്തവയർ മറച്ചു.’
‘നിങ്ങളീ രണ്ടും കെട്ട നേരത്തു്? എവ്ടെപ്പോകാനാ? അതും ഈ പരുവത്തീ… പോരാത്തേനു് കൊച്ചും… എങ്ങോട്ടു പോകാനാ?’ അയാൾ ചിലമ്പിച്ച സ്വരത്തിൽ ചോദിച്ചു. അതു ചോദ്യമായിരുന്നില്ല, ഭയപ്പാടോടെയുള്ള സ്വഗതം. ‘ങും. എന്താ? ഞങ്ങക്കു ഒറ്റപ്പുന്നക്കവലേലെറങ്ങണം, പടിഞ്ഞാട്ടാപോണ്ടെ. അതിലേയുള്ള ബസ്സല്ലേ, പിന്നെന്താ?’
‘അയാടൊരു ചോദ്യം’ മീനാക്ഷിയമ്മയുടെ ശബ്ദത്തിൽ അക്ഷമയും വെറുപ്പുമുണ്ടായിരുന്നു. അവരുടെ പാരവശ്യം മനസ്സിലായ ഡ്രൈവർ പരിഭ്രമത്തോടെ പറഞ്ഞു:
‘അയ്യോ പോകുകേല, ബസ്സു പോകുകേല; അങ്ങോട്ടൊന്നും പോകുകേല… ആളെയെടുക്കുന്നില്ല. ഷെഡ്ഡീക്കേറ്റാം പോകുവാ.’
‘പോകുകേലേ… എനിക്കുപോയേ പറ്റ്വൊള്ളൂ… പോകുകേലന്നോ, വണ്ടി വിടടോ.’ മീനാക്ഷിയമ്മേടെ ശബ്ദമുയർന്നു.
‘അയ്യോ അതല്ല, എല്ലാടോം പോലീസാ. പുന്നപ്രേ പോലീസുകാരു ക്യാമ്പു ചെയ്തേക്കുന്നു, അപ്ലോൻ അറൗജിന്റെ വീട്ടിലാ… പട്ടാളത്തേ എറക്കീട്ടൊണ്ടു്. സംഘടനക്കാര്ടെ നേതാക്കന്മാരെ അറസ്റ്റു ചെയ്തു. ആകെ കൊഴപ്പാ; പട്ടാളം റോന്തു ചുറ്റുകാ.’ ഡ്രൈവറുടെ ശബ്ദം പതറിയിരുന്നു.
മീനാക്ഷിയമ്മ ഞെട്ടിപ്പോയി; വെറുതെ ഞെട്ടുകയല്ല, സർവ്വാംഗം തളർന്നു…
രാവിലെ പുറപ്പെട്ടതാണു്. വൈക്കത്തെത്തിയപ്പോൾത്തന്നെ ഉച്ചയായി. പിന്നെ ബോട്ടിനുള്ള കാത്തിരിപ്പായിരുന്നു. വിശപ്പും ക്ഷീണവും; ബസ്സിന്റെ പടിയിൽ ഒരുകാൽ കയറ്റിവച്ചപടി നിന്നുപോയി. എന്തെങ്കിലും ചോദിക്കാൻ നാവുപൊന്തിയില്ല.
ചോദിക്കേണ്ടി വന്നില്ല, കണ്ടക്ടർ വിവരിച്ചു:
‘ആലപ്പുഴയിലും ചേർത്തലയിലുമെല്ലാം കയർത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും എന്നുവേണ്ട എല്ലാത്തൊറേലേം തൊഴിലാളികളും പണിമൊടക്കിയേക്കുന്നു. ഇന്നലെത്തൊട്ടാ. ചേർത്തലേം, വയലാറിലുമെല്ലാം തൊഴിലാളികള് ക്യാമ്പുകളിലാ. ഒരുപാടു നാട്ടുകാരുമൊണ്ടു്… വെറുതെയല്ല പാവങ്ങളൊത്തുകൂട്യേതു്… കഴിഞ്ഞ ദിവസമൊണ്ടായതു കേക്കണോ… അഞ്ചുവണ്ടി പോലീസാ വന്നെറങ്ങീതു്. കലവൂരു തൊടങ്ങി അരൂര് വരെ വഴിയിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ചു് നടുവൊടിച്ചു. അവരു് പോയ വഴീലൊള്ള കുടിലും ചെറ്റേമെല്ലാം വലിച്ചുപൊളിച്ചു തീയിട്ടു. വീട്ടുസാധനങ്ങളും ചട്ടീംകലോം വരെ നശിപ്പിച്ചു. വയസ്സായവരേം കൊച്ചുങ്ങളേം വരെ പതം വരുത്തി. കൊച്ചുപെമ്പിള്ളാരേം നെറവയറായിട്ടുനിന്ന ഗർഭിണികളേം വരെ അവമ്മാര്…’
പെട്ടെന്നു് ‘മിണ്ടല്ലേ’ എന്നു് ആംഗ്യം കാണിച്ചു ഡ്രൈവർ, പരിഭ്രമത്തോടെ ചുറ്റുംനോക്കി. ആരും കേൾക്കുന്നില്ലെന്നുറപ്പാക്കി, മീനാക്ഷിയമ്മയോടു പറഞ്ഞു:
‘ഇവിടത്തെ വിശേഷങ്ങളൊന്നും അറിഞ്ഞില്ല, അല്ലേ? ഈ അവസ്ഥേല്… ഏതായാലും ഇവിടിങ്ങനെ നിക്കണ്ട. ചേച്ചിയിങ്ങു കേറു്. ടൗണിലെറക്കിത്തരാം. ഇന്നേതായാലും പടിഞ്ഞാട്ടു പോണ്ട, അപകടാ… ചേച്ചി കേറു്.’
പരവശയായ, നിസ്സഹായതയുടെ ആൾരൂപം പോലെ നിന്ന മീനാക്ഷിയമ്മ ഡ്രൈവറെ സ്നേഹത്തോടെ നോക്കി. പിന്നെ വയർ താങ്ങിപ്പിടിച്ചു് ബസ്സിലേയ്ക്കു കയറി. കണ്ടക്ടർ കുഞ്ഞിനെ മീനാക്ഷിയമ്മയുടെ അരികിൽ കയറ്റിയിരുത്തി.
പുറകേ കയറിയ പയ്യനെ സംശയത്തോടെ നോക്കി കണ്ടക്ടർ ചോദിച്ചു:
‘ഇയാളെങ്ങോട്ടാ? ഇവടെങ്ങും ഇതിനു മുമ്പു് കണ്ടിട്ടില്ലല്ലോ. ആൺതരിയെക്കണ്ടാൽ അപ്പ പൊക്കും പോലീസ്.’
വെളുത്തുമെലിഞ്ഞ ആ പതിനാറുകാരൻ കണ്ടക്ടറെ മിഴിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല; അവന്റെ കണ്ണുകളിൽ കണ്ട ഭയം കണ്ടക്ടറെ വിഷമിപ്പിച്ചു:
‘പോലീസും പട്ടാളോം എപ്പളാ ചാടി വീഴാന്നറീല്ല. അതല്ലേ വണ്ടി ടൗണു വരേള്ളൂന്നു് പറഞ്ഞെ. ആരാന്നറിഞ്ഞാ എന്തേലും പറഞ്ഞു നിക്കാ. പറ… കൊച്ചവനെവ്ട്ന്നു വരണൂ?’ കണ്ടക്ടറുടെ സ്വരത്തിൽ ഭയവും സംശയവും നിഴലിച്ചു.
മീനാക്ഷിയമ്മ അപ്പോഴാണു് കണ്ടക്ടറുടെ ചോദ്യം കേട്ടതു്. ‘എന്റെ കൂടൊള്ളതാ. ചേട്ടന്റെ മോനാ; കൂട്ടിനുവന്നതാ.’ അതും പറഞ്ഞു് മീനാക്ഷിയമ്മ പെട്ടെന്നു് സുകുവിനെ അടുത്തു പിടിച്ചിരുത്തി, പേടിയോടെ ചുറ്റും നോക്കി.
‘ഇന്നു് എല്ലാടത്തും എന്തു വല്യേ മീറ്റിംഗുകളാ നടന്നേന്നോ, ഇനീപ്പം എന്താ ഒണ്ടാവ്വേന്നാ… നാളെ പൊന്നുതമ്പുരാന്റെ തിരുനാളാ… തൊഴിലാളികള് എന്താണ്ടൊക്കെ പ്ലാൻ ചെയ്തേക്കുന്നത്രെ… ഇവടെയീ യുദ്ധം നടക്കുമ്പം അതിന്റെ നടുവിലേയ്ക്കു്…’ കണ്ടക്ടർ മുഴുമിപ്പിച്ചില്ല, ബസ്സിനെ കടന്നു് മൂന്നുനാലു പട്ടാളവണ്ടികൾ ചാഞ്ഞുപോയി.
ബസ്സിനുള്ളിൽ ശ്വാസോച്ഛ ്വാസത്തിന്റെ ശബ്ദം പോലും കേൾക്കാനില്ലായിരുന്നു.
പാവം വയസ്സൻ കരിവണ്ടി. ഏങ്ങിയും വലിഞ്ഞും ഓടുന്നതിനിടയിൽ പെട്ടെന്നു് ഒരു കുലുക്കത്തോടെ മുന്നോട്ടും പിന്നോട്ടും ഒന്നുലഞ്ഞു് ബസ് നിന്നു.
എവിടെനിന്നോ ബസ്സിനു മുൻപിലേയ്ക്കു് ചാടിവീണു രണ്ടു പോലീസുകാർ. അതിലൊരാൾ ബസ്സിലേയ്ക്കു ചാടിക്കയറി ആകെയൊന്നു വീക്ഷിച്ചു. സീറ്റിന്റെ അരികുചേർന്നു് ചൂളിക്കൂടി പകച്ച കണ്ണുകളുയർത്തി ദയനീയമായി നോക്കുന്ന രണ്ടുവയസ്സന്മാർ; എല്ലും തോലുമല്ലാതെ ഒരു കഴഞ്ചുമാംസം ശരീരത്തിലില്ല. അതിലൊരു വയസ്സന്റെ നട്ടെല്ലോടൊട്ടിയ പുക്കിൾക്കുഴിക്കു നേരെ പോലീസുകാരൻ ലാത്തിനീട്ടിയൊരു കുത്തും ശബ്ദമുയർത്തി ഭീഷണിയുടെ സ്വരത്തിലൊരു ചോദ്യവും:
‘എന്താടാ… മോനേ! നെനക്കൊന്നും ക്യാമ്പും സംഘോമൊന്നുമില്ലേടാ… മോനേ.’
വയസ്സന്റെ തൊണ്ടയിൽ നിന്നുവന്ന വിചിത്രശബ്ദം അയാൾ വാപൊത്തി അടക്കി.
പോലീസുകാരൻ സ്ത്രീയുടെ നേരേതിരിഞ്ഞു ശൃംഗാരച്ചിരിയോടെ. അഞ്ചെട്ടുമാസം ഗർഭിണിയായ മധ്യവയസ്ക, കൂടെ ഒരു പയ്യനും കുഞ്ഞും. പോലീസുകാരന്റെ ചുണ്ടുകൾ എന്തോ തെറിവാക്കു് മന്ത്രിച്ചു.
വാക്കൈയും പൊത്തി നില്ക്കുന്ന കണ്ടക്ടറും തിരിഞ്ഞുനോക്കാൻ ധൈര്യമില്ലാതെ നിശ്ചലമിരിക്കുന്ന ഡ്രൈവറും. ആ പ്രതിമകളെ നോക്കി മീശപിരിച്ചു് വളച്ചുവച്ചു് ഒന്നു മൂളിയിരുത്തി പോലീസുകാരൻ. പിന്നെ ഡ്രൈവറുടെ മുതുകിൽ ആഞ്ഞൊരടികൊടുത്തു് ‘വേഗം ഷെഡ്ഡിക്കേറ്റിയിടടാ… മോനേ’ എന്നലറി ഇറങ്ങിപ്പോയി.
വണ്ടി വിട്ടു…
‘അമ്പലത്തിന്റവടെവരെ പോകും ബസ്സ്. അതിനടുത്തു് പരിചയക്കാരാരേലും ഒണ്ടോ?’ കണ്ടക്ടർ മീനാക്ഷിയമ്മയോടു ചോദിച്ചു. ‘ഒണ്ടു്, അമ്പലത്തിനു കൊറച്ചപ്പുറം അമ്മാവന്റെ വീടൊണ്ടു്, വക്കീലാ; ആർ. ബി. പിള്ള.’
‘കർത്താവേ നീ വലിയവൻ!’ കണ്ടക്ടർ മേല്പോട്ടു കയ്യുർത്തി എന്തോ സ്തോത്രം ഉരുവിട്ടു് കുരിശുവരച്ചു. പിന്നെ ഭവ്യതയോടെ മീനാക്ഷിയമ്മയെ നോക്കിപ്പറഞ്ഞു:
‘അറിഞ്ഞിരുന്നില്ല. സാറിന്റെ അനന്തിരവളാല്ലേ. കർത്താവീശോമിശിഹായ്ടെ വേണ്ടതൊണ്ടായോണ്ടാ ബസ് പൊറപ്പെടാൻ വൈകീതു്. അതല്ലേ നിങ്ങളെ ഈ ബസ്സീ കേറ്റിക്കൊണ്ടുപോരാൻ പറ്റീതു്… എന്തായാലും ഈ രാത്രീല്… സാരല്ല, ദാ നമ്മളിപ്പ എത്തും.’ അയാൾ തിടുക്കത്തിൽ ഡ്രൈവറുടെ അടുത്തുചെന്നു് എന്തോ പറഞ്ഞു.
ബസ് ആകാവുന്നത്ര സ്പീഡിൽ പാഞ്ഞു.
വക്കീലിന്റെ വീടിന്റെ തുറന്നുകിടന്ന ഗേറ്റിനകത്തേയ്ക്കു് വന്ന സ്പീഡിൽ തന്നെ ബസ് വളച്ചുകേറ്റി നിർത്തി:
‘വേഗം എറങ്ങിക്കൊണ്ടാട്ടെ.’ കണ്ടക്ടർ പെട്ടെന്നു് കുഞ്ഞിനെ എടുത്തു് താഴെ നിർത്തി. മീനാക്ഷിയമ്മയും സുകുവും ഇറങ്ങിയതും ബസ് പുറകോട്ടെടുത്തു് റോഡിലിറങ്ങി അതേ സ്പീഡിൽ വിട്ടുപോയി.
വണ്ടിയുടെ ശബ്ദം കേട്ടതും അമ്മായിയും രണ്ടാമത്തെ മകൾ രാജവും അടുക്കളക്കാരൻ കേശവൻകുട്ടിയും ഓടി പുറത്തുവന്നു. ആഗതരെ കണ്ടതും പെട്ടെന്നു് അകത്തേയ്ക്കു കയറ്റി. വാതിലടയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും മുറ്റത്തു് ബൂട്ട്സിന്റെ ചടപടാ ശബ്ദം.
അമ്മായിയും രാജവും പെട്ടെന്നു പുറത്തേയ്ക്കു വന്നു.
‘ഇവടാരാ ഇപ്പോൾ വന്നതു്? സത്യം പറയണം, എവിടെ അവർ? ഞങ്ങൾ വീടുകയറി തപ്പാനിടയാക്കരുതു്.’ പട്ടാളക്കാരിലൊരാൾ കനത്ത ശബ്ദത്തിൽ പറഞ്ഞു.
മീനാക്ഷിയമ്മയേയും കുഞ്ഞിനേയും സുകുവിനേയും രാജം വരാന്തയിലേയ്ക്കു വിളിച്ചു; ‘ഇതു് ഇവടത്തെ അനന്തിരവളും കുഞ്ഞുങ്ങളുമാ. പാലായിൽ നിന്നുവന്നതാ; തറവാട്ടിലേയ്ക്കു പോണം-ഇന്നിനി പോകാൻ പറ്റാത്തകൊണ്ടു് ഇവിടെറങ്ങി.’ അമ്മായി വിശദീകരിച്ചു.
രണ്ടുമൂന്നു മിനിട്ടുകൂടി പരിസരം ശ്രദ്ധിച്ചു്, സുകുവിനെ ഒന്നൂന്നി നോക്കി പട്ടാളക്കാർ ഗേറ്റിനു പുറത്തിറങ്ങി.
പട്ടാളക്കാർ പോയ ഉടനെ അകത്തുകയറി വാതിലടച്ചു അമ്മായി. പാരവശ്യം താങ്ങാനാവാതെ ഊണുമുറിയുടെ അരികിലിട്ടിരുന്ന ദിവാനിൽ ചാരിക്കിടന്നു മീനാക്ഷിയമ്മ. വിശന്നു തളർന്ന കുഞ്ഞിനെ രാജം കൂട്ടിക്കൊണ്ടുപോയി കയ്യും മുഖവും കഴുകിച്ചു് ആഹാരം കൊടുക്കുന്നതു നോക്കിക്കിടന്ന മീനാക്ഷിയമ്മയ്ക്കു സങ്കടം പൊട്ടിപ്പോയി. ഏങ്ങിക്കരഞ്ഞുകൊണ്ടു് അവർ ചോദിച്ചു.
‘ഇവ്ടെയിതെന്തൊക്കെയാ അമ്മായീ നടക്കുന്നേ! ഞങ്ങളൊന്നുമറിഞ്ഞില്ല. ഒരു കാര്യോം പത്രത്തിൽ കണ്ടതായും ഓർക്കുന്നില്ല. ഞാനെന്തു ചെയ്യും ഈ രണ്ടുപിള്ളേരേം കൊണ്ടു്, വീടുവരെ എത്തണ്ടേ!’
‘എന്തുപറയാനാ ന്റെ മീനാക്ഷി. ദാ നമ്മ്ടെ വീടിനു ചുറ്റും പട്ടാളം റോന്തുചുറ്റുകാ. കേറി തപ്പാത്തെ അമ്മാവന്റെ സ്ഥാനോം മോളിലൊള്ള പിടീം കൊണ്ടാ. ലഹ്ളക്കാര്ടെ നേതാവാ മുരളീംന്നു പറഞ്ഞു പട്ടാളോംണ്ടു് ഇന്നലെ കേറി വന്നേക്കണു, അറസ്റ്റു ചെയ്യാൻ. അവനെ ചൂണ്ടിക്കൊടുത്തിട്ടുണ്ടെന്നു് മിനിയാന്നേ അറിഞ്ഞേ; അതുകാരണം രക്ഷപ്പെട്ടു. മിനിയാന്നു രാത്രീലാ അവൻ തിരുവനന്തപുരത്തൂന്നു വന്നേ, ടി. വി. [1] കൊണ്ടെ വിട്ടു. അതു ചൂണ്ടിക്കൊടുക്കാൻ നമ്മടെ സ്വന്തക്കാരു് തന്നേണ്ടല്ലോ. അതുപോലെ നമ്മളെ അപ്പത്തന്നെ അറീക്കാനും ആളൊണ്ടായീന്നു കണ്ടോ.’
‘ന്ന്ട്ടെന്താ; ഇന്നലെ രാവിലെ തന്നെ അവൻ ഒരുങ്ങി നിക്ക്വാണേ, പാർട്ടി കമ്മിറ്റിക്കു പോണംന്നൊറ്റ വാശീലു്. അമ്മാവൻ അവനെ പിടിച്ചു് മുറീലിട്ടുപൂട്ടി, താക്കോലും കൊണ്ടൊരു പോക്കു്. അവര്ടെ കയ്യീക്കിട്ടിയാ… ഉണ്ണിക്കൃഷ്ണൻ മദിരാശീലായോണ്ടു് ആ പേടീല്ല, അല്ലെങ്കിലും അവനീ ലഹളേം, സമരോം സംഘടനേം പണിമൊടക്കുമെന്നൊക്കെ കേട്ടാൽ കലിയാ…’
‘എന്തു സമരമാ, എന്തിനാ പണിമുടക്കുന്നേ, ആരാ ലഹളയൊണ്ടാക്കുന്നേ?’ മീനാക്ഷിയമ്മ പരിഭ്രമത്തോടെ ചോദിച്ചു.
അമ്മായി അവരുടെ അറിവിന്റെ വാതിലുകൾ തുറന്നു:
‘തൊഴിലാളികളൊക്കെ പണിമൊടക്കിലാ; എല്ലാരും ക്യാമ്പുകളിലാ താമസം. ഒളതലേം, വയലാറിലും കളവംകോടത്തും എല്ലാം ക്യാമ്പൊണ്ടു്. തൊഴിലാളികൾ മാത്രല്ല ഒരുപാടു നാട്ടുകാരും ക്യാമ്പിലെത്തുന്നൊണ്ടു്; വേളോർവട്ടത്തൂന്നും കടക്കരപ്പള്ളീന്ന്വൊക്കെ ആളോളൊണ്ടു്; ഇഷ്ടം പോലെ പെണ്ണുങ്ങളൂണ്ടു്. കൂടുതലും കമ്യൂണിസ്റ്റുകളാ; കാൺഗ്രസ്സുകാരുമുണ്ടു്. ഒന്നൂല്ലാത്തോരും, ഇപ്പം നാട്ടുകാരും അവര്ടെ കൂടെ കൂടിയേക്കണു. കുടികളിലൊന്നൂപ്പോ ആൺതരികളൊന്നുമില്ല. പോലീസിനെ പേടിച്ചു് നാടുവിട്ടോരുണ്ടു്. യുദ്ധോം, ക്ഷാമോം, പട്ടിണീം… ഇപ്പളാണേ പണീമില്ല. ക്യാമ്പിൽ ചെന്നാൽ കഞ്ഞിയേലും കിട്ടും. കഞ്ഞീം പുഴുക്കും ചെല്ലുന്നവർക്കെല്ലാം നെറെ കൊടുക്കൂംന്നു് മുരളി പറഞ്ഞു. നാളേപ്പം ന്താ ഒണ്ടാവ്വേന്നാ. പോലീസ് പുന്നപ്രേലു് അപ്ലോനറൗജെന്നു പറയണ മൊതലാളീടെവീട്ടി ക്യാമ്പാ. തോക്കും തെരേമൊക്കെ ആവശ്യം പോലെ കരുതീട്ടൊണ്ടു്. പോരാത്തേനു് സി. പി. പട്ടാളത്തിനും ഓഡറു കൊടുത്തേക്ക്ന്നൂ. അരിവാളും, ചേറ്റുകത്തീം, വാരിക്കുന്തോം, കല്ലും കവണേമായിട്ടങ്ങു ചെല്ലട്ടെ, ഈ പട്ടിണിക്കുന്തങ്ങള്; സി. പി. യോടാ കളി. വെടിവെപ്പൊറപ്പാത്രെ. എത്രേണ്ണാ ചത്തേന്നു നോക്കിയാമതീന്നാ ഇവിടെ അമ്മാവൻ പറേണെ…’
അമ്മായി പറഞ്ഞതെല്ലാമൊന്നും മീനാക്ഷിയമ്മയുടെ ബോധത്തിലേയ്ക്കെത്തിയില്ല; വായിലൊഴിച്ച വെള്ളം തൊണ്ടയിൽ നിന്നിറങ്ങാൻ കൂട്ടാക്കുന്നില്ല. ‘മൂത്ത മൂന്നുമക്കളും കുട്ടികളുടെ അച്ഛനും എന്തു കഴിച്ചിട്ടുണ്ടാകും… അരികിട്ടിയിട്ടു മൂന്നാലു ദിവസമായി. ഗോതമ്പും ബജറയും… ഒന്നും ഓർമ്മിക്കണ്ട… ഇവിടത്തെ ബഹളം അറിഞ്ഞിരുന്നെങ്കിൽ പുറപ്പെടില്ലായിരുന്നു… എന്നും ബാങ്കിൽ നിന്നുവരുമ്പോൾ മാതൃഭൂമി പത്രം കൊണ്ടുവരുന്നതാണു്. പത്രത്തിലൊന്നും ഒരു വാർത്തയും കണ്ടില്ലായിരുന്നല്ലോ.’
മുറ്റത്തു കാർ വന്നുനിന്ന ശബ്ദം മീനാക്ഷിയമ്മയെ ചിന്തയിൽ നിന്നുണർത്തി.
കാറിനു പുറകെ രണ്ടുമൂന്നു പട്ടാളക്കാർ മുറ്റത്തെത്തി. അമ്മാവൻ കാറിൽ നിന്നിറങ്ങി അകത്തു കയറുന്നതു വരെ നോക്കിനിന്ന പട്ടാളക്കാർ കാറിനകത്തു ഡ്രൈവർ മാത്രമേയുള്ളൂവെന്നു് ഉറപ്പുവരുത്തി ഗേറ്റിനു പുറത്തിറങ്ങി.
അകത്തേയ്ക്കു കയറിയ അമ്മാവൻ അനന്തിരവളെ കണ്ടുനടുങ്ങി:
‘നീയിവിടെ, ഈ രാത്രീല്! എങ്ങനെയെത്തി? ഇവ്ടെ ലഹളയാ നടക്കുന്നേ, ലഹള; കമ്യൂണിസ്റ്റു ലഹള, ആർക്കെതിരെയാ! മഹാരാജാവിനും ദിവാൻ സർ സി. പി. യ്ക്കുമെതിരെ! കല്ലും കവണേമായിട്ടെറങ്ങിയേക്കുന്നു തെണ്ടിപ്പരിഷകള്… അതിനെടേ നീയും… നീയും ലഹളയ്ക്കു കൂടാൻ വന്നതാ?’
‘എന്താണിങ്ങനെ! ഇവരൊക്കെ എത്ര ക്രൂരമായിട്ടാണു് സംസാരിക്കുന്നതു്!’
മീനാക്ഷിയമ്മയ്ക്കു് തളർച്ചയുടെയിടയിലും രക്തം തിളച്ചുവന്നു.
‘രാത്രി എട്ടു മണിയാകുന്നതേയുള്ളൂ; എന്നിട്ടും അമ്മാവന്റെ പേടിപ്പിക്കുന്ന ചോദ്യം. ഈ രാത്രിയിൽ എന്തിനെന്നു്… ഇവിടത്തെ രാത്രികൾ ഇത്രയ്ക്കും ഭയാനകമായതു് എന്നു മുതലാണു്! നിറവയറുമായിരിക്കുന്ന താനെന്തിനു് കുഞ്ഞുമായി ഇത്രദൂരം സഞ്ചരിച്ചെത്തി എന്നു ചോദിക്കാൻ തന്റെ അമ്മാവനു തോന്നിയില്ലല്ലോ…’
പെട്ടെന്നു മീനാക്ഷിയമ്മയ്ക്കു തോന്നി; ‘ഇതുലഹളയല്ല, ഇതു ജീവിക്കാൻ വേണ്ടിയുള്ള സമരമാണു്. താനും പങ്കാളിയാകേണ്ട സമരം…’
മീനാക്ഷിയമ്മയ്ക്കു രാത്രി ഒരുപോള കണ്ണടയ്ക്കാനായില്ല, നേരം പുലരുന്നതിനു കാതോർത്തു്. ചെമ്പകശ്ശേരിയിലേക്കെത്തുന്നതോർത്തു്…
“നമ്മടപ്പൂപ്പന്റെ ഒരേയൊരു ലക്ഷ്യവും പരിശ്രമവും മേലാംകോട്ടു തറവാടിന്റെ ഉയർച്ചയ്ക്കും അവിടുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയായിരുന്നു. പഠിക്കാൻ ആഗ്രഹവും കഴിവുമുളള, മൂത്തചിറ്റമ്മയുടെ ആൺമക്കളേയും, ചിറ്റമ്മയുടെ മകളുടെ ഭർത്താവിനേയും ഉന്നതപഠനത്തിനയച്ചു; ഒപ്പം ഒന്നുകൂടിച്ചെയ്തു-സ്വന്തം അമ്മാവന്റെ മകനും ഭാര്യയുടെ അനുജനുമായ ഹരികൃഷ്ണനേയും കാളേജിലയച്ചു… എളേചിറ്റമ്മ മക്കളോടൊപ്പം ഡൽഹിയിൽ വലിയ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ കൂടെയായിരുന്നു താമസം”, ശശിയേട്ടൻ കുടുംബപുരാണം പറഞ്ഞുതുടങ്ങി.
ഒരു സങ്കടം ബാക്കിനിന്നു അപ്പൂപ്പനു്, സ്വന്തം അനുജൻ ആറാം ക്ലാസ്സിൽ പഠിത്തം നിർത്തി. അച്ഛൻ നേരത്തെ മരിച്ചുപോയതുകൊണ്ടു് അമ്മയും അമ്മാവനും അവനെ ഒരുപാടു് ലാളിച്ചു; ഇഷ്ടങ്ങളെന്തും സാധിച്ചു കൊടുത്തിരുന്നു… മാടമ്പി വീട്ടിലെ പയ്യൻ അലമ്പായി നടന്നു; ഒരുപാടു് അനുചരന്മാർ… കുടിച്ചുകൂത്താടി കാണുന്നിടത്തൊക്കെ തല്ലും വഴക്കുമുണ്ടാക്കി നടന്നത്രെ: ‘ശിവശങ്കരൻ വെറും പാവം കുട്ടിയായിരുന്നു. അവനെങ്ങനെ ഇങ്ങനെയായീന്നറിയില്ല… വേണ്ട സമയത്തു് ഇടപെടാനും അവനെ തിരിച്ചുകൊണ്ടുവരാനും പറ്റിയില്ല… എല്ലാവരും പറഞ്ഞതു വിശ്വസിച്ചു് ഞാനുമവനെ വെറുത്തു… അപ്പൂപ്പൻ ഖേദിക്കാറുണ്ടായിരുന്നത്രെ.’
‘അപ്പൂപ്പൻ പാവമായിരുന്നു… ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നു പറയുമ്പോലെയായിപ്പോയി കാര്യങ്ങൾ. തറവാട്ടിലുള്ളവർ എന്തുപറഞ്ഞാലും അപ്പൂപ്പനു് വിശ്വാസമാണു്, അതേ വിശ്വസിക്കൂ. മേലാംകോടു തറവാടിന്റെ സംസ്ക്കാരത്തിൽ അപ്പൂപ്പനു് ഒരു സംശയവും ഇല്ലായിരുന്നു. വല്ലപ്പോഴുമാണു് ഭാര്യയുടേയും മക്കളുടേയും അടുത്തെത്താൻ സാധിക്കുക. ‘തറവാട്ടിലെ ചുമതലകൾ വേറെയാരാ നോക്കുക ശങ്കരീ’ന്നു് ഭാര്യയെ ബോധ്യപ്പെടുത്തും. പക്ഷേ കാര്യങ്ങളെല്ലാം ശങ്കരി അമ്മൂമ്മ നോക്കിനടത്തി. ആറുവയസ്സിൽ, കളിപ്പാട്ടമായിട്ടു് ഒരു കൊമ്പനാനക്കുട്ടിയെത്തന്നെ മകൾക്കു വാങ്ങിച്ചുകൊടുത്ത മേലാംകോടു കേശവപ്പണിക്കരെന്ന അച്ഛന്റെ ആ പുന്നാരമോൾ എന്തിനും പ്രാപ്തയായിരുന്നു… അച്ഛന്റെ മെയ്യഭ്യാസമുറകൾ അറിയില്ലെങ്കിലും ആ തന്റേടവും കാര്യപ്രാപ്തിയും തടിമിടുക്കും കിട്ടിയിരുന്നു; എന്നാൽ അദ്ദേഹത്തിനില്ലായിരുന്ന സ്വാർത്ഥതയും തന്നിഷ്ടവും വേണ്ടുവോളമുണ്ടായിരുന്നുതാനും. നമ്മടപ്പൂപ്പനു് സ്വന്തം കുടുംബഭരണത്തിൽ ഒരു കയ്യുമില്ലാതായതിന്റെ തുടക്കം അവിടെ നിന്നായിരിക്കണം…’
‘…മേലാംകോട്ടെ പയ്യമ്മാരും മൂത്തേടത്തെ പയ്യനും പഠിച്ചു കേമന്മാരായി തിരിച്ചെത്തി… വിവാഹിതരായി, ഉദ്യോഗസ്ഥരായി. കൂടപ്പിറപ്പിന്റെ കൊള്ളരുതായ്മകളിൽ ദുഃഖിതനായിരുന്നെങ്കിലും മറ്റുള്ളവർ മിടുക്കന്മാരായതിൽ ഒരുപാടു സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്തു തറവാട്ടു കാരണവർ! മാധവപ്പണിക്കർക്കു്-മൂത്തചിറ്റമ്മേടെ മൂത്തമകൻ-കോളേജ് പ്രൊഫസറായി ജോലി കിട്ടി. നമ്മടപ്പൂപ്പൻ നിലത്തെങ്ങുമല്ലാരുന്നത്രെ അഭിമാനം കൊണ്ടു്…’ കുറച്ചുനാൾ കഴിഞ്ഞൊരു ദിവസം അങ്ങേരു് അപ്പൂപ്പനോടു ചോദിച്ചു.
‘മൂത്തേടത്തു് ശങ്കരിച്ചേച്ചീം പിള്ളേരും വല്ലാതെ ശ്വാസംമുട്ടിയാ കഴിയണെ അല്ലേ, ഏട്ടാ? ഞാനിന്നലെ അവ്ടെ കേറിയാരുന്നു. മൂത്തവൻ മാത്രേ സ്ക്കൂളിൽ പോണുള്ളൂന്നാ പറഞ്ഞതു്. അതിനെളേ രണ്ടുപേരെ സ്ക്കൂളിൽ ചേർക്കണ്ട പ്രായായിട്ടില്ലേ? ഞാനവരെ കണ്ടു് എന്താ സ്ക്കൂളിൽ വിടാത്തേന്നു് ചേച്ചിയോടു ചോദിച്ചു. അവിടത്തെ തിരക്കിനിടയ്ക്കു് ഒരുത്തനെ വിടുന്നതുതന്നെ പാടാ. അവൻ മൂന്നാം ക്ലാസ്സിലെ ആയിട്ടൊള്ളെങ്കിലും ഒക്കെ തന്നെത്താൻ നോക്കുംന്നു്… ഇത്തിരി നേരെ ഞാനവിടിരുന്നൊള്ളു; ഞാനപ്പോ കണ്ടു ചേച്ചീടെ ബുദ്ധിമുട്ടു്. ചേച്ചിക്കും പിള്ളേർക്കും ഒരു സ്വാതന്ത്ര്യോക്കെ വേണ്ടേ; ഇതു് എല്ലാരും കൂടെ… ഒരു കാര്യം ചെയ്യ്, ഏട്ടനൊരു വീടുവയ്ക്കു്, അവരെ മാറ്റിത്താമസിപ്പിക്കാം.’
തന്റെ കുടുംബത്തെപ്പറ്റിയുള്ള ആ ശ്രദ്ധ അപ്പൂപ്പനെ വല്ലാതെ സന്തോഷിപ്പിച്ചു:
‘മാധവൻ പറഞ്ഞതു ശരിയാ… ഞാനതൊന്നും ഓർമ്മിക്കാറില്ലാര്ന്നു… വീടുവയ്ക്കാം… പക്ഷെ അതിപ്പം… എവ്ടെയാ…’
‘കൊള്ളാം… മൂത്തേടത്തു് തെക്കേപ്രത്തു് നമ്മടെ പറമ്പല്ലേ. തേങ്ങയിടീക്കാൻ പോയിട്ടുണ്ടു്. കാര്യസ്ഥന്റെ കൂടെ; സ്ക്കൂളിൽ പഠിക്കുമ്പഴാ. അവടാണേ അമ്മായിക്കു് വെഷമം തോന്നണ്ട കാര്യോമില്ല. തീരെ കിടപ്പല്ല, ഞാൻ കേറിക്കണ്ടു. ഓർമ്മയ്ക്കൊന്നും ഒരു കൊഴപ്പോമില്ല, എല്ലാ വിശേഷോം ചോദിച്ചു, അമ്മായി.’
പ്രൊഫസറിട്ട ചൂണ്ടയിൽ അപ്പൂപ്പൻ കൊത്തി.
‘അനിയൻ പറഞ്ഞതു ശരിയാണല്ലോ എന്നു് അപ്പൂപ്പനു തോന്നി. മാറിത്താമസിച്ചാൽ ശങ്കരീടെ ബുദ്ധിമുട്ടും കുറയും. കൈക്കുഞ്ഞുണ്ടെങ്കിലും സഹായത്തിനു് രണ്ടുപേരെ വച്ചുകൊടുക്കാം…’ അപ്പൂപ്പൻ തീരുമാനിച്ചു.
വീടുപണിതു; അമ്മൂമ്മേം നാലുമക്കളും മാറി. രണ്ടു പെണ്ണുങ്ങൾ സഹായികൾ… അപ്പൂപ്പനു സന്തോഷമായി. മൂത്തേടത്തേ ആൾത്തിരക്കില്ല; ഭാര്യയോടു് മനസ്സു തുറന്നു സംസാരിക്കാം; ആരെങ്കിലും കേൾക്കുമെന്നു പേടിവേണ്ട…
‘മേലാംകോടു തറവാടിന്റെ അകത്തളങ്ങളിൽ വേവുന്ന പദ്ധതികളൊന്നും അപ്പൂപ്പനറിഞ്ഞില്ല. അപ്പൂപ്പൻ അവിടില്ലാതിരുന്ന ഒരു ദിവസം മേലാംകോട്ടു തറവാട്ടിലെ മറ്റുള്ളവർ തളത്തിൽ ഒന്നിച്ചുകൂടി. പ്രൊഫസറിന്റെ പ്ലാനായിരുന്നു അതു്.’ മുഖവുരയില്ലാതെ അയാൾ പറഞ്ഞു: ‘ഏട്ടൻ കാരണവസ്ഥാനം ഒഴിയട്ടെ; കൊറേ നാളായില്ലേ. വിദ്യാഭ്യാസമുള്ളവർ കുടുംബത്തുണ്ടല്ലോ. അവരു നോക്കട്ടെ ഇനി. ചേട്ടൻ ഇത്രനാളും തറവാട്ടീന്നു സമ്പാദിച്ചു കടത്തിയതിരിക്കട്ടെ. ഇനി വേണ്ട.’
‘ഛേ! എന്താ മാധവാ… നീ പറയുന്നതു മുഴുവൻ ശരിയല്ല. നീലാണ്ടൻ ഒന്നുമെടുത്തോണ്ടു പോയിട്ടില്ല. അവൻ കാർന്നോരായേപ്പിന്നെ എത്രയോ മൊതലു തറവാട്ടിലേയ്ക്കൊണ്ടാക്കീട്ടൊണ്ട്! അമ്മാവന്റേം അവന്റമ്മേടേമൊക്കെ അവകാശം ഇവ്ടെ കെടക്ക്ണില്ലേ? അതൊക്കെ ഒന്നിനു പത്തായി ഈ തറവാട്ടിൽത്തന്നെയൊണ്ടു്… അവനൊന്നുമെടുത്തിട്ടില്ല.പിന്നെ.നെനക്കു് അങ്ങനെയൊരാഗ്ര ഹമൊണ്ടെങ്കിൽ… പക്ഷെ സ്നേഹമായിട്ടു് കാര്യങ്ങൾ പറയണം; അവൻ നിങ്ങക്കൊക്കെ വേണ്ടിയാ ഇത്രനാളും കഷ്ടപ്പെട്ടതു്. അവർക്കൊള്ള അവകാശങ്ങളൊക്കെ കൊടുക്കണം.’ മൂത്ത ചിറ്റമ്മ എല്ലാവരോടുമായി പറഞ്ഞു.
‘പിന്നേ, മാധവാ, പിണക്കാതെ കാര്യങ്ങൾ നീക്കാൻ നോക്കണം. ഇല്ലെങ്കിൽ നഷ്ടം നമുക്കാ. പ്രമാണങ്ങൾ മൊത്തം അയാടെ കസ്റ്റഡീലല്ലേ… തർക്കത്തിലേക്കു പോയാൽ അവകാശപ്പെട്ട വീതം കൊടുത്തു് ഒഴിവാക്കേണ്ടിവരും, ഒരാൾക്കല്ലാന്നു് ഓർക്കണം. മാധവനു കാരണവസ്ഥാനം കിട്ടണം. നയത്തിൽ അതു സമ്മതിപ്പിക്കണം. അതിനിടേ പ്രമാണങ്ങൾ കയ്ക്കലാക്കണം… അങ്ങേരൊരു മണ്ടനാ… പ്രമാണങ്ങൾ കയ്യിലില്ലെങ്കിൽ എന്താ ഏതാന്നു് ഒരു നിശ്ചയോംണ്ടാവില്ല. അങ്ങേർക്കെന്തെങ്കിലും കൊടുത്താൽ ഒഴിഞ്ഞു പൊക്കോളും. പാവമാ. വഴക്കിനും വക്കാണത്തിനുമൊന്നും വരാനൊള്ള ധൈര്യേം കഴിവുമൊന്നും അങ്ങേർക്കില്ല. അഥവാ ആരെങ്കിലും അങ്ങനെ വന്നാൽ നമ്മടെ കയ്യിൽ വക്കീലമ്മാർക്കാണോ പഞ്ഞം?’ പ്രൊഫസറുടെ അളിയൻ ഗോവിന്ദക്കൈമൾ സമർത്ഥിച്ചു.
‘പ്രമാണങ്ങൾ എടുക്കുന്നതൊന്നും അത്ര എളുപ്പമല്ല, ഏട്ടൻ അത്രയ്ക്കും ബന്തവസ്സിലാ സൂക്ഷിച്ചേക്കുന്നേ. ചില ദിവസം രാത്രീൽ ആഫീസുമുറി അടച്ചിട്ടിരുന്നു് പരിശോധനയുണ്ടത്രെ. എല്ലാം നല്ല തിട്ടോമുണ്ടാകും.’ പ്രൊഫസറുടെ അനിയൻ പത്മനാഭൻ പറഞ്ഞു…
‘ഒരു വഴിയുണ്ടു്… രാത്രീൽ വീട്ടിലേക്കുള്ള പോക്കില്ലേ, അപ്പോൾ വഴിയിൽ വീണുമരിച്ചു; എന്തോ കണ്ടു പേടിച്ചതാ… അല്ലേൽ തേങ്ങാ തലേൽ വീണു… അനിയൻ ശിവശങ്കരൻ വഴക്കല്ലേ. അയാളോടു്-ഭാഗം കിട്ടാനാ അവന്റെ പിടി-തറവാടു ഭാഗം വയ്ക്കുന്ന പ്രശ്നമില്ലെന്നല്ലേ നീലാണ്ടപ്പണിക്കര്ടെ നെലപാടു്. അതോടെ ശിവശങ്കരൻ ഭയങ്കര വൈരാഗ്യത്തിലാ… അയാടച്ചന്റെ വീതമൊക്കെ കിട്ടീതു വിറ്റുതീർന്നു… ആ ദേഷ്യോമൊണ്ടു്. അയാളെ പതുക്കെ പാട്ടിലാക്കി എരിവുകേറ്റിവിടാം. ഭാഗം വയ്ക്കാനെതിരു് അയാടെ ചേട്ടനാണു് എന്നങ്ങ് ഒറപ്പിച്ചു പറയണം… ഒരു വെടിക്കു രണ്ടു പക്ഷി!’ പ്രൊഫസറുടെ ബന്ധുവും, അനുചരന്മാരായുള്ള ഗുണ്ടകളുടെ തലവനുമായ കൃഷ്ണൻകർത്താ വിദ്യ പറഞ്ഞു കൊടുത്തു.
“അങ്ങനെ നമ്മടപ്പൂപ്പന്റെ പൊറകേ പല ചെകുത്താന്മാർ പമ്മി നടക്കാൻ തുടങ്ങി… അപ്പൂപ്പനൊന്നുമറിഞ്ഞില്ല. എല്ലാവരും തന്നെ അളവറ്റു സ്നേഹിക്കുന്നുവെന്ന മൂഢസ്വർഗ്ഗത്തിലായിരുന്നു അദ്ദേഹം. തന്റെ സ്വന്തം അനിയൻ മാത്രമേ തന്നെ ശത്രുവായിക്കാണുന്നുള്ളൂ എന്നും കരുതി; അതിലദ്ദേഹം വല്ലാതെ വേദനിക്കുകയും ചെയ്തു.”
ഒരു ദിവസം.
അപ്പൂപ്പൻ മേലാംകോട്ടുനിന്നു് ചെമ്പകശ്ശേരിലേക്കു വരുന്ന വഴിയാണു്. രാത്രി കുറച്ചിരുട്ടി; ഒറ്റയ്ക്കാണു്. കത്തുന്ന ചൂട്ടുകറ്റ വീശിയാണു് നടക്കുന്നതു്…
പെട്ടെന്നു് അപ്പൂപ്പന്റെ മുൻപിലേക്കു് ഒരാൾ ചാടിവീണു് ഒറ്റച്ചവിട്ടു്. ഓർക്കാപ്പുറത്തുള്ള ആഘാതത്തിൽ അപ്പൂപ്പൻ പുറകോട്ടുവീണു; അല്ലെങ്കിലും ആരോടും എതിർത്തു നില്ക്കാനൊള്ള മെയ്ക്കരുത്തും ധൈര്യോമൊന്നുമില്ലല്ലോ. അപ്പൂപ്പൻ വീണ വഴിയെ അയാൾ നെഞ്ചത്തു കയറിയിരുന്നു കുത്താൻ കത്തി മേല്പോട്ടുയർത്തിയതും ആരോ അതു തട്ടിത്തെറിപ്പിച്ചു. അപ്പൂപ്പന്റെ നെഞ്ചത്തിരുന്നയാൾ ചാടിയെഴുന്നേറ്റു് ഓടി മറഞ്ഞു. ഒരു കൈ അപ്പൂപ്പനെ പിടിച്ചേഴുന്നേല്പിച്ചു:
‘വല്യമ്പ്രാനെ മാപ്പാക്കണേ… അട്യേൻ തീണ്ടിത്തൊട്ടു.’
തന്റെ മുൻപിൽ താണു വണങ്ങി നിൽക്കുന്നതാരാണെന്നു് മനസ്സിലാക്കാൻ സമയമെടുത്തു; അപ്പൂപ്പൻ വല്ലാതെ പേടിച്ചു പോയിരുന്നു. “ചാമിയാണേ വല്യമ്പ്രാ…” ചാമി മൂത്രമൊഴിക്കാൻ മുറ്റത്തിറങ്ങിയതാണു്; ചൂട്ടുകറ്റയുടെ വെളിച്ചം കണ്ടു് നോക്കി. തമ്പുരാനാണെന്നറിഞ്ഞു് ഭവ്യതയോടെ നോക്കിനില്ക്കുമ്പോളാണു് ആരോ തമ്പുരാന്റെ നേർക്കു ചാടിവീഴുന്നതും ചൂട്ടുകറ്റയോടെ തമ്പുരാൻ മലർന്നടിച്ചു വീഴുന്നതും കണ്ടതു്. കയ്യിൽക്കിട്ടിയ പത്തലുമെടുത്തു് ഓടിയെത്തി തമ്പുരാനെ രക്ഷിച്ചു… പക്ഷെ ആക്രമിച്ചയാളെ മനസ്സിലായില്ല. താഴെ വീണുകിടന്നു മിന്നിക്കത്തിയ ചൂട്ടുവെളിച്ചത്തിൽ കണ്ടു; നെറയെ കരിവാരിപ്പൂശിയ ഒരു വികൃതരൂപം. ചാമി ചൂട്ടുകറ്റ വീണ്ടും കത്തിച്ചുകൊടുത്തു; അപ്പൂപ്പൻ വേണ്ടാന്നു പറഞ്ഞിട്ടും ചെമ്പകശ്ശേരി വേലിക്കൽ വരെ പുറകേ ചെന്നു.
‘ആരാണു് തന്നെ കൊല്ലാൻ ശ്രമിച്ചതെന്നു് അപ്പൂപ്പനു് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. തന്നോടു് ശത്രുത വരാനൊള്ള ഒരു കാര്യവും ചെയ്തിട്ടില്ലല്ലോ ആരോടും…’
‘വീട്ടിൽ ആരോടും ഒന്നും പറഞ്ഞില്ല അപ്പൂപ്പൻ… അതിരാവിലെ തന്നെ മേലാംകോട്ടെത്തി… ചെമ്പകശ്ശേരിയിലറിയും മുൻപേ വിവരം തറവാട്ടിലെത്തിയിരിക്കുന്നു… അതെങ്ങനെ! ചാമി മൂത്തേടത്തെ അടിയാനാണു്. അവിടെപ്പറയാതെ ഇവിടെ? ഇല്ല, അവൻ ആരോടെങ്കിലും പറഞ്ഞുകാണും…’
തറവാട്ടിലെല്ലാരും അപ്പൂപ്പന്റെ മുൻപിലെത്തി, അപ്പൂപ്പനോടു് തങ്ങളുടെ സംശയം പ്രകടിപ്പിച്ച ചിറ്റമ്മയോടു് അപ്പൂപ്പൻ തീർത്തുപറഞ്ഞു: ‘ഇല്ല… എന്തായാലും അവനല്ലിതു ചെയ്തതു്. ശിവശങ്കരൻ ഒരിക്കലും എന്നെ കൊല്ലാൻ നോക്കില്ല, ആളേം അയക്കില്ല. അവനെന്റെ അനിയനാ.’
പ്രൊഫസർ ചാടിവീണു: ഏട്ടനെങ്ങനെയാ അത്ര ഒറപ്പിച്ചു പറയുന്നേ… അവന്റെ തനിനിറം ശരിക്കറിയാഞ്ഞിട്ടാ… ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ അവൻ… പലതും ആലോചിച്ചുറപ്പിച്ചാ ശിവന്റെ നടപ്പു്: എന്തു തോന്ന്യാസത്തിനും കൂട്ടുകാരൊണ്ടല്ലോ. അവനങ്ങനെയൊന്നും ചെയ്യുകേലെന്നു് പറഞ്ഞു സമാധാനിച്ചിരിക്കണ്ട. ഇതിലും വലുതാരിക്കും ഇനിയൊണ്ടാവുക. സൂക്ഷിച്ചാകൊള്ളാം!
…വൈകിട്ടു ചെമ്പകശ്ശേരിയിലെത്തിയപ്പോൾ അവടെ വലിയ ചർച്ചയും ബഹളവും-കൊച്ചപ്പൂപ്പൻ സ്വന്തം ചേട്ടനെ കൊല്ലാൻ ആളെ വിട്ടെന്നു്. അപ്പൂപ്പൻ അതു നിഷേധിച്ചു.
‘അവൻ തോന്ന്യാസിയാ, സമ്മതിച്ചു. പക്ഷെ അവനെന്നെ ആക്രമിക്കില്ല. അവനല്ല അതു്. അവനയച്ച ആളും അല്ല.’ ‘പിന്നാരാ? ഇവിടുത്തോടു് ശത്രുതയൊള്ള വേറാരും നമ്മടെ നാട്ടിലൊന്നും ഇല്ല, ഒണ്ടാകുകേമില്ല.’ കാര്യസ്ഥൻ ശങ്കുച്ചാരു്.
അപ്പൂപ്പനൊന്നും പറഞ്ഞില്ല; അപ്പൂപ്പനും ആലോചിച്ചതതാണു്.
അഞ്ചാറു ദിവസം കഴിഞ്ഞു കാണും. തേങ്ങയിടീക്കാൻ പോയ ശങ്കുച്ചാരൊണ്ടു് ഓടിപ്പിടിച്ചു വന്നിരിക്കുന്നു; ചെമ്പകശ്ശേരിയിൽ പനി പിടിച്ചു കിടപ്പാരുന്നു അപ്പൂപ്പൻ. ഒരു രഹസ്യവാർത്തയുണ്ടു്. മേലാംകോടു് മാളികപ്പൊരേലെ അറേന്നു് പ്രമാണങ്ങൾ കൈവശപ്പെടുത്താൻ ആലോചന നടക്കുന്നുണ്ടത്രെ.
‘അതെങ്ങനെ? ആ മുറീടേം അറേടേം പെട്ടികൾടേം താക്കോലു് എന്റെ കയ്യിലല്ലേ; ഞാനല്ലേ പൂട്ടിപ്പോരുന്നതു്. പിന്നെങ്ങനെടുക്കും!’
‘കുത്തിപ്പൊളിച്ചൂടേന്നാ അങ്ങുന്നേ.’
‘അതാരു പറഞ്ഞു?’
‘കൊച്ചങ്ങുന്നും കൂട്ടരും മടത്തിപ്പറമ്പിലെ പൊളിഞ്ഞുകെടക്കണ തേങ്ങാപ്പൊരേടെ പൊറകിലു് കൂട്ടം കൂടിയേക്കണു. അവര്ടെ വർത്താനാ… ‘പൊളിക്കണേ പൊളിക്കാം, നമ്മക്കു സഹായിക്കാനാളൊണ്ടെന്നാ കൊച്ചങ്ങുന്നു പറഞ്ഞേന്നു്. പരമു കേട്ടതാ… അവനാ പറഞ്ഞെ അങ്ങുന്നിനോടു പറയാൻ.’
‘അതാരു് സഹായിക്കാൻ, അവന്റെ ഭാര്യ വീട്ടുകാരോ’, സ്വന്തം അനുജൻ! അപ്പൂപ്പൻ സങ്കടവും ദേഷ്യവും കൊണ്ടു് സ്വന്തം തലയ്ക്കടിച്ചു… മറ്റാരെങ്കിലും തനിക്കെതിരായി പ്രവർത്തിക്കുന്നുണ്ടോന്നു സംശയിച്ചതേ തെറ്റു്… അവൻ തന്നെ ശത്രു.’
‘മേലാംകോടു തറവാടിന്റെ പരിസരം ശ്രദ്ധിക്കാൻ വേലൻ പരമൂനെത്തന്നെ ഏല്പിച്ചു അപ്പൂപ്പൻ; അയാൾ അടുത്ത പറമ്പിലല്ലേ താമസം. അപ്പൂപ്പൻതന്നെ വിളിച്ചു് കുടികിടപ്പു് കൊടുത്തതാ; ആ ഭക്തി എന്നും അയാക്കൊണ്ടാര്ന്നു…’
‘അപ്പൂപ്പൻ പനി കഴിഞ്ഞു് മേലാംകോടു പോകാൻ തുടങ്ങിയിട്ടു രണ്ടു ദിവസമേ ആയുള്ളൂ. ക്ഷീണമുള്ളതുകൊണ്ടു് രാത്രിയാകാൻ നിക്കാതെ മടങ്ങി. വഴിയിൽ പരമു കാത്തുനില്ക്കുന്നു-എന്തോ പരിപാടിയൊക്കെ ഒരുക്കുന്നുണ്ടു് കൊച്ചമ്പ്രാനും കൂട്ടരും… വല്യമ്പ്രാനിങ്ങു പോന്നയൊടനെ ശിവൻ കൊച്ചമ്പ്രാൻ തറവാട്ടിലേക്കു കേറിപ്പോയി. എറയത്തു നിന്നോണ്ടു് വല്യേകൊച്ചമ്മയോടു് എന്തോ വാങ്ങിച്ചുകുടിച്ചു. ഒടനെ എറങ്ങിപ്പോയി… അട്യേൻ അവിടന്നു് ഓടി വര്വേ.’
അപ്പൂപ്പൻ ആരോടും ഒന്നും പറഞ്ഞില്ല, എല്ലാം രഹസ്യമാക്കി വച്ചു. താൻ തന്നെ നേരിട്ടു അവരുടെ മുൻപിൽ ചെന്നാലോ? ശിവശങ്കരന്റെ കൂട്ടുകാരുടെ മുട്ടിടിക്കും, പക്ഷെ അവൻ? മദ്യലഹരിയിലാണെങ്കിൽ… അഥവാ പിന്തിരിഞ്ഞാലും വീണ്ടും ശ്രമമുണ്ടായാലോ! അപ്പൂപ്പൻ പലവഴിയും ആലോചിച്ചു…
‘രാത്രി അധികം ഇരുട്ടും മുൻപു് ശങ്കുച്ചാരേം കൂട്ടി അപ്പൂപ്പനിറങ്ങി. കൊച്ചുചിറ്റമ്മ ഡൽഹിയിൽ നിന്നു് വന്നപ്പോൾ കൊടുത്ത ടോർച്ച്-ഞെക്കുവിളക്കെന്നാ പറയുക-കയ്യിലെടുത്തിരുന്നു. മേലാംകോടു് മാളികയ്ക്കടുത്തുള്ള തേങ്ങാപ്പൊരേലൊളിച്ചിരുന്നു. അവിടിരുന്നാൽ മാളികമുറ്റവും വരാന്തയുമൊക്കെ നന്നായിക്കാണാം, ചെറിയ നാട്ടുവെളിച്ചമുണ്ടു്… കുറച്ചു കഴിഞ്ഞപ്പോൾ നാലഞ്ചുപേരെത്തി. അതിനും വളരെ മുൻപേ എട്ടുകെട്ടിന്റെ വാതിലെല്ലാമടച്ചു കഴിഞ്ഞിരുന്നു. അകത്തെ വെളിച്ചവുമണഞ്ഞു. ആഫീസ് മുറിക്കു മുൻപിൽ വരാന്തയിൽ ചുറ്റിയിരുന്നു വന്നവർ. അവരുടെ സംസാരം കേൾക്കാൻ പറ്റുന്നില്ല. അധികം കഴിയും മുമ്പു് ഒരാൾ തറവാട്ടുമുറ്റത്തിന്റെ വടക്കേയറ്റത്തു പ്രത്യക്ഷപ്പെട്ടു. അയാളുടെ കയ്യിൽ തിരിതാഴ്ത്തി വച്ച റാന്തൽ വിളക്കുണ്ടായിരുന്നു, അടുത്തെത്തിയപ്പോൾ കണ്ടു അയാൾക്കു പുറകേ മറ്റൊരാളുമുണ്ടു്. അയാളുടെ തോളിലും കയ്യിലും ഓരോ വലിയ മൺകുടങ്ങളുണ്ടു്. അയാളതു് വരാന്തയിൽ വച്ചു ദൂരെ മാറിനിന്നു. റാന്തലു പിടിച്ചിരുന്നയാൾ വരാന്തയിലിരുന്ന ഒരാളെ അടുത്തുവിളിച്ചു് എന്തൊക്കെയോ വളരെപ്പതുക്കെ സംസാരിച്ചിട്ടു് റാന്തൽ ആ ആൾക്കു കൊടുത്തു… ആ വെളിച്ചത്തിൽ കണ്ടു. റാന്തലുമായി വന്നയാൾ ചട്ടമ്പിക്കൈമളാണു്, കൃഷ്ണക്കൈമൾ. ഗോവിന്ദക്കൈമളുടെ ബന്ധുവാണു്; പലപ്പോഴും തറവാട്ടിൽ വന്നു കണ്ടിട്ടുണ്ടു്. അയാളെങ്ങനെ തന്റെ അനിയനുമായി അടുപ്പത്തിലായി! പെട്ടെന്നു് കാറ്റും മഴയും തുടങ്ങി… വീശിയടിക്കുന്ന കാറ്റു്, മഴയാണെങ്കിൽ തുള്ളിക്കൊരു കുടമെന്ന കണക്കിൽ… തിരിതാഴ്ത്തി അരികിൽ വച്ചിരിക്കുന്ന റാന്തലിന്റെ വെളിച്ചത്തിൽ കാണാം കുടങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്നതു്…’
കാത്തുനിൽക്കാം. ആഞ്ഞടിച്ച പൂതാനിൽ റാന്തൽ കെട്ടു, റാന്തലിനുള്ളിൽ മഴവെള്ളം വീണു കാണും… നേരിയ നാട്ടുവെളിച്ചത്തിൽ കണ്ടു വരാന്തയിലെ നിഴലുകൾ വീതികൂടിയ വടക്കേ വരാന്തയിലേക്കു് നിരങ്ങി നീങ്ങുന്നതു്… മഴ കുറയുന്നില്ല… കുറച്ചു നേരമായി അനക്കമൊന്നും കാണുന്നില്ല.
‘അപ്പൂപ്പനും ശങ്കുച്ചാരും പതുങ്ങിപ്പതുങ്ങി വരാന്തയ്ക്കരികിലെത്തി ശ്രദ്ധിച്ചു. പല സ്ഥായിയിലുള്ള കൂർക്കം വലി മഴയുടെ ഇരമ്പലിലും തെളിഞ്ഞുകേക്കാം, പിന്നൊന്നും നോക്കിയില്ല; മുറി തുറന്നു അകത്തു കയറി, അറ തുറന്നു… കയ്യിൽക്കരുതിയ വെള്ളികെട്ടിയ വടി പെട്ടെന്നെടുക്കാൻ പാകത്തിൽ വാതിലിൽ ചാരി വച്ചു. ഉടുത്തിരുന്ന മുണ്ടഴിച്ചു് തോളിലിട്ടിരുന്ന തോർത്തുടുത്തു. മുണ്ടിൽ പ്രമാണമെല്ലാം വാരിക്കെട്ടി. നിമിഷങ്ങൾക്കകം പെട്ടികളും അറയും വാതിലും പൂട്ടി ചെമ്പകശ്ശേരിയിലേക്കു നടന്നു… മഴ പെയ്യുന്നുണ്ടു്, ശക്തി കുറഞ്ഞിരിക്കുന്നു.’
‘പൊന്നാംപറമ്പിലെത്തിയപ്പോൾ വാസന കിട്ടി, ചക്കരച്ചി മാമ്പഴത്തിന്റെ… അവിടെമ്പാടും വിരിച്ചിട്ടപോലെ ചെറുനാരങ്ങയുടെ അത്രമാത്രം വലിപ്പമുള്ള തേൻപഴം! ‘ശങ്കൂച്ചാരേ’ അപ്പൂപ്പൻ വിളിച്ചു. ശങ്കുച്ചാർ ഒട്ടും സംശയിച്ചില്ല, ഉടുത്തിരുന്ന തോർത്തു് പിഴിഞ്ഞുവിരിച്ചു് മാമ്പഴം പെറുക്കി നിറച്ചു. ‘ഓ. അങ്ങത്തേ’ന്നു് അപ്പൂപ്പനെ നോക്കി, ശങ്കുച്ചാരുടെ അപക്ഷേ. ശങ്കുച്ചാരുടെ ആവേശം കണ്ടപ്പോൾ അതിലേറെ മാങ്ങാക്കൊതിയനായ അപ്പൂപ്പൻ തോർത്തഴിച്ചു കൊടുത്തു.’
“അയ്യേ മുണ്ടില്ലാതെ… എല്ലാവരും ചിരിച്ചു. ‘ചിരിക്കണ്ട’ ശശിച്ചേട്ടൻ പറഞ്ഞു: നല്ല ഒന്നാംതരം കോണകമുടുത്തിട്ടൊണ്ടു്. പാതിരാത്രി കാറ്റത്തും മഴയത്തും ആരുകാണാനാ!”
ആരുമൊന്നുമറിഞ്ഞിട്ടില്ല, തന്റെ സാഹസികതയ്ക്കു പ്രപഞ്ചവും ശങ്കുച്ചാരും മാത്രം സാക്ഷി… അപ്പൂപ്പൻ സുഖമായുറങ്ങി…
രാവിലെ മേലാംകോട്ടു് ചെല്ലുമ്പോൾ നല്ല മേളമാണവടെ; എല്ലാവരും മുറ്റത്തുണ്ടു്. അപ്പൂപ്പനോടു് ചിറ്റമ്മ സംഭവം വിവരിച്ചു:
‘രാത്രിയേറെച്ചെന്നപ്പഴാ മഴയൊന്നു തോർന്നുതൊടങ്ങ്യേ… പുറത്തെന്തോ ശബ്ദം കേട്ടെന്നു് തോന്നിയ മാധവൻ പുറത്തിറങ്ങി. എറയത്തു നിന്നു് ചുറ്റും ലൈറ്റടിച്ചു നോക്കുമ്പ മാളികവരാന്തേലു് എന്തോ ഒരനക്കോം ഒച്ചേം… അവനകത്തുകേറി ഗോവിന്ദക്കൈമളേം വിളിച്ചോണ്ടു് പതുക്കെച്ചെന്നു നോക്കിയപ്പോ തലങ്ങും വെലങ്ങും കെടക്കണു നാലഞ്ചു തടിമാടമ്മാരു്; ഉടുത്തിരുന്ന തുണിയൊക്കെ എങ്ങാണ്ടു കെടക്കണു; വിളിച്ചിട്ടും വിളിച്ചിട്ടും ഒണരണ്ടേ, ബോധംകെട്ട ഉറക്കം! ഗോവിന്ദക്കൈമളൊരുത്തനിട്ടു് ഒരൊറ്റച്ചവിട്ടു്. അയാളുരുണ്ടു പിരണ്ടു ദാ കെടക്കണു മിറ്റത്തു്. ചാടിയെഴുന്നേറ്റു് ഒരു മൂച്ചിനു് കോറേ തെറി… ഒച്ചേം ബഹളോം കേട്ടു് ചാടിയെഴുന്നേറ്റവർ ചീത്തവിളിയും അടിയും തുടങ്ങ്യത്രേ… അപ്പോന്താ അവടെ എറേത്തിന്റെ അരികിൽ വെട്ടരിവാളും കമ്പിപ്പാരേം ഉളീം കൊട്ടൂടീം എന്നുവേണ്ടാ… എന്തിനൊള്ള ഭാവമാരുന്നോ എന്തോ! എന്നാലും ദേവീ കാത്തു… ഒന്നും സംഭവിച്ചില്ല എന്റെ ദേവീ, ഭഗവതി!’
ഉള്ളിൽ ചിരിച്ചുകൊണ്ടു് അപ്പൂപ്പൻ സ്തബ്ധനായതുപോലെ നിൽക്കുകയായിരുന്നു… പെട്ടെന്നു ചോദിച്ചു: ‘എന്നിട്ടു്, അവരെവടെ?’
‘ആഹാ ഗോവിന്ദക്കൈമളെന്താ മോശാ! പിന്നെ പത്മനാഭനും ഒണ്ടാരുന്നേ… അടിച്ചോടിച്ചു… ശിവശങ്കരനും കൂട്ടരുമാരുന്നേ… നീലാണ്ടനോടെങ്ങനാ പറയുന്നേന്നു വച്ചാ ആദ്യം പേരു പറയാതിരുന്നേ.’ ചിറ്റമ്മ ദുഃഖം അഭിനയിച്ചു…
‘ങാ പോട്ടെ… എന്നാലും രാത്രീലു് എന്താ അവർക്കിവിടെ കാര്യം; അതും തൂമ്പേം കോടാലിമായിട്ടു്? വല്ല അടിപിടിക്കേസും കഴിഞ്ഞുവരുന്ന വഴി മഴവന്നപ്പം കേറിക്കെടന്നതാരിക്കും… സാരമില്ല.’ അപ്പൂപ്പൻ നിസ്സാരമാക്കിത്തള്ളി. നേരേപോയി മാളിക തുറന്നു ആഫീസുമുറിയിൽ കയറി വാതിലുമടച്ചു…
‘അപ്പൂപ്പന്റെയുള്ളിൽ സംശയങ്ങൾ നുരകുത്തി; ചെറിയ അസ്വസ്ഥത മനസ്സിനെ ബാധിച്ചിരിക്കുന്നു. മറ്റാരൊക്കെയോ ഇതിന്റെ പുറകിലുണ്ടു്. ശിവശങ്കരനെ മുന്നിൽ നിർത്തി കളിക്കുകയാണു്… എന്തിനാണു് മാധവൻ ഇന്നലെ രാത്രിയിൽ തറവാട്ടിൽ തങ്ങിയതു്; മാറിത്താമസിച്ചതിൽ പിന്നെ രാത്രിയിൽ തറവാട്ടിൽ തങ്ങാറില്ല. കാര്യങ്ങൾ ചർച്ച ചെയ്യാനോ പണത്തിന്റെ കാര്യങ്ങൾക്കോ വന്നാൽ കാര്യം കഴിഞ്ഞു് ഉടനെ തിരിച്ചുപോകാറാണു് പതിവു്. പിന്നെ ഗോവിന്ദക്കൈമൾ! തൈക്കാട്ടുശ്ശേരീൽ താമസിക്കുന്ന അയാളെന്താ ഇന്നലെ രാത്രീൽ ഇവിടെക്കൂടാൻ? വല്ലപ്പോഴും വന്നാൽത്തന്നെ പൂമുഖത്തിരുന്നു സംസാരിക്കും. ആഹാരം കഴിക്കാൻ വലിയ തളത്തിലേ ഇരിക്കൂ. അടുക്കളത്തളത്തിലേക്കു പോകുന്നതു കണ്ടിട്ടില്ല. പക്ഷെ രണ്ടു ദിവസം മുൻപു് വലിയചിറ്റമ്മയും മരുമകനും കൂടി അടുക്കളത്തളത്തിലിരുന്നു സംസാരിക്കുന്നു, ശബ്ദം തീരെ താഴ്ത്തി. കൊച്ചുചിറ്റമ്മയുടെ ഇളയമകന്റെ പഠിത്തകാര്യം ചോദിക്കാൻ ചെന്നതാണത്രെ അപ്പൂപ്പൻ. അപ്പൂപ്പനെ കണ്ടതും സംസാരം നിർത്തി… ഒരു പക്ഷെ ചിറ്റമ്മ സ്വന്തം മകളുടെ കാര്യം തന്നെയായിരിക്കും സംസാരിച്ചതു്. ഓ അതുമാത്രമല്ലല്ലോ… രാത്രിയിൽ കള്ളുകുടങ്ങളും റാന്തലുമായി വന്നതു് ചട്ടമ്പിക്കൈമളായിരുന്നല്ലോ. അയാൾ ഒന്നുമറിയാത്ത മട്ടിൽ എല്ലാർക്കുമൊപ്പം… അയാളെ വിളിച്ചോണ്ടു് മാധവൻ വടക്കേപ്രത്തേക്കു പോയതെന്തിനായിരിക്കും? ആ കള്ളുകുടങ്ങളും ലോട്ടകളുമെവടെ?’
‘അപ്പൂപ്പനു ശരിക്കും പേടിതോന്നി. എന്നിട്ടും ഒന്നും ഭാവിച്ചില്ല. പതിവുപോലെ തറവാട്ടിൽ വരും, കുടുംബക്ഷേത്രത്തിൽ പതിവു പ്രാർത്ഥന, ചിറ്റമ്മയോ കുട്ടികളോ കൊണ്ടുക്കൊടുക്കുന്ന പൊടിയരിക്കഞ്ഞി കുടിക്കും. തറവാട്ടിലേക്കു ചെലവിനു വേണ്ട സാധനങ്ങൾ വാങ്ങാൻ രൂപയും, പത്തായം തുറന്നു് ആവശ്യത്തിനു നെല്ലെടുക്കാനായി താക്കോലും വലിയചിറ്റമ്മയുടെ കയ്യിൽ കൊടുക്കും. കലവറ മുറീടേം അകത്തേ അറേടേം ആ അറിയിലിരിക്കുന്ന, പരമ്പരാഗതമായി കൈമാറി വന്ന വിലപിടിപ്പുള്ള ആഭരണങ്ങളുള്ള അറയുടേയും എല്ലാം താക്കോൽ വലിയചിറ്റമ്മയുടെ കയ്യിൽത്തന്നെയാണു്… വല്ലപ്പോഴുമൊക്കെ മാധവനെയും കൂട്ടി വസ്തുക്കളുടെ പ്രമാണങ്ങളടുക്കിക്കെട്ടി വയ്ക്കാനും-കേസും കൂട്ടോം വരുമ്പോളൊക്കെ പല പ്രമാണങ്ങളും പെട്ടിയിൽ നിന്നെടുക്കേണ്ടിവരും-വിശേഷപ്പെട്ട ആഭരണങ്ങൾ വല്ലതും ഏതെങ്കിലും വിശേഷാവസരങ്ങളിൽ തറവാട്ടിലെ പെണ്ണുങ്ങൾക്കു ധരിക്കാനെടുത്തതു് തിരിച്ചുവച്ചു് കണക്കു ശരിയാക്കാനും അപ്പൂപ്പൻ ശ്രദ്ധാലുവായിരുന്നു… ആ പതിവങ്ങു വേണ്ടാന്നു വച്ചു.’
‘പ്രമാണങ്ങൾ അന്യാധീനപ്പെട്ടു പോകാതിരിക്കാനാണു് അത്രയും കഷ്ടപ്പെട്ടു് മാറ്റിയതു്. എല്ലാമൊന്നു് പരിശോധിച്ചു് തരം തിരിച്ചു് കെട്ടിമാറ്റിവയ്ക്കണം-ഒറ്റി പ്രമാണങ്ങളും ഒരുപാടുണ്ടു്. അതു പലതും അമ്മാവൻ കേശവപ്പണിക്കരുടെ സ്വന്തം പേരിലുള്ളതാണു്. മാധവനും പത്മനാഭനും ചിറ്റമ്മമാരുടെ പെണ്മക്കളിൽ രണ്ടുപേരും വീടുവയ്ക്കാൻ ആവശ്യപ്പെട്ട സ്ഥലം തന്നെ കൊടുത്തിട്ടുണ്ടു്. തന്റെ അമ്മയ്ക്കുള്ളതോ അമ്മാവനുള്ള വീതമോ ആയിട്ടു് ഒന്നും അവരെടുത്തിട്ടില്ല, കൊടുത്തിട്ടുമില്ല… ആരുമറിയാതെ പ്രമാണങ്ങളെല്ലാം തിരിച്ചുകൊണ്ടുവയ്ക്കുന്ന അന്നുതന്നെ വക്കീലിനെ വരുത്തണം, രണ്ടു സഹായികളെയും കൂട്ടിക്കോട്ടെ. വില്ലേജാഫീസറേം ഏർപ്പാടാക്കാം. മൂന്നാലു നാട്ടുപ്രമാണിമാരും വേണം, സാക്ഷികളായിട്ടു്. എല്ലാരും കൂടി വക്കീലന്മാരുടെ മുമ്പിൽ വച്ചു് സംസാരിക്കട്ടെ. ശിവശങ്കരനേം വിളിക്കണം…’
അപ്പൂപ്പൻ മനക്കോട്ട കെട്ടി നടക്കുന്നു; രാവിലെ ആഫീസുമുറിയിൽ കയറിയിരിക്കുന്നു, ഇടയ്ക്കു പൂട്ടിയിറങ്ങുന്നു… പുതിയ കൊടുക്കൽ വാങ്ങലുകളെപ്പറ്റിയും പാട്ടം കിട്ടാൻ താമസിച്ചാൽ കുട്ടികൾക്കും പഠിത്തച്ചെലവു് അമാന്തിക്കാതിരിക്കാനുള്ള വഴികൾ തേടുന്നതിനെപ്പറ്റിയും സാധാരണ മാധവപ്പണിക്കരോടാണു് ചർച്ച ചെയ്യാറ്… കുറച്ചു ദിവസമായി എല്ലാം തനിയെ മാനേജു ചെയ്യുന്നു അപ്പൂപ്പൻ… മാധവപ്പണിക്കർ കുറുക്കനാണു്, അതിബുദ്ധിയാണു്… ‘ഏട്ടൻ ശക്തനാകുന്നോ!’
അങ്ങനെ ഒരു ദിവസം അതു സംഭവിച്ചു… അപ്പൂപ്പൻ മേലാംകോട്ടുനിന്നു് ചെമ്പകശ്ശേരീലേക്കുള്ള യാത്രയിലാണു്. ശങ്കുച്ചാരൊണ്ടു് കൂടെ. രാത്രി കുറച്ചിരുട്ടി… കൊയ്ത്തും മെതീം… തൊഴിലാളികളെ എല്ലാം അളന്നു കൊടുത്തു് പറഞ്ഞുവിട്ടു കഴിഞ്ഞപ്പോൾ തളർന്നുപോയി… എന്നാലും അവരുടെ സന്തോഷവും തൃപ്തിയും കണ്ടു് മനസ്സുനിറഞ്ഞുള്ള യാത്രയാണു്; ചുറ്റുപാടൊന്നും ശ്രദ്ധിക്കുന്നതേയില്ല, അത്രയും സന്തോഷവാനായിരുന്നു…
പെട്ടെന്നു് നാലഞ്ചുപേർ അപ്പൂപ്പനേം ശങ്കുച്ചാരേം വളഞ്ഞു. കണ്ണും മൂക്കും വച്ച കമുകിൻ പാളകൊണ്ടു് മുഖംമൂടിയവർ. ശങ്കുച്ചാരെ കൈപുറകിൽ കെട്ടി ദൂരെ മാറ്റി ഒരു തെങ്ങിൽ കെട്ടിയിട്ടു. അപ്പൂപ്പനെ പിടിച്ചവർ അധികം ഉയരമില്ലാത്ത തിങ്ങിനിറഞ്ഞ തേങ്ങാക്കുലകളുള്ള ഒരു തെങ്ങോടു ചേർത്തു കെട്ടി നിർത്തി: ‘എന്തായിതു്, എന്തിനാ എന്നെ കെട്ടിയിടുന്നേ? പറ നിങ്ങൾക്കെന്താ വേണ്ടേ, ആരാ നിങ്ങൾ? എന്തുവേണം നിങ്ങൾക്കു അതുപറ; എന്തായാലും ഞാൻ തരാം…’ അപ്പൂപ്പൻ.
‘അട്യേങ്ങൾക്കൊന്നും വേണ്ട. വല്യമ്പ്രാനെ കെട്ടിയിട്ടതു കൊല്ലാനാ. തേങ്ങാ തലേവീണു് വല്യമ്പ്രാൻ ചാകണംന്നാ അട്യേങ്ങക്കു കിട്ടിയ കല്പന. തേങ്ങാക്കൊല ഒടിഞ്ഞു വീണതാന്നേ നാട്ടുകാരു വിജാരിക്കു… അട്യേങ്ങളേ നോക്കാൻ ആളു പൊറകെയൊണ്ടു്, ആ ചട്ടമ്പിക്കൈമള്… പാപ്പുക്കുട്ടി തെങ്ങേക്കേറുന്ന കണ്ടുകാണും, വല്യമ്പ്രാനെ കെട്ടിയിട്ടതും കണ്ടിട്ടൊണ്ടു്… ഇനീപ്പം ചൂട്ടുകെടുത്താൻ പോക്വാ വല്യമ്പ്രാ… തെങ്ങാക്കൊല താഴെ വീഴുമ്പം ഞങ്ങളാരേലും ഒച്ചത്തിൽ കരഞ്ഞോളാം… അപ്പ അയ്യാളു പൊക്കോളും…’
അപ്പൂപ്പന്റെ കെട്ടഴിച്ചു അയാൾ… അപ്പൂപ്പൻ മാറിനിന്നു.
‘തെങ്ങിൽക്കേറിയ പാപ്പുക്കുട്ടി തേങ്ങാക്കൊല വെട്ടിയിട്ടു, ഒന്നല്ല മൂന്നു്. ഓരോന്നും വീഴുമ്പോൾ അതിലൊരാൾ കരഞ്ഞു. ആദ്യം അലറിക്കരഞ്ഞു, പിന്നെ വേദനയോടെ, മൂന്നാമതൊരു ഞരക്കം മാത്രം…’
അപ്പൂപ്പന്റെ കെട്ടഴിച്ച ആൾ പറഞ്ഞു: ‘ഞങ്ങടെ വല്യമ്പ്രാനെ കൊല്ലാൻ അട്യേങ്ങക്കു വയ്യാ. പറഞ്ഞാകേട്ടില്ലേ പാടത്തെ ചെളീ ചവിട്ടിത്താത്തുംന്നാ… അവരതു ചെയ്യുന്നോരാ… അട്യേങ്ങളാ അഴിച്ചുവിട്ടേന്നു് പറയല്ലേ വല്യമ്പ്രാ. തലയ്ക്കും കയ്യിനും ഏനക്കേടു പറ്റീംന്നും പറഞ്ഞു് വല്യമ്പ്രാൻ മൂന്നാലുദെവസം കണിയാൻ വേലൂനെ വിളിച്ചു് ഓതിക്കണം, എണ്ണേം കൊഴമ്പുമിടണം… തറവാട്ടിലേക്കു പിന്നെ പോയാ മതി…’
മുഖംമൂടി മാറ്റാതെ തന്നെ അവർ പോയി… ആരൊക്കെയെന്നു കണ്ടില്ല; ‘വേണ്ട, ആളാരാണെന്നു് എന്തിനറിയണം… അവരുടെ മനസ്സറിഞ്ഞില്ലേ, അതുമതി…’
‘വീട്ടിൽവന്നു പറഞ്ഞതു് ഉണങ്ങിനിന്ന തേങ്ങ തലയിൽ വീണെന്നു്. എണ്ണയും കുഴമ്പും കണിയാരുടെ ഓതലും തുടങ്ങി… സ്നേഹവും സഹതാപവുമായി ആളുകളോരോന്നായി എത്തി. തലയിൽ ഒരു കെട്ടു്; തലയുടെ ഇടതുവശത്തു് ആ കെട്ടു് വീർത്തിരിക്കുന്നു… പച്ചമരുന്നുകൾ അരച്ചു പുരട്ടി കെട്ടി വച്ചതാണു്, അവിടെ ചതവുണ്ടു്, നീരുമുണ്ടത്രെ! ഇടതു കൈ കഴുത്തിൽക്കൂടിയിട്ട തോർത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കയാണു്… അപ്പൂപ്പൻ അഭിനയിച്ചു. അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തുനിന്നു് ദുഃഖിക്കുകയും രോഷം കൊള്ളുകയും പകരം ചോദിക്കുമെന്നു വീമ്പുപറയുകയും ചെയ്തവരിൽ ചിലർ പുറത്തിറങ്ങിയപ്പോൾ തങ്ങളുടെ നിരാശ പരസ്പരം പറഞ്ഞു് സമാധാനിച്ചു തൽക്കാലത്തേക്കു്…’
‘ഇത്രനാളും താനൊരു മൂഢ സ്വർഗ്ഗത്തിലായിരുന്നു എന്ന തിരിച്ചറിവു് അപ്പൂപ്പനെ തളർത്തി… ഏഴു മക്കളുടെ അച്ഛനാണെന്ന സത്യം ഓർമ്മയിലെത്തുന്നതു് അപ്പോൾ മാത്രം. ഭാര്യയുടേയോ മക്കളുടേയോ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിയാനെന്നല്ല, തന്റെ മക്കളെ സ്നേഹിക്കാനോ ലാളിക്കാനോ പോലുമുള്ള സാവകാശം കിട്ടിയിട്ടില്ല ഇതുവരെ; എന്നല്ല മെനക്കെട്ടിട്ടില്ല എന്നതാണു് ശരി. എല്ലാം തറവാടും അവിടുള്ളവരുമായിരുന്നു… അവിടെ ഓരോരുത്തരുടേയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന തിരക്കിലായിരുന്നു താൻ; തറവാട്ടിലെ മുതലിനെ ഇരട്ടിപ്പിക്കാനുള്ള വൃഗ്രതയിലും… താൻ നല്ല ഭർത്താവായില്ല, നല്ല അച്ഛനായില്ല… ക്രൂരമായ ആ യാഥാർത്ഥ്യം അദ്ദേഹത്തെ പൊള്ളിച്ചു… കാരണവസ്ഥാനം കൊണ്ടു് തനിക്കുണ്ടായിട്ടുള്ള നഷ്ടങ്ങളുടെ വലിപ്പം വളരെ വലുതാണെന്നു് അപ്പൂപ്പൻ തിരിച്ചറിഞ്ഞു.’
‘രണ്ടുമൂന്നു ദിവസത്തേക്കു് അപ്പൂപ്പൻ തറവാട്ടിലേക്കു പോയില്ല; സുഖമില്ലെന്നു പറയാൻ ആളെവിട്ടു… അമ്മൂമ്മയോടു് ഒന്നും പറഞ്ഞില്ല… എന്തൊക്കെയോ പുകയുന്നുണ്ടെന്നു് അപ്പൂപ്പന്റെ ഭാവവ്യത്യാസങ്ങളും തെറ്റുന്ന ദിനചര്യകളും കണ്ടു് ശങ്കരിയമ്മൂമ്മയ്ക്കു മനസ്സിലായി. അമ്മൂമ്മ ഒന്നും ചോദിച്ചില്ല, എന്തായാലും നേരിടാൻ തനിക്കറിയാം എന്ന തന്റേടമായിരുന്നു അമ്മൂമ്മയ്ക്കു്… തികച്ചും സമാധാനപ്രിയനും ശാന്തസ്വഭാവിയുമായ അപ്പൂപ്പനു് കാർക്കശ്യവും താൻപോരിമയും ഉള്ള അമ്മൂമ്മയോടു് പിടിച്ചു നില്ക്കാൻ പറ്റില്ലാന്നുള്ള പേടികൊണ്ടാണത്രെ തറവാട്ടിലെ കുഴപ്പങ്ങൾ പറയാതിരുന്നതു്… അമ്മൂമ്മ അഭിപ്രായങ്ങളായിരിക്കില്ല പറയുന്നതു്, കർശനനിർദ്ദേശങ്ങളായിരിക്കും കൊടുക്കുക. അതുപാലിക്കാനുള്ള ധൈര്യമോ തന്റേടമോ അപ്പൂപ്പനില്ല…’
അപ്പൂപ്പൻ ആലോചനയിലായിരുന്നു. എന്തു നിലപാടെടുക്കണം… ഇത്രനാളും തന്റെ മുൻപിൽ സ്നേഹം അഭിനയിച്ചു് ചിരിച്ചു കൊണ്ടു് തന്റെ കഴുത്തറക്കാൻ ആളെ വിട്ട തറവാട്ടുകാരെ ഒരു പാഠം പഠിപ്പിക്കണം… “വേണ്ട, വേണ്ട, വേണ്ടാ… അടുത്ത നിമിഷം അദ്ദേഹത്തിന്റെ മനസ്സു് ആ ചിന്തയിൽ ഖേദിച്ചു… അമ്മാവന്റേയും തന്റേയും അധ്വാനത്തിന്റെ ഫലമാണു് ഇന്നത്തെ മേലാംകോടു് തറവാടും നാട്ടിലെമ്പാടുമുള്ള ഭൂമിയും, അറയിലെ നിധിയും… വേണ്ട, തന്റെ സ്വന്തമെന്നു കരുതി സ്നേഹിച്ച തറവാട്ടിൽ ഒരു അന്തഃഛിദ്രം ഉണ്ടായിക്കൂടാ. ആരുമായും കൊമ്പുകോർക്കാനും തനിക്കു വയ്യ… ശരിയാണു്, എത്ര വലിയ ക്രൂരതയും ചതിയുമാണു് അവർ തന്നോടു കാണിച്ചതു്; അതും തന്റെ സ്വന്തം അനുജനെത്തന്നെ കരുവാക്കിക്കൊണ്ടു്… ‘എന്നേയും ഒപ്പം എന്റെ അനിയനേയും തുടച്ചുനീക്കാനുള്ള പദ്ധതി;’ അപ്പൂപ്പന്റെ സ്വഗതം അമ്മൂമ്മ കേട്ടു. ‘എന്താദു്, എന്താ പറഞ്ഞതു്?’ എന്ന ചോദ്യത്തിനു് ‘ഓ, ഒന്നുമില്ല. പണ്ടത്തെ ആ രാത്രീലത്തെ സംഭവം ഓർമ്മിച്ചതാ’ എന്നുത്തരം കൊടുത്തു. അമ്മൂമ്മ ഒന്നിരുത്തി മൂളിയത്രേ.”
‘…അപ്പൂപ്പൻ ഉറപ്പിച്ചു, ഇനിയൊന്നിനും താനില്ല. കാലഹരണപ്പെട്ട, ഊതി വീർപ്പിക്കപ്പെട്ട ഈ അധികാരത്തിന്റെ മാറാപ്പു് വലിച്ചെറിയണം.’
നാലാംദിവസം വെളുപ്പിനേ തന്നെ അപ്പൂപ്പൻ തറവാട്ടിലെത്തി. ആഫീസുമുറി തുറന്നു് പ്രമാണങ്ങളെല്ലാം അറയിൽ വച്ചു പൂട്ടി പുറത്തു വന്നപ്പോൾ നാണിത്തള്ള മുറ്റമടിക്കാൻ തുടങ്ങിയിരിക്കുന്നു. തനിക്കു് ഓർമ്മവച്ച നാൾ മുതൽ നാണിത്തള്ളയെ കാണുന്നതാണു്; ആ ചട്ടുകാൽ വലിച്ചുവച്ചു് തറവാടിന്റെ ചുറ്റോടുചുറ്റുമുള്ള മുറ്റം മുഴുവൻ അടിച്ചുവാരി ചാണകവെള്ളം തളിച്ചു്… ‘അവർക്കു മടുത്തില്ലേ, ഇട്ടെറിഞ്ഞു് പൊയ്ക്കൂടേ!’
കാടുകറാൻ തുടങ്ങിയ മനസ്സിനെ തളച്ചു് നേരെ കുളത്തിലിറങ്ങി മുങ്ങിക്കുളിച്ചു. ക്ഷേത്രനടയിൽ അടച്ചിട്ട ശ്രീകോവിലിനു മുൻപിൽ നിന്നു് ദേവിയെ വിളിച്ചു് ഏറെനേരം പ്രാർത്ഥിച്ചു നിന്നു. നട തുറക്കാനെത്തിയ പൂജാരി അത്ഭുതപ്പെട്ടു; എന്നും മേലാംകോട്ടുകാരണവർ കുളിച്ചു് ശ്രീകോവിലിനു മുൻപിലെത്തുന്ന സമയവും നടതുറക്കുന്ന സമയവും കൃത്യമായിരിക്കും… ആദ്യം ദീപാരാധന തൊഴുന്നതും പ്രസാദം വാങ്ങിക്കുന്നതും അദ്ദേഹം തന്നെ… അങ്ങനെ അന്തിച്ചുനോക്കി നിന്നപ്പോൾ കണ്ടു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു; പൂജാരി അന്ധാളിച്ചു. പക്ഷെ ചോദിക്കാൻ വയ്യാ… എന്നും എന്തെങ്കിലും കുശലം ചോദിക്കുന്ന, ക്ഷേത്രാവശ്യങ്ങൾ ചോദിച്ചറിയുന്ന, തന്റെ ക്ഷേമാന്വേഷണം നടത്തുന്ന കാരണവർ ഒന്നു നോക്കുകയോ ഒരക്ഷരം പറയുകയോ ചോദിക്കുകയോ ചെയ്തില്ല എന്നതു് അയാളെ വിഷമിപ്പിച്ചു.
തൊഴുതു തിരിഞ്ഞുനടന്നു തുടങ്ങിയ അദ്ദേഹം പെട്ടെന്നു് തിരിഞ്ഞു് പൂജാരിയെ നോക്കി ഒരു തളർന്ന പുഞ്ചിരി സമ്മാനിച്ചു…
എട്ടുമണിക്കുതന്നെ കുടുംബവക്കീലും രണ്ടു സഹായികളും, വില്ലേജാഫീസറും എത്തിച്ചേർന്നു. മാളികപ്പുരയുടെ പൂമുഖത്തിട്ട കസേരകൾ അതിഥികളെ സ്വീകരിച്ചു; അല്ല, അപ്പോഴേക്കും തറവാട്ടിലുള്ളവർ അവരെ സ്വാഗതം ചെയ്തു. വൈകാതെ സ്ഥലത്തെ രണ്ടുമൂന്നു നാട്ടുപ്രമാണിമാരും എത്തിച്ചേർന്നു.
ഇതെന്തിനുള്ള പുറപ്പാടാണെന്നു് ചിറ്റമ്മമാർ പരസ്പരം പറഞ്ഞു് പരിഭ്രമിച്ചു. പക്ഷെ കുറുക്കന്റെ ബുദ്ധിയുള്ള മാധവപ്പണിക്കർക്കു് ‘നാളെ വക്കീലുമൊക്കെ വരും, എല്ലാവരും സ്ഥലത്തുണ്ടാകണം’ എന്നു് അപ്പൂപ്പന്റെ കുറിപ്പും കൊണ്ടു് ആളു വന്നപ്പോൾത്തന്നെ മനസ്സിലായി. ചേട്ടൻ, ശുദ്ധൻ മാത്രമല്ല മരമണ്ടനും കൂടിയാണെന്നു്. ആള് നല്ലോണം പേടിച്ചിട്ടൊണ്ടു്, ഏതാണ്ടു് ആനമണ്ടത്തരം ഒപ്പിക്കാൻ പോകുന്നുവെന്നതുറപ്പു്… അയാൾക്കൊപ്പം അതേ സന്തോഷത്തോടെ അളിയൻ ഗോവിന്ദക്കൈമളും ഹാജരുണ്ടു്… കൊച്ചപ്പൂപ്പനും എത്തി, അപ്പൂപ്പൻ പ്രത്യേകം ആളയച്ചു വരുത്തിയതാണു്.
അപ്പൂപ്പൻ വന്നു് കസേരയിലിരുന്നു. സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത. അപ്പൂപ്പൻ ദീർഘശ്വാസം വിട്ടു, പിന്നെ പറഞ്ഞുതുടങ്ങി:
‘മേലാംകോട്ടു നീലാണ്ടപ്പണിക്കർ സ്വന്തബന്ധങ്ങളെ വിലമതിക്കുന്നവനാണു്, ബഹുമാനിക്കുന്നവനാണു്. ഒരു സാഹചര്യത്തിലും ബന്ധുജനങ്ങളുമായി ഇടയാനോ അവരെ ചതിച്ചു് എന്തെങ്കിലും നേടാനോ വേദനിപ്പിക്കാനോ ഞാൻ നിൽക്കില്ല; അതല്ല ചതിക്കണമെങ്കിലോ, എന്തെങ്കിലും നേടണമെങ്കിലോ എന്നേ ആകാമായിരുന്നു…’
ഒന്നു നിർത്തി, ശ്വാസമെടുത്തു്; പിന്നെ തുടർന്നു:
‘മാധവനു ഭരണം വേണം; ആ കാര്യം സമാധാനപരമായിട്ടു് എന്നെ അറിയിക്കാമായിരുന്നു… പ്രമാണങ്ങളെല്ലാം പരിശോധിക്കാനും തരംതിരിച്ചു സൂക്ഷിക്കാനും പാട്ടക്കാരോടു് കാര്യങ്ങൾ സംസാരിക്കാനുമെല്ലാം ഞാൻ മാധവനെത്തന്നെയല്ലേ വിളിക്കാറ്? മാധവനു് കാര്യങ്ങളിൽ പരിചയമാവട്ടെ എന്നു ഞാൻ ആഗ്രഹിച്ചതുകൊണ്ടുമാത്രമാണു്… കാരണവസ്ഥാനം ഞാൻ തട്ടിയെടുത്തതോ, ആഗ്രഹിച്ചു വന്നതോ അല്ലല്ലോ, ഏറ്റെടുക്കേണ്ട സ്ഥിതി വന്നതുകൊണ്ടാണെന്നു മനസ്സിലാക്കാനൊള്ള പ്രായമായിരുന്നല്ലോ നിങ്ങൾക്കു്! നിന്റെ ആഗ്രഹം… ഒന്നു സൂചിപ്പിച്ചാൽ മതിയായിരുന്നല്ലോ, ഒരു മടിയുമില്ലാതെ, ഒരു തർക്കങ്ങളുമില്ലാതെ ഞാൻ വച്ചൊഴിയുമായിരുന്നില്ലേ? ഈ വളഞ്ഞവഴി നിന്റെ ബുദ്ധിയാണോ മാധവാ, അതോ…’
‘ചിറ്റമ്മയ്ക്കു പറയാമായിരുന്നല്ലോ എന്നോടു്? എന്റെയമ്മ മരിച്ചതിൽ പിന്നെ ചിറ്റമ്മയായിരുന്നില്ലേ എനിക്കമ്മ? ഇവിടുത്തെ കുഞ്ഞുങ്ങൾക്കുവരെ എന്റടുത്തുവരാനും കാര്യങ്ങൾ പറയാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ലേ? എന്നെ പുകച്ചുതന്നെ പുറത്തുചാടിക്കണം, അതു കൊന്നിട്ടായാലും വേണ്ടില്ല എന്നു ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്താണു്? സ്വന്തം വീട്ടിലെ അറയിൽ മോഷണം നടത്താനുള്ള നാണം കെട്ട വിദ്യ ആരു പറഞ്ഞുതന്നു?’
‘ആദ്യമെല്ലാം ഞാൻ ശിവശങ്കരനെ തെറ്റിദ്ധരിച്ചു, അവനെ വെറുത്തു, എന്റെ അനുജനെ ഞാൻ ശപിച്ചു… അവനോടു ഞാൻ മാപ്പു പറയുന്നു. പഴയ ചരിത്രമൊക്കെ ഞാനറിയുന്നതു് രണ്ടു ദിവസം മുൻപുമാത്രമാണു്… എന്റെ തെറ്റുതന്നെ…’
‘സ്ക്കൂളിൽ നിങ്ങൾ ഒരു കൂട്ടർ, പ്രത്യേകിച്ചു് മാധവനും പിന്നെ മാധവന്റെ അളിയനായി വന്ന ഗോവിന്ദനും ശിവശങ്കരനെ ഉപദ്രവിക്കാത്ത ദിവസങ്ങളില്ലായിരുന്നു; എന്താ അങ്ങനെയല്ലാരുന്നോ? പഠിത്തത്തിൽ അല്പം പുറകോട്ടായിരുന്ന അവനെ മാനസികമായി തളർത്താൻ മാത്രമല്ല, ക്രൂരമായ രീതിയിൽ ഉപദ്രവിക്കാനും നിങ്ങൾ മടിച്ചിരുന്നില്ല. നിങ്ങളേക്കാൾ ഇളയവനാണെന്നു പോലും പരിഗണിച്ചില്ല നിങ്ങൾ… മെയ്ക്കരുത്തു കാട്ടാനുള്ള അനുയായികൾ അന്നുണ്ടായിരുന്നു, ഇന്നുമുണ്ടല്ലോ അല്ലേ!’
‘പക്ഷേ അവനൊന്നും ആരോടും പറഞ്ഞില്ല, പരാതിപ്പെട്ടില്ല… നിങ്ങളെപ്പറ്റി പരാതിപ്പെട്ടാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ. അത്രയ്ക്കും നല്ല പിള്ളകളായല്ലേ അഭിനയിച്ചിരുന്നേ. സഹികെട്ടു് അവൻ പഠിത്തം നിർത്തി, നിങ്ങൾ കാരണം, അവനും അച്ഛനുമമ്മയും അന്നു് അച്ഛന്റെ വീട്ടിലായിരുന്നല്ലോ താമസം. എന്റെ ജോലിത്തിരക്കിനിടയിൽ അവിടെ പോകാൻ പോലും സമയം കിട്ടിയിരുന്നില്ലല്ലോ… പെട്ടെന്നുണ്ടായ അച്ഛന്റെ മരണം. ശരിക്കും തകർന്നുപോയി അവൻ, അവന്റെ ചേട്ടനു് മുഴുവൻ സ്നേഹവും കരുതലും നിങ്ങളോടാണെന്ന തോന്നലായിരുന്നു അവനു്; ഏറെക്കുറെ ശരിയുമായിരുന്നു, അവനെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവൻ ആശ്വാസം കണ്ടെത്തിയതു് അവനേപ്പോലെ തന്നെ കുരുന്നിലേ വാടിപ്പോയ കുട്ടികളുടെ സൗഹൃദത്തിലായിരുന്നു. കേമപ്പെട്ട വിദ്യാഭ്യാസവും സമൂഹത്തിൽ സ്വാധീനവും മറ്റെല്ലാ സൗകര്യങ്ങളുമുണ്ടു് നിങ്ങക്കു്; എന്തും എവിടേയും വെട്ടിപ്പിടിക്കാനും, അടിച്ചമർത്താനും വേണമെങ്കിൽ കൊന്നു് ചെളിയിൽ താഴ്ത്താനും തയ്യാറുള്ള റൗഡിസെറ്റും… അവന്റെ കൂട്ടുകാരെ എന്തിനു കുറ്റപ്പെടുത്തണം!’
‘പോട്ടെ… ഇത്രയെങ്കിലും പറയണം എനിക്കു്… ഇനിയൊരവസരം ഇല്ലാ.’
എല്ലാവരും സ്തബ്ധരായിരുന്നു കേട്ടു; കാരണം നീലാണ്ടപ്പണിക്കർക്കു് ഇത്രയൊക്കെ വെട്ടിത്തുറന്നു പറയാനാകുമെന്നു് ആരും ധരിച്ചിരുന്നില്ല. എത്രയോ വർഷത്തെ പരിചയമുള്ള വക്കീലാണു് ഏറെ അത്ഭുതപ്പെട്ടതു്… അപ്പൂപ്പൻ ആഫീസുമുറിയിൽ നിന്നു് പ്രമാണങ്ങളുടെ കെട്ടുകൾ എടുപ്പിച്ചു് വക്കീലിന്റെ മുൻപിൽ വച്ചുപറഞ്ഞു:
‘മാധവാ, നെനക്കു നല്ല നിശ്യമുണ്ടെന്നെനിക്കറിയാം എത്ര പ്രമാണങ്ങളുണ്ടെന്നു്. ഞാൻ അറിഞ്ഞുകൊണ്ടുതന്നെ നിന്നെ കൂടെക്കൂട്ടിയിട്ടുള്ളതാ. പക്ഷെ സഹായിക്കാൻ വരുമ്പോഴും അല്ലാതെയും നീ പ്രമാണങ്ങൾ പരിശോധിക്കുന്നതു് എനിക്കറിയാം. ഞാനതിൽ നിന്നൊന്നും മാറ്റിയിട്ടില്ല. എനിക്കിഷ്ടമുള്ളതു മാറ്റിയിരുന്നെങ്കിലും നിങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല… എനിക്കവകാശപ്പെട്ടതുപോലും മാറ്റിയിട്ടില്ല… ലിസ്റ്റു് നേരത്തേതന്നെ തയ്യാറാക്കി വച്ചിരുന്നതാ. പരിശോധിക്കാം. വക്കീലിന്റേയും കരപ്രമാണിമാരുടേയും സാന്നിധ്യത്തിൽ… മാധവനിങ്ങോട്ടു വരൂ… പത്മനാഭനും കൂടട്ടെ.’
മാധവപ്പണിക്കർക്കൊപ്പം ഗോവിന്ദക്കൈമളും എഴുന്നേറ്റു വക്കീലിനടുത്തേയ്ക്കു നടന്നു… വേണ്ടാ, കൈമളെങ്ങോട്ടാ? ഇവിടുത്തെ പിള്ളേരൊണ്ടു് പരിശോധനയ്ക്കു്. അവരു നോക്കിയാൽ മതി. വക്കീലിനു ബോധ്യപ്പെടണം; കരപ്രമാണിമാരെ ഞാൻ ക്ഷണിച്ചു വരുത്തിയതാണു്, അവരും സാക്ഷിയാകണം.
‘ഇവിടെ ഭാഗമൊന്നും നടക്കുന്നില്ല ഇപ്പോൾ. ഞാനിതെല്ലാം താഴെവയ്ക്കുന്നു. അടുത്ത കാരണവർക്കു മനസ്സുണ്ടെങ്കിൽ ഭാഗം നടത്തും… പിന്നെ, ചിറ്റമ്മേ ഇവർക്കൊക്കെ കാപ്പിയോ പലഹാരമോ ഒക്കെയാവാം. ഇനിയിങ്ങനെ ഉത്തരവിടാനൊന്നും ഞാൻ വരില്ലാ കേട്ടോ, ചിറ്റമ്മേ. ഇന്നത്തേക്കു കൂടി ക്ഷമിക്കാം അല്ലേ?’ പൊട്ടിച്ചിരി പതിവില്ലാത്ത അപ്പൂപ്പൻ പൊട്ടിച്ചിരിച്ചു.
‘ങാ… പിന്നൊരു കാര്യം… ശിവശങ്കരനവകാശപ്പെട്ടതു കൊടുക്കണം… അറിയാമല്ലോ അമ്മയുടെ വീതം അവനും കിട്ടണമല്ലോ. അമ്മാവനു് അവകാശപ്പെട്ടതു് ശങ്കരിക്കും സഹോദരങ്ങൾക്കും കിട്ടേണ്ടതല്ലേ… എനിക്കെന്തെങ്കിലും തരാൻ എന്റെ കുടുംബക്കാർക്കു മനസ്സുണ്ടെങ്കിൽ തരട്ടെ… ഇന്നുവരെ ഞാനൊന്നും കൊണ്ടുപോയിട്ടില്ല, അവകാശപ്പെട്ടതു പിടിച്ചു വാങ്ങാനും ഞാനില്ല… ചെമ്പകശ്ശേരി വീടുവച്ചതു് അച്ഛന്റെ തറവാട്ടുവക സ്വത്തു കിട്ടിയതിലെ ആദായം കൊണ്ടാണു്-അതിന്റെ വിവരങ്ങളെല്ലാം മാധവനറിയാം. പിന്നെ ആ ആദായങ്ങളിൽ നിന്നെടുത്തു വാങ്ങിയ ഒറ്റിഭൂമികളുടേയും വിലയാധാരമായി വാങ്ങിയവയുടേയും പ്രമാണങ്ങളും ഇക്കൂട്ടത്തിലൊണ്ടു്. ഞാൻ വീടുവച്ച പുരയിടം മാധവൻ തന്നെ ചൂണ്ടിക്കാണിച്ചതാണു്. ഞാനതിന്റെ പ്രമാണം നോക്കിയിട്ടില്ല. അതും ഇവിടെത്തന്നെയുണ്ടു്.’
‘പ്രമാണങ്ങൾ തട്ടിയെടുക്കാൻ ശിവശങ്കരൻ പദ്ധതിയിട്ടിരിക്കുന്നുവെന്നാണു് എനിക്കു വിവരം കിട്ടിയതു്. അതെല്ലാം അവന്റെ കയ്യിലെത്തിയാൽ എന്താകും സ്ഥിതി എന്ന അന്ധാളിപ്പിലാണു് ഞാൻ കാവലിരുന്നതും തക്കസമയത്തു് പ്രമാണങ്ങൾ മാറ്റിയതും… നിമിഷങ്ങൾ കഴിഞ്ഞിരുന്നെങ്കിൽ അതെല്ലാം നിങ്ങളുടെ കയ്യിലെത്തുമായിരുന്നെന്നും എന്റെ അനുജൻ ജയിലഴികൾക്കുള്ളിലാകുമായിരുന്നെന്നും പിറ്റേന്നു രാവിലെയാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രമാണങ്ങൾ ശിവശങ്കരന്റേയും കൂട്ടരുടേയും കയ്യിലെത്തി അന്യാധീനപ്പെട്ടുപോയാലോ എന്നായിരുന്നു ഞാൻ പേടിച്ചതു്… വെറും നാണം കെട്ട കാര്യങ്ങളാണല്ലോ എന്റെ തറവാട്ടിൽ നടക്കുന്നതെന്നു ഞാൻ ദുഃഖിച്ചു… എന്നിട്ടും സത്യം ഒന്നുകൂടി വ്യക്തിമായറിയാനാണു ഞാൻ കാത്തതു്… കുത്തിക്കൊല്ലാൻ പറ്റിയില്ല; തേങ്ങ വീണിട്ടും ചത്തില്ല, അടുത്ത പടി കാക്കാൻ ഞാനില്ല… ഇല്ല… ഞാനിറങ്ങുന്നു…’
‘ചിറ്റമ്മേ, ഒരപേക്ഷയുണ്ടു്. ഇവിടത്തെ ക്ഷേത്രക്കുളത്തിൽ കുളിച്ചു് ദേവിയെ തൊഴുതു് ദിവസം തുടങ്ങുന്നതു് ഓർമ്മയായ കാലംമുതലുള്ള ചിട്ടയാണു്. ആ കുളത്തിൽ കുളിക്കാനും ദേവിയെ തൊഴാനും മാത്രമുള്ള എന്റെ അവകാശം നിഷേധിക്കരുതു്…’
അപ്പൂപ്പൻ വല്ലാതെ വികാരാധീനനായി… നിറഞ്ഞ കണ്ണുകൾ ആരും കാണാതെ പെട്ടെന്നു പുറത്തിറങ്ങി; സന്തതസഹചാരികളായ ഊന്നുവടിയും മെതിയടിയും മാത്രം കൂടെ… ഗേറ്റിനു പുറത്തിറങ്ങി ഒരു പിൻവിളിയോർത്തെന്നപോലെ ഒരു നിമിഷം നിന്നു… ശങ്കുച്ചാർ ഓടിയിറങ്ങി വന്നു; ‘അങ്ങുന്നേ. എന്താ, എന്തേലുംകൂടി.?’ ‘ഒന്നുമില്ല ശങ്കുച്ചാരേ.’
തിരിഞ്ഞുനടക്കാൻ തുടങ്ങിയ ശങ്കുച്ചാരെ പെട്ടെന്നു അപ്പൂപ്പൻ വിളിച്ചു: ‘ഇങ്ങുവരു ശങ്കുച്ചാരെ, ഒരു കാര്യം ചിറ്റമ്മയോടു പറയണം… കേശവനെ എനിക്കു തരാൻ പറഞ്ഞെന്നു പറയണം. അവനില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല, അവനുമതേം… അവന്റെ ചിട്ടവട്ടങ്ങൾ എന്നേപ്പോലെ മറ്റാർക്കും അറിഞ്ഞുകൂടല്ലോ… അവനെ ദുഃഖിപ്പിക്കരുതു്, ദേഷ്യം പിടിപ്പിക്കയുമരുതു്… എന്റെ കൂടെ അവനെന്നും സുഖമായിരിക്കുമെന്നും പറയണം…’
തിരിഞ്ഞുനോക്കി അപ്പൂപ്പൻ, പതുക്കെ നടന്നു, അന്നാദ്യമായി മേലാംകോടു് നീലകണ്ഠപ്പണിക്കരെന്ന മനുഷ്യൻ ദുഃഖിച്ചു, തനിക്കു് വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ പോയതോർത്തു്… കാരണവരുടെ നിർദ്ദേശത്തിനു വഴങ്ങി അദ്ദേഹത്തിന്റെ സഹായിയായി… തറവാട്ടു ഭരണത്തിനുള്ള പരിശീലനമാണതെന്നു് രണ്ടുകൊല്ലം കഴിഞ്ഞപ്പോഴാണു് മനസ്സിലായതു്… മേലാംകോടു് കാരണവരെന്ന കിരീടം തലയിൽ വച്ചുതന്നു് അമ്മാവൻ വിശ്രമജീവിതത്തിനുപോയി…
അന്നു് അഭിമാനമായിരുന്നു, സന്തോഷമായിരുന്നു… എല്ലാവരുടേയും അഭിനന്ദനങ്ങളും അനുഗ്രഹവും ഏറ്റുവാങ്ങുമ്പോൾ ആ പത്തൊൻപതുകാരന്റെ മനസ്സിൽ അൻപതുകാരന്റെ കാര്യഗൗരവവും ഉത്തരവാദിത്വബോധവും നിറയുകയായിരുന്നു. മനസ്സും ശരീരവുമർപ്പിച്ചു് കാരണവരുടെ ഉത്തരവാദിത്വങ്ങൾ ഓരോന്നായി പൂർണതയിലെത്തിക്കുമ്പോഴൊന്നും അറിയില്ലായിരുന്നു അതൊരു മുൾക്കിരീടമാണെന്നു്… ആ മുള്ളുകളേല്പിച്ച മുറിവുകൾക്കുമേൽ താൻ സ്നേഹിച്ചവരിൽ നിന്നുതന്നെയുള്ള ചതിവിന്റെ ചാട്ടവാറടിയേറ്റു് അപമാനിതനായി പടിയിറങ്ങേണ്ടി വരുമെന്നു്… അതിലേറെ. ഇക്കാലമത്രയും താൻ നഷ്ടപ്പെടുത്തിയതു് എത്ര വിലപിടിച്ച കാര്യമായിരുന്നെന്നു് അന്നാദ്യമായി അദ്ദേഹം തിരിച്ചറിഞ്ഞു… തന്റെ മക്കളുടെ സാമീപ്യം, അവരുടെ കളിചിരികൾ, അവർക്കു നൽകേണ്ടിയിരുന്ന ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങൾ…
‘ഒരിടനിന്നു്, ഒരു ദീർഘനിശ്വാസത്തിൽ പൊള്ളുന്ന ചിന്തകളെ കുടഞ്ഞെറിയാൻ ശ്രമിച്ചു… നല്ല ഒരു ഭർത്താവും അച്ഛനുമാകാനുറച്ചു് ഉറച്ച കാൽവയ്പുകളോടെ അപ്പൂപ്പൻ നടന്നു, ചെമ്പകശ്ശേരിയിലേക്കു്.’
“ഭാഗപത്രം തയ്യാറായി; ആരുടെ നിർദ്ദേശത്തിലും മേൽനോട്ടത്തിലുമെന്നു പറയേണ്ടല്ലോ.”
പ്രമാണങ്ങളിലൊന്നുപോലും അപ്പൂപ്പൻ തുറന്നു നോക്കിയില്ല… അത്രയ്ക്കും അപമാനിതനും ആത്മവിശ്വാസം നഷ്ടപ്പെട്ടവനുമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ‘അതൊന്നു നോക്കണ്ടേ?’ എന്നു ചോദിച്ച അമ്മൂമ്മയോടു് പറഞ്ഞത്രെ ‘എനിക്കു വിധിച്ചതു അതിനാത്തു കാണും’ന്നു്. ആരു വിധിച്ചതെന്നു് അപ്പൂപ്പൻ മനസ്സിൽ പറഞ്ഞു കാണും. കിട്ടേണ്ടതു്, വിധിച്ചതു് എന്നൊന്നുമല്ല, പിടിച്ചുവയ്ക്കാൻ പറ്റുന്നത്രയും പിടിച്ചു വയ്ക്കണമായിരുന്നുവെന്ന പക്ഷക്കാരിയാണു് അമ്മൂമ്മ. അപ്പൂപ്പന്റെ അർത്ഥമില്ലാത്ത നിസ്വാർത്ഥസേവനങ്ങളും മണ്ടത്തരം വരെയെത്തി നിൽക്കുന്ന ശുദ്ധതയും അമ്മൂമ്മയ്ക്കു പുച്ഛമായിരുന്നു. കൊലകൊമ്പനായിരുന്ന തന്റെ അച്ഛനുമായി അപ്പൂപ്പനെ താരതമ്യപ്പെടുത്തിയായിരുന്നു. അമ്മൂമ്മയുടെ വിമർശം… പക്ഷെ കേശവപ്പണിക്കർ മക്കൾക്കു് എന്തുനേടിക്കൊടുത്തു! അപ്പൂപ്പൻ അതുചോദിച്ചില്ല. എന്നാൽ അമ്മൂമ്മയുടെ മുൻപിൽ തെറ്റുകാരനായി എന്ന തോന്നൽ അദ്ദേഹത്തെ നിശ്ശബ്ദനാക്കി; ആലംബമറ്റവനെപ്പോലെയായി…
‘അതേസമയം ഹരിനാരായണനമ്മാവനില്ലേ, അമ്മൂമ്മേടെ അനുജൻ… നയവിശാരദൻ, മാധവപ്പണിക്കരുടെ സതീർത്ഥ്യന്നും ഉറ്റസുഹൃത്തും. പോരാത്തതിനു് പേരുകേട്ട, ജനസമ്മതനായ ഡാക്ടറും. എന്തെങ്കിലും കൊടുത്തു് എല്ലാവരേയും ഒഴിവാക്കിയതുപോലല്ല, അമ്മാവനു്. ഒരു വെട്ടിനു് ഒറ്റത്തെങ്ങീന്നു് ഇരുന്നൂറ്റമ്പതു തേങ്ങകിട്ടുന്ന ഒരാൾപൊക്കം മാത്രമുള്ള തൈത്തെങ്ങുകൾ നിരനിരയായി നിൽക്കുന്ന ആയില്യംചാലിനരികിലെ വലിയ ചിറയുൾപ്പെടെ അങ്ങേർക്കാവശ്യമുള്ളതു വാങ്ങിയെടുത്തത്രെ. പറഞ്ഞുകേട്ട അറിവല്ലേ നമുക്കുള്ളൂ.’
പക്ഷേ ശിവശങ്കരൻ കൊച്ചപ്പൂപ്പൻ വഴങ്ങിയില്ല. നേരേ പോയി കോടതീൽ കേസ് ഫയൽ ചെയ്തു. തന്റെ കൊക്കിലൊതുങ്ങുന്ന ഒരു വക്കീലിനെ വക്കാലത്തേല്പിച്ചു. അതറിഞ്ഞപ്പോൾ മാധവപ്പണിക്കർ പറഞ്ഞത്രെ:
‘ങ്ഹാ ഹാ… അതുശരി… കൊച്ചിലെ ഞങ്ങടെ കിഴുക്കും ഏറെ കൊണ്ടു് വാലും ചുരുട്ടിയോടിയവനാ… ഇപ്പോ അവനു് കൊമ്പുമുളച്ചേക്കുന്നോ! എന്നിട്ടു് ആ പീറവക്കീലിനേം കൊണ്ടു് അവനെന്നോടു് യുദ്ധത്തിനു വരുന്നു… ഇപ്പം ഞാനുരുട്ടിക്കൊടുക്കാം.’ മാധവപ്പണിക്കർ നിസ്സാരനല്ല. അയാൾക്കു് പണമുണ്ടു്; കൊലകൊമ്പൻ വക്കീലന്മാർ സുഹൃത്തുക്കളായുണ്ടു്. ഇനീം കേമമ്മാരെ, ശരിക്കും ആടിനെ പട്ടിയാക്കാൻ കഴിവുള്ളവരെ ഇറക്കിക്കളിക്കാൻ കെല്പുണ്ടു്…
‘പക്ഷേ മാധവാ… അയാളു് രജിസ്ട്രാഫീസിന്നു് ആരെയൊക്കെയോ വശത്താക്കി വിവരമെല്ലാം അറിഞ്ഞിട്ടൊണ്ടെന്നു്. ദാ, ഇപ്പ കൃഷ്ണനാ വന്നു പറഞ്ഞേ. അയാക്കു ന്യായമായതു കിട്ടിയില്ലാന്നു് തെളിയിക്കാൻ പറ്റിയാൽ… വേറേം പ്രശ്നങ്ങൾ…’ ബന്ധുക്കളിലൊരാൾ സംശയം പ്രകടിപ്പിച്ചു. മാധവപ്പണിക്കർ ചാടിയെഴുന്നേറ്റു് ചുറ്റും കൂടി നിന്നവരെ നോക്കി ഒരു വെല്ലുവിളി നടത്തി:
‘ഓഹോ… അവനു് ഡീറ്റെയിൽസെല്ലാം അറിയാമല്ലേ; ങ്ഹൂം അവനറിഞ്ഞിട്ടുവരട്ടെ… ഇനി അവനു് ഇതീന്നു് ഒരടി മണ്ണു് കൊടുക്കേണ്ടിവന്നാൽ ദാ എന്റെയീ ഉള്ളം കയ്യീന്നു് രോമം പറിച്ചുതരും ഞാൻ.’ അയാൾ ധാർഷ്ട്യത്തോടെ സത്യം ചെയ്തു:‘ഇതു് സത്യം സത്യം സത്യം… നിങ്ങളെല്ലാം സാക്ഷി.’
പക്ഷെ കാര്യം നിസ്സാരമല്ലായിരുന്നു… മാധവപ്പണിക്കർ കേസേല്പിച്ച വക്കീൽ ഒരു ദിവസം മേലാംകോട്ടുവന്നു.
‘പണിക്കരു സാറേ… കാര്യം അത്ര എളുപ്പമല്ല; എന്നല്ല, പ്രശ്നമാണു താനും. ഞാൻ വിശദമായിത്തന്നെ പഠിച്ചു. ഈ കേസ് കോടതീ വന്നാ കൊഴപ്പമാ… സൂത്രപ്പണികളൊക്കെ വെളിച്ചത്താകേം ചെയ്യും; തന്നെയല്ലാ… നിയമപരമായിത്തന്നെ പ്രമാണങ്ങൾ പൊളിച്ചെഴുതേണ്ടിയും വരും; എന്നുവച്ചാൽ…’
‘നിങ്ങളൊന്നു വെറുതേയിരി മാത്തൻ വർഗ്ഗീസേ… ആ ഞായറാഴ്ച വക്കീലെന്തു കാണിക്കുംന്നാ? അഥവാ അയാളെന്തേലും കൊണ്ടുവന്നാ… അതിനല്ലേ നിങ്ങളൊക്കെ. അതു തടുക്കണം, അല്ലാണ്ടെന്താ.’ മാധവപ്പണിക്കർക്കു ദേഷ്യം വരുന്നുണ്ടായിരുന്നു.
‘അങ്ങനല്ല പണിക്കരു സാറേ… പറഞ്ഞു വരുമ്പം ന്യായം അവരുടെ ഭാഗത്താണേ…’ മാധവപ്പണിക്കർ ഇടയ്ക്കു ചാടിവീണു് അലറി. ‘ഛേ! ഇതുപറയാനാണോ നിങ്ങളെ കേസേല്പിച്ചേ? നിങ്ങളിപ്പോ അയാടെ വക്കീലിനേപ്പോലാണല്ലോ…’
‘അതു സാറിനു കാര്യത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടാ. ഞാൻ മദ്രാസ് ഹൈക്കോടതീലെ പരമേശ്വരൻ നായരും, സെൽവരാജും ഒക്കെയായി എല്ലാ വശങ്ങളേക്കുറിച്ചും സംസാരിച്ചു… ഒത്തുതീർപ്പാ നല്ലതെന്നാ അവരും പറയുന്നേ… അതുകൊണ്ടു തീരുമല്ലോ കാര്യങ്ങളെന്നാ… അതിലിപ്പം മാനക്കേടു വിചാരിക്കണ്ട. സ്വന്തക്കാരുമായി കേസു നടത്താൻ താല്പര്യമില്ല, അതുശരിയല്ലാന്നു തോന്ന്യകൊണ്ടു്… ആ വക്കീലിനെക്കൊണ്ടു ഞാൻ പറയിപ്പിക്കാം… കാര്യം താന്തോന്നിയായിട്ടാ നടപ്പെങ്കിലും ആ ശിവശിങ്കരപ്പണിക്കരൊരു പാവമാന്നാ എന്റെ അന്വേഷണത്തിലറിഞ്ഞതു്.’
മാധവപ്പണിക്കർ ഒന്നും മിണ്ടിയില്ല… വക്കീൽ ക്ഷമിച്ചു് കാത്തിരുന്നു. കുറേക്കഴിഞ്ഞാണു് മാധവപ്പണിക്കർ വാ തുറന്നതു്: ‘എന്നാലും… പുത്തൻമഠത്തിലെ നാലുകെട്ടു്! അതു കൈവിടുകാന്നു വച്ചാ… മുഴ്വൻ തേക്കും ഈട്ടിയുമാ… അതു ഞാൻ എന്റെ മൂത്തമകൾ കമലയ്ക്കു വേണ്ടി നിശ്ചയിച്ചതാ… ആ പറമ്പാണേ ഒന്നരയേക്കർ; മാവും പ്ലാവും എന്നുവേണ്ടാ… അതുവിട്ടു കളയാന്നുവച്ചാ… മറ്റു വല്ലതും ഓഫർ ചെയ്താലോ വക്കീലേ?’
‘വേണ്ടെന്നേ ഞാൻ പറയൂ… വെറുതെ പുലിവാലുപിടിക്കണ്ട… എന്നാലും മേലാംകോട്ടുകാർക്കു തന്നെ ജയം… അതുകൊണ്ടു് തീരും പൊല്ലാപ്പു്… അത്തരം പത്തുവീടൊണ്ടാക്കാനൊള്ള മൊതലു കയ്യിലിരിക്കും… അതല്ലേ മെച്ചം?’
‘…കേസ് ഒത്തുതീർന്നു. ഉള്ളംകൈയിൽ രോമം മുളയ്ക്കാതിരുന്നതുകൊണ്ടു് അതുപറിച്ചു് കാണിക്കേണ്ടി വന്നില്ല മാധവപ്പണിക്കർക്കു്.’
“ശിവശങ്കരനപ്പൂപ്പന്റെ മുൻപിൽ ചെറുതായൊന്നു ക്ഷീണിച്ചതിനുംകൂടി അപ്പൂപ്പനോടു പകരം വീട്ടി മാധവപ്പണിക്കർ. അല്ലെങ്കിലും അയാളതേ ചെയ്യൂന്നു് എല്ലാർക്കും അറിയാമായിരുന്നു.” “എന്താതു് ശശിയമ്മാവാ?” അമ്മു ഉദ്വേഗത്തോടെ ചോദിച്ചു.
ശശിയേട്ടനു സന്തോഷമായി. ഇക്കഥയൊന്നും ഭാനുമതിക്കോ, സാവിത്രിക്കുട്ടിക്കോ ഒന്നും അറിയാൻ വഴിയില്ല. അവരാരും അത്രയ്ക്കൊന്നും താല്പര്യം കാണിച്ചിട്ടുമില്ല ഇത്തരം കാര്യങ്ങളിൽ. അപ്പൂപ്പനെ കൊല്ലാൻ നോക്കിയ കാര്യം മീനാക്ഷിച്ചിറ്റമ്മ പറഞ്ഞറിഞ്ഞിട്ടുണ്ടെന്നു് ഭാനുമതി പറയാറുണ്ടു്… ഇപ്പോളിതാ ഈ കുട്ടികൾ കുടുംബത്തിന്റെ പഴംകഥകൾ താല്പര്യത്തോടെ കേൾക്കുന്നു… ശരിയാണു്… ബന്ധങ്ങൾക്കെന്തർത്ഥമെന്നു് കുട്ടികൾ ചിന്തിക്കുന്നുണ്ടാവാം… പണ്ടും ഇപ്പോഴും… എത്രയെത്ര കുടുംബങ്ങളിൽ, സമൂഹത്തിൽ, രാജ്യങ്ങളിൽ… സമ്പത്തിനും അധികാരത്തിനും വേണ്ടി എന്തെന്തു ക്രൂരതകൾ!
“എന്താ വല്യേട്ടാ?” ശശിയേട്ടന്റെ നിശ്ശബ്ദതകണ്ടു് സാവിത്രിക്കുട്ടി ചോദിച്ചു… പെട്ടെന്നു് ശശിയേട്ടൻ ചിന്തയിൽ നിന്നുണർന്നു:
“എന്താന്നു വച്ചാൽ… കേശവനെ വിട്ടുകൊടുത്തില്ല.”
‘പതിനായിരം പവൻ ചങ്ങഴിക്കളന്നുകൊടുത്തു് ആനക്കുട്ടിയെ ലേലം കൊടുത്തതു് മേലാംകോട്ടു കേശവപ്പണിക്കരല്ലേ… സ്വന്തം പോക്കറ്റീന്നെടുത്തൊന്നുമല്ലല്ലോ അതു്; മോളെ കൊഞ്ചിക്കാൻ തറവാട്ടു മൊതലെടുത്തു കളിച്ചതല്ലേ. അതിവിടെ നിക്കട്ടേ’ന്നു് മാധവപ്പണിക്കർ തീരുമാനമെടുത്തു.
‘നമ്മക്കെന്തിനാ ഇതിനെ… കൊറേ കാശു ചെലവാക്കാംന്നു മാത്രം. നീലാണ്ടനു തന്നെ അതിനെ വിട്ടുകൊടുത്തേക്കു കുട്ടാ’ എന്നു് ഉപദേശിച്ച അമ്മയോടു കയർത്തു മാധവപ്പണിക്കർ.
‘തറവാട്ടമ്പലത്തിൽ തൊഴാൻ പോകുമ്പോളൊക്കെ അപ്പൂപ്പനും കേശവനും സ്നേഹം പങ്കുവയ്ക്കുമായിരുന്നത്രെ. ഒരു ദിവസം അപ്പൂപ്പൻ കൊച്ചമ്മയോടു സങ്കടം പറഞ്ഞു: ‘കേശവൻ വല്ലാതെ ക്ഷീണിച്ചിട്ടൊണ്ടു്. ആഹാരോം ചികിത്സേമൊക്കെ…’ പൂർത്തിയാക്കാതെ അപ്പൂപ്പൻ പോന്നു.
‘അതറിഞ്ഞ മാധവപ്പണിക്കർ അന്നുതന്നെ പാപ്പാന്മാരെ വിളിച്ചുവരുത്തി അമ്മയെ സാക്ഷിയാക്കി തീരുമാനം പറഞ്ഞു: ‘അമ്പല പുനരുദ്ധാരണക്കമ്മിറ്റിയൊണ്ടാക്കിയ കാര്യം എല്ലാർക്കും അറിയാമല്ലോ.’
‘ങ്ഹാ, അതു കൊള്ളാം… നീയല്ലേ ആ കമ്മിറ്റീടേം പ്രസിഡന്റ്? നിങ്ങൾക്കു് ഞാൻ കഴുത്തേലും കയ്യേലും കെടന്നതൊക്കെ ഊരിത്തന്നതല്ലേ… എന്താ അങ്ങനെ പറഞ്ഞതു്?’ കൊച്ചമ്മ ചോദിച്ചു.
‘നമ്മൾ കേശവനെ ക്ഷേത്രത്തിനു കൊടുക്കുന്നു… ചേട്ടനും, വല്യോപ്പക്കുമൊന്നും എതിരു വരണ്ട കാര്യമില്ല… ഒരു കാര്യം സമ്മതിക്കണം… ഞങ്ങളവടെ പിരിവിനു ചെന്നപ്പ എന്നെക്കണ്ടിട്ടു് ഒരു പരിഭവോം കാണിക്കാതെ വല്യോപ്പ കഴുത്തേക്കെടന്ന മൂന്നാലുപവൻ വരുന്ന മണിമാലയാ ഊരി എന്റെ കയ്യിലോട്ടു തന്നേ… അവനെ കാണണമെന്നു തോന്നുന്നവർക്ക് ക്ഷേത്രത്തിനടുത്തു് കരയോഗം ആഫീസുവരെ പോയാൽ മതിയല്ലോ. അവടെ തളയ്ക്കാം തത്കാലം.’
‘അങ്ങനെ കേശവൻ ദേവീടെ ആനയായി. കരയോഗം വക പറമ്പിലെ ഒരു തെങ്ങിൽ ബന്ധനസ്ഥനായി. വെറുതെ ഒരാനെ തീറ്റിപ്പോറ്റുന്നതെന്തിനാ… വല്ലപ്പോഴും ഒരെഴുന്നള്ളത്തു്… കമ്മിറ്റിക്കാർ അറിഞ്ഞും അറിയാതെയും കേശവനെ കൂപ്പിൽ തടിപിടിപ്പിക്കാൻ കൊണ്ടുപോയി. അങ്ങനെയെങ്ങാണ്ടാ കേശവൻ വെരണ്ടോടി വന്നതും അപ്പൂപ്പൻ ശാന്തനാക്കി പറഞ്ഞയച്ചതും.’
“തടിപിടിക്കാൻ കൂട്ടാക്കാത്ത അവനെ അടിച്ചും കുത്തിയും പൊള്ളിച്ചുമൊക്കെ അനുസരിപ്പിച്ചത്രെ. ഒരു ദിവസം പക്ഷെ കേശവൻ എതിർത്തു; തിരിഞ്ഞു് ഒരൊറ്റയോട്ടം. പാപ്പാന്മാരും കൊറേ നാട്ടുകാരും പൊറകേ. എങ്ങനെയോ അതിനെ ഓടിച്ചു് പടിഞ്ഞാറെ ചാലിലേയ്ക്കു് ഓടിച്ചെറക്കി; ഏറും കുത്തും കത്തിച്ച ചൂട്ടും… അങ്ങനെ വെരണ്ടു ചാടീതാ… ആയില്യം ചാലല്ലേ, എന്താ ആഴം… അടീ നെറയെ ചെളീം. കഴുത്തറ്റം താണു. ചെളീൽ കാലൊറച്ചുപോയി… അനങ്ങാൻ പറ്റ്വോ!”
“ആരും അതിനെ രക്ഷിക്കാൻ നോക്കിയില്ലേ?” അമ്മൂനും ആദിക്കും സങ്കടം വരുന്നുണ്ടായിരുന്നു.
“ആരു രക്ഷിക്കാൻ, എങ്ങനെ? അല്ലേലും മനപ്പൂർവ്വം ചെയ്തതാത്രെ. പാപ്പാന്മാർക്കു് ശമ്പളോമില്ല, ആനേടെ ചെലവിനും ഒന്നും നേരത്തിനും കാലത്തിനും കൊടുക്കുകേലാരുന്നത്രെ. പാപ്പാന്മാർക്കു മടുത്തപ്പം ചെയ്തതാ… അപ്പൂപ്പനൊന്നും വിവരമറിഞ്ഞതുമില്ല. അറിഞ്ഞിട്ടും കാര്യമെന്താ! അത്രേം വല്യേ ജീവിയെ പൊക്കിയെടുക്കാനൊള്ള ക്രെയിനോ ഒന്നും അന്നില്ലല്ലോ… പാവം, ദിവസങ്ങളോളം തുമ്പിക്കൈ പൊക്കിപ്പിടിച്ചു് ദയനീയമായി ചിന്നം വിളിച്ചുനിന്നു അവൻ… പിന്നെ ഒരു ദിവസം…” ശശിയേട്ടൻ പൂരിപ്പിച്ചില്ല.
എന്തിനെന്നറിയാതെ നിറഞ്ഞ കണ്ണുകൾ പരസ്പരം കാണാതിരിക്കാൻ തലതാഴ്ത്തി അവരാറുപേർ!
“ഓ, കഥ വഴിമാറിപ്പോയാരുന്നു… ഭാഗം കിട്ടിയ വസ്തുക്കളുടെ പ്രമാണങ്ങളോടു മുഖം തിരിച്ച അപ്പൂപ്പനേയും, മേലാംകോട്ടു കേശവപ്പണിക്കരുടെ പുന്നാരമോൾ ഒരു ചക്രവർത്തിനിയുടെ തലയെടുപ്പുള്ള അമ്മൂമ്മയേയും വഴീ നിർത്ത്യേക്കുവല്ലേ നമ്മൾ!” ശശിയേട്ടൻ എന്തോ തമാശപറഞ്ഞപോലെ ചിരിച്ചു; അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാനാകും.
“നമുക്കവിടന്നു തുടങ്ങാം…”
‘മേലാംകോട്ടു നിന്നു പ്രമാണങ്ങളുമായി വന്ന ശങ്കുച്ചാർ പിന്നെ തിരിച്ചു പോയില്ല.’ വല്യങ്ങുന്നില്ലാത്ത ആ തറവാട്ടിൽ ഞാൻ നിക്കില്ല; ആ പണി ശങ്കുച്ചാർക്കു വേണ്ടാ. എല്ലാവർക്കും സമ്മതാണേ ശങ്കുച്ചാർ ഇബ്ടെ കൂടിക്കോളാമേ.’
‘എല്ലാർക്കും സമ്മതമായിരുന്നു. അപ്പൂപ്പനു ആശ്വാസവുമായി… വസ്തുവകകളെക്കുറിച്ചെല്ലാം പൂർണവിവരമുണ്ടു്. അടിയാന്മാരായാലും മറ്റുതൊഴിലാളികളായാലും അവരോടൊക്കെ മര്യാദയ്ക്കും സ്നേഹത്തോടെയും പെരുമാറുന്നയാൾ; ഒരു പരാതിക്കും ഇടവരുത്തീട്ടില്ല.’
‘കിട്ടിയതെന്തായാലും അതുനോക്കി നടത്തണം, മെച്ചപ്പെടുത്തണം… ശങ്കുച്ചാരുമായി അക്കാര്യങ്ങൾ ചർച്ചചെയ്യാൻ തുടങ്ങിയ അപ്പൂപ്പന്റെ അടുത്തേക്കു വന്ന അമ്മൂമ്മ ലേശം ധാർഷ്ട്യം കലർന്ന സ്വരത്തിൽ പറഞ്ഞു:
‘ങൂം… എന്താ ആലോചന, ഞാൻ കൂടി കേക്കട്ടെ… ശങ്കുച്ചാരേ എന്താ നിർത്ത്യേതു്. പറ കേക്കട്ടെ. ഓരോ പ്രമാണോം എടുത്തു വിസ്തരിച്ചു പറഞ്ഞോളൂ എവ്ടൊക്കെയാ, എന്തൊക്കെയാണു്… ഇനി മുതൽ കാര്യങ്ങളെല്ലാം എന്നെ ധരിപ്പിച്ചാൽ മതി. അങ്ങുന്നിനെ ശല്യപ്പെടുത്തണ്ട. ഇനി കുറച്ചു വിശ്രമിക്കട്ടെ. എന്തൊക്കെയാ എങ്ങനൊക്കെയാ എന്നൊക്കെ ഞാൻ പറഞ്ഞുതരാം… മൂത്തവനു പടിത്തം പടിത്തംന്നൊരു വിചാരേള്ളൂ, അല്ലേലും മദ്രാസിലല്ലേ, കുടുംബത്തിനു പ്രയോജനോന്നുമില്ലല്ലോ… അവൻ പോട്ടെ; ശേഖരനൊണ്ടല്ലോ… അഞ്ചാം ക്ലാസ്സീ പടിപ്പും നിർത്തി തെക്കുവടക്കു നടക്കുവല്ലേ. അവൻ ശങ്കുച്ചാർക്കൊപ്പം കൂടട്ടെ. കാര്യങ്ങൾ കൈകാര്യം ചെയ്തു ശീലിക്കട്ടെ. മേലാലേക്കു് അവൻ താങ്ങാവും. എന്തായാലും തന്തേപ്പോലെ കെഴങ്ങനൊന്ന്വല്ല ശേഖരൻ. തന്റേടമൊണ്ടു്… മൂക്കത്താ ശുണ്ഠീന്നേള്ളൂ… ങാ അതൊരു കണക്കിനു ഗുണാംന്നു കൂട്ടിക്കോളൂ…’
‘…അതൊരു സത്യം തന്നെയായിരുന്നു. ശേഖരൻ കൊച്ചച്ഛനന്നു് വയസ്സു് പതിനാറു്. കെഴങ്ങനല്ല, പാവവുമല്ല… അറുതെമ്മാടി; സ്വാർത്ഥതയുടേയും അഹങ്കാരത്തിന്റേയും ദുഷ്ടതയുടേയും പ്രതിരൂപം. സ്നേഹമെന്ന വാക്കു് അയാടെ നിഘണ്ടുവിലില്ല. അടിയാന്മാരും അടിയാത്തിപ്പെണ്ണുങ്ങളും മാത്രമല്ല സ്വന്തം വീട്ടിലെ സ്ത്രീകളും തന്റെ ചൊല്പടിക്കു നില്ക്കണം. പെണ്ണുങ്ങളുടെ ചിരിയോ ശബ്ദമുയർത്തിയുള്ള സംസാരമോ കേട്ടുപോകരുതു്. പടിഞ്ഞാറെ പാടവരമ്പത്തു് അയാളെത്തുമ്പോളേക്കും ചെമ്പകശ്ശേരി അടുക്കളത്തളത്തിൽ പലകയിട്ടു് ഇലകഴുകിത്തുടച്ചതിട്ടു് ചോറും കറികളുമായി പെങ്ങന്മാർ വിളമ്പാൻ തയ്യാറായി നിൽക്കണം. ഉപ്പോ എരിവോ കുറഞ്ഞാലോ കൂടിയാലോ പിന്നെ പെങ്ങമ്മാരെ വിളിക്കുന്ന തെറി… അടുക്കളേലെ പാചകക്കാരൻ ശിവരാമനോടു മാത്രം കയർക്കില്ല. അവനുമായി പല രഹസ്യ അഡ്ജസ്റ്റുമെന്റുകളുമുണ്ടായിരുന്നത്രെ.’
“അതൊന്നുമല്ല, പല കഥകളുമുണ്ടു് അങ്ങേരെപ്പറ്റി… ചെലതൊക്കെ നിങ്ങൾ നേരത്തെ കേട്ടുകാണും… അല്ല ഭാനുമതീം സാവിത്രിക്കുട്ടീം കേട്ടിട്ടില്ലേ വീരകഥകൾ… ഞങ്ങളൊക്കെ നേരിട്ടനുഭവിച്ചിട്ടുമുണ്ടു് കുട്ടികളേ.”
ശശിയേട്ടൻ നെടുവീർപ്പിട്ടു… നിശ്ശബ്ദനായി തലതാഴ്ത്തിയിരുന്നു അല്പനേരം… ഓർമ്മകളിലേക്കു് ഊളിയിട്ടു്… പിന്നെ പെട്ടെന്നുണർന്നു് പറഞ്ഞുതുടങ്ങി:
“അക്കാലത്തെങ്ങാണ്ടാണത്രെ നമ്മടെ കുടുംബചരിത്രത്തിലിടം പിടിച്ച കുഞ്ചമ്മാൻ രംഗപ്രവേശം ചെയ്യുന്നതു്. ശങ്കുച്ചാരു് അതിനെടേൽ പെട്ടെന്നങ്ങു മരിക്കുകേം ചെയ്തു… പിന്നെ ഭരണം ശേഖരൻ കൊച്ചച്ഛനും കുഞ്ഞമ്മാനും കൂടായി, അമ്മൂമ്മയുടെ മേൽനോട്ടത്തിൽ. അമ്മൂമ്മയ്ക്കു് തന്റെ മകൻ ശേഖരനേം കുഞ്ഞമ്മാനേം വലിയ മതിപ്പായിരുന്നു, വിശ്വാസമായിരുന്നു… രണ്ടുപേരും അവസരം മുതലെടുത്തു; രണ്ടുതരത്തിൽ… ശേഖരൻ കൊച്ചച്ഛന്റെ ലീലാവിലാസങ്ങൾ സ്വന്തം മുതലു് നശിപ്പിച്ചുകൊണ്ടായിരുന്നു; അതേസമയം കുഞ്ചമ്മാൻ സ്വന്തം പേരിൽ മുതൽക്കൂട്ടാനാണു് ശ്രമിച്ചതു്…”
“അപ്പൂപ്പൻ തീർത്തും പിൻവലിഞ്ഞപോലായിരുന്നത്രെ… അത്യാവശ്യകാര്യങ്ങളിലല്ലാതെ ഒന്നിലും കൈകടത്താൻ നിന്നില്ല. പലപ്പോഴും ദൂരെയുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനു പോകും, ഭജനയിരിക്കും… എല്ലാം പക്ഷെ മക്കളുടെ ഐശ്വര്യത്തിനു്… നിസ്സഹായനായിപ്പോയ ഒരച്ഛന്റെ വേവലാതികളായിരുന്നു ഓരോ യാത്രയുടെയും പ്രേരണ. ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ ഭജനയിരുന്നു. തിരിച്ചുപോരുമ്പോൾ ദേവിയുടെ ചിത്രം ചൈതന്യം ആവാഹിച്ചു വാങ്ങിക്കൊണ്ടു വന്നാണത്രെ നമ്മുടെയൊക്കെ ഓർമ്മയിലുള്ള ആ കൊച്ചുക്ഷേത്രം ഉണ്ടാക്കീതു്. ചെമ്പകശ്ശേരിത്തറവാടിന്റെ തെക്കുകിഴക്കേ മൂലയ്ക്കൊരു ശ്രീകോവിൽ ഉണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു; മേലാംകോട്ടു് തറവാട്ടുക്ഷേത്രം വരെ പോകാനുള്ള വീട്ടുകാരുടെ അസൗകര്യം-സത്യത്തിൽ മനസ്സുകളുടെ അകൽച്ച-അങ്ങനെ മറികടന്നു. രാവിലെയും വൈകിട്ടും പൂജകളും ദീപാരാധനയും… ആൺകുട്ടികളോ പത്തുവയസ്സുവരെയുള്ള പെൺകുട്ടികളോ ആണു പൂജ. പൂജാമന്ത്രങ്ങൾ അവരെ ചൊല്ലിപ്പഠിപ്പിക്കുന്നതു് അപ്പൂപ്പൻ തന്നെയായിരുന്നു… അപ്പൂപ്പൻ അപ്പോഴും തറവാട്ടുക്ഷേത്രത്തിൽ പോയി കുളിച്ചുതൊഴുതുവരും.”
പെട്ടെന്നു് സാവിത്രിക്കുട്ടി ഉത്സാഹത്തോടെ ഇടയ്ക്കു കയറിപ്പറഞ്ഞു: “ഞാൻ പൂജിച്ചിട്ടൊണ്ടു് ശശിയേട്ടാ. ഒരിക്കൽ വെക്കേഷനു് നാട്ടിൽ വന്നപ്പോളായിരുന്നു. ഞാനാരുന്നു പൂക്കൾ പറിച്ചുകൊണ്ടുവരുന്നതും, പൂജാപാത്രങ്ങൾ കഴുകുന്നതും അമ്പലക്കുളത്തിലെ വെള്ളമെടുത്തു പൂജിച്ചു തീർത്ഥമുണ്ടാക്കുന്നതും ത്രിമധുരം നേദിക്കുന്നതുമെല്ലാം… നടയ്ക്കു രണ്ടുവശത്തും മൂന്നുനില തൂക്കുവിളക്കു തൂക്കിയിട്ടിരുന്നു. എനിക്കു പൊക്കം പോരാത്തതുകൊണ്ടു് വേറെ ആരെങ്കിലുമാ അതിലെല്ലാം എണ്ണയൊഴിച്ചു് തിരിയിട്ടു കത്തിക്കുന്നതു്… എന്റെ വല്യേട്ടൻ കൊച്ചാരുന്നപ്പോൾ പൂജ കഴിഞ്ഞു് നടതുറന്ന സമയത്തു് ആര്ടേയോ കൈതട്ടി തൂക്കുവിളക്കു് കൊളുത്തൂരി വീണു; തൊഴുതുനിന്ന വല്യേട്ടന്റെ തലേലാണത്രെ വീണതു്. ഞാനൊണ്ടാകുന്നേനും മുമ്പാ. വല്യേട്ടനൊരിക്കൽ ഭയങ്കരപനീം വല്യേനീരും വന്നു; മുഖത്താ നീരു്. നീരുവീർത്തു കുരുവായി പഴുത്തുപൊട്ടി… വല്യേട്ടൻ വേദനകൊണ്ടു് കരയുമ്പോ ഞാനോടി അടുക്കളപ്പുറത്തുപോയി നിന്നു് കരയും, ആരും കാണാതെ. ഞാനന്നു രണ്ടിലോ മൂന്നിലോ പഠിക്കുവാ… അതൊക്കെ ഓർമ്മേണ്ടു്, പക്ഷെ മന്ത്രം മറന്നുപോയി.”
അപ്പച്ചിയമ്മൂമ്മ സാവിത്രിക്കുട്ടിയെ നോക്കി അന്തം വിട്ടിരുന്നു: “എടീ പെണ്ണേ, നീയാളു കൊള്ളാമല്ലോ… എന്റെ കൈതട്ടിയാ വിളക്കു വീണതു്. രവീന്ദ്രനന്നു് മൂന്നരയോ നാലോ വയസ്സാ… ദൈവമേ, ഞങ്ങളൊക്കെ അന്നു നിന്നുരുകി… ആ കൊച്ചുകുഞ്ഞു സഹിച്ച വേദന… തലേടരുകിലെങ്ങാണ്ടു മുട്ടിയതേയൊള്ളൂ, എന്നാലും എന്തു കനമൊള്ള സാധനാ… ഇതൊക്കെ മീനാക്ഷിച്ചിറ്റമ്മ പറഞ്ഞതാരിക്കും അല്ലേ? രാധാമണിയാരുന്നു അന്നൊക്കെ മാലകെട്ടുന്നതും വിളക്കുകൊളുത്തുന്നതുമൊക്കെ… എന്നാലും… നീയിതൊക്കെ ഓർത്തു വച്ചിരിക്കുന്നല്ലോ സാവിത്രിക്കുട്ടീ!”
സാവിത്രിക്കുട്ടി ഒരു വാടിയ ചിരിചിരിച്ചു.
“നമ്മടപ്പൂപ്പനൊരു പുരോഗമനക്കാരനായിരുന്നു, ആചാരങ്ങൾ ലംഘിക്കാൻ ധൈര്യം കാട്ടി. പ്രതിഷ്ഠ നടത്തീതു് ബ്രാഹ്മണനെക്കൊണ്ടാണെന്നു പറഞ്ഞുകേട്ടതായി ഓർക്കുന്നു. പക്ഷെ നിത്യപൂജ സ്വന്തം വീട്ടിലുള്ള കുട്ടികളുമതി എന്നു തീരുമാനിച്ചല്ലോ. ഭയങ്കര ദേവീഭക്തനായിരുന്നില്ലേ അപ്പൂപ്പൻ… ഗോമതിച്ചിറ്റയ്ക്കു ഭയങ്കര പനി; കണിയാൻ വൈദ്യൻ കയ്യൊഴിഞ്ഞമട്ടായി. അപ്പൂപ്പൻ നേരെ മൂകാംബികാക്ഷേത്രത്തിലെത്തി ദേവിയുടെ മുൻപിൽ പ്രതിജ്ഞചെയ്തു് ഭജനംതുടങ്ങി. പ്രതിജ്ഞ എന്താരുന്നെന്നോ-മകളുടെ പനിമാറി കുളിച്ചുകഴിഞ്ഞേ വീടിന്റെ പടിചവിട്ടൂ. ഇല്ലെങ്കിൽ തന്റെ ജന്മം തിരുനടയിൽ തീർക്കും… രണ്ടാഴ്ച കഠിനതപസ്സു്. ഒരു ദിവസം രാവിലെ ഒരു ഉൾവിളി-മകൾ സുഖമായിരിക്കുന്നു. ഉടനെ മടങ്ങി… കയറിവരുമ്പോൾ ഗോമതിച്ചിറ്റമ്മ പാൽക്കഞ്ഞി സ്വയം കോരിക്കുടിക്കുന്നു. അതിലും കഠിനതപസ്സാരുന്നത്രെ ഭാരതിച്ചിറ്റമ്മ ഏഴാം മാസം പ്രസവിച്ചപ്പോ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി നടത്തീതു്; ഒന്നരമാസം… പാവം! മക്കളോടുള്ള സ്നേഹം, അതും പെൺമക്കളോടുള്ള കരുതൽ… അതാണു് അദ്ദേഹത്തിന്റെ സമനില തെറ്റിച്ചതു്. ഭാര്യയുടെ മുൻപിൽ തോറ്റുപോയി, അവിടേം ചതിയിൽപെടുത്തി. മക്കളോടുള്ള കടമ നിറവേറ്റാൻ കഴിയാതെ പോയതിന്റെ വേദന, നിസ്സഹായത പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ താളം തെറ്റിച്ചു. അപ്പോഴൊക്കെ ആരുമറിയാതെ പുറപ്പെട്ടുപോകും… അമ്മൂമ്മയ്ക്കു നല്ല ധൈര്യമായിരുന്നു; ‘വല്ല അമ്പലത്തിലും ഭജനമിരിക്കുന്നുണ്ടാകും… മതിയാകുമ്പം തിരിച്ചുവരും’ എന്നു്. അതു ശരിയുമായിരുന്നു. എന്നിട്ടും ഞങ്ങളവിടെയുള്ളപ്പോൾ പേടിച്ചിട്ടുണ്ടു്, താളം തെറ്റിയ മനസ്സുമായാണു് പോക്കു്; വല്ല കടുംകയ്യും…”
“പോട്ടെ… ഇനീം കാടുകേറണ്ടാ… കാര്യത്തിലേക്കു തിരിച്ചു വരാം.”
‘കാലം ഒരുപാടൊരുപാടു് സംഭവപരമ്പരകളിലൂടെ ആ കുടുംബങ്ങളെ നടത്തിച്ചു… ഞങ്ങടച്ഛൻ ബി. എ. ഓണേഴ്സു് കാരനായി; കല്യാണം കഴിച്ചു; പിന്നോരോരുത്തരും ഈ രണ്ടുപേരും… ശേഖരൻ കൊച്ചച്ഛനും കല്യാണം കഴിച്ചു… ഒരു മഹാദുരന്തമായിത്തീർന്നു അതു്. നിങ്ങളാക്കഥ കേട്ടുകാണാം. എന്തായാലും ഏഴുപേരുടെയും കല്യാണം നടന്നു… ഓ അതിനിടയ്ക്കൊരു കാര്യം മറന്നു. ബാക്കി മക്കളാരും ഡിഗ്രിക്കാരായില്ല. പെണ്മക്കളെ അഞ്ചാം ക്ലാസ്സുകഴിഞ്ഞു വിടുന്നതു് അശ്രീകരം… എന്നിട്ടും ഗോമതിച്ചിറ്റമ്മേം സുനന്ദചിറ്റമ്മേമൊക്കെ ഹൈസ്ക്കൂൾ കടന്നെന്നു തോന്നുന്നു.’
‘അവസാനം വിദ്യാധരൻ കൊച്ചച്ഛൻ കൊട്ടും കുരവയുമായി തിരുവനന്തപുരത്തു കോളേജിൽ ചേർന്നു. ആള് പഠിക്കാൻ പോയതല്ല, ആഡംബര ജീവിതത്തിനായിരുന്നു. ഇന്റർമീഡിയറ്റിനു പഠിച്ചെന്നു മിടുക്കുപറയാൻ മാത്രമായി രണ്ടുകൊല്ലം കൊണ്ടു് കാര്യസ്ഥൻ വേലുച്ചെട്ട്യാരുടെ കണക്കുബുക്കിൽ കയറിയ ചെലവുകണക്കു് ആയിരങ്ങളാണത്രെ; അതത്രോം വരുന്നതു് വീട്ടുചെലവായിട്ടാന്നൊള്ള തമാശ വേറെ.’
‘സ്വത്തുമുഴുവൻ കൃഷ്ണൻനായരുചിറ്റപ്പനു് ഇഷ്ടദാനമെഴുതിയതിനുശേഷമുള്ള കളികളാ അതൊക്കെ. എന്തു ചെലവായാലും ചോദ്യം ചെയ്യുന്ന ചിറ്റപ്പൻ, കൊച്ചളിയന്റെ പേരിൽ എന്തെഴുതിയാലും അമ്മായിയമ്മയോടു ചോദിക്കാൻ ധൈര്യപ്പെടുകയില്ലെന്നു ചെട്ട്യാർക്കു നല്ല ബോധ്യമുണ്ടു്. അതേസമയം കാലക്കേടുവന്നപ്പോൾ മാത്രം-കാലക്കേടിനു കാരണം ചെമ്പകശ്ശേരി വീടുതന്നെ-സ്വന്തം അച്ഛന്റെ വീട്ടിൽ താത്ക്കാലികാഭയം തേടിയ ഞങ്ങൾക്കും അമ്മയ്ക്കുമായാലും, വല്ലപ്പോളും മാത്രം വരുന്ന ഭാരതിച്ചിറ്റമ്മയ്ക്കും മക്കൾക്കുമായാലും, ഗതികേടുകൊണ്ടുമാത്രം സ്വന്തം വീട്ടിലെത്തിയ മീനാക്ഷിച്ചിറ്റമ്മയ്ക്കും മക്കൾക്കുമായാലും ഒരു നേരത്തേ കഞ്ഞിക്കുള്ള നെല്ലു് പത്തായത്തിൽ നിന്നെടുക്കാൻ അമ്മാമ്മയ്ക്കു് കൃഷ്ണൻചിറ്റപ്പന്റെ അനുവാദം വാങ്ങണമത്രെ.’ ‘കൃഷ്ണൻനായരോടു് ചോദിക്കട്ടെ-ശിവരാമാ, അല്ലെങ്കിൽ കുട്ടിക്കൃഷ്ണാ (അടുക്കള വയ്പുകാരാണേ)… ഒള്ള തീറ്റിപ്പണ്ടാരങ്ങടെ വയറടയ്ക്കാൻ തോന്ന്യപോലെ വാരിയെടുക്കാൻ പറ്റ്വോ, അയാടെ കയ്യിലെ മൊതലാ. അയാക്കു ദയതോന്ന്യാ…’
‘മറ്റാർക്കും ചെലവിനു നിയന്ത്രണങ്ങളും കണക്കു ചോദിക്കലും വേണ്ടാ. പക്ഷെ പിന്നീടു് ശേഖരനും ഭാര്യയും മക്കളുമൊന്നും അവടെ കേറരുതെന്നായി. അതിലും തമാശ ‘കുടുംബം രക്ഷിക്കാനിറങ്ങിയ’ അളിയനേം ചേച്ചിയേം സഹായിക്കാനെറങ്ങിയ വേണൂന്റെ സ്ഥിതിയാ… കോയമ്പത്തൂരുനിന്നു് വേണുച്ചിറ്റപ്പൻ ലീവെടുത്തുവന്നു് കയ്യിലൊള്ള കാശുംകൂടിയിട്ടു് ശ്രമദാനവും നടത്തി തങ്ങൾക്കും കൂടി കിട്ടേണ്ടിയിരുന്ന കണ്ണായ പൂവത്തുംപറമ്പിൽ ‘സുനന്ദച്ചേച്ചീടെ’ വീടുപണിയിച്ചു… കാര്യം കഴിഞ്ഞപ്പോൾ വേണുവും കളത്തിനു വെളിയിൽ… പോട്ടെ ഒക്കെ കഴിഞ്ഞ കാര്യങ്ങൾ!’
“എന്നാലും സുനന്ദച്ചിറ്റമ്മയെ കല്യാണം കഴിച്ച കൃഷ്ണൻനായരുടെ പേരിൽ അപ്പൂപ്പന്റെ സ്വത്തു മുഴുവൻ എങ്ങനെയെത്തിയെന്നു് നിങ്ങൾക്കറിയണ്ടേ? ഒരു വലിയ കഥയാ… ചതിയുടെ, ചൂഷണത്തിന്റെ, ഒരമ്മയുടെ അമ്പരിപ്പിക്കുന്ന പക്ഷപാതത്തിന്റെ… അതിലും ഭീകരമായ ദുഷ്ടലാക്കോടെ എടുത്ത തീരുമാനമായിരുന്നു ചെമ്പകശ്ശേരി വിട്ടുകൊടുക്കാമെന്നുള്ളതു്.”
ശശിച്ചേട്ടൻ കഥ തുടർന്നു:
“ചെമ്പകശ്ശേരിത്തറവാടിന്റെ പതനത്തിനു ആക്കം കൂട്ടിയതു് പല കാരണങ്ങളാണു്… തന്റെ സ്വന്തമെന്നു കരുതി സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മേലാംകോട്ടു് തറവാട്ടിലെ ബന്ധുക്കളേല്പിച്ച ആഘാതത്തിൽ നിന്നുണ്ടായ അപ്പൂപ്പന്റെ നിഷ്ക്രിയത്വം, ചെമ്പകശ്ശേരിയിലെ സ്വത്തുക്കൾ കൈകാര്യം ചെയ്തവരുടെ കെടുകാര്യസ്ഥത, കുടുംബത്തിനകത്തു തന്നെയുള്ളവരിൽച്ചിലരുടെ സ്വാർത്ഥത, അതിനു ചൂട്ടുപിടിക്കുന്ന അമ്മൂമ്മയുടെ പക്ഷപാതിത്വപരമായ നിലപാടുകൾ, സാമൂഹ്യാചാരങ്ങൾ… അതിലൊരു തിരുത്തു വേണം-ആചാരങ്ങളെന്നല്ല അനാചാരങ്ങൾ എന്നു പറയണം.”
“ചെമ്പകശ്ശേരിയിൽ വലിയ ആർഭാടമായിട്ടാണു് വീട്ടിലെ പെൺമക്കളുടെ താലികെട്ടു കല്യാണങ്ങൾ നടത്തിയതു്. അവസാനം നടത്തീതു് നാലുമക്കൾക്കൊരുമിച്ചു്… അന്നു് സുമിത്രയ്ക്കു് ഒന്നോ രണ്ടോ വയസ്സാണത്രെ.”
“അതെന്താ അങ്ങനെ, ഒന്നും രണ്ടും വയസ്സിൽ താലികെട്ടോ!” അമ്മു അത്ഭുതത്തോടെ ചോദിച്ചു.
“പണ്ടു് അതൊക്കെ കുടുംബമഹിമേടെ പ്രശ്നങ്ങളാ… വയസ്സറിയിക്കുന്നതിനുമുമ്പു് പെൺകുഞ്ഞുങ്ങളുടെ താലികെട്ടു നടത്തണം… ഭാരിച്ച ചെലവാ. അതു താങ്ങാൻ കഴിവില്ലാത്തവരും അല്ലാതെ തന്നെ ബന്ധുക്കളായവരും ചിലപ്പോൾ കുറേ കുട്ടികളുടെ ഒന്നിച്ചു് നടത്തും… തമാശയതല്ല. താലികെട്ടുന്നതു് ബ്രാഹ്മണൻ വേണം! ബ്രാഹ്മണ്യത്തിന്റെ ചൂഷണങ്ങൾക്കും അധീശത്വത്തിനും കുടപിടിക്കുന്ന ദുരാചാരങ്ങളിലൊന്നു്, ബ്രാഹ്മണസമ്മന്തം പോലെ. ബ്രാഹ്മണരോടുള്ള വിധേയത്വത്തിന്റെ, അടിമ മനോഭാവത്തിന്റെ ബാക്കി പത്രം! ഏതെങ്കിലും കിഴട്ടു ബ്രാഹ്മണൻ വരും… ഏതൊക്കെയോ ചടങ്ങുകൾ. ഒരാളെ താലികെട്ടും, കൈകഴുകും… പിന്നേം ഏതോ വൃത്തികെട്ട ചടങ്ങും… പറയാൻ കൊള്ളുകേല. നമ്പൂരി കൂലീം വാങ്ങിപ്പോകും. കല്യാണ പ്രായമാകുമ്പം പിന്നെ താലികെട്ടില്ല, പുടവ കൊടുക്കലേ ഉള്ളൂ. ഇന്നുമുണ്ടല്ലോ പുടവ കൊടുക്കൽ. കല്യാണച്ചെക്കൻ പന്തലിൽ വച്ചു് പരസ്യമായി പെണ്ണിന്റെ കയ്യിൽ കൊടുക്കണം തുണി. അതുടുത്തേ ചെറുക്കന്റെ വീട്ടിൽ കേറാൻ പാടുള്ളൂ. ഇനി മുതൽ ഞാനാണു് നിന്റെ രക്ഷിതാവു് എന്നായിരിക്കും താലികെട്ടും, പൊടകൊടേം കൊണ്ടർത്ഥമാക്കുന്നതു്… എന്നാ എനിക്കുതോന്നുന്നേ.”
അമ്മു ചിരിച്ചു. ആദിക്കു തർജ്ജമ ചെയ്തുകൊടുക്കുകയും ചെയ്തു. ശശിയേട്ടൻ ചിരിച്ചില്ല, അല്പനേരം മൗനിയായിരുന്നതേയുള്ളൂ.
“അതവടെ നിക്കട്ടെ. നമുക്കു നമ്മുടെ കഥ പറയാം… ങാ താലികെട്ടുകല്യാണം… നാലുനിലപ്പന്തലിട്ടു് നാടുമുഴ്വൻ വിളിച്ചു നാലു ദിവസത്തെ ആഘോഷങ്ങൾ; സുമിത്രച്ചിറ്റമ്മ വരെയുള്ളവർക്കു നടത്തി. അതൊന്നും പക്ഷെ അപ്പൂപ്പനു പ്രശ്നമായിരുന്നില്ല; ആ കുടുംബത്തിന്റെ തനതായ വസ്തുവകകളും വേണ്ടപോലെതന്നെ നോക്കിയിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചെമ്പകശ്ശേരിക്കില്ലായിരുന്നു.”
‘എന്നാൽ, മേലാംകോടു് കാരണവസ്ഥാനം വിട്ടുകൊടുത്തുവന്ന അപ്പൂപ്പനെ ‘മൂലയ്ക്കിരുത്തുക‘യാണു് അമ്മൂമ്മയും ശേഖരൻ കൊച്ചച്ഛനും ചെയ്തതു്… അതോടെയാണു് കുടുംബം കുളംതോണ്ടാൻ തൊടങ്ങിയതത്രെ!’
‘ഗോമതിച്ചിറ്റമ്മേടെ കല്യാണം ആർഭാടമായിട്ടായിരുന്നു. പക്ഷെ കടം വന്നുവെന്നു് പറയുന്നതു് സുനന്ദച്ചിറ്റമ്മേടേം സുമിത്രേടേം അത്യാർഭാടമായി നടത്തിയ കല്യാണത്തിനുശേഷമാണു്. യഥാർത്ഥത്തിൽ കടക്കാരനാക്കിയതു് എന്റച്ഛനെയാണു്, സ്വന്തം മകനേയും കുടുംബത്തേയും ഇരുട്ടടിയടിച്ചു അമ്മൂമ്മ; ശേഖരൻകൊച്ചച്ഛനും സുനന്ദച്ചിറ്റമ്മയുമായിരിക്കണം കൂട്ടുനിന്നവർ… മൂത്തമകന്റെ പതനം പൂർത്തിയാക്കാൻ പുതിയ മരുമകനും കൂട്ടുനിന്നിരിക്കണം… സത്യമെന്താണെന്നറിയില്ല, ഞങ്ങൾ പെരുവഴിയിലായി.’
…എന്റെ അമ്മയുടെ അച്ഛന്റെ നിർബന്ധപ്രകാരമാണു് എന്റെ അച്ഛൻ മദ്രാസിലെ ജോലി രാജിവച്ചു് ആലപ്പുഴയിലെ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തതു്. വലിയ കച്ചവടസ്ഥാപനം-മൊത്തക്കച്ചവടവും കയറ്റുമതിയും… ആലപ്പുഴപട്ടണം കത്തിനില്ക്കുന്ന കാലമാണു്. ആലപ്പുഴത്തുറമുഖം വ്യാവസായിക തുറമുഖമെന്ന നിലയിൽ അന്നും തിരക്കേറിയ തുറമുഖമായിരുന്നു. ആലപ്പുഴ നഗരം ലോകത്തിന്റെ ഒരു ചെറിയ പതിപ്പായിരുന്നെന്നു പറയാം. കച്ചവടാവശ്യങ്ങൾക്കും വ്യവസായികളായിട്ടുമൊക്കെ വന്ന സ്വദേശികളും വിദേശികളും… കറാച്ചിയിൽ നിന്നുവന്ന കച്ചിക്കാർ, ഗുജറാത്തികൾ, പാഴ്സികൾ, ജൂതന്മാർ, കൊങ്ങിണികൾ, ഡച്ചുകാർ, ഇംഗ്ലീഷുകാർ… അങ്ങനെ… എത്രയെത്ര ഫാക്ടറികൾ, പാണ്ടികശാലകൾ… ഞങ്ങളുടെ കച്ചവടസ്ഥാപനം അതിന്റെ സുവർണദശയിലായിരുന്നു.
‘കല്യാണസാധനങ്ങളെല്ലാം നെന്റെ കടേന്നുതന്നെ എടുക്ക്വല്ലേ രാഘവാ.’ എന്നു് കല്യാണനിശ്ചയത്തിന്റന്നുതന്നെ അമ്മൂമ്മ പറഞ്ഞു. അച്ഛനു സന്തോഷമുള്ള കാര്യമായിരുന്നു. ഞങ്ങൾ രണ്ടുദിവസം ചെമ്പകശ്ശേരീ തങ്ങി, കാര്യങ്ങളെല്ലാം തീരുമാനിച്ചിട്ടു പോയാൽ മതീന്നു് അമ്മൂമ്മേടെ നിർദ്ദേശം.
“നേരത്തെ ഞാൻ പറഞ്ഞില്ലെ അത്യാർഭാടമായിരുന്നു സുനന്ദച്ചിറ്റമ്മേടേം സുമിത്രച്ചിറ്റമ്മേടേം കല്യാണത്തിനെന്നു്… കരയടച്ചാ ക്ഷണിച്ചതു്… ഒരു ദിവസത്തെ കല്യാണമെന്നു പറഞ്ഞാൽ എത്രയോ ദിവസങ്ങളിലെ ഒരുക്കമാ അന്നൊക്കെ. വീടു മോടിപിടിപ്പിക്കലും, പുരയിടം വൃത്തിയാക്കലും പന്തലിടലും… പിന്നെ ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും… അടുക്കള എപ്പോഴും ഉണർന്നിരിക്കണം… ചെലവു് ഊഹിച്ചാൽ മതി… മുഴുവൻ സാധനങ്ങളും-കല്യാണ സദ്യയ്ക്കു മാത്രമല്ല, അതിനും എത്രയോ ദിവസം മുമ്പുമുതലുള്ള ചെലവിനു വേണ്ടതു്-അച്ഛന്റെ കടയിൽ നിന്നാണെടുത്തതു്… അച്ഛന്റെ പരിചയക്കാരുടെ കടയിൽ നിന്നു തന്നെ ആഭരണങ്ങളും ഡ്രസ്സും എടുത്തു, അച്ഛന്റെ കെയറോഫിൽ… എന്നുവച്ചാൽ പൈസ കൊടുത്തില്ല. ‘തേങ്ങാക്കാരന്റെയും, പാട്ടത്തിന്റേയും എല്ലാം പൈസ ഒരുപാടു കിട്ടാനൊണ്ടു്, കിട്ടിയാലുടൻ കൊണ്ടുവരാം. അതുവരെ ചേട്ടനൊന്നു മറിച്ചാൽ മതി’ എന്നു ശേഖരൻ കൊച്ചച്ഛൻ.”
‘വലിയ ചതി! മനസ്സറിയാതെ ചാടിയ കെണി… അനിയന്റെ ഉഷാറു കണ്ടപ്പോൾ തന്റെ കടയിൽ മാത്രമേ കടം പറച്ചിൽ ഉണ്ടാകൂ എന്നു വിശ്വസിച്ചതു് നോട്ടക്കുറവു്. ഒന്നും പറയാതെ കൊച്ചച്ഛനും കൂട്ടാളികളും കാളവണ്ടിയിൽ സാധനം കയറ്റി പോകാനൊരുങ്ങിയപ്പോൾ അച്ഛൻ മടിച്ചുമടിച്ചു ചോദിച്ചു: ‘അതു ശേഖരാ ആ കടകളിലെയെങ്കിലും… എല്ലാം കൂടി ഉടനെ മറിക്കാൻ…’
“അനിയന്റെ മറുപടി അച്ഛനെ വല്ലാതെ തളർത്തിക്കളഞ്ഞു: ഞാൻ സാക്ഷിയാണു്, അച്ഛനെ സഹായിക്കാൻ ഞാൻ കടയിൽ നിൽക്കാറുണ്ടായിരുന്നു.”
‘തത്കാലം ചേട്ടൻ കൊടുക്കു്… ചേട്ടനിപ്പം അത്ര വല്യേ ബുദ്ധിമുട്ടൊന്നുമില്ലെന്നെനിക്കറിയില്ലെ… അല്ലേലും…’ ‘അർദ്ധോക്തിയിൽ നിർത്തിയ ആ വാചകത്തിന്റെ അർത്ഥം അച്ഛനെ കുത്തിനോവിച്ചു. തന്റെ കാളേജുപഠിത്തത്തിനു് പൈസ ചെലവാക്കിയതിന്റെ കണക്കു് തന്റെ അമ്മയും അനുജനും ഇടയ്ക്കിടെ കുത്തുവാക്കായി എടുത്തിടാറുണ്ടു്. തന്റെ ഭാര്യവീട്ടിൽ നിന്നു കൊണ്ടുവന്ന സ്വർണ്ണവും പണവും ഒരെതിർപ്പുമില്ലാതെ ഗോമതിച്ചിറ്റമ്മയുടെ കല്യാണത്തിനു കൊടുത്തു്. വരുമ്പോളൊക്കെ ഒരുപാടു കാഴ്ചവസ്തുക്കളുമായേ എത്തീട്ടുള്ളൂ. എന്നിട്ടും തന്നെ പഠിപ്പിച്ചതിന്റെ കടം വീട്ടിയില്ലേ!’
‘പല പ്രാവശ്യം അമ്മൂമ്മയെ കണ്ടു. ‘ശേഖരൻ കൊണ്ടെത്തന്നില്ലേ, ഞാനവനോടു പറഞ്ഞിരുന്നല്ലോ‘ന്നു് ഒരൊഴുക്കൻ മറുപടി. ശേഖരൻ കൊച്ചച്ഛനെ കണ്ടുകിട്ടിയപ്പോൾ ആളൊരു മാതിരി മുട്ടാപ്പോക്കിൽ രക്ഷപ്പെടാൻ നോക്കി: ‘ഞാൻ പലപ്രാവശ്യായിട്ടു് മുക്കാലും കൊണ്ടെത്തന്നു.’ ‘ചേട്ടനു് ഓർമ്മയില്ലാഞ്ഞാ’, ‘കടയിലാ കൊടുത്തേ; ശശിയൊണ്ടാര്ന്നല്ലോ’ അങ്ങനെ. ഗതികേടിന്റെ പാരമ്യത്തിൽ നിന്ന അച്ഛൻ ദേഷ്യം കൊണ്ടുവിറച്ചു. കൈവയ്ക്കുമെന്നായപ്പോൾ സത്യം പറഞ്ഞു: സുനന്ദേടെ ആവശ്യത്തിനു രണ്ടുമൂന്നു പ്രാവശ്യമായി കുറേ കാശു മറിച്ചുകൊടുക്കേണ്ടിവന്നു… അവൾ തിരിച്ചുതരും.’ അമ്മൂമ്മ ന്യായീകരിച്ചു.
അച്ഛൻ വല്ല കടുംകൈയും ചെയ്യുമെന്നു തോന്നിയപ്പോൾ ശേഖരൻ കൊച്ചച്ഛൻ സത്യം ചെയ്തു:
‘മൂന്നു ദിവസത്തിനകം രണ്ടായിരം രൂപ അവിടെ എത്തിയിരിക്കും.’
അമ്മൂമ്മയും സപ്പോർട്ടു ചെയ്തു: ‘ഉവ്വു് മോനേ, ഏർപ്പാടാക്കീട്ടൊണ്ടു്.’
“എത്തിയില്ല, ഒരു പൈസയും എത്തിയില്ല… മൂന്നല്ല, മുപ്പതു ദിവസമായി… അന്വേഷിച്ചു പോകാൻ അച്ഛനു വയ്യ. ഞാൻ പോയി… ശേഖരൻ കൊച്ചച്ഛനെ രണ്ടാഴ്ചയായി കാണാനില്ല; അമ്മൂമ്മ കൈമലർത്തി!”
“ഞങ്ങളുടെ പതനത്തോടു ചേർത്തു്, അതിലും ഭീകരമായ ഒരു തകർച്ചയുടെ കഥകൂടി പറഞ്ഞാലേ ചരിത്രം പൂർത്തിയാകൂ.”
“കളരിക്കൽ ഗോവിന്ദക്കൈമൾ, ഞങ്ങടെ അമ്മയുടെ അച്ഛൻ, അതിസമ്പന്നനായിരുന്നു. ഒരുപാടു് ഭൂസ്വത്തു്, കയറ്റുമതി വ്യാപാരം, സ്വന്തമായി ബോട്ടും കെട്ടുവള്ളങ്ങളും, വൻസ്വർണ്ണ നിക്ഷേപം… നാലഞ്ചേക്കറിൽ പടർന്നു കിടക്കുന്ന പതിനാറു കെട്ടു്.”
പഠിത്തം കഴിഞ്ഞു; കല്യാണം കഴിഞ്ഞു മൂന്നു മക്കളുമായി, എന്നിട്ടും വീട്ടുകാര്യങ്ങളിലൊന്നും സോമനാഥനമ്മാവൻ താല്പര്യമെടുക്കാറില്ലായിരുന്നു. ഏതുനേരവും വായന; അന്നു ലഭ്യമായിരുന്ന ലോകക്ലാസിക്കുകൾ മുഴുവൻ വായിച്ചിട്ടുണ്ടാകും അമ്മാവൻ. അപ്പൂപ്പൻ മകനെപ്പിടിച്ചു കയറ്റുമതി വ്യാപാരത്തിന്റെ ചുമതലയിലാക്കി… എല്ലാ സൗകര്യങ്ങളുമുള്ള ബോട്ടിൽ ഒരു രാജകുമാരന്റെ പ്രൗഢിയോടെയാണു് അമ്മാവൻ സ്വർണച്ചങ്ങലയും സ്വർണബട്ടനുകളും സ്വർണക്കസവുപൂക്കളും തുന്നിപ്പിടിപ്പിച്ച കോട്ടിട്ടു് ചരക്കുകയറ്റിയ വള്ളങ്ങളെ അനുഗമിക്കുക… സഹായികളുമുണ്ടാകും.
അമ്മാവന്റെ പിടിപ്പുകേടോ, അലസതയോ, ചതി പറ്റിയതോ എന്നറിയില്ല, രണ്ടുമൂന്നു തവണ വ്യാപാരത്തിൽ നഷ്ടം വന്നു; അന്നുവരെ അപ്പൂപ്പന്റെ ബിസിനസ്സിൽ സംഭവിക്കാത്ത കാര്യം. അപ്പൂപ്പൻ നഷ്ടം നികത്തി; നാലു പെണ്ണുങ്ങൾക്കിടയ്ക്കുള്ള ഒരേയൊരു ആൺതരിയെന്ന വാത്സല്യം ഉണ്ടായിരുന്നു അപ്പൂപ്പനു്… ഓരോ തവണയും താക്കീതുചെയ്യാൻ മറന്നില്ല. മൂന്നാമത്തെ തവണ കർക്കശമായി മുന്നറിയിപ്പുകൊടുക്കുക മാത്രമല്ല അപ്പൂപ്പന്റെ ദേഷ്യം മുഴുവൻ പുറത്തുകാണിക്കുകയും ചെയ്തു… മേലാൽ എന്തു സംഭവിച്ചാലും അപ്പൂപ്പൻ ഇടപെടുകയില്ലെന്നു് ഉറപ്പിച്ചു പറഞ്ഞു.
പക്ഷെ വീണ്ടും നഷ്ടം വന്നു; വൻനഷ്ടം. അത്തവണ അയച്ച ചരക്കു മുഴുവൻ മടക്കിയത്രെ; എന്തോ വൻചതി നടന്നു… സഹായികളുണ്ടായിരുന്നു, സഹവ്യാപാരി സുഹൃത്തുക്കളുണ്ടായിരുന്നു, തൊഴിലാളികളുണ്ടായിരുന്നു… ഇതിലാരെ സംശയിക്കും! സംശയിച്ചിട്ടെന്തു കാര്യം!
അപ്പൂപ്പൻ കൈമലർത്തി. അമ്മാവൻ മുറിക്കകത്തു വെറുതെയിരുന്നു. ഞങ്ങളാരും ഒന്നും അറിഞ്ഞിരുന്നില്ല; സഹോദരിമാരുമായിപ്പോലും ഒന്നും ഷെയർ ചെയ്യുന്ന സ്വഭാവമില്ലായിരുന്നു അമ്മാവനു്. അപ്പൂപ്പൻ ‘പെണ്ണുങ്ങളങ്ങനെ വലിയ കാര്യങ്ങളിൽ തലയിടണ്ട, അതിനു് ആണുങ്ങളുണ്ടു്’ എന്ന പക്ഷക്കാരനായിരുന്നു താനും. പക്ഷേ സത്യഭാമച്ചിറ്റമ്മ എല്ലാം അറിഞ്ഞിരിക്കാൻ വഴിയുണ്ടു്; എന്നല്ല അറിഞ്ഞിട്ടുണ്ടു്. ഇടയ്ക്കിടെ വീട്ടിൽ പോകും, ചികഞ്ഞുചികഞ്ഞു കാര്യങ്ങളറിയും; എല്ലാം സ്വാർത്ഥതകൊണ്ടും പണത്തിനോടുള്ള ആർത്തികൊണ്ടുമായിരുന്നു കേട്ടോ. ഞങ്ങൾ അന്നു് പ്രാരാബ്ധക്കാരാണു്, പക്ഷേ സത്യഭാമച്ചിറ്റമ്മ സമ്പന്നയായിരുന്നു. ചിറ്റമ്മ അടിക്കടി വന്നു് വസൂലാക്കുന്ന പൈസ കനത്ത സ്ത്രീധനത്തിനും മീതെയായിരുന്നത്രെ. പിന്നെ മരുമകനു് അപ്പൂപ്പൻ ഏർപ്പാടാക്കിക്കൊടുത്ത ഉയർന്ന ഉദ്യോഗവും. അച്ഛന്റെ സ്വത്തിനു് അവകാശികളാകുമെന്നതിന്റെ പേരിൽ സഹോദരങ്ങളെ വെറുപ്പായിരുന്നു ആ ചിറ്റമ്മയ്ക്കു്…
…കാര്യങ്ങളുടെ കിടപ്പു് മനസ്സിലാക്കിയ ഇടപാടുകാർ പാഞ്ഞെത്തി. കൊപ്രയും അരിയും മൊത്തം എത്തിച്ചിരുന്നവർ. കൂടുതലും ക്രിസ്ത്യാനികളായിരുന്നു. അവരായിരുന്നല്ലോ അന്നൊക്കെ അധ്വാനിക്കാൻ കൂട്ടാക്കാത്ത ബ്രാഹ്മണരുടേയും നായന്മാരുടേയും പറമ്പായ പറമ്പും പാടവുമെല്ലാം പാട്ടത്തിനെടുത്തു കൃഷി നടത്തുന്നതും കച്ചവടം നടത്തുന്നതുമെല്ലാം. പിന്നെച്ചില ഈഴവരുമുണ്ടായിരുന്നു. പണിചെയ്തു ജീവിക്കാൻ ശീലിച്ചവർ!
കളരിക്കൽത്തറവാടിന്റെ മുറ്റത്തു ബഹളമായി… അമ്മാവൻ ഇറങ്ങി വന്നതേയില്ല. അപ്പൂപ്പൻ കയ്യൊഴിഞ്ഞു… അവർ നേരെ പോയി കേസുകൊടുത്തു.
അമ്മാവൻ അതിനിടെ ഭാര്യയേയും മക്കളേയും ഭാര്യവീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. കേസിന്റെ കാര്യങ്ങളൊന്നും അമ്മാവൻ അന്വേഷിച്ചില്ല. കാര്യസ്ഥൻ എത്ര പറഞ്ഞിട്ടും വക്കീലിനെ വയ്ക്കാൻ അപ്പൂപ്പനും തയ്യാറായില്ല… കാര്യസ്ഥനെ അപ്പൂപ്പൻ പിരിച്ചുവിട്ടു… സ്വാഭാവികമായും കേസ് എക്സ്-പാർട്ടി വിധിയായി; കളരിക്കൽത്തറവാടും സ്ഥാവരജംഗമവസ്തുക്കളും ജപ്തിചെയ്യാൻ…
അപ്പൂപ്പൻ അകമേ ചിരിച്ചു; വരട്ടെ: ജപ്തിയെന്നു കേട്ടതുകൊണ്ടു് മകനെന്തായാലും തന്റെ മുൻപിൽ വരും… വരട്ടെ… അതുവരെ അവൻ വിഷമിക്കട്ടെ; ഒരു പാഠം പഠിപ്പിച്ചില്ലെങ്കിൽ അവനെങ്ങനെ ജീവിക്കും!
മകൻ അതേ നിസ്സംഗത തുടർന്നു… ഇനി കാത്തിരുന്നു കൂടാ. ജപ്തി ചെയ്യാനാളുവരുമ്പോൾ കോടതി വിധിച്ച തുകയ്ക്കിരട്ടിക്കുള്ള സ്വർണ്ണം-പവൻ-താസിൽദാരുടേയും മറ്റുദ്യോഗസ്ഥരുടേയും മുൻപിൽ ചൊരിഞ്ഞിടും… അപ്പൂപ്പൻ തീരുമാനിച്ചു.
മക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നേ അപ്പൂപ്പൻ വിചാരിച്ചുള്ളൂ…
അപ്പൂപ്പനു രാത്രിയിൽ പാലുകൊടുത്ത മൊന്തയെടുക്കാൻ വന്ന കൊച്ചുചിറ്റമ്മ എന്തോ ഒരു ശബ്ദം കേട്ടതുപോലെ ചുറ്റുംനോക്കി. അച്ഛന്റെ എല്ലാക്കാര്യവും നോക്കുന്ന പുന്നാരമോളായ കൊച്ചുചിറ്റമ്മ പെട്ടെന്നാണു് ശ്രദ്ധിച്ചതു്; അച്ഛൻ കട്ടിലിലില്ല, റാന്തൽ തിരിപൊക്കി ഓവുമുറിയിൽ നോക്കി. അവിടില്ല. പിറ്റേന്നു ജപ്തിയാണു്. ഉള്ളുനീറി നടക്കുകയായിരുന്ന കൊച്ചുചിറ്റമ്മ പേടിച്ചു് അലറിക്കരഞ്ഞു. അമ്മാവനും അമ്മിണിച്ചിറ്റമ്മയും വേലക്കാരും റാന്തൽവിളക്കും ചൂട്ടുകറ്റകളുമായി മുറ്റത്തും പറമ്പിലും കിണറ്റിലും കുളങ്ങളിലും… പെട്ടെന്നു് എന്തോ ഓർമ്മിച്ചപോലെ അകത്തേക്കോടിയ കൊച്ചുചിറ്റമ്മയുടെ പുറകേ മറ്റുള്ളവരും. മുറികളും ഇടനാഴികളും താണ്ടി അവസാനം കണ്ടെത്തി; പ്രധാന അറയോടു ചേർന്നു് തുറന്നുകിടക്കുന്ന വാതിൽ. വാതിൽപ്പടിയിലും നിലവറയ്ക്കകത്തെ കിളച്ചുമറിച്ച മൺകൂമ്പാരത്തിലുമായി കിടക്കുന്നു അപ്പൂപ്പൻ. തെറിച്ചു ദൂരെ വീണ ടോർച്ച്; വലതു കയ്യിൽ നിന്നു പിടിവിടാത്ത തൂമ്പാ. കാലിലെ മുറിവിൽ ചോരകിനിയുന്നു… മൺകൂമ്പാരത്തിനിടയ്ക്കു് രണ്ടുമൂന്നു സ്വർണനാണയങ്ങൾ മിന്നുന്നു; മറ്റൊന്നുമില്ല.
കൊച്ചുചിറ്റമ്മ ഏങ്ങിക്കരഞ്ഞു പറഞ്ഞു: ‘അച്ഛൻ പറഞ്ഞായിരുന്നു, ഒന്നും പേടിക്കണ്ട. ഒന്നും വരില്ല. മൂന്നു മക്കളായിട്ടും ജീവിക്കാൻ പഠിക്കാത്ത നെന്റെ ചേട്ടനേം ആർത്തിപെരുത്ത നെന്റെ ചേച്ചി ഭാമയേയും പേടിപ്പിക്കാനാ ഞാൻ മിണ്ടാതിരുന്നതു്. ഇതല്ലേ ഇതിന്റെ നൂറിരട്ടി, അച്ഛൻ സൂക്ഷിച്ചു വച്ചിട്ടൊണ്ടു് മോളേ. ജപ്തിയുടെ തലേന്നു് അച്ഛനതെടുക്കും’ ന്നു പറഞ്ഞാരുന്നു. ‘ഉരുളീം കൊടങ്ങളും ആരും കാണാതെ ഞാനാ അച്ഛന്റെ മുറീക്കൊണ്ടെ കൊടുത്തേ. കൊറേ നാളായി. എവടെയാ വച്ചേന്നു് എനിക്കറിയാൻ മേലാര്ന്നു…’
ആശുപത്രിയിലേക്കു കൊണ്ടു പോകേണ്ടിവന്നില്ല; നിലവറയിൽ നിന്നു പുറത്തെടുക്കുമ്പോൾ തന്നെ ഹൃദയമിടിപ്പു നിലച്ചിരുന്നു…’
“അമ്മാവൻ ആകെത്തകർന്നു പോയി. അപ്പോൾ മാത്രമാണു് സാഹചര്യങ്ങളെ വിലയിരുത്തണമെന്ന തോന്നൽ വന്നതു്:”
‘ഇടയ്ക്കിടെ ഓരോ ആവശ്യങ്ങളും പറഞ്ഞു് കരഞ്ഞും പിഴിഞ്ഞും അച്ഛന്റെ പുറകെകൂടി കാര്യം സാധിച്ചെടുത്തു പോകാറുണ്ടായിരുന്ന ഭാമച്ചിറ്റമ്മയോ ചിറ്റപ്പനോ കേസും കൂട്ടവുമൊക്കെയുണ്ടായിട്ടും ഒരിക്കൽ പോലും വന്നന്വേഷിച്ചില്ല. ജപ്തിക്കാര്യം അറിഞ്ഞയന്നുവന്നു് കുറേ ചീത്ത വിളിച്ചിട്ടു പോയി. കളരിക്കൽ വീട്ടിൽ സ്ഥിരതാമസക്കാരനായിരുന്ന, അച്ഛൻ മകനെപ്പോലെ സ്നേഹിക്കുകയും ലാകോളേജിൽ വിട്ടു പഠിപ്പിച്ചു വക്കീലാക്കുകയും ചെയ്ത അനന്തിരവൻ ഭാസി-ഭാസ്ക്കരൻനായർ-പെട്ടെന്നൊരു ദിവസം അവിടന്നു താമസം മാറ്റിയിരുന്നു. ഇടപാടുകാർ കേസുകൊടുത്തതറിഞ്ഞിട്ടും താനെന്തെങ്കിലും ചെയ്യാനൊണ്ടോ എന്നുപോലും അന്വേഷിച്ചില്ല.’
‘മരിച്ചുകിടക്കുന്ന അച്ഛനരികെ പതം പറഞ്ഞു് കരഞ്ഞുകാണിച്ച ഭാമച്ചിറ്റമ്മ ദഹനം കഴിഞ്ഞയുടനെ കുട്ടികളെ അവിടെ നിർത്തി ഭർത്താവിനെക്കൂട്ടി വീട്ടിൽപോയി. പിറ്റേന്നു രാവിലെയാണു വന്നതു്. അടിയന്തിരം തീരുംവരെ അതായിരുന്നു പരിപാടി. ഭാസി എങ്ങും തൊടാത്തമട്ടിൽ അവിടൊക്കെ ഉണ്ടായിരുന്നു.’
‘മരണത്തിന്റെ പേരിൽ ജപ്തി മൂന്നാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു. അടിയന്തിരം കഴിഞ്ഞ പിറ്റേന്നു മുതൽ ഇടപാടുകാരിൽ പലരുമെത്തി. കേസിൽ കക്ഷിചേരാത്തവരാണത്രെ. അപ്പൂപ്പൻ അവർക്കു വാക്കുകൊടുത്തിരുന്നു. അവർക്ക് പണത്തിനു പകരം വസ്തുകൊടുക്കാമെന്നു്; അതിനൊള്ള കടലാസും കൊടുത്തിട്ടുണ്ടത്രെ. കൈവശമുള്ള പാട്ടവസ്തുക്കൾ അവർക്കെഴുതിക്കൊടുക്കാനൊള്ള എല്ലാ തയ്യാറെടുപ്പുകളോടേയുമാണു് അവർ വന്നതു്. ‘എനിക്കെന്തവകാശം?’ എന്നു് അമ്മാവൻ ചോദിച്ചപ്പോൾ അവരിൽ നിന്നാണറിഞ്ഞതു് എല്ലാ സ്വത്തിന്റേയും പവർ ഓഫ് അറ്റോർണി അമ്മാവനാണെന്നു്…’
‘ഒന്നും നോക്കിയില്ല പാട്ടക്കാരുടെ കയ്യിലെ ഒരു റെക്കോർഡും പരിശോധിച്ചില്ല, ആരേയുമോർത്തില്ല, ചൂണ്ടിക്കാണിച്ചു കൊടുത്തിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. ഏതാണ്ടു വാശിയോടെ.’
‘…ജപ്തി നടന്നു. കളരിക്കൽ പുരയിടവും പതിനാറുകെട്ടും അതിനുള്ളിലെ വിലകിട്ടുന്ന സാധനങ്ങളും ബോട്ടും വള്ളങ്ങളും… വിലയില്ലാത്ത രണ്ടു പെൺകുട്ടികൾ മാത്രം പടിക്കുപുറത്തു്… തലേന്നു രാത്രി മുതൽ അമ്മാവനെ ആരും കണ്ടിട്ടില്ല, എവിടെപ്പോയെന്നുമറിഞ്ഞില്ല.’
‘ആരും ആശ്രയമില്ലാതായ ആ പെൺകുട്ടികളെ കളരിക്കൽ അടുക്കളയിലെ വയ്പുകാരനായിരുന്ന വാസുവും അപ്പൂപ്പന്റെ സഹായിയായിരുന്ന ശിവനും കൂടി കൂട്ടിക്കൊണ്ടുപോയി. പിറ്റേന്നു് അവരുടെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വാസുവും ശിവനും അമ്മിണിച്ചിറ്റമ്മയേയും കൊച്ചുചിറ്റമ്മയേയും അമ്പലത്തിൽ വച്ചു് താലികെട്ടി സനാഥരാക്കി, സ്നേഹം മാത്രം സ്ത്രീധനം സ്വീകരിച്ചുകൊണ്ടു്.’
“കുറച്ചുനാൾ മുമ്പു് ഭാരതിച്ചിറ്റമ്മേടെ എളേ മരുമകളുടെ ആങ്ങളയാ പറഞ്ഞതു് കളരിക്കൽ തറവാടു് വെട്ടിമുറിച്ചും കൈമറിഞ്ഞുമൊക്കെപ്പോയെന്നു്. ഇപ്പോ ഒരു ഭാഗത്തു് താമസിക്കുന്ന ഗോപാലൻ കണിയാനു് നിധി കിട്ടിയെന്നു്. ഉണങ്ങി വീഴാറായ വലിയൊരു മാവു മുറിച്ചു് വേരുമാന്തിയെടുക്കാൻ കുഴിച്ചപ്പോൾ അടച്ചുകെട്ടിയ കുടത്തിൽ പവൻനാണയങ്ങൾ! നിലവറ നിറച്ചു, ബാക്കി പറമ്പിൽ കുഴിച്ചിട്ടു. മുകളിൽ മരം നട്ടു!”
“ബോറടിപ്പിച്ചോ ഞാൻ, അമ്മു ഒന്നും ചോദിച്ചില്ല?”
ശശിയേട്ടന്റെ ചോദ്യം കേട്ടപ്പോൾ മാത്രം തലയുയർത്തിയ അപ്പച്ചിയമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു; ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു. ആ കഥയിലെ ഒരു കഥാപാത്രമായിരുന്നില്ല അപ്പച്ചിയമ്മൂമ്മ; പക്ഷേ എല്ലാത്തിനും സാക്ഷിയായിരുന്നല്ലോ. ദാക്ഷായണിയമ്മൂമ്മയുടെ മൂത്തമകൾ ഭാരതിഅമ്മയുടെ മകളായ ഭാനുമതി-മണി-അച്ഛനമ്മമാർക്കും ചേട്ടനുമൊപ്പം ഡൽഹിക്കു പോകാതെ അമ്മൂമ്മയ്ക്കൊപ്പം നാട്ടിൽക്കൂടി. ശശിച്ചേട്ടന്റെ അനുജത്തി രാധാമണിയും മീനാക്ഷിച്ചിറ്റയും ശശിച്ചേട്ടനുമൊക്കെയായിരുന്നു മണിക്കു പ്രിയപ്പെട്ടവർ.
അവിശ്വസനീയമായതെന്തൊക്കെയോ കേട്ട അങ്കലാപ്പിലായിരുന്നു ലേഖയും കുട്ടികളും. സാവിത്രിക്കുട്ടി തലയുയർത്തിയതേയില്ല. അമ്മയിൽ നിന്നും കേട്ടിട്ടുള്ള കഥയിലും അവർക്കൊപ്പം കഴിഞ്ഞ കാലങ്ങളിലും അവരുടെ തറവാട്ടിലെ ജീവിതത്തിനു് ഇത്രയും ഭീകരതയുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിരുന്നില്ല…
അവസാനം അമ്മു തന്നെ നിശ്ശബ്ദത ഭേദിച്ചു: “അപ്പോ, ശശിയമ്മാവന്റെ അച്ഛനും അമ്മേം നിങ്ങളുമൊക്കെ?”
“അതേ, അതുതന്നെ. അതൊരു ചോദ്യമാണു്. ഉത്തരം നേരത്തേ പറഞ്ഞ കഥയിലുണ്ടായിരുന്നല്ലോ…” ശശിയേട്ടൻ വികാരാധീനനായി തുടർന്നു:
“മണീ, നെനക്കെല്ലാം അറിയാമായിരിക്കുമല്ലോ. അമ്മൂമ്മ ഒറ്റക്കാശും തന്നില്ല; ചിറ്റപ്പനും തരില്ലാന്നു തീർത്തു പറഞ്ഞു. കുടുംബത്തിനു വേണ്ടി ചെയ്തതു് കടമാണെന്നു കൂട്ടാൻ പറ്റില്ലാത്രെ. കച്ചവടം ഇല്ലാതായതോടെ സ്ഥിരം കസ്റ്റമേഴ്സു് വേറെ കടതേടിപ്പോയി. അതുവരെ പറ്റിയ കാശൊന്നും തരാതെ പലരും മുങ്ങി.
എല്ലാവഴീം അടഞ്ഞപ്പോൾ അമ്മ അമ്മേടെ അച്ഛനെപോയിക്കണ്ടു. അന്നുവരെ സ്വന്തം അച്ഛനോടു് ഒന്നും ആവശ്യപ്പെട്ടിട്ടില്ല അമ്മ; അച്ഛൻ അതിനു് ഇടവരുത്തിയിട്ടുമില്ലത്രെ. കുട്ടികൾക്കു സമ്മാനമായിപ്പോലും തരുന്ന പൈസ വാങ്ങിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല…
അമ്മാവനു് കച്ചവടത്തിൽ വീണ്ടും നഷ്ടം ഉണ്ടായതോ വലിയ പ്രശ്നമായതോ ഒന്നും അമ്മ അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും അവരാരും ബിസിനസ് കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ലാര്ന്നു.
“കച്ചവടത്തിൽ കുറച്ചു നഷ്ടം വന്നെന്നും, കിട്ടാനുള്ള കാശു കിട്ടാതെ വന്നതുകൊണ്ടു് സ്റ്റോക്കെടുക്കാനാകുന്നില്ലെന്നും, കൊടുക്കാനൊള്ള കാശിനു് ഇടപാടുകാർ പൊറുതിമുട്ടിക്കുന്നെന്നും തത്കാലം അച്ഛന്റെ സഹായം വേണമെന്നും പറഞ്ഞു് അമ്മ കരഞ്ഞു.”
‘അന്നുവരെ ഒരു കാര്യത്തിലും അച്ഛനു തന്റെ നേരെ ഒന്നു കയർക്കേണ്ട സന്ദർഭം പോലും ഉണ്ടാക്കിയിട്ടില്ലാത്ത മൂത്തമകളുടെ നേരെ ആ അച്ഛൻ അതിഭീകരമായി പൊട്ടിത്തെറിച്ചു: ‘നിങ്ങളൊക്കെ നശിപ്പിക്കുന്നതിനു നശിപ്പിക്കുന്നതിനു എടുത്തു തരാൻ ഞാനെന്താ നിധി കുഴിച്ചിട്ടേക്കുന്നോ! നെന്റെ നായരില്ലേ, അയാളെവടെ? അയാളു കൈവിട്ടു കളിച്ചിട്ടല്ലേ, അയാടെ വീട്ടുകാരു ചതിച്ചതല്ലേ. അവടേമൊണ്ടല്ലേ ആവശ്യത്തിനു മൊതല്… അവടെപ്പോയിത്തെണ്ടടീ… ഞാനിവിടെ ഏതു കൊളത്തിച്ചാടണംന്നു വച്ചിരിക്കുമ്പം…’
മുഴുവൻ കേൾക്കാൻ നില്ക്കാതെ അമ്മയിറങ്ങിപ്പോന്നു. പുറവേലി കടന്നപ്പോളേക്കും കൊച്ചുചിറ്റമ്മ ഓടിയെത്തി. ‘ഇത്തവണ ഭയങ്കരനഷ്ടാ വന്നേ ചേട്ടന്റെ കയ്യീന്നു്. എടപാടുകാരു് കേസുകൊടുത്തിരിക്ക്വാ. അച്ഛന്റെ കയ്യിൽ ആവശ്യത്തിനു പണമുണ്ടു്. ചേച്ചി പേടിക്കണ്ട. ഇപ്പോഴത്തെ ടെൻഷൻ കൊണ്ടാ… ഇതുകഴിയട്ടെ.’
അമ്മ വീട്ടിൽ വന്നു രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണു് ജപ്തിക്കു വിധിയായി എന്നറിയുന്നതു്; ‘എല്ലാം വല്ലോരും കൊണ്ടുപോകട്ടെ… ഇവടൊള്ളവരു് പെരുവഴീലെറങ്ങിത്തെണ്ടട്ടെ. എന്റെ കയ്യീ കാശില്ല’ എന്ന വാശീലാ അപ്പൂപ്പൻ എന്നു് കാര്യസ്ഥൻ വന്നുപറഞ്ഞു. അയാളെ പിരിച്ചുംവിട്ടത്രെ.
കാര്യങ്ങളറിഞ്ഞപ്പോൾ അച്ഛനു വലിയ വിഷമമായി… ‘ജപ്തി ഒഴിവാക്കാനാള്ള കഴിവില്ല നമ്മക്കു്. പക്ഷെ ആ പെങ്കൊച്ചുങ്ങളും രണ്ടും കോളേജീ പഠിക്കുവല്ലേ. അവരെയെങ്കിലും നമുക്കു് ഇവിടെക്കൊണ്ടു നിർത്തി പഠിപ്പിക്കാരുന്നു… അതുങ്ങളു ടെൻഷനടിച്ചു്…’
‘ഒന്നു വെറുതെയിരീന്നേ… അച്ഛന്റെ കയ്യിൽ പൂത്തപണമുണ്ടു്; സൂക്ഷിച്ചുവച്ചിട്ടൊണ്ടു്. അല്ലേലും കയറ്റുമതീലെ ലാഭോം പാട്ടക്കാശും നേരിട്ടെറക്കുന്ന കൃഷീം എല്ലാമൊണ്ടാര്ന്നില്ലേ. മോന്റെ കാര്യല്ലേ. അച്ഛൻ കടംവീട്ടും… പിന്നെ തറവാടു് ജപ്തി ചെയ്യാൻ അച്ഛൻ സമ്മതിക്കൂംന്നു തോന്നുന്നുണ്ടോ… നമ്മള് നാളത്തെ കഞ്ഞിക്കു് എന്താ വഴീന്നു് നോക്കിയിരിക്കുമ്പം! ദിവാകരന്റേം ശശീടേം കഴിഞ്ഞ മാസത്തെ ഫീസിന്റെ അവധി കഴിഞ്ഞു… കുറ്റം പറയുകാന്നു വിചാരിക്കണ്ട. താങ്ങാൻ പറ്റാത്ത ഭാരം തലേ വലിച്ചുവച്ചു വേണാര്ന്നോ വീട്ടുകാരോടു് സ്നേഹം കാണിക്കാൻ!’
അച്ഛന്റെ തല താണു ‘ശരിയാ… എല്ലാം എന്റെ കുറ്റമാ. ആരോടും നോ പറയാൻ പഠിച്ചില്ല. നിന്റെ അച്ഛനോടും പറഞ്ഞിട്ടില്ല… നീയറിയാത്ത കാര്യങ്ങളൊണ്ടു്… സത്യഭാമയുടെ കല്യാണത്തിനു തത്കാലം നിന്റെ ആഭരണങ്ങൾ കൊടുക്കാൻ അച്ഛൻ ചോദിച്ചു. അതു ഞാൻ കൊടുത്തു… അത്രയും പൊന്നു് വാങ്ങിക്കൊടുത്തു… നിനക്കും മക്കൾക്കും നാണക്കേടു തോന്നണ്ട ഒരിടത്തും…’
അന്നുരാത്രി രണ്ടു പ്ലാവിലെ കഞ്ഞികോരിക്കുടിച്ചെഴുന്നേറ്റു അച്ഛൻ. ഇപ്പോ വരാമെന്നു പറഞ്ഞു തിരക്കിട്ടു പുറത്തേക്കു് ഇറങ്ങിയതാണു്. രാത്രിയേറെയായി, നേരം വെളുത്തു… അച്ഛൻ വന്നില്ല.
ഒരു കുറിപ്പെഴുതി വച്ചിരുന്നു എനിക്കു്… ദിവാകരേട്ടനു് ഒന്നും നേരിടാനുള്ള കഴിവില്ലാതിരുന്നതു കൊണ്ടാകാം:
‘അമ്മയും നിങ്ങളും ഉടനെ കടയടച്ചു് ചെമ്പകശ്ശേരിലോട്ടു പോകണം… ഞാൻ ഒരിക്കൽ വരും നിങ്ങളെ കൂട്ടി കൊണ്ടുപോകാൻ.’ അത്രമാത്രം…
“ഉള്ളതുവാരിക്കെട്ടി അച്ഛന്റെ വീട്ടിൽ ഞങ്ങളേഴുപേർ അഭയാർത്ഥികളായി…”
അച്ഛൻ എവിടെയുണ്ടെന്നോ ജീവിച്ചിരിക്കുന്നുണ്ടെന്നോ പോലും അറിയാതെ ചെമ്പകശ്ശേരിയിലെ നരകജീവിതം… അതിനിടെ അറിഞ്ഞു ജപ്തിക്കു തീയതി നിശ്ചയിച്ചു, നോട്ടീസ് പതിച്ചു എന്നു്. അമ്മയും ഞാനും കൂടി പോയി. കണ്ടവഴിയെ അപ്പൂപ്പൻ അമ്മയുടെ നേരെ ചാടി: ‘എന്തിനാ ഇങ്ങോട്ടെഴുന്നള്ളിയേ, കാശൊണ്ടോ കയ്യിൽ? ഒണ്ടേ കെട്ടിവയ്ക്കു്… അതല്ല കണ്ടു് സന്തോഷിക്കാനോ സഹതപിക്കാനോ ആണു വന്നതെങ്കിൽ വേഗം സ്ഥലം വിട്ടോ.’
‘അച്ഛന്റെ കയ്യിൽ പൂത്ത കാശുകാണും; ഉണ്ടു്. അതെടുത്തു് കടം വീടച്ചാ… പണം നമ്മളൊണ്ടാക്കുന്നതല്ലേ… അല്ലേൽ ഭാമോടു് വാങ്ങിക്കു്. തിരിച്ചുകൊടുത്താൽ മതീല്ലോ… എന്തേലും ചെയ്യച്ചാ’, ഞങ്ങടെയമ്മ തേനൂറുന്ന സ്വരത്തിൽ അച്ഛനോടു യാചിച്ചു.
അതിനൊരൊറ്റ ആട്ടാരുന്നു മറുപടി: ‘പൊക്കോണം എന്റെ മുമ്പീന്നു്. ഉപദേശിക്കാൻ വന്നിരിക്കുന്നു!’
ഞങ്ങൾ തിരിച്ചുപോന്നു; വണ്ടിക്കൂലിക്കു കാശു തികയില്ലായിരുന്നു. കുറച്ചുദൂരം കാളവണ്ടി കിട്ടി. പിന്നെ ഏഴുമൈൽ നടന്നു.
ജപ്തിക്കു പറഞ്ഞ ദിവസം അതിരാവിലെ ഞാനും അമ്മയും കൂടി നടന്നും കാളവണ്ടീലുമൊക്കെയായി കളരിക്കലെത്തി. ജപ്തിക്കു വരുന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ പണം എണ്ണിക്കൊടുത്തു് എല്ലാവരേം തോല്പിച്ചേ എന്ന മട്ടിൽ ഞെളിഞ്ഞുനിന്നു ചിരിക്കുന്ന അച്ഛനെ പ്രതീക്ഷിച്ചു ചെന്ന അമ്മ കണ്ടതു്. കോടി പുതപ്പിച്ചു കിടത്തിയ അച്ഛനെ… അടിയന്തിരം കഴിയും വരെ ഞങ്ങൾ-ചേട്ടൻ കുട്ടികളേയും കൊണ്ടുവന്നു-എങ്ങനെയോ കഴിച്ചുകൂട്ടി; ബന്ധുക്കളുടേയും നാട്ടുകാരുടേയും കുറ്റപ്പെടുത്തുന്ന നോട്ടങ്ങൾക്കും മുള്ളുവച്ച ചോദ്യങ്ങൾക്കും മറുപടിയില്ലാതെ അപമാനിതയായി തലകുനിച്ചു് അമ്മ.
അടിയന്തിരം കഴിഞ്ഞയുടൻ ഞങ്ങളിറങ്ങി… യാത്രപറയാൻ ചെന്ന അമ്മ കൊച്ചനുജത്തിമാരെ കെട്ടിപ്പിടിച്ചു കരഞ്ഞു: ‘സോമൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും… പഠിത്തം കളയര്തു്, എത്ര കഷ്ടപ്പെട്ടാലും ഗതികെട്ട ചേച്ചിക്കു് ഇപ്പോളൊന്നും ചെയ്യാൻ കഴിവില്ല മക്കളേ… നിങ്ങൾ വിഷമിക്കണ്ട. തത്കാലത്തേക്കു് നിങ്ങൾ സോമന്റടുത്തു നില്ക്കു്. ചേട്ടൻ തിരിച്ചു വന്നാലൊടനെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകാം… പഠിപ്പിക്കേം ചെയ്യാം. വെഷമിക്കണ്ട.’
“കരഞ്ഞുകൊണ്ടുതന്നെ അമ്മ ഇറങ്ങി നടന്നു, ജീവച്ഛവം പോലെ നിൽക്കുന്ന നിരാലംബരായ അനുജത്തിമാരെ തിരിഞ്ഞുനോക്കാൻ ധൈര്യമില്ലാതെ… ഞങ്ങളുടെ അച്ഛൻ ജീവിച്ചിരിപ്പൊണ്ടോന്നുപോലും അറിയില്ല; എന്നിട്ടും അമ്മ പ്രതീക്ഷ കൈവിടാൻ തയ്യാറല്ലായിരുന്നു; അമ്മ അന്നു ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു അച്ഛൻ ഉടനെ തന്നെ മടങ്ങിവരുമെന്നും അനുജത്തിമാരെ രക്ഷിക്കാൻ കഴിയുമെന്നും… ഒന്നിനും കഴിയാതെ പോയതിലുള്ള നീറ്റൽ അമ്മയുടെ മരണം വരെയുണ്ടായിരുന്നിരിക്കും; അവരൊക്കെ രക്ഷപ്പെട്ടു പോയിട്ടും അമ്മ പലപ്പോഴും സ്വയം കുറ്റപ്പെടുത്തുമായിരുന്നു.”
“രണ്ടുകൊല്ലം… ഞങ്ങളുടെ അച്ഛൻ, ശങ്കരിയമ്മ പ്രസവിച്ച മകൻ തന്നെയോ എന്നു ചോദിക്കണമെന്നു പലതവണ കരുതിയതാ. ദിവാകരേട്ടൻ സമ്മതിച്ചില്ല… ദിവാകരൻചേട്ടനും വേണുക്കൊച്ചച്ഛനും സമപ്രായക്കാരായതുകൊണ്ടു് ചേട്ടനു് ആഹാരമുണ്ടു്… ഞങ്ങൾ അവഗണനയും അപമാനവും സഹിച്ചു്… ചിറ്റമ്മമാരുടെ വീടുകളിൽ തേങ്ങ പൊതിച്ചുകൊടുത്തും തൊണ്ടുചുമന്നും പാടത്തു തടം കോരിക്കൊടുത്തും, കശുവണ്ടി പെറുക്കിവിറ്റും… പട്ടിണി കിടന്നും… നാലുപേരുടെ സ്ക്കൂൾ ഫീസ്, ഉടുതുണി എല്ലാം എങ്ങനെയോ… ദിവാകരേട്ടൻ അന്നു സ്ക്കൂൾ ഫൈനൽ കഴിഞ്ഞിരുന്നു.”
അന്നൊരു ദിവസം മീനാക്ഷിച്ചിറ്റമ്മേം നാരായണൻ ചിറ്റപ്പനും വന്നു; രവീന്ദ്രനു് നാലഞ്ചു വയസ്സു കാണും അന്നു്…
‘ചെമ്പകശ്ശേരിത്തറവാട്ടിൽ എന്തൊക്കെയോ പുകയാൻ തുടങ്ങീട്ടു കുറച്ചു ദിവസങ്ങളായി. ഗോമതിച്ചിറ്റമ്മയും മക്കളും സുനന്ദച്ചിറ്റമ്മയും ചിറ്റപ്പനും മോനും അവിടെ സ്ഥിരതാമസമാ. ഇടയ്ക്കിടെ സുമിത്രയും ഭർത്താവും വരും. പിന്നെ വേണുക്കൊച്ചച്ഛനും ഗോപിക്കൊച്ചച്ഛനും വിദ്യാധരൻകൊച്ചച്ഛനും നന്ദിനിയും അവിടെയുണ്ടു്. പ്രധാനപ്പെട്ടവരെല്ലാം ആഹാരം കഴിച്ചുകഴിഞ്ഞാലേ ഞങ്ങക്കു് അടുക്കളത്തളത്തിലേക്കു പ്രവേശനമുള്ളൂ… പിന്നെ അവർ വിളമ്പിത്തരുന്നതു് മിണ്ടാതെ കഴിച്ചോണ്ടു പോരണം… ചിലപ്പോൾ അമ്മയ്ക്കു മാത്രമല്ല നന്ദിനിച്ചിറ്റമ്മയ്ക്കും ഞങ്ങൾക്കുമൊന്നും കഞ്ഞിയും കറിയും ആവശ്യത്തിനുണ്ടാകില്ല.’
“ഓ… ഞാൻ പറയാൻ വന്നതതല്ല.”
‘പ്രത്യേകമായി പറഞ്ഞിട്ടാണു് മീനാക്ഷിച്ചിറ്റേം ചിറ്റപ്പനും, ഭാരതിച്ചിറ്റേം വന്നതു്-ഭാരതിച്ചിറ്റേടെ ചിറ്റപ്പൻ ഇത്തിരി ഡംഭുകാരനാ; ഇവിടുള്ളവരെ കണ്ടുകൂടാ-അതുകൊണ്ടു് വന്നില്ല… ഞങ്ങടച്ഛനും ഇല്ല. ഇതിനിടയിൽ-ഇവരൊക്കെ വരും മുൻപു് -അമ്മൂമ്മയുടെ കലവറമുറിയിൽ ഗോമതിച്ചിറ്റമ്മയും സുനന്ദച്ചിറ്റമ്മയും കൃഷ്ണൻ ചിറ്റപ്പനും കൂടി പല ദിവസങ്ങളിലും കൂടിയാലോചന കണ്ടു, അടക്കിപ്പിടിച്ച സംസാരം… പരമേശ്വരൻ ചിറ്റപ്പൻ ഇത്തരം കുനിഷ്ഠുകളിൽ കൂടുന്നയാളല്ല. പിന്നെ ശേഖരൻകൊച്ചച്ഛൻ എപ്പോഴും കള്ളിന്റെ ലഹരിയാലായതുകൊണ്ടാവും ഗൂഢാലോചനകളിൽ കൂട്ടാതിരുന്നതു്.’
‘മീനാക്ഷിച്ചിറ്റമ്മേം നാരായണൻചിറ്റപ്പനും വന്ന ദിവസം വൈകിട്ടു് എല്ലാവരേം പടിഞ്ഞാറെ മിറ്റത്തെ പന്തലിലേക്കു വിളിച്ചു.’ വേനക്കാലത്തു് ചൂടീന്നു രക്ഷപ്പെടാൻ വലിയ കെട്ടുപന്തലിടും; അതു പതിവാരുന്നു.
‘കാര്യം ഇത്രേയുള്ളൂ-രണ്ടായിരത്തി നാന്നൂറു രൂപാ കടമൊണ്ടു്… ഞാൻ നോക്കീട്ടു് വീട്ടാൻ പറ്റുന്നില്ല. അതിനെന്താ വേണ്ടേന്നു് ആലോചിക്കാനാ എല്ലാരോടും വരാൻ പറഞ്ഞേ.’ അമ്മൂമ്മയുടെ സ്വരത്തിൽ സ്വതവേയുള്ള ധാർഷ്ട്യത്തിനു ഒട്ടും കുറവില്ലായിരുന്നു.
‘അതെങ്ങനാ അത്രേം കടം വന്നേ?’ ഗോപിച്ചിറ്റപ്പൻ ദേഷ്യത്തിലാണു് ചോദിച്ചതു്.
‘അതെന്തു ചോദ്യമാടാ ഗോപീ… രാഘവേട്ടന്റെ കടം വീട്ടാൻ പലിശയ്ക്കെടുത്ത രണ്ടായിരം… ബാക്കി ഇബ്ടത്തെ…’ ഗോമതിച്ചിറ്റമ്മ.
‘അതിനു ഞങ്ങക്കൊറ്റക്കാശും തന്നില്ലല്ലോ; പിന്നാര്ടെ കടമാ വീട്ടിയേ? പാട്ടം കിട്ടീതും തേങ്ങാ വിറ്റതുമൊക്കെ-സുനന്ദയ്ക്കു മറിച്ചുകൊടുത്തു; അതൊടനേ തരും. അല്ലെങ്കിലും പാട്ടം ഇനീം വരാനൊണ്ടു്. കാശൊടനെ എത്തിക്കാംന്നു് ഉറപ്പു പറഞ്ഞതല്ലേ അമ്മേം ശേഖരനും… പിന്നെ നിങ്ങളാരേലും അക്കാര്യം മിണ്ടീട്ടൊണ്ടോ? എത്ര പ്രാവശ്യം ശേഖരനെ അന്വേഷിച്ചു് ചേട്ടനും ശശീം വന്നു; എന്നിട്ടോ? ദിവാകരന്റച്ഛൻ നാടുവിട്ടതിനെന്താ കാരണം?’ അമ്മയുടെ തൊണ്ടയിടറി.
പെട്ടെന്നു് അമ്മൂമ്മ ശബ്ദമുയർത്തിപ്പറഞ്ഞു: ‘കാശു മുഴ്വൻ ശേഖരൻ കൊണ്ടെത്തന്നിട്ടൊണ്ടു്. മനുഷ്യോര്ടെ മൊഖത്തുനോക്കി കള്ളം പറയര്തു്. എങ്ങാണ്ടു കൊണ്ടുപോയി മുടിച്ചിട്ടു്… !’
‘ശേഖരൻ കൊണ്ടെക്കൊടുത്തതു് കള്ളുഷാപ്പിലാരിക്കും, അതോ വല്ല… മുഴ്വോൻ എന്നേക്കൊണ്ടു പറയിക്കണ്ട.’ അമ്മ കരഞ്ഞുപോയി.
ഗോമതിച്ചിറ്റമ്മയ്ക്കും, മൂലയ്ക്കെങ്ങാണ്ടു കിറുങ്ങിക്കിടന്നിരുന്ന ശേഖരൻ കൊച്ചച്ഛനും വീറുകേറി:
‘ചിട്ടിക്കാരൻ വറീതിന്റേം, വട്ടിപ്പലിശക്കാരൻ കൊച്ചുഗേവിന്ദക്കുറുപ്പിന്റേം കയ്യീന്നാ കടം വാങ്ങിച്ചേ. അങ്ങനെ തന്നെ രാഘവേട്ടന്റെ കയ്യിലാ കൊടുത്തേ.’
ഞാൻ പെട്ടെന്നു് ചാടിയെഴുന്നേറ്റു; സഹിക്കാവുന്നതിലപ്പുറമായിക്കഴിഞ്ഞിരുന്നു… എന്നെ ഒരു കൈപൊക്കി തടഞ്ഞുകൊണ്ടു് മീനാക്ഷിച്ചിറ്റമ്മ ഇടപെട്ടു:
‘ഇല്ല, ഇതിലെന്തോ പന്തികേടൊണ്ടു്. ചേട്ടത്തിയെന്തിനാ കള്ളം പറയുന്നേ? വല്യേട്ടൻ നാടുവിട്ടതു് വെറുതെയാകില്ല. ശേഖരഞ്ചേട്ടനല്ലേ കൊണ്ടെക്കൊടുത്തെന്നു പറയുന്നേ. അങ്ങേരെ അമ്മയ്ക്കല്ലേ നല്ലോണം അറിയുന്നേ; ആ പറഞ്ഞതു് കള്ളമായിക്കൂടേ?’
“മീനാക്ഷിച്ചിറ്റമ്മ അങ്ങനെയാരുന്നില്ലേ, മനസ്സിൽ തോന്നുന്നതു വെട്ടിത്തുറന്നു പറയും.”
‘പ്രശ്നം വഴക്കിലേക്കു് പോകുന്നതു കണ്ടാകണം നാരായണൻ ചിറ്റപ്പൻ ഇടപെട്ടു:’ തർക്കം നിർത്തു്… കടം വീട്ടണം. അതിനെന്താ മാർഗ്ഗം എന്നാലോചിക്കാം. വല്യേട്ടന്റെ പണം കൊടുക്കണം. പരിശയ്ക്കെടുത്ത കടവും വീട്ടണം. അതിനു്…’
‘ഞങ്ങളൊരു കാര്യം ആലോചിച്ചിട്ടുണ്ടു്. കൃഷ്ണൻനായരും സുനന്ദേം സമ്മതിച്ചിട്ടൊണ്ടു് അവരു് കടം വീട്ടാംന്നു്.’ അതിനൊരൊറപ്പായിട്ടു് അഛന്റെ പേരിലൊള്ള വസ്തുക്കൾ കൃഷ്ണൻനായര്ടെ പേർക്കു് ഇഷ്ടദാനമെഴുതണം; ആദായമെടുത്തു് കടം വീട്ടും… മൂന്നുകൊല്ലം കഴിഞ്ഞാലൊടനെ തിരിച്ചെഴുതിത്തരും… ഞാൻ വിജാരിച്ചാൽ ഒന്നും നടക്കുകേലാ… കൃഷ്ണൻനായരെ എനിക്കു വിശ്വാസമാ.’ നാരായണൻ ചിറ്റപ്പൻ പറഞ്ഞു തീരുംമുൻപു് അമ്മൂമ്മ കേറിപ്പറഞ്ഞു.
‘അതെന്താ അങ്ങനെ? അപ്പോ സുനന്ദച്ചിറ്റമ്മയ്ക്കു മറിച്ചു കൊടുത്ത കാശോ? അതു തിരിച്ചുതരുമ്പം അച്ഛന്റെ കാശു തരുംന്നു് എന്നോടാ പറഞ്ഞേ? അക്കാര്യമോ?’ ഞാൻ ചോദിച്ചു.
‘അതവരു തരും.’ അമ്മൂമ്മ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു.
‘അതത്ര ശരിയാണെന്നു തോന്നുന്നില്ല. വേറൊരു മാർഗ്ഗം ആലോചിച്ചു കൂടെ? മൊത്തം കടവും…’ നാരായണൻ ചിറ്റപ്പൻ പറഞ്ഞുതുടങ്ങിയപ്പോൾ അമ്മൂമ്മ വീണ്ടും ഇടപെട്ടു: ‘മൊത്തം കടമെന്നു പറയണ്ട. പലിശയ്ക്കെടുത്ത രണ്ടായിരം രൂപേടെ കാര്യത്തിനാ.’
നാരായണൻ ചിറ്റപ്പൻ എന്റമ്മയെ നോക്കി. വിങ്ങിപ്പൊട്ടി അമ്മ. ഉത്കണ്ഠയും പ്രതിഷേധവും നിഴലിക്കുന്ന മുഖവുമായി മീനാക്ഷിച്ചിറ്റമ്മയും ഭാരതിച്ചിറ്റമ്മയും… നിർവികാരമായ മറ്റുമുഖങ്ങൾ.
‘ശരി, രണ്ടായിരം… അച്ഛന്റെ സ്വത്തു് പതിനൊന്നായി ഭാഗം ചെയ്തുവയ്ക്കുക. വേണൂനു് ജോലിയായില്ല, വിദ്യാധരനും നന്ദിനീം പ്രായപൂർത്തിയാകാത്തവർ… അപ്പോ ആ രണ്ടായിരം എട്ടായി വീതിച്ചു് മറ്റു എട്ടുമക്കളിൽ ഓരോരുത്തരുടേയും ബാധ്യതയാക്കി വയ്ക്കുക. അച്ഛന്റേയും അമ്മയുടേയും കാലശേഷം മാത്രമേ മക്കൾക്കാർക്കായാലും വസ്തുവിൽ അവകാശമുണ്ടാകൂ; എട്ടുപേർക്കു് ഓരോരുത്തർക്കും ഇരുന്നൂറ്റമ്പതു രൂപ വീതം ബാധ്യത. അവരതു കുറേശ്ശേയെങ്കിലും വീട്ടും. വീട്ടിയില്ലെങ്കിൽ അവർ തന്നെ ഉത്തരം പറയേണ്ടിവരും. ഇവിടെ സ്ഥിരമായി താമസിക്കുന്നതു് നാലഞ്ചുപേരല്ലേ ഉള്ളൂ. അപ്പോൾ ഇവിടുത്തെ ചെലവുകളും വല്യേട്ടന്റെ കടം പോലും, ആദായമെടുത്തു വീട്ടാവുന്നതേയുള്ളൂ. എന്തുപറയുന്നു പരമേശ്വരൻ ചേട്ടാ?’ നാരായണൻ ചിറ്റപ്പൻ വല്യേ ചിറ്റപ്പനോടു ചോദിച്ചു.
അതുവരെ നിശ്ശബ്ദനായി എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന പരമേശ്വരൻ ചിറ്റപ്പൻ പെട്ടെന്നുഷാറായി: ‘ങ്ഹാ… അതു നല്ല പ്രൊപ്പോസലാ നാരായണൻ നായരേ… അതാലോചിക്കാവുന്നതാ. അമ്മ എന്തുപറയുന്നു?’
അമ്മൂമ്മയുടേയും കൃഷ്ണൻനായർ ചിറ്റപ്പന്റേയും സുനന്ദച്ചിറ്റമ്മയുടേയും മുഖമിരുണ്ടതു് ഞാൻ കണ്ടു. മറ്റാരും ഒന്നും മിണ്ടിയില്ല. ‘ആലോചിച്ചു പറയാം.’ അലക്ഷ്യമായി അതുപറഞ്ഞു് അമ്മൂമ്മ എഴുന്നേറ്റുപോയി. പുറകേ എല്ലാവരും പിരിഞ്ഞു.
“ഒന്നുമറിയാതെ, ഒന്നും കേൾക്കാതെ, ഒരു പക്ഷെ കേൾപ്പിക്കാതെ-ഒന്നിലും പങ്കില്ലാതെ ഒരു മനുഷ്യജീവി മുൻവശത്തെ വരാന്തയിലെ ചാരുകസേരയിൽ ദേവീസ്തോത്രമുരുവിട്ടു കിടപ്പുണ്ടായിരുന്നു-ഞങ്ങളുടെ അപ്പൂപ്പൻ!”
പിന്നെ എന്നാണു്, അതു സംഭവിച്ചതെന്നാരുമറിഞ്ഞില്ല; ആരും എന്നു പറയാൻ പറ്റില്ല. അറിയേണ്ടവർ അറിഞ്ഞുതന്നെ. അപ്പൂപ്പന്റെ പേരിലുണ്ടായിരുന്ന മുഴുവൻ വസ്തുവകകളും കൃഷ്ണൻനായർ ചിറ്റപ്പന്റെ പേർക്കു് ഇഷ്ടദാനമെഴുതി. എത്ര പറഞ്ഞിട്ടും നിർബന്ധിച്ചിട്ടും ഒപ്പിടാൻ കൂട്ടാക്കാതിരുന്ന ‘ഇതു ചതിയാണു്. ഈ ചതിക്കു ഞാൻ കൂട്ടുനിൽക്കില്ല. എന്റെ മറ്റുമക്കളെ ഒന്നുമില്ലാത്തവരാക്കല്ലേ ശങ്കരീ’ എന്നു കരഞ്ഞു പറഞ്ഞ-അപ്പൂപ്പനെ ഭീഷണപ്പെടുത്തി ഒപ്പിടീച്ചു… ഭീഷണി എന്തായിരുന്നെന്നോ-അമ്മൂമ്മ വിഷംകുടിച്ചു മരിക്കുമെന്നു്; വിഷവുമായി അപ്പൂപ്പന്റെ മുൻപിൽ ചെന്നുനിന്നു് ഭീഷണി മുഴക്കി ഒപ്പിടീച്ചു. ‘ലോട്ടയിൽ കട്ടൻകാപ്പിയായിരുന്നിരിക്കുമെന്നു് ദാക്ഷായണിയമ്മൂമ്മ!’
ഒരിക്കലും തിരിച്ചെഴുത്തു് ഉണ്ടായില്ല. ഞങ്ങൾക്കു് തരാനൊള്ള പണത്തെപ്പറ്റി ഒരിക്കലും സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. സുനന്ദച്ചിറ്റമ്മയുമൊക്കെ എത്രയോ കാലം അവടെ സ്ഥിരതാമസമായിരുന്നു, സുഭിക്ഷതയോടെ-പക്ഷെ, ആഹാരം കഴിച്ചും, കഴിക്കാതെയും ഞങ്ങൾ ചെമ്പകശ്ശേരീൽ കഴിഞ്ഞ കാലങ്ങളിലെ ചെലവിന്റെ കണക്കുകൾ അമ്മൂമ്മ ആവർത്തിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം തന്നെ കൂടുതൽ വറുതിയിലേക്കായിരുന്നു. എങ്ങും പട്ടിണീം പരിവട്ടോം. തൊഴിലില്ല, തൊഴിൽചെയ്താലും കൂലി ഒരു നേരത്തെ ആഹാരത്തിനുണ്ടാകില്ല. കൃഷിസാധനങ്ങൾക്കു വിലയില്ല, വാങ്ങാൻ സാധാരണക്കാരനും പാവപ്പെട്ടവർക്കും കഴിവില്ല… അക്കാലത്താണു് വൻതോതിൽ ആളുകൾ മലയായിലേക്കും കൊളംബിലേക്കുമൊക്കെ തൊഴിൽ തേടി കുടിയേറാൻ തുടങ്ങിയതു്.
തിട്ടേൽ ഗംഗാധരക്കുറുപ്പെന്ന ഇരുപത്തിരണ്ടുകാരനും കൊളംബിനു പോകാൻ തീരുമാനമെടുത്തു. പോകാനും അവിടെയെത്തിയാൽ എന്തെങ്കിലും തൊഴിൽ കിട്ടുന്നതുവരെയും കഴിയാനും കാശു വേണം… ഗംഗാധരക്കുറുപ്പു് ശങ്കരിയമ്മയെ കണ്ടു. മൂത്തേടത്തു തറവാടിന്റെ വടക്കേപ്രത്തു് കിടക്കുന്ന മഠത്തിപ്പറമ്പു് ഒന്നരയേക്കറൊണ്ടു്, ഗംഗാധരക്കുറുപ്പിനു കുടുംബവീതം കിട്ടീതു്. അതു് ഒറ്റിയെടുത്തോണ്ടു് ഒള്ള കാശു തരണം. മേലാംകോടു് കേശവപ്പണിക്കരുടെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്നു ഗംഗാധരക്കുറുപ്പിന്റെ അച്ഛൻ; ഗംഗാധരക്കുറുപ്പു് കൈക്കുഞ്ഞായിരിക്കുമ്പോൾ അദ്ദേഹം നടപ്പുദീനം വന്നു മരിച്ചുപോയി… ശങ്കരിയമ്മയ്ക്കു് ഗംഗാധരക്കുറുപ്പിനോടു് അങ്ങനെയൊരു വാത്സല്യമുണ്ടായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും ഭാര്യയുടെ തീരുമാനങ്ങൾക്കു് ഒരിക്കലും എതിരു നിൽക്കാത്ത നീലാണ്ടപ്പണിക്കർ ആ പറമ്പു് ശങ്കരിപ്പിള്ളയുടെ പേരിൽ ഒറ്റിവാങ്ങി… കൂട്ടുകുടുംബമായിരുന്ന മൂത്തേടത്തെ അറ അത്രയ്ക്കും ഭദ്രമല്ലെന്നു തോന്നിയതുകൊണ്ടോ എന്തോ സ്വന്തം പേരിലുള്ളതും ശങ്കരിപ്പിള്ളയുടെ പേരിലുള്ളതുമായ പ്രമാണങ്ങളും മേലാംകോട്ടു് മാളികയിൽത്തന്നെയായിരുന്നു സൂക്ഷിച്ചിരുന്നതു്.
കാലം കടന്നുപോകെ ഒറ്റിയേതു്, തീറേതു് എന്നതൊക്കെ നീലാണ്ടപ്പണിക്കർ മറന്നുപോയിരുന്നു. അല്ല, ഓർത്തിരിക്കേണ്ട കാര്യമില്ലായിരുന്നു… കാലം അതാണല്ലോ; ഒറ്റിവാങ്ങുന്നതു് തീറുവാങ്ങുന്നതിനു തുല്യം തന്നെ. ഒറ്റിതിരിച്ചെഴുതേണ്ട സന്ദർഭം അക്കാലത്തു് കേട്ടുകേൾവി പോലുമില്ല.
നീലാണ്ടപ്പണിക്കർ മേലാംകോട്ടു കാരണവരായിരുന്ന സമയത്തു് കുറുക്കന്റെ ബുദ്ധിയുളള മാധവപ്പണിക്കർ ‘ചേട്ടനു് അവടെയൊരു വീടു വച്ചുകൂടെ? അമ്മായീടെ തറവാടിനു തൊട്ടടുത്തു തന്നെയല്ലേ, ശങ്കരിച്ചേച്ചി ആ ആൾക്കൂട്ടത്തീന്നു രക്ഷപ്പെടുമല്ലോ’ന്നു് ഉപദേശിച്ചപ്പോൾ അനുജന്റെ കരുതൽ കേട്ടു സന്തോഷിച്ച നീലാണ്ടപ്പണിക്കർ… അവിടെ ഭാര്യയ്ക്കും മക്കൾക്കും വീടുപണിതു. അങ്ങനെ ചെമ്പകശ്ശേരിത്തറവാടുണ്ടായി; കുടുംബം പടർന്നു പന്തലിച്ചു.
മുപ്പതുകൊല്ലം… തിട്ടേൽ ഗംഗാധരക്കുറുപ്പു് കൂടും കുടുക്കയുമൊക്കെയായി തിരിച്ചുപോന്നു; ഒപ്പം ഭാര്യയും മകനും. ഇടയ്ക്കു വല്ലപ്പോഴും വന്നുപോയിരുന്നു കുറുപ്പു്. അന്നൊന്നും കിടപ്പാടം പ്രശ്നമായിരുന്നില്ല; അമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു…
…അക്കാലത്തെ എണ്ണം പറഞ്ഞ സിവിൽ കേസ് വക്കീലായിരുന്ന ഈശ്വരപിള്ളയുടെ പ്രധാന ഗുമസ്തനായിരുന്നു ചീരങ്കണ്ടത്തു കുട്ടിമാളുവമ്മയുടെ മരുമകനായിരുന്ന വേലായുധൻകുട്ടി… ഒന്നാംതരമൊരു കുറുക്കനാണു്, ഏതു കേസിലും തന്റെ കക്ഷിക്കനുകൂലമായ ഒരു പോയിന്റെങ്കിലും കണ്ടെത്തുന്ന വക്കീലിനേക്കാൾ മുൻപേ ആ പോയിന്റു കണ്ടെത്തിയിരിക്കും ഗുമസ്തൻ വേലായുധൻകുട്ടി… കാരണം വക്കീലിനും മുൻപേ അയാൾ കേസുപഠിക്കുമത്രെ… വേലായുധൻകുട്ടിക്കു് ഒരു സൈഡ് ബിസിനസ്സു കൂടിയുണ്ടായിരുന്നു-വസ്തുദല്ലാൾ പണി.
ഗംഗാധരക്കുറുപ്പു് വേലായുധൻകുട്ടിയോടു് തന്റെ കഴിവിനൊത്ത ഒരു കൊച്ചുപറമ്പു് ഏർപ്പാടാക്കിത്തരാൻ ആവശ്യപ്പെട്ടു. ആരോടും പെട്ടെന്നു ചങ്ങാത്തം കൂടുന്ന വേലായുധൻകുട്ടി കുറുപ്പിന്റെ അടുത്ത സുഹൃത്തായി. സന്ദർഭവശാൽ തനിക്കു കുടുംബസ്വത്തായി കുറച്ചു ഭൂമിയുണ്ടായിരുന്നുവെന്നും നാടുവിടാനായി അതു് കൈമാറ്റം ചെയ്തെന്നും വെളിപ്പെടുത്തി.
വേലായുധൻകുട്ടി അതിൽ കയറിപ്പിടിച്ചു: ‘അതു് നമുക്കു തിരിച്ചെടുക്കണം.’ പക്ഷേ കുറുപ്പിനു കുറ്റബോധം: ‘ഞാൻ നിർബ്ബന്ധിച്ചു് അവരേക്കൊണ്ടു് എടുപ്പിച്ചതാ. തിരിച്ചുചോദിക്കില്ലാന്നു വാക്കു പറഞ്ഞു.’
‘വാക്കും പഴംചാക്കും ഒരുപോലാ… അതുകള. നമ്മക്കു ചോദിക്കാം. അവർക്ക് ധാരാളം ഭൂമിയൊള്ളവരാ. തനിക്കാണേ വേറെ കെടപ്പാടോമില്ല. അപ്പോ ന്യായം നമ്മടെ ഭാഗത്താ. അല്ലെങ്കിൽ ബാക്കി കാശുതരട്ടെ.’
ഗംഗാധരക്കുറുപ്പു് ചെമ്പകശ്ശേരീൽ ചെന്നു. നീലാണ്ടപ്പണിക്കർ സ്ഥലത്തില്ല. പതിവുപോലെ മൂകാംബികക്ഷേത്രത്തിൽ ഭജനയിരിക്കാൻ പോയതാകുമെന്നു് വിദ്യാധരൻ. ശങ്കരിയമ്മയെക്കണ്ടു് തന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. ‘ഇത്രയും കാലം കൊണ്ടു് സമ്പാദിക്കാനായതു് തുച്ഛമായ തുകയാണു്. ഭാര്യയും പത്തുവയസ്സായ മകനുമുണ്ടു്. ഒരു കിടപ്പാടമുണ്ടാകണം. ഈ പുരയിടത്തിന്റെ തീറുവെല കണക്കാക്കി ഒറ്റിക്കാശിന്റെ ബാക്കി കിട്ടിയാൽ…’
ശങ്കരിയമ്മ കയർത്തു; ‘വീടും പറമ്പും ഒഴിയാനും ഉദ്ദേശിക്കുന്നില്ല; ഒറ്റിക്കാശിന്റെ ബാക്കി എന്നൊരു അവകാശത്തിനും പ്രസക്തിയില്ല’ എന്നു തീർത്തുപറഞ്ഞു. വിദ്യാധരൻ ഒരുപടി കൂടി കടന്നു, ‘താൻ വേണേക്കൊണ്ടെ കേസുകൊടു്’ എന്നൊരു ഭീഷണിയും.
ഗംഗാധരക്കുറുപ്പു് കേസുകൊടുത്തു; തന്റെ വസ്തു തിരിച്ചുകിട്ടണം. വേലായുധൻകുട്ടിക്കു വേണ്ടപ്പെട്ടവനായ കുറുപ്പിന്റെ കേസിന്റെ വക്കാലത്തു് ഈശ്വരപിള്ള ഏറ്റെടുത്തു. കേസ് നീണ്ടുപോയി… രണ്ടുകൊല്ലമാകുന്നു. അപ്പോഴാണു് കുറുപ്പു് അറിയുന്നതു് മീനാക്ഷിയമ്മയും മക്കളും ചെമ്പകശ്ശേരീലുണ്ടെന്നും അവർക്ക് പോകാനിടമില്ലെന്നും. കറുപ്പിനു സങ്കടമായി; അവരുടെ ശാപം വലിച്ചുവയ്ക്കുമോ താൻ!
വേലായുധൻകുട്ടിയെ കണ്ടു: ‘നമുക്കു് ഒത്തുതീർപ്പാക്കാം വേലായുധൻകുട്ടീ… ആ അമ്മേടേം മക്കൾടേം ശാപം എന്റെ തലേൽ വീഴും… എനിക്കു കൊറച്ചെന്തെങ്കിലും കൂടിതന്നാൽ കേസു പിൻവലിച്ചു് വെലയാധാരമാക്കിക്കൊടുക്കാം. താനും കൂടിവാ.’
കറുപ്പിന്റെ നിർബ്ബന്ധത്തിനു വഴങ്ങി വേലായുധൻകുട്ടിയും ഗംഗാധരക്കുറുപ്പും കൂടി ചെമ്പകശ്ശേരീലെത്തി. നീലാണ്ടപ്പണിക്കർ പൂമുഖത്തു് ചാരുകസേരയിൽ കിടന്നു കൊണ്ടു് കാര്യങ്ങൾ കേട്ടു, കേട്ടില്ല… ശങ്കരിയമ്മയെ വിളിച്ചു പണിക്കർ… ശങ്കരിയമ്മയ്ക്കൊപ്പം പൂമുഖത്തേക്കുവന്ന കൃഷ്ണൻനായരും സുനന്ദയും വിദ്യാധരനും ഒന്നിച്ചു ചോദിച്ചു: ‘കാര്യമെന്താ, എന്താ നിങ്ങളു വന്നേ?’
അവർ കാര്യം പറഞ്ഞു; ഇതൊരു തറവാടാണു്, ഇതൊഴിപ്പിക്കാൻ ആഗ്രഹമില്ല. അന്നത്തെ വാശിക്കു് കേസുകൊടുത്തതാ. കുറച്ചു കാശുകൂടി കിട്ടിയാൽ ഒരു കിടപ്പാടം ഉണ്ടാക്കിക്കോളാം… ഒറ്റിയുടെ ബാക്കി കിട്ടിയാൽ കേസ് പിൻവലിക്കാം. ‘പിന്നേ… ഇതു് തറവാടാണെന്നും പറഞ്ഞല്ലേ എല്ലാരും കേറി നെരങ്ങണതു്. ഇതു് വച്ചോണ്ടിരിക്കാനുദ്ദേശമില്ല. ഞങ്ങക്കീ പറമ്പും വീടും വേണ്ടാ… ഒറ്റിക്കാശും വീടിന്റെ വെലേം കിട്ടണം. ഇനി അതിനാ കേസ് പറയാൻ പോണേ’, ശങ്കരിയമ്മ തീർത്തുപറഞ്ഞു.
‘അല്ലാ കൃഷ്ണന്നായരേ, പൂവത്തുംപറമ്പീ വീടുവയ്ക്കാം പോണൂന്നല്ലേ പറഞ്ഞേ. ഒറ്റിക്കാശും വീടിന്റെ കാശും നഷ്ടപരിഹാരോം കിട്ടണം. അതൊണ്ടേ അവടെ ഒന്നാന്തരമൊരു വീടുവയ്ക്കാം. നിങ്ങളു വച്ച വീടാന്നു പറയുമ്പം ഞങ്ങളവടൊണ്ടേലും കണ്ട അലവലാതികളൊന്നും കേറിവരുകേലാ. പിന്നെ ഞങ്ങക്കും കൂടീട്ടല്ലേ. ഗോപിയോടും വേണൂനോടും കൊറച്ചു് കാശുതരാൻ പറയാം.’
കേസ് വേഗം വിധിയായി. ഒറ്റിക്കാശും നഷ്ടപരിഹാരവുമൊക്കെ ഗംഗാധരക്കുറുപ്പു് കോടതീൽ കെട്ടിവച്ചത്രെ.
വിധി വന്ന ഏഴാംപക്കം മീനാക്ഷിയമ്മയും മക്കളും പത്തുരൂപ മാസവാടകയിൽ ഒരു വീട്ടിലേക്കു മാറി, പഴയ രണ്ടു മെത്തപ്പായകളും രണ്ടു തഴപ്പായും ഒരു കാക്ക വിളക്കും, ഒരു അലുമിനിയം കലവും ചരുവവും രണ്ടു് ഗ്ലാസ്സുകളുമായിരുന്നു കൂടെക്കൊണ്ടു പോകാനുണ്ടായിരുന്നതു്. ങാ, പിന്നെ പുസ്തകങ്ങളും നോട്ടുബുക്കുകളും, സാവിത്രിക്കുട്ടിയുടേയും ദേവികയുടേയും.
തട്ടുമ്പുറത്തു് നിരന്നിരുന്ന വലിയ വലിയ ചീനഭരണികൾ, കലവറമുറീൽ അടുക്കായി വച്ചിരുന്ന ചെമ്പുകൾ, കുട്ടകൾ, ചെമ്പു്, പിച്ചള, ഓട്ടുപാത്രങ്ങളുടെ വൻശേഖരം, വീട്ടിക്കട്ടിലുകൾ… എല്ലാമെവിടെ! ദാക്ഷായണിയമ്മൂമ്മയാണു് സാവിത്രിക്കുട്ടിയുടെ അമ്മയോടു ചോദിച്ചതു്: ‘എല്ലാം എവ്ടാടീ പെണ്ണേ? ഒരു കട്ടിലെങ്കിലും നെനക്കു തരാൻ പറയാര്ന്നില്ലേ; ആ സൂക്കേടുകാരനു് കെടക്കാൻ?’
മറുപടി വേണ്ടാത്ത ചോദ്യം.
“അപ്പോ അവിടത്തെ അമ്പലോം ദേവീം?” അമ്മു ചോദിച്ചു.
“ഓ… നീയതോർത്തുവച്ചിരുന്നു? മിടുക്കി… അതു വേറൊരു കഥയാ…”
“ഇരുപ്പൂ നിലങ്ങളാണു് ചെമ്പകശ്ശേരിവക ഉള്ളതിൽ കൂടുതലും… ഒരുപ്പൂ നിലങ്ങളിൽ വേനൽക്കൃഷിയുണ്ടു്; പച്ചക്കറികൾ, വരമ്പുകളിൽ ഏത്തവാഴകൾ… കൊയ്തു മെതിച്ചു് പതിരുകളഞ്ഞ നെല്ലുണക്കിയെടുത്തു് ചാക്കുകളിൽ നിറയ്ക്കുന്നതോടൊപ്പം ചെമ്പകശ്ശേരി തെക്കേ വരാന്തയിലെ പത്തായത്തിലും നെല്ലുനിറയ്ക്കും. അതു് തറവാട്ടിനുള്ള വിഹിതം. ചാക്കിൽ നിറച്ച നെല്ലു് വലിയ ലോറിയിൽ പാലക്കാടിനു പോകും; ഏത്തക്കുലകളും പച്ചക്കറിയും. തേങ്ങ വെട്ടിയാൽ അതതു പറമ്പിൽ നിന്നുതന്നെ തേങ്ങാക്കാരൻ തേങ്ങയെടുക്കും. കാശെല്ലാം ഒന്നിച്ചു് കാര്യസ്ഥൻ ഗോവിന്ദൻ ചെട്ട്യാര്ടെ കയ്യിൽ കൊടുക്കും… ചെട്ട്യാർ അമ്മൂമ്മയെ ഏല്പിക്കും. ലോറികൾക്കൊപ്പം രൂപയും പാലക്കാട്ടെത്തും… ഒന്നാംതരം തരികിടയാണു് ചെട്ട്യാർ. രണ്ടുകൊല്ലത്തെ കാളേജുപഠിത്തമെന്ന ആഡംബരവാസം കഴിഞ്ഞെത്തി കാരണവരു കളിച്ചുനടക്കുന്ന വിദ്യാധരൻ തന്നേക്കാൾ തരികിടയാണെന്നു് ചെട്ട്യാർക്കറിയാം. അയാൾ ആദ്യമേ തന്നെ വിദ്യാധരനെ കയ്യിലെടുത്തു. ഒരഡ്ജസ്റ്റുമെന്റിൽ രണ്ടുപേരും അവവരുടെ കാര്യം ഭംഗിയായി നോക്കും.”
‘ആയിടയ്ക്കാണു് സുനന്ദച്ചിറ്റമ്മയുടെ മൂന്നാമത്തെ പ്രസവം. വലിയ കോംപ്ലിക്കേഷനായിരുന്നത്രേ. സീരിയസാരുന്നു, ഓപ്പറേറ്റു ചെയ്താ കുഞ്ഞിനെയെടുത്തേ… വേണുക്കൊച്ചച്ഛൻ തിരുവനന്തപുരത്തു വന്നപ്പളാ കഥയൊക്കെപ്പറഞ്ഞേ. ഞങ്ങൾ തിരുവനന്തപുരത്തിനു പോന്നശേഷം കണക്ഷൻ വളരെ കുറവാരുന്നല്ലോ, ങാ അതു നിക്കട്ടെ… ചിറ്റമ്മയ്ക്കു മൂന്നുമാസം റെസ്റ്റുവേണം, കിടന്നകിടപ്പുവേണം. മൂത്ത കുഞ്ഞുങ്ങൾ, ഓടിക്കളിക്കുന്ന പ്രായം, കൊച്ചുകുഞ്ഞു്… രോഗിയേയും ശുശ്രൂഷിക്കണം. വീട്ടുജോലിക്കാരിക്കു് എല്ലാം കൂടി പറ്റില്ലല്ലോ… അതിപ്പം ഞാൻ… വിഷമമുണ്ടു് ചോദിക്കാൻ… നന്ദിനി വെറുതെ നിക്ക്വല്ലേ. അവൾക്കു കാളേജിലൊന്നും പോകാനിഷ്ടമില്ലതാനും… സുനന്ദ എഴുന്നേൽക്കുന്നതുവരെ… നന്ദിനിക്കു് അവടെയാണേ അടുത്തു് ഒരു വായനശാലേക്കേണ്ടു്… പുസ്തകങ്ങൾ വായിക്കാം… ജോലിയൊക്കെ ചെമ്പകാമ്മാള് ചെയ്തോളും…’ കൃഷ്ണൻനായർ ചിറ്റപ്പന്റെ ആവശ്യം ന്യായമാണെന്നു അമ്മൂമ്മയ്ക്കു തോന്നി… സന്തോഷത്തോടെ സമ്മതിച്ചു.
‘പക്ഷെ നന്ദിനിക്കു സങ്കടമായി. അച്ഛനേയും അമ്മയേയും വിട്ടു്… അമ്മയ്ക്കു് ആരുടേയും സഹായം വേണ്ട; പക്ഷെ എന്തിനും ഏതിനും താനാണു് അച്ഛനു് ആശ്രയം…’ ചേച്ചിയുടെ അവസ്ഥയോർത്തപ്പോൾ പോകാതിരിക്കാനും വയ്യ.
നന്ദിനി യാത്രപറയാൻ ചെന്നപ്പോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരുകാര്യം സംഭവിച്ചു… കൊച്ചുമകളെ കെട്ടിപ്പിടിച്ചു് ആ അച്ഛൻ പൊട്ടിക്കരഞ്ഞു… കരച്ചിലിനിടയിൽ പറയുന്നുണ്ടായിരുന്നത്രെ. ‘അവളെ വിടണ്ടാ, അവളെ വിടണ്ടാ ശങ്കരീ’ന്നു്.
“അപ്പൂപ്പനു് തന്റെ അരക്ഷിതാവസ്ഥയോർത്താണോ അതോ മകളെക്കുറിച്ചുള്ള ആധിയോ… ഹൃദയം കൊടുത്തു സ്നേഹിച്ചിരുന്ന ഒരച്ഛന്റെ ആറാമിന്ദ്രിയം പ്രവർത്തിച്ചുകാണുമായിരിക്കും, അല്ലേ?”
ശശിച്ചേട്ടൻ കുറച്ചുസമയം കസേരയിൽ തലചായ്ച്ചു് കണ്ണടച്ചിരുന്നു…
“ചേട്ടൻ ക്ഷീണിച്ചോ; ഞാൻ പറയണോ? കൊറച്ചൊക്കെ ഞാനും കേട്ടിട്ടൊണ്ടു്”, അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
ശശിച്ചേട്ടൻ തലയാട്ടി… അപ്പച്ചിയമ്മൂമ്മ പറഞ്ഞുതുടങ്ങി.
“നന്ദിനി-എന്നേക്കാളും എളേതാരുന്നു, വെറും പാവമായിരുന്നു. ചിറ്റമ്മമാരിൽ ഏറ്റവും പാവം. മീനാക്ഷിച്ചിറ്റമ്മേടെ നല്ല മനസ്സാ, പക്ഷെ ഒട്ടും പാവമല്ല; ഒരുപാടു കഴിവുകളുള്ള നല്ല ധൈര്യമുള്ളയാളായിരുന്നു. നന്ദിനി അവിടുണ്ടാരുന്ന നന്ദിനിപ്പശുവിനേപ്പോലെ ശാന്ത; ഒരു ധൈര്യോമില്ല… കളിയും പൂജയും നാമജപവും വീട്ടുകാര്യങ്ങളുമൊക്കെയായി ഒതുങ്ങിക്കൂടുന്ന സ്വഭാവം. ആരോടും എതിരുപറയാൻ ധൈര്യമില്ല… മനസ്സില്ലാ മനസ്സോടെയാണത്രെ നന്ദിനി പോയതു്…”
വേണുമ്മാവൻ ബോംബയിൽ നിന്നു് സ്ഥലംമാറ്റം കിട്ടി പാലക്കാടു് ജോയ്ൻ ചെയ്തു. പിറ്റേന്നു് സുനന്ദച്ചിറ്റമ്മേടെ വീട്ടിലെത്തി. മൂന്നാലുമാസം പ്രായമുള്ള കുഞ്ഞിനേയുമെടുത്തു് ഒരു സ്ത്രീ വടക്കേമുറ്റത്തു്… ആളനക്കംകേട്ടു് അവർ ഞെട്ടിത്തിരിഞ്ഞു. സൂക്ഷിച്ചുനോക്കിയ വേണുമ്മാവൻ സ്തംഭിച്ചുനിന്നു. ആറേഴുമാസം മുൻപു് ലീവുകഴിഞ്ഞു പോരുമ്പോൾ താൻ കൊണ്ടുവന്നു കൊടുത്ത ഏറ്റവും പുതിയ ഡിസൈനിലുള്ള ബിന്നി സിൽക്കുസാരിയുടുത്തു നിന്ന സുന്ദരിക്കുട്ടി, തന്റെ അനുജത്തി… വേരിനിടയിലിട്ടു വലിച്ചെടുത്തപോലെ ഒരു പേക്കോലം! വിളർത്തൊട്ടിയ കവിളുകൾ… ചേട്ടനും അനുജത്തിയും കെട്ടിപ്പിടിച്ചു കരഞ്ഞു: ‘അവൾടെ കണ്ണുകളും കണ്ണുനീരും എന്നോടെന്തോ കഥകൾ പറയാതെ പറഞ്ഞു… അവളുടെ കണ്ണുനീരിന്റെ ചൂടു് എന്റെ മനസ്സിനെ പൊള്ളിച്ചു. എനിക്കറിയില്ല അതെന്താണെന്നു്:’ വേണുമ്മാവൻ പറഞ്ഞ വാചകമാണതു്.
പക്ഷെ പുറത്തുപോയിരുന്ന സുനന്ദച്ചിറ്റമ്മയും ചിറ്റപ്പനും വന്നപ്പോൾ കഥ വേറെയായി. ‘നന്ദിനിക്കു പനി വന്നു, ടൈഫോയ്ഡായി. കലശലാര്ന്നു. രണ്ടാഴ്ച ആശുപത്രിയിൽ. ഇങ്ങോട്ടില്ലാന്നു പേടിച്ചുപോയി. നിങ്ങളെയൊക്കെയറിയിച്ചാ പേടിക്കൂംന്നു് ചേട്ടൻ പറഞ്ഞു. അമ്മയോ അച്ഛനോ അറിഞ്ഞാ വല്യേ പ്രശ്നാവില്ലേ? പോരാത്തേനു് പകരുന്ന പനീമല്ലേ. ആശുപത്രിക്കാരോടു് പറഞ്ഞു് പ്രത്യേകം നഴ്സിനെ വച്ചാ നോക്കീതു്. ഇനീപ്പം കൊഴപ്പോംന്നൂല്ല. ദേഹം നന്നാകാൻ മരുന്നു കൊടുക്കുന്നൊണ്ടു്’, സുനന്ദച്ചിറ്റമ്മ വിശദീകരിച്ചു. വേണുമ്മാവൻ നിശ്ശബ്ദനായി നിസ്സഹായനായി കേട്ടുനിന്നു… ഒരു പക്ഷെ സുനന്ദച്ചേച്ചി പറയുന്നതാണു സത്യമെങ്കിലോ! ചേച്ചിയെ അവിശ്വസിക്കുന്നതെങ്ങനെ! സുനന്ദച്ചിറ്റമ്മയോടു് വല്ലാത്തൊരു വിധേയത്വമുണ്ടു് വേണുമ്മാവനു്. നേരെ മൂത്തചേച്ചിയാ, കൊച്ചിലെ കൂട്ടു് ചേച്ചിയായിരുന്നു, എല്ലാ കുസൃതിക്കും.
‘ങാ വേണൂ, നീയെവ്ടെയാ ഇന്നലെത്തങ്ങിയേ? വെറുതെ ലോഡ്ജിലൊന്നും പോയി കഷ്ടപ്പെടണ്ടാ. ഇവ്ടെ മുറിയല്ലേ കെടക്കണേ. നീ പോയി പെട്ടീം കെടക്കേമെടുത്തുവാ. ഇവ്ടെത്താമസിച്ചാ മതി!’ ഒരാജ്ഞപോലെയുണ്ടായിരുന്നത്രെ സുനന്ദച്ചിറ്റമ്മയുടെ വാക്കുകൾ. സുനന്ദച്ചിറ്റമ്മേടേം ചിറ്റപ്പന്റേം മുൻപിൽ താൻ ദുർബലനായിപ്പോകുമായിരുന്നു; അതു് തന്റെ തറവാടിനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരെന്ന ഇമേജാര്ന്നു അവരെക്കുറിച്ചുണ്ടായിരുന്നതു് എന്നതുകൊണ്ടാണത്രെ. എന്നാൽ വേണുമ്മാവന്റെ കേന്ദ്രശമ്പളത്തിന്റെ മേന്മയായിരുന്നു കൂടെത്താമസിക്കാൻ ക്ഷണിച്ചതിനു പിന്നിലെന്നു പതുക്കെയാണു് മനസ്സിലായതത്രെ… എഴുപത്തഞ്ചുരൂപ മാസം ചേച്ചിക്കു കൊടുക്കും. വീട്ടിന്നു് രാവിലെയും രാത്രിലും മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. അക്കാലത്തു് വാടകവീട്ടിലോ ലോഡ്ജിലോ തന്നത്താൻ പാകം ചെയ്തുമൊക്കെയാണെങ്കിൽ സുഭിക്ഷമായിക്കഴിയാൻ ഒരു മുപ്പതു്, അങ്ങേയറ്റം മുപ്പത്തഞ്ചുരൂപ മതി. എല്ലാ ചെലവും കൂടി. എന്നിട്ടും ആകെ കിട്ടുന്ന ശമ്പളത്തിന്റെ തൊണ്ണൂറുശതമാനം ചേച്ചിക്കു കൊടുത്തു. എന്നിട്ടും ഒരു ദിവസം സുനന്ദച്ചിറ്റമ്മ അനിയനോടു പറഞ്ഞു:
‘സാധനങ്ങൾക്കൊക്കെ എന്താ വെലയെന്നു് വല്ല നിശ്ചയോണ്ടോ നിങ്ങക്കൊക്കെ. ഞാൻ നോക്കീട്ടു് വീടുനടത്തികൊണ്ടുപോകാൻ വല്യപാടാ… നീയെന്തേലും കൂടി കൂട്ടിത്തരണം!’ ഒരുളുപ്പുമില്ലാത്ത ചേച്ചിയുടെ വർത്തമാനം വേണുമ്മാവനു കൊണ്ടു.
‘പിറ്റേമാസം വേണുമ്മാവൻ ലോഡ്ജിലേക്കു മാറി, സംഘടനാപ്രവർത്തനങ്ങളുടെ തിരക്കു പറഞ്ഞു്… ആ അമ്മാവൻ തന്നെയാണു് പിന്നീടും ‘സുനന്ദച്ചേച്ചിക്കു‘വേണ്ടി പൂവത്തും പറമ്പിൽ കയ്യും മെയ്യും മറന്നു് വീടുപണിക്കു കൂടിയതു്; കയ്യിലുള്ളതു മുഴുവൻ അതിനു പൊടിക്കുകേം ചെയ്തു.’
‘കുറേക്കാലം കഴിഞ്ഞാണു് ഈ കഥ വേണുമ്മാവൻ പറയുന്നതു്. അപ്പോൾ പറയുകയാ ‘അന്നു് ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ ഗതികെട്ടലയുന്ന സ്വന്തം മീനാക്ഷിച്ചേച്ചിയേയും കുടുംബത്തേയും ഒരു നിമിഷം പോലും ഓർക്കാതിരുന്നതിന്റെ ശിക്ഷയായിരുന്നെന്നു്… ഒന്നുകൂടി പറഞ്ഞു-ലക്ഷപ്രഭുവിൽ നിന്നു് ഊരുതെണ്ടി നാട്ടിലെത്തേണ്ടിവന്ന ഗോപിയമ്മാവന്റെ പതനത്തിന്റെ കഥ. മദ്രാസിലും ബാംഗ്ലൂരിലും സിനിമാനിർമ്മാണവും ചൂതുകളിയും കുതിരപ്പന്തയവുമായി പറന്നു നടന്നിരുന്ന, കോട്ടും സൂട്ടുമില്ലാതെ പുറത്തിറങ്ങാത്ത ഗോപാലകൃഷ്ണൻ-എം. എൻ. പിള്ള. ഒരു വേനൽക്കു പൂവത്തുംപറമ്പിലെ വീടിന്റെ പടിഞ്ഞാറെ മുറ്റത്തുകെട്ടിയ വലിയ കെട്ടുപന്തലിലെ മേശപ്പുറത്തു ഫയലുകൾ വച്ചു കണക്കെഴുതുന്ന ഗോപിയെന്ന ലക്ഷപ്രഭു… വേനലവധിക്കു് രണ്ടുമൂന്നാഴ്ചത്തേക്കു വീട്ടിൽ വിടാനായി സാവിത്രിക്കുട്ടിയേം കൊണ്ടുവന്നതാ രാഘവമ്മാവൻ. ബാക്കി നീ പറ സാവിത്രിക്കുട്ടീ.’
അന്നു് ഫിഫ്ത്തിലെ വേനലവധിയാര്ന്നു. രാഘവമ്മാവൻ എന്നെ നാട്ടിൽക്കൊണ്ടുവിടാൻ വന്നതാ… ഞങ്ങൾ ടൗണീനു് ഒരു പ്രൈവറ്റുബസ്സിൽ വന്നിറങ്ങി. പൂവത്തും പറമ്പുവഴി കേറിപ്പോകുന്നതാ എളുപ്പം; പിന്നെ രാഘവമ്മാവനു് രണ്ടുദിവസം അവിടെ താമസിക്കേം വേണം. അങ്ങനെ ഞങ്ങൾ കേറിവന്നപ്പോൾ ഇരിക്കുന്നു ഗോപീമ്മാവൻ, തലപൊക്കിനോക്കി, ഒരു ഭാവഭേദവുമില്ലാതെ തലതാഴ്ത്തി ഫയലിലേക്കു്. വല്യമ്മാവൻ വിളിച്ചു: ‘എടാ ഗോപീ, ഇതാരാന്നു നീ കണ്ടോ? തീരെ കൊച്ചാരിക്കുമ്പം കണ്ടതല്ലേടാ… ഇതു് നമ്മടെ മീനാക്ഷീടെ മോളാ സാവിത്രിക്കുട്ടി… മിടുക്കിയാ… നൂറിൽ നൂറാമാർക്കു്. മെറിറ്റ് സ്കോളർഷിപ്പുണ്ടു്. ഇപ്പം ഫിഫ്ത്തിലാ, അടുത്താഴ്ച പിള്ളാരാരേലും വരും അവളെ കൊണ്ടുപോകാൻ; അവിടാ പഠിക്കുന്നേ.’
“പതുക്കെ തലപൊക്കി കടുത്ത മുഖഭാവത്തോടെ എന്നെ ഒന്നുനോക്കി, തലതിരിച്ചു. അത്രതന്നെ. ഞാനങ്ങുപോയി വല്യമ്മാവന്റെ വളിപ്പുകാണാൻ നിക്കാതെ.” സാവിത്രിക്കുട്ടി പറഞ്ഞുനിർത്തി.
“ങാ അതാ വേണുമ്മാവൻ പറഞ്ഞേ: ‘മീനാക്ഷിച്ചേച്ചിക്കും ചേട്ടനും മക്കൾക്കും വേണ്ടസമയത്തു് ഒരുചെറിയ സഹായം പോലും ചെയ്യാൻ തയ്യാറാകാതിരുന്ന ഗോപിച്ചേട്ടനു് കിട്ടിയ ശിക്ഷ വളരെ വലുതാരുന്നൂ’ ന്ന്”, ശശിച്ചേട്ടൻ കഥപറച്ചിൽ ഏറ്റെടുത്തു:
“കഥ വഴിമാറിപ്പോയി, ഞാൻ കേട്ടിരുന്നൂന്നേയൊള്ളൂ…”
“വേണുക്കൊച്ചച്ഛൻ പാലക്കാടു വന്നു് ഒരു മാസം കഴിഞ്ഞപ്പോൾ നന്ദിനിയെ തിരിച്ചുകൊണ്ടുവിട്ടു. അന്നു് എന്തോ കുറച്ചു ആഭരണം കയ്യിൽ കൊടുത്തു; വേണുക്കൊച്ചച്ഛൻ വാങ്ങിച്ചുകൊടുത്തതാണെന്നും കേട്ടിട്ടൊണ്ടു്. ‘കല്യാണം ആലോചിക്കുന്നൊണ്ടു്, പരമേശ്വരൻചേട്ടനോടും പറഞ്ഞിട്ടൊണ്ടു്. സുമിത്രവഴീം ആലോചനവന്നു… നോക്കാം… നല്ല ബന്ധമാണേ സമ്മതിക്കണം… നല്ല സ്ത്രീധനം കൊടുക്കാം, പണമായല്ല. കുറെ വസ്തുക്കൾ അവരുടെ പേർക്കു് എഴുതിക്കൊടുത്തേക്കാം… അമ്മയോടും ഞാനിക്കാര്യം പറഞ്ഞിട്ടൊണ്ടു്.’ കൃഷ്ണൻനായർ ചിറ്റപ്പൻ ഒരുളുപ്പുമില്ലാതെ വേണുക്കൊച്ചച്ഛനോടു പറഞ്ഞു തിരിച്ചൊന്നും ചോദിക്കാതേം പറയാതേം വേണുക്കൊച്ചച്ഛൻ!”
“ഓ… പിന്നേം കഥ വഴിമാറി… പറയാൻ വന്ന കഥ അതല്ല പറഞ്ഞു പറഞ്ഞു ഞാൻ പലപ്പോഴും കാടുകേറുന്നു…”
സ്വഗതം പോലെ പറഞ്ഞു് ശശിച്ചേട്ടൻ എഴുന്നേറ്റു് അകത്തോട്ടുപോയി.
എല്ലാവരും പതുക്കെ എഴുന്നേറ്റു. കൈകാൽ കുടഞ്ഞും മുറ്റത്തിറങ്ങി രണ്ടുചാൽ നടന്നും ഒന്നു ഫ്രഷായപ്പോഴേക്കും ശശിച്ചേട്ടൻ എത്തി:
“അമ്മൂ, നമ്മൾ ചെമ്പകശ്ശേരീൽ കുടിപാർത്തിരുന്ന ദേവീടെ കാര്യമല്ലേ പറയാൻ വന്നതു്? ശരി ശരി. അതുപറയാം.”
‘നിത്യപൂജയും ദീപാരാധനയും നിവേദ്യവുമൊക്കെ പണ്ടേ നിന്നുപോയിരുന്നു. രാവിലെയും വൈകിട്ടും വിളക്കുകൾ കഴുകിത്തുടച്ചു് കത്തിക്കും നന്ദിനി; നന്ദിനി തൊടാൻ വയ്യാതായാൽ അടുക്കളക്കാരൻ കുട്ടിക്കൃഷ്ണൻ. വിദ്യാധരൻ ഒന്നിനും കൂട്ടാക്കില്ല. ശേഖരൻ കൊച്ചച്ഛൻ പണ്ടേ വഴക്കിട്ടു മാറിത്താമസിക്കേം ചെയ്തു. അല്ലെങ്കിലും അങ്ങേര്ടെ കാര്യം പറയണ്ടല്ലോ. അവരാരും പടികേറാൻ അമ്മൂമ്മ സമ്മതിക്കേമില്ല. ആ സമയത്താണു് നന്ദിനി പാലക്കാടിനു പോണതു്. അപ്പൂപ്പൻ ധർമ്മസങ്കടത്തിലായി. കടുത്ത ഈശ്വരവിശ്വാസിയായ അപ്പൂപ്പൻ തന്റെ ഉപാസനാമൂർത്തിയായ മുകാംബികാദേവിയുടെ ശാപത്തെക്കുറിച്ചല്ല പേടിച്ചതു്; അദ്ദേഹത്തെ അലട്ടീതു് ദേവീചൈതന്യത്തെ അപമാനിക്കുന്നതാണു്. താൻ ഭക്തിപൂർവ്വം ആവാഹിച്ചു് ആനയിച്ചുകൊണ്ടുവന്നു പ്രതിഷ്ഠിച്ച ദേവിക്കു് നിത്യനിദാനം പോലും മുടങ്ങീരിക്കുന്നു. ആരും തൊഴാനും അനുഗ്രഹം വാങ്ങാനും ആ നടയിലെത്തുന്നില്ല. ദേവി അപമാനിതയായിരിക്കുന്നു! അനാഥയായിരിക്കുന്നു… തന്റെ ദുഃഖം ആർക്കും മനസ്സിലാകുന്നില്ല!’
‘നിരാശനായ അപ്പൂപ്പൻ തന്റെ ഇഷ്ടദേവതയ്ക്കു എല്ലാ മാന്യതയോടെയും കുടിയിരിക്കാൻ ഒരിടം തേടി കണ്ടുപിടിച്ചു… തൈക്കാട്ടുശ്ശേരീലാ. ബ്രാഹ്മണരുടെ വകയായി വളരെ വളരെ പഴക്കമുള്ള ക്ഷേത്രം-അമ്പോറ്റിക്കുന്നു് ക്ഷേത്രം. നല്ല നിലയിൽ നടന്നുപോകുന്നു. പൂജയും ശീവേലിയും എന്നല്ല എല്ലാ ആചാരങ്ങളും ചടങ്ങുകളും നേരാംവണ്ണം നടത്തിക്കൊണ്ടുപോകുന്നുണ്ടു്. പുതിയ അവകാശിയായ നമ്പൂരി സന്തോഷത്തോടെ അപ്പൂപ്പന്റെ അപേക്ഷ സ്വീകരിച്ചു; ദേവിക്കു് ഉചിതമായ സ്ഥലത്തു പ്രതിഷ്ഠിക്കും. ജോത്സ്യരേയും പൂജാരിമാരേയും വിളിച്ചു എല്ലാ ചടങ്ങുകളോടെയും ആവാഹിച്ചു് അമ്പോറ്റിക്കുന്നു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു അപ്പൂപ്പന്റെ മൂകാംബികാ ദേവിയെ. അതുകൊണ്ടു് ചെമ്പകശ്ശേരി ഒഴിഞ്ഞുകൊടുത്തപ്പോ ദേവിക്കു വാടകവീടന്വേഷിക്കേണ്ടി വന്നില്ല…’
സാവിത്രിക്കുട്ടി പെട്ടെന്നു് കയറിപ്പറഞ്ഞു:
“അല്ല ശശിയേട്ടാ. ആ കഥയ്ക്കു വലിയ ട്വിസ്റ്റുണ്ടു്. ദേവിക്കു പെണക്കാത്രെ… ചെമ്പകശ്ശേരീലെ പുതിയ അവകാശികൾക്കു ദേവീടെ ശാപം… !”
എല്ലാവരും ചിരിച്ചു. “നീയെന്നാ സാവിത്രിക്കുട്ടീ വിശ്വാസിയായേ? ദേവി പിണങ്ങി; ഒന്നുമറിയാത്തവരെ ശപിക്കുന്നൂ… കൊള്ളാല്ലോ… ങാ പറഞ്ഞോ കേക്കട്ടെ”, അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
“ങൂം. പറയാം… തിട്ടേൽ ഗംഗാധരക്കുറുപ്പിന്റെ മകന്റെ മകൾ ഒരിക്കൽ എന്നെ അന്വേഷിച്ചു വന്നു. ഞാനമ്പരന്നു പോയി. ജീവിതത്തിലാകെ മൂന്നോ നാലോ കൊല്ലമാ ഞാൻ അമ്മയുടെ ജന്മനാട്ടിൽ കഴിഞ്ഞതു്. അവടെയാണേൽ കുടുംബക്ഷേത്രം കുടുംബാംഗങ്ങളെല്ലാവരും യോജിച്ചു് പുതുക്കിപ്പണിയുകയും പൂജയും ഉത്സവവും നടത്തുകയുമൊക്കെ ചെയ്യുന്നുണ്ടു്. ഞാനാണേൽ അതിലൊന്നിലും പങ്കുകാരിയല്ല, കാരണം ദേവീദേവന്മാരുമായുള്ള ചങ്ങാത്തം പതിനഞ്ചു വയസ്സിൽ ഉപേക്ഷിച്ചതാണു്. പുതുതായി ബന്ധം വച്ചിട്ടുമില്ല.”
“ഓ എന്റെ സാവിത്രിക്കുട്ടീ, നീ കാര്യം പറ വളച്ചുകെട്ടാതെ”, അപ്പച്ചിയമ്മൂമ്മ തിടുക്കപ്പെട്ടു.
‘അതാ പറയുന്നേ… എന്നെ അന്വേഷിച്ചുവന്ന സ്ത്രീ ഭയങ്കര നിരാശയിലും വിഷമത്തിലുമായിരുന്നു. അവർ ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിലാണു്. അവരുടെ അമ്മയാണു് ചെമ്പകശ്ശേരീൽ താമസം. മകൾ അവർക്കായി ഒരു വീടുപണി തുടങ്ങീട്ടു് മൂന്നുവർഷമായി. ഇത്രകാലമായിട്ടും ഒരു നില വാർത്തിട്ടതേയുള്ളൂ. പണി മുമ്പോട്ടു കൊണ്ടുപോകാൻ പറ്റുന്നില്ല. ഓരോ തവണയും വിചാരിച്ചിരിക്കാത്ത തടസ്സം വരും. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ല. മറ്റെന്തെങ്കിലും ഒടക്കു്. വീടുപണിക്കിറക്കിയിട്ട സാധനങ്ങൾ കൊറേ മോഷണം പോയി. മഴേം വെയിലുമേറ്റു് അങ്ങനെ കൊറേ…’
‘നിവൃത്തിയില്ലാതായപ്പോ ഒരു ജ്യോത്സ്യരെ പോയിക്കണ്ടു. പേരുകേട്ട ജോത്സ്യരാ… അദ്ദേഹം പ്രശ്നം വച്ചു… ദേവീ ശാപം! ചെമ്പകശ്ശേരീലു് അമ്പലോം വച്ചുപൂജേമൊണ്ടാര്ന്നത്രെ. ആ ദേവി ഇപ്പോ അനാഥാവസ്ഥയിലാണത്രെ. ആ ദേവീടെ ശാപാ. അതിനു പരിഹാരം കണ്ടാലേ രക്ഷയൊള്ളൂന്നാ പറഞ്ഞെ… ഞാനിനി എന്തുചെയ്യും! എന്റെ അച്ഛൻ കൊച്ചാര്ന്നപ്പോ ആ വീട്ടി വന്നതാ. ആരും പറഞ്ഞു കേട്ടിട്ടില്ല അങ്ങനൊരു അമ്പലത്തിന്റെ കാര്യം. ഇപ്പഴാണേ അടുത്തൊള്ള ബന്ധുക്കളോടു ചോദിച്ചപ്പോ അവർക്കും അറിയില്ല. അല്ല, അവരും എന്നേപ്പോലെ പുതിയ തലമൊറേലേ ആളുകളല്ല! ചേച്ചി സഹായിക്കണം. ചേച്ചീടെ ഒരു ബന്ധു അവടെയടുത്തൊണ്ടല്ലോ, ആ കുട്ടിയാ പറഞ്ഞെ ചേച്ചിയെക്കണ്ടാൽ കാര്യം നടക്കൂംന്നു്.’ ആ സ്ത്രീ ഒറ്റശ്വാസത്തിൽ എന്നോടു പറഞ്ഞുനിർത്തി.
“പഴേ വീടിന്റെ ഏതു ഭാഗത്തായിട്ടാ പുതിയതു പണിയുന്നേ?” ഞാൻ വെറുതെ ഒരു കൗതുകത്തിനു ചോദിച്ചു.
“അപ്പഴല്ലേ തമാശ! അവരു് ആ പറമ്പിലെന്നല്ല, അവ്ടെയടുത്തെങ്ങുംപോലുമല്ല വീടുവയ്ക്കുന്നേ; ടൗണിലെവിടെയോ. ദേവിയെ പൂജിച്ചിരുന്നവരുമായി ഒരു ബന്ധോമില്ലാത്ത നിങ്ങളെ ശപിക്കേണ്ട കാര്യമെന്താ ദേവിക്കെന്നു് ചോദിച്ചുപോയി.” ആ സ്ത്രീയങ്ങു വല്ലാണ്ടായി: ‘കളിയാക്കണ്ട ചേച്ചീ. ഞങ്ങടെ ഗതികേടുകൊണ്ടാ. ചേട്ടനാണേ ലീവുകിട്ടുന്നൂമില്ല. എങ്ങനേലും ഒന്നുതല്ലിക്കൂട്ടാമെന്നു വച്ചപ്പഴാ… ചേച്ചി സഹായിക്കണം. ജോത്സ്യരു് ഒറപ്പായിട്ടു പറഞ്ഞതാ പരിഹാരം ചെയ്താൽ മതീന്നു്. അതിനു് ദേവി എവ്ടാന്നു് അറിയണ്ടേ!’
ജോത്സ്യരു് എല്ലാര്ടേം ചരിത്രമന്വേഷിച്ചിട്ടു് തന്നെയാകും പ്രവചിച്ചിരിക്കുന്നതു്. അയാളുടെ വയറ്റിപ്പിഴപ്പു്! ആ പാവം സ്ത്രീയോടു് അന്ധവിശ്വാസത്തെപ്പറ്റി പ്രസംഗിച്ചിട്ടും യുക്തിവാദം നടത്തീടും കാര്യമില്ല. അന്വേഷിച്ചു് ഉടനെ അറിയിക്കാമെന്നു ഞാനേറ്റു…
“കുറച്ചുദിവസം കഴിഞ്ഞാ ഞാൻ നേരത്തെ പറഞ്ഞ ചരിത്രാന്വേഷണ യാത്രയ്ക്കു് പോയതു്. അന്നു് കൂട്ടായി ഭാരതിച്ചേച്ചിയമ്മേടെ കൊച്ചുമോൻ സന്തോഷും ഉണ്ടായിരുന്നു. അവൻ ഒരു ദിവസം പെട്ടെന്നു വഴിയിൽവച്ചു പറഞ്ഞു, ‘നമ്മുടെ തറവാട്ടീന്നു് കൊണ്ടുവന്ന ദേവിയെ പ്രതിഷ്ഠിച്ച സ്ഥലം ഇവിടെയടുത്തെവിടെയോ ആണെ’ന്നു്. ആ ക്ഷേത്രത്തിന്റെ പേരും ചേച്ചിയമ്മ പറഞ്ഞു് അവനു് ഓർമ്മയൊണ്ടാര്ന്നു. ഞങ്ങടെ ടാക്സി ഡ്രൈവർ അവിടുത്തുകാരനാ. അയാൾക്കറിയാം ആ ക്ഷേത്രം. അയാൾ കാണിച്ചുതന്നു. വലിയ ഒരു കോമ്പൗണ്ട്… കാടുപിടിച്ചു കിടക്കുന്നു. ആ പുരയിടത്തിനു നടുവിലായി മൂന്നുനാലു് ഓടിട്ട മേൽക്കൂരകൾ കാണാനുണ്ടു്; വളരെ പഴക്കം തോന്നുന്ന ഓടുകൾ. ആ ഡ്രൈവറാ പറഞ്ഞെ, വളരെനാളായി അവിടെ പൂജേമൊന്നുമില്ല, അമ്പലം തുറക്കാറേയില്ലെന്നു്. അതിന്റെ പുതിയ ഉടമസ്ഥർ ജോലിയായി വിദേശത്തെവിടെയോ ആണത്രെ.”
“ഞങ്ങൾ കാറിലിരുന്നു കണ്ടതേയുള്ളൂ. ദേവിയെ സഹായിക്കാനൊന്നും ഞാനാളല്ലാത്തതു കൊണ്ടു് ഇറങ്ങിയില്ല. ദേവിയും ഞാനുമായി കുറേ പണ്ടു് വളരെ ചെറിയ കാലയളവിലെ അടുപ്പം വച്ചു് ഞാൻ ദേവിയോടു് മനസ്സിൽ ചോദിച്ചു: ചെമ്പകശ്ശേരീന്നു് ഇറക്കി വിട്ടിട്ടു് ഞങ്ങളാരും ആരേയും ശപിച്ചില്ല, ആരോടും പിണങ്ങിയില്ല, ആരേം ആശ്രയിച്ചുമില്ല. പണിയെടുത്തു മാന്യമായി ജീവിക്കുന്നു. ദേവിയെന്താ ആ വഴിനോക്കാത്തേന്നു്… പിന്നെ ഇറക്കി വിട്ടവരുമായി ഒരു ബന്ധോമില്ലാത്ത ആ പാവങ്ങളെ ഉപദ്രവിക്കുന്നതിൽ എനിക്കിത്തിരി പരിഭവമൊണ്ടെന്നു്.”
ശശിച്ചേട്ടൻ ചിരിച്ചു: “ഓ, നീ എഴുത്തുകാരിയാണല്ലോ; അതിന്റെയാ ഈ വാചകങ്ങൾ അല്ലേ?”
ആരുമൊന്നും മിണ്ടിയില്ല. അപ്പച്ചിയമ്മൂമ്മ ഓർമ്മകളിൽ നഷ്ടപ്പെട്ടങ്ങനെ ഇരിക്കുന്നു.
പെട്ടെന്നു് അമ്മു ചോദിച്ചു: “ആ നന്ദിനിച്ചിറ്റമ്മ? അവരെവ്ടെയാ ഇപ്പോ?”
ഒരു നിമിഷനേരത്തേക്കു് ശശിച്ചേട്ടനും പെട്ടെന്നുണർന്ന അപ്പച്ചിയമ്മൂമ്മയും അമ്മുവിനെ സൂക്ഷിച്ചുനോക്കിയിരുന്നു, മറുപടി മറന്നപോലെ. സാവിത്രിക്കുട്ടി മറുപടി പറഞ്ഞു:
“ഇല്ല മോളേ, നന്ദിനിച്ചിറ്റമ്മ പോയി… എന്നേ പോയി! കല്യാണം കഴിഞ്ഞു. കൃഷ്ണൻനായരു ചിറ്റപ്പൻ കൊണ്ടുവന്ന ആലോചനയായിരുന്നത്രേ. നല്ല പ്രായവ്യത്യാസം; ഞാൻ കണ്ടിരുന്നില്ല. ശശിച്ചേട്ടനും മണിച്ചേച്ചീം പോയിരുന്നതല്ലേ. ഞങ്ങളന്നു കോഴിക്കോടാ. പക്ഷെ പിന്നീടൊള്ള കഥ ഞാനറിഞ്ഞതു് ദിവാകരേട്ടന്റെ ഭാര്യ പറഞ്ഞപ്പഴാ… നന്ദിനിച്ചിറ്റമ്മ മൂന്നുനാലു തവണ പ്രഗ്നന്റായി, രണ്ടാംമാസമാകുമ്പോഴേക്കും ബ്ലീഡിംഗ്; അബോർഷനാകും… അവസാനം ഒരു മാസം മുഴുവൻ ആശുപത്രി… എന്താ അസുഖം എന്നു് തിരിച്ചറിയാൻ പറ്റിയില്ലാത്രെ. വീടും ആശുപത്രീമായി കുറേനാൾ… വല്ലാത്തൊരു ദുരന്തകഥ! നന്ദിനിച്ചിറ്റമ്മയുടെ ഹൃദയമിടിപ്പു് കുറഞ്ഞുവന്നു. ഡാക്ടറുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ല. കൂട്ടിരിക്കുന്നതു് അമ്മൂമ്മ. തന്റെ കൺമുന്നിൽ പൊന്നുമോളുടെ ഹൃദയമിടിപ്പു് താഴ്ന്നു താഴ്ന്നുപോകുന്നതു് പരിഭ്രാന്തിയോടെ ശ്രദ്ധിച്ചു് ആ അമ്മ… അവസാനം കാറിൽ തന്റെ മടിയിൽ തലവച്ചു് കിടത്തിയ കൊച്ചുമകളുടെ ജഡവുമായി ആ വൃദ്ധയായ അമ്മ തങ്ങളുടേതല്ലാത്ത വീട്ടിലേക്കു്… അപ്പൂപ്പൻ ഭാഗ്യവാൻ, നേരത്തേ തന്നെ കടന്നുപോയി. പൂവത്തുംപറമ്പിൽ താമസമായി അധികം കഴിയുംമുൻപു് തന്നെയാണതു്.”
അപ്പച്ചിയമ്മൂമ്മ അറിയാതെ ഒന്നു തേങ്ങി; ആ നിശ്ശബ്ദതയിൽ അതൊരു പെരുമ്പറപോലെ!
“കൂടുതൽ കുടുംബപുരാണം കേൾക്കണമെങ്കിൽ മാന്തോട്ടത്തു കാളിക്കുട്ടി വലിയമ്മായിയെ കാണണം. അവരിപ്പോ ചേർത്തലയിൽ തന്നെ ഒണ്ടോ എന്തോ.”
അപ്പച്ചിയമ്മൂമ്മ അമ്മയോടു് പറയുന്ന ആ പേരു കേട്ടപ്പോൾ അമ്മുവിനു് തലയിൽ ഒരു ടോർച്ചു മിന്നി-ശ്രീകുമാർ, ചേർത്തലക്കാരൻ ശ്രീകുമാർ-ക്ലാസ്മേറ്റും അടുത്ത സുഹൃത്തുമായിരുന്നു ബാംഗ്ലൂരിൽ. അന്നെപ്പോഴൊ യാദൃച്ഛികമായി പറഞ്ഞ കുടുംബവിശേഷങ്ങളിൽ കഥകളുടേയും ഗോസിപ്പുകളുടേയും കലവറയായ തന്റെ മുത്തശ്ശിയെപ്പറ്റി പരാമർശിച്ചിരുന്നു. അവരാണോ? അല്ലെങ്കിൽ അവരറിയുന്നവരാകും, തീർച്ച. അമ്മു കയ്യോടെ ശ്രീകുമാറിനെ വിളിച്ചു. ശ്രീകുമാറിന്റെ മുത്തശ്ശി തന്നെയാണു് കക്ഷി; അവരിപ്പോഴും ആരോഗ്യവതിയായി ജീവിച്ചിരിക്കുന്നു! ശ്രീകുമാർ പറഞ്ഞു, ‘നേരത്തെ പറയണ്ട, ഒരു സസ്പെൻസ്.’
അങ്ങനെയാണു് അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി മാന്തോട്ടത്തേയ്ക്കുള്ള യാത്ര സംഘടിപ്പിച്ചതു്. സാവിത്രിക്കുട്ടിയമ്മൂമ്മയ്ക്കു് സന്തോഷം അടക്കാൻ വയ്യായിരുന്നു, ‘എത്രകാലമായി അവരെ കണ്ടിട്ടു്.’
കാളിക്കുട്ടി വലിയമ്മായി മാന്തോട്ടത്തു കുടുംബഭരണം ഏറ്റെടുത്തതു് ഉത്തരവാദിത്തങ്ങളുടെ ഒരു വൻ ചുമടുമായാണു്. സാവിത്രിക്കുട്ടിയുടെ അമ്മ പറയാറുണ്ടു്. ‘വലിയമ്മായി പുഷ്പംപോലെ എല്ലാം ശരിയാക്കി, ദാന്നു പറയണേന്നു മുമ്പേ’, എന്നു്.
കെട്ടുപ്രായം കഴിഞ്ഞുനിന്ന മൂന്നു് അനുജത്തിമാർ-അതും ‘ഞാനോ നീയോ’ എന്ന മട്ടിൽ ആജാനുബാഹുക്കളായ പെണ്ണുങ്ങൾ-ഇതും മീനാക്ഷിയമ്മയുടെ പരാമർശങ്ങളിലുള്ളതായിരുന്നു. അനുജനാണേൽ പട്ടാളത്തിലും. മൂന്നുപേർക്കും വരന്മാരെ കണ്ടെത്തി, കല്യാണം നടത്തി. വെറുതെയങ്ങു കെട്ടിച്ചു കൊടുത്തതല്ല. വ്യക്തമായ വ്യവസ്ഥകളും, അവ ലംഘിക്കപ്പെട്ടാലുള്ള അനന്തരഫലങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ:
വലിയ അടുക്കള, ആവശ്യത്തിനു മുറികളും, അത്യാവശ്യം പുരയിടങ്ങളും കണ്ടങ്ങളും; തൊഴുത്തിൽ നാലഞ്ചു പശുക്കളും ഒരേറുകാളകളും. എല്ലാവരും മാന്തോട്ടത്തു തറവാട്ടിൽത്തന്നെ താമസിക്കണം, എല്ലാവരും പാടത്തും പറമ്പിലും അടുക്കളയിലും അധ്വാനിക്കണം. സ്വന്തം ഭർത്താവിന്റെ ഉത്തരവാദിത്വമില്ലായ്മ വലിയമ്മായിയെ പഠിപ്പിച്ച പാഠമാണതു്. വരവും ചെലവും തുല്യമായി ഭാഗിക്കും. എല്ലാം കൃത്യം കണക്കായിരിക്കണം. തികച്ചും വ്യക്തിപരമായ ചെലവുകൾ തങ്ങൾക്കു കിട്ടുന്ന വീതത്തിൽ നിന്നു് നടത്തിക്കൊള്ളണം.
വലിയമ്മായി മാത്രം ‘അമ്പലക്കാള’ യെപ്പോലെ സർവ്വതന്ത്രസ്വതന്ത്രയായി നടന്നു. എന്നുവച്ചു് അപഥസഞ്ചാരമൊന്നുമല്ല. മാന്തോട്ടത്തു തറവാട്ടിലെ മാത്രമല്ല മറ്റു ബന്ധു വീടുകളിലെല്ലാം ശരിക്കൊരു ‘വലിയമ്മായി’ യായി നടക്കും, അത്ര തന്നെ.
അസൂയാലുക്കൾ പറയുമായിരുന്നു: ‘വീട്ടിൽ കാര്യങ്ങൾ നോക്കാൻ മൂന്നാലു പെണ്ണുങ്ങളും പുറം പണിക്കു് അവര്ടെ ഭർത്താക്കന്മാരും! അവർക്കു പിന്നെ അമ്മായിചമഞ്ഞു് പഞ്ചായത്തും പറഞ്ഞു് നാടുനീളെ നടക്കാം. അവര്ടെ അരി ലാഭപ്പെടുത്ത്വേം ചെയ്യാം; അതാ ബുദ്ധി!’
എന്നും രാവിലെ അന്നത്തേയ്ക്കു് അത്യാവശ്യമുള്ള സാധനങ്ങൾ പുറത്തേയ്ക്കെടുത്തു കഴിഞ്ഞാൽ കലവറമുറീം അറേം തന്റെ മുറീം പൂട്ടി മൊത്തം താക്കോൽക്കൂട്ടം എളിയിൽ തിരുകി ഇറങ്ങും. വലിയമ്മായിയുടെ വേഷം നല്ല രസമാണു്. അലക്കിയെടുത്ത മൽമലിന്റെ ഡബിൾ മുണ്ടാണുടുക്കുക. ഒന്നര പതിവുള്ള അക്കാലത്തു് ഒന്നരയല്ല വലിയമ്മായിക്കു്; ചെറിയമുണ്ടു് തറ്റുടുത്തു് മുകളിൽ ഡബിൾമുണ്ടുടുക്കും. മൂന്നു വീതിയുള്ള മുണ്ടു് കാലിന്റെ കണ്ണയ്ക്കു് അരയടി മുകളിൽ നിൽക്കും. ‘ദെന്താ കാളിക്കുട്ടീ, വെള്ളപ്പൊക്കോണ്ടോവ്ടെ?’ എന്ന ഭർത്താവിന്റെ ചോദ്യത്തിനു് ദഹിപ്പിക്കുന്ന ഒരു നോട്ടമാണുത്തരം. പിന്നെ പുളിയിലക്കരയൻ കസവു നേരിയതു മടക്കി തോളിലിടും. കാളിക്കുട്ടി വലിയമ്മായി ജനിച്ചിട്ടു് റൗക്കയിട്ടിട്ടില്ല, മക്കളും അനുജത്തിമാരുമെല്ലാം ബ്ലൗസും സെറ്റുമുണ്ടും സാരിയുമൊക്കെയായെങ്കിലും ദൂരെയാത്ര ചെയ്യേണ്ടി വന്നാലല്ലാതെ വല്യമ്മായി മാറുമറയ്ക്കില്ല. ‘ദൈവം തന്നതാ; എല്ലാർക്കുമൊള്ളതുപോലെ രണ്ടെണ്ണം എനിക്കും, അതിപ്പം പൊതിഞ്ഞു കെട്ടാഞ്ഞിട്ടാർക്കാടാ ദെണ്ണം?’ എന്നു് ദേഷ്യം പിടിക്കും നേരിയതു പുതയ്ക്കാൻ പറഞ്ഞാൽ. അഞ്ചേമുക്കാലടി പൊക്കവും അതിനൊത്ത തടിയുമുള്ള വലിയമ്മായിയുടെ കുടവയറിൽ വിശ്രമിക്കുന്ന വലിയ മുലകൾ അന്നു് കുട്ടികൾക്കു് ഒരു കാഴ്ചതന്നെയായിരുന്നു. മൂന്നുമക്കൾക്കു് മുമ്മൂന്നു വയസ്സുവരെ മൂക്കുമുട്ടെ അമൃതുചുരത്തിക്കൊടുത്ത അമൃതകുംഭങ്ങൾ! കീരിക്കാട്ടു മഠത്തിലെ കുഞ്ഞിക്കുട്ടന്റെ വകയാണു് ‘അമൃതകുംഭങ്ങൾ’ പ്രയോഗം. അയാൾ കവിയാണു്.
വലിയമ്മായിയുടെ വർത്തമാനമാണു് അതിലൊക്കെ രസം. ഉറച്ച ശബ്ദം. സന്ദർഭമനുസരിച്ചുള്ള ഏറ്റക്കുറച്ചിലോടെയാണു് സംസാരം.
‘എന്റെ മുത്തശ്ശിക്കു് അറിയാൻ വയ്യാത്ത കാര്യങ്ങളില്ലെന്നാ തോന്നണേ. ശരിക്കുമൊരു വിക്കീപ്പീഡിയാ തന്നെ.’ എന്നാണു് ശ്രീകുമാർ പറഞ്ഞിട്ടുള്ളതു്, അമ്മു ഓർമ്മിച്ചു. കഥപറയൽ വലിയമ്മായിക്കു വലിയ താല്പര്യമാണു്. കേൾവിക്കാർ ആസ്വദിക്കുന്നുണ്ടെന്നു കണ്ടാൽ ഒന്നിൽ നിന്നു മറ്റൊന്നിലേയ്ക്കു കണ്ണിചേർത്തങ്ങനെ പോകും.
ചെറുപ്പത്തിൽ നാട്ടിലായിരുന്നപ്പോൾ ഒരുപാടുകഥകളുടെ മുക്കും മൂലയും സാവിത്രിക്കുട്ടിയും കേട്ടിട്ടുണ്ടു്, ഒളിച്ചുനിന്നു്. വലിയവർ സംസാരിക്കുന്നതിന്റെ ഏഴയലത്തു വരാൻ സാവിത്രിക്കുട്ടിയുടെ അമ്മ സമ്മതിക്കില്ല. ‘വലിയവർ കാര്യം പറയുന്നടത്തു് നെനക്കെന്താടീ കാര്യം’ന്നു് തല്ലിയോടിക്കും. അപ്പച്ചിയമ്മൂമ്മ കാളിക്കുട്ടി വലിയമ്മായിയിൽ നിന്നുതന്നെ കഥകളേതാണ്ടൊക്കെ കേട്ടിരിക്കുന്നു; കുറച്ചുനാളേ അപ്പച്ചിയമ്മൂമ്മ നാട്ടിലുണ്ടായിരുന്നുള്ളെങ്കിലും.
“വലിയമ്മായിയുടെ കഥപറച്ചിൽ നേരിട്ടുതന്നെ കേൾക്കണം, അതിന്റെ രസമൊന്നു വേറെ തന്നെ. എല്ലാം കൺമുന്നിൽ സംഭവിക്കും പോലെ…” മാന്തോട്ടത്തു വീട്ടിലേയ്ക്കുള്ള യാത്രയിൽ കാറിലിരുന്നു സാവിത്രിക്കുട്ടിയമ്മൂമ്മ പറഞ്ഞു. “അല്ലെങ്കിലും നിനക്കല്ലേ വലിയമ്മായിയുമായി കൂടുതൽ അടുപ്പം? സാവിത്രിക്കുട്ടിയിലൂടെയല്ലേ ഇക്കണ്ട കഥകളുടെയെല്ലാം വാതിൽ വീണ്ടും തുറന്നിട്ടുള്ളത്” എന്നു് അപ്പച്ചിയമ്മൂമ്മ. അസുഖങ്ങൾ പലതും ഉണ്ടെങ്കിലും രണ്ടമ്മൂമ്മമാരും കൂടി ദീർഘയാത്രക്കു് വന്നതു് അമ്മുവിനും ആദിക്കും ലേഖയ്ക്കും ഉത്സാഹം വർധിപ്പിച്ചു.
കാളിക്കുട്ടിയമ്മായിയുടെ നാലാം തലമുറക്കാരൻ ശ്രീകുമാറിനോടു വിശദമായി വഴി ചോദിച്ചു് എഴുതിവച്ചിരുന്നെങ്കിലും ഇടയ്ക്കൊക്കെ കാർ നിർത്തി അന്വേഷിക്കേണ്ടി വന്നു. പിന്നെ അവനോടു് വഴിയിൽ കാത്തുനിൽക്കാൻ വിളിച്ചുപറയേണ്ടിയും വന്നു. രാവിലത്തെ കാപ്പിക്കെത്തുമെന്നു പറഞ്ഞിരുന്നു, പക്ഷെ താമസിച്ചുപോയതുകൊണ്ടു് ഇടയ്ക്കു നിറുത്തി പ്രാതൽ കഴിച്ചു.
“ആരാ, ശ്രീക്കുട്ടാ അവ്ടെ?”
മുറ്റത്തു കാർ നിർത്തിയതും അകത്തുനിന്നും ഗംഭീരമായ ശബ്ദത്തിൽ ചോദ്യമുയർന്നു; ഒപ്പം നൂറ്റിമൂന്നു വയസ്സിന്റെ ഒരുപാരവശ്യവും തപ്പുംതടയലുമില്ലാതെ മാന്തോട്ടത്തു കാളിക്കുട്ടി വലിയമ്മായി തിടമ്പെഴുന്നള്ളിച്ചുവരുന്ന ആനയുടെ തലയെടുപ്പോടെ വരാന്തയിലേയ്ക്കു വന്നു.
കാറിൽ നിന്നു് നാലഞ്ചു അപരിചിതർ ഇറങ്ങുന്നതു നോക്കി നിന്ന കാളിക്കുട്ടി വലിയമ്മായി അല്പമൊന്നമ്പരന്നു:
“എടാ ചെറുക്കാ, നെന്റെ കൂട്ടുകാരു് വരുന്നൊണ്ടെന്നല്ലേ പറഞ്ഞതു്; ഈ വയസ്സിപ്പെണ്ണുങ്ങളാ നെന്റെ കൂട്ടുകാര്?” രൂക്ഷമായ ചോദ്യം.
ശ്രീകുമാർ പൊട്ടിച്ചിരിച്ചു: “മുത്തശ്ശിയെ ശരിക്കും പറ്റിച്ചു!”
കാലത്തിനു ക്ഷതമേല്പിക്കാൻ പറ്റാത്ത ഓർമ്മകളും, ഒട്ടും തളർച്ചയോ പതർച്ചയോ ഇല്ലാത്ത വാക്കുകളും നോക്കുകളും ചലനങ്ങളുമായി ആ വലിയമ്മായി കൺമുൻപിൽ; ശരീരത്തിനു മുൻപോട്ടൊരു ചെറിയ വളവുണ്ടോന്നു് സംശയം, അല്ലാതൊരു കോട്ടവുമില്ല. അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും നേരത്തെ വിവരിച്ച രൂപത്തിൽ നിന്നും പക്ഷേ, വ്യത്യാസമുണ്ടു്: ഒതുക്കിക്കെട്ടി വച്ച റൗക്കയും നേർത്തകസവു കരയുള്ള മുണ്ടും നേരിയതും, കഴുത്തിൽ സ്വർണ്ണം കെട്ടിയ വലിയ രുദ്രാക്ഷമാല. വലിയ രണ്ടുതോടകൾ ചെവികളിൽ തൂങ്ങിയാടുന്നു.
അമ്മുവും ആദിയും വലിയമ്മായിയെ അത്ഭുതത്തോടെ, ആദരവോടെ നോക്കിനിന്നു.
അപ്പോളാണു് ഏറ്റവും ഒടുവിൽ കാറിൽ നിന്നിറങ്ങിയ ആളിനെ കാളിക്കുട്ടി വലിയമ്മായി ശ്രദ്ധിച്ചതു്.
“ഇവളെ എനിക്കറിയാമല്ലോ, ഇതു്… ഇതു്… ങ്ഹാ… ഇവളോ… ഇതു് സാവിത്രിക്കുട്ടിയല്ലേ… അതേതെ, സാവിത്രിക്കുട്ടി തന്നെ; ചെമ്പകശ്ശേരീലെ മീനാക്ഷീടെ മോള്… ഇതൊക്കെയാരാടീ? ങാ നീയിങ്ങുവന്നേ… എത്രകാലായെടീ കണ്ടിട്ടു്! ന്നാലും നെന്നെ എവ്ടെക്കണ്ടാലും എനിക്കു മനസ്സിലാകും, മീനാക്ഷീടെ എളേവള് അമ്മിണിക്കുട്ടീടെ തത്സരൂപം… ഇവ്ടന്നു് പോയിട്ടു് ആകെ ഒന്നോ രണ്ടോ തവണേ നീ വന്നിട്ടൊള്ളൂ അല്ലേ? അമ്മാളുക്കുട്ടീടെ പേരക്കുട്ടീ ലീനേടെ കല്യാണത്തിനല്ല്യോടീ നീ അവസാനം വന്നേ; എനിക്കു നല്ല ഓർമ്മേണ്ടു്.”
തോരാതെ വർത്തമാനം പറയുന്നതിനിടയിൽ സാവിത്രിക്കുട്ടിയുടെ കൈപിടിച്ചു് നെഞ്ചോടു ചേർത്തു് വലിയമ്മായി പരിഭവം പറഞ്ഞു: “നാടു മുഴ്വൻ സഞ്ചരിക്കുന്നേനെടേ ജനിച്ചനാടിനെക്കൂടെ ഓർക്കാര്ന്നില്ലേടീ നെനക്കു്? വേണ്ടപ്പെട്ടവരാരെങ്കിലുമൊക്കെ ജീവനോടൊണ്ടെന്നോർത്തില്ലാ, അല്ലേ?”
എന്തൊരു സ്നേഹപ്രകടനം! സാവിത്രിക്കുട്ടിക്കു് അത്ഭുതം തോന്നി. ചെറുപ്പത്തിൽ താൻ ഈ നാട്ടിൽ താമസിച്ചിരുന്ന കാലത്തു് ഈ സ്നേഹമൊന്നും കണ്ടിട്ടില്ല. തന്നെ അടിമുടി നിരീക്ഷിച്ചു് അമ്മയോടു് ലേശം വെറുപ്പുകലർന്ന ശബ്ദത്തിൽ പറയും:
‘പത്തുപതിനേഴു് വയസ്സായ പെണ്ണിനെ ഇനീം പടിപ്പിക്കാം വിട്വാ? നീയെന്താ അവളെ കളക്ടറാക്കാമെന്നു് നേർന്നിട്ടൊണ്ടോ! പിടിച്ചു കെട്ടിച്ചു കൊടുക്കെടീ മീനാക്ഷി.’
കാളിക്കുട്ടി വലിയമ്മായിയുടെ കടിച്ചുപിടിച്ചുള്ള ആ വർത്തമാനം കേൾക്കുമ്പോൾ സാവിത്രിക്കുട്ടിയുടെ കാലിൽ നിന്നൊരു വിറകയറും. പക്ഷെ ഒന്നും മിണ്ടാതെ മാറിപ്പൊയ്ക്കളയും.
മിക്ക ദിവസങ്ങളിലും വലിയമ്മായി വീട്ടിൽ വരുമായിരുന്നു. എല്ലാവരും അവരെ വിളിക്കുന്നതു് ‘നാരദരമ്മായി’ എന്നാണു്. പ്രധാന ഹോബി ബന്ധുവീടുകളിലെ വിശേഷങ്ങളും രഹസ്യങ്ങളും ചോർത്തിയെടുത്തു് പൊടിപ്പും തൊങ്ങലും ചേർത്തു് ഗോസിപ്പുകൾ കൂട്ടിക്കലർത്തി വിതരണം ചെയ്യുക എന്നതായിരുന്നു. ആ യാത്രകളിൽ ആദ്യം കയറുന്നതു് സാവിത്രിക്കുട്ടിയുടെ വീട്ടിലായിരുന്നു. അതിനു പ്രേരണ സാവിത്രിക്കുട്ടിയുടെ അമ്മ മീനാക്ഷിയമ്മയുടെ കയ്യിലുള്ള വാസനപ്പുകയിലയാണു്.
കയറിവരുമ്പോഴേ മുറുക്കാൻ പെട്ടി വലിച്ചുവച്ചു് വിസ്തരിച്ചൊരു മുറുക്കാണു്. എന്നിട്ടു് ‘ഞാനൊരു ചവയ്ക്കാനൊള്ള പൊയില എടുക്ക്വാടീ’ എന്നും പറഞ്ഞു് ഒരു മൂന്നുനാലു മുറുക്കിനുള്ള പുകയില, ഡപ്പിയിൽ നിന്നു് തോണ്ടിയെടുത്തു് പൊതിഞ്ഞു് മടിയിൽ തിരുകും.
ശർക്കരയും ഏലക്കായും ഗ്രാമ്പൂവുമൊക്കെച്ചേർത്തു് ഇടിച്ചുകൂട്ടി വയ്ക്കുന്ന ജാപ്പാണം പുകയിലയാണു്. വലിയമ്മായി വരുന്നതു ദൂരേന്നു കണ്ടാൽ മീനാക്ഷിയമ്മ പുകയില ഡപ്പി കാലിയാക്കി വച്ചു് ദുഃഖം നടിക്കും:
‘പല്ലുവേദനയെടുത്തിട്ടു വയ്യ. ഇവടന്നു് കിട്ട്യ ഈ വടക്കൻപൊകലേടെ ഞെട്ടു് ചവച്ചിട്ടു് വാ കയ്ക്കുന്നു. നെന്റെ ചെക്കനോടു് പറ, ടൗണീപോയി ഇത്തിരിപൊയില വാങ്ങാൻ.’ വലിയമ്മായി ആജ്ഞാപിക്കും.
‘ങാ പിന്നേ… അരി വാങ്ങാനെന്താ വേണ്ടേന്നു വച്ചു നിക്ക്വാ ഞാൻ. അപ്പളാ പൊകല!’ മീനാക്ഷിയമ്മ ഒട്ടും മയമില്ലാതെ പറയും. അന്നു പിന്നെ കഥകളൊന്നുമുണ്ടാകില്ല. മീനാക്ഷിയമ്മ പറയുന്നതിൽ സത്യമുണ്ടെന്നുള്ളതു് മറ്റൊരു കാര്യമായിരുന്നു.
തറവാടിന്റെ ഒരകന്ന താവഴിയാണു് മാന്തോട്ടത്തു്. കാളിക്കുട്ടി വലിയമ്മായിയുടെ ജ്യേഷ്ഠൻ ഭാസ്ക്കരപിള്ള കുടുംബകാരണവരായി. അയാൾ ഭരിച്ചുഭരിച്ചു സമ്പത്തു ചോർത്തിയെടുക്കുന്നതു കണ്ടു സഹികെട്ടു് കാളിക്കുട്ടി വലിയമ്മായി ഭീരുക്കളായ മറ്റു സഹോദരങ്ങളെ കൂടെക്കൂട്ടി ഒരു തുറന്ന പോരുതന്നെ നടത്തി. പൊരിഞ്ഞ വഴക്കു്, കേസും കൂട്ടോം. ആവുന്നത്ര കയ്ക്കലാക്കിക്കഴിഞ്ഞിരുന്ന അയാൾ തെക്കേടത്തു പുത്തൻ വീടൊന്നൊരു തറവാടുണ്ടാക്കി ഒഴിഞ്ഞുപോയി.
മാന്തോട്ടത്തു തറവാട്ടുകാരണവത്തിയായി കാളിക്കുട്ടി വലിയമ്മായി. കാളിക്കുട്ടി വലിയമ്മായിയുടെ കുടുംബഭരണം രസമുള്ള കഥയാണു്; സാവിത്രിക്കുട്ടിയുടെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ടു്.
“കേൾക്കണ്ട കഥയാ, വലിയമ്മായീടെ കുടുംബകഥ”, അപ്പച്ചിയമ്മൂമ്മ അമ്മുവിന്റെ ചെവിയിൽ മന്ത്രിച്ചു.
“എന്താ ഒരു രഹസ്യം, ഞാനുംകൊടെ കേക്കട്ടെ… ങ്ഹാ, ഇതാരൊക്കെയാന്നു് പരിചയപ്പെടുത്തിത്താടീ മോളേ.”
വലിയമ്മായി വിരുന്നുകാരെ കൂട്ടി അകത്തേയ്ക്കു നടക്കുന്നതിനിടയിൽ സാവിത്രിക്കുട്ടിയോടു പറഞ്ഞു.
സാവിത്രിക്കുട്ടി പരിചയപ്പെടുത്താൻ തുടങ്ങുമ്പോഴേയ്ക്കും വലിയമ്മായിയെ നോക്കി വരാന്തയിൽത്തന്നെ നിൽക്കുന്ന അമ്മുവിനേയും ആദിയേയും ചൂണ്ടി വലിയമ്മായി ചോദിച്ചു:
“സാവിത്രിക്കുട്ട്യേടെ കൊച്ചുമോളും കെട്ട്യോനുമാ അല്ല്യോ. ആ ചെക്കൻ സായിപ്പാ?”
ലേഖ തിരുത്തി:
“അമ്മു എന്റെ മകളാ… ഞാൻ ഭാനുമതിഅപ്പച്ചീടെ ചേട്ടൻ നരേന്ദ്രന്റെ മോള് ലേഖ. അതു് അമ്മൂന്റെ കൂട്ടുകാരനാ, കൂടെപ്പഠിക്കുന്ന കുട്ടി.”
വലിയമ്മായി പൊട്ടിച്ചിരിച്ചു:
“ങ്ഹാ, അങ്ങനെ വരട്ടെ. അവൾടെ മുതുമുത്തശ്ശി വേലിയാ ചാടീതു്. അപ്പോ അവള് കോട്ടമതിൽ തന്നെ ചാടും. ആരും പിണങ്ങാൻ പറഞ്ഞതല്ല. അതൊട്ടു മോശമായ കാര്യമാന്നു വച്ചിട്ടില്ലാ ഞാൻ. അന്നതു വല്യേ വിപ്ളവം തന്നാരുന്നു. അതിനൊള്ള അവസരോം തന്റേടോം ഒത്തു കിട്ടീല്ലല്ലോന്നു് ഇച്ചിരെ മനസ്താപം ഒണ്ടെന്നും കൂട്ടിക്കോ. ആരേലും വിളിക്കാനൊണ്ടാര്ന്നേ…” വലിയമ്മായി വാചകം ഒരു ദീർഘനിശ്വാസത്തിലൊതുക്കി.
എല്ലാവരും ചിരിച്ചു, വലിയമ്മായി ചിരിച്ചില്ല. അമ്മുവും ആദിയും ചിരിച്ചില്ല.
“എന്താന്നു വച്ചാ ചിരിക്കണെ എല്ലാരും? ആർക്കേലും അറിയ്യോ അക്കാര്യോക്കെ?” വലിയമ്മായി ഗൗരവത്തിൽ ചോദിച്ചു.
ആദിക്കു് ഒന്നും മനസ്സിലാകാത്തതുകൊണ്ടു് അവൻ നിശ്ശബ്ദനായിരുന്നു. പക്ഷെ അമ്മുവിനു് പറഞ്ഞതിൽക്കൂടുതൽ മനസ്സിലായതുകൊണ്ടു് വിഷമം തോന്നീട്ടാണു ചിരിക്കാതിരുന്നതു്; ‘പാവം മുത്തശ്ശി’ എന്നവൾ മനസ്സിൽ കരുതി. എന്നിട്ടു പ്രസന്നത അഭിനയിച്ചു് ചോദിച്ചു: “അതെന്താ മുത്തശ്ശീ കഥ?”
കാളിക്കുട്ടി വലിയമ്മായിക്കു സന്തോഷമായി. അവർ അത്ഭുതത്തോടെ ചോദിച്ചു:
“എടീ സാവിത്രിക്കുട്ടീ, നീയും കേട്ടിട്ടില്ലേ; നെന്റെ അമ്മയ്ക്കു് അറിയാത്തതല്ലല്ലോ. എന്നിട്ടു് നിങ്ങളോടാരോടും പറഞ്ഞിട്ടില്ലേ? ന്നാ ബാ.”
മുത്തശ്ശി കഥപറയാൻ തയ്യാറെടുക്കുന്നതു കണ്ട ശ്രീകുമാർ തടഞ്ഞു:
“നിക്കണേ മുത്തശ്ശീ. ഉണ്ണാനിനീം നേരമുണ്ടു്. അതുകൊണ്ടു് വെള്ളോ വല്ലതും കുടിക്കട്ടെ അവർ. എന്നിട്ടു സമാധാനമായിരുന്നു പറയാം. അതിനു മുൻപു് ഇതാരൊക്കെയാന്നു് പരിചയപ്പെട്വേം ചെയ്യാം!”
വലിയമ്മായി തലയാട്ടി ചിരിച്ചു സെറ്റിയിലിരുന്നു.
സാവിത്രിക്കുട്ടി എല്ലാവരേയും പരിചയപ്പെടുത്തി. സായിപ്പിനു് ‘ആദി’ യെന്ന പേരുകേട്ടപ്പോൾ അതിശയമായി; അതെന്താ അങ്ങനെ എന്നു ചോദ്യമായി. അവൻ ബംഗാളിലാ ജനിച്ചേ, അതുകൊണ്ടു് ഇന്ത്യൻ പേരായ ആദിത്യൻ എന്നുപേരിട്ടെന്നു് പറഞ്ഞു് വളരെ കൂളായി അമ്മു പ്രശ്നം പരിഹരിച്ചു.
ജ്യൂസും പഴവും ഉണ്ണിയപ്പവുമൊക്കെയായി ലഘുഭക്ഷണം കഴിഞ്ഞതും കാത്തിരുന്നപോലെ വലിയമ്മായി കഥ തുടങ്ങി.
“അതേ സാവിത്രിക്കുട്ടീ, നെന്റമ്മേടെ മുത്തശ്ശി ചാടിപ്പോന്നതാ മുത്തശ്ശന്റെ കൂടെ. നീ കേട്ടിട്ടില്ലേ ഇതുവരേം!” വലിയമ്മായി ചോദിച്ചു.
“അങ്ങനെയല്ല പറഞ്ഞുകേട്ടേക്കണെ. ആ മുത്തശ്ശീടെ അമ്മാവനു് മുത്തച്ഛനെക്കൊണ്ടു് മുത്തശ്ശിയെ സംബന്ധം ചെയ്യിക്കുന്നതു് ഇഷ്ടമല്ലാര്ന്നു. മുത്തച്ഛൻ വല്യേ നാട്ടുപ്രമാണിയല്ലാരുന്നോ. അപ്പോ നേരെ ചെന്നു് മുത്തശ്ശിയെ വിളിച്ചിറക്കിക്കൊണ്ടുവന്നു് താലി കെട്ടീന്നാ.” “ങ്ഹാ… ഹാ… അതായിപ്പോയി കൂത്തു്! ഒരു പെണ്ണിനു് ഒരിക്കലേ താലികെട്ടൂ, പണ്ടു്. ശരിക്കൊള്ള താലികെട്ടു് നെന്റെ മുതുമുത്തശ്ശി പാർവ്വതിപ്പിള്ളേടെ ഒന്നരവയസ്സീക്കഴിഞ്ഞതല്ലേ; നാടുമുഴ്വൻ വിളിച്ചു് നാലുനിലപ്പന്തലിട്ടു്… ഇങ്ങനേരു സദ്യവട്ടം ജീവിതത്തിൽ കണ്ടിട്ടില്ലാന്നു് എന്റമ്മൂമ്മ പറഞ്ഞുകേട്ടേക്ക്ണൂ… ആ പെങ്കൊച്ചിനു് പതിനഞ്ചുതെകഞ്ഞപ്പളേയ്ക്കും അതിന്റെ തന്ത രാമൻകർത്താവു് നാട്ടിലില്ലാത്ത തരത്തിനു് കാരണവരു് ഒരു കെളവൻ പാണ്ടിപ്പട്ടരെകൊണ്ടു് സമ്മന്തം ചെയ്യിച്ചു. രാമൻ കർത്താവിനെ നാണം കെടുത്തി എറക്കി വിട്ടതല്ലാര്ന്നോ അയാൾ.”
“പാർവ്വതിപിള്ളക്കു് രണ്ടാം കൊല്ലം ഒരു കൊച്ചും ജനിച്ചു.”
കൊച്ചുമകൾ ഇടിച്ചുകൂട്ടിക്കൊണ്ടുവന്ന മുറുക്കാൻ വായിലിട്ടു് വലിയമ്മായി കഥയ്ക്കു് ഒരു ചെറിയ ഇടവേള കൊടുത്തു.
കാളിക്കുട്ടി വലിയമ്മായി എഴുന്നേറ്റു പോയി മുറുക്കാൻ ചവച്ചുതുപ്പി വായ വൃത്തിയാക്കി വന്നതും അക്ഷമയോടെ അമ്മു ചോദിച്ചു:
“ആ മുത്തച്ഛനു് മുത്തശ്ശിയെ ഇഷ്ടമായിരുന്നെങ്കിൽ നേരത്തേ വിളിച്ചോണ്ടു പോകാമായിരുന്നില്ലേ. അത്രേം നാളെന്താ മിണ്ടാതിരുന്നേ; പട്ടരു് പൊടവകൊടുക്കുന്നതു് തടയാരുന്നില്ലേ? അതോ ആ മുത്തച്ഛൻ ഈ നാട്ടിലല്ലാരുന്നോ?”
അമ്മുവിന്റെ ചോദ്യത്തിലും ഏതാണ്ടൊക്കെ മനസ്സിലാക്കിയെടുത്ത ആദിയുടെ നോട്ടത്തിലും കണ്ട ആകാംക്ഷ ലേഖയ്ക്കു അതിശയമായി. വർത്തമാനകാല സൗകര്യങ്ങളും സൗന്ദര്യബോധവും കൈവെള്ളയിലമ്മാനമാടുന്ന ഈ കുട്ടികൾ നാലഞ്ചുതലമുറ മുൻപുള്ള ഒരു അമ്മൂമ്മക്കഥ അതീവ താല്പര്യത്തോടെ ശ്രദ്ധിക്കുന്നു!
അമ്മുവിന്റെ ചോദ്യം വലിയമ്മായിയിൽ കൗതുകമുണർത്തി:
“ഞാനും മനസ്സിൽ പലതവണ ചോദിച്ച ചോദ്യമാ മോളേ; ഉത്തരമറിയാമെങ്കിലും ചില ചോദ്യങ്ങൾ നമ്മുടെ മനസ്സിലു് വെറുതെ ആവർത്തിച്ചു് ചോദിച്ചു കൊണ്ടിരിക്കും… അതുപോട്ടെ. അതല്ലകാര്യം-എല്ലാത്തിനും ഒരു കാലമുണ്ടു്. കാലോം സമയോം ഒത്തുവരുമ്പോ സംഭവിക്കാനൊള്ളതു സംഭവിക്കും. ഒരു കെളവൻ പട്ടര്ടെ കൊച്ചിനെ പെറണമെന്നൊരു നിയോഗം, ശാപംന്നുപറ, കിടക്ക്ണൂ പാർവ്വതിപ്പിള്ളയ്ക്കു്; അതായിക്കൂടേ!”
“എന്നാലതൊന്നുമാരുന്നില്ല പ്രശ്നം. പതിനാറുവയസ്സാകുമ്പോളേയ്ക്കും പുന്നശ്ശേരി കാരണവരു് അത്രയ്ക്കും തേനേപാലേന്നു തോറ്റിത്തോറ്റി വളർത്തിയ കൊച്ചിനു് സമ്മന്തക്കാരനെ ഒണ്ടാക്കൂംന്നു് അയാൾ-കേശവപ്പണിക്കരു് നെനച്ചില്ല. കൊതിതോന്നിയ പെണ്ണിനെ കൊത്തിക്കൊണ്ടു പോരാൻ ചങ്കുറപ്പുള്ളവനാര്ന്നു; പക്ഷെ പെണ്ണിനു് പതിനാറു തെകഞ്ഞിട്ടു് മാനം മര്യാദയായി പെണ്ണു ചോദിക്കാംന്നു് ഒരു മണ്ടത്തരം കാണിച്ചു കേശവപ്പണിക്കരു്. മേലാംകോടു് കാരണവരുടെ ഈ ആഗ്രഹം എങ്ങനെയോ മണത്തറിഞ്ഞൂ പുന്നശ്ശേരിക്കാരണവർ. മേലാംകോടു കാരണവർ തന്നേക്കാൾ കേമനൊന്നുമല്ല, തറവാട്ടുമഹിമയിൽ. പക്ഷേ, നാട്ടുപ്രമാണിത്തമുണ്ടു്. സമ്പത്തു്, തിരുവിതാംകൂർ മഹാരാജാവുമായി അടുപ്പം, മഹാരാജാവിൽ നിന്നു ചെമ്പുപട്ടയം കിട്ടിയ തറവാടു്, സ്ഥാനമഹിമ, പിന്നെയോ തീരെ ചെറുപ്പോം അതിന്റെ ഹുങ്കും. കേശവപ്പണിക്കരോടുള്ള കുശുമ്പു് പകയായി തിളച്ചുപൊങ്ങി പുന്നശ്ശേരി പപ്പനാപിള്ളയുടെ മനസ്സിൽ. ആ പക തീർത്തതു് തന്റെ പുന്നാര അനന്തിരവളായ പതിനാറുതികയാത്ത പാറൂട്ടിയെ വയസ്സൻ പട്ടര്ടെ കാമം തീർക്കാൻ ബലികൊടുത്തോണ്ടു്… ശപ്പൻ!”
“ങാ, എന്നിട്ടു്… കേശവപ്പണിക്കരു് മഹാരാജാവിനു് കണ്ടുകാഴ്ചേമൊക്കെയായി മൊഖം കാണിക്കാൻ പോയേക്കുവാരുന്നത്രെ. തിരിച്ചു വന്നപ്പളാ കാര്യം കൈവിട്ടു പോയതറിയുന്നേ. അപ്പോ, പക്ഷെ ഏതാണ്ടൊക്കെ ഗുലുമാലുകളിലാരുന്നത്രെ അയാള്… ഓ അതൊക്കെ വല്യേ കഥകളാ. കൊറെയൊക്കെ സാവിത്രിക്കുട്ടിക്കറിയാമാരിക്കും, മീനാക്ഷി പറയാതിരിക്കില്ല. സർക്കാരുമായും മറവന്മാരുമായും ഒക്കേം മല്ലടിച്ചു ജയിച്ചുവന്നവനാ. ചില്ലറക്കാരനാന്നാ വിചാരിച്ചേ! അതിനെടേ പെട്ടുപോയി കൊറച്ചുനാളെന്നൊള്ളതു ശരിയാ, കേസും കൂട്ടോം…”
“എല്ലാം ശരിയായി വന്നപ്പോളേയ്ക്കും സ്നേഹിച്ച പെണ്ണിനെ കെളവൻ പട്ടരു് കൊണ്ടുപോയീന്നുമാത്രമല്ല, ഒരു കൊച്ചുമായി. ഓ… അതത്ര വല്യേ കാര്യാ! തന്റെ പെണ്ണിനു ഒരു കൊച്ചൊണ്ടായി… അതും തനിക്കൊള്ളതു തന്നെ എന്നുതന്നെ കരുതി അയാൾ.”
കാളിക്കുട്ടി വലിയമ്മായി പെട്ടെന്നു് ഏതോ ചിന്തയിലേയ്ക്കു വീണു; പിന്നെ തന്നോടെന്ന പോലെ പറഞ്ഞു:
“അവനാ ആണു്; നല്ല തന്തയ്ക്കു പെറന്നവൻ, നെറിവൊള്ളവൻ!”
മറ്റാരുടേയോ പേർക്കു് എന്തോ വൈരാഗ്യം ഉള്ളിൽ പേറുന്നു വലിയമ്മായി എന്നു് അപ്പച്ചിയമ്മൂമ്മ മനസ്സിൽ കുറിച്ചു.
ഒരു നീണ്ടനെടുവീർപ്പിൽ മനസ്സിനെ കഴുകിത്തുടച്ചു് തിരിച്ചുകൊണ്ടുവന്നു വലിയമ്മായി കഥ തുടർന്നു:
‘കേശവപ്പണിക്കർ കേസും കൂട്ടോം എല്ലാം കഴിഞ്ഞു് പണ്ടത്തേക്കാൾ കേമനായി തിരിച്ചെത്തിയ വിവരമറിഞ്ഞിട്ടും പുന്നശ്ശേരി പപ്പനാപിള്ളയ്ക്കു പേടിയൊന്നുമില്ലായിരുന്നു. എന്തിനു പേടിക്കണം. പെണ്ണിനു് ഒരു ബ്രാഹ്മണൻ തന്നെ സമ്മന്തായി, അതിലൊരു കൊച്ചുമായി.’
‘ഇനിയെന്തോ പിണ്ണാക്കാ അയ്യാളുചെയ്യാൻ പോണു? കൊറച്ചു ചൊറിച്ചിലുകാണും, ഒരച്ചുകളയട്ടെ… ഹാ… ഹ… ഹ… താൻ തന്റെ പാട്ടിനു പോടോ, തന്റെയൊരു വാർത്ത!’ പപ്പനാപിള്ള കാര്യസ്ഥൻ ശങ്കുണ്ണ്യാരെ ഓടിച്ചു.
പെട്ടെന്നു് കാളിക്കുട്ടി വലിയമ്മായി പൊട്ടിച്ചിരിച്ചു:
“പട്ടി കോട്ടേ പോയപോലേന്നു് പറഞ്ഞു കേട്ടിട്ടില്ലേ, അതുപോലാ എന്റെ കഥ പറച്ചില്! എന്നാ കേട്ടോണ്ടിരുന്ന നിങ്ങളു ചോദിക്കണ്ണ്ടോ ഇപ്പറയണ പുന്നശ്ശേരി പപ്പനാപിള്ളേം കേശവപ്പണിക്കരുമൊക്കെ ആരാണെന്നു്. പണ്ടേപ്പോലല്ല മക്കളെ, ഓർമ്മൊക്കെ ഒരു അടുക്കും ചിട്ടേമായിട്ടങ്ങു വരുന്നില്ല.”
‘ആ കഥ ചരിത്രരേഖയാക്കേണ്ടതാണു്, അന്നതിനു അത്രയ്ക്കും പ്രാധാന്യമുണ്ട്’, സാവിത്രിക്കുട്ടി ഓർമ്മിച്ചു: 1854-ൽ തിരുവിതാംകൂർരാജ്യവും കൊച്ചീരാജ്യവും അടിമവ്യാപാരം നിർത്തലാക്കി. അതു ചരിത്രസംഭവം. എന്നുവച്ചു് പാവപ്പെട്ട കീഴ്ജാതിക്കാരുടെ അടിമത്താവസ്ഥ ഇല്ലാതായോ? ഇല്ല, അതും ചരിത്രം. അതിലും വലിയ ചരിത്രസത്യമല്ലേ സ്ത്രീയുടെ അടിമത്താവസ്ഥയ്ക്കു് അറുതിവരുത്താൻ ഒരു നിയമവും സഹായകരമായില്ല എന്നതു്.
എന്നാൽ 1854-ലെ വിളംബരം കഴിഞ്ഞു് കൃത്യം നാലുകൊല്ലത്തിനുശേഷം തിരുവിതാംകൂറിൽ കരപ്പുറം ദേശത്തു് ഒരു മഹാസംഭവമുണ്ടായി-ഒരു ആഢ്യനായർത്തറവാട്ടിലെ പെണ്ണു്; അകമ്പടിയില്ലാതെ കുടുംബക്ഷേത്രത്തിൽപോലും പോകാൻ പെണ്ണുങ്ങൾക്ക് അനുമതിയില്ലാത്ത കാലം-അതും ബ്രാഹ്മണബാന്ധവമുള്ള, ഒരു കുഞ്ഞിന്റെ തള്ളയായ പതിനെട്ടുകാരിപ്പെൺകുട്ടി, ഒളിച്ചോടി; അടിമത്തം വലിച്ചെറിഞ്ഞു് സ്വതന്ത്രയായി തന്റെ വഴിനോക്കിപ്പോയി.
തന്റെയമ്മ വികാരഭരിതയായിട്ടാണു് ആ കഥ പറഞ്ഞിട്ടുള്ളതു്, താൻ കുട്ടിയായിരിക്കുമ്പോൾ. പക്ഷെ വിശദവിവരങ്ങളൊന്നും അമ്മ പറഞ്ഞില്ല; അമ്മയ്ക്കറിയാമായിരുന്നോ എന്തോ. താനൊരു വിപ്ളവനായികയുടെ കൊച്ചുമകളാണെന്നു് അഭിമാനിച്ചുകൊണ്ടു് ഒരിക്കൽ പറഞ്ഞതാണു് ഇക്കഥ തന്റെ അമ്മ.
സാവിത്രിക്കുട്ടി ആദ്യമായി കേൾക്കാൻ പോകുന്നു ആ കഥ എന്ന ആകാംക്ഷ മുഖത്തുവരുത്തി ചെവികൂർപ്പിച്ചു.
കാളിക്കുട്ടി വലിയമ്മായി കഥ തുടർന്നതു് ‘പാറൂട്ടി‘യിലൂടെയാണു്:
വീട്ടിലുള്ളവരുടെയെന്നല്ല നാട്ടുകാരുടേയും ഓമനക്കുട്ടിയാണു് പാറൂട്ടി. പക്ഷേ, പാറൂട്ടി എന്നു വിളിക്കാൻ അവകാശം കാരണവരായ പുന്നശ്ശേരി പപ്പനാപിള്ളയ്ക്കു മാത്രം. കുടുംബത്തിന്റെ വിളക്കാണവൾ, പരമ്പര നിലനിർത്താൻ ആദ്യം കുടുംബത്തിൽ പിറന്ന ഐശ്വര്യറാണി! കാരണവരുടെ കണ്ണിലുണ്ണി!
കുടുംബത്തിലുള്ള വേണ്ടപ്പെട്ടവർക്ക് അവളെ പാറു എന്നുവിളിക്കാം. പക്ഷെ അവളെന്തു തെറ്റു ചെയ്താലും ശാസിക്കാനും ശിക്ഷിക്കാനുമൊന്നും അവളുടെ അമ്മ ഭാരതിപ്പിള്ള-കാരണവരുടെ മൂത്തസഹോദരി-യ്ക്കുപോലും അധികാരമില്ല. പാറൂന്റെ അഛൻ രാമൻകർത്താവിനു ആരേയും ശാസിക്കാനും ശിക്ഷിക്കാനും അറിയില്ല, സ്നേഹിക്കാനല്ലാതെ. പാറുവാണെങ്കിൽ അതിനുള്ള അവസരമുണ്ടാക്കാറുമില്ല, അത്രയ്ക്കും സൽസ്വഭാവിയും അനുസരണയുള്ളവളുമാണു് പാറു.
പാറൂട്ടിയെ നാട്ടിലുള്ളവർ വിളിക്കുന്നതും റെക്കോർഡുകളിൽ കാണിക്കുന്നതുമെല്ലാം ‘പാർവ്വതിപ്പിളള’ എന്നാണു്. അമ്മ വഴി തിരുമുഖത്തുപിള്ളയുടെ പിൻതലമുറക്കാരാണത്രെ.
ഒരിക്കൽ മാത്രമാണു് കാരണവർ പാറൂട്ടിയെ ‘പാർവ്വതിപ്പിള്ളേ’ എന്നു വിളിച്ചിട്ടുള്ളതു്; അതൊരു വിളിയായിരുന്നു, കലിതുള്ളി സർവ്വാംഗം വിറച്ചു്…
അതൊരു കഥയാണു്… പാറൂട്ടിയുടെ സമ്മന്തം നിശ്ചയിച്ചതിന്റെ കഥ!
‘വല്ല്യോപ്പോണ്ടോവ്ടെ? ഇങ്ങോട്ടൊന്നു മുഖം കാണിക്ക്യാ’, കാരണവരുടെ അരുളപ്പാടു കേട്ടതും അയാളുടെ മൂത്തസഹോദരിയും പാറൂട്ടിയുടെ അമ്മയുമായ ഭാരതിപ്പിള്ള വലിയ ഇറയത്തേയ്ക്കു മുഖം നീട്ടി:
‘എന്താണാവോ എന്നെ വിളിച്ചേ?’ ഭവ്യതയോടെ ഭാരതിപ്പിള്ള ചോദിച്ചു. മൂത്തസഹോദരി എന്നല്ല അമ്മയായാൽപോലും കാരണവരുടെ മുൻപിൽ നേർക്കുനേർ നിന്നു് സംസാരിക്കില്ല, മറഞ്ഞുനിന്നു് ഭവ്യതയോടെ…
ചാരുകസേരക്കയ്യിൽ നിന്നു് കാലിറക്കിവച്ചു് മുന്നോട്ടാഞ്ഞിരുന്നു് കാരണവർ കരുണയോടെ പറഞ്ഞു:
‘ന്താന്ന്വച്ചാ കൊറേ കണ്ടകടച്ചാണീക്കെ കണ്ടത്തീന്നു ശേഖരിച്ചോളൂ. ഇന്നലെ നെല്ലു് അഞ്ചുപറ കൂടുതലളന്നിട്ടില്ലേ, എന്തിനാന്നു് വല്ല നിശ്ചയോണ്ടോ! ആട്ടെ, അപ്പോ അരീമായില്ലേ; ഒരു പറകൂടി അളക്കാൻ പറയാം, ഒണക്കലരിക്കു്… നാളെ കഴിഞ്ഞു് മറ്റന്നാൾ. ഉപായത്തിലൊരു സദ്യവട്ടോക്കെ ആകാം. പായസത്തിനോ ബാക്കിയെന്തൊക്കേന്ന്വച്ചാൽ കിട്ട്വാരെ ഇപ്പത്തന്നെ ആലപ്പുഴയ്ക്കയച്ചോളൂ. ങാ, പിന്നെ… വാഴക്കൊല മൂന്നാലെണ്ണം-പൂവൻ തന്നെ-കളത്തിലെ പെട്ടീ വെട്ടിവയ്ക്കാനേപ്പിച്ചേക്കുന്നു. നീം എന്താന്ന്വച്ചാ പറഞ്ഞോളൂ… ഉപ്പേരിക്കൊള്ള ഏത്തക്കായ കിട്ട്വാരു് എത്തിക്കും.’
‘അതിപ്പ… എന്താണാവോ വിശേഷായി…’ ഭാരതിപ്പിള്ള വിക്കി വിക്കി അത്രത്തോളമെത്തിയപ്പോഴേ കാരണവർ കൈയുയർത്തി തടഞ്ഞു.
‘മതി, നിർത്ത്വാ… ന്താ കാര്യംന്നറിഞ്ഞാലേ പറ്റൂന്നാ? എന്നാ ഇവ്ടെ പെണ്ണുങ്ങള് ചോദ്യം ചോദിക്കാൻ തൊടങ്ങ്യേ?’ കാരണവരുടെ ഭീഷണമായ ശബ്ദം കേട്ടു ഭാരതിപ്പിള്ള നടുങ്ങി.
പെണ്ണുങ്ങളുടെയെന്നല്ല സംബന്ധക്കാരുടേയും അനന്തിരവരുടേയും ഒന്നും ശബ്ദം കാരണവർ കേൾക്കെ അവിടെ ഉയരാറില്ല; ഉയരാൻ പാടില്ല. പെൺകുഞ്ഞുങ്ങൾ ശബ്ദമുയർത്തി കരയുകയോ ചിരിക്കുകയോ ഒരിക്കലും സംഭവിച്ചുകൂടാ; പിന്നെയല്ലേ ചേച്ചിയായാലും കാരണവരോടു നേരെ ചോദ്യം ചോദിക്കുക!
പക്ഷെ, പാറൂട്ടി എട്ടുപത്തു വയസ്സുവരെ പശുക്കിടാവിനെപ്പോലെ വീടും പുരയിടവും മുഴുവൻ തുള്ളിമറിഞ്ഞും ഒച്ചവച്ചും നടന്നു; അവളുടെ മാത്രം അവകാശമായിരുന്നു. തറവാട്ടിൽ പുതിയ തലമുറയിലെ ആദ്യ സന്തതി-മകം പിറന്ന മങ്ക. അവളുടെ അമ്മ ഭാരതിപ്പിള്ളയും അച്ഛൻ രാമൻകർത്തായും വെളുത്തിട്ടാണു്. പക്ഷെ പാറൂട്ടിക്കു് ഇരുനിറമാ, കാരണവരുടെ അതേ നിറം. പക്ഷേ അതിസുന്ദരി.
കാരണവർക്ക് ആറുപെങ്ങന്മാരും നാലു അനുജന്മാരും. അനുജന്മാർ കഥയിൽ വരേണ്ട കാര്യമില്ല. എന്നാലും അവരേം കൂട്ടി പതിനൊന്നു പേർക്കുംകൂടി പത്തിരുപതു മുട്ടാളന്മാർ പിറന്നു. അതിൽ കാരണവർക്കുണ്ടായ നാലുകൊമ്പന്മാരും പെടും. അങ്ങനെയിരിക്കുമ്പോളാണു് ഏറ്റവും മൂത്ത ഭാരതിപ്പിള്ളയ്ക്കു പെണ്ണു് പിറക്കുന്നതു്. കുടുംബത്തിൽ ആദ്യമായി പിറന്ന പെൺതരിയാണു് പാറു, പാർവ്വതി. കുടുംബം നിലനിർത്താനുള്ള ആദ്യ പെൺകുരുന്നു്. പാറൂന്റെ കെട്ടുകല്യാണം ഒന്നര വയസ്സിലായിരുന്നു… നാലു നിലപ്പന്തലിട്ടു്, നാടാകെ സദ്യ കൊടുത്തു്…
പാർവ്വതിക്കു പുറകേ തറവാട്ടിൽ പെൺകിടാങ്ങൾ പിറന്നു. എന്നുവച്ചു് പാർവ്വതി പാറൂട്ടിതന്നെ; കാരണവരുടെ കരുതലും വാത്സല്യവും അവൾക്കു നൽകിയ സ്ഥാനവും ചോദ്യം ചെയ്യപ്പെടാനാകാത്തതായിരുന്നു.
പാർവ്വതിയുടെ ജനനത്തോടെ കാരണവർക്ക് വച്ചടി വച്ചടി കയറ്റം തന്നെ… പിന്നെപ്പറയണോ!
പുന്നശ്ശേരി മഠത്തിലെ സന്തതി വയസ്സറിയിച്ചിട്ടു കൊല്ലം നാലായി.
കാരണവർ പറഞ്ഞില്ല സദ്യ നടത്താൻ മാത്രമുള്ള വിശേഷമെന്താണെന്നു്…
പക്ഷെ ‘കാര്യസ്ഥപ്പരിഷ’ കളിലാരിലോ നിന്നു വാർത്ത വടക്കിനിയിൽ ചോർന്നു കിട്ടി. ഏതോ പാണ്ടിപ്പട്ടർ പാർവ്വതിപ്പിള്ളയ്ക്കു പുടവകൊടുക്കുന്നു! ആലപ്പുഴേന്നു് പുടവയുമൊക്കെ എടുപ്പിച്ചു് വല്യമ്മായിയുടെ മുറിയിൽ വച്ചുപൂട്ടിയിരിക്കുന്നു!
ഭാരതിപ്പിള്ള ഞെട്ടി “ഏതോ വയസ്സൻ, ‘ശമയലുകാരൻ’ (പാചകക്കാരൻ) പാണ്ടിപ്പട്ടർ തന്റെ പൊന്നുമോൾക്കു് ഭർത്താവു്!”
‘തന്റെ മോളുടെ അച്ഛൻ രാമൻകർത്താവിനെ എങ്ങനെ വിവരമറിയിക്കും; കൊടുങ്ങല്ലൂർ കോവിലകത്തു് കുട്ടികളെ സംസ്കൃതം പഠിപ്പിച്ചു കഴിയുകയാണെന്നും, അതല്ല സന്യാസം സ്വീകരിച്ചു് യാത്രയിലാണെന്നും കേൾക്കുന്നു. അറിയിച്ചിട്ടും കാര്യമില്ല, അദ്ദേഹം ഈ നാട്ടിൽ കാലുകുത്തിയാൽ കൊന്നുകളയുമെന്ന ഒരേ നിലപാടിലാണു് കാരണവർ. കൊല്ലാൻ മടിയില്ലാത്തവനാ അയാൾ.’
‘പാറുവിന്റെ കെട്ടുകല്യാണം രാമൻകർത്താവു് എത്ര ശക്തിയായി എതിർത്തു; വൃത്തികെട്ട ആചാരങ്ങൾക്കു് എന്റെ കുഞ്ഞിനെ വിട്ടുതരില്ലെന്ന വാശിയിൽ നിന്നു. എന്നിട്ടോ!’
‘സമ്മന്തക്കാരൻ സമ്മന്തക്കാരനായാ മതി. അച്ഛന്റെ അധികാരം എടുത്ത ചരിത്രം ഈ കുടുംബത്തിലില്ല, അതൊട്ടു നടക്ക്വേമില്ല.’ എന്നായിരുന്നു അനിയന്റെ ധാർഷ്ട്യം. എത്ര കരഞ്ഞുപറഞ്ഞാണു് ഭർത്താവിനെ തണുപ്പിച്ചതു്. ഇല്ലെങ്കിൽ അനിയൻ അദ്ദേഹത്തെ കൊന്നു കുളത്തിൽ താഴ്ത്തുമെന്നുറപ്പായിരുന്നു.’
‘പാറൂന്റെ പഠിത്തക്കാര്യം വന്നപ്പോൾ തമ്മിൽ നേർക്കുനേർ വഴക്കായില്ലേ. അവസാനം തന്നേം മക്കളം കൊണ്ടു് തറവാട്ടിൽ നിന്നെറങ്ങാൻ നിന്നപ്പളേയ്ക്കും കാരണവരും റൗഡിസെറ്റും കൂടി ചാടി വീണില്ലേ… അടീം തടേം… കൂട്ടനിലവിളീം ബഹളോം…’
ഒരു തരത്തിലാണു് ഭാരതിപ്പിള്ളയും പാറുവും കൂടി രാമൻ കർത്താവിനെ രക്ഷിച്ചു മുറീലാക്കി പൂട്ടിയതു്. മേലാൽ രാമൻ കർത്താവിന്റെ സംബന്ധം ഈ കുടുംബത്തു വേണ്ടാ, അയാളെ ഇറക്കി വിടണമെന്നു് കാരണവരുടെ സുഗ്രീവാജ്ഞ.
എത്ര പാടുപെട്ടാണു് ഭാരതിപ്പിള്ള ഭർത്താവിനെ രക്ഷിച്ചതു്. നല്ലവനായ ഇളയ അനുജൻ തന്ത്രപൂർവ്വം അദ്ദേഹത്തെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി ബോട്ടിൽ ചങ്ങനാശ്ശേരിയിലെത്തിച്ചു.
‘പിന്നീടു് വല്ലപ്പോളും വിവരങ്ങളറിഞ്ഞിരുന്നതു് ആ അനുജൻ വഴിക്കായിരുന്നു. അങ്ങനെയാണു് കൊടുങ്ങല്ലൂർ കോവിലകത്തെ കുട്ടികളെ സംസ്കൃതവും ഇംഗ്ലീഷും പഠിപ്പിച്ചു കഴിയുകയാണെന്നറിഞ്ഞതു്. അനുജൻ നാട്ടിലില്ല. രാമൻകർത്താവിന്റെ വിവരങ്ങളറിയാനും ഇവിടത്തെ വിവരങ്ങളറിയിക്കാനും മാർഗ്ഗമില്ല; അറിയിച്ചാലും അപകടമാണു്. അദ്ദേഹം തീർച്ചയായുമെത്തും. പിന്നെന്തു നടക്കുമെന്നു്…’
മകളെ രക്ഷിക്കാൻ താനല്ലാതെ മറ്റാരുമില്ലെന്ന അറിവിൽ ഭാരതിപ്പിള്ള തളർന്നു. തന്റെ പൊന്നോമന മകൾക്കു് അരിയും വെളിച്ചെണ്ണയും തേങ്ങയും ദിവസക്കൂലിക്കു് വാങ്ങാൻ വരുന്ന ഒരു ‘സമ്മന്തക്കാരൻ!’ ആ അമ്മ ധൈര്യം സംഭരിച്ചു.
പിറ്റേന്നു രാവിലെ ചാരുകസേരയിലിരുന്നു് കാര്യസ്ഥനുമായും ശിങ്കിടികളുമായും ‘പുടകൊട’ ആഘോഷത്തെപ്പറ്റി ചർച്ചചെയ്തുകൊണ്ടിരുന്ന കാരണവരുടെ മുൻപിൽ ആചാരം മറന്നു് ഭാരതിപ്പിള്ള ചെന്നുനിന്നു; നേരേനോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
‘ആ പാണ്ടിപ്പട്ടർക്കു് അമ്പതുകടന്നു. ഭാര്യേം മക്കളും നാട്ടിലൊണ്ടു്; വേറെ സമ്മന്തം ഒണ്ടേനും… പാറു കുട്ടിയല്ലേ, ഇപ്പളേ ഇതു വേണോ? അല്ലേലും അവൾടെ അച്ഛനോടു പറയാതെ… അവളിതു സമ്മതിക്കൂന്നു് തോന്ന്ണൊണ്ടോ അനീന്?’
‘ഭാ…’ പുന്നശ്ശേരി പപ്പനാപിള്ള ചാടിയെഴുന്നേറ്റു, നിലത്തു് രണ്ടുമൂന്നുതവണ അമർത്തിച്ചവിട്ടി താണ്ഡവമാടി; പിന്നെ ഒരലർച്ച: ‘എന്നെ ധിക്കരിക്കേ… ഈ കുടുംബത്തിലെ സന്തതീടെ കാര്യം നിശ്ചയിക്കാൻ അച്ചനോ, എന്തച്ചൻ! അയാടെ കാര്യം മിണ്ടരുതിവ്ടെ. മൂത്തതാണൊന്നും ഞാനോർക്കുകേലാ.’
‘എടീ പാർവ്വതിപ്പിള്ളേ… പാർവ്വതീ…’ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുമ്പിലെത്തിയ അനന്തിരവൾ കാരണവരെ ദയനീയമായി നോക്കി യാചിക്കും പോലെ പറഞ്ഞു:
‘എനിക്കു പട്ടരെ വേണ്ടമ്മാവാ.’
അലിവില്ലാതെ കാരണവരലറി:
‘ഭാ… വായടയ്ക്കു്… നേരേനോക്കി കാര്യം പറയുന്നോ, അസത്തു്… നിന്റെ തന്തയെന്നു പറയുന്നവനെങ്ങാനും വന്നാൽ കണ്ടിച്ചു ചെളീ താത്തും… ങാഹാ… രാമാ, ശങ്കരാ, നാണീ ഇന്നുമുതൽ തള്ളയ്ക്കും മക്കൾക്കും കാവൽ നിന്നോണം. എതിർത്താൽ… ശവങ്ങൾടെ എണ്ണം ഞാൻ പറേണോ?’
മകൾക്കു കിളവൻ പാണ്ടിപ്പട്ടർ സമ്മന്തം തുടങ്ങിയതു് രാമൻകർത്താവറിയുന്നതു് ദിവസങ്ങൾക്കുശേഷമാണു്. അമ്മയുടെ അതേ ഗതി മകൾക്കും-ആ അഛൻ സങ്കടപ്പെട്ടു…
…ഭാരതിപ്പിള്ളയ്ക്കു ആദ്യം പുടവകൊടുത്തതു് വലിയ ആഢ്യൻ നമ്പൂതിരി തന്നെയായിരുന്നു. അയാൾക്കു് അറുപതും ഭാരതിപ്പിള്ളയ്ക്കു് പതിനാറും വയസ്സു്… അതിലൊരാൺകുട്ടിയുണ്ടായി… ഒരു മന്ദബുദ്ധിയായ കുഞ്ഞു്. അതീപ്പിന്നെ അയാൾ വന്നില്ല. എഴുന്നേറ്റു നിൽക്കാനാവതൊണ്ടായിട്ടു വേണ്ടേ സമ്മന്തം!
ഭാരതിപ്പിള്ള ആട്ടിയിറക്കിയതാണെന്നു് അകത്തൊക്കെ പാട്ടായി. അതല്ല, അനുജന്മാരെയാരെയോ ശട്ടംകെട്ടി പേടിപ്പിച്ചോടിച്ചതാണെന്നും പറയുന്നു. കാരണവന്മാർ അനുനയിപ്പിക്കാൻ നോക്കിയിട്ടും നമ്പൂതിരി പിന്നെ വന്നില്ല.
ആറേഴു കൊല്ലം കഴിഞ്ഞാണു് രാമൻകർത്താവു് ഭാരതിപ്പിള്ളയെ സമ്മന്തം ചെയ്യുന്നതു്. അന്നത്തേയ്ക്കു് പപ്പനാപിള്ള കാരണവരായി സ്ഥാനമേറ്റിരുന്നു.
തറവാട്ടിൽ കുട്ടികളെ സംസ്കൃതം പഠിപ്പിക്കാൻ കൊണ്ടുവന്ന വാദ്ധ്യാരായിരുന്നു രാമൻകർത്താവു്. ഇംഗ്ലീഷ് വിദ്യാഭ്യാസവുമുണ്ടു്. ചങ്ങനാശേരിയിൽ ഒരു മുന്തിയ കുടുംബത്തിലെ അംഗം. സാമ്പത്തികമായി കുറച്ചു ക്ഷയിച്ചുപോയെന്നേയുള്ളൂ. കണ്ടാൽ യോഗ്യൻ, സ്നേഹവും വിനയവും മര്യാദയും. പഠിപ്പിക്കാൻ മിടുക്കൻ-ചൂരലും പാണൽവടിയുമൊന്നുമില്ലാതെ… കാരണവർക്കു ‘ക്ഷ’ പിടിച്ചു.
അങ്ങനെ ഭർത്താവില്ലാതെ കഴിയുന്ന മൂത്ത സഹോദരി ഭാരതിപ്പിള്ളയ്ക്കു് പപ്പനാപിള്ള രാമൻകർത്താവു് എന്ന ചെറുപ്പക്കാരനെക്കൊണ്ടു് നിറഞ്ഞമനസ്സോടെ പുടവ കൊടുപ്പിച്ചു. അതിൽ കിട്ടിയ സൗഭാഗ്യമാണു് പാറൂട്ടി എന്ന പാർവ്വതിപ്പിള്ള.
അതിലും വലിയ സൗഭാഗ്യം കൊണ്ടുവന്നു രാമൻ കർത്താവു് ഭാരതിപ്പിള്ളയ്ക്കും, പുന്നശ്ശേരിമഠമെന്ന തറവാടിനും.
ഭാരതിപ്പിള്ളയ്ക്കു് കിളവൻ നമ്പൂതിരിയുമായുള്ള ആദ്യ സമ്മന്തത്തിലുണ്ടായ മന്ദബുദ്ധിയായ മകനെ രാമൻകർത്താവു് സ്വന്തം മകനായിത്തന്നെ അംഗീകരിച്ചു; ഭാര്യയുടെ മനസ്സിന്റെ വേദന അയാൾ ഏറ്റെടുത്തു. ആദ്യം വലിയ വലിയ നാട്ടുവൈദ്യന്മാരെ കാണിച്ചു ചികിത്സിപ്പിച്ചു. വലിയ മെച്ചമൊന്നുമുണ്ടായില്ല, രാമൻകർത്താവിന്റെ കയ്യിൽനിന്നു് പൈസ കുറെ ചെലവായി എന്നുമാത്രം.
പിന്നെയാണു് മദിരാശിയിൽ കൊണ്ടുപോയാൽ രക്ഷകിട്ടുമെന്നു് വിദഗ്ധോപദേശം കിട്ടുന്നതു്. ഒരുപാടു ചെലവുവരും. അതുകൊണ്ടു് ഭാരതിപ്പിള്ള കാരണവരോടു് ആവശ്യം പറഞ്ഞു. ‘ആ പേട്ടുതല ഇനി മദിരാശീക്കൊണ്ടുപോയി പൊളിച്ചാ പരിപ്പുകിട്ട്വോന്നു് നോക്കാനാ? ഓപ്പേടെ സമ്മന്തക്കാരനോടു് സ്വന്തംകാര്യം നോക്കി ഇവടെങ്ങാനും കഴിഞ്ഞാ മതീന്നു പറ.’ എന്നു പറഞ്ഞു് ആ ആവശ്യം തള്ളി കാരണവർ.
അദ്ധ്യാപനത്തിൽ നിന്നും കിട്ടിയതും ഭാരതിപ്പിള്ളയുടെ സ്വന്തം സമ്പാദ്യവും തന്റെ സ്വന്തം ഭൂമിയിലൊരു ഭാഗം വിറ്റുകിട്ടിയ പൈസയുമായി രാമൻകർത്താവു് ഭാരതിപ്പിള്ളയുടെ മകനെ മദിരാശിയിൽ കൊണ്ടുപോയി ചികിത്സിച്ചു. ഓപ്പറേഷനും മരുന്നുകളും ചികിത്സയും ഫലിച്ചു; ആ കുട്ടിയെ മനുഷ്യനാക്കിയെടുക്കാൻ സാധിച്ചു. വലിയ ബുദ്ധിമാനൊന്നുമായില്ലെങ്കിലും അവർ സാധാരണകുട്ടികളെപ്പോലെ സംസാരിക്കാനും പെരുമാറാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും പഠിച്ചു. പന്ത്രണ്ടാം വയസ്സിൽ അവനെ സ്ക്കൂളിൽ ചേർത്തു.
ആരും പ്രതീക്ഷിക്കാത്ത നേട്ടം! രാമൻകർത്താവു് ഭാരതിപ്പിള്ളയ്ക്കു് കാണപ്പെട്ട ദൈവമായി. പക്ഷേ, കാരണവർക്ക് അയാൾ കണ്ണിലെ കരടായി: തന്നെ താഴ്ത്തിക്കെട്ടിയിരിക്കുന്നു!
പാർവ്വതി പഠിപ്പിൽ മിടുക്കിയായിരുന്നു, അതീവബുദ്ധിശാലി. അച്ഛൻ തന്നെയായിരുന്നു അദ്ധ്യാപകൻ. അവളുടെ ചിട്ടയും ശ്രദ്ധയും ആഗ്രഹവും കണ്ടപ്പോൾ മകളെ സ്ക്കൂളിൽ ചേർത്തു പഠിപ്പിക്കാൻ കർത്താവു തീരുമാനിച്ചു. അതിനുള്ള പദ്ധതിയും തയ്യാറാക്കി.
ആലപ്പുഴ പെൺപള്ളിക്കൂടത്തിൽ ചേർക്കണം. അവിടെയടുത്തു് വീടെടുത്തു് തുണയ്ക്കു് നാണിയേയും മറ്റൊരാളെയും പാർപ്പിക്കണം. എല്ലാ വെള്ളിയാഴ്ചയും താൻപോയി കൊണ്ടുവരും, തിങ്കളാഴ്ച അവിടെ കൊണ്ടാക്കും.
മകളെ പിരിഞ്ഞിരിക്കാൻ ഒട്ടും മനസ്സില്ല. എന്നിട്ടും ആ പദ്ധതി ഭാരതിപ്പിള്ളയ്ക്കു ബോധിച്ചു; കാരണം മകളുടെ ആഗ്രഹത്തിന്റെ ആഴം അമ്മയ്ക്കറിയാം. പക്ഷെ രണ്ടു കീറാമുട്ടികൾ മുൻപിൽ-കാരണവരുടെ സമ്മതം, പിന്നെ പണം.
മക്കൾ നാലാണു്; മൂത്തവന്റെ ചികിത്സയും ഇപ്പോഴും തുടരുന്ന മരുന്നുകളും മറ്റു കാര്യങ്ങളും. രാമൻ കർത്താവു് വളരെ പരുങ്ങലിലാണു്. കാരണവർ ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതു് വാരിക്കൂട്ടുന്നുണ്ടെന്നറിയാം. പക്ഷേ ചോദിക്കാൻ ഭാരതിപ്പിള്ളയ്ക്കു ധൈര്യം പോരാ.
അവസാനം ധൈര്യം സംഭരിച്ചു് കാര്യം അവതരിപ്പിച്ചപ്പോളോ!
കാരണവർ നിന്നു വിറച്ചു. തറവാട്ടിലെ പെണ്ണുങ്ങൾ മറ്റു ജാതിക്കാർക്കൊപ്പം സ്ക്കൂളിൽപ്പോകുകയോ! അതും ആലപ്പുഴ പോലെ ദൂരെനാട്ടിൽ!
പാർവ്വതിയുടെ കരച്ചിലും ഭാരതിപ്പിള്ളയുടെയും രാമൻകർത്താവിന്റേയും ന്യായവാദങ്ങളും എങ്ങുമെത്തിയില്ല. ഭയങ്കര വഴക്കിലാണു് വാദപ്രതിവാദങ്ങൾ എത്തിച്ചേർന്നതു്…
രാമൻകർത്താവു് മേലാൽ അവിടത്തെ സംബന്ധക്കാരനായി തുടരേണ്ടെന്നു കാരണവർ തീരുമാനിച്ചു. കാരണവരുടെ ഗുണ്ടാപ്പടയിൽ നിന്നു് ഭർത്താവിനെ രക്ഷിച്ചു് മുറിക്കകത്താക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകുമെന്നുറപ്പുള്ള ഭാരതിപ്പിള്ള പിറ്റേന്നു് വിശ്വസ്തനായ ഇളയ അനുജനൊപ്പം രാമൻകർത്താവിനെ നാട്ടിലേയ്ക്കയച്ചു.
അന്നുവരെ ജീവന്റെ ജീവനായി കരുതിയിരുന്ന അമ്മാവനെതിരെ വെറുപ്പിന്റെ കനൽ വീണു പാറൂട്ടിയുടെ മനസ്സിൽ. അമ്മാവന്റെ വാത്സല്യത്തേക്കാളും സാന്ദ്രതയേറിയതായിരുന്നു തന്റെ അച്ഛൻ ചൊരിഞ്ഞിരുന്ന സ്നേഹവും ലോകവിവരവും. അതു തന്നിൽ നിന്നു തട്ടിപ്പറിച്ചെടുത്തവരോടു്…
അവളന്നു് വെറും പന്ത്രണ്ടുകാരി; ഒരായുധവുമില്ല പോരാടാൻ; പക്ഷെ മനസ്സിൽ വീണ പകയുടെ കനൽ ഊതിയൂതി ജ്വലിപ്പിച്ചു നിർത്താൻ അവൾ മറന്നില്ല…
പുന്നശ്ശേരിത്തറവാട്ടുകാർ ജന്മിമാരാണു്; ആഢ്യത്തവുമുണ്ടു്. പക്ഷെ കൊല്ലും കൊലയും നടത്താനുള്ള അധികാരമൊന്നും ചാർത്തിക്കിട്ടിയവരല്ല.
എന്നാൽ മേലാംകോടു്, മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നു് കൊല്ലിനും കൊലയ്ക്കുമുള്ള അധികാരം ചാർത്തിക്കിട്ടിയ പ്രഭുകുടുംബമാണു്.
മേലാംകോടു് വലിയ കാരണവർ മരിക്കുമ്പോൾ മൂത്ത അനന്തിരവനായ കേശവനു പതിനെട്ടാണു പ്രായം. പക്ഷെ അയാളുടെ ബുദ്ധിക്കും പ്രാഗത്ഭ്യത്തിനും അമ്പതുവയസ്സു്. ആജാനുബാഹുവൊന്നുമല്ല; എന്നാലെന്താ, ഒത്ത രൂപം. പോരാത്തതിനു് അടിതടയൊക്കെപ്പഠിച്ച യോദ്ധാവു്. പരിശീലനം കിട്ടിയ അനുചരന്മാർ. കുടുംബത്തിലും അംഗബലത്തിനു കുറവൊന്നുമില്ല.
ആത്മവിശ്വാസത്തോടെ കേശവനെ കുടുംബഭരണം ഏല്പിച്ചിട്ടാണു് കാരണവർ പോയതു്.
ചുരുങ്ങിയ കാലംകൊണ്ടു് നാട്ടുകാരെയും, അടിയാന്മാരേയും, കുടികിടപ്പുകാരേയും കയ്യിലെടുക്കാൻ സാധിച്ചു കേശവപ്പണിക്കർക്കു്. മാത്രമല്ല തിരുവിതാംകൂർ മഹാരാജാവിന്റെ പ്രീതി സമ്പാദിക്കാനും സാധിച്ചു ആ തന്ത്രശാലിക്കു്. അങ്ങനെയാണു് കേശവപ്പണിക്കർക്കു് ശ്രീമൂലം പ്രജാസഭാമെമ്പർ ആകാൻ അവസരം കിട്ടുന്നതു്. പ്രാമാണിത്തത്തിനു വേറെന്തു വേണം!
പുന്നശ്ശേരിക്കാരണവർ പപ്പനാപിള്ള-ആള് കൊലകൊമ്പൻ തന്നെ. അനന്തിരവപ്പട പത്തിരുപതുണ്ടു്; സ്വന്തം റൗഡിസെറ്റുവേറെ. പുന്നശ്ശേരിമഠത്തിന്റെ നാലുകെട്ടിലും വടക്കിനിയിലുമെന്നല്ല ആ വേലിക്കകത്തുപോലും ഒരീച്ച പറക്കണമെങ്കിൽ കാരണവരുടെ അറിവും അനുവാദവും വേണം.
മേലാംകോട്ടുകാരേക്കാൾ സമ്പത്തിലും കുടുംബമഹിമയിലും, കായികബലത്തിലും ഒട്ടും താഴെയല്ല തങ്ങൾ എന്നു് വാക്കിലും നോക്കിലും നടപ്പിലുമെല്ലാം വിളംബരം ചെയ്യുകയെന്നതാണു് കാരണവരുടെ പ്രധാന നേരംപോക്കു്.
കാര്യങ്ങളങ്ങനെയിരിക്കുമ്പോഴാണു് കേശവപ്പണിക്കർ ചില കുണ്ടാമണ്ടികളിൽ ചെന്നുചാടുന്നതും കേസും കൂട്ടോമായി കെട്ടിമറിയേണ്ടിവരുന്നതും. അതറിഞ്ഞ സന്തോഷത്തിലിരിക്കുമ്പോഴതാ കേശവപ്പണിക്കർ രാജാവിനെ മുഖംകാണിക്കാൻ പോയിരിക്കുന്നുവെന്ന വാർത്തകൂടി പുന്നശ്ശേരിക്കാരണവരുടെ ചെവിയിലെത്തി. അയാൾ തുള്ളിച്ചാടി, ആഹ്ലാദം കൊണ്ടു്; കാരണമുണ്ടായിരുന്നു.
‘തന്റെ അനന്തിരവളെ മേലാംകോടു് കേശവപ്പണിക്കർക്കു് ഇഷ്ടമാണെന്നും പെണ്ണു ചോദിക്കാനിരിക്കയാണെന്നും ഒരു രഹസ്യവർത്തമാനം കാരണവരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണു് മേലാംകോടു് കാരണവരുടെ കാലദോഷവും തിരുവനന്തപുരം യാത്രയും ഒത്തു വരുന്നതു്. ഏതു കാലക്കേടാണേലും കേശവപ്പണിക്കർ സ്ഥലത്തുണ്ടെങ്കിൽ അപകടം തന്നെ. താനെന്നല്ല, ആരു കൂട്ടിയാലും കൂടില്ല. കരം പിരിക്കാൻ നേരിട്ടുവന്ന അധികാരിയെ കാളയ്ക്കൊപ്പം നുകത്തിൽ കെട്ടി പാടം ഉഴുകിച്ചെന്നല്ലേ പറയണെ; അതാണല്ലോ കേസു്.’
“അതെന്തുകഥയാ, ആരാ അധികാരീന്നു പറഞ്ഞാൽ, അതെന്താ കാര്യം?” അമ്മു ജിജ്ഞാസപ്പെട്ടു.
“അതു ഞാൻ വിശദമായിട്ടു് പിന്നെ പറഞ്ഞുതരാം.” അപ്പച്ചിയമ്മൂമ്മ അമ്മുവിനെ തടഞ്ഞു.
കാളിക്കുട്ടി വലിയമ്മായി കഥ തുടർന്നു:
‘ഇതു തന്നെ പറ്റിയ അവസരം… പുന്നശ്ശേരി കാരണവർ കണക്കുകൂട്ടി. പാറൂട്ടി പതിനാറിലേയ്ക്കു കടന്നതേയുള്ളൂ. എന്നാലും സാരമില്ല. എത്രയായാലും പെണ്ണല്ലേ!’
നാലുപാടേയ്ക്കും ശിങ്കിടികൾ പോയി, വളരെ രഹസ്യമായിരുന്നു. പുറത്തറിഞ്ഞാൽ തീർന്നു: കേശവപ്പണിക്കരുടെ ചാരന്മാരാ ചുറ്റും…
ഒട്ടും താമസമില്ലാതെ ഒരു ദരിദ്രവാസിപ്പട്ടർ കയ്യിലെത്തി…
അയാൾ സമ്മന്തത്തിനു റെഡി… നാടുനടപ്പുപോലെ ദിവസക്കൂലി ‘ഒന്നേകാലും കോപ്പും.’ അങ്ങു നാട്ടിലുള്ള അമ്മ്യാരും മക്കളും കഞ്ഞികുടിച്ചു കിടക്കുമല്ലോ. ‘പ്രായമിത്തിരി കൂടുതലാ…’ ഓ ഇതിനിപ്പം ആണുങ്ങടെ പ്രായത്തിലെന്തിരിക്കുന്നു: അല്ലേലും ഒരു ബ്രാഹ്മണനല്ലേ, ബ്രാഹ്മണനു ധർമ്മം കൊടുക്കുന്നതിന്റെ പുണ്യം വേറേ!
പുന്നശ്ശേരി കാരണവർ സന്തോഷം കൊണ്ടു് പൂമുഖത്തു തെക്കും വടക്കും നടന്നു് നൃത്തം ചവിട്ടി. മേലാംകോടു് കേശവപ്പണിക്കർക്കു് പാറൂട്ടി കൈവിട്ടു പോയതറിയുമ്പോഴുള്ള ഞെട്ടൽ പലതവണ സങ്കല്പിച്ചു് പൊട്ടിച്ചിരിച്ചു:
‘പുന്നശ്ശേരി പപ്പനാപിള്ള ആരാന്നാ കര്ത്യേ. സാക്ഷാൽ തിരുവിതാംകൂർ മഹാരാജാവു് മാർത്താണ്ഡവർമ്മേടെ സേനാനായകൻ തിരുമുഖത്തു പിള്ളേടെ നേർതാവഴിയാ… അല്ല പിന്നേ… എന്നോടാ കളി.’
സംബന്ധം നടന്നു. സുന്ദരയ്യൻ എന്ന പാണ്ടിപ്പട്ടർ പാർവ്വതിപ്പിള്ളയെന്ന പതിനാറുകാരിയുടെ സംബന്ധക്കാരനായി.
പാറൂട്ടിയുടെ അമ്മ തലയിൽ കൈവച്ചു ശപിച്ചു: ‘ദരിദ്രവാസി ശപ്പൻ കൊണം പിടിക്കാതെ പോണേ.’ അനുജനാണേലും പപ്പനാപിള്ളയേയും മനസ്സിൽ മുച്ചൂടും പ്രാകി സമാധാനിച്ചു.
രണ്ടാം കൊല്ലം പാർവ്വതിപ്പിള്ളയ്ക്കു കുഞ്ഞുപിറന്നു. പെൺകുഞ്ഞു്. കുഞ്ഞിനു ആറുമാസം പ്രായമായി.
‘പിന്നല്ലേ രസം.’ കാളിക്കുട്ടി വലിയമ്മായിയുടെ മുഖത്തു് ഏതോ വലിയ സംഭവം മുൻപിൽ കാണുന്ന ഭാവതീവ്രത… ഒരു രാത്രി, കറുത്തപക്ഷം, നല്ല ഇരുട്ടു്… പത്തുനാഴിക ഇരുട്ടി… അമ്പലത്തിൽ അത്താഴപ്പൂജ കഴിഞ്ഞുള്ള നമസ്ക്കാരച്ചോറുകിട്ടും. അതുവാങ്ങി ശാപ്പിട്ടിട്ടേ പട്ടർ വരൂ, സമ്മന്തത്തിനു്. സമ്മന്തത്തിനു കിട്ടുന്ന കൂലിയരിയും കോപ്പും കുടുംബത്തേയ്ക്കു കൊടുക്കണം, രാവിലെ അതുവാങ്ങി ഭാണ്ഡം കെട്ടിയെടുത്താണു പട്ടരുടെ പോക്കു്.
പുന്നശ്ശേരിത്തറവാട്ടിലെല്ലാവരും എപ്പോഴേ ഉറക്കം പിടിച്ചിരിക്കും. നാമജപം കഴിഞ്ഞാൽ ഉടൻ അത്താഴം. അത്താഴം കഴിഞ്ഞാൽ പിള്ളേർ സെറ്റ് ഉടനുറങ്ങും, പാത്രം കഴുകി അടുക്കള കഴുകിത്തുടച്ചു് പെണ്ണുങ്ങളും; അതിനും മുൻപേ ആണുങ്ങളും…
പാർവ്വതിപ്പിള്ളയുടെ വിശ്വസ്തസഹായി നാണി സൂത്രത്തിൽ വീടിനുള്ളിലെ സ്ഥിതിഗതികൾ അറിഞ്ഞുവന്നു. പാറൂട്ടി കുളത്തിൽ ചാടാൻ പറഞ്ഞാലും നാണി ചാടിയിരിക്കും…
നാണി ഉറപ്പുകൊടുത്തു:
‘ഒറങ്ങി കുഞ്ഞേ ഒറങ്ങി, എല്ലാരും കതകടച്ചിട്ടു് കൊറേ നേരായി…’
പാർവ്വതിപ്പിള്ള, പെട്ടി ശബ്ദമുണ്ടാക്കാതെ തുറന്നു് അലക്കിയ ഒന്നരയുംമുണ്ടും എടുത്തുടുത്തു. അലക്കിയെടുത്ത കസവുനേരിയതു പുതച്ചു. കാൽപെട്ടി പൂട്ടുതുറന്നു് പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന പണ്ടങ്ങളെല്ലാം അങ്ങനെതന്നെ ഒരു തോർത്തിൽ പൊതിഞ്ഞുകെട്ടി നാണിയുടെ കയ്യിൽ കൊടുത്തു; എല്ലാം അമ്മയെ ഏല്പിക്കണമെന്നും ആരും കാണരുതെന്നും ചട്ടം കെട്ടി.
സംബന്ധക്കാരിയെ കാണാനില്ലെന്നു വരുമ്പോൾ പട്ടരാദ്യം പെട്ടിതപ്പും; ആഭരണങ്ങളൊരുപാടു് പെട്ടീലൊണ്ടെന്നു് അയാൾ എന്നേ നോക്കി വച്ചിരിക്കുന്നു.
‘ഒരു പണമിട പൊന്നുപോലും അയാളെക്കൊണ്ടു തൊടീക്കില്ല’ പാറൂട്ടി വാശിയോടെ പറഞ്ഞു. പിന്നെ കഴുത്തിൽ കിടന്ന താലി അറുത്തു് ചരടും താലിയും ദൂരെയെറിഞ്ഞു. രണ്ടു കയ്യിലും ഉണ്ടായിരുന്ന ഓരോ കാപ്പും പൊന്നരഞ്ഞാണവും അഡ്യലും പതക്കോം ഊരിവച്ചില്ല.
‘അതൊക്കെ എന്റെ അച്ഛൻ തന്ന മൊതലാ. അച്ഛൻ തന്നെ പോയി പണിയിച്ചു തന്നു.’ അവൾ പതക്കത്തിൽ ഉമ്മവച്ചു.
പാർവ്വതി തിരണ്ടപ്പം രാമൻകർത്താവു് പണിയിച്ചു കൊടുത്ത ആഭരണങ്ങളാണു്. അന്നുവരെ കേട്ടുകേൾവിയില്ലാത്ത കാര്യം-സംബന്ധക്കാരൻ ഭാര്യയ്ക്കും മക്കൾക്കും ചെലവിനു കൊടുക്കുന്നു; പണ്ടം പണിയിച്ചു കൊടുക്കുന്നു… കാരണവർ അറിഞ്ഞില്ല, ഭാരതിപ്പിള്ള അറിയിച്ചില്ല. അല്ലെങ്കിൽ അതുമതി വഴക്കിനു്.
“ങാ, എന്നിട്ടു് പാർവ്വതി ഒരു ഓട്ടുവിളക്കു്-മണ്ണെണ്ണവിളക്കേ-കത്തിച്ചു് കിടപ്പുമുറിയുടെ മൂലയിൽ വച്ചിട്ടു് കത്തിനിന്നിരുന്ന നിലവിളക്കു ഊതിക്കെടുത്തി. നിങ്ങളു കേക്കുന്നൊണ്ടോ… ഊതിക്കെടുത്തീന്നു്. നെലവെളക്കു് ആരും ഊതിക്കെടുത്തുകേല, ഐശ്വര്യക്കേടാ. കൈവീശി, അല്ലേൽ ഒരു ഈർക്കിൽ കൊണ്ടു് തിരി എണ്ണേമുക്കി തിരികെടുത്തും. പക്ഷെ പാർവ്വതി എന്നും സന്ധ്യയ്ക്കു മുറിയിൽ കത്തിച്ചുവയ്ക്കാറുള്ള നിലവിളക്കു് അന്നു് ഊതിക്കെടുത്തി. അറിയ്യോ മക്കളേ, ഊതിക്കെടുത്ത്വാന്നു വച്ചാ ഇല്ലായ്മ ചെയ്യാന്നുതന്നാ.”
“പെണ്ണിന്റെ വാശീം വൈരാഗ്യോം അത്രയ്ക്കാരുന്നേ.”
ഉറങ്ങുന്ന മോളേ എടുത്തു തോളിൽക്കിടത്തി പാർവ്വതി. നാണിയോടു നേരത്തേ പറഞ്ഞേല്പിച്ചിരുന്നു അവിടെ വരാന്തയിലെങ്ങാനും മാറിനിൽക്കണം, ആരെങ്കിലും വരുന്നുണ്ടോന്നു നോക്കാൻ. ആരെങ്കിലും ചോദിച്ചാൽ ഓവുമുറീ വെള്ളം തീർന്നതു് കൊണ്ടുവയ്ക്കാൻ വന്നൂന്നു് പറയണം.
പാർവ്വതിയും കുഞ്ഞും പടികടന്നു് കുറച്ചുനേരം കഴിഞ്ഞിട്ടേ മൂട്ടവിളക്കും കൊണ്ടു് തപ്പുന്നപോലെ കാണിക്കാവൂ; വെള്ളോം കൊണ്ടുവന്നപ്പോൾ ആളിനെ കാണാനില്ലാന്നു് പറഞ്ഞു് വിളിച്ചുകരയണം…
പാർവ്വതിപ്പിള്ള തൂണിന്റെ മറപറ്റി ഇറങ്ങി ഉരപ്പുര വേലിയുടെ അരികിൽക്കൂടി പടിഞ്ഞാറെ പടികടന്നു് വടക്കോട്ടു നടന്നു. വെളിച്ചവും തുണയുമില്ലാതെ മുറ്റത്തിറങ്ങിയിട്ടില്ലാത്ത പെൺകിടാവു്, അതും തോളിലൊരു പൊടിക്കുഞ്ഞും!
നെഞ്ചുപടപടാ മിടിക്കുന്നു. നാട്ടുവെളിച്ചം തീരെക്കുറവു്. അവളുടെ കണ്ണുനിറഞ്ഞുതുടങ്ങി. ധൈര്യമൊക്കെ ചോർന്നു തുടങ്ങി. പേടികൊണ്ടു് മരവിച്ചുപോകുന്ന കാലുകൾ വലിച്ചുവച്ചു് നടന്നു. പുന്നശ്ശേരി പുരയിടത്തിന്റെ അതിർത്തിയിലെ നീർച്ചാലിലേയ്ക്കു് ഇറങ്ങിയപ്പോൾ കൈതമറവിൽ നിന്നു് പെട്ടെന്നൊരാൾ മുൻപിൽ. അയ്യോന്നു വിളിച്ചു കരയാനാഞ്ഞപ്പോളാണു് ‘പാറൂ’ എന്ന പതുക്കെ, തേനൂറുന്ന വിളി.
ആ ചെറുപ്പക്കാരൻ പെട്ടെന്നു് കുഞ്ഞിനെ വാങ്ങിച്ചു് തോളിൽ കിടത്തി, പാർവ്വതിയുടെ കയ്യും പിടിച്ചു ധൃതിയിൽ വടക്കോട്ടു നടന്നു…
ഒരു പത്തടി വിട്ടു് തെങ്ങിൻ മറവുകളിൽ നിന്നിരുന്ന അനുചരന്മാർ വടി തോളിൽ ചരിച്ചുവച്ചു് യോദ്ധാക്കളെപ്പോലെ അവർക്ക് അകമ്പടി സേവിച്ചു.
കുറച്ചുപേർ തെങ്ങിന്റേയും മാവിന്റെയുമൊക്കെ മറപറ്റി കാത്തുനിന്നു, ശത്രു വന്നാലോ…
പാർവ്വതിപ്പിള്ളയും കേശവപ്പണിക്കരും മേലാംകോടു് തറവാടിന്റെ വലിയ പടിപ്പുര കടന്നതേയുള്ളൂ. ദൂരെ ആളും വിളിയും ചൂട്ടുകറ്റകളും.
മേലാംകോടു് തറവാടിന്റെ പടിപ്പുര വാതിലുകളെല്ലാം അകത്തു നിന്നടച്ചു കുറ്റിയിട്ടു.
‘പുറത്തെന്തു നടക്കുന്നൂന്നു് ശ്രദ്ധിക്കണ്ട, ബാ’ എന്നുപറഞ്ഞു് പെണ്ണിനേയും കുഞ്ഞിനേം കൊണ്ടങ്ങ് നേരേ അമ്മയുടെ അറയിലേയ്ക്കു കേറിച്ചെന്നു കേശവപ്പണിക്കർ. പെങ്ങന്മാരും അനന്ത്രോക്കാരും എല്ലാം ഓടിയെത്തി മറഞ്ഞുനിന്നു ചെവിയോർത്തു; നേരെ ചെല്ലാൻ ആർക്കാ ധൈര്യം!
കുഞ്ഞിനെ പാർവ്വതിപ്പിള്ളയുടെ കയ്യിലേയ്ക്കു കൊടുത്തു കേശവപ്പണിക്കർ; എന്നിട്ടു് അമ്മയുടെയടുത്തു കട്ടിലിലിരുന്നു:
‘അമ്മേ, ഇതു പുന്നശ്ശേരീലെ പാർവ്വതിപ്പിള്ള. ഇവളേം കുഞ്ഞിനേം ഞാനിങ്ങു കൊണ്ടുപോന്നു.’
അമ്മയുടെ ‘കുട്ടൻ’ അമ്മയുടെയടുത്തു്… വർഷങ്ങൾക്കുശേഷം പഴയ കുട്ടനായി വിനയാന്വിതനായി, അമ്മയുടെ കയ്യും പിടിച്ചു്… വാത്സല്യം കൊണ്ടു് അമ്മയുടെ തൊണ്ടയിടറി:
‘എന്റെ ദേവീ, ഞാനെന്താ ഈ കാണണേ! ദ്ദതു് കന്നംതിരിവാ കുട്ടാ, നീ കാണിച്ചേ? കേട്ടുകേൾവിപോലുമില്ലാത്ത കാര്യേ; അതും നാലാളുകേട്ടാ മൂക്കത്തു് വെരൽ വക്ക്വല്ലോ! എന്തൊക്കെയാ നീം ഒണ്ടാവ്വാന്നു് വല്ല നിശ്ചയോണ്ടോ? നാട്ടുകാരോടെന്താ പറയ്യാ!’
ആ അമ്മയ്ക്കു മാത്രം കേശവപ്പണിക്കരെന്ന കുട്ടനോടു ചോദിക്കാൻ സാധിക്കുന്ന ചോദ്യം.
അമ്മ, പിഞ്ചുകുഞ്ഞിനേയും തോളിലിട്ടു് മൂലയ്ക്കൊതുങ്ങി നില്ക്കുന്ന പെൺകുട്ടിയെ വാത്സല്യത്തോടെ വിളിച്ചു.
‘മോളേ… നിങ്ങളെന്തായീ കാട്ട്യേതെന്നു് നിശ്ചയോണ്ടോ?’
കേശവപ്പണിക്കരാണു് ഉത്തരം പറഞ്ഞതു്:
‘ഉണ്ടമ്മേ, നന്നായി ആലോചിച്ചുറപ്പിച്ചിട്ടു തന്നാ… എന്നാ, എപ്പളാ, എവ്ടെ വച്ചാന്നൊന്നും ചോദിക്കണ്ട. പാറൂനു് പന്ത്രണ്ടു വയസ്സൊള്ളപ്പത്തന്നെ ഞങ്ങൾ പറഞ്ഞൊറപ്പിച്ചതാ. പക്ഷെ ഇങ്ങനൊക്കെ സംഭവിച്ചു… അമ്മ ഒന്നു മനസ്സിലാക്കണം… കേട്ടുകേൾവിയുള്ളതും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുന്നതുമായ ഒത്തിരി കാര്യങ്ങൾ മാറ്റേണ്ടതായിട്ടുണ്ടു്. അമ്മയുടെ മകൻ മേലാംകോടു് തറവാട്ടുകാരണവരായ കേശവപ്പണിക്കർ അതു തുടങ്ങിവയ്ക്കുകയാണു്.’
കുഞ്ഞുണർന്നു കരഞ്ഞു തുടങ്ങി.
‘അതിനു വിശക്കുന്നുണ്ടാകും… പത്മം ഇങ്ങടുവരൂ. പാർവ്വതിപ്പിള്ളയെ നിന്റെ മുറിയിലേയ്ക്കു കൂട്ടിക്കോളൂ. കുഞ്ഞിനു പാലുകൊടുക്കട്ടെ.’
വളരെ ശാന്തതയോടെ അമ്മ ഇളയമകളെ വിളിച്ചുപറഞ്ഞു. പത്മം നിറഞ്ഞ സ്നേഹത്തോടെ ചേട്ടത്തിയമ്മയാകാൻ പോകുന്ന ആ സമപ്രായക്കാരിയെ കൈപിടിച്ചു മുറിക്കു പുറത്തേയ്ക്കു നടന്നു. അവർ പോകുന്നതു് നോക്കിയിരുന്ന അമ്മ ദീർഘനിശ്വാസത്തോടെ മകനെ നോക്കി.
മകൻ എഴുന്നേറ്റു് അമ്മയുടെ കാൽതൊട്ടുവന്ദിച്ചു; എന്നിട്ടു് ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
‘നാളെ ഞാൻ പാർവ്വതിപ്പിള്ളക്കു താലികെട്ടുന്നു, നമ്മടെ ക്ഷേത്രത്തിൽ വച്ച്. വീട്ടുകാരേം ബന്ധുക്കളേം അറീക്കാൻ അതിരാവിലെ ആളെ വിടാം.’
‘അവരൊക്കെ എന്തുവിചാരിക്കുമോ ആവോ. ആരോടും ആലോചിക്കേം പറയ്യേം ചെയ്യാതെ… അവർ കൂടുമോ എന്തോ.’ അമ്മ ആലോചനയോടെ പറഞ്ഞു.
പിറ്റേന്നു രാവില…
പൂജാരി വന്നു, താലിയും മാലയും പുടവയും എന്നേ തയ്യാർ! അടുത്തുള്ള ബന്ധുജനങ്ങൾ എത്തി. കേശവപ്പണിക്കരുടെ കല്യാണത്തിനു പങ്കെടുക്കുന്നു എന്നതിനേക്കാൾ അവടെ എന്താണു് സംഭവിക്കുക എന്ന ആകാംക്ഷയിലെത്തിയവരായിരുന്നു അധികവും.
ഒരു പെണ്ണിനു രണ്ടു് താലികെട്ടോ? ബന്ധുജനങ്ങളിൽ നിന്നു് മുറുമുറുപ്പുയർന്നു.
‘കൈക്കുഞ്ഞായിരിക്കുമ്പോൾ ഏതെങ്കിലും കിഴട്ടു ബ്രാഹ്മണൻ താലികെട്ടും. പതിനഞ്ചുതെകയും മുമ്പു് വഴിയേ പോണവനെയൊക്കെ സമ്മന്തമേല്പിക്കും. നാണമില്ലേ ആ വൃത്തികെട്ട ആചാരം വച്ചുപൊറുപ്പിക്കാൻ? ഞാൻ പുന്നശ്ശേരി മഠത്തിലെ പാർവ്വതിപ്പിള്ളയെ താലികെട്ടി പുടവ കൊടുത്തു് എന്റെ ഭാര്യയായി സ്വീകരിക്കാൻ പോകുന്നു. എതിർപ്പുള്ളവർക്ക് സഹകരിക്കാതിരിക്കാം.’
കേശവപ്പണിക്കർ തന്റേടിയായിരുന്നു.
താലികെട്ടു കഴിഞ്ഞു് കുഞ്ഞിനെ ഒരു കയ്യിലെടുത്തു് വലതുകൈകൊണ്ടു് ഭാര്യയേയും പിടിച്ചു് ക്ഷേത്രത്തിനു മൂന്നുരു വലംവച്ചു് തൊഴുതു് കേശവപ്പണിക്കർ അറയ്ക്കകത്തു കയറി…
‘തന്റേടിയെങ്കിലും നേരേവാ നേരേപോ പ്രകൃതക്കാരനും സ്നേഹനിധിയുമായ കേശവപ്പണിക്കരറിഞ്ഞില്ലാ സ്വന്തം തറവാട്ടിലെ ചില തലകളിൽ എതിർപ്പിന്റെ കടന്നലുകൾ കൂടുകൂട്ടിയതു്…’
“ഇതിനെടേ പുന്നശ്ശേരീലെന്താണ്ടായേന്നറിയണ്ടേ; അതും പറയാം…”
പുന്നശ്ശേരി നാലുകെട്ടിലെ വടക്കേത്തളത്തിന്റെ തെക്കേയറ്റത്തെ മുറിയുടെ വാതിൽക്കൽ പാണ്ടിപ്പട്ടർ സുന്ദരയ്യൻ അണ്ടികളഞ്ഞ അണ്ണാന്റെ കൂട്ടു് മിഴുങ്ങസ്യാന്നു് നില്ക്കുന്നു; വാപൊളിച്ചൊരു നിൽപ്പു്! മഞ്ഞച്ച വലിയ കോന്ത്രപ്പല്ലുകൾ പന്നിയുടെ തേറ്റപോലെ. പരിഭ്രമം കൊണ്ടു് പുറത്തേയ്ക്കുന്തിയ ഉണ്ടക്കണ്ണുകൾ; തെരുതെരെ ഉയർന്നു താഴുന്ന കുടവയറിൽ തുള്ളിക്കളിക്കുന്ന മുഷിഞ്ഞ പൂണൂൽ…
…മുറിയിൽ നിലവിളക്കു കത്തുന്നില്ല; പകരം ഒരു മൂട്ടവിളക്കു്, മണ്ണെണ്ണപ്പുക മുറിനിറയെ! കട്ടിലിൽ പാർവ്വതിപ്പിള്ളയില്ല, കൊച്ചുമില്ല.
‘കൊച്ചു്! അശ്രീകരം. രസംമുറുകി വരുന്നേനെടേലാ അതിന്റേരു പതിവു കാറലു്. വെശന്നിട്ടാത്രെ. മേലാൽ നാണീടെകൂടെ കെടത്തിക്കോണം, വല്ല കഞ്ഞിവെള്ളോം കോരിക്കൊടുത്തു് ആ പണ്ടാരത്തിന്റെ വയറടച്ചോണം’ ന്നാ പട്ടരു് ഉത്തരവിട്ടിരുന്നതു്. ‘വിചാരിച്ചപോലല്ല, പാർവ്വതിപ്പിള്ള പേടിച്ചുകാണും. തന്റെ സമ്മന്തമെങ്ങാനും നിന്നുപോയാലോ… കൊച്ചിനെ നാണിയുടെ കൂടെ കിടത്താൻ പോയിക്കാണും പാർവ്വതിപ്പിള്ള.’
പട്ടരു് തൃപ്തിയോടെ ചിരിച്ചു… പക്ഷെ…
അപ്പോളൊണ്ടു് കത്തിച്ചു പിടിച്ച കാക്കവിളക്കുമായി അലറിക്കരഞ്ഞുകൊണ്ടു് നാണി വടക്കേപ്പുറത്തുനിന്നു് ഓടിവരുന്നു:
‘ചതിച്ചല്ലോ ഒടേത്തുങ്ങളേ. കാണാനില്ലാ സാമീ, പവതിക്കുഞ്ഞിനെ കാണാനില്ലാ… പവതിക്കുഞ്ഞേ… പവതിക്കുഞ്ഞേ… കൊച്ചിനേം കാണാനില്ല… എല്ലാടോം തെരഞ്ഞു… പോയി സാമീ, പോയീ! ഭഗോതീ കാത്തോളണേ… എന്റെ പവതിക്കുഞ്ഞിനേം കുഞ്ഞിമോളേം നീ തന്നെ കാത്തോളണേ…’
നാലുകെട്ടുണർന്നു, വീടു മുഴുവനുമുണർന്നു; ചോദ്യവും വിളിയും ശകാരവും കരച്ചിലും…
പകൽപോലും തനിച്ചു് പുറത്തിറങ്ങാത്ത പെണ്ണു്… ഈ രാത്രിനേരത്തു്, അതും ഒരു പിഞ്ചുകുഞ്ഞുമായി… വല്ല അവിവേകവും… ഈശ്വരാ… പാർവ്വതിപ്പിള്ളയുടെ അമ്മ ഭാരതിപ്പിള്ള വാവിട്ടു കരഞ്ഞു.
കാരണവർക്ക് ആളുപോയി…
കാരണവരെത്തിയതും ഇറയത്തിനരികിൽ ഓരോരുത്തരുടെ ചോദ്യം ചെയ്യലിൽ തളർന്നു് ഒതുങ്ങിനിന്നിരുന്ന നാണിയുടെ അടിവയറുനോക്കി ഒറ്റച്ചവിട്ടു്. നാണി വയർപൊത്തി ഒരലർച്ചയോടെ മലർന്നടിച്ചു വീണു. പെണ്ണുങ്ങളാരോ പിടിച്ചെഴുന്നേല്പിച്ചിരുത്തി… ശ്വാസമെടുക്കാനാകാതെ ഏങ്ങുന്ന നാണിയുടെ നേരെ കാരണവരലറി:
‘എവ്ടെ അവരാതിക്കാൻ പോയാര്ന്നെടീ ചൂലേ. തിന്നുന്ന ചോറിനു നന്ദിയില്ലാത്ത കൂത്തിച്ചീ… നെനക്കറിയാം… എവടേടീ ആ നാശം പിടിച്ചവൾ?’
‘കണ്ടില്ലങ്ങത്തെ, കണ്ടില്ല. ഓവറേലേയ്ക്കു വെള്ളോമായി വന്നപ്പ കുഞ്ഞില്ല… വടക്ക്നീലൊണ്ടെന്നു വിജാരിച്ചു തപ്പുകാരുന്നങ്ങത്തെ. അറിഞ്ഞില്ലങ്ങത്തെ… പറമ്പിലിരിക്കാൻ പോയ നേരം കൊണ്ടു്… എന്റെ ഭഗോതീ എന്റെ കുഞ്ഞിനൊന്നും വരുത്തല്ലേ…’ നാണി ഏങ്ങിയേങ്ങി ആണയിട്ടു കരഞ്ഞു.
‘മതിയെടീ ശവമെ… രാമാ, ശങ്കരാ… നോക്കെടാ… ആ കൂത്തിച്ചിമോളെ എങ്ങോട്ടു കെട്ട്യേടുത്തേന്നു് നോക്കടാ… എല്ലാരേം വിളിച്ചോ… പെണ്ണിനെ കാണാതാവ്വേ! കുടുംബത്തിന്റെ മാനം കളഞ്ഞോ എന്റെ കാർത്ത്യായനീ! കൊളത്തിലൊക്കെ നോക്കടാ.’
ഇതില്പരം ഒരു നാണക്കേടു് കുടുംബത്തിനു വരാനൊണ്ടോ. അവള് കൊച്ചിനേം കൊണ്ടു് വല്ല കൊളത്തിലും ചാടി ചത്തതാണേ സമാധാനോണ്ടായിരുന്നു. അതാകില്ല; അവളതു ചെയ്യില്ല… അപ്പോൾ. അതേ, അയാൾ…
‘അവനാണു്… ആ എമ്പോക്കി… അതുതന്നെ… അവൻ കടത്തിക്കൊണ്ടുപോയതു തന്നെ…’
കാരണവർ ദേഷ്യം പിടിച്ചു് അലറി വിളിച്ചു് വീടിനുചുറ്റും ഓടി, ഭ്രാന്തനെപ്പോലെ…
റൗഡിസേനയിലെ ഒരാൾ ഓടിവന്നു, കിതപ്പിനിടയിൽ പറഞ്ഞൊപ്പിച്ചു: മേലാംകോട്ടുകാരുടെ സേവകർ ആയുധങ്ങളുമായി തയ്യാറായി നില്ക്കുന്നു. വഴിയിലെല്ലാം അവർ മറഞ്ഞുനിൽക്കുന്നുണ്ടു്. പാർവ്വതിപ്പിള്ളയും കുഞ്ഞും എങ്ങോട്ടുപോയിയെന്നുറപ്പായി… ‘പോയിനെടാ, പോയി പിടിച്ചുകെട്ടിക്കൊണ്ടുവാടാ…’ കാരണവരലറി.
ചൂട്ടും പന്തവും വടിയും വാക്കത്തിയുമൊക്കെയായി കുതിച്ചുചെന്ന റൗഡിപ്പട എതിർചേരിയോടു് ഏറ്റുമുട്ടാതെ പാതിവഴിയിൽ അറച്ചുനിന്നു… സാഹചര്യം നല്ലതല്ല; ബലാബലം പരീക്ഷിക്കാൻ മുതിർന്നാൽ… തന്റെ സൈന്യത്തിനു പുറകേ മപ്പടിച്ചുവന്ന പുന്നശ്ശേരി കാരണവർ പെട്ടെന്നടങ്ങി… അനുയായികളുടെ മൗനസന്ദേശം പിടികിട്ടി…
അല്ലെങ്കിലും ആ പട്ടർ…
നാണിയെ ചോദ്യം ചെയ്യുമ്പോൾ കണ്ടിരുന്നു പട്ടരുടെ നീക്കങ്ങൾ. പാർവ്വതിപ്പിള്ളയുടെ കാൽപ്പെട്ടിയും തുണിപ്പെട്ടികളും തപ്പുന്നു; കോസടിയും തലയിണകളും വലിച്ചുകുടഞ്ഞു്, കട്ടിലിന്നടിയിൽ കുത്തിയിരുന്നു പരതി നിരാശനായുള്ള നില്പ്… ശപ്പൻ… അയാളുടെ ആർത്തി എന്നും കാരണവർ കാണുന്നതല്ലേ, അന്നന്നത്തെ കൂലി തീർത്തുവാങ്ങാനുള്ള വെപ്രാളം… ഒറ്റച്ചവിട്ടിനു തീർക്കണമെന്നു തോന്നീട്ടുണ്ടു്… ബ്രാഹ്മണശാപം… മുറിയിലെ അഴയിൽ നിന്നു് തന്റെ സോമനും കോണകങ്ങളും പിടിമൊന്തയും പിച്ചളച്ചെല്ലവുമെല്ലാം തിരക്കിട്ടു് പഴകി മുഷിഞ്ഞ കായസഞ്ചിയിൽ ധൃതിയിൽ കുത്തിനിറച്ചു് പിറുപിറുത്തു് പട്ടരു് ഇറങ്ങിപ്പോകുന്നതു കാരണവർ കണ്ടതാണു്… തിരിച്ചുവരാനുള്ള പോക്കല്ലതു്… പോയവരെല്ലാം പോകട്ടെ…
ആൾബലത്തിൽ വേണെങ്കിൽ പുന്നശ്ശേരിക്കാരാണു് മേലേയെന്നു മിടുക്കുപറയാം… എന്നിട്ടെന്തിനു്! ഉണ്ണാമന്മാർ!
മേലാംകോടുകാർക്കു് പ്രമാണിത്തത്തിന്റെ മിടുക്കു മാത്രമല്ല; കേശവപ്പണിക്കർ ചെറുപ്പമാണു്, ആയോധനമുറകൾ പഠിച്ചവൻ, തന്റേടി. കടലുകാണാൻ പോയ മേലാംകോടു തറവാട്ടിലെ പെണ്ണുങ്ങളെയെന്തോ പറഞ്ഞെന്നറിഞ്ഞു് മറവന്മാരുടെ കുടിലുകൾ അപ്പാടെ കത്തിച്ചു് രാജാവു് അവർക്ക് കല്പിച്ചുകൊടുത്ത കുടിയായ്മയിൽ നിന്നു് രാത്രിക്കുരാത്രി ഇറക്കി വിടാൻ ധൈര്യപ്പെട്ടവൻ. ഒന്നുറച്ചാൽ അതു നടത്തിയിരിക്കും. അടിതട പഠിച്ച, എന്തിനും കഴിവുള്ള അനുയായികൾ… മര്യാദയെങ്കിൽ അയാളും മര്യാദക്കാരനാ; അല്ലെങ്കിൽ വെട്ടൊന്നു് കണ്ടം രണ്ടു്… അതാണു് രീതി. അവനാണാണു്.
സമ്മന്തക്കാരൻ പട്ടർ നാണം കെട്ടവൻ! അവൻ ചൊണയില്ലാത്തവൻ… അല്ലെങ്കിൽ പെണ്ണൊരുത്തി എറങ്ങിപ്പോകുമോ! ‘പോകും… പാർവതിപ്പിള്ള പോകും… ആ തന്തേടെ മോളല്ലേ…’ കാരണവർ പിറുപിറുത്തു് പല്ലിറുമ്മി തിരിഞ്ഞുനടന്നു. പുന്നശ്ശേരിത്തറവാടിന്റെ പടികടന്ന പാടേ ഒരു ചുള്ളിക്കമ്പെടുത്തു് രണ്ടായി ഒടിച്ചു് പടിക്കലിട്ടു് എല്ലാവരും കേൾക്കാൻ മാത്രം ശബ്ദത്തിൽ പ്രഖ്യാപിച്ചു:
‘ഈ കമ്പു് മുറികൂടുമ്പളല്ലാതെ ആ അസത്തു് ഇപ്പടി കേറില്ല. എന്റെ അനന്തിരവൾ മരിച്ചുപോയി. അവൾടെ പതിനാറടിയന്തരത്തിനു വിളിക്കും, എല്ലാരും വരണം.’
തീരാത്ത അപമാനവും ദുഃഖവും ആ പ്രഖ്യാപനത്തിലൊതുക്കി കാരണവർ ചവിട്ടിക്കുതിച്ചു് കയറിപ്പോയി.
ഖനീഭവിച്ച ദുഃഖം പോലെ, ജീവച്ഛവമെന്നപോലെ ഒതുങ്ങിനിന്ന ഭാരതിയമ്മ, മകളുടെ മുറിയിൽ കയറി വാതിലടച്ചുനിന്നു് മനസ്സു് തുറന്നു ചിരിച്ചു… മനസ്സുകൊണ്ടു് ആ സന്തോഷം ഭർത്താവിനു കൈമാറി.
“നിങ്ങടെ കുടുംബചരിത്രം കേട്ടിട്ടുണ്ടോ? ഇല്ലാ… എന്നാപ്പറയാം”, കാളിക്കുട്ടി വലിയമ്മായി കഥ തുടർന്നു.
മേലാംകോടു കേശവപ്പണിക്കരുടെ മൂലകുടുംബം ചാത്തോത്തു തറവാടു്; പതിനാറുകെട്ടും അതിനൊത്ത അംഗങ്ങളും ആൾക്കാർക്കോരോന്നെടുക്കാൻ മാത്രം ദൈവങ്ങളും… പിന്നെ കുടുംബപരദേവതയെ കുടിയിരുത്തിയ സാക്ഷാൽ കുടുംബക്ഷേത്രവും… മേലാംകോട്ടു കാരണവന്മാർ കൃത്യമായി പരിപാലിച്ചും കണക്കുസൂക്ഷിച്ചും പോന്ന പുരയിടങ്ങളും പാടങ്ങളും, അതിനെല്ലാം വേണ്ടുന്ന തൊഴിൽ ചെയ്യാനാവശ്യമായ അടിയാന്മാരും സ്വന്തമായുണ്ടായിരുന്ന ഒരു കൂട്ടുകുടുംബം.
പണ്ടു് പണ്ടു് വടക്കൻനാട്ടീന്നെവിടെ നിന്നോ ഭാഗ്യാന്വേഷികളായി വന്നു് കുടിയേറിപ്പാർത്തവരാണു് ചാത്തോത്തു കുടുംബത്തിന്റെ പൂർവ്വികന്മാർ എന്നൊരു കേട്ടുകേഴ്വിയൊണ്ടു്… ഒള്ളതോ ഇല്ലാത്തതോ, ആർക്കറിയാം!
ആളും സമ്പത്തും കൂടുമ്പോൾ കശപിശകളും അധികാരത്തർക്കങ്ങളും പരസ്പരവിശ്വാസം നഷ്ടപ്പെടലുമൊക്കെ സ്വാഭാവികം. അത്രമാത്രമേ അവിടേം സംഭവിച്ചുള്ളൂ… അതിത്തിരി കടന്നുപോയീന്നുമാത്രം.
“ആളും സമ്പത്തുമൊന്നും കുന്നുകൂടീട്ടൊള്ള തറവാടൊന്നുമായിരുന്നില്ല ഞങ്ങടെ… എന്നിട്ടോ-അതിലൊരുത്തൻ കയ്യൂക്കുകാണിച്ചു് എല്ലാരേം പറ്റിച്ചു് സ്വന്തം മടിശ്ശീലേ വാരിയിട്ടു കൊണ്ടുപോയി… ചാത്തോത്തേം മാന്തോട്ടത്തേം രണ്ടു പേരുകളും ഒരു വായിൽ പറയാൻ കൊള്ളുകേലാ പിള്ളാരേ. അന്നത്തെ ചാത്തോത്തു കാരണവരു് ആരായിരുന്നെന്നറിയാൻമേലാ. ന്യായവും നീതിയും വിട്ടൊന്നും അയാക്കില്ലാരുന്നത്രേ… ആ മനസ്സു മുഴ്വോൻ ദയയും സ്നേഹവുമാരുന്നു… പക്ഷെ അക്രമത്തേം അനീതിയേം ദുഷ്ടത്തരത്തേം ഒരിക്കലും പൊറുക്കുകേലാ. അക്കാര്യത്തിൽ ക്ഷമിക്കുന്ന പ്രശ്നവുമില്ലാരുന്നൂന്നു്. അതിന്റെ തനിപ്പകർപ്പാര്ന്നു അനന്തരവൻ കേശവപ്പണിക്കർ.”
അവകാശവാദങ്ങളും, തർക്കങ്ങളുമെല്ലാം ചർച്ചകളിലൂടെ സമവായത്തിലെത്തിക്കാനായിരുന്നു കാരണവരുടെ ശ്രമം… എന്നിട്ടും സങ്കടകരമായ കാര്യമുണ്ടായി… ചാത്തോത്തു് പതിനാറുകെട്ടു് നേർപകുതി വച്ചു പൊളിച്ചെടുത്തു കൊണ്ടുപോയി ഒരു താവഴിക്കാർ; പുന്നപ്രതെക്കൊരിടത്തു് മുള്ളുവേലിക്കൽ എന്നൊരു തറവാടുണ്ടാക്കി. അവരുടെ വശത്തും ന്യായമുണ്ടു്. ചാത്തോത്തുകുടുംബത്തിലെ ഒരു താവഴിയിൽ സന്തതിയില്ലാതെ വന്നു. എല്ലാവരും കൂടി ആലോചിച്ചു് എല്ലാവരുടേയും സമ്മതത്തോടെ എരമല്ലൂരുള്ള ഒരു വലിയ കുടുംബത്തീന്നു് രണ്ടു പെൺകുരുന്നുകളെ ദത്തെടുത്തു വളർത്തി… അപ്പോൾ അവരും തുല്യാവകാശികൾ തന്നെ… പക്ഷെ ഭാഗപ്രശ്നം വന്നപ്പോൾ ആ പെൺകുട്ടികളുടെ വീട്ടുകാർ ഇത്തിരി കടന്നു് ആഗ്രഹിച്ചു… ‘സാരമില്ല. ചോദിക്കുന്നതു കൊടുത്തേക്കൂ. ലേശം അത്യാഗ്രഹം, എന്നാലും നമ്മളു വളർത്തിയ പൈതങ്ങൾക്കല്ലേ, വെറുപ്പുതോന്നണ്ടാ…’ കാരണവർ തീർപ്പുകല്പിച്ചു.
‘ബാക്കിനിന്ന ചാത്തോത്തു് എട്ടുകെട്ടിന്റേയും ചുറ്റുമുള്ള പുരയിടങ്ങളുടേയും പൂർണാവകാശത്തിൽ കുറഞ്ഞൊന്നും തങ്ങൾക്കു വേണ്ടാ എന്നു ശഠിച്ച നാലഞ്ചുപേർ അവിടെക്കൂടി. അവർക്കൊപ്പം പൂമുഖത്തെ തട്ടിൻമുകളിൽ കാലങ്ങളായി കുടിപാർക്കുന്ന മച്ചിൽ ഭഗവതി, ഹനുമാൻ, ഗന്ധർവ്വൻ, ചാത്തൻ, മാടൻ, അറുകൊല അങ്ങനെ ചിലരും തെക്കുകിഴക്കു നിരന്നിരിക്കുന്ന ചിത്രകൂടങ്ങളും, പിന്നെ അടുത്ത പുരയിടത്തിലെ കുടുംബക്ഷേത്രവും അവർക്കൊപ്പം… വേറെങ്ങുപോകാൻ!’
വലിയമ്മായി ഒന്നുനിർത്തി എന്തോ ആലോചിച്ചിരുന്നു:
“പലപല ദേവീദേവന്മാർ, മാടനും മറുതയും… അവരെ വേർതിരിച്ചു് അവരർഹിക്കുന്ന ഇരിപ്പിടം കൊടുക്കണ്ടായോ, പൂജാദികർമ്മങ്ങൾ യഥാസമയം ചെയ്യണ്ടായോ… വേണം. പക്ഷെ എപ്പോളൊക്കെയോ ഏതാണ്ടൊക്കെ കാട്ടിക്കൂട്ടി… വേർതിരിച്ചു കുടിയിരുത്താൻ ആലോചന ഒണ്ടാരുന്നത്രെ… കാര്യം പക്ഷെ നീണ്ടുപോയി. അവരുടെ കോപാര്ന്നോ എന്തോ ആ തറവാടു് ഭിന്നിച്ചു് പോകാൻ കാരണം!” കാളിക്കുട്ടി വലിയമ്മായിയുടെ ഉറക്കെയുള്ള ആത്മഗതമായിരുന്നതു്.
വലിയമ്മായി പതുക്കെ എഴുന്നേറ്റു. മേശയിലിരുന്ന മുറുക്കാൻചെല്ലത്തിൽ നിന്നും ഒരുനുള്ളു പുകയില വായിലിട്ടു ചവച്ചുകൊണ്ടു് അകത്തേക്കു പോയി. മൂന്നുനാലു മിനിട്ടിനകം തിരിച്ചുവന്നു് കസേരയിലിരുന്നു. ഒരു ദീർഘനിശ്വാസത്തിൽ മനസ്സിനെ ക്ലീനാക്കി പുഞ്ചിരിച്ചു.
‘അതീവശ്രദ്ധയോടെ പരിപാലിച്ചുപോന്ന തറവാടു് പലതായി പിരിയാൻ അനുവാദം കൊടുത്തെങ്കിലും അന്നത്തെ കാരണവർ അതോടെ തളർന്നുപോയി; തീരെ കിടപ്പായി. മുള്ളുവേലിക്കലേക്കു് കുടിമാറിയവരും ചാത്തോത്തു പിടിച്ചുനിന്നവരും കഴിച്ചുള്ള പതിന്നാലു്, അല്ല, കാരണവരെക്കൂട്ടി പതിനഞ്ചുപേർക്കു് കുടിപാർക്കണം. തന്റെ കൂടെ നിന്ന മൂത്തസഹോദരിയുടെ മൂത്തമകനു് അന്നു് വയസ്സു് ഇരുപതാ… അദ്ധ്വാനി, കൂർമ്മബുദ്ധി, കുടുംബസ്നേഹം, നല്ല കൈക്കരുത്തു്… പോരാത്തേനു് അടിതട പഠിച്ച അഭ്യാസി… ആരോടും ചോദിക്കാനും പറയാനും നിൽക്കാതെ ആ അനന്തിരവനെ നേരെ കാരണവരാക്കി.’
‘ചാത്തോത്തു നിന്നു് മൂന്നുപറമ്പും ഒരിടപ്പാടോം കടന്നാൽ വിശാലമായ മേലാംകോടു് പുരയിടം. അതിനു നടുവിൽ അമ്മാവന്റെ ആജ്ഞയനുസരിച്ചു പുതിയ കാരണവർ കേശവപ്പണിക്കർ ദാന്നു പറയണ നേരംകൊണ്ടു് ഒരു നാലുകെട്ടുണ്ടാക്കി, അതിനോടു ചേർന്നൊരു മാളികപ്പുരേം. കേശവപ്പണിക്കർ രോഗിയായ അമ്മാവനേയും മറ്റു ബന്ധുക്കളേയും എല്ലാ സൗകര്യങ്ങളും ഒരുക്കി മേലാംകോട്ടേക്കു മാറ്റി.’
“അതു ഞാൻ കേട്ടിട്ടുണ്ടമ്മായി… കല്യാണക്ഷണമൊക്കെ ആയി കൊച്ചാരുന്നപ്പോൾ വേണുമ്മാന്റെ കൂടെ രണ്ടുമൂന്നു തവണ അവടെ പോയിട്ടുണ്ടു്… വലിയ എട്ടുകെട്ടും, പടിപ്പുരമാളികേം, ആഫീസുകെട്ടിടോം… ഇന്നു കാണുന്ന എട്ടുകെട്ടു് ഞങ്ങടപ്പൂപ്പൻ ഉണ്ടാക്കീതാത്രെ. രണ്ടു നേലേലു് പടിപ്പുരമാളികേം ആഫീസുകെട്ടിടോമൊക്കെ പണിയിച്ചതും ഞങ്ങടപ്പൂപ്പനാ… പക്ഷെ പഴേ നാലുകെട്ടിലെ തളത്തിലുണ്ടായിരുന്ന ആന ചവിട്ടിയപാടു് അങ്ങനെതന്നെ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്രെ, എന്റമ്മ പറഞ്ഞതാ. ഞങ്ങടമ്മൂമ്മയ്ക്കു് കളിക്കാനായിട്ടാരുന്നു കേശവമുത്തഛൻ ആനക്കുട്ട്യേ വാങ്ങീതു്. മുത്തച്ഛന്റെ മൂത്തമകളല്ലേ… ആറേഴുവയസ്സുള്ള മോൾക്കു കളിക്കാൻ ഒന്നാംതരം ഒരാനക്കുട്ടി!” അപ്പച്ചിയമ്മൂമ്മയുടെ സ്വരത്തിൽ അഭിമാനവും തമാശയുമുണ്ടായിരുന്നു.
“അതൊക്കെ ഞാനും കേട്ടേക്കുന്നൂ ഭാനുമതീ… ആനയ്ക്കു് സ്വന്തം പേരുമിട്ടു, കേശവൻന്നു്… ആ കഥ കേക്കണം നിങ്ങള്… കേശവപ്പണിക്കരാരാന്നാ വിചാരിച്ചേ! ഇന്നു് തന്തേം തള്ളേം പിള്ളേർക്കു് കളിക്കാൻ സൈക്കിളും ചവിട്ടിയോടിക്കുന്ന കൊച്ചു സ്ക്കൂട്ടറുമൊക്കെ വാങ്ങും, കൂടിപ്പോയാ ഒരു പൂച്ചക്കുട്ടിയേയോ, പട്ടിക്കുട്ടിയേയോ വാങ്ങും… അന്നു് പൂച്ചേം പട്ടീം പശുക്കുട്ടീമൊന്ന്വല്ല, സാക്ഷാൽ ആനക്കുട്ടി! തിരുവനന്തപുരത്തു പോയി രാജാവിനു് പതിനായിരം പവൻ ചങ്ങഴിക്കളന്നു കൊടുത്താണത്രേ ആനയെ ലേലംകൊണ്ടതു്. ശങ്കരിച്ചേച്ചിക്കു് അന്നു് ആറുവയസ്സു്, കുട്ടിക്കൊമ്പനു് ഒരു വയസ്സു്… ഒരു വരവായിരുന്നത്രെ തിരുവനന്തപുരത്തൂന്നു്. കുട്ടിയാനേം, കാര്യസ്ഥനും, ആനപ്പാപ്പാനുമായി… ശരിക്കുമൊരെഴുന്നള്ളത്താരുന്നത്രെ! എന്റമ്മ പറഞ്ഞ കഥകളാ. പക്ഷെ ആനേ ശരിക്കും നോക്കി വളത്തീതു് നീലാണ്ടൻ ചേട്ടനാ… കേശവനാനേം നീലാണ്ടച്ചേട്ടനും തമ്മിലൊള്ള സ്നേഹബന്ധം ഒരതിശയാര്ന്നത്രേ. എത്രയൊക്കെയോ കഥകളൊണ്ടു്… അതു പറഞ്ഞാ…”
ഒരു പൊട്ടിച്ചിരി… കാളിക്കുട്ടി വലിയമ്മായി ഞെട്ടി. വലിയമ്മായിയുടെ കഥ മുറിഞ്ഞു… വലിയമ്മായി മാത്രമല്ല മറ്റുള്ളവരും ഞെട്ടി… പെട്ടെന്നൊരു പൊട്ടിച്ചിരി കേട്ടതുകൊണ്ടു മാത്രമല്ല, ആ പൊട്ടിച്ചിരി സാവിത്രിക്കുട്ടിയുടേതായിരുന്നു എന്നതാണു്; സാവിത്രിക്കുട്ടിയുടെ പൊട്ടിച്ചിരി അപൂർവ്വ സംഭവമാണു്.
“അതേയ്… ഞാനൊരു കഥ പറയട്ടേ?” സാവിത്രിക്കുട്ടി ഒരു ചെറുചിരിയോടെ ചോദിച്ചു; ആരുടേയും ഉത്തരത്തിനു കാക്കാതെ കഥ തുടങ്ങി:
“കേശവന്റത്രേം തലേടുപ്പൊള്ള ആന ആ നാട്ടിലെങ്ങും ഒണ്ടാരുന്നില്ലത്രേ. അപ്പൂപ്പൻ അമ്പലങ്ങളിൽ എഴുന്നള്ളത്തിനുമാത്രേ അവനെ വിടാറൊണ്ടാരുന്നൊള്ളൂ. ഒരിക്കൽ ദൂരെയെവിടെയോ എഴുന്നള്ളത്തിനു കൊണ്ടുപോയി കേശവനെ. തിരിച്ചുവരും വഴി ആരോ ഒരു വനംകൂപ്പുകാരൻ തടിപിടിക്കാൻ ആനേ ചോദിച്ചത്രേ. കേശവന്റെ തലയെടുപ്പും തടിമിടുക്കുമൊക്കെ കണ്ടിട്ടാകും. കൂപ്പുകാരൻ പാപ്പാനോടു് എത്ര രൂപവേണേലും കൊടുക്കാന്നു് ഓഫർ വച്ചു. പുതിയ ആളായിരുന്നു ആ ഒന്നാം പാപ്പാൻ. അവസരം മുതലാക്കാൻ തീരുമാനിച്ചു പാപ്പാൻ, അപ്പൂപ്പന്റെ നിർദ്ദേശം അയാൾ മറന്നു. രണ്ടാം പാപ്പാനും കിട്ടി കൈമടക്കു്.”
‘ഓ… ആരറിയാനാടാ… എന്തായാലും ആന ചെന്നു വല്യേമാനോടു പറയുകേല, എന്നെക്കൊണ്ടു് തടിപിടിപ്പിച്ചേന്നു്’, ഒന്നാം പാപ്പാൻ രണ്ടാം പാപ്പാനോടു പറഞ്ഞു ചിരിച്ചു.
കൂപ്പിൽ ചെന്നു. വേറേം ആനകളൊണ്ടു്… വലിയ വലിയ തടികൾ. രണ്ടാന ഒത്തുപിടിച്ചിട്ടും അനങ്ങാത്തവ.
പരിസരത്തെത്തിയപ്പോളേ കേശവനു പന്തികേടു തോന്നിക്കാണും; മറ്റാനകളെക്കൊണ്ടു് തല്ലിയും ചവിട്ടിയും തോട്ടിക്കുകുത്തിയും തടിവലിപ്പിക്കാൻ നോക്കുന്നു. ഓരോ അടിക്കും കുത്തിനും ചിന്നംവിളി… പെട്ടെന്നു് കേശവൻ ഒരു ചിന്നം വിളി! ‘ഛീ മിണ്ടാതിരിയെടാ’ന്നു് ഒന്നാം പാപ്പാൻ. അയാളുണ്ടോ അറിയുന്നു അതൊരു മുന്നറിയിപ്പാണെന്നു്. തടികൾക്കടുത്തെത്തിയപ്പോൾ ഒരു വലിയ തട തുളച്ചു് കടത്തിയ തുടവണ്ണത്തിലുള്ള വടം ചൂണ്ടിക്കാട്ടി പാപ്പാൻ പറഞ്ഞു… ‘വലിക്കെടാ വടം… കേശവൻ അനങ്ങിയില്ല. പാപ്പാനു് ദേഷ്യം വന്നു; പഠിച്ച പണി പതിനെട്ടും നോക്കീട്ടും ങേഹേ… പാപ്പാൻ ഒറ്റച്ചവിട്ടും ഒരലർച്ചേം. ‘വലിക്കെടാ ആനേ തടീ’, അലറിത്തീരും മുമ്പേ ചെവീൽ തോട്ടിയിട്ടു് ഒരു വലീം…’
എട്ടുനാടും പൊട്ടത്തക്ക വിധത്തിൽ ഒരലർച്ച അലറി കേശവൻ. പാപ്പാനെ വലിച്ചു താഴെയിട്ടതും ഒരൊറ്റയോട്ടം… ആദ്യത്തെ ചിന്നംവിളി കേട്ടപ്പോഴേ രണ്ടാം പാപ്പാൻ ഓട്ടം പിടിച്ചു കഴിഞ്ഞിരുന്നു. കേശവന്റെ ഓരോ ചിന്നംവിളിയും രണ്ടാം പാപ്പാനു് അസ്സലായറിയാം. നടന്നും ഓടിയും കാളവണ്ടീം വള്ളോം പിടിച്ചും സൂര്യാസ്തമനമാകുമ്പോഴേയ്ക്കും ചെമ്പകശ്ശേരി പടിപ്പുര കടന്ന രണ്ടാം പാപ്പാൻ മുറ്റത്തു തളർന്നു വീണു. എന്താ എന്താന്നു ചോദിച്ചവരോടു് പടിക്കലേക്കു ചൂണ്ടിക്കാട്ടി വിക്കി… ‘ഇബ്ടത്തെ… കേശവനാന… ആന ഓടി… ഇപ്പങ്ങെത്തും.’
‘അപ്പൂപ്പൻ പനിയായിട്ടു് കിടപ്പാര്ന്നേ, പക്ഷെ പാപ്പാന്റെ ഒച്ചകേട്ടതും ചാടിയെഴുന്നേറ്റു് പൂമുഖത്തെത്തി. ഒരു കുല പഴോം ശർക്കരേം പെട്ടെന്നെത്തിക്കാൻ കാര്യസ്ഥനോടു പറഞ്ഞു. പിന്നെ, പതുക്കെ മാത്രം വർത്തമാനം പറയുന്ന അപ്പൂപ്പൻ ഉച്ചത്തിൽ വിളിച്ചു.’
‘ശങ്കരീ, എല്ലാവരോടും വേഗം അകത്തു കയറാൻ പറ… കുഞ്ഞുങ്ങളെല്ലാമെവ്ടെ, വേഗാട്ടേ. തൊഴുത്തീന്നു പശുക്കളെ കയറുചെത്തി പാടത്തേക്കോടിച്ചോ…’
‘അപ്പൂപ്പൻ കമ്പിളി പുതച്ചു് വെപ്രാളപ്പെട്ടു് വരാന്തയിൽ തെക്കുവടക്കു നടന്നു. വടക്കുപടിഞ്ഞാറെ മൂലയ്ക്കു് വരാന്തയിൽ പാൽപ്പെരേടെ മുൻപിൽ കാലുനീട്ടിയിരുന്നു് സാവകാശം വെറ്റില മുറുക്കുകാരുന്നു അമ്മൂമ്മ… അപ്പൂപ്പന്റെ വെപ്രാളോം വിളീം കേട്ടപാതി പിടഞ്ഞെണീറ്റു. താക്കോൽക്കൂട്ടം എളിയിലുണ്ടെന്നുറപ്പുവരുത്തി. അടുത്തിരുന്ന ഓട്ടുവിളക്കും തീപ്പെട്ടിയുമെടുത്തു് ചാടി പാൽപ്പെരേലേക്കു കയറി വാതിലടയ്ക്കാൻ നോക്കുമ്പം ഒറ്റയ്ക്കിരിക്കുന്നു സമൃദ്ധമായി കൊത്തുപണി ചെയ്ത സ്വർണ്ണം പോലെ തിളങ്ങുന്ന മുറുക്കാൻ ചെല്ലം! ചാടിയിറങ്ങി പരുന്തു് കോഴിക്കുഞ്ഞിനെ റാഞ്ചുന്ന വേഗത്തിൽ ചെല്ലവുമെടുത്തു് അകത്തു കയറി വാതിലടച്ചു. എന്റമ്മയും ഭാരതിവല്യമ്മേം-അന്നവര്ടെ കല്യാണോന്നും കഴിച്ചിട്ടില്ലാ-തൊഴുത്തിലേക്കോടി പശുക്കള്ടെ കയററുത്തു് ഓടിച്ചു് പാടത്തിറക്കുന്ന ബഹളം. ആനയ്ക്കു പശുക്കളെ കണ്ടൂടാ, കുത്തിക്കൊല്ലും. കയറു് കഴുത്തേലൊണ്ടേൽ ആന വലിച്ചടുപ്പിച്ചു് കൊല്ലുമത്രേ.’
‘പടിഞ്ഞാറെ മുറ്റത്തു പതിവുപോലെ നെടുനീളത്തിൽ കെട്ടുപന്തലിട്ടിരുന്നു. വേനലല്ലേ, രാത്രീലും പകലും മുറീലൊക്കെ ചൂടാ. മുതിർന്നവർ രാത്രിയിൽ പന്തലിലിട്ട കട്ടിലുകളിലാ ഉറക്കം… പകൽ പിള്ളേര്ടെ കുത്തിമറിച്ചിലും കളികളും ഉറക്കോമെല്ലാം പന്തലിലാ. ഒച്ചവച്ചു് കുത്തിമറിഞ്ഞു് കളിച്ചുതിമിർക്കുന്ന പിള്ളേരെ വേണുമ്മാനും സുമിത്രച്ചിറ്റമ്മേം കൂടെ വലിച്ചു പിടിച്ചകത്തെത്തിക്കുന്ന തെരക്കു്…’
‘അപ്പോളേക്കും കെഴക്കൂന്നു് ആനേടെ ചിന്നംവിളി കേൾക്കാം; വഴിയിലാരേം ഉപദ്രവിച്ചിട്ടില്ലാന്നു് അവിടന്നുമിവിടന്നുമൊക്കെ ഓടിവന്നവരൊക്കെപ്പറഞ്ഞു; വഴീ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ തിരിഞ്ഞുപോലും നോക്കാതെ ഒഴിഞ്ഞുമാറി ഓടി… പക്ഷേ വഴീക്കണ്ട വാഴേം തൈത്തെങ്ങുമൊക്കേം കേശവന്റെ കൈക്കരുത്തറിഞ്ഞു… അപ്പൂപ്പൻ പുതച്ചിരുന്ന കമ്പിളി മാറ്റിയിട്ടു് മുറ്റത്തു ചാടിയിറങ്ങി നേരേ പടിപ്പുരയിലേക്കു ചെന്നു, വിലക്കിയവരെ ആരേയും വകവയ്ക്കാതെ. ചിന്നം വിളിച്ചു് ഓടിവരുന്ന കേശവനെ ദൂരെക്കണ്ടതും അപ്പൂപ്പൻ ഗൗരവത്തിൽ ഉച്ചത്തിൽ… ‘കേശവാ, എടാ കേശവാ…’ പാഞ്ഞു വന്നുകൊണ്ടിരുന്ന കേശവൻ സഡൻ ബ്രേക്കിട്ടു; ചിന്നംവിളി നിന്നു.’
പടിപ്പുരയ്ക്കകത്തു് കാര്യസ്ഥൻ കൊണ്ടിട്ട ബഞ്ചിൽ കയറിനിന്നു് അപ്പൂപ്പൻ വിളിച്ചു: ‘കേശവാ… മോനിങ്ങുവാ’, കയ്യിൽ പൊക്കിപ്പിടിച്ച ഒരു കുല പൂവൻപഴം… കൊമ്പൻ തലതാഴ്ത്തി. പതുക്കെപ്പതുക്കെ തലയുയർത്തി അപ്പൂപ്പനെ നോക്കിയ കേശവനെ അപ്പൂപ്പൻ വീണ്ടും വിളിച്ചു: ‘ഇവടെ വാടാ മോനേ.’
‘കേശവൻ പതുക്കെപ്പതുക്കെ ചുവടുവച്ചു് ഒരു നവോഢയെപ്പോലെ പടിപ്പുര വാതിൽക്കലെത്തി നിന്നു. പടിപ്പുര മോന്തായം കേശവനും അപ്പൂപ്പനുമിടയിൽ വിലങ്ങുനിന്നു. ഒരു ബഹളോം കുസൃതീം കാണിക്കാതെ കേശവൻ പടിപ്പുരമോന്തായം കഴിഞ്ഞുള്ള മതിലിനടുത്തേക്കു മാറിനിന്നു. അപ്പൂപ്പൻ ചിരിച്ചു: ‘മിടുക്കൻ, നീ തന്നെ വഴി കണ്ടുപിടിച്ചു.’ ബഞ്ചുമാറ്റിയിട്ടു് അതിൽ കയറിനിന്നു് പഴവും ശർക്കരയും കൊടുത്തുതുടങ്ങി, അപ്പൂപ്പൻ. പാപ്പാൻ ആ നേരത്തിനു് കാലിൽ ചങ്ങലകൊളുത്തി. കേശവൻ അനുസരണയോടെ നിന്നു.’
‘പഴക്കുലയും ശർക്കരയും തീർന്നപ്പോൾ കേശവൻ തുമ്പിക്കൈ അപ്പൂപ്പന്റെ തലയിലും മുഖത്തും ഉരസി തിരിഞ്ഞുനടക്കാൻ തുടങ്ങി. അപ്പോളേക്കും ആരൊക്കെയൊ വെട്ടിക്കൊണ്ടുവന്നിട്ട തെങ്ങാലകൾ തുമ്പിക്കൈകൊണ്ടു് ചുറ്റിപ്പിടിച്ചു് കൊമ്പിൽ താങ്ങിയെടുത്തു് കൃത്യംവഴിയിലൂടെ മേലാംകോട്ടു് തറവാട്ടിലേക്കു നടന്നു. അവന്റെ താവളം അവിടെയാരുന്നതുമാത്രമല്ല, മിണ്ടാപ്രാണിയാണേലും അവനറിയാമായിരുന്നു അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ നീലാണ്ടപ്പണിക്കരിൽ നിന്നു് തൈപ്പറമ്പിൽ ബംഗ്ലാവുപണിതു മാറിയ കോളേജുപ്രൊഫസർ മാധവപ്പണിക്കർ മറ്റെല്ലാം കവർന്നെടുത്തതിനൊപ്പം കേശവനാനയേയും കുടുംബസ്വത്താക്കി വകമാറ്റി സ്വന്തമാക്കിയെടുത്തിട്ടുണ്ടെന്നു്.’
സാവിത്രിക്കുട്ടിയുടെ ശബ്ദം ഇടറിയിരുന്നു. നോക്കിയിരുന്ന കാളിക്കുട്ടി വല്യമ്മായി തുടർച്ചപോലെ പറഞ്ഞു:
“പാവം കേശവൻ… അവൻ വെറും ആനയല്ലാരുന്നു: ആ കുടുംബത്തിലെ പ്രിയപ്പെട്ട ഒരംഗം… എന്നിട്ടും അവനെ അയാൾ അമ്പലത്തിലേക്കു കൊടുത്തു, മിടുക്കുകാട്ടാൻ! ജീവനെപ്പോലെ സ്നേഹിക്കുകയും ശുശ്രൂഷിക്കയും ചെയ്തിരുന്നവരുടെ അടുക്കൽ നിന്നു് അവടെയെത്തിയപ്പോൾ അവനെയൊരു വെറും മൃഗമാക്കി…”
‘കഥ പലതുമുണ്ടു്… ഏതായാലും അവന്റെ അന്ത്യം സങ്കടകരമായിരുന്നു. തടി പിടിപ്പിക്കാൻ കൊണ്ടുപോയിടത്തുനിന്നും അവൻ ഓടിപ്പോന്നത്രെ. പുറകേ വരുന്നവരെ പേടിച്ചു് നേരേ പടിഞ്ഞാറെ ചാലുകടക്കാൻ നോക്കി. ചെളിയിൽ താണുപോയി… അനങ്ങാൻ പറ്റാതെ. തുമ്പിമാത്രം പൊക്കിപ്പിടിച്ചു് ചിന്നംവിളിച്ചു്… ദെവസങ്ങളോളം. ആരും അവനെ കേറ്റിയെടുക്കാൻ ശ്രമിച്ചില്ല. അത്രേം വല്യേ ആനയെ എങ്ങനെ പൊക്കാനാ… വേറെ കേട്ടേക്കുന്നതു്-മനപ്പൂർവ്വം ആനയെ തല്ലിയോടിച്ചു് ചാലിലെറക്കീതാന്നാ, കൊല്ലാൻ വേണ്ടിത്തന്നെ. പാപ്പാൻമാർ ചെയ്ത പണിയാത്രെ.’
‘ക്ഷേത്രക്കമ്മിറ്റിക്കാരു് ചെലവിനു കൊടുത്തില്ല, കേശവനൊട്ടു തടിപിടിക്കത്തുമില്ല. പിന്നെ അവരെന്തിനീ ഭാരം ചുമക്കണം!’
കാളിക്കുട്ടി വലിയമ്മായി ദീർഘശ്വാസം വിട്ടു. വലിയമ്മായി ആ മുത്തശ്ശനെ കണ്ടിട്ടില്ല. അവർ ജനിക്കും മുമ്പേ അദ്ദേഹം മരിച്ചു; പിന്നെ അകന്ന ബന്ധമേയുള്ളൂ അവർ തമ്മിൽ… എന്നിട്ടും കൺമുന്നിൽ കണ്ടതുപോലെയാണു് വിവരണം.
“ങാ… അങ്ങനെ മേലാംകോടു് തറവാടുണ്ടായി… പക്ഷെ ഇന്നു കാണുന്ന മേലാംകോട്ടു തറവാടു്-എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ എട്ടുകെട്ടാക്കി പുതുക്കി പണിയിച്ചതും, കാര്യാലോചനകൾക്കും കണക്കും കാര്യങ്ങളും സൂക്ഷിക്കാനും ആഫീസുമുറിയെ വിപുലപ്പെടുത്തിയതും കേശവപ്പണിക്കർ കാരണവസ്ഥാനം കൈമാറിക്കൊടുത്ത മൂത്ത അനന്തിരവൻ നീലാണ്ടപ്പണിക്കരായിരുന്നു, പത്തൊമ്പതുകാരനായ നീലാണ്ടപ്പണിക്കർ… അതായതു് നിങ്ങടെ അപ്പൂപ്പൻ, നിങ്ങടേന്നുവച്ചാൽ ഭാനുമതീടേം, സാവിത്രിക്കുട്ടീടേം. ദേ ഇതൊക്കെ മൂത്തേടത്തൂന്നും, ചെമ്പകശ്ശേരീന്നും, ചീരങ്കണ്ടത്തൂന്നും, പുന്നശ്ശേരീന്നും ഒക്കെ ഞാൻ പിടിച്ചെടുത്ത കഥകളൊക്കെയാണേ… എന്റമ്മ പറഞ്ഞു കേട്ടിട്ടൊള്ളതും, പിന്നെ ചെല നാട്ടുകാരീന്നും… കൂടുതലും സത്യം തന്നാ… എന്നാലോ, കുന്നായ്മേം കുശുമ്പും മനോധർമ്മോമൊക്കെ മേമ്പൊടി ചേർത്താണോ എന്റെ കയ്യീക്കിട്ടിയേന്നറിയില്ല… ഒക്കെ കൂട്ടിക്കെട്ടി നോക്കിയപ്പോ പണ്ടു വായിച്ച വിക്രമാദിത്യൻ കഥ പോലൊണ്ടു്… എന്റെ മനസ്സിലൊള്ളതൊക്കെ വാരിയിടാനും അതൊക്കെ ഇത്രേം താല്പര്യത്തോടെ കേക്കാനും ഈ പടിപ്പൊള്ള പിള്ളേര്! ഈ പ്രായത്തിനിടയ്ക്കിതാദ്യായിട്ടാ… മനസ്സു് നെറഞ്ഞു മക്കളെ.”
കാളിക്കുട്ടി വലിയമ്മായിയുടെ കണ്ണുനിറയുന്നതു് അമ്മുവും ആദിയും മാത്രമല്ല, മറ്റുള്ളവരും തെല്ലൊരു വല്ലായ്മയോടെ ശ്രദ്ധിച്ചു…
അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും തലകുനിച്ചതെന്തിനെന്നു് അമ്മുവിനു മനസ്സിലായി… യാത്രയ്ക്കിടയിൽ അവർ സ്വയം കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു… തങ്ങളുടെ അച്ഛനമ്മമാരിൽ നിന്നു് പകർന്നു കിട്ടിയേക്കുമായിരുന്ന കാലത്തിന്റെ കാല്പാടുകളൊന്നും തങ്ങൾക്കു നേടാനാകാതെ പോയതിന്റെ ദുഃഖം, നഷ്ടബോധം അവരുടെ വാക്കുകളിലുണ്ടായിരുന്നു.
“ഇനി ഊണു കഴിഞ്ഞിട്ടാകാം.” ശ്രീകുമാർ മുത്തശ്ശിയുടെ മുതുകിൽ തലോടിക്കൊണ്ടു് എല്ലാവരേയും ഊണുകഴിക്കാൻ ക്ഷണിച്ചു.
അറിവും കാര്യപ്രാപ്തിയും അധ്വാനശേഷിയും കൂർമ്മബുദ്ധിയുള്ള കേശവപ്പണിക്കർ മേലാംകോട്ടു കാരണവസ്ഥാനം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിനു മുൻപിൽ കനത്ത ഉത്തരവാദിത്വങ്ങളുടെ ഒരു നെടുങ്കോട്ടതന്നെ ഉണ്ടായിരുന്നു. വിവാഹം കഴിക്കാൻ നിർബ്ബന്ധം പിടിച്ച അമ്മയേയും മറ്റു് അഭ്യുദയകാംക്ഷികളേയും സ്നേഹപൂർവ്വം അടക്കിനിർത്തി.
കണ്ടെഴുത്തു വന്നതോടുകൂടി രാജഭോഗം-വിളവിന്റെ ഭാഗം നികുതിയായി കൊടുക്കുന്നതു്-പണമായി കൊടുക്കണമെന്നു വന്നു. കണ്ടെഴുത്തെന്നു പറയുന്നതു് കൃഷിചെയ്യാൻ തയ്യാറുള്ളവർക്കും അതിനു കഴിവുള്ളവർക്കും ഭൂമി കണ്ടെഴുതി വയ്ക്കും. മുല്ലക്കാരൻ എന്ന റവന്യൂ ഉദ്യോഗസ്ഥന്റെ ജോലിയാണു് ആളെ കണ്ടുപിടിച്ചുകൊണ്ടുവരുക എന്നതു്. കാര്യക്കാർ അതിർത്തികൾ നിശ്ചയിച്ചു് ഭൂമി ചാർത്തിക്കൊടുക്കും. ഭൂമിയുടെ തരമനുസരിച്ചു് കരം ചാർത്തും.
സാധാരണ കൃഷിക്കാർ ഭൂമി ചാർത്തിക്കിട്ടുന്നതിൽ നിന്നൊഴിവാകാനും, വിസ്തീർണ്ണം കുറച്ചു കിട്ടാനുമൊക്കെ പല മാർഗ്ഗങ്ങളും നോക്കും, കൈക്കൂലിയുൾപ്പെടെ. കാരണം അവർക്കു വിളവിന്റെ ഭാഗമായാലും പണമായാലും കരമടയ്ക്കാൻ കഴിവില്ല; വിത്തും പണവുമെവിടെ; അത്രയും സ്ഥലം കൃഷിയിറക്കാനും പണിയെടുക്കാനും ആളെവിടെ? വിത്തും പണവും കടംകൊണ്ടാൽ അതു വീട്ടാനുള്ളതു കിട്ടിയാലായി എന്നേയുള്ളൂ. പിന്നെ ഭാരിച്ച കരമെങ്ങനെ അടയ്ക്കും! കരമടച്ചില്ലെങ്കിൽ ശിക്ഷ കടുത്തതാണു്; ഒരു ദാക്ഷിണ്യവുമില്ലാതെ! സത്യാവസ്ഥകൾ കണക്കിലെടുക്കാതെ ശിക്ഷ നടപ്പാക്കും-പൊരിവെയിലിൽ കുനിച്ചുനിർത്തി മുതുകിൽ കല്ലുകേറ്റി വയ്ക്കുക, അവരുടെ ഭൂമിയിൽ നിന്നു കുടിയിറക്കിവിട്ടു് വീടു് അടച്ചുപൂട്ടി മുദ്ര വച്ചു് റവന്യൂ അധികൃതരുടെ അധീനതയിലാക്കുക… അങ്ങനെ…
പക്ഷെ കണ്ടെഴുത്തു വന്നതു് മേലാംകോടു കാരണവർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വിത്തും പണവും പ്രശ്നമല്ല; പണി ചെയ്യാൻ സ്വന്തം അധീനതയിൽത്തന്നെ അടിയാന്മാർ ഇഷ്ടം പോലെ; കൂടുതൽ പണിക്കാരുടെ ആവശ്യം വന്നാൽ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന പണിയാളുകളെ ഏർപ്പാടാക്കാൻ കഴിവുണ്ടു്; കാര്യപ്രാപ്തിയുള്ള അനന്തിരവരുണ്ടു്, കേശവപ്പണിക്കരുടെ സ്വന്തം അനുചരരുമുണ്ടു് കാര്യങ്ങൾ നടപ്പാക്കാൻ; വീട്ടിലുള്ള ആൺകുട്ടികളൊക്കെ പഠിക്കുകാന്നുള്ളതു് പ്രശ്നമല്ല.
കാര്യക്കാർ ആവശ്യത്തിനു ഭൂമി ചാർത്തിക്കൊടുത്തു മേലാംകോട്ടേക്കു്. കരപ്പുറത്തെ മറ്റു ചില നായർ, ഈഴവ, ക്രിസ്ത്യൻ ജന്മിമാരും മറ്റു ചില പാവപ്പെട്ട കൃഷിക്കാരും ചാർത്തിക്കിട്ടിയ ഭൂമിയുമായി മൽപ്പിടുത്തത്തിലായി.
മേലാംകോടിന്റെ അധീനതയിൽ എമ്പാടും വസ്തുവകകളായി. പ്രമാണിത്തത്തിൽ പണ്ടേ മുൻപന്തിയിൽ; സമ്പന്നതയിലും ജനസ്വാധീനത്തിലും കൂടി മുൻപന്തിയിലെത്തി നിൽക്കുന്ന അക്കാലത്തു് സന്ദർഭവശാൽ ചില കുസൃതികൾ ഒപ്പിച്ചു കേശവപ്പണിക്കർ. അത്തരം ചില പ്രവൃത്തികളെ കുസൃതികൾ എന്നേ പറയാവൂ എന്നു് ശശിയേട്ടൻ. കാരണമുണ്ടു്-രാജാധികാരത്തിൻ കീഴിൽ ദുഷിച്ച ഉദ്യോഗസ്ഥവൃന്ദത്തിന്റെ ദുർഭരണം! പോലീസ്, റവന്യൂ അധികാരികളുടെ അഴിഞ്ഞാട്ടവും കണ്ണിൽ ചോരയില്ലാത്ത ജനദ്രോഹങ്ങളും അതിരില്ലാത്തതായിരുന്നു. ചോദ്യം ചെയ്യാൻ ആരെങ്കിലും മുതിരുമോ അക്കാലത്തു്!
ങാ… എന്നാൽ ഒരാൾ മുതിർന്നു. സാവിത്രിക്കുട്ടിയുടെ മുതുമുത്തച്ഛൻ സാക്ഷാൽ മേലാംകോടു് കേശവപ്പണിക്കർ!
ഏതോ കരമൊടുക്കാൻ താമസിച്ചുപോയി മേലാംകോട്ടു കാരണവർ എന്ന ആരോപണവുമായി ക്ലാസ്സിപ്പേരദ്ദേഹം തന്നെയങ്ങ് നേരിട്ടു് മേലാംകോട്ടെത്തി… കേശവപ്പണിക്കരോടു് തട്ടിക്കേറി. ഉടനെ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കയാണെന്നു ഭീഷണിപ്പെടുത്തി…
അക്ഷോഭ്യനായി നിന്ന കേശവപ്പണിക്കർ വിനീതനായി സംഭാരവുമൊക്കെക്കൊടുത്തു് ക്ലാസ്സിപ്പേരെ സത്ക്കരിച്ചിരുത്തി. ഉടുത്തിരുന്ന മുണ്ടുമാറിയുടുത്തു് ഒരു തോർത്തും തോളിലിട്ടു് ഇറങ്ങി വന്നു് ക്ലാസ്സിപ്പേരെ വിനയത്തോടെ വിളിച്ചു: ‘അങ്ങുന്നു് ഇവിടടുത്തുവരെ ഒന്നു വരണം.’
ക്ലാസിപ്പേർ ഗമയിൽ പണിക്കർക്കൊപ്പം ചെന്നു… പാടത്തു് ഒരേറുകാള നിലമുഴുന്നുണ്ടു്. കേശവപ്പണിക്കർ കാളപൂട്ടുകാരനെ വിളിച്ചു് കലപ്പയും കാളകളുമായി ഇങ്ങുവരാൻ പറഞ്ഞു. കാളപ്പൂട്ടുകാരനു് ഇതിലെന്തുകാര്യമെന്നു് ക്ലാസ്സിപ്പേർ അന്തിച്ചുനില്ക്കേ പണിക്കർ അടുത്തുചെന്നു കലപ്പയിൽ നിന്നു് ഒരു കാളയെ അഴിച്ചുമാറ്റി. നേരെ ക്ലാസ്സിപ്പെരെ പിടിച്ചു് ആ കാളയ്ക്കു പകരം നുകത്തിൽ കെട്ടി. ‘ഈ നെലം മുഴ്വൻ ഉഴുതിട്ടേ തന്നെ ഞാൻ വിടൂ… കഷ്ടപ്പെട്ടു പണിതുണ്ടാക്കുന്നതിന്റെ സിംഹഭാഗോം കൊട്ടാരത്തിലേക്കു്! കൃഷിപ്പിഴകൊണ്ടോ മറ്റൊ മുച്ചൂടും നഷ്ടപ്പെടുന്ന കർഷകൻ കരമടയ്ക്കാനിത്തിരി കാലതാമസം വന്നുപോയാൽ മുതുകത്തു കല്ലുകേറ്റി പൊരിവെത്തു്… താനുമൊന്നനുഭവിക്കു്!’
എല്ലാവരും സ്തബ്ധരായി നോക്കി നിന്നു. ക്ലാസിപ്പേരെ കന്നുപൂട്ടിച്ചെന്നും, അതല്ല നുകത്തിനടിയിൽ നിർത്തി കെട്ടുന്നതായി കാണിച്ചു പേടിപ്പിച്ചതേ ഉള്ളെന്നും പലകഥകൾ. ‘പേടിപ്പിച്ചതേ ഉള്ളൂ എന്നതാണു് ശരിയെന്നു ശശിയേട്ടൻ…’ എന്തായാലും ആ കുസൃതി പുലിവാലായി.
ഇതുമാത്രമല്ല, പിന്നെയുമുണ്ടു് കഥകൾ…
കടലു കാണാനും ആയാലൊന്നു് കാലുനനയ്ക്കാനും മോഹിച്ചു് മേലാംകോട്ടു തറവാട്ടിലെ കുറച്ചു പെൺകിടാങ്ങൾ കടപ്പുറത്തുപോയി… ദാന്നു പറയുന്ന ദൂരമേ ഉള്ളൂന്നു ചിറ്റമ്മ, അതായതു് ഒരു കിലോമീറ്റർ. മഹാത്ഭുതം ആദ്യമായി കാണുകയാണു്. പെങ്കൊച്ചുങ്ങൾ മതിമറന്നു തുള്ളിച്ചാടി… പണ്ടു് തിരുവിതാംകൂറും കൊച്ചിയുമായുണ്ടായ യുദ്ധത്തിൽ സഹായിക്കാൻ വരുത്തിയ മറവപ്പട തിരിച്ചുപോയില്ല. യുദ്ധം കഴിഞ്ഞു. തിരിച്ചുപോയിട്ടു കാര്യമില്ല, ഇവിടെ നില്ക്കാനിടവുമില്ല. അവരോടു ദയ തോന്നിയ രാജാവു് കായൽത്തീരം ചെളികുത്തിപ്പൊക്കി ചിറപിടിപ്പിച്ചു് സ്വന്തമാക്കി കുടിൽകെട്ടി പാർക്കാനും കൃഷി ചെയ്തുമൊക്കെ ജീവിച്ചുകൊള്ളാനും അനുവാദം കൊടുത്തു. അവർ കടലിൽ നിന്നു പൊന്നുവാരിയും-എന്നുവച്ചാൽ മീൻപിടുത്തം-പഴയ യുദ്ധക്കൊതി കെട്ടടങ്ങിയില്ലാത്തതിനാൽ ചില്ലറ അടിപിടി അക്രമങ്ങളിൽ പങ്കെടുത്തും സ്വതന്ത്രരായി വിലസിയിരുന്നു…
കടലുകാണാൻ വന്ന മേലാംകോട്ടു തറവാട്ടിലെ പെൺകൊച്ചുങ്ങൾ അവരുടെ കണ്ണിനു വിരുന്നായി… മറവരുടെ കൂട്ടത്തിൽനിന്നാരൊക്കെയോ സ്ത്രീകളെ കമന്റടിക്കുകയോ പുറകേ വരികയോ ചെയ്തത്രെ. പെണ്ണുങ്ങൾ പേടിച്ചു വിറച്ചു കരഞ്ഞുവിളിച്ചു വീട്ടിലേയ്ക്കോടി… കുടുംബത്തിലെ ആണുങ്ങൾ ക്ഷമിക്കുമോ; കൊല്ലും കൊലയ്ക്കും വരെ ഒരു കാലത്തു് അധികാരമുണ്ടായിരുന്ന മാടമ്പി കുടുംബത്തിലെ സ്ത്രീജനങ്ങളെയാണു് അപമാനിച്ചിരിക്കുന്നതു്-ആര്-മറവന്മാർ!
കേശവപ്പണിക്കരും അനുചരക്കൂട്ടവുമിറങ്ങി. മറവക്കൂട്ടത്തെ മുഴുവൻ അടിച്ചോടിച്ചു, നാടുകടത്തി. അവരുടെ കുടിലുകൾ വലിച്ചുപൊളിച്ചു് തീവെച്ചു നശിപ്പിച്ചു. ചിറകൾ മേലാംകോടിനു സ്വന്തമായി.
കേശവപ്പണിക്കരുടെ പേരിൽ പരാതികൾ രാജസന്നിധിയിലെത്തി. ശ്രീമൂലംപ്രജാസഭാമെമ്പറാണു്. കരപ്പുറത്തുനിന്നു് ഏറ്റവും കൂടുതൽ നികുതിപ്പണം രാജഭണ്ഡാരത്തിലെത്തിക്കുന്നതിൽ മുൻപൻ! അതിക്രമങ്ങൾക്കോ രാജ്യദ്രോഹത്തിനോ മുതിർന്നതായി ഇന്നുവരെ പരാതി കേൾപ്പിക്കാത്ത രാജഭക്തൻ! പക്ഷേ ഗൗരവമുള്ള പരാതികളാണു്!
തിരുവനന്തപുരത്തേക്കു വിളിവന്നു. തിരുമനസ്സിനെ നേരിട്ടു മുഖം കാണിക്കണം, പ്രതിയിൽ നിന്നു് മുഖദാവിൽ വിശദീകരണം വേണം… കേശവപ്പണിക്കരല്ലേ ആള്. എടുപ്പതു കാഴ്ചവസ്തുക്കളും പരിവാരങ്ങളുമായി യാത്ര തിരിച്ചു… ക്ലാസ്സിപ്പേരുടെ പൂർവ്വകാല ദ്രോഹചരിത്രങ്ങളും കരം പിരിവുകളിൽ നടത്തിവന്ന തിരിമറികളുമുൾപ്പെടെയുള്ള തെളിവുകൾ തിരുമനസ്സുണർത്തിക്കാനുമുള്ള ‘മുഖം കാണിക്ക‘ലായിരുന്നു അതു്…
കേശവപ്പണിക്കർ പൂർവ്വാധികം ശക്തനായി, കൂടുതൽ പ്രാമാണ്യത്തോടെ തിരിച്ചെത്തി. ഒന്നരക്കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പ്രിയപ്പെട്ടവൾ മേലാംകോട്ടു തറവാട്ടിലെ വധുവായി… ഒപ്പം ഒരു പെൺകുഞ്ഞിന്റെ ലാഭവും!
നാലഞ്ചു മക്കളായി… മൂത്തേടത്തു് തറവാടു പണിയിച്ചു് പാർവ്വതിപ്പിള്ളയേയും മക്കളേയും അവിടാക്കി. തന്റെ കുടുംബം അപ്പോഴും മേലാംകോടു തറവാടാണെന്നു ബോധ്യമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ആ തറവാടിന്റെ ഉന്നതിയിലും അവിടത്തെ കുട്ടികളുടെ ഉയർച്ചയിലുമായിരുന്നു; അതേസമയം തനിക്കു് സ്വന്തം മക്കളുടെ ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പാർവ്വതിപ്പിള്ള ആ കുറവു നികത്താൻ കെല്പുള്ളയാളാണെന്ന സംതൃപ്തിയും ബഹുമാനവും കേശവപ്പണിക്കർക്കുണ്ടായിരുന്നു. മേലാംകോടു തറവാട്ടിലെ ജോലികളൊതുക്കി ദിവസവും രാത്രിയിൽ മൂത്തേടത്തെത്താനും ശ്രദ്ധിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും കേശവപ്പണിക്കരെ ആപത്തുകൾ പിൻതുടർന്നിരുന്നു… അവിശ്വസനീയമായ ആക്രമണങ്ങൾ… പക്ഷെ ആരു്, ഏതു കോണിൽ നിന്നു്… തീരാത്ത പകയുണ്ടാകാനിടയുള്ള ക്ലാസ്സിപ്പേരു്; നാടുവിട്ടോടേണ്ടിവന്ന മറവർ; അഭിമാനക്ഷതമേറ്റ പുന്നശ്ശേരിക്കാർ, , ആരുമാകാം… അതോ സ്വന്തം തറവാട്ടിൽ തന്നെ തന്നോടു് അതൃപ്തിയുള്ള ആരെങ്കിലുമുണ്ടോ!
‘അക്കാലത്തും മാടനും മറുതയും യക്ഷിയും രക്ഷസ്സുകളും മനുഷ്യരെ പേടിപ്പിച്ചിരുന്നു. രാത്രിയിൽ ഗർഭിണികൾ പുറത്തിറങ്ങിയാൽ വയറ്റിലെ കുഞ്ഞിന്റെ ചോരകുടിക്കുന്ന, പിറുപിറുത്തുനടക്കുന്ന അടുത്തുചെന്നാൽ പന്തുപോലെ ഉരുണ്ടുപോകുന്ന പ്രേതാത്മാവാക്കിയിരുന്നു ഈനാംപീച്ചിയെ. രാത്രിയിൽ സഞ്ചരിക്കുന്ന മനുഷ്യരെ വികൃതവേഷധാരികളായി പേടിപ്പിക്കാനും കടുത്ത ദേഹോപദ്രവം ഏല്പിക്കാനും കൊല്ലാനും വരെ കഴിവുള്ള ഒടിയന്മാരും വിലസിയിരുന്നു!’
അന്നു് മനുഷ്യർ സഞ്ചരിക്കുന്നതു് പാടവരമ്പുകളിലൂടെയും ഇടവഴികളിലൂടെയും വിജനമായ പുരയിടങ്ങളിലെ കുറ്റിക്കാടുകൾക്കിടയിലുള്ള ഒറ്റയടിപ്പാത വഴിയും ഒക്കെയാണു്; നാട്ടുവെളിച്ചമോ നിലാവോ ചൂട്ടുകറ്റയോ ആണു് വെളിച്ചത്തിനു്. ഒറ്റപ്പെട്ടു് വീടുകളുണ്ടാകാം. പക്ഷെ അവിടത്തെ മുനിഞ്ഞുകത്തുന്ന, ഉള്ളിലെ ഇരുട്ടകറ്റാൻ പോലും ആകാത്ത കാക്കവിളക്കുകൾ എപ്പോഴേ അണഞ്ഞുകാണും. എന്തു് അക്രമം കാട്ടാനും കഥകൾ മെനയാനും പറ്റിയ സാഹചര്യം. വഴിയിലെങ്ങാനും ആരെങ്കിലും മരിച്ചു കിടന്നാൽ കഥ പ്രചരിക്കുകയായി-മാടൻ അടിച്ചുകൊന്നു, യക്ഷി ചോരകുടിച്ചുകൊന്നു, ഒടിയൻ ഒടിവച്ചുകൊന്നു… അങ്ങനെ. എന്താണു് യഥാർത്ഥ മരണകാരണമെന്നു് അന്വേഷിക്കുന്ന പ്രശ്നമേയില്ല. അന്ധവിശ്വാസം മത്സരിച്ചു പ്രചരിപ്പിച്ചു് മനുഷ്യരെ കൂടുതൽ കൂടുതൽ പേടിയിലോട്ടു തള്ളിയിട്ടു. ആവർത്തിച്ചു കേൾക്കുന്ന കഥകൾ, രാത്രിയിൽ വിജനസ്ഥലത്തു് തനിയെ നടക്കുമ്പോൾ എത്ര ധൈര്യമുള്ള മനുഷ്യന്റെ മനസ്സിലും പേടിയുണർത്തും. ധൈര്യം സംഭരിച്ചു് ചൂട്ടുവെളിച്ചവുമായി അന്വേഷിച്ചുപോയവരിൽ പലരും കൊല്ലപ്പെട്ടു.
എന്നാൽ അതിക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകളോടെ മരിച്ചു കിടക്കുന്നവരുടെ കാര്യത്തിൽ പോലും അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല; അന്ധവിശ്വാസത്തിന്റെ ശക്തി.
യക്ഷിയും രക്ഷസുമൊക്കെ സങ്കല്പത്തിലുള്ള ദുഷ്ടശക്തികൾ; എന്നാൽ ഈനാംപീച്ചിയാകട്ടെ ഒരു പാവം ജീവി-ചിതലുകളേയും ഉറുമ്പുകളേയും തിന്നു ജീവിക്കുന്നു; സ്വയം രക്ഷയ്ക്കാണു് അതു് അനക്കം കേൾക്കുമ്പോൾ ഉരുണ്ടുപന്തുപോലെയാകുന്നതു്. പക്ഷേ ഒടിയൻ ഒരു യാഥാർത്ഥ്യമായിരുന്നു.
ഒടിവിദ്യ അന്നു നടപ്പുണ്ടായിരുന്നു… കടിഞ്ഞൂൽ ഗർഭിണിയുടെ ഭ്രൂണം വാറ്റിയെടുക്കുന്ന തൈലം ചെവിപ്പുറകിൽ പുരട്ടിയാൽ പോത്തായും കരടിയായും ഒക്കെ വേഷം മാറാൻ കഴിയുമെന്നായിരുന്നു വിശ്വാസം…
ഓരോ കാര്യസാധ്യത്തിനു്-പലപ്പോഴും പ്രമാണിമാരായ ചിലരുടെ രഹസ്യവേഴ്ചകൾ മറ്റാരും അറിയാതിരിക്കാൻ-‘താണജാതി’ ക്കാരെ, മിക്കവാറും പറയരെയും മറവരെയുമൊക്കെ, പ്രമാണിമാർ വരുതിയിലാക്കും. അവർക്ക് നെല്ലും അരിയുമൊക്കെയാണു് പ്രതിഫലം. അടിയാന്മാരായ അവർ ഒടിയനാകാൻ വിസമ്മതിച്ചാൽ പ്രമാണിമാർ അവരെ കൊന്നുതള്ളും… ഒടിയന്മാർക്കുള്ള ജോലി, ജോലിയേൽപ്പിക്കുന്ന ആൾ പറയുന്ന വഴിയിൽക്കൂടി ആരേയും നടക്കാൻ അനുവദിക്കരുതു്; അവരെ പേടിപ്പിച്ചോടിക്കണം, അല്ലെങ്കിൽ കയ്യോ കാലോ ഒടിക്കണം, എതിർത്താൽ കല്ലും വടിയും ആയുധവും പ്രയോഗിച്ചു് കൊല്ലണം എന്നൊക്കെയാണു്. ഒടിയനാകുന്നതിനു് കുറച്ചു മെയ്വഴക്കവും പരിശീലനവും വേണ്ടിവരും… എന്നിട്ടു് മുഖത്തും ശരീരത്തിലും കരിവാരിത്തേച്ചും തലയിൽ പോത്തിന്റെ തലയും കയ്യിൽ പോത്തിന്റെ കാലും കെട്ടിവച്ചും; പൊയ്കാലില്ലാത്തവരും ഉണ്ടാകും. ആളനക്കം കണ്ടാൽ ഭീകരശബ്ദം പുറപ്പെടുവിച്ചു് പന്തം വീശി അവരുടെ അടുത്തേയ്ക്കു നീങ്ങുന്ന പ്രതീതി സൃഷ്ടിക്കും… ആ കാഴ്ചയും ശബ്ദവും മതി സാധാരണ മനുഷ്യൻ പേടിച്ചു മരിക്കാൻ. പേടിച്ചു് തിരിഞ്ഞോടി പനി പിടിച്ചു മരിച്ചവരുമുണ്ടു്… അല്ലെങ്കിൽ ഇരയുടെ കൈകാലൊടിക്കുകയോ കൊല്ലുകയോ ചെയ്യും. ഇതായിരുന്നു ഒടിവിദ്യ.
അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിച്ചു് പ്രയോജനം തട്ടിയെടുത്തുകൊണ്ടിരുന്നു ജോത്സ്യന്മാരും, മന്ത്രവാദികളും, പ്രമാണിമാരും…
“അക്കാലത്തിനു കുറച്ചിപ്പുറം ഒരു പ്രേതത്തെ കയ്യോടെ പിടിച്ചിട്ടുണ്ടു് സാവിത്രിക്കുട്ടിയുടെ അച്ഛൻ നാരായണൻ നായർ. ഇതു് മീനാക്ഷി പറഞ്ഞുകേട്ട കഥയാണേ”, അപ്പച്ചിയമ്മൂമ്മ പറഞ്ഞുതുടങ്ങി.
‘ബന്ധുവും അടുത്ത സ്നേഹിതനുമായ ഗോവിന്ദക്കൈമളുമായി അദ്ദേഹത്തിന്റെ വീട്ടിൽ ഗൗരവതരമായ ഏതോ ചർച്ചയിലായിരുന്നു നാരായണൻ നായർ. നേരം പോയതറിഞ്ഞില്ല. മണി പത്തുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും അങ്ങനെയാ, അവരു രണ്ടും കൂടിയാൽ ഒരു നൂറു കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടാകും…’
‘നാരായണൻ നായർ എരിക്കുമ്പാടു വീട്ടിലേക്കു തിരിച്ചു; അന്നു കല്യാണം കഴിഞ്ഞിട്ടില്ല. രാത്രിയായാലും ഇളയിടത്തു മഠത്തിൽ ഒന്നു മുഖം കാണിച്ചേ പോകാൻ പറ്റൂ. അച്ഛൻ കുഞ്ഞിക്കുട്ടൻ കർത്താ ഉണർന്നിരിപ്പുണ്ടാകും മകനെ കാത്തു്, വൈദ്യഗ്രന്ഥങ്ങളോ പുരാണങ്ങളോ മറിച്ചുനോക്കിക്കൊണ്ടു്…’
‘ചെമ്മൺ പാതയിൽ നിന്നു് പുരയിടത്തിലേക്കു കയറി. കുറ്റിക്കാടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ എന്തൊക്കെയോ ആലോചിച്ചു നടന്നുവരികയാണു്. കത്തിച്ച റാന്തൽ വിളക്കുണ്ടു് വഴികാണിക്കാൻ… കുറച്ചു ദൂരെ വഴിയിൽ ഒരു നീലവെളിച്ചം-വലിയൊരു വട്ടത്തിൽ തെളിയുകയും കെടുകയും വീണ്ടും തെളിയുകയും… ഒരേ സ്ഥലത്തുതന്നെ… ഭൂതപ്രേതാദികളിൽ ഒട്ടും വിശ്വാസമില്ലാത്ത നാരായണൻനായർ ഒരു നിമിഷം സ്തംഭിച്ചു നിന്നു. എന്താണതു്! രാത്രി; തീർത്തും വിജനമായ സ്ഥലം; ഒറ്റയ്ക്കാണു് എന്നും ഒറ്റയ്ക്കു തന്നെയാണു് നടക്കാറു്… പക്ഷേ ഈ വഴിയേ… ആ വിശാലമായ പുരയിടത്തിന്റെ തെക്കേയറ്റത്തുള്ള കുഴി-തെങ്ങോളം പോന്ന മാറാൻചേമ്പുകളും കാട്ടുചെടികളും വളർന്നു മൂടിയ പ്രേതക്കുഴി… കുഞ്ഞിക്കുട്ടൻ കർത്താവിന്റെ പൂർവ്വികരുടെ കാലത്തെങ്ങോ കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്നപ്പോൾ കുറ്റവാളികളെ കഴുവേറ്റിയ സ്ഥലം. ഒരു നിമിഷം മനസ്സിലൂടെ പേടിയുടെ ഒരു ചീൾ പാഞ്ഞുപോയി… തിരിഞ്ഞോടിയാലും പ്രേതമാണെങ്കിൽ പിടിക്കും ഉറപ്പു്… പിന്നെന്തിനാ? നേർക്കുനേർ കാണണം. റാന്തലിന്റെ തിരിനീട്ടി… അടുത്തുചെല്ലുന്തോറും നീലവെളിച്ചത്തിനു മങ്ങൽ… അടുത്തെത്തി റാന്തൽ ഉയർത്തിനോക്കി. പ്രകാശമില്ല… ഒന്നിനും അമിതാവേശം കാണിക്കാത്ത നാരായണൻനായർ പൊട്ടിച്ചിരിച്ചില്ല, ജാള ്യതയുടെ ഒരു പുഞ്ചിരിമാത്രം… പഴക്കമുള്ള ഒരു തെങ്ങിൻകുറ്റി, അതിനകത്തെ ദ്രവിച്ച തെങ്ങിൻചോറിനുമുകളിൽ ഒരായിരം മിന്നാമിനുങ്ങുകൾ നുരച്ചുമറിയുന്നു… റാന്തൽ തിരിതാഴ്ത്തി മാറ്റിപ്പിടിച്ചു… ദാ നീലവെളിച്ചം തെളിയുന്നു… അണയുന്നു… പ്രേതം!’
പക്ഷേ മേലാംകോടു കേശവപ്പണിക്കർക്കു നേരിടേണ്ടി വന്നതു് മുഖംമൂടികളായെത്തിയ കൂലിത്തല്ലുകാരേയും അസ്സൽ ഒടിയനേയുമാണു്, സാങ്കല്പിക ശക്തികളെയല്ല.
അന്നന്നുള്ള കണക്കുകളും കാര്യങ്ങളും ഒതുക്കി മേലാംകോട്ടു നിന്നും ഇറങ്ങാൻ രാത്രിയാകും; തീരാത്ത കാര്യങ്ങൾ മൂത്ത അനന്തിരവൻ നീലാണ്ടനെ ഏല്പിക്കും. മൂത്തേടത്തു്, പാർവ്വതിപ്പിള്ളയുടേയും മക്കളുടേയും അടുത്തെത്തിയാലേ കേശവപ്പണിക്കർക്കു് ഉറക്കം വരൂ.
അങ്ങനെ ഒരു ദിവസം.
വഴിയിലെവിടെയോ വച്ചു് ഓർക്കാപ്പുറത്തു ചാടിവീണ അക്രമികളുടെ ആക്രമണത്തിൽ കേശവപ്പണിക്കരുടെ സഹായിയായി ഒപ്പമുണ്ടായിരുന്ന കിട്ടുശ്ശാർ വീണുപോയി. അഭ്യാസിയായ കേശവപ്പണിക്കർ മിന്നൽ വേഗത്തിൽ അടിതടുത്തു് തിരിച്ചടിച്ചപ്പോഴേക്കും അവർ തിരിഞ്ഞോടി. മുഖം മൂടിക്കെട്ടിയിരുന്നതിനാൽ ആളറിയാൻ പറ്റിയില്ല; കിട്ടുശ്ശാരുടെ കയ്യിൽനിന്നും വീണുപോയ ചൂട്ടുകറ്റയെടുത്തു വീശിക്കത്തിച്ചു് അയാളെ പിടിച്ചേഴുന്നേൽപ്പിച്ചു് കേശവപ്പണിക്കർ നടന്നു.
നേർക്കുനേർ എതിരിടാൻ പറ്റാത്ത ശത്രുക്കളാരോ അയച്ചതാകും റൗഡികളെ. മേലാംകോടു കാരണവർക്ക് അതുവലിയ അഭിമാനക്ഷതമായി; കൂലിത്തല്ലുകാരുടെ ഇരുട്ടടി നേരിടേണ്ടി വന്നല്ലോ…
സൂക്ഷിക്കണമെന്നു പാർവ്വതിപ്പിള്ളയും നീലാണ്ടനും. എന്തു സൂക്ഷിക്കാനെന്നു് കേശവപ്പണിക്കർ. ആദ്യത്തെ ആക്രമണമുണ്ടായി അധികനാൾ കഴിഞ്ഞില്ല. ഒരു രാത്രി-കേശവപ്പണിക്കർ വയലിറമ്പിലെ നീർച്ചാലു കടന്നു് മാമ്പറ്റ തെങ്ങുംപുരേടത്തിലേക്കു കേറിയതും കൈതക്കൂട്ടത്തിന്റെ മറവിൽ നിന്നും ഒരു മുരൾച്ചയോടെ ഒരു ഭീകരജീവി കേശവപ്പണിക്കരുടെ മുൻപിൽ അല്പം അകലെയായി ചാടിവീണു. ചൂട്ടുവെട്ടത്തിൽ കണ്ടു-തല പോത്തിന്റെ, തിളങ്ങുന്ന കണ്ണുകളും വളഞ്ഞ കൊമ്പുകളും; ദേഹം നിറയെ നീണ്ടു രോമം പോലെന്തോ… രണ്ടുകാലിലൊരു ജീവി! മിന്നൽ വേഗത്തിൽ മുൻപോട്ടുചാടി വലതുകയ്യിലെ ചൂട്ടുകറ്റ പോത്തിന്റെ നെഞ്ചത്തിടിച്ചു; അതിലും വേഗത്തിൽ ഇടതുകയ്യിലെ വെള്ളികെട്ടിയ വടി ചുഴറ്റിയടിച്ച അടിയിൽ പോത്തിൻ തലപിളർന്നു. ഒരലർച്ചയോടെ ദേഹത്തു തീ പടർന്ന രൂപം ഓടിമറഞ്ഞു… ഒറ്റയ്ക്കായതിൽ കേശവപ്പണിക്കർക്കു ആശ്വാസം തോന്നി. കിട്ടുശ്ശാർ കൂടെയുണ്ടായിരുന്നെങ്കിൽ ഒടിയനെക്കണ്ടു് പേടിച്ചു്… ഇതിപ്പോൾ മറ്റാരും അറിയുകയുമില്ല.
പക്ഷെ ഒരു കാര്യം ഉറപ്പിച്ചു; ഒരുപാടു കാര്യങ്ങൾ ഉടനടി ചെയ്യാനുണ്ടു്. കുട്ടിമാളുവിന്റെ കല്യാണം കഴിഞ്ഞു. ശങ്കരിക്കു് പതിനാറു കടന്നു…
മേലാംകോട്ടു തറവാടിന്റെ കാരണവർ സ്ഥാനത്തു് എല്ലാവിധത്തിലും പ്രാപ്തനായ നീലാണ്ടനെ നിയോഗിച്ചു. നീലാണ്ടപ്പണിക്കർ ശങ്കരിക്കു പുടവകൊടുത്തു; ശങ്കരിയുടെ കാര്യപ്രാപ്തിയും തന്റേടവും താൻപോരിമയും ശുദ്ധനും ലോലഹൃദയനുമായ നീലകണ്ഠനു താങ്ങാവും.
കേശവപ്പണിക്കർ മൂത്തേടത്തു സ്വസ്ഥജീവിതം ആസ്വദിക്കാനാരംഭിച്ചു… അധികനാൾ കഴിഞ്ഞില്ല, ഒരു ദിവസം രാത്രി. കേശവപ്പണിക്കരും പാർവ്വതിപ്പിള്ളയും കിടന്നതേയുണ്ടായിരുന്നുള്ളൂ. തെക്കേഅറ്റത്തെ വലിയ കിടപ്പറയുടെ കിളിവാതിലിൽ എന്തോ അനങ്ങുന്നതായി തോന്നിയ കേശവപ്പണിക്കർ ആരതു് എന്നു ചോദിക്കാൻ വാതുറന്നതും ഒരു വെടിപൊട്ടി… അകത്തെ വരാന്തയിലും തളത്തിലും കിടന്നവർ ചാടിയെഴുന്നേറ്റു് എന്താ സംഭവമെന്നു് ചോദിച്ചു വാതിൽ തുറക്കുമ്പോൾ കണ്ടു, ഒരാൾ പടിഞ്ഞാറേവേലി കടന്നോടുന്നു. പുറകേ ഓടി… പക്ഷെ പിടികിട്ടിയില്ല… വെടി കേട്ടതെവിടെയെന്നു പരിഭ്രമിച്ചു് മുറികളിലാകെ ഓടിനടന്നവർ തെക്കേ മുറിയുടെ വാതിൽക്കൽ സ്തംഭിച്ചുനിന്നു-കട്ടിലിൽ അക്ഷോഭ്യനായി ഒരു ചെറുചിരിയോടെ കേശവപ്പണിക്കർ, അടുത്തു് ആകെത്തളർന്ന മട്ടിൽ പാർവ്വതിപ്പിള്ള!
‘കൊലയാളിയുടെ നിർഭാഗ്യം! ദാ, വെടികൊണ്ടതവടെ!’ കട്ടിലിന്റെ ക്രാസിയിൽ ഒരു ചെറുതുളയുണ്ടാക്കി വെടിയുണ്ട അവിടെയെവിടെയോ വീണു കിടന്നു.
ശത്രുവിന്റെ പരിശ്രമങ്ങളെല്ലാം പാളിയെങ്കിലും, കേശവപ്പണിക്കർ തനിക്കെതിരായ ആക്രമണത്തെ ചിരിയോടെ പുച്ഛിച്ചുതള്ളിയെങ്കിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനിടിവുപറ്റി, മനസ്സു് അസ്വസ്ഥമായി. ശങ്കരി വിവാഹിതയായി മേലാംകോട്ടു്, അതിനിളയവൻ ഹരിനാരായണൻ കോളേജു പഠിത്തത്തിനു മദ്രാസിൽ… കേശവപ്പണിക്കർക്കു് താൻ ദുർബലനായതുപോലെ. ഇടയ്ക്കിടെ തന്നെ കാണാനും കാര്യങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമെത്തുന്ന നീലാണ്ടനെ വിലക്കി. ‘ഇനിയെല്ലാം നീ വേണ്ടപോലെ ചെയ്താൽ മതി. എനിക്കു് വിശ്രമിക്കണം.’
“അധികം ദിവസം വിശ്രമിച്ചില്ല; പെട്ടെന്നൊരു ദിവസം രാവിലെ ഓവറയിൽ പോകാനെഴുന്നേറ്റു, കുഴഞ്ഞുവീണു. ആ ജീവിതം തീർന്നു…” നിർവ്വികാരയായാണു് കഥ പറഞ്ഞുകൊണ്ടിരുന്നതെങ്കിലും അന്ത്യവാചകം ചെറിയൊരു തൊണ്ടവിറയലോടെയാണു് അവസാനിപ്പിച്ചതു് കാളിക്കുട്ടി വലിയമ്മായി; മുഖം മ്ളാനമായതു് ആരും അറിയാതിരിക്കാനാകണം, നേരിയതുകൊണ്ടു് അമർത്തിത്തുടച്ചു.
അത്തവണയും പതിവു തെറ്റിച്ചില്ല, അവസാനത്തെ ട്രിപ്പിനു് ചീരങ്കണ്ടത്തു് കുട്ടിമാളുവമ്മയും ശേഖരപിള്ളയും വൈക്കത്തു പടിഞ്ഞാപ്രത്തു് ബോട്ടിറങ്ങി. കൊല്ലം പന്ത്രണ്ടായി വൈക്കത്തഷ്ടമി ദിവസം വൈക്കത്തപ്പന്റെ തിരുമുമ്പിൽ കുട്ടിമാളുവമ്മയും മകൻ ശേഖരപിള്ളയും ഹാജരുണ്ടാകും.
പപ്പുണ്ണിമേനോന്റെ വീട്ടിലെ പുറംവേലക്കാരൻ പയ്യൻ റാന്തൽ വിളക്കുംതൂക്കി ബോട്ടുജട്ടിയിൽ ഹാജരുണ്ടായിരുന്നു അവരെ കൂട്ടിക്കൊണ്ടുപോകാൻ; അതും പതിവുപോലെ തന്നെ.
കുട്ടിമാളുവമ്മ വൈക്കത്തഷ്ടമിക്കു് ആദ്യം പോയതു് മൂത്തമകൻ ശേഖരനു് പതിനാറു വയസ്സുള്ളപ്പോഴാണു്. അതിനുമുൻപു് ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല; സ്ത്രീകൾ തന്നെ പോകുന്നതെങ്ങനെ. കുട്ടിമാളുവമ്മ തയ്യാർ… പക്ഷെ നാട്ടുകാർ… ശേഖരന്റെ അച്ഛൻ വേലുക്കുട്ടിപ്പിള്ളയൊരു ‘മക്കുണിയപ്പ‘നാണു് കുട്ടിമാളുവമ്മയുടെ ഭാഷയിൽ: ‘അങ്ങേർക്കു് എല്ലാം പേടിയാണു്, പിന്നെ ഒടുക്കത്തെ മടിയും. പാടത്തും പറമ്പിലും എമ്പാടും പണിക്കാരൊള്ളപ്പോപ്പോലും അങ്ങോരു് മിറ്റത്തേയ്ക്കൊന്നെറങ്ങണല്ലോ, ങേ.ഹേ. പിന്നല്ലേ വള്ളോം ബോട്ടും കേറി യാത്രപോണൂ; എന്റെ തലേവിധി!’
എന്തായാലും കുട്ടിമാളുവമ്മയ്ക്കൊരു സമാധാനമുണ്ടു്; ‘മക്കളൊന്നും അങ്ങേരേപ്പോലെയായില്ല എന്നുമാത്രമല്ല, തന്റൊപ്പം നിക്കാൻ മിടുക്കുള്ളോരാണുതാനും.’ ‘പക്ഷെ ഒരുത്തന്റെ തലതിരിഞ്ഞുപോയി; ബുദ്ധി തലയ്ക്കു പിടിച്ചതാണെ’ ന്നു കുട്ടിമാളുവമ്മ-‘ദാമോദരൻ, രണ്ടാമൻ; അവനു കാളേജിൽ പഠിക്കണത്രെ; നശിപ്പിക്കാൻ പെറന്നവൻ. പോട്ടെ, പൊകഞ്ഞ കൊള്ളിപൊറത്തു്. അല്ലാണ്ടെന്താ! ആ കൊറവുതീർക്കും ശേഖരനും കാർത്ത്യായനീം അച്ചുതനും. ജാനകി തന്റേടിയാ പക്ഷെ കൂട്ടത്തിലൊള്ളതുങ്ങളെ കണ്ടുകൂടാ. ഭദ്ര, പിന്നെ പാവാന്നു കണ്ടോ, എന്നുവച്ചു് തന്തേടെ കൂട്ടു് ഒന്നിനും കൊള്ളാത്തതൊന്നുമല്ല.’
കുട്ടിമാളുവമ്മയും മകനും കൂടി ആദ്യം വൈക്കത്തപ്പനെ കാണാനെത്തിയപ്പോ കണ്ടുമുട്ടീതാ പപ്പുണ്ണിമേനോനേം ഭാര്യേം. തറവാട്ടുകാരാ, നല്ല സ്നേഹമുള്ളവർ. അന്നുമുതൽ അവർ വെറും കൂട്ടുകാരല്ല വീട്ടുകാരെപ്പോലെതന്നെ. ഉത്സവത്തിനു വന്നാൽ കുട്ടിമാളുവമ്മയും മകനും-മറ്റുമക്കളെയാരേയും ഇന്നുവരെ കുട്ടിമാളുവമ്മ കൂടെക്കൂട്ടീട്ടില്ല, അതെന്തു രഹസ്യമാണോ ആവോ-എല്ലാക്കൊല്ലവും രണ്ടു ദിവസോം തങ്ങുന്നതു് പപ്പുണ്ണിമേനോന്റെ തറവാട്ടിൽ തന്നെ.
സ്വന്തം കൈകൊണ്ടു് കുരുകുത്തിയുണക്കി ഉപ്പിട്ടു പരുവപ്പെടുത്തിയ ചാണപ്പുളീം, ഒരു ഇടങ്ങഴി ഭരണി നിറയെ കണ്ണിമാങ്ങാക്കറിയും, സ്വന്തം കണ്ടത്തിൽ നട്ടുനനച്ചുണ്ടാക്കിയ, വരട്ടിയെടുക്കാൻ പരുവമായ മത്തങ്ങയുമൊക്കെയായിട്ടാണു് വരവു്; പപ്പുണ്ണിമേനോനും കുടുംബത്തിനുമുള്ള സ്നേഹസമ്മാനങ്ങളാണു്; അതും പതിവു്.
പിന്നെയുമുണ്ടു് പതിവു്-എന്തായാലും വരുന്നു; അപ്പോൾ വണ്ടിക്കൂലി മുതലാക്കണം. അതുകൊണ്ടു് ഒന്നോ രണ്ടോ ചാക്കു് ചാണപ്പുളി വേറേ കരുതും. ശേഖരൻ അതു് ഉത്സവപ്പറമ്പിൽ വിറ്റുകാശാക്കും. ഇഷ്ടംപോലെ പുളിമരമുണ്ടു്. കൊഴിഞ്ഞുവീഴുന്ന പുളിപോയിട്ടു് ഒരു വാട്ടക്കണ്ണിമാങ്ങപോലും ഒറ്റ മനുഷ്യനേം തൊടീക്കത്തില്ല; അതും പതിവു്. പിള്ളേരു് നേരം പരപരാ വെളുക്കും മുമ്പു് എല്ലാം പെറുക്കി വീട്ടിലെത്തിച്ചോളണംന്നാ കുട്ടിമാളുവമ്മയുടെ അലംഘനീയമായ ഉത്തരവു്. അക്കാര്യത്തിൽ അമ്മയേക്കാൾ ഒരുപടി മുമ്പിലാണു് മക്കൾ. എന്നാലും പപ്പുണ്ണിമേനോന്റെ തറവാട്ടിലേയ്ക്കുള്ള സമ്മാനങ്ങൾ മാറ്റമില്ലാതെ തുടർന്നുപോന്നു.
താമസം അവരുടെ വീട്ടിലാണെങ്കിലും ഉത്സവദിവസങ്ങളിൽ കുട്ടിമാളുവമ്മയ്ക്കും ശേഖരനും ഉച്ചയൂണും അത്താഴവും ഉത്സവപ്പറമ്പിൽ തന്നെ; കുട്ടൻനായരുടെ താത്കാലിക ഹോട്ടലിൽ. അതും വൈക്കത്തഷ്ടമിക്കു വന്നു തുടങ്ങിയപ്പോൾ മുതലുള്ള പതിവു തന്നെ.
കൊല്ലങ്ങളായി വൈക്കത്തപ്പന്റെ ഭക്തജനങ്ങൾക്കു് കുട്ടൻനായരുടെ സേവനം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമായിത്തീർന്നിട്ടു്. അതങ്ങനെയാണ്-വൃത്തിയും വെടിപ്പും രുചിയും. മിതമായ വില, സനേഹമുള്ള പെരുമാറ്റം, പിന്നെന്തു വേണം.
…ഊണു കഴിച്ചു കൈകഴുകാൻ ചെന്നപ്പോളാണു് കുട്ടിമാളുവമ്മ അയാളെ കാണുന്നതു്: രണ്ടിടങ്ങഴി അരയ്ക്കാവുന്ന ആട്ടുകല്ലിൽ വടയ്ക്കു് ഉഴുന്നരയ്ക്കുന്ന ചെറുപ്പക്കാരൻ. ആദ്യകാഴ്ചയിൽത്തന്നെ കുട്ടിമാളുവമ്മയുടെ കൂർമ്മബുദ്ധി അയാളെ അളന്നുതൂക്കി നിർത്തി. അന്നുവൈകിട്ടു് ഉത്സവപ്പറമ്പിൽ പപ്പുണ്ണിമേനോന്റെ ഭാര്യയ്ക്കൊപ്പം ഓരോ കാഴ്ചകൾ കണ്ടുനടന്നപ്പോളുണ്ടു് അടുത്ത വീട്ടിലെ കിണറ്റരുകിൽ നിന്നു് ഒരു വലിയ കലം വെള്ളം തോളത്തും ഒരു കുടം വെള്ളം കയ്യിലും തൂക്കി ആ ചെറുപ്പക്കാരൻ മുമ്പിൽ. നല്ല ചുറുചുറുക്കു്, പണിചെയ്തുറച്ച ശരീരം. ഇരുനിറം, എന്നാലും തെറ്റില്ല. കുട്ടിമാളുവമ്മയുടെ മനസ്സിൽ ഒരു പരുന്തു് റാകിപ്പറന്നു…
കാത്തുവിനു് വയസ്സു് ഇരുപത്തിമൂന്നു്. പെണ്ണിനു് ഈയിടെയായി ഭയങ്കര ദേഷ്യോം മുറുമുറുപ്പം. ഇളയ പിള്ളേരോടു മാത്രമല്ല, പണിക്കാർക്കു കഞ്ഞിവിളമ്പിക്കൊടുക്കാൻ ചെന്നാലവരോടും കലിതുള്ളും. ഒരു കാര്യവുമില്ലാതെയാണു് ഹാലിളക്കം. അടുക്കളപ്പണി മുഴ്വോൻ ഒറ്റയ്ക്കെടുത്തിരുന്ന പെണ്ണാ, ഇപ്പം പരാതിയോടു പരാതി… എന്തിന്റെ കേടാന്നു് മനസ്സിലാകാഞ്ഞിട്ടല്ല; കെട്ടുപ്രായം കഴിഞ്ഞൂന്നും അറിയാം. പക്ഷെ കുട്ടിമാളുവമ്മയുടെ മനസ്സിൽ ചില കണക്കുകൂട്ടലുകളൊക്കെയുണ്ടു്.
പെണ്ണുകെട്ടാനാശയുമായി ശേഖരൻ നടക്കാൻ തുടങ്ങീട്ടു രണ്ടുകൊല്ലമായി. കുട്ടിമാളുവമ്മയുടെ മിടുക്കുകൊണ്ടു് ഇത്രേം നീട്ടിക്കൊണ്ടുപോകാൻ പറ്റി. വീട്ടിൽ കാര്യങ്ങൾ നോക്കാൻ ആളുവേണ്ടേ. ദാമോദരൻ ഒരുപ്പോക്കുപോയി. അച്യുതൻ കൊച്ചല്ലേ. പെണ്ണുകെട്ടിയാൽ ശേഖരൻ മാറിത്താമസിക്കും, ഒറപ്പാ… കണ്ണംചാലിൽ പുരേടം അവൻ സ്വന്തമായി വാങ്ങിയതൊന്നുമല്ല; അമ്മയെ സോപ്പിട്ടു സ്വന്തമാക്കിയതാ. അതിൽ ഒടനെ അവനൊരു പുരവച്ചു. അതു് അവന്റെ സ്വന്തം സമ്പാദ്യം തന്നാ… കുടുംബത്തിലെ കാര്യങ്ങൾക്കിടെ അവനു് സ്വന്തം ബിസിനസ്സൊണ്ടല്ലോ-അരീം കൊപ്രേം. എതിരു പറയാൻ നിന്നാൽ… തന്റെ തനിപ്പകർപ്പാ സ്വഭാവത്തിൽ; എങ്ങനെയാ പ്രതികരിക്കുകാന്നു് ഊഹിക്കാൻ പറ്റുമായിരുന്നതുകൊണ്ടു് ഒന്നും എതിർത്തില്ല. അവന്റെ കല്യാണം ഇനി നീട്ടിവയ്ക്കാൻ പറ്റില്ല; അവൻ കൈവിട്ടുപോയാലോ… പകരം തന്റെ വലംകയ്യായി പറ്റിയ ഒരുത്തനെ കണ്ടെത്തണം.
കണ്ടെത്തി-കുട്ടൻനായരുടെ ഹോട്ടലിൽ.
‘നീ എന്റെ കൂടെ പോരുന്നോ കുഞ്ഞേ? നെനക്കവടെ സ്വന്തം വീടുപോലെ കഴിയാം.’ കുട്ടൻനായരുടെ ഹോട്ടലിൽ അത്താഴമുണ്ടുകൊണ്ടിരുന്ന കുട്ടിമാളുവമ്മ, തന്റെ ഇലയിലേയ്ക്കു ശ്രദ്ധയോടെ കറിവിളമ്പുന്ന ചെറുപ്പക്കാരനോടുചോദിച്ചു; മധുരം ചാലിച്ച സ്വരത്തിൽ.
ചെറുപ്പക്കാരൻ മിണ്ടിയില്ല. ശേഖരപിള്ളയ്ക്കു് ചോറുവിളമ്പിക്കൊണ്ടിരുന്ന കുട്ടൻനായർ കുട്ടിമാളുവമ്മയുടെ ചോദ്യം കേട്ടു് ആദ്യമൊന്നമ്പരന്നു, പിന്നെ ചിരിച്ചു; വെറുതെയാവില്ല അവന്റെ ചരിത്രം അവർ അന്വേഷിക്കുന്നതെന്നു് കുട്ടൻനായർക്കപ്പോഴേ അറിയാമായിരുന്നു…
കുട്ടൻനായരുടെ വീട്ടിൽ-പെരുമ്പാവൂര്-അഞ്ചെട്ടു പശുക്കളുണ്ടു്. പാലും മോരും കച്ചവടമുണ്ടു്. അഞ്ചെട്ടുകൊല്ലമായി പശുവിന്റെ ജോലികളും അത്യാവശ്യം പുറംപണിയും നോക്കുന്നതു് കുഞ്ഞുണ്ണിയാണു്.
…പലചരക്കുസാധനങ്ങളുടെ ചുമടുമായി നടന്നു ക്ഷീണിച്ചു് വഴിയമ്പലത്തിൽ വിശ്രമിക്കുകയായിരുന്നു കുട്ടൻനായർ; അഞ്ചെട്ടുകൊല്ലം മുൻപത്തെ കാര്യമാണേ. ഒരരുകിൽ കിടന്നുറങ്ങുന്ന പയ്യനെ അപ്പോളാണു് കുട്ടൻനായർ ശ്രദ്ധിച്ചതു്. ചുമടെടുക്കാൻ ഒരു സഹായിയാകുമെന്നു കരുതി അവനെ വിളിച്ചുണർത്തി. അവൻ തയ്യാറാണു്. പക്ഷെ അവന്റെ വാടിത്തളർന്ന മുഖവും കണ്ണുകളും ഒട്ടിയ വയറും കുട്ടൻനായരെ വിഷമിപ്പിച്ചു… അവൻ ആഹാരം കഴിച്ചിട്ടു് രണ്ടുദിവസമായി.
അടുത്ത മാടക്കടേന്നു് വയറുനിറച്ചു് വടയും പഴവും കട്ടൻകാപ്പിയും വാങ്ങിക്കൊടുത്തു് കൂടെക്കൂട്ടി…
അവനാണു് കുഞ്ഞുണ്ണിയെന്ന കുഞ്ഞുണ്ണിനായർ; തകഴിയാണു് നാടെന്നറിയാം. സ്വന്തം പ്രായം അറിയില്ല, അച്ഛനമ്മമാരെ ഓർമ്മയില്ല. ഓർമ്മയായപ്പോൾ അമ്മാവന്റെ വീട്ടിലാണു്. അമ്മായിയുടെ ആട്ടും തുപ്പും ‘തള്ളേത്തീനി’ എന്ന ചീത്തവിളിയും; എപ്പോഴും തലയ്ക്കു ഞോടുന്ന അമ്മാവന്റെ മകന്റെ ഉണ്ടക്കണ്ണുകളും മാത്രമേ കുടുംബത്തിനെക്കുറിച്ചുള്ള ഓർമ്മയായി അവനിൽ ശേഷിച്ചിട്ടുള്ളൂ… പിന്നെങ്ങനൊക്കെയോ ജീവിതം… ചെയ്യാത്ത പണികളില്ല. പട്ടിണിയേയും കഷ്ടപ്പാടുകളേയും അവമതികളേയും മനക്കരുത്തുകൊണ്ടു് നേരിട്ടു് ജീവിതം കരുപ്പിടിച്ച ഒറ്റയാൻ.
മതി; തേടിയ വള്ളി കാലിൽ ചുറ്റി. ഇതുതന്നെ താൻ കാത്തിരുന്നയാൾ. കുട്ടിമാളുവമ്മ മനസ്സിലുറപ്പിച്ചു.
കുട്ടിമാളുവമ്മയുടെ ചോദ്യത്തിനു് കുട്ടൻനായരാണു് മറുപടി പറഞ്ഞതു്:
‘ഇക്കൊല്ലാണു് ഇങ്ങോട്ടു കൂട്ട്യേതു്. ഇബ്ടെ മൂന്നാലു പേരൊണ്ടു് സഹായികള്. എന്നിട്ടും തെരക്കു വരുമ്പോ ഞങ്ങളു കൂട്ട്യാ കൂടുകേലാന്നായി. കുഞ്ഞുണ്ണ്യാണേ എനിക്കൊരാച്ചാ. അവടെ മിണ്ടാപ്രാണികൾടെ കാര്യോക്കെ അവതാളത്തിലാക്കീട്ടാ അവനെ കൂടെക്കൂട്ട്യേ. എന്നാലും അമ്മച്ച്യോടു് കുട്ടൻനായർക്കു് എതിരു പറയാൻ വയ്യാ.’
കുട്ടൻനായർ കുഞ്ഞുണ്ണ്യേ വിളിച്ചു. കറിപ്പാത്രം കയ്യിൽത്തൂക്കി നിർവ്വികാരനായി വന്നുനിന്ന കുഞ്ഞുണ്ണിയോടു് കുട്ടൻനായർ ചോദിച്ചു:
‘നീ ഈ അമ്മച്ചീടെ കൂടെ പോണൊണ്ടോ കുഞ്ഞുണ്ണ്യേ? ദൂരേന്ന്വല്ല, ഇവിടന്നക്കര കടക്ക്വേവേണ്ടൂ, ചേർത്തല… നെന്നെ അമ്മച്ചിക്കു ഇഷ്ടമായി. നെനക്കിഷ്ടാണേ കൂടെ പൊക്കോ… നെനക്കവ്ടെ സുഖാരിക്കും. ജന്മിമാരാ. തിന്നാനും കുടിക്കാനും എമ്പാടുമൊള്ള തറവാടാ. എന്നുംവച്ചു് നെന്നെ കഷ്ടപ്പെടുത്ത്വോന്നില്ല. നീയെന്തു പറയുന്നു, പോകുന്നോ?’
‘കുട്ടമ്മാൻ പറഞ്ഞാ പോകാം.’ കുട്ടിമാളുവമ്മയേയോ ശേഖരനേയോ ശ്രദ്ധിക്കാതെ അതേ നിർവ്വികാരതയോടെ കുഞ്ഞുണ്ണി പറഞ്ഞു. അങ്ങനെ നാടും വീടും ഉടയോരുമില്ലാത്ത കുഞ്ഞുണ്ണിനായരെന്ന ചെറുപ്പക്കാരൻ ഉത്സവപ്പിറ്റേന്നു് ചീരങ്കണ്ടത്തുവീടിന്റെ പടി വലതുകാൽ വച്ചുതന്നെ കയറി…
“കുട്ടിമാളുവമ്മ ആരാന്നു വല്ലപിടീം കിട്ടിയോ ആർക്കേലും… ങാ, ദാ ഭാനുമതീം സാവിത്രീം ചിരിക്കുന്നു… പക്ഷേലു് മറ്റുള്ളോർക്കറിയണ്ടേ…”
‘നേരത്തെ പറഞ്ഞില്ലേ, ഒരു പാതിരാത്രിയിൽ ഇരുട്ടിന്റെ മറപറ്റി പുന്നശ്ശേരിത്തറവാടിന്റെ പടികടന്ന പാർവ്വതിപ്പിള്ളയെന്ന പതിനേഴുകാരി പെൺകിടാവിന്റെ തോളോടു ചേർന്നുകിടന്നു ആറുമാസം തികയാത്ത പെൺകുരുന്നു്; പാണ്ടിപ്പട്ടരുടെ വിത്തു്… കുട്ടിമാളു എന്നു്. അതുതന്നെ. മേലാംകോടു കേശവപ്പണിക്കർ തറവാടിയായിരുന്നു. കുട്ടിമാളുവിനെ തന്റെ മൂത്തമകളെന്ന സ്നേഹവും കരുതലും അംഗീകാരവും കൊടുത്തുവളർത്തി… പക്ഷെ കുട്ടിമാളു ആരാ ആള്! മിടുമിടുക്കി; പുന്നശ്ശേരിക്കാരോടു് രഹസ്യമായി കൂറുപുലർത്താൻ കുട്ടിമാളു പ്രത്യേകം ശ്രദ്ധിച്ചു.’
‘അതു വെറുതെയായില്ല. കുട്ടിമാളുവിനു പതിനഞ്ചു തികയാൻ പിന്നേം രണ്ടുമാസമുള്ളപ്പോളാണു് ആ കല്യാണാലോചന വരുന്നതു്. ആലോചനയുമായി വന്നതോ മേലാംകോട്ടു കാരണവരുടെ ഒരു ചാർച്ചക്കാരനായ അടുത്ത സ്നേഹിതനും. എന്നിട്ടും കേശവപ്പണിക്കർ ഒന്നു സംശയിച്ചു. ഏതായാലും തന്റെ പ്രിയതമയുടെ അഭിപ്രായം ചോദിക്കുന്നതാണു് ഉചിതമെന്നു തീരുമാനിച്ചു. കാരണമെന്തെന്നോ കല്യാണാലോചന പുന്നശ്ശേരിത്തറവാട്ടു താവഴിയിൽപ്പെട്ട കുടുംബത്തീന്നാണു്.’
പാർവ്വതിപ്പിള്ള കേട്ടപാടെ എതിർത്തു: ‘എന്റെ തറവാട്ടീന്നോ, ഒരിക്കലുമില്ല.’
ആലോചനയുമായി വന്നയാൾ വിട്ടില്ല: ‘വേലുപ്പിള്ള പാവമാ, സ്നേഹമുള്ളവനാ. അത്യാവശ്യം സ്വത്തൊണ്ടു്, ആറാം ക്ലാസ്സുവരെ പടിപ്പൊണ്ടു്. പ്രായം അത്രയ്ക്കായിട്ടൂല്ല, ഇരുപത്തഞ്ചു കഴിഞ്ഞുകാണും… ഞാൻ നോക്കീട്ടു് നല്ല ബന്ധാ… പഴേ പിണക്കോക്കെ ഇനീം വച്ചോണ്ടിരിക്കണോ?’
കേശവപ്പണിക്കർക്കു് എന്നിട്ടും സംശയമായി, ഇതുവേണോ. വേലുപ്പിള്ള പാവമാ, നല്ലവനുമാ, പക്ഷെ ആവശ്യത്തിൽ കൂടുതൽ ചുണക്കുട്ടിയായ കുട്ടിമാളുവിനു് ഉറക്കം തൂങ്ങിയും പാവത്താനുമായ അയാൾ ചേരുമോ!
ആലോചന വടക്കിനിയിലെത്തി. അല്ലെങ്കിലും സ്വന്തം കുടുംബത്തിൽ കാര്യങ്ങളൊന്നും ഒളിച്ചുവച്ചു കൈകാര്യം ചെയ്യുകയും തന്നത്താൻ തീരുമാനമെടുക്കുകയും ചെയ്യുന്ന സ്വേച്ഛാധിപതിയല്ലായിരുന്നു കേശവപ്പണിക്കർ.
കുട്ടിമാളു ഒരു കൂസലുമില്ലാതെ അമ്മയുടെയടുത്തെത്തി. ‘പുന്നശ്ശേരീന്നുവന്ന ആലോചന എനിക്കിഷ്ടമാണു്. അതു നടത്തണം’, അവൾ വാശിപിടിച്ചു. മകളുടെ പിടിവാശിയും തന്റേടവുമറിയുന്ന പാർവ്വതിപ്പിള്ളയും കേശവപ്പണിക്കരും അവളുടെ വാശിക്കു മുൻപിൽ കീഴടങ്ങി.
വിവരമറിഞ്ഞ പുന്നശ്ശേരിക്കാരണവർ വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും ആഹ്ലാദിച്ചു; വാലിയക്കാരൻ താങ്ങിപ്പിടിച്ചു് പൂമുഖത്തു് കസേരയിലിരുത്തി. വേലുപ്പിള്ള, നേരിട്ടു തന്റെ കാരണവരല്ലെങ്കിലും കുടുംബത്തിലെ തലമൂത്തയാളും സർവ്വോപരി തന്റെ ഭാര്യയാകാൻ പോകുന്ന കുട്ടിമാളുവിന്റെ വല്യകാർന്നോരുമായ പപ്പനാപിള്ളയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു. വേലുപ്പിള്ളയെ തലയിൽ കൈവച്ചു് അനുഗ്രഹിക്കുക മാത്രമല്ല, വിവാഹം ആഘോഷമാക്കാനുള്ള സകലസഹായങ്ങളും വാഗ്ദാനം ചെയ്തു കാരണവർ. ഒപ്പം, തന്നെ ധിക്കരിച്ചു് ഇറങ്ങിപ്പോയ അനന്തിരവൾ പാർവ്വതിപ്പിള്ളയോടു് പകവീട്ടാനും മറന്നില്ല; പക്ഷെ അതൊരു മധുരമായ പകവീട്ടലായിരുന്നു. വിശാലമായ ചീരങ്കണ്ടത്തു പുരയിടവും അതിനോടു ചേർന്നുള്ള രണ്ടു തെങ്ങിൻ തോപ്പുകളും പത്തുപറക്കണ്ടവും കയ്യോടെ കുട്ടിമാളുവിനു് എഴുതി രജിസ്റ്റ്രാറാക്കി കൊടുത്തു പുന്നശ്ശേരിക്കാരണവർ.
അന്നത്തേക്കു് മൂത്തേടത്തു് നാലുകെട്ടും മാളികപ്പെരേം പടിപ്പുരേമെല്ലാമായി പാർവ്വതിപ്പിള്ളയ്ക്കും മക്കൾക്കുമായിട്ടു് കേശവപ്പണിക്കർ പണി കഴിപ്പിച്ചിരുന്നു.
‘കുട്ടിമാളുവിന്റെ കല്യാണം ആഘോഷമായി നടന്നു. ചെറുക്കന്റെ വീട്ടിന്നു് നാലാം ദിവസം വിരുന്നു വന്ന കുട്ടിമാളും വേലുപ്പിള്ളേം മൂത്തേടത്തു തന്നെ താമസായി. ‘നമ്മക്കു നമ്മടെ വീട്ടിപ്പോകാം, അല്ലേൽ ചീരങ്കണ്ടത്തു വേഗം വീടു പണിയാം.’ എന്നൊക്കെ കെഞ്ചിനോക്കിയ വേലുപ്പിള്ള കുട്ടിമാളുവിന്റെ നോട്ടത്തിനു മുൻപിൽ അനുസരണയുള്ളവനായി. കുട്ടിമാളു മൂത്തേടത്തു് തറവാട്ടിലെ മഹാറാണിയെപ്പോലെ നടന്നു…’
“ചരിത്രമൊരുപാടുണ്ടു്. ഒക്കെപ്പറയാൻ പകലിതു പോര മക്കളേ. അത്യാവശ്യം ചരിത്രമുഹൂർത്തങ്ങൾ ഓർമ്മ വരുമ്പോലെ പറയാം.”
“ഇപ്പപ്പറഞ്ഞുവന്നതു് ചീരങ്കണ്ടത്തു് കുഞ്ഞുണ്ണിനായർ വന്നുകയറിയ കാര്യമല്ലേ.”
ചീരങ്കണ്ടത്തെ കാര്യം വലിയ പരുങ്ങലിലായിരുന്ന കാലമാണതു്… പറ്റിയ ജോലിക്കാരില്ല. പശുക്കളെ അഴിച്ചുകെട്ടണം, കറക്കണം, കുളിപ്പിക്കണം, ചാണകം വാരണം, പുല്ലും വയ്ക്കോലും കൊടുക്കണം, പാടത്തു പണിക്കാരുള്ളപ്പോൾ ആഹാരം കൊണ്ടുപോകണം… പലരേം നോക്കി; ഒന്നും ഒക്കുന്നില്ല. നല്ല തടിമിടുക്കും ആരോഗ്യേം വേണം; സത്യസന്ധനായിരിക്കണം, എന്തു ജോലിയും ചെയ്യാൻ ഉത്സാഹം വേണം: അനുസരണയുള്ളവനായിരിക്കണം; വീട്ടിപ്പോണം, ബന്ധുക്കളെ കാണണം എന്നുള്ള അവധിയൊന്നും നടപ്പില്ല-എന്നുവച്ചാൽ സ്വന്തക്കാരില്ലാത്തവനായാൽ ഉത്തമം.
ദാ, അങ്ങനെ എല്ലാ ലക്ഷണങ്ങളും ഗുണങ്ങളുമൊത്ത കുഞ്ഞുണ്ണിനായർ ചീരങ്കണ്ടത്തു കുടിപാർപ്പായി. എല്ലാ പുറംപണികൾക്കും പുറമെ അത്യാവശ്യം വീട്ടുപണികൾക്കുവരെ കുഞ്ഞുണ്ണിയുടെ സഹായം റെഡി.
മൂന്നുകൊല്ലം… കുഞ്ഞുണ്ണിനായരുടെ സ്തുത്യർഹമായ സേവനത്തിൽ പൂർണതൃപ്തയായ കുട്ടിമാളു ഒരു ചെറിയ ജോലികൂടി കുഞ്ഞുണ്ണിയെ ഏല്പിക്കട്ടെ എന്നു സമ്മതം ചോദിച്ചു.
‘ഇവ്ടന്നു പറയുന്ന ഏതു ജോലീം ചെയ്യാൻ കുഞ്ഞുണ്ണി തയ്യാറാണു്’, കുഞ്ഞുണ്ണി വിനീതവിധേയനായി പറഞ്ഞു. ‘ശരി. ഇനി നീയെന്നെ അമ്മയെന്നു വിളിച്ചാൽ മതി. ഞാൻ ദിവസോം മുഹൂർത്തോമൊക്കെ നോക്കീട്ടൊണ്ടു്. നിന്റേം കാർത്ത്യായനീടേം ജാതകോം നോക്കി. എല്ലാം ചേരും. അടുത്ത വ്യാഴാഴ്ച നിന്റേം കാർത്തൂന്റേം കല്യാണം.’ കുഞ്ഞുണ്ണി തല ചൊറിഞ്ഞു: ‘എന്റെ നാളും…’ ‘ഓ അതു സാരമില്ല. അതു കണിയാരു് നിന്റെ പേരും നാടുമൊക്കെ വച്ചു ഗണിച്ചെടുത്തു. നല്ല ചേർച്ചയാ’ നാളെ മുണ്ടും കുപ്പായത്തിനും തുണി കൊണ്ടരും അച്യുതൻ. ഗോപീടെ തയ്യക്കടേപ്പോയി വേഗം തയ്പിച്ചെടുത്തോണം.’
‘അങ്ങനെ ആ ചെറിയ ജോലികൂടി കുഞ്ഞുണ്ണി സന്തോഷത്തോടെ ഏറ്റെടുത്തു. ഒരു കാര്യം പറയണമല്ലോ വിധിവൈപരീത്യം കൊണ്ടു് അനാഥത്വവും ദാരിദ്ര്യവും അനുഭവിക്കേണ്ടിവന്നു കുഞ്ഞുണ്ണിനായർക്കു് എന്നേയുള്ളൂ; കാർത്തുവും കുഞ്ഞുണ്ണിയും നല്ല ചേർച്ചയുള്ളവരാ. കുഞ്ഞുണ്ണി നായരുടെ കഴിവും അധ്വാനവും സ്നേഹവും… അസൂയ തോന്നും…’
കാളിക്കുട്ടി വലിയമ്മായി വെറുതെ പൊട്ടിച്ചിരിച്ചു. വലിയ രസമൊന്നുമില്ലാത്ത കഥ കേട്ടിരുന്നതിന്റെ ആലസ്യം കേൾവിക്കാരിൽ കണ്ടതുകൊണ്ടാകണം വലിയമ്മായി പെട്ടെന്നു ചിരി നിറുത്തി. എന്നിട്ടു ഗൗരവത്തിൽ പറഞ്ഞു.
“ഇതൊരു വലിയ ചരിത്രത്തിന്റെ മുഖവുരയായിരുന്നു മക്കളെ… രസമുള്ള കഥപുറകേ വരും. നിങ്ങളിത്തിരി വിശ്രമിക്കു്, ഞാനപ്പളത്തേയ്ക്കു് എത്തിയേക്കാം…”
‘ഭാസ്ക്കരപിള്ള വല്യേമാൻ നാരായണിയെ കെട്ടി…’ ആരോ കൊണ്ടുവന്ന വാർത്ത കുനിഞ്ഞുനിന്നു നെല്ലുകൊയ്യുന്ന പെണ്ണുങ്ങളിലൂടെ കൈമാറി കൈമാറി വക്കീൽ ഗുമസ്തൻ കുട്ടൻപിള്ളയുടെ ചെവിയിലുമെത്തി. കുട്ടൻപിള്ള ഒന്നിരുത്തി മൂളി… അപ്പോൾ പ്രതികരിക്കാൻ പറ്റുന്നതത്രയേ ഉള്ളൂ എന്നയാൾക്കറിയാം.
നാരായണിക്കു വയസ്സു പതിനേഴു്, അമ്മിണിയുടെ അതേ പ്രായം, ഇത്തിരി മാസമിളപ്പുണ്ടുതാനും. അമ്മിണി ആരാണെന്നല്ലേ, ഭസ്കരപിള്ളയുടെ ഏറ്റവും ഇളയമകൾ.
അമ്മിണിക്കു മൂത്തതു സരോജിനി, അതിനു മൂത്തതു ഗോപാലകൃഷ്ണൻ, അതിനും മൂത്തതു് ശാരദ. ശാരദ മുപ്പത്തഞ്ചിൽ നടപ്പാ. ഭാസ്ക്കരപിള്ളയുടെ മുപ്പത്തിനാലാം വയസ്സിലാ അവളുടെ ജനനം…
ഭാസ്ക്കരപിള്ളയുടെ ഭാര്യ മാലതിയമ്മയെന്ന സുന്ദരിപ്പെണ്ണു് പതിനെട്ടാമത്തെ വയസ്സിലാണു് വലതുകാലു വച്ചു കയറിവന്നതു്. സൗന്ദര്യം മാത്രമല്ല, സൗശീല്യവും കൂടെ കുറെ പാടങ്ങളുടേയും പുരയിടത്തിന്റേയും ആധാരങ്ങളും…
‘ഓ… ഒരു പെണ്ണുവേണം… നമ്മടെ കാര്യം നടക്കണം… അടുക്കളേ വച്ചു ദേഹണ്ഡിക്കാനൊതകുന്നതാകണം… അതേക്കവിഞ്ഞെന്നതാ!’ ഭാസ്ക്കരപിള്ള അഭിനന്ദിക്കാനെത്തിയ തരക്കാരെ അടിച്ചിരുത്തിക്കളഞ്ഞു.
പത്തൊമ്പതാം വയസ്സുമുതൽ നാലുകൊല്ലം അടുപ്പിച്ചു് മാലതിയമ്മ ഗർഭിണിയായി. മാസം തികഞ്ഞും അല്ലാതെയും പിറന്ന നാലെണ്ണത്തിനേം കുഴിക്കു കൊടുക്കേണ്ടിവന്നു.
അഞ്ചാമതു ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിളിക്കാതെതന്നെ വേലുക്കണിയാരു വന്നു. കവടിനിരത്തി കണിയാരു പ്രവചിച്ചതു് അച്ചട്ടായി:
‘പെണ്ണാരിക്കും. ആയുസ്സൊണ്ടു്, ഒറപ്പു്.’
പെൺകുഞ്ഞായിരിക്കുമെന്നു കേട്ടപ്പോൾ കറുത്തുപോയ ഭാസ്ക്കരപിള്ളയുടെ മുഖം അടുത്ത പ്രവചനത്തിൽ ശരിക്കും പ്രകാശിച്ചു.
‘കൊച്ചു ഭൂമീ തൊടുന്നതോടെ തന്തയുടെ നക്ഷത്രം തെളിയും. പിന്നൊരു കേറ്റാരിക്കും, പിടിച്ചാൽ കിട്ടത്തില്ല.’
അതും അച്ചട്ടായിരുന്നു. ഭാസ്ക്കരപിള്ള മാന്തോട്ടത്തു തറവാടീന്നു് ഭാഗം പിരിഞ്ഞതു് ആയിടയ്ക്കാണു്. ദീർഘകാലം കാരണവരായിരുന്നതിന്റെ മറവിൽ നടത്തിയ കള്ളത്തരങ്ങളും കാരണവരെന്നുള്ള സ്ഥാനം പറഞ്ഞു് കണ്ണായ പറമ്പൊക്കെ തട്ടിയെടുത്തതും കണിയാർക്കു് അറിയാൻ വയ്യാത്ത കാര്യമൊന്നുമായിരുന്നില്ല… മാന്തോട്ടത്തു തറവാട്ടിലെ മൂന്നു തലമുറയുടെ തലേവര വായിച്ചുകൊടുത്തതു കണിയാരു തന്നെയാണു്.
“…പെണ്ണുപിറന്നു”, തെക്കേടത്തു പുത്തൻ വീട്ടിലെ അടുക്കളത്തളത്തോടു ചേർന്നുള്ള പേറ്റുമുറിയിൽ നിന്നു് തല പുറത്തേയ്ക്കിട്ടു് വയറ്റാട്ടി പറഞ്ഞു…
ആദ്യം പിറന്ന ചാപിള്ളകൾ നാലും ആൺ കുരുന്നുകളായിരുന്നുവെന്നതിന്റെ നിരാശയും ദേഷ്യവും ചവിട്ടും കുത്തും ചീത്തവിളികളുമായി ഭർത്താവിൽ നിന്നും മാലതി ഏറ്റുവാങ്ങിയിരുന്നതു് പഴംകഥയായി. എന്നുംവച്ചു് മകൾ കൊണ്ടുവന്നേക്കാവുന്ന ഭാഗ്യം തനിക്കുകൂടി അവകാശപ്പെട്ടതായിരിക്കുമെന്നൊന്നും സ്വപ്നത്തിൽപോലും ചിന്തിക്കാനുള്ള അവിവേകം മാലതി കാണിച്ചിട്ടില്ല.
ശാരദയ്ക്കു പിറകേ അഞ്ചുപെറ്റു മാലതി, മൂന്നിനെ ജീവനോടെ കിട്ടി. കൊള്ളിവയ്ക്കാനൊരു ആൺതരി, ഗോപാലകൃഷ്ണൻ. അതോടെ ഭാസ്ക്കരപിള്ള എല്ലാം തികഞ്ഞവനായി.
അങ്ങനെ കാര്യങ്ങൾ പോകുമ്പളാ മാലതിയമ്മ തീരെയങ്ങ് അവശതയിലെത്തുന്നതു്. പാടത്തും പറമ്പിലും പണിക്കാരുള്ള ദിവസം വയ്പും വിളമ്പും കഴിഞ്ഞു് അടുക്കളത്തിണ്ണയിൽ ചാഞ്ഞിരുന്നു് വേദനകൊണ്ടുപുളയുമ്പോഴായിരിക്കും ഭാസ്ക്കരപിള്ളയുടെ വരവു്… ‘എന്നുംകുന്നും വയ്യേ വയ്യേന്നും പറഞ്ഞു് മനുക്ഷേരേ… ഒറ്റച്ചവിട്ടിനു കൊല്ലണം… ശവം… വല്ലകൊളത്തിലും ചാടി ചാകെടീ വയ്യെങ്കീ.’
ആ അവശതിയിലും മാലതിയമ്മ തെങ്ങുംതടത്തിനു ചുറ്റും നട്ട ചീരയും മുളകും തഴച്ചുവളർന്നു; പാടത്തു് വെള്ളരിക്കും, മത്തനും, പയറിനും വരമ്പേലെ എത്തനുമൊക്കെ വളമിടാനും വെള്ളം നനയ്ക്കാനും പിള്ളേർക്കും പണിക്കാർക്കുമൊപ്പം കൂടി…
‘വേദനകൊണ്ടു പുളഞ്ഞു് തൂങ്ങുന്ന അടിവയർ താങ്ങിപ്പിടിച്ചു് ചീഞ്ഞ തൊണ്ടു് കുളത്തിൽ നിന്നു വലിച്ചുകയറ്റി… കാലുനീട്ടിയിരുന്നു് ചകിരി തല്ലി ചോറുകുടഞ്ഞു് ചകിരി ഉണക്കി. കിട്ടിയ സമയത്തൊക്കെ ചകിരി കയറാക്കി ഉപ്പും മുളകും ഉള്ളീം മല്ലീമൊക്കെ വാങ്ങിച്ചു. എന്താന്നല്ലേ…’
അതു് ഭാസ്ക്കരപിള്ളയുടെ നിയമമാണു്. പത്തായത്തിൽനിന്നു് ഓരോ ആഴ്ചത്തേയ്ക്കുമുള്ള നെല്ലളന്നു കൊടുക്കും. തേങ്ങ എണ്ണിക്കൊടുക്കും. ഉണക്കാനുള്ള തേങ്ങയുടെ തൊണ്ടു് കുറേ എണ്ണിക്കൊടുക്കും, തൊണ്ടഴുക്കി ചകിരിയാക്കി കയറുപിരിച്ചു് മറ്റു ചിലവുകൾ നടത്തിക്കോണം… ഓ മറന്നു. വിൽക്കാനുള്ള കൊപ്രയിൽ നിന്നു് കുറച്ചെടുത്തു് ആട്ടി പത്തായത്തിൽ വച്ചുപൂട്ടും. തേയ്ക്കാനും അടുക്കളയ്ക്കുമുള്ള വെളിച്ചെണ്ണ അളന്നു കൊടുത്തിട്ടുണ്ടാകും. ‘പറമ്പുണ്ടു്, പാടമുണ്ടു്, പച്ചക്കറികൾ നട്ടുനനച്ചുണ്ടാക്കിക്കോളണം.’
മുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു് ഒരു കരിക്കിട്ടുകുടിക്കാൻ പോലും മാലതിയമ്മയ്ക്കവകാശമില്ല, അവരൊട്ടു ചോദിച്ചിട്ടുമില്ല.
അടുക്കളയാവശ്യത്തിനു് എണ്ണിക്കൊടുത്ത തേങ്ങയിൽ നിന്നു് രണ്ടെണ്ണമെടുത്തു് കടയിൽ കൊടുത്തയച്ചു മാലതിയമ്മ, ഉരുളക്കിഴങ്ങെന്ന വിശേഷപ്പെട്ട സാധനം വാങ്ങാൻ. മക്കൾ കൊതിപറഞ്ഞിട്ടാ. കയർ പിരിക്കാൻ സമയം കിട്ടിയില്ല.
ഭാസ്ക്കരപിള്ള കയ്യോടെ കണ്ടുപിടിച്ചു കളഞ്ഞു… അന്നു കിട്ടിയ തൊഴിയിൽ മാലതിയമ്മ വീണുപോയി… പഴുത്തുവിങ്ങി പുറത്തേയ്ക്കു തൂങ്ങിയ ഗർഭപാത്രം പണ്ടത്തേപ്പോലെ ഒന്നരകൊണ്ടു വരിഞ്ഞുമുറുക്കി നടക്കാൻ പറ്റാതായി. തൊഴികൊണ്ടു് ചതഞ്ഞ അടിവയറിൽ പഴുപ്പുകയറി…
ആറു ചാപിള്ളകളേയും നാലു കുരുന്നു ജീവനുകളേയും ഒരേ നിർമ്മമതയോടെ സ്വീകരിച്ച ആ വീട്ടിലെ ഇരുണ്ട പേറ്റുമുറി പഴുത്തുപൊട്ടി പുഴുനുരയ്ക്കുന്ന അടിവയർ പൊത്തിപ്പിടിച്ചു് കരയാനാകാതെ കരയുന്ന മാലതിയമ്മയെ ഉൾക്കൊണ്ടു. വലിയ ആശുപത്രിയിലെങ്ങാനും കൊണ്ടുപോകണമെന്നു വാശിപിടിച്ച മൂത്തപെൺമക്കളേയും മരുമക്കളേയും പടിക്കു പുറത്താക്കി അച്ഛൻ. മകനു് അച്ഛൻ പറയുന്നതാണു് വേദവാക്യം. ഇളയവൾ അച്ഛനെ പേടിച്ചു് വാതുറന്നില്ല.
‘കിട്ടുപ്പണിക്കരു വൈദ്യരുടെ ചികിത്സയാ. അദ്ദേഹത്തിന്റെ കൂട്ടുകഷായമാ ഇപ്പോ കൊടുക്കുന്നേ. അതിലും മുന്തിയ ഒരു മരുന്നു് ബിലാത്തീ കൊണ്ടുപോയാലും കിട്ടില്ല.’ ഭാസ്ക്കരപിള്ളയ്ക്കു നൂറുശതമാനം ഉറപ്പാണു്.
അവസാനം യമധർമ്മൻ ദയ കാണിച്ചു; കാലനെത്തിയപ്പോൾ ‘ഇപ്പോളെങ്കിലും നിനക്കു വരാൻ തോന്നിയല്ലോ’ എന്ന പുഞ്ചിരിയോടെ സ്വീകരിച്ചു; സന്തോഷത്തോടെ മാലതിയമ്മ യാത്രയായി.
പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആ പാതിരാത്രിയിൽ തന്നെ മാലതിയമ്മയെ ഒരു വെള്ളത്തുണിക്കെട്ടായി പട്ടടയിലേയ്ക്കു കൊണ്ടുപോകുന്നതു് കണ്ടു് പെണ്മക്കൾ വേദനയോടെ ആശ്വാസം കൊണ്ടു.
പ്രധാനകഥ അതല്ല…
മാലതിയമ്മയ്ക്കു തീരെ അവശതയായപ്പോഴാണു് മുറ്റമടിക്കുകയും അത്യാവശ്യം അടുക്കളപ്പുറത്തു സഹായിക്കുകയും ചെയ്യുന്ന കുട്ടിത്തള്ള നടുവെട്ടി കിടപ്പാകുന്നതു്. പകരത്തിനു് മകൾ നാരായണിയെ അയച്ചുതുടങ്ങിയതു് അപ്പോൾ മുതലാണു്. അന്നവൾ പതിനഞ്ചിൽ നടക്കുന്നു. അമ്മിണിയുടെ ഒപ്പം എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന പെണ്ണാ.
‘ങാ, പടിച്ചതൊക്കെ മതി… മയിസ്രേട്ടൊന്നും ആകാൻ പോണില്ലല്ലോ… ഇനി ജീവിക്കാൻ പടിക്കു്. ഇപ്പക്കേറിപ്പറ്റിയാ പറ്റി. അല്ലാണ്ടെന്താ?’ തള്ള മകളെ ജീവിതം പഠിപ്പിക്കാൻ വിട്ടു.
നാരായണി ആളൊരു ‘ഒശത്തി’ യാണു്, നല്ല പൊക്കം ഒത്ത ശരീരം. കണ്ടാലൊരു ഇരുപത്തിയഞ്ചിനുള്ള വളർച്ചയുണ്ടു്. ഗോതമ്പുനിറം, കാണാൻ മോശമൊന്നുമല്ല. ഒറ്റനോട്ടത്തിൽ ഭാസ്ക്കരപിള്ളയുടെ മകളാണെന്നേ പറയൂ.
ഛേ, മഹാപാപം… ഭാസ്ക്കരപിള്ള ഒന്നും അറിഞ്ഞതല്ല.
അതങ്ങനെയല്ല…
കുട്ടിത്തള്ള ചെറുപ്പത്തിലേ മുതൽ ജോലിക്കിറങ്ങിയതാണു്. വലിയ നായർത്തറവാടുകളിൽ മുറ്റമടിക്കും, പാത്രക്കുളത്തിൽ, അത്താഴം കഴിഞ്ഞു് വീട്ടുകാർ മുക്കിയിട്ടിരിക്കുന്ന ചെമ്പുകലങ്ങളും കൽച്ചട്ടികളും ഓട്ടുരുളികളും തേച്ചുമിനുക്കി, അടുക്കളത്തിണ്ണയിലടുക്കി വച്ചുകൊടുക്കും…
അവർ കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിച്ചുകൊടുക്കാൻ ഉത്തരവാദപ്പെട്ടവരാരും ഉണ്ടായിരുന്നില്ല കുട്ടിയമ്മയ്ക്കു്. ആകെ സ്വന്തമെന്നു് പറയാനുണ്ടായിരുന്നതു് ഒരു മുടന്തിത്തള്ളമാത്രം. അവരു് തന്റെ അമ്മയാണെന്നു് കുട്ടിയമ്മയും, കുട്ടിയമ്മ തന്റെ മകളാണെന്നു് അവരും വിശ്വസിച്ചിരുന്നുവെന്നതിനു് തെളിവൊന്നുമില്ല. എപ്പോളും പരസ്പരം ചീത്തവിളിയും പ്രാക്കും ആണെങ്കിലും കുട്ടിയമ്മ വച്ചൊരുക്കുന്നതു് മുടന്തിത്തള്ളയ്ക്കും കൊടുക്കും. എവിടുന്നു എന്തുകിട്ടിയാലും അതിലൊരു പങ്കു് തള്ളയ്ക്കു് ഉറപ്പായും കൊണ്ടുകൊടുക്കും. അതുകൊണ്ടെന്താ കുട്ടിയമ്മ ഗർഭിണിയായപ്പോൾ എത്രാം വയസ്സെന്നൊന്നും മുടന്തിത്തള്ളയ്ക്കോ കുട്ടിയമ്മയ്ക്കോ നിശ്ചയമില്ലായിരുന്നു. ‘വയറ്റുകണ്ണി’ ക്കു് ആഗ്രഹമുള്ളതു് കഴിവുപോലൊക്കെ മുടന്തിത്തള്ള സാധിച്ചുകൊടുത്തു. പേറെടുക്കാൻ വയറ്റാട്ടിയെ വിളിക്കാൻ മുടന്തി മുടന്തിയോടുന്ന തള്ളയെക്കണ്ടപ്പോൾ പ്രസവവേദനയേക്കാൾ വലിയ വേദന തോന്നിയെന്നു് കുട്ടിയമ്മ പറയാറുള്ളതു് ആത്മാർത്ഥമായിട്ടായിരുന്നു…
കുട്ടിയമ്മ പ്രസവിച്ചു, ഭംഗിയുള്ളൊരു പെൺകുഞ്ഞു്. മുടന്തിത്തള്ളയാണു് നാരായണിയെന്നു പേരിട്ടതു്. അവൾ ജനിച്ചതിൽ പിന്നെ അവർ കുട്ടിയമ്മയെ ചീത്ത വിളിക്കാനോ പ്രാകാനോ തുനിഞ്ഞിട്ടില്ല. എന്തു മറിമായമാണാവോ!
കുഞ്ഞിന്റെ തന്തയാരെന്നു് ചോദിച്ചവരോടൊക്കെ മുടന്തിത്തള്ള പറഞ്ഞു:
‘ഒടേമ്പ്രാൻ… തന്തയില്ലാന്നു് പറഞ്ഞാ നിങ്ങളു ചെലവിനു് കൊടുക്ക്വോ, ഇല്ലല്ലോ. അപ്പോ അതങ്ങനാ.’
കുട്ടിയമ്മയ്ക്കു് മുറ്റമടിക്കാൻ പോയിടത്തെവിടെയോ നിന്നു കിട്ടിയതാണു് നാരായണിയെന്നുള്ള സത്യം നാട്ടുകാർക്കെല്ലാം അറിയാം… ഉള്ളതു പറയണമല്ലോ, ആ വീട്ടിൽ അന്യരൊരുത്തരും കേറിവരാൻ മുടന്തിത്തള്ള സമ്മതിച്ചിട്ടില്ല, കുട്ടിയമ്മ ആരേയും വിളിച്ചുകയറ്റിയിട്ടുമില്ല, തലയ്ക്കലോരോ വെട്ടുകത്തിയും വച്ചാണവരു് ഉറങ്ങുന്നതു്. പിന്നെ… അതങ്ങനെ സംഭവിച്ചു.
ഭാസ്ക്കരപിള്ളയുടെ അച്ഛനു് മുരിങ്ങാമ്പറമ്പിലൊരു ഒളിസേവയുണ്ടായിരുന്നെന്നും അതിൽ ഭാസ്ക്കരപിള്ളയുടെ തനിസ്വരൂപത്തിൽ ഒരു മകനുണ്ടായിരുന്നെന്നും പഴയ ആൾക്കാർ പറയുന്നു-അക്കാലത്തു് അതൊന്നും അത്രവല്യേ കാര്യമൊന്നുമല്ല തറവാടികൾക്കു്. ഭാസ്ക്കരപിള്ളയേക്കാൾ പ്രായത്തിലല്പം മൂപ്പുണ്ടായിരുന്നിരിക്കണം അയാൾക്കു്. ഏതായാലും ഒരെട്ടുപത്തു കൊല്ലം മുമ്പെങ്ങാണ്ടാണു്; ഒരു ആയില്യം പടയണി ദിവസം, ദേശക്കാർ തമ്മിലുള്ള സ്ഥിരം കളിയായിരുന്ന അടിപിടി കത്തിക്കുത്തു് പരിപാടിയിൽ അയാൾ തട്ടിപ്പോയി. ആയില്യം പടയണി ദിവസം തെക്കുംമുറിക്കാരും വടക്കുംമുറിക്കാരും തമ്മിലാണു് പടയണിമത്സരം. കരക്കാർ മൂക്കറ്റം കള്ളും കയറ്റീട്ടുണ്ടാകുമത്രെ. ഒരു കൊല്ലത്തെ കശപിശകളുടേയും വ്യക്തിവൈരാഗ്യങ്ങളുടേയും കണക്കു തീർക്കുന്നതപ്പോഴാണെന്നാണു് പറയുക. എന്തായാലും അടിപിടിയും കത്തിക്കുത്തും ഉറപ്പായിരുന്നു, ആ പഴേകാലത്തു്. രണ്ടുമൂന്നു ശവമെങ്കിലും വീഴാറുണ്ടായിരുന്നത്രെ. വലിയ അഭ്യാസിയായിരുന്നു അയാൾ, ആർക്കുമങ്ങനെ തോല്പിക്കാൻ പറ്റില്ല. പക്ഷെ വശക്കേടിനു് കത്തി വയറു തുളച്ചപ്പറം പോയത്രേ.
‘അതെന്തുമാകട്ടെ. അയാൾ ജീവിച്ചിരിക്കുന്നതും, ഇല്ലാത്തതും കഥയിൽ പ്രസക്തമേയല്ല.’
‘…മാലതിയമ്മ ഉപയോഗശൂന്യമായ വസ്തുവായിത്തീർന്നിട്ടു കൊല്ലം രണ്ടായിരുന്നു, നാരായണി മുറ്റമടിജോലി ഏറ്റെടുക്കുമ്പോൾ.’
പലേടത്തായി വലിയ തട്ടുമുട്ടില്ലാതെ സ്വകാര്യാവശ്യങ്ങൾ നിറവേറ്റിക്കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും ഭാസ്ക്കരപിള്ളയ്ക്കു് അതൊരു വലിയ അസൗകര്യമായിരുന്നു. അടുക്കപ്പണിക്കു് നിൽക്കുന്നതോ ഒരു വർക്കത്തുകെട്ട തള്ള, അതും ബന്ധത്തിലെങ്ങാണ്ടോ ഉള്ള ഒരു നാല്പത്തഞ്ചുകാരി. ‘അശ്രീകരം’ എന്നേ നാക്കെടുത്താൽ ഭാസ്ക്കരപിള്ള വിളിക്കൂ. അതൊരുപാവം; വയറ്റുപിഴപ്പല്ലേ വലുതു്.
പക്ഷെ നാരായണി… അവളരൊരു മിടുക്കിയായിരുന്നു. വല്യേമാന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിൽക്കാനവൾക്കറിയാം. മക്കളെ തരാതരംപോലെ സേവപിടിച്ചു നിൽക്കാൻ നാരായണിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. അമ്മിണിയെ തൃപ്തിപ്പെടുത്താനുള്ള തന്ത്രത്തിൽ മാലതിയമ്മയെ അത്യാവശ്യം ശുശ്രൂഷിക്കലും ആവശ്യമാണെന്നു കണ്ടെത്തിയതും നാരായണിയുടെ തന്ത്രത്തിന്റെ ഭാഗം തന്നെ; അടിവയറ്റിലെ വ്രണത്തിൽ നുരയുന്ന പുഴുക്കളെ തോണ്ടിയെടുത്തുകളയാനും അമ്മിണിയ്ക്കൊപ്പം നാരായണിയും കൂടുമായിരുന്നു, മനസ്സോടെതന്നെ.
മാലതിയമ്മപോയി… ഭാസ്ക്കരപിള്ളയ്ക്കു് ഇനി ആരാണുകൂട്ടു്. ഗോപാലകൃഷ്ണന്റെ കല്യാണം ഉറപ്പിച്ചുവച്ചിരിക്കുന്നു. അതുകൊണ്ടെന്താ കാര്യം, അവനുള്ള കൂട്ടല്ലേ വരുന്നതു്. അമ്മിണി പഠിക്കണമെന്നു വാശിപിടിക്കുന്നു. ആലപ്പുഴയിൽ താമസവും ഏർപ്പാടാക്കി. മൂത്തവൾ ശാരദ വല്ലപ്പോഴുമാ വരവു്. എന്നാലെന്താ അവൾടെ കെട്ടിയോൻ കുട്ടൻപിള്ള ഗുമസ്തൻ ഇടയ്ക്കിടെ വരവുണ്ടു്; ലായും ചട്ടവും പറഞ്ഞു്; ഭാഗം വേണത്രെ. സരോജിനി അങ്ങു ഭർത്താവിന്റെ വീട്ടിലാ, അരൂക്കുറ്റീലു്. വല്ലകാലത്തും വന്നാലായി…
കാര്യങ്ങളങ്ങനെയായ സ്ഥിതിക്കു് ഭാസ്ക്കരപിള്ള തീരുമാനമെടുത്തു. നല്ലനേരം നോക്കി, മൂന്നുനാലു ബന്ധുക്കളെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിൽ പുടവകൊടുത്തു് നാരായണിയെ വീട്ടിൽ കുടിവച്ചു:
‘ഇനിമുതൽ നിങ്ങളുടെ ചെറിയമ്മയാണിവള്. അങ്ങനെ വിളിച്ചാമതി.’ പരിഭവങ്ങളൊക്കെ മാറ്റിവച്ചു്-അല്ലാതെ മാർഗ്ഗമില്ലാന്നുകണ്ടോ-അച്ഛന്റെ രണ്ടാം കെട്ടിനു് വന്ന മക്കൾ ഉത്തരം പറഞ്ഞില്ല. ശാരദയും കുട്ടൻപിള്ളയും ഒരുപടികൂടി കടന്നു്, വച്ചുണ്ടാക്കിയ സദ്യയുണ്ണാൻ പിള്ളാരേപ്പോലും സമ്മതിക്കാതെ ആ നിമിഷം പടിയിറങ്ങിപ്പോയി.
തന്റെ കല്യാണം കഴിഞ്ഞപ്പോൾ ഗോപാലകൃഷ്ണനും മാറിത്താമസിച്ചു. പതുക്കെപ്പതുക്കെ കാര്യങ്ങൾ തകിടം മറിഞ്ഞുതുടങ്ങി.
നാരായണി ഒരാൺകുട്ടിയുടെ അമ്മയായി…
മൂത്തമക്കൾ വഴക്കിനു വരുമെന്നു കണ്ടതോടെ ഭാസ്ക്കരപിള്ള അമ്മിണിയെ തിരിച്ചുവിളിച്ചു. അവളുടെ എതിർപ്പും പിണക്കവും മറികടന്നു് പിടിച്ചപിടിയാലെ കല്യാണം നടത്തി. മാലതിയമ്മയുടെ സ്വത്തുവകകൾ വീതം വച്ചുകൊടുത്തു. ബാക്കിയുള്ളതിനു് ഉടനെയാരും വെയിലുകൊള്ളേണ്ടെന്നു് തീർത്തു പറഞ്ഞു. അന്നുതുടങ്ങി കുട്ടൻപിള്ള ഭാസ്ക്കരപിള്ളയുമായി കേസു നടത്താൻ…
കഥ തീർന്നില്ല.
തെക്കടത്തു പുത്തൻവീട്ടിലെ വലിയ ഇറയത്തേയ്ക്കായി നേരം വെളുത്താൽ അയൽപക്കക്കാരുടെ ഒളിഞ്ഞുനോട്ടം. അതൊരു കാഴ്ചയാണു്…
‘പെണ്ണുങ്ങളുടുത്തുകുളിക്കുന്ന ചുട്ടിത്തോർത്തിന്റെയത്രേം വീതിം നീളവുമുള്ള കോണകമാണു വേഷം. എണ്ണമിനുങ്ങുന്ന കുടവയറും ശരീരവും രണ്ടു കൈകൾ കൊണ്ടും ഉഴിഞ്ഞുഴിഞ്ഞു് തെക്കുവടക്കൊരു നടപ്പാണു് ഭാസ്ക്കരപിള്ള. ആദ്യം വലിയ ഇറയത്തു്… , നീണ്ടുനിവർന്നു് കിടക്കുകല്ലേ ഇറയം. എട്ടുമണികഴിയുമ്പോൾ തുടങ്ങുന്ന നടത്തം ആദ്യം വലിയ ഇറയത്തും പിന്നെ മിറ്റത്തുമായി ഒന്നൊന്നര മണിക്കൂറെടുക്കും. ഏഴുമണിക്കു് തെക്കേയറ്റത്തെ ചായ്പ്പുമുറിയിലാണു് എണ്ണയിടൽ തുടങ്ങുക. വൈദ്യൻ കിട്ടുപ്പണിക്കർ നിർദ്ദേശിച്ച ചികിത്സകളാണു്. പ്രത്യേക കൂട്ടുകൾ ചേർത്തു തയ്യാറാക്കിയ എണ്ണ. സർവ്വാംഗം തളർന്നുകിടക്കുന്നവനു് നാല്പത്തൊന്നു ദിവസം യഥാവിധി ശീലിച്ചാൽ അയാൾ എഴുന്നേറ്റോടും. നൂറ്റൊന്നു് വയസ്സായ കിളവനു് നവയൗവ്വനം… എണ്ണമാത്രമല്ല, അനുസാരികളായി നെയ്യും ലേഹ്യവും… വൈദ്യരുടെ ശിഷ്യൻ നേരിട്ടുവന്നാണു് ദിവസവും എണ്ണയിടുക…’
പണ്ടും വല്യേമാന്നു് എണ്ണതേച്ചുകുളിയൊക്കെ ഉണ്ടായിരുന്നു. അതിനു് ഇത്രയും നീണ്ട തയ്യാറെടുപ്പും നടത്തയുമൊന്നും കണ്ടിട്ടില്ലെന്നു് പാറുത്തള്ള.
‘വീടും മുറ്റവും പുരയിടത്തിൽ നിന്നും അരയാൾ പൊക്കത്തിലാ, മിറ്റത്തുനിന്നു് രണ്ടുചവിട്ടുപടി പൊക്കത്തിൽ കൊച്ചിറയം; അതിനും പൊക്കത്തിലാണു് വലിയ ഇറയം… ആ നടത്തം ഒരു കെട്ടുകാഴ്ചേടെ ചേലാണു് നാട്ടുകാർക്കു്…’
എന്താ കഥ! എന്തായാലും എഴുപതു കഴിഞ്ഞ ഭാസ്ക്കരപിള്ളയ്ക്കു് നാരായണിയിൽ നാലുകൊല്ലം കൊണ്ടു് പുറകേ പുറകേ നാലുമക്കൾ… മൂന്നാണും ഒരു പെണ്ണും. ഒന്നുപോലും ചാപിള്ളയായില്ല. കെട്ടുകാഴ്ച കാണാൻ നിന്നവരും വാ പൊത്തിച്ചിരിച്ചവരും ഇളിഭ്യരായി മാളത്തിലൊളിച്ചു.
നവയൗവ്വനത്തിൽ വെറുതെ പാഴായിപ്പോയ തന്റെ വീര്യത്തെയോർത്തു് ഭാസ്ക്കരപിള്ള നെടുവീർപ്പിട്ടു; മാലതിയമ്മയെ ശപിച്ചു. അപ്പോൾ ശാരദേം, ഗോപാലകൃഷ്ണനും, സരോജിനിം, അമ്മിണീം? ‘പേട്ടുതേങ്ങകള്!’ ഭാസ്ക്കരപിള്ള അലറി.
‘ഇപ്പറഞ്ഞ കഥയിൽ നമുക്കു വേണ്ടതതൊന്നുമല്ല; ഭാസ്ക്കരപിള്ളയ്ക്കു നാരായണിയിൽ എഴുപത്തിമൂന്നാം വയസ്സിൽ പിറന്ന മകനാണു് വേലായുധൻകുട്ടി എന്നതാണു്.’
നമ്മുടെ ചരിത്രത്തിൽ വേലായുധൻകുട്ടി മാത്രമേ കഥാപാത്രമാകുന്നുള്ളൂ. പക്ഷെ അയാളൊരൊന്നൊന്നര കഥാപാത്രമായിരുന്നു… അച്ഛന്റെയുമ്മയുടേയും മിടുക്കുകളത്രയും കിട്ടിയെന്നുമാത്രമല്ല, ആധുനികലോകത്തിന്റെ അറിവുകളുടെ പടിവാതിൽക്കലെങ്കിലും എത്തി നിൽക്കാനുള്ള സാഹചര്യവും കിട്ടി… അതിന്റെ പരിമിതമെങ്കിലും എത്തിപ്പിടിക്കാനായ സാധ്യതകൾ അയാൾ ഉപയോഗിച്ചു… സാവിത്രിക്കുട്ടിയുടേയും കുടുംബത്തിന്റേയും മറ്റൊരു വഴിത്തിരിവിനു മനപ്പൂർവമല്ലെങ്കിലും വേലായുധൻകുട്ടി കാരണക്കാരനായി.
കുട്ടിമാളുവമ്മയുടെ കുടുംബചരിത്രം ഒരു പുസ്തകമാകേണ്ടതാണു്; അതുകൊണ്ടു് ഒന്നുപറഞ്ഞുപോയില്ലേൽ ശരിയാകില്ല.
‘കുട്ടിമാളുവമ്മയുടെ രണ്ടാമത്തെ മകൻ, ശേഖരപിള്ളയുടേയും കാർത്തൂന്റേയും ഇളയവൻ ദാമോദരൻ പഠിക്കാൻ ബഹുമിടുക്കനാരുന്നു. സ്ക്കൂൾ ഫൈനൽ കഴിഞ്ഞപ്പോ ചെറുക്കനൊരേപിടി-അവനു കാളേജിപ്പോണം. വേലുപ്പിള്ളയ്ക്കും വല്യേ ആശയാരുന്നു. ശങ്കരിച്ചേച്ചീടെ അനിയനും മേലാങ്കോട്ടെ കൊച്ചന്മാരുമെല്ലാം വല്യേ പടിത്തോം കഴിഞ്ഞു കേമമ്മാരായി വന്നേക്കുന്നു. ശങ്കരിച്ചേച്ചീടെ മൂത്തവൻ ഓണേഴ്സാ… അതുപോലെ…’ കുട്ടിമാളുവമ്മ ഒരാട്ടാട്ടി മകനെ; അതു് അച്ഛനും കൂടിയുള്ളതാരുന്നു. ‘പാടത്തും പറമ്പത്തും പണിയെടുപ്പിച്ചു് അതിനു പറ്റിയ പെണ്ണിനേം കെട്ടിക്കഴിയാനൊള്ളതിനു്. കാശൊണ്ടാക്കണെ ശേഖരനേപ്പോലെ കച്ചവടം ചെയ്യട്ടെ…’
ദാമോദരൻ ആരോടും പറയാതെ നാടുവിട്ടു. അതുവല്യേ കഥ…
“കാർത്തുവും കുഞ്ഞുണ്ണിനായരും തമ്മിലൊള്ള കല്യാണം കഴിഞ്ഞതും ശേഖരപിള്ള പെണ്ണുകെട്ടി മാറിത്താമസിച്ചു. അതിനെടേ കുഞ്ചുമ്മാവന്റെ കഥയൊണ്ടു്. അതൊരൊന്നൊന്നരക്കഥയാ. അതു ഞാൻ വേറെ പറയാം.”
‘ദാമോദരന്റെ എളേവൾ ജാനകീടെ കല്യാണം ഒടൻ നടത്തണം; കുട്ടിമാളുവമ്മയും ശേഖരപിള്ളയും കൂടി കാര്യങ്ങളുറപ്പിച്ചു. വരൻ പാർവ്വത്യകാർ മാർത്താണ്ഡപിള്ള.’
‘ഭാഗ്യം വരുന്ന ഓരോ വഴിയേ. ചീരങ്കണ്ടത്തു വീടുപണികഴിഞ്ഞു് കുട്ടിമാളുവമ്മയുമൊക്കെ മാറിത്താമസിക്കുന്നതിനു തൊട്ടുമുൻപാ. പാർവത്യകാർ മാർത്താണ്ഡപിള്ളയെ ഇന്നാട്ടിലേക്കു നെയമിച്ചെന്ന വാർത്ത ശേഖരപിള്ള മണത്തറിഞ്ഞു. കൊലകൊമ്പന്മാരായ കോടോത്തു കർത്താക്കന്മാരോ, ചാക്കീരിത്തരകനോ, ചെന്നിലപ്പള്ളിച്ചാത്തൂന്റെ ആൾക്കാരോ എന്തിനു് മേലാംകോടുകാരോ പിടിവീഴും മുൻപു് ശേഖരപിള്ള കണ്ടെഴുത്തു പാർവത്യകാർ മാർത്താണ്ഡപ്പിള്ളയെ സ്വീകരിച്ചു; സകലസൗകര്യങ്ങളോടെയും മൂത്തേടത്തു മാളികപ്പുരേത്തന്നെ താമസിപ്പിച്ചു. ആഹാരാദി കാര്യങ്ങളെല്ലാം മൂത്തേടത്തു അടുക്കളയിൽ നിന്നുതന്നെ.’ “ഒരു പാർവത്യകാർ കൈപിടീലൊണ്ടേലൊള്ള സൗകര്യങ്ങളൊന്നും ഞാൻ പറയണ്ടല്ലോ… എന്തായാലും ജാനകിക്കു് മാർത്താണ്ഡപിള്ള താലികെട്ടി.”
‘പിന്നെ അച്യുതൻ. അച്യുതന്റെ കാര്യത്തിലെന്തൊക്കെയോ രഹസ്യോണ്ടെന്നാ കേട്ടേക്കണേ. മൈസൂരിലു് വല്യേ എസ്റ്റേറ്റും തോട്ടോമൊണ്ടു്, തമിഴത്തി ഭാര്യയൊണ്ടു് എന്നൊക്കെ ഒരൂട്ടം കേട്ടു. നേരാണോ എന്തോ. ഇവ്ടേം വല്യേ കൊപ്രാക്കച്ചോടോം പലിശപ്പരിപാടീം… പൂത്ത കാശൊണ്ടു്. എടയ്ക്കു് വല്ലപ്പോഴും കൊറേ ദെവസത്തേക്കു ആളിനെ കാണാനൊണ്ടാകുകേലാ. പിന്നെ വരുമ്പം അനീത്തി സുഭദ്രയ്ക്കു് മൈസൂരീന്നു സിൽക്കു സാരീമൊക്കെ കൊണ്ടുവരുംന്നു കേട്ടിട്ടൊണ്ടു്. പക്ഷെ അവ്ടന്നാരും ഇങ്ങോട്ടു വന്നതായി കേട്ടിട്ടില്ല. എന്തായാലും കല്യാണം കഴിച്ചില്ല. പക്ഷേലു് മൊഹമ്മേക്കാരി ഒരു ചെറുപ്പക്കാരി എടയ്ക്കൊക്കെ അച്ചുതന്റെ വീട്ടിലേക്കു് കേറിപ്പോകുന്നതു പലരും കണ്ടിട്ടൊണ്ടു്. ആ സ്ത്രീ പക്ഷെ അകത്തുകയറി ഒരേ നിപ്പാണത്രെ. കസേരയിലിരിക്കുന്ന അച്ചുതനുമായി കൊറേനേരം പതുക്കെ സംസാരിക്കും; ഒരു സഞ്ചിയിലെന്തോ സാധനങ്ങളും ഒരു പൊതിയുമായി അവരിറങ്ങിപ്പോകും… കുട്ടിമാളുവമ്മ മരിച്ചതിനുശേഷമാണു കേട്ടോ ആ സ്ത്രീയുടെ വരവു്. അച്ചുതൻ നേരത്തേതന്നെ ചീരങ്കണ്ടത്തു വീടിന്റെ തെക്കേ ചെറേലു് നിരയും പലകയുമായി ഓലമേഞ്ഞൊരു കൊച്ചുവീടുണ്ടാക്കീരുന്നു. അയാളുടെ ഇരിപ്പും കിടപ്പും സ്വത്തുക്കളുടെ മേൽനോട്ടവുമെല്ലാം അതിനാത്തിരുന്നു തന്നെ.’
‘ങാ, പിന്നെയുള്ളതു് സുഭദ്ര… അവളൊരു പാവാരുന്നു… ഇത്തിരിയൊക്കെ മനുഷ്യപ്പറ്റൊള്ള സ്വഭാവം. മൂത്ത ചേച്ചിയായ കാർത്തൂനേയോ സ്വന്തം അമ്മയേയോ പോലെ കുടികിടപ്പുകാരു് തൊടാൻ സമ്മതിക്കാതെ കൊഴിഞ്ഞുവീഴുന്ന കണ്ണിമാങ്ങവരെ തപ്പിക്കൊണ്ടുപോരുന്ന ചെറ്റത്തരങ്ങളൊന്നും സുഭദ്ര കാണിച്ചിട്ടില്ല.’
‘…തെക്കേടത്തു പുത്തൻ വീട്ടിലെ ഭാസ്ക്കരപിള്ളയുടെ മകൻ വേലായുധൻ കുട്ടി സുഭദ്രയെ കെട്ടി… ഭാസ്ക്കരപിള്ള കണ്ണുവച്ചതു് സുഭദ്ര കൊണ്ടുവരുന്ന മുതലിലായിരുന്നു… കുട്ടിമാളുവമ്മയ്ക്കു് വേണ്ടിയിരുന്നതു് പതിവുപോലെ ഒരു ദത്തുപുത്രനെയും. ശേഖരപിള്ളയും കാർത്തുവും ജാനകിയും വേറെ കുടുംബമായി മാറിത്താമസിക്കുന്നു. ദാമോദരൻ ഒരുപ്പോക്കുപോയി. അച്ചുതൻ സ്വന്തയായി ബിസിനസ്സും കാര്യങ്ങളും; അമ്മയുടെ ഇഷ്ടത്തിനുകിട്ടുന്നില്ല… അതുകൊണ്ടു് ഒരു ഗൃഹനാഥനെയാണു വേണ്ടതു്. വേലായുധൻകുട്ടിക്കു സമ്മതമായിരുന്നു… തൊണ്ണുറ്റാറുകാരനായ ഭാസ്ക്കരപിള്ള സടകൊഴിഞ്ഞ സിംഹം… വേലായുധൻകുട്ടി അങ്ങനെ ചീരങ്കണ്ടത്തു വേലായുധനായി.’
‘സുഭദ്രയ്ക്കു് ആദ്യമൊരു മകൻ, മൂന്നുകൊല്ലം കഴിഞ്ഞൊരു മകൾ… സുഭദ്ര വീണ്ടും ഗർഭിണിയായി… ഗർഭം വളരുന്തോറും സുഭദ്ര ക്ഷീണിതയായി, അസാധാരണമായ വലിപ്പം വയറിനു്. ഇരിക്കാൻ വയ്യ, നിൽക്കാൻ വയ്യ… ആഹാരം കഴിച്ചാൽ ശ്വാസം മുട്ടും; നെഞ്ചുവരെ വയർ. കണ്ടവരൊക്കെ അടക്കം പറഞ്ഞു… രണ്ടോ മൂന്നോ ഒണ്ടു്, ഒറപ്പാ. വയറ്റാട്ടിയെ കാണിച്ചു… അവരുടെ പ്രവൃത്തി പരിചയം വച്ചുപറഞ്ഞു; രണ്ടൊണ്ടു്, ഒറപ്പാ.’
‘കിടക്കുന്നിടത്തുനിന്നു് എഴുന്നേൽക്കണമെങ്കിൽ ആരെങ്കിലും എഴുന്നേൽപ്പിക്കണം കുട്ടിമാളുവമ്മയെ. പ്രായവും അസുഖങ്ങളും… മകളുടെ വയർ കാണുമ്പോളൊക്കെ അവർ ഞെട്ടി.’
‘ഒമ്പതാം മാസം തൊടങ്ങീതേയൊണ്ടാര്ന്നൊള്ളൂ. സുഭദ്ര വല്ലാതെ വിമ്മിഷ്ടപ്പെടുന്നു… നടുവുപൊട്ടുന്ന വേദന… ഭാസ്ക്കരപിള്ളേടെ ആദ്യത്തെ കുടീലെ മകൾ അമ്മിണി ടൗണിലെ സ്ക്കൂളിൽ ടീച്ചറാണു്. വിവരമറിഞ്ഞു് അവളോടിയെത്തി; വേലായുധൻകുട്ടിയുടെ അകൽച്ചയൊന്നും അമ്മിണിക്കു പ്രശ്നമല്ല. അമ്മിണി സുഭദ്രയെക്കണ്ടു് അങ്കലാപ്പോടെ പറഞ്ഞു: ‘നാത്തൂനേ ഇതു കളിയല്ല. നമ്മക്കു് ആശുപത്രീ പോകാം. ടൗണിലു് കാറൊണ്ടു്, പരിചയമൊള്ളവരാ. വിളിച്ചോണ്ടുവരട്ടെ. വേലായുധാ ഇതു ഭാഗ്യം പരീക്ഷിക്കാനൊള്ള സമയമല്ല, നമ്മക്കു കൊണ്ടുപോകാം.’
വേലായുധൻകുട്ടിയും കാർത്തുവും എതിർത്തു: ‘എട്ടുമാസം കഴിഞ്ഞതല്ലേയൊള്ളൂ. കുട്ടികളുടെ ഭാരം കൊണ്ടാരിക്കും… എവടെങ്കിലും അടങ്ങിയിരുന്നാൽ മതി… കൊഴമ്പും തൈലോമൊക്കെ ദെവസോമിടട്ടെ… നമ്മടെ വയറ്റാട്ടി കല്യാണിക്കു് പറ്റാത്ത കേസൊന്നുമല്ലിതു്. അങ്ങോട്ടു കൊണ്ടുചെന്നാ അവരും ചെലപ്പം…’
കാർത്തു ജീരകം വറുത്തു് കുറച്ചു വെള്ളം തിളപ്പിച്ചു് സുഭദ്രയ്ക്കു കുടിക്കാൻ കൊടുത്തു: ‘ദാന്നു പറയണ നേരം കൊണ്ടാ വിമ്മിട്ടമങ്ങു തീരും.’
ഒന്നുരണ്ടു ദിവസം ഇഴഞ്ഞും വലിഞ്ഞും നീങ്ങി. സുഭദ്ര തീരെ അവശയായിരിക്കുന്നു. എഴുന്നേറ്റിരിക്കാൻ തന്നെ വയ്യ.
വയറ്റാട്ടിയെ വിളിച്ചുകൊണ്ടുവന്നു… അവർ അവരുടേതായ പരിശോധനകളും പൊടിക്കൈകളും…
‘ആശുപത്രീക്കൊണ്ടു പോകുവോ, അല്ലേൽ ഡാക്ടറെ ഇങ്ങോട്ടുവിളിക്കുകോ ചെയ്യാം… എന്താ വേണ്ടേ കല്യാണിയമ്മേ?’ അമ്മിണി ചോദിച്ചു.
‘മുപ്പത്തഞ്ചു കൊല്ലായി ഞാൻ ഭൂമീലേക്കു കൊണ്ടുവന്ന കുഞ്ഞുങ്ങളുടെ എണ്ണമറിയണോ? പിന്നെയാ ഇതു്.’ കല്യാണിയമ്മ മുരണ്ടു.
‘അതല്ല, ഒന്നിൽക്കൂടതൽ…’
അമ്മിണിയെ പറയിപ്പിക്കാനനുവദിക്കാതെ വയറ്റാട്ടി കല്യാണിയമ്മ ഇടപെട്ടു.
‘പിന്നേ… ഒന്നായാലും രണ്ടായാലും, അതല്ല മൂന്നൊണ്ടേലും ഒരേ വഴിയെ ഇറങ്ങി വരണേ… അതുവരുത്താനെനിക്കറിയാം.’
‘മാസം തികഞ്ഞിട്ടില്ലല്ലോ, അതുകൊണ്ടു്…’
‘അമ്മിണിക്കുഞ്ഞൊന്നു മിണ്ടാതിരി… ഒമ്പതും പത്തും ഭേദല്യ… അതല്ലാ ഇപ്പം മുഴ്വൻ തെകഞ്ഞില്ലാന്നുവച്ചോ, ന്നാലും… ചെമ്പകശ്ശേരീലെ ഭാരതിക്കുഞ്ഞിനു് ഏഴാംമാസം പേറ്റുനോവു്. ആരെയാ വിളിച്ചേ… എന്നെ… ഒരു കേടും കൂടാതെ പെറീച്ചു് കൊച്ചിനെ രക്ഷിച്ചെടുത്തതു് ഈ കല്യാണിയാ.’
പിന്നെയാരും ഒന്നും മിണ്ടിയില്ല.
അടച്ച മുറിക്കുള്ളിൽ സുഭദ്രയും കല്യാണിയും ഇടയ്ക്കിടയ്ക്കു് ചൂടുവെള്ളവും കല്യാണി ആവശ്യപ്പെടുന്ന ഓരോ സാധനങ്ങളുമായി കാർത്തു കേറിയിറങ്ങുന്നുണ്ടു്. വയറ്റാട്ടി കല്യാണീടെ ഉറപ്പു് കിട്ടിയതോടെ ആണുങ്ങൾ മറ്റു ‘ഭാരിച്ച’ കാര്യങ്ങളിലേക്കു തിരിഞ്ഞു…
അകത്തെ മുറിയിൽ കിടന്ന കിടപ്പിൽക്കിടക്കുന്ന കുട്ടിമാളുവമ്മ കൊച്ചുമകളുടെ വിവരമറിയാതെ എരിപൊരിക്കൊണ്ടു… കുട്ടിമാളുവമ്മ ജീവിതത്തിൽ ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ… ഉണ്ടു്. സുഭദ്രയെ; തനിക്കു് ‘വയറുകഴുകിപ്പിള്ള’ യായിപ്പിറന്ന സുഭദ്രയെ, തന്റെ ഭദ്രയെ മാത്രം!
…സുഭദ്ര വേദനകൊണ്ടു് പുളഞ്ഞു, ഇരുട്ടുംവെളുപ്പുമറിയാതെ കരഞ്ഞുവിളിച്ചു പുറത്തുകേൾപ്പിച്ചു് നാണക്കേടു വരുത്താതെ അടക്കിപ്പിടിച്ചു് കരഞ്ഞുകരഞ്ഞു്… പെട്ടെന്നു് സുഭദ്ര സ്വയംമറിയാതെ അമ്മേന്നു് വിളിച്ചു് അലറിക്കരഞ്ഞു… ചോരപ്രളയം… ‘നല്ല ലക്ഷണമല്ലല്ലോ ഭഗവതീ’ ന്നു കല്യാണി ഞെട്ടി… അപ്പോളുണ്ടു് ആ ചോരപ്രളയത്തിലൂടൊരു കുഞ്ഞു്… പുറത്തെത്തി. കല്യാണി വീണ്ടും ഞെട്ടി… ചീറ്റിവരുന്ന ചോരയ്ക്കിടയിലൂടെ ഒരു കുഞ്ഞിക്കൈ… ഒരു കുഞ്ഞിക്കൈ മാത്രം… മുകൾവയറിൽ പിടിച്ചു തള്ളുന്ന രണ്ടു തലകൾ, ഏതൊക്കെയോ കൈകാലുകൾ… കല്യാണി പഠിച്ചപണി പതിനെട്ടും പയറ്റി…
‘ആരാ അവടൊള്ളതു്, ആശൂത്രീപോക്വോ, ഡാക്കിട്ടറേ കൊണ്ട്വരോ… വേഗം വേണം… വേഗം… ഇനീം രണ്ടു കൊച്ചുങ്ങളകത്തൊണ്ടു്… ഞാൻ കൂട്ട്യാ കൂടുകേലാ… എന്റെ കയ്യീ നിക്കൂലാ വേഗം പോ, ആരേലും.’ കല്യാണി പേറ്റുമുറിയുടെ വാതിൽക്കൽ തലനീട്ടി കരഞ്ഞുപറഞ്ഞു.
അയൽപക്കത്തെ കുട്ടികളാരോ വേലായുധൻകുട്ടിയെ വിളിക്കാനോടി… അമ്മിണി അച്ചുതനെ തേടിപ്പിടിച്ചു. ആരൊക്കെയോ കേട്ടറിഞ്ഞെത്തി. കൂട്ടത്തിൽ കൊല്ലമ്പറമ്പിലെ ത്രേസ്യാമ്മ നേഴ്സും എത്തി; തിരുവനന്തപുരത്തെ വല്യേ ആശുപത്രീലെ നേഴ്സാ ത്രേസ്യാമ്മ. അപ്പനു സൂക്കേടാണെന്നറിഞ്ഞു് അന്നെത്തീതാരുന്നു…
‘മൂന്നാലുദെവസായി; വല്യേ ഏനക്കേടൊന്നൂല്ലാര്ന്നു. ചെറിയ വേദന… പക്ഷേങ്കി, ക്ഷീണാരുന്നു. എഴുന്നേറ്റിരിക്കാനും കെടക്കാനും വയ്യാന്നു പരാതി… വല്യേ വയറാര്ന്നേ… ഇന്നു രാവിലെ തൊട്ടാ കൊറച്ചു ജാസ്തി വേദനേക്കെ വന്നതു്… എടവിട്ടാരുന്നു… എനിക്കപ്പം തോന്നീരുന്നു…’
എല്ലാം കേട്ടുകൊണ്ടു് സുഭദ്രയെ പരിശോധിക്കുകയായിരുന്ന ത്രേസ്യാമ്മ തിരിഞ്ഞു് അമ്മിണിയെ നോക്കി:
‘അമ്മിണിറ്റീച്ചർ ഇവിടൊണ്ടാര്ന്നില്ലേ? എന്തൊരു മഹാപാപാ നിങ്ങളീച്ചെയ്തേ! കർത്താവു പൊറുക്കുകേലാ… നിങ്ങക്കൊക്കെ എന്തിനാ വിദ്യാഭ്യാസം… ഒരല്പം കോമൺസെൻസ്… പോയീ, തള്ളപോയീ… ഉള്ളിലൊള്ളതിന്റേം അനക്കം നിന്നു… രണ്ടൊണ്ടു്… നിങ്ങൾ കൊന്നു… പുറത്തെടുക്കണം… എന്റെ കയ്യീ ഉപകരണോംന്നില്ല. ഡാക്ടറെ കൊണ്ടുവരണം’ ത്രേസ്യാമ്മറ്റീച്ചർ കരയുകയായിരുന്നു.
‘അതിപ്പം… ഡാക്ടറുവന്നാ… പോസ്റ്റുമോർട്ടോം, അന്വേഷണോം… അതുവേണോ’ അച്ചുതൻ സംശയിച്ചു.
‘പിന്നെ, രണ്ടും രണ്ടുപാത്രമാക്കാതെ കുഴിച്ചിട്വേ! എന്താ ഇപ്പറയണേ?’
ത്രേസ്യാമ്മ പറഞ്ഞുതീരും മുൻപു് അച്ചുതൻ ദേഷ്യപ്പെട്ടു: ‘എല്ലാം പോയില്ലേ; ഇനീപ്പം… നിങ്ങളായിട്ടു വെറുതെ പൊല്ലാപ്പാക്കണ്ട… എന്തുവേണംന്നു് ഞങ്ങക്കു് നിശ്ചയോണ്ടു്.’
ത്രേസ്യാമ്മ നഴ്സു് കണ്ണുതുടച്ചു് ദേഷ്യപ്പെട്ടു് ഇറങ്ങിപ്പോയി…
മൂന്നാലു ദിവസമായി ചെവി വട്ടംപിടിച്ചു കിടന്ന കുട്ടിമാളുവമ്മയുടെ ചെവിയിലെത്തി വാർത്തകൾ…
താൻ ജീവിച്ചിരിക്കുമ്പോൾ…
ഒരു ജന്മത്തിലെ പാപങ്ങൾക്കു മുഴുവൻ ഒറ്റയടിക്കു ശിക്ഷ… മൂന്നു ജീവൻ… ഒന്നിച്ചൊരു കുഴിയിൽ! സ്വന്തം തലയ്ക്കടിക്കാൻ കൈകളനങ്ങുന്നില്ല, ഒന്നുറക്കെക്കരയാൻ ശബ്ദം പൊങ്ങുന്നില്ല… ‘ശരീരം മുഴുവൻ തളർന്നിട്ടും കണ്ണും ചെവിയും ബോധവും നീ അങ്ങനെ തന്നെ നിലനിർത്തിയതു് ഇതിനാണോ ന്റെ കാർത്ത്യായനീ?’
ജീവിതത്തിലാദ്യമായി കുട്ടിമാളുവമ്മക്കു കരയാൻ മുട്ടി… കണ്ണുനീർ ധാരയായൊഴുകി…
ജ്യോത്സ്യനും കണിയാനും കർമ്മികളും എത്തി… കുറിപ്പടി പ്രകാരം വേണ്ട സാമഗ്രികളെല്ലാമെത്തി, പ്രത്യേകമായി ഒരു ചാക്കു് കടുകു്…
സാധാരണ മരണമല്ല, ദുർമ്മരണമാണു്… ഒരുപാടു കർമ്മങ്ങൾ… ആഴത്തിൽ കുഴികുത്തി… ശവത്തിനൊപ്പം-ഓ ശവങ്ങൾക്കൊപ്പം എന്നു പറയണം-എന്തൊക്കെയോ സാധനങ്ങൾ, പിന്നെ ഒരു ചാക്കു് കടുകും ഇട്ടു് കുഴിമൂടി… ദുർമ്മരണമാണു്, ദുഷ്ടപ്രേതങ്ങളാകും… അവ പുറത്തിറങ്ങിയാൽ! ഇല്ല ഇറങ്ങാനാകില്ല. ആ കടുകു മുഴുവൻ എണ്ണിത്തീർത്തല്ലാതെ അവറ്റയ്ക്കു പുറത്തിറങ്ങാനാകില്ല; എന്നു് എണ്ണിത്തീർക്കാനാ!
അങ്ങനെ കാര്യം സുരക്ഷിതമാക്കി.
സുഭദ്ര, അവളാവുന്നതു ചെയ്തു. അവസാന ശ്വാസമെടുത്തപ്പോൾ ഒപ്പം തന്റെ പൊന്നോമനകളിൽ ഒന്നിനെ പുറത്തെത്തിച്ചു, ജീവനോടെ തന്നെ. പക്ഷെ വളർച്ച പൂർത്തിയായിരുന്നില്ല.
വൈദ്യർ വന്നു. പരിശോധിച്ചു. വിശദമായ ചിട്ടകൾ, മരുന്നുകൾ, ശുശ്രൂഷകൾ… കാർത്ത്യായനിയും അമ്മിണിയും മാറിമാറി കുഞ്ഞിന്റെ ശുശ്രൂഷകൾ എറ്റെടുത്തു. കമ്പിളിയിൽ പൊതിഞ്ഞു്, കോർക്കിട്ടടച്ചുറപ്പിച്ച കോത്തക്കുപ്പിയിൽ ചൂടുവെള്ളം നിറച്ചു് മാറിമാറി കുഞ്ഞിന്റെ ചുറ്റിനും വച്ചു്, ഇടയ്ക്കെടുത്തു് കണിയാന്റെ തൈലം തടവിത്തുടച്ചു്…
പതിനേഴടിയന്തിരം കഴിയുന്നതുവരെയേ അമ്മിണിക്കു ലീവുള്ളൂ… ലീവു നീട്ടാനാവില്ല, പോർഷൻ തീർക്കണം… കാർത്ത്യായനിയുടെ മൂന്നു പിള്ളേർക്കു ഇടയ്ക്കിടെ സ്ക്കൂൾ മുടങ്ങുന്നു.
വേലായുധൻകുട്ടി നിന്നിട്ടും കാര്യമില്ല, കുഞ്ഞിനെ നോക്കാൻ പ്രത്യേക മിടുക്കുതന്നെ വേണം… എന്നാലും; പറ്റില്ല, വക്കീൽ പലതവണയായി ആളെ വിടുന്നു. ഉടനെ ചെന്നില്ലെങ്കിൽ ഗുമസ്തപ്പണി പോക്കാകും… പാടത്തേം പറമ്പിലേം പണികളും പാതിവഴിയിൽ…
എന്തായാലും ആദ്യം വീട്ടിലേക്കു് പറ്റിയ ഒരാളെ കിട്ടണം… കുഞ്ഞിനെ വേണ്ടപോലെ നോക്കണം, പിന്നെ മൂത്ത കൊച്ചുങ്ങളുടെ കാര്യം… മേലേപ്പറമ്പിൽ ലക്ഷ്മിയമ്മയുടെ മകൾ പാറുക്കുട്ടിക്കു പത്തിരുപത്തിമൂന്നു വയസ്സുണ്ടു്; ആളൊരൊശത്തിയാണു്; നല്ല സ്നേഹമുള്ളവളാ… വീടുപണിയറിയാം; കൊച്ചുങ്ങളെ നോക്കാനുമറിയാം. എളേത്തുങ്ങളു രണ്ടിനേം തള്ള പെറ്റിട്ടന്നേള്ളൂ. അവളാ നോക്കി വളർത്തീതു്. ആറാം ക്ലാസ്സു വരെ പഠിച്ചതാ. പിന്നെ തള്ള വിട്ടില്ല… പിന്നെന്താ കെട്ടിച്ചുവിടാത്തേന്നോ… ‘വരുന്നവർക്ക് പെണ്ണുമാത്രം പോരല്ലോ… ഒരു പണമിടപൊന്നെങ്കിലും ഒണ്ടാക്കാൻ ഞാൻ കൂട്ട്യാ കൂട്വോ… അവടെ നിക്കട്ടെ… പിന്നെ പാറുക്കുട്ടീടെ അഛനോ? അച്ഛനാരാന്നു് അവൾക്കല്ല ലക്ഷ്മിക്കുപോലും അറിയില്ലന്നാ കേട്ടേക്കണേ. എളേ പിള്ളേര്ടേം തഥൈവ. പക്ഷെ പാറുക്കുട്ടീടെ ദേഹപ്രകൃതിയും കൂസലില്ലായ്മയും തന്റേടവും കണ്ടു് ചിലരൊക്കെ ചിലതൊക്കെ ഊഹിക്കുന്നുണ്ടു്… ആരായാലും പാറുക്കുട്ടിക്കൊന്നുമില്ല… പിന്നെ നമ്മളെന്തിനാ തെരക്കുന്നേ!’
അങ്ങനെ പാറുക്കുട്ടി ചീരങ്കണ്ടത്തു് പൊടിക്കുഞ്ഞിന്റേയും മൂത്തതുങ്ങളുടേയും വളർത്തമ്മയും അടുക്കളക്കാരിയും ആയി ജോലി ഏറ്റെടുത്തു…
പാറക്കുട്ടി പൊടിക്കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു… എന്നിട്ടും മൂന്നാം മാസം ആ കുഞ്ഞും അമ്മയെത്തേടിപ്പോയി.
കുഞ്ഞു മരിച്ചതിനുശേഷം മൂത്തകുട്ടികൾക്കു് ആഹാരം കൊടുത്തു് രാത്രി എട്ടുമണിക്കുതന്നെ പാറുക്കുട്ടി വീട്ടിൽ പോകും; രാവിലെ ആറുമണിക്കെത്തുകയും ചെയ്യും… പക്ഷെ വേലായുധൻകുട്ടി എത്താൻ താമസിച്ചാൽ, കുട്ടികൾക്കു് എന്തേലും വയ്യാണ്ടായാൽ ഒക്കെ പാറുക്കുട്ടിക്കു രാത്രിയിൽ ചീരങ്കണ്ടത്തു തങ്ങിയേ പറ്റൂ… തങ്ങി… അങ്ങനെയങ്ങനെ പാറുക്കുട്ടി ചീരങ്കണ്ടത്തെയായി; ക്രമേണ മൂന്നു മക്കളുമായി.
ഈ കഥയ്ക്കൊന്നും സത്യം പറഞ്ഞാൽ ഇവിടെ പ്രസക്തിയില്ല. അതുകൊണ്ടു് ആ കുടുംബം അവിടെ കഴിഞ്ഞോട്ടെ.
പക്ഷെ സാവിത്രിക്കുട്ടിയുടെ കഥയിൽ വേലായുധൻകുട്ടി വില്ലനായതെങ്ങനെയെന്നും ആ കഥ തന്നെയെന്തെന്നും വിസ്തരിച്ചു പറഞ്ഞേ പറ്റൂ… അതു് അക്കാലത്തു് എന്തായാലും അത്യപൂർവ്വമായ സംഭവമായിരുന്നു… ഒരു ദുരന്തം!
ഒരാഴ്ച കഴിഞ്ഞുപോയതു് അറിഞ്ഞില്ല. ആരെയൊക്കെയോ കണ്ടു; ഒരുപാടു കഥകൾ കേട്ടു… നാടിന്റെ ചരിത്രം, നവോത്ഥാനത്തിന്റെ ചരിത്രം… വേറേതോ ലോകങ്ങളിലെത്തിപ്പെട്ട പ്രതീതിയായിരുന്നു അമ്മുവിനും ആദിക്കും. അതിവിശാലമായ ഐ. ഐ. റ്റി. ക്യാമ്പസിലെ ലാബിലെ ശ്വാസം വിടാനിടകിട്ടാത്ത, മണിക്കൂറുകൾ നീണ്ട പരീക്ഷണങ്ങളും സെമിനാറും ചർച്ചകളും അവധി ദിവസങ്ങളിലെ പുറം ലോകക്കാഴ്ചകളും വൈകുന്നേര തമാശകളും… ഒന്നുമൊന്നും ഓർമ്മയിൽപോലും എത്തി നോക്കാത്ത ഏഴുദിവസങ്ങൾ. രണ്ടുദിവസത്തേക്കെന്നു പറഞ്ഞു തുടങ്ങിയ യാത്ര ഏഴുദിവസമായി വളർന്നതു് അറിഞ്ഞതേയില്ല; മടുപ്പുതോന്നിയില്ല.
വമ്പൻ സിറ്റികളിലെ ആർഭാടങ്ങൾക്കും ബഹളങ്ങൾക്കുമിടയ്ക്കു ജീവിച്ച അമ്മുവിനും ആദിക്കും സങ്കല്പിക്കാൻപോലും പറ്റാത്തത്ര പഴമയെ വാരിച്ചുറ്റി നിൽക്കുന്ന ഒരു പാവം ഗ്രാമം… ഒന്നല്ല, കരപ്പുറത്തെ പല ഗ്രാമങ്ങളും അങ്ങനെതന്നെ. പക്ഷേ വായിച്ചും കേട്ടും അറിഞ്ഞിട്ടുള്ള നാട്ടിൻപുറത്തിന്റെ ശാലീനഭംഗിയോ ഒതുക്കമോ അല്ല അവർക്കു തോന്നിയതു്. എന്തൊക്കെയോ അപാകതകളാണു് ആ ഗ്രാമങ്ങളുടെ മുഖമുദ്ര… പഴമയ്ക്കൊപ്പം അത്യാധുനിക സംവിധാനങ്ങളുമുണ്ടു്; പക്ഷെ തമ്മിൽ ചേരായ്ക. അതെന്താണങ്ങനെയെന്നു് അമ്മുവും ആദിയും തമ്മിൽ സംശയം പങ്കിട്ടതല്ലാതെ ആ നാടിനെ കൂടുതൽ പരിചയമുള്ള അപ്പച്ചിയമ്മൂമ്മയോടു ചോദിച്ചില്ല; വല്ലപ്പോഴും തന്റെ പഴയ നാട്ടിൽ വേദനിപ്പിച്ച നാളുകളിലെ ഓർമ്മ പുതുക്കാനെത്തിയിരുന്ന സാവിത്രിക്കുട്ടിയമ്മൂമ്മയോടു് എന്തായാലും ചോദിച്ചില്ല… അമ്മായിപ്പുല്ലും, കാട്ടുതുമ്പയും, പേരറിയാത്ത ഏതൊക്കെയോ ചന്തവും ചേലുമില്ലാത്ത, ഒടിഞ്ഞു തൂങ്ങിയ പാഴ്ച്ചെടികളും വളർന്നു നില്ക്കുന്ന പുരയിടങ്ങൾ; പോഷകാഹാരക്കുറവുകൊണ്ടു് വളർച്ചമുരടിച്ചു് ശരീരം തേമ്പിപ്പോയ കുഞ്ഞുങ്ങളെപ്പോലെ തളർന്നുമെല്ലിച്ച ആ ചെടികൾക്കിടയിൽ കൂടിയുള്ള ചൊവ്വും ചേലുമില്ലാത്ത മണൽപ്പാത.
ആ വഴികളിൽ ചിലവ ആ നാടിന്റെ പൊതുഛായക്കു ചേരാത്ത വലിയ ആധുനിക രീതിയിലുള്ള വീടുകളിലേയ്ക്കു ചെന്നുചേരുന്നു; മുറ്റത്തു് ആ ചെറിയവഴിയെ തന്നെ എത്തിച്ചേർന്നവയോ എന്നു സംശയിച്ചുപോകുന്ന പുതുപുത്തൻ മോഡൽ കാറുകളും. ആ കെട്ടിടങ്ങളിൽ പലതിനും അതിർത്തി കാക്കാൻ മതിലുകളില്ലെങ്കിലും വലിയ ഗേറ്റുകൾ പ്രൗഢി വിളംബരം ചെയ്യുന്നു. അതേ സമയം ഒരു പുതുകുമ്മായത്തിന്റെ പുറംപൂച്ചുപോലും വരുത്താതെ വർഷങ്ങളുടെ പഴക്കവും ക്ഷീണവും പേറി മുഷിഞ്ഞുനില്ക്കുന്ന പഴയ വലിയ വീടുകളും അവിടവിടെയുണ്ടു്. അവയുടെ മുറ്റത്തുമുണ്ടു് തളർന്നുകിടക്കുന്ന അതേ മണൽപ്പാത വഴി വന്നു കേറി പുതിയ സ്വന്തം മേൽക്കൂരകൾക്കു കീഴിൽ വൈഭവത്തോടെ വിശ്രമിക്കുന്ന കാറുകളും ബൈക്കുകളും… പക്ഷെ വീടുകൾക്കു പലതിനും പണ്ടത്തെ കടലാവണക്കും, മുള്ളുമുരിക്കും, വേലിപ്പരുത്തിയും, പൂവരശും മറ്റും അതിർത്തികാക്കുന്നു. ഓലമടലുകളും എന്തോ മരക്കമ്പുകളും വാരിക്കമ്പുകളാക്കി കെട്ടിവച്ചുണ്ടാക്കിയ വേലികളാണു്. പഴയ കാലത്തെപ്പോലെ മെടഞ്ഞ ഓലയും തുഞ്ചാണിയും മറ്റും വച്ചു് തീർത്തും മറച്ചുകെട്ടുന്ന ഏർപ്പാടൊക്കെ നിർത്തിയിരിക്കുന്നു. അതേസമയം അമ്മുവിനും ആദിക്കും ലേഖയ്ക്കും കൂടുതൽ കൗതുകവും ആശ്ചര്യവും തോന്നിയതു് പല പുരയിടങ്ങളും പ്രത്യേകിച്ചൊരതിർത്തിയും തീർക്കാതെ സ്വരുമയോടെ കിടക്കുന്നുവെന്നതാണു്; ഗ്രാമീണസൗഹൃദങ്ങളുടെ ബാക്കിപത്രം!
“മൊത്തത്തിൽ ഒരു വിരോധാഭാസം പോലെ ഇല്ലേ, അപ്പച്ചീ?” അധികമൊന്നും അഭിപ്രായ പ്രകടനങ്ങൾ നടത്താത്ത ലേഖ അപ്പച്ചിയമ്മൂമ്മയോടു ചോദിച്ചു.
അപ്പച്ചിയമ്മൂമ്മ ഒരു വെറുംചിരി ചിരിച്ചതേയുള്ളൂ, മനസ്സു് ഏതോ പഴയകാലസ്മൃതികളിൽ അലയുകയായിരിക്കണം.
അപ്പച്ചിയമ്മൂമ്മയുടെ ഇന്നോവ വഴിയുടെ ഇരുസൈഡിലും തൂങ്ങിപ്പിടിച്ചു നിൽക്കുന്ന ചെടികളേയും ചിലപ്പോളൊക്കെ വേലിപ്പത്തലുകളേയും തൊട്ടുതലോടിയാണു് യാത്ര. ഡ്രൈവർ സുകുവിന്റെ മിടുക്കുകൊണ്ടാകാം ഇതുവരെ കാറിനു പരിക്കൊന്നും പറ്റിയില്ല. അപ്പോഴുണ്ടു് എതിരെ ഒരു കാറു്; ഒരു കൂട്ടർ വഴിമാറിക്കൊടുത്തേ പറ്റൂ.
“ആ തൊടിയിലേയ്ക്കു കേറ്റിക്കോളൂ സുകൂ” അപ്പച്ചിയമ്മൂമ്മ പറഞ്ഞു.
അടുത്തുള്ള പുരയിടത്തിലേയ്ക്കു് കാറു് പതുക്കെ കയറ്റി. എതിരെ വന്ന കാറിലുള്ളവർ ഗ്ലാസു് താഴ്ത്തി സൂക്ഷിച്ചുനോക്കി; പരിചയമില്ലാത്ത ആളുകളെ കണ്ടിട്ടാവും. പുതുതലമുറയാണു്, അവർക്കു പിടികിട്ടിയില്ല. കൂടുതൽ തിരക്കാൻ നിക്കാതെ അപ്പച്ചിയമ്മൂമ്മയുടെ ചിരിക്കു് ഒരു മറുചിരി പാസ്സാക്കി അവർ ഓടിച്ചുപോയി.
“സാവിത്രിക്കുട്ടീ, കാറിവിടെ കിടക്കട്ടെ. എന്തായാലും സൗകര്യായിട്ടു് പാർക്കു ചെയ്തിരിക്കുവല്ലേ. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരമ്പതടി നടന്നാൽ മതീന്നാ തോന്നണേ. ആ വലിയ മാവു് കാണുന്നില്ലേ ദൂരെ, അതിന്റെ അപ്പറം ഇത്തിരി ഉള്ളിലേയ്ക്കു നടക്കണം. കാറൊക്കെ പോകുമാരിക്കും. എത്രയോ പണ്ടേ കാറും വണ്ടീമൊക്കെ ഒണ്ടാരുന്നു അവർക്ക്.” അപ്പച്ചിയമ്മൂമ്മ കാറിൽ നിന്നിറങ്ങി, പുറകേ മറ്റുള്ളവരും.
“ഇവിടൊക്കെ ആകെയൊള്ള മരങ്ങൾ തെങ്ങും മാവും മാത്രമല്ലേ… അയ്യോ അല്ല. ഇതെന്തു മരമാ അപ്പച്ചിയമ്മൂമ്മേ… ദേ കായ.” അമ്മുവും ആദിയും ഉത്സാഹത്തോടെ റോഡിൽ വീണുകിടക്കുന്ന ചെറുപുന്നക്കായകൾ പെറുക്കിയെടുത്തു തുടങ്ങി. പണ്ടു വഴിയാത്രക്കാർക്കു് തണലേകി റോഡിന്റെ രണ്ടുസൈഡിലും നിരയായിനിന്നിരുന്ന ഭംഗിയുള്ള ചെറുപുന്നകളും, വലിയ പുന്നക്കായ മരങ്ങളുമെല്ലാം എങ്ങനെ തീർത്തും അപ്രത്യക്ഷമായിയെന്നു വ്യാകുലപ്പെട്ട അപ്പച്ചിയമ്മൂമ്മയ്ക്കും സാവിത്രിക്കുട്ടിക്കും സന്തോഷമായി.
“അതാണു മോളേ ചെറുപുന്ന. എന്തുമാത്രം മരങ്ങളുണ്ടായിരുന്നെന്നോ, റോഡുനീളേ. ഇപ്പോ ഇവ്ടെ വന്നിട്ടു് ദാ ആദ്യായിട്ടു കാണുകാ. ഈ കായ ആട്ടിയെടുക്കുന്ന എണ്ണ വിളക്കുകത്തിക്കാനുമൊക്കെക്കൊള്ളാം.” “എന്തു വിളക്കു്, ഇതെങ്ങനെയാ കത്തിക്കാ?” അമ്മു ചോദിച്ചു.
“നിലവിളക്കിലൊക്കെ പുന്നയ്ക്കായെണ്ണ ഒഴിച്ചുകത്തിക്കാറുണ്ടെന്നു തോന്നുന്നു. അതിനു് അമ്മൂനെങ്ങനെ നിലവിളക്കു് പരിചയമുണ്ടാകാനാ. അകത്തേ അലമാരീലെങ്ങാണ്ടു് എന്റെ കല്യാണത്തിനു് പ്രസന്റുകിട്ടിയ നെലവിളക്കിരിപ്പൊണ്ടു്. അതുകണ്ടിട്ടൊണ്ടെന്നല്ലാതെ അതുകത്തിക്കണ കണ്ടുകാണില്ലല്ലോ”, ലേഖ പറഞ്ഞു.
“ഒണ്ടൊണ്ടു്. കായംകൊളത്തു് അമ്മൂമ്മേടെ തറവാട്ടീപ്പോയില്ലേ ഒരിക്കൽ. അപ്പോക്കണ്ടു”, അമ്മു പുന്നക്കായ പെറുക്കുന്നതിനിടയിൽ പറഞ്ഞു. രണ്ടുപേരും പെറുക്കിയെടുത്ത പുന്നക്കായ ലേഖയുടെ തോളിലിട്ടിരുന്ന ബാഗിൽ ഇട്ടു് കൈ ലേഖയുടെ സാരിത്തുമ്പിൽ തുടച്ചു് അമ്മു ഉത്സാഹത്തോടെ മുമ്പേ നടന്നു.
“നമ്മളിപ്പേം ഏതുവീട്ടിലേയ്ക്കാ പോണേ?” സാവിത്രിക്കുട്ടി ചോദിച്ചു.
“ങേ… നീയപ്പോ എല്ലാരേം മറന്നോ? ശേഖരപ്പിള്ളയമ്മാവന്റെ മുത്തമകൻ ഒരു രഘുവരൻ ചെട്ടനൊണ്ടാരുന്നില്ലേ, രഘുച്ചേട്ടൻന്നാരുന്നു എല്ലാരും വിളിക്കുന്നേ. അങ്ങോട്ടാ. വീട്ടുപേരൊക്കെ ഞാൻ മറന്നൂ”, അപ്പച്ചിയമ്മൂമ്മ മറുപടി കൊടുത്തു.
“കണ്ണംചാലിൽ പുത്തൻവീടു് അല്ലേ?” സാവിത്രിക്കുട്ടി ചോദിച്ചു.
“അല്ലെടീ; അതു് ശേഖരപിള്ളയമ്മാവൻ വച്ച വീടു്. അതു് ഭാഗം വച്ചപ്പോ രഘുച്ചേട്ടന്റെ പെങ്ങമ്മാരിലാരോ എടുത്തു. അതൊരു വല്യേ വീടാര്ന്നില്ലേ?”
“ഭാഗത്തിൽ രഘുച്ചേട്ടനു പറഞ്ഞതാരുന്നത്രേ ആ വീടു്. അതുപക്ഷെ ശാപം കിട്ടിയ വീടാന്നും പറഞ്ഞു് രഘുച്ചേട്ടൻ എടുത്തില്ലാന്നു്. എന്നിട്ടു് സ്വന്തായിട്ടു് വേറെ വീടുണ്ടാക്ക്വാ ചെയ്തേന്നാ കേട്ടേക്കണേ. ആരോ പറഞ്ഞ കഥകളാ. രഘുച്ചേട്ടൻ ശേഖരപിള്ളയമ്മാവന്റെ മറ്റുമക്കളെപ്പോലൊന്നുമല്ലാരുന്നത്രേ. തറവാടിനു പെണ്ണുങ്ങൾ ബലം പിടിച്ചുകാണും, അതായിരിക്കും.”
“അതൊക്കെ ഞാനും കേട്ടേക്ക്ണു്. അങ്ങേരു് വല്യ ബിസിനസ്സുകാരനാന്നൊക്കെ കേട്ടിരുന്നു അന്നു്. പക്ഷെ കുറച്ചുനാൾ മുമ്പു് രഘുച്ചേട്ടന്റെ ഒന്നുരണ്ടു പുസ്തകം വായിച്ചു… അപ്പോ…” “ഇവിടിപ്പം ആരാ ഒള്ളേ, ആ പറഞ്ഞ ആളൊക്കെ ഒണ്ടോ?” ലേഖ ചോദിച്ചു.
“ഇല്ല, രഘുച്ചേട്ടൻ കഴിഞ്ഞ വർഷം മരിച്ചേ. ദേവകിച്ചേച്ചീം മകൻ രവികുമാറും കുടുംബവുമാ ഇവടെ”, അപ്പച്ചിയമ്മൂമ്മ പറഞ്ഞു. “ഇവിടുന്നെന്താ കിട്ടാനൊള്ളേ?” വർത്തമാനം ശ്രദ്ധിച്ചു നടന്നിരുന്ന അമ്മു തിരിഞ്ഞു നിന്നുചോദിച്ചു.
“അതോ… ഒരു വലിയ ചരിത്രത്തിനു ചില വിശദീകരണങ്ങൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ഐ. എൻ. എ. യും വരെ ചെന്നുമുട്ടുന്ന ചില കഥകളുടെ സത്യാവസ്ഥ… കിട്ടുന്നിടത്തോളം വിവരങ്ങൾ…”
അമ്മുവും ആദിയും പരസ്പരം നോക്കി, അമ്മു ആദിയുടെ കൈപിടിച്ചമർത്തി.
പെട്ടെന്നു് സാവിത്രിക്കുട്ടി പിടിച്ചുകെട്ടിയപോലെ നിന്നു, നോട്ടം സമീപത്തെ വേലിയിലായിരുന്നു. അമ്മുവും ആദിയും ഒപ്പം ചോദിച്ചു:
“എന്തുപറ്റീ, എന്താനോക്കുന്നേ?”
സാവിത്രിക്കുട്ടി ചിരിച്ചുകൊണ്ടു് ഉയരത്തിൽ വളർന്നു് പൂത്തുലഞ്ഞുനിൽക്കുന്ന വേലിപ്പത്തലുകളിലേയ്ക്കു് കൈചൂണ്ടി. വഴിയിൽ കണ്ട പല വേലികളിൽ നിന്നും വ്യത്യസ്തമായിരുന്നു ആ വേലി. വേലിയെന്നു പറയാൻ വേലിപ്പത്തലുകളായി നിൽക്കുന്ന ആ മരങ്ങൾ മാത്രമേയുള്ളൂ. വാരികൾ ഒടിഞ്ഞുതൂങ്ങി പൊളിഞ്ഞു കിടക്കുന്ന വേലി. പക്ഷേ, ആ വേലിപ്പത്തലുകൾ! അതൊരു കാഴ്ചയായിരുന്നു. ആകാശത്തേയ്ക്കു് തലനീട്ടി നില്ക്കുന്ന ഒരുപാടു ശിഖരങ്ങൾ; ഒരൊറ്റ ഇലപോലുമില്ല; എന്നാൽ നിറച്ചും ഇളം വയലറ്റുപൂക്കൾ വാരിച്ചൂടി ഒരുങ്ങിനിൽക്കുന്നു. ഇടയ്ക്കൊക്കെ നിറയെ ഇലച്ചിലും അങ്ങിങ്ങു് നടുവിൽ കടുത്ത തവിട്ടുനിറംതേച്ച വലിയ മഞ്ഞപ്പൂവുകളും ചൂടിയ പൂവരശു് ആ വേലിക്കു് ഒരു സ്റ്റേജ് അലങ്കാരത്തിന്റെ ചന്തം കൊടുക്കുന്നു.
“കൊള്ളാമല്ലോ, നല്ല ഭംഗി. ഇതെന്തു ചെടികളാ സാവിത്രിയമ്മൂമ്മേ?” അമ്മു ചോദിച്ചു.
സാവിത്രിക്കുട്ടി മനസ്സുതുറന്നു ചിരിച്ചു:
“ങാ കണ്ടോ… എന്റെ അമ്മുക്കുട്ടിക്കു് ഇഷ്ടായല്ലേ. അതു് എന്റെ കൂട്ടുകാരാ. ഗ്ലൈറിസീഡിയായും പൂവരശും. വയലറ്റു പൂവുള്ളതു് ഗ്ലൈറിസീഡിയാ. വിദേശത്തെവിടെ നിന്നോ വന്നതാ. അന്നെനിക്കു് എട്ടൊൻപതു വയസ്സുകാണും. അന്നുമുതൽ കടലാവണക്കിനേം വേലിപ്പരുത്തിയേം പിന്നിലാക്കി വന്നതാ. ഇപ്പോൾ പക്ഷേ, കുറവാ.”
“അതെന്താ അങ്ങനെയൊരു പേരു്?” അമ്മു ചോദിച്ചു.
“അല്ല, നമ്മളതിനു വേറെ പേരിട്ടു, ശീമക്കൊന്ന. അക്കേഷ്യേന്നും പറഞ്ഞൊരു ‘വരത്തി’ യില്ലേ. നമ്മടെ ഹൈവേ സൈഡുകളിലും തോട്ടങ്ങളിലുമെല്ലാം നിറച്ചതല്ലേ. അക്കേഷ്യേപ്പോലെ ശീമക്കൊന്ന അധിനിവേശമൊന്നും നടത്തീട്ടില്ല. വേലിപ്പത്തലായിട്ടു മാത്രമല്ല; ആടിനും പശൂനും തീറ്റിയാണു്, പാടത്തും വാഴയ്ക്കും പച്ചക്കറിത്തടത്തിലുമൊക്കെ വളമിടാം. കമ്പു് മുറിച്ചുവച്ചു പുതിയ ചെടിയുണ്ടാക്കാം. ആ നിൽക്കുന്ന സ്ഥലം മതി. അതിക്രമമൊന്നുമില്ല. അക്കേഷ്യ നിൽക്കുന്നതിന്റെ സമീപപ്രദേശത്തെ ജലാംശംപോലും അതു വലിച്ചെടുക്കും. പൂത്താലോ, മനുഷ്യർക്കു് അലർജി, മുട്ടിനുമുട്ടിനു പുതിയതു് കിളിർക്കുകേം ചെയ്യും… ”
സാവിത്രിക്കുട്ടി വാചാലയായി. അപ്പച്ചിയമ്മൂമ്മയ്ക്കും ലേഖയ്ക്കുമൊക്കെ അത്ഭുതമായി; തീരെ ഉഷാറില്ലാതെ നടന്ന ആളാ.
“അപ്പോ, സാവിത്രിയമ്മൂമ്മേടെ കൂട്ടുകാരാന്നു പറഞ്ഞതു നേരാ. അമ്മൂമ്മയ്ക്കു് അവരെ കണ്ടപ്പോ എന്തൊരു സന്തോഷമാ, ” അമ്മു ചിരിച്ചു.
“സാവിത്രിക്കുട്ടി പഴയകാലത്തേയ്ക്കു പോയി ഇല്ലേ?”
അപ്പച്ചിയമ്മൂമമ സാവിത്രിക്കുട്ടിയുടെ മുതുകിൽ സ്നേഹത്തോടെ തട്ടി.
“ഉവ്വു് കൊച്ചേച്ചീ… ഓർക്കുന്നോ, വടക്കേ വേലിക്കലും ഒരപ്പെരേടെ പൊറകിലും മുഴ്വൻ ശീമക്കൊന്നയാരുന്നില്ലേ. പൂക്കാൻ വിടാറില്ലാര്ന്നു. കമ്പു് മൊത്തോം വെട്ടി ആ ഇലയെല്ലാം തെങ്ങിനും പാടത്തും നമ്മടെ കാളിപ്പൊലക്കള്ളീമൊക്കെക്കൂടി വാരിവിതറുന്നതൊക്കെ ഞാൻ നോക്കി നിക്കുമാരുന്നു. പാവം കാളിപ്പൊലക്കള്ളി, നല്ല അമ്മയാര്ന്നു അവരു്. എനിക്കു് കൊട്ടങ്ങാ പറിച്ചോണ്ടുവന്നു തരും. ഒളിച്ചാ; വല്ലോരും കണ്ടാൽ! വളരെക്കുറച്ചു നാളല്ലേ ഞങ്ങളവടൊണ്ടാരുന്നൊള്ളൂ. പക്ഷേ, ഗ്ലൈറിസീഡിയാ, ഉഷമലരി, പൂപ്പരുത്തി, നമ്മടെ ബ്രാഞ്ച് അമ്പലവും അമ്പലക്കുളവും, പിന്നെ… പാത്രക്കുളവും അതിനരുകിലെ എരുക്കിൻ ചെടിയും… ” ഒരു ദീർഘനിശ്വാസത്തോടെ സാവിത്രിക്കുട്ടി പെട്ടെന്നു മൗനിയായി…
സാവിത്രിക്കുട്ടി മൗനമായി നടന്നു. ആ മൗനത്തിന്റെ കാരണം ആരും അന്വേഷിച്ചില്ലെങ്കിലും എല്ലാവരിലേയ്ക്കും ആ മൗനം പടർന്നു. “ഇതാണെന്നു തോന്നുന്നു, ” അപ്പച്ചിയമ്മൂമ്മ നിന്നു.
പ്രത്യേകമായി പടിവാതിലോ, വേലിപ്പത്തലുകൾ അവിടവിടെയുള്ളതല്ലാതെ ശരിക്കുള്ള വേലിയോ ഇല്ലാത്ത സാമാന്യം വലിയ ഒരു പുരയിടം. അതിന്റെ ഏതാണ്ടു് നടുക്കു് അത്ര ചന്തമൊന്നുമില്ലാത്ത എന്നാൽ പഴമയുടെ പ്രൗഢിയുള്ള വീടു് തെക്കു ഭാഗത്തായി കുറച്ചുകൂടി പുതുമ തോന്നിക്കുന്ന ഒരു ഔട്ട്ഹൗസും. പറമ്പിലങ്ങിങ്ങായി ചില വലിയ മരങ്ങളും തെങ്ങുകളും; ഒരു ഉഷാറില്ലാത്ത തെങ്ങുകൾ. അവിടവിടെയായി കുറേ വാഴകൾ, ഒരടുക്കും ചിട്ടയുമില്ലാതെ താനേ കിളിർത്തു വന്ന മട്ടിൽ; ആഹാരം കിട്ടാത്ത കുട്ടികളെപ്പോലെ മെലിഞ്ഞുതളർന്നു്… വഴിയിൽ കണ്ട പുരയിടങ്ങളിൽ നിന്നു് വലിയ വ്യത്യാസമില്ലാതെ. “സാവിത്രിക്കുട്ടി തുടങ്ങി സൂക്ഷ്മനിരീക്ഷണം… പിന്നെക്കേൾക്കാം കമന്റ്… ” അപ്പച്ചിയമ്മൂമ്മ ചിരിച്ചു.
ശബ്ദം കേട്ടു് ഒരു പെൺകുട്ടി അകത്തുനിന്നും എത്തിനോക്കി. അപരിചിതരെ കണ്ടതും അകത്തേയ്ക്കു വലിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ ഇറങ്ങിവന്നു. അവർ സംശയത്തോടെ ആഗതരെ നോക്കി, ആരേയും മനസ്സിലാകാത്തതിന്റെ പകപ്പു് അവരുടെ മുഖത്തു കാണാമായിരുന്നു. അപ്പച്ചിയമ്മൂമ്മയും ഒന്നു സംശയിച്ചു; പണ്ടെന്നോ ഒരിക്കൽ മാത്രം കണ്ടിട്ടുള്ളതാണു്. പിന്നെ ചോദിച്ചു:
“ദേവകിച്ചേച്ചിയല്ലേ?”
അവർ തലകുലുക്കി; എന്നിട്ടും സംശയത്തോടെ എല്ലാവരേയും മാറിമാറി നോക്കി.
“ദേവകിച്ചേച്ചീ, ഇതു ഞാനാ, ഭാനുമതി… മണീന്നു പറഞ്ഞാലെ ഓർക്കുവൊള്ളാരിക്കും. മൂത്തേടത്തെ ദാക്ഷായണിയമ്മൂമ്മേടെ മൂത്തമകൾ ഭാരതിയെ ഓർക്കുന്നോ, ഡൽഹീലാരുന്ന… ആ ഭാരതീടെ മോളാ ഞാൻ… നമ്മൾ തമ്മിൽ ഒന്നുരണ്ടു തവണയെ കണ്ടിട്ടുള്ളൂ… ഓർമ്മ തോന്നുന്നോ?” അപ്പച്ചിയമ്മൂമ്മ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു ചോദിച്ചു.
ദേവകിയമ്മ പെട്ടെന്നു് സന്തോഷത്തോടെ മുറ്റത്തേക്കു് ഇറങ്ങി വന്നു് അപ്പച്ചിയമ്മൂമ്മേടെ കൈകൂട്ടിപ്പിടിച്ചു:
“എങ്ങനെ മനസ്സിലാകാനാ, എത്രകൊല്ലമായി കണ്ടിട്ടു്! മണീടെ പഠിപ്പു് കഴിഞ്ഞയൊടനെ കല്യാണം കഴിഞ്ഞു. പിന്നെ വലപ്പോളുമല്ലേ വരാറൊള്ളാര്ന്നു. കല്യാണങ്ങൾക്കു് വന്നപ്പം കണ്ടിട്ടൊള്ളതാ. പറഞ്ഞില്ലല്ലോ നാത്തൂനേ, ഇതൊക്കെയാരാന്നു്… ഓ, ഇതു് സാവിത്രിക്കുട്ടിയല്ലേ, മീനാക്ഷിയപ്പച്ചീടെ മോളു്. വല്യേ പടിപ്പുകാരി! രവി പടം കാണിച്ചു തന്നാരുന്നു പത്രത്തിലു്. ഇതൊക്കെയാരാ; അകത്തേക്കു കേറു്. ഇരുന്നിട്ടു് പരിചയപ്പെടാം.”
എല്ലാവരും വരാന്തയിലിട്ട കസേരകളിലും അരമതിലിലുമായി ഇരിപ്പുറപ്പിച്ചു. അപ്പച്ചിയമ്മൂമ്മ എല്ലാവരേയും പരിചയപ്പെടുത്തി.
“മോനിന്നലെപ്പറഞ്ഞാര്ന്നു മൂന്നാലുപേരു വരുംന്നു്. ആരാന്നിപ്പം പറയുന്നില്ല. അമ്മയ്ക്കൊരു സർപ്രൈസാകട്ടേന്നു്. ഞാൻ വിചാരിച്ചു ഗോപീടെ, രവീടെ അനിയനേ, കല്യാണാലോചനക്കാരാകുംന്നു്. അഹങ്കാരി; അവനെന്നോടു പറഞ്ഞില്ല, അച്ഛന്റെ പെങ്ങമ്മാരും പിള്ളേരുമൊക്കെയാ വരുന്നേന്നു്.”
വിശേഷങ്ങൾ പറയുന്നതിനിടയ്ക്കു രവിയെത്തി… രവി, രഘുച്ചേട്ടന്റേയും ദേവകിച്ചേച്ചീടേം മൂത്തമകൻ. കൂടെ വന്ന രണ്ടുപേർ മുറ്റത്തുതന്നെ നിന്നപ്പോൾ രവി വിളിച്ചു:
“ഇങ്ങോട്ടു കയറിപ്പോരു… ഉള്ളടത്തൊക്കെ ഇരിക്കാം. ഇതൊക്കെ അച്ഛന്റെ കസിൻസാ. സാവിത്രിച്ചിറ്റയുടെ മകളുടെ കവിതകൾക്കു് അവാർഡു കൊടുക്കുന്ന പടം ഞാൻ കാണിച്ചുതന്നില്ലേ… പേരു് നന്ദിത. സാവിത്രിച്ചിറ്റേടെ പേരും തറവാടിന്റെ പേരും ഒണ്ടാരുന്നു; അങ്ങനെയല്ലേ മനസ്സിലായേ. അങ്ങനെ നമ്മടെ കുടുംബത്തീന്നൊരാളു് അവാർഡു വാങ്ങിച്ചു. ങാ, പറഞ്ഞുവന്നാ നമ്മളെല്ലാം ബന്ധുക്കളാ. നമ്മുടെയൊക്കെ ഒറിജിൻ ഒരിടത്തൂന്നു തന്നാ. പക്ഷേ, ഞങ്ങൾ തന്നെ പരിചയപ്പെടുന്നതു് ഈ അടുത്തകാലത്താ. അതും ഈ ഭാനുമതിച്ചേച്ചി എവിടെന്നോ നംബർ സംഘടിപ്പിച്ചു വിളിച്ചു പരിചയപ്പെടുത്തീതാ. അച്ഛനുമായിട്ടുപോലും ചെമ്പകശ്ശേരീലും, മൂത്തേടത്തുമുള്ള ആരുമായും അത്രബന്ധമൊന്നുമില്ലാരുന്നല്ലോ; അച്ഛന്റെ അമ്മൂമ്മേടെ കാലത്തുതന്നെ വല്യേഅടുപ്പൊന്നും ഇല്ലാരുന്നെന്നാ കേട്ടേക്കുന്നേ.”
പിന്നെ കുറേ സമയം എല്ലാവരും തമ്മിൽ പരിചയപ്പെടുന്ന തിരക്കിലായിരുന്നു. അപ്പോഴേയ്ക്കും ദേവകിയമ്മയും രവികുമാറിന്റെ ഭാര്യയും കൂടി കാപ്പിയും ഒരു പ്ലേറ്റിൽ എന്തോ വറുത്ത പലഹാരവും കൊണ്ടുവന്നു വച്ചു.
“കാപ്പികുടിക്കൂ. എന്നിട്ടു് നമുക്കു് അടുത്തൊരിടം വരെ പോകണം… അമ്പുവപ്പൂപ്പനു് വയസ്സു് തൊണ്ണൂറ്റാറായി. ഓർമ്മയ്ക്കും കേൾവിക്കും കാഴ്ചയ്ക്കുമൊന്നും ഒരു കോട്ടവുമില്ല. പക്ഷേ, കാലിനൊരു ചെറിയ തകരാറുപറ്റി. ഇത്രദൂരം നടക്കാൻ പറ്റില്ല. അല്ലെങ്കിലിപ്പോത്തന്നെ ഇവടെത്തിയേനേ, നിങ്ങളു വരുന്നൂന്നു കേട്ടു് വല്യേ സന്തോഷത്തിലിരിക്കുകാ, ” രവി പറഞ്ഞു.
“ആരാ അതു്?” അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
“അമ്പാടീന്നാരുന്നു പേരു്, അമ്പൂന്നാ വിളിച്ചിരുന്നേ. കൊച്ചുപയ്യനാരുന്നപ്പോ ശേഖരനപ്പൂപ്പനൊപ്പം കൂടീതാത്രെ. നിങ്ങക്കൊന്നും ഓർമ്മ കാണില്ല. പക്ഷേ, അമ്പുവപ്പൂപ്പനു്, ചാത്തോത്തേം മേലാംകോട്ടേം പുന്നശ്ശേരീലേം മൂത്തേടത്തേം ഒക്കെ പഴേ തലമുറേലെ എല്ലാരേമറിയാം, എല്ലാ ചരിത്രോമറിയാം. നിങ്ങളൊക്കെ കൊച്ചിലെ ഇത്തിരി നാളെങ്ങാണ്ടല്ലേ ഇവടെ ഒണ്ടാരുന്നൊള്ളൂ. ഇവടെങ്ങാണ്ടുതന്നെയൊള്ള ഒരു നായരുവീട്ടിലെ ആരുന്നു അമ്പുവപ്പൂപ്പൻ. എല്ലാം ക്ഷയിച്ചുകെട്ടു പോയതാത്രെ. ഇപ്പ താമസിക്കുന്ന സ്ഥലം ശേഖരനപ്പൂപ്പൻ കൊടുത്തതാ. മക്കളൊക്കെ നല്ല നെലേലായി. ദൂരെയെങ്ങാണ്ടൊക്കെയാ. അപ്പൂപ്പൻ പക്ഷേ, ഈ നാടുവിട്ടുപോകുന്ന പ്രശ്നമേയില്ല. പഴേ വീരകഥകളും നാട്ടുകാരുടെ മുഴ്വോൻ ചരിത്രങ്ങളും അങ്ങനെ കയ്യിൽ കിട്ടുന്നവരെയൊക്കെ പറഞ്ഞു കേൾപ്പിക്കലാ ഹോബി. ഭാര്യ മരിച്ചുപോയി. ബന്ധത്തിലുള്ള ഒരു സ്ത്രീയുണ്ടു്. അവരാണു് സഹായത്തിനു്. നമുക്കു അങ്ങോട്ടുപോകാം, നേരേ കാണാലോ.”
“വീരകഥകളെന്നു വച്ചാൽ?” അമ്പാടിനായരെന്ന അമ്പുവപ്പൂപ്പന്റെ വീട്ടിലേയ്ക്കുള്ള നടത്തത്തിനിടയിൽ സാവിത്രിക്കുട്ടി ചോദിച്ചു:
“ഓ. സാവിത്രിച്ചിറ്റ അതുതന്നെ ആലോചിക്കുകാരുന്നു അല്ലേ? സാവിത്രിച്ചിറ്റയ്ക്കു് നമ്മുടെ കുടുംബചരിത്രമറിയാൻ താല്പര്യമാണെന്നു് ഭാനുമതിച്ചിറ്റ വിളിച്ചപ്പോൾ പറഞ്ഞതോർക്കുന്നു, ‘സാവിത്രിക്കുട്ടി പഴയകാലത്തിലൂടെയാ ഇപ്പോ സഞ്ചാരം. നിങ്ങളെയൊക്കെ അന്വേഷിച്ചു പിടിക്കണംന്നു് എന്നെ ഏല്പിച്ചേക്കുന്നു’ എന്നു്. നല്ലകാര്യം, നമ്മുടെ പൂർവ്വികരുടെ ചരിത്രമൊക്കെ തേടിപ്പിടിച്ചു് രേഖയാക്കണം; പുതിയ തലമുറയ്ക്കറിയണ്ടേ. അച്ഛനു് ആത്മകഥയെഴുതാനും പരിപാടിയൊണ്ടാരുന്നൂന്നു തോന്നുന്നു, ഒന്നും നടന്നില്ല.”
“ങാ, ചിറ്റ ചോദിച്ചതു്… അതേ നിങ്ങളാരും ഈ നാട്ടിലല്ലാരുന്നല്ലോ. അല്ലെങ്കിലും അക്കാലത്തു് നമ്മുടെ വീടുകൾ തമ്മിൽ അത്ര അടുപ്പമൊന്നുമില്ലാരുന്നു. അടുത്ത ബന്ധുക്കളാ, വെറും ബന്ധുക്കളുമല്ല സഹോദരങ്ങളാ. എന്നിട്ടും പലരും തമ്മിൽ അറിയുകപോലുമില്ലാരുന്നു. ശരിക്കു പറഞ്ഞാൽ അപ്പൂപ്പന്റെ സഹോദരങ്ങളും കുടുംബങ്ങളുമായിട്ടുപോലും ബന്ധമോ പോക്കുവരവോ ഒന്നുമില്ലായിരുന്നു… ”
“എന്തൊക്കെയോ കഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു്, ഞങ്ങടപ്പൂപ്പന്റെ വീരകൃത്യങ്ങളെപ്പറ്റി. നിങ്ങടെ ശേഖരനമ്മാവൻ കൊലകൊമ്പനാരുന്നെന്നും പറഞ്ഞുകേട്ടിട്ടൊണ്ടു്. പക്ഷേ, ഇവിടത്തെ ശേഖരനപ്പൂപ്പന്റെ മുൻപിൽ ചെമ്പകശ്ശേരി മൂപ്പരു് ഒന്നുമല്ലെന്നാ അമ്പുവപ്പൂപ്പൻ പറയുന്നെ. അത്ര ജഗജില്ലിയായിരുന്നത്രേ ഞങ്ങടെ അപ്പൂപ്പൻ.” രവി നിറുത്തി.
“ദാമോദരൻ എന്നു പേരുള്ള ഒരാളില്ലായിരുന്നോ ശേഖരമ്മാവന്റെ ഇളയതായി?” അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
“ഒണ്ടു്. കൊച്ചിലേ നാടുവിട്ടുപോയതാ. അപ്പൂപ്പന്റെ എളേതു് കാർത്ത്യായനിയമ്മൂമ്മ. അതിനെളേതു് ദാമോദരൻ കൊച്ചച്ഛൻ. കൽക്കട്ടേലാരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പേരാ. പക്ഷേ, നമ്മടെ കുടുംബത്തിൽപോലും അധികമാർക്കും ഇങ്ങനൊരു മനുഷ്യനൊണ്ടാരുന്നൂന്നു് അറിയാൻ വയ്യ. താല്പര്യവുമില്ലാരുന്നൂന്നു വച്ചോ. അമ്മേം അമ്പുവപ്പൂപ്പനുമൊക്കെ എപ്പോളോ എന്തൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ടു്.” രവി കുറ്റബോധത്തോടെ പറഞ്ഞു.
“ദേവകിച്ചേച്ചിക്കറിയാമായിരിക്കുമല്ലോ ദാമോദരനമ്മാവന്റെ കഥകൾ; രഘുച്ചേട്ടൻ പറഞ്ഞുകൊടുത്തിട്ടുണ്ടാവുമല്ലോ, ” അപ്പച്ചിയമ്മൂമ്മ ചോദിച്ചു.
“കൊള്ളാം എന്റച്ഛനോ, കഥ പറയുകേ… അതും അമ്മയോടു് അച്ഛൻ അമ്മയോടോ ഞങ്ങളോടോ കുടുംബത്തെക്കുറിച്ചുള്ള ഒരു ചരിത്രോം കഥേം ഒന്നും പറഞ്ഞിട്ടില്ല. അപ്പൂപ്പന്റെ തറവാടിന്റെ കാര്യം കേൾക്കുന്നതും പറയുന്നതും ഇഷ്ടമല്ലാരുന്നു. വീട്ടാവശ്യങ്ങളോ, ഞങ്ങൾ കുട്ടികളുടെ പഠിത്തത്തിനുള്ള ആവശ്യങ്ങളോ മാത്രം അമ്മ പറയും; ഞങ്ങൾ അമ്മയോടായിരുന്നു ആവശ്യങ്ങളുന്നയിക്കുക. ബാങ്കിലല്ലേ ജോലി, പലപ്പോളും ഇൻസ്പെക്ഷൻ ടൂറുണ്ടാകും… വീട്ടിലെത്തിയാൽ വായന, ആലോചന, എഴുത്തു്… ”
“എഴുതുമായിരുന്നോ രഘുച്ചേട്ടൻ, എനിക്കറിയില്ലായിരുന്നു. പുസ്തകമാക്കീട്ടൊണ്ടോ?” അപ്പച്ചിയമ്മൂമ്മ ആകംക്ഷയോടെ ചോദിച്ചു.
“കൊള്ളാം, അതിനല്ലേ ആ ഔട്ട്ഹൗസു് ഉണ്ടാക്കിയതു തന്നെ. വായനയും എഴുത്തും ആലോചനയുമെല്ലാം അതിനുള്ളിൽത്തന്നെ. ആഹാരമൊക്കെ മിക്കവാറും അവിടെ കൊണ്ടെക്കൊടുക്കും അമ്മ. മൂന്നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അച്ഛൻ മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും ജർമ്മൻഭാഷയിലും എഴുതുമായിരുന്നു. ഫോറിൻ ജേർണലുകളിൽ ചില ലേഖനങ്ങളൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പക്ഷേ, അച്ഛനു് അർഹിക്കുന്ന പ്രോത്സാഹനമൊന്നും കിട്ടിയിട്ടില്ല. അച്ഛൻ പ്രധാനമായും എഴുതിയതൊക്കെ ചരിത്രമാണു്. കേരളത്തിന്റെ, പ്രത്യേകിച്ചു് കരപ്പുറത്തിന്റെ സാംസ്ക്കാരിക ചരിത്രം, കേരളത്തിന്റെ തനതു കലാപാരമ്പര്യം, സിനിമയുടെയും നാടകത്തിന്റേയും ഉത്ഭവവും വളർച്ചയും… അടുത്തിടെയാണു് ഞാനിതെല്ലാം കണ്ടെടുത്തതു്. അച്ഛൻ മരിക്കുന്നതുവരെ അച്ഛന്റെ എഴുത്തുമുറിയിലേയ്ക്കു് ആർക്കും പ്രവേശനമില്ലായിരുന്നു… ” രവി നെടുവീർപ്പിട്ടു.
ഇത്തിരി നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം തുടർന്നു:
അച്ഛൻ നിരാശനായിരുന്നു… അച്ഛനും സഹോദരങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയതു് അച്ഛന്റെ നിർബ്ബന്ധം ഒന്നു കൊണ്ടുമാത്രമാണു്. സമ്പത്തുണ്ടായിരുന്നെങ്കിലും കോളേജ് വിദ്യാഭ്യാസത്തോടു്, അതും പെൺകുട്ടികളെ ദൂരെയയച്ചു് പഠിപ്പിക്കുന്നതിൽ അപ്പൂപ്പനത്ര താല്പര്യമല്ലായിരുന്നു. പോരാത്തേനു് അവരൊക്കെ കോളേജിലെത്തിയപ്പോളേയ്ക്കും അപ്പൂപ്പൻ തീർത്തും കെടപ്പായി. പിന്നെ ചേച്ചിമാർക്കും അനിയത്തിമാർക്കും അനിയന്മാർക്കും രക്ഷകർത്താവു് അച്ഛനായിരുന്നില്ലേ. കല്യാണം കഴിക്കുന്നതു് മുപ്പത്തെട്ടാം വയസ്സിലാ, ഉത്തരവാദിത്വങ്ങൾ തീരണ്ടേ… ‘എന്റെ നല്ലകാലം മുഴ്വോൻ ഞാൻ നഷ്ടപ്പെടുത്തീതാ, ഇനിയെങ്കിലും സ്വസ്ഥമായി എനിക്കിഷ്ടമുള്ളതു ചെയ്യണം’, എന്നു് അമ്മയോടു ദേഷ്യപ്പെടും, ബന്ധുവീട്ടിലെ കല്യാണങ്ങൾക്കോ ഒക്കെ കൂടെപ്പോകാൻ അമ്മ വിളിക്കുമ്പോൾ.
അച്ഛനു് ചരിത്രങ്ങളന്വേഷിച്ചു് ഒരുപാടു യാത്ര ചെയ്യണമെന്നും ഗവേഷണം നടത്തണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. ഡിഗ്രിയെടുക്കാൻ പറ്റി, അതും കൃഷിക്കാര്യങ്ങളും അപ്പൂപ്പന്റെ ബിസിനസ്സും സഹോദരങ്ങളുടെ പഠിപ്പും എല്ലാം കൃത്യതയോടെ ചെയ്തുകൊണ്ടു്. അച്ഛൻ ചെയ്ത വർക്ക് ഇത്ര മഹത്തായതാണെന്നു് മനസ്സിലാക്കിയിട്ടു് കുറച്ചു നാളേ ആയുള്ളു. അച്ഛന്റെ മുറിയിൽ ഒരലമാരി നിറയെ അച്ഛന്റെ ഗവേഷണത്തിന്റെ നോട്ടുകളാ. പൂട്ടിവച്ചിരിക്കയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പുസ്തകങ്ങൾ മറ്റൊന്നിൽ. ഇംഗ്ലീഷിലുള്ളതു് ഞാൻ വിവർത്തനം ചെയ്തു കഴിഞ്ഞു. മലയാളം നാടകസിനിമാചരിത്രങ്ങളടങ്ങിയ മൂന്നുനാലെണ്ണം പ്രസ്സിൽ അച്ചടിയിലാ. കരപ്പുറത്തിന്റെ ചരിത്രഗവേഷണമാണു് അതിശയകരമായിട്ടുള്ളതു്. അതിന്റെ…
“എന്താദു്, രാഷ്ട്രീയചരിത്രമോ, അതോ…?” ഇടയ്ക്കു കയറി സാവിത്രിക്കുട്ടി ചോദിച്ചു, ആകാംക്ഷ മുറ്റിനിന്നു ശബ്ദത്തിൽ.
“സാംസ്ക്കാരിക ചരിത്രമാണു്. വാസ്തവത്തിൽ. അതിനെ ബന്ധപ്പെടുത്തി രാഷ്ട്രീയചരിത്രവും വരുന്നുണ്ടെന്നു മാത്രം… എല്ലാവരും തമസ്ക്കരിച്ച, അല്ലെങ്കിൽ ഇടപെടാത്ത മേഖല… ബുദ്ധവിഹാരങ്ങളും സന്യാസിനീ മഠങ്ങളും ബുദ്ധപാരമ്പര്യത്തിലെ ചികിത്സാകേന്ദ്രങ്ങളും സർവ്വകലാശാലയും എല്ലാം ഹിന്ദുമതവും ബ്രാഹ്മണാധിപത്യവും ശക്തി പ്രാപിച്ചപ്പോൾ ഭരണാധികാരികളും നാട്ടുകാരും ചേർന്നു് എങ്ങനെ തല്ലിത്തകർത്തും അരുംകൊല നടത്തിയും അധീനത്തിലാക്കിയെന്നു്; ഇന്നത്തെ പല ക്ഷേത്രങ്ങളുടെയും ഒറിജിൻ, വളരെ ഗൗരവമേറിയ വിഷയം അല്ലേ?”
“എന്റെ രവീ” സാവിത്രിക്കുട്ടി രവിയെ തോളിൽ പിടിച്ചുനിർത്തി അത്ഭുതത്തോടെ രവിയെ നോക്കി മതിമറന്നുനിന്നു. “അയ്യോ ചിറ്റേ, ഞാനല്ല, എന്റച്ഛന്റെ മനസ്സാ അതു്!” രവി ചിരിച്ചു.
“അതേ രവി. രഘുച്ചേട്ടൻ ഇത്രേം വലിയ ഒരാളാണെന്നു് എനിക്കറിയില്ലായിരുന്നു രവീ. ഒന്നുരണ്ടു കൊല്ലം മുൻപുമാത്രമാണു് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഒരു ബുക്ക് എക്സിബിഷനിൽ നിന്നു് എനിക്കു് കിട്ടിയതു്. അച്ചടിയിലില്ലാത്ത ബുക്കുകൾ എന്നു പറഞ്ഞു് ഒരു സ്റ്റാൾ. അവിടന്നാ.” സാവിത്രിക്കുട്ടി പറഞ്ഞു.
“അച്ഛനു് ആവശ്യമായ പിന്തുണയോ പ്രോത്സാഹനമോ ഒന്നും കൊടുക്കാനാളുണ്ടായില്ല. അധികം സുഹൃത്തുക്കളുമൊന്നുമില്ലായിരുന്നു. കുറച്ചൊരു അന്തർമുഖനെപ്പോലെ… അതുപക്ഷേ, വായനയേയും എഴുത്തിനേയും ബാധിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നിരിക്കും.”
“ഞാൻ കേട്ടിട്ടുള്ളതു് രഘുച്ചേട്ടൻ ബിസിനസ്സുകാരനാണു്, കുടിക്കും, ഭയങ്കര കർക്കശക്കാരനാണു്, അഹങ്കാരിയാണു് എന്നൊക്കെയാണു്, ക്ഷമിക്കണം രവീ, മറ്റാരുമല്ല കാർത്ത്യായനി വല്യമ്മ തന്നെ പറഞ്ഞതാണു്. അച്ഛന്റെ സ്വന്തം പെങ്ങൾ പറഞ്ഞ കാര്യം—അമ്മയോടു പറഞ്ഞതാണേ, ഞാനന്നു പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞു നിൽക്കുന്നു. വിശ്വസിക്കാതെങ്ങനെ? രഘുച്ചേട്ടനെഴുതിയ പുസ്തകം കണ്ടപ്പളാ മനസ്സിലായേ അത്രേം ചെറുപ്പത്തിലേ അത്ര ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ എത്ര അറിവുവേണമെന്നു്. കാർത്ത്യായനി വല്യമ്മയുടെ ആരോപണം എന്തിനായിരുന്നുവെന്നു് പിന്നീടാണറിഞ്ഞതു്. ഞങ്ങൾ ആയിടയ്ക്കു നാടുവിട്ടുപോന്നല്ലോ. തൃശൂരിൽ സ്ഥിരതാമസമാക്കിയല്ലോ… ആരും ചിരിക്കരുതു്… ചീരങ്കണ്ടത്തെ സുഭദ്രച്ചിറ്റേടെ ചിറ്റപ്പനില്ലേ, വേലായുധൻകുട്ടിച്ചിറ്റപ്പൻ. അങ്ങേരാരോണ്ടോടു പറഞ്ഞത്രെ ‘നമ്മടെ രഘുവരനെക്കൊണ്ടു് സാവിത്രിക്കുട്ടിയെ കെട്ടിച്ചാലോ’ന്നു്. അതുകേട്ടു് പരിഭ്രമിച്ചു് ഓടിവന്നു് സ്വന്തം ചോരയെ ചെളിമുക്കിക്കാണിച്ചതാരുന്നത്രെ കാർത്ത്യായനി വല്യമ്മ.”
സാവിത്രിക്കുട്ടിയുടെ വർത്തമാനത്തിനിടയ്ക്കുകയറി അപ്പച്ചിയമ്മൂമ്മ: “ഒത്തു… കുടുംബത്തിൽപ്പെട്ട എത്ര അകന്ന ബന്ധുമുള്ളവരായിപ്പോലും ഒരു കാലത്തും ബന്ധം സ്ഥാപിക്കില്ലാന്നു് സത്യം ചെയ്തവരാ ഞങ്ങളൊക്കെ. മോൻ ക്ഷമിക്കണം, നമ്മുടെ കുടുംബചരിത്രം ഒരു ‘മഹാഭാരത’ മാണു്. കുരുക്ഷേത്രയുദ്ധം മാത്രം ഉണ്ടായില്ല. അതിനു മുൻപു ഞങ്ങൾ പിൻവാങ്ങി. പിന്നെ സാവിത്രിക്കുട്ടിയെപ്പോലെ സ്വത്വബോധോം പുരോഗമനാശയങ്ങളുമുള്ള ഒരു പെണ്ണു് ഏതെങ്കിലും കല്യാണാലോചന വന്നാൽ മയങ്ങിപ്പോകുമോ. ഇവളല്ലേ ചരിത്രത്തിലാദ്യമായി ചേർത്തലയിൽ ബാലസംഘം സംഘടിപ്പിച്ചു്, അന്നു് തമ്പുരാൻ തമ്പുരാട്ടി എന്നു നമ്മളെ വിളിച്ചിരുന്ന, അടിച്ചതിനു പുറത്തു നിർത്തിയിരുന്ന ഈഴവക്കുട്ടികളെ, ചേച്ചീ ചേട്ടാ വിളിക്കാൻ പഠിപ്പിച്ചതും മുറ്റത്തു് ബഞ്ചിൽ ഒപ്പമിരുത്തി പാഠം പഠിപ്പിച്ചുകൊടുത്തതും. നമ്മുടെ ബന്ധുവീടുകളിൽ നിന്നു് ഒപ്പം വന്ന പലരുമുണ്ടു്; എന്നിട്ടും ചീരങ്കണ്ടത്തെ കുട്ടികളാരും വന്നില്ല. അവൾ തോറ്റില്ല. പക്ഷേ, ജീവിതമല്ലേ വലുതു്. എല്ലാം വിട്ടുപോന്നു. കുടുംബത്തേയും കൂട്ടി—ജോലിയും കല്യാണവും… ”
അപ്പച്ചിയമ്മൂമ്മ വിവരിച്ചു തീരുംമുൻപു് സാവിത്രിക്കുട്ടി ഇടപെട്ടു:
“നിങ്ങളെയാരേയും നേരത്തേ—പ്രത്യേകിച്ചു് രഘുച്ചേട്ടനെ—മനസ്സിലാക്കാനും പരിചയപ്പെടാനും സാധിക്കാതിരുന്നതു് വലിയ നഷ്ടമായിപ്പോയി. എന്റെ ഭർത്താവു് സാഹിത്യത്തെയും, സംഗീതത്തെയും സിനിമയെയും നാടകത്തെയുമൊക്കെ ഒത്തിരി സ്നേഹിച്ചിരുന്ന ആളാണു്, ചരിത്രത്തെയും. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ നാടകം അഭിനയിച്ചിട്ടുണ്ടു്, പെൺവേഷം. ഞങ്ങളുടെ പുസ്തകത്തിന്റെ ആർത്തി. ഒരു വലിയ ലൈബ്രറി സ്വന്തമായി ഉണ്ടാക്കി… അതുപോട്ടെ, രഘുച്ചേട്ടന്റെ വർക്കു മുഴുവൻ വെളിച്ചം കാണണം. പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും അറിയാഞ്ഞിട്ടല്ല നമ്മുടെ സാംസ്ക്കാരിക നായകന്മാർക്കു് അതൊക്കെ വേറേ പൊളിറ്റിക്സു്. അതുനോക്കണ്ട… രവി ഇത്രയും താല്പര്യമുള്ള ആളായതു ഭാഗ്യം. പക്ഷേ, ജോലിത്തിരക്കിൽ ഇതു്… ” സാവിത്രിക്കുട്ടി പറഞ്ഞവസാനിപ്പിക്കും മുൻപു്, “ദാ നമ്മളെത്തീ. അമ്പൂവപ്പൂപ്പൻ ദാ… കാത്തിരിക്കുകാ, ” രവി പറഞ്ഞുകൊണ്ടു് സാമാന്യം മെച്ചപ്പെട്ട ആ വീട്ടുമുറ്റത്തേയ്ക്കു കയറി.
കഥ കേൾക്കാൻ വന്നവരെ അമ്പുവപ്പൂപ്പനെ ഏല്പിച്ചു് രവിപോയി; ഏതോ അത്യാവശ്യ കാര്യമുണ്ടു്, അരമണിക്കൂറിനകം തിരിച്ചെത്തുമെന്നു് വാക്കുപറഞ്ഞു്.
“ശേഖരപിള്ളയമ്മാവന്റെ അനിയൻ ദാമോദരനമ്മാവൻ ഒരു ചരിത്രപുരുഷനാണെന്നു് എന്റെയമ്മ പറഞ്ഞുകേട്ടിട്ടുണ്ടു്, ചരിത്രത്തിലിടം കിട്ടാതെ പോയ നിർഭാഗ്യരായവരിൽ ഒരാൾ എന്നു് അമ്മ പറയുമായിരുന്നു… അമ്പുവപ്പൂപ്പൻ കണ്ടിട്ടുണ്ടോ ആ അമ്മാവനെ?” സാവിത്രിക്കുട്ടി ചോദിച്ചു.
അമ്പുവപ്പൂപ്പൻ സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞു:
“ഒണ്ടു്… മരണത്തിലും ഒപ്പമുണ്ടായിരുന്നുതാനും… അയ്യാൾടെ വിധി… ദാമോദരൻ നാടുവിട്ടുപോയി കുറേനാൾ കഴിഞ്ഞാ; ഒരു ദിവസമൊണ്ടു് ദാമോദരൻ വരുന്നു. അതൊരു വരവായിരുന്നു; വല്യേ തുക്കിടി സായിപ്പായിട്ടു്. സൂട്ടും കോട്ടും കാൽശരായിയും ഹാറ്റും… കാലു് വളഞ്ഞു് വെള്ളികെട്ടിയ ഒരു വടി ചുഴറ്റി… പുറകെ വലിയ പെട്ടി ചുമന്നു് രണ്ടു ചുമട്ടുകാർ… എന്താര്ന്നൂ ഒരു ഗമ… അന്നാട്ടിലാദ്യമായി രാവിലെ വെറുതെ നടക്കാനിറങ്ങുന്ന മനുഷ്യൻ ഒരു പുതുമയായിരുന്നു… നാട്ടുകാരോടൊക്കെ ഒരു പുച്ഛഭാവം; അങ്ങനെയിങ്ങനെയൊന്നും ആരോടും സംസാരിക്കില്ല. കാംഗ്രസ്സെന്നു കേട്ടാ മതി, കണ്ണുരുട്ടി ഒരു നോട്ടമാ… ”
“എന്തെല്ലാം സമ്മാനങ്ങളാ വീട്ടിലേക്കു കൊണ്ടുവന്നേ; എത്ര കേമനായിട്ടാ വന്നേ… പക്ഷേ, കുട്ടിമാളു വല്യമ്മയ്ക്കു മനസ്സുതെളിഞ്ഞില്ല; ഇത്രനാൾ കഴിഞ്ഞു വീട്ടിൽ വന്ന മകനോടു് ഒരു വാക്കു മിണ്ടാൻ കൂട്ടാക്കിയില്ലത്രെ. പക്ഷേ, ശേഖരഞ്ചേട്ടന്റെ ഒക്കേലും എളേതു്, ഭദ്ര… അവക്കാര്ന്നു ഒടപ്പെറന്നോനോടു് സ്നേഹം മുഴ്വോൻ. ബാക്കിയൊക്കെ ഒരു വക… എന്നിട്ടും രണ്ടാഴ്ച ദാമോദരൻ ഗമേ നടന്നു.”
“പിന്നല്ലേ അറിയുന്നേ, എല്ലാം അഭിനയാര്ന്നൂന്നു്… പാവം. വിക്ടോറിയാ മഹാറാണീടെ കൽക്കട്ടേലേ കപ്പലുകമ്പനീലെ വല്യേ ഉദ്യോഗസ്ഥനല്ലേ. അപ്പോ സായിപ്പമ്മാര്ടെ ആളായിട്ടു നടക്കണ്ടേ. നാട്ടുകാരിലാരൊക്കെ കാംഗ്രസ്സാ, ആരൊക്കെ കമ്യൂണിസ്റ്റാന്നു് എങ്ങനെയാ അറിയാ… എങ്ങാനും മിണ്ടിപ്പോയാ… വല്ലോരും ഒറ്റിക്കൊടുത്താലോ… സി. പി. ടെ ആൾക്കാരൊക്കെ ഒത്തിരിയൊള്ള സ്ഥലമല്ലേ… ”
“രണ്ടാഴ്ച കഴിഞ്ഞപ്പ അവനങ്ങു തിരിച്ചുപോയി. ഒള്ളതു പറയാമല്ലോ കണ്ണഞ്ചാലിലു വന്നു് ശേഖരഞ്ചേട്ടനോടു് യാത്ര ചോദിച്ചാ പോയേ. പിന്നൊരു വെവരോമില്ലാര്ന്നു. ആരും അന്വേഷിച്ചതുമില്ല.”
“പത്തു പന്ത്രണ്ടു കൊല്ലം കഴിഞ്ഞൊരു ദെവസം… ശേഖരഞ്ചേട്ടനൊണ്ടു് വിളിക്കുന്നു, വാതിലിൽ തെരുതെരാ മുട്ടു്… നേരം പാതിരാ കഴിഞ്ഞിട്ടൊണ്ടു്… അപ്പോന്താ ശേഖരഞ്ചെട്ടന്റൊപ്പം ഒരു മനുഷ്യൻ! റാന്തലു തിരിപൊക്കി നോക്കി. പഴുത്തളിഞ്ഞു്, മുഷിഞ്ഞുകീറിയ കോട്ടും കാലുറേമൊക്കെയിട്ടു് ഒരു വികൃതരൂപം… ഞാൻ പേടിച്ചു പുറകോട്ടു മാറി… അപ്പഴാ ശേഖരഞ്ചേട്ടൻ പറയണേ: അമ്പൂ… ഇതു്… എന്റെ അനിയൻ ദാമുവാ; അവനു സുഖമില്ല… നീ റാന്തലു തിരിതാത്തു്… ആരും അറിയര്തു്… ആരേലും കണ്ടാ കൊഴപ്പമാ… നീ വേഗം അവനു കെടക്കാൻ ആ ചായിപ്പു് ശരിയാക്കു്… ”
“എന്റെ ഭാര്യേം കൊച്ചുങ്ങളും കൈനകരീലു് അവടെ അനീത്തീടെ കല്യാണത്തിനു പോയേക്കുവാരുന്നേ… ഞാൻ വേഗം ഞങ്ങളു കെടക്കാറൊള്ള ചായിപ്പു് മുറി ശരിയാക്കി അതിനാത്തു കെടത്തി. ചൂടുകാപ്പീം ഇട്ടുകൊടുത്തു് ഞാനും ഒരു മൂലയ്ക്കു ചുരുണ്ടു.”
“രാവിലെ തന്നെ ശേഖരഞ്ചേട്ടൻ ടൗണിപ്പോയി ഡാക്ടറെക്കണ്ടു. മോന്റെ പേരു പറഞ്ഞു് എന്തൊക്കെയോ വയ്യായ്കേം പറഞ്ഞു് മരുന്നു വാങ്ങിക്കൊണ്ടുവന്നു. അതുകൊണ്ടൊന്നും കാര്യമില്ലാന്നറിയാരുന്നു… അവടെ കഴിയുന്നേലും കൊഴപ്പമൊണ്ടു്. യുദ്ധം കഴിഞ്ഞപ്പ സായിപ്പിന്റെ പട്ടാളം സുബാഷ് ചന്ദ്രബോസിന്റെ ആളുകളെ തപ്പി ഇവ്ടങ്ങളിലൊക്കേം വന്നതാ, അവരു് ഒളിച്ചു നടപ്പൊണ്ടു്, ഒറ്റുകാരെ ഏർപ്പെടുത്തീട്ടും ഒണ്ടു്. ദാമോദരനെത്തേടീം വേഷം മാറി നടക്കണ പട്ടാളക്കാരു് വന്നാരുന്നത്രേ പലകുറി.”
“മൂന്നാലുദെവസത്തെ വിശ്രമോം കുളീം നല്ല ആഹാരോമൊക്കെ ആയപ്പോ ദാമോദരനു തന്നെ എഴുന്നേറ്റിരിക്കാമെന്നായി. അഞ്ചിന്റന്നു വെളുപ്പിനേ ശേഖരഞ്ചേട്ടൻ കൊല്ലത്തിനു പോയി. ഹേമദണ്ഡമേറ്റവരെയൊക്കെ ചികിത്സിച്ചു പരിചയമൊള്ള ഒരു കേമൻ ഡാക്ടറൊണ്ടത്രെ. അയാളോടു് ഒള്ളതു ഒള്ളതുപോലെ പറഞ്ഞു, അയാളൊരു കമ്യൂണിസ്റ്റാര്ന്നു; ബോസിന്റെ ആളുകളെ കേസീന്നു രക്ഷിക്കാൻ നോക്കുന്നവരീപ്പെടുന്നയാളു്… അങ്ങോട്ടുകൊണ്ടു ചെന്നാമതി. എല്ലാക്കാര്യോം ഡാക്ടർ നോക്കിക്കോളാമെന്നേറ്റു.”
“എല്ലാ തയ്യാറെടുപ്പും നടത്തി, മൂന്നാം പക്കം രാത്രീലു് ദാമോദരനെ പതുക്കെ പിടിച്ചു നടത്തി. പടിഞ്ഞാറെ പാടത്തെറങ്ങി, ആൾത്താമസമില്ലാത്ത മാടൻപറമ്പുവഴി വെട്ടുവഴീലെത്തി… അവടെ പറഞ്ഞുവച്ചിരുന്ന കാളവണ്ടീക്കേറി… ചന്തയ്ക്കു വാഴക്കൊലേം കൊണ്ടുപോണവണ്ടീലു് ദാമോദരനെ ഒതുക്കിയിരുത്തി ബോട്ടുജട്ടീലെത്തി. അവടെ ഒരു വല്യേ വള്ളം പലകയിട്ടു് വയ്ക്കോലും തുണീം വിരിച്ചു് ശരിയാക്കി നിർത്തീരുന്നു.”
“തൊഴേടെ ശബ്ദം കേക്കുമ്പം പേടിയാരുന്നു, ഇരുട്ടും നെഴലുമൊക്കെയൊള്ള അരികുവഴി വള്ളം തൊഴഞ്ഞു… അവടെയെത്തില്ല, അപ്പോണ്ടൊരു വിമ്മിട്ടം; ശ്വാസമെടുക്കാൻ വെപ്രാളപ്പെടുന്നു. എങ്ങനേലും കടവടുത്തു; വള്ളം കെട്ടി. ദാമോദരനെ ഇരുത്തി എടുത്തോണ്ടുപോകാംന്നു പറഞ്ഞു് ആ ഡാക്ടറ്ടെ ആളുകളു രണ്ടു പേരു് കസേരേമായി കാത്തുനിക്കുകാര്ന്നു. എറക്കാൻ നോക്കുമ്പം ആവീല്ല അനക്കോമില്ല… ശേഖരഞ്ചേട്ടൻ തളന്നുനെലത്തിരുന്നു. ഡാക്ടറു വന്നു നോക്കി. ‘പോയല്ലോ ശേഖരപ്പിള്ളച്ചേട്ടാ’ന്നു് അങ്ങേരും സങ്കടപ്പെട്ടു… ”
“നാട്ടിലേക്കു ശവം കൊണ്ടുപോയിട്ടു് ആർക്കു കാണാനാ! അല്ലേലും കാര്യം പരസ്യാവും. ജയിലീന്നു് ഒളിച്ചോടിപ്പോന്ന രാജ്യദ്രോഹിയെ ഒളിപ്പിച്ചേനു് ഞങ്ങളെ രണ്ടിനേം വെടിവച്ചുകൊല്ലും… ”
“ഡാക്ടറു് സമാധാനപ്പെടുത്തി. ചരിത്രമെല്ലാം ശേഖരഞ്ചേട്ടൻ പറഞ്ഞിരുന്നേ… ഞങ്ങളെ ഒടനെ തിരിച്ചയച്ചു; അങ്ങേയറ്റം പറ്റിയ ചില രോഗികളെ കൊണ്ടുവന്നു് അവടെയാക്കിപ്പോണവരൊണ്ടു്—തുണിയെടുത്തോണ്ടു വരാം; കാശു് ഏർപ്പാടാക്കീട്ടൊണ്ടു്, വാങ്ങിവരാം എന്നൊക്കെപ്പറഞ്ഞു് മുങ്ങിക്കളയും… ആ രോഗികൾ മരിച്ചുപോയി എന്നറിയിച്ചാലും ആരും വരത്തില്ലത്രെ. പിന്നെ അവടെത്തന്നെ ശവമടക്കാനേർപ്പാടാക്കും അങ്ങേരു്… അവരവര്ടെ ജാതീടെ അത്യാവശ്യം കർമ്മമൊക്കെച്ചെയ്യും; എല്ലാത്തിനും സഹായിക്കാൻ നാട്ടുകാരു് പിള്ളേരു് കൊറച്ചു് അങ്ങേര്ടൊപ്പമൊണ്ടേ… ദാമോദരനെ അനാഥശവമാക്കിത്തള്ളിയില്ല അവർ.”
“ദാമോദരൻ മരിച്ചുപോയീന്നു അറിയിപ്പുവന്നൂന്നു് ചെന്നുപറഞ്ഞപ്പ: ‘ഇപ്പഴാ; അവൻ പണ്ടേ ചത്തില്ലേ? പിന്നിപ്പോന്താ വിശേഷായിട്ടു്?’ എന്നു് ഒരു ചോദ്യം കുട്ടിമാളുവല്യമ്മ.”
“അതു ശരിയാണേ. പണ്ടു് ദാമോദരൻ വന്നുപോയ ഒടനെ തന്നെ ചീരംകണ്ടത്തു് വീതം വപ്പു നടന്നു; ദാമോദരനെ ഒഴിവാക്കി. ശേഖരഞ്ചേട്ടനും ഭദ്രേം മാത്രേ ചോദിച്ചൊള്ളൂ അതെന്താന്നു്. ‘അവൻ മരിച്ചുപോയി… മരിച്ചവർക്കു സ്വത്തെഴുതി വയ്ക്ക്വോ ആരേലും?’ എന്നു് വല്യമ്മേടെ ചോദ്യം! ആരും മിണ്ടിയില്ല.”
“അതുകഴിഞ്ഞാണു് പട്ടാളം, ദാമോദരനെ അന്വേഷിച്ചുവന്നേ… അതും രണ്ടുമൂന്നു കുറി. അപ്പോക്കെ അയാൾ പണ്ടേ മരിച്ചുപോയീന്നു് വല്യമ്മ. തെളിവിനു് പ്രമാണം എടുത്തു നീട്ടിക്കൊടുത്തു. വേലുക്കുട്ടി അങ്ങത്തെ ജീവിച്ചിരിപ്പൊണ്ടാരുന്നെങ്കിലും അതൊക്കെ അങ്ങനെതന്നെ നടക്കും… ദാമോദരനെ പഠിപ്പിക്കണമെന്നു് അങ്ങത്തെ ആഗ്രഹിച്ചിരുന്നു. അതു് പറയുകേം ചെയ്തു. വല്യമ്മ ഭദ്രകാളി തുള്ളീത്രെ.”
“പക്ഷേലു് ശേഖരഞ്ചേട്ടനു് വെല്യേ മനോവെഷമമായീന്നു കണ്ടോ… ഒണ്ടായ കാര്യങ്ങളു് കൊറെയൊക്കെ ദാമോദരൻ ശേഖരഞ്ചേട്ടനോടു് പറഞ്ഞാര്ന്നു… ഒന്നു മിണ്ടാറായപ്പ ചൊമച്ചും കൊരച്ചും കൊണ്ടാ എതാണ്ടൊക്കെ പറഞ്ഞേ. ഞാനും കേട്ടോണ്ടിരിക്കുവല്ലാര്ന്നോ!”
“കൽക്കട്ടേലു് കപ്പലുകമ്പനീലല്ലാര്ന്നോ ജോലി. യുദ്ധായപ്പ കപ്പലുകളും വരുന്നതും പോകുന്നതും എല്ലാ നോക്കുന്ന വല്യേ ഉദ്യോഗാര്ന്നത്രേ… യുദ്ധം കടുത്തുവര്ന്ന സമയത്താത്രെ ജപ്പാൻ പട്ടാളക്കാരോടു് യുദ്ധം ചെയ്യാനൊള്ള തോക്കും സാധനങ്ങളുമായിട്ടുപോയ സായിപ്പമ്മാര്ടെ കപ്പലുകൾ ജപ്പാൻകാരു് മുക്കിക്കളഞ്ഞതു്… അന്വേഷണം വന്നു. അവസാനം കണ്ടുപിടിച്ചത്രെ ദാമോദരനും കൂടെ ജോലിചെയ്തിരുന്ന കൽക്കട്ടാക്കാരനും കൂടി ജപ്പാൻ പട്ടാളത്തിനു് വെവരം ചോർത്തി കൊടുത്തിട്ടാണെന്നു്. യുദ്ധം തീർന്നപ്പളാണേ. അപ്പളത്തേനും കൽക്കട്ടാക്കാരൻ ജോലി മതിയാക്കിപ്പോയാര്ന്നു… അവരന്വേഷിച്ചിട്ടും പിടികിട്ടീല്ലാത്രെ. അയാളെ ഒളിച്ചുപോകാൻ സഹായീച്ചൂന്നൊള്ള കുറ്റോം കൂടെ ദാമോദരന്റെ തലയിലായി… വെള്ളക്കാര്ടെ പട്ടാളം ദാമോദരനെ പിടിച്ചു് ജയിലിലിട്ടു് കൊല്ലാക്കൊല ചെയ്തത്രെ. രണ്ടു യന്ത്രങ്ങൾടെ നടുക്കു നിർത്തീട്ടു് യന്ത്രങ്ങൾ തമ്മിൽ കൂട്ടിയിടിപ്പിക്കും… ദാമൂന്റെ നെഞ്ചത്തും പുറകിലും കൂടെയാ ഇടി, നെഞ്ചുംകൂടു തകർന്നു് ചോരേം പഴുപ്പും തുപ്പിത്തുപ്പി… ജയിലീ കൊറച്ചു ദെവസം കഴിഞ്ഞപ്പോ അവടെയൊണ്ടാര്ന്ന ഒരു സായിപ്പിനു ദയതോന്നി സൂത്രത്തിൽ തുറന്നുവിട്ടു; എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞു… രാത്രീലെ ഇരുട്ടിൽ ഓടിയും തപ്പിത്തടഞ്ഞു വീണും പകലൊക്കെ എവടേലും ഒളിച്ചിര്ന്നും അവസാനം ഏതോ നാട്ടുമ്പൊറത്തെത്തി. ഒരു കാളവണ്ടിക്കാരനു് പാവം തോന്നി വണ്ടീക്കേറ്റിക്കൊണ്ടുപോയി… അങ്ങനെ ഒരു ദിവസം ദൂരെയേതോ രാജ്യത്തു് ഒരു വയലിറമ്പത്തു് തളർന്നുവീണു കെടന്നു. ബോധമില്ലാതെ കിടക്കുന്ന എല്ലുംതോലുമായ ഒരു മനുഷ്യൻ; ആടുമേയ്ക്കാൻ വന്ന സ്ത്രീ അയാക്കു വെള്ളം കൊടുത്തു, പതുക്കെ എഴുന്നേല്പിച്ചിരുത്തി അവർക്കു കരുതിയ ആഹാരോം കൊടുത്തത്രെ.”
‘അവരു് ആരാ ഏതാന്നൊക്കെ ചോദിച്ചു. ജോലിയന്വേഷിച്ചു പോണവഴി ട്രെയിനീന്നു് കൊള്ളക്കാരു് എല്ലാം പിടിച്ചുപറിച്ചു് വഴീൽ തള്ളിയിട്ടു… സ്ഥലവും വഴിയുമൊന്നുമറിയാതെ നടക്കുകാര്ന്നു എന്നൊക്കെ ഒരു കഥ പറഞ്ഞു… അവർ കൂട്ടിക്കൊണ്ടുപോയി… അതു് ഒറീസ്സാന്നു പറയണ രാജ്യാര്ന്നു… ആ സ്ത്രീക്കു പാവം തോന്നി ആഹാരോം മരുന്നുമൊക്കെ കൊടുത്തു് ഒരുമാതിരി എഴുന്നേറ്റു നടക്കാറായി… അന്നേരം അവരു് ചോദിക്കാത്രെ: സത്യം പറ. പട്ടാളത്തീന്നു് ഒളിച്ചോടിപ്പോന്ന ആളല്ലേന്നു്; അതാ കൂട്ടിക്കൊണ്ടു പോന്നേന്നു്. ഐഎന്നേടെ ആളാണൊന്നും പറഞ്ഞില്ല. അപ്പളത്തേനും യുദ്ധം തീർന്നില്ലേ. ‘സുബാഷ് ചന്ദ്രബോസിന്റെ ആൾക്കാരേം ഒളിച്ചോടിയ പട്ടാളക്കാരേം ഒക്കെ അന്വേഷിച്ചു് സർക്കാരിന്റെ ആൾക്കാരു് ചുറ്റിനടക്ക്ന്നൊണ്ടു്. എപ്പോ വേണേലും അവരെത്തും, വേഗം രക്ഷപ്പെട്ടോ’ന്നു് പറഞ്ഞു് അവരു് കരഞ്ഞത്രെ. ‘അവര്ടെ ഭർത്താവു് ആസാമിലു് കൂലിപ്പട്ടാളാര്ന്നു. ജീവിച്ചിരിപ്പൊണ്ടോന്നുപോലും അറീല്ല അവർക്ക്; തിരിച്ചുവന്ന ആരോപറഞ്ഞത്രെ അവൻ രക്ഷപ്പെടാൻ നോക്കീപ്പം സായിപ്പിന്റെ പട്ടാളം വെടിവച്ചുകൊന്നെന്നു്… വേഗം രക്ഷപ്പെട്ടോ, എങ്ങനേലും നാട്ടിലെത്തു്’ എന്നും പറഞ്ഞു. ഒരുകരിമ്പടോം ഒരുപിടിക്കാശും കൊടുത്തു് രാത്രീലു് ഊടുവഴിയെ കൊണ്ടുവന്നു് ട്രെയിനീ കേറ്റി വിട്ടു… ചെലപ്പോക്കെ ട്രെയിനിന്റെ കുളിമുറീലു് ഒളിച്ചിരുന്നത്രെ. പിന്നെപ്പിന്നെ അനങ്ങാൻ വയ്യാതെ വാതിലിനരികെ ചുരുണ്ടുകൂടി. പട്ടാളക്കാരു് പരിശോധനയ്ക്കു വന്നാലും ഏതോ തെണ്ടീന്നു വച്ചു് തോക്കിന്റെ പാത്തിക്കൊരു കുത്തും കുത്തി എന്തോ തെറിവാക്കും പറഞ്ഞുപോകൂംത്രെ…’
മേക്കഴുകാൻ ശേഖരഞ്ചേട്ടൻ കൊളത്തിലേക്കു ചെന്നപ്പ അതിന്റെ കരേലൊരു ആളനക്കം… രാത്രിയാണേ… ഒരു മനുഷ്യരൂപം തളർന്നു് തെങ്ങേച്ചാരി നെലത്തുപടിഞ്ഞിരിക്കുന്നു. ‘ആരാ, ആരെക്കാണാൻ വന്നതാ’ന്നു് ചോദിച്ചപ്പോ പറയ്യാ: ‘ഞാനാ… ദാമോദരൻ… ശേഖരേട്ടനെ വിളിക്കണം… വേറാരോടും പറയല്ലേന്നു്…’ ‘ഇതു ഞാനാടാ ദാമൂന്നും പറഞ്ഞു് ശേഖരഞ്ചേട്ടൻ ഒരു കെട്ടിപ്പിടുത്തം…’
“അവ്ടന്നാ ഞങ്ങളു്… പാവം ദാമോദരൻ… ശേഖരഞ്ചേട്ടന്റെ മകൻ രഘു എന്തുമാത്രം അഭിമാനത്തോടെയാ അയാടെ ആ കൊച്ചച്ഛനെപ്പറ്റി പറയാറു്… മറ്റൊള്ളവർക്കൊക്കെ ദാമോദരനെ പുച്ഛമാര്ന്നു, മണ്ടനാ അവര്ടെ നോട്ടത്തീ… രവിയാണിപ്പോ ആ നല്ല മനുഷ്യന്റെ ഓർമ്മകളൊക്കെ—പറഞ്ഞുകേട്ട കഥകളാണേലും—കൊണ്ടുനടക്കണേ… രഘു കൊച്ചച്ഛനെപ്പറ്റി എഴുതിവച്ചിട്ടൊണ്ടാകും… സ്വന്തം രക്തമല്ലേ; രാജ്യത്തിനുവേണ്ടിയല്ലേ സുബാഷ് ചന്ദ്രബോസിന്റൊപ്പം കൂടിയേ! സ്വന്തം രാജ്യത്തിനു വേണ്ടി മരിക്കേം ചെയ്തു. കുടുംബത്തിനു മൊത്തം അഭിമാനമൊള്ള കാര്യമല്ലേ!” അപ്പോഴേക്കും രവിയും എത്തിയിരുന്നു.
മൗനമായി കേട്ടിരുന്നു എല്ലാവരും… അപ്പച്ചിയമ്മൂമ്മ മാത്രം ഒരു ദീർഘനിശ്വാസത്തോടെ അമ്പുവപ്പൂപ്പന്റെ ശുഷ്കിച്ച കൈപിടിച്ചമർത്തി.
സ്നേഹത്തോടെ അമ്പുവപ്പൂപ്പനേ നോക്കി അപ്പച്ചിയമ്മൂമ്മ പെട്ടെന്നു പറഞ്ഞു:
“അല്ല അമ്പുവേട്ടാ, ശശിയേട്ടനും ഞാനുമൊക്കെ അക്കാര്യങ്ങളൊക്കെ കേട്ടേക്കണു, ഓർമ്മിക്കാറുമൊണ്ടു്… മീനാക്ഷിച്ചിറ്റമ്മ അറിയാവുന്നടത്തോളം കാര്യോക്കെ സാവിത്രിക്കുട്ടിയോടും പറഞ്ഞിട്ടൊണ്ടു്… മരിച്ചതെങ്ങനെന്നൊള്ളതുമാത്രം ശരിക്കങ്ങട്ടു് മീനാക്ഷിച്ചിറ്റമ്മയ്ക്കറീല്ലാര്ന്നു… ഒരുപാടു് ദേഹോപദ്രവം ചെയ്തു ബ്രിട്ടീഷ് സർക്കാർ, അങ്ങനെ ടീബി പിടിച്ചു് ഏതോ നാട്ടിക്കെടന്നു മരിച്ചൂന്നേ അറിയത്തൊള്ളാര്ന്നു. ചിറ്റമ്മേക്കെ അക്കാലത്തു് ചിറ്റപ്പന്റെ നാട്ടിലാരുന്നല്ലോ… ”
“ദാമ്വേട്ടനും ബംഗാളി കൂട്ടുകാരനും ബ്രിട്ടീഷ്കാരിൽ നിന്നു് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതു് സ്വപ്നം കണ്ടിരുന്നു. ബ്രിട്ടീഷുകാരേക്കാൾ അപകടകാരികളാണു് ജപ്പാൻകാർ എന്നറിയാഞ്ഞിട്ടാകില്ല. ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിച്ചതാ സുബാഷ് ചന്ദ്രബോസു്. ബ്രിട്ടീഷ് നാവികസേനേടെ മൂന്നു പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളാ ജപ്പാൻ മുക്കീതു്; ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചു്. ആദ്യം യുദ്ധം തൊടങ്ങി ഒടനെയല്ലേ മലയയുടെ അടുത്തുവച്ചു് രണ്ടു പടക്കപ്പലുകൾ ജപ്പാൻ മുക്കീതു്—പ്രിൻസു് ഓഫ് വെയിത്സും, റിപ്പൾസും—ആ രണ്ടു പേരുകൾ കാണാപ്പാഠാ… അന്നു് സിംഗപ്പൂരു് ഇംഗ്ലീഷുകാര്ടെ കയ്യിലാണു്. അന്നു് ഐഎൻഎ ഒന്നും ഇല്ല… അതും കഴിഞ്ഞാ സുബാഷ് ചന്ദ്രബോസു് സിംഗപ്പൂരു് ചെല്ലുന്നതും ഐഎൻഎയുടെ നേതൃത്വം ഏറ്റെടുക്കുന്നതും വല്യേ ഒരു സൈന്യമൊണ്ടാക്കുന്നതുമൊക്കെ. നമ്മടെ ക്യാപ്റ്റൻ ലക്ഷ്മി, ലേഡിബറ്റാലിയൻ ക്യാപ്റ്റനാര്ന്നു… ഞാനതൊക്കെ എത്ര തവണ വായിച്ചേക്കുന്നേന്നോ… പറഞ്ഞു വന്നതല്ല; അന്നത്തെ ആ ആക്രമണോം ദാമ്വേട്ടന്റേം കൂട്ടുകാരന്റേം തലേച്ചൊമത്തിക്കൊടുത്തതാ.”
“പക്ഷേ, ദാമ്വേട്ടന്റെ കാര്യത്തീ വേറൊരു വേർഷൻ കേട്ടിട്ടൊണ്ടു്… പലതവണ പോലീസോ, പട്ടാളമോ ഗുണ്ടകളോ എന്നറിയാത്ത ചെലർ ചീരങ്കണ്ടത്തു വന്നു; ജയിലിക്കേറ്റൂന്നും കൊന്നുകളയൂന്നുമൊക്കെ ഭീഷണിപ്പെടുത്തീരുന്നൂന്നു് കേട്ടിട്ടൊണ്ടു്. അപ്പോ അതുവച്ചു് നാട്ടുകാരോ ചെലപ്പം വീട്ടുകാരു തന്നെയോ മെനഞ്ഞെടുത്ത കഥയാണോന്നറിയില്ല കേട്ടോ. രവിയും ഒരു പക്ഷേ, കേട്ടിട്ടുണ്ടാകും.”
കഥയിതാ: ‘ദാമ്വേട്ടൻ കൽക്കട്ടേലു് ഏതോ വലിയ കമ്പനീലാരുന്നു. അവടെ കണക്കിലെന്തോ തിരിമറി കാണിച്ചു് അവര്ടെ കമ്പനിക്കു് വല്യേ നഷ്ടം വരുത്തി. കൈക്കലാക്കിയ കാശുമായി മുങ്ങാൻ നോക്കിയപ്പോഴാ കമ്പനിക്കാരു് പിടിച്ചതെന്നു്. അവരു് ജീവച്ഛവമാക്കി തടവിലിട്ടത്രെ. അവിടന്നു് എങ്ങനെയോ രക്ഷപ്പെട്ടോടി… ദാമ്വേട്ടൻ എവ്ടെയോ കെടന്നു മരിച്ചുപോയത്രെ.’
“ഈ കഥ ആര്ടേയോ ഭാവനാ സൃഷ്ടിയാണു്. ശരിക്കും ഐഎൻഎ ബന്ധം പറഞ്ഞുതന്നെയാര്ന്നു ദാമ്വേട്ടനെ ഉപദ്രവിച്ചതു്… യുദ്ധത്തിനിടെ ജപ്പാൻകാർ മദ്രാസിലൊരു ബോംബു പ്രയോഗം നടത്തീത്രെ. കാര്യമായൊന്നും സംഭവിച്ചില്ല. പക്ഷേ, അതെങ്ങനെ സാധിച്ചൂന്നൊള്ളതു് ഗൗരവമുള്ള കാര്യമാ. അന്നു് ബർമ്മയൊക്കെ ജപ്പാന്റെ അധീനതേലാ. ഇന്ത്യൻ പട്ടാളത്തിനു് ബർമ്മയിലേക്കോ ഒന്നും കടക്കാൻ വഴിയില്ല. ജപ്പാൻ പട്ടാളം അതിനിടെ ഇന്ത്യേടെ വടക്കുകിഴക്കു് പ്രദേശത്തെവിടെയോ കടന്നു… അതിശയമായിത്തോന്നുന്നതു്—അന്നു് ഇംഗ്ലീഷ് പട്ടാളത്തിനുവേണ്ടി ആസ്സാമിലൊക്കെയൊണ്ടാര്ന്നതിൽ നിന്നു് കൊറച്ചു പട്ടാളക്കാരേ രക്ഷപ്പെട്ടു തിരിച്ചുവന്നൊള്ളൂ. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്തവരായിരുന്നു അവരിൽപ്പലരും… അവരുപോലും സുബാഷ് ചന്ദ്രബോസിന്റെ ആരാധകരായിരുന്നൂന്നൊള്ളതാ കേട്ടിട്ടുള്ളതു്. ബംഗാളികളെല്ലാം അദ്ദേഹത്തിന്റെ ആൾക്കാരാണെന്നാ അവര്ടെ ധാരണ!”
“നേരാ മണിച്ചേച്ചീ… യുദ്ധം വന്നപ്പോ നമ്മടെ നാട്ടിൽപുറത്തിന്റെ മുക്കീന്നും മൂലേന്നും വരെ ആളുകളു് പട്ടാളത്തിച്ചേർന്നാരുന്നു. ചാകുന്നെങ്കിൽ ചാകട്ടേന്നും പറഞ്ഞാത്രെ. പട്ടിണി അത്രയ്ക്കാരുന്നില്ലേ അക്കാലത്തു്. അതിലെ മുക്കാൽപേരേം ആസ്സാം കാടുകളിൽക്കൂടി ബർമ്മേലേക്കു് റോഡുവെട്ടാനൊള്ള കൂലിപ്പട്ടാളമാക്കി വിട്ടു. എല്ലാനാട്ടീന്നും ഒണ്ടാര്ന്നു. എത്രായിരം എണ്ണമാ മലമ്പനി പിടിച്ചും, കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലും പട്ടിണികിടന്നും ശത്രുക്കളുടെ ആക്രമണത്തിലും—ഒളിച്ചോടാൻ നോക്കിയപ്പോൾ ഇന്ത്യൻ പട്ടാളത്തിന്റെ തന്നെ വെടികൊണ്ടുമൊക്കെ—ചത്തേന്നു് ഒരു കണക്കുമില്ലത്രെ. എന്നിട്ടും വെറും കയ്യോടെയെങ്കിലും നാട്ടിൽ തിരിച്ചെത്താൻ സാധിച്ചവർ പഴയ കാക്കിപാന്റ്സും കോട്ടും ഷൂസും തൊപ്പിയുമിട്ടു് വീരകഥകൾ പറഞ്ഞു നടന്നു… ഞങ്ങൾ പാണൻവെളേ താമസിച്ചിരുന്നില്ലേ മണിച്ചേച്ചീ… അതിനടുത്ത വീട്ടിലൊണ്ടാര്ന്നു അങ്ങനത്തൊരാളു്. അയാൾടെ മോനെ അവന്റെ അമ്മ നീട്ടി വിളിക്കും… ‘ടാക്കൂ, എടാ ടാക്കൂ’ എന്നു്… എന്താരുന്നെന്നോ അവന്റെ പേരു് രവീന്ദ്രനാഥ ടാക്കൂർ. ടാഗോർ എന്നല്ലേ നമ്മൾ പറയാറുള്ളതു്. വേറൊരു കുട്ടി സുഭാഷ്ചന്ദ്രബോസു്, വിളിക്കുന്നതു് ബോസെന്നു്… ഒരു ചാറ്റർജീം ഒണ്ടാര്ന്നു.” സാവിത്രിക്കുട്ടി ആവേശത്തോടെ പറഞ്ഞു.
രവി പുഞ്ചിരിയോടെ കേട്ടിരിക്കുകയായിരുന്നു.
“അതല്ല പറയാൻ വന്നതു്… ജപ്പാൻ സൈന്യം മണിപ്പൂരു് വരെയെങ്ങാണ്ടുവന്നത്രെ. ആ സമയത്തെങ്ങാണ്ടാ ദാമ്വേട്ടനു് ഒരു കമ്പിയോ മറ്റോ വന്നേ. അതാ അപകടമായതു്. രഹസ്യമായി പുറപ്പെട്ട മൂന്നു യുദ്ധക്കപ്പലാ ജപ്പാൻ മുക്കിയേ; അതിലൊന്നു് വിമാന വാഹിനിക്കപ്പലാ… ചില്ലറ ഷോക്കാണോ! അതിന്റെ അന്വേഷണം നടക്കുന്നൊണ്ടാര്ന്നു.’ അപ്പളാ ‘ഞാനിവിടെ എത്തീ’ ന്നൊരു കമ്പി. കമ്പി ദാമ്വേട്ടനു് അവരു് കൊടുത്തില്ല, എവിടുന്നാ ആരാ അയച്ചേന്നു് പറഞ്ഞതുമില്ല.”
ഇന്ത്യൻ റോയൽ നേവീലാരുന്നല്ലോ ദാമ്വേട്ടൻ. ദാമ്വേട്ടനു് അധികം കൂട്ടുകാരൊന്നുമില്ലാര്ന്നു. പക്ഷേ, കൂടെയൊള്ള ഒരു ബംഗാളി എൻജിനീയറു് വലിയകൂട്ടാര്ന്നു. അവരുടെ ഒരു മേലുദ്യോഗസ്ഥനായ സായിപ്പിന്റെ സഹോദരിയുമായി ആ എൻജിനീയർ അടുപ്പത്തിലായത്രെ. വൈകിയാ സായിപ്പറിഞ്ഞേ. രായ്ക്കുരാമാനം പെങ്ങളെ സായിപ്പു് കപ്പൽ കയറ്റിവിട്ടു. പിറ്റേന്നു മുതൽ ദാമ്വേട്ടന്റെ കൂട്ടുകാരനെ കാണാനില്ലാര്ന്നു. ട്രാൻസ്ഫർ ചെയ്തൂന്നാ പറഞ്ഞതത്രെ. അതുകഴിഞ്ഞു് ദിവസങ്ങൾക്കുശേഷമാണു് ദാമ്വേട്ടനു് കമ്പി വന്നൂന്നു് പറയണെ. സായിപ്പിന്റെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദാമ്വേട്ടനറിഞ്ഞോണ്ടാണു് കൂട്ടുകാരൻ പെങ്ങളുമായി അടുപ്പമുണ്ടാക്കീതെന്നു് സായിപ്പു് സംശയിച്ചിട്ടുണ്ടാകും. ഐഎൻഎ ബന്ധത്തിന്റെ സൂചനകളും കൂടിയായപ്പോൾ പിന്നെ അവരു് വെറുതെ വിടുമോ; എത്ര വിശ്വസ്തനായിരുന്നെന്നൊന്നും അവരു നോക്കില്ല. അവർക്ക് എല്ലാരും ‘ബ്ലഡി ഇൻഡ്യൻസ്’ ആയിരുന്നു!
“അങ്ങനെ എത്രയെത്രപേർ; ചരിത്രത്തിലിടം കിട്ടാതെ പോയ ദേശസ്നേഹികളുടെ രക്തസാക്ഷിത്വം! വല്യമ്മാവന്റെ വീട്ടിലാരുന്നപ്പം—ഞാനന്നു് ഫിഫ്ത്ത്ഫോമിലാ—സ്വാതന്ത്ര്യസമരചരിത്രത്തിലെ കാണാപ്പുറങ്ങളെപ്പറ്റിയൊള്ള എത്രയെത്ര ലേഖനങ്ങൾ വായിച്ചൂന്നോ… പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ആൺകുട്ടികളും മുതൽ എല്ലാ ജാതിമതത്തിലും പെട്ട എത്രായിരം പേർ സ്വന്തം നാടിനെ അടിമത്തത്തിൽ നിന്നു് രക്ഷപ്പെടുത്താൻ സ്വയം ബലികൊടുത്തു. അഹിംസകൊണ്ടുമാത്രം നേടിയതല്ല സ്വാതന്ത്ര്യം, പതിനായിരങ്ങൾ ലക്ഷങ്ങൾ സ്വയം ഹിംസിക്കപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെ പോരാടിയതു കൊണ്ടുകൂടിയാണു്… ” സാവിത്രിക്കുട്ടി വികാരഭരിതയായി.
“ചരിത്രമൊന്നും എനിക്കറിയില്ല, കുട്ടികളേ… പക്ഷേ, സായിപ്പിന്റെയായാലും, രാജാവിന്റെയാൾക്കാര്ടെയായാലും, ജന്മി മൊതലാളിമാര്ടെയായാലും ചവിട്ടും തൊഴീം പിന്നെ പട്ടിണീം കൊറേ അനുഭവിച്ചപ്പളാ പാവപ്പെട്ടവരൊണർന്നേന്നറിയാം… കുറ്റം പറയരുതല്ലോ, അവരെ ഒണർത്താനും കൂടെ കൂടാനും കൊറേ മൊതലാളിപ്പിള്ളാരും എറങ്ങിവന്നതു് ഈ അമ്പുവപ്പൂപ്പനറിയാം മക്കളേ!”
അമ്പുവപ്പൂപ്പന്റെ ശബ്ദം വിറകൊണ്ടതു് വാർദ്ധക്യത്തിന്റെ അവശത കൊണ്ടാകാം…
എല്ലാ ശ്രദ്ധിച്ചിരുന്ന രവി ചിരിച്ചു: “ഞാനും കേട്ടിട്ടുണ്ടു് ചിറ്റമ്മേ, ദാമുവമ്മാവനെപ്പറ്റിയുള്ള ആ അപവാദ കഥയൊക്കെ. അവനവന്റാളുകളുതന്നെ പറഞ്ഞൊണ്ടാക്കിയതാകും… ദാമുവമ്മാവൻ വല്യേ ഒരാളാരുന്നു. അങ്ങനൊരാളു് നമ്മടെ കുടുംബത്തിലൊന്നും പിന്നെ ഒണ്ടായിട്ടൂംല്ല.”
ഒരു കാട്ടിൽ ചിതറിക്കിടക്കുന്ന ലക്ഷക്കണക്കായ കരിയിലകളിൽ നിന്നും ചുള്ളിക്കമ്പുകളിൽനിന്നും വിത്തുകളിൽ നിന്നും ഓരോ മരത്തിന്റേതു മാത്രമായി അടുക്കടുക്കായി പെറുക്കി നിരത്താൻ ഇത്തിരി പാടാ… സാവിത്രിക്കുട്ടിയുടെ പ്രശ്നവുമതാണു്. പണ്ടുമുതൽ, എന്നുവച്ചാൽ ഓർമ്മയുറച്ചതു മുതൽ കേട്ടറിഞ്ഞവയും, കണ്ടറിഞ്ഞവയും, സ്വയം അനുഭവിച്ചറിഞ്ഞവയും പിന്നീടു് പലരുടേയും സംഭാഷണശകലങ്ങളിൽ നിന്നു് പിടിച്ചെടുത്തു് രൂപം കൊടുത്തവയും—എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണു് സാവിത്രിക്കുട്ടിയുടെ ഓർമ്മകളിൽ. അപ്പപ്പോൾ മുമ്പിൽ കേറിവരുന്നവയെ അങ്ങനെ തന്നെ കോറിയിടുന്നു. കാലക്രമവും കാര്യകാരണ ബന്ധവുമൊക്കെ ഒത്താലൊത്തു, അത്രതന്നെ.
അതിലൊന്നാണു് ഈ കഥ: വെറും കഥയല്ല, നടന്ന സംഭവം. സാവിത്രിക്കുട്ടിയുടെ അമ്മ മീനാക്ഷിയമ്മ അവരുടെ ചിറ്റമ്മയിൽ നിന്നും കേട്ടകഥ: സാവിത്രിക്കുട്ടിയൊക്കെ കൊച്ചുങ്ങളായിരുന്നപ്പോളുണ്ടായതാണു്.
ദാക്ഷായണിച്ചിറ്റമ്മ മൂത്തേടത്തു വടക്കിനീടെ പടിഞ്ഞാപ്രത്തെ വലിയ വരാന്തയിൽ ചെറിയ തടുക്കുപാ നിവർത്തിയിട്ടു് വിശാലമായിട്ടിരുന്നു; പിച്ചളച്ചെല്ലം തുറന്നുവച്ചു.
ഊണുകഴിഞ്ഞു് ഞാനും കൊച്ചേച്ചീം കൂടെ രജനിയെ അന്വേഷിച്ചിറങ്ങിയതാരുന്നു, തായം കളിക്കാൻ; ചിറ്റമ്മേടെ മുമ്പിൽപ്പെട്ടു.
‘ഇങ്ങട്ടുവാടീ പിള്ളാരേ; എങ്ങോട്ടാ ഈ നട്ടുച്ചയ്ക്കു് ബാ ഇബിടിരി.’
ഞങ്ങൾ കൊച്ചിറയത്തിരുന്നു, അല്ലാതെ രക്ഷയില്ല. ദാക്ഷായണിച്ചിറ്റമ്മയ്ക്കു് കഥ കേൾക്കാൻ ആരെയെങ്കിലും കിട്ടിയാൽ ജന്മസാഫല്യമായി. ‘അതിപ്പം ഏതു കഥയാ…’ പതുക്കെപ്പറഞ്ഞുകൊണ്ടു് തുളസിവെറ്റിലച്ചുണ്ടുനുള്ളി കവിളരികിലൊട്ടിച്ചു; പിന്നെ വെറ്റില ഞരമ്പുകീറി നൂറുതേച്ചു് അതിനകത്തു് ഒരു ചെറിയ ഡപ്പിയിൽ നിന്നു് ചതച്ചുപൊടിച്ച അടയ്ക്കചേർത്തു് മടക്കിക്കൂട്ടി വായിൽ വച്ചു; പുറകെ ഒരു നുള്ളു പുകയില നുള്ളിയെടുത്തു്—ശർക്കരയുടെയും ഏലക്കായുടേയും ഗ്രാമ്പൂവിന്റേയും എരിവുള്ള വാസന മൂക്കിലേക്കു വലിച്ചെടുത്തു ഞങ്ങൾ—വായിലിട്ടു ചവച്ചു മുറ്റത്തേക്കു തുപ്പി…. ‘സത്യം പറയാമല്ലോ അതുകണ്ടാ ഞാനും വയസ്സായപ്പോ മുറുക്കാൻ ചവച്ചുതുടങ്ങീതു്.’ ങാ, എന്നിട്ടു് ചിറ്റമ്മ മുറുക്കാൻ ചെല്ലത്തിനകത്തൂന്നു് ഒരു ചെറിയ പരന്ന കറുത്ത റബ്ബർഡബ്ബ തുറന്നു് വായുഗുളികയേക്കാൾ ചെറിയൊരു കറുത്ത സാധനം തോണ്ടിയെടുത്തു് വലത്തെ അണപ്പല്ലിനിടയിലൊതുക്കി വച്ചിട്ടു് കണ്ണിറുക്കി ഒരു ചിരി. ‘ഇപ്പ ഇതില്ലാതെ പറ്റത്തില്ല. ആ അണപ്പല്ലു് നാശം; ആകെ അഞ്ചാറുപല്ലേ ശേഷിച്ചിട്ടുള്ളൂ… ഒരാളു രഹസ്യായിട്ടു പറഞ്ഞു തന്നതാ. നിങ്ങളായിട്ടു് ആരോടും പറയണ്ടാ, ഇതാണു് കറുപ്പു്!’ ചിറ്റമ്മ ചിരിച്ചു.
ചിറ്റമ്മയുടെ ഒരുക്കം പൂർത്തിയായപ്പോൾ കഥ താനേ വന്നു:
മേലേ മൂത്തകുന്നത്തെ കാർന്നോര്ടെ മൂന്നാമത്തെ പെങ്ങടെ ഒരേയൊരു മോനാര്ന്നു കുഞ്ഞൻപിള്ള. തള്ള നേരത്തേ ചത്തുപോയി. പിന്നാരു നോക്കാനാ. അവഗണന സഹിക്കാതാന്നാ പറയണെ. കാർന്നോരും മരുമോനും തമ്മിൽ ഭയങ്കര വഴക്കായത്രെ. മരുമകൻ വീടുവിട്ടിറങ്ങേണ്ടിവന്നു. അങ്ങനെ അനാഥനായി നാടുമുഴുവനലഞ്ഞു് അവശനായി വഴിയമ്പലത്തിലെങ്ങാണ്ടു ചുരുണ്ടുകൂടിക്കിടക്കുന്നു കുഞ്ഞൻപിള്ള. അപ്പോളൊണ്ടു് അതുവഴി വരുന്നു കരുണാമയനായ നീലാണ്ടപ്പണിക്കർ—നിങ്ങടച്ചൻ! അമ്പലത്തിന്റെ കളിത്തട്ടിൽ കിടക്കുന്നു ഒരു മനുഷ്യരൂപം—മുഷിഞ്ഞ തോർത്തുമുണ്ടാണു വേഷം. മെലിഞ്ഞു് കോലം കെട്ടു്… ചേട്ടൻ അടുത്തുചെന്നു് കൈ മൂക്കിൽ വച്ചു—ശ്വാസമുണ്ടു്.
‘വേണ്ടാങ്ങത്തെ, തൊടണ്ട, ആരാ ഏതാന്ന്വച്ചിട്ടാ വല്ല…’ ശങ്ക്വാരു് പരിഭ്രമത്തോടെ തടഞ്ഞു.
‘ആരായാലും മനുഷ്യജീവിയല്ലേ ശങ്ക്വാരേ… നീയിത്തിരി വെള്ളമിങ്ങു വാങ്ങിച്ചോണ്ടുവാ.’ ചേട്ടൻ ചെക്കനെ താങ്ങിയെഴുന്നേല്പിച്ചു: ‘നീയേതാടാ കൊച്ചനേ? എന്താ ഇങ്ങനെ? ചെക്കനു് മിണ്ടാനാകണ്ടേ? അടുത്ത വീട്ടീന്നു വാങ്ങിച്ചോണ്ടു വന്ന വെള്ളം കൊറച്ചുമുഖത്തു തളിച്ചപ്പം കണ്ണുതുറന്നു. ചേട്ടൻ വെള്ളം വായിൽ പിടിച്ചുകൊടുത്തു… മടുമടാന്നു് കൊറെ വെള്ളം കുടിച്ചു… വിമ്മിട്ടപ്പെട്ടാത്രെ ആദ്യോക്കെ എറക്കീതു്, പാവം.’
‘എഴുന്നേറ്റിരിക്കാമെന്നായപ്പം ചേട്ടൻ വിവരോക്കെ ചോദിച്ചു. പറഞ്ഞുവന്നപ്പ കൊറച്ചു് അകന്ന ബന്ധമേതാണ്ടൊണ്ടത്രെ. അതുകൊണ്ടൊന്ന്വല്ല, ചേട്ടൻ കൂടെ കൂട്ടി. അതല്ലേ ചേട്ടൻ! ആര്ടേം ദൈന്യത കാണാൻ വയ്യ.’
‘നീലാണ്ടപ്പണിക്കർക്കൊപ്പം അന്നു് മൂത്തേടത്തു തറവാട്ടിലേക്കു കേറിവന്ന കുഞ്ഞൻപിള്ള പാവമാരുന്നു, ചെക്കനൊന്ന്വല്ല കേട്ടോ, അന്നു പത്തുമുപ്പതു വയസ്സൊണ്ടു്… ങാ, അന്നു നിങ്ങളൊക്കെ കൊച്ചുങ്ങളാ; ചേച്ചി സുനന്ദേ ഗർഭാര്ന്നു…’
‘കുഞ്ഞനു് വെറുതെയിരുന്നുണ്ണുന്നു എന്നൊരസ്കിത വേണ്ടാ, പാടത്തും പറമ്പിലുമൊക്കെ ഒരു മേൽനോട്ടമാകാം. കൊയ്ത്തു നടക്കുമ്പോളും മെതിക്കുമ്പോളൂക്കെ കളത്തിലൊരാളുവേണം. എന്താ പറ്റില്ലേ? രാഘവൻ കാളെജിലല്ലേ… പിന്നെ ശേഖരൻ… വയസ്സു പതിനാറായീച്ചാലും കാര്യമില്ല… ഒക്കെ തോന്ന്യപടി ഒരു പോക്കാ.’ ചേട്ടൻ ജോലി ഏല്പിച്ചു. കുഞ്ഞൻപിള്ള ആ പഴുതിലങ്ങുകേറി കുഞ്ചമ്മാനായി; കാര്യസ്ഥനായി… നീലാണ്ടൻ ചേട്ടനു സഹായിയും, കാര്യസ്ഥനുമെല്ലാമായി ശങ്ക്വാരാര്ന്നേ… ചേട്ടനു് മേലാംകോട്ടേ കാര്യങ്ങളും നോക്കണ്ടെ, കാരണവരല്ലേ. അവിടാണെ വല്യേ വല്യേ തർക്കങ്ങളും പ്രശ്നങ്ങളും നടക്ക്വേം. അതിനെടേലല്ലേ നിങ്ങക്കായിട്ടു് ചെമ്പകശ്ശേരിത്തറവാടു് പണിതതും താമസം മാറ്റീതും. എന്നാലും നീലാണ്ടൻചേട്ടനു് മേലാംകോടു് ഒത്തിരി കാര്യങ്ങളൊണ്ടാരുന്നേ… അപ്പോ ശങ്ക്വാരും ഒപ്പണ്ടാവും.
“കുഞ്ചമ്മാനു കാര്യങ്ങൾ എളുപ്പമായി; ര്യസ്ഥപ്പണിയങ്ങു് ഏറ്റെടുത്തു… ശേഖരനാണേ സുഖിമാനാ, സ്വാർത്ഥനും… അയാക്കു ഭരിച്ചും സുഖിച്ചും നടക്കണം അത്രതന്നെ. രാഘവൻ തിരുവനന്തപുരത്തു പഠിക്കുന്നു… കുഞ്ചമ്മാൻ ശേഖരനെ ശിങ്കിടിയാക്കി. ‘നിങ്ങക്കൊന്നും തീരെ പിടിപ്പില്ലാഞ്ഞിട്ടാ ഈ കള്ളക്കൂട്ടം—അടിയാമ്മാരേ—പറ്റിക്കുന്നേ. ഇനീംക്കേ ഞാനാ… പിള്ളേർക്കൊരു വകതിരിവെത്തും വരെ എല്ലാം ഞാൻ നോക്കിക്കോണ്ടു്… കേട്ടല്ലോ ശേഖരാ, ഒക്കെ പഠിച്ചെടുത്തോണം.’ ശങ്കരിച്ചേച്ചീടെ നിർദ്ദേശാര്ന്നേ.”
‘എല്ലാം നോക്കാനാളായീന്നു് നീലാണ്ടൻ ചേട്ടൻ സമാധാനിച്ചു.’
‘കുടികിടപ്പുകാരേയും പണിക്കാരേയും വരച്ച വരയിൽ നിർത്തി കുഞ്ചമ്മാൻ. കൊഴിഞ്ഞു വീഴുന്ന തേങ്ങയ്ക്കു മാത്രമല്ല മടലിനും കൊതുമ്പിനും കോഞ്ഞാട്ടയ്ക്കും വരെ കുഞ്ഞൻപിള്ള കണക്കു വച്ചു. പഞ്ഞ കാലങ്ങളിൽ അടിയാന്മാരുടെ വീടുകളിൽ കഞ്ഞിവയ്പില്ലെന്നറിഞ്ഞാൽ പത്തായത്തിൽ നിന്നു് വിത്തുനെല്ലു് വാരിക്കൊടുത്തു് ‘കൊണ്ടുപോയി വറത്തു കുത്തി കഞ്ഞിവച്ചു് കുഞ്ഞുങ്ങക്കു കൊടുക്കു്’ എന്നു കണ്ണുനിറയ്ക്കുന്ന നീലാണ്ടൻ ചേട്ടന്റെ അടിയാന്മാർക്കു് അതോടെ രാഹുകാലം തുടങ്ങി… അതുമാത്രാ… ചെത്തിയിറങ്ങുന്ന മധുരക്കള്ളു് അടിച്ചുമാറ്റാനും, പാട്ടക്കാര്ടെ കയ്യിൽ നിന്നു് സൂത്രത്തിൽ കാശുതട്ടാനും ശേഖരനെ കരുവാക്കി. പാവം കർഷകർക്കു് വസ്തുവിന്റെ പ്രമാണം ഈടിൽ പണം കൊടുക്കും, വിത്തും കൊടുക്കും… അവസാനം ആ വസ്തുക്കൾ സ്വന്തമാക്കും… ശങ്കരിച്ചേച്ചിയെ വിശ്വസിപ്പിച്ചിരുന്നതു്, അങ്ങനെ കിട്ടുന്ന നേട്ടമെല്ലാം ചെമ്പകശ്ശേരീലേക്കു് തന്നെയെന്നു്. ശങ്കരിച്ചേച്ചിക്കാണേൽ ചേട്ടന്റെ കരുണേം ദയേമൊക്കെ വല്യ ദേഷ്യാരുന്നേ. കുഞ്ചമ്മാനെ അങ്ങനെ ചേച്ചിക്കും പൂർണ്ണവിശ്വാസമായി. സ്വന്തം ധൂർത്തിനൊള്ളതൊക്കെ പാട്ടക്കാര്ടെ കയ്യീന്നു ശേഖരൻ നേരിട്ടു വാങ്ങിക്കാനും തൊടങ്ങി; കുഞ്ചമ്മാൻ അറിഞ്ഞതായി നടിച്ചൂല്ല. അതാണു സൂത്രം, അയാളും വാങ്ങിക്കുവല്ലേ…’
‘അങ്ങനെ കുഞ്ഞൻപിള്ള ഭരണം തുടങ്ങീട്ടു കുറച്ചുനാളുകഴിഞ്ഞു. ഇതിനെടേലെപ്പളോ മേലേ മൂത്തകുന്നത്തുകാരണവരും നീലാണ്ടൻ ചേട്ടനുമായി കണ്ടുമുട്ടി. ലോഹ്യം പറഞ്ഞ കൂട്ടത്തീ ‘ആ കുഞ്ഞനെ തീർത്തും തള്ളിക്കളഞ്ഞൂല്ലേ, എത്രായാലും കൂട്ടത്തിൽപ്പെട്ടതല്ലേ!’ എന്നു് നീലാണ്ടൻ ചേട്ടൻ പറഞ്ഞത്രേ. ആ മൂപ്പീന്നിനു് ചേട്ടനെ വല്യകാര്യായിരുന്നൂന്നാ കേട്ടേക്കണേ. അതുകൊണ്ടാണോ അതോ ചത്തുപോയ പെങ്ങളെ ഓർമ്മ വന്നിട്ടാണോന്നു പറയാൻ പറ്റില്ല—ഏതായാലും നിന്റമ്മയ്ക്കവകാശപ്പെട്ടതു നീയെടുത്തോ എന്നു് പറഞ്ഞു് അങ്ങേരു് ഏതാണ്ടു് കൊറച്ചൊക്കെ ഭൂമിയോ നെലോ എവുതിക്കൊടുത്തു കുഞ്ഞൻപിള്ളയ്ക്കു്’
‘അതുകഴിഞ്ഞാ ഇനീ പറയാൻ പോണകഥ.’
‘ആങ്ഹാ… ഭാരതീ, നീ കോട്ടുവായിടണ്ട… ഇത്രേം വിവരിച്ചതു് എന്തിനാന്നു് പതുക്കെ മനസ്സിലാകും… ഇപ്പപ്പറയണ കഥ കേട്ടാ നീ ഉഷാറാകും നോക്കിക്കോ; എന്നു വച്ചാ ഈ കുഞ്ചമ്മാനില്ലേ അയ്യാളു് ഒരാൾടെ പറമ്പിത്തൂറി പറമ്പു സ്വന്തമാക്കി; അപ്പളോ…’
‘കോഴി കൂകണേനു മുമ്പേ ഒരു സർക്കീട്ടൊണ്ടു് കുഞ്ചമ്മാനു്, കത്തിച്ച റാന്തലും തൂക്കി; ഒരു നീളമുള്ള വടിയും കയ്യിലെടുക്കും. അന്നൊന്നും ഇതു പോലെ പൊതുവഴിയൊന്നുമില്ലാന്നറിയാല്ലോ. പറമ്പുവഴി കേറി വീട്ടുമുറ്റംവഴി, തൊണ്ടും നീർച്ചാലുകളും കടന്നു് അങ്ങു നടക്കും. നമ്മളേപ്പോലുള്ള തറവാട്ടുകാർക്കല്ലേ വേലീം പടിപ്പെരേമൊക്കെ. കുടികെടപ്പുകാരും മറ്റൊള്ള പാവങ്ങളും എന്തതിർത്തി തിരിക്കാനാ.’
‘വെളുപ്പിനേ എറങ്ങണ കുഞ്ചമ്മാൻ ചെമ്പകശ്ശേരീലേം അയാടേം പുരേടങ്ങളിലൊക്കെ ചുറ്റിയടിക്കും; വീണുകെടക്കണ തേങ്ങേം ഓലേം കോഞ്ഞാട്ടേം വരെ പെറുക്കിക്കൂട്ടും. നേരം വെളുത്താൽ കുടിയാൻ അതു വീട്ടിലെത്തിക്കണം—‘എടാ കമലാസനാ, മാടക്കത്തറപ്പൊരേടത്തീന്നു് മൂന്നുതേങ്ങേം അഞ്ചുമടലുമേ വന്നൊള്ളല്ലോടാ… ഒരു തേങ്ങേം രണ്ടോലമടലും എവ്ടെ തിരുകിയെടാ’ എന്നു കണക്കും അച്ചട്ടാ. ഒരു കൊതുമ്പോ ഓലമടലോ കുറഞ്ഞാലും ശിക്ഷ കടുത്തതാ.’
‘അങ്ങനെ ചുറ്റിവരുന്നതിനെടേലാരിക്കും ഓരോ ‘ശങ്കകൾ’ വരുക. ഒടനെ ആൾപ്പാർപ്പില്ലാത്ത ഏതേലും പുരേടത്തിലെ തെങ്ങിൻതടത്തിൽ ആശാനങ്ങു് മുണ്ടും പൊക്കി കുന്തിച്ചിരിക്കും, എന്തിനാണോ. വെളിക്കെറങ്ങാൻ… കാര്യം സാധിച്ചുകഴിഞ്ഞാൽ അടുത്ത കണ്ട കുളത്തിലിറങ്ങി ശുദ്ധിവരുത്തും; അതാ പതിവു്.’
‘അങ്ങനെ ഒരു ദിവസം.’
‘പറമ്പുകളെല്ലാം പരിശോധിച്ചു തിരിച്ചുവരും വഴി അയാക്കു ‘മുട്ടി’ റാന്തലു തിരിതാത്തി മാറ്റിവച്ചിട്ടു് ഒരു തെങ്ങും ചോട്ടിലങ്ങു കുന്തിച്ചിരുന്നു. നാട്ടുവെളിച്ചം പരന്നു തുടങ്ങീട്ടില്ല, ഇരുട്ടിൽ ഏതോ ഒറ്റക്കണ്ണൻ ജീവിപോലെ റാന്തൽ തിരി മാത്രം. കാര്യം സാധിച്ചുകൊണ്ടിരിക്കുമ്പോളൊണ്ടു് തെങ്ങിന്റെ മണ്ടേന്നൊരനക്കം, കിരുകിരാന്നു്. കൂടെ എന്തോ മുട്ടുന്നതോ പൊട്ടിക്കുന്നതോ… യക്ഷികളെറങ്ങണ സമയം കഴിഞ്ഞല്ലോന്നു് സംശയിക്കുമ്പോളേക്കും വീണ്ടും ആ ശബ്ദം… ഓ, ഇതതുതന്നെ… ചോര കുടിച്ചു കഴിഞ്ഞു് എല്ലു കടിച്ചു പൊട്ടിക്കുകാ… ഛേ അല്ല, ഇതു തെങ്ങല്ലേ, യക്ഷി പനയിലല്ലേ… ഇവ്ടെങ്ങും പനയില്ലാത്തതുകൊണ്ടു്… കുഞ്ഞൻപിള്ളയുടെ മൂലത്തിൽ നിന്നു് മൂർദ്ധാവിലേക്കെന്തോ പാഞ്ഞുകയറി, വല്ലാത്തൊരു ശബ്ദം തൊണ്ടയിൽ നിന്നു പുറത്തുചാടി; പേടിച്ചരണ്ടു് ചാടിയെഴുന്നേൽക്കാൻ നോക്കീട്ടും പറ്റാതെ തെങ്ങിൻ തടത്തിൽ പടിഞ്ഞു കെടന്നുപോയി. അപ്പോണ്ടു് തെങ്ങിൽ നിന്നു് ഇരുണ്ട ഒരു രൂപം ഊർന്നിറങ്ങി അയാടെ മുമ്പിൽ; റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ അതൊരു ഭൂതം പോലെ… കയ്യിൽ തിളങ്ങുന്ന കത്തി, അരയിൽ കെട്ടിത്തൂക്കിയ കുടം.’
‘ഹാ… ഹാ… രാതു്’ കുഞ്ഞൻ പിള്ളയ്ക്കു ശബ്ദം പുറത്തുവന്നില്ല.
അതിനേക്കാൾ പേടിച്ചുപോയ ഭൂതം പെട്ടെന്നു് തെങ്ങിൻതടത്തിൽ നിന്നു പുറത്തുചാടി വിക്കിവിക്കിപ്പറഞ്ഞു:
“ഹെന്റെ തൈവേ, അട്യേനറിഞ്ഞില്ലേ, വെടകൊണ്ടു്… പൊറുക്കണം തമ്പ്രാനേ… അട്യേനറിഞ്ഞില്ലേ… ” കോന്തി ദൂരേക്കു ദൂരേക്കു മാറിക്കൊണ്ടു പറഞ്ഞൊപ്പിച്ചു.
കുഞ്ഞൻപിള്ളയ്ക്കു ശ്വാസം കീഴ്പ്പോട്ടിരുന്നു. അയാൾ പെടച്ചെഴുന്നേറ്റു… ഇതു കോന്തിയാണു്, ചെത്തുകാരൻ കോന്തിച്ചോകോൻ. കുഞ്ഞൻപിള്ള ആകുന്ന ശബ്ദമെടുത്തലറി:
‘നീ കോന്തിയല്ലേടാ… തീണ്ടി നാശാക്കിയില്ലേടാ ശവമേ! തെണ്ടിപ്പരിഷ, നെനക്കു ഞാമ്പോയിട്ടു് കെട്ടിയെടുത്താപ്പോരാര്ന്നോ, നാശം!’
‘അട്യേൻ… മാപ്പാക്കണേ തമ്പ്രാ… അട്യേനു് പേട്യായി വീണുപോന്നതാ തമ്പ്രാ… മാപ്പാക്കണേ തമ്പ്രാ…’ കോന്തി കരഞ്ഞു വിളിച്ചു മാപ്പു പറഞ്ഞു.
‘എന്തുകാര്യം! മാപ്പുകൊടുക്കാവുന്ന തെറ്റാണോ കോന്തി ചെയ്തതു്; ഒരു നായരുതമ്പുരാനെ… വെറും നായരോ—ബ്രാഹ്മണവിത്താ—തൊട്ടടുത്തുനിന്നു തീണ്ടി. പൊറുക്കാവുന്ന കൈക്കുറ്റപ്പാടാണോ ഒരു വെറും ചോകോനായ കോന്തി ചെയ്തതു്.’
ദാക്ഷായണിച്ചിറ്റമ്മ ഒരു വക്രിച്ച ചിരി ചിരിച്ചു് ഒരു നിമിഷം നിശ്ശബ്ദയായി.
‘അതെന്താ കൈക്കുറ്റപ്പാടു്?’ എന്റെ കുഞ്ഞേച്ചി ചോദിച്ചു.
ചിറ്റമ്മ ചിരിയോടെ പറഞ്ഞു:
‘എന്നു വച്ചാ തെറ്റു ചെയ്തെന്നു്… മേൽജാതിക്കാരോടോ, രാജാവിനെതിരെയോ ഒക്കെ ചെയ്യുന്ന തെറ്റു്. അത്രേള്ളൂ.’
‘അതിനു് കുഞ്ചമ്മാവന്റെ പറമ്പാര്ന്നോ, അല്ലല്ലോ? പിന്നെ, കുഞ്ചമ്മാൻ തെങ്ങും തടത്തിലിരിക്കുന്നതു് കോന്തിക്കറിയില്ലാര്ന്നല്ലോ, അയാളു പേടിച്ചു് വീണുപോയതല്ലേ?’ കുഞ്ഞേച്ചി വിടുന്ന ഭാവമില്ല.
‘അതൊന്നും ഇബ്ടെ കാര്യല്ല കുട്ട്യോളേ. കുഞ്ചമ്മാന്റെ പറമ്പല്ല. എന്നാലോ അതു് കോന്തിയുടെ പറമ്പാണുതാനും. അയാടെ സ്വന്തം. എന്നുവച്ചു്? ഒന്നാന്തരം കിരിയാത്തുനായരെയാ ഒരു ചോകോൻ കൈനീളം അകലത്തീ നിന്നു തീണ്ടീതു്. കോന്തി തെങ്ങീന്നെറങ്ങാതിരുന്നാൽ കൊഴപ്പില്ലാര്ന്നു. ഇതിപ്പം കുഞ്ചമ്മാൻ വെറുതെ വിട്വോ? നാടുമുഴ്വോൻ അറീച്ചില്ലേ!’ നീലാണ്ടച്ചേട്ടൻ പറഞ്ഞു: ‘ഒന്നും വേണ്ടാ; കോന്തീടെ പറമ്പു്, അവനറിഞ്ഞോണ്ടു തെറ്റുചെയ്തില്ല. അവനെക്കൊണ്ടു മാപ്പു പറയിച്ചാമതി.’ എവടന്നു്, ആരു കേക്കാൻ… ഇത്രേം വല്യ തെറ്റിനു മാപ്പോ! നാട്ടുനടപ്പുണ്ടു് ഓരോന്നിനും, അതു നടത്തിയേ പറ്റൂന്നായില്ലേ!
‘ശങ്കര്യേച്ചീം, കുട്ടിമാളുച്ചേച്ചീം, രണ്ടു ശേഖരമ്മാരും ചാടിവീണില്ലേ! ദുഷ്ടക്കൂട്ടം. നാട്ടുനടപ്പു്—ശിക്ഷ വിധിച്ചു: കോന്തിച്ചോന്റെ ആ നാപ്പതു സെന്റു് പുരേടം കുഞ്ഞൻപിള്ള തമ്പ്രാന്റെ തണ്ടപ്പേരിലാക്കുക; ആക്കി.’
നീലാണ്ടച്ചേട്ടൻ ദേഷ്യപ്പെടുന്നതു് അന്നാദ്യമായാ ഞാൻ കണ്ടേ: ‘കുഞ്ഞനിനി ഈ കുടുമ്മത്തുവേണ്ടാ.’ ശങ്കര്യേച്ചി എതിർത്തു നോക്കി. ഈ തക്കത്തിനു് വല്യേച്ചി—കുട്ടിമാളുവമ്മയേ—ഇടപെട്ടു ‘അതുവേണ്ടാ, കുഞ്ഞൻപിള്ളയെ അങ്ങനെ ആരുമിട്ടു വട്ടുതടണ്ട. ഇത്രകാലോം ഇവടെക്കെടന്നു് മെടച്ചതിന്റെ കൂലി കിട്ടീല്ലേ കുഞ്ഞാ… ഞങ്ങടെ കൂടെ നിക്കാം… ശേഖരന്റെ കൊപ്രാക്കച്ചവടത്തിനൊക്കെ ഒരു താങ്ങാകും… ഞങ്ങളു നന്ദികേടു കാണിക്കുകേല… ഒന്നൂല്ലേലു് നമ്മടെ ബന്ധു തന്നെയല്ലേ… ഞങ്ങളുനോക്കും കുഞ്ഞനെ… എടാ ശേഖരാ, കുഞ്ഞനേം വിളിച്ചോണ്ടു ബാ… ഞങ്ങടെ വല്യേച്ചി ഞെളിഞ്ഞങ്ങു നടന്നു, കൂടെ കുഞ്ഞൻപിള്ളയും വല്യേച്ചീടെ മോൻ ശേഖരനും…’
‘ഇനി, ഇതിലും വലിയ കഥയുണ്ടു്… എന്റെ വല്യേച്ചീം മോനും കൂടെ കുഞ്ഞൻപിള്ളയോടു കാണിച്ച നന്ദിയുടെ കഥ… നാളെപ്പറയാം കേട്ടോ.’
കുഞ്ഞൻപിള്ളയെ എന്നേ നോട്ടമിട്ടു തുടങ്ങിയതാണു് അമ്മയും മകനും കൂടി… ഭയങ്കര അദ്ധ്വാനി, സൂത്രശാലി, എല്ലാ വേലത്തരങ്ങൾക്കും ആശാൻ; പോരാത്തേനു് ഒറ്റത്തടി… കുഞ്ഞൻപിള്ള കേറിയങ്ങു തെളിഞ്ഞപ്പോൾ മുതൽ അതുവരെ തിരിഞ്ഞുനോക്കാത്ത ചിലർ ബന്ധം പറഞ്ഞെത്തിയത്രെ… സഹോദരങ്ങളുടെ മക്കളാരോ. അന്നു് കുഞ്ഞൻപിള്ള ആട്ടിയോടിച്ചു. പക്ഷേ, എന്നും അയാളുടെ നിലപാടു് അതാകണമെന്നില്ല… ആളെ കൂടെക്കിട്ടിയാൽ ശേഖരപിള്ള ഏറ്റു.
നിമിത്തമെല്ലാം ഒത്തുവന്നു. നീലകണ്ഠപ്പണിക്കരുചേട്ടൻ കർശനമായിത്തന്നെ പറഞ്ഞു ‘കുഞ്ഞനിനി ഇവിടെ വേണ്ടാ’ന്നു്. ശങ്കരിയമ്മയും ശേഖരനും പറഞ്ഞിട്ടു കാര്യമില്ലെന്നു മാത്രമല്ല കുഞ്ഞൻപിള്ള ആ അപമാനം സഹിച്ചു് അവടെ നില്ക്കേമില്ല.
കുഞ്ചമ്മാനെ കൂടെക്കൂട്ടി. കൊപ്രാക്കച്ചവടോം അരിക്കച്ചവടോം വിപുലപ്പെടുത്തി; പങ്കുകാരനാക്കി കുഞ്ചമ്മാന്റെ വിശ്വാസോം സ്നേഹോം പിടിച്ചെടുത്തു. അതോടെ താമസോം ഒപ്പമായി. അക്കാലത്താ മാർത്താണ്ഡപ്പിള്ളയുടെ വരവും. കച്ചവടമൊക്കെ കൊണ്ടുപിടിച്ചുനടക്കുന്നു. ആയെടക്കെങ്ങാണ്ടൊരു ദെവസം ശങ്കരിച്ചേച്ചിയെ കാണാൻ വന്നു, കുഞ്ചമ്മാൻ. കണ്ടപ്പോൾ കൊറെ കരഞ്ഞു് ക്ഷമചോദിച്ചു. ‘എന്താ കുഞ്ഞാ നെന്റെ പഴേ ചൊടീം ഉത്സാഹോക്കെ എവടെപ്പോയീ’ന്നു് ശങ്കരിച്ചേച്ചി ചോദിച്ചപ്പഴും കരഞ്ഞത്രെ.
അന്നു് കാത്തൂന്റെ കല്യാണം കഴിഞ്ഞാരുന്നേ. ശേഖരപിള്ള പെണ്ണു കെട്ടുന്നേനു മുമ്പൊരു ദെവസം…
കുഞ്ചമ്മാനു് എടയ്ക്കെടയ്ക്കു് തുള്ളപ്പനി വരാറൊണ്ടു്. വലത്തുകാലേ ശകലം നീരൊണ്ടാരുന്നേ. അതങ്ങു വീർക്കും. വല്യേവേദനയാത്രെ. പനി തുടങ്ങിയാൽ നാലഞ്ചുദിവസം കെടന്ന കെടപ്പുതന്നാ.
അവധിക്കു നാട്ടിപ്പോയ മാർത്താണ്ഡപ്പിള്ളയെ പെട്ടെന്നുചെന്നു് വിളിച്ചുകൊണ്ടുവന്നു ശേഖരപിള്ള.
‘തുള്ളപ്പനി വന്നാ വല്ലാത്ത തണപ്പാ, എത്ര കരിമ്പടം ഇട്ടുമൂടിയാലും പനിച്ചുതുള്ളും. അതിനു ഞങ്ങളൊക്കെ മുറീ നെരീപ്പോടു് കത്തിച്ചുവച്ചു് മുറി ചൂടാക്കി വയ്ക്കും.’
കുട്ടിമാളുവമ്മേം ശേഖരപ്പിള്ളയും ഇതുതന്നെ പറ്റിയ അവസരമെന്നു് എടുത്തു. വേറൊരു കാരണോം ആയെടയ്ക്കൊണ്ടായേ. കുഞ്ചമ്മാന്റെ എളേ അനുജത്തി സാമ്പത്തികമായി ഇത്തിരി ഞെരുക്കത്തിലാരുന്നത്രെ. അവൾക്കും കുഞ്ഞുങ്ങൾക്കും എന്തേലും ഇത്തിരി കൊടുക്കണ്ടേ ശേഖരാന്നു് കുഞ്ചമ്മാൻ അഭിപ്രായം ചോദിച്ചിരുന്നത്രെ.
അറേടപ്പറത്തെ തെക്കേമുറീലെ കട്ടിലിലാ കുഞ്ചമ്മാൻ കെടന്നിരുന്നേ. നെരിപ്പോടിൽ കനലിട്ടു് കട്ടിലിന്നടിയിൽ ചൂടുകിട്ടാൻ വച്ചിട്ടുണ്ടു്. കട്ടിലിന്നടുത്തുനിന്നു് കുട്ടിമാളുവമ്മേം ശേഖരപിള്ളേം കൊണ്ടുപിടിച്ച ചർച്ച. തുള്ളിപ്പനിക്കുന്ന കുഞ്ചമ്മാൻ കൈപൊക്കി തടയുകേം.
കൊറച്ചു കഴിഞ്ഞപ്പം ശേഖരപിള്ള നേരെ ഇറങ്ങിപ്പോയി. തിരിച്ചുവന്നതു് ജഡ്കയിൽ പടികെട്ടി താസിൽദാർ ബാലകൃഷ്ണമേനോനേം കൂട്ടിക്കൊണ്ടു്. മറ്റാരോ രണ്ടുപേരും മാർത്താണ്ഡപ്പിള്ളയും അവടൊണ്ടാരുന്നു…
പിന്നെയെല്ലാം വേഗമാരുന്നു… ഇടയ്ക്കിടെ കുഞ്ചമ്മാന്റെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാമായിരുന്നത്രെ. വിസമ്മതിക്കുമ്പോ കട്ടിലിന്നടിയിലെ നെരിപ്പോടു് ഊതി കത്തിക്കും. നടുവുപൊള്ളി കുഞ്ചമ്മാൻ നിലവിളിച്ചുപോകും.
എന്തായാലും മുദ്രപ്പത്രത്തിൽ വേണ്ടെടുത്തെല്ലാം കുഞ്ചമ്മാന്റെ വിരലടയാളം വച്ചു് മുദ്രപ്പത്രങ്ങളെല്ലാം രജിസ്റ്ററാക്കി. സഹായിയായി മാർത്താണ്ഡപ്പിള്ളയും. കുഞ്ചമ്മാന്റെ സമ്പത്തു മുഴുവൻ കുട്ടിമാളുവമ്മയുടെയും ശേഖരപിള്ളേടേം പേരിൽ ഇഷ്ടദാനം.
മൂന്നാം പക്കം കുഞ്ചമ്മാൻ മരിച്ചു. ശവം കുളിപ്പിക്കാനെടുത്ത എണങ്ങരു കണ്ടു, പുറം പൊള്ളി കുമളച്ചിരിക്കുന്നതു്. കുട്ടിമാളുവമ്മ പറഞ്ഞു, ‘അഞ്ചാറു ദെവസായില്ലേ ഒരേ കെടപ്പു്. കുളിരുകൊണ്ടു് വെറച്ചു തുള്ള്വാരുന്നു. എത്ര ചൂടുവച്ചാലും പോരാന്നു് വിളിയോടുവിളി. ആ ചൂടൊക്കെക്കൊണ്ടാ ചൂടുകുരു.’ കുളിപ്പിച്ചവർക്ക് ആവശ്യത്തിനു കൈമടക്കു കിട്ടിക്കാണും. പൊള്ളലൊന്നും പിന്നെ ചർച്ചയായില്ല. കുഞ്ചമ്മാന്റെ കുടുമ്മത്തീന്നാരോ വഴക്കിനു വന്നു, അവരെ അറിയിക്കാതെ ശവം ദഹിപ്പിച്ചതിനു്. കർമ്മങ്ങൾ ചെയ്യാൻ അവകാശപ്പെട്ടവരെ വിളിക്കാത്തതിനു്. ഒന്നും നടന്നില്ല.
അതുവരെ അന്വേഷിക്കാത്ത അവരെ ഓടിക്കാൻ ശേഖരപിള്ളയ്ക്കു് ന്യായങ്ങൾ നിരത്താനുണ്ടു്. പിന്നെ ഭീഷണിയും.
ആ അദ്ധ്യായം അങ്ങനെ തീർന്നു.
‘ചെമ്പകശ്ശേരിയിലെ മക്കളിൽ മൂന്നാമൻ ശേഖരപിള്ളയ്ക്കു കളവങ്കോടം കാട്ടുശ്ശേരിൽ രാധാകൃഷ്ണകർത്താവിന്റെ ഇളയമകൾ പത്തൊമ്പതുകാരിയായ സുന്ദരിക്കുട്ടി ഭദ്രയെ വിവാഹം കഴിക്കാനുള്ള പ്രധാന യോഗ്യത, മേലാംകോടു തറവാട്ടുകാരണവരും ശ്രീമൂലംപ്രജാസഭാ മെമ്പറുമൊക്കെയായിരുന്നിട്ടുള്ള കേശവപ്പണിക്കരുടെ കൊച്ചുമകൻ ആണെന്നുള്ളതായിരുന്നു; പിന്നെ ചെമ്പകശ്ശേരിൽ നീലാണ്ടപ്പണിക്കരുടെ മകനെന്നുള്ളതു് രണ്ടാമത്തെ മേന്മ. ഭദ്രയുടെ വല്യച്ഛൻ വേലായുധക്കർത്താവു്, എന്റച്ഛന്റെ—നീലാണ്ടപ്പണിക്കരുടെ—ചിറ്റമ്മേടെ മോൾടെ ഭർത്താവാരുന്നു. അച്ഛൻ മേലാംകോടു കാരണവരായിരുന്നപ്പോഴാ വേലായുധക്കർത്താവിനെ മെഡിക്കൽ കാളേജിൽ പഠിക്കാനയച്ചതു്, പഠിക്കാൻ മിടുക്കനായിരുന്നേ. മേലാംകോട്ടേ കുടുംബാംഗങ്ങൾക്കൊപ്പം പെങ്ങളുടെ ഭർത്താവിനെയും വലിയ ചെലവുള്ള പഠിപ്പിനയച്ചതിൽ കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായത്രെ. അച്ഛനതൊന്നും വകവച്ചില്ല. ‘പഠിക്കാൻ മിടുക്കുള്ളവർ പഠിച്ചുയരട്ടേ’ന്നു് അച്ഛൻ. ആ കടപ്പാടും അങ്ങനൊരു കടുംകൈക്കു കാരണമായി—കടുംകൈ എന്നു പറഞ്ഞതു് എന്റെ വല്യേട്ടനും ചേച്ചിമാരും തന്നാ. കാരണമുണ്ടു്. ഭദ്രേടത്തി ശുദ്ധപാവം പെണ്ണാരുന്നു, സ്നേഹിക്കാൻ മാത്രമറിയുന്ന പൊട്ടിപെണ്ണു്.’ മീനാക്ഷിയമ്മ കഥ പറയുന്നതു് സാവിത്രിക്കുട്ടി കേൾക്കുന്നുണ്ടായിരുന്നു.
‘എന്നേക്കാൾ ഒരു വയസ്സിനെളേതാരുന്നു ഭദ്രേടത്തി, ശേഖരേട്ടനു മുപ്പത്തി ഒന്നു്; ഒന്നുകൊണ്ടും ഒരുചേർച്ചേമില്ല. പറമ്പുനോക്കാനാ, പാടത്തു പണിക്കാരൊണ്ടു് എന്നൊക്കെപ്പറഞ്ഞു് ശേഖരേട്ടൻ രാവിലെ എറങ്ങും. പിന്നെ ഏതുനേരത്താ വരവെന്നു പറയാൻ പറ്റില്ല. ഉച്ചയ്ക്കെങ്ങാനും കേറിവന്നാൽ പിന്നെ പെങ്ങമ്മാർക്കും ഭാര്യയ്ക്കും പൂരത്തെറിയാ, ചെലപ്പോ കയ്യും വയ്ക്കും—പലകേമിട്ടു് കിണ്ണോം വച്ചു് വിളമ്പാൻ കാത്തുനിക്കാത്തതിനു്. വല്ല അടിയാമ്മാര്ടേം ചെറ്റനൂണ്ടു് തല്ലും വഴക്കുമുണ്ടാക്കി തെങ്ങുംകള്ളും കുടിച്ചു് രാത്രീലൊരു വരവൊണ്ടു്. കാർക്കോടകൻ! അല്ല, പിന്നെ!’
‘ഭദ്രേടത്തി രണ്ടാമത്തെ മരുമകളായി വീട്ടിൽ വന്നുകയറിയതിന്റെ മൂന്നാം മാസം… പല ദിവസങ്ങളിലും തല്ലും ചവിട്ടും തൊഴീമൊക്കെയുണ്ടാരുന്നത്രേ. ഏടത്തി ഒന്നുറക്കെ കരയുക പോലുമില്ല, പുറത്തറിയുമെന്നു പേടിച്ചു്. എത്രതല്ലു കൊണ്ടാലും, എത്ര ക്ഷീണമാണെങ്കിലും അതിരാവിലെ കുളത്തിൽ കുളിച്ചു് തളത്തിൽ വിളക്കുകൊളുത്തി നാമം ജപിക്കും ഭദ്രേടത്തി. ഒരു ദിവസം നെറ്റിയിലും കൈത്തണ്ടയിലും മുറിവും കവിളിൽ ചുവന്നു തടിച്ച പാടും കണ്ടാണു് ഞാൻ ചോദിച്ചതു്. ഒത്തിരി നിർബന്ധിച്ചു, അപ്പളാ പറഞ്ഞേ; അതും മറ്റാരോടും പറയരുതെന്നു് സത്യം ചെയ്യിച്ചിട്ടു് ഞാനും കൊച്ചേച്ചിയും കൂടാ അമ്മയോടു പറഞ്ഞതു്. ഭദ്രേടത്തിയെ ഉപദ്രവിക്കരുതെന്നു ശേഖരേട്ടനോടു പറയണം, പാവം ഛർദ്ദീം ക്ഷീണോം നേരെ ചൊവ്വേ ആഹാരം പോലും കഴിക്കുന്നില്ല.’
അമ്മയിൽ നിന്നു നീതി പ്രതീക്ഷിച്ചതേ തെറ്റു്; അമ്മ ചീറി; ‘ങാ കണക്കായിപ്പോയി; തല്ലുകൊള്ളുന്നൊണ്ടേ അതു കയ്യിലിരിപ്പിന്റെ ദോഷാ!’
‘ഒരു ദിവസം രാവിലെ… നേർത്ത മനോഹര ശബ്ദത്തിലുള്ള നാമജപം കേൾക്കുന്നില്ലല്ലോ, തളത്തിൽ നിലവിളക്കു കത്തിച്ചിട്ടില്ലല്ലോ. ഞാനും കൊച്ചേച്ചിയും കൂടി അവര്ടെ മുറീടെ വാതിക്കൽ ചെന്നു നോക്കുമ്പംന്താ, ഭദ്രേടത്തി വെട്ടിയിട്ട വാഴപോലെ കെടക്കുന്നു, തുണി മുഴ്വൻ ചോര. ഒരു ബോധമില്ല. മുഖത്തു വെള്ളം തളിച്ചപ്പം പതുക്കെ കണ്ണുചിമ്മി… വെള്ളം കൊടുത്തു് തുണിയൊക്കെ മാറ്റി, പിടിച്ചു് കട്ടിലിൽ കിടത്തി…’
‘തല്ലാണോ ചവിട്ടാണോ, അതോ തന്നെ സംഭവിച്ചതോ…’
അമ്മ കണിയാൻ വൈദ്യരെ വിളിക്കാൻ ആളെവിട്ടു… എനിക്കു കരച്ചിൽ വന്നിട്ടു വയ്യ. ആരുമറിയാതെ ഞാൻ കാട്ടിക്കൊളത്തെ കുഞ്ഞാതപ്പൊലേനെ പറഞ്ഞുവിട്ടു. ഭദ്രേടത്തീടെ വീട്ടിലറിയിക്കാൻ. കുഞ്ഞാത മിടുക്കനാ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അയാൾ ഓടിപ്പോയി…
ഉച്ചയാകുമ്പോളേക്കും ഭദ്രേടത്തീടെ മൂത്ത ആങ്ങളേം ഭാര്യേം വന്നു, കാറുമായാണെത്തീതു്. ‘ആശുപത്രിൽ കൊണ്ടുപോകണം; ബ്ലീഡിംഗ് നിൽക്കുന്നില്ല; ഭദ്ര പാതിബോധത്തിലാ.’ ഭദ്രേടത്തീടെ ചേട്ടൻ പറഞ്ഞു.
കണിയാൻ വൈദ്യൻ മരുന്നു കൊടുത്തിട്ടൊണ്ടു്, നിന്നോളും. അതല്ല കൊണ്ടുപോകണോന്നു നിർബ്ബന്ധാച്ചാൽ ശേഖരൻ വന്നുചോദിച്ചിട്ടു് എന്താച്ചാ ചെയ്യാ; അല്ലാണ്ടു്? അവന്റെ ഭാര്യാ… നിങ്ങക്കു തോന്നുമ്പോലെ. ‘വേണ്ടാ, വല്യമ്മേ. ചോദ്യോം പറച്ചിലുമൊക്കെ പിന്നെയായിക്കോളാം. ഞങ്ങക്കിപ്പം പ്രധാനം അവൾടെ ജീവൻ രക്ഷിക്കലാ.’ ഭദ്രേടത്തീടെ ചേട്ടൻ ശബ്ദമുയർത്തി.
‘ശേഖരേട്ടന്റെ അമ്മോടും അച്ഛനോടും ചോദിച്ചിട്ടൊണ്ടു്, ദാ ഇവരെല്ലാം സാക്ഷിയാണു് ഭദ്രേടെ സ്ഥിതി സീരിയസ്സാണെന്നൊള്ളതിനു്. ഞങ്ങളവളെ കൊണ്ടുപോകുന്നു.’
രാത്രിയിൽ ശേഖരേട്ടൻ വന്നപ്പോൾ അമ്മ എരിവുകേറ്റി. അയാൾ കൂക്കി വിളിച്ചു് താണ്ഡവമാടി…
‘ദേവീ… ശ്രീദേവീ… ഈ രാക്ഷസജന്മങ്ങളെയൊക്കെ എനിക്കു നീ തന്നല്ലോ ദേവീ… ആ കൊച്ചിന്റെ ജീവൻ രക്ഷിക്കണേ ശ്രീദേവീ.’ അച്ഛൻ പതിവുപോലെ നിസ്സഹായതയോടെ വിലപിച്ചു.
‘ആലപ്പുഴ ആശുപത്രിയിൽ ഭദ്രേടത്തി രണ്ടാഴ്ച കിടന്നു. ഭാഗ്യം കൊണ്ടാണത്രെ രക്ഷപ്പെട്ടതു്, പക്ഷേ, കുഞ്ഞുപോയി. പക്ഷേ, ഞങ്ങടെ വീട്ടിൽ നിന്നാരും വിവരമന്വേഷിച്ചു പോയില്ല.’
‘ഭദ്രേടത്തി പോയതിന്റെ പിറ്റേമാസമായിരുന്നു സുനന്ദേടേം സുമിത്രേടേം കല്യാണം. വല്യേ ഉത്സവമായിട്ടാരുന്നു. അന്നു് വല്യേട്ടനു് ടൗണിൽ വല്യേ കച്ചവടമൊള്ള കാലമാ. ബിഏ കഴിഞ്ഞ ഒടനെയാരുന്നല്ലോ വല്യേട്ടന്റെ കല്യാണം. സരസ്വതിയേടത്തീടെ അച്ഛൻ കുബേരനാരുന്നൂന്നാ കേട്ടേക്കണേ… ഞങ്ങൾ, ഞാനും കൊച്ചേച്ചീം അവടെപ്പോയിട്ടൊണ്ടു്, രണ്ടാഴ്ച താമസിക്കേം ചെയ്തു. ഒരു കൊട്ടാരമാ വീടു്… ഏഴുവേലിക്കകത്തുള്ള വീടെന്നു് കേട്ടിട്ടേയുള്ളാരുന്നു. അവടെ ശരിക്കും അങ്ങനാ… എന്തുമാത്രം വേലക്കാരാ… ങാ അതുപോട്ടെ അതുവെറും പഴംകഥ… അതുപിന്നെ.’
‘കല്യാണത്തിന്റെ കാര്യമല്ലേ പറഞ്ഞേ… അനീത്തിമാര്ടെ കല്യാണത്തിന്റെ മുഴ്വോൻ ചരക്കുമെടുത്തതു് വല്യേട്ടന്റെ കടേന്നാ. രണ്ടായിരം രൂപേക്കൂടുതലിനൊള്ള മൊതലാ ഒറ്റയടിക്കു കൊണ്ടുപോന്നതു്. പതുക്കെ പറമ്പിലെ ആദായമെടുത്തു് തിരിച്ചു കൊടുക്കാമെന്ന കരാറിലാ… വല്യേട്ടന്റെ സ്വന്തം കടയല്ലല്ലോ, സരസ്വതിയേട്ടത്തീടെ അച്ഛന്റെ കാശെറക്കീതല്ലേ… കടേടെ നടത്തിപ്പുതന്നെ പരുങ്ങലിലായിപ്പോയത്രെ… എന്നാ ഇവടെ പറമ്പിലും പാടത്തുന്നുമൊന്നും ആദായം കിട്ടാഞ്ഞിട്ടാണോ… എന്തായാലും കാൽക്കാശു് തിരിച്ചുകൊടുത്തില്ലാന്നു മാത്രമല്ല… അതു് ഒരുപാടു ചതികളുടേയും നെറികേടുകളുടേയും കഥ… അതും ഞാൻ പിന്നെപ്പളെങ്കിലും പറയാം. മുഴ്വോനൊന്നുമറിയില്ലാ; ഇടയ്ക്കു് ഒന്നു രണ്ടുതവണ നാട്ടിൽ വന്നപ്പോൾ കണ്ടതും അറിഞ്ഞതും തന്നെ…’
അതു നിൽക്കട്ടെ.
‘സുനന്ദേടേം സുമിത്രേടേം കല്യാണം ഭദ്രേടത്തിയേയോ വീട്ടുകാരേയോ അറിയിച്ചില്ല. ആരും അങ്ങോട്ടു പോകരുതെന്നുള്ള ശേഖരേട്ടന്റെ ഉഗ്രശാസനം… വല്യേട്ടൻ കടയുടെ പ്രശ്നങ്ങളും മറ്റും കാരണം കല്യാണത്തിനു തലേന്നെ എത്തിയുള്ളൂ. വല്യേട്ടനും കുടുംബോം അന്നു് ആലപ്പുഴയല്ലേ താമസം. ഭദ്രേടത്തിയേയും വീട്ടുകാരേയും ക്ഷണിക്കാത്തതിനു് വല്യേട്ടൻ ഒത്തിരി ദേഷ്യപ്പെട്ടു. അമ്മയും ശേഖരേട്ടനും വല്യേട്ടനേയും സരസ്വതിയേട്ടത്തിയേയും ഇനി പറയാനൊന്നുമില്ല. അതീപ്പിന്നെയാണു് വല്യേട്ടനേം സരസ്വതിയേട്ടത്തിയേം പിള്ളേരേം അമ്മേം ശേഖരേട്ടനും ഏതാണ്ടു് അന്യരേപ്പോലെ കാണാൻ തുടങ്ങീതു് ന്നാ തോന്നണതു്… ങാ അതുപോട്ടെ.’
‘അതും കഴിഞ്ഞു് ആറുമാസം കഴിഞ്ഞാരുന്നു എന്റേം കൊച്ചേച്ചീടേം കല്യാണം. നിങ്ങളു വിചാരിക്കുന്നുണ്ടാകും എനിക്കും കൊച്ചേച്ചിക്കും ചെറുക്കനെ കിട്ടാത്തകൊണ്ടു് ആദ്യം അനീത്തിമാര്ടെ കല്യാണം നടത്തീതാന്നു്, ല്ലേ? എന്നാൽ അതങ്ങനെയല്ല. ഞങ്ങൾക്കു വന്ന ആലോചനകൾ രണ്ടും സ്ക്കൂൾ വാദ്ധ്യാന്മാരാര്ന്നു… അന്നൊക്കെ സ്ക്കൂളി പഠിപ്പിക്കണ സാറമ്മാർക്കു ശമ്പളം കൊറവാണേ… പക്ഷേ, വല്യേ തറവാട്ടു മഹിമയൊള്ളതുകൊണ്ടാണത്രെ അമ്മേം ആങ്ങളമാരും സമ്മതിച്ചേ. അനീത്തിമാർക്കു വന്നതു രണ്ടും ആപ്പീസുജോലിക്കാരാ. കമ്പനീലു്, ഒരാളു് കോട്ടേത്തും മറ്റേയാളു് മദ്രാസിലും…’
‘നാലുപേരിൽ അച്ഛനു് ഏറ്റവും സമ്മതമായതു് എന്റെ പിള്ളേര്ടച്ചനെയാ.’ ‘എത്ര വിവരമുള്ള ചെറുപ്പക്കാരൻ, വല്യേ തറവാട്ടിലേം’, എന്നാ അച്ഛൻ പറഞ്ഞേ. ‘നാലും ഒന്നിച്ചു നടത്താം, ചെലവും കുറവു്. അതുമല്ല മൂത്തതുങ്ങളെ നിർത്തിക്കൊണ്ടു്…’ എന്നു് അച്ഛൻ പറഞ്ഞതും ‘പോകാൻപറ. നമ്മടെ സൗകര്യംപോലെ നടത്തും; ആ കൊച്ചമ്മാർക്കു കൊറച്ചിലൊണ്ടാക്കണ്ട കണ്ട സ്ക്കൂൾ വാദ്ധ്യാമ്മാരെ ഒപ്പം കേറ്റിയിരുത്തി…’ അമ്മ തീർപ്പു കല്പിച്ചു.
‘ഞങ്ങടെ കല്യാണം തീരുമാനിച്ചപ്പം അച്ഛൻ വാതുറന്നു.’ ‘കാട്ടുശ്ശേരിക്കർത്താവിന്റെ വീട്ടിപ്പോണം… ഭദ്രയെ വിളിച്ചോണ്ടുവരണം. കർത്താക്കന്മാർ നമ്മടെ ബന്ധുക്കളാ. വേണ്ട രീതിയിൽ തന്നെ ക്ഷണിക്ക്യേം വേണം.’
കാലം കടന്നുപോയിട്ടും അങ്ങോട്ടോ ഇങ്ങോട്ടോന്നു് അറിയാൻ വയ്യാത്ത നിലയിൽ വീട്ടുകാർ കൊണ്ടുപോയ സ്വന്തം ഭാര്യയെ അന്വേഷിക്കാൻ ശേഖരേട്ടനോ മരുമകൾക്കെങ്ങനെയുണ്ടെന്നറിയാൻ അമ്മയോ മറ്റുള്ളവരോ തയ്യാറായിരുന്നില്ല. എന്നിട്ടും ഭദ്രേടത്തി കരഞ്ഞു കരഞ്ഞു കാത്തിരിക്കുകയായിരുന്നു. ശേഖരേട്ടനുമായുള്ള ബന്ധം വിടർത്താൻ വീട്ടുകാർ എത്ര നിർബ്ബന്ധിച്ചിട്ടും ഭദ്രേടത്തി കൂട്ടാക്കിയില്ല; തന്നെ കൂട്ടിക്കൊണ്ടു പോകാൻ ശേഖരേട്ടൻ വരുമെന്നു് ഉറച്ച വിശ്വാസമായിരുന്നു.
ശേഖരേട്ടനല്ല ചെന്നതു്. വല്യേട്ടനും ഏട്ടത്തിയും ഗോമതിച്ചേച്ചീം വല്യേചിറ്റമ്മേം വേണൂം നന്ദിനീം കൂടിയാ പോയതു്. എല്ലാരേം കൂടി കണ്ടപ്പോ ഭദ്രേടത്തിക്കു സന്തോഷായി. പക്ഷേ, കാട്ടുശ്ശേരിക്കാർ ആദ്യമൊന്നും അടുക്കുന്ന മട്ടല്ലായിരുന്നു. ‘ആ കാർക്കോടകൻ ഞങ്ങടെ പെങ്ങളെ കൊല്ലാക്കൊല ചെയ്യും’ ന്നും പറഞ്ഞു് അവരെതിർത്തു.
വല്യേട്ടനു് മറുത്തുപറയാനൊന്നുമില്ലാരുന്നു; തന്റെ അനിയന്റെ തനിക്കൊണം തന്നേപ്പോലെ ആർക്കറിയാം… പക്ഷേ, വല്യേട്ടനെ കാട്ടുശ്ശേരിക്കാർക്കു് ബഹുമാനവും സ്നേഹവുമായിരുന്നു, ഏട്ടത്തിയേയും.
വല്യേട്ടൻ വാക്കുകൊടുത്തു: ‘ക്ഷമിക്കണം… ഇനിയവൻ ഉപദ്രവിക്കില്ല. ഞങ്ങൾ വേണ്ടപോലെ ശ്രദ്ധിച്ചോളാം.’
ഭദ്രേട്ടത്തി അവർക്കൊപ്പം പോന്നു, സന്തോഷത്തോടെ. ശേഖരേട്ടനും അമ്മയും ദുർമ്മുഖമൊന്നും കാണിച്ചില്ല… ഭദ്രേട്ടത്തിയുടെ ആങ്ങളമാർ ശേഖരേട്ടനെ ഇരുട്ടടി അടിക്കാൻ മറവരെ ഏർപ്പാടുചെയ്തിരുന്നത്രെ. അമ്മ പറഞ്ഞറിഞ്ഞ ഭദ്രേട്ടത്തി നിരാഹാരം കിടന്നാണത്രെ ആങ്ങളമാരെ പിന്തിരിപ്പിച്ചതു്. ആ വാർത്ത അമ്മയും ശേഖരേട്ടനും അറിഞ്ഞിരുന്നു.
…ഞങ്ങടെ കല്യാണം ഉപായത്തിലൊരു കാട്ടിക്കൂട്ടലായിരുന്നു. ‘ആറുമാസമല്ലേ ആയുള്ളൂ. ചേർത്തലയമ്പലത്തിലെ ഒമ്പതാമുത്സവം പോലൊരു ആഘോഷം ഈ വീട്ടിൽ നടന്നിട്ടു്… ഇനിയിപ്പോ ഇതൊക്കെ മതി.’ എന്നു് അമ്മയും ശേഖരേട്ടനും സുനന്ദയും സുനന്ദയുടെ ഭർത്താവു് കൃഷ്ണൻനായരും. അവരുടെ കല്യാണം കഴിഞ്ഞതോടെ കൃഷ്ണൻ നായർ പറയുമ്പോലെയായി കാര്യങ്ങൾ
…ഞാൻ പറഞ്ഞില്ലേ വല്യേട്ടനും സരസ്വതിയേടത്തിയും വല്ലാതെ നിസ്സഹായരായിരുന്നു… സരസ്വതിയേട്ടത്തീടെ തറവാട്ടിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങൾ നടന്നു. വല്യേട്ടന്റെ കച്ചവടം തീരെ മോശമായി… പക്ഷേ, ഞാനും കൊച്ചേച്ചിയുമൊക്കെ കുറേനാൾ കഴിഞ്ഞാണു് അതൊക്കെയറിയുന്നതു്…
ഞങ്ങൾ കല്യാണം കഴിഞ്ഞുപോയതു് സന്തോഷവതിയായ ഭദ്രേട്ടത്തിയെ കണ്ടുകൊണ്ടാണു്. ശേഖരേട്ടൻ ഉപദ്രവിക്കാറില്ല, സ്നേഹായിട്ടൊക്കെ പെരുമാറുന്നു… മറവന്മാരുടെ തല്ലുപേടിച്ചാകും എന്നു് ഞാനും കൊച്ചേച്ചിയും കൂടി തമാശ പറഞ്ഞു ചിരിച്ചിട്ടുണ്ടു്.
എന്റെ കല്യാണം കഴിഞ്ഞു് രണ്ടുമാസമായപ്പോളാണെന്നു തോന്നുന്നു, ഞങ്ങൾ നാട്ടിലൊന്നു വന്നുപോയി, രണ്ടു ദിവസത്തേക്കു് ഭദ്രേട്ടത്തി ഇത്തിരി ക്ഷീണിച്ചിട്ടുണ്ടെന്നല്ലാതെ സന്തോഷത്തിനു കുറവൊന്നുമില്ലായിരുന്നു. ഞങ്ങളെ സത്കരിക്കാൻ ഓടിനടന്നു, അമ്മയുടെ കൊള്ളിവാക്കുകൾ കേട്ടെന്നു നടിക്കാതെ. ഞാൻ വിചാരിച്ചു—മിടുക്കിയായല്ലോ ഭദ്രേടത്തി.
പിന്നീടു് ഞങ്ങൾ വരുന്നതു് എട്ടൊൻപതുമാസം കഴിഞ്ഞാണു്. ആദ്യത്തെ ഗർഭം അലസിപ്പോയതിന്റെ ക്ഷീണവും ചികിത്സകളുമായി കൊച്ചേച്ചീം വന്നിട്ടുണ്ടു്.
വലിയ വയറുമായി ഭദ്രേടത്തി; എട്ടാം മാസമാണത്രെ. അന്നു ഞങ്ങൾ കാണുമ്പോളുള്ള സന്തോഷവും ഉത്സാഹവുമൊന്നുമില്ല. തീരെ ക്ഷീണിതയാണു്. ആരോടും സംസാരിക്കാൻ ഒരു താല്പര്യവും കാണിക്കുന്നില്ല…
ചിറ്റമ്മയാണു് പറഞ്ഞതു്: ഭദ്രേടത്തിയെ കാണാനും ഏഴാം മാസത്തിൽ വീട്ടിലേക്കു പ്രസവത്തിനു കൊണ്ടുപോകാനുള്ള ദിവസം തീരുമാനിക്കാനുമായി കാട്ടുശ്ശേരീന്നു ഒരു കാറുനെറയെ സാധനങ്ങളുമായിട്ടാ ഭദ്രേടത്തീടെ വീട്ടുകാർ വന്നതു്. ശേഖരേട്ടനും അമ്മയും അവരെ ആട്ടിയെറക്കീന്നു പറയുന്നതാവും ശരീന്നു ചിറ്റമ്മ. കാരണമെന്താന്നോ; ഞങ്ങടെ കല്യാണത്തിനു് കാട്ടുശ്ശേരീന്നു് ഭദ്രേടത്തിയെ വിളിച്ചോണ്ടു വന്നപ്പോ ഒരു പെട്ടി നിറയെ ഡ്രസ്സും ദേഹം നന്നാക്കാൻ മരുന്നും ഒക്കെയുണ്ടാരുന്നു… ഗർഭിണിയാണെന്നറിഞ്ഞ സന്തോഷത്തിൽ ഭദ്രേടത്തീടെ അമ്മേം ചേട്ടനും ചേട്ടത്തീമൊക്കെ തള്ളയ്ക്കും കുഞ്ഞിനും ആരോഗ്യത്തിനും ബുദ്ധിവളർച്ചയ്ക്കും മരുന്നുകൾ, പഴങ്ങളും ഇലക്കറികളും (അവർക്ക് കൃഷിയുണ്ടു്, ഞങ്ങടെ പാടത്തും പച്ചക്കറിയുണ്ടു്) അങ്ങനെ പലതുമായി രണ്ടുമൂന്നു തവണ വന്നു… പക്ഷേ, അമ്മ വല്യേ ലോഹ്യമൊന്നും കാണിച്ചില്ലത്രെ. ശേഖരേട്ടനാണെ അവർ വന്നപ്പോഴൊന്നും അവിടെയുണ്ടായിരുന്നുമില്ല…
അങ്ങനെയിരിക്കുമ്പഴാ ഏഴാം മാസം ഗർഭിണിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാൻ ദിവസം നിശ്ചയിക്കാൻ കാട്ടുശേരിക്കാർ വരുന്നതു്. അവടെയാണേ അലോപ്പതി ഡാക്ടറുണ്ടു്, കാറുണ്ടു്… സ്വന്തം ആശുപത്രിപോലെ കരുതാവുന്ന ആലപ്പുഴ സർക്കാരാശുപത്രിയുണ്ടു്…
‘ചെമ്പകശ്ശേരീക്കാരെന്താ ദരിദ്രവാസികളാണോ? ഇവിടെ കെട്ടിക്കൊണ്ടുവന്ന പെണ്ണിനു ചെലവുകൊടുക്കാൻ ഗതീല്ലാത്തോരാ ഞങ്ങളെന്നു കരുത്യോ? വരുമ്പം വരുമ്പം മകൾക്കു കെട്ടും പൊതീമായിട്ടു്; ഇപ്പം ദാ, അവര്ടെ വീട്ടിൽ ഡാക്ടറൊണ്ടത്രേ. എത്ര ഡാക്ടറൊണ്ടായിട്ടാ ഇവ്ടൊള്ളോരെല്ലാം പെറ്റേ? അപ്പോ ചെമ്പകശ്ശേരിത്തറവാട്ടുകാരെ കരുതിക്കൂട്ടി കൊച്ചാക്കുവല്യോ! ശേഖരന്റെ ഭാര്യ ഈ തറവാട്ടിൽ പ്രസവിക്കും. അത്രയ്ക്കൊക്കെയൊള്ള വക ചെമ്പകശ്ശേരിക്കൊണ്ടു്… പ്രസവം കഴിയുമ്പോൾ സൗകര്യം പോലെ അറിയിക്കാം. ഇപ്പം ഈ കൊണ്ടുവന്ന സാമാനങ്ങളുമെടുത്തു് എറങ്ങണം എല്ലാരും…’ അമ്മ ഭദ്രകാളിയായി.
വലിയ വഴക്കായത്രേ.
‘എനിക്കിവിടെ സുഖാണു്, ശേഖരേട്ടനു് എന്നെ വല്യേ കാര്യമാ… നിങ്ങളായിട്ടു് എന്റെ ജീവിതം നശിപ്പിക്കരുതു്’ എന്നൊക്കെ ഭദ്രേടത്തീടെ കരച്ചിൽ കണ്ടു് കാട്ടുശ്ശേരിക്കാർ അടങ്ങി. ഭദ്രേടത്തീടെ അമ്മ കരഞ്ഞുവിളിച്ചാണത്രെ പടിയിറങ്ങിയതു്. അന്നു തുടങ്ങീതാണത്രെ ഭദ്രേടത്തീടെ മൗനവും ഒറ്റയ്ക്കിരുന്നുള്ള കരച്ചിലും. ഏഴാംമാസത്തിൽ വീട്ടിൽ പോകാല്ലോന്നു സന്തോഷിച്ചിരുന്നതാരുന്നു ഭദ്രേടത്തീന്നു് നന്ദിനിയാ പറഞ്ഞതു്.
രണ്ടുദിവസം കഴിഞ്ഞു് ഞങ്ങൾ തിരിച്ചുപോയി.
“രണ്ടാഴ്ച കഴിഞ്ഞുകാണും, കൊച്ചേച്ചീടെ കത്തുവന്നു… കത്തുവായിച്ചു് കൊറേ നേരത്തേക്കു എനിക്കു ബോധം പോയപോലെ; തളർന്നു വീണുപോയി. കൊച്ചോപ്പ മുഖത്തുവെള്ളം തളിച്ചപ്പളാ കണ്ണുതൊറക്കുന്നേ. ഒരുചരുവം വെള്ളം കുടിച്ചു. വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനന്നു് മൂന്നുമാസം ഗർഭിണിയാണേ.”
‘കത്തെന്താരുന്നൂന്നോ—ഭദ്രേടത്തി മരിച്ചു; നിറവയറോടെ തന്നെ… മരിച്ചതല്ല, കൊന്നതാ. മന്ത്രവാദം ചെയ്തുകൊന്നു. വല്യേ കേസും കൂട്ടോക്കെ ആയത്രെ. കാട്ടുശ്ശേരിക്കാരാരാ, നിസ്സാരക്കാരാ… എന്നിട്ടെന്താ, ഒന്നുമായില്ല; കേസ് വിട്ടുപോയി…’
വിശ്വാസത്തിന്റെ പ്രശ്നമല്ലേ. മരിക്കുമെന്നു കരുതിയല്ലല്ലോ, രക്ഷിക്കാനല്ലേ മന്ത്രവാദം ചെയ്തതു്. പ്രേതബാധ ഒഴിപ്പിക്കലും മന്ത്രവാദവുമൊന്നും ഹിന്ദുക്കൾക്കന്യമല്ലല്ലോ; വിശ്വാസവും ആചാരവുമല്ലേ. വിശ്വാസത്തിന്റെ പേരിൽ പണ്ടു് നരബലിപോലും ആചാരമായിരുന്നില്ലേ? ഉത്തമവിശ്വാസത്തിന്റെ പേരിൽ ചെയ്ത കർമ്മം—അതെങ്ങനെ കുറ്റകരമാകും!
“ഭദ്രേടത്തി എങ്ങനെയാ മരിച്ചതെന്നറിയണോ, പറയാം… ” ‘വലിയ വയർ, കിടക്കാൻ തന്നെ ബുദ്ധിമുട്ടി, ഭയങ്കരക്ഷീണം… മിണ്ടാട്ടവും ഉരിയാട്ടവുമില്ല. വല്ലതും ചോദിച്ചാൽ ഒരു മൂളൽ, അല്ലെങ്കിൽ ഒരു വാക്കു് ആഹാരത്തിനു തീരെ രുചിയില്ല… രാത്രിയാകുന്നതേ പേടിയാണു്. ഉറങ്ങാൻ ശേഖരേട്ടന്റെ മുറിയിൽ കേറില്ല. ഉഷ്ണം, പരവേശം എന്നൊക്കെപ്പറഞ്ഞു് നന്ദിനീടെ കൂടെ തളത്തിലാ കിടപ്പു്.’
‘ശേഖരേട്ടനു മാത്രമല്ല അമ്മയ്ക്കും ഉറപ്പായി. ഇതെന്തോ പ്രേതബാധതന്നെ. ആഹാരം വേണ്ടാത്തതു മനസ്സിലാക്കാം. ക്ഷീണം സ്വാഭാവികം. പക്ഷേ, ഭർത്താവിന്റടുത്തു കിടക്കാൻ കൂട്ടാക്കാതിരുന്നാൽ; എന്തൊരു ധിക്കാരം!’
ഭർത്താവു് ശേഖരേട്ടനാണെന്നുള്ളതു് ആരോർക്കാൻ!
‘ജോത്സ്യനെത്തി, കവിടി നിരത്തി… വിസ്തരിച്ചു ഗണിച്ചു… ഉണ്ടു്, തെളിഞ്ഞു കാണാം. പ്രേതബാധതന്നെ… ചെറിയ പ്രേതമല്ല, ഉഗ്രരൂപിണി… ഈ വീടിരിക്കുന്നിടത്തു് പണ്ടു് പണ്ടു് ഒരു കുളമായിരുന്നു, ഇല്ലപ്പറമ്പിലെ കുളം. ഗർഭിണിയായ ബ്രാഹ്മണസ്ത്രീ കുളത്തിൽ ചാടിച്ചത്തു. അതോടെ ഇല്ലക്കാർ നാടുവിട്ടു. മന നാമാവശേഷമായി… വസ്തു കൈമാറിക്കൈമാറിയെത്തിയതാണു്… അന്നുമുതൽ ഗർഭിണിയുടെ പ്രേതം തക്കം പാർത്തലയുന്നു ഗർഭിണികളെ കൂടെക്കൂട്ടാൻ… ഇപ്പോഴാണു് ഒത്തുകിട്ടിയതു്.’
‘ഈ വീടുവച്ചിട്ടു് ഇരുപത്തിമൂന്നു കൊല്ലായില്ലേ ശങ്കരീ, നീ തന്നെ ആറുമക്കളെ പെറ്റതിവിടല്ലേ? നമ്മടെ മക്കളും.’ അച്ഛനെ പൂർത്തിയാക്കാനനുവദിക്കാതെ അമ്മ ചാടി വീണു:
‘നിർത്തുന്നൊണ്ടോ! അവൾടെ ആദ്യത്തെ ഗർഭം കലങ്ങീപ്പം തന്നെ എനിക്കുതോന്നീതാ. വെറുതെ ജോത്സ്യരെ ദേഷ്യം പിടിപ്പിക്കാതെ പൊക്കോണം.’ ജോത്സ്യരുടെ ഇരുണ്ട മുഖം തെളിഞ്ഞു. ആരോടും എതിരുപറയാനറിയാത്ത എന്തുവന്നാലും ദേവിയെ വിളിച്ചുകരഞ്ഞു പ്രാർത്ഥിക്കാൻ മാത്രമറിയാവുന്ന അച്ഛൻ പിൻവാങ്ങി.
ജോത്സ്യൻ വിസ്തരിച്ചുപറഞ്ഞു: ‘പ്രേതത്തിനു പിടികിട്ടാൻ കാരണം ഭദ്രേടത്തി തന്നെ. സന്ധ്യകഴിഞ്ഞു് പുറത്തിറങ്ങിക്കാണും, അതും ഇരുമ്പു കയ്യിലില്ലാതെ.’ അമ്മ ശരിവച്ചു. ‘മിക്ക ദിവസവും രാത്രിയിൽ പടിഞ്ഞാറെ ഇറയത്തിറങ്ങിയിരിക്കും ഭദ്രേടത്തി. കൂട്ടിനു് നന്ദിനി. ചോദിച്ചാൽ പറയും നക്ഷത്രങ്ങളെ കാണാനാണെന്നു്. നന്ദിനി കുട്ടിയല്ലേ, പ്രേതമെന്തിനവളെ പേടിക്കണം, നേരേ ഗർഭിണിയെ പിടികൂടി.’
ജോത്സ്യർ ഒഴിവുകണ്ടു… പരിഹാരക്രിയകൾ, ആവാഹനം. എല്ലാം ഉടൻ വേണം. മന്ത്രവാദിയെ വരുത്തി—ആൾ നിസ്സാരക്കാരനല്ല, ചുട്ടകോഴിയെ പറപ്പിക്കുന്നവനാ. പിന്നെയാ ഈ അന്തർജ്ജനത്തിന്റെ പ്രേതം! പ്രേതത്തെ ആവാഹിച്ചു് ശക്തി നശിപ്പിച്ചു് പറപറത്തും. മന്ത്രവാദത്തിനുള്ള സാധനങ്ങളെത്തി, കരിങ്കോഴിവരെ. പരികർമ്മികളുമെത്തി… സഹായത്തിനു ജോത്സ്യരും.
പുതുതായി കെട്ടിയുണ്ടാക്കിയ പച്ചോലപ്പന്തലിൽ പൂജയും ഹോമവും ആവാഹനവും… മൂന്നുദിവസവും ഹോമകുണ്ഡത്തിനരികിൽ പലകപ്പുറത്തു് ഗർഭിണിയെ ഇരുത്തിയാണു് ഹോമവും പൂജയും മന്ത്രങ്ങളും… ചൂടും പുകയും ഗർഭക്ഷീണവും… പലകുറി ഭദ്രേടത്തി തളർന്നു വീണത്രേ… വെള്ളം തളിച്ചു് എഴുന്നേല്പിച്ചിരുത്തും. മന്ത്രവാദി പറയുമ്പോൾ മാത്രമേ വെള്ളം കൊടുക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പ്രേതം ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ശക്തി വീണ്ടെടുക്കും, ചെയ്തത്രേം വെറുതെയാകും.
മൂന്നാം ദിവസം… കടുത്ത മന്ത്രങ്ങളും ഹോമവും, ആവാഹനത്തിന്റെ അവസാനഘട്ടം വരാൻ പോകുന്നു…
കമിഴ്ത്തിവച്ച വലിയ മൺകുടത്തിനുമുകളിൽ ഗർഭിണിയെ കേറ്റിനിർത്തി… ശേഖരേട്ടൻ കയ്യിൽ പിടിച്ചിട്ടും ഭദ്രേടത്തിക്കു നേരെ നിൽക്കാൻ പറ്റുന്നില്ല. കാലിടറി വീഴാൻ പോയപ്പോളൊക്കെ ശേഖരേട്ടൻ പല്ലിറുമ്മി, കണ്ണുരുട്ടി… മന്ത്രിവാദി ഓം ഹ്രീം എന്നൊക്കെ എന്തൊക്കെയോ ഉച്ചത്തിൽ ചൊല്ലി ഏതോ പൊടി തീയിലേക്കു വാരിയെറിഞ്ഞു. ഹുങ്കാരത്തോടെ തീയാളിക്കത്തിയപ്പോളൊക്കെ ഭദ്രേടത്തി പേടിച്ചു് കണ്ണടച്ചത്രേ. മന്ത്രവാദി എഴുന്നേറ്റു് അയാൾടെ കയ്യിലെ നീളമുള്ള വടിയുടെ അറ്റം കൊണ്ടു് ഭദ്രേടത്തിയുടെ തലമുതൽ ഉഴിഞ്ഞു, അപ്പോഴും എന്തോ മന്ത്രം ജപിക്കുന്നുണ്ടാരുന്നു. പിന്നെ മന്ത്രവാദി ഗർഭിണിയുടെ വയറിനു ചുറ്റു പല പ്രാവശ്യം ഉഴിഞ്ഞിട്ടു് ആ വടിയുടെ അറ്റം ഗർഭിണിയെ നിർത്തിയിരിക്കുന്ന കുടത്തിനു ചുറ്റും പല പ്രാവശ്യം ഉഴിഞ്ഞതും അതിനടുത്തു് കരിങ്കോഴിയെ ഇടതുകക്ഷത്തിലൊതുക്കി നിന്നിരുന്ന പരികർമ്മി കരിങ്കോഴിയുടെ കഴുത്തുമുറിച്ചു് കുടത്തിനു മുകളിൽ കാണിച്ചു. കറുത്ത ചോര കുടം മൂടി, ഒപ്പം മന്ത്രവാദി കയ്യിലിരുന്ന വടികൊണ്ടു് കുടത്തിന്റെ അരികിൽ ശക്തിയായടിച്ചു, എന്തോ പറഞ്ഞലറിക്കൊണ്ടു്. പൊട്ടിത്തകർന്ന കുടത്തിനൊപ്പം ഭദ്രേടത്തി ഒരലർച്ചയോടെ കമിഴ്ന്നടിച്ചു വീണു…
ചോരപ്രളയത്തിൽ പാതി പുറത്തുവന്നു ചതഞ്ഞുപോയ ഒരു കുഞ്ഞുതല! നരബലി; ഒന്നല്ല രണ്ട്!
ഒരു കുടുംബത്തിന്റെ മേലൊന്നാകെ വന്നുവീണ തീരാശാപം!
കുഞ്ഞിക്കുട്ടൻകർത്താവിനു ഗൗരിയമ്മയിൽ ജനിച്ച ആദ്യത്തെ മൂന്നുകുട്ടികൾക്കും മിനിട്ടുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും നാലുപ്രസവം… അതിൽ രണ്ടു പെൺകുഞ്ഞുങ്ങളെ ആരോഗ്യവതികളായിത്തന്നെ കിട്ടി. ബാക്കി രണ്ടും ചാപിള്ളകളായി. അതു രണ്ടും ആൺകുഞ്ഞുങ്ങളായിരുന്നു.
പിന്നെ കുറച്ചുനാൾ ഗൗരിയമ്മ ഗർഭം ധരിച്ചില്ല. കർത്താവും ഗൗരിയമ്മയും മൂന്നുനാലുകൊല്ലം അക്ഷരാർത്ഥത്തിൽ തപസ്യയായിരുന്നു… ഗൗരിയമ്മ വീണ്ടും ഗർഭം ധരിച്ചു. കേഴ്വിപ്പെട്ട ഒരു വൈദ്യനും കൂടിയായിരുന്ന കർത്താവിന്റെ പരിചരണം… പ്രത്യേക ശൂശ്രൂഷകൾ… എട്ടാമനായി ഒരു മകൻ പിറന്നു. തങ്ങളിതുവരെ ആർജ്ജിച്ച പുണ്യങ്ങളാണു് ഇങ്ങനെയൊരു മകനെ സമ്മാനിച്ചതെന്നു് സന്തോഷിച്ചു, അച്ഛനമ്മമാർ.
‘നാരായണൻ’ കുഞ്ഞിനു് അച്ഛൻ പേരിട്ടു: ‘എന്റെ മകനെ വിളിക്കുമ്പോഴെല്ലാം സാക്ഷാൽ നാരായണനും വിളികേൾക്കുന്നുണ്ടാകും.’
കുഞ്ഞിന്റെ അമ്മ അത്രയ്ക്കും പോയില്ല. അവർ കൊച്ചുനാണു എന്നുവിളിച്ചു; ചേച്ചിമാർക്കും അടുപ്പമുള്ളവർക്കും കൊച്ചുനാണു തന്നെ… ആ മകനാണു് ഇരുപത്തിമൂന്നാം വയസ്സിൽ സന്യാസിയാകാൻ നാടുവിട്ടുപോയതു്!
വലിയ കഥയാണതു്.
നാരായണനു് ഒരു വയസ്സിനിളയതായി ഒരനുജൻ പിറന്നു, പിന്നെ ഒരനുജത്തിയും. അച്ഛൻ തമ്പുരാനു് എല്ലാ മക്കളോടും സ്നേഹമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിൽ നാരായണൻ എല്ലാരേക്കാളും മീതെ നിന്നു. എന്നുവച്ചു് പക്ഷപാതപരമായ ആനുകൂല്യങ്ങളൊന്നും നാരായണനു കൊടുത്തെന്നു ധരിക്കണ്ട; പകരം കൂടുതൽ ഉത്തരവാദിത്വങ്ങളുടെ ഭാരമാണു് മകനെ ഏല്പിച്ചതു്… മകന്റെ നിരന്തര സാന്നിധ്യം ഉറപ്പിക്കാനുള്ള വിദ്യയെന്നു് പലരും അസൂയപ്പെട്ടു.
നാരായണൻ—തീർത്തും ശാന്തൻ, അഹിംസാവാദി… ആരേയും കുറ്റപ്പെടുത്തില്ല, ആരേക്കുറിച്ചും കുറ്റം പറയില്ല, ആരോടും മുഖം മുറിഞ്ഞു സംസാരിക്കില്ല. അതീവ ബുദ്ധിശാലി… പഠിപ്പിൽ ഒന്നാമൻ. ആഴത്തിലുള്ള വായന… ഏഴാം ക്ലാസ്സു് കഴിഞ്ഞാണു് ഇംഗ്ലീഷ് സ്ക്കൂളിലെത്തിയതു്.
സ്ക്കൂൾ ഫൈനൽ ക്ലാസ്സിലെത്തുന്നതിനും വളരെ മുൻപേ തന്നെ നാരായണന്റെ മനസ്സു പക്വമായി… മകനു് യുക്തിചിന്ത കൂടിപ്പോയോ എന്നു പണ്ഡിതനായ അച്ഛൻ ഭയപ്പെട്ടു. അതേസമയം സത്യത്തിലും ധർമ്മത്തിലും ഈശ്വരവിശ്വാസത്തിലും ഒരയവും കാണിക്കാത്ത മകനെ അച്ഛനു ബഹുമാനമായി. അച്ഛൻ ആശ്വസിച്ചു… മകൻ ഒരുപാടു ഉയരത്തിലെത്തും…
ഹൈസ്ക്കൂൾ ക്ലാസ്സിലെത്തി രണ്ടാം കൊല്ലം തുടക്കത്തിൽ തന്നെ നാരായണനെത്തേടി അസുഖമെത്തിയിരുന്നു… വില്ലനായതു് ആചാരങ്ങൾ… രാവിലത്തെ കഞ്ഞികുടിച്ചു് ഏഴുമൈൽ നടന്നും വഞ്ചിപിടിച്ചുമെല്ലാം സ്ക്കൂളിലെത്തും… വൈകിട്ടു തിരിച്ചും… അതിനിടയിൽ വെള്ളംപോലും കുടിക്കില്ല, കുടിച്ചുകൂടാ: ‘കണ്ട ഹീനജാതിക്കാരെയെല്ലാം തൊട്ടും തീണ്ടിയും ഒപ്പമിരുന്നും… ദേഹശുദ്ധി വരുത്താതെ കുടിനീരിറക്കാൻ പറ്റ്വോ!’ അതായിരുന്നു അന്നത്തെ ചട്ടം. തിരിച്ചുവന്നു് എരിയുന്ന വയറോടെ തണുത്ത വെള്ളത്തിൽ മുങ്ങിക്കയറി…
കാര്യമറിഞ്ഞപ്പോൾ അച്ഛൻ തമ്പുരാൻ പരിതപിച്ചു. മകനു് പട്ടണത്തിലെ നായർ ഹോട്ടലിൽ ഉച്ചയ്ക്കു പാലും പലഹാരവും ഏർപ്പാടാക്കി… ‘ആചാരങ്ങൾ ലംഘിക്കാനും കൂടിയുള്ളതാണു്!’ നെറ്റിചുളിച്ചവർക്കു അച്ഛൻ തമ്പുരാന്റെ മറുപടി.
നാരായണൻ ദിനംപ്രതി ക്ഷീണിക്കുന്നു, ആഹാരം തീരെക്കുറവു്. അക്കൊല്ലത്തിന്റെ പകുതിവച്ചു് തെക്കൊരു പട്ടണത്തിൽ അച്ഛൻ തമ്പുരാൻ വീടുവാടകയ്ക്കെടുത്തു; മകനു കൂട്ടായി ഒരു സതീർത്ഥ്യനും ഒരു പാചകക്കാരനും.
എന്നിട്ടും കാര്യങ്ങൾ വളരെയൊന്നും മെച്ചപ്പെടുന്നില്ല. കുഞ്ഞിക്കുട്ടൻകർത്താവെന്ന അച്ഛൻതമ്പുരാൻ ഗോവിന്ദക്കണിയാരെ വിളിച്ചുവരുത്തി… ‘മകൻ ജനിച്ചപ്പോളെഴുതിയ ജാതകമാണു്. ഒന്നുകൂടി നോക്കണം… വ്യാഖ്യാനിക്കണം.’
കവടി നിരത്തി, ഒരുപാടുഗണിച്ചു, ശ്രദ്ധാപൂർവ്വം വ്യാഖ്യാനിച്ചു… യജമാനനോടാണു് വ്യാഖ്യാനിക്കേണ്ടതു്… പണ്ഡിതൻ, ഉൾക്കൊള്ളാൻ കഴിവുള്ളയാൾ…
ലോകത്തിന്റെ നിറുകയിലെത്താനുള്ള യോഗം. ഒരു മനുഷ്യായുസ്സിൽ നേടാനാകുന്ന അറിവുണ്ടാകും… ആരേയും നോക്കുകൊണ്ടും വാക്കുകൊണ്ടും ജയിക്കാനുള്ള കരുത്തുണ്ടാകും, എല്ലാവരാലും ബഹുമാനിക്കപ്പെടാനുള്ള യോഗവും കാണുന്നു… പക്ഷേ, എല്ലായിടത്തും തടസ്സങ്ങൾ കാണുന്നു… വിട്ടുമാറാത്ത രോഗപീഡ, ചതികളിൽ വീഴാനുള്ള യോഗം, പരിശ്രമങ്ങൾക്കെല്ലാം തടസ്സങ്ങൾ. അർഹിക്കുന്നതെല്ലാം കൈവഴുതിപ്പോകും. ‘അല്ല, വല്യമ്പ്രാനു് അറിയാത്തതല്ലല്ലോ… ആ നക്ഷത്രത്തിൽ ജനിച്ചവൻ അലയാതെ പറ്റില്ലല്ലോ… തലേലെഴുത്തു് എന്നൊന്നുണ്ടല്ലോ. രാജകുമാരനായ ശ്രീബുദ്ധൻ രാജ്യമുപേക്ഷിച്ചു് നാടുമുഴുവൻ ഭിക്ഷയെടുത്തു കഴിഞ്ഞു… എന്നാലെന്താ കീർത്തി ലോകം മുഴുവൻ പരന്നില്ലേ. ഇന്നും ആരാധിക്കപ്പെടുന്നു… നോക്കാം… തമ്പ്രാനേ… എന്തേലും പ്രതിക്രിയ…’
കണിയാർ ഒഴിവുകണ്ടു… പ്രതിക്രിയകൾ ഓരോന്നും നടത്തുന്നുണ്ടായിരുന്നു…
അച്ഛനു സമാധാനമായി; മകൻ ഉയരങ്ങളിലേക്കു പറക്കും… ഇന്റർമീഡിയറ്റിനു ചേർന്നതും പട്ടണത്തിൽ സ്വസ്ഥമായ താമസസൗകര്യം ഏർപ്പാടാക്കി… രണ്ടുകൊല്ലം പൂർത്തിയാക്കും മുൻപു് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു… രോഗം മൂർച്ഛിച്ചിരിക്കുന്നു…
…അച്ഛന്റെ പ്രഗത്ഭമായ നാട്ടുവൈദ്യവും പ്രത്യേക ശുശ്രൂഷയും മകനെ തിരിച്ചുകൊണ്ടുവന്നു, പൂർണ്ണ ആരോഗ്യത്തിലേക്കു്… തിരിച്ചുപോകണം, പഠിത്തം തുടരണം… മകൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇനിയൊരു പരീക്ഷണത്തിനു മകനെ വിട്ടുകൊടുക്കാൻ അച്ഛൻ സമ്മതിച്ചില്ല.
അഛന്റെ നാട്ടുകാര്യനിർവഹണത്തിൽ സഹായിയായി കൂട്ടി മകനെ; കുടുംബസ്വത്തുക്കളുടെ കണക്കപ്പിള്ളയായും നാരായണൻ മതിയെന്നു് അച്ഛൻ തമ്പുരാൻ തീരുമാനിച്ചു… യുക്തിപൂർവ്വം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും നീതിപൂർവം പരിഹരിക്കാനുമുള്ള നാരായണന്റെ കഴിവു്, വിശ്വസ്ഥത, ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനശൈലി… വൈദ്യവൃത്തിയിലും മകനെ സഹായിയാക്കി… കുഞ്ഞിക്കുട്ടൻ കർത്താവിനു് വൈദ്യവൃത്തി ഒരു നിസ്വാർത്ഥസേവനമാണു്… അതിനു് മകൻ തന്നെ ഉത്തമം…
അന്നത്തെ നാട്ടുനടപ്പനുസരിച്ചു് സ്ത്രീകളെ പതിമൂന്നിനും പതിനാറിനുമിടയ്ക്കു കെട്ടിച്ചുവിടണം. ആണുങ്ങൾക്കു് കല്യാണപ്രായം പതിനെട്ടീന്നേ തുടങ്ങാം… ഇരുപത്തിരണ്ടു ഇരുപത്തിമൂന്നു കടക്കുന്നതു് അപൂർവ്വം…
കൊച്ചുനാണുവിന്റെ വല്യോപ്പു പതിമൂന്നാം വയസ്സിൽ വിവാഹിതയായി… കൊച്ചോപ്പു പതിനാറാം വയസ്സിൽ… അന്നും കൊച്ചോപ്പുവിനു തീരെ സമ്മതമുണ്ടായിട്ടല്ല… വല്യോപ്പുവിനെപ്പോലെ അക്ഷരവിരോധിയല്ലായിരുന്നു, വല്ലാത്ത അക്ഷരപ്രേമം. നാലാം ക്ലാസ് ജയിച്ചപ്പോൾ പഠനം നിർത്തിച്ചു കാരണവന്മാർ… കൊച്ചോപ്പു പിന്നെ വായനയായിരുന്നു… പുരാണങ്ങൾ മുഴുവൻ, വിക്രമാദിത്യനും പഞ്ചതന്ത്രം കഥകളും… കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു… പിന്നെ കൊച്ചുനാണുവിന്റെ സംസ്കൃതപാഠവും… സംസ്കൃതപഠനം തുടങ്ങി അധികമാകും മുൻപു് ആലോചനകളുടെ ബഹളം… കൊച്ചോപ്പുവിന്റേം കൊച്ചുനാണുവിന്റേം സങ്കടം ആരും വകവച്ചില്ല…
നാരായണനു് ഇരുപത്തിരണ്ടുവയസ്സായി… കൊല്ലമെണ്ണി കാത്തിരിക്കുന്ന അച്ഛൻ. ‘ശ്രീബുദ്ധൻ രാജകുമാരനായിരുന്നില്ലേ, എന്നിട്ടും…’ എന്ന കണിയാരുടെ പ്രവചനം തന്നെ ആശങ്കാകുലനാക്കുന്നുണ്ടെന്നു മകൻ അറിഞ്ഞിട്ടുണ്ടെന്നാണു് പാവം അച്ഛൻ വിചാരിച്ചതു്. അതുകൊണ്ടു തന്നെ തന്റെ നിർദ്ദേശം മകൻ തട്ടിക്കളയില്ല… തക്ക അവസരം വരട്ടെ, കല്യാണക്കാര്യം അവതരിപ്പിക്കാം.
ശ്രീബുദ്ധനും, ശ്രീരാമകൃഷ്ണപരമഹംസരും, വിവേകാനന്ദനുമൊക്കെ നാരായണന്റെ മനസ്സിൽ കയറിപ്പറ്റിയിരുന്ന കാര്യം അച്ഛനറിഞ്ഞില്ല. ശ്രീരാമകൃഷ്ണാശ്രമത്തിലെ പണ്ഡിതന്മാരും ചെറുപ്പക്കാരുമായ സ്വാമിമാരുമായി തത്വചിന്തകൾ പങ്കുവയ്ക്കാറുണ്ടു് നാരായണനെന്നും അച്ഛനറിഞ്ഞില്ല… അമ്പലങ്ങളിൽ പോകാറില്ല, ഭക്തിപ്രകടനങ്ങളൊന്നുമില്ല… പക്ഷേ, നാരായണന്റെ മനസ്സിൽ ഈശ്വരസങ്കല്പം രൂഢമൂലമാണു്. അതുമതി… മറിച്ചൊരു ശങ്കയ്ക്കു കാരണമില്ല.
കല്യാണാലോചനകൾ പലതും വന്നു, ചേട്ടനും അനുജനും… ഒന്നിലും നാരായണൻ താല്പര്യം കാണിച്ചില്ല… അനുജനുവന്ന ആലോചനകൾ പലതും അനുജനിഷ്ടമായെങ്കിലും ചേട്ടനു് ഒന്നും ശരിയാകാത്തതുകൊണ്ടു് മനസ്സില്ലാമനസ്സോടെ തള്ളിക്കളഞ്ഞു… പക്ഷേ, അവസാനം വന്ന ആലോചന വല്ലാതങ്ങു ഇഷ്ടപ്പെട്ടു അനുജനു്… വീട്ടിൽ പറയാതെ കൂട്ടുകാരനെ കൂട്ടിപ്പോയി സൂത്രത്തിൽ പെണ്ണുകണ്ടു… ‘ഈ പെണ്ണിനെ എനിക്കു വേണം, അവളെ നഷ്ടപ്പെടുത്താൻ പറ്റില്ല. നീ വീട്ടിൽ പറയണം…’ കൂട്ടുകാരൻ പൊടിപ്പും തൊങ്ങലും വച്ചു വീട്ടിൽ പറഞ്ഞു.
‘ഇപ്പോ അനിയനു് വന്ന ആലോചന നടത്തിക്കൊടുക്കണം… എനിക്കു് ഇത്തിരിക്കൂടി സാവകാശം വേണം; എന്റെ കാര്യം കൊണ്ടു് അനുജന്റെ കാര്യം മാറ്റിവയ്ക്കണ്ട.’ നാരായണൻ അച്ഛനോടു് അഭ്യർത്ഥിച്ചു.
‘ങൂം… ഒന്നാലോചിക്കട്ടെ…’ അച്ഛൻ തമ്പുരാൻ.
അച്ഛൻ തമ്പുരാൻ ആലോചനയിലായി… ഒരു ബാല്യകാല വികൃതിപോലും നാരായണന്റെ മേൽ ആരോപിക്കപ്പെട്ടിട്ടില്ല. കൗമാരം കഴിഞ്ഞു, യൗവ്വനം വന്നു… മറ്റു മക്കളുടേയും അനന്തരവരുടേയും പേരിലുള്ള പല പരാതികളും തീർപ്പുകല്പിക്കേണ്ടി വന്നിട്ടുണ്ടു്, മിക്കതും പ്രായത്തിന്റെ സ്വാഭാവിക ചാപല്യങ്ങൾ… നാരായണനെപ്പറ്റി അങ്ങനൊരു പരാതിയും ഉണ്ടാകാത്തതിൽ ശരിക്കും കുഞ്ഞിക്കുട്ടൻ കർത്താവിനു പരിഭ്രമവും ആശങ്കയും തോന്നി… എന്താണു് അവനീ പ്രായത്തിൽ ഇത്ര നിർമ്മമനാകാൻ!
‘ജ്ഞാനതൃഷ്ണ വല്ലാതുണ്ടു് നാരായണനു്… അവനെന്തോ ആലോചിച്ചുറപ്പിച്ചിട്ടുണ്ടു്. മേലോട്ടൊള്ള പഠിപ്പിനേപ്പറ്റിയാണോ ആവോ. ഏതായാലും ഇപ്പോ നമ്മൾ കടുംപിടുത്തം വേണ്ടാ ഗൗരിയേ.’ രണ്ടാമതൊന്നാലോചിക്കാൻ നില്ക്കാതെ വരുന്ന കല്യാണാലോചനകളെല്ലാം നിരസിക്കുന്ന മകനെ ശാസിക്കണമെന്നു അമ്മയുടെ നിർബ്ബന്ധത്തെ ആ അച്ഛൻ തണുപ്പിച്ചു: ‘അവനെന്തായാലും വേണ്ടാത്തതിനൊന്നും പോകില്ല…’ എന്തോ ഓർത്തെന്ന പോലെ കുഞ്ഞിക്കുട്ടൻകർത്താവു ചിരിച്ചു; കട്ടിലിൽ എഴുന്നേറ്റിരുന്നു ഭാര്യയോടു ചോദിച്ചു:
‘ഗൗരിയേ. തനിക്കോർമ്മയൊണ്ടോ അവൻ കാണിച്ച ഒരു കുസൃതി?’ ‘ഓ പിന്നെ… കെടന്നൊറങ്ങാൻ നോക്കു്… ഈ നട്ടപ്പാതിരായ്ക്കാ ഇനി കഥ… ഈ വാത്സല്യമാ അവനെ ചീത്തയാക്കുന്നതു്, പറഞ്ഞേക്കാം.’ കുഞ്ഞിക്കുട്ടൻകർത്താവു് കഥയോർമ്മിച്ചു് സ്വയം ചിരിച്ചു…
…ഒരിക്കൽ പൊന്നുതമ്പുരാനെ മുഖം കാണിക്കാൻ തിരുവനന്തപുരത്തിനു തിരിക്കും മുൻപു് നാരായണനെ വിളിച്ചുപറഞ്ഞു:
‘കൊറച്ചീസം കഴിയും വരാൻ… കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാനമായിട്ടു വല്ലതും വന്നാൽ എഴുതിവയ്ക്കുക… പിന്നെ അസുഖമായിട്ടു് ആരെങ്കിലും വന്നാൽ മറ്റു വൈദ്യന്മാരെയാരെയെങ്കിലും കാണാൻ പറയണം… എന്നേക്കണ്ടേ തീരുന്നാച്ചാൽ അടുത്ത തിങ്കളാഴ്ച വന്നോളാൻ പറയ്വാ.’
അടുത്ത തിങ്കളാഴ്ച നേരം പുലരും മുമ്പു് തമ്പുരാനെത്തി… കുളിയും തേവാരവും കഴിഞ്ഞു് വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന തമ്പുരാൻ പടിപ്പുരയ്ക്കു പുറത്തൊരു വിളികേട്ടു് ഇറങ്ങിച്ചെന്നു:
‘വല്യമ്പ്രാനേ, അട്യേൻ… നീലിയാ.’
‘ങാ… നീലി… എന്താ നീലി വന്നേ? വയ്യായ്ക വല്ലതുമാണോ?’
‘ഇല്ലേ തമ്പ്രാനേ… ഒക്കെപ്പോയീ… ഇവിടന്നു തന്ന കുളിക തിന്നു… കഞ്ഞീം കുടിച്ചു… എന്നാലെക്കൊണ്ടു് ഒരേനക്കേടൂല്ലാ വല്യമ്പ്രാനേ… ഇപ്പം കുളികയൊക്കേം തീർന്നൂ.’
കുഞ്ഞിക്കുട്ടൻ തമ്പ്രാൻ ഒരിട സംശയിച്ചുനിന്നു… നീലി എന്നായിരുന്നു വന്നതു്, എന്തായിരുന്നു അസുഖം? ഓർമ്മ കിട്ടുന്നില്ല.
‘ഏതു ഗുളിക, എന്നാ നീലി വന്നതു്?’
‘കൊറച്ചീസേമായൊള്ളു്… അട്യേന്റെ നെലോളി കേട്ടു് കൊച്ചമ്പ്രാനെറങ്ങി വന്നു; വല്യമ്പ്രാനില്ലാ പൊക്കോളാം പറഞ്ഞതാ… അട്യേക്കു് ഏനക്കേടു് കൊണ്ടു് നെലോളിച്ചു് പോയി… അതുകേട്ടപ്പോ കുളിക തന്നേ… കരുണയൊള്ളോനാ… തൈവം കാക്കും.’ നീലി ഒറ്റശ്വാസത്തിൽ പറഞ്ഞുനെടുവീർപ്പിട്ടു. കുഞ്ഞിക്കുട്ടൻ തമ്പ്രാനു മനസ്സിലായി ആ കൊച്ചമ്പ്രാനാരായിരിക്കുമെന്നു്… നീലിയോടു് അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു മരുന്നു കൊടുത്തു:
‘മൂന്നുദിവസം കൂടി ഗുളിക കഴിക്കണം.’
നാരായണൻ വന്നപ്പോൾ ഒരു ഭാവവ്യത്യാസവുമില്ലാതെ അച്ഛൻ തമ്പുരാൻ ചോദിച്ചു: ‘നാരായണാ, ആ നീലിക്കു് നീ ഏതു ഗുളികയാ എടുത്തു കൊടുത്തേ?’
നാരായണൻ മറന്നുപോയിരുന്നു… ഏതു നീലി… ഗുളിക… പെട്ടെന്നു് ആ വൃദ്ധസ്ത്രീയുടെ നിസ്സഹായമായ കരച്ചിൽ ഓർമ്മ വന്നു:
‘അതു്… അതു് കേശവേട്ടന്റെ ആട്ടിൻകൂട്ടിലെ പലകപ്പൊറത്തൂന്നു് ആട്ടിൻകുട്ടീടെ കാട്ടം ജീരകവെള്ളത്തിൽ അരച്ചുകുടിക്കാൻ പറഞ്ഞു: നന്നായി തൊടച്ചാ കൊടുത്തേ. വയറുവേദനേന്നും പറഞ്ഞു് വലിയ കരച്ചിൽ.’ അക്ഷോഭ്യനായി മകന്റെ മറുപടി.
അച്ഛൻ ദേഷ്യപ്പെട്ടില്ല; മകൻ ചെയ്തതു ശരിയല്ല… എന്നാൽ ശരിയാണുതാനും. പക്ഷേ… ‘നാരായണാ ഇതുകളിയല്ല… വായുകോപമായിരുന്നു അവർക്ക്… മറ്റു വല്ലതുമായിരുന്നെങ്കിലോ! മേലാൽ ആവർത്തിക്കരുതു്.’
‘ഇല്ല.’ മകന്റെ ഉറച്ച ഉത്തരം. ആ വാക്കവൻ തെറ്റിച്ചിട്ടില്ല. പതിന്നാലു വയസ്സിന്റെ കുസൃതിയായിരുന്നില്ല ആ പ്രവൃത്തി; മനസ്സലിവു്. തന്നോടു സത്യം പറഞ്ഞതു് പതിന്നാലു വയസ്സിന്റെ തന്റേടമായിരുന്നില്ല… അതാണു് നാരായണൻ.
ആ മകനെ വിശ്വസിച്ചേ പറ്റൂ; അവന്റെ മനസ്സു തയ്യാറാകും വരെ കാക്കുക തന്നെ… നാരായണന്റെ അനുജൻ വിവാഹിതനായി.
കാലം നടന്നും ഓടിയും… ഒന്നു്… രണ്ടു്… നാലു്… നാരായണന്റെ അനുജനു കുട്ടികൾ രണ്ടായി. എന്നിട്ടും സ്വന്തമായൊരു കുടുംബം, കുട്ടികൾ… ഒന്നും മൂത്ത മകന്റെ ചിന്തയിലില്ലല്ലോയെന്നു് അച്ഛൻ വ്യാകുലപ്പെട്ടു.
ഒരു ദിവസം നേരം വെളുത്തപ്പോൾ നാരായണനില്ല; കുറച്ചുകൂടി വെളുത്തപ്പോഴറിഞ്ഞു കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഇളയ അനുജത്തിയുടെ മകനെയും കാണാനില്ലെന്നു്… അയാൾ—മഹാദേവൻ—നാരായണന്റെ നിഴലായിരുന്നു.
അന്വേഷകർ പരക്കം പാഞ്ഞു… ഗോവിന്ദക്കൈമളുടെ അടുത്തും എത്തി. കുഞ്ഞിക്കുട്ടൻ കർത്താവിന്റെ ജ്യേഷ്ഠന്റെ മകനാണു് കൈമൾ—ആറേഴു വയസ്സിനിളയതെങ്കിലും നാരായണനാണു് കൈമളുടെ ഉപദേഷ്ടാവും മനസ്സാക്ഷി സൂക്ഷിപ്പുകാരനും… അയാളറിയാതെ നാരായണൻ പോകാനിടയില്ല.
പക്ഷേ, അയാളറിഞ്ഞിരുന്നില്ല; പക്ഷേ, ചില സൂചനകൾ കൊടുത്തു: ‘ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുമായി നാരായണൻ വളരെ നേരം ചർച്ചകൾ നടത്താറുണ്ടു്, വലിയ വാദപ്രതിവാദങ്ങൾ… ഇംഗ്ലീഷിലും സംസ്കൃതത്തിലും. ഗഹനമായ വിഷയങ്ങൾ… ഒന്നും മനസ്സിലാകില്ല.’ കൈമൾ രണ്ടു മൂന്നു തവണ നാരായണനൊപ്പം പോയിട്ടുണ്ടു്. മഹാദേവൻ എന്നും ഉണ്ടാകാറുണ്ടെന്നു തോന്നുന്നു.
…ഇല്ല, ആശ്രമത്തിൽ ചെന്നിട്ടില്ല, രണ്ടു മൂന്നുമാസമായി… അവസാനം കാണുമ്പോൾ എന്തോ അലട്ടുമ്പോലെ; സ്വാമിമാർ പറഞ്ഞു; ഉദാസീനനായിരുന്നു…
ഗോവിന്ദക്കൈമൾ ഒന്നുകൂടി പറഞ്ഞു: ‘ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിക്കണമെന്നു്, ഹിമാലയത്തിൽ പോകണമെന്നു്. ബുദ്ധഗയയിൽ ധ്യാനമിരിക്കണമെന്നു്… നാരായണൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനു തടസ്സമായ അസുഖത്തിൽ ഖിന്നനാണു്. പക്ഷേ, മറ്റെന്തോ ഈയിടെയായി അലട്ടുന്നുണ്ടു്. ഒന്നും വിട്ടുപറയുന്നില്ല.’
എന്തായാലും ഒരു പിടിവള്ളി കിട്ടി… പക്ഷേ, തീവണ്ടിയിൽ കയറിയതായിട്ടോ, സമീപപ്രദേശങ്ങളിലെങ്ങാനും അവരെ കണ്ടതായിട്ടോ ആരും പറയുന്നില്ല.
സംശയിക്കുന്നിടത്തേക്കെല്ലാം ആളുപോയി… ഒരു വിവരവുമില്ല… രണ്ടാഴ്ച കഴിഞ്ഞൊരു വൈകുന്നേരം… മഹാദേവൻ പടിപ്പുര കടന്നുവന്നു. പാരവശ്യമൊന്നുമില്ല, അലഞ്ഞുനടന്ന ലക്ഷണവുമില്ല.
കെട്ടിപ്പിടിച്ചുകരയുന്ന അമ്മയോടും ചുറ്റും കൂടിയ ബന്ധുക്കളോടും, താൻ ജീവിതത്തിലാദ്യമായി ഒരു സാഹസം ചെയ്തതിന്റെ ഉത്സാഹത്തോടെ കഥ വിവരിച്ചു:
‘കൊച്ചുനാണു രഹസ്യായിട്ടു പോകാനൊള്ള പരിപാടിയാരുന്നു. ഞാനറിഞ്ഞു, എപ്പളും ഞാൻ കൊച്ചുനാണൂന്റെ കൂടേല്ലേ; ഇംഗ്ലീഷു പടിപ്പിച്ചോണ്ടിരുന്നപ്പം എന്തോ സൂചന വന്നുപോയി. കുത്തിക്കുത്തി ചോദിച്ചപ്പോ കാര്യം പറഞ്ഞു. ഞാനും വരുമെന്നു പറഞ്ഞിട്ടു സമ്മതിച്ചില്ല. ഞാൻ പേടിപ്പിച്ചു. അമ്മാവനോടു പറയൂന്നു പറഞ്ഞപ്പം സമ്മതിച്ചു… എന്നോടു പറഞ്ഞാരുന്നു നടന്നുതന്നെ പോണം; കാശുതീരുമ്പം ഭിക്ഷയെടുക്കണംന്നൊക്കെ… രണ്ടൂസം കഴിഞ്ഞപ്പോ മൊതലു് എനിക്കു സങ്കടാരുന്നു. കോയമ്പത്തൂരെത്തും വരെ കരച്ചിലാരുന്നു… എന്നെ സ്വാമിമാരെ ഏല്പിച്ചു… അവരാ തിരിച്ചുകൊണ്ടുവന്നേ. എന്നിട്ടു്…’
പെട്ടെന്നു് മഹാദേവൻ പൊട്ടിക്കരഞ്ഞു: ‘എനിക്കു നാണ്വേട്ടനെ കാണണം… എനിക്കു പോണം. നാണ്വേട്ടൻ തനിച്ചേള്ളൂ… എനിക്കു പോണം…’
ഒളിച്ചോട്ടത്തിനുശേഷം തിരിച്ചെത്തിയ അനന്തരവനെ നോക്കി പല്ലിറുമ്മി നിന്ന വല്യേട്ടൻ—മൂത്ത കുഞ്ഞമ്മയുടെ മകൻ ചാടി വീണു് മഹാദേവന്റെ രണ്ടു കരണത്തും മാറിമാറിയടിച്ചു:
‘നാണ്വേട്ടനോ… ഏതു നാണ്വേട്ടൻ… നെനക്കെന്നാ ആ നായർ പരിഷ ഏട്ടനായതു്? കീഴ്ക്കെടയില്ലാത്ത സംബോധനേംക്കെ അവൻ പഠിപ്പിച്ചതാല്ലേ? ചെക്കനെ ചെവീലോതി വശത്താക്കിക്കൊണ്ടുപോയി തെണ്ടിത്തീറ്റിച്ചു്… ന്നിട്ടും അവനു്…’ അറുകൊല തുള്ളുമ്പോലെ തള്ളി, അലറിവിളിച്ചു് മഹാദേവനെ അയാൾ ഊടുപാടും തല്ലി; തടയാൻ വന്ന മഹാദേവന്റെ അമ്മയ്ക്കും കിട്ടി…
ഇളിഞ്ഞ നോട്ടവുമായി കൊച്ചിറയത്തു് മുറ്റത്തേക്കു കാലുമിട്ടിരിക്കുന്ന ഇട്ട്യാതൻ നമ്പൂരി—കുഞ്ഞമ്മയുടെ സമ്മന്തക്കാരൻ, മഹാദേവന്റെ ജനനത്തിനു കാരണക്കാരൻ—അങ്ങനെയല്ലാതെ അച്ഛനെന്നു് പറയുന്നതു് ‘കീഴ്ക്കെടയില്ലാത്ത’ ആചാരമാകും—മിണ്ടിയില്ല. അയാൾ കാഴ്ച കണ്ടു രസിക്കുകയായിരുന്നു. ബീജാവാപം ചെയ്യുക എന്ന ദിവസക്കൂലിക്കൊള്ള ജോലി ചെയ്യുന്ന അയാൾക്കെന്തു് അച്ഛൻ—മകൻ ബന്ധം! വെറുതെ ഇടപെട്ടു് ഉള്ള കഞ്ഞിയിൽ പാറ്റയിടുന്നതെന്തിനു്!
ശബ്ദവും ബഹളവും കേട്ടു് കുഞ്ഞിക്കുട്ടൻകർത്താവു് ഇറങ്ങി വന്നു. കയ്യിലിരുന്ന വടി ഉയർത്തി നിലത്തിടിച്ചു് ദേഷ്യപ്പെട്ടു:
‘ഛീ, നിർത്തെടാ കൊശവാ… അവനെത്തല്ലാൻ നെനക്കാരാ അവകാശം തന്നേ; ഞാനില്ലാതായില്ലല്ലോ… അതുകഴിഞ്ഞിട്ടു മതി ഭരണോക്കെ… ഞാനൊന്നും അറിയുന്നില്ലെന്നാ… മഹാദേവാ, ന്റെ കുട്ടി ഇബ്ടെ വാ…’
മഹാദേവൻ പേടിച്ചു് പതുക്കപ്പതുക്കെ അമ്മാവന്റെ മുമ്പിലെത്തി തലതാഴ്ത്തി നിന്നു; പെട്ടെന്നു് അമ്മാവന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു: ‘എനിക്കു നാണ്വേട്ടന്റടുത്തു പോണം. നാണു എന്റെ ഏട്ടനാ… ഇവിടാരും എന്നെ ഇത്രേം സ്നേഹിച്ചിട്ടില്ല. എന്തു കിട്ടിയാലും എനിക്കു നെറച്ചും തന്നിട്ടേ കഴിക്കൂ. ചെലപ്പോ എനിക്കു തന്നിട്ടു ബാക്കി കാണില്ല. നാണ്വേട്ടൻ പച്ചവെള്ളം കുടിക്കും, പട്ടിണി കെടക്കും. പിന്നെ ആശ്രമത്തിലൊക്കെ പോകുമ്പം അവർക്ക് എന്തുകാര്യമാ നാണ്വേട്ടനേ… അപ്പോ നെറയെ നല്ല ആഹാരോം തരും… എനിക്കു് അമ്മേ കാണാഞ്ഞു സങ്കടം വന്നിട്ടാ… എനിക്കു പോണം… എനിക്കും നാണ്വേട്ടനേപ്പോലെ സന്യാസിയാകണം…’
അച്ഛൻ തമ്പുരാൻ പുതിയ അറിവിൽ ഞെട്ടി… ഒന്നും സംഭവിക്കാത്തതുപോലെ മഹാദേവനെ പിടിച്ചെഴുന്നേല്പിച്ചു:
‘കുട്ടി കരയണ്ട… നാരായണൻ തിരിച്ചു വരും, കൊണ്ടുവരും… നീ പോകണ്ട. അതു നാരായണനു ബുദ്ധിമുട്ടാകും… നിന്നെ ആരാ കൊണ്ടുവന്നതു്, അതോ തന്നെ വന്നോ?’
‘കോയമ്പത്തൂരു് ആശ്രമത്തീന്നു ആളെക്കൂട്ടി വിട്ടു. കെടങ്ങൂരു വന്നപ്പം ഇവടത്തെ സ്വാമിമാരു് ആരോ ഇവിടെ കൊണ്ടുവന്നൂന്നാ പറഞ്ഞെ.’ കുഞ്ഞമ്മയാണു് പറഞ്ഞതു്.
‘ശരി, ഞാൻ നോക്കിക്കോളാം… നീ എന്റെ കൂടെ വാ. ഒരെണ്ണതരാം. അവന്റെ കവിളത്തും ദേഹത്തും ആകമാനം പുരട്ടിത്തടവു്… ഒരു മണിക്കൂർ കഴിഞ്ഞു് ചൂടുവെള്ളത്തിൽ തുടച്ചെടുത്തിട്ടു് നന്നായി പാലൊഴിച്ചു് പൊടിയരിക്കഞ്ഞി കൊടുക്കു്… ഇനിയാരും വഴക്കു പറയണ്ട.’
കോയമ്പത്തൂർ ആശ്രമത്തിലേക്കു ആളുപോയി… കാര്യമറിഞ്ഞപ്പോൾ മഠാധിപതി തന്നെ ദൂതനോടു സംസാരിച്ചു:
‘നാരായണൻ ജ്ഞാനിയാണു്, സ്ഥിതപ്രജ്ഞനാണു്… നമുക്കു് അങ്ങോട്ടൊന്നും പറഞ്ഞുകൊടുക്കാനില്ല… എങ്ങോട്ടു പോകുന്നെന്നു പറഞ്ഞില്ല… അയാളെ മടക്കി വിളിക്കുക ദുഷ്ക്കരമാകും… എന്റെ ഊഹം അയാളുടെ ലക്ഷ്യം ശ്രീലങ്കയാണെന്നാണു്… തീർത്തും വൈരാഗിയായിട്ടില്ല. അച്ഛൻ തമ്പുരാന്റെ കാര്യം ചോദിച്ചപ്പോൾ തൊണ്ടയിടറി.’
മഠാധിപതി ഒന്നുകൂടിപ്പറഞ്ഞു:
‘അന്വേഷിച്ചു പോകണ്ട… അധികം വൈകാതെ അയാൾ തിരിച്ചുവരും. പേടിക്കണ്ടായെന്നു അച്ഛനമ്മമാരോടു പറയൂ. ഞങ്ങളുടെ ആളുകൾ വഴി ഞാൻ ശ്രമിക്കാം… അതു മതിയാകും.’ ദൂതൻ തിരിച്ചുപോന്നു…
ഒന്നര മാസത്തിനുശേഷം നാരായണൻ തിരിച്ചെത്തി. മുടി വെട്ടി, ഷേവു് ചെയ്തു്, വൃത്തിയായി വേഷം ധരിച്ചു്…
…തീവണ്ടിയിലും നടന്നും മരത്തണലുകളിൽ വിശ്രമിച്ചും, ഭിക്ഷയെടുത്തും രാമേശ്വരത്തെത്തി… അവിടന്നു് ധനുഷ്ക്കോടി… ക്ഷീണം മറന്നു, മനസ്സു് ഉല്ലാസഭരിതമായി… ഇതാ ലക്ഷ്യസ്ഥാനത്തെത്താൻ മണിക്കൂറുകൾ മാത്രം… ശ്രീലങ്ക! നാരായണനറിയാം ശ്രീരാമലക്ഷ്മണന്മാരേയും വാനരസൈന്യത്തേയും ലങ്കയിലെത്തിക്കാൻ ഹനുമാന്റെ നേതൃത്വത്തിൽ കടലിനു കുറുകെ പണിത പാലം… പാലം നശിച്ചുപോയെങ്കിലും അതിന്റെ കല്ലും മണ്ണും അടിഞ്ഞുകിടപ്പുണ്ടാകും… ഉണ്ടു്, കണ്ടുപിടിച്ചു. നേരേ കടലിലേക്കറിങ്ങി… കടലിൽ നിറയെപ്പാറകൾ… കല്ലുകളിൽ ചവിട്ടി…
മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി… മനസ്സിലാകാത്ത ഭാഷയിൽ, പക്ഷേ, മനസ്സിലാകുന്ന ആംഗ്യവിക്ഷേപത്തിൽ അവർ നാരായണനെ വിലക്കി… ഇതു ഭ്രാന്താണു്, കുറച്ചുദൂരം വരെ കുറേ പാറകളുണ്ടെന്നേയുള്ളൂ… അതുകഴിഞ്ഞാൽ പിന്നെ നടന്നെത്തുക ദുഷ്ക്കരം… കടൽത്തിരകളിൽ തീർന്നു പോകാമെന്നേയുള്ളൂ; ഭ്രാന്തുകാണിക്കരുതു്, മടങ്ങണം… യാദൃച്ഛികമായി അവിടെയെത്തിയ ഇംഗ്ലീഷ് അറിയുന്ന മാന്യൻ അയാളുടെ വാക്ചാതുരിയിൽ നാരായണന്റെ അടങ്ങാത്ത ആഗ്രഹത്തെയും അർഥശൂന്യമായ സാഹസികതയേയും തണുപ്പിച്ചു. പ്രായമായ ആ മനുഷ്യൻ സ്നേഹനിധിയായ സ്വന്തം അച്ഛന്റെ ഓർമ്മകളെ ഉണർത്തി… കുറ്റബോധത്തോടെ അദ്ദേഹത്തിനൊപ്പം മടങ്ങി.
കോയമ്പത്തൂർ ശ്രീരാമകൃഷ്ണാശ്രമം പലപല ദൂതന്മാർ വഴി അയച്ച സന്ദേശമനുസരിച്ചെത്തിയ ഒരു സ്വാമിയായിരുന്നു അതു്. കോയമ്പത്തൂർ ആശ്രമത്തിൽ മൂന്നുനാലു ദിവസം. പിന്നെ തൃശൂരെത്തി, രണ്ടു സ്വാമിമാർക്കൊപ്പം… അവിടെ നിന്നും നാട്ടിൽ…
ഗോവിന്ദക്കൈമൾ സംശയാലുവായിരുന്നു—സന്യാസിയാകാനുള്ള ആഗ്രഹം മാത്രമാണോ നാരായണനെ നാടുവിടാൻ പ്രേരിപ്പിച്ചതു്; അതോ നാടുചുറ്റാനുള്ള മോഹമോ… ഒരു പക്ഷേ, വയറുവേദനമൂലം ഒരുപാടാഗ്രഹിച്ച ഉപരിപഠനം ഉപേക്ഷിക്കേണ്ടി വന്നതിലെ നിരാശയോ… വരട്ടെ, അറിയണം; നാരായണന്റെ മനസ്സറിയണം…
…നാരായണന്റെ മനസ്സു് ശരിക്കങ്ങട്ടു് അറിയാൻ സാധിച്ചില്ലെങ്കിലും ജീവിതത്തിന്റെ പച്ചപ്പുകളിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിച്ചു.
നാരായണൻ വിവാഹത്തിനു സമ്മതിച്ചു; ഒരു സുഹൃത്തു വഴി വന്ന ആലോചന. നാരായണന്റെ സീനിയറായി കോളേജിലുണ്ടായിരുന്ന ഒരു കോട്ടയത്തുകാരൻ പരമേശ്വരൻ നായർ… അയാൾ വിവാഹം കഴിച്ച പെൺകുട്ടിയുടെ അനുജത്തിയാണു്…
കുഞ്ഞുക്കുട്ടൻ കർത്താവിനു് മകനു വന്ന കല്യാണാലോചന വളരെയധികം ഇഷ്ടമായി. കാരണമുണ്ടു്, പേരുകേട്ട കുടുംബമാണു് പെൺകുട്ടിയുടേതു്… സമ്പത്തിലും ജാതിയിലും പ്രാമാണിത്തത്തിലുമെല്ലാം ഉയർന്ന നിലയിലാണു്… ഇതു നടത്തണം. അച്ഛൻ തീരുമാനിച്ചു. നാരായണൻ കല്യാണത്തിന്റെ അന്നുമാത്രമാണു് തന്റെ വധുവിനെ കാണുന്നതു്. മനപ്പൂർവ്വമൊന്നുമല്ല; തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാളാണു് കല്യാണാലോചന കൊണ്ടുവന്നതു്. പെൺകുട്ടിയുടെ ചേച്ചിയെ പെണ്ണുകാണാൻ പോയപ്പോൾ അയാൾ ആ കുട്ടിയെ കണ്ടു… ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാർ പഠിപ്പു മതിയാക്കി; എത്ര കരഞ്ഞിട്ടും വാശിപിടിച്ചിട്ടും പിന്നെ സ്ക്കൂളിൽ വിട്ടില്ല. പെൺകുട്ടികൾക്കു് ആ പഠിപ്പുമതിയെന്നാ… എന്നാലെന്താ സംഗീതജ്ഞയാ, വിദുഷിയാ… വീട്ടിലിരുത്തി പാട്ടും സംസ്കൃതോം പഠിപ്പിച്ചു. വലിയ വായനക്കാരിയാ… അത്ര സുന്ദരിയാണെന്നു പറയാൻ വയ്യ, പക്ഷേ, നെനക്കു ചേരും നാരായണാ. മിടുക്കിപ്പെണ്ണാ… നല്ല കുടുംബമാ… അത്രയ്ക്കു പോരേ… എന്നാ പെണ്ണുകാണാൻ പോകേണ്ടതെന്നു നീ തീരുമാനിക്കു് ഞാനും വരാം.
കൂട്ടുകാരന്റെ വിവരണം തന്നെ ധാരാളമായി നാരായണനു്; ഇനിയിപ്പോൾ നേരിൽക്കണ്ടു ബോധ്യപ്പെടേണ്ട കാര്യമൊന്നുമില്ല.
അങ്ങനെ നാരായണനും മീനാക്ഷിയമ്മയും വിവാഹിതരായി… എരിക്കുമ്പാട്ടു വീട്ടിൽ താമസവുമായി. കുഞ്ഞിക്കുട്ടൻകർത്താവിനു് മകനോളമോ അതിൽക്കൂടുതലോ പ്രിയപ്പെട്ട മകൾ തന്നെയായി മീനാക്ഷിയമ്മ…
പെട്ടെന്നൊരു ദിവസം ഉച്ചയൂണു കഴിഞ്ഞസമയത്തു് ഇളയിടത്തുമഠത്തിൽ നിന്നു വിളിവന്നു, നാരായണനെ ഉടനെ വിളിച്ചോണ്ടുചെല്ലാൻ അച്ഛൻ തമ്പുരാൻ നിർബ്ബന്ധം പിടിക്കുന്നു; ഒരു വയ്യായ്ക പോലെ.
തലേന്നു വൈകിട്ടും നാരായണന്റെ ഭാര്യ മീനാക്ഷിയമ്മയുണ്ടാക്കിയ സൂചിഗോതമ്പുറവയിട്ടു കാച്ചിയ പാൽ മുഴുവൻ കുടിച്ചിരുന്നു. നാരായണന്റെ മൂന്നുവയസ്സുകാരനായ മകനെ കൊഞ്ചിച്ചതാണു്. പതിവുപോലെ ഏഴരവെളുപ്പിനുണർന്നു. ഗൗരിയമ്മ തന്നെയാണു് വാതിൽ തുറന്നു യാത്രയാക്കിയതു്. അമ്പലക്കുളത്തിൽ കുളിച്ചുകയറും വരെ നാരായണനും ഒപ്പമുണ്ടായിരുന്നു. കാര്യസ്ഥൻ വന്നപ്പോളാണു് നാരായണൻ തിരിച്ചുപോന്നതു്…
…മകന്റെ വലംകയ്യിൽ സ്വന്തം വലംകൈകൊണ്ടു് മുറുക്കി പിടിച്ചു കുഞ്ഞിക്കുട്ടൻ കർത്താവു്… എന്തോ പറയാൻ പാടുപെടുന്നു, ശബ്ദം പുറത്തുവരുന്നില്ല. വായുഗുളിക അരച്ചു ചേർത്ത ജീരകവെള്ളം മൂത്തപെങ്ങൾ വായിലിറ്റിച്ചപ്പോഴും മകന്റെ മുഖത്തുനിന്നും ആ അച്ഛൻ കണ്ണെടുത്തില്ല… ഒരായിരം സന്ദേശങ്ങൾ ആ കണ്ണുകളിൽ… മകനിലേക്കു ഒന്നും പകരാനാകാതെ, മുറുക്കിപ്പിടിച്ച കൈകളുമായി അതേ നോട്ടത്തോടെ അച്ഛൻ പോയി.
കുഞ്ഞിക്കുട്ടൻ കർത്താവിന്റെ മൂത്ത അനന്തിരവൻ രംഗം നോക്കി കെട്ടിവീർത്ത മുഖവുമായി നിൽക്കുന്നുണ്ടായിരുന്നു. നാരായണനെ കെട്ടിപ്പിടിച്ചു കരയുന്ന മഹാദേവനെ ദേഷ്യത്തോടെ വലിച്ചെഴുന്നേല്പിച്ചു. തന്റെ അമ്മാവന്റെ കൈകളിൽ നിന്നു് നാരായണന്റെ കൈ വിടുവിച്ചെടുക്കാൻ ഒരു ദാക്ഷിണ്യവുമില്ലാതെ അയാൾ ബലം പ്രയോഗിച്ചു. അച്ഛനു വേദനിക്കുമെന്നു വല്ലായ്മപ്പെട്ട നാരായണനെ അയാൾ രൂക്ഷമായി നോക്കി:
‘ചത്തുമരവിച്ച ശവത്തിനല്ലേ വേദന! എഴുന്നേറ്റു പോടോ.’
ഒന്നും പറയാതെ മുറ്റത്തിറങ്ങിയ മകനോടു് അച്ഛൻ തമ്പുരാന്റെ മൂത്ത അനന്തിരവൻ വല്യേകർത്താവു് ഗവൺമെന്റു സെക്രട്ടറി പദത്തിന്റെ ധാർഷ്ട്യത്തോടെ തന്നെ പറഞ്ഞു:
‘ഇനി ഇവിടെ കേറിയിറങ്ങി നടക്കണമെന്നില്ല. ഇതു് ഇളയിടത്തുമഠം. ഈ മഠത്തിന്റേയും ബന്ധപ്പെട്ട വസ്തുവകകളുടേയും ഡോക്യുമെന്റ്സു് ഒക്കെ ഞങ്ങൾ ശരിയാക്കിയിരിക്കുന്നു. നിങ്ങളേയോ നിങ്ങളുടെ വീടിനേയോ ബന്ധിപ്പിക്കുന്ന ഒന്നും ഇനിയിവിടെയില്ല. ആരും അതിനായി മഞ്ഞുകൊള്ളുകയും വേണ്ടാ…’ കുഞ്ഞിക്കുട്ടൻ കർത്താവിന്റെ സഹോദരിമാരും സംബന്ധക്കാരും മക്കളുമടങ്ങിയ ചെറിയ ആൾക്കൂട്ടം സ്തംഭിച്ചു നിന്നു… തിരിഞ്ഞു നോക്കാതെ പടിപ്പുരയിറങ്ങുന്ന നാരായണനെ വിളിക്കാനാഞ്ഞ വലിയ കുഞ്ഞമ്മ, ‘വലിയ കർത്താവി’ ന്റെ നോട്ടത്തിനു മുന്നിൽ നിശ്ശബ്ദയായി.
എരിക്കുമ്പാട്ടു വീട്ടിൽ അച്ഛൻ തമ്പുരാന്റെ മരണദിവസം പുകഞ്ഞുതുടങ്ങിയ ബോംബ് ഒരാഴ്ചയാകും മുൻപു് പൊട്ടിത്തെറിച്ചു.
എരിക്കുമ്പാട്ടു വീട്ടിൽ എല്ലാവരുമെത്തിയിരുന്നു. അച്ഛന്റെ സ്വത്തുക്കളിൽ നിന്നു് മക്കൾക്കു കിട്ടാനുള്ളതിന്റെ രേഖയും ഇടപാടുകളും എത്രയും നേരത്തെ തയ്യാറാക്കണമെന്നു് നാരായണനോടു് പറയാൻ ശിവരാമകൈമൾ ഭാര്യയേയും നാരായണന്റെ അനുജൻ മാധവൻനായരേയും ഏല്പിച്ചതാണു്, അതും പലതവണ; അനുജത്തി പാർവ്വതി കരഞ്ഞു പറഞ്ഞതാണു്… കുറ്റപ്പെടുത്തലുകൾ കോറസുപോലെ കേട്ടിട്ടും നാരായണൻ നിശ്ശബ്ദനായിരുന്നു.
അപ്പോളാണു് ശിവരാമക്കൈമൾ ഒരു നിർദ്ദേശം മുന്നോട്ടു വച്ചതു്: ‘മരുമക്കത്തായ നിയമം കാലഹരണപ്പെട്ടു, പുതിയ നിയമം പ്രാബല്യത്തിലായി—മക്കത്തായം… മരിച്ചുപോയ അച്ഛന്റെ സ്വന്തം പേരിലുള്ള സ്വത്തുക്കൾക്കു് അവകാശം മക്കൾക്കാണു്. കുടുംബസ്വത്തിൽ മരിച്ചുപോയ ആൾക്കു് ന്യായമായ വിഹിതത്തിനു് അവകാശമുണ്ടെങ്കിൽ അതും മക്കൾക്കു കിട്ടണം… വലിയ കർത്താവു് കയ്യടക്കിയില്ലേ എല്ലാം… ഉടനെ സിവിൽകേസ് ഫയൽ ചെയ്യണം… എല്ലാ പേപ്പറുകളും അളിയൻ റെഡിയാക്കിക്കൊണ്ടു വന്നിട്ടുണ്ടു്. ബാക്കിയെല്ലാരും ഒപ്പിട്ടു…’
‘ചേട്ടൻ മാത്രം ഒപ്പിട്ടാൽ മതി… തടസ്സം പറയരുതു്’ അനുജൻ അപേക്ഷിച്ചു.
നാരായണൻ ഒപ്പിടാൻ തയ്യാറല്ല… അച്ഛൻ മരിച്ചിട്ടു ദിവസങ്ങളേ ആയുള്ളൂ… ആ പേരു് കോടതിയിലേക്കു വലിച്ചിഴയ്ക്കാൻ വയ്യ.
‘കാലതാമസം പ്രശ്നങ്ങൾ വഷളാക്കും, എത്രയും വേഗം വേണം’, ശിവരാമക്കൈമൾ വാദിച്ചു… ആയാൾ വലിയ ഉദ്വോഗസ്ഥനാണു്, വക്കീൽ പരീക്ഷ പാസ്സായവനാണു്.
‘ബന്ധുക്കൾക്കെതിരെ ഇത്രപെട്ടെന്നു് നിയമനടപടിക്കൊരുങ്ങുന്നതു ശരിയല്ല. അവർക്കു സമയം കൊടുക്കണം… നമ്മൾക്കവകാശപ്പെട്ടതു വിട്ടുതരാൻ ദൈവം തന്നെ അവരേക്കൊണ്ടു തോന്നിപ്പിക്കും… അവകാശമില്ലാത്തതു പിടിച്ചുവയ്ക്കാൻ ദൈവം സമ്മതിക്കില്ല; തിരിച്ചു തരീക്കും. കുറച്ചു ക്ഷമിക്കാം.’
ദൈവത്തിന്റെ നീതിയിൽ അപ്പോഴും നാരായണനു വിശ്വാസമായിരുന്നു…
എരിക്കുമ്പാട്ടു വീട്ടിൽ ഭൂകമ്പമുണ്ടായി… കൊച്ചോപ്പയും കുഞ്ഞൂട്ടൻചേട്ടനുമൊഴിച്ചെല്ലാരും നാരായണനെ തള്ളിപ്പറഞ്ഞു. അനുജത്തി പാർവ്വതി ഭദ്രകാളിയായി… ചേട്ടനെ മാത്രമല്ല, ചേട്ടന്റെ ഭാര്യയേയും കുഞ്ഞിനേയും ശാപം കൊണ്ടുമൂടി വീടിനു ചുറ്റും ഓടി നടന്നു. അമ്മ മുറിക്കു പുറത്തിറങ്ങുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല.
ശിവരാമക്കൈമൾ ആ നിമിഷം വീട്ടിൽ നിന്നിറങ്ങി… ‘നാരായണൻ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ആ പടി ചവിട്ടില്ല…’ അയാൾ പ്രതിജ്ഞയെടുത്തു. പിറ്റേന്നുതന്നെ ഒള്ളതൊക്കെ പെറുക്കിക്കെട്ടി പോന്നോളാൻ ഭാര്യയോടും കല്പിച്ചു; പത്തിരുന്നൂറു മൈലകലെ ജോലി സ്ഥലത്തേക്കു് ‘അയാൾ മക്കളുടെ കാര്യം മനപ്പൂർവ്വം പറയാതിരുന്നതാ… എന്തു മക്കൾ… അയാക്കു വച്ചുവിളമ്പാനും കൂടെക്കെടക്കാനും ഒരാളുവേണം… അതീക്കവിഞ്ഞെന്താ…’ സാവിത്രിക്കുട്ടീടെ അമ്മ ഒരിക്കൽ പറഞ്ഞതാണു്.
മാധവൻനായരും ഭാര്യയും മൂന്നുമക്കളും ഭാര്യയുടെ സ്ഥലത്തു് പുതുതായി പണിതിട്ടിരുന്ന വീട്ടിലേക്കു് താമസം മാറ്റി; സ്ഥിരമായിത്തന്നെ, പെട്ടെന്നൊന്നും ആരും വലിഞ്ഞുകേറിച്ചെല്ലില്ല, പത്തുമൈലുണ്ടു്…
അധികം താമസിയാതെ അമ്മയുടെ കുടുംബസ്വത്തിന്റെ കാര്യവും തീരുമാനമായി… കയറില്ലെന്നു പ്രതിജ്ഞയെടുത്തുപോയവരും, പ്രതിജ്ഞയെടുക്കാതെ പോയവരും പലതവണ കയറിയിറങ്ങി ശരിയാക്കി… നാരായണൻ അമ്മയുടെ ചോദ്യത്തിനു മറുപടി കൊടുത്തിരുന്നു—എല്ലാവരുടേയും ഇഷ്ടംപോലെ… ഒപ്പിടാനുള്ളിടത്തു് ഒപ്പിടാം.
ഒരു വീതം നാരായണനും മാറ്റിവച്ചു… ഭാഗപത്രത്തിന്റെ മഷിയുണങ്ങും മുൻപുതന്നെ നാരായണന്റെ വീതം പാർവ്വതിക്കു് ഇഷ്ടദാനമെഴുതി… പാർവ്വതിയിലെ ഭദ്രകാളി ശാന്തയായി.
എല്ലാ ആഘാതങ്ങളും കൂടി ഒന്നിച്ചൊരു കൊടുങ്കാറ്റായി ഗൗരിയമ്മയുടെ ജീവൻ ചുഴറ്റിയെടുത്തു കൊണ്ടുപോയി…
പ്രതിസന്ധികൾ നാരായണൻനായർക്കു പുറകിൽ വരിനിന്നു… നക്ഷത്രഫലത്തിലും ജാതകത്തിലുമൊന്നും നാരായണൻനായർ വിശ്വസിച്ചില്ല… എല്ലാമറിയുന്ന ഒരു ദൈവമുണ്ടു്… അയാൾക്കു വിശ്വാസമായിരുന്നു.
‘ഓരോരോ കാലക്കേടുകളേ!’ ബന്ധുജനങ്ങൾ പറഞ്ഞു.
‘കാലക്കേടോ, ഒരു കാലക്കേടുമല്ല… സ്വയം കൃതാനർത്ഥങ്ങൾ… അല്ലാണ്ടെന്താ! നാട്ടുകാരുടെ മുഴ്വോൻ ദുഃഖമകറ്റാൻ നടക്കുന്ന ബുദ്ധഭഗവാൻ! എന്നേക്കൊണ്ടൊന്നും പറേപ്പിക്കരുതു്.’ മീനാക്ഷിയമ്മ രണ്ടുകൈ കൊണ്ടും തലയ്ക്കടിച്ചു…
അധികം അകലെയല്ലാതെ ഒരു പഴയവീടും സ്ഥലവും വാങ്ങി നാരായണൻനായരും കുടുംബവും മാറിത്താമസിച്ചു. നാട്ടിലെ അധ്യാപക ജോലിയിൽ തുടരുന്നതിലർത്ഥമില്ല… ടൗണിൽ ബാങ്കിൽ ജോലിയായി. പോക്കുവരവു് ബുദ്ധിമുട്ടു്… എന്നാലും കുഴപ്പമില്ല. അത്യാവശ്യമുള്ളതെല്ലാം കൃഷി ചെയ്യാം, അരികെ തോടു്… നല്ല കിണർ. ജോലി ചെയ്യാൻ മീനാക്ഷിയമ്മ തയ്യാർ, രണ്ടരയേക്കറുണ്ടു്…
കാലം നടന്നുപോകുകയായിരുന്നു…
ഗ്രാമത്തിലെ ഏക സ്ക്കൂളായ മുണ്ടോലി ഭാർഗ്ഗവൻ നായർ സ്മാരകഗ്രാന്റ് സ്ക്കൂളിൽ ഒന്നാം മണിയടിച്ചു… അഞ്ചാം ക്ലാസ്സിലെ മൂന്നാംകൊല്ലക്കാരൻ മീശകിളിർത്ത കുഞ്ഞുകൃഷ്ണൻനായരാണു് സ്ക്കൂളിലെ പ്യൂണും അഞ്ചാം ക്ലാസ്സിലെ മോണിട്ടറുമെല്ലാം.
ഒന്നാംമണി കേട്ടതും കയ്യിൽ ചൂരൽവടിയുമായി പുതിയ ഹെഡ് മാസ്റ്റർ ദേവദത്തൻസാർ എഴുന്നേറ്റു നിന്നു, ഒപ്പം ഒന്നുമുതൽ നാലുവരെയുള്ള നാലു ക്ലാസ്സിലെ കുട്ടികളും… നെടുനീളത്തിലുള്ള സ്ക്കൂൾ ഹാളിന്റെ കിഴക്കേയറ്റത്തെ നാലാം ക്ലാസ്സിലാണു് ആ സ്ക്കൂളിലെ ആകെയുള്ള മേശ. ഹെഡ് മാസ്റ്റർ ദേവദത്തൻസാർ ആ മേശക്കു പുറകിൽ ഇരുന്നുനോക്കിയാൽ മതി. ഒന്നാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകൾ വിശദമായിക്കാണാം. ദ്രവിച്ച പനമ്പുതട്ടികൾ സ്ക്കൂൾ തുടങ്ങിയ കാലത്തുള്ളതായിരിക്കണം, ക്ലാസ്സുകൾ തമ്മിൽ മറച്ചിട്ടുണ്ടെന്നുള്ള സങ്കല്പത്തിൽ ഓരോ ക്ലാസ്സിനുമിടയിൽ അസ്ഥിപഞ്ജരം പോലെ അവ നിൽക്കുന്നു…
കുഞ്ഞുകൃഷ്ണൻനായർ രണ്ടാം മണിയടിച്ചതും ദേവദത്തൻ സാർ ചൂരൽവടി മേശയിൽ ശക്തിയിൽ ഒരടി. സ്ക്കൂൾ നിശ്ശബ്ദം… അതുപതിവാണു്. പെട്ടെന്നു്.
ഹെഡ് മാസ്റ്ററുടെ മേശയുടെ അരികിൽ ക്ലാസ്സിലേക്കു തിരിഞ്ഞുനിന്നു് നാലാം ക്ലാസ്സിലെ മൂന്നുകുട്ടികൾ ഉച്ചത്തിൽ വഞ്ചീശമംഗളം പാടി; സ്ക്കൂൾ മുഴുവൻ ഏറ്റുപാടി… ഒരു നൂറുശ്രുതികളിൽ, എന്തോ അക്ഷരങ്ങൾ… ആടുകരയും പോലെ…
‘ഹെഡ് മാസ്റ്റർ വിളിക്കുന്നു, വേഗം ചെല്ലു് എല്ലാരും.’ പ്രാർത്ഥന കഴിഞ്ഞതും ക്ലാസ് റ്റീച്ചർ രാമകൃഷ്ണൻസാർ പറഞ്ഞു.
മുറ്റത്തു് മൂന്നിലേയും നാലിലേയും കുട്ടികളെ നിരത്തി നിർത്തി. ‘തുലാം ഏഴിനു് ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ തിരുനാളാണു്. നമ്മക്കു കേമമാക്കണം.’ ഹെഡ് മാസ്റ്റർ പറഞ്ഞു. അദ്ദേഹം തന്നെ പേരുവിളിച്ചു് ആദ്യം ആറോഏഴോ ആൺകുട്ടികളുടെ മൂന്നുനാലു ഗ്രൂപ്പുണ്ടാക്കി. അവർ ആദ്യം കുണ്ടുംകുഴിയുമായിക്കിടക്കുന്ന ക്ലാസ്സുമുറികളിലെ—മുറികളില്ല, ഒറ്റ ഹാൾ—തറ ഇടിക്കട്ടയ്ക്കിടിച്ചു നിരപ്പാക്കണം. മറ്റുള്ള ആൺകുട്ടികൾ സ്ക്കൂൾ കാമ്പൗണ്ടിലെ കാടു്—ഒരു കൊല്ലം കൊണ്ടു് വളർന്നു പന്തലിച്ച ചെടികളും വള്ളികളും—വെട്ടിത്തെളിച്ചു വൃത്തിയാക്കണം, മുറ്റത്തെ പുല്ലും ചെത്തിവിടണം.
പിന്നെ പെൺകുട്ടികൾ.
ഗ്രൂപ്പുകളില്ല. എല്ലാവരും കൂടി മണ്ണു് ഒരുനുള്ളുപോലും കളയാതെ ചെത്തിയിട്ട പുല്ലു് കുടഞ്ഞുവാരി, സ്ക്കൂൾ കാമ്പൗണ്ടിനു് തെക്കുഭാഗത്തുള്ള മാനേജരുടെ പറമ്പിലെ വെട്ടുകല്ലിൻ കുഴിയിലിടണം. പിന്നെ മുറ്റം അടിച്ചു വൃത്തിയാക്കണം… ‘സ്ക്കൂളിൽ ആകെയുള്ള ആഘോഷമാണതു്, അതു ഭംഗിയാക്കണം’ ഹെഡ് മാസ്റ്റർ ഓർമ്മിപ്പിച്ചു…
ഉച്ചയ്ക്കു് ഇൻർവെല്ലിനു് കുട്ടികളെ വീണ്ടും നിരത്തിനിർത്തി ഹെഡ് മാസ്റ്റർ:
‘നാളെ നാലുഗ്രൂപ്പിലേയും ആൺകുട്ടികൾ നേരത്തേ വരണം. എന്നിട്ടു് നാലായിപ്പിരിഞ്ഞു വീടുകളിൽ പോയി ചാണകവും ചിരട്ടയും ശേഖരിച്ചു കൊണ്ടുവരണം, പത്തുമണിക്കു മുൻപേതന്നെ. പിന്നെ കാവിൽ നിൽക്കുന്ന ഓടൽവള്ളിയും കുറച്ചുവേണം. മറ്റുള്ള ആൺകുട്ടികൾ ചിരട്ടകരിച്ചു് കരിയുണ്ടാക്കണം. എല്ലാരുംകൂടി കരിപൊടിച്ചതും ചാണകവും ഓടൽ വള്ളിവാട്ടി ചതച്ചു പിഴിഞ്ഞതും ചേർത്തു് കുഴച്ചുവയ്ക്കണം. ഭാഗ്യം കൊണ്ടു് രണ്ടുദിവസമായി മഴമാറിനിക്ക്വാ. എന്നാലും അകത്തുവച്ചാമതി.’
‘പെൺകുട്ടികൾ വന്നാലുടനെ കിണറ്റിൽ നിന്നു വെള്ളമെടുത്തു് ഇടിച്ചു നിരപ്പാക്കിയ തറമുഴുവൻ നന്നായി നനയ്ക്കണം. കുഴച്ചുവച്ച ചാണകമെടുത്തു് ഉച്ചയ്ക്കു മുൻപേ തറമുഴുവൻ ഭംഗിയായി മെഴുകണം. എല്ലാരും കേട്ടല്ലോ.’
പത്തുപതിനഞ്ചു കുട്ടികളെ ഹെഡ് മാസ്റ്റർ പ്രത്യേകം വിളിപ്പിച്ചു; അതിൽ മൂന്നാം ക്ലാസ്സിലെ സാവിത്രിക്കുട്ടിയുമുണ്ടായിരുന്നു.
ഹെഡ് മാസ്റ്റർ ബോർഡിൽ വഞ്ചീശമംഗളം മുഴുവൻ എഴുതി: ‘എല്ലാവരും എഴുതിയെടുത്തോ… മുഴുവൻ കാണാതെ പഠിച്ചു് നാളെ രാവിലെ എന്നെ പാടിക്കേൾപ്പിക്കണം. അക്ഷരത്തെറ്റു വരുത്തരുതു്; ഘോഷയാത്രയ്ക്കു പാടാനുള്ളതാ. നാട്ടുകാരു കേൾക്കുന്നതാ. നന്നായിപ്പാടണം.’
…വെയിലത്തുനിന്നു് കാടുവെട്ടി, മിശിറിന്റെ കടികൊണ്ടു്, മുള്ളും കുറ്റികളും കൊണ്ടു് കയ്യും കാലും പോറിയും മുറിഞ്ഞും, അവരവരേക്കാൾ വലിയ തൂമ്പ നിരക്കിയെടുത്തു് പുല്ലുചെത്തി തൂമ്പാത്തഴമ്പിൽ കൈവെള്ള പൊട്ടി, ഇളകാത്ത പുല്ലു് വലിച്ചു പറിച്ചും, തൊട്ടാവാടിമുള്ളുകൾ കൊണ്ടും ചോരപൊടിഞ്ഞു് വെള്ളം കോരിയൊഴിച്ചു നീറ്റലാറ്റി, ആർത്തിയോടെ കിണറ്റുവെള്ളം കോരിക്കുടിച്ചു് ഒടിഞ്ഞുതൂങ്ങി കുട്ടികൾ…
സാവിത്രിക്കുട്ടിക്കു വലിയ ഗമയായി… വീട്ടിലെത്തി പടിഞ്ഞാറുവശത്തെ മാവിൻചുവട്ടിലിരുന്നു് സന്ധ്യയായപ്പോഴേക്കും മുഴുവൻ കാണാതെ പഠിച്ചു. അമ്മയെ ചൊല്ലിക്കേൾപ്പിക്കാൻ ഓടിച്ചെന്നപ്പോഴെന്താ… അച്ഛൻ പതിവില്ലാതെ നേരത്തെ എത്തിയിരിക്കുന്നു. അകത്തെ മുറിയിൽ അച്ഛനുമമ്മയും കൂടി വളരെപ്പതുക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടു്. എന്തോ ഗൗരവമുള്ള കാര്യമാണു്… ഇടയ്ക്കു് ചിണുങ്ങാൻ ചെന്ന അനുജത്തിയെ അമ്മ ദേഷ്യപ്പെട്ടോടിച്ചതു കണ്ടു് സാവിത്രിക്കുട്ടി പിൻവാങ്ങി. വലിയ വയറും താങ്ങിയിരിക്കുന്ന അമ്മയുടെ രൂപം കണ്ടു് എന്തോ സാവിത്രിക്കുട്ടിക്കു വെറുതെ സങ്കടം വന്നു…
പിറ്റേന്നു രാവിലെ സാവിത്രിക്കുട്ടി ഉണർന്നു എഴുന്നേറ്റു വന്നപ്പോൾ അമ്മയെക്കാണാനില്ല, അടുത്തു കിടന്നുറങ്ങിയ അനുജത്തിയുമില്ല… പേടിച്ചുപോയ സാവിത്രിക്കുട്ടി ഒറ്റക്കരച്ചിൽ. ആഫീസിൽ പോകാനിറങ്ങിയ അച്ഛൻ തിരിഞ്ഞുനിന്നു:
‘നീയെന്തിനാ കരയുന്നേ; അമ്മേം ശ്യാമേം കൂടി അമ്മേടെ വീട്ടിൽ പോയതല്ലേ, അപ്പൂപ്പനു് സുഖമില്ല. നിന്റെ വല്യേട്ടനിന്നു സ്ക്കൂളിൽ പോണില്ല. നിനക്കു പോകാറാകുമ്പോളേക്കും നിന്റെ കൊച്ചപ്പച്ചി വരും, പിന്നെന്താ.’
സാവിത്രിക്കുട്ടിക്കു സന്തോഷമായി. കൊച്ചപ്പച്ചിയേയാണു് സാവിത്രിക്കുട്ടിക്കു് ഈ ലോകത്തിലേക്കും വച്ചു് ഇഷ്ടം… പല്ലുതേപ്പും കുളിയും ഡ്രസ്സുചെയ്യലുമെല്ലാം തിരക്കിട്ടു നടത്തി. വല്യേട്ടൻ വിളമ്പിക്കൊടുത്ത കഞ്ഞിയും കുടിച്ചു കാത്തിരുന്നു… കൊച്ചപ്പച്ചിയെ വഞ്ചീശമംഗളം പാടികേൾപ്പിക്കണം…
വഞ്ചീശമംഗളം പാടിക്കേൾപ്പിച്ചു, ഒരു തെറ്റുമില്ലാതെ. കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു:
‘നന്നായിപ്പാടി, അമ്മേപ്പോലെ പാട്ടുകാരിയാകണം…’ കൊച്ചപ്പച്ചിയുടെ വാക്കുകൾ സാവിത്രിക്കുട്ടിക്കു വിശ്വസിക്കാനായില്ല. വല്യേട്ടനാണു് വലിയ പാട്ടുകാരൻ എന്നാണു് അമ്മപോലും പറയുന്നതു്. അവരുടെ മുൻപിൽ ഞെളിഞ്ഞുനിൽക്കണം… സാവിത്രിക്കുട്ടി ഒരോട്ടമായിരുന്നു സ്ക്കൂളിലേക്കു്, പെട്ടെന്നു നാളെയാകാൻ പ്രാർത്ഥിച്ചുകൊണ്ടു്.
സ്ക്കൂളിലെത്തിയിട്ടും സാവിത്രിക്കുട്ടിയുടെ ചുണ്ടിലെ ചിരിയും മനസ്സിലെ വഞ്ചീശമംഗളവും മാഞ്ഞിരുന്നില്ല.
…സെക്കന്റ് ബല്ലടിച്ചു് പതിവുപോലെ നാലാം ക്ലാസ്സിലെ മൂന്നുകുട്ടികൾ വഞ്ചീശമംഗളം പാടിയപ്പോൾ സാവിത്രിക്കുട്ടി ഊറിച്ചിരിച്ചു. അവരെപ്പോലെ തനിക്കു അക്ഷരത്തെറ്റു വരില്ല. എന്നും സന്ധ്യക്കു ഹരിനാമകീർത്തനവും കൃഷ്ണഗാഥയുമൊക്കെപ്പാടുമ്പോൾ അമ്മ പറഞ്ഞിട്ടുണ്ടു്: ‘കൊള്ളാം, നല്ല വ്യക്തതയുണ്ടു്. ഇങ്ങനെ വാക്കുകളുടെ അർത്ഥമറിഞ്ഞു പാടണം’ എന്നു്. അഭിനന്ദിക്കാൻ തീർത്തും പിശുക്കു കാണിക്കുന്ന അമ്മയുടെ ആ വാക്കുകൾ സാവിത്രിക്കുട്ടി മനസ്സിൽ സൂക്ഷിക്കുന്നുണ്ടു്; ഒപ്പം കരിമ്പനയോലയിൽ അക്ഷരങ്ങൾ നാരായത്തിലെഴുതിത്തന്നു്, കഴുകി അരിച്ചു് ഉണക്കി തറയിൽ നിരത്തിയ ആറ്റുമണലിൽ വലതുകൈയുടെ ചൂണ്ടുവിരൽ തേഞ്ഞു ചോരപൊടിയും വരെ എഴുതിപ്പഠിപ്പിച്ച കളരിയാശാനേയും. കൊച്ചപ്പച്ചിയും അമ്മയും നുറുങ്ങുകഥകളാക്കി മനസ്സിലേക്കിട്ടുതന്ന ഇതിഹാസങ്ങളും, പുരാണങ്ങളും, വിക്രമാദിത്യനും, പഞ്ചതന്ത്രം കഥകളും…
…ചാണകം മെഴുകുന്നതു പരിശോധിക്കാനിറങ്ങിയ ഹെഡ് മാസ്റ്റർ വന്നപ്പോൾ മൂന്നാം ക്ലാസ്സിന്റെ ഭാഗം മെഴുകിയിട്ടില്ല, ചാണകം കുഴച്ചതു് എടുത്തുകൊണ്ടു വന്നിട്ടുമില്ല. ഹെഡ് മാസ്റ്ററെ കണ്ടതും കുറച്ചുകുട്ടികൾ ഓടിയൊളിച്ചു. ഹെഡ് മാസ്റ്റർ ദേഷ്യം കൊണ്ടുവിറച്ചു. ചൂരൽ വടിചുഴറ്റി, ക്ലാസ്സിന്റെ വാതിൽക്കൽ മുറ്റത്തു കൂട്ടം കൂടിനിന്ന പെൺകുട്ടികളുടെ നേരെ തിരിഞ്ഞു:
‘നീയൊക്കെ ഇവിടെ എന്തുനോക്കി നിക്ക്വാടീ… വേഗാട്ടേ, വേഗം വേഗം മെഴുകി—വൈകുമ്പോളേക്കു് ഒണങ്ങണം. വേഗം തീർത്തില്ലേ ഒക്കേറ്റിനേം ഞാൻ… ങ്ഹാ…’
‘സാറേ… ഈ സാവിത്രി… സാവിത്രി പറയുവാ’ ഒരു കുട്ടി വിക്കി വിക്കി…
‘സാവിത്രിയോ? എന്താ അവൾ പറഞ്ഞേ? എന്താടീ?’ ഹെഡ് മാസ്റ്ററുടെ ശബ്ദം കേട്ടു് മറ്റു സാറന്മാർ ഓടിയെത്തി. മറ്റു ക്ലാസ്സുകളിൽ അടിക്കലും മെഴുകലുമായി നിന്ന കുട്ടികൾ നിവർന്നുനിന്നു ശ്രദ്ധിച്ചു.
സാവിത്രിക്കുട്ടിയുടെ നെഞ്ചു പടപടാ ഇടിക്കുന്നു, കാലുകളിൽക്കൂടി തണുപ്പു് അരിച്ചുകയറുന്നു, തൊണ്ടയിൽ വെള്ളം വറ്റി… എന്നിട്ടും സാവിത്രിക്കുട്ടി കല്ലുപോലെ നിന്നു.
‘നീയല്ലേ സാവിത്രിക്കുട്ടി, പറയെടീ… എന്താ നെനക്കു്, എന്താ പറഞ്ഞേ?’ ഹെഡ് മാസ്റ്റർ വടിയോങ്ങിക്കൊണ്ടു ചോദിച്ചു.
സാവിത്രിക്കുട്ടി ആകെ പുകഞ്ഞുനിൽക്കുകയാണു്. രാവിലെ ഉണർന്നപ്പോൾ അമ്മയെ കാണാത്തതിന്റെ സങ്കടോം ദേഷ്യോം അണപൊട്ടി… മനസ്സിൽ വെറുപ്പിന്റെ പാണ്ടിമേളം…
എവിടെനിന്നോ ഒരു ധൈര്യം സാവിത്രിക്കുട്ടിയിൽ ആവേശിച്ചു; അവളുടെ മുഖം ചുവന്നു:
‘എനിക്കു മെഴുകാനറിഞ്ഞുകൂടാ… കുഞ്ഞുകുട്ടികളല്ല ചാണകം മെഴുകുന്നേ… എനിക്കു ചാണകം അറപ്പാ… ഞാൻ മെഴുകുകേലാ.’ ഉറച്ച ശബ്ദം.
ഹെഡ് മാസ്റ്റർ ദേവദത്തൻസാർ ഞെട്ടിത്തരിച്ചു നിന്നു; ഒരു നരുന്തു് പെണ്ണു്.
പെട്ടെന്നു് നാലിലെ ക്ലാസ് റ്റീച്ചർ രാമകൃഷ്ണൻസാർ ഹെഡ് മാസ്റ്ററുടെ ചെവിയിലെന്തോ പറഞ്ഞു; എന്നിട്ടു തിരിഞ്ഞു കുട്ടികളോടായിപ്പറഞ്ഞു: ‘ചാണകം മെഴുകാനറിയുന്നവർ ആരൊക്കെയൊണ്ടു്? ങാ, അവരു് മെഴുകട്ടെ. മറ്റുള്ളവർ വെള്ളമൊഴിച്ചു കൊടുത്തുമൊക്കെ സഹായിച്ചാൽ മതി.’
സാവിത്രിക്കുട്ടിക്കു പെട്ടെന്നു് താൻ ചെറുതായതുപോലെ; വല്ലാത്തൊരു ജാള ്യത. എതിർത്തപ്പോൾ തന്നെ ഒഴിവാക്കി… പക്ഷേ, ചെറിയ കുട്ടികളെക്കൊണ്ടു് കിളപ്പിക്കുകയും കാടുവെട്ടിത്തെളിക്കുകയും ചാണകം മെഴുകിക്കുകയും വലിയ വടംപോലുള്ള ടയറുകൊണ്ടു് അടികാണാൻ പറ്റാത്ത കിണറ്റിൽ നിന്നു് വെള്ളം കോരിക്കയും…
തിരുനാളാഘോഷിക്കാൻ ഓരോ ചക്രം വീതം എല്ലാരും കൊണ്ടുവരണമെന്നു് ഒരാഴ്ച മുൻപാണു് ഹെഡ് മാസ്റ്റർ പറഞ്ഞതു്. അതുകേട്ടപ്പോൾ അന്നു് അമ്മ ദേഷ്യപ്പെട്ടു: ‘എന്തിനാ പിന്നെ സർക്കാർ ഗ്രാന്റ്. ആണ്ടോടാണ്ടു് സ്ക്കൂളു നന്നാക്കാനും തിരുനാളാഘോഷത്തിനും ഒക്കെത്തന്നാ. അല്ലാണ്ടു് മാനേജര്ടെ മോളേ കെട്ടിക്കാൻ സ്ത്രീധനമൊണ്ടാക്കാനല്ല. ഒരു ചക്രംന്നുവച്ചാ മൂന്നു തേങ്ങേടെ കാശാ.’
അച്ഛൻ അമ്മയെ സമാധാനപ്പെടുത്തി. ‘കുട്ടികളെ കേൾക്കെ വിമർശിക്കണ്ട. സ്ക്കൂളു നടത്തുന്നതു് കാശൊണ്ടാക്കാൻ തന്നെയാ. എല്ലാർക്കുമറിയാം. പക്ഷേ, ആരാ അതൊക്കെ ചോദിക്കാൻ? സാറന്മാർക്കു് ശമ്പളം പോലും മര്യാദയ്ക്കുകൊടുക്കില്ല.’
‘ങും… ആരും ചോദിക്കണ്ട. ഇനീം തിരുനാളിന്റന്നു് അയ്യാടെ അറേലിരിക്കുന്ന കുശൂത്ത കപ്പേം, കാപ്പിക്കുരു വിറ്റപ്പോ തൊലിച്ചുവച്ച തൊലീം എല്ലാം അയാളുമൊതലാക്കും. അതിനും നമ്മടെ കാശ്. ഗ്രാന്റ് അതിനും മീതെ.’ അമ്മ വീണ്ടും.
പകലത്തെ സംഭവങ്ങളും എല്ലാകൂടി ഓർത്തപ്പോൾ സാവിത്രിക്കുട്ടിയുടെ മനസ്സിൽ അരിശം പതഞ്ഞുപൊങ്ങി… ഹെഡ് മാസ്റ്റർ പ്രാക്ടീസ് ചെയ്യണമെന്നു പറഞ്ഞിരുന്നെങ്കിലും ഒരു തവണപോലും വഞ്ചീശമംഗളം പാടിനോക്കാതെ, ചേട്ടൻ വിളമ്പിക്കൊടുത്ത കഞ്ഞികുടിച്ചു് സാവിത്രിക്കുട്ടി ഉറങ്ങി.
പിറ്റേന്നു് രാവിലെ. അമ്മയും അനിയത്തിയും കൂടി പോയിട്ടു രണ്ടാം ദിവസമാകുന്നു. നനഞ്ഞ കോഴിയെപ്പോലെ ഒരു മൂലയ്ക്കു കുത്തിയിരുന്ന സാവിത്രിക്കുട്ടിയെ അച്ഛൻ നിർബന്ധിച്ചു് എഴുന്നേല്പിച്ചു വിട്ടു:
‘വേഗം പല്ലുതേച്ചുകുളിച്ചിട്ടു വാ. ഇന്നു് മഹാരാജാവിന്റെ തിരുനാളല്ലേ, ഘോഷയാത്രയ്ക്കു പാടാനുള്ള കുട്ടിയല്ലേ… വേഗമാകട്ടെ.’
പല്ലുതേച്ചു് തോട്ടിലിറങ്ങി കുളിച്ചെന്നു വരുത്തി. ഡ്രസ് മാറി വന്നപ്പോഴും അച്ഛൻ ആഫീസിൽ പോകാനിറങ്ങിയിട്ടില്ല.
‘അച്ഛനൊരു സാധനം കൊണ്ടുവന്നിട്ടുണ്ടു്… നിങ്ങൾക്കു് ഇഷ്ടമുള്ളതു്.’ അച്ഛൻ തന്നെ, ഗോതമ്പു റൊട്ടിയും പാലും സാവിത്രിക്കുട്ടിക്കും ചേട്ടന്മാർക്കും എടുത്തുവച്ചിരിക്കുന്നു. തലേന്നു് രാത്രിയിൽ ആഫീസിൽ നിന്നു വന്നപ്പോൾ ടൗണിൽ നിന്നു വാങ്ങിക്കൊണ്ടു വന്നതാണു് ഗോതമ്പുറൊട്ടി; ടൗണിൽ മാത്രമേ റൊട്ടികിട്ടാറുള്ളൂ. അമ്മയെ കാണാത്ത സങ്കടം, പക്ഷേ, ഗോതമ്പുറൊട്ടിക്കും പാലിനും തീർത്തുകൊടുക്കാനായില്ല.
അച്ഛൻ ആഫീസിൽ പോയ ഉടനെ സാവിത്രിക്കുട്ടി റൊട്ടിയെടുത്തു് അടച്ചുവച്ചു, വല്യേട്ടൻ കാണാതെ; കണ്ടാൽ കഴിക്കാത്തതിനു കിഴുക്കുകിട്ടും. പാലുമാത്രം കുടിച്ചു് സാവിത്രിക്കുട്ടി ഇറങ്ങി.
…ഘോഷയാത്ര സ്ക്കൂളിന്റെ മുൻപിൽ നിന്നു് പടിഞ്ഞാട്ടു കുണ്ടായിത്തോടിനരികിൽ വരെപ്പോയിട്ടു് തിരിച്ചു് കിഴക്കോട്ടു് നടന്നു. അവിരാമാപ്പള ആദ്യമായി ആ നാട്ടിൽ ഉണ്ടാക്കിയ റബ്ബർതോട്ടത്തിന്റെ അരികു വരെപ്പോയി തിരിച്ചുവന്നു… കൂടെയുള്ളവർ ഉച്ചത്തിൽ വഞ്ചീശമംഗളം പാടിനടന്നു; സാവിത്രിക്കുട്ടി വെറുതെ വായനക്കി കൂടെനടന്നു.
ഘോഷയാത്ര കഴിഞ്ഞു തിരിച്ചുവന്ന കുട്ടികളെ നിരത്തിയിരുത്തി, സ്ക്കൂളിന്റെ മുറ്റത്തു്… ദാഹവും വിശപ്പും കൊണ്ടു തളർന്ന കുട്ടികൾ… സ്ക്കൂളിന്റെ പടിഞ്ഞാറെപ്പറമ്പിലുള്ള മാനേജരുടെ കളപ്പുരയുടെ ഇറമ്പിൽ കെട്ടിത്തൂക്കിയിട്ടിരുന്ന പഴയ കൊതുമ്പുവള്ളം താഴെയിറക്കി വച്ചിരുന്നു. അതിൽ വള്ളത്തിന്റെ തുഴകൊണ്ടു് എന്തോ ഇളക്കുന്നു… മാനേജരുടെ നിലവറേലെ ഉണക്കക്കപ്പ വറുത്തുപൊടിച്ചതും ശർക്കരയും ഇളക്കിച്ചേർക്കുന്നുണ്ടു് സാറന്മാരും മറ്റു ചിലരും കൂടി. മാനേജർ വലിയ ഗമയിൽ കൈകെട്ടി നോക്കിനിൽക്കുന്നു. എഴുന്നേറ്റു നിന്നു് ചുറ്റുപാടും വീക്ഷിച്ചു് കലപില കൂടിയ കുട്ടികളെ ഹെഡ് മാസ്റ്ററുടെ അലർച്ച നിശ്ശബ്ദരാക്കി: ‘സിറ്റ്ഡൗൺ!’
എല്ലാവരും നിരന്നിരുന്നു… അവരുടെ മുൻപിൽ ഓരോ ഇലച്ചീന്തുകളിൽ കപ്പപ്പൊടി വിളമ്പി. പുറകേ മാനേജരുടെ കൊപ്രാക്കളത്തിൽ നിന്നുകൊണ്ടുവന്ന മൂടുചിരട്ടകളിൽ ശർക്കരയിട്ടു് കാപ്പിക്കുരുവിന്റെ തൊണ്ടു പൊടിച്ചുചേർത്ത കാപ്പി പകർന്നു കൊടുത്തുതുടങ്ങി. സ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ മാത്രമല്ല, കണ്ടാൽ കഷ്ടം തോന്നുന്ന കുറേ നാട്ടുകാരായ മുതിർന്നവരും കുട്ടികളും മഹാരാജാവിന്റെ തിരുനാളാഘോഷത്തിന്റെ കാപ്പിസദ്യ സ്വീകരിക്കാൻ നിരന്നിരിപ്പുണ്ടായിരുന്നു. സാവിത്രിക്കുട്ടിയുടെ നേരേ ചിരട്ട നീട്ടിയ നിമിഷം അവൾ ചാടിയെഴുന്നേറ്റു:
‘അയ്യേ… എനിക്കു വേണ്ടാ. മനുഷ്യന്മാർക്കു് ആരേലും ചിരട്ടേലു് കാപ്പികുടിക്കാൻ കൊടുക്ക്വോ… എനിക്കു വേണ്ടാ… ചൊവയ്ക്കുന്ന പൊടീം… എനിക്കു വേണ്ട.’
സാവിത്രിക്കുട്ടി വരിയിൽ നിന്നുമാറി സ്ക്കൂളിന്റെ വാതിൽപ്പടിയിൽ ചെന്നിരുന്നു.
മാനേജർ ദേഷ്യം കൊണ്ടു് ചുവന്നു… ഹെഡ് മാസ്റ്ററോടു തിരിഞ്ഞു ചോദിച്ചു:
‘ഏതാ സാറേ ഈ ധിക്കാരി… എന്തൊരഹങ്കാരം… ഇതിനെ ഇവ്ടെ പടിപ്പിക്കാൻ പറ്റുകേലാ, പറഞ്ഞേക്കാം.’
ഹെഡ് മാസ്റ്റർ മാനേജരുടെ അടുത്തുചെന്നു് എന്തോ പറഞ്ഞു. അച്ഛന്റെ പേരു പറയുന്നതു സാവിത്രിക്കുട്ടി വ്യക്തമായി കേട്ടു. മാനേജർ ഇരുണ്ട മുഖത്തോടെ തിരിഞ്ഞുനോക്കിയതല്ലാതെ പിന്നൊന്നും പറഞ്ഞില്ല.
പക്ഷേ, സാവിത്രിക്കുട്ടിയുടെ മനസ്സു് മ്ളാനമായി.
‘വേണ്ടായിരുന്നു, പ്രായത്തിൽ മൂത്തവരോടു് ധിക്കാരം പറയരുതെന്നാ അച്ഛൻ പറഞ്ഞേക്കുന്നേ… ധിക്കാരമാണോ… പൊടിക്കു് എന്തോ വൃത്തികെട്ട ചുവ, അതിനും പുറമേ ചിരട്ടയിൽ കാപ്പി… ഇല്ല, തനിക്കു സഹിക്കാനാകില്ല… എന്നാലും അച്ഛനറിഞ്ഞാൽ…’
എല്ലാ സങ്കടങ്ങളും കൂടി സാവിത്രിക്കുട്ടിയെ കരയിച്ചു… വീട്ടിലെത്തിയപാടെ കേറിക്കിടന്നുറങ്ങി…
അച്ഛനെത്തിയപ്പോൾ സാവിത്രിക്കുട്ടി ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്നു. അച്ഛൻ പേടിച്ചുപോയി:
‘സന്ധ്യയ്ക്കേ കിടന്നുറങ്ങ്വേ, എന്തുപറ്റീ?’ കൊച്ചപ്പച്ചിയാ മറുപടി പറഞ്ഞതു്: ‘ഞാൻ വരുമ്പോ അവളൊറക്കാ. പള്ളിക്കുടത്തീന്നു വന്നപാടെ ഒന്നും മിണ്ടാതെ കേറിക്കിടന്നതാന്നു മോൻ പറഞ്ഞു. നീ പേടിക്കണ്ട. വെയിലും കൊണ്ടു് നാടുമുഴ്വോൻ നടന്നതല്ലേ. കെടന്നോട്ടെന്നു വച്ചു.’
വർത്തമാനം കേട്ടു് സാവിത്രിക്കുട്ടി ഉണർന്നു. കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നപ്പോൾ അച്ഛനും കൊച്ചപ്പച്ചിയും അരികിൽ നിൽക്കുന്നു.
‘അതുശരി… ഇന്നു് മഹാരാജാവിന്റെ തിരുനാളാഘോഷമായിരുന്നു അല്ലേ? പാട്ടുംപാടി നടന്നു അല്ലേ. എന്നിട്ടു്. വിശേഷമൊന്നും പറഞ്ഞില്ലല്ലോ, കേൾക്കട്ടെ എന്തൊക്കെയാരുന്നൂ പരിപാടി?’ അച്ഛൻ ചോദിച്ചു.
സാവിത്രിക്കുട്ടി ചാടിയെഴുന്നേറ്റു് അച്ഛനെ കെട്ടിപ്പിടിച്ചു് പൊട്ടിക്കരഞ്ഞു. അച്ഛനും കൊച്ചപ്പച്ചിയും പേടിച്ചുപോയി. ‘എന്തു പറ്റീ, എന്താ മോളേ, എന്തുണ്ടായീ?’ അവർ മാറിമാറിച്ചോദിച്ചു.
കരച്ചിലിനൊടുവിൽ രണ്ടുമൂന്നു ദിവസത്തെ കഥമുഴുവൻ പറഞ്ഞു: ചിരട്ടയിലെ കാപ്പിയിലെ കാര്യം വന്നപ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയിൽക്കൂടി ഇനി ആ സ്ക്കൂളിൽ പഠിക്കുന്ന പ്രശ്നമേയില്ലെന്നു് ഉറപ്പിച്ചു പറഞ്ഞു.
‘ശരി പോകണ്ട, നമ്മക്കു് ആ സ്ക്കൂളു വേണ്ടാ. ഇപ്പം വാ. എഴുന്നേറ്റു് മുഖം കഴുകി വല്ലതും കഴിക്കു് നാളെ നോക്കാം.’ അച്ഛൻ സമാധാനിപ്പിച്ചു.
‘വേഗം വാ, ദാ നിന്റെ ചേട്ടന്മാർ ഊണു കഴിഞ്ഞു. ഇന്നു് രാത്രീൽ ഏതു കഥയാ പറയാൻ പോണേന്നറിയ്യോ, വിക്രമാദിത്യനും വേതാളവും…’ കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയുടെ ചെവിയിൽ പറഞ്ഞു. കരച്ചിൽ മറന്നു് അവൾ ചാടിയെഴുന്നേറ്റു…
പിറ്റേന്നു് സാവിത്രിക്കുട്ടി വൈകിയാണുണർന്നതു്, എഴുന്നേറ്റു് പല്ലുതേച്ചു വന്നു് കഞ്ഞികുടിച്ചു് വീണ്ടും കിടന്നു. ചെറിയൊരു പനിപോലെ; അതുമാത്രമല്ല കാരണം, ‘താനെന്തോ തെറ്റു ചെയ്തോ’ എന്നൊരു തോന്നൽ.
മൂന്നു ദിവസം കൂടി കഴിഞ്ഞാണു് സാവിത്രിക്കുട്ടിയുടെ അമ്മ മടങ്ങിയെത്തിയതു്. അമ്മ വല്ലാതെ ക്ഷീണിച്ചു തളർന്നിരിക്കുന്നു; മുഖം എന്തോ കണ്ടു പേടിച്ച കുട്ടിയുടേതുപോലെ. കൊച്ചപ്പച്ചി പരിഭ്രമിച്ചു; ‘മിടുക്കിയായ, ഏതു സാഹചര്യങ്ങളേയും ധൈര്യമായി നേരിടുന്ന നാത്തൂൻ ഇത്രയ്ക്കും തളർന്നുപോകാനെന്തുണ്ടായി…’ ഇതെട്ടാം മാസമാണു്. വലിയ വയറും… കൊച്ചപ്പച്ചി അമ്മയ്ക്കും അനുജത്തിയ്ക്കും സുകുച്ചേട്ടനും വന്നപാടെ അവിലു നനച്ചതും കട്ടൻ കാപ്പിയും കൊടുത്തു: ‘ചോറും കറികളുമൊക്കെയൊണ്ടു്. കാപ്പികുടിച്ചിട്ടു് വേഷം മാറി വാ.’ അമ്മ പക്ഷേ, കട്ടൻകാപ്പി മാത്രം കുടിച്ചു, വലിയ ഇറയത്തിന്റെ തട്ടുപടിയിൽ തൂണിൽ ചാരിയിരുന്നുകൊണ്ടു തന്നെ.
‘എന്താ മീനാക്ഷീ, എന്താ വല്ലാതെ… യാത്രയുടെ ക്ഷീണാണോ… ഒരു പായ ഇങ്ങോട്ടെടുത്തിടട്ടെ, ഇത്തിരി കെടക്കു്’ കൊച്ചപ്പച്ചി പരിഭ്രമത്തോടെ പറഞ്ഞു.
അമ്മ വേണ്ടെന്നു് ആംഗ്യം കാണിച്ചു. കുറച്ചുനേരം കണ്ണടച്ചു് തൂണിൽ ചാരിയിരുന്നു…
അന്നേരമാണു് സാവിത്രിക്കുട്ടി എഴുന്നേറ്റു വരുന്നതു്.
‘ങാഹാ, രാജകുമാരി എഴുന്നേറ്റല്ലോ. മഹാരാജാവിന്റെ തിരുന്നാളാഘോഷിച്ചു വഞ്ചീശമംഗളവും പാടി നടക്കുവാരുന്നു മോളിവിടെ…’ കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയെ നോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
അമ്മ അതു കണ്ടില്ല… അമ്മയുടെ മുഖം ചുവന്നു, നെറ്റിചുളിഞ്ഞു. അമ്മ പല്ലുഞെരിച്ചു കൊണ്ടു് മുരണ്ടു: ‘മഹാരാജാവു്! ആര്ടെ രാജാവു്!’ പിന്നെ അടുത്തിരുന്ന നാത്തൂനോടു പറഞ്ഞു:
‘ചേച്ചിക്കറിയാമോ, ഒരു വല്യേ കൂട്ടക്കൊല നടന്ന നാട്ടിൽ നിന്നാ ഞാൻ വരുന്നേ… പാവപ്പെട്ടവരെ മുഴ്വോൻ കൊന്നൂ ദ്രോഹികളു്…’ അമ്മ തേങ്ങിപ്പോയി. പിന്നെ അമ്മ വിവരിച്ച കഥകൾ… കഥകളല്ല… ചതിവിന്റേം ജനദ്രോഹത്തിന്റേം നേർക്കാഴ്ചകൾ… അവിശ്വസനീയമായ സംഭവങ്ങൾ. പേടിയോടെ, വാപൊളിച്ചിരുന്നു് സാവിത്രിക്കുട്ടി അതുകേട്ടു.
ആലപ്പുഴയിൽ ദിവാൻ സി. പി. രാമസ്വാമി അയ്യരുടെ പട്ടാളവും പോലീസും നടത്തിയ അക്ഷരാർത്ഥത്തിലുള്ള നരനായാട്ടു്, മഹാരാജാവിന്റെ അനുവാദത്തോടെ തന്നെ; അമ്മയുടെ കൊച്ചച്ഛനുൾപ്പെടെയുള്ള ജന്മിമുതലാളിമാരുടേയും അവരുടെ ഗുണ്ടാപ്പടയുടേയും സഹായസഹകരണങ്ങളോടെ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി അണിചേർന്ന പാവങ്ങളെ യന്ത്രത്തോക്കുകൾക്കിരയാക്കി; പരിക്കു പറ്റിക്കിടന്നവരേയും മരിച്ചവരേയും ഒപ്പം കൂട്ടിയിട്ടു് കത്തിച്ചു… അവരുടെ കുടിലുകൾ വലിച്ചുപൊളിച്ചു ചുട്ടെരിച്ചു് വൃദ്ധരേയും കുട്ടികളേയും വരെ ക്രൂരമായി മർദ്ദിച്ചു. അവരുടെ സ്ത്രീകളെ—പെൺകുട്ടികളെ വരെ—ബലാത്സംഗം ചെയ്തു, പലരേയും കൊന്നു ചെളിയിൽ താഴ്ത്തി…
ഒന്നുമറിയാതെ നിറവയറുമായി, മൂന്നു വയസ്സുള്ള കുഞ്ഞിനേയും കൈപിടിച്ചു് കലാപത്തിനിടയിലേയ്ക്കു് ചെന്നുകയറിയതാണു് അമ്മ… നാട്ടിലെത്തിയ ആ രാത്രി അമ്മാവന്റെ വീട്ടിൽ തങ്ങിയപ്പോൾ തന്നെയറിഞ്ഞു, പട്ടാളം തൊഴിലാളികളുടെ ക്യാമ്പു് വളയാൻ പോകുന്നു… പണിമുടക്കിയ തൊഴിലാളികളും ഒരുപാടുനാട്ടുകാരും പല സ്ഥലങ്ങളായി ക്യാമ്പുകളിലായിരുന്നത്രെ, പണിമുടക്കു തുടങ്ങിയതു മുതൽ…
പിറ്റേന്നു് അതിരാവിലെ സ്വന്തം വീട്ടിലെത്തിയ ഉടൻ അമ്മ ആരുമറിയാതെ പുറത്തിറങ്ങി… പാടവും പറമ്പും പിന്നിട്ടു്… ഏങ്ങിയേന്തി ആഞ്ഞുനടന്നു് ചെന്നപ്പോൾ കാളിത്തള്ളയും കുടുംബവും വീടുപേക്ഷിച്ചു പൊയ്ക്കഴിഞ്ഞിരിക്കുന്നു, പട്ടിണികൊണ്ടു്. വട്ടപ്പറമ്പിൽ കൊച്ചുചിറ്റമ്മേടെ പറമ്പിലെ കുടികിടപ്പുകാരുടെ കുടീലൊക്കേം കുട്ടികൾമാത്രം… ആണുങ്ങൾ നേരത്തേ തന്നെ ക്യാമ്പിൽ. ദമയന്തീം, തങ്കീം, കൊച്ചൊറോതേമൊക്കെ ക്യാമ്പിൽ ആഹാരമുണ്ടാക്കാൻ പോയിരിക്കുന്നു. ‘വൈകുന്നേരം വരും, ഞങ്ങക്കു കഞ്ഞീം പുഴുക്കും കൊണ്ടരും’ കുട്ടികൾ പറഞ്ഞു… പട്ടിണിക്കോലങ്ങളായ കുട്ടികൾ…
വയറിന്റെ ഭാരവും താങ്ങി അമ്മ വലിഞ്ഞുനടന്നു. പാടിച്ചിറയിലെ കുടികിടപ്പുകാരൻ ശങ്കരന്റെ കുടിലിനു മുറ്റത്തു ഒരിടനിന്നു, കിതപ്പാറ്റാൻ. ആരേയും കാണുന്നില്ല, ക്യാമ്പിൽ പട്ടാളം വരുമെന്ന കാര്യം ഉടനെ അറിയിച്ചേ പറ്റൂ… പെട്ടെന്നു് കുടിലിനകത്തുനിന്നു ഒരു പെൺകുട്ടി ഇറങ്ങിവന്നു, ശങ്കരന്റെ മകൾ. ശങ്കരൻ നേരത്തേ മുതൽ ക്യാമ്പിലാണു്, അമ്മയും ചേച്ചിയും പുല്ലരിയാൻ ചാൽപ്പാടത്തുപോയിരിക്കുന്നു… ആ പത്തുവയസുകാരി ദൗത്യം ഏറ്റെടുത്തു… അവൾക്കു് കാര്യത്തിന്റെ ഗൗരവമറിയാം. അവളിതിനു മുൻപും ദൂതിയായിട്ടുണ്ടത്രെ… അമ്മ മനസ്സമാധാനത്തോടെ തിരിച്ചു നടന്നു, തറവാട്ടിലെത്തിയാൽ പറയാനുള്ള കള്ളം മനസ്സിൽ നെയ്തുകൊണ്ടു്…
‘മഹാരാജാവു് പോലും!. അയാൾ സ്വന്തം പുറന്നാളാഘോഷിച്ചതു് കുറേ പട്ടിണിക്കോലങ്ങളെ വെടിവച്ചു കൊന്നുകൊണ്ടു്, ചാകാത്തവരെ ചുട്ടുകൊന്നുകൊണ്ടു്… സ്ത്രീകളെ…’ പെട്ടെന്നു് മുമ്പിലിരിക്കുന്ന മക്കളെ കണ്ടു് അമ്മ നിർത്തി…
സാവിത്രിക്കുട്ടി ചാടിയെഴുന്നേറ്റു… ഇറയത്തുനിന്നു മുറ്റത്തേക്കു ചാടി ഒരോട്ടം… വീടിനു ചുറ്റും രണ്ടുമൂന്നുചാൽ ചുറ്റി വന്നു് കിതപ്പാറ്റാൻ നിന്നു… സ്തബ്ധരായി നോക്കിയിരുന്ന അമ്മയും ചേച്ചിയമ്മയും ഒപ്പം അത്ഭുതപ്പെട്ടു:
‘ഈ പതുങ്ങിപ്പെണ്ണിനിനെന്തുപറ്റി, ഓടുന്നു, ചാടുന്നു… എന്താടീ ഇതു്?’, അമ്മയുടെ ചോദ്യത്തിനുത്തരമായി സാവിത്രിക്കുട്ടി പൊട്ടിച്ചിരിച്ചു, അതും പതിവില്ലാത്തതാണു്… അമ്മ ചോദ്യം ആവർത്തിച്ചു:
‘എന്താ സാവൂ ഇതു്? എന്താത്ര സന്തോഷിക്കാൻ?’
‘ഞാൻ വഞ്ചീശമംഗളം പാടീല്ലല്ലോ… കപ്പപ്പൊടീം കാപ്പീം കുടിച്ചില്ലല്ലോ! തിരുനാളാഘോഷിച്ചില്ലല്ലോ…’ സാവിത്രിക്കുട്ടി ഈണത്തിൽ പറഞ്ഞുകൊണ്ടു് നിന്നിടത്തുനിന്നു് വട്ടം കറങ്ങി…
അന്നു് ഒഴിവുദിവസമായിരുന്നു… അച്ഛൻ പുറത്തേയ്ക്കു് പോകാനിറങ്ങിയപ്പോൾ സാവിത്രിക്കുട്ടിയുണ്ടു് മുറ്റത്തുനില്ക്കുന്നു… മുറ്റത്തെ നിറയെ തളിർത്ത മാവിൻകൊമ്പിലെ ഇലച്ചിലിനിടയിൽ മറഞ്ഞിരുന്നു് തളിരില തിന്നുകയും മുറിച്ചു് താഴേക്കിടുകയും ചെയ്യുന്ന കുയിലിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണു്… പരിസരമറിയുന്നതേയില്ല… അടുത്തു് ചെന്നു് അച്ഛൻ വിളിച്ചു, ‘നീയുംകൂടെ വാ…’ ‘ങേ?’ എന്നു തിരിഞ്ഞുനോക്കിയ സാവിത്രിയോടു് അച്ഛൻ ആവർത്തിച്ചു ‘നീയും വാ, നമുക്കൊരിടം വരെപ്പോകാം.’
സാവിത്രിക്കുട്ടിക്കു് തുള്ളിച്ചാടണമെന്നു തോന്നി… എത്ര നാളായി അച്ഛനൊപ്പം ഇങ്ങനെ നടന്നിട്ടു്… വഴിയിൽ കാണുന്ന എന്തിനെപ്പറ്റിയും സാവിത്രിക്കുട്ടിക്കു സംശയങ്ങളുണ്ടു്, ആകാശത്തേയും സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും കുറിച്ചു്… ആറും തോടും മലകളും കാടും പറവകളും… എന്തെന്തു് അത്ഭുതങ്ങൾ… ഒരു നൂറു ചോദ്യം ചോദിച്ചാലും അച്ഛൻ അസഹ്യത കാണിക്കില്ല, എല്ലാത്തിനും ഉത്തരം പറയും. പക്ഷേ, അച്ഛനു് ഒഴിവുദിവസങ്ങളിൽ പോലും ബാങ്കിൽ പോകണം; അല്ലെങ്കിൽ ഏതെങ്കിലും നാട്ടുകാര്യങ്ങൾ ആലോചിക്കാൻ മേലേവീട്ടിൽ ഗോവിന്ദക്കൈമളും, പുത്തൻപുരയ്ക്കൽ വേലുക്കുട്ടിനായരും കുന്നുംപുറത്തു തോമ്മാമാപ്ളയും അങ്ങനെ ആരൊക്കെയോ കൂടി മേലേവീട്ടിൽ സഭകൂടും…
ഇന്നിപ്പോൾ ദാ അച്ഛനൊപ്പം… ഇളയിടത്തു മഠത്തിലേയ്ക്കു പോകുന്ന വഴിയിലേയ്ക്കു തിരിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു:
‘മൂത്തകുഞ്ഞമ്മ തീരെ കിടപ്പാ… കുറേ നാളായി. അവരെ കാണാനാ പോകുന്നതു്.’
‘അച്ഛന്റെ ആരാ മൂത്തകുഞ്ഞമ്മ, അമ്മൂമ്മേടെ അനീത്തിയാ?’ സാവിത്രിക്കുട്ടിക്കു് അവിടെയാരേം അറിയില്ല.
അച്ഛൻ ചിരിച്ചു: ‘അതു് നിന്റെ അപ്പൂപ്പന്റെ ചേച്ചിയാ.’
സാവിത്രിക്കുട്ടിക്കു ശരിക്കങ്ങു മനസ്സിലായില്ല. അച്ഛന്റെ ചേച്ചിയെ കുഞ്ഞമ്മയെന്നാണോ വിളിക്കുക? ആ… സാവിത്രിക്കുട്ടി അച്ഛന്റെ കയ്യിലെ പിടിവിട്ടു് പതുക്കെ നടന്നു ചുറ്റും നോക്കിനോക്കി…
അച്ഛൻ എട്ടുകെട്ടിന്റെ പടിപ്പുര കടന്നു് തിരിഞ്ഞുനോക്കി. പടിപ്പുരപ്പടിയിൽ സംശയിച്ചുനിന്ന സാവിത്രിക്കുട്ടിയെ കൈകാട്ടി വിളിച്ചു് അച്ഛൻ മുറ്റത്തേയ്ക്കു നടന്നു.
മുറ്റത്തരികിലെ മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ആടിക്കൊണ്ടിരുന്ന പെൺകുട്ടി ആട്ടം നിർത്തി ഒരിടനിന്നു… കസവുമുണ്ടുടുത്തു് കഴുത്തിൽ കറുത്തചരടിൽ കൊരുത്ത സ്വർണ്ണത്തകിട്ടിരിക്കുന്നു. സാവിത്രിക്കുട്ടി കൗതുകത്തോടെ നോക്കി; തന്റെ കാതിൽ തിളങ്ങുന്ന അഭ്രത്തിന്റെ ലോലാക്കുണ്ടല്ലോ എന്നു ഗമനടിച്ചു. പെൺകുട്ടി പെട്ടെന്നു് ‘ദേ അമ്മേ’ എന്നു വിളിച്ചുപറഞ്ഞു് അകത്തേക്കോടി.
വാതിലിൽക്കൂടി പുറത്തേക്കു നോക്കിയ സ്ത്രീ പെട്ടെന്നു് ചിരിച്ചുകൊണ്ടു് മുറ്റത്തേക്കിറങ്ങി വന്നു. അലക്ഷ്യമായി വാരിക്കെട്ടിയ മുടി, നീട്ടിവളർത്തിയ കാതിൽ വലിയ സ്വർണ്ണത്തോട തൂങ്ങിയാടുന്നു. റൗക്കയും മുണ്ടുമുടുത്ത പ്രായമായ സ്ത്രീ:
‘ന്റെ നാണ്വേ, എത്ര നാളായീ ഇങ്ങോട്ടൊക്കെ വന്നിട്ടു്. അമ്മ എടയ്ക്കൊക്കെ ചോദിക്കും… ഒരു ബോധോല്യ… എന്നാലും നാണൂന്റെ പേരു് എടയ്ക്കൊക്കെ വിളിക്കും. അല്ല, ഇതാരാ… നെന്റെ മോളു് സാവിത്ര്യല്ലേ. കുഞ്ഞാരുന്നപ്പോളെങ്ങാണ്ടു കണ്ടതാ… ഇപ്പളേലും തോന്ന്യല്ലോ നെനക്കു് അവളെ ഒന്നു കൊണ്ടരാൻ… ബാ അമ്മേക്കാണണ്ടേ.’
അവർ അകത്തേക്കു നടന്നുകൊണ്ടു് വിളിച്ചുപറഞ്ഞു:
‘അമ്മേക്കണ്ടിട്ടു് തളത്തിലേക്കുവായോ സാവിത്ര്യെ… നെന്നെ ഞങ്ങളൊന്നു നല്ലോണം കാണട്ടെ.’
പകച്ചുനിൽക്കുന്ന സാവിത്രിക്കുട്ടിയോടു് അച്ഛൻ പറഞ്ഞു:
‘മോക്കു് ആരേം മനസ്സിലായില്ല അല്ലേ? അതു് ശ്രീദേവിക്കുഞ്ഞമ്മ. അകത്തു സുഖോല്ലാതെ കെട്ക്കുന്ന മൂത്തകുഞ്ഞമ്മേടെ മൂത്തമോളു്. മൂത്ത കുഞ്ഞമ്മേ കണ്ടിട്ടു വരാം, ബാ.’
അകത്തെ മുറിയിൽ കട്ടിലിൽ വല്ലാതെ പരവശമായ തീരെ മെലിഞ്ഞ ഒരു മനുഷ്യരൂപം… പകച്ചുനോക്കുന്ന കണ്ണുകൾ, ഒട്ടിയ കവിളുകൾ… സാവിത്രിക്കുട്ടി നോട്ടം പിൻവലിച്ചു. മുറിയിൽ അച്ഛന്റെ അനുജത്തി പാറുക്കുട്ടി അപ്പച്ചിയും മക്കളും അച്ഛന്റെ അനുജന്റെ ഭാര്യ ലക്ഷ്മിക്കൊച്ചമ്മയും ഉണ്ടായിരുന്നു… ലക്ഷ്മിക്കൊച്ചമ്മ ഒരുപാടു ദൂരെയെവിടെയോ ആണു് താമസിക്കുന്നതു്, മൂത്തകുഞ്ഞമ്മയ്ക്കു് അസുഖം കൂടുതലാണെന്നറിഞ്ഞു വന്നതാണു്. അവരുടെ വിശേഷം പറച്ചിൽ കഴിഞ്ഞപ്പോൾ അച്ഛൻ കട്ടിലിന്നടുത്തു് കുനിഞ്ഞുനിന്നു് ആ ശോഷിച്ച കൈപിടിച്ചു പതുക്കെ വിളിച്ചു:
‘കുഞ്ഞമ്മേ…’
മൂത്തകുഞ്ഞമ്മയ്ക്കു് കൊടുക്കാൻ വെള്ളവുമായി വന്ന ശ്രീദേവിക്കുഞ്ഞമ്മ അടുത്തുവന്നു് ഉച്ചത്തിൽ വിളിച്ചു: ‘അമ്മേ, അമ്മേ… നോക്കു് ഇതാരാ വന്നേക്കുന്നേന്നു്. നാണുവാ, നാരായണൻ… അമ്മ എപ്പളും ചോദിക്കാറില്ലേ… ദേ നാണു… അമ്മ നോക്കിയേ.’
എന്നിട്ടു് അച്ഛനോടു പറഞ്ഞു, ചെവി തീരെ കേൾക്കില്ല, വെടിപൊട്ടിക്കണം… പെട്ടെന്നു് പെട്ടെന്നങ്ങു മയങ്ങിപ്പോകും.
അവർ കണ്ണുതുറന്നു പകച്ചുനോക്കി. ആ പകച്ച കണ്ണുകൾ ഒരിട അനങ്ങാതെ നിന്നും മുൻപിൽ അവരുടെ മുഖത്തേക്കു കുനിഞ്ഞുനോക്കി നിന്ന അച്ഛന്റെ മുഖത്തു് തളർന്ന കൈകൾ പതുക്കെ ഉയർത്തി തലോടി… അച്ഛൻ ഉച്ചത്തിൽ ചോദിച്ചു: ആരാന്നു മനസ്സിലായോ?
‘ആ… രാ… ആരാ… നാണൂ… ങേ…’ പെട്ടെന്നു് ഒരു തളർന്ന പുഞ്ചിരി: ‘ന്റെ കുഞ്ഞിക്കുട്ടന്റെ മോൻ! മോനേ… ഇവിടിരി… ഇവിടിരി… തീരെ വയ്യാ… ഒത്തിരിക്കാര്യം…’ പറഞ്ഞുതീരും മുൻപു് അവർ മയക്കത്തിലേക്കു വീണു.
ശ്രീദേവിക്കുഞ്ഞമ്മയുടെ കണ്ണുനിറഞ്ഞു: ‘ആരേം തിരിച്ചറിയാറില്ല, എന്നെപ്പോലും; ഒന്നും സംസാരിക്കാറുമില്ല… ഇതിപ്പോ അതിശയായിരിക്കുന്നു.’
‘അതാ ഞാനും വിചാരിക്കുന്നേ. വല്യോപ്പയെ എത്ര പെട്ടെന്നു് തിരിച്ചറിഞ്ഞു. എന്നിട്ടു് അടുത്തു് പിടിച്ചിരുത്തുകേം.’ പാറുക്കുട്ടി അപ്പച്ചി അത്ഭുതപ്പെട്ടു.
‘അതറിയാൻ വയ്യേ പാറുക്കുട്ടീ… എന്റെ അമ്മയ്ക്കു് ഞങ്ങളേക്കാളും സ്നേഹോം വാത്സല്യോം അമ്മാവന്റെ മക്കളോടാ’, ശ്രീദേവിക്കുഞ്ഞമ്മ. ‘അതുപറയണ്ട… നാണു വല്യോപ്പയോടെന്നു മാത്രം പറഞ്ഞാ മതി.’
‘ശരിയാ… സ്വന്തം മകൻ കുഞ്ഞനന്തനേക്കാളും അമ്മയ്ക്കു പഥ്യം നാണൂനോടാ… അതിനിപ്പ ആരും കുശുമ്പു വിചാരിച്ചിട്ടും കാര്യല്ല. നാണൂനെ ആർക്കെങ്കിലും സ്നേഹിക്കാതിരിക്കാൻ പറ്റ്വോ പാറുക്കുട്ട്യേ… ന്റെ അനിയനായി പിറന്നില്ലല്ലോന്നൊള്ള സങ്കടേള്ളൂ.’
ശ്രീദേവിക്കുഞ്ഞമ്മ തളത്തിലേക്കിറങ്ങുന്നതിനിടെ തിരിഞ്ഞുനിന്നു: ‘നാണു ഇത്തിരിനേരം അമ്മേടടുത്തിരി… കണ്ണുതൊറക്കുമ്പം നെന്നെക്കണ്ടാലു് പിന്നേം വല്ലതുമൊന്നു വായനക്കട്ടെ. പാവം എത്ര നാളായി ഈ കെടപ്പു്… ഓർമ്മേല്ല, വർത്താനോമില്ല, ആഹാരോല്ല… ങ്ഹാ നിങ്ങളിങ്ങുവായോ പാറുക്കുട്ടീ, കുട്ട്യോളേം വിളിച്ചോ.’
‘പിള്ളേര്ടച്ചനിപ്പം ഉണ്ണാം വരും… എന്നേക്കണ്ടില്ലേൽ തീർന്നു. ഞങ്ങളങ്ങു പോട്ടെ കുഞ്ഞമ്മേ.’ പാറുക്കുട്ടി അപ്പച്ചി വരാന്തയിലേക്കിറങ്ങിക്കൊണ്ടു പറഞ്ഞു.
‘പാറുക്കുട്ടിക്കു തെരക്കാച്ചാ പൊയ്ക്കോളണ്ടു്. കുട്ട്യോളു് ഇന്നിവിട്ന്നാ ഊണു്. എത്ര ദിവസായീന്നോ കുട്ട്യോളെ ഇങ്ങോട്ടൊക്കെ കണ്ടിട്ടു്, പള്ളിക്കൂടം ഒഴിവാണല്ലോ… നാണൂന്റെ മോളുകുട്ട്യേ മൂന്നോ നാലോ വയസ്സൊള്ളപ്പോ കണ്ടതാ… അവളങ്ങു വളർന്നു… ശരിക്കും ഗൗര്യമ്മേപ്പോലൊണ്ടു്, ല്ലേ പാറുക്കുട്ട്യേ?’ അപ്പച്ചി ഒന്നുചിരിച്ചു് പടികടന്നു പോയി…
സാവിത്രിക്കുട്ടിക്കു് ആകെയൊരു പന്തികേടു് അച്ഛൻ സ്വന്തം അപ്പച്ചിയെ മൂത്തകുഞ്ഞമ്മയെന്നാ വിളിച്ചതു്; അവരുടെ മകളെ ശ്രീദേവിക്കുഞ്ഞമ്മയെന്നു്… ശരിക്കും ചേച്ചിയെന്നല്ലേ വിളിക്കേണ്ടതു്? ശ്രീദേവിക്കുഞ്ഞമ്മ സ്വന്തം അമ്മാവന്റെ ഭാര്യയെ അമ്മായി എന്നല്ല പറഞ്ഞതു്, ഗൗരിയമ്മ എന്നു്!
‘കുട്ട്യോളെല്ലാരും വന്നോളൂ, ദാ വെളമ്പായി.’ അകത്തുനിന്നും ആരോ വിളിച്ചു പറഞ്ഞു.
‘ഞാൻ വീട്ടി പോയിട്ടാ ഉണ്ണണേ.’ സാവിത്രിക്കുട്ടി വരാന്തയിലൊതുങ്ങിനിന്നു കൊണ്ടു പറഞ്ഞു.
‘അമ്പടി മിടുക്കീ… സൂത്രം കൊള്ളാലോ… അച്ഛന്റെ മോളന്നേ… സാരല്ല്യ, ഇന്നു നീ ഇവിടുന്നാ ഉണ്ണണേ… ബാ, ഉണ്ടിട്ടുപോയാൽ മതി.’ ശ്രീദേവിക്കുഞ്ഞമ്മ തീർത്തുപറഞ്ഞു; എതിർത്തുപറയാൻ ധൈര്യം വന്നില്ല സാവിത്രിക്കുട്ടിക്കു്
ശ്രീദേവിക്കുഞ്ഞമ്മ കിണറ്റിൽ നിന്നും വെള്ളംകോരി കിണ്ടിനിറച്ചു് കുട്ടികൾക്കു് കൈകഴുകാൻ ഒഴിച്ചുകൊടുത്തു… എട്ടുകെട്ടിലെ അടുക്കളത്തളത്തിൽ ചോറുവിളമ്പി, ശ്രീദേവിക്കുഞ്ഞമ്മയും അവരെ വല്യോപ്പു എന്നുവിളിച്ച ഒരു ചെറുപ്പക്കാരിയും കൂടി; ചൂടുള്ള ചുക്കുവെള്ളവും, പുളിശ്ശേരിയും കടുകുമാങ്ങയുമൊക്കെ സാവിത്രിക്കുട്ടിക്കു ഇഷ്ടമായി… പക്ഷേ, എത്ര നിർബന്ധിച്ചിട്ടും സാവിത്രിക്കുട്ടി രണ്ടാമതു് ഒന്നും വിളമ്പാൻ സമ്മതിച്ചില്ല…
ഊണു കഴിഞ്ഞു് ആദ്യമെഴുന്നേറ്റതു് കൊച്ചപ്പച്ചിയുടെ മകൾ ബാലച്ചേച്ചിയായിരുന്നു. കിണ്ണവും ഓട്ടുഗ്ലാസുമെടുത്തു കൊണ്ടാണു് ബാലച്ചേച്ചി പുറത്തേക്കിറങ്ങിയതു്. എല്ലാവരും അവരവരുടെ കിണ്ണവും ലോട്ടയുമെടുത്തു. സാവിത്രിക്കുട്ടിയും ഊണുകഴിച്ച പാത്രങ്ങളെടുത്തു… വീട്ടിലും അവരവർ കഴിക്കുന്ന പാത്രം അവരവർ തന്നെ കഴുകിവയ്ക്കണമെന്നാണു് അമ്മയുടെ നിയമം. അച്ഛനു മാത്രമെ ഒഴിവുള്ളൂ.
ശ്രീദേവിക്കുഞ്ഞമ്മയുടെ മകൾ ദേവകുമാരി കിണറ്റിൽ നിന്നു് വെള്ളംകോരി ഓരോരുത്തർക്കും ഒഴിച്ചുകൊടുക്കുന്നതും അവർ കിണ്ണവും ലോട്ടയും കഴുകി തിണ്ണയിൽ കമിഴ്ത്തിവയ്ക്കുന്നതും നോക്കി നിന്ന സാവിത്രിക്കുട്ടി ഒരു കാര്യം കണ്ടു: ശ്രീദേവിക്കുഞ്ഞമ്മ ഓരോ പാത്രത്തിന്റേയും പുറത്തു് വെള്ളം തളിച്ചിട്ടു് പാത്രമെടുക്കുന്നു…
അമ്മയുടെ നാട്ടിൽ പോകുമ്പോൾ കണ്ടിട്ടുണ്ടു്; വീട്ടിൽ മുറ്റത്തിനപ്പുറം ഉരപ്പുരയുടെ പുറകിൽ മണ്ണിൽ കുഴികുത്തി വാഴത്തടയിൽ വാഴയില കുമ്പിളാക്കി വച്ചു് ചാമിപ്പൊലേനും കോന്തിച്ചോനുമെല്ലാം കഞ്ഞി കൊടുക്കും. അവർ കഴിച്ചിട്ടു് പൊയ്ക്കഴിയുമ്പോൾ കുട്ടിത്തള്ള അവിടെല്ലാം ചാണകം കലക്കിത്തളിക്കും… ഇവിടെ അപ്പൂപ്പന്റെ വീട്ടിൽ അപ്പൂപ്പന്റെ കൊച്ചുമക്കൾ തൊട്ടപാത്രം…
സാവിത്രിക്കുട്ടി വേഗം പാത്രങ്ങൾ കഴുകി തിണ്ണയിൽ വച്ചു, നേരേ തന്നെ. അടുത്തുനിന്ന ബാലച്ചേച്ചി പറഞ്ഞു:
‘കമിഴ്ത്തി വയ്ക്കു് സാവൂ.’
ഒറ്റ പൊട്ടിക്കരച്ചിൽ, സാവിത്രിക്കുട്ടി… ഗദ്ഗദത്തിനിടയിൽ പറഞ്ഞൊപ്പിച്ചു:
‘ഞാൻ കമിഴ്ത്തുകേലാ, വെള്ളോം തളിക്കണ്ട… ഞാൻ സമ്മതിക്കുകേലാ.’
കരച്ചിൽ കേട്ടു് പുറത്തേക്കു വന്ന അച്ഛനെ കണ്ടതും വീണ്ടും സാവിത്രിക്കുട്ടിക്കു കരച്ചിൽ പൊട്ടി… ‘ഞാൻ പാത്രം കമിഴ്ത്തിവയ്ക്കുകേലാ, എന്റെ പാത്രം തളിക്കണ്ട’, അവൾ ആവർത്തിച്ചു, കരഞ്ഞുകൊണ്ടുതന്നെ. മറ്റു കുട്ടികൾ വാപൊളിച്ചുനിന്നു, അവർക്കൊന്നും മനസ്സിലായില്ല.
ശ്രീദേവിക്കുഞ്ഞമ്മയുടെ മുഖം വിളറി, അവർ സ്തംഭിച്ചു നിൽക്കുകയായിരുന്നു, ഇങ്ങനെയൊരു എതിർപ്പു് അവർക്കു പുത്തരിയാണു്. അവർ സാവിത്രിക്കുട്ടിയെ ചേർത്തുപിടിച്ചു:
‘വേണ്ടാ, വേണ്ടാ… എന്റെ കുട്ടി പാത്രം കമിഴ്ത്തണ്ട, കുഞ്ഞമ്മ വെള്ളോം തളിക്കില്ല… ഒറപ്പാ… മോളു കരയണ്ടാ… നാണൂന്റെ മോളു് അഭിമാനിയാ… വിവരോള്ള കുട്ട്യാ… എന്തു ചെയ്യാനാ പഴേ ആചാരങ്ങളല്ലേ! അങ്ങനങ്ങു തട്ടിക്കളയാൻ വയ്ക്കോ!’
‘…താൻ ജയിച്ചു; പക്ഷേ, ചേച്ചിമാരാരും എതിർപ്പു പറഞ്ഞില്ലല്ലോ. തനിക്കു തെറ്റിയോ! അമ്മ പറയുമ്പോലെ താനൊരു ധിക്കാരിയാണോ…’
തിരിച്ചുപോരുമ്പോൾ സാവിത്രിക്കുട്ടി മൗനിയായിരുന്നു… പാടവരമ്പത്തുനിന്നു് തോട്ടിൻ കരയിലേക്കു കയറുമ്പോൾ കണ്ട ഞവണിക്കകളോടു് കുശലമന്വേഷിക്കാനോ, തോട്ടിറമ്പു വഴിനടന്നപ്പോൾ പേടിച്ചു് വെള്ളത്തിലേക്കു് മുങ്ങാം കുഴിയിട്ടുമറഞ്ഞ നീർക്കോലിയെ കളിയാക്കാനോ, ഞൊങ്ങണം പുല്ലുകളുടെ തുമ്പത്തിരുന്നു വെയിലുകായുന്ന തുമ്പികളോടു് കൊഞ്ചാനോ സാവിത്രിക്കുട്ടി ഉത്സാഹം കാണിച്ചില്ല… സാവിത്രിക്കുട്ടിയുടെ മൗഢ്യം അച്ഛൻ ശ്രദ്ധിച്ചു… കുണ്ടായിത്തോടിന്റെ ഒറ്റത്തടി പാലത്തിൽ കയറിയപ്പോൾ അച്ഛൻ സാവിത്രിക്കുട്ടിയുടെ കൈപിടിച്ചു: ‘പതുക്കെ… സൂക്ഷിച്ചു്…’ പാലം കടന്നയുടനെ അച്ഛൻ ചോദിച്ചു:
‘മോളെന്താ വല്ലാതെ?’ സാവിത്രിക്കുട്ടി മിണ്ടിയില്ല. നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു:
‘ഒരു ഐതിഹ്യം കേട്ടിട്ടുണ്ടോ മോളു്… ഒരു കഥ… ‘പറയിപെറ്റ പന്തിരുകുലം’ന്നു്… ബ്രാഹ്മണൻ മുതൽ ചണ്ഡാളൻ വരെ ഒരമ്മപെറ്റ മക്കളാണത്രേ. വരരുചി എന്ന ബ്രാഹ്മണനും—ബ്രാഹ്മണൻന്നു വച്ചാ ഏറ്റവും വല്യേ ജാതി—പഞ്ചമി എന്ന പറയസ്ത്രീക്കും ജനിച്ചവരാണു് പണ്ഡിതബ്രാഹ്മണനായ മേഴത്തൂർ അഗ്നിഹോത്രി മുതൽ പറയനായ പാക്കനാർ വരെ! മനസ്സിലായില്ലേ? ഒരേ അച്ഛന്റേയും അമ്മയുടേയും മക്കളാണു് സകലജാതികളുമെന്നു്. മനുഷ്യൻ എന്ന ഒറ്റജാതി, അതിൽ ആണും പെണ്ണും എന്ന രണ്ടു വർഗം… എല്ലാ ജീവജാലങ്ങൾക്കും… കഥ മുഴുവൻ അച്ഛൻ പിന്നെ പറഞ്ഞുതരാം… ഇപ്പ കാണിക്കുന്ന തീണ്ടലുംതൊടീലും ഒക്കെ ഓരോ ഗോഷ്ഠികളാ… ആചാരങ്ങൾ! യുക്തിക്കു സ്ഥാനമില്ലവിടെ. അതിനെ എതിർക്കേണ്ടതു തന്നെയാണു്. മാറ്റങ്ങൾ ഉണ്ടായേ പറ്റൂ.’
‘ദൈവത്തിനു പറഞ്ഞൂടെ എന്നാലു്.’ സാവിത്രിക്കുട്ടി ചോദിച്ചു.
‘ആരോടു് പറഞ്ഞുകൂടേന്നു്?’ അച്ഛൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘മനുഷ്യരോടു്’
അച്ഛൻ പൊട്ടിച്ചിരിച്ചു. സാവിത്രിക്കുട്ടി പതുങ്ങി:
‘അതിനു് ജാതീം മതോം ആചാരങ്ങളും മാത്രമല്ല ദൈവത്തിനേം സൃഷ്ടിച്ചതു് മനുഷ്യനല്ലേ! പിന്നെങ്ങനെയാ ദൈവത്തിനു പറയാൻ പറ്റുന്നേ!’
അച്ഛൻ അവളുടെ തലയിൽ തലോടിക്കൊണ്ടു് തുടർന്നു: ‘അതൊന്നും അറിഞ്ഞുകൊണ്ടല്ലെങ്കിലും മോളതു തുടങ്ങിവച്ചു, കൊള്ളാം… പക്ഷേ, നമ്മളും മാറാനുണ്ടു്, ഒരുപാടു മാറാനുണ്ടു്.’
സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല. അച്ഛൻ പിന്നൊന്നും പറയാതെ വേഗം വേഗം നടന്നു… ഒരുപാടു ചോദ്യങ്ങളും സംശയങ്ങളുമായി സാവിത്രിക്കുട്ടി പുറകേ…
…ഒരു ദിവസം നാരായണൻ നായരെ അന്വേഷിച്ചു് കോയമ്പത്തൂരു നിന്നു് ചെട്ടിയാന്മാരെത്തി, സ്വർണക്കച്ചവടക്കാർ.
സ്വർണക്കച്ചവടക്കാരുമായി നമുക്കെന്തു ബന്ധം—മീനീക്ഷിയമ്മ മാത്രമല്ല, നാരായണനും അന്തം വിട്ടു. രണ്ടുകൊല്ലം മുൻപു് കരാറിലേർപ്പെട്ട ഇടപാടിന്റെ കാര്യം അവർ പറഞ്ഞു… അതിനു് അവരെന്തിനു തന്നെക്കാണാൻ വന്നു എന്നു മനസ്സിലായില്ല… ഇക്കാലത്തിനിടയിൽ രണ്ടുമൂന്നു തവണ യാദൃച്ഛികമായി മത്തായിയെ കണ്ടപ്പോളും എല്ലാം ഭംഗിയായി നടക്കുന്നുവെന്നു പറഞ്ഞല്ലോ.
ചെട്ടിയാന്മാർ പ്രശ്നം വിശദീകരിച്ചു; നാരായണൻ സ്തംഭിച്ചിരുന്നുപോയി.
ഏറെ നേരത്തെ, കഥയറിയാതെയുള്ള മീനാക്ഷിയമ്മയുടെ സാന്ത്വനങ്ങൾക്കുശേഷം നാരായണൻ ദീർഘശ്വാസം വിട്ടു…
നാരായണൻ നായർ ഇടപെട്ട മറ്റൊരു കാലക്കേടിന്റെ അവസാന അധ്യായമായിരുന്നു അതു്:
നാരായണനും മത്തായിയും നാലാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചവർ. മത്തായിയും കുടുംബവും ഇപ്പോൾ കടുത്ത ദാരിദ്ര്യത്തിലാണു്… കൂലിപ്പണി ചെയ്യാം, പക്ഷേ, പണിയില്ല, നാട്ടിലാകെ വറുതി… മലബാറിലേക്കു കുടിയേറാംന്നുവച്ചാ വിൽക്കാൻ ഭൂമിയില്ല, ഒരു കാൽകാശു കയ്യിലില്ലാതെ…
മത്തായി തന്നെ ഒരു പോംവഴി കണ്ടു പിടിച്ചു… കച്ചവടം, ആ നാട്ടിൽ ഇതുവരെ ഇല്ലാത്ത ഒരു കട, ഒരു സ്വർണ്ണക്കട; ആകെയുള്ളതു് തട്ടാൻ കുട്ടപ്പായിയാണു് നാട്ടുകാരുടെ സ്വർണ്ണാവശ്യങ്ങൾ നിറവേറ്റാൻ…
‘ഇല്ല, എനിക്കു് കച്ചവടം താല്പര്യമില്ല, തയ്യാറല്ല’, നാരായണൻ നായർ.
‘വേണ്ടാ. പിള്ളേച്ചൻ മൊയലാളി, കച്ചോടമെല്ലാം ഞാൻ നടത്താം. പങ്കുകാരനാക്ക്യാ മതി… ലാഭം കിട്ടുന്നതേന്നു് പണിയെടുക്കണേനു കൂലിതന്നാമതി. കോയമ്പത്തൂരു് ചെട്ടിയാമ്മാരു് സ്വർണക്കച്ചോടക്കാരൊണ്ടു്. സ്ഥിരായിട്ടു അവര്ടെ കടേന്നെടുത്താ… ആദ്യം കാശുകൊടുക്കണം, പിന്നൊക്കേം എടുക്കുന്ന പണ്ടം വിറ്റിട്ടു് കൊടുത്താ മതി… എന്റെ കയ്യിലാണേ ഒരോട്ട മുക്കാലുപോലുംല്ല.’
‘അപ്പോ മുടക്കുമുതൽ?’ ‘അതു പിള്ളേച്ചൻ കൊടുക്കണം… നേരെ നിക്കാറായാ ഞാൻ തിര്യേതരും… കച്ചോടം ചെയ്തുകിട്ടുന്നതൊക്കേം പിള്ളേച്ചന്റെ കയ്യീത്തന്നെ തരാം… ലാഭത്തീന്നു് ഒരു വീതം കൂലിയായിട്ടു തന്നാമതി.’
‘അതൊന്നും വേണ്ട മത്തായീ… എല്ലാം കൃത്യായിട്ടു ചെയ്താ മതി… അവര്ടെ കാശിനു് ഒരമാന്തോം വരുത്തരുതു്… ഞാനെടക്കെങ്ങാനുമൊക്കെ വരാം… അതല്ല പ്രശ്നം… ഒടനെ എന്റെ കയ്യിൽ…’
‘അയ്യോ പിള്ളേച്ചാ, പിള്ളേച്ചനും കൈവിട്ടാ… പെമ്പളേം കൊച്ചുങ്ങളേം കൊണ്ടു് കുന്നുംപൊറത്തേ പൊട്ടക്കിണറ്റിൽ…’ മത്തായി വിതുമ്പി.
‘ഞാൻ നോക്കട്ടെ.’
നോക്കി, കടമാണെങ്കിലും ഒപ്പിച്ചു കൊടുത്തു. അറിഞ്ഞപ്പോൾ മീനാക്ഷിയമ്മ കലിതുള്ളി. നാലഞ്ചു മനുഷ്യജീവനുകളുടെ പ്രശ്നമാണു്, അതു ദൈവം തിരിച്ചറിയുമെന്നു് നാരായണൻ നായർ.
കോയമ്പത്തൂർ ചെട്ടിയാന്മാരുമായി അന്നു കരാറുറപ്പിച്ചു. ആദ്യം രൊക്കം പണം… പിന്നീടു് പണ്ടം എടുക്കുന്ന ഓരോ തവണയും അതു വിറ്റു് കാശെത്തിച്ചാൽ അടുത്ത സ്റ്റോക്കു കൊടുക്കും…
ആദ്യമെടുത്ത സ്വർണത്തിനു മത്തായി രൊക്കം പണംകൊടുത്തിരുന്നു… ഇപ്പോളിതാ മത്തായി കരാറു തെറ്റിച്ചിരിക്കുന്നു. ആദ്യമെല്ലാം വളരെ കണിശമായിരുന്നു. ആറുമാസം മുൻപു് കുറെയേറെ സ്വർണപ്പണ്ടങ്ങൾ വാങ്ങി. കൊടുക്കാൻ ചെട്ടിയാന്മാർ മടിച്ചു. പക്ഷേ, പിള്ളേച്ചന്റെ തറവാട്ടിലെ കല്യാണം, വല്യെജമാനന്റെ അനന്തിരവൾക്കു കല്യാണം—അങ്ങനെ ചില പ്രത്യേക ആവശ്യങ്ങൾ പറഞ്ഞപ്പോൾ വിശ്വസിച്ചു. ആറുമാസമായി; രണ്ടുതവണ കോയമ്പത്തൂര്ന്നു് ആളെ അയച്ചു—കട അടച്ചിരിക്കുന്നു. പിന്നീടു വന്നപ്പോൾ മത്തായിയെ കണ്ടു. ‘പിള്ളേച്ചന്റെ കയ്യിലാണു് കാശത്രയും… വല്യെജമാനൻ അസുഖമായി, പെട്ടെന്നങ്ങു മരിച്ചു. അമ്മയും മരിച്ചു. പ്രശ്നങ്ങളായതുകൊണ്ടാണു്. ഉടനെ എത്തിക്കാമെന്നേറ്റിട്ടൊണ്ടു്.’ മത്തായി പറഞ്ഞത്രെ. വീണ്ടും അവർ വന്നു; മത്തായി കൈമലർത്തി: ‘പിള്ളേച്ചൻ കാശൊന്നും തരുന്നില്ലാ, കടപൂട്ടി താക്കോലും കൊണ്ടുപോയീ.’
‘വലിയതുകയാണു്, നഷ്ടപ്പെടാൻ വയ്യാ. അതാണു് താങ്കളെ അന്വേഷിച്ചെത്തിയതു്.’ അവരെ അവധി പറഞ്ഞയച്ചു നാരായണൻ.
നാരായണൻ സതീർത്ഥ്യനെ വീട്ടിൽച്ചെന്നു കണ്ടു. മത്തായി കാലുപിടിച്ചു കരഞ്ഞു: ‘ചതിച്ചതല്ല; എല്ലാം കടം പോയി. ബന്ധുക്കളും പരിചയക്കാരും ചോദിച്ചാ കൊടുക്കാതെ… ആരും തിരിച്ചു തന്നില്ലാ. ചെട്ടിയാമ്മാര്ടെ കയ്യീന്നു രക്ഷപ്പെടാനാ പിള്ളേച്ചന്റടുത്തൊണ്ടെന്നു പറഞ്ഞതു്…’
ഗോവിന്ദക്കൈമൾ ഇടപെട്ടു: ‘നാരായണാ, ഇതു കളിയല്ല. മത്തായി മുതലെടുത്തതാ… എല്ലാമങ്ങു് ഏല്പിച്ചു കൊടുത്തില്ലേ, മണ്ടത്തരമായിപ്പോയി… ഇതു സൂത്രമാ. ഇത്രയും തുകയ്ക്കു സ്വർണം വാങ്ങാനാരാ ഈ നാട്ടിൽ? അതും കടമായിട്ടു്… വെറുതെ വിടരുതു്. കേസുകൊടുക്കണം, വിശ്വാസവഞ്ചനയല്ലേ. പണമയാൾ പൂഴ്ത്തിയിട്ടൊണ്ടു്.’
‘ഇല്ല, മത്തായി അങ്ങനെ ചെയ്യില്ല; ചതിച്ചതാകില്ല. എന്തോ അബദ്ധം പറ്റീതാ… ഞാനവടെ പോയിരുന്നു… അയാളിപ്പോളും ദാരിദ്ര്യത്തിലാ. ചോർന്നൊലിക്കുന്ന വീടു്; കഷ്ടം തോന്നും… കേസും കൂട്ടോമൊന്നും വേണ്ടാ.’ നാരായണൻ കൈമളുടെ ഉപദേശം നിരാകരിച്ചു, മീനാക്ഷിയമ്മയുടേയും.
മീനാക്ഷിയമ്മ സ്വയം ശപിച്ചു് തലയ്ക്കടിച്ചു…
പക്ഷേ, നാരായണൻ നായർ വിയർത്തു… ഇത്ര വലിയ തുക… ഇത്ര പെട്ടെന്നു്…
തീരുമാനത്തിലെത്തി, വീടും പുരയിടവും വില്ക്കാം.
വീടും പുരയിടവും വാങ്ങിച്ചുകൊടുക്കാൻ ഇടനിലനിന്ന, എല്ലാക്കാര്യങ്ങളും ചെയ്യാൻ നാരായണൻ നായർ ഏല്പിച്ചുകൊടുത്ത ബന്ധുവിനെ വിളിച്ചുവരുത്തി. വീടു് വില്ക്കണമെന്നു കേട്ടപ്പോൾ അയാൾ പതുങ്ങിനിന്നു; നാരായണൻനായരുടെ ചോദ്യങ്ങൾക്കുത്തരമായി മുക്കിയും മൂളിയും…
നാരായണൻ നായരുടെ അത്യപൂർവ്വമായ ദേഷ്യവും ശബ്ദവും അയാളെ ഞെട്ടിച്ചു; അയാൾ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു:
‘ഇതു് തീറല്ല വാങ്ങീതു്, ഒറ്റിയാ, ഒറ്റിയൊഴിപ്പിക്കാനൊന്നും അയാക്കു പാങ്ങൊണ്ടാവില്ലാന്നാ വിചാരിച്ചതു്…’ ഇപ്പോ അയ്യാളു തിരിച്ചു ചോദിച്ചു: ‘വെലയാധാരം എഴുതാനല്ലേ ഏറ്റതു്. വെലമുഴ്വോൻ ഒറ്റയടിക്കു് ഇയാളുടെ കയ്യിൽ തന്നതല്ലേ? അത്രേം കാശിനു് ഒറ്റിയോ! എവടെ ആധാരോം പ്ലാനുമൊക്കെ? ഇതുവരെ തരാഞ്ഞതെന്താ?’
‘അതു ചേട്ടൻ ചോദിച്ചില്ലാരുന്നല്ലോ. എന്റെ കയ്യിലൊണ്ടു്.’
‘എത്ര രൂപാ കൊടുത്തു ഒറ്റിക്കു്?’ ‘അഞ്ഞൂറു്.’
‘ഒറ്റിക്കു് അഞ്ഞൂറുരൂപയോ? ബാക്കി ആയിരം എവടെ? ഉടനെത്തിക്കണം ഇവടെ… അനിയനെപ്പോലെ വിശ്വസിച്ചിട്ടു് നീ…’
നാരായണൻ നായർ നിന്നുതിളച്ചു. ബന്ധു കാലുപിടിച്ചപേക്ഷിച്ചു. ഒരു കേസിൽപെട്ടു പോയിരുന്നു. അതിൽ നിന്നു രക്ഷപ്പെടാൻ ആ കാശുമറിച്ചു… എങ്ങനെയെങ്കിലും ഉണ്ടാക്കിത്തരാം, പക്ഷേ, ഉടനെ… ‘കോയമ്പത്തൂരുകാരോടെന്തു പറയും?’ നാരായണൻനായർ തളർന്നു.
‘കുഞ്ഞുകൃഷ്ണൻ നായരു് ഒറ്റിപ്പണം എപ്പവേണേലും തിരിച്ചു തരാംന്നു പറഞ്ഞിട്ടൊണ്ടു്.’ കാശു തന്നാ പക്ഷേ, വീടൊഴിഞ്ഞുകൊടുക്കണം. ഒറ്റിപ്പണം മുന്നൂറു രൂപ മാത്രമായിരുന്നു… ബാക്കി എങ്ങനെയോ ഉണ്ടാക്കി… ചെട്ടിയാന്മാരോടുള്ള വാക്കുപാലിച്ചു. ചതിച്ചവനെ ദൈവത്തിനു വിട്ടു.
ദിവസങ്ങൾക്കകം പട്ടണത്തിലെ വാടകവീട്ടിലേക്കു് സ്വയം പറിച്ചുനട്ടു ആ കുടുംബം… പരാധീനതകളും, നിരാശയും, വെറുപ്പും, ദുഃഖവും ഘനീഭവിച്ച, ആത്മചൈതന്യം പാടേ നഷ്ടപ്പെട്ട അപമാനിതമായ മനസ്സുമായി മീനാക്ഷിയമ്മ…
നാരായണൻ നായർ നാടുവിട്ടു മൂന്നുകൊല്ലം കഴിഞ്ഞിരുന്നു. ആ കുഗ്രാമത്തിലെ ആദ്യത്തെ ടെറസു് വീടു് പണിതു മത്തായി. ‘അയാളെ വെറുതെ വിടരുതു്’ എന്നുപദേശിച്ച എല്ലാവരോടും നാരായണൻ നായർ സൗമ്യനായി പറഞ്ഞു: ‘അയാളോടു ദൈവം ചോദിക്കും.’
തിരക്കു കാരണമാകും, നാരായണൻനായരുടെ കേസുകളിലൊന്നുപോലും ദൈവത്തിന്റെ പരിഗണനയ്ക്കെത്തിയില്ല.
ഇതു പന്നിയങ്കര ടൗൺ; സാവിത്രിക്കുട്ടിയുടെ ഓർമ്മവഴിയിലെ ഒരു മൈൽക്കുറ്റി; മീനച്ചിലാർ വളർത്തിയ നഗരം!
ഇല്ലിക്കക്കല്ലു് മലനിരകൾ—കുടമുരുട്ടിയും കോലാഹലമേട്ടിലെ മൊട്ടക്കുന്നുകളും പുൽമേടുകളും അരയക്കുന്നുമുടിയും—ഉള്ളിൽ കാത്തുവച്ചു് കോരിയൊഴിച്ചു നൽകിപ്പോന്ന ജലസമൃദ്ധിയുടെ നദി. ഐശ്വര്യത്തിന്റെ നീലക്കൊടുവേലികളെ വഹിച്ചു് അമൃതതുല്യമായ ജലധാര; തീരങ്ങളെ ഉർവരമാക്കി നിലനിർത്തിയ വെള്ളപ്പാച്ചിലുകൾ. അതായിരുന്നു മീനച്ചിലാർ, സാവിത്രിക്കുട്ടിയുടെ കൂട്ടുകാരി!
ടൗണിലെ പ്രധാന സ്ഥാപനം സർക്കാർ ആശുപത്രി, ഒരു ചെറുകുന്നിൻ പുറത്തു്—ചെറുകെട്ടിടങ്ങൾ. നിറയെ മരത്തണലുള്ള ആശുപത്രി മുറ്റത്തും പറമ്പിലും എപ്പോഴും ജനങ്ങൾ… ആശുപത്രിക്കു മുൻപിൽ വളവിൽ തന്നെ എതിർവശത്തു് ഈശ്വരവിലാസം നായർ ഹോട്ടൽ & ടീ ഷാപ്പു്. മാധവേട്ടന്റെ ഹോട്ടലാണതു്. സ്ഥലത്തെ വലിയ ഹോട്ടൽ; എല്ലാ പലഹാരങ്ങളും കിട്ടും. ഹോട്ടലിനപ്പുറത്തു് ഓലമേഞ്ഞു് പനമ്പുതട്ടി കൊണ്ടുമറച്ച ശ്രീകൃഷ്ണാ ടാക്കീസു്. സാവിത്രിക്കുട്ടി ആ ടാക്കീസിൽ പുറകിലിട്ടിരിക്കുന്ന ബഞ്ചിലിരുന്നാണു് ‘ജീവിതനൗക’ സിനിമ കണ്ടതു്. ബഞ്ചുകൾക്കു മുമ്പിൽ തറയിൽ നിറയെ ആളുകളായിരുന്നു. എന്തൊരു കയ്യടിയാരുന്നു! ആശുപത്രിക്കുന്നിനു താഴെയായാണു് സാവിത്രിക്കുട്ടിയുടെ അച്ഛൻ ജോലിചെയ്തിരുന്ന കമ്പനിയും അവരുടെ ഗോഡൗണുമൊക്കെ. അതിനുമിപ്പുറമാണു് ഹൈസ്ക്കൂളും കളിസ്ഥലവും.
ഓ തെറ്റി. പന്നിയങ്കര ടൗണിന്റെ മധ്യഭാഗമാണിതു്. ടൗൺ തുടങ്ങുന്നതു് വേലിക്കകത്തുകാരുടെ പതിനെട്ടു കിടപ്പുമുറികളുള്ള ബംഗ്ലാവിന്റെ ഒന്നര ഫർലാംഗ് നീളവും രണ്ടരയടി ഉയരവുമുള്ള മതിലും—മതിലിനു ഉയരം കൂടിയാൽ ബംഗ്ലാവിന്റെ വലിപ്പവും ചന്തവും മുറ്റത്തെ പൂന്തോട്ടവും നാട്ടുകാരെങ്ങനെ കാണും—കഴിഞ്ഞു് ഇടതുവശത്തേയ്ക്കുള്ള ഇടവഴി തുടങ്ങുന്നതിനോടു ചേർന്നുള്ള പെട്ടിക്കടയും അതുകഴിഞ്ഞുള്ള വലിയ വളവിലെ കലുങ്കും കഴിഞ്ഞയുടനെയാണു്.
കലുങ്കു്, വിശാലമായ കോട്ടമൈതാനത്തിനു് അതിരുതീർത്തു് ഒഴുകിവരുന്ന ചെറിയ നീർച്ചാലിന്റെ കുറുകെയാണു്. കലുങ്കുകഴിഞ്ഞാലുടനെ കോട്ടമൈതാനം, റോഡിനിടതുവശത്തു്. കൊട്ടാരമറ്റം എന്നാണത്രെ നാട്ടുകാർ പറയുന്നതു്. അതിനു കാരണമുണ്ടു്—പണ്ടു് തെക്കുംകൂർ രാജാവും മീനച്ചിലിന്റെ ഭരണാധികാരികളായ ഞാവക്കാട്ടു കർത്താക്കന്മാരുമായി ഒന്നിടഞ്ഞു; യുദ്ധമായി. തെക്കുംകൂറിന്റെ സാമന്തസ്ഥാനത്തുള്ള കർത്താക്കന്മാർ തോറ്റു, സന്ധി ചെയ്തു. തെക്കുംകൂർ രാജാവു് മീനച്ചിൽ കർത്താക്കന്മാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനു് പാലായിൽ ഒരു കൊട്ടാരം പണിയിച്ചു് ഒരു യുവരാജാവിനെ അവിടെയാക്കി. അങ്ങനെ അവിടം കൊട്ടാരംമറ്റമായി… ഇപ്പോൾ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ല. മൈതാനം മാത്രം, എല്ലാ ആഘോഷങ്ങളുടേയും കോട്ടമൈതാനം.
ശരിക്കുള്ള നഗരം അവിടന്നു തുടങ്ങി ളാലം പാലം കടന്നു് തടിമില്ലുകളും, ഫർണിച്ചർ കടകളുമായി അങ്ങുപോകും. ഒരു നൂറോ ഇരുന്നൂറോ വാര വീതിയിൽ രണ്ടു മൈലോളം നീളത്തിലുള്ള ഒരു ചെറിയ ഭാഗം മാത്രമെ സാവിത്രിക്കുട്ടിയുടെ മൂന്നുവർഷത്തെ പട്ടണവാസത്തിനിടയിൽ കണ്ടുപിടിക്കാനായിട്ടുള്ളൂ… പക്ഷേ, ആ ടൗണിൽ ഇനിയും എന്തെല്ലാമുണ്ടെന്നു് സാവിത്രിക്കുട്ടിക്കു് ഊഹമുണ്ടു്.
ളാലം പാലത്തിനപ്പുറം എന്തൊക്കെയോ സ്ഥാപനങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോ. നോക്കിയിട്ടില്ല, ഉണ്ടാകും… പണ്ടു് പണ്ടു് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാണ്ടിനാട്ടീന്നു് ചെട്ട്യാന്മാരായ കച്ചവടക്കാർ ഈ നഗരത്തിലെത്തി. അതിരില്ലാത്ത, വിലമതിക്കാനാകാത്ത വനസമ്പത്തിനെ ഒതുക്കിപ്പിടിച്ച മലമടക്കുകൾ, ഒഴുക്കു വറ്റാത്ത മീനച്ചിലാർ—തടിക്കച്ചവടം, കുരുമുളകു്, മറ്റു മലഞ്ചരക്കുകൾ… അവർ പണക്കാരും കയ്യൂക്കുമുള്ളവരായിരുന്നത്രെ. അവരുടെ കയ്യൂക്കിൻ കീഴിലായിരുന്നത്രെ കാര്യങ്ങൾ… പക്ഷേ, പിന്നീടു് വലിയതോതിലുള്ള മതംമാറ്റങ്ങളും, അദ്ധ്വാനശീലരായി മാറി സമ്പത്തും ആധിപത്യവും കൈപ്പിടിയിലാക്കാനുറച്ച നാട്ടുകാരും വന്നതോടെ ചെട്ട്യാന്മാർ സ്ഥലം വിട്ടത്രെ.
ഒരു കഥ സാവിത്രിക്കുട്ടിക്കറിയാം. ‘കൊട്ടാരം കടവിനു താഴെയൊരു കയമാണു്. തടിക്കച്ചവടക്കാരനായ ഒരു ചെട്ട്യാരും നാട്ടുകാരായ മുതലാളിമാരും തമ്മിലുണ്ടായ തർക്കത്തിൽ മുതലാളിമാരുടെ ഗുണ്ടകളായ മൂന്നാലുപേർചേർന്നു് കോട്ടമൈതാനത്തിനടുത്ത കലുങ്കിൽ വച്ചു് പാതിരാത്രിയിൽ ചെട്ട്യാരെ കൊന്നു് മൂന്നു കഷണമാക്കി ആറ്റിലെ ആ കയത്തിൽ തള്ളി… ഇപ്പോഴും ആ കയമുള്ള കടവിൽ കുളിക്കാനിറങ്ങുന്നവർ മുങ്ങിയാൽ ഉടനെ കയത്തിൽ നിന്നു പ്രേതം കാലേപിടിച്ചു വലിച്ചു താഴ്ത്തും. പിന്നെ പൊന്തിവരില്ല.’ ആ കഥ നിൽക്കട്ടെ.
കോട്ടമൈതാനത്തിനു വലതുവശത്തുകൂടി മെയിൻ റോഡാണു്. ആ റോഡിൽ നിന്നു് വലതുവശത്തെ മൂന്നാലുപടി കേറി കടമ്പ നീക്കിയാൽ റബ്ബർതോട്ടത്തിൽ കയറാം. ഇരുട്ടു പുതച്ചു നിൽക്കുന്ന വലിയ റബ്ബർതോട്ടം. നടുവിൽക്കൂടിയുള്ള ഒറ്റയടിപ്പാത നേരെ ചെന്നിറങ്ങുന്നതു് മീനച്ചിലാറ്റിൽ. അതു് പൊതുകടവല്ല, വഴി പൊതുവഴിയുമല്ല. വഴിയും കടവും നിഗൂഢത പുതച്ചു നിൽക്കുന്നു…
കോട്ടമൈതാനത്തിന്റെ ഏങ്കോണിച്ച കിഴക്കേ മൂലയ്ക്കുള്ള ഓലപ്പീടിക കുഞ്ഞോനാച്ചന്റെ പലവകപ്പീടികയാണു്. മൈതാനത്തിന്റെ ഇടതുവശത്തുകൂടി നേരെ പടിഞ്ഞാട്ടും റോഡുണ്ടു്. മൈതാനം കഴിഞ്ഞാൽ പിന്നെ ഒന്നുരണ്ടു വീടു്, പിന്നെ പാടം. വലതുവശം മുഴുവൻ റബ്ബറാ. റബ്ബർതോട്ടം തീരുന്നിടം മുതൽ ചെറിയ കേറ്റമാണു്… ഇടതുവശത്തെ പാടത്തിനരികിൽക്കൂടി വരുന്ന കൈത്തോടു് റോഡും കടന്നു് വലത്തോട്ടൊഴുകി മീനച്ചിലാറ്റിലേക്കാ പോകുന്നേ. കൈത്തോടിനു മുകളിൽ കലുങ്കുണ്ടു്. കലുങ്കിന്റവിടന്നു് കൈത്തോടിനു കെട്ടിയിരിക്കുന്ന കൽഭിത്തി നടവഴിയാ. ആ നടവഴിയിൽ കയറി ഇടതുവശത്തു് പെരിങ്ങലംകാടുനിറഞ്ഞ പുറമേരിക്കാവിന്റെ പറമ്പിലേക്കു കേറാം… പെരിങ്ങലത്തിലെല്ലാം കൃഷ്ണകിരീടം പൂത്തുനില്പുണ്ടാവും. അതിനിടയിൽക്കൂടി വിശാലമായ അമ്പലപ്പറമ്പുമുഴുവൻ ഓടിക്കളിക്കാം.
പറമ്പിനു നടുവിലെ പുറമേരിക്കാവെന്ന ചെറിയ ക്ഷേത്രത്തിലെ ദേവി, ഉഗ്രമൂർത്തിയെന്നു് എല്ലാരും പറയുന്ന ഭദ്രകാളി സാവിത്രിക്കുട്ടിയുടെ കൂട്ടുകാരിയാണു്. പുറന്നാളുകൾക്കും പക്കപ്പുറന്നാളിനുമൊക്കെ കൊച്ചു് ഓട്ടുരുളിയിൽ ഉണക്കലരിയും ശർക്കരയും നെയ്യും പൂജാരിയെ ഏല്പിച്ചു് വഴിപാടു പായസം റഡിയാക്കി പൂജിച്ചുകിട്ടും വരെ സാവിത്രിക്കുട്ടി ദേവിയുമൊത്തു് കൃഷ്ണകിരീടങ്ങൾക്കിടയിലൂടെ മുൻവശത്തെ അപ്പൂപ്പൻ അരയാലു ചുറ്റി കിഴക്കേയറ്റത്തെ മുളങ്കൂട്ടങ്ങൾക്കരികിലൂടെ ഓടിക്കളിക്കും; മറ്റാർക്കും കാണാൻ പറ്റാത്ത ദേവിയോടു് കുശലപ്രശ്നങ്ങൾ നടത്തി ഓടിക്കളിക്കുന്ന സാവിത്രിക്കുട്ടി പൂജാരിക്കു് ഒരു കൗതുകമായിരുന്നു; വാത്സല്യത്തോടെ പൂജാരി പറയും ‘ദേവിക്കു് അകത്തുകേറാൻ നേരമായി, മോളു പൊക്കോ’ എന്നു്.
ഓ പിന്നൊരുകാര്യം—ആ നടവഴിയില്ലേ, അതു് നേരേ മീനച്ചിലാറ്റിൽ ചെന്നിറങ്ങുന്നതാണു്. അതിൽ നിഗൂഢതയില്ല. എല്ലാവരും നടക്കാനും കുളിക്കാൻ കുളിക്കടവിൽ പോകാനും നനയ്ക്കാനും ഉപയോഗിക്കുന്നതു തന്നെ.
അമ്പലപ്പറമ്പിന്റെ നേരേ എതിർവശത്തു്, റോഡിനപ്പുറം വേലായുധൻനായരുടെ ചായക്കട… ഓലമേഞ്ഞു് നീളത്തിലൊരു ഷെഡ്. തറയിട്ടിട്ടില്ല, പക്ഷേ, കടയിൽ മൂന്നാലു ബഞ്ചുകളുണ്ടു്. എപ്പോഴും തിരക്കുള്ള കട. സാവിത്രിക്കുട്ടിയെ ആ കടയുമായി കൂട്ടിക്കെട്ടുന്നൊരു കാര്യമുണ്ടു്. വീട്ടിൽ രാവിലെ കാപ്പിക്കു് ഒന്നുമുണ്ടാക്കാനില്ലാത്ത ചില ദിവസങ്ങളിൽ അച്ഛൻ ഒരു കുറിപ്പു് സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തയക്കും; ചിലപ്പോൾ ചക്രമാകും. അച്ഛന്റെ കൂട്ടുകാരനാണത്രെ കടക്കാരൻ. കടയുടെ വാതിൽക്കൽ ചെന്നുനിന്നു് ചക്രമോ കുറിപ്പോ വേലായുധൻനായരുടെ കയ്യിൽ കൊടുക്കും, എന്നിട്ടു് ഒഴിഞ്ഞുമാറി നിൽക്കും. വേലായുധൻനായർ ആറു ദോശ ചമ്മന്തിയൊഴിച്ചു് വാഴയിലയിൽ പൊതിഞ്ഞു് കൊടുക്കും. കുറിപ്പുകൊടുത്തുവാങ്ങിയ ദോശയ്ക്കുള്ള പൈസ അച്ഛൻ ശമ്പളം വാങ്ങിവരുമ്പോൾത്തന്നെ കൊടുക്കും… എന്താ സാവിത്രിക്കുട്ടി കടയിൽ പോകുന്നതെന്നോ?
പലചരക്കു കടയിലായാലും, അമ്പലത്തിൽ വഴിപാടുനടത്താനായാലും, ഹോട്ടലുകാരൻ മാധവേട്ടന്റെ വീട്ടിൽ മോരുവാങ്ങാൻ പോകുന്നതും അനുജത്തിയെ ഒക്കത്തെടുത്തു നടക്കുന്നതും സാവിത്രിക്കുട്ടിയാണു്. ചേട്ടന്മാർ പോകില്ല, നാണക്കേടാണത്രെ. അമ്മ അവരെ ചീത്തപറയില്ല, തല്ലുകയുമില്ല. ആൺകുട്ടികളെ ചീത്തപറഞ്ഞും തല്ലിയും നാണം കെടുത്തരുതത്രെ. ചീത്തവിളിയും തല്ലും എപ്പോഴും സാവിത്രിക്കുട്ടിക്കാണു്. അമ്പലത്തിൽനിന്നു താമസിച്ചുവന്നാൽ, കുളിച്ചുവരാൻ താമസിച്ചാൽ, കടക്കാരൻ സാധനം തരാൻ താമസിച്ചാൽ ഒക്കെ സാവിത്രിക്കുട്ടിക്കു ചീത്തവിളികിട്ടും—‘നീയൊരു പെണ്ണാണു്, പെണ്ണാണു് ഓർമ്മ വേണം’ എന്നു് ആവർത്തിക്കും.
സാവിത്രിക്കുട്ടിക്കു് അതിൽ വിഷമം തോന്നിയിട്ടില്ല. പാത്രം കഴുകാനും കിണറ്റിൽ നിന്നു വെള്ളം കോരാനും താൻ സഹായിക്കുമെങ്കിലും ബാക്കി പണിയെല്ലാം അമ്മ തന്നെയല്ലെ ചെയ്യുന്നതു്! പക്ഷേ, സാവിത്രിക്കുട്ടിയെ വിഷമിപ്പിച്ച കാര്യം അതൊന്നുമല്ല. എല്ലാ പ്രാവശ്യവും ചായക്കടയിലെ ദോശയുടെ ചക്രം കൊടുത്തോ എന്നു് അച്ഛനോടു ചോദിച്ചു് ഉറപ്പിക്കാറുള്ള സാവിത്രിക്കുട്ടിക്കു് ആ മാസം അതു സാധിച്ചില്ല. അസുഖമായി ബോധം കെട്ടുവീണ അച്ഛനെ ആഫീസിൽ നിന്നു നേരെ കോട്ടയം മെഡിക്കൽ കാളേജിലേക്കാണു് കമ്പനിക്കാർ കൊണ്ടുപോയതു്. പിന്നെ എല്ലാം കീഴ്മേൽ മറിഞ്ഞില്ലേ. മൂന്നാഴ്ച കഴിഞ്ഞപ്പോൾ എല്ലാം ഇട്ടെറിഞ്ഞു്, മീനച്ചിലാറിനേയും പുറമേരിക്കാവു ദേവിയേയും ഉപേക്ഷിച്ചു് നാടുവിട്ടില്ലേ… ആ കടം വീട്ടിയിട്ടുണ്ടാകുമോ!
ഇടയ്ക്കു കാടുകേറിപ്പോയി, സാരമില്ല. പറഞ്ഞുവന്നതു് പട്ടണത്തിന്റെ പ്രൗഢികളാണു്. വേലായുധൻ നായരുടെ ചായക്കടവരെയെത്തി അല്ലേ… പിന്നങ്ങോട്ടു് അവിടെയുമിവിടെയുമായി ഒന്നുരണ്ടു തുണിക്കട, തയ്യൽക്കട, പലചരക്കു സ്റ്റേഷനറിക്കട, ബീഡിമുറുക്കാൻകട; ഈ അഞ്ചാറുകടകൾ കഴിഞ്ഞാൽ തുടങ്ങുന്ന മതിൽക്കെട്ടു മുഴുവൻ പള്ളിവക. അങ്ങു ആശുപത്രി ജംഗ്ഷൻ വരെയുണ്ടു്. ആദ്യം വല്യപള്ളി, അച്ചന്മാർക്കു താമസിക്കാനുള്ള സെമിനാരി, സെന്റു് തോമസ് ഹൈസ്ക്കൂൾ അങ്ങനെ… അങ്ങനെ… അങ്ങു് കുറച്ചു മാറിയെങ്ങാണ്ടാണത്രെ അരമന—അതൊരു കൊട്ടാരമാണത്രെ… പിന്നെയും രണ്ടു പള്ളി, കവലകളിൽ മാനംമുട്ടെ കുരിശ്… പള്ളിക്കവലയും ശ്രീകൃഷ്ണ ടാക്കീസും കഴിഞ്ഞു് ഇടത്തേയ്ക്കൊരു കയറ്റം… അവിടെ അഞ്ചാറു പലവക കടകൾ…
പിന്നെയാണു് സർക്കാർ യു. പി. സ്ക്കൂൾ—സാവിത്രിക്കുട്ടിയുടെ സ്ക്കൂൾ; സ്ക്കൂളിനു് മുന്നിൽ തെക്കുഭാഗത്തു് തപാലാപ്പീസു്, കമ്പിയാഫീസ്. സ്ക്കൂൾ ഉയർന്ന തിട്ടയിലാണു്… അങ്ങുമാറി പിന്നെയും പല സ്ഥാപനങ്ങളുമുണ്ടു്—നാടിന്റെ നട്ടെല്ലായ പണമിടപാടു സ്ഥാപനങ്ങളും, റബ്ബർഷീറ്റുകടകളും, ബാങ്കും… ‘പണയത്തിന്റെ ഈടിൽ കടം കൊടുക്കപ്പെടു’ മെന്ന ബോർഡുകളുള്ളവ… സ്വർണ്ണം മാത്രമല്ല റബ്ബർഷീറ്റും, കുരുമുളകും കശുവണ്ടീം എല്ലാം പണയപ്പണ്ടങ്ങളാണു്. ചെട്ട്യാന്മാരല്ല, നാട്ടുകാരാണിപ്പോൾ കച്ചവടക്കാർ…
ഒരു കാര്യം വിട്ടുപോയി—നേരത്തെ കോട്ടമൈതാനത്തിനടുത്തു് റോഡിൽ നിന്നു് ഇരുട്ടുപുതച്ചു നിൽക്കുന്ന റബ്ബർ തോട്ടത്തിലൂടെ ഒരു വഴിയുണ്ടെന്നു പറഞ്ഞില്ലേ; ആ തോട്ടം പുതുക്കോട്ടപ്പറമ്പിൽ മാണിച്ചൻ മുതലാളീടെ മുന്നൂറേക്കറിൽ പെടുന്നതാണു്. തേനീച്ചകൾ പോലും പേടിച്ചിട്ടു് അങ്ങോട്ടടുക്കുകേലന്നാ കേൾവി… പക്ഷേ, ആ നിഗൂഢവഴി ചെന്നു് കുറ്റിച്ചെടികൾക്കിടയിൽക്കൂടി മീനച്ചിലാറ്റിന്റെ അരികിൽ കൃത്യമായെത്തും.
അതൊരു കടവാണു്. ആറ്റിനക്കരെ ഒരുപാടൊരുപാടു ഗൂഢസ്ഥലികൾ ഉണ്ടത്രെ; ഇവിടുന്നങ്ങോട്ടും അവിടുന്നിങ്ങോട്ടും പോക്കുവരവിനുള്ള കടവാണതു്. മീനച്ചിലാറ്റിൽക്കൂടൊഴുകുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വാറ്റുചാരായം അവിടെ ആളുകളുടെ വയറ്റിലേക്കെത്താറുണ്ടത്രെ. രാത്രിയിൽ മൂക്കറ്റം കുടിച്ചും കുപ്പികൾ മടിയിൽ തിരുകിയും, സഞ്ചികളിൽ അരയിൽ കെട്ടിത്തൂക്കിയും പുഴകടന്നിക്കരയെത്തിയും, പുഴകടക്കാനാകാതെ മണപ്പുറത്തും ഒന്നും രണ്ടും പറഞ്ഞു് തമ്മിൽ വെട്ടുംകുത്തും നടത്തും; കൂട്ടുകാരും അളിയന്മാരുമൊക്കെയാണു് തമ്മിൽക്കുത്തിച്ചത്തതെന്നു് പിറ്റേന്നു് ബോധം വീഴുമ്പോളാണറിയുക.
ഇവരും വലിയ വലിയ റബ്ബർ മുതലാളിമാരും ബാങ്കർമാരും പുരോഹിതന്മാരും മാത്രമല്ല ഒരു നേരത്തെ അന്നത്തിനു പാടുപെടുന്ന ഉദ്യോഗസ്ഥരും സാധാരണ കൂലിവേലക്കാരും, നല്ലവരും, ഗുണ്ടകളും, കള്ളന്മാരും കൊലപാതകികളും അവരുടെയെല്ലാം കുടുംബങ്ങളും ഒന്നിച്ചു വാഴുന്ന പട്ടണമാണിതു്.
ആ പട്ടണത്തിലെ ഏറ്റവും വലിയ വിശേഷങ്ങളിലൊന്നു് അന്നാണു്. സർക്കാർ യു. പി. സ്ക്കൂളിന്റെ ആനിവേഴ്സറി! പള്ളിപ്പെരുന്നാളുകളും കൃഷ്ണന്റെയമ്പലത്തിലെ ഉത്സവവും കഴിഞ്ഞാൽ പിന്നെ അന്നാട്ടിലെ സാധാരണക്കാരുടെ മുഴുവൻ ഉത്സവം ആ ആനിവേഴ്സറി ആഘോഷമാണു്.
സെന്റ് തോമസ് ഹൈസ്ക്കൂൾ വലിയ സ്ക്കൂളാണു്. അവിടത്തെ ആനിവേഴ്സറി വലിയ ആഘോഷമായിട്ടാണു നടത്തുക. പക്ഷേ, അതു് അവരുടെ സ്വന്തം മതിൽക്കകത്തു് മൂന്നുവശവും അടച്ചുകെട്ടിയ വലിയ ഓഡിറ്റോറിയത്തിൽ, വലിയ വലിയ ആൾക്കാർ പങ്കെടുക്കുന്ന ചടങ്ങാണു്. അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾക്കു മാത്രമേ പ്രവേശനമുള്ളൂ, അതും തെളിവു കാണിക്കണം.
സർക്കാർ സ്ക്കൂളിൽ എല്ലാവർക്കും വരാം, എല്ലാവർക്കും കാണാം. മതിലുകളില്ല, ഓഡിറ്റോറിയമില്ല. അരമതിൽ മാത്രമുള്ള ഹാളിൽ ബഞ്ചുകളിട്ടൊരുക്കിയ സ്റ്റേജിലെ പരിപാടികൾ റോഡിൽ നിന്നാലും തപാലാപ്പീസിനു മുന്നിൽ നിന്നാലും കാണാം; അതു നാട്ടുകാരുടെ മുഴുവൻ ഉത്സവമാണു്.
അഞ്ചാം ക്ലാസ്സിലാണു് സാവിത്രിക്കുട്ടി, രാവിലത്തെ ഷിഫ്റ്റിൽ. പന്ത്രണ്ടരയ്ക്കു ക്ലാസ്സു തീരും. വീട്ടിൽ വന്നു് ഊണുകഴിഞ്ഞാൽ, സാവിത്രിക്കുട്ടിയുടെ അമ്മയുടെ ഭാഷയിൽ ‘തെണ്ടലാണു് പെണ്ണിനു പണി.’ സാവിത്രിക്കുട്ടിക്കതു അന്വേഷണമാണു്; പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണു്…
മൂന്നു തട്ടുകളായിക്കിടക്കുന്ന വിശാലമായ പുരയിടമാണു് സാവിത്രിക്കുട്ടിയുടെ ലോകം; പരീക്ഷണശാല… മുറ്റത്തരികിൽ ചെമ്പരത്തിയും ഗന്ധരാജനും കിളിമരത്തിൽ പടർന്നു കയറിയ മുല്ലയും കനകാംബരവും മാത്രം… എന്നാൽ ആ പറമ്പുനിറയെ പേരറിയുന്നതും അറിയാത്തതുമായ എന്തുമാത്രം കാട്ടുചെടികളും മരങ്ങളും… എന്തെല്ലാം നിറത്തിലും ആകൃതിയിലുമുള്ള പൂക്കൾ! എന്തുമാത്രം ചിത്രശലഭങ്ങളും തുമ്പികളുമാണു്; ഇത്രയും ഭംഗിയുള്ള വിവിധ വർണ്ണങ്ങളിലുള്ള ചിത്രങ്ങൾ അവയുടെ ചിറകിൽ ആരു വരച്ചുകൊടുത്തു! പരസ്പരം കെട്ടിപ്പിടിച്ചുനിൽക്കുന്ന ആഞ്ഞിലിയേയും ഇലഞ്ഞിയേയും ചുറ്റിപ്പിണഞ്ഞു് നിറയെ ഓടപ്പഴങ്ങൾ പൊഴിക്കുന്ന ഓടൽവള്ളിയിൽ ചാഞ്ചാടി നടക്കുന്ന അണ്ണാനും കിളികളും എവിടന്നു വരുന്നു! സൂക്ഷ്മ നിരീക്ഷണം നടത്തി സാവിത്രിക്കുട്ടി എന്തെല്ലാം കണ്ടുപിടിച്ചു…
പണ്ടു കണ്ടുപിടിച്ചതാണു്—രാവിലെ ആറുമണിക്കുണർന്നു് പല്ലുതേയ്ക്കാൻ പഴുത്ത മാവിലതേടി കയ്യാലയ്ക്കരികിൽ ചെന്നപ്പോൾ കണ്ടുപിടിച്ചതാണു്… കയ്യാലയിൽ നിന്നുതൂങ്ങി നിൽക്കുന്ന പുൽക്കൊടിത്തുമ്പിലും ഇളംവേരുകളുടെ അറ്റത്തും തങ്ങിനിൽക്കുന്ന മഞ്ഞുതുള്ളിയിൽ—അതു മഴവെള്ളമല്ല, രാത്രിയിൽ പെയ്ത മഞ്ഞു് തങ്ങിനിന്നു് വെള്ളത്തുള്ളിയായതാണെന്നു് സാവിത്രിക്കുട്ടി തന്നെ കണ്ടുപിടിച്ചതാണു്—മഴവില്ലിന്റെ ഏഴു നിറങ്ങൾ. അതെങ്ങനെ വന്നുവെന്നുള്ള കാര്യം പക്ഷേ, അച്ഛൻ പറഞ്ഞുകൊടുത്തതാണു്.
‘അമ്മ കറുമ്പി, മോളു വെളുമ്പി; മോക്കടെ മോളൊരു സുന്ദരിക്കോത’ എന്ന കടങ്കഥയിലെ വെള്ളിലയെന്ന ചെടിയെ വേലിക്കരുകിൽ സാവിത്രിക്കുട്ടിതന്നെ കണ്ടെത്തി; നമ്മൾ തൊട്ടാൽ പെട്ടെന്നു് ഞെട്ടിത്തരിച്ചു് ചുരുക്കിയുറങ്ങുന്ന തൊട്ടാവാടിയുടെ സൂത്രവും… അങ്ങനെ എന്തെല്ലാം.
ആ പുരയിടത്തിന്റെ താഴത്തെ തട്ടിന്റെ വടക്കുകിഴക്കേ മൂലയ്ക്കു് ആകാശം മുട്ടുന്ന മഞ്ഞമുളങ്കൂട്ടമാണു്. കിണറിന്റെ ചുറ്റമതിലിനപ്പുറത്തെ ചെറിയ പാറക്കെട്ടിലിരുന്നു് ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്ന ഒരുച്ചക്കാണു് സാവിത്രിക്കുട്ടിക്കു് പെട്ടെന്നു് ഒരു സാധ്യത തോന്നിയതു്. മുളയുടെ തുഞ്ചത്തു വരെയെത്തിയാൽ അവിടന്നുനേരേ ആകാശത്തേക്കു നടന്നുപോകാനാകും. അവിടെയെത്തിയാൽ രാത്രിയിൽ വീണുപോകുന്ന നക്ഷത്രങ്ങൾക്കെന്തുപറ്റിയെന്നു് അറിയാനായേക്കും… അമ്മ കേട്ടാൽ വഴക്കുപറയും, കാരണം അതു നക്ഷത്രങ്ങളല്ല ധൂമകേതുക്കളാണു്; കണ്ടാൽ ദോഷമാണത്രെ. സാവിത്രിക്കുട്ടിക്കു താഴെ വീഴുന്ന നക്ഷത്രങ്ങളെ കണ്ടെത്തണം…
പക്ഷേ, പെട്ടെന്നൊരു ദിവസം പാറപ്പുറത്തു് മനോരാജ്യത്തിലിരുന്നപ്പോഴാണു് നക്ഷത്രങ്ങളെ അന്വേഷിച്ചു പോകാനുള്ള മോഹം മാറിമറിയുന്നതു്.
കരോട്ടേ ഗൗരിവല്യമ്മേം, തെക്കേതിലെ ലീലേച്ചീം, ലീലേച്ചീടെ അമ്മേം, സാവിത്രിക്കുട്ടീടെ അമ്മേം കൂടി എന്നും ഉച്ചകഴിഞ്ഞാൽ കിണറ്റുംകരയിൽ കൂട്ടം കൂടിയിരിക്കുന്നതു വെറുതെയല്ലാന്നു സാവിത്രിക്കുട്ടി കണ്ടുപിടിച്ചു… അവർ കഥ പറയുകയാണു്. കഥ കേൾക്കുന്നതു് സാവിത്രിക്കുട്ടിക്കു വലിയ ഇഷ്ടമാണു്. പക്ഷേ, നേരേ ചെന്നു കഥകേൾക്കാൻ നിന്നാൽ അമ്മ ചീത്ത വിളിക്കും ‘മുതിർന്നവർ വർത്തമാനം പറയുന്നിടത്തു് എന്തുകേൾക്കാൻ നിക്കുവാടീ, പോടീ അപ്രത്തു്.’ കൈവാക്കിനു കിട്ടിയാൽ അടിയും ഉറപ്പു്.
സാവിത്രിക്കുട്ടി മനോരാജ്യംകാണൽ നിർത്തി കഥ ശ്രദ്ധിക്കാൻ തുടങ്ങി; മകളുടെ പകൽക്കിനാവുകാണലും കാക്കയോടും പൂച്ചയോടും കിന്നാരം പറഞ്ഞുള്ള തെണ്ടിനടക്കലും അറിയാവുന്ന സാവിത്രിക്കുട്ടിയുടെ അമ്മ അറിഞ്ഞില്ല അക്കാര്യം. അങ്ങനെ സാവിത്രിക്കുട്ടി വലിയവരുടെ ഒരുപാടു കഥകൾ കേട്ടു… പലതും മനസ്സിലായില്ല… പിന്നെപ്പിന്നെ ഒരുപാടുകാര്യങ്ങൾ നേരിട്ടുകണ്ടും അനുഭവിച്ചും അറിഞ്ഞു. എല്ലാമെല്ലാം മനസ്സിന്റെ മൂലയ്ക്കൊതുക്കി സൂക്ഷിച്ചു. മനസ്സിൽ സൂക്ഷിച്ച കഥകളും കാഴ്ചകളും വേരിറങ്ങി ഓർമ്മയുടെ മരങ്ങളായി പടർന്നു പന്തലിച്ചു; അതിലങ്ങിങ്ങു ഭാവനയുടെ പൂക്കളും കായ്കളും വിടർന്നു. സാവിത്രിക്കുട്ടിയുടെ മനസ്സു് ഓർമ്മകളുടെ വനമായി, ഒരു മഹാവനം… ഒരുപാടു വലുതായപ്പോൾ സാവിത്രിക്കുട്ടിക്കു് ഏറ്റവും ഇഷ്ടമുള്ള മണിച്ചേച്ചി—അമ്മുവിന്റെ അപ്പച്ചിയമ്മൂമ്മ, മണിയെന്നാണു് എല്ലാരും വിളിക്കുക—യെ ആ വനത്തിലേക്കു ക്ഷണിച്ചു, ഇടയ്ക്കൊക്കെ: അതിലൊരു ഇതൾ:
തിരിപൊക്കി വച്ച റാന്തൽ വിളക്കു് തൂക്കി മുൻപേ കാര്യസ്ഥൻ രാരിച്ചൻനായർ. റാന്തൽ വെളിച്ചത്തിനു പുറകേ വെള്ളികെട്ടിയ വടിയും പിടിച്ചും ഗമയിൽ സാവിത്രിക്കുട്ടിയുടെ അച്ഛന്റെയച്ഛൻ—അപ്പൂപ്പൻ. അതിനും പുറകിലായി കുറച്ചു് അകന്നു് കത്തിച്ച വലിയൊരു ചൂട്ടുകറ്റ ഉയർത്തി വായുവിൽ ചുഴറ്റിവീശി കുഞ്ഞുവറീതുമാപ്പള. മുറതെറ്റാതെ എന്നും രാത്രിയിൽ ഇളയിടത്തുമഠത്തിന്റെ പടിപ്പുരയിൽ നിന്നിറങ്ങി പാടവരമ്പേ മുൻപിലും പുറകിലും വെളിച്ചത്തിന്റെ അകമ്പടിയോടെ അപ്പൂപ്പൻ സാവിത്രിക്കുട്ടിയുടെ അച്ഛമ്മയുടെ വീടായ കുന്നിക്കാട്ടു തറവാട്ടിലേക്കു വരുന്നതു് ഒരു കാഴ്ചതന്നെയാണു്!
പാടത്തിന്റെ അതിർത്തിയിലെ കൈത്തോടുകടന്നു് അപ്പൂപ്പൻ കുന്നിക്കാട്ടു തറവാട്ടിലേക്കുള്ള പടിക്കെട്ടുകയറി മുറ്റത്തെത്തുന്നതുവരെ ചൂട്ടുകറ്റ ഉയർത്തിപ്പിടിച്ചു നില്പാണു് കുഞ്ഞുവറീതുമാപ്പള. പിന്നെ തിരിഞ്ഞു് ഇരുട്ടിൽ തീവെളിച്ചത്തിന്റെ വളയങ്ങൾ വരച്ചു് ചൂട്ടുകറ്റ വടക്കോട്ടു പോയി പാടവും കടന്നു് ഏതോ കയ്യാലയ്ക്കപ്പുറം അപ്രത്യക്ഷമാകും.
അപ്പൂപ്പൻ, വീടിന്റെ നടക്കല്ലിൽ കയറും വരെ റാന്തലുയർത്തിക്കാട്ടി നിൽക്കും രാരിച്ചൻനായർ. പിന്നെ വരാന്തയുടെ അരമതിലിൽ റാന്തൽ വിളക്കു് തിരിതാഴ്ത്തി വച്ചു്, വടക്കേമുറ്റത്തെ വിറകുപുരയുടെ ഇറമ്പിൽ തൂക്കിയിട്ടിരിക്കുന്ന ചൂട്ടുകറ്റയിൽ നിന്നൊരെണ്ണമെടുത്തു് കത്തിച്ചു് രാരിച്ചൻനായർ വന്ന വഴിയേ തിരിച്ചു നടക്കും.
മെതിയടി നടക്കല്ലിൽ ഊരിയിട്ടു്, അരമതിലിൽ നിന്നു് കിണ്ടിയെടുത്തു് കാൽകഴുകി വരാന്തയിൽ കയറി ചൂരൽവരിഞ്ഞ വലിയ ചാരുകസേരയിൽ കാലുകൾ നീട്ടിവച്ചു് കിടക്കും അപ്പൂപ്പൻ. വാക്കിംഗ് സ്റ്റിക്കു് അടുത്തു തന്നെ ചാരി വച്ചിട്ടുണ്ടാകും.
അപ്പോഴേയ്ക്കും സാവിത്രിക്കുട്ടിയുടെ അമ്മ തേച്ചുമിനുക്കി സ്വർണ്ണവർണ്ണമാക്കിയ ചെറിയ ഓട്ടുമൊന്തയിൽ സൂചിഗോതമ്പുറവയിട്ടു കാച്ചി പഞ്ചാരയിട്ട പാലുമായെത്തും. അമ്മ ഭവ്യതയോടെ മൊന്ത അപ്പൂപ്പന്റെ കയ്യെത്തുന്നിടത്തു് അരമതിലിൽ വയ്ക്കും.
“അച്ഛാ പാലു്” എന്നു കേൾക്കുമ്പോൾ കാലുരണ്ടും താഴ്ത്തിയിട്ടു് നേരെയിരുന്നു് അമ്മയെ നോക്കി പുഞ്ചിരിക്കും. എന്നിട്ടു് മൊന്തയെടുത്തു് ചുണ്ടിൽ തൊടാതെ കുറേശ്ശെ വായിലൊഴിച്ചു് ആസ്വദിച്ചുകുടിച്ചു് മൊന്ത അമ്മയുടെ കയ്യിൽ കൊടുക്കും. അപ്പോളും പതുക്കെ തലയാട്ടി പുഞ്ചിരിക്കും. അപ്പൂപ്പന്റെ സ്നേഹം നിറഞ്ഞ ആ പുഞ്ചിരി അമ്മയ്ക്കുള്ള സമ്മാനമാണെന്നാണു് അമ്മ പറഞ്ഞതു്.
പാലുകുടി കഴിഞ്ഞാൽ എഴുന്നേറ്റു് കിണ്ടിയിൽ നിന്നു് വെള്ളമെടുത്തു് വായകഴുകിത്തുടച്ചു് റാന്തൽ വിളക്കുമായി അപ്പൂപ്പൻ മുറിയിലേക്കു കയറും. അതു് സാവിത്രിക്കുട്ടിയുടെ അച്ഛമ്മയുടെ മുറിയാണു്. ആ വീട്ടിലേയ്ക്കും വച്ചു് വലുതും നല്ലതും… വാൽക്കിണ്ടി നിറയെ വെള്ളവും മുറുക്കാൻ ചെല്ലവുമായി അച്ഛമ്മ അപ്പൂപ്പനു പുറകേ മുറിയിൽ കയറി വാതിലടയ്ക്കും.
ഒരിക്കൽ പോലും പകൽ സമയത്തു് അപ്പൂപ്പൻ ആ വീട്ടിലേക്കു വരികയോ ഒരു ഗ്ലാസു് വെള്ളമെങ്കിലും കുടിക്കുകയോ ചെയ്യാറില്ലെന്നു് അമ്മ. വെളുപ്പിനെ അപ്പൂപ്പൻ ഏഴുന്നേൽക്കും, സാവിത്രിക്കുട്ടിയുടെ അച്ഛൻ അപ്പൂപ്പനൊപ്പം ഇളയിടത്തുമഠം വരെ പോകും. അച്ഛനുമായി അപ്പൂപ്പൻ വഴിനീളെ ഓരോ കാര്യങ്ങൾ ചർച്ചചെയ്യും. അച്ഛനോടും അച്ഛമ്മയോടുമല്ലാതെ മറ്റുമക്കളും മരുമക്കളുമായൊന്നും അപ്പൂപ്പൻ സംസാരിക്കുന്നതു് അമ്മ കണ്ടിട്ടേയില്ലത്രെ. പക്ഷേ, എല്ലാവരോടും സ്നേഹത്തോടെ തലയാട്ടി പുഞ്ചിരിക്കും, എപ്പോഴും മുഖത്തൊരു പുഞ്ചിരി തങ്ങിനില്ക്കും.
സാവിത്രിക്കുട്ടിയുടെ അച്ഛമ്മ വലിയ ഗൗരവക്കാരിയാണു്, വലിയ തലയെടുപ്പാണു്. ഒരു കിരീടം കൂടി വച്ചാൽ ഒരു രാജ്ഞിതന്നെ. എപ്പോഴും തിരക്കോടു തിരക്കു് നിർദ്ദേശങ്ങളും ശാസനകളുമായി വീട്ടിലും പുരയിടത്തിലുമെല്ലാം അച്ഛമ്മയുണ്ടാകും. അച്ഛമ്മയ്ക്കു ചിരിക്കാനറിയില്ലായിരുന്നുവെന്നാണു് സാവിത്രിക്കുട്ടിയുടെ അമ്മ പറയുന്നതു്; ‘അത്രേം വല്യേ കുടുംബത്തിന്റെ കാര്യങ്ങൾ മുഴുവൻ നോക്കി നടത്തുമ്പോൾ ചിരിക്കാൻ മറന്നുപോകുന്നതാകുമെ’ന്നു് അമ്മ കൂട്ടിച്ചേർക്കും.
അവിടത്തെ കാര്യങ്ങൾ വിചിത്രമാണു്.
നെല്ലുകുത്തുന്നതും അവലിടിക്കുന്നതും അരിപൊടിക്കുന്നതുമെല്ലാം പണിക്കാരത്തികളും വീട്ടിലുള്ള പെണ്ണുങ്ങളും ചേർന്നാണു്. പക്ഷേ, അപ്പൂപ്പനു് രാത്രിയിൽ കഴിക്കാനുള്ള സൂചിഗോതമ്പു് വെള്ളം നനച്ചുവച്ചു് കുത്തിയെടുത്തു് ഉണക്കുന്നതും പിന്നെ വറുത്തു് കഴുകിത്തുടച്ച മരയുരലിലിട്ടു് തരിതരിയായി പൊടിച്ചെടുത്തു് ചുരയ്ക്കാക്കുടുക്കയിൽ ഭദ്രമായടച്ചു് തേങ്ങാപുരയുടെ ഉത്തരത്തിൽ ഉറിയിൽ തൂക്കിയിടുന്നതും എല്ലാം സാവിത്രിക്കുട്ടിയുടെ അമ്മ തന്നെയാണു ചെയ്യുക. മറ്റാരും അതിൽ തൊടുകയില്ല. തൊടാൻ പാടില്ലത്രെ… നാട്ടിൽ സൂചിഗോതമ്പു് ഒരു അപൂർവ്വ വസ്തുവായിരുന്നു അന്നു്.
അപ്പൂപ്പനുള്ള പാലു് അടുക്കളയിൽ കേറ്റിക്കൂടാ. തേങ്ങാപ്പുരയുടെ മുറ്റത്തു് അടുപ്പുകൂട്ടി കൊതുമ്പുകത്തിച്ചു് പുതുതായി വാങ്ങിയ വെള്ളോട്ടുരുളി തേച്ചുമിനുക്കി അമ്മ തന്നെ അതിൽ പാലൊഴിച്ചു് റവ കാച്ചിയെടുക്കും. രണ്ടുമൂന്നു കറവപ്പശുക്കളുണ്ടു് അവടെ. എന്നാലെന്താ ആ പാലെടുത്തുകൂടാ. അപ്പൂപ്പനുള്ള പാലു് പുതുക്കോട്ടില്ലത്തൂന്നാ വാങ്ങുന്നതു്. നങ്ങേമക്കുഞ്ഞാത്തോലു് തന്നെ പശുവിനെ കറന്നു് വേലിക്കൽ കൊണ്ടുവന്നു് അമ്മയുടെ കയ്യിലുള്ള ലോട്ടയിലേക്കു് ഒഴിച്ചുകൊടുക്കും…
അപ്പൂപ്പനുള്ള പാലും പഞ്ചാരയും പാത്രങ്ങളുമൊന്നും അടുക്കളയിൽ കൊണ്ടുപോകില്ല, അശുദ്ധമാകില്ലേ! എല്ലാം തേങ്ങാപ്പുരയുടെ കഴുക്കോലിൽ തൂക്കിയിട്ട ഉറിയിൽ സൂക്ഷിക്കും.
‘അപ്പോ വീട്ടിലു് വിശേഷദിവസങ്ങളീ പായസോം പലഹാരോം ഒക്കെ ഒണ്ടാക്കില്ലേ? അതൊന്നും അദ്ദേഹത്തിനു കൊടുക്കില്ലേ?’ ലീലേച്ചി അമ്മയോടു സംശയം ചോദിച്ചു.
‘അയ്യോ, അദ്ദേഹത്തിനു ആ വീട്ടീന്നൊന്നും കഴിച്ചുകൂടാ, നമ്മടടുക്കളേ വയ്ക്കണ സാധനല്ലേ!’
‘അതിനെന്താ, അവടെത്താമസിക്കുന്നതു ഭാര്യേം മക്കളുമല്ലേ?’
‘അതല്ല ലീലേ. സാവിത്രിക്കുട്ടീടെ അച്ഛമ്മേമൊക്കെ നായന്മാരല്ലേ, അവരെ തൊട്ടുതിന്നാൽ പറ്റ്വോ അദ്ദേഹത്തിനു്, ക്ഷത്രിയനല്ലേ!’
ലീലച്ചേച്ചി വാപൊത്തിച്ചിരിക്കുന്നതു് സാവിത്രിക്കുട്ടി വ്യക്തമായിക്കണ്ടു, അതിലെന്താണു് ചിരിക്കാനുള്ളതെന്നു് പക്ഷേ, മനസ്സിലായില്ല.
ലീലേച്ചി വിടാൻ ഭാവമില്ലായിരുന്നു, വീണ്ടും ചോദിച്ചു:
‘അപ്പോ ചേച്ചിയുണ്ടാക്കുന്ന ഗോതമ്പും പാലും…?’
അതുകേട്ടപ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു. പക്ഷേ, പെട്ടെന്നു തന്നെ അരിശത്തോടെ അമ്മ പറഞ്ഞു:
‘ങ്ഹും… പറഞ്ഞു പറ്റിച്ചതല്ലേ… ഇളയിടത്തുമഠത്തീന്നു വന്ന ആലോചന… വല്യേതമ്പുരാന്റെ പുന്നാരമോൻ, പടിത്തക്കാരൻ! ആരേലും സംശയിച്ചോ! ഞങ്ങളെന്താ മോശക്കാരാന്നാ… പണ്ടു നമ്പൂരാരു സംബന്ധോള്ള തറവാടു്… തിരുവിതാംകൂർ രാജകുടുംബായിട്ടുവരെ ബന്ധം… തിരുമുഖത്തുപിള്ളേടെ തായ്വഴിയാ… എന്റെ കുഞ്ഞമ്മാവന്റെ മകളെ കെട്ടിച്ചുകൊടുത്തതു് ചെമ്പകശ്ശേരി മഠത്തിലെ കുഞ്ഞനിയൻതമ്പിക്കു്… എന്നിട്ടിവിടെ വന്നപ്പളല്ലേ… എന്റെ പാരമ്പര്യം അറിയാവുന്ന കൊണ്ടല്ലേ അച്ഛൻ…’ അമ്മ പൂർത്തിയാക്കിയില്ല.
അതിൽപിന്നെ സാവിത്രിക്കുട്ടിക്കു് കണ്ട ഓർമ്മ പോലുമില്ലാത്ത കേട്ടപ്പോഴൊക്കെ ചെറിയ പേടി തോന്നിയിരുന്ന അച്ഛമ്മയോടു് ഒരുപാടു് ഇഷ്ടം തോന്നാൻ തുടങ്ങി.
നാട്ടുകാരുടെ ഉത്സവമാണു്… മൂന്നുമണിക്കേ തുടങ്ങി, ഒട്ടും വൈകിച്ചുകൂടാ. ആ സ്ക്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ മാത്രമല്ല, മീനച്ചിലാറ്റിനക്കരെയുള്ള ജനങ്ങൾ വരെ അന്നത്തെ പണി പാതിയിലുപേക്ഷിച്ചു് വഞ്ചിയിൽ കയറി ആറുകടന്നു് കാഴ്ചകാണാനെത്തിയിട്ടുണ്ടു്: ‘നമ്മടെ പിള്ളാര്ടെ കളികളാ, അതുകാണാൻ നമ്മളു വരാതിരുന്നാലോ’ എന്നാ ഭാവം. ആരുടേയും ഭരണവും ശാസനയും ഇല്ലാതെ, ക്യൂനിക്കാതെ, ടിക്കറ്റെടുക്കാതെ നേരെയിങ്ങു കയറിവരാം, സന്തോഷത്തോടെ കാഴ്ച കാണാം.
‘ഓ… ഒക്കെ ഒരു വകയാ… സർക്കാർ പള്ളിക്കുടത്തിലെ പിള്ളാരല്ലയോ… അവരെന്തോ ഒണ്ടാക്കാനാ… ഒക്കെയൊരു കാട്ടിക്കൂട്ടലാ.’ പോസ്റ്റ്മിസ്ട്രസു് ആനിയമ്മ എല്ലാവരോടുമായി പറഞ്ഞു ചിരിച്ചു. അവരുടെ മകൻ സെന്റ്തോമസ് ഹൈസ്ക്കൂളിലാ പഠിക്കുന്നേ. ‘അവടത്തെ ആനിവേഴ്സറിയാണു് ആനിവേഴ്സറി! എന്തെല്ലാം കലാപരിപാടികളാന്നോ. ഒക്കേത്തിനും പ്രത്യേകം സാറമ്മാരെ വച്ചു് താളോം മേളോമായിട്ടാ പഠിപ്പിക്കുന്നേ. ചേരുംപടിയൊള്ള വേഷങ്ങളാ ഒണ്ടാക്കണെ. ടോണിക്കു് നാടകത്തിലേക്കൊള്ള വേഷമൊണ്ടാക്കാൻ പത്തുരൂപയാ കൊടുത്തേ… പിന്നെ കളിയാന്നാ! മെത്രാനച്ചൻ വരെ പരിപാടി കാണാൻ വരും.’
ആനിയമ്മ പോസ്റ്റാഫീസിലൊള്ളവരോടും വന്നവരോടും പോയവരോടുമെല്ലാം മിടുക്കു പറഞ്ഞു. എന്നിട്ടു് സർക്കാർ സ്ക്കൂളിലെ പാവം ലീലാമണി റ്റീച്ചറും ചാക്കോസാറും കൂടി പഠിപ്പിച്ച പിള്ളാര്ടെ ‘ഒരു വക പരിപാടി’ കാണാൻ ആനിയമ്മ മിസ്ട്രസു് മൂന്നുമണിക്കേ പോസ്റ്റാഫീസ് പൂട്ടി, സ്റ്റേജിനു മുമ്പിൽ കൊച്ചുപിള്ളേർക്കൊപ്പം ചമ്രം പടിഞ്ഞിരുന്നു.
ഈശ്വര പ്രാർത്ഥനയും,
വഞ്ചീശമംഗളവും,
ഓട്ടൻതുള്ളലും,
‘ദുർവ്വാസാവിന്റെ ശാപം’ നാടകവും
രണ്ടുമൂന്നു കുട്ടികളുടെ ഗാനങ്ങളും… സദസ്സു് കയ്യടിച്ചു തലകുലുക്കി ആനന്ദിച്ചു. മണി അഞ്ചരയാകുന്നു…
അവസാനത്തെ ഇനമാണു് നാട്ടുകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റം—നൃത്തങ്ങൾ: ആകെ രണ്ടു നൃത്തങ്ങൾ—ആദ്യമായി നാടോടി നൃത്തം: ‘ആനത്തലയോളം…’ ‘രംഗത്തു് മണിയമ്മ—അഞ്ചാം ക്ലാസ്സ്’, ചാക്കോസാർ അനൗൺസുചെയ്തു. ഒരു ചെറിയ ആരവവും കയ്യടിയും…
മേക്കപ്പും പകിട്ടുമൊന്നുമില്ല. ചുവന്ന റിബ്ബൺ തലയിൽ ചുറ്റി ഒരു സൈഡിലായി പൂപോലെ ഞൊറിഞ്ഞു കെട്ടിയിട്ടുണ്ടു്. എന്നും ഉടുക്കുന്ന തോർത്തല്ല, നല്ല പുള്ളിപ്പാവാടയും ചീട്ടിജാക്കറ്റുമിട്ടു് സുന്ദരിയായ മണിയമ്മ ഒരു ചെറിയ നാണത്തിന്റെ കൂട്ടോടെ സ്റ്റേജിലേക്കു കയറി എല്ലാവരേയും നോക്കി പെട്ടെന്നു കണ്ണു പിൻവലിച്ചു. റ്റീച്ചർ പറഞ്ഞിട്ടുണ്ടു്, സദസ്സിലേക്കു നോക്കിയാൽ പരിചയക്കാരെ കാണുമ്പോൾ നാണം വരും, അതുകൊണ്ടു് നോക്കരുതു്.
നാടോടി നൃത്തം തുടങ്ങി:
…മണിയമ്മയുടെ മധുരമായ മണിനാദം… തന്നെ പാടി നൃത്തം ചെയ്തു… എന്താ കയ്യടിയും വിസിലും…
അടുത്തതു്: ‘കൃഷ്ണലീല’—‘സാവിത്രിക്കുട്ടി & പാർട്ടി, ഫസ്റ്റ് ഫോം.’ ‘ആളുകൾ നിശ്ശബ്ദരായിരിക്കണം…’ അനൗൺസ്മെന്റു കേട്ടതും ആളുകൾ ഇളകിയിരുന്നു. അനൗൺസുമെന്റ് തുടർന്നു: ‘കൃഷ്ണനായി രംഗത്തു് സാവിത്രിക്കുട്ടി… ഗോപികമാർ: റാണി കുരുവിള, തങ്കമ്മ, കമല, റോസിതമ്പി… ശരി, തുടങ്ങുന്നു…’
സാവിത്രിക്കുട്ടി ആന്റു പാർട്ടിയുടെ ഡാൻസു് സാവിത്രിക്കുട്ടിയും കൂട്ടുകാരുംകൂടി ചിട്ടപ്പെടുത്തിയതാണു്. ആശാട്ടി സാവിത്രിക്കുട്ടി. പക്ഷേ, അവൾ നൃത്തം പഠിച്ചിട്ടില്ല. പിന്നെങ്ങനെ സാധിച്ചു…
മീനാക്ഷിയമ്മ—സാവിത്രിക്കുട്ടിയുടെ അമ്മ—സംഗീതജ്ഞയാണു്. അഞ്ചാം ക്ലാസ്സുവരെയേ സ്ക്കൂളിൽ വിട്ടുള്ളൂ; പക്ഷേ, ഭാഗവതരെ വീട്ടിൽ താമസിപ്പിച്ചു് സംഗീതം പഠിപ്പിച്ചു മീനാക്ഷിയമ്മയേയും ചേച്ചിമാരേയും. സാവിത്രിക്കുട്ടിക്കു അഞ്ചോ ആറോ വയസ്സിൽ അച്ഛന്റെ നാട്ടിലായിരുന്നു താമസം. അന്നു ധനുമാസത്തിൽ തിരുവാതിര; ഹിന്ദുക്കൾക്കു് എത്ര കേമാന്നോ. ഇരുപത്തെട്ടു ദിവസോം തിരുവാതിര കളിക്കണം. പിന്നേമുണ്ടു് ചടങ്ങുകളൊത്തിരി. ബന്ധുക്കളും അയൽപക്കക്കാരുമായി കുറേ പെൺകുട്ടികൾ… പഠിപ്പിക്കാനാളുണ്ടെങ്കിൽ അവർ പഠിക്കും, കളിക്കും—നാടിന്റെ അഭിമാനമാണു്. എന്താ വഴി…
മീനാക്ഷിയമ്മ ആളൊരു ബഹുമുഖ പ്രതിഭയാണെന്നു് സാവിത്രിക്കുട്ടിക്കൊഴിച്ചു് ആർക്കും മനസ്സിലായിരുന്നില്ല. പക്ഷേ, വൃശ്ചികം ഒന്നാം തീയതി തന്നെ മീനാക്ഷിയമ്മ തിരുവാതിരക്ലാസ്സു തുടങ്ങി: ‘യാമിയാമി ഭൈമീ… കാമിതം… ശീഘ്രം…’ അങ്ങനെ ചില കഥകളി പദങ്ങൾക്കും പഴയ തിരുവാതിരപ്പാട്ടുകൾക്കും പുതുജീവൻ വച്ചു. കല്യാണത്തിനു മുൻപു് സ്വന്തം നാട്ടിൽ വച്ചു് പാടിയതും കളിച്ചതും ഓർമ്മയിലുണ്ടു്, പിന്നെ ഭാവനയും മനോധർമ്മവും…
അങ്ങനെ തിരുവാതിര പഠിത്തം മുറുകിയപ്പോൾ രസം കേറിയ നാട്ടുകാർ പുതിയ എന്തെങ്കിലും ഐറ്റം തിരുവാതിരകൂടി വേണമെന്നു നിർബ്ബന്ധം. മൂന്നു ദിവസം പഠിപ്പു് നിർത്തിവച്ചു മീനാക്ഷിയമ്മ തപസ്സിരുന്നു. ദാ… ഒരുഗ്രൻ ‘കുമ്മി’ റഡി. കുമ്മിയടി ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഹരമാണു്. ആവേശമുണർത്തുന്ന ചുവടുകളും മുദ്രകളും… ‘പങ്കജാക്ഷൻ കടൽവർണ്ണ’ നൊന്നുമല്ല. നാട്ടിന്റെ സമകാലിക പ്രശ്നങ്ങൾ കൂടിചേർത്തു് പുതുപുത്തൻ പാട്ടുകളാണു് മീനാക്ഷിയമ്മ ഉണ്ടാക്കിയതു്; അതിൽ തമാശകളും വേണ്ടുവോളം. ‘വടക്കു് യുദ്ധം നടക്ക്വല്ലേ, ഇവടന്നും പോയിട്ടില്ലേ ചിലരൊക്കെ പട്ടാളത്തീച്ചേരാൻ… അവര്ടെ കാര്യം കൂടാവട്ടെ’ എന്നു മീനാക്ഷിയമ്മ.
അങ്ങനെ ഉണ്ടാക്കിയ പാട്ടിന്റെ ഒരു വരി സാവിത്രിക്കുട്ടിക്കു് ഓർമ്മയുണ്ടു്: ‘കൊമ്പൻ മീശയും ഹാറ്റും വച്ചൊരു വെള്ളക്കാരനെ കണ്ടെടീ സഖീ.’ വെറും തിരുവാതിരകളിയല്ലായിരുന്നു… കുമ്മിയടിക്കുള്ള പാട്ടാണതു്, പാട്ടും നൃത്തവും കോർത്തിണക്കിയ ഒരു ഹാസ്യനാടകം പോലുണ്ടായിരുന്നു. കളിക്കാർ തമ്മിൽ കുസൃതിച്ചോദ്യങ്ങളും ഉത്തരങ്ങളും പാട്ടിലും മുദ്രകളിലും ചുവടുകളിലും കൂടി… രണ്ടാം ലോകമഹായുദ്ധം കൊണ്ടുവന്ന കെടുതികൾ, യുദ്ധം തീർന്നപ്പോൾ ഇരട്ടിയായി അനുഭവിക്കേണ്ടിവന്നു ജനങ്ങൾക്കു്; അവർക്ക് നിരുപദ്രവമായി ഇത്തിരിനേരം രസിക്കാനുള്ള വക മീനാക്ഷിയമ്മ ‘കുമ്മി’ യിൽ ചേർത്തുവച്ചിരുന്നു… വലിയ വിജയമായിരുന്നു ആ കളി…
അപ്പോൾ എന്തെങ്കിലും പുതിയ ഐറ്റം ഇനിയും വേണമെന്നായി; കാഴ്ചക്കാരായി ആബാലവൃദ്ധം ജനങ്ങൾ… കൊച്ചുഗ്രാമത്തിലെ കൊച്ചു ജനക്കൂട്ടം.
അന്നുവരെ അമ്പലത്തിലെ ആണ്ടുത്സവത്തിനു് കണ്ടിട്ടുള്ള കുറത്തിയാട്ടം, വേലകളി, ഗരുഡനാട്ടം, പാഠകം ഒക്കെയല്ലാതെ ‘ബാലെ’ എന്നൊരു കളി മീനാക്ഷിയമ്മ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. പക്ഷേ, ഇതിഹാസങ്ങളും പുരാണങ്ങളും മീനാക്ഷിയമ്മയ്ക്കു കാണാപ്പാഠം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു അന്നു ഹിന്ദിപഠിത്തം. മീനാക്ഷിയമ്മയ്ക്കു് ഹിന്ദി അറിയില്ലെങ്കിലും ഹിന്ദി നാടകങ്ങളും മറ്റും വായിച്ചു് തർജ്ജമചെയ്തു കൊടുക്കുമായിരുന്നു സാവിത്രിക്കുട്ടിയുടെ അച്ഛൻ നാരായണൻനായർ.
മീനാക്ഷിയമ്മയുടെ മനസ്സിൽ പുതിയ ഐഡിയ ഉദിച്ചു… അങ്ങനെ ‘കൃഷ്ണലീല’ നൃത്തസംഗീത നാടകം രൂപമെടുത്തു. മൂന്നോ നാലോ ദിവസം കൊണ്ടു് രംഗങ്ങൾ നിശ്ചയിച്ചു; പാട്ടും റഡി… മൂന്നാലു ദിവസം കഞ്ഞിയും ചമ്മന്തിയും കൊണ്ടു് തൃപ്തിപ്പെടാൻ സാവിത്രിക്കുട്ടിയുടെ അച്ഛനും ചേട്ടന്മാർക്കുമൊന്നും മടിയുണ്ടായില്ല. ആറുവയസ്സുകാരിയായ സാവിത്രിക്കുട്ടി പിന്നെ ‘കൃഷ്ണലീല’ യുടെ ഭാഗമല്ലേ… കൃഷ്ണലീലയിലെ കൃഷ്ണൻ… മുദ്രയും വേണ്ട, ചുവടുകളും വേണ്ടാ, ഓടക്കുഴലും പിടിച്ചു് കാലുപിണച്ചു് നിന്നുകൊടുത്താൽ മതി… ഇടയ്ക്കു് ഗോപികമാരുടെ പുറകേ ഓടണം. അവർ കുളിക്കുന്നതായി അഭിനയിക്കുമ്പോൾ അവരുടെ തോർത്തുമുണ്ടെടുത്തു് മുറ്റത്തരികിലെ കാപ്പിക്കമ്പിൽ തൂക്കിയിടണം… അത്രയൊക്കെമതി. അത്രയൊക്കെയേ ഉള്ളായിരുന്നെങ്കിലും ഗോപികമാരുടെ നൃത്തച്ചുവടുകളും, തിരുവാതിരച്ചുവടുകളും കള്ളക്കൃഷ്ണൻ കണ്ടു പഠിച്ചു…
അതു പണ്ടു്…
ഇപ്പോൾ സാവിത്രിക്കുട്ടി ഫസ്റ്റുഫോമിലാണു് പഠിക്കുന്നതു്, പത്തുവയസ്സായി. സിറ്റിയിലാണു് താമസം. തെക്കേതിലെ അമ്മിണിച്ചേച്ചി നൃത്തം പഠിക്കുന്നുണ്ടു്. ഒരുപാടു ജോലിയുള്ള ദിവസങ്ങളിൽ അച്ഛൻ ബാങ്കിൽ നിന്നുവരാൻ രാത്രിയാകും. അച്ഛന്റെ വരവു കാത്തു് വരാന്തയുടെ മൂലയ്ക്കു് തൂണിൽ ചാരിയിരുന്നു മയങ്ങും അമ്മ. റാന്തൽ തിരിതാഴ്ത്തി അടുത്തു വച്ചിട്ടുണ്ടാകും. എല്ലാവരും ഉറക്കം പിടിച്ചുകാണും. പക്ഷേ, സാവിത്രിക്കുട്ടി അമ്മയ്ക്കു കൂട്ടായി അടുത്തിരിക്കും.
അതാണു് പറ്റിയ സമയം. അമ്മിണിച്ചേച്ചി സാവിത്രിക്കുട്ടിയെ നൃത്തം പഠിപ്പിക്കുന്നതു് അപ്പോഴാണു്. വീതിയുള്ള വരാന്തയുടെ വടക്കേയറ്റത്തു്, നാട്ടുവെളിച്ചത്തിൽ—നിലാവുള്ളപ്പോഴേ പറ്റൂ—മുദ്രകളും ചുവടുകളും ഓരോന്നായി കാണിച്ചു കൊടുക്കും… അമ്മിണിച്ചേച്ചി പഠിപ്പിച്ചതിനൊപ്പം ചില്ലറ മനോധർമ്മവും ചേർത്തു സാവിത്രിക്കുട്ടി; അമ്മയുടെ മകളല്ലേ. അങ്ങനെ അത്യാവശ്യം ഒരു അഞ്ചുമിനിട്ടു് ‘കൃഷ്ണലീല’ നൃത്തത്തിനുള്ള വക ഒപ്പിച്ചെടുത്തു.
പക്ഷേ, പ്രശ്നമുണ്ടാകാതിരുന്നില്ല… താളം ചവിട്ടുന്ന ശബ്ദം കേട്ടുണർന്ന അമ്മ കലിതുള്ളി: ‘എന്താടീ ഈ പാതിരായ്ക്കു് കോമാളി തുള്ളണേ?’ ‘രാഗമാലിക’, ആനിവേഴ്സറിക്കു കളിക്കാനാ. എന്താണാവോ ഈ രാഗമാലിക!, രക്ഷപ്പെടാൻ കട്ടിയിലൊരു പേരു പറഞ്ഞു സാവിത്രിക്കുട്ടി… കയ്യിൽക്കിട്ടിയ കമ്പു് ഒടിച്ചെടുത്തു് ‘അവടമ്മേടെ രാഗമാലിക’ എന്നു ദേഷ്യപ്പെട്ടു് രണ്ടുമൂന്നടി… അങ്ങനെ ഒന്നുരണ്ടു തവണ അടിവാങ്ങിക്കേണ്ടി വന്നെങ്കിലും നൃത്തം റെഡിയാക്കി.
നൃത്തം ശരിയാക്കിയെങ്കിലും സാവിത്രിക്കുട്ടിയുടെ മനസ്സിൽ അമ്മയുടെ ദേഷ്യം വല്ലാത്ത അസ്വസ്ഥത ബാക്കിയാക്കി. സ്വന്തം നാട്ടിൽ തറവാട്ടുമുറ്റത്തു ആണ്ടിലൊരിക്കൽ പേരിനു തിരുവാതിരകളിയിൽ പങ്കെടുത്ത പരിചയം മാത്രമുള്ള അമ്മയാണു് ഭർത്താവിന്റെ നാട്ടിൽ തന്റെ പ്രതിഭ കൊണ്ടു താരമായതു്. എങ്ങനെയാണു് നാലഞ്ചുകൊല്ലം കൊണ്ടു് ആ അമ്മ എല്ലാത്തിനോടും കലഹിക്കാൻ പഠിച്ചതു്!
തത്കാലം സാവിത്രിക്കുട്ടി മനസ്സിലെ ഭാരം ഒരു കോണിലൊതുക്കി. താനും അമ്മിണിച്ചേച്ചിയും കൂടി ചിട്ടപ്പെടുത്തിയെടുത്ത കൃഷ്ണലീല കൂട്ടുകാരെ പഠിപ്പിച്ചു… ആനിവേഴ്സറിക്കു് സ്റ്റേജിൽ കയറിയൊന്നു ഷൈൻ ചെയ്യണമെന്നതു് വളരെക്കാലത്തെ മോഹമായിരുന്നു… കൂട്ടുകാരുടെ വക കൂട്ടിച്ചേർക്കലുകളോടെ നൃത്തനാടകം തയ്യാർ…
‘കൃഷ്ണലീലക്കാർ ഒതുങ്ങി നില്ക്കുകയായിരുന്നു… ബഞ്ചുകൾ അടുക്കി നിരത്തിയ സ്റ്റേജിലേക്കു് സാവിത്രിക്കുട്ടി ആൻഡ് പാർട്ടി ചടപടാ ചാടിക്കയറി വട്ടത്തിൽ നിന്നു താളമിട്ടു തുടങ്ങി.’ ‘സാ… നി… ധാ… പാ മഗമ…’ നൃത്തം തുടങ്ങിയതും സ്റ്റേജിനു മുൻപിൽ പാട്ടിനും കുട്ടികളുടെ ആരവത്തിനും മീതെ ഒരലർച്ചയും എന്തോ വീഴുന്ന ശബ്ദവും ആരുടെയൊക്കെയോ നിലവിളിയും ഉയർന്നു…
ശബ്ദം കേട്ടിടത്തേക്കു് ആദ്യം ഓടിയെത്തിയതു് ലീലാമണിറ്റീച്ചറും മാത്യു സാറുമായിരുന്നു; ആനിവേഴ്സറി നടത്തിപ്പിന്റെ ചുമതലക്കാർ.
വീണുകിടക്കുന്നിടത്തു കിടന്നുരുളുകയും എന്തൊക്കെയോ വിളിച്ചുപറയുകയും ഗോഷ്ടികൾ കാണിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടി. പക്ഷേ, അവൾ പറയുന്നതു പുരുഷശബ്ദത്തിലാണു്… കുനിഞ്ഞു നോക്കിയ ലീലാമണിറ്റീച്ചർ പെട്ടെന്നു തിരിഞ്ഞു് മാത്യുസാറിനെ നോക്കി; അവരുടെ മുഖം വിവർണമായിരുന്നു:
“ഇതവളാ സാറേ, പാർവ്വതി. ഏഴിലെ പാർവ്വതി. ഇന്നു വെള്ളിയാഴ്ചയല്ലേ?” മാത്യു സാറിനു മനസ്സിലായില്ല. ഓടിവന്ന പ്യൂൺ സുയോധനൻപിള്ള ആരും എന്തെങ്കിലും പറയുന്നതിനു മുൻപുതന്നെ പാർവ്വതിയെ രണ്ടുകയ്യിലും കോരിയെടുത്തു. കിടന്നുപുളയുകയും അടിക്കുകയും മാന്തുകയും ചെയ്യുന്ന പാർവ്വതിയെ പാടുപെട്ടു് ആഫീസുമുറിയിലെ ബഞ്ചിൽ കിടത്തി.
ഹെഡ് മാസ്റ്ററുടെ മേശപ്പുറത്തുനിന്നു് വലിയ ചൂരൽവടി എടുത്തു സുയോധനൻപിള്ള. ഇതെന്തിനു് എന്നു് അമ്പരന്ന മാത്യുസാറിനെ ഞെട്ടിച്ചുകൊണ്ടു് സുയോധനൻപിള്ള പാർവതിയെ ചൂരൽ വീശിയടിച്ചു; കൂടെ കർക്കശ ശബ്ദത്തിൽ ചോദ്യവും:
“നീയാരാ, പറ; നീയെന്തിനിവിടെ വന്നൂ? പറ, പറ.”
രണ്ടാമതും അടിക്കാൻ ഓങ്ങിയ സുയോധനൻപിള്ളയുടെ കൈയിൽ കയറിപ്പിടിച്ചു് മാത്യു സാർ ദേഷ്യപ്പെട്ടു: “എന്തായീ കാണിക്കുന്നേ? അസുഖം വന്ന കൊച്ചിനെ അടിക്കേ? ഇനി അടിക്കരുതു്.” വടിപിടിച്ചു വാങ്ങാൻ നോക്കിയ മാത്യു സാറിനെ തടഞ്ഞു ലീലാമ്മണിറ്റീച്ചർ:
“എന്റെ സാറേ, അയാടെ കൈവിടു് ഇതു കളി വേറെയാ. അങ്ങനെയിങ്ങനെയൊന്നും എറങ്ങിപ്പോകുന്ന എനമല്ല കൂടിയേക്കുന്നേ. ആ പണിക്കത്തിപ്പെണ്ണിന്റെ പ്രേതാ… കാഞ്ഞ വിത്താ. എത്ര ഭേദ്യം ചെയ്താലും ഒരു കൂസലുമില്ല അവക്കു്… സാറിനിതു പുത്തരിയാ അല്ലേ?”
മാത്യുസാറിനു മനസ്സിലായില്ല; പുതിയതായി സർവ്വീസിൽ വന്നയാളാണു്. രണ്ടുമാസമേ ആയുള്ളൂ. ചരിത്രമൊന്നുമറിയില്ല.
“ങാ സാറു് ക്രിസ്ത്യാനിയല്ലേ? അല്ലേലും സയൻസുസാറു്! ഇതൊന്നും വിശ്വാസം കാണുകേലാ. കൈവിടു സാറേ.” ഹെഡ് മാസ്റ്റർ മാത്യുസാറിന്റെ കൈപിടിച്ചു മാറ്റി.
“പറ, നീയെന്തിനു വന്നു? വേഗം പൊയ്ക്കോണം, പാർവതിയെ വിട്ടുപോകാംന്നു പറ… പറ. വിട്ടുപോകാംന്നു പറാ.” സുയോധനൻപിള്ള പാർവതിയെ തലങ്ങും വിലങ്ങും അടിക്കുന്നതിനിടയിൽ ഭയങ്കരദേഷ്യത്തിൽ ചോദ്യം ആവർത്തിച്ചു…
“രണ്ടുമാസായിട്ടു് ഇല്ലാണ്ടിരിക്ക്വാരുന്നു. മാസത്തിലൊരിക്കലേലും വരാറൊള്ളതാ. അടികൊണ്ടു തളരുമ്പ അവളെറങ്ങിപ്പൊക്കോളും.” സ്തംഭിച്ചു നിൽക്കുന്ന മാത്യുസാറിനോടു് ലീലാമണിറ്റീച്ചർ പറഞ്ഞു.
“ആരെറങ്ങിപ്പോകുംന്നു്… ഈ കൊച്ചിനെയെന്തിനാ അടിച്ചെറക്കണെ… ഇതു ഹിസ്സീരിയാ അല്ലേ… അതിനെ ഇങ്ങനെ തല്ലാമോ?” സാറിനു സങ്കടം വന്നു.
“അയ്യോ സാറേ, ഇതു് പ്രേതംകൂടീതാ. അസുഖമൊന്നുമല്ല. തല്ലുകൊള്ളുമ്പ ആ പ്രേതം എറങ്ങിപ്പൊക്കോളും… ഓമനേടെ പ്രേതമാ, അവളു പൊക്കോളും.”
“ദേഹത്തു പ്രേതമോ? പാർവതിയെ അടിച്ചാൽ അവൾക്കു തന്നെയല്ലേ വേദനിക്കുന്നേ… എത്ര ക്രൂരമാ ഇതു്. ഒന്നു നിർത്തുന്നുണ്ടോ.”
മാത്യുസാർ പറഞ്ഞുതീരും മുൻപേ പാർവതിയുടെ അട്ടഹാസം കേട്ടു: ‘പോകില്ല, ഞാൻ പോകില്ല… ങ്ഹാ… ഹാ… ഞാൻ പോകില്ല… എന്നേം കൊന്നൂ, എന്റെ കൊച്ചിനേം കൊന്നു… നിന്നെ ഞാൻ കൊല്ലും… നിന്നെ കൊന്നിട്ടേ പോകൂ… ഇപ്പക്കൊല്ലും… ങൂം…’
പെട്ടെന്നവൾ പൊട്ടിക്കരഞ്ഞു:
‘നീയെന്റെ കൊച്ചിനേ കൊന്നില്ലേടാ…’ ആവർത്തിച്ചു പറയുകയും കരയുകയും ചെയ്യുന്നതിനിടയിൽ ശബ്ദം മാറി… പിന്നെ ചറ പറാ എന്തൊക്കെയോ വിളിച്ചുപറയാൻ തുടങ്ങി, പുരുഷശബ്ദത്തിൽ… ആർക്കും പിടികിട്ടാത്ത ഭാഷ. രണ്ടുമൂന്നു മിനിട്ടു് ഉച്ചത്തിൽ മറുഭാഷ പറഞ്ഞ പാർവതി പെട്ടെന്നു് ചാടിയെഴുന്നേറ്റു. വടിയോങ്ങിനിന്ന സുയോധനൻപിള്ളയെ പൂണ്ടടക്കം പിടിച്ചു് ഉന്തിമറിച്ചിട്ടു. ഓർക്കാപ്പുറത്തുള്ള ശക്തമായ ആക്രമണത്തിൽ ആജാനുബാഹുവായ അയാൾ വീണുപോയി, ഒപ്പം പാർവതിയും. പാർവതി അപ്പോഴേക്കും ബോധരഹിതയായിരുന്നു.
സുയോധനൻപിള്ള പാർവതിയെ എടുത്തു് പാട്ടുക്ലാസ്സിലെ ബഞ്ചിൽ കിടത്തി. ബഞ്ചുകൾ അടുപ്പിച്ചിട്ടു് രണ്ടു കൂട്ടുകാരികളെ കാവലിരുത്തി അവർ പുറത്തിറങ്ങി.
ആളുകൾ മുക്കാലും പൊയ്ക്കഴിഞ്ഞു…
സ്റ്റേജിനരികിലേക്കു നടക്കുന്നതിനിടയിൽ മാത്യുസാർ ഹെഡ് മാസ്റ്ററോടു ചോദിച്ചു:
“സർ, ആ കുട്ടീ?”
ഹെഡ് മാസ്റ്റർ തിരിഞ്ഞുനിന്നു് ആക്രോശിച്ചു:
“എന്തോന്നു് ആ കുട്ടി? നാശം… ആകെ അലങ്കോലമാക്കി… അതിന്റെ തള്ളയോടു് പറഞ്ഞതാ ഈ നാശത്തിനെയൊന്നും മേലാൽ ഇങ്ങോട്ടയക്കരുതെന്നു്… അപ്പോ മയിസ്രേട്ടാക്കാംപോണത്രെ… നാശം… പാടുപെട്ടതു വെറുതെ.”
ഹെഡ് മാസ്റ്റർ തിരിഞ്ഞു് കാലുകളമർത്തിച്ചവിട്ടി നടന്നു… ദാ സ്റ്റേജിൽ കുട്ടികൾ ജനഗണമന പാടുന്നു… ഗോപാലൻ മാസ്റ്ററും ലീലാമണിറ്റീച്ചറും മിണ്ടണ്ടെന്നു് മാത്യുസാറിനെ ആംഗ്യം കാണിച്ചു് അറ്റൻഷനിൽ നിന്നു. ജനഗണമന കഴിഞ്ഞതും ഒന്നും പറയാതെ ഹെഡ് മാസ്റ്റർ ആഫീസ് റൂമിലേക്കു നടന്നു.
“പാവം! ഉപസംഹാരത്തിൽ എല്ലാം പറയാം എന്നല്ലേ ഹെഡ് മാസ്റ്റർ ആദ്യം പറഞ്ഞതു്. പാവം തന്റെ മിടുക്കു മുഴുവൻ അക്കമിട്ടു നിരത്തി പ്രസംഗം തയ്യാറാക്കി. മൂന്നാലു ദിവസമായി റിഹേഴ്സലെടുക്കുന്നു. ഒക്കെ വെറുതെയായി.” ഗോപാലൻ മാസ്റ്റർ പറഞ്ഞുചിരിച്ചു…
കുറച്ചു കുട്ടികളൊഴിച്ചെല്ലാരും പൊയ്ക്കഴിഞ്ഞിരുന്നു. സാവിത്രിക്കുട്ടി ആന്റു് പാർട്ടി നിരാശയോടെ മയിൽപീലിയും ചിലങ്കകളുമഴിച്ചു പൊതിഞ്ഞെടുത്തു.
ലീലാമണിറ്റീച്ചറും മാത്യുസാറും തിരിച്ചു് പാട്ടുക്ലാസ്സിൽ വന്നപ്പോളും പാർവതി ഉണർന്നിട്ടില്ല.
“എന്തു പറ്റീതാ ഈ കുട്ടിക്കു്? ഇതു് പ്രേതോം ഭൂതോന്ന്വല്ല… ചികിത്സിപ്പിക്കണം” മാത്യു സാർ പറഞ്ഞു.
“ഓ എന്റെ സാറേ… ഇവളിങ്ങനെയൊന്നുമല്ലാരുന്നു. നല്ല മിടുക്കിക്കുട്ടി… നന്നായി പഠിക്കും. പാട്ടുപാടും. അഞ്ചെട്ടു വയസ്സായപ്പളാ സ്ക്കൂളിലാക്യേ… അവളടച്ചൻ അവരെ ഉപേക്ഷിച്ചതാണത്രേ… അവക്കു പക്ഷേ, ഒരു പ്രശ്നങ്ങളുമില്ലാരുന്നു. ക്ലാസ്സിലൊക്കെ ഫസ്റ്റാ. അവളാരുന്നു മോണിട്ടറും. ഇക്കൊല്ലം ആദ്യാ… ഇതുപോലൊരു വെള്ളിയാഴ്ച… ഞങ്ങളന്വേഷിച്ചു, എല്ലാം അന്വേഷിച്ചു.”
“എന്തന്വേഷിച്ചൂന്നാ?”
“ഈ പ്രേതത്തിന്റെ കാര്യേ… ഇത്തിമൂടുപാലം കടന്നു് മെയിൻ റോഡിലെത്തണേ ആ ഇടറോഡേ കൊറേ നടക്കണം. പാലം കടന്നാലൊടനേ കാണുന്ന ഇല്ലപ്പറമ്പിക്കേറിയങ്ങെറങ്ങിയാ അരമൈലെങ്കിലും നടപ്പുലാഭം. ഇപ്പേല്ലാരും ഇല്ലപ്പറമ്പിക്കൂടാ നടക്കണേ… ” ലീലാമണിറ്റീച്ചർ വിശദീകരിച്ചു.
“ഇല്ലപ്പറമ്പും പാർവതീം തമ്മിലെന്താ?” മാത്യുസാർ ഇടയ്ക്കു കയറി.
“അതാ പറഞ്ഞുവരുന്നേ. ഇല്ലപ്പറമ്പിവച്ചു് അവളേതാണ്ടു കണ്ടു പേടിച്ചതാ… അതൊരു വെള്ളിയാഴ്ചയാരുന്നു.”
“അവടെന്താ പേടിക്കാൻ, അവടെ ആൾത്താമസമില്ലേ?”
“ഓ… അതൊരു പഴയ കഥയാ സാറെ.”
‘വേലുപ്പണിക്കർ പേരുകേട്ട തച്ചനായിരുന്നു. ഏതെല്ലാം നാട്ടിൽ നിന്നായിരുന്നെന്നോ അദ്ദേഹത്തെത്തേടി ആളുകൾ വന്നിരുന്നതു്. അദ്ദേഹത്തിനു ഒരു മകൾ—ഓമന… ഓമന തന്നെയായിരുന്നത്രെ അവൾ എല്ലാവർക്കും. വലിയ പണിക്കർ ഒരു രാജകുമാരിയെപ്പോലെയാണു മകളെ വളർത്തിയതു്. വടക്കെവിടെയോ വലിയ ക്ഷേത്രത്തിന്റെ പണിക്കുപോയിരുന്ന തച്ചൻ തിരിച്ചെത്തിയപ്പോൾ കേട്ട വാർത്ത… അപ്പോൾ മാത്രം കാര്യമറഞ്ഞ കൗസല്യപ്പണിക്കത്തി ബോധം കെട്ടുവീണു. മകൾ ഗർഭിണിയാണു്. വലിയ പണിക്കന്റെ നോട്ടത്തിനു മുൻപിൽ മകൾ സത്യം പറഞ്ഞുപോയി… കൊച്ചുതിരുമേനി ചതിച്ചു; കളിക്കൂട്ടുകാരനെ വിശ്വസിച്ചുപോയി.’
‘തന്റെ സുഹൃത്തിന്റെ മുൻപിൽ യാചിക്കാനല്ല ആജ്ഞാപിക്കാനാണു് മകളെ കൈപിടിച്ചു് വലിയപണിക്കർ ഇല്ലത്തുചെന്നതു്: ‘ഇവളുടെ വയറ്റിൽ നിങ്ങളുടെ മകന്റെ സന്തതി വളരുന്നു. സ്വീകരിക്കുകയോ കൊന്നുകളയുകയോ ചെയ്തോളൂ… എനിക്കിനി ഇവളെ വേണ്ടാ.’ വലിയ പണിക്കൻ തിരിഞ്ഞുനടന്നു. വലിയതിരുമേനിയും പെണ്ണുടലിന്റെ രുചിയറിഞ്ഞ കൊച്ചുതിരുമേനിയുമുൾപ്പെടെ നിഷേധാർത്ഥത്തിൽ നോക്കിനിൽക്കേ ഓമന ഒറ്റയോട്ടത്തിനു് ഇല്ലത്തെ കിണറ്റിൽ ചാടി…’
“ഇല്ലത്തുള്ളവരും വേലുപ്പണിക്കനും എല്ലാം പിന്നെ നാടുവിട്ടുപോയി. ആളുകളുടെ ഓർമ്മയിൽ പോലുമില്ല അവർ… പക്ഷേ, ഓമനയുടെ പ്രേതം എങ്ങോട്ടുപോകാനാ, അതവടൊക്കെത്തന്നെ ചുറ്റി നടക്കുകാണത്രെ.”
“റ്റീച്ചർക്കെങ്ങനെയറിയാം ഇത്ര വിശദമായിട്ടു്?” മാത്യുസാർ.
“കൊള്ളാം, ഞാൻ വന്നിട്ടു് കൊല്ലം അഞ്ചാറായില്ലേ! ഈ നാട്ടുകാരെല്ലാം പറയണതല്ലേ കിണറ്റിന്റകത്തുന്നു കൊച്ചിന്റെ കരച്ചിൽ കേട്ടു, മിറ്റത്തു് പെണ്ണിനെ കണ്ടൂ എന്നൊക്കെ.”
“അതു ശരി. അപ്പോ പാർവതിയും ഈ കഥകളെല്ലാം കേട്ടുകാണും ഇല്ലേ?”
അപ്പോഴേക്കും പാർവതി കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നു. മറ്റുള്ളവരുടെ മുഖത്തുനോക്കാനൊരു മടി. തലകുനിച്ചിരുന്ന പാർവതിയുടെ കയ്യിലേക്കു് സുയോധനൻപിള്ളയെ വിട്ടു വാങ്ങിപ്പിച്ചുവച്ചിരുന്ന നാരങ്ങാവെളളം എടുത്തുകൊടുത്തു മാത്യുസാർ.
പാർവതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഗ്ലാസ്സു് കയ്യിൽ വച്ചു് തലകുമ്പിട്ടിരുന്നു പാർവതി:
“കുടിക്കൂ കുട്ടീ, ക്ഷീണംമാറട്ടെ… ദേ നിങ്ങളൊന്നു് അവക്കു് ആ ബുക്കെടുത്തു് വീശിക്കൊടുത്തോളൂ, താരേ, ” ലീലാമണിറ്റീച്ചർ സ്നേഹത്തോടെ പറഞ്ഞു.
പാർവ്വതി പെട്ടെന്നു് തലയുയർത്തി. ഒരു നാണിച്ച ചിരിയോടെ വെള്ളം കുടിക്കാൻ തുടങ്ങി.
“വീട്ടീന്നാരെങ്കിലും വരാനൊണ്ടോ, ആളെ വിട്ടാലോ?” മാത്യു സാർ ചോദിച്ചതു കേട്ടപ്പോൾ പാർവതിയും കൂട്ടുകാരികളും പരസ്പരം നോക്കി.
“ഇല്ല സാർ. അവടമ്മ പണിസ്ഥലത്താരിക്കും.”
“ശരി. എന്നാൽ നമുക്കു കൊണ്ടുപോയാക്കാം. ടീച്ചറും കൂടി വരണം, നിങ്ങളും കുട്ടിയുടെ അമ്മയെ കാണണം.”
“സാറിനോടു ചോദിച്ചിട്ടു മതി.” ലീലാമണിറ്റീച്ചർ ഹെഡ് മാസ്റ്ററോടു് അനുവാദം ചോദിക്കാൻ പോയി.
മാത്യുസാർ ഒരു ടാക്സികാർ സംഘടിപ്പിച്ചു… പാർവതിയുടെ വീട്ടിലേക്കു തിരിയുന്ന മുക്കിൽ കാർ നിർത്തി. ചതുപ്പുനിലത്തിനും കുറ്റിക്കാടിനുമിടയിലൂടെയുള്ള ഒറ്റയടിപ്പാത ചെന്നുനിന്നതു് അങ്ങുമിങ്ങുമായി ചില വേലിപ്പണലുകൾ അതിരിട്ട ഒരു പഴയ വീട്ടുമിറ്റത്തു്. വീടിനോടു ചേർന്നുള്ള ചായിപ്പിലിരുന്നു് ഒരു തടിക്കഷണത്തിൽ ഏതോ രൂപം കൊത്തിക്കൊണ്ടിരുന്ന മധ്യവയസ്ക്കൻ ചാടിയെഴുന്നേറ്റു മിറ്റത്തിറങ്ങി:
“അവടെ നിക്കു്, അവടെ നിക്കു്… ആരാ നിങ്ങൾ? ഇവളേം കൊണ്ടു് എവടന്നാ?”
“നിങ്ങളാരാ? പാർവതീടെ അമ്മയെവടെ, അവരെ വിളിക്കു്” മാത്യുസാർ ഗൗരവത്തിലായിരുന്നു; വീട്ടിലാരുമില്ലെന്നു പറഞ്ഞിട്ടു് ഈ മനുഷ്യൻ!
“പാർവ്വതിക്കു് തലക്കറക്കം വന്നു് ഓർമ്മയില്ലാതെ വീണു. അതാ ഞങ്ങളുകൊണ്ടുവന്നതു്” ലീലാമണിറ്റീച്ചർ പറഞ്ഞു.
മധ്യവയസ്ക്കൻ ദേഷ്യത്തിൽ മുമ്പോട്ടുവന്നു് പാർവതിയുടെ കയ്യിൽ പിടിച്ചുവലിച്ചു: “നെനക്കെന്തിന്റെ കറക്കാടീ ഇവരെല്ലാംകൊടെ നെന്നെ കെട്ടിയെഴുന്നള്ളിക്കാൻ… അവക്കു സോക്കേടാണേൽ നോക്കാനാളൊണ്ടു്… എറങ്ങടോ വെളിയിൽ… എല്ലാരും വേഗം എറങ്ങിക്കോണം… ”
“അങ്ങനെ എറങ്ങിയാൽ പറ്റില്ലല്ലോ. പാർവതീടെ അമ്മയെ ഞങ്ങൾക്കു കാണണം. അവരെവടെ?” മാത്യുസാറിനു ദേഷ്യം വന്നു.
“എറങ്ങടോ എന്റെ മിറ്റത്തൂന്നു്” എന്നു് മാത്യുസാറിന്റെ നേരെ കയ്യോങ്ങി അടുത്ത മധ്യവയസ്ക്കനെ സാർ തടഞ്ഞപ്പോഴേക്കും കരഞ്ഞു വിളിച്ചോടിയെത്തി പാർവതിയുടെ അമ്മ. പരവശയായ ആ സ്ത്രീയെ കണ്ട മാത്യുസാർ തളർന്നുപോയി… മാത്യുസാറിനെ തല്ലാനുയർത്തിയ കൈ പിൻവലിച്ചു് മധ്യവയസ്കൻ അകത്തു കയറിപ്പോയി.
പാർവതിയുടെ അമ്മ മാത്യുസാറിന്റെ മുൻപിൽ കൈകൾ കൂപ്പി; “സാറു ക്ഷമിക്കണം… അവനങ്ങനെയാ… എന്റെ അനിയനായിപ്പോയില്ലേ… അവനും കൂടെ അവകാശപ്പെട്ട വീടു് ഇവിടം വിട്ടു് ഞങ്ങളെങ്ങോട്ടു പോകാനാ!”
ആ അമ്മയുടെ വർത്തമാനത്തിൽ എന്തോപന്തികേടു തോന്നി സാറിനു്. സാർ പറഞ്ഞു:
“നാളെ ഏഴാം ക്ലാസ്സിനു് സ്പെഷ്യൽ ക്ലാസ്സുണ്ടു്. പബ്ലിക് പരീക്ഷയല്ലേ വരുന്നതു്. പാർവതിയുടെ കൂടെ അമ്മയും നാളെ അവിടെ വരെ വരണം. പാർവതിയുടെ പഠിത്തത്തിന്റെ കാര്യം പറയാനാ.”
തിരിച്ചുവരുമ്പോൾ ലീലാമണിറ്റീച്ചർ ചോദിച്ചു:
“സാറെന്താ ആലോചിക്കുന്നേ? അവളടമ്മയെ വിളിപ്പിച്ചതെന്തിനാ?”
“പാർവതിയുടെ പ്രശ്നം അത്ര സിംപിളല്ല. നാളെ അവർ വരുമ്പോൾ റ്റീച്ചറും വേണം. കോട്ടയം മെഡിക്കൽ കോളേജിൽ എന്റെ കോളേജ്മേറ്റു് ആയിരുന്ന അനൂപാണു് സൈക്കിയാട്രിസ്റ്റു്. ഞാനിന്നു് അവനെ വിളിക്കട്ടെ… പിന്നെ റ്റീച്ചർ അവളുടെ അമ്മാവനെ ശ്രദ്ധിച്ചോ… അവളെ നമുക്കു് രക്ഷിക്കണം.”
പിറ്റേന്നു് രാവിലെ മാത്യുസാറും ലീലാമണിറ്റീച്ചറും എത്തുമ്പോൾ ആഫീസ്റൂമിനു മുൻപിൽ പാർവതിയും അമ്മയുമുണ്ടു്. കരഞ്ഞുവീർത്തു് ഉറക്കച്ചടവുള്ള കണ്ണുകളുമായി തളർന്നുനിൽക്കുന്ന അമ്മയും മകളും. പാർവതിയുടെ ഇടത്തേക്കവിളിൽ കൈവിരൽ പാടുകൾ ചുവന്നു തടിച്ചു കിടക്കുന്നു…
‘തലേന്നു് ആഹാരം കഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല. വീടിനു പുറകിലെ കുറ്റിക്കാട്ടിലിരുന്നു നേരം വെളുപ്പിച്ചു. അയാൾ പുറത്തുപോയ നേരത്തിനു കയ്യിൽക്കിട്ടിയ തുണിയും പുസ്തകവും വാരി ബാഗിലിട്ടു പോന്നതാണു്…’
“എങ്ങനെയാ പാർവതിക്കു് പ്രശ്നം തുടങ്ങീതു്?” ലീലാമണിറ്റീച്ചർ ചോദിച്ചു:
കേട്ട കഥ ദാരുണമായിരുന്നു, ബീഭത്സമായിരുന്നു… മാത്യുസാറിന്റേയും ലീലാമണിറ്റീച്ചറിന്റേയും സങ്കല്പങ്ങൾക്കപ്പുറം:
‘മകളെ ഒറ്റയ്ക്കു വീട്ടിലാക്കി പോകാറില്ല ആ അമ്മ. ഏഴു വയസ്സുകാരി മകളെ ഒരു ദിവസം ഉപദ്രവിക്കാൻ ശ്രമിച്ചു, ജനിപ്പിച്ച അച്ഛൻ. അമ്മ അയാളെ ആ നിമിഷം അടിച്ചിറക്കി. അനുജൻ, സ്വന്തം ചേച്ചിക്കും അനന്തിരവൾക്കും രക്ഷിതാവായി. പക്ഷേ, ആ സംഭവത്തിനുശേഷം പാർവതി അമ്മയ്ക്കൊപ്പം സ്ക്കൂളിൽ വരും. സ്ക്കൂൾ വിട്ടാൽ പോസ്റ്റാഫീസിന്റെ വരാന്തയിൽ കാത്തിരിക്കും അമ്മയെ. സ്ക്കൂളില്ലാത്തപ്പോൾ പാർവതിയും പണിസ്ഥലത്തു് പോകും. നാളുകൾക്കു മുമ്പാണതു സംഭവിച്ചതു്… മകൾ വയസ്സറിയിച്ചതിന്റെ മൂന്നാം ദിവസമായിരുന്നു. പണിക്കുപോകാതെ മകൾക്കു കൂട്ടിരുന്ന അമ്മ കുറച്ചുനേരത്തേക്കു പുറത്തുപോയി, മകൾക്കു നാലാം ദിവസം കുളിച്ചുവരുമ്പോൾ ഉടുക്കാൻ പുത്തൻപാവാടയും ബ്ലൗസും വാങ്ങാൻ. ഓടിപ്പിടിച്ചു തിരിച്ചുവരുമ്പോൾ അമ്മ കാണുന്നതു് അഴിഞ്ഞുലഞ്ഞ മുടി പിച്ചിപ്പറിച്ചു് ചോരയിൽ നനഞ്ഞ ഉടുതുണിയുമായി അലറിക്കരഞ്ഞു് ഇല്ലപ്പറമ്പുവഴിയെ ഓടിവരുന്ന മകളെയാണു്. ഒത്തിരി പാടുപെട്ടാണു് പിടിച്ചുനിർത്തിയതു്… കണിയാൻ ജപിച്ചുകെട്ടി… തകിടെഴുതിക്കെട്ടി, മന്ത്രവാദം ചെയ്തു.’
‘പഴയ കളീം ചിരീമില്ല… എത്ര ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല. ആളുകൾ കണ്ടതല്ലേ ഇല്ലപ്പറമ്പു വഴി ഓടുന്നതു്… കഥ മെനയാൻ പിന്നെന്തുവേണം…’
“അന്നെന്തുണ്ടായിക്കാണുമെന്നും ഇന്നലെ രാത്രി എന്തായിരിക്കും ഉണ്ടായതെന്നും ഊഹിക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട റ്റീച്ചറേ. ഇനിയെന്തു് എന്നു് ആലോചിക്കാം.” മാത്യുസാർ പറഞ്ഞു.
അപ്പോളാണു് അമ്മയുടെയും മകളുടേയും കയ്യിലുള്ള സഞ്ചി റ്റീച്ചർ കാണുന്നതു്: “ങാ സഞ്ചീമൊക്കെയായിട്ടാണല്ലേ?”
ആ അമ്മ പൊട്ടിക്കരഞ്ഞു: “മോക്കു പഠിക്കണം റ്റീച്ചറെ. അവക്കു് റ്റീച്ചറാവണം… വീട്ടിലേക്കു തിരിച്ചുപോകാൻ പറ്റില്ല റ്റീച്ചറേ.”
പിന്നെന്തുണ്ടായീന്നു സാവിത്രിക്കുട്ടിക്കറിയില്ല. പരീക്ഷയ്ക്കു മാത്രമേ പിന്നെ സ്ക്കൂളിൽ പോയുള്ളൂ. ആ വെക്കേഷനു് തന്നെ നാടുവിട്ടുപോരുകേം ചെയ്തു.
സാവിത്രിക്കുട്ടിയുടെ അച്ഛൻ ആഫീസിൽ നിന്നും എത്തിയപ്പോൾ ഒരുപാടു് രാത്രിയായി; എന്നും അങ്ങനെയാണു്. രാവിലെ ഒൻപതുമണി മുതൽ രാത്രി പന്ത്രണ്ടുമണി വരെയെങ്കിലും ജോലി ചെയ്യണം. രാത്രി ഒമ്പതുമണി മുതൽ ജോലിസ്ഥലം ആഫീസിൽ നിന്നു് മുതലാളിയുടെ ബംഗ്ലാവിലെ രഹസ്യമുറിയിലേക്കു മാറും.
ഒരു വമ്പൻ വാണിജ്യബാങ്കിലെ അക്കൗണ്ടന്റിനു് ജോലികൾ എപ്പോൾ തീരുമെന്നു് പ്രതീക്ഷിക്കാൻ പോലും അവകാശമില്ല; ജോലിക്കു പരിധിയില്ല, ശമ്പളത്തിനു പക്ഷേ, പരിധി നിശ്ചയിച്ചിട്ടുണ്ടു്, അതിനു മാറ്റമില്ല.
…കള്ളക്കണക്കെഴുതി എനിക്കു മതിയായി മീനാക്ഷീ, നമ്മക്കു് തന്റെ നാട്ടിലേക്കെങ്ങാനും പോയാലോ… അവടെ എനിക്കു് ഒരു പണിയെന്തെങ്കിലും കണ്ടുപിടിക്കാം, പഠിപ്പുണ്ടല്ലോ. എനിക്കു് തന്റെ വീട്ടിൽ തൽക്കാലം താമസിക്കുകയും ചെയ്യാം. പിന്നെ പേടിക്കുന്നതെന്തിനാ?’ അച്ഛൻ ഒരിക്കൽ അമ്മയെ സമാധാനിപ്പിക്കുന്നതു് സാവിത്രിക്കുട്ടി കേട്ടതാണു്.
‘ആഹാ… നല്ല അഭിപ്രായം! ഈ പ്രായത്തിലിനി… പഠിപ്പൊള്ള ചെറുപ്പക്കാർക്കു പണിയില്ല, പിന്നെയാ, ഇന്നാളു് കലുങ്കുപണിക്കു വന്ന ചെറുപ്പക്കാരു് രണ്ടുമൂന്നു് പേരു് ചൂടുവെള്ളത്തിനു വന്നു. ഞാൻ വെറുതെ ലോഹ്യം ചോദിച്ചതാ എവടാ നാടെന്നു്. തെക്കെങ്ങാണ്ടാ. ഒരാളു് ബി.എ.ക്കാരനാ. മറ്റേ രണ്ടുപേരും ഡിഗ്രിക്കു് പഠിച്ചു തൊടങ്ങീട്ടു പഠിത്തം നിർത്തി. ജോലിതെണ്ടി കൊറേ നടന്നു. തന്തയ്ക്കും തള്ളയ്ക്കും കൂടെപ്പിറപ്പുകൾക്കും ഒരു നേരമെങ്കിലും ആഹാരം കൊടുക്കണ്ടെ, അതുകൊണ്ടെറങ്ങിത്തിരിച്ചതാന്നു്… എന്താ നിങ്ങക്കിനി കല്ലുപണിക്കു പോകാനൊള്ള ആരോഗ്യമൊണ്ടോ? പിന്നെ എന്റെ വീടു്… ഇനിയങ്ങോട്ടു പോണംന്നില്ല. അവടെ പോയി കൊറച്ചു നാളെങ്കിലും നിക്കാമെന്നു പറഞ്ഞിട്ടു നിങ്ങളിതുവരെ കേട്ടില്ല. അവടെ മുട്ടുകെടന്നു് കയ്യൂക്കൊള്ളവരു് ഒക്കേം സൊന്തം പേരിലാക്കിയെടുത്തു, പോരെ?’
ഉറങ്ങാതെ കിടക്കുന്ന സാവിത്രിക്കുട്ടി മനോരാജ്യത്തിൽ പണിതുകൊണ്ടിരുന്ന കൊട്ടാരത്തിന്റെ ചില്ലുവാതിലുകൾ തകർത്തു് അച്ഛന്റേയും അമ്മയുടേയും സങ്കടങ്ങൾ അകത്തു കയറി ഇരുപ്പുറപ്പിച്ചു. പിന്നെ സാവിത്രിക്കുട്ടിയുടെ മനസ്സു് അച്ഛനേയും അമ്മയേയും പണക്കാരാക്കാനുള്ള ആകാശക്കോട്ടകൾ കെട്ടുന്ന തിരിക്കിലായി. പലരും ‘ഇതാ’ ന്നു പറയുന്ന നേരം കൊണ്ടു് വലിയ പണക്കാരായതിന്റെ എത്രയോ കഥകളാണെന്നോ സാവിത്രിക്കുട്ടി കേട്ടിട്ടുള്ളതു്.
കുന്നിക്കാട്ടു വല്യമത്തായി മാപ്പളേം മൂന്നനിയന്മാരും കൂടി ചാവക്കാട്ടു കടപ്പുറത്തൂന്നു് വെളുപ്പിനു് മീനെടുത്തു് പതിനെട്ടു് കിലോമീറ്റർ സൈക്കിൾ ചവിട്ടി ചന്തയിലും, പിന്നെ വീടുവീടാന്തരം കൊണ്ടുനടന്നും വിൽക്കും… രാവിലെയും വൈകുന്നേരവും ആവർത്തിക്കുന്ന സൈക്കിൾ യജ്ഞം… ഒരു ദിവസം വല്യമത്തായി മാപ്പളേടെ സൈക്കിൾ പഞ്ചറായി. കുട്ടനിറയെ മത്തി… ‘നിങ്ങളു വിട്ടോടാ പിള്ളരേ, ഞാനിതാ പൊറകേണ്ടു്’ എന്നു പറഞ്ഞു് അനിയന്മാരെ വിട്ടു. മീൻകുട്ട തലയിലെടുത്തു് മത്തായിമാപ്പള നടന്നു, അല്ല ഓടി… എന്നിട്ടും ടൗണിലെത്തിയപ്പോൾ നേരം രാത്രിയായി… മീനപ്പടി ചീഞ്ഞു. തിരിച്ചു വന്നു് മിറ്റത്തു കുട്ടയിറക്കി പൊട്ടിക്കരഞ്ഞുകൊണ്ടു് മത്തായി മാപ്പള മൺകുടിലിന്റെ ഇറയത്തേക്കു വീണു, ‘മൊതലുപോലും പോയല്ലോന്റമ്മച്ചീ’ ന്നും പറഞ്ഞു്. ഒരു മൺച്ചട്ടി നിറയെ ചൂടു കട്ടൻകാപ്പി കൊണ്ടുവന്നു് മകനെ പിടിച്ചെഴുന്നേൽപ്പിച്ചു് അമ്മച്ചി പറഞ്ഞു: ‘പോയതു പോട്ടെടാ മോനേ, പുല്ലുപോലെ പോട്ടെ… അവന്റെയിഷ്ടം നടക്കട്ടെ.’ മേൽപ്പോട്ടു നോക്കി കുരിശു വരച്ചു അമ്മച്ചി: ‘നാറ്റം സഹിക്കാമ്പാടില്ലെടാ… അതു കുഴിച്ചിട്ടേച്ചും വാ… നമ്മക്കു് പ്രാർഥനയെത്തിക്കാം.’
‘അമ്മച്ചി രൂപക്കൂട്ടിൽ മെഴുകുതിരി കത്തിച്ചു. മത്തായി മാപ്പള കുടിലിന്റെ പുറകിലെ ഇത്തിരി സ്ഥലത്തു് ചീഞ്ഞ മത്തി കുഴിച്ചിടാൻ കുഴികുത്തിത്തുടങ്ങി… മൂന്നാമത്തെ വെട്ടിനു് തൂമ്പാ കട്ടിയുള്ള എന്തിലോ തട്ടി തിരിച്ചുപോന്നു… ചിലമ്പിച്ച ഒച്ച. വീണ്ടും ആഞ്ഞു വെട്ടി… അതേ ശബ്ദം… തൂമ്പ തെറിച്ചു പോകുന്നു… മത്തായിമാപ്പള, കുനിഞ്ഞിരുന്നു് കിളച്ച ഭാഗത്തു് സൂക്ഷിച്ചു നോക്കി. ‘ഹെന്റമ്മച്ചീ’ ന്നൊരു വിളി. ചക്കവെട്ടിയിട്ട പോലെ മത്തായിമാപ്പള പുറകോട്ടു മറിഞ്ഞു. അമ്മച്ചി ഓടി വന്നപ്പോന്താ… ചെമ്പുകുടത്തിന്റെ മുകൾ ഭാഗം തെളിഞ്ഞു കാണാം…’
‘ചെമ്പുകുടത്തീന്നല്ല നിധി വന്നതു്, കള്ളക്കമ്മട്ടോം കള്ളക്കടത്തും വഴിയാണെ’ന്നു് കരോട്ടെ ബാലൻ ചേട്ടൻ… അതെന്തുതരം നിധിയാണാവോ. സർക്കാർ പുറമ്പോക്കിനോടു ചേർന്നുള്ള ഒരു തുണ്ടു ഭൂമിയിലെ ചാണകം മെഴുകിയ മൺഭിത്തികളുള്ള ഒറ്റമുറി ഓലക്കുടിലും മത്തിക്കുഴിയിൽ നട്ടതെന്നു പറയുന്ന തെങ്ങും സ്മാരകമായി സൂക്ഷിച്ചിരിക്കുന്നതു് സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടു്. അതും രാജകൊട്ടാരം പോലെയുള്ള കുന്നിക്കാട്ടു വീട്ടിന്റെ ആറേഴേക്കർ വരുന്ന പറമ്പിന്റെ മൂലയ്ക്കു തന്നെ.
സാവിത്രിക്കുട്ടി സ്വപ്നങ്ങൾ നെയ്തുനെയ്തു്… അങ്ങനെ ഒരു ദിവസം നിധി തപ്പാൻ തുടങ്ങി… മാണിക്യക്കല്ലുവച്ചിരിക്കുന്ന വീടിനു ഐശ്വര്യമുണ്ടാകും, നിധി കിട്ടും… കൊച്ചമ്മൂമ്മ പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് ആദ്യം മാണിക്യക്കല്ലു് കിട്ടണം. ഉറങ്ങാൻ വൈകുന്ന രാത്രികളിൽ കിണറിന്റെ പടിഞ്ഞാറു വശത്തെ കൽക്കെട്ടിനരികിലും ചവറു കൂടിക്കിടക്കുന്ന മൺപുറ്റു് നിറഞ്ഞ തെക്കേ കയ്യാലയ്ക്കലും പൂച്ചെടികൾക്കിടയിലും സാവിത്രിക്കുട്ടി തിരഞ്ഞു—തലയിൽ മാണിക്യക്കല്ലുമായി സർപ്പം കറങ്ങി നടക്കുന്നുണ്ടോ? മാണിക്യവുമായി നടക്കുന്ന സർപ്പങ്ങൾ ഇരുണ്ട രാത്രികളിൽ ആളനക്കമില്ലാത്ത സ്ഥലത്തുകൂടിയേ നടക്കൂ. പാതിരാനേരത്തു സാവിത്രിക്കുട്ടി എങ്ങനെ പുറത്തിറങ്ങും!
തുമ്പിയെ പിടിക്കാനും മണിക്കുട്ടിയെന്ന കുഞ്ഞാടിനൊപ്പം തുള്ളിച്ചാടാനും പറമ്പിലലയുന്ന നേരത്തെല്ലാം സാവിത്രിക്കുട്ടി ശ്രദ്ധിക്കാൻ തുടങ്ങി. എവിടെയെങ്കിലും മണ്ണിനിളക്കുമുണ്ടോ? ഒടിഞ്ഞുപോയ കോടാലിക്കൈ കൊണ്ടു് അവിടെയൊക്കെ കുത്തിനോക്കി… ചെമ്പിൽ മുട്ടുന്ന സ്വരം കേൾക്കുന്നുണ്ടോ? അച്ഛനോടോ അമ്മയോടോ പറഞ്ഞാലോ, മാണിക്യക്കല്ലോ നിധിയോ കണ്ടുപിടിക്കാൻ. പക്ഷേ, ഉണർന്നു കിടന്നു് അവരുടെ വർത്തമാനം ശ്രദ്ധിക്കുന്നുണ്ടെന്നു് പിടികിട്ടും… അമ്മയുടെ വക അടി ഉറപ്പു്. അതുവേണ്ട.
അങ്ങനെയാണു് ഒരു കഥയെഴുതണമെന്നു് സാവിത്രിക്കുട്ടി തീരുമാനിച്ചതു്. അച്ഛനുമമ്മയ്ക്കും ഒരു ബോധവൽക്കരണം… കഥയിൽ എല്ലാവരുമുണ്ടായിരുന്നു. അച്ഛൻ, അമ്മ, മൂന്നു് മക്കൾ, അയൽപക്കത്തെ കളിക്കൂട്ടുകാർ; കീരിത്തോട്ടിൽ തോർത്തു വലയാക്കി മാനത്തുകണ്ണികളെ പിടിക്കുന്നതും കൈത്തോട്ടിലെ തെളിനീരിലേക്കുതന്നെ തിരിച്ചുവിട്ടു് അവയ്ക്കൊപ്പം നീന്തുന്നതും… പിന്നെ വിശപ്പു തീരാൻ മാത്രം ആഹാരം കിട്ടാതെ കണ്ണുനിറച്ചുകൊണ്ടു് എഴുന്നേറ്റു പോകുന്ന കുട്ടികളും ബാക്കിവന്ന കഞ്ഞിവെള്ളം കറിച്ചട്ടിയിലൊഴിച്ചു് ഉപ്പിട്ടു് കലക്കിക്കുടിച്ചു് വിശപ്പകറ്റുന്ന ഒരമ്മയും; എല്ലാം… പക്ഷേ, ഒരു ദിവസം എല്ലാം മാറിമറിഞ്ഞു—പാതിരാത്രിയിൽ മൂത്രമൊഴിക്കാനെഴുന്നേറ്റു, കഥയിലെ അച്ഛൻ… പൊന്തയ്ക്കിടയിലെ ഒരനക്കം… ചാടിയെഴുന്നേറ്റു മാറിനിന്നു നോക്കിയപ്പോൾ കണ്ടതെന്താ? കണ്ണഞ്ചിപ്പിക്കുന്ന ഒരു തിളക്കം! ഒരു കനൽക്കട്ട! അതു് മാണിക്യക്കല്ലായിരുന്നു. മൂത്രം വീണു് അശുദ്ധമായപ്പോൾ സർപ്പം തന്റെ നിറുകയിൽ വഹിച്ചിരുന്ന മാണിക്യക്കല്ലു് അവിടെയിട്ടു് എങ്ങോട്ടോ പോയിമറഞ്ഞു. ആ അച്ഛന്റെ വിളികേട്ടുണർന്നുവന്ന കഥയിലെ അമ്മയും അച്ഛനും കൂടി മാണിക്യക്കല്ലെടുത്തു് മുറിക്കകത്തു് രഹസ്യമായി ഭദ്രമായി സൂക്ഷിച്ചു. റബ്ബർമുതലാളി കുഞ്ഞവറാച്ചനേപ്പോലെ, ബാങ്കറന്മാരായ കുന്നിക്കാട്ടുകാരേയും ഗോവിന്ദമേനോനെയും കല്ലൂക്കാരനേയും പോലെ, അബ്കാരി കോൺട്രാക്ടർ സദാനന്ദനേയും അരമനയിലെ മെത്രാനച്ചനേയും പോലെ ഒഴുകി നീങ്ങുന്ന ആഡംബര കാറിലായി കഥയിലെ അച്ഛന്റേയും അമ്മയുടേയും മക്കളുടേയും യാത്ര… കൊട്ടാരം പോലെയുള്ള വീട്ടിലെ ഊണുമുറിയിൽ തിളങ്ങുന്ന മേശവിരിയിട്ട ഊൺമേശയിൽ…
കഥ വായിച്ചു് സാവിത്രിക്കുട്ടിയുടെ അച്ഛൻ ചിരിച്ചു. പിന്നെ മകളെ അരികിൽ അണച്ചു നിർത്തി:—‘കഥയുടെ ഏതാണ്ടൊരു രൂപമൊക്കെയുണ്ടു്… പക്ഷേ, ഇതൊരു കഥയായില്ല; എന്റെ മോളേ, നിധി കിട്ടുകയും മാണിക്യക്കല്ലു് പെട്ടിയിൽ വയ്ക്കുകയും ചെയ്തിട്ടല്ല ആരും പണക്കാരാകുന്നതു്… അന്ധവിശ്വാസം, വെറും സങ്കൽപ്പങ്ങൾ; കൊള്ളകൾക്കു മറ. ഒരു പക്ഷേ, ആർക്കെങ്കിലും നിധി കിട്ടീട്ടുണ്ടാകാം. ആരും നേരായ മാർഗത്തിൽ പണക്കാരാകുന്നില്ല. കള്ളക്കടത്തും കള്ളക്കണക്കും അമിതലാഭോം നികുതിവെട്ടിപ്പും കൈക്കൂലീം ചൂഷണങ്ങളും… അങ്ങനെയൊക്കെയാ പണക്കാരാകുന്നേ. ഈ ഭൂമിയും ഇതിലുള്ള സകലതും എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്. ഓരോരുത്തർക്കും ജീവിക്കാനുള്ളതു് അധ്വാനിച്ചുണ്ടാക്കാനുള്ള സാഹചര്യം, അവകാശം ഉണ്ടായിരിക്കണം. അതിനർത്ഥം എല്ലാരും പണക്കാരാകുക എന്നല്ല… സ്വകാര്യസ്വത്തു് മനുഷ്യരെ സ്വാർത്ഥരും അഹങ്കാരികളും അധികാരമോഹികളുമാക്കും. മനുഷ്യനന്മകളെക്കുറിച്ചു് അവർക്കു ചിന്തിക്കാനേ പറ്റുന്നില്ല. അതു മനസ്സിലായതുകൊണ്ടാണു് ശ്രീബുദ്ധൻ രാജ്യവും കൊട്ടാരവും പ്രിയപ്പെട്ടവരേയും എല്ലാം ഉപേക്ഷിച്ചിറങ്ങിയതു്. മോൾക്കിപ്പോൾ ഒന്നും ചെയ്യാനാകില്ല. പക്ഷേ, വലുതാവുമ്പോൾ നിധിയന്വേഷിച്ചല്ല ഇറങ്ങേണ്ടതു്; പാവപ്പെട്ടവർക്കും പണിയെടുക്കുന്നവർക്കുമൊപ്പം…’ പുഴപോലെ ഒഴുകിയ അച്ഛന്റെ പ്രസംഗത്തിനു് അമ്മ തടയിട്ടു:
‘ഒന്നു നിർത്തുന്നൊണ്ടോ പ്രസംഗം… ഇപ്പം ആരോടാ ഇതു്, ഈ പ്രാന്തിപ്പെണ്ണിനോടോ, തരക്കേടില്ല… കൊറേ നാളായികേക്കുന്നു, ഞാൻ… അവകാശങ്ങൾ! ഇഷ്ടം പോലെ സൊത്തൊള്ള അച്ഛന്റെ മോനായിരുന്നില്ലേ നിങ്ങളു്. എന്നിട്ടോ, നിങ്ങക്കെന്നല്ല കൂടെപിറപ്പുകൾക്കു കിട്ടാനുള്ള അവകാശം പോലും കളഞ്ഞുകുളിച്ചതാരാ? എന്നാ കുടുമ്മവീതം കിട്ട്യേതെങ്കിലും കളയാതെ നോക്ക്യോ? അതപ്പോ പാറുക്കുട്ടിക്കെഴുതിക്കൊടുത്തിട്ടു് എന്നേം പിള്ളേരം കൂട്ടി പെരുവഴിയിലേക്കെറങ്ങി, ഇപ്പോ ദാ കെടന്നു ചക്രശ്വാസം വലിക്കുന്നു, ഇങ്ങേരാരാ ശ്രീരാമനോ? ഇനി പണിയെടുക്കുന്നവരുടെ അവകാശമൊണ്ടാക്കാൻ പോണു! ഞാൻ വല്ല തെറീം പറഞ്ഞു പോകും…’ സാവിത്രിക്കുട്ടിയുടെ അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു് അടുക്കളയിലേക്കു കയറിപ്പോയി.
സാവിത്രിക്കുട്ടിയുടെ അച്ഛൻ പതുക്കെ ചിരിച്ചു: പിന്നെ ശബ്ദം താഴ്ത്തിപ്പറഞ്ഞു:
‘എന്റെ സ്വത്തു്! നമ്മടൊക്കെ പൂർവികരെങ്ങനെ ഭൂപ്രഭുക്കന്മാരായി, കൊല്ലും കൊലയ്ക്കും അവകാശമുള്ള നാടുവാഴികളായി? എന്തായാലും നേരേ ചൊവ്വേ ആയിരിക്കില്ല… ആ പാപത്തിന്റെ പങ്കിനു വേണ്ടി മോൾടെ അച്ഛൻ കേസു പറയണാരുന്നോ?’
സാവിത്രിക്കുട്ടി അച്ഛനെ മിഴിച്ചു നോക്കിയിരുന്നതേയുള്ളൂ. അച്ഛൻ പറഞ്ഞതെല്ലാം മനസിലായില്ലെങ്കിലും നിധിയും മാണിക്യക്കല്ലും സാവിത്രിക്കുട്ടിയുടെ ബോധത്തിൽനിന്നും അമ്പേ മാഞ്ഞുപോയിരുന്നു; പകരം മനസ്സിൽ ഉത്തരം തേടുന്ന കുറേ ചോദ്യങ്ങൾ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.
ആരാണു് തന്റെ അച്ഛൻ! എന്തായാലും അമ്മ പറഞ്ഞതുപോലെ ശ്രീരാമനല്ല. രാമായണം കഥയൊക്കെ സാവിത്രിക്കുട്ടിക്കറിയാം. വല്യപ്പച്ചി എത്രയോ തവണ വായിച്ചു് അർത്ഥം വിവരിച്ചുതന്നിരിക്കുന്നു. അങ്ങനെയല്ലേ സാവിത്രിക്കുട്ടി രാമായണം വായിക്കാൻ പഠിച്ചതു്. വടക്കേതിലെ തങ്കമ്മൂന്റെ അമ്മൂമ്മയ്ക്കു് ദിവസവും രാമായണം വായിച്ചു കൊടുക്കുന്നതു് സാവിത്രിക്കുട്ടിയല്ലേ… ‘ഇത്ര ചെറിയ കുട്ടി…’ എന്നു് തങ്കമ്മൂന്റെ അച്ഛൻ സാവിത്രിക്കുട്ടിയെ തോളത്തുതട്ടി അഭിനന്ദിച്ചതല്ലേ. ഭൂമി എല്ലാവർക്കും കൂടിയുള്ളതാണെന്നും പാവപ്പെട്ടവർക്കും പണക്കാർക്കും പറയനും ബ്രാഹ്മണനും എന്നു വ്യത്യാസം പാടില്ലെന്നും എല്ലാവർക്കും അവകാശങ്ങൾ ഒരുപോലെയാണെന്നും എന്തായാലും സാവിത്രിക്കുട്ടി വായിക്കുന്ന രാമായണത്തിലെ ശ്രീരാമൻ പറയുമോ… ഇല്ലേ, ഇല്ല. അങ്ങനെയൊക്കെ വിശ്വസിക്കുന്ന ആളാണോ ആ ശ്രീരാമൻ? പിന്നെന്തിനാ രാക്ഷസന്മാരെ കൊന്നതു്, ബാലിയെ ഒളിയമ്പെയ്തു കൊന്നതു്; ആ പാവം ശംബൂകനെ കൊന്നതോ? നല്ല മനുഷ്യനാണെങ്കിൽ പിന്നെന്തിനാ എല്ലാം അറിഞ്ഞിരുന്നിട്ടും സീതയെ സൂത്രത്തിൽ കാട്ടിലുപേക്ഷിച്ചതു്? കോപം പാടില്ല എന്നു് ലക്ഷ്മണനോടു് ഉപദേശിച്ച ശ്രീരാമൻ തന്നെയല്ലേ സുഗ്രീവന്റെ നേരെ ദേഷ്യം കൊണ്ടു് ചീത്ത പറഞ്ഞതു്. ‘ഇപ്പോ കാണിച്ചുതരാം ഞാനെ’ന്നു് പേടിപ്പിച്ചതു്? സാവിത്രിക്കുട്ടിയുടെ മനസ്സിൽ, രാമായണം വായിക്കുമ്പോളൊക്കെ തോന്നിയതാണു്; പക്ഷേ, ആരോടും ചോദിക്കാൻ വയ്യല്ലോ… എന്തായാലും തന്റെ അച്ഛൻ അങ്ങനെയല്ല. എല്ലാവരെയും സഹായിക്കാറേയുള്ളൂ. വഴക്കിടുന്നവരോടുപോലും സമാധാനത്തിൽ ചിരിച്ചുകൊണ്ടേ സംസാരിക്കൂ; ആരോടെങ്കിലും ദേഷ്യപ്പെട്ടു് സംസാരിക്കുന്നതുപോലും സാവിത്രിക്കുട്ടി കേട്ടിട്ടില്ല… അല്ല, അല്ല… തന്റെ അച്ഛൻ ശ്രീരാമനല്ലേയല്ല… പിന്നെ… ബുദ്ധൻ… ഇല്ല, ബുദ്ധനെപ്പോലെ എല്ലാം ഉപേക്ഷിച്ചിറങ്ങിപ്പോകാനും സാവിത്രിക്കുട്ടിയുടെ അച്ഛനു കഴിയില്ല… പിന്നെ?
കിട്ടാത്ത കുടുംബസ്വത്തിനെ ചൊല്ലി അച്ഛനോടുള്ള ബന്ധുക്കളുടെ വെറുപ്പിന്റെ ആഴം സാവിത്രിക്കുട്ടി അറിയുന്നതു് വളരെ വർഷങ്ങൾക്കു ശേഷമാണു്.
തന്റെ മുപ്പതാമത്തെ വയസ്സിലാണു് സാവിത്രിക്കുട്ടി തന്റെ കൊച്ചച്ഛനെ കാണുന്നതു്. അതിനുമുൻപു്, കൊച്ചിലെ പോലും തങ്ങളുടെ വീട്ടിൽ വന്നതായി ഓർമ്മയിലില്ല. അവരുടെ നാട്ടിൽ ഒരിക്കലെങ്ങാണ്ടു് പോയ സമയത്തും കണ്ടിട്ടില്ല. സാവിത്രിക്കുട്ടി ജോലി ചെയ്യുന്ന പട്ടണത്തിലെ ആഫീസിൽ ഒരു ദിവസം ഉച്ചയാകാറായപ്പോൾ പ്യൂൺ വന്നു പറഞ്ഞു:
‘ഒരാൾ കാണാൻ വന്നിട്ടുണ്ടു്.’ ആരാണെന്നു പറഞ്ഞില്ല. പക്ഷേ, സാറിന്റെ പേരു പറഞ്ഞു. ‘അവളിവിടല്ലേ ജോലി ചെയ്യുന്നേ’ ന്നും ചോദിച്ചു.
ഒരുപക്ഷേ, ഭർത്താവിന്റെ നാട്ടിൽ നിന്നു് ബന്ധുക്കളാവും. അല്ലാതാരാ തന്നെക്കാണാൻ വരാൻ! പക്ഷേ, അതാണെങ്കിൽ ഭർത്താവിനെയല്ലേ അന്വേഷിക്കുക?
താഴെയിറങ്ങിച്ചെന്നു, ഒരു അപരിചിതൻ… ക്ഷീണിതനാണു്, മുഷിഞ്ഞവേഷം; അറുപതു എഴുപതു വയസ്സു പ്രായം തോന്നും…
‘ആരാ മനസ്സിലായില്ല?’
‘ഞാൻ നിന്റെ കൊച്ചച്ഛൻ… നിന്റെ ആഫീസ് കണ്ടുപിടിക്കാൻ വിഷമമൊന്നുമുണ്ടായില്ല… ട്രെയിൻ ഒത്തിരി ലേറ്റായി, മദ്രാസിൽ നിന്നാ. ഒന്നും കഴിച്ചില്ല.’ അദ്ദേഹം പറഞ്ഞു.
‘ഒരുമിനിട്ടു്, ഞാനിതാ വന്നൂ.’ അത്രയും പറഞ്ഞു് മുകളിലത്തെ ആഫീസ് മുറിയിലേക്കു പോയി. സാവിത്രിക്കുട്ടി ഭർത്താവിനു ഫോൺ ചെയ്തു:
‘ഒരു ആട്ടോറിക്ഷ വിളിച്ചു് ഉടനിങ്ങു പോരേ… ഉച്ചയ്ക്കത്തേക്കു് ഹാഫ്ഡേ ലീവെടുത്തോളൂ. പേടിക്കണ്ട, ഒരു വിരുന്നുകാരനുണ്ടു്. വീട്ടിൽ പോണം.’
പത്തുമിനിട്ടിനകം സാവിത്രിക്കുട്ടിയുടെ ഭർത്താവെത്തി: ആട്ടോ വെയ്റ്റു ചെയ്യാൻ പറയുമ്പോഴേക്കും സാവിത്രിക്കുട്ടിയും. സാവിത്രിക്കുട്ടി കൊച്ചച്ഛനോടു് ഭർത്താവിനെ ചൂണ്ടി പരിചയപ്പെടുത്താൻ തുടങ്ങുമ്പോഴേക്കും: ‘വേണൂ ഞാൻ സാവിത്രീടെ കൊച്ചച്ഛൻ… ഇതുവരെ ഇങ്ങോട്ടുവരാനും പരിചയപ്പെടാനും സാധിച്ചില്ല… അല്ല നിങ്ങളും അങ്ങോട്ടൊന്നും വന്നില്ലാ…’
സാവിത്രിക്കുട്ടിയുടെ മനസ്സിൽ വേദനയുടെ തിരമാലകളുയർന്നു. ചിരിക്കാൻ ശ്രമിച്ചെങ്കിലും അതു ചിരിയായില്ല… സാവിത്രിക്കുട്ടിയുടെ ഭർത്താവിനു് നന്നായി ചിരിക്കാനറിയാം… പുഞ്ചിരിയോടെ കൊച്ചച്ഛന്റെ കൈപിടിച്ചമർത്തി:
‘അതൊന്നും സാരമില്ല കൊച്ചച്ഛാ… ഇപ്പളെങ്കിലും കാണാൻ പറ്റിയല്ലോ.’
കൊച്ചച്ഛനു തൃപ്തിയായി… മകളേക്കാൾ നല്ലവൻ മരുമകൻ! കൊച്ചച്ഛനും മരുമകനുമായി വീടെത്തുംവരെ തമാശകളും ആ പട്ടണത്തിൽ കാണാനുള്ള കാഴ്ചകളുടെ വിവരണങ്ങളുമായി ഒരുപാടടുത്തു. അത്രയും സമയം സാവിത്രി നിശ്ശബ്ദയായിരുന്നുവെന്നതു് ആർക്കും ഒരു പ്രശ്നമേയല്ലായിരുന്നു. സാവിത്രിക്കുട്ടിക്കും അതു് അനുഗ്രഹമായി…
പറയാൻ വാക്കുകളില്ലായിരുന്നു, കുടിച്ചുവറ്റിച്ച കണ്ണുനീരിന്റെ ചവർപ്പുകൾ ആരുമറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അറിയേണ്ട ആവശ്യമില്ല… ‘നല്ല ജോലി, നല്ല ഭർത്താവു്, നല്ല കുട്ടികൾ… അഹങ്കാരിയാണവൾ. പിന്നെ വീട്ടുകാരെ നോക്കുന്നതു്… അതവളുടെ ഔദാര്യം…’
ആരൊക്കെയോ എവിടൊക്കെയോ എത്തിച്ച നല്ല വാർത്തകൾ! സാവിത്രിക്കുട്ടി ചുമക്കുന്ന ഉത്തരവാദിത്വങ്ങളുടെ ഭാരം ആർക്കാണു് അലോസരമുണ്ടാക്കിയതെന്നു് അവൾക്കറിയില്ല… സാരമില്ല. വേദനകളുടെ മഹാസമുദ്രത്തിലേക്കാണു് സാവിത്രിക്കുട്ടിയുടെ കൗമാരം കാലൂന്നിയതു്… ഏഴുസമുദ്രങ്ങളും നീന്തിക്കയറി… പിന്നെ ഇതാണോ വലിയ കാര്യം!
വീട്ടിലെത്തിയതും സാവിത്രിക്കുട്ടി ഉത്സാഹത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു. ആദ്യമായി വീട്ടിലെത്തിയ തന്റെ കൊച്ചച്ഛനെ ആഘോഷമായി സത്കരിച്ചു… മക്കൾ സ്ക്കൂൾ വിട്ടെത്തിയപ്പോൾ സാവിത്രിക്കുട്ടി പറഞ്ഞു: ‘ഇതാ നിങ്ങൾടെ അപ്പൂപ്പൻ. അമ്മേടച്ഛനെ കാണാനും അപ്പൂപ്പാന്നു വിളിക്കാനും പറ്റീല്ലല്ലോ. ദാ, ആ നഷ്ടം തീർന്നു. ഇതാണിപ്പോൾ നിങ്ങടെ അപ്പൂപ്പൻ.’ മക്കൾ അപ്പൂപ്പനുമായി ചങ്ങാത്തത്തിലായി; ചിരിയും കളിയും.
സാവിത്രിക്കുട്ടി അതിശയിച്ചു. പ്രായം മനുഷ്യനിൽ വരുത്തുന്ന മാറ്റം. അമ്മ പറഞ്ഞുകേട്ടിട്ടുണ്ടു്—അനിയനു് എപ്പോളും ഗൗരവമാ. സ്വന്തം മക്കളോടുപോലും സ്നേഹം കാണിച്ചിട്ടില്ല. അവരെ കൊഞ്ചിക്കുകയോ സംസാരിക്കുകയോ പോലുമില്ല. കല്യാണം കഴിഞ്ഞു് ഞാനിവിടെ വരുമ്പോൾ സ്വീകരിക്കാൻ നിന്നവരുടെ കൂടെയുള്ള രണ്ടു കുട്ടികളെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്താണോ—ഞങ്ങൾ കേറിവരുമ്പോളേക്കും രണ്ടുപേരും നിന്റച്ഛന്റെ കയ്യിൽത്തൂങ്ങി… കൊഞ്ചലും വിശേഷംപറച്ചിലും. ഞാൻ വിചാരിച്ചു അങ്ങേർക്കു് എന്നെക്കെട്ടും മുമ്പേയൊള്ള കൊച്ചുങ്ങളാരിക്കുംന്നു്. അപ്പളല്ലേ പറയുന്നേ അനിയന്റെ മക്കൾക്കു് വല്യച്ഛനാണു് എല്ലാമെന്നു്. അപ്പോ കൊച്ചോപ്പ പറയുകാ ‘അതെങ്ങനാ അവരടച്ചനവരെ ഒന്നു മടീലെടുത്തുവച്ചിട്ടും കൂടീല്ല. ഇവടൊള്ളപ്പോഴൊക്കെ കൊച്ചുനാണൂന്റെ മടിയിലോ, ഒക്കത്തോ ആയിരിക്കും.’
തന്റെ ബാല്യകൗമാരങ്ങളുടെ ഓർമ്മപ്പുസ്തകത്തിലേക്കു് ഇക്കാലങ്ങളൊന്നും കയറി വരരുതെന്നു് സാവിത്രിക്കുട്ടിക്കു നിർബ്ബന്ധമുണ്ടായിരുന്നു. എന്നിട്ടും ഈ കഥ കയറിപ്പറ്റിയതു് ചില പ്രത്യേക അറിവുകൾ കൊണ്ടായിരുന്നു.
…കൊച്ചച്ഛൻ വീട്ടിൽ നിന്നു് പിണങ്ങി ഇറങ്ങിപ്പോയി; ഒന്നു രണ്ടാഴ്ചയായിട്ടും തിരിച്ചു വന്നില്ല. പണ്ടും എത്രയോ തവണ സംഭവിച്ച കാര്യമായതുകൊണ്ടു് ഭാര്യയും മക്കളും തിരക്കിയില്ല. സാധാരണപോലെ രണ്ടോ മൂന്നോ ആഴ്ചയ്ക്കകം തിരിച്ചെത്തുമെന്നു് കരുതിക്കാണും. കൊച്ചച്ഛൻ തഞ്ചാവൂരിൽ പോയി സംഗീതം പഠിച്ചു; പേരുകേട്ട കർണാടകസംഗീതജ്ഞനായി. പിന്നീടു് ഭ്രമം കഥകളിയിലായി; കഥകളി നടനാവുക എന്ന കൊച്ചച്ഛന്റെ സ്വപ്നം നടന്നില്ല. ആ നിരാശ ഒരിക്കലും വിട്ടുമാറിയില്ല. ഇടയ്ക്കിടക്കു് പുറപ്പെട്ടു പോകുന്നതെല്ലാം ഏതെങ്കിലും കേന്ദ്രത്തിൽ കഥകളിയുണ്ടെന്ന അറിവിലോ അതന്വേഷിച്ചോ ആകും… ഇത്തവണ മദ്രാസിലേക്കായിരുന്നു യാത്ര. വിചാരിച്ച സുഹൃത്തുക്കളെ കണ്ടുകിട്ടിയില്ല. ഒരുപാടലഞ്ഞു. കൈയിലെ പൈസയും തീർന്നു. അപ്പോൾ ആരോ പറഞ്ഞുകേട്ട ഒരോർമ്മയുദിച്ചു. ചേട്ടന്റെ മകൾ… പട്ടണത്തിലുണ്ടു്… ആഫീസിലാണു്. പിന്നൊന്നും നോക്കിയില്ല. ആഫീസന്വേഷിച്ചെത്തി. കൊച്ചച്ഛൻ പറഞ്ഞതങ്ങനെയാണു്.
…രണ്ടു ദിവസമായപ്പോൾ ക്ഷീണമൊക്കെ മാറി. കുറച്ചു ദിവസം കഴിഞ്ഞുപോയാൽ മതിയെന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. പിന്നെ സാവിത്രിക്കുട്ടിയും വേണുവും വൈകിട്ടു ആഫീസിൽ നിന്നുവന്നു് കാപ്പികുടി കഴിഞ്ഞാൽ കൊച്ചച്ഛൻ പഴയകാലത്തെ വിളിച്ചുകൊണ്ടുവരാൻ തുടങ്ങും… എല്ലാം അതൃപ്തികളും നിരാശകളും നഷ്ടബോധങ്ങളും… ഒരു ദിവസം കഥ പറയുന്നതിനു പകരം ഒരാവശ്യമാണു് മുമ്പോട്ടു വച്ചതു്.
‘സാവിത്രീ, നിന്റെ അച്ഛന്റെ കയ്യിൽ ഞങ്ങടച്ഛന്റെ ഫോട്ടോയുണ്ടായിരുന്നു, ഇല്ലേ? ഒരു ഗ്രൂപ്പു് ഫോട്ടോ… ഒരിക്കൽ തിരുവനന്തപുരത്തു് മുഖം കാണിക്കാൻ പോകാനൊരുങ്ങിയപ്പോ നാട്ടിലെ മൂന്നാലു് പ്രമാണിമാരുടെ ഒരാഗ്രഹം. അച്ഛൻ നടുവിലങ്ങനെ… നല്ല പടമായിരുന്നു. ഇപ്പ അനന്തിരവരു പറയുന്നു അവര്ടെ കയ്യിലൊണ്ടാര്ന്ന കോപ്പി കളിഞ്ഞുപോയെന്നു്. ഫ്രെയിം ചെയ്തുവച്ചിരുന്നതെങ്ങനെയാ കളഞ്ഞുപോണേന്നറിയില്ല. വെള്ളം വല്ലതും വീണതോ… നിന്റമ്മ നിന്റച്ഛൻ മരിച്ചശേഷം ഒരിക്കൽ അവടെ നാട്ടിലൊക്കെ വന്നില്ലേ. അപ്പോപ്പറഞ്ഞു, ചേട്ടന്റെ സാധനങ്ങളൊക്കെ നീ സൂക്ഷിച്ചുവച്ചിട്ടൊണ്ടെന്നു്. …ആ ഫോട്ടോ തന്നാ വേറെ കോപ്പികളെടുത്തു് എല്ലാർക്കും കൊടുത്തിട്ടു് അതുപോലെ തിരിച്ചു തരാമെന്നു് ഗോവിന്ദക്കൈമൾ പ്രത്യേകം പറഞ്ഞു വിട്ടതാ. ഞാൻ കൊണ്ടുവരാമെന്നു് സമ്മതിക്കേം ചെയ്തു.’
സാവിത്രിക്കുട്ടി നിന്നെരിഞ്ഞു… അച്ഛന്റെ സാധനങ്ങൾ, അച്ഛന്റെ സ്വത്തു്… അച്ഛന്റെ വീടിന്റെയും നാടിന്റെയും ബന്ധുക്കളുടെയും ഓർമ്മകൾ ആ ഫോട്ടോയിലൊതുങ്ങിപ്പോയിരുന്നില്ലേ? മറ്റൊന്നും അച്ഛൻ അവിടുന്നെടുത്തിട്ടില്ലല്ലോ, കൊണ്ടുപോന്നിട്ടില്ലല്ലോ… ഇതു് അച്ഛൻ നിധിപോലെ സൂക്ഷിച്ചിരുന്നതാണു്; അതുകൊണ്ടുതന്നെ സാവിത്രിക്കുട്ടിക്കു് അതു ജീവനാണു്. അതും തിരിച്ചുവേണോ!
സാവിത്രിക്കുട്ടി മറുപടി പറഞ്ഞില്ല; സ്തബ്ധയായി നിന്നതേയുള്ളൂ. ‘നീയെന്താ ആലോചിക്കുന്നേ… അതു സൂക്ഷിക്കുന്നതുകൊണ്ടു് നെനക്കെന്താ നേട്ടം? അവർക്കും ആഗ്രഹമില്ലേ അവര്ടെ അമ്മാവന്റെ ഒരുപടം വേണമെന്നു്… നെനക്കു് നിർബ്ബന്ധമാണേൽ കോപ്പിയെടുത്തിട്ടു് ഒടനെ തിരിച്ചുതരാം.’
കൊള്ളാം, നെനക്കെന്താ നേട്ടം? നിർബ്ബന്ധമാണേൽ തിരിച്ചുതരാം, അവര്ടെ അമ്മാവനല്ലേ—വാക്കുകൾ സാവിത്രിക്കുട്ടിയെ വരിഞ്ഞുമുറുക്കി. ‘ഇതു് ഗൂഢാലോചനയാണു്. നാട്ടിൽനിന്നു് പിണങ്ങിപ്പുറപ്പെട്ട കൊച്ചച്ഛൻ ഈ മഹാപാപം ഏറ്റുപോന്നതാണോ! തന്റെ അച്ഛൻ അനാഥനല്ലായിരുന്നു എന്നു് തന്നെ വിശ്വസിപ്പിക്കുന്ന അവസാനത്തെ തെളിവു്; അതു തനിക്കു് അച്ഛൻ തന്നെയാണു്…’
‘അതു്…’ സാവിത്രിക്കുട്ടി വിക്കി.
‘നിന്റെ കയ്യിലുണ്ടു്; നീയാണതു സൂക്ഷിച്ചേക്കുന്നതെന്നു് ചേച്ചി പറഞ്ഞതല്ലേ. ആ ഒറപ്പൊള്ളതുകൊണ്ടല്ലേ ചോദിക്കുന്നതു്.’ കൊച്ചച്ഛന്റെ സ്വരം പരുഷമായി.
‘അതല്ല അതു്…’
‘നീയതു കണ്ണാടിയിടീച്ചു വീട്ടിൽ തൂക്കിയിട്ടിട്ടൊന്നുമില്ലല്ലോ, പെട്ടീൽ പൂട്ടി വച്ചേക്ക്വല്ലേ; കൊറച്ചുദെവസം എന്റെ കയ്യിലിരുന്നൂന്നു് വച്ചെന്താ പറ്റ്വാ… ചേച്ചീമൊക്കെ പറയുന്നതു ശരിയാ… ചേട്ടന്റെ അതേ സ്വാർത്ഥത… ചേട്ടൻ ഒരൊറ്റയാളാ ഞങ്ങക്കു കിട്ടേണ്ടതൊക്കെ ഇല്ലാതാക്കിയേ… ഞങ്ങടേം കൂടെ അച്ഛനല്ലാരുന്നോ മരിച്ചതു്; സങ്കടം ഞങ്ങക്കുമില്ലേ?’
‘വേണൂനു് കേക്കണോ, ഇവൾടെ അച്ഛൻ ചെയ്ത ദ്രോഹം! എന്തോ ക്ഷീണോം വയ്യായ്കേം തോന്നീപ്പം അച്ഛൻ ചേട്ടനോടു പറഞ്ഞതാ, വക്കീലിനെ വിളിക്കണം, എല്ലാം വേണ്ട പോലെ എഴുതിവയ്ക്കണം; അനന്തരോക്കാരെ വിശ്വസിക്കണ്ട എന്നൊക്കെ… അതെങ്ങനാ എല്ലാം ചേട്ടനോടല്ലേ പറയൂ അച്ഛൻ! എന്നിട്ടോ… ഏയ് അതൊന്നും വേണ്ടാ, അച്ഛനു് സുഖാകട്ടേന്നങ്ങു പറഞ്ഞു. ഒള്ളകാര്യം ഞങ്ങളോടു് പറയണ്ടേ; അതും പറഞ്ഞില്ല. അച്ഛനങ്ങു മരിച്ചു. എല്ലാം അവരങ്ങു കൈവശപ്പെടുത്തി—അനന്തിരവരു്… എന്നാ കേസുകൊടുക്കാം, നിയമം നമ്മടെ വശത്താന്നും പറഞ്ഞു് ശിവരാമൻചേട്ടൻ വന്നു, എന്റെ മൂത്തഅളിയനേ. അയാളു വല്യേ ഉദ്വോഗസ്ഥനല്ലേ, വക്കീൽ പരീക്ഷേം പാസ്സായതാ…’
‘എല്ലാരും കരഞ്ഞുപറഞ്ഞു… കേട്ടില്ല. ശിവരാമൻ ചേട്ടനും ഞാനും അനീത്തീം പെണങ്ങി… എന്നിട്ടും ചേട്ടനൊപ്പിട്ടില്ല. ‘ഈശ്വരൻ അവരെക്കൊണ്ടു് തോന്നിപ്പിക്കും. നമുക്കവകാശപ്പെട്ടതു് അവർ തിരിച്ചുതരും; അച്ഛൻ മരിച്ചയുടനെ സ്വത്തിനു കേസുകൊടുക്കാൻ കൂട്ടുനിക്കില്ലാ’ന്നു് ഒറ്റപ്പിടുത്തം. അമ്മേടെ സ്വത്തിൽ ചേട്ടനൊള്ള അവകാശം കൂടി അനീത്തിക്കു് എഴുതിക്കൊടുത്തു് അവളെ മയക്കി… വലിയോപ്പൂം ശിവരാമൻചേട്ടനും പിന്നെ ആ വീട്ടിലോ നാട്ടിലോ കേറീട്ടില്ല. അവനോനുമില്ല, മറ്റുള്ളവർക്കും വേണ്ടാന്നാ… ഞാൻ പറഞ്ഞില്ലേ ഇവളു് ചേട്ടന്റെ തനിപ്പകർപ്പാ… വേണൂനറിയാഞ്ഞിട്ടാ… അവനോനു തോന്നുന്നതേ ചെയ്യൂ.’ കൂർത്തു മൂർത്ത വാക്കുകൾ.
സാവിത്രിക്കുട്ടി മരപ്പാവയായി… ഇതൊക്കെയാണോ താൻ! മാരകരോഗത്തിനടിപ്പെട്ടു നിസ്സഹായതയുടെ പ്രതിരൂപം പോലെ ഭാര്യയേയും മക്കളേയും ചേർത്തുപിടിച്ചു് പട്ടിണിയുടെ നാളുകൾ എണ്ണിത്തളർന്ന അച്ഛനെ കാണാൻപോലും സഹോദരങ്ങളിലാരേയും കാണാതിരുന്നതിനു കാരണമിതാണോ? അച്ഛൻ മരിച്ചപ്പോൾ പേരിനു ചിലർ വന്നു പോയി.
സാവിത്രിക്കുട്ടി കരഞ്ഞില്ല; അല്ലെങ്കിലും കൗമാരത്തിൽ തനിക്കൊപ്പം വിടാതെ കൂടെക്കൂടിയ കരച്ചിലിനെ സാവിത്രിക്കുട്ടി ചങ്ങലയ്ക്കിട്ടിരിക്കുന്നു. ആരും കാണാതെ കേൾക്കാതെ മാത്രമേ ചങ്ങലക്കെട്ടഴിക്കാറുള്ളൂ…
ഫോട്ടോ എടുത്തുകൊടുത്തു. ഒന്നും സംഭവിക്കാത്തതു പോലെ എല്ലാവരും പെരുമാറി… പിറ്റേന്നു് തന്നെ കൊച്ചച്ഛൻ പോയി ആ ഫോട്ടോയും കൊണ്ടു്. സാവിത്രിക്കുട്ടിയുടെ അപ്പൂപ്പന്റെയും അച്ഛന്റെയും ആ ഓർമ്മയും അങ്ങനെ പടിയിറങ്ങിപ്പോയി… പിന്നൊരിക്കലും ആ ഫോട്ടോ തിരിച്ചു വന്നില്ല, തരണമെന്നു് ആർക്കും തോന്നിയില്ല.
തെയ്യാമ്മപ്പണിക്കത്തീടെ വീട്ടിൽ ഒരു ദിവസം നേരം വെളുത്തപ്പോൾ പൊട്ടിമുളച്ചതുപോലൊരു കുഞ്ഞു്! ഒരു മാലാഖക്കുഞ്ഞു്!
കേട്ടവരൊക്കെ നിന്നപടി വാപൊളിച്ചു; പിന്നെ കൊട്ടാരമറ്റം കവലയിലേക്കു് വച്ചുപിടിച്ചു.
മാവിലകൊണ്ടു് പല്ലു് അമർത്തിത്തേച്ചുകൊണ്ടിരുന്ന ബാങ്കുപ്യൂൺ ആന്റപ്പൻ തിരക്കിട്ടു് മാവില ചവച്ചു തുപ്പി, അറ്റംചതച്ച തെങ്ങുംകൊലത്തണ്ടു് കയ്യിലെടുത്ത സുഹൃത്തും വില്ലേജുമാനുമായ നീലാണ്ടനെ കൈയ്ക്കുപിടിച്ചു് പടിയിറങ്ങി. അവരാണു് തെയ്യാമ്മേടെ വീട്ടുമുറ്റത്തു് ആദ്യമെത്തിയതു്.
ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടു വരുന്നതുകണ്ട തെയ്യാമ്മപ്പണിക്കത്തി മുറ്റത്തേക്കിറങ്ങിവന്നു.
ഓലമറയോടു ചേർത്തിട്ട ആടുന്ന കാലുകളുള്ള ബഞ്ചിന്റെ ഒത്ത നടുവിൽ ബാലൻസു് ചെയ്തു് തലയുയർത്തി ഗമയിലങ്ങനെ തെയ്യാമ്മപ്പണിക്കത്തി ഇരുന്നു… ചുവന്നുതുടുത്ത ഒരു കൊച്ചുമുഖം തെയ്യാമ്മയുടെ കയ്യിലിരുന്ന വിലപിടിച്ച ടർക്കിടൗവ്വൽ പൊതിക്കിടയിലൂടെ കാണാമായിരുന്നു. എന്തോ കണ്ടുപിടിക്കാൻ, കൊച്ചിന്റെ ടൗവ്വലിത്തിരി മാറ്റിനോക്കാനൊരുമ്പെട്ട ഇട്ടിച്ചെറിയായുടെ കൈക്കൊരു തട്ടുകൊടുത്തു തെയ്യാമ്മ: “ച്ചീ… തൊടേം പിടിക്കേമൊന്നും വേണ്ടാ, വല്ല സൂക്കടും വരുത്തണ്ടാന്റെ തങ്കക്കൊടത്ത്നു്. തനിക്കിപ്പം അറീണ്ടതു് ഞാം പറഞ്ഞാ ഒക്കുകേലേ? ന്നാ കേട്ടോ… നല്ല ഒന്നാന്തരം കൊമ്പൻ [1] തന്നാ… ന്താ പോരേ?”
ആരൊക്കെയോ അതുകേട്ടു ചിരിച്ചു. ഇട്ടിച്ചെറിയ ഒരു ഇളിഭ്യച്ചിരിയോടെ പുറകോട്ടുമാറി.
തെയ്യാമ്മപ്പണിക്കത്തി മുഖം നല്ലവണ്ണം കാണത്തക്കവിധം ടൗവ്വൽ മാറ്റി കുഞ്ഞിനെ ആൾക്കൂട്ടത്തിലേക്കു നീട്ടിക്കാണിച്ചു. പിന്നെ അഭിമാനത്തോടെ പറഞ്ഞു:
“എന്റാങ്ങളേടെ കൊച്ചാണെന്നേ, കർത്താവാണെ സത്യം… എന്റനിയൻ ചാക്കോച്ചന്റെ കെട്ട്യോളു് പേറോടെ ചത്തെന്നേ… ത്തിരീം പോന്ന കൊച്ചിനെ അവനെന്നാ ചെയ്യാനാ… കയ്യോടെ കൊച്ചിനെക്കൊണ്ടന്നു് എന്നെ ഏല്പിച്ചു. മോട്ടോറുവണ്ടീലാ വന്നേ; അവൻ തന്നെ കൊച്ചിനേം എടുത്തോണ്ടു്. ഡ്രൈവറാ വണ്ടിയോടിച്ചേ… ദേ നല്ലോണം നോക്കിൻ… എന്റെ ചേലിലു് തന്നല്ലേ ഇദിന്റെ മോറു്?”
“ഒള്ളതോ തെയ്യാമ്മേ, പിന്നെന്താ തെയ്യാമ്മ ശവമടക്കത്തിനു കൂടാത്തേ; അനീന്റെ പെണ്ണല്ലേ?” പച്ചവെള്ളം ചവച്ചുകുടിക്കുന്ന കുന്നുംപുറത്തു പിള്ളേച്ചൻ ഉദ്വേഗത്തോടെ ചോദിച്ചു.
“അതിനു ഞാനാ വീട്ടുകാരെ ഉപേക്ഷിച്ചു പോന്നതല്ലേ. എനിക്കാര്ടേം ശവടക്കും മിന്നുകെട്ടും കൂടണ്ട.”
“അതുശരി. അവരെ ഉപേക്ഷിച്ചതാന്നേപ്പിന്നെ… ഇപ്പ കൊച്ചിനെ?”
“അതവന്റെ ആവശ്യം. അവന്റെ കൊച്ചിനെ വളത്താൻ. ഇങ്ങോട്ടു ചോദിച്ചുവന്നപ്പ തള്ളാൻ പറ്റ്വോ? വെറുതേന്ന്വല്ല. ദാ ചെലവിനു കാശു തന്നേച്ചും പോയി. ഇനീം തരും.”
തെയ്യാമ്മ കുഞ്ഞിനെ ഉയർത്തി ഉയർത്തി ഒരു കയ്യിലൊതുക്കി. മുണ്ടിന്റെ മടിക്കുത്തു് നിവർത്തു് പേപ്പറിൽ പൊതിഞ്ഞ ഒരു ചെറിയ പൊതിയെടുത്തു് ബഞ്ചിൽവച്ചു നീർത്തുകാണിച്ചു. പച്ചനോട്ടിന്റെ ഒരു കെട്ടു്, പുതുമണം മാറാത്ത, അലക്കിത്തേച്ചപോലെ അടുക്കിയ നോട്ടുകൾ! അതുവരെയും ഒരു പച്ചനോട്ടുപോലും കാണാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത നാട്ടുകാരുടെ കണ്ണുതള്ളിപ്പോയി. അപ്പോഴാണു് ഇതൊക്കെ ഞാനെത്രകണ്ടിരിക്കുന്നു എന്നമട്ടിൽ തലയൊന്നു വെട്ടിച്ചു് ആന്റപ്പൻ പറഞ്ഞതു്: “അയ്യായിരം കാണും.”
“അയ്യായിരേ… കർത്താവേ” ഒരാരവംപോലെ നാട്ടുകാരുടെ ശബ്ദമൊന്നിച്ചുയർന്നു. തങ്ങൾക്കാർക്കെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും കണികാണാനെങ്കിലും കിട്ടുമെന്നു് സങ്കൽപ്പിക്കാൻപോലും പറ്റാത്ത തുക!
“എക്കണ്ട കാലത്തേക്കുമൊള്ള തൊക ഒന്നിച്ചു തന്നതാ. അവനു വേണ്ടാരിക്കും കൊച്ചിനെ.” റപ്പായിച്ചേട്ടൻ നിഷ്കളങ്കനെപ്പോലെ പറഞ്ഞു.
“അതിനു തെയ്യാമ്മേടെ അനീനു് ഇത്രേം പണമെവടന്നാ… അതൊന്നറിയണമല്ലോ, ” നീലാണ്ടൻ അധികാരത്തോടെ ചോദിച്ചു.
“അവനു് റവറുവെട്ടാനൊണ്ടു്. എരുമേലീ വല്യപള്ളീലെ കാര്യക്കാര്ടെ വലങ്കയ്യാ ന്റെ ചാക്കോച്ചൻ. അവന്റെ കയ്യിലെമ്പാടും പുത്തനൊണ്ടേ.”
മേലേക്കുന്നത്തെ റപ്പായിച്ചേട്ടന്റെ കെട്ടിയോളു് വെറോണിക്ക പാച്ചിവെളുത്തേടത്തിയെ നോക്കി കണ്ണിറുക്കി.
അലക്കാനുള്ള തുണിക്കെട്ടു് തലയിൽ ഒന്നിളക്കി പ്രതിഷ്ഠിച്ചു് ‘വെറോണിക്ക ആറ്റിലേക്കാണേ വായോ’ എന്നു് വിളിച്ചു് കൊട്ടാരമുറ്റത്തിലേക്കു് കേറി വേഗംവേഗം നടന്നു പാച്ചിവെളുത്തേടത്തി.
വെറോണിക്ക: “ഓ… നിക്കണെ പാച്ചിയമ്മേ, ഇദ്ന്തൊരു ദുരിശാ… [2] മീനച്ചിലാറാരും കുടിച്ചുവറ്റിക്കേമൊന്നൂല്ല. നമ്മളുചെല്ലുമ്പളും അവടെത്തന്നെ കാണും.” സ്വന്തം തമാശയിൽ അറഞ്ഞു ചിരിച്ചു് വെറോണിക്ക പാച്ചിയമ്മയ്ക്കൊപ്പമെത്തി. “ഇക്കണ്ട വിഴുപ്പൊക്കെ അലക്കിത്തീരണേനുമുമ്പേ കടവത്തു വെയിലങ്ങെത്തും. വെയിലുകാഞ്ഞാപ്പിന്നെ ഇന്നു മുഴ്വനും തലക്കുത്താ.” പാച്ചിവെളുത്തേടത്തി സ്പീഡൊട്ടും കുറച്ചില്ല.
വെറോണിക്ക ഒപ്പമെത്താനോടുന്നതിനിടയിൽ തോളിൽ നിന്നു് തോർത്തെടുത്തു് മുഖം തുടച്ചു: “മേലാകെ ഒരെരിപൊരി സഞ്ചാരാ… തണത്ത വെള്ളത്തീ മുങ്ങിക്കെടന്നാ ഒരാച്ചായി.”
പിന്നെ ആ കിതപ്പിനിടയിൽത്തന്നെ കൂട്ടിച്ചേർത്തു: “അതേയ് പാച്ചിയമ്മേ, എനിക്കപ്പളേ അറിയാം… ആ തെയ്യാമ്മയ്ക്കെവിടന്നാ അനീനും ചേട്ടനും? അവക്കാരുമില്ലാന്നേ. അവൾടെ പേരു് പാർക്കവീന്നാരുന്നേ.”
“ഓ… അതു കേട്ടേക്കുന്നു. മടത്തിച്ചേർന്നപ്പം അവരിട്ട പേരല്ലേ തെയ്യാമ്മ.”
“ദാണ്ടെ കെടക്കണു, ആരെ മടത്തിച്ചേർത്തെന്നാ? കത അങ്ങനൊന്നുമല്ലെന്റെ പാച്ചിയമ്മേ. അവടമ്മ ഭരണങ്ങാനെത്തെങ്ങാണ്ടൊരു ആശാരിപ്പണിക്കത്തിയാ. അവളു് ജനിക്കണേനും മുമ്പേ കെട്ട്യോനിട്ടേച്ചുപോയി തള്ളേ… പിന്നെങ്ങാണ്ടൊരുത്തൻ തള്ളയ്ക്കു കൂട്ടുവന്നു. അയാളെ കൊച്ചു് അച്ചാന്നു വിളിച്ചു. അയാളാ കൊച്ചിനെ മടത്തിക്കൊണ്ടാക്കി, പണിക്കു് അവളാ പാർക്കവി. അന്നതിനു പത്തുപതിനൊന്നു വയസൊണ്ടാകും. അയ്യാളു് പനങ്കള്ളുമോന്താൻ ചോദിക്കുമ്പം ചോദിക്കുമ്പം കാശുകൊട്ക്കാൻ അവടെന്താ പണം കായ്ക്കണ മരോണ്ടോ. അയാളു ശുണ്ഠികേറി പെണ്ണിനെ മടത്തീന്നു വിളിച്ചോണ്ടു പോയി… പിന്നെ കത… ” വെറോണിക്ക കിതപ്പാറ്റാൻ ഒന്നുനിന്നു.
കഥ കേൾക്കാതെ മുമ്പോട്ടുപോകാൻ പാച്ചിയമ്മയ്ക്കു് പറ്റുമോ! അവരു് നടപ്പു് പതുക്കെയാക്കി; വെറോണിക്കയ്ക്കൊപ്പം ചെവിയോർത്തു നടന്നു.
വെറോണിക്ക പതുക്കെ നടക്കുന്നതിനിടയിൽ ശബ്ദം താഴ്ത്തിപ്പറഞ്ഞു:
“അമ്മേടെ സമ്മന്തക്കാരൻ കൊച്ചിനെക്കൊണ്ടു ചെന്നു് ഒരു കൂട്ടുകാരന്റെ വീട്ടിലാക്കി.”
“അതെന്നാത്തിനാ?”
“നിങ്ങളിതു കേക്കെന്റെ പാച്ചിയമ്മേ… അയാളു പെണ്ണു വില്പനക്കാരനാരുന്നത്രേ. പാർക്കവിക്കന്നു് പത്തുപതിമ്മൂന്നു വയസുകാണും. ‘ഇദു് നല്ല പച്ചക്കരിമ്പല്ലേടാ, കരുമുരാന്നിരിക്കും. വിക്കണേനും മുന്നേ നമ്മക്കൊന്നു രുചിനോക്കാ’ന്നു് അയ്യാളു്. ചേതോല്ലാത്ത മൊതല്! ആ തന്തയാ ആദ്യം തൊട്ടുനക്ക്യേതത്രെ.”
“ന്റെ കാവിലമ്മേ… അതിന്റെ തള്ളയെവിടെപ്പോയി ചത്തുകെടക്കാര്ന്നു്? ആ കുരുന്നിനെ… ” പാച്ചിയമ്മയ്ക്കു മുഴുമിക്കാനായില്ല; അവളുടെ മനസിൽ പതിമൂന്നുകാരിയായ സ്വന്തം മകളുടെ മുഖം തെളിഞ്ഞു. ‘അവക്കു മൂന്നുവയസൊള്ളപ്പളാ തന്റെ വെളുത്തേടനെ ഈ പുഴ കൊണ്ടുപോയതു്.’
“ദാ കെടക്കണു, അതാണിപ്പച്ചോദ്യം… പണിക്കത്യേ അയാളു് എപ്പളേ തടിക്കച്ചവടക്കാരൻ ചെട്ട്യാർക്കു പണയം വച്ചു. ചെട്ടിയാരു് അവളേം കൊണ്ടു് അതിർത്തി കടന്നില്ലേ.”
“ആ പെങ്കൊച്ചിന്റൊരു തലേവിധി!” പാച്ചിയമ്മ നെടുവീർപ്പിട്ടു.
“നിങ്ങളിതു കേക്ക്” വെറോണിക്ക ഉത്സാഹത്തോടെ തുടർന്നു: “രണ്ടാനച്ചനും മറ്റേവനും ആവുന്നേടത്തോളം ഹേമദണ്ണം ചെയ്തു. കൊച്ചിനെ മുറിയിൽ പൂട്ടിയിട്ടേച്ചാ ചാരായം മോന്താൻ പോണതു്. മൂന്നാംപക്കം കച്ചവടമൊക്കെ ഒറപ്പിച്ചു് എടപാടുകാരനേം കൊണ്ടുവന്നപ്പം ആടുകെടന്നിടത്തു പൂടപോലുമില്ലെന്നു പറയുമ്പോലായി. കൊച്ചെവടേന്നു് ഓട്ടം പിടിച്ചു. പാർക്കവി പൊറത്തു ചാടിയപാടെ മടത്തിലേക്കാ ഓടിയേ. കൊച്ചിന്റെ കരച്ചിലും പടുതീം കണ്ടപ്പം അവരു് കൊച്ചിനെ ഒളിപ്പിച്ചു; മടത്തി നിർത്തി പേരും മാറ്റി—തെയ്യാമ്മ. ആ ദുഷ്ടൻ കൊറേ പണിയൊക്കെ നോക്കീത്രെ, പെണ്ണിനെ എറക്കിക്കൊണ്ടുപോരാൻ. നല്ല ഉരിശമ്മാരു മാപ്പിളപ്പിള്ളേരൊണ്ടാര്ന്നു. മേലുനൊന്തപ്പം അയാളു നാടുവിട്ടെന്നാ പറേണേ!”
“മടത്തിച്ചേർന്ന അവളെങ്ങനാ പിന്നെ ഇപ്പണീംകൊണ്ടു് ഈ പൊറംപോക്കിലെത്തീതു്? ഞങ്ങളു പൂവങ്ങാട്ടുതെക്കേതി താമസിക്കാൻ തൊടങ്ങീപ്പം മൊതലു് തെയ്യാമ്മാപ്പണിക്കത്തി ഇപ്പണിതന്നെ. ബാകുലേയനും കൂടൊണ്ടു്, ” പാച്ചിയമ്മ സംശയം ചോദിച്ചു.
“നിങ്ങക്കെന്നാ പ്രാന്തൊണ്ടോ പാച്ചിയമ്മേ; അവളെ ക്രിസ്ത്യാനിയാക്കുകേം മടത്തിച്ചേർക്കുവോന്നും ചെയ്തില്ല. പേരുമാറ്റീപ്പം അവക്കതൊരൊറപ്പായേ; അത്രേള്ളൂ. ആരോരുമില്ലാത്തോരെ ആരു് മടത്തിച്ചേർക്കാൻ! പറയും ചേർക്കാന്നു്. എങ്ങാനും ചേർത്താലോ—അവട്ത്തെ അടിച്ചുതളീം വിഴുപ്പലക്കലും… പിന്നെ പൊറംലോകം കാണലില്ല. ഇതാണേ അന്യജാതീപ്പെട്ടതു്. ആരും ചോദിച്ചു വരാനില്ലാത്ത പണിക്കാരത്തിയെക്കിട്ടി, അവർക്ക് അഞ്ചെട്ടുകൊല്ലം അവടെ നിന്നു. മടുത്തപ്പം ഒളിച്ചോടീതാ. അവരറിഞ്ഞു പൊറത്തുവിടത്തില്ല. എനിക്കോർമേണ്ടു്. ഒരെല്ലുംതോലുമായിട്ടു്, വേരിനെടേക്കൂടെ വലിച്ചെടുത്ത പോലെ കോലംകെട്ടു് ഞങ്ങടെ വീട്ടിലുവന്നു് കഞ്ഞിവെള്ളം ചോദിച്ചു, പാവം. മൂന്നാലു ദെവസം ഞങ്ങളെ ചായ്പിലു് കെടന്നു. ഒള്ളതിപ്പങ്ക് തിന്നാനും കൊടുത്തു. കൊച്ചു് അപ്പ പറഞ്ഞതാ ഈ കതയൊക്കെ.”
“ഈ പണി പിന്നെ എന്നാ തൊടങ്ങീതു്?”
“ഞങ്ങടവടെ എന്തു വിശ്വസിച്ചാ താമസിപ്പിക്കണെ? അതിയാന്റെ തന്തയന്നു് ചത്തിട്ടില്ല. തരംകിട്ടിയാ എന്നെ വരെ കേറിപ്പിടിക്കും. അതാ മൊതലു്. എറക്കിവിടാൻ കഷ്ടം തോന്നി. അപ്പന്റെ മാപ്പളേം കുന്നുംപൊറത്തെ പിള്ളേച്ചനും ഒക്കെക്കൂടെ അവടെ പൊറംപോക്കിലൊരു കുടിലുകെട്ടിക്കൊടുത്തു. ആലുംകടവിക്കാര്ടെ ഓട്ടലിലു് അടിച്ചുവാരലും പാത്രം കഴുകലും ഒക്കെയായിട്ടു് പണീം എടപാടാക്കി. പിള്ളേച്ചനാ പറഞ്ഞെ പേരുമാറ്റണ്ടാന്നു്. പള്ളീടെ വല്ല സഹായോം കിട്ടിയാ അത്രേമാകട്ടേന്നു്. പള്ളീക്കാരു മാമോദീസാമുക്കി ക്രിസ്ത്യാനിയാക്കീത്രെ, ആരറിഞ്ഞു! ഏതാണ്ടൊക്കെ സഹായിക്കേക്കെ ചെയ്തു കെട്ടാ.”
“അതു പറ; അവളെന്തിനാ പിന്നേം ഇപ്പണി തൊടങ്ങ്യേ?” പാച്ചിയമ്മ അക്ഷമയായി.
“അതിപ്പം എന്നാ പറയാനാ, പാച്ചിയമ്മേ. ഓട്ടലിലെ പണിയല്ലേ, വെള്ളോം തീനും കിട്ടീപ്പം പെണ്ണങ്ങു തിടംവച്ചേ. പെണ്ണിന്റെ മേനിക്കൊഴുപ്പു കണ്ടാ അടങ്ങീരിക്കണ ആണേതാ! ആലുകടവി മൊതലാളീടെ മോൻതന്നെയാ ആദ്യം കൂരേടെ കതകു പൊക്കീതെന്നാ കേട്ടേക്കണേ. അന്തിക്കൂട്ടുതേടി തെക്കുവടക്കോടണ… മോൻമാർക്കു് നമ്മടെ നാട്ടീ ക്ഷാമോന്നുമില്ലല്ലോ… മൊതലാളി ഓട്ടലീന്നു പറഞ്ഞു വിട്ടു അവളെ.”
പിന്നെ വെറോണിക്ക പാച്ചിവെളുത്തേടത്തിയോടു പറഞ്ഞ പഴയ ചരിത്രത്തിന്റെ രത്നച്ചുരുക്കമിങ്ങനെ:
‘തെയ്യാമ്മയ്ക്കു ജീവിക്കണ്ടെ…’
‘വൈക്കം—പാലാ റൂട്ടിലോടുന്ന പ്രൈവറ്റുബസ്സുകളെല്ലാം ഓട്ടം കഴിഞ്ഞുവന്നാൽ തെയ്യാമ്മപ്പണിക്കത്തീടെ വീടിനു മുൻപിൽ ചവിട്ടി നിർത്തി. അന്നത്തെ ഓട്ടം നിർത്തി കുളിയും ശാപ്പാടും കഴിഞ്ഞു് കൊട്ടാരമറ്റത്തിന്റെ സൈഡുറോഡിൽ ഒതുക്കാൻ പോകുന്ന പോക്കിലായിരുന്നു ബസ്സുകൾ ആ കൂരയ്ക്കു മുൻപിൽ ചവിട്ടി നിർത്താറു്. അടച്ചിട്ട വാതിലിനു മുന്നിൽ കാക്ക വിളക്കു കത്തുന്നുണ്ടെങ്കിൽ സ്ലോചെയ്ത വണ്ടി തനിയെ സ്പീഡുകൂടും. പിന്നെ കത്തിച്ചൊരു പോക്കാണു്. ദൂരെയെവിടെങ്കിലുമേ പിന്നെ പാർക്കുചെയ്യൂ; അകത്തു് ഏമാന്മാരാരെങ്കിലും കാണും.’
‘കാക്കവിളക്കു് തുറന്നിട്ട വാതിലിന്നകത്താണെങ്കിൽ ധൈര്യമായിട്ടു കയറിച്ചെല്ലാം. അകത്താളുണ്ടെങ്കിലും വല്ല ആപ്പഊപ്പകളുമാകും. കുറച്ചു കാത്തിരിക്കണമെന്നേയുള്ളൂ. അതുപക്ഷേ, കുറെ പണ്ടായിരുന്നു; ഹനുമാൻ ബാഹുലേയനെന്ന ബാഹുലേയപ്പണിക്കൻ തെയ്യാമ്മയ്ക്കു് ഒരു മുണ്ടും പൂക്കൾതുന്നിയ കവിണീം ചട്ടയ്ക്കുള്ള തുണീം ഒരു കെട്ടു ബീഡിയും സമ്മാനിച്ചു് സ്ഥിരംകൂട്ടായി അവിടെ താമസം തുടങ്ങുന്നതിനും മുൻപു് .’
‘പതിഞ്ഞമൂക്കും വലിയവായും ഉന്തിയപല്ലും മെലിഞ്ഞുവളഞ്ഞ ശരീരവുമുള്ള ബാഹുലേയൻ കറുത്തു തടിച്ചു് ഉദ്ദണ്ഡന്മാരായ ബകനും ഭീമനുമെന്നു് ഇരട്ടപ്പേരുള്ള രണ്ടുചേട്ടന്മാരുടെ തമ്മിലടിക്കിടയിൽപ്പെട്ടു നട്ടെല്ലു ചതഞ്ഞപ്പോൾ പോതിപ്പണിക്കത്തി പറഞ്ഞു: “ന്റെ കുട്ട്യേ, ബാകുലേയാ നീയെങ്ങോട്ടെങ്കിലും ഓടിപ്പൊയ്ക്കോ. എന്തായാലും നെന്റെ വീതം അമ്മച്ചിക്കു കൊക്കീ ജീവനൊണ്ടേ മാറ്റിവച്ചേക്കാം.” ബാഹുലേയൻ തെരുവിലേക്കിറങ്ങി. വണ്ടികഴുകീം ചുമടെടുത്തും വിശപ്പടക്കി. കടത്തിണ്ണേലും പള്ളിമുറ്റത്തും ആൽത്തറയിലും അന്തിയുറങ്ങി. പിന്നെ ആറ്റിനക്കരെ കൊല്ലക്കടവിനു താഴെ വാറ്റുചാരായക്കാരൻ അന്തോണിച്ചന്റെ കയ്യിൽനിന്നു് അഞ്ചും ആറും കുപ്പി ചാരായം മുതുകിൽ കെട്ടിവച്ചു് മീനച്ചിലാറു നീന്തിക്കയറി കാവിലെ ഇലഞ്ഞിമരച്ചോട്ടിൽ കുഴിച്ചിടും. പാതിരായ്ക്കു് സമയം പോലെ ഓരോ കുപ്പി ആവശ്യക്കാർക്കു് എത്തിച്ചുകൊടുക്കും. അപ്പഴും കിടപ്പു് പഴയപോലെ. അപ്പോഴെങ്ങാണ്ടു് ആരോ ഇട്ട ഇരട്ടപ്പേരാണു് ഹനുമാൻ.’
‘അപ്പോൾ പിള്ളേച്ചനാ ചോദിച്ചതു്, ‘തെയ്യാമ്മയ്ക്കൊപ്പം താമസിച്ചുകൂടേ’ന്നു്. ‘അവക്കുകൂട്ടു നീയും നിനക്കുകൂട്ടു് അവളും!’ അങ്ങനെ ബാഹുലേയൻ തെയ്യാമ്മയുടെ കെട്ട്യോനായി. തെയ്യാമ്മ, തെയ്യാമ്മപ്പണിക്കത്തിയായി.’
‘എന്നാലും നിന്റെ ബിസിനസ് നീ നിർത്തണ്ട, എന്റേതു ഞാനും നിർത്തുന്നില്ല. രണ്ടായാലും കാശു കിട്ടുന്ന ഏർപ്പാടല്ലേ’ന്നു് ബാഹുലേയൻ. തെയ്യാമ്മ സമ്മതിച്ചു. തെയ്യാമ്മയുടേയും ബാഹുലേയന്റേയും ബിസിനസുകൾ കൂട്ടിച്ചേർത്തു് ഒരു ബിസിനസു കൂടി തുടങ്ങുകയും ചെയ്തു. അതോടുകൂടി ചവിട്ടിനിർത്തുന്ന വണ്ടികൾ പതുക്കെ റോഡരികിലെ ഒഴിഞ്ഞ പുരയിടത്തിലേക്കു കേറ്റിയിട്ടു് ഡ്രൈവറന്മാർക്കും കിളികൾക്കും അകത്തുകയറാം. ചായിപ്പിലെ ആട്ടിൻകൂട്ടിന്റെ പലകകൾ നിരത്തിയുണ്ടാക്കിയ മേശപ്പുറത്തു് കുരുമുളകു ചതച്ചിട്ടു വരട്ടിയ നല്ല എരിവുള്ള കാളയിറച്ചിയും ചാരായവും റെഡി. അതു മാത്രം വേണ്ടവർക്ക് കഴിക്കാം, കുടിക്കാം; രൊക്കം കാശുവച്ചു് ഇറങ്ങിപ്പൊക്കോണം. മറ്റതും കൂടി വേണമെങ്കിൽ കാത്തിരുന്നു് ഊഴം വച്ചും കേറാം. അതും പണം രൊക്കം.
‘ആദ്യമൊക്കെ കൊടുവാളും വെട്ടുകത്തീം കരുതി വച്ചോണ്ടായിരുന്നത്രേ തെയ്യാമ്മ ബിസിനസ് തുടങ്ങിയതു്… പതുക്കപ്പതുക്കെ തെയ്യാമ്മയുടെ നാക്കിനു് കൊടുവാളിനേക്കാൾ മൂർച്ചയുണ്ടായി. ഇടപാടുകാർ അനുസരണക്കേടു കാണിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്രെ.’
വെറോണിക്കയും പാച്ചിവെളുത്തേടത്തിയും ആറ്റുകടവെത്തിയിരുന്നു. പിന്നെയുമെന്തോ പറയാൻ വാതുറന്ന വെറോണിക്കയെ പാച്ചിയമ്മ കൈകൊണ്ടു വിലക്കി.
മുങ്ങി നിവരുന്നതിനിടയിൽ മറിയച്ചേടത്തി അതു കണ്ടു: “വേണ്ടാടിയേ, എന്നെ ഒളിക്കണ്ട. ഞങ്ങടെ കണ്ണും മൊകത്തല്ലേ… ന്നാലും ന്റെ കർത്താവേ, സൊർണക്കൊടം പോലൊരു കൊച്ചു്, അതും കൊമ്പൻ; അതിനെക്കൊണ്ടെ കളയാൻ തോന്നീതേതു മാപാപിക്കാണാവോ”; അവർ തലയിൽ കൈവച്ചു. “കൊണ്ടെക്കളഞ്ഞെന്നാരു് പറഞ്ഞു് ചേടത്തീ; വളത്താൻ തന്നെ. കെട്ടുകണക്കീ കാശും കൊടുത്തേക്കണെ പിന്നെന്നാത്തിനാ?” തങ്കമ്മ തോർത്തു് അലമ്പിപ്പിഴിഞ്ഞെടുക്കുന്നതിനിടയിൽ ഒരു ചിരിയോടെ പറഞ്ഞു.
“ത്ഫൂ. പിന്നെ. വളത്ത്ണൂ… തെയ്യാമ്മയ്ക്കിപ്പം അതല്ലേ പണി! അവളതിന്റെ കാലനാ, പറഞ്ഞില്ലാന്നു വേണ്ടാ” മറിയാമ്മച്ചേടത്തി ഉറപ്പിച്ചു; അവർക്കു കരിനാക്കാ, ഫലിക്കും. “നമ്മക്കെങ്ങാനും തന്നാ പൊന്നു പോലെ വളത്താര്ന്നു, കാശും നോട്ടൂന്നും ആരും തരണ്ട. പണീട്ത്തു പോറ്റിക്കോളാം. എന്റെ മോക്കൊരു ആങ്ങളേം ആയേനേം, ” പാച്ചി വെളുത്തേടത്തി സങ്കടപ്പെട്ടു പറഞ്ഞു.
“അതിനു പാച്ചിയമ്മേ, ആ കൊച്ചു് ഏതു ജാതീപ്പെട്ടതാന്നുവച്ചാ, ” വെറോണിക്ക ചോദിച്ചു.
“കൊച്ചുങ്ങക്കു ജാതിയൊണ്ടോ വെറോണിക്കേ? അതു ദൈവത്തിന്റെ ജാതി. നമ്മളു വളത്തുമ്പ നമ്മടെ ജാതി, അത്രേള്ളൂ, ” പാച്ചിയമമ വേദാന്തിയായി.
വെറോണിക്ക രഹസ്യം പറയുമ്പോലെ പറഞ്ഞു, എല്ലാവരും ചെവിവട്ടം പിടിക്കുന്നുണ്ടെന്നു ഉറപ്പാക്കിക്കൊണ്ടുതന്നെ:
“അതു പിന്നേ… കൊട്ടാരം പോലൊരു കാറു്. വെള്ള നെറാ… ഓടുമ്പം ഒച്ചേംകൂടീല്ല. ഒഴുകുകാന്നാ അതിയാൻ പറഞ്ഞേ. തെയ്യാമ്മേടെ കുടിലിന്റെ കൊറച്ചിപ്പറം ആ കവലേടടുത്തു് മൈതാനത്തിന്റെ മൂലേലേക്കു കേറ്റിയാ നിർത്ത്യേ. എന്തോ സാധനം സൂക്ഷിച്ചു് കാറീന്നെടുത്തു് തെയ്യാമ്മേടെ കയ്യീക്കൊടുത്തു. കുഞ്ഞിന്റെ കരച്ചിലുപോലെ ഒരു ഒച്ചകേട്ടു. ആ പൊതീന്നു തന്നാ. തെയ്യാമ്മ ആ പൊതീം കൊണ്ടു് ഓടിപ്പോയി കൂരയ്ക്കകത്തേക്കു് കാറു നിർത്തണ കണ്ടപ്പ അതിയാൻ മൂലയ്ക്കൊള്ള ആലിന്റെ മറവിലേക്കു മാറി നിന്നേതു്. കാറിന്റെ വെളിച്ചത്തീ കണ്ടതാ തെയ്യാമ്മെ.”
“നെന്റെ മാപ്പള ആ പാതിരാനേരത്തു് ഇതൊക്കെ കാണാൻ അവടെ ഒളിച്ചു നിക്ക്വാര്ന്നോടീ” മറിയച്ചേടത്തി പുച്ഛത്തോടെ ചോദിച്ചു് കുലുങ്ങിച്ചിരിച്ചു. “ഇച്ചേടത്തിക്കെന്തിന്റെ കേടാന്നാ. കൊസ്രാക്കൊള്ളീക്കേം മനസ്സിലാകേലാന്നു വിചാരിക്കണ്ട. അതിയാൻ കെടങ്ങൂരു് പെങ്ങളുപെണ്ണിന്റെ അമ്മായപ്പന്റെ ഏനക്കേടന്വേഷിച്ചു പോയാര്ന്നു. രാത്രീ അത്രേം ദൂരത്തൂന്നു് നടന്നെത്തണ്ടേ. അല്ലാണ്ടേം നമ്മക്കാര്ടേം രഹസ്യോന്നും അറിയണ്ട;” വെറോണിക്ക നീരസപ്പെട്ടു.
“പോട്ടെ, വെറോണിക്കാ ചേടത്തീ. മറിയച്ചേടത്തി വെറുതെ ചോദിച്ചതല്ലേ. അത്രേം രാത്രി റപ്പായിമാപ്പിള അവടെങ്ങനെത്തീന്ന സംശയംകൊണ്ടല്ലേ. കാര്യമറിഞ്ഞല്ലോ.” കുളിച്ചു് ഈറൻമാറ്റി നനച്ചുപിഴിഞ്ഞ തുണികൾ കൈത്തണ്ടയിലും തോളിലുമിട്ടു് ആകാംക്ഷയോടെ കഥകേട്ടു നിന്ന തങ്കമ്മ മധ്യസ്ഥയായി. തങ്കമ്മ ഏഴാം ക്ലാസുവരെ പഠിച്ച പെണ്ണാണു്. അതിന്റെ ഗമയുണ്ടു് അവൾക്കു് തങ്കമ്മ തിടുക്കപ്പെട്ടു ചോദിച്ചു:
“അതേയ് ചേടത്തീ… അതാര്ടെ കാറാന്നു് റപ്പായി മാപ്പിള നോക്കീല്ലേ, കാറിന്റെ നമ്പറോ, പേരോ… അരമനേലും വേലിക്കകത്തുകാർക്കും മാത്രേള്ളൂ നമ്മടെ നാട്ടിൽ ഒഴുകുന്ന കാറു്. അവടത്തേക്കെ തടിപ്പണി എന്റച്ഛനല്ലേ ചെയ്യിക്കണെ.”
“അവർക്കു മാത്രോന്ന്വല്ല… നെടിയിടത്തുമഠത്തിലെ വല്യേമാന്റെ മൂത്തമകൻ ഡാക്കിട്ടരുതമ്പുരാനില്ലേ, അയ്യാക്കും കാറൊണ്ടു്, ” അതുവരെ ഒന്നും മിണ്ടാതെ മേലു് തേച്ചുവെളുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അമ്മിണിയമ്മ പറഞ്ഞു.
“ഓ… നമ്മടെ നാട്ടീ ആകെമൊത്തം കൈവെരലേലൊതുക്കാനൊള്ള കാറുകളേ ഒള്ളൂ. നമ്പറുനോക്കീരുന്നേ കണ്ടുപിടിക്കാൻ വല്ലപാടുംണ്ടാര്ന്നോ?” തങ്കമ്മ ചോദിച്ചു.
“അതെന്റെ കുഞ്ഞേ, നാട്ടുവെളിച്ചത്തി ദൂരെ നിന്നല്ലേ കണ്ടേ. അടുത്തുചെന്നു് ശരിക്കു നോക്കാൻ നിന്നാലു ചെലപ്പം… പാറക്കയത്തീന്നു ശവം പൊങ്ങും കൂടിയില്ലെന്റെ കൊച്ചേ. എന്റെ പിള്ളേർക്കു് അപ്പനില്ലാണ്ടായേനെ. കണ്ടതു കണ്ടു. നമ്മളെന്തീനാ… എന്തേലും ആയിപ്പോട്ടെ.” വെറോണിക്ക വിഷയം ഉപസംഹരിച്ചു.
“എന്നാലേയ് അതു ദൈവപുത്രനാ… ഞങ്ങടെ പുരാണത്തിലൊക്കെ അങ്ങനത്തെ ഒത്തിരി കഥകളൊണ്ടു്. ഒരു ദൈവത്തിനെ ആത്മാർത്ഥമായി വിചാരിച്ചു് കൊച്ചുവേണമെന്നു പറയണ്ടതാമസം അയാടെ കൊച്ചു് നമ്മടെ കയ്യിൽ. ദൈവത്തിന്റെ രഥം അങ്ങനത്തെ കൊച്ചിനേം കൊണ്ടു് സ്വർഗത്തീന്നെറങ്ങി വന്നതാ… രഥം കണ്ടപ്പ റപ്പായിച്ചേട്ടനു് കാറാന്നു തോന്നി. അതല്ലേ ഒഴുകിയാ വന്നേന്നു പറഞ്ഞേ. കൊട്ടാരമറ്റം കടന്നല്ലേ വന്നേ… മാടനോ മറുതയോ രക്ഷസ്സോ വല്ലതും റപ്പായിച്ചേട്ടന്റെ കണ്ണുകെട്ടിക്കാണും, അല്ലേ ചേടത്തീ?” കടവിലെ പാറയിൽ വഴുക്കി വീഴാതെ പാവാട ഒതുക്കിപ്പിടിച്ചു് സൂക്ഷിച്ചു കയറുന്നതിനിടയിൽ തിരിഞ്ഞുനിന്ന തങ്കമ്മ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു.
‘മേപ്പട്ടും നോക്കി ഇരിപ്പു തുടങ്ങീട്ടു് കൊറേ നേരായല്ലോ. ആരേ സ്വപ്നോം കണ്ടോണ്ടിരിക്ക്വാടീ പെണ്ണേ?’
അടുക്കളമുറ്റത്തെ പ്ലാവിന്റെ പൊന്തിനിൽക്കുന്ന വേരിൽ ആകാശം നോക്കി അന്തംവിട്ടിരിക്കുന്ന സാവിത്രിക്കുട്ടി അമ്മയുടെ ചോദ്യം കേട്ടില്ല.
‘എടീ സാവിത്രീ… നീയവിടെ എന്തു നോക്കീരിക്ക്യാന്നു്?’ ഇടിവെട്ടും പോലെയുള്ള അമ്മയുടെ ശബ്ദം കേട്ടു് സാവിത്രിക്കുട്ടി ഞെട്ടിയുണർന്നു.
‘എനിക്കെന്തേലും കണ്ടുപിടിക്കണം.’ സാവിത്രിക്കുട്ടി പരുങ്ങലോടെ പറഞ്ഞു. ‘കണ്ടുപിടിക്ക്വേ, എന്തു കണ്ടുപിടിക്കാൻ?’
‘ഭൂമീലേം ആകാശത്തേം കടലിലേം ഒക്കെ കാര്യങ്ങളു്… ശാസ്ത്രജ്ഞന്മാരു കണ്ടുപിടിച്ചില്ലേ, ഭൂമി കറങ്ങണൊണ്ടെന്നു്, ഇടിവെട്ടണതു് എങ്ങനാണു്, ഭൂമീലു് ജീവനൊണ്ടായതു്…’
‘ഭാ… എഴുന്നേറ്റുപോണൊണ്ടോ എന്റെ മുമ്പീന്നു്. മഴയിപ്പ വീഴും. അന്നേരാ അവൾടെയൊരു കണ്ടുപിടിത്തം! മിറ്റത്തു് കെടക്കണ വെറക് ആ ചായിപ്പിലേക്കു് പെറുക്കിവയ്ക്കു പെണ്ണേ… കണ്ടുപിടിക്ക്ണു്. പോടീ എഴുന്നേറ്റു്.’ സാവിത്രിക്കുട്ടിയുടെ തലയ്ക്കു് ഒരു കിഴുക്കുകൊടുത്തു അമ്മ.
കിഴുക്കിന്റെ വേദന തൂത്തുകളഞ്ഞു് സാവിത്രിക്കുട്ടി മുറ്റത്തിറങ്ങി… തമ്മിൽത്തമ്മിൽ തിടുക്കത്തിൽ കുശലം മന്ത്രിച്ചു് പാറിപ്പോകുന്ന കരിമേഘത്തുണ്ടുകൾ… അങ്ങുദൂരെ ആകാശച്ചെരിവിൽ ഭീമന്മാരായ കാർമേഘങ്ങളുടെ കളരിപ്പയറ്റ്! വളഞ്ഞുപുളഞ്ഞു ചീറുന്ന ഉറുമിയുടെ തങ്കവെളിച്ചം… സാവിത്രിക്കുട്ടിയുടെ കണ്ണുകളിൽ പ്രപഞ്ചം ഇറങ്ങിനിന്നു…
…പാഠപുസ്തകത്തിലുള്ളതിനേക്കാൾ എത്രയോ വലിയ പാഠങ്ങളാണു് നമുക്കു് ചുറ്റുമുള്ളതു്! കണ്ണും കാതും മനസ്സും എപ്പോഴും ചുറ്റുപാടുകളിലേക്കു് തുറന്നിരിക്കണം… എന്നാലും ഒരു മനുഷ്യജന്മം കൊണ്ടു് പ്രപഞ്ചത്തിന്റെ ഒരു നൂറിലൊന്നുപോലും മനസിലാക്കാനാകില്ല… പക്ഷേ, നമ്മളെപ്പോഴും…’ അങ്ങനെ ഓരോ അറിവുകളിലേക്കുമുള്ള വാതിൽ തുറക്കും ചാക്കോസാർ പൊതുവിജ്ഞാനം ക്ലാസിൽ.
കണ്ണും കാതും മനസ്സും കൂർപ്പിച്ചു്, ക്ലാസ് തീരല്ലേ എന്നു പ്രാർഥിച്ചു്, തീരാത്ത സംശയങ്ങളുമായി സാവിത്രിക്കുട്ടിയും…
ചോദ്യം ചോദിച്ചു് ചാക്കോസാറിനെ ബുദ്ധിമുട്ടിക്കുന്നതിൽ ഒന്നാമതൊന്നുമായിരുന്നില്ല സാവിത്രിക്കുട്ടി. പക്ഷേ, ഒരു ദിവസം സാവിത്രിക്കുട്ടിയുടെ നാവിൽ വന്നുമുട്ടിയ ചോദ്യം ചാക്കോസാറിനു് ഇഷ്ടപ്പെട്ടു.
‘ഈ നക്ഷത്രങ്ങടേം സൂര്യന്റേം ചന്ദ്രന്റേം ആകാശത്തിന്റേം അപ്പുറത്തു് വേറേം ഭൂമി ഒണ്ടാരിക്കുമോ സാറേ? ഭൂമിയൊണ്ടേ അവടത്തെ മനുഷ്യരും നമ്മളെപ്പോലെ ആരിക്കുമോ? ആരിക്കത്തില്ല. കഥേലു് ഈ ദേവന്മാരെന്നൊക്കെ പറയണതു് അവടത്തെ ആളുകളെപ്പറ്റിയാരിക്കും, അല്ലേ സാറേ?’
‘കൊള്ളാം… ഇങ്ങനെ ചോദ്യങ്ങൾ വരണം മനസ്സിൽ… വേറെ ഭൂമിയൊണ്ടോന്നും അവിടെങ്ങാനും ജീവികളുണ്ടോന്നുമൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കഥകളിൽ പറയുന്ന ദേവന്മാർ കഥകളിൽ മാത്രമുള്ളവരാണു്. കുട്ടികളേ… നിങ്ങൾ പഠിക്കണം. ഒരുപാടു് പഠിക്കണം. സാവിത്രിക്കുട്ടിയുടെ സംശയത്തിനു് ഉത്തരം കണ്ടെത്താൻ എന്നെങ്കിലും സാധിക്കും.’
എന്തെങ്കിലും കണ്ടുപിടിക്കണമെന്ന മോഹം ഒരു ഞണ്ടിനെപ്പോലെ സാവിത്രിക്കുട്ടിയുടെ മനസ്സിനെ ഇറുക്കാൻ തുടങ്ങിയതു് അന്നു് മുതൽക്കാണു്. എന്താണു് കണ്ടുപിടിക്കേണ്ടതു്? ഇതുവരെ ആർക്കും തിരിച്ചറിയാൻ പറ്റാതിരുന്ന കാര്യങ്ങൾ… ചാക്കോസാർ പറഞ്ഞിട്ടുണ്ടു് ആരൊക്കെ കണ്ടുപിടിച്ചാലും തീരാത്തത്ര കാര്യങ്ങൾ ഈ ലോകത്തുണ്ടെന്നു്.
സാവിത്രിക്കുട്ടി ചിന്തിച്ചുകൊണ്ടേയിരുന്നു, നടപ്പിലും ഇരിപ്പിലും കിടപ്പിലും; രണ്ടാം ലോകമഹായുദ്ധകാലത്തും അതേത്തുടർന്നും ഉണ്ടായ കെടുതികളും വറുതികളും ഏറെ ബാധിച്ച, ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിൽനിന്നു് രാജ്യത്തിന്റെ അധികാരം ഇന്ത്യൻ പ്രമാണിമാർക്കു് കൈമാറിക്കിട്ടിയതിന്റെ ഗുണമൊന്നും അനുഭവത്തിൽ കാണാത്തതിനാൽ അതിൽ അത്രയ്ക്കൊന്നും ആവേശം കൊള്ളാൻ കെൽപ്പില്ലാത്തവർ ഭൂരിഭാഗമായ, നവോത്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പ്രഭാതരശ്മികൾ റബ്ബർമരങ്ങളുടെ ഇലച്ചിലിനിടയിൽക്കൂടി കടന്നുവരാൻ വിഷമിക്കുന്നതു് നിസ്സഹായതയോടെ നോക്കിനിന്ന, ഒരു കൊച്ചുകുഗ്രാമത്തിലെ പാവം പാവം സർക്കാർ സ്ക്കൂളിലെ അഞ്ചാംക്ലാസുകാരിയുടെ കണ്ണും കാതും മനസ്സും എത്തുന്ന അകലങ്ങളിലേക്കു തുറന്നുവച്ചു്, സ്വന്തം ആദർശങ്ങൾ കാത്തുസൂക്ഷിക്കാൻ ജീവിതദുരിതങ്ങൾ കൈനീട്ടി വാങ്ങിയ ഒരച്ഛന്റെ ദുർലഭമായി മാത്രം കിട്ടുന്ന സാന്നിധ്യം പകർന്നുകൊടുക്കുന്ന—എന്നാൽ ആ പത്തുവയസ്സുകാരിക്കു് മുഴുവനായി ഉൾക്കൊള്ളാനാകാത്ത—വാക്കുകളുടേയും ആശയങ്ങളുടേയും ചിറകടിയൊച്ച ത്രസിപ്പിക്കുന്ന മനസ്സുമായി.
ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മഴയും മഞ്ഞും മരങ്ങളും കരയും കടലും… കൺമുന്നിൽ കാണുന്നതെല്ലാം അത്ഭുതങ്ങൾ; പുൽക്കൊടിത്തുമ്പിലെ ഒരു മഞ്ഞുകണികപോലും… എന്താണു് എങ്ങനെയാണു് കണ്ടുപിടിക്കുക… മനുഷ്യർക്കാവശ്യമുള്ളതെല്ലാം ആരൊക്കെയോ കണ്ടുപിടിച്ചുകളഞ്ഞു! പക്ഷേ, എന്നിട്ടുമെന്താ പട്ടിണിയും രോഗങ്ങളും സംഘർഷങ്ങളും…
ഉണ്ടു്, കണ്ടുപിടിക്കാൻ ഇനിയും ഒത്തിരി എന്തൊക്കെയോ ഉണ്ടു്; ഒരിക്കലും കണ്ടുപിടിച്ചു തീരില്ലെന്നല്ലേ ചാക്കോസാർ പറഞ്ഞതു്.
അങ്ങനെ ഒരു ദിവസം…
കരോട്ടെ കുമാരൻവല്യമ്മാവന്റെ പറമ്പിലെ വലിയ നാട്ടുമാവിൻചോട്ടിൽ ബാലസെറ്റു മുഴുവനുമുണ്ടു്; മാമ്പഴക്കാലമാണു്. പെട്ടെന്നു് ഒരു മാമ്പഴം—അല്ല അതൊരു കല്ലാണു്. നേരേ താഴോട്ടു വരുന്നു. മേൽപ്പോട്ടു തന്നെ നോക്കി കൊതിയൂറി നിൽക്കുന്ന അനിയന്റെ തലയ്ക്കു നേരെ… ഒറ്റച്ചാട്ടത്തിനു് അനിയനെ തള്ളിമാറ്റി സാവിത്രിക്കുട്ടി. പക്ഷേ, കല്ലു് സാവിത്രിക്കുട്ടിയുടെ ഉച്ചിക്കു തന്നെ വീണു… തങ്കമ്മു എറിഞ്ഞ കല്ലാണു്, എല്ലാവരേയും കളിപ്പിക്കാൻ. മാങ്ങ വീഴുന്നുവെന്നു് വിചാരിച്ചു് ഓടുന്നവർ ഇളിഭ്യരാകുമ്പോൾ കൂട്ടച്ചിരിയുയരും… അന്നു് ആർക്കും പക്ഷേ, ചിരിക്കാൻ പറ്റിയില്ല. സാവിത്രിക്കുട്ടിയുടെ തലയിൽ നിന്നും ചോര ഒഴുകുന്നു. കല്ലുവീണ വേദനയിൽ എങ്ങിക്കരഞ്ഞുകൊണ്ടിരുന്ന സാവിത്രിക്കുട്ടി പെട്ടെന്നു് കരച്ചിൽ നിർത്തി… ‘ഒരു സംശയം—തങ്കമ്മു മോലോട്ടെറിഞ്ഞ കല്ലെന്തിനാ താഴോട്ടു് പോന്നേ, ആകാശത്തു നിൽക്കുന്ന മാങ്ങയ്ക്കു് അടർന്നാൽ താഴെ ഭൂമിയിലേക്കേ പോരാൻ പറ്റൂ. പക്ഷേ, താഴെ ഭൂമിയിൽ നിന്നു് മേപ്പോട്ടുപോയ കല്ലിനു് അങ്ങനെ തന്നെ അങ്ങുനേരെ ആകാശത്തിലോട്ടു പോകാരുന്നില്ലേ… ഇന്നാളു ദേഷ്യം വന്നപ്പം അമ്മ എടുത്തെറിഞ്ഞ പിച്ചളമൊന്ത അടുക്കളച്ചുവരിൽ തട്ടി തിരിച്ചുവന്നു് സാവിത്രിക്കുട്ടിയുടെ മൂക്കുചതച്ചു… ചുവരു് തടഞ്ഞില്ലായിരുന്നെങ്കിൽ മൊന്ത അങ്ങനെ പറന്നു് പറന്നു്… ചക്കോ സാറിനോടു് ചോദിക്കാം… എന്നിട്ടു സാവിത്രിക്കുട്ടി കണ്ടുപിടിക്കും കല്ലിനു നേരെ ആകാശത്തേക്കു പോകാനുള്ള വഴി, മൊന്തയ്ക്കു പറക്കാനുള്ള വഴി…’
വളരെപ്പണ്ടുതന്നെ ഐസക്ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതുകൊണ്ടു്, സാവിത്രിക്കുട്ടിയുടെ തലയിൽ വീണ കല്ലിനു്—അഥവാ മാമ്പഴം തന്നെയായാലും—ഒരു പ്രസക്തിയുമില്ലെന്നു് സ്ക്കൂൾഫൈനൽ ക്ലാസുകാരനായ അപ്പുണ്യേട്ടൻ പറഞ്ഞു: ‘പടക്കം മുതൽ ആറ്റംബോംബു വരെ കണ്ടുപിടിച്ചു കഴിഞ്ഞെടീ പോത്തേ, ഇനിയെന്തോ പിണ്ണാക്കാ നീ കണ്ടുപിടിക്കാൻ പോണേ? എടീ, അതിനൊക്കെ നല്ല ബുത്തി വേണം… ഒമ്പേറ്റൊൻപതു് എത്രയാന്നു ചോദിച്ചാൽ എഞ്ചുവടി തപ്പണ പാർട്ട്യാ, പിന്നല്ലേ’, അപ്പുണ്യേട്ടന്റെ കളിയാക്കലിൽ എല്ലാവരും ചിരിച്ചു മറിഞ്ഞു.
സാവിത്രിക്കുട്ടി വല്ലാതെ നിരാശപ്പെട്ട കാലമായിരുന്നു, അതു്. പഠിപ്പും ബുദ്ധിയുമൊക്കെ എന്നാ കിട്ടുക; പരീക്ഷണം എങ്ങനെ നടത്തും… ‘എന്തു കാര്യമായാലും അതു മനസിലാക്കുന്നതു് കഴിയുന്നതും പരീക്ഷിച്ചും നിരീക്ഷിച്ചും വേണം’ —ചാക്കോസാർ പറഞ്ഞിട്ടുണ്ടു്:
‘പുതിയതൊന്നും കണ്ടുപിടിക്കാനായില്ലെങ്കിലും ചെറിയചെറിയ അത്ഭുതങ്ങളുടെ കാരണങ്ങൾ ചിലപ്പോൾ നിങ്ങൾക്കു സ്വയം കണ്ടെത്താം. അതുതന്നെ വലിയ കാര്യമല്ലേ? മഞ്ഞുകാലത്തു് അതിരാവിലെ ഉണർന്നു് മുറ്റത്തിറങ്ങാറുണ്ടോ? പുൽനാമ്പുകളിലും ഇലത്തുമ്പുകളിലും ഇപ്പോ വീഴും എന്നു തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധിച്ചവരോടു രണ്ടു ചോദ്യങ്ങൾ—ഒന്നു്: തലേന്നു് മഴ പെയ്തിട്ടേയില്ല, പിന്നെവിടുന്നാണീ വെള്ളത്തുള്ളികൾ? ചോദ്യം രണ്ടു്: കടുകുമണിയോളം വലിപ്പമുള്ള വെള്ളത്തുള്ളികൾ സൂക്ഷിച്ചുനോക്കിയാൽ ഒരു വർണപ്രപഞ്ചം അതിനുള്ളിൽ കാണാം; അതെങ്ങനെ?’
ചാക്കോസാറിന്റെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി എല്ലാക്കോണിൽ നിന്നും ഉയർന്നു, ഒട്ടും സംശയിക്കാതെ. പക്ഷേ, രണ്ടാമത്തെ ചോദ്യത്തിനു് ഉത്തരമറിയാവുന്നവർ രണ്ടുമൂന്നുപേർ മാത്രം; അതിൽ സാവിത്രിക്കുട്ടിയുമുണ്ടായിരുന്നു. വേലിക്കൽ തൂങ്ങി നിൽക്കുന്ന പുൽനാമ്പുകളിലെ മഞ്ഞുകണികകൾ നേരേ കണ്ണിലേക്കിറ്റിച്ചു് പ്രഭാതത്തിന്റെ കുളിർമ കണ്ണുകളിലേറ്റുവാങ്ങി നടന്ന ഒരു പ്രഭാതത്തിലാണു് സാവിത്രിക്കുട്ടി ആ അത്ഭുതം കണ്ടെത്തിയതു്. മഞ്ഞുതുള്ളിയിൽ മഴവില്ല്! അച്ഛൻ വിശദീകരിച്ചുകൊടുത്തു അതെന്താണെന്നു്.
‘അതുതന്നെ, എന്തിനേയും നിരീക്ഷിച്ചറിയണം. മനസ്സിലെപ്പോഴും ജിജ്ഞാസയുടെ കനലെരിഞ്ഞു നിൽക്കണം… ജ്ഞാനതൃഷ്ണ—അറിയാനുള്ള ആഗ്രഹം—അതാണു് മനുഷ്യനെ മറ്റു ജീവിവർഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നതു്.’
ചാക്കോസാർ സാവിത്രിക്കുട്ടിയുടെ മനസ്സിന്റെ ഭിത്തിയിൽ ആ വാക്കുകൾ നാരായം കൊണ്ടാണെഴുതിക്കൊടുത്തതു്. എത്രയോ രാത്രികളിൽ ആകാശം നോക്കി അന്തം വിട്ടിരുന്നിരിക്കുന്നു, സാവിത്രിക്കുട്ടി. അങ്ങനെയൊരു രാത്രി: സാധാരണ നക്ഷത്രം വീഴുമ്പോളൊക്കെ സാവിത്രിക്കുട്ടിക്കു സങ്കടംവരും, എന്തിനെന്നറിയാതെ. ആരായാലും എന്തായാലും ഇല്ലാതാവുന്നതും കളഞ്ഞുപോകുന്നതുപോലും സാവിത്രിക്കുട്ടിക്കു് സഹിക്കാൻ വയ്യ, പക്ഷേ, അന്നു് സാവിത്രിക്കുട്ടിക്കു് വലിയ സംശയമായി. ഈ കൊഴിഞ്ഞു വീഴുന്ന നക്ഷത്രമൊക്കെ എവിടെയാ വീഴുന്നേ? നേരെ തലയ്ക്കു മോളീന്നു കൊഴിഞ്ഞ നക്ഷത്രംപോലും സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തോ പറമ്പിലോ അടുത്ത പ്രദേശത്തുപോലുമോ വീണിട്ടില്ല… പിന്നെ അതെവിടെപ്പോയി? സംശയം സംശയമായി അവശേഷിച്ചു. അമ്മയോടു ചോദിച്ചതാണു്—‘അതു ധൂമകേതുക്കളാ. അതെവടെപ്പോകാനാ. എരിഞ്ഞു തീർന്നിട്ടുണ്ടാകും. അതു നോക്കി ദെവസോം പാതിരാത്രിവരെ… എന്തിന്റെ കേടാ പെണ്ണേ നെനക്കു്!’ എന്നു ദേഷ്യപ്പെട്ടു. ധൂമകേതു എന്താണെന്നു് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അമ്മ ദേഷ്യപ്പെട്ടാലോ? എന്നാലും സാവിത്രിക്കുട്ടിയുടെ ജിജ്ഞാസകൾക്കു തളർച്ച ബാധിച്ചില്ല.
അങ്ങനെ, സങ്കൽപ്പലോകത്തിന്റെ അപാരതയിലലഞ്ഞു്… ഒന്നും കണ്ടുപിടിക്കുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടു തുടങ്ങിയ ഒരു ദിവസമായിരുന്നു അരമനയിലെ കുശിനിക്കാരൻ വാറുണ്ണിമാപ്പളേടെ മകൾ കൊച്ചുത്രേസ്യ ഉച്ചയ്ക്കൊന്നും കഴിക്കാറില്ലെന്നു് സാവിത്രിക്കുട്ടി കണ്ടെത്തിയതു്. ഒരു ക്ലാസ്സിലാണെങ്കിലും അവർ തമ്മിൽ അത്ര വലിയ ചങ്ങാത്തമൊന്നുമില്ലായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കു് കിണറ്റുവെള്ളം കോരിക്കുടിച്ചു് വിശപ്പാറ്റുന്ന കൊച്ചുത്രേസ്യയെക്കണ്ടു് സാവിത്രിക്കുട്ടി അത്ഭുതപ്പെട്ടു; ഇടയ്ക്കൊക്കെ ഉച്ചയ്ക്കു് വെള്ളം കുടിച്ചു വിശപ്പകറ്റുന്ന കുട്ടി താൻ മാത്രമാണെന്നായിരുന്നു അവളുടെ വിചാരം. സ്ക്കൂളിനു് വിളിപ്പാടകലെ കൊട്ടാരം പോലെയുള്ള അരമനയിൽ മുന്തിരിവൈനും കോഴിവറുത്തതും കാളയുലത്തിയതും ആട്ടിറച്ചിസ്റ്റൂവും വെള്ളയപ്പവും ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന, ഉച്ചനേരങ്ങളിൽ ടെറസിനു മുകളിൽ ഏത്തപ്പഴം കീറിയുണക്കുന്ന കുശിനിക്കാരൻ വറീതുമാപ്പളേടെ മകൾ ഉച്ചപ്പട്ടിണിയാകുന്നതെന്തുകൊണ്ടു്? കൊച്ചുത്രേസ്യയുടെ വീട്ടിൽ രാത്രിമാത്രെ കഞ്ഞിവയ്ക്കൂ. കുശിനിക്കാരന്റെ ശമ്പളത്തീന്നു് അത്രയൊക്കെയേ പറ്റൂ. രാവിലെ പഴങ്കഞ്ഞിയുള്ളതു് എല്ലാരുംകൂടി കഴിക്കും; അത്രതന്നെ… അമ്മാവന്മാരുടെയും ചിറ്റമ്മമാരുടെയും മക്കൾ ഒരു വർഷത്തേക്കു പതിനാറുജോഡി ഡ്രസ് പോരെന്നു് വാശിപിടിക്കുന്ന തറവാട്ടുവീട്ടിൽപെട്ട സാവിത്രിക്കുട്ടി, ഒരു പാവാടയും രണ്ടുബ്ലൗസുമായി ഒരു സ്ക്കൂൾവർഷം താണ്ടുന്നു! എന്താണിങ്ങനെയൊക്കെ?
‘അതിന്റെയുത്തരം ആകാശത്തും സൂര്യനിലും ചന്ദ്രനിലുമൊന്നുമല്ല; നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നിന്നുതന്നെ കാരണങ്ങൾ കണ്ടെത്തണം. അതാണു് അതിനുത്തരം. ഒരുപാടു് ബുദ്ധിമുട്ടുള്ള പണിയാണതു്. ഒപ്പം കണ്ടുപിടുത്തങ്ങളും ആവാം. ഏതിനും നീ കൊറച്ചുകൂടി വലുതാവട്ടെ, തിരക്കുകാട്ടണ്ട;’
അച്ഛൻ പറഞ്ഞതുമുഴുവൻ സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല. സാവിത്രിക്കുട്ടി സ്വപ്നങ്ങളിലേക്കു തന്നെ മടങ്ങി—ഭാവനയിൽ സ്വർഗവും നരകവും സൃഷ്ടിച്ചു് കരഞ്ഞും ചിരിച്ചും… ചാക്കോസാറിനു് മറ്റെവിടെയോ ജോലിയായിപ്പോയി, അതിനിടെ. ഗവേഷണവും കണ്ടുപിടിത്തവും ചോദ്യംചെയ്യലുമൊന്നും സിലബസിലുള്ള കാര്യമല്ലെന്നു് ഉത്തമബോധ്യമുള്ള അധ്യാപകരായിരുന്നു പിന്നീടു് കുട്ടികളുടെ ഔട്ടു് ഓഫ് സിലബസ് ചോദ്യങ്ങളും സംശയങ്ങളും പ്രോത്സാഹിപ്പിച്ചു് സമയം കളയാൻ അവർ ഒരുക്കവുമല്ലായിരുന്നു… എൺപതുമൈൽ സ്പീഡിൽ പോർഷൻ തീർത്തു് ചോദ്യോത്തരങ്ങളും കോമ്പസിഷനും എഴുതിക്കൊടുത്തു്, കാണാതെ പഠിപ്പിച്ചു്, പകർത്തിയെഴുതിച്ചു്, റിവിഷനും ക്ലാസ്ടെസ്റ്റുകളും നടത്തി മാതൃകാ അധ്യാപകരായി, അവർ.
സാവിത്രിക്കുട്ടിയുടെ മനസ്സിനു് ആലസ്യം ബാധിച്ചു തുടങ്ങിയിരുന്നു… അക്കാലത്തൊരിക്കൽ…
‘പോർട്ടുഗൽ എന്ന രാജ്യത്തു് ‘ഫാത്തിമ’ എന്ന സ്ഥലത്തു് ഒരു ഇടയപ്പെൺകുട്ടിക്കു് ‘മാതാവ്’ പ്രത്യക്ഷയായി! കാതുകളിൽ നിന്നു് കാതുകളിലേക്കു് പകർന്ന ആ വാർത്ത ഒരാരവമായി. ലോകം മുഴുവൻ അലയടിച്ചു് അത്ഭുതവാർത്തയായി, മാതാവു് പത്രത്തിന്റെ മുൻപേജിലെ പടമായി സാവിത്രിക്കുട്ടിയുടെ നാട്ടിലുമെത്തി.’
‘കാട്ടിലെ മലമുകളിൽ ഒറ്റയ്ക്കു് ആടുമേച്ചുനടന്ന പെൺകുട്ടിയുടെ മുമ്പിൽവന്ന മാതാവിന്റെ പടം ആരെടുത്തു?’ സാവിത്രിക്കുട്ടിയുടെ മനസ്സങ്ങനെയാണു്; അനാവശ്യമായ സംശയങ്ങളുയർത്തിക്കൊണ്ടേയിരിക്കും…
‘ആടുമേച്ചു് ക്ഷീണിച്ചുതളർന്ന പെൺകുട്ടി മരച്ചുവട്ടിൽ ആകാശം നോക്കി വെറുതെയിരുന്ന ഒരു നട്ടുച്ച… തിളയ്ക്കുന്ന സൂര്യൻ പതുക്കെപ്പതുക്കെ മിനുങ്ങുന്ന നീലത്തടാകമായി. അതിനു ചുറ്റും ഒരു പ്രഭാവലയം. നീലത്തടാകത്തിൽ നിന്നു് നേരെ ഇറങ്ങിവന്നു് രണ്ടുകയ്യും വാത്സല്യപൂർവം പെൺകുട്ടിക്കു നേരെ നീട്ടിപ്പിടിച്ചു് മാതാവു് നിന്നു, സാക്ഷാൽ കന്യാമറിയം! അത്ഭുതവും ആഹ്ലാദവും കൊണ്ടു് ഒരു നിമിഷം ആ കുട്ടി പകച്ചുപോയി… പിന്നെന്തു സംഭവിച്ചുവെന്നു് അവൾക്കറിയില്ല; പുണ്യവതിയായ ഇടയപ്പെണ്ണു്!’ മറിയക്കുട്ടിറ്റീച്ചർ ഭക്തിപാരവശ്യത്തോടെ വിവരിച്ചു. പുറകിൽ ഞൊറിവച്ചുടുത്ത മുണ്ടും കവണിയും ചട്ടയും കറുത്തചരടിൽ കോർത്ത വലിയ വെന്തിങ്ങയുമിട്ടു്, കുട്ടികൾ കാണിയുംകോരിയും തുന്നുന്ന സമയമത്രയും കൊന്തയെത്തിക്കുന്ന തുന്നൽറ്റീച്ചറായ മറിയക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭക്തിപാരവശ്യത്തിൽ ഇടറിയ തൊണ്ടയോടെ സ്തുതി പിറുപിറുത്തു് കുരിശുവരച്ചു. കുട്ടികളാരൊക്കെയോ ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലി കുരിശു വരച്ചു് കഴുത്തിലിട്ട കുരിശുമുത്തി ടീച്ചറിനു കാതോർത്തു:
‘നമ്മൾ പുണ്യം ചെയ്തവരാണു് കുഞ്ഞുങ്ങളേ’, റ്റീച്ചർ വികാരഭരിതയായി തുടർന്നു:
‘ഫാത്തിമ മാതാവിനെ കാണാൻ കരുണാമയനായ കർത്താവു് ലോകവാസികൾക്കെല്ലാം അവസരം ഒരുക്കിത്തന്നിരിക്കുന്നു! വിശ്വാസികൾക്കു് അനുഗ്രഹം ചൊരിഞ്ഞു് മാതാവു് ലോകം മുഴുവൻ എഴുന്നള്ളുന്നു… ഈ ഞായറാഴ്ച…’
മെഗാഫോണിൽ മാതാവിന്റെ എഴുന്നള്ളിപ്പു് വിളിച്ചറിയിച്ചു് ജീപ്പുകൾ തലങ്ങുംവിലങ്ങും ചീറിപ്പാഞ്ഞു. വീടുവീടാന്തരം സന്ദേശമെത്തിക്കാൻ വിശ്വാസികൾ മഞ്ഞുംമഴയും വെയിലും വകവയ്ക്കാതെ കയറിയിറങ്ങി; സാവിത്രിക്കുട്ടിയുടെ വീട്ടിലും വന്നു… മാനസാന്തരപ്പെടുവാനുള്ള അവസരം ആർക്കും നിഷേധിക്കപ്പെടാനിടയാകരുതു്. ശനിയാഴ്ച തന്നെ തെങ്ങുകൾക്കു മുകളിലും മൈതാനത്തിന്റെ വടക്കുകിഴക്കേ മൂലയ്ക്കുള്ള വലിയ അരയാലിൻകൊമ്പത്തുമൊക്കെ കോളാമ്പികൾ തലനീട്ടി.
ആ നാട്ടിലെ ക്രിസ്ത്യാനികൾ—ഒരു പക്ഷേ, മറ്റനേകം പേരും—നേരം പരപരാവെളുത്തപ്പോഴേക്കും മൈതാനത്തു് തിങ്ങിക്കൂടി; അത്ഭുത കാഴ്ച്ച കാണാനുള്ള ആകംക്ഷപൂണ്ടു് ജനങ്ങൾ. മണ്ണുനുള്ളിയിട്ടാൽ താഴെ വീഴില്ല.
ഭക്തജനങ്ങൾക്കു മുകളിൽ സൂര്യൻ ജ്വലിച്ചു നിന്നു. കോളാമ്പിയിൽക്കൂടി ഉയർന്ന പള്ളിപ്പാട്ടുകളേക്കാൾ ഉച്ചത്തിൽ ‘സോഡാ, സർബത്തു്, നാരങ്ങാവെള്ളം’ വിളി അലയടിച്ചു. രാവിലെ കൃത്യം ഒമ്പതരയ്ക്കെത്തുമെന്ന അറിയിപ്പു് പത്തുമണി കഴിഞ്ഞപ്പോൾ പത്തുമിനിട്ടിനകം എത്തുമെന്നും, ഇതാ എത്താറായി, എന്നുമൊക്കെയായി. ഘോഷയാത്ര മൈതാനത്തെത്തിയപ്പോൾ സൂര്യൻ ശാന്തനായി വെറുമൊരു ചുവന്ന ഗോളമായി യാത്രയാവുകയായിരുന്നു. അലങ്കരിച്ച തൂവെള്ളരഥത്തിൽ തൂവെള്ള വസ്ത്രങ്ങളും വെള്ളക്കിരീടവും ധരിച്ച ഫാത്തിമമാതാവു്! അതൊരു മാർബിൾ പ്രതിമയായിരുന്നു. മൈതാനത്തേക്കാൾ ഒരുപാടു് ഉയരത്തിലുള്ള സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തുനിന്നാൽ ശരിക്കും കാണാമായിരുന്നു.
‘ഇടയപ്പെണ്ണിന്റെ ഭക്തികൊണ്ടല്ലേ മാതാവു് അവൾക്കു പ്രത്യക്ഷപ്പെട്ടതു്; എന്നുവച്ചു് എല്ലാര്ടേം മുമ്പിലേക്കു് ചുമ്മാ എറങ്ങി വര്വോ? ഇതായിപ്പോയി കൂത്തു്.’ മാതാവെന്താ വരാത്തേന്നു് ചോദിച്ച കുട്ടിയമ്മൂമ്മയോടു് കുഞ്ഞൊറോതച്ചേട്ടത്തി ലേശം പരിഹാസത്തോടെ പറഞ്ഞു. വിശ്വാസികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രാർത്ഥന പാടി, അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പരീക്ഷിക്കണം… പരീക്ഷിച്ചു കണ്ടുപിടിക്കണം. ‘പരീക്ഷിച്ചും നിരീക്ഷിച്ചും അറിവു നേടണ’ മെന്നു ചാക്കോസർ പറഞ്ഞിട്ടുണ്ടു്; സാവിത്രിക്കുട്ടി ഉറപ്പിച്ചു.
പിറ്റേന്നു് സാവിത്രിക്കുട്ടി സ്ക്കൂളിൽ പോയില്ല; വയറിളക്കം എന്നൊരു കള്ളം പറഞ്ഞു; പെട്ടെന്നൊന്നും അമ്മ കണ്ടുപിടിക്കാനിടയില്ലാത്ത രോഗം.
ഉച്ചയ്ക്കു പന്ത്രണ്ടു മണിയായപ്പോൾ അമ്മ കാണാതെ സാവിത്രിക്കുട്ടി ആറ്റിലേക്കോടി. നട്ടുച്ചയ്ക്കാണു് ഇടയപ്പെണ്ണു്, മാതാവു് സൂര്യനിൽ നിന്നിറങ്ങിവരുന്നതു് കണ്ടതു്; ഉച്ചയ്ക്കു തന്നെ പരീക്ഷിക്കണം.
കൊട്ടാരംകടവിനോടു ചേർന്നു് ആറിന്റെ പകുതിവരെ വിശാലമായ പാറക്കെട്ടാണു്. ഉച്ചനേരത്തെ വിജനതയിൽ ആറ്റുവഞ്ചിക്കുട ചൂടിയ കുളിക്കടവിനു് ഒരു നിഗൂഢഭാവം. പാറക്കെട്ടിനു താഴ്വശത്തെ കയത്തിൽ പണ്ടെങ്ങോ ആരൊക്കെയോ ചേർന്നു് വെട്ടിനുറുക്കി ചാക്കിൽ കെട്ടിത്താഴ്ത്തിയ ചെട്ട്യാരുടെ പ്രേതം ഉച്ചകളിലാണോ പുറത്തിറങ്ങാറ്! സാവിത്രിക്കുട്ടി പാറക്കെട്ടിലേക്കെടുത്തുവച്ച കാൽ അനക്കാനാവാതെ ഒരിട നിന്നു… ‘ഇല്ല പിന്മാറാനാകില്ല…’ ‘കഷ്ടപ്പെടാതെ വിജയിക്കാനാകില്ല’, ചാക്കോസാർ പറഞ്ഞിട്ടുണ്ടു്.
…പാറയുടെ ഒത്തനടുവിൽനിന്നു് സാവിത്രിക്കുട്ടി ഉച്ചസൂര്യനെ നോക്കി, കണ്ണിമയ്ക്കാതെ… സൂര്യൻ കത്തുന്നു… കണ്ണു മഞ്ഞളിച്ചിട്ടും സൂര്യരശ്മികൾ സൂചിമുനകൾ പോലെ കണ്ണിൽക്കുത്തിയിട്ടും സാവിത്രിക്കുട്ടി വാശിയിൽ നിന്നു… ‘തോറ്റുകൂടാ.’
അതാ, ഉരുകിത്തിളച്ചുകൊണ്ടിരുന്ന സൂര്യനിൽ മിനുങ്ങുന്ന ഡിസൈനുകളുള്ള നീലനിറം… അതിനുള്ളിലൊരു നീലത്തുരങ്കം… ആ നിലിമയിൽ നിന്നു് ഒരുകാൽ പതുക്കെ താഴോട്ടുവച്ചു സാവകാശം പുഞ്ചിരിയോടെ ഇറങ്ങിവരുന്നതാരാണു്!
ഉച്ചയ്ക്കു് പൊള്ളുന്ന പാറപ്പുറത്തു് വീണുകിടന്ന സാവിത്രിക്കുട്ടിയെ തുണിയലക്കാൻ വന്ന അമ്മാളുവമ്മ താങ്ങിപ്പിടിച്ചു് വീട്ടിലെത്തിച്ചു. ഒരുപാടു ചീത്തവിളിയും മൂന്നുനാലടിയും അമ്മയുടെ വക.
‘അഞ്ചെട്ടുപത്തു വയസ്സൊള്ള പെണ്ണു് നട്ടുച്ചയ്ക്കു് ഒറ്റയ്ക്കു് കൊട്ടാരംകടവിൽ! എന്റീശ്വരാ… ഇങ്ങനൊരസത്തിനെ നീയെനിക്കു തന്നല്ലോ ഭഗവാനേ.’ സാവിത്രിക്കുട്ടിയുടെ അമ്മ കൈകൾരണ്ടും തലയിൽചേർത്തു് പതം പറഞ്ഞു. അയൽപക്കത്തെ പെണ്ണുങ്ങൾ അമ്മാളുവമ്മയുടെ നേതൃത്വത്തിൽ സാവിത്രിക്കുട്ടിക്കു ചുറ്റും കൂടിനിന്നു് ഗുണദോഷചർച്ചയിലാണു്.
സാവിത്രിക്കുട്ടി അമ്മയുടെ അടികൊണ്ടിട്ടും കരഞ്ഞില്ല. മഹത്തായ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു, സാവിത്രിക്കുട്ടി. ഇവർക്കൊന്നും അതുപറഞ്ഞിട്ടു് മനസ്സിലാകുന്നില്ല. പോർട്ടുഗല്ലിലെ ഇടയപ്പെണ്ണിനു മാതാവിനെയായിരുന്നു ഏറ്റവും ഇഷ്ടം. അതുകൊണ്ടാ മാതാവു് പ്രത്യക്ഷപ്പെട്ടതു്. സാവിത്രിക്കുട്ടിക്കു് ഏറ്റവും ഇഷ്ടം വല്യപ്പച്ചിയെ. കൂവപ്പൊടിയും വിളയാത്ത തേങ്ങയും ജീരകവുമൊക്കെ ചേർത്തുണ്ടാക്കിയ ഓട്ടടയും ചക്കരച്ചി മാമ്പഴവും ഒരുപാടു് കഥകളുടെ ഭാണ്ഡവുമായി നാട്ടിൽനിന്നു് മാസത്തിലൊരിക്കലെങ്കിലും കൃത്യമായി അനുജനേയും കുടുംബത്തെയും കാണാനെത്തുന്ന അച്ഛന്റെ കുഞ്ഞോപ്പ—കൊച്ചപ്പച്ചി. കൊച്ചപ്പച്ചിക്കു് സാവിത്രിക്കുട്ടിയെ ജീവനാണു്. ഉച്ചസൂര്യനിലെ നീലത്തുരങ്കത്തിൽ നിന്നിറങ്ങി കൊച്ചപ്പച്ചി സാവിത്രിക്കുട്ടിയെ നോക്കി ചിരിക്കാൻ തുടങ്ങിയതേ അവൾക്കോർമ്മയുള്ളൂ. സാവിത്രിക്കുട്ടി ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. കൊച്ചപ്പച്ചി പുതച്ചിരുന്ന കസവുനേര്യതുപോലും സാവിത്രിക്കുട്ടി വ്യക്തമായി കണ്ടതാണു്.
‘നാളെ ഉച്ചയ്ക്കു നോക്കണേ സാവൂ. നമ്മടെ ഔവ്വയാർ സിനിമേലെ ഔവ്വയാറിനെ പ്രാർത്ഥിച്ചോണ്ടു നോക്കണം. നമ്മക്കു് സുന്തരാംബാളിനെ നേരെ കാണാല്ലോ’, ശ്രീകൃഷ്ണ ടാക്കീസിൽ സിനിമാപ്പടം ഓടിക്കുന്ന മോഹനേട്ടനും തങ്കമ്മയും കൂടി കളിയാക്കിച്ചിരിച്ചു.
പക്ഷേ, സാവിത്രിക്കുട്ടിക്കു് ഉറപ്പായിരുന്നു. അതു് കൊച്ചപ്പച്ചി തന്നെ… ശരിക്കും കണ്ടതല്ലേ; എന്നിട്ടും ഇവരാരുമെന്താ സാവിത്രിക്കുട്ടി പറയുന്നതുമാത്രം വിശ്വസിക്കാത്തതു്?
ആഫീസിൽ വച്ചു് രക്തം ഛർദ്ദിച്ചു് ബോധം കെട്ടുവീണു നാരായണൻ നായർ. ഇതു് ആദ്യത്തെ തവണയല്ല. ജില്ലാ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു ‘ഉടൻ മെഡിക്കൽ കോളേജിലെത്തിക്കണ’മെന്നു്. സഹപ്രവർത്തകർ കഴിയുന്നതും വേഗം മെഡിക്കൽ കോളേജിലെത്തിച്ചു… പിറ്റേന്നു് അവർ തിരിച്ചു പോന്നു. കൂടെക്കൂട്ടിയിരുന്ന മൂത്തമകനെ സഹായത്തിനു് ആശുപത്രിയിൽ നിർത്തി. സ്ക്കൂൾ ഫൈനൽ ക്ലാസ്സിലാണു് രവീന്ദ്രൻ. പക്ഷേ, പഠിപ്പിനേക്കാൾ വലുതാണു് അച്ഛന്റെ ജീവനെന്നു മകനറിയാം.
അന്നത്തെ ആ മൂന്നാഴ്ച എങ്ങനെ കടന്നുപോയെന്നു് പത്തുവയസ്സുകാരിയായ സാവിത്രിക്കുട്ടിക്കു് ഓർമ്മയില്ല. ഓർക്കാൻ ഒട്ടും സുഖമില്ലാത്തകാലം… ആശുപത്രിയിൽ ഗുരുതരമായി രോഗം ബാധിച്ച അച്ഛൻ, ആവശ്യത്തിനുള്ള പൈസ പോലും കയ്യിലില്ലാത്ത പതിനാറുകാരനായ മകൻ. പരിചയക്കാരുപോലും ഇല്ല അവിടെങ്ങും. അവിടന്നുമിവിടന്നുമൊക്കെ കടം വാങ്ങിക്കുന്ന പൈസ അമ്മ ആരുടെയൊക്കെയോ പക്കൽ കൊടുത്തു് ആശുപത്രിയിലെത്തിച്ചിരുന്നു കാണും… സാവിത്രിക്കുട്ടിക്കു്, എന്നും സന്ധ്യ കഴിഞ്ഞുള്ള അമ്മയുടെ പതംപറഞ്ഞുള്ള കരച്ചിൽ മാത്രമേ ഓർമ്മയിലുള്ളൂ. ആറേഴുമാസമായ കുഞ്ഞനുജത്തിക്കു് മുലകൊടുത്തുറക്കാനിരിക്കുമ്പോഴാണു് താരാട്ടുപോലെ അമ്മയുടെ കരച്ചിൽ.
ഇടയ്ക്കു ചില ദിവസങ്ങളിൽ ആറേഴുമൈൽ നടന്നെത്തുന്ന കൊച്ചപ്പച്ചിയും, അപ്പച്ചി കൊണ്ടുവരുന്ന സാധനങ്ങളുമായിരുന്നു ആകെ കിട്ടുന്ന സാന്ത്വനം.
ആ പട്ടണത്തിലെ വാസമവസാനിപ്പിച്ചു് പറക്കമുറ്റാത്ത തങ്ങളെ അഞ്ചുപേരെയും ചേർത്തുപിടിച്ചു് കണ്ണുനീരോടെ വാടകവീടിന്റെ പടിയിറങ്ങുന്ന അമ്മയുടെ മുഖം സാവിത്രിക്കുട്ടിയുടെ മനസ്സിൽ നിന്നു് ഒരിക്കലും മാഞ്ഞുപോയില്ല. കടം വീട്ടാൻ വിലകിട്ടുന്ന വീട്ടുസാധനങ്ങളെല്ലാം കിട്ടിയ വിലയ്ക്കു വിറ്റു, അഭയാർത്ഥികളായി അമ്മയുടെ നാട്ടിലേയ്ക്കു വണ്ടികയറി; ചുരുട്ടിയെടുത്തിരുന്നു മൂന്നു പായും, ഒരു തുണിക്കെട്ടും.
അതുവരെ സാവിത്രിക്കുട്ടിക്കു ഒരു പൂത്തുമ്പിയുടെ മനസ്സായിരുന്നു. കിട്ടുന്ന സമയം മുഴുവൻ ചെടികളോടും മരങ്ങളോടും സംസാരിച്ചു്, തുമ്പികൾക്കും പൂമ്പാറ്റകൾക്കും പുറകേയോടി, പൂക്കളായ പൂക്കളെയെല്ലാം താലോലിച്ചു്… രാത്രിയിൽ നിലാവിനേയും നക്ഷത്രങ്ങളേയും നോക്കി മനോരാജ്യം കണ്ടു്… പക്ഷേ, അച്ഛൻ ആശുപത്രിയിലായ ദിവസം മുതൽ അമ്മയൊഴുക്കിയ കണ്ണുനീർ സാവിത്രിക്കുട്ടിക്കു തിരിച്ചറിവു സമ്മാനിച്ചു… നാട്ടിലേക്കു വണ്ടികയറുമ്പോഴേക്കും സാവിത്രിക്കുട്ടിയുടെ മനസ്സിൽ നിന്നു് പൂക്കളും തുമ്പികളും നക്ഷത്രങ്ങളും നിലാവും മാഞ്ഞുപോയിരുന്നു, ഒപ്പം പകൽ കിനാക്കളും, പകരം മനസ്സിൽ കരച്ചിൽ കൂടുകെട്ടി.
നാരായണൻനായർ ആശുപത്രിയിലായിട്ടു രണ്ടുമാസമാകുന്നു; ചിലവു താങ്ങാനാവുന്നതല്ല. രവീന്ദ്രൻ സ്ക്കൂളിൽ പോയിട്ടു് രണ്ടുമാസമായി. പരീക്ഷയ്ക്കു് ഇനി മൂന്നുമാസമേയുള്ളൂ.
മദ്രാസിലുള്ള അമ്മാവൻ വേണുഗോപാലൻ അവധിക്കു വന്നു, മീനാക്ഷിയമ്മയുടെ നേരെ ഇളയ അനുജൻ. വന്ന പിറ്റേന്നു് വേണുവും അമ്മൂമ്മയും ഇളയഅനുജത്തി നന്ദിനിയുമായി ഒരുപാടുനേരം ആലോചന നടന്നു. പിന്നെ വേണു മീനാക്ഷിയമ്മയെ വിളിച്ചു:
‘ചേച്ചീ, ഞങ്ങളൊരു കാര്യമാലോചിച്ചു. ചേട്ടനെ നമുക്കു ഇങ്ങോട്ടു കൊണ്ടുവരാം. നല്ല ആഹാരവും മരുന്നുകളും കൊടുത്താൽ മതി. തീർത്തും മാറാൻ ബുദ്ധിമുട്ടുള്ള രോഗമാണെന്നുള്ളതു കണക്കാക്കണ്ട. വീട്ടിലെ അന്തരീക്ഷത്തിൽ ധാരാളം പോഷകമൂല്യമുള്ള ആഹാരവും മരുന്നും കൂടുതൽ പ്രയോജനം ചെയ്യും. ഒരുപക്ഷേ, ഒരു മൂന്നുമാസം കഴിഞ്ഞാൽ ജോലിക്കും പോകാം. ഞാൻ വന്നവഴി ആശുപത്രിയിൽ പോയിരുന്നു. ചേട്ടനെക്കണ്ടു. ഡാക്ടറോടും സംസാരിച്ചു. ചേട്ടൻ പറഞ്ഞതു് ചേച്ചിയുടെ അഭിപ്രായം അറിയട്ടേന്നാ. പിന്നെ രവീന്ദ്രന്റെ പഠിപ്പുമുടങ്ങുന്നതിലും ചേട്ടനു വലിയ വിഷമമുണ്ടു്.’
അമ്മ കുറേനേരത്തെ മൗനത്തിനുശേഷം സമ്മതിച്ചു.
അച്ഛനെ കൊണ്ടുവന്നു; രവീന്ദ്രന്റെ റ്റീസിയും മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വേണൂമ്മാവൻ തന്നെ സംഘടിപ്പിച്ചു, രവീന്ദ്രനെ സ്ക്കൂളിൽ ചേർത്തു. ഫീസുകളും അടച്ചു… നാട്ടിൽ വന്നു് ഒരു മാസം കഴിഞ്ഞപ്പോൾ നന്ദിനിയാണു് ചോദിച്ചതു് ‘ഈ പിള്ളാരെയെങ്കിലും സ്ക്കൂളിൽ വിടണ്ടേ’ യെന്നു്. അങ്ങനെ സാവിത്രിക്കുട്ടിയേയും, സാവിത്രിക്കുട്ടിയുടെ കുഞ്ഞേട്ടനേയും സ്ക്കൂളിൽ ചേർത്തു. ഫീസിനുള്ള പൈസ അമ്മൂമ്മയുടെ കയ്യിൽ നിന്നു് ഒരുപാടു തർക്കങ്ങൾക്കുശേഷം നന്ദിനി വാങ്ങിയെടുത്താണു് അവരെ സ്ക്കൂളിലയച്ചതു്. ഭാവി കൂടുതൽ ഇരുണ്ടതാവുമെന്നു് പത്തുവയസ്സുകാരിയുടെ മനസ്സിലെ തേങ്ങൽ ഓർമ്മപ്പെടുത്തി.
വേണുഗോപാലൻ ലീവുകഴിഞ്ഞു് തിരിച്ചുപോയി.
നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. സാവിത്രിക്കുട്ടിയുടെ അച്ഛനു് ഏതൊക്കെ ആഹാരങ്ങൾ വേണമെന്നു് വേണു കൃത്യമായി നിർദ്ദേശിച്ചിരുന്നു. അവയോരാന്നായി അമ്മൂമ്മ നിർത്തിച്ചു. രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ പാലും പഴങ്ങളും മുട്ടയും മീനുമെല്ലാം ഡോക്ടർ പറഞ്ഞിരുന്നു. കർശനമായി സസ്യാഹാരം മാത്രം ശീലിക്കുന്ന വീട്ടിൽ—മുട്ടപോലും കയറ്റിയിട്ടില്ലാത്തവീട്ടിൽ—മുട്ടയും മീനും ഇറച്ചിയുമൊന്നും ആലോചിക്കാനേ പറ്റില്ല. പകരം ധാരാളം പാലും പഴങ്ങളും ധാന്യങ്ങളുമാണു് അമ്മാവൻ നിർദ്ദേശിച്ചതു്… എല്ലാം നിന്നു. വെറും കഞ്ഞിയും എന്തെങ്കിലും കറികളും മാത്രമായി. മറ്റുള്ളവർക്ക് ഉണ്ടാക്കുന്നവ തന്നെ മതിയെന്നു് അമ്മൂമ്മ നിശ്ചയിച്ചു.
രണ്ടു പശുവിനെ കറക്കുന്ന വീടാണു്. അമ്മൂമ്മ അളന്നുകൊടുക്കും, രണ്ടു തുടം പാൽ. സാവിത്രിക്കുട്ടിയുടെ അച്ഛനും കൊച്ചുകുഞ്ഞിനുംകൂടി ‘വെള്ളം ചേർത്തു് കാച്ചിക്കൊടു്’ എന്ന ഓദാര്യത്തോടെ. വാഴക്കുലകൾ പാടത്തുനിന്നേ വെട്ടിവിറ്റു… ചേച്ചിയുടെ സൈഡു പറഞ്ഞിരുന്ന നന്ദിനി എന്തുകൊണ്ടോ മിണ്ടാതായി. സാവിത്രിക്കുട്ടിയുടെ കൊച്ചമ്മാവൻ വിദ്യാധരൻ എന്നും തൻകാര്യം നോക്കിയാണെന്നു് അവിടെ ചെന്നപ്പോഴേ മനസ്സിലായതാണു്. മുട്ട കേറ്റാത്ത വീട്ടിലെ ഉരപ്പുരയുടെ പുറകിൽ അടുപ്പുകൂട്ടി ചെറിയ കലത്തിൽ മുട്ടവച്ചു് വേവിച്ചുതിന്നത്രെ. ഏലിപ്പെമ്പള കണ്ടതാണു്. പട്ടണത്തിലെ കോളേജിൽ പഠിച്ചിരുന്നപ്പോൾ പ്രധാനജോലി തീറ്റിയായിരുന്നെന്നാണു് വല്യമ്മാവൻ പറഞ്ഞതു്; ശേഖരനമ്മാവനാണേൽ കള്ളും ചാരായവും കുടിക്കുമത്രേ, അതിനൊപ്പം എന്തൊക്കെയാണാവോ തിന്നുന്നതു്…
സാവിത്രിക്കുട്ടിയുടെ വേണുമ്മാവൻ ഒരു മാസത്തേക്കുള്ള മരുന്നു വാങ്ങി കൊടുത്താണു് പോയതു്. ‘അതു തീരുമ്പം എന്താ ചെയ്ക… ഇങ്ങനെ ആഹാരം കൊടുത്താൽ അസുഖം ഇരട്ടിയാകും. ഞാനാലോചിച്ചിട്ടു് പോംവഴിയൊന്നുമില്ല. വിധിപോലെ വരട്ടെ…’ അമ്മയുടെ കണ്ണുനീർ വറ്റിയിരുന്നു.
ജോലിസ്ഥലത്തായിരുന്നപ്പോൾ ഡോക്ടർ പറഞ്ഞതനുസരിച്ചു് സാവിത്രിക്കുട്ടിയുടെ അച്ഛനു ഇടയ്ക്കെല്ലാം മുട്ടയും, പിന്നെ അച്ഛനുവേണ്ടിമാത്രം വെട്ടിക്കഴുകി വൃത്തിയാക്കി കോട്ടയത്തുനിന്നു് ലൈൻബസ്സിൽ കൊണ്ടുവന്നു തരുന്ന ഏതോ പ്രത്യേകതരം മീനും അമ്മ, എരിവുചേർക്കാതെ തയ്യാറാക്കി കൊടുക്കും. അമ്മയ്ക്കു് വലിയ അറപ്പാണു് മുട്ടയും മീനുമൊക്കെ; പക്ഷേ, അച്ഛന്റെ അസുഖം മാറാൻ അതുവേണമെന്നു ഡോക്ടർ നിർബ്ബന്ധം പറഞ്ഞു. അതൊക്കെ പാകം ചെയ്ത പാത്രം പോലും അമ്മ പ്രത്യേകമായി മാറ്റിവച്ചേക്കും. സാവിത്രിക്കുട്ടിക്കും അതൊന്നും ഇഷ്ടമല്ല. വല്യേട്ടനും കുഞ്ഞേട്ടനും അനുജത്തിയും അച്ഛനൊപ്പം അതൊക്കെ കഴിക്കും. അതൊക്കെ കഴിഞ്ഞുപോയകാലം… ഇനിയെന്തു്? അച്ഛന്റെ മരുന്നും തെറ്റിത്തുടങ്ങി. കുട്ടികളുടെ ഫീസ് കുടിശ്ശികയായി. എല്ലാമാസവും ഒരാഴ്ച ക്ലാസ്സിനു പുറത്തുനിൽക്കും ചിലപ്പോൾ അതു കഴിഞ്ഞും…
പത്തായം നിറച്ചു് നെല്ലുണ്ടു്, അതു് വീട്ടുചെലവിനു്. ബാക്കിയുള്ളതു് കുറെ ലോറിയിൽ കയറ്റും, ബാക്കി വിൽക്കും. തേങ്ങാക്കച്ചവടക്കാരനിൽ നിന്നും തേങ്ങയുടെ വിലയും വാങ്ങും. എല്ലാം കാര്യസ്ഥൻ ഗോവിന്ദൻചെട്ട്യാർ സുനന്ദചിറ്റമ്മേടെ ചിറ്റപ്പന്റെ പേരിലയക്കും. അയാളാണത്രെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു്. ‘വലിഞ്ഞുകേറി വന്നവർക്കൊക്കെ ചെലവിനു് കൊടുക്കണേലും അയാടെ സമ്മതം വേണം’ എന്നു അമ്മൂമ്മ.
അപ്പൂപ്പൻ എന്നൊരു ജീവി ആ വീട്ടിലുണ്ടെന്നറിയുന്നതു് വെളുപ്പിനേ എഴുന്നേറ്റുപോയി രണ്ടുമൈലകലെയുള്ള തറവാട്ടുകുളത്തിൽ കുളിച്ചു് തറവാട്ടമ്പലത്തിൽ തൊഴുതു് തിരിച്ചെത്തി ഈറനോടെ കൂവളത്തറയ്ക്കു വലംവയ്ക്കുന്ന നേരത്തെ നാമജപത്തിൽ കൂടി; പിന്നെ മിറ്റത്തെ അമ്പലത്തിനുമുൻപിലെ മിനുട്ടുകൾ നീണ്ട തൊഴൽ. പതിനൊന്നു മണിക്കുള്ള കഞ്ഞികുടി… അതുകഴിഞ്ഞാൽ സന്ധ്യാദീപം കൊളുത്തുമ്പോൾ മുതലുള്ള ദേവീഭാഗവത വായനയും ആരേയോ ചീത്തവിളിയും. ‘ഓടടാ’ എന്നു് ആരെയോ ഉദ്ദേശിച്ചു് അലറി വിളിച്ചു് പല പ്രാവശ്യം പടിക്കൽ വരെ ഓടുകയും, ‘ദ്രോഹീ, നീയെന്റെ മക്കളെ ചതിച്ചില്ലേടാ, പിടിക്കെടാ അവനെ, അവനെ വിടരുതു്, അടിക്കെടാ അവനെ, ചതിയൻ… എന്നെ ചതിച്ചൂ…’ അങ്ങനെ ആരേയോ എന്തിനേയോ ഉദ്ദേശിച്ചുള്ള ചീത്തവിളിയും കരച്ചിലും. ഇടയ്ക്കിടയ്ക്കു് ആരോടും പറയാതെ ആരുമറിയാതെയുള്ള തീർത്ഥയാത്രയും… ദീർഘമായ യാത്രകൾ. ക്ഷേത്രങ്ങളിലാണത്രെ… ആകെ മനസ്സിന്റെ പിടിവിട്ടമട്ടു്.
ഒന്നുകൂടി സാവിത്രിക്കുട്ടി ശ്രദ്ധിച്ചു. പണ്ടു്, ഏഴെട്ടു വയസ്സുള്ളപ്പോൾ അവധിക്കു വരുമ്പോൾ സാവിത്രിക്കുട്ടിയുടെ കയ്യിലാണു് വൈകിട്ടു് സൂചിഗോതമ്പുറവയിട്ടു കാച്ചിയ പാൽ തേച്ചുമിനുക്കിയ ഓട്ടുമൊന്തയിൽ ‘അപ്പൂപ്പനു് കൊടുക്കുമോളേ’ എന്നുപറഞ്ഞു് കൊച്ചുചിറ്റമ്മ കൊടുത്തയക്കുന്നതു്; അപ്പൂപ്പൻ കാപ്പി കുടിക്കുകയേയില്ല. ചായയെന്നൊരു വസ്തു അന്നൊന്നും സാവിത്രിക്കുട്ടി കേട്ടിട്ടു പോലുമില്ല. മൊന്തയിൽ നിന്നു് ഒന്നുരണ്ടു വായ പാൽ അപ്പൂപ്പൻ നിർബന്ധമായി സാവിത്രിക്കുട്ടിയുടെ വായിലൊഴിച്ചു കൊടുക്കും. എന്നിട്ടു് ചിരിക്കും ‘മതിയോ മോളെ’ എന്നു ചോദിച്ചു്. മധുരമായ ചിരിയായിരുന്നു. പക്ഷേ, ഇത്തവണ വന്നിട്ടു് ഒരിക്കൽ പോലും അപ്പൂപ്പൻ ചിരിച്ചു കണ്ടിട്ടില്ല. ആരും ഗോതമ്പുറവയിട്ടു കാച്ചിയ പാൽ കൊടുക്കാറില്ല അപ്പൂപ്പനു്. ആരേയും മോളേ, മോനേ എന്നൊന്നും വിളിക്കാറില്ല. സാവിത്രിക്കുട്ടിയെന്ന പത്തുവയസ്സുകാരിയുടെ വിഹ്വലമായ മനസ്സിനു് പക്ഷേ, അന്നു് അതൊന്നും മനസ്സിലാക്കാനായില്ലെങ്കിലും എല്ലാ മാറ്റങ്ങളും എല്ലാ പുതുമകളും അവളുടെ ഉള്ളിലെ തേങ്ങലിനു കൂട്ടായി.
അമ്മവീട്ടിലെ താമസം ദുസ്സഹമായിത്തുടങ്ങി. അച്ഛൻ അവശനായി. ഗതികെട്ടു് സാവിത്രിക്കുട്ടിയുടെ അമ്മ മീനാക്ഷി സ്വന്തം അമ്മയോടു ചോദിച്ചു:
‘ഞാനും അമ്മയുടെ മകളല്ലേ. ഞങ്ങളോടെന്തിനാ ഈ അവഗണന?’ ‘നീ ഞങ്ങളുടെ മകളുതന്നെ, തർക്കമില്ല. ഞങ്ങളു കല്യാണം കഴിപ്പിച്ചു വിട്ടതുമാ. പക്ഷേ, നീ മാത്രമല്ല ഇവിടത്തേ. കല്യാണം കഴിപ്പിച്ചു വിട്ടപ്പം നീ ഒറ്റത്തടിയാ. അയാളൊണ്ടാക്കിയ മക്കളല്ലേ; അയാളേം മക്കളേം നോക്കേണ്ടയാവശ്യം ഞങ്ങക്കില്ല. അയാളും പിള്ളേരും അയാടെ വീട്ടിൽ പോട്ടെ. നീ ഇവിടെ നിന്നാൽ ഞങ്ങൾ നോക്കിക്കോളാം.’
പതിനൊന്നു മക്കളെ പ്രസവിച്ച ഒരമ്മ സ്വന്തം മകളുടെ മുഖത്തുനോക്കിപ്പറഞ്ഞു. അമ്മൂമ്മ പതിനൊന്നു മക്കളേയും പതിനൊന്നു തരത്തിലാണു് കണ്ടിരുന്നതു്!
സാവിത്രിക്കുട്ടിയുടെ അച്ഛൻ ചിരിച്ചു. എത്ര ക്രൂരനായ ശത്രുവിന്റെ മുൻപിലും, ഏതു ഭീഷണിയുടേയും പരിഹാസത്തിന്റേയും മുൻപിലും സമനിലവിടാതെ ചെറിയ ചിരിയോടെ സൗഹൃദത്തിന്റെ സമാധാനത്തിന്റെ ഭാഷമാത്രമേ സാവിത്രിക്കുട്ടിയുടെ അച്ഛൻ സംസാരിക്കൂ… ‘ബുദ്ധനും, യേശുക്രിസ്തുവും, മഹാത്മാഗാന്ധിയുമാണു് വഴികാട്ടികൾ; പിന്നെങ്ങനെ നന്നാകാനാ!’ അമ്മ പരിഹസിക്കും. സാവിത്രിക്കുട്ടിക്കു ഇഷ്ടപ്പെടാറില്ല, തന്റെ അച്ഛൻ മാതൃകാ പുരുഷനാണു്; അമ്മയോടു നീരസം തോന്നിയിരുന്നു… പക്ഷേ, പ്രായമായതിനുശേഷം പലപ്പോഴായി അമ്മ പറഞ്ഞ കഥകൾ… അച്ഛന്റെ സത്യസന്ധതയും ക്ഷമാശീലവും ദയയും സഹനവും ഈശ്വരന്റെ നീതിയിലുള്ള ഉറച്ച വിശ്വാസവും ഒന്നിനു പുറകേ ഒന്നായി ഒരുപാടു് ഗതികേടുകളുടെ നിലയില്ലാക്കയത്തിലേയ്ക്കാണു് തങ്ങളെ തള്ളിയിട്ടതു്. അച്ഛന്റെ ഉറച്ച നിലപാടിൽ അമർഷമുണ്ടായിരുന്ന സ്വന്തം സഹോദരങ്ങളുടെ അവഗണന കൂനിന്മേൽ കുരുവായി…
ചുണ്ടിലെ ചിരിവാടാതെ അച്ഛൻ പറഞ്ഞു:
‘ഞാൻ നാട്ടിലേക്കു പോകാം. കുറച്ചു നാട്ടുചികിത്സയാകാം അവടെ. അതിനിടയിൽ എന്താ പോംവഴിയെന്നു നോക്കാം. മീനാക്ഷി മകളാണെന്നു് അമ്മ സമ്മതിച്ച സ്ഥിതിക്കു് ഉടനെ ഇറക്കിവിടാനിടയില്ല; തന്റേയുംകൂടി മക്കളാണെന്ന പരിഗണന കുട്ടികൾക്കും കൊടുത്തേക്കും. ഞാൻ നോക്കട്ടെ.’
അച്ഛൻ തനിയെ പോയി, തീരെ അവശനായിരുന്നിട്ടും. വല്യേട്ടന്റെ പഠിപ്പുമുടക്കേണ്ട എന്നു് അച്ഛൻ നിർബ്ബന്ധം പിടിച്ചു.
രക്തബന്ധത്തേക്കാളേറെ സുഹൃദ്ബന്ധമുള്ള ഗോവിന്ദക്കൈമളെന്ന ഡോക്ടർ, അച്ഛനയച്ച കത്തിനു മറുപടിയായി ഉടനടി അച്ഛനവിടെച്ചെന്നു് ചികിത്സ തുടരണമെന്നു് നിർദ്ദേശിച്ചിരുന്നു.
മീനാക്ഷിയമ്മ സാവിത്രിക്കുട്ടിയോടു പറഞ്ഞു:
‘നിന്റച്ഛന്റെ ചികിത്സയ്ക്കു് എല്ലാ ഏർപ്പാടും ചെയ്തിട്ടൊണ്ടു് കൈമൾ. നിന്റച്ഛൻ അദ്ദേഹത്തിന്റെ അമ്മാവന്റെ മകനല്ലേ. പക്ഷേ, അതൊന്നുമല്ല കാര്യം. അവരുതമ്മീ അത്രയ്ക്കടുപ്പാരുന്നേ. നിന്റച്ഛനേക്കാൾ ആറേഴുവയസ്സിനു മൂപ്പാ. എന്നാലെന്താ എന്തിനും ഏതിനും നിന്റച്ഛനായിരുന്നു കൂട്ടു്, നിന്റച്ഛനോടു ചോദിച്ചേ എന്തും ചെയ്യൂന്നാരുന്നു. ബാങ്കിൽ ജോലിയായിട്ടു പോന്നതോടെ ആ ബന്ധം വിട്ടില്ലേ. എന്നിട്ടും അറിഞ്ഞപ്പം അങ്ങോട്ടു വിളിച്ചല്ലോ.’
മീനാക്ഷിയമ്മ സ്വയം സമാധാനിക്കാൻ പറഞ്ഞതാണു്. അതുകഴിഞ്ഞു് ഉരപ്പുരയുടെ മൂലയ്ക്കൽ പോയിരുന്നു് കുഞ്ഞാവയ്ക്കു മുലകൊടുക്കുന്ന അമ്മയുടെ കവിളുകൾ നനഞ്ഞു കുതിരുന്നതു സാവിത്രിക്കുട്ടി കണ്ടു.
ഉള്ളിലെ തേങ്ങലിനു് തിടം വച്ചുവരുന്നതു് സാവിത്രിക്കുട്ടി അറിഞ്ഞു.
സൂര്യനുദിച്ചുവരുന്നതേയുള്ളൂ; അപ്പോഴേക്കും സാവിത്രിക്കുട്ടി പുറമ്പറമ്പിലെത്തി.
പടിക്കലെ തേന്മാവിൽ നിന്നും കൊഴിഞ്ഞുവീണ ഓറഞ്ചുനിറത്തിലെ കുഞ്ഞുപന്തുകൾ പോലുള്ള ചക്കരച്ചിമാങ്ങകൾ അവൾ കണ്ടില്ല; എങ്ങും പരന്ന അതിന്റെ വാസന അവളറിഞ്ഞില്ല. അണ്ണാനും കിളികളും കൊത്തിയിട്ട കശുമാങ്ങകളും അവൾ കണ്ടില്ല… സാവിത്രിക്കുട്ടിയുടെ കണ്ണും മനസ്സും അതിനപ്പുറത്തേക്കു് കുതിക്കുകയായിരുന്നു… സ്വപ്നാടനക്കാരിയെപ്പോലെ നടന്നു് പാത്രക്കുളത്തിന്റെ തെക്കേക്കരയിലെ കൊച്ചുമൺകൂനയ്ക്കരുകിലെത്തി അവൾ നിന്നു… മൺകൂനയിലേക്കു് കുനിഞ്ഞു സൂക്ഷിച്ചു നോക്കിനോക്കി…
ഇല്ല… ഇന്നും മണ്ണിളകി മാറിയിട്ടില്ല… മണ്ണിൽ വിള്ളൽ വീണിട്ടില്ല.
നിറയെ പൂത്തുനിൽക്കുന്ന എരിക്കിൻ ചെടിയുടെ ഇത്തിരി നിഴലുകൾ തണൽകൊടുത്ത, അടർന്നുവീണ പൂക്കൾ പുഷ്പവൃഷ്ടി നടത്തിയ കൊച്ചുമൺകൂനയിൽ സാവിത്രിക്കുട്ടിയുടെ കണ്ണുനീർ നനവിന്റെ കൊച്ചുകൊച്ചു വൃത്തങ്ങൾ തീർത്തു.
“ങ്ഹാ ഹാ… കൊള്ളാമല്ലോ… ഇതാപ്പോ പണി അല്ലേ? രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു് എങ്ങോട്ടാ ഓടണേന്നു നോക്കി വര്വേ ഞാൻ… രണ്ടു ദെവസായി ഞാൻ ശ്രദ്ധിക്കുന്നു… നെനക്കെന്തിന്റെ കേടാ പെണ്ണേ… നാട്ടുകാരു കൊണ്ടുപോണേനു മുൻപേ ആ കശുവണ്ടിയെങ്കിലും പെറുക്കിയെടുക്കാൻ തോന്നീല്ലല്ലോ… അതെങ്ങനാ മൊതലിനു ദെണ്ണോണ്ടെങ്കിലല്ലേ… ഇപ്പ സങ്കടം കാണിക്കുന്നു! കൊച്ചിനേക്കൊണ്ടെ വെള്ളത്തിമുക്കീട്ടിപ്പ സങ്കടം കാണിക്കുന്നു! ചെയ്ത തെറ്റിനു വല്ല പശ്ചാത്താപോണ്ടേലു് പോയി ആ ചെറുക്കനെ ഒന്നെടുത്തൂടെ സാവിത്രീ നെനക്കു്? കൊറേ നേരായില്ലേ അതുകെടന്നലയ്ക്കണു്; ബാക്കിള്ളോര്ക്കു് ചെവീം തലേം കേക്കണ്ടെ. അതിന്റെ കണ്ണുമുഴ്വോൻ പീളയടിഞ്ഞേക്ക്ണു്. ആ കൊളത്തികൊണ്ടുപോയി കഴുകിക്കൊടു് പെണ്ണേ.”
സുമിത്രച്ചിറ്റമ്മയുടെ ശകാരം അവളുടെ മനസ്സിലെത്താൻ വൈകി… എത്തിയതാകട്ടെ അനിയനെ എടുത്തു കുളത്തിൽ കൊണ്ടുപോയി കണ്ണുകഴുകാനുള്ള നിർദ്ദേശം… സാവിത്രിക്കുട്ടിക്കു് അവനെ എടുത്തുപൊക്കാൻ വയ്യ, വലിച്ചെടുത്തു് എളിയിൽവയ്ക്കുമ്പോൾ കാലു് നിലത്തുമുട്ടും. അവനാണേൽ ഭയങ്കര വാശിക്കാരൻ. ദേഷ്യം വന്നാൽ എളിയിലിരുന്നു ഞെളിയും, പുളയും. കൈകൊണ്ടു് തള്ളുകയും മാന്തുകയും ചെയ്യും… എത്ര പ്രാവശ്യം അനിയനേയും കൊണ്ടു് വീണിരിക്കുന്നു… സുമിത്രച്ചിറ്റയ്ക്കു് അതൊന്നും അറിയാത്തതല്ലല്ലോ… സാവിത്രിക്കുട്ടി നിന്നിടത്തു നിന്നു് അനങ്ങിയില്ല…
ഇതു് മൂന്നാം ദിവസമാണു്… കുഞ്ഞാവയെ കുഴിച്ചിട്ടിട്ടു്… സാവിത്രിക്കുട്ടിക്കു സങ്കടം അണപൊട്ടി…
ദിവസങ്ങളായി രാത്രിയും പകലും ഇടതടവില്ലാതെ കുഞ്ഞാവ കരയുകയായിരുന്നു. അമ്മ മുലകൊടുക്കാനെടുത്താൽ ഒന്നുവലിച്ചിട്ടു് ഉടൻ വാവിട്ടു കരയാൻ തുടങ്ങും.
‘വലിച്ചിട്ടു പാലുകിട്ടാഞ്ഞിട്ടാ… ഞാനെന്നാ ചെയ്യാനാ… പാലൊണ്ടാകണേൽ അതിനു തക്കോണം വല്ലതും എന്റയുള്ളിൽ ചെല്ലണ്ടേ!’ അമ്മ പതം പറഞ്ഞു.
‘മോളേ സാവിത്രീ… നീയിത്തിരി കഞ്ഞിയെടുത്തോണ്ടു വാ… ഇന്നു രാത്രീലെങ്കിലും അതൊന്നടങ്ങിക്കെടക്കട്ടെ.’ കുഞ്ഞിനു മുലകൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട അമ്മ സാവിത്രിക്കുട്ടിയോടു പറഞ്ഞു: ‘ഇതിനെ തീപോലെ പനിക്കുന്നൊണ്ടു്, ഞാനെന്നാ ചെയ്യാനാ ന്റെ ഭഗവതീ.’ അമ്മ കരയുന്നുണ്ടായിരുന്നു.
ഈയം പൂശിയ വലിയ ചെമ്പുകലത്തിൽ എന്നത്തേയും പോലെ അത്താഴത്തിനുള്ള കഞ്ഞി വേവിച്ചു വാങ്ങി വച്ചിട്ടുണ്ടായിരുന്നു കുട്ടികൃഷ്ണൻ… സാവിത്രിക്കുട്ടി ഒരു ഓട്ടുകിണ്ണമെടുത്തു് കുട്ടികൃഷ്ണന്റെ കയ്യിൽ കൊടുത്തു: ‘കുഞ്ഞാവയ്ക്കു് ഇത്തിരി കഞ്ഞി.’
കാൽക്കയിൽ ചോറുപോലും വേണ്ട കുഞ്ഞാവയ്ക്കു് ഇത്തിരി വറ്റും വെള്ളവും ഉപ്പുവെള്ളം ചേർത്തു് പ്ലാവില കുത്തിയിട്ടതു കൊണ്ടിളക്കി പുറത്തേക്കിറങ്ങുമ്പോൾ കേട്ടു അമ്മൂമ്മയുടെ ദേഷ്യപ്പെടുന്ന ശബ്ദം:
‘അടുപ്പേന്നു് വാങ്ങിവയ്ക്കുമ്പോളേക്കും കയിലിട്ടു വറ്റുകോരിയെടുത്താൽ പിന്നെ കഞ്ഞി പൊലിക്കുവോടാ… അതും ത്രിസന്ധ്യയ്ക്കു്?’ വെപ്പുകാരൻ കുട്ടികൃഷ്ണന്റെ ഏറ്റുപറച്ചിലും സാവിത്രിക്കുട്ടി കേട്ടു: ‘എന്നത്തേയും പതിവാ വല്യകൊച്ചമ്മേ, ഞാൻ പറഞ്ഞാ ആ പെണ്ണു കേക്കത്തില്ല.’ സാവിത്രിക്കുട്ടി സ്തംഭിച്ചുനിന്നു…
തെക്കേ വരാന്തയിലെ വലിയ പത്തായം നിറയെ നെല്ലുണ്ടു്. മെതിച്ചുണക്കി ചാക്കുകളിലാക്കിയ നെല്ലു് കാര്യസ്ഥൻ ഗോവിന്ദൻചെട്ട്യാർ പണിക്കാരെക്കൂട്ടി ലോറിയിൽ നിറച്ചു, തൃശൂർക്കു കൊണ്ടുപോകാൻ; സുനന്ദച്ചിറ്റമ്മേടെ വീട്ടിലേക്കു് അമ്മൂമ്മ പാൽപ്പെരേലെ പെട്ടിതുറന്നു് നോട്ടുകെട്ടെടുത്തു് ഗോവിന്ദൻചെട്ട്യാര്ടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു: ‘തെങ്ങേടേം മാങ്ങേടേം ഒക്കേം കൂടി ഇത്തവണ ഇത്രേള്ളെന്നു പറഞ്ഞേക്കു്… ഈ പരാതീനത്തിനേക്കെ തീറ്റിപ്പോറ്റണ്ടേ…’ സാവിത്രിക്കുട്ടി കണ്ടും കേട്ടും നിന്നു. അതിന്നലെയായിരുന്നു… ‘എന്നിട്ടാണു് കുഞ്ഞാവയ്ക്കു് ഒരു സ്പൂൺ കഞ്ഞിക്കു്…’ സാവിത്രിക്കുട്ടിയുടെ കണ്ണുനിറഞ്ഞു.
‘നിന്റമ്മൂമ്മയ്ക്കു് പതിനൊന്നു മക്കളാ, പതിനൊന്നിനേം പതിനൊന്നു തട്ടിലാ ചേച്ചി കാണുന്നേ. സരസ്വതി കളപ്പുരയ്ക്കൽ തറവാട്ടിലേയാ, എന്നുവച്ചാ പ്രഭുക്കന്മാരു്. ആ മരുമോൾടെ വീട്ടിന്നു കൊണ്ടുവന്നപോലെ മൊതലു് ഒരു മരുമക്കളും കൊണ്ടുവന്നു കാണുകേലാ… അതുപോലെ നിന്റച്ചൻ… ആഭിജാത്യമൊള്ള തറവാട്ടിലേയല്ല്യോ… ഓരോ തവണേം നാരായണൻനായരും മീനാക്ഷിം വരുന്നതു് പൊറകേ ചൊമടും ചൊമട്ടുകാരുമായിട്ടാരുന്നു. എന്താര്ന്നു അന്നവര്ടെ വെല; എന്തൊരു സ്വീകരണമാര്ന്നു. അവർക്കൊരു കാലക്കേടു വന്നപ്പം അവരു് തെണ്ടികളു്. ഇപ്പ നിങ്ങളനുഭവിക്കുന്നേനേക്കാൾ വല്യപോരാര്ന്നൂ സരസ്വതിയോടും മക്കളോടും… ഏഷണീം സ്തുതിപാടലുമായി ഇവടെ തമ്പടിച്ചുകെടന്നു തിന്നു മുടിച്ചവരു് കേമന്മാർ… ചതിക്കുഴി കുഴിച്ചു് എല്ലാം വാരിയെടുക്കാൻ ചേച്ചിതന്നെ അരുനിന്നു; ആ പൊട്ടൻ ശേഖരനും വേണൂം ഗോപീമെല്ലാം കളിയറിയാതെ ആട്ടം കണ്ടുനിന്നു, ഏഭ്യമ്മാർ. പാവം നിന്റപ്പൂപ്പൻ! ഭീഷണിപ്പെടുത്തി എല്ലാം അവർ കൈക്കലാക്കിയിട്ടും പ്രതികരിക്കാനായില്ല. ചേച്ചി വാമൂടിക്കെട്ടി… എന്നിട്ടിപ്പോ ദേവീഭാഗവതോം പ്രാക്കും പിരിയാട്ടും തീർത്ഥാടനോം… സമനിലതെറ്റിയ മട്ടല്ലേ.’ ദാക്ഷായണിയമ്മൂമ്മ ഒരിക്കൽ വിളിച്ചിരുത്തി പറഞ്ഞതെല്ലാമൊന്നും സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല.
പക്ഷേ, ഒന്നറിയാം, തങ്ങളെ തെണ്ടികളായിട്ടാണു് അമ്മൂമ്മ കരുതുന്നതെന്നു്. സാവിത്രിക്കുട്ടി നിറഞ്ഞ കണ്ണുകൾ തുടച്ചു, സങ്കടം ഒരു ദീർഘനിശ്വാസത്തിലൊതുക്കി… കുഞ്ഞാവ കഞ്ഞിവെള്ളം പോലും ഇറക്കിയില്ല. ആർത്തിയോടെ വാതുറക്കും. ഇത്തിരി വെള്ളം വായിൽ കൊടുക്കുമ്പോഴേക്കും തട്ടിയെറിഞ്ഞു കരയും.
‘എറക്കാൻ പറ്റാഞ്ഞിട്ടാരിക്കും, അമ്മേ’ അവൾ പറഞ്ഞു.
‘കഫം നെറഞ്ഞേരിക്കാ… നീ സൂക്ഷിക്കാഞ്ഞിട്ടല്ലേ… മൂധേവി, അതിന്റെ മൂക്കിലൊക്കെ വെള്ളം കേറിക്കാണും. കുളിപ്പിക്കുമ്പം സൂക്ഷിക്കണംന്നു് എത്ര പ്രാവശ്യം പറഞ്ഞിട്ടൊണ്ടു്… എന്നിട്ടെന്താ ഏതുനേരോം സ്വപ്നം കാണലല്ലേ, അസത്തു്’, അമ്മ ദേഷ്യപ്പെട്ടു.
സാവിത്രിക്കുട്ടി കരച്ചിലടക്കി മടിയിൽ ഇടയ്ക്കിടയ്ക്കു പുളഞ്ഞു കരയുന്ന കുഞ്ഞാവയെ മുലകൊടുക്കാൻ വിഫലമായി ശ്രമിക്കുന്ന അമ്മയ്ക്കു് കൂട്ടിരുന്നു. അലറിക്കരയുന്ന കുഞ്ഞാവയേയുമെടുത്തു് അമ്മ മുറ്റത്തും വരാന്തയിലും തെക്കുവടക്കുനടന്നു, രാത്രി മുഴുവൻ. തളർന്നുറങ്ങുമ്പോൾ അമ്മ നടക്കല്ലിലിരിക്കും. മിനിട്ടുകൾ കഴിയുമ്പോൾ കുഞ്ഞാവ ഉണർന്നു കരച്ചിലാകും… അമ്മ ക്ഷീണിച്ചപ്പോളൊക്കെ സാവിത്രിക്കുട്ടി കുഞ്ഞാവയെ എടുത്തുനടന്നു… ചേച്ചിയുടെ കയ്യിലെത്തിയാൽ ഏതു കരച്ചിലും വാശിയും മാറ്റി കളിക്കുകയും ചിരിക്കുകയും ചെയ്യാറുള്ള കുഞ്ഞാവ പക്ഷേ, ചേച്ചിയുടെ കയ്യിലിരുന്നു പുളഞ്ഞുകരഞ്ഞു… ചേച്ചിയുടെ താരാട്ടു കേൾക്കുമ്പോൾ കൂടുതൽ അലറിക്കരഞ്ഞു… കുഞ്ഞാവയുടെ ശരീരത്തിലെ പനിച്ചൂടു് സാവിത്രിക്കുട്ടിയെ പൊള്ളിച്ചു…
അമ്മൂമ്മയും ചെറിയമ്മൂമ്മയും പറഞ്ഞ പോലെ ഏതൊക്കെയോ പച്ചിലകൾ വാട്ടിപ്പിഴിഞ്ഞു് കുഞ്ഞാവയ്ക്കു കൊടുത്തു അമ്മ… കണിയാൻ വൈദ്യന്റടുത്തുപോയി ഗോവിന്ദൻചെട്ട്യാർ വാങ്ങിക്കൊണ്ടുവന്ന എന്തോ മരുന്നു് തുള്ളിതുള്ളിയായി… എല്ലാ കുഞ്ഞാവയുടെ കടവായിലൂടെ പുറത്തേക്കൊഴുകി. കരഞ്ഞുകരഞ്ഞു തളർന്നുറങ്ങും, ഉടനുടൻ ഉണർന്നു കരച്ചിലാകും.
…നാലുമൈൽ ദൂരമുണ്ടു് ആശുപത്രിയിലേക്കു് അമ്മയ്ക്കു് ആരു തുണപോകും. ഒന്നേകാൽ വയസ്സുള്ള കൊഴുത്തു തുടുത്ത കുഞ്ഞാവയെ അമ്മ അത്രദൂരം… അമ്മ തന്നെ നടക്കുന്നതുപോലും ഏങ്ങിവലിച്ചു്… അല്ലെങ്കിലും പുറത്തിറങ്ങാൻ പറ്റിയ ഒരു നല്ല സാരിയോ… അമ്മ പതം പറഞ്ഞു് ഏങ്ങിക്കരഞ്ഞു. നന്ദിനിച്ചിറ്റമ്മയുടെ പെട്ടിയിൽ അടുക്കടുക്കായി സാരിയിരിക്കുന്നുണ്ടു്, സിൽക്കുസാരികളാണത്രെ. ഓരോ പ്രാവശ്യവും വേണൂമ്മാവനും, ഗോപിമ്മാവനും അവധിക്കു വരുമ്പോൾ കൊണ്ടുവന്നു കൊടുക്കുന്നതാണു്… നന്ദിനിച്ചിറ്റമ്മ ഇടയ്ക്കിടയ്ക്കെടുത്തു് കുടഞ്ഞുമടക്കി വയ്ക്കുന്നതു് സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടു്… നന്ദിനിച്ചിറ്റമ്മ ഇങ്ങനെയായിരുന്നില്ലല്ലോ…
‘പിന്നേ, ആശൂത്രീപോയിട്ടാ ഇപ്പം… കണിയാൻ വൈദ്യന്റെ മരുന്നുകൊണ്ടു മാറാത്ത സൂക്കേടൊന്നും ഈ കൊച്ചിനില്ല. നാളെ രാവിലെ അയാളോടിങ്ങോട്ടു വരാൻ പറഞ്ഞിട്ടൊണ്ടു് ശേഖരൻ… എല്ലാ വിവരോം അവൻ പറഞ്ഞിട്ടൊണ്ടു്.’ അമ്മ കുഞ്ഞാവയെ ആശുപത്രീൽ കൊണ്ടുപോകണമെന്നു് പറഞ്ഞപ്പോ അമ്മൂമ്മ സമ്മതിച്ചില്ല. നന്ദിനിച്ചിറ്റമ്മയും കൊച്ചമ്മാവനും ശേഖരനമ്മാവനും ഒരഭിപ്രായവും പറഞ്ഞില്ല. ഒരു മാസത്തെ മരുന്നു സേവയ്ക്കെന്നും പറഞ്ഞു വന്ന സുമിത്രച്ചിറ്റമ്മ: ‘കഫക്കെട്ടലൊണ്ടു കേട്ടോ, വേണങ്കി ആശുപത്രീ പോകാരുന്നു’ എന്നൊരഭിപ്രായം പറഞ്ഞു… ആരും ഒന്നും പറഞ്ഞില്ല.
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തളർന്നിരുന്നു അമ്മ…
അന്നു രാത്രിയിൽ കുഞ്ഞാവ അധികമൊന്നും കരഞ്ഞില്ല. കഞ്ഞിവെള്ളം തുള്ളിപോലും ഇറക്കിയില്ല; മുല കുടിച്ചില്ല… എന്നിട്ടും അനങ്ങാതെ കിടന്നുറങ്ങുന്നു. കുഞ്ഞാവയുടെ അടുത്തു് കട്ടിൽപ്പടിയിൽ തലചായ്ചു് അമ്മ… ആ സമാധാനത്തിൽ സാവിത്രിക്കുട്ടി അന്തം വിട്ടുറങ്ങി, അഞ്ചുദിവസത്തെ ഉറക്കം ഒന്നിച്ചുറങ്ങി.
സുമിത്രച്ചിറ്റമ്മ തട്ടിവിളിച്ചുണർത്തി സാവിത്രിക്കുട്ടിയെ; നേരം വെളുത്തിരിക്കുന്നു. സാവിത്രിക്കുട്ടി കുഞ്ഞാവ കിടക്കുന്ന മുറിയിലേക്കോടി. കുഞ്ഞാവ ഉറങ്ങുക തന്നെയാണു്. അമ്മയെ മുറിയിൽ കണ്ടില്ല. കട്ടിലിന്നരികിൽ ശേഖരനമ്മാവൻ നില്ക്കുന്നുണ്ടു്.
സാവിത്രിക്കുട്ടി മുറ്റത്തിറങ്ങി… കുളത്തിലെ വെള്ളത്തിൽ മുട്ടിനൊപ്പം ഇറങ്ങിനിന്നു… ഇങ്ങനെ നിന്നാണു് എന്നും കുഞ്ഞാവയെ കുളിപ്പിക്കാറു്… പക്ഷേ… സാവിത്രിക്കുട്ടിക്കു സങ്കടം അണപൊട്ടി… പെട്ടെന്നു് കുനിഞ്ഞുനിന്നു് വെള്ളം ധാരകോരി കണ്ണും മുഖവും കഴുകി. അപ്പോഴുണ്ടു് സുമിത്രച്ചിറ്റമ്മ വിളിക്കുന്നു:
‘സാവിത്രീ ഇങ്ങു കേറിവാ, വേഗം…’
മുറ്റത്തു് ശേഖരനമ്മാവനും രാജിച്ചിറ്റമ്മയും ചെറിയമ്മൂമ്മയും പിന്നെയുമാരൊക്കെയോ…
മുറ്റത്തരികിൽ എന്തൊക്കെയോ പൂജാസാമഗ്രികളുടെ നടുവിൽ കൊച്ചുകിട്ടൻ കണിയാർ. അയാളുടെ കയ്യിൽ ഉയർത്തിപ്പിടിച്ച കത്തി. രണ്ടുകാലിനുമിടയിൽ ഇറുക്കിപ്പിടിച്ച കറുകറുത്ത പൂവൻകോഴിയുടെ കറുത്തപൂവിനുനേരെ കണിയാരുടെ കയ്യിലെ കത്തി ഉയർന്നു… സാവിത്രിക്കുട്ടി കണ്ണുപൊത്തി ഓടി. വടക്കേപ്പുറത്തെ വരാന്തയിൽ വെറും നിലത്തു് ആകെത്തളർന്നു് കോച്ചിവലിച്ചു് അവശയായി അമ്മ കിടക്കുന്നു… അമ്മയുടെ വായ ഒരു വശത്തേക്കുകോടി… പേടിച്ചു് അമ്മയെ നോക്കിനിന്ന സാവിത്രിക്കുട്ടിയെ ശേഖരമ്മാവൻ വിളിച്ചു:
‘ഇങ്ങടു് വാ സാവിത്രീ, നീ ഇവടെ ഈ കുഞ്ഞിന്റടുത്തു് നില്ലു്.’
കട്ടിലിന്നരികിൽ, ഉറങ്ങുന്ന കുഞ്ഞാവയെത്തന്നെ സൂക്ഷിച്ചുനോക്കി സാവിത്രിക്കുട്ടി നിന്നു. തല ഒരു വശത്തേക്കു ചരിച്ചുവച്ചു് മലർന്നുകിടന്നുറങ്ങുന്നു കുഞ്ഞാവ: ഗ്ലാക്സോ ബേബിഫുഡിന്റെ ടിന്നിലെ കുഞ്ഞിനെക്കാൾ ഭംഗിയുണ്ടു് കുഞ്ഞാവയ്ക്കു്… ‘കണ്ണുതുറക്കൂ വാവേ, ചേച്ചിയാ വിളിക്കുന്നേ, കണ്ണുതുറക്കു്’ എന്നു മനസ്സിലാവർത്തിച്ചുരുവിട്ടു്. ദാ കുഞ്ഞാവ കണ്ണു പാതിതുറന്നു… ഇടത്തുകാൽ പതുക്കെ രണ്ടുമൂന്നു പ്രാവശ്യം ചലിപ്പിച്ചു. സാവിത്രിക്കുട്ടിക്കു സന്തോഷമായി; കുഞ്ഞു് എഴുന്നേൽക്കാൻ നോക്കുന്നു:
‘ദാ വാവ ഉണർന്നൂ, കുഞ്ഞാവ ഉണർന്നൂ… അമ്മേ വാ. കുഞ്ഞാവ…’ സാവിത്രിക്കുട്ടി ഉത്സാഹത്തോടെ വിളിച്ചുപറഞ്ഞു.
ജനാലയ്ക്കരികിൽ നോക്കിനിന്നിരുന്ന ശേഖരനമ്മാവൻ കണിയാർകൊണ്ടുവന്നു കൊടുത്ത ചെറിയ കിണ്ണവുമായി മുറിക്കകത്തുവന്നു. സാവിത്രിക്കുട്ടി നോക്കി—കിണ്ണത്തിൽ കറുത്ത എന്തോ വെള്ളം… കരിങ്കോഴിയുടെ ചോര! വാവയെ നോക്കി ഒരിടനിന്ന ശേഖരനമ്മാവൻ കയ്യിലിരുന്ന കിണ്ണം ജന്നൽപ്പടിയിൽ വച്ചു… കുഞ്ഞാവയുടെ മൂക്കിൽ കൈവച്ചു… പിന്നെ പാതിതുറന്ന കുഞ്ഞാവയുടെ കണ്ണുകൾ കൈകൊണ്ടു് തിരുമ്മിയടച്ചു. കുഞ്ഞാവ അനങ്ങിയതേയില്ല…
സാവിത്രിക്കുട്ടി പെട്ടെന്നു് മുറിക്കു പുറത്തിറങ്ങി… വാതിക്കൽനിന്നു് വീണ്ടും എത്തിനോക്കി. കുഞ്ഞാവ ഉറങ്ങുകയാണല്ലോ. എന്തിനാണു് ശേഖരനമ്മാവൻ… സാവിത്രിക്കുട്ടിയുടെ നെഞ്ചിലെന്തോ ഉരുണ്ടുകൂടി.
‘മാ യേ… മാ… യേ… ഠേ… ഠേ… മാ… യേ… ഠേ… ഠേ…’ എട്ടുനാടും പൊട്ടത്തക്ക ശബ്ദം… എത്രയൊക്കെ ഉറക്കത്തിലായാലും ചേച്ചിയുടെ ശബ്ദം കേട്ടാൽ കുഞ്ഞാവ ഉണരും… മാ… യേ കല്ലുപോലും അലിയുന്ന വിളി… ആരുടേയും ശബ്ദമെത്താത്തിടത്തു് ചേച്ചിയുടെ കുഞ്ഞാവ എത്തിക്കഴിഞ്ഞിരുന്നു.
ആരൊക്കെയോ കുടികിടപ്പുകാരും ചുരുക്കം ബന്ധുക്കളും മുറ്റത്തു്.
‘മതി നിർത്തു്, നിന്റെ അലർച്ച… നിന്റെ അമ്മ അവടെ ബോധല്ല്യാണ്ടേ കെടക്കണു്. ഇനി നെന്റെ വീളീംകൂടായാ മതി.’ ശേഖരനമ്മാവൻ ശാസിച്ചു. ‘ങൂം. മതി… മതി… നിർത്തു് കരച്ചിലു്.’
നിർത്തി. അമ്മയുടെ അടുക്കലേക്കു് ഓടി സാവിത്രിക്കുട്ടി… അമ്മ ബോധമില്ലാതെ എന്തൊക്കെയോ വിളിച്ചുപറയുന്നു; ഇടയ്ക്കു് കുഞ്ഞാവയ്ക്കു് കഞ്ഞികൊടുക്കാനും പറയുന്നുണ്ടു്. ചിറ്റമ്മമാർ അമ്മയെ വീശുന്നു. കലവറമുറിക്കും പാൽപുരയ്ക്കും മുമ്പിലായി വരാന്തയിൽ കാലുനീട്ടിയിരുന്നു് പിച്ചളച്ചെല്ലം തുറന്നുവച്ചു് ഒന്നും സംഭവിക്കാത്ത മട്ടിൽ അമ്മൂമ്മ, വെറ്റില ഞരമ്പുകീറി ചുണ്ണാമ്പുതേയ്ക്കുന്നു… തളത്തിൽ നിന്നു് തെക്കുവടക്കു് ഓടിക്കൊണ്ടിരിക്കുന്ന അപ്പൂപ്പന്റെ ശബ്ദം: ‘സുകൃതക്ഷയം, സുകൃതക്ഷയം… എന്റെ മൂകാംബികേ… എന്തിനു നീ…?’
സാവിത്രിക്കുട്ടി അടുക്കളയുടെ കിഴക്കേപ്പടി കടന്നോടി കശുമാവിൻ ചോട്ടിലെ പാറക്കല്ലിലിരുന്നു് ഏങ്ങലടിച്ചു കരഞ്ഞു. പുറകേ വന്ന ശേഖരനമ്മാവൻ സാവിത്രിക്കുട്ടിയെ വിളിച്ചുകൊണ്ടുവന്നു.
മുറ്റത്തു് അടിയാത്തികൾ ചെറിയ ശബ്ദത്തിൽ എന്തൊക്കെയോ പതം പറഞ്ഞു് കരയുന്നു…
അപ്പോളാണു് സാവിത്രിക്കുട്ടി ഓർമ്മിച്ചതു്. കുഞ്ഞാവ ഒറ്റയ്ക്കു് കട്ടിലിൽ, തിരിയുകോ മറിയുകോ ചെയ്താൽ താഴെ വീണാലോ. മുറിയിലേക്കു് ഓടാൻ തുടങ്ങിയ സാവിത്രിയെ ശേഖരമ്മാവൻ കൈപിടിച്ചു് മുറിയിലേക്കു കൊണ്ടുവന്നു; അമ്മാവൻ ഗൗരവത്തിൽ പറഞ്ഞു:
‘നീ കൊച്ചിനെ എടുത്തു് എന്റെ കൂടെ വാ.’
സാവിത്രിക്കുട്ടിക്കു മിണ്ടാൻ വയ്യ, കാലുകൾ തറയിലുറച്ചുപോയി, കൈകൾ രണ്ടു കമ്പുകൾ പോലെ രണ്ടു വശത്തും തൂങ്ങിക്കിടന്നു…
‘നിന്നോടല്ലേ പറഞ്ഞതു് സാവിത്രീ, അതിനെ എടുത്തോണ്ടു് എന്റൂടെ വരാൻ. നെനക്കെന്നാ ചെവികേക്കില്ലേ. അസത്തു്.’ ശേഖരനമ്മാവന്റെ വെറുപ്പു മുഴുവൻ ആ ശബ്ദത്തിലുണ്ടായിരുന്നു… ആ വേദനക്കിടയിലും സാവിത്രിക്കു് എന്തെങ്കിലും പറയണമെന്നു തോന്നി. ‘താമിച്ചോന്റെ ചെറ്റേലു് വെളുപ്പിനെ ചെത്തിയിറക്കിയ കള്ളു് സേവിക്കാൻ പോകാൻ പറ്റാത്തതിന്റെ ദേഷ്യമാ.’
സാവിത്രിക്കുട്ടിയുടെ നെഞ്ചിലാരോ ഒരു പാറകയറ്റി വച്ചു. തന്റെ ശരീരത്തോടു ചേർത്തുപിടിച്ച കുഞ്ഞാവയുടെ ശരീരത്തിലെ ചൂടു് തണുപ്പിനു വഴിമാറി. ആ തണുപ്പു് സാവിത്രിക്കുട്ടിയിലേക്കു് അരിച്ചു കേറി… അവളുടെ ഹൃദയം മഞ്ഞുകട്ടയായി…
കശുമാവിനപ്പുറം പാത്രക്കുളത്തിന്റെ മറുകരയിൽ കയ്യിലിരുന്ന മൺവെട്ടികൊണ്ടു് ശേഖരനമ്മാവൻ കുഴികുഴിച്ചു; പിന്നെ സാവിത്രിക്കുട്ടിയുടെ കയ്യിൽ നീണ്ടുനിവർന്നു കിടന്ന കുഞ്ഞാവയുടെ അരയിൽ നിന്നും വെള്ളിയരഞ്ഞാണം അഴിച്ചെടുത്തു് സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു് കുഞ്ഞാവയെ വാങ്ങി…
സാവിത്രിക്കുട്ടിയുടെ ഹൃദയം മിടിക്കാൻ മറന്നു… കുഞ്ഞാവ, അച്ഛന്റെ മായ… ആശുപത്രിയിൽ നിന്നു് അച്ഛൻ വരുമ്പോൾ…
ശേഖരനമ്മാവൻ പോയതു സാവിത്രിക്കുട്ടി അറിഞ്ഞില്ല.
‘ആ വെയ്ലത്തു് അങ്ങനെ നിക്കാതെ, കൊച്ച്മ്പ്രാട്ട്യേ… പോയതുപോയി. കൊച്ചമ്പ്രാട്ടി വീട്ടീപ്പോ.’ വേലിക്കപ്പുറത്തു നിന്നു് ആരോ വിളിച്ചുപറഞ്ഞു.
കുഴിച്ചിട്ടാലും ജീവൻ വച്ചുവരും ചിലപ്പോൾ… മരിച്ചുപോലെ തോന്നിയാലും ശരിക്കും മരിച്ചതായിരിക്കില്ല. ആണെങ്കിൽത്തന്നെ ശരിക്കു പ്രാർത്ഥിച്ചാൽ മരിച്ചയാൾ തിരിച്ചുവരും, സാവിത്രിക്കുട്ടിക്കറിയാം… അതിനു തെളിവുകാണും. പിറ്റേന്നു രാവിലെ കുഴി വിണ്ടിട്ടുണ്ടാകും, മണ്ണിളകിയിട്ടുണ്ടാകും… ഉടനെ കുഴിമാന്തി… അങ്ങനെ മൂന്നാം ദിവസം മണ്ണിളകി മാറി ജീവിച്ചുവന്ന കഥകളുണ്ടത്രെ. ഭാർഗ്ഗവി പറഞ്ഞിട്ടുണ്ടു്… തെളിവുകളുണ്ടു്… സാവിത്രിക്കുട്ടി തപസ്സു ചെയ്തുതുടങ്ങി…
…ഇന്നു് മൂന്നാം ദിവസമായി… ഒരു നിമിഷവും പ്രാർത്ഥന മുടക്കിയില്ല; കഴിഞ്ഞ മൂന്നുദിവസവും അതിരാവിലെ തന്നെ സാവിത്രിക്കുട്ടി കുഴിക്കരികെ എത്തിയതാണു്, വെയിൽ പരക്കുംവരെ നോക്കിനിന്നു… ഉച്ചയ്ക്കും വൈകിട്ടും… കുഴി വിണ്ടിട്ടില്ല, മണ്ണിളകിയിട്ടില്ല… കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്നു അരഞ്ഞാണം കുഞ്ഞാവയെ മൂടിയ കുഴിയുടെ കാൽക്കൽ കുഴിച്ചിട്ടു… കുഞ്ഞാവ ഉണർന്നെഴുന്നേറ്റുവരുമ്പോൾ കുളിപ്പിച്ചു് അരഞ്ഞാണമിടീച്ചു് സുന്ദരിയാക്കി അമ്മയുടെയടുത്തു് സാവിത്രിക്കുട്ടിക്കു തന്നെ കുഞ്ഞാവയെ കൊണ്ടെക്കൊടുക്കണമെന്നു് ദൈവത്തോടു് പ്രാർത്ഥിച്ചിട്ടു്…
‘എടീ സാവിത്രീ, നെന്നോടല്ലേ പറഞ്ഞേ ആ ചെറുക്കന്റടുത്തേക്കു ചെല്ലാൻ, ഒന്നിനെ കൊലയ്ക്കു കൊടുത്തിട്ടു് അവളുടേരു…’
“എന്റെ സുമിത്രേ… ഇത്തിരീല്ലാത്ത ഈ പെങ്കൊച്ചിനോടു് ഇത്രേം ക്രൂരത വേണോ? അവളു് മനപ്പൂർവ്വം വല്ലതും ചെയ്തതാണോ? എന്നും നന്ദനേം കുഞ്ഞിനേം കുളിപ്പിച്ചിരുന്നതൊക്കെ അവളുതന്നെയല്ലേ. ഏതുനേരോം അതിനേം ചൊമന്നു്… എന്നിട്ടിപ്പളല്ലേ കുഞ്ഞിനു പനിവന്നുള്ളൂ… മഹാപാപം കിട്ടും, പറഞ്ഞില്ലാന്നു വേണ്ടാ.”
അതാരാണു പറഞ്ഞതെന്നു സാവിത്രിക്കുട്ടി കണ്ടില്ല. പത്തുവയസ്സുകാരിയുടെ തലച്ചോറിൽ ആയിരം വിഷമുള്ളുകളായി സുമിത്രച്ചിറ്റമ്മയുടെ ശബ്ദം തുളച്ചുകയറിക്കഴിഞ്ഞിരുന്നു. ‘സാവിത്രിക്കുട്ടി വാവയെ കൊന്നു, വാവയെ കൊന്നു…’
പലകതറച്ച വാടകവീടിന്റെ മുറിയിൽ അനുജത്തിക്കും അനുജനുമൊപ്പം ഉറങ്ങാൻ കിടന്ന സാവിത്രിക്കുട്ടിക്കു് ഉറങ്ങാനായില്ല.
നാട്ടിൽ ചികിത്സയ്ക്കു പോയിരുന്ന അച്ഛൻ അന്നു തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ. നാടുവാഴിയായിരുന്നയാളുടെ ഓമനപ്പുത്രൻ, വിദ്യാസമ്പന്നൻ; അതീവബുദ്ധിശാലിയും അഭിമാനിയും… അങ്ങനെയൊരാൾ ഇന്നു് രോഗാതുരനും നിസ്സഹായനുമായി അലയുന്നതിലെ വേദനയും അപമാനവും യാത്രചെയ്തു തളർന്നു കയറിവന്ന അച്ഛന്റെ കൈരണ്ടും കൂട്ടിപ്പിടിച്ചുകൊണ്ടു കരയുന്ന അമ്മയുടെ ഏങ്ങലടിയിൽ നിന്നു് സാവിത്രിക്കുട്ടി വായിച്ചെടുത്തു; സാവിത്രിക്കുട്ടി മാത്രമേ അതു കാണാനുണ്ടായിരുള്ളൂ. വല്യേട്ടൻ പുറത്തെവിടെയോ പോയിരുന്നു; വിശപ്പിന്റെ വേദനയിലായിരുന്ന അനുജനും അനുജത്തിയും അച്ഛൻ കൊണ്ടുവന്ന പൊതിയിലെ വടയും പഴവും വയറ്റിലാക്കുന്ന തിരിക്കിലായിരുന്നു. അല്ലെങ്കിലും അവർ കുട്ടികളാണു്, ഇതൊന്നും മനസ്സിലാക്കാറായിട്ടില്ല.
ദിവസങ്ങൾ കഴിഞ്ഞു. അമ്മയും അച്ഛനും രാത്രി ഏറെ നേരമായി വരാന്തയിൽ വിരിച്ച പായയിലിരുന്നു് ഗൗരവതരമായ ആലോചനയും വർത്തമാനവും. സാവിത്രിക്കുട്ടി എഴുന്നേറ്റിരുന്നു് ശ്രദ്ധിച്ചു; ഒന്നും മനസ്സിലാകുന്നില്ല. ഇടയ്ക്കു് വർത്തമാനത്തിന്റെ ശബ്ദമുയരുമ്പോൾ അച്ഛൻ അമ്മയെ വിലക്കുന്നു: ‘കുട്ടികളുണരും.’
സാവിത്രിക്കുട്ടി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു് ചാരിയിരുന്ന വാതിലരികിൽ ഒരു വിരൽപാളി പതുക്കെ തുറന്നു ശ്രദ്ധിച്ചു. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അച്ഛൻ സംസാരിക്കുന്നതു്, നിർത്തി നിർത്തി… എന്നിട്ടും സാവിത്രിക്കുട്ടി കേട്ടു: ‘ഒന്നിച്ചു മരിക്കാം… മക്കളെ… വേണ്ട, അവരെ അനാഥരാക്കിയിട്ടേക്കണ്ട; വല്ലവരുടേം അടുക്കളപ്പുറത്തു തെണ്ടിത്തിന്നാൻ വിടണ്ട നമ്മുടെ മക്കളെ…’ അച്ഛന്റെ ദീർഘനിശ്വാസവും സാവിത്രിക്കുട്ടി വ്യക്തമായും കേട്ടു… കരച്ചിൽ വന്നുമുട്ടിയിട്ടും ശബ്ദം പുറത്തുവരാതെ വായ്പൊത്തിപ്പിടിച്ചു… ഇത്തിരി നേരം കഴിഞ്ഞാണു് അമ്മ മറുപടി പറഞ്ഞതു്. അമ്മ കരയുന്നില്ല, ഉറച്ച ശബ്ദം:
‘കുറച്ചു കാശു കയ്യിലൊണ്ടന്നല്ലേ പറഞ്ഞതു്. രണ്ടു മാസത്തെ വാടക കൊടുക്കണം. ഗോവിന്ദന്റെ കടേലൊരു ആറുചക്രം. അതും കൊടുക്കണം. ബാക്കിയൊള്ളതിനു് അരി വാങ്ങണം… ഒരുനേരം സുഖമായി ഉരുളയുരുട്ടിയുണ്ണട്ടെ മക്കൾ, നമ്മളും… പിന്നെയൊന്നുമറിയരുതു്—ഈ നാണംകെട്ട ജീവിതം തീരുമല്ലോ… സുഖിച്ചു വാഴുന്ന സൊന്തക്കാര്ടെയിടയിൽ നമ്മടെ മക്കളിങ്ങനെ…’ അമ്മ തേങ്ങി.
പെട്ടെന്നു് സാവിത്രിക്കുട്ടിയുടെ തൊണ്ടയിലെന്തോ കുരുങ്ങി, അറിയാതെ വന്ന തേങ്ങലടക്കിയതു് ഒരിക്കിളായി വല്ലാത്ത ശബ്ദമായി പുറത്തുചാടി. പുറത്തെ വർത്തമാനം നിന്നു. അനങ്ങാതെ വന്നു പായിൽ കിടന്ന സാവിത്രിക്കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന കരച്ചിൽ ഏങ്ങലടിയായി. ആരും അനങ്ങിയില്ല…
പക്ഷേ, പിറ്റേന്നു് വേറെ ഗതിയിലാണു് സംഭവങ്ങൾ പോയതു്.
സാവിത്രിക്കുട്ടിയുടെ അച്ഛൻ രാവിലെതന്നെ അവളുടെ നോട്ടുബുക്കിൽ നിന്നും പേപ്പർ കീറിയെടുത്തു് എന്തൊക്കെയോ എഴുതുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ വലിയേട്ടനെ എവിടെയോ പറഞ്ഞുവിട്ടു. വൈകിട്ടായപ്പോൾ കുറച്ചു പ്രായമുള്ള രണ്ടാളുകളും, രണ്ടുമൂന്നു ചെറുപ്പക്കാരും വലിയ ചേട്ടനൊപ്പം വന്നു. അതിലൊരാൾ സാവിത്രിക്കുട്ടിയുടെ അമ്മയുടെ അമ്മാവന്റെ മകൻ മുരളിയാണു്. മുരളിച്ചേട്ടൻ—സ്വാർത്ഥിയും പണക്കാരനും, പ്രശസ്തനുമായ ഹരിനാരായണൻ അമ്മാവന്റെ മനുഷ്യപ്പറ്റുള്ള മകൻ മുരളി… ഇതിനുമുൻപും വന്നിട്ടുണ്ടു് മധ്യസ്ഥനായിട്ടു്; സാവിത്രിക്കുട്ടി കണ്ടിട്ടുണ്ടു്.
വന്നവർ ചാണകം മെഴുകിയ വരാന്തയിൽ ഇരുന്നുകൊണ്ടു് ഒരുപാടുനേരം സംസാരിച്ചു. അച്ഛൻ കാര്യങ്ങൾ പറയുകയും എഴുതിയ പേപ്പറുകൾ അവരെ കാണിക്കുകയും ചെയ്തു. അവർക്ക് കട്ടൻ കാപ്പിയും പഴവും കൊടുത്തു, അമ്മ. സന്ധ്യയായപ്പോൾ റാന്തലിന്റെ വെളിച്ചത്തിലിരുന്നും അവർ സംസാരിച്ചു. സാവിത്രിക്കുട്ടി ശ്രദ്ധിച്ചതേയില്ല; ശ്രദ്ധിച്ചാലും ഒന്നും മനസ്സിലാകുന്ന കാര്യങ്ങളല്ലെന്നു ആദ്യമേ പിടികിട്ടിയതുകൊണ്ടു് അടുക്കളയിൽ ഒതുങ്ങിക്കൂടി.
അങ്ങനെ സാവിത്രിക്കുട്ടിയുടെ കുടുംബം വീണ്ടും ജീവിക്കുവാൻ തീരുമാനമെടുത്തു. ജീവിതം തിരിച്ചുപിടിക്കാനുള്ള തീരുമാനം; ‘അവകാശപ്പെട്ടതു നേടിയെടുക്കണം, തോറ്റുപിന്മാറരുതു്’, പോകാനിറങ്ങുമ്പോൾ മുരളിച്ചേട്ടൻ പറയുന്നതുകേട്ടു.
മൂന്നാലുദിവസം വീട്ടിൽ ചിലയാളുകൾ വരികയും അച്ഛനുമമ്മയുമായി സംസാരിക്കയും ചെയ്യുന്നുണ്ടായിരുന്നു.
നാലാം ദിവസം ഒരാൾ കുറച്ചു നോട്ടീസുകളും പത്രത്താളിൽ ബ്രഷുകൊണ്ടു് വലിയ അക്ഷരങ്ങളിലെഴുതിയ ബോർഡും കൊണ്ടുവന്നു. സ്ക്കൂളിൽ പരീക്ഷയ്ക്കു തരുന്ന ചോദ്യപേപ്പറുപോലെ കല്ലച്ചിലെടുത്ത ആ നോട്ടീസിൽ എന്താണെന്നു നോക്കാൻ പറ്റിയില്ല. അച്ഛനെ കാണിച്ചിട്ടു് വലിയേട്ടനൊപ്പം അതെല്ലാമെടുത്തു് അവർ പോയി.
ചെറിയേട്ടൻ ജോലിയന്വേഷിച്ചെന്നു പറഞ്ഞു നാടുവിട്ടിട്ടു് ഒരു വർഷമായി, ഒരു വിവരവും കിട്ടാതെ കുറേനാൾ അമ്മ കരഞ്ഞു. കരയാൻ വേറേയും ഒരുപാടു കാര്യങ്ങളുള്ളതുകൊണ്ടു് പിന്നീടു് വല്ലപ്പോഴുമേ കരച്ചിലുള്ളൂ.
അതിന്റെ പിറ്റേന്നു രാവിലെ, ‘കുളിച്ചു കാപ്പികുടിച്ചാലുടനെ നമ്മൾ ഒരിടത്തുപോകുന്നു; വേഗമാകട്ടെ’ യെന്നു് അച്ഛൻ പറഞ്ഞു. അച്ഛനും അമ്മയും സാവിത്രിക്കുട്ടിയും അനുജനും അനുജത്തിയും കൂടി വീടുപൂട്ടി ഇറങ്ങി. വല്യേട്ടൻ അതിരാവിലെ തന്നെ പോയിരുന്നു.
വഴിയിലിറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു:
‘നമ്മൾ നിങ്ങളുടെ അമ്മയ്ക്കു കിട്ടാനുള്ള സ്വത്തിനു വേണ്ടി സമരം ചെയ്യാൻ പോകുന്നു. അച്ഛനു ജോലിചെയ്യാൻ വയ്യ; പക്ഷേ, നമ്മൾക്കു ജീവിക്കണം, നിങ്ങളെ പഠിപ്പിക്കണം… അപ്പൂപ്പനും അമ്മൂമ്മയും താമസിക്കുന്ന വീടിനു മുന്നിൽ…’ അച്ഛൻ പറഞ്ഞുതീരും മുൻപു് വഴിയിൽ ഒരു മരത്തിൽ ഒട്ടിച്ചിരിക്കുന്ന നോട്ടീസുകണ്ടു് സാവിത്രിക്കുട്ടി വിളിച്ചുപറഞ്ഞു:
‘ദേ നോട്ടീസ്… നിരാഹാര സത്യഗ്രഹം, അവകാശപ്പെട്ടതു തന്നില്ലെങ്കിൽ ഞാനും കുട്ടികളും മരണം വരെ നിരാഹാര സത്യാഗ്രഹം—മീനാക്ഷി…’
‘എല്ലാരും?’ സാവിത്രിക്കുട്ടി അച്ഛനെ നോക്കി.
‘ഇല്ല, എല്ലാരുമല്ല. അമ്മയും നീയും ദേവിയും മാത്രം—അച്ഛനു അവരോടു സ്വത്തു ചോദിക്കാനെന്താ അധികാരം? പിന്നെ ഗോപു കൊച്ചല്ലേ. രവീന്ദ്രനു് ഈ കാര്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും ഓടണ്ടേ?’ അച്ഛൻ ആരുടേയും മുഖത്തുനോക്കാതെയാണു് പറയുന്നതു്. പിന്നെ പെട്ടെന്നു നിന്നിട്ടു് സാവിത്രിക്കുട്ടിയെ നോക്കി ചോദിച്ചു:
“നിങ്ങൾ തന്നെ കിടക്കുന്നതിൽ വിഷമമുണ്ടോ?” നിറഞ്ഞകണ്ണുകൾ തുളുമ്പി വീഴും മുൻപു് സാവിത്രിക്കുട്ടി പെട്ടെന്നു പറഞ്ഞു: ‘ഇല്ല, ഇല്ലച്ഛാ… ദേവിക്കും വിഷമമില്ല.’
ഒരു മകളെ തോല്പിക്കാൻവേണ്ടി മുപ്പത്തെട്ടു കൊല്ലമായി കൈവശമുണ്ടായിരുന്ന പറമ്പും പണിയിച്ച തറവാടും വിട്ടുകളഞ്ഞു് ചെമ്പകശ്ശേരി നീലകണ്ഠപ്പണിക്കരും മേലാംകോടു് കേശവപ്പണിക്കരുടെ പുന്നാരമോൾ ശങ്കരിപ്പിള്ളയും ഇറങ്ങി. ‘ഈ മഹാപാപത്തിനു ഞാൻ കൂട്ടുനിൽക്കില്ല, ന്യായമായിട്ടു തോന്നുന്നതെന്താന്നുവച്ചാൽ അതുകൂടി തന്നാൽ മതി. ഞാനെവടെയെങ്കിലും ഒരു കെടപ്പാടം ഒണ്ടാക്കിക്കോളാ’ മെന്നു നിർബ്ബന്ധമായി നേരിട്ടും വക്കീലിനെ കൊണ്ടും മധ്യസ്ഥന്മാരെക്കൊണ്ടും പറയിച്ച തിട്ടേൽ ഗംഗാധരക്കുറുപ്പിനോടു് അമ്മൂമ്മയും ശേഖരനും വിദ്യാധരനും കൂടി പറഞ്ഞു: ‘വേണ്ടാ ഞങ്ങൾക്കു വീടുവേണ്ടാ… ഈ തെണ്ടികളെ ഇറക്കിവിടാൻ ഇതേ മാർഗ്ഗമുള്ളൂ.’
അങ്ങനെ ‘തെണ്ടികളെ’ ഇറക്കിവിട്ടു. അമ്മൂമ്മ അപ്പൂപ്പനെ കൊണ്ടു് ബലമായി മരുമകൻ കൃഷ്ണൻനായരുടെ പേരിൽ ഇഷ്ടദാനമെഴുതിച്ച ഒരുപാടു പുരയിടങ്ങളിലെ കണ്ണായ പൂവത്തുംപറമ്പിൽ ‘അച്ഛനുമമ്മയ്ക്കും താമസിക്കാ’ നായി അമ്മയുടെ സഹോദരന്മാർ വലിയൊരു വീടുപണി തുടങ്ങിയിട്ടുണ്ടത്രെ; സുനന്ദച്ചിറ്റമ്മയ്ക്കു വേണ്ടിയെന്നുള്ളതു് പരസ്യമായ രഹസ്യം.
അമ്മൂമ്മയുടെ അനുജത്തിയുടെ മരുമകന്റെ പറമ്പിൽ രണ്ടുമുറിയും വരാന്തയും മാത്രമുള്ള, ഒരു വലിയ കുടിലിനേക്കാൾ മെച്ചമെന്നവകാശപ്പെടാനില്ലാത്ത തേങ്ങാപ്പുരയുടെ മുറ്റത്തു് മേലാംകോടുകാരണവരായിരുന്ന ചെമ്പകശ്ശേരി നീലാണ്ടപ്പണിക്കരെന്ന വയോവൃദ്ധന്റെ തളർന്ന നില്പു്, സമരവീര്യവുമായെത്തിയ അമ്മയെ, സ്വന്തം ഗതികേടിനേക്കാൾ തളർത്തിക്കളഞ്ഞു: ‘എന്റച്ഛനു് ഈ ഗതി വന്നല്ലോ’ അമ്മ പൊട്ടിക്കരഞ്ഞു.
ആ വീടിന്റെ വേലിക്കെട്ടിനു പുറത്തു് പടിവാതിൽക്കൽ നിന്നു മാറി മഴയും വെയിലും കൊള്ളാതിരിക്കാൻ വല്യേട്ടനൊപ്പം വന്നവർ ചായ്ച്ചുകെട്ടിയ ഓലപ്പന്തലിൽ ഒരു പനമ്പായിൽ അമ്മയും പെൺമക്കളും ഇരുന്നു… തണുപ്പു് അരിച്ചുകയറുന്നു. തലേന്നു മഴപെയ്തിരുന്നു, നനഞ്ഞമണ്ണു്…
നിരാഹാരം തുടങ്ങി… തൊട്ടയൽപക്കമെല്ലാം ബന്ധുക്കളാണു്, ആരും അങ്ങോട്ടടുത്തില്ല. പക്ഷേ, ചെമ്പകശ്ശേരീലെയും മൂത്തേടത്തേയും പണിക്കാരും അവരുടെ വീട്ടുകാരും മറ്റു് അയൽപക്കക്കാരുമൊക്കെ സങ്കടത്തോടെ നോക്കിനിന്നു.
അതിനിടെ നാലഞ്ചുപേർ അവിടെ ഒരിടത്തു് നിൽക്കുന്നുണ്ടായിരുന്നു. ചിലർ വന്നു പോയുമിരുന്നു. അവർ കമ്യൂണിസ്റ്റുകാരാണെന്നും നോട്ടീസൊക്കെ ഒട്ടിച്ചതും പന്തലിട്ടതും അവരാണെന്നും വല്യേട്ടൻ പറഞ്ഞു. അവർ കാവൽ നിൽക്കുകയാണത്രെ. കാരണമുണ്ടു്. അമ്മയുടെ അനിയൻ വിദ്യാധരൻ പലതവണയായി പടിക്കൽ വന്നു് ആക്രോശിക്കുന്നു, കയ്യിൽ വെട്ടുകത്തിയും: ‘പന്തലും പൊളിച്ചു് കെട്ടിപ്പെറുക്കി കൊണ്ടുപൊക്കോണം. ഇല്ലേ, നല്ല വാക്കത്തിയൊണ്ടിവിടെ തെണ്ടികളേ. അരിഞ്ഞുതള്ളും, പറഞ്ഞേക്കാം.’
അവിടെ നിൽക്കുന്നവരുമായും പലതവണ വാക്കുതർക്കമുണ്ടായി. രണ്ടാം ദിവസമായപ്പോഴേക്കും ദേവികയ്ക്കു വയറ്റിളക്കമായി; ഒൻപതു വയസ്സേ ആയിട്ടുള്ളൂ അവൾക്കു് ഉപ്പിട്ട വെള്ളം മാത്രമാണു് ആഹാരം, നിരാഹാരസമരമല്ലേ… അച്ഛൻ വന്നതിനുശേഷം മൂന്നാലു ദിവസം അടുപ്പിച്ചു കഞ്ഞികുടിക്കാൻ കിട്ടിയതിന്റെ ഉശിരൊക്കെ രണ്ടാം ദിവസമായപ്പോഴേക്കും തീർന്നിരുന്നു… സാവിത്രിക്കുട്ടിയുടെ അച്ഛൻ പന്തലിനു പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു; ഇടയ്ക്കിടെ പന്തലിൽ കയറി ഇരിക്കും… ഇടയ്ക്കു് വീട്ടിൽ പോയി ഗോപുവിനു് ആഹാരം കൊടുത്തിട്ടു വരും… ആകെ അവശനായിക്കഴിഞ്ഞിരുന്നു.
മൂന്നാം ദിവസമായപ്പോൾ അമ്മയ്ക്കും ദേവികയ്ക്കും എഴുന്നേറ്റിരിക്കാൻ കൂടി വയ്യാണ്ടായി; പക്ഷേ, സാവിത്രിക്കുട്ടി പട്ടിണി സാധകം ചെയ്തു ശീലിച്ചവളാണു്, തളർച്ചയിലും പിടിച്ചുനിന്നു.
ഉച്ചത്തിൽ നാമം ജപിച്ചും എന്തൊക്കെയോ വിളിച്ചുപറഞ്ഞു് തലയ്ക്കടിച്ചും, ആരെയോ രണ്ടു കയ്യും ചേർത്തു് തലയിൽ കൈവച്ചു് ശപിച്ചും തലയ്ക്കു വെളിവില്ലാത്തതുപോലെ നീലാണ്ടപ്പണിക്കർ മുറ്റത്തു തെക്കുവടക്കു നടന്നു… ഇടയ്ക്കിടെ ശങ്കരിപ്പിള്ളയും വിദ്യാധരനും അദ്ദേഹത്തെ അകത്തുപോകാൻ നിർബ്ബന്ധിക്കുന്നുണ്ടായിരുന്നു.
ഉച്ചയായപ്പോൾ മുരളിച്ചേട്ടനും മറ്റു ചിലരും വീടിനകത്തേക്കു പോയി… അവരെന്തൊക്കെയോ പറഞ്ഞുകാണും. ഉടനെ ചാടിയിറങ്ങി പടിക്കലേക്കു ഓടിയെത്തിയ വിദ്യാധരൻ അലറി:
‘നീയൊക്കെ അവടെക്കെടന്നു ചാകെടീ… ചത്താൽ വലിച്ചെടുത്തു കുഴിച്ചിട്ടോളാം… ഇവ്ടെ നല്ലൊന്നാംതരം തൂമ്പയൊണ്ടു്, പറമ്പുണ്ടു്!’ നല്ല അനിയൻ, നല്ല അമ്മാവൻ!
വൈകുന്നേരമായി; പന്തലിനു ചുറ്റും നാട്ടുകാർ! മുരളിച്ചേട്ടനും കൂട്ടരും അകത്തുപോയി. സ്വരം കടുപ്പിച്ചത്രെ… പ്രശ്നം വഷളാകും; മുന്നറിയിപ്പുകൊടുത്തു…
രാത്രിയായപ്പോഴേക്കും ഒത്തുതീർപ്പുണ്ടായി; കരാർ ഉറപ്പിച്ചു.
…ചെമ്പകശ്ശേരിപ്പുരയിടം തിട്ടേൽ ഗംഗാധരക്കുറുപ്പു് ജീവിക്കാൻ മാർഗ്ഗമില്ലാതെ വന്നപ്പോൾ മേലാംകോടു് നീലാണ്ടപ്പണിക്കർക്കു് ഒറ്റിക്കൊടുത്തു പണം വാങ്ങി കൊളംബിനു പോയി; മറ്റു പലരേയും പോലെ തൊഴിലന്വേഷിച്ചു്. അക്കാലത്തെ നാട്ടുനടപ്പായിരുന്നു ഈ ഒറ്റിപരിപാടി. തീറുവെലയ്ക്കു വാങ്ങാൻ ജന്മിമാർക്കു താല്പര്യമില്ല; അതൊരു കാരണം… പിന്നെ, കരാറനുസരിച്ചു് കാലാവധി തീരുംമുമ്പു് തിരിച്ചുവന്നാലോ മറ്റു കിടപ്പാടമില്ലാതെ വന്നാലോ ഒക്കെ ഒറ്റിക്കാശു് മടക്കിക്കൊടുത്തു് പറമ്പുതിരിച്ചെടുക്കാമെന്ന ഉടമസ്ഥന്റെ മോഹം. പക്ഷേ, ഇത്തരം കേസുകളിൽ ഒട്ടുമുക്കാലും ഉടമസ്ഥന്മാർക്കു് തിരിച്ചെടുക്കാൻ പാങ്ങുണ്ടാവാറില്ല. അതല്ല, പണക്കാരായവരാണെങ്കിൽ അവരൊട്ടു് വരുകയുമില്ല… ഒറ്റിക്കാശിനു് ഭൂമി സ്വന്തം… ഗംഗാധരക്കുറുപ്പിന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണത്രെ നീലാണ്ടപ്പണിക്കർ ഒറ്റിവാങ്ങിയതു്… അക്കാര്യം പാടേ മറന്നു് മാധവപ്പണിക്കരുടെ ഉപദേശം കേട്ടയുടൻ അന്നവിടെ വലിയ വീടും പണിതു. ഭാര്യയുടെ തറവാടിനു് തൊട്ടടുത്തെന്ന ആകർഷണമായിരിക്കണം ആദ്യം ഒറ്റിയെടുക്കാനും പിന്നെ തറവാടാക്കാനും തയ്യാറായതു്…
അതൊരു വലിയ കെണിയായി… പക്ഷേ, ഊരിപ്പോരാൻ ഒരു വിഷമവുമില്ലാതിരുന്നിട്ടും ഗംഗാധരക്കുറുപ്പിനോടു കേസു പറഞ്ഞു. അവസാനം അയാൾക്കനുകൂലമായി വിധിയായി. വിധി വന്നതും അതിന്റെ മറവിൽ മീനാക്ഷിയേയും മക്കളേയും ഇറക്കിവിട്ടു. അന്നുണ്ടാക്കിയ കരാർ, കോടതിവിധി പ്രകാരം കിട്ടുന്ന തുക നീലാണ്ടപ്പണിക്കർക്കും ശങ്കരിപ്പിള്ളയ്ക്കും പതിനൊന്നു മക്കൾക്കും തുല്യമായി വീതിക്കുമെന്നാണു്…
അതുണ്ടായില്ല… മീനാക്ഷിയമ്മയും മക്കളും വാടകവീട്ടിൽ താമസം തുടങ്ങിയിട്ടു് ഒരു വർഷം കഴിഞ്ഞു. മീനാക്ഷിയമ്മയുടെ വിഹിതമായി അവർ പറഞ്ഞ എണ്ണൂറുരൂപയിൽ നിന്നു് നൂറു രൂപയും രണ്ടു പ്രാവശ്യമായി ഓരോ പറനെല്ലും കൊണ്ടുവന്നു കൊടുത്തു. അതും മുരളിയും മാധവപ്പണിക്കരുടെ ഇളയമകൻ ബാലുവും കൂടി നിർബ്ബന്ധമായി വാങ്ങിയെടുത്തു കൊണ്ടുവന്നതാണു്.
അന്നു രൂപ കിട്ടിയ ഉടനെ പശുക്കച്ചവടക്കാരൻ അറയ്ക്കപ്പറമ്പിൽ മത്തായി വഴി ഒരു കറവപ്പശുവിനേം കുട്ടിയേം വാങ്ങി… ‘ഒറപ്പായിട്ടും നാലുനാഴി രാവിലേം മൂന്നുനാഴി വൈകിട്ടും’ കറക്കാമെന്നു ഉറപ്പുതന്നു വാങ്ങിയ പശുവിനു് മൊത്തം ഒരു ദിവസം മൂന്നുനാഴിപോലും കിട്ടിയില്ല. അവസാനം പശുവിനെ വിറ്റു, കയർ പിരിക്കുന്ന റാട്ടു വാങ്ങിച്ചു. അന്നാട്ടിൽ കയറുകച്ചവടക്കാരൻ ഗോവിന്ദനു മാത്രമേയുള്ളൂ അന്നു് റാട്ടു്. അയൽപക്കത്തുള്ളവർ റാട്ടിൽ കയർ പിരിക്കാൻ വന്നു… മീനാക്ഷിയമ്മ കുറച്ചു ചീഞ്ഞതൊണ്ടു വാങ്ങിച്ചു കുളത്തിലിട്ടു… കുറേശ്ശെയെടുത്തു തല്ലി ചകിരിയാക്കി കയറുപിരിച്ചു, അയൽപക്കക്കാർ പോയിക്കഴിയുമ്പോൾ… ചകിരി തീർന്നു, കുളത്തിലെ തൊണ്ടും തീർന്നു… വീട്ടുചെലവും, സ്ക്കൂൾ ഫീസും എല്ലാമായി പൈസ തീർന്നു… അവസാനം റാട്ടു് ഗോവിന്ദനു് കിട്ടിയ വിലക്കുവിറ്റു… പട്ടിണികിടക്കാം, പക്ഷേ, വാടക, സ്ക്കൂൾഫീസ്…
അതാണവസ്ഥ. അതുകൊണ്ടു് പറഞ്ഞുവച്ച തുകയിൽ ബാക്കിയുള്ളതു് ഒന്നിച്ചു കിട്ടണം… വീടുവയ്ക്കണം അതിനു സ്ഥലം വേണം… അർഹമായ വീതം കിട്ടണം… സ്വത്തുമുഴുവൻ കൃഷ്ണൻനായരുടെ പേരിലല്ലേ, പിന്നെന്തു് ‘അർഹമായതു്’ എന്നതിനു പ്രസക്തി?
സമരം തീർക്കാൻ കരാറെഴുതി… കൊടുത്ത നൂറു രൂപയും നെല്ലിന്റെ വിലയും കഴിച്ചു ബാക്കി രണ്ടുമാസത്തിനകം കൊടുക്കും. നെടുമ്പുറത്തു കിടക്കുന്ന രണ്ടു സെന്റു് കണ്ടോം, പാണൻവെളേലെ എൺപതു സെന്റിൽ കിഴക്കേഭാഗത്തെ നാല്പതു സെന്റു പുരേടോം വീതമായിട്ടു് കൊടുക്കും, പക്ഷേ, അമ്മയുടെ സ്വത്തിൽ അവകാശം വേണ്ടെന്നു് എഴുതിക്കൊടുക്കണം, മീനാക്ഷിയമ്മ.
പാണൻവെള വെറും മരുഭൂമിയാണു്; ചൊരിമണലുമാത്രം. പടിഞ്ഞാറു ഭാഗത്തു് നന്നായി കായ്ക്കുന്ന മൂന്നു തേക്കും, ഇലതിരിഞ്ഞു തുടങ്ങിയ ആറേഴു തൈത്തെങ്ങും. മീനാക്ഷിയമ്മയ്ക്കു കിട്ടിയതു കിഴക്കുഭാഗം—ഇല തിരിഞ്ഞു തുടങ്ങിയ രണ്ടു തെങ്ങുംതൈ, ഒരു കശുമാവു് കായ്ക്കാറായതു്, ഒരു കൊച്ചുകുളം… കുളമല്ല ഒരു കുഴി. വർഷക്കാലത്തുമാത്രം കുറച്ചു വെള്ളം കെട്ടിക്കിടക്കും… പക്ഷേ, പടിഞ്ഞാറു ഭാഗത്തോടു ചേർന്നു് അച്യുതൻമാമന്റെ വകയെന്നു പറയുന്ന വലിയ കുളമുണ്ടു്… നെടുമ്പുറത്തെ കണ്ടം വെറും ചോലയാ. പച്ചക്കറിപോലും നടാൻ കൊള്ളില്ല; എന്നേ തരിശിട്ടേക്കുന്നു!
എന്താ ചെയ്യുക? ഒന്നും ചെയ്യാനില്ല. സാവിത്രിക്കുട്ടിയുടെ അച്ഛനു് പിടിച്ചു നില്ക്കാൻ പറ്റാത്തത്ര അവശതയായിക്കഴിഞ്ഞിരിക്കുന്നു. സ്വതവേ അനാരോഗ്യമുള്ള മീനാക്ഷിയമ്മയും കുട്ടികളും പട്ടിണികൊണ്ടു് പൊറുതിമുട്ടിയിരിക്കുന്നു… അതെങ്കിലതു്, കേറിക്കിടന്നു ചാകാനൊരു കുടിലെങ്കിലും…
അങ്ങനെ കരാറായി… രാത്രിയിൽ കമ്യൂണിസ്റ്റുപാർട്ടിക്കാരെന്നു പറഞ്ഞവരും മുരളിയും നാരങ്ങാവെള്ളം കൊണ്ടുവന്നു കൊടുത്തു് സമരം അവസാനിപ്പിച്ചു.
വാടകവീട്ടിൽ, അവരാരോ തയ്യാറാക്കി കൊണ്ടു വച്ചിരുന്ന പച്ചക്കപ്പ ചെണ്ടപുഴുങ്ങിയതും മുളകു ചമ്മന്തിയും മധുരമുള്ള കട്ടൻചായയും കുടിച്ചു്, ജീവിക്കാനുറച്ചു് ആ കുടുംബം കിടന്നു…
സമരം ചെയ്ത ക്ഷീണവുമായി സാവിത്രിക്കുട്ടി വീട്ടിലിരുന്നില്ല, തേഡ്ഫാറത്തിലാണു്. ഇക്കൊല്ലം മുതൽ പബ്ലിക് പരീക്ഷയാണു്. പിന്നെ സ്കോളർഷിപ്പു പരീക്ഷയ്ക്കു തെരഞ്ഞെടുത്തിട്ടുണ്ടു്. എല്ലാ വിഷയത്തിനും സാവിത്രിക്കുട്ടിയാണു് ഫസ്റ്റ്, കണക്കിനു നൂറിൽനൂറുമാർക്കു് ക്രിസ്തുമസു് പരീക്ഷയ്ക്കു് ഒരു ക്ലാസ്സിലും മറ്റാർക്കും നൂറിൽ നൂറുകിട്ടിയിട്ടില്ല; ഹെഡ്മിസ്ട്രസ് നേരിട്ടുവന്നു് അഭിനന്ദിച്ചു.
‘അതുമാത്രം കൊണ്ടു കാര്യമില്ല. മെറിറ്റ് സ്കോളർഷിപ്പു പരീക്ഷയല്ലേ, ഒന്നാമതാകണം. സ്കോളർഷിപ്പ് വാങ്ങിയെടുക്കണം, ഫീസിനു വേറെങ്ങും പോണ്ടല്ലോ.’ അമ്മ പറഞ്ഞു… ശരിക്കു ബുദ്ധിമുട്ടിയേ പറ്റൂ.
…ഒത്തുതീർപ്പിന്റെ ഫലമാകും; സമരം കഴിഞ്ഞു് മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ കുറച്ചു നെല്ലുകൊണ്ടുവന്നു, ഇരുന്നൂറു രൂപയും. മുരളിച്ചേട്ടൻ ഒരു ചുമട്ടുകാരനുമായിപ്പോയി അമ്മൂമ്മയുടെ അടുത്തുന്നു വാങ്ങിക്കൊണ്ടുവന്നതാണു്.
‘തത്കാലം ഒരു ചായ്പ്പെങ്കിലും വച്ചുകെട്ടി മാറാം. വാടക കൊടുക്കുന്നതൊണ്ടെങ്കിൽ കൊച്ചുങ്ങക്കു കഞ്ഞികൊടുക്കാം.’ അമ്മ.
വലിയേട്ടൻ ആശാരിമാരെ കൂട്ടിക്കൊണ്ടുവന്നു; സാധനങ്ങൾ വാങ്ങിച്ചു… പാണൻവെളയിലെ വെളിമ്പറമ്പിൽ ആറുകാലിൽ ഉത്തരം വച്ചു് മേൽക്കൂരയുണ്ടാക്കി തെങ്ങോല മേഞ്ഞ രണ്ടുമുറി വീടായി. മൂന്നുവശം പനമ്പുതട്ടി വച്ചുമറച്ചു; ഏതൊക്കെയാ കമ്പുകൾ കഴയാക്കി വലിയേട്ടൻ പനമ്പുമറ കെട്ടിമുറുക്കി. കിഴക്കുഭാഗത്തു് കട്ളവച്ചു് ഒരു തടിവാതിൽ. രണ്ടാമത്തെ മുറിയുടെ മറയ്ക്കാത്ത വശത്തു് സാവിത്രിക്കുട്ടിയുടെ അമ്മ മേലേടത്തു കാവിൽ വീണുകിടന്ന മരത്തിന്റെ കമ്പുകളും ഓലമടലും വച്ചു് ചാർത്തുകെട്ടി മെടഞ്ഞ ഓലകൊണ്ടു് മറച്ചു് അടുക്കളയുണ്ടാക്കി. ആ മുറിക്കും അടുക്കളക്കും കൂടി പടിഞ്ഞാട്ടു് ഒരു വാതിൽ. അമ്മതന്നെ മടലും ഓലയും കയർപാകി പനമ്പുകഷണം ചേർത്തുകെട്ടി വാതിലുപണിതു. പുറത്തുപോകുമ്പോൾ കയർകൊണ്ടു് വാതിൽ തൂണിൽ ചേർത്തുകെട്ടും. അങ്ങനെ വീടു ബന്തവസ്സാക്കി. സാവിത്രിക്കുട്ടിയും മൂന്നു സഹോദരങ്ങളും അച്ഛനമ്മമാരും താമസം തുടങ്ങി. ജോലിയന്വേഷിച്ചു് ബോംബേക്കെന്നും പറഞ്ഞു് നാടുവിട്ട കൊച്ചേട്ടൻ പിന്നെ മടങ്ങിവന്നിട്ടില്ല.
ദുരിതപർവ്വം അങ്ങനെയങ്ങു തീരുമോ! വീടായി, പക്ഷേ, വീടിനുള്ളിൽ തീ പുകയ്ക്കാൻ.! തൊഴിലന്വേഷിച്ചു് വലിയേട്ടൻ അലയാൻ തുടങ്ങീട്ടു നാളേറെയായി. കോളേജിൽ പഠിക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴേ കരിഞ്ഞു; രണ്ടുമാസം തുടർച്ചയായും പിന്നെ ഫീസില്ലാതെ എല്ലാ മാസവും പല ദിവസവും ക്ലാസ്സിൽ ഹാജരാകാഞ്ഞിട്ടും നല്ലമാർക്കു വാങ്ങി ജയിച്ചതാണു്.
…അമ്മയും സാവിത്രിക്കുട്ടിയും ദേവികയും കയർ പിരിക്കാൻ പഠിച്ചു. എന്തുകാര്യം! കയർ പിരിക്കണമെങ്കിൽ ചകിരി വേണം; തൊണ്ടു വാങ്ങി ചീയിച്ചെടുക്കണം, അല്ലെങ്കിൽ ചീഞ്ഞ തൊണ്ടുവാങ്ങണം… എങ്ങനെ? ആറുചുറ്റുള്ള ഒരു മുടി കയർ പിരിച്ചു കടയിൽ കൊണ്ടുപോയാൽ അരയണകിട്ടും, കാശായിട്ടല്ല, അരയണയ്ക്കു സാധനം. കാലണയ്ക്കു തേയിലയും, കാലണയ്ക്കു ശർക്കരത്തുണ്ടും വാങ്ങാം, ചായയായി. ഒരു മുടി കയർ കൂടിയുണ്ടെങ്കിൽ അരയണയ്ക്കു കപ്പലണ്ടിപ്പിണ്ണാക്കും വാങ്ങാം… ശർക്കരത്തുണ്ടു് പൊടിച്ചു് കപ്പലണ്ടിപ്പിണ്ണാക്കു കഷണങ്ങളിൽ പുരട്ടിയാൽ ഒന്നാംതരം കടിയായി—പ്രാതൽ ഉഷാർ!
പക്ഷേ, എങ്ങനെ?
അന്നു് സാവിത്രിക്കുട്ടിയുടെ അച്ഛൻ സ്വന്തം നാട്ടിൽ പോയിരിക്കുകയാണു്. മൂന്നാലു ദിവസമായി കട്ടൻചായയും, പച്ചവെള്ളവും മാത്രം… സന്ധ്യയാകുന്നു, ആ നേരംവരെ പച്ചവെള്ളം മാത്രം. കുട്ടികൾ രണ്ടും തളർന്നു മയങ്ങുന്നു.
‘രാത്രിയിലെങ്കിലും… രണ്ടണയൊണ്ടാര്ന്നേൽ ഒരണയ്ക്കു് ഒണക്കക്കപ്പേം അരയണയ്ക്കു തേങ്ങാപ്പൂളും അരയണയ്ക്കു് ഉള്ളീം മൊളകും ഉപ്പും കൂടി വാങ്ങാം. ചമ്മന്തിയരച്ചു്…’ അമ്മ പറഞ്ഞുതീരും മുൻപു് വലിയേട്ടൻ ദേഷ്യപ്പെട്ടു.
‘അതിനു രണ്ടണ ആരുതരും, കക്കാൻ പോണോ?’
അമ്മ തേങ്ങി: ‘ഈ കുഞ്ഞുങ്ങളെ ഞാനെന്തു ചെയ്യും?’
പെട്ടെന്നു് വലിയേട്ടൻ എഴുന്നേറ്റു. പടിഞ്ഞാറെ പറമ്പിലിറങ്ങി മൂന്നാലുമൂടു കപ്പ പിഴുതു. കിഴങ്ങു വലുതായിട്ടില്ല, എന്നാലും പുഴുങ്ങാറായിട്ടുണ്ടു്…
…പാണൻവെള പറമ്പിന്റെ പടിഞ്ഞാറെ പകുതിയിൽ ശേഖരനമ്മാവൻ കപ്പനട്ടിരിക്കയാണു്. ‘വെറുതെ കെടക്ക്വല്ലേ, ഞാനനുഭവിച്ചാലെന്താ ചേതം!’ എന്നു് പറഞ്ഞു് സ്വന്തമായി കൃഷിചെയ്യുകയാണു്. ചെറുപ്പത്തിൽ ജന്മികുമാരനായി, താന്തോന്നിയായി മറ്റുള്ളവർക്കും കൂടിയുള്ള മുതലടിച്ചു മാറ്റി ആർഭാടമായി എല്ലാവരേയും ഭരിച്ചു് ജീവിക്കുകയായിരുന്നു. അളിയനും സ്വന്തം അമ്മയും കൂടി നടത്തുന്ന ഗൂഢാലോചന മനസ്സിലാക്കിയിട്ടും അതിനെതിരു പറഞ്ഞില്ല; മറ്റു സഹോദരങ്ങളെ ചതിക്കുന്നതിനു കൂട്ടുനിൽക്കാൻ മടിച്ചുമില്ല. പക്ഷേ, എല്ലാം കൈവിട്ടുപോകും മുൻപു് ഒറ്റുകാരനാകാതിരിക്കാൻ ഒന്നരയേക്കർ പറമ്പും മറ്റേന്തോ ഒക്കെയും വാങ്ങിയെടുത്തു വീടുംവച്ചു് മാറിത്താമസിച്ചു. അമ്മയുടേയും അനുജത്തി സുനന്ദയുടേയും അളിയൻ കൃഷ്ണൻനായരുടേയും ആനുകൂല്യങ്ങൾ കിട്ടിയാലോ എന്ന വ്യാമോഹത്തിൽ, കുടിച്ചിട്ടു വന്നു മീനാക്ഷിയേയും ഭർത്താവിനേയും മക്കളേയും ചീത്തവിളി പതിവാക്കി…
ശേഖരനമ്മാവൻ നട്ട കപ്പ പറിച്ചെടുത്തു് അന്നു രാത്രിയിൽ അഞ്ചുപേരും സുഖമായി അത്താഴം കഴിച്ചു—ചെണ്ടക്കപ്പയും മുളകരച്ചതും തിളപ്പിച്ച വെള്ളവും…
രാവിലെ ആറുമണിയായപ്പോൾ പടിഞ്ഞാറെ മുറ്റത്തു് ഒരലർച്ച: ‘എറങ്ങിവാടീ, പൊലയാടി മോളേ… നീയൊണ്ടാക്കിയിട്ട കുട്ടിപ്പണ്ടാരങ്ങളെ തീറ്റാൻ ഞാൻ അദ്ധ്വാനിച്ച മൊതലു വേണം അല്ല്യേ… കള്ളവർഗ്ഗം… എടീ കള്ളപ്പന്നീ, ആരാടീ ഞാൻ നട്ട കപ്പ പറിച്ചതു്… ഇറങ്ങിവാടീ… ഇപ്പ വെട്ടിയരിയും ഞാനെല്ലാത്തിനേം, എറങ്ങിവാടീ…’ കയ്യിൽ പൊക്കിപ്പിടിച്ച വെട്ടുകത്തിയുമായി ശേഖരനമ്മാവൻ.
വലിയേട്ടൻ അടുക്കള മൂലയ്ക്കിരുന്ന കോടാലിയുമായി ചാടിയിറങ്ങി:
‘ഏതവനാടാ, എന്റമ്മേ പിരിയാട്ടു വിളിക്കാൻ വളർന്നവനാരാടാ. വെട്ടെടാ നീ, ചൊണയൊണ്ടേ വെട്ടെടാ!’ മുന്നോട്ടു കുതിച്ച വലിയേട്ടനെ അമ്മയും സാവിത്രിക്കുട്ടിയും പൂണ്ടടക്കം പിടിച്ചു; കലികൊണ്ടു കുതറുന്ന അനന്തിരവൻ വെട്ടാൻ മടിക്കില്ലെന്നു തോന്നിയാകണം, ശേഖരനമ്മാവൻ ഒന്നു പുറകോട്ടു വലിഞ്ഞുനിന്നു; വീണ്ടും തെറി.
‘വേണ്ടാ, വഴക്കിടണ്ടാ’ എന്നു വിളിച്ചുകരയുന്ന സാവിത്രിക്കുട്ടിയേയും അമ്മയേയും കുടഞ്ഞുമാറ്റി മുമ്പോട്ടു കുതിച്ച വലിയേട്ടന്റെ കയ്യിലെ കോടാലിയിൽ കയറിപ്പിടിച്ചു ചീരങ്കണ്ടത്തെ അച്യുതമ്മാവൻ, അയാൾ ശേഖരനമ്മാവന്റെ തുള്ളൽ കേട്ടുവന്നതാണു്… തടഞ്ഞില്ലായിരുന്നെങ്കിൽ വലിയേട്ടൻ വെട്ടിയേനെ. പക്ഷേ, സാവിത്രിക്കുട്ടിക്കു തോന്നി ശേഖരനമ്മാവന്റെ വലതുകാൽ വെട്ടിയെടുക്കണമെന്നു്—ഒറ്റത്തോർത്തുടുത്തു് സ്വന്തം അനുജത്തിയുടെ നേരെ വലതുകാൽ ഉയർത്തി ചവിട്ടാനോങ്ങിയ അയാളെ… അപ്പോഴേക്കും ആളുകൾ ഓടിക്കൂടി—കൊല്ലന്റവിടത്തെ സഹദേവനും കല്യാണിയും കിഴക്കേതിലെ ഗോവിന്ദനും പത്മിനിയും…
എല്ലാരുംകൂടി ശേഖരനമ്മാവന്റെ നേരെ തിരിഞ്ഞു:
‘മീനാക്ഷിത്തമ്പ്രാട്ടീടേം പിള്ളാര്ടേം നേരേ തിരിയാൻ നാണോല്ലേ നിങ്ങക്കു്… ഇയ്യാളെന്തവകാശത്തിലാ കപ്പ നട്ടേ ആ പറമ്പിൽ? അതവർക്കും കൂടി കിട്ടണ്ട മൊതലുതന്നെ… ഇയ്യാളെ തമ്പ്രാൻന്നു വിളിക്കാൻ അറപ്പാകണൂ… പോ, പോയി പാര്യേ ചീത്ത വിളി…’ ഗോവിന്ദനാണു്. അയാളെ ജാതീടെ പേരിൽ ഒരുപാടു ചവിട്ടിത്താത്തീട്ടൊണ്ടു് ശേഖരനമ്മാവൻ; അതിന്റെ കലി തീർക്കുകയാ.
പറഞ്ഞുകേട്ടു് ചുറ്റുപാടുള്ള വീടുകളീന്നു് ആരൊക്കെയോ ഓടിക്കൂടി. മൂക്കത്തു വിരൽ വച്ചു് സഹതാപം കാണിക്കുന്നവരോടു് ദേഷ്യം തോന്നിയ സാവിത്രിക്കുട്ടി അകത്തുകയറി…
ഒരുപാടൊരുപാടു നിമിഷങ്ങളും മണിക്കൂറുകളുമായി കാലം മുടന്തി നീങ്ങുന്നുണ്ടായിരുന്നു…
…അമ്മ വെളുപ്പിനെ നാലുമണിക്കു സാവിത്രിക്കുട്ടിയെ വിളിച്ചുണർത്തി, എങ്ങനെയൊക്കെയോ ഒപ്പിച്ച കാപ്പിപ്പൊടീം പഞ്ചാരേം കട്ടൻകാപ്പിയിട്ടു കൊടുത്തു് കാക്കവിളക്കിനു മുൻപിൽ പഠിക്കാനിരുത്തും. സ്കോളർഷിപ്പ് വാങ്ങണം, എന്നും ഒന്നാമതാകണം. സാവിത്രിക്കു കൂട്ടായി അമ്മയും ഉണർന്നിരുന്നു് ആ വെളുപ്പാൻ കാലത്തു് കയർ പിരിക്കും. ചിലപ്പോളൊക്കെ ദേവികയും കട്ടൻകാപ്പിയും കുടിച്ചു് ഉറക്കം തൂങ്ങി കയർപിരിക്കും… കയർ പിരിച്ചു് പിരിച്ചു് ഉള്ളംകൈ പൊട്ടി ചോര പൊടിയും, ദേവികയുടെ. അവളു കൊച്ചല്ലേ… സാവിത്രിക്കുട്ടി തേങ്ങലൊളിപ്പിച്ചു് കയർ പിരിക്കാൻ കൂടും. പക്ഷേ, അമ്മ തടയും; ദേവികയുടെ കയ്യിൽ എണ്ണ പുരട്ടിക്കൊടുത്തു് അമ്മ മാത്രം കയർപിരിക്കും… അപ്പോഴൊക്കെ സാവിത്രിക്കുട്ടി ചിന്തിച്ചു… പഠിത്തം കഴിഞ്ഞു ജോലികിട്ടാൻ എത്രയോ കാലം കഴിയണം… വേണ്ട, പഠിച്ചിട്ടെന്തിനാ… അന്യനാടുകളിൽ ചെറിയ കുട്ടികളെ വീട്ടുജോലിക്കു നിർത്തും, പോകണം… വിശന്നുകരയുന്ന അനുജത്തിയേയും അനുജനേയും കാണാൻ വയ്യ…
ഒരു ദിവസം അമ്മയോടു പറഞ്ഞു; അമ്മ കൈകൊണ്ടു് അഞ്ചാറടി തലങ്ങും വിലങ്ങും… പിന്നെ കരഞ്ഞു… കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്തോ ആലോചിച്ചുറച്ചപോലെ പറഞ്ഞു:
‘അന്യനാട്ടിലെങ്ങും വേണ്ടാ… ഗോമതിച്ചേച്ചീടെ വീട്ടിൽ സഹായത്തിനു് ആളു വേണമെന്നു പറയുന്നതു കേട്ടു. ചേച്ചീം മക്കളും ഒരു പ്ലാവില കുനിഞ്ഞെടുക്കുകേലാ… ദേവികേ വിടാം… നിന്റെ പടിപ്പുകഴിഞ്ഞാ ജോലി കിട്ടും, ഒറപ്പാ. അപ്പോ അവളെ കൊണ്ടന്നു പടിക്കാൻ വിടാം…’
സാവിത്രിക്കുട്ടി പൊട്ടിപ്പൊട്ടിക്കരഞ്ഞു; ‘വേണ്ടാമ്മേ, വേണ്ടാ, ദേവിയെ എങ്ങും വിടണ്ടാ… സ്വന്തം ചേച്ചീടെ വീട്ടിൽ അവളെ… വേണ്ടമ്മേ. എങ്ങനേലും ജീവിക്കാം. ഇല്ലേ, പട്ടിണികിടന്നു ചത്തോട്ടെ. എന്നാലും…’ ഏങ്ങലടിച്ചു കരയുന്ന ചേച്ചിയെ നിർവികാരയായി നോക്കിയിരുന്നു ദേവിക; അവൾക്കൊന്നും മനസ്സിലാകാത്തതുപോലെ.
സാവിത്രിക്കുട്ടി ഫോർത്തു ഫോറത്തിലായി. രണ്ടുമൂന്നു നോട്ടുബുക്കും മലയാളം, കണക്കു്, ഇംഗ്ലീഷ് പുസ്തകങ്ങളും വാങ്ങി, പഴയ പുസ്തകങ്ങൾ കിട്ടി…
ഒരു ദിവസം അറിയിപ്പു വന്നു സ്ക്കൂളിൽ—ആ സ്ക്കൂളിൽ നിന്നും മെറിറ്റ് സ്കോളർഷിപ്പിനു് സാവിത്രിക്കുട്ടി അർഹയായിരിക്കുന്നു. കരയണോ ചിരിക്കണോന്നറിയാതെ സാവിത്രിക്കുട്ടിയുടെ അമ്മ. പിറ്റേന്നു് സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരുടേയും മുൻപിൽ ഉയർന്ന വരാന്തയിൽ സാവിത്രിക്കുട്ടിയെ നിർത്തി ഹെഡ്മിസ്ട്രസ് അനൗൺസുചെയ്തു; ‘ഈ ജില്ലയിൽ ഇത്തവണ വേറൊരു സ്ക്കൂളിനും കിട്ടിയിട്ടില്ല. ഈ വിജയം കൊണ്ടുവന്ന സാവിത്രിക്കുട്ടിക്കു് സ്ക്കൂളിന്റെ വക ഒരു ഫൗണ്ടൻ പേന സമ്മാനം!’ ഫൗണ്ടൻ പേന! സാവിത്രിക്കുട്ടി ഒരു നിമിഷം കോരിത്തരിച്ചുനിന്നുപോയി… ഇതിലും വലിയൊരു സമ്മാനം കിട്ടാനില്ല!
ആദ്യമായി ഫൗണ്ടൻ പേനയ്ക്കു മോഹിച്ചതു് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു്; വെറും പേനയല്ല അച്ഛന്റെ പോക്കറ്റിൽ എപ്പോഴും കുത്തിവച്ചിരിക്കുന്ന ഭംഗിയുള്ള ബ്ളാക്ബേർഡ് പേന. ഇൻസ്പെക്ഷനു വന്ന ഒരു സായിപ്പു് അച്ഛനു സമ്മാനിച്ചതാണു്…
സ്വന്തമായി ചെറുകഥയെഴുതിയ ആത്മവിശ്വാസത്തിൽ അച്ഛനോടു ചോദിച്ചു സാവിത്രിക്കുട്ടി. വലുതാകട്ടെ, തരാമെന്നു് അച്ഛൻ പറഞ്ഞു. പക്ഷേ, പേന മോഷണം പോയി; അച്ഛൻ ആഫീസിൽ ബോധം കെട്ടുവീണപ്പോഴാകണം, എപ്പോഴും പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പേനയും ചങ്ങലയുള്ള വാച്ചും നഷ്ടപ്പെട്ടതു്.
പിന്നീടു് ഫൗണ്ടൻപേനയ്ക്കു മോഹിച്ചതു് സ്കോളർഷിപ്പു പരീക്ഷയെഴുതാനാണു്. വലിയ ഹൈസ്ക്കൂളിലെ വലിയ ഹാളിൽ സ്ക്കൂൾഫൈനൽ പരീക്ഷയെഴുതുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും ഇടയിലിരുന്നാണു് പരീക്ഷയെഴുതേണ്ടതു്… അതിനിടയിൽ മഷിക്കുപ്പിയും സ്റ്റീൽ പേനയും… അതുകേട്ടപ്പോൾ അമ്മ പറഞ്ഞു.
‘ചന്ദ്രൻകുട്ടിയോടു് ചോദിക്കു് നീയല്ലേ പറഞ്ഞതു് അവനു് മൂന്നു ഫൗണ്ടൻപേനയുണ്ടെന്നു്. രണ്ടു ദെവസത്തേക്കല്ലേ; നീയൊന്നു ചോദിച്ചുനോക്ക്: ഒടനെ തിരിച്ചുകൊടുക്കാം.’
.അവൻ തന്നില്ല. ‘എന്റെ ചിറ്റപ്പൻ വാങ്ങിച്ചുതന്നതാ. വേറെയാർക്കും എഴുതാൻ കൊടുക്കില്ല. കൈമാറിയെഴുതിയാൽ പേന കേടാകും.’
കൂനൽകുന്നിലെ ചിറ്റമ്മയുടെ മകനാണു് അവൻ. അമ്മൂമ്മയുടെ അനുജത്തിയുടെ മകളുടെ മകൻ. ഓരോ ക്ലാസ്സിലും ഒന്നും രണ്ടും കൊല്ലം പഠിച്ചുകഴിയുമ്പോൾ എങ്ങനെയോ അടുത്ത ക്ലാസ്സിലാകും. മനസ്സു് ശപിച്ചു; പെട്ടെന്നു തിരുത്തി സാവിത്രിക്കുട്ടി—‘വേണ്ട, വേണ്ട. ആരേം ശപിക്കരുതു്. എല്ലാർക്കും നല്ലതു വരട്ടേന്നും നല്ലതു തോന്നണേന്നും പ്രാർത്ഥിച്ചാൽ മതി;’ അച്ഛൻ പറഞ്ഞിട്ടുണ്ടു്.
മഷിക്കട്ട പൊടിച്ചു് കുപ്പിയിൽ കലക്കി സ്റ്റീൽ പേന മുക്കി സാവിത്രിക്കുട്ടി പരീക്ഷയെഴുതി… എല്ലാ ചോദ്യത്തിനും ഉത്തരം മനസ്സിലുദിച്ചു.
…പക്ഷേ, സമ്മാനം കിട്ടിയ പേന അധികനാൾ സാവിത്രിക്കുട്ടിക്കൊപ്പം നിന്നില്ല. കുട്ടിമാളു വല്യമ്മൂമ്മയുടെ കൊച്ചുമകൾ രഞ്ജിനി അതിന്റെ നിബ്ബ് ഒടിച്ചു കളഞ്ഞു; എന്നും എല്ലാത്തിനും ഒന്നാമതാകുന്ന സാവിത്രിക്കുട്ടിയോടു് കൊച്ചുത്രേസ്യേക്കാളും ദേഷ്യം രഞ്ജിനിക്കാണു്. ഹെഡ്മിസ്ട്രസ് രഞ്ജിനിയെ വഴക്കുപറഞ്ഞു, നിബ്ബുവാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു പേന കയ്യിൽ കൊടുത്തു.
ഒരാഴ്ച കഴിഞ്ഞപ്പോൾ നിബ്ബിന്റെ വിലയായ പതിനാലരച്ചക്രവും പേനയും കൊണ്ടുവന്നു രഞ്ജിനി. ‘ആ പേനേടെ നിബ്ബിനു് ഇറിഡിയം ഒള്ളതാ. ഇവടെ കിട്ടുകേലാ. ബോംബേലോ മദ്രാസിലോ പോണംന്നു് അച്ഛൻ പറഞ്ഞു.’
ഇറിഡിയം ഉള്ള നിബ്ബ് കിട്ടിയതേയില്ല!
സ്കോളർഷിപ്പ് തുക പാസ്സായി വരാൻ കുറച്ചുനാളാകും, ഹെഡ്മിസ്ട്രസ് ആഫീസ് റൂമിൽ വിളിപ്പിച്ചാണു് പറഞ്ഞതു്. ‘എങ്ങനെയെങ്കിലും ഫീസ് സമയത്തിനു് അടയ്ക്കണം, കഴിഞ്ഞ വർഷത്തേപ്പോലെ ക്ലാസ്സുകളയാതെ നോക്കണം. താൻ വലിയ വീട്ടിലെ കുട്ടിയല്ലേ. പിന്നെന്താണിങ്ങനെ?’
സാവിത്രിക്കുട്ടിക്കു് ഒന്നും പറയാനില്ല. ഫോർത്തു ഫോറത്തിലും ചരിത്രം ആവർത്തിക്കും; ആവർത്തിച്ചു… ഓണപ്പരീക്ഷയടുത്തു. കഴിഞ്ഞ മാസത്തെ ഫീസ് കൊടുത്തിട്ടില്ല. ഫൈനോടുകൂടിയുള്ള അവധി കഴിഞ്ഞു. രണ്ടുദിവസമായി സ്ക്കൂളിൽ പോയിട്ടു്… അമ്മ നിർബ്ബന്ധിച്ചു അച്യുതൻ അമ്മാവനോടു് ചോദിക്കാൻ… ‘ആറേകാൽ രൂപ… അടുത്ത മാസം അതുവരെയുള്ള സ്കോളർഷിപ്പു തുക ഒന്നിച്ചുകിട്ടും, കിട്ടിയാലുടനെ തിരിച്ചു തരാം’, മനസ്സില്ലാമനസ്സോടെയെങ്കിലും അച്യുതനമ്മാവനോടു് സാവിത്രിക്കുട്ടി ചോദിച്ചു.
അച്യുതനമ്മാവൻ സങ്കടം അഭിനയിച്ചു; ‘ഒരു കാശും കയ്യിലില്ലാതെ പോയല്ലോ, കൊപ്ര വിറ്റകാശൊന്നും കയ്യിൽ കിട്ടിയില്ലല്ലോ’ എന്നൊക്കെ നിരാശപ്പെട്ടു കാണിച്ചു… പൂത്തകാശു് അയാളുടെ പെട്ടിയിൽ വച്ചു പൂട്ടിയിട്ടുണ്ടു്; സാവിത്രിക്കുട്ടിക്കറിയാം. ഇതിനു മുൻപു് ഒരു തവണ ഫീസിനുള്ള കാശു് കടം വാങ്ങിയിട്ടുണ്ടു്; കൃത്യമായി തിരിച്ചുകൊടുക്കുകയും ചെയ്തു… സ്വന്തം അമ്മാവന്മാർ ചൂതുകളിയും കുതിരപ്പന്തയവുമായി നടക്കുന്നു, വെട്ടിക്കൊല്ലാൻ നടക്കുന്നു, ചത്താൽ കുഴിച്ചിടാൻ തയ്യാറായി നിൽക്കുന്നു… പിന്നെ ബന്ധത്തിലുള്ള അമ്മാവനെന്തു് ഉത്തരവാദിത്വം! മറുവശത്തു് തറവാടിനോടുള്ള കടംവീട്ടാൻ കുടുംബസ്വത്തിലെ സ്വന്തം അവകാശം പോലും പെങ്ങൾക്ക് വിട്ടു നൽകിയ തന്റെ അച്ചൻ… എന്താണിങ്ങനെ? ഇതെന്തുബന്ധങ്ങൾ! സാവിത്രിക്കുട്ടിക്കു് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു…
അമ്മ പറഞ്ഞു. ‘ഇനിയും ക്ലാസ്സു പോയാൽ? നീ വല്യമ്മാവനൊന്നു് എഴുതി നോക്കു് അവർക്കിപ്പം വലിയ ബുദ്ധിമുട്ടു കാണില്ലായിരിക്കും.’ സാവിത്രിക്കുട്ടി ഒരു പോസ്റ്റുകാർഡിൽ കഥയെല്ലാമെഴുതി. ഒരു മാസത്തെ ഫീസുമാത്രം മതി… അപ്പോഴേക്കും സ്കോളർഷിപ്പു കിട്ടുമെന്നു പ്രത്യേകം എഴുതി. പക്ഷേ, അമ്മാവന്റെ മേൽവിലാസമില്ലായിരുന്നു. ദിവാകരേട്ടൻ വലിയ ഒരു കമ്പനിയിലാണു് ജോലി ചെയ്യുന്നതു്. കമ്പനിയുടെ പേരറിയാം. ദിവാകരേട്ടന്റെ മേൽവിലാസത്തിൽ കാർഡിട്ടു.
പത്തുരൂപ മണിയോർഡർ വന്നു…
പക്ഷേ, സാവിത്രിക്കുട്ടി പോസ്റ്റു കാർഡിലെഴുതി അയച്ച ആ കത്തു് അവളുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരദ്ധ്യായം കൂടി എഴുതിച്ചേർത്തു…
അക്കൊല്ലം കൊല്ലപ്പരീക്ഷ കഴിഞ്ഞു് സ്ക്കൂളടച്ചു് ഒരുമാസം കഴിഞ്ഞൊരു ദിവസം…
വല്യമ്മാവന്റെ മകൻ ശശിയേട്ടൻ സാവിത്രിക്കുട്ടിയുടെ വീട്ടിൽ വന്നു. പൂവത്തുംപറമ്പിൽ പോയി അമ്മൂമ്മയേയും അപ്പൂപ്പനേയും കണ്ടിട്ടാണു് വന്നതു്. അപ്പൂപ്പനു് തീരെ സുഖമില്ലാന്നറിഞ്ഞു് വല്യമ്മാവൻ വിവരമറിയാൻ വിട്ടതാണു്. അതിനൊപ്പം ഒന്നുകൂടിപ്പറഞ്ഞു ശശിയേട്ടൻ:
‘ദിവാകരേട്ടൻ പറഞ്ഞു സാവിത്രിക്കുട്ടിയേക്കൂടി കൊണ്ടുചെല്ലാൻ, അവളിനി അവടെ പഠിക്കട്ടെ… നാളെ രാവിലെ പോകണം; ഞാൻ വരാം.’ അമ്മയ്ക്കു സമാധാനമായി, ഒന്നല്ല രണ്ടു സമാധാനം—‘ഈ അടച്ചൊറപ്പില്ലാത്ത വീട്ടിൽ പത്തുപതിമൂന്നു വയസ്സായ പെണ്ണിനേം കൊണ്ടു്… പിന്നൊന്നു് ഒരാളുടെ ആവശ്യങ്ങൾ കുറഞ്ഞു കിട്ടിയാൽ അത്രേമായില്ലേ മോളേ’ എന്നും.
അച്ഛനു് അസുഖം കൂടിയതുകൊണ്ടു് രണ്ടുമാസമായി അച്ഛന്റെ നാട്ടിലാണു്; ഗോവിന്ദക്കൈമളുടെ ചികിത്സ, അദ്ദേഹത്തിന്റെ ഔട്ടു് ഹൗസിലാണു് താമസം…
പിറ്റേന്നു രാവിലെ പോകാനൊരുങ്ങുമ്പോൾ അമ്മ ഒന്നുകൂടി പറഞ്ഞു: ‘അവടെ നെനക്കു സുഖമായിരിക്കും, ഒരാളെങ്കിലും സുഖമായിരിക്കട്ടെ.’
ചങ്കുപറിയുന്ന വേദന കടിച്ചമർത്തി സാവിത്രിക്കുട്ടി ഇറങ്ങി, മറ്റൊരു കനൽ നടത്തത്തിലേക്കു്…
…ശശിച്ചേട്ടനു പിറകേ ചെറിയൊരു ജാള ്യതയോടെ വരാന്തയിലേക്കു കാലെടുത്തു വച്ചപ്പോളാണു് ഒരു പ്രായമായ സ്ത്രീ അകത്തുനിന്നും ഇറങ്ങിവന്നതു്:
‘അല്ല ഇതാരായീ വന്നേക്കണേ… ഗോമതീടെ മോളല്ലേ. കല്യാണം കൂടാൻ നേരത്തേ തന്നെ പോര്വേ? കൊള്ളാം, കൊള്ളാം; സഹായിക്കാനൊരാളും കൂടിയായി. ബാ, കേറിപ്പോരേ.’ അമ്മായി അതുപറഞ്ഞു് കൈപിടിച്ചു് ആകെയൊരവലോകനം നടത്തി.
‘അല്ലാ സരസ്വതീ, ഇതാരാന്നാ പറഞ്ഞേ? ഗോമതീടെ മോളു് വലിയ പെണ്ണല്ലേ, ഇന്നാളു നീ കണ്ടതല്ലേ അവളെ, എന്താത്ര ഒർമ്മക്കൊറവു്! ഇതു് സാവിത്രിക്കുട്ടി, നമ്മടെ മീനാക്ഷീടെ മോള്; ഇനി നമ്മടെ മോളു്… ദിവാകരൻ പറഞ്ഞു അവളിനി ഇവ്ടെ പഠിക്കട്ടേന്നു്… എന്നാ നീ പോരുമ്പം അവളേക്കൂടി കൂട്ടിക്കോന്നു് ശശിയോടു ഞാനാ പറഞ്ഞേ.’ വല്യമ്മാവന്റെ സ്വരത്തിൽ ഒരു ക്ഷമാപണത്തിന്റെ ഛായയുണ്ടെന്നു സാവിത്രിക്കുട്ടിക്കു തോന്നി.
‘ഇവടങ്ങനെ നിന്നുകളഞ്ഞതെന്താ, അകത്തോട്ടു കേറിവാ’ എന്നു വിളിച്ചു അകത്തേക്കു നടന്ന വലിയമ്മായിക്കൊപ്പം വാതിൽപ്പടി കടന്നു് തളത്തിലിറങ്ങി. തലയുയർത്താൻ പേടിയായി. ആരേയും കണ്ടതായി ഓർമ്മപോലുമില്ല. തലകുനിച്ചുതന്നെ വല്യമ്മായിക്കു പുറകേ ഒരുവാതിൽകൂടി കടന്നു് വളവും തിരിവുമായി കുറച്ചുദൂരം നടന്നാണു് അടുക്കളയിലെത്തിയതു്.
നിലത്തു പലകയിട്ടു് ഊണുകഴിക്കാനിരിക്കുമ്പോൾ വലിയമ്മായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഊണു വിളമ്പിത്തന്ന ചേച്ചിയുടെ പേരു് രാധാമണിയെന്നാണെന്നു് വല്യമ്മായി പറഞ്ഞിരുന്നു. ഊണു കഴിഞ്ഞു് പാത്രം കഴുകി വച്ചു് ഊണുമുറിയുടെ മുൻപിലെ വരാന്തയിലെത്തിയപ്പോഴാണു് മറ്റു രണ്ടുപേർ അങ്ങോട്ടുവന്നതു്… രാധാമണിച്ചേച്ചി അവരിൽ പ്രായം കൂടിയ ആളെ ചൂണ്ടിക്കാട്ടി പറഞ്ഞു: ‘ഇതാണു് നളിനിച്ചേച്ചി; ചേച്ചീടെ കല്യാണം ക്ഷണിക്കാൻ കൂടിയാ ശശിയേട്ടൻ വന്നതു്. ദാ, അതാണു് പത്മ; അമ്മേടെ പുന്നാരമോളു്.’
‘നെനക്കാരേം ഓർമ്മേണ്ടാവില്ല, അല്ലേ സാവിത്രീ?’ വലിയമ്മായി ചോദിച്ചു.
‘ആവശ്യമില്ലാത്തതൊക്കെ ഓർത്തുവയ്ക്കാണ്ടിരിക്കുന്നതു തന്നെ നല്ലതു്.’ സാവിത്രിക്കുട്ടിയെ അടിമുടി നിരീക്ഷിച്ചു് പത്മേച്ചി പറഞ്ഞു. അവരുടെ മുഖത്തു് ആ പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്ന ഒരു ചെറുചിരിപോലും ഉണ്ടായിരുന്നില്ല.
‘അപ്പോ നീയാ, സാവിത്രിക്കുട്ടി… ഇവളെ ഞാൻ കുഞ്ഞിലേ കണ്ടിട്ടൊണ്ടു്… എന്താടീ പടിക്കാൻ കൊള്ളുകേലാഞ്ഞിട്ടോ അതോ വല്ല കുരുത്തക്കേട്ടും കാണിച്ചിട്ടോ നാടുകടത്തീതു്?’ ഒരു പുച്ഛച്ചിരിയോടെ നളിനിച്ചേച്ചി.
സാവിത്രിക്കുട്ടിയുടെ മനസ്സിലൊരു തേങ്ങലുയർന്നമർന്നു.
‘അയ്യടാ… മൂന്നാം ക്ലാസ്സീ മൂന്നുതവണ തോറ്റു അവസാനം സുല്ലിട്ടു പോന്ന ആളാ നാന്നി… എന്നിട്ടൊരു ചോദ്യം കേട്ടില്ലേ. അതേ, സാവിത്രിക്കു മാർക്ക് നൂറിൽ നൂറാ. മെറിറ്റ് സ്കോളർഷിപ്പുമുണ്ടു്; എന്നുവച്ചാൽ മത്സരപ്പരീക്ഷയെഴുതി പാസ്സായപ്പം സർക്കാരു് മാസാമാസം കൊടുക്കുന്ന കാശ്. മൂന്നുകൊല്ലോം കിട്ടും.’ അപ്പോഴങ്ങോട്ടു വന്ന ശശിച്ചേട്ടനാണതു പറഞ്ഞതു്.
ഉടനെ വാതിൽപ്പടിയിൽ രൗദ്രഭാവത്തിൽ തന്നെ നിന്നിരുന്ന പത്മേച്ചി കേറിപ്പറഞ്ഞു: ‘പിന്നേ… ഒരു വല്യേ കാര്യം! ഒരു പണീമില്ലാതെ കുത്തിരുന്നു പുസ്തകം കരണ്ടാൽ ആർക്കാ പറ്റാത്തെ. ഈ പറയുന്ന ചേട്ടൻ ഡിഗ്രിക്കാരനാകാൻ പോയിട്ടെന്തായി? അവടെക്കെടന്നു വഴക്കൊണ്ടാക്കിയപ്പം പറഞ്ഞുവിട്ടു. അതോടെ ദിവാകരേട്ടൻ എന്റെ കോളേജിപ്പോക്കും നിർത്തിച്ചു; എന്നേം തൊലച്ചു. എന്നിട്ടിപ്പോരു വല്യേകാര്യം!’
പത്മേച്ചി ചവിട്ടിത്തെറിപ്പിച്ചു് അകത്തേക്കു പോയി.
‘ഇനീം അതുതന്നെ പറഞ്ഞാലൊണ്ടല്ലോ… എല്ലാർക്കും അറിയാലോ ഞാനല്ലാ വഴക്കൊണ്ടാക്ക്യേന്നു്. ദിവാകരേട്ടൻ ഒരു കാരണം കാത്തിരുന്നൂന്നു മാത്രം.’ ശശിയേട്ടനു ദേഷ്യം വന്നു.
‘ഒന്നു നിർത്തൂ ശശീ… അച്ഛനോ ചേട്ടനോ കേട്ടോണ്ടു വന്നാൽ തീർന്നു.’ നളിനിച്ചേച്ചി.
‘അവടെ സങ്കടം കൊണ്ടല്ലേ പറയണേ… ദിവാകരനാണേൽ എല്ലാ ഭാരോംകൂടെ… നെന്റെ അച്ചനാണേ കല്ലിനു കാറ്റുപിടിച്ചപോലാ… നീയാണേ പാർട്ടീം ജാഥേം…’ വല്യമ്മായി പറഞ്ഞതു മുഴുവൻ കേൾക്കാൻ നിക്കാതെ ശശിയേട്ടൻ മിറ്റത്തിറങ്ങിപ്പോയി.
സാവിത്രിക്കുട്ടി പതുക്കെ മുറ്റത്തിറങ്ങി. വളരെ വലിയ ഇടമുറ്റം. വടക്കേ സൈഡിൽ മതിലും പടിപ്പുരയും. അടുക്കളയോടു ചേർന്ന തൊഴുത്തുവരെയുണ്ടു് മതിൽ. തൊഴുത്തിൽ ഒരു സുന്ദരി തന്നെത്തന്നെ നോക്കിനിൽക്കുന്നു. ഒരു കൊച്ചുകറമ്പിപ്പശു, നെറ്റിയിൽ ഒരു വലിയ വെള്ളപ്പൊട്ടു്. അവൾക്കു ചുറ്റും കുത്തിമറിയുന്ന ഒരു കുസൃതിക്കിടാവു്… ഒരു നിമിഷം സാവിത്രിയുടെ മനസ്സു് തുള്ളിത്തുളുമ്പി… പെട്ടെന്നു തന്നെ മനസ്സിനെ അടക്കി… താനിവിടെ വെറുമൊരു ആശ്രിതയാണു്; നിമിഷങ്ങൾക്കു മുൻപു് വല്യമ്മായി തന്നെ കടുത്ത ശബ്ദത്തിലുള്ള മുന്നറിയിപ്പു്: ‘മൂന്നാലു് ആണുങ്ങളൊള്ള വീടാ. അടക്കോമൊതുക്കോമായിട്ടു നിന്നോണം. കൊച്ചാണെന്നും പറഞ്ഞു് എല്ലാര്ടേം മുമ്പീ കൊഞ്ചാൻ ചെല്ലണ്ട. എന്തേലും വേണേൽ എന്നോടു പറഞ്ഞാമതി.’
രാധാമണിച്ചേച്ചി ചോറുവിളമ്പിത്തന്നപ്പോൾ സ്നേഹത്തോടെ ചിരിച്ചു. പിന്നേം പിന്നേം വിളമ്പാൻ നോക്കി. വേണ്ടാന്നു പറഞ്ഞപ്പോൾ ‘കൊറച്ചുകൂടി കഴിക്കൂ, ഇത്തിരിച്ചോറെ ഞാനാദ്യം വെളമ്പിയൊള്ളൂ’ എന്നു നിർബന്ധിച്ചു. വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു…
സാവിത്രിക്കുട്ടി ഓരോന്നാലോചിച്ചു് ഇടമുറ്റത്തിന്റെ പടിപ്പുര കടന്നു. അവിടെയും മുറ്റമുണ്ടു്; ആ മുറ്റത്തിനും പടിപ്പുര വാതിൽ… തുറന്നു കിടന്ന ആ വാതിലിനപ്പുറം ഒരുപാടു് പച്ചപ്പു നിറഞ്ഞ പറമ്പു്…
സാവിത്രിക്കുട്ടിക്കു പുറകേ വന്ന രാധാമണിച്ചേച്ചി പറഞ്ഞു: ‘ദാ ഈ പടിപ്പുര കടന്നു് അങ്ങേയറ്റം വരെപ്പോണം, അവടാ കക്കൂസു്, ആ മതിലിനടുത്തു്… അങ്ങോട്ടൊള്ള വഴീടെ എടത്തേയ്ക്കൊന്നും കേറിപ്പോണ്ട, അഞ്ചാറു കഴവച്ചു് വേലി കെട്ടിയേക്കണ കണ്ടില്ലേ… അതിനാത്തു് മാടനാ… ആ കല്ലു് കണ്ടില്ലേ… അവടെ മാടനാ. നമ്മളെയൊന്നും ചെയ്യില്ല. പശൂനേം കാവിനേം അവടെ കെട്ടാൻ പറ്റുകേല. മാടനടിച്ചു കൊല്ലും… ബാ അകത്തേക്കു പോരേ… പടിഞ്ഞാപ്രത്തു് കുളിമുറിയൊണ്ടു്. നെനക്കു് മൂത്രോഴിക്കണേ അവടെപ്പൊക്കോ.’
അങ്ങനെ സാവിത്രിക്കുട്ടിയുടെ പുതുജീവിതം തുടങ്ങി.
അവിടെച്ചെന്നു് ദിവസങ്ങൾക്കുള്ളിൽ സാവിത്രിക്കുട്ടിയുടെ മനസ്സിൽ അമ്പരപ്പിന്റെ, തിരിച്ചറിയാൻ വയ്യാത്ത വേദനകളുടെ, ഒറ്റപ്പെടലിന്റെ മാറാല പടർന്നു… ആ വീട്ടിൽ ഓരോരുത്തരും ഓരോ വ്യത്യസ്ത ലോകങ്ങളിലാണു് ജീവിക്കുന്നതെന്ന സത്യം ഒറ്റപ്പെടലിനു് ആക്കം കൂടി.
ദിവാകരേട്ടനു് എല്ലാം വലിയ ചിട്ടയാണു്—വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ആഹാരരീതിയിലും എല്ലാം തനതായ ശാഠ്യങ്ങളുണ്ടു്. ഷേവു ചെയ്തു മിനുങ്ങുന്ന സുന്ദരമായ മുഖം; പക്ഷേ, ആ മുഖത്തു് ചിരി പ്രത്യക്ഷപ്പെടുന്നതു് തീരെ അപൂർവം… വീടിന്റെ ഉത്തരവാദിത്വം മുഴുവനും ദീവാകരേട്ടന്റെ ചുമലിലാണു്; ആ ഭാരത്തിന്റെ ഗൗരവം മുഖത്തു് എപ്പോഴുമുണ്ടു്…
വല്യമ്മാവനു് നിസ്സാരപെൻഷൻ മാത്രമേ ഉള്ളൂ. ഖദർ മാത്രമേ ധരിക്കൂ എന്നല്ലാതെ മറ്റു വാശികളോ നിർബ്ബന്ധങ്ങളോ സാവിത്രിക്കുട്ടി കണ്ടിട്ടില്ല. എല്ലാം വൃത്തിയും വെടിപ്പുമായിരിക്കണം, ശബ്ദമുയർത്തി സംസാരിക്കുന്നതും വഴക്കിടുന്നതും ഇഷ്ടമല്ലാന്നു സാവിത്രിക്കുട്ടിക്കു മനസ്സിലായിട്ടുണ്ടു്. എന്തു് വിഷമമുണ്ടെങ്കിലും സ്വയം സഹിച്ചിരിക്കാറാണു് പതിവു് എന്നു തോന്നിയിട്ടുണ്ടു്. ‘അച്ഛൻ ഭയങ്കര നിരാശനാ. മക്കൾക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന കുറ്റബോധം… പാവം; തന്നിലേക്കു തന്നെ ഒതുങ്ങുകാ അച്ഛൻ.’ ഒരു ദിവസം രാധാമണിച്ചേച്ചി പറഞ്ഞു.
അതു ശരിയാണെന്നു തോന്നി സാവിത്രിക്കുട്ടിക്കു് എപ്പോഴും നിശ്ശബ്ദനായി. ഒറ്റപ്പെട്ടവനെപ്പോലെ ചാരുകസേരയിൽ കിടക്കും; അല്ലെങ്കിൽ വായന… വല്യമ്മാവൻ വായിക്കാത്ത പുസ്തകങ്ങളുണ്ടാവില്ല. അതിലായിരിക്കും സമാധാനം കണ്ടെത്തുക!
വല്യമ്മായിക്കു് സ്നേഹവർത്തമാനം ഒന്നും പറയാനില്ലെന്നു തോന്നിയിട്ടുണ്ടു്. എപ്പോഴും, എന്തിലും ഏതെങ്കിലും കുറ്റം കണ്ടുപിടിക്കും; എന്തെങ്കിലും പരാതി പറയും. ഇളയമകളായ പത്മച്ചേച്ചിയോടൊഴിച്ചു് ആരോടും വാത്സല്യം കാണിക്കാറില്ല, പ്രകടമായ അതൃപ്തി കാണിക്കുകയും ചെയ്യും. ദിവാകരേട്ടനോടു ദേഷ്യപ്പെടാറില്ല; ദിവാകരേട്ടനും ശശിച്ചേട്ടനും ഇല്ലാത്തപ്പോൾ കുറ്റം പറയുകയും പരിഭവിക്കുകയും ചെയ്യും. പാവം! അതിസമ്പന്നമായ തന്റെ വീടും കേമനായിരുന്ന ഭർത്താവിന്റെ കേമപ്പെട്ട വീടും തനിക്കു സമ്മാനിച്ചതു് ദുരിതങ്ങളാണു്; ഒപ്പം ഭർത്താവിന്റെ തനിക്കൊരിക്കലും ക്ഷമിക്കാൻ പറ്റിയിട്ടില്ലാത്ത പിടിപ്പുകേടു്… പിടിപ്പുകേടൊന്നുമല്ല, ഉത്തരവാദിത്വമില്ലായ്മ. അഹങ്കാരം, അല്ലാണ്ടെന്താ! എന്നു് പലപ്പോഴും വല്യമ്മായി പതം പറഞ്ഞു് ശപിക്കുന്നതുകേട്ടിട്ടുണ്ടു്.
ശശിച്ചേട്ടനെ വളരെ ചുരുക്കമായേ വീട്ടിൽ കാണാറുള്ളൂ; സംസാരിക്കുന്നതും ചുരുക്കം. എപ്പോഴും തിരക്കിലാണു്. കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകനാണത്രെ. ‘കണ്ട ചോന്റേം പൊലേന്റേം മാപ്പളെടേം കൂടാ… അവര്ടെ ആര്ടേങ്കിലും മിറ്റത്തോ പൊരയ്ക്കാത്തോ അവരു് കൊറേപ്പേരു് പണീം കഴിഞ്ഞു് കൂട്ടംകൂടും. അപ്പോ അവരെ പടിപ്പിക്കണതു് ശശിയാണത്രെ. അവനേപ്പോലെ വീടും കുടീം നോക്കണ്ടാത്ത വേറേം ചെറുപ്പക്കാരൊണ്ടത്രെ പടിപ്പിക്കാൻ… വല്ല ജോലീം നോക്കി കുടുംബത്തെ സഹായിക്കണ്ടവരാ… പറഞ്ഞിട്ടെന്താ! കലികാലം!’ വല്യമ്മായി തലയ്ക്കടിക്കും.
ശശിച്ചേട്ടനു പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവാ. പക്ഷേ, സ്നേഹവും കരുതലും ഉണ്ടുതാനും. പാർട്ടീടെ വല്യേ മീറ്റിംഗു നടക്കുമ്പം നാടകമോ കലാപരിപാടികളോ ഉണ്ടെങ്കിൽ സാവിത്രിക്കുട്ടിയെ കൊണ്ടുപോകും. ഏതോ വലിയ കേസിൽപ്പെടുത്തി ജയിലിലാക്കിയ പാർട്ടിക്കാരെ ജയിലീന്നു വിട്ടപ്പോൾ ചുവന്ന റോസാപ്പൂ കൊടുത്തു സ്വീകരിച്ചതു് സാവിത്രിക്കുട്ടിയാണു്. ദിവാകരേട്ടനറിയാതെയാണു് സാവിത്രിക്കുട്ടിയെ പാർട്ടിപ്പരിപാടികളിൽ കൊണ്ടുപോകുന്നതു്. പക്ഷേ, പെട്ടെന്നൊരു ദിവസം സാവിത്രിക്കുട്ടിക്കു ആ സ്വാന്ത്വനവും നഷ്ടപ്പെട്ടു. അതൊരു കഥ, അതു പിന്നെപ്പറയാം.
നളിനിച്ചേച്ചി—നാന്നി എന്നാണു് ശശിച്ചേട്ടനും രാധാമണിച്ചേച്ചീമൊക്കെ വിളിക്കുക—ഭയങ്കര അക്ഷരവിരോധിയാണു്. നാലാംക്ലാസുവരെ പഠിച്ചെന്നു പറയുന്നുണ്ടു്, പക്ഷേ, പത്രം പോലും തുറന്നു നോക്കുന്നതു കണ്ടിട്ടില്ല; പത്രോം വാരികേം പുസ്തകോമൊക്കെ വാങ്ങിച്ചു കാശു കളയുന്നതിനു് എതിരാണു താനും. സാവിത്രിക്കുട്ടി ചെന്നു് അധികദിവസം കഴിയും മുമ്പായിരുന്നു നാന്നിച്ചേച്ചീടെ കല്യാണം. അവിടെയാണു് തമാശ. നാന്നിച്ചേച്ചീടെ ഭർത്താവു് സ്ക്കൂളിൽ അദ്ധ്യാപകനാണു്, എഴുത്തുകാരനുമാണു്; രണ്ടു ധ്രുവങ്ങൾ. പക്ഷേ, ആ ചേട്ടൻ പാവമായിരുന്നു. നാന്നിച്ചേച്ചി വഴക്കുപറഞ്ഞാലും ഒന്നും പറയാതെ ചിരിച്ചോണ്ടിരിക്കും. നാന്നിച്ചേച്ചീടെ കുശുമ്പുപറച്ചിലിനേം സ്വാർത്ഥതയേയും പക്ഷേ, ആ ചേട്ടൻ എതിർത്തിരുന്നു.
പത്മച്ചേച്ചി ഏതുനേരവും മുറിയിലടച്ചിരിക്കും; വായിക്കുകേമൊന്നുമല്ല. പക്ഷേ, എഴുതുന്നതും കീറിക്കളയുന്നതും കാണാം. ചില സമയത്തു് കമിഴ്ന്നുകിടന്നു കരയും. ആരോടും അധികമൊന്നും സംസാരിക്കില്ല. എപ്പോഴും ദേഷ്യമാണു്.
രാധാമണിച്ചേച്ചി ഒരു മിണ്ടാപ്രാണിയാണു്… എപ്പോഴും ചിരിച്ച മുഖമാണു്. വീടു വൃത്തിയാക്കലും അടുക്കള ജോലികളും പശുവിന്റെ തീറ്റിയന്വേഷിക്കലും വരെ രാധാമണിച്ചേച്ചിയുടെ പണിയായിരുന്നു. ഒരു പരിഭവവുമില്ല. ദുർമുഖത്തോടെ ആ ചേച്ചിയെ കണ്ടിട്ടില്ല. ചേച്ചിക്കും കല്യാണപ്രായം എന്നേ ആയിരിക്കുന്നു. പക്ഷേ, ഒരു പരിഭവവും പിണക്കവുമില്ല.
സാവിത്രിക്കുട്ടി രാധാമണിച്ചേച്ചിക്കു സഹായിയായി. ‘സാവിത്രിക്കുട്ടിക്കു നല്ല വൃത്തിയൊണ്ടു്. അവളടിച്ചുവാരിക്കോളും. നീയാ ചൂലങ്ങുകൊടുത്തേക്കു്’ എന്നു വല്യമ്മായി.
ആരും പറയാതെ തന്നെ പൂമുഖവും വരാന്തയും അടിച്ചുവൃത്തിയാക്കുന്നതും, മേശയും ടീപോയിയുമൊക്കെ തുടയ്ക്കുന്നതും വല്യമ്മായി ശ്രദ്ധിച്ചു. വാരികകളും പത്രങ്ങളുമൊക്കെ വൃത്തിയായി മടക്കി പഴയതു മാറ്റി ഷെൽഫിൽ അടുക്കി വയ്ക്കുന്നു ദിവസവും. മുറ്റത്തരികിൽ നിന്ന മാതളത്തയ്യിന്റെയും തുളസിയുടേയും പിച്ചിയുടേയുമൊക്കെ ചോടിളക്കി ചാണകപ്പൊടിയിട്ടു് വെള്ളമൊഴിച്ചു സാവിത്രിക്കുട്ടി. ദിവസങ്ങൾക്കകം എവിടെന്നെന്നറിയാതെ തളിരും പൂവുമണിഞ്ഞു മാതളവും പിച്ചിയും. വല്യമ്മാവൻ അമ്മായിയോടു പറഞ്ഞു:
‘നോക്കു സരസൂ… ഇവടാർക്കേലും തോന്ന്യോ ആ ചെടികൾക്കു് ആഹാരോം വെള്ളോം കൊടുക്കാൻ! അവളാ ഷെൽഫും മേശയുമൊക്കെ അടുക്കിവച്ചിരിക്കുന്നതുകണ്ടോ?’ വല്യമ്മാവൻ ദീർഘശ്വാസമെടുത്തു. വലിയമ്മായി ഒന്നും മിണ്ടിയില്ല, പക്ഷേ, സാവിത്രിക്കുട്ടി മിടുക്കിയാണെന്നു് അംഗീകരിച്ചു, എങ്ങനെയെന്നോ, ‘എന്റെ പത്മേ, നീയതിലുരുമ്മിയുരുമ്മി ഇന്നു നേരം വെളുക്കൂലോ. ദാ, സാവിത്രീടെ കയ്യിലോട്ടു കൊടുത്തേ; ഇന്നലെ ആ കിണ്ടി അവളു നല്ല തേച്ചുമിനുക്കി നല്ല സ്വർണ്ണം പോലാക്കി. അങ്ങോട്ടുകൊടുത്തോ.’
ആ വീട്ടിൽ പത്മച്ചേച്ചി ആകെ ചെയ്യാറൊള്ള ജോലിയാരുന്നു പാൽപാത്രങ്ങളും നിലവിളക്കുകളും മൊന്തയും കിണ്ടിയുമൊക്കെ തേച്ചെടുക്കുക എന്നതു്. ‘ഇന്നാ തേയ്ക്കു്… ങാ, അകത്തൂന്നു് പാലുകാച്ചുന്ന കലോം കൂടെ എടുത്തോണ്ടു പോരേ.’ പത്മച്ചേച്ചി കൈകഴുകി സ്ഥലം വിട്ടു. സാവിത്രിക്കുട്ടി ആ ജോലിയും സന്തോഷത്തോടെ ഏറ്റെടുത്തു.
വെക്കേഷൻ തീർന്നു; സ്ക്കൂൾ തുറന്നു… നാട്ടിൽ നിന്നു് സ്ക്കൂൾ സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകി…
സാവിത്രിക്കുട്ടിയെ സ്ക്കൂളിൽ ചേർക്കാൻ ലോക്കൽ ഗാർഡിയനായി ശശിച്ചേട്ടനാണു വന്നതു്…
‘ക്ലാസ്സുതുടങ്ങീട്ടു രണ്ടാഴ്ച കഴിഞ്ഞു. അല്ലെങ്കിൽ തന്നെ സ്ട്രെങ്തു് കഴിഞ്ഞിരിക്കുന്നു. ഇനി ചേർക്കാൻ ബുദ്ധിമുട്ടാണു്.’ ഹെഡ്മിസ്ട്രസ് മിറാൻഡാ സിൽവസ്റ്റർ.
ശശിച്ചേട്ടന്റെ മുഖം ചുവന്നു; സാവിത്രിക്കുട്ടിക്കു പേടിയായി. ദേഷ്യപ്പെടുമോ! ശശിച്ചേട്ടൻ ദേഷ്യമടക്കി ചോദിച്ചു: ‘സാഹചര്യം ഞാൻ ആദ്യമേ പറഞ്ഞല്ലോ. ഇതു് സർക്കാർ സ്ക്കൂളല്ലേ. നിങ്ങൾ നിഷേധിച്ചാൽ?’
ഹെഡ്മിസ്ട്രസ് എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അടുത്ത കസേരയിലിരുന്നു സാവിത്രിക്കുട്ടിയുടെ സർട്ടിഫിക്കറ്റുകൾ മറിച്ചുനോക്കിയ റ്റീച്ചർ കയ്യെടുത്തു വിലക്കിക്കൊണ്ടു് ആവേശത്തോടെ പറഞ്ഞു: ‘ഇല്ല റ്റീച്ചർ… ഇവളെ നമുക്കു് വേണം. ദാ, ഞാനിപ്പം നോക്കീല്ലാര്ന്നേ നമ്മക്കു വല്യേ നഷ്ടായേനെ… നോക്കിക്കേ, മെറിറ്റ് സ്കോളർഷിപ്പു വാങ്ങുന്ന കുട്ടിയാ. ഫോർത്തുഫാമിലെ മാർക്കുലിസ്റ്റുനോക്കിയേ. കണക്കിനു നൂറിൽ നൂറു്… എന്റെ കർത്താവേ, പറ്റിപ്പോയേനേല്ലോ.’
സാവിത്രിക്കുട്ടി ഫിഫ്ത്ത് എ ഡിവിഷനിലെ കുട്ടിയായി… റ്റീച്ചറന്മാരുടെ കണ്ണിലുണ്ണിയായി. ഒരാളുടെയൊഴിച്ചു്—ജോളി ജേക്കബ് എന്ന ഇംഗ്ലീഷ് സെക്കന്റ് പേപ്പർ പഠിപ്പിക്കുന്ന റ്റീച്ചർ—സ്ക്കൂളിലെ ഫാഷൻ ലേഡി; അന്നനട, വിലപിടിപ്പുള്ള വേഷം; ഇംഗ്ലീഷേ സംസാരിക്കൂ… ദിവസവും വിലകൂടിയ വസ്ത്രങ്ങൾ മാറിമാറിയുടുത്തുവരുന്ന സ്റ്റൈലുകാരി പെൺകുട്ടികളെ മാത്രമേ ഇഷ്ടമുള്ളൂ… റ്റീച്ചർ ഓരോ കോംപോസിഷനും മാറ്ററിനൊപ്പം ഉത്തരവും ബോർഡിലെഴുതിക്കൊടുക്കും. നോൺഡീറ്റെയിൽ പുസ്തകങ്ങളിലെ കഥകളുടെ ചോദ്യോത്തരങ്ങളും എഴുതിയിടും. അതു പകർത്തി വള്ളിപുള്ളിതെറ്റാതെ കാണാതെ പഠിച്ചെഴുതണം… സാവിത്രിക്കുട്ടി, റ്റീച്ചർ തന്ന മാറ്റർ വച്ചു് സ്വന്തമായെഴുതിക്കൊണ്ടുവന്നു. മൂന്നുപേജ് കോംപോസിഷനിൽ മൂന്നു തെറ്റ്… റ്റീച്ചർ കലിതുള്ളി; ‘കോംപോസിഷനും ചോദ്യോത്തരോമെല്ലാം അവൾക്കു് സ്വന്തം വാചകത്തിലെഴുതണമത്രെ. പിന്നെ ഞാനെന്തിനാ ഇവിടെ? അവൾടെ ബുക്ക് ഞാൻ നോക്കില്ല.’ റ്റീച്ചർ ഇനിഷ്യൽ ചെയ്യാതെ സീറ്റിലേക്കു വലിച്ചെറിഞ്ഞു.
മറ്റേതോ ബുക്കുകളെടുക്കാൻ സ്റ്റാഫ്റൂമിൽ ചെന്നപ്പോൾ ക്ലാസ് മോണിറ്ററായ സാവിത്രിക്കുട്ടിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ച കണക്കു റ്റീച്ചർ കാര്യമന്വേഷിച്ചു. സാവിത്രിക്കുട്ടി ഒന്നും പറഞ്ഞില്ല. പക്ഷേ, മറ്റാരോടോ ചോദിച്ചു മനസ്സിലാക്കിക്കാണും. ഇന്റർവെല്ലിനു ഹെഡ്മിസ്ട്രസ് സാവിത്രിക്കുട്ടിയെ വിളിപ്പിച്ചു… ആഫീസ് റൂമിൽ ജോളിറ്റീച്ചർ ദേഷ്യത്തിൽ നിൽക്കുന്നു. സാവിത്രിയെ കണ്ടതും ജോളി റ്റീച്ചർ.
‘അവൾടെ അഹങ്കാരമാ. സ്വന്തമായിട്ടെഴുതിയാലേ ഭാഷ നന്നാകൂന്നു്! മലയാളം മീഡിയത്തി പഠിക്കണ കുട്ടിയാ സ്വന്തമെഴുതുന്നേ!’ സാവിത്രിക്കുട്ടിയെ നോക്കി പുച്ഛിച്ചു് ചിരിച്ചു. അവർ ഇംഗ്ലീഷ് മീഡിയം കോൺവെന്റ് എഡ്യുക്കേറ്റഡ് ആണെന്നു് പലതവണ ക്ലാസ്സിൽ പറയാറുണ്ടു്.
ഹെഡ്മിസ്ട്രസ് ചിരിച്ചു; സാവിത്രിക്കുട്ടിയോടു ചോദിച്ചു:
‘സ്വന്തമായെഴുതിയ കോംപോസിഷനിലും ഉത്തരത്തിലുമൊക്കെ ഒരുപാടു തെറ്റു വരുത്തീട്ടൊണ്ടോ?’
‘ഇല്ല റ്റീച്ചർ… അച്ഛൻ പറഞ്ഞു സ്വന്തമായെഴുതാനൊള്ളതാ കോംപോസിഷനും, ആൻസറുമൊക്കേന്നു്. അങ്ങനെ പഠിക്കാൻ പറഞ്ഞു. സെക്കന്റ്ഫോറം മൊതലങ്ങനെയാ… അവിടത്തെ സിസ്റ്ററിനൊക്കെ സന്തോഷായിരുന്നു. അങ്ങനെ തന്നെ മതീന്നും പറഞ്ഞു… അതാ.’
‘എനിക്കങ്ങനെ പോരാ; അമ്പത്തിനാലു പിള്ളേര്ടെ നോട്ടു തിരുത്താനെനിക്കെന്താ വട്ടാ!’ ജോളിറ്റീച്ചർ.
ഹെഡ്മിസ്ട്രസ് ശബ്ദമുയർത്തി, ഉറച്ച വാക്കുകളിൽ പറഞ്ഞു:
‘ജോളിറ്റീച്ചറിനു് അങ്ങനെ മതി. സാവിത്രിക്കുട്ടി എഴുതുന്നതു കറക്റ്റു ചെയ്തുകൊടുത്തേ മതിയാകൂ. അതാ ശരി.’
ഇംഗ്ലീഷ് സെക്കന്റു പേപ്പറിനു മാത്രം സാവിത്രിക്കുട്ടി ഒരിക്കലും ഫസ്റ്റായില്ല…
ജോലി ചെയ്യുമ്പോഴും പഠിക്കാനിരിക്കുമ്പോഴും കൂട്ടുകാരായി കിട്ടിയ മുയൽക്കുഞ്ഞുങ്ങൾക്കു കൂട്ടായി പറമ്പിൽ നടക്കുമ്പോഴും അവയ്ക്കു വലിയ മുള്ളുമുരിക്കിൽ നിന്നു് ഇല പറിക്കുന്ന തിരക്കിലുമെല്ലാം സാവിത്രിക്കുട്ടിയുടെ മനസ്സിൽ വേവലാതികളുടെ കടന്നൽക്കൂടു് ഇളകിയാർക്കുന്നുണ്ടായിരിക്കും… അകലെ നാട്ടിൽ നാല്പതു സെന്റു് മരുഭൂമിക്കു നടുവിലെ ഒറ്റപ്പനമ്പു മറച്ച ഓലക്കുടിലിനു ചുറ്റും അലയുന്ന മനസ്സു് അതിനുള്ളിലെ തളർന്ന മുഖങ്ങളെ തലോടി വിതുമ്പി.
പക്ഷേ, സ്ക്കൂളിൽ സാവിത്രിക്കുട്ടിക്കു എപ്പോഴും തിരക്കാണു്. ക്ലാസ് മോണിട്ടറാണു്. പഠിത്തത്തിൽ പുറകോട്ടു നില്ക്കുന്ന കുട്ടികൾക്കു് ഇന്റർവെല്ലിനോ ഒഴിവു പിരിയഡിലോ പാഠം പറഞ്ഞുകൊടുക്കണം. ‘പഠിത്തോം സാഹിത്യോം മാത്രമായാൽ പറ്റില്ലല്ലോ… എല്ലാ ആക്റ്റിവിറ്റീസും വേണം’ ഹെഡ്മിസ്ട്രസ് പറഞ്ഞു. ക്ലാസ് റ്റീച്ചറായ സുശീലാദേവിറ്റീച്ചർ നിർബ്ബന്ധമായി ബാൾബാറ്റ്മിന്റനു ചേർത്തു. ഒരു ദിവസത്തെ പ്രാക്ടീസിൽ കളിച്ചു, രണ്ടാം സമ്മാനം… കാരണം ആകെ രണ്ടു ടീമേ ഉണ്ടായിരുന്നുള്ളൂ മത്സരത്തിനു്. കവിതാരചനയ്ക്കു സമ്മാനം കിട്ടി. കവിത ചൊല്ലാനും, ലളിതഗാനത്തിനുമെല്ലാം നാട്ടിലെ സ്ക്കൂളിൽ വച്ചുചേരുമായിരുന്നു; ഒന്നാം സമ്മാനം വാങ്ങിച്ചിരുന്നു… ഇവിടെ ഒരു മത്സരത്തിനും ചേരാൻ സാവിത്രിക്കുട്ടിക്കു് ഉത്സാഹമില്ല… സമ്മാനം കിട്ടീട്ടെന്തിനാ, ആരുണ്ടു്, അതുകണ്ടു് സന്തോഷിക്കാൻ… അമ്മയേപ്പോലെ മകളെ നോക്കി സന്തോഷം കൊണ്ടു് കണ്ണു നിറയ്ക്കാൻ.
സിക്സ്തു ഫാറത്തിലെ ലേബർവീക്കിനും ഗ്രൂപ്പുലീഡറായിരുന്നു സാവിത്രിക്കുട്ടി; പക്ഷേ, ഗാർഡനിങ്ങിൽ പങ്കെടുത്തില്ല. ‘കഴിഞ്ഞ വർഷം നിന്റെ നല്ല വർക്കാര്ന്നു. നിന്റെ ടീമിനാ ഒന്നാം സമ്മാനം കിട്ടീതും… പക്ഷേ, നെനക്കു പനിപിടിച്ചതിനു നിന്റെ ചേട്ടൻ ഞങ്ങളോടു ദേഷ്യപ്പെട്ടു. അതുകൊണ്ടു് ഇത്തവണ പനിക്കാരി വെയിലുകൊള്ളണ്ട. അകത്തിരുന്നൊള്ള പണി മതി’, സുശീലാദേവിറ്റീച്ചർ പറഞ്ഞു. ലേബർവീക്കിന്റെ ചാർജ്ജുള്ള ഗോമതിയമ്മാൾറ്റീച്ചർ സാവിത്രിക്കുട്ടിക്കു് വാട്ടർകളറും ബ്രഷുകളും ഡ്രായിംഗ് പേപ്പറുമൊക്കെ വാങ്ങിച്ചുകൊടുത്തു: ‘നീ സീനറി വരയ്ക്കു്… എനിക്കറിയാം നീ ചിത്രകാരിയാണു്. ശങ്കേഴ്സ് വീക്ക്ലീടെ മത്സരത്തിനൊക്കെ നീ പടമയച്ചാര്ന്നില്ലേ; എനിക്കറിയാം. നീ വരയ്ക്കു് നല്ലതാണേ ക്ലാസ്സിൽ ബയന്റു ചെയ്തു തൂക്കാം; സമ്മാനോം കിട്ടും.’
നാലുപടം വരച്ചു. ഹെഡ്മിസ്ട്രസ് പടം നോക്കീട്ടു് സാവിത്രിക്കുട്ടിയുടെ പുറത്തുതട്ടി ചേർത്തു പിടിച്ചു് അഭിനന്ദിച്ചു. ഗോമതിയമ്മാൾ റ്റീച്ചർ പ്യൂൺ തിലോത്തമനെ വിളിച്ചു, പടം ബയന്റിലൊട്ടിച്ചു. മൂന്നെണ്ണം സിക്സ്ത് എ—യിലെ മതിലിൽ ആണിയടിച്ചു തൂക്കി. ഒരെണ്ണം ആഫീസുമുറിയിലും…
സാവിത്രിക്കുട്ടിയുടെ ബാല്യകൗമാരങ്ങളിലെ അസുലഭമായ ആനന്ദനിമിഷങ്ങളിൽ ചിലതായിരുന്നു അതു്!
രാത്രിയേറെച്ചെന്നും ഇരുന്നെഴുതുന്നതും വരയ്ക്കുന്നതും നളിനിച്ചേച്ചിയുടെ ഭർത്താവു് ബാലേട്ടൻ കണ്ടുപിടിച്ചു. ബാലേട്ടൻ നിർബന്ധിച്ചപ്പോൾ സാവിത്രിക്കുട്ടി മടിച്ചുമടിച്ചു് കവിതകൾ കൊടുത്തു ബാലേട്ടന്റെ കയ്യിൽ. ബാലേട്ടൻ ചായപ്പെട്ടിയും ഇന്ത്യൻ ഇങ്കും വാങ്ങിക്കൊടുത്തു പടം വരയ്ക്കാൻ… അങ്ങനെ വാരികയുടെ ബാലപംക്തിയിൽ കവിതകളും വരച്ച പടങ്ങളും അച്ചടിച്ചുവന്നു; അന്നും പെയ്തു ആഹ്ലാദത്തിന്റെ കുളിർമഴ ഒരു നിമിഷനേരത്തേക്കു് സാവിത്രിക്കുട്ടിയുടെ മനസ്സിൽ.
വലിയമ്മാവനും ശശിച്ചേട്ടനും അനുമോദനം നല്ല ഒരു ചിരിയിലൊതുക്കി.
‘പഠിക്കാനൊള്ള സമയത്തു് ഇതൊക്കെയാണോ പണി?’ എന്നൊരു ചോദ്യമായിരുന്നു ദിവാകരേട്ടന്റെ. ‘അയ്യട ഒരു പടം! ഇതവളു് എങ്ങാണ്ടൂന്നു് കോപ്പിയടിച്ചതാ… ഇതു കവിതയാണോ! ഏതാണ്ടു പൊട്ടത്തരം വൃത്തത്തിലെഴുതി വച്ചൂന്നുവച്ചു് കവിതയാകുമോ.’ പത്മേച്ചിയുടെ കമന്റു്.
‘പൊക്കിപ്പറയാനാളൊണ്ടേ എല്ലാം കേമപ്പെട്ടതാകും, അല്ലാണ്ടെന്താ!’ നളിനിച്ചേച്ചി. വലിയമ്മായി അതിനെ പിൻതാങ്ങി: ‘ഒരുപാടങ്ങു തലേ കേറ്റണ്ടാ, നെലത്തു നിന്നാമതി!’
‘എന്റെ സാവിത്രിക്കുട്ടീ, നിന്റെ കുടുംബത്തിലെങ്ങനെയാ ഇത്രേം അക്ഷരവിരോധികളൊണ്ടായേ! ഞാനെഴുതുന്നതൊന്നു വായിച്ചുനോക്കാൻ തയ്യാറല്ലെന്നു മാത്രമല്ല, തുടർച്ചയായി കുറ്റപ്പെടുത്തുകേം ചെയ്യും നളിനി… പുസ്തകം വാങ്ങുന്നേനു് എന്താ പരാതീന്നോ! പേപ്പറു വരുത്തുന്നതുപോലും എന്റെ ഭാര്യയ്ക്കിഷ്ടമല്ല.’ ബാലേട്ടന്റെ അഭിപ്രായ പ്രകടനം ഒരു വഴക്കിനു തിരികൊളുത്തി. വല്യമ്മായിയും, നളിനിച്ചേച്ചിയും പത്മേച്ചിയും ഒരു വശത്തു്. എതിർവശത്തു് ബാലേട്ടൻ… സാവിത്രിക്കുട്ടി പെട്ടെന്നു് രംഗം വിട്ടു.
…അതുവരെ മൂന്നുനാലു പേപ്പറുകളും ഒന്നു രണ്ടു വാരികകളുമേ അവിടെ വരുത്തിയിരുന്നുള്ളൂ. വലിയമ്മാവനു് ഹിന്ദുപേപ്പറും ബ്ളിറ്റ്സു് വാരികയുമൊന്നും ഒരു വരിപോലും ഒഴിവാക്കാൻ പറ്റില്ലായിരുന്നു. മലയാളം പേപ്പറുകളും അങ്ങനെ തന്നെ. അക്കാലത്തു് പ്രായമായവരുടെ പ്രധാന വിനോദമായിരുന്നെന്നു തോന്നുന്നു പദപ്രശ്നം പൂരിപ്പിച്ചയക്കുക. വലിയമ്മാവനു വലിയ താല്പര്യമായിരുന്നു. ഇടയ്ക്കിടെ സമ്മാനം കിട്ടാറുമുണ്ടു്. വലിയമ്മാവൻ എല്ലാ എഴുത്തുകുത്തുകളും ഇംഗ്ലീഷിലാണു്. സാവിത്രിക്കുട്ടി ചെന്നതിൽ പിന്നെ സാവിത്രിക്കുട്ടിയാണു് കത്തെഴുതുക. വലിയമ്മാവൻ പറഞ്ഞുകൊടുക്കും… നല്ല കയ്യക്ഷരത്തിൽ, സ്പെല്ലിംഗ് തെറ്റാതെ പാരഗ്രാഫ് തിരിച്ചു് എഴുതും സാവിത്രിക്കുട്ടി. എഴുതിയതു് വായിച്ചുനോക്കിയിട്ടു് അനന്തിരവളെ നോക്കി ഒരു ചിരിയുണ്ടു്. വാത്സല്യത്തിന്റേയും അലിവിന്റേയും ഒരു മഹാസമുദ്രം ഒതുക്കിയിട്ടുണ്ടു് ആ ചിരിയിൽ.
ആ ആശ്വാസത്തിനു പുറകേ മറ്റൊരു മഹാഭാഗ്യം കൂടികിട്ടി സാവിത്രിക്കുട്ടിക്കു് മാതൃഭൂമി കൂടാതെ നവയുഗം, ജനയുഗം, ദേശാഭിമാനി, സോവിയറ്റുനാടു്, സോവിയറ്റു യൂണിയൻ അങ്ങനെ വിലപ്പെട്ട ഒരുപാടു് അറിവുകൾ അടക്കം ചെയ്ത വാരികകളും പുരോഗമന സാഹിത്യകാരന്മാരുടെ കവിത പുസ്തകങ്ങളും ലോകക്ലാസിക് കൃതികളുടെ വിവർത്തനങ്ങളായ നോവലുകളും ശശിച്ചേട്ടൻ കൊണ്ടുവന്നു് മുൻവശത്തെ ടീപ്പോയിയിൽ ഇടും. ആ വാരികകളും പുസ്തകങ്ങളും തന്റെ നാടിന്റെ മാത്രമല്ല ലോകചരിത്രത്തിലേക്കും മനുഷ്യസംസ്കാരങ്ങളിലേക്കുമുള്ള വാതിൽ തുറന്നു വച്ചു സാവിത്രിക്കുട്ടിക്കു മുന്നിൽ. അന്നന്നു കിട്ടിയതൊക്കെ വായിച്ചു തീർക്കാതെ സാവിത്രിക്കുട്ടിക്കു ഉറക്കം വരില്ല… വായിക്കുന്തോറും ഉറങ്ങാനുമായില്ല… വിപ്ലവകാരികളുടെ ചിത്രങ്ങൾ വാരികകളിൽ നിന്നു് സാവിത്രിക്കുട്ടിയുടെ കണക്കുബുക്കിൽ കയറിയിരുന്നു…
സാർചക്രവർത്തിമാരുടെ റഷ്യ, ബോൾഷെവിക്ക് വിപ്ലവം, ലോകത്തെമ്പാടും നടന്ന അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനു് വേണ്ടിയുള്ള വിപ്ലളവങ്ങൾ; ലക്ഷക്കണക്കിനാളുകളുടെ ജീവത്യാഗം… ലോകമെമ്പാടുമുള്ള മനുഷ്യസംസ്കാരത്തിന്റെ കറുപ്പും വെളുപ്പും വിശദമാക്കുന്ന പുസ്തകങ്ങൾ; ആഭ്യന്തരസംഘർഷങ്ങളും, ലോകമഹായുദ്ധങ്ങളും നിസ്സഹായരായ സാധാരണ ജനതതികളെ എങ്ങനെ കശക്കിയെറിയുന്നു എന്ന നേരറിവുകൾ… രണ്ടാം ലോകമഹായുദ്ധത്തിന്റെ വിദൂരമായതെങ്കിലും കെടുതികൾ നന്നായനുഭവിച്ച സാവിത്രിക്കുട്ടിയുടെ ബാല്യം… സാവിത്രിക്കുട്ടിയെ ആവേശം കൊള്ളിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരകഥകൾ… ഒരു പക്ഷേ, ചരിത്രത്തിലിടം നേടാത്ത പതിനായിരക്കണക്കിനാളുകളുടെ രക്തസാക്ഷിത്വം… പന്ത്രണ്ടും പതിമൂന്നും വയസ്സുമാത്രമുള്ള കൊച്ചുവാളണ്ടിയർമാർ; അതിലേറെയും പെൺകുട്ടികൾ! ഒളിസങ്കേതങ്ങളിലും സമരമുഖങ്ങളിലും വരെ രഹസ്യസന്ദേശങ്ങളും രഹസ്യരേഖകളും ലഘുലേഖകളും മാത്രമല്ല, യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു് കൈത്തോക്കുകൾ വരെ കൈമാറി അവർ… അതിനായി കാടും മലയും മഴയും പുഴയും താണ്ടി. മർദ്ദനങ്ങളും തോക്കും ബയണറ്റും അവർ പേടിച്ചില്ല… സഹനസമരത്തേക്കാൾ ഒരുപക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വഹുങ്കിനെ പരുക്കേല്പിച്ചതു് ഇത്തരം സമരങ്ങളും എണ്ണമറ്റ സമരഭടന്മാരുമായിരുന്നില്ലേ! എല്ലാം കഴിഞ്ഞപ്പോഴുണ്ടായ ഇന്ത്യാ—പാകിസ്ഥാൻ വിഭജനം! കൂട്ടക്കൊലകൾ! ആർക്കുവേണ്ടി? ഒഴിവാക്കാമായിരുന്നില്ലേ അതൊക്കെ! മനുഷ്യമനസ്സാക്ഷിക്കു് ഒരിക്കലും മാപ്പുകിട്ടാത്ത ക്രൂരതകൾ! സാവിത്രിക്കുട്ടിയുടെ മനസ്സിൽ രോഷം പുകഞ്ഞു.
വിപ്ലവകാരിയാകണം; ലെനിനെപ്പോലെ, ഭഗത്സിംഗിനെപ്പോലെ… പക്ഷേ, സാവിത്രിക്കുട്ടിക്കു് ബോംബും തോക്കും കത്തിയുമൊന്നും ഇഷ്ടമല്ല. ആരേയും ഒന്നിനേയും കൊല്ലരുതു്, ഉപദ്രവിക്കരുതു്. ഒരുറുമ്പു ചാകുന്നതു പോലും സാവിത്രിക്കുട്ടിക്കു സങ്കടമാണു്… സാവിത്രിക്കുട്ടിയുടെ മനസ്സു് ആർദ്രമായി… എന്തായാലും വിപ്ലവകാരിയാകണം, അതുപക്ഷേ, ബുദ്ധനെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെ…
അങ്ങനെ ഒരു ദിവസം, ശശിച്ചേട്ടന്റെയൊപ്പം ആരോ രണ്ടുമൂന്നു പേർ വന്നു. കാപ്പിവേണമെന്നു് ശശിച്ചേട്ടൻ വന്നുപറഞ്ഞു; വല്യമ്മായിക്കു് അവരെ അറിയാമെന്നു തോന്നി. ശശിച്ചേട്ടനൊപ്പം അവരുടെയടുത്തുപോയി വർത്തമാനം പറയുന്നതു സാവിത്രിക്കുട്ടി കണ്ടു. തിരിച്ചുവന്നു് രാധാമണിച്ചേച്ചിയുണ്ടാക്കിയ കാപ്പിയും ഒരു പ്ലേറ്റിൽ ഉപ്പേരിയും സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു: ‘കൊണ്ടെക്കൊടു് പ്രായായ പെമ്പിള്ളാരൊള്ള വീട്ടിലാ കണ്ടവമ്മാരെക്കൊണ്ടു് വന്നു് കാപ്പീം ചായേം’, എന്നൊരു കമന്റും.
അവർ കാപ്പികുടിച്ച പാത്രങ്ങളെടുത്തുകൊണ്ടുവന്നു കഴുകുന്നതു് പത്മേച്ചി കണ്ടു. ‘ഇതാരു് കഴിച്ച പാത്രാടീ, ശശിച്ചേട്ടന്റെ കൂടെ വന്നവര്ടെയാ? കഷ്ടം നെനക്കറപ്പില്ലല്ലോ… മൂത്തേടത്തു തറവാട്ടിലെ പെണ്ണു് കണ്ട ചോന്റേം പെലേന്റേമൊക്കെ എച്ചിപ്പാത്രം കഴുകുന്നു! ഇവളെ ഇനി അടുക്കളേലേ പാത്രമൊന്നും തൊടീച്ചേക്കരുതു്, പറഞ്ഞേക്കാം.’ എന്തൊരു വെറുപ്പായിരുന്നു ആ സ്വരത്തിൽ! പെട്ടെന്നു് സാവിത്രിക്കുട്ടിക്കു വെളിപാടുണ്ടായി—ദാ, സാവിത്രിക്കുട്ടി ഒരു വിപ്ലവത്തിനു തുടക്കമിട്ടിരിക്കുന്നു! വളരെച്ചെറിയതാകാം, എന്നാലും… സാവിത്രിക്കുട്ടിക്കു സന്തോഷമായി.
അപ്പോളാണു് രാധാമണിച്ചേച്ചി ചോദിച്ചതു്: ‘നെനക്കു് പേടിയില്ലേ സാവിത്രീ, ആണുങ്ങളിരിക്കുന്ന മുറീലു് ഒറ്റയ്ക്കു പോകാൻ?’
സാവിത്രിക്കുട്ടി ഒന്നു ഞെട്ടി. കൊച്ചുസിസ്റ്റർ പണ്ടു പറഞ്ഞതു് ആണുങ്ങളെ തൊടരുതെന്നു മാത്രമാണല്ലോ. മുറീൽ പോയാലെന്താ; അല്ലെങ്കിലും അവിടെ സ്വന്തം ചേട്ടനും കൂട്ടുകാരുമല്ലേ! എന്തിനാണു് അവരെ പേടിക്കുന്നതു്? സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല.
…പക്ഷേ, സാവിത്രിക്കുട്ടി എല്ലാ മുറികളേയും പേടിക്കാൻ തുടങ്ങി; മുറികളെ മാത്രമല്ല എല്ലാ ആണുങ്ങളുടെ കൈകളേയും എന്തിനെന്നറിയാതെ പേടിക്കാൻ തുടങ്ങി, വലിയ എട്ടുകാലിയെ മുൻപിൽ കാണുംപോലെ!
അതുപക്ഷേ, കുറച്ചുനാൾ കഴിഞ്ഞിട്ടാണു്.
ഒരു രാത്രി സാവിത്രിക്കുട്ടിയെ പത്മേച്ചി മുറിയിൽ നിന്നു പുറത്താക്കി. ആ മുറിയിൽ കട്ടിലിൽ പത്മേച്ചി, താഴെ പായവിരിച്ചു് സാവിത്രിക്കുട്ടി കിടക്കും; ഒരു മൂലയ്ക്കിട്ട വീഞ്ഞപ്പലകകൊണ്ടുള്ള മേശയാണു് സാവിത്രിക്കുട്ടിയുടെ സ്റ്റഡിടേബിൾ…
‘പന്ത്രണ്ടുമണിവരെ ലൈറ്റുമിട്ടോണ്ടു്… ഒരു പടിത്തം; വേറാരും പടിക്കാത്തപോലല്ലേ… മനുഷ്യർക്കു രാത്രീ കെടന്നൊറങ്ങണം. എവടാന്നു വച്ചാ പോയി വായിക്ക്വോ തലകുത്തി നിക്ക്വോ…’ അതും പറഞ്ഞു് പത്മേച്ചി പായും തലയണയും ചുരുട്ടിയെടുത്തു് നാലുകെട്ടിന്റെ ഇടനാഴിയിലേക്കിട്ടു, പുറകേ പുസ്തകങ്ങളും നോട്ടുബുക്കുകളും… വാതിൽ കൊട്ടിയടച്ചു സാക്ഷയിട്ടു.
കുറേനേരം കാത്തു സാവിത്രിക്കുട്ടി. പത്മേച്ചി വാതിൽ തുറന്നില്ല. എല്ലാവരും ഉറക്കമായിക്കഴിഞ്ഞിരുന്നു… നടുമിറ്റത്തു വീഴുന്ന നാട്ടുവെളിച്ചത്തിൽ പുസ്തകങ്ങളടുക്കിയെടുത്തു. തെക്കേയറ്റത്തു് ആരും ഉപയോഗിക്കാതെ കിടക്കുന്ന വലിയ ഒരു മുറിയുണ്ടു്. ജനലുകൾക്കു് ജനൽ പാളികളില്ല, മച്ചു് ഇട്ടിട്ടില്ല, കതകില്ല. സാവിത്രിക്കുട്ടി പുസ്തകക്കെട്ടു് ആ മുറിയിൽകിടന്ന പഴയ വീഞ്ഞപ്പെട്ടിപ്പുറത്തു് അടുക്കി വച്ചു; മങ്ങിക്കത്തുന്ന ബൾബിന്റെ വെളിച്ചം നേർത്ത നിലാവെളിച്ചം പോലുണ്ടായിരുന്നു. സാവിത്രിക്കുട്ടിക്കു പേടിയായി. മച്ചിനുപകരം പനമ്പുതട്ടി കൊണ്ടുണ്ടാക്കിയ തട്ടാണു്… തട്ടിൻ മുകളിൽ നടക്കുകയും ഓടുകയും ചെയ്യുന്ന ശബ്ദം… എലികളോ മരപ്പട്ടികളോ ആകുമെന്നു സാവിത്രിക്കുട്ടിക്കറിയാം. പക്ഷേ, പത്മേച്ചി പറഞ്ഞിട്ടുണ്ടു് രാത്രിയിൽ തട്ടിൻമുകളിൽക്കൂടി വീട്ടുടമസ്ഥനായ ശിവരാമക്കർത്താവിന്റെ പതിനാറു വയസ്സുണ്ടായിരുന്ന മകളുടെ പ്രേതമാണു് ഓടുന്നതെന്നു്. ആ മുറീലാണത്രെ ആ കുട്ടി തൂങ്ങിച്ചത്തതു്. അതുകൊണ്ടാണത്രെ വലിയ പ്രമാണിയായിരുന്ന കർത്താവു് അത്ര നല്ല വീടു് ഉപേക്ഷിച്ചുപോയതു്… ആ മുറി നന്നാക്കാതെ ഇട്ടിരിക്കുന്നതു് പ്രേതത്തിനു വേണ്ടിയാണത്രെ. ആദ്യമായിട്ടാണത്രെ ആ വീടു് വാടകയ്ക്കു കൊടുക്കുന്നതു്.
സാവിത്രിക്കുട്ടിക്കു ആ മുറിയിൽ കിടക്കാൻ പേടിയായി. തിരിച്ചു് ഇടനാഴിയിൽ പായ വിരിച്ചു കിടന്നു, ഉറക്കം വരാതെ. നടുമിറ്റത്തേക്കു് കള്ളന്മാരാരെങ്കിലും ചാടി വീണാൽ ആദ്യം കാണുക സാവിത്രിക്കുട്ടിയെ! നടുമിറ്റത്തെ സിമന്റു തറയിൽ നിന്നു് മഴവെള്ളം തെറിച്ചു വീണു് പായുടെ അറ്റം നനച്ചു…
പിറ്റേന്നു് വല്യമ്മായി കണ്ടു നാലുകെട്ടിന്റെ ഇടനാഴിയിൽ—ഇനി ഇതു പരസ്യമാക്കി ഇവിടെ ഒരനർത്ഥമൊണ്ടാക്കണ്ട. വല്യമ്മാവൻ കാണാണ്ടെ കെടന്നോണം ഇടനാഴീലു്. അല്ലേലു് ആ മുറീ പോയി കെടന്നൂടെ നെനക്കു്… വല്യമ്മാവനും വല്യമ്മായീം ഉറങ്ങിയതിനുശേഷം മാത്രമേ സാവിത്രിക്കുട്ടി പായവിരിക്കൂ. വെളുപ്പിനു് നാലരയ്ക്കു് ക്ഷേത്രത്തിലെ ശംഖുവിളി കേൾക്കുമ്പോളുണർന്നു് പായ ചുരുട്ടിയെടുത്തു് മുറിയിൽ കൊണ്ടുവയ്ക്കും.
ഒരു രാത്രി ആരോ വിതുമ്പിക്കരയുന്നതു കേട്ടുണർന്ന സാവിത്രിക്കുട്ടി പേടിച്ചു… ശ്രദ്ധിച്ചപ്പോൾ മനസ്സിലായി പത്മേച്ചിയുടെ മുറിയിൽ നിന്നാണു്… താക്കോൽപഴുതിലൂടെ നോക്കി. ലൈറ്റ് കത്തുന്നുണ്ടു്. കസേരയിലിരുന്നു് എന്തോ എഴുതുകയും ഇടയ്ക്കു് കരയുകയും കണ്ണും മൂക്കും തുടയ്ക്കുകയും… എഴുതിയ കടലാസു് നനുനനാ കീറിയെറിഞ്ഞു് കരഞ്ഞുകൊണ്ടു് വീണ്ടും എഴുതുന്നു… കരയുന്നുമുണ്ടു്…
സാവിത്രിക്കുട്ടിക്കു പേടിയായി. പത്മേച്ചിക്കു് എന്തു പറ്റി! തന്നോടു ദേഷ്യം കാണിക്കുമെങ്കിലും പത്മേച്ചിയെ സാവിത്രിക്കുട്ടിക്കു് ഇഷ്ടമാണു്… പത്മേച്ചിയെ കാണുമ്പോൾ അപ്പൂപ്പനെ ഓർമ്മവരും—അതേ മുഖം… സൗമ്യമായ, ഭംഗിയുള്ള മുഖം അങ്ങനെ തന്നെ കിട്ടിയിട്ടുണ്ടു് പത്മേച്ചിക്കു്… പാവം, പഠിക്കാൻ പറ്റാത്ത സങ്കടം കൊണ്ടു് വല്ലതും കടുംകൈ…
സാവിത്രിക്കുട്ടി ഉറങ്ങാതെ കാവലിരുന്നു. കുറെയേറെക്കഴിഞ്ഞപ്പോൾ മുറിയിൽ ലൈറ്റണഞ്ഞു, കരച്ചിലും പിന്നെ കേട്ടില്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ച സാവിത്രിക്കുട്ടി ഓടിപ്പോയി രാധാമണിച്ചേച്ചിയോടു പറഞ്ഞു. വല്യമ്മായിയോടു പറയാൻ സാവിത്രിക്കുട്ടിക്കു ധൈര്യമില്ല… പക്ഷേ, കുഴപ്പമായി. രാധാമണിച്ചേച്ചി ഉടനെതന്നെ വല്യമ്മായിയോടു പറഞ്ഞു.
വല്യമ്മായി പാഞ്ഞുവന്നു് പത്മേച്ചിയുടെ മുറിയിൽ തട്ടി എഴുന്നേല്പിച്ചു. ശബ്ദം പുറത്തുകേൾക്കാതെ രഹസ്യമായി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു… അതിനിടേൽ ദിവാകരേട്ടൻ എവടെന്നോ പൊട്ടിവീണു… തീർന്നില്ലേ! എന്താ ഏതാ? ചോദ്യവും ബഹളവും കേട്ടു് വല്യമ്മാവനും ശശിച്ചേട്ടനുമെത്തി… എന്താ കാര്യമെന്നു് എല്ലാരും ചോദിക്കുന്നു… പത്മേച്ചി ഒരിഞ്ചു തോറ്റുകൊടുക്കുന്ന കൂട്ടത്തിലല്ല. ചോദ്യങ്ങൾക്കു മറുപടിയല്ല ധിക്കാരപൂർവ്വം മറുചോദ്യങ്ങൾ… എപ്പോഴോ ദിവാകരേട്ടൻ പത്മേച്ചിയുടെ നേർക്കു കയ്യുയർത്തി—
‘തൊട്ടുപോകരുതവളെ… ഒരച്ചനും ആങ്ങളമാരും! വയസ്സു് ഇരുപത്തിയഞ്ചായി അവക്കു്; പ്രായായ രണ്ടു പെമ്പിള്ളാരാ… ആർക്കേലും വിചാരോണ്ടോ… രണ്ടിനേം വെട്ടിനുറുക്കി പുഴുങ്ങിത്തിന്നു്… ശിക്ഷിക്കാൻ നടക്ക്ണൂ… തു്ഭൂ.’ അമ്മായി ഭദ്രകാളിയായി.
വല്യമ്മായി പറഞ്ഞുതീരും മുൻപേ ദിവാകരേട്ടൻ ശശിച്ചേട്ടന്റെ നേരെ തിരിഞ്ഞു:
‘എല്ലാരേം ഒരു വഴിക്കു് ആക്കാൻ ഞാനൊരാളു കെടന്നു പെടാപ്പാടുപെടുകയാ. നളിനീടെ കാര്യത്തിനു ഞാനോടിയ ഓട്ടം! ആരുമുണ്ടായില്ലല്ലോ സഹായിക്കാൻ… എനിക്കും മേലോട്ടു പഠിക്കണംന്നൊക്കെ ഒണ്ടാര്ന്നു, എന്നിട്ടോ… എനിക്കിപ്പ വയസ്സു് മുപ്പത്തിനാലാ. ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെ എനിക്കുമില്ലേ? അതാരും കാണാത്തതെന്താ? ഇവൻ പഠിത്തം ഇട്ടെറിഞ്ഞു പോന്നിട്ടു് കൊല്ലമെത്രയായി? പാർട്ടീം, സമരോം! നാടുനന്നാക്കലാണത്രേ. വീടു് നന്നാക്കാൻ നോക്കാത്തവനാ, ഇനി നാടു്… ഇനി രണ്ടു പേരെ ഇറക്കിവിടണെങ്കിലും ഞാൻ തന്നെ… എന്റെ ക്ഷമയ്ക്കുമൊണ്ടു് അതിരു്, പറഞ്ഞേക്കാം.’
ദിവാകരേട്ടനും ശശിച്ചേട്ടനും തമ്മിലുള്ള വാക്കുതർക്കം പടിപ്പുരമുറ്റത്തേക്കു നീണ്ടു. ബഹളം ഉന്തും തള്ളുമായി. പതിവില്ലാതെ വല്യമ്മാവന്റെ ശബ്ദമുയർന്നു… എന്തൊക്കെയോ ബഹളങ്ങൾ കേട്ടു…
ഭയന്നുപോയ സാവിത്രിക്കുട്ടി ഇടനാഴിയുടെ മൂലയ്ക്കൊതുങ്ങി. അങ്ങോട്ടുവന്ന വല്യമ്മായി സാവിത്രിക്കുട്ടിയുടെ നേരെ തിരിഞ്ഞു: ‘സന്തോഷായോ നെനക്കു്? മൂശേട്ട. എന്റെ മക്കളെത്തമ്മിത്തല്ലിച്ചു് സ്വൈരം കെടുത്താനാണോ ഇങ്ങോട്ടെഴുന്നള്ളിയേ! വേലിയെ കെടന്ന പാമ്പിനെയെടുത്തു്…’ എന്നു പറഞ്ഞപോലായല്ലോ. എന്റെ ആമ്മക്കളെ കൊലയ്ക്കു കൊടുത്തേ അടങ്ങൂന്നാ? പ്രായം ഇത്രല്ലേ ആയൊള്ളൂ. ഉളിഞ്ഞുനോക്കീം പൊറകേ നടന്നും ഓരോന്നു കണ്ടുപിടിച്ചു കൊണ്ടുവരുന്നതേ! അശ്രീകരം… ബാക്കീള്ളോര്ടെ കാലനാകാനാ ഇങ്ങോട്ടുകെട്ടിയെടുത്തേ; അസത്തു്!
സാവിത്രിക്കുട്ടി സ്തബ്ധയായി നിന്നു. അമ്മയുടെ പിന്തുണ ഉറപ്പായ പത്മേച്ചിയുടെ ഊഴമാരുന്നു അടുത്തതു്:
‘അട്ടേപ്പിടിച്ചു മെത്തേക്കെടത്ത്യാ എറങ്ങിപ്പോക്വോ പിന്നെ? സുഖിച്ചുപോയില്ലേ! ഇപ്പ ശശിച്ചേട്ടന്റെ പൊറകെയാ നടപ്പു്… അമ്മ നോക്കിക്കോ ഒരു ദെവസം തലേലിരിക്കും!’ പിന്നെയും എന്തൊക്കെയോ പിറുപിറുത്തു് പത്മേച്ചി വാതിലടച്ചു.
പക്ഷേ, സാവിത്രിക്കുട്ടി അപ്പോൾ ആലോചിച്ചതു് പത്മേച്ചി പഴഞ്ചൊല്ലിൽ വരുത്തിയ പിഴവിനെക്കുറിച്ചാണു്… അതിൽ കൂടുതലൊന്നും ആലോചിക്കാൻ സാവിത്രിക്കുട്ടിയുടെ നിസ്സഹായത അനുവദിച്ചില്ല.
സാവിത്രിക്കുട്ടി അന്നുതന്നെ പനമ്പുതട്ടിക്കു മുകളിൽ പ്രേതമോടിക്കളിക്കുന്ന, ജനൽപാളികളില്ലാത്ത മങ്ങിയ ലൈറ്റുള്ള മറ്റാർക്കും വേണ്ടാത്ത മുറിയിലേക്കു താവളം മാറ്റി.
ആയിടയ്ക്കായിരുന്നു ഗോമതിവല്യമ്മയുടെ മകൻ ബാബുക്കുട്ടേട്ടൻ അവിടെ താമസം തുടങ്ങിയതു്. ഡിഗ്രി മൂന്നു പ്രാവശ്യം എഴുതീട്ടും ഇംഗ്ലീഷുകിട്ടിയില്ലത്രെ. ട്യൂട്ടോറിയലിൽ പഠിക്കാൻ വന്നതാ; അതുവരെ ലോഡ്ജിൽ നിന്നു പഠിച്ചു് ഒഴപ്പും തോന്ന്യാസോമായത്രെ. അതുകൊണ്ടു് നല്ല കുട്ടിയാക്കാൻ ദിവാകരേട്ടനെ ഏല്പിച്ചതാണത്രെ.
സാവിത്രിക്കുട്ടിക്കു് ബാബുക്കുട്ടേട്ടനെ ഇഷ്ടമല്ല. ചെമ്പകശ്ശേരിയിലായിരുന്നപ്പോൾ ഇടയ്ക്കൊക്കെ അവർ വരുമായിരുന്നു. പക്ഷേ, അവരൊക്കെ വലിയ ഗമക്കാരായിരുന്നു. ബാബുക്കുട്ടേട്ടൻ സാവിത്രിക്കുട്ടിയോടു് ഒന്നു ചിരിക്കുക പോലുമില്ലായിരുന്നു. ‘നെന്റൊരു വേഷം! കൂറനാറും… ദൂരെപ്പോ പെണ്ണേ’ എന്നു സാവിത്രിക്കുട്ടിയെ കളിയാക്കും. രാവിലെയും വൈകിട്ടും പകിട്ടുള്ള വസ്ത്രങ്ങൾ മാറിമാറിയണിയുന്ന അവർക്ക് സാവിത്രിക്കുട്ടിയുടെ നരച്ച പാവാടയും ബ്ലൗസും അറപ്പായിരുന്നു.
വന്നയന്നു് സാവിത്രിക്കുട്ടിയെ കണ്ടപ്പോൾ ഒരു ലോഹ്യം: ‘നീയങ്ങു വലുതായല്ലോ പെണ്ണേ… വല്യേ പടിത്തക്കാരിയാണെന്നു കേട്ടു; ഒള്ളതോ അതോ…?’ സാവിത്രിക്കുട്ടി ഉത്തരം പറഞ്ഞില്ല, ലോഹ്യം കൂടാനും നിന്നില്ല; കഴിയുന്നതും ആരുടേയും മുൻപിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചു് വർത്തമാനത്തിനൊന്നും കഴിവതും ഇടകൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു് സാവിത്രിക്കുട്ടി മൂലയ്ക്കൊതുങ്ങി.
അന്നന്നത്തേക്കുള്ള അരിയുമുഴുന്നും അരയ്ക്കാൻ സഹായിക്കുന്ന സാവിത്രിക്കുട്ടിയെ രാധാമണിച്ചേച്ചിക്കു ഇഷ്ടമായിരുന്നു; അപ്പോഴൊക്കെ സാവിത്രിക്കുട്ടിയോടു് വിശേഷങ്ങൾ പറയും. അടുക്കളപ്പണിയുടെ ഭാരം മുഴുവൻ ഒറ്റയ്ക്കു പേറുന്ന രാധാമണിച്ചേച്ചിക്കു് സാവിത്രിക്കുട്ടിയുടെ കൂട്ടു് ആശ്വാസമായിരുന്നു.
എല്ലാവർക്കും ചായ കൊടുത്തു് പിന്നെ തേയിലച്ചണ്ടിയിൽ തിളച്ചവെള്ളമൊഴിച്ചു് ചായക്കൂട്ടിലെ പാത്രത്തിലെ പാലിന്റെ മയവും ഒരു പക്ഷേ, അലിയാതെ ബാക്കി വന്നേക്കാവുന്ന പഞ്ചാരയുടെ മധുരവുമായി മൂന്നു ഗ്ലാസിൽ പകരുന്ന ചായയിലൊന്നു് സാവിത്രിക്കുട്ടിക്കു് എടുത്തുമാറ്റി വച്ചിരിക്കും. മുറ്റമടിക്കാരി നാരായണിക്കും പശുവിനെ നോക്കാനും കടയിൽ പോകാനുമൊക്കെ നിർത്തീരിക്കുന്ന വാസുവിനുമാണു് മറ്റു രണ്ടു ചായ. പലഹാരം റഡിയായാലുടനെ രാധാമണിച്ചേച്ചി സാവിത്രിക്കുട്ടിക്കു പ്രാതൽ കൊടുക്കും; ‘സ്ക്കൂളിൽ പോണ്ടേ അവൾക്കു്?’ എന്നു് തുറിച്ചുനോക്കുന്ന പത്മേച്ചിക്കു് മറുപടിപറയും… ഇറക്കാനും തുപ്പാനും വയ്യാതെ ആ ചായ കുടിക്കുമ്പോൾ നാട്ടിലെ ഒരു ചെറിയ ശർക്കരത്തുണ്ടു കടിച്ചു് മധുരം വരുത്തിക്കുടിക്കുന്ന കട്ടൻചായയുടെ—എന്നല്ല ‘തേയില വെള്ള’ മെന്ന പേരാ ചേരുക—രുചി ഓർമ്മയിൽ വരും… വിശപ്പാണു് രുചിയെന്ന സത്യം അന്നേരം സാവിത്രിക്കുട്ടിക്കു ബോധ്യം വരും.
പരീക്ഷ കഴിഞ്ഞു… നിരാശനും നിസ്സഹായനും അതുകൊണ്ടുതന്നെ പ്രസക്തി നഷ്ടപ്പെട്ടവനുമായ വല്യമ്മാവൻ; സ്വാഭാവികാഗ്രഹങ്ങളെ മനസ്സിൽ ചങ്ങലക്കിടേണ്ടി വന്നതിന്റെ അതൃപ്തിയുമായി ചിലർ; രാപകൽ നാളത്തെ ലോകം പണിയാനുള്ള തിരക്കിട്ട ജോലികളിലാണെങ്കിലും ഇന്നുകൾ ആശ്രിതത്വത്തിന്റെ കയ്പുള്ള ഭാരം പേറുന്നതാണെന്ന ജാള ്യത അന്തർമുഖനാക്കിയ ശശിയേട്ടൻ; എല്ലാ അതൃപ്തികളുടേയും അസ്വസ്ഥതകളുടേയും മൂലകാരണം വല്യമ്മാവനാണെന്നുള്ള പരിഭവത്തിന്റെ കറുപ്പുമുഴുവൻ വെളുത്ത മുഖത്തു പ്രതിഫലിപ്പിച്ചു നടക്കുന്ന വല്യമ്മായി. ഇതിലാരു് ചോദിക്കും സാവിത്രിക്കുട്ടിയോടു്; ‘പരീക്ഷയെങ്ങനെ എഴുതി മോളേ’ന്നു്!
ചോദിച്ചു, വല്യമ്മാവനും ബാലേട്ടനും.
‘എഴുതി’ എന്നുമാത്രം ഉത്തരം പറഞ്ഞു. അത്രയേ പറയാൻ പറ്റൂ.
ഇടയ്ക്കിടെ ജലദോഷവും പനിയും വരാറുണ്ടു്, തലയിൽ കഫം കെട്ടീട്ടാണത്രെ. എന്നും വെളുപ്പിനു് അഞ്ചുമണിക്കു് കുളിമുറിയിലെ ചരുവത്തിൽ കോരിയിട്ടിരിക്കുന്ന ഐസുപോലെ തണുത്ത വെളളത്തിലാണു സാവിത്രിക്കുട്ടിയുടെ കുളി; അതേ പറ്റൂ. ഒരേ ഒരു കുളിമുറി; എങ്ങും പോകണ്ടാത്ത പത്മേച്ചിക്കുവരെ രാവിലെ കുളിക്കണം. ഒൻപതു മണിക്കിറങ്ങണം സാവിത്രിക്കുട്ടിക്കു്… വെളുപ്പിനെ കിണറ്റിലെ വെള്ളത്തിനു ഇളംചൂടാണു്, പക്ഷേ, കോരുമ്പോൾ കപ്പി കരയും. കിണറിനടുത്ത മുറിയിലുറങ്ങുന്ന പത്മേച്ചിയുണരും… പിന്നത്തെ പൂരം! പനി വന്നാലും സാരമില്ല.
സ്റ്റഡിലീവിനും പനി വന്നു… ഏതു പനിവന്നാലും കണക്കും സയൻസും പ്രശ്നമല്ല. ക്ലാസ്സിൽ ശ്രദ്ധിച്ചു് നോട്ടെഴുതുന്നുണ്ടു്; ഏതു് ഉറക്കത്തിൽ വിളിച്ചെഴുന്നേല്പിച്ചു് പരീക്ഷയെഴുതിച്ചാലും കണക്കും സയൻസും ഒരക്ഷരം തെറ്റുകയില്ല. ഇംഗ്ലീഷ് സ്വന്തം ഭാഷയിലെഴുതാനറിയാം… പിന്നെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം കവിതകൾ… പുസ്തകം കയ്യിൽക്കിട്ടുമ്പോഴേ കവിതകൾ കാണാപ്പാഠമാക്കും… പക്ഷേ, പരീക്ഷയെഴുതാൻ കുത്തും കോമയും ഹൈഫനും… രാത്രിയിൽ അരിയും ഉഴുന്നുമരയ്ക്കുമ്പോൾ ഇടത്തേ തുടയിൽ നിവർത്തിവച്ച പാഠപുസ്തകങ്ങളിൽ നിന്നു് കുത്തും കോമയുമൊക്കെ മനസ്സിൽ കോറിയിട്ടിരുന്നു… വേഡ്സ്—വെർത്തിന്റെ ‘ഡാഫൊഡിൽസ്’ എന്ന കവിത സാവിത്രിക്കുട്ടി വിവർത്തനം ചെയ്തു; ആനിവേഴ്സറിക്കു് സ്ക്കൂളിൽ വായിച്ചു. സുശീലാദേവിറ്റീച്ചറിന്റെ അഭിനന്ദനം മനസ്സുനിറച്ചു… അത്രയൊക്കെമതി. ജയിക്കുമെന്നുറപ്പാണു്. കോളേജെന്ന സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത സാവിത്രിക്കുട്ടിക്കെന്തിനു് ഒരുപാടു മാർക്ക് ജയിച്ചാൽ എന്തെങ്കിലും ജോലി ചെയ്യാൻ പറ്റും, അതുമതി.
എന്നാൽ എസ്. എസ്. എൽ. സി. മാർക്കിനു് ഒരുപാടു വിലയുണ്ടാകാം എന്നു മനസ്സിലാക്കാൻ വീണ്ടും കുറച്ചുനാൾ വേണ്ടിവന്നു.
‘റിസൽറ്റുവന്നാലൊടനെ സർട്ടിഫിക്കറ്റുകൾ വാങ്ങീട്ടു് നെന്നെ കൊണ്ടാക്കിയാ മതീന്നു് ഞാൻ ദിവാകരനോടു പറഞ്ഞിട്ടൊണ്ടു്. ഇപ്പക്കൊണ്ടാക്കിയാ ഇനീം വരണ്ടേ അതൊക്കെ വാങ്ങാൻ.’ വല്യമ്മായി പറഞ്ഞു.
സർട്ടിഫിക്കറ്റുകൾ കിട്ടണം, നാട്ടിലെത്തണം, എത്രയും വേഗം. അതുമാത്രമേ സാവിത്രിക്കുട്ടിയുടെ ചിന്തയിലുള്ളൂ. എസ്. എസ്. എൽ. സി. കഴിഞ്ഞവർക്ക് ജോലിക്കു് അപേക്ഷിക്കാം. രവീന്ദ്രൻ ചേട്ടനു പക്ഷേ, ഇതുവരെ ജോലി കിട്ടിയില്ല; അതാ മദ്രാസിനു പോയതു്.
അപ്പോഴാണു് പത്രത്തിൽ ഒരു പരസ്യം കണ്ടതു്. മിലിട്ടറി നഴ്സു് ആയിട്ടു് പതിനേഴുവയസ്സായ പെൺകുട്ടികൾക്കു് അപേക്ഷിക്കാം; എസ്. എസ്. എൽ. സി. പാസ്സായാൽ മതി. സെലക്ടു് ചെയ്താൽ അവർ പഠിപ്പിക്കും, മിലിട്ടറിയിൽ നഴ്സായി ജോലിയിൽ നിയമിക്കും. നല്ല ശമ്പളം, താമസം… പതിനേഴു തികഞ്ഞാലല്ലേ പറ്റൂ… സാവിത്രിക്കുട്ടിയുടെ ഉദ്ദേശം രാധാമണിച്ചേച്ചിയോടു പറഞ്ഞു… അതുപക്ഷേ, ദിവാകരേട്ടൻ അറിഞ്ഞു.
‘മിലിട്ടറി നേഴ്സോ? വേറൊന്നും കണ്ടില്ലാ! അതിനു പോണേൽ പൊക്കോ, പക്ഷേ, പിന്നെ നിന്നെ വീട്ടിലെന്നല്ല നാട്ടിൽ പോലും കാലുകുത്താനനുവദിക്കില്ല… അവടത്തെ നഴ്സിംഗ് എന്താന്നു് ഞാൻ പറയണോ? നിന്റെ മോഹം കൊള്ളാം!’ ദിവാകരേട്ടന്റെ സ്വരത്തിലും ഭാവത്തിലും വെറുപ്പു് നിറഞ്ഞുനിന്നിരുന്നു.
മോഹം കൊണ്ടു പറഞ്ഞതല്ല അതു്; സാവിത്രിക്കുട്ടിയുടെ മോഹം അതല്ല… ഫിസിക്സും കെമിസ്ട്രിയും പഠിക്കണം… ബോംബേയിൽ ആറ്റമിക് എനർജി കമ്മീഷൻ എന്നൊരു സ്ഥാപനത്തേയും ഹോമിഭാഭാ എന്നൊരു ശാസ്ത്രജ്ഞനെയും കുറിച്ചുള്ള വാർത്തകൾ വായിച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നു അവിടെ ഗവേഷണം നടത്തണം, ശാസ്ത്രജ്ഞയായി ഒരുപാടു് കണ്ടുപിടിത്തങ്ങൾ നടത്തണം… ഇല്ല, ഇല്ല. തനിക്കു മോഹങ്ങളൊന്നുമില്ല. ഒന്നും മോഹിക്കാൻ അർഹതയില്ല. വേണ്ടാ… മോഹങ്ങളുണ്ടായാലല്ലേ മോഹഭംഗങ്ങളുണ്ടാകൂ… എല്ലാ മോഹങ്ങളും സാവിത്രിക്കുട്ടി തന്റെ മനസ്സിൽ എന്നേ കുഴിച്ചുമൂടി…
‘അതല്ല, വേഗം എന്തെങ്കിലും ജോലി കിട്ടൂംന്നു വച്ചിട്ടാ…’ അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം സാവിത്രിക്കുട്ടി പറഞ്ഞു.
ആരുമൊന്നും പറഞ്ഞില്ല.
പത്മേച്ചിയുടെ കല്യാണക്കാര്യം തീരുമാനമായിരുന്നു. പത്മേച്ചിക്കു വലിയ സന്തോഷമായി. ‘ഓ സാവിത്രിക്കു് കല്യാണം കൂടാൻ പറ്റില്ലാരിക്കും ഇല്ലേ? എടവത്തിലല്ലേ… അപ്പളത്തേനു് നെനക്കുപോണ്ടെ?’ നാന്നിച്ചേച്ചി പറഞ്ഞു.
ദിവസങ്ങൾ നടന്നു നീങ്ങി.
പരീക്ഷാഫലം വന്നു… സാവിത്രിക്കുട്ടിക്കു് അതു മറ്റൊരു പരീക്ഷയായി. സർട്ടിഫിക്കറ്റു വാങ്ങാൻ ചെന്ന സാവിത്രിക്കുട്ടിയെ അദ്ധ്യാപകരും കുട്ടികളും അഭിനന്ദിക്കാൻ മത്സരിക്കുകയായിരുന്നു; റെക്കോർഡു മാർക്കല്ലേ; സ്ക്കൂളിന്റെ ചരിത്രത്തിലാദ്യമാണത്രെ! ‘ഏതു കോളേജിലാ ചേരുന്നേ?’ ആ ചോദ്യം സാവിത്രിക്കുട്ടിയെ തളർത്തി.
‘എവിടെയാന്നു ചോദിക്കണതെന്നാത്തിനാ സാറേ? കാളേജുകാരു് അവളെ കൊത്തിയെടുക്കത്തില്ലേ. ഇരുപത്തേഴു കൊല്ലായി ഞാൻ ബയോളജി പഠിപ്പിക്കുന്നു; ഇന്നുവരെ എഴുപത്തഞ്ചു ശതമാനം മാർക്കു വാങ്ങിച്ചവർ തന്നെ വെരലേലെണ്ണാനില്ല. ഇതിപ്പം എൺപതു ശതമാനം മാർക്കേ! കർത്താവിനു സ്തുതി! എന്റെ വക ഒരു സ്പെഷ്യൽ സമ്മാനം തരുന്നൊണ്ടു് നെനക്കു്’ ബയോളജി പഠിപ്പിക്കുന്ന അന്നമ്മ അലക്സാണ്ടർ റ്റീച്ചർ.
‘കോളേജീ ചേർന്നിട്ടു ഒരു ദിവസം നീ വരണം. ദിവസം ഞാനറിയിക്കാം. നെനക്കുള്ള സമ്മാനങ്ങൾ വാങ്ങണ്ടെ? സുശിലാദേവിറ്റീച്ചറിന്റെ സ്വർണമെഡൽ മാത്ത്സിനു് നൂറിൽ നൂറു വാങ്ങിയതിനു്, ഗോപീകൃഷ്ണൻ സാറിന്റെ ഓക്സ്ഫോർഡ് ഡിക്ഷണറി, അന്നമ്മറ്റീച്ചറിന്റെ സമ്മാനം, സ്ക്കൂൾ ഫസ്റ്റിനുള്ള സമ്മാനം… ഒരു ചെറിയ ഫങ്ഷൻ; അങ്ങനെയല്ലേ സാറേ?’ ഹെഡ്മിസ്ട്രസ് മെറ്റിൽഡാ ഡിസിൽവ ഉത്സാഹത്തോടെ പറഞ്ഞു.
സാവിത്രിക്കുട്ടി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല; അവളുടെ മനസ്സു് ശൂന്യമായിരുന്നു.
സർട്ടിഫിക്കറ്റുകളുമായി ഗേറ്റിനരികിലെത്തിയപ്പോഴായിരുന്നു സുശീലാദേവിറ്റീച്ചർ പുറകിൽ നിന്നു വിളിച്ചതു്:
‘സാവിത്രി നീയിങ്ങുവന്നേ…’ അടുത്തുവന്ന സാവിത്രിക്കുട്ടിയെ സൂക്ഷിച്ചുനോക്കി റ്റീച്ചർ: ‘എന്താ കുട്ടീ നെനക്കു്… ഞാൻ നേരത്തേ മുതൽ ശ്രദ്ധിക്കുന്നു. ഈ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടാ ഇത്രേം മാർക്ക് കിട്ടുന്നേ. ഞങ്ങക്കൊക്കെ എന്തു സന്തോഷമായെന്നോ… നീയൊന്നു ചിരിക്കുന്നു പോലുമില്ലല്ലോ. എന്തുപറ്റി കുട്ടീ? ഓ ഒരു കാര്യം പറയാനാ നിന്നെ വിളിച്ചേ. ഞാനിപ്പം മറന്നേനേ. നിന്റെ നോട്ടുബുക്കുകളില്ലേ—കണക്കിന്റെ വർക്ക് ബുക്ക്, സയൻസിന്റെ എല്ലാ ബുക്സും—നിന്റെ നോട്ടുകൾ എക്സലന്റാണെന്നു റ്റീച്ചേഴ്സു പറഞ്ഞു—പിന്നെ ഇംഗ്ലീഷ് കോംപോസിഷൻ ബുക്കും കൊണ്ടുവന്നു തരണം… പറ്റിയാ നാളെത്തന്നെ. പരീക്ഷ കഴിഞ്ഞപ്പളേ വാങ്ങിവയ്ക്കാൻ അവരെന്നോടു പറഞ്ഞിരുന്നതാ, മറക്കല്ലേ.’
ഫിഫ്ത്ത് ഫോറത്തിലും സിക്സ്ത് ഫോറത്തിലും തന്റെ ക്ലാസ് ടീച്ചറായിരുന്ന പ്രിയപ്പെട്ട സുശീലാദേവിറ്റീച്ചറിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു സാവിത്രിക്കുട്ടി. പിന്നെ പെട്ടെന്നു തിരിഞ്ഞുനടന്നു. സ്ക്കൂളിനോടു വിടപറയുന്നതിലെ സങ്കടമാണെന്നു റ്റീച്ചർ ധരിച്ചുകൊള്ളും.
സാവിത്രിക്കുട്ടി പിന്നെ സ്ക്കൂളിലേക്കു പോയതേയില്ല. സമ്മാനം വാങ്ങാനും പോയില്ല. നോട്ടുബുക്കുകൾ അടുത്ത വീട്ടിലെ കുട്ടിയുടെ കയ്യിൽ കൊടുത്തയച്ചു; ആരുടേയും സമ്മാനങ്ങൾ വേണ്ടാ, ആരേയും നേരിടാനും വയ്യ.
സർട്ടിഫിക്കറ്റുബുക്കു വാങ്ങി മറിച്ചുനോക്കിയ ദിവാകരേട്ടൻ ‘ങാ കൊള്ളാം… ചരിത്രോം ഭൂമിശാസ്ത്രോം മലയാളോം ഒഴപ്പി, അല്ലേ, അതു ശ്രദ്ധിച്ചിരുന്നേ അഞ്ഞൂറുതെകയ്ക്കാരുന്നല്ലോ… അതെങ്ങനാ, മറ്റു പലതിലുമല്ലേ താല്പര്യം!’ എന്നു് ഊന്നിപ്പറഞ്ഞതെന്തിനാണെന്നു് സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല; വായനയാണോ, അതോ കവിതയെഴുത്തോ!
ശശിച്ചേട്ടൻ വലിയ തിരക്കിലാണു്. ഒരുപാടു് രാഷ്ട്രീയ മാറ്റങ്ങളുടെ കാലഘട്ടമായിരുന്നല്ലോ; വീട്ടിൽ വരുന്നതുതന്നെ അപൂർവ്വം. അതും രാത്രിയേറെച്ചെന്നിട്ടായിരിക്കും; വെളുപ്പിനേ പോവുകയും ചെയ്യും. പത്മേച്ചി സർട്ടിഫിക്കറ്റ് നോക്കി ഒരു പുച്ഛച്ചിരിയോടെ തിരിച്ചുതന്നു: ‘പൊസ്തകം മുഴ്വോൻ കരണ്ടുതിന്നിട്ടും ഇത്രേള്ളൂ അല്ലേ!’ന്നു് ഒരു ചോദ്യവും. വല്യമ്മായിയും രാധാമണിച്ചേച്ചിയും അഭിപ്രായം പറഞ്ഞില്ല. തോറ്റോ ജയിച്ചോ എന്നു മാത്രം… അറിഞ്ഞാൽ മതി അവർക്ക് ബാലേട്ടൻ പക്ഷേ, തോളിൽത്തട്ടി അഭിനന്ദിച്ചു…
സാവിത്രിക്കുട്ടി തന്റെ സ്വത്തുവകകൾ എല്ലാം ഒതുക്കി വച്ചു—കവിതപ്പുസ്തകം, പ്രിയപ്പെട്ട ചില വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു കവർ, സർട്ടിഫിക്കറ്റ്, പിന്നെ വസ്ത്രങ്ങൾ; ഒരു സഞ്ചിയിൽ കൊള്ളാനുള്ളതു്. പത്മേച്ചിയുടെ കല്യാണത്തിനു് മൂന്നാഴ്ചയുണ്ടു്, അതു കഴിഞ്ഞാൽ ആരെങ്കിലും സാവിത്രിക്കുട്ടിയെ കൊണ്ടുചെന്നാക്കുമെന്നു് വല്യമ്മായി പറഞ്ഞിട്ടുണ്ടു്…
സാവിത്രിക്കുട്ടിക്കു യാത്ര പറയേണ്ടവരായി രണ്ടുമൂന്നു പേരേയുള്ളൂ. അവരോടു മുൻകൂട്ടി യാത്ര പറഞ്ഞു; പെട്ടെന്നു പോകേണ്ടി വന്നാൽ ഒന്നും പറയാൻ തരപ്പെട്ടില്ലെങ്കിലോ—മുറ്റത്തരുകിൽ നിറയെ തളിരും കൊച്ചുകായകളുമായി നിൽക്കുന്ന മാതളച്ചെടി, കിണറ്റുകരയിലേക്കുള്ള പടിപ്പുരയിൽ പടർന്നു കയറിയ നിറയെ പൂത്തുനിൽക്കുന്ന പിച്ചകം, പിന്നെ മാടൻതറയ്ക്കു ചുറ്റുമുള്ള വേലിയിൽ പടർന്നു കിടക്കുന്ന നക്ഷത്രപ്പൂക്കൾ വിരിയുന്ന പേരറിയാത്ത വള്ളിച്ചെടി! തന്റെ കൂട്ടുകാർ.
കുറച്ചുനാളായി സ്ഥലത്തില്ലാതിരുന്ന വല്യമ്മാവൻ എത്തിയപാടെ സാവിത്രിക്കുട്ടിയെ വിളിച്ചു് ബുക്കു വാങ്ങിനോക്കി: ‘മിടുക്കി… ഇത്രേം മാർക്കുണ്ടല്ലേ. കൊള്ളാം ഇങ്ങനെ വേണം കുട്ടികൾ!’
വൈകിട്ടു് ദിവാകരേട്ടൻ വന്നപ്പോൾ വല്യമ്മാവൻ വിളിച്ചു: ‘ഏതു കോളേജിലാ ദിവാകരാ, ഇവൾക്കു് ആപ്ലിക്കേഷൻ കൊടുത്തേ?’ ആരും മിണ്ടിയില്ല.
വല്യമ്മാവനു ദേഷ്യം വന്നു: ‘ആരും ഇതുവരെ അനങ്ങാതിരുന്നതെന്താ? അവളിനി ഇവ്ടെ പഠിക്കട്ടേന്നു് തീരുമാനിച്ചതു് നീയും കൂടല്ലേ? ഈ രണ്ടു കൊല്ലത്തേക്കാരുന്നേ എന്തിനാ കൊണ്ടുവന്നേ? അവൾക്കു ഫീസിനൊള്ള കാശു് സ്കോളർഷിപ്പൊണ്ടാര്ന്നു, അവടെത്തന്നെ പഠിച്ചാ പോരാര്ന്നോ?’
പിന്നെ ഒരു ബഹളമായിരുന്നു. ദിവാകരേട്ടൻ പ്രാരാബ്ധങ്ങൾ നിരത്തി; ഒപ്പം വലിയമ്മായിയും പരാതിയും പരിഭവങ്ങളും. വലിയ ഒരു കുടുംബത്തിന്റെ ഭാരം താങ്ങണം. ഒരു കല്യാണം നടത്തി. ഇനി രണ്ടു പെങ്ങന്മാരുടെ കല്യാണം നടത്തണം. സ്വന്തം ജീവിതത്തിനു് ഇനിയെങ്കിലും അർത്ഥം കണ്ടെത്തണം. അതിനിടെ ഒരുത്തരവാദിത്വവുമെടുക്കാതെ തെക്കുവടക്കു് രാഷ്ട്രീയം കളിച്ചു തെണ്ടിനടക്കുന്ന അനുജൻ. ദിവാകരേട്ടൻ പൊട്ടിത്തെറിച്ചു:
‘ഞാനെന്തുവേണം? എന്റെ ശമ്പളോം അച്ഛന്റെ നിസ്സാര പെൻഷനുമല്ലാതെ മറ്റെന്തു കണ്ടോണ്ടാ ഇനീം ഒരോ ഭാരങ്ങളെടുത്തു തലവയ്ക്കുന്നേ?’
വലിയമ്മായിയും പത്മേച്ചിയും ദിവാകരേട്ടനെ പിൻതാങ്ങി.
കൂടുതലൊന്നും കേൾക്കാൻ നില്ക്കാതെ സാവിത്രിക്കുട്ടി പടിപ്പുര കടന്നു് തെക്കേത്തൊടിയിലേക്കിറങ്ങി; അതിർത്തിക്കരികിലെ മാടൻതറയുടെ മുളവേലിയിൽ പിടിച്ചു സംശയിച്ചു നിന്നു… സന്ധ്യമയങ്ങിത്തുടങ്ങി—വേലിനൂണ്ടു് അകത്തുകയറാം. രാധാമണിച്ചേച്ചി പറഞ്ഞിട്ടുണ്ടു് രാത്രിയിൽ അതിനടുത്തെങ്ങാനും ചെന്നാൽ മാടൻ തലയ്ക്കടിച്ചു് കൊല്ലുമെന്നു്; കൊല്ലട്ടെ… പക്ഷേ, സാവിത്രിക്കുട്ടിക്കു മരിക്കാൻ പറ്റില്ലല്ലോ. ജീവിച്ചേ പറ്റൂ… എത്രയും വേഗം തന്റെ വീട്ടിലെത്തണം…
സാവിത്രിക്കുട്ടി പെട്ടെന്നു തിരിച്ചുവന്നു മുറിയിൽ കയറി. വാതിലടച്ചില്ല, അതിനു വാതിൽ പാളികളുണ്ടായിരുന്നില്ല. വീഞ്ഞപ്പലകമേശപ്പുറത്തു് തന്റെ പ്രിയപ്പെട്ട കണക്കുബുക്ക് തുറന്നു വച്ചു. വല്ലാത്ത മന:സംഘർഷം വരുമ്പോഴും സന്തോഷം തോന്നുമ്പോഴും കണക്കുബുക്കു തുറക്കും സാവിത്രിക്കുട്ടി… സാവിത്രിക്കുട്ടിക്കു മുന്നോട്ടു പോകാനുള്ള പ്രേരണയോ ഊർജ്ജമോ കൊടുക്കുന്ന എന്തോ ഒന്നു് ആ ബുക്കിലുണ്ടു്… ആ വലിയമുറിയിലെ ഇരുപത്തഞ്ചുവാട്ടിന്റെ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ കണക്കുബുക്കിൽ തന്നെ ശ്രദ്ധയൂന്നി അവളിരുന്നു…
ആ ദിവസം അങ്ങനെ തീർന്നു…
വീടിനു പുറകുവശത്തെ വാഴക്കൂട്ടത്തിൽ ഉണങ്ങിയ വാഴക്കൈകൾ വെട്ടിയെടുക്കുകയായിരുന്നു സാവിത്രിക്കുട്ടി—വല്യമ്മാവനു് കുളിക്കാൻ വെള്ളം ചൂടാക്കണം. നേരം നന്നായി പുലർന്നു കഴിഞ്ഞിരുന്നു. അപ്പോഴാണു് രാധാമണിച്ചേച്ചി മിറ്റത്തിറങ്ങി നിന്നു് വിളിക്കുന്നതു്: ‘നീ വേഗം ചെല്ലു്—മുൻവശത്തു് ആരോ വന്നിരിക്കുന്നു.’
സാവിത്രിക്കുട്ടി സംശയിച്ചു് സംശയിച്ചാണു് മുൻവശത്തെത്തിയതു്. സുശീലാദേവിറ്റീച്ചറും ലീലാമണി റ്റീച്ചറും വലിയമ്മാവനുമായി സംസാരിച്ചിരിക്കുന്നു.
‘ങാ നീ വന്നോ… നിന്നെപ്പറ്റിയാ ഞങ്ങളു പറഞ്ഞോണ്ടിരുന്നേ. നീയിനി പഠിക്കുന്നില്ലാന്നു് സിക്സ്ത് ബിയിലൊണ്ടാരുന്ന ശാരദ വന്നു പറഞ്ഞു. നീയും അവളും തമ്മിലല്ലാരുന്നോ പഠിത്തത്തിനു മത്സരം. അവക്കു ട്യൂഷനുമൊക്കെയൊണ്ടാര്ന്നു. എന്നിട്ടും നിന്നേക്കാൾ മാർക്കു കൊറഞ്ഞുപോയി. പക്ഷേ, അവക്കു അതിനു സങ്കടോന്നില്ല. നീ പഠിക്കുന്നില്ലാന്നു് നിന്റെ ചേച്ചി പറഞ്ഞറിഞ്ഞതാത്രെ… നീ പഠിക്കണം. വലിയ എൻജിനീയറോ, ശാസ്ത്രജ്ഞയോ ഒക്കെയാകണം. ഞങ്ങടെ അഭിമാനമാ നീ… ഡേറ്റു കഴിഞ്ഞു. പക്ഷേ, സാറൊന്നു നോക്കിയാ…’
അവരു പോയി.
വല്യമ്മാവൻ പെട്ടെന്നു് കുളികഴിഞ്ഞു് വന്നു. വല്യമ്മാവൻ പറഞ്ഞതനുസരിച്ചു് പെട്ടിയിൽ നിന്നു് തേച്ചു വച്ചിരുന്ന ഖദർ ഷർട്ടും മുണ്ടും ഖദർ ഷാളും ബനിയനുമൊക്കെ എടുത്തു വച്ചിരുന്നു. സാവിത്രിക്കുട്ടി വന്നതുമുതൽ ‘ഈ വീട്ടിലെ കൊച്ചുകുട്ടിയായ ഇവളാണു് എന്റെ സെക്രട്ടറി’ എന്നു് പറഞ്ഞു് വലിയമ്മാവൻ അവളെ നിയമിച്ചിരുന്നു.
വേഗം ഡ്രസ്സുചെയ്തു് വലിയമ്മാവൻ പുറത്തേക്കുപോയി. സന്തതസഹചാരിയായ വെള്ളികെട്ടിയ വടിയും കയ്യിലുണ്ടായിരുന്നു.
കുറച്ചുനേരത്തേക്കു തർക്കങ്ങളും ചർച്ചകളുമായിരുന്നു. ‘റ്റീച്ചറമ്മാരെ വിളിച്ചോണ്ടു വന്നേക്ക്ണൂ ശുപാർശയ്ക്കു്… മനുഷ്യരെ നാണം കെടുത്താൻ… നീയെന്താ ധരിച്ചേക്കുന്നേ? നാണമില്ലാത്തവൾ!’ വല്യമ്മായി ശുണ്ഠിയെടുത്തു.
‘ഞാനാരോടും പറഞ്ഞിട്ടില്ല.’ സാവിത്രിക്കുട്ടി ആണയിട്ടു.
‘പിന്നെ… നീ പറയാണ്ടാ? അല്ലാണ്ടേ അവർക്കെന്താ നെന്റെ കാര്യത്തീ ഇത്ര ദെണ്ണം?’ പത്മേച്ചി ചീറി.
‘എനിക്കു കാളേജി പോകണ്ടാ; എനിക്കു പഠിക്കണ്ട… എന്നെ ഒരു വണ്ടീ കേറ്റി വിട്ടാമതി, ഞാൻ പൊക്കോളാം.’ സാവിത്രിക്കുട്ടി പൊട്ടിക്കരഞ്ഞു.
ഉച്ചകഴിഞ്ഞു വല്യമ്മാവൻ വന്നപ്പോൾ ആഹാരം കഴിക്കാതെ കരഞ്ഞുതളർന്നു മുറിക്കകത്തു കിടന്ന സാവിത്രിക്കുട്ടിയെ രാധാമണിച്ചേച്ചി വിളിച്ചേഴുന്നേല്പിച്ചു:
“അച്ചൻ വിളിക്കുന്നു നെന്നെ. വേഗം വാ, മൊഖം കഴുകീട്ടു വാ.”
വല്യമ്മാവൻ ഊണു കഴിഞ്ഞിരുന്നു. അപേക്ഷാഫാറത്തിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ സാവിത്രിക്കുട്ടി പരുങ്ങിനിന്നു.
‘ങൂം എന്താ താമസം… നാലുമണിക്കു മുൻപു് എത്തിക്കണം ഇതു്.’ വല്യമ്മാവൻ ഗൗരവത്തിലാണു്.
‘വല്യമ്മാവാ, അതു്… എനിക്കു പഠിക്കണ്ട. വീട്ടിപ്പോണം…’ സാവിത്രിക്കുട്ടി വിക്കിവിക്കിപ്പറഞ്ഞു. വല്യമ്മാവൻ ഇന്നുവരെ ദേഷ്യത്തിൽ ഒരു നോട്ടം പോലും നോക്കിയിട്ടില്ല സാവിത്രിക്കുട്ടിയെ. സൗമ്യമായ, സ്നേഹമൂറുന്ന മുഖത്തോടെയല്ലാതെ ഒരു വാക്കും പറഞ്ഞിട്ടുമില്ല. എന്നാലും സാവിത്രിക്കുട്ടിക്കു് വല്യമ്മാവനോടു് എതിർത്തുപറയാൻ പേടിയാണു്. വല്യമ്മാവന്റെ മുഖം ചുവന്നു:
‘കൂടുതലൊന്നും ചോദിച്ചില്ലല്ലോ; നിന്നോടു് ഒപ്പിടാനാ പറഞ്ഞതു്.’
സാവിത്രിക്കുട്ടി ഒപ്പിട്ടു. ആരോടും ഒന്നും പറയാൻ നിൽക്കാതെ അപേക്ഷാഫാറവും സർട്ടിഫിക്കറ്റുകളും മടക്കിയെടുത്തു് വല്യമ്മാവൻ ഇറങ്ങി.
‘വയസ്സുകാലത്തു് ആ മനുഷ്യന്റെയൊരു സൂക്കേടു് നോക്കണേ; നട്ടപ്ര വെയിലത്തു്… സൊന്തം മക്കടെ കാര്യത്തിലില്ലാത്ത തത്രപ്പാടാ… മാനേജരു് ഫ്രണ്ടാണത്രേ… നടക്കട്ടെ.’
വല്യമ്മായിയുടെ പരാതി സാവിത്രിക്കുട്ടിയെ പൊള്ളിച്ചു. ഇവിടത്തെ അവസ്ഥ മനസ്സിലാക്കണമായിരുന്നു. പഠിക്കുന്നില്ലെന്നു് വല്യമ്മാവനോടു തീർത്തുപറയാമായിരുന്നു; തന്റെ അതിമോഹം!
…കാളേജ് തുറന്നു… ഒരു ദിവസം ദിവാകരേട്ടൻ വൈകിട്ടുവന്നപ്പോൾ ഒരു കവർ സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു. രണ്ടു ഹാഫ്സാരിയായിരുന്നു അതു്, ഖട്ടാവു് വോയിലിന്റെ ഭംഗിയുള്ള പ്രിന്റുകൾ!
‘ഇതാണോ ഇപ്പ അത്യാവശ്യം; പത്മയ്ക്കു് ഒന്നും വാങ്ങീല്ലേ? ഇതിനെടേ അവടന്നു വല്ലോരും വരാതിരിക്കില്ല. അവക്കുടുത്തോണ്ടു നിക്കാൻ പുതിയതെന്തേലും വേണ്ടേ?’ വലിയമ്മായി ദേഷ്യപ്പെട്ടു.
‘നാളെ ഉച്ചയ്ക്കു വരാൻ കാറുകാരനോടു പറഞ്ഞിട്ടൊണ്ടു്. എല്ലാർക്കുമുള്ളതു വാങ്ങണം. ഇനി മൂന്നാഴ്ചയല്ലേയുള്ളൂ’, ദിവാകരേട്ടൻ പറഞ്ഞു.
പിറ്റേന്നു രാവിലെ പാവാടയും ബ്ലൗസും ഹാഫ്സാരിയുമണിഞ്ഞു് ഇത്തിരി ഗമയിലാണു് സാവിത്രിക്കുട്ടി അടുക്കളയിലേക്കു വന്നതു്. ‘ആഹാ കേമായിട്ടൊണ്ട്! കാളിപ്പൊലക്കള്ളി മീൻ വാങ്ങാൻ മെടയണ ഓലാംകൊട്ട പോലെ മോന്ത… മൂന്നരയടി പൊക്കം… അതിന്റെ മോളീ സാരീം ചുറ്റിവന്നപ്പ തലേണയ്ക്കൊറയിട്ട പോലുണ്ടു് അല്ലേ അമ്മേ!’ പത്മേച്ചി പൊട്ടിച്ചിരിച്ചു. കേട്ടുനിന്ന വല്യമ്മായിയും വാസുവും ചിരിച്ചു. രാധാമണിച്ചേച്ചി ചിരിച്ചില്ല. സാവിത്രിക്കുട്ടിക്കു് ചായയും പലഹാരവും കൊടുത്തിട്ടു് നേരെ മുറ്റത്തേയ്ക്കിറങ്ങി.
സാവിത്രിക്കുട്ടി സങ്കടപ്പെട്ടില്ല; താനെങ്ങനെയിരുന്നാലെന്താ, തന്നോടു കൂട്ടുകൂടാൻ അരവിന്ദും അച്ചുവും കൃഷ്ണകുമാറും സൗമിനിയും അവളുടെ ചേട്ടൻ കുഞ്ഞനിയൻ നമ്പൂതിരിയുമൊക്കെയുണ്ടല്ലോ. അരവിന്ദനും കൃഷ്ണകുമാറും കുഞ്ഞനിയൻ നമ്പൂതിരിയും വേറെ കാളേജിലാ പഠിക്കുന്നേ. അരവിന്ദൻ അവിടത്തെ ആർട്ടു് ക്ലബ് സെക്രട്ടറിയും കൃഷ്ണകുമാർ മാഗസിൻ എഡിറ്ററുമാണു്. അച്ചു പഠിക്കുന്നില്ല; അച്ചുവിന്റെ അയൽപക്കക്കാരനാണു് കൃഷ്ണകുമാർ. അവരുടെ വായനശാലയുടേതായി പുറത്തിറക്കിയ കയ്യെഴുത്തുമാസിക തയ്യാറാക്കാൻ ഏല്പിച്ചതു് സാവിത്രിക്കുട്ടിയെ. സൗമിനീം അച്ചൂം നിർബന്ധിച്ചിട്ടാണു് താനതു് ഏറ്റെടുത്തതു്. പക്ഷേ, അതൊരു മൃതസഞ്ജീവനിയായിരുന്നു തനിക്കു് കവർപേജ് ഡിസൈനുകൾ ഉണ്ടാക്കിയതും വരച്ചതും സാവിത്രിക്കുട്ടി. ഇലസ്ട്രേഷൻ സാവിത്രിക്കുട്ടി. വ്യത്യസ്ത പേരുകളിൽ കവിതയും ലേഖനങ്ങളും. മാസികയുടെ എഴുത്തും ഓരോന്നിനുമുള്ള വരകളും ലേഔട്ടും എല്ലാം സാവിത്രിക്കുട്ടിയുടെ… ഉടമസ്ഥാവകാശം കൃഷ്ണകുമാറിനു്. എന്നാലെന്താ സാവിത്രിക്കുട്ടി മനസ്സു് നിറഞ്ഞു് സന്തോഷിച്ച കുറച്ചു ദിവസങ്ങൾ; അവരുടെ നല്ല വാക്കുകൾ! അതുമതി, അതുമതി.
മൂന്നരമൈൽ കാളേജിലേക്കും തിരിച്ചു് മൂന്നരമൈൽ വീട്ടിലേക്കുമുള്ള നടത്തം സാവിത്രിക്കുട്ടി ആഘോഷിച്ചു, മനോരാജ്യം കണ്ടു്. പക്ഷേ, കാളേജിന്റെ പകിട്ടിൽ സാവിത്രിക്കുട്ടി ഒറ്റയ്ക്കായി. റ്റീച്ചർ തയ്യാറാക്കി കാളേജിലെ പ്യൂണിനേക്കൊണ്ടു് കല്ലച്ചിൽ അച്ചടിപ്പിച്ചു് മൂന്നു രൂപയ്ക്കു വിൽക്കുന്ന ബോട്ടണി നോട്ടു വാങ്ങാത്തതിനു് ശാന്തറ്റീച്ചർ കുട്ടികളുടെ മുൻപിൽ എഴുന്നേല്പിച്ചു നിർത്തി ചീത്തവിളിച്ചു. ക്രിസ്തുമസു് പരീക്ഷയ്ക്കു് എല്ലാവരേയുംകാൾ മാർക്ക് ആ വിഷയത്തിനും സാവിത്രിക്കുട്ടി നേടി റ്റീച്ചറിനോടു പകരം വീട്ടി. അവളുടെ അരപ്പായക്കടലാസുകളിലെഴുതി തുന്നിക്കെട്ടിയെടുത്ത ലക്ചർനോട്ടുകളും അവളുടെ കണക്കുക്ലാസുകളും, ഫിസിക്സെടുക്കുന്ന സാറാമ്മറ്റീച്ചറിന്റേയും കെമിസ്ട്രിയിലെ മാലതിറ്റീച്ചറിന്റേയും ഇംഗ്ലീഷിലെ ശ്രീദേവിറ്റീച്ചറിന്റേയും കണക്കെടുക്കുന്ന ഇന്ദിരത്തമ്പുരാട്ടിറ്റീച്ചറിന്റെയും പ്രിയങ്കരിയാക്കി സാവിത്രിക്കുട്ടിയെ. വേവലാതികൾ പൊള്ളിക്കുന്ന മനസ്സിനു്, ‘സാവിത്രിക്കുട്ടി ആ കണക്കു് ബോർഡിൽ ചെയ്തു കാണിച്ചുതരും’, ‘ആ സെന്റൻസിന്റെ അനാലിസിസു് സാവിത്രിക്കുട്ടി പറഞ്ഞുതരും…’ എന്നൊക്കെയുള്ള റ്റീച്ചേഴ്സിന്റെ പ്രോത്സാഹനം കുളിർമഴയായി പെയ്തിറങ്ങി.
ഫസ്റ്റ് പ്രീയൂണിവേഴ്സിറ്റി കോഴ്സിന്റെ ഫസ്റ്റ് ടേംപരീക്ഷയ്ക്കു് മൂന്നു ബാച്ചുകളിലായി ആകെയുള്ള ഇരുന്നൂറ്റി നാല്പത്തിയെട്ടു കുട്ടികളിൽ ഒന്നാമതെത്തിയ, കണക്കിനു് മുഴുവൻമാർക്കും നേടിയ, ഇരുന്നൂറ്റി നാല്പത്തിയെട്ടിൽ മൂന്നുപേർ മാത്രം ജയിച്ച ഫിസിക്സിനു് ഫസ്റ്റുക്ലാസ് വാങ്ങിയ സാവിത്രിക്കുട്ടിയെ, ഉച്ചയ്ക്കു് ഡൈനിംഗ് ഹാളിൽ അലിവോടെ നോക്കിനിന്നവരാരോ ചതിച്ചു… അടുത്ത ചായക്കടയിൽ നിന്നു് സ്വീപ്പർ ലീലാമ്മ വാങ്ങിക്കൊണ്ടു വരുന്ന രണ്ടണയുടെ പഴംകേക്കിലും ഉണ്ണിയപ്പത്തിലും ഉച്ചയാഹാരം ഒതുക്കുന്നതിൽ സാവിത്രിക്കുട്ടി തൃപ്തയായിരുന്നു; തനിക്കതെങ്കിലുമുണ്ടല്ലോ. എന്തു് ആഹാരം കഴിക്കുമ്പോഴും തന്റെ വീടിനെപ്പറ്റി ചിന്തിച്ചു പരിസരം മറന്നിരിക്കാറുള്ള സാവിത്രിക്കുട്ടി തന്നെ ശ്രദ്ധിച്ചുനിന്ന ശാരദയെയും കൂട്ടുകാരികളേയും കണ്ടില്ല.
പക്ഷേ, പിറ്റേന്നു മുതൽ സുശീലാദേവിറ്റീച്ചർ സ്വന്തം അനുജത്തി ദേവകുമാരിക്കു് ഹോട്ടലിൽ നിന്നു് ഏർപ്പാടാക്കിയ പകർച്ചയൂണിന്റെ പങ്കുകാരിയാക്കി സാവിത്രിക്കുട്ടിയെ; ഓരോ ഉരുളയിലും നാണക്കേടിന്റെ കണ്ണീരുപ്പു ചേർത്തു് സാവിത്രിക്കുട്ടി ഊണുകഴിച്ചു… നിഷേധിക്കാൻ വയ്യ, ‘അന്നം ദൈവമാണു്, നിഷേധിക്കരുതു്.’ അപ്പൂപ്പൻ പറയാറുള്ളതാണു്… മേലാംകോട്ടു കാരണവരായിരുന്ന സാക്ഷാൽ നീലകണ്ഠപ്പണിക്കർ…
…സാവിത്രിക്കുട്ടിക്കു മടുത്തു. നാട്ടിലേക്കു് അയക്കണമെന്നു് കെഞ്ചിയാലും ഈ അവസ്ഥയിൽ വിടില്ല. വീട്ടിൽ ചെന്നിട്ടോ? സാവിത്രിക്കുട്ടി തന്റെ ചേട്ടന്റെ വീട്ടിൽ രാജകുമാരിയായിട്ടാണു കഴിയുന്നതെന്നാണു് അമ്മ വിശ്വസിച്ചിരിക്കുന്നതു്; അങ്ങനെ തന്നെയെന്നു് അച്ഛനും കരുതിയിട്ടുണ്ടാകും… താനെന്തു പറഞ്ഞാലും അവർ വിശ്വസിക്കില്ല, തന്റേടിയെന്നു് തള്ളിക്കളഞ്ഞാലോ!. വേണ്ട ആരോടും പറയാതെ എങ്ങോട്ടെന്നില്ലാതെ യാത്രയാകണം. പ്രിയപ്പെട്ടവർക്ക് അത്താണിയാകണമെന്ന സ്വപ്നമേയുള്ളൂ… പക്ഷേ, വയ്യ, അതിനു വേണ്ടിയായാലും ഇങ്ങനെ മുന്നോട്ടു പോകാൻ വയ്യ…
അല്ലെങ്കിലും ഒരു കൊല്ലത്തെ കാളേജുജീവിതം കൊണ്ടെന്തു നേടാനാണു്! തീരുമാനിച്ചാണു് വീട്ടിൽ നിന്നിറങ്ങിയതു്; കൈവശമുണ്ടായിരുന്ന ചില്ലറനാണയങ്ങൾ ഒരു പേപ്പറിൽ പൊതിഞ്ഞു സഞ്ചിയിലിട്ടു. കവിതകളെഴുതിയ നോട്ടുബുക്കിൽ, സ്ക്കൂൾഫൈനൽ ക്ലാസ്സിലെ കണക്കുബുക്കിൽ നിന്നു് പുതിയ കണക്കുബുക്കിലേക്കു് സ്ഥലം മാറിയെത്തിയ തന്റെ പ്രിയപ്പെട്ട സ്വത്തായ ഫോട്ടോകൾ വച്ചു. ആ ബുക്കും മറ്റു പുസ്തകങ്ങൾക്കൊപ്പം സഞ്ചിയിലെടുത്തു… മതി… ഒരു ഭിക്ഷാംദേഹിക്കിതിൽക്കൂടുതലെന്തു വേണം! വീട്ടിൽ നിന്നിറങ്ങിയ സാവിത്രിക്കുട്ടിക്കു കരയണോ ചിരിക്കണോ എന്നറിയാതെയായി; താനിനി ഇവർക്കാരുമല്ല. തനിക്കു് ആരുമില്ല…
തന്റെ പ്രിയപ്പെട്ട ശ്രീദേവിറ്റീച്ചറിനെ അവസാനമായൊന്നു കാണണം. മൂന്നാമത്തെ പിരിയഡാണു് റ്റീച്ചറിന്റെ ഇംഗ്ലീഷ് ഗ്രാമർ. എല്ലാത്തിനും ഉത്തരം പറയണം… റ്റീച്ചറിന്റെ പ്രസന്നമായ മുഖം കണ്ടുകൊണ്ടുവേണം കോളേജിനോടു് അവസാനമായി യാത്രപറയാൻ!
ഫസ്റ്റ് പിരിയഡിനിടയിൽ പ്യൂൺ വന്നു, പ്രിൻസിപ്പാൾ സാവിത്രിക്കുട്ടിയെ വിളിക്കുന്നുവെന്ന കുറിപ്പുമായി.
പ്രിൻസിപ്പാളിന്റെ ബോട്ടണി നോട്ട് വാങ്ങിക്കാത്തതിനു് ഇനിയും വഴക്കുപറയാനാണോ! പറയട്ടെ; തനിക്കിനിയെന്തു് നോട്ട്; നിസ്സംഗയായാണു് സാവിത്രിക്കുട്ടി ചെന്നതു്.
‘സാവിത്രിക്കുട്ടിക്കു് സ്കോളർഷിപ്പുണ്ടു്, രണ്ടെണ്ണം. ഒന്നേ, പക്ഷേ, വാങ്ങാൻ പറ്റൂ. ഏതു വേണംന്നു തീരുമാനിച്ചോളൂ. കോളേജ് മെറിറ്റ് ഇരുന്നൂറു രൂപയാ.’
സാവിത്രിക്കുട്ടി സ്തബ്ധയായി നിന്നു; കേട്ടതു സത്യം തന്നെയോ! ഇരുന്നൂറു രൂപാ!
‘ഇതെന്താ കൊച്ചേ കുന്തം വിഴുങ്ങിയപോലെ; ഇത്രേം നല്ലവാർത്ത കേട്ടിട്ടും?’
സാവിത്രിക്കുട്ടി ഉണർന്നു: ‘കോളേജ് മെറിറ്റിന്റെ മതി… താങ്ക്യൂ റ്റീച്ചർ.’
സാവിത്രിക്കുട്ടി പുറത്തിറങ്ങി ഒരു നിമിഷം നിന്നു, ശ്വാസം നേരെ വിട്ടു. പ്യൂൺ നോട്ടീസ് ബോർഡിൽ എന്തോ ഒട്ടിക്കുന്നു… ‘ഉവ്വു്, തന്റെ നേട്ടത്തിന്റെ വാർത്തയാണു്.’
സാവിത്രിക്കുട്ടിയുടെ മനസ്സു് ചഞ്ചലമായി… പ്രിയപ്പെട്ടവരുടെ വാടിത്തളർന്ന മുഖങ്ങൾ മനസ്സിലെത്തി… എങ്ങനേയും നാലഞ്ചു മാസങ്ങൾ കൂടി തള്ളി നീക്കണം; എവിടേക്കും ഓടിപ്പോകാൻ തനിക്കാവില്ല; ഇതൊരു പിടിവള്ളിയാണു്…
വീട്ടിലെത്തിയ വഴിയെ വല്യമ്മാവനോടു പറഞ്ഞു. കോളേജു മെറിറ്റിനുള്ള സ്കോളർഷിപ്പ് തനിക്കാണെന്നു്; ഒരു സ്കോളർഷിപ്പു മാത്രമേ ഒരാൾക്കു് വാങ്ങാൻ പറ്റൂ എന്നും.
അപൂർവ്വമായി മാത്രം കാണുന്ന പുഞ്ചിരി വിരിഞ്ഞു വല്യമ്മാവന്റെ ചുണ്ടുകളിൽ:
‘കൊള്ളാം… ഇനിയും…’ എന്തോ പറയാനാഞ്ഞ വല്യമ്മാവൻ പെട്ടെന്നു നിശ്ശബ്ദനായി.
വല്യമ്മായിയും പത്മേച്ചിയും രാധാമണിച്ചേച്ചിയും കേൾക്കുന്നുണ്ടായിരുന്നു താൻ പറഞ്ഞ വിശേഷം.
അടുക്കളയിൽ ചായ കുടിക്കാൻ ചെന്നപ്പോൾ വല്യമ്മായി പറഞ്ഞു: ‘അതെങ്കിലതു്. ഇങ്ങോട്ടു തന്നോണം… അവരൊന്നും അറിയണ്ട.’
വേദനകളെ ചങ്ങലയ്ക്കിട്ടു് സാവിത്രിക്കുട്ടി സന്തോഷം എടുത്തണിഞ്ഞു. രാത്രിയുടെ ഏകാന്ത നിശ്ശബ്ദതയിൽ കെട്ടുപൊട്ടിക്കുന്ന വിഹ്വലതകളെ അക്ഷരങ്ങളിൽ തളച്ചിടാൻ പാടുപെട്ടു. ചങ്ങലപൊട്ടിക്കാൻ വെമ്പുന്ന വേദനകളുടെ മുരൾച്ച അസഹനീയമാകുന്ന രാത്രികളിൽ കണക്കു ബുക്കിന്റെ റാപ്പറിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്വപ്നനായകനെ പുറത്തെടുത്തു് ആകാശക്കോട്ടകൾ തീർക്കും… ഒരിക്കൽ താനും തന്റെ വീടിനുമാത്രമല്ല നാടിനും രക്ഷകയാകും; സാവിത്രിക്കുട്ടി ആവർത്തിച്ചുറപ്പിക്കും… ഒരുപക്ഷേ, ശശിച്ചേട്ടനു മനസ്സിലാകും… വേണ്ട, ആരോടും പറയണ്ട; അവർക്കതു തമാശാകും… അതിനുള്ള കാലം വരും, അപ്പോളറിഞ്ഞാൽ മതി… മനോഹരമായ ഒരു സ്വപ്നം രഹസ്യമായി സൂക്ഷിക്കുന്നതിന്റെ ആത്മനിർവൃതി എന്തിനു കളഞ്ഞു കുളിക്കണം…
ഒരു തിങ്കളാഴ്ച വൈകിട്ടു് വീട്ടിലെത്തിയപ്പോഴുണ്ടു് ബാബുക്കുട്ടേട്ടൻ! ‘എനിക്കു ജോലി കിട്ടിയെടീ… ഇവിടെ ട്രെയിനിംഗാ.’ വലിയ ആഹ്ലാദത്തോടെ സാവിത്രിക്കുട്ടിയോടു പറഞ്ഞു. ‘എന്റെ അച്ഛന്റെ മിടുക്കു്, അല്ലാണ്ടെന്താ!’ കൂട്ടിച്ചേർത്തു് ബാബുക്കുട്ടേട്ടൻ പൊട്ടിച്ചിരിച്ചു.
ചോദിച്ചാൽ പോലും വീട്ടിലെ കാര്യങ്ങൾ ഒന്നും പറയാത്തയാൾ അനുജൻ ഗോപുവിന്റെ വിശേഷങ്ങൾ പറഞ്ഞു. ഗോപുവും സാവിത്രിയും സമപ്രായക്കാരാണു്, വലിയ കൂട്ടായിരുന്നുതാനും. ഗോപു ഹൈദരാബാദിൽ അച്ഛനൊപ്പം താമസിച്ചു പഠിക്കുന്നു. ഇന്ദ്രാണിച്ചേച്ചി ഹയർ സ്റ്റഡീസിനു് ബോംബയിലാണു്… സാവിത്രിക്കുട്ടി വെറുതെ കേട്ടുനിന്നതേയുള്ളൂ.
ട്യൂട്ടോറിയലിൽ പഠിക്കാൻ ഇവിടുണ്ടായിരുന്ന ആളല്ല ഇപ്പോൾ ബാബുക്കുട്ടേട്ടൻ; അന്നു് ബാബുക്കുട്ടേട്ടൻ അവിടെ താമസിക്കുന്നതിൽ വലിയ താല്പര്യമൊന്നും അവിടാർക്കും ഇല്ലായിരുന്നു… മിടുക്കു കാണിക്കാൻ വല്ല വിഡ്ഡിത്തരമൊക്കെ വിളമ്പും, ചെറിയ ഏഷണിപ്പരിപാടിയൊക്കെയുണ്ടായിരുന്നു; പ്രധാന കാര്യമതല്ല… നാണക്കേടാണു് അതുപറയാൻ എന്നാ രാധാമണിച്ചേച്ചി പറഞ്ഞതു്.
അന്നന്നു് രാവിലത്തെ ഇഡ്ഡലിക്കോ ദോശയ്ക്കോ ഉള്ള അരിയുമുഴുന്നുമേ അരയ്ക്കൂ… അവിടെയെല്ലാരും മിതാഹാരികളാണു്. കൃത്യമായ ശീലങ്ങളും രീതികളുമുണ്ടു് എല്ലാവർക്കും കൃത്യമായ ക്വോട്ടയുമുണ്ടു്. പക്ഷേ, ബാബുക്കുട്ടേട്ടനു ആ നോട്ടമില്ലായിരുന്നു. കാപ്പികുടിക്കാനെത്തുന്നതു് ദിവാകരൻചേട്ടൻ വരുന്ന സമയം നോക്കിയാണു്. കഴിക്കാനിരിക്കുമ്പോഴേ അന്വേഷണമാണു് ഉച്ചയ്ക്കെന്താ കറീന്നു്. അയാൾക്കു് ഇഷ്ടമില്ലാത്ത കറിയാണെങ്കിൽ,
‘ന്നാപ്പിന്നെ ഉച്ചയ്ക്കു് ഞാനുണ്ണാൻ വരുന്നില്ലാ കേട്ടോ. മണിച്ചേച്ചീ. ദാ ഉച്ചയ്ക്കത്തേക്കും കൂടിയൊള്ളതിനു് ഇഡ്ഡലി തിന്നോളാം’ എന്നു പറഞ്ഞു പാത്രം കാലിയാക്കും. താമസിച്ചുമാത്രം കാപ്പികുടിക്കാൻ വരുന്ന ശശിച്ചേട്ടനും അടുക്കളക്കാരിയായ രാധാമണിച്ചേച്ചിക്കും സ്വാഹാ.
അതുപക്ഷേ, പണ്ടാണു്; ഇപ്പോളങ്ങനെയല്ല. തരംപോലെ സേവ പറഞ്ഞും പാവത്തം കാണിച്ചു് അടുത്തുകൂടിയും വീട്ടിലുള്ളവരെ കയ്യിലെടുത്തു ബാബുക്കുട്ടേട്ടൻ. വല്യമ്മായിക്കാണെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ ‘ബാബുക്കുട്ടാ’ വിളിയായി, പണ്ടു് ബാബുക്കുട്ടേട്ടൻ അവിടെയുണ്ടായിരുന്നപ്പോൾ ‘ഇവനൊന്നു പോയിക്കിട്ടീരുന്നേൽ മതിയായിരുന്നു’ എന്നാ പറയാറു്. ആരോടും അത്ര അടുക്കാത്ത ദിവാകരൻ ചേട്ടനോടും അടുത്തുകൂടി ബാബുക്കുട്ടേട്ടൻ. വല്യമ്മാവന്റെയടുത്തുമാത്രം അയാളുടെ വേലത്തരമൊന്നും ചെലവായില്ലെന്നു തോന്നുന്നു. ശശിച്ചേട്ടൻ ബാബുക്കുട്ടേട്ടനെ അകറ്റിത്തന്നെ നിർത്തി. അയാളുടെ സ്വാർത്ഥതയും കള്ളത്തരവും പൊങ്ങച്ചവുമൊക്കെ സാവിത്രിക്കുട്ടിയെപോലെ തന്നെ ശശിച്ചേട്ടനും അറിയാമായിരുന്നു. പക്ഷേ, പിണക്കവും ദേഷ്യവുമൊന്നും കാണിക്കാറില്ല; കാരണമുണ്ടു്. ശശിച്ചേട്ടന്റെ മുറിയിലാണു് ബാബുക്കുട്ടേട്ടനും.
സ്വയം മറന്നു് എഴുതിക്കൊണ്ടിരുന്ന ഒരു പാതിരാത്രി… എന്തോ ഒരു തോന്നലിൽ തലയുയർത്തി. വടക്കേ ജനൽക്കർട്ടനിടയിലൂടെ രണ്ടു കണ്ണുകൾ! പേടി മിന്നർപ്പിണർപോലെ ശരീരം പൊള്ളിച്ചു… അടുത്ത നിമിഷം പേടി വെറുപ്പിനു വഴിമാറി… ഇതു കള്ളന്മാരൊന്നുമല്ല… പതുക്കെയെഴുന്നേറ്റു് ലൈറ്റ് ഓഫ് ചെയ്തു തിരിഞ്ഞതും ജനൽക്കർട്ടനിളകി; ആരോ പെട്ടെന്നു മുറ്റത്തേക്കു ചാടിയോടി… ഓടുന്നയാളുടെ രൂപം നാട്ടുവെളിച്ചത്തിൽ ഒരു മിന്നായം പോലെ കണ്ടു: അതു് വാസുവാണു്; അവനെന്തിനു് തന്റെ ജനലരികിൽ, തന്നെ നിരീക്ഷിച്ചു്… ഛേ വൃത്തികെട്ടവൻ…
സാവിത്രിക്കുട്ടി ബാബുക്കുട്ടേട്ടനെയാണു് സംശയിച്ചതു്. കാരണമുണ്ടു്—തന്നെ കാണുമ്പോളൊക്കെ അളന്നു തിട്ടപ്പെടുത്തുന്ന ഒരു നോട്ടം, മുറികൾ അടിച്ചുവാരുമ്പോൾ ബാബുക്കുട്ടേട്ടനവിടെങ്ങാനുമുണ്ടെങ്കിൽ ‘ങൂം എന്താടീ’ എന്നൊരു ചോദ്യവും അർത്ഥം വച്ചൊരു മൂളലും… സാവിത്രിക്കുട്ടിക്കു വെറുപ്പുതോന്നും… എന്തുകൊണ്ടെന്നറിയാതെ ആണുങ്ങളുടെ മുറികളെ സാവിത്രിക്കുട്ടി പേടിക്കാൻ തുടങ്ങിയതു് അന്നുമുതൽക്കാണു്.
പിറ്റേന്നു രാവിലെ കാളേജിലേക്കു പോകാനൊരുങ്ങുമ്പോളാണു് ബാബുക്കുട്ടേട്ടൻ മുറിയിലേക്കു വന്നതു്.
‘ങാ… നെനക്കു പരീക്ഷയടുത്തില്ലേ; സംശയം വല്ലതുമൊണ്ടേൽ ചോദിച്ചോണം. എനിക്കൊഴിവൊള്ളപ്പോ പറഞ്ഞുതരാം.’ മുഖവുരയൊന്നുമില്ലാതെ പറഞ്ഞു… സാവിത്രിക്കുട്ടി ഒന്നും പറഞ്ഞില്ല, ശ്രദ്ധിക്കാത്തമട്ടിൽ പുസ്തകങ്ങൾ സഞ്ചിയിലേക്കിടുകയായിരുന്നു.
‘ചിറ്റപ്പന്റെ ഫോട്ടോയൊണ്ടല്ലോ നിന്റെ കയ്യിലു്; അതിങ്ങുതന്നേ… ഛായേം കൂടി ഓർക്കുന്നില്ല. എത്ര കൊല്ലായി കണ്ടിട്ടു്!’
സാവിത്രിക്കുട്ടി സംശയത്തോടെ നോക്കി. ഇയാൾക്കിപ്പോഴെന്തിനാ തന്റെ അച്ഛന്റെ ഫോട്ടോ! മനസ്സിൽ വെറുപ്പുനുരഞ്ഞു:
‘ഇല്ല. എന്റെ കയ്യിലാര്ടേം ഫോട്ടോയില്ല.’
‘ഒണ്ടു്. നിന്റെ കയ്യിൽ ഫോട്ടോ ഉണ്ടെന്നു് പത്മേച്ചീം പറഞ്ഞു, വാസൂം പറഞ്ഞു… അതുപിന്നെ ആര്ടെ ഫോട്ടായാ? എടുക്കു്, കാണട്ടെ.’
സാവിത്രിക്കുട്ടി ആകെ പുകഞ്ഞു… പണിപ്പെട്ടു വരുത്തിയ നിസ്സംഗതയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി: ‘ഇല്ലാന്നു പറഞ്ഞില്ലേ, എന്റെ കയ്യിൽ ഫോട്ടോയില്ല, ആര്ടേം.’
അപ്പോൾ അതാണു്; തന്നെ നിരീക്ഷിക്കാൻ വാസുവിനേം ഏർപ്പാടാക്കിയിരിക്കുന്നതോ അതോ…
കുറച്ചുദിവസമായി ആ വീട്ടിൽ എന്തോ പുകയുന്നുണ്ടു്, എന്താണെന്നു സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല: ശശിച്ചേട്ടൻ സ്വതവേ സംസാരിക്കുന്നതു കുറവാണു്; ഈയിടെയായി സാവിത്രിക്കുട്ടിയോടു മിണ്ടുന്നതുതന്നെ വളരെച്ചുരുക്കം. പഴയപോലെ പുസ്തകങ്ങളും വാരികകളും കൊണ്ടുവരാറില്ല; പതിവുള്ള ചില വാരികകൾ മാത്രം പേപ്പറുകാരൻ കൊണ്ടുവരും. ഒരു പരിപാടിക്കും സാവിത്രിക്കുട്ടിയെ വിളിക്കാറില്ല. അത്യാവശ്യം വല്ലതും സംസാരിച്ചാൽ തന്നെ ഒട്ടും മയമില്ലാത്ത സ്വരവും ഭാവവും… രാധാമണിച്ചേച്ചിയും വല്യമ്മാവനുമൊഴിച്ചെല്ലാവരും എന്തോ കള്ളം കണ്ടുപിടിക്കാൻ പോകുന്നതുപോലെ ചില നോട്ടവും വർത്തമാനവും.
ബാബുക്കുട്ടേട്ടൻ ഫോട്ടോ ചോദിച്ചതിന്റെ പിറ്റേന്നു് കാളേജിൽ നിന്നു വരുന്ന വഴി ചിറ്റിലക്കാട്ടമ്പലത്തിന്റെ വളവിൽ വച്ചു് കുഞ്ഞനിയൻ നമ്പൂരി തടഞ്ഞുനിർത്തി പരിഭവിച്ചപ്പോഴാണു് പ്രശ്നം ഗുരുതരമാണെന്നു സാവിത്രിക്കുട്ടിക്കു് ഉറപ്പായതു്.
അന്നുച്ചയ്ക്കു് കാളേജിൽ സൗമിനിയെ കാണാൻ അവളുടെ ചേട്ടൻ കുഞ്ഞനിയൻനമ്പൂരി വന്നിരുന്നു. കുഞ്ഞനിയനും തന്റെ സുഹൃത്താണു്; തനിക്കു മുഖം തരാതെ കുഞ്ഞനിയൻ പോയപ്പോൾ മിനിയോടു ചോദിച്ചതാണു് ‘ഇന്നു് മിനിയും ചേട്ടനും കൂടി വഴക്കിട്ടാണോ പോന്നതു്’ എന്നു്. അവൾ വെറുതെ ചിരിച്ചതേയുള്ളൂ. ഇപ്പോളിതാ കുഞ്ഞനിയൻ:
‘തന്നേക്കൊണ്ടു കയ്യെഴുത്തു മാസിക എഴുതിച്ചൂന്നൊള്ളതു നേരാ. അതിന്റെ മുഴുവൻ വർക്കും താനാ ചെയ്തതു്; സമ്മതിച്ചു. അതൊന്നും പക്ഷേ, ഞാനല്ലല്ലോ തന്നെ ഏല്പിച്ചതു്. അരവിന്ദനല്ലേ? തന്റെ കയ്യക്ഷരം നല്ലതാ, തനിക്കു വരയ്ക്കാനറിയാം, എന്റെ അനീത്തീടെ ക്ലാസ്മേറ്റും ബസ്റ്റുഫ്രണ്ടുമാണു് എന്നു പറഞ്ഞതു നേരാ. അവൻ തന്നെ പേപ്പറുമൊക്കെ കൊണ്ടെത്തന്നതും തന്റെ കവിതേമൊക്കെ പത്രമാഫീസിൽ കൊടുത്തതുമൊക്കെ തന്നോടുള്ള സ്നേഹോം ബഹുമാനോം കൊണ്ടാ… അതിനു വേറെ അർത്ഥമൊന്നുമില്ല…’
കുഞ്ഞനിയന്റെ തൊണ്ടയിടറി; എപ്പോഴും പുഞ്ചിരിക്കുന്ന മുഖം കാറുകൊണ്ട മാനം പോലെ.
‘കുഞ്ഞനിയൻ നമ്പൂരി പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ലാ… ന്താപ്പോ ഇങ്ങനേക്കെപ്പറയാൻ?’ സാവിത്രിക്കുട്ടി പരിഭ്രമിച്ചു.
‘ഈ പെരുവഴീ വച്ചൊന്നും വിസ്തരിക്കാൻ വയ്യെടോ. അതാകും അടുത്ത ഗുലുമാലു്. നാളെ ശനിയാഴ്ചയല്ലേ. താൻ വീട്ടിലേയ്ക്കു വാ. മിനീം കൂടിയൊണ്ടാകുല്ലോ.’
നടന്നിട്ടും നടന്നിട്ടും തീരാത്തത്ര ദൂരം വീട്ടിലേക്കു്… അവസാനിക്കാത്ത രാത്രി… ഏതു കനലിലേക്കാണു് ഇനി ചാടേണ്ടതു്! പിറ്റേന്നു് സൗമിനിയുടെ വീട്ടിൽ സാവിത്രിക്കുട്ടി എത്തിയപ്പോൾ അവൾ മാത്രമേയുള്ളൂ.
‘എങ്ങാണ്ടു് ഗണപതിഹോമം… വല്യേപൂജാരി കുഞ്ഞേട്ടനേം നിർബ്ബന്ധിച്ചുകൊണ്ടുപോയി… വരാൻ വൈകും.’ മിനി പറഞ്ഞു. വീട്ടിലെ മറ്റുള്ളവർ ഏതോ കല്യാണത്തിനു പോയി. കമ്പയിൻഡ്സ്റ്റഡി എന്ന ഒഴിവുകഴിവിൽ മിനി സാവിത്രിക്കുട്ടിയെ കാത്തിരിക്കുകയായിരുന്നു… മിനി കാര്യം വിവരിച്ചു:
‘രാത്രി മുഴുവൻ സാവിത്രിക്കുട്ടി എഴുത്തെഴുതുന്നു. അതൊക്കെ കോളേജിൽ പോകുമ്പോൾ ബുക്കിലൊളിപ്പിച്ചു് കൊണ്ടുപോകുന്നു. ഏതോ ഫോട്ടോ ബുക്കിനകത്തു് ഒളിപ്പിച്ചു വച്ചിട്ടുണ്ടു്. എല്ലാവരും ഉറക്കം പിടിക്കുമ്പോൾ അതെടുത്തുവച്ചു നോക്കിയിരിക്കും… ദിവസവും അമ്പലത്തിൽ പോകുന്നതു് കുഞ്ഞനിയനെ കാണാനാണു്; അയാളാണല്ലോ കീഴ്ശാന്തി. ബാലേട്ടനു് സാവിത്രിക്കുട്ടി കത്തയച്ചു, അതു് കുഞ്ഞനിയന്റെ കാര്യത്തിൽ സഹായം ചോദിക്കാനല്ലെങ്കിൽ പിന്നെന്തിനാണു്…’
അതുമാത്രമല്ല, ബാബുക്കുട്ടേട്ടൻ നളിനിച്ചേച്ചിയുടെ വീട്ടിൽപോയി ബാലേട്ടനെ കണ്ടത്രെ; സാവിത്രിക്കുട്ടിയുടെ കത്തിലെന്താരുന്നൂന്നു ചോദിച്ചു. ‘അക്ഷരവിരോധികൾ അതൊന്നും അറിഞ്ഞിട്ടൊരു കാര്യോമില്ല. ആ കൊച്ചിനെ വെറുതെ വിട്ടേക്കുന്നതല്ലേ നല്ലതു്’ എന്നു ആക്ഷേപിച്ചു വിട്ടു. ‘ഇതൊക്കെ ഞങ്ങളെങ്ങനെ അറിഞ്ഞൂന്നാരിക്കും നീയിപ്പോ ചിന്തിക്കുന്നേ’ സൗമിനി തുടർന്നു:
‘ബാബുക്കുട്ടേട്ടൻ ഇന്നലെ കുഞ്ഞേട്ടനെ കാളേജീന്നു് വിളിച്ചിറക്കി ചോദ്യം ചെയ്തു. അയാൾ പറഞ്ഞ കാര്യങ്ങളാ ഇതൊക്കെ. നീയയച്ച കത്തുകൾ കുഞ്ഞേട്ടൻ ബാബുക്കുട്ടേട്ടനെ ഏല്പിക്കണമത്രെ. ഇല്ലെങ്കിൽ കാണിച്ചു തരാമെന്നൊരു ഭീഷണിയും’, കുഞ്ഞേട്ടൻ പറഞ്ഞു ‘എന്റെ ഫോട്ടോയും കത്തുകളും സാവിത്രിക്കുട്ടീടെ കയ്യീന്നു വാങ്ങിച്ചുതന്നാ ഞാനും തരാമെന്നു്. ദേഷ്യത്തിലാ പോയതത്രെ.’
അപ്പോൾ അതാണു കാര്യം! മേശപ്പുറവും പെട്ടിയുമൊക്കെ ആരോ പരിശോധിക്കുന്നുണ്ടെന്നു തോന്നീട്ടുണ്ടു്. താൻ രാത്രിയിലിരുന്നു് എഴുതുന്നതും, ആലോചിച്ചിരിക്കുന്നതും, ഫോട്ടോയെടുത്തു നോക്കുന്നതും ആരോ നിരീക്ഷിക്കുന്നുണ്ടു്. സാവിത്രിക്കുട്ടിക്കു ചിരി വന്നു. ഇതിന്റെ ഭാഗമാകണം പത്മേച്ചി ഒരിക്കൽ ചോദിച്ചു: ‘എന്നും രാത്രീ കത്തെഴുന്നതാർക്കാ സാവിത്രീ?’
‘എന്നുമില്ല. വല്ലപ്പോഴും എന്റെ വീട്ടിലേക്കു കത്തെഴുതാറൊണ്ടു്.’
‘വല്ലപ്പോഴുമേയൊള്ളല്ലേ, ഇവിടൊള്ളോരൊക്കെ കണ്ണുപൊട്ടമ്മാരാ?’ പത്മേച്ചി ഭീഷണിയുടെ സ്വരത്തിൽ ഇരുത്തി മൂളി. ഭർത്താവുമൊത്തു് വിരുന്നു വന്ന പത്മേച്ചി പോകാനിറങ്ങിയ വഴിയാരുന്നു.
സാവിത്രിക്കുട്ടിക്കു് സ്വയം വെറുപ്പുതോന്നി; എന്താണിങ്ങനെ! ആരാണു്, എന്തിനാണു് തനിക്കുചുറ്റും സംശയത്തിന്റെ വല നെയ്യുന്നതു്! ഈ വലക്കണ്ണികളിൽ കുരുങ്ങി എത്രനാൾ!
മടുപ്പിന്റെ, അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ ഇഴഞ്ഞുനീങ്ങി. ക്രിസ്തുമസു് പരീക്ഷ. തുറന്നുവച്ച പുസ്തകങ്ങൾക്കു മുൻപിൽ ശൂന്യമായ മനസ്സുമായി മണിക്കൂറുകൾ. മനസ്സിലെന്നല്ല, കണ്ണുകളിൽ പോലും അക്ഷരങ്ങൾ തങ്ങുന്നില്ല… വെറുതെ ഇരുന്നും കിടന്നും…
അഞ്ചു ദിവസത്തെ പരീക്ഷകൾ കഴിഞ്ഞു, എന്തൊക്കെയോ എഴുതി… ‘എങ്ങനെയുണ്ടായിരുന്നു’, ‘നല്ലവണ്ണമെഴുതിയോ’ എന്നൊന്നും ആരും ചോദിച്ചില്ല… വേണ്ടാ… ഇനി കണക്കു പരീക്ഷ മാത്രമേയുള്ളൂ… ഒന്നും പഠിക്കാനില്ല, ഏതു് ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി ചോദിച്ചാലും കണക്കും സയൻസും തെറ്റുകയില്ല… ശനിയും ഞായറുമാണു്… കഴിഞ്ഞ ദിവസങ്ങളിലെ മടുപ്പുകൾ ഉറങ്ങിത്തീർക്കണം.
…അടിച്ചുവാരലും കുളിയും അലക്കുമെല്ലാം കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു തരി ഉത്സാഹം തളിർനാമ്പുനീട്ടി… കാപ്പി കുടിച്ചു് മണി പത്തര… ആണുങ്ങളാരും വീട്ടിലില്ലെന്നു തോന്നുന്നു. രാധാമണിച്ചേച്ചിയും വലിയമ്മായിയും അടുക്കളയിൽ… എത്രയോ ദിവസങ്ങളായി ഈ തളത്തിലും വരാന്തയിലുമൊക്കെ സമാധാനത്തോടെ നടന്നിട്ടു്… അത്യാവശ്യത്തിനു പുറത്തിറങ്ങും; ആർക്കും മുഖം കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു… താനെന്തിനു മുഖമൊളിക്കണം, എന്തിന്റെ പേരിൽ എന്നു സ്വയം ചോദിച്ചുകൊണ്ടു തന്നെ ഒതുങ്ങിക്കൂടി… ഇന്നു പക്ഷേ, ആത്മവിശ്വാസം തോന്നുന്നു.
തളത്തിൽ നിന്നു് പൂമുഖത്തേക്കു് എത്തിനോക്കി… ഉവ്വു്, പതിവുപോലെ വല്യമ്മാവൻ കസേരയിൽ തലചായ്ചു് കിടക്കുന്നു, വായിക്കുകയല്ല… സാവിത്രിക്കുട്ടി ശബ്ദമുണ്ടാക്കാതെ പൂമുഖത്തേക്കു കയറി. ഇന്നലെ വൈകിട്ടു ഗേറ്റുകടന്നപ്പോളാണു് കണ്ടതു് വല്യമ്മാവൻ നിവർത്തിപ്പിടിച്ചു വായിച്ചുകൊണ്ടിരിക്കുന്നു ഒരു വാരിക. പേരുവായിക്കാൻ പറ്റിയില്ല. കുറച്ചു നാളായി കൃത്യമായൊന്നും കിട്ടുന്നില്ല… ദാ ഉണ്ടു്, ടീപ്പോയിയിൽ കിടക്കുന്നു. സാവിത്രിക്കുട്ടി ശബ്ദമുണ്ടാക്കാതെ വാരിക കയ്യിലെടുത്തു.
പെട്ടെന്നു് വലിയമ്മാവൻ കണ്ണുതുറന്നു… ‘അപ്പോൾ ഉറക്കമല്ലായിരുന്നു അല്ലേ.’ സാവിത്രിക്കുട്ടി മനസ്സിലോർത്തതല്ലാതെ ഒന്നും പറഞ്ഞില്ല; വെറുതെ വലിയമ്മാവനെ നോക്കി നിന്നു. കസേരയിൽ നേരേ ഇരുന്നു് സാവിത്രിക്കുട്ടിയെ നോക്കി; അപൂർവ്വമായ ആ പുഞ്ചിരി മുഖത്തു വിരിഞ്ഞു: ‘ങൂം… ഇനീം മാത്ത്സ് എക്സാം മാത്രേള്ളൂ അല്ലേ? നല്ല ഒരു ലേഖനമുണ്ടതിൽ, സയൻസാ… വായിച്ചോളൂ.’
സാവിത്രിക്കുട്ടിയുടെ മനസ്സിൽ നിന്നു് ആത്മനിന്ദയുടെ കാർമേഘം പറന്നകന്നു… മനസ്സിൽ സന്തോഷം നുരകുത്തി; വലിയമ്മാവനു സാവിത്രിക്കുട്ടിയെ മനസ്സിലാകും… അതുമതി… അതുമതി.
ചെറിയ വരാന്തയുടെ അറ്റത്തു് പൂത്തുലഞ്ഞു നിൽക്കുന്ന പിച്ചകത്തിന്റെ തണലിലിരുന്നു വാരിക തുറന്നു… ഒറ്റയിരുപ്പിൽ വാരിക വായിച്ചു തീർത്തു… മനസ്സിനെന്തൊരു കുളിർമ!
ഓ… തളത്തിലെ ക്ലോക്കിൽ മണി ഒന്നടിച്ചു. ഉണ്ണാൻ ചെല്ലാനുള്ള സമയം… രാധാമണിച്ചേച്ചി വിളമ്പിക്കൊടുത്ത ചോറും കറികളും സ്വാദോടെ കഴിച്ചു.
എന്തൊരാശ്വാസം! സാവിത്രിക്കുട്ടി മുറിയിൽ വന്നു് കസേരയിലിരുന്നു. മേശപ്പുറത്തു് തുറന്നുവച്ച ആൾജിബ്ര നോട്ട്… If a2 + b2 =… ; ഇല്ല, മനസ്സിലേക്കു കയറുന്നില്ല… ഏതോ മധുരഗാനത്തിന്റെ നേർത്ത ഈണം മനസ്സിനെ ആർദ്രമാക്കിക്കൊണ്ടേയിരിക്കുന്നു… കൺപോളകൾ തനിയെ അടഞ്ഞുപോകുന്നു… കഴിഞ്ഞ ദിവസങ്ങളിലെ മടുപ്പിന്റെ ഭാരം ഒഴിഞ്ഞുപോയ മനസ്സാണു്… നന്നായിട്ടൊന്നുറങ്ങണം… എത്ര ദിവസങ്ങളിലെ ഉറക്കമാണു് ബാക്കി കിടക്കുന്നതു്… ഉറങ്ങണം. നോട്ടുബുക്കിനുമുകളിൽ മടക്കിവച്ച കൈകളിലേക്കു തല ചായ്ച്ചു സാവിത്രിക്കുട്ടി…
…ഒരു മധുരസ്വപ്നത്തിന്റെ അലകളിലങ്ങനെ അലിഞ്ഞലിഞ്ഞു്… ആൾക്കൂട്ടത്തിന്റെ ആരവം… അതിനിടയിൽ ഉയർന്നുകേൾക്കുന്ന പ്രസംഗം… വശ്യമായ ശബ്ദം, തീക്ഷ്ണമായ വാക്കുകൾ… നടന്നിട്ടും നടന്നിട്ടും അങ്ങോട്ടെത്തുന്നില്ല… ആ ശബ്ദം… ആ വാക്കുകൾ… അതു് അരവിന്ദനാണു്… അരവിന്ദനടുത്തെത്തണം… കാലുകൾ മുമ്പോട്ടു പോകുന്നില്ല… പെട്ടെന്നു് തന്റെ തോളിൽ തൊട്ടതാരാണു്… ഓ അതു് അരവിന്ദനാണു്. കറുത്തു മെലിഞ്ഞ അരവിന്ദൻ; നീലസമുദ്രം പോലുള്ള കണ്ണുകൾ, സൗമ്യമായ നോട്ടം… രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂ… ഗൗരവത്തോടെയേ ഇടപെട്ടിട്ടുള്ളൂ… എന്നാലും ജീവിതത്തിലാദ്യമായി സാവിത്രിക്കുട്ടിയുടെ മുരടിച്ച മനസ്സിലൊരു ആമ്പൽപൂവായി വിരിഞ്ഞതു് ആരും അറിഞ്ഞില്ലല്ലോ… എന്നിട്ടിപ്പോൾ അരവിന്ദൻ! ഇല്ല, ഇതാരാ അരവിന്ദൻ തന്നെ തൊട്ടില്ല… അനങ്ങാൻ വിടാതെ തന്റെ തലയും മുതുകും ആരോ അമർത്തിപ്പിടിച്ചിരിക്കുന്നു. കഴുത്തനക്കാൻ വയ്യ. നിലത്തമർത്തിപ്പിടിച്ച തല തിരിക്കാൻ വയ്യ. എന്തൊരു വേദന…
പാതിയുണർച്ചയിൽ സാവിത്രിക്കുട്ടി കുതറാൻ നോക്കി; പിടിമുറുകുന്നു. അമർത്തിപ്പിടിച്ച വായ തുറക്കാനാകുന്നില്ല. ഞരങ്ങിയിട്ടു് ശബ്ദം പുറത്തേക്കു വരുന്നില്ല. വീണ്ടും ശക്തിയോടെ കുതറാൻ ശ്രമിച്ചു്. പൂണ്ടടക്കം പിടിച്ചിരിക്കുന്നയാൾ കൂടുതലമർത്തി. തൊണ്ടയിൽ നിന്നു വന്ന ശബ്ദം പാതി വഴിയിൽ തടഞ്ഞു. സാവിത്രിക്കുട്ടിയുടെ വലതു കക്ഷത്തിനിടയിൽക്കൂടി എന്തോ കട്ടിയുള്ള തടിപോലെന്തോ സാധനം കടത്തി മുമ്പോട്ടും പിമ്പോട്ടും വലിക്കുന്നു… ഒപ്പം അയാൾ കിതയ്ക്കുകയും… സാവിത്രിക്കുട്ടിക്കു ശർദ്ദിക്കണമെന്നു തോന്നി. തലയനക്കാനും കുതറാനും പറ്റുന്നില്ല… അപ്പോഴൊക്കെ വല്ലാതെ വേദനിപ്പിക്കുന്ന മട്ടിൽ അമർത്തുന്നു… ഓ ഇതവനാണു്—ബാബുക്കുട്ടേട്ടൻ… അറപ്പു് മനസ്സിലും ശരീരത്തിലും ആയിരം കാലുള്ള അട്ടകളായിഴഞ്ഞു. സാവിത്രിക്കുട്ടിയുടെ ബ്ലൗസിന്റെ കക്ഷത്തിലും സൈഡിലും എന്തോ നനവു് അവശേഷിപ്പിച്ചു് അയാൾ പിടിവിട്ടു…
ഒച്ചയുണ്ടാക്കാൻ പോയ സാവിത്രിക്കുട്ടിയുടെ വാപൊത്തി അയാൾ പറഞ്ഞു: ‘നീ വിളിച്ചുകേറ്റിയതാണെന്നു ഞാൻ പറയും, അവരതു വിശ്വസിക്കും… നമ്പൂരിച്ചെക്കനുമായി ചുറ്റിക്കളിക്കാനാ നീ കമ്പയിൻഡ് സ്റ്റഡിക്കു പോണേന്നും പറയും; വിശ്വസിപ്പിക്കും… ആരോടേലും പറഞ്ഞാൽ അന്നു നീ വിവരമറിയും.’
അയാളിറങ്ങിപ്പോയി; ഒന്നും സംഭവിക്കാത്തതുപോലെ.
പുറകെ രാധാമണിച്ചേച്ചിയുടെ വിളിവന്നു; ‘സാവിത്രീ വേഗമിങ്ങോട്ടൊന്നു വന്നേ… വേഗം വേണം.’
എന്തോ വൃത്തികെട്ട നനവു് ബ്ലൗസിൽ… അറപ്പാകുന്നു… മാറിയിടാനുള്ള ബ്ലൗസില്ല മുറിയിൽ… എല്ലാം നനച്ചിട്ടിരിക്കുന്നു… തോർത്തെടുത്തു തോളിലിട്ടുകൊണ്ടു് ഓടിച്ചെന്നു കുളിമുറിയിൽ കയറി. മഗ്ഗിൽ വെള്ളമെടുത്തു് ബ്ലൗസിന്റെ അഴുക്കുപറ്റിയ ഭാഗത്തു് കൈകൊണ്ടു് വെള്ളമൊഴിച്ചു് തേച്ചുകഴുകി. ബ്ലൗസിന്റെ നനവിനു വൃഥാമറയിട്ടു് തോർത്തു തോളിൽ ചുറ്റി ഹാഫ്സാരിയാക്കി. സാവിത്രിക്കുട്ടി അടുക്കളയിൽ ചെന്നു.
രാധാമണിച്ചേച്ചി നേരെ നോക്കിയില്ല. വലിയമ്മായി കറുത്ത മുഖവുമായി അടുക്കളയിലെ സ്റ്റൂളിൽ ഇരിപ്പുണ്ടു്. ചിരവയും തേങ്ങാമുറിയും ഒരു പ്ലേറ്റും കൂടി സാവിത്രിക്കുട്ടിയുടെ മുൻപിലേക്കു നിരക്കി നീക്കി വച്ചു് രാധാമണിച്ചേച്ചി പറഞ്ഞു: ‘ഇതൊന്നു് ചെരണ്ടിക്കേ.’ ഉവ്വു്, എന്തോ സംഭവിച്ചെന്നു് ഇവർ അറിഞ്ഞിട്ടു തന്നെയാണു് തന്നെ വിളിച്ചതു്… ആരും ഒന്നും ചോദിച്ചില്ല; പക്ഷേ, താൻ തെറ്റുകാരിയാക്കപ്പെട്ടിരിക്കുന്നു… അവരുടെ നോട്ടം…
തേങ്ങ ചിരകി വച്ചു് സാവിത്രിക്കുട്ടി മിറ്റത്തിറങ്ങി. അയയിൽ നിന്നു് നനച്ചിട്ട തുണികളെടുത്തു മുറിയിൽ കയറി ശരീരം കഴുകിത്തുടച്ചു പുതിയ ബ്ലൗസിട്ടു.
ഓർക്കുന്തോറും അടിവയറ്റിൽ നിന്നു് എന്തോ ഉരുണ്ടുകൂടുന്നു, ശർദ്ദിച്ചു പോകും… അയാൾ തന്നെ എന്താ ചെയ്തതെന്നു് എങ്ങനെ പറയാനാണു്. എന്താണു പറയേണ്ടതു്… ആരോടാ പറയാൻ പറ്റുക. തന്നെ ആരും വിശ്വസിക്കില്ല; തന്നെ മനസ്സറിയാത്ത ഏതോ അപവാദത്തിന്റെ പുകമറയിലാക്കിയിട്ടുണ്ടു് അയാൾ… ഇപ്പോളിതും… അയാളെന്തായിരിക്കും മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിച്ചിരിക്കുക… എന്തായാലെന്താ… താനായിട്ടു് തെറ്റൊന്നും ചെയ്തിട്ടില്ല.
സാവിത്രിക്കുട്ടി മുറിയിൽ കയറി തുറന്നുവച്ച കണക്കുബുക്കിൽ തന്നെ ദൃഷ്ടിയുറപ്പിച്ചിരുന്നു, വരാൻ പോകുന്ന കൊടുങ്കാറ്റുകളെ നേരിടാനുറച്ചു്…
സന്ധ്യകഴിഞ്ഞപ്പോൾ ഊണു മുറിയിൽ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം… ദിവാകരേട്ടൻ വന്നയുടനെ വലിയമ്മായി പരാതി പറഞ്ഞുകാണും… ബാബുക്കുട്ടേട്ടൻ ഇപ്പോൾ വന്നേയുള്ളൂന്നു തോന്നുന്നു. അയാളെന്തോ വാശിയോടെ തർക്കിക്കുന്നുണ്ടു്… ഒന്നും വ്യക്തമല്ല. പക്ഷേ, ആ ബഹളത്തിന്റെ കേന്ദ്രബിന്ദു താനാണു്… സാവിത്രിക്കുട്ടി വേദനയോടെ ചെവിയോർത്തു. ഇപ്പോ ദാ, കൂടുതലുച്ചത്തിൽ കേൾക്കുന്ന ശബ്ദം ശശിച്ചേട്ടന്റെയാണു്. ദേഷ്യം വന്നാൽ കടുവയാണു്. അതിനിടെ അടിയുടെ ശബ്ദം… സാവിത്രിക്കുട്ടി തളർന്നുപോയി. ഇതിനെല്ലാം കാരണം താനാണു്: പക്ഷേ, താനെന്തു തെറ്റാണു് ചെയ്തതു്! ഭൂമി പിളർന്നു താഴോട്ടു പോകാനായെങ്കിൽ!
സാവിത്രിക്കുട്ടി അന്നു നാലുമണിച്ചായ കുടിക്കാൻ ചെന്നില്ല, രാത്രിയിൽ കഞ്ഞികുടിക്കാനും പോയില്ല… ആരും അന്നു് അവിടെ അത്താഴം കഴിച്ചിട്ടില്ലെന്നു പിന്നീടറിഞ്ഞു… രാത്രിയിൽ എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ല, ഒന്നു മയങ്ങാൻ തുടങ്ങുമ്പോഴേക്കും ദുഃസ്വപ്നങ്ങളുടെ ഘോഷയാത്ര… കാളുന്ന വയറിന്റെ മുരളൽ… നേരം വെളുക്കുന്നതിനും വളരെ മുൻപേ റാന്തലും കത്തിച്ചെടുത്തു്, തിരിതാഴ്ത്തി വച്ചു് പേടികൊണ്ടു ചൂളിയ, സാവിത്രിക്കുട്ടി മാടൻതറയുടെ മുന്നിലൂടെ ഒരേക്കർ പുരയിടത്തിന്റെ തെക്കുകിഴക്കേ അതിരിലെ കക്കൂസിൽ പോയി വന്നു; മറ്റു മാർഗ്ഗമില്ലായിരുന്നു.
രാവിലെ കാപ്പികുടിക്കാനും സാവിത്രിക്കുട്ടി പോയില്ല… ആരുടേയും അനക്കമൊന്നും പുറത്തു കേട്ടതുമില്ല. പത്തുപതിനൊന്നു മണിയായിക്കാണും, രാധാമണിച്ചേച്ചി വന്നു് സാവിത്രിക്കുട്ടിയെ വിളിച്ചു.
സാവിത്രിക്കുട്ടി അടുക്കളയിൽ ചെന്നു; കൊരണ്ടിപ്പലകയെടുത്തിട്ടു് ഇരുന്നു. രാധാമണിച്ചേച്ചി വച്ചുകൊടുത്ത ദോശയും ചായയും നോക്കി അനങ്ങാതിരുന്നു അവൾ. എന്തിനെന്നറിയാതെ കരച്ചിൽ വന്നു മുട്ടിനിൽക്കുന്നു. അപ്പോഴാണു് വലിയമ്മായി അടുക്കളയിലോട്ടു വന്നതു്. വന്ന വഴിയെ സാവിത്രിയുടെ നേരെ ഒരു ചാട്ടം:
‘നീയെന്തു ഭാവിച്ചാ ഈ തൊടങ്ങ്യേക്കണേ… എന്റെ ആമ്പിള്ളേരെ കൊലയ്ക്കു കൊടുത്തേ അടങ്ങൂന്നാ? അടങ്ങിയൊതുങ്ങി കഴിഞ്ഞോണംന്നു് അന്നേ പറഞ്ഞതല്ലേ നെന്നോടു്’
ദോശയിൽ ചട്ണി ഒഴിക്കേണ്ടി വന്നില്ല. കണ്ണുനീരിന്റെ ഉപ്പും നനവും ധാരാളമായി…
‘ഞാൻ പൊക്കോളോം… എന്നെ ബസ്സിക്കേറ്റിവിട്ടാമതി.’ സാവിത്രിക്കുട്ടി ഏങ്ങിക്കരഞ്ഞു.
‘അതെ, എന്റെ പിള്ളേരു ചീത്ത കേട്ടോട്ടെന്നു്! ഇപ്പ നെന്നെ അങ്ങോട്ടുകെട്ടിയെടുത്താ ആളുകളോടെന്താ പറയ്യാ? ഇപ്പത്തന്നെ ആ ഗോമതി എന്തൊക്കെയാ ഗുലുമാലൊണ്ടാക്ക്വാന്നു് ആർക്കറിയാം. ബാബു രാവിലെ തന്നെ ഭാണ്ഡോം കെട്ടും മുറുക്കി എറങ്ങിപ്പോയി. പാവം, അവന്റെ സങ്കടം കാണണം… അവനെന്നോടു് ആണയിട്ടു പറഞ്ഞു അവൻ തെറ്റൊന്നും ചെയ്തില്ലാന്നു്; നീ കാരണമാണു്. അതെങ്ങനാ, എന്തുപറഞ്ഞാലും ശശീടെ തലേക്കേറണ്ടേ. കോമരം തുള്ളി നിക്ക്വാരുന്നില്ലേ… ആ ചെറുക്കന്റെ രണ്ടു കരണത്തും മാറിമാറി അടിച്ചില്ലേ. ദിവാകരൻ കേറിപ്പിടിച്ചില്ലാരുന്നേ… ഒരാളെ മാത്രം പറഞ്ഞിട്ടെന്താ… ആമ്പിള്ളാര്ടെ മുമ്പീ കൊഞ്ചാൻ നിക്കരുതെന്നു പറഞ്ഞിട്ടൊള്ളതല്ലാരുന്നോ… അസത്തു്!’ വലിയമ്മായി കൂടുതൽ രൗദ്രയായി.
‘ഞാനാര്ടെയടുത്തും കൊഞ്ചാൻ ചെന്നിട്ടില്ലാ… എനിക്കു പോകണം. ഞാൻ വല്യമ്മാവനോടു പറയാം എന്നെ ബസ്സീക്കേറ്റിവിടാൻ!’ സാവിത്രിക്കുട്ടി തലയുയർത്തിനിന്നു പറഞ്ഞു. അവൾ തുടർന്നു: ‘ആരു ചോദിച്ചാലും പറഞ്ഞോളൂ സാവിത്രി ചീത്തത്തരം കാണിച്ചതുകൊണ്ടു് എറക്കി വിട്ടതാണു്… ഞാനും അതുതന്നെ പറഞ്ഞോളാം… വല്യമ്മായീടെ മക്കളെയാരേം പറയില്ല, സത്യം.’
പെട്ടെന്നു് പകച്ചുപോയ വലിയമ്മായി അല്പസമയമെടുത്തു ശാന്തയാകാൻ; എന്നിട്ടും ഒട്ടും മയമില്ലാതെ പറഞ്ഞു: ‘അതുവേണ്ടാ… നീയിപ്പ പോണ്ടാ… ഇനീം എന്റെ പിള്ളേരേം അവരടച്ചനേം തമ്മിത്തെറ്റിക്കാനാ… വേണ്ടാ… ഏതിനും മൂന്നുമാസല്ലേ ഒള്ളൂ… പരീക്ഷ കഴിഞ്ഞോട്ടെ.’
ആരും സാവിത്രിക്കുട്ടിയോടു് ഒന്നും ചോദിച്ചില്ല, അന്നുച്ചയ്ക്കു എന്താണുണ്ടായതെന്നു്. സാവിത്രിക്കുട്ടിക്കു് ആരോടും പറയാനും വയ്യ ആ കടുത്ത അപമാനത്തെപ്പറ്റി, അറപ്പുളവാക്കുന്ന സംഭവത്തെപ്പറ്റി… അതിനുള്ള വാക്കുകളില്ല അവളുടെ പക്കൽ.
…ആ വീടു് പണ്ടത്തേക്കാൾ ഗൗരവം എടുത്തണിഞ്ഞു. സാധാരണ തന്നെ ആ വീട്ടിലെ അംഗങ്ങൾ തമ്മിൽ കുടുംബചർച്ചകളോ തമാശയോ വിശേഷങ്ങളോ പറയുന്നതോ ഒന്നും സാവിത്രിക്കുട്ടി കേട്ടിട്ടില്ല, അവരൊത്തു കൂടുന്നതു കണ്ടിട്ടുമില്ല… പക്ഷേ, പണ്ടു് തന്നെ തീരെ ശ്രദ്ധിക്കാത്ത ദിവാകരേട്ടന്റെ ഇപ്പോഴത്തെ ഭാവം മനസ്സിലാക്കാനാകുന്നില്ല. താൻ കാണാതെ തന്നെ ശ്രദ്ധിക്കുന്നതുപോലെ. ബാബുക്കുട്ടേട്ടൻ ദിവാകരേട്ടനോടു് എന്താണു് വിളമ്പിയതാവോ! ശശിച്ചേട്ടനുമായി കണ്ടുമുട്ടാറു തന്നെയില്ല, വലിയ തിരക്കിലാണത്രെ. നാന്നിച്ചേച്ചിയും നാത്തൂനും കൂടി ഇടയ്ക്കു് വന്നു് വലിയമ്മായിയുമായി അടുക്കളയിൽ രഹസ്യചർച്ച നടന്നു… ബാബുക്കുട്ടൻ നാന്നിച്ചേച്ചിയോടും ബാലേട്ടനോടും പരാതി പറഞ്ഞത്രെ… പക്ഷേ, സാധാരണപോലെയുള്ള കാരണവത്തി ഉപദേശത്തിനൊന്നും സാവിത്രിക്കുട്ടിയുടെ അടുത്തു് നാന്നിച്ചേച്ചി വന്നില്ല.
പക്ഷേ, ആ സംഭവത്തോടെ വല്യമ്മാവനു വാത്സല്യം കൂടിയതേയുള്ളൂ. പണ്ടത്തേക്കാൾ പരിഗണിക്കുന്നു. അധികം സംസാരിക്കാറില്ലാരുന്ന വല്യമ്മാവൻ കോളേജ് വിശേഷങ്ങളും പുതിയതായി വന്ന പുസ്തകങ്ങളെപ്പറ്റിയും ചോദിക്കുന്നു…
ദിവാകരേട്ടന്റെ പുതിയ ഭാവത്തിന്റെ അർത്ഥം പിടികിട്ടി; കണക്കുപരീക്ഷ കഴിഞ്ഞ അന്നു രാത്രിയിൽ. ഇനി മൂന്നുമാസം മതി. തന്റെ വീട്ടിലെ നിസ്സഹായതകളുടെ സാന്ത്വനത്തിലേക്കു തനിക്കു തിരിച്ചുപോകാമെന്നുള്ള സന്തോഷം ജന്നലരികിൽ നിന്നു് ആകാശത്തിലെ നക്ഷത്രങ്ങളുമായി പങ്കിടുമ്പോഴുണ്ടു് ഒരു കാൽപെരുമാറ്റം… മുറ്റത്തു് ജനലരികിൽ ദിവാകരേട്ടൻ!
‘ആരോടാ വർത്തമാനം പറഞ്ഞെ? ഇനിയാരെയാ നോട്ടം? ഞാൻ മതിയോ? എനിക്കുമുണ്ടു് മോഹം’, ദിവാകരേട്ടന്റെ ശബ്ദത്തിനു വിറയൽ.
സാവിത്രിക്കുട്ടി നിന്നു കത്തി… നിന്നിടത്തു നിന്നിളകാനാകുന്നില്ല… ഈശ്വരാ… അച്ഛനേപ്പോലെ കണ്ടയാൾ! ഇനിയാരാ തന്നോടിതു ചോദിക്കുക… വലിയമ്മാവനോ!!
…നോക്കെത്താത്ത വിജനമായ ഒറ്റയടിപ്പാതയിലൂടെയാണു് സാവിത്രിക്കുട്ടി നടക്കുന്നതു്. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല… മൂന്നുമാസം. നീണ്ട കാലയളവ്! വാക്കുകൾ എത്ര കുറയ്ക്കാമോ അത്രയ്ക്കും കുറച്ചു. ദിവാകരേട്ടന്റേയും രാധാമണിച്ചേച്ചിയുടേയും കല്യാണാലോചനകളും അതിന്റെ ഒരുക്കങ്ങളിലുമായിരുന്നു എല്ലാവരും. സാവിത്രിക്കുട്ടി അപ്രസക്തയായിക്കഴിഞ്ഞിരുന്നു.
പരീക്ഷ കഴിഞ്ഞു. എന്താണെഴുതിയതെന്നു സാവിത്രിക്കുട്ടിക്കറിയില്ല… എന്തായാലെന്താ… സർക്കാർ ജോലിക്കു് എസ്. എസ്. എൽ. സി. മതി… ഇനി എങ്ങനെയെങ്കിലും നാട്ടിലെത്തണം.
മാർച്ചു് 31, കോളേജടച്ചു… ‘ദിവാകരേട്ടന്റെ കല്യാണം ഏപ്രിൽ അഞ്ചിനു്. ചോറ്റാനിക്കരയാണു് പെണ്ണിന്റെ വീടു്… ചോറ്റാനിക്കര അമ്പലത്തിൽ വച്ചു കല്യാണം… രാധാമണിച്ചേച്ചിയുടെ ചെറുക്കൻ തുറവൂർക്കാരൻ, കല്യാണം ആറാം തീയതി… ആദ്യത്തെ കല്യാണം കഴിഞ്ഞു് അന്നു നാട്ടിൽ തങ്ങി പിറ്റേന്നു രാധാമണിച്ചേച്ചിയുടെ കല്യാണം… അവിടന്നു തിരുവനന്തപുരത്തേക്കു് രാധാമണിച്ചേച്ചിയുടെ വരനു് ഭീലായിലാണു് ജോലി. ലീവ് കുറവു്. ആറാം തീയതി കഴിഞ്ഞാൽ അവർക്കു പറ്റിയ മുഹൂർത്തം ഇല്ല, ആ മാസം.’ രാധാമണിച്ചേച്ചി സന്തോഷത്തോടെ വിവരിച്ചതു് സാവിത്രിക്കുട്ടി കേട്ടുനിന്നു.
അന്നുരാത്രിയിൽ ആരും കാണാതെ രാധാമണിച്ചേച്ചി സാവിത്രിക്കുട്ടിയുടെ മുറിയിൽ വന്നു. ഒരു ചെറിയ കടലാസുപൊതി നീട്ടി. ‘ഇതു നീയെടുത്തോ, നാന്നീടെ നാത്തൂൻ തന്നതാ… നിന്റെ കയ്യിൽ കോളേജീന്നു കിട്ടിയ കാശിന്റെ ബാക്കി കാണുവല്ലോ. ഇതിന്റെ വെല എനിക്കറിയില്ല. നീ എന്തെങ്കിലും തന്നാമതി. എനിക്കു കൺമഷീമൊക്കെ വാങ്ങാനാ… നിനക്കു എന്തെങ്കിലും സമ്മാനമായി തരണംന്നുണ്ടാരുന്നു… എന്റെ കയ്യിലൊന്നുമില്ല മോളേ, അതുകൊണ്ടാ… നീ വെഷമിക്കണ്ട. അന്നെന്താ ഒണ്ടായേന്നൊക്കെ എനിക്കറിയാം, നീ കുറ്റക്കാരിയല്ലാന്നുമറിയാം… ആ ബാബുക്കുട്ടൻ എന്താണ്ടൊക്കെ അമ്മോടു പറഞ്ഞിട്ടൊണ്ടു്.’ സാവിത്രിക്കുട്ടി മൂന്നുരൂപയെടുത്തു് രാധാമണിച്ചേച്ചിക്കു കൊടുത്തു. ‘അയ്യോ, ഇത്രേന്നും ഇതിനു വെലയില്ല മോളെ. എനിക്കൊരൊന്നര രൂപേടെ കാര്യേള്ളൂ, അതുമതി!’ രാധാമണിച്ചേച്ചി.
‘അല്ല രാധാമണിച്ചേച്ചി. അതിരിക്കട്ടെ. എന്തിനെങ്കിലും എടുക്കാം. എന്റെ കയ്യിൽ കാശൊണ്ടു്.’
പിറ്റേന്നു സാവിത്രിക്കുട്ടി തന്റെ തുണികളും കവിതാനോട്ടുബുക്കും ഒരു കൊല്ലം കോളേജിൽ പഠിച്ചപ്പോൾ അവൾക്കുവേണ്ടി ചിലവാക്കിയ പൈസയുടെ കണക്കെഴുതിയ ബുക്കും (രണ്ടു ഹാഫ്സാരിയുടേയും, നവംബർ ഒന്നിനു ഉടുക്കാൻ വാങ്ങിച്ച വെള്ളസാരിയുടേയും ബ്ലൗസ്സിന്റേയും തുക ഊഹിച്ചെഴുതാനേ പറ്റിയുള്ളൂ) സഞ്ചിയിൽ കുത്തിനിറച്ചു. കോളേജിലെ കണക്കുബുക്കിൽ നിന്നു് കവിതാബുക്കിലേക്കു സ്ഥലം മാറിയ ഫോട്ടോകൾ എടുത്തുകൊണ്ടുചെന്നു് രാധാമണിച്ചേച്ചിയുടെ കയ്യിൽ കൊടുത്തു. അതു മറിച്ചും തിരിച്ചും നോക്കി രാധാമണിച്ചേച്ചി വാപൊളിച്ചു: ‘ഇതാരാടീ സാവിത്രീ… ഈ കെളവൻ കഷണ്ടിത്തലയന്റെ ഫോട്ടോയാണോ നീ ഒളിച്ചുവച്ചിരുന്നേ?’ ‘ങൂം. അതേ… അതു് വെറുമൊരു മനുഷ്യനല്ല. റഷ്യയിലെ ബോൾഷെവിക് വിപ്ലവം നയിച്ച ആളാണു്. ഇന്നത്തെ കമ്യൂണിസ്റ്റു രാജ്യം, സോവിയറ്റു് സോഷ്യലിസ്റ്റ് റിപ്പബ്ലിക്… ഇതാണു് മഹാനായ ലെനിൻ.’
‘മതി മോളേ എനിക്കൊന്നും മനസ്സിലാകുകേലാ. ഈ പടം എനിക്കെന്തിനാ?’ രാധാമണിച്ചേച്ചി പരിഭ്രമിച്ചതുപോലെ.
‘അതു് ശശിച്ചേട്ടനു് കൊടുക്കണം. ആരോടും പറയാതെ ഞാൻ ‘സോവിയറ്റുയൂണിയ’ നിന്നു വെട്ടിയെടുത്തതാ… ഞാനെന്നും നോക്കീരുന്നതു് ഈ ഫോട്ടോകളാ… ലോകത്തിലേക്കും വച്ചു് ഏറ്റവും ഇഷ്ടം ലെനിനോടാ… ഞാനും ലെനിനെപ്പോലെയാകും… ആ പടം കണ്ടുപിടിക്കാനാ ബാബുക്കുട്ടനും, പത്മേച്ചിയും…’
സാവിത്രിക്കുട്ടിയുടെ തൊണ്ടയിടറി. മറ്റു രണ്ടു പടങ്ങൾ കൂടിയെടുത്തു് സാവിത്രിക്കുട്ടി രാധാമണിച്ചേച്ചിയെ കാണിച്ചു.
‘ഇതു് വ്ളാഡിമിർ കുടുംബം… ആ നടുക്കിരിക്കുന്ന രണ്ടുമൂന്നു വയസ്സുള്ള കുഞ്ഞുപയ്യനില്ലേ, അതാണു് ലെനിൻ… ഈ പടം ഞാനെടുത്തൂന്നു പറയണം ശശിച്ചേട്ടനോടു്’
ഏപ്രിൽ മൂന്നാം തീയതി രാവിലെ എല്ലാവരും പുറപ്പെട്ടു. പൂവത്തുംപറമ്പിൽ വീട്ടിലെത്തിയപ്പോൾ മണി രണ്ടു്. വിശന്നുതളർന്നുപോയി എല്ലാവരും… ചെന്നു കയറിയപാടെ അമ്മൂമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു… ഒന്നരക്കൊല്ലം മുൻപു് അപ്പൂപ്പന്റെ മരണത്തിനു വന്നപ്പോൾ കണ്ടതിൽ നിന്നു് കാര്യമായ മാറ്റം ഒന്നുമില്ല. അതേ തലയെടുപ്പു്. ധാർഷ്ട്യത്തിന്റെ ശബ്ദം: ‘ങാ, എല്ലാരുമൊണ്ടല്ലോ… പത്മാവതീടെ ചെറുക്കൻ വന്നില്ലേ… ഓ, ഇവളുമൊണ്ടോ നിങ്ങടെ കൂടെ! ഇവടെ പടിത്തമൊന്നും ഇതുവരേം കഴിഞ്ഞില്ലേ?’
‘ങാ, അവൾടെ പരീക്ഷ കഴിഞ്ഞു. വീട്ടിലാക്കാൻ പോകുവാ… എന്നാ നീ പൊക്കോ, സാവിത്രി. അമ്മ നെന്നെ നോക്കിയിരിക്ക്യാരിക്കും… വേഗം ചെല്ലു്.’ വലിയമ്മായി പറഞ്ഞു.
‘ഇവളു വരുന്നില്ലേ കല്യാണത്തിനു്’ അമ്മൂമ്മ.
‘ഓ ഇല്ല. കാറിൽ സ്ഥലമൊണ്ടാകുകേല’ വലിയമ്മായി.
സാവിത്രിക്കുട്ടി തുണിസഞ്ചിയുമായി പെട്ടെന്നിറങ്ങി. തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു. ഒരു ഗ്ലാസു് വെള്ളം ചോദിക്കണമെന്നുണ്ടായിരുന്നു, വേണ്ടാ… പടിക്കലെത്തി തിരിഞ്ഞുനോക്കി. ഉവ്വു്. ചിറ്റമ്മ എല്ലാവർക്കും ഗ്ലാസ്സിൽ എന്തോ കൊടുക്കുന്നുണ്ടു്… നന്നായിവരട്ടെ… ക്ഷേത്രപ്പറമ്പിലെത്തിയപ്പോൾ കാവിലെ കുളത്തിലിറങ്ങി രണ്ടു കൈ കൊണ്ടും വയറുനിറയെ വെള്ളം കോരിക്കുടിച്ചു…
വീട്ടിലെത്തിയപ്പോൾ വിചാരിച്ചതുപോലെ തന്നെ. കഞ്ഞിവച്ചിട്ടില്ല. രാവിലെ പുഴുങ്ങിയ ഉണക്കക്കപ്പയുടെ ഒരു പങ്ക് അമ്മ മകൾക്കു കരുതി വച്ചിട്ടുണ്ടു്… അമ്മ തേയില വെള്ളമുണ്ടാക്കി. അതുമാത്രം കുടിച്ചു സാവിത്രിക്കുട്ടി… ആഹാരം കയ്യിലെടുത്തിരുന്നെന്നും വഴിയിൽ വച്ചു കഴിച്ചെന്നും അവൾ പറഞ്ഞു. അമ്മ അതു വിശ്വസിച്ചില്ലെന്നു് ആ മുഖം വ്യക്തമാക്കി, അമ്മയ്ക്കറിയുന്നതുപോലെ ആ മകളെ മറ്റാർക്കറിയാം.
രാധാമണിച്ചേച്ചിക്കു കൊടുത്ത മൂന്നുരൂപയുടെ ബാക്കി പതിനേഴുരൂപയോളം സാവിത്രിക്കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നു. കയ്യിൽ അതു വച്ചുകൊടുത്തപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞു… ഉണക്ക കപ്പ പുഴുങ്ങിയതു് അനുജനും അനുജത്തിക്കും എടുത്തുകൊടുത്തു അമ്മ. പിന്നെ രണ്ടു കൈതോല വട്ടിയും അഞ്ചുരൂപയും കൊടുത്തു് അവരെ കടയിലയച്ചു…
നാലുമണിയായപ്പോൾ സാവിത്രിക്കുട്ടിയുടെ അമ്മയുടെ ഉത്സാഹം നിറഞ്ഞ വിളിവന്നു: ‘എല്ലാരും ഉണ്ണാൻ വാ… മണിനാലായി.’
രണ്ടുമൂന്നു തരം കറികളും കൂട്ടി എല്ലാവരും കൂടിയിരുന്നു് ഉരുളയുരുട്ടി ഉണ്ണുന്നു… വിശന്നിരുന്ന അച്ഛൻ ഒരു ഉരുളയുണ്ടപ്പോൾ ഇറക്കാൻ വിഷമിക്കുന്നതുപോലെ. ചൂടുള്ള ജീരകവെള്ളമെടുത്തു കൊടുത്തു അമ്മ… അച്ഛൻ ആശ്വാസത്തോടെ സാവകാശം ഉണ്ണാൻ തുടങ്ങി… ‘താനും ഇരിക്കു്’ സാവിത്രിക്കുട്ടിയുടെ അച്ഛൻ അമ്മയോടു പറഞ്ഞു…
തന്റെ അമ്മയുടെ ഓരോ ഉരുളയിലും കണ്ണീരിന്റെ നനവൂറി വീഴുന്നതു് വിങ്ങലോടെ നോക്കിയിരുന്ന സാവിത്രിക്കുട്ടി ഒരു തീരുമാനമെടുത്തു—ഈ വീട്ടിൽ ഒരു നേരമെങ്കിലും കഞ്ഞിവയ്ക്കണം; അച്ഛനു് പാലും മരുന്നും വേണം… ഒരു ജോലി നേടണം; അതെന്തു ജോലിയായാലും ശരി…
ഒന്നും നടന്നില്ല; അതിനു മുൻപുതന്നെ സാവിത്രിക്കുട്ടി വീണ്ടും വല്യമ്മാവന്റെ, അല്ല ദിവാകരേട്ടന്റെ വീട്ടിലെത്തി… അഭയാർത്ഥിയായാണോ അഗതിയായാണോ… ജോലിക്കാരിയായാണോ… അറിയില്ല, സാവിത്രിക്കുട്ടിക്കറിയില്ല.
മെയ് മാസം തീരാറായിരുന്നു. പ്രീയൂണിവേഴ്സിറ്റി പരീക്ഷയുടെ റിസൽറ്റുവന്നു…
സാവിത്രിക്കുട്ടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല; എന്നിട്ടും റിസൽറ്റു കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു—ഫസ്റ്റ് ക്ലാസില്ല. രവീന്ദ്രൻ ചേട്ടനു ദേഷ്യം വന്നു: ‘അവൾടെ അഹങ്കാരമാ… എപ്പോഴും പിന്നെ അവളാരിക്കും ഒന്നാമതെന്നു വിചാരിച്ചോ!’
മാർക്ക്ലിസ്റ്റു വന്നു, മാർക്കല്ല ഗ്രേഡാണു്: കണക്കിനും സയൻസു് വിഷയങ്ങൾക്കും ‘ഏ പ്ലസ്’, ഇംഗ്ലീഷിനു് ‘എ’ പിന്നെ ‘ബി പ്ലസും’ ‘ബി’ യും പിന്നൊരു ‘സി പ്ലസും…’ ടെക്സ്റ്റുബുക്കുപോലുമില്ലാതെ വെറുതെയിരുന്നു സ്വപ്നം കണ്ടുഴപ്പിയ ഹിന്ദിക്ലാസ്; റ്റീച്ചറിനു പറയാനുള്ളതു് ഒരേ താളത്തിലങ്ങു പറഞ്ഞുപോകും… തോൽക്കുമെന്നാ വിചാരിച്ചതു്; എന്നിട്ടും ‘സി പ്ലസ്…’ തനിക്കു ഒരു പ്രയോജനവുമില്ലാത്ത മാർക്ക്ലിസ്റ്റും സർട്ടിഫിക്കറ്റും… എന്നിട്ടും സാവിത്രിക്കുട്ടി വെറുതെ ദുഃഖിച്ചു.
പക്ഷേ, ദുഃഖിച്ചിരിക്കാൻ സമയം കിട്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓർക്കാപ്പുറത്തു് അമ്മയുടെ അറിയിപ്പു്.
‘സാവിത്രീ, നെന്റെ തുണിയൊക്കെ നനച്ചിടു് നാളെ ആലപ്പുഴയ്ക്കു പോകണം. രവീന്ദ്രൻ നെന്നെ കൊണ്ടാക്കും.’
എന്തിനു് ആലപ്പുഴ? സാവിത്രിക്കുട്ടിക്കു മനസ്സിലായില്ല. ദിവാകരേട്ടനു് സ്ഥലം മാറ്റമാണെന്നറിഞ്ഞിരുന്നു… പക്ഷേ, തന്നെയെന്തിനു് അങ്ങോട്ടയയ്ക്കണം?
‘ഞാനിനി അങ്ങോട്ടു പോകില്ല. എനിക്കു വയ്യാ അമ്മേ!’ സാവിത്രിക്കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ടുപറഞ്ഞു.
‘ഇതവൾടെ ധിക്കാരമാ അമ്മേ… മൂന്നുകൊല്ലം അവടെ സുഖിച്ചു കഴിഞ്ഞപ്പ ഇതൊന്നും തോന്നീല്ലല്ലോ. സിക്സ്ത് കഴിഞ്ഞപ്പ ഇങ്ങോട്ടുപോരുകാന്നു പറഞ്ഞിട്ടു്… അപ്പോ അവക്കു കോളേജീ പടിക്കണം… അതിനവരു വേണം… ഇപ്പോന്താ? ഇതവൾടെ അഭിനയമാ അമ്മേ!’ രവീന്ദ്രൻചേട്ടൻ അമ്മയെ എരിവുകേറ്റി.
‘ഇവളെ അങ്ങോട്ടൊന്നു വിടാമോന്നു ചോദിച്ചപ്പം ഞാൻ സന്തോഷിച്ചു. ഒരു വയറു കൊറഞ്ഞുകിട്ട്വല്ലോന്നു വച്ചിട്ടല്ല, പത്തുപതിനേഴു വയസ്സായ ഒരു പെണ്ണിനെ അടച്ചൊറപ്പില്ലാത്ത വീട്ടിലു് വച്ചോണ്ടിരിക്കുമ്പോള്ള വേവലാതി ആർക്കും മനസ്സിലാകുകേലാ… ദിവാകരന്റെ പെണ്ണിനു് ഗർഭത്തിന്റെ ക്ഷീണോം ഛർദ്ദീമൊക്കെയാ. സരസ്വതിച്ചേട്ടത്തി മാത്രായിട്ടു് എല്ലാംകൂടെ… ഒരു കൈസഹായത്തിനാകൂല്ലോന്നു വച്ചിട്ടാ അവരു പറഞ്ഞതു്. അപ്പോ ദാ, അവൾടെയൊരു നെഗളിപ്പു്! എന്റെയൊരു വിധി എന്റെ ഭഗവതീ…’ അത്രേം പറഞ്ഞു് പൊട്ടിക്കരഞ്ഞു് സാവിത്രിക്കുട്ടീടമ്മ സ്വയം അഞ്ചാറു നെഞ്ചത്തടി; ‘ഞാനിങ്ങനെ തീരട്ടെ, ആർക്കും ചേതം!’ പതം പറഞ്ഞു് വിതുമ്പി…
…സാവിത്രിക്കുട്ടി പാവാടയും ബ്ലൗസും നനച്ചിട്ടു.
പിറ്റേന്നു് ഒരു സഞ്ചിയിൽ സ്വന്തമായുള്ള രണ്ടു സെറ്റുപാവാടയും ബ്ലൗസും കവിതാനോട്ടുബുക്കും മാത്രം എടുത്തുവച്ചു് രവീന്ദ്രൻ ചേട്ടനൊപ്പം ഇറങ്ങി…
ദിവാകരൻ ചേട്ടന്റെ ഭാര്യ ശ്യാമളച്ചേട്ടത്തിയെ ആദ്യമായിട്ടു കാണുകയാണു്… ചെറിയ ക്ഷീണമുണ്ടു്. വലിയ ഛർദ്ദിയുമൊന്നും കണ്ടില്ല. ദിവാകരൻ ചേട്ടൻ ആഫീസിൽ പോയിക്കഴിഞ്ഞാലും ആ മുറിയിൽ നിന്നു് ആഹാരം കഴിക്കാൻ മാത്രമെ ശ്യാമളച്ചേട്ടത്തി ഇറങ്ങിവരൂ. ഇടനേരത്തു് ഹോർലിക്സും നാരങ്ങാവെള്ളവുമൊക്കെ തയ്യാറാക്കിക്കൊണ്ടുചെന്നു് വാതിൽ മുട്ടിവിളിച്ചാൽ അരമണിക്കൂറെടുക്കും ഒന്നു വിളികേൾക്കാൻ… പറയാതെ കേറിച്ചെല്ലുന്നതു് ചേട്ടത്തിക്കു ഇഷ്ടമല്ല. ദിവാകരേട്ടനോടല്ലാതെ മറ്റുള്ളവരോടു ചിരിക്കുന്നതു് കളിയാക്കാൻ മാത്രമായിരുന്നു…
വല്യമ്മാവന്റെ നിശ്ശബ്ദത, ഒരുപക്ഷേ, കൂടിയിട്ടുണ്ടു്. ശശിച്ചേട്ടൻ കൂടുതൽ ഗൗരവം എടുത്തണിഞ്ഞിട്ടുണ്ടു്. എന്നാൽ പണ്ടത്തേപ്പോലെ ഒരുപാടു വാരികകളും, വയലാറിന്റേയും, ഓഎൻവിയുടേയും പുതുതായിറങ്ങുന്ന കവിതാ പുസ്തകങ്ങളും, ചങ്ങമ്പുഴക്കൃതികളും… അങ്ങനെയങ്ങനെ ഒരുപാടു വിഭവങ്ങൾ മുൻവശത്തെ ടീപോയിയിൽ കൊണ്ടുവയ്ക്കും… സാവിത്രിക്കുട്ടിക്കു സ്വർഗ്ഗം കിട്ടി! പക്ഷേ, ശശിച്ചേട്ടൻ സാവിത്രിക്കുട്ടിയെ കണ്ട ഭാവം വയ്ക്കാറില്ല.
സാവിത്രിക്കുട്ടി ഹൈസ്കൂളിൽ ചേരാൻ തിരുവനന്തപുരത്തെ വീട്ടിൽ ചെന്നപ്പോഴുള്ള ആദ്യത്തെ ഓണം… അത്തത്തിന്റെയന്നു രാവിലെ സാവിത്രിക്കുട്ടി മുൻവശത്തെ മുറ്റത്തു വട്ടത്തിൽ മണ്ണിട്ടുറപ്പിച്ചു് ചാണകം മെഴുകി പറമ്പിൽ നിന്നും പറിച്ചുകൊണ്ടുവന്ന തുമ്പക്കുടവും കാട്ടുപൂക്കളും കൊണ്ടു് പൂവിട്ടു. വീട്ടിലെല്ലാവർക്കും സന്തോഷമായി; പത്മേച്ചിപോലും പറഞ്ഞു: ‘നീയാളു കൊള്ളാമല്ലോ. എത്ര കൊല്ലമായി നമ്മടെ വീട്ടിൽ അത്തപ്പൂവിട്ടിട്ടു്!’
ശശിച്ചേട്ടൻ അഭിപ്രായം ഒന്നും പറഞ്ഞില്ല, പക്ഷേ, പിറ്റേന്നു മുതൽ കൂട്ടുകാരന്റെ വീട്ടിൽ നിന്നു് ചെമ്പരത്തിപ്പൂവും വാടാമല്ലിപ്പൂവും ഒക്കെ കൊണ്ടുവന്നു കൊടുത്തു… വിഷുവടുത്തപ്പോൾ സാവിത്രിക്കുട്ടിയോടു് പത്മേച്ചിയാണു് ചോദിച്ചതു് ‘നീ വിഷുക്കണി വയ്ക്കുന്നില്ലേ സാവിത്രീ’ എന്നു്. സാധനങ്ങൾ കിട്ടിയാൽ കണിവയ്ക്കാമെന്നു് സാവിത്രിക്കുട്ടി. ‘അതിനിപ്പം എന്തു ചെയ്യാനാ!’ എന്നു് രാധാമണിച്ചേച്ചി സങ്കടപ്പെട്ടു.
വിഷുവിന്റെ തലേന്നു് വൈകിട്ടു് ശശിച്ചേട്ടൻ വന്നപ്പോൾ ഒരു സഞ്ചി സാവിത്രിക്കുട്ടിയുടെ കയ്യിൽ കൊടുത്തു. എല്ലാവരേയും അത്ഭുതപ്പെടുത്തി ആ സഞ്ചിയിൽ നിന്നും പുറത്തെടുത്ത സാധനങ്ങൾ! ഒരു ഞെട്ടിൽ തൂങ്ങിക്കിടക്കുന്ന ഒരു കുലമാങ്ങ, ഒരു കുല കൊന്നപ്പൂ മുതൽ വെള്ളരിയും ചക്കയും വരെ.
‘അതുശരി, കമ്യൂണിസ്റ്റുകാരനു് ഓണോം വിഷൂമൊക്കെ ആഘോഷിക്കാം അല്ലേ?’ എന്നു് ദിവാകരേട്ടൻ ശശിച്ചേട്ടനിട്ടു് ഒരു കുത്തു കൊടുക്കാൻ മറന്നില്ല… എല്ലാവരും കിടന്നതിനു ശേഷമാണു് സാവിത്രിക്കുട്ടി കണി ഒരുക്കിയതു്… വെളുപ്പിനെ ഉണർന്നു് കുളിച്ചുവന്നു് വിളക്കുകത്തിച്ചു് എല്ലാവരേയും വിളിച്ചുണർത്തിയതും സാവിത്രിക്കുട്ടിയാണു്…
‘കൊള്ളാം… ഇവളൊരു കലാകാരിയാണല്ലോ… നന്നായിരിക്കുന്നു.’ ദിവാകരേട്ടൻ അഭിനന്ദിച്ചു. വല്യമ്മാവൻ എല്ലാവർക്കും വിഷുക്കൈനീട്ടം കൊടുത്തു… ‘എത്ര കൊല്ലത്തിനുശേഷമാ ഇങ്ങനൊരു വിഷു’ വല്യമ്മായി ദീർഘനിശ്വാസമെടുത്തു. ശശിച്ചേട്ടൻ മാത്രം വിഷുക്കണി തൊഴാനും കൈനീട്ടം വാങ്ങാനും വന്നില്ല. കണിവച്ചതു കുറേനേരം നോക്കിനിന്നു. അന്നും ഓണത്തിന്റെയന്നത്തേപ്പോലെ വല്യമ്മാവനാണു് പായസം വച്ചതു്, ശശിച്ചേട്ടൻ സഹായിക്കാനൊക്കെ കൂടി… അന്നു സാവിത്രിക്കുട്ടിയായിരുന്നു താരം… തുറന്നു പറയാറില്ലെങ്കിലും തന്നോട്ടു ശശിച്ചേട്ടനു വാത്സല്യമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ!
ജൂൺ പകുതിയായി മഴ തുടങ്ങിയപ്പോൾ. മഴ പെയ്താൽ വെള്ളം കെട്ടുന്ന പ്രദേശമാണു്. റോഡിൽ നിന്നു് രണ്ടുമൂന്നു പടി ഉയരത്തിലാണു് വീടിന്റെ മതിൽക്കെട്ടു്. മുറ്റത്തുനിന്നും വീണ്ടും മൂന്നുപടി ഉയരത്തിലാണു് വീടു് മതിൽക്കെട്ടിനകത്തു വെള്ളം കേറില്ലെന്നാണു് മുറ്റമടിക്കുന്ന മേരി പറഞ്ഞതു്.
പക്ഷേ, ജൂലൈ ഒന്നാം തീയതിയായപ്പോൾ മട്ടുമാറി, തുള്ളിക്കൊരു കുടം… രാപകൽ നിന്നു പെയ്യുകതന്നെ. വലിയമ്മായി ഒരാഴ്ചയായി കോട്ടയത്തു് പത്മേച്ചിക്കൊപ്പമാണു്; പത്മേച്ചി ഗർഭിണിയാണു്; ആ ചേട്ടൻ ടൂറിലാണത്രെ.
സാവിത്രിക്കുട്ടിക്കാണു് അടുക്കളയുടെ പൂർണചുമതല… ജൂലൈ മൂന്നാം തീയതി… തന്റെ പുറന്നാളാണു്. അച്ഛന്റെ നാട്ടിൽനിന്നു പോന്നതിനുശേഷം ആരുടേയും പുറന്നാൾ ആഘോഷിക്കാറില്ല. പക്ഷേ, ഈ പുറന്നാൾ സാവിത്രിക്കുട്ടിക്കു സന്തോഷത്തിന്റെ ദിവസമാണു്; മറ്റൊന്നുമല്ല—ഇനിയും ഒരു പുറന്നാൾ കൂടിയായാൽ തനിക്കു് ജോലിക്കപേക്ഷിക്കാം, സർക്കാർ ജോലി!
മുറ്റം മുഴുവൻ വെള്ളം കെട്ടി നിൽക്കുന്നു മഴവെള്ളവും ഓടവെള്ളവും കൂടിക്കലർന്നു്. മുട്ടോളം വെള്ളത്തിൽക്കൂടി നടന്നു് കക്കൂസിൽ പോയി വന്നപ്പോൾ തന്നെ കുളിരു തോന്നിയിരുന്നു. വേഗം വന്നു് കാപ്പിയും ചോറും കറികളും തയ്യാറാക്കി. ചെറിയ തലവേദനയും കുളിരും. സാരമില്ല, കുളിക്കണം… വീണ്ടും ആ ഓടവെള്ളത്തിലിറങ്ങി കുളിമുറിയിൽക്കയറി… തിരിച്ചെറങ്ങിയപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗം വന്നു് വേഷം മാറി… വയ്യ, തലപൊളിയുന്നു… ഉച്ചയായപ്പോൾ കലശലായ തലവേദനയും പനിയും; വിറയ്ക്കുന്നു, ദേഹം മുഴുവൻ വേദന. ആരോടും ഒന്നും പറഞ്ഞില്ല…
പിറ്റേന്നു രാവിലെ എഴുന്നേറ്റു് അടുക്കളയിലെ ജോലികൾ ചെയ്തു. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ടു് കിണറ്റുവെള്ളം ഉപയോഗിക്കാൻ വയ്യ. മഴവെള്ളം പിടിച്ചു് പാത്രങ്ങൾ കഴുകി. മേരി എവിടെ നിന്നോ രണ്ടുകുടം നല്ല വെള്ളം പതിവുപോലെ നീന്തിപ്പിടിച്ചു കൊണ്ടുവന്നതു് വാങ്ങി ഒഴിച്ചു വച്ചു. ഉച്ചയായപ്പോഴേക്കും സാവിത്രിക്കുട്ടി കിടന്നുപോയി… രണ്ടുമൂന്നുതവണ വെള്ളം നീന്തി കക്കൂസിൽ പോയതായി ഉള്ളിൽ ഓർമ്മയുണ്ടു്; പക്ഷേ, എങ്ങനെ തപ്പിപ്പിടിച്ചു് പടികൾകയറി പോകുകയും വരികയും ചെയ്തെന്നു് സാവിത്രിക്കുട്ടിക്കറിയില്ല, ആകെ ഒരു മൂടൽ…
വയറിളകുകയായിരുന്നെന്നു മനസ്സിലായി. രാത്രിയായപ്പോൾ ദേഹത്തുനിന്നു തീപറക്കുന്നതുപോലെ… വല്യമ്മാവൻ വന്നു തൊട്ടുനോക്കി. ‘ഇവൾക്കു് പൊള്ളുന്ന ചൂടു്… ഇന്നലെത്തന്നെ പനി തുടങ്ങിയല്ലേ? നീയെന്താ പറയാതിരുന്നതു്? എന്തായാലും നേരം വെളുക്കട്ടെ.’ വല്യമ്മാവൻ പറഞ്ഞു.
രാവിലെ ആരോ പിടിച്ചെഴുന്നേല്പിച്ചു് ചായ കയ്യിൽക്കൊടുത്തു. വായിൽ വച്ചതും കയ്ക്കുന്നുവെന്നു പറഞ്ഞു താഴെ വച്ചു. അടുത്തു നിൽക്കുന്നതാരാണെന്നറിയില്ല; സാവിത്രിക്കുട്ടി കൈപൊക്കാൻ പണിപ്പെട്ടു, കഴിഞ്ഞില്ല. എന്തൊക്കെയോ സംസാരിച്ചു… പിന്നീടു് ദിവാകരേട്ടൻ പറഞ്ഞറിഞ്ഞു തന്റെ തലയ്ക്കു മീതെ വലിയ പരുന്തുകൾ വട്ടമിട്ടു പറക്കുന്നു, ആകാശത്തിനു ഭയങ്കര ചുവപ്പുനിറം എന്നൊക്കെയായിരുന്നത്രെ പറഞ്ഞതു്; അടുത്തു നിൽക്കുന്നവർക്കുപോലും ചൂടു് തട്ടുമായിരുന്നത്രെ.
ആ പനി, പുതുതായി തലേക്കൊല്ലം മുതൽ നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച ഫ്ളൂ ആണത്രെ; അതൊരു മഹാമാരിയാണെന്നു് എല്ലാവരും പറഞ്ഞു. അതു പകരുന്ന പനിയാണു്. അതുകൊണ്ടാണു് ചേട്ടത്തി അടുത്തേക്കു വരാതിരുന്നതു്; ഫ്ളൂവിനു മരുന്നില്ല. മരുന്നു കടക്കാരൻ പല പല മരുന്നുകൾ ചേർത്ത മിക്സ്ചർ തരും. മിക്കവാറും ആ മിക്സ്ചറും അഞ്ചോ ആറോ ദിവസവും കൊണ്ടു പനി പോകും, പോയില്ലെങ്കിൽ അതു് മാരകമായ അസുഖമാകും… മിക്സ്ചറിൽ അടങ്ങുന്നില്ല; പനിയും ഓർമ്മക്കേടും അങ്ങനെ തന്നെ തുടർന്നു. വെള്ളംപോലും കുടിക്കുന്നില്ല. മൂന്നാം ദിവസം വൈകിട്ടു് വലിയമ്മായി എത്തി; കൂടെ പത്മേച്ചിയും. ശശിച്ചേട്ടൻ പോയി കൊണ്ടുവന്നതാണു്…
സാവിത്രിക്കുട്ടിക്കു ചുറ്റും ഏതൊക്കെയോ നിഴലുകൾ അടുത്തും അകന്നും പോകുന്നു… പല പല ഏറ്റക്കുറച്ചിലുകളിലുള്ള ശബ്ദം വിദൂരതയിൽ നിന്നു് ഒരു ഇരമ്പലായി സാവിത്രിക്കുട്ടിയുടെ ചെവിയിൽ…
‘ഇന്നുകൂടി നോക്കാം; മരുന്നു കഴിച്ചു തുടങ്ങീട്ടു് ഒരുദിവസം പോലുമായില്ലല്ലോ’, ദിവാകരേട്ടനും വലിയമ്മായിയും പറഞ്ഞു.
പക്ഷേ, അഞ്ചാം ദിവസം രാവിലെ ആരോടും ചോദിക്കാൻ നിൽക്കാതെ വല്യമ്മാവൻ സാവിത്രിക്കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു് ഒരു റിക്ഷാവണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോയി… ‘സീരിയസ്സാണു്. ഇത്രയും ദിവസം പനിവച്ചുകൊണ്ടിരുന്നതു്? നൂറ്റിയഞ്ചിലെത്തി ടെംപറേച്ചർ! അഡ്മിറ്റു ചെയ്യണം’ ഡോക്ടർ. അല്പനേരത്തെ മൗനത്തിനുശേഷം വല്യമ്മാവൻ പറഞ്ഞു: ‘കൂടെ നിർത്താൻ ആരുമില്ല. ആഹാരം കൊണ്ടുവരാനും…’
‘അതൊന്നും പ്രശ്നമേയല്ല. കൂടെയാരും വേണ്ടാ, നഴ്സു് നോക്കിക്കോളും. ഭക്ഷണം ക്യാന്റീനിൽ നിന്നുകൊടുക്കും… ഞങ്ങളും കാന്റീനിൽ നിന്നാണു് കഴിക്കുന്നതു്. അതിലൊന്നും വിഷമിക്കണ്ട.’ ഡാക്ടർ സമാധാനിപ്പിച്ചു.
‘അതുവേണ്ട. കിടത്തിയിട്ടു പോകാൻ സമാധാനമില്ല. വീട്ടിൽ നന്നായി നോക്കിക്കോളാം. മരുന്നു തന്നാൽ മതി.’ വല്യമ്മാവന്റെ സ്വരത്തിലെ വേവലാതി ഡാക്ടർക്കു മനസ്സിലായിക്കാണും. ഡോക്ടർ ഒന്നുകൂടി പരിശോധിച്ചു. നഴ്സിനെ വിളിച്ചു് രക്തം പരിശോധനയ്ക്കെടുത്തു… പിന്നെ ഒന്നോ രണ്ടോ ഇൻജെക്ഷനെടുത്തു. കഴിക്കാൻ മരുന്നുകൊടുത്തു.
‘കുറച്ചുനേരം കുട്ടി കിടന്നോട്ടെ, എന്നിട്ടുപോയാൽ മതി. തലചുറ്റലുണ്ടായേക്കും’, ഡോക്ടർ മരുന്നു കുറിപ്പടി കൊടുത്തു കൊണ്ടു തുടർന്നു: ‘ലക്ഷണങ്ങളെല്ലാം ടൈഫോയ്ഡിന്റെയാണു്, ബ്ലഡ് റിസൽട്ടുകിട്ടാൻ മൂന്നു ദിവസമെടുക്കും. പക്ഷേ, ടൈഫോയ്ഡിനുള്ള മരുന്നു് ഇന്നുതന്നെ സ്റ്റാർട്ടു ചെയ്യണം… പിന്നെ അടുത്തു പെരുമാറുന്നവർ സൂക്ഷിക്കണം. ഒരാൾ മാത്രമാകുന്നതാ നല്ലതു്. വീട്ടിലെല്ലാവരും പ്രിവന്റീവു് ഇൻജെക്ഷൻ എടുക്കണം. ക്ലോറോമൈസെറ്റിൻ എഴുതീട്ടുണ്ടു് കുട്ടിക്കു് സാറു വിഷമിക്കണ്ട. ഞാൻ വരുന്നതും പോകുന്നതും സാറിന്റെ വീടിനു മുന്നിലൂടെയാണു്. ഞാൻ വീട്ടിൽ വന്നു നോക്കിക്കോളാം. നന്നായി സൂക്ഷിക്കണം.’
ഡോക്ടർ വീണ്ടും കുറേ നിർദ്ദേശങ്ങൾ കൊടുത്തു…
ഡോക്ടറും വല്യമ്മാവനുമൊക്കെ പറഞ്ഞ കാര്യങ്ങൾ പിന്നീടാരോ ഒക്കെ പറഞ്ഞുകേട്ടതാണു് സാവിത്രിക്കുട്ടി. ആശുപത്രിയിൽ നിന്നുപോന്നതോ തിരിച്ചു വീട്ടിലെത്തിയതോ സാവിത്രിക്കുട്ടി അറിഞ്ഞില്ല. ഡാക്ടർ പറഞ്ഞതനുസരിച്ചു് ധാരാളം കാറ്റും വെളിച്ചവും കിട്ടുന്ന ഹാളിന്റെ ജന്നലരികിൽ കട്ടിലിട്ടാണു് കിടത്തിയതത്രെ.
വൈകിട്ടു ദിവാകരേട്ടൻ മരുന്നുകളും വാങ്ങിയെത്തിയപ്പോഴേയ്ക്കും ഡോക്ടറുമെത്തി. ഡോക്ടർ പനിനോക്കി, നാഡിമിഡിപ്പുമൊക്കെ പരിശോധിച്ചു. ദിവാകരേട്ടന്റെ കയ്യിൽനിന്നും മരുന്നുകൾ വാങ്ങിനോക്കി. ഉടനെ കൊടുക്കേണ്ടതു് എടുത്തു് ഡോക്ടർ തന്നെ സാവിത്രിക്കുട്ടിയെ തുടർച്ചയായി വിളിച്ചുണർത്തി മരുന്നു കൊടുത്തു. ശരിക്കും ബോധത്തിലേക്കെത്തും വരെ കൃത്യസമയത്തു് എങ്ങനെയെങ്കിലും വിളിച്ചുണർത്തി മരുന്നു കൊടുക്കണം, ഇറക്കുന്നുണ്ടെന്നു് ഉറപ്പു് വരുത്തുകയും വേണം… ഇല്ലെങ്കിൽ കൈവിട്ടുപോകും എന്നൊക്കെ പറഞ്ഞത്രെ.
പോകാൻ നേരത്തു് ഡോക്ടർ ചോദിച്ചു: ‘സ്ത്രീകളാരും ഈ വീട്ടിലില്ല, അല്ലേ? ബന്ധുക്കൾ ആരെയെങ്കിലും വന്നു നിൽക്കാനുണ്ടെങ്കിൽ…’
‘അല്ല, ആളുണ്ടു്. ഗർഭിണിയായതുകൊണ്ടു് അടുത്തുവരാത്തതാ.’ ദിവാകരേട്ടൻ പറഞ്ഞു.
‘ഓ, ശരി ശരി… സൂക്ഷിക്കണം. അവരൊന്നും അടുത്തുവരണ്ട.’
ഡോക്ടർ പോയി. അന്നുതന്നെ ആരെയോ പറഞ്ഞേല്പിച്ചുവിട്ടു. നാട്ടിൽനിന്നു് രവീന്ദ്രൻചേട്ടനോടു വരാൻ പറയാൻ.
പിറ്റേന്നു രാവിലെയും വൈകിട്ടും കൃത്യസമയത്തു ഡോക്ടർ വന്നു പരിശോധിച്ചു; അന്നു വൈകിട്ടു രവീന്ദ്രൻചേട്ടൻ വന്നു. അപ്പോൾ ഡോക്ടർ കാൽമുട്ടുകൾ മടക്കിയും നിവർത്തിയും നോക്കുകയായിരുന്നു. ഡോക്ടർ ചിരിച്ചു:
‘ബ്രദറാണല്ലേ… നന്നായി കൈകാലുകളുടെ ജോയിന്റുകൾ സ്റ്റിഫാകാൻ തുടങ്ങിയിരിക്കുന്നു. അനക്കാതിരുന്നാൽ പിന്നെ ചലനശേഷി വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണു്. നാളെ വരുമ്പോൾ ഒരു ഓയിന്റുമെന്റു് കൊണ്ടുവരാം. അതു കുറേശ്ശെയിട്ടു കൈമുട്ടും കാൽമുട്ടും തിരുമ്മിക്കൊടുക്കണം, പലതവണ.’
രാത്രിയായപ്പോഴേക്കും സാവിത്രിക്കുട്ടിക്കു പനിയുടെ ചൂടല്പം കുറഞ്ഞു. ചുറ്റുപാടും കേൾക്കുന്ന സ്വരങ്ങൾ തിരിച്ചറിയാറായി. വല്യമ്മായിയുടെ ദേഷ്യപ്പെട്ടുള്ള സംസാരം.
‘ദ്ന്തൊരു നാശമാന്നു നോക്കിക്കേ. രണ്ടു വയറ്റുകണ്ണികളാ. അതിനെടേ… നീ പറയണപോലെ ഇത്രേം വെലപിടിച്ച ഗുളികേടൊന്നും ആവശ്യമില്ല. പനിക്കൊള്ള വല്ല ഗുളികേം മതി. അയ്യാളു വെറുതെ വലുതാക്കിപ്പറയുന്നതാ കാശുതട്ടാൻ. അല്ലേൽ അയാളെന്തിനാ രണ്ടുനേരേം കേറിവരുന്നേ. നാണമില്ലേ അയാക്കു് ചെറുപ്പക്കാരനല്ലേ, കൊച്ചുപെമ്പിള്ളാരെ തൊടാനും പിടിക്കാനുമൊക്കെ രസമാണേ. അല്ലേൽ പ്രൈവറ്റാശുപത്രീലെ ഡാക്ടറമ്മാരു് വീട്ടിൽ വന്നു നോക്ക്വോ. നാണം കെട്ടവൻ! നാളെ വരുമ്പം പറഞ്ഞു വിട്ടോണം. ഇല്ലേ ഞാൻ പറയും, പറഞ്ഞേക്കാം.’
പിറ്റേന്നു രാവിലെ ഡോക്ടർ വന്നു. ഇപ്പോൾ സാവിത്രിക്കുട്ടിക്കു ഡോക്ടറെ കാണാം. കുറച്ചപ്പുറത്തു് കസേരയിൽ തളർന്നു് മൗനിയായിരിക്കുന്ന വല്യമ്മാവൻ. ഡോക്ടറെ നോക്കി സാവിത്രിക്കുട്ടി ചിരിക്കാൻ ശ്രമിച്ചു.
‘ങാഹാ ചിരിക്കുന്നല്ലോ. സാവിത്രിക്കെന്നെ മനസ്സിലായോ? ഞാൻ ഡോക്ടർ തോമസ് മാത്യു. കുട്ടീടെ പനി കുറഞ്ഞല്ലോ. ഇപ്പോ കാണാനും കേക്കാനും പറ്റുന്നുണ്ടല്ലോ.’ ഡോക്ടർ സാവിത്രിക്കുട്ടിയുടെ ടെംപറേച്ചർ എടുത്തുകൊണ്ടു് വിവരങ്ങൾ ചോദിച്ചറിഞ്ഞു. എന്നിട്ടുതിരിഞ്ഞു് വല്യമ്മാവനോടായി പറഞ്ഞു:
‘പനി കൺട്രോളിലായി… എന്നാലും കട്ടിയുള്ള ആഹാരം കൊടുക്കണ്ട. നേർപ്പിച്ച പാലു് ഒന്നോ രണ്ടോ തവണ. വെള്ളം ധാരാളം കൊടുക്കണം. രണ്ടു ദിവസം കൂടിക്കഴിഞ്ഞു് മോഷനുണ്ടായില്ലെങ്കിൽ കൊടുക്കാൻ ഒരു മരുന്നെഴുതീട്ടൊണ്ടു്. വയറു ക്ലിയറായാൽ കുറേശ്ശെ പാലും റസ്ക്കും കൊടുക്കാം. പിന്നെ ക്ലോറോമൈസെറ്റിൻ കോഴ്സു് മിസ്സാകരുതു്.’
ഡോക്ടർ എഴുന്നേറ്റപ്പോൾ ദിവാകരേട്ടൻ പറഞ്ഞു: ‘ഇനിയിപ്പം ഡോക്ടർ വരണമെന്നില്ല. വിശേഷം വല്ലതുമുണ്ടെങ്കിൽ അവിടെ വന്നു പറയാം’ എന്നിട്ടു് ഒരു കവർ ഡോക്ടർക്കു നേരെ നീട്ടി:
‘ഡാക്ടറുടെ ഫീസ്.’
‘ഫീസോ, ആരു ഫീസു ചോദിച്ചു? ഫീസിനു വേണ്ടിയാണു് ഈ രോഗിയെ നോക്കാൻ വന്നതെന്നു വിചാരിച്ചോ?’ ഡോക്ടർ വികാരാധീനനായി. ഡോക്ടർ പറഞ്ഞുതീരും മുൻപു് അതുവരെ ഡോക്ടറുള്ളപ്പോൾ മുൻവശത്തെങ്ങും വരാത്ത വല്യമ്മായി ചാടിവന്നു.
‘പിന്നേ… കാശിനു വേണ്ടിയല്ലെങ്കിൽ പിന്നെ പ്രൈവാറ്റാശുപത്രീലെ എത്ര ഡാക്ടമ്മാരാ ഇങ്ങനെ വീടുകേറിയെറങ്ങണേ. ഡാക്ടറു ചെറുപ്പമാ. പെമ്പിള്ളാരെ ചികിത്സിക്കാൻ ഒരുപാടു് താല്പര്യം കാണിക്കുന്നതു അത്ര നല്ല കാര്യമൊന്നുമല്ല. പറഞ്ഞില്ലാന്നു വേണ്ടാ!’
ഡോക്ടർ പെട്ടെന്നൊന്നു പകച്ചു; വല്യമ്മാവൻ ചാടിയെഴുന്നേറ്റു. ‘സരസ്വതി നീയകത്തു പോ’, പിന്നെത്തിരിഞ്ഞു് ഡോക്ടറോടും പറഞ്ഞു:
‘ക്ഷമിക്കണം ഡോക്ടർ, വിവരക്കേടാ… ഡോക്ടർ അവളെ രക്ഷിച്ചതിനു് ഒരുപാടു് നന്ദിയുണ്ടു്.’
അല്പസമയമെടുത്തു ഡോക്ടർ സാധാരണ നിലയിലെത്താൻ. രണ്ടുകാര്യം കൊണ്ടാണു് ഞാനിവിടെ വന്നതു്… ആ കുട്ടിയുടെ അവസ്ഥ വളരെ ക്രിട്ടിക്കലായിരുന്നു; ആരോഗ്യനിലയും വളരെ മോശം, രക്ഷപ്പെടാനുള്ള ചാൻസു് കുറവു്, അതാണു് അഡ്മിറ്റു് ചെയ്യാനാവശ്യപ്പെട്ടതു്. പക്ഷേ, മാന്യനായ ഈ സാറിന്റെ നിസ്സഹായാവസ്ഥ എനിക്കു മനസ്സിലായി. എനിക്കു് ആദ്യകാഴ്ചയിൽത്തന്നെ ഇദ്ദേഹത്തോടു് വലിയ ബഹുമാനം തോന്നി. ഈ വഴിയെ കാറിൽ രണ്ടുനേരവും പോകുന്ന എനിക്കു് ഒരു പത്തുമിനിട്ടു വീതം ക്രിട്ടിക്കലായ ഒരു രോഗിക്കുവേണ്ടി ചിലവഴിക്കുന്നതു് ഫീസുവാങ്ങിക്കേണ്ട ജോലിയാണെന്നോ ത്യാഗമാണെന്നോ തോന്നിയില്ല. ജോലി പ്രൈവറ്റാശുപത്രീലായിപ്പോയതു കൊണ്ടു് എത്തിക്സു് മറന്നുപോകണമെന്നില്ലല്ലോ.
പിന്നൊരുകാര്യം. ഈ കുട്ടി നിങ്ങക്കു വേണ്ടപ്പെട്ടവരാരോ ആണെന്നു ധരിച്ചു. ചേതമില്ലാത്ത മുതലാണല്ലേ. എന്നാലും മരുന്നുകൾ മുടക്കാതിരുന്നാൽ കൊള്ളാം… ഒന്നുകൂടി: കൂട്ടി രക്ഷപ്പെടും. പക്ഷേ, എന്തെങ്കിലും ഡിഫോർമിറ്റി ഉണ്ടായേക്കാം. ഓർമ്മക്കുറവോ, ചെവികേക്കാതെയോ… അങ്ങനെ എന്തെങ്കിലും… ഉറപ്പായും വരണമെന്നില്ല… ശരി, സാറേ ഇറങ്ങുന്നു. ഇനിയും ആവശ്യമുണ്ടെങ്കിൽ എന്റടുത്തുവരാം; പ്രശ്നമൊന്നുമില്ല.
ഡോക്ടർ പോയി. വല്യമ്മാവൻ ഒന്നും പറയാനാകാതെ തലകുനിച്ചു നിന്നു.
മരുന്നിന്റെ വിലയുടെ പ്രശ്നം വീണ്ടും ചർച്ചയാകുന്നതുകേട്ടു. ഏതായാലും ആ മരുന്നു നിന്നു… പിന്നെ ചില മരുന്നുകൾ… ഇരുപത്തൊന്നാം ദിവസം ഒരു ചായക്കപ്പിൽ ഉപ്പിട്ട പൊടിയരിക്കഞ്ഞി തന്നുതുടങ്ങി. ഇരുപത്തിയേഴാം ദിവസം കഞ്ഞിയും ചമ്മന്തിയും. ‘ദാ എഴുന്നേക്കാറായാൽ നിന്നെ കൊണ്ടുപോകാൻ വരാൻ രവീന്ദ്രനോടു പറഞ്ഞിട്ടുണ്ടു്. അന്നു മീനാക്ഷി താണുകേണു പറഞ്ഞിട്ടാ നെന്നെ ഇങ്ങോട്ടുവിട്ടേക്കാൻ പറഞ്ഞേ… ബാക്കി ഒള്ളോർക്കു് എന്തു ദുരിതാ നീ വരുത്തി വച്ചേ, അശ്രീകരം… വേഗം എഴുന്നേറ്റുനടക്കാൻ നോക്കു്’ ആ അശ്രീകരം ഭിത്തിയിലേക്കു തിരിഞ്ഞുകിടന്നു. മുഖമൊളിക്കാൻ!
ഇരുപത്തേഴു ദിവസത്തെ കിടപ്പു്… ആറേഴു ദിവസം 104, 105 ഡിഗ്രി പനിയിൽ… തലയിൽ പേനുകളുടെ ഒൻപതാമുത്സവം. രാത്രിയും പകലും ഒരുപോലെ തലയണയിലും വിരിപ്പിലും തേരോട്ടം. തലചൊറിഞ്ഞു ചൊറിഞ്ഞു സാവിത്രിക്കുട്ടിക്കു പ്രാന്തുപിടിക്കുന്നു. രാത്രിയിൽ തലയിണവിരിച്ച തോർത്തു് അതിരാവിലെ അതിർത്തിയിലെ തെങ്ങും ചോട്ടിൽ കുടഞ്ഞിട്ടു. എന്നിട്ടും പറ്റാഞ്ഞു് അടുത്ത തിലഹോമത്തിനൊരുങ്ങി.
സാവിത്രിക്കുട്ടിക്കു് അറപ്പായി, തലനിറയെ ഒരു വൃത്തികെട്ട ജീവിയുടെ നിരന്തരമായ ആക്രമണം… സ്വന്തമായുണ്ടായിരുന്ന ചീപ്പിൻ കഷണം കാണാനില്ല… ശശിച്ചേട്ടന്റെ മേശപ്പുറത്തു് ബ്രഷിനു മുകളിൽ രണ്ടു ചീപ്പു്. ഒന്നെടുത്തു. അത്രയ്ക്കും ഭ്രാന്തു പിടിക്കുന്നു. തെങ്ങിൻ ചോട്ടിൽ സ്റ്റൂളിട്ടു് അതിനരികിൽ കരിയിലകൾ കത്തിച്ചു; അതിലേക്കു ചീകിയിട്ടു, തുടരെത്തുടരെ… ചീപ്പിനൊപ്പം ചീപ്പുകൊള്ളുന്നിടത്തു നിന്നെല്ലാമുള്ള മുടിയും പേനിനൊപ്പം തീയിൽ വീണുകൊണ്ടിരുന്നു…
‘ഇതെന്തു്; ശവം കരിയുന്ന മണം! നീയവ്ടെ എന്തു ചെയ്യുവാ സാവിത്രീ? എന്തിനാ തീയിട്ടേക്ക്ണേ?’ ഉത്തരത്തിനു കാക്കാതെ വല്യമ്മായി പോയി.
ചീകൽ നിർത്തി പാവാട അഴിച്ചു കുടഞ്ഞു തോർത്തുകൊണ്ടു തലമുഴുവൻ തുടച്ചു. മുടി ഏതാണ്ടു മുക്കാലും ഊരിപ്പോയെങ്കിലും പേൻ നശിച്ചിരിക്കുന്നു… തലയ്ക്കു് എന്തൊരാശ്വാസം… ശുണ്ഠിക്കാരനും അതിവൃത്തിക്കാരനുമായ ശശിച്ചേട്ടന്റെ ചീപ്പാണു്; സാവിത്രിക്കുട്ടിക്കു പേടി തോന്നി. വേഗം കുളിമുറിയിൽ കയറി സോപ്പിട്ടു തേച്ചു കഴുകിത്തുടച്ചു് ബ്രഷിൽ കുത്തിവച്ചു.
പക്ഷേ, പിറ്റെന്നത്തെ കാഴ്ച!
ശശിച്ചേട്ടന്റെ മേശപ്പുറത്തിരുന്ന രണ്ടു ചീപ്പുകൾക്കു് ഒരൊറ്റ പല്ലു് ബാക്കിയില്ല. മുഴുവൻ ഒടിച്ചു കളഞ്ഞിരിക്കുന്നു; തനിക്കുള്ള ശിക്ഷ! പക്ഷേ, താനതു് ഉപയോഗിച്ചുവെന്നു് ശശിച്ചേട്ടനെങ്ങനെയറിഞ്ഞു; ഒരു ലക്ഷണവും അവശേഷിപ്പിച്ചിരുന്നില്ലെന്നാണു് ഓർമ്മ.
ദിവാകരേട്ടൻ പറഞ്ഞ ‘മോഹം’ പോലെ തന്നെ ശശിച്ചേട്ടന്റെ ക്രോധവും സാവിത്രിക്കുട്ടിയുടെ മനസ്സിനെ കീറിമുറിച്ചു… ഒരു നികൃഷ്ട കീടമായിത്തീർന്നു താൻ!
തീരാത്ത അപമാനഭാരവും പേറി സാവിത്രിക്കുട്ടി രവീന്ദ്രൻചേട്ടനൊപ്പം വീട്ടിലേക്കു മടങ്ങി; ഇതിലും വലിയ ഒരു ആറ്റംബോംബു തന്നെ നാട്ടിലേയ്ക്കയച്ചിട്ടുണ്ടെന്നറിയാതെ. മകളെ കണ്ടതും സാവിത്രിക്കുട്ടിയുടെ അമ്മ വിതുമ്പി… സാവിത്രിക്കുട്ടി പക്ഷേ, കരഞ്ഞില്ല… അല്പം കഴിഞ്ഞപ്പോൾ അമ്മ ചോദിച്ചു: ‘നെനക്കെങ്ങനെയാ പനി വന്നേ?’
‘പകർച്ചപ്പനി, ഫ്ളൂ… പുതിയതരം… രവീന്ദ്രൻചേട്ടൻ പറഞ്ഞില്ലാര്ന്നോ. അതിനു മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ല.’
‘അതെന്തുപനിയാ, ഇത്രേം ദെവസം?’ അമ്മയുടെ ശബ്ദത്തിൽ അവിശ്വാസം.
‘അതു് ഫ്ളൂകൂടി ടൈഫോയ്ഡായി. വരാന്തേമുട്ടി വെള്ളാര്ന്നു. പാത്രം കഴുകേമൊക്കെച്ചെയ്യുമ്പം മഴേം നനഞ്ഞു. പിന്നാണേ മുട്ടോളം വെള്ളത്തിലെറങ്ങിയാ കക്കൂസിലും കുളിമുറീലും പോണേ. അഴുക്കുവെള്ളല്ലേ…’ അച്ഛൻ എല്ലാം കേട്ടുകൊണ്ടു് നിശ്ശബ്ദനായി നിൽക്കുന്നുണ്ടായിരുന്നു. അമ്മ പിന്നൊന്നും ചോദിച്ചില്ല.
കുറച്ചു ദിവസം കഴിഞ്ഞാണു്, സാവിത്രിക്കുട്ടി പുറത്തായി. അമ്മ പറഞ്ഞു: ‘നീയാരോടും പറയാനൊന്നും പോണ്ട; കാവിന്റങ്ങോട്ടു പോകാതിരുന്നാ മതി… ഇതിനു മുൻപു് നെനക്കെന്നാര്ന്നു?’
‘ആലപ്പൊഴയ്ക്കു പോണേനും ഒരു മാസം മുമ്പല്ലാര്ന്നോ?’
‘നെനക്കു പനി വന്നപ്പം വല്യേട്ടത്തി ഒണ്ടാര്ന്നോ അവടെ?’ ‘ഇല്ല. കോട്ടേത്തു് പത്മേച്ചീടടുത്തേക്കു പോയതാരുന്നു. അടുക്കളേലൊക്കെ ഞാനാര്ന്നു. പനി വന്നപ്പം ശശിച്ചേട്ടൻ പോയിക്കൊണ്ടുവന്നു.’ ‘വല്യേട്ടത്തി വന്നപ്പം നീയെന്തേലും പറഞ്ഞാര്ന്നോ?’
‘എനിക്കപ്പം തലവേദനേം ചൂടുംകൊണ്ടു് ഒരോർമ്മേല്ലാത്ത പോലാര്ന്നു. എന്നാലും വല്യമ്മായി ചോദിച്ചപ്പം പറഞ്ഞു. വല്യമ്മായി ചോദിച്ചു നെനക്കെങ്ങനെയാ പനിവന്നേന്നു്. തലവേദനയാര്ന്നു, പക്ഷേലു് പൊറന്നാളായതുകൊണ്ടു കുളിച്ചൂന്നു പറഞ്ഞു. കുളിച്ചു കഴിഞ്ഞപ്പം വയറെളകീന്നും പറഞ്ഞു. കണ്ടമാനം വല്ലതും വാരിത്തിന്നാരിക്കുംന്നു് വല്യമ്മായി പറഞ്ഞപ്പം എനിക്കു സങ്കടം വന്നു. ഞാനൊരിക്കലും ആവശ്യത്തിനുപോലും കഴിക്കാറില്ലെന്നു് അമ്മയ്ക്കറിയില്ലേ… ഞാൻ പറഞ്ഞു എനിക്കു് രണ്ടുമൂന്നു മാസം കൂടുമ്പഴാ തീണ്ടാരിവരുന്നേ. അപ്പം അതുകെട്ടിക്കെടന്നിട്ടു എളകിപ്പോയതാരിക്കും, കറുകറാന്നിരുന്നു എന്നു്.’ സാവിത്രിക്കുട്ടി പറഞ്ഞു നിർത്തീതും, ‘എന്റെ ഭഗവതീ’ എന്നു സാവിത്രിക്കുട്ടിയുടെ അമ്മ തലയ്ക്കു കൈതാങ്ങി നിലത്തിരുന്നു കരയാൻ തുടങ്ങി.
‘എന്തു മഹാപാപമാ വല്യേടത്തി പറഞ്ഞൊണ്ടാക്ക്യേ, എന്റീശ്വരാ.’ പിന്നെ സാവിത്രിക്കുട്ടിയുടെ നേരെ തിരിഞ്ഞു് അമ്മ ദേഷ്യപ്പെട്ടു: ‘ശവം, നീയിതൊക്കെ എന്നാ പടിക്കുന്നേ! ഇത്രേം പ്രായായിട്ടും ഇങ്ങനത്തെ വിവരക്കേടു് വെളമ്പിയല്ലോ! തീണ്ടാരിയൊണ്ടായില്ലേലു് അതൊക്കെ കെട്ടിക്കെടന്നു് വളറെളകിപ്പോകുംന്നു് എവടെ പടിച്ചതാടീ! നെനക്കെപ്പഴും രണ്ടും നാലും മാസൊക്കെ കൂടുമ്പഴല്ലേ ഒണ്ടാകൂ… രക്തക്കൊറവാന്നു വൈദ്യൻ പറഞ്ഞിട്ടു് എള്ളും കരിപ്പട്ടീം കൂടെ ഇടിച്ചുതന്നതോർമ്മയില്ലേ? എന്റെ ഭഗവതീ ഇതൊക്കെയാരാ ഇനി പറഞ്ഞുകൊടുക്കാൻ!’
സാവിത്രിക്കുട്ടി അമ്പരന്നു നിന്നു. വലിയമ്മായി എന്തു മഹാപാപം പറഞ്ഞെന്നാണു് അമ്മ പറയുന്നതു്! അമ്മ കരയാൻ മാത്രം അപകടകരമായ കാര്യമെന്താണ്?
‘എന്താ കാര്യം, അമ്മേ? വല്യമ്മായി എന്തു പറഞ്ഞെന്നാ; ഒരുപാടു തിന്നിട്ടാ അസുഖം വന്നേന്നാണോ?’ സാവിത്രിക്കുട്ടി നിർബന്ധിച്ചു.
അമ്മ പണിപ്പെട്ടു് വിക്കി വിക്കിപ്പറഞ്ഞു:
‘നെനക്കു് ഗർഭം അലസീതാന്നു്!’ അമ്മ പൊട്ടിക്കരഞ്ഞു.
സാവിത്രിക്കുട്ടിയുടെ മനസ്സിലൊരു ഇടിവാൾ മിന്നി; അവളൊരു ശിലയായി…
അടുത്തനിമിഷം, പക്ഷേ, സാവിത്രിക്കുട്ടി ഉണർന്നു… ‘തനിക്കു ശരീരശാസ്ത്രത്തെക്കുറിച്ചൊന്നുമറിയില്ല; ശരീരത്തിലെ ജൈവപ്രക്രിയകളെക്കുറിച്ചും… സെക്കന്റ്ഫോമിൽ പഠിക്കുമ്പോൾ ആണുങ്ങളെ തൊടരുതെന്നു് കൊച്ചു സിസ്റ്റർ ഉപദേശിച്ചു; തൊട്ടാലെന്താ കുഴപ്പമെന്നു ചോദിച്ചപ്പോൾ കൂടെ പഠിച്ചിരുന്ന മൂന്നാം കൊല്ലക്കാരി മാധവി പേടിപ്പിച്ചു: ‘ഗർഭമൊണ്ടാകും, അല്ലാണ്ടെന്താ’ എന്നു്. വീട്ടിൽ വന്നു് അതുപറഞ്ഞു കരഞ്ഞപ്പോൾ ‘ഓരോ ചോദ്യം, പോടീ അപ്പറത്തെങ്ങാനും’ന്നു് അമ്മ ഭദ്രകാളിയായി. അച്ഛൻ പറഞ്ഞു അതൊക്കെ തെറ്റായ വിവരമാണു്, മോളു് വലുതാകുമ്പം എല്ലാം മനസ്സിലാകുമെന്നു്. താൻ ആവശ്യത്തിനു വലുതായില്ല, വിവരം വച്ചില്ല… വല്യമ്മായിയുടെ തെറ്റല്ല, പത്മേച്ചിയുമുണ്ടായിരുന്നല്ലോ… എല്ലാം വച്ചൊരു കഥ മെനഞ്ഞു. സാരമില്ല… സാവിത്രിക്കുട്ടി തളരില്ലാ…’
‘വലിയമ്മാവനു സാവിത്രിക്കുട്ടിയെ അറിയാം: ആ നല്ലവനായ ഡാക്ടർ രോഗം അറിഞ്ഞു ചികിത്സിച്ചു… താൻ രക്ഷപ്പെട്ടല്ലോ. സാവിത്രിക്കുട്ടിക്കു് ആരോടും പരിഭവമില്ല, പിണക്കമില്ല… നന്ദി മാത്രം. തന്നെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുത്തല്ലോ; അവർക്കു പോലും അപകടം വന്നേക്കാവുന്ന മഹാരോഗമാണെന്നറിഞ്ഞിട്ടും വഴിയിലുപേക്ഷിച്ചില്ലല്ലോ… എല്ലാവർക്കും നന്ദി.’
സാവിത്രിക്കുട്ടിക്കു ജീവിക്കണം, സാവിത്രിക്കുട്ടിക്കു് ജയിക്കണം. ശരീരശാസ്ത്രത്തെക്കുറിച്ചു് അറിവു കുറവായിരിക്കാം… പക്ഷേ, സാവിത്രിക്കുട്ടി ജീവിതത്തെക്കുറിച്ചു് ഒരുപാടു പഠിച്ചു; ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ചു് ഒരുപാടറിഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തിനു് അതുമതി, അതുമതി.
ദിവസങ്ങൾ കടന്നുപോകുന്നു… സാവിത്രിക്കുട്ടിക്കു വെറുതെയിരിക്കാൻ വയ്യ. മനസ്സിൽ, വായിച്ചു കൂട്ടിയ ചരിത്രങ്ങളും ചരിത്രനായകരും കോരിയിട്ട കനലെരിയുന്നുണ്ടു്… പക്ഷേ, ക്ഷയരോഗം കൊണ്ടു തളർന്ന അച്ഛൻ, കഷ്ടപ്പാടുകൾ രോഗിണിയാക്കിയ അമ്മ, ദൈന്യതയുടെ പ്രതിരൂപങ്ങളായ സഹോദരൻ!അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കടന്നുപോകുന്ന ദിനങ്ങൾ… രവീന്ദ്രൻചേട്ടൻ ജോലിയന്വേഷിച്ചു നടന്നു തളർന്നു…
രാജഭരണത്തിന്റേയും വൈദേശികാധിപത്യത്തിന്റേയും കരാളതകളിൽ നിന്നും, ചൂഷണങ്ങളിൽ നിന്നും വിടുതൽ നേടിയെങ്കിലും ജനാധിപത്യം നടപ്പിലായെങ്കിലും ഭൂരിഭാഗം ജനങ്ങൾക്കും ആഹാരം, വസ്ത്രം, കിടപ്പാടം എന്ന പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിക്കിട്ടാൻ ഇനിയും ഒരുപാടു സമരങ്ങളും സഹനങ്ങളും വേണ്ടിവരുമെന്നു് സാവിത്രിക്കുട്ടിക്കറിയാം. പക്ഷേ, ലെനിനേപ്പോലെയോ ഭഗതു് സിംഗിനേപ്പോലെയോ, എ.കെ.ജിയേപ്പോലെയോ ത്യാഗത്തിന്റെ തീച്ചൂളയിലേക്കു് സ്വന്തം കുടുംബത്തെ മറന്നു് എടുത്തു ചാടേണ്ട അവസ്ഥയല്ലിപ്പോൾ… ഒരുപാടു കാര്യങ്ങൾ ഇനിയും നിവൃത്തിക്കപ്പെടേണ്ടതുണ്ടു്. സ്വാതന്ത്ര്യം കിട്ടിയിട്ടു് കൊല്ലം പത്തായിട്ടും അയിത്താചാരങ്ങൾ നിലനിൽക്കുന്നു… അതുപോലെ എത്രയോ ദുരാചാരങ്ങൾ ഇനിയും മാറാനുണ്ടു്.
സാവിത്രിക്കുട്ടിക്കു് വായനയിൽ നിന്നു കിട്ടിയ ഒരുപാടു് ആശയങ്ങളുണ്ടു്. ആദ്യം കുട്ടികളിൽ നിന്നുതുടങ്ങാം. കുട്ടികളെ—ആവുന്നത്രപേരെ—ഒന്നിച്ചുകൂട്ടണം. ഒരു ബാലസംഘം രൂപീകരിക്കണം. വായനയും, കളികളും, കലാപരിപാടികളും ഒപ്പം പഠിത്തത്തിൽ പുറകോട്ടു നില്ക്കുന്ന കുട്ടികൾക്കു് പ്രത്യേക പരിശീലനം… ആദ്യം ഈ ആശയങ്ങൾ തന്റെ പരിചയക്കാരും ബന്ധുക്കളുമായ മുതിർന്ന കുട്ടികളെ ബോധ്യപ്പെടുത്തണം. അവരുമായി ചേർന്നു് കൊച്ചുകുട്ടികളെ ആകർഷിക്കണം; എന്നുവച്ചാൽ കൊച്ചുകുട്ടികളുടെ രക്ഷകർത്താക്കളെ പറഞ്ഞു മനസ്സിലാക്കിക്കണം…
അച്ഛൻ പറഞ്ഞു; ‘നിന്റെ ആശയം നല്ലതുതന്നെ… പക്ഷേ, നിനക്കാരാ ഇവിടെ കൂട്ടുള്ളതു്?’
അമ്മയ്ക്കു ദേഷ്യം പിടിച്ചു; ‘അരി വാങ്ങാൻ പറ്റുന്ന പണി വല്ലതും നോക്കാനൊള്ളതിനു്…’ സ്വന്തം ജീവിതാനുഭവങ്ങൾ വിദുഷിയായ, പ്രതിഭാധനയായ മീനാക്ഷിയമ്മയെ ഒന്നിലും വിശ്വാസമില്ലാത്തവളാക്കി. ‘അതു ഞാൻ ചെയ്യുന്നുണ്ടല്ലോ അമ്മേ; രണ്ടു സ്ഥലത്തു ട്യൂഷനു പോകുന്നുണ്ടു്. പത്താം ക്ലാസ്സിലെ കുട്ടികളായതുകൊണ്ടു കിട്ടിയതാ. അല്ലാതാരാ ഇവടെ ട്യൂഷനയക്കുന്നേ? മറ്റു ജോലികളെന്തെങ്കിലും കിട്ടുന്നതുവരെ.’ സാവിത്രിക്കുട്ടി അമ്മയെ ആശ്വസിപ്പിച്ചു.
‘തുരുത്തുമ്മേലെ സുരേന്ദ്രനെ നീയറിയില്ലേ, ബന്ധുവാ. അവൻ പത്തിലാ. എന്നാലും നമ്മൾ വിളിച്ചാൽ സംഘമൊണ്ടാക്കാൻ വരും. അവനേം കൂട്ടിപ്പോയാ പരിചയോള്ള കുട്ടികളെകിട്ടും.’ അമ്മ പ്രശ്നം പരിഹരിക്കാൻ വഴി പറഞ്ഞുതന്നു…
അതു ഫലിച്ചു… നാലഞ്ചു കുട്ടികൾ തയ്യാറായി വന്നു. പല ക്ലാസ്സുകളിൽ പഠിക്കുന്നവർ. അവർ വളരെ ആവേശത്തിലാണു്. ആ നാട്ടിലാദ്യമായി കുട്ടികൾ സംഘടിക്കുന്നു… ആ കുട്ടികളിൽ മൂന്നുപേരും അടുത്ത ബന്ധുക്കളായിരുന്നു. പക്ഷേ, സാവിത്രിക്കുട്ടിക്കു് അക്കാര്യം അറിയില്ലായിരുന്നു… ഒന്നു മനസ്സിലായി, നല്ല ആത്മാർത്ഥതയും സ്നേഹവുമുള്ള കുട്ടികൾ.
ബാലസംഘം രൂപം കൊണ്ടു… എക്സിക്യൂട്ടീവു് കമ്മിറ്റി ഉണ്ടാക്കി, ആദ്യംതന്നെ. ആ കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളും പ്രീയൂണിവേഴ്സിറ്റിക്കാരിയുമായ സാവിത്രിക്കുട്ടി തന്നെ സെക്രട്ടറിയാകണമെന്നു് മറ്റു കുട്ടികൾ ഉറപ്പിച്ചു. പത്താം ക്ലാസ്സുകാരൻ സുരേന്ദ്രൻ പ്രസിഡന്റ്, എട്ടാം ക്ലാസുകാരൻ വേണു ജോയന്റ് സെക്രട്ടറിയും ഖജാൻജിയും…
തൈക്കാട്ടുശ്ശേരീൽ പോയി എൻ. ഇ. എസ്. ബ്ലോക്കുകാരെ കണ്ടു് ബാലസംഘങ്ങളുടെ ബൈലോ നിർദ്ദേശങ്ങൾ സംഘടിപ്പിച്ചു. സാവിത്രിക്കുട്ടിയുടെ അച്ഛന്റെ സഹായത്തോടെ ‘ഉദയാ ബാലസംഘം’ എന്നു പേരിട്ട സംഘടനയ്ക്കു് സ്വന്തമായ ബൈലോ ഉണ്ടാക്കി. എന്തൊക്കെയോ ചെയ്തു തുടങ്ങിയെന്നും കളിപ്പിക്കൽ പണിയല്ലെന്നും മനസ്സിലാക്കിയ ചിലരൊക്കെ കുട്ടികളെ വിടാൻ തയ്യാറായി. പക്ഷേ, സാവിത്രിക്കുട്ടിയുടെ അമ്മയുടെ അടുത്ത ബന്ധുക്കളിൽ സുരേന്ദ്രനും വേണുവുമൊഴികെ ആരും എത്തിയില്ല.
വേണ്ട; വന്നവരെ വച്ചു് പ്രവർത്തനം തുടങ്ങണം.
സാവിത്രിക്കുട്ടി എഴുതിത്തയ്യാറാക്കിയ നോട്ടീസ് പലേടത്തും എത്തിച്ചു… രണ്ടും മൂന്നും കൊല്ലം ഒരേ ക്ലാസ്സിൽ തോറ്റു പഠിക്കേണ്ടിവരുന്ന കുട്ടികളെ വിഷയങ്ങൾ നന്നായി പഠിപ്പിച്ചു് ജയിപ്പിക്കാമെന്നായിരുന്നു നോട്ടീസിലെ വാഗ്ദാനം. ഒന്നിനും ഫീസു കൊടുക്കേണ്ടതില്ല. സംഘാംഗങ്ങൾ തന്നെ പഠിപ്പിക്കും…
മടിച്ചു മടിച്ചാണെങ്കിലും പത്തു പന്ത്രണ്ടു പേരായി. അതിൽ രണ്ടുപേർ ഈഴവക്കുട്ടികൾ! അതൊരു വിജയമായി. പക്ഷേ, മറ്റുള്ളവരുമായി കൂടിക്കലർന്നുള്ള പരിപാടിയൊന്നും അവർക്കു സമ്മതമല്ലായിരുന്നു. അവരെ പഠിപ്പിച്ചാൽ മാത്രം മതിയെന്നു് അവരുടെ അച്ഛൻ… ആദ്യം ചെയ്തതു് അവർ വലിയവരായാലും കുട്ടികളായാലും സാവിത്രിക്കുട്ടിയെയും കൂട്ടരെയുമൊക്കെ വിളിക്കുന്ന ‘തമ്പ്രാൻ, തമ്പ്രാട്ടി’ വിളി നിർത്തിക്കലായിരുന്നു. സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തു് ബഞ്ചിട്ടു് അതിലിരുത്തി അവരെ പഠിപ്പിക്കാൻ ശ്രമിച്ചു… ‘അത്യാവശ്യം എഴുതാനും വായിക്കാനും അറിയണം, ഒരു കടേപ്പോയാ കടക്കാരൻ പറ്റിക്കാതെ കണക്കുകൂട്ടിയെടുക്കാനൊള്ള വെവരോം വേണം. അതീകൂടിയ പടിപ്പെന്നാത്തിനാ ഞങ്ങക്കെ’ ന്നാ കുട്ടികളുടെ അച്ഛന്റെ വാദം… നാലിലും മൂന്നിലും പഠിക്കുന്ന അവർക്ക് അക്ഷരങ്ങൾ പോലും നിശ്ചയമില്ലായിരുന്നു…
പ്രസിഡന്റും ജോയിന്റു സെക്രട്ടറിയും കൂടി തുറവൂർ എൻ. ഇ. എസ്. ബ്ലോക്കോഫീസിൽ പോയി. ആദ്യത്തെ മീറ്റിംഗിന്റെ മിനിട്സും സംഘടനക്കിടാനുദ്ദേശിക്കുന്ന പേരും, സംഘം പരിപാടിയിട്ടിരിക്കുന്ന കലാകായിക ഐറ്റങ്ങളുടെ വിവരവുമടങ്ങുന്ന വിശദമായ റെക്കോർഡുകൾ എക്സ്റ്റൻഷൻ ആഫീസർക്കു സമർപ്പിച്ചു… സംഘം സെക്രട്ടറി ഒരു പെൺകുട്ടിയാണെന്നറിഞ്ഞ അദ്ദേഹം അഭിനന്ദിച്ചത്രെ: ‘അതു് അഭിമാനിക്കാവുന്ന ഒരു ചുവടുവയ്പാണല്ലോ കുട്ടികളേ’ എന്നു്.
വളരെ നല്ല മനുഷ്യനായിരുന്നു ആഫീസർ, നല്ല സ്വീകാര്യതയാണു് ബാലസംഘം ഭാരവാഹികൾക്കു കിട്ടിയതു്. ഫുട്ബാൾ, ഷട്ടിൽ, ക്യാരംസ്, ചെസ്സ് തുടങ്ങിയ കളികൾക്കു് അത്യാവശ്യം വേണ്ടതെല്ലാം അവരെത്തിച്ചു തരും… പക്ഷേ, ഒരു ആഫീസും ഉപകരണങ്ങൾ സൂക്ഷിക്കാൻ പറ്റിയ സ്ഥലവും കണ്ടെത്തണം…
…കണ്ടെത്തി. പത്താം ക്ലാസ്സുകാരിയും നർത്തകിയുമായ രത്നവല്ലി ബാലസംഘത്തിൽ ചേരാനാഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് സാവിത്രിക്കുട്ടിയും മറ്റു ഭാരവാഹികളും കൂടി രത്നവല്ലിയുടെ അച്ഛനെ—ചെറുകിട ജന്മിയെങ്കിലും നല്ലവനായ കൃഷ്ണനുണ്ണിത്താനെ—കാണാൻ ചെല്ലുന്നതു്. പ്രവർത്തനഫണ്ടു പിരിവു് അവിടന്നു തുടങ്ങാമെന്നായിരുന്നു പ്ലാൻ. അതുവരെയുള്ള സ്റ്റേഷനറി, യാത്ര തുടങ്ങിയ ചെലവുകൾ അവരവർ കയ്യിൽ നിന്നെടുത്തതാണു്, കയ്യിൽ നിന്നെടുക്കാൻ കഴിവില്ലാത്തവരായിട്ടും.
ബാലസംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ഉണ്ണിത്താൻ രത്നവല്ലിയെ സംഘത്തിൽ ചേർക്കാമെന്നും, പരിപാടികൾക്കു് ഒപ്പം വിടാമെന്നും സന്തോഷത്തോടെ സമ്മതിച്ചു, പക്ഷേ, പഠിത്തത്തിനു് മുടക്കം വരുത്തരുതെന്ന താക്കീതോടെ… ‘സാവിത്രിക്കുട്ടിയെപ്പോലെ റാങ്കും മെറിറ്റുമൊക്കെ വാങ്ങിക്കാൻ മോളെ സഹായിക്കണ’ മെന്നൊരു അഭ്യർത്ഥനയും.
അതിനിടയിൽ സംഘം മീറ്റിംഗ് നടത്തുന്നതു് സാവിത്രിക്കുട്ടീടെ കുടുംബക്ഷേത്രത്തിന്റെ പുരയിടത്തിലെ കരിമ്പനച്ചുവട്ടിലാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം വല്ലാതായി. പ്രായമായ മകളെ വെളിമ്പറമ്പിൽ മീറ്റീംഗിനും മറ്റും അയയ്ക്കുന്നതിലെ വിഷമമാകാമെന്നു തോന്നിയതുകൊണ്ടു് സാവിത്രിക്കുട്ടി പെട്ടെന്നു കേറിപ്പറഞ്ഞു.
‘ഇല്ലാ… അതു തത്കാലത്തേക്കായിരുന്നു… ഞങ്ങൾ ആഫീസിനു് സ്ഥലം അന്വേഷിക്കുകാ… എൻ. ഇ. എസ്. ബ്ലോക്കീന്നു് കളിസാധനങ്ങളെല്ലാം തരും, പക്ഷേ, അടച്ചൊറപ്പുള്ള സ്ഥലം വേണം. ഞങ്ങളതു് നോക്കുന്നുണ്ടു്.’
ഉണ്ണിത്താന്റെ വീട്ടുമുറ്റത്തിനരികിൽത്തന്നെയുള്ള തേങ്ങാപ്പുര ഒഴിഞ്ഞുകിടക്കുകയാണു്. അതായിരിക്കും രത്നവല്ലി അച്ഛന്റെ ചെവിയിൽ മന്ത്രിച്ചതു്.
‘ഈ തേങ്ങാപ്പൊര ഞാൻ വിട്ടുതരാം. സാധനങ്ങൾ സൂക്ഷിക്കാം, മീറ്റീംഗും കൂടാം. പക്ഷേ, വൃത്തിയാക്കിയിടണം. ബഹളമൊന്നും ഒണ്ടാക്കാനും പാടില്ല.’ ഉണ്ണിത്താൻ താക്കോൽ തന്നു.
അടച്ചുറപ്പുള്ള നല്ല ഒരു മുറിയും മരയഴിയിട്ട വലിയ ഹാളും; പ്രത്യേകം പൂട്ടുകളുമുണ്ടു്… ശ്രമദാനം നടത്തി എല്ലാവരും കൂടി അടിച്ചുകഴുകി വൃത്തിയാക്കി. ഉണ്ണിത്താൻ സംഭാവന ചെയ്ത ഷെൽഫിൽ പലരിൽ നിന്നും സംഭരിച്ചതും എൻ. ഇ. എസ്. ബ്ലോക്കുകാർ സ്വന്തം നിലയ്ക്കുതന്നതുമായ പുസ്തകങ്ങൾ അടുക്കി വച്ചു. ബാക്കി സ്ഥലത്തു് കളിസാധനങ്ങളും. ചെസ്സിനും ക്യാരംസിനുമുള്ള മേശകൾ ഹാളിലിട്ടു. പക്ഷേ, കസേരകളും സ്റ്റൂളുമൊന്നും ഇല്ലായിരുന്നു.
ബാലസംഘം പ്രവർത്തനം ഊർജ്ജിതമായി… മധ്യവേനലവധി തുടങ്ങിയിരുന്നു… ചെറിയ മീറ്റീംഗുകളും ക്ലാസ്സുകളും കരിമ്പനച്ചുവട്ടിൽ. നൃത്തക്ലാസ്സുള്ളതുകൊണ്ടു് രത്നവല്ലി ആഫീസിൽ വച്ചുകൂട്ടുന്ന ജനറൽ ബോഡി മീറ്റീംഗിനു മാത്രമെ വരുകയുള്ളൂ എന്നു നേരത്തേ പറഞ്ഞിരുന്നു. ക്യാരംസും ഷട്ടിലും ഉഷാറായി നടക്കുന്നുണ്ടായിരുന്നു. ഫുട്ബാളിനു് ടീം തികയ്ക്കാൻ ആളില്ല. സുരേന്ദ്രനും വേണുവും വേറേ രണ്ടു പത്തുവയസ്സുകാരു കുട്ടികളും മാത്രം. അച്ഛന്റെ നാട്ടിൽ വച്ചു് ഫുട്ബാൾ ഭ്രാന്തനായ ചേട്ടന്റെ കളികാണുകയും വീട്ടുവരാന്തയിൽ ചേട്ടനൊപ്പം പന്തു തട്ടി വീണു ശ്വാസം നിന്നുപോകുകയുമൊക്കെച്ചെയ്ത പരിചയം വച്ചു് സാവിത്രിക്കുട്ടിയും ഫുട്ബാൾ കളിക്കാനിറങ്ങി; ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന സഹകാരികളുടെ ആവേശം തണുപ്പിക്കരുതെന്നു സാവിത്രിക്കുട്ടിക്കു നിർബന്ധമായിരുന്നു. കാവിന്റെ വിശാലമായ മുറ്റത്തെ പൂഴിമണലിൽ ഫുട്ബാൾ കളി ഉദ്ഘാടനം ചെയ്തു.
പത്തുപതിനേഴുവയസ്സായ പെണ്ണു് കാൽപന്തു കളിക്കുന്നു, അതും ആൺപിള്ളേർക്കൊപ്പം. തലപ്പന്തു കളി ചെറിയ ആൺകുട്ടികളും പെൺകുട്ടികളും ഒപ്പം കളിക്കാറുണ്ടു് ഓണക്കാലത്തു്. അതുപക്ഷേ, സ്വന്തക്കാരു കുട്ടികൾ മാത്രമാകും. ആ കുഗ്രാമക്കാർക്കു് ഒരു പെണ്ണു് കാൽപന്തു തട്ടുന്നതു് ഒരു പുതിയ കാഴ്ചയായി. പാവപ്പെട്ട അയൽപക്കത്തുകാർ കൗതുകത്തോടെയും ബന്ധുക്കൾ അരിശത്തോടെയും പ്രതികരിച്ചു. അതൊന്നും സാവിത്രിക്കുട്ടിയെ ഏശുന്നതായതു കൊണ്ടല്ല സാവിത്രിക്കുട്ടിക്കു കളി നിർത്തേണ്ടിവന്നതു്…
സർക്കാർ ജോലി കിട്ടണമെങ്കിൽ ടൈപ്പും ഷോർട്ഹാൻഡും പഠിച്ചിരിക്കണം. രവീന്ദ്രൻ ചേട്ടൻ പഠിക്കുന്നുണ്ടു്. സാവിത്രിക്കുട്ടിയും ചേർന്നിട്ടുണ്ടായിരുന്നു ടൈപ്പിനു്. മാസം അതിനുതന്നെ ആറുരൂപാ ഫീസ്. ട്യൂഷനെടുക്കലും, ടൗണിൽപോയുള്ള പഠിത്തവും ബാലസംഘം കാര്യങ്ങളും; സമയം തീരെ കുറവു്. പെട്ടെന്നു് കളി നിർത്തേണ്ടിവന്നതിനു കാരണം, ഫുട്ബാൾ കളിക്കിടെ അവൾ ആവേശം കൊണ്ടു ബാൾ നീട്ടിയടിച്ചു. പൂഴിമണലിൽ കാലിടറി. വലതുകാലിന്റെ നടുവിരൽ വളഞ്ഞുപോയി… തൈലം കെട്ടിവച്ചു നടക്കേണ്ടിവന്നു കുറച്ചുനാൾ…
മൂന്നുമാസത്തെ ടൈപ്പു് പഠിത്തത്തിന്റെ ഒരു സർട്ടിഫിക്കറ്റു വാങ്ങിച്ചുവച്ചു സാവിത്രിക്കുട്ടി, അമ്മയുടെ നിർബ്ബന്ധം കൊണ്ടു്. പതിനെട്ടു വയസ്സു തികഞ്ഞാലേ ജോലിക്കെടുക്കൂ എന്നു നിയമമുണ്ടെന്നുള്ളതു് അമ്മ സമ്മതിച്ചുകൊടുത്തില്ല. ‘പതിനേഴു തികഞ്ഞാൽ പിന്നെ പതിനെട്ടല്ലേ? പിന്നെ നിന്റത്രേം മാർക്കൊള്ളയാൾക്കു് അവരു് പതിനെട്ടു തികയട്ടേന്നും പറയുകേല’, സാവിത്രിക്കുട്ടിയുടെ അമ്മ ഉറപ്പിച്ചു.
അങ്ങനെ ഒരു ദിവസം മാതൃഭൂമി പത്രത്തിൽ കണ്ട ജോലിക്കു് അപേക്ഷ അയച്ചു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഇന്റർവ്യൂ കാർഡ്! അമ്മ പറഞ്ഞു, ‘കണ്ടില്ലേ ഇപ്പം ഞാൻ പറഞ്ഞതെന്തായി!’ അച്ഛൻ തിരുത്തി: ‘തീരുമാനിക്കാൻ വരട്ടെ. എന്നാലും ഇതു് ബോർഡായതുകൊണ്ടു് ചിലപ്പോൾ ഇളവുണ്ടായിരിക്കും.’
രണ്ടുപേർക്കുള്ള വണ്ടിക്കൂലിയൊണ്ടാക്കാൻ പാടുപെട്ടു. പാവാടയും ബ്ലൗസും എത്ര നനച്ചിട്ടും പുതുമ മാറാത്ത ഖട്ടാവു് വോയിലിന്റെ ഹാഫ്സാരിയുമിട്ടു് തിരുവനന്തപുരത്തിനു്. എത്തിയപ്പോൾ രാത്രിയായി. സാവിത്രിക്കുട്ടിയെ കൂട്ടുകാരി അച്ചുവിന്റെ വീട്ടിലാക്കി. രവീന്ദ്രൻ ചേട്ടൻ ബസ് സറ്റാൻഡിലാണത്രെ കിടന്നതു്.
…സിവിൽ ലെയിൻ കെട്ടിടത്തിലെ രണ്ടാം നിലയിൽ ഖാദിബോർഡിന്റെ ഇന്റർവ്യൂ നടക്കുന്നു. മുറിക്കുമുൻപിൽ സാവിത്രിക്കുട്ടി തന്റെ ഊഴം കാത്തുനിന്നു… ഒരാൾ പേരുവിളിച്ചു. മുറിയിലേക്കുള്ള ഇടനാഴിയിൽ കസേരയിലിരുന്നയാൾ അയാളുടെ മുൻപിലെ മേശപ്പുറത്തു് വച്ചിരുന്ന മഷിക്കുപ്പിയും സ്റ്റീൽപേനയും ഒരുപായ പേപ്പറും ചൂണ്ടിക്കാണിച്ചു. അയാൾ തന്ന നീണ്ട മൂന്നുനാലു വാചകങ്ങളടച്ചടിച്ച പേപ്പറിലുള്ളതു് എഴുതാൻ പറഞ്ഞു: ‘ഹാൻഡ് റൈറ്റിംഗ് ടെസ്റ്റ്.’
കുനിഞ്ഞുനിന്നുകൊണ്ടു് സാവിത്രിക്കുട്ടി എഴുതി… ‘തനിക്കു ജോലി ഒറപ്പായല്ലോ; എന്തു നല്ല കയ്യക്ഷരം’, അയാൾ ചിരിച്ചു.
സാവിത്രിക്കുട്ടി അകത്തു കയറി. അവിടെ മൂന്നുപേർ ഇരിക്കുന്നുണ്ടു്. ആദ്യമായി ഒരു ഇന്റർവ്യൂ നേരിടുകയാണു്, പക്ഷേ, സാവിത്രിക്കുട്ടിക്കു പേടിയും വിറയലും ഇല്ലായിരുന്നു: ഇരിക്കുന്നവരെ സാവിത്രിക്കുട്ടി അഭിവാദനം ചെയ്തു. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും; പേപ്പറിൽ കണ്ടിട്ടുള്ള മുഖങ്ങളാണു് രണ്ടെണ്ണം.
സാവിത്രിക്കുട്ടിയുടെ സർട്ടിഫിക്കറ്റുകളും കയ്യക്ഷരം പരിശോധിക്കാനെഴുതിച്ച പേപ്പറും അപേക്ഷാഫോറവും മറിച്ചുനോക്കിയിരുന്ന വയസ്സായ ആൾ വിഷണ്ണനായി സാവിത്രിക്കുട്ടിയെ നോക്കി, പിന്നെ സ്ത്രീയേയും… ആ സ്ത്രീ വിഷാദസ്വരത്തിൽ പറഞ്ഞു: ‘കുട്ടിക്കു തന്നെ ഈ ജോലി കിട്ടേണ്ടതായിരുന്നു. എടുത്താൽ കൊള്ളാമെന്നു ഞങ്ങൾക്കാഗ്രഹമൊണ്ടു്. പക്ഷേ, വയ്യല്ലോ… പതിനെട്ടു വയസ്സു തികഞ്ഞിട്ടു് അപ്ലെ ചെയ്യ്. അന്നു ജോലി തരാം.’
സാവിത്രിക്കുട്ടിയുടെ മനസ്സിൽ വെറുപ്പു നുരഞ്ഞു… ‘ഇവരൊക്കെ എന്താണിങ്ങനെ! അപേക്ഷിച്ചതു് ഉദ്യോഗാർത്ഥിയുടെ തെറ്റു്. പക്ഷേ, നിയമപ്രകാരമല്ലാത്ത അപേക്ഷ തള്ളുകയല്ലാരുന്നോ വേണ്ടതു്; തന്നേപ്പോലുള്ള പാവപ്പെട്ടവരുടെ വേവലാതിയോ വണ്ടിക്കൂലി സംഘടിപ്പിക്കുന്നതിലെ അപമാനമോ എന്തുകൊണ്ടു മനസ്സിലാകുന്നില്ലാ!’
തിരിച്ചുള്ള യാത്രയിലുടനീളം തന്നോടുതന്നെ പുച്ഛം തോന്നിയ സന്ദർഭങ്ങൾ തികട്ടിവന്നു. അതിലൊന്നു് തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനെന്നു പറയപ്പെട്ട ഒരാളുമായി നാട്ടിൽവച്ചുണ്ടായ കൂടിക്കാഴ്ചയായിരുന്നു…
ആലപ്പുഴെ നിന്നു തിരിച്ചു വന്നു് അധികദിവസം കഴിയുന്നതിനു മുൻപാണു്. അമ്മയുടെ നിർബ്ബന്ധം സഹിക്കാതെയാണു് അമ്മയുടെ കസിന്റെ വീട്ടിൽ പോയതു്. കസിന്റെ ഭർത്താവു് അമ്മയോടു് സാവിത്രിക്കുട്ടിയെ അങ്ങോട്ടയക്കാൻ ആവശ്യപ്പെട്ടതാണു്; ‘ആ ചിറ്റപ്പന്റെ സ്വന്തം അമ്മാവനും അയൽവാസിയുമായ ആൾ സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണു്. അയാളെ അവൾ വന്നൊന്നു കണ്ടാൽ മതി. അയാൾ പറഞ്ഞാൽ പുഷ്പം പോലെ സാവിത്രിക്കുട്ടിക്കു ജോലി കിട്ടും. സാവിത്രിക്കുട്ടിയുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പി കൊണ്ടുവരികയേ വേണ്ടൂ.’
രാവിലെ ചിറ്റപ്പന്റെ പത്തുവയസ്സുകാരൻ മകനുമൊത്തു് സാവിത്രിക്കുട്ടി അടുത്ത പുരയിടത്തിലുള്ള ആ കേമനായ അമ്മാവന്റെ വീട്ടിന്റെ പുറകുവശത്തെ മുറ്റത്തിനരികിലെത്തി. വീതികൂടിയ വരാന്തയിലെ മേശപ്പുറത്തു് ഒരു സ്ത്രീ ഒരു പ്ലേറ്റിൽ കുറേ ഇഡ്ഡലിയും മറ്റൊരു പ്ലേറ്റും കൊണ്ടുവന്നുവച്ചിട്ടു തിരിഞ്ഞപ്പോളാണു് കുട്ടികളെ കണ്ടതു്. കൈകഴുകി മുഖം തുടച്ചുകൊണ്ടിരുന്ന തലനരച്ചു തുടങ്ങിയ മനുഷ്യനോടു് ആ സ്ത്രീ എന്തോ പറഞ്ഞു. അയാൾ തിരിഞ്ഞു് വലിയ യജമാനഭാവത്തിൽ ചോദിച്ചു:
‘ങൂം… എന്താ?’
സാവിത്രിക്കുട്ടി മിണ്ടിയില്ല. അപ്പുവാണു് മറുപടി പറഞ്ഞതു്:
‘അച്ഛൻ പറഞ്ഞ കാര്യത്തിനാ’
‘ഓഹോ ജോലി… ഇപ്പം അവടെ വേക്കൻസിയൊന്നുമില്ലാ കേട്ടോ… ശരി, എന്നാ പൊക്കോ.’
അയാളുടെ മുഖഭാവവും പ്രകൃതവും അരോചകമായിത്തോന്നി സാവിത്രിക്കുട്ടിക്കു്… അപ്പുവിനോടുപോലും അയാളൊന്നു ചിരിച്ചില്ല… പാവാടയും ബ്ലൗസുമിട്ട, പതിനഞ്ചു വയസ്സുപോലും തോന്നാത്ത ഒരു പെൺകുട്ടിയോടു് ഒരു സാന്ത്വനവാക്കെങ്കിലും പറയാമായിരുന്നു അയാൾക്കു്; ‘അതിനു കുട്ടിക്കു പ്രായമായിട്ടില്ലല്ലോ. പതിനെട്ടു വയസ്സാകട്ടെ. അന്നു് അപേക്ഷിക്കാം എന്താ!’
‘പതിനെട്ടു വയസ്സെന്ന കടമ്പ കടന്നേ ജോലികിട്ടൂ എന്നു്…’ സാവിത്രിക്കുട്ടിക്കു് വല്ലാത്ത ആത്മനിന്ദ തോന്നി. തനിക്കൊരു ജോലി കിട്ടാൻ ഇത്തരം ശുംഭന്മാരുടെയൊന്നും ഓശാരം വേണ്ടാ… അമ്മയുടെ വേവലാതി തീർക്കാനായാലും ഇനിയിങ്ങനെ ഇറങ്ങിപ്പുറപ്പെടരുതെന്നു് അന്നേ ഉറപ്പിച്ചതാണു്… ‘മാർക്കുവച്ചായാലും, അതല്ല, മത്സരപ്പരീക്ഷയെഴുതിയാലും താൻ ജോലി നേടുകതന്നെ ചെയ്യും…’
അന്നു് തിരിച്ചു വീട്ടിലെത്തിയതു് ചില തീരുമാനങ്ങളോടെയായിരുന്നു. രണ്ടു കുട്ടികൾക്കു ട്യൂഷൻ ശരിയാക്കി, ടൈപ്പ്റൈറ്റിംഗ് പഠനം, ബാലസംഘം പ്രവർത്തനം അങ്ങനെ തന്റെ ദിവസങ്ങളെ സാവിത്രിക്കുട്ടി സാർത്ഥകമാക്കി വരുമ്പോഴായിരുന്നു ഈ തിരുവനന്തപുരം യാത്ര. അതും വൃഥാവിലായി.
തിരിച്ചെത്തിയതിന്റെ പിറ്റേന്നു രാവിലെ തന്നെ സുരേന്ദ്രനും വേണുവും പാഞ്ഞെത്തി; അവർ ആവേശത്തിലായിരുന്നു. ബാലസംഘത്തിന്റെ പ്രവർത്തനത്തിനുള്ള കാര്യങ്ങൾ ശരിയായിട്ടുണ്ടു്; പക്ഷേ, ‘നാട്ടുകാർക്കു് ഒരു മതിപ്പുവന്നാലേ കുട്ടികളെ അവർ മടികൂടാതെ അയക്കൂ. അതിനു നിങ്ങൾ ഉദ്ഘാടനം നടത്തണം, ആഘോഷമായിട്ടു തന്നെ. ഒരു ഫങ്ഷൻ, എന്നുവച്ചാൽ കലാകായിക മത്സരങ്ങൾ, ഉദ്ഘാടനത്തിനോടനുബന്ധിച്ചു് കലാപരിപാടികൾ… നോട്ടീസടിച്ചു് നാട്ടുകാരെ വിളിക്കണം. കുട്ടികളെയെല്ലാം മത്സരങ്ങളിലുമൊക്കെ പങ്കെടുപ്പിക്കുകയും വേണം. ഒരു നാട്ടുപ്രമാണിയെ ഉദ്ഘാടനത്തിനുകൊണ്ടു വരണം, എന്നാലേ നാട്ടുകാർക്കൊരു വിശ്വാസം വരൂ’, എൻ. ഇ. എസ്. ബ്ലോക്ക് ആഫീസർ അവരോടു പറഞ്ഞത്രെ.
‘സ്റ്റേജ് നമ്മൾ ഉണ്ടാക്കണം. ലൈറ്റുകൾ, ജനറേറ്റർ, സ്റ്റേജിലേക്കാവശ്യമായ കർട്ടനുകൾ, മൈക്ക് സെറ്റ് എല്ലാം അവർ കൊണ്ടുവരും, ഓപ്പറേറ്റു ചെയ്യും. മീറ്റിംഗു കഴിഞ്ഞു് അഴിച്ചെടുത്തു കൊണ്ടുപോകുകേം ചെയ്യും. നമ്മൾ കാശൊന്നും കൊടുക്കണ്ട. അഴിക്കാനും കെട്ടാനുമൊക്കെ സഹായിക്കണം. പരിപാടിയുടെ തീയതിയും എന്തൊക്കെ വേണെന്നും നേരത്തേ അറിയിക്കണം.’ സുരേന്ദ്രനു് സന്തോഷം കൊണ്ടു് വാക്കുകൾ വിക്കി.
‘മറ്റു ചെലവുകളുണ്ടല്ലോ. അതിനുള്ളതു് ആദ്യം കണ്ടെത്തണ്ടെ?’ സാവിത്രിക്കുട്ടി ചോദിച്ചു.
‘ങാ… അതും ആ സാറു പറഞ്ഞു. ഓരോ വീട്ടിലും കയറി പിരിക്കണം. അപ്പോൾ അതൊരു നല്ല പ്രചാരണം ആകും. പിരിവു തരുമ്പോൾ അവർക്കും പങ്കുണ്ടല്ലോ പരിപാടീൽ, എന്നാ വന്നുകളയാം എന്ന വിചാരോംണ്ടാവൂന്നു്.’ വേണു പറഞ്ഞു.
മാർച്ചു് മുപ്പത്തൊന്നിനു സ്ക്കൂളടച്ചു. ഏപ്രിൽ രണ്ടാം തീയതി തന്നെ പിരിവു തുടങ്ങി… വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വീടുകളും കയറി, നോട്ടീസ് കൊടുത്തു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു… എന്നിട്ടും തറവാട്ടുകാർ എന്ന ഗമയിലുള്ളവരുടെ സഹകരണം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു; പ്രത്യേകിച്ചും സാവിത്രിക്കുട്ടിയുടെ ബന്ധുവീട്ടുകാരുടെ.
കലാപരിപാടികളിൽ ഒരു നാടകം, രണ്ടു നൃത്തങ്ങൾ, നാലഞ്ചു പാട്ടുകൾ, ഒരു നാലാം ക്ലാസുകാരന്റെ പ്രഭാഷണം ഒക്കെ ഉൾപ്പെടുത്തിയിരുന്നു. പഴയ ഒരു വാരികയുടെ വിശേഷാൽപ്രതിയിൽ കണ്ട ഒരു കഥ സാവിത്രിക്കുട്ടി നേരത്തേ തന്നെ കാച്ചിക്കുറുക്കി ഒരു ലഘുനാടകമാക്കി തിരക്കഥയും സംഭാഷണവും എഴുതി വച്ചിരുന്നു. ആകെ നാലു കഥാപാത്രങ്ങളിലൊതുക്കി—പഴയകാല പുണ്യപുരാണ നാടകങ്ങളിലേപ്പോലെ ഒരാൾ സൂത്രധാരൻ; പിന്നെ മൂന്നു കഥാപാത്രങ്ങളും—രണ്ടു സ്ത്രീകൾ, ഒരു പുരുഷൻ. രത്നവല്ലിയും സുരേന്ദ്രനും വേണുവും അഭിനയിക്കാമെന്നു് ഒരു വിധം സമ്മതിച്ചു. ഒരാളെ കൂടി കണ്ടെത്തണം… പിന്നെ രണ്ടു നൃത്തങ്ങളും, രത്നവല്ലിയുടെ ; പാട്ടിനു് കുട്ടികളെ തിരഞ്ഞെടുക്കണം.
ഏപ്രിൽ പതിനെട്ടിനു ഉദ്ഘാടനം തീരുമാനിച്ചാണു് നോട്ടീസ് അടിച്ചതു്… ആകെ കുറച്ചുദിവസമേയുള്ളൂ. പിരിവു്, മത്സരങ്ങൾ നടത്തുക, നാടകത്തിനു് ഒരു പെൺകുട്ടിയെ കണ്ടെത്തണം, നാടകം റിഹേഴ്സൽ വേണം… ആകെ തിരക്കിലായിരുന്നു… ആ വെപ്രാളത്തോടെയായിരുന്നു ഏപ്രിൽ രണ്ടിനു് പിരിവു തുടങ്ങിയതു്…
പിരിവിന്റെ തുടക്കത്തിൽത്തന്നെ രണ്ടു് അത്ഭുതങ്ങൾ സംഭവിച്ചു.
നെല്ലിമുറ്റത്തു ശ്രീധരപ്പണിക്കർ നാട്ടിലെ ആഢ്യകുടുംബമായ പുന്നശ്ശേരീൽ പെട്ടയാളാണു്. വേണുവിന്റെ ഏതോ ബന്ധുവുമാണത്രെ. പണിക്കർ ആളൊരു നല്ലമനുഷ്യനാണെന്നു കേട്ടിട്ടുണ്ടു്. അതുകൊണ്ടു് ഫണ്ടു പിരിവു് അവിടെനിന്നു തുടങ്ങാമെന്നു വച്ചു.
നോട്ടീസ് കൊടുത്തു കാര്യങ്ങളൊക്കെ സംസാരിച്ചു. അപ്പോഴാണു് അദ്ദേഹം ചോദിക്കുന്നതു് അദ്ദേഹത്തിന്റെ മൂത്തമകൾ ചന്ദ്രികയെ ബാലസംഘത്തിൽ ചേർത്തുകൂടേ എന്നു്. സാവിത്രിക്കുട്ടി പെട്ടെന്നു് നോട്ടുബുക്കിൽ കരുതിയിരുന്ന മെമ്പർഷിപ്പു് ഫാറം എടുത്തുകൊടുത്തു. അപ്പോഴുണ്ടു് അവിടത്തെ സ്ത്രീകളുമായി സംസാരിക്കാൻ അകത്തേക്കു പോയ രത്നവല്ലി ചന്ദ്രികയേയും കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു് പുറത്തേക്കു വന്നതു്… ‘ദേ ഇവളാ, നമ്മടെ നാടകത്തിലെ നായിക. അമ്മാവനും അമ്മായീമൊക്കെ സമ്മതിച്ചു. പക്ഷേ, അവൾക്കെന്തൊരു നാണമാ.’ രത്നവല്ലിയുടെ ആഹ്ലാദം നിറഞ്ഞ പ്രഖ്യാപനം… സുന്ദരിയായ പതിനൊന്നുകാരി ചന്ദ്രിക… അങ്ങനെ രണ്ടു് അത്ഭുതം മാത്രമല്ല, നാടകം പരിശീലിക്കാനുള്ള സൗകര്യവും അവർ ചെയ്തു.
പകൽ ബാലസംഘം ആഫീസിൽ വച്ചു് പാട്ടു മത്സരങ്ങളും ചെസു്, ക്യാരംസ് മത്സരങ്ങളും, കാവിന്റെ മൈതാനത്തു് കായിക മത്സരങ്ങളും. സന്ധ്യയ്ക്കു് ആറരമണിക്കു് വിശാലമായ പടിഞ്ഞാറെ മുറ്റത്തു് നാടക റിഹേഴ്സലും, രത്നവല്ലിയുടെ നൃത്ത റിഹേഴ്സലും. രണ്ടു വലിയ മേശവിളക്കുകൾ വരാന്തയുടെ രണ്ടറ്റത്തായി കത്തിച്ചുവയ്ക്കും. രാത്രി റിഹേഴ്സൽ കഴിഞ്ഞാൽ ചന്ദ്രികയുടെ അച്ഛൻ തന്നെ രത്നവല്ലിയെ വീട്ടിൽ കൊണ്ടാക്കിക്കോളും. അങ്ങനെ പരിപാടി നിശ്ചയിച്ചാണു് അവിടെ നിന്നിറങ്ങിയതു്.
മൂന്നു ദിവസം മുഴുവൻ ഫണ്ടുപിരിവായിരുന്നു. പക്ഷേ, മൂന്നാം തീയതി വൈകിട്ടു് തന്നെ നാടകവും നൃത്തവും പരിശീലനം തുടങ്ങി.
പിരിവു വാങ്ങുന്നതും ബുക്കിൽ പേരും തുകയും എഴുതുന്നതും ഖജാൻജിയായ വേണുതന്നെയായിരുന്നു. പക്ഷേ, കിട്ടുന്ന കാശു് വൈകിട്ടു് സാവിത്രിക്കുട്ടിയെ ഏല്പിക്കും, ‘ചേച്ചി കയ്യിൽ വച്ചാൽ മതി. ഓരോ ആവശ്യത്തിനു ചോദിച്ചോളാം… ഞങ്ങടെ കയ്യിലിരുന്നാൽ ശരിയാകത്തില്ല’ എന്നു പറഞ്ഞു.
നാടകം സംവിധാനം ചെയ്യുന്നതു് സാവിത്രിക്കുട്ടിയാണു്. നാടകങ്ങൾ ഒരുപാടു വായിച്ചിട്ടുണ്ടു്. പിന്നെ റേഡിയോ നാടകങ്ങൾ കേട്ടിട്ടുണ്ടു്. ശശിച്ചേട്ടന്റെയൊപ്പം പോയി കമ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിന്റെ നാടകവും. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ യും ‘മുടിയനായ പുത്രനും’ കണ്ടിട്ടുണ്ടു്. അതാണു് സംവിധായികയുടെ നാടകപരിചയം…
പിരിവുകഴിഞ്ഞു് പിറ്റേന്നു രാത്രിയിൽ നാടകപരിശീലനവും കഴിഞ്ഞുവന്നു് സാവിത്രിക്കുട്ടി പിരിവുകിട്ടിയ പണം സഞ്ചിയിൽ സൂക്ഷിച്ചിരുന്നതും ബുക്കും എടുത്തു് ആദ്യം കാശു് എണ്ണിവച്ചു, പിന്നെ ബുക്കിലെഴുതിയതു് കൂട്ടിയെടുക്കാൻ തുടങ്ങുമ്പോഴാണു് സാവിത്രിക്കുട്ടിയുടെ അമ്മ വന്നു ചോദിക്കുന്നതു്:
‘മോളേ, ഒരു രണ്ടണ അതീന്നു താ… നാളത്തേക്കു് ഒന്നുമില്ല. അച്ചനാണെ തീരെവയ്യ. നാഴിയരി വാങ്ങിക്കട്ടെ; കഞ്ഞിയെങ്കിലും കൊടുക്കാമല്ലോ. വെറുതെയല്ല, തിരിച്ചുതരാം.’ അമ്മയുടെ തൊണ്ടയിടറി… വിളറിയ ആ മുഖത്തേക്കു് നോക്കാൻ സാവിത്രിക്കുട്ടിക്കു ധൈര്യം വന്നില്ല… സാവിത്രിക്കുട്ടി ധർമ്മസങ്കടത്തിലായി. ഒരു കാലണപോലും അതിൽ നിന്നെടുക്കാൻ തനിക്കു വയ്യ. താൻ സെക്രട്ടറിയാണു്, സംഘത്തിന്റെ മൂത്തയാൾ… മറ്റുള്ളവർക്കു മാതൃകയാകേണ്ടയാൾ! അല്ലെങ്കിലും അതു തെറ്റാണു്, ഉടനെ തിരിച്ചു വയ്ക്കാൻ പറ്റിയില്ലെങ്കിലോ…
പക്ഷേ, അച്ഛൻ! ഈയിടെയായി അസുഖം കൂടുതലാണു്. പാലും മുട്ടയും പഴങ്ങളും കൊടുക്കണം, മരുന്നു മുടങ്ങരുതു് എന്നൊക്കെയാണു് ഡാക്ടർ പറഞ്ഞിരിക്കുന്നതു്. പക്ഷേ, മുടങ്ങാതെ കൊടുക്കാൻ സാധിക്കുന്നില്ല… ആഹാരം പോലും ഇല്ലാതായാൽ! ഇല്ല, എന്നാലും ആ പണത്തിൽ നിന്നെടുക്കാൻ തനിക്കു വയ്യാ…
‘അതീന്നു കാശെടുക്കുന്നതു് ശരിയല്ല അമ്മേ’, സാവിത്രിക്കുട്ടി എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്ന അമ്മയുടെ തേങ്ങൽ സാവിത്രിക്കുട്ടിയെ പൊള്ളിച്ചു; തന്റെ നിസ്സഹായതയിൽ വിറങ്ങലിച്ചു് ഏറെനേരമിരുന്നു.
കണക്കെഴുതിയ ബുക്ക് കൂട്ടിനോക്കുന്നതിനിടയിൽ ഉയർന്ന തേങ്ങലുകൾ തൊണ്ടയിൽ തടഞ്ഞു… വീണ്ടും വീണ്ടും കൂട്ടി നോക്കി… ഇല്ല, എണ്ണിവച്ച കാശുമായി വ്യത്യാസമുണ്ടു്. വീണ്ടും കാശു് പായിൽ നിരത്തിയിട്ടു് എണ്ണി… അരയണയും, ഒരണയും മുതൽ ചുരുക്കമായി എട്ടണയും ഒരുരൂപയും തരം തിരിച്ചു് വീണ്ടും എണ്ണി… കണക്കുബുക്കിലെ കണക്കിനേക്കാൾ രണ്ടണ കൂടുതലുണ്ടു്. അതെ, കണക്കിൽ പെടാത്ത രണ്ടണ!
സ്ക്കൂളിലും കോളേജിലും സ്കോളർഷിപ്പ് തുക വാങ്ങിച്ചപ്പോഴെന്നല്ല പിന്നീടു് സർക്കാർ ശമ്പളം എണ്ണിവാങ്ങിച്ചപ്പോൾ പോലും സാവിത്രിക്കുട്ടി അത്രയും സന്തോഷിച്ചിട്ടില്ലത്രെ. അമ്മയ്ക്കു് രണ്ടണ കൊടുത്തു, ‘ഞാൻ വെറുതെ പറഞ്ഞതാ’ എന്നൊരു ക്ഷമാപണത്തോടെ…
അമ്മയോടും തന്റെ വിശ്വസ്തരായ സഹപ്രവർത്തകർ സുരേന്ദ്രനോടും വേണുവിനോടുപോലും ആ സംഭവം സാവിത്രിക്കുട്ടി പറഞ്ഞില്ല; ജാള ്യത കൊണ്ടു്… ജീവിതത്തിൽ ആദ്യമായും അവസാനമായും ചെയ്ത ഒരു ചതി എന്നാണു് സാവിത്രിക്കുട്ടി സത്യം ചെയ്തു പറയുന്നതു്.
എല്ലാം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു.
അതിവിശാലമായ പുരയിടം, ഒരു മണൽപ്പരപ്പുപോലെ… നടുവിൽത്തന്നെ ഒരു ചെറിയ മണൽക്കുന്നു്; മഠത്തിൽ നിന്നു് അല്പം മാറിയുള്ള ആ മണൽക്കുന്നു് സ്റ്റേജാക്കി മാറ്റാൻ തീരുമാനിച്ചു. പണിക്കാരും സാധനങ്ങളും വന്നു. തൂണും വാരിയും പലകകളും ഓലയും… കുട്ടികളും വലിയവരും ശ്രമദാനം ചെയ്യാനെത്തി. പിരിവിന്റെ കാര്യത്തിലെ പോലെ തന്നെ. താരതമ്യേന പാവപ്പെട്ടവർ—അവർക്ക് കാര്യമായി സംഭാവന തരാനൊന്നുമില്ലായിരുന്നു; പക്ഷേ, അവരുടെ ഉത്സാഹപൂർണമായ സഹകരണം, പൂർണ മനസ്സോടെ…
ഏപ്രിൽ പതിനെട്ടെന്നു പറഞ്ഞാൽ മേടമാസം തുടങ്ങിയിട്ടല്ലേയുള്ളൂ; മഴപെയ്യാൻ ഒരു സാധ്യതയുമില്ല… പൊള്ളുന്ന വേനൽ… അതുകൊണ്ടു് സ്റ്റേജിനു മുകളിൽ വാരികെട്ടി പേരിനു് ഓലമേഞ്ഞാൽ മതിയെന്നു് മേസ്തിരിയും കാർന്നോന്മാരും… സ്റ്റേജിന്റെ പുറകുവശം ഗ്രീൻറൂം. സ്റ്റേജിന്റെ മൂന്നുവശവും ഓലവച്ചു മറച്ചു… അത്യാവശ്യം സംവിധാനങ്ങളെല്ലാം റെഡിയാക്കി…
അഞ്ചുമണിയായി.
ആളുകൾ വന്നുതുടങ്ങി. വിചാരിച്ചതുപോലെയല്ല. ആറുമണി ആയപ്പോഴേക്കും മൈതാനം നിറഞ്ഞു് ആളുകൾ. എൻ. ഇ. എസ്. ബ്ലോക്കിൽ നിന്നു് എല്ലാം സാധനങ്ങളുമായി മൂന്നു മണിക്കേ ആഫീസർമാർ എത്തിയിരുന്നു. മഠത്തിന്റെ വരാന്തയിൽ ജനറേറ്ററും റെക്കോർഡുപ്ലെയറുമൊക്കെ വച്ചു. നാട്ടുകാരുടെ സഹായത്തോടെ വയർ വലിച്ചു് മൂന്നുവശത്തേക്കും തെങ്ങുകളിൽ കോളാമ്പി കെട്ടിവച്ചു. നാലരമണിക്കേ പാട്ടുകൾ തുടങ്ങി… നല്ല നല്ല ഹിന്ദിപ്പാട്ടുകൾ, നാടകഗാനങ്ങൾ. നാട്ടുകാർക്കു് കമ്യൂണിസ്റ്റുപാർട്ടിയുടെ മീറ്റിംഗ് വല്ലപ്പോഴും ഉണ്ടാകുമ്പോൾ മാത്രമാണു് ഇത്ര നല്ല പാട്ടുകൾ കേൾക്കാൻ പറ്റുന്നതു്. പിന്നെ നാട്ടിലുള്ള ആഘോഷം ശബരിമല സീസണിലെ അയ്യപ്പൻപാട്ടാണു്. മലയ്ക്കുപോകാൻ മാലയിട്ട ആരുടെയെങ്കിലും വീട്ടിൽ—കുറെ ശരണം വിളി, അയ്യപ്പൻപാട്ടു്… ബന്ധുക്കൾ കുറച്ചുപേർ—ഇഡ്ഡലീം കാപ്പീം പ്രലോഭനം…
ഇതു് നാട്ടുകാരുടെ മുഴുവൻ ആഘോഷമാണു്, അവരുടെ കുട്ടികൾ അവർക്കുവേണ്ടി അവരുടെ ചെലവിൽ ഒരുക്കുന്ന ആഘോഷം!
കൃത്യം ആറുമണിക്കു തന്നെ മീറ്റിംഗ് തുടങ്ങി. അദ്ധ്യക്ഷനെ പ്രസിഡന്റും സെക്രട്ടറിയും കൂടി ആനയിച്ചു. കാര്യപരിപാടി എഴുതിയ പേപ്പർ, സെക്രട്ടറി അദ്ധ്യക്ഷന്റെ മുൻപിൽ വച്ചു.
അദ്ധ്യക്ഷൻ മാധവപ്പണിക്കർ ഘനഗംഭീരനായി സദസ്യരെ മുഴുവനൊന്നു് ഉഴിഞ്ഞുനോക്കി കാര്യപരിപാടി കയ്യിലെടുത്തു പറഞ്ഞു: ‘സ്വാഗത പ്രസംഗത്തിനു് ബാലസംഘം സെക്രട്ടറി സാവിത്രിക്കുട്ടിയെ ക്ഷണിക്കുന്നു.’
സുരേന്ദ്രൻ സ്വാഗതം പറയാമെന്നേറ്റിരുന്നതാണു്. ഉച്ചയായപ്പോൾ ആളുപിന്മാറി. സ്വാഗതപ്രസംഗം എഴുതി തയ്യാറാക്കാൻ പറ്റാതെ വന്നതിൽ തെല്ലു വിഷമത്തോടെ സാവിത്രിക്കുട്ടി മൈക്കിനടുത്തു ചെന്നു. എല്ലാവരേയും അഭിവാദനം ചെയ്തു. ബാലസംഘം രൂപീകരിച്ചതിലെ ഉദ്ദേശലക്ഷ്യങ്ങൾ പറഞ്ഞു. ബാലസംഘം പ്രവർത്തനം തുടങ്ങിയതു മുതൽ ആറേഴുമാസം കൊണ്ടു് ചെയ്യാൻ സാധിച്ച കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. പക്ഷേ, വിചാരിച്ചിരുന്നിടത്തോളം മുൻപോട്ടു പോകാനായില്ല, ഔപചാരികമായ ഉദ്ഘാടനം തന്നെ നടത്താൻ ഇപ്പോഴേ പറ്റിയുള്ളൂ. അതിനു പ്രധാനകാരണം സാമ്പത്തിക ബുദ്ധിമുട്ടും ചില കോണുകളിൽ നിന്നുള്ള സഹകരണമില്ലായ്മയും ആണെന്നും സാവിത്രിക്കുട്ടി പറഞ്ഞു.
സാവിത്രിക്കുട്ടി വികാരഭരിതയായി കൂട്ടിച്ചേർത്തു: ‘ഇതുവരെയുള്ള പ്രവർത്തനത്തിനു് ഞങ്ങൾക്കു സഹായം ചില നല്ലവരായ നാട്ടുകാരും സർക്കാർ സംവിധാനവും മാത്രമാണു്. ഇപ്പോൾത്തന്നെ ഉദ്ഘാടനത്തിനും ഭാവിപരിപാടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമുള്ള കാശുണ്ടാക്കാൻ നാട്ടുകാരുടെ മുൻപിൽ കൈനീട്ടിയ ഞങ്ങൾ കുട്ടികൾ ഒരുപാടു് ബുദ്ധിമുട്ടും അപമാനവും നേരിട്ടു. ഏറെ സങ്കടം ഈ നാട്ടിലെ വലിയവരുടെ വീടുകളിൽ നിന്നാണു് കൂടുതലും മോശം അനുഭവം ഉണ്ടായതെന്നതാണു്.’
പെട്ടെന്നു് മാധവപ്പണിക്കർ ചാടിയെഴുന്നേറ്റു് ഷർട്ടിന്റെ പോക്കറ്റിൽ നിന്നു് ഒരു നോട്ടെടുത്തു് സെക്രട്ടറിയുടെ കയ്യിൽ കൊടുത്തിട്ടു് മൈക്കിൽ പറഞ്ഞു: ‘ഇതൊന്നും ഞാനറിഞ്ഞില്ല. എന്നോടാരും പറഞ്ഞില്ല. ഇവർക്ക് പ്രവർത്തനത്തിനു് ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞാൽ ഞാൻ കൊടുക്കുമായിരുന്നല്ലോ… ഇതാ ഞാൻ കൊടുത്തിട്ടുണ്ടു്.’
എന്തുപറയണമെന്നറിയാതെ സാവിത്രിക്കുട്ടി ഒരു നിമിഷം ശങ്കിച്ചു നിന്നു. അദ്ദേഹത്തെ ക്ഷണിക്കാനും ഫണ്ടു പിരിവിനുമായി പോയപ്പോൾ എല്ലാക്കാര്യവും അദ്ദേഹത്തോടു് വിശദമായി പറഞ്ഞതാണു്… അടുത്ത കസേരയിലിരുന്നു് തളിർവെറ്റിലയിൽ നൂറുതേയ്ക്കുന്ന ഭാര്യയോടു് കണ്ണുകാണിച്ചു… അവർ കുറച്ചു സമയമെടുത്തു് അകത്തുപോയി വന്നു് ഒരു എട്ടണത്തുട്ടു് സുരേന്ദ്രന്റെ നേരെ നീട്ടി. അപ്പോഴും അവർ സുരേന്ദ്രന്റെ മുഖത്തേക്കു നോക്കിയില്ല. ‘ശരി’ എന്നു് അദ്ദേഹം പോയ്ക്കൊള്ളാൻ പറഞ്ഞു. എന്നിട്ടും ഒന്നും അറിഞ്ഞില്ലത്രേ!
സാവിത്രിക്കുട്ടി പെട്ടെന്നു് ആ ഒരു രൂപാ നോട്ട് ഉയർത്തിക്കാണിച്ചു് നാട്ടുകാരോടു പറഞ്ഞു: ‘നമ്മുടെ അദ്ധ്യക്ഷൻ തന്ന കാശാണിതു്. അദ്ദേഹത്തിനു നന്ദി പറയുന്നു.’ സാവിത്രിക്കുട്ടിക്കു് അതു് ഒരു രൂപാ നോട്ടാണെന്നു പറഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു; പക്ഷേ, ലജ്ജയും അപമാനവും തോന്നിയതുകൊണ്ടു് പറഞ്ഞില്ല. പെട്ടെന്നു തന്നെ അദ്ധ്യക്ഷനും ആശംസ അർപ്പിക്കാനെത്തിയ രണ്ടു നാട്ടുപ്രമാണിമാർക്കും, എല്ലാ സാങ്കേതികസഹായങ്ങളും ബാലസംഘം പ്രവർത്തനത്തിനുള്ള ഉപകരണങ്ങളും കൊടുത്ത എൻ. ഇ. എസ്. ബ്ലോക്ക് ആഫീസർമാർക്കും നാട്ടുകാർക്കും സ്വാഗതം പറഞ്ഞു് അവസാനിപ്പിച്ചു.
അപ്പോഴേക്കും സദസ്സിൽ നിന്നു് വിളിയുയർന്നു. ‘നാടകം തൊടങ്ങണം. ആദ്യം നാടകം.’ അദ്ധ്യക്ഷൻ മറ്റൊന്നും പറയാൻ നിൽക്കാതെ ‘പരിപാടി ഉദ്ഘാടനം ചെയ്യുന്നു’ എന്നു പറഞ്ഞു് വിളക്കുകൊളുത്തി ഉടൻ സ്ഥലം വിട്ടു.
പെട്ടെന്നു തന്നെ സ്റ്റേജ് ഒരുക്കി; കർട്ടനെല്ലാം ഇട്ടു. രത്നവല്ലിയുടെ നൃത്തമാണു് ആദ്യം. സ്റ്റേജിനു് ഏറ്റവും മുന്നിലെ കർട്ടനുയർന്നതും സദസ്സിൽ കയ്യടി… ഉടുത്തൊരുങ്ങി ചുവടുവച്ചെത്തി രത്നവല്ലി. മൈക്കിൽക്കൂടി ഒഴുകിയെത്തിയ പാട്ടിനൊപ്പം രത്നവല്ലി തകർത്താടി… വമ്പൻ കയ്യടിയുയർന്നു. അടുത്തതായി ഒരു കുട്ടിയുടെ പാട്ടു്.
അപ്പോഴാണു് കിഴക്കേതിലെ കുമാരേട്ടൻ വന്നുപറയുന്നതു് കിഴക്കൂന്നും തെക്കൂന്നും മഴക്കാറു കേറുന്നു, തണുത്ത കാറ്റടിച്ചുതുടങ്ങി… ‘ഇതുവരെ തെളിഞ്ഞ ആകാശമായിരുന്നല്ലോ, ചുട്ടുപൊള്ളുന്ന വെയിലും’, സാവിത്രിക്കുട്ടി ആശങ്കപ്പെട്ടു. ‘ഇല്ലന്നേ, നമ്മടെ മീറ്റിംഗ് നടക്കുമ്പം ചെമ്മാനം കണ്ടതല്ലേ, പിന്നെങ്ങനാ മഴ!’ വേണു അക്ഷമയോടെ ചോദിച്ചു. ‘പഴഞ്ചൊല്ലിലൊന്നും കാര്യമില്ല. വേഗം നാടകം തുടങ്ങണം’ കുമാരേട്ടൻ പറഞ്ഞു. ‘ഇല്ലേ, നാട്ടുകാരു് വെറുതെ വിടത്തില്ല.’
ഗ്രീൻറൂമിൽ പോയി പെട്ടെന്നു നാടകം തുടങ്ങാൻ പറഞ്ഞു സാവിത്രിക്കുട്ടി. എല്ലാവരും റഡിയായി നിൽക്കുകയായിരുന്നു. കർട്ടനുയർന്നതും സദസ്സിൽ നിന്നു് ആരവമുയർന്നു. സൂത്രധാരൻ രംഗത്തു വന്നതും വലിയ ഒരു മിന്നലും ഇടിയും ഒപ്പം. പെട്ടെന്നു തന്നെ മഴവീണു. എല്ലാരും പരക്കം പാഞ്ഞു് എവിടൊക്കെയോ കയറി നിന്നു, നനഞ്ഞും നനയാതെയും.
‘വേനൽമഴയാണു്… പക്ഷേ, ഇന്നു് ഇതുവരെ മഴയുടെ ഒരു ലക്ഷണവുമില്ലാര്ന്നല്ലോ… പെട്ടെന്നു് മഴക്കാറു കേറി’ ‘ഒന്നൂല്ല, ഇതു് കുരുത്തദോഷാ… ഇവടിപ്പ സങ്കോം കൂട്ടോമൊണ്ടാക്കാഞ്ഞിട്ടു് എന്തിന്റെ കൊറവാർന്നു; ഏറെ നെഗളിച്ചിട്ടാ.’ പല പല അഭിപ്രായങ്ങൾ…
എല്ലാവരേയും സമാധാനിപ്പിച്ചു് ഓടിനടന്ന സാവിത്രിക്കുട്ടി മഠത്തിന്റെ വരാന്തയിൽ ചെന്നപ്പോൾ കരഞ്ഞുപോയി—തങ്ങളെ സഹായിക്കാൻ വന്ന എൻ. ഇ. എസ്. ബ്ലോക്ക് ഉദ്യോഗസ്ഥർ രണ്ടുപേരും നനഞ്ഞു കുതിർന്നു്… കവറുകളിട്ടു മറച്ചിട്ടും ജനറേറ്ററും മോട്ടോറും, റെക്കോർഡുകളുമെല്ലാം നനഞ്ഞിരിക്കുന്നു, നല്ല കാറ്റുണ്ടായിരുന്നതുകൊണ്ടു്. ആഫീസറന്മാർ സുരേന്ദ്രനേം സാവിത്രിക്കുട്ടിയേം സാന്ത്വനിപ്പിച്ചു: ‘നിങ്ങൾ വിഷമിക്കണ്ട… നമ്മക്കു നോക്കാം മഴയൊന്നു കുറഞ്ഞാൽ… വേഗം നിക്കുമെന്നു തോന്നുന്നു… ആര്ടേം കുറ്റമല്ലല്ലോ. ഒരപകടം പറ്റി; മഴ പ്രതീക്ഷിച്ചില്ല . ഞങ്ങളും സൂക്ഷിക്കണ്ടതായിരുന്നു.’
മഴ പെട്ടെന്നു കുറഞ്ഞു… നാട്ടുകാരെല്ലാം പോയിക്കാണും, അതുകൊണ്ടു് സാധനങ്ങളെല്ലാം ഒതുക്കാൻ നോക്കുമ്പോഴുണ്ടു് നാട്ടുകാരെല്ലാം തിരിച്ചെത്തിയിരിക്കുന്നു! ഇനി എന്തു ചെയ്യും! സാവിത്രിക്കുട്ടി നെട്ടോട്ടം ഓടി… എങ്ങനെയോ സ്റ്റേജിലെ ലൈറ്റുകളും മൈക്കും അവർ പ്രവർത്തിപ്പിച്ചു. ഒരുങ്ങിനിന്ന ചന്ദ്രിക ആകെ നനഞ്ഞിട്ടുണ്ടു്. പെട്ടെന്നു് രണ്ടാമത്തെ രംഗത്തിടാനുള്ള ഡ്രസ്സുടുത്തു… ആ സമയം കൊണ്ടു് രത്നവല്ലിയെ രംഗത്തയച്ചു…
രത്നവല്ലി നൃത്തം തുടങ്ങി; പക്ഷേ, അക്ഷമരായ നാട്ടുകാർ ‘നാടകം കാണണം’, ‘അടുത്ത മഴവരും മുമ്പു് നാടകം തുടങ്ങടോ’ എന്നൊക്കെ വിളിച്ചുപറയാൻ തുടങ്ങി.
നൃത്തം വേഗം തീർന്നു… നൃത്തത്തിനിടയ്ക്കു തന്നെ “ഇതുകഴിഞ്ഞാലുടൻ നാടകം തുടങ്ങുന്നതാണു്” എന്നു് മൈക്കിൽ ആവർത്തിക്കുന്നുണ്ടായിരുന്നു, നാട്ടുകാരെ അടക്കി നിർത്താൻ.
നാടകത്തിനായി കർട്ടൻ മെല്ലെ ഉയർന്നു… സദസ്സിൽ കയ്യടിയും ആരവവും… സ്റ്റേജിന്റെ ഒരറ്റത്തു് സൂത്രധാരൻ നിൽക്കുന്നു. അയാൾ ഉച്ചത്തിൽ സദസ്യരെ നോക്കി വിളിച്ചു പറഞ്ഞു: ‘ഹേയ് നാട്ടുകാരേ, അതാ നോക്കൂ. സന്തോഷവതിയായി ഓടിവരുന്നതാരാണെന്നു് നോക്കൂ (സ്റ്റേജിന്റെ മറ്റേ അറ്റത്തേക്കു കൈചൂണ്ടി) അതാ അവളെത്തിക്കഴിഞ്ഞു… നമ്മുടെ രാജകുമാരി…’
ആഹ്ലാദിച്ചു് ഓടിവരുന്ന ചന്ദ്രിക; സാവിത്രിക്കുട്ടിയും രത്നവല്ലിയും കൂടിയിട്ടുകൊടുത്ത മേക്കപ്പു് മാഞ്ഞുപോയിരുന്നെങ്കിലും അവളൊരു സ്വർണ്ണവിഗ്രഹം പോലെ തിളങ്ങി. (ഭയങ്കര കയ്യടിയും സന്തോഷാരവവും). സ്റ്റേജിന്റെ നടുവിലെത്തി നിന്ന ചന്ദ്രിക കയ്യിലിരുന്ന മനോഹരമായ ഒരു ചെപ്പുയർത്തിക്കാട്ടി എന്തോ പറയാൻ തുടങ്ങിയതും എടുത്തൊഴിച്ചതുപോലെ മഴവീണു. ജനറേറ്ററും മോട്ടോറും മൈക്കും എല്ലാം നിന്നു. ഗ്രീൻറൂമിൽ കത്തിച്ചു വച്ചിരുന്ന റാന്തൽ വിളക്കും ടോർച്ചുകളും സഹായത്തിനെത്തി…
ചന്ദ്രികയും രത്നവല്ലിയും തേങ്ങിക്കരയുന്നുണ്ടായിരുന്നു. സാവിത്രിക്കുട്ടിക്കു കരയാൻ വയ്യ, കരഞ്ഞാൽ സുരേന്ദ്രനും വേണുവും തളർന്നുപോകും… ഇത്രനാളത്തെ കഠിനപ്രയത്നം, പ്രതീക്ഷകൾ…
നനഞ്ഞു കുളിച്ച എല്ലാവരും പിരിഞ്ഞു. മൂന്നാമതൊരു പരീക്ഷണത്തിനു് ഒന്നും ശേഷിച്ചിട്ടില്ല; ഉപകരണങ്ങൾ നാശമായിരിക്കുന്നു.
സാവിത്രിക്കുട്ടി എൻ. ഇ. എസ്. ബ്ലോക്ക് ഉദ്യോഗസ്ഥരോടു് തൊഴുതു മാപ്പു പറഞ്ഞു. അവർ കുട്ടികളെ സമാധാനിപ്പിച്ചു; ‘നിങ്ങളുടെ കുറ്റമല്ലല്ലോ.’
പിറ്റേന്നു് സ്റ്റേജ് പൊളിച്ചു നീക്കാനും മൺതിട്ട നേരെയാക്കാനും മറ്റുമായി കയ്യിലിരുന്ന കാശും പിന്നെ കടവും… സാവിത്രിക്കുട്ടിയും സുരേന്ദ്രനും വേണുവും നിരാശരായിരുന്നു… സാവിത്രിക്കുട്ടി പറഞ്ഞു:
‘നിങ്ങൾ കുട്ടികളാണു്… ഈയൊരു കാര്യം കൊണ്ടു് തോറ്റുപോയെന്നു കരുതണ്ട… ഒരു വീഴ്ച ആർക്കും സംഭവിക്കാം. കണക്കുകൂട്ടലിൽ നമുക്കു് ഒരു പിഴവുപറ്റി, അത്രതന്നെ. പക്ഷേ, നാട്ടുകാരുടേയും കുട്ടികളുടേയും മനസ്സിൽ ചെറിയൊരു ചലനമുണ്ടാക്കാൻ ഇതിനകം നമ്മടെ പ്രവർത്തനങ്ങൾക്കു സാധിച്ചിട്ടുണ്ടു്. അതൊരു വിജയമല്ലേ… പിന്നെ നിങ്ങൾക്കറിയാമല്ലോ എന്റെ അവസ്ഥ. ജീവിക്കാനെന്തെങ്കിലും നോക്കണം. എന്നെ വിട്ടേക്കൂ. നിങ്ങൾ പക്ഷേ, ഇതു് മുന്നോട്ടു കൊണ്ടുപോകാൻ നോക്കണം.’
ഉത്തരം പറയാതെ സുരേന്ദ്രനും വേണുവും തിരിഞ്ഞു നടന്നു.
ഇനിയെന്തു് എന്നു തീരുമാനിക്കാനാകാതെ രണ്ടു മൂന്നുദിവസം കടന്നുപോയി. അപ്പോളാണു് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റു കിട്ടുന്നതു്, രവീന്ദ്രൻചേട്ടനും സാവിത്രിക്കുട്ടിക്കും… ജനുവരിയിൽ പരസ്യം വന്നപ്പോഴാണു് അപേക്ഷിച്ചതു്. പതിനേഴര വയസ്സായാവർക്ക് അപേക്ഷിക്കാമെന്ന നിയമം സാവിത്രിക്കുട്ടിക്കും സഹായകമായി.
മേയ് പത്തും പതിനൊന്നുമാണു് പരീക്ഷ… പഠിക്കാൻ പ്രത്യേകിച്ചു സംവിധാനങ്ങളൊന്നുമില്ല. ടൗണിൽ വായനശാലയിൽ പോകുമ്പോൾ ഇംഗ്ലീഷ് പേപ്പറിൽ നിന്നു് എന്തെങ്കിലും പ്രധാന വാർത്തയുണ്ടെങ്കിൽ രവീന്ദ്രൻചേട്ടൻ കുറിച്ചെടുക്കും. കൂട്ടുകാരന്റെ കയ്യിൽ നിന്നു് ജനറൽ നോളഡ്ജ് പുസ്തകം വാങ്ങിക്കൊണ്ടുവന്നു, ഒരു ദിവസത്തേക്കു്… അച്ഛൻ പറഞ്ഞു: ‘അതൊക്കെ മതി. കണക്കും ലാംഗ്വേജസും നിങ്ങൾക്കു് ഒരു സംശയവുമില്ല. പിന്നെന്താ… ആത്മവിശ്വാസമുണ്ടായാൽ മതി.’
ആത്മവിശ്വാസമുണ്ടു്… പക്ഷേ, ഇതൊരു മത്സരപ്പരീക്ഷയാണു്; ആദ്യമാദ്യം എത്തുന്നവർക്കേ സ്ഥാനമുള്ളൂ…
പരീക്ഷയെഴുതി. ഒരു കൊല്ലം വരെയാകുമത്രെ ഫലമറിയാൻ. ‘അതല്ല, കമ്യൂണിസ്റ്റു സർക്കാരാണു്; ഇട്ടു നീട്ടില്ല. കഴിയുന്നതും വേഗം ഒഴിവുകൾ നികത്താൻ നടപടിയുണ്ടാകും.’ മുരളിച്ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു…
സാവിത്രിക്കുട്ടിയുടെ അച്ഛൻ, ഗോവിന്ദക്കൈമളെ കണ്ടു് അത്യാവശ്യം മരുന്നുകൾ വാങ്ങാൻ നാട്ടിലേക്കു പോയി. രവീന്ദ്രൻചേട്ടൻ മൂന്നുമാസത്തെ താത്കാലിക ഒഴിവിൽ ജോലിയായി കോട്ടയത്താണു്…
കാലവർഷം വല്ലാതെ കനത്തിരിക്കുന്നു. കിഴക്കൻ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. അതുകാരണം സാവിത്രിക്കുട്ടിയുടെ അച്ഛനു തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല… കർക്കിടകമഴ നാശം വിതച്ചു തിമിർത്താടുന്നു.
സാവിത്രിക്കുട്ടിയുടെ വീട്ടുമുറ്റത്തെ ഇത്തിരിക്കുളം മഴകുടിച്ചു വീർത്തു് മുറ്റത്തേക്കു കടന്നാക്രമണം നടത്തുന്നു. ദ്രവിച്ചു തീർന്നു് ഈർക്കിലിയും കഴുക്കോലും മാത്രമായ മേൽക്കൂരയിലൂടെ പെയ്യുന്ന മഴയിൽ നിന്നൊളിക്കാൻ വീടിന്റെ മൂലകൾ തപ്പിനടന്ന സാവിത്രിക്കുട്ടിയുടെ അമ്മ പെട്ടെന്നു നിലവിളിച്ചുപോയി… ചൊരിമണൽ വെള്ളത്തിൽ കുതിർന്നപ്പോൾ ഇളക്കം തട്ടിയ തൂണു് ചരിഞ്ഞുനിൽക്കുന്നു! വീശിയടിക്കുന്ന കാറ്റിൽ ആ ആറുകാൽപ്പുര തെക്കോട്ടു ചരിയുന്നു… ഉത്തരങ്ങളും മോന്തായവും താഴേക്കു പോന്നാൽ ഒരമ്മയും മൂന്നു മക്കളും സ്വർഗ്ഗം പൂകും…
സമയം ഇരുട്ടിത്തുടങ്ങി; ഇടതടവില്ലാതെ മഴ കോരിച്ചൊരിയുന്നു… പായകളും തുണികളും കുട്ടികളുടെ പുസ്തകങ്ങളും ചുരുട്ടിയെടുത്തു് ആ അമ്മ മക്കളേയും കൊണ്ടു് അടുത്ത പറമ്പിലെ കൊപ്രാ അട്ടിയുടെ അകത്താക്കി. മഴക്കാലമായതുകൊണ്ടു് കൊപ്രവെട്ടില്ല. അട്ടികൾ കൂടാരം പോലെ ചാരിവച്ചതിനകത്തു് മഴയും കാറ്റും എത്തില്ല. വെള്ളമെങ്കിലും തിളപ്പിച്ചു കുടിക്കണമെങ്കിൽ പാത്രങ്ങൾ വേണം, മൂന്നു അടുപ്പുകല്ലുകൾ വേണം, തീപ്പെട്ടിയും ചൂട്ടുമെങ്കിലും വേണം. വരുന്നതു വരട്ടെയുന്നറപ്പിച്ചു് അമ്മയ്ക്കൊപ്പം ചരിഞ്ഞുനിൽക്കുന്ന വീട്ടിനകത്തു കയറി ഉള്ളതെല്ലാം പെറുക്കിയെടുത്തു് കൊപ്രാ അട്ടിക്കകത്തു അഭയം പ്രാപിച്ചു. ആ പേമാരിയിൽ അവിടന്നുമിവിടന്നും തപ്പിപ്പെറുക്കിയെടുത്തുകൊണ്ടു വന്ന കമ്പുകളും കയർത്തുമ്പുകളും ചേർത്തുകെട്ടി അട്ടിയുടെ കിഴക്കേ വാതിൽക്കൽ അമ്മ മറതീർത്തു—പട്ടികളോ പട്ടികളേക്കാൾ നാറികളായ മനുഷ്യജന്മങ്ങളോ വന്നാൽ അവർക്കൊരുതടയിട്ടു. തുണിയിൽ പൊതിഞ്ഞുണക്കിയെടുത്ത തീപ്പെട്ടിയുരച്ചു് റാന്തൽ കത്തിച്ചു തിരിതാഴ്ത്തി വച്ചു. മക്കൾക്കു കാവലായി പടിഞ്ഞാറുഭാഗത്തു് ആ അമ്മ ഉണർന്നിരുന്നു…
മൂന്നുദിവസം ആ കൊപ്ര ഉണക്കുന്ന അട്ടിക്കടിയിൽ നാലു ജീവികൾ കഴിഞ്ഞു. വിളിച്ചാൽ വിളികേൾക്കാൻ മാത്രം ദൂരത്തിലുള്ള ബന്ധുജനങ്ങളെയാരേയും വിളിച്ചില്ല; അന്ധരും ബധിരരും ആയ ബന്ധുജനങ്ങൾ. ഓ തെറ്റി. ഒരാൾ വന്നു അച്യുതമ്മാവൻ. കൊപ്രാ അട്ടിയുടെ ഉടമസ്ഥൻ. പിറ്റേന്നു് ഉച്ചയ്ക്കു മഴയൊന്നു കുറഞ്ഞുനിന്നപ്പോൾ അയാൾ വന്നു, അകത്തേക്കു് ആകെയൊന്നു നോക്കി: ‘തീ കത്തിക്കുന്നതു സൂക്ഷിച്ചു വേണം, ഓലത്തട്ടിലൊന്നും കേറിപ്പിടിക്കരുതു്…’ നനഞ്ഞ ഓലയും ചുള്ളിക്കമ്പുകളും വച്ചു് തീയൂതിയൂതി പിടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സാവിത്രിക്കുട്ടി പുകയേറ്റു ചുമയ്ക്കുന്നതിനിടയിൽ തിരിഞ്ഞുനോക്കി. ഉപദേശം കൊടുത്തു അച്യുതനമ്മാവൻ തിരിഞ്ഞുപോലും നോക്കാതെ നടന്നുപോകുന്നതു് പുകയേറ്റു നീറുന്ന കണ്ണുകളുയർത്തി നോക്കിക്കൊണ്ടിരുന്നു… ഉണക്കമടലുകളും വിറകും കുന്നുകൂട്ടിയിട്ടിരിക്കുന്നു, ഇറമ്പിലെല്ലാം കെട്ടുകണക്കിനു ചൂട്ടുകറ്റകൾ തൂക്കിയിട്ടിരിക്കുന്ന വിറകുപുര അവിടെയിരുന്നാൽ കാണാമായിരുന്നു—അമ്മാവന്റെ തറവാട്ടിലെ വിറകുപുര. സാവിത്രിക്കുട്ടി മാത്രമല്ല അനുജത്തി ദേവികയും അതു കാണുന്നുണ്ടായിരുന്നു…
ബാല്യംവിടും മുൻപുമുതൽ അനീതികളുടെ ഘോഷയാത്രകൾക്കിടയിൽ അർഹിക്കുന്നതെല്ലാം നിഷേധിക്കപ്പെട്ടു് പട്ടിണിയിലും അപമാനത്തിലും വെന്തുനീറേണ്ടി വന്ന ദേവിക കർക്കശക്കാരിയാക്കാനുള്ള അവസാന അടിയും അന്നു കിട്ടിയിരിക്കണം… സമയത്തു് ഫീസടയ്ക്കാൻ പറ്റാത്തതുകൊണ്ടു് പലപ്പോഴും ക്ലാസ്സിനു പുറത്തു നിൽക്കേണ്ടിവന്നിട്ടും, പല ദിവസങ്ങളിലും ക്ലാസ്സിൽ പോകാൻ പറ്റാതിരുന്നിട്ടും പഠിത്തത്തിൽ അവളെന്നും ഒന്നാമതായിരുന്നു. ഏതു പാട്ടും ഒരു തവണ കേട്ടാൽ അതിമനോഹരമായി പാടുമായിരുന്നു. അനിതരസാധാരണമായ അഭിനയവാസനയും അനുകരണശേഷിയുമുള്ള അവൾക്കായിരുന്നു കലാപരിപാടികളിലും ഒന്നാം സ്ഥാനം. സ്നേഹനിധിയായിരുന്നു അവൾ, ഒപ്പം അങ്ങേയറ്റം ത്യാഗശീലയും. പട്ടിണിയും വിശപ്പും വകവയ്ക്കാതെ അമ്മയ്ക്കൊപ്പം ജോലിചെയ്തിരുന്നതു് അനുജത്തിയാണു്, സാവിത്രിക്കുട്ടിയല്ല; സാവിത്രിക്കുട്ടി അന്യനാട്ടിൽ സുഖമായി ജീവിക്കുകയായിരുന്നു അപ്പോഴൊക്കെ. ദേവിക അനുഭവിച്ചിട്ടുള്ളത്രയും പട്ടിണിയും അവമതിയും സാവിത്രിക്കുട്ടി അനുഭവിച്ചിരിക്കില്ല.
പക്ഷേ, ദേവിക തീരെ മാറിപ്പോയി; അസഹിഷ്ണുതയും ദേഷ്യവും വെറുപ്പും അവളുടെ മുഖമുദ്രയായി. തന്റെ പഠിത്തം, തന്റെ ജയം അതുമാത്രമായി ലക്ഷ്യം. പാട്ടും, അഭിനയവും എല്ലാം ഉപേക്ഷിച്ചു.
എന്നാൽ അന്നുവരെ തിന്ന ഓരോ വേദനയും നേരിട്ട ഓരോ അപമാനവും പീഡനവും അവഗണനകളും മനുഷ്യനെങ്ങനെയാകരുതെന്നു സാവിത്രിക്കുട്ടിയെ പഠിപ്പിക്കുകയായിരുന്നു. ആ പാഠം സാവിത്രിക്കുട്ടിക്കു് ആവർത്തിച്ചു് ഓതിക്കൊടുത്തു കൊപ്രഅട്ടിക്കടിയിലെ മൂന്നുദിനരാത്രങ്ങൾ.
സാവിത്രിക്കുട്ടി സ്വയം അന്നൊരു പ്രതിജ്ഞയെടുത്തു—അച്ഛനമ്മമാരേയും സഹോദരങ്ങളേയും കൊണ്ടു് എത്രയും വേഗം ഒരു പുതുജീവിതം കണ്ടെത്തുമെന്നു്; അവരെ ഈ അപമാനകരമായ ജീവിതം സമ്മാനിച്ച നാട്ടിൽ നിന്നു് രക്ഷിക്കുമെന്നു്; എന്നെന്നേക്കുമായി ഈ നാടുപേക്ഷിക്കുമെന്നു്… അതുവരെയുള്ള അനുഭവങ്ങളെ സാവിത്രിക്കുട്ടി തന്റെ മനസ്സിന്റെ കോണിലൊരു നിലവറയിലിട്ടുപൂട്ടി… ദുരനുഭവങ്ങൾ ഓരോ മനുഷ്യന്റേയും സ്വത്വത്തെ ബാധിക്കുന്നതും മാറ്റിമറിക്കുന്നതും ഓരോ രീതിയിലായിരിക്കുമല്ലോ.
മഴ കുറഞ്ഞു; വെള്ളപ്പൊക്കത്തിനും ശമനമായി. സാവിത്രിക്കുട്ടിയുടെ അച്ഛൻ തിരിച്ചെത്തി; പക്ഷേ, അസുഖത്തിനു കുറവൊന്നുമില്ല. ആ മരുന്നുകൾ ഫലിക്കുന്നില്ല.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തേഴിലെ ആദ്യത്തെ കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടി മന്ത്രിസഭയുണ്ടാക്കിയതു് കമ്യൂണിസ്റ്റുകാരായിരുന്നു. ആ മന്ത്രിസഭയിലെ അംഗങ്ങളോരോരുത്തരും കൈകാര്യം ചെയ്യുന്നതു് അവരവർക്കു വൈദഗ്ദ്ധ്യമുള്ള വകുപ്പുകളാണെന്നതു് പ്രസിദ്ധമായിരുന്നു. ആരോഗ്യവകുപ്പു് കൈകാര്യം ചെയ്യുന്നതു് മിടുക്കനായ ഡോക്ടർ ഏ. ആർ. മേനോനാണു്. സാവിത്രിക്കുട്ടിയുടെ അച്ഛൻ നേരേ അദ്ദേഹത്തിന്റെ പേരിൽ ഒരു കത്തയച്ചു; ഇംഗ്ലീഷിൽ—അമ്മ വായിക്കാതിരിക്കാനായിരുന്നു ഇംഗ്ലീഷിലെഴുതിയതു്. അത്രയ്ക്കും ഹൃദയസ്പർശിയായിരുന്നു ആ കത്തെന്നു് അച്ഛൻ പിന്നീടു് പറഞ്ഞിട്ടുണ്ടു്. അച്ഛന്റെ അസുഖത്തിനുള്ള ചികിത്സയ്ക്കു് സംവിധാനമുണ്ടാക്കണമെന്നുതന്നെയായിരുന്നു അഭ്യർത്ഥിച്ചതു്. നേരത്തേയുള്ള പരിശോധനക്കുറിപ്പുകളെല്ലാം ഒപ്പം അയച്ചു.
ഒരാഴ്ചയ്ക്കകം മറുപടി വന്നു: ‘ദീർഘകാലം ആശുപത്രി ചികിത്സ വേണ്ട രോഗമാണെന്നു കുറിപ്പുകളിൽ നിന്നു കാണുന്നു. താങ്കൾ ഉടനടി തിരുവനന്തപുരത്തിനു വരിക. വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടു്. വിശദമായ പരിശോധനകൾ നടക്കട്ടെ. അതുകഴിഞ്ഞു് തീരുമാനമെടുക്കാം.’
പിറ്റേ ആഴ്ച രവീന്ദ്രൻചേട്ടൻ അച്ഛനെയും കൊണ്ടു് തിരുവനന്തപുരത്തേക്കു തിരിച്ചു… സാവിത്രിക്കുട്ടിയുടെ അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. കൂടെ ആളെ നിർത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ടു മാത്രമല്ല, കൂടെ നിൽക്കുന്ന ആളിനു താമസസ്ഥലവും ആഹാരവും മറ്റും പ്രശ്നമായതുകൊണ്ടു കൂടിയാണു് അച്ഛനെ തനിച്ചാക്കി രവീന്ദ്രൻചേട്ടൻ പോന്നതു്.
അച്ഛന്റെ കത്തു വന്നു: ‘ആശുപത്രിയിൽ നിന്നു കൊടുക്കുന്ന ആഹാരം അത്ര മെച്ചമല്ല. കയ്യിൽ കാശുള്ളവർ പുറത്തുനിന്നു് പാലും മുട്ടയുമൊക്കെ വരുത്തിക്കഴിക്കും. അസുഖം കുറയണമെങ്കിൽ നല്ല ആഹാരം വേണമെന്നു പറയാൻ ഡാക്ടർമാർ മറക്കാറില്ല.’
കത്തു വായിച്ചു് അമ്മ കരഞ്ഞു. എവിടുന്നാണുണ്ടാക്കുക. കുറച്ചു പണമെങ്കിലും അച്ഛനു് അയച്ചുകൊടുക്കാൻ! സാവിത്രിക്കുട്ടിക്കു കിട്ടിയ ട്യൂഷൻ ഫീസായ പത്തുരൂപയിൽ നിന്നു് അഞ്ചുരൂപാ അച്ഛനയച്ചുകൊടുത്തു… അതു ഡിസംബർ മാസമായിരുന്നു.
ഒരു ദിവസം സാവിത്രിക്കുട്ടിക്കു് പബ്ലിക് സർവീസ് കമ്മീഷന്റെ അറിയിപ്പുവന്നു; ലോവർ ഡിവിഷൻ ക്ലർക്കു പരീക്ഷയിൽ ജയിച്ചെന്നും റാങ്ക് 31 ആണെന്നും. ജോലിക്കുള്ള ഉത്തരവു് ഒന്നുരണ്ടു മാസത്തിനകം വരുമെന്നു് രവീന്ദ്രൻചേട്ടൻ പറഞ്ഞു. പക്ഷേ, വീട്ടിലാരും അതുകണ്ടു സന്തോഷിച്ചില്ല. ഒപ്പം പരീക്ഷയെഴുതിയ രവീന്ദ്രൻചേട്ടനു് കാർഡു വന്നിട്ടില്ല.
പക്ഷേ, അച്ഛൻ സമാധാനിപ്പിച്ചു: കേരളസർക്കാർ സർവീസിലെ പല പല വകുപ്പുകളിലേക്കു് ഒന്നിച്ചായിരുന്നില്ലേ പരീക്ഷ. റിസൽറ്റായപ്പോൾ റാങ്കുചെയ്തയാളുകളെ ഓരോ വകുപ്പിലേക്കും അലോട്ടുചെയ്യുകയല്ലേ. ചില വകുപ്പുകളിൽ നേരത്തെ തന്നെ പോസ്റ്റു കാണും. മറ്റുള്ളവർക്ക് പോസ്റ്റു സാംങ്ഷൻ കിട്ടിയിട്ടല്ലേ ആളുകളെ അറിയിക്കൂ. നേരത്തെ പോസ്റ്റു് അറിയിച്ചവർക്കുവേണ്ടിയായിരിക്കും ഇപ്പോ അറിയിപ്പു് കൊടുത്തേക്കുന്നേ. എനിക്കു് തോന്നുന്നതു് രവിക്കു രണ്ടു പരീക്ഷേടേം സെലക്ഷൻ കിട്ടൂന്നാ. എന്റൊപ്പമുള്ള ഒരാൾ സെക്രട്ടേറിയറ്റിൽ ജോലിയുള്ള ആളാ. രോഗം മൂത്തതുകൊണ്ടു് ഇവിടെ അഡ്മിറ്റാക്കി. അദ്ദേഹം പറഞ്ഞതു് ‘കഴിഞ്ഞ കൊല്ലത്തെ റാങ്ക്ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. ഡിപ്പാർട്ടുമെന്റുകളിലെ വേക്കൻസി റിപ്പോർട്ടിനു കാത്തിരിക്കുകയാണെന്നു് പി എസു് സിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ടു്…’
അച്ഛന്റെ കത്തു വായിച്ചിട്ടും രവീന്ദ്രൻചേട്ടൻ നിരാശനായിത്തന്നെ നടന്നു.
ഫെബ്രുവരിയിൽ ജോലിക്കു നിയമിച്ചുകൊണ്ടുള്ള കത്തുവന്നു. കണ്ണൂരാണു്. ഒത്തിരി ദൂരെയാണു്, ഒട്ടും സുഖമുള്ള സ്ഥലമല്ല എന്നൊക്കെ ചിലർ പേടിപ്പിച്ചു. വേറെയെവിടെങ്കിലും തരാൻ കത്തയക്കു്; വേറെ സ്ഥലത്താണേ പോയാമതി എന്നു ചിലർ. രവീന്ദ്രൻചേട്ടനും പേടിയുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത നാട്ടിൽ തനിയെ ആക്കിപ്പോരുന്നതെങ്ങനെ?
സാവിത്രിക്കുട്ടിക്കു് ഒരു സംശയവും ഇല്ലായിരുന്നു. ആദ്യം കിട്ടിയ സർക്കാർ ജോലി… പോകണം. ബാക്കിയൊക്കെ പിന്നെ… രവീന്ദ്രൻചേട്ടൻ തർക്കിച്ചു: ‘വേണുമ്മാവൻ പറഞ്ഞില്ലേ നെനക്കു് മാർക്കുവച്ചു് സെൻട്രൽ ഗവർമെന്റിൽ ജോലികിട്ടും, ഈ ജനുവരിയിൽത്തന്നെ അപേക്ഷ അയയ്ക്കാനുള്ള ഫോം അമ്മാവനയയ്ക്കും എന്നൊക്കെ. ശമ്പളം വളരെ കൂടുതലാണെന്നും പറഞ്ഞു. എന്നാപ്പിന്നെ അതു നോക്കാം.’
ഇല്ല, സാവിത്രിക്കുട്ടി ഒരു ഭാഗ്യപരീക്ഷണത്തിനുമില്ല: ‘മറ്റൊരു നല്ല ജോലി കിട്ടുമെങ്കിൽ കിട്ടട്ടെ, അന്നു് ആ ജോലി സ്വീകരിക്കാം. ഇപ്പോൾ എനിക്കു പോകണം. അച്ഛൻ ആശുപത്രീലു്, ദേവീകേടെ കോളേജ് ചെലവുകൾ, ഗോപുവിന്റെ സ്ക്കൂൾ ഫീസ്, വീട്ടുചെലവു്… ആ ജോലികിട്ടാൻ ഒരു കൊല്ലംവരെ ചെലപ്പോൾ താമസമുണ്ടാകും. നമുക്കു് ഒന്നാം തീയതി തന്നെ പോകണം; രണ്ടാം തീയതി ജോയ്ൻ ചെയ്യാമല്ലോ.’
അമ്മ ഒരഭിപ്രായവും പറയാനാളാകാതെ നിന്നു. സാവിത്രിക്കുട്ടി ഒന്നാംതീയതി തന്നെ പോകണമെന്നു പറയുന്നതു കേട്ടപ്പോൾ ആധിയായി… രണ്ടു പാവാടയും ബ്ലൗസും ഹാഫ്സാരിയുമാണു് ആകെ സ്വത്തു്. സാരിയും അതിനു് അനുസാരികളും വേണം. താമസിക്കാൻ പോകുമ്പോൾ ഒരു കോസടിയും വിരിപ്പുമെങ്കിലും കരുതണം. പിന്നെ അല്ലറ ചില്ലറ… അറിവുള്ളവർ പറഞ്ഞുതന്നു.
മലയാളം വാക്കുകൾ പോയിട്ടു് അക്ഷരങ്ങൾ തന്നെ എഴുതാൻ ബുദ്ധിമുട്ടിയിരുന്ന നാലാംക്ലാസുകാരൻ ശിവൻകുട്ടി സാവിത്രിക്കുട്ടിയുടെ ശിക്ഷണത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിച്ചു. ബാലസംഘം കമ്മിറ്റിയിൽ പ്രസംഗിച്ചു… അമ്മ മരിച്ചുപോയ മകനെ വലിയവനായിക്കാണാൻ നോമ്പുനോറ്റിരിക്കുന്ന രാമകൃഷ്ണൻനായരെന്ന ഒരു ചെറുകിട കർഷകൻ അമ്മേ വന്നു കണ്ടു. ‘അവളെന്റെ കുഞ്ഞിന്റെ കണ്ണു തെളിയിച്ചു. ഇപ്പം കൂളിപ്പിള്ളാരൊത്തു് വട്ടുകളിയൊന്നുമില്ല. അന്നന്നു പഠിക്കും. ഇതിൽപരം ഒരു സന്തോഷം എനിക്കെന്താ… അതുകൊണ്ടു് മീനാക്ഷിച്ചേച്ചി എതിർക്കരുതു്. സാവിത്രിക്കും ദേവികയ്ക്കും ഒരു കാപ്പികൊടുക്കണം എനിക്കു് പിന്നെ രണ്ടു സാരീം ബ്ലൗസും അതിനാവശ്യമുള്ളതും സോപ്പുചീപ്പു കണ്ണാടിയൊക്കെ ഞാൻ വാങ്ങാം.’
‘അതുവേണ്ടാ… വെറുതെ മനുഷ്യരെക്കൊണ്ടു പറയിപ്പിക്കണ്ട’ അമ്മ എതിർത്തു.
‘വേണ്ടാ, ചേച്ചി എതിർക്കണ്ട… വെറുതെയല്ല. അവൾ ശമ്പളം കിട്ടുമ്പോൾ കാശയക്കൂല്ലോ. അതീന്നു തന്നാ മതിയല്ലോ.’
സാവിത്രിക്കുട്ടിക്കും അനുജത്തിക്കും കൂടി ശിവൻകുട്ടിയുടെ വീട്ടിൽ അവന്റെ അച്ഛനൊരുക്കിയ യാത്രയയപ്പുപാർട്ടി. ഒന്നാംതരം കുത്തരി കുതിർത്തു് മൂക്കാത്ത തേങ്ങയും ജീരകവുമരച്ചുണ്ടാക്കുന്ന കൊഴുക്കട്ട പൊടിച്ചു് ധാരാളം ഉള്ളിയും തേങ്ങയും ഉഴുന്നുപരിപ്പുമൊക്കെ ഇട്ടുണ്ടാക്കുന്ന ഉപ്പുമാവും കാപ്പിയും. അത്രയ്ക്കും സ്വാദിഷ്ടവും ആത്മാർത്ഥവുമായ ഒരു സത്ക്കാരം സാവിത്രിക്കുട്ടിക്കു് ആദ്യമായാണു് കിട്ടുന്നതു്…
ഒരേ ഡിസൈനിലുള്ള രണ്ടു പരുപരുത്ത കോട്ടൺ സാരിയും ബ്ലൗസുകളുമൊക്കെ വാങ്ങി വച്ചിരുന്നു; ഒപ്പം ഒരു ട്രങ്കും. എല്ലാം കൂടി പന്ത്രണ്ടുരൂപാ നാലണ. വണ്ടിക്കൂലിക്കും മറ്റുമായി പതിനഞ്ചുരൂപ അമ്മ മറ്റെവിടുന്നോ കടം വാങ്ങി. സംവിധാനമെല്ലാമായി. സാവിത്രിക്കുട്ടി ഇരുപത്തേഴുരൂപ നാലണയുടെ കടത്തിന്റെയും കടമകളുടേയും ഭാരം പേറി പുറപ്പെട്ടു.
ഉദ്യോഗസ്ഥയായി… ബാല്യത്തേയും കൗമാരജീവിതത്തേയും കടത്തിവെട്ടുന്ന തീവ്രാനുഭവമേഖലകളിലൂടെ ഉത്തരവാദിത്തങ്ങളുടെ വൻചുമടുമായി അടുത്ത കനൽ നടത്തം… അതിനിടെ സാഹചര്യം ജ്വലിപ്പിച്ച സാവിത്രിക്കുട്ടിയുടെ വിപ്ലവബോധം ജീവിതത്തിന്റെ ഒരു ദശാസന്ധിയായി… തോരാത്ത മഴപെയ്ത രാത്രികളിലൊന്നിൽ കൊപ്ര അട്ടിക്കടിയിലിരുന്നു് സാവിത്രിക്കുട്ടിയെടുത്ത പ്രതിജ്ഞ നിറവേറ്റുന്നതിനു് ആ ദശാസന്ധി വഴിയൊരുക്കി.
…പ്രതിജ്ഞ നിറവേറ്റി; പക്ഷേ, പകരം സ്വത്വം പണയപ്പെടുത്തി നടത്തിയ ഒത്തുതീർപ്പുകൾ… ജീവിതത്തിന്റെ കാണാക്കുരുക്കുകൾ, എടുത്തുപൊക്കിയ ചുമടുകളുടെ താങ്ങാനാകാത്ത ഭാരം. സാവിത്രിക്കുട്ടി ജീവിതക്കടൽ നീന്തിക്കയറി; പക്ഷേ, ഒരിക്കലും ഉണങ്ങാത്ത ചോര കിനിയുന്ന മുറിവുകൾ സഹയാത്രികരായി…
“എന്തു കിടപ്പാ മണിച്ചേച്ചീ, എഴുന്നേറ്റു വാ, ദാ എല്ലാരും ഡൈനിംഗ് ഹാളിൽ കാത്തിരിക്കുന്നു.” സാവിത്രിക്കുട്ടി വന്നു വിളിച്ചു. ലേഖയുടെ വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ വെളുപ്പാൻകാലത്തെ നനുത്ത കുളിരിൽ വെറുതെ കിടന്നു മനോരാജ്യം കാണുകയായിരുന്നു അപ്പച്ചിയമ്മൂമ്മ. ഒരാഴ്ചയായുള്ള യാത്രയുടെ ആവേശവും ക്ഷീണവും രാത്രിയിലെ ഉറക്കത്തെയും ബാധിച്ചു. എങ്കിലും മനസ്സു് സന്തോഷത്തിലായിരുന്നു. പതിറ്റാണ്ടുകളിലെ ഓർമ്മകളിലൂടെ കയറിയിറങ്ങുകയായിരുന്നു കഴിഞ്ഞ ആറേഴു ദിവസങ്ങളിലെ ഓരോ നിമിഷവും. അപ്രതീക്ഷിതമായിരുന്നു ഈ യാത്ര. കാലങ്ങൾ കൂടി പ്രിയപ്പട്ട കൊച്ചുമോൾ അമ്മുവിനെ കണ്ടതും അവൾ പഴയ ചരിത്രമൊക്കെ ചോദിച്ചതും ഒരു നിമിത്തമായി.
സാവിത്രിക്കുട്ടി കുറച്ചുനാളായി ആവശ്യപ്പെടുകയായിരുന്നു: ‘മണിച്ചേച്ചീ, നമുക്കു് നമ്മുടെ പഴയ കുടുംബവീടുകളൊന്നു തേടിപ്പോയാലോ… ചേച്ചിയും കേട്ടിട്ടുണ്ടാകും പഴയ വിചിത്ര കഥകളൊക്കെ. കൂട്ടത്തിൽ ശശിച്ചേട്ടനെ ഒന്നു കാണണം. പ്രായമായിരിക്കുകല്ലേ. വലിയ സന്തോഷമാകും നമ്മളെ കണ്ടാൽ. ചേട്ടനു് പല കഥകളും അറിയാം.’ സാവിത്രിക്കുട്ടി ഇതിനകം സ്വന്തമായി പല ചരിത്രാന്വേഷണ യാത്രകളും നടത്തിയെന്നറിഞ്ഞിരുന്നു. അതിന്റെ തുടർച്ചയുമായി ഈ യാത്ര. അവളുടെ ഓർമ്മക്കുറിപ്പുകളിൽ ചേർക്കാൻ നിറയെ വിഭവങ്ങളായി.
നേരം വൈകിയതിന്റെ ജാള ്യതയോടെ വേഗം എഴുന്നേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു് ഒരു തോർത്തും തോളിലിട്ടു അപ്പച്ചിയമ്മൂമ്മ താഴേക്ക് ചെന്നു. ആദിയും അമ്മുവും ലേഖയുമെല്ലാം ഡ്രസ്സ്ചെയ്തു പോകാൻ തയ്യാറായി തീന്മേശയ്ക്കരികെ ഇരിക്കുന്നു. “തോമസ് നേരത്തെ കഴിച്ചു. അവര്ടെ സാധനങ്ങളൊക്കെ എടുത്തുവച്ചു. പതിനൊന്നരയ്ക്കാണു് ഫ്ലൈറ്റ്. ചേച്ചീ, ഇന്നിപ്പം പോകണ്ട നമുക്കു്… ” സാവിത്രിക്കുട്ടി പറഞ്ഞുനിർത്തി.
“അമ്പടി നീ കൊള്ളാമല്ലോ. ഒരാഴ്ച കറങ്ങി കൊതിതീർന്നില്ലേ?” അപ്പച്ചിയമ്മൂമ്മ കളിയാക്കി ചിരിച്ചു. പെട്ടെന്നാണു് അവർ അമ്മുവിനെ നോക്കിയതു്. അമ്മു അവിടത്തെ സംഭാഷണങ്ങളിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. പ്ലേറ്റിലെ ഇഡലിക്കു നോവാതെ പതുക്കെ അടർത്തിയെടുത്ത് കഴിക്കുന്നു. “എന്താ അമ്മൂ, എന്താ മോളേ ചിന്തിക്കുന്നേ? പോകാൻ തോന്നുന്നില്ലല്ലേ?” അപ്പച്ചിയമ്മൂമ്മ തമാശപോലെ ചോദിച്ചു.
ചിന്തയിൽനിന്നും ഞെട്ടിയുണർന്ന അമ്മു പെട്ടെന്നു് സാവിത്രിക്കുട്ടിയമ്മൂമ്മയെ നോക്കി. “അമ്മൂമ്മയുടെ കൈയിൽ പഴയ കഥകൾ എഴുതി വച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞതു്. എനിക്കു് അയച്ചു തരണം. ഒരാഴ്ച കണ്ടതും കേട്ടതും കൂടി ചേർത്തു് പൂർത്തിയാക്കണം. ഞാൻ പോയിട്ടു് വിളിക്കാം. ചില സംശയങ്ങൾ തീർക്കാനുണ്ടു്. നമുക്കിതു് വേഗം പബ്ലിഷ് ചെയ്യണം.” അമ്മു ആവേശത്തോടെ പറഞ്ഞു. അമ്മുവിന്റെ കണ്ണുകളിലെ തിളക്കം കണ്ടു് എല്ലാവർക്കും അത്ഭുതമായി. അപ്പച്ചിയമ്മൂമ്മ ഇടത്തുകൈ കൊണ്ടു് അമ്മുവിനെ കെട്ടിപ്പിടിച്ചു നിറുകയിൽ ഉമ്മവച്ചു.
“അതല്ല. അടുത്തയാഴ്ച എനിക്കു് ലാബിൽ ഒരു സെമിനാറുണ്ടു്. അതു കഴിഞ്ഞാലുടൻ സാവിത്രിക്കുട്ടിയമ്മൂമ്മയുടെ കുറിപ്പുകളും രണ്ടമ്മൂമ്മമാരുടെയും കഥകളും കേട്ട ചരിത്രങ്ങളും—ഞാൻ ചില നോട്ട്സു് എഴുതി വച്ചിട്ടുണ്ടു്—എല്ലാം ചേർത്തു് ഒന്നു റഫായിട്ടെഴുതി വയ്ക്കാം. വിട്ടുപോയതു് കൂട്ടിച്ചേർക്കാനും തിരുത്താനും അപ്പച്ചിയമ്മൂമ്മേടേം സാവിത്രിക്കുട്ടിയമ്മൂമ്മേടേം സഹായം വേണം. അതിനു നമുക്കു് ഒരാഴ്ച ഇരിക്കണം. ബോംബെയിൽ ഹോട്ടൽ ബുക്ക് ചെയ്യാം. അമ്മയും അച്ഛനുംകൂടി കൊണ്ടുവരും. അല്ലെങ്കിൽ നാട്ടിലോ.അതല്ല വല്ല കാട്ടിലോ പോകാം. ശാന്തമായ പരിസരമുള്ള ഒരു റിസോർട്ടു്. അതാ നല്ലതു്. ഞങ്ങളതു തീരുമാനിച്ചു. ഒരു കാലഘട്ടത്തിലെ അതിജീവനത്തിന്റെ മുറിപ്പാടുകളിൽ ചിലതെങ്കിലും ഞങ്ങളുടെ തലമുറ കൂടി അറിയട്ടെ.” അമ്മു ഉത്സാഹത്തോടെ കാപ്പികുടിച്ചു തീർത്തു.
അപ്പച്ചിയമ്മൂമ്മയും സാവിത്രിക്കുട്ടിയമ്മൂമ്മയും അമ്മുവിനെയും ആദിയെയും ചേർത്തുനിറുത്തി നെറ്റിയിലും കവിളത്തും ചുംബിച്ചു. ലേഖ നോക്കി പുഞ്ചിരിച്ചു.
കാർ മറയുന്നതതു വരെ നിറകണ്ണുകളോടെ കൈവീശി നോക്കിനിന്നു വല്ല്യമ്മമാർ രണ്ടുപേരും. പെട്ടെന്നു് സാവിത്രിക്കുട്ടി മണിച്ചേച്ചിയെ കെട്ടിപ്പിടിച്ചു് ഒരു കരച്ചിൽ.
“എന്താ സാവിത്രി, എന്തായിതു്? എന്തിനാ നീ കരയുന്നേ?” സ്വയം മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് അപ്പച്ചിയമ്മൂമ്മ സാവിത്രിക്കുട്ടിയെ പിടിച്ചുനേരെ നിർത്തി…
“അഞ്ചാറു പതിറ്റാണ്ടായി ഞാൻ ചുമന്നു തളർന്ന ഭാരം അമ്മു ഏറ്റെടുക്കാൻവന്നല്ലോ. അവളാണു് എന്റെ മകൾ!” സാവിത്രിക്കുട്ടി കണ്ണീരിനിടയിൽക്കൂടി സംതൃപ്തിയോടെ ചിരിച്ചു.
Title: Sāvitṛikkuṭṭiyuṭe
sancārangaḷ (ml: സാവിത്രിക്കുട്ടിയുടെ സഞ്ചാരങ്ങൾ).
Author(s): Manasidevi.
First publication details: Sayahna
Foundation; Trivandrum, Kerala; 2022.
Deafult language: ml,
Malayalam.
Keywords: Novel, Manasidevi,
മാനസിദേവി, സാവിത്രിക്കുട്ടിയുടെ സഞ്ചാരങ്ങൾ, Open Access Publishing, Malayalam, Sayahna
Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: March 22, 2022.
Credits: The text of the original
item is copyrighted to the author. The text encoding and editorial notes were created
and/or prepared by the Sayahna Foundation and are licensed under a Creative
Commons Attribution By NonCommercial ShareAlike 4.0 International License
(CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the
material should credit the Sayahna Foundation and must be shared under the same
terms.
Cover: In search of, a painting on
mixed media (rice paper, graphite, acrylic on handmade paper) by Shobha Menon . The image has
been kindly provided by the painter under the terms of cc-by-sa
Production history: Data entry: The author; Typesetter: CVR; Digitizer: KB Sujith; Encoding: CVR.
Production notes: The
entire document processing has been done in a computer running GNU/Linux operating
system and TeX and friends. The PDF has been generated using XeLaTeX from TeXLive
distribution 2021 using Ithal (ഇതൾ), an
online framework for text formatting. The TEI (P5) encoded XML has been
generated from the same LaTeX sources using LuaLaTeX. HTML version has been generated
from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF
and HTML versions is RIT
Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The
font used for Latin script is Linux
Libertine developed by Phillip
Poll.
Web site: Maintained by KV Rajeesh.