The text of the original item is copyrighted to the author. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.
അല്ലമാ പ്രഭുവിനെക്കുറിച്ചുള്ള ഒരു ഐതിഹ്യം അദ്ദേഹം ശിവൻ തന്നെയായിരുന്നു എന്നതാണു്: മനുഷ്യരെ സ്വാന്ത്ര്യത്തിന്റെ മാർഗ്ഗങ്ങൾ പഠിപ്പിക്കാൻ ഭൂമിയിൽ വന്ന ശിവൻ. അദ്ദേഹത്തെ പരീക്ഷിക്കാൻ പാർവ്വതി തന്റെ തമോരൂപമായ മായയെ (കന്നഡത്തിൽ ‘മായേ’) പറഞ്ഞയച്ചു. അല്ലമായുടെ മാതാപിതാക്കളുടെ പേരുകൾ പ്രതീകാത്മകങ്ങളാണു്: ‘നിരഹങ്കാരിക’യും ‘സുജ്ഞാനി’യും. മായയാകട്ടെ മായാദേവിക്കും മമകാര (സ്വാർത്ഥത) ന്നും ജനിച്ചവൾ. സത്യജ്ഞനും ദുഃഖമുക്തനുമായ ഒരു മകന്നു വേണ്ടി തപസ്സു ചെയ്ത ദമ്പതികൾ അരികിൽ കിടക്കുന്ന ഒരു തിളങ്ങുന്ന ശിശുവിനെ കണ്ടു: അങ്ങനെയാണു് അജന്മിയായി അല്ലമാ ഭൂമിയിൽ വന്നതു് എന്നാണു വിശ്വാസം. പിന്നൊരിക്കൽ അല്ലമാ അമ്പലത്തിൽ ചെണ്ട കൊട്ടുമ്പോൾ മായ അല്ലമായുമായി പ്രണയത്തിലായി, അദ്ദേഹത്തെ തന്റെ നൃത്താദ്ധ്യാപകനായി നിയമിച്ചു. മായ എല്ലാ വശീകരണതന്ത്രങ്ങളും പ്രയോഗിച്ചിട്ടും അല്ലമാ കുലുങ്ങിയില്ല. തന്റെ പ്രയത്നം വ്യർത്ഥം എന്നു് തിരിച്ചറിഞ്ഞ പാർവ്വതി മായയെ തിരിച്ചെടുത്തു. വേറൊരു കഥയിൽ അല്ലമായും മായയും ഭൂമിയിൽ ജനിക്കാൻ ശപിക്കപ്പെട്ട ശിവ-പാർവ്വതിമാരുടെ സേവകരാണു്.
വീരശൈവരുടെ ചരിതങ്ങൾ പദ്യത്തിൽ എഴുതിയ പതിനഞ്ചാം നൂറ്റാണ്ടിലെ ഹരിഹരന്റെ കഥയിൽ ഒരു നൃത്താദ്ധ്യാപികയുടെ മകനായ വിദഗ്ദ്ധവാദ്യക്കാരനായ അല്ലമാ, കാമലതയുമായി പ്രേമത്തിലാകുന്നു, അവർ തൃഷ്ണയുടെ അവിഘ്നലീലകളിൽ ഏർപ്പെടുന്നു. അതിനിടെ പെട്ടെന്നു് കാമലത ജ്വരം മൂലം മരണമടയുന്നു. അല്ലമാ അവളുടെ പേരു വിളിച്ചു് ഓർമ്മ നശിച്ചു് ഭ്രാന്തനെപ്പോലെ അലയുന്നു. നാട്ടിലും കാട്ടിലും അലഞ്ഞു ഹതാശനായി ഒരു കാവിൽ ഇരിക്കുമ്പോൾ അയാളുടെ കാൽനഖത്തിൽ “സ്വാതന്ത്ര്യ ദേവതയുടെ സ്തനാഗ്രം പോലെ” ഒരു മന്ദിരത്തിന്റെ സ്വർണ്ണത്താഴികക്കുടം തടയുന്നു, അവിടം കുഴിച്ചു അയാൾ ഒരു മന്ദിരകവാടത്തിനു മുന്നിലെത്തുന്നു. വാതിൽ തട്ടിത്തുറന്ന അല്ലമാ കണ്ടതു് ഒരു യോഗി ശിവലിംഗത്തിനു മുന്നിൽ സമാധിസ്ഥനായി ഇരിക്കുന്നതാണു്. അയാളുടെ രുദ്രാക്ഷമാലയും തിളങ്ങുന്ന ജടയും മുഖവും കണ്ണുകളും ചെവിയിലെ സർപ്പവളയങ്ങളും അല്ലമായെ വിസ്മയിപ്പിച്ചു. ആ യോഗിയുടെ പേരു് ‘അനിമിഷയ്യാ’ എന്നായിരുന്നു. ഇമകൾ ഇല്ലാത്തവൻ, അഥവാ സദാ കണ്ണു തുറന്നിരിക്കുന്നവൻ എന്നർത്ഥം. യോഗി അല്ലമായ്ക്കു് ഒരു ലിംഗം നൽകി. ഒപ്പം അദ്ദേഹം ജീവൻ വെടിഞ്ഞു. ആ നിമിഷം അല്ലമായ്ക്കു് ബോധോദയമുണ്ടായി, പ്രഭുവിന്റെ പാദങ്ങൾ പിന്തുടരാൻ നിശ്ചയിച്ചു. ഗുഹാമന്ദിരത്തിലെ ഈ അനുഭവമാണു് അല്ലമായിലെ വചനങ്ങളിൽ കാണുന്ന ‘ഗുഹേശ്വരാ’ എന്ന നാമമുദ്രയുടെ പ്രഭവം. ബസവ, അക്ക മഹാദേവി, ചെന്ന ബസവ, സിദ്ധരാമ, മുക്തയക്ക ഇങ്ങിനെ പലരും അല്ലമായെ ഗുരുവായിക്കരുതി. അങ്ങിനെ അക്കയ്ക്കും അണ്ണയ്ക്കുമെല്ലാം മീതേ അദ്ദേഹം ‘പ്രഭു’വായി. അല്ലമായും മറ്റു ഭക്തരുമായുള്ള സംവാദങ്ങൾ ‘ശൂന്യ സമ്പാദനെ’ എന്ന കൃതിയിൽ കാണാം. അല്ലമാ ഉണ്ടായിരുന്നതിനാലാണു് കല്യാണ ശിവശരണരുടെ കേന്ദ്രമായതു്. അല്ലമായുടെ അദ്ധ്യക്ഷതയിൽ അവർ നടത്തിയ ഒത്തുചേരലുകൾ ‘അനുഭവ മണ്ഡപം’ എന്നറിയപ്പെട്ടു.
അല്ലമാ ആചാരങ്ങളെ തീർത്തും വർജ്ജിച്ചു. അവയിൽ ചിലതു ബാക്കി നിർത്തിയവരെ അദ്ദേഹം പരിഹസിച്ചു, ബസവയുടെ ഉദ്യോഗത്തെപ്പോലും വെറുതെ വിട്ടില്ല, അധികാരം നല്ല കാര്യങ്ങൾക്കാണു് ബസവ വിനിയോഗിച്ചിരുന്നതെങ്കിലും. മഹാദേവി നഗ്നയായിട്ടും എന്തിനാണു് മുടി കൊണ്ടു് ദേഹം മറയ്ക്കുന്നതു് എന്നദ്ദേഹം കളിയാക്കി. ‘ഗോരക്ഷ’ (ഇതൊരു പേരാണു്) യെപ്പോലുള്ള സിദ്ധരുടെ ഗൂഢപ്രയോഗങ്ങളേയും അദ്ദേഹം നിരാകരിച്ചു. മന്ത്രസിദ്ധികൾ പോലും അധികാരപ്രയോഗത്തിന്റെ പ്രലോഭനങ്ങളാണെന്നു് അല്ലമാ കരുതി. വജ്രതുല്യമായ ശരീരത്തെക്കുറിച്ചു് അഹങ്കരിച്ചിരുന്ന ഗോരക്ഷയെ അല്ലമാ വെല്ലുവിളിച്ച ഒരു കഥയുണ്ടു്. ഗോരക്ഷയുടെ വാൾ അല്ലമായിൽ ഏശിയില്ല, അതു് ശൂന്യതയിലൂടെ കടന്നു പോകുന്നതായി അയാൾക്കു തോന്നി. അങ്ങിനെ തന്റെ ശക്തമായ ശരീരം അല്ലമായുടെ കേവലാത്മാവിന്നു മുന്നിൽ എത്ര നിസ്സാരമാണെന്നു അയാൾ പഠിച്ചു. അദ്ദേഹം എല്ലാ ചൂഷണത്തെയും വെറുത്തു; മൃഗങ്ങളെയല്ലാ ബലി കൊടുക്കേണ്ടതു് എന്നും മൃഗീയവാസനകളെ ആണെന്നും പഠിപ്പിച്ചു. വാക്കുകളുടെ ചങ്ങലകൾ കൊണ്ടു് മുക്തമായ ആത്മാവിനെ നിർവ്വചിക്കാൻ കഴിയില്ലെന്നു്, യോഗം കൊണ്ടു ശരീരമേ നിർമ്മിക്കാൻ കഴിയൂ, ആത്മാവിനെ പോഷിപ്പിക്കാൻ കഴിയില്ലെന്നു്, ഭയം എന്ന ഇരുമ്പിനെ ദയ എന്ന സ്വർണ്ണമാക്കി പരിവർത്തനം ചെയ്യുന്നതാണു് ശരിയായ അത്ഭുതരാസവിദ്യ—ആൽകെമി—എന്നു്, അദ്ദേഹം പറഞ്ഞു, പരിഹസിച്ചും ആക്രമിച്ചും കവിത ചൊല്ലിയും വാദിച്ചും സ്നേഹിച്ചും അദ്ദേഹം മറ്റു ഭക്തരെ നിർമുക്തരാക്കി. തന്റെ ജീവിതത്തെക്കുറിച്ചു് ഏറെ സൂചനകളൊന്നും അല്ലമായുടെ വചനങ്ങളിലില്ല, പക്വത പ്രാപിച്ച ശേഷമാണു് അദ്ദേഹം അവ രചിച്ചതു്. ആദ്യകാലത്തെ തന്റെ ആത്മസമരങ്ങളുടെ രേഖകൾ അദ്ദേഹം അവശേഷിപ്പിച്ചില്ല, ചിത്രശലഭത്തിനു പുഴുവിന്റെ ഓർമ്മകളില്ലാ എന്നു് അദ്ദേഹം പ്രസ്താവിച്ചു. മറ്റു ശൈവരുടെ വചനങ്ങൾ അധികവും ഭക്തിയുടെ ആദ്യഘട്ടങ്ങളെക്കുറിച്ചാണെങ്കിൽ, അല്ലമായുടെതു് അധികവും സാക്ഷാത്കാരം നേടിയ ശേഷം ഉള്ളവയാണു്. പ്രാരംഭം, ഭക്ത, മഹേശ്വര, പ്രസാദി, പ്രാണലിംഗി, ശരണ, ഐക്യ എന്നിങ്ങിനെ അദ്ദേഹത്തിന്റെ 1321 വചനങ്ങളെ അനുക്രമമായി ബസവരാജു തരം തിരിച്ചിരിക്കുന്നു. ഇതിൽ അഞ്ഞൂറിലേറെ വചനങ്ങൾ ഐക്യം (ലയനം, സാക്ഷാത്കാരം) നേടിയ ശേഷം ഉള്ളതാണു്.
കലിഗ്രഫി: എൻ. ഭട്ടതിരി
Title: Allama Prabhu (ml: അല്ലമാ
പ്രഭു).
Author(s): K. Satchidanandan.
First publication details: Sayahna
Foundation; Trivandrum, Kerala; 2020-11-19.
Deafult language: ml, Malayalam.
Keywords: Poems, K. Satchidanandan,
Allama Prabhu, കെ. സച്ചിദാനന്ദൻ, അല്ലമാ പ്രഭു, Open Access Publishing, Malayalam, Sayahna
Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: October 21, 2022.
Credits: The text of the original item is
copyrighted to the author. The text encoding and editorial notes were created and/or
prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.
Cover: Calligraphy by N. Bhattathiri
(na). The image is taken from Wikimedia Commons and is
gratefully acknowledged.
Production history: Data entry: the author; Typesetter: JN Jamuna; Editor:
PK Ashok; Encoding: JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.