The text of the original item is copyrighted to the author. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.
ദേവര ദാസിമയ്യാ (ദൈവത്തിന്റെ ദാസിമയ്യ) ആദ്യത്തെ വചനകവികളിൽ ഒരാളായിരുന്നുവെന്നു ബസവ ഉൾപ്പെടെയുള്ള പിൽകാല കവികളുടെ സൂചനകളിൽ നിന്നു് മനസ്സിലാക്കാം. പത്താം നൂറ്റാണ്ടിൽ ക്ഷേത്രജനപദമായ മുഡനൂരിൽ അദ്ദേഹം ജനിച്ചുവെന്നും തന്റെ ഗ്രാമത്തിലെ ശിവക്ഷേത്രമായ രാമനാഥന്റെ (ശ്രീരാമന്റെ ആരാധനാമൂർത്തിയായ ശിവരൂപം) ഭക്തനായിരുന്നുവെന്നും ഐതിഹ്യം. ‘രാമനാഥൻ’ എന്നാണു അദ്ദേഹത്തിന്റെ വചനങ്ങളിലെ നാമമുദ്ര. കാട്ടിൽ തപം ചെയ്തു കൃശഗാത്രനായ അദ്ദേഹത്തിനു് മുന്നിൽ ശിവൻ പ്രത്യക്ഷനായി, തന്നെ പ്രാപിക്കാൻ ശരീരത്തെ പീഡിപ്പിക്കേണ്ടതില്ലെന്നും അദ്ധ്വാനത്തിലൂടെയും തന്നിൽ എത്താമെന്നും ഉപദേശിച്ചതനുസരിച്ചു ദാസിമയ്യാ ഒരു നെയ്ത്തുകാരനായി എന്നും ഐതിഹ്യം.
ദാസിമയ്യയെക്കുറിച്ചു് അനേകം കഥകളുണ്ടു്. വനവാസികളായിരുന്ന നായാട്ടുകാരെ അഹിംസാവാദികളാക്കി മാറ്റി അവരെ ചക്കാട്ടി എണ്ണയെടുത്തു് ജീവിക്കാൻ പഠിപ്പിച്ചതാണു് ഒന്നു്. ഭൂതനാഥനും ഭസ്മാവൃതനുമായ ശിവനെ ഉപേക്ഷിച്ചു് തങ്ങളുടെ വിഷ്ണുവിനെ ഭജിക്കാൻ ബ്രാഹ്മണർ ആവശ്യപ്പെട്ടപ്പോൾ, നിങ്ങളുടെ വിഷ്ണുവിന്റെ അവതാരങ്ങൾ പന്നിക്കു് പിറന്നതാണെന്നും, ഗ്രാമീണരുടെ വെണ്ണ കട്ടിരുന്നു എന്നും, ശിവൻ സർവ്വവ്യാപിയാണെന്നും അവരോടു ദാസിമയ്യ പറഞ്ഞത്രേ. എങ്കിൽ വിഷ്ണു ക്ഷേത്രത്തിൽ ശിവനെ കാണിച്ചു തരാമോ എന്നായി ബ്രാഹ്മണർ. അവർ ക്ഷേത്രത്തിൽ കടന്നപ്പോൾ വിഷ്ണുവിന്റെ വിഗ്രഹം ശിവലിംഗമായി മാറിയിരുന്നു. അതോടെ അവരെല്ലാം ശൈവരായി മാറി—ഇതാണു് മറ്റൊരു കഥ. വേറൊരു കഥ ദാസിമയ്യയുടെ വിവാഹത്തെക്കുറിച്ചാണു്. ശിവപുരത്തെ ദുഗ്ഗളെ എന്ന പെൺകുട്ടിയെ ദാസിമയ്യയ്ക്കു് ഇഷ്ടമായി. അവളുടെ ഭക്തി പരീക്ഷിക്കാൻ അവളുടെ വീട്ടിലെത്തി അൽപ്പം മണൽ വാരിക്കൊടുത്തു അതു് കൊണ്ടു് ചോറു് വെയ്ക്കാൻ പറഞ്ഞു. ദുഗ്ഗളെ ദാസിമയ്യയുടെ കാൽ കഴുകിയ വെള്ളം തളിച്ചു് ആ മണൽ വേവിച്ചപ്പോൾ ചോറായി. അദ്ദേഹം അവളെ വരിക്കുകയും ചെയ്തു. മറ്റൊരു കഥ ഇങ്ങിനെയാണു്: ഒരിക്കൽ തന്റെ തറിയിൽ ദാസിമയ്യ ശിവനു വേണ്ടി വിസ്മയകരമായ ഒരു തലപ്പാവു് നെയ്തെടുത്തു. വിൽക്കാൻ ഒരു മേളയിൽ കൊണ്ടുപോയെങ്കിലും അതിനു വിലയിടാൻ ആർക്കും കഴിഞ്ഞില്ല. ഒരു കള്ളൻ അതു് തട്ടിയെടുക്കാൻ ശ്രമിച്ചു, തലപ്പാവിൽ നിന്നു് മൂർച്ചയുള്ള ഒരു ചക്രം വന്നു അയാളുടെ കൈ അറുത്തു കളഞ്ഞു. ഇത്രയും പാവനവും ഐന്ദ്രജാലികവുമായ ആ തലപ്പാവു് വാങ്ങാൻ ആരും തയ്യാറായില്ല. തിരിച്ചു പോകുമ്പോൾ വഴിയിൽ തണുത്തു വിറച്ചു് നിന്ന ഒരു വൃദ്ധൻ ആ തുണി തനിക്കു തരുമോ എന്നു് ചോദിച്ചു, ദാസിമയ്യ അയാൾക്ക് അതു് കൊടുക്കുകയും ചെയ്തു. വൃദ്ധൻ ആ തുണി കീറി ഒരു കഷണം തലയിൽ കെട്ടി, ഒന്നെടുത്തു് ഉടൽ പൊതിഞ്ഞു, ഒന്നു് കയ്യിൽ കെട്ടി, ബാക്കി കൊണ്ടു് തന്റെ വടി ചുറ്റിക്കെട്ടി. ദാസിമയ്യ പറഞ്ഞു, ‘അതു് ഞാൻ നിങ്ങൾക്കു തന്നതാണു്, നിങ്ങൾക്കു് ഇഷ്ടമുള്ളതു് ചെയ്യാം.’ എന്നിട്ടു് വൃദ്ധനെ വീട്ടിൽ കൊണ്ടു വന്നു ഭക്ഷണം നൽകി എല്ലാ രീതിയിലും സത്കരിച്ചു. ആ വൃദ്ധൻ ശിവനായിരുന്നു. സന്തുഷ്ടനായ ശിവൻ ദുഗ്ഗളയ്ക്കു് ഒരു പിടി അരി കൊടുത്തു, വീട്ടിലുള്ള അരിയുമായി അതു് കൂട്ടിക്കലർത്താൻ പറഞ്ഞു. അതോടെ വീട്ടിലെ കലവറ അക്ഷയമായി, ഒഴിയുമ്പോൾ സ്വയം നിറഞ്ഞു.
ചാലൂക്യരാജാവായ ജയസിംഹന്റെ രാജ്യഭരണ കാലത്തു് ദാസിമയ്യ പ്രസിദ്ധനായ ഗുരുവായിത്തീർന്നു. രാജാവു് ജൈനനായിരുന്നു, രാജ്ഞി ശിവഭക്തയും. അവർ ദാസിമയ്യയിൽ നിന്നു് ദീക്ഷ സ്വീകരിച്ചു. ഇതിൽ ദേഷ്യം പിടിച്ച രാജാവും അനുചരരും ഗുരുവിനെ വാദത്തിൽ തോൽപ്പിക്കാൻ പരിപാടിയിട്ടു. ഒരിക്കൽ ഒരു കുട്ടിയെ ഒരു മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ചു വെച്ചു്, തങ്ങളുടെ ദൈവം എല്ലായിടവുമുണ്ടെന്നും മരത്തിൽ നിന്നു പോലും വിളി കേൾക്കുമെന്നും അവകാശപ്പെട്ടു. പക്ഷേ, അവർ വിളിച്ചപ്പോൾ കുട്ടി വിളി കേട്ടില്ല, അവന്റെ അമ്മ അപേക്ഷിച്ചപ്പോൾ ദാസിമയ്യ കുട്ടിയ്ക്കു് വീണ്ടും ജീവൻ നൽകി. മറ്റൊരിക്കൽ ശത്രുക്കൾ ദാസിമയ്യായ്ക്കു് ചെളിയും വിഷവും നിറഞ്ഞ ഒരു കുളത്തിലെ വെള്ളം കുടിക്കാൻ നൽകി, പക്ഷേ, ശിവന്റെ സഹായത്താൽ ചെളിയും വിഷവും വകഞ്ഞു മാറ്റി ദാസിമയ്യ ശുദ്ധമായ വെള്ളം കുടിച്ചു.
രാജ്ഞിയുടെ ദീക്ഷയ്ക്കു് ശേഷം ജൈനക്ഷേത്രങ്ങൾ മുഴുവൻ ശിവക്ഷേത്രങ്ങളായി മാറുന്നതിനെപ്പറ്റി ഒരിക്കൽ ചിലർ രാജാവിനോടു് പരാതി പറഞ്ഞു. മാറിത്താമാസിച്ചിരുന്ന രാജ്ഞിയുമായി രാജാവു് തർക്കിച്ചു. ശിവനാണു് ശരിയായ ദൈവം എന്നുപറഞ്ഞു രാജ്ഞി, ശിവവിരോധികളെ ദാസിമയ്യയുമായി തർക്കത്തിനു ക്ഷണിച്ചു. എല്ലാത്തരം പണ്ഡിതന്മാരും കൊട്ടാരത്തിൽ യുദ്ധസജ്ജരായി വന്നു. പക്ഷേ, ദാസിമയ്യയുടെ വാദങ്ങൾ എല്ലാവരെയും നിശ്ശബ്ദരാക്കി. അപ്പോൾ ജൈനർ ഒരു കുടത്തിൽ ഒരു വിഷസർപ്പത്തെ കൊണ്ടു വെച്ചു് അതിൽ തന്റെ ദൈവത്തെ കാണിച്ചു കൊടുക്കാൻ ദാസിമയ്യയോടു പറഞ്ഞു. അടപ്പു് തുറന്നപ്പോൾ സർപ്പം പത്തി വിടുർത്തി ഊതി. ‘ശിവനാണു് ഒരേയൊരു ദൈവം’ എന്നു പറഞ്ഞു ഗുരു പാമ്പിനെ കയ്യിലെടുത്തു. അതു് ഒരു പളുങ്കുശിവലിംഗമായി മാറി, അവിടെ ദാസിമയ്യ ഒരു ക്ഷേത്രം പണിതു. അക്കാലത്തു എഴുന്നൂറു് ജൈനക്ഷേത്രങ്ങൾ ശിവ ക്ഷേത്രങ്ങളായി, തലസ്ഥാനത്തെ ഇരുപതിനായിരം നാഗരികർ ശൈവരായി.
ദാസിമയ്യ മുഡനൂരിൽ മടങ്ങിയെത്തി നെയ്ത്തു് തുടർന്നു. ലോകം ഉപേക്ഷിച്ചു് ദൈവത്തിൽ ലയിക്കാൻ സമയമായപ്പോൾ അദ്ദേഹം രാമനാഥക്ഷേത്രത്തിൽ പോയി രാമനാഥനോടു് പറഞ്ഞു: ‘ഞാൻ അങ്ങയുടെ അനുഗ്രഹത്താൽ ഇത്രകാലം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഇനി എന്നെ അങ്ങയിലേക്കു് തിരിച്ചെടുക്കുക.’ രാമനാഥൻ പ്രത്യക്ഷനായപ്പോൾ ദുഗ്ഗളയും തന്നെക്കൂടി സ്വീകരിക്കാൻ രാമനാഥനോടു് അപേക്ഷിച്ചു. ഇരുവരും പ്രാർത്ഥനയോടെ അനന്തതയിൽ വിലയം പ്രാപിച്ചു.
ഈ കഥകൾ എല്ലാം തന്നെ ദാസിമയ്യ വീരശൈവപ്രസ്ഥാനത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും, അദ്ദേഹത്തിനു് നേരിടേണ്ടി വന്ന ആക്രമണങ്ങളും ശ്രീശൈലം വീരശൈവരുടെ പുണ്യസ്ഥാനമാകാനുള്ള കാരണങ്ങളും വ്യക്തമാക്കുന്നു. തനിക്കു മുൻപുണ്ടായിരുന്ന ശൈവരെപ്പറ്റി ദാസിമയ്യ പറയുന്നുണ്ടു്, പക്ഷേ, അവരുടെയൊന്നും വചനങ്ങൾ ലഭ്യമല്ല. ബീജാപ്പൂരിലെ റാവു ബഹാദൂർ ഹളകത്തിയാണു് ദാസിമയ്യയുടെ വചനങ്ങൾ ചിട്ടയായി പരിശോധിച്ചു് അടുക്കിയതു്. അദ്ദേഹത്തിന്റെ ക്രമം ആണു് ഇവിടെയും പിന്തുടർന്നിട്ടുള്ളതു്.
ഡ്രോയിങ്: വി. ആർ. സന്തോഷ്
കലിഗ്രഫി: എൻ. ഭട്ടതിരി
Title: Devara Dasimayyayude
Vachanangal (ml: ദേവര ദാസിമയ്യയുടെ വചനങ്ങൾ).
Author(s): K. Satchidanandan.
First publication details: Sayahna
Foundation; Trivandrum, Kerala; 2020-12-10.
Deafult language: ml, Malayalam.
Keywords: Poem, K. Satchidanandan,
Devara Dasimayyayude Vachanangal, കെ. സച്ചിദാനന്ദൻ, ദേവര ദാസിമയ്യയുടെ വചനങ്ങൾ, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: October 22, 2022.
Credits: The text of the original item is
copyrighted to the author. The text encoding and editorial notes were created and/or
prepared by the Sayahna Foundation and are licensed under a Creative Commons
Attribution By NonCommercial ShareAlike 4.0 International License (CC
BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.
Cover: Calligraphy by N. Bhattathiri
(na). The image is taken from Wikimedia Commons and is
gratefully acknowledged.
Production history: Data entry: the author; Typesetter: LJ Anjana; Editor:
PK Ashok; Encoding: JN Jamuna.
Production notes: The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using Ithal (ഇതൾ), an online framework for
text formatting. The TEI (P5) encoded
XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and
HTML versions is RIT Rachana
authored by KH Hussain, et al., and maintained by the Rachana Institute of Typography. The font
used for Latin script is Linux
Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.