SFNസായാഹ്ന ഫൌണ്ടേഷൻ
images/john-mazha.jpg
The Titan’s Goblet, a painting by Thomas Cole (1801–1848).
images/aymanam-mazha-01.png

തു­ട­ക്കം ഒരു സ്വ­പ്ന­ത്തിൽ­നി­ന്നാ­യി­രു­ന്നു.

ക­ഴി­ഞ്ഞ മ­ഴ­ക്കാ­ല­ത്തു്, വ­ലി­യൊ­രു കാ­റ്റി­നെ­ത്തു­ടർ­ന്നു് വെ­ളു­ക്കു­വോ­ളം മ­ഴ­പെ­യ്ത ഒരു രാ­ത്രി. ടൗൺ­ഷി­പ്പി­ന്റെ വ­ള­പ്പിൽ ആ­കെ­യു­ണ്ടാ­യി­രു­ന്ന വൻമരം ഒ­ടി­ഞ്ഞു­വീ­ണ­താ­ണു്, ഓർ­മ്മ­യിൽ ആ രാ­ത്രി­യു­ടെ അ­ട­യാ­ളം.

അ­ന്നു് സ­ന്ധ്യ­യ്ക്കു­ത­ന്നെ ആകാശം ഒരു യു­ദ്ധ­ക്ക­ളം­പോ­ലെ കാ­ണ­പ്പെ­ട്ടി­രു­ന്നു. കാർ­മേ­ഘ­ക്കൂ­ട്ട­ങ്ങൾ കലി ക­യ­റി­യ­തു­പോ­ലെ പല ദി­ക്കു­ക­ളി­ലേ­ക്കും പാ­ഞ്ഞോ­ടു­ക­യും ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന ഇ­ടി­മി­ന്ന­ലു­ക­ളും കാ­ത­ട­പ്പി­ക്കു­ന്ന ഇ­ടി­യൊ­ച്ച­ക­ളും കൂ­ടെ­ക്കൂ­ടെ ന­ടു­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്നു. അ­ന്ത­രീ­ക്ഷ­മാ­കെ ഒരു രൗ­ദ്ര­ഭാ­വം പ­ര­ന്നി­രു­ന്നു. രാ­ത്രി­യു­ടെ സ­മ­യ­മാ­വും മുൻപേ ഇ­രു­ട്ടി­നു ക­ന­മേ­റി. ഏ­താ­ണ്ടു് ഏഴര മ­ണി­യോ­ട­ടു­ത്ത­പ്പോൾ വ­ഴി­വി­ള­ക്കു­ക­ളെ­ല്ലാം കെ­ടു­ത്തി­ക്കൊ­ണ്ടു് ആ വലിയ കാ­റ്റു് ആ­ഞ്ഞു­വീ­ശു­ക­യും പ്ലേ­ഗ്രൗ­ണ്ടി­ന്റെ കോണിൽ നി­ന്നി­രു­ന്ന വലിയ വേ­പ്പു­മ­രം വി­നാ­ശ­ക­ര­മാ­യ ശ­ബ്ദ­ത്തോ­ടെ ഒ­ടി­ഞ്ഞു­വീ­ഴു­ക­യും ചെ­യ്തു. തൊ­ട്ടു പി­ന്നാ­ലെ മഴ തു­ട­ങ്ങി.

ഫ്ലാ­റ്റിൽ ഞാൻ ഒ­റ്റ­യ്ക്കാ­യി­രു­ന്നു. അന്ന മ­ക്ക­ളെ­യും കൂ­ട്ടി അ­വ­ളു­ടെ അ­മ്മ­യു­ടെ ഓർ­മ്മ­പ്രാർ­ത്ഥ­ന­യിൽ പ­ങ്കെ­ടു­ക്കാൻ നാ­ട്ടി­ലേ­ക്കു പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു. ഏ­റെ­ക്കാ­ല­മാ­യി നാടു കാണാൻ മോ­ഹി­ച്ചു് ക­ഴി­യു­ക­യാ­യി­രു­ന്ന അ­മ്മ­യും രോ­ഗ­ങ്ങ­ളൊ­ക്കെ അ­വ­ഗ­ണി­ച്ചു് അ­വ­രോ­ടൊ­പ്പം പോയി.

ഒ­റ്റ­പ്പെ­ടു­മ്പോൾ, രാ­ത്രി­യു­ടെ നി­ശ­ബ്ദ­ത ഏ­റു­ന്തോ­റും വർ­ദ്ധി­ക്കാ­റു­ള്ള ഖി­ന്ന­ത­ക­ളിൽ­നി­ന്നു് ഒ­ളി­ക്കാ­മെ­ന്നാ­ശി­ച്ചു് നേ­ര­ത്തേ ഉ­റ­ങ്ങാൻ കി­ട­ന്ന­താ­ണു്. പക്ഷേ, മു­റി­യി­ലേ­ക്കു് നി­ര­ന്ത­രം വീ­ശി­ക്കൊ­ണ്ടി­രു­ന്ന ഇ­ടി­വാ­ളു­കൾ ഉ­റ­ക്കം കെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ വലിയ ഒ­ച്ച­യോ­ടെ മഴ അ­തി­ശ­ക്തി­യാ­യി പെ­യ്തു­തു­ട­ങ്ങി­യ­പ്പോൾ ഉ­റ­ക്കം പി­ന്നെ­യും അ­ക­ന്നു­പോ­യി—വൻ­മ­ഴ­കൾ പെ­യ്യു­മ്പോൾ മ­ഴ­യൊ­ച്ച­കൾ­ക്ക­പ്പു­റ­ത്തു് എ­ന്തൊ­ക്കെ­യോ ത­ക­രു­ക­യും ആ­രൊ­ക്കെ­യോ നി­ല­വി­ളി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യ ഒരു തോ­ന്നൽ എന്നെ അ­സ്വ­സ്ഥ­നാ­ക്കി­ക്കൊ­ണ്ടി­രി­ക്കും.

മ­ഴ­യൊ­ന്നു ശ­മി­ച്ച­പ്പോ­ഴാ­കാം മ­യ­ക്കം പി­ടി­ച്ച­തും സ്വ­പ്നം ക­ണ്ട­തും.

images/aymanan-mazha-03-t.png

കുട ചൂ­ടി­യി­ട്ടും ആകെ ന­ന­ഞ്ഞൊ­ലി­ച്ചു് ഞാൻ ആ­റ്റി­റ­മ്പി­ലെ വ­ലി­യ­പ­ള്ളി­യി­ലേ­ക്കു­ള്ള പ­ടി­ക്കെ­ട്ടു­കൾ ച­വി­ട്ടി­ക്ക­യ­റി­പ്പോ­കു­ന്നി­ട­ത്തു സ്വ­പ്നം തു­ട­ങ്ങി. വ­ഴി­യോ­ര­ങ്ങ­ളും താ­ഴ്‌­വാ­ര­ങ്ങ­ളും മഴയാൽ മ­റ­യ്ക്ക­പ്പെ­ട്ടി­രു­ന്നു. കു­ന്നിൻ­മു­ക­ളിൽ വ­ലി­യ­പ­ള്ളി മാ­ത്രം ഒ­രു­ത­രം ജ്വ­ലി­ക്കു­ന്ന വെ­ണ്മ­യോ­ടെ ഉ­യർ­ന്നു­നി­ന്നു. പ­ണ്ടെ­ങ്ങോ കേ­ട്ടു മറന്ന ഒരു ശ­ബ്ദ­ത്തി­ലാ­യി­രു­ന്നു കുർ­ബാ­ന. ഏതു് അ­ച്ച­ന്റേ­താ­യി­രി­ക്കും ആ ശബ്ദം എ­ന്ന­റി­യാ­നു­ള്ള ജി­ജ്ഞാ­സ­യോ­ടെ­യാ­ണു് ഞാൻ പ­ള്ളി­യി­ലേ­ക്കു ക­യ­റി­യ­തു്. അൾ­ത്താ­ര­യി­ലേ­ക്കു നോ­ക്കി­യ­തും, അതു മ­രി­ച്ചു­പോ­യ യോ­ഹ­ന്നാ­ക്ക­ത്ത­നാ­രാ­ണെ­ന്നു് ഞാൻ ഒരു ന­ടു­ക്ക­ത്തോ­ടെ തി­രി­ച്ച­റി­ഞ്ഞു.

വ­ല്ലാ­ത്ത ഒ­രുൾ­ക്കി­ടി­ല­ത്തോ­ടെ ഞാൻ പ­ള്ളി­യി­ലാ­കെ ക­ണ്ണോ­ടി­ച്ചു. പള്ളി ഒ­ട്ടു­മു­ക്കാ­ലും വൃ­ദ്ധ­ജ­ന­ങ്ങ­ളാൽ നി­റ­യ­പ്പെ­ട്ടി­രി­ക്കു­ന്ന­താ­യി ഞാൻ കണ്ടു. ഓ­രോ­രു­ത്ത­രെ­യും നോ­ക്കു­മ്പോൾ കണ്ട മു­ഖ­ങ്ങ­ളിൽ ഒ­ന്നൊ­ഴി­യാ­തെ എ­ല്ലാം മ­രി­ച്ച­വ­രു­ടേ­താ­ണെ­ന്നു് ഞാൻ വി­സ്മ­യ­ത്തോ­ടെ അ­റി­ഞ്ഞു. അൾ­ത്താ­ര­യി­ലേ­ക്കു നീണ്ട ക­ണ്ണു­ക­ളി­ലെ­ല്ലാം മെ­ഴു­കു­തി­രി­വെ­ട്ട­ങ്ങൾ വീണു് തി­ള­ങ്ങി, വ­രി­വ­രി­യാ­യി നി­ര­ന്ന വി­ദൂ­ര­ന­ക്ഷ­ത്ര­ങ്ങൾ­പോ­ലെ കാ­ണ­പ്പെ­ട്ടു.

മ­രി­ച്ച­വർ­ക്കു­വേ­ണ്ടി മാ­ത്ര­മാ­യി ന­ട­ത്ത­പ്പെ­ടു­ന്ന ആ കുർ­ബാ­ന­യിൽ ഞാൻ ചെ­ന്നു­പെ­ട്ട­തു് എ­ങ്ങ­നെ­യാ­വാം എന്ന അ­ന്ധാ­ളി­പ്പോ­ടെ നി­ശ്ചേ­ഷ്ട­നാ­യി നിൽ­ക്കു­മ്പോൾ മു­ന്നിൽ, വൃ­ദ്ധ­ന്മാ­രു­ടെ നാ­ല­ഞ്ചു് വ­രി­കൾ­ക്ക­പ്പു­റ­ത്തു് പ­ണ്ട­ത്തെ പ­തി­വു­സ്ഥാ­ന­ത്തു­ത­ന്നെ അപ്പൻ നിൽ­ക്കു­ന്ന­തു കണ്ടു.

നെ­ഞ്ചിൽ ഒരു കു­ത്തേ­റ്റ­വ­നെ­പ്പോ­ലെ ഞാൻ നി­ന്നു­പോ­യി. അ­പ്പ­ന്റെ മ­ര­ണ­സ­മ­യ­ത്തു് അ­ടു­ത്തി­ല്ലാ­തെ­പോ­യ­തി­ന്റെ ഖേ­ദ­വും അപ്പൻ നടന്ന വഴികൾ വി­ട്ടു­ള്ള എന്റെ ജീ­വി­ത­വും എ­ന്ന­ത്തെ­ക്കാ­ളേ­റെ എന്നെ വ്യ­സ­നി­പ്പി­ക്കു­വാൻ തു­ട­ങ്ങി. കുർ­ബാ­ന­യ്ക്കു് ശേഷം ക­ണ്ടു­മു­ട്ടു­മ്പോൾ ഞ­ങ്ങൾ­ക്കി­ട­യിൽ എ­ന്താ­ണു് സം­ഭ­വി­ക്കാൻ പോ­കു­ന്ന­തു് എന്ന ആശങ്ക എന്റെ നെ­ഞ്ചി­നെ ഉ­ല­ച്ചു­കൊ­ണ്ടി­രു­ന്നു.

പു­റ­ത്തെ മഴ കുർ­ബാ­ന­യു­ടെ പി­ന്ന­ണി­ഗീ­തം­പോ­ലെ­യാ­യി­രു­ന്നു. കുർ­ബാ­ന തീ­രാ­റാ­യ­പ്പോൾ അതു് പെ­യ്ത­വ­സാ­നി­ച്ചു് ഒ­റ്റ­ത്തു­ള്ളി­ക­ളു­ടെ വി­ഷാ­ദ­സ്വ­ര­ങ്ങ­ളാ­യി. ഒ­ടു­വി­ല­ത്തെ ആ­ശീർ­വാ­ദ­വും ത­ന്നു് യോ­ഹ­ന്നാ­ക­ത്ത­നാർ അൾ­ത്താ­ര­യ്ക്കു പി­ന്നിൽ മ­റ­ഞ്ഞ­പ്പോൾ ഞാൻ ഭ­യ­ത്താ­ലും കു­റ്റ­ബോ­ധ­ത്താ­ലും വി­റ­യ്ക്കു­ന്ന കാൽ­വ­യ്പു­ക­ളോ­ടെ അ­പ്പ­ന്റെ അ­ടു­ത്തേ­ക്കു ന­ട­ന്നു. അ­ന്യോ­ന്യം സ­ഹാ­യി­ച്ചു് സാ­വ­ധാ­നം പ­ള്ളി­വാ­തിൽ­ക്ക­ലേ­ക്കു് നീ­ങ്ങി­യ വൃ­ദ്ധ­ന്മാർ­ക്കൊ­പ്പം അ­പ്പ­നും വാ­തി­ലോ­ള­മെ­ത്തി­യ­പ്പോ­ഴാ­ണു് ഞാൻ അ­ടു­ത്തെ­ത്തി­യ­തു്. ഇത്ര ഉ­ദ്വേ­ഗ­ത്തോ­ടെ തന്നെ തേ­ടി­യെ­ത്തി­യ­താ­രാ­ണെ­ന്ന­റി­യാൻ അപ്പൻ അ­മ്പ­ര­പ്പോ­ടെ മുഖം തി­രി­ച്ചു് നരച്ച പു­രി­ക­ങ്ങൾ ചു­ളു­ക്കി എന്റെ മു­ഖ­ത്തേ­ക്കു സൂ­ക്ഷി­ച്ചു­നോ­ക്കി. പെ­ട്ടെ­ന്നു്, വി­റ­യ്ക്കു­ന്ന കൈകൾ എന്റെ നേരെ നീ­ട്ടി­യ­തോ­ടൊ­പ്പം അടി തെ­റ്റി വാ­തിൽ­പ്പ­ടി­യിൽ ത­ട്ടി­വീ­ഴാ­നൊ­രു­ങ്ങി­യ അ­പ്പ­നെ ഞാൻ മു­ന്നോ­ട്ടാ­ഞ്ഞു് ഇ­രു­കൈ­ക­ളാ­ലും താ­ങ്ങി­പ്പി­ടി­ച്ചു. അ­പ്പ­ന്റെ ക­ണ്ണിൽ­നി­ന്നു ചൂടു വ­മി­ക്കു­ന്ന ക­ണ്ണു­നീർ­ത്തു­ള്ളി­കൾ എന്റെ കൈ­ത്ത­ണ്ട­യി­ലേ­ക്കു് ഇ­റ്റു­വീ­ണു­കൊ­ണ്ടി­രു­ന്നു. ചു­ണ്ടു­ക­ളു­ടെ വി­തു­മ്പ­ലിൽ പ­റ­യാ­നോ­ങ്ങി­യ വാ­ക്കു­കൾ തെ­ന്നി­ത്തെ­ന്നി­പ്പോ­കു­ക­യാ­യി­രു­ന്നോ?

പ­ള്ളി­മു­റ്റ­ത്തേ­ക്കി­റ­ങ്ങാ­നൊ­രു­ങ്ങു­മ്പോൾ, പെ­ട്ടെ­ന്നു് എന്റെ കൈ­യി­ലെ പിടി അ­യ­ഞ്ഞ­തും അപ്പൻ മുൻപേ പോ­യ­വർ­ക്കൊ­പ്പം അ­ദൃ­ശ്യ­നാ­യ­തും—ഞാൻ ഒരു ഞെ­ട്ട­ലോ­ടെ സ്വ­പ്നം വി­ട്ടു­ണർ­ന്നു. പു­റ­ത്തു് ആർ­ത്ത­ല­ച്ചു് മഴ പെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും ഞാൻ വ­ല്ലാ­തെ വി­യർ­ത്തി­രു­ന്നു. നെ­ഞ്ചി­ടി­പ്പി­ന്റെ താളം തെ­റ്റി­യി­രു­ന്നു.

സ്വ­പ്ന­ത്തിൽ­നി­ന്നു­ള്ള വി­ടു­തൽ ന­ല്കി­യ സാ­ന്ത്വ­ന­ത്താൽ ഞാൻ എന്നെ വീ­ണ്ടെ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ മ­രി­ച്ചു­പോ­യ­വ­രു­ടെ നി­ശ്ച­ല­മു­ഖ­ങ്ങ­ളും സ്നേ­ഹ­ദ്വേ­ഷ­ങ്ങ­ളു­ടെ ന­ഷ്ടാ­വ­ശി­ഷ്ട­ങ്ങ­ളും അ­വ­ശേ­ഷി­പ്പി­ച്ചു് പെ­യ്തൊ­ഴി­ഞ്ഞു പോയ ഒരു വൻ­മ­ഴ­പോ­ലെ പഴയ കാലം എന്റെ മ­ന­സ്സിൽ ഓർ­മ്മ­ക­ളു­ടെ ഒരു ത­ടാ­ക­മാ­യി പ­ര­ക്കാൻ തു­ട­ങ്ങി.

ന­ഗ­ര­ത്തി­ലെ നാലു മുറി ഫ്ലാ­റ്റി­നു­വേ­ണ്ടി ഞാൻ ന­ഷ്ട­പ്പെ­ടു­ത്തി­യ ആ­റ്റി­റ­മ്പി­ലെ പഴയ വീടു്, അ­പ്പ­ന്റെ കൃ­ഷി­യി­ട­ങ്ങ­ളാ­യി­രു­ന്ന വീ­ടി­നു മു­ന്നി­ലെ നെൽ­വ­യൽ, പി­ന്നിൽ ത­ട്ടു­ക­ളാ­യി­ത്തി­രി­ച്ച കു­ന്നിൻ­ചെ­രു­വു്, കു­ന്നി­നെ ചു­റ്റി­യ ആ­റ്റി­റ­മ്പി­ലെ ഗ്രാ­മ­പ്ര­കൃ­തി—ഇ­തെ­ല്ലാം തെ­ളി­ഞ്ഞു കാ­ണാ­മാ­യി­രു­ന്ന പ­ശ്ചാ­ത്ത­ല­ത്തിൽ എ­ന്നെ­ത്ത­ന്നെ നോ­ക്കി­ക്കൊ­ണ്ടു് അ­പ്പ­ന്റെ മുഖം… ഇ­റു­ക്കി അ­ട­ച്ചു പി­ടി­ച്ച ക­ണ്ണു­ക­ളാൽ ആ മുഖം എ­നി­ക്കു് അ­ടു­ത്തു കാണാം—കൺ­പോ­ള­ക­ളിൽ അല്പം മു­മ്പു പ­ള്ളി­വാ­തിൽ­ക്കൽ­വ­ച്ചു ക­ര­ഞ്ഞ­തി­ന്റെ ക­ണ്ണു­നീർ ഉ­ണ­ങ്ങി­പ്പി­ടി­ച്ചി­രി­ക്കു­ന്ന­തു­പോ­ലും.

മ­ര­ണ­ശേ­ഷം ഏഴു വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് അ­പ്പ­നെ അ­പ്ര­കാ­രം അ­ടു­ത്തു ക­ണ്ട­തു് എ­നി­ക്കു് ഒ­ട്ടും സ­ന്തോ­ഷ­ക­ര­മാ­യ ഒ­ര­നു­ഭ­വ­മാ­യി തോ­ന്നാ­ത്ത­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നു് ആ മുഖം നോ­ക്കി­ക്കി­ട­ന്നു് ഞാൻ ആ­ശ്ച­ര്യ­പ്പെ­ട്ടു. എ­ന്നാൽ, നോ­ക്കി­ക്കി­ട­ക്കു­ന്തോ­റും എന്റെ അ­ത്ഭു­തം അ­ക­ന്നു­പോ­വു­ക­യും അ­പ്പ­ന്റെ നോ­ട്ടം എന്നെ അ­സ്വ­സ്ഥ­നാ­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണെ­ന്നു് എ­നി­ക്കു് ബോ­ധ്യ­പ്പെ­ടു­ക­യും ചെ­യ്തു—അ­പ്പ­ന്റെ ഇ­രു­ക­ണ്ണു­ക­ളി­ലും നിറയെ എ­ന്നോ­ടു­ള്ള സ­ഹാ­നു­ഭൂ­തി­യാ­യി­രു­ന്നു. ജീ­വി­ച്ചി­രു­ന്ന­പ്പോൾ വാ­ത്സ­ല്യം വ­ഴി­യു­ന്ന ക­ണ്ണു­ക­ളോ­ടെ, പ്ര­തീ­ക്ഷ­ക­ളു­ടെ തി­ള­ക്ക­ത്തോ­ടെ എന്നെ എ­ന്നും നോ­ക്കി­യി­രു­ന്ന ആ ക­ണ്ണു­ക­ളി­ലെ ഭാ­വ­മാ­റ്റം എന്നെ എ­ങ്ങ­നെ അ­ല­ട്ടാ­തി­രി­ക്കും! എന്റെ അ­റി­വി­ന്റെ­യും അ­ഹ­ങ്കാ­ര­ത്തി­ന്റെ­യും കോ­ട്ട­ക­ളെ­ല്ലാം ത­കർ­ത്തു് ആ നോ­ട്ടം എന്നെ ആ­ക്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­താ­യി എ­നി­ക്കു തോ­ന്നി.

മു­റി­യിൽ, പെ­രു­മ­ഴ­യ്ക്കി­ട­യി­ലെ­പ്പോ­ഴോ അ­ക­പ്പെ­ട്ടു­പോ­യ ഏതോ ഒരു പ്രാ­ണി­യു­ടെ പി­ട­ച്ചിൽ ഇ­ട­വി­ട്ടി­ട­വി­ട്ടു് കേൾ­ക്കാ­മാ­യി­രു­ന്നു. അതും തന്റെ ആ­ത്മ­സം­ഘർ­ഷ­ത്തി­ന്റെ ആക്കം കൂ­ട്ടി. മു­ക­ളിൽ മു­റു­മു­റു­പ്പോ­ടെ ക­റ­ങ്ങു­ന്ന ഫാ­നി­ന്റെ ശബ്ദം ഏറെ അ­രോ­ച­ക­മാ­യി തോ­ന്നി.

ക­മു­കിൻ­ത­ല­പ്പു­ക­ളും തെ­ങ്ങോ­ല­ക­ളു­മൊ­ക്കെ ഉ­ല­യു­ന്ന ഒ­ച്ച­ക­ളോ­ടെ വ­യ­ലിൽ­നി­ന്നു വീ­ശി­യി­രു­ന്ന കാ­റ്റേ­റ്റു് ചാ­വ­ടി­യി­ലെ ക­യ­റ്റു­ക­ട്ടി­ലിൽ കി­ട­ന്നു് ഉ­റ­ങ്ങി­യി­രു­ന്ന അ­പ്പ­നെ ഞാൻ ഓർ­മ്മി­ച്ചു­പോ­യി. ഇ­ത്ത­രം മ­ഴ­ക്കാ­ല­ങ്ങ­ളിൽ തൊ­ടി­യി­ലെ മൺ­ഭ­വ­ന­ങ്ങ­ളിൽ­നി­ന്നെ­ത്തു­ന്ന ഈ­യ­ലു­ക­ളും മൂ­ളി­പ്പ­റ­ക്കു­ന്ന കൂ­റ്റൻ വ­ണ്ടു­ക­ളും മു­റ്റ­ത്തും ചാ­വ­ടി­യി­ലു­മൊ­ക്കെ ധാ­രാ­ള­മാ­യി ചു­റ്റി­പ്പ­റ­ന്നു് ന­ട­ന്നി­രു­ന്നു. ക­ഴു­ക്കോ­ലിൽ­നി­ന്നു കെ­ട്ടി­ത്തൂ­ക്കി­യ തു­മ്പ­ച്ചെ­ടി­കൾ കൊ­തു­കു­ക­ളെ അ­ക­റ്റി­യി­രു­ന്നു­മി­ല്ല. എ­ന്നാൽ അ­പ്പ­ന്റെ ഉ­റ­ക്ക­ത്തെ അ­തൊ­ന്നും അ­ല­ട്ടി­യി­രു­ന്ന­തേ­യി­ല്ല. ക­ട്ടി­ലി­ന്റെ ത­ല­യ­റ്റ­ത്തു സൂ­ക്ഷി­ച്ച ബൈ­ബി­ളി­നും മു­റു­ക്കാൻ­ചെ­ല്ല­ത്തി­നു­മ­ടു­ത്തു­വ­ച്ചി­രു­ന്ന പാ­ട്ട­വി­ള­ക്കു് ഊ­തി­ക്കെ­ടു­ത്തി­യാൽ പി­ന്നെ ഏറെ വൈ­കാ­തെ അ­പ്പ­ന്റെ കൂർ­ക്കം വലി കേ­ട്ടി­രു­ന്നു. ഉ­റ­ക്ക­ത്തിൽ അ­ത്ര­യേ­റെ ഒ­ച്ച­യു­ണ്ടാ­ക്കു­ന്ന­തി­നു് അമ്മ അ­പ്പ­നോ­ടു് അ­നി­ഷ്ട­ത്തോ­ടെ പ­രാ­തി­പ്പെ­ട്ടി­രു­ന്നെ­ങ്കി­ലും പ­ക­ല­ത്തെ അ­ധ്വാ­ന­ത്തി­ന്റെ ക്ഷീ­ണ­ത്താ­ലാ­ണു് അപ്പൻ അ­ങ്ങ­നെ ബോ­ധ­മ­റ്റു് ഉ­റ­ങ്ങു­ന്ന­തെ­ന്നു് എ­ന്നോ­ടു് അ­നു­താ­പ­ത്തോ­ടെ പ­റ­യു­ക­യും ചെ­യ്തി­രു­ന്നു. താ­ഴ­ത്തെ തൊ­ടി­യി­ലെ പു­ന്ന­മ­ര­ത്തിൽ ഉ­റ­ങ്ങി­യ കാ­ക്ക­കൾ കൂ­ട്ട­രെ വി­ളി­ച്ചു­ണർ­ത്തും­പോ­ലെ ക­ര­ഞ്ഞു­തു­ട­ങ്ങു­വോ­ളം അപ്പൻ ഉ­റ­ക്കം തു­ടർ­ന്നു. ഉ­ണർ­ന്നു­ക­ഴി­ഞ്ഞാൽ ക­യ­റു­ക­ട്ടി­ലിൽ­ത­ന്നെ ഇ­രു­ന്നു മു­ന്നോ­ട്ടും പി­ന്നോ­ട്ടും ചെ­റു­താ­യി ആ­ടി­ക്കൊ­ണ്ടു് അപ്പൻ പാ­ടു­ന്നു:

“മനമേ പ­ക്ഷി­ഗ­ണ­ങ്ങൾ ഉ­ണർ­ന്നി­താ പാ­ട്ടു­കൾ പാ­ടു­ന്നു…

മനമേ നീയും ഉ­ണർ­ന്നി­ട്ടേ­ശു­പ­ര­നെ… ”

മുൻ­വ­രി­യി­ലെ ഇ­ട­ത്തേ­പ്പ­ല്ലു് ഇ­ള­കി­പ്പോ­യി­ട­ത്തു് നാവു ത­ട­ഞ്ഞ­തു് പാ­ട്ടി­ലെ പ­ദ­ങ്ങൾ­ക്കു് കോ­ട്ടം­ത­ട്ടി­ത്തു­ട­ങ്ങി­യ കാ­ല­മാ­ണു്, ഓർ­മ്മ­യിൽ അ­പ്പ­ന്റെ വാർ­ദ്ധ്യ­ക്യ­ത്തി­ന്റെ തു­ട­ക്കം.

അ­പ്പ­നെ­യും അ­പ്പ­ന്റെ ജീ­വി­ത­ത്തെ­യും­പ­റ്റി അത്ര ഉ­ള്ള­ലി­വോ­ടെ ഓർ­മ്മി­ച്ചി­ട്ടു് ഏ­റെ­ക്കാ­ല­മാ­യി­രു­ന്ന­തി­നാ­ലാ­വാം, ഓ­രോ­ന്നോ­രോ­ന്നോർ­ത്തു് പു­ല­രു­വോ­ളം ഞാൻ ഉ­റ­ങ്ങാ­തെ കി­ട­ന്നു.

നി­ല­ത്തു കി­ട­ന്നു പി­ട­ച്ചി­രു­ന്ന മ­ഴ­പ്പാ­റ്റ ജ­നൽ­പ്പാ­ളി­യു­ടെ വി­ട­വിൽ തട്ടി പു­റ­ത്തേ­ക്കു പ­റ­ക്കു­ന്ന ശബ്ദം കേ­ട്ട­പ്പോ­ഴാ­ണു് ഞാൻ ക­ണ്ണു­കൾ തു­റ­ന്ന­തു്. പു­റ­ത്തു് ഇ­രു­ട്ടും വെ­ട്ട­വും കെ­ട്ടി­പ്പി­ടി­ച്ചു് യാത്ര പ­റ­യും­പോ­ലെ തോ­ന്നി.

അ­ശാ­ന്ത­മാ­യ ഒരു പ­ക­ലി­ലേ­ക്കാ­ണു് ഉ­ണർ­ന്നി­രി­ക്കു­ന്ന­തെ­ന്നു്, ഒരു മുൻ­വി­ധി­പോ­ലെ ഞാൻ വി­ചാ­രി­ച്ചു. അ­ങ്ങ­നെ ഒരു വി­ചാ­രം മ­ന­സ്സിൽ ക­ട­ന്നു­കൂ­ടു­ന്ന ദി­വ­സ­ങ്ങ­ളിൽ കൂ­ടെ­ക്കൂ­ടെ അ­ല­ട്ടി­ക്കൊ­ണ്ടു് അതു് അ­വി­ടെ­ത്ത­ന്നെ കി­ട­ക്കാ­റാ­ണു് പ­തി­വു്—രാ­ത്രി മു­ഴു­വൻ മ­ലർ­ന്നു­കി­ട­ന്നു പി­ട­ച്ചു­കൊ­ണ്ടി­രു­ന്ന ആ മ­ഴ­പ്പാ­റ്റ­യെ­പ്പോ­ലെ.

ക­ണ്ട­തു് ഒരു ദുഃ­സ്വ­പ്ന­മ­ല്ലാ­യി­രു­ന്നു­വെ­ന്നു് ബോ­ധ്യ­പ്പെ­ടാൻ എത്ര ശ്ര­മി­ച്ചി­ട്ടും എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. ജീ­വി­ത­ത്തി­ന്റെ മ­റു­ക­ര­യിൽ­നി­ന്നു­ള്ള അ­പ്പ­ന്റെ ആ നോ­ട്ടം എന്നെ വ­ല്ലാ­തെ വ്യാ­കു­ല­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. അ­പ്പ­ന്റെ ദൃ­ഷ്ടി­കൾ പ­തി­ച്ചി­രു­ന്ന­തു് എന്റെ മു­ഖ­ത്താ­യി­രു­ന്നി­ല്ല. മ­ന­സ്സി­ന്റെ ഉൾ­ക്കോ­ണു­ക­ളോ­ള­മെ­ത്തു­ന്ന തീ­ക്ഷ്ണ­ത ആ നോ­ട്ട­ത്തി­നു­ണ്ടാ­യി­രു­ന്നു. അപ്പൻ തന്റെ ജീ­വി­തം ഏക പു­ത്ര­നാ­യ എന്നെ ഏ­ല്പി­ച്ചാ­ണു് മ­രി­ച്ച­തെ­ന്നും ആ ജീ­വി­ത­ത്തെ താൻ ഇ­ഷ്ട­പ്പെ­ടാ­ത്ത ഇ­ട­ങ്ങ­ളിൽ എ­ത്തി­ച്ച­തി­നാ­ലാ­ണു് അ­ത്ര­യേ­റെ അ­നു­താ­പ­ത്തോ­ടെ അപ്പൻ എന്നെ നോ­ക്കി­യ­തെ­ന്നു­മു­ള്ള തോ­ന്നൽ എന്നെ അ­സ്വ­സ്ഥ­നാ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

ഓ­ഫീ­സിൽ എ­ത്തി­യി­ട്ടും എ­ന്തെ­ങ്കി­ലും ജോ­ലി­യിൽ മു­ഴു­കി­യോ സ­ഹ­പ്ര­വർ­ത്ത­ക­രോ­ടു സം­സാ­രി­ച്ചി­രു­ന്നോ മ­നോ­വി­ചാ­ര­ങ്ങ­ളെ മാ­റ്റി­യെ­ടു­ക്കാൻ എ­നി­ക്കു് ക­ഴി­ഞ്ഞി­ല്ല. മു­മ്പെ­ങ്ങും തോ­ന്നാ­ത്ത­ത്ര ആർ­ദ്ര­ത­യോ­ടെ ഞാൻ അ­പ്പ­ന്റെ­യും എ­ന്റെ­യും ജീ­വി­ത­ത്തെ­പ്പ­റ്റി പലതും ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രു­ന്നു.

ക­ഠി­നാ­ദ്ധ്വാ­ന­ത്തി­ന്റെ ക­ഥ­യാ­യി­രു­ന്നു അ­പ്പ­ന്റെ ജീ­വി­തം. അ­പ്പ­നെ­യും ആറു സ­ഹോ­ദ­ര­ങ്ങ­ളെ­യും വെ­ടി­ഞ്ഞു് ജീ­വി­ത­ത്തി­ന്റെ പാ­തി­വ­ഴി­യിൽ­വെ­ച്ചു് വ­ലി­യ­പ്പ­ച്ചൻ മ­രി­ച്ച­തോ­ടെ അ­വ­രു­ടെ ക­ഷ്ട­ത­യു­ടെ നാ­ളു­കൾ തു­ട­ങ്ങി. അപ്പൻ തന്റെ എ­ട്ടാം വ­യ­സ്സിൽ ചേ­ട്ട­ന്മാർ­ക്കൊ­പ്പം ചുമടു ചു­മ­ന്നു്, ആ­റ്റി­റ­മ്പി­ലെ കു­ന്നു­ക­ളും വ­യ­ലു­ക­ളും ക­ട­ന്നു് അ­ക്ക­ര­ച്ച­ന്ത­യി­ലേ­ക്കു പോ­യി­രു­ന്ന­തു്, പ­ത്താം വ­യ­സ്സിൽ വ­ലി­യ­പ­ള്ളി­യി­ലെ പെ­രു­ന്നാ­ളി­നു് കോ­ഴി­ക്ക­ച്ച­വ­ട­ത്തി­നു പോ­യ­തു്, പ­തി­നാ­ലാം വ­യ­സ്സിൽ ക­ന്നു­പൂ­ട്ടി­യ­തു്… ആ­ണ്ടിൽ ഒ­രി­ക്ക­ലോ മറ്റോ വീ­ട്ടിൽ വി­രു­ന്നു വ­ന്നി­രു­ന്ന അ­പ്പ­ന്റെ മൂത്ത പെ­ങ്ങ­ന്മാർ ഓരോ വ­ര­വി­ലും ആ ബാ­ല്യ­കാ­ലാ­നു­ഭ­വ­ങ്ങൾ ഓർ­മ്മ­പ്പെ­ടു­ത്തി­യി­രു­ന്നു. (ഒ­ന്നി­ച്ചു കൂ­ടു­മ്പോൾ അ­വ­രു­ടെ പൂർ­വ്വ­ക­ഥാ­ക­ഥ­ന­ങ്ങൾ പാ­തി­രാ­ക്കോ­ഴി കൂ­വി­ക്ക­ഴി­ഞ്ഞും നീ­ണ്ടു­നീ­ണ്ടു­പോ­യി… അ­വ­ര­വ­സാ­നി­പ്പി­ക്കു­ന്നി­ട­ത്തു­നി­ന്നു് അമ്മ തു­ട­ങ്ങി—വി­വാ­ഹം ക­ഴി­ഞ്ഞു വീ­ട്ടി­ലേ­ക്കു വ­രു­മ്പോൾ കു­ന്നി­റ­ങ്ങി വ­രു­ന്ന­വ­ഴി ഇ­ല്ലി­ക്കാ­ടി­ന­ടു­ത്തു­വ­ച്ചു് കാ­ള­വ­ണ്ടി മ­റി­യാ­നൊ­രു­ങ്ങി­യ­തു്. വീ­ഴാ­നൊ­രു­ങ്ങി­യ അ­മ്മ­യെ അപ്പൻ താ­ങ്ങി­പ്പി­ടി­ച്ച­തു്, ഒരു കൂ­ര­യു­ണ്ടാ­ക്കു­വാ­നു­ള്ള വ്യ­ഗ്ര­ത­യോ­ടെ ക­പ്പ­വാ­ട്ടി­നും നെ­ല്ലു­പു­ഴു­ക്കി­നു­മൊ­ക്കെ ഉ­റ­ക്കം­പോ­ലും വെ­ടി­ഞ്ഞു്, ഒ­ന്നി­ച്ചു് അ­ദ്ധ്വാ­നി­ച്ച­തു്, ആ രാ­ത്രി­ക­ളിൽ അകലെ പ­ല­യി­ട­ങ്ങ­ളി­ലും ഭൂ­ത­ങ്ങ­ളെ­യും പ്രേ­ത­ങ്ങ­ളെ­യു­മൊ­ക്കെ കാ­ണാ­മാ­യി­രു­ന്ന­തു്…) ആ­റ്റി­റ­മ്പി­ലെ വെ­ള്ള­പ്പൊ­ക്ക­ങ്ങ­ളി­ലും കൃ­ഷി­നാ­ശ­ങ്ങ­ളി­ലും മ­നം­മ­ടു­ത്തു ചേ­ട്ട­ന്മാ­രൊ­ക്കെ ഉ­റ്റ­വ­രോ­ടൊ­പ്പം കി­ഴ­ക്കൻ മ­ല­മ്പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്കു കു­ടി­യേ­റി­പ്പോ­യ­പ്പോ­ഴും ജ­നി­ച്ച നാ­ടു­വി­ട്ടു് എ­ങ്ങും പോകാൻ ഇ­ഷ്ട­പ്പെ­ടാ­തെ അവിടെ ല­ഭി­ച്ച സ­ന്തോ­ഷ­ങ്ങ­ളിൽ തൃ­പ്തി­പ്പെ­ട്ടു ജീ­വി­ച്ച അ­പ്പ­നോ­ടു് അ­വർ­ക്കെ­ല്ലാം പ്ര­ത്യേ­ക വാ­ത്സ­ല്യ­മാ­യി­രു­ന്നു. “ഇ­വ­നൊ­രു­ത്ത­നെ­ങ്കി­ലു­മു­ണ്ട­ല്ലോ അ­പ്പ­ന്മാ­രു­ടെ മ­ണ്ണു­കാ­ക്കാൻ… ” എ­ന്നു് അ­പ്പ­നെ പ്ര­ശം­സി­ച്ചു് അവർ പ­റ­യാ­റു­ണ്ടാ­യി­രു­ന്നു. കി­ഴ­ക്കൻ മലകൾ ക­യ­റി­പ്പോ­യ­തോ­ടെ കു­ടി­യ­ന്മാ­രും വ­ഴ­ക്കാ­ളി­ക­ളു­മാ­യി മാറിയ മറ്റു സ­ഹോ­ദ­ര­ന്മാ­രിൽ­നി­ന്നു ഭി­ന്ന­നാ­യി അപ്പൻ ശാ­ന്ത­നും ദുർ­ന്ന­ട­പ്പു­ക­ളി­ല്ലാ­ത്ത­വ­നു­മാ­യി­ത്തീർ­ന്ന­തു പൂർ­വ്വി­ക­രു­ടെ അ­നു­ഗ്ര­ഹ­ത്താ­ലാ­ണെ­ന്നും അവർ വി­ശ്വ­സി­ച്ചു.

വീ­ടി­നും വ­യ­ലി­നും പ­ശു­ത്തൊ­ഴു­ത്തി­നും കൃ­ഷി­ഭൂ­മി­ക്കു­മൊ­ക്കെ അ­പ്പു­റ­ത്തു­ള്ള­തെ­ല്ലാം അ­പ്പ­നു് മ­റു­ലോ­ക­മാ­യി­രു­ന്നു. പ­ഴ­യൊ­രു പാ­ഠ­പു­സ്ത­ക­ത്തി­ലെ പാ­ടി­പ്പാ­ടി പ­ഠി­ച്ച പാ­ട്ടു­പോ­ലെ­യാ­യി­രു­ന്നു അ­പ്പ­ന്റെ ദി­ന­ച­ര്യ­കൾ—പ­ദ­ങ്ങൾ മാ­റി­യാ­ലും ഒരേ ഈണവും താ­ള­വും സൂ­ക്ഷി­ച്ചു്… പ­ക്ഷി­ക­ളോ­ടു ചേർ­ന്നു പ്ര­ഭാ­ത ഗീതം പാ­ടി­യി­ട്ടു് മു­റ്റ­ത്തേ­ക്കി­റ­ങ്ങു­ന്ന അപ്പൻ, വ­ളർ­ത്തു­നാ­യ­യെ അ­ഴി­ച്ചു­വി­ട്ടു് തൊ­ഴു­ത്തി­ന­ടു­ത്തെ­ത്തി­ക­ന്നു­കാ­ലി­ക­ളു­ടെ ക്ഷേ­മ­വും തി­ര­ക്കി­യി­ട്ടു് ക­ഴു­ക്കോ­ലിൽ നി­ന്നു കെ­ട്ടി­ത്തൂ­ക്കി­യ തു­രു­മ്പി­ച്ച പാ­ട്ട­യിൽ­നി­ന്നു് ഉ­മി­ക്ക­രി­യും നു­ള്ളി­യെ­ടു­ത്തു് കാ­ട്ടു­ക­ല്ലു­കൾ കെ­ട്ടി­യു­ണ്ടാ­ക്കി­യ പ­ടി­ക­ളി­റ­ങ്ങി താ­ഴ­ത്തെ തൊ­ടി­യി­ലേ­ക്കു പോ­കു­ന്നു (കു­രു­പ്പ കു­ത്തി­ക്കി­ട­ക്കു­ന്ന ആ വ­ഴി­യു­ടെ ഓർ­മ്മ­യ്ക്കു് നെ­ടു­കെ­യും കു­റു­കെ­യും ചാ­ടി­ന­ട­ക്കു­ന്ന ത­വ­ള­ക്കു­ഞ്ഞു­ങ്ങൾ, പ­ച്ച­ക്കു­തി­ര­കൾ, വി­ട്ടി­ലു­കൾ…) തൊ­ടി­യി­ലെ തെ­ങ്ങിൻ­ചു­വ­ടു­ക­ളും വാ­ഴ­ത്തോ­ട്ട­വും വ­ര­മ്പി­റ­ങ്ങി കു­റ­ച്ചു ന­ട­ന്നാൽ എ­ത്തു­ന്ന, വയൽ മു­റി­ച്ചൊ­ഴു­കു­ന്ന കൈ­ത്തോ­ടു­മൊ­ക്കെ­യാ­യി­രു­ന്നു അ­പ്പ­ന്റെ പ്ര­ഭാ­ത­കൃ­ത്യ­ങ്ങ­ളു­ടെ ഇ­ട­ങ്ങൾ. ഈ ചു­റ്റി­ന­ട­പ്പു­കൾ­ക്കി­ട­യിൽ കി­ട്ടി­യ, വീണു കി­ട­ക്കു­ന്ന ഉ­ണ­ക്ക­ത്തേ­ങ്ങ­യോ പ­ഴു­ക്ക­ട­യ്ക്ക­ക­ളോ വി­ള­ഞ്ഞു­കി­ട­ന്ന കൈ­ത­ച്ച­ക്ക­യോ ഒ­ക്കെ­യാ­യി­ട്ടാ­ണു് അ­പ്പ­ന്റെ തി­രി­ച്ചു­വ­ര­വു്. അ­തൊ­ക്കെ അ­മ്മ­യെ ഏ­ല്പി­ച്ചു്, കി­ണ­റ്റു­ക­ര­യിൽ പോയി കൈ­കാ­ലു­കൾ ക­ഴു­കി­യെ­ത്തി തി­ണ്ണ­ക്കോ­ണിൽ അമ്മ ത­യ്യാ­റാ­ക്കി­വ­ച്ച ഒരു കോപ്പ ക­ട്ടൻ­കാ­പ്പി കു­ടി­ച്ചു ക­ഴി­ഞ്ഞാൽ അപ്പൻ തന്റെ പ­ക­ലി­ലേ­ക്കു പ്ര­വേ­ശി­ക്കു­ക­യാ­യി­രു­ന്നു. പ­ശു­ത്തൊ­ഴു­ത്തിൽ കയറി പാൽ ക­റ­ന്നു് അ­ടു­ക്ക­ള­യി­ലെ­ത്തി­ച്ചി­ട്ടു് തൂ­മ്പ­ക­ളും അ­രി­വാ­ളു­മൊ­ക്കെ­യെ­ടു­ത്തു് കു­ന്നു ക­യ­റി­ക്ക­ഴി­ഞ്ഞാൽ ആ­ഹാ­ര­ത്തി­ന്റെ നേ­ര­ങ്ങ­ളിൽ മാ­ത്ര­മേ അപ്പൻ പി­ന്നീ­ടു വീ­ട്ടി­ലു­ണ്ടാ­വൂ. ത­ട്ടു­ക­ളാ­യി തി­രി­ച്ച അ­പ്പ­ന്റെ കൃ­ഷി­യി­ട­ങ്ങ­ളിൽ കാ­ല­ഭേ­ദ­ങ്ങ­ള­നു­സ­രി­ച്ചു് വി­ത്തു­പാ­ക­ലി­ന്റെ­യും ക­ള­പ­റി­ക്ക­ലി­ന്റെ­യും ത­ട­മെ­ടു­പ്പി­ന്റെ­യും വ­ള­മി­ട­ലി­ന്റെ­യും വി­ള­വെ­ടു­പ്പി­ന്റെ­യു­മൊ­ക്കെ ദി­വ­സ­ങ്ങൾ കാ­റ്റും മ­ഞ്ഞും വെ­യി­ലു­മൊ­ക്കെ­യേ­റ്റു് ക­ട­ന്നു­പൊ­യ്ക്കൊ­ണ്ടേ­യി­രു­ന്നു.

images/aymanan-mazha-01-t.png

സ്കൂൾ വി­ട്ടു വ­ന്നാൽ അ­പ്പ­നെ­ത്തേ­ടി കു­ന്നു ക­യ­റി­ച്ചെ­ന്നി­രു­ന്ന എ­നി­ക്കു് ഇ­ല­പ്പ­ടർ­പ്പു­കൾ­ക്കും ക­മ്പു­കാ­ലു­കൾ­ക്കു­മൊ­ക്കെ ഇ­ട­യിൽ­നി­ന്നു് അ­പ്പ­നെ ക­ണ്ടെ­ത്താൻ­ത­ന്നെ ഏ­റെ­നേ­രം ത­പ്പി­ന­ട­ക്കേ­ണ്ടി വ­ന്നി­രു­ന്നു. കി­ള­യ്ക്കു­ന്ന­തി­ന്റെ­യോ ചു­മ­യ്ക്കു­ന്ന­തി­ന്റെ­യോ ഒക്കെ ഒ­ച്ച­ക­ളെ ല­ക്ഷ്യം­വ­ച്ചു് ഒ­ടു­വിൽ ക­പ്പ­ത്തോ­ട്ട­ത്തിൽ എലികൾ മാ­ന്തി­യു­ണ്ടാ­ക്കി­യ കു­ഴി­കൾ മൂ­ടി­ക്കൊ­ണ്ടോ പ­ശു­ക്ക­ളെ തീ­റ്റാൻ പ­ഴു­ത്തി­ല­കൾ പ­റി­ച്ചു­കൊ­ണ്ടോ ചീ­നി­മു­ള­കു­ചെ­ടി­കൾ­ക്കു പ­ച്ചി­ല­ച്ച­വ­റു­ക­ളി­ട്ടു­കൊ­ണ്ടോ കാ­ച്ചി­ലി­നും ചേ­ന­യ്ക്കു­മൊ­ക്കെ താ­ങ്ങു­കൾ ന­ല്കി­ക്കൊ­ണ്ടോ നിൽ­ക്കു­ന്ന അ­പ്പ­നെ ക­ണ്ടെ­ത്തു­ന്നു. അ­തി­നൊ­ക്കെ അ­പ്പ­നെ സ­ഹാ­യി­ക്കാൻ ആവും വിധം മു­തിർ­ന്ന­വ­നാ­യി­ട്ടും അപ്പൻ ആ പ­ണി­ക­ളൊ­ന്നും ചെ­യ്യാൻ എന്നെ അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല. ‘പോ­യി­രു­ന്നു് പ­ഠി­ച്ചോ­ടാ കൊ­ച്ചേ…’ എ­ന്നാ­ണു് അപ്പൻ എ­പ്പോ­ഴും പ­റ­ഞ്ഞി­രു­ന്ന­തു്. ‘ഒറ്റ മ­ക­നാ­ണെ­ന്നു­വ­ച്ചു് ഇ­ത്ര­യൊ­ന്നും ലാ­ളി­ക്ക­രു­ത്’ എന്ന പെ­ങ്ങ­ന്മാ­രു­ടെ ഉ­പ­ദേ­ശം കേ­ട്ടാൽ വെ­റു­തെ ചി­രി­ച്ചി­രു­ന്ന അപ്പൻ, മ­ക­ന്റെ പ­ഠി­ക്കാ­നു­ള്ള സാ­മർ­ത്ഥ്യ­ത്തെ ആ­റ്റി­റ­മ്പി­ലെ വാ­ധ്യാ­ന്മാർ പ്ര­ശം­സി­ച്ച­പ്പോൾ ഏറെ സ­ന്തോ­ഷ­ത്തോ­ടെ കേ­ട്ടു­നി­ന്നു. മെ­ച്ച­പ്പെ­ട്ട ജീ­വി­തം ആ­റ്റി­റ­മ്പി­നു പു­റ­ത്തെ­വി­ടെ­യോ ആ­യി­രു­ന്നു­വെ­ന്നു് അപ്പൻ വി­ശ്വ­സി­ച്ചി­രു­ന്നോ? ആ­റ്റി­റ­മ്പി­ലെ ആ­ദ്യ­കാ­ല ബി. എസ്. സി­ക്കാ­ര­നാ­യ­തു­മു­തൽ മ­ത്സ­ര­പ്പ­രീ­ക്ഷ­കൾ­ക്കാ­യി പ­ട്ട­ണ­ത്തി­ലേ­ക്കു പോ­യി­രു­ന്ന ഓരോ യാ­ത്ര­യി­ലും പു­ലർ­ച്ച­വ­ണ്ടി ക­യ­റ്റി­വി­ടാൻ ചൂ­ട്ടു­ക­റ്റ ക­ത്തി­ച്ചു വെ­ളി­ച്ചം കാ­ണി­ച്ചു് അപ്പൻ മു­മ്പേ ന­ട­ന്നി­രു­ന്ന­തു വലിയ ഉ­ത്സാ­ഹ­ത്തോ­ടെ­യാ­യി­രു­ന്നു.

ന­ഗ­ര­നിർ­മ്മാ­ണ­വ­കു­പ്പി­ലാ­ണു് എ­നി­ക്കു ജോലി കി­ട്ടി­യ­തെ­ന്ന­റി­ഞ്ഞ ദിവസം ആ­ഹ്ലാ­ദ­വർ­ത്ത­മാ­ന­മ­റി­യി­ക്കാൻ നാ­ടെ­ങ്ങും ചു­റ്റി­ന­ട­ന്ന അപ്പൻ എത്ര സ­ന്തോ­ഷ­വാ­നാ­യി­ട്ടാ­ണു് മ­ട­ങ്ങി­യെ­ത്തി­യ­തു്! ജോ­ലി­യിൽ ചേ­രാ­നു­ള്ള യാ­ത്ര­യിൽ ഭാ­ര­മേ­റി­യ പെ­ട്ടി നാൽ­ക്ക­വ­ല­യെ­ത്തു­വോ­ളം ചു­മ­ന്ന­തു് അപ്പൻ ത­ന്ന­ത്താ­നാ­യി­രു­ന്നു—ഇ­ട­യ്ക്കു് ഒന്നു കൈ­മാ­റി പി­ടി­ക്കാൻ­പോ­ലും എന്നെ അ­നു­വ­ദി­ക്കാ­തെ.

നഗരം മോ­ടി­പി­ടി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി ആ­സൂ­ത്ര­ണം ചെ­യ്യു­ന്ന ദേ­വ­ദാ­രു പ്രോ­ജ­ക്ടി­ന്റെ ചു­മ­ത­ല­യാ­ണു് എന്നെ ഏ­ല്പി­ക്കു­ന്ന­തു് എ­ന്ന­റി­യി­ച്ച ശേഷം അ­ന്ന­ത്തെ പ്രോ­ജ­ക്ട് ഡ­യ­റ­ക്ടർ ബ­യോ­ഡേ­റ്റ­യിൽ­നി­ന്നു് അപ്പൻ ഒരു കൃ­ഷി­ക്കാ­ര­നാ­ണെ­ന്ന­തു ശ്ര­ദ്ധി­ച്ചു് ‘അ­പ്പ­നെ­പ്പോ­ലെ നി­ങ്ങ­ളും ഒരു കൃ­ഷി­ക്കാ­ര­നാ­വു­ക—ന­ഗ­ര­ത്തി­ലെ കൃ­ഷി­ക്കാ­രൻ…’ എ­ന്നു് പാതി ത­മാ­ശ­യു­ടെ ചി­രി­യോ­ടെ പ­റ­ഞ്ഞ­പ്പോ­ഴാ­ണു് അ­പ്പ­നിൽ­നി­ന്നും എ­ന്നി­ലേ­ക്കു­ള്ള അകലം ഒ­രു­പ­ക്ഷേ, ഞാൻ ആ­ദ്യ­മാ­യി അ­ള­ന്നു­നോ­ക്കി­യ­തു്.

ന­ഗ­ര­ത്തി­ലെ പാ­ത­യോ­ര­ങ്ങ­ളിൽ നിൽ­ക്കു­ന്ന പഴയ ത­ണൽ­മ­ര­ങ്ങ­ളെ­ല്ലാം വെ­ട്ടി­നീ­ക്കി ദേ­വ­ദാ­രു­മ­ര­ങ്ങൾ വ­ച്ചു­പി­ടി­പ്പി­ക്കു­ന്ന ജോ­ലി­യാ­ണു് എ­നി­ക്കു ന­ല്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തെ­ന്നു് അ­പ്പ­നെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കു­മ്പോൾ, അ­പ്പ­നും തന്റെ ഉ­ള്ളിൽ അതേ അകലം അ­ള­ന്നു­നോ­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി. ഓരോ മരവും ത­രു­ന്ന ത­ണ­ലു­കൾ ത­മ്മിൽ എ­ന്താ­ണു് വ്യ­ത്യാ­സം എന്ന സംശയം തന്റെ അ­റി­വു­കു­റ­വി­നാൽ തോ­ന്നു­ന്ന­താ­വാം എന്നു ക­രു­തി­യാ­വ­ണം. എന്തോ ചോ­ദി­ക്കാ­നൊ­രു­മ്പെ­ട്ടി­ട്ടു് വേ­ണ്ടെ­ന്നു­വ­ച്ചി­ട്ടു് അപ്പൻ അ­ന്നു് അ­തെ­ല്ലാം വെ­റു­തെ മൂ­ളി­ക്കേ­ട്ട­തേ­യു­ള്ളു.

അ­തു­വ­രെ കേ­ട്ട­റി­വു­പോ­ലു­മി­ല്ലാ­തി­രു­ന്ന ദേ­വ­ദാ­രു­മ­ര­ങ്ങൾ കാണാൻ അപ്പൻ ഏറെ ആ­ഗ്ര­ഹി­ച്ചി­രു­ന്നു. നാ­ട്ടി­ലെ­ത്തി­യ ദി­വ­സ­ങ്ങ­ളി­ലെ­ല്ലാം ആ­ദ്യ­കു­ശ­ലാ­ന്വേ­ഷ­ണ­ങ്ങൾ­ക്കു­ശേ­ഷം അപ്പൻ ദേ­വ­ദാ­രു­മ­ര­ങ്ങ­ളെ­പ്പ­റ്റി അ­ന്വേ­ഷി­ച്ചു­കൊ­ണ്ടി­രു­ന്നു. കേ­ന്ദ്രാ­നു­മ­തി കാ­ത്തി­രു­ന്ന പ്രോ­ജ­ക്ട് ന­ട­പ്പാ­ക്കാൻ കാ­ല­താ­മ­സം ഏ­റും­തോ­റും അ­പ്പ­ന്റെ താ­ത്പ­ര്യം കു­റ­ഞ്ഞു്, ഒ­ടു­വി­ലൊ­ടു­വിൽ അപ്പൻ അ­തേ­പ്പ­റ്റി ഒ­ന്നും ചോ­ദി­ക്കാ­താ­യി. നിർ­മ്മാ­ണ­ത്തി­ലി­രി­ക്കു­ന്ന മ­ല­യോ­ര­ന­ഗ­രം കാ­ട്ടാൻ വി­ളി­ച്ച­പ്പോ­ഴും ആദ്യം സ­മ്മ­തി­ക്കു­മെ­ങ്കി­ലും യാ­ത്ര­യു­ടെ ത­ലേ­രാ­ത്രി ‘അ­ല്ലെ­ങ്കിൽ ഞാൻ വ­രു­ന്നി­ല്ലെ­ടാ കു­ഞ്ഞേ’ എന്നു പ­റ­ഞ്ഞു് അപ്പൻ പിൻ­വ­ലി­യു­ക­യാ­യി­രു­ന്നു പ­തി­വു്.

അ­ന്ന­യു­മാ­യു­ള്ള അ­ടു­പ്പ­ത്താൽ, പിൽ­ക്കാ­ല­ങ്ങ­ളിൽ നാ­ട്ടി­ലെ­ത്തി­യാ­ലും എന്റെ മ­ന­സ്സു് ന­ഗ­ര­ത്തി­ലെ ഞ­ങ്ങ­ളു­ടെ കൂ­ടി­ക്കാ­ഴ്ച­ക­ളു­ടെ ഇ­ട­ങ്ങ­ളിൽ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന­തു­പോ­ലെ­യാ­യി­രു­ന്നു. അ­പ്പ­ന­മ്മ­മാ­രു­മാ­യി ഒ­ന്നി­ച്ചി­രു­ന്നു പറയാൻ വി­ഷ­യ­ങ്ങ­ളോ വി­ശേ­ഷ­ങ്ങ­ളോ ഏ­റെ­യൊ­ന്നു­മി­ല്ലാ­തെ ഞാൻ മി­ക്ക­വാ­റും എന്റെ സ്വ­കാ­ര്യ­ങ്ങ­ളി­ലേ­ക്കു പിൻ­വ­ലി­ഞ്ഞ ആ കാ­ല­ത്തു്, ഞ­ങ്ങൾ­ക്കി­ട­യിൽ ഒരു മ­ഞ്ഞു­മ­ല വ­ളർ­ന്നു­കൊ­ണ്ടി­രു­ന്ന­തു് ഞാ­ന­റി­ഞ്ഞു. ഓരോ മ­ട­ക്ക­യാ­ത്ര­യി­ലും യാത്ര പ­റ­യു­മ്പോൾ ദൃ­ഷ്ടി­കൾ എന്റെ മു­ഖ­ത്തു­റ­പ്പി­ക്കാൻ അപ്പൻ പാ­ടു­പെ­ട്ടി­രു­ന്നു.

ദേ­വ­രാ­രു പ്രോ­ജ­ക്ടി­ന്റെ കാ­ല­താ­മ­സം എന്റെ ജീ­വി­ത­ത്തി­ലു­ണ്ടാ­ക്കി­യ­തു് എ­ന്തെ­ല്ലാം മാ­റ്റി­മ­റി­ച്ചി­ലു­ക­ളാ­യി­രു­ന്നു! പ്രോ­ജ­ക്ടി­ന്റെ അ­നു­മ­തി അ­ത്ര­യേ­റെ വൈ­കി­യി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ അ­ന്ന­യും ഞാനും ജീ­വി­ത­പ­ങ്കാ­ളി­ക­ളാ­വി­ല്ലാ­യി­രു­ന്നു­വെ­ന്നും വെറും സ­ഹ­പ്ര­വർ­ത്ത­കർ മാ­ത്ര­മാ­യി­രു­ന്നേ­നെ­യെ­ന്നു­മാ­ണു് എന്റെ വി­ശ്വാ­സം. അ­നു­മ­തി­ക്കാ­യി കാ­ത്തി­രു­ന്ന നാലു വർ­ഷ­ത്തോ­ളം­കാ­ലം ചെ­യ്യാൻ വേ­ണ്ട­ത്ര ജോ­ലി­യി­ല്ലാ­തെ ഞങ്ങൾ ക­സേ­ര­ക­ളിൽ വെ­റു­തെ­യി­രു­ന്നു് മു­ഷി­യു­ക­യാ­യി­രു­ന്നു. ഞ­ങ്ങ­ളു­ടെ മുൻ­ഗാ­മി­ക­ളാ­രോ ത­യ്യാ­റാ­ക്കി­യ പ്രോ­ജ­ക്ട് റി­പ്പോർ­ട്ടി­നെ സം­ബ­ന്ധി­ച്ചു വ­ല്ല­പ്പോ­ഴു­മൊ­രി­ക്കൽ ഡ­യ­റ­ക്ട­റേ­റ്റിൽ നി­ന്നെ­ത്തി­യ ചോ­ദ്യ­ങ്ങൾ­ക്കു് മ­റു­പ­ടി അ­യ­ച്ചു­ക­ഴി­ഞ്ഞാൽ തീ­രു­ന്ന­താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ ജോലി. വി­ര­സ­ത­യ­ക­റ്റാൻ ഞങ്ങൾ പ­ര­സ്പ­രം പ­റ­ഞ്ഞു­തു­ട­ങ്ങി­യ ചെറിയ ചെറിയ നേ­ര­മ്പോ­ക്കു­ക­ളിൽ നി­ന്നാ­ണു് വി­വാ­ഹ­ത്തോ­ള­മെ­ത്തി­യ ഞ­ങ്ങ­ളു­ടെ ബ­ന്ധ­ത്തി­ന്റെ തു­ട­ക്കം.

ഞ­ങ്ങ­ളു­ടെ വി­വാ­ഹ­നി­ശ്ച­യ­ത്തെ­ത്തു­ടർ­ന്നു് ഏറെ വൈ­കാ­തെ പ്രോ­ജ­ക്ടി­ന്റെ അ­നു­മ­തി ല­ഭി­ച്ച­പ്പോൾ ആ യാ­ദൃ­ച്ഛി­ക­ത­യെ ഭാ­ഗ്യ­ല­ക്ഷ­ണ­മാ­യി വ്യാ­ഖ്യാ­നി­ച്ചു് ഞങ്ങൾ ഏറെ ആ­ഹ്ലാ­ദി­ക്കു­ക­യും ചെ­യ്തു. ദേ­വ­ദാ­രു­മ­ര­ങ്ങ­ളു­ടെ ഏ­റ്റ­വും പു­ഷ്ടി­യു­ള്ള തൈകൾ തി­ര­ഞ്ഞും അ­നു­കൂ­ല കാ­ലാ­വ­സ്ഥ­കൾ ഏ­തേ­തെ­ന്നു പ­ഠി­ക്കാ­നും രാ­സ­വ­ള­ങ്ങ­ളു­ടെ ഗു­ണ­നിർ­ണ്ണ­യ­ത്തി­നു­മൊ­ക്കെ­യാ­യി ഒ­ന്നി­ച്ചു ന­ട­ത്തി­യ ദീർ­ഘ­യാ­ത്ര­ക­ളാ­ണു് ഞ­ങ്ങ­ളു­ടെ മ­ധു­വി­ധു­കാ­ല­ത്തെ അ­ത്ര­യേ­റെ മ­നോ­ഹ­ര­മാ­ക്കി­യ­തും. പ്ര­കീർ­ത്തി­ക്ക­പ്പെ­ടു­ന്ന സു­ഖ­വാ­സ­ന­ഗ­ര­ങ്ങ­ളാ­യ പർ­വ്വ­ത­ന­ഗ­ര­ങ്ങ­ളേ­റെ­യും ഞങ്ങൾ സ­ന്ദർ­ശി­ച്ചു. ത­ടാ­ക­തീ­ര­ങ്ങ­ളിൽ നി­ര­നി­ര­യാ­യി നി­ല്ക്കു­ന്ന ദേ­വ­ദാ­രു­മ­ര­ങ്ങൾ­ക്കി­ട­യി­ലെ ഒ­റ്റ­യ­ടി­പാ­ത­ക­ളി­ലൂ­ടെ ഞങ്ങൾ കൈ­കോർ­ത്തു പി­ടി­ച്ചു ന­ട­ന്നു. ത­ടാ­ക­ങ്ങ­ളിൽ ദീർ­ഘ­മാ­യ തോ­ണി­യാ­ത്ര­കൾ ന­ട­ത്തി. തീ­വ്ര­വർ­ണ്ണ­ങ്ങ­ളു­ള്ള പൂ­ക്കൾ വി­ട­രു­ന്ന പൂ­ന്തോ­ട്ട­ങ്ങ­ളിൽ സാ­യാ­ഹ്ന­ഭം­ഗി­കൾ ആ­സ്വ­ദി­ച്ചു് ഇ­രു­ന്നു. ന­ട്ടു­ച്ച­ക­ളിൽ­പോ­ലും ത­ണു­പ്പ­ക­ലാ­ത്ത മു­റി­ക­ളിൽ കെ­ട്ടി­പ്പി­ടി­ച്ചു കി­ട­ന്നു.

ഉ­ന്മാ­ദ­ത്തി­ന്റേ­താ­യി­രു­ന്ന ആ കാലം ക­ഴി­ഞ്ഞു് ആർ­ഭാ­ട­ങ്ങ­ളു­ടേ­താ­യി­രു­ന്ന ഞ­ങ്ങ­ളു­ടെ ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ അ­ടു­ത്ത ഘ­ട്ട­ത്തെ ഓർ­മ്മി­ക്കു­മ്പോ­ഴെ­ല്ലാം മ­ന­സ്സി­ലെ­ത്തു­ന്ന ഒരു ചി­ത്ര­മു­ണ്ടു്. വി­ല­ക്ക­പ്പെ­ട്ട കനി ഭ­ക്ഷി­ച്ച ശേഷം പി­ടി­ക്ക­പ്പെ­ടാൻ പോ­കു­ന്നു­വെ­ന്ന­റി­ഞ്ഞ­പ്പോൾ ഭ­യ­ന്നു­നിൽ­ക്കു­ന്ന ആദം-​ഹവ്വമാരുടെ ആ പ­രി­ചി­ത ചി­ത്രം. പാ­ത­യോ­ര­ത്തെ കൂ­റ്റൻ ത­ണൽ­മ­ര­ങ്ങൾ വെ­ട്ടി­വി­റ്റ ക­രാ­റു­ക­ളെ­ച്ചൊ­ല്ലി പ­രാ­തി­കൾ ഉ­യർ­ന്നു് അ­ന്വേ­ഷ­ണ­ങ്ങൾ ആ­രം­ഭി­ച്ച ഘ­ട്ട­ത്തിൽ എന്റെ മ­ന­സ്സി­ലേ­ക്കു ക­ട­ന്നു­കൂ­ടി­യ ആ ചി­ത്രം എ­ത്ര­യോ രാ­ത്രി­ക­ളി­ലെ ഉ­റ­ക്കം കെ­ടു­ത്തി. ആ നാ­ളു­ക­ളി­ലെ­ല്ലാം അ­തി­ശ­യി­പ്പി­ക്കു­ന്ന­ത്ര മ­നഃ­സം­യ­മ­ന­ത്തോ­ടെ ഏറെ ആ­ലോ­ചി­ച്ചു് വളരെ ശ്ര­ദ്ധ­യോ­ടെ മ­ര­ങ്ങ­ളു­ടെ എ­ണ്ണ­ത്തി­ലും വ­ണ്ണ­ത്തി­ലും അന്ന ന­ട­ത്തി­യ തി­രു­ത്ത­ലു­ക­ളാ­ണു് ഞ­ങ്ങ­ളു­ടെ ജീ­വി­ത­വ­ഞ്ചി­യെ ആ വലിയ ആ­ടി­യു­ല­ച്ചി­ലിൽ നി­ന്നു ര­ക്ഷി­ച്ച­തു്. ടൗൺ­ഷി­പ്പി­ലെ ഫ്ലാ­റ്റും മറ്റു സ്വ­ത്തു­ക്ക­ളും സ­മ്പാ­ദി­ക്കു­വാൻ ഉ­പ­യോ­ഗി­ച്ച വ­രു­മാ­ന­ത്തെ ന്യാ­യീ­ക­രി­ക്കാൻ ആ­റ്റി­റ­മ്പി­ലെ വീടും പ­റ­മ്പും വിൽ­ക്കു­വാൻ ഉ­പ­ദേ­ശി­ച്ച­തും അ­ന്ന­യാ­യി­രു­ന്നു.

അ­ന്നു്, തി­രു­ത്ത­പ്പെ­ട്ട രേഖകൾ അ­ട­ക്കം ചെയ്ത വി­ശ­ദീ­ക­ര­ണ റി­പ്പോർ­ട്ട് കേ­ന്ദ്ര­ത്തി­ലേ­ക്കു് അയച്ച ദിവസം ഞാൻ അ­ന്ന­യോ­ടു പ­ഴ­യൊ­രു കഥ പ­റ­ഞ്ഞു: പ­ട്ട­ണ­ത്തി­ലെ ച­ന്ത­യിൽ­നി­ന്നു ക­ണ­ക്കു­തെ­റ്റി അധികം കി­ട്ടി­യ നാലു രൂ­പ­തി­രി­കെ ഏ­ല്പി­ക്കാൻ ഉ­ച്ച­വെ­യി­ലി­നെ കൂ­സാ­തെ അഞ്ചു മൈൽ ന­ട­ന്നു വീ­ണ്ടും ച­ന്ത­യി­ലേ­ക്കു പോയ അ­പ്പ­ന്റെ കഥ.

കഥ കേ­ട്ടു് വെ­റു­തെ ഒന്നു ചി­രി­ച്ചി­ട്ടു് അ­ടു­ക്ക­ള­യി­ലേ­ക്കു പോ­യ­ത­ല്ലാ­തെ അന്ന ഒ­ന്നും പ്ര­തി­ക­രി­ച്ചി­ല്ല. അ­ല്ലെ­ങ്കി­ലും പൂർ­വ്വ­കാ­ല സ്മ­ര­ണ­കൾ­ക്കു് അന്ന വലിയ വി­ല­യൊ­ന്നും ക­ല്പി­ക്കാ­റി­ല്ല. ഓരോ ദി­വ­സ­വും ത­ലേ­ദി­വ­സ­ത്തെ മ­റ­ക്കാ­നു­ള്ള അ­വ­ളു­ടെ ക­ഴി­വു് എന്നെ പ­ല­പ്പോ­ഴും ആ­ശ്ച­ര്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

അന്ന എ­ന്ന­ല്ല, ന­ഗ­ര­വാ­സി­കൾ ഏ­റെ­യും ഓർ­മ്മ­കൾ കു­റ­ഞ്ഞ­വ­രാ­ണെ­ന്നും എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു മാ­ത്ര­മ­ല്ലേ മ­റ്റെ­ല്ലാം മ­റ­ക്ക­പ്പെ­ടു­ന്ന­ത്ര വേ­ഗ­ത്തിൽ­ത്ത­ന്നെ ത­ണൽ­മ­ര­ങ്ങ­ളെ­യും അവർ മ­റ­ന്ന­തു്. ഇ­രു­മ്പു­കൂ­ടു­ക­ളു­ടെ സം­ര­ക്ഷ­ണ­ത്തിൽ വ­ഴി­യോ­ര­ങ്ങ­ളി­ലു­ട­നീ­ളം ന­ട്ടു­പി­ടി­പ്പി­ക്ക­പ്പെ­ട്ട ദേ­വ­ദാ­രു­തൈ­കൾ ആദ്യ മ­ഴ­ക്കാ­ല­ത്തു ത­ളി­രി­ട്ട­തോ പി­ന്നെ പ­രി­പാ­ല­ന­ത­ന്ത്ര­ങ്ങ­ളൊ­ന്നും ഫ­ല­പ്ര­ദ­മാ­കാ­തെ വർ­ഷ­ങ്ങ­ളോ­ളം മു­ര­ടി­ച്ചു­നി­ന്ന­തോ ഒ­ടു­വിൽ ക­ഴി­ഞ്ഞ വേ­നൽ­ക്കാ­ല­ത്തു് ഒ­ന്നാ­കെ ഉ­ണ­ങ്ങി­ക്ക­രി­ഞ്ഞു­പോ­യ­തോ ന­ഗ­ര­നിർ­മ്മാ­ണ­വ­കു­പ്പി­നു പു­റ­ത്തു് അ­ധി­ക­മാ­രും അ­റി­ഞ്ഞ­തേ­യി­ല്ല.

പ­രാ­ജ­യ­കാ­ര­ണ­ങ്ങൾ ഇ­നി­യും പ­ഠി­ച്ചു­തീ­രാ­ത്ത ദേ­വ­ദാ­രു പ്രോ­ജ­ക്ട് ഉ­പേ­ക്ഷി­ക്കു­ന്ന­തോ­ടൊ­പ്പം ത­ന്നെ­യാ­വാം, ന­ഗ­ര­നിർ­മ്മാ­ണ­വ­കു­പ്പി­ലെ എന്റെ സേ­വ­ന­കാ­ലം അ­വ­സാ­നി­ക്കു­ന്ന­തും. അവസാന ജോ­ലി­ദി­വ­സ­ത്തി­നൊ­ടു­വിൽ നഗര നിർ­മ്മാ­ണ­വ­കു­പ്പി­ലെ എന്റെ സ­ഹ­പ്ര­വർ­ത്ത­കർ എന്നെ വീ­ട്ടി­ലേ­ക്കു് അ­നു­ഗ­മി­ക്കു­മ്പോൾ പാ­ത­യോ­ര­ത്തെ ഉ­ണ­ങ്ങി­യ ദേ­വ­ദാ­രു­ക്കൾ അ­സ്ഥി­കൂ­ട­ങ്ങ­ളെ­പ്പോ­ലെ ചി­രി­ക്കു­ന്ന ഒരു ദൃ­ശ്യം എന്നെ ഭ­യ­പ്പെ­ടു­ത്തി­ത്തു­ട­ങ്ങി­യി­ട്ടു­ണ്ടു്.

ദേ­വ­ദാ­രു­ക്ക­ളെ ര­ക്ഷി­ക്കാ­നു­ള്ള അവസാന ശ്ര­മ­ങ്ങൾ­ക്കി­ട­യി­ലാ­യി­രു­ന്നു അ­പ്പ­ന്റെ മരണം. കൂ­ടെ­ക്കൂ­ടെ എ­ത്തി­യി­രു­ന്ന അ­മ്മ­യു­ടെ ക­ത്തു­ക­ളിൽ അ­ക്ഷ­ര­ത്തെ­റ്റു­കൾ ഏ­റെ­യാ­യി­രു­ന്നെ­ങ്കി­ലും അ­പ്പ­ന്റെ അ­സ്വാ­സ്ഥ്യ­ങ്ങ­ളു­ടെ വി­വ­ര­ണ­ങ്ങ­ളിൽ അ­ടു­ത്ത­ടു­ത്തു­വ­രു­ന്ന ആ അ­നി­വാ­ര്യ­ത­യു­ടെ സൂ­ച­ന­കൾ ഉ­ണ്ടാ­യി­രു­ന്നു. പ­റ­മ്പി­ന്റെ അ­തി­രു­ക­ളിൽ നി­ന്നു് പ­റി­ച്ചെ­ടു­ക്കു­ന്ന ഒ­റ്റ­മൂ­ലി­ച്ചെ­ടി­കൾ­ക്കു് ഭേ­ദ­മാ­ക്കാൻ പ­റ്റാ­ത്ത അ­സു­ഖ­ങ്ങൾ ഒ­ന്നും­ത­ന്നെ അ­പ്പ­നെ അ­തു­വ­രെ ബാ­ധി­ച്ചി­ട്ടി­ല്ലാ­ത്ത­തി­നാൽ ഇ­ത്ത­വ­ണ­യും ആ അ­ത്ഭു­ത­സ­സ്യ­ങ്ങ­ളും ഏ­റി­വ­ന്നാൽ രാ­മ­ക്ക­ണി­യാ­രു­ടെ ഇ­ട­പെ­ട­ലും ചേർ­ന്നു് അ­പ്പ­ന്റെ ആ­യു­സ്സി­നെ ദീർ­ഘി­പ്പി­ക്കും എന്ന വി­ശ്വാ­സ­ത്തോ­ടെ നാ­ട്ടി­ലേ­ക്കു­ള്ള യാത്ര പല തവണ മാ­റ്റി­വ­ച്ചു.

എന്റെ വി­ശ്വാ­സ­ത്തി­ന്റെ വ്യർ­ത്ഥ­ത­യ­റി­യി­ച്ചു് അ­പ്പ­ന്റെ മ­ര­ണ­വാർ­ത്ത­യെ­ത്തു­മ്പോൾ ദുഃ­ഖ­ത്തെ­ക്കാ­ളേ­റെ പ­ശ്ചാ­ത്താ­പ­ത്തോ­ടെ­യാ­ണു് അതു സ്വീ­ക­രി­ച്ച­തു്.

വീ­ട്ടി­ലെ­ത്തി­യ­പ്പോൾ അ­പ്പ­ന്റെ മൃ­ത­ശ­രീ­രം ഏറെ ത­ണു­ത്തു­ക­ഴി­ഞ്ഞി­രു­ന്നു. കു­ന്നോ­രം ചേർ­ന്നു­പോ­കു­ന്ന വെ­ട്ടു­വ­ഴി­യി­ലൂ­ടെ വലിയ പ­ള്ളി­യി­ലേ­ക്കു­ള്ള ശ­വ­ഘോ­ഷ­യാ­ത്ര­യ്ക്കി­ട­യിൽ, ഇ­ല­ക്കൂ­ട്ട­ങ്ങൾ­ക്കി­ട­യിൽ അ­പ്പ­നെ­ത്തേ­ടി നടന്ന പ­ഴ­യ­കു­ട്ടി ഉ­ള്ളി­ലി­രു­ന്നു് ഏ­ങ്ങ­ല­ടി­ച്ചു ക­ര­ഞ്ഞു.

എന്റെ മു­ഖ­ത്തി­നു പി­ന്നിൽ ഒ­ളി­ഞ്ഞി­രി­ക്കു­ന്ന ആ പ­ഴ­യ­കു­ട്ടി­ത­ന്നെ­യാ­വും പെ­രു­മ­ഴ­യിൽ മ­രി­ച്ചു­പോ­യ അ­പ്പ­നെ­ത്തേ­ടി വ­ലി­യ­പ­ള്ളി­യു­ടെ പ­ടി­ക്കെ­ട്ടു­കൾ വ­ലി­ഞ്ഞു­ന­ട­ന്നു ക­യ­റി­യ­തു്.

ഓ­ഫീ­സിൽ വെ­റു­തെ­യി­രു­ന്നു ക­ഴി­ച്ചു­കൂ­ട്ടി­യ അ­ന്ന­ത്തെ പകൽ മു­ഴു­വൻ ആ കു­ട്ടി­യു­ടെ മ­ന­സ്സോ­ടെ­യാ­ണു് ഞാൻ ക­ഴി­ച്ചു­കൂ­ട്ടി­യ­തും.

images/aymanan-mazha-02-t.png

ഡോ­ക്ട­റു­ടെ കർ­ശ­ന­മാ­യ വി­ല­ക്കു­ക­ളും അ­ന്ന­യു­ടെ ആ­വർ­ത്തി­ച്ചു­ള്ള ഓർ­മ്മ­പ്പെ­ടു­ത്ത­ലു­ക­ളും ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ആ വൈ­കു­ന്നേ­രം എ­നി­ക്കു മ­ദ്യ­പി­ക്കാ­തി­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ഓഫീസ് വി­ട്ട­തും സ്കൂ­ട്ട­റെ­ടു­ത്തു ന­ഗ­ര­ത്തിൽ ഏ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട ബാ­റി­ലേ­ക്കാ­ണു് ഞാൻ പോ­യ­തു്. ബാ­റി­ന്റെ പിൻ­കോ­ണി­ലെ ജ­നാ­ല­യ്ക്ക­രി­കിൽ ഒ­രാൾ­ക്കി­രി­ക്കാൻ പാ­ക­ത്തി­ലു­ള്ള മേശ-​കസേരകൾ ഞാൻ തി­ര­ഞ്ഞെ­ടു­ത്തു. ഒ­രി­ട­വേ­ള­യ്ക്കു ശേഷം ക­ണ്ട­തി­ന്റെ പ്ര­ത്യേ­ക സ­ന്തോ­ഷം പ്ര­ക­ടി­പ്പി­ച്ചു് ബെയറർ അ­ടു­ത്തു­വ­ന്നു. ഏറെ കാ­ത്തി­രി­ക്കാ­തെ­ത­ന്നെ മു­ന്നി­ലെ­ത്തി­യ ഇ­ഷ്ട­പ്പെ­ട്ട മ­ദ്യ­ത്തി­ന്റെ രുചി എന്റെ ഉ­ള്ളി­നെ ത­ണു­പ്പി­ച്ചു. മ­ന­സ്സി­ലെ പി­രി­മു­റു­ക്കം അ­യ­ഞ്ഞ­യ­ഞ്ഞു­പോ­യ­താ­യി തോ­ന്നി­യ­പ്പോൾ അ­ന­ല്പ­മാ­യ ആ­ശ്വാ­സ­ത്തോ­ടെ ഞാൻ ജ­നാ­ല­യു­ടെ പു­റ­ത്തേ­ക്കു നോ­ക്കി. അ­പ്പോൾ, എന്നെ അ­ടി­മു­ടി ന­ടു­ക്കി­ക്കൊ­ണ്ടു് ജ­നാ­ല­യ്ക്കു പു­റ­ത്തു് ഞാൻ എ­ത്ര­യോ തവണ ക­ണ്ടു­പ­ഴ­കി­യ ഫാ­ക്ട­റി ഗോ­ഡൗ­ണി­ന്റെ സ്ഥാ­ന­ത്തു് ആ­റ്റി­റ­മ്പി­ലെ അ­പ്പ­ന്റെ കൃ­ഷി­യി­ട­മാ­യി­രു­ന്ന ആ കു­ന്നിൻ­ച­രി­വാ­ണു് ഞാൻ ക­ണ്ട­തു്. സ­ന്ധ്യ­യി­ലെ ചാഞ്ഞ വെയിൽ വീണു് ത­ളി­രി­ല­കൾ ഹ­രി­ത­ശോ­ഭ­യോ­ടെ തി­ള­ങ്ങി. ഇ­രു­ട്ടി­ല­ക­പ്പെ­ട്ട ഒരു ശി­ശു­വി­നെ­പ്പോ­ലെ ആ കാ­ഴ്ച­യി­ലേ­ക്കു് ഞാൻ ഭ­യ­ത്തോ­ടെ നോ­ക്കി­യി­രി­ക്കെ ഇ­ല­ക്കൂ­ട്ട­ങ്ങ­ളെ വ­ക­ഞ്ഞു­മാ­റ്റി­ക്കൊ­ണ്ടു് അപ്പൻ ഇ­റ­ങ്ങി­വ­ന്നു. ചെ­മ്മ­ണ്ണു പു­ര­ണ്ട­തോർ­ത്തു­മു­ണ്ടും കൈ­യി­ലെ കോ­ലൻ­തൂ­മ്പ­യു­മാ­യി ന­ട­ന്നു വ­രു­ന്ന എന്റെ ബാ­ല്യ­കാ­ല­ത്തെ അ­പ്പ­നാ­യി­രു­ന്നു അതു്. തോ­ട്ട­ത്തി­നു പു­റ­ത്തെ­ത്തി­യ അപ്പൻ വൈ­കു­ന്നേ­ര­ത്തെ സു­ഖ­ക­ര­മാ­യ കാ­റ്റു­വീ­ശി­ക്കൊ­ണ്ടി­രു­ന്ന ആ വെ­ളി­മ്പ്ര­ദേ­ശ­ത്തു് വി­യർ­പ്പു­ചാ­ലു­കൾ ഒ­ഴു­കു­ന്ന ശരീരം ഉ­ണ­ക്കു­വാ­നെ­ന്നോ­ണം സാ­വ­ധാ­നം ക്ഷീ­ണി­ത­നാ­യി ഇ­രു­ന്നു. എ­ന്നി­ട്ടു്, തൂമ്പ അ­രി­കിൽ കു­ത്തി­ച്ചാ­രി നിർ­ത്തി ചു­റ്റും നോ­ക്ക­വേ ജ­നാ­ല­യ്ക്ക­രി­കിൽ അ­പ്പ­നെ­ത്ത­ന്നെ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്ന എന്റെ മുഖം അ­പ്പ­ന്റെ ദൃ­ഷ്ടി­യിൽ­പെ­ട്ടു. പെ­ട്ടെ­ന്നു് ഒരു കഠിന വ്യ­സ­നം അ­പ്പ­ന്റെ മു­ഖ­ത്തെ മൂ­ടി­യ­താ­യും ഞാൻ കണ്ടു. ത­ലേ­ന്ന­ത്തെ സ്വ­പ്ന­ത്തിൽ കണ്ട അ­തേ­മു­ഖം­ത­ന്നെ ഞാൻ വീ­ണ്ടും കാ­ണു­ക­യാ­യി­രു­ന്നു. അ­പ്പ­ന്റെ വി­റ­യ്ക്കു­ന്ന ചു­ണ്ടു­കൾ ഉ­ള്ളിൽ അ­ട­ക്കി­പ്പി­ടി­ച്ച സ­ങ്ക­ടം പു­റ­ത്ത­റി­യി­ച്ചു­കൊ­ണ്ടി­രു­ന്നു.

വെ­യി­ല­ത്തു പെ­യ്യു­ന്ന മ­ഴ­പോ­ലെ ഉ­ണർ­ച്ച­യിൽ ഞാൻ കണ്ടു കൊ­ണ്ടി­രു­ന്ന ആ സ്വ­പ്നം എന്നെ വി­ഭ്ര­മി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കേ കൈ­യി­ലി­രു­ന്ന മ­ദ്യ­ഗ്ലാ­സ് ഞാ­ന­റി­യും­മു­മ്പു് എന്റെ പി­ടി­വി­ട്ടു മേ­ശ­യി­ലേ­ക്കും പൊ­ടു­ന്ന­നേ നി­ല­ത്തേ­ക്കും വീണു പൊ­ട്ടി­ച്ചി­ത­റി.

ബാ­റി­നു­ള്ള ല­ഹ­രി­യിൽ താ­ഴ്‌­ന്ന ക­ണ്ണു­ക­ളെ­ല്ലാം എ­നി­ക്കു നേ­രെ­തി­രി­ഞ്ഞു. വേഗം ന­ട­ന്നെ­ത്തി­യ ബെയറർ പൊ­ട്ടി­യ ഗ്ലാ­സ്സി­ന്റെ ക­ഷ­ണ­ങ്ങൾ പെ­റു­ക്കി­ക്കൂ­ട്ടാൻ തു­ട­ങ്ങി.

പ­രി­ഹാ­സം ക­ലർ­ന്ന കു­റെ­യേ­റെ നോ­ട്ട­ങ്ങ­ളെ നേ­രി­ടേ­ണ്ടി­വ­ന്നെ­ങ്കി­ലും ഗ്ലാ­സു­ട­ഞ്ഞ­പ്പോൾ ല­ഭി­ച്ച പ­രി­സ­ര­ബോ­ധം അ­പ്പ­ന്റെ ദൃ­ഷ്ടി­യിൽ നി­ന്നു് എന്നെ ര­ക്ഷി­ച്ച­തിൽ ഞാൻ ആ­ശ്വ­സി­ക്കു­ക­യാ­യി­രു­ന്നു.

പു­റ­ത്തെ­ത്താ­നു­ള്ള വെ­മ്പ­ലിൽ, പൊ­ട്ടി­യ ഗ്ലാ­സ്സി­ന്റെ വില ക­ണ­ക്കാ­ക്കി, അ­തു­കൂ­ടി ചേർ­ത്ത പണം ബി­ല്ലി­നോ­ടൊ­പ്പം വ­ച്ചു് ഞാൻ ബാർ വി­ട്ടു­പോ­ന്നു. പ­ല­പ്പോ­ഴും അ­ക­ത്തേ­ക്കു പോ­കു­മ്പോൾ ഒരു ര­ക്ഷാ­മാർ­ഗ്ഗ­മാ­യി തോ­ന്നി­യി­ട്ടു­ള്ള മ­ദ്യ­ശാ­ല­യു­ടെ വാതിൽ അന്നു പു­റ­ത്തേ­ക്കി­റ­ങ്ങു­മ്പോ­ഴാ­ണു് ആ തോ­ന്നൽ ന­ല്കി­യ­തു്.

മ­ന­സ്സി­ലെ ചാ­ഞ്ച­ല്യ­ങ്ങ­ളാൽ ശ്ര­ദ്ധ ന­ഷ്ട­പ്പെ­ട്ടെ­ങ്കി­ലോ എന്നു ഭ­യ­ന്നു്, ന­ഗ­ര­ത്തി­ലെ പ്ര­ധാ­ന പാതകൾ വി­ട്ടു് പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലെ വി­ജ­ന­മാ­യ വ­ഴി­ക­ളി­ലൂ­ടെ­യാ­ണു് ഞാൻ ഫ്ലാ­റ്റി­ലേ­ക്കു മ­ട­ങ്ങി­യ­തു്.

ടൗൺ­ഷി­പ്പി­ലെ­ത്തു­മ്പോൾ പ­വർ­ക­ട്ടി­ന്റെ സ­മ­യ­മാ­യി­രു­ന്നു. മ­ഴ­ച്ചാ­റ്റ­ലു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും പു­റ­ത്തെ അ­ന്തി­വെ­ളി­ച്ചം തീർ­ത്തു മാ­റി­യി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്നാൽ ഫ്ലാ­റ്റി­ലേ­ക്കു­ള്ള പ­ടി­ക്കെ­ട്ടു വ­ല്ലാ­തെ ഇ­രു­ണ്ടു കി­ട­ന്നു. ഭി­ത്തി­മേൽ കൈ താ­ങ്ങി പടികൾ ശ്ര­ദ്ധാ­പൂർ­വ്വം ക­യ­റു­മ്പോൾ താ­ഴ­ത്തെ ഫ്ലാ­റ്റി­ലെ വ­ളർ­ത്തു­നാ­യ എന്നെ നോ­ക്കി കു­ര­യ്ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

images/aymanan-mazha-04-t.png

ദീർ­ഘ­യാ­ത്ര ക­ഴി­ഞ്ഞെ­ത്തി­യ ഒരു സ­ഞ്ചാ­രി­യെ­പ്പോ­ലെ അ­വ­ശ­നാ­യാ­ണു് ഞാൻ ഫ്ലാ­റ്റി­ന്റെ വാതിൽ തു­റ­ന്ന­തും അതു വേ­ഗം­ത­ന്നെ അ­ക­ത്തു­നി­ന്നു പൂ­ട്ടി, ഇ­രു­ട്ടാ­ണെ­ങ്കി­ലും ല­ക്ഷ്യം തെ­റ്റാ­തെ ന­ട­ന്നു പോയി കി­ട­ക്ക­യി­ലേ­ക്കു വീ­ണ­തും.

ക­ണ്ണു­കൾ അ­ട­യ്ക്ക­ണോ തു­റ­ന്നു­ത­ന്നെ പി­ടി­ക്ക­ണോ എന്ന സ­ന്ദേ­ഹം മാ­ത്ര­മാ­യി­രു­ന്നു എന്റെ മ­ന­സ്സിൽ. ക­ണ്ണു­ക­ള­ട­ച്ചാൽ, മ­യ­ക്ക­ത്തി­ലേ­ക്കു വീണു് ഇ­ന്ന­ലെ ക­ണ്ട­തു­പോ­ലെ മ­റ്റൊ­രു ദുഃ­സ്വ­പ്നം എന്നെ തേ­ടി­യെ­ത്തി­യെ­ങ്കി­ലോ എന്ന ഭയം. ക­ണ്ണു­കൾ തു­റ­ന്നു­പി­ടി­ച്ചാൽ മ­ദ്യ­ശാ­ല­യി­ലി­രു­ന്നു് ഉ­ണർ­ച്ച­യിൽ കണ്ട സ്വ­പ്നം­പോ­ലെ മ­റ്റൊ­ന്നു്?

ഉ­റ­ക്ക­വും ഉ­ണർ­ച്ച­യും വേർ­തി­രി­ച്ച­റി­യാ­തെ എല്ലാ ഓർ­മ്മ­ക­ളെ­യും ഭ­യ­ന്നു് പാ­തി­ബോ­ധാ­വ­സ്ഥ­യിൽ ക­ഴി­ച്ചു­കൂ­ട്ടി­യ ആ രാ­ത്രി­മു­തൽ­ക്കാ­ണു് വാർ­ദ്ധ­ക്യ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങൾ ഓ­രോ­ന്നാ­യി എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ടു­തു­ട­ങ്ങി­യ­തു്.

അ­യ്മ­നം ജോൺ
images/AymanamJohn.jpg

1953-ൽ അ­യ്മ­ന­ത്തു് ജനനം. റിട്ട. കേ­ന്ദ്ര ഗവ. ഉ­ദ്യോ­ഗ­സ്ഥൻ. ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­ര­ണ്ടിൽ മാ­തൃ­ഭൂ­മി സാ­ഹി­ത്യ­മ­ത്സ­ര­ത്തിൽ ഒ­ന്നാം സ­മ്മാ­നം നേടിയ ‘ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്’ എന്ന ക­ഥ­യി­ലൂ­ടെ വാ­യ­ന­ക്കാർ­ക്കി­ട­യിൽ ശ്ര­ദ്ധേ­യ­നാ­യ അ­യ്മ­നം ജോൺ വ­ള­രെ­ക്കു­റ­ച്ചു് ക­ഥ­ക­ളേ­യെ­ഴു­തി­യി­ട്ടു­ള്ളു. ഇ­പ്പോൾ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ജനറൽ കൗൺ­സിൽ അംഗം.

പ്ര­ധാ­ന­കൃ­തി­കൾ

ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്, എ­ന്നി­ട്ടു­മു­ണ്ടു് താ­മ­ര­പ്പൊ­യ്ക­കൾ, ച­രി­ത്രം വാ­യി­ക്കു­ന്ന ഒരാൾ, ഒ­ന്നാം പാഠം ബ­ഹി­രാ­കാ­ശം.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. പി. സു­നിൽ­കു­മാർ

Colophon

Title: Veyilaththu Peyyunna Mazha (ml: വെ­യി­ല­ത്തു പെ­യ്യു­ന്ന മഴ).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-02.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Veyilaththu Peyyunna Mazha, അ­യ്മ­നം ജോൺ, വെ­യി­ല­ത്തു പെ­യ്യു­ന്ന മഴ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Titan’s Goblet, a painting by Thomas Cole (1801–1848). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.