SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Levitan_vesna_bolsh_voda.jpg
Spring. High water, a painting by Isaac Levitan (1860–1900).
സം­വേ­ദ­ന­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ കാ­ല്പ­നി­ക ക­വി­ത­യിൽ
ഡോ. ഡി. ബെ­ഞ്ച­മിൻ

മ­ല­യാ­ള­സാ­ഹി­ത്യ വി­മർ­ശ­ന­ത്തിൽ സു­ല­ഭ­മാ­യി പ്ര­യോ­ഗി­ച്ചു­വ­രു­ന്ന ഒരു പ­ദ­മാ­ണു് സം­വേ­ദ­നം. പക്ഷേ, സു­നി­ശ്ചി­ത­മാ­യ ഒരു വി­വ­ക്ഷ അ­തി­നു­ണ്ടെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. ഭാ­വ­സം­ക്ര­മ­ണം, ഭാ­വു­ക­ത്വം എന്നീ അർ­ത്ഥാ­ന്ത­ര­ങ്ങ­ളെ­ങ്കി­ലും അ­തി­നു­ണ്ടു്. എ­ങ്കി­ലും ഭാ­വ­സം­ക്ര­മ­ണം എന്ന അർ­ത്ഥ­ത്തി­ലാ­ണു് ഈ പദം അധികം പ്ര­യോ­ഗി­ച്ചു­കാ­ണു­ന്ന­തു്.

ക­വി­ഗ­ത­മാ­യ ഒ­ര­ന്തർ­ഭാ­വം കാ­വ്യ­ത്തി­ലൂ­ടെ അ­നു­വാ­ച­ക­രി­ലേ­യ്ക്കു് സം­ക്ര­മി­ക്ക­പ്പെ­ടു­ന്നു എന്ന വാദം നവീന വി­മർ­ശ­നം അം­ഗീ­ക­രി­ക്കു­ന്നി­ല്ല. ക­വി­യു­ടെ അ­ന്തർ­ഭാ­വ­ത്തോ­ടു് അ­ത്യ­ന്തം സാ­ദൃ­ശ്യ­മു­ള്ള ഒരു വൈ­കാ­രി­കാ­നു­ഭ­വം അ­നു­വാ­ച­ക­രി­ലു­ള­വാ­ക്കു­ന്ന ഒരു ഭാഷാ വ­സ്തു­വാ­ണു് സാ­ഹി­ത്യ­കൃ­തി. സാ­ഹി­ത്യ­സൃ­ഷ്ടി അ­നു­വാ­ച­ക­രിൽ നി­ദ്രാ­ണ­മാ­യി­രി­ക്കു­ന്ന ഒരു വൈ­കാ­രി­കാ­നു­ഭ­വ­ത്തെ വി­ളി­ച്ചു­ണർ­ത്തു­ന്നു എന്നു പ­റ­ഞ്ഞാൽ കൂ­ടു­തൽ കൃ­ത്യ­മാ­യി. സം­സ്കൃ­ത കാ­വ്യ­ത­ത്വ­ചി­ന്ത­യി­ലെ അ­ഭി­വ്യ­ക്തി­വാ­ദ­ത്തോ­ടു് വളരെ സാ­ദൃ­ശ­മു­ള്ള ഒരു കാ­ഴ്ച­പ്പാ­ടാ­ണു് ഇ­തെ­ന്നു വ്യ­ക്തം. സം­വേ­ദ­ന­മെ­ന്നു പ­റ­യു­മ്പോൾ ഇവിടെ വി­വ­ക്ഷി­ക്കു­ന്ന­തു് ഈ അ­ഭി­വ്യ­ക്ത­മാ­ക്ക­ലാ­ണു്. അ­പ്പോൾ സം­വേ­ദ­നം സു­ക­ര­മാ­ക­ണ­മെ­ങ്കിൽ മൂ­ന്നു കാ­ര്യ­ങ്ങൾ ഉ­ണ്ടാ­ക­ണ­മെ­ന്നു വ­രു­ന്നു.

  1. ക­വി­ക്കു് ഒ­ര­ന്തർ­ഭാ­വ­മു­ണ്ടാ­യി­രി­ക്ക­ണം.
  2. അ­തി­നു് സ­ദൃ­ശ്യ­മാ­യൊ­രു ഭാവം അ­തി­ന്റെ അ­ങ്കു­രാ­വ­സ്ഥ­യി­ലൊ നി­ദ്രാ­വ­സ്ഥ­യി­ലൊ അ­നു­വാ­ച­ക­രി­ലു­ണ്ടാ­വ­ണം.
  3. അ­നു­വാ­ച­നി­ഷ്ഠ­മാ­യ ഭാ­വ­ത്തെ തൊ­ട്ടു­ണർ­ത്താൻ സാ­ഹി­ത്യ­സൃ­ഷ്ടി­ക്കു ക­ഴി­യു­ക­യും വേണം.

ഇ­തി­ലേ­തെ­ങ്കി­ലും ഒ­ന്നി­ന്റെ അ­പ­ര്യാ­പ്ത­ത സം­വേ­ദ­നം ദു­ഷ്ക­ര­മാ­ക്കും. ക­വി­നി­ഷ്ഠ­മാ­യ അ­ന്തർ­ഭാ­വ­ത്തി­നു് തു­ല്യ­മാ­യ ഭാവം അ­നു­വാ­ച­ക­രിൽ അ­ങ്കാ­രു­വ­സ്ഥ­യി­ലോ നി­ദ്രാ­വ­സ്ഥ­യി­ലോ ഇ­ല്ലാ­തി­രി­ക്കു­മ്പോ­ഴാ­ണു് സം­വേ­ദ­നം അ­സാ­ദ്ധ്യ­മാ­കു­ന്ന­തു്. ക­വി­യു­ടെ അ­നു­ഭ­വം എ­ത്ര­ത­ന്നെ തീ­ക്ഷ്ണ­മാ­യി­രു­ന്നാ­ലും സാ­ഹി­ത്യ­സൃ­ഷ്ടി ശി­ല്പ­പ­ര­മാ­യി അ­ന്യൂ­ന­വും ഉ­ത്തേ­ജ­ക­വു­മാ­യാ­ലും അ­നു­വാ­ച­ക­നി­ലി­ല്ലാ­ത്ത ഒ­ര­നു­ഭ­വം അ­ഭി­വ്യ­ക്ത­മാ­ക്കാൻ സാ­ധി­ക്കു­ക­യി­ല്ല­ല്ലോ. ക­വി­യും അ­നു­വാ­ച­ക­നും അ­സ­മാ­ന­ഹൃ­ദ­യ­രാ­കു­ന്നു എന്നു പ­റ­യു­മ്പോൾ അ­വ­രു­ടെ ഭാ­വു­ക­ത്വ­ങ്ങൾ­ക്കു് ത­മ്മിൽ വ­മ്പി­ച്ച അ­കൽ­ച്ച­യു­ണ്ടെ­ന്നാ­ണു ധ­രി­ക്കേ­ണ്ട­തു്. അ­പ്പോൾ സം­വേ­ദ­ന­ത്തി­ന്റെ സാ­ഫ­ല്യം ഭാ­വു­ക­ത്വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു­ത­ന്നെ­ഭാ­വു­ക­ത്വ­ത്തെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണം കൂ­ടാ­തെ സം­വേ­ദ­ന­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ വി­ശ­ക­ല­നം ചെ­യ്യു­ക വയ്യ. പ്ര­ത്യേ­കി­ച്ചു് കാ­ല്പ­നി­ക­ത സ­വി­ശേ­ഷ­മാ­യ ഒരു മ­നോ­ഭാ­വ­മാ­ണെ­ന്ന­തു കൊ­ണ്ടു് കാ­ല്പ­നി­ക­ത­യെ സം­ബ­ന്ധി­ച്ച സ­വേ­ദ­ന­പ­ര­മാ­യ പ്ര­ശ്ന­ങ്ങൾ ഭാ­വു­ക­ത്വ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യേ ചർച്ച ചെ­യ്യാ­നാ­വൂ.

images/Vyloppilli.jpg
വൈ­ലോ­പ്പി­ള്ളി

ഒരു നി­ശ്ചി­ത കാ­ല­ഘ­ട്ട­ത്തി­ലെ, ഒരു പ്ര­ത്യേ­ക ജ­ന­ത­യു­ടെ, ജീ­വി­ത­ത്തോ­ടു­ള്ള ചി­ന്താ­പ­ര­വും ഭാ­വ­നാ­ത്മ­ക­വു­മാ­യ പ്ര­തി­ക­ര­ണ ശൈ­ലി­ക്കാ­ണു് ഇവിടെ ഭാ­വു­ക­ത്വ­മെ­ന്നു പ­റ­യു­ന്ന­തു്. ഈ പ്ര­തി­ക­ര­ണ ശൈ­ലി­ക്കു പി­ന്നിൽ സ­വി­ശേ­ഷ­മാ­യ ഒരു മൂ­ല്യ­ബോ­ധ­മു­ണ്ടാ­യി­രി­ക്കും. സ­മ­കാ­ലി­ക സാ­മൂ­ഹ്യ ഘ­ട­ന­യോ­ടു് ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു ഈ മൂ­ല്യ­ബോ­ധം. അ­തി­നാൽ സാ­മൂ­ഹ്യ ഘ­ട­ന­യ്ക്കു് മൗ­ലി­ക­മാ­യ മാ­റ്റം സം­ഭ­വി­ക്കു­മ്പോൾ മൂ­ല്യ­ബോ­ധ­ത്തി­നും, അ­ങ്ങ­നെ ഭാ­വു­ക­ത്വ­ത്തി­നും മാ­റ്റം വ­രു­ന്നു. സാ­മൂ­ഹ്യ­ഘ­ട­ന മാ­റാ­തെ ഭാ­വു­ക­ത്വം മാറുക സ്വാ­ഭാ­വി­ക­മ­ല്ല­ത­ന്നെ. സാ­മൂ­ഹ്യ ഘ­ട­ന­യിൽ വ­രു­ന്ന മാ­റ്റം സാ­വ­ധാ­ന­മാ­കു­മ്പോൾ ഭാ­വു­ക­ത്വ­പ­ര­മാ­യ മാ­റ്റം മ­ന്ദ­ഗ­തി­യി­ലാ­യി­രി­ക്കും. സാ­മൂ­ഹ്യ ഘ­ട­ന­യ്ക്കു് സ­ത്വ­ര­വും സ­മൂ­ല­വു­മാ­യ മാ­റ്റ­മു­ണ്ടാ­കു­മ്പോൾ ഭാ­വു­ക­ത്വ­പ­രി­ണാ­മം വി­പ്ല­വ­ത്തി­ന്റെ രൂപം കൊ­ള്ളു­മെ­ന്നും പറയാം.

images/Gshankarakurup.jpg
ജി.

ഭാ­വു­ക­ത്വ­പ­ര­മാ­യ മാ­റ്റം സ­മൂ­ഹ­ത്തി­ലാ­ണു് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തെ­ങ്കി­ലും അ­തി­നെ­ക്കു­റി­ച്ചു­ള്ള അ­വ­ബോ­ധം കാലം കു­റ­ച്ചു ക­ഴി­ഞ്ഞി­ട്ടേ സാ­മാ­ന്യ­ജ­ന­ത­യ്ക്കു­ണ്ടാ­വൂ. എ­ന്നാൽ ഈ മാ­റ്റ­ത്തി­ന്റെ അ­വ്യ­ക്ത­മാ­യ ച­ല­ന­ങ്ങൾ പോലും സ­ത്വ­രം പി­ടി­ച്ചെ­ടു­ക്കാൻ ക്രാ­ന്ത­ദർ­ശി­ക­ളാ­യ ക­വി­കൾ­ക്കു ക­ഴി­യും. അ­വ­രു­ടെ കൃ­തി­ക­ളിൽ അതു പ്ര­തി­ഫ­ലി­ക്കു­ക­യും ചെ­യ്യും. പുതിയ ഭാ­വു­ക­ത്വ­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യ കവികൾ അതിനു വേ­ണ്ടി ശ­ക്തി­യു­ക്തം വാ­ദി­ക്കും; സ്ഥാ­പി­ത­മാ­യ ഭാ­വു­ക­ത്വ­ത്തെ ത­ള്ളി­പ്പ­റ­യു­ക­യും ചെ­യ്യും. സാ­ധാ­ര­ണ വാ­യ­ന­ക്കാർ ഈ മാ­റ്റ­ത്തെ­ക്കു­റി­ച്ചു് അ­പ്പോൾ പ്ര­ബു­ദ്ധ­രാ­യി­രി­ക്കു­ക­യി­ല്ല എ­ന്ന­തു­കൊ­ണ്ടു് പുതിയ ഭാ­വു­ക­ത്വ­ത്തി­നു് ആ­ദ്യ­ദ­ശ­യിൽ രൂ­ക്ഷ­മാ­യ എ­തിർ­പ്പു് നേ­രി­ടേ­ണ്ടി­വ­രു­ന്നു. എ­ന്നാൽ സാ­മൂ­ഹ്യ­ഘ­ട­ന­യി­ലെ മാ­റ്റം കൂ­ടു­തൽ സ്പ­ഷ്ട­മാ­വു­ക­യും പുതിയ മൂ­ല്യ­ബോ­ധ­ത്തി­നു് സ­മൂ­ഹ­ത്തി­ന്റെ അം­ഗീ­കാ­രം ല­ഭി­ക്കു­ക­യും ചെ­യ്യു­ന്ന­തോ­ടെ സാ­മാ­ന്യ­ജ­ന­ത­യും പുതിയ ഭാ­വു­ക­ത്വ­ത്തെ അം­ഗീ­ക­രി­ക്കു­ന്നു. സാ­ഹി­ത്യ­ത്തി­ലെ പ­രി­വർ­ത്ത­ന­ദ­ശ­ക­ളി­ലെ­ല്ലാം സം­ഭ­വി­ക്കു­ന്ന ഒ­ന്നാ­ണി­തു്. ആ­ദ്യ­ഘ­ട്ട­ത്തിൽ എ­ഴു­ത്തു­കാ­ര­ന്റെ ഭാ­വു­ക­ത്വ­വും അ­നു­വാ­ച­ക­രു­ടെ ഭാ­വു­ക­ത്വ­വും ത­മ്മി­ലി­ട­യു­ന്നു. അ­ടു­ത്ത ഘ­ട്ട­ത്തി­ലാ­ക­ട്ടെ അവ സ­മാ­ന­മാ­വു­ക­യും സം­വേ­ദ­നം സു­ക­ര­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. സാ­ഹി­ത്യ­ത്തി­ലെ പ­രി­വർ­ത്ത­ന­ഘ­ട്ട­ങ്ങ­ളി­ലാ­ണു് സം­വേ­ദ­നം ഏ­റ്റ­വും ശ­ക്ത­മാ­യ വെ­ല്ലു­വി­ളി­ക­ളെ നേ­രി­ടു­ന്ന­തെ­ന്നു് ഇ­തിൽ­നി­ന്നു വ്യ­ക്ത­മാ­ണ­ല്ലോ. മ­ല­യാ­ള­ത്തി­ലെ കാ­ല്പ­നി­ക കവികൾ ആ­ദ്യ­കാ­ല­ത്തു് അ­ധി­ക്ഷി­പ്ത­രാ­വു­ക­യും തു­ടർ­ന്നു് അ­ഭി­ന­ന്ദി­ക്ക­പ്പെ­ടു­ക­യും ചെ­യ്ത­തു് ഇ­തി­നു­ദാ­ഹ­ര­ണ­മാ­ണു്.

images/NVKrishnaWarrier.jpg
എൻ. വി. കൃ­ഷ്ണ­വാ­ര്യർ

എ­ന്നാൽ സമൂഹം സ്ഥി­തി­ശീ­ല­മാ­യി­രി­ക്കു­ക­യും സാ­മൂ­ഹി­ക­മാ­റ്റ­ത്തി­നു നേർ­ത്ത സാ­ദ്ധ്യ­ത­കൾ പോ­ലു­മി­ല്ലാ­തി­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ ബാ­ഹ്യ­മാ­യ ആ­ശ­യ­സ്വാ­ധീ­ന­ത­ക­ളിൽ­പ്പെ­ടു­ന്ന കവി ഭാ­വു­ക­ത്വ­ത്തെ മ­നഃ­പ്പൂർ­വ്വം മാ­റ്റി­മ­റി­ക്കാൻ ശ്ര­മി­ച്ചാൽ ആ ശ്രമം അ­നി­വാ­ര്യ­മാ­യും പ­രാ­ജ­യ­പ്പെ­ടും. എൻ. വി. കൃ­ഷ്ണ­വാ­ര്യർ ‘നീണ്ട ക­വി­ത­ക­ളും’ (1948), ‘കൊ­ച്ചു തൊ­മ്മ­നു’മെ­ഴു­തി (1955) കലാപം കൂ­ട്ടി­യി­ട്ടും മലയാള കാ­ല്പ­നി­ക­ഭാ­വു­ക­ത്വ­ത്തി­നു് പോ­റ­ലേ­ല്ക്കാ­ത്ത­തു് ഇ­തി­നു­ദാ­ഹ­ര­ണ­മാ­ണു്. വാ­സ്ത­വ­ത്തിൽ അ­തി­നു­ശേ­ഷ­മാ­ണു് ജി. യും വൈ­ലോ­പ്പി­ള്ളി­യും ഒ. എൻ. വി യും സു­ഗ­ത­കു­മാ­രി യും ഉൾ­പ്പെ­ടെ­യു­ള്ള പ്ര­മു­ഖ കാ­ല്പ­നി­ക ക­വി­ക­ളു­ടെ ഏ­റ്റ­വും ശ്ര­ദ്ധാർ­ഹ­മാ­യ ക­വി­ത­കൾ എ­ഴു­ത­പ്പെ­ട്ട­തു്. ആ കൃ­തി­ക­ളെ അ­നു­വാ­ച­കർ നെ­ഞ്ചേ­റ്റി ലാ­ളി­ക്കു­ക­യും ചെ­യ്തു. എ­ന്തി­നു് കൃ­ഷ്ണ­വാ­ര്യ­രു­ടെ പ­രു­ക്കൻ ക­വി­ത­കൾ­ക്കു തന്നെ സ­മ­കാ­ലീ­ന (കാ­ല്പ­നി­ക) ഭാ­വു­ക­ത്വ­ത്തി­ന്റെ സ­മ്മർ­ദ്ദ­ത്തിൽ­നി­ന്നു് പൂർ­ണ്ണ­മാ­യും ര­ക്ഷ­പ്പെ­ടാ­നാ­യി­ല്ലെ­ന്ന­താ­ണു് സത്യം. കൃ­ഷ്ണ­വാ­ര്യ­രും അ­നു­യാ­യി­ക­ളും ചേർ­ന്നു് സൃ­ഷ്ടി­ക്കാൻ ശ്ര­മി­ച്ച കൃ­ത്രി­മ­മാ­യ ഭാ­വു­ക­ത്വ­ത്തോ­ടു് അ­നു­സ്പ­ന്ദി­ക്കാൻ അ­നു­വാ­ച­ക­രു­ടെ ജീ­വി­ത­പ്ര­തി­ക­ര­ണ­ശൈ­ലി­ക്കു ക­ഴി­ഞ്ഞി­ല്ലെ­ന്നു വ്യ­ക്തം. സ­വേ­ദ­ന­ത്തെ സം­ബ­ന്ധി­ച്ച കാ­ത­ലാ­യ പ്ര­ശ്നം ഭാ­വു­ക­ത്വ­നി­ഷ്ഠ­മാ­ണെ­ന്നാ­ണു് ഇ­തിൽ­നി­ന്നു ഗ്ര­ഹി­ക്കേ­ണ്ട­തു്.

പ­ദ­ര­ച­ന­യും അ­ന്വ­യ­വും ഇ­മേ­ജ­റി­യും താ­ള­വു­മൊ­ക്കെ സു­ക­ര­മാ­യ സം­വേ­ദ­ന­ത്തി­നു് വി­ഘ്ന­ങ്ങ­ളാ­യി ഭ­വി­ക്കാ­വു­ന്ന­താ­ണു്. പക്ഷേ, ഈ സാ­ങ്കേ­തി­ക കാ­ര്യ­ങ്ങ­ളെ­ല്ലാം തന്നെ ക­വി­യു­ടെ ഭാ­വു­ക­ത്വ­ത്തോ­ടു് പ്ര­ഗാ­ഢ­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ആ­ത്യ­ന്തി­ക­വി­ശ­ക­ല­ന­ത്തിൽ സം­വേ­ദ­ന സം­ബ­ന്ധി­യാ­യ പ്ര­ശ്ന­ങ്ങൾ ഒ­ട്ടു­മു­ക്കാ­ലും ഭാ­വു­ക­ത്വ­നി­ഷ്ഠ­മാ­ണെ­ന്നു സ­മ്മ­തി­ക്കേ­ണ്ടി­വ­രും.

images/Changampuzha.jpg
ച­ങ്ങ­മ്പു­ഴ

കേ­ര­ള­ത്തി­ന്റെ സാ­മൂ­ഹി­ക­ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും സ­മ­ഗ്ര­വും അ­ഗാ­ധ­ത­ല­സ്പർ­ശി­യു­മാ­യ ഒരു പ­രി­വർ­ത്ത­ന­ത്തി­ന്റെ ഫ­ല­മാ­യാ­ണു് മ­ല­യാ­ള­ത്തിൽ കാ­ല്പ­നി­ക­ഭാ­വു­ക­ത്വം രൂ­പം­കൊ­ണ്ട­തെ­ന്നു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. രാ­ഷ്ട്രീ­യ സ്വാ­ത­ന്ത്ര്യ­സ­മ­രം, മ­ത­ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ, സാ­മൂ­ഹ്യ പ­രി­ഷ്ക­ര­ണ­യ­ത്ന­ങ്ങൾ, നവീന വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ പ്ര­ചാ­രം, പാ­ശ്ചാ­ത്യ സം­സ്കാ­ര­ത്തി­ന്റെ അ­ഭി­ഘ­ട്ട­നം എ­ന്നി­വ­യു­ടെ ഫ­ല­മാ­യി കേ­ര­ള­ത്തി­ന്റെ സാ­മൂ­ഹി­ക­ഘ­ട­ന­യിൽ മൗ­ലി­ക­മാ­യ മാ­റ്റം സം­ഭ­വി­ച്ചു. ആ മാ­റ്റ­ത്തി­നി­ട­യിൽ വ്യ­ക്തി­കേ­ന്ദ്രി­ത­മാ­യ ഒരു മൂ­ല്യ­ബോ­ധ­വും ആ­ത്മ­നി­ഷ്ഠ­മാ­യ ഒരു ജീവിത പ്ര­തി­ക­ര­ണ­ശൈ­ലി­യും രൂ­പ­മെ­ടു­ത്തു. ഈ മാ­റ്റം അ­തി­മാ­ത്രം സാ­വ­ധാ­ന­വും ക്ര­മി­ക­വു­മാ­യി­രു­ന്നു. വാ­സ്ത­വ­ത്തിൽ വെൺ­മ­ണി­ക്ക­വി­ത­ക­ളേ­യും ക­വി­ത്ര­യ­ത്തേ­യും ക­ട­ന്നു് ച­ങ്ങ­മ്പു­ഴ യി­ലെ­ത്തു­മ്പോ­ഴാ­ണു് കാ­ല്പ­നി­ക­ത അ­തി­ന്റെ വി­ശ്വ­രൂ­പം മ­റ­നീ­ക്കി­ക്കാ­ണി­ക്കു­ന്ന­തു്.[1] അ­തു­കൊ­ണ്ടു­ത­ന്നെ കാ­ല്പ­നി­ക­ത­യു­ടെ സ­മ­യ­മാ­യ തി­ര­നോ­ട്ടം അ­നു­വാ­ച­ക­രെ ഞെ­ട്ടി­ച്ചു­വെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. ആദ്യ ഘ­ട്ട­ത്തി­ലു­ണ്ടാ­യ എ­തിർ­പ്പു­കൾ കെ­ട്ട­ട­ങ്ങി­യ­തോ­ടെ സാ­മാ­ന്യാ­നു­വാ­ച­കർ കാ­ല്പ­നി­ക­ഭാ­വു­ക­ത്വ­ത്തോ­ടു് അ­നാ­യാ­സം സം­വ­ദി­ച്ചു തു­ട­ങ്ങി. എ­ന്നാൽ ക്ലാ­സി­ക്, നി­യോ­ക്ലാ­സി­ക് കാ­വ്യ­ശി­ക്ഷ­ണ­ത്തി­നു് വി­ധേ­യ­രാ­യി, ആ കാ­വ്യാ­ഭി­രു­ചി­കൾ­ക്കു് അ­ടി­മ­ക­ളാ­യി­പ്പോ­യ വി­മർ­ശ­ക­രും പ­ണ്ഡി­ത­ന്മാ­രും കാ­ല്പ­നി­ക­ത­യെ എ­തിർ­ക്കു­ക­യോ തെ­റ്റി­ദ്ധ­രി­ക്കു­ക­യോ ചെ­യ്തു. ഉ­ത്പ­തി­ഷ്ണു­ത്വ­ത്തി­ന്റെ പേരിൽ ആ ക­വി­ക­ളെ ചു­മ­ലി­ലേ­റ്റി ന­ട­ന്ന­വർ തന്നെ അവരെ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നോ എന്നു സം­ശ­യി­ക്ക­ണം. ന­മ്മു­ടെ കാ­ല്പ­നി­ക ക­വി­ത­യ്ക്കു­ണ്ടാ­യ വി­മർ­ശ­ന­ങ്ങ­ളി­ലേ­റി­യ പ­ങ്കും ഈ സ­ത്യ­മാ­ണു് സ­മർ­ത്ഥി­ക്കു­ന്ന­തു്. കാ­ല്പ­നി­ക­ഭാ­വു­ക­ത്വ­മി­ല്ലാ­ത്ത വി­മർ­ശ­കർ കാ­ല്പ­നി­ക­ത­യെ സ­മീ­പി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന സം­വേ­ദ­ന­പ­ര­മാ­യ പ്ര­ശ്ന­ങ്ങൾ ഗ്ര­ഹി­ക്കാൻ ഈ വി­മർ­ശ­ന­ങ്ങ­ളൊ­ന്നു് സൂ­ക്ഷ്മ­മാ­യ­പ­ഗ്ര­ഥി­ക്കു­ക­യേ വേ­ണ്ടൂ.

images/ONV03.jpg
ഒ. എൻ. വി

കാ­ല്പ­നി­ക­ത­യ്ക്കു് പരശതം നിർ­വ­ച­ന­ങ്ങ­ളു­ണ്ടു്. അവയിൽ പലതും പ­ര­സ്പ­ര വി­രു­ദ്ധ­മാ­ണു്. എ­ന്നാൽ കാ­ല്പ­നി­ക­ത­യു­ടേ­തെ­ന്നു് വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന സ­മ­സ്ത­പ്ര­വ­ണ­ത­ക­ളും ഉ­ത്ക­ട­മാ­യ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന­വ്യ­ഗ്ര­ത­യിൽ നി­ന്നു­യിർ­ക്കൊ­ള്ളു­ന്നു എ­ന്നു് നിർ­വി­വാ­ദ­മാ­യി­പ്പ­റ­യാം.[2] തി­ക­ച്ചും വ്യ­ക്തി­ക്രേ­ന്ദ്രി­ത­മാ­യ ഭാ­വു­ക­ത്വ­മാ­ണ­തു്. ജീ­വി­ത­ത്തെ ആ­ത്മ­നി­ഷ്ഠ­മാ­യി­ക്കാ­ണു­ക; ജീ­വി­ത­ത്തോ­ടു് ആ­ത്മ­നി­ഷ്ഠ­മാ­യി പ്ര­തി­ക­രി­ക്കു­ക, ഈ ആ­ത്മ­നി­ഷ്ഠ­ത­യാ­ണു് കാ­ല്പ­നി­ക­ത­യു­ടെ അ­ടി­സ്ഥാ­ന­മൂ­ല്യം. വ­സ്തു­നി­ഷ്ഠ­മാ­യ, ചി­ട്ട­പ്പെ­ടു­ത്തി­യ ക്ലാ­സ്സി­ക് ജീ­വി­ത­വീ­ക്ഷ­ണ­ത്തി­നു് അമ്പേ വി­രു­ദ്ധ­മാ­ണി­തു്. കാ­ല്പ­നി­ക ഭാ­വു­ക­ത്വ­ത്തി­ന്റെ സം­വേ­ദ­ന­പ­ര­മാ­യ പ്ര­ശ്ന­ങ്ങ­ളിൽ ഏ­റ്റ­വും മു­ഖ്യം ഈ ആ­ത്മ­നി­ഷ്ഠ­ത­യാ­ണു്.

images/Kumaranasan.jpg
ആശാൻ

ക്ലാ­സ്സി­ക് കാ­വ്യാ­ഭി­രു­ചി­ക്കാ­ധാ­ര­മാ­യ മൂ­ല്യ­ബോ­ധം വ്യ­വ­സ്ഥാ­പി­ത ധർ­മ്മ­സം­ഹി­ത­കൾ­ക്കും നീ­തി­ശാ­സ്ത്ര­ങ്ങൾ­ക്കും മ­താ­നു­ശാ­സ­ന­ത്തി­നും വി­ധേ­യ­മാ­യ ഒ­ന്നാ­യി­രി­ക്കും. അ­തി­നു് സ­മൂ­ഹ­ത്തി­ന്റെ പൊ­തു­വാ­യ അം­ഗീ­കാ­ര­മു­ണ്ടാ­യി­രി­ക്കു­ക­യും ചെ­യ്യും. റൊ­മാ­ന്റി­സി­സ­ത്തി­ലേ­യ്ക്കു വ­രു­മ്പോൾ അതു മാ­റു­ന്നു. കാ­ല്പ­നി­ക ഭാ­വു­ക­ത്വ­ത്തി­നു് ആ­ധാ­ര­മാ­യ മൂ­ല്യ­ബോ­ധം അ­ത്യ­ന്തം വ്യ­ക്തി­നി­ഷ്ഠ­മാ­ണു്. അതു് പ്ര­തി­വ്യ­ക്തി ഭി­ന്ന­മാ­യി­രി­ക്കു­ക­യും ചെ­യ്യും. വൈ­യ­ക്തി­കാ­നു­ഭ­വ­ങ്ങ­ളിൽ­നി­ന്നും സ്വ­ന്ത­മാ­യ ഇ­ച്ഛാ­ശ­ക്തി­യിൽ­നി­ന്നും രൂ­പം­കൊ­ള്ളു­ന്ന ഈ മൂ­ല്യ­ബോ­ധ­ത്തി­നു് സ­മൂ­ഹ­ത്തി­ന്റെ­യോ നീ­തി­ശാ­സ്ത്ര­ങ്ങ­ളു­ടേ­യോ അ­നു­വാ­ദ­മു­ണ്ടാ­യി­രി­ക്കു­ക­യു­മി­ല്ല. പ­ല­പ്പോ­ഴും അവയെ പാടേ ധി­ക്ക­രി­ക്കു­ന്ന­താ­യി­രി­ക്കും ആ മൂ­ല്യ­ബോ­ധ­മെ­ന്നു­പോ­ലും പറയാം. അ­തു­കൊ­ണ്ടു­ത­ന്നെ വ്യ­ക്തി­ഗ­ത­മാ­യ മൂ­ല്യ­ബോ­ധ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ അ­നു­ഭ­വാ­വി­ഷ്കാ­ര­ങ്ങ­ളോ­ടു് സം­വ­ദി­ക്കാൻ യാ­ഥാ­സ്ഥി­തി­ക­മ­ന­സ്ക­രാ­യ അ­നു­വാ­ച­കർ­ക്കു് ക്ലേ­ശം തോ­ന്നി­യെ­ന്നു വരും. ഇ­തി­നു­ദാ­ഹ­ര­ണം മ­ല­യാ­ള­സാ­ഹി­ത്യ വി­മർ­ശ­ന­ത്തിൽ എ­ത്ര­വേ­ണ­മെ­ങ്കി­ലു­മു­ണ്ടു്.

images/Vallathol.jpg
വ­ള്ള­ത്തോൾ

ഉ­ച്ഛൃം­ഖ­ല­മാ­യ വ്യ­ക്തി­സ്വാ­ത­ന്ത്ര­യ­യ­ബോ­ധ­ത്തി­ലൂ­ന്നി­നിൽ­ക്കു­ന്ന, നി­രു­പാ­ധി­ക­വും നി­ര­ങ്കു­ശ­വു­മാ­യ പ്രേ­മ­ത്തിൽ സാ­യൂ­ജ്യം ക­ണ്ടെ­ത്തു­ന്ന ച­ങ്ങ­മ്പു­ഴ­യു­ടെ കാ­വ്യ­ക­ല­യോ­ടു് അ­ന്ന­ത്തെ പ്ര­മു­ഖ വി­മർ­ശ­ക­രിൽ ചിലർ നി­ഷേ­ധാ­ത്മ­ക­മാ­യി പ്ര­തി­ക­രി­ച്ച­തു് ഇ­വി­ടെ­യോർ­ക്കു­ക. സാ­ഹി­ത്യ­ത്തിൽ ആ­വി­ഷ്കൃ­ത­മാ­കു­ന്ന മാ­ന­സി­ക­ജീ­വി­ത­ത്തി­ന്റെ യോ­ഗ­ഭേ­ദ­വും മാ­ത്രാ­ഭേ­ദ­വു­മാ­ണു് സാ­ഹി­ത്യോ­ത്കർ­ഷ­ത്തി­ന്റെ പ­ര­മ­മാ­യ മാ­ന­ദ­ണ്ഡം[3] എന്നു വി­ശ്വ­സി­ച്ചി­രു­ന്ന കു­ട്ടി­കൃ­ഷ്ണ­മാ­രാർ­ക്കു് അ­തി­ഭാ­വു­ക­ത്വ­ത്തിൽ ജീ­വി­ത­സാ­ഫ­ല്യം കാ­ണു­ന്ന ച­ങ്ങ­മ്പു­ഴ­യു­ടെ മൂ­ല്യ­ബോ­ധ­ത്തോ­ടു് സ്ഥാ­യി­യാ­യ എ­തിർ­പ്പാ­ണു­ണ്ടാ­യി­രു­ന്ന­തു്. അ­തു­കൊ­ണ്ടു­ത­ന്നെ ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യു­ടെ വ്യ­തി­രി­ക്ത സൗ­ന്ദ­ര്യ­ങ്ങൾ ക­ണ്ടെ­ത്താ­ന­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞി­ല്ല. സം­വേ­ദ­നം ദു­ഷ്ക­ര­മാ­യി­ത്തീർ­ന്നു എന്നു സാരം. അ­തേ­സ­മ­യം വ്യ­ക്തി സ്വാ­ത­ന്ത്ര്യ­ത്തി­ലൂ­റ്റം­കൊ­ള്ളു­ന്ന യു­വ­ജ­ന­ങ്ങൾ ച­ങ്ങ­മ്പു­ഴ­യെ സർ­വ്വാ­ത്മ­നാ അം­ഗീ­ക­രി­ച്ചു. യാ­ഥാ­സ്ഥി­തി­ക പ­ണ്ഡി­ത­ന്മാ­രിൽ നി­ന്നു് കു­മാ­ര­നാ­ശാ­നേൽ­ക്കേ­ണ്ടി­വ­ന്ന എ­തിർ­പ്പി­നു കാ­ര­ണ­വും ഇ­തു­ത­ന്നെ­യ­ല്ലേ? സ്ഥാ­പി­ത സാ­മൂ­ഹി­കാ­ചാ­ര­ങ്ങ­ളേ­യും വ്യ­ക്തി­ബ­ന്ധ­ങ്ങ­ളേ­യും ധി­ക്ക­രി­ച്ചു് ത­ന്നോ­ടു­ത­ന്നെ ആ­ത്മാർ­ത്ഥ­ത കാ­ട്ടാ­നു­ള്ള ലീ­ല­യു­ടെ അ­ദ­മ്യ­മാ­യ വെ­മ്പ­ലി­നു­പി­ന്നി­ലു­ള്ള കാ­ല്പ­നി­ക മ­നോ­ഭാ­വ­ത്തോ­ടു തോ­ന്നി­യ വി­പ്ര­തി­പ­ത്തി ത­ന്നെ­യ­ല്ലേ ലീ­ല­യു­ടെ സ­തീ­ത്വ­ത്തെ ചോ­ദ്യം ചെ­യ്യാൻ വ­ള്ള­ത്തോ­ളി നെ പ്രേ­രി­പ്പി­ച്ച­തു്?[4] ആ­ശാ­ന്റെ അ­ഭി­മാ­നി­യാ­യ സീത വ്യ­ക്തി­സ്വാ­ത­ന്ത്ര്യ ബോ­ധ­ത്തിൽ ഉ­റ­ച്ചു­നി­ന്നു കൊ­ണ്ടു് ശ്രീ­രാ­മ­നെ വി­മർ­ശി­ച്ച­പ്പോൾ അ­തി­നോ­ടു സം­വ­ദി­ക്കാൻ യാ­ഥാ­സ്ഥി­തി­ക മൂ­ല്യ­ബോ­ധ­മു­ള്ള നി­രൂ­പ­ക­രിൽ പ­ലർ­ക്കും ക­ഴി­ഞ്ഞി­ല്ല. അവരിൽ ചിലർ കു­മാ­ര­നാ­ശാ­ന്റെ ക­വി­ത്വ­ത്തെ ചോ­ദ്യം­ചെ­യ്തു. മ­റ്റു­ചി­ലർ ആ­ശാ­ന്റെ സീ­ത­യ്ക്കു് പു­രാ­ണ­പ്ര­സി­ദ്ധ­യാ­യ സീ­ത­യോ­ടു് യാ­തൊ­രു ചേർ­ച്ച­യു­മി­ല്ലെ­ന്നു വി­ധി­ച്ചു. വേ­റൊ­രു പ­ണ്ഡി­ത­നാ­ക­ട്ടെ ആ­ശാ­ന്റെ സീത വാ­ല്മീ­കി­യു­ടെ സീത തന്നെ. പക്ഷേ, അവർ നാ­ട­കീ­യ­മാ­യൊ­രു മു­ഹൂർ­ത്ത­ത്തിൽ അ­ബോ­ധ­പൂർ­വ്വ­മാ­യി അ­ങ്ങ­നെ­യൊ­ക്കെ ചി­ന്തി­ച്ചു­പോ­യ­താ­ണെ­ന്ന മാ­പ്പ­പേ­ക്ഷ­യു­മാ­യി എത്തി.[5] ഇ­വർ­ക്കാർ­ക്കും തന്നെ ചി­ന്താ­വി­ഷ്ട­യാ­യ സീ­ത­യെ­ന്ന കാ­ല്പ­നി­ക­ക­ഥാ­പാ­ത്ര­ത്തോ­ടു് ത­ന്മ­യി­ഭ­വി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ആ­ശാ­ന്റെ സീത വാ­ല്മീ­കി­യു­ടെ സീ­ത­യ­ല്ല. വാ­ല്മീ­കി­യു­ടെ സീത ക്ലാ­സ്സി­ക്കൽ സ­ദാ­ചാ­ര­ബോ­ധ­ത്തി­നു വി­ധേ­യ­യാ­യ ഒരു ക്ലാ­സ്സി­ക് ക­ഥാ­പാ­ത്ര­മാ­ണു്. ആ­ശാ­ന്റെ സീ­ത­യാ­ക­ട്ടെ ഒരു കാ­ല്പ­നി­ക ക­ഥാ­പാ­ത്ര­വും. അ­ദ­മ്യ­മാ­യ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന വ്യ­ഗ്ര­ത­യാ­ണു് കാ­ല്പ­നി­ക ക­ഥാ­പാ­ത്ര­ത്തി­നു ക­രു­ത്തു നൽ­കു­ന്ന­തു്. അ­തു­ത­ന്നെ­യാ­ണു് ആ­ശാ­ന്റെ സീത യാ­ഥാ­സ്ഥി­തി­ക പ­ണ്ഡി­ത­ന്മാ­രെ അ­ലോ­സ­ര­പ്പെ­ടു­ത്താൻ കാരണം. കാ­ല്പ­നി­ക­മൂ­ല്യ­മാ­യ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന വ്യ­ഗ്ര­ത­യാ­ണു് ഇവിടെ സം­വേ­ദ­ന­ത്തി­നു വി­ഘ്ന­മാ­യി­ത്തീർ­ന്ന­തു്.

images/PKNarayanapillai.jpg
സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ

കാ­ല്പ­നി­ക കവികൾ പൊ­തു­വേ ആ­ശ­യ­വാ­ദി­ക­ളാ­ണു്. അ­വർ­ക്കു ജീ­വി­തം സം­ഭ­വ­ബ­ഹു­ല­മാ­യ യാ­ഥാർ­ഥ്യ­മ­ല്ല. നി­ഗൂ­ഢാ­ത്മ­ക­വും അ­നിർ­വ­ച­നീ­യ­വു­മാ­യ ഒ­രാ­ശ­യ­മോ അ­നു­ഭ­വ­മോ ആണു്. ജീ­വി­ത­ത്തി­ലെ നാ­ട­കീ­യ­മാ­യ ധർ­മ്മ­സ­ങ്ക­ട­ങ്ങൾ പോ­ലെ­ത­ന്നെ രാ­ത്രി­യു­ടെ വി­ജ­ന­ത­യിൽ ഒ­രേ­കാ­ന്ത ന­ക്ഷ­ത്ര­ത്തെ ധ്യാ­നി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന ഭാ­വ­നാ­നു­ഭു­തി­യും അ­വർ­ക്കു് വി­ല­പ്പെ­ട്ട­താ­ണു്. സം­ഭ­വ­ങ്ങ­ള­ല്ല വൈ­കാ­രി­കാ­നു­ഭ­വ­ങ്ങ­ളാ­ണു് അ­വർ­ക്കു സത്യം. അവർ ജീ­വി­ത­ത്തെ അ­റി­യു­ന്ന­തും ഉൾ­ക്കൊ­ള്ളു­ന്ന­തു­മൊ­ക്കെ ഈ അ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ­യാ­ണു­താ­നും. അ­നു­ഭ­വ­ങ്ങൾ­ക്കു കാ­ര­ണ­മാ­യ സം­ഭ­വ­ങ്ങ­ളെ അ­വ­ഗ­ണി­ച്ചു് അ­നു­ഭ­വ­ത്തെ അ­തി­ന്റെ സൂ­ക്ഷ്മ­വും അ­മൂർ­ത്ത­വു­മാ­യ രൂ­പ­ത്തിൽ കാ­ണാ­നു­ള്ള വെ­മ്പൽ അ­വർ­ക്കു സ­ഹ­ജ­മാ­ണു്. കാ­ല്പ­നി­ക­ത­യു­ടെ ഏ­റ്റ­വും സു­ന്ദ­ര­മാ­യ കാ­വ്യ­രൂ­പം ഭാ­വ­ഗീ­ത­മാ­വാൻ കാ­ര­ണ­മി­ത­ത്രെ. ഭാ­വ­ഗീ­ത­ത്തിൽ ക­ഥാ­പാ­ത്ര­ങ്ങ­ളി­ല്ല. അഥവാ ഒരു ക­ഥാ­പാ­ത്ര­മേ­യു­ള്ളൂ— ഞാൻ. വി­കാ­ര­ത്തെ അ­തി­ന്റെ ആ­ത്മ­നി­ഷ്ഠ­മാ­യ ത­നി­മ­യിൽ ആ­വി­ഷ്ക­രി­ക്കാ­നു­ള്ള ഈ ശ്ര­മ­വും സം­വേ­ദ­ന­പ­ര­മാ­യ പ്ര­ശ്ന­ങ്ങ­ളു­ള­വാ­ക്കു­ന്നു. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ വ്യാ­പാ­ര­ങ്ങ­ളിൽ­നി­ന്നു രൂ­പ­മെ­ടു­ക്കു­ന്ന ഇ­തി­വൃ­ത്ത ശി­ല്പ­ത്തി­ലൂ­ടെ അ­ഭി­വ്യ­ഞ്ജി­ക്കു­ന്ന വി­കാ­ര­ങ്ങ­ളോ­ടു­മാ­ത്രം സം­വ­ദി­ക്കു­ന്ന, ക്ലാ­സ്സി­ക്കൽ കാ­വ്യാ­ഭി­രു­ചി­യിൽ ബ­ദ്ധ­മാ­യ, സ­ഹൃ­ദ­യ­ത്വ­മു­ള്ള­വർ­ക്കു് ഇ­ത്ത­രം ക­വി­ത­ക­ളോ­ടു് സം­വ­ദി­ക്കാൻ ക­ഴി­ഞ്ഞെ­ന്നു­വ­രി­ല്ല. ഭാ­വ­ഗീ­ത­ത്തി­നു് അ­വ­രു­ടെ ഉ­ള്ളിൽ നി­ദ്രാ­ണ­മാ­യി­രി­ക്കു­ന്ന വി­കാ­ര­ങ്ങ­ളെ ഉ­ണർ­ത്താൻ ക­ഴി­യു­ന്നി­ല്ല. വ­ള്ള­ത്തോ­ളി­ന്റെ സാ­ഹി­ത്യ­മ­ജ്ഞ­രി­ക്ക­വി­ത­ക­ളോ­ടു­ള്ള തന്റെ ‘അലർജി’വെ­ളി­വാ­ക്കാൻ ‘ഭേ­ക­ഗാ­ഥ’യെ­ഴു­തി­യ സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ മാ­ത്ര­മ­ല്ല, ക­വി­ത­യെ­ന്ന ‘മ­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന’ സാ­ഹി­ത്യ­രൂ­പ­ത്തി­നു് അ­ന്ത്യ­കൂ­ദാ­ശ നൽകാൻ മോ­ഹി­ച്ച മു­ണ്ട­ശ്ശേ­രി­യും സം­വേ­ദ­ന­പ­ര­മാ­യ ഈ പ്ര­ശ്ന­ത്തി­നു വി­ധേ­യ­നാ­യി­രു­ന്നു. ക്രി­യാ­വി­ചി­ത്ര­മാ­യ ജീ­വി­ത­ത്തി­ന്റെ നാ­ട­കീ­യ­വും പു­രോ­ഗ­മ­നാ­ത്മ­ക­വു­മാ­യ ആ­വി­ഷ്കാ­ര­ത്തിൽ­മാ­ത്രം ഉ­ത്ത­മ­സാ­ഹി­ത്യം കണ്ട മു­ണ്ട­ശ്ശേ­രി, ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ കാ­വ്യ­ലോ­ക­ത്തെ­ങ്ങും തെ­ര­ഞ്ഞു ന­ട­ന്നി­ട്ടും ജീ­വി­ത­മോ സാ­ഹി­ത്യ­മോ കാ­ണാ­ത്ത­തു് അ­തു­കൊ­ണ്ടാ­ണു്. ഭാ­വ­ഗീ­ത­മെ­ന്ന കാ­ല്പ­നി­ക കാ­വ്യ­രൂ­പ­മു­ണർ­ത്തു­ന്ന സം­വേ­ദ­ന­പ­ര­മാ­യ പ്ര­ശ്ന­ങ്ങൾ പ­ഠി­ക്കാൻ പ്രൊഫ. മു­ണ്ട­ശ്ശേ­രി­യു­ടെ ‘നാ­ട­കാ­ന്തം ക­വി­ത്വം’ എന്ന പ്ര­ബ­ന്ധം സൂ­ക്ഷ്മ­മാ­യൊ­ന്നു് അ­പ­ഗ്ര­ഥി­ക്കു­ക­യേ വേ­ണ്ടൂ.

images/Mundassery.jpg
മു­ണ്ട­ശ്ശേ­രി

വി­കാ­രാ­വി­ഷ്ക­ര­ണ­ത്തി­നു് ക്ലാ­സ്സി­ക് സാ­ഹി­ത്യ­ത്തിൽ നി­ശ്ചി­ത­മാ­യ ചില ച­ട്ട­ങ്ങ­ളും വ്യ­വ­സ്ഥ­ക­ളു­മു­ണ്ടു്. ശൃം­ഗാ­ര­മ­വ­ത­രി­പ്പി­ക്കു­മ്പോൾ പത്തു കാ­മാ­വ­സ്ഥ­ക­ളും ചി­ത്രീ­ക­രി­ക്കു­ക അ­ത്ത­രം വൃ­വ­സ്ഥ­ക­ളി­ലൊ­ന്നാ­ണു്. അവിടെ പ്രേ­മം വ­ലി­യൊ­രു പ­രി­ധി­വ­രെ മാം­സ­ബ­ദ്ധ­മാ­ണു്. ഒ­രർ­ത്ഥ­ത്തിൽ മാനകം (സ്റ്റാ­ന്റ­ഡൈ­സ്ഡ്) ആ­ണെ­ന്നു പറയാം. വി­കാ­രാ­വി­ഷ്കാ­ര ശൈലി സ്ഥൂ­ല­വു­മാ­ണു്. വി­കാ­ര­ത്തെ അ­ത്യ­ന്തം സൂ­ക്ഷ്മ­മാ­യ­വ­ത­രി­പ്പി­ക്കു­ന്ന കാ­ല്പ­നി­ക കവികൾ ഇ­ത്ത­രം ച­ട്ട­ങ്ങ­ളൊ­ന്നു­മം­ഗീ­ക­രി­ക്കു­ക­യി­ല്ല. ഏതു വി­കാ­ര­ത്തി­നും ആ­ദർ­ശ­ത്തി­ന്റെ വി­ലോ­ഭ­നീ­യ­മാ­യ മു­ഖ­പ­ട­മ­ണി­യി­ക്കു­ക­യും ചെ­യ്യും. നി­ര­ങ്കു­ശ­മാ­യ ആ­ദർ­ശ­വ­ത്ക­ര­ണം രതിയെ ആ­ത്മാ­വും, ആ­ത്മാ­വും ത­മ്മി­ലു­ള്ള അ­ലൗ­കി­ക ബ­ന്ധ­മാ­ക്കി ഉ­യർ­ത്തും. അ­തു­കൊ­ണ്ടു­ത­ന്നെ കാ­ല്പ­നി­ക ക­വി­ത­യി­ലെ അ­നു­രാ­ഗ­ത്തെ ശൃം­ഗാ­ര സ­ങ്ക­ല്പ­വു­മാ­യി ബ­ന്ധി­പ്പി­ക്കു­ക വി­ഷ­മ­മാ­ണു്. ശൃം­ഗാ­രം കാ­മ­ശാ­സ്ത്ര­ത്തോ­ടു് നീതി കാ­ട്ടു­മ്പോൾ, കാ­ല്പ­നി­ക­പ്രേ­മം ആ­ശ­യ­വാ­ദ (Idealism) ത്തോ­ടാ­ണു് നീതി പു­ലർ­ത്തു­ന്ന­തു്. വി­കാ­ര­ത്തി­ന്റെ ഈ ഉ­ദാ­ത്തീ­ക­ര­ണ­വും സം­വേ­ദ­ന­ത്തി­നു പ്ര­തി­ബ­ന്ധ­മാ­യി­ത്തീ­രാം. സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള പ­രാ­തി­പ്പെ­ടു­ന്ന­തു ശ്ര­ദ്ധി­ക്കു­ക. “ഇ­ങ്ങ­നെ­യു­ള്ള വർ­ണ്ണ­ന­കൾ അ­സ്വ­ര­സ­ങ്ങ­ളാ­ണെ­ന്നു് ഭാ­വി­ച്ചു്, ക­ലർ­പ്പി­ല്ലാ­ത്ത ശൃം­ഗാ­രം എ­ന്നൊ­രു­വ­ക ക­ണ്ടു­പി­ടി­ച്ചു് വർ­ണ്ണി­ക്കു­വാൻ ചില ന­വീ­ന­ന്മാർ യ­ത്നി­ച്ചു­കാ­ണു­ന്നു­ണ്ടു്. അവർ വാ­സ്ത­വ­ത്തിൽ, ശൃം­ഗാ­ര ര­സ­ത്തിൽ ശ­സ്ത്ര­കി­യ­ചെ­യ്തു ര­സ­ത്തി­ന്റെ സ്വ­രൂ­പം സം­ശ­യി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ അ­ത്ര­മാ­ത്രം ലോ­ഭി­പ്പി­ച്ചു് പ്ര­യോ­ഗി­ക്കു­ന്ന വർ­ണ്ണ­ന­കൾ ഭാ­വ­നാ­ശ­ക്തി­കൊ­ണ്ടു് വാ­യ­ന­ക്കാർ പോ­ഷി­പ്പി­ച്ചു­കൊ­ള്ള­ണ­മെ­ന്നാ­ണെ­ന്നു തോ­ന്നു­ന്നു ഉ­ദ്ദേ­ശ്യം… ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ മൗ­ന­രൂ­പ­മാ­യ ക­വി­ത­യ്ക്കു മാ­ത്ര­മാ­ണു് സ്ഥാ­ന­മു­ള്ള­തു്.”[6] ന­ല്ലൊ­രു പ­ണ്ഡി­ത­നും സ­ഹൃ­ദ­യ­നു­മാ­യ പാ­ട്ട­ത്തിൽ പ­ത്മ­നാ­ഭ­മേ­നോൻ കാ­ല്പ­നി­ക ക­വി­ക­ളു­ടെ ഈ ആ­ദർ­ശ­വ­ത്ക­ര­ണ­ത്തിൽ കാ­ണു­ന്ന­തു് ഗർ­ഹ­ണീ­യ­മാ­യ കാ­പ­ട്യ­മാ­ണു്. “പ്രാ­ചീ­നാ­ലം­കാ­രി­ക­ന്മാർ വി­വ­ക്ഷി­ക്കു­ക­യും സം­സ്കൃ­ത­ത്തി­ലും ഭാ­ഷ­യി­ലും ഏതു കാ­ല­ത്തും ഉ­ണ്ടാ­യി­ട്ടു­ള്ള മ­ഹാ­ക­വി­കൾ ആ­ച­ര­ണ­മാർ­ഗേ­ണ ആ­ദ­രി­ക്കു­ക­യും ചെ­യ്തി­ട്ടു­ള്ള ശൃം­ഗാ­ര­ര­സ­ത്തെ ഇ­ന്ന­ത്തെ സാ­ഹി­ത്യ­ര­സി­ക­ന്മാർ കാ­മ­ക­ലു­ഷ­വും മാം­സ­ള­വു­മാ­ണെ­ന്നു ക­ല്പി­ച്ചു് ഗർ­ഹി­ക്കു­ക­യും തി­ര­സ്ക­രി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യി തോ­ന്നു­ന്നു; എ­ന്നാൽ പ്രേ­മം എ­ന്നൊ­രു പ­ദ­ത്തെ­യെ­ടു­ത്തു് ഇവരും ചില ക­ര­വി­ന്യാ­സ­ങ്ങ­ളെ­ല്ലാം­ആ­ച­രി­ക്കു­ന്ന­താ­യി കാ­ണു­ന്നു­ണ്ടു്. ശൃം­ഗാ­ര­ര­സ­ത്തി­ന്റെ ആ­ത്മാ­വാ­യി വർ­ത്തി­ക്കു­ന്ന പ്രേ­മ­ത്തെ ആ­രാ­ധി­ക്കു­ന്ന­വർ­ക്കു് അ­നു­ഭോ­ഗ്യ­ശൃം­ഗാ­ര­ത്തോ­ടു­ള്ള നി­ന്ദ­യു­ടെ ഹേതു ദൂർ­ഗ്രാ­ഹ്യ­മാ­യി­രി­ക്കു­ന്നു. അഥവാ ശു­ഷ്ക­വും അ­ഭൗ­തി­ക­വും ല­ക്ഷ്യ­ശൂ­ന്യ­വും സ­ങ്ക­ല്പ­ഭ­രി­ത­വും ആ­ത്മാ­രാ­മ­വും സു­വി­ദി­ത­കാ­മോ­ദ്ദീ­പ­കോ­പ­ക­ര­ണാ­ന­പേ­ക്ഷി­ത­വും ആയ ഒരു “വി­ശി­ഷ്ട” ശൃം­ഗാ­ര­ത്തി­ലാ­യി­രി­ക്കു­മോ ഈ മ­ഹാ­മ­ന­സ്കർ ല­യി­ച്ചി­രി­ക്കു­ന്ന­തു്.”[7] ഈ രണ്ടു മ­ഹാ­പ­ണ്ഡി­ത­ന്മാ­രു­ടെ­യും അക്ഷമ ക­ലർ­ന്ന വാ­ക്കു­കൾ സം­വേ­ദ­നം ബാ­ധി­ത­മാ­യി എ­ന്ന­തി­നു തെ­ളി­വാ­ണു്. കാ­ല്പ­നി­ക ഭാ­വു­ക­ത്വ­ത്തി­ന്റെ അ­ഭാ­വ­ത്തിൽ കു­റ­ഞ്ഞൊ­ന്നു­മ­ല്ല ഇവിടെ സം­വേ­ദ­ന വി­ഘ­ന­ത്തി­നു നി­ദാ­നം.

വി­രു­ദ്ധ­ഭാ­വ­ങ്ങ­ളു­ടെ സ­മ­ന്വ­യ­നം കാ­ല്പ­നി­ക­ത­യു­ടെ ഒരു പ്ര­ത്യേ­ക­ത­യാ­ണു്. അ­ന്തർ­ഭാ­വ­പ­ര­മാ­യ സ­ങ്കീർ­ണ്ണ­ത­യും ആ­ഭ്യ­ന്ത­ര­മാ­യ ‘ടെൻ­ഷ­നും’ സൃ­ഷ്ടി­ക്കാൻ ഈ പ്ര­ക്രി­യ­യ്ക്കു ക­ഴി­യു­ന്നു. വി­കാ­ര­ത്തി­ന്റെ ഉ­ദാ­ത്തീ­ക­ര­ണ­വും ഇ­ങ്ങ­നെ സാ­ധി­ക്കാ­റു­ണ്ടു്. അ­പ­സാ­മാ­ന്യ­മാ­യ ഒരു മാ­നു­ഷി­ക­ബ­ന്ധ­ത്തി­ന്റെ പ­ശ്ചാ­ത­ല­ത്തിൽ അ­നു­രാ­ഗ­ത്തെ വി­ശു­ദ്ധീ­ക­രി­ക്കു­ന്ന ‘നളിനി’ ഈ ഭാ­വ­ഘ­ട­ന­യ്ക്കു­ദാ­ഹ­ര­ണ­മാ­ണു്. ദി­വാ­ക­ര­ന്റെ ശമവും ന­ളി­നി­യു­ടെ അ­നു­രാ­ഗ­വും ത­മ്മി­ലു­ള്ള സം­ഘർ­ഷം അ­നു­രാ­ഗ­ത്തി­ന്റെ ഉ­ദാ­ത്തീ­ക­ര­ണ­ത്തിൽ ക­ലാ­ശി­ക്കു­ന്നു. പക്ഷേ, ഈ സ­ങ്കീർ­ണ്ണ­മാ­യ ഭാ­വ­ഘ­ട­ന­യോ­ടു് ത­ന്മ­യീ­ഭ­വി­ക്കാൻ പാ­ണ്ഡി­ത്യ­മേ­ദു­ര­മാ­യ ഹൃ­ദ­യ­ങ്ങൾ­ക്കു് പ­ല­പ്പോ­ഴും ക­ഴി­യു­ക­യി­ല്ല. ആ­ശാ­ന്റെ ന­ളി­നി­യി­ലും ‘കരുണ’ യിലും ‘ദു­ര­വ­സ്ഥ’യി­ലൊ­മൊ­ക്കെ ശൃം­ഗാ­ര­ര­സാ­വി­ഷ്കാ­ര­ത്തി­ന്റെ പ­രാ­ജ­യം മാ­ത്രം കണ്ട വ­ട­ക്കും­കൂർ രാ­ജ­രാ­ജ­വർ­മ്മ­യു­ടെ നി­ഷ്ക­പ­ട­മാ­യ വി­ല­യി­രു­ത്തൽ ശ്ര­ദ്ധി­ക്കു­ക. “ശൃം­ഗാ­ര­വും ശാ­ന്തി­യും ഒ­രു­മി­ച്ചി­രി­ക്കു­ന്ന ര­സ­ങ്ങ­ള­ല്ല. അവ വി­ഭി­ന്ന­മ­നോ­വൃ­ത്തി­ക­ളു­ടെ ഫ­ല­ങ്ങ­ളാ­കു­ന്നു. ഇവയെ കൂ­ട്ടി­ക­ലർ­ത്തി­യ­തിൽ ആ­ശാ­നു് വലിയ പാ­ക­പ്പി­ഴ സം­ഭ­വി­ച്ചു. ഇതു നി­മി­ത്തം ആ­ശാ­ന്റെ ശൃം­ഗാ­രം വി­ര­ക്തി­ജ­ന­ക­മാ­യി… എ­ന്നാൽ ശാ­സ്ത്ര­സ­മ്മ­ത­വും, പൂർ­വ­ക­വി­വ­രി­ഷ്ഠ­ന്മാ­രാൽ അം­ഗീ­കൃ­ത­വു­മാ­യ ശൃം­ഗാ­ര­സ­ര­ണി­യെ ആ­ശാ­ന്റെ ഈ നയം ക­ലു­ഷ­മാ­ക്കി­യി­ട്ടു­ണ്ടെ­ന്നു തന്നെ പറയണം. ന­ളി­നി­യി­ലും ക­രു­ണ­യി­ലും കാ­ണു­ന്ന പ്രേ­മം ലോ­ക­ത്തി­ലും ശാ­സ്ത്ര­ത്തി­ലും കാണാൻ ക­ഴി­യാ­ത്ത ഒ­ന്നാ­ണു്.”[8] ഈ വി­മർ­ശ­ന­ത്തി­നു പി­ന്നിൽ ജാ­തി­സ്പർ­ദ്ധ­യോ അ­ന­വ­ധാ­ന­ത­യോ ആ­രോ­പി­ക്കു­ക അ­സാ­ദ്ധ്യ­മാ­ണു്. നി­യോ­ക്ലാ­സ്സി­ക്കു് കാ­വ്യ­ശി­ക്ഷ­ണ­മു­ള്ള, ക്ലാ­സ്സി­ക് കാ­വ്യ­ത­ത്വ­ശാ­സ്ത്ര­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള ഒരു പ­ണ്ഡി­ത­ന്റെ ഗൗ­ര­വ­പൂർ­ണ്ണ­മാ­യ പ്ര­തി­ക­ര­ണ­മാ­ണി­തു്. ന­ളി­നീ­കാ­വ്യ­ത്തി­ന്റെ സ­ങ്കീർ­ണ്ണ­മാ­യ കാ­ല്പ­നി­ക­ഭാ­വ­ഘ­ട­ന അ­ത്ത­ര­മൊ­രു പ­ണ്ഡി­ത­നു് വ്യാ­ഖ്യാ­നി­ക്കു­ക സു­ക­ര­മ­ല്ല. ആ­ശാ­ന്റെ ആ­ത്മാ­വി­ലെ ഉ­ത്ക്ക­ട­മാ­യ അ­ന്തഃ­സം­ഘർ­ഷം എ­ങ്ങ­നെ വ്യ­വ­സ്ഥാ­പി­ത­മാ­യ, കാ­വ്യ­നി­യ­മ­ങ്ങൾ­ക്കു് അ­വി­ധേ­യ­മാ­യ ഒരു പുതിയ കാ­വ്യ­സ­ങ്ക­ല്പ­ത്തി­ന്റെ ക­ണ്ടെ­ത്ത­ലി­നെ നീ­തി­മ­ത്ക­രി­ക്കു­ന്നു എന്ന ചോ­ദ്യ­വും അ­ദ്ദേ­ഹ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­സ­ക്ത­മ­ല്ല. ഇ­വി­ടെ­യും സ­വേ­ദ­നം ബാ­ധി­ത­മാ­കു­ന്ന­തി­നു കാരണം ഭാ­വു­ക­ത്വ­ത്തി­ന്റെ അ­സ­മാ­ന­ത­യ­ത്രേ!

മ­നു­ഷ്യ­സാ­മാ­ന്യ­മാ­യ വി­കാ­ര­ങ്ങ­ളാ­ണു് പൊ­തു­വേ പ­റ­ഞ്ഞാൽ ക്ലാ­സ്സി­ക് സാ­ഹി­ത്യ­ത്തിൽ ആ­വി­ഷ്കൃ­ത­മാ­വു­ക. നി­യോ­ക്ലാ­സ്സി­ക് സാ­ഹി­ത്യ­ത്തിൽ വ­രു­മ്പോൾ വി­കാ­ര­ങ്ങൾ­ക്കു് ഒ­രു­ത­രം ചി­ട്ട­പ്പെ­ടു­ത്തൽ സം­ഭ­വി­ക്കു­ന്നു. വി­കാ­ര­ങ്ങ­ളു­ടെ സാ­മാ­ന്യ­ത സം­വേ­ദ­ന­ത്തെ സു­ക­ര­വും ല­ളി­ത­വു­മാ­ക്കു­ന്നു. എ­ന്നാൽ റൊ­മാ­ന്റി­ക് കവി തന്റെ വ്യ­ക്തി­ഗ­താ­നു­ഭൂ­തി­ക­ളെ­യാ­ണു ആ­വി­ഷ്ക­രി­ക്കാൻ ശ്ര­മി­യ്ക്കു­ന്ന­തു്. പ്രേ­മ­മെ­ന്ന സാർ­വ­ലൗ­കി­ക­മാ­യ അ­നു­ഭ­വ­മു­ണർ­ത്താ­ന­ല്ല, ത­നി­യ്ക്കു­ണ്ടാ­യ വ്യ­ക്തി­നി­ഷ്ഠ­മാ­യ പ്രേ­മാ­നു­ഭൂ­തി­യ്ക്കു് തു­ല്യ­മാ­യൊ­രു ഭാ­വ­മു­ണർ­ത്താ­നാ­ണു് അയാൾ വെ­യു­ന്ന­തു്. ഒരു വസ്തു മ­റ്റു­ള്ള­വർ­ക്കു് കാ­ണി­ച്ചു­കൊ­ടു­ക്കാൻ ക­ഴി­യും. പക്ഷേ, താൻ കണ്ട അ­തേ­രൂ­പ­ത്തിൽ കാ­ണി­ച്ചു­കൊ­ടു­ക്ക­ണം എന്നു വാശി പി­ടി­ച്ചാ­ലോ? എ­ന്തും തന്റെ ആ­ത്മാ­വിൽ­നി­ന്നു പ്ര­സ­രി­ക്കു­ന്ന വർ­ണ്ണ­പ്ര­കാ­ശ­ത്തി­ലെ കാണൂ എന്ന നിർ­ബ­ന്ധ­വും അ­യാൾ­ക്കു­ണ്ടു്.[9] ഇവിടെ കാ­വ്യ­ഭാ­ഷ സാ­മാ­ന്യ­നി­യ­മ­ങ്ങ­ളെ ലം­ഘി­യ്ക്കും. സ്വ­കാ­ര്യ­ബിം­ബ­ങ്ങൾ സ­ഹ­ജ­മാ­യ അ­വ്യ­ക്ത­ത­യോ­ടെ അ­ണി­നി­ര­ക്കു­ക­യും ചെ­യ്യും. അ­നു­ഭ­വ­ങ്ങ­ളു­ടെ വ്യ­ക്തി­ഗ­ത­മാ­യ പ്രാ­തി­സ്വി­ക­ത­യി­ലൂ­ന്നു­മ്പോൾ സം­വേ­ദ­നം കു­റെ­യൊ­ക്കെ ബാ­ധി­ത­മാ­കും എന്നു സാരം.

ബോ­ധാ­ബോ­ധ­മ­ന­സ്സു­ക­ളു­ടെ അ­സ­ന്തു­ലി­താ­വ­സ്ഥ­യാ­ണു് കാ­ല്പ­നി­ക­ഭാ­വു­ക­ത്വ­ത്തി­ന്നാ­ധാ­രം. കാ­ല്പ­നി­ക­ത ഉ­പ­ബോ­ധ­മ­ന­സ്സിൽ നി­ന്നാ­ണു് ഊർ­ജ്ജം സം­ഭ­രി­ക്കു­ന്ന­തു്.[10] അ­ന്തർ­മു­ഖ­മാ­യ കാ­ല്പ­നി­ക­ചേ­ത­ന, കർ­ക്ക­ശ­മാ­യ ആ­ത്മാ­ന്വേ­ഷ­ണ­വും ന­ട­ത്തു­ന്നു. ഈ ആ­ത്മാ­ന്വേ­ഷ­ണം പ­ല­പ്പോ­ഴും ഉ­പ­ബോ­ധ­മ­ന­സ്സി­ലാ­വും ക്രേ­ന്ദ്രീ­കൃ­ത­മാ­വു­ക. തന്നെ വ്യ­തി­രി­ക്ത­നാ­ക്കു­ന്ന­തു് സ­മൂ­ഹ­ത്തി­ന്റെ നി­യ­ന്ത്ര­ണ­ങ്ങൾ­ക്കു വി­ധേ­യ­മാ­യ ബോ­ധ­മ­ന­സ്സ­ല്ല. ബാ­ഹ്യ­സ്പർ­ശ­മൊ­ന്നു­മേ­ല്ക്കാ­ത്ത ഉ­പ­ബോ­ധ­മ­ന­സ്സി­ന്റെ ചോ­ദ­ന­ക­ളാ­ണെ­ന്ന­യാൾ അ­റി­യു­ന്നു. അ­തു­കൊ­ണ്ടു­ത­ന്നെ അ­പ­സാ­മാ­ന്യ­മാ­യ വി­കാ­ര­ങ്ങൾ­ക്കു് പ്രാ­ധാ­ന്യം ല­ഭി­ക്കു­ന്നു. ക­വി­യു­ടെ വ്യ­ക്തി­പ്ര­തി­ഷ്ഠാ­പ­ന വ്യ­ഗ്ര­ത ശ­ക്ത­മാ­കു­മ്പോൾ ഉ­പ­ബോ­ധ­മ­ന­സ്സി­ന്റെ ചോ­ദ­ന­ക­ളോ­ടു­ള്ള താ­ത്പ­ര്യ­വും ഏറും. പ­ര­പീ­ഡ­ന­പ­ര­മോ ആ­ത്മ­പീ­ഡ­ന­പ­ര­മോ ആയ ഭാ­വ­ങ്ങൾ കാ­ല്പ­നി­ക ക­വി­ത­യിൽ ആ­ധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­തി­ങ്ങ­നെ­യാ­ണു്. ആ­ത്മാ­വിൽ നീ­റി­പ്പി­ടി­ക്കു­ന്ന ഒരു തരം വി­ഷാ­ദം, നി­യ­ന്ത്ര­ണ­മാ­യ മൃ­ത്യു­ഭീ­തി, മ­ര­ണ­ത്തോ­ടു­ള്ള അ­യു­ക്തി­ക­മാ­യ അ­ഭി­നി­വേ­ശം, അ­ശാ­മ്യ­മാ­യ ഗൃ­ഹാ­തു­ര­ത്വം, ശ­രാ­ശ­രി മ­നു­ഷ്യ­നു് അ­പ­രി­ചി­ത­മാ­യ ഇ­ത്ത­രം ഭാ­വ­ങ്ങൾ ക­വി­ത­യി­ലാ­വി­ഷ്കൃ­ത­മാ­വു­മ്പോൾ സം­വേ­ദ­നം ബാ­ധി­ത­മാ­യി­ത്തീ­രാം. അ­പ­സാ­മാ­ന്യ­മാ­യ ഭാ­വ­ങ്ങ­ളോ­ട എല്ലാ അ­നു­വാ­ച­കർ­ക്കും ഒ­രു­പോ­ലെ ത­ന്മ­യീ­ഭ­വി­യ്ക്കാൻ ക­ഴി­യ­ണ­മെ­ന്നി­ല്ല­ല്ലോ. പ­ര­പീ­ഡ­ന­ര­തി­യു­ടെ ഹൃ­ദ്യ­മാ­യ ആ­വി­ഷ്കാ­ര­മെ­ന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ച­ങ്ങ­മ്പു­ഴ­യു­ടെ ‘മോ­ഹി­നി’യോടു ന­ല്ലൊ­രു സ­ഹൃ­ദ­യ­നാ­യ സ­ഞ്ജ­യൻ പ്ര­തി­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തു് ഇ­വി­ടെ­യോർ­ക്കാം.[11]

ക­വി­ത­യു­ടെ ശി­ല്പ­ചാ­തു­രി­യെ­ക്കു­റി­ച്ചോ പ­ദ­ര­ച­ന­യെ­ക്കു­റി­ച്ചോ ക­ലാ­പ­ര­മാ­യ മി­ക­വി­നെ­ക്കു­റി­ച്ചോ അ­ദ്ദേ­ഹ­ത്തി­ന­ഭി­പ്രാ­യാ­ന്ത­ര­മി­ല്ല. പക്ഷേ, ആ­വി­ഷ്കൃ­ത­മാ­യ ഭാ­വ­ത്തോ­ടു് ത­ന്മ­യീ­ഭ­വി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നാ­വി­ല്ല. അ­ങ്ങ­നെ ത­ന്മ­യീ­ഭ­വി­ക്കു­ന്ന­തു് അ­പ­ക­ട­ക­ര­മാ­ണെ­ന്നു­മ­ദ്ദേ­ഹ­ത്തി­ന­ഭി­പ്രാ­യ­മു­ണ്ടു്. ക­വി­ത­യു­ടെ അ­ന്തർ­ഭാ­വ­ത്തി­നു് നി­രു­പാ­ധി­കം കീ­ഴ­ട­ങ്ങു­ന്ന­തി­നു­പ­ക­രം അതിനെ ചെ­റു­ത്തു­നിൽ­ക്കാൻ അ­നു­വാ­ച­ക­ഹൃ­ദ­യം ത­യ്യാ­റാ­കു­മ്പോൾ സം­വേ­ദ­നം ദു­ഷ്ക­ര­മാ­വു­ക സ്വാ­ഭാ­വി­ക­മാ­ണ­ല്ലോ. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യു­ടെ മ­ര­ണ­ത്തെ മാ­ടി­വി­ളി­ക്കു­ന്ന ക­വി­ത­കൾ­ക്കു പി­ന്നി­ലു­ള്ള ആ­ത്മാർ­ത്ഥ­ത ആർ­ക്കും നി­ഷേ­ധി­ക്കാ­നാ­വാ­ത്ത­താ­ണു്. ആ ക­വി­ത­ക­ളിൽ നീ­ര­ന്ധ്ര­മാ­യി നി­റ­ഞ്ഞു­നിൽ­ക്കു­ന്ന വി­ഷാ­ദാ­ത്മ­ക­ത ആ­രെ­യും അ­ഭി­ഭൂ­ത­രാ­ക്കാൻ പോ­ന്ന­തു­മാ­ണു്. പക്ഷേ, രു­ഗ്ണ­മാ­യ ഈ ഭാ­വ­ങ്ങ­ളു­ടെ നേ­രെ­യും സ­ഞ്ജ­യൻ ചെ­റു­ത്തു നിൽ­പ്പി­ന്റെ മ­നോ­ഭാ­വ­മാ­ണു് കൈ­ക്കൊ­ണ്ട­തു്. ഇ­ട­പ്പ­ള്ളി­യു­ടെ അ­കാ­ല­ച­ര­മ­ത്തിൽ അ­നു­ശോ­ചി­ച്ചെ­ഴു­തി­യ കു­റി­പ്പിൽ­പ്പോ­ലും ഈ നി­ഷേ­ധാ­ത്മ­ക മ­നോ­ഭാ­വം പ്ര­ക­ട­മാ­ണു് [12] കാ­ല്പ­നി­ക ക­വി­ത­യി­ലൂ­ടെ മലയാള സാ­ഹി­ത്യ­ത്തി­ലേ­യ്ക്കു് സം­ഭ്ര­മി­ച്ച ഈ വി­ഷാ­ദോ­പാ­സ­ന­യെ­ക്കു­റി­ച്ചു് ഡോ: കെ. ഭാ­സ്ക­രൻ നാ­യ­രും അമർഷം കൊ­ണ്ടി­ട്ടു­ണ്ടു്[13] അ­ദ്ദേ­ഹ­വും ഒരു ചെ­റു­ത്തു­നി­ല്പി­നാ­ണു് ആ­ഹ്വാ­നം ചെ­യ്ത­തു്. ഉ­പ­ബോ­ധ­മ­ന­സ്സി­ന്റെ ഇ­രു­ണ്ട ഭാ­വ­ങ്ങൾ ക­ലർ­ന്ന കാ­ല്പ­നി­ക­ക­വി­ത­യോ­ടു് ചി­ന്താ­ശീ­ല­രും ബ­ഹിർ­മു­ഖ­രു­മാ­യ സ­ഹൃ­ദ­യർ­ക്കു് സം­വ­ദി­യ്ക്കാൻ ചി­ല­പ്പോൾ ക്ലേ­ശം നേ­രി­ടു­മെ­ന്നാ­ണു് ഇ­തിൽ­നി­ന്നു ധ­രി­ക്കേ­ണ്ട­തു്.

ഭാ­വ­ന­യ്ക്കു ക­ല്പി­ക്കു­ന്ന അ­മി­ത­മാ­യ പ്രാ­ധാ­ന്യം കാ­ല്പ­നി­ക ക­വി­ത­യു­ടെ പ്രാ­തി­സ്വി­ക­ത­യാ­ണെ­ന്നു് സി. എം. ബൗ­റ­യെ­പ്പോ­ലെ പലരും വാ­ദി­ച്ചി­ട്ടു­ണ്ടു്.[14] വാ­സ്ത­വ­ത്തിൽ ഭാ­വ­ന­യു­ടെ പ്രാ­ധാ­ന്യ­മ­ല്ല, വൈ­യ­ക്തി­ക ഭാ­വ­ന­യു­ടെ സ്വ­ത­ന്ത്ര­വി­ഹാ­ര­മാ­ണു് കാ­ല്പ­നി­ക­ത­യു­ടെ പ്ര­ത്യേ­ക­ത. പ്ര­ഖ്യാ­ത­മാ­യ കാ­വ്യ­സ­ങ്കേ­ത­ങ്ങ­ളേ­യും കാ­വ്യാ­നു­ശാ­സ­ന­ങ്ങ­ളേ­യും ലം­ഘി­ച്ചു് തി­ക­ച്ചും നൂ­ത­ന­മാ­യ ഒരു മാ­യി­ക­പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കാ­നു­ള്ള വെ­മ്പൽ അ­തി­ന്റെ ഫ­ല­മാ­ണു്. ക­ഥാ­പാ­ത്ര­ങ്ങ­ളെ നിർ­ണ്ണ­യി­ക്കു­ന്ന­തും ഭാ­വ­ന­യാ­ണു്. സം­ഭ­വ­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കു­ന്ന­തും അവയെ സ­വി­ശേ­ഷ­മാ­യ ഒരു പ­രി­ണ­ത­യി­ലെ­ത്തി­ക്കു­ന്ന­തും ഭാ­വ­ന­ത­ന്നെ. അ­നർ­ഗ്ഗ­ള­മാ­യ വി­കാ­ര­പ്ര­വാ­ഹ­ത്തിൽ, ഭാ­വ­നാ­സ്ര­ഷ്ട­മാ­യ ഐ­ന്ദ്ര­ജാ­ലി­കാ­ന്ത­രീ­ക്ഷ­ത്തിൽ നി­മ­ഗ്ന­മാ­യി­പ്പോ­കു­ന്ന ഇ­തി­വൃ­ത്ത­ത്തി­ന്റെ രൂ­പ­രേ­ഖ­യേ ഉ­ണ്ടാ­കൂ കാ­ല്പ­നി­ക ആ­ഖ്യാ­ന­കാ­വ്യ­ങ്ങ­ളി­ലെ­ന്നും ഓർ­ക്ക­ണം. യു­ക്തി­ബോ­ധ­ത്തി­ന്റെ ഊ­ന്നു­വ­ടി പു­റ­ത്തു­വ­ച്ചി­ട്ടേ ഭാ­വ­ന­യു­ടെ മാ­യി­കാ­ന്ത­രീ­ക്ഷ­ത്തിൽ അ­നു­വാ­ച­കർ ക­ട­ന്നു­കൂ­ടൂ. അവിടെ ഭാവന ശ­രി­യെ­ന്നു വി­ധി­ക്കു­ന്ന­തൊ­ക്കെ ശ­രി­യാ­ണു്. യു­ക്ത്യ­ധി­ഷ്ഠി­ത­മാ­യ ചോ­ദ്യ­ങ്ങൾ­ക്കു പ്ര­സ­ക്തി­യോ സ്ഥാ­ന­മോ ഇല്ല. ആ­ഖ്യാ­നാ­ത്മ­ക­മാ­യ കാ­ല്പ­നി­ക ക­വി­ത­കൾ­ക്കു് ഇ­തി­വൃ­ത്ത­ശൈ­ഥി­ല്യ­മു­ണ്ടാ­കു­ന്ന­തു് അതു കൊ­ണ്ടാ­ണു്. ഭാ­വ­ന­യു­ടെ മാ­യി­കാ­ന്ത­രീ­ക്ഷ­ത്തിൽ സ്വയം ന­ഷ്ട­പ്പെ­ട്ടു് യു­ക്തി­യു­ടെ നി­ശി­ത­മാ­യ ചോ­ദ്യ­ങ്ങൾ അ­വ­ഗ­ണി­ക്കാ­ത്ത­വർ­ക്കു് അ­ത്ത­രം കാ­വ്യ­ങ്ങ­ളാ­സ്വ­ദി­ക്കാൻ ക­ഴി­ഞ്ഞെ­ന്നു­വ­രി­ല്ല. കു­മാ­ര­നാ­ശാ­ന്റെ ന­ളി­നി­യിൽ ഈ അ­ന്ത­രീ­ക്ഷ­മു­ണ്ടു്. ഈ അ­ന്ത­രീ­ക്ഷ­ത്തി­നു വി­ധേ­യ­രാ­കു­ന്ന­തു­കൊ­ണ്ടാ­ണു് ആ­ത്മ­ഹ­ത്യ­ചെ­യ്യാൻ പൊ­യ്ക­യിൽ ചാടിയ ന­ളി­നി­യെ ര­ക്ഷി­ക്കാൻ ആ നി­മി­ഷം­ത­ന്നെ യോ­ഗി­നി എ­ത്തി­യ­തെ­ങ്ങ­നെ എന്ന ചോ­ദ്യം നാം ചോ­ദി­ക്കാ­ത്ത­തു്. അ­ല്ലാ­തെ ടെ­ലി­പ്പ­തി­യിൽ വി­ശ്വാ­സ­മു­ള്ള­തു­കൊ­ണ്ട­ല്ല.[15] പ്ര­ണ­യ­പ­ര­വ­ശ­യാ­യ ലീല ഒരു പ്ര­ഭാ­ത­ത്തി­ലു­ണ­രു­മ്പോൾ ഭർ­ത്താ­വു മ­രി­ച്ചു­കി­ടി­ക്കു­ന്ന­തു കണ്ടു എന്ന ക­വി­യു­ടെ പ്ര­സ്താ­വ­ന യു­ക്തി­യു­ടെ നി­ശി­ത­ഖ­ഡ്ഗം കൊ­ണ്ടു പോ­സ്റ്റു­മോർ­ട്ടം ന­ട­ത്തി ലീലയെ കൊ­ല­പാ­ത­കി­യാ­ക്കി­യ വി­മർ­ശ­കൻ ഈ കാ­ല്പ­നി­കാ­ന്ത­രീ­ക്ഷ­ത്തി­നു് വി­ധേ­യ­നാ­കാൻ വി­സ­മ്മ­തി­ക്കു­ക­യാ­യി­രു­ന്നു.[16] ച­ന്ദ്രി­കാ­ചർ­ച്ചി­ത­മാ­യ ച­മ്പ­ക­ക്കാ­ട്ടിൽ അ­ണി­ഞ്ഞൊ­രി­ങ്ങി­യി­രി­ക്കു­ന്ന ലീ­ല­യെ­ത്തേ­ടി എ­ങ്ങു­നി­ന്നെ­ന്ന­റി­യാ­തെ ച­മ്പ­ക­ഗ­ന്ധ­ത്തിൽ ഒഴുകി വ­രു­ന്ന മദനൻ നമ്മെ ഞെ­ട്ടി­ക്കാ­ത്ത­തു് കാ­ല്പ­നി­ക­മാ­യ മാ­യി­കാ­ന്ത­രീ­ക്ഷ­ത്തിൽ­പ്പെ­ട്ടു് ന­മ്മു­ടെ യു­ക്തി­ബോ­ധ­ത്തി­ന്റെ വാ­യ്ത്ത­ല മ­ട­ങ്ങി­പ്പോ­യ­തു­കൊ­ണ്ടാ­ണു്. ച­ങ്ങ­മ്പു­ഴ­യു­ടെ അലോക സുഷമ വ­ഹി­ക്കു­ന്ന ‘മ­ന­സ്വ­നി’ ഒരു പ്ര­ഭാ­ത­ത്തിൽ വ­സൂ­രി­ബാ­ധി­ച്ചു് വി­കൃ­ത­സ്വ­രൂ­പി­ണി­യാ­യ­തി­നു് കാ­വ്യ­പ­ര­മാ­യ ഒരേ ഒരു നീ­തി­യേ­യു­ള്ളു. അതു് കാ­ല്പ­നി­ക ഭാ­വ­ന­യു­ടെ പ­ര­മാ­ധി­കാ­ര­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. ഭാ­വ­ന­യു­ടെ ഈ അ­ധീ­ശ­ത്വ­ത്തെ അം­ഗീ­ക­രി­ക്കാ­ത്ത അ­നു­വാ­ച­കൻ സം­വേ­ദ­നം ദു­ഷ്ക­ര­മാ­യി­ത്തീ­രു­ന്നു.

images/kunhiraman_nair.jpg
പി. കു­ഞ്ഞി­രാ­മൻ നായർ

ഭാ­വ­ന­യോ­ടു കാ­ണി­ക്കു­ന്ന ഈ അ­മി­ത­വി­ധേ­യ­ത്വം ഭാ­വ­ഗീ­ത­ത്തി­ന്റെ ആ­ന്ത­ര­ഘ­ട­ന­യെ ധ്വം­സി­ക്കു­ന്ന സ­ന്ദർ­ഭ­ങ്ങ­ളും കു­റ­വ­ല്ല. ഒ­ന്നി­നു­പു­റ­കേ ഒ­ന്നാ­യി തീ­വ്ര­വേ­ഗ­ത്തി­ലൊ­ഴു­കി വ­രു­ന്ന ബിം­ബ­ങ്ങ­ളേ­യും ബിം­ബ­ക­ല്പ­ന­ക­ളേ­യും വി­വേ­ച­നം കൂ­ടാ­തെ സ്വീ­ക­രി­ച്ചി­രു­ത്താ­നു­ള്ള വെ­മ്പൽ ക­വി­ത­യെ ശ­ബ­ളാ­ഭ­മാ­യ ഒരു ക­മ്പ­ള­മാ­ക്കി മാ­റ്റും. ആ­കെ­ക്കൂ­ടി ശി­ഥി­ല­സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ അ­നു­സ്യൂ­ത­മാ­യ പ്ര­വാ­ഹ­ത്തെ പി­ടി­ച്ചു­നി­റു­ത്താൻ ക­വി­യു­ടെ സർ­ഗ്ഗ­ശ­ക്തി­യു­ടെ­ത­ന്നെ ഭാ­ഗ­മാ­യ വി­മർ­ശ­ക­ബു­ദ്ധി­ക്കു് ക­ഴി­ഞ്ഞി­ല്ലെ­ന്നും­വ­രും. അ­പ്പോൾ കവി ആ­വി­ഷ്ക­രി­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്ന ഭാ­വ­ത്തി­ന്റെ ഏ­കാ­ഗ്ര­ത ന­ഷ്ട­പ്പെ­ടും. ആ­ദ്യ­പാ­ദ­ത്തി­ലു­ദി­ച്ചു­യ­രു­ന്ന ഭാ­വ­പ്ര­കാ­ശം ഏ­തി­ലേ­യൊ­ക്കെ­യോ സ­ഞ്ച­രി­ച്ചു് അ­നു­ദ്ദി­ഷ്ട­മാ­യ എ­വി­ടെ­യോ എ­ത്തി­ച്ചേ­രു­ന്നു. വാ­ക്കു­ക­ളു­ടെ സ­മൃ­ദ്ധി­പോ­ലെ തന്നെ ബിം­ബ­ങ്ങ­ളു­ടെ സ­മൃ­ദ്ധി­യും അ­ന്തർ­ഭാ­വ­ത്തി­ന്റെ സാ­ന്ദ്ര­ത ന­ഷ്ട­മാ­ക്കും. ഈ പ­രി­തഃ­സ്ഥി­തി­യിൽ കാ­ല്പ­നി­ക­ഭാ­വു­ക­ത്വം കൊ­ണ്ട­നു­ഗൃ­ഹീ­ത­മാ­യ സ­ഹൃ­ദ­യ­ചേ­ത­സ്സി­നും ക­വി­ത­യു­ടെ അ­ന്തർ­ഭാ­വം അ­ഖ­ണ്ഡ­മാ­യുൾ­ക്കൊ­ള്ളാൻ ക­ഴി­യാ­തെ­വ­രാം. പി. കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ അ­തി­ശ­ബ­ള­ത­യാർ­ന്ന നീണ്ട ക­വി­ത­കൾ ഇ­തി­നൊ­ന്നാ­ന്ത­ര­മു­ദാ­ഹ­ര­ണ­മാ­ണു്. അ­വ­യു­ടെ ഭാ­വൈ­കാ­ഗ്ര്യ­വും ഭാവ സാ­ന്ദ്ര­ത­യും ന­ഷ്ട­മാ­കു­ന്ന­തു് വാ­വ­ദൂ­ക­ത­യും ക­ടി­ഞ്ഞാ­ണി­ല്ലാ­ത്ത ക­ല്പ­നാ­പ്രാ­വാ­ഹ­വും കൊ­ണ്ടാ­ണ­ല്ലോ.

ഭാ­വ­ന­യു­ടെ സർ­വ്വാ­ധി­പ­ത്യം കാ­വ്യ­ശൈ­ലി­യിൽ വ­രു­ത്തു­ന്ന മാ­റ്റ­വും പ­രി­ഗ­ണ­നീ­യ­മാ­ണു്. ക്ലാ­സ്സി­ക് കവി വാ­ക്കു­കൾ കൊ­ണ്ടാ­ണു് ക­വി­ത­യെ­ഴു­തു­ന്ന­തു്. അർ­ത്ഥ­ച­മ­ത്കാ­ര­ത്തി­നു് അ­ല­ങ്കാ­ര­ങ്ങ­ളു­മ­ണി­യി­ക്കു­ന്നു. റൊ­മാ­ന്റി­ക് ക­വി­യാ­ക­ട്ടെ ബിം­ബ­ങ്ങ­ളു­ടെ ഭാ­ഷ­യാ­ണു് സ്വീ­ക­രി­ക്കു­ന്ന­തു്. കാ­ല്പ­നി­ക­ക­വി എ­ന്തി­നെ­യെ­ങ്കി­ലു­മ­നു­ക­രി­ക്കു­ന്നി­ല്ല. വ്യാ­ഖ്യാ­നി­ക്കു­ന്നു­മി­ല്ല. സൃ­ഷ്ടി­ക്കു­ക­യാ­ണു ചെ­യ്യു­ന്ന­തു്. ച­മ­ത്കൃ­ത­മാ­യ ആ­ശ­യ­മ­ല്ല, അ­വ്യ­ക്ത­സ­ങ്കീർ­ണ്ണ­മാ­യ മാ­ന­സി­കാ­വ­സ്ഥ­യോ വി­കാ­ര­ങ്ങ­ളോ ആണു് അ­യാ­ളാ­വി­ഷ്ക­രി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു­ത­ന്നെ, ബിം­ബാ­ത്മ­ക­ഭാ­ഷ സ്വീ­ക­രി­ക്കാൻ അയാൾ നിർ­ബ­ന്ധി­ത­നാ­കു­ന്നു. ബിം­ബ­ക­ല്പ­ന ‘ഒ­രാ­വി­ഷ്കാ­ര­പ്ര­കാ­ര’ത്തി­ന്റെ ത­ല­ത്തി­ലേ­യ്ക്കു­യ­രു­മ്പോൾ സം­വേ­ദ­ന­ത്തി­ന്റെ രീതി മാ­റു­ന്നു. ക്ലാ­സ്സി­ക് ക­വി­ത­യിൽ വാ­ക്കു­ക­ളിൽ നി­ന്നു് അ­ന്വ­യ­ക്ഷ­മ­മാ­യ ഒ­രർ­ത്ഥ­ത്തി­ലെ­ത്തു­ക­യും അർ­ത്ഥ­ത­ല­ത്തിൽ നി­ന്നു് ഭാ­വ­ധ്വ­നി­യി­ലേ­ക്കു് ക­ട­ക്കു­ക­യു­മാ­ണു് അ­നു­വാ­ച­ക­മ­ന­സ്സു്. കാ­ല്പ­നി­ക­ക­വി­ത­യിൽ പ­ല­പ്പോ­ഴും അ­ന്വ­യി­ച്ചൊ­പ്പി­ക്കാ­വു­ന്ന വാ­ച്യാർ­ത്ഥ­മു­ണ്ടാ­വി­ല്ല. വാ­ച്യാർ­ത്ഥം ഗ്ര­ഹി­ച്ച­തു കൊ­ണ്ടു­മാ­ത്രം ഭാ­വ­ത­ല­ത്തിൽ പ്ര­വേ­ശം ല­ഭി­ക്ക­ണ­മെ­ന്നു­മി­ല്ല.

“ഇ­ന്ന­ലെ­രാ­ത്രി­യിൽ ഞാ­നൊ­രു പൂ­മൊ­ട്ടിൻ മ­ന്ദ­സ്മി­ത­ത്തിൽ കി­ട­ന്നു­റ­ങ്ങി”—ഇ­തേ­തെ­ങ്കി­ലും ക­വി­ത­യിൽ നി­ന്ന­ടർ­ത്തി­യെ­ടു­ത്ത ഈ­ര­ടി­യ­ല്ല. സ്വയം പൂർ­ണ്ണ­മാ­യ ക­വി­ത­യാ­ണു്. ഇ­തി­നൊ­രു വാ­ച്യാർ­ത്ഥ­മു­ണ്ടെ­ങ്കിൽ അതു് ശു­ദ്ധ­മേ അ­സം­ബ­ന്ധ­മാ­ണു്; അ­യു­ക്തി­ക­മാ­ണു്. പൂ­മൊ­ട്ടു്, മ­ന്ദ­സ്മി­തം, രാ­ത്രി, കി­ട­ന്നു­റ­ങ്ങി എന്നീ ബിം­ബ­ങ്ങൾ ഏ­തെ­ങ്കി­ലു­മൊ­രാ­ശ­യ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ക­യ­ല്ല. അ­നിർ­വ­ച­നീ­യ­മാ­യ ഒ­ര­നു­ഭ­വം അ­നു­വാ­ച­ക­രി­ല­ങ്കു­രി­പ്പി­ക്കു­വാൻ ശ്ര­മി­ക്കു­ക­യാ­ണു്. ഈ ബിം­ബ­ങ്ങൾ ത­മ്മി­ലു­ള്ള ജൈ­വ­ബ­ന്ധ­വും അ­നു­വാ­ച­ക­രി­ലു­ള­വാ­ക്കു­ന്ന സമ്രഗ ഭാ­വ­പ്ര­തീ­തി­യു­മാ­ണു് സം­വേ­ദ­ന­ത്തി­ന്റെ സാ­ഫ­ല്യം. ഇവിടെ യു­ക്തി­ഭ­ദ്ര­മാ­യ ഒ­രാ­ശ­യ­മോ അർ­ത്ഥ­മോ അ­ന്വേ­ഷി­ക്കു­ന്ന അ­നു­വാ­ച­കൻ നി­രാ­ശ­നാ­കു­ന്നു.

ധർ­മ്മ­സ­ങ്ക­ട­ത്തി­ന്റെ ന­ടു­വിൽ­നി­ല്ക്കു­ന്ന ‘കാളി’കോ­ലാ­ന്റെ നി­ഷ്ഠൂ­ര­മാ­യ വാ­ക്കു­കേ­ട്ടു് ഞെ­ട്ടി­ത്തെ­റി­ക്കു­ന്നു. അ­വ­ളു­ടെ ആ­ത്മ­വ്യ­ഥ ശ­ങ്ക­ര­ക്കു­റു­പ്പു് ഇ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്കു­ന്നു.

“കാ­ളി­വാ­ക്കു­ക­ളു­ടെ നിഴലിൽക്കൂടിപ്പാളി-​

പ്പാ­ളി നോ­ക്കി­പ്പോ­യു് ത­നി­ച്ച­ങ്ങ­നെ കു­റേ­ദൂ­രം

നി­ഴ­ലും, നി­ഴ­ലി­ന്റെ­നി­ഴ­ലു­മ­തിൽ­ത്തൊ­ടും

നി­ഴ­ലും—വ­ള­രു­ന്നു മേൽ­ക്കു­മേൽ

വാ­ക്കോ­രോ­ന്നും”

(മൂ­ന്ന­രു­വി­യും ഒരു പു­ഴ­യും)

ഒ­റ്റ­യൊ­റ്റ വാ­ക്കു­ക­ളു­ടെ അ­ഭി­ധാർ­ത്ഥ­മോ അ­വ­യു­ടെ സ­മ­ന്വ­യ­ത്തിൽ നി­ന്നു­ള­വാ­കു­ന്ന കൂ­ട്ടർ­ത്ഥ­മോ നമ്മെ ഒ­രി­ട­ത്തു­മെ­ത്തി­ക്കു­ക­യി­ല്ലെ­ന്നു തീർ­ച്ച. മൂർ­ത്ത­മാ­യ ബിം­ബ­ങ്ങ­ളും ഇതിൽ ഏ­റെ­യി­ല്ല. പക്ഷേ, ച­ല­നാ­ത്മ­ക­മാ­യൊ­രു ചി­ത്രം ഇതിൽ നി­ന്നു് രൂ­പ­പ്പെ­ടു­ന്നു. വാ­ക്കു­കൾ ചേർ­ന്നു­ണ്ടാ­കു­ന്ന അ­ഖ­ണ്ഡ­മാ­യ ഒരു കാ­വ്യ­ബിം­ബ­ത്തി­ന്റെ തീ­ക്ഷ്ണ സ്പർ­ശ­ത്തിൽ ഉ­ണർ­ന്നെ­ണി­ക്കു­ന്ന അ­നു­വാ­ച­ക ഹൃ­ദ­യ­ത്തി­നേ അ­തി­നോ­ടു സം­വ­ദി­ക്കാൻ കഴിയൂ. ഈ ഹൃ­ദ­യ­താ­ര­ള ്യ­മാ­ണു് കാ­ല്പ­നി­ക­ത ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. അ­തി­ന്റെ അഭാവം സം­വേ­ദ­നം അ­സാ­ധ്യ­മാ­ക്കു­ക­യും ചെ­യ്യും.

കാ­ല്പ­നി­ക­ക­വി­യാ­യ വി­ക്ടർ ഹ്യൂ­ഗോ ഭാഷയെ വ്യാ­ക­ര­ണ­ത്തി­ന്റെ കോ­യ്മ­യിൽ­നി­ന്നു് വി­മോ­ചി­പ്പി­ക്കു­മെ­ന്നു് വീ­ര­വാ­ദം മു­ഴ­ക്കി. പ­ദ­ര­ച­ന­യിൽ വ്യാ­ക­ര­ണ­മോ പൂർ­വ്വ­നി­ശ്ചി­ത നി­യ­മ­ങ്ങ­ളോ അല്ല ഭാ­വോ­ദ്ദീ­പ­ന­ക്ഷ­മ­ത­യാ­ണു് അ­വർ­ക്കു പ്ര­ധാ­നം. കാ­വ്യോ­ചി­ത­മ­ല്ലെ­ന്ന­പേ­രിൽ പു­റ­ന്ത­ള്ള­പ്പെ­ടു­ന്ന പല പ­ദ­ങ്ങ­ളും ദാ­വോ­ദ്ദീ­പ­ക­മാ­യ­തു­കൊ­ണ്ടു് കാ­ല്പ­നി­ക കവികൾ സ്വീ­ക­രി­ച്ചെ­ന്നു­വ­രും. നാ­ടൻ­പ­ദ­ങ്ങ­ളേ­യും ആഢ്യ പ­ദ­ങ്ങ­ളേ­യും സ്വേ­ച്ചാ­നു­സ­ര­ണം കൂ­ട്ടി­ക­ലർ­ത്താ­നും അ­വർ­ക്കു് കൂ­സ­ലി­ല്ല. സ്വ­കാ­ര്യാ­നു­ഭ­വ­ങ്ങ­ളു­ടെ ആ­വി­ഷ്ക­ര­ണ­ത്തി­നു് സ്വ­കാ­ര്യ­മാ­യ കാ­വ്യ­ഭാ­ഷ സൃ­ഷ്ടി­ച്ചെ­ടു­ക്കാ­നാ­ണു് അ­വ­രു­ടെ ശ്രമം. ആ­ത്മ­ഭാ­വ­ങ്ങ­ളു­ടെ സ­മ്മർ­ദ്ദ­മേ­റ്റ വാ­ക്കു­കൾ­ക്കു് അർ­ത്ഥ­ങ്ങ­ളും ഭാ­വ­ച്ഛാ­യ­ക­ളും കൈ­വ­രു­ന്നു. വാ­ക്കു­ക­ളു­ടെ ആർ­ത്ഥി­ക­മാ­യ സു­നി­ശ്ചി­ത­ത്വ­ത്തി­ല­ല്ല, അ­വ­യു­ടെ നാ­നാ­വി­ധ­മാ­യ അർ­ത്ഥ­സാ­ധ്യ­ത­ക­ളി­ലാ­ണു് അ­വ­രു­ടെ നോ­ട്ട­മെ­ത്തു­ന്ന­തു്. ഭാ­വു­ക­ത്വ­ത്തി­ന്റെ സ്വ­ഭാ­വ­മ­നു­സ­രി­ച്ചു് ഭാഷയെ രൂ­പ­പ്പെ­ടു­ത്താ­നു­ള്ള ഈ ശ്രമം ചി­ല­പ്പോ­ഴെ­ങ്കി­ലും സം­വേ­ദ­ന­പ­ര­മാ­യ പ്ര­ശ്ന­ങ്ങ­ളു­ള­വാ­ക്കു­ന്നു­ണ്ടു്.

പ്ര­ഭാ­ത­ന­ക്ഷ­ത്ര­ത്തെ നോ­ക്കി സാ­കൂ­ത­മാ­യി ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ കാ­വ്യ­ഭാ­വ­ന ഇ­ങ്ങ­നെ താ­ക്കീ­തു­ചെ­യ്തു.

“വെ­മ്പു­ക! വി­ള­റു­ക! വി­റ­കൊ­ള്ളു­ക നോ­ക്കൂ

നിൻ പു­രോ­ഭാ­ഗ­ത്ത­താ ധീ­ര­തേ­ജ­സാം നാളെ”

ഈ വ­രി­ക­ളെ­ക്കു­റി­ച്ചു് സു­കു­മാർ അ­ഴീ­ക്കോ­ടു് പ­റ­യു­ന്നു: “വെ­മ്പു­ക, വി­ള­റു­ക, വി­റ­കൊ­ള്ളു­ക” എന്ന ച­ങ്ങ­ല­പ്ര­യോ­ഗ­ത്തി­ന്റെ സാ­ര­സ്യം മ­ന­സ്സി­ലാ­കു­ന്നി­ല്ല. ന­ക്ഷ­ത്രം വി­ള­റു­ന്ന­തു മ­ന­സ്സി­ലാ­ക്കാം. അതു വെ­മ്പു­ന്ന­തെ­ങ്ങ­നെ? അ­തെ­ങ്ങ­നെ­യാ­യാ­ലും വെ­മ്പ­ലി­ന്റെ ഫ­ല­മ­ല്ലേ വി­റ­കൊ­ള്ളൽ? ര­ണ്ടും പ്ര­ത്യേ­ക­മെ­ടു­ത്തു കാ­ണി­ക്ക­ണ­മോ?[17] ഈ പ്ര­തി­ക­ര­ണം കാ­വ്യ­ഭാ­ഷ­യോ­ടു മാ­ത­മ­ല്ല കാ­ല്പ­നി­ക­ഭാ­വു­ക­ത്വ­ത്തോ­ടു­ത­ന്നെ­യു­ള്ള വെ­ല്ലു­വി­ളി­യാ­ണു്. നി­യോ­ക്ലാ­സ്സി­ക് സാ­ഹി­ത്യ­ത്തി­ലെ ന­ക്ഷ­ത്രം ചി­ല­പ്പോൾ വി­ള­റി­യെ­ന്നു­വ­രും, അതു് സാ­ധാ­ര­ണ­മാ­യ ഒരു സ്ഥൂ­ല­ദൃ­ശ്യാ­നു­ഭ­വ­മാ­ണ­ല്ലോ. പക്ഷേ, കാ­ല്പ­നി­ക ക­വി­ത­യി­ലെ ന­ക്ഷ­ത്രം വെ­മ്പു­ക­യും വി­റ­കൊ­ള്ളു­ക­യും ചെ­യ്യും. കാരണം നി­യോ­ക്ലാ­സ്സി­ക് സാ­ഹി­ത്യ­ത്തി­ലെ പ്ര­കൃ­തി­പോ­ലെ നിർ­ജ്ജീ­വ­മോ നി­ശ്ച­ല­മോ അല്ല കാ­ല്പ­നി­ക ക­വി­ത­യി­ലെ പ്ര­കൃ­തി. അതു് ചൈ­ത­ന്യ­ഭാ­സു­ര­മാ­ണു്. ക­വി­ത­യെ­പ്പോ­ലെ തന്നെ, ക­വി­ഭാ­വ­ന­യു­ടെ സ്പർ­ശ­മേ­ല്ക്കു­ന്ന പ്ര­കൃ­തി­വ­സ്തു­വും വി­കാ­രം­കൊ­ള്ളും. അവിടെ ന­ക്ഷ­ത്രം സം­ഭീ­തി­യു­ടെ വെ­മ്പൽ പ്ര­ക­ടി­പ്പി­ക്കും. ഭ­യ­ന്നു വി­റ­യ്ക്കു­ക­യും ചെ­യ്യും. ഈ ക­വി­ത­യി­ലെ ആ­ദ്യ­ത്തെ ഈ­ര­ടി­ത­ന്നെ, ന­ക്ഷ­ത്രം എന്ന പ­ദ­ത്തി­നു കവി വ­രു­ത്തു­ന്ന സ്വ­കാ­ര്യ­മാ­യ അർ­ത്ഥ­ഭേ­ദം ധ്വ­നി­പ്പി­ക്കു­ന്നു­ണ്ടു്.

“ജ­ന്മ­സി­ദ്ധ­മാം പദം പു­ണ്യ­ല­ബ്ധ­മെ­ന്നോർ­ത്തു

വ­ന്മ­ദം ഭാ­വി­ക്കു­ന്നോ­രു­ന്ന­ത ന­ക്ഷ­ത്ര­മേ… ”

അർ­ത്ഥ­സ­മ്പ­ന്ന­ത­കൊ­ണ്ടു് ഒരു പ്ര­തീ­ക­ത്തി­ന്റെ ത­ല­ത്തോ­ളം ഉ­യ­രു­ന്ന ന­ക്ഷ­ത്രം വെ­മ്പി­യാൽ മാ­ത്രം പോര, വി­റ­കൊ­ള്ളു­ക­യും വേണം. അ­ല്ലെ­ങ്കിൽ ക­വി­ത­യു­ടെ സ­മ­ഗ്ര­പ്ര­തീ­തി­യ്ക്കു് കോ­ട്ടം­ത­ട്ടും. വാ­ക്കു­ക­ളു­ടെ അ­ഭി­ധാർ­ത്ഥ­ത്തി­ന­പ്പു­റം മി­ഴി­യെ­ത്താ­ത്ത, കാ­ല്പ­നി­ക­മാ­യ പ­ദ­ര­ച­ന­യു­ടെ മൗലിക സ്വ­ഭാ­വം തി­രി­ച്ച­റി­യാ­ത്ത നി­യോ­ക്ലാ­സ്സി­ക് ഭാ­വു­ക­ത്വ­ത്തി­നു മാ­ത്ര­മേ മേ­ലു­ദ്ധ­രി­ച്ച­ത­ര­ത്തിൽ ഒ­രു­ചോ­ദ്യം ഉ­ന്ന­യി­ക്കാ­നാ­വൂ.

ച­ങ്ങ­മ്പു­ഴ­യു­ടെ ര­മ­ണ­നി­ലെ പ­ദ­ര­ച­ന­യെ­ക്കു­റി­ച്ചു് പ­ഠി­ക്കു­മ്പോ­ഴും, അ­ഴീ­ക്കോ­ടു് ഇ­ത്ത­രം പ­രാ­മർ­ശ­ങ്ങൾ ന­ട­ത്തു­ന്നു­ണ്ടു്.

“കളകളം പെയ്തുപെയ്തങ്ങുമിങ്ങു-​

മി­ള­കി­പ്പ­റ­ക്കു­ന്ന പ­ക്ഷി­ക­ളും”

ഈ വ­രി­ക­ളെ­ക്കു­റി­ച്ച­ദ്ദേ­ഹം പ­റ­യു­ന്നു. “പ­റ­ക്കു­ന്ന പ­ക്ഷി­കൾ എന്നു മതി. ഇ­ള­കാ­തെ പ­റ­ക്കാൻ വ­യ്യ­ല്ലോ.”[18] പ­റ­ക്ക­ലും ഇ­ള­കി­പ്പ­റ­ക്ക­ലും ത­മ്മി­ലു­ള്ള ഭാ­വ­പ­ര­മാ­യ വൃ­ത്യാ­സ­ത്തി­ലാ­ണു് കാ­ല്പ­നി­ക പ­ദ­ര­ച­ന­യു­ടെ മർ­മ്മ­മൊ­ളി­ഞ്ഞി­രി­ക്കു­ന്ന­തു്. പ­റ­ക്കു­ക വെ­റു­മൊ­രു ക്രി­യ­യാ­ണു്. ഇ­ള­കി­പ്പ­റ­ക്ക­ലിൽ ഒരു വി­കാ­രം കൂ­ടി­യു­ണ്ടു്. ഇവിടെ ഇളകി എന്ന പ്ര­യോ­ഗം ഉ­ത്സാ­ഹം എന്ന ഭാവം ധ്വ­നി­പ്പി­ക്കു­ന്നു. അ­ഭി­ധാർ­ത്ഥ­ത്തി­ന്ന­പ്പു­റ­മാ­യി ഇ­ത്ത­രം ഭാ­വ­ഛാ­യ­കൾ­കൂ­ടി ആ­വാ­ഹി­ച്ചു് എ­ടു­ക്കാ­നു­ള്ള ക­രു­ത്താ­ണു് കാ­ല്പ­നി­ക കാ­വ്യ­ഭാ­ഷ­യു­ടെ പ്ര­ത്യേ­ക­ത. ഇ­ള­കി­പ്പ­റ­ക്ക­ലി­ലെ ഉ­ത്സാ­ഹ­പൂർ­ണ്ണ­മാ­യ ഊർ­ജ്ജ­സ്വ­ല­ത ഹൃദയം കൊ­ണ്ടേ­റ്റു­വാ­ങ്ങാ­തെ, ഇ­ത്ത­രം യു­ക്തി­വാ­ദം ന­ട­ത്തു­ന്ന­വർ­ക്കു് കാ­ല്പ­നി­ക­ക­വി­ത­യോ­ടു് സം­വ­ദി­ക്കാ­നാ­വി­ല്ല. വാ­സ്ത­വ­ത്തിൽ കാ­ല്പ­നി­ക കാ­വ്യ­ഭാ­ഷ സം­വേ­ദ­ന­ത്തി­നു ത­ട­സ്സ­മാ­കു­ന്ന­തു് ഇ­ത്ത­രം മ­ര­വി­ച്ച ഭാ­വു­ക­ത്വ­ത്തി­ന്ന­ഭി­മു­ഖീ­ഭ­വി­ക്കു­മ്പോ­ഴാ­ണു്.

കാ­ല്പ­നി­ക ഭാ­വു­ക­ത്വ­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന മൂ­ല്യ­ബോ­ധ­ത്തോ­ടും പ്ര­വ­ണ­ത­ക­ളോ­ടും പ്ര­തി­ക­രി­യ്ക്കാൻ അ­നു­വാ­ച­ക ഹൃ­ദ­യ­ത്തി­നു ക­ഴി­യാ­തെ വ­രു­മ്പോ­ഴാ­ണു് സം­വേ­ദ­നം ബാ­ധി­ത­മാ­കു­ന്ന­തെ­ന്നു് ഈ അ­ന്വേ­ഷ­ണ­ത്തിൽ­നി­ന്നു് വ്യ­ക്ത­മാ­യ­ല്ലോ. കാ­ല്പ­നി­ക­ക­വി­ത­യി­ലെ ബിം­ബ­ചി­ത്ര­ങ്ങൾ­ക്കു് സ­വി­ശേ­ഷ­മാ­യ ഒരു ഘ­ട­ന­യു­ണ്ടു്. കവിത തി­ക­ച്ചും ബിംബ ചി­ത്രാ­ത്മ­ക­മാ­ണു­താ­നും. കാ­ല്പ­നി­ക­ക­വി­ത­യി­ലെ പ­ദ­ര­ച­ന­യ്ക്കു­മു­ണ്ടു് ഭാ­വു­ക­ത്വ­നി­ഷ്ഠ­മാ­യ പ്ര­ത്യേ­ക­ത­കൾ. അ­തു­കൊ­ണ്ടു് കാ­ല്പ­നി­ക­ക­വി­ത പൂർ­ണ്ണ­മാ­യാ­സ്വ­ദി­ക്കാൻ അ­നു­വാ­ച­ക­നും കാ­ല്പ­നി­ക ഭാ­വു­ക­ത്വ­മു­ണ്ടാ­വ­ണം. അ­തി­ന്റെ അ­ഭാ­വ­മാ­ണു് സം­വേ­ദ­ന­വി­ഘ്ന­ത്തി­നു നി­ദാ­നം.

കു­റി­പ്പു­കൾ

[1] “സൂ­ക്ഷ്മാർ­ത്ഥ­ത്തിൽ ആ­ശാ­നും വ­ള്ള­ത്തോ­ളും ഉ­ള്ളൂ­രും കാ­ല്പ­നി­ക ക­വി­ക­ള­ല്ല. മ­ല­യാ­ള­ക­വി­ത­യെ കാ­ല്പ­നി­ക­ത്വ­ത്തി­ന്റെ പ­ടി­വാ­തി­ലിൽ എ­ത്തി­ച്ച­തേ­യു­ള്ളൂ അവർ.” എൻ. കൃ­ഷ്ണ­പി­ള്ള, ഉ­ള്ളൂ­രും മ­ല­യാ­ള­സാ­ഹി­ത്യ­വും, കേ­ര­ള­സർ­വ്വ­ക­ലാ­ശാ­ല പ്ര­സി­ദ്ധീ­ക­ര­ണം, 1978, പുറം. 49.

[2] It is just individuality that is the primary and eternal element in man. To make a cult of the formation and development of this individuality would be a kind of divine egotism. F. Schlegal Quoted in Romanticism in perspective, Lilian R. Furst. Macmillan 1968, p. 321. An arrogant well-​nigh megalomanic self-​assertiveness is a dominant feature of German Romanticism. Ibid.P.68.

[3] രാ­ജാ­ങ്ക­ണം, നാഷണൽ ബു­ക്സ്റ്റാൾ, 1978. പുറം-9.

[4] “ആ­ക­പ്പാ­ടെ നായിക തി­ക­ച്ചും സ­തീ­ശ­ബ്ദ­ത്തെ അർ­ഹി­ക്കു­ന്ന­വ­ള­ല്ല” ഗ്ര­ന്ഥ­വി­ചാ­രം, നാഷണൽ ബു­ക്സ്റ്റാൾ, 1958, പുറം-46.

[5] ആ­ശാ­ന്റെ സീ­താ­കാ­വ്യം, സു­കു­മാർ അ­ഴീ­ക്കോ­ടു്, നാ­ഷ­ണൽ­ബു­ക്സ്റ്റാൾ.

[6] രണ്ടു സാ­ഹി­ത്യ­പ്ര­സം­ഗ­ങ്ങൾ, സാ­ഹി­ത്യ­പ­രി­ഷ­ത്തു്, 1108 വൃ­ശ്ചി­കം, പു­സ്ത­കം 1. ലക്കം 2.

[7] ഭാ­ഷാ­നൈ­ഷ­ധം­ച­മ്പു, അ­വ­താ­രി­ക, നാഷണൽ ബു­ക്സ്റ്റാൾ, 1970, പുറം77.

[8] സാ­ഹി­ത്യ­മ­ഞ്ജൂ­ഷി­ക, മം­ഗ­ളോ­ദ­യം, 1943.

[9] “Feeling projects a light-​especially a coloured light on objects of sense, so that thing as Mill said are arranged in the colours and seen through the medium of the imagination set in action by the feeling”, M. H. Abrams, Mirror and the Lamp, p. 51.

[10] “For the Classical depends upon conscious mind the Romantic upon theunconscious J. B., priestly, Literature and the Western Man, Heinemann. p.116.

[11] ‘മോ­ഹി­നി’യുടെ ഹാ­സ്യാ­നു­ക­ര­ണ­മാ­യി ‘മോ­ഹി­തൻ’ എന്ന കവിത പ്ര­സി­ദ്ധീ­ക­രി­ച്ച­തോർ­ക്കു­ക.

[12] സ­ഞ്ജ­യൻ മൂ­ന്നാം ഭാഗം, ‘വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ നേരെ’ എന്ന ലേഖനം, മാ­തൃ­ഭൂ­മി പ്ര­സി­ദ്ധീ­ക­ര­ണം, 1970.

[13] കലയും കാ­ല­വും, മാ­തൃ­ഭൂ­മി, ‘പ്ര­സാ­ദ­മോ വി­ഷാ­ദ­മോ’ എന്ന അ­ദ്ധ്യാ­യം.

[14] “But the Romantic, Imagination is fundamental because they think that without it poetry is impossible. This belief in the imagination was part of the Contemporary belief in the individual self”. The Romantic imagination Oxford University paper Back. 1961, p. 13.

[15] കെ. എം. ഡാ­നി­യൽ, ന­വ­ച­ക്ര­വാ­ളം ന­ളി­നി­യി­ലും­മ­റ്റും, എസ്. പി. സി. എസ്, 1978, പുറം. 147.

[16] കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ, ദ­ന്ത­ഗോ­പു­രം, ക­റ­ന്റ് ബു­ക്സ്, ആ­ശാ­ന്റെ ലീല. എന്ന അ­ദ്ധ്യാ­യം.

[17] ശ­ങ്ക­ര­ക്കു­റു­പ്പു് വി­മർ­ശി­ക്ക­പ്പെ­ടു­ന്നു, ക­റ­ന്റ് ബു­ക്സ് 1981, പുറം. 154.

[18] ര­മ­ണ­നും മ­ല­യാ­ള­ക­വി­ത­യും, കേ­പ്പീ­സ് പ്ര­സി­ദ്ധീ­ക­ര­ണം, മൂ­ന്നാം പ­തി­പ്പു്, പുറം. 66.

ഡോ. ഡി. ബെ­ഞ്ച­മിൻ
images/dbenjamin.png

1948 സെ­പ്തം­ബര്‍ 2-നു് തി­രു­വ­ന­ന്ത­പു­ര­ത്തു ജ­നി­ച്ചു. ക­വ­ടി­യാര്‍ സാല്‍വേ­ഷ­നാര്‍മി ഹൈ­സ്കൂ­ളില്‍ പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സം. കേരള സര്‍വ­ക­ലാ­ശാ­ല­യില്‍ നി­ന്നു് എം. എ. പി­എ­ച്ച്. ഡി. ബി­രു­ദ­ങ്ങള്‍. ക­വി­താ­വി­ചാ­രം, ജി­യു­ടെ ഭാ­വ­ഗീ­ത­ങ്ങള്‍ ഒരു പഠനം, കാ­വ്യാ­നു­ശീ­ല­നം, സാ­ഹി­ത്യ­പ­ഠ­ന­ങ്ങള്‍, സാ­ഹി­തീ­യ പ്ര­തി­ക­ര­ണ­ങ്ങള്‍, അ­ക്കാ­ദ­മി­ക് വി­മര്‍ശ­ന­വും മ­റ്റും, വി­മര്‍ശ­പ്ര­ബ­ന്ധ­ങ്ങള്‍, നോ­വല്‍ സാ­ഹി­ത്യ­പ­ഠ­ന­ങ്ങള്‍, കാ­വ്യ­നിര്‍ദ്ധാ­ര­ണം, സ്വാ­ധീ­ന­താ­പ­ഠ­ന­ങ്ങള്‍, ജി. ശ­ങ്ക­ര­ക്കു­റു­പ്പ്, ഇ­ന്നി­ന്റെ ആ­കു­ല­ത­കള്‍, കാ­ല്പ­നി­ക­ത മലയാള ക­വി­ത­യില്‍ എ­ന്നി­വ പ്ര­ധാ­ന കൃ­തി­കള്‍.

കു­മാ­ര­നാ­ശാ­ന്റെ കരുണ, ദു­ര­വ­സ്ഥ, വീ­ണ­പൂ­വു് എന്നീ കൃ­തി­ക­ളു­ടെ വ്യാ­ഖ്യാ­നം പ­ഠ­ന­ത്തോ­ടെ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. “വീ­ണ­പൂ­വ് വി­ജ്ഞാ­ന­കോ­ശം” ഗൗ­താ­ബു­ക്സി­നു­വേ­ണ്ടി എ­ഡി­റ്റു ചെ­യ്തു. ആ­ധു­നി­ക സാ­ഹി­ത്യ­ച­രി­ത്രം പ്ര­സ്ഥാ­ന­ങ്ങ­ളി­ലൂ­ടെ എന്ന ഗ്ര­ന്ഥ­ത്തി­ലെ ‘കവിത’, ‘ന­വീ­ന­ചെ­റു­ക­ഥ’ എന്നീ ഭാ­ഗ­ങ്ങള്‍ ര­ചി­ച്ചു. സ­മാ­ഹ­രി­ക്ക­പ്പെ­ടാ­ത്ത ഒ­ട്ടേ­റെ വി­മര്‍ശ­ലേ­ഖ­ന­ങ്ങ­ളു­മു­ണ്ടു്.

Colophon

Title: Samvedanathinte prasnangal kalpanika kavithayil (ml: സം­വേ­ദ­ന­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ കാ­ല്പ­നി­ക ക­വി­ത­യിൽ).

Author(s): D. Benjamin.

First publication details: Sayahna Foundation; Trivandrum, Kerala; 2022-06-07.

Deafult language: ml, Malayalam.

Keywords: Article, Benjamin, Samvedanathinte prasnangal kalpanika kavithayil, ബെ­ഞ്ച­മിൻ, സം­വേ­ദ­ന­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ കാ­ല്പ­നി­ക ക­വി­ത­യിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Spring. High water, a painting by Isaac Levitan (1860–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.