നവീന കവികളിൽ മുൻനിരക്കാരനായ പോൽ എല്യുയാർ സ്വാതന്ത്ര്യത്തിന്റെയും മാനവിക പ്രത്യാശയുടേയും ഊർജ്ജ്വസ്വലനായ ഉൽഗാതാവാണ്. സർറിയലിസ്റ്റ് കവിയായിരിക്കേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം പാർട്ടിക്കുള്ളിൽ ചിന്താസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിപ്പിണങ്ങി. രണ്ടാം ലേകമഹായുദ്ധകാലത്ത് നാസി ആധിപത്യത്തിനെതിരെ അധീനഫ്രാൻസിലെ ദേശാഭിമാനികൾ സംഘടിപ്പിച്ച അണ്ടർഗ്രൌണ്ട് പ്രതിരോധ (Resistance) പ്രസ്ഥാനത്തിൽ സാഹിത്യവിഭാഗത്തിന്റെ നേതാവായിരുന്നു. സർറിയലിസത്തോടു അദ്ദേഹം വിടപറഞ്ഞെങ്കിലും,സ്വപ്നാത്മകത, കടുത്ത യാഥാർത്ഥ്യങ്ങളെ കൈകാര്യം ചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ കവിതയെ വിട്ടുപിരിയുന്നില്ല.
ഡെസ്കിന്മേലെ മരങ്ങൾമേൽ
മണലിന്മേലെ മഞ്ഞിന്മേൽ
നിന്റെ പേരെഴുതുന്നു ഞാൻ
വായിച്ച സർവ താളിന്മേൽ
സർവ വെൺതാളുമേലെയും
കല്ലിന്മേൽ ചോരമേൽ പത്ര–
ത്തിന്മേലെ ചാമ്പൽമേലുമേ
നിന്റെ പേരെഴുതുന്നു ഞാൻ
പൊന്നുപൂശിയ ബിംബംമേൽ
സൈനികായുധപംക്തിമേൽ
[2] രാജമൗലികൾതന്മേലെ
നിന്റെ പേരെഴുതുന്നു ഞാൻ.
കൊടുംകാട്ടിൻ മുകളിലും
മരുഭൂമിക്കു മേലെയും
കിളിക്കൂടുകൾ തൻമീതെ
പുഷ്പവല്ലരികൾക്കുമേൽ
എന്റെ കൗമാര കാലത്തിൻ
മുഴങ്ങും മാറ്റൊലിക്കുമേൽ
നിന്റെ പേരെഴുതുന്നു ഞാൻ
നിശീഥിനി നിവർത്തീടും
വിസ്മയങ്ങൾക്കു മേലെയും
പകലിൻ വെള്ളയപ്പംമേൽ
ഋതുകാമിനികൾക്കുമേൽ
നിന്റെ പേരെഴുതുന്നു ഞാൻ
വാനനീലിമകോലുന്നോ–
രെൻ തുണിത്തുണ്ടുകൾക്കുമേൽ
വെയിലത്തും പൂപ്പലേലും
[3] പല്വലത്തിനു മേലെയും
നിറതിങ്കൾ വിളങ്ങീടും
തടാകത്തിനു മീതെയും
നിന്റെ പേരെഴുതുന്നു ഞാൻ
വയലേലകൾ തന്മേലേ
ചക്രവാളമതിന്നുമേൽ
പൈങ്കിളിച്ചിറകിൻ മേലേ
ധാന്യമില്ലിനു മേലെയും
നിന്റെ പേരെഴുതുന്നു ഞാൻ
പുലരിക്കുളിർകാറ്റിന്മേൽ
കടൽമേൽ കപ്പലിന്നുമേൽ
മൗഢ്യം പൂണ്ടുള്ള കുന്നിന്മേൽ
നിന്റെ പേരെഴുതുന്നു ഞാൻ
കാർമേഘപ്പൂപ്പലിൻമീതെ
കൊടുങ്കാറ്റിന്റെ വേർപ്പുമേൽ
ചേലെഴാപ്പേമഴയ്ക്കും മേൽ
നിന്റെ പേരെഴുതുന്നു ഞാൻ
ആകസ്മികാത്ഭുതത്തിന്റെ
കണ്ണാടിപ്പലകയ്ക്കുമേൽ
വിടർചുണ്ടുകൾ തന്മേലും
മൗനത്തിൻ മുകളിങ്കലും
നിന്റെ പേരെഴുതുന്നു ഞാൻ
തകർക്കപ്പെട്ടതാമെന്റെ
[4] സംശ്രയങ്ങൾക്കുമീതെയും
നശിച്ചുപോയതാമെന്റെ
ദീപസ്തംഭങ്ങൾമേലെയും
മാമകീന വിഷാദത്തിൻ
നെടും ഭിത്തികൾമേലെയും
നിന്റെ പേരെഴുതുന്നു ഞാൻ
ആശയ്ക്കു വകയില്ലാത്തോ–
രഭാവത്തിനുമീതെയും
കേവലം നഗ്നമായുള്ളോ–
രേകാന്തത്തിനു മീതെയും
മരണപ്പടികൾക്കുംമേൽ
നിന്റെ പേരെഴുതുന്നു ഞാൻ
പ്രത്യാഗതമാമാരോഗ്യ–
ത്തിന്മേൽ മാഞ്ഞ വിപത്തുമേൽ
ഓർമ്മിക്കാനൊന്നുമില്ലാത്ത
സുപ്രതീക്ഷയ്ക്കു മീതെയും
നിന്റെ പേരെഴുതുന്നു ഞാൻ
ഒരൊറ്റ വാക്കിൻ വീര്യാൽ ഞാൻ
വാഴ്‌വു വീണ്ടും തുടങ്ങയാം
പിറന്നേനറിയാൻ നിന്നെ
നിന്റെ പേരുവിളിക്കുവാൻ
സ്വതന്ത്രതേ.
കൈവാളിളക്കത്തിലും
മാനഞ്ചും മിഴിതൻ മനോരമണനിൽ
ചായുന്ന കൺകോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിൻ
തൂവേർപ്പണിപ്പൂങ്കവിൾ
സ്ഥാനത്തും നിഴലിച്ചുകാണ്മു കവിതേ
നിൻ മഞ്ജുരൂപത്തെ ഞാൻ
(വള്ളത്തോൾ — കവിത)
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിത രുചിയൊന്നുപോലെ തൂവും
സാമർത്ഥ്യം സുകൃതികൾ കാണ്മു തമ്പുരാട്ടി
ചാരത്തജ്ജനനി മരിച്ചു ചിത്തതാപം
തീരാതുണ്ണികളുടെ കണ്ണുനീർക്കുളത്തിൽ
നീരാടും ചിലപൊഴുതംബ നീ ചിലപ്പോൾ
പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റിൽ
(ആശാൻ — കാവ്യകല)
പാർത്തുപോരും സ്ഥലമൊന്നറിയുവാൻ
വിണ്ണിൻ വെണ്മ പകർത്തിയെടുക്കുമാ
വെണ്ണിലാവിൽ, തുളുമ്പുമോളത്തിലോ
അമ്പിളിക്കലമന്ദം തുറക്കുമൊ–
രാമ്പലിൻ കൊച്ചുവെള്ളിയളുക്കിലോ
അക്ഷയമാം പരിമളം തൂകുന്ന
നക്ഷത്രത്തിന്റെ നൽപ്പിഞ്ചിതളിലോ
മന്ദഹാസം പൊഴിഞ്ഞുനില്ക്കുന്നതാം
മഞ്ഞുതുള്ളിതൻ മഞ്ജുഭാവത്തിലോ
മൺചുമരും പിടിച്ചു പിടിച്ചൊട്ടു
പിച്ചവെയ്ക്കുമുഷസ്സിൻ കാൽവെപ്പിലോ
യൗവനാസവം മോന്തിയപൊൽപ്പനീർ
പ്പൂവുതന്റെ തുടും കപോലത്തിലോ
പച്ചതേച്ചതു മുദ്രയോ കാട്ടുമാ
പ്പർവതത്തിന്റെ നിഷ്പന്ദനില്പിലോ
പാടിപ്പാടിത്തളർന്നുറങ്ങീടുന്ന
വാടിതൻ മണമേന്തുന്ന വീർപ്പിലോ
നൽസുഖാഞ്ജനം കണ്ണിലെഴുതുമാ
വിണ്ടലത്തിൻ വിദൂരനോട്ടത്തിലോ
പാരിതിൽ ഗൃഹഭാരത്തിൽ വ്യഗ്രമാം
മാരുതന്റെ ചുടുനെടുവീർപ്പിലോ
വെണ്ണിലാവിൽക്കുളിക്കും രജനിയാ–
മപ്സരസ്സിന്നഴകൊലിയിങ്കലോ
പാവമാം കല്ലുവെട്ടുകാരന്നെഴും
ജീവിതത്തിന്റെ പുല്ലുമാടത്തിലോ
(പി. കുഞ്ഞിരാമൻ നായർ — പ്രതിദ്ധ്വനി)
വർഷത്തിൻ പ്രേമലേഖനം
വായിച്ചുകൊണ്ടു നാൾപോക്കും
വയലിൻ വിണ്ടഹൃത്തിലും
മണിനാഗം പടംപൊക്കി–
യാടും നീലാചലത്തിലും
കടലിൻവീടു തേടിപ്പോം
പുഴുതൻ പുളിനത്തിലും
തെന്നൽനൃത്തം പഠിപ്പിക്കു–
മുങ്ങിന്റെ കുളുർചില്ലയിൽ
ഒറ്റയ്ക്കിരുന്നു കുറുകം
പിറാവിൻ ശോകവായ്പിലും
കൈതക്കാട്ടിൽക്കേറിനൂണു–
വരുമൂഷ്മള വീർപ്പിലും
കന്നാലിയൊത്താലപൂകും
കുഴലിന്റെ മിടിപ്പിലും
കാട്ടുവാകപ്പൂമയങ്ങി–
ക്കിടക്കും വഴിവക്കിലും
തകർന്ന തന്ത്രി മീട്ടുന്നി–
തേതോ വിരഹവേദന
(പി. കുഞ്ഞിരാമൻ നായർ — പൂമൊട്ടിന്റെ കണി)
ത്തെളിവാരിയിൽ ചൈത്രപ്പൂക്കളിൽ കനികളിൽ
കൂവിടും കിളികൾതൻ കണ്ഠത്തിൽ തമ്മിൽസ്നേഹം
താവിടും മനുഷ്യർതൻ നെഞ്ചിലെ മിടിപ്പിലും
ഈശ്വരപദാംബുജത്തിങ്കലും വഴിയുന്ന
ശാശ്വതാമൃതം സമാഹരിച്ചു പലേമട്ടിൽ
ആ മുരളിയിലൂടെ പകരൂ മനസ്സിന്റെ–
യാമയം നീങ്ങി സ്വസ്ഥരാകട്ടെ ശരീരികൾ
(വൈലോപ്പിള്ളി — കത്തിയും മുരളിയും)
അരുമക്കിടാവിന്റെ തൊട്ടിലിൻ പഴുതിലും
ഞങ്ങൾതൻ പ്രണയത്തിൻ സ്ഫടികത്തിലും കൺചേർ–
ത്തങ്ങിനെ കാത്തീടുമാ ഗൃഹദേവതമാർകൾ
(വൈലോപ്പിള്ളി — ലില്ലിപ്പൂക്കൾ)
ഹിതമോന്തയി, ലുദ്യോഗസ്ഥന്റെ നടത്തത്തിൽ
അലയും നേതാവിന്റെ പരുക്കനുടുപ്പിലെ–
ന്നരികിൽ സേവയ്ക്കെത്തും കൊച്ചന്റെയരിപ്പല്ലിൽ
തന്വിതൻ പിന്നിൽപ്പിന്നിയിട്ടൊരു വാലിൽ, പിന്നെ–
യെന്നിഷ്ടസുഹൃത്താകും കവിതൻ കണ്ഠത്തിലും
നേരിടാറില്ലേ ഞാൻ നിങ്ങളെയെന്നിലു, മുണ്ടീ–
യോരിയിലാ വായ്ത്താരി കൊഞ്ചലും കവിതയും
(വൈലോപ്പിള്ളി — കുറുക്കന്മാർ)
ന്നക്കണ്ഠനാളത്തിലും
തോരും വാരിതൾകുന്തളച്ചുരുൾകളിൽ
ത്തത്തും വിരൽത്തുമ്പിലും
വാരുംമട്ടിലെടുത്തു കുഞ്ഞിനെ മുദാ
ചുംബിച്ചിടും ചുണ്ടിലും
ചേരും പെൺകൊടിതന്നവാച്യ കവിതാ
ശൈലിയ്ക്കു കൈകൂപ്പുവിൻ
(നാലപ്പാടൻ — മുക്തങ്ങൾ)
നീരലതോറും താപം നിന്നെത്താൻ സ്മരിപ്പിപ്പൂ
വാപിതൻ വിതുമ്പുന്ന ചുണ്ടിലും ചിരിക്കുന്ന
വാരിജങ്ങൾതൻ തുടുപ്പേറിടും കവിളിലും
(ജി. — പങ്കജഗീതം)
കാറ്റിൻ ചലനത്തിൻ, വണ്ടിന്റെ മൂളലിൽ
തീരം തളിർപ്പിച്ചൊഴുകി നീങ്ങും നിള–
യാറിന്റെ രാമനാമാലാപനങ്ങളിൽ,
മുന്നിലെത്തോട്ടത്തിൽ നാർതേവുമൊച്ചയിൽ
മുറ്റം മുഴക്കുന്ന ചക്കിൻ കറങ്ങലിൽ
(ബാലാമണിയമ്മ — തുഞ്ചനും കിളിയും)