images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
49
സന്ധ്യ
വൊൽത്തേർ ( VOLTAIRE, 1694-1778)

നഷ്ടയൗവനത്തെയോർത്തു നെടുവീർപ്പിടാത്തവർ ആരുണ്ട്! ജീവിതാരാമത്തിൽ പ്രേമപുഷ്പം വിടരുന്ന പൂക്കാലത്തിന്റെ കൊഴിച്ചൽ പല ഹൃദയങ്ങളിലും നീണ്ട ഗൃഹാതുരത സൃഷ്ടിക്കുന്നു. പ്രേമകാലം കഴിയുകയാൽ സൗഹൃദത്തിൽ സംതൃപ്തി കണ്ടെത്തിയ പ്രഗത്ഭനായ വൊൽത്തേര തന്റെ സുഹൃത്തും വലിയ വിദുഷിയുമായിരുന്ന മദാം ദ്യു ഷത്തലേ പ്രഭ്വിയ്ക്കു (Madame du Chatelet) സമർപ്പിച്ച ഈ കവിതയിൽ ആ നഷ്ടസ്വർഗ്ഗത്തക്കുറിച്ചുള്ള പരിതാപം മറച്ചുവയ്ക്കുന്നില്ല. പത്തുകൊല്ലക്കാലം അദ്ദേഹം അവരുടെ കൊട്ടാരത്തിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കൃതികളിൽ ചിലത് അവരുടെ പ്രേരണയിൽ എഴുതപ്പെട്ടവയാണ്. വിഖ്യാത ചിന്തകനായ വൊൽത്തേര കവിതകളെന്നപോലെ കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ടു് ബുദ്ധിപരതയാണു് അദ്ദേഹത്തിന്റെ കവിതകളുടെ ശക്തിയും ദൗർബല്യവും. രാജാധികാരവുമായി ഇടങ്ങതിനാൽ ബസ്കീയ്യ് Bastille കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നു.

പ്രണയിച്ചിടേണം ഞാനിനിയുമെന്നാകിലോ
പ്രണയത്തിൻ പ്രായം തരികെനിയ്ക്കായ്
ഇതു മമ ജീവിത സന്ധ്യയാം, സാദ്ധ്യമോ [1]
ഇതിനോടുഷസ്സിനെച്ചേർത്തിണയ്ക്കാൻ! [2]
മദിരതന്നീശ്വരൻ പ്രണയത്തോടൊപ്പം വാ-
ണരുളുന്ന സുന്ദര നാട്ടിൽനിന്നും
അകലുവാൻ മുന്നറിയിപ്പെനിയ്ക്കേകി യെൻ-
കരമേന്തിയെന്നെ നടത്തുംകാലം.
അയവറ്റതാമതിൻ ചിട്ടയിൽനിന്നു നാം
ചില നന്മയെങ്കിലും നേടിടേണം.
എവനില്ല സ്വപ്രായ ബോധം, തൻ പ്രായത്താൽ
അവനുണ്ടാം ദൗർഭാഗ്യമാകമാനം.
മധുരമാം യൗവനത്തിന്നു വിട്ടീടു തൻ-
മദകര ലീലാ വിലാസമെല്ലാം. [3]
ഇരുകാലം മാത്രം നാം ജീവിച്ചിടുന്നതിൽ
ഒരുകാലം ജ്ഞാനത്തിന്നായിടട്ടെ [4]
ഇനി വന്നിടാവിധമെന്നെ വിട്ടോടുന്ന
കനിവേ, കിനാവേ, യെൻ കമ്പങ്ങളേ [5]
ഇതുവരെ ജീവിതക്കയ്പിങ്കൽ സാന്ത്വന-
മരുളിമേ വാനിൻ വരങ്ങൾ നിങ്ങൾ,
പ്രണയിച്ചിടുന്നതും പ്രണയിക്കപ്പെടുവതും
അറുതിവരുന്നതൊരു മൃതിയാം. [6]
ഇരുമൃതിയേൽവു നാം, ഇമ്മ്യതി ദുസ്സഹം, [7]
തനി മൃതിയൊന്നുമേയല്ലതാനും.
പിഴവുറ്റൊരെന്നാദ്യകാലത്തിൻ നഷ്ടത്തിൽ
പരിതപിച്ചീടവേ ഞാനിവണ്ണം,
അഭിനിവേശങ്ങൾക്കടിപെട്ടൊരെൻ മനം
വ്യതിചലനങ്ങളിൽ വേദനിക്കേ,
വരവായി വിണ്ണിറങ്ങീടിന സൗഹൃദം
പൊറുതിയെനിക്കരുളീടുവാനായ്
അലിവിങ്കലില്ല കുറവതിന്നെങ്കിലും
അനുരാഗം പോലതു തീവ്രമല്ല [8]
തരളാന്തരംഗനായ്ത്തന്നവ്യ ഭംഗിയാൽ
വെളിവാർന്നതിന്നുടേതാമൊളിയാൽ
അതിനെ ഞാൻ പിന്തുടർന്നെങ്കിലും കേണു ഞാൻ
‘ഇനിയിതു മാത്രം’ എന്നോർക്കുകയാൽ [9]

A Madame Du Chatelet

കുറിപ്പുകൾ
[1]
നിത്യതൻ പ്രകാശത്തിലേയ്ക്കെപ്പൊഴോ
നീണ്ടു നീണ്ടെത്തുന്നു ജീവിതത്തിന്റെ നിഴൽ
അപ്പോളനുപമശാന്തിക്കതിർ ചൊരി-
ഞെത്തുന്നു വിശ്രമസന്ധ്യപോൽ വാർദ്ധകം.
(എൻ. വി. കൃഷ്ണവാരിയർ — യാത്ര)
[2]
ഇല്ലാ സമയം പുതിയ പ്രണയത്തി-
നിന്നിയും, വേലിയിറക്കമായ്, നോക്കുക!
കുട്ടിത്തിരകളും ശാന്തരായ്, താന്തരായ്,
പത്തി ചുരുക്കിപ്പരസ്പരം ചാരുന്നു.
വെണ്മണൽത്തിട്ടിൽ നനവുണങ്ങുന്നു. നീർ-
തൻദയ നക്കുന്നു കാറ്റല; ഞണ്ടുകൾ
വട്ടക്കുഴികളിൽനിന്നു വലിഞ്ഞേറി-
യൊക്കെയും ഭദ്രമെന്നോർത്തോടി നോക്കുന്നു.
അസ്തമിക്കുന്നു മഹാതിക്തകം കുടി-
ച്ചർക്കനും തേരുരുളൊച്ച നിലയ്ക്കുന്നു…
(അയ്യപ്പപ്പണിക്കർ — ഭദ്രേ ഭയങ്കരി)
തൂവലുപൊഴിഞ്ഞ കിളിയെന്നപോൽ
ഞെട്ടിലെപ്പൂവിതൾ കൊഴിഞ്ഞമുള്ളെന്നപോൽ
സൃഷ്ടിതൻ ചോദനയൊഴിഞ്ഞതാം
ചേതനകണക്കിതാ…
(വിഷ്ണുനാരായണൻ നമ്പൂതിരി — ഒരോർമ്മയ്ക്കു സ്നേഹപൂർവ്വം)
പഴുത്തില വീണ്ടും തളിരിലയാമോ?
(കടമ്മനിട്ട — പുരുഷസൂക്തം)
പഴുത്തൊരില ഒരു പാഴ്ത്തൂവൽ നിജകൃത്യം
നിറവേറ്റിയിട്ടന്യമാവുന്നു കൊഴിയുന്നു.
(ഒ. എൻ. വി. — അശാന്തിപർവ്വം)
വാർന്നുപോ-
യുള്ളം കയ്യിൽ പിടിച്ചുവെച്ചിരുന്നതാം
വെളിച്ചം മുഴുവനും.
അടർന്നു വീഴാനുന്നു-
മൊരു രക്തബിന്ദുവായ്
കറുക്കുന്നു കാലം.
(ആർ. രാമചന്ദ്രൻ — കാലം)
Crabbed Age and Youth
Cannot live together…
Youth is hot and bold
Age is weak and cold
Youth is wild and Age is tame:-
Age, I do abhor thee,
Youth I do adore thee…
(Shakespeare — A Madrigal)
[3]
പൂത്തമാമലയേറി കല്യാണ സൗഗന്ധിക-
പ്പൂക്കൾ നുള്ളുവാൻ പോയ ബാല്യകൗമാരങ്ങളിൽ…
(പുതുശ്ശേരി രാമചന്ദ്രൻ — നരയും ജരയും)
That age is best which is the first
When youth and blood are warmer
But being spent, the Worse and Worst
Times will succeed the former.
(R. Herrick — Counsel to Girls)
[4]
ബാല്യത്തിലേ വിദ്യകളഭ്യസിച്ചും
താരുണ്യമായാൽ വിഷയേ സുഖിച്ചും
വാർദ്ധക്യകാലം മുനിയായ്ക്കഴിച്ചും
ദേഹത്തെ യോഗാലൊടുവിൽ ത്യജിച്ചും…
(കാളിദാസൻ — രഘുവംശം)
ആയതിന്നലങ്കാര ധ്വനി വ്യഞ്ജനകളെ-
യാകെയാസ്വദിക്കുവാനുൾക്കാഴ്ചയേറും നാളിൽ.
(പുതുശ്ശേരി രാമചന്ദ്രൻ — നരയും ജരയും)
[5]
ഇല്ല താത്പര്യം ശിശുവിൻ കളികളിൽ
ഇല്ല യുവാവിന്റെ സാഹസത്തിൽ പ്രിയം
ഇല്ലമാധുര്യം ഹൃദയത്തിൽ-ആ മട്ടി-
ലല്ലി മനുഷ്യനിൽ മുറ്റുന്നു വാർദ്ധകം?
(എൻ. വി. കൃഷ്ണവാരിയർ — വാർദ്ധക്യം)
മഞ്ഞുറയുന്നു മധ്യവയസ്സിൽ, വിവേകത്തിൻ
വെൺനിറം ചുരുൾ നീലമുടിയിൽ പരക്കുന്നു!
തേടിയും കുറച്ചൊക്കെ നേടിയും, ചുവടുറ-
ച്ചാടിയും കുഴഞ്ഞു മെയ്വാടിയും, സായാഹ്നത്തിൽ
ഓർത്തിരിക്കുമ്പോൾ നീറ്റം കൊള്ളുന്നു-ചേതംവന്ന
മാത്രകൾ, നുണയ്ക്കാത്ത മധുരങ്ങൾ, കൈപ്പെട്ടു
വഴുതിപ്പോകും രമ്യരാഗങ്ങൾ, കരുത്തെന്നു
കരുതിത്തരിശിട്ട കാമത്തിൻ കോൾപ്പാടങ്ങൾ…
(വിഷ്ണുനാരായണൻ നമ്പൂതിരി — മഞ്ഞിലെ രശ്മി)
അപരാഹ്നത്തിലേക്കിറങ്ങുന്നു വെയിൽ
തിടമ്പും പൂരവും പുരുഷാരത്തിന്റെ
കലമ്പലും കടും നിറങ്ങളൊച്ചയും…
(വിജയലക്ഷ്മി — അപരാഹ്നം)
[6]
സ്നേഹം താൻ ജീവിതം-ശ്രീമൻ
സ്നേഹവ്യാഹതിതന്നെ മരണം.
(ആശാൻ — ചണ്ഡാലഭിക്ഷുകി)
Ruin hath taught me thus to ruminate
That time will come and take my love away,
But weep to have that which it fears to lose.
(Shakespeare — Time and Love)
[7]
ഇമ്മ്യതി = പ്രേമത്തിന്റെ മൃതി
[8]
അത്-പ്രേമത്തിൽനിന്നു വ്യതിരിക്തമായ സൗഹൃദം
എന്നിലെ നരചൂഴുമന്തരാത്മാവും പൂർവ്വ
ദിങ്മുഖത്തൊരു ചോരപ്പുലരി ധ്യാനിക്കുന്നു.
(മേലത്ത് ചന്ദ്രശേഖരൻ — കടൽത്തീരം)
[9]
ശരൽക്കാലത്തെ മഞ്ഞയില
വേനലിലെ പച്ചിലയുടെ ഞരമ്പുകൾ
ഓർക്കുംപോലെ ഞാൻ നിന്റെ
വടിവുകൾ ഓർമ്മിക്കുന്നു.
(സച്ചിദാനന്ദൻ — അപൂർണ്ണം)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.