കടലിനും പ്രേമത്തിനും പലതിലും സാമ്യം. രണ്ടിനുമുണ്ടു കയ്പ്. പോരെങ്കിൽ രക്തബന്ധവും കല്പിക്കപ്പെട്ടിരിക്കുന്നു. പ്രേമത്തിന്റെ അമ്മ ജലത്തിൽനിന്നു ജനിച്ചവൾ. പ്രേമത്തിൽനിന്നും ജനിക്കുന്നത് തീ. പക്ഷേ പ്രേമത്തീ കെടുത്താൻ ജലത്തിനാവില്ല. ജലത്തിന് ഈ കഴിവുണ്ടായിരുനെങ്കിൽ, ‘ഉടനേ കെടുത്തേനെയെന്നെ നീറ്റുന്ന നിൻ പ്രണയാഗ്നി ഞാനെന്റെ കണ്ണീർക്കടലിനാൽ’-പിയേർ ദ് മർബേഫിന്റെ ഈ മുനയുറ്റ വരികൾക്കു പിന്നിൽ അസന്തുഷ്ടമായ സ്വന്തം ദാമ്പത്യത്തിന്റെ മുറുമുറുപ്പുണ്ട്.
കടലെന്നപോലവേ കയ്പു പ്രണയവും. [1]
കടലിങ്കലെന്നപോലാണ്ടു മുങ്ങീടുന്നു
പ്രണയമതിങ്കലും ലോകരെക്കാലവും.
കടൽ കൊടുങ്കാറ്റൊത്തു പേമാരിയേലുന്നു, [2]
കിടയൊത്തു കോളു കൊള്ളുന്നു പ്രണയവും. [3]
പ്രണയക്കെടുതികൾ പേടിക്കുവോനതിൻ
തിരി തനതുള്ളിൽ ക്കൊളുത്താതിരിക്കണം-
ഇതുമാത്രമാണിരുപേർക്കുമേ പോംവഴി.
കടലിന്റെ തൊട്ടിലിലാണുപോൽ പ്രേമത്തിൻ
ജനയിത്രി താരാട്ടി തന്മണിപ്പൈതലെ,
പ്രണയത്തിൽനിന്നു വരുന്നു തീ, തന്നമ്മ [4]
പിറവിയെടുത്തതോ തണ്ണീരിൽനിന്നുമാം.
സ്ഥിതിയിതാണെന്നു വരികിലും പ്രേമത്തിൻ
കനൽ കെടുത്തീടുവാനാകാ ജലത്തിനു. [5]
പ്രണയത്തിന്നാളുന്ന തീയണച്ചീടുവാൻ.
കഴിവുറ്റതാകുന്നു നീരെന്നിരിക്കിലോ
ഉടനെ കെടുത്തേനെയെന്നെ നീറ്റുന്ന നിൻ
പ്രണയാഗ്നി ഞാനെന്റെ കണ്ണീർക്കടലിനാൽ [6]
Et La Mer Et L’amour
കുടിനീരല്ലിതു വെറുമുപ്പാണയ്യേ!
(സുഗതകുമാരി — കടലു കാണാൻ പോയവർ)
വേഗം, സുഭഗദലങ്ങളുതിർന്നുപോം…
കേവലം മുള്ളുകൾകൊണ്ടുകീറുന്നു നീ
ജീവനെപ്പിന്നെ, വെറുക്കുന്നു നിന്നെഞാൻ.
(ജി. — ആ മരം)
വന്നു കൊണ്ടലറിടുമോളമേ കാണാനുള്ളൂ.
വാനിന്റെ കൂടാരത്തെ നൂറുനൂറായിച്ചീന്തും
വാത്യതൻ ഭയങ്കര രവമേ കേൾക്കാനുള്ളൂ.
(ജി. — കൽവിളക്ക്)
കേറിവന്നു കടലിൽ വെച്ചാക്രമിക്കുമ്പോൾ…
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
കടലിനു സമാനമാം ജീവിതം ഭീകരം.
(ഇടപ്പള്ളി — രാഗിണി)
കാലം പെരുമ്പറ മുഴക്കുന്ന സദിരുകൾ
സ്നേഹം സമുദ്രമെന്നറിയുക മനസ്വിനീ
സ്നേഹിപ്പവർക്കില്ല സ്വാസ്ഥ്യവും ശാന്തിയും.
(ഡി. വിനയചന്ദ്രൻ — പോവുക പ്രിയംവദേ)
വണയുക, തെന്നലണഞ്ഞു ചമ്പകത്തിൽ
(ആശാൻ — ലീല)
Water cools not love.
(Shakespeare — Sonnets)
പ്പൊന്നിൻ കളിത്തോണി മുങ്ങുമീവേളയിൽ…
(ചങ്ങമ്പുഴ — വ്യതിയാനം)
ആറ്റിലെക്കടവിങ്കൽ നീ
വന്നുടൻ കൈയാൽ നീക്കിയെൻ തോണി
കണ്ണുനീരിൻ കയങ്ങളിൽ.
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)