പ്രതികരണത്തെക്കുറിച്ച് ഒന്നുമാലോചിക്കാതെ കടന്നുകയറി പ്രേമിച്ചതിന്റെ കെടുഫലം അനുഭവിക്കുന്ന കാമുകൻ. അവളാണെങ്കിൽ സ്നേഹം പോയിട്ട് കനിവുപോലും കാട്ടാത്തവൾ. സ്വന്തം ഹൃദയവും മറ്റെന്തും അവൾക്കായടിപെടുത്തിയിട്ടും അവളനങ്ങുന്നില്ല. സങ്കടപ്പാട് നിറഞ്ഞ ചുറ്റുപാട്. ഒടുവിൽ ഗത്യന്തരമില്ലാതെ താനവളെ വിട്ടൊഴിയുന്നു. പക്ഷേ, പ്രശ്നം തീരുന്നില്ല: ഈ സ്നേഹ ശൂന്യയെ സ്നേഹിക്കാതിരിക്കാൻ ഇപ്പോഴും തനിക്കാവുന്നില്ല! പഴകിയ വിഷയങ്ങൾ പുതുമയോടെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ച കവിയാണ് ബെർനാർ ദ് വംതാദൂർ.
പ്രേമൗത്സുക്യം കലരും കുരുവി [1]
പൂഞ്ചിറകിട്ടടിച്ചിണയോടു
ചേർന്നു നിർവൃതി കൊൾവതു കാൺകേ [2]
ഞാനസൂയാലു താദൃശ ഭാഗ്യ- [3]
മോഹമെന്നിലാളുന്നൊരു തീയായ്.
പ്രേമത്തെക്കുറിച്ചേറെയറിയു-
ന്നാളീ ഞാനെന്നു മുന്നം നിനച്ചേൻ.
കഷ്ട, മെന്നാലതിലെന്നറിവ്
കഷ്ടിയാണെന്നു ബോദ്ധ്യമായിപ്പോൾ.
ഞാനപ്രാപ്യയിൽ പ്രേമമർപ്പിച്ചു [4]
യാതനകൾ സ്വയംവരിച്ചാറെ
പാടുപെട്ടിടുന്നിന്നു പിൻവാങ്ങാൻ
പക്ഷെ യെൻശ്രമ മത്രയും പാഴിൽ: [5]
ആകുന്നില്ലെനിക്കിസ്നേഹശൂന്യ-
യാകും പെണ്ണിനെ സ്നേഹിച്ചിടായ്വാൻ! [6]
ഞാനുമാകെയവളുടേതായി
മാത്രമല്ലവൾതാനും പ്രപഞ്ച-
മാകെത്താനുമവളുടെ മാത്രം.
ഇന്നീയാശയും ഭ്രാന്തുമല്ലാതെ [7]
യന്യമൊന്നുമില്ലെന്നുടേതായി. [8]
കാന്തിതാവുമവളുടെ കൺകൾ
കാണുവാനിടവന്നനാൾ തൊട്ടേ
ഇല്ലെനിക്കധികാരങ്ങളെൻ മേൽ,
അന്യനായ് ഞാനെനിക്കു തന്നേയും.
മിന്നീ കണ്ണാടിപോലെയക്കൺകൾ
കണ്ടതില്ല ഞാനെന്തെന്തവയിൽ!
കൺമയക്കും മുകുരമേ, നിന്നി-
ലെൻ മിഴികൾ പതിയുകയാലേ
അന്വഹം നെടുവീർപ്പുകൾ വിട്ടു
മന്യൂവിങ്കൽ മരിപ്പവനായ് ഞാൻ.
പണ്ടഴകിയ ‘നാർസിസ’ സ്സുറ്റു
കുണ്ടിനുള്ളിലകപ്പെട്ട പോലേ [9]
നിന്നിലേയ്ക്കു നിരന്തരം നോക്കി
കണ്ണുനീരിൻ കയത്തിൽ ഞാനാഴ്‌വൂ. [10]
കൂടീടുന്നു നിരാശതയിപ്പോൾ,
വിശ്വസിക്കില്ല ഞാനവരോതും
വാക്കുകളിനിമേലിലെന്നാളും.
എത്രമാത്രമവരെ ഞാൻ വാഴ്ത്തി
അത്രമാത്രമികഴ്ത്തുവേനിപ്പോൾ. [11]
ഇല്ലൊരുത്തിയുമൊറ്റവാക്കോതീ-
ട്ടില്ലെനിക്കായിത്തൽ സമക്ഷത്തിൽ. [12]
ഞാനവരെ വെറുക്കുന്നൊരുപോൽ
ഞാനവരെത്തിരസ്കരിക്കുന്നു.
ഇല്ല സംശയ മംഗനമാർക-
ളെല്ലാപേരുമേയിത്തരക്കാരാം.
മേതുമില്ലാത്തോളെൻ പ്രേമപാത്രം.
വ്യർത്ഥം ഞാനവളോടു ചെയ്തുള്ളോ-
രർത്ഥനകളഖിലവുമയ്യോ!
പ്രേമം പോകട്ടെ, കാരുണ്യംപോലും
കാട്ടിയില്ലവളെന്നൊടിന്നോളം [13]
സാധകമൊരുമാറ്റമവളിൽ
സാദ്ധ്യമാക്കുവാനൊന്നിനും മേലാ.
ഹാ, നിഹതനാകുന്നു നിമേഷം
തോറുമേ ഞാനവളൊരാളാലേ.
ആകയാൽ ഞാനവളെയും വിട്ടു
പോവേൻ, ഞാനവൾക്കാരുമേയല്ല.
ഭാഗ്യദോഷി, പ്രവാസിയാ, യീ ഞാൻ
പോവതെങ്ങെന്നെനിക്കറിയില്ല.
പക്ഷെ, വയ്യെനിക്കിപ്പൊഴും താനാ-
സ്നേഹശൂന്യയെ സ്നേഹിച്ചിടായ്വാൻ!
Quand Je Vois L’alouette Agiter
ചിറകു വിതിർത്ത കപോതിപോലണഞ്ഞാൾ.
(ആശാൻ — ലീല)
തേനടകൾ നിറഞ്ഞു വിങ്ങുമ്പോൾ.
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
ന്നായിട്ടലഞ്ഞു തകർന്നൊടുവിൽ
(ഇടപ്പള്ളി — പ്രതീക്ഷ)
കരൾ തകർന്നാശിച്ചു നിശ്വസിച്ചു.
(ചങ്ങമ്പുഴ — ആത്മഗീതം)
ശരിക്കും പ്രേമത്തിന്റെ ലഹരിയറിയാവു.
(യൂസഫലി കേച്ചേരി — ലഹരി)
എന്തുണ്ടു നിന്റെയായ്? ഒന്നുമാത്രം,
നിത്യം കെടാതെയെൻ ജീവനിൽക്കത്തുമീ-
യത്യന്ത തീവ്രമാമാധി മാത്രം.
(എൻ. വി. കൃഷ്ണവാരിയർ — ഒരു പ്രീഡിഗ്രിക്കാരന്റെ പ്രണയം)
വല്ലകിതകര്വോളം മീട്ടിനോക്കുവാനെന്യേ.
(ഇടപ്പള്ളി — ഏകാന്തകാമുകൻ)
എന്മനം പ്രേമസമ്പൂർണ്ണം ഞാനൊ-
രുന്മാദി ലോകത്തി, നെന്തു ചെയ്യും!
(ഇടപ്പള്ളി — അദൃശ്യപുഷ്പം)
Are of imagination all compact.
(Shakespeare — A Mid Summer Night’s Dream)
വാടു മീ മുല്ലമാലയും
പേറി ഞാനിതാ പോകയാണശ്രു-
ധാരയിൽ വീണ്ടും മുങ്ങുവാൻ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
തരുണീനാം മനസ്സിൽ മേവും കുടിലങ്ങൾ ആരറിഞ്ഞു!
(ഉണ്ണായി വാരിയർ — നളചരിത്രം ആട്ടക്കഥ)
പ്പാവകൾ, കൗടില്യമൂർത്തികൾ നാരികൾ.
(ചങ്ങമ്പുഴ — വേതാളകേളി)
ശിഥിലമായൊരെൻ ഹൃദയമീവിധം
പരമനഗ്നമായ് വലിച്ചെറിഞ്ഞു നിൻ
പരിഭവത്തിന്റെ പദതലങ്ങളിൽ.
ഇനിയുമെന്നിട്ടുമൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞു ചെല്ലുവാൻ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)