കലാകൗമുദി വാരിക 1979 ജൂലായ് 8 മുതൽ പതിനാറു് ലക്കങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതാണു് ഈ നോവൽ.
ടെലിഫോണിൽക്കൂടി വന്ന മധുരസ്വരം അപരിചിതമായിരുന്നു.
മിസ്റ്റർ മനോഹരൻ പ്ലീസ്.
മനോഹരൻ സ്പീക്കിംഗ്.
ടെലിഫോണിൽ നിശ്ശബ്ദത. ടെലിഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ആൾ പെട്ടെന്നു് അപ്രത്യക്ഷയായി. ടെലിഫോൺ ഒരു വിജനതയിലേയ്ക്കു ഘടിപ്പിച്ചപോലെ. അയാൾ, കാട്ടരുകിലെ വെളിംപ്രദേശത്തു കൂടി പോകുന്ന ടെലിഫോൺ കമ്പികൾ ഓർത്തു. ശ്രദ്ധിച്ചാൽ കാറ്റു് കമ്പികളിലുണ്ടാക്കുന്ന ശബ്ദം കേൾക്കാം. കാട്ടിലൊഴുകുന്ന അരുവിയുടെ സംഗീതവും മഴത്തുള്ളികൾ ഇലകളിൽ പതിക്കുന്ന ശബ്ദവും കേൾക്കാം. ചീവിടുകളുടെ ശബ്ദവും.
ടെലിഫോണിലൂടെ ഒരു നിശ്വാസത്തിന്റെ ശബ്ദം വന്നു.
മനു, ഞാൻ ആരാണെന്നറിയാമോ?
മനു! മനു എന്നു വിളിക്കുന്ന ഒരാൾ മാത്രമെ അയാൾക്കറിയു. അവളാകട്ടെ അയാളുടെ ജീവിതത്തിൽ നിന്നു് എന്നെന്നേക്കുമായി പോകുകയും ചെയ്തിരിക്കുന്നു. ടെലിഫോണിലൂടെ വന്ന ശബ്ദത്തിന്റെ ഉടമ അവളല്ലെന്നു് തീർച്ചയാണു്. അയാൾ ആലോചിച്ചു. ടെലിഫോണിനപ്പുറത്തു് തന്റെ മറുപടിയും പ്രതീക്ഷിച്ചു് ഒരു സ്ത്രീ നിൽക്കുന്നുണ്ടു്. അവളുടെ ആകാരത്തെപ്പറ്റി ഊഹിക്കാൻ അയാൾ ശ്രമിച്ചു. ആകാരം പോയി പേരു പോലും അറിയില്ല.
മറുഭാഗത്തു് അറിയാത്ത സ്ത്രീ കാത്തുനിൽക്കുമ്പോൾ അയാൾ ഓർമ്മയുടെ ഇടവഴിയിലേയ്ക്കു് ഊളിയിട്ടു. ആരും അയാളെ അത്ഭുതപ്പെടുത്താൻ പൊന്തിവന്നില്ല. അയാൾ പറഞ്ഞു.
എനിക്കോർമ്മ വരുന്നില്ല.
ടെലിഫോണിൽ ചിരി.
മുമ്പു് കണ്ടെങ്കിലല്ലെ ഓർമ്മ വരു. മനു എന്നെ മുമ്പു് കണ്ടിട്ടില്ലല്ലോ. നമ്മൾ ടെലിഫോണിൽക്കൂടി ഇതുവരെ സംസാരിച്ചിട്ടുമില്ല.
മനു എന്ന വിളി വീണ്ടും. അയാൾക്കു് പിന്നെ അധികം ആലോചിക്കേണ്ടിവന്നില്ല. അയാൾ സംശയിച്ചുകൊണ്ടു് ചോദിച്ചു.
ഊർമ്മിള?
അതെ.
വളരെ നേരിയ ശബ്ദം. ഒരു കീഴടങ്ങലിന്റെ ശാന്തത.
ഊർമ്മിള! അയാൾ ആലോചിച്ചു. സീമയുമായുള്ള തന്റെ തീവ്രബന്ധത്തിനിടയിൽ ഊർമ്മിള എന്ന താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പെൺകുട്ടിയുണ്ടായിരുന്നു. സീമ ഊർമ്മി എന്നു വിളിച്ചിരുന്ന, തനിയ്ക്കു് എന്നും അത്ഭുതത്തിന്റെ വറ്റാത്ത നീരുറവയായിരുന്ന പെൺകുട്ടി.
സീമയുടെ കത്തുണ്ടോ?
ഇല്ല.
പ്രതീക്ഷിക്കുന്നുമില്ല അല്ലെ.
അയാൾ ചിരിച്ചു. സീമ കത്തയക്കുമെന്നു് താൻ പ്രതീക്ഷിച്ചിരുന്നുവോ? അയാൾക്കു തന്നെ അറിയില്ല. സീമ കത്തയക്കുമെന്നു്, തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു് മുമ്പിൽ പ്രത്യക്ഷപ്പെടുമെന്നു് അയാൾ ആശിച്ചിരുന്നു. ആശയും പ്രതീക്ഷയും തമ്മിൽ എത്ര അടുത്ത ബന്ധമാണു്. ആശയിൽ തുടക്കം, പിന്നെ അതു് പ്രതീക്ഷക്കു് വഴിവെയ്ക്കുന്നു. പ്രതീക്ഷയില്ലെങ്കിൽ ജീവിതമില്ല. അയാൾ സീമയെ ഓർത്തു. അവൾ മിയ്ക്കവാറും ധരിക്കാറുള്ള പ്ലെയ്ൻ സാരികൾ ഓർത്തു. സാരികളിൽ അവൾ ഉപയോഗിച്ചിരുന്ന ചായക്കൂട്ടു് പുരണ്ടതായ പാടുകൾ ഉണ്ടായിരുന്നു. അവൾ വസ്ത്രധാരണത്തിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. പലപ്പോഴും അവളുടെ കൈകളിലോ, മുഖത്തോ, തലമുടിയിലോ ഉള്ള ചായം താനാണു് മായ്ച്ചു കൊടുക്കാറു്.
ഊർമ്മിള ടെലിഫോണിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അയാൾക്കു് ചില സന്ദർഭങ്ങളിൽ ഒരു കാര്യവും അധികനേരം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. മൂളുന്നുണ്ടെങ്കിലും ശ്രദ്ധ പതറിപ്പോകുന്നു. കുറെ കഴിഞ്ഞു് ബൈ ബൈ പറഞ്ഞു് ടെലിഫോൺ വെച്ചതു് മാത്രം ഓർമ്മയുണ്ടു്.
മനസ്സു് അലഞ്ഞുതിരിഞ്ഞു് എത്തുന്നതു് തുറന്നിട്ട ഒരു ജനവാതിലിലാണു്. വിജനതയിലേക്കു തുറന്നിട്ട അഴിയില്ലാത്ത ജനൽ. അതിൽ പുറത്തേയ്ക്കാഞ്ഞു നിൽക്കുന്ന പ്രതീക്ഷാനിർഭരമായ മുഖമുള്ള ഒരു പെൺകുട്ടി.
അതു് സീമ ആദ്യം വരച്ച ചിത്രങ്ങളിലൊന്നാണു്. ആ ചിത്രം അയാൾ തന്റെ കിടപ്പറയുടെ ചുമരിൽ തൂക്കിയിട്ടുണ്ടു്. ആ കുട്ടി പ്രതീക്ഷിക്കൂന്നതു് ആരെയുമല്ല, അവളുടെ തന്നെ ഏകാന്തതയെയാണു്. അവൾ ഏകാന്തതയുമായി പ്രേമത്തിലാണു്. സീമ പറയാറുണ്ടു്. എനിക്കു് ആരേയും കാണാതെ, ആരോടും സംസാരിക്കാതെ ദിവസങ്ങൾ തന്നെ ഇരിക്കാം. കുട്ടിക്കാലത്തു് മഴത്തുള്ളികൾ പുരക്കു മുകളിൽ വീഴുന്ന ശബ്ദവും കേട്ടു് ഞാൻ പകൽ മുഴുവൻ മുറിയിൽ വാതിലടച്ചിരിക്കാറുണ്ടു്. മുറിയിലിരുന്നു് പുറത്തു് കാറ്റു് മരത്തലപ്പുകളെ ഉലയ്ക്കുന്നതും, ശക്തിയായ മഴത്തുള്ളികൾ ചെരിഞ്ഞു വീഴുന്നതും മനസ്സിൽ ധ്യാനിക്കാറുണ്ടു്. മനു അങ്ങിനെ ചെയ്യാറുണ്ടോ? കുന്നിൻചെരുവിലെ അവസാനിക്കില്ലെന്നു തോന്നിക്കുന്ന ചരൽപ്പാതയിൽ ഒരു കുടയും പിടിച്ചു് ഏകയായി നടക്കുന്നതു് അടച്ചിട്ട മുറിയിൽക്കിടന്നു് ആലോചിക്കാറുണ്ടോ? കുട പിടിച്ചതുകൊണ്ടു് നനയാതിരിക്കുന്നില്ല. പിന്നെ കുട എന്തിനു്? അതു് ആകാശം കാണാതിരിക്കാനാണു്. കാരണം എനിക്കു് ആകാശത്തെപ്പറ്റി ആലോചിക്കണം. കറുത്ത മേഘങ്ങൾ കൂത്തുമറയുന്ന ആകാശം.
അയാളുടെ കൈകളിൽ കിടന്നു് മുഖം നെഞ്ചിൽ അമർത്തിക്കൊണ്ടു് അവൾ പറയാറുണ്ടു്. മനു ഈ നിമിഷങ്ങളുടെ നിറമെന്താണെന്നറിയാമോ?
അവൾ നിമിഷങ്ങൾക്കു് നിറങ്ങൾ കൊടുക്കാറുണ്ടു്. അതു് അവളുടെ മനസ്സിൽ സ്വയം വരികയാണത്രെ. സൂര്യനെ നോക്കി കണ്ണടച്ചാൽ സൂര്യന്റെ നിഴൽ നമ്മുടെ കണ്ണിനു മുമ്പിൽ കാണില്ലെ. അതു് നിറം മാറിക്കൊണ്ടിരിക്കും. ആദ്യം ചുവപ്പു്, പിന്നെ മഞ്ഞ, പിന്നെ പച്ച അങ്ങിനെ. അതുപോലെത്തന്നെയാണു് നിമിഷങ്ങളുടെ നിറങ്ങളും. ഒരു നിറവും അധികം സമയം നിലനിൽക്കുന്നില്ല.
മനോഹരൻ നിശ്വസിച്ചു. സീമയെപ്പറ്റി കുറെക്കാലത്തിനു ശേഷം ഓർക്കുകയാണു്. അവളുടെ ഓർമ്മ ഒരു മരപ്പെട്ടിയിലിട്ടു് തട്ടിൻപുറത്തിട്ട കൗതുകവസ്തുവെപ്പോലെ മനസ്സിൽ നഷ്ടപ്പെട്ടിരിക്കയായിരുന്നു. ഇടയ്ക്കു് തട്ടിലെ മാറാല നീക്കി, പെട്ടിമേലുള്ള പൊടി തുടച്ചു് തുറക്കുമ്പോൾ ആ വസ്തു ഒട്ടും തിളക്കവും പുതുമയും വിടാതെ അതിൽ കിടക്കുന്നതു കാണുന്നു.
ഊർമ്മിള ഫോൺ ചെയ്യാൻ എന്താണു് കാരണം? അവളും തന്നെപ്പോലെ നഷ്ടപ്പെട്ട സ്നേഹത്തിന്റെ ഓർമ്മയിൽ ആശ്വാസം തേടുകയാണോ? സീമയും ഊർമ്മിളയും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്നയാൾക്കറിയാം. കുറച്ചൊരു ആശ്വാസത്തിനു വേണ്ടിയാണോ അവൾ തനിക്കു് ടെലിഫോൺ ചെയ്തതു? താനാണെങ്കിൽ ആശ്വസിപ്പിക്കാനായി ഒന്നും പറഞ്ഞതുമില്ല. അവളുടെ ഫോൺനമ്പർ കൂടി അന്വേഷിച്ചില്ല. പെട്ടെന്നു് ഊർമ്മിളയെ കാണാൻ അയാൾ ആഗ്രഹിച്ചു. അവളെ കണ്ടു് സംസാരിക്കാൻ, താൻ സീമയെ എത്ര സ്നേഹിച്ചിരുന്നുവെന്നു പറയാൻ അയാൾ ആഗ്രഹിച്ചു.
അതുപോലെ സീമയുടെ പെട്ടെന്നുള്ള തിരോധാനത്തിന്റെ കാരണവും ഒരു പക്ഷേ, അറിഞ്ഞേക്കാം.
മനോഹരൻ പിറ്റേന്നും ഊർമ്മിളയുടെ ഫോൺ കാത്തിരുന്നു. ഉണ്ടായില്ല. അങ്ങിനെ ദിവസങ്ങൾ പിന്നിടവേ അയാൾ ആ ആശയും ഉപേക്ഷിച്ചു.
ഊർമ്മിളയുടെ ഫോൺ വന്നുവെന്നതു് ഒരു സ്വപ്നം മാത്രമായിരുന്നെന്നു് അയാൾ സ്വയം ആശ്വസിച്ചു. ഉണരുന്നതിനു മുമ്പു കണ്ട ഒരു സ്വപ്നം മാത്രം. മുഴുമിപ്പാൻ കഴിയില്ലെന്നറിയാവുന്ന സ്വപ്നം.
അങ്ങിനെയിരിക്കെ ഒരു ദിവസം ടെലിഫോണിലൂടെ ആ ശബ്ദം വീണ്ടും വന്നു.
മനു, മനസ്സിലായോ ആരാണെന്നു്?
ഊർമ്മി!
പിന്നെ നിശ്ശബ്ദത. കൊടുങ്കാറ്റിന്റെ സംഗീതം. മഴത്തുള്ളികളുടെ ശൈത്യം.
വീണ്ടും സീമയുടെ ഓർമ്മകൾ.
ഊർമ്മിള എന്തേ പിന്നീടു് ഫോൺ ചെയ്യാതിരുന്നതു?
ഒന്നുമില്ല.
വീണ്ടും നിശ്ശബ്ദത.
ഊർമ്മിള എവിടെ നിന്നാണു് സംസാരിക്കുന്നതു?
എന്റെ ഓഫീസിൽ നിന്നു്.
എവിടെ?
നരിമാൻ പോയിന്റിൽ.
ടെലിഫോൺ നമ്പർ തരു.
കഴിഞ്ഞ പ്രാവശ്യത്തെ മാതിരി ഊർമ്മിള ടെലിഫോൺ വെയ്ക്കുമെന്നും പിന്നെ ദിവസങ്ങളോളം നിൽക്കുന്ന മൗനമുണ്ടാകുമെന്നും അയാൾ ഭയന്നു. അയാൾക്കീ മൗനം സഹിക്കാൻ പറ്റുന്നില്ല. ഊർമ്മിളയെ കാണണമെന്നും സീമയെപ്പറ്റി സംസാരിക്കണമെന്നും അയാൾക്കു് വളരെ മോഹമുണ്ടായിരുന്നു. ഒരു പക്ഷേ, സീമയെപ്പറ്റി തനിയ്ക്കു് മനസ്സിലാവാതിരുന്ന പലതും ഊർമ്മിളക്കറിയാമെന്നു് അയാൾ കരുതി. അവൾ സീമയെന്ന നിഗൂഢതയുടെ താക്കോലാണു്. ആ താക്കോൽ കളഞ്ഞു കുളിക്കാൻ വയ്യ. അയാൾ ചോദിച്ചു.
നമുക്കു് നേരിട്ടു് കണ്ടു് സംസാരിക്കാമോ?
സംസാരിക്കാമല്ലൊ.
ഊർമ്മിള എവിടെയാണു് താമസിക്കുന്നതു?
മനുവിനറിയാവുന്ന സ്ഥലം തന്നെ. അന്തേരിയിൽ ആ ഹോസ്റ്റലിൽ.
സീമ ആദ്യം താമസിച്ചിരുന്നിടത്തോ?
അതെ.
സീമ എന്ന വാക്കു് വീണ്ടും ഒരു മാന്ത്രികലോകം തുറന്നു. സീമയുടെ സ്റ്റുഡിയോ അവളുടെ മുറി തന്നെയായിരുന്നു. ഒരരുകിലിട്ട കിടക്കയിൽ സീമ പെയിന്റു ചെയ്യുന്നതും നോക്കിക്കിടക്കുക അയാൾക്കിഷ്ടമായിരുന്നു. പെയിന്റ് ചെയ്യാൻ തുടങ്ങുമ്പോൾ അവൾ സംസാരിക്കാൻ തുടങ്ങും. പിന്നീടു് അതിൽ മുഴുകുമ്പോൾ അവൾ എല്ലാം മറക്കുന്നു. വാക്കുകൾ വിരളമാവുകയും അവൾ പരിസരം തന്നെ മറക്കുകയും ചെയ്യുന്നു. പിന്നെ മണിക്കൂറുകൾ കഴിഞ്ഞു് അവൾ തലയുയർത്തി നോക്കുമ്പോൾ അവളെ നോക്കിക്കിടക്കുന്ന മനോഹരനെ കാണുമ്പോൾ പറയും.
അയ്യോ എന്റെ പയ്യൻ ഇവിടെയുണ്ടായിരുന്നു അല്ലെ? ഞാൻ തീരെ മറന്നു. സൃഷ്ടി സ്വാർത്ഥമാണല്ലെ. സ്വന്തം പ്രേമം കൂടി മറക്കുന്നു.
പിന്നെ അവളുടെ പ്രേമപ്രകടനങ്ങളാണു്. ഓരോ ചിത്രം കഴിയുമ്പോഴും അവൾ വളരെ വിശ്രമിച്ചു കാണാറുണ്ടു്. മറിച്ചു് ഒരു പെയിന്റിങ്ങ് തുടങ്ങിവെച്ചാലോ, അതു പകുതിയാക്കി നിർത്തേണ്ടിവന്നാലോ അവൾ വളരെ അസ്വസ്ഥയാവാറുണ്ടു്.
എയർകണ്ടീഷൻ ചെയ്ത റെസ്റ്റോറണ്ടിനു പുറത്തു് ചായ്പിൽ മേശകളിട്ടതിൽ ഒന്നിനു മുമ്പിൽ അയാൾ കാത്തിരുന്നു. പുറത്തു് നിരത്തിൽ വൈകുന്നേരത്തെ തിരക്കായിരുന്നു. അതു നോക്കി നിൽക്കാൻ അയാൾക്കിഷ്ടമായിരുന്നു. നോക്കി നിൽക്കെ ഒരു ജീൻസും ടോപ്പും ധരിച്ചു് വലിയ ഗോഗിൾസും ഇട്ട ഒരു പെൺകുട്ടി ഫുട്പാത്തിൽ നിന്നു് റെസ്റ്റോറണ്ടിലേക്കു് തിരിഞ്ഞു. അതു് ഊർമ്മിളയായിരിക്കുമെന്നു് അയാൾ തീർച്ചയാക്കി. പക്ഷേ, അവൾ അയാളേയും കടന്നു് ചുമരരുക്കിലിരുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്തേക്കു് പോയി. ഒട്ടും അറിയാത്ത ഒരു പെൺകുട്ടിയെ കാത്തിരിക്കുക രസകരമായ ഒരനുഭവമാണു്. അവളുടെ പ്രായമറിയില്ല, മുഖച്ഛായ അറിയില്ല, അവൾ എന്തു് വസ്ത്രമാണു് ധരിച്ചിരിക്കുന്നതെന്നറിയില്ല.
ഊർമ്മിളയോടു് ചോദിക്കേണ്ട കാര്യങ്ങളെല്ലാം അയാൾ മനസ്സിൽ കുറിച്ചുവെച്ചു. സീമ എവിടെയാണെന്നാണു് അറിയേണ്ടതു്. അതിനു് തൃപ്തികരമായ വല്ല മറുപടിയും കിട്ടുമോ എന്നു് ഒരു നിശ്ചയവുമില്ല. സീമ എന്തിനാണു് തന്നെ ഉപേക്ഷിച്ചു പോയതെന്നതു് ഇപ്പോഴും അയാൾക്കു് ഒരു രഹസ്യമാണു്. അവൾ പറയാറുണ്ടു്, എല്ലാ ബന്ധങ്ങൾക്കും ഒരു പരിധി വരെ മാത്രമെ പോകാൻ പറ്റു. ഞാൻ മനുവിന്റെ ഒപ്പം വളരെ സന്തോഷവതിയാണു്. ജീവിതത്തിൽ മുമ്പൊന്നും ഇത്ര സന്തോഷമുണ്ടായിട്ടില്ല. ഇനി ഭാവിയിൽ ഉണ്ടാവുമെന്നും തോന്നുന്നില്ല. സന്തോഷമുള്ള നിമിഷങ്ങൾ എനിക്കു് അധികകാലം തുടർന്നു കിട്ടില്ല. അതു് എന്റെ മേലുള്ള ഒരു ശാപമാണു്. സീമ പലപ്പോഴും കടംകഥയായാണു് സംസാരിച്ചിരുന്നതു്. അവൾ ഒരിക്കലും വിശദീകരണങ്ങൾ നൽകിയിരുന്നില്ല. കൂടുതൽ കുത്തിച്ചോദിച്ചാൽ അവൾ ഒരു ചുംബനം കൊണ്ടു് അയാളെ നിശ്ശബ്ദനാക്കും. എന്തിനു് ഭാവിയെപ്പറ്റി അന്വേഷിക്കണം? നമ്മൾ ഈ നിമിഷത്തിൽ സന്തുഷ്ടരല്ലെ?
ഊർമ്മിള ആറുമണിക്കു് വരാമെന്നാണു് പറഞ്ഞിരുന്നതു്. സമയം ആറേകാൽ ആയിരിക്കുന്നു. പുറത്തു് തെരുവു് ഒരു പഴകി പൊടിപിടിച്ച പെയിന്റിംഗ് പോലെ ആയിരുന്നു. ഇനി തെരുവുവിളക്കുകളും പീടികകളുടെ പുറമെയുള്ള നിയോൺ വിളക്കുകളും തെരുവിനെ പ്രകാശമയമാക്കുന്നവരെ ചിത്രം മങ്ങിത്തന്നെയിരിക്കും.
പെട്ടെന്നു് ആൾക്കൂട്ടത്തിൽ നിന്നു് ഒരു പെൺകുട്ടി റെസ്റ്റോറണ്ടിലേക്കു കടന്നു അയാളെ നോക്കി ചിരിച്ചു. അവൾ മഞ്ഞനിറത്തിലുള്ള സാരിയാണുടുത്തിരുന്നതു്. പുള്ളികളുള്ള ബ്ലൗസും. അവൾക്കു് വളരെ ഭംഗിയുണ്ടെന്നയാൾ പെട്ടെന്നു് മനസ്സിലാക്കി. തന്റെ മനസ്സിൽ ഭംഗിയുള്ള കുട്ടിയല്ല ഉണ്ടായിരുന്നതെന്നയാൾ അദ്ഭുതത്തോടെ ഓർത്തു. എന്തായിരിക്കാം കാരണം? സീമയ്ക്കു് വലിയ ഭംഗിയൊന്നുമുണ്ടായിരുന്നില്ല. അവൾ ഇരുനിറമാണു്. മേക്കപ്പു പോയി, തലമുടി മര്യാദയ്ക്കു് ഒതുക്കിവെക്കാൻ പോലും അവൾ മിനക്കെടാറുണ്ടായിരുന്നുമില്ല.
ഊർമ്മിള നടന്നുവന്നു് അയാൾക്കു മുമ്പിൽ മേശക്കപ്പുറത്തുള്ള കസേരയിൽ ഇരുന്നു. മേശമേൽ കൈ കുത്തി കൈകൊണ്ടു് കവിളുകൾ താങ്ങി അയാളെ നോക്കി ചിരിച്ചു.
മനു, ഞാനാണു് ഊർമ്മിള.
അയാൾ ഒരു ദീർഘനിശ്വാസത്തോടെ കസേരയിൽ ചാഞ്ഞിരുന്നു. പെട്ടെന്നുണ്ടായ അന്തർവേഗം അമർത്താൻ അയാൾ പണിപ്പെടുകയായിരുന്നു. ആ നിമിഷത്തിൽ അയാൾക്കു സീമയെപ്പറ്റി പലതും ചോദിക്കണമെന്നുണ്ടു്. നൂറു ചോദ്യങ്ങൾ. കുറച്ചു നേരത്തേക്കു് അയാൾക്കു് സംസാരിക്കാൻ പറ്റിയില്ല. പിന്നെ നിവർന്നിരുന്നു ചോദിച്ചു.
എന്താണു് കഴിക്കുന്നതു?
മനു എന്താണു് കഴിക്കുന്നതു?
കാഫി.
എനിക്കു വിശക്കുന്നുണ്ടു്. കുറച്ചു് ചീസ് സാന്റ്വിച്ചും ഓർഡർ ചെയ്യു.
അയാൾ ചിരിച്ചു. അവളുടെ തുറന്ന പെരുമാറ്റം അയാൾക്കിഷ്ട്ടപ്പെട്ടു. അയാൾ ശ് ശ് ശബ്ദമുണ്ടാക്കി വെയ്റ്ററെ വിളിച്ചു് ചീസ് സാന്റ്വിച്ചും കാപ്പിയും ഓർഡർ കൊടുത്തു. വെയ്റ്റർ പോയപ്പോൾ ഊർമ്മിള ചോദിച്ചു.
ഇനി പറയു എന്താണു് സംസാരിക്കാനുള്ളതു?
പെട്ടെന്നയാൾ നിരാശനായി. പ്രതീക്ഷിച്ച ഉത്തരങ്ങളൊന്നും കിട്ടാൻ പോകുന്നില്ലെന്ന ഒരു ഭൂതോദയം അയാൾക്കുണ്ടായി. വരാൻ പോകുന്ന നൈരാശ്യത്തെപ്പറ്റി, ദുരന്തത്തെപ്പറ്റിയുള്ള ദുഃഖമയമായ മുന്നറിയിപ്പു്. അതിന്റെ നിഴലിൽ അയാൾ മയങ്ങിക്കിടക്കവേ ഊർമ്മിള വീണ്ടും ചോദിച്ചു.
എന്താണു് ഒന്നും മിണ്ടാത്തതു?
അയാൾ ചോദിച്ചു.
സീമ എവിടെയാണു്?
ഇപ്രാവശ്യം നിശ്ശബ്ദയായതു് ഊർമ്മിളയായിരുന്നു. അവൾ പ്രതീക്ഷിച്ച ചോദ്യമായിരുന്നെന്നും പക്ഷേ, അതിനു് ഉത്തരം തയ്യാറാക്കിയിരുന്നില്ലെന്നും വ്യക്തം. അവൾ സാവധാനത്തിൽ തനിക്കറിയില്ലെന്ന മട്ടിൽ ചുമൽ കുലുക്കി.
കോട്ടയ്ക്കകത്തെ തുറക്കാൻ തുടങ്ങിയ വാതിലുകൾ വീണ്ടും അടയ്ക്കപ്പെട്ടു. ആ പടുകൂറ്റൻ വാതിലിനു നേരെ നിസ്സഹായനായി നോക്കി നിൽക്കെ അയാൾ ഊർമ്മിളയുടെ പതിഞ്ഞ ശബ്ദം കേട്ടു.
എനിക്കറിയില്ല മനു.
പുറത്തു് ഒരായിരം വിളക്കുകൾ ഇതിനകം കണ്ണു തുറന്നിരുന്നു. ഇരുട്ടിയതെപ്പോഴാണു്?
വരച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിൽ ചായക്കൂട്ടു് തട്ടിമറിയുന്ന പോലെയാണു് രാത്രിയാവുക. സീമ പറയാറുണ്ടു്. പെട്ടെന്നാണു് അതു് സംഭവിക്കുക. നാം കരുതലില്ലാതിരിക്കുന്ന നിമിഷത്തിൽ. നാം അറിയാതെ. കുട്ടിക്കാലത്തു് ഞാൻ എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഉറങ്ങാൻ തുടങ്ങുന്ന സമയം കണ്ടുപിടിക്കാൻ വേണ്ടി ശ്രമിക്കാറുണ്ടു്. പക്ഷേ, ഒരിക്കലും കഴിയാറില്ല. അങ്ങിനെ ശ്രദ്ധിച്ചു കിടക്കെ എന്തെങ്കിലും വിചാരധാരയിൽ അകപ്പെട്ടു പോകുന്നു. എന്തു ശ്രദ്ധിച്ചാണു് കിടന്നിരുന്നതെന്നു തന്നെ മറന്നു പോകുന്നു. പിന്നെ ഉണരുമ്പോഴാണു് ഒരു ജാള ്യതയോടെ നിരാശയോടെ ഓർമ്മ വരുക, ഉറങ്ങിയ നിമിഷം കണ്ടു പിടിച്ചില്ലെന്നു്.
മനുവിനു് എത്രത്തോളം വിഷമമുണ്ടെന്നെനിക്കറിയാം. ഊർമ്മിള പറയുകയാണു്. ഞാൻ വരാൻ പാടില്ലായിരുന്നു.
ഊർമ്മിള വന്നതു നന്നായി.
മനോഹരൻ പറഞ്ഞു. അയാൾ കരുതിക്കൂട്ടി ഊർമ്മി എന്നു വിളിക്കാതിരുന്നു.
സീമ എവിടെയാണെന്നറിയില്ലെങ്കിൽക്കൂടി, സീമയെപ്പറ്റി മറ്റു പലതും ഊർമ്മിളയ്ക്കു് പറഞ്ഞു തരാൻ കഴിയുമായിരിക്കും. ഇല്ലെ?
എനിയ്ക്കു് കാര്യമായിട്ടൊന്നും അറിയില്ല.
സാന്റ്വിച്ചും കാപ്പിയും എത്തിയിരുന്നു. സാന്റ്വിച്ച് തിന്നു കൊണ്ടിരിക്കെ അയാൾ ചോദിച്ചു.
നീ എന്തിനാണു് ടെലിഫോൺ ചെയ്തതു? നാം തമ്മിൽ നേരിട്ടു് പരിചയം ഇല്ലല്ലൊ.
ഊർമ്മിള ഒന്നം പറഞ്ഞില്ല. മറുപടി പറയാൻ ഒന്നുമില്ലെന്നു് മനോഹരൻ ഓർത്തു. സീമയും ഊർമ്മിളയുമായുള്ള ബന്ധം താനും സീമയുമായുള്ള ബന്ധത്തോളം അടുത്തതായിരുന്നുവെന്നയാൾക്കറിയാം. അപ്പോൾ സീമയെപ്പറ്റി ഓർമ്മ വന്നപ്പോൾ കുറച്ചു് ആശ്വാസത്തിനു വേണ്ടി തനിക്കു ഫോൺ ചെയ്തതാവാം. ഒരു തണലിനു വേണ്ടി. അൽപം തണുപ്പിനു വേണ്ടി. അതിൽ അസാധാരണമായൊന്നുമില്ല.
എല്ലാം അദ്ഭുതമായിരിക്കുന്നു. മനോഹരൻ പറഞ്ഞു. സീമ ഒരു മുന്നറിയിപ്പും തരാതെയാണു് പോയതു്.
എന്താണുണ്ടായതു? ഊർമ്മിള ചോദിച്ചു. പോകുന്നതിനു മുമ്പു് സീമ എന്താണു് പറഞ്ഞതു?
മനോഹരൻ ആലോചിക്കുകയായിരുന്നു. രണ്ടു കൊല്ലം മുമ്പു് നടന്നതാണു്. പക്ഷേ, ഓർമ്മകൾക്കു് ഒരു കോട്ടവും തട്ടിയിട്ടില്ല. മനോഹരൻ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം അവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ മുറി അടച്ചിട്ടു കണ്ടു. മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ വീട്ടുടമസ്ഥ ചോദിച്ചു.
നിങ്ങളല്ലെ മിസ്റ്റർ മനോഹരൻ?
അതെ.
ഇതാ ഒരു കത്തുണ്ടു്. സീമ ഇവിടെ നിന്നു മാറിയിരിക്കന്നു.
കത്തു വളരെ ചെറുതായിരുന്നു.
എന്നിലെ ശാപത്തെപ്പറ്റി പറയാറില്ലെ മനു, സുഖത്തിന്റെ നിമിഷങ്ങൾ അധികകാലം ഉണ്ടാവില്ലെന്ന ശാപം. ആ ശാപം ഫലിക്കുകയാണു്. ഞാൻ പോകുന്നു. എനിക്കു് വേറൊരു നഗരത്തിൽ ജോലി കിട്ടിയിട്ടുണ്ടു്. ആർട്ട് ടീച്ചറായി. എന്നെപ്പറ്റി അന്വേഷിക്കാതിരിക്കു.
മനു തന്ന സുഖനിമിഷങ്ങൾക്കു് (അവ നിരവധിയാണു്) ഞാൻ എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. അല്ലെങ്കിൽ മനുവിനോടു് എന്തിനു നന്ദി പറയുന്നു അല്ലെ? ദയവു ചെയ്തു് എന്നെപ്പറ്റി അന്വേഷിക്കാതിരിക്കുക. ബോംബെയിൽ ആർക്കും ഞാൻ എവിടെയാണെന്നതിനെപ്പറ്റി അറിയില്ല.
സ്നേഹത്തോടെ ചുംബനങ്ങളോടെ, മനുവിന്റെ മാത്രം സീമ.
സീമ എനിയ്ക്കു് സംസാരിക്കാൻ കൂടി അവസരം തന്നില്ല. അവൾ എഴുതിയ കത്തിലാകട്ടെ അവളെപ്പറ്റി അന്വേഷിക്കരുതെന്നുമായിരുന്നു. സീമ പോകുന്നതിനു മുമ്പു് ഊർമ്മിള കണ്ടിരുന്നോ?
ഇല്ല.
എന്താണു് പോകാൻ കാരണമെന്നറിയുമോ?
ഇല്ല. മനുവിനറിയില്ലെങ്കിൽ പിന്നെ എനിക്കാണോ അറിയുക.
സീമ എല്ലായ്പ്പോഴും ഒരു കടങ്കഥ പോലെയാണു് സംസാരിക്കാറു്.
ആട്ടെ മനു സീമയെ എങ്ങിനെയാണു് പരിചയപ്പെട്ടതു?
ഒരു പെയിന്റിംഗ് എക്സിബിഷനിൽ വെച്ചു്. അവളുടെ ഒറ്റയ്ക്കുള്ള എക്സിബഷനായിരുന്നു. ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ വെച്ചു്.
ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ സീമയുടെ രണ്ടാമത്തെ എക്സിബിഷനായിരുന്നു. മനോഹരൻ മിയ്ക്കവാറും മൂന്നു മണിയ്ക്കു് ഓഫീസിൽ നിന്നു് കുറച്ചു നേരത്തേയ്ക്കു് പുറത്തിറങ്ങാറുണ്ടു്. മിക്കവാറും എല്ലാ ദിവസവും പോയിരുന്നതു് ആർട്ട് ഗ്യാലറിയിലേയ്ക്കായിരുന്നു. എന്നും എന്തെങ്കിലും എക്സിബിഷൻ ഉണ്ടാവും. ഒന്നുകിൽ പെയിന്റിംഗ് അല്ലെങ്കിൽ ശിൽപങ്ങൾ. അല്ലെങ്കിൽ ഫോട്ടോഗ്രാഫി. അന്നു പോയപ്പോൾ സീമയുടെ എക്സിബിഷനായിരുന്നു. ഇടത്തുവശത്തെ ഹാളിൽ. അയാൾ ചെന്നപ്പോൾ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. വാതിലിന്നരികിലിട്ട മേശയ്ക്കു മുമ്പിൽ സീമ ഇരിയ്ക്കുന്നു. ഹാളിൽ അവിടേയുമിവിടേയുമായി രണ്ടു മൂന്നു പെൺകുട്ടികൾ നില്ക്കുന്നുണ്ടു്. മേശമേൽ നിന്നു് സൈക്ലോസ്റ്റൈൽ ചെയ്ത കാറ്റലോഗ് എടുക്കുമ്പോൾ അയാൾ ചോദിച്ചു.
നിങ്ങളാണോ പെയിന്റർ?
അതെ.
അയാൾ ഓരോ പെയിന്റിംഗായി നോക്കാൻ തുടങ്ങി. നോക്കിക്കൊണ്ടിരിക്കെ അവളുടെ ചിത്രങ്ങളിലെയെല്ലാം സ്ഥായിയായ ഭാവം ഏകാന്തതയാണെന്നയാൾക്കു തോന്നി. ചക്രമോടിച്ചു പോകുന്ന കുട്ടി, വള വിൽപ്പനക്കാരൻ, പട്ടം പറപ്പിക്കുന്ന ചെറുപ്പക്കാരി മുതലായ മൂർത്തങ്ങളായ ചിത്രങ്ങൾ തൊട്ടു് അമൂർത്തങ്ങളായ കോംപൊസിഷനുകൾവരെ ഈ വാസ്തവം വെളിപ്പെടുത്തി. ഗ്യാലറി ഒരു വട്ടം ചുറ്റി വാതിലിനടുത്തെത്തിയപ്പോൾ സീമ അതേ ഇരിപ്പു തന്നെയാണു്. ഹാളിലുണ്ടായിരുന്ന മറ്റു പെൺകുട്ടികൾ പുറത്തു് പോയിരുന്നു. കാറ്റലോഗ് തിരിച്ചേൽപ്പിക്കുമ്പോൾ അയാൾ പറഞ്ഞു.
നന്ദി. എനിയ്ക്കു് വളരെ ഇഷ്ടപ്പെട്ടു.
താങ്ക്സ്.
പിന്നെയും എന്തെങ്കിലും പറയണമെന്നും, അവളുമായി കൂടുതൽ പരിചയപ്പെടണമെന്നും അയാൾക്കുണ്ടായിരുന്നു. പക്ഷേ, അതൊന്നും ചെയ്യാതെ അയാൾ പുറത്തു് കടന്നു. പിറ്റെ ദിവസവും മൂന്നുമണിയായപ്പോൾ അയാൾ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ പോയി. സീമ തലേ ദിവസത്തെ അതേ ഇരിപ്പു തന്നെ. ഹാൾ, ഒരു വിദേശദമ്പതികൾ ഉണ്ടെന്നതൊഴിച്ചാൽ ഒഴിഞ്ഞു കിടന്നിരുന്നു. അയാൾ സീമയോടു് പറഞ്ഞു.
ഗുഡ് ആഫ്റ്റർ നൂൺ.
അവൾ തല പൊന്തിച്ചു. ഗുഡ് ആഫ്റ്റർ നൂൺ. വീണ്ടും വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലേക്കു് തല താഴ്ത്തി. പെട്ടെന്നു് എന്തോ സംശയം വന്ന പോലെ അവൾ മുഖമുയർത്തി അയാളെ നോക്കി.
ഇന്നലെ വന്നിരുന്നു അല്ലെ?
അതെ.
ഞാൻ പേരു ചോദിക്കാൻ മറന്നു പോയി.
മനോഹരൻ.
മലയാളിയാണല്ലെ? ഞാനും മലയാളി തന്നെ. പക്ഷേ, എന്നിൽ മലയാളിയായി ഒന്നും ഇല്ല.
അയാൾ ചിരിച്ചു.
അയാൾ നടക്കാൻ തുടങ്ങിയപ്പോൾ സീമയും ഒപ്പം വന്നു. കാൻവാസുകൾ നോക്കി നടക്കെ അയാൾ ചോദിച്ചു.
എന്തിനാണു് ഏകാന്തതയെ ഇത്രയധികം പ്രകീർത്തിക്കുന്നതു?
ഞാൻ പ്രകീർത്തിക്കുകയല്ല. അതെന്റെ സ്വഭാവമാണു്. ഒരമ്മയുടെ മുഖച്ഛായ മകൾക്കു് കിട്ടുന്ന പോലെ എന്റെ ചിത്രങ്ങൾക്കു കിട്ടുകയാണു്. ഞാനതു് ആദ്യം മനസ്സിലാക്കിയിരുന്നില്ല. പിന്നെ മറ്റുള്ളവർ പറയുമ്പോഴാണു് മനസ്സിലാവുന്നതു്.
ആരാണു് ഈ എക്സിബിഷൻ നടത്താൻ സഹായിച്ചതു?
ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ സ്നേഹിതകളുണ്ടായിരുന്നു. അവരെല്ലാം ജോലിയുള്ളവരാണു്, എല്ലാം ശരിയാക്കിക്കഴിഞ്ഞപ്പോൾ ഞാൻ അവരോടു് പൊയ്ക്കൊള്ളാൻ പറഞ്ഞു.
ഒരു പെയിന്റിംഗിനു താഴെ സോൾഡ് എന്നെഴുതിയതു കണ്ടു അയാൾ ചോദിച്ചു.
പെയിന്റിംഗ്സ് ധാരാളം വിൽക്കാറുണ്ടോ?
അധികമൊന്നുമില്ല. കഴിഞ്ഞ എക്സിബിഷനിൽ നാലെണ്ണം വിറ്റു. അതൊരു നല്ല കാര്യമാണു്. ഈ ചിത്രം ഇന്നലെ ഒരാൾ വാങ്ങിയതാണു്. ഒരു പാർസി. പാർസികൾ സ്വതവേ പ്രത്യേക അഭിരുചിയുള്ളവരാണു്. അതുകൊണ്ടു് അയാൾക്കീ പെയിന്റിംഗിൽ താൽപര്യമുണ്ടായതിൽ അദ്ഭുതമില്ല.
ആ പെയിന്റിംഗ് ഒരു മത്സ്യക്കാരിയുടേതായിരുന്നു. മുമ്പിൽ കൊട്ടയിലെ മത്സ്യവുമായിരിക്കുന്ന മൂക്കുത്തിയിട്ട മത്സ്യക്കാരിയുടെ അരികിൽ അത്രയും തന്നെ ഗൗരവത്തോടെ ഇരിക്കുന്ന പൂച്ച. പൂച്ചയുടെയും മീൻകാരിയുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവുക പൂച്ച മത്സ്യം വിൽക്കാനിരിക്കുകയും മത്സ്യക്കാരി മത്സ്യം തട്ടിയെടുത്തോടാൻ നിൽക്കുകയുമാണെന്നാണു്.
മനോഹരൻ ചിരിച്ചു.
നിങ്ങൾ വല്ല പത്രറിപ്പോർട്ടറോ ആർട്ട് ക്രിട്ടിക്കോ ആണോ?
രണ്ടുമല്ല. മനോഹരൻ പറഞ്ഞു. എന്താണു് ആർട്ട് ക്രിട്ടിക്കുകളെ ഇഷ്ടമല്ലെ?
ഇഷ്ടക്കേടൊന്നുമില്ല. ഇഷ്ടമാണെന്നു തന്നെ പറയാം. ഞങ്ങളുടെ തൊഴിലിനു് അവർ കുറെയൊക്കെ ആവശ്യമാണു്.
എവിടെയാണു് നിങ്ങളുടെ സ്റ്റുഡിയോ?
ഞാൻ താമസിക്കുന്നിടത്തു തന്നെയാണു്. സയനിൽ.
ഒറ്റക്കാണോ താമസിക്കുന്നതു?
ഒരു വയസ്സായ സിന്ധിദമ്പതികളുടെ കൂടെ. അവർ ഒരു മുറി വാടകയ്ക്കു് തന്നിരിക്കയാണു്.
വിദേശികൾ അവരുടെ നേരെ നടന്നുവന്നു. അവർക്കു് സീമയോടു് എന്തോ ചോദിക്കാനുണ്ടായിരുന്നു.
ഞാൻ പോകുന്നു. എന്റെ ഓഫീസ് തൊട്ടടുത്തു തന്നെയാണു്. ഞാൻ ഇനിയും വരാം. മനോഹരൻ പറഞ്ഞു.
നന്ദി.
അയാൾ പിന്നീടു് ദിവസവും അവളെ കണ്ടു. അഞ്ചുമണിക്കു് ഓഫീസ് വിട്ടുവന്നാൽ അയാൾ അവളെ കാന്റീനിൽ ചായ കുടിക്കാൻ ക്ഷണിക്കും. പിന്നെ എട്ടുമണിക്കു് എക്സിബിഷൻ അടയ്ക്കുന്ന വരെ അയാൾ ഹാളിൽ സീമയോടൊപ്പമുണ്ടാവും. എട്ടു മണിക്കു് വി. ടി. സ്റ്റേഷനിൽ അവളെ ട്രെയിൻ കയറ്റിയ ശേഷമേ അയാൾ വീട്ടിലേയ്ക്കു് പോകാറുള്ളു. ആറു ദിവസമായി ഇതു് ഒരു മുറ പോലെ അയാൾ അനുഷ്ഠിച്ചു. സീമയുടെ സാമീപ്യം അയാൾക്കു് എന്തോ ഒരു പ്രത്യേക വികാരമാണുണർത്തിയതു്. അയാൾ ഒരു കാലത്തു് ശിൽപങ്ങളുണ്ടാക്കിയിരുന്നു. ഒരു ഹോബിയായി തുടങ്ങിയതാണു്. ഒരു ഹോബിയായിത്തന്നെ അവസാനിക്കുകയും ചെയ്തു. പ്രത്യേകിച്ചും ഹെൻറിമൂറിന്റെ ശിൽപ്പങ്ങൾ കാണാനിടയായതോടെയാണു് അയാൾ അതു് നിർത്തിയതു്. തന്റെ മനസ്സിലുള്ള രൂപങ്ങൾക്കു് പലതിനും തന്നേക്കാൾ പ്രഗൽഭരായ ശിൽപികൾ രൂപം നൽകിയിട്ടുണ്ടെന്നയാൾക്കു മനസ്സിലായി. ഇതിനെപ്പറ്റി പറഞ്ഞപ്പോൾ സീമ പറഞ്ഞു.
നിർത്തിയതു് എന്തായാലും ശരിയായില്ല. മറ്റുള്ളവർ നമ്മേക്കാൾ നന്നായി ചെയ്യുന്നുണ്ടെന്നതു കൊണ്ടു് നമ്മൾ നിർത്തേണ്ട കാര്യമൊന്നുമില്ല. ആട്ടെ മനോഹരന്റെ കയ്യിൽ മുമ്പുണ്ടാക്കിയതു വല്ലതും ബാക്കിയുണ്ടൊ?
ഉണ്ടെന്നയാൾ പറഞ്ഞു.
അവൾക്കതു കാണിച്ചുകൊടുക്കാമെന്നയാൾക്കു് വാഗ്ദാനം ചെയ്യേണ്ടിവന്നു.
ഈ ആറു ദിവസത്തെ പരിചയം അയാൾക്കു് ആത്മീയമായ ഒരു സമ്പന്നതയുണ്ടാക്കി. എക്സിബിഷൻ കഴിഞ്ഞു് വിൽക്കാതെ ബാക്കി വന്ന പെയിന്റിംഗുകൾ വീട്ടിലെത്തിക്കാൻ അവളെ സഹായിച്ച ശേഷം അവളോടു് വിട ചോദിക്കുമ്പോൾ അയാൾക്കറിയാമായിരുന്നു താൻ അവളുടെ അടുത്തേയ്ക്കു് വീണ്ടും പോകുമെന്നു്.
ഊർമ്മിള അപ്പോഴും അയാളെ നോക്കിയിരിക്കയായിരുന്നു. അനുതാപത്തോടെ. അവൾ അവസാനത്തെ കഷ്ണം സാന്റ്വിച്ചും വായിലിട്ടു് ചവച്ചുതിന്നു് കാപ്പി മോന്തിയ ശേഷം പറഞ്ഞു.
ആവൂ, ഞാൻ വിശന്നു മരിച്ചു പോകുമായിരുന്നു.
ഇവിടെ അടുത്തു് എവിടെയാണു് അണ്ടർടേക്കർ?
അവൾ ഉറക്കെ ചിരിച്ചു.
ഊർമ്മിളയോടു് സംസാരിക്കുക എളുപ്പമാണെന്നയാൾക്കു് മനസ്സിലായി. ചില പെൺകുട്ടികളോടയാൾക്കു് സംസാരിക്കാനേ പറ്റാറില്ല. അവരുടെ മുഖഭാവത്തിലുള്ള പ്രത്യേകതയോ, സംസാരിക്കുമ്പോഴുള്ള അംഗ വിക്ഷേപങ്ങളോ എന്തോ അതിനു തടസ്സമായി നിലകൊണ്ടു. ഇതു് വളരെ കുട്ടിക്കാലം മുതൽക്കുള്ള സ്വഭാവമായിരുന്നു. ഒരിക്കൽ കുട്ടിക്കാലത്തു് വീട്ടിൽ വന്ന ഒരു സ്ത്രീയേയും അവരുടെ പത്തുപതിനഞ്ചു വയസ്സുള്ള മകളേയും പറഞ്ഞു വിടാൻ വേണ്ടി അയാൾ നിർത്താതെ കരയുകയുണ്ടായിട്ടുണ്ടു്. ആ പെൺകുട്ടിയെ ഉപദ്രവിയ്ക്കുകയും ചെയ്തിട്ടുണ്ടു്. അവസാനം ഒരു നീണ്ട സുഹൃതു് സന്ദർശനവും പരിപാടിയിട്ടു വന്ന അവർക്കു് ചായ കുടിക്കാൻ കൂടി നിൽക്കാതെ സ്ഥലം വിടേണ്ടി വന്നു. അതിനെപ്പറ്റി പിന്നീടു്, കുറച്ചുകൂടി മുതിർന്നപ്പോൾ ആലോചിച്ചപ്പോൾ താൻ വളരെ ഹീനമായാണു് അവരോടു് പെരുമാറിയതെന്നു തോന്നിയിട്ടുണ്ടു്. പക്ഷേ, അയാൾക്കതിൽ ഒന്നു ചെയ്യാനില്ലായിരുന്നു.
ഊർമ്മിള പേപ്പർ നാപ്കിൻ കൊണ്ടു് അവളുടെ ചുണ്ടുകൾ തുടയ്ക്കുകയാണു്. അവൾ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടായിരുന്നില്ല. അവളെപ്പോലെ പരിഷ്ക്കാരിയായ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരദ്ഭുതമായിരുന്നു. അയാൾക്കവളെ കൂടുതൾ ഇഷ്ടപ്പെട്ടു വരികയായിരുന്നു. സീമയെപ്പെറ്റി കൂടുതൽ അറിവു് ഊർമ്മിളയിൽ നിന്നു് കിട്ടുമെന്ന മോഹം അയാൾ തീരെ വിട്ടിട്ടുണ്ടായിരുന്നതുമില്ല. സാവധാനത്തിൽ അവൾ പറയുമായിരിക്കും.
സീമ അവളുടെ പെയിന്റിംഗുകളെല്ലാം എന്താണു് ചെയ്തതു?
അവൾ പോകുന്നതിന്റെ തലേ ദിവസം പെയിന്റിംഗുകളെല്ലാം എങ്ങോട്ടോ കൊണ്ടു പോയി എന്നാണു് വീട്ടുടമസ്ഥ പറഞ്ഞതു്.
അറുപതിലധികം പെയിന്റിംഗുകളുണ്ടായിരുന്നു.
എനിക്കറിയില്ല. ഊർമ്മിള പറഞ്ഞു പക്ഷേ, അവളുടെ മുഖത്തു് ഒരു അസ്ഥിരതയുണ്ടായിരുന്നു. അവൾ സത്യം മറച്ചു വെയ്ക്കുകയാണെന്നയാൾക്കു തോന്നി.
ഊർമ്മിള പറയു നിനക്കറിയാം. സീമയെ കാണാൻ പറ്റില്ലെങ്കിൽക്കൂടി എനിക്കവളുടെ പെയിന്റിംഗ്സെങ്കിലും കണ്ടുകൂടെ?
മനോഹരൻ പറഞ്ഞതു് അവളെ സ്പർശിച്ചെന്നു തോന്നുന്നു.
ആദ്യത്തെ സംശയത്തിനു ശേഷം ഊർമ്മിള പറഞ്ഞു.
അതെല്ലാം ഒരു സ്വകാര്യ ഗ്യാലറിയിൽ ഏൽപ്പിച്ചിരിക്കയാണു്. പോകുന്നതിനു മുമ്പു് എനിക്കെഴുതി പോസ്റ്റ് ചെയ്ത കത്തിൽ ആ അഡ്രസ്സുണ്ടായിരുന്നു.
എവിടെയാണാ ഗ്യാലറി?
കൊളാബയിലാണു്. അഡ്രസ്സ് ഞാൻ ഫോണിൽ അറിയിക്കാം.
ഇംഗ്ലീഷ് ശൈലിയിൽ ഉണ്ടാക്കിയ ഓടിട്ട പഴയ കെട്ടിടം കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. ഗെയ്റ്റിൽ പിച്ചളത്തകിടിൽ ആ പേർ ആലേഖനം ചെയ്തിട്ടുണ്ടു്. എൻ. കെ. ജബവാല. ഒരു പാർസി. ഗെയ്റ്റു കടന്നാൽ നടവഴിക്കു ഇരുവശത്തും തോട്ടമാണു്. പുൽത്തകിടിയിൽ ഒരു കോൺഗ്രീറ്റ് തൂക്കിന്മേൽ ഊഞ്ഞാൽ കെട്ടിയിരുന്നു. ഒരു വയസ്സൻ നനക്കുകയാണു്. അയാൾ മനോഹരനെ ഒന്നു നോക്കി. തിരിഞ്ഞുനിന്നു് വീണ്ടും നനക്കാൻ തുടങ്ങി. മുറ്റത്തു് ഒരു പഴയ ആസ്റ്റിൻ കാർ കിടന്നിരുന്നു. പഴയതാണെങ്കിലും നന്നായി വെച്ചിട്ടുണ്ടതു്. ചവിട്ടുപടിയുടെ ഇടത്തു വശത്തു് ഒരു സ്ത്രീയുടെ പ്രതിമയുണ്ടായിരുന്നു. രണ്ടടി ഉയരം വരുന്ന ആ പ്രതിമയുടെ കയ്യിൽ പിടിച്ച പാത്രത്തിലൂടെ ഒരു കാലത്തു് വെള്ളമൊഴുകിയിട്ടുണ്ടാകണം. കാരണം താഴെ സിമന്റുകൊണ്ടു് ഒരു ചാലുണ്ടു്. ആ ചാൽ കുറച്ചകലെ പെട്ടെന്നവസാനിക്കുന്നു.
വാതിൽ തുറന്നുകിടക്കയാണു്. അയാൾ ബെല്ലിനു വേണ്ടി നോക്കി. എവിടെയും കണ്ടില്ല. തുറന്നിട്ട വാതിലിന്മേൽ അയാൾ ഉറക്കെ മുട്ടി ശബ്ദമുണ്ടാക്കി. ആരും വന്നില്ല. അയാൾ തിരിച്ചു് തോട്ടക്കാരനെ നോക്കി. അയാളെക്കൊണ്ടു് ആരെയെങ്കിലും വിളിപ്പിക്കാമെന്ന ഉദ്ദേശത്തോടെ. തോട്ടക്കാരനാകട്ടെ കുനിഞ്ഞു് വെള്ളം നനയ്ക്കുന്നതിൽ വ്യാപൃതനായിരിക്കുന്നു.
അയാൾ കാർപ്പറ്റിട്ട സ്വീകരണ മുറിയിലേക്കു കടന്നു. മുറിയാകെ അതിമോടിയോട സജ്ജീകരിച്ചിരുന്നു. മരസ്സാമാനങ്ങളെല്ലാം പോയ കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. സ്വീകരണമുറിയുടെ ഇടതു വശത്തും വലതുവശത്തും ഓരോ മുറികളിലേക്കു് തുറന്നിട്ട വാതിലുകൾ. മുറികളിലും ആരുമുണ്ടായിരുന്നില്ല.
എന്തു ചെയ്യണമെന്നറിയാതെ അയാൾ സംശയിച്ചു നിന്നു. വാതിലിന്മേൽ ഒരിയ്ക്കൽ കൂടി കൊട്ടി ശബ്ദമുണ്ടാക്കി. അപ്പോൾ ഏതോ ഒരു വാതിലിൽക്കൂടി ഒരു പണിക്കാരി പ്രത്യക്ഷപ്പെട്ടു. വെള്ള സാരിയുടുത്ത ആ സ്ത്രീ വന്നതു് തന്റെ വാതിൽക്കലുള്ള കൊട്ടൽ കേട്ടല്ലെന്നയാൾക്കു മനസിലായി.
ആരെയാണു് കാണേണ്ടതു?
മിസ്സിസ്സ് ജബവാലയുണ്ടോ?
ഇരിക്കു.
ആ സ്ത്രീ അകത്തേക്കു പോയി.
അയാൾ കയ്യുള്ള ഒറ്റ സോഫയിൽ പോയിരുന്നു. എന്തുകൊണ്ടോ അയാൾക്കു് മിസിസ് ജബാവാല കുറച്ചു കഴിഞ്ഞാൽ വന്നാൽ മതിയെന്നു തോന്നി. ചുറ്റുമുള്ള പഴമക്കിടയിൽ, സോഫയുടെ പതുപതുപ്പിൽ അങ്ങിനെ കുറെ നേരം ഇരിക്കാൻ അയാൾക്കു തോന്നി. അങ്ങിനെയിരിക്കുമ്പോഴാണു് അയാൾ ചുമരിൽ തൂക്കിയ പെയിന്റിംഗുകൾക്കിടയിൽ ആ ചിത്രം കണ്ടതു്. സീമയുടെ ഒരു പെയിന്റിങ്. സീമയുടെ ഓരോ പെയിന്റിങും അയാളുടെ മനസിൽ മിഴിവോടെയുണ്ടായിരുന്നു. അയാൾ എഴുന്നേറ്റു് പെയിന്റിംഗിനു ചുവട്ടിൽ പോയി നിന്നു. ആ ചിത്രം സീമ മനോഹരനുമായി പരിചയപ്പെടുന്നതിനു തൊട്ടുമുമ്പു് വരച്ചതായിരുന്നു. ഉണങ്ങി ഇല കൊഴിഞ്ഞ മരങ്ങളിൽ പൂക്കൾ. ‘ശിശിരത്തിൽ വസന്തം’ എന്നു പേരിട്ട ആ ചിത്രം അവളുടെ രണ്ടാമത്തെ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.
അയാൾ തിരിച്ചു വന്നിരുന്നപ്പോഴേക്കു് മിസിസ് ജബാവാല വന്നു.
നിങ്ങൾ എന്നെക്കാണാൻ വന്നതാണെന്നു പറഞ്ഞു?
മിസിസ് ജബാവാല?
അതെ.
എന്റെ പേരു് മനോഹരൻ എന്നാണു്.
ഇരിക്കു.
അയാൾ ഇരുന്നു. അവർ അയാൾക്കടുത്തായി ഇടത്തുവശത്തിട്ട സോഫയിൽ ഇരുന്നു. അവരും വെള്ള വസ്ത്രങ്ങളാണുടുത്തിരുന്നതു്. വെളുത്ത സാരി, സ്ലീവ്ലെസ് ബ്ലൗസ്. കൈകളുടെ പേശികൾ മെലിഞ്ഞു തൂങ്ങി തുടങ്ങിയിരുന്നു. തലമുടി ബോബു ചെയ്തിരിക്കയാണു്. ഒരു അറുപതു വയസ്സെങ്കിലും ആയിട്ടുണ്ടാകണം അവർക്കു്.
ഞാൻ സീമയുടെ സ്നേഹിതനാണു്. സീമയുടെ ചില പെയിന്റിങ്സ് ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു് അടുത്തു് അറിയാൻ കഴിഞ്ഞു. അവയെല്ലാം ഒന്നു കാണാനും, സീമയെപ്പറ്റി വല്ല വിവരവും നിങ്ങൾക്കുണ്ടോ എന്നന്വേഷിക്കാനുമാണു് ഞാൻ വന്നതു്.
പരിചാരിക ഒരു ട്രേയിൽ ചായ കൊണ്ടുവന്നു് അവരുടെ മുമ്പിൽ വെച്ചു് തിരിച്ചുപോയി. മിസ്സിസ് ജബാവാല കുനിഞ്ഞു് ചായ കൂട്ടുവാൻ തുടങ്ങി. അര സ്പൂൺ പഞ്ചസാര കെറ്റിലിൽ ഇട്ടു് ഇളക്കി. അവർ ചായ അരിപ്പയുപയോഗിച്ചു് രണ്ടു കപ്പുകളിലേക്കൊഴിച്ചു.
പാൽ പാകത്തിനൊഴിച്ച ശേഷം അവർ ചോദിച്ചു.
ഷുഗർ?
ഒരു സ്പൂൺ.
അവർ ഒരു കപ്പിൽ മാത്രം പഞ്ചസാരയിട്ടു.
എന്റെ ദേഹത്തിൽ ഒരു ഷുഗർ ഫാക്ടറിയുണ്ടു്. അവർ ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. പൈതൃകമാണു്.
ചായ കുടിച്ചുകൊണ്ടിരിക്കെ അവർ പറഞ്ഞു.
സീമയുടെ പെയിന്റിങ്സ് എല്ലാം ഇവിടെത്തന്നെയുണ്ടു്. എല്ലാം നന്നായി സൂക്ഷിച്ചിട്ടുണ്ടു്. പക്ഷേ, സീമയെപ്പറ്റി എനിക്കു് ഒന്നും അറിയില്ലെന്നു പറയേണ്ടി വന്നതിൽ വ്യസനമുണ്ടു്. എവിടെയാണെങ്കിലും അവൾക്കു് നന്മവരട്ടെ.
അയാൾ ഒരു നിശ്വാസത്തോടെ നിവർന്നിരുന്നു.
വേറൊരു വാതിൽകൂടി അടഞ്ഞിരിക്കുന്നു. സീമയുടെ പെയിന്റിങ്സ് കാണുക മാത്രമാണു് തന്റെ ഉദ്ദേശ്യമെന്നു് ആ നിമിഷം വരെ സ്വയം വഞ്ചിക്കപ്പെടാൻ അയാൾ ശ്രമിച്ചിരുന്നു.
അവൾ വളരെ അത്ഭുതകരമായ വിധത്തിലാണു് ഇവിടെ നിന്നു് അപ്രത്യക്ഷയായതു്. മിസ്സിസ്സ് ജബാവാല തുടർന്നു. ഒരു ദിവസം അവൾ ഫോൺ ചെയ്തു. ആന്റീ ഞാനെന്റെ പെയിന്റിങ്സ് അങ്ങോട്ടു കൊണ്ടു വരട്ടെ. എനിക്കു് കുറച്ചു ദിവസത്തേക്കു് ബോംബെക്കു പുറത്തു പോകണം. ഞാൻ പറഞ്ഞു, കൊണ്ടുവന്നോളു, ഇതു് നിന്റെ വീടു തന്നെയാണെന്നു്.
രണ്ടു മണിക്കൂറിനുള്ളിൽ അവൾ ഇവിടെ എത്തി. അവളുടെ പെയിന്റിങ്സ് എല്ലാം മാലിയെക്കൊണ്ടു് അകത്തെടുപ്പിച്ചു വെച്ചു. ചായ കുടിക്കാൻ കൂടി നിൽക്കാതെ യാത്ര പറഞ്ഞിറങ്ങി. പോകുന്നതിനു മുമ്പു് അവൾ എനിക്കു് ഉമ്മ തന്നു. പിറ്റെ ദിവസം അവളുടെ കത്തുകിട്ടി, ബോംബെയിൽനിന്നു് എഴുതിയതു തന്നെയാണു്. ആന്റി ഞാൻ എന്നെന്നേക്കുമായി യാത്ര പറഞ്ഞു പോവുകയാണു്. ഞാൻ സുരക്ഷിതമായിരിക്കും. അതുകൊണ്ടു് എന്നെപ്പറ്റി വിഷമിക്കരുതു്. അന്വേഷിക്കുകയുമരുതു്.
അത്ര മാത്രം. പാവം കുട്ടി, ദൈവം അവൾക്കു നന്മവരുത്തട്ടെ. വരു.
അവർ എഴുന്നേറ്റു കൊണ്ടു പറഞ്ഞു. ഞാൻ അവളുടെ പെയിന്റിങ്സ് കാണിച്ചു തരാം.
അവർ ഇടത്തുവശത്തുള്ള വാതിൽ കടന്നു് അകത്തു കടന്നു. മനോഹരൻ അവരെ അനുഗമിച്ചു. ഇടത്തെ മുറിയിൽ മരത്തിന്റെ സർപ്പിളമായ ഒരു കോണി. ചൂടിയുടെ കാർപ്പറ്റിട്ട ആ കോണി കയറിയെത്തുന്നതു് വിശാലമായൊരു ഹാളിലേക്കാണു്. ഹാളിന്റെ നാലു ചുമരുകളും സീമയുടെ പെയിന്റിംഗുകൾ കൊണ്ടു് നിറഞ്ഞിരിക്കയാണു്. ചിത്രങ്ങളെല്ലാം വെച്ച ക്രമം അയാൾക്കിഷ്ടപ്പെട്ടു. നിറങ്ങളെപ്പറ്റി നല്ല ബോധമുള്ള ഒരാൾ ചെയ്തതായിരിക്കണം.
നിങ്ങൾ ഇതെല്ലാം നോക്കിയ ശേഷം താഴെ വരു.
ശരി.
അവർ പൊയ്ക്കഴിഞ്ഞു. ഒറ്റക്കായപ്പോൾ മനോഹരൻ ചുറ്റും നടന്നു നോക്കി. എല്ലാം അയാൾക്കു പരിചിതമായ ചിത്രങ്ങളായിരുന്നു. സീമ ഒരായിരം കൈകൾ കൊണ്ടയാളെ ആലിംഗനം ചെയ്യുന്ന പോലെ മനോഹരനു തോന്നി. ഓരോ ചിത്രവും അയാളിൽ ഓർമ്മകൾ ഉണർത്തി. ഓരോ ചിത്രത്തിനും മുമ്പിൽ അയാൾ ധ്യാനനിരതനായ പോലെ നിന്നു. ആ ചിത്രങ്ങൾ അയാളുമായി സംവേദനം നടത്തി. അങ്ങിനെ നടന്നു കൊണ്ടിരിക്കെ ഒരു ചിത്രത്തിനു മുമ്പിൽ അയാൾ നിന്നു. ഓർമ്മകൾ പെട്ടെന്നു് അയാളെ വിഷമിപ്പിച്ചു. ഉയർന്നു വന്ന തേങ്ങൽ അടക്കാനയാൾക്കു കഴിഞ്ഞില്ല. അതയാളുടെ തന്നെ ചിത്രമായിരുന്നു. ഒരു പോർട്രെയ്റ്റ്. ചുവപ്പിനു പ്രാധാന്യം നൽകി ആ പോർട്രെയ്റ്റ് വരച്ച ദിവസം അയാൾ ഓർത്തു.
ഒരു ഞായറാഴ്ചയായിരുന്നു അതു്. അയാൾ രാവിലെ സീമയെ കാണാൻ പോയി. ഒരാഴ്ചയായി അവളെ കണ്ടിട്ടില്ലായിരുന്നു. വളരെ തിരക്കു പിടിച്ച ആഴ്ചയായിരുന്നു. അതിനിടക്കു് സീമ രണ്ടു പ്രാവശ്യം ടെലിഫോൺ ചെയ്തുവെന്ന വിവരവും അയാൾക്കു് കിട്ടിയിരുന്നു.
വാതിൽ തുറന്ന ഉടനെ അവൾ പറഞ്ഞു.
ഞാൻ വിചാരിച്ചു മനു എന്നെ ഉപേക്ഷിച്ചു എന്നു്.
ഞാൻ എന്റെ സീമയെ ഉപേക്ഷിക്കുകയോ? അതൊരിക്കലുമുണ്ടാവില്ല.
അയാൾ അവളെ ആലിംഗനം ചെയ്തു് അമർത്തി ചുംബിച്ചു. ഒരാഴ്ച വിട്ടുനിന്നതിലുള്ള ആവേശം രണ്ടു പേരിലുമുണ്ടായിരുന്നു. അങ്ങിനെയുള്ള സന്ദർഭങ്ങൾ എളുപ്പം കിടക്കയിലാണവസാനിക്കാറു്. അവർ ആലിംഗന ബദ്ധരായി ഉറങ്ങിപ്പോയി. ഉണർന്നതു് മൂന്നു മണിക്കായിരുന്നു. അപ്പോഴും അന്യോന്യം കരവലയത്തിലായിരുന്നു. അയാൾ പറഞ്ഞു.
എനിക്കു് വിശക്കുന്നു.
ഞാനിപ്പോൾ വല്ലതും ഉണ്ടാക്കാം. അയാളെ ചുബിച്ചുകൊണ്ടു് സീമ പറഞ്ഞു. പാവം പയ്യൻ. വല്ലാതെ വിശക്കുന്നുണ്ടാവും അല്ലെ?
അവൾ എഴുന്നേറ്റു് വസ്ത്രങ്ങൾ ഓരോന്നായി ധരിച്ചു. അയാൾ അപ്പോഴും നഗ്നനായി പുതപ്പിനടിയിൽ കിടന്നു. സാരിയുടുത്ത ശേഷം അവൾ സാന്റ്വിച്ചും ചായയും ഉണ്ടാക്കുന്നതയാൾ കിടന്നുകൊണ്ടു് നോക്കി.
ചായ കുടിക്കുമ്പോൾ അവൾ പറഞ്ഞു.
നോക്കു മനുവിന്റെ മുഖം ഉറങ്ങി ചീർത്തിരിക്കുന്നു. നല്ല ഭംഗിയുണ്ടു്. ഞാനീ മുഖമൊന്നു് വരക്കട്ടെ. എന്നാൽ മനു ഇതു മാതിരി ദിവസങ്ങളോളം വരാഞ്ഞാലും എനിക്കു് മനുവിനെ കാണാമല്ലൊ.
ഒരാഴ്ചയായി അവൾ ഒന്നും വരച്ചിരുന്നില്ല.
പാലറ്റിൽ ചായക്കൂട്ടുണ്ടാക്കുമ്പോൾ അവൾ പറഞ്ഞു. ഈ നിമിഷങ്ങളുടെ നിറമെന്താണെന്നറിയാമോ? ചുവപ്പു്. ഞാൻ മനുവിനെ ചുവപ്പിലാണു് വരക്കാൻ പോകുന്നതു്.
‘എ പോർട്രെയ്റ്റ് ഇൻ റെഡ്.’ എന്ന പേരിൽ പിന്നീടവൾ പ്രദർശനത്തിനു വെച്ച ആ ചിത്രം വരച്ചു കഴിഞ്ഞപ്പോൾ രാത്രി വൈകിയിരുന്നു. അന്നയാൾ അവളുടെ ഒപ്പമാണു് ഉറങ്ങിയതു്. അവർ വീണ്ടും രാത്രി സ്നേഹിച്ചു. രാവിലെ അയാൾ പോകുന്നതിനുമുമ്പു് അവൾ പറഞ്ഞു.
മനു ഞാനെത്ര സന്തോഷവതിയാണെന്നോ? മനു ഒരിക്കലും എന്നെ ഉപേക്ഷിക്കരുതു്.
ഇപ്പോൾ ആ ചിത്രത്തിനു മുമ്പിൽ നിൽക്കുമ്പോൾ ഓർമ്മകൾ അയാളുടെ കണ്ണുകളെ നനച്ചു. ഞാൻ നിന്നെ ഉപേക്ഷിച്ചിട്ടില്ല. നീ എന്നെയാണു് ഉപേക്ഷിച്ചതു്. അയാൾ സ്വയം പറഞ്ഞു. എന്തിനു്?
കോണിയിറങ്ങി താഴത്തെത്തിയപ്പോൾ എതിരെ കണ്ണാടിയിൽ അയാളുടെ മുഖം കണ്ടു. കണ്ണുകൾ കലങ്ങിയിരുന്നു. തൂവാലയെടുത്തു് കണ്ണു് ഒരിക്കൽക്കൂടി തുടച്ചു് അയാൾ സ്വീകരണ മുറിയിൽ പോയിരുന്നു. മിസിസ്സ് ജബാവാല പെട്ടെന്നു് വരരുതെന്നയാൾ ആഗ്രഹിച്ചു. പക്ഷേ, താമസിയാതെ അവർ വന്നു് പഴയ സ്ഥാനത്തു് ഇരുന്നു. അയാൾ കോണിയിറങ്ങുന്ന ശബ്ദം അവർ കേട്ടിരിക്കണം. കുറച്ചു നേരത്തേക്കു് അവർ ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, അവരും കരയുകയായിരുന്നെന്ന തോന്നൽ അയാൾക്കുണ്ടായി. അവരുടെ കണ്ണുകളും കലങ്ങിയിരുന്നു. എന്തായിരിക്കും ഇവരും സീമയും തമ്മിലുള്ള ബന്ധം?
സീമയെ എങ്ങിനെയാണു് പരിചയം? മനോഹരൻ ചോദിച്ചു.
സീമ ഞങ്ങൾക്കു് ഒരു മകളെപ്പോലെയാണു്. ഞങ്ങൾക്കു് മക്കളൊന്നുമില്ല. കുറച്ചുകാലം അവൾ ഇവിടെ താമസിച്ചിട്ടുണ്ടു്. പിന്നെ അവൾക്കു് സ്വന്തമായി, സ്വതന്ത്രയായി താമസിക്കണമെന്നു് തോന്നി മാറിത്താമസിച്ചു. ദൈവം അവൾക്കു് നന്മ വരുത്തട്ടെ.
യാത്ര പറഞ്ഞിറങ്ങുമ്പോൾ മിസിസ്സ് ജബാവാല പറഞ്ഞു.
മിസ്റ്റർ മനോഹരൻ നിങ്ങൾക്കു് എപ്പോഴും സ്വാഗതം. വരാൻ തോന്നുമ്പോഴെല്ലാം വരു.
തോട്ടത്തിൽ പുൽത്തകിടിക്കു് നനച്ചു കഴിഞ്ഞു് ഇപ്പോൾ ഒരു കുറിയ കൈക്കോട്ടുമായി തോട്ടക്കാരൻ ഏതോ ചെടികൾ നടാനുള്ള തടം ഒരുക്കുകയാണു്.
മനോഹരൻ ഓർത്തു. ഒരു പാർസി കുടുംബത്തെപ്പറ്റി സീമ പറഞ്ഞിരുന്നു.
പാർസികൾ വളരെ മതവിശ്വാസികളാണു്. സീമ പറയാറുണ്ടു്. എന്തും അവർക്കു് ദൈവം സൂക്ഷിക്കാൻ കൊടുത്ത മുതലായിട്ടാണവർ കരുതുന്നതു്. തിരിച്ചേൽപ്പിക്കപ്പെടേണ്ട മുതൽ. അതു കാരണം ഒരു മാതിരി ട്രസ്റ്റുകളിലെല്ലാം നമുക്കു് പാർസികളെ കാണാം. എനിക്കു് ഒരു പാർസി കുടുംബത്തെ അറിയാം. എന്നെ സ്വന്തം മകളെപ്പോലെയാണു് അവർ കരുതുന്നതു്.
മനോഹരൻ ഓർത്തു. താൻ ഒരിക്കലും സീമയുടെ പരിചയക്കാരെയോ സ്നേഹിതരെയോ പരിചയപ്പെടാൻ ശ്രമിച്ചിരുന്നില്ല. അവരെപ്പറ്റി കൂടുതലറിയാൻ ആഗ്രഹിച്ചിരുന്നതുമില്ല. ഊർമ്മിളയെപ്പറ്റി അയാൾ മനസ്സിലാക്കിയിരുന്നു. പക്ഷേ, അവളുമായി പരിചയപ്പെടാൻ അയാൾ ശ്രമിച്ചിരുന്നില്ല. സീമ അയാളുടെ ഒരു സ്വകാര്യസ്വത്തായിരുന്നു. അവർ തമ്മിലുള്ള ബന്ധവും അവരുടെ മാത്രം സ്വകാര്യമായിരുന്നു. അവർ രണ്ടുപേരും വളരെയധികം അന്യോന്യം ഉടമസ്ഥതാബോധമുള്ളവരായിരുന്നു.
ഒരിക്കൽ അവൾ അവളുടെ കുട്ടിക്കാലത്തെപ്പറ്റി വളരെയധികം സംസാരിച്ചു. അന്നു് അവളുടെ മൂഡ് അങ്ങിനെയായിരുന്നിരിക്കണം. അവളുടെ അമ്മ ജീവിച്ചിരിപ്പില്ലെന്നു പറഞ്ഞതു് അന്നായിരുന്നു.
അമ്മ എപ്പോഴാണു് മരിച്ചതു?
മനോഹരൻ ചോദിച്ചു. അയാൾ ദിവാനിൽ കിടക്കുകയായിരുന്നു. അവൾ അയാളുടെ അടുത്തു് ഇരിക്കുകയും.
വളരെ മുമ്പെ മരിച്ചു. എനിക്കു് നേരിയ ഓർമ്മ മാത്രെള്ളു.
നിനക്കു് വ്യസനമൊന്നുമില്ലെ?
ഇല്ല.
അവളുടെ മുഖം നിർവ്വികാരമായിരുന്നു. അവൾക്കു് പെയിന്റ് ചെയ്യാൻ കഴിയാത്ത കാലങ്ങളിലാണു് അവളുടെ മുഖം ഇത്രയും വികാരശൂന്യമായി കാണാറു്. ആ കാലങ്ങളിൽ അവൾക്കു് ലൈംഗികമായും ആസക്തിയുണ്ടാകാറില്ല. അയാളുടെ ആശ്ലേഷത്തിലോ, ചുംബനങ്ങളിലോ അവൾ ഉത്തേജിതയാകാറില്ല. തന്റെ ചുംബനങ്ങൾ വളരെ നീണ്ടുപോകുന്ന സമയങ്ങളിൽ അവൾ പതുക്കെ അവളുടെ കൈ തന്റെ മാറിൽ അമർത്തി തന്നിൽ നിന്നു് വേർപെടും. കളിക്കാൻ വെമ്പുന്ന ഒരു ശിശു ഓമനിക്കപ്പെടുമ്പോൾ കുതറിയോടുന്ന പോലെയാണതു്. പിന്നെ ചുണ്ടുകൾ ഇടത്തെ കൈകൊണ്ടു് തുടച്ചുകൊണ്ടു് അവൾ മന്ദഹസിക്കും.
അമ്മ മരിച്ചതിൽ വ്യസനമില്ലെന്നാണോ പറയുന്നതു?
അതെ. കാരണം അമ്മ സന്തോഷവതിയായിരുന്നില്ല. മരണം ഒരനുഗ്രഹമായിട്ടാണു് അവർക്കനുഭവപ്പെട്ടിട്ടുണ്ടാവുക. അച്ഛൻ അമ്മയെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരെയധികം ഉപദ്രവിക്കുകയും ചെയ്തിരുന്നു. അമ്മ വളരെ പാവമായിരുന്നു. അച്ഛൻ എന്തു ചെയ്താലും അമ്മ ഒന്നും പറയില്ല. അമ്മയെ അടിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അതെല്ലാം ഒരു പരാതിയും കൂടാതെ അമ്മ സഹിച്ചിരുന്നു.
സീമ അയാൾക്കഭിമുഖമായി കിടന്നു. അയാൾ അവളുടെ അരക്കെട്ടിൽ കൈവെച്ചു, അവളെ ആശ്വസിപ്പിക്കുന്ന മട്ടിൽ.
എനിക്കിപ്പോഴും ഓർമ്മയുണ്ടു്. സീമ പറഞ്ഞു. ഒരു ദിവസം ഊണു കഴിക്കുമ്പോഴായിരുന്നു. അച്ഛനു് അന്നത്തെ കറി തീരെ ഇഷ്ടപ്പെട്ടില്ല. ചീത്ത പറയാൻ തുടങ്ങി. ഹോട്ടലിൽ പോയി ഊണു കഴിക്കുകയാണു് ഇതിലും ഭേദം എന്നു പറഞ്ഞു് പുറപ്പെടാൻ തുടങ്ങി. അമ്മ പറഞ്ഞു പതിനഞ്ചു നിമിഷം കാത്തിരിക്കു. വേറെ കൂട്ടാൻ ഉണ്ടാക്കിത്തരാമെന്നു്. അതു കേട്ടപ്പോൾ അച്ഛനു് കൂടുതൽ ദ്യേഷ്യമായി. മേശമേലുണ്ടായിരുന്ന കൂട്ടാന്റെ പാത്രമെടുത്തു് അമ്മയുടെ തലയിൽക്കൂടി ഒഴിച്ചു, പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അമ്മ ഒരക്ഷരം മിണ്ടാതെ കുളിമുറിയിൽ പോയി കുളിച്ചു വന്നു് എനിക്കു് ചോറു വിളമ്പിത്തന്നു.
അമ്മ കരയാറില്ലെ? മനോഹരൻ ചോദിച്ചു.
അമ്മ വളരെയധികം കരഞ്ഞിരുന്നുവെന്നു് പിന്നീടു് എനിയ്ക്കു മനസ്സിലായി. ആരും കാണാതെയാണു് അമ്മ കരഞ്ഞിരുന്നതു്. കുളിമുറിയിൽ വെച്ചോ രാത്രി ഉറങ്ങുമ്പോഴോ. ആ കാലങ്ങളിൽ ഞാൻ അമ്മയുടെ ഒപ്പമാണു് കിടന്നിരുന്നതു്. ചിലപ്പോൾ ഒരുറക്കം കഴിഞ്ഞുണരുമ്പോൾ അമ്മ കരയുകയായിരിക്കും. നിശ്ശബ്ദയായി. വളരെ ശ്രദ്ധിച്ചാലെ അമ്മയുടെ തേങ്ങലുകൾ കേൾക്കു. ഞാൻ പതുക്കെ അമ്മയെ വിളിക്കും. അമ്മ ഉടനെ തിരിഞ്ഞു കിടന്നു് എന്റെ മേൽ കൈകൊണ്ടു് വരിഞ്ഞു് ചോദിക്കും. മോൾക്കെന്താണു് വേണ്ടതു?
എന്തായിരുന്നു അമ്മയോടു് അച്ഛനിത്ര വിരോധത്തിനു കാരണം?
എനിക്കറിയില്ല. എസ്റ്റേറ്റിലായിരിക്കുമ്പോൾ ഇത്രയധികം വിരോധമുണ്ടായിരുന്നില്ല. അച്ഛൻ രാത്രി മിക്കവാറും വൈകിയാണു് വന്നിരുന്നതു്. അതിനെപ്പറ്റി അമ്മ ഇടയ്ക്കിടയ്ക്കു് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വേറെയും ഒരു കാരണമുണ്ടു്. അച്ഛനു് എസ്റ്റേറ്റിലെ ഒരു ജോലിക്കാരിയുമായി വേഴ്ച്ചയുണ്ടായിരുന്നത്രെ. ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീ. രണ്ടു കുട്ടികളുടെ അമ്മയായിരുന്നു. എനിക്കു കണ്ടതായ നേരിയ ഓർമ്മ മാത്രമെയുള്ളു. അച്ഛന്റെ റിട്ടയറിംഗ് വയസ്സു് എത്തിയപ്പോൾ എക്സ്റ്റൻഷൻ കിട്ടുമെന്നാണു് കരുതിയിരുന്നതു്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവസാന നിമിഷത്തിൽ അതു് നിഷേധിക്കപ്പെടുകയാണുണ്ടായതു്. അച്ഛനു് ആ എസ്റ്റേറ്റു് വിട്ടു പോരാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, കമ്പനി ക്വാർട്ടേസ് ഒഴിഞ്ഞു കൊടുക്കാതിരിക്കാൻ വയ്യ. അങ്ങിനെ നാട്ടിൽ വന്നു താമസമാക്കിയ മുതൽ തുടങ്ങിയതാണു് ഈ ശത്രുത. ഞാനിതെല്ലാം ചെറിയമ്മയിൽ നിന്നു മനസ്സിലാക്കിയതാണു്.
അമ്മ മരിക്കാൻ കാരണമെന്തായിരുന്നു?
അവൾ കുറച്ചു സമയത്തേക്കു് ഒന്നും പറയാതെ കിടന്നു. അവൾ ആലോചിക്കുകയായിരുന്നു. പിന്നീടു് വളരെ സാവധാനത്തിൽ പറഞ്ഞു.
അമ്മയ്ക്കു് കാൻസർ ആയിരുന്നുവെന്നാണു് പറഞ്ഞതു്. എന്നെ സംബന്ധിച്ചിടത്തോളം അമ്മ മരിച്ചതു് അതിനു മുമ്പാണു്. ഒരു ദിവസം ഞാനും അമ്മയും അച്ഛുനും കൂടി എങ്ങോട്ടോ പോവുകയായിരുന്നു. കാറിലാണു് പോയിരുന്നതു്. അച്ഛൻ റിട്ടയർ ചെയ്തിട്ടും ആ പഴയ വാഹനം കയ്യിൽ വെച്ചുകൊണ്ടിരുന്നു. വഴിക്കു വെച്ചു് അച്ഛൻ അമ്മയെ ചീത്ത പറയാൻ തുടങ്ങി. കാരണമൊന്നും എനിക്കോർമ്മയില്ല. വഴക്കു മൂത്തു വളരെ കാര്യമായി. ഒന്നു രണ്ടു പ്രാവശ്യം അച്ഛൻ അമ്മയെ തല്ലി. ഞാൻ പിൻസീറ്റിൽ ഭയന്നരണ്ടു ചൂളിയിരുന്നു.
പിന്നീടു് ഒരു തുറന്ന സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തി, വാതിൽ തുറന്നു് അമ്മയോടു് പുറത്തു് പോകാൻ പറഞ്ഞു. അമ്മ അനങ്ങാതിരുന്നപ്പോൾ അച്ഛൻ അമ്മയെ കാറിൽ നിന്നു് ഉന്തിത്തള്ളി പുറത്തിട്ടു. എനിക്കിപ്പോഴും ആ സ്ഥലം ഓർമ്മയുണ്ടു്. അതൊരു കുന്നിൻ പ്രദേശമായിരുന്നു. നിരത്തിന്റെ ഒരു ഭാഗം താഴ്‌വരയും മറ്റേ ഭാഗം ഉയർച്ചയുമായിരുന്നു. കുന്നിൻ ചായ്വു് മരങ്ങളെക്കൊണ്ടു് നിറഞ്ഞിരുന്നു. കാറു നിർത്തിയ സ്ഥലത്തു് കുറെ പാറകളും ഒരാൽമരവും മാത്രമാണുണ്ടായിരുന്നതു്. ആകാശം പാറകളിൽ വന്നു മുട്ടിനിന്നിരുന്നു. അമ്മ സാവധാനത്തിൽ നടന്നു്, പാറകളുടെയും അപ്പുറത്തു് ആകാശത്തിനു ചുവട്ടിൽ പോയി മറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളവും ഒരു പക്ഷേ, അമ്മയെ സംബന്ധിച്ചിടത്തോളവും അമ്മയുടെ മരണം അന്നായിരുന്നു. അതിനു ശേഷം അമ്മയെ കണ്ടതായി ഓർമ്മയില്ല. എല്ലാവരും പറയുന്നതു് അമ്മ ആസ്പത്രിയിൽ മൂന്നു മാസം കിടന്നിട്ടാണു് മരിച്ചതെന്നാണു്. എന്നെ ദിവസേന ആസ്പത്രിയിലേക്കു കൊണ്ടുപോയിരുന്നത്രെ. എനിക്കു് ഒട്ടും ഓർമ്മയില്ല. അദ്ഭുതമാണു്.
അവൾ പെട്ടെന്നു് നിശ്ശബ്ദയായി. അവളിൽ പഴയ നിസ്സംഗമനോഭാവം തിരിച്ചുവന്നു. അവൾ മനോഹരനോടു ചേർന്നുകിടന്നു. കൈകൾ തന്റെ കഴുത്തിൽ ചലനമറ്റു കിടന്നു. അവൾ അർത്ഥശൂന്യമായി തന്നെ നോക്കുകയായിരുന്നു. തനിക്കു് അപ്രാപ്യമായ തലങ്ങളിൽ. തന്റെ ആശ്ലേഷത്തിൽ കിടക്കുകയാണെങ്കിലും അവൾ തനിക്കപ്രാപ്യയായിരുന്നു.
അതയാളെ നിരാശപ്പെടുത്തിയിരുന്നു. അവൾ തന്നിൽനിന്നകലുന്ന നിമിഷങ്ങളെ ഭയപ്പടുന്നതു കൊണ്ടാണയാൾ അവളോടു് സംസാരിച്ചു കൊണ്ടിരിക്കുന്നതു്. സംസാരിച്ചു കൊണ്ടിരിക്കെ അവൾ അവളുടേതായ ലോകത്തിലേക്കു് വഴുതിയിറങ്ങും. പക്ഷേ, തന്നോടാണു് അവൾ അവളുടെ ഭൂതകാലത്തെപ്പറ്റി പറയുന്നതു് എന്നതിൽ തനിയ്ക്കും ഒരു പങ്കുണ്ടെന്നതയാൾക്കു് ആശ്വാസം നൽകി. അവൾ തനിക്കു് നഷ്ടപ്പെട്ടിട്ടില്ലെന്ന ഉറപ്പിൽ നിന്നു വരുന്ന ആശ്വാസം. അയാൾ ചോദിച്ചു.
അച്ഛനെപ്പോഴാണു് മരിച്ചതു?
അവൾ ഞെട്ടിയുണർന്നു.
ഏ?
അച്ഛൻ എപ്പോഴാണു് മരിച്ചതു?
അച്ഛൻ മരിച്ചിട്ടില്ല.
അവളുടെ മുഖം വീണ്ടും ഗൗരവമായി.
ഒരു പക്ഷേ, മരിച്ചിരിക്കാം. എനിക്കു് കുറെക്കാലമായി യാതൊരു വിവരവുമില്ല. ഞാൻ നാട്ടിലുണ്ടായിരുന്നപ്പോൾത്തന്നെ അച്ഛനു് നല്ല സുഖമുണ്ടായിരുന്നില്ല. അമ്മ മരിച്ച ശേഷമാണു് തുടങ്ങിയതു്.
എന്തായിരുന്നു സുഖക്കേടു്?
മനോരോഗമായിരുന്നു. അച്ഛന്റെ വിചാരം അച്ഛൻ ഇപ്പോഴും ഒരു ചെറുപ്പക്കാരനാണെന്നായിരുന്നു. ജോലിയില്ലാതെയിരിക്കാൻ വയ്യ. എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരണമെന്നു് കാണുന്നവരോടെല്ലാം പറയും. ഇടയ്ക്കിടയ്ക്കു് ഇന്റർവ്യുവിനാണെന്നു് പറഞ്ഞു് ബാഗുമെടുത്തു് പുറത്തു് പോകും. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. പുറത്തു് പോയാൽ അന്നു തന്നെ തിരിച്ചു വന്നിരുന്നു. പിന്നെപ്പിന്നെ ഒരിക്കൽ പോയാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ തിരിച്ചുവരുവെന്നായി. തിരിച്ചുവരുമ്പോൾ മുണ്ടും ഷർട്ടുമെല്ലാം പൊടി നിറഞ്ഞു് വൃത്തികേടായിട്ടുണ്ടാകും. തലമുടിയെല്ലാം മുഷിഞ്ഞിരിക്കും. ഒരിക്കൽ വന്നപ്പോൾ ബാഗുമുണ്ടായിരുന്നില്ല. ഷർട്ടുമുണ്ടായിരുന്നില്ല. മുണ്ടു മാത്രം ഉടുത്താണു് വന്നതു്. പിന്നെ അച്ഛനെ പുറത്തു് വിടാതായി.
അന്നു മുതൽ അച്ഛൻ കൂടുതൽ അസ്വസ്ഥനായി. അങ്ങോട്ടുമിങ്ങോട്ടും നടക്കും. തന്നത്താൻ എവിടെയെങ്കിലും ഇരുന്നു് പിറുപിറുക്കും. പിന്നെപ്പിന്നെ ഊണിനും ഉടുപ്പിനുമൊന്നും ശ്രദ്ധയില്ലാതായി. ചിലപ്പോൾ നഗ്നനായി നടക്കുന്നതു കാണാം. അപ്പോൾ അച്ഛനെ ഭ്രാന്താസ്പത്രിയിലേക്കയക്കാൻ എല്ലാവരും കൂടി തീർച്ചയാക്കി. എങ്ങിനെ കൊണ്ടു പോകും? അവസാനം ഒരു സൂത്രം കണ്ടുപിടിച്ചു. ഒരു ജോലിയുണ്ടു്, അതു് കിട്ടാൻ സാദ്ധ്യതയുണ്ടെന്നു പറഞ്ഞു. അതു കേൾക്കേണ്ട താമസം, സ്വയം പോയി കുളിച്ചു ഷേവ് ചെയ്തു. നല്ല മുണ്ടും ഷർട്ടും വേണമെന്നു പറഞ്ഞു. അങ്ങിനെ ചെറിയച്ഛന്റെ കൂടെ പുറപ്പെട്ടു.
ആസ്പത്രിയുടെ ഉള്ളിലെത്തിയപ്പോഴാണു് എങ്ങോട്ടാണു് കൊണ്ടു പോയിരുന്നതെന്നു് പാവം അച്ഛനു് മനസ്സിലായുള്ളു. നീ എന്തിനാണു് എന്നെ ഭ്രാന്താസ്പത്രിയിലേക്കു കൊണ്ടു വന്നതു്, എനിക്കു് ഭ്രാന്തുണ്ടോ എന്നു ചോദിച്ചു, ചെറിയച്ഛനെ ചീത്ത പറയാൻ തുടങ്ങി. തിരിച്ചു് ഓടാൻ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ടൊന്നും ഫലമില്ലെന്നു കണ്ടപ്പോൾ അച്ഛൻ പെട്ടെന്നു് പൊട്ടിക്കരഞ്ഞു.
വീണ്ടും സീമ അവളുടേതായ ലോകത്തിലേക്കു് താഴ്‌ന്നിറങ്ങി. മുറിയുടെ ശൂന്യത ഭീഷണിപ്പെടുത്തുന്നതായിരുന്നു. ആ ശൂന്യതയിൽ അയാൾ ഏകനായി മൗനത്തിന്റെ താഴ്‌വരയിലേക്കുരസിയിറങ്ങി. അവിടെയെവിടെയോ തലമുടി രണ്ടായി പിന്നിയിട്ടു് റിബ്ബൺ കെട്ടി, ഫ്രോക്കിട്ട ഒരു പെൺകുട്ടിയുണ്ടായിരുന്നു. കണ്ണുകളിൽ ഭയം തളം കെട്ടി നിൽക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടി.
ഊർമ്മിള തന്റെ സ്വഭാവമായി മാറുകയാണെന്നു് മനോഹരൻ മനസ്സിലാക്കി. എന്നും ഉച്ചക്കു് രണ്ടു മണിക്കു് അവൾ ടെലിഫോൺ ചെയ്യും. കാര്യമായൊന്നും സംസാരിക്കാനില്ല. എങ്കിലും എന്നും രണ്ടുമണിയായാൽ മേശപ്പുറത്തിരിക്കുന്ന ടെലിഫോൺ ശബ്ദിക്കും. പൊക്കിയാൽ മറുവശത്തുനിന്നു് ഊർമ്മിളയുടെ ശബ്ദം കേൾക്കാം.
മനു ഇറ്റ്സ് മീ.
എന്താണു് എന്നും ഒരേ സമയത്തു് തന്നെ വിളിക്കുന്നതെന്നു് മനോഹരൻ ഒരിക്കൽ ചോദിച്ചിരുന്നു. അവളുടെ മറുപടി രസാവഹമായിരുന്നു.
രാവിലെ ഓഫീസിൽ വന്നാൽ ജോലി ചെയ്യാനുള്ള മൂഡിലായിരിക്കും. ഒരിക്കൽ ജോലി ചെയ്യാൻ തുടങ്ങിയാൽ പരിസരം മറക്കുന്നു. പിന്നെ പന്ത്രണ്ടുമണിയോടുകൂടി ബോറടിക്കാൻ തുടങ്ങുന്നു. അപ്പോൾ വേണമെങ്കിൽ ടെലിഫോൺ ചെയ്യാം. പക്ഷേ, അപ്പോഴേക്കും ഭയങ്കര വിശപ്പായിരിക്കും. വിശന്നിരിക്കുമ്പോൾ ആരോടും സംസാരിക്കാൻ തോന്നില്ല. ഒരു മണിക്കു് ലഞ്ച് സമയമാവാൻ കാത്തിരിക്കുന്നു. ലഞ്ചു കഴിഞ്ഞാൽ ആരോടെങ്കിലും സംസാരിച്ചിരിക്കും. പിന്നെ രണ്ടു മണിക്കു് ജോലി തുടങ്ങാൻ വന്നിരിക്കുമ്പോഴാണു് മനുവിനെ ഓർമ്മയുണ്ടാവുക. ഉടനെ ഡയൽ ചെയ്യും. ആട്ടെ എന്താണു് ചോദിക്കാൻ കാരണം?
നീ എനിക്കു് ഒരു പാവ്ലോവ് റിഫ്ളെക്സ് ഉണ്ടാക്കുകയാണു്.
എന്താണു് പാവ്ലോവ് റിഫ്ളെക്സ്?
ചുരുക്കിപ്പറഞ്ഞാൽ, എനിക്കിനി ദഹനം വേണമെങ്കിൽ നിന്റെ ഫോൺ കോൾ വേണമെന്നാവും. അത്ര തന്നെ.
അവൾ ചിരിച്ചു.
ഇന്നു് ലഞ്ചിനെന്തൊക്കെയാണു് കഴിച്ചതു?
താഴെ ഉഡുപ്പി റസ്റ്റോറണ്ടിൽ നിന്നു് ഇഡ്ഡലിയും ദോശയുമാണു് കഴിച്ചതെങ്കിൽക്കൂടി അയാൾ പറയും.
തണ്ടൂരി ചിക്കൻ, പോംഫ്രറ്റ് വിത്ത് മയോനിസ് ക്രീം, സ്വീറ്റ് ആന്റ് സോർ ചിക്കൻ…
മതി, മതി… മെനു കാർഡ് മുമ്പിൽ വെച്ചാണോ സംസാരിക്കുന്നതു?
അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം ഫോൺ വരുന്നില്ല. പിറ്റേന്നും. അതിന്റെ പിറ്റെ ദിവസവും. രണ്ടു മണിയോടുകൂടി അയാൾ ടെലിഫോൺ ആശാപൂർവ്വം നോക്കുന്നു. അതു ശബ്ദിക്കുന്നില്ല. അയാൾ മൂന്നു മണിവരെ കാക്കുന്നു. ഫോൺ ശബ്ദിക്കുന്നില്ല. പിന്നെ വരുന്നതു് ഒരു ഒഫീഷ്യൽ കാൾ. അയാൾ അരമണിക്കൂർ കൂടി സമയം ഫോണിനു കൊടുക്കുന്നു. ബെല്ലടിക്കാൻ. ഫോൺ നിശ്ശബ്ദം. മൂന്നരക്കു് അയാൾ ഫോണെടുത്തു് കറക്കുന്നു.
മിസ്സ് ഊർമ്മിള പ്ലീസ്.
ഊർമ്മിള ഈസ് ഓൺ ലീവ് പ്ലീസ്.
എത്ര ദിവസത്തേക്കു്?
നാലു ദിവസത്തേക്കു്.
എന്താണു് കാരണം?
അറിയില്ല.
അയാൾ ഫോൺ താഴെ വെച്ചു.
എങ്ങോട്ടാണവൾ പെട്ടെന്നു് അപ്രത്യക്ഷയായതെന്നയാൾ അത്ഭുതപ്പെട്ടു. അവൾക്കു് അസുഖമല്ലെന്നയാൾക്കു് തോന്നി. അങ്ങിനെയാണെങ്കിൽ ഓഫീസിൽ അറിയുമായിരുന്നു. പിന്നെ വെറുതെ ലീവെടുക്കുകയാണെങ്കിൽ, തന്നെ അറിയിക്കുമായിരുന്നെന്നു മനോഹരനു തോന്നി.
അയാൾ അസന്തുഷ്ടനായിരുന്നു. ഊർമ്മിള തന്റെ കാമുകിയൊന്നുമല്ലെന്നും അതുകൊണ്ടു് ലീവെടുക്കുന്നുണ്ടെങ്കിൽ തന്നെ അറിയിക്കാൻ അവൾക്കു് യാതൊരു ധാർമ്മിക ബാദ്ധ്യസ്ഥതയുമില്ലെന്നും അയാൾ ഓർത്തു. പക്ഷേ, ഒരു സൗഹൃദബന്ധം തുടക്കത്തിൽത്തന്നെ ഉലയുന്നതയാൾക്കിഷ്ടമായില്ല. അവൾക്കിഷ്ടമല്ലെങ്കിൽ വേണ്ട. പിറ്റേന്നും രണ്ടു മണിക്കയാൾ ഫോണിനു വേണ്ടി കാത്തു. അതു വരില്ലെന്ന അറിവോടെത്തന്നെ. അയാൾക്കു ദേഷ്യമാണുണ്ടായതു്. അധികനേരം പക്ഷേ, ദേഷ്യവും വെച്ചിരിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഒരു പക്ഷേ, ഊർമ്മിളക്കു് വല്ല അസുഖവുമാണെങ്കിലോ? ഓഫീസിൽ അസുഖമാണെന്നറിയിച്ചില്ലെന്നുമാവാം. ചിലപ്പോൾ ലീവിൽ തിരുമറി ചെയ്യാൻ ആൾക്കാർ ചെയ്യാറുണ്ടതു്.
എന്തായാലും അഞ്ചു മണിക്കയാൾ ബസ്സ്സ്റ്റോപ്പിൽ വന്നപ്പോൾ കയറിയതു് ഊർമ്മിള താമസിക്കുന്ന ഹോസ്റ്റലിന്റെ ഭാഗത്തേക്കു പോകുന്ന ബസ്സിലായിരുന്നു. ബസ്സിനുള്ളിലെത്തിയപ്പോൾ അതയാളെ തെല്ലദ്ഭുത പ്പെടുത്തി. കാരണം ഊർമ്മിളയെ കാണാൻ പോകണമെന്ന തീരുമാനം ബസ്സ്റ്റോപ്പിലെത്തുന്നവരെ അയാൾ എടുത്തിരുന്നില്ല. തന്റെ അബോധമനസ്സു് ഒരു കംപ്യൂട്ടറിനെപ്പോലെ ആ ജോലി തനിക്കു വേണ്ടി ചെയ്തിട്ടുണ്ടാകും.
ഹോസ്റ്റൽ കെട്ടിടം അയാൾ കണ്ടിട്ടുണ്ടായിരുന്നു. ഒരു പ്രൈമറി സ്കൂൾ കെട്ടിടം പോലെ തോന്നും, പുറമെനിന്നു കണ്ടാൽ. ഇരുനില കെട്ടിടത്തിന്റെ മുകളിലെ ചുമരിൽ ഹോസ്റ്റൽ ഫോർ വർക്കിംഗ് വിമൻ എന്നു വലുതാക്കിയെഴുതിയിട്ടുണ്ടു്.
വാതിൽ തുറന്ന ഉടനെ ഒരു വലിയ മുറിയാണു്. സ്വീകരണമുറിയാണെന്നു് പറയാൻ വയ്യ. കാരണം ആരും അത്രയധികം സ്വീകാര്യമല്ലെന്നു് വളരെ വ്യക്തമായി, വളരെയധികം വാക്കുകളിൽ ഒരു ബോർഡ് എഴുതിവെച്ചിട്ടുണ്ടു്. പ്രത്യേകിച്ചും പുരുഷവർഗ്ഗം. പോരാത്തതിനു് അവിടെയിരിക്കാൻ ആകെപ്പാടെയുള്ളതു് രണ്ടു കസേരകൾ മാത്രമാണു്. വളരെ ദൈന്യത തോന്നിക്കുന്ന ഒരു മേശയും മരത്തിന്റെ അലമാരിയും. അത്ര മാത്രം.
ഭാഗ്യത്തിനു് മനോഹരനു് അധികനേരം നിൽക്കേണ്ടി വന്നില്ല. ജീൻസും ചെറിയ കള്ളികളുള്ള ടോപ്പും ഇട്ട ഒരു പെൺകുട്ടി പുറത്തുനിന്നു വന്നു. അയാളെ കണ്ടപ്പോൾ അവൾ സംശയിച്ചു നിന്നു.
നിങ്ങൾ ആരെയാണു് അന്വേഷിക്കുന്നതു്?
മിസ് ഊർമ്മിള പ്ലീസ്.
ഊർമ്മിള ഇല്ലെന്നു് തോന്നുന്നു. ഒരു മിനിറ്റ്. നോക്കി വരാം. ഇവിടെ ഇരിക്കു.
താങ്ക്സ്. അവൾ പെട്ടെന്നു് തിരിച്ചുവന്നു പറഞ്ഞു.
സോറി, ഊർമ്മിള സ്ഥലത്തില്ല. പൂനക്കു് പോയിരിക്കുകയാണു്.
പൂനക്കു് എന്താവശ്യത്തിനു് പോയതാണെന്നറിയുമോ?
മനോഹരൻ സംശയിച്ചുകൊണ്ടു പറഞ്ഞു.
പൂനയിൽ ഊർമ്മിളയുടെ ആന്റിയുണ്ടു്. അവിടെ പോയിരിക്കയാണു്. നിങ്ങൾ ഊർമ്മിളയുടെ ആരാണു്?
ഞാനൊരു സ്നേഹിതൻ. പേരു് മനോഹരൻ. ഊർമ്മിള എന്നാണു് വരിക?
നാളെ.
മനോഹരൻ വന്നിരുന്നെന്നു പറയു.
ഓകെ.
ഇനി കാത്തിരിക്കയല്ലാതെ ഒന്നും ചെയ്യാനില്ലെന്നു മനോഹരൻ ഓർത്തു. അനിശ്ചിതത്വം അയാൾ വെറുത്തിരുന്നു. അതുകൊണ്ടു് അയാൾ എല്ലാ കാര്യങ്ങളും മറ്റുള്ളവരോടു് വളരെ വ്യക്തമായി പറയാറുണ്ടു്. താൻ പറയുന്ന കാര്യങ്ങളിൽ അൽപമെങ്കിലും അവ്യക്തതയോ അനിശ്ചിതത്വമോ ഉണ്ടായെങ്കിൽ അതയാളുടെ മനസ്സിനെ അലട്ടാറുണ്ടു്. ആദ്യം സീമയാണു് അയാളെ വലിയൊരു അനിശ്ചിതത്വത്തിലേക്കു് തള്ളിയിട്ടതു്. ഇപ്പോൾ ഇതാ ഊർമ്മിളയും. പൂനയിൽ അവളുടെ ആരെങ്കിലും ഉണ്ടെന്ന കാര്യം അവൾ പറഞ്ഞിരുന്നില്ല. പോകുന്നതിന്റെ തലേ ദിവസം കൂടി ഫോൺ ചെയ്തതാണു്. അവൾക്കു പറയാമായിരുന്നു. നാളെ ശനിയാഴ്ച, ഊർമ്മിളക്കു് ഓഫീസില്ല. തിങ്കളാഴ്ച അവൾ ഫോൺ ചെയ്യുമായിരിക്കും.
അയാൾ പുതുതായി പിടിപ്പിച്ച മേഫ്ളവർ മരങ്ങളുള്ള റോഡിലൂടെ നടന്നു. സീമയുടെ ഒപ്പം വൈകുന്നേരം നടന്നിരുന്നതയാൾ ഓർത്തു. സീമ അപ്പോൾ താൻ വരച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെപ്പറ്റിയോ, പൊതുവെ പെയിന്റിംഗിനെപ്പറ്റിയോ സംസാരിച്ചു. അതിനിടയ്ക്കു് അവൾ ഒരു സർറിയലിസ്റ്റിക്ക് പീരിയഡ് കഴിഞ്ഞിരിക്കയായിരുന്നു. അക്കാലത്തു് അവളുടെ ചിത്രങ്ങളിലെല്ലാം വിചിത്ര ജീവികൾ പ്രത്യക്ഷപ്പെട്ടു. അവ ഏതോ ഗ്രഹാന്തരങ്ങളിൽ നിന്നു് വന്നു് അവളെ പേടിപ്പിച്ചു. അവൾ പറയാറുണ്ടു്, എന്താണെന്നറിയില്ല, വിചിത്രജീവികൾ എന്നെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടു്. അവയെല്ലാം ഞാൻ മുമ്പൊരിക്കൽ കണ്ടപോലെ തോന്നുന്നു. വളരെ വ്യക്തമായി. ആ നിമിഷം തൊട്ടു് ഞാൻ കാണുന്നതെല്ലാം മുമ്പു് നടന്ന സംഭവങ്ങളാണു്, എന്റെ മുൻജന്മങ്ങളിലേതോ ഒന്നിലുണ്ടായ സംഭവങ്ങൾ. അവ മറന്നു പോകം മുമ്പു് ഞാൻ കാൻവാസിലാക്കുകയാണു്.
മനു പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഇല്ല.
ഞാനും വിശ്വസിച്ചിരുന്നില്ല. പക്ഷേ, ഇപ്പാൾ വിശ്വാസം വരുന്നുണ്ടെന്നു തോന്നുന്നു. ഭൂമിയിലെ പുനർജന്മം മാത്രമല്ല. ഗ്രഹാന്തരങ്ങളിലെ പുനർജന്മം. ഞാൻ ഓർമ്മിക്കുന്നതു് എന്റെ തന്നെ ഭൂമിയിലെ പഴയ ജന്മമല്ല, മറിച്ചു് വേറെ ഏതോ ഗ്രഹങ്ങളിലെ ജന്മമാണു്. വേറെ ഏതോ സൗരയൂഥത്തിലെ അല്ലെങ്കിൽ വേറെ ഏതോ ഗാലക്സികളിലൊരു ഗ്രഹത്തിലെ എന്റെ ജന്മം. അതല്ലാതെ ഈ വിചിത്ര ജീവികളെ ഞാൻ എങ്ങിനെ വിശദീകരിക്കും?
യുങ്ങിന്റെ കലക്റ്റീവ് അൺ കോൺഷ്യസ് എന്ന തിയറിയാണു് എനിക്കു് പിന്നെയും യുക്തിപൂർവ്വമായി തോന്നുന്നതു്. മനോഹരൻ പറഞ്ഞു. നിന്റെ അബോധമനസ്സു് ഒരു പൗരാണിക മനുഷ്യന്റെ ഓർമ്മകൾ അയവിറക്കുകയായിരിക്കും. ഏതാനും ലക്ഷം വർഷങ്ങൾ കൊണ്ടു് ഏതു് ഓർമ്മക്കും വൈകല്യം നേരിടും. ആ വൈകല്യമാണു് അമൂർത്തതക്കു് ആധാരം. അതായതു് സർഗ്ഗാത്മക നിമിഷങ്ങളിൽ സീമയുടെ അബോധമനസ്സു് ഓർക്കുന്നതു് ഒരാദിമമനുഷ്യൻ ഒരു വന്യമൃഗവുമായി പോരാടുന്നതായിരിക്കും. ആ മൃഗം ഒരു സിംഹമായിരിക്കാം. ഒരു മാമത്തായിരിക്കാം, അതുമല്ലെങ്കിൽ ആദിമശിലായുഗത്തിൽ ഉണ്ടായിരുന്നതും പിന്നീടു് വംശനാശം വന്നതുമായ ഏതെങ്കിലും മൃഗമായിരിക്കാം. ഓർമ്മകൾക്കു വന്ന വൈകല്യം കാരണം സീമ അവയെ കാണുന്നതു് വിദൂര ഗ്രഹങ്ങളിലെ വിചിത്ര ജീവികളായാണു്.
ഒരു കൊല്ലത്തോളം നിന്ന സർറിയലിസ്റ്റിക് കാലം കഴിഞ്ഞപ്പോൾ അവളുടെ ചിത്രങ്ങൾ കൂടുതൽ അമൂർത്തമാവുകയാണുണ്ടായതു്.
അയാൾ ഓർത്തു. ഊർമ്മിള അടുത്തുണ്ടായിരുന്നെങ്കിൽ സീമയെപ്പറ്റി സംസാരിക്കാമായിരുന്നു. കുറച്ചൊരാശ്വാസം തരുന്നതായിരുന്നു അതു്.
തിങ്കളാഴ്ച്ച അയാൾ രണ്ടുമണിയാവുന്നതും കാത്തിരുന്നു. ടെലിഫോൺ ശബ്ദിക്കുകയുണ്ടായില്ല. രണ്ടു മണിക്കെന്നല്ല അഞ്ചുമണിവരെ ഒഫീഷ്യൽ കാളുകളല്ലാതെ വേറൊന്നുമുണ്ടായില്ല. അഞ്ചു മണിക്കു് ഓഫീസ് വിടുന്നതിനു മുമ്പു് ഊർമ്മിളയുടെ നമ്പർ ശ്രമിച്ചാലോ എന്നു് മനോഹരൻ ആലോചിച്ചു. ഉടനെത്തന്നെ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ചില നിമിഷങ്ങളുണ്ടു്, പ്രത്യേകിച്ചും നിങ്ങൾ ഖിന്നനായിരിക്കുമ്പോൾ, അപ്പോൾ ടെലിഫോൺ എടുത്തു് പൊക്കാനുള്ള വീര്യം കൂടി നശിക്കുന്നു. ഒരു പക്ഷേ, ഊർമ്മിള തിരിച്ചു വന്നില്ലെന്നും വരാം. എന്തായാലും ഇനി അവൾ വിളിക്കുന്നവരെ അങ്ങോട്ടു് വിളിക്കില്ലെന്നയാൾ തീർച്ചയാക്കി.
പിറ്റേന്നും ഊർമ്മിളയുടെ ഫോണുണ്ടായിരുന്നില്ല. പിറ്റേന്നും. വ്യാഴാഴ്ച്ച രാവിലെ ഫോൺ ബെല്ലടിച്ചപ്പോൾ അയാൾക്കു് അതു് ഊർമ്മിളയായിരിക്കുമെന്ന തോന്നലുണ്ടായി. അയാൾ ഫോണെടുത്തു് പറഞ്ഞു
മനോഹർ.
മറുഭാഗത്തുനിന്നു് ശബ്ദമൊന്നുമില്ല. ശൂന്യത മാത്രം. ടെലിഫോൺ വിജനതയിലേക്കു് ഘടിപ്പിച്ച പോലെ. മഴത്തുള്ളികളുടെ ശൈത്യം അയാൾ വീണ്ടും അറിഞ്ഞു.
അയാൾ ചോദിച്ചു.
ഊർമ്മിള?
ഒരു നിശ്വാസത്തിന്റെ ശബ്ദം അയാൾ കേട്ടു.
അതെ, മനു.
അയാൾ ഒന്നും പറഞ്ഞില്ല. ഊർമ്മിള എന്തു പറയുന്നു എന്നു നോക്കട്ടെ.
ഒരു നിമിഷത്തിനു ശേഷം ഊർമ്മിള ചോദിച്ചു.
മനു എന്നോടു് പിണക്കമാണെന്നു തോന്നുന്നു.
അല്ല.
അതിനർഥം അതെയെന്നു്. ഞാൻ ടെലിഫോൺ ചെയ്യാതിരുന്നതു കൊണ്ടാണൊ?
മനോഹരൻ ഒന്നും പറഞ്ഞില്ല.
മനു ഞാനിവിടെ ഉണ്ടായിരുന്നില്ല.
ഞാനറിഞ്ഞു.
മനു ഹോസ്റ്റലിൽ വന്നതു് സരിത പറഞ്ഞു.
ഊർമ്മിള എന്നാണു് പൂനയിൽ നിന്നു തിരിച്ചുവന്നതു?
ഞായറാഴ്ച്ച.
ഇന്നു് വ്യാഴാഴ്ചയാണു്.
അതെ അയാം സോറി മനു. ഞാൻ തിങ്കളാഴ്ച ഫോൺ ചെയ്യേണ്ടതായിരുന്നു. മൂഡുണ്ടായിരുന്നില്ല.
പൂനയിൽ ഊർമ്മിളക്കു് ഒരു ആന്റിയുണ്ടെന്നു് ഞാനറിഞ്ഞില്ല.
ഞാൻ പറയാൻ വിട്ടുപോയതാണു് മനു. ഒരു വയസ്സായ ആന്റിയാണു്. ഇടയ്ക്കിടക്കു് ഞാൻ അവരെ കാണാൻ പോകാറുണ്ടു്.
ഊർമ്മിളയുടെ വഴങ്ങൽ അയാളിലെ പ്രതിരോധം ഉരുക്കിക്കളയുന്നതറിഞ്ഞു. അയാൾ ചോദിച്ചു.
എപ്പോഴാണു് കാണാൻ പറ്റുക?
വായുവിൽ ഈർപ്പമുണ്ടായിരുന്നു. ഇനി ഒരു മഴ കൂടി പെയ്തേക്കും. ചളിവെള്ളത്തിൽ ചവിട്ടാതെ സൂക്ഷിച്ചു നടക്കുന്നതിനിടയ്ക്കു് മനോഹരൻ ഊർമ്മിളയോടു് പറഞ്ഞു.
ഇതു് സീമ ഇഷ്ടപ്പെടുന്ന ഒരു രംഗമാണു്. മഴയുടെ എല്ലാ ലക്ഷണവും ഉണ്ടാവുക, മഴ ഇല്ലാതിരിക്കുകയും.
ഞാനും സീമയെ ഓർക്കുകയായിരുന്നു. ഊർമ്മിള പറഞ്ഞു. സീമ മഴ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും കുട്ടിക്കാലത്തു് മഴയുണ്ടാവാറുള്ള ദിവസങ്ങളെപ്പറ്റി പറയും.
മഴ അവളുടെ ഫേവറിറ്റ് തീമായിരുന്നു. പല ചിത്രങ്ങളിലും മഴയുടെ ഇഫക്റ്റ് നേരിട്ടോ അല്ലാതെയോ കാണാം.
നിശ്ശബ്ദത. അവർ തമ്മിൽ സംസാരിക്കുമ്പോൾ എപ്പോഴുമുണ്ടാകുന്നതാണതു്. രണ്ടു പേരും അവരവരുടെ മനസ്സിലേക്കു് ചുരുങ്ങുന്നു. രണ്ടുപേരും ചിന്തിക്കുന്നതു് ഒരാളെപ്പറ്റിയായിരുന്നു.
അതുകൊണ്ടു് ഇടയ്ക്കു് വെച്ചു് ഒരാൾ എന്തെങ്കിലും പറയുമ്പോൾ മറ്റെയാളും അതിനെപ്പറ്റിത്തന്നെയായിരിക്കും ആലോചിക്കുന്നുണ്ടാവുക. സീമ അവർക്കിടയിൽ ഒരു വൈകാരികൈക്യം ഉണ്ടാക്കിയിരുന്നു.
ഊർമ്മിള പറഞ്ഞു നമ്മളെത്ര നേരമായി നടക്കുന്നു, എവിടെയെങ്കിലുമിരിക്കാമായിരുന്നു.
ശരിയാണു്. മനോഹരൻ പറഞ്ഞു. ഞാൻ നല്ല വല്ല റെസ്റ്റോറണ്ടും ഉണ്ടൊ എന്നു നോക്കുകയായിരുന്നു. നമുക്കു് ഓരോ കപ്പ് ചായ കുടിക്കാം.
നല്ല ഐഡിയ! ഈ തണുപ്പിൽ ചൂടുള്ള ഒരു ചായയിൽപ്പരം എന്തുണ്ടു്?
അടുത്തെങ്ങും നല്ല റെസ്റ്റോറണ്ട് ഉണ്ടായിരുന്നില്ല. അങ്ങിനെ നടക്കുമ്പോൾ അവർ എത്തിയതു് ഒരു പാർക്കിന്റെ ഗെയ്റ്റിലാണു്.
ചൂടുള്ള ചായക്കു് ഇനിയും നടക്കണം. നമുക്കു് കുറച്ചു നേരം ഇരിക്കാം. മനോഹരൻ പറഞ്ഞു.
മനുഷ്യൻ ഒന്നാശിക്കുന്നു…
പാർക്കിൽ കൽബഞ്ചുകൾക്കു് നേരിയ നനവുണ്ടായിരുന്നു. തൂവാലയെടുത്തു് ഊർമ്മിളയ്ക്കിരിക്കാനുള്ള സ്ഥലത്തു് വിരിച്ചു് അയാൾ പറഞ്ഞു.
ഇരിക്കു.
ഒരു മൂലയിലിട്ട കൽബഞ്ചിലിരുന്ന യുവമിഥുനങ്ങളൊഴിച്ചാൽ പാർക്ക് വിജനമായിരുന്നു.
നമ്മെക്കണ്ടാൽ കാമുകീകാമുകന്മാരാണെന്നു് ആൾക്കാർ വിചാരിക്കും. ഊർമ്മിള പറഞ്ഞു.
വിചാരിക്കുന്നതിൽ തെറ്റില്ല. മനോഹരൻ പറഞ്ഞു. ഈ തണുത്ത ഈർപ്പമുള്ള കാറ്റിൽ കടൽക്കരയിലെ പാർക്കിൽ കാമുകീകാമുകന്മാരല്ലാതെ ആരും വന്നിരിക്കില്ല. ഊർമ്മിള ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?
ഇല്ല.
അപ്പോൾ തണുത്ത പാർക്കിന്റെ രസം മനസ്സിലായിട്ടുണ്ടാവില്ല അല്ലെ? ആട്ടെ ഒരു ചോദ്യം, എന്താണു് പൂനയിൽ പോകുന്ന കാര്യം എന്നോടു പറയാതിരുന്നതു്?
ഞാൻ വേണമെന്നു് വെച്ചു് പറയാതിരുന്നതല്ല. മറന്നു പോയതാണു്. ശരിക്കു പറഞ്ഞാൽ പിറ്റെ ദിവസം പൂനക്കു പോകുകയാണെന്ന കാര്യം ഓർമ്മയുണ്ടായിരുന്നില്ല. രാവിലെ ടെലിഫോൺ ചെയ്യാൻ ശ്രമിച്ചു, ലൈൻ കിട്ടിയില്ല.
സാരമില്ല. പൂനയിലെ ആന്റിയുമായുള്ള ബന്ധം എന്താണു്?
അവർ എന്റെ അച്ഛന്റെ സഹോദരിയാണു്. വിധവയാണു്. ഒറ്റക്കു് താമസിക്കുകയാണു്. എന്താ ചോദിക്കാൻ കാരണം?
ഒന്നുമില്ല.
മനോഹരൻ ഓർത്തു. അവളുടെ സംസാരത്തിൽ അവിശ്വസനീയമായ എന്തോ ഉണ്ടു്.
അവൾ സംസാരിക്കുന്ന രീതിയിൽ നിന്നു്, അവളുടെ ചേഷ്ടകളിൽ നിന്നു് അതു് മനസ്സിലാക്കാം.
മനു വിചാരിക്കന്നതു് ഞാൻ എന്റെ കാമുകന്റെ ഒപ്പം പൂനക്കു് പോയതാണെന്നല്ലെ?
അല്ല. അങ്ങിനെയാണെങ്കിൽക്കൂടി അതിൽ അപാകതയൊന്നുമില്ല. ഒരു സുന്ദരിയായ പെൺകുട്ടിക്കു് കാമുകനു ണ്ടാവുന്നതിൽ എന്താണു് തെറ്റു്?
അവൾ കുറച്ചുനേരം ഒന്നും പറയാതെ കടലിന്റെ ഭാഗത്തേക്കു് നോക്കിയിരുന്നു. അവിടെ ഇരിക്കുമ്പോൾ കടൽ കാണുകയില്ല. കടലിനു മുകളിലെ ഒഴിഞ്ഞ ആകാശം മാത്രമെ കാണു. മുമ്പിൽ മറീൻ ഡ്രൈവിൽ കാറുകളുടെ പരക്കം പാച്ചിൽ. ഊർമ്മിള പറഞ്ഞു.
മനു, ഞാനൊരു പ്രത്യേക തരം പെണ്ണാണു്. നിങ്ങൾക്കതു് സാവധാനത്തിൽ മനസ്സിലാവും. ഞാനിതുവരെ ഒരു പ്രേമബന്ധത്തിലും ചാടി വീണിട്ടില്ല. മനുവിനോടും ഒരു പ്രേമബന്ധം തുടങ്ങാൻ എനിക്കുദ്ദേശമില്ല. മനുവിനെ ഒരു സ്നേഹിതനായി കാണാനാണെനിക്കിഷ്ടം. എന്നെയും ഒരു സ്നേഹിതയായി കണ്ടുകൂടെ?
ആകാശത്തിൽ മേഘപാളികളിൽ പെട്ടെന്നുണ്ടായ വിടവിൽക്കൂടി അസ്തമയസൂര്യൻ പ്രത്യക്ഷപ്പെടുകയും ഊർമ്മിളയുടെ മുഖം അരുണാഭമാവുകയും ചെയ്തു. അവൾ വളരെ സുന്ദരിയായിരുന്നു. അവൾ ഉടുത്ത ഇളം പച്ച നിറത്തിലുള്ള സാരി അവളുടെ നിറത്തെ കൂടുതൽ ഉദിപ്പിച്ചു കാണിച്ചു.
അയാൾ പറഞ്ഞു. ഞാൻ ശ്രമിക്കാം.
മനുവിന്റെ അടുത്തിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എനിക്കു് വളരെയധികം ശാന്തി കിട്ടുന്നുണ്ടു്. ആ ശാന്തിയല്ലെ നമുക്കെല്ലാം ജീവിതത്തിൽ ആവശ്യം?
എന്താണു് ഊർമ്മിളയുടെ അശാന്തിക്കു് കാരണം?
ഒന്നുമില്ല. എല്ലാവർക്കും അവനവന്റേതായ ചുമടു താങ്ങാനുണ്ടു്. അതത്ര സുഖപ്രദമൊന്നുമല്ല. സ്നേഹത്തിന്റേതായാലും.
നീ പ്രേമബന്ധത്തിലൊന്നും ഇടപെട്ടിട്ടില്ലെന്നല്ലെ പറഞ്ഞതു്.
ഞാൻ പ്രേമബന്ധത്തെപ്പറ്റിയല്ലല്ലൊ പറഞ്ഞതു്.
നീയും സീമയെപ്പോലെ കടംകഥകളായാണു് സംസാരിക്കുന്നതു്. ഞാനാണെങ്കിൽ പണ്ടു തന്നെ കടംകഥകൾക്കുത്തരം നൽകുന്നതിൽ സമർത്ഥനുമല്ല.
അവൾ മന്ദഹസിച്ചു.
സീമ ഒരു ദിവസം തിരിച്ചു വരണമെന്നില്ലെ മനുവിനു്?
തീർച്ചയായും.
അവൾ തിരിച്ചു വരുമെന്നു് വല്ല ഉറപ്പുമുണ്ടോ?
ഇല്ല. പക്ഷേ, ഒരു ദിവസം അവൾ തിരിച്ചു വരികയാണെങ്കിൽ എനിക്കു് വളരെ സന്തോഷമുണ്ടാകും. സീമ എന്നെ സംബന്ധിച്ചിടത്തോളം ഒരു കുട്ടിക്കു് നഷ്ടപ്പെട്ട കളിപ്പാട്ടം പോലെയാണു്. എനിക്കു് കുട്ടിക്കാലത്തു് ഒരു കളിപ്പാട്ടമുണ്ടായിരുന്നു. നാലു ചക്രമുള്ള ഒരു വണ്ടി. എനിക്കു് വളരെ ഇഷ്ടമുള്ളതായിരുന്നു അതു്. ഒരു ദിവസം അതു് പെട്ടെന്നു് കാണാനില്ലാതായി. ഞാൻ വളരെയധികം തിരഞ്ഞു. വീട്ടിലുള്ള എല്ലാവരെക്കൊണ്ടും തിരയിപ്പിച്ചു. കുറെയധികം കരയുകയും ചെയ്തു. അതു് കണ്ടുകിട്ടുകയുണ്ടായില്ല. കാലക്രമത്തിൽ ഞാൻ അതിനെപ്പറ്റി മറന്നു. പിന്നെ ഞാൻ ഹൈസ്ക്കൂളിലെത്തിയപ്പോഴാണു്, രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു, ഒരു ദിവസം പഴയ സാധനങ്ങളെല്ലാം വെച്ച ഒരു തുരുമ്പു പിടിച്ച ഇരുമ്പു പെട്ടി തുറന്നപ്പോൾ അതിലിരിക്കുന്നു എനിക്കു് നഷ്ടപ്പെട്ട കളിപ്പാട്ടം. എനിക്കു് വളരെ സന്തോഷമായി. പിന്നെ ഞാൻ അതുപേക്ഷിച്ചില്ല. മാത്രമല്ല അതുകൊണ്ടു് കളിക്കേണ്ട പ്രായം കഴിഞ്ഞിട്ടും ഞാൻ അതെടുത്തു് കളിക്കാറുമുണ്ടായിരുന്നു.
സീമയെന്ന കളിപ്പാട്ടവും എനിക്കു് വിസ്മൃതിയിലെവിടേയോ നഷ്ടപ്പെട്ടിരിക്കയായിരുന്നു. ഊർമ്മിളയെ കണ്ട ശേഷം ആ നഷ്ടത്തെപ്പറ്റി വീണ്ടും ഓർമ്മ വന്നിരിക്കയാണു്.
ഞാൻ മനുവിനു് ഫോൺ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ, ഫോൺ ചെയ്യാനുള്ള പ്രേരണ വളരെ ശക്തമായിരുന്നു. എനിക്കു് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അവളുടെ ശബ്ദത്തിൽ കുറ്റബോധമുണ്ടായിരുന്നു.
സാരമില്ല, എനിക്കു് ഊർമ്മിളയെ പരിചയപ്പെടാൻ കഴിഞ്ഞല്ലൊ. ഫോൺ ചെയ്തില്ലെങ്കിൽ എനിക്കതു് നഷ്ടപ്പെടുമായിരുന്നു.
സൂര്യൻ മേഘങ്ങളുടെ പിളർപ്പിൽ അസ്തമിച്ചിരുന്നു. കാറ്റു് കൂടുതൽ തണുത്തു വന്നു. ഊർമ്മിള അവളുടേതായ ലോകത്തിലെത്തിയിരുന്നു.
സീമ തിരിച്ചു വരും. അയാൾ പറഞ്ഞു. പക്ഷേ, ആ വാക്കുകൾ പാർക്കിന്റെ ശൂന്യത പോലെ പൊള്ളയാണെന്നും, തനിക്കിനി ആശയൊന്നും ബാക്കിയില്ലെന്നും അയാൾക്കു മനസ്സിലായി. അയാൾ പറഞ്ഞു.
നമുക്കു് പോകാം.
ഊർമ്മിളയെ ഹോസ്റ്റലിൽ കൊണ്ടുപോയാക്കി വീട്ടിലെത്തിയപ്പോൾ സമയം പത്തായിരുന്നു. അയാൾ ക്ഷീണിച്ചു. രാത്രി കഴിച്ച പഞ്ചാബി ഭക്ഷണം അയാളുടെ വയറു് കേടുവരുത്താൻ തുടങ്ങിയിരുന്നു. എന്തിനാണവർ ഭക്ഷണങ്ങളിൽ ഇത്രയധികം മസാല ചേർക്കുന്നതു? ഊർമ്മിളയുടെ സംസാരവും അയാൾക്കിഷ്ടപ്പെട്ടില്ല. പലതും മറച്ചു വെക്കുന്ന മാതിരി. സീമയും അതുപോലെ തന്നെയായിരുന്നു. അതിനെപ്പറ്റി ചോദിച്ചാൽ അവൾ പറയും.
മനു ഞാനൊന്നും ഒളിച്ചുവെക്കുന്നില്ല. എന്റെ മനസ്സിന്റെ നിഗൂഢഭയങ്ങൾ കൂടി ഞാൻ നിന്നോടു് പറയുന്നുണ്ടു്. എല്ലാം നിന്റെ തോന്നലുകളാണു്. ഞാനെന്റെ ശാപത്തെപ്പറ്റി പറഞ്ഞില്ലെ? അതെനിക്കു് കുട്ടിക്കാലം മുതലേ ഉള്ളതാണു്. നല്ല നിമിഷങ്ങൾ അധികകാലം അനുഭവിക്കാൻ എനിക്കു് വിധിച്ചിട്ടില്ല. മനു ഇതിലൊന്നും കുറ്റക്കാരനല്ല. മറിച്ചു് മനുവിനെ കണ്ടില്ലായിരുന്നുവെങ്കിൽ സന്തോഷമെന്താണെന്നു തന്നെ ഒരു പക്ഷേ, ഞാനറിയുമായിരുന്നില്ല.
ഒരു പക്ഷേ, അവൾ ഇപ്പോൾ ചെയ്തതുപോലെ പെട്ടെന്നുള്ള അപ്രത്യക്ഷമാവൽ ആദ്യമേ അറിഞ്ഞു് അതിനായി തന്നെ തയ്യാറാക്കുകയായിരിക്കണം. പക്ഷേ, എന്തിന്നവൾ അപ്രത്യക്ഷയായി?
വൈകുന്നേരം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഊർമ്മിള ചോദിച്ചു. സീമ പോയി എന്നറിഞ്ഞപ്പോൾ മനു എന്താണു് ചെയ്തതു?
അയാൾ ആലോചിച്ചു. സീമയുടെ കത്തു വായിച്ച ശേഷം അയാൾ ആ വൃദ്ധ സിന്ധി ദമ്പതികളോടു് കുറച്ചു നേരം സംസാരിച്ചു. അവരിൽ നിന്നു് എന്തെങ്കിലും വിവരം അറിയുമെന്ന പ്രത്യാശയോടെ. ആ സ്ത്രീയായിരുന്നു എല്ലാ സംഭാഷണവും നടത്തിയിരുന്നതു്. വൃദ്ധൻ വെറുതെ തലയാട്ടുക മാത്രമെ ചെയ്തുള്ളു. ഇടയ്ക്കിടയ്ക്കു് ഷേവു ചെയ്തു് നരച്ച കുറ്റിരോമം മാത്രമുള്ള തല ഇടത്തെ കൈകൊണ്ടു് ഉഴിയുകയും ചെയ്തു. അവർ പറഞ്ഞു.
നല്ല കുട്ടിയായിരുന്നു. ഞങ്ങളുടെ മകളെപ്പോലെയായിരുന്നു. പക്ഷേ, തീരെ സംസാരിക്കില്ല. ആദ്യമേ അവൾ പറയാറുണ്ടു് അവൾക്കു് ചിത്രം വരക്കലാണു് ജോലിയെന്നും അതുകൊണ്ടു് ആരും ബുദ്ധിമുട്ടിക്കുന്നതവൾക്കിഷ്ടമല്ലെന്നും. മുറിക്കു് വേറെ വാതിലുള്ളതു കൊണ്ടു് അവൾക്കു് സ്വൈരമായിരുന്നു് വരക്കാനും പറ്റും.
അയാൾക്കറിയേണ്ടതു് അതൊന്നുമല്ലായിരുന്നു. അയാൾ ചോദിച്ചു.
സീമയ്ക്കു് എവിടെയാണു് ജോലി കിട്ടിയതു്?
കൽക്കത്തക്കടുത്തു് എവിടേയോ ആണെന്നാണു് പറഞ്ഞതു്. ആ സ്ഥലത്തിന്റെ പേരുകളൊന്നും എനിക്കും മനസ്സിലാവില്ല.
ഒരു പക്ഷേ, നുണ പറഞ്ഞതായിരിക്കുമെന്നയാൾ ഓർത്തു. അയാൾക്കു് അകാരണമായൊരു ഭീതിയുണ്ടായി. സീമ സുരക്ഷിതയല്ലെന്ന ഒരു ബോധം. കത്തു വായിച്ച ശേഷം ഓരോ നിമിഷവും അയാൾ ആ ബോധത്തോടു മല്ലിടുകയായിരുന്നു.
അവളുടെ പിതാജി ഇതാ, അവൾ പോയ ശേഷം ഒരു ഭക്ഷണവും കഴിച്ചിട്ടില്ല.
വൃദ്ധൻ വെറുതെ തലയിട്ടു കുലുക്കുക മാത്രം ചെയ്തു.
പറയുന്നതു് മകൾക്കു് എന്തോ അപകടം പറ്റാൻ പോകുന്നുണ്ടെന്നാണു്.
അവർ സീമയെ മകളെന്നാണു് വിളിച്ചിരുന്നതു്.
അപ്പോൾ, തനിക്കുണ്ടായ അപായസൂചന ഈ വൃദ്ധനും ഉണ്ടായിരിക്കുന്നു.
സീമയെപ്പറ്റി ഒരു പുതിയ വിവരവും ലഭിക്കാതെത്തന്നെ അയാൾക്കു് മടങ്ങേണ്ടിവന്നു. സീമയുടെ മറ്റു സുഹൃത്തുക്കളുമായി താൻ ബന്ധപ്പെടാത്തതിൽ അയാൾ പരിതപിച്ചു. ഊർമ്മിളയെപ്പറ്റി അയാൾക്കറിയാം. പക്ഷേ, അവൾ എവിടെയാണു് ജോലിയെടുക്കുന്നതെന്നോ, എവിടെയാണു് താമസിക്കുന്നതെന്നോ അറിയില്ല. അയാൾ തിരിച്ചു വീട്ടിലെത്തി, കട്ടിലിന്മേൽ കുറെ നേരം കണ്ണടച്ചിരുന്നു് ആലോചിച്ചു.
അങ്ങിനെയിരിക്കെ കണ്ണീർ ധാരയായി ഒഴുകി. അയാൾ സീമയെ ഓർത്തു. പതിമൂന്നു വയസ്സുള്ള പെൺകുട്ടി. ഭ്രാന്തനായ അച്ഛനിൽ നിന്നും രക്ഷപ്പെടാൻ, വിറകുപുരയിൽ പാമ്പുകളോടുള്ള ഭയവും വിഗണിച്ചുകൊണ്ടു് ഒളിച്ചിരുന്ന ഒരു മെലിഞ്ഞ പെൺകുട്ടി.
വളരെ കുത്തിച്ചോദിച്ചാലെ അവൾ കുട്ടിക്കാലത്തെപ്പറ്റി പറയാറുള്ളു. ഒരിക്കൽ പറയാൻ തുടങ്ങിയാൽ വാക്കുകൾ ഒഴുകിക്കൊണ്ടിരിക്കും.
ഭ്രാന്തുള്ള സമയത്തും അച്ഛനു് എന്നെ ഇഷ്ടമായിരുന്നു. സീമ പറഞ്ഞു. എപ്പോഴും എന്തെങ്കിലും കാര്യത്തിനായി വിളിച്ചുകൊണ്ടിരിക്കും. ചായയുണ്ടാക്കിക്കൊടുക്കാനോ ഒരു ഗ്ലാസ് വെള്ളത്തിനോ അങ്ങിനെ എന്തെങ്കിലും കാര്യത്തിനു വേണ്ടി. അച്ഛനു് ഒരു കാര്യവും ഒറ്റക്കു് ചെയ്യാൻ കഴിയില്ല. അച്ഛമ്മ അങ്ങിനെയാണു് അച്ഛനെ വളർത്തിയിരുന്നതു്. പിന്നെ കല്ല്യാണത്തിനു ശേഷം അമ്മയും അച്ഛനെ അടുക്കളയിൽ കടത്താതെ നോക്കി.
ഇടക്കു് ചില ദിവസങ്ങളിൽ ഭ്രാന്തിളകുമ്പോഴാണു് എല്ലാം കുഴപ്പമാവുക. ആ ദിവസങ്ങൾ എനിക്കു് മുൻകൂട്ടിത്തന്നെ മനസ്സിലാവും. അച്ഛന്റെ കണ്ണുകൾ ചുവന്നിരിക്കും. വളരെ അസ്വസ്ഥനായി ഉമ്മറത്തും മുറികളിലും നടക്കും. എന്തോ പഴയ കടലാസുകൾക്കുവേണ്ടി അലമാറിയിൽ പരതും. ഉച്ചയോടടുക്കുമ്പോഴേക്കും ഉറക്കെ സംസാരിക്കാൻ തുടങ്ങും. തുടങ്ങുന്നതു് തന്നോടുതന്നെ സംസാരിക്കുന്നതായിട്ടാണു്. പിന്നെപ്പിന്നെ അദൃശ്യനായ ആരോ ഒരാളോടു വാക്ക്തർക്കത്തിൽ അവസാനിക്കും. സാധനങ്ങളെല്ലാം എടുത്തു് വലിച്ചെറിയാൻ തുടങ്ങും. അപ്പോഴൊന്നും എനിക്കിത്ര പേടി തോന്നിയില്ല. പക്ഷേ, ഒരു ദിവസം ഒരു കത്തിയെടുത്തു് എന്നെ കുത്താനായി വന്നു. ഞാൻ പേടിച്ചരണ്ടു് ഒരു വിധം പുറത്തു കടന്നു. പിന്നാലെ അച്ഛനുണ്ടായിരുന്നു. ഞാൻ ജീവനും കൊണ്ടു് വീടിനു ചുറ്റും ഓടി. ഓടുന്നതിനിടക്കു് അച്ഛൻ തടഞ്ഞു വീഴുന്നതു കണ്ടു. ഞാൻ ആ തക്കം നോക്കി വിറകുപുരയിൽ പോയി ഒളിച്ചു.
വിറകുപുര പണ്ടേ എനിക്കു് പേടിയായിരുന്നു. ധാരാളം പാമ്പുകളെ അവിടെ വെച്ചു് കണ്ടിട്ടുണ്ടു്. ഒളിക്കാൻ വേറെ സ്ഥലമൊന്നും കണ്ടില്ല. ഞാൻ വിറകു് അടുക്കി വെച്ചിരുന്നതിന്റെ ഇടയിൽ കയറിയിരുന്നു. കുറച്ചു നേരം അങ്ങിനെയിരുന്നപ്പോൾ അച്ഛൻ എന്തു് ചെയ്യുകയായിരിക്കുമെന്നു് ഓർത്തു. വീഴ്ചയിൽ അധികമായൊന്നും പറ്റിയിട്ടുണ്ടാവില്ലല്ലൊ. വൈകുന്നേരമായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു് ചെന്നു് അടുക്കളയുടെ വാതിലിലൂടെ എത്തി നോക്കി.
എനിക്കു് സങ്കടം തോന്നി. പാവം അച്ഛൻ ഇരുന്നു് സ്റ്റൗ കത്തിക്കാൻ ശ്രമിക്കയാണു്. നാലു ഭാഗത്തും തീപ്പെട്ടിക്കൊള്ളികൾ, കടലാസ്സു കരിഞ്ഞ ചാരം. ഞാൻ കുറച്ചു നേരം നോക്കി നിന്നു. മൂപ്പർ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചു് കത്തിച്ചു് സ്റ്റൗവിലേക്കിടും. അതു് ഉടനെ കെടും. പിന്നെ ഒരു കടലാസു് ഈളായി മുറിച്ചു് അതു കത്തിച്ചു് അതുകൊണ്ടു് സ്റ്റൗ കത്തിക്കാൻ ശ്രമിക്കും. ഇങ്ങിനെയൊക്കെത്തന്നെയാണു് സ്റ്റൗ കത്തിക്കുക. പക്ഷേ, അച്ഛൻ അതു ചെയ്തപ്പോൾ അതെല്ലാം കെടുകയാണുണ്ടായതു്. പാവം ഒരഞ്ചു മിനിറ്റ് കൂടി ശ്രമിച്ചു്, നിരാശനായി എഴുന്നേറ്റു പോയി. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ കടന്നു് സ്റ്റൗ കത്തിച്ചു് ചായയുണ്ടാക്കി കൊണ്ടുപോയി കൊടുത്തു. അച്ഛനു് വളരെ സന്തോഷമായി.
നീ എവിടെയായിരുന്നു മോളെ?
അച്ഛൻ എന്റെ പിന്നാലെ ഓടിയതെല്ലാം മറന്നിരുന്നു. അച്ഛന്റെ നെറ്റിമേൽ സാമാന്യം വലിയ ഒരു മുറിവുണ്ടായിരുന്നു. അതെങ്ങിനെ പറ്റിയെന്നതും അച്ഛനു് ഓർമ്മയില്ല.
പിന്നീടു് ഇടക്കെല്ലാം ഇതാവർത്തിച്ചു. അപ്പോഴെല്ലാം ഞാൻ പാമ്പുകളുള്ള വിറകു പുരയിൽ ജീവനും കയ്യിൽ പിടിച്ചു് ഒളിച്ചിരുന്നിട്ടുണ്ടു്. ഒരിക്കൽ അങ്ങിനെ ഒളിച്ചിരിക്കെ ഒരു പാമ്പു് വളരെ അടുത്തു് കിടക്കുന്നതു് കണ്ടു. ഞാൻ പെട്ടെന്നു് മരവിച്ചു പോയി. അതെന്നെത്തന്നെ നോക്കിയാണു് കിടന്നിരുന്നതു്. കുറെ നേരമായിട്ടുണ്ടാകും. അതിന്റെ കണ്ണുകളിൽ ഒരു ജിജ്ഞാസയുള്ളതായി തോന്നി എനിക്കു്. ഞാൻ അനങ്ങിയില്ല. ഒരു പക്ഷേ, അനങ്ങിയാൽ ഞാൻ അതിനെ പേടിപ്പിച്ചേനെ. കുറച്ചുനേരം അങ്ങിനെ നോക്കി നിന്നശേഷം അതു് പതുക്കെ ഇഴഞ്ഞുപോയി. അതു് എന്നെ സ്വീകാര്യമായ എന്തോ ഒന്നായി അംഗീകരിച്ച പോലെ. അതിന്റെ നോട്ടത്തിൽ ഒരു പങ്കാളിത്തമുണ്ടായിരുന്നു. എന്തായാലും അതിനു ശേഷം എനിക്കു് പാമ്പുകളെ പേടിയുണ്ടായിട്ടില്ല.
വിറകുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടിയുടെ രൂപം മനസ്സിൽ പൊന്തിവന്നപ്പോൾ അയാൾക്കു കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.
സീമയെപ്പറ്റി മനു കൂടുതൽ അന്വേഷിച്ചില്ല എന്നതു് അത്ഭുതമായി തോന്നുന്നു.
ഊർമ്മിള പറഞ്ഞു.
ശരിയാണതു്. സാധാരണ നിലക്കു് ഒരു ദിവസം പെട്ടെന്നവൾ അപ്രത്യക്ഷയാവുകയാണു് ഉണ്ടായതെങ്കിൽ ഞാൻ അവളെ അന്വേഷിക്കുമായിരുന്നു. പക്ഷേ, അന്വേഷിക്കരുതെന്നവൾ കത്തെഴുതി വെച്ചപ്പോൾ അവൾ എന്നെ നിരാകരിക്കുകയാണുണ്ടായതെന്നു തോന്നി. എന്നിൽ നിന്നകന്നു പോയാലാണവൾക്കു് ശാന്തിയുണ്ടാവുകയെങ്കിൽ അങ്ങിനെയാവട്ടെയെന്നു വെച്ചു. അതെന്റെ ഹൃദയത്തിൽ ഒരു വലിയ മുറിവുണ്ടാക്കിയെങ്കിൽക്കൂടി.
ഞാൻ മനുവിനെ വേദനിപ്പിക്കണമെന്നുദ്ദേശിച്ചില്ല.
സാരമില്ല.
അങ്ങിനെയിരിക്കെ ഊർമ്മിള വീണ്ടും അപ്രത്യക്ഷയായി. ഒരു ദിവസം ഊർമ്മിളയുടെ ഫോണും പ്രതീക്ഷിച്ചു് മനോഹരൻ ഇരുന്നു. ഫോൺ അടിച്ചില്ല. രണ്ടരമണിക്കു് ഒരിക്കൽ ഫോൺ അടിച്ചു. പക്ഷേ, അതു് ഊർമ്മിളയല്ലെന്നു് അയാൾക്കു് തോന്നി. തോന്നൽ ശരിയാവുകയും ചെയ്തു. മൂന്നു മണി. ഫോൺ ശബ്ദിച്ചില്ല. നാലു മണി. ഫോൺ നിശ്ശബ്ദം.
അഞ്ചു മണിക്കു് അയാൾ ഫോണെടുത്തു് ഡയൽ ചെയ്തു.
ഊർമ്മിള പ്ലീസ്.
ഊർമ്മിളയില്ലല്ലൊ. ഷീയീസ് ഓൺ ലീവ് പ്ലീസ്.
എത്ര ദിവസത്തേക്കു്?
അറിയില്ല. രണ്ടോ മൂന്നോ ദിവസത്തേക്കാണെന്നു തോന്നുന്നു.
അയാൾ നന്ദി കൂടി പറയാതെ ഫോൺ വെച്ചു.
അപ്പോൾ അവൾ വീണ്ടും തന്നെ അറിയിക്കാതെ ലീവെടുത്തിരിക്കുന്നു. പൂനക്കു് പോകാനായിരിക്കും. അയാൾക്കു് ആദ്യം തോന്നിയതു് ദേഷ്യമായിരുന്നു. അവൾക്കു് തന്നോടു് പറഞ്ഞു് പോകാനുള്ള മര്യാദ കൂടിയില്ലെങ്കിൽപ്പിന്നെ താൻ എന്തിനു് ശ്രദ്ധിക്കാൻ പോകുന്നു.
ഉടനെത്തന്നെ അയാൾ മറിച്ചും ആലോചിച്ചു. താൻ ഒരു മുൻവിധിയോടെയാണു് ഈ കാര്യത്തെപ്പറ്റി ആലോചിക്കുന്നതു്. മറിച്ചു് അവൾക്കു് സുഖമില്ലാതിരിക്കയാണെങ്കിലോ? അങ്ങിനെയും ഒരു സാദ്ധ്യതയുണ്ടാകാമല്ലൊ. സാദ്ധ്യതയുണ്ടാകാം. അയാൾ ഓർത്തു. പക്ഷേ, തലേന്നു് ഫോണിൽ സംസാരിച്ചപ്പോൾ അവൾക്കു് ഒരു ജലദോഷം പോലും ഉണ്ടെന്നു് അവൾ പറഞ്ഞില്ല. ഇനി വല്ല അപകടവും പറ്റിയതായിരിക്കുമോ? ആവില്ല. ടെലിഫോൺ ഓപ്പറേറ്ററുടെ സംസാരത്തിൽനിന്നു് ഊർമ്മിള ലീവെടുക്കുന്ന കാര്യം ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നു വന്നു. അപ്പോൾ അവൾക്കു് കുഴപ്പമൊന്നും പറ്റിയിട്ടില്ല. അവൾ വരുമ്പോൾ വരട്ടെ.
പക്ഷേ, ബസ്സിൽ കയറിയപ്പോൾ അയാൾ ബാന്ദ്രക്കു പകരം ടിക്കറ്റെടുത്തതു് അന്തേരിക്കായിരുന്നുവെന്നു് ഒരു തമാശയോടെ അയാൾ മനസ്സിലാക്കി.
ഇപ്രാവശ്യം കണ്ടതു് മേട്രനെത്തന്നെയായിരുന്നു. അവർ വാതിലും തുറന്നു പിടിച്ചു് അയാളുടെ വരവും നോക്കി നിന്നിരുന്നു. അവർ വെള്ള സാരി വലത്തോട്ടാണു് ഉടുത്തിരുന്നതു്. ഗുജറാത്തി.
ആരെയാണു് കാണേണ്ടതു്?
ഊർമ്മിള.
ഹു ആർ യു?
മനോഹരനു് പണ്ടെല്ലാം ഈ ചോദ്യം കേട്ടാൽ നീരസം തോന്നാറുണ്ടു്. പിന്നെ ക്രമേണ അതിന്റെ അർത്ഥം മനസ്സിലായി. ഇംഗ്ലീഷ് നമ്മുടെ ഭാഷയല്ല. നിങ്ങളുടെ പേരെന്താണു്, നിങ്ങൾ കാണാൻ വരുന്ന ആളുമായി ഏതു തരത്തിലാണു് ബന്ധപ്പെട്ടിട്ടുള്ളതു? എന്തുദ്ദേശ്യവും വെച്ചാണു് കാണാൻ വരുന്നതു് എന്നെല്ലാം ഈ ചോദ്യത്തിന്നർത്ഥമുണ്ടു്. അതുകൊണ്ടു് ഹു ആർ യു എന്ന ചോദ്യം കേട്ടാൽ മനോഹരൻ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ പറയുകയാണു് പതിവു്.
മനോഹരന്റെ ഉത്തരത്തിൽ അവർ അതീവ സംതൃപ്തയായിരുന്നു. അതിനർത്ഥം താൻ അവരുടെ ചോദ്യം ശരിയായിട്ടു തന്നെ എടുത്തു എന്നാണു്.
ഊർമ്മിള ഇല്ല.
അയാൾ തളർന്നു. മേട്രന്റെ ചോദ്യം കേട്ടപ്പോൾ ഊർമ്മിളയെ കാണുമെന്ന ആശ അയാളിൽ വളരെ ബലമായി ഉണ്ടായിരുന്നു. മനോഹരനു് ചില നിമിത്തങ്ങൾ ഉണ്ടാവാറുണ്ടു്. താൻ കാണാൻ പോകുന്ന ആളെ കാണില്ലെന്നോ, ചെയ്യാൻ പോകുന്ന കാര്യം ശരിയാവില്ലെന്നോ ഉള്ള മുൻധാരണയുണ്ടാവുക. അതു പലപ്പോഴും ശരിയാവാറുമുണ്ടു്. ഇന്നു് അയാൾക്കു് അങ്ങിനെയുള്ള ദുഃശ്ശകുനങ്ങളൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ടു് ഊർമ്മിളയെ കാണാൻ പറ്റുമെന്നു തന്നെ കരുതിയിരുന്നു.
ഊർമ്മിള എങ്ങോട്ടു് പോയിരിക്കയാണു്?
പൂനയ്ക്കു്. അവൾ മറ്റന്നാളെ വരു.
മറ്റന്നാളോ?
അതെ.
താങ്ക്യു.
മനോഹരൻ തിരിഞ്ഞുനടന്നു. അപ്പോൾ അവൾ തന്നെ അറിയിക്കാതെ വീണ്ടും പൂനക്കു് പോയിരിക്കുന്നു. തലേന്നു് ഫോണിൽ സംസാരിച്ചപ്പോൾ അവൾ ഒരു സൂചന കൂടി തന്നിരുന്നില്ല. എന്താണു് രഹസ്യാത്മകതക്കു കാരണം? ഊർമ്മിളക്കു് ഒരു കാമുകനെ അയാൾ ഭാവനയിൽ സൃഷ്ടിച്ചു. ആ കാമുകനുമായി ഊർമ്മിള പൂനയ്ക്കുള്ള ട്രെയിനിൽ തോളോടു തോളുരുമ്മി ഇരിക്കുന്നതു് അയാൾ മനസ്സിൽ കണ്ടു. അയാൾ നല്ല ദേഹപ്രകൃതിയുള്ള ആളാണു്. വീതിയുള്ള മീശ, കുറച്ചു നീണ്ട തലമുടി. വലിയ സൺഗ്ലാസിട്ടിട്ടുണ്ടു്. അവൾ അയാളുടെ കൈ പിടിച്ചു് അവളുടെ മടിയിൽ വെക്കുന്നു. അയാൾ അവളെ ചുമലിലൂടെ അടുപ്പിച്ചു് കവിളിൽ ചുംബിക്കുന്നു. ഊർമ്മിള അയാളുടെ മാറിൽ മുഖം വെച്ചമർത്തുന്നു.
ആലോചിക്കും തോറും മനോഹരന്റെ മനസ്സു് കലുഷമായി വന്നു. ഇതെല്ലാം അയാൾ സ്വയം ഭാവനയിൽ സൃഷ്ടിച്ച രംഗങ്ങളാണെന്നു് ഓർത്തിട്ടു കൂടി അയാൾക്കവയെ നിസ്സാരമായി തള്ളാൻ പറ്റിയില്ല. ഇങ്ങിനെ സ്വയം കല്പിതങ്ങളായ ആൾക്കാരിലും രംഗങ്ങളിലും വിശ്വസിച്ചു് മനസ്സു് കേടുവരുത്തുക മനോഹരന്റെ ശീലമായിരുന്നു. ഒരു പക്ഷേ, അവൾ പൂനയ്ക്കു് പോയില്ലെന്നു വരാം. കാമുകന്റെ ഒപ്പം ഇവിടെത്തന്നെ വല്ല ഹോട്ടലിലും മുറിയെടുത്തു് താമസിക്കുകയായിരിക്കും. ചുമർക്കടലാസുകൊണ്ടലങ്കരിച്ച ഒരു മുറിയിലെ ഇരട്ടക്കട്ടിലിൽ ഫോം കിടക്കയുടെ ചിത്രങ്ങളുള്ള വിരിയിൽ കാമുകന്റെ കരവലയത്തിൽ കിടക്കുന്ന ഊർമ്മിളയുടെ വെളുത്ത നഗ്നരൂപം അയാൾ ദർശിച്ചു. അവളുടെ കണ്ണുകളിൽ പ്രേമമുണ്ടായിരുന്നു, കാമമുണ്ടായിരുന്നു.
വീണ്ടും തന്റെ ഭാവന കാടുകയറുകയാണു്. ഇതിൽനിന്നൊരു മോചനം ആവശ്യമാണു്. താൻ വളരെ ഉടമസ്ഥതാ ബോധമുള്ളവനാകുന്നു. ഊർമ്മിളയുമായുള്ള ഏർപ്പാടു് നിർത്തുകയാണു് നല്ലതു്. അവൾ ഇനി ഫോൺ ചെയ്താൽ കൂടി വളരെ തണുപ്പനായിരിക്കാൻ അയാൾ തീർച്ചയാക്കി. സീമയിൽ നിന്നുള്ള അനുഭവം വെച്ചു നോക്കിയാൽ അയാൾ വേറൊരു പെൺകുട്ടിയുമായി അടുക്കാൻ പാടില്ലാത്തതായിരുന്നു. പക്ഷേ, ഊർമ്മിളയിൽ, തന്നെ അവളിലേയ്ക്കു് പിടിച്ചുവലിക്കുന്ന എന്തോ ഉണ്ടു്. തനിയ്ക്കു് ചൂടു തരുന്ന എന്തോ ഒന്നു്. തനിക്കു് ഒരിക്കൽ നഷ്ടപ്പെട്ട ഒന്നു്.
മനോഹരൻ രണ്ടു ദിവസം ഓഫീസിൽ പോയില്ല. രണ്ടു ദിവസം മുറിയ്ക്കുള്ളിൽത്തന്നെ കഴിച്ചുകൂട്ടി. മുറിയുടെ ഏകാന്തതയിൽ അയാൾ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ, ഒറ്റക്കായപ്പോൾ ഓർമ്മകൾ അയാളെ ആക്രമിച്ചു കീഴടക്കി. ഓർമ്മകൾക്കു മുമ്പിൽ താനെത്ര നിസ്സഹായനാണെന്നയാൾ കണ്ടു.
മുറിയിൽ സീമയെ ഓർമ്മിപ്പിക്കുന്ന പല സാധനങ്ങളുമുണ്ടായിരുന്നു. അവളുടെ പെയിന്റിങ്, കുറെ സ്കെച്ചുകൾ. സീമയുടെ സ്കെച്ചുകൾ മനോഹരനു് ഇഷ്ടമായിരുന്നു. റെംബ്രാന്റിനു ശേഷം ഇത്രയും നന്നായി ആരും സ്കെച്ചുകൾ വരച്ചിട്ടില്ലെന്നു് അയാൾ പറയാറുണ്ടായിരുന്നു.
മുഖസ്തുതി സീമയ്ക്കിഷ്ടമായിരുന്നു. മുഖസ്തുതിയാണെന്നറിഞ്ഞുകൊണ്ടു തന്നെ അവൾ അതു് സ്വീകരിക്കും. അവൾ പറയാറുണ്ടു്. എന്നെ ഇങ്ങിനെ പുകഴ്ത്തിയാൽ ഞാൻ നീളം വെച്ചു് ഒരു എട്ടുകാലിത്തട്ടി പോലെയാവും.
സീമയുടെ സ്കെച്ചുകൾ നോക്കിയിരിക്കെ അയാൾ വീണ്ടും അവളുടെ മുറിയോർത്തു. ഉച്ച തിരിഞ്ഞ സമയത്താണു് അവൾക്കു് ആ മുറി ഏറ്റവും ഇഷ്ടമായിരുന്നതു്. വെയിൽ ജനലിന്റെ കർട്ടന്റെ താഴെക്കൂടി അരിച്ചു വരുന്നതും നോക്കി അവർ കിടക്കാറുണ്ടു്. അവളുടെ ഇടത്തെ കൈ അയാളുടെ കഴുത്തിലൂടെ ഇടും. അയാൾ വലത്തെ കൈ കൊണ്ടു് അവളെ വരിഞ്ഞു് ഇടത്തെ കൈകൊണ്ടു് അവളുടെ നഗ്നദേഹത്തിൽ തഴുകിക്കൊണ്ടു് കിടക്കും. സീമയുടെ സ്കെച്ചുകളും മുറിയുടെ ഉച്ച തിരിഞ്ഞ സമയത്തുള്ള ഭാവവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നു് മനോഹരനു് തോന്നാറുണ്ടു്. സ്കെച്ചുകളിലെ തുറന്ന വിശാലതയും മുറിയിലേയ്ക്കു് കടന്നുവരുന്ന ഉച്ചവെയിലും അയാളെ ബാല്യത്തിലേക്കു നയിക്കുന്നു. കുട്ടിക്കാലത്തു് എപ്പോഴും വെയിലുണ്ടായിരുന്നു. മരങ്ങൾക്കിടയിലൂടെയോ, നീണ്ടു കിടക്കുന്ന വയലുകളിൽ നെൽച്ചെടികളുടെ പച്ചപ്പിനു മാറ്റുകൂട്ടിയോ, കുളങ്ങളിൽ തുടിയ്ക്കുമ്പോൾ ഉയർന്നുവന്ന വെള്ളത്തിലൂടെ കാണുന്ന മഴവില്ലായോ, വെയിൽ എല്ലായ്പ്പോഴുമുണ്ടായിരുന്നു.
കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓർമ്മ ആശ്വാസമരുളുന്നതായിരുന്നു.
പിറ്റേന്നു് മനോഹരൻ ഓഫീസിൽ പോയി. ഊർമ്മിള വിളിച്ചാൽ വളരെ തണുത്ത ഉത്തരങ്ങൾ മാത്രം കൊടുക്കുമെന്നു് തീർച്ചയാക്കി. പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞു് ഊർമ്മിളയുടെ ഫോൺ വന്നപ്പോഴേയ്ക്കു് അയാൾ തന്റെ തീരുമാനങ്ങളെല്ലാം മറന്നിരുന്നു.
മനു ഇതു ഞാനാണു് ഊർമ്മിള.
വീണ്ടും മഴത്തുള്ളികളുടെ ശൈത്യം, സിരകളിൽ അരുവികളുടെ സംഗീതം.
അയാൾ ദീർഘശ്വാസം വിട്ടു.
മനു പിണങ്ങിയിരിക്കയാണല്ലെ?
അയാൾ ഒന്നും പറഞ്ഞില്ല. അയാൾ കുട്ടിക്കാലത്തു് കുറച്ചുനാൾ താമസിച്ചിരുന്ന വീടു് ആലോചിക്കുകയായിരുന്നു. ആ വീട്ടുപറമ്പിൽ നിറയെ ഒരു തരം കള്ളിച്ചെടികളുണ്ടായിരുന്നു. പച്ച ഇലകളായി പടർന്നുപിടിക്കുന്ന കള്ളി. അതിനു് വൈയലറ്റ് നിറത്തിലുള്ള നേരിയ പൂക്കളും. വേനലിൽ പുല്ലുകളും ചെടികളും ഉണങ്ങി നിൽക്കുമ്പോൾ അവയ്ക്കിടയിൽ ഈ കള്ളിച്ചെടികൾ മാത്രം പടർന്നു പിടിച്ചു. ആ വീടു മാറിയപ്പോൾ പുതിയ വീട്ടിലേക്കു് അയാൾ കൊണ്ടു പോയതു് ഈ കള്ളിച്ചെടികൾ മാത്രമായിരുന്നു. അവ പക്ഷേ, പുതിയ വീട്ടിൽ പിടിക്കാതെ നശിച്ചുപോയി.
മനു, അയാം റിയലി സോറി. എന്താണു് ഒന്നും മിണ്ടാത്തതു?
അയാൾ സ്വപ്നത്തിൽ നിന്നുണർന്നു.
എന്താണു് പറഞ്ഞതു?
അയാം സോറി മനു. പോകുന്നതിനു മുമ്പു് പറയാത്തതിനു് മനു പിണങ്ങിയിരിക്കയാണു് അല്ലെ?
സാരല്ല്യ. എന്റെ പിണക്കം അത്ര കാര്യമായെടുക്കേണ്ടതില്ല.
ഒരു നിശ്വാസത്തിന്റെ ശബ്ദം മാത്രം.
ഞാൻ എങ്ങിനെയാണു് മനുവിന്റെ പിണക്കം മാറ്റേണ്ടതു?
സാരമില്ലെന്നു് പറഞ്ഞില്ലെ?
ഇന്നു വൈകുന്നേരം കാണുമോ?
എവിടെ?
അയാൾ ആലോചിച്ചു. സംസാരിക്കാൻ പറ്റിയ സ്ഥലമേതാണു്? സംസാരിക്കാനുണ്ടെങ്കിൽ, അതിനുള്ള താൽപര്യമുണ്ടെങ്കിൽ ഏതു സ്ഥലവും പറ്റിയതാണു്. മറിച്ചാണെങ്കിൽ ഒരു സ്ഥലവും പറ്റിയതുമല്ല. അയാൾ പറഞ്ഞു.
ബീച്ചിൽ പോകാം.
ശരി.
എവിടെ കാണുമെന്നു പറയു.
ബീച്ച് സ്റ്റോപ്പിൽ. ആറു മണിക്കു്.
അഞ്ചേമുക്കാലിനു തന്നെ മനോഹരൻ സ്റ്റോപ്പിലെത്തി. കടൽക്കാറ്റു് മണൽ അടിച്ചു് ടാറിട്ട റോഡിലേക്കു് കയറ്റുന്നതു് നോക്കി അയാൾ നിന്നു. വലത്തുവശത്തു് എയർസ്റ്റ്രിപ്പായിരുന്നു. ഒരു ഹെലികോപ്റ്റർ താഴ്‌ന്നു വന്നു.
മുമ്പിൽ വന്നുനിന്ന ഡബിൾ ഡെക്കർ ബസ്സിൽ നിന്നു് ഊർമ്മിള ഇറങ്ങുന്നതയാൾ കണ്ടു. അവൾ ഓറഞ്ചു നിറത്തിൽ പൂക്കളുള്ള സാരിയാണുടുത്തിരുന്നതു്. ബസ്സിറങ്ങിയ ഉടനെ അവൾ ചുറ്റും നോക്കി, മനോഹരനെ കണ്ടപ്പോൾ ചിരിച്ചുകൊണ്ടയാളുടെ നേരെ നടന്നു.
ഞാൻ വൈകിയോ?
ഇല്ല. നേർത്തെയാണു്.
അവർ ബീച്ചിലേക്കു് നടന്നു. വേലിയിറക്കമായതുകൊണ്ടു് കടൽ അകലെയായിരുന്നു. നനഞ്ഞ മണലിൽ സൂര്യ രശ്മികൾ തട്ടിത്തിളങ്ങി. അവർ സംസാരിക്കാതെ നനഞ്ഞ മണലിൽക്കൂടി നടന്നു. ഊർമ്മിള അവളുടെ ചെരിപ്പൂരി കയ്യിൽ പിടിച്ചു. അയാൾ ഷൂസാണിട്ടിരുന്നതു്. അയാൾ പറഞ്ഞു.
ചെരിപ്പിട്ടവർ ഭാഗ്യവാന്മാർ.
അവൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.
ഷൂസ് ഊരിത്തരു. ഞാൻ പിടിക്കാം.
സൂര്യന്റെ മഞ്ഞവെളിച്ചം അവളുടെ മുഖത്തു തട്ടി അവളുടെ വെളുത്ത നിറത്തിനു് ഒരു പ്രത്യേക നിറം കൊടുക്കുന്നതു് മനോഹരൻ നോക്കി.
നീ എന്തു സുന്ദരിയാണു്!
താങ്കു് യൂ.
അവർ സംസാരിക്കാതെ നടന്നു. വേലിയിറക്കത്തിൽ കടൽവെള്ളം പിൻവാങ്ങിയപ്പോൾ ചെറിയ കടൽക്കക്കകൾ കരയ്ക്കടിഞ്ഞു്, ഒരു പെൺകുട്ടിയുടെ കാതിലെ കമ്മൽ പോലെ നിലത്തു കിടന്നു. കടലിൽ രണ്ടു മുക്കുവർ വലയിട്ടു് മത്സ്യം പിടിച്ചിരുന്നു. ഊർമ്മിള പറഞ്ഞു.
നമുക്കു് കുറച്ചു് ഇരിക്കാം.
ശരി.
അവർ ഗതി മാറ്റി, കരയ്ക്കഭിമുഖമായി നടന്നു. നനഞ്ഞ മണൽ കഴിഞ്ഞപ്പോൾ ഉണങ്ങിയ, സുഖകരമായ വെളുത്ത മണലായിരുന്നു. അവർ മണലിൽ ഇരുന്നു. ഊർമ്മിള അയാളെ നോക്കി മന്ദഹസിച്ചു.
ഇനി പറയു, എന്നോടു് പിണക്കമാണോ?
ഊർമ്മിള കഴിഞ്ഞ രണ്ടു ദിവസമായി എവിടെയായിരുന്നു?
ഞാൻ പൂനയിൽ പോയിരുന്നു.
എന്താണു് എന്നോടു് പറയാതിരുന്നതു്?
അയാം സോറി, മനു. എന്നോടു് ക്ഷമിക്കില്ലെ?
പക്ഷേ, എന്താണു് എന്നോടതു് പറയാതിരുന്നതു്?
മനു, പ്ലീസ്, എന്നോടതു ചോദിക്കാതിരിക്കു.
ഇല്ല. ഞാൻ ചോദിക്കുന്നില്ല. അല്ലെങ്കിലും ഊർമ്മിള ചെയ്യുന്നതെല്ലാം അറിയാൻ എനിക്കെന്തവകാശം?
അതല്ലാ കാര്യം മനു.
അവൾ തല കുനിച്ചു് മണലിൽ എന്തോ വരയ്ക്കുകയായിരുന്നു. ഏതോ പക്ഷിയുടെ ചിത്രം പോലെ തോന്നി.
ഊർമ്മിള ഒരു കാര്യം ചെയ്യുമോ?
അവൾ തലയുയർത്തി.
എന്താണു് ?
ഊർമ്മിളക്കു് വേറെയാരെയെങ്കിലും സ്നേഹമാണെങ്കിൽ അതു് തുറന്നു പറയു. ഞാൻ പിന്നെ നിന്നെ കാണുന്നില്ല.
ഞാൻ വേറെ ആരുമായും സ്നേഹത്തിലല്ലെന്നു മാത്രമല്ല, മനുവുമായി സ്നേഹത്തിലാണു താനും. മനുവിന്നതു മനസ്സിലായിട്ടില്ലെ ഇതുവരെ?
സൂര്യരശ്മികൾ കൂടുതൽ അരുണാഭമായിരുന്നു. ആ രശ്മികൾ ഊർമ്മിളയുട മുഖം തുടുപ്പിച്ചതയാൾ നോക്കി. അവളുടെ കണ്ണുകൾ മനോഹരങ്ങളായിരുന്നു. സരളങ്ങളായിരുന്നു. അവ നോക്കിക്കൊണ്ടിരിക്കെ, തന്റെ കണ്ണുകൾ നിറഞ്ഞു വരുന്നതയാൾ കണ്ടു. അയാൾ മുട്ടുമടക്കി മുഖമമർത്തി കരയാൻ തുടങ്ങി.
ഊർമ്മിളയുടെ കൈകൾ അയാളുടെ തോളത്തു സ്പർശിക്കുന്നതയാൾ അറിഞ്ഞു.
മനു പ്ലീസ് കരയാതിരിക്കു.
അയാൾക്കു് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
ഊർമ്മിള അയാളുടെ കഴുത്തിലൂടെ കൈയ്യിട്ടു് അയാളുടെ മുഖം ഉയർത്താൻ ശ്രമിച്ചു.
മനു പ്ലീസ് കരയാതിരിക്കു. അയാം സോ സോറി. ഐ മേയ്ഡ് യു സോ അൺഹാപ്പി.
അവൾ അയാളുടെ ചുമലിൽ ചുംബിച്ചു.
സ്വയം സംയമം കിട്ടിയപ്പോൾ അയാൾ മുഖമുയർത്തി കണ്ണുകൾ തുടച്ചു.
മനു ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഇനി കരയരുതു്.
സൂര്യൻ ചുവപ്പു നിറമായിരുന്നു. കടലിന്റെ തൊട്ടുമുകളിൽ അതു് ഒരു മുതലകൂപ്പിനു തയ്യറായി നിന്നു. വെള്ളം ചുവപ്പുനിറമായി മാറിയിരുന്നു.
അസ്തമയം നോക്കിക്കൊണ്ടിരിക്കെ അയാൾക്കു് കുറച്ചൊക്കെ സ്വസ്ഥത കൈ വന്നു. ഊർമ്മിള തൊട്ടടുത്തു് അയാളുടെ അരക്കെട്ടിൽ കൈവെച്ചു് ഇരിക്കയായിരുന്നു. അയാൾ തിരിഞ്ഞു് അവളുടെ കവിളിൽ ചുംബിച്ചു.
ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അയാൾ ചോദിച്ചു.
പറയാം.
പൂനയ്ക്കു് എന്തിനാണു് പോയിരുന്നതു്?
അവൾ ഒന്നു പരുങ്ങി.
പൂനയിൽ എന്റെ ആന്റിയുണ്ടെന്നു് പറഞ്ഞതു് മനുവിനു് വിശ്വാസമായില്ലെ?
ഇല്ല.
ഇല്ലാ?
ഇല്ല. കാരണം ആന്റിയുടെ അടുത്താണു് പോകുന്നതെങ്കിൽ നീ എന്നെ അറിയിക്കാതിരിക്കയില്ല.
ഞാനെന്റെ കാമുകനെ കാണാനാണു് പോകുന്നതെന്നു വിചാരിക്കുന്നുണ്ടൊ?
മനോഹരൻ നിശ്ശബ്ദം.
എന്തൊക്ക സംശയങ്ങളാണു്. എനിയ്ക്കു് എന്റെ കാമുകനെ കാണാൻ പൂനയിൽ പോകേണ്ട ആവശ്യമൊന്നുമില്ല. അയാൾ എന്റെ അടുത്തു തന്നെയുണ്ടു്.
പിന്നെ എന്താണു് പൂനയ്ക്കു് പോകുമ്പോൾ എന്നെ അറിയിക്കാത്തതു?
മനു, അതു് ചോദിക്കാതിരിക്കു.
നീയും സീമയെപ്പോലെ ഗൂഢാർത്ഥത്തിൽ സംസാരിക്കുന്നു. എല്ലാറ്റിനും അവസാനം ഞാൻ നരകിക്കുകയെന്നാണു് ഫലം. ഞാനെന്തിനിതൊക്കെ സഹിക്കുന്നു?
ഞാൻ ആന്റിയുടെ അടുത്താണു് പോകുന്നതെന്നു് മനുവിനു് വിശ്വസിക്കാൻ എന്താണു് പ്രയാസം?
കാരണം നീ അവിടേക്കല്ല പോകുന്നതെന്നതു കൊണ്ടു തന്നെ.
എനിയ്ക്കു് എല്ലാം പറയാൻ പറ്റിയെങ്കിൽ!
ഊർമ്മിള ഒരു നിശ്വാസത്തോടെ പറഞ്ഞു.
മനു ഞാൻ എല്ലാം പിന്നീടു് പറയാം. അതുവരെ എന്നോടു് ഒന്നും ചോദിക്കരുതു്. എന്നെ വിശ്വസിക്കു. ഞാൻ മനുവിനെയല്ലാതെ വേറെ ആരേയും സ്നേഹിക്കുന്നില്ല.
എനിക്കു് സ്നേഹം മാത്രം പോര. സ്നേഹിക്കുന്ന ആളുടെ വിശ്വാസവും വേണം. എനിയ്ക്കു് സീമയുടെ സ്നേഹമുണ്ടായിരുന്നു. പക്ഷേ, അവൾ എന്നെ വിശ്വസിച്ചിരുന്നില്ലെന്നാണു് എനിക്കു് മനസ്സിലാകുന്നതു്.
അങ്ങിനെ പറയരുതു് മനു. സീമയുടെ സ്നേഹത്തെപ്പറ്റി എനിക്കറിയാം. മനുവിനോടുള്ള സ്നേഹത്തിൽ അവൾക്കു് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല.
പിന്നെ എന്തുകൊണ്ടവൾ എന്നോടു് പറയാതെ പോയി?
എനിക്കറിഞ്ഞുകൂടാ. പക്ഷേ, ഒരു കാര്യം ഞാൻ വിശ്വസിക്കുന്നുണ്ടു്. ഓരോരുത്തരും എന്തെങ്കിലും ചെയ്യുമ്പോൾ അതിന്റെ പിന്നിൽ ശക്തിമത്തായ ഒരു കാരണം ഉണ്ടാവും. സീമ പെട്ടെന്നു് അപ്രത്യക്ഷയായെങ്കിൽ അവൾക്കു് അവളുടേതായ കാരണങ്ങളുണ്ടാവും.
സമ്മതിച്ചു. പക്ഷേ, ഞാനിനി ഒരു വക സമരത്തിന്നും ഇല്ല. സ്നേഹം അന്യോന്യ വിശ്വാസത്തിന്മേൽ മാത്രം. ഊർമ്മിള എന്തു ചെയ്യുന്നുവെന്നതു് എന്നോടു പറയാൻ തയ്യാറില്ലെങ്കിൽ നമുക്കു് ഈ ബന്ധം ഇപ്പോൾത്തന്നെ അവസാനിപ്പിക്കാം.
മനു!
ഊർമ്മിളക്കറിയാമോ സീമ പോയിയെന്നറിഞ്ഞപ്പോൾ എനിക്കു സംഭവിച്ചതു്. എന്റെ ഹൃദയം പൊട്ടിപ്പൊളിഞ്ഞു് രക്തം ചിന്തുന്ന മാതിരി തോന്നി. എന്റെ മനസ്സു് ശരിക്കും വ്രണപ്പെട്ടിരുന്നു, ഒരിക്കലും ഉണങ്ങില്ലെന്നു തോന്നും വിധം. എന്നിട്ടെന്തുണ്ടായി? ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. മനസ്സിന്റെ ചില ഉള്ളറകളിൽ ആ വ്രണം ഇപ്പോഴും ഉണങ്ങാതിരിയ്ക്കുന്നുണ്ടാവാം. പക്ഷേ, ഞാൻ ജീവിച്ചിരിക്കുന്നുണ്ടു് ഇല്ലെ? നമുക്കു് ഇപ്പോൾത്തന്നെ പിരിയാം. കൂടുതൽ വലിയ മുറിവു് വീണ്ടും എന്റെ മനസ്സിനു് സമ്മാനിയ്ക്കുന്നതിനു മുമ്പു തന്നെ.
പടിഞ്ഞാറെ ആകാശത്തെ ശോണാഭ തീരെ മറഞ്ഞിരുന്നു. ആൾക്കാർ നിഴലുകളായി മാറി. കുറച്ചു ദൂരെയുള്ള ഫൈവ്സ്റ്റാർ ഹോട്ടലിൽ വിളക്കുകൾ തെളിഞ്ഞു. അയാൾ ഊർമ്മിളയുടെ ശബ്ദം കേട്ടു.
എന്നെ ഉപേക്ഷിക്കാതിരിയ്ക്കു. എനിക്കു് മനുവിന്റെ സ്നേഹം ആവശ്യമാണു്. ഞാൻ എല്ലാം പറയാം. അതെന്റെ മനസ്സിനു് ആശ്വാസം നൽകും. മനു, ഞാൻ പൂനക്കു പോയിരുന്നതു് സീമയെ കാണാനാണു്.
എന്താണു് പറഞ്ഞതു?
സീമ പൂനയിലാണു്.
വേലിയേറ്റം തുടങ്ങിയിരുന്നു. കാറ്റു് കൂടുതൽ ശക്തമാവുന്നതയാൾ അറിഞ്ഞു. ഊർമ്മിള തന്റെ ചുമലിൽ ചാരിയിരിക്കുന്നതും, അവളുടെ കണ്ണിൽ നിന്നു് ചുടു കണ്ണീർ അയാളുടെ ഷർട്ടിലേക്കു് വീഴുന്നതും അയാൾ അറിഞ്ഞു.
കടൽ ഒരു കറുത്ത രാക്ഷസന്റെ ശവശരീരം പോലെ ചലനമറ്റു കിടന്നു. മുകളിൽ വർഷിക്കാൻ മടിച്ചുനിൽക്കുന്ന പൂക്കൾ പോലെ നക്ഷത്രങ്ങൾ. അകലെ കടലിൽ മുക്കുവർ മത്സ്യങ്ങളെ ആകർഷിക്കാൻ വെച്ച വിളക്കുകൾ ശവശരീരത്തിലർപ്പിച്ച മാല പോലെ കിടന്നു.
ഊർമ്മിള സംസാരിയ്ക്കാൻ സമയമെടുക്കുമെന്നു് മനോഹരനു മനസ്സിലായി. അവൾ ആകെ ഉലഞ്ഞിരിക്കയാണു്. അയാൾക്കു് കൂടുതൽ സംസാരിക്കാൻ ധൃതിയുണ്ടായിരുന്നില്ല. നഷ്ടപ്പെട്ടുവെന്നു് കരുതിയ ഒരപൂർവ്വ വസ്തുവിന്റെ ചരടു് കയ്യിൽ കിട്ടിയിരിയ്ക്കുന്നു. ഇനി അതു് വലിച്ചെടുക്കുകയേ വേണ്ടു. അതു് ഒരഞ്ചു മിനിറ്റ് കഴിഞ്ഞിട്ടായാലും കുഴപ്പമില്ല. പോരാത്തതിനു് ഇനി കേൾക്കാൻ പോകുന്നതു് അത്രത്തോളം സുഖകരമായ ഒന്നല്ല എന്നു് അയാളുടെ മനസ്സു് മുന്നറിയിപ്പു നൽകുകയും ചെയ്തു. അയാൾ ചോദിച്ചു.
സീമ പൂനയിൽ എന്താണു് ചെയ്യുന്നതു?
സീമ ആസ്പത്രിയിലാണു്.
ആസ്പത്രിയിൽ?
അതെ. സീമ പൂനയിൽ ഒരു ഭ്രാന്താസ്പത്രിയിലാണു്.
മനോഹരൻ സ്തബ്ധനായി ഇരുന്നു. വാക്കുകൾ വളരെ ദൂരെ അയാൾക്കെത്താൻ കഴിയാത്ത അകലത്തിൽ ഒഴിഞ്ഞുമാറി നടക്കുന്നതയാൾ കണ്ടു.
മനുവിന്നു് വേദനയായി അല്ലെ?
അഴികളിട്ട വാതിലിന്നു പിന്നിൽ പറക്കുന്ന തലമുടിയുമായി നിൽക്കുന്ന സീമയുടെ രൂപം അയാളുടെ മനസ്സിൽ വന്നു. അവൾ അനുഭവിക്കുന്ന നരകയാതന അപേക്ഷിച്ചു നോക്കിയാൽ തന്റെ വേദന എത്ര നിസ്സാരം! സീമ മുമ്പു് പറയാറുള്ള കടം കഥകൾക്കെല്ലാം ഉത്തരം കിട്ടിയ മാതിരി അയാൾക്കു തോന്നി. ആ കടംകഥകളുടെ അർത്ഥം ഇത്ര എളുപ്പവും, ഇത്ര ക്രൂരവുമായിരുന്നുവെന്നോ?
ഊർമ്മിളയോടു് പറഞ്ഞിട്ടാണോ സീമ പോയതു? എപ്പോഴാണു് അവൾക്കു് അസുഖമുണ്ടെന്നു മനസ്സിലായതു?
ഉണ്ടാവാൻ പോകുന്ന സുഖക്കേടിനെപ്പറ്റി സീമയ്ക്കു് ആദ്യവിവരമുണ്ടായിരുന്നു. അവൾ ഈ കാര്യം എന്നോടു പറയാറുണ്ടായിരുന്നു. എന്നോടു മാത്രമെ പറഞ്ഞിരുന്നുള്ളു. മാത്രമല്ല മനു ഇതിനെപ്പറ്റി അറിയരുതെന്നുമുണ്ടായിരുന്നു.
എങ്ങിനെയാണു് തുടങ്ങിയതു?
ആദ്യമെല്ലാം ഇടക്കു് വളരെ ദുർല്ലഭം ചില അവസരങ്ങളിൽ അവൾക്കു് ബോധം മറയുന്ന പോലെ തോന്നിയിരുന്നു. വളരെ കുറച്ചു നേരത്തേക്കെ അതുണ്ടാകാറുള്ളു. പെയിന്റ് ചെയ്യുമ്പോഴാണതു് കൂടുതലും സംഭവിച്ചിരുന്നതു്. പലപ്പോഴും ചിത്രങ്ങളിൽ അവൾ ഉദ്ദേശിച്ചിട്ടില്ലാത്ത രൂപങ്ങൾ വന്നു ചേർന്നു. ചിത്രങ്ങൾ മുഴുമിക്കുമ്പോൾ ആ രൂപങ്ങൾ അവളെ അത്ഭുതപ്പെടുത്തി. അതവൾ തന്നെ വരച്ചതാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെപ്പിന്നെ അവൾ വളരെ കുറച്ചുമാത്രം വരച്ചു.
മനോഹരൻ ഓർത്തു. സീമ അവസാനകാലങ്ങളിൽ വളരെ കുറച്ചു മാത്രമെ വരച്ചിരുന്നുള്ളു. ചോദിച്ചപ്പോൾ അവൾ പറയാറുണ്ടു്. മനു, ജീവിക്കുക എന്നതാണു് ഏറ്റവും നല്ല കലാരൂപത്തേക്കാൾ ശ്രേഷ്ഠമായതു്. കാരണം എല്ലാ കലാരൂപങ്ങളും ജീവിതത്തെ അനുകരിക്കുക മാത്രമാണു് ചെയ്യുന്നതു്. ജീവിതമില്ലെങ്കിൽ കലയുമില്ല. ഞാൻ ജീവിക്കുകയാണു്. മനുവിന്റെ ഒപ്പമുള്ള ഓരോ നിമിഷവും ഓരോ തുള്ളി തേൻ പോലെ സ്വാദേറിയതാണു്. ഞാനതു് ആസ്വദിക്കുകയാണു്.
ഊർമ്മിള തുടർന്നു.
പിന്നെപ്പിന്നെ അതു് വളരെ അടുത്തടുത്തു സംഭവിച്ചു കൊണ്ടിരുന്നു. അതിന്റെ പ്രത്യേകതയെന്തായിരുന്നുവെങ്കിൽ, അതു സംഭവിച്ചു കഴിഞ്ഞാൽ സീമയ്ക്കു മനസിലാവുമായിരുന്നു എന്തോ കുഴപ്പം സംഭവിച്ചുവെന്നു്. അവൾ എന്നോടു് അതിനെപ്പറ്റി സംസാരിക്കാറുണ്ടു് അവളുടെ ആദ്യത്തെ ഭയം മനുവിനെപ്പറ്റിയായിരുന്നു. മനുവിന്റെ ജീവിതം നശിപ്പിക്കാതിരിക്കണമെന്നേ അവൾക്കുണ്ടായിരുന്നുള്ളു. രക്താർബ്ബുദം പിടിപെട്ട ഒരാളെപ്പോലെയായിരുന്നു അവൾ. അവളുടെ ഇരുണ്ട ഭാവി അവൾ മുൻകൂട്ടി കണ്ടിരുന്നു. മനുവിനെ അതറിയിക്കാതെ എങ്ങിനെയെങ്കിലും മനുവിന്റെ ജീവിതത്തിൽ നിന്നു് മറയണമെന്നവൾ തീർച്ചയാക്കി. തനിക്കു് അസുഖമാണെന്നറിഞ്ഞാൽ മനു അവളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അതോടെ സ്വന്തം ജീവിതം നശിപ്പിക്കുമെന്നും അവൾക്കറിയാമായിരുന്നു. മറിച്ചു് അവൾ പെട്ടെന്നു് അപ്രത്യക്ഷയാവുകയാണെങ്കിൽ മനുവിനു് തൽക്കാലം ഒരു വിഷമമുണ്ടാവുമെങ്കിലും കാലക്രമേണ അതു മറക്കുമെന്നും അവൾക്കറിയാം.
സീമക്കു് അസുഖം വളരെ കൂടുതലാണോ?…
അതെ. അവളെ സംബന്ധിച്ചിടത്തോളം അതു് തുടർച്ചയായുള്ള പതനമായിരുന്നു. മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നതു് സ്ഥിതികൾ മോശമാവുകയാണെന്നാണു്. കഴിഞ്ഞ രണ്ടു കൊല്ലമായി ഞാനവളെ കാണുന്നുണ്ടു്. ആദ്യമെല്ലാം അവൾക്കു് കൂടുതൽ സമയങ്ങളിൽ സുബോധമുണ്ടായിരുന്നു. പിന്നീടു് സുബോധമുള്ള സമയങ്ങൾ കുറഞ്ഞു വന്നു. പലപ്പോഴും രണ്ടു മൂന്നു ദിവസം ഞാൻ അവിടെ താമസിക്കുമ്പോൾ ഏതാനും മണിക്കൂറുകളെ അവളുമായി സംസാരിക്കാൻ പറ്റാറുള്ളു. ചിലപ്പോൾ അതിനും അവസരം കിട്ടിയെന്നു വരില്ല.
സീമക്കു് വിദഗ്ദ ചികിത്സ കിട്ടുന്നുണ്ടോ?
ഉണ്ടെന്നാണു് തോന്നുന്നതു്. നല്ല ഡോക്ടർമാരാണെന്നാണു് പറയുന്നതു്. അതൊരു യോഗിനി നടത്തുന്ന ആശ്രമമാണു്. അവരുടെ മകനും ഇതേ സുഖക്കേടായിരുന്നു. വളരെ പണമുള്ള കുടുംബത്തിലായിരുന്നത്രെ അവർ. വളരെ സൗന്ദര്യവുമുണ്ടായിരുന്നു. മകനു പത്താം വയസ്സിൽ അസുഖം തുടങ്ങി. കുറെ ചികിൽസിച്ചു. ഭേദമൊന്നുമില്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവർ ഭർത്താവിനെയും മറ്റു രണ്ടു മക്കളെയും വീട്ടിലെ സകല ആഡംബരങ്ങളെയും ഉപേക്ഷിച്ചു് പൂനയിൽ പോയി. ഈ ആശ്രമം തുടങ്ങി. വീട്ടിലിരുന്നാൽ മുഴുവൻ സമയവും മകനെ ശുശ്രൂഷിക്കാൻ പറ്റില്ലെന്നു പറഞ്ഞാണു് അവർ പോയതു്. തുടങ്ങിയ കാലത്തു് അവർ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളു. ഇന്നതൊരു വലിയ സ്ഥാപനമാണു്. ഭ്രാന്താസ്പത്രിക്കു പുറമെ അംഗവൈകല്യമുള്ളവർ, അനാഥ ശിശുക്കൾ എല്ലാം ആശ്രമത്തിലെ അന്തേവാസികളാണു്.
ഊർമ്മിള സംസാരിക്കുന്നതു നിർത്തി. മനോഹരനു് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. കേട്ടിടത്തോളം തന്നെ അധികമായിരുന്നു. ഇനിയുള്ള കാര്യങ്ങളെല്ലാം അയാൾക്കു് ഭാവനയിൽ പൂരിപ്പിച്ചെടുക്കാനുള്ളതെയുള്ളു. സംഭവങ്ങളുടെയും, ആകസ്മികതയുടെയും ഊഹങ്ങളുടെയും ഇടക്കുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ ചായം തേക്കുകയേ വേണ്ടു. ചിത്രം പൂർണ്ണമായി. എന്തൊരിരുണ്ട ചിത്രം!
വേലിയേറ്റം പൂർണ്ണമായിരുന്നു. തിരകൾ അവർ ഇരിക്കുന്നതിന്റെ വളരെ അടുത്തുവന്നു. കാറ്റിൽ ഈർപ്പവും തണുപ്പുമുണ്ടായിരുന്നു. പിന്നിൽ നഗരത്തിന്റെ വിളക്കുകൾ ആകാശത്തിൽ ഉണ്ടാക്കിയ ദീപ്തിയിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമായിരുന്നു.
ഞാൻ മനുവിനോടു് ഇതു പറയാൻ പാടില്ലായിരുന്നു. ഒരിക്കൽ പൂനയിൽ നിന്നു തിരിച്ചു വന്നപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നി. അന്നു് മനുവിനോടു് എല്ലാം പറയണമെന്നു വിചാരിച്ചാണു് ഫോൺ ചെയ്തതു്. എല്ലാം പറഞ്ഞാൽ എന്റെ മനസ്സിലെ ഭാരം കുറയുമെന്നെനിക്കറിയാം. പക്ഷേ, പറയാൻ എനിക്കു ധൈര്യമുണ്ടായില്ല. പിന്നെ മനുവുമായി അടുത്തപ്പോൾ ഒട്ടും പറയില്ലെന്നും തീർച്ചയാക്കി. കാരണം മനുവിന്റെ സാന്നിദ്ധ്യം എനിക്കു വളരെ ആശ്വാസം നൽകിയിരുന്നു. പരിചയപ്പെട്ടപ്പോൾ മനുവും സീമയുമായുള്ള ബന്ധം എത്ര ദൃഡതരമായിരുന്നെന്നു് നേരിട്ടു മനസ്സിലായി. സീമയുടെ സ്ഥിതി അറിഞ്ഞാൽ അതു് മനുവെ എത്രത്തോളം തകിടം മറിക്കുമെന്നും മനസ്സിലായി.
മനോഹരൻ നിശ്ശബ്ദനായിരുന്നു. ഊർമ്മിള ചോദിച്ചു.
മനു കരയുകയാണോ?
അവൾ മനോഹരന്റെ കവിൾ തൊട്ടു. കണ്ണീർ ചാലുകളായി ഒഴുകന്നതവൾ അറിഞ്ഞു. അവൾ അയാളുടെ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു.
മനു കരയാതിരിക്കു. ഞാൻ മനുവിനെ ആശ്വസിപ്പിക്കാം.
അവൾ മനോഹരന്റെ മുഖം രണ്ടു കൈകൾക്കുള്ളിലാക്കി അയാളെ ചുംബിച്ചു.
മനോഹരൻ പറഞ്ഞു.
ഞാൻ നാളെ പൂനയ്ക്കു പോവുകയാണു്.
ഞാനും വരാം.
കുന്നിൻ ചെരുവിൽ ചിതറിക്കിടന്ന ആ ഓടിട്ട വീടുകൾ അയാൾ മുമ്പു് കണ്ടിട്ടുള്ളതാണു്. ആദ്യമെല്ലാം അതെന്താണെന്നറിയാനുള്ള കൗതുകമുണ്ടായിരുന്നു. ഒന്നു രണ്ടു പേരോടു ചോദിച്ചു. തൃപ്തികരമായ ഉത്തരങ്ങളൊന്നും കിട്ടിയില്ല. പിന്നെ സ്വന്തം ഭാവനയിൽ അയാൾ അതിനെപ്പറ്റി കഥകളുണ്ടാക്കി, അതു വിശ്വസിക്കുകയും ചെയ്തു. മനോഹരൻ സാധാരണ ചെയ്യാറുള്ളതാണതു്. കുട്ടിക്കാലം മുതലെ അയാൾ അങ്ങിനെയാണു്. വിജനമായ ഒരു പഴയ വീടു കണ്ടാൽ, ഒരു വൃദ്ധദമ്പതികൾ നടന്നുപോകുന്നതു കണ്ടാൽ, ഒരു കുട്ടി ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ടാൽ എല്ലാം അയാൾ അതിന്റെ പിന്നിൽ സംഭാവ്യമായ ഒരു കഥ മെനഞ്ഞെടുക്കും. ഒരു തകർന്നുവീണ ഐശ്വര്യത്തിന്റെ കഥയോ, ഒരു നൈരാശ്യത്തിന്റെ കഥയോ ഒരു പരിത്യാഗത്തിന്റെ കഥയോ. പിന്നീടു് ആ വസ്തുക്കളെയോ, ആൾക്കാരെയോ കാണുമ്പോൾ അയാൾ ആ കഥകൾ വീണ്ടും ഓർക്കുന്നു. ക്രമേണ അവ കഥകളല്ലെന്നും ശരിക്കും നടന്ന സംഭവങ്ങളാണെന്നും സ്വയം വിശ്വസിക്കുന്നു.
ഈ ആശ്രമത്തെപ്പറ്റി അയാൾ ഉണ്ടാക്കിയ കഥ അതൊരു അനാഥാലയമാണെന്നായിരുന്നു. എന്തായാലും കുറെയൊക്കെ സാദൃശ്യമുണ്ടു്.
നമുക്കാദ്യം യോഗിനിയമ്മയുടെ അടുത്തു പോകാം. ഊർമ്മിള പറഞ്ഞു.
അവർ മുളകൊണ്ടുണ്ടാക്കിയ ഗെയ്റ്റ് തുറന്നു്, ചരൽപ്പാതയിലേക്കു പ്രവേശിച്ചിരുന്നു.
അതാ ആ കെട്ടിടത്തിലാണവർ താമസിക്കുന്നതു്.
ആ കെട്ടിടം മറ്റെല്ലാ കെട്ടിടവും പോലെ ചെറുതും വൃത്തിയുള്ളതുമായിരുന്നു. പാത കഴിഞ്ഞാൽ എത്തുന്ന മുറ്റവും ചരൽ വിരിച്ചതായിരുന്നു, അരുകിൽ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചിരിക്കയാണു്. ചെറിയ പടികൾ കയറി അവർ ആ വീടിന്റെ ഉമ്മറത്തേയ്ക്കു് കയറി. വാതിൽ തുറന്നാണിരുന്നതു്. വാതിലിന്റെ ഒരു ഭാഗത്തു് ചുമരിൽ മറാഠിയിൽ എഴുതി വെച്ചിരുന്നു.
മുട്ടേണ്ട ആവശ്യമില്ല. അകത്തുവരാം.
അവർ ചെരിപ്പുകൾ പുറത്തഴിച്ചുവെച്ചു ഉള്ളിൽ കടന്നു. യോഗിനിയമ്മ നിലത്തു് ഇരുന്നു് ഒരു പെൺകുട്ടിയെ എന്തോ പഠിപ്പിക്കുകയാണു്. അവർ വെള്ള സാരിയാണുടുത്തിരുന്നതു്. അവർ തലയുയർത്തി ഊർമ്മിളയെ നോക്കി ചിരിച്ചു, ഇരിക്കാൻ ആംഗ്യം കാണിച്ചു. ഊർമ്മിള അവർക്കു മുന്നിൽ ഇട്ട ചെറിയ പുൽപ്പായിൽ ഇരുന്നു. മനോഹര നോടും ഇരിക്കാൻ ആംഗ്യം കാണിച്ചു.
യോഗിനിയമ്മ ആ പെൺകുട്ടിയോടു പറഞ്ഞു.
ഇനി പോയി കളിക്കു. അമ്മയ്ക്കു കുറച്ചു ജോലിയുണ്ടു്.
അവൾ അവരുടെ മുഖത്തു മനസ്സിലാവാത്തപോലെ നോക്കി. പിന്നെ ഊർമ്മിളയുടെയും മനോഹരന്റെയും മുഖത്തും മാറി മാറി നോക്കി, പതുക്കെ എഴുന്നേറ്റു നടന്നു. എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി കാലടികൾ പതറാതിരിക്കാൻ ശ്രമിച്ചു് പതുക്കെ നടന്നു പോകുന്നതവർ നോക്കി. അവൾ കൺമുമ്പിൽ നിന്നു മറഞ്ഞപ്പോൾ അവർ ഊർമ്മിളയുടെ നേരെ തിരിഞ്ഞു.
ഇത്ര നേർത്തെ? ഞാൻ ഊർമ്മിളയെ പതിനഞ്ചുദിവസത്തേക്കു് പ്രതീക്ഷിച്ചില്ല.
ഇതാണു് മനോഹരൻ. മനു.
ഊർമ്മിള പറഞ്ഞു.
അവർ കൈകൂപ്പി, ഒരു നിമിഷം കണ്ണുകളടച്ചു് ധ്യാനനിമഗ്നയായി ഇരുന്നു.
നിനക്കു നന്മവരട്ടെ മകനെ. നീ ഒരു ദിവസം വരുമെന്നു് എനിക്കറിയാമായിരുന്നു.
അയാൾ ചോദ്യാർത്ഥത്തിൽ അവരെ നോക്കി.
അവർ വീണ്ടും അയാളോടു് ഒന്നും പറയാതെ ഊർമ്മിളയെ നോക്കി ചോദിച്ചു.
നിങ്ങൾ സീമയെ കണ്ടുവോ?
ഇല്ല അമ്മേ, ആദ്യം അമ്മയെ കാണാമെന്നു കരുതി.
ഞാനും വരാം എന്റെ മകളുടെ അടുത്തേക്കു്.
അവർ എഴുന്നേറ്റു. വീടിനു പുറത്തു കടക്കുമ്പോൾ ആ ആശ്രമത്തിന്റെ കിടപ്പിനെപ്പറ്റി ആദ്യമുണ്ടായിട്ടില്ലാത്ത ഒരു ബോധമാണുണ്ടായതു്, ഒരു കലൈഡോസ്കോപ്പ് തിരിച്ചു നോക്കുന്നപോലെ.
സമയം പന്ത്രണ്ടായിരുന്നു. വെയിലിനു ചൂടുണ്ടായിരുന്നില്ല. ചരൽ വിരിച്ച മുറ്റത്തു കൂടി വേറൊരു വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മനോഹരനു് ഇനിയുണ്ടാകാൻ പോകുന്ന കൂടിക്കാഴ്ചയോർത്തു് ഉള്ളിൽ ഭയമുണ്ടായി.
ആ കെട്ടിടത്തിലെ അന്തേവാസികൾ മുഴുവൻ സ്ത്രീകളായിരുന്നു. നാലഞ്ചു പേർ വരാന്തയിലും മുറിക്കുള്ളിലുമായി നിന്നിരുന്നു. മനോഹരൻ അകത്തു കയറാൻ മടിച്ചു നിന്നപ്പോൾ യോഗിനി പറഞ്ഞു.
വരു.
അയാൾ അകത്തു കടന്നു. സീമക്കു വേണ്ടി അയാൾ ചുറ്റും നോക്കുകയായിരുന്നു. അയാൾക്കു കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. യോഗിനി ഒരു മൂലയിൽ ഇട്ട കട്ടിലിന്മേൽ മുട്ടിൻമേൽ തലവെച്ചു് ഇരിക്കുന്ന പെൺകുട്ടിയെ തൊട്ടുവിളിച്ചു.
മകളെ, നിന്നെ കാണാൻ ആരാണു് വന്നിരിക്കുന്നതെന്നു നോക്കു.
അവൾ തലയുയർത്തി അവരെ നോക്കി. മനോഹരൻ സ്തബ്ധനായി നിന്നു പോയി, ആ മെലിഞ്ഞരൂപം സീമയാണെന്നു് വിശ്വസിക്കാൻ വിഷമമായിരുന്നു. സീമയുടെ ഛായയുണ്ടു്, പക്ഷേ, അവളുടെ മുഖത്തുണ്ടായിരുന്ന പ്രസരിപ്പും രക്തവും വാർന്നു പോയിരിക്കുന്നു. ഒരു കാലത്തു് അയാളെ ചുംബനങ്ങൾ വർഷിച്ചിരുന്ന ചുണ്ടുകൾ ഇന്നു് വിളറിയിരുന്നു. അയാളുടെ ലാളനയേറ്റ അവളുടെ മാറിടം ഇന്നു ശുഷ്കിച്ചിരുന്നു. ധരിച്ചിരുന്ന വലിയ ഫ്രോക്കിൽ അവളുടെ രൂപം വളരെ പരിതാപകരമായി തോന്നി.
സീമ അയാളെ നോക്കുകയായിരുന്നു. അതിൽ പരിചയത്തിന്റെ ലാഞ്ചനയില്ല, താല്പര്യമില്ല.
സീമ, ഇതാരാണെന്നു നോക്കു.
ഊർമ്മിള പറഞ്ഞു.
സീമ ഊർമ്മിളയെ നോക്കി. അതേ നോട്ടം.
മോൾക്കു് മനസിലായില്ലെ?
യോഗിനി ചോദിച്ചു.
സീമ ഇല്ലെന്നു് തലയാട്ടി.
ഇതു മനോഹരനാണു് സീമാ, ഊർമ്മിള പറഞ്ഞു. നിന്റെ മനു. ഓർമ്മയില്ലെ?
സീമ ആലോചിക്കുകയായിരുന്നു. ഇരുളടഞ്ഞ വഴിയിൽക്കൂടി ഒരു കൊച്ചു വിളക്കുമായി അവൾ നീങ്ങുന്നതു് മനോഹരൻ കണ്ടു. വഴിയിലെവിടെയെങ്കിലും അവൾ തന്നെ കണ്ടുമുട്ടുമോ? തന്റെ മുഖത്തു് ആ വിളക്കിന്റെ പ്രഭ പതിയുമോ?
സാവധാനത്തിൽ അവളുടെ മുഖത്തു് ഇരുട്ടു പരക്കുന്നതയാൾ കണ്ടു. അയാൾ വിളിച്ചു.
സീമാ.
അവൾ അയാളെ നോക്കി.
സീമാ, നീ ബോംബെയിൽ താമസിച്ചിരുന്ന മുറി ഓർമ്മയില്ലെ? നീ ചിത്രം വരച്ചിരുന്നതു? ഞാൻ അവിടെ വന്നിരുന്നതൊന്നും ഓർമ്മയില്ലെ?
സീമ ശ്രദ്ധിക്കുകയായിരുന്നില്ല. അതവളുടെ കണ്ണുകളിൽ നിന്നു മനസ്സിലാക്കാമായിരുന്നു. പ്രകാശമറ്റ ആ കണ്ണുകൾ അയാളിൽ തറഞ്ഞു നിന്നിരുന്നുവെന്നു മാത്രം. അവളുടെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നു.
സീമാ, ഇതു് നിന്റെ മനുവാണു്.
അവൾ അനങ്ങിയില്ല. തല തിരിച്ചു് പുറത്തേക്കു നോക്കുകമാത്രം ചെയ്തു. ഇനി ഒന്നും ചോദിക്കാൻ അയാൾക്കു കരുത്തുണ്ടായിരുന്നില്ല.
മോളെ നീ വരച്ച ചിത്രങ്ങളെല്ലാം ഇവർക്കു കാണിച്ചുകൊടുക്കു.
സീമ അനുസരണയുള്ള കുട്ടിയെപ്പോലെ നടന്നു് മേശമേൽ വെച്ച ഒരടുക്കു് കടലാസുകൾ എടുത്തുകൊണ്ടുവന്നു. അവ ഒരു നോട്ടു പുസ്തകത്തിൽ നിന്നു് ചീന്തിയെടുത്ത പേജുകളായിരുന്നു. കൈകാര്യം ചെയ്തു് ചളി പിടിച്ച കടലാസുകൾ. അവൾ ആ കടലാസുകൾ നീട്ടിപ്പിടിച്ചു. മനോഹരൻ അവ വാങ്ങി ഓരോന്നോരോന്നായി നോക്കി. അധികവും മൃഗങ്ങളുടെ ചിത്രങ്ങളായിരുന്നു. ചിലതു് പക്ഷികളുടെയും. ചില ചിത്രങ്ങളിൽ വരകൾ നന്നായി വന്നിട്ടുണ്ടു്. ചില ചിത്രങ്ങളിലാകട്ടെ അവളുടെ കൈകൾ പതറിപ്പോകുന്നതു് മനസ്സിലാവുന്നുണ്ടു്.
അയാൾ ദീർഘമായി നിശ്വസിച്ചു. റെംബ്രാൻഡിനെ വെല്ലുന്ന ചിത്രങ്ങൾ വരച്ച സീമയാണോ ഈ പൂച്ചയേയും നായയേയും വരച്ചിരിക്കുന്നതു? അതു കണ്ടുകൊണ്ടിരിക്കുക വിഷമം തന്നെയായിരുന്നു.
യോഗിനി പറഞ്ഞു.
ഞാൻ ഒരു വീടു വരച്ചുകാണിച്ചു തരണമെന്നു് പറഞ്ഞില്ലെ മോളെ? നീയെന്താണു് വരക്കാതിരുന്നതു?
സീമ വലത്തെ കൈ അവളുടെ ഫ്രോക്കിന്റെ പോക്കറ്റിലിട്ടു് വളരെ സാവധാനത്തിൽ എന്തോ ഒരു സാധനം പുറത്തെടുത്തു. അതു് രണ്ടു കയ്യിലും കൂട്ടിപ്പിടിച്ചു് മുഖത്തോടടുപ്പിച്ചു് യോഗിനിയമ്മയെ കാണിച്ചു പറഞ്ഞു.
ഇതിനു് മുനയില്ല.
വളരെ നേർത്ത ശബ്ദം. അവളുടെ ശബ്ദത്തിനു് വ്യത്യാസം വന്നിട്ടില്ല. കനം കുറഞ്ഞിട്ടുണ്ടെന്നു മാത്രം. അവൾ കാണിച്ചുകൊടുത്തിരുന്നതു് ഒരു കുറിയ പെൻസിലായിരുന്നു. രണ്ടിഞ്ചു നീളം വരും. അതിന്റെ മുനയുള്ള ഭാഗത്തെ മരം കടിച്ചു പൊട്ടിച്ച പാടുകൾ കാണാനുണ്ടു്.
മോൾ എന്താണു് അമ്മയോടു പറയാതിരുന്നതു? ഞാൻ എപ്പോഴും പറയാറില്ലെ പെൻസിലിന്റെ മുനപൊട്ടിയാൽ എന്നോടു പറയണമെന്നു്. തരു അമ്മ ചെത്തിത്തരാം.
അവിടെ നിൽക്കുക വിഷമമായിരുന്നു. അയാൾ സീമയെ ഒരിക്കൽക്കൂടി നോക്കി പുറത്തിറങ്ങി. അവൾ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആശ വിടരുതു്. യോഗിനിയമ്മ പറഞ്ഞു. അവർ പുൽപ്പായിൽ ഇരിയ്ക്കുകയാണു്. ഊർമ്മിളയും മനോഹരനും അവർക്കെതിരെയും.
ഈ സുഖക്കേടിനെപ്പറ്റി നമുക്കു് ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ പെട്ടെന്നു മാറും. ചിലപ്പോൾ വളരെ താമസം പിടിക്കും. മാറിയവർക്കു തന്നെ വീണ്ടും വന്നുവെന്നും വരാം. നമുക്കു് ചെയ്യാവുന്നതു് കഴിയുന്നത്ര നല്ല വിദഗ്ദ ചികിത്സ കൊടുക്കുക, ധാരാളം സ്നേഹം കൊടുക്കുക. ഇതു രണ്ടും ഞാൻ ചെയ്യുന്നുണ്ടു്. ഇവിടെ താമസിക്കുന്നവരെല്ലാം എന്റെ മക്കളാണു്. അതിൽ മനോരോഗികളുണ്ടു്, തീരാവ്യാധി പിടിച്ചവരുണ്ടു്, അഗതികളായി വന്നവരുണ്ടു്. ആരും ഇവിടെ വന്നാൽ അഗതികളല്ല.
യോഗിനിക്കു് അമ്പതിൽ കൂടുതൽ പ്രായമുണ്ടാവുമെന്നു് മനോഹരനു് തോന്നി. അവരുടെ മുഖം വളരെ പ്രശാന്തമായിരുന്നു. ഈ കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഇടയിൽ ഇത്രയും ശാന്തമായ ഒരു മനസ്സും വെച്ചു് ഇവർക്കു് എങ്ങിനെ ഇരിക്കാൻ പറ്റുന്നു?
നിങ്ങൾ എപ്പോഴാണു് തിരിച്ചു പോകുന്നതു?
യോഗിനി ചോദിച്ചു. ഊർമ്മിള മനോഹരനെ നോക്കി. അയാൾ ഒന്നും തീർച്ചയാക്കിയിട്ടുണ്ടായിരുന്നില്ല. സീമയെ ഒരിക്കൽക്കൂടി കാണണമെന്നുണ്ടായിരുന്നു അയാൾക്കു്. അവളുടെ ഓർമ്മയിൽ പറ്റിപ്പിടിച്ച പൂപ്പൽ തന്റെ കൈകൾ കൊണ്ടു് എടുത്തു മാറ്റാമെന്നും, സീമയെ വീണ്ടും പഴയ പടി ആക്കാമെന്നും അയാൾക്കു തോന്നി. അയാൾ കുട്ടിക്കാലത്തു് ഒരു ടൈംപീസ് ശരിയാക്കിയതോർത്തു. അതു് റിപ്പേയറിനു് കൊടുക്കണമെന്നു പറഞ്ഞു് അച്ഛൻ വെച്ചതായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കു് മനോഹരൻ അതെടുത്തു തുറന്നു. അയാൾക്കു ടൈംപീസിന്റെ മെക്കാനിസമൊന്നും അറിഞ്ഞിരുന്നില്ല. പുറത്തെ കവർ തുറന്നു് അയാൾ അതിന്റെ പൽച്ചക്രങ്ങളിൽ വെറുതെ തിരുപ്പിടിച്ചു. ഒരു പ്രത്യേക ചക്രത്തിന്മേൽ തൊട്ടപ്പോൾ ടൈംപീസു നടക്കാൻ തുടങ്ങി. അയാൾ വേഗം അതിന്റെ കവർ തിരിച്ചു വെച്ചു്, താൻ ടൈംപീസു റിപ്പെയർ ചെയ്തുവെന്നു് കൊട്ടിഘോഷിച്ചു. പത്തു വയസ്സുകാരനായ വാച്ച് റിപ്പയർ എല്ലാവർക്കും അദ്ഭുതമായിരുന്നു.
സീമയുടെ മനസ്സിലും തന്റെ അവിദഗ്ദമായ കൈവിരൽ സ്പർശിച്ചാൽ എവിടെയെങ്കിലും ഒരു ക്ലിക്ക് ശബ്ദമുണ്ടാവുമെന്നും അതോടെ അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടുമെന്നും അയാൾ ആശിച്ചു,
എനിയ്ക്കു് സീമയെ ഒരിക്കൽക്കൂടി കാണണം, ഒറ്റയ്ക്കു്.
കാണാമല്ലൊ. പക്ഷേ, ഇപ്പോൾത്തന്നെ കണ്ടതുകൊണ്ടു് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഉച്ചതിരിയുംവരെ കാക്കു. അതുവരെ വിശ്രമിച്ചു കൊള്ളു. അതിഥി മന്ദിരം ഊർമ്മിള കാണിച്ചു തരും.
അതിഥി മന്ദിരം മൂന്നു മുറികളുള്ള ഒരു കെട്ടിടമായിരുന്നു. മറ്റു കെട്ടിടങ്ങളെപ്പോലെ ഓടിട്ടു് വെള്ളവലിച്ച ചുമരുകളുള്ളതു്. വാതിൽ കടന്ന ഉടനെയുള്ള മുറിയിലിട്ട മരക്കസേരകളിലൊന്നിൽ ഇരിക്കുമ്പോൾ താൻ ക്ഷീണിച്ചിരിക്കുന്നുവെന്നു് മനോഹരനു മനസ്സിലായി. അയാൾ കസേരയുടെ രണ്ടു കൈയ്യിന്മേൽ കൈകൾ വെച്ചു് തലതാങ്ങി കണ്ണടച്ചിരുന്നു.
സീമ ഒരിക്കൽ പറയുകയുണ്ടായി. മനുവിന്റെ സ്നേഹം ഒരു ദിവസം പെട്ടെന്നു നിന്നാൽ ഞാനെന്താണു ചെയ്യുക?
അയാൾ പറഞ്ഞു.
എന്റെ സ്നേഹം ഒരിയ്ക്കലും നിലയ്ക്കാത്ത ഒരു നദിയാണു്. അതിന്റെ ഉറവിടം ഹിമം മൂടിയ കൊടുമുടികളാണു്. സീമയുടെ സ്നേഹത്തിന്റെ ചൂടു് ഉള്ളിടത്തോളം കാലം ആ നദി ഒഴുകിക്കൊണ്ടേ ഇരിക്കും. അതു നിലച്ചാൽ എല്ലാം മരവിപ്പാണു്. ശൂന്യതയാണു്.
ചുമലിൽ ഒരു സ്പർശം അയാളറിഞ്ഞു. ഒരു മാർദ്ദവമുള്ള കൈ. കഴുത്തിന്നു പിന്നിൽ ഒരു ചുംബനം.
മനു കരയാതിരിക്കു. താൻ കരയുകയായിരുന്നെന്നു് അയാളറിഞ്ഞിരുന്നില്ല.
ഞാനുണ്ടു് മനുവിനെ ആശ്വസിപ്പിക്കാൻ.
അയാൾ കണ്ണുകൾ തുടച്ചു് ഊർമ്മിളയെ നോക്കി. അവളുടെ മുഖം വളരെ ദയാനുകമ്പമായിരുന്നു. അയാൾ എഴുന്നേറ്റു. ആദ്യമായി അയാൾ അവളെ ആലിംഗനം ചെയ്തു ചുംബിച്ചു. അവളുടെ കൈ അയാളുടെ കഴുത്തിലൂടെ വന്നു് അയാളെ അടുപ്പിച്ചു.
ഭക്ഷണം വളരെ സരളമായിരുന്നു. ചപ്പാത്തി, പച്ചക്കറി, പരിപ്പു കൂട്ടാൻ. ഭക്ഷണഹാളിൽ എല്ലാവരും നിലത്തിരുന്നുകൊണ്ടാണു് ഭക്ഷണം കഴിച്ചതു്. സീമ മനോഹരനിൽ നിന്നകലെ ഒരു സ്ഥലത്താണിരുന്നതു്. പക്ഷേ, അവൾ കാര്യമായൊന്നൂം കഴിച്ചിരുന്നില്ലെന്നയാൾക്കു മനസ്സിലായി.
ഭക്ഷണത്തിനു ശേഷം അയാൾ അതിഥിമന്ദിരത്തിലേക്കു പോയി. സീമയെ കൂട്ടാനായി ഊർമ്മിള പോയിരുന്നു. സീമയുടെ ഓർമ്മ തിരിച്ചു കൊണ്ടുവരാൻ എന്തു സംഭവത്തെപ്പറ്റിയാണു് സംസാരിക്കേണ്ടതെന്നയാൾ ആലോചിച്ചു. എല്ലാ സംഭവങ്ങളും അവളുടെ ഓർമ്മയുടെ വാതിൽ തുറക്കേണ്ടതാണു്. കാരണം അവർ തമ്മിലുണ്ടായ എല്ലാ സംഭവങ്ങളും വർണ്ണശബളമായിരുന്നു.
യോഗിനിയമ്മയും ഊർമ്മിളയും സീമയെ കൊണ്ടുവന്നു.
ഇതാ, ഇതാണു് നിന്റെ മനു. അദ്ദേഹത്തിനു് നിന്നോടു് സംസാരിക്കണമത്രെ.
പിന്നെ മനോഹരനോടായി അവർ തുടർന്നു.
ഇവളോടു് ദയ കാണിക്കു.
അവർ ഊർമ്മിളയുടെ ഒപ്പം പുറത്തുപോയി. മുറിയിൽ സീമയും മനോഹരനും ഒറ്റക്കായി. സീമ കുറച്ചു് അസ്വസ്ഥയായ മാതിരി തോന്നി. അവൾ നിന്നിരുന്ന സ്ഥലത്തുള്ള മേശയുടെ വക്കിൽ തിരുപ്പിടിച്ചുകൊണ്ടിരുന്നു.
സീമ ഇരിക്കു.
അവൾ അടുത്തുള്ള കസേരയിലിരുന്നു, വീണ്ടും അസ്വസ്ഥയായി അങ്ങോട്ടുമിങ്ങോട്ടും നോക്കി. തന്നെ എന്തിനാണു് വിളിച്ചുകൊണ്ടു വന്നതെന്നു് ആലോചിക്കുകയാവാം.
മനോഹരൻ അവൾക്കെതിരെ ഇരുന്നു.
സീമക്കെന്നെ മനസ്സിലായില്ലെ?
അവൾ മനോഹരനെ നോക്കി. അതിൽ താൽപര്യത്തിന്റെ കണിക പോലുമില്ലായിരുന്നു. ഒരു ശൂന്യമായനോട്ടം.
സീമാ ഇതു മനുവാണു്. നിന്റെ മനു, ഓർമ്മയില്ലെ?
അവൾ ഇല്ലെന്നു് തലയാട്ടി.
നീ ബോംബെയിൽ താമസിച്ചിരുന്ന മുറി ഓർമ്മല്ല്യെ? ചിത്രം വരച്ചിരുന്നതു്, ഞാൻ അവിടെ വരാറുള്ളതു്. നമ്മൾ സ്നേഹിച്ചിരുന്നതു്. ഒന്നും ഓർമ്മല്ല്യെ?
അവൾ നിർവ്വികാരയായി ഇരുന്നു.
സീമ പറയു. നിനക്കു് മുമ്പു നടന്നതൊന്നും ഓർമ്മല്ല്യെ? സീമടെ അമ്മയെ, അച്ഛനെ. നിന്റെ കുട്ടിക്കാലം. ഒന്നും ഓർമ്മയില്ലെ?
മുഖത്തെ നിർവ്വികാരത മാത്രം.
സീമ, നമ്മൾ സ്നേഹിച്ചിരുന്നു. നീ ചിത്രം വരക്കുമ്പോൾ ഞാൻ നോക്കിക്കിടക്കാറുണ്ടു്. ചിത്രം പൂർത്തിയായാൽ നീ എന്നെ സ്നേഹം കൊണ്ടു് വീർപ്പുമുട്ടിക്കാറുണ്ടു്.
അവൾ ഓർമ്മയിലെന്തോ ചികഞ്ഞു നോക്കുന്ന പോലെ തോന്നി. മുഖം മ്ലാനമായിരുന്നു. മനോഹരനു് സീമയെ കയ്യിലെടുത്തു് ചുംബിക്കാൻ തോന്നി. അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു. പക്ഷേ, അവൾ ഒരു മനോരോഗിയാണെന്നും തന്റെ ഈ മാതിരി പ്രകടനങ്ങളെല്ലാം അവളെ ഭയപ്പെടുത്തിയേക്കുമെന്നും അയാൾക്കു തോന്നി.
നമ്മൾ ഒപ്പം കിടന്നിരുന്നതു്. നമ്മൾ ചുംബിച്ചതു് ഒന്നും ഓർമ്മയില്ലെ?
സീമയുടെ മ്ലാനമായ മുഖത്തു് പെട്ടെന്നു് ഒരു പ്രകാശം പരന്നുവോ? നിമിഷനേരത്തേക്കു മാത്രമായിരുന്നു. അവളുടെ കണ്ണുകളിൽ പരിചയത്തിന്റെ ഒരു മിന്നൽ. സിഗററ്റ് ലൈറ്റർ കത്തിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മിന്നൽ പോലെ. തീ കത്തിയില്ല. ഒരു നിമിഷ നേരത്തേക്കു് മനോഹരനു് തന്റെ പഴയ സീമയെ തിരിച്ചു കിട്ടിയ പോലെ. സീമ എഴുന്നേറ്റു, മനോഹരനെന്തെങ്കിലും പറയാനിട കിട്ടുന്നതിനു മുമ്പു് വാതിൽ കടന്നു് പോവുകയും ചെയ്തു.
മനോഹരൻ കരഞ്ഞില്ല. മരവിച്ചു് കുറെ നേരം ഇരുന്നു. അതിനിടയിൽ ഊർമ്മിള വന്നു് അയാൾക്കടുത്തിരുന്നു. സീമക്കയാളെ മനസ്സിലായോ എന്നു ചോദിച്ചു. ഇല്ലെന്നയാൾ മറുപടി പറഞ്ഞു. അവസാന നിമിഷത്തിൽ പരിചയത്തിന്റെ കണിക അവളുടെ കൺകോണിൽ മിന്നിമറഞ്ഞതു് അയാൾ പക്ഷേ, ഊർമ്മിളയോടു പറഞ്ഞില്ല. തന്റെ തോന്നലായിരിക്കാം. ഒരു പക്ഷേ, ശരിയായിരിക്കാം. തന്നെ തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കുമോ അവൾ പെട്ടെന്നു് എഴുന്നേറ്റു പോയതു? തന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കേണ്ട എന്നു കരുതി, മുമ്പു് തന്നെ വിട്ടു പോയ മാതിരി, ഒരിക്കൽകൂടി അകന്നു പോയതാണോ? മനോഹരനു് തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും മനസ്സാകുന്ന വിറകുപുരയിൽ വളരെ സാവധാനത്തിൽ ചിതൽ പുറ്റുണ്ടാക്കിയപ്പോൾ, ഓർമ്മകൾ പാമ്പുകൾ പോലെ പടം താഴ്ത്തി ചുരുണ്ടു കിടന്നുറങ്ങി. ഇടയ്ക്കവ ഉണരുമ്പോഴാകട്ടെ അസഹ്യമായ വേദന തരുന്ന കടി സമ്മാനിക്കുന്നു. ആ വേദന ദിവസങ്ങളോളം നിൽക്കുന്നു.
ഊർമ്മിള അയാളെ ആശ്വസിപ്പിക്കാനുണ്ടു്. ആദ്യമെല്ലാം സീമയെ കാണാൻ ഊർമ്മിളയും മനോഹരനും കൂടി പോയിരുന്നു. സീമ ഇതുവരെ മനോഹരനെ തിരിച്ചറിഞ്ഞിട്ടില്ല, പിന്നെപ്പിന്നെ ഊർമ്മിള തനിച്ചാണു് പോകാറു്.
മനോഹരൻ സ്വയം നിർമ്മിതമായ പുറ്റിനുള്ളിൽ കഴിച്ചുകൂട്ടുന്നു. സീമയെപ്പറ്റിയുള്ള ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുമ്പോൾ അയാൾ മിസ്സിസ്സ് ജബാവാലയുടെ വീട്ടിൽ പോയി സീമയുടെ എണ്ണച്ചായങ്ങൾ കാണുന്നു. ജബാവാലയോടു് മനോഹരൻ സീമയെ കണ്ടകാര്യം പറഞ്ഞിട്ടില്ല. എന്തിനു് ഒരു വൃദ്ധയുടെ മനഃശാന്തി നശിപ്പിക്കുന്നു?
അവർ പറയാറുണ്ടു്, ഒരു ദിവസം സീമ തിരിച്ചുവരും, അപ്പോൾ ഈ ചിത്രങ്ങൾ അവളെത്തന്നെ ഏൽപ്പിക്കണം.
തനിക്കും അങ്ങിനെ സമാശ്വസിക്കാൻ കഴിഞ്ഞെങ്കിൽ! തനിക്കും സൂക്ഷിക്കാൻ തന്ന സ്നേഹം തിരിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നു് മനോഹരൻ ആലോചിക്കുന്നു.
പിന്നെ വീണ്ടും സർപ്പങ്ങൾ ചുരുണ്ടുറങ്ങുകയും എപ്പോഴും വെയിൽ പ്രകാശമയമാക്കുകയും ചെയ്യുന്ന ഒരു സ്ഥലത്തേക്കു് അയാൾ ഊർന്നിറങ്ങുന്നു. അവിടെ ശാന്തിയാണു്.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.