SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Die_alte_Wassermühle.jpg
Die alte Wasserm\”{u}hle, a painting by Friedrich Wilhelm Schreiner (1836–1922).
പച്ച എന്നു പേ­രു­ള്ള വീടു്
ജിസ ജോസ്

മ­തി­ലി­നു പു­റ­ത്തെ വീ­ട്ടു­പേ­രാ­യി­രു­ന്നു ആദ്യം ശ്ര­ദ്ധി­ച്ച­തു്. പായൽ പ­ടർ­ന്നു പ­ച്ച­ച്ച മ­തി­ലിൽ ക­റു­ത്ത അ­ക്ഷ­ര­ങ്ങ­ളിൽ പ­ച്ച­യെ­ന്ന പേരു്. മ­തി­ലി­ന­ക­ത്തെ ഇ­രു­ണ്ട പ­ച്ച­യിൽ മ­യ­ങ്ങി നിൽ­ക്കു­മ്പോൾ അ­വ­രോ­ടു് ആദ്യം ചോ­ദി­ച്ച­തും അ­തി­നെ­പ്പ­റ്റി­യാ­യി­രു­ന്നു. ഇ­ങ്ങ­നൊ­രു പേരോ? നെ­ടു­നീ­ളൻ കു­ടും­ബ­പ്പേ­രു­ക­ളു­ടെ പ്രൗ­ഢി­യിൽ ത­ല­പൊ­ക്കി നി­ക്കു­ന്ന ക്രി­സ്ത്യൻ വീ­ടു­ക­ളേ ക­ണ്ടി­ട്ടു­ള്ളു. ഇ­തി­പ്പോ ഈ തൊ­ടി­യ്ക്കും ഇ­വി­ടു­ത്തെ പ­ച്ച­പ്പി­നും ചേ­രു­ന്ന ഓ­മ­ന­ത്ത­മു­ള്ളൊ­രു പേരു്. അവർ പൊ­ട്ടി­ച്ചി­രി­ച്ചു.

“പ­ച്ച­യ­ല്ല, പ­ച്ച­പ്പു­ന്ന­യ്ക്കൽ. പു­ന്ന­യ്ക്കൽ ഇ­ള­കി­പ്പോ­യ­താ. പ­ണ്ടി­വി­ടൊ­ക്കെ ഇഷ്ടം പോലെ പു­ന്ന­മ­ര­ങ്ങ­ള് ഉ­ണ്ടാ­രു­ന്നാ­രി­ക്കും”

അതു ശരി, ചെ­റി­യൊ­രു ചമ്മൽ തോ­ന്നി­യ­തു് മ­റ­ച്ചു­വെ­ക്കാ­നും കൂടി ഉ­റ­ക്കെ­ച്ചി­രി­ച്ചു.

“ഞാനും വി­ചാ­രി­ച്ചു.”

“കൊ­ച്ച­ങ്ങ­നെ വി­ചാ­രി­ച്ചേ­ലും തെ­റ്റി­ല്ല. വീ­ട്ടു­പേ­രൊ­ക്കെ നി­ല­നിർ­ത്തേ­ണ്ട­തു് മ­ക്ക­ള­ല്ലേ. മ­ക്ക­ളൊ­ന്നും ഇ­ല്ലാ­ത്തോർ­ക്കു് എ­ന്നാ­ത്തി­നാ കൃ­ത്യ­മാ­യൊ­രു വീ­ട്ടു പേരു്?! ചത്തു ക­ഴി­ഞ്ഞാ നാ­ട്ടു­കാർ­ക്കു് ഒ­ന്നു് ഐ­ഡ­ന്റി­ഫൈ ചെ­യ്യ­ണം, ഇ­ന്ന­ട­ത്തെ ചേ­ട്ട­ത്തി മ­രി­ച്ചു­വെ­ന്നു്, അ­തി­നി­പ്പോ പ­ച്ച­യാ­യാ­ലെ­ന്നാ പു­ന്ന­യ്ക്ക­ലാ­യാ­ലെ­ന്നാ! ഈ പേരു് എ­നി­ക്കു് ശേഷം അങ്ങു മാ­ഞ്ഞു പോ­വാ­നൊ­ള്ള­തു്. അതാ പി­ന്നെ ഞാ­ന­തു് ശ­രി­യാ­ക്കാൻ നോ­ക്കാ­ത്തേ.”

എന്റെ സം­ശ­യി­ച്ചു­ള്ള നോ­ട്ടം ക­ണ്ടി­ട്ടാ­വാം, അവർ പി­ന്നെ­യും പ­റ­ഞ്ഞു:

“സാ­റൊ­റ്റ മ­ക­നാ­രു­ന്നു. സാ­റി­ന്റെ അ­പ്പ­നും അ­പ്പ­ന്റ­പ്പ­നും ഒക്കെ ഒറ്റ ആ­മ്മ­ക്കൾ. സാ­റി­നാ­ന്നേ മൂ­ന്നാ­ലു പെ­ങ്ങ­ന്മാ­രൊ­ണ്ടു്, ഒക്കെ കെ­ട്ടി വേറെ വേറെ കു­ടു­മ്മ­ത്തി­ലാ­യി­ല്ലേ. മി­റാ­ഷ് എളേ പെ­ങ്ങ­ടെ മോനാ. കാ­ര്യം ഇ­വി­ടെ­ത്ത­ന്നാ വ­ളർ­ന്ന­തു്. അവൻ പക്ഷേ, പ­ച്ച­പ്പു­ന്ന­യ്ക്ക­ലെ­യാ­വ­ത്തി­ല്ല­ല്ലോ.”

അവർ ഉ­റ­ക്കെ­ച്ചി­രി­ച്ചു. വെ­ളു­ത്തു ഭം­ഗി­യു­ള്ള സി­റാ­മി­ക് പ­ല്ലു­കൾ.

പ­റ­മ്പു നിറയെ മ­ര­ങ്ങ­ളാ­യി­രു­ന്നു. ഉ­യർ­ന്നു പോ­യി­ട്ടു് നിലം പറ്റി താ­ഴ്‌­ന്ന ജാ­തി­മ­ര­ങ്ങ­ളു­ടെ ചു­വ­ട്ടിൽ ത­ണ­ലി­ന്റെ ഇ­രു­ണ്ട കൂ­ടാ­ര­ങ്ങൾ. പേര, ചാമ്പ, മാവു്, പ്ലാ­വു്, പേ­ര­റി­യാ­ത്ത എ­ന്തെ­ല്ലാ­മോ മ­ര­ങ്ങൾ. പ­ശു­ത്തൊ­ഴു­ത്തി­ന്റെ തറ ഉ­ണ­ങ്ങി­ക്കി­ട­ക്കു­ന്നു. അവിടെ വി­റ­കും ഓ­ല­യു­മൊ­ക്കെ വ­ലി­ച്ചു­കൂ­ട്ടി­യി­ട്ടു­ണ്ടു്. ഇ­പ്പോൾ വി­റ­കു­പു­ര­യാ­യി­ട്ടാ­യി­രി­ക്കും ഉ­പ­യോ­ഗി­ക്കു­ന്ന­തു്. തൊ­ഴു­ത്തി­ന്റെ വ­ശ­ത്തു കൂടി ക­വു­ങ്ങു­കൾ അ­തി­രി­ട്ട വ­ഴി­യ­വ­സാ­നി­ക്കു­ന്നി­ട­ത്താ­വ­ണം പുഴ. നനവു തോ­ന്നി­പ്പി­ക്കു­ന്ന കനത്ത പച്ച നി­റ­മാ­ണു് അ­വി­ടു­ത്തെ ചെ­ടി­കൾ­ക്കും മ­ര­ങ്ങൾ­ക്കും. പ­റ­മ്പിൽ നി­ന്നു് നേരെ പ­ട­വി­റ­ങ്ങി­ച്ചെ­ല്ലു­ന്ന ആ­റി­നെ­ക്കു­റി­ച്ചു മി­റാ­ഷ് ഒ­രു­പാ­ടു് പ­റ­ഞ്ഞി­ട്ടു­ണ്ടു്.

“അവധി ദി­വ­സ­മൊ­ക്കെ ഞാൻ വെ­ള്ള­ത്തി­ലാ­രി­ക്കും. ക­ളി­ക്കാ­നൊ­ള്ള രസം കൊ­ണ്ടൊ­ന്നു­മ­ല്ല, ആ വീ­ട്ടി­നാ­ത്തു് ഇ­രി­ക്കാ­നൊ­ള്ള ശ്വാ­സം മു­ട്ട­ലു കൊ­ണ്ടു്. രാ­വി­ലെ വ­ല്ലോം ക­ഴി­ച്ചേ­ച്ചു് വെ­ള്ള­ത്തിൽ ചാ­ടു­ന്ന­താ. ഉ­ച്ച­ക്കു് കേറി വരും, പി­ന്നേം ചാടും. രാ­ത്രി­യാ­വു­മ്പ­ഴും ക­ണ്ടി­ല്ലേ­ലു് അ­മ്മാ­യി വരും, കേറി വാ­ടാ­ന്നും പ­റ­ഞ്ഞു്. അ­ന്നേ­രം എന്റെ തൊ­ലി­യൊ­ക്കെ വെ­ള്ള­ത്തിൽ കി­ട­ന്നു് ചു­ളു­ങ്ങി­ക്കാ­ണും. നാ­ല­ഞ്ചു വർഷം, ഓ! എ­ന്തൊ­രു കാ­ല­മാ­യി­രു­ന്നു അതു്!”

പു­ഴ­യി­ല്ലാ­ത്ത മ­ല­മ്പ്ര­ദേ­ശ­ത്തു നി­ന്നു് അമ്മ വീ­ട്ടി­ലേ­ക്കു വ­രു­ന്ന­തു് ആ­ദ്യ­മൊ­ക്കെ അവനു വലിയ ആ­വേ­ശ­മാ­യി­രു­ന്നു. ആ­റ്റി­റ­മ്പിൽ വെ­ള്ള­ത്തി­ലേ­ക്കു ചാ­ഞ്ഞു നിൽ­ക്കു­ന്ന ത­ടി­ച്ചു­രു­ണ്ട വ­ള്ളി­ക­ളിൽ പി­ടി­ച്ചു കി­ട­ന്നു് കൈ­കാ­ലി­ട്ട­ടി­ച്ചു് നീ­ന്തു­ന്ന­താ­യി സ­ങ്ക­ല്പി­ക്കും. അ­മ്മാ­യി­യോ ജെ­ന്നി­ചേ­ച്ചി­യോ വാ­ഴ­ത്ത­ട­യി­ട്ടു തന്നു നീ­ന്താൻ പ്രേ­രി­പ്പി­ക്കും. പേടി കൊ­ണ്ടു് ആ­ഴ­ത്തി­ലേ­ക്കി­റ­ങ്ങു­ക­യേ ഇല്ല. പക്ഷേ, സ്ഥി­ര­മാ­യി­ങ്ങു വ­ന്ന­പ്പോൾ തനിയെ നീ­ന്താൻ പ­ഠി­ച്ചു. അന്നേ മ­തി­ലും ഗേ­റ്റു­മൊ­ക്കെ­യു­ള്ള വലിയ വീടു്. അ­ക­ത്തു കൂ­ട്ടിൽ ക­ടി­ക്കു­ന്ന പട്ടി. ഒ­റ്റ­പ്പി­ള്ളേ­രു് അ­ങ്ങോ­ട്ടു് ക­ളി­ക്കാൻ വ­രി­ല്ല. പു­റ­ത്തേ­ക്കു പോകാൻ അ­നു­വാ­ദ­വു­മി­ല്ല. നീ­ന്തി­ച്ചെ­ന്നു് അ­പ്പു­റ­ത്തെ ക­ട­വി­ലെ പി­ള്ളേ­ര്ടെ കൂടെ ക­ളി­ച്ചി­ട്ടു­ണ്ടു്. ചി­ല­പ്പോ പുഴ നീ­ന്തി­ക്ക­യ­റി മ­റു­ക­രേ­ലും ചെ­ന്നി­ട്ടു­ണ്ടു്. അ­മ്മാ­ച്ചൻ അ­റി­യ­രു­തു് പക്ഷേ. അ­റി­ഞ്ഞാൽ അടി ഒ­റ­പ്പാ.

അ­വ­ന്റെ ശ­ബ്ദ­ത്തി­നു്, അ­ന്നൊ­ക്കെ ഈ വീ­ടി­നെ­ക്കു­റി­ച്ചെ­ന്തു പ­റ­യു­മ്പോ­ഴും ക­ര­ച്ചി­ലി­ന്റെ നേർ­ത്ത ഈ­ണ­മാ­കും.

അ­വ­രു­ടെ കൈ­യ്യിൽ പേ­ര­യ്ക്ക­ക­ളു­ണ്ടാ­യി­രു­ന്നു. പ­ഴു­ത്തു് മ­ഞ്ഞ­നി­റം പു­ര­ണ്ട­തു്. പ­റ­മ്പി­നാ­കെ­യൊ­രു പ­ഴ­മ­ണ­മാ­ണെ­ന്നു തോ­ന്നി. നി­ല­ത്തു വീ­ണ­ടി­ഞ്ഞ മാ­മ്പ­ഴ­ത്തി­ന്റെ, ച­ക്ക­പ്പ­ഴ­ത്തി­ന്റെ, ചാ­മ്പ­ക്ക­യു­ടെ.

“ഒ­ന്നും തി­ന്നാൻ പ­റ്റ­ത്തി­ല്ലെ­ന്നേ. പി­ന്നെ വെ­റു­തെ പോ­ക­ണ്ട­ല്ലോ­ന്നു കരുതി പ­റ്റു­ന്ന­ത്രേം പെ­റു­ക്കി വെ­ക്കും. കുറെ ക­ഴി­യു­മ്പം എ­ടു­ത്തു­ക­ള­യും. പ­ണി­ക്കൊ­രു പെ­ണ്ണു വ­രു­ന്നു­ണ്ടു്. അ­വ­ളോ­ടു് കൊ­ണ്ടു­പോ­വാൻ പ­റ­ഞ്ഞാ അ­വ­ക്കും വേണ്ട. എന്നാ കണ്ണു തെ­റ്റി­യാ മ­ര­ത്തേ­ന്നു പ­റി­ച്ചോ­ണ്ടു പോ­കു­കേം ചെ­യ്യും. അ­തെ­നി­ക്കി­ഷ്ട­മ­ല്ല. ന­മ്മ­ളെ­ടു­ത്തു കൊ­ടു­ത്തു് കൊ­ണ്ടു­പോ­ണ­ത­ല്ലേ അ­തി­ന്റൊ­രു മ­ര്യാ­ദ.”

അവർ പി­ന്നെ­യും ചി­രി­ച്ചു.

“നി­പ്പാ­വൈ­റ­സെ­ന്നൊ­ക്കെ കേട്ട കാ­ല­ത്തു് ഈ മ­ര­മെ­ല്ലാം മു­റി­ച്ചു­ക­ള­യ­ണ­മെ­ന്നു പ­റ­ഞ്ഞു് എന്നാ ബെ­ഹ­ള­മാ­രു­ന്നു അവള്. കാ­ര്യം അ­പ്പ­ടി വ­വ്വാ­ലാ. എന്നു വെ­ച്ചു് മരം മു­റി­ക്കാ­നോ? അ­ങ്ങ­ന­ങ്ങു ചാ­കു­വാ­ണേ­ലു് ചാ­ക­ട്ടെ­ടീ­ന്നു ഞാനും. ഒ­ന്നു­മ­ല്ലേ­ലു് പഴം തി­ന്നി­ട്ടാ­ണ­ല്ലോ ചാ­വു­ന്ന­തു്. വ­വ്വാ­ലു തി­ന്ന­താ­ണോ അ­ല്ലേ­ന്നൊ­ന്നും ഞാൻ നോ­ക്കു­കേ­ല. ന­ല്ല­പോ­ലെ റ­ണ്ണി­ങ് വാ­ട്ട­റി­ലു ക­ഴു­കും. വ­വ്വാ­ലു ച­പ്പി­യ­താ­ണേ­ലു് അ­വി­ട­ങ്ങു മു­റി­ച്ചു കളയും. അല്ല പി­ന്നെ.”

ഭം­ഗി­യാ­യി ചി­രി­ച്ചു കൊ­ണ്ടു് അവർ തു­ടർ­ന്നു.

“പ­ണ്ടു് സാറാ ഈ പ­ഴ­മ­ര­ങ്ങ­ളൊ­ക്കെ വെ­ച്ചു­പി­ടി­പ്പി­ച്ചേ, എ­വി­ടു­ന്നു കി­ട്ടി­യാ­ലും കൊ­ണ്ട­ന്നു മു­ള­പ്പി­ക്കു­വാ­രു­ന്നു. ബ­ട്ടർ­ഫ്രൂ­ട്ടും സ്ട്രോ­ബ­റീം ആ­പ്പി­ളു­മൊ­ക്കെ ഉ­ണ്ടാ­രു­ന്നു. ഓ­റ­ഞ്ചും. ഇ­പ്പ­ഴും ഉ­ണ്ടു്. ചു­മ്മാ മ­ര­മാ­യി­ട്ടു്, കാ­യ്ക്ക­ത്തൊ­ന്നു­മി­ല്ലെ­ന്നേ. അ­തു­ങ്ങ­ടെ കു­റ്റ­മ­ല്ല, പ­റ്റാ­ത്തി­ട­ത്തു് കൊ­ണ്ട­ന്നു കു­ഴി­ച്ചി­ട്ടാ ആ പാ­വ­ങ്ങ­ളെ­ന്നാ ചെ­യ്യാ­നാ. ഓ­രോ­ന്നി­നും ഓരോ എ­ട­മു­ണ്ട­ല്ലോ.”

അവർ പൊ­ട്ടി­ച്ചി­രി­ച്ചു കൊ­ണ്ടു് അ­ക­ത്തേ­ക്കു കേ­റു­ന്ന­തി­നി­ട­യിൽ പെ­ട്ടെ­ന്നു തി­രി­ഞ്ഞു പ­റ­ഞ്ഞു.

“കേറി വാ. എ­നി­ക്കു് ഈ സ­മ­യ­ത്തു് വ­ല്ലോം തി­ന്ന­ണം. അ­ല്ലേൽ ആ­കെ­യൊ­രു പ­ര­വേ­ശ­മാ. പേ­ര­ക്ക­യോ ക­പ്പ­ള­ങ്ങ­യോ ഒക്കെ ന­ല്ലോ­ണം പ­ഴു­ത്തു ക­ഴി­ഞ്ഞ­താ­ണേൽ സ്പൂ­ണോ­ണ്ടു കോ­രി­ത്തി­ന്നാം. ക­ടി­ച്ചു തി­ന്നാ­നൊ­ന്നും പ­റ്റ­ത്തി­ല്ല.”

പെ­യി­ന്റ­ടർ­ന്നും ചുവരു വി­ണ്ടും ആ വീടു് പഴയ പ്ര­താ­പ­ത്തി­ന്റെ ഓർ­മ്മ­യിൽ വിളറി നിൽ­ക്കു­ന്ന­തു പോലെ തോ­ന്നി. വ­ള­രെ­ക്കാ­ല­മാ­യി അ­റ്റ­കു­റ്റ­പ്പ­ണി­ക­ളൊ­ന്നും ചെ­യ്യി­ച്ചി­ട്ടു­ണ്ടാ­വി­ല്ല. ജ­നാ­ല­യ­ഴി­കൾ ക­റു­ത്തും പൊ­ടി­പി­ടി­ച്ചു­മി­രു­ന്നു. വാ­തി­ലിൽ എ­ന്തെ­ല്ലാ­മോ കൊ­ത്തു­പ­ണി­ക­ളു­ണ്ടു്. പക്ഷേ, പോ­ളി­ഷു മാ­ഞ്ഞു് എ­ല്ലാ­ത്തി­നും മ­ങ്ങി­യ ക­റു­പ്പു­നി­റം. ഓ­വൽ­ഷെ­യി­പ്പി­ലു­ള്ള ച­വി­ട്ടു­പ­ടി­ക­ളി­ലെ ചു­വ­ന്ന സി­മ­ന്റ­ടർ­ന്നി­രി­ക്കു­ന്നു പ­ലേ­ട­ത്തും. ആ വീ­ട്ടി­ലേ­ക്കു് കേ­റി­ച്ചെ­ല്ലാൻ മടി തോ­ന്നി. കു­റ­ച്ചു ദി­വ­സ­ത്തെ കാ­ര്യ­മ­ല്ലേ അ­മ്മാ­യി­യു­ടെ വീ­ട്ടി­ലു് താ­മ­സി­ക്കാ­മെ­ന്നു മി­റാ­ഷ് പ­റ­ഞ്ഞ­തു കേ­ട്ടു് ഇ­റ­ങ്ങി­ത്തി­രി­ക്കേ­ണ്ടി­യി­രു­ന്നി­ല്ല. അവിടെ നി­ന­ക്കു് വേ­റൊ­രു താമസ സ്ഥലം കി­ട്ടാ­നൊ­ക്കെ പ്ര­യാ­സ­മാ­യി­രി­ക്കു­മെ­ന്ന­വൻ പ­റ­ഞ്ഞ­പ്പോൾ, ന­ഗ­ര­ത്തിൽ താ­മ­സി­ച്ചു് ഇ­ത്ര­യും ദൂരെ ബസ്സ് ക­യ­റി­യോ ടാ­ക്സി പി­ടി­ച്ചോ വ­രു­ന്ന­തി­ന്റെ പ്രാ­യോ­ഗി­ക ബു­ദ്ധി­മു­ട്ടു­ക­ളെ­ക്കു­റി­ച്ചു് സൂ­ചി­പ്പി­ച്ച­പ്പോൾ സ­മ്മ­തി­ക്കു­ക­യാ­യി­രു­ന്നു.

“പ്ര­ത്യേ­കി­ച്ചു് നി­ന്റേ­തൊ­രു സീ­ക്ര­ട്ട് ഓ­പ്പ­റേ­ഷ­നു­മ­ല്ലേ? ആരടേം ശ്ര­ദ്ധ­യിൽ പെ­ടാ­തെ വേണം അ­വി­ടെ­ച്ചെ­ല്ലാൻ.”

ലാപ് ടോ­പ്പി­ന്റെ സ്ക്രീ­നിൽ അ­വ­ന്റെ മുഖം വ­ല്ലാ­തെ ചീർ­ത്തും വീർ­ത്തും വൃ­ത്തി­കേ­ടാ­യി തോ­ന്നി. അ­ത­വ­നോ­ടു പ­റ­യു­മ്പോൾ അവൻ തി­രി­ച്ചും അതു തന്നെ പ­റ­ഞ്ഞു, രണ്ടു പേരും പൊ­ട്ടി­ച്ചി­രി­ച്ചു. പ­ര­സ്പ­രം ക­ണ്ടി­ട്ടു് എത്ര വർ­ഷ­ങ്ങ­ളാ­യി! അ­ടു­ത്ത അ­വ­ധി­ക്കു് നാ­ട്ടിൽ വ­രു­ന്നു­ണ്ടെ­ന്നും വ­ന്നി­ട്ടു് ഏ­റെ­ക്കാ­ല­മാ­യെ­ന്നു­മൊ­ക്കെ പ­റ­യു­ന്ന കൂ­ട്ട­ത്തിൽ അവൻ പി­ന്നെ­യും ഓർ­മ്മി­പ്പി­ച്ചു, “നീ അ­മ്മാ­യി­യു­ടെ വീ­ട്ടിൽ­ത്ത­ന്നെ നി­ന്നാൽ മതി, ഞാൻ വി­ളി­ച്ചു പ­റ­ഞ്ഞു­കൊ­ള്ളും. ഞാനും ഒ­രു­പാ­ടു കാ­ല­മാ­യി അവരെ ക­ണ്ടി­ട്ടു്. ക­ഴി­ഞ്ഞ വ­ര­വി­നും അങ്ങു പോ­യി­ല്ല, നീ ധൈ­ര്യ­മാ­യി ചെ­ല്ലു്.”

അവൻ വീ­ട്ടി­ലേ­ക്കു­ള്ള വഴി മാർ­ക്കു് ചെ­യ്തു് അ­യ­ച്ചു തന്നു. ഒരു പ്ര­യാ­സോ­മി­ല്ല, ബസ് സ്റ്റോ­പ്പിൽ നി­ന്നു് ഇ­ട­ത്തോ­ട്ടു് ഒ­ര­ഞ്ചു മി­നു­ട്ട്, പൂ­ക്ക­ളും വ­ള്ളി­ക­ളു­മൊ­ക്കെ­യു­ള്ള പഴയ മാ­തി­രി ഗേ­റ്റ്.

ക­ണ്ടു­പി­ടി­ക്കാൻ ഒ­ട്ടും പ്ര­യാ­സ­പ്പെ­ട്ട­തു­മി­ല്ല. പക്ഷേ, ഇ­പ്പോ­ഴാ­ണു് മ­ടു­പ്പു് തോ­ന്നു­ന്ന­തു്. ഇ­ത്ര­യും പ­ഴ­ക്കം മ­ണ­ക്കു­ന്ന ഒരു വീടു്. വീടു പോലെ തന്നെ പഴയ ഒരു സ്ത്രീ­യോ­ടൊ­പ്പം. വേ­ണ്ടാ­യി­രു­ന്നു.

“വാ”

അ­ക­ത്തു കയറി.

ഇ­രു­പ്പു­മു­റി­യി­ലെ സെ­റ്റി­യൊ­ക്കെ നരച്ച തു­ണി­കൾ കൊ­ണ്ടു മൂ­ടി­യി­ട്ടി­രി­ക്കു­ന്നു. പൊ­ടി­യ­ടി­ഞ്ഞി­ട്ടാ­വ­ണം അ­തൊ­ക്കെ ഇ­ങ്ങ­നെ നരച്ച പോലെ തോ­ന്നു­ന്ന­തു്.

ഇ­രി­ക്കാ­നൊ­രി­ടം ത­പ്പു­ന്ന­തി­നി­ട­യിൽ അവർ വാതിൽ ക­ട­ന്നു് വെ­ളി­ച്ചം കു­റ­ഞ്ഞ ഇ­ട­നാ­ഴി­യി­ലേ­ക്കു ന­ട­ന്നു. ന­ട­ക്കു­ന്ന­തി­നി­ട­യിൽ­ത്ത­ന്നെ കൈ­യ്യെ­ത്തി­ച്ചു ലൈ­റ്റു­മി­ട്ടു. ഇ­ട­നാ­ഴി ചെ­ല്ലു­ന്ന­തു് കു­റ­ച്ചു വ­ലു­പ്പ­മു­ള്ള ന­ടു­മു­റി­യി­ലേ­ക്കാ­ണു്. അ­വി­ടെ­യും ഇ­രു­ട്ടാ­ണു്, ജ­നാ­ല­കൾ തു­റ­ന്നി­ട്ടി­ല്ല. മു­റി­യി­ലാ­കെ കെട്ട പ­ഴ­ങ്ങ­ളു­ടെ മണം. ലൈ­റ്റി­ട്ടു് അവർ കസേര ചൂ­ണ്ടി­ക്കാ­ട്ടി.

“ഇ­രി­ക്കു് ”

“ഇവിടെ ഞാൻ കാ­പ്പീം ചാ­യേ­മൊ­ന്നും അ­ങ്ങ­നെ പ­തി­വി­ല്ല. രാ­വി­ലെ നേർ­പ്പി­ച്ച പാ­ലി­ലു് ഓ­ട്സി­ട്ടു കാ­ച്ചി കു­ടി­ക്കും. ഉ­ച്ച­യ്ക്കു് ഇ­ത്തി­രി ചോറും കൂ­ട്ടാ­നും, പ­ഴ­ങ്ങ­ളും. രാ­ത്രി വ­ല്ലോം സൂ­പ്പ്. പ­ണ്ടു് ഇ­ങ്ങ­നൊ­ന്നു­മ­ല്ലാ­യി­രു­ന്നു. സാ­റൊ­ള്ള­പ്പം മീൻ­കാ­രൻ ഇവിടെ കേ­റീ­ട്ടാ പോ­ണേ­ങ്കിൽ അ­പ്പ­റ­ത്തൊ­ള്ളോർ­ക്കൊ­ന്നും മീൻ കി­ട്ട­ത്തി­ല്ലെ­ന്നു് അവരു പരാതി പ­റ­യു­മാ­രു­ന്നു. ക­ഴി­ച്ചാ­ലു­മി­ല്ലേ­ലും പാ­ത്ര­ങ്ങ­ളെ­ല്ലാം നെ­റ­ഞ്ഞി­രി­ക്ക­ണ­മെ­ന്നാ­രു­ന്നു സാ­റി­ന്റെ നിർ­ബ­ന്ധം. ആ­രേ­ലും ഓർ­ക്കാ­പ്പു­റ­ത്തു കേറി വ­ന്നാ­ലും മൃ­ഷ്ടാ­ന്നം വി­ള­മ്പ­ണം, അ­തൊ­ക്കെ ഒരു കാലം. ഇ­പ്പ­ഴാ­ണേൽ ഞാൻ വി­ചാ­രി­ക്കു­ന്ന­തെ­ന്നാ­ന്ന­റി­യാ­വോ, ഒരു ദിവസം ആ പെ­ണ്ണു വ­ന്നി­ല്ലേ­ലും ഞാൻ പ­ട്ടി­ണി­യാ­വ­രു­തു്. തന്നെ ഉ­ണ്ടാ­ക്കാൻ പ­റ്റു­ന്ന­തെ­ന്നാ­ന്നു വെ­ച്ചാ­ലു് അതു ശീ­ലി­ക്കാൻ വ­യ­റി­നേം പ­ഠി­പ്പി­ച്ചു, വാ­യോ­ടും അതു തന്നെ പ­റ­ഞ്ഞു. ആ­ദ്യ­മൊ­ക്കെ ഇ­ത്തി­രി പി­ണ­ങ്ങി. പി­ന്ന­തു­ങ്ങ­ള­ത­ങ്ങു ശീ­ലി­ച്ചു.”

അവർ പി­ന്നെ­യും ചി­രി­ച്ചു.

ഇ­രി­ക്കാൻ മ­ടി­ക്കു­ന്ന­തു ക­ണ്ടു് ആ­ട്ട­മു­ള്ള ആ ക­റു­ത്ത ക­സേ­ര­യിൽ ഊ­രു­റ­പ്പി­ച്ചി­രി­ക്കാ­മോ­യെ­ന്നു ഭ­യ­മു­ണ്ടെ­ന്നു് അ­വർ­ക്കു തോ­ന്നി­ക്കാ­ണും.

“പേ­ടി­ക്ക­ണ്ടാ, ഇ­ത്തി­രി ആ­ട്ട­മു­ണ്ടെ­ന്നേ­യൊ­ള്ളു. പ­ണ്ടു് ആ­റ്റി­റ­മ്പി­ലൊ­രു് ഊക്കൻ വീ­ട്ടി­യൊ­ണ്ടാ­രു­ന്നു. ഈ വീ­ട്ടി­ലെ ഫർ­ണി­ച്ച­റു മു­ക്കാ­ലും അ­തു­കൊ­ണ്ടു­ണ്ടാ­ക്കി­യ­താ, ഒരു വ­ല്യ­വ­ധി മു­ഴു­വ­നും സാറും കൂ­ടി­യി­രു­ന്നു് ചെ­യ്യി­ച്ച­താ. അ­ത്രേം ഉ­റ­പ്പാ.”

ചി­രി­ച്ചു കൊ­ണ്ടു് അവർ മൂ­ല­യ്ക്കി­രു­ന്ന പെ­യി­ന്റി­ള­കി­പ്പോ­യി ക­റു­ത്ത ഫ്രി­ഡ്ജു തു­റ­ന്നു. പ­ണ്ട­തി­ന്റെ നി­റ­മെ­ന്താ­യി­രി­ക്കു­മെ­ന്നു് ക­ണ്ടെ­ത്താ­നു­ള്ള ഒരു സൂ­ച­ന­യു­മ­തി­നു പു­റ­ത്തു­ണ്ടാ­യി­രു­ന്നി­ല്ല. പി­ന്നെ­യും പ­ഴു­പ്പ­ധി­ക­മാ­യ പ­ഴ­ങ്ങ­ളു­ടെ മണം പ­ര­ന്നു. ഫ്രി­ഡ്ജി­നു­ള്ളി­ലും അവർ പ­ഴ­ങ്ങ­ളാ­യി­രി­ക്കും സൂ­ക്ഷി­ക്കു­ക. ഛർ­ദ്ദി­ക്കാൻ വ­രു­ന്ന­തു പോലെ തോ­ന്നി. പക്ഷേ, ഞൊ­ടി­യി­ട­യിൽ അവർ കോ­ഫി­മേ­ക്ക­റിൽ ഒരു കാ­പ്പി ഉ­ണ്ടാ­ക്കി മു­ന്നിൽ വെ­ച്ച­പ്പോൾ വളരെ ആ­ശ്വാ­സ­മാ­യി. ക­ടു­പ്പ­മു­ള്ള കാ­പ്പി­മ­ണം കെട്ട പഴ മ­ണ­ത്തെ കു­റ­ച്ചൊ­ന്ന­ക­റ്റു­ന്നു­ണ്ടു്. പാ­ത്ര­ത്തിൽ കു­റ­ച്ചു ബി­സ്ക­റ്റു­ക­ളും അവർ നി­ര­ത്തി.

“ക­ഴി­ക്കു്. ബി­സ്ക്ക­റ്റ് കൊ­റ­ച്ചു് പ­ഴ­കീ­താ. വേ­ണേ­ലെ­ടു­ത്താ മതി. ഇ­വി­ടൊ­ണ്ടോ വ­ല്ലോ­രും വ­രു­ന്നു. വാ­ങ്ങി വെ­ച്ച­തൊ­ക്കെ ചു­മ്മാ ഇ­രു­ന്നു ക­ന­ച്ചു കാ­റി­പ്പോ­കും. പ­ണ്ടാ­ണേൽ ഇ­ങ്ങ­ന­ത്തെ ക­ട­പ്പ­ല­ഹാ­രം വ­ല്ലോം ന­മ്മ­ളാർ­ക്കേ­ലും കൊ­ടു­ക്കു­വോ? സാ­റി­നി­ത്രേം കലി!! എ­വി­ടേ­ലും ചെ­ന്നാ ഇ­ങ്ങ­ന­ത്തെ വ­ല്ലോം തി­ന്നാൻ കൊ­ണ്ടു വെ­ച്ചാ­ലു് മൂ­ക്കി­ങ്ങ­നെ തു­ടു­ത്തു വരും. ദേ­ഷ്യം വ­രു­മ്പം അ­ങ്ങ­നാ. പി­ന്ന­വി­ടു­ത്തെ പെ­ണ്ണു­ങ്ങ­ളെ ഗു­ണ­ദോ­ഷി­ക്കാൻ തു­ട­ങ്ങും. അ­തോ­ണ്ടു് പ­ണ്ടു് ഇ­വി­ടു­ത്തെ ഭ­ര­ണീ­ലൊ­ക്കെ എ­പ്പ­ഴും പ­ല­ഹാ­രം കാണും. ച­ക്ക­വ­ര­ട്ടി­യ­തൊ­ക്കെ മു­ന്നൂ­റ്റ­റു­പ­ത്ത­ഞ്ചു ദി­വ­സോം കാണും.”

images/jisajose-pacha-01.png

കാ­പ്പി കു­ടി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോൾ അവർ അ­ടു­ക്ക­ള­യി­ലേ­ക്കാ­വ­ണം അ­പ്പു­റ­ത്തെ ക­റു­ത്ത വാതിൽ ക­ട­ന്ന­ക­ത്തേ­ക്കു പോയി, എ­ന്തൊ­ക്കെ­യോ വർ­ത്ത­മാ­ന­ങ്ങൾ കേ­ട്ടു. ത­ട്ടി­ക്ക­യ­റു­ന്ന­തു പോലെ വേ­റൊ­രു പെൺ ശബ്ദം. പക്ഷേ, ഇ­വ­രു­ടെ മൃ­ദു­വാ­യ ശ­ബ്ദ­ത്തി­ന്റെ ഉ­റ­പ്പിൽ അതു് ത­ട്ടി­ച്ചി­ല­മ്പി­പ്പോ­വു­ന്നു. മി­റാ­ഷ് പണ്ടു പ­റ­ഞ്ഞി­രു­ന്നു:

“അ­മ്മാ­യി പ­ള്ളീ­ലു പാ­ടു­ന്ന കേ­ട്ട­ല്ലേ അ­മ്മാ­ച്ചൻ ക­ല്യാ­ണ­മാ­ലോ­ചി­ച്ചേ. അ­ങ്ങേ­രു ക­ല്യാ­ണ­മൊ­ന്നും വേ­ണ്ടാ­ന്നു പ­റ­ഞ്ഞു നി­ക്കു­ന്ന കാലം. പെ­ങ്ങ­ന്മാ­രെ കെ­ട്ടി­ക്കാ­നൊ­ക്കെ ക­ഷ്ട­പ്പെ­ട്ടു് പ്രാ­യ­വും കു­റ­ച്ചാ­യി. അ­ന്നേ­ര­വാ പത്തു പ­തി­നാ­റു വ­യ­സ്സൊ­ള്ള കൊ­ച്ചി­നെ. അ­മ്മാ­യീ­ടെ വീ­ട്ടി­ലാ­ണേ ക­ഷ്ട­പ്പാ­ടും ദാ­രി­ദ്ര്യ­വും. പറയാൻ ഇ­വ­രെ­പ്പോ­ലെ വല്യ കു­ടും­ബ­മ­ഹി­മേ­മി­ല്ല. അവരു സ­ന്തോ­ഷ­മാ­യി­ട്ടു കെ­ട്ടി­ച്ചു കൊ­ടു­ത്തു. ക­ല്യാ­ണം ക­ഴി­ഞ്ഞേ­പ്പി­ന്നെ അ­മ്മാ­ച്ച­നാ പ­ത്താം ക്ലാ­സു പ­രീ­ക്ഷ­യെ­ഴു­തി­ച്ച­തും ട്രെ­യി­നി­ങ്ങി­നു വി­ട്ട­തും സ്കൂ­ളി­ലു ജോലി വാ­ങ്ങി­ച്ചു കൊ­ടു­ത്ത­തു­മൊ­ക്കെ.”

പട്ടു പോലെ സ്വ­ഭാ­വ­മു­ള്ള അ­മ്മാ­യി­യെ­യാ­യി­രു­ന്നു അ­വർ­ക്കെ­ല്ലാം കു­ട്ടി­ക്കാ­ല­ത്തു് വല്യ ഇഷ്ടം. അ­മ്മാ­ച്ച­നെ പേ­ടി­യാ­ണു്. ഒ­ന്നാ­മ­തു് ക­ണ­ക്കു­സാ­റു്. വീ­ട്ടി­ലു് ഒ­ച്ച­യു­ണ്ടാ­ക്ക­രു­തു്, വി­കൃ­തി കാ­ണി­ക്കാൻ പാ­ടി­ല്ല. എന്തു കു­രു­ത്ത­ക്കേ­ടു കാ­ണി­ച്ചാ­ലും മു­റ്റ­ത്തെ ച­ര­ലി­ലു് മു­ട്ടു­കു­ത്തി­ക്ക­ലാ­ണു് ശിക്ഷ. വെ­യി­ലാ­യാ­ലും മ­ഴ­യാ­യാ­ലും അ­തി­നൊ­രു നീ­ക്കു­പോ­ക്കി­ല്ല. ചാ­രു­ക­സേ­ര­യിൽ കി­ട­ന്നോ­ണ്ടു് ഇ­രി­ക്കു­ന്നു­ണ്ടോ ക­ള്ള­ത്ത­രം കാ­ട്ടു­ന്നു­ണ്ടോ­ന്നു് തു­റി­ച്ചു നോ­ക്കും. തെ­റ്റി­ന്റെ ക­ടു­പ്പ­മ­നു­സ­രി­ച്ചു് സമയം നീളും. ഒരു മ­ണി­ക്കൂ­റു വ­രെ­യൊ­ക്കെ അ­ങ്ങ­നെ നി­ന്നി­ട്ടു­ണ്ടു്.

അ­മ്മാ­ച്ച­നി­ല്ലേ­ലു് വീടു സ്വർ­ഗ്ഗ­മാ­ണു്. ഇഷ്ടം പോലെ പ­ല­ഹാ­ര­ങ്ങൾ. അ­മ്മാ­യി­യു­ടെ പു­ന്നാ­രം. ചേ­ച്ചി­മാ­രും അ­മ്മാ­യി­യെ പൊ­തി­ഞ്ഞു ന­ട­ക്കും. അ­മ്മാ­യീ­ടെ മു­ടി­ക്കെ­ട്ടു്, ക­ണ്ണെ­ഴു­ത്തു്, ബ്ലൗ­സി­ന്റെ കൈ, വാ­ച്ച്… എ­ന്തെ­ന്തു കൗ­തു­ക­ങ്ങ­ളാ­ണു്. നിറയെ മ­ഞ്ഞ­പ്പൂ­ക്ക­ളു­ള്ള സാരി മു­റി­ച്ചു് പാ­വാ­ട­യും ബ്ലൗ­സും ത­യ്ച്ചു കൊ­ടു­ക്കാ­മെ­ന്നു് സു­നി­ചേ­ച്ചി­ക്കു് വാ­ക്കു കൊ­ടു­ത്തി­ട്ടു­ണ്ടു്, ക്രി­സ്മ­സ് അ­വ­ധി­ക്കു വ­ന്ന­പ്പോൾ. ലീനയെ പൂ­ത്തു­ന്ന­ലു പ­ഠി­പ്പി­ക്കാ­മെ­ന്നും. സു­നി­യും ജെ­ന്നി ചേ­ച്ചി­യു­മാ­ണു് കൂ­ട്ടു­കാർ. ര­ണ്ടാ­ളും ഒരേ പോ­ല­ത്തെ പാ­വാ­ട­യൊ­ക്കെ­യു­ടു­ത്തു് പാറി ന­ട­ക്കും. കു­ളി­ക്കാൻ പോ­ണ­തും പ­ള്ളീൽ പോ­ണ­തു­മൊ­ക്കെ ഒ­ന്നി­ച്ചു്. അ­വ­രു­ടെ കൂ­ടെ­ങ്ങാ­നും ആ­റ്റി­ലേ­ക്കു് ചെ­ന്നാൽ അ­പ്പോൾ സു­നി­ചേ­ച്ചി ഓ­ടി­ച്ചു വിടും.

“പോടാ, പെ­ണ്ണു­ങ്ങ­ളു കു­ളി­ക്കു­ന്നി­ട­ത്താ­ണോ ചെ­റു­ക്ക­ന്മാ­രു്.”

മുഖം വാ­ടു­മ്പോൾ ജെ­ന്നി ചേ­ച്ചി സ­മാ­ധാ­നി­പ്പി­ക്കും.

“പോടീ ഇവൻ കൊ­ച്ചു ചെ­റു­ക്ക­ന­ല്ലേ, വാ, ഞാൻ നീ­ന്തി­പ്പി­ക്കാം”

പക്ഷേ, ആ ര­സ­ങ്ങ­ളൊ­ക്കെ പെ­ട്ടെ­ന്നു മാ­ഞ്ഞു­പോ­യി. നാലാം ക്ലാ­സി­ലെ വല്യ അ­വ­ധി­ക്കു് ഒരു മാസം മു­ഴു­വ­നും അ­മ്മ­വീ­ട്ടി­ലാ­യി­രു­ന്നു. സുനി ചേ­ച്ചി­ക്കു് പ­രീ­ക്ഷ തീ­രാ­ത്ത­തു കൊ­ണ്ടു് അ­വ­ളു­മ­മ്മ­ച്ചീം വ­ന്നി­ല്ല. ഇവിടെ വ­ന്ന­പ്പോ ജെ­ന്നി­ചേ­ച്ചി­ക്കും പ­രീ­ക്ഷ. എ­പ്പോ­ഴും മു­റി­യ­ട­ച്ചി­രു­ന്നു പ­ഠി­ത്തം. അ­മ്മാ­യി­ക്കു പ­ണ്ട­ത്തെ കളീം ചി­രീ­മൊ­ന്നു­മി­ല്ല. അ­മ്മാ­ച്ച­നും ഒ­രു­മാ­തി­രി. ലീന വാ­യി­ച്ചോ­ണ്ടി­രു­ന്ന പു­സ്ത­കം ത­ട്ടി­പ്പ­റി­ച്ചോ­ടു­ന്ന­തി­നി­ട­യിൽ വാ­തിൽ­പ്പ­ടി­യിൽ തട്ടി വീ­ണ­തു­ക­ണ്ട­പ്പോൾ പോലും സൂ­ക്ഷി­ച്ചു ന­ട­ക്കെ­ടാ എ­ന്ന­ല്ലാ­തെ ഒന്നു വ­ഴ­ക്കു പോലും പ­റ­ഞ്ഞി­ല്ല. ആ­കെ­പ്പാ­ടെ ശ്വാ­സം മു­ട്ടി­യാ­ണു് ആ ദി­വ­സ­ങ്ങൾ തീർ­ത്തെ­ടു­ത്ത­തു്. കൂ­ട്ടി­ക്കൊ­ണ്ടു­പോ­വാൻ ചാ­ച്ചൻ വ­ന്ന­പ്പോൾ ഒ­രാ­ഴ്ച കൂടി, ഒരീസം കൂ­ടി­യെ­ങ്കി­ലും എ­ന്നു് കെ­ഞ്ചാൻ പോ­യി­ല്ല. അ­ത്ര­യും ആ­ശ്വാ­സ­മാ­യി­രു­ന്നു. ആ ജൂ­ലാ­യി­ലാ­ണു്, നല്ല മഴ പെയ്ത ദിവസം വൈ­കു­ന്നേ­രം ന­ന­ഞ്ഞു കു­ളി­ച്ചു കേറി വ­രു­മ്പം അ­മ്മ­ച്ചി വലിയ തി­ര­ക്കി­ലാ­ണു്. പു­റ­ത്തു പോ­കു­മ്പ­ഴ­ത്തെ വേഷം. പ­ശൂ­ന്റേം പ­ന്നീ­ടേ­മൊ­ക്കെ കാ­ര്യ­ങ്ങൾ ഓ­രോ­രു­ത്ത­രെ ഏ­ല്പി­ക്കു­ന്നു. സു­നി­ചേ­ച്ചി അ­മ്മ­ച്ചീ­ടെ പുറകെ ന­ട­ക്കു­ന്നു­ണ്ടു്.

“ഞാനും വ­രു­ന്നു അ­മ്മ­ച്ചീ, എ­നി­ക്കും കാണണം”

അ­മ്മ­ച്ചി­യു­ടെ ക­ണ്ണു­കൾ ചു­വ­ന്നു. പൊ­ട്ടി­ത്തെ­റി­ച്ചു കൊ­ണ്ടു് ചേ­ച്ചി­യു­ടെ പു­റ­ത്തു് ഒ­റ്റ­യ­ടി. പ­ട­ക്കം പൊ­ട്ടു­ന്ന പോ­ല­ത്തെ ഒച്ച. അ­തി­ലു­മു­ച്ച­ത്തിൽ അ­മ്മ­ച്ചി അലറി.

“പൊ­ക്കോ­ണം എന്റെ മു­ന്നീ­ന്നു്. കൂ­ട്ടും കൂടി ന­ട­ന്നി­ട്ടു് ഒ­രു­ത്തി കാ­ണി­ച്ച­തു ക­ണ്ടി­ല്ലേ? നെ­ന­ക്ക­റി­യാൻ മേ­ലാ­രു­ന്നോ ഇ­തൊ­ക്കെ? അവളു നി­ന­ക്കു് എല്ലാ ആ­ഴ്ചേ­ലും എന്നാ മാ­ങ്ങാ­ത്തൊ­ലി­യാ എഴുതി അ­യ­ച്ചോ­ണ്ടി­രു­ന്നേ? ഞാ­നി­ങ്ങു തി­രി­ച്ചു വ­ര­ട്ടെ. എ­ല്ലാ­മെ­നി­ക്കൊ­ന്നു കാണണം. പാവം നാ­ത്തൂ­നെ­ങ്ങ­നെ സ­ഹി­ക്കു­ന്നോ ആവോ!”

ഒ­ന്നും മ­ന­സ്സി­ലാ­യി­ല്ല. ചേ­ച്ചി ക­ട്ടി­ലേൽ പോയി ക­മി­ഴ്‌­ന്നു കി­ട­ന്നു കരയാൻ തു­ട­ങ്ങി. ആറു മ­ണി­യു­ടെ ബ­സ്സി­നു പോകാൻ ചാ­ച്ച­നു­മ­മ്മ­ച്ചി­യു­മി­റ­ങ്ങി. എ­ന്നാ­ലേ പു­ലർ­ച്ച­യ്ക്കു് അ­ങ്ങെ­ത്തൂ. സ്റ്റെ­പ്പി­റ­ങ്ങി അ­വ­രു­ടെ കുടകൾ കൺ­വെ­ട്ട­ത്തു നി­ന്നു് മറഞ്ഞ ഉടനെ സു­നി­ചേ­ച്ചി ചാ­ടി­യെ­ണീ­റ്റു് ട്ര­ങ്കു പെ­ട്ടി തു­റ­ന്നു് അ­ടു­ക്കി വെച്ച പാ­വാ­ട­കൾ­ക്ക­ടി­യിൽ നി­ന്നു് ഒരു കെ­ട്ടു ക­ത്തു­ക­ളെ­ടു­ത്തു് ചാ­യ്പ്പിൽ കൊ­ണ്ടു­വ­ന്നു കൂ­ട്ടി മ­ണ്ണെ­ണ്ണ­യൊ­ഴി­ച്ചു ക­ത്തി­ച്ചു.

ചേ­ച്ചീ, ചേ­ച്ചീ എ­ന്ന­താ കാ­ട്ടു­ന്നേ­യെ­ന്നു ബഹളം വെ­ച്ച­പ്പോൾ ലീന കൈ­ത്ത­ണ്ട­യി­ല­മർ­ത്തി­പ്പി­ടി­ച്ചു.

“ജെ­ന്നി ചേ­ച്ചീ­ടെ ക­ത്തു­ക­ളാ, അവൾടെ ര­ഹ­സ്യ­മൊ­ക്കെ ഇ­വ­ക്ക­റി­യാം. അ­മ്മ­ച്ചി കാ­ണാ­തി­രി­ക്കാൻ ക­ത്തി­ച്ചു ക­ള­യു­വാ”

കോ­രി­ച്ചൊ­രി­യു­ന്ന മ­ഴ­യ­ത്തു് ആ ക­ത്തു­ക­ളൊ­ക്കെ നീറി നീ­റി­ക്ക­ത്തി­ത്തീർ­ന്നു. ചാണകം മെ­ഴു­കി­യ നിലം ക­രു­വാ­ളി­ച്ചു.

“നീ നല്ല പണിയാ കാ­ട്ടി­യേ. ചാ­യ്പി­ലെ ഓ­ല­ക്കെ­ങ്ങാ­നും തീ പി­ടി­ച്ചാ­രു­ന്നെ­ങ്കി­ലോ?”

ലീന സു­നി­ചേ­ച്ചി­യോ­ടു ചോ­ദി­ച്ചു.

“പോടി.”

അ­വ­ള­ല­റി. അ­പ്പോ­ഴും ഞ­ങ്ങൾ­ക്കു് അ­റി­യി­ല്ലാ­യി­രു­ന്നു ജെ­ന്നി ചേ­ച്ചി മ­രി­ച്ച കാ­ര്യം. അ­സു­ഖ­മെ­ന്തോ ആ­ണെ­ന്നു മാ­ത്ര­മാ­ണു് ക­രു­തി­യ­തു്. സു­നി­ചേ­ച്ചി­ക്കു് മ­ന­സ്സി­ലാ­യി­രു­ന്നോ അവൾ ഇ­നി­യി­ല്ലെ­ന്നു്?

അ­ത­റി­ഞ്ഞ­തു് ചാ­ച്ചൻ ഒ­റ്റ­ക്കു് മൂ­ന്നാം­പ­ക്കം തി­രി­ച്ചു വ­ന്ന­പ്പോ­ഴാ­ണു്. അ­മ്മ­ച്ചി ഒ­രാ­ഴ്ച കൂടി ക­ഴി­ഞ്ഞേ വ­ന്നു­ള്ളു. പി­ന്നെ കേ­ട്ടു, പ­ണി­ക്കു വ­രു­ന്ന­വ­രോ­ടു്, വി­രു­ന്നു വ­ന്ന­വ­രോ­ടു് ഒക്കെ അ­മ്മ­ച്ചി­യു­ടെ എ­ണ്ണി­പ്പ­റ­ച്ചിൽ.

“എന്റെ കൊ­ച്ചേ­ലി, നാ­ത്തൂ­ന്റെ ക­ണ്ണി­ലൂ­ടെ ചോരയാ വ­രു­ന്നേ, ക­ണ്ടാൽ പൊ­റു­ക്കു­കേ­ല, നെ­ഞ്ചും തി­രു­മ്മി ശ്വാ­സം കി­ട്ടാ­തെ കി­ട­ന്നു പെ­ട­യ്ക്കു­വ­ല്ലേ. ഞ­ങ്ങ­ളു മണലു കി­ഴി­കെ­ട്ടി നെ­ഞ്ച­ത്തു­വെ­ക്കും, ചൂ­ടു­വെ­ള്ള­മ­ന­ത്തി­ക്കൊ­ടു­ക്കും. ഒന്നു സ­മാ­ധാ­നാ­വും. ഒരര മ­ണി­ക്കൂ­റു്. പി­ന്നേം തൊ­ട­ങ്ങു­വ­ല്ലേ, ഒ­രി­ത്തി­രി ക­ണ്ണു­പൂ­ട്ടാൻ പോലും പ­റ്റാ­തെ.”

അ­മ്മാ­യി­യു­ടെ സ­ഹ­ന­ത്തി­ന്റെ ഉ­ച്ച­സ്ഥാ­യി­യി­ലു­ള്ള വർ­ണ്ണ­ന­കൾ പലതും കേ­ട്ടു, കേ­ട്ട­പ്പോ­ഴൊ­ക്കെ കണ്ണു നി­റ­ഞ്ഞു. പക്ഷേ, പി­റ്റേ­ക്കൊ­ല്ലം അ­മ്മ­വീ­ടി­ന­ടു­ത്തു­ള്ള സ്കൂ­ളി­ലേ­ക്കു മാ­റ്റി­ച്ചേർ­ത്ത­തു പ്ര­തീ­ക്ഷി­ക്കാ­ത്ത അ­ടി­യാ­യി­രു­ന്നു.

“അ­വർ­ക്കു് ആ­രു­മി­ല്ല­ല്ലോ­ടാ. കൊ­ച്ചു­ങ്ങ­ളെ­ക്കാ­ണു­മ്പം ഒരു മ­ന­സ­മാ­ധാ­നം കി­ട്ടു­വാ­ണേൽ അ­ത്രേ­മാ­യി­ല്ലേ? നീ­യാ­ണേൽ നാ­ത്തൂ­നു് പൊ­ന്നു പോ­ലെ­യാ. എന്റെ കൊ­ച്ചു് ചെ­ല്ലു്. ഓ­ണ­ത്തി­നും ക്രി­സ്മ­സി­നും ഇങ്ങു വരാം. മു­റ്റ­ത്താ സ്കൂ­ള്. ഇ­വി­ടു­ത്തെ­പ്പോ­ലെ ന­ട­ക്കു­കേം വേണ്ട.”

പ്ര­ലോ­ഭ­ന­ങ്ങ­ളു­ടെ വലിയ പ­ട്ടി­ക­യാ­യി­രു­ന്നു. ഒ­ന്നിൽ­പ്പോ­ലും മ­ന­സ്സു­ട­ക്കി­യി­ല്ല. എ­നി­ക്കു പോ­ക­ണ്ട എന്നു മ­ന­സ്സു നി­ല­വി­ളി­ച്ചു. പക്ഷേ, പോ­കാ­തെ വ­യ്യാ­യി­രു­ന്നു.

“നീ മ­രി­ച്ച­വീ­ടെ­ന്നു കേ­ട്ടി­ട്ടു­ണ്ടോ? ആ­രേ­ലും മ­രി­ച്ച വീ­ട­ല്ല. വീടു തന്നെ മ­രി­ച്ച പോലെ? ഒരു മോർ­ച്ച­റീ­ന്നു് അപ്പോ പു­റ­ത്തു കൊ­ണ്ടു­വ­ന്ന പോ­ല­ത്തെ മ­ര­വി­ച്ച വീടു്. അ­ല്ലേൽ വേണ്ട വെ­ള്ള­ത്തി­ലാ­ണ്ടു­പോ­യി­ട്ടു് മൂ­ന്നാം­പ­ക്കം പൊ­ങ്ങി വന്ന പോ­ല­ത്തെ ചീർ­ത്തു വീർ­ത്ത വീടു്? അ­താ­യി­രു­ന്നു അ­ന്നു് അ­മ്മാ­യീ­ടെ വീടു്. അ­തി­നാ­ത്തി­രു­ന്നാൽ ന­മ്മ­ളും ച­ത്തു­പോ­വും. ചീ­യി­ല്ല, മ­ണ­ക്കി­ല്ല ആ­രു­മ­റി­യേ­മി­ല്ല. പക്ഷേ, ന­മ്മ­ളും ച­ത്തു­പോ­വും.”

മി­റാ­ഷ് ക­ര­ച്ചി­ലു­ണ­ങ്ങി­പ്പി­ടി­ച്ച ഒ­ച്ച­യിൽ പ­റ­യു­ന്ന­തോർ­ത്തു.

“ഇ­ച്ചി­രേ കൂടി കോഫി?”

സ­ന്തോ­ഷ­ത്തോ­ടെ കപ്പു നീ­ട്ടി. നല്ല കോ­ഫി­യെ­ന്നു് പ­റ­യു­ക­യും ചെ­യ്തു.

പാലു പോലെ വെ­ളു­ത്തു വെ­ളു­ത്ത ഒരു മെ­ലി­ഞ്ഞ സ്ത്രീ ചൂലും ബ­ക്ക­റ്റു­മാ­യി ഇ­ട­നാ­ഴി­യി­ലേ­ക്കു് ക­ട­ന്നു പോയി.

“ഇ­ഷ്ട­മാ­യി­ട്ടി­ല്ല, മു­റി­യൊ­ക്കെ വൃ­ത്തി­യാ­ക്കാൻ പ­റ­ഞ്ഞ­തു്.”

അവർ ശബ്ദം താ­ഴ്ത്തി ചി­രി­ച്ചു കൊ­ണ്ടു പ­റ­ഞ്ഞു.

“ഉ­ച്ച­യ്ക്ക­ത്തേ­നു് വ­ല്ല­തു­മു­ണ്ടാ­ക്കി വെ­ച്ചി­ട്ടു­ണ്ടോ, വാ­യി­ലു വെ­ക്കാൻ കൊ­ള്ളു­മോ ഒ­ന്നി­നും ഒരു ഗാ­ര­ന്റീ­മി­ല്ല കേ­ട്ടോ.”

കാ­പ്പി കു­ടി­ച്ചു ക­ഴി­ഞ്ഞ­തോ­ടെ മു­റി­യി­ലെ കാ­പ്പി മണവും മാ­ഞ്ഞു. പി­ന്നെ­യും പ­ഴ­ങ്ങ­ളു­ടെ അ­ഴു­കി­യ മണം പ­ര­ക്കാൻ തു­ട­ങ്ങി. ഇ­വർ­ക്ക­തു തി­രി­ച്ച­റി­യാ­നാ­വു­ന്നി­ല്ലേ? എ­ന്താ­ണി­നി ചെ­യ്യേ­ണ്ട­തെ­ന്നു മ­ന­സ്സി­ലാ­യി­ല്ല. ഒരു മു­റി­യോ മറ്റോ കാ­ട്ടി­ത്ത­ന്നാൽ ഒന്നു പോയി കി­ട­ക്കാ­മാ­യി­രു­ന്നു. പക്ഷേ, അവർ ഒ­ന്നും പ­റ­ഞ്ഞി­ല്ല, ഒരു പേ­ര­യ്ക്ക മു­റി­ച്ചു സ്പൂൺ കൊ­ണ്ടു് ആ­സ്വ­ദി­ച്ചു ക­ഴി­ച്ചു തു­ട­ങ്ങി. അ­പ്പോൾ­ത്ത­ന്നെ ഒരു കാൾ വ­ന്ന­തു് ഭാ­ഗ്യ­മാ­യി. ഇ­ട­നാ­ഴി­യി­ലൂ­ടെ തി­രി­ച്ചു ന­ട­ന്നു. വെ­ളി­ച്ച­ത്തി­ന്റെ ദ്വാ­രം മു­ന്നിൽ­ക്ക­ണ്ട­പ്പോൾ ആ­ശ്വാ­സം തോ­ന്നി. മു­റ്റ­ത്തേ­ക്കി­റ­ങ്ങി ഫോൺ ചെ­യ്തു കൊ­ണ്ടു് കു­റ­ച്ച­ധി­ക­നേ­രം പ­റ­മ്പിൽ ചു­റ്റി­ത്തി­രി­ഞ്ഞു. ആ­റി­ന്റെ തീ­ര­ത്തെ­ത്തി. പ­ട­വു­ക­ളൊ­ന്നും കാ­ണാ­നി­ല്ല. ഒക്കെ ഇ­ടി­ഞ്ഞു തൂർ­ന്നു പോ­യി­രി­ക്കും. പ­റ­മ്പി­ന്റെ തിട്ട ആ­റ്റി­ലേ­ക്കു് ഇ­ടി­ഞ്ഞി­ടി­ഞ്ഞു വീ­ഴു­ന്നു­ണ്ടു്. വെ­ള്ളം അ­തി­ന്റെ നനഞ്ഞ നാ­വു­കൊ­ണ്ടു് സ്പർ­ശി­ച്ചു­ണർ­ത്തു­ന്ന­തു പോലെ ചു­വ­ന്ന മ­ണ്ണു് ന­ന­ഞ്ഞു കു­തിർ­ന്നും അ­ലി­ഞ്ഞും.

“എ­വി­ടെ­പ്പോ­യെ­ന്നു വി­ചാ­രി­ച്ചു.”

പെ­ട്ടെ­ന്നു് പി­ന്നിൽ അ­വ­രു­ടെ കി­ത­പ്പാർ­ന്ന ശബ്ദം. ഞെ­ട്ടി­ത്തി­രി­ഞ്ഞു നോ­ക്കി. ഇ­പ്പോ­ഴും അ­വ­രു­ടെ കൈ­യ്യിൽ മ­ഞ്ഞ­പ്പേ­ര­ക്ക­കൾ.

“ഇപ്പോ ആരും ആ­റ്റി­ലൊ­ന്നും കു­ളി­ക്ക­ത്തി­ല്ല­ല്ലോ, ഒക്കെ ഇ­ടി­ഞ്ഞു പോയി. ഇവിടെ 13 പ­ട­വൊ­ണ്ടാ­രു­ന്നൂ­ന്നു് പ­റ­ഞ്ഞാൽ വി­ശ്വ­സി­ക്കു­മോ? പാ­ത്രം മെ­ഴു­ക്കാ­നും മീൻ ക­ഴു­കാ­നു­മൊ­ക്കെ ഇ­വി­ടാ­രു­ന്നു വ­രു­ന്നേ. വൈ­കി­ട്ടു് എന്നാ ബ­ഹ­ള­മാ­യി­രി­ക്കും. കുളി, അ­ല­ക്കു്, നീ­ന്തൽ. വ­രു­ന്ന കാ­ല­ത്തു് എ­നി­ക്കു­ണ്ടോ നീ­ന്ത­ല­റി­യു­ന്നു! ഞ­ങ്ങ­ള­ങ്ങു് കി­ഴ­ക്കോ­ട്ട­ല്ലേ, അവിടെ നല്ല മ­ഴ­ക്കാ­ല­ത്തു് പ­റ­മ്പി­ലൂ­ടെ വ­ര­ളി­ക­ളൊ­ഴു­കും. ചെറിയ അ­രു­വി­യേ. അതിലു മു­ങ്ങാൻ പോലും വെ­ള്ളം കാ­ണൂ­ല്ല. അ­ത­ല്ലേ ഞാൻ ക­ണ്ടി­ട്ടൊ­ള്ളൂ. പക്ഷേ, കെ­ട്ടി വ­ന്നേ­ന്റെ ഏഴാം പ­ക്ക­മാ­വു­മ്പ­ഴ­ത്തേ­നു് ഈ ആറു് മു­റി­ച്ചു നീ­ന്താൻ പ­ഠി­ച്ചു ഞാൻ. അ­ങ്ങ­നാ­യി­രു­ന്നു സാ­റി­ന്റെ പ­ഠി­പ്പീ­രു്. വെ­ള്ള­ത്തി­ലോ­ട്ടു് ഉ­ന്തി­വീ­ഴ്ത്തും. പി­ന്നെ ന­മ്മ­ക്കു് നീ­ന്താ­തെ ര­ക്ഷ­യി­ല്ല, മു­ങ്ങി­പ്പോ­വാ­തി­രി­ക്ക­ണേൽ നീ­ന്തി­ക്ക­യ­റ­ണം. ഒ­ത്തി­രി വെ­ള്ളം കു­ടി­ച്ചി­ട്ടൊ­ണ്ടു് എ­ന്നാ­ലും മു­ങ്ങി­പ്പോ­യി­ട്ടി­ല്ല, പോ­വി­ല്ല.”

അവർ ആ­റ്റി­റ­മ്പി­ലൂ­ടെ ഒരു ചാലു് ന­ട­ന്നു നോ­ക്കി.

“നീ­ന്ത­ണോ? താ­ഴേ­ക്കി­റ­ങ്ങാൻ ഇതിലെ വ­ഴി­യി­ല്ല. ഇ­വി­ടി­പ്പോ ആഴവും കൂ­ടു­ത­ലാ­യി­രി­ക്കും. അ­പ്പു­റ­ത്തെ ക­ട­വി­ലു ചെ­ന്നാ­ലി­റ­ങ്ങാം. പക്ഷേ, അ­വി­ടേം ഇപ്പോ മ­ണ­ലു­ലോ­റി­ക­ളാ പു­ഴ­യി­ലി­റ­ങ്ങു­ന്നേ. ചി­ല­പ്പോ എ­നി­ക്കും കൊതി തോ­ന്നും ഒന്നു നീ­ന്തി­ക്കേ­റാൻ. വെ­ള്ള­ത്തി­ന്റെ ഒരു തൊ­ട­ലു­ണ്ടു്, മു­ക­ളി­ല­ത്തെ വെ­ള്ള­മ­ല്ല, അ­തി­നൊ­രു വി­കാ­രോ­മി­ല്ല, ചു­മ്മാ ഒ­ഴു­ക്കു വെ­ള്ളം. പക്ഷേ, കു­റ­ച്ചാ­ഴ­ത്തി­ലെ ത­ണു­പ്പും ഇളം ചൂ­ടു­മു­ള്ള വെ­ള്ളം. ഹോ കണ്ടോ ഇ­പ്പ­ഴും എന്റെ രോ­മ­ങ്ങ­ളെ­ഴു­ന്നു നി­ക്കു­ന്നേ?”

അവർ പേ­ര­യ്ക്ക കൈകൾ നീ­ട്ടി­ക്കാ­ണി­ച്ചു കൊ­ണ്ടു് ചി­രി­ച്ചു.

“ഇ­വി­ടേ­ക്കു് പി­ന്നാ­രും വ­രാ­താ­യി. അതാ ഇ­ങ്ങ­നെ ഇ­ടി­ഞ്ഞു­തൂർ­ന്നേ.”

ചിരി വ­റ്റി­പ്പോ­യ വ­ര­ണ്ടൊ­രൊ­ച്ച­യിൽ പെ­ട്ട­ന്ന­വർ കൂ­ട്ടി­ച്ചേർ­ത്തു.

“പ­ത്തു­നാ­പ്പ­തു വർ­ഷ­മാ­യി, ഞാനീ വെ­ള്ള­ത്തി­ലി­റ­ങ്ങീ­ട്ടി­ല്ല. സാറ് അതിനു കു­റെ­ക്കാ­ലം മു­ന്നേ ഇങ്ങു വ­രാ­റു­മി­ല്ല. മി­റാ­ഷാ­ണു് പി­ന്നെ ഇവിടെ വ­ന്നോ­ണ്ടി­രു­ന്നേ. അവനും പോ­യേ­പ്പി­ന്നെ ആരും വ­രാ­ണ്ടു് വ­രാ­ണ്ടു്.”

ചിരി ക­ല­രാ­ത്ത ഒ­ച്ച­യി­ലു­ള്ള അ­വ­രു­ടെ വർ­ത്ത­മാ­നം അ­പ­രി­ചി­ത­മാ­യി­ത്തോ­ന്നി. ഉ­ച്ച­വെ­യിൽ വെ­ള്ള­ത്തിൽ വീണു ചി­ത­റി­പ്പ­ര­ക്കു­ന്നു.

“വാ, ചോ­റു­ണ്ണാം. നേരം കു­റെ­യാ­യി.”

അ­വർ­ക്കു പി­ന്നാ­ലെ വീ­ട്ടി­ലേ­ക്കു തി­രി­ഞ്ഞു ന­ട­ന്നു.

“ഉ­ച്ച­നേ­ര­ത്തു് വെ­ള്ള­ത്തി­ലു് കി­ട­ക്കാൻ നല്ല രസമാ. പക്ഷേ, വേഗം മേ­ലെ­ല്ലാം ക­രു­വാ­ളി­ക്കും. രാ­ത്രീം ന­ല്ല­താ. നി­ലാ­വു വേണം. കൂടെ കൂ­ട്ടും വേണം. പക്ഷേ, പു­ലർ­ച്ച­യ്ക്കു് എ­പ്പ­ഴേ­ലും ആ­റ്റി­ലു പോ­യി­ട്ടു­ണ്ടോ? അ­താ­ണു് പെർ­ഫ­ക്ട് ടൈം. വെ­ള്ള­മി­ങ്ങ­നെ ത­ണു­ത്തു­റ­ങ്ങി­ക്കി­ട­ക്കു­വാ­രി­ക്കും. ഒ­ച്ച­യു­ണ്ടാ­ക്കാ­തി­റ­ങ്ങ­ണം. കൈ­വി­ര­ലു­ക­ളു കൊ­ണ്ടു് മെ­ല്ലെ മെ­ല്ലെ തൊ­ട്ടു തൊ­ട്ടു­ണർ­ത്ത­ണം. വെ­ള്ള­മ­ങ്ങു ഞെ­ട്ടി­പ്പി­ട­ഞ്ഞെ­ണീ­ക്കു­ന്ന­തു് ന­മു­ക്ക­റി­യാൻ പ­റ്റും. ഒ­ണർ­ന്നാൽ പി­ന്നെ പി­ടി­ച്ചാ കി­ട്ടൂ­ല്ല. നൂറു കൈ­ക­ളു­കൊ­ണ്ടു് പി­ടി­ച്ചു താ­ഴ്ത്തും, അ­മർ­ത്തി ഞെ­രി­ക്കും, ശ്വാ­സം മു­ട്ടി­ക്കും, ര­ക്ഷ­പ്പെ­ടാൻ ന­മ്മ­ളാ­ദ്യം കി­ട­ന്നു കു­ത­റും, പി­ട­യും. പി­ന്ന­ത­ങ്ങു ര­സ­മാ­കാൻ തു­ട­ങ്ങും. മതി വ­രാ­ണ്ടാ­വും. അതൊരു വ­ല്ലാ­ത്ത ഫീലാ. ഒ­റ്റ­യ്ക്കു വരണം. എ­പ്പ­ഴേ­ലും പു­ലർ­ച്ച­ക്കു് ആ­റ്റി­ലി­റ­ങ്ങീ­ട്ടു­ണ്ടോ? ഇ­ല്ലേൽ നാളെ ഒ­ന്നു് ട്രൈ ചെ­യ്യു്.”

അവർ ഉ­റ­ക്കെ­ച്ചി­രി­ച്ചു.

“ചു­മ്മാ പ­റ­ഞ്ഞ­താ കേ­ട്ടോ. പ­രി­ച­യ­മി­ല്ലാ­ത്ത വെ­ള്ള­ത്തി­ലി­റ­ങ്ങ­രു­തു്. വെ­ള്ളം ച­തി­ക്കു­ന്ന­ത­ല്ല. ന­മ്മു­ടെ അ­റി­വു­കേ­ടാ, അ­തി­നു് വെ­ള്ള­ത്തെ­പ്പ­ഴി­ച്ചി­ട്ടു കാ­ര്യ­മി­ല്ല. പ­ണ്ടു് പൊ­ലർ­ച്ച­ക്കും വീ­ട്ടി­ലു് കു­രി­ശു­വ­ര­യൊ­ണ്ടു്. അതും ക­ഴി­ഞ്ഞു് ഏഴര വെ­ളു­പ്പി­നു് ഒ­റ്റ­യ്ക്കു വ­ന്നു് ഞാൻ അ­ക്ക­രെ­യി­ക്ക­രെ നീ­ന്തും, അ­ന്ന­ത്തെ ദിവസം മു­ഴു­വ­നു­മോ­ടാ­നു­ള്ള എനർജി വെ­ള്ളം ത­രു­മാ­യി­രു­ന്നു, അ­ന്നേ­ര­ത്തേ­നും സാ­റി­നു വാ­ത­ത്തി­ന്റെ അ­സ്കി­ത­യാ­യാ­രു­ന്നു. ചൂ­ടു­വെ­ള്ള­ത്തി­ലേ കു­ളി­ക്കാ­നൊ­ക്ക­ത്തു­ള്ളു. ആ­റ്റി­റ­മ്പി­ലു വന്നു കാ­റ്റു കൊ­ണ്ടാ­പ്പോ­ലും കാലു കോ­ച്ചി വ­ലി­ക്കും.”

images/jisajose-pacha-02.png

പ­റ­ഞ്ഞു കൊ­ണ്ടി­രി­ക്കേ വീ­ണ്ടും ആ ചു­വ­ന്ന പ­ടി­ക­ളി­ലെ­ത്തി. “വീ­ടെ­ല്ലാം ആകെ ചീ­ത്ത­യാ­യി. പ­ണ്ടൊ­ക്കെ എല്ലാ വർഷോം പെ­യി­ന്റ­ടി­ച്ചു കൊ­ണ്ടു ന­ട­ന്ന­താ. ഈ നാ­ട്ടി­ലെ തന്നെ ആ­ദ്യ­ത്തെ കോൺ­ക്രീ­റ്റു വീ­ട­ല്ലാ­രു­ന്നോ? ഇപ്പം നാ­ട്ടി­ലെ ഏ­റ്റ­വും പന്ന കോൺ­ക്രീ­റ്റു വീ­ടാ­യി.”

പൊ­ട്ടി­ച്ചി­രി­ക്കി­ട­യിൽ അവർ പൂർ­ത്തി­യാ­ക്കി.

“ഇനി എ­ന്നാ­ത്തി­നാ­ന്നോർ­ത്തി­ട്ടാ ഞാൻ മെ­യി­ന്റ­നൻ­സൊ­ന്നും ചെ­യ്യി­ക്കാ­ത്തെ. ആരും കേറി വ­രാ­നി­ല്ല, വ­രു­ന്ന ദിവസം ഞാ­ന­തൊ­ട്ട­റി­യാ­നും പോ­ണി­ല്ല. കൂടി വ­ന്നാൽ ഒരു മ­ണി­ക്കൂ­റു് കു­റെ­പ്പേ­രു് വന്നു ചു­റ്റി­പ്പൊ­തി­ഞ്ഞു നി­ക്കും. അതിനു വേ­ണ്ടീ­ട്ടി­പ്പം അ­ത്രേം കാശു മു­ട­ക്കു­ന്ന­തെ­ന്തി­നാ­ന്നേ”

ഇ­രു­പ്പു­മു­റി­യി­ലെ ഒരു സെ­റ്റി­യി­ലെ മാ­ത്രം വി­രി­പ്പു മാ­റ്റി­യി­ട്ടു­ണ്ടു്. ബാഗ് അ­ക­ത്തെ മു­റി­യിൽ വെ­ച്ചി­ട്ടു­ണ്ടെ­ന്നു പ­റ­ഞ്ഞ­പ്പോൾ ത­ല­യാ­ട്ടി. ഊ­ണു­മേ­ശ­യിൽ ചോറും എ­ന്തെ­ല്ലാ­മോ ക­റി­ക­ളും. പ­ഴ­ങ്ങ­ളു­ടെ കെട്ട മണം ഇ­പ്പോ­ഴി­ല്ല. പ്ര­ത്യേ­കി­ച്ചൊ­രു രു­ചി­യും തോ­ന്നി­യി­ല്ലെ­ങ്കി­ലും വാ­രി­ത്തി­ന്നു, വി­ശ­പ്പു­ണ്ടാ­യി­രു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­യ­തു­മ­പ്പോ­ഴാ­ണു്. ഉ­ണ്ണു­മ്പോൾ അ­വ­രൊ­ന്നും പ­റ­യു­ന്നി­ല്ലാ­യി­രു­ന്നു. കാ­ര്യ­മാ­യൊ­ന്നും ക­ഴി­ക്കു­ന്ന­തും ക­ണ്ടി­ല്ല. ക­ഴി­ച്ചു് കൈ ക­ഴു­കി­ത്തി­രി­ഞ്ഞ­പ്പോൾ മുറി കാ­ണി­ച്ചു തരാൻ കൂടെ വന്നു. ഇ­ട­നാ­ഴി­യിൽ നി­ന്നു് വേ­റൊ­രി­ട­നാ­ഴി, അ­തി­ന്റ­റ്റ­ത്തു് വ­ലി­യൊ­രു മുറി. അവർ അ­ക­ത്തു കയറി ജ­നാ­ല­കൾ തു­റ­ന്നി­ട്ടു. ആ­റ്റി­ലേ­ക്കാ­ണു് പി­ന്നി­ല­ത്തെ ജനാല തു­റ­ക്കു­ന്ന­തു്. ത­ണു­ത്ത കാ­റ്റു് മി­ണ്ടാ­തെ കേറി വന്നു ചു­റ്റി­ത്തി­രി­ഞ്ഞു. മേ­ക്ക­ട്ടി­യു­ള്ള വലിയ ക­ട്ടി­ലിൽ പുതിയ വി­രി­പ്പു വി­രി­ച്ചി­രി­ക്കു­ന്നു. സൈ­ഡി­ലെ മു­റ്റ­ത്തേ­ക്കു് തു­റ­ക്കു­ന്ന വേ­റൊ­രു വാ­തി­ലു­മു­ണ്ടു്.

“സാ­റി­ന്റെ മു­റി­യാ­രു­ന്നു. പ­ണ്ടു് ഞ­ങ്ങൾ­ടെ കി­ട­പ്പു­മു­റീം. കണ്ടോ വാ­തി­ലു്. ഇ­തി­ലൂ­ടാ ഞ­ങ്ങ­ള് രാ­ത്രീം പ­ക­ലു­മൊ­ക്കെ വേ­റാ­രു­മ­റി­യാ­ണ്ടു് പു­റ­ത്തു­ചാ­ടി­ക്കൊ­ണ്ടി­രു­ന്നേ. വേ­റെ­ങ്ങോ­ട്ടു­മ­ല്ല കേ­ട്ടോ, ആ­റ്റി­ലോ­ട്ടു്, കെ­ട്ടി­ക്കേ­റി വന്ന രാ­ത്രീ­ലു പോലും. ആ­ദ്യ­രാ­ത്രി വെ­ള്ള­ത്തി­ലാ­രു­ന്നെ­ന്നു പ­റ­ഞ്ഞു് കൂ­ട്ടു­കാ­ര­ത്തി­ക­ളു ക­ളി­യാ­ക്കി­ക്കൊ­ന്നി­ട്ടൊ­ണ്ടു്.”

എ­ന്താ­ണു മ­റു­പ­ടി പ­റ­യേ­ണ്ട­തെ­ന്നു മ­ന­സ്സി­ലാ­യി­ല്ല. അ­വ­രൊ­രു നി­ശ്വാ­സ­ത്തോ­ടെ തി­രി­ഞ്ഞു.

“കൊ­റ­ച്ചു നേരം റെ­സ്റ്റെ­ടു­ക്കു്.”

വാതിൽ ചാരി തി­രി­ച്ചു പോ­യ­തും ആ­ശ്വാ­സ­ത്തോ­ടെ കി­ട­ക്ക­യി­ലേ­ക്കൊ­ന്നു ചാ­ഞ്ഞു. ആ കി­ട­പ്പി­ലെ­പ്പോ­ഴോ ഉ­റ­ങ്ങി­യും പോയി. ഉ­ണ­രു­മ്പോൾ അരണ്ട മഞ്ഞ വെ­ളി­ച്ച­മേ­യു­ള്ളു മു­റി­യിൽ. നേരം വെ­ളു­ത്ത­താ­ണെ­ന്നാ­ണു് പെ­ട്ടെ­ന്നു് തോ­ന്നി­പ്പോ­യ­തു്. സ­ന്ധ്യ­യാ­യ­താ­ണെ­ന്നു് തി­രി­ച്ച­റി­യാൻ സ­മ­യ­മെ­ടു­ത്തു. ഇത്ര നേരം ഉ­റ­ങ്ങി­ക്ക­ള­ഞ്ഞോ? ത­ല­യ്ക്കു നല്ല ഭാരം. ക­ടു­പ്പ­മു­ള്ള ഒരു ചാ­യ­യാ­ണി­പ്പോൾ വേ­ണ്ട­തു്. വൈ­കു­ന്നേ­രം പു­റ­ത്തി­റ­ങ്ങ­ണ­മെ­ന്നും അ­വ­ന്റെ വീടു് ത­പ്പി­ക്ക­ണ്ടു പി­ടി­ക്ക­ണ­മെ­ന്നും ഉ­റ­പ്പി­ച്ചി­രു­ന്ന­താ­ണു്. അ­ധി­ക­ദി­വ­സ­ങ്ങൾ ഇവിടെ ക­ള­യാ­നി­ല്ല­താ­നും. ക­റു­ത്തു മെ­ലി­ഞ്ഞു് നീളൻ ത­ല­മു­ടി പി­ന്നോ­ട്ടു കോതി റബർ ബാൻ­ഡി­ട്ട ഒ­രു­ത്തൻ ഇ­വി­ടെ­ങ്ങാ­നു­മു­ണ്ടു്. അ­വ­ന്റെ ശ­രി­ക്കു­ള്ള പേരു് പോ­ലു­മ­റി­യി­ല്ല. അവളതു പ­റ­ഞ്ഞി­ല്ല. വാ­ശി­യോ­ടെ പ­ല്ലി­റു­മ്മി­ക്കൊ­ണ്ടു പ­റ­ഞ്ഞു.

“ഞാൻ വി­ളി­ക്കു­ന്ന­തു് അ­ക്കു­വെ­ന്നാ­ണു്. അ­ത­ന്യാ­ണു് എ­നി­ക്ക­വ­ന്റെ പേരു്.”

അ­ത്ഭു­ത­പ്പെ­ട്ടു. എ­ങ്ങ­നെ­യാ­ണു് ഒ­രാ­ളു­ടെ ഹൃ­ദ­യ­ത്തിൽ നി­ന്നു്, നാവിൽ നി­ന്നു് മ­റ്റൊ­രാ­ളെ പു­റ­ത്തേ­ക്കു വ­ലി­ച്ചി­ടു­ന്ന­തു്. കു­റ­ഞ്ഞ­തു് അ­യാ­ളു­ടെ പേ­രെ­ങ്കി­ലും? ഒ­ന്നും ചെ­യ്യാ­നി­ല്ല, ഒരു വ­ഴി­യു­മി­ല്ല. ആ മ­റ്റൊ­രാൾ നൂ­റാ­യി­രം വേ­രു­ക­ളാ­ഴ്ത്തി ഹൃ­ദ­യ­ത്തിൽ അ­ള്ളി­പ്പി­ടി­ച്ചി­രി­ക്കു­ക­യാ­ണെ­ങ്കിൽ.

നി­സ്സ­ഹാ­യ­ത­യോ­ടെ അ­വൾ­ക്കു മു­ന്നിൽ നിൽ­ക്കു­മ്പോൾ വൈ­രാ­ഗ്യം ഏ­റി­യേ­റി വന്നു. പ­ല്ലു­ക­ടി­ച്ചു.

“ഞാൻ കാ­ണി­ച്ചു തരാം”

അ­ങ്ങ­നെ പു­റ­പ്പെ­ട്ട­താ­ണു്. അ­വ­ന്റെ വീ­ടെ­ങ്കി­ലും ഇന്നു ക­ണ്ടു­പി­ടി­ക്കേ­ണ്ട­താ­യി­രു­ന്നു. പക്ഷേ, ഉ­റ­ങ്ങി­ക്ക­ള­ഞ്ഞു.

ഇ­രി­പ്പു­മു­റി­യിൽ വോൾ­ട്ടേ­ജ് കു­റ­ഞ്ഞ ബൾബ് പ്ര­കാ­ശി­ക്കു­ന്നു. അവർ ഒരു ക­സേ­ര­യി­ലി­രി­ക്കു­ന്നു. പി­ന്നോ­ട്ടു­ന്തി അ­ശ്ലീ­ല­മാ­യൊ­രാ­കൃ­തി­യു­ള്ള പഴയ ടി­വി­യിൽ എന്തോ കാ­ണു­ക­യാ­ണു്. അതൊരു കു­ക്ക­റി ഷോ ആ­ണെ­ന്നു ക­ണ്ട­പ്പോൾ കൗ­തു­കം തോ­ന്നി.

“ആ! എ­ണീ­റ്റോ? ചു­മ്മാ സമയം കളയാൻ ടീ­വീ­ടെ മു­ന്നി­ലി­രു­ന്ന­താ. എ­ന്നും കാ­ണു­ന്ന ഷോ ആണു്. മാ­സ്റ്റർ ഷെഫ്. എന്തു ക്യൂ­ട്ടാ­ന്നു നോ­ക്കി­യേ? ഫുഡ് മാ­ത്ര­മ­ല്ല, അതു ഗാർ­ണി­ഷ് ചെ­യ്യു­ന്ന­തു്, സേർവ് ചെ­യ്യു­ന്ന­തു്, ടേ­സ്റ്റ് ചെ­യ്യു­ന്ന­തു്. ക­ണ്ടാൽ­ത്ത­ന്നെ വയറു നി­റ­യും”

വേ­റൊ­ന്നും ചെ­യ്യാ­നി­ല്ലാ­ത്ത­തു കൊ­ണ്ടു് വി­രി­പ്പു മാ­റ്റി­യ സെ­റ്റി­യി­ലി­രു­ന്നു. കുറെ അ­ത്ഭു­ത ശ­ബ്ദ­ങ്ങൾ, രു­ചി­യു­ടെ സീൽ­ക്കാ­ര­ങ്ങൾ മു­റി­യിൽ നി­റ­ഞ്ഞു. റെ­യിൻ­ബോ കേ­ക്ക് മു­റി­ച്ചു് രു­ചി­ക്കു­ന്ന കേ­ക്കു­പോ­ലെ തു­ടു­ത്ത മ­ദാ­മ്മ. കോ­ട്ടി­ട്ട രണ്ടു പു­രു­ഷ­ന്മാർ. പെ­ട്ടെ­ന്നു മ­ടു­ത്തു. അ­വ­രാ­ണെ­ങ്കിൽ ര­സി­ച്ചു കാ­ണു­ന്നു. മു­റി­യി­ലെ­ങ്ങും ഒരു പ­ത്ര­ക്ക­ട­ലാ­സു പോ­ലു­മി­ല്ല, ഒന്നു മ­റി­ച്ചു നോ­ക്കാൻ. ഒരു കപ്പ് ചായ, ഒരു ബ്ലാ­ക്ക് കോ­ഫി­യെ­ങ്കി­ലും കി­ട്ടി­യി­രു­ന്നെ­ങ്കിൽ.

ഒ­ന്നു­മു­ണ്ടാ­യി­ല്ല. ഷോ തീ­രു­ന്ന­തു­വ­രെ അ­വ­ര­ന­ങ്ങി­യ­തു­പോ­ലു­മി­ല്ല. പി­ന്നെ എ­ഴു­ന്നേ­റ്റു തി­രി­ഞ്ഞു­നോ­ക്കി പ­റ­ഞ്ഞു.

“ഞാ­നൊ­ന്നു കു­രി­ശു വ­ര­ച്ചേ­ച്ചു വരാം. എ­ന്നി­ട്ടു് അ­ത്താ­ഴം കു­ടി­ക്കാം. ടിവി കാണണേ ക­ണ്ടോ­ണ്ടി­രി­ക്കൂ. റി­മോ­ട്ട് ഒ­ന്നും ഇല്ല. അ­ടു­ത്തു­ചെ­ന്നു് മാ­റ്റ­ണ്ടി വരും. ഞാൻ ചില ദിവസം ശാലോം ടിവി വെ­ച്ചി­ട്ടു് ഇ­വി­ടെ­ത്ത­ന്ന­ങ്ങു മു­ട്ടു­കു­ത്തും. അ­തി­ലു് കൊ­ന്ത­ന­മ­സ്കാ­രം കാണും. പി­ന്നെ­ന്നാ­ത്തി­നാ ന­മ്മ­ളു ക­ഷ്ട­പ്പെ­ടു­ന്നേ,”

“വെ­ച്ചോ­ളൂ. ഞാ­നി­രി­ക്കു­ന്ന­തു കൊ­ണ്ടു് എ­ഴു­ന്നേ­റ്റു പോ­ക­ണ്ട.”

സെ­റ്റി­യിൽ നി­ന്നെ­ണീ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ അവർ കൈ­യ്യു­യർ­ത്തി ത­ട­ഞ്ഞു.

“കൊ­ച്ചു് ഇ­വി­ടി­രി­ക്കൂ. സ­ന്ധ്യ­ക്കും പൊ­ലർ­ച്ച­യ്ക്കും കു­രി­ശു­വ­ര സാ­റി­നു നിർ­ബ­ന്ധ­മാ­യി­രു­ന്നു. ആ ശീലവാ. ഇന്നു ഞാൻ രൂ­പ­ക്കൂ­ടി­നു മു­ന്നി­ലാ പ്രാർ­ത്ഥി­ക്കു­ന്ന­തു്.”

ചായ കി­ട്ടി­ല്ലെ­ന്നു് ഉ­റ­പ്പാ­യി. ടിവി ചാനൽ മാ­റ്റാ­നു­ള്ള ശ്ര­മ­വും വി­ജ­യി­ച്ചി­ല്ല. ഇവർ ഇം­ഗ്ലീ­ഷ് ചാ­ന­ലു­കൾ മാ­ത്ര­മാ­ണോ കാ­ണു­ന്ന­തു? മ­ടു­പ്പോ­ടെ അ­വി­ടെ­ത്ത­ന്നെ­യി­രു­ന്നു. അ­ക­ത്തു­നി­ന്നു് നേർ­ത്തൊ­രു ശ­ബ്ദ­ത്തിൽ പാ­ട്ടൊ­ഴു­കി വന്നു. വാ­തിൽ­ക്ക­ലേ­ക്കു് ചെ­ന്നു് ശ്ര­ദ്ധി­ച്ച­പ്പോൾ ആ ഒ­ച്ച­യ്ക്കു് വ­ല്ലാ­ത്ത യൗ­വ്വ­നം. ആ­കെ­യൊ­രു ഭയം തോ­ന്നി. പു­റ­ത്തേ­ക്കു­ള്ള വാതിൽ തു­റ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ അതു പൂ­ട്ടി­യി­രി­ക്കു­ന്നു. കു­ത്ത­നെ ഇ­രു­മ്പു പ­ട്ട­ക­ളും ത­ല­ങ്ങും വി­ല­ങ്ങു­മു­ണ്ടു്. അതിൽ പി­ടി­ച്ചു നോ­ക്കു­മ്പോൾ ഞെ­ട്ടി­ച്ചു കൊ­ണ്ടു് പി­റ­കിൽ കി­ത­പ്പു­ള്ള ശബ്ദം.

“രാ­ത്രി ഒ­റ്റ­യ്ക്ക­ല്ലേ. ആരും എ­ളു­പ്പ­ത്തി­ലു കേറി വ­ര­ണ്ടാ­ന്നു കരുതി പി­ടി­പ്പി­ച്ച­താ. കു­റ­ച്ച­പ്പു­റ­ത്തു് കള്ളൻ കേ­റീ­ന്നു കേ­ട്ട­പ്പോ ഒ­ന്നു്. അ­ങ്ങാ­ടീ­ലു് കള്ളൻ ആ­രാ­ണ്ടെ അ­ടി­ച്ചു­വീ­ഴ്ത്തി സ്വർ­ണോം കാശും ത­ട്ടി­യെ­ടു­ത്തെ­ന്നു കേ­ട്ട­പ്പോ ഒ­ന്നു്, പ­ള്ളി­മേ­ടേ­ടെ പൂ­ട്ടു പൊ­ളി­ച്ചെ­ന്നു കേ­ട്ട­പ്പോൾ വേ­റൊ­ന്നു്. അ­ങ്ങ­നെ വാ­തി­ലു് മു­ഴു­വൻ പ­ട്ട­ക­ളാ­യി. ഇനി വ­ല്ല­തും കേ­ട്ടാൽ പി­ടി­പ്പി­ക്കാൻ സ്ഥ­ല­വു­മി­ല്ല. എ­ന്നാ­ലോ കേറാൻ ഒ­രു­ത്തൻ വി­ചാ­രി­ച്ചാൽ സു­ഖ­മാ­യി­ട്ട­വൻ കേ­റു­കേം ചെ­യ്യും. പി­ന്നെ ന­മ്മു­ടെ ഒരു മ­ന­സ­മാ­ധാ­ന­ത്തി­നു്, അ­ത്രേ­യു­ള്ളു. വാ, അ­ത്താ­ഴം ക­ഴി­ക്കാം. എ­നി­ക്കു് എട്ടു മ­ണി­ക്കു മു­മ്പേ ക­ഴി­ക്ക­ണം, വൈകാൻ പാ­ടി­ല്ല, മ­രു­ന്നൊ­ക്കെ­യു­ള്ള­ത­ല്ലേ”

മേ­ശ­പ്പു­റ­ത്തു് ഒന്നോ രണ്ടോ പാ­ത്ര­ങ്ങ­ളേ­യു­ള്ളൂ, പ്ലേ­റ്റിൽ മൂടി വെച്ച ചോറും ക­റി­ക­ളും വ­ല്ലാ­തെ ത­ണു­ത്തി­രി­ക്കു­ന്നു. അവർ ഒരു ബൗളിൽ സൂ­പ്പാ­യി­രി­ക്കും കോ­രി­ക്കു­ടി­ക്കു­ന്നു. അ­തി­ത്തി­രി കി­ട്ടി­യാൽ മ­തി­യാ­യി­രു­ന്നു. ചൂ­ടു­ള്ള­തെ­ന്തെ­ങ്കി­ലും കു­ടി­ക്കാ­നാ­ണു് തോ­ന്നു­ന്ന­തു്.

“ഒരു ഓ­വ­നു­ണ്ടാ­യി­രു­ന്ന­തു് പണ്ടേ കേ­ടാ­യി. അ­ല്ലേൽ ചൂ­ടാ­ക്കി­ത്ത­രാ­യി­രു­ന്നു. അവളു പോ­യി­ല്ലേ, വ­ല്ല­തും ച­പ്പാ­ത്തി­യോ കറിയോ ഒ­ണ്ടാ­ക്കി വെ­ച്ചേ­ച്ചു പോകാൻ ഞാൻ പ­റ­ഞ്ഞ­താ. ആരു കേ­ക്കാൻ. അ­വ­ളാ­ണു തീ­രു­മാ­നി­ക്കു­ക, എന്തു വെ­ക്ക­ണ­മെ­ന്നും എപ്പോ തി­ന്ന­ണ­മെ­ന്നു­മൊ­ക്കെ. ഒ­ന്നും തി­ന്ന­ണ്ടാ­ന്ന­വ­ളു തീ­രു­മാ­നി­ച്ചാ­ലു് പ­ട്ടി­ണി തന്നെ.”

അവരെ സ­മാ­ധാ­നി­പ്പി­ക്കാൻ തി­ന്നു­ന്ന­തു പോലെ ഭാ­വി­ച്ചു. കു­ഴ­പ്പ­മി­ല്ല എന്നു പ­റ­യു­ക­യും ചെ­യ്തു. ഊ­ണു­ക­ഴി­ച്ച പാ­ത്ര­ങ്ങൾ അ­വി­ടെ­ത്ത­ന്നെ മൂ­ടി­വെ­ച്ചു കൊ­ള്ളാൻ പ­റ­ഞ്ഞു് അവർ പെ­ട്ടെ­ന്നെ­ഴു­ന്നേ­റ്റു.

“ഇ­നീ­പ്പോ­ന്താ? ഞാൻ പോയി കി­ട­ക്കും. അ­ര­ക്കി­ലോ ഗു­ളി­ക­യൊ­ണ്ടു തി­ന്നാൻ. ഇ­ല്ലാ­ത്ത സൂ­ക്കേ­ടൊ­ന്നു­മി­ല്ല. ചി­ല­പ്പോ എ­നി­ക്കു തന്നെ തോ­ന്നും ഈ ശ­രീ­ര­ത്തി­നാ­ത്തു് ഇ­ത്രേം രോ­ഗ­ത്തി­നി­ട­മു­ണ്ടോ­ന്നു്. പക്ഷേ, സൂ­ക്കേ­ടി­ന­ങ്ങ­നെ തോ­ന്നു­ന്നൂ­മി­ല്ല. നല്ല വ­ള­ക്കൂ­റു­ള്ള മണ്ണു പോലെ പി­ന്നേം പി­ന്നേം വന്നു കൂ­ടു­കാ. ഈ ത­ള്ള­യ്ക്കു് എ­ന്തെ­ങ്കി­ലു­മൊ­ന്നു വേ­ണ്ടേ കൂ­ടാ­നെ­ന്നു് അതിനു തോ­ന്നി­ക്കാ­ണും അല്ലേ?”

അവർ ഒ­ട്ടും സ­ങ്ക­ട­മി­ല്ലാ­തെ­യാ­ണു ചി­രി­ച്ച­തു്.

ലൈ­റ്റു­ക­ള­ണ­ച്ചു് ഇ­ട­നാ­ഴി­യി­ലേ­ക്കു് ക­ട­ന്ന­പ്പോൾ പുറകെ ചെ­ന്നു.

“ഗുഡ് നൈ­റ്റ്. ടിവി കാ­ണ­ണ­മെ­ങ്കിൽ ക­ണ്ടോ­ളൂ. ഞാൻ കി­ട­ക്ക­ട്ടെ. ഉ­റ­ക്ക­മൊ­ന്നും പെ­ട്ടെ­ന്നു വ­രി­ല്ല. എ­ന്നാ­ലും കി­ട­ന്നു് കി­ട­ന്നു് അ­തി­നെ­ത്ത­ന്നെ ധ്യാ­നി­ച്ചോ­ണ്ടി­രു­ന്നാൽ ഒ­ടു­വിൽ ഉ­റ­ക്ക­ത്തി­നു് നാ­ണ­മാ­വും, ഇ­തി­നെ­ക്കൊ­ണ്ടു് ര­ക്ഷ­യി­ല്ല­ല്ലോ എ­ന്നു്. അ­ങ്ങ­നെ മെ­ല്ലെ വ­ന്നൊ­ന്നെ­ത്തി നോ­ക്കും. അ­തൊ­ക്കെ പോലും ഈ പ്രാ­യ­ത്തിൽ ഭാ­ഗ്യ­മാ.”

ഏതോ മു­റി­യി­ലേ­ക്ക­വ­ര­പ്ര­ത്യ­ക്ഷ­യാ­യി.

പ­ര­ന്നും പ­ടർ­ന്നും കി­ട­ക്കു­ന്ന ആ വലിയ പഴയ വീടു് പെ­ട്ടെ­ന്നു ഭ­യ­പ്പെ­ടു­ത്താൻ തു­ട­ങ്ങി. മി­റാ­ഷ് പറഞ്ഞ പോലെ ചത്തു മ­ലർ­ന്ന ഒരു വീടു്. ഒ­ച്ച­യ­ന­ക്ക­ങ്ങ­ളി­ല്ല.

ശ­വ­പ്പെ­ട്ടി­കൾ മൂ­ടി­യി­ട്ട­തു പോലെ തുണി വി­രി­ച്ച ഇ­രു­പ്പു­മു­റി­യിൽ വീ­ണ്ടും ചെ­ന്നു് ടി­വി­യിൽ ചാ­ന­ലു­കൾ പ­ര­തു­ന്ന­തു് അ­സ­ഹ്യ­മാ­യി­ത്തോ­ന്നി. പ­ക­ലി­ത്ര­യും ഉ­റ­ങ്ങി­യി­ട്ടി­നി ഈ നേ­ര­ത്തു് ഉ­റ­ക്ക­മെ­ന്ന­തു് ആ­ലോ­ചി­ക്കു­ക­യേ വേണ്ട. ഒ­ന്നും ചെ­യ്യാ­നി­ല്ലാ­ത്ത­തു കൊ­ണ്ടു് മു­റി­യി­ലേ­ക്കു തന്നെ പോയി. ചില കോ­ളു­കൾ, മി­റാ­ഷി­നെ വി­ളി­ച്ചി­ട്ടു കി­ട്ടി­യ­തു­മി­ല്ല. കു­റ­ച്ചു നേരം എ­ഫ്ബി­യി­ലൂ­ടെ­യ­ല­ഞ്ഞു. വാ­ട്സ്ആ­പ്പിൽ മെ­സേ­ജു­കൾ­ക്കു് മ­റു­പ­ടി കൊ­ടു­ത്തു. എ­ല്ലാം ക­ഴി­ഞ്ഞു നോ­ക്കു­മ്പോ­ഴും 10 മണി പോ­ലു­മാ­യി­ട്ടി­ല്ല. മു­റി­യി­ലെ ജ­നാ­ല­ക­ളൊ­ക്കെ അ­ട­ച്ചു കു­റ്റി­യി­ട്ടി­രി­ക്കു­ന്നു. ഇ­തെ­പ്പോ­ഴാ­ണു്? അവർ കു­രി­ശു വ­ര­ച്ചേ­ച്ചു വ­രാ­മെ­ന്നു പ­റ­ഞ്ഞു് അ­ക­ത്തേ­ക്കു വ­ന്ന­പ്പോ­ഴോ? എ­ഴു­ന്നേ­റ്റു് ആ­റ്റി­ന്റെ വ­ശ­ത്തു­ള്ള ജനാല തു­റ­ക്കാൻ ശ്ര­മി­ച്ചു. പാ­ളി­കൾ വ­ല്ലാ­ത്ത ഒ­ച്ച­യിൽ പി­ണ­ങ്ങി­പ്പി­ണ­ങ്ങി­യാ­ണു് തു­റ­ന്നു വ­ന്ന­തു്. ഉ­ച്ച­ക്കു് അവർ എത്ര എ­ളു­പ്പ­ത്തി­ലാ­യി­രു­ന്നു അതു് തു­റ­ന്ന­തെ­ന്നു് ഞെ­ട്ട­ലോ­ടെ ഓർ­ത്തു. ചു­വ­രി­ലെ രണ്ടു ചി­ത്ര­ങ്ങൾ­ക്കു മു­ന്നി­ലി­പ്പോൾ ചു­വ­ന്ന ലൈ­റ്റു ക­ത്തു­ന്നു­ണ്ടു്. അതും മു­മ്പു ശ്ര­ദ്ധി­ച്ചി­രു­ന്നി­ല്ല. കട്ടി മീ­ശ­യും ക­ണ്ണ­ട­യു­മു­ള്ള ഒരു മ­ധ്യ­വ­യ­സ്കൻ.

മി­റാ­ഷി­ന്റെ അ­മ്മാ­ച്ച­നാ­യി­രി­ക്കു­മ­തു്. അ­ടു­ത്ത ചി­ത്ര­ത്തിൽ നീളൻ മുടി ര­ണ്ടാ­യി മെ­ട­ഞ്ഞി­ട്ട ദാ­വ­ണി­ക്കാ­രി. തെ­ളി­ച്ച­മു­ള്ള ക­ണ്ണു­കൾ. ചു­ണ്ടിൽ നേർ­ത്തൊ­രു പു­ഞ്ചി­രി. ജെ­ന്നി­ചേ­ച്ചി­യെ­ന്നു് അവൻ പ­റ­യാ­റു­ള്ള പെൺ­കു­ട്ടി! രണ്ടു മ­രി­ച്ച­വ­രു­ടെ­യി­ട­യിൽ രാ­ത്രി ക­ഴി­ച്ചു­കൂ­ട്ട­ണ­മെ­ന്നു ഭയം തോ­ന്നി. ആ ചു­വ­പ്പു വെ­ളി­ച്ചം കെ­ടു­ത്താ­നു­ള്ള സ്വി­ച്ചൊ­ന്നും മു­റി­യി­ലെ­ങ്ങും കാ­ണു­ന്നി­ല്ല. ഒരു ചു­വ­ര­ല­മാ­ര­യ­ല്ലാ­തെ. കൊ­ത്തു­പ­ണി­ക­ളു­ള്ള അ­ല­മാ­ര­യു­ടെ വാതിൽ മെ­ല്ലെ തു­റ­ക്കാൻ നോ­ക്കി, പൂ­ട്ടി­യി­ട്ടു­ണ്ടാ­വു­മെ­ന്നാ­ണു് ക­രു­തി­യ­തു്, പക്ഷേ, ഒരു പ്ര­തി­ഷേ­ധ­വു­മി­ല്ലാ­തെ പെ­ട്ടെ­ന്നു തു­റ­ന്നു വന്നു. അ­ക­ത്തു് തു­ണി­യിൽ പൊ­തി­ഞ്ഞു കെ­ട്ടി­വെ­ച്ചി­രി­ക്കു­ന്ന­തു് ആൽ­ബ­ങ്ങ­ളാ­യി­രി­ക്കും. പാ­ച­ക­പു­സ്ത­ക­ങ്ങ­ളും, പാ­ട്ടു­പു­സ്ത­ക­ങ്ങ­ളു­മൊ­ക്കെ­യാ­യി മൂ­ന്നാ­ലെ­ണ്ണം. വി­മൻ­സ് എ­റ­യു­ടെ പഴയ ല­ക്ക­ങ്ങൾ. എ­ല്ലാം പഴകി മ­ഞ്ഞ­ച്ചി­രി­ക്കു­ന്നു. എം­ബ്രോ­യി­ഡ­റി റി­ങ്ങും പാതി തു­ന്നി­യു­പേ­ക്ഷി­ച്ച പൂ­ക്ക­ളു­ള്ള തു­ണി­യും. പല നിറ നൂ­ലു­ക­ളും, തു­രു­മ്പു­പി­ടി­ച്ച സൂ­ചി­ക­ളു­മി­ട്ടു വെച്ച ഒരു വലിയ ചോ­ക്ക­ലേ­റ്റ് ബോ­ക്സ്. ആൽ­ബ­ങ്ങ­ളി­ലൊ­ന്നു് കെ­ട്ട­ഴി­ച്ചു് പു­റ­ത്തെ­ടു­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും തു­മ്മി­ത്തു­മ്മി മൂ­ക്കു തു­ടു­ത്ത­തോ­ടെ ശ്ര­മ­മു­പേ­ക്ഷി­ച്ചു. നി­റ­ങ്ങ­ളും സ­ന്തോ­ഷ­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്ന ഏതോ കാ­ല­ത്തി­ന്റെ ശേ­ഷി­പ്പു­കൾ. അ­തി­നു­ള്ളിൽ ത­ള്ളി­യ­തി­നു ശേഷം ഒ­ന്നും പി­ന്നെ പു­റ­ത്തെ­ടു­ത്തി­ട്ടി­ല്ലെ­ന്നു തോ­ന്നു­ന്നു.

കൈ­യ്യി­ലാ­കെ പൊ­ടി­യും അ­ഴു­ക്കു­മാ­യി. കു­ളി­മു­റി­യിൽ പോ­ക­ണ­മെ­ങ്കിൽ മു­റി­ക്കു പു­റ­ത്തു ക­ട­ക്ക­ണം. അ­ല­മാ­ര­യു­ടെ വാ­തി­ല­ട­ക്കാൻ ശ്ര­മി­ക്കു­മ്പോ­ഴാ­ണു് പെ­ട്ടെ­ന്നാ പ്ലാ­സ്റ്റി­ക് കവർ ക­ണ്ണിൽ പെ­ട്ട­തു്. എ­ടു­ത്തു നോ­ക്കി, ക­വ­റി­നു­ള്ളിൽ ക­റു­ത്തു ത­ല­മു­ടി പോലെ നീ­ള­ത്തി­ലെ­ന്തോ പു­റ­ത്തു നി­ന്നു തന്നെ കാണാം. ആ ക­വ­റി­നു പു­റ­ത്തു മാ­ത്രം പൊ­ടി­യി­ല്ല, പുതിയ ക­വ­റു­മാ­ണു്. ആരോ എ­പ്പോ­ഴു­മെ­ടു­ത്തു തു­ട­ച്ചു മി­നു­ക്കി വെ­യ്ക്കു­ന്ന­തു­പോ­ലെ. മു­ടി­യാ­ണെ­ങ്കിൽ ആരുടെ മു­ടി­യാ­യി­രി­ക്കും? അ­വർ­ക്കി­പ്പോ­ഴും തല നി­റ­ച്ചു് മു­ടി­യു­ണ്ട­ല്ലോ. ഒ­ടി­വു­ക­ളൊ­ന്നു­മി­ല്ലാ­തെ നീ­ള­ത്തിൽ സിൽ­ക്കു പോ­ല­ത്തെ ത­ല­മു­ടി­യാ­ണു് ക­വ­റി­നു­ള്ളിൽ. നേരിയ ഭ­യ­ത്തോ­ടെ ചു­വ­രി­ലെ ഫോ­ട്ടോ­യി­ലേ­ക്കു നോ­ക്കി. ഫോ­ട്ടോ­ഫ്ര­യി­മി­ന്റെ അറ്റം വ­രെ­യും ആ നീളൻ മു­ടി­പ്പി­ന്നൽ കാണാം. കവർ തി­രി­ച്ചു വെ­ക്കാൻ തു­നി­യു­മ്പോ­ഴാ­ണു് അ­വ­രു­ടെ ശബ്ദം തൊ­ട്ടു പി­ന്നിൽ ശ­രി­ക്കു ഭ­യ­പ്പെ­ടു­ത്തി­യ­തു്.

“അ­ത­വി­ടെ വെ­ച്ചേ­ക്കൂ. മ­റ്റു­ള്ള­വ­രു­ടെ സാ­ധ­ന­ങ്ങൾ അ­വ­ര­റി­യാ­തെ ഇ­ങ്ങ­നെ എ­ടു­ത്തു നോ­ക്ക­രു­തു്. പേ­ഴ്സ­ണൽ ബി­ലോ­ങ്ങി­ങ്സ്. അ­തി­നോ­ടു­ള്ള, അ­തു­മാ­യു­ള്ള ഇ­മോ­ഷൻ­സ് എ­ന്താ­ണെ­ന്നു് പു­റ­ത്തു നി­ക്കു­ന്ന ആൾ­ക്കു് മ­ന­സ്സി­ലാ­വു­കേ­മി­ല്ല.”

വി­ള­റി­പ്പോ­യി. ഇ­വ­രെ­ങ്ങ­നെ ഒ­ച്ച­യു­ണ്ടാ­ക്കാ­തെ അ­ക­ത്തു വ­ന്നു­വെ­ന്ന­ല്ല അ­ന്നേ­ര­മോർ­ത്ത­തു്. പ­ണ്ടു് മി­റാ­ഷ് പ­റ­ഞ്ഞ­താ­ണോർ­മ്മ വ­ന്ന­തു്. അതു് ജെ­ന്നി­യു­ടെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­യി­രു­ന്നു. കാ­ണാ­താ­യി മൂ­ന്നാ­മ­ത്തെ ദിവസം അ­വ­ളു­ടെ ദേഹം അ­വ­രു­ടെ പ­റ­മ്പി­ലെ ക­ട­വിൽ­ത്ത­ന്നെ കൈ­ത­ത്ത­ല­പ്പു­കൾ­ക്കി­ട­യിൽ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന­താ­യി­ട്ടു കാ­ണു­ക­യാ­യി­രു­ന്നു. അ­തു­വ­രെ എ­ല്ലാ­വ­രും ക­രു­തി­യ­തു് അവൾ അ­വ­ന്റെ കൂടെ പോ­യ­താ­ണെ­ന്നു ത­ന്നെ­യാ­ണു്. അ­ത്ര­യും ശാ­പ­വാ­ക്കു­കൾ അ­വ­രെ­ല്ലാ­വ­രും അ­വൾ­ക്കു മേലെ ചൊ­രി­ഞ്ഞു ക­ഴി­ഞ്ഞി­രു­ന്നു. പെ­ല­ക്രി­സ്ത്യാ­നീ­ടെ കൂടെ ചാ­ടി­പ്പോ­യ­വ­ളു­ടെ മു­ന്നിൽ വെ­ച്ചു് അവനെ അ­രി­ഞ്ഞി­ട­ണ­മെ­ന്നു് പലരും വീ­റു­കൂ­ട്ടി. മൂ­ന്നാം ദിവസം അ­വ­ളു­ടെ ചീർ­ത്ത ശവം കാ­ണു­മ്പോൾ അ­തി­ലൊ­ട്ടും ത­ല­മു­ടി­യു­ണ്ടാ­യി­രു­ന്നി­ല്ല­ത്രേ. ത­ല­യോ­ട്ടി­യിൽ നി­ന്നു് മു­ടി­യ­പ്പാ­ടെ ഇ­ള­കി­പ്പോ­യ പോലെ. പി­ന്നെ ഒ­രു­ക്കു­ന്ന സ­മ­യ­ത്തു് മ­ഠ­ത്തി­ലെ ക­ന്യാ­സ്ത്രീ­ക­ളു വെ­പ്പു­മു­ടി കൊ­ണ്ടു­വ­ന്നു് ത­ല­യി­ലു പ­ശ­വെ­ച്ചു പി­ടി­പ്പി­ക്കു­ക­യാ­യി­രു­ന്നു. എ­ല്ലാ­വ­രും പ­റ­ഞ്ഞു. “ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന പോലെ. എ­ന്തൊ­രു ശേലു്.”

മി­റാ­ഷി­നും ഇ­തൊ­ക്കെ കേ­ട്ടു­കേൾ­വി മാ­ത്ര­മാ­ണു്. അ­റി­യാ­തെ കൈ­വി­റ­ച്ചു.

തി­ര­ക്കി­ട്ടു് കവർ തി­രി­കെ വെ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ അതു താഴെ വീണു. കു­നി­ഞ്ഞെ­ടു­ക്കും മു­മ്പു­ത­ന്നെ അവരതു കൈ­ക്ക­ലാ­ക്കി. ക­ണ്ണു­കൾ ജ്വ­ലി­ച്ചു.

“അയാം സോറി. റിയലി സോറി. വാ­യി­ക്കാൻ വ­ല്ല­തും കി­ട്ടു­മോ­ന്ന­റി­യാ­നാ­യി­രു­ന്നു, സോറി.”

“ഇ­വി­ടെ­ന്തു കി­ട്ടാൻ? പത്തു നാ­പ്പ­തു വർഷം മു­മ്പു് നി­ല­ച്ചു­പോ­യൊ­രു വീടാ ഇതു്. അതിനു മു­മ്പൊ­ള്ളെ­തൊ­ക്കെ കാണും. അതിനു ശേ­ഷ­മൊ­ള്ള­തൊ­ന്നു­മി­ല്ല.”

അവർ പി­ന്നെ­യും നേർ­ത്ത ശ­ബ്ദ­ത്തിൽ കൂ­ട്ടി­ച്ചേർ­ത്തു.

“ബാ­റ്റ­റി തീർ­ന്നു് ക്ലോ­ക്ക് സമയം തെ­റ്റി­ക്കാ­ണി­ക്കാൻ തു­ട­ങ്ങി­യാ­ലും സെ­ക്കൻ­ഡ് സൂചി കുറെ നേരം കൂടി വ­ലി­ഞ്ഞി­ഴ­ഞ്ഞു് മു­ന്നോ­ട്ടു പോ­കി­ല്ലേ, അതെ പോലെ നി­ന്നു നി­ന്നി­ല്ലാ­ന്ന മ­ട്ടിൽ ഞാൻ മാ­ത്രം.”

എ­ന്താ­ണു് പ­റ­യേ­ണ്ട­തെ­ന്നു മ­ന­സ്സി­ലാ­യി­ല്ല. സോറി സോ­റി­യെ­ന്നു് പി­ന്നെ­യും അർ­ത്ഥ­മി­ല്ലാ­തെ പു­ല­മ്പി. അവർ ആ കവർ നെ­ഞ്ചോ­ടു ചേർ­ത്തു പി­ടി­ച്ചി­രി­ക്കു­ന്നു. വ­ല്ലാ­തെ ക­ല്ലി­ച്ചൊ­രു ഭാ­വ­വു­മാ­യി മ­ര­വി­ച്ച പോലെ ഒരേ നി­ല്പു്. ഒ­റ്റ­ക്കാ­ര്യം മാ­ത്രം മ­ന­സ്സി­ലു­റ­പ്പി­ച്ചു, നാളെ രാ­വി­ലെ­ത്ത­ന്നെ ഇ­വി­ട­ന്നു മാറണം. മി­റാ­ഷി­നോ­ടു് എ­ന്തെ­ങ്കി­ലും പറയാം.

ഇ­വ­രി­പ്പോ­ഴി­വി­ടു­ന്നൊ­ന്നു് പോ­യി­ക്കി­ട്ടി­യാൽ മാ­ത്രം മതി. ഉ­റ­ങ്ങാ­നൊ­ന്നും ധൈ­ര്യ­മി­ല്ല. എ­ങ്ങ­നെ­യും ഈ രാ­ത്രി­യൊ­ന്നു് ക­ഴി­ച്ചു­കൂ­ട്ട­ണം.

അവർ മെ­ല്ലെ ക­ട്ടി­ലി­ന­ടു­ത്തു­ള്ള ക­സേ­ര­യി­ലേ­ക്കി­രി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. കൈ കൊ­ണ്ടാം­ഗ്യം കാ­ട്ടി.

“ഇ­രി­ക്കു് ”

അ­റി­യാ­തെ കി­ട­ക്ക­യി­ലി­രു­ന്നു പോയി.

“പേ­ടി­ക്ക­ണ്ട. ഞാൻ പ­റ­ഞ്ഞ­തു് ഹർ­ട്ട് ചെ­യ്തോ? ശ­രി­ക്കും ഈ മുറി കൊ­ച്ചി­നു ഞാൻ ത­ര­രു­താ­യി­രു­ന്നു. വേ­റൊ­രു മുറി വൃ­ത്തി­യാ­ക്കി­യെ­ടു­ക്കാൻ അ­വ­ളോ­ടു പറയാൻ വ­യ്യാ­ഞ്ഞി­ട്ടാ. ഈ അലമാര ഞാൻ പൂ­ട്ടി­യെ­ങ്കി­ലു­മി­ട­ണ്ട­താ­യി­രു­ന്നു. അതും ചെ­യ്തി­ല്ല”

ആകെ അ­പ­മാ­നം കൊ­ണ്ടു ചൂ­ളി­യി­രു­ന്നു. ഒരു ക­ള്ള­നെ­പ്പോ­ലെ. ചെ­യ്യ­രു­താ­ത്ത­തു് ചെ­യ്തു പോ­യ­വ­നെ­പ്പോ­ലെ.

“സാ­ര­മി­ല്ല. പോ­ട്ടെ.”

അവർ സ്വയം ആ­ശ്വ­സി­പ്പി­ക്കു­ന്ന­തു പോ­ലെ­യാ­ണു് പ­റ­ഞ്ഞ­തു്. അതു കൊ­ണ്ടാ­വും ഒ­ട്ടും ആ­ശ്വാ­സം തോ­ന്നി­യി­ല്ല. കവർ തു­റ­ന്നു് അവരതു പു­റ­ത്തെ­ടു­ത്തു. അ­ത്ര­യും ക­രു­ത­ലോ­ടെ, ജീ­വ­നു­ള്ള എ­ന്തി­നെ­യോ എ­ടു­ക്കു­ന്ന­തു­പോ­ലെ. നീ­ളൻ­മു­ടി മ­ടി­യിൽ വെ­ച്ചു് മെ­ല്ലെ മൃ­ദു­വാ­യി ത­ലോ­ടി­ക്കൊ­ണ്ടി­രു­ന്നു. കാ­ണും­തോ­റും അ­റ­പ്പു തോ­ന്നി. മ­രി­ച്ച ഒ­രാ­ളു­ടെ മു­ടി­യാ­യി­രി­ക്കു­മെ­ന്നോർ­ത്ത­പ്പോൾ ഛർ­ദ്ദി­ക്കാ­നു­ള്ള തോ­ന്നൽ തൊണ്ട വ­രെ­യെ­ത്തി. വായിൽ ഉ­പ്പു­വെ­ള്ളം നി­റ­ഞ്ഞു.

“മ­രി­ക്കു­മ്പോ അവൾടെ ത­ലേ­ലു് മു­ടി­യി­ല്ല. പക്ഷേ, ആ നീളൻ മുടി മു­ഴു­വ­നും കൈ­ത­ക്കാ­ട്ടി­നു­ള്ളിൽ ചു­റ്റി­പ്പി­ണ­ഞ്ഞു കി­ട­ക്കു­ന്നു­മു­ണ്ടാ­യി­രു­ന്നു. പി­റ്റേ­ന്നു് പൊ­ലർ­ച്ച­ക്കു് ഞാ­നൊ­റ്റ­ക്കു് ആ­റ്റി­ലു പോയതു കണ്ടു പി­ടി­ച്ചു. ആ­രു­മ­റി­യാ­ണ്ടു്. ആ­രേ­ലും കണ്ടാ സ­മ്മ­തി­ക്കു­മോ? വല്ല ക­ടു­ങ്കൈ­യും കാ­ട്ടാൻ പോ­കു­വാ­ന്ന­ല്ലേ കരുതൂ. പക്ഷേ, എ­നി­ക്ക­റി­യാ­രു­ന്നു എ­ന്തേ­ലും എന്റെ കൊ­ച്ചു് എ­നി­ക്കു വേ­ണ്ടി ബാ­ക്കി വെ­ച്ചേ­ക്കു­മെ­ന്നു്. പി­ന്നേം എ­നി­ക്കു് ജീ­വി­ക്ക­ണ്ട­ത­ല്ലേ, എന്റെ കൊ­ച്ച­തോർ­ക്കാ­തി­രി­ക്കു­വോ?”

അവർ പെ­ട്ടെ­ന്നു് ആ മു­ടി­യിൽ മു­ഖ­മ­മർ­ത്തി പൊ­ട്ടി­ക്ക­ര­ഞ്ഞു. പു­റ­മു­ല­ഞ്ഞു­യർ­ന്നു പൊ­ങ്ങി. എ­ങ്ങ­നെ ആ­ശ്വ­സി­പ്പി­ക്ക­ണ­മെ­ന്ന­റി­യാ­ത്ത­തു­കൊ­ണ്ടു് നി­ശ്ച­ല­നാ­യി നോ­ക്കി­യി­രു­ന്നു. കൈകൾ ത­ണു­ത്തു, നെ­റ്റി­യിൽ വി­യർ­പ്പു­രു­ണ്ടു കൂടി. എ­ങ്ങ­നെ­യെ­ങ്കി­ലും ര­ക്ഷ­പ്പെ­ട­ണം. ഇ­രു­മ്പു­പ­ട്ട­ക­ള­ടി­ച്ച പു­റം­വാ­തി­ലു­ക­ളെ­ക്കു­റി­ച്ചോർ­ത്തു. ഈ പഴയ പ്രേ­ത­ഭ­വ­ന­ത്തിൽ താൻ കു­ടു­ങ്ങി­യ­താ­ണോ? എ­ങ്ങ­നെ­യാ­ണു് പു­റ­ത്തു ക­ട­ക്കു­ക?

അവർ ക­ര­ച്ചിൽ നിർ­ത്തി ഉ­ടു­പ്പി­ന്റെ തു­മ്പിൽ മുഖം തു­ട­ച്ചു പ്ര­സ­ന്ന­വ­തി­യാ­കാൻ ശ്ര­മി­ച്ചു.

“സോറി കേ­ട്ടോ ചി­ല­പ്പോൾ നി­യ­ന്ത്ര­ണം വി­ട്ടു പോവും. കൊ­ച്ചി­ന്റെ ഉ­റ­ക്കം ഞാൻ ക­ള­യു­ന്നി­ല്ല, ഇതു ഞാ­ന­ങ്ങെ­ടു­ത്തേ­ക്കു­കാ, എന്റെ മു­റീ­ലു് വെ­ക്കാം തൽ­ക്കാ­ലം.”

അ­വ­ര­തി­നെ പി­ന്നെ­യും ഓ­മ­നി­ച്ചു. വാ­സ­നി­ച്ചു നോ­ക്കി,

“കണ്ടോ മു­ല്ല­പ്പൂ­വി­ന്റെ മണാ. അ­വ­ക്കു പൂ ചൂടാൻ വല്യ ഇ­ഷ്ട­മാ­രു­ന്നു. സാ­റി­നാ­ന്നേ ദേ­ഷ്യം വരും. വാ­ല­ത്തി­പ്പെ­ണ്ണു­ങ്ങ­ളാ പൂ ചൂടി മൂ­ക്കും കു­ത്തി ച­മ­ഞ്ഞു ന­ട­ക്കു­ന്നേ­ന്നു പറയും. കു­ടും­ബ­ത്തി­പ്പി­റ­ന്ന നല്ല പെ­മ്പി­ള്ളേ­രു് അ­ങ്ങ­നൊ­ന്നും ചെ­യ്യ­രു­തെ­ന്നു്. സാ­റ­റി­യാ­ണ്ടു് അവളു പൂ ചൂടും, മു­ല്ല­പ്പൂ­വൊ­ള്ള കാ­ല­ത്തു് അതു്. അ­ല്ലാ­ത്ത­പ്പോ റോ­സാ­പ്പൂ, ഞാനാ ര­ണ്ടാ­യി­ട്ടു പി­ന്നി പൂ വെ­ച്ചു കെ­ട്ടി­ക്കൊ­ടു­ക്കു­ന്നേ. നോ­ക്കി­യേ, ഇ­ന്ന­വ­ളു മു­ല്ല­പ്പൂ­വാ ചൂ­ടി­യേ­ക്കു­ന്നേ. അതാ ഈ മണം”

അവർ കൈ നീ­ട്ടി അതു് മു­ഖ­ത്തേ­ക്ക­ടു­പ്പി­ച്ചു. ഞെ­ട്ട­ലോ­ടെ മുഖം വെ­ട്ടി­ത്തി­രി­ച്ചു് ഒ­ച്ച­യു­ണ്ടാ­ക്കി­ക്കൊ­ണ്ടു് ചാ­ടി­യെ­ഴു­ന്നേ­റ്റു പോയി. അവരും ഒരു മാത്ര ന­ടു­ങ്ങി നി­ന്നു.

“സോറി. ഞാ­നോർ­ക്കാ­തെ, സോറി”

അ­വ­ര­തു് ക­വ­റി­ലേ­ക്കു് ഭ­ദ്ര­മാ­യി തി­രി­കെ വെ­ച്ചു. അതേ ക­രു­ത­ലോ­ടെ, വാ­ത്സ­ല്യ­ത്തോ­ടെ. പി­ന്ന­തു് നെ­ഞ്ചോ­ടു് ചേർ­ത്തു പി­ടി­ച്ചു് മെ­ല്ലെ വി­ര­ലു­കൾ കൊ­ണ്ടു് തട്ടി താളം പി­ടി­ച്ചു. ശ­രി­ക്കു­മൊ­രു കു­ഞ്ഞി­നെ­യു­റ­ക്കു­ന്ന­തു­പോ­ലെ.

“കൊ­ച്ചി­രി­ക്കു്, ഞാൻ പോവാം. ഉ­റ­ങ്ങി­ക്കൊ­ള്ളൂ”

ആ­ശ്വാ­സം തോ­ന്നി. പക്ഷേ, ഇ­രു­ന്നി­ല്ല. അവർ എ­ഴു­ന്നേ­റ്റ­തു­മി­ല്ല. പോ­യി­ക്ക­ഴി­ഞ്ഞാൽ വാ­തി­ല­ട­ച്ചു കു­റ്റി­യി­ട­ണം. ചു­വ­രിൽ തൂ­ങ്ങി­ക്കി­ട­ക്കു­ന്ന മ­രി­ച്ച­വ­രെ അത്ര ഭ­യ­പ്പെ­ടേ­ണ്ട. പക്ഷേ, ഇവരെ. ശ­രി­ക്കും അവർ ജീ­വി­ച്ചി­രി­പ്പു­ണ്ടോ? ഇന്നു പകലും രാ­ത്രി­യും കണ്ട ഈ സ്ത്രീ­യും മ­രി­ച്ച­താ­യി­രി­ക്കു­മോ? മി­റാ­ഷ് അ­ത­റി­ഞ്ഞി­ട്ടു­ണ്ടാ­വി­ല്ല. ഇ­വി­ടേ­ക്കു വ­ന്നി­ട്ടു് വർ­ഷ­ങ്ങ­ളാ­യെ­ന്നാ­ണ­ല്ലോ അവൻ പ­റ­ഞ്ഞ­തും. ഒരു യു­ക്തി­യു­മി­ല്ലെ­ങ്കി­ലും അ­ത്ത­രം ചി­ന്ത­ക­ളിൽ ഹൃദയം വി­റ­പൂ­ണ്ടു.

“പേ­ടി­ക്ക­ണ്ട, എ­നി­ക്കൊ­രു കു­ഴ­പ്പ­വു­മി­ല്ല. ചി­ല­പ്പോ ഒരു സി­ക്സ്ത് സെൻസാ, ഇപ്പോ അ­വ­ളെ­ന്താ­ന്നൊ­ക്കെ അങ്ങു തോ­ന്നി­പ്പോ­വും. വാ. ഒരു കോഫി കു­ടി­ച്ചാ­ലോ, ഇനി പെ­ട്ട­ന്നൊ­ന്നും ഉ­റ­ക്കം വ­രി­ല്ല”

അ­വ­രെ­ങ്ങ­നെ മ­ന­സ്സി­ലു­ള്ള­തു­കൂ­ടി അ­റി­യു­ന്നു­വെ­ന്ന ഭീ­തി­യോ­ടെ വേ­റൊ­ന്നും ചെ­യ്യാ­നി­ല്ലെ­ന്ന തി­രി­ച്ച­റി­വിൽ ഊ­ണു­മു­റി­യി­ലേ­ക്കു് പി­ന്തു­ടർ­ന്നു. വീ­ണ്ടും ആ കെ­ട്ട­പ­ഴ മ­ണ­മു­ള്ള മു­റി­യിൽ ഇ­വർ­ക്കൊ­പ്പ­മി­രി­ക്കു­ന്ന­തോർ­ത്തു് രോ­മ­ങ്ങ­ളെ­ഴു­ന്നു നി­ന്നു. മു­റി­ക്കു­ള്ളി­ലി­പ്പോൾ പക്ഷേ, ആ ചീഞ്ഞ ഗ­ന്ധ­മി­ല്ല. പകരം നേർ­ത്ത മു­ല്ല­പ്പൂ മ­ണ­മാ­ണോ?

കോഫി മേ­ക്ക­റി­ലു­ണ്ടാ­ക്കി­യ കടും മ­ണ­മു­ള്ള കാ­പ്പി മു­ന്നിൽ വെ­ക്കു­മ്പോൾ ഇ­ടം­ക­ണ്ണി­ട്ടു ശ്ര­ദ്ധി­ച്ചു. ആ ക­വ­റി­പ്പോൾ അ­വ­രു­ടെ കൈ­യ്യി­ലി­ല്ല. എ­പ്പോ­ഴാ­ണ­തു മാ­റ്റി വെ­ച്ച­തു്? അതും എവിടെ?

കാ­പ്പി രു­ചി­ക­ര­മാ­യി­രു­ന്നു. മു­ല്ല­പ്പൂ മണവും ഇ­പ്പോ­ഴി­ല്ല, തോ­ന്ന­ലാ­യി­രു­ന്നി­രി­ക്ക­ണം. അ­വ­രൊ­ന്നും പ­റ­യു­ന്നി­ല്ല, യാ­ന്ത്രി­ക­മാ­യി കാ­പ്പി മ­റ്റൊ­രു ക­പ്പി­ലേ­ക്കൊ­ഴി­ച്ചു് ആ­റ്റി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അതു കു­ടി­ക്കാ­നു­ള്ള യാ­തൊ­രു­ദ്ദേ­ശ്യ­വു­മി­ല്ലാ­ത്ത പോലെ.

“കാ­പ്പി കു­ടി­ക്കു­ന്നി­ല്ലേ?”

വെ­റു­തെ ചോ­ദി­ച്ചു.

“കു­ടി­ക്കാം. ഉ­ണ്ടാ­ക്കി­ക്ക­ഴി­ഞ്ഞ­ല്ലോ, ഇനി കു­ടി­ക്കാം. എപ്പോ വേ­ണേ­ലും കു­ടി­ക്കാം”

അവർ പക്ഷേ, കാ­പ്പി ആറ്റൽ തു­ടർ­ന്നു. പി­ന്നെ ചു­ണ്ട­ത്തൊ­ന്നു മു­ട്ടി­ച്ചി­ട്ടു് വ­ല്ലാ­തെ ത­ണു­ത്തു പോ­യെ­ന്നു് പ­റ­ഞ്ഞു ക­പ്പു് ത­ള്ളി­മാ­റ്റി.

“ക­ല്യാ­ണം ക­ഴി­ഞ്ഞു് കൊറെ വർഷം ക­ഴി­ഞ്ഞാ അ­വ­ളൊ­ണ്ടാ­യ­തു്. എ­ന്തോ­രം നേർ­ച്ച­ക്കാ­ഴ്ച­കൾ. ര­ണ്ടാ­മ­തൊ­ന്നു­ണ്ടാ­വി­ല്ലാ­ന്നും ഉ­റ­പ്പാ­യി­രു­ന്നു. വ­ലു­താ­യ­പ്പം ഇ­ങ്ങ­നേം. ക­ര­ച്ചി­ലും പി­ഴി­ച്ചി­ലും ത­ല്ലും പ്രാ­ക്കു­മൊ­ന്നും സ­ഹി­ക്കാ­ണ്ടാ­യ­പ്പോ ഞാൻ ത­ന്നെ­യാ അ­വ­ളോ­ടു് പ­റ­ഞ്ഞേ, അവനു ധൈ­ര്യ­വൊ­ണ്ടേൽ എ­വി­ടേ­ലും പോയി ജീ­വി­ക്കെ­ന്നു്. ഞാൻ തന്നെ സാ­റ­റി­യാ­തെ, ആ­രു­വ­റി­യാ­തെ വാ­തി­ലും തൊ­റ­ന്നു കൊ­ടു­ത്തു. അ­ന്നൊ­ന്നും സാ­റി­നു് രാ­ത്രി ഒ­റ­ക്ക­മി­ല്ല, സം­ശ­യ­വാ, അവൻ വ­രു­മോ­ന്നു്. എ­ന്തൊ­ച്ച കേ­ട്ടാ­ലും ഞെ­ട്ടി­പ്പി­ട­ഞ്ഞെ­ണീ­ക്കും, അതു ഞാ­നോർ­ത്തി­ല്ല.”

അവർ നീ­ക്കി­വെ­ച്ച കാ­പ്പി­ക്ക­പ്പി­ലേ­ക്കു മാ­ത്രം തു­റി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു് പറയാൻ തു­ട­ങ്ങി.

“പോയി ര­ക്ഷ­പെ­ട്ടൂ­ന്ന­ല്ലേ ഞാൻ ക­രു­തു­ന്നേ, പക്ഷേ, തോ­മാ­ശ്ലീ­ഹ മാർ­ക്കം കൂ­ട്ടി­യ കു­ടും­ബ­ത്തീ­ന്നൊ­രു­ത്തി അ­ങ്ങ­ന­ങ്ങു പു­ത്തൻ ക്രി­സ്ത്യാ­നീ­ടെ കൂടെ ചാ­ടി­പ്പോ­കാൻ നോ­ക്കി­യാൽ സാറ് നോ­ക്കി­യി­രി­ക്കു­വോ? അന്നു രാ­ത്രി തന്നെ മു­ക്കി­ക്കൊ­ന്ന­താ­രി­ക്കും എന്റെ കു­ഞ്ഞി­നെ, ത­ല­മു­ടീ­ലു കൂ­ട്ടി­പ്പി­ടി­ച്ചു വെ­ള്ള­ത്തി­ലു മു­ക്കു­മ്പോ തൊ­ലി­യോ­ടെ ഇ­ള­കി­പ്പോ­ന്ന­താ­രി­ക്കും അവടെ മുടി. അ­വ­നെ­ന്തു പ­റ്റി­യോ ആവോ! ച­വി­ട്ടി­ത്താ­ത്തി­യോ, ഓടി ര­ക്ഷ­പെ­ട്ടോ ഒ­ന്നു­മ­റി­യ­ത്തി­ല്ല.”

images/jisajose-pacha-04.png

അവർ ദീർ­ഘ­നി­ശ്വാ­സ­ത്തോ­ടെ പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്നു. ക­ണ്ണു­കൾ കാ­പ്പി­ക്ക­പ്പിൽ നി­ന്നി­ള­കി­യി­ട്ടി­ല്ല.

“വെ­ള്ള­ത്തി­ലു് കൊ­റെ­നേ­രം നി­ന്നി­ട്ടാ­രി­ക്കും പി­റ്റേ­ന്നു് സാ­റി­ന­പ്പ­ടി കാലു വേ­ദ­ന­യാ. നെ­ല­ത്തു ച­വി­ട്ടാൻ മേല. ഒ­ന്നു­മ­റി­യാ­ണ്ടു് ഞാൻ ചൂ­ടു­പി­ടി­ച്ചു, കൊ­ഴ­മ്പി­ട്ടു തി­രു­മ്മി­ക്കൊ­ടു­ത്തു. വീ­ട്ടി­ലു് അ­വ­ളെ­ക്കാ­ണാ­നി­ല്ലെ­ന്ന­റി­ഞ്ഞു് നെ­റ­ച്ചാ­ളു­ണ്ടു്, പെ­ങ്ങ­ന്മാ­രും കു­ടു­മ്മ­ക്കാ­രു­മൊ­ക്കെ­യാ­യി, അവളു സേഫായ എ­വി­ടേ­ലും എ­ത്തി­ക്കാ­ണ­ണേ­ന്നു ഞാൻ മ­ന­സ്സു­നീ­റി പ്രാർ­ത്ഥി­ച്ചോ­ണ്ടി­രി­ക്കു­വാ.”

ഒരു ദീർ­ഘ­നി­ശ്വാ­സ­ത്തി­ന്റെ ഇ­ട­വേ­ള­യ്ക്കു ശേഷം അവർ തു­ടർ­ന്നു.

“അവടെ മുടി കി­ട്ടി­യേ­പ്പി­ന്നെ ഞാൻ സാ­റി­നോ­ടു മി­ണ്ടീ­ട്ടി­ല്ല. മി­ണ്ടാൻ തോ­ന്നീ­ട്ടി­ല്ല. അതു കൊ­ണ്ടു് എന്താ എന്റെ കൊ­ച്ചി­നെ ചെ­യ്തേ­ന്നു ചോ­ദി­ക്കാ­നും പ­റ്റി­യി­ല്ല. പ­റ­യു­മ്പോ പി­ന്നേം പ­ത്തി­രു­പ­തു് വർഷം ഞ­ങ്ങ­ളൊ­ന്നി­ച്ചു് ഈ വീ­ട്ടി­ലു് ജീ­വി­ച്ചു, ഒ­ന്നി­ച്ചു് പ­ള്ളീ­ലു് പോയി, ക­ല്യാ­ണ­ത്തി­നും ശ­വ­മ­ട­ക്ക­ലി­നും പോയി. പക്ഷേ, വാ­തി­ല­ട­ച്ചു ക­ഴി­ഞ്ഞാൽ രണ്ടു ശ­വ­ങ്ങ­ളെ­പ്പോ­ലെ ഇ­തി­നാ­ത്തു് ഞ­ങ്ങ­ളു ജീ­വി­ച്ചു. അ­വ­സാ­ന­ത്തെ രണ്ടു വർഷം സാറ് തീരെ കെ­ട­പ്പി­ലാ­രു­ന്നു, വർ­ത്ത­മാ­ന­മൊ­ന്നും തി­രി­യ­ത്തി­ല്ല, ബെഡ് പാൻ മാ­റ്റി­ക്കൊ­ടു­ക്കാ­നും തു­ട­ച്ചു കൊ­ടു­ക്കാ­നു­മൊ­ക്കെ അ­ടു­ത്തു­ചെ­ല്ലു­മ്പം ഏ­താ­ണ്ടു് പറയാൻ വി­മ്മി­ട്ടം കാ­ട്ടും. മി­ണ്ടി­പ്പോ­വ­രു­തെ­ന്നു് ഞാ­ന­ല­റു­മ്പോ പാവം പേ­ടി­ച്ചു ചൂളും. എ­നി­ക്കു് കേ­ക്ക­ണ്ട, അ­റി­യ­ണ്ട ഒ­ന്നും. അ­ന്നേ­ര­വാ ഞാനാ ക­വ­റെ­ടു­ത്തു് ആ അ­ല­മാ­രേ­ലു് വെ­ച്ച­തു്. കാ­ണ­ട്ടെ. കണ്ണു നെറയെ കാ­ണ­ട്ടെ. ഒരു മ­നു­ഷ്യ­ന­ങ്ങ­നെ ഉ­രു­കി­യു­രു­കി ഇ­ല്ലാ­താ­വു­ന്ന­തു് നോ­ക്കി നി­ക്കാൻ എന്നാ ര­സ­മാ­രു­ന്നെ­ന്ന­റി­യാ­വോ?”

അ­വ­രു­ടെ ക­ണ്ണു­കൾ തി­ള­ങ്ങി. ചു­ണ്ടിൽ വി­ടർ­ന്ന ഭാ­വ­ത്തെ ചി­രി­യെ­ന്നു വി­ളി­ക്കാൻ പേടി തോ­ന്നി. കൈ നീ­ട്ടി കാ­പ്പി­ക്ക­പ്പെ­ടു­ത്തു് അവർ ഊ­തി­ക്കു­ടി­ക്കാൻ തു­ട­ങ്ങി.

“ഇപ്പോ ചൂ­ടു­ണ്ടു്, നല്ല ചൂടു്.”

പി­ന്നെ­യും ഉള്ളു വി­റ­ച്ചു. ഇവർ?

“നാ­ളെ­ത്ത­ന്നെ ഇ­വി­ടു­ന്നു് പോ­ണ­മെ­ന്ന­ല്ലേ മ­ന­സ്സി­ലു ക­രു­തു­ന്ന­തു്. പോണം. ഈ നാ­ട്ടീ­ന്നു തന്നെ പോണം. എ­ന്തി­നാ വ­ന്ന­തെ­ന്നൊ­ക്കെ ഏ­താ­ണ്ടു് മി­റാ­ഷ് സൂ­ചി­പ്പി­ച്ചാ­രു­ന്നു. ഒ­രു­ത്ത­നെ അ­ന്വേ­ഷി­ച്ചു വ­ന്ന­താ­ണ­ല്ലോ, ഞാ­നൊ­ന്നു് ചോ­ദി­ക്ക­ട്ടെ അവനെ കണ്ടു പി­ടി­ച്ചു് പേ­ടി­പ്പി­ച്ചാ­ലോ ത­ട്ടി­ക്ക­ള­ഞ്ഞാൽ­ത്ത­ന്നെ­യോ നി­ങ്ങ­ടെ കൊ­ച്ചി­നെ നി­ങ്ങ­ക്കു പഴയ പോലെ തി­രി­ച്ചു കി­ട്ടു­വോ? പോ­ട്ടെ, പി­ന്നെ­പ്പ­ഴേ­ലും നി­ങ്ങൾ­ക്കു പഴയ പോ­ലാ­വാൻ പ­റ്റു­വോ?”

അവർ മേ­ശ­യി­ല­മർ­ത്തി­പ്പി­ടി­ച്ചു കൊ­ണ്ടെ­ണീ­റ്റു.

“പോ­യി­ക്കെ­ട­ന്നു നോ­ക്കു്. ഉ­റ­ങ്ങാൻ പ­റ്റു­വോ­ന്നു്. രാ­വി­ലെ ആ­ദ്യ­ത്തെ ബ­സ്സി­നു തന്നെ തി­രി­ച്ചു പോ­യ്ക്കോ. അവളു വ­ന്നു് വ­ല്ലോം ഒ­ണ്ടാ­ക്കി­ത്ത­ന്നു തി­ന്നി­ട്ടു പോകാൻ നി­ന്നാ ഒ­മ്പ­തു മ­ണി­യേ­ലു­മാ­വും, ഞാ­നെ­ന്നാ­യാ­ലും കെ­ട­ക്കാൻ പോ­കു­വാ.”

അവർ ലൈ­റ്റ­ണ­ച്ചു മു­ന്നോ­ട്ടു ന­ട­ന്ന­പ്പോൾ പുറകെ പോ­കു­ക­യ­ല്ലാ­തെ വ­ഴി­യി­ല്ലാ­യി­രു­ന്നു.

ഏതോ തി­രി­വിൽ അ­വ­രെ­ക്കാ­ണാ­താ­യി, വെ­ളി­ച്ച­വും കെ­ട്ടു. ത­പ്പി­ത്ത­ട­ഞ്ഞു് മു­റി­ക്ക­ക­ത്തു കയറി വാ­തി­ല­ട­ച്ചു കു­റ്റി­യി­ട്ടു തി­രി­യു­മ്പോൾ മേ­ശ­മേൽ വീ­ണ്ടും ആ കവർ. പേ­ടി­യും അ­റ­പ്പു­മി­ല്ലാ­തെ അ­തെ­ടു­ത്തു് ഭ­ദ്ര­മാ­യി അ­ല­മാ­ര­യിൽ വെ­ച്ചു് ആ­റ്റി­ലേ­ക്കു­ള്ള ജ­നൽ­പ്പാ­ളി­കൾ ന­ന്നാ­യി തു­റ­ന്നി­ട്ടു.

ലൈ­റ്റോ­ഫ് ചെ­യ്തു് കി­ട­ക്കാൻ തു­ട­ങ്ങും മു­മ്പു് ചു­വ­രി­ലെ ഫോ­ട്ടോ­യി­ലേ­ക്കൊ­ന്നു നോ­ക്കി. ചു­വ­ന്ന ബൾ­ബി­ന്റെ വെ­ളി­ച്ച­ത്തിൽ ആ പെൺ­കു­ട്ടി­യു­ടെ ക­ണ്ണു­ക­ളി­ലെ നീർ­ത്തി­ള­ക്കം വേ­റി­ട്ട­റി­യാ­നാ­വു­ന്നു­വ­ല്ലോ­യെ­ന്നു് ഭ­യ­ലേ­ശ­മി­ല്ലാ­തെ­യോർ­ത്തു.

ജിസ ജോസ്
images/jisajose.jpg

ഡോ. ജിസ ജോസ്, കോ­ട്ട­യം ജി­ല്ല­യിൽ ജ­നി­ച്ചു. കോ­ഴി­ക്കോ­ടു് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് മ­ല­യാ­ള­ത്തിൽ പി­എ­ച്ച് ഡി ബി­രു­ദം നേടി. ഇ­പ്പോൾ ബ്ര­ണ്ണൻ കോ­ളേ­ജ് മലയാള വി­ഭാ­ഗം മേ­ധാ­വി, നി­രൂ­പ­ണ­ങ്ങ­ളും ക­ഥ­ക­ളും എ­ഴു­തു­ന്നു. ഇ­രു­പ­താം നി­ല­യിൽ ഒരു പുഴ, സർ­വ്വ­മ­നു­ഷ്യ­രു­ടെ­യും ര­ക്ഷ­യ്ക്കു വേ­ണ്ടി­യു­ള്ള കൃപ എന്ന ര­ണ്ടു് ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും, സ്ത്രീ­വാ­ദ സൗ­ന്ദ­ര്യ­ശാ­സ്ത്രം പ്ര­യോ­ഗ­വും പ്ര­തി­നി­ധാ­ന­വും, പുതിയ ഇ­ട­ങ്ങൾ, സ്ത്രീ­വാ­ദ സാ­ഹി­ത്യം മ­ല­യാ­ള­ത്തിൽ, പു­തു­നോ­വൽ വാ­യ­ന­കൾ (എഡി) എന്നീ പഠന ഗ്ര­ന്ഥ­ങ്ങ­ളും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Pacha Ennu Perulla Veedu (ml: പച്ച എന്നു പേ­രു­ള്ള വീടു്).

Author(s): Jissa Jose.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-18.

Deafult language: ml, Malayalam.

Keywords: Short Story, Jissa Jose, Pacha Ennu Perulla Veedu, ജിസ ജോസ്, പച്ച എന്നു പേ­രു­ള്ള വീടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Die alte Wasserm\”{u}hle, a painting by Friedrich Wilhelm Schreiner (1836–1922). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.