SFNസായാഹ്ന ഫൌണ്ടേഷൻ
images/Lena_in_an_interior.jpg
Lena in interior, a painting by Theo van Doesburg (1883–1931).
വേ­ദി­യിൽ മു­ഴ­ങ്ങു­ന്ന വാ­ക്കു്
എം. എൻ. കാ­ര­ശ്ശേ­രി
images/Sukumar_azhikode1.jpg
സു­കു­മാർ അ­ഴീ­ക്കോ­ട്

പ്രൊ­ഫ­സർ സു­കു­മാർ അ­ഴീ­ക്കോ­ടി ന്റെ ക്വാർ­ട്ടേ­ഴ്സിൽ നി­ന്നു് ടേ­പ്പ് റി­ക്കോർ­ഡർ അ­ട­ക്ക­മു­ള്ള കുറേ സാ­ധ­ന­ങ്ങൾ ക­ള­വു­പോ­യി. 1981-​ലാണു്. മി­ക്ക­പ­ത്ര­ങ്ങ­ളി­ലും വാർ­ത്ത­വ­ന്നു. പി­റ്റേ­ന്നു­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നു, തൊ­ണ്ടി സാ­ധ­ന­ങ്ങൾ സഹിതം ക­ള്ള­നെ പി­ടി­ച്ച വാർ­ത്ത­യും. അ­ഴീ­ക്കോ­ടി­ന്റെ കൂടെ അ­രി­വെ­പ്പു­കാ­ര­നാ­യി പാർ­ത്തി­രു­ന്ന ഒരു ചെ­റു­പ്പ­കാ­ര­നാ­യി­രു­ന്നു കേ­സ്സി­ലെ പ്രതി. അയാളെ പി­ടി­കൂ­ടാൻ സ­ഹാ­യി­ച്ച­തോ, അ­ഴീ­ക്കോ­ടി­ന്റെ ഒരു സാ­ഹി­ത്യ­പ്ര­സം­ഗ­വും!

ക­ട്ടു­കൊ­ണ്ടു­പോ­യ ടേ­പ്പ് റി­ക്കർ­ഡ­റി­ന്റെ കൂടെ ചില കാ­സ­റ്റു­ക­ളും ഉ­ണ്ടാ­യി­രു­ന്നു. സാ­ധ­ന­ങ്ങ­ളു­മാ­യി അയാൾ ചെ­ന്നു ക­യ­റി­യ­തു് അൽപം അകലം മാ­ത്ര­മു­ള്ള കാ­മു­കി­യു­ടെ വീ­ട്ടി­ലാ­ണു്. ഒരു കാ­സ­റ്റിൽ ‘സാറി’ന്റെ പ്ര­സം­ഗ­മു­ണ്ടെ­ന്ന­റി­യാം. ആ പ്ര­സം­ഗം അ­വ­ളെ­ക്കൂ­ടി ഒന്നു കേൾ­പ്പി­ക്ക­ണ­മെ­ന്നു് കാ­മു­ക­നു് ഒരു പൂതി! ര­ണ്ടു­പേ­രും ര­സി­ച്ചു­കേ­ട്ടു. പി­റ്റേ­ന്നു് പത്രം ക­ണ്ട­പ്പോ­ഴാ­ണു് കാ­മു­കി­യു­ടെ അ­യൽ­ക്കാ­രിൽ ചിലർ ത­ലേ­ന്നു് ആ വീ­ട്ടിൽ­നി­ന്നു് ടേ­പ്പ് റി­ക്കോർ­ഡ­റി­ലൂ­ടെ അ­ഴീ­ക്കോ­ടി­ന്റെ പ്ര­സം­ഗം മു­ഴ­ങ്ങി­ക്കേ­ട്ട കാ­ര്യം ഓർ­ത്ത­തു്. സംഗതി പോ­ലീ­സ് മ­ണ­ത്ത­റി­ഞ്ഞു. ഏ­താ­നും മ­ണി­ക്കൂ­റു­കൊ­ണ്ടു് ആ ‘സാ­ഹി­ത്യ­പ്ര­സം­ഗ­പ്ര­ണ­യി’ അ­ക­ത്താ­വു­ക­യും ചെ­യ്തു!

images/Kadaman.jpg
ക­ട­മ്മ­നി­ട്ട

സാ­ഹി­ത്യ­പ്ര­സം­ഗ­ങ്ങ­ളെ­പ്പ­റ്റി ആ­ലോ­ചി­ക്കു­ന്ന­തി­നി­ട­യിൽ നു­ണ­യാൻ ര­സ­മു­ള്ള ഈ സംഭവം കൂ­ടു­തൽ ഗൗ­ര­വ­മു­ള്ള ഒരു പ്ര­ശ്നം ഉ­ന്ന­യി­ക്കു­ന്നു­ണ്ടു്. ഇ­ത്ത­ര­ത്തിൽ സാ­ഹി­ത്യ­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഒരാളെ ഹരം പി­ടി­പ്പി­ക്കു­ക­യാ­ണോ സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ പ്ര­യോ­ജ­നം? സാ­ഹി­ത്യ­വു­മാ­യി ബ­ന്ധ­മു­ള്ള­വർ­ക്കു­ത­ന്നെ­യും എന്തു പ്ര­യോ­ജ­ന­മാ­ണു് അ­തു­കൊ­ണ്ടു­ള്ള­തു്?

ഈ പ്ര­യോ­ജ­ന­ചി­ന്ത­ത­ന്നെ അ­പ്ര­സ­ക്ത­മാ­ണെ­ന്നു് തോ­ന്നും­വി­ധം അത്ര വലിയ സ്ഥാ­നം സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങൾ ന­മ്മു­ടെ സ­മൂ­ഹ­ത്തിൽ നേ­ടി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങൾ സം­ഘ­ടി­പ്പി­ക്കു­വാൻ നാം ചെ­ല­വാ­ക്കു­ന്ന സമയം, അ­ദ്ധ്വാ­നം, ധനം എ­ന്നി­വ ചെ­റു­ത­ല്ല. ഉ­ത്സ­വ­ങ്ങ­ളു­ടേ­യും ആ­ഘോ­ഷ­ങ്ങ­ളു­ടേ­യും ഭാ­ഗ­മാ­ണു് സാ­ഹി­ത്യ­സ­മ്മേ­ള­ന­വും സാ­ഹി­ത്യ­പ്ര­സം­ഗ­വും. ജു­ബി­ലി ആ­ഘോ­ഷ­ങ്ങൾ, വാർ­ഷി­ക­പ­രി­പാ­ടി­കൾ, ഉ­ദ്ഘാ­ട­ന­ച്ച­ട­ങ്ങു­കൾ തു­ട­ങ്ങി­യ മേ­ള­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ഒരു സാ­ഹി­ത്യ­സ­മ്മേ­ള­ന­മോ, ചു­രു­ങ്ങി­യ­പ­ക്ഷം പ്ര­സം­ഗ­കർ­ക്കി­ട­യിൽ ഒരു സാ­ഹി­ത്യ­കാ­ര­നോ കാണും. സാ­ഹി­ത്യ­പ­രി­ഷ­ത്തു് ചെ­യ്തി­ട്ടു­ള്ള പ്ര­ധാ­ന പ്ര­വൃ­ത്തി വ്യാ­പ­ക­മാ­യ തോതിൽ പ്ര­ശ­സ്ത­മാ­യ സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങൾ വി­ളി­ച്ചു­കൂ­ട്ടു­ക­യാ­ണു്.

images/Gshankarakurup.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്

സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങ­ളിൽ പ­ങ്കെ­ടു­ക്കു­ന്ന സ­ദ­സ്യ­രിൽ ന­ല്ലൊ­രു വി­ഭാ­ഗം അ­ക്കാ­ര്യ­ത്തിൽ നി­ഷ്ഠ­യു­ള്ള­വ­രാ­ണു്. സിനിമ, നാടകം, സം­ഗീ­ത­ക­ച്ചേ­രി­കൾ, കാ­യി­ക­ക­ല­കൾ തു­ട­ങ്ങി­യ പ­രി­പാ­ടി­കൾ കൃ­ത്യ­മാ­യി ആ­സ്വ­ദി­ക്കാ­നെ­ത്തു­ന്ന ക­മ്പ­ക്കാ­രെ­പ്പോ­ലെ ഈ രം­ഗ­ത്തും കുറേ ക­മ്പ­ക്കാ­രു­ണ്ടു്. സാ­ഹി­ത്യ­താൽ­പ­ര്യം മാ­ത്ര­മ­ല്ല അവരെ ആ­കർ­ഷി­ക്കു­ന്ന­തു്. അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളും വാ­ക്കു­തർ­ക്ക­ങ്ങ­ളും കൊ­ല­വി­ളി­ക­ളും ക­ണ്ടും കേ­ട്ടും ര­സി­ക്കു­ന്ന ഒ­രം­ശം­കൂ­ടി അ­തി­ലു­ണ്ടു്. ഗോ­ദോ­യിൽ ഇടി കാ­ണാൻ­പോ­കു­ന്ന താൽ­പ­ര്യ­ത്തോ­ടെ­യാ­ണു് പലരും സാ­ഹി­ത്യ­പ്ര­സം­ഗം കേൾ­ക്കാൻ പോ­കു­ന്ന­തു്.

‘ഗ്വാ­ഗ്വാ­വി­ളി’ക്കാ­രെ­യാ­ണു് ഈ ആ­സ്വാ­ദ­കർ മി­ക്ക­പ്പോ­ഴും ഓർ­ക്കു­ന്ന­തു്. രം­ഗ­ത്തു് കൂ­ടു­തൽ ശോ­ഭി­ക്കാ­നി­ട­യു­ള്ള­തു് മ­ണ്ഡ­ന­മ­ല്ല, ഖ­ണ്ഡ­ന­മാ­ണു്. അതു കൊ­ണ്ടാ­കാം, വി­മർ­ശ­ക­രൊ­ക്കെ നല്ല സാ­ഹി­ത്യ­പ്ര­സം­ഗ­ക­രു­മാ­ണു് എ­ന്നൊ­രു ധാരണ ന­മ്മു­ടെ ഇ­ട­യി­ലു­ണ്ടു്. സൂ­ക്ഷി­ച്ചു­നോ­ക്കി­യാൽ ഈ ധാ­ര­ണ­യ്ക്കു് അ­ടി­സ്ഥാ­ന­മി­ല്ലെ­ന്നും കാണാം. ഖ­ണ്ഡ­ന­ത്തി­ലും വി­മർ­ശ­ന­ത്തി­ലും താൽ­പ­ര്യ­മി­ല്ലാ­തി­രു­ന്ന ജി. ശ­ങ്ക­ര­ക്കു­റു­പ്പു് തി­ള­ക്ക­മു­ള്ള സാ­ഹി­ത്യ­പ്ര­സം­ഗ­ക­നാ­യി­രു­ന്നു. മു­ന്തി­യ വി­മർ­ശ­ക­നാ­യി­രു­ന്ന കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു് കി­ണ­ഞ്ഞു പ­രി­ശ്ര­മി­ച്ചി­ട്ടും പ്ര­സം­ഗ­ക­ല അ­ദ്ദേ­ഹ­ത്തി­നു് വ­ശ­പ്പെ­ട്ടി­ല്ല. കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ എ­റ്റ­വും വലിയ മൂർ­ത്തി­യാ­യി­രു­ന്ന സ്വാ­മി ബ്ര­ഹ്മ­വ്ര­ത­നാ­ക­ട്ടെ, സാ­ഹി­ത്യ­വി­മർ­ശ­ക­നാ­യി അം­ഗീ­കാ­രം നേ­ടി­യി­ട്ടു­മി­ല്ല.

images/Chkanaran.jpg
സി. എച്ച്. കണാരൻ

സാ­ഹി­ത്യ­പ്ര­സം­ഗ­ത്തിൽ വ­ള­രെ­ക്കാ­ലം കേ­ര­ള­ത്തി­ല­ങ്ങോ­ള­മി­ങ്ങോ­ളം സ്വാ­മി­ബ്ര­ഹ്മ­വ്ര­തൻ തന്റെ ആ­ധി­പ­ത്യം നി­ല­നിർ­ത്തി­യി­രു­ന്നു. തർ­ക്കം, പ­രി­ഹാ­സം, വി­ദ­ഗ്ദ്ധ­മാ­യ അ­വ­ത­ര­ണ­ശൈ­ലി, അ­ത്ഭു­ത­ക­ര­മാ­യ ഓർ­മ്മ­ശ­ക്തി, ഗം­ഭീ­ര­മാ­യ ശബ്ദം തു­ട­ങ്ങി­യ സ­ന്നാ­ഹ­ങ്ങ­ളോ­ടെ അ­ദ്ദേ­ഹം ന­ട­ത്തി­യ ഏതു പോ­രാ­ട്ട­വും പ്ര­സം­ഗ­ക­മ്പ­ക്കാർ­ക്കു് രോ­മ­ഹർ­ഷ­ണ­മാ­യ ക­ഥ­യാ­ണു്. അ­ദ്വൈ­ത­ചി­ന്ത­യെ മു­ഖ്യാ­വ­ലം­ബ­മാ­ക്കി വാ­ഗ്ഭ­ടാ­ന­ന്ദ­ഗു­രു സ്ഥാ­പി­ച്ച ആ­ത്മ­വി­ദ്യാ­സം­ഘ­ത്തി­ന്റെ സൃ­ഷ്ടി­യാ­ണു് സ്വാ­മി ബ്ര­ഹ്മ­വ്ര­തൻ. വി­ഗ്ര­ഹാ­രാ­ധ­ന, ജാ­തി­ചി­ന്ത തു­ട­ങ്ങി­യ കാ­ര്യ­ങ്ങ­ളെ എ­തിർ­ക്കു­ന്ന­തു് ജീ­വി­ത­ല­ക്ഷ്യ­മാ­യി ക­രു­തി­യി­രു­ന്ന വാ­ഗ്ഭ­ടാ­ന­ന്ദൻ തന്റെ ആ­യു­ധ­മാ­യി ക­ണ്ട­തു് വാ­ക്കി­നെ­യാ­ണു്. ഗം­ഭീ­ര­മാ­യ രൂ­പ­വും ക­റ­തീർ­ന്ന പാ­ണ്ഡി­ത്യ­വും മു­ഴ­ങ്ങു­ന്ന മ­ധു­ര­ശ­ബ്ദ­വും ഉ­ണ്ടാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു പ്ര­സം­ഗ­വും ഉ­ദാ­ത്ത­മാ­യ ഒ­ര­നു­ഭ­വ­മാ­യി­രു­ന്ന­ത്രെ. അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­നാ­യ­തോ­ടെ­യാ­ണു് ഓ­ച്ചി­റ­ക്കാ­രൻ എസ്. കു­ട്ടൻ­നാ­യർ സ്വാ­മി ബ്ര­ഹ്മ­വ്ര­ത­നാ­യ­തു്. ആ­ത്മ­വി­ദ്യാ­സം­ഘ­ത്തി­ന്റെ ഈ ദൗ­ത്യ­പ്ര­ചാ­ര­ണ­യു­ദ്ധം സ്വാ­മി ബ്ര­ഹ്മ­വ്ര­തൻ സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങ­ളിൽ പ്ര­യോ­ഗി­ക്കു­ന്ന­തോ­ടെ­യാ­ണു് ന­മ്മു­ടെ നാ­ട്ടിൽ സാ­ഹി­ത്യ­പ്ര­സം­ഗം ഒരു സം­ഭ­വ­മാ­യി മാ­റു­ന്ന­തു്. ന­വ­ര­സ­ങ്ങ­ളും ആ­സ്വ­ദി­ക്കാൻ കി­ട്ടു­ന്ന ഒരു ക­ലാ­രൂ­പ­മാ­യി അ­ദ്ദേ­ഹം അതു് രം­ഗ­ത്ത­വ­ത­രി­പ്പി­ച്ചു. ആ­ത്മ­വി­ദ്യാ­സം­ഘ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ച്ചി­രു­ന്ന എം. ടി. കു­മാ­രൻ­മാ­സ്റ്റർ, കെ. ടി. ച­ന്തു­ന­മ്പ്യാർ, സ്വാ­മി ആ­ര്യ­ഭ­ടൻ, പി. അ­ച്യു­താ­ന­ന്ദൻ, കെ. എം. കെ. നായർ, കെ. ഗോ­പാ­ലൻ, സി. എച്ച്. കണാരൻ, വി­ദ്വാൻ കാവിൽ പി. രാ­മ­പ്പ­ണി­ക്കർ, കെ. വി. മാനൻ ഗു­രു­ക്കൾ, വി. വി. കെ., കെ. പി. ഗോ­പാ­ലൻ തു­ട­ങ്ങി നി­ര­വ­ധി പേർ അ­ക്കാ­ല­ത്തെ സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങ­ളി­ലെ പ്ര­ഗൽ­ഭ­വാ­ഗ്മി­ക­ളാ­യി­രു­ന്നു. കേ­ര­ള­ത്തിൽ പൊ­തു­വേ­യും, മ­ല­ബാ­റിൽ വി­ശേ­ഷി­ച്ചും ഈ ത­ര­ത്തി­ലു­ള്ള സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ ഒരു പാ­ര­മ്പ­ര്യം തന്നെ സൃ­ഷ്ടി­ക്കു­വാൻ സം­ഘ­ത്തി­ലെ വാ­ഗ്മി­കൾ­ക്കു് ക­ഴി­ഞ്ഞു. ഈ പാ­ര­മ്പ­ര്യ­ത്തി­ന്റെ സ­ജീ­വ­മാ­യ ഉ­ദാ­ഹ­ര­ണ­മാ­ണു് പ്രൊഫ. അ­ഴീ­ക്കോ­ടു്.

images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

സ്വാ­ത­ന്ത്ര്യ­സ­മ­ര­പ്ര­സ്ഥാ­നം, രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­നം, സാം­സ്കാ­രി­ക പ്ര­സ്ഥാ­ന­ങ്ങൾ തു­ട­ങ്ങി­യ­വ­യി­ലൂ­ടെ പ്ര­സം­ഗ­ക­രാ­യി­ത്തീർ­ന്ന ധാ­രാ­ളം­പേർ ന­മ്മു­ടെ സാ­ഹി­ത്യ­രം­ഗ­ത്തു് ഉ­ണ്ടാ­യി­ട്ടു­ണ്ടു്. വ­ള്ള­ത്തോൾ, കേ­ശ­വ­ദേ­വ്, പ­ള്ള­ത്തു­രാ­മൻ, പ്രൊഫ. ജോസഫ് മു­ണ്ട­ശ്ശേ­രി, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, പി. കെ. ബാ­ല­കൃ­ഷ്ണൻ, പ്രൊഫ. എം. കെ. സാനു, കൗ­മു­ദി ബാ­ല­കൃ­ഷ്ണൻ, എൻ. ഗോ­പാ­ല­പി­ള്ള, സി. എൻ. ശ്രീ­ക­ണ്ഠൻ­നാ­യർ, പ്രൊഫ. എം. പി. മ­ന്മ­ഥൻ, പ്രൊഫ. എസ്. ഗു­പ്തൻ­നാ­യർ, കു­റ്റി­പ്പു­ഴ, പൂ­ത്തേ­ഴൻ, വി. ക­രു­ണാ­ക­രൻ ന­മ്പ്യാർ, താ­യാ­ട്ടു് ശ­ങ്ക­രൻ തു­ട­ങ്ങി ആ പ­ട്ടി­ക­യും ഏറെ നീ­ണ്ട­താ­ണു്. പാ­ണ്ഡി­ത്യം, വി­മർ­ശ­ന­ശേ­ഷി എ­ന്നി­വ­യാ­ണു് ഇവരിൽ പ­ല­രു­ടെ­യും കൈ­യി­ലി­രി­പ്പു്. കഥ, കവിത, നാടകം തു­ട­ങ്ങി­യ­വ­യു­ടെ ര­ച­ന­യി­ലു­ള്ള മി­ടു­ക്കു­കൊ­ണ്ടു മാ­ത്രം സ­ദ­സ്യർ­ക്കു് അ­ഭി­ല­ഷ­ണീ­യ­രാ­യി­ത്തീർ­ന്ന പ്ര­സം­ഗ­ക­രാ­ണു് കേ­ര­ള­ത്തി­ലെ മിക്ക എ­ഴു­ത്തു­കാ­രും.

സാ­ഹി­ത്യ­പ്ര­സം­ഗം പു­രു­ഷ­ന്മാ­രു­ടെ മാ­ത്രം കു­ത്ത­ക­യ­ല്ല എ­ന്നു് ഡോ. എം. ലീ­ലാ­വ­തി, പ്രൊഫ. സാ­റാ­ജോ­സ­ഫ് തു­ട­ങ്ങി അ­പൂർ­വ്വം ചിലർ കേ­ര­ളീ­യ­രെ ഓർ­മ്മി­പ്പി­ക്കു­ന്നു.

images/Dr_m_leelavathy.jpg
ഡോ. എം. ലീ­ലാ­വ­തി

പൊ­തു­വേ പ­റ­ഞ്ഞാൽ ന­മ്മു­ടെ നാ­ട്ടിൽ പേ­ന­യെ­ടു­ത്ത­വ­രെ­ല്ലാം പ്ര­സം­ഗി­ക്കും! പ്ര­സം­ഗ­ത്തി­നു വി­ളി­ക്ക­പ്പെ­ടു­ക എ­ന്ന­തു് ഒ­രം­ഗീ­കാ­ര­മാ­യി എ­താ­ണ്ടെ­ല്ലാ എ­ഴു­ത്തു­കാ­രും ക­രു­തു­ന്നു. ഇ­ത്തി­രി പ്ര­ശ­സ്ത­നാ­യ ഒരാൾ ആ­ഘോ­ഷ­ങ്ങൾ­ക്കു് ഒ­ര­ല­ങ്കാ­ര­മാ­ണു് എന്ന സ­ങ്കൽ­പ്പ­ത്തി­ലാ­ണു് സം­ഘാ­ട­കർ ഇവരെ ക്ഷ­ണി­ക്കു­ന്ന­തു്. രാ­ഷ്ട്രീ­യ­ക്കാ­രെ വി­ളി­ച്ചാൽ പ­രി­പാ­ടി­ക്കു് ഒരു പ്ര­ത്യേ­ക­നി­റം വ­ന്നു­പോ­കും. സി­നി­മാ­താ­ര­ങ്ങ­ളെ കി­ട്ട­ണ­മെ­ങ്കിൽ ആ­കാ­ശ­ലോ­ക­ത്തോ­ളം പോകണം. അൽപം പ്ര­ശ­സ്തി­യും ഉ­ണ്ടു്, കി­ട്ടാൻ ബു­ദ്ധി­മു­ട്ടും ഇല്ല എന്ന നി­ല­യി­ലു­ള്ള­തു് സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു്. പ്ര­ത്യേ­കി­ച്ചു് ഉ­പ­ദ്ര­വ­മൊ­ന്നു­മി­ല്ല; മി­ക്ക­വ­രും സ­ദ­സ്സി­നെ കാ­ര്യ­മാ­ക്കാ­തെ ശാ­കു­ന്ത­ള­വും സാർ­ത്രും സ­ന്ത്രാ­സ­വും ഖ­സാ­ക്കും ക­ട­മ്മ­നി­ട്ട ക്ക­വി­ത­യു­മൊ­ക്കെ പ്ര­സം­ഗി­ക്കും എ­ന്നേ­യു­ള്ളൂ. ആ ‘അ­ധി­ക­പ്ര­സം­ഗം’ സം­ഘാ­ട­ക­രും അത്ര കാ­ര്യ­മാ­ക്കാ­റി­ല്ല. ക­ലാ­പ­രി­പാ­ടി­കൾ തു­ട­ങ്ങു­ന്ന­തും കാ­ത്തു കു­ത്തി­യി­രി­ക്കു­ന്ന പെ­ണ്ണു­ങ്ങ­ളും കു­ട്ടി­ക­ളും അതും അ­തി­ല­പ്പു­റ­വും സ­ഹി­ച്ചു­കൊ­ള്ളും!

images/Mundassery.jpg
പ്രൊഫ. ജോസഫ് മു­ണ്ട­ശ്ശേ­രി

സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങ­ളി­ലും സ്ഥി­തി എ­റെ­യൊ­ന്നും വ്യ­ത്യ­സ്ത­മ­ല്ല. നേ­ര­ത്തെ എ­ഴു­തി­യ ലേ­ഖ­ന­ങ്ങ­ളി­ലെ വ­സ്തു­ത­കൾ­ത­ന്നെ വീ­ണ്ടും വി­ര­സ­മാ­യി പ­റ­യാ­നാ­ണു് പല എ­ഴു­ത്തു­കാ­രും പ്ര­സം­ഗി­ക്കു­ന്ന­തു്. അ­വ­ന­വ­നെ പ്ര­ദർ­ശി­പ്പി­ക്കു­ക, സ്വ­ന്തം നി­ല­പാ­ടു പ്ര­ച­രി­പ്പി­ക്കു­ക എന്നീ ഉ­ദ്ദേ­ശ്യ­ങ്ങൾ മാ­ത്ര­മേ അ­വർ­ക്കു­ള്ളൂ. അ­വ­രു­ടെ പ്ര­സം­ഗ­ങ്ങ­ളിൽ വ­ളർ­ച്ച കാ­ണി­ല്ല, ആ­വർ­ത്ത­ന­മേ കാണൂ. ഒരു എ­ഴു­ത്തു­കാ­രൻ എ­ന്തു്, എ­ങ്ങ­നെ പ­റ­യു­മെ­ന്നു് ഈ നാ­ട്ടി­ലെ മിക്ക കേൾ­വി­ക്കാർ­ക്കും മുൻ­കൂ­ട്ടി അ­റി­യാം.

ന­മ്മു­ടെ ഭാ­ഷ­യി­ലെ സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ എ­ടു­ത്തു­പ­റ­യേ­ണ്ട ഒരു പ്ര­ത്യേ­ക­ത, മുൻ­കൂ­ട്ടി ത­യ്യാ­റാ­ക്കി­യ പ്ര­സം­ഗ­ങ്ങൾ വളരെ കു­റ­വാ­ണു് എ­ന്ന­ത­ത്രെ. മു­ന്നൊ­രു­ക്ക­മി­ല്ലാ­ത്ത തൽ­ക്ഷ­ണ­പ്ര­സം­ഗ­ങ്ങ­ളാ­ണു് ന­മ്മു­ടെ പ്ര­സം­ഗ­കർ­ക്കും കേൾ­വി­ക്കാർ­ക്കും പ­ത്ഥ്യം. ത­യ്യാ­റാ­ക്കി എ­ഴു­തി­ക്കൊ­ണ്ടു­വ­രു­ന്ന പ്ര­സം­ഗ­ങ്ങൾ മ­ല­യാ­ള­ത്തിൽ ആകെ ന­ട­ക്കു­ന്ന­തു യൂ­ണി­വേ­ഴ്സി­റ്റി­കൾ, അ­ക്കാ­ദ­മി­കൾ തു­ട­ങ്ങി­യ സ്ഥാ­പ­ന­ങ്ങൾ ന­ട­ത്തു­ന്ന സെ­മി­നാ­റു­ക­ളി­ലാ­ണു്. അ­വി­ടെ­യും പ്ര­ബ­ന്ധ­ങ്ങൾ വാ­യി­ക്കു­ന്ന­തി­നി­ട­യിൽ അതു നിർ­ത്തി. പലരും ‘നാ­ലു­വാ­ച­കം’ കാ­ച്ചാ­റു­ണ്ടു്. പ്ര­സം­ഗ­ശേ­ഷി പ്ര­ക­ടി­പ്പി­ച്ചി­ല്ലെ­ന്നു വ­ര­രു­ത­ല്ലോ!

images/Winston_Churchill.jpg
വിൻ­സ്റ്റൺ ചർ­ച്ചിൽ

പു­റം­നാ­ടു­ക­ളിൽ സ്ഥി­തി വളരെ ഭി­ന്ന­മാ­ണെ­ന്നാ­ണു് അ­റി­വു്. ഭരണം, രാ­ഷ്ട്രീ­യം, യു­ദ്ധം തു­ട­ങ്ങി­യ രം­ഗ­ങ്ങ­ളിൽ വി­ജ­യ­ക­ര­മാ­യി പ്ര­വർ­ത്തി­ക്കു­ക­യും പ്ര­സം­ഗ­ക­ല­യു­ടെ എ­ക്കാ­ല­ത്തെ­യും ഉ­ദാ­ഹ­ര­ണ­ങ്ങ­ളി­ലൊ­ന്നാ­യി വി­ളി­കൊ­ള്ളു­ക­യും ചെയ്ത വിൻ­സ്റ്റൺ ചർ­ച്ചിൽ മുൻ­കൂ­ട്ടി ത­യ്യാ­റാ­വാ­തെ ഒറ്റ പ്ര­സം­ഗ­വും ചെ­യ്തി­ട്ടി­ല്ല­ത്രെ! എ­ഴു­തി­പ്പ­ഠി­ച്ച പ്ര­സം­ഗം അ­വ­ത­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. പാ­ശ്ചാ­ത്യ നാ­ടു­ക­ളി­ലെ സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ കഥ പി­ന്നെ പ­റ­യാ­നു­ണ്ടോ? മു­ന്നൊ­രു­ക്ക­ത്തോ­ടെ മാ­ത്രം പ്ര­സം­ഗി­ക്കു­ന്ന അ­വി­ട­ത്തെ മിക്ക എ­ഴു­ത്തു­കാ­രു­ടെ­യും സാ­ഹി­ത്യ­പ്ര­സം­ഗ­ങ്ങൾ അ­പ്പോൾ­ത­ന്നെ­യോ പി­ന്നീ­ടോ അ­ച്ച­ടി­ച്ചു­വ­രും. അവ സം­സ്കാ­രി­ക ചർ­ച്ചാ­രം­ഗ­ത്തെ ഇ­ള­ക്കി­വി­ടാ­റു­ണ്ടു്; പുതിയ ചി­ന്താ­പ­ദ്ധ­തി­കൾ­ക്കും ‘സ്കൂ­ളു­കൾ’ക്കും വ­ഴി­തു­റ­ക്കാ­റു­മു­ണ്ടു്. സ്നോ­യു­ടെ പ്ര­സി­ദ്ധ­മാ­യ ‘രണ്ടു സം­സ്ക്കാ­ര­ങ്ങൾ’ എന്ന ലേ­ഖ­നം­പോ­ലും ഒരു പ്ര­സം­ഗ­മാ­ണു്. ഇ­ത്ത­രം അ­നു­ഭ­വ­ങ്ങൾ ന­മ്മു­ടെ നാ­ട്ടിൽ ക­മ്മി­യാ­ണു്.

images/MK_Sanu.jpg
എം. കെ. സാനു

പ്രാ­ചീ­ന യ­വ­ന­സം­സ്കാ­രം പ്ര­സം­ഗ­ക­ല­യോ­ടു കാ­ണി­ച്ചി­രു­ന്ന ആ­ദ­ര­വി­ന്റെ­യും ക­മ്പ­ത്തി­ന്റെ­യും ഒരംശം പ്രാ­കൃ­ത­മാ­യി­ത്ത­ന്നെ കേരളം നി­ല­നിർ­ത്തു­ന്നു­ണ്ടു്. തൽ­ക്ഷ­ണ­പ്ര­സം­ഗ­ത്തോ­ടു ന­മ്മു­ടെ സാ­ധാ­ര­ണ­ക്കാ­രെ­പ്പോ­ലെ പ­ണ്ഡി­ത­ന്മാ­രും പ്ര­ദർ­ശി­പ്പി­ക്കു­ന്ന താൽ­പ­ര്യം ഇ­പ്പ­റ­ഞ്ഞ­തി­നു തെ­ളി­വു നൽകും. സ­ത്യ­ത്തിൽ മിക്ക തൽ­ക്ഷ­ണ­പ്ര­സം­ഗ­ങ്ങ­ളും കേ­ട്ടി­രി­ക്കു­ന്ന­വ­ന്റെ നേ­രം­ക­ള­യു­ക എ­ന്ന­തി­ന­പ്പു­റം പ്ര­യോ­ജ­നം ചെ­യ്യാ­ത്ത­വ­യാ­ണു്.

images/M_Govindan.jpg
എം. ഗോ­വി­ന്ദൻ

എല്ലാ അർ­ത്ഥ­ത്തി­ലും ‘പ്ര­സം­ഗം’ എന്നു വി­ളി­ക്കാൻ വ­യ്യെ­ങ്കി­ലും മ­റ്റൊ­രു തരം സാ­ഹി­ത്യ­പ്ര­സം­ഗ­വും ന­മ്മു­ടെ നാ­ട്ടി­ലു­ണ്ടു്. ആ­ളെ­ണ്ണം കു­റ­ഞ്ഞ സ­ദ­സ്സു­ക­ളി­ലെ ചർ­ച്ച­ക­ളാ­ണ­വ. പ്ര­സം­ഗ­ത്തി­ന്റെ പ­കി­ട്ടും ഭം­ഗി­യും ഇ­വ­യ്ക്കു കാ­ണി­ല്ല. അവ വലിയ സ­ദ­സ്സി­നെ ആ­കർ­ഷി­ക്കാ­റു­മി­ല്ല. എം. ഗോ­വി­ന്ദൻ, എൻ. വി. കൃ­ഷ്ണ­വാ­രി­യർ, കെ. അ­യ്യ­പ്പ­പ്പ­ണി­ക്കർ, ആർ. രാ­മ­ച­ന്ദ്രൻ, എം. എൻ. വിജയൻ, ജി. എൻ. പിള്ള തു­ട­ങ്ങി­യ­വർ ന­ട­ത്താ­റു­ള്ള ഇ­ത്ത­രം ‘ഡ­യ­ലോ­ഗു­കൾ’ പ്ര­യോ­ജ­ന­മു­ള്ള­വ­യാ­ണു്. പുതിയ കാ­ല­ഘ­ട്ട­ത്തി­ലെ ക്രി­യാ­ത്മ­ക സാ­ഹി­ത്യ­ത്തെ­യും സാ­ഹി­ത്യ­വി­ചി­ന്ത­ന­ത്തെ­യും ഇ­ത്ത­രം ചർ­ച്ചാ­ഗ്രൂ­പ്പു­കൾ കാ­ര്യ­മാ­യി സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്.

images/CnSreekantan_Nair.jpg
സി. എൻ. ശ്രീ­ക­ണ്ഠൻ­നാ­യർ

‘കോലായ’കളിലെ ഇ­ത്ത­രം ഡ­യ­ലോ­ഗി­ന്റെ ആ­ദി­മ­രൂ­പം അ­വ­ത­രി­പ്പി­ച്ച­തു കേസരി ഏ. ബാ­ല­കൃ­ഷ്ണ­പി­ള്ള യാണു്. വീ­ട്ടിൽ തന്നെ വ­ന്നു­കാ­ണു­ന്ന സു­ഹൃ­ത്തു­ക്ക­ളോ­ടും സ­ഹൃ­ദ­യ­രോ­ടും അ­ദ്ദേ­ഹം വർ­ത്ത­മാ­നം പ­റ­ഞ്ഞി­രു­ന്ന­താ­ണ­ല്ലോ ‘കേ­സ­രി­സ­ദ­സ്സു്’ എ­ന്നു് അ­റി­യ­പ്പെ­ട്ട­തു്. ‘കേ­സ­രി­സ­ദ­സ്സി’ന്റെ സൃ­ഷ്ടി­ക­ളാ­യ തകഴി മു­തൽ­പേർ ന­മ്മു­ടെ ഭാഷയെ എ­ങ്ങ­നെ­യെ­ല്ലാം സ്വാ­ധീ­നി­ച്ചു എ­ന്ന­തു പ്ര­ശ­സ്ത­മാ­ണു്.

images/MP_Manmadan.png
എം. പി. മ­ന്മ­ഥൻ

അ­വ­ത­ര­ണ­ഭം­ഗി­യും പ്ര­സം­ഗ­ക­ല­യു­ടെ മ­റ്റു് സൗ­ഭാ­ഗ്യ­ങ്ങ­ളും ഒ­ത്തി­ണ­ങ്ങി­യ തൽ­ക്ഷ­ണ­പ്ര­സം­ഗ­ങ്ങൾ മ­റ്റൊ­രു പ്ര­യോ­ജ­നം ചെ­യ്യു­ന്നു­ണ്ടു്—സാ­ഹി­ത്യ­താൽ­പ­ര്യം ഉ­ള്ള­വ­രിൽ അതു വ­ളർ­ത്താ­നും ഇ­ല്ലാ­ത്ത­വ­രിൽ ആ താൽ­പ­ര്യം ഉ­ണ്ടാ­ക്കാ­നും അവ ഉ­പ­ക­രി­ക്കും. കുറേ നേരം സാ­ഹി­ത്യാ­ന്ത­രീ­ക്ഷ­ത്തിൽ ക­ഴി­ഞ്ഞു­കൂ­ടാൻ അതു സാ­മാ­ന്യാ­സ്വാ­ദ­ക­നെ സ­ഹാ­യി­ക്കു­ന്നു. കു­റേ­ക്കൂ­ടി ജ­ന­കീ­യ­മാ­ണ­തു്—സാ­ധാ­ര­ണ­ക്കാ­രൻ വി­മർ­ശ­ന­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തു് ഈ വ­ഴി­ക്കാ­ണു്.

images/S-guptan-nair.jpg
എസ്. ഗു­പ്തൻ­നാ­യർ

ദ്വി­തീ­യാ­ക്ഷ­ര­പ്രാ­സ­വാ­ദ­കാ­ല­ത്തും പു­രോ­ഗ­മ­ന­സാ­ഹി­ത്യ പ്ര­സ്ഥാ­ന­കാ­ല­ത്തും സാ­ഹി­ത്യ­പ്ര­സം­ഗം അ­തി­ന്റെ പ്ര­സ­ക്തി­യും പ്രാ­ധാ­ന്യ­വും വെ­ളി­പ്പെ­ടു­ത്തി രം­ഗ­ത്തു­വ­രി­ക­യു­ണ്ടാ­യി. അ­റു­പ­തു­ക­ളു­ടെ ഒ­ടു­വിൽ ‘ആ­ധു­നി­ക സാ­ഹി­ത്യ­പ്ര­സ്ഥാ­ന’കാലം ആ­രം­ഭി­ച്ച­പ്പോൾ വീ­ണ്ടും സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­നു ചൊ­ടി­വ­ന്നു. സാ­മാ­ന്യ­മാ­യി പ­റ­ഞ്ഞാൽ ഈ ക­ലാ­രൂ­പം അ­തി­ന്റെ ശക്തി സം­ഭ­രി­ക്കു­ന്ന­തു് ഇ­ത്ത­രം ഏ­തെ­ങ്കി­ലും സാ­ഹ­ച­ര്യ­ത്തിൽ­നി­ന്നാ­ണു്—ഏ­തെ­ങ്കി­ലും ‘യു­ദ്ധ­കാ­ല­പ­രി­തഃ­സ്ഥി­തി’യിൽ­നി­ന്നു്. പ്ര­സം­ഗ­ക­ല­യ്ക്കു് ജീ­വി­ത­ത്തി­ലെ ചില സ­വി­ശേ­ഷ­സാ­ഹ­ച­ര്യ­ങ്ങ­ളി­ലേ പ്ര­സ­ക്തി­യു­ള്ളൂ എന്ന കാ­ര്യ­ത്തി­ലേ­ക്കാ­വാം, ഇതു് ചൂ­ണ്ടു­ന്ന­തു്.

images/kuttipuzha.png
കു­റ്റി­പ്പു­ഴ

പ്ര­സം­ഗ­വും എ­ഴു­ത്തും ത­മ്മിൽ അ­ഭേ­ദ്യ­മാ­യ ഏതോ ബ­ന്ധ­മു­ള്ള­താ­യി കേ­ര­ളീ­യർ തെ­റ്റി­ദ്ധ­രി­ച്ച­തു­പോ­ലെ തോ­ന്നും. പ്ര­സം­ഗ­ക­ല­യ്ക്കു വലിയ പ്രാ­ധാ­ന്യം കൽ­പി­ച്ചി­രു­ന്ന യ­വ­ന­ചി­ന്ത, പ്ര­സം­ഗ­ക­ല(റെ­ട്ട­റി­ക്സ്)യും കാ­വ്യ­ക­ല(പോ­യ­റ്റി­ക്സ്)യും വേ­റി­ട്ടു മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു­വെ­ങ്കി­ലും നമ്മൾ അ­തി­ന്റെ വ്യ­ത്യാ­സം വേ­ണ്ട­ത്ര മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ലെ­ന്നു് എം. പി. ശ­ങ്കു­ണ്ണി­നാ­യർ ഒ­രി­ക്കൽ ചൂ­ണ്ടി­ക്കാ­ട്ടു­ക­യു­ണ്ടാ­യി. അ­തു­കൊ­ണ്ടാ­യി­രി­ക്കു­മോ, ന­മ്മു­ടെ നാ­ട്ടിൽ എ­ഴു­ത്തു­കാ­രെ­ല്ലാം നാ­ലു­ദി­വ­സം­കൊ­ണ്ടു് പ്ര­സം­ഗ­ക­രും ആ­യി­ത്തീ­രു­ന്ന­തു്?

images/S_K_Pottekkatt.jpg
എസ്. കെ. പൊ­റ്റ­ക്കാ­ട്ട്

പ്ര­സം­ഗം­കൊ­ണ്ടു് പ്ര­സം­ഗ­ക­നു് അത്ര വളരെ പ്ര­യോ­ജ­ന­മു­ണ്ടോ? പ്ര­സം­ഗം കൊ­ണ്ടു് ആളെ ആ­കർ­ഷി­ക്കു­ന്ന എ­ഴു­ത്തു­കാ­രിൽ മു­മ്പ­നാ­യ സു­കു­മാർ അ­ഴീ­ക്കോ­ടു് പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പി­നു നി­ന്നു് തോ­റ്റു­പോ­യി­ട്ടു­ണ്ടു്. അതും പ്ര­സം­ഗ­ത്തിൽ തീരെ ശോ­ഭി­ക്കാ­ത്ത എസ്. കെ. പൊ­റ്റ­ക്കാ­ട്ടി നോടു്—1962-ൽ ത­ല­ശ്ശേ­രി ലോ­ക്സ­ഭാ­മ­ണ്ഡ­ല­ത്തി­ലാ­യി­രു­ന്നു മ­ത്സ­രം. നി­യ­മ­സ­ഭാ­തെ­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ പ­രാ­ജ­യ­പ്പെ­ട്ട താ­യാ­ട്ടു് ശ­ങ്ക­രൻ, പി. കെ. ബാ­ല­കൃ­ഷ്ണൻ എന്നീ എ­ഴു­ത്തു­കാ­രു­ടെ പ്ര­സം­ഗ­ങ്ങ­ളും മു­ന്തി­യ­വ­ത­ന്നെ. ഇ­ത്ത­രം രം­ഗ­ങ്ങ­ളിൽ പ്ര­സം­ഗം നിർ­ണ്ണാ­യ­ക­ശ­ക്തി­യാ­ണെ­ന്നു് തോ­ന്നാ­മെ­ങ്കി­ലും രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളു­ടെ സം­ഘ­ട­നാ­ശ­ക്തി­യാ­ണു് അ­വി­ട­ത്തെ നിർ­ണ്ണാ­യ­ക ബി­ന്ദു.

images/Sankaran_Thayat.jpg
താ­യാ­ട്ടു് ശ­ങ്ക­രൻ

പ്ര­സം­ഗം എ­ഴു­ത്തി­നു് ത­ട­സ്സ­മാ­ണു് എന്നു വി­ചാ­രി­ക്കു­ന്ന എ­ഴു­ത്തു­കാ­രു­ണ്ടു്. സാ­ഹി­ത്യ­ച­രി­ത്ര­ര­ച­ന­യിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന കാ­ല­ത്തു്, തന്നെ പ്ര­സം­ഗ­ത്തി­നു് ക്ഷ­ണി­ക്കാൻ വ­ര­രു­തു് എ­ന്നു് ഉ­ള്ളൂർ പ­ര­സ്യം­ചെ­യ്തി­രു­ന്നു­വ­ത്രെ. യോ­ഗ­ങ്ങ­ളിൽ പ­ങ്കെ­ടു­ക്കു­ന്ന­തിൽ ഇ­ളം­കു­ള­ത്തി­നു് തീരെ താൽ­പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല എന്നു കേ­ട്ടി­ട്ടു­ണ്ടു്. ഇ­പ്പോ­ഴ­ത്തെ എ­ഴു­ത്തു­കാ­രിൽ എം. പി. ശ­ങ്കു­ണ്ണി­നാ­യർ, ആർ. രാ­മ­ച­ന്ദ്രൻ, ജി. എൻ. പിള്ള തു­ട­ങ്ങി ചു­രു­ക്കം ചി­ലർ­ക്കേ പൊ­തു­യോ­ഗ­ങ്ങ­ളോ­ടു് അ­ലർ­ജ്ജി­യു­ള്ളൂ.

images/Ulloor_S_Parameswara_Iyer.jpg
ഉ­ള്ളൂർ

വാ­ക്കു­പ­യോ­ഗി­ക്കു­ന്ന­തിൽ പി­ശു­ക്ക­നാ­യ­തു­കൊ­ണ്ടാ­വ­ണം വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ ധാ­രാ­ള­മാ­യി പ്ര­സം­ഗി­ക്കാൻ പോ­വാ­റി­ല്ല. താൻ പ­ഠി­ച്ച സ്ക്കൂ­ളി­ലെ സാ­ഹി­ത്യ­സ­മാ­ജം ഉ­ദ്ഘാ­ട­നം ചെ­യ്യാ­മെ­ന്നു് ഒരു ദുർ­ബ്ബ­ല­നി­മി­ഷ­ത്തിൽ ഗു­രു­നാ­ഥ­നോ­ടു് ഏ­റ്റു­പോ­യ ബഷീർ പ­രി­പാ­ടി­യു­ടെ ത­ലേ­ന്നു് രാ­ത്രി നാ­ടു­വി­ട്ടു­പോ­യെ­ന്നും പി­ന്നെ ആ­റേ­ഴു­കൊ­ല്ലം ക­ഴി­ഞ്ഞാ­ണു് നാ­ട്ടി­ലേ­ക്കു തി­രി­ച്ചു­വ­ന്ന­തെ­ന്നും ഒരു കഥ കേ­ട്ടി­ട്ടു­ണ്ടു്!

images/N_V_Krishna_Warrier.jpg
എൻ. വി. കൃ­ഷ്ണ­വാ­രി­യർ

പ്ര­സം­ഗി­ക്കാൻ പോ­വാ­ത്ത­തി­ന്റെ കാരണം ചോ­ദി­ച്ച­പ്പോൾ ഒ­രി­ക്കൽ ബഷീർ പ­റ­ഞ്ഞു. “ഓ… കൈയിൽ വിൽ­പ്പ­ന­ച്ച­ര­ക്കു­ക­ളൊ­ന്നു­മി­ല്ല. എ­നി­ക്കു് അ­ത്യാ­വ­ശ്യ­ത്തി­നു വേണ്ട ബു­ദ്ധി­യെ­യു­ള്ളൂ. നാ­ട്ടു­കാ­രെ ഉ­പ­ദേ­ശി­ക്കാൻ മാ­ത്ര­മൊ­ന്നു­മി­ല്ല. പി­ന്നെ ഞാ­നെ­ന്തി­നാ പ്ര­സം­ഗി­ക്കു­ന്ന­തു്?”

പ്ര­സം­ഗ­ത്തി­നു് ക്ഷ­ണി­ക്കാൻ ആ­ളു­വ­രാ­റി­ല്ലേ?

“ഓഹോ! ധാ­രാ­ളം. പ്ര­സം­ഗ­വും അ­വ­താ­രി­ക­യെ­ഴു­ത്തും ഞാൻ വേ­ണ്ടെ­ന്നു വെ­ച്ചി­രി­ക്കു­ക­യാ­ണു്. അതിനു വ­രു­ന്ന­വ­രെ­യൊ­ക്കെ ഞാൻ ന­ല്ല­വാ­ക്കു പ­റ­ഞ്ഞു് മ­ട­ക്കി­യ­യ­യ്ക്കും. തീരെ നി­വൃ­ത്തി­യി­ല്ലാ­തെ വ­രു­മ്പോൾ ക­ത്തും­കൊ­ടു­ത്തു് മറ്റു വല്ല സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ­യും അ­ടു­ത്തേ­ക്ക­യ­യ്ക്കും. ഇ­തൊ­ന്നും കൂ­ട്ടാ­ക്ക­ത്ത­വ­രോ­ടു് ബ­ഡാ­വ­മ്പൻ ഫീസു ചോ­ദി­ക്കും. ഫാ­റൂ­ഖ് കോ­ളേ­ജിൽ­നി­ന്നു് കു­ട്ടി­കൾ വന്നു. ഇ­പ്പ­റ­ഞ്ഞ­തൊ­ന്നും അ­വർ­ക്കു മ­ന­സ്സി­ലാ­യി­ല്ല. ഞാൻ പ­റ­ഞ്ഞു: വരാം. എ­നി­ക്കു് ഒരു പ്ര­സം­ഗ­ത്തി­നു് ഒരു ലക്ഷം രൂ­പ­യാ­ണു് ഫീസ്! പി­ന്നെ ആ പി­ള്ളേ­രു­ടെ പൊ­ടി­പോ­ലും ക­ണ്ടി­ട്ടി­ല്ല.”

പ്ര­സം­ഗം കേൾ­ക്കാ­നും പോ­വാ­റി­ല്ലേ?

“എന്താ പ്ര­യോ­ജ­നം? പ­റ­ഞ്ഞി­ല്ലേ, അ­ത്യാ­വ­ശ്യ­ത്തി­നു വേണ്ട ബു­ദ്ധി എ­നി­ക്കു­ണ്ടു്. അ­തു­വെ­ച്ചു് അൽ­പ­സ്വ­ല്പം ആ­ലോ­ചി­ക്കും. കു­റ­ച്ചൊ­ക്കെ വാ­യി­ക്കും. ജീ­വി­താ­നു­ഭ­വ­ങ്ങ­ളും കു­റേ­യു­ണ്ടു്. ഞാൻ അ­തൊ­ക്കെ മതി എ­ന്നു­വെ­ച്ചി­രി­ക്കു­ക­യാ­ണു്.”

ഈ സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങൾ കൊ­ണ്ടൊ­ന്നും ഒരു പ്ര­യോ­ജ­ന­വും ഇ­ല്ലെ­ന്നാ­ണോ?

“ങ് ആ… ഒരു ര­സ­മാ­ണു്. നേരം പോ­യി­ക്കി­ട്ടും. അ­ങ്ങ­നെ കൊ­ണ്ടു­ചെ­ന്നു കളയാൻ എന്റെ കൈയിൽ നേ­ര­മി­ല്ല. കു­ട്ടി­യാ­യി­രു­ന്ന­പ്പോൾ ഉ­മ്മ­യു­ടെ കൂടെ പ­ള്ളി­യി­ലെ വഅള് എന്നു പ­റ­യു­ന്ന രാ­പ്ര­സം­ഗ­ത്തി­നു പോ­വു­മാ­യി­രു­ന്നു. അ­ന്നു് അതിൽ നി­ന്നൊ­ക്കെ ചി­ല­തു് മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടാ­വാം. മു­തിർ­ന്ന­തിൽ­പ്പി­ന്നെ പ്ര­സം­ഗം കേൾ­ക്കാൻ പോ­വാ­റി­ല്ല.”

മു­തിർ­ന്ന­തിൽ­പ്പി­ന്നെ ഒറ്റ പ്ര­സം­ഗ­വും കേ­ട്ടി­ട്ടി­ല്ലേ?

“മൂ­ന്നു പ്ര­സം­ഗം കേ­ട്ടി­ട്ടു­ണ്ടു്. ഒ­ന്നു് മു­ണ്ട­ശ്ശേ­രി യുടെ, ഒന്നു മ­ഹാ­ത്മാ­ഗാ­ന്ധി യുടെ, പി­ന്നെ ഒ­ന്നു് സു­കു­മാർ അ­ഴീ­ക്കോ­ടി­ന്റെ.”

ഇ­തി­ലേ­താ­ണു് മെ­ച്ചം?

“അ­ഴീ­ക്കോ­ടി­ന്റേ­തു്. ബ­ഹു­ത്ത് ജോർ!”

എ­ന്താ­ണ­തി­ന്റെ പ്ര­ത്യേ­ക­ത?

“ഘ­ന­ഗം­ഭീ­ര­മാ­യ സാ­ഗ­ര­ഗർ­ജ്ജ­ന­മാ­ണ­തു്!”

അ­തിൽ­നി­ന്നു് എന്തു പ­ഠി­ച്ചു?

“ഓ, ഞാ­നൊ­ന്നും പ­ഠി­ച്ചി­ല്ല. കേ­ട്ട­പ്പോൾ ഹരം തോ­ന്നി. നല്ല സ്റ്റൈ­ലിൽ കേ­ട്ടി­രു­ന്നു. ഞാൻ പ­റ­ഞ്ഞി­ല്ലേ, സാ­ഗ­ര­ഗർ­ജ്ജ­ന­മാ­ണ­തു്. സാ­ഗ­ര­ഗർ­ജ്ജ­ന­ത്തിൽ­നി­ന്നു് എ­ന്താ­ണു പ­ഠി­ക്കു­ക? പത്രം നി­വർ­ത്തി­യാൽ എ­ന്നും ഏ­തെ­ങ്കി­ലും പേജിൽ അ­ഴീ­ക്കോ­ടി­ന്റെ സാ­ഗ­ര­ഗർ­ജ്ജ­ന­മു­ണ്ടാ­വും. എ­വി­ടെ­യെ­ങ്കി­ലും പ്ര­സം­ഗി­ച്ച­തി­ന്റെ മൂ­ന്നു കോളം റി­പ്പോർ­ട്ട്. പി­ന്നെ ഞാൻ പത്രം വാ­യി­ക്കു­ക­യി­ല്ല. തീ­പ്പെ­ട്ടി­ക്കൊ­ള്ളി ഉരസി അ­തി­നു് തീ­കൊ­ടു­ക്കും. എ­ന്നി­ട്ടു് ഒരു കാർഡ് വാ­ങ്ങി അ­ഴീ­ക്കോ­ടി­നു് എ­ഴു­തും. താ­ങ്ക­ളു­ടെ സാ­ഗ­ര­ഗർ­ജ്ജ­നം ഇ­ന്നും പ­ത്ര­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഇ­ന്ന­ത്തെ പ­ത്ര­ത്തി­നും ഞാൻ തീ­കൊ­ടു­ത്തു.”

അ­ഴീ­ക്കോ­ടി­ന്റെ സാ­ഹി­ത്യ­പ്ര­സം­ഗ­ത്തെ പലരും വാ­ഴ്ത്തി­പ്പ­റ­യാ­റു­ണ്ടെ­ങ്കി­ലും അ­ത്ത­രം പ്ര­സം­ഗ­ത്തി­ലൂ­ടെ ആശയ സം­വാ­ദം ന­ട­ത്ത­നാ­വു­മോ എ­ന്നു് ചിലർ സംശയം ഉ­ന്ന­യി­ക്കാ­റു­ണ്ടു്. ഈ സം­ശ­യ­ത്തി­നു് പ്രൊഫ. അ­ഴീ­ക്കോ­ട് സ­മാ­ധാ­നം പ­റ­ഞ്ഞു:

images/Ayyapapanicker.jpg
കെ. അ­യ്യ­പ്പ­പ്പ­ണി­ക്കർ

“പ്ര­സം­ഗ­ത്തിൽ ന­ട­ക്കു­ന്ന­തു് ആ­ശ­യ­സം­വാ­ദ­മോ ആശയ പ്ര­ചാ­ര­ണ­മോ മാ­ത്ര­മാ­ണെ­ന്ന തെ­റ്റി­ദ്ധാ­ര­ണ­യിൽ­നി­ന്നാ­ണു് ഈ സംശയം വ­രു­ന്ന­തു്. യ­ഥാർ­ത്ഥ പ്ര­സം­ഗ­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് വ്യ­ക്തി­ത്വ­സം­പ്രേ­ക്ഷ­ണം (പെർ­സ­നാ­ലി­റ്റി ട്രാൻ­സ്മി­ഷൻ) ആണു്. ആ­ത്മാ­വി­ഷ്ക്കാ­രം ന­ട­ത്തു­ന്ന ക­ലാ­കാ­ര­ന്റെ ആ­ത്മാർ­ത്ഥ­ത­യാ­ണു് അ­വി­ട­ത്തെ പ്ര­ശ്നം. ആ ആ­ത്മാർ­ത്ഥ­ത­യു­ടെ ശബ്ദം പോലും ഒരു വലിയ അ­നു­ഭ­വ­മാ­യി മാ­റു­ന്നു. രാ­ഷ്ട്രീ­യ­ക്കാ­ര­നും യ­ഥാർ­ത്ഥ­പ്ര­സം­ഗ­ക­നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ഇ­വി­ടെ­യാ­ണു്. രാ­ഷ്ട്രീ­യ­ക്കാ­ര­ന്റെ ശ­ബ്ദ­ത്തി­നു് ആ­ത്മാർ­ത്ഥ­ത­യി­ല്ല. അ­തു­കൊ­ണ്ടു് അവനു് കാ­ര്യ­ങ്ങൾ പറയാൻ ഒ­ച്ച­യെ­ടു­ക്കേ­ണ്ടി വ­രു­ന്നു. അവൻ പ­റ­യു­ന്ന ആ­ശ­യ­ങ്ങൾ കൊ­ള്ളാ­ഞ്ഞി­ട്ട­ല്ല ആളുകൾ അതു ശ്ര­ദ്ധി­ക്കാ­ത്ത­തു്; അതു പറയാൻ അവനെ കൊ­ള്ളാ­ഞ്ഞി­ട്ടാ­ണു്. സാ­ഹി­ത്യ­പ്ര­സം­ഗ­കർ­ക്കി­ട­യിൽ ഇ­പ്പ­റ­ഞ്ഞ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു് സ്വാ­മി ബ്ര­ഹ്മ­വ്ര­തൻ. ഒ­ന്നാം തരം പ്ര­സം­ഗ­ക­നാ­യി­രു­ന്നു അ­ദ്ദേ­ഹം. ക­ഥാ­കാ­ല­ക്ഷേ­പ­ത്തി­ലേ­ക്കു ക­ട­ന്നു് പിൽ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം അതു വി­ല്പ­ന­ച്ച­ര­ക്കാ­ക്കി. ജീ­വി­ത­ത്തി­ലെ പല വ­ഴി­മാ­റ്റ­ങ്ങ­ളും ഇ­പ്പ­റ­ഞ്ഞ ആ­ത്മാർ­ത്ഥ­ത­യിൽ നി­ന്നു് അ­ദ്ദേ­ഹ­ത്തെ അ­ക­റ്റി­ക്കൊ­ണ്ടു­പോ­യി. അതോടെ ഉ­ജ്ജ്വ­ല­പ്ര­സം­ഗ­ക­ന്റെ നില അ­ദ്ദേ­ഹ­ത്തി­നു ന­ഷ്ട­പ്പെ­ട്ടു.”

“പ്രൊഫ. മു­ണ്ട­ശ്ശേ­രി ന­മ്മു­ടെ നാ­ട്ടി­ലെ ഉ­ജ്ജ്വ­ല­വാ­ഗ്മി­ക­ളിൽ ഒ­രാ­ളാ­യ­തി­ന്റെ പി­ന്നി­ലും ഈ വ്യ­ക്തി­ത്വ­വും ആ­ത്മാർ­ത്ഥ­ത­യു­മാ­ണു് ഉ­ള്ള­തെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. പ്ര­സം­ഗ­ത്തി­നു വേ­ണ്ട­താ­യ നേരിയ നർ­മ്മ­ര­സം മു­ണ്ട­ശ്ശേ­രി­യിൽ കാ­ണി­ല്ല. ഗ­ദ്യ­മോ പ­ദ്യ­മോ ഉ­ദ്ധ­രി­ക്കു­വാൻ അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചി­രു­ന്നി­ല്ല. ഭാ­വ­ന­യു­ടെ അം­ശം­പോ­ലും മു­ണ്ട­ശ്ശേ­രി­യു­ടെ പ്ര­സം­ഗ­ത്തിൽ ഉ­ണ്ടാ­വാ­റി­ല്ല. ഇ­തൊ­ക്കെ­യാ­യി­ട്ടും പ്ര­സം­ഗ­വേ­ദി­ക­ളിൽ അ­ദ്ദേ­ഹം അ­ധൃ­ഷ്യ­നാ­യി നി­ന്നു. പേ­മാ­രി­പോ­ലെ ആ വാ­ഗ്ദ്ധോ­ര­ണി കോ­രി­ച്ചൊ­രി­യു­ക­യാ­യി­രു­ന്നു. അതിനു പി­ന്നി­ലെ ശക്തി ഇ­പ്പ­റ­ഞ്ഞ ആ­ത്മാർ­ത്ഥ­ത മാ­ത്ര­മാ­ണു്.”

പ്ര­സം­ഗ­ക­ന്റെ ചി­ന്ത­യും ആ­ശ­യ­വും ശ്രോ­താ­വു പി­ന്തു­ട­ര­ണം എ­ന്ന­തു് പ്ര­ധാ­ന­മ­ല്ലേ?

“അല്ല. ‘വാ­ക്കു് സ­മു­ദ്ര­മാ­ണു്’ എ­ന്നു് ഐ­ത­രേ­യ­ബ്രാ­ഹ്മ­ണ­ത്തിൽ പ­റ­യു­ന്നു­ണ്ടു്. വാ­ക്കി­ന്റെ ശക്തി അ­തി­ല­ട­ങ്ങി­യ അർ­ത്ഥ­ത്തി­ന്റെ ശക്തി മാ­ത്ര­മ­ല്ല, ആ വാ­ക്കു് ഉ­ച്ച­രി­ക്ക­പ്പെ­ടു­ന്ന ശ­ബ്ദ­ത്തി­ന്റേ­തും കൂ­ടി­യാ­ണു്. എന്നെ സം­ബ­ന്ധി­ച്ചു് അതു ച­ല­ന­ശ­ക്തി­യാ­ണു്. ആ അ­നു­ഭ­വം പ­കർ­ന്നു­കൊ­ടു­ത്തു ശ്രോ­താ­വി­നെ പ്ര­ചോ­ദി­പ്പി­ക്കു­വാ­നാ­ണു് ഞാൻ ശ്ര­മി­ക്കു­ന്ന­തു്. അ­ല്ലാ­തെ എന്റെ ആശയം ഊ­തി­നി­റ­യ്ക്കാ­നു­ള്ള ബ­ലൂ­ണാ­യി അയാളെ ഉ­പ­യോ­ഗി­ക്കാ­ന­ല്ല.”

images/Sartre.jpg
സാർ­ത്ര്

“ചി­ന്ത­കൊ­ണ്ടു് ആളെ ന­ന്നാ­ക്കു­ക­യ­ല്ല പ്ര­സം­ഗ­ക­ന്റെ പണി; സ്വ­ന്തം വ്യ­ക്തി­ത്വം­കൊ­ണ്ടും ശ­ബ്ദ­രൂ­പേ­ണ­യു­ള്ള അ­തി­ന്റെ ആ­വി­ഷ്കാ­രം­കൊ­ണ്ടും മു­മ്പി­ലു­ള്ള­വ­നെ ഉ­യർ­ത്തു­ക­യാ­ണു്. മ­ഹ­ത്ത്വം ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ടു­ക്കു­മ്പോൾ ഏതു മ­നു­ഷ്യ­നും ഉയരും. പ്ര­സം­ഗ­ത്തിൽ ഞാ­ന­താ­ണു് ചെ­യ്യു­ന്ന­തു്. ‘വ­ലു­താ­ണു് ഈ­ശ്വ­രൻ; വ­ലു­തി­നെ പൂ­ജി­ക്കു­ക’ എന്ന വാ­ക്യ­മാ­ണു് ഉ­പ­നി­ഷ­ത്തിൽ എന്നെ ഏ­റ്റ­വും ആ­കർ­ഷി­ച്ച­തു്. വ­ലു­തി­നെ­പ്പ­റ്റി എ­നി­ക്കു് ചില സ­ങ്കൽ­പ്പ­ങ്ങ­ളു­ണ്ടു്. ജാ­ജ്ജ്വ­ല്യ­മാ­ന­മാ­യ ആ പ്ര­പ­ഞ്ച­ത്തെ­ക്കു­റി­ച്ചാ­ണു് ഞാൻ പ്ര­സം­ഗി­ക്കു­ന്ന­തു്. അ­തി­ലൂ­ടെ ആ­ളു­ക­ളു­ടെ ആ­ത്മാ­വി­ന്റെ ആ­ഴ­ത്തി­ലേ­ക്കു ഇ­റ­ങ്ങാൻ ക­ഴി­യും. എ­ന്നാ­ണു് എന്റെ അ­നു­ഭ­വം. വാ­ക്കി­ന്റെ മി­ക­ച്ച പ്ര­യോ­ഗം സാ­ഹി­ത്യ­മ­ല്ല, പ്ര­സം­ഗ­മാ­ണു്.”

“മൂ­ല്യ­ങ്ങ­ളെ­പ്പ­റ്റി­യും ജീ­വി­ത­ത്തെ­പ്പ­റ്റി­യും എ­നി­ക്കു­ള്ള ദർശനം അ­വ­ത­രി­പ്പി­ക്കു­ക­യാ­ണു് ഞാൻ. സാ­ഹി­ത്യ­പ്ര­സം­ഗം എ­ന്നു് അതിനെ വി­ളി­ക്കു­ന്ന­തു ശ­രി­യാ­യി­രി­ക്കി­ല്ല. പ്ര­സം­ഗ­ക­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ചി­ന്ത­യും ആ­ശ­യ­വും സർ­വ്വ­പ്ര­ധാ­ന­മാ­ണെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നി­ല്ല. മുൻ­കൂ­ട്ടി ആ­ലോ­ചി­ച്ചി­ട്ട­ല്ല ഞാൻ പ്ര­സം­ഗി­ക്കാ­റു്. എന്റെ പ്ര­സം­ഗ­ത്തി­ന്റെ വിഷയം പ്ര­സം­ഗം കേ­ട്ട­ശേ­ഷം തീ­രു­മാ­നി­ച്ചാൽ മതി.”

വലിയ സ­ദ­സ്സു­ക­ളിൽ ചെ­യ്യു­ന്ന സാ­ഹി­ത്യ­പ്ര­സം­ഗ­ത്തേ­ക്കാൾ ചെറിയ ചർ­ച്ചാ­സ­ദ­സ്സു­ക­ളി­ലെ സം­സ്ക്കാ­ര­ങ്ങൾ­ക്കു് കൂ­ടു­തൽ പ്ര­സ­ക്തി­യി­ല്ലേ? ആ­ശ­യ­പ­ര­മാ­യി സാ­ഹി­ത്യാ­സ്വാ­ദ­ക­നെ കൂ­ടു­തൽ സ്വാ­ധീ­നി­ക്കു­ന്ന­തു് അ­ത്ത­രം സം­വാ­ദ­ങ്ങ­ള­ല്ലേ?

images/M_N_Vijayan.jpg
എം. എൻ. വിജയൻ

“എ­ന്നാ­രു പ­റ­ഞ്ഞു? ഈ ചർ­ച്ചാ­ഗ്രൂ­പ്പു­ക­ളിൽ വാ­സ്ത­വ­ത്തിൽ വല്ല ചർ­ച്ച­യും ന­ട­ക്കു­ന്നു­ണ്ടോ? ദേ­ശാ­ഭി­മാ­നി സ്റ്റ­ഡി­സർ­ക്കി­ളോ സാ­ഹി­ത്യ­സ­മി­തി­യോ ആ­ധു­നി­ക­ത­യു­ടെ ചർ­ച്ചാ­വേ­ദി­ക­ളോ എന്നെ പ്ര­സം­ഗി­ക്കാൻ വി­ളി­ക്കാ­റി­ല്ല. എ­തി­രാ­ളി­ക­ളെ ക­ഴി­യു­ന്ന­ത്ര അകലെ നിർ­ത്തി­യാ­ണു് ഇ­വ­രു­ടെ ചർച്ച! ഒരു ഗു­രു­വും നാൽ­പ­തു ശി­ഷ്യ­ന്മാ­രും! ഗ്രൂ­പ്പി­സം വ­ളർ­ത്ത­ലാ­ണോ സാ­ഹി­ത്യ­സം­വാ­ദം? ശ­ത്രു­ക്ക­ളോ­ടും അ­ജ്ഞ­രോ­ടും സം­സാ­രി­ക്കു­വാ­നാ­ണു് മ­നു­ഷ്യ­നു് ശ­ക്തി­വേ­ണ്ട­തു്. ശ­ങ്ക­രാ­ചാ­ര്യ­രോ­ടു എ­നി­ക്കാ­ക­പ്പാ­ടെ വി­യോ­ജി­പ്പു­ള്ള­തു് ഈ ഒരു കാ­ര്യ­ത്തി­ലാ­ണു്: പ­ണ്ഡി­ത­ന്മാ­രോ­ടും ശി­ഷ്യ­ന്മാ­രോ­ടും മാ­ത്ര­മേ അ­ദ്ദേ­ഹം സം­സാ­രി­ച്ചി­രു­ന്നു­ള്ളൂ. എ­തി­രാ­ളി­ക­ളോ­ടു് ആ ആ­ചാ­ര്യൻ തർ­ക്കി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ക്രി­സ്തു അ­ങ്ങ­നെ­യ­ല്ല. ബു­ദ്ധ­നോ ഗാ­ന്ധി­ജി­യോ മു­ഹ­മ്മ­ദോ അ­ങ്ങ­നെ­യ­ല്ല. അവർ മു­ക്കു­വ­രോ­ടും അ­ക്ര­മി­ക­ളോ­ടും അ­ജ്ഞ­രോ­ടും സം­സാ­രി­ച്ചു. അ­താ­ണു് യ­ഥാർ­ത്ഥ പ്ര­സം­ഗ­ക­ന്റെ നില. അതു വാ­തി­ല­ട­ച്ചു ന­ട­ത്തു­ന്ന ഒ­രേർ­പ്പാ­ട­ല്ല. അ­തി­ന്റെ വാ­തി­ലു­ക­ളും വാ­താ­യ­ന­ങ്ങ­ളും ഈ മ­ഹാ­പ്ര­പ­ഞ്ചം­പോ­ലെ തു­റ­ന്ന­തും വി­ശാ­ല­വും പ്ര­കാ­ശ­പൂർ­ണ്ണ­വു­മാ­ണു്.”

എ­ല്ലാ­വർ­ക്കും ഇ­തൊ­ക്കെ ഇ­പ്പ­റ­യു­ന്ന­മ­ട്ടിൽ മ­ന­സ്സി­ലാ­വു­മോ?

“മ­ന­സ്സി­ലാ­വാ­തെ­യെ­ന്താ? ആ­ന­ന്ദ­കു­മാ­ര­സ്വാ­മി ചൂ­ണ്ടി­ക്കാ­ട്ടി­യ­തു­പോ­ലെ ക­ലാ­കാ­രൻ ഒരു പ്ര­ത്യേ­ക മ­നു­ഷ്യ­ന­ല്ല. എല്ലാ മ­നു­ഷ്യ­നി­ലും ക­ല­യു­ടെ അം­ശ­മു­ണ്ടു്. ഈ അം­ശം­കൊ­ണ്ടാ­ണു് ഒരു ജനത ജീ­വി­ക്കു­ന്ന­തു്; അ­ല്ലാ­തെ നാലു ക­ലാ­കാ­ര­ന്മാ­രെ­ക്കൊ­ണ്ടു് മാ­ത്ര­മ­ല്ല. ഏതു മ­നു­ഷ്യ­നോ­ടും ഏതു വി­ഷ­യ­ത്തെ­പ്പ­റ്റി­യും ഞാൻ പ്ര­സം­ഗി­ക്കാം; അയാൾ കേ­ട്ടി­രി­ക്കും.”

images/Kesavadev.jpg
കേ­ശ­വ­ദേ­വ്

പ്രൊഫ. അ­ഴീ­ക്കോ­ടി­ന്റെ പ്ര­സം­ഗം ‘മ­ധു­ര­മ­നോ­ഹ­ര­വും വി­വി­ധ­ത­ല­സ്പർ­ശി­യു­മാ­യ ഒരു ക­ല­യാ­ണു്’ എ­ന്നു­പ­റ­യു­ന്ന കെ. ഏ. കൊ­ടു­ങ്ങ­ല്ലൂർ പക്ഷേ, ആ മ­ട്ടി­ലു­ള്ള സാ­ഹി­ത്യ­പ്ര­സം­ഗ­ത്തേ­ക്കാൾ ചർ­ച്ചാ­ഗ്രൂ­പ്പു­ക­ളി­ലെ സാ­ഹി­ത്യ­സം­വാ­ദ­ങ്ങൾ­ക്കാ­ണു് പ്ര­സ­ക്തി എ­ന്നു് വി­ശ്വ­സി­ക്കു­ന്നു. എ­ഴു­ത്തു നിർ­ത്തി പ്ര­സം­ഗം മാ­ത്രം തു­ട­രു­ന്ന ഒ­രെ­ഴു­ത്തു­കാ­രൻ (!) എ­ന്നു് സ്വയം വി­ശേ­ഷി­പ്പി­ക്കു­ന്ന ഒ­രാ­ളു­ടെ അ­ഭി­പ്രാ­യം എന്ന നി­ല­യിൽ ഇ­തി­നു് പ്രാ­ധാ­ന്യ­മു­ണ്ടു്. ക­ഴി­ഞ്ഞ മു­പ്പ­തി­ലേ­റെ­ക്കൊ­ല്ല­മാ­യി, കൊ­ടു­ങ്ങ­ല്ലൂർ കാ­ര്യ­മാ­യി ഒ­ന്നും എ­ഴു­തി­യി­ട്ടി­ല്ല. കോ­ഴി­ക്കോ­ട്ടും പ­രി­സ­ര­ത്തു­മു­ള്ള ഏതു വേ­ദി­യി­ലും അ­ദ്ദേ­ഹം സ്ഥി­ര­ക്കാ­ര­നാ­ണു­താ­നും. അ­ദ്ദേ­ഹം പ­റ­യു­ന്നു.

“എ­ഴു­ത്തി­ലൂ­ടെ മ­നു­ഷ്യ­നെ സ്പർ­ശി­ക്കു­ന്ന­തി­നെ­പ്പ­റ്റി എ­നി­ക്കു മ­തി­പ്പി­ല്ല. വ­ര­മൊ­ഴി­യി­ല്ലാ­ത്ത കാ­ല­ത്തെ സാ­ഹി­ത്യം തി­രി­ച്ചു­വ­ന്നാ­ലേ ഞാൻ സാ­ഹി­ത്യ­കാ­ര­നാ­വൂ. സാ­ധാ­ര­ണ­ഗ­തി­യിൽ സം­വാ­ദം സാ­ധ്യ­മ­ല്ലാ­ത്ത ഒരു ‘അ­സ­മൂ­ഹ­മ­ന­സ്സു് ’ ആണു് എ­ന്റേ­തു്. ഞാൻ സ­മൂ­ഹ­ത്തോ­ടു സം­വ­ദി­ക്കു­ന്ന­തു് പ്ര­സം­ഗ­ത്തി­ലൂ­ടെ­യാ­ണു്. ചു­റ്റു­മു­ള്ള മ­നു­ഷ്യ­രോ­ടു് എ­നി­ക്കു­ള്ള ബാ­ദ്ധ്യ­ത നി­റ­വേ­റ്റു­ന്ന­തും പ്ര­സം­ഗ­ത്തി­ലൂ­ടെ­യാ­ണു്.”

images/MP_Paul.jpg
എം. പി. പോൾ

“സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­നു­വേ­ണ്ട­തു് വലിയ സ­ദ­സ്സ­ല്ല; ചെറിയ ഗ്രൂ­പ്പാ­ണു്. അ­ഴീ­ക്കോ­ടി­ന്റെ പ്ര­സം­ഗ­ത്തി­നു പല നല്ല ഗു­ണ­ങ്ങ­ളു­മു­ണ്ടു്. പക്ഷേ, ആ­ശ­യ­പ­ര­മാ­യ ച­ല­ന­ങ്ങ­ളു­ണ്ടാ­ക്കു­വാൻ ആ തരം പ്ര­സം­ഗ­ത്തി­നു ക­ഴി­യി­ല്ല എ­ന്നാ­ണെ­ന്റെ വി­ശ്വാ­സം. ഞാ­നു­ദ്ദേ­ശി­ക്കു­ന്ന മ­ട്ടി­ലു­ള്ള ച­ല­ന­ങ്ങൾ ഉ­ണ്ടാ­ക്കി­യ­തു് സാ­ഹി­ത്യ­പ്ര­സം­ഗ­ക­രോ ചർ­ച്ചാ­ഗ്രൂ­പ്പു­കൾ പോ­ലു­മോ അല്ല. കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള പ­തു­ക്കെ സം­സാ­രി­ച്ച­പ്പോൾ ഉ­ണ്ടാ­യ ചലനം വലിയ പ്ര­സം­ഗ­കർ ഉ­റ­ക്കെ സം­സാ­രി­ച്ച­പ്പോൾ ഉ­ണ്ടാ­യ­തി­നെ­ക്കാൾ വ­ലു­താ­ണു്. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ, എം. പി. പോൾ, സി. ജെ. തോമസ്, ആർ. രാ­മ­ച­ന്ദ്രൻ, എം. ഗോ­വി­ന്ദൻ, എൻ. വി. കൃ­ഷ്ണ­വാ­രി­യർ,അ­യ്യ­പ്പ­പ്പ­ണി­ക്കർ തു­ട­ങ്ങി­യ­വർ സ്വ­ന്തം ‘കോലായ’ക­ളിൽ­വെ­ച്ചു ന­ട­ത്തി­യ വർ­ത്ത­മാ­ന­ങ്ങൾ ന­മ്മു­ടെ സം­സ്ക്കാ­ര­ത്തി­നു് പുതിയ ഉ­ന്മേ­ഷം നൽ­കി­യി­ട്ടു­ണ്ടു്. ഇ­ത്ത­രം ഉ­ണർ­വ്വു് മി­ക്ക­പ്പോ­ഴും വൻ­സ­ദ­സ്സു­ക­ളി­ലെ പ്ര­സം­ഗ­ങ്ങൾ­ക്കു് ഉ­ണ്ടാ­ക്കാൻ ക­ഴി­യി­ല്ല. ഇ­ക്കാ­ര്യ­ത്തിൽ അ­വ­യേ­ക്കാൾ ഭേ­ദ­മാ­ണു് ചർ­ച്ചാ­ഗ്രൂ­പ്പു­കൾ.”

സാ­ഹി­ത്യ­പ്ര­സം­ഗം­കൊ­ണ്ടു് സാ­ഹി­ത്യ­കാ­ര­നു് വ­മ്പി­ച്ച പ്ര­തി­ഫ­ലം കി­ട്ടു­ന്ന സ­മ്പ്ര­ദാ­യം ഇ­വി­ടെ­യി­ല്ല. എ­ഴു­ത്തി­നു­ത­ന്നെ ന­മ്മു­ടെ നാ­ട്ടിൽ കി­ട്ടു­ന്ന പ്ര­തി­ഫ­ലം താ­ര­ത­മ്യേ­ന തു­ച്ഛ­മാ­ണ­ല്ലോ. വ­ള്ള­ത്തോ­ളി­നെ പ്ര­സം­ഗി­ക്കാൻ കൊ­ണ്ടു­പോ­വു­ന്ന­തു് ഭാ­രി­ച്ച ചെ­ല­വാ­യി­രു­ന്നു എന്നു കേ­ട്ടി­ട്ടു­ണ്ടു്. അ­ത്യാ­വ­ശ്യം വേണ്ട യാ­ത്രാ­സൗ­ക­ര്യ­ങ്ങൾ, ഭ­ക്ഷ­ണ­ക്ര­മം, തേ­ച്ചു­കു­ളി­ക്കു് ആ­വ­ശ്യ­മാ­യ സാ­ധ­ന­ങ്ങൾ തു­ട­ങ്ങി­യ­വ­യു­ടെ പ­ട്ടി­ക അ­ദ്ദേ­ഹം നേ­ര­ത്തെ സം­ഘാ­ട­കർ­ക്കു് അ­യ­ച്ചു­കൊ­ടു­ക്കു­മാ­യി­രു­ന്നു­വ­ത്രെ. വ­ള്ള­ത്തോ­ളും പ്ര­സം­ഗ­ത്തി­നു് പ്ര­തി­ഫ­ലം വാ­ങ്ങി­യി­രു­ന്നി­ല്ല. ടി­ക്ക­റ്റ് വെ­ച്ചു സി. ജെ. സ്മാ­ര­ക­സി­മ്പോ­സി­യം പോലെ ചില സാ­ഹി­ത്യ സി­മ്പോ­സി­യ­ങ്ങൾ വി­ജ­യ­ക­ര­മാ­യി ന­മ്മു­ടെ നാ­ട്ടിൽ ന­ട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും സാ­ധാ­ര­ണ­യാ­യി യാ­ത്ര­പ്പ­ടി­ക്ക­പ്പു­റം യാ­തൊ­ന്നും ന­മ്മു­ടെ വലിയ പ്ര­സം­ഗ­കർ­പോ­ലും വാ­ങ്ങാ­റി­ല്ല. ആ­ക­പ്പാ­ടെ­യു­ള്ള പ്ര­തി­ഫ­ലം പ്ര­സം­ഗം­കൊ­ണ്ടു­ള്ള ‘തി­ള­ക്ക’മാണു്. ന­മ്മു­ടെ നാ­ട്ടിൽ സാ­ഹി­ത്യ­കാ­ര­നെ താ­ര­മാ­ക്കു­ന്ന­തു് മു­ഖ്യ­മാ­യും എ­ഴു­ത്ത­ല്ല, പ്ര­സം­ഗ­മാ­ണു്.

ഏ­താ­യാ­ലും സാ­ഹി­ത്യ­കാ­ര­ന്റെ താ­ര­പ­ദ­വി കു­റ­ഞ്ഞു­വ­രി­ക­യാ­ണു്. കെ. പി. സി. സി. പ്ര­സി­ഡ­ണ്ടി­ന്റെ പ്ര­സം­ഗം റി­പ്പോർ­ട്ടു­ചെ­യ്യു­ന്ന അതേ പ്രാ­ധാ­ന്യ­ത്തോ­ടെ സ­ഹി­ത്യ­പ­രി­ഷ­ദ­ദ്ധ്യ­ക്ഷ­ന്റെ പ്ര­സം­ഗ­വും റി­പ്പോർ­ട്ടു­ചെ­യ്യു­ന്ന ഒരു കാലം മാ­തൃ­ഭൂ­മി­ക്കു­ണ്ടാ­യി­രു­ന്നു! രാ­ഷ്ട്രീ­യ­ക്കാർ, സി­നി­മാ­താ­ര­ങ്ങൾ, മ­ത­പു­രോ­ഹി­ത­ന്മാർ, ക­ച്ച­വ­ട­ക്കാർ തു­ട­ങ്ങി പലരും ക­ഴി­ഞ്ഞേ ഇ­ന്നു് പ­ത്ര­ങ്ങൾ എ­ഴു­ത്തു­കാർ­ക്കു് സ്ഥലം അ­നു­വ­ദി­ക്കൂ. പൊതു ജീ­വി­ത­ത്തിൽ ഇ­ന്നു് രാ­ഷ്ട്രീ­യം ക­ട­ന്നു­ക­യ­റി­യ­തോ­ടെ പാർ­ട്ടി­യു­ടെ ജി­ല്ലാ­ഘ­ട­ക­ത്തി­ന്റെ അ­ദ്ധ്യ­ക്ഷ­നു­ള്ള പ്രാ­ധാ­ന്യം­പോ­ലും പല വലിയ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും കി­ട്ടു­ന്നി­ല്ല. സി­നി­മ­യു­ടെ­യും സാ­മു­ദാ­യി­ക­ത­യു­ടെ­യും ക­യ്യേ­റ്റം സാം­സ്കാ­രി­ക ജീ­വി­ത­ത്തിൽ സാ­ഹി­ത്യ­കാ­ര­നെ നി­ഷ്പ്ര­ഭ­നാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. സി­നി­മ­യ്ക്കു വേ­ണ്ടി എ­ഴു­തു­ക­യോ സാ­മു­ദാ­യി­ക­ത­യ്ക്കു വേ­ണ്ടി വാ­ദി­ക്കു­ക­യോ ചെ­യ്യു­ന്ന എ­ഴു­ത്തു­കാർ­ക്കേ ര­ക്ഷ­യു­ള്ളൂ എ­ന്നി­ട­ത്തേ­ക്കാ­ണു് കാ­ര്യ­ങ്ങൾ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. വല്ല സ­മ്മാ­ന­വും കി­ട്ടു­മ്പോ­ഴാ­ണു് പല പ­ത്ര­ക്കാ­രും സാ­ഹി­ത്യ­കാ­ര­ന്മാ­രെ അ­റി­യു­ന്ന­തു തന്നെ.

സാ­ഹി­ത്യ­കാ­ര­ന്റെ ‘തി­ള­ക്കം’ കു­റ­ഞ്ഞു­വ­രു­ന്ന­തി­ന­നു­സ­രി­ച്ചു സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ തി­ള­ക്ക­വും കു­റ­ഞ്ഞു­വ­രി­ക­യാ­ണു്. വ­ള്ള­ത്തോ­ളി­നെ­പ്പോ­ലെ­യോ മു­ണ്ട­ശ്ശേ­രി­യെ­പ്പോ­ലെ­യോ ജ­ന­ക്കൂ­ട്ട­ത്തെ ആ­കർ­ഷി­ക്കു­ന്ന വ്യ­ക്തി­ത്വ­ങ്ങ­ളു­ടെ എണ്ണം കു­റ­ഞ്ഞു­വ­രു­ന്നു. പ്ര­സം­ഗ­ക­ല­യിൽ വാ­സ­ന­യും അ­ഭി­രു­ചി­യും ഉ­ള്ള­വർ എ­ഴു­ത്തു­കാർ­ക്കി­ട­യിൽ ദുർ­ല്ല­ഭ­മാ­യി വ­രി­ക­യാ­ണു്. ഉ­ള്ള­വർ­ക്കു തന്നെ ആ­ഴ­ത്തി­ലും പ­ര­പ്പി­ലും വാ­യി­ക്കു­വാ­നും ഓർ­മ്മി­ക്കു­വാ­നും നി­ര­ന്ത­ര­മാ­യി അ­ഭ്യാ­സം ന­ട­ത്തു­വാ­നു­മു­ള്ള ക്ഷമ കാ­ണു­ന്നി­ല്ല. പ്ര­സം­ഗ­ത്തോ­ടു ക­മ്പ­മു­ള്ള യു­വാ­ക്ക­ളെ ആ­കർ­ഷി­ക്കു­ന്ന രംഗം ന­മ്മു­ടെ നാ­ട്ടിൽ രാ­ഷ്ട്രീ­യ­മാ­യി മാ­റി­യി­ട്ടു് വർ­ഷ­ങ്ങ­ളാ­യ­ല്ലോ.

images/Vagbhadanandan.jpg
വാ­ഗ്ഭ­ടാ­ന­ന്ദ­ഗു­രു

ഇ­ട­ക്കാ­ല­ത്തു് സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങ­ളിൽ പ്ര­സം­ഗ­ങ്ങ­ളേ­ക്കാൾ ക­വി­യ­ര­ങ്ങു്, ചൊൽ­ക്കാ­ഴ്ച തു­ട­ങ്ങി­യ പ­രി­പാ­ടി­കൾ­ക്കു് പ്രാ­ധാ­ന്യം കി­ട്ടി. ക­ട­മ്മ­നി­ട്ട രാ­മ­കൃ­ഷ്ണ­ന്റെ യും കൂ­ട്ടു­കാ­രു­ടെ­യും ക­വി­താ­പാ­രാ­യ­ണം സാ­ഹി­ത്യ­സ­മ്മേ­ള­ന­ങ്ങൾ­ക്കു് പു­തി­യൊ­രു മാനം നൽകാൻ ശ്ര­മി­ച്ചി­രു­ന്നു. അതൊരു ഹ­ര­മാ­യി പ­ടർ­ന്നു­പി­ടി­ക്കു­വാ­നും ഏ­റെ­ക്കാ­ലം വേ­ണ്ടി­വ­ന്നി­ല്ല. ക­ട­മ്മ­നി­ട്ട­യെ കി­ട്ടാ­തെ­വ­ന്നാൽ ആ ക­വി­ത­കൾ മു­ഴു­വൻ അ­ദ്ദേ­ഹ­ത്തെ അ­നു­ക­രി­ച്ചു് അ­വ­ത­രി­പ്പി­ക്കു­ന്ന ചില ചെ­റു­പ്പ­ക്കാ­രും ഉ­ണ്ടാ­യി­വ­ന്നു. ഒരു തരം മി­മി­ക്രി. കോ­ഴി­ക്കോ­ട്ടു പ്ര­ദേ­ശ­ത്തു് ഇ­ത്ത­രം ഡ്യൂ­പ്ലി­ക്കേ­റ്റ് രാ­മ­കൃ­ഷ്ണ­ന്മാ­രിൽ ഒ­രാൾ­ക്കു് ഒരു പ­രി­പാ­ടി­ക്കു് നൂറു് ഉ­റു­പ്പി­ക­യാ­യി­രു­ന്നു ഫീസ്! സാ­ക്ഷാൽ രാ­മ­കൃ­ഷ്ണ­നു് എന്തു ഫീസ് കി­ട്ടാ­നാ­ണു്? പി­ന്നെ­പ്പി­ന്നെ ക­വി­യ­ര­ങ്ങും ഫാ­ഷ­ന­ല്ലാ­താ­യി­ത്തീർ­ന്നു.

‘എ­ഴു­ത്തി­നു് പ്ര­തി­ഫ­ലം കൊ­ടു­ക്ക­രു­തു്, വാ­ങ്ങ­രു­തു്’ എ­ന്നൊ­രു ചി­ന്താ­ഗ­തി കു­റേ­ക്കാ­ലം ന­മ്മു­ടെ നാ­ട്ടി­ലു­ണ്ടാ­യി­രു­ന്നു­വ­ല്ലോ. “ക­വ­ന­ത്തി­നു് കാ­ശു­കി­ട്ട­ണം­പോൽ! ശിവനേ, സാ­ഹി­തി തേ­വ­ടി­ശ്ശി­യോ?” എ­ന്നു് നി­ല­വി­ളി­ക്കാ­നും ഇവിടെ ആ­ളു­ണ്ടാ­യി. സാ­ഹി­ത്യ­പ്ര­സം­ഗ­ത്തി­ന്റെ നില ഇ­ന്നും ഈ നി­ല­വി­ളി­യു­ടെ ആ­ന്ധ്യ­ത്തിൽ­ത്ത­ന്നെ. അതു് പ്ര­തി­ഫ­ലം കി­ട്ടേ­ണ്ട­തും കൊ­ടു­ക്കേ­ണ്ട­തു­മാ­യ ഒ­രേർ­പ്പാ­ടാ­ണെ­ന്നു വരണം. എ­ഴു­ത്തി­ന്റെ പ്ര­തി­ഫ­ല­ന­ത്തി­നു­വേ­ണ്ടി ദേവ്, ബഷീർ, കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു് തു­ട­ങ്ങി എ­ത്ര­യോ പേർ നി­ര­ന്ത­രം ബഹളം വെ­ച്ച­തി­ന്റെ ഫ­ല­മാ­ണു് ഇ­ന്ന­ത്തെ എ­ഴു­ത്തു­കാർ അ­നു­ഭ­വി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തു്. ബഷീർ എ­ഴു­തി­യ ഏക നാ­ട­ക­മാ­യ ‘ക­ഥാ­ബീ­ജ’(1954)ത്തി­ലെ ഇ­തി­വൃ­ത്ത­ത്തി­ന്റെ പ്ര­ധാ­ന­ഭാ­ഗം എ­ഴു­ത്തി­ന്റെ പ്ര­തി­ഫ­ല­മാ­ണു്.

images/Sara_Joseph.jpg
സാ­റാ­ജോ­സ­ഫ്

ഇവിടെ ഓർ­ത്തു­ര­സി­ക്കാ­വു­ന്ന ഒരു തമാശ: സാ­ഹി­ത്യ­പ്ര­സം­ഗ­കർ സാ­മാ­ന്യേ­ന പ്ര­തി­ഫ­ലം വാ­ങ്ങാ­ത്ത ന­മ്മു­ടെ നാ­ട്ടിൽ മിക്ക മ­ത­ങ്ങ­ളി­ലെ­യും ആ­ദ്ധ്യാ­ത്മി­ക­പ്ര­സം­ഗ­കർ കാശു വാ­ങ്ങും! ‘നാ­ള­ത്തെ’ കാ­ര്യം പ­റ­ഞ്ഞു സ­ദു­പ­ദേ­ശം നൽ­കു­ന്ന പ്ര­സം­ഗ­കർ­ക്കു് പ്ര­തി­ഫ­ലം! മ­ല­ബാ­റിൽ ഇ­പ്പോൾ എ­നി­ക്കു് നേ­രി­ട്ട­റി­വു­ള്ള കാ­ര്യം പറയാം: ഒരു മാ­തി­രി ഭേ­ദ­മാ­യി പ്ര­സം­ഗി­ക്കു­ന്ന സു­ന്നി മു­സ്ലീം പ­ണ്ഡി­ത­ന്റെ ഒരു ദി­വ­സ­ത്തെ കു­റ­ഞ്ഞ ചാർ­ജ്ജ് 100 ക.-​യാണു്. ഇ­ക്കൂ­ട്ട­ത്തിൽ ദിവസം 500 ക. ഫീസ് വാ­ങ്ങു­ന്ന ഒരു പ­ണ്ഡി­ത­നു­ണ്ടു്. അ­ദ്ദേ­ഹം പ­ള്ളി­യി­ലെ ഇ­മാം­സ്ഥാ­ന­വും മ­ത­പാ­ഠ­ശാ­ല­യി­ലെ അ­ദ്ധ്യാ­പ­ക­ന്റെ ജോ­ലി­യും രാ­ജി­വെ­ച്ചു് ഇ­പ്പോൾ ‘മു­ഴു­നേ­ര­പ്ര­സം­ഗ­ക­നാ’യി­രി­ക്കു­ക­യാ­ണു്. ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ദി­വ­സ­ത്തെ പ­രി­പാ­ടി കി­ട്ട­ണ­മെ­ങ്കിൽ മൂ­ന്നു മാസം മു­മ്പേ ബു­ക്ക് ചെ­യ്യ­ണം!

സാ­ഹി­ത്യ­പ്ര­സം­ഗ­കർ ഇ­തൊ­ക്കെ ക­ണ­ക്കി­ലെ­ടു­ത്തു് പ്ര­തി­ഫ­ല­ത്തി­ന്റെ വ­ഴി­ക്കു് ആ­ലോ­ചി­ക്കു­ന്ന­തു കൊ­ള്ളാം. പ്ര­സം­ഗ­ത്തി­ന്റെ ഗു­ണ­നി­ലാ­വാ­ര­വും പ്ര­യോ­ജ­ന­വും ഉ­റ­പ്പു­വ­രു­ത്തു­വാ­നു­ള്ള ഒരു വഴി അ­താ­ണു്. അ­പ്പോൾ നി­ല­വാ­രം കു­റ­ഞ്ഞ­വ­നു് പ്ര­സം­ഗി­ക്കാൻ അവസരം ല­ഭി­ക്കാ­തെ വരും; കാ­ശു­കൊ­ടു­ത്തു കേൾ­ക്കു­ന്ന പ്ര­സം­ഗ­ത്തി­ന്റെ നി­ല­വാ­ര­ത്തെ­പ്പ­റ്റി ശ്രോ­താ­ക്ക­ളും ആ­ലോ­ചി­ച്ചു തു­ട­ങ്ങും. മെ­ച്ച­പ്പെ­ട്ട പ്ര­സം­ഗ­കർ­ക്കു് നല്ല ശ്രോ­താ­ക്ക­ളെ കി­ട്ടും. എണ്ണം കു­റ­യു­ന്ന­തു­കൊ­ണ്ടു് അ­വ­രു­ടെ പ്ര­ക­ട­ന­ങ്ങൾ­ക്കു് ഗു­ണ­നി­ല­വാ­രം കൂടും. അ­ത്ത­രം പ്ര­സം­ഗ­ങ്ങൾ പി­ന്നീ­ടു് അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധീ­ക­രി­ക്കാൻ കൊ­ള്ളു­ന്ന­വ­യു­മാ­വും; ആ വ­ഴി­ക്കു് അതൊരു സാ­ഹി­ത്യ­സേ­വ­ന­മാ­യി­ത്തീ­രു­ക­യും ചെ­യ്യും. നേ­രം­പോ­ക്കിൽ­നി­ന്നു് സാ­ഹി­ത്യ­പ്ര­സം­ഗ­ത്തെ വീ­ണ്ടെ­ടു­ക്കു­വാ­നു­ള്ള ഇ­ത്ത­രം മാർ­ഗ്ഗ­ങ്ങ­ളെ­പ്പ­റ്റി പ്ര­സം­ഗ­കർ തന്നെ ആ­ലോ­ചി­ച്ചി­ല്ലെ­ങ്കിൽ ആ സാം­സ്കാ­രി­ക­രൂ­പം ഈ നാ­ട്ടിൽ കു­റ്റി­യ­റ്റു­പോ­വാൻ ഏ­റെ­ക്കാ­ലം വേ­ണ്ടി­വ­രി­ല്ല.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Vediyil Muzhangunna Vaakku (ml: വേ­ദി­യിൽ മു­ഴ­ങ്ങു­ന്ന വാ­ക്കു്).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Vediyil Muzhangunna Vaakku, എം. എൻ. കാ­ര­ശ്ശേ­രി, വേ­ദി­യിൽ മു­ഴ­ങ്ങു­ന്ന വാ­ക്കു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lena in interior, a painting by Theo van Doesburg (1883–1931). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.