SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Mansour_Ghandriz.jpg
Untitled by Mansour Ghandriz, a painting by Mansoor Ghandriz (1936–1966).
നാം നമ്മെ നേ­രി­ടും നേരം
ക­വി­ത­കൾ: കെ. ജി. എസ്, വായന: എൻ. അ­ജ­യ­കു­മാർ

കെ. ജി. എസ്. ക­വി­ത­കൾ 1969–2020 എന്ന പു­സ്ത­ക­ത്തി­നൊ­രു വായന.

I

അ­ര­നൂ­റ്റാ­ണ്ടാ­യി ക­വി­താ­ര­ച­ന­യിൽ ഏർ­പ്പെ­ട്ടു­പോ­രു­ന്ന മ­ല­യാ­ള­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ക­വി­യു­ടെ ര­ച­നാ­സ­ഞ്ച­യം ആ­വു­ന്ന­തു­പോ­ലെ അ­ടു­ത്തു­നി­ന്നു നോ­ക്കി­ക്കാ­ണാ­നു­ള്ള ശ്ര­മ­മാ­ണു് ഇവിടെ ന­ട­ത്തു­ന്ന­തു്. സ­മാ­ഹാ­ര­ങ്ങ­ളിൽ ചേർ­ത്ത കെ. ജി. എ­സ്സി­ന്റെ (കെ. ജി. ശ­ങ്ക­ര­പ്പി­ള­ള) ആ­ദ്യ­ക­വി­ത­യാ­യ ‘വൃ­ക്ഷം’ 1969-​ലാണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. അ­ക്കാ­ല­ത്തേ­താ­യി വേറെ അധികം ക­വി­ത­കൾ കാ­ണു­ന്നി­ല്ല. മാ­ത്ര­മ­ല്ല ആ­ദ്യ­കാ­ല­ത്തു് നീണ്ട ഇ­ട­വേ­ള­കൾ­ക്കി­ട­യി­ലാ­ണു് കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചു­വ­ന്ന­തു്. പി­ന്നെ­പ്പി­ന്നെ ക­വി­ത­ക­ളു­ടെ എ­ണ്ണ­വും വ്യാ­പ്തി­യും കൂ­ടി­വ­ന്നു. പ­ഠ­ന­ല­ക്ഷ്യ­ത്തോ­ടെ അവയെ ഒ­ന്നാ­കെ നോ­ക്കി­ക്കാ­ണു­മ്പോൾ ചില ത­രം­തി­രി­ക്ക­ലു­കൾ അഥവാ വർ­ഗീ­ക­ര­ണ­ങ്ങൾ ആ­വ­ശ്യ­മാ­യി വരും. അതു് എ­ല്ലാ­യ്പോ­ഴും കൃ­ത്യ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല. ഒരു ക­വി­ത­ത­ന്നെ ഒ­ന്നി­ലേ­റെ ഗ­ണ­ങ്ങ­ളിൽ ഉൾ­പ്പെ­ടു­ത്താ­വു­ന്ന­താ­യി എന്നു വരാം. അതേ സ്വാ­ഭാ­വി­ക­മാ­കൂ എ­ന്നും പറയണം. എ­ങ്കി­ലും ക­വി­ത­കൾ മ­ന­സ്സി­ലാ­ക്കു­ന്ന­തി­നു് വർ­ഗീ­ക­ര­ണം കു­റ­ച്ചൊ­ക്കെ ഗുണം ചെ­യ്യാ­തി­രി­ക്കി­ല്ല.

ആ­യി­ര­ത്തി തൊ­ള്ളാ­യി­ര­ത്തി അ­റു­പ­തു­ക­ളു­ടെ അ­വ­സാ­ന­മാ­കു­മ്പോ­ഴേ­ക്കും ആ­ധു­നി­ക­താ­വാ­ദ­ക­വി­ത­കൾ മ­ല­യാ­ള­ത്തിൽ അ­വ­ഗ­ണി­ക്കാൻ ക­ഴി­യാ­ത്ത വി­ധ­ത്തിൽ സ്ഥാ­ന­മു­റ­പ്പി­ച്ചി­രു­ന്നു. സാ­മൂ­ഹി­ക­പ്ര­ശ്ന­ങ്ങ­ളിൽ­നി­ന്നോ ‘പൊതു’വി­ഷ­യ­ങ്ങ­ളിൽ­നി­ന്നോ മെ­ല്ലെ ശ്ര­ദ്ധ­തി­രി­ച്ച്, അ­സ്തി­ത്വ­ത്തെ സം­ബ­ന്ധി­ക്കു­ന്ന ഉ­ത്ക­ണ്ഠ­ക­ളി­ലേ­ക്ക് ഉ­ന്മു­ഖ­മാ­കു­ന്ന ക­വി­ത­കൾ അ­ക്കാ­ല­ത്തു് ശ്ര­ദ്ധാർ­ഹ­ങ്ങ­ളാ­യി. കെ. ജി. എ­സ്സി­ന്റെ ആ­ദ്യ­കാ­ല­ക­വി­ത­ക­ളാ­യ ‘വൃ­ക്ഷം’, ‘ജ­ന്മ­രാ­ത്രി’ മു­ത­ലാ­യ­വ­യും അ­വ­യോ­ടു ചേർ­ന്നു­പോ­കു­ന്നു. തന്നെ മുൻ­നിർ­ത്തി­യു­ള്ള ചി­ന്ത­ക­ളാ­ണു് ആ ക­വി­ത­ക­ളെ­ന്നു സാ­മാ­ന്യ­മാ­യി പറയാം. വ്യ­ഥി­ത­മാ­യ ആ­ത്മാ­വി­ന്റെ ചി­ന്ത­ക­ളാ­ണ­വ. ‘വൃക്ഷ’ത്തിൽ ഒരു സ്വ­പ്ന­ത്തി­ന്റെ ന­ഷ്ട­മാ­യി, ‘ജ­ന്മ­രാ­ത്രി’യിൽ സ്വ­പ്ന­ങ്ങ­ളി­ല്ലാ­ത്ത രാ­ത്രി­യി­ലേ­ക്കു­ള്ള മ­ട­ക്ക­മാ­യി ഒക്കെ ആ വ്യഥ ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­ന്നു. ഇ­ന്നു് ഈ ക­വി­ത­കൾ വാ­യി­ക്കു­മ്പോൾ ര­ണ്ടു­മൂ­ന്നു കാ­ര്യ­ങ്ങൾ ശ്ര­ദ്ധ­യിൽ വരും. ഒ­ന്നു്, ഈ ക­വി­ത­ക­ളിൽ കാ­ണാ­വു­ന്ന ഞാൻ അഥവാ ആ­ത്മ­ബോ­ധം കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളിൽ ഉ­ട­നീ­ളം അ­ടി­ച്ച­ര­ടാ­യി പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. അതു് എ­ല്ലാ­യ്പ്പോ­ഴും പ്ര­ത്യ­ക്ഷ­മാ­ക­ണ­മെ­ന്നി­ല്ലെ­ന്നേ­യു­ള്ളൂ. ര­ണ്ടു്, ഇ­വ­യി­ലെ ഭാ­ഷ­യാ­ണു്. അ­തി­ന്റെ തു­ടർ­ച്ച­യ­ല്ല കെ. ജി. എ­സ്സി­ന്റെ പി­ല്ക്കാ­ല ക­വി­ത­ക­ളി­ലെ ഭാഷ. പക്ഷേ, രൂ­പ­ക­പ്ര­ധാ­ന­മാ­യ ഭാ­ഷ­യും സ­മ­സ്ത­പ­ദ­ങ്ങൾ­കൊ­ണ്ടു് ഒ­രു­ക്കു­ന്ന ശി­ല്പ­വും തു­ട­രു­ന്നു­ണ്ടു്. അ­വ­യു­ടെ ചേ­രു­വ­കൾ മാ­റു­ന്നു­ണ്ടെ­ന്നേ­യു­ള്ളു. മൂ­ന്നാ­മ­ത്തേ­തു് ഈ ക­വി­ത­ക­ളിൽ അ­നു­ഭ­വ­പ്പെ­ടു­ന്ന നി­ബി­ഡ­ത­യാ­ണു് (thickness). സ­ങ്ക­ല്പ­ന­ങ്ങൾ­കൊ­ണ്ടും അവയെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്ന ബിം­ബ­ങ്ങൾ­കൊ­ണ്ടും തി­ങ്ങി­യ ഭാ­ഷ­യാ­ണി­വ­യി­ലേ­തെ­ന്നു തോ­ന്നു­ന്നു. ഈ നി­ബി­ഡ­ത­യും കെ. ജി. എസ്. ക­വി­ത­ക­ളിൽ തു­ട­രു­ന്ന­താ­ണു്.

തന്റെ കാ­ല­ത്തോ­ടു തി­ക­ച്ചും ചേർ­ന്നു­പോ­കു­ന്ന ഒ­രാൾ­ക്ക് സ­മ­കാ­ലി­ക­നാ­കാൻ ക­ഴി­യി­ല്ലെ­ന്നും കാ­ല­ത്തോ­ടു് വി­മർ­ശ­നാ­ത്മ­ക­മാ­യ സ­മീ­പ­നം സ്വീ­ക­രി­ക്കാ­നാ­വു­ന്ന അകലം പാ­ലി­ക്കാൻ ക­ഴി­യു­മ്പോ­ഴാ­ണു് ഒരാൾ സ­മ­കാ­ലി­ക­നാ­കു­ന്ന­തെ­ന്നും ഉള്ള ആശയം അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ദ­ഗ­തി­ക­ളിൽ അ­ട­ങ്ങി­യി­ട്ടു­ണ്ടു്. കാ­ല­ത്തി­ന്റെ വെ­ളി­ച്ചം­കൊ­ണ്ടു് അ­ന്ധ­രാ­ക്ക­പ്പെ­ട്ട­വ­ര­ല്ല സ­മ­കാ­ലി­കർ.

ഈ ക­വി­ത­ക­ളു­ടെ നേർ­ത്തു­ടർ­ച്ച­യാ­ണു കെ. ജി. എ­സ്സി­ന്റെ പി­ന്നീ­ടു­ള്ള ക­വി­ത­ക­ളെ­ന്ന­ല്ല പ­റ­ഞ്ഞു­വ­രു­ന്ന­തു്. അവയിൽ തു­ട­രു­ന്ന­തെ­ന്നു ക­രു­താ­വു­ന്ന ചില ഘ­ട­ക­ങ്ങ­ളു­ണ്ടെ­ന്നു മാ­ത്രം. ഒരു തു­ടർ­ച്ച­യും നേർ­ത്തു­ടർ­ച്ച­യ­ല്ലെ­ന്നു­കൂ­ടി ആ­യി­രി­ക്കും ഇതു സൂ­ചി­പ്പി­ക്കു­ന്ന­തു്. ക­വി­ത­ന്നെ പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന­തു് ഈ ക­വി­ത­കൾ­ക്ക് പി­ല്ക്കാ­ല­ക­വി­ത­ക­ളോ­ടു­ള്ള വ്യ­ത്യാ­സ­ത്തി­നാ­ണു്. ഈ ക­വി­ത­കൾ എ­ഴു­തി­യ ആൾ പി­താ­ക്ക­ളു­ടെ­യോ പി­താ­മ­ഹ­ന്മാ­രു­ടെ­യോ കാ­ല­മാ­ണു കേ­ട്ട­തെ­ന്നും ‘ബംഗാൾ’ എ­ഴു­തി­യ­യാൾ സ്വ­ന്തം കാലം കേ­ട്ടു­വെ­ന്നും അ­ക­ത്തു­നി­ന്നു പു­റ­ത്തേ­ക്കു­ള്ള ദൂ­ര­മാ­ണ­വ ത­മ്മി­ലു­ള്ള­തെ­ന്നും എൻ. ശ­ശി­ധ­ര­നു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണ­ത്തിൽ കവി പ­റ­യു­ന്നു­ണ്ടു്. അതു ശ­രി­യു­മാ­ണു്. പക്ഷേ, മുൻ­സൂ­ചി­പ്പി­ച്ച­തു­പോ­ലെ ചില ബ­ന്ധ­ങ്ങൾ ഇ­പ്പോൾ കാ­ണാ­നാ­വു­മെ­ന്നു മാ­ത്രം.

II

അ­തെ­ന്താ­യാ­ലും കെ. ജി. എസ്. ക­വി­ത­ക­ളു­ടെ­യും ക­വി­ത­വാ­യ­ന­യു­ടെ­യും പ്ര­ധാ­ന­പ്പെ­ട്ട ഒരു ഘ­ട്ട­ത്തെ കു­റി­ക്കു­ന്ന­തു് ‘ബംഗാൾ’ ആ­ണെ­ന്ന­തി­നു സം­ശ­യ­മി­ല്ല. മ­ല­യാ­ള­ത്തി­ലെ ക­വി­ത­വാ­യ­ന­ക്കാർ കെ. ജി. എ­സ്സി­നെ ശ്ര­ദ്ധി­ച്ചു­തു­ട­ങ്ങി­യ­തും ‘ബംഗാൾ’ മു­ത­ലാ­വ­ണം. എ­ന്നാൽ ഈ ക­വി­ത­യു­ടെ ര­ച­ന­യ്ക്കു മു­മ്പു­ള്ള രണ്ടു ക­വി­ത­കൾ ഒരു പ­ഠി­താ­വി­നെ സം­ബ­ന്ധി­ച്ച് ശ്ര­ദ്ധി­ക്കേ­ണ്ട­വ­യാ­ണു്. ‘വൃ­ക്ഷം’ മു­ത­ലാ­യ ക­വി­ത­ക­ളിൽ പ്ര­ധാ­ന­മാ­യി­രു­ന്ന ആ­ത്മ­ബോ­ധ­ത്തെ­ക്കു­റി­ച്ച് സൂ­ചി­പ്പി­ച്ചി­രു­ന്ന­ല്ലോ. അതിനെ വ­ലി­ച്ചു­പു­റ­ത്തി­ട്ടു് വി­മർ­ശ­നാ­ത്മ­ക­മാ­യി, നി­സ്സം­ഗ­മാ­യി നോ­ക്കി­ക്കാ­ണു­ന്ന ക­വി­ത­യാ­യി ‘ഞാൻ’ എന്ന രചനയെ സ­മീ­പി­ക്കാം. പ­രി­വേ­ഷ­ങ്ങ­ളൊ­ന്നു­മി­ല്ലാ­ത്ത ഞാൻ ആണു് അ­തി­ലു­ള്ള­തു്. എ­ങ്കി­ലും അ­തു­ണ്ടു്. ‘ച­രി­ത്രം’ എന്ന ക­വി­ത­യിൽ ച­രി­ത്ര­ത്തെ­യും സ­മ­കാ­ലി­ക­ത­യെ­യും ബ­ന്ധി­പ്പി­ക്കാ­നും സ­മ­കാ­ലി­ക­ത­യു­ടെ ധർമം നിർ­വ­ചി­ക്കാ­നു­മു­ള്ള ശ്ര­മ­മു­ണ്ടു്.

സ­മ­കാ­ലി­ക­ത എന്ന സ­ങ്ക­ല്പ­നം കെ. ജി. എസ്. ക­വി­ത­ക­ളു­ടെ അ­പ­ഗ്ര­ഥ­ന­ത്തിൽ സു­പ്ര­ധാ­ന­സ്ഥാ­നം വ­ഹി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­ക­ളെ­ല്ലാം­ത­ന്നെ ഒ­രർ­ഥ­ത്തിൽ സ­മ­കാ­ലി­കാ­നു­ഭ­വ­ങ്ങ­ളോ­ടു­ള്ള നേ­രി­ട­ലു­ക­ളാ­ണെ­ന്നു പറയാം. സ­മ­കാ­ലി­ക­ത­യെ ആ­ഴ­ത്തിൽ അ­നു­ഭ­വി­ക്കു­ന്ന­തും രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു­മാ­ണു് എല്ലാ മി­ക­ച്ച ര­ച­ന­ക­ളു­മെ­ന്ന­തു­കൊ­ണ്ടു് ഈ പ്ര­സ്താ­വ­ന­യിൽ അ­തി­വ്യാ­പ്തി­ദോ­ഷ­മു­ണ്ടെ­ന്നു പ­റ­യാ­വു­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് സ­മ­കാ­ലി­ക­ത­യെ ഇവിടെ സ­വി­ശേ­ഷ­മാ­യി മ­ന­സ്സി­ലാ­ക്ക­ണം. ‘എ­ന്താ­ണു സ­മ­കാ­ലി­ക­ത?’ (‘What is Contemporary?’ What is an Apparatus? എന്ന പു­സ്ത­ക­ത്തിൽ) എന്ന ലേ­ഖ­ന­ത്തിൽ ജോർ­ജി­യോ അ­ഗം­ബെൻ സ­മ­കാ­ലി­ക­ത­യെ­പ്പ­റ്റി ആ­ഴ­ത്തിൽ ചി­ന്തി­ച്ചി­ട്ടു­ണ്ടു്. തന്റെ കാ­ല­ത്തോ­ടു തി­ക­ച്ചും ചേർ­ന്നു­പോ­കു­ന്ന ഒ­രാൾ­ക്ക് സ­മ­കാ­ലി­ക­നാ­കാൻ ക­ഴി­യി­ല്ലെ­ന്നും കാ­ല­ത്തോ­ടു് വി­മർ­ശ­നാ­ത്മ­ക­മാ­യ സ­മീ­പ­നം സ്വീ­ക­രി­ക്കാ­നാ­വു­ന്ന അകലം പാ­ലി­ക്കാൻ ക­ഴി­യു­മ്പോ­ഴാ­ണു് ഒരാൾ സ­മ­കാ­ലി­ക­നാ­കു­ന്ന­തെ­ന്നും ഉള്ള ആശയം അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ദ­ഗ­തി­ക­ളിൽ അ­ട­ങ്ങി­യി­ട്ടു­ണ്ടു്. കാ­ല­ത്തി­ന്റെ വെ­ളി­ച്ചം­കൊ­ണ്ടു് അ­ന്ധ­രാ­ക്ക­പ്പെ­ട്ട­വ­ര­ല്ല സ­മ­കാ­ലി­കർ. അ­തി­നു് അ­നു­വ­ദി­ക്കാ­തെ ആ വെ­ളി­ച്ച­ത്തി­ലെ നി­ഴ­ലു­ക­ളെ കാണാൻ, അ­വ്യ­ക്ത­ത മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന­വ­രാ­ണു്. സ്വ­ന്തം കാ­ല­ത്തു­നി­ന്നു­വ­രു­ന്ന അ­ന്ധ­കാ­ര­ത്തി­ന്റെ രേ­ഖ­ക­ളാൽ ബാ­ധി­ക്ക­പ്പെ­ടു­ന്ന­വ­നാ­ണു സ­മ­കാ­ലി­ക­നെ­ന്നും അ­ഗം­ബെൻ പ­റ­യു­ന്നു. ഇ­ത്ത­ര­ത്തിൽ സ­മ­കാ­ലി­ക­മാ­ണു കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ. അ­തോ­ടൊ­പ്പം ഭാ­ഷ­യും വി­ഷ­യ­വും പ്ര­ത്യ­ക്ഷ­ത­ല­ത്തിൽ തന്നെ സ­മ­കാ­ലി­കാ­നു­ഭ­വ­ങ്ങ­ളു­ടെ­യോ സം­ഭ­വ­ങ്ങ­ളു­ടെ­യോ സൂ­ച­ന­കൾ ഉൾ­ക്കൊ­ള്ളു­ന്ന­തി­നെ­ക്കൂ­ടി ഇവിടെ ആ വാ­ക്കു­കൊ­ണ്ടു് ഉ­ദ്ദേ­ശി­ക്കു­ന്നു­ണ്ടു്. ന­മ്മു­ടെ ക­വി­താ­സ­ങ്ക­ല്പ­ത്തിൽ ഇതത്ര സാ­ധാ­ര­ണ­മാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല; തീ­രെ­യി­ല്ലെ­ന്ന­ല്ല. ഭൂ­ത­കാ­ല­വും പ­രോ­ക്ഷ­ത­യു­മാ­ണു് ക­വി­താ­ചി­ത്ര­നിർ­മാ­ണ­ത്തി­നു സ്പൃ­ഹ­ണീ­യ­ങ്ങ­ളാ­യ ഭി­ത്തി­കൾ എ­ന്നു് ദു­ര­വ­സ്ഥ­യു­ടെ മു­ഖ­വു­ര­യിൽ കു­മാ­ര­നാ­ശാൻ പ­റ­ഞ്ഞി­ട്ടു­ള്ള­തു പ്ര­സി­ദ്ധ­മാ­ണ­ല്ലോ. ആ­ശാ­ന്റെ­ത­ന്നെ ഇ­ത­ര­കൃ­തി­കൾ അ­ങ്ങ­നെ­യു­ള്ള­വ­യാ­ണു്. ആ ധാരണ ത­ത്കാ­ലം മാ­റ്റി­വ­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ദു­ര­വ­സ്ഥ എ­ഴു­തു­ന്ന­തു് ഉ­ത്കൃ­ഷ്ട­മാ­യ ഒരു ധർ­മാ­ദർ­ശ­ത്തെ പു­ര­സ്ക­രി­ച്ചാ­ണെ­ന്നും ഓർ­ക്ക­ണം.

ന­മ്മു­ടെ പ­ഴ­യ­കാ­ല­ക­വി­ത­ക­ളിൽ പ­ല­തി­ലും ഭൂ­ത­കാ­ല­ത്വ­ത്തി­ന്റെ­യോ പ­രോ­ക്ഷ­ത­യു­ടെ­യോ അ­നു­ഭ­വം കൊ­ണ്ടു­വ­രു­ന്ന­തു് വി­ഷ­യ­പ­ര­മാ­യി ഭ­ക്തി­യോ­ടു­ള്ള അ­ടു­പ്പം­കൊ­ണ്ടും ഭാ­ഷാ­പ­ര­മാ­യി സ­ങ്കേ­ത­ബ­ദ്ധ­വും അ­ല­ങ്കാ­ര­സ­ഹി­ത­വു­മാ­യ അ­വ­ത­ര­ണം കൊ­ണ്ടു­മാ­ണു്. ഭ­ക്തി­യെ­ന്ന­തു­കൊ­ണ്ടു് പു­രാ­ണ­ങ്ങ­ളു­ടെ­യോ ഇ­തി­ഹാ­സ­ങ്ങ­ളു­ടെ­യോ ഇ­തി­വൃ­ത്ത­ങ്ങൾ പ്രാ­ദേ­ശി­ക­മാ­യ ആ­വ­ശ്യ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ ആ­വി­ഷ്ക­രി­ക്കു­ന്ന­തി­നെ­യാ­ണു് ത­ത്കാ­ലം അർ­ഥ­മാ­ക്കു­ന്ന­തു്.

ഈ സ്വ­ഭാ­വം പാടെ മാ­റി­ത്തീ­രു­ന്ന­തു് ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തോ­ടെ­യാ­ണു്. ആ­ധു­നി­ക­മാ­യ ലോ­ക­ബോ­ധ­വും കാ­വ്യ­ബോ­ധ­വും പ്ര­ധാ­ന­മാ­യി­ത്തു­ട­ങ്ങി­യ­തോ­ടെ. പ്ര­ത്യ­ക്ഷ­ത­ല­ത്തിൽ­ത്ത­ന്നെ വൈ­യ­ക്തി­കാ­നു­ഭ­വ­ങ്ങൾ­ക്കു കൈ­വ­രു­ന്ന പ്രാ­ധാ­ന്യ­മാ­ണു് ഇ­തി­ന്റെ മു­ഖ്യ­ഘ­ട­കം. ക­വി­ത്ര­യ­ത്തി­ന്റെ­യും അ­ക്കാ­ല­ത്തെ മ­റ്റു് പ്ര­ധാ­ന­ക­വി­ക­ളു­ടെ­യും ക­വി­ത­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്ക­പ്പെ­ട്ട­തും കാ­ല്പ­നി­ക­മെ­ന്നു മ­ന­സ്സി­ലാ­ക്കി­വ­രു­ന്ന­തു­മാ­യ ആ അ­നു­ഭ­വ­സാ­ക­ല്യ­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു ക­ട­ക്കേ­ണ്ട­തി­ല്ല. കാരണം അതു ന­മ്മു­ടെ സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യി­ക്ക­ഴി­ഞ്ഞു. ഇം­ഗ്ലീ­ഷി­ലെ റൊ­മാൻ­റി­ക് സാ­ഹി­ത്യ­വു­മാ­യു­ള്ള, മു­ഖ്യ­മാ­യും ക­വി­ത­യു­മാ­യു­ള്ള പ­രി­ച­യം ന­മ്മു­ടെ കാ­ല്പ­നി­ക­ത­യെ നിർ­ണ­യി­ക്കു­ന്ന­തിൽ പ­ങ്കു­വ­ഹി­ച്ചി­ട്ടു­ണ്ടെ­ന്നു വ­ന്നാ­ലും, ആ സ്വാ­ധീ­ന­ത്തെ­ക്കാൾ ആ­ഴ­ത്തി­ലു­ള്ള അ­ഴി­ച്ചു­പ­ണി­ക­ളാ­ണു് അ­ക്കാ­ല­യ­ള­വിൽ മ­ല­യാ­ള­ക­വി­ത­യിൽ ന­ട­ന്ന­തു്. പല നി­ല­ക­ളി­ലു­ള്ള, സർ­വ­തോ­മു­ഖ­മാ­യ എ­ന്നു­ത­ന്നെ പറയാം അല്പം അ­തി­ശ­യോ­ക്തി ഉ­ണ്ടാ­വു­മെ­ങ്കി­ലും, സ്വാ­ത­ന്ത്ര്യ­ബോ­ധ­മാ­ണു് ആ ക­വി­ത­ക­ളെ നിർ­ണ­യി­ച്ച­തു്. അതു് പല ദി­ശ­ക­ളി­ലേ­ക്ക് ക­വി­ത­യെ തു­റ­ന്നു­വി­ട്ടു. സാ­മൂ­ഹി­ക­വും സാ­മു­ദാ­യി­ക­വു­മാ­യ അ­സ്വാ­ത­ന്ത്ര്യ­ങ്ങ­ളെ പു­തു­താ­യി ആർ­ജി­ച്ച വ്യ­ക്തി­ബോ­ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നേ­രി­ടു­ന്ന ക­വി­ത­കൾ­ക്കും അതിൽ പ്ര­ധാ­ന­സ്ഥാ­ന­മു­ണ്ടു്. ദു­ര­വ­സ്ഥ­യിൽ പ­രി­ച­രി­ക്ക­പ്പെ­ടു­ന്ന സ­മ­കാ­ലി­ക­ത­യ്ക്ക് ആ­ധു­നി­ക­ക­വി­താ­ധാ­ര­ക­ളിൽ ചി­ല­തി­നോ­ടും ചാർ­ച്ച­യു­ണ്ടു്.

ക­ല­യു­ടെ സ്വ­ത­ന്ത്ര­സ്വ­ഭാ­വ­മാ­ണു് സാ­മൂ­ഹി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യ യാ­ഥാർ­ഥ്യ­ങ്ങ­ളു­ടെ ആ­ഴ­ത്തി­ലു­ള്ള ആ­വി­ഷ്കാ­ര­മാ­വു­ന്ന­തു് എ­ന്നി­രി­ക്കെ സ­മ­കാ­ലി­ക­സം­ഭ­വ­ങ്ങ­ളെ മുൻ­നിർ­ത്തു­ന്ന തരം ക­വി­ത­ക­ളെ ന­മു­ക്കെ­ങ്ങ­നെ സ­മീ­പി­ക്കാം? പ­റ­യ­പ്പെ­ടു­ന്ന സം­ഭ­വ­ങ്ങ­ള­ല്ല അവിടെ പ്ര­ധാ­നം. കവിത എന്ന നി­ല­യിൽ അ­വ­യ­ല്ല ന­മ്മു­ടെ ശ്ര­ദ്ധ ആ­കർ­ഷി­ക്കു­ന്ന­തും. അ­തേ­സ­മ­യം ആ സം­ഭ­വ­ങ്ങ­ളു­ടെ സ­ന്ദർ­ഭം പ്ര­ധാ­ന­മാ­ണു­താ­നും. വി­ഷ­യ­ത്തെ­ക്കാൾ ആ­വി­ഷ്ക­ര­ണ­രീ­തി­യു­ടെ സ­വി­ശേ­ഷ­ത­കൾ അവയെ സ­മ­കാ­ലി­ക­മാ­ക്കു­ന്ന­തിൽ വ­ഹി­ക്കു­ന്ന പ­ങ്കെ­ന്തു?

സത്യം മൂർ­ത്ത­മാ­ണു് (Truth is concrete) എ­ന്ന­തു് ബ്രെ­ഹ്തി­ന്റെ പ്ര­സി­ദ്ധ­മാ­യ ഒ­രാ­ശ­യ­മാ­ണു്. ഇ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്ന ക­ലാ­ദർ­ശ­ന­മാ­യി­രി­ക്കാം സ­മ­കാ­ലി­ക­ത്വ­മു­ള്ള വി­ഷ­യ­ങ്ങ­ളു­ടെ അ­വ­ത­ര­ണ­ത്തിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. അതു് കാ­വ്യ­ഭാ­ഷ­യെ പുതിയ രീ­തി­യിൽ സ­മീ­പി­ക്കാൻ പ്രേ­രി­പ്പി­ക്കും. പ­ര­മ്പ­രാ­ഗ­ത കാ­വ്യ­ഭാ­ഷ­യി­ലേ­തു­പോ­ലു­ള്ള പ്ര­വർ­ത്ത­ന­ങ്ങൾ­ക്ക് അവിടെ ഇടം കു­റ­യും. ഭാ­ഷ­യി­ലും ഒ­രു­ത­രം മൂർ­ത്ത­ത പ്ര­ധാ­ന­മാ­കും. അതു് ഒ­രർ­ഥ­ത്തിൽ വാ­ക്കു­കൾ­ക്കും പ്ര­യോ­ഗ­ങ്ങൾ­ക്കും ബിം­ബ­സ്വ­ഭാ­വം ന­ല്കും. അ­താ­ണു് വാ­യ­ന­യിൽ സ­ഞ്ചാ­ര­സാ­ധ്യ­ത ന­ല്കു­ന്ന­തു്. കു­ടി­യൊ­ഴി­ക്ക­ലി­ലോ ‘ബം­ഗാ­ളി’ലോ കാ­ണു­ന്ന­തു­പോ­ലു­ള്ള സ­മ­കാ­ലി­ക­ത്വ­പ­രി­ച­ര­ണ­മ­ല്ല ആ­ധു­നി­കാ­ന­ന്ത­ര­കാ­ല­ത്തെ പല ക­വി­ത­ക­ളി­ലു­മു­ള്ള­തു്. ഒ­രു­ത­രം ദൈ­നം­ദി­ന­ത്വം അവിടെ പ്ര­ധാ­ന­മാ­വു­ന്നു. അ­വ­യു­ടെ വാ­യ­ന­യി­ലും സത്യം മൂർ­ത്ത­മാ­ണു് എന്ന ബ്രെ­ഹ്തി­ന്റെ ആ­ശ­യ­ത്തി­നു പ്ര­സ­ക്തി­യു­ണ്ടെ­ന്നും തോ­ന്നു­ന്നു. എ­ന്താ­യാ­ലും കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളിൽ ഈ മൂർ­ത്ത­ത പ്ര­ധാ­ന­മാ­ണു്.

വി­പ്ല­വം എന്ന സ്വ­പ്നം

കെ. ജി. എ­സ്സി­ന്റെ ആ­ദ്യ­കാ­ല­ക­വി­ത­ക­ളിൽ കണ്ട നി­ബി­ഡ­ത ഭാ­ഷാ­പ­ര­മാ­യും സ­ങ്ക­ല്പ­ന­പ­ര­മാ­യും ഒ­രു­ത­രം മൂർ­ത്ത­ത­യി­ലേ­ക്കു മു­റു­കു­ക­യാ­ണു് അ­ടു­ത്ത ഘ­ട്ട­ത്തിൽ. ‘ച­രി­ത്രം’ എന്ന ക­വി­ത­യിൽ ച­രി­ത്ര­ത്തെ­യും സ­മ­കാ­ലി­ക­ത­യെ­യും ചേർ­ത്തു­വ­ച്ചു ചി­ന്തി­ക്കാ­നു­ള്ള ശ്ര­മ­മു­ണ്ടെ­ന്നു പ­റ­ഞ്ഞ­ല്ലോ. ച­രി­ത്ര­മെ­ന്ന­തി­നെ­ക്കാൾ മി­ത്തു­ക­ളു­ടെ അ­ഗാ­ധ­വും വി­ശാ­ല­വു­മാ­യ ലോ­ക­ത്തെ സ­മ­കാ­ലി­ക­സ­മ­സ്യ­ക­ളു­ടെ അ­വ­ത­ര­ണ­ത്തി­നു സ്വീ­ക­രി­ക്കു­ന്ന ക­വി­ത­ക­ളാ­ണു ‘ബംഗാൾ’ ഉൾ­പ്പെ­ടെ­യു­ള്ള­വ. മി­ത്തു­ക­ളു­ടെ ഉ­പ­യോ­ഗം ന­മ്മു­ടെ ആ­ധു­നി­ക­താ­വാ­ദ ക­വി­ത­ക­ളിൽ പ്ര­ധാ­നം­ത­ന്നെ­യാ­ണു്. ഒ­രു­പ­ക്ഷേ, തൊ­ട്ടു­മു­മ്പു­ള്ള കാ­ല­ത്തെ ക­വി­ത­ക­ളി­ലെ­ക്കാൾ.

ഇ­ന്ത്യ­യെ ഏ­റെ­ക്കു­റെ ഒ­ന്നി­ച്ചെ­ടു­ത്തു കാ­ണു­ന്ന രീതി ഇ­ക്കാ­ല­ത്തെ ക­വി­ത­ക­ളി­ലു­ണ്ടു്. സ്വാ­ത­ന്ത്ര്യ­ത്തി­നു­ശേ­ഷം ആ സ­ങ്ക­ല്പ­ത്തി­നു വി­ള്ള­ലു­കൾ വീ­ണു­തു­ട­ങ്ങി­യെ­ങ്കി­ലും, ചോർ­ച്ച­യു­ള്ള കൈ­കൾ­കൊ­ണ്ടെ­ങ്കി­ലും അതിനെ ചേർ­ത്തു­നിർ­ത്താ­നു­ള്ള ശ്രമം ഇവിടെ കാണാം. അതു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അർ­ത്ഥ­ങ്ങ­ളെ പ്ര­ശ്ന­വ­ത്ക­രി­ച്ചു­കൊ­ണ്ടാ­ണു­താ­നും. ച­രി­ത്രാ­ഖ്യാ­ന­ത്തി­നും മു­മ്പു­ള്ള മി­ത്തു­ക­ളെ­യാ­ണു് ഏ­കീ­ക­ര­ണോ­പാ­ധി­യാ­യി സ്വീ­ക­രി­ക്കു­ന്ന­തെ­ന്ന­താ­ണു ശ്ര­ദ്ധാർ­ഹം.

ഉ­ദാ­ര­മാ­ന­വ­വാ­ദ­ത്തിൽ അ­ധി­ഷ്ഠി­ത­വും നെ­ഹ്റു­വി­യൻ എന്നു സാ­മാ­ന്യ­മാ­യി പ­റ­യാ­വു­ന്ന­തു­മാ­യ രാ­ഷ്ട്ര­സ­ങ്ക­ല്പം സ്വാ­ത­ന്ത്ര്യം കി­ട്ടി ര­ണ്ടു­പ­തി­റ്റാ­ണ്ടാ­യ­തോ­ടെ കൂ­ടു­തൽ വി­മർ­ശ­ന­വി­ധേ­യ­മാ­യി. ഈ വി­മർ­ശ­ന­ത്തി­ന്റെ ഒരു മൂർ­ത്ത­രൂ­പം 1968-ൽ ബം­ഗാ­ളിൽ പൊ­ട്ടി­പ്പു­റ­പ്പെ­ടു­ക­യും അ­ചി­രേ­ണ ഇ­ന്ത്യ­യിൽ പല സ്ഥ­ല­ങ്ങ­ളി­ലും പ്രാ­യോ­ഗി­ക­രൂ­പ­ത്തി­ലോ അ­തി­നെ­ക്കാൾ ആ­ശ­യ­രൂ­പ­ത്തി­ലോ പ്ര­ച­രി­ക്കു­ക­യും ചെയ്ത ന­ക്സൽ­വാ­ദ­മാ­ണു്. വലിയ മാ­റ്റ­ങ്ങൾ കൊ­ണ്ടു­വ­രാൻ ക­ഴി­ഞ്ഞു­വെ­ന്നു പ­റ­യാ­നാ­വി­ല്ലെ­ങ്കി­ലും ആ­ശ­യ­പ­ര­മാ­യ ഒരു പു­തു­കാ­ലാ­വ­സ്ഥ സൃ­ഷ്ടി­ക്കു­ന്ന­തിൽ അതു് നി­സ്സാ­ര­മ­ല്ലാ­ത്ത പ­ങ്കു­വ­ഹി­ച്ചി­ട്ടു­ണ്ടു്. എം. ഗോ­വി­ന്ദ­ന്റെ ‘ഇനി ഇവിടെ നി­ന്നു് എ­ങ്ങോ­ട്ടു്?’ എന്ന ലേ­ഖ­ന­ത്തി­ലെ ചില സൂ­ച­ന­കൾ ഇവിടെ ഓർ­ക്കാ­വു­ന്ന­താ­ണു്. ‘എ­ന്തും ഭ­വി­ക്കാം ഭ­യ­ങ്ക­രം ബം­ഗാ­ളിൽ എ­ങ്കി­ലോ ഒ­ന്നു­മേ സം­ഭ­വി­ക്കു­ന്നീ­ല’ എന്ന ത­പൻ­ദാ­സി­ന്റെ വരികൾ ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടാ­ണു് ആ ലേഖനം തു­ട­ങ്ങു­ന്ന­തു്. ബം­ഗാ­ളി­ലെ ‘വി­ശ­ക്കു­ന്ന തലമുറ’യുടെ പ്ര­തി­നി­ധി­യാ­യി­രു­ന്നു ആ കവി. ആ തലമുറ അ­സ്ത­മി­ച്ചെ­ങ്കി­ലും രാ­ജ്യ­ത്തു­ട­നീ­ളം വി­ശ­പ്പു് പ­ണ്ട­ത്തെ­ക്കാൾ രൂ­ക്ഷ­വും ഭ­യാ­ന­ക­വു­മാ­യി അ­വ­ശേ­ഷി­ക്കു­ന്നു, ഒ­ന്നും സം­ഭ­വി­ക്കു­ന്നു­മി­ല്ല. 1974-ൽ മ­ല­യാ­ള­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഈ ലേഖനം അതേ വർഷം അ­ദ്ദേ­ഹം എ­ഡി­റ്റു് ചെയ്ത Poetry and Renaissance എന്ന ഗ്ര­ന്ഥ­ത്തിൽ ചേർ­ത്ത ഇം­ഗ്ലീ­ഷ്ലേ­ഖ­ന­ത്തി­ന്റെ വി­വർ­ത്ത­ന­മാ­ണു്. പല നി­ല­യ്ക്കും ശ്ര­ദ്ധേ­യ­മാ­യ ആ ലേ­ഖ­ന­ത്തിൽ, പ­രി­വർ­ത്ത­ന­ത്തി­ന്റെ അ­നി­വാ­ര്യ­ത­യും എ­ന്നാൽ അതു സം­ഭ­വി­ക്കാ­ത്ത­തി­ലു­ള്ള വീർ­പ്പു­മു­ട്ട­ലും അ­ന്ന­ത്തെ ഇ­ന്ത്യ­യു­ടെ വൈ­കാ­രി­ക­കാ­ലാ­വ­സ്ഥ­യാ­യി ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­താ­ണു് ഈ സ­ന്ദർ­ഭ­ത്തിൽ പ്ര­സ­ക്തം. അ­തു­പോ­ലെ ന­ക്സൽ­ക­ലാ­പ­ത്തെ ശൈ­വ­ത­ന്ത്ര­ത്തി­ന്റെ ര­ണ്ടാം ഉ­രുൾ­പൊ­ട്ട­ലാ­യി വ്യാ­ഖ്യാ­നി­ച്ചി­ട്ടു­ള്ള­തും. ആ വി­പ്ല­വ­മാർ­ഗ­ത്തിൽ ക­ലർ­ന്ന മ­ത­ത്തി­ന്റെ സൂ­ച­ന­കൾ അ­ദ്ദേ­ഹം പ്ര­ധാ­ന­മാ­യി പ­രി­ഗ­ണി­ക്കു­ന്നു­ണ്ടു്. വി­പ്ല­വ­ത്തി­നു മാ­ന­സി­ക­സ­ജ്ജീ­ക­ര­ണം ന­ട­ത്താൻ പ്രാ­പ്ത­രെ­ന്നു് ആ ലേഖനം കാ­ണു­ന്ന കവികൾ മി­ത്തു­ക­ളെ പ­രി­ഗ­ണി­ക്കേ­ണ്ട­തി­ലേ­ക്കു­കൂ­ടി ഈ വീ­ക്ഷ­ണം വി­രൽ­ചൂ­ണ്ടു­ന്നു­ണ്ടു്. ഈ വീ­ക്ഷ­ണം ഇ­ക്കാ­ല­ത്തെ കെ. ജി. എസ്. ക­വി­ത­കൾ പ­ഠി­ക്കു­ന്ന­തി­ലും പ്ര­സ­ക്ത­മാ­ണെ­ന്നു തോ­ന്നു­ന്നു.

എ­ന്താ­യാ­ലും എ­ഴു­പ­തു­ക­ളു­ടെ ആ­രം­ഭ­ത്തിൽ എ­ഴു­തി­യ­തും കെ. ജി. എ­സ്സി­നെ ശ്ര­ദ്ധാർ­ഹ­നാ­ക്കി­യ­തു­മാ­യ ക­വി­ത­ക­ളിൽ ഇ­ന്ത്യൻ അ­വ­സ്ഥ­യി­ലെ ഈ വീർ­പ്പു­മു­ട്ട­ലും അതിനു രൂപം ന­ല്കു­ന്ന­തിൽ മി­ത്തു­ക­ളു­ടെ ഉ­പ­യോ­ഗ­വും ആ­ഴ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടെ­ന്ന­തി­നു സം­ശ­യ­മി­ല്ല. ഇ­തി­ഹാ­സ­സ­ന്ദർ­ഭ­ങ്ങ­ളെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും പുതിയ അർഥം നല്കി വ്യാ­ഖ്യാ­നി­ച്ചു­കൊ­ണ്ടാ­ണു് ‘അ­യോ­ധ്യ’, ‘ബംഗാൾ’ മു­ത­ലാ­യ ക­വി­ത­ക­ളിൽ ഈ പ്ര­വർ­ത്ത­നം ന­ട­ത്തു­ന്ന­തു്. ‘അ­യോ­ധ്യ’യിൽ ഊർ­മി­ള­യോ­ടു സം­സാ­രി­ക്കു­ന്ന സ്വരം ആ­രു­ടേ­താ­യി­രി­ക്കും? ഊർ­മി­ള­യു­ടെ ചു­ണ്ടും മു­ല­ക­ളും ക­ണ്ണും വ­സ­ന്ത­ത്തെ­ക്കു­റി­ച്ചു­ള്ള തേ­ങ്ങ­ലു­ക­ളും വീ­ണ്ടും മ­റ­ക്കേ­ണ്ടി­വ­ന്നി­രി­ക്കു­ന്നു എ­ന്നു് അ­വ­സാ­നം പ­റ­യു­ന്ന­തിൽ­നി­ന്നു് അതു് വി­ട്ടു­പോ­കു­ന്ന ല­ക്ഷ്മ­ണ­ന്റേ­താ­ണെ­ന്ന സൂചന കി­ട്ടും. പക്ഷേ, ആ വി­ട്ടു­പോ­ക്ക് രാ­മ­നോ­ടു­ള്ള—അ­ധി­കാ­ര­ത്തോ­ടു­ള്ള—വി­ധേ­യ­ത്വ­ത്തി­ലേ­ക്ക­ല്ല. കാ­ല­ത്തി­ന്റെ ആ­സ­ന്ന­മാ­യ പ­രി­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചു­ള്ള അനേകം സൂ­ച­ന­കൾ ക­വി­ത­യി­ലു­ണ്ടു്.

‘ഗ്രാ­മ­ങ്ങ­ളിൽ­നി­ന്നു ക­രി­മ്പൂ­ച്ച­കൾ

ന­ഗ­ര­ങ്ങ­ളെ വ­ള­ഞ്ഞു­തു­ട­ങ്ങി­യി­രി­ക്കു­ന്നു.

വി­ഡ്ഢി­യാ­യ ആ ചൈ­ന­ക്കാ­രൻ വൃ­ദ്ധ­ന്റെ

പി­ന്മു­റ­ക്കാ­രു­ണ്ടാ­ക്കു­ന്ന ഭൂ­ക­മ്പ­ങ്ങ­ളിൽ/

കു­ല­പർ­വ­ത­ങ്ങൾ കു­ലു­ങ്ങി­ത്താ­ണു­തു­ട­ങ്ങി­യി­രി­ക്കു­ന്നു’

മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ നക്സൽ കാ­ല­ബോ­ധ­ത്തി­ന്റെ വാ­ച്യ­മാ­യ ആ­വി­ഷ്ക­ര­ണം ത­ന്നെ­യാ­യി ഇന്നു മ­ന­സ്സി­ലാ­ക്കാം. ഈ കാ­ല­മാ­റ്റ­ത്തിൽ അ­ധി­കാ­രി­കൾ അ­നു­ഭ­വി­ക്കു­ന്ന വി­ഹ്വ­ല­ത­യും പൗ­രോ­ഹി­ത്യ­ത്തി­നു് അതിനെ ത­ണു­പ്പി­ക്കാ­നാ­വി­ല്ലെ­ന്ന തി­രി­ച്ച­റി­വും (‘വ­സി­ഷ്ഠ­ന്റെ വെ­ള്ള­ത്താ­ടി­പോ­ലെ­യു­ള്ള കാലം ഇനി വ­രി­ല്ല…’) രാ­മാ­യ­ണ­സ­ന്ദർ­ഭ­ത്തെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും പു­തു­ക്കു­ന്നു. അ­ടി­പ­റി­ഞ്ഞു­പോ­കു­ന്ന അ­ധി­കാ­ര­ത്തി­ന്റെ വി­ഹ്വ­ല­ത ഊർ­മി­ള­യോ­ടു സം­സാ­രി­ക്കു­ന്ന ഈ സ്വ­ര­ത്തി­നി­ല്ല. തി­രി­ച്ച­റി­യു­ന്ന­തി­ന്റെ ഇ­രു­ത്തം ഉ­ണ്ടു­താ­നും. സാ­ക്ഷി­ത്വ­മാ­ണി­വി­ടെ­യു­ള്ള­തെ­ന്നു തോ­ന്നു­ന്നു.

അ­യോ­ധ്യ­പോ­ലെ ബം­ഗാ­ളും സ്ഥ­ല­മാ­ണു്. പ­രി­വർ­ത്ത­നാ­നു­ഭ­വ­ത്തി­ന്റെ, കാ­ഴ്ച­യു­ടെ കേ­ന്ദ്രം അ­താ­ണു്. ‘അ­യോ­ധ്യ’യിൽ രാ­മാ­യ­ണ­മെ­ന്ന­പോ­ലെ ‘ബം­ഗാ­ളി’ൽ മ­ഹാ­ഭാ­ര­തം അ­ന്തർ­പാ­ഠ­മാ­യി വർ­ത്തി­ക്കു­ന്നു.

‘വി­പ്ല­വ­പൂർ­വ­കാ­ലം ഉ­പ­രി­വർ­ഗ­ത്തി­ന്റെ സി­ര­ക­ളിൽ

ആ­ത്മ­ശൈ­ഥി­ല്യ­ത്തി­ന്റെ വിഷം നി­റ­യ്ക്കു­ന്നു.

അവരെ വേ­ഗം­വേ­ഗം അ­ന്ധ­രാ­ക്കു­ന്നു’

എന്ന ചീന കവി ലൂ­ഷു­ണി­ന്റെ വാ­ക്യ­ങ്ങൾ ക­വി­ത­യു­ടെ തു­ട­ക്ക­ത്തിൽ ഉ­ദ്ധ­രി­ക്കു­ന്നു­ണ്ടു്. അ­തി­ന്റെ ഒ­രർ­ത്ഥം സ­മ­കാ­ല­ത്തെ വി­പ്ല­വ­പൂർ­വ­കാ­ല­മാ­യി നിർ­വ­ചി­ക്കു­ന്നു­വെ­ന്നും അ­ന­ന്ത­ര­കാ­ലം വി­പ്ല­വ­ത്തി­ന്റേ­താ­ണെ­ന്ന ശു­ഭ­സൂ­ച­ന അതിൽ ഉ­ള്ള­ട­ങ്ങി­യി­ട്ടു­ണ്ടെ­ന്നു­മാ­ണു്. അതു് നി­ശ്ച­യ­മാ­യും ന­ക്സൽ­ക­ലാ­പ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു­താ­നും. ധൃ­ത­രാ­ഷ്ട്ര­നെ­യാ­ണു് അ­ധി­കാ­രി­ക­ളു­ടെ ആ­ന്ധ്യ­വും ഭയവും അ­വ­ത­രി­പ്പി­ക്കാൻ കവി തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തു്. മ­ഹാ­ഭാ­ര­ത­ത്തി­ന്റെ ഒരു സ­വി­ശേ­ഷ­ത പല ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ­യും കാ­ഴ്ച­പ്പാ­ടി­ലൂ­ടെ ഭാ­ര­ത­ക­ഥ­യെ ന­മു­ക്കു വാ­യി­ക്കു­ക­യും വ്യാ­ഖ്യാ­നി­ക്കു­ക­യും ചെ­യ്യാ­മെ­ന്ന­താ­ണു്.

‘ഈ മഹാസംശയത്തിങ്കലെന്തെ-​

നി­ക്കൊ­ത്തൊ­രു­ത്ത­രം

ഓർ­ത്തീ­ടു­മ്പോൾ കു­രു­ക്കൾ­ക്കു

നാശമേ കാ­ണ്മ­തു­ള്ളു ഞാൻ’

ഉ­ദ്യോ­ഗ­പർ­വ­ത്തിൽ ഉൾ­പ്പെ­ട്ട യാ­ന­സ­ന്ധി­പർ­വ­ത്തിൽ വ­ന­ത്തി­ലേ­ക്കോ­ടി­ച്ച പാ­ണ്ഡ­വ­ന്മാ­രു­ടെ ക­രു­ത്തി­നു മു­മ്പിൽ ത­ങ്ങൾ­ക്കു നാ­ശ­മേ­യു­ണ്ടാ­കൂ എ­ന്നു് ധൃ­ത­രാ­ഷ്ട്രൻ ആ­വർ­ത്തി­ച്ചു പ­റ­യു­ന്ന­തി­നി­ട­യി­ലാ­ണു് ഈ ശ്ലോ­കം വ­രു­ന്ന­തു്. ഇതു് കാ­ല­ത്തി­ന്റെ ‘മാറ്റ’മെന്ന സ്വ­ഭാ­വ­മാ­ണെ­ന്നും ഈ ച­ക്ര­നേ­മി ക്ര­മ­ത്തിൽ­നി­ന്നു് ആർ­ക്കും ഒ­ഴി­യാ­നാ­വി­ല്ലെ­ന്നും ഞാൻ ചാവാൻ ഇ­നി­യെ­ന്താ­ണൊ­രു വ­ഴി­യെ­ന്നും കൂടി അവിടെ ധൃ­ത­രാ­ഷ്ട്രൻ ചി­ന്തി­ക്കു­ന്നു­ണ്ടു്. ലോഭം കൊ­ണ്ടു് അ­ധി­കാ­രം കൈ­യ­ട­ക്കി­യ വർ­ഗ­ത്തി­ന്റെ ഭീ­തി­യാ­യി ക­വി­ത­യിൽ ഇതു വി­ക­സി­ക്കു­ന്നു. ക­വി­ത­യിൽ ഉ­ട­നീ­ളം ധൃ­ത­രാ­ഷ്ട്രൻ മാ­ത്ര­മേ സം­സാ­രി­ക്കു­ന്നു­ള്ളു. പക്ഷേ, അതു് ത­ന്നോ­ടെ­ന്ന­തു­പോ­ലെ സ­ഞ്ജ­യ­നോ­ടു­മാ­ണു്. ആ സ­ഞ്ജ­യൻ ‘പാ­ട്ടു­കൊ­ണ്ടു ചൂ­ട്ടു­കെ­ട്ടി രാ­ജാ­ക്ക­ന്മാ­രു­ടെ മു­ഖ­ത്തു കു­ത്ത­ണ­മെ­ന്നു് ’ പ്ര­സം­ഗി­ച്ച­വ­നാ­ണു് എ­ന്ന­തു വ്യ­ത്യാ­സം. അ­ങ്ങ­നെ ധൃ­ത­രാ­ഷ്ട്ര­നു് പുതിയ കാ­ല­ത്തെ കാഴ്ച കാ­ണി­ച്ചു­കൊ­ടു­ത്ത ക­ണ്ണാ­ണു്.

മ­ഹാ­ഭാ­ര­ത­ത്തി­ലെ രാ­ജ്യ­ഭ്ര­ഷ്ട­രാ­യ പാ­ണ്ഡ­വ­രു­ടെ സ്ഥാ­ന­ത്തു് ക­രി­യി­ല­പോ­ലെ നി­സ്സാ­ര­മാ­യി കി­ട­ക്കു­ക­യും അവസരം വ­രു­മ്പോൾ ചു­ഴ­ലി­യാ­യി രൂ­പാ­ന്ത­രം പ്രാ­പി­ച്ച് എ­ല്ലാം ന­ശി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന, ‘കെ­ടു­തി­കൾ പെ­റ്റു­കൂ­ട്ടു­ന്ന വി­ശ­പ്പി­ന്റെ ത­ള്ള­പ്പി­ശാ­ചി’നെ­യാ­ണു കാ­ണി­ച്ചു­ത­രു­ന്ന­തു്. ഒ­രി­ക്കൽ വീ­ണ­ടി­ഞ്ഞ അവ ചു­ഴ­ലി­യു­ടെ ശി­ഖ­ര­ങ്ങ­ളിൽ വീ­ണ്ടും വി­രി­യു­ക­യും അ­ഗ്നി­പൂ­ത്തു് ഭയം വീശി വൃ­ക്ഷാ­സു­ര­നാ­യി വി­പ­ത്തു­കാ­യ്ക്കു­ക­യും സർ­ക്കാ­രി­ന്റെ ക്ലോ­ക്കു­കൾ വെ­ട്ടി­പ്പൊ­ളി­ക്കു­ക­യും ചെ­യ്യു­മെ­ന്നു­ള്ള സൂചന കാ­ല­ത്തി­ന്റെ അ­ടി­യോ­ടെ­യു­ള്ള മാ­റ്റ­ത്തെ പ്ര­തീ­ക്ഷി­ക്കു­ന്നു. ഈ യാ­ഥാർ­ഥ്യം ധൃ­ത­രാ­ഷ്ട്ര­നെ, അ­ധി­കാ­രി­ക­ളെ, ഒ­ളി­ച്ചോ­ടാ­നാ­ണു പ്രേ­രി­പ്പി­ക്കു­ന്ന­തു്:

‘സ്വ­ന്തം ഉടൽ വി­ട്ടു വേറെ ഒരഭയം’,

‘ഞാൻ മ­റ്റൊ­രാ­ളാ­യി­രു­ന്നെ­ങ്കിൽ’

എ­ന്നൊ­ക്കെ­യാ­ണു ധൃ­ത­രാ­ഷ്ട്ര­ന്റെ ചിന്ത. ഇതു് അ­ധി­കാ­രം ന­ഷ്ട­പ്പെ­ടു­മെ­ന്നു ഭീ­തി­യു­ള്ള­വ­രു­ടെ­യെ­ന്ന­പോ­ലെ, ഒരു മ­ധ്യ­വർ­ഗ­ത്തി­ന്റെ­യും കാ­ഴ്ച­യാ­ണു്.

പല മാ­ന­ങ്ങ­ളും ക­ല്പി­ക്കാ­വു­ന്ന ധൃ­ത­രാ­ഷ്ട്ര­ന്റെ ആ­ന്ധ്യ­മാ­ണു് യു­ദ്ധ­ത്തി­ന്റെ­യും കൗ­ര­വ­രു­ടെ പ­രി­പൂർ­ണ­നാ­ശ­ത്തി­ന്റെ­യും കാ­ര­ണ­മെ­ന്നു് ഒ­രു­ത­ര­ത്തിൽ പ­റ­യാ­മെ­ങ്കിൽ ഇവിടെ ആ അ­ന്ധ­ത­യു­ടെ സു­ര­ക്ഷി­ത­ത്വം ന­ഷ്ട­പ്പെ­ട്ട ധൃ­ത­രാ­ഷ്ട്ര­നെ­യാ­ണു കാ­ണി­ച്ചു­ത­രു­ന്ന­തു്. അന്ധത ഉ­ത്ത­മ­ക­വ­ച­മ­ല്ലാ­താ­യി എന്നു ധൃ­ത­രാ­ഷ്ട്രൻ­ത­ന്നെ തി­രി­ച്ച­റി­യു­ന്നു­ണ്ടു്. അ­ന്ധ­ത­യ­ല്ല കാ­ഴ്ച­യാ­ണു്, അ­റി­വാ­ണു് ഇവിടെ ധൃ­ത­രാ­ഷ്ട്ര­നെ അ­സ്വ­സ്ഥ­നാ­ക്കു­ന്ന­തു്. താൻ വെ­യി­ലിൽ കെ­ട്ടി­യി­ട­പ്പെ­ട്ട­വ­നും സ്വാ­ത­ന്ത്ര്യം മോ­ഷ്ടി­ക്ക­പ്പെ­ട്ട­വ­നു­മാ­ണെ­ന്നും ഇ­രു­ട്ടി­നെ­ക്കാൾ വ്യാ­ഖ്യാ­ന­ദു­ഷ്ക­രം ഈ വെ­യിൽ­ത്തീ­യാ­ണെ­ന്നും ഇവിടെ ഓരോ അ­ണു­വും ഓരോ സൂ­ര്യ­നാ­യി തന്നെ ദ­ഹി­പ്പി­ക്കു­ന്നു­വെ­ന്നും ധൃ­ത­രാ­ഷ്ട്രൻ പ­റ­യു­ന്നു­ണ്ട­ല്ലോ. പ്ര­കാ­ശം കൊ­ണ്ടു­ണ്ടാ­കു­ന്ന ആ­ന്ധ്യ­ത്തി­ന്റെ രൂ­പ­ക­ങ്ങ­ളാ­ണി­വ.

‘ബം­ഗാ­ളി’ന്റെ തു­ടർ­ച്ച­യാ­യി വാ­യി­ക്കാ­വു­ന്ന ക­വി­ത­യാ­ണു് ‘ആ­ന­ന്ദൻ’. രാ­മാ­യ­ണ­ത്തി­ന്റെ­യും ഭാ­ര­ത­ത്തി­ന്റെ­യും അ­ന്തർ­പാ­ഠ­സ്ഥ­ല­ങ്ങ­ളിൽ­നി­ന്നു് ബു­ദ്ധ­ന്റെ സ്ഥ­ല­കാ­ല­ങ്ങൾ സൂ­ചി­പ്പി­ക്കു­ന്ന ഒ­ന്നി­ലേ­ക്ക് മാ­റു­ന്നു. ഇ­തി­ഹാ­സ­ങ്ങ­ളു­ടെ ബൃ­ഹ­ത്പാ­ഠ­ങ്ങ­ളെ പു­തു­ക്കു­ന്ന­തു­പോ­ലെ ഇവിടെ ബൗ­ദ്ധ­പാ­ഠ­ങ്ങ­ളെ പു­തു­ക്കു­ന്നു. ബൗ­ദ്ധ­മാർ­ഗ­ത്തി­ന്റെ വി­മർ­ശ­നം ഇതിൽ പ്ര­ക­ടം­ത­ന്നെ­യാ­ണു്. പി­ല്ക്കാ­ല­ത്തു് കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളിൽ ബു­ദ്ധൻ ധാ­രാ­ളം വ­രു­ന്നു­ണ്ടെ­ങ്കി­ലും ഈ വി­മർ­ശ­ന­സ്വ­രം ഇ­തേ­യ­ള­വിൽ അ­വ­യി­ലി­ല്ല.

ബു­ദ്ധ­ശി­ഷ്യ­നാ­യ ആ­ന­ന്ദൻ ഇവിടെ ന­ഗ­ര­വാ­സി­യും ക­മ്പ­നി­യു­ട­മ­യു­മാ­ണു്. അ­യാ­ളു­ടേ­തു് സു­ര­ക്ഷി­ത­മാ­യ യാ­ത്ര­യു­മാ­ണു്. ക­മ്പ­നി­ഷെ­യ­റു­കൾ യ­ശോ­ധ­ര­യ്ക്കു കൊ­ടു­ത്തി­ട്ടാ­ണു് യാത്ര. അതു് പു­തി­യ­പു­തി­യ മി­ഥ്യ­ക­ളി­ലേ­ക്കാ­ണു­താ­നും. തൃ­ഷ്ണ­കൾ­ക്കും തൃ­ഷ്ണ­യാ­യ തൃഷ്ണ, ക­ണ്ണി­ന്റെ ക­ണ്ണി­നും ക­ണ്ണാ­യ ക­ണ്ണു്, ആ­കാ­ശ­ത്തി­നു മീ­തെ­യു­ള്ള ജലം മു­ത­ലാ­യി ആ­ന­ന്ദൻ തേ­ടു­ന്ന­തൊ­ക്കെ മി­ഥ്യ­ത­ന്നെ. ഹ­രി­നാ­മ­കീർ­ത്ത­ന­ത്തി­ലെ വ­രി­യും ആ പ­ന്തി­യിൽ­ത്ത­ന്നെ­യാ­ണു്. ആ­ന­ന്ദ­ന്റെ യാ­ത്ര­യെ ബി­സി­ന­സു് യാ­ത്ര­യെ­ന്നു­ത­ന്നെ വി­ശേ­ഷി­പ്പി­ക്കു­ന്നു­മു­ണ്ടു്. പക്ഷേ, ക­ണ­ക്കു­കൂ­ട്ടി­യു­ള്ള ഈ യാത്ര സു­ര­ക്ഷി­ത­മ­ല്ലാ­താ­കു­ന്ന കാ­ല­സ­ന്ധി­യാ­ണു് മറ്റു രണ്ടു ക­വി­ത­ക­ളി­ലു­മെ­ന്ന­പോ­ലെ ഈ ക­വി­ത­യി­ലും ചി­ത്രീ­ക­രി­ക്കു­ന്ന­തു്.

ക­ണ­ക്കു­കൂ­ട്ടി­യു­ള്ള ഈ യാ­ത്ര­യിൽ ആ­ന­ന്ദൻ തേ­ടി­വ­ന്ന വാ­ഴ­ക്കു­ല, പേ­ട­മാൻ മു­ത­ലാ­യ­വ­യൊ­ന്നും ഗ്രാ­മ­ത്തി­ലി­ല്ല എന്ന പ്ര­തി­രോ­ധ­ത്തി­ന്റെ സ്വരം അയാളെ ജ­ന്മി­യു­ടെ­യും രാ­ജാ­വി­ന്റെ­യും സ്ഥാ­ന­ത്തി­രു­ത്തു­ന്നു. ഇ­നി­യു­ള്ള­തു് ക­വി­ത­യു­ടെ ര­ണ്ടാം ഭാ­ഗ­മാ­ണെ­ന്നു് പ­ഠ­ന­സൗ­ക­ര്യ­ത്തി­നു­വേ­ണ്ടി പറയാം. വാ­ഴ­ക്കു­ല­യു­ടെ­യും മ­റ്റും പ­രാ­മർ­ശ­ത്തി­ലൂ­ടെ സാ­ഹി­ത്യ­ത്തിൽ­നി­ന്നും വി­ശ്വാ­സ­ങ്ങ­ളിൽ­നി­ന്നും മ­റ്റു­മു­ള്ള ചി­ഹ്ന­ങ്ങൾ ഉ­പ­യോ­ഗി­ച്ച് ഒരു ച­രി­ത്ര­കാ­ലം മു­ഴു­വ­നേ മു­മ്പിൽ കൊ­ണ്ടു­വ­രു­ന്നു. ചി­ഹ്ന­ങ്ങൾ ഒരു വലിയ മ­ഞ്ഞു­ക­ട്ട­യു­ടെ മു­കൾ­വ­ശം­പോ­ലെ­യാ­ണു്. ഈ ചി­ഹ്ന­ങ്ങൾ മ­നു­ഷ്യ­സ­മൂ­ഹ­ത്തെ ഒ­ന്ന­ട­ങ്കം രണ്ടു വർ­ഗ­മാ­യി തി­രി­ക്കു­ന്നു­ണ്ടു്. ഞങ്ങൾ എന്ന നി­സ്വ­രും വാ­ഴ­ക്കു­ല തേ­ടി­വ­ന്ന ജന്മി, പേ­ട­മാ­നി­നെ നാ­യാ­ടി­വ­ന്ന രാ­ജാ­വു് എന്നീ ഉ­ള്ള­വ­രും. ഈ നി­ല­യി­ലു­ള്ള വർ­ഗ­വീ­ക്ഷ­ണം കെ. ജി. എ­സ്സി­ന്റെ അ­ക്കാ­ല­ത്തെ ക­വി­ത­ക­ളിൽ പ്ര­ധാ­ന­വു­മാ­ണ­ല്ലോ.

ഇ­പ്പോൾ ആ­ന­ന്ദ­നെ നേ­രി­ടു­ന്ന­തു് ആ ഐ­തി­ഹ്യ­കാ­ല­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­മ­ല്ല, വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ മൂർ­ത്ത­യാ­ഥാർ­ഥ്യ­മാ­ണു്. ക­യ­റൂ­രി­പ്പോ­യ പോ­രൻ­കാ­ള, ദാ­സ്യം മറന്ന പേ­പ്പ­ട്ടി, ഇ­രു­കൈ­യി­ലും വാ­ളു­ള്ള കാ­ട്ടു­പോ­ത്തു്, ഭാരം ചു­മ­ക്കാ­ത്ത­വ­രെ ക­ല്ലെ­റി­യു­ന്ന ഭ്രാ­ന്തൻ എന്നീ സൂ­ച­ന­ക­ളാ­ണു് വാ­ഴ­ക്കു­ല­യ്ക്കും പേ­ട­മാ­നി­നും എ­തിർ­വ­ശ­ത്തു­ള്ള­തു്. അവയെ ആ­ന­ന്ദ­ന്റെ ‘വേദം കൊ­ണ്ടു് ത­ള­യ്ക്കാ­നാ’വി­ല്ല­താ­നും. വാ­സ്ത­വ­ത്തിൽ ഐ­തി­ഹ്യ­കാ­ല­ത്തെ­യെ­ന്ന­പോ­ലെ വർ­ത്ത­മാ­ന­കാ­ല­ത്തെ അ­വ­ത­രി­പ്പി­ക്കു­ന്ന­തും രൂ­പ­ക­ങ്ങൾ­കൊ­ണ്ടാ­ണു്. അതു് ക­ണി­ശ­മാ­യ നി­ല­പാ­ടു് അ­വ­ത­രി­പ്പി­ക്കു­ന്നു. ഇ­പ്പോൾ ഇതിൽ ല­ളി­ത­വ­ത്ക­ര­ണം തോ­ന്നി­യേ­ക്കാം. അ­ന്ന­ത്തെ സ്ഥി­തി അ­താ­വ­ണ­മെ­ന്നു­മി­ല്ല.

ഐ­തി­ഹ്യ­കാ­ല­വും വർ­ത്ത­മാ­ന­കാ­ല­വും ക­ഴി­ഞ്ഞ് കവിത ഇനി ഭൂ­ഗർ­ഭ­ത്തി­ലേ­ക്കു നോ­ക്കു­ക­യാ­ണു്: ‘ഒരടി മ­ണ്ണു­മാ­റ്റു­ക, നി­ല­വ­റ­യി­ലേ­ക്കു­ണർ­ന്നു നോ­ക്കു­ക’. അവിടെ കാ­ണു­ന്ന­തു് ഇ­ന്ത്യ­യു­ടെ ച­രി­ത്ര­മാ­ണു്; സ­മീ­പ­കാ­ല­ച­രി­ത്രം. വെ­ടി­യേ­റ്റു ചി­ത­റി­പ്പോ­യ ഗാ­ന്ധി­യു­ടെ ഓരോ തു­ണ്ടും ഓരോ വെ­ള്ള­പ്രേ­ത­മാ­ണെ­ന്നും പാലം ക­ട­ക്കു­മ്പോൾ ഒന്നു മ­റ്റൊ­ന്നി­നെ കാ­യ­ലി­ലേ­ക്കു ത­ള്ളി­യി­ടു­ന്നു­വെ­ന്നും പ­റ­യു­ന്ന­തി­ലൂ­ടെ ഗാ­ന്ധി­യൻ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ വി­പ­രി­ണാ­മ­ങ്ങൾ വെ­ളി­വാ­ക്കു­ന്നു. വീ­ണ്ടും ഒരടി മ­ണ്ണു­കൂ­ടി മാ­റ്റു­മ്പോൾ കാ­ണു­ന്ന ആ­ന­ന്ദ­ന്റെ അ­നി­യ­ന്മാർ എ­ലി­ക­ളാ­യി രൂപം മാറി ധാ­ന്യ­ങ്ങൾ ന­ശി­പ്പി­ക്കു­ന്ന­വ­രാ­ണു്. ഭ­ക്ഷ­ണം ന­ശി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല, ഭാ­വി­യു­ടെ മൂ­ശ­യാ­യ വി­ദ്യാ­ഭ്യാ­സ­ത്തെ മ­ലി­ന­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു—ഭീ­ക­ര­ചി­ല­ന്തി­യാ­യി സ്കൂ­ളി­ന്റെ മോ­ന്താ­യ­ത്തിൽ പ­റ്റി­ക്കൂ­ടു­ന്നു. കു­ട്ടി­ക­ളു­ടെ തലയിൽ നി­ര­ന്ത­രം മൂ­ത്രി­ക്കു­ന്ന­തു­കൊ­ണ്ടു് അ­വ­രു­ടെ ത­ല­ച്ചോർ കടും മ­ഞ്ഞ­യിൽ ര­ക്ത­വി­ഭ്ര­മ­മു­ള്ള രൂ­ക്ഷ­പു­ഷ്പ­ങ്ങ­ളാ­യി പൂ­ത്തി­റ­ങ്ങു­ന്നു. മു­മ്പു് ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ­യെ­ന്ന­പോ­ലെ, ഇവിടെ തു­ട­രു­ന്ന കൊ­ളോ­ണി­യൽ അ­ധി­കാ­ര­ത്തി­ന്റെ­യും വി­മർ­ശ­ന­മു­ണ്ടു്. അ­വി­ടെ­നി­ന്നും കു­ഴി­ച്ചു­പോ­കു­മ്പോൾ ച­ണ്ഡാ­ലി­യു­ടെ പ­ത­റു­ന്ന കാ­ല­ടി­യും ആ­ന­ന്ദ­ന്റെ ‘ച­തി­നി­റ­ഞ്ഞ മൗ­ന­വും’ കാ­ണു­ന്നു.

പല നി­ല­ക­ളി­ലു­ള്ള, സർ­വ­തോ­മു­ഖ­മാ­യ എ­ന്നു­ത­ന്നെ പറയാം അല്പം അ­തി­ശ­യോ­ക്തി ഉ­ണ്ടാ­വു­മെ­ങ്കി­ലും, സ്വാ­ത­ന്ത്ര്യ­ബോ­ധ­മാ­ണു് ആ ക­വി­ത­ക­ളെ നിർ­ണ­യി­ച്ച­തു്. അതു് പല ദി­ശ­ക­ളി­ലേ­ക്ക് ക­വി­ത­യെ തു­റ­ന്നു­വി­ട്ടു. സാ­മൂ­ഹി­ക­വും സാ­മു­ദാ­യി­ക­വു­മാ­യ അ­സ്വാ­ത­ന്ത്ര്യ­ങ്ങ­ളെ പു­തു­താ­യി ആർ­ജി­ച്ച വ്യ­ക്തി­ബോ­ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നേ­രി­ടു­ന്ന ക­വി­ത­കൾ­ക്കും അതിൽ പ്ര­ധാ­ന­സ്ഥാ­ന­മു­ണ്ടു്.

ഇ­ങ്ങ­നെ സ­മീ­പ­സ്ഥ­വും വി­ദൂ­ര­സ്ഥ­വു­മാ­യ ച­രി­ത്ര­ത്തി­ന്റെ വി­ചാ­ര­ണ­യിൽ­നി­ന്നു് ‘വർ­ത്ത­മാ­ന­ത്തി­ന്റെ പ്രളയ’ത്തി­ലേ­ക്കു ക­ട­ക്കു­ന്നു. നി­ന്റെ അ­ര­യാ­ലി­ല­യും പേ­ട­ക­വും വി­ദൂ­ര­ഭൂ­ത­ഭാ­വി­ക­ളിൽ മാ­ത്രം. ര­ണ്ടു­ത­രം മ­താ­ത്മ­ക­വി­മോ­ച­ന­ബിം­ബ­ങ്ങൾ (അരയാലില-​കൃഷ്ണൻ; പേടകം-​നോഹ). ആ­ന­ന്ദ­നെ ഇ­വ­യോ­ടു സ­മീ­ക­രി­ക്കു­ന്ന­തി­ലൂ­ടെ ബൗ­ദ്ധ­വി­മോ­ച­ക­സ­ങ്ക­ല്പ­ത്തെ­യും ഈ ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങ­ളു­ടെ ഭാ­ഗ­മാ­ക്കു­ന്നു; അ­ല്ലെ­ങ്കിൽ അ­തു­പോ­ലെ­യാ­ക്കു­ന്നു. സാ­ധാ­ര­ണ മ­നു­ഷ്യ­രു­ടെ രൂ­ക്ഷ­വർ­ത്ത­മാ­ന­ത്തിൽ­നി­ന്നും യാ­ഥാർ­ഥ്യ­ത്തിൽ­നി­ന്നും അ­ക­ലെ­യാ­ണു് എ­ന്നും മ­താ­ത്മ­ക­വി­മോ­ച­ന­ത്തി­ന്റെ മാർഗം. അതു് വർ­ത്ത­മാ­ന­ത്തെ തൊ­ടു­ന്നി­ല്ല എന്നു ഭാവം. ഭാ­വ­ന­യിൽ പ­ണി­യു­ന്ന സ്വർ­ഗ­മാ­ണ­തി­ന്റേ­തു്. പ്ര­വർ­ത്തി­ക്കു­ന്ന കവിത വർ­ത്ത­മാ­ന­ത്തെ പ്ര­ധാ­ന­മാ­ക്കു­ന്നു. ഒരേ അർ­ഥ­മു­ള്ള മു­ക്തി­യെ­യും മോ­ച­ന­ത്തെ­യും കവിത വ്യ­ത്യ­സ്ത­വി­വ­ക്ഷ­ക­ളിൽ അ­വ­ത­രി­പ്പി­ക്കു­ന്ന­തു ശ്ര­ദ്ധി­ക്കു­ക. നി­ന്റെ മു­ക്തി­ഗാ­ഥ മ­ര­ണ­ത്തി­ലേ­ക്ക്. ഉ­ള്ള­വർ­ക്ക് മോ­ക്ഷ­മാ­ണ­തു്. നി­സ്വർ­ക്കാ­ക­ട്ടെ മൃ­ത്യു­സ­മാ­ന­മാ­യ ജീ­വി­ത­ത്തിൽ­നി­ന്നു് യഥാർഥ ജീ­വി­ത­ത്തി­ലേ­ക്കു­ള്ള മോ­ച­ന­മാ­ണു വേ­ണ്ട­തു്. മ­താ­ത്മ­ക­മാ­യ മോ­ക്ഷ­സ­ങ്ക­ല്പ­ത്തി­ന്റെ വി­മർ­ശ­ന­വും രാ­ഷ്ട്രീ­യ­മാ­യ വി­മോ­ച­ന­മാർ­ഗ­ത്തി­ന്റെ ഉ­റ­പ്പി­ക്ക­ലു­മാ­ണി­തു്. ആ വി­മോ­ച­നം ‘തി­രു­നെ­റ്റി­യിൽ ചോ­പ്പൻ ന­ക്ഷ­ത്രം’ ഉ­ള്ള­വ­രി­ലൂ­ടെ­യെ­ന്ന തീർ­പ്പി­ലെ­ത്തു­ന്ന­തു് ഇ­പ്പോൾ ല­ളി­ത­വ­ത്കൃ­ത­മെ­ന്നു തോ­ന്നാം.

ന­ക്സൽ­ബാ­രി­ക­ലാ­പം ഒരു സാം­സ്കാ­രി­ക­സ്വാ­ധീ­ന­മാ­യി­രു­ന്ന കാ­ല­ത്തെ ക­വി­ത­കൾ എന്ന നി­ല­യിൽ ഇവ മൂ­ന്നു­മാ­ണു് പ്ര­ധാ­ന­മാ­യി പ­രി­ഗ­ണി­ക്കേ­ണ്ട­തു്. മൂർ­ത്ത­ത, വ്യ­ക്ത­ത, നി­ല­പാ­ടു­ക­ളി­ലെ കണിശത എ­ന്നി­വ ഈ ക­വി­ത­ക­ളു­ടെ മു­ഖ്യ­സ്വ­ഭാ­വ­ങ്ങ­ളാ­ണു്. മി­ത്തി­ക്ക­ലും ച­രി­ത്ര­പ­ര­വു­മൊ­ക്കെ­യാ­യ ഭൂ­ത­കാ­ല­ങ്ങ­ളി­ലേ­ക്ക് വേർ­പ്പ­ടർ­ച്ച­യു­ള്ള വർ­ത്ത­മാ­ന­കാ­ല­മാ­ണു് ഇ­വ­യി­ലേ­തു്. ഈ വേർ­പ്പ­ടർ­ച്ച­യാ­ണു് ഇ­പ്പോൾ സ­വി­ശേ­ഷം ശ്ര­ദ്ധേ­യ­മാ­യി­ത്തോ­ന്നു­ന്ന­തു്. അതു് പല നി­ല­ക­ളിൽ കെ. ജി. എ­സ്സി­ന്റെ പി­ല്ക്കാ­ല­ക­വി­ത­ക­ളിൽ വി­ക­സി­ക്കു­ന്നു­ണ്ടു്. ഇ­വ­യി­ലെ വി­മോ­ച­ന­സ­ങ്ക­ല്പം ഇ­പ്പോൾ ഉ­പ­രി­പ്ല­വ­മാ­യി തോ­ന്നു­മെ­ന്ന­തിൽ സം­ശ­യ­മി­ല്ല. പക്ഷേ, അ­ന്ന­ത്തെ നേ­രി­ട­ലി­ന്റെ രേ­ഖ­യാ­ണ­തു്. സ­മൂ­ഹ­പ്ര­ക്രി­യ­യോ­ടു­ള്ള പ­രി­ഗ­ണ­ന­യും ശ്ര­ദ്ധ­യു­മാ­ണു് ഉ­പ­രി­പ്ല­വ­ത­യ്ക്ക­പ്പു­റം ഈ ക­വി­ത­ക­ളി­ലു­ള്ള­തു്. ആ വ­ഴി­ക­ളി­ലൂ­ടെ നടന്ന അ­നു­ഭ­വ­മു­ള്ള­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് വി­ശാ­ല­മാ­യ ഒരു രാ­ഷ്ട്രീ­യ­വി­വേ­ക­മാ­യി പി­ല്ക്കാ­ല­ക­വി­ത­ക­ളിൽ ഈ ബോധം പ­രി­വർ­ത്തി­ക്കു­ന്ന­തു്. അതിൽ ഈ പ­ഴ­യ­കാ­ല­ത്തോ­ടു­ള്ള വി­മർ­ശ­ന­മു­ണ്ടു്. മാ­റി­നി­ന്നു നോ­ക്കു­ന്ന­യാ­ളു­ടെ വി­മർ­ശ­ന­മ­ല്ല, മു­ഴു­കി­യ­യാ­ളു­ടെ വി­മർ­ശ­നം.

1972, 1973 വർ­ഷ­ങ്ങ­ളി­ലാ­ണു് ഈ ക­വി­ത­ക­ളു­ടെ രചന. ഇതേ കാ­ല­ത്തു­ത­ന്നെ എ­ഴു­തി­യ മ­റ്റു­ചി­ല ക­വി­ത­ക­ളിൽ ഇ­തി­ഹാ­സ­ത്തി­ന്റെ­യോ മി­ത്തി­ന്റെ­യോ സൂ­ച­ന­ക­ളി­ല്ല. പ­രി­വർ­ത്ത­ന­ത്തെ സം­ബ­ന്ധി­ക്കു­ന്ന സൂ­ച­ന­കൾ കൂ­ടു­തൽ സ­മ­കാ­ലി­ക­ത്വ­മു­ള്ള വി­വ­ര­ണ­ങ്ങ­ളി­ലൂ­ടെ­യാ­ണു് ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. അ­ങ്ങ­നെ ആ­ലോ­ചി­ച്ചാൽ പി­ല്ക്കാ­ല­ത്തു് കെ. ജി. എ­സ്സിൽ ഇ­തി­ഹാ­സ­സ­ന്ദർ­ഭ­ങ്ങ­ളെ ഈ തോതിൽ ഉ­പാ­ധി­യാ­ക്കു­ന്ന ക­വി­ത­കൾ ഒ­ന്നും­ത­ന്നെ­യി­ല്ലെ­ന്നും സ­മ­കാ­ലി­കാ­നു­ഭ­വ­ങ്ങ­ളെ സൂ­ക്ഷ്മ­നി­രീ­ക്ഷ­ണം ചെ­യ്തു് അവയെ ധ്വ­നി­ശി­ല്പ­ങ്ങ­ളാ­ക്കു­ന്ന ക­വി­ത­കൾ ഏ­റു­ന്നു­വെ­ന്നും കാണാം. എ­ന്നാൽ ബു­ദ്ധ­നി­ലേ­ക്ക് പി­ന്നീ­ടും സ­ഞ്ചാ­ര­മു­ണ്ടു്. അഹല്യ മു­ത­ലാ­യ­വ­യും സൂ­ച­ക­ങ്ങ­ളെ­ന്ന നി­ല­യ്ക്ക് വ­രു­ന്നി­ല്ലെ­ന്നി­ല്ല.

ആ­ത്മ­വി­മർ­ശ­ന­ത്തി­ലേ­ക്ക്

‘ന­മ്മെ­ത്ത­ന്നെ തി­ന്നു് ന­മ്മു­ടെ മ­സ്തി­ഷ്ക­ത്തി­ലെ ചെ­ളി­വെ­ള്ള­ത്തിൽ ഒരു മുതല വ­ള­രു­ന്നു’ എന്ന ‘ക­ഷ­ണ്ടി’യിലെ വരി ഒ­രു­പ­ക്ഷേ, ചോ­പ്പൻ ന­ക്ഷ­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള വാ­ച്യ­സൂ­ച­ന­യെ­ക്കാൾ ആ കാ­ല­ത്തി­ന്റെ സത്യം കാ­ണി­ച്ചു­ത­രു­ന്നു­ണ്ടാ­വും. ഭീ­രു­ത്വ­വും കാ­പ­ട്യ­വും നല്ല അ­യൽ­ക്കാ­രാ­ണു്. അവ ബാ­ധി­ച്ച ജനത പ­റ­യേ­ണ്ട­തു പ­റ­യാ­തെ സൗ­ധ­ങ്ങ­ളിൽ ചീ­ഞ്ഞു­നാ­റു­ന്നു­വെ­ന്നാ­ണു് ഈ കവിത പ­റ­യു­ന്ന­തു്. ഈ

‘മൗ­ന­ത്തി­ന്റെ മ­ണൽ­പ്പ­ര­പ്പി­ലെ­വി­ടെ­യോ

ഒ­ര­ഗ്നി­പർ­വ­തം ക­ണ്ണു­തു­റ­ക്കു­ന്നു­ണ്ടു്’

എന്ന വരികൾ ആ കാ­ല­ത്തി­ന്റെ പ്ര­തീ­ക്ഷ­യാ­ണു്. എ­ന്നാൽ അതു് മ­ങ്ങി­പ്പോ­വു­ക­യും ജീ­വി­ത­ത്തി­ലെ ആ­ന്ത­രി­ക­ജീർ­ണ­ത തെ­ളി­ഞ്ഞു­വ­രു­ക­യും ചെ­യ്യു­ന്ന­തി­നെ പി­ന്തു­ട­രു­ന്ന­വ­യാ­ണു് കെ. ജി. എ­സ്സി­ന്റെ പി­ല്ക്കാ­ല­ക­വി­ത­കൾ എ­ന്ന­തു ശ്ര­ദ്ധാർ­ഹ­മാ­ണു്. അ­തു­കൊ­ണ്ടു് എ­ഴു­പ­തു­ക­ളു­ടെ ആ­ദ്യ­പ­കു­തി­യി­ലു­ള്ള കെ. ജി. എസ്. ക­വി­ത­കൾ ‘ബം­ഗാ­ളി’നെ മുൻ­നിർ­ത്തി മാ­ത്രം വാ­യി­ക്കേ­ണ്ട­വ­യ­ല്ല.

പ­റ­യേ­ണ്ട­തു പ­റ­യാ­ത്ത­തോ പറയാൻ ക­ഴി­യാ­ത്ത­തോ ആയ അ­വ­സ്ഥ­യിൽ അ­ധി­കാ­രം നി­ശ്ശ­ബ്ദ­മാ­യി എ­ങ്ങ­നെ നമ്മെ വ­രി­ഞ്ഞു­മു­റു­ക്കു­ന്നു­വെ­ന്നു് ‘നി­ശ്ശ­ബ്ദ­ത’ പ­റ­യു­ന്നു. കു­ട്ടി­ക്കാ­ല­ത്തെ­യും യൗ­വ­ന­ത്തി­ലെ­യും സാ­ധാ­ര­ണ മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളി­ലെ വാ­ചാ­ല­മാ­യ മൗ­ന­ത്തിൽ­നി­ന്നു തു­ട­ങ്ങി, അ­ഹിം­സ­യു­ടെ ക­മ്മി­ബ­ജ­റ്റു്, ചത്ത കു­ഞ്ഞി­ന്റെ ക­ഞ്ഞി­ക്ക് ക്യൂ­നി­ല്ക്കു­ന്ന അമ്മ, ബുൿ­ഷെൽ­ഫി­ലെ ഭ­ഗ­വ­ദ്ഗീ­ത എ­ന്നി­ങ്ങ­നെ പൗ­രാ­ണി­ക­വും ആ­ധു­നി­ക­വു­മാ­യ ഇ­ന്ത്യൻ അ­വ­സ്ഥാ­ചി­ത്ര­ങ്ങ­ളി­ലൂ­ടെ അ­ധി­ക­നി­കു­തി­ക­ളും അ­ന­ന്ത­ദാ­രി­ദ്ര്യ­വും അ­നാ­ഥ­ശ­വ­ങ്ങ­ളും അ­ജ്ഞ­ത­യും പ­ട്ടി­ണി­മ­ര­ണ­വും നി­ഷ്ഠു­ര­മർ­ദ്ദ­ന­വു­മാ­യി ഇ­ന്ത്യൻ ഗ്രാ­മ­ങ്ങൾ അ­നു­ഭ­വി­ക്കു­ന്ന യാ­ഥാർ­ഥ്യ­മാ­ണു നി­ശ്ശ­ബ്ദ­ത­യെ­ന്നു് മൂർ­ത്ത­വ­ത്ക­രി­ക്കു­ന്നു. അതു് അ­ഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യം ഉ­പ­യോ­ഗി­ച്ച­വ­ന്റെ കസേര തെ­റി­പ്പി­ക്കു­ന്നു; അ­വ­നെ­ത്ത­ന്നെ കൊ­ന്നു­ക­ള­യു­ന്നു. ഇന്നു വ­ന്നു­പോ­കു­ന്ന ജ­ന്മി­ക­ളി­ലെ­ല്ലാം നി­ശ്ശ­ബ്ദ­ത­യു­ണ്ടെ­ന്ന വരി ഈ പ­ശ്ചാ­ത്ത­ല­ത്തിൽ സ്വാ­ഭാ­വി­ക­മാ­ണു്. എ­ന്നാൽ ഇന്നു വ­ന്നു­പോ­കു­ന്ന ജ­ന്മ­ങ്ങ­ളി­ലെ­ല്ലാ­മു­ണ്ടു നി­ശ്ശ­ബ്ദ­ത­യെ­ന്ന­തു് സ­വി­ശേ­ഷ­മാ­ണു്. ആ ആ­ത്മ­വി­മർ­ശ­ന­ത്തിൽ­നി­ന്നു് വി­പ്ല­വ­ത്തി­ന്റെ ശക്തി സം­ഭ­രി­ക്കു­ന്ന­തി­നു­ള്ള ആ­ഹ്വാ­ന­ത്തി­ലാ­ണു് കവിത അ­വ­സാ­നി­ക്കു­ന്ന­തു്.

‘ആ­യു­ധ­ങ്ങ­ളിൽ മൂർ­ച്ച­പോ­ലെ

ന­മ്മു­ടെ ഓരോ മ­ന­സ്സി­ലു­മു­ണ്ട്

പ്ര­തി­ജ്ഞാ­ബ­ല­ത്തി­ന്റെ തീ­ക്ഷ്ണ­നി­ശ്ശ­ബ്ദ­ത’

എ­ന്നും

‘നി­രാ­ശ­യു­ടെ ക­വ­ല­യിൽ

പ്ര­ജ്ഞ­യ­റ്റു്

നി­ന്നു­പോ­യ നി­ങ്ങ­ളു­ടെ

വാ­ച്ചു­കൾ­ക്കു കീ കൊ­ടു­ക്കു­വിൻ

ഈ നി­ശ്ശ­ബ്ദ­മ­ണി­ക്കൂ­റി­ന്റെ ആ­ഴ­ത്തിൽ

വ­സ­ന്ത­ത്തി­ന്റെ ഇ­ടി­മു­ഴ­ക്ക­മു­ണ്ടു്’

എ­ന്നും മ­റ്റു­മു­ള്ള വരികൾ നോ­ക്കു­ക.

സൂ­ക്ഷ്മ­മാ­യി ആ­ലോ­ചി­ച്ചാൽ ‘ബം­ഗാ­ളി­ലോ’ ‘ആ­ന­ന്ദ­നി’ലോ ഉ­ള്ള­തി­നെ­ക്കാൾ ആ­ത്മ­വി­മർ­ശ­ന­ത്തി­ന്റെ ലാ­ഞ്ഛ­ന­കൾ ഈ ക­വി­ത­ക­ളി­ലു­ണ്ടെ­ന്നു മ­ന­സ്സി­ലാ­കും. സ­മ­ത്വ­പു­രി­യിൽ­നി­ന്നു കൊ­ണ്ടു­വ­ന്ന പൂ­മ­ര­ത്തി­ലെ ക­ടും­ചു­വ­പ്പു പൂ­ക്കൾ ദേ­വാ­ല­യ­ങ്ങ­ളു­ടെ മു­ന­മ്പിൽ ക്ര­മേ­ണ ഇളം ചു­വ­പ്പും കാ­വി­യു­മാ­യി മാ­റി­പ്പോ­യ­താ­യി ‘മടക്ക’ത്തിൽ ചി­ത്രീ­ക­രി­ക്കു­ന്നു. ഒ­രർ­ഥ­ത്തിൽ ഇ­ത്ത­രം വി­മർ­ശ­ന­ങ്ങ­ളു­ടെ വ്യാ­സം കൂ­ടി­വ­രി­ക­യ­ല്ലേ പി­ല്ക്കാ­ല കെ. ജി. എ­സ്സിൽ? ഇ­ന്ത്യ­യെ ഒ­ന്നാ­യി എ­ടു­ത്താ­ണു് ഈ ക­വി­ത­ക­ളിൽ വി­പ്ല­വ­ത്തെ­യും വി­മോ­ച­ന­ത്തെ­യും കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ങ്ങൾ രൂ­പ­പ്പെ­ടു­ത്തു­ന്ന­തു്. ആ­ന്ത­രി­ക­വി­മർ­ശ­ന­ത്തി­ന്റെ സാ­ധ്യ­ത­കൾ പക്ഷേ, അ­ങ്ങ­നെ ഏ­ക­ശി­ലാ­ത്മ­ക­മാ­ണ­മെ­ന്നി­ല്ല.

കെ. ജി. എ­സ്സി­ന്റെ ആ­ദ്യ­സ­മാ­ഹാ­ര­ത്തി­ലെ അ­വ­സാ­ന­ത്തെ കവിത ‘ചൂ­ണ്ടു­വി­രൽ’ 1978-​ലേതാണു്. കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങൾ എന്ന ര­ണ്ടാ­മ­ത്തെ സ­മാ­ഹാ­രം ക­വി­ത­യു­ടെ വ­ളർ­ച്ച­യെ­യാ­ണു സൂ­ചി­പ്പി­ക്കു­ന്ന­തു്. അ­തി­ന്റെ ചില ദി­ശാ­സൂ­ചി­കൾ ‘ക­ഷ­ണ്ടി’, ‘നി­ശ്ശ­ബ്ദ­ത’ തു­ട­ങ്ങി­യ­വ­യി­ലെ ചില പ്ര­യോ­ഗ­ങ്ങ­ളിൽ ഉ­ണ്ടു­താ­നും. ര­ണ്ടാ­മ­ത്തെ സ­മാ­ഹാ­ര­ത്തി­ലെ ‘കിണറി’നാണു്, പി­ന്നെ വർഷം സൂ­ചി­പ്പി­ച്ചി­ട്ടു­ള്ള­ത്—1982. ഈ ര­ണ്ടു­മൂ­ന്നു­കൊ­ല്ലം ക­വി­യു­ടെ ജീ­വി­ത­ത്തി­ലും മൗ­ന­പർ­വ­മാ­യി­രു­ന്നു­വെ­ന്നു തോ­ന്നു­ന്നു. എ­ന്താ­യാ­ലും 1980-​കളുടെ പ­കു­തി­യാ­കു­മ്പോ­ഴേ­ക്കും ആ­ധു­നി­ക­താ­വാ­ദ­ക­വി­ത­യു­ടെ പ്ര­സ്ഥാ­ന­പ­ര­മാ­യ ധർമം ഏ­താ­ണ്ടു് അ­വ­സാ­നി­ക്കു­ക­യും ക­വി­ത­യിൽ പുതിയ അ­ന്വേ­ഷ­ണ­ങ്ങൾ ധാ­രാ­ള­മാ­യി ന­ട­ക്കു­ക­യും ചെ­യ്തു. അതു് മ­ല­യാ­ള­ക­വി­ത­യെ പു­തു­ക്കി­യി­ട്ടു­ണ്ടു്. ആ പ്ര­വർ­ത്ത­ന­ത്തിൽ കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ­ക്കും തനതായ പ­ങ്കു­ണ്ടു്.

III

1980-​കളുടെ അ­വ­സാ­ന­വും 90-​കളുടെ ആ­ദ്യ­വു­മാ­യി മ­ല­യാ­ള­ക­വി­ത­യി­ലു­ണ്ടാ­യ പ­രി­വർ­ത്ത­ന­ങ്ങ­ളിൽ മു­ഖ്യം പാർ­ശ്വ­ങ്ങ­ളിൽ ഉ­ണ്ടാ­യി­രു­ന്ന­വ­രു­ടെ­യും ഉ­ണ്ടാ­യി­രു­ന്ന­വ­യു­ടെ­യും ദൃ­ശ്യ­ത ആ­ണെ­ന്നു തോ­ന്നു­ന്നു. മു­മ്പു് പ­രി­ച­യി­ക്കാ­ത്ത അ­നു­ഭ­വ­ങ്ങൾ, ആ­ശ­യ­ങ്ങൾ, ക­ല്പ­ന­കൾ, ഭാ­ഷാ­രൂ­പ­ങ്ങൾ മു­ത­ലാ­യ­വ­യൊ­ക്കെ അ­വ­ഗ­ണി­ക്കാൻ ക­ഴി­യാ­ത്ത­വി­ധം ക­വി­ത­യിൽ സ്ഥാ­നം പി­ടി­ച്ചു. സ്ത്രീ­ക­ളു­ടെ, ദ­ളി­ത­രു­ടെ, കീ­ഴാ­ള­ത്തം അ­നു­ഭ­വി­ക്കു­ന്ന എ­ല്ലാ­വ­രു­ടെ­യും അ­നു­ഭ­വ­ങ്ങൾ നേർ­ഭാ­ഷ­യിൽ ആ­വി­ഷ്ക­രി­ക്കു­ന്ന­ത­രം ക­വി­ത­കൾ ശ്ര­ദ്ധാർ­ഹ­ങ്ങ­ളാ­യി. കാ­വ്യ­ശി­ക്ഷ­ണ­ത്തെ­ക്കാൾ അ­നു­ഭ­വ­തീ­ക്ഷ്ണ­ത മാ­നി­ക്ക­പ്പെ­ട്ടു. ആ­ഴ­ത്തി­ലു­ള്ള വി­മർ­ശ­ന­ത്തി­ന്റെ ധർ­മ­മാ­ണു് ഇവ നിർ­വ­ഹി­ക്കു­ന്ന­തെ­ന്നു സാ­മാ­ന്യ­മാ­യി പറയാം.

കവിത എന്ന വി­മർ­ശ­നം

ഈ കാ­ല­യ­ള­വി­ലാ­ണു് കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ എ­ണ്ണ­ത്തിൽ പെ­രു­കു­ന്ന­തു്. സാ­ധാ­ര­ണ കാ­ണു­ന്ന­തു­പോ­ലെ ദ­ളി­തു്, സ്ത്രീ അ­നു­ഭ­വ­ങ്ങൾ നേ­രി­ട്ടു് പ്ര­തി­പാ­ദി­ക്കു­ന്ന ക­വി­ത­ക­ള­ല്ല­വ. പി­ന്നെ­യെ­ന്താ­ണ­വ­യു­ടെ പ്ര­സ­ക്തി? സ­മ­കാ­ലി­ക മ­ല­യാ­ളി­ജീ­വി­ത­ത്തെ­ക്കു­റി­ച്ച് വി­മർ­ശ­നാ­ത്മ­ക­ജ്ഞാ­നം നിർ­മി­ക്കു­ന്ന ക­വി­ത­ക­ളാ­ണ­വ, പൊ­തു­വേ. അ­തേ­റെ­യും ക­വി­കൂ­ടി പ­ങ്കു­വ­ച്ചി­രു­ന്ന വി­പ്ല­വ­സ­ങ്ക­ല്പ­ന­ത്തി­ന്റെ അ­പ­ച­യ­ത്തെ പ­രി­ശോ­ധി­ച്ചാ­ണു തു­ട­ങ്ങു­ന്ന­തും. 1982-നു മു­മ്പു് എ­ഴു­തി­യി­രി­ക്കാ­വു­ന്ന ‘അ­ഗ്നി­ശ­മ­നം’ നാം മു­മ്പു പ­രാ­മർ­ശി­ച്ച ചില ക­വി­ത­കൾ­പോ­ലെ, ഈ സ­ന്ദർ­ഭ­ത്തിൽ ശ്ര­ദ്ധേ­യ­മാ­ണു്. പേരു സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ ഒരു ശ­മ­ന­ത്തി­ന്റെ, അ­വ­സാ­ന­ത്തി­ന്റെ സൂ­ച­ന­ക­ളാ­ണ­തി­ലേ­റെ­യും. അ­തി­രാ­വി­ലെ മ­രു­ന്നു­വാ­ങ്ങാൻ സ്നേ­ഹി­ത­നാ­യ ഋ­ഷി­വർ­മ­യോ­ടൊ­പ്പം കവി പോ­കു­ന്ന­തു് ‘നി­ഷ്ക്രി­യ­ത­യെ ക്രി­യ­ക­ളു­ടു­പ്പി­ച്ചാ’ണു്. നി­ഷ്ക്രി­യ­ത­യാ­ണു സ്വാ­ഭാ­വി­കം. വാ­ങ്ങേ­ണ്ട­തു് ട്രാ­ങ്ക്വി­ലൈ­സ­റും! അവർ യാ­ത്ര­യിൽ കാ­ണു­ന്ന­തു് ഒ­ഴു­കാ­ത്ത പു­ഴ­യാ­ണു്. സ്വ­പ്ന­ങ്ങ­ളു­ടെ പുഴ വറ്റി. ഒ­ഴു­ക്കു നി­ല­ച്ച് അ­വി­ട­വി­ടെ കു­ഴി­ക­ളിൽ തങ്ങി. ഈ നി­ശ്ച­ല­ത­യു­ടെ അ­നു­ഭ­വ­ത്തിൽ­നി­ന്നു് മ­രു­ന്നു­ക­ട­യു­ടെ മു­മ്പി­ലെ­ത്തു­മ്പോൾ അവിടെ നീണ്ട ക്യൂ. കു­തി­ക്കു­ന്ന ജാ­ഥ­യ­ല്ല, ജാ­ഥ­യു­ടെ പ്രേ­തം­പോ­ലെ ക്യൂ. ഈ നി­ശ്ച­ല­ത­യിൽ­നി­ന്നു­ള്ള ഒരു തി­രി­വി­ലാ­ണു കവിത അ­വ­സാ­നി­ക്കു­ന്ന­തു്:

‘പെ­ട്ടെ­ന്ന്

ഗീ­താ­ശ്ലോ­ക­ങ്ങൾ ചൊ­ല്ലി

പ­ത്തു് ക­ല്പ­ന­കൾ ചൊ­ല്ലി

വീ­ണ്ടും വീ­ണ്ടും വാ­ങ്കു വി­ളി­ച്ച്

അ­ടി­മു­ടി ചെ­ങ്കു­പ്പാ­യ­മ­ണി­ഞ്ഞ്

അ­ഗ്നി­ശ­മ­ന­സേ­ന ഇ­ര­മ്പി­വ­ന്നു.

ഋഷി പ­റ­ഞ്ഞു:

പല തവണ ക്രൂ­ശി­ക്ക­പ്പെ­ട്ട അഗ്നി

പ­ട്ട­ണ­ത്തി­ലെ­വി­ടെ­യോ

പു­ക­യു­ന്ന ഭൂ­മി­യി­ലെ­വി­ടെ­യോ

എ­വി­ടെ­യോ എ­വി­ടെ­യോ…’

മ­ത­ങ്ങ­ളു­ടെ പ­ന്തി­യിൽ­ത്ത­ന്നെ ചെ­ങ്കു­പ്പാ­യ­സേ­ന­യെ­യും ഇ­രു­ത്തി­യ­തി­ലെ ധ്വനി ശ്ര­ദ്ധി­ക്കേ­ണ്ട­ത­ല്ലേ? പലതവണ ക്രൂ­ശി­ക്ക­പ്പെ­ട്ട അഗ്നി എ­വി­ടെ­യോ ഉ­ണ്ടാ­കാ­മെ­ന്ന പ്ര­തീ­ക്ഷ­യു­ണ്ടെ­ങ്കി­ലും അതിനു പഴയ വീ­റി­ല്ലെ­ന്ന­തും ശ്ര­ദ്ധി­ക്കു­ക. ഇ­റ­ക്ക­ത്തി­ന്റെ ഈ രൂ­പ­ക­ങ്ങൾ അ­ങ്ങ­നെ നി­ശി­ത­മാ­യ വി­മർ­ശ­ന­ധർ­മ­മാ­ണു നിർ­വ­ഹി­ക്കു­ന്ന­തു്.

പ­ണ്ടു് ‘ബം­ഗാ­ളെ’ന്ന­പോ­ലെ ഈ കാ­ല­ത്തെ ക­വി­ത­ക­ളിൽ ഏറെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട­തു് ‘കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളാ’ണു്. മ­ല­യാ­ള­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട പ­രി­സ്ഥി­തി ക­വി­ത­യാ­യാ­ണു് അതിനെ പലരും പ­രി­ഗ­ണി­ച്ച­തു്. പ്ര­കൃ­തി­യി­ലും മ­നു­ഷ്യ­പ്ര­കൃ­തി­യി­ലും വ­രു­ന്ന മാ­റ്റ­മാ­ണ­തു വ­ര­ച്ചു­വ­യ്ക്കു­ന്ന­തു്. ബം­ഗാ­ളിൽ­നി­ന്നു കൊ­ച്ചി­യി­ലേ­ക്കു­ള്ള മാ­റ്റ­വും പ്ര­ധാ­ന­മാ­ണു്. ഇ­ന്ത്യ­യെ ഒ­രൊ­റ്റ ദേ­ശീ­യ­ത­യാ­യി കാണാൻ ക­ഴി­യാ­ത്ത ത­ര­ത്തിൽ പ്രാ­ദേ­ശി­ക­ത്വ­ങ്ങൾ പ്ര­ധാ­ന­മാ­യി. നി­ത്യ­ജീ­വി­ത­വൃ­ത്തി­ക­ളെ കൂ­ടു­തൽ സൂ­ക്ഷ്മ­ത­യോ­ടെ­യും ഉ­ത്ത­ര­വാ­ദി­ത്ത­ത്തോ­ടെ­യും നി­രീ­ക്ഷി­ക്കു­ന്ന­തി­ലേ­ക്ക്, ത­ങ്ങ­ളെ­ത്ത­ന്നെ നി­ശി­ത­മാ­യി നി­രൂ­പ­ണം ചെ­യ്യു­ന്ന­തി­ലേ­ക്ക് കെ. ജി. എസ്. കവിത മാ­റു­ന്ന­തി­ന്റെ സൂ­ച­ന­കൾ ഇ­തി­ലു­ണ്ടു്. മാർ­ക്സി­സ­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക­സ­മീ­ക്ഷ­യു­ടെ­യും പ്രാ­യോ­ഗി­ക­വി­മോ­ച­ന­പ­ദ്ധ­തി­യു­ടെ­യും അ­ടി­സ്ഥാ­ന­ത്തിൽ സ­മ­കാ­ലി­ക­ത­യു­ടെ പ്ര­തി­സ­ന്ധി­ക­ളെ ആ­വി­ഷ്ക­രി­ക്കാ­നാ­ണു് മു­മ്പു് പ്ര­ധാ­ന­മാ­യി ശ്ര­മി­ച്ചി­രു­ന്ന­തെ­ങ്കിൽ ഇവിടെ അ­തി­ന്റെ സ­ഹാ­യ­മി­ല്ല. കു­റെ­ക്കൂ­ടി നേ­രി­ട്ടു­ള്ള കാ­ഴ്ച­കൾ; നേ­രി­ട­ലു­കൾ.

ഇ­ന്ന­ത്തെ കൊ­ച്ചി­യു­ടെ പ­ല­ത­ര­ത്തി­ലു­ള്ള ധൂ­മി­ല­ത­ക­ളി­ലി­രു­ന്നു് (സ­മ­കാ­ലം ആർ­ക്കും നല്ല കാ­ല­മാ­വി­ല്ല­ല്ലോ) പഴയ കാ­ല­ത്തി­ന്റെ നേ­രു­ക­ളെ, സ്വ­ച്ഛ­ത­ക­ളെ ഭാ­വ­ന­ചെ­യ്യു­ന്നു. ഗാ­മ­യ്ക്കും ടി­പ്പു­വി­നും അ­ച്ച­ടി, ഇം­ഗ്ലീ­ഷ്, അ­ലോ­പ്പ­തി മു­ത­ലാ­യ വേ­ഗ­ങ്ങൾ­ക്കും മു­മ്പു­ള്ള കാ­ല­മാ­ണ­തെ­ന്നു കൃ­ത്യ­മാ­ക്കു­ന്നു­ണ്ടു്. അ­ധി­നി­വേ­ശ­ത്തി­നു മു­മ്പു­ള്ള കാലം. അ­ന്നു് ‘തൃ­ക്കാ­ക്ക­ര മുതൽ കൊ­ച്ചി­ത്തു­റ­മു­ഖം വ­രെ­യു­ള്ള വഴി ഒരു പ­ഴ­ഞ്ചൊ­ല്ലു് പോലെ നാ­ട്ടു­വെ­ളി­ച്ചം നി­റ­ഞ്ഞ­താ­യി­രു­ന്നു’വത്രെ. അ­തി­നി­രു­വ­ശ­വും നി­ന്നി­രു­ന്ന­തു് മ­ഹാ­മ­ര­ങ്ങൾ. അവ വ­ഴി­പോ­ക്കർ­ക്ക് മൺ­മ­റ­ഞ്ഞ പി­തൃ­ക്ക­ളു­ടെ അ­നു­ഗ്ര­ഹി­ക്കു­ന്ന കൈ­ക­ളാ­യി. അ­വ­യ്ക്കു വന്ന പ­രി­ണാ­മ­ത്തി­ലൂ­ടെ കാ­ല­ത്തി­ന്റെ മാ­റ്റം വ­ര­ച്ചു­വ­യ്ക്കു­ന്നു:

‘ചു­ടു­കാ­ട്ടിൽ

ചു­ട­ല­ബ്ഭൂ­തം­പോ­ലെ നിന്ന

ബോ­ധി­ച്ചു­വ­ട്ടിൽ

വെ­ട്ടി­നു­റു­ക്ക­പ്പെ­ട്ട സൗ­ന്ദ­ര്യ­വു­മാ­യി

പ­തി­ത­കാ­ലം കി­ട­ന്നു

മു­ക്തി­യു­ടെ ക്രൂ­ര­കാ­രു­ണ്യ­ചും­ബ­നം കാ­ത്തു­കാ­ത്തു്’

ഈ വൃ­ക്ഷ­ങ്ങൾ­ക്കു സ­മാ­ന്ത­ര­മാ­യി മ­ല­യാ­ള­ത്തി­ലെ ക­വി­പ­ര­മ്പ­ര­യെ അ­വ­ത­രി­പ്പി­ക്കു­ന്നു. ദൈ­ന്യ­ത്തി­ന്റെ പ­താ­ക­യാ­യ ഇ­ട­പ്പ­ള്ളി, പ­ക്ഷി­ക്കൂ­ട്ടം­പോ­ലെ തഴച്ച ച­ങ്ങ­മ്പു­ഴ, മ­റ്റും മ­റ്റും. ഇ­വ­യൊ­ക്കെ അ­നു­ഗ്ര­ഹി­ക്കു­ന്ന കൈ­ക­ളു­ള്ള വൃ­ക്ഷ­ങ്ങ­ളു­ടെ സ്ഥാ­ന­ത്താ­ണെ­ന്നു വ്യ­ക്തം. അ­തി­ന്റെ പ­രി­ണാ­മ­മെ­ന്ന­പോ­ലെ­യാ­വ­ണം വ­ഴി­യിൽ വ­രു­ന്ന വ­ള­വു­ക­ളും അ­തി­നി­രു­വ­ശ­വും വൃ­ക്ഷ­ങ്ങ­ളു­ടെ പ്രേ­ത­രൂ­പ­ങ്ങ­ളെ­ന്ന­പോ­ലെ വ­ള­രു­ന്ന പു­ക­ക്കു­ഴ­ലു­ക­ളും ചി­ത്രീ­ക­രി­ക്കു­ന്ന­തു്. വളം നിർ­മാ­ണ­ശാ­ല, നി­യ­മ­നിർ­മാ­ണ­ശാ­ല, സർ­വ­ക­ലാ­ശാ­ല, സി­ദ്ധാ­ന്ത­ശു­ദ്ധീ­ക­ര­ണ­ശാ­ല എ­ന്നി­ങ്ങ­നെ­യു­ള്ള പെ­രു­മ­യു­റ്റ ത­റ­വാ­ടു­ക­ളിൽ­നി­ന്നു് പു­ക­യാ­ണ­ത്രെ ഉ­യ­രു­ന്ന­തു്. ‘കാ­റ്റി­നു കാ­റ്റി­നു ഗ­തി­മാ­റി രൂപം മാറി, ദാർ­ശ­നി­ക­മാ­യ നാ­ടോ­ടി­ത്ത­മാ­യി, ഇ­ര­തേ­ടു­ന്ന വി­ഷ­മാ­യി’ ക­ണ്ണിൽ ഈ പു­ക­പെ­രു­ക്കു­ന്നു.

‘ഒ­ഴി­ക­ഴി­വു­ക­ളു­ടെ പ­ച്ച­വി­റ­കി­ന്മേൽ

ന­മ്മു­ടെ ജ­ന്മ­ദീർ­ഘ­മാ­യ ശ­വ­ദാ­ഹം’

എ­ന്നു് ജീ­വി­ത­ത്തി­നു വന്ന പ­രി­ണാ­മ­ത്തെ സൂ­ക്ഷ്മ­മാ­യി സം­ഗ്ര­ഹി­ക്കു­ന്നു. ഈ പു­ക­പ­ട­ല­ത്തിൽ ഒ­ന്നും ചെ­യ്യാൻ ക­ഴി­യാ­യ്ക. അ­തു­കൊ­ണ്ടു് എ­ണീ­ക്കാൻ ധൃ­തി­പ്പെ­ടേ­ണ്ട എ­ന്ന­തി­ലെ ക­യ്പാ­ണു് കാ­ല­മാ­റ്റ­ത്തി­ന്റെ വി­മർ­ശ­ന­സ്ഥാ­നം.

നേർവര, നേർ­വ­ഴി, പ­ഴ­ഞ്ചൊ­ല്ലു്, നാ­ട്ടു­വെ­ളി­ച്ചം മു­ത­ലാ­യ പ­ദ­ങ്ങ­ളും പു­ക­യും ഇ­രു­വ­ശ­ത്തു­മാ­യി നിർ­ത്തി­ക്കൊ­ണ്ടു­ള്ള ഈ വി­ചാ­ര­ണ­യിൽ ഇ­പ്പോൾ ചില ല­ളി­ത­വ­ത്ക­ര­ണ­ങ്ങൾ തോ­ന്നി­യേ­ക്കാം. പലതരം അ­ധി­നി­വേ­ശ­ങ്ങ­ളി­ലൂ­ടെ­യു­ണ്ടാ­യ പ­രി­ഷ്കൃ­തി­കൾ­ക്കു മു­മ്പു­ള്ള കാലം അത്ര വെ­ളി­ച്ചം നി­റ­ഞ്ഞ­താ­യി­രു­ന്നോ? അവിടെ വ­ള­വു­ക­ളേ ഉ­ണ്ടാ­യി­രു­ന്നി­ല്ലേ? പ­ഴ­ഞ്ചൊ­ല്ലു­കൾ എ­പ്പോ­ഴും വി­വേ­ക­ത്തി­ന്റെ ല­ക്ഷ­ണം മാ­ത്ര­മാ­ണോ? ആ­വി­ല്ല­ല്ലോ. പി­ന്നെ­യെ­ന്തു­കൊ­ണ്ടാ­യി­രി­ക്കും അ­ങ്ങ­നെ­യൊ­രു ഭൂ­ത­കാ­ലം വി­ഭാ­വ­നം ചെ­യ്യു­ന്ന­തു? ഭൂ­ത­കാ­ല­ത്തെ ന­മു­ക്ക് വി­ഭാ­വ­നം ചെ­യ്യാ­ന­ല്ലാ­തെ ക­ഴി­യി­ല്ല­ല്ലോ. അതു് ഇ­ത്ത­ര­ത്തി­ലാ­കു­ന്ന­തി­ന്റെ ഒരു കാരണം വർ­ത്ത­മാ­ന­കാ­ല­ത്തെ വി­മർ­ശി­ക്കു­ന്ന­തി­നു­ള്ള ഉ­പാ­ധി­യാ­യി അതിനെ സ്വീ­ക­രി­ക്കു­ന്നു­വെ­ന്ന­താ­വ­ണം. വാ­സ്ത­വ­ത്തിൽ വർ­ത്ത­മാ­ന­കാ­ല­ത്തെ മ­ന­സ്സി­ലാ­ക്കു­ന്ന­തി­ലും വി­ഭാ­വ­ന­ത്തി­ന്റെ അം­ശ­മു­ണ്ടു്.

ഇ­ങ്ങ­നെ ര­ണ്ടു് അ­നു­ഭ­വ­ങ്ങൾ, അ­ല്ലെ­ങ്കിൽ സ­ങ്ക­ല്പ­ന­ങ്ങൾ ഇ­രു­വ­ശ­ത്തും നിർ­ത്തി വി­ചാ­ര­ണ ചെ­യ്യു­ന്ന രീതി കെ. ജി. എസ്. ക­വി­ത­ക­ളിൽ ധാ­രാ­ള­മാ­യു­ണ്ടു്. ഒ­രു­പ­ക്ഷേ, അതു വ്യാ­പ­ക­മാ­യി­ത്തു­ട­ങ്ങു­ന്ന­തു് ഇ­ക്കാ­ല­ത്തെ ക­വി­ത­ക­ളോ­ടെ­യാ­വ­ണം. പി­ല്ക്കാ­ല­ത്തു് ഇതു് വ­ള­രു­ന്നു­ണ്ടു്. പ­ല­പ്പോ­ഴും ഒരു വാ­ക്കി­ന്റെ ഉ­ള്ളിൽ­ത്ത­ന്നെ അർ­ഥ­ത്തി­ന്റെ അ­പ­ര­സാ­ധ്യ­ത ആ­രാ­യു­ന്ന പ്ര­യോ­ഗ­ങ്ങ­ളും കാണാം. പാ­ര­ഡി­സ്വ­ഭാ­വ­മു­ള്ള ക­വി­ത­ക­ളു­ടെ ധർ­മ­ങ്ങ­ളി­ലൊ­ന്നു് ഇ­താ­ണെ­ന്നു തോ­ന്നു­ന്നു. ഈ രൂപം ഒരു കാ­ഴ്ചാ­രീ­തി­യാ­ണു്. വി­മർ­ശ­നാ­ത്മ­ക­മാ­യ ബോധം ഉ­ത്പാ­ദി­പ്പി­ക്കു­ന്ന­തിൽ ആ­ന്ത­രി­ക­മാ­യി സം­ഭാ­ഷ­ണ­ത്വം നി­ല­നിർ­ത്തു­ന്ന ഈ രൂ­പ­ത്തി­നു് പ­ങ്കു­ണ്ടാ­വാ­തെ വ­രി­ല്ല.

ഇ­ട­പ്പ­ള്ളി, ച­ങ്ങ­മ്പു­ഴ, വൈ­ലോ­പ്പി­ള്ളി തു­ട­ങ്ങി­യ സ­മീ­പ­കാ­ലാ­നു­ഭ­വ­ങ്ങ­ളാ­ണു് ഇ­തി­ഹാ­സ­ദൂ­ര­ത്തി­ലു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളോ സം­ഭ­വ­ങ്ങ­ളോ അല്ല വർ­ത്ത­മാ­ന­കാ­ല­ത്തെ വി­മർ­ശ­നാ­ത്മ­ക­മാ­യി മ­ന­സ്സി­ലാ­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. ഈ പ്ര­വ­ണ­ത­യും പി­ല്ക്കാ­ല­ത്തു വി­ക­സി­ക്കു­ന്നു­ണ്ടു്. ഒരു മാ­വേ­ലി­ക്കാ­ല­ത്തി­ന്റെ മി­ത്താ­ണു് ഇ­തി­ന്റെ അ­ടി­യിൽ ഉ­ള്ള­തു്. എ­ന്താ­യാ­ലും ഒരു പാ­രി­സ്ഥി­തി­ക­ക­വി­ത എന്ന വി­ശേ­ഷ­ണ­ത്തിൽ ഒ­തു­ങ്ങാ­ത്ത പലതും ‘കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളി’ലു­ണ്ടു്.

തു­ടർ­ന്നു­ള്ള വർ­ഷ­ങ്ങ­ളി­ലാ­ണു് കെ. ജി. എ­സ്സി­ന്റെ­യും മ­ല­യാ­ള­ത്തി­ന്റെ­ത­ന്നെ­യും മി­ക­ച്ച ചില ക­വി­ത­കൾ എ­ഴു­ത­പ്പെ­ടു­ന്ന­തു്. ‘കുടമറ’, ‘അ­ന്യാ­ധീ­നം’, ‘മെ­ഴു­ക്കു­പു­ര­ണ്ട ചാ­രു­ക­സേ­ര’, ‘പല പോ­സി­ലു­ള്ള ഫോ­ട്ടോ­കൾ’, ‘മ­ണൽ­ക്കാ­ലം’ എ­ന്നി­ങ്ങ­നെ പലതും.

‘കുടമറ’ എന്ന പേ­രിൽ­ത്ത­ന്നെ മ­റ­ക്കു­ട തി­രി­ഞ്ഞി­രി­ക്കു­ന്നു­ണ്ട­ല്ലോ. ഈ പേ­രു­ത­ന്നെ രണ്ടു കാ­ല­ങ്ങ­ളെ മു­ഖാ­മു­ഖം നിർ­ത്തു­ന്നു. ‘കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളെ’പ്പോ­ലെ വിദൂര സ്ഥ­കാ­ല­വു­മാ­യ­ല്ല അ­ഭി­മു­ഖീ­ക­ര­ണ­മെ­ന്നു മാ­ത്രം. പ­ണ്ടു് മു­ത്ത­ശ്ശി­യു­ടെ കുട പ­റ­ന്ന­തു് ന­ന്നാ­യി എ­ന്നു് ആ­ഖ്യാ­താ­വി­ന്റെ ഇണ ‘ചെ­റു­ഗർ­വ­സു­ഖ­ത്തോ­ടെ’യാവാം, ഓർ­മി­ക്കു­ന്നു. അ­വ­രു­ടെ മാ­ന­മ­ക­ലെ­യാ­യ്ത്തീർ­ന്ന­തും ത­ങ്ങൾ­ക്ക് ഒ­ന്നി­ക്കാൻ ക­ഴി­ഞ്ഞ­തും അ­തു­കൊ­ണ്ടാ­ണു്. ഇ­ന്നു് അതേ ത­ടി­പ്പാ­ലം ക­ട­ക്കു­മ്പോൾ അവൾ കേൾ­ക്കു­ന്ന­തു്, എതിരെ വ­രു­ന്ന­വൻ കാ­ണാ­തെ കു­ട­താ­ഴ്ത്തു, കു­ശ­ല­ശ­ല്യം വേണ്ട എന്ന ഇ­ണ­യു­ടെ ശ­ബ്ദ­മാ­ണു്. എ­ത്ര­യും വേഗം വീ­ടെ­ത്തി ‘ലോ­ക­ത്തെ പു­റ­ത്തി­ട്ട­ട­യ്ക്ക­ണം’ എ­ന്നാ­ണു്.

‘ന­മ്മെ­ത്തു­റ­ന്നു നാം വി­ട്ടു­ള്ള

വെ­യി­ലി­ന്റെ തോ­ട്ടം ക­ഴി­ഞ്ഞു’

എന്ന ധ്വ­നി­സാ­ന്ദ്ര­മാ­യ വരികൾ കാ­ല­ത്തി­ന്റെ­യും മ­നോ­ഭാ­വ­ത്തി­ന്റെ­യും മാ­റ്റ­ത്തെ, മ­ധ്യ­വർ­ഗ­സു­ര­ക്ഷി­ത­ത്വ­ത്തി­ലേ­ക്കു­ള്ള ഗ­തി­മാ­റ്റ­ത്തെ സം­ഗ്ര­ഹി­ക്കു­ന്നു. പക്ഷേ, ത­ങ്ങ­ളെ നേ­രി­ടു­ന്ന വൻ­ചു­ഴ­ലി­യിൽ­നി­ന്നു ര­ക്ഷ­നേ­ടാൻ ഈ കുടപോര-​‘കു­ട­യെ­ത്ര ചെ­റു­തു്’; ‘ഒരു പെ­ട്ടി­യും കു­ട­യും പു­ത­പ്പും തി­ക­യാ­തെ­യാ­യി’. ആർ­ദ്ര­ത വറ്റി ത­ല­പൊ­ട്ടു­ന്ന­തു് മ­റ്റു­ള്ള­വർ അ­റി­യാ­തെ കാ­ക്കാ­നും ഉ­ണ്ണി­യെ മ­റു­ക­ര­യി­ലെ­ത്തി­ക്കാ­നു­മു­ള്ള അ­വ­രു­ടെ കു­ട­യും പ­റ­ന്നു­പോ­യി. പ്ര­ള­യ­ത്തി­ലാ­ണ്ടു­പോ­യ ന­മ്മു­ടെ വേ­ദ­മെ­ന്നു് അതു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്നു. നാം തു­ഴ­യേ­ണ്ട ‘രൗദ്ര ദൂ­ര­ങ്ങ’ളും ഉ­ണ്ണി­യെ ക­ട­ത്തേ­ണ്ട ‘ആ­റി­ന്റെ­യാ­ഴ­ച്ചു­ഴി­ക്കൺ­ക’ളും ആണു് ഇ­ന്ന­ത്തെ യാ­ഥാർ­ഥ്യം. അ­വ­യ്ക്ക് സം­ര­ക്ഷ­ണ­മാ­കു­മെ­ന്നു ക­രു­തി­യി­രു­ന്ന താ­ഴ്ത്തി­പ്പി­ടി­ച്ച കുട അതിനു പോര. അ­ങ്ങ­നെ സ­മ­കാ­ല­ലോ­ക­ത്തി­ലേ­ക്ക് തു­റ­ന്നു­പോ­യ­വ­രാ­ണീ ദ­മ്പ­തി­കൾ. പഴയ മ­റ­ക്കു­ട പ­റ­ന്ന­പ്പോ­ഴു­ണ്ടാ­യ തു­റ­ക്ക­ലിൽ­നി­ന്നു് ഇ­തി­നു­ള്ള വ്യ­ത്യാ­സ­മാ­ണു് ക­വി­ത­യ്ക്കു വി­മർ­ശ­ന­സ്വ­ഭാ­വം ന­ല്കു­ന്ന­തു്. വെ­യി­ലി­ന്റെ തോ­ട്ട­ത്തിൽ­നി­ന്നു് ത­ല­വി­ണ്ടു­പൊ­ട്ടു­ന്ന ചൂ­ടി­ലേ­ക്കു­ള്ള മാ­റ്റ­മാ­ണ­തു്. ന­വോ­ത്ഥാ­ന­കാ­ല­ത്തു­നി­ന്നു­ള്ള മാ­റ്റ­മെ­ന്നു സാ­മാ­ന്യ­മാ­യി പറയാം. എ­ങ്കി­ലും ല­ളി­ത­വ­ത്ക­രി­ക്കു­ന്നി­ല്ല. സ­ങ്കീർ­ണാ­നു­ഭ­വ­ത്തെ ആ­വി­ഷ്ക­രി­ക്കു­ന്നു­ണ്ടു്. മ­റ­ക്കു­ട­യെ തി­രി­ച്ചി­ട്ട­തു­പോ­ലെ കു­ശ­ല­ശ­ല്യം, വെ­യി­ലി­ന്റെ തോ­ട്ടം, വീ­ടെ­ത്തി ലോ­ക­ത്തെ പു­റ­ത്തി­ട്ട­ട­യ്ക്കു­ക മു­ത­ലാ­യി കെ. ജി. എ­സ്സിൽ പി­ന്നീ­ടു് ധാ­രാ­ള­മാ­വു­ന്ന പ­ദ­പ­രി­ച­ര­ണ­രീ­തി ഈ കാ­ല­ത്തോ­ടെ ശ്ര­ദ്ധേ­യ­മാ­വു­ന്നു.

തന്റെ നാ­ടി­നെ­യും ത­ന്നെ­യും കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മെ­ന്ന നി­ല­യിൽ വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന ചില ഘ­ട­ക­ങ്ങൾ ‘ക­ട­മ്പ­നാ­ട്ടു് ക­ട­മ്പി­ല്ല’ എന്ന ക­വി­ത­യി­ലു­ണ്ടു്. തന്റെ വൃ­ക്ഷം ക­ട­മ്പാ­ണെ­ന്ന­റി­യു­ന്ന­തോ­ടെ അതിനെ തേടി ന­ട­ക്കു­ന്ന കു­ട്ടി­ക്കാ­ല­ത്തി­ന്റെ കൗ­തു­കം അ­തൊ­ഴി­ച്ച് എല്ലാ മ­ര­ങ്ങ­ളെ­യും കാ­ണു­ന്നു. കോ­പി­ഷ്ഠ­നാം ചേരു്, യ­ക്ഷി­ക്ക് പൂ­ക്ക­ളും പാ­ലു­മൊ­രു­ക്കു­ന്ന പാലകൾ, ക­യ്ക്കു­ന്ന കാ­ല­ങ്ങൾ തീ­രു­വാ­ന­മ്മൂ­മ്മ നെ­റ്റി­യിൽ ആ­ണി­യ­ടി­ക്കു­ന്ന കാ­ഞ്ഞി­രം എ­ന്നി­ങ്ങ­നെ കാ­ണു­ന്ന മ­ര­ങ്ങൾ­ക്കു­ള്ള വി­ശേ­ഷ­ണ­ങ്ങൾ, അഥവാ അവയെ ബ­ന്ധി­പ്പി­ക്കു­ന്ന ആ­ശ­യ­ലോ­ക­ങ്ങൾ ‘ക­ണ്ണിൽ വായിൽ വ­യ­റി­ലും ചി­ല­വേ­ള/ബാ­ങ്കി­ലും നി­റ­നി­റോ നി­റ­യു­ന്ന­വ’ എ­ന്നാ­വു­ന്ന­തോ­ടെ നാ­ട്ടു­വി­ശ്വാ­സ­ങ്ങ­ളു­ടെ ഒരു കാ­ല­ത്തു­നി­ന്നു് പ്ര­കൃ­തി­യെ ലാ­ഭ­ക്ക­ണ്ണോ­ടെ കാ­ണു­ന്ന കാ­ല­ത്തേ­ക്കു­ള്ള പ­രി­ണാ­മം ധ്വ­നി­ക്കു­ന്നു. വ­രി­ക­ളിൽ ഇ­ത്ത­രം തി­രി­വു­കൾ കെ. ജി. എ­സ്സിൽ ധാ­രാ­ള­മു­ണ്ടു്. ആ കാ­ല­മാ­റ്റ­ത്തോ­ടെ പ­ഴ­യ­മ­ട്ടി­ലു­ള്ള അ­ന്വേ­ഷ­ണ­ത്തി­നു പ്ര­സ­ക്തി­യി­ല്ലാ­താ­യി. എ­ങ്കി­ലും രാ­ത്രി­തോ­റും ‘കൃ­ഷ്ണ­കാ­ളി­ന്ദി പാ­ടു­ന്ന പാ­ട്ടിൻ നി­ലാ­ക്ക­രെ’ എ­ത്തി­യെ­ന്ന­തിൽ ഒരു സ­മാ­ന്ത­ര­ലോ­ക­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാ­നു­ള്ള ശ്രമം സൂ­ചി­പ്പി­ക്കു­ന്നു­ണ്ടാ­വാം.

എ­ന്താ­യാ­ലും ആ കാലം ക­ഴി­ഞ്ഞു. അ­ല­ഞ്ഞ് പ­ണി­കി­ട്ടി ചെ­ന്നു­ചേർ­ന്ന ന­ഗ­ര­ത്തി­ലാ­ണു് ക­ട­മ്പു് ക­ണ്ട­തു്. അതു് ‘വൃ­ദ്ധ­നാം പോ­ലീ­സു­കാ­ര­നെ­പ്പോൽ’. എല്ലാ പ്ര­തീ­ക്ഷ­യും വ­റ്റി­ച്ചു­ക­ള­ഞ്ഞു. നാ­ട്ടിൽ നാ­ടി­ല്ല; നാ­ടു­സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വു­ന്ന­തു് മ­റു­നാ­ട്ടിൽ. അ­പ്പോ­ഴ­തു് നാ­ടി­ന്റെ പ്രേ­ത­രൂ­പം. കൂ­ടാ­തെ ഇതൊരു കൗ­മാ­രാ­നു­ഭ­വ­ത്തെ­ക്കൂ­ടി വ­ര­ച്ചു­വ­യ്ക്കു­ന്നു­ണ്ടെ­ന്നു തോ­ന്നു­ന്നു. തേ­ടു­ന്ന­തു മാ­ത്രം കാ­ണാ­തെ, കി­ട്ടാ­തെ വ­ഴു­തി­പ്പോ­കു­ന്ന അ­നു­ഭ­വം, കി­ട്ടു­മ്പോ­ഴേ­ക്കും അതിൽ കൗ­തു­കം ന­ഷ്ട­പ്പെ­ടു­ന്ന അ­നു­ഭ­വം. എ­ന്താ­യാ­ലും നാ­ടി­നെ­ക്കു­റി­ച്ചു­ള്ള പുതിയ ആ­ലോ­ച­ന­ക­ളിൽ ഈ ക­വി­ത­യും പ്ര­സ­ക്ത­മാ­ണു്.

വി­മർ­ശ­ന­ത്തി­ന്റെ ആ­ഴ­ങ്ങൾ

അ­നു­ഭ­വ­ങ്ങ­ളെ ഏ­തെ­ങ്കി­ലും ല­ക്ഷ്യ­ത്തി­ലേ­ക്ക് ല­ളി­ത­മാ­യി ഉ­ന്മു­ഖ­മാ­ക്കാ­തെ വി­മർ­ശ­ന­പ­ര­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കൾ ത­ന്നെ­യാ­ണി­വ­യി­ലു­ള്ള­തു്. വി­മർ­ശ­ന­ത്തി­ന്റെ­യും ആ­ത്മ­വി­മർ­ശ­ന­ത്തി­ന്റെ­യും ആഴവും മു­റു­ക്ക­വും ‘അ­ന്യാ­ധീ­നം’ മു­ത­ലു­ള്ള ര­ണ്ടു­മൂ­ന്നു ക­വി­ത­ക­ളിൽ ഇ­തി­നെ­ക്കാൾ ഹൃ­ദ­യ­സ്പർ­ശി­യാ­ണു്. ‘ഒ­ഴി­ക­ഴി­വു­ക­ളു­ടെ പ­ച്ച­വി­റ­കി­ന്മേൽ ന­മ്മു­ടെ ജ­ന്മ­ദീർ­ഘ­മാ­യ ശ­വ­ദാ­ഹം’ എന്ന വരികൾ സ­മ­കാ­ലി­ക­ജീ­വി­ത­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഒ­ര­നു­ഭ­വം വ­ര­ച്ചു­കാ­ണി­ക്കു­ന്നു­ണ്ട­ല്ലോ. ‘അ­ന്യാ­ധീ­ന’ത്തി­ലെ ‘ഞാ­നെ­ന്ന യു­വ­വൃ­ദ്ധ­കാ­ലം’ എന്ന പ്ര­യോ­ഗ­വും അ­ങ്ങ­നെ­യൊ­ന്നാ­ണു്. ഇവ ര­ണ്ടും നി­ശ്ച­ല­ത­യു­ടെ, അ­താ­യ­തു് പ്ര­തീ­ക്ഷി­ക്കു­ന്ന­ത­ര­ത്തി­ലു­ള്ള ചലനം ഇ­ല്ലാ­യ്മ­യു­ടെ, രൂ­പ­ക­ങ്ങ­ളാ­ണു്. ‘ഞാ­നെ­ന്ന കൽ­ക്കൂ­ടു്’ എന്ന പ്ര­യോ­ഗ­വും അ­തി­ന്റെ സൂ­ച­ന­യാ­ണു്. അ­തു­പോ­ലെ മ­റ്റൊ­ന്നാ­ണു് ‘അ­ഗ്നി­ശ­മ­ന’ത്തി­ലെ ‘പുഴ പി­ന്മാ­റി’ എ­ന്ന­തി­നു സ­മാ­ന്ത­ര­മാ­യ ‘കെ­ട്ടു­മാ­യു­ന്നു’ എന്ന പ്ര­യോ­ഗം. കെ­ട്ടു­മാ­യു­ന്ന­വ തെ­ളി­രു­ചി­ക­ളും ക­ളി­ചി­രി­ക­ളും അ­ട­ങ്ങി­യ ബാ­ല്യ­കാ­ലാ­നു­ഭ­വ­ങ്ങ­ളാ­ണു്. ബാ­ല്യ­കാ­ല­ത്തെ ക­ഴി­ഞ്ഞു­പോ­യ ഒരു ന­ല്ല­കാ­ല­ത്തി­ന്റെ സൂ­ച­ക­മാ­യി ക­രു­താം. കാരണം അതിനു സ­മാ­ന്ത­ര­മാ­യി­ട്ടാ­ണു്, താ­ണ്ഡ­വ­ത­രം­ഗ­മാം ജടയും കലയും തീ­മി­ഴി­ക­ളു­മെ­ല്ലാം ജ്വ­ലി­ച്ചു­നി­ന്നി­രു­ന്ന ന­ട­രാ­ജൻ ‘അ­സം­സ്കൃ­ത­മാ­ദി­കൽ­ത്തു­ണ്ടാ­യി’ കെ­ട്ടു­മാ­യു­ന്ന­താ­യി കാ­ണി­ക്കു­ന്ന­തു്. പു­രാ­ത­ന­മ­ഹാ­ശി­ല്പ­ങ്ങ­ളെ­ല്ലാം വെറും ശി­ല­യാ­യി. ഈ ര­ണ്ട­നു­ഭ­വ­ങ്ങ­ളോ­ടു് ഇ­ന്ത്യ­യു­ടെ­യും കേ­ര­ള­ത്തി­ന്റെ­യും ച­രി­ത്ര­ത്തി­ലെ, സ്വാ­ത­ന്ത്ര്യ­ത്തെ­യും വി­മോ­ച­ന­ത്തെ­യും സം­ബ­ന്ധി­ച്ച് സു­പ്ര­ധാ­ന­ങ്ങ­ളാ­യ സ്ഥാ­ന­ങ്ങ­ളെ­ക്കൂ­ടി ചേർ­ത്തു­വെ­ക്കു­ന്ന­തി­ലൂ­ടെ—നവഖലി, ക­യ്യൂർ, ഭോ­പ്പാൽ—വി­ദൂ­ര­സ്ഥ ഭൂ­ത­കാ­ല­ങ്ങ­ളിൽ നി­ന്നും സ­മീ­പ­സ്ഥ ച­രി­ത്ര­കാ­ല­ങ്ങ­ളിൽ­നി­ന്നു­മു­ള്ള ഇ­റ­ക്കം ന­ന്നാ­യി അ­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ടു്. ‘കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളി’ലെ­പ്പോ­ലെ ഇ­തു­മൊ­രാ­ദർ­ശ­വ­ത്കൃ­ത ഭൂ­ത­കാ­ല­മ­ല്ലേ? തീർ­ച്ച­യാ­യും ആണു്. പക്ഷേ, ആ­ദർ­ശ­ങ്ങ­ളാ­യി തി­രി­ച്ച­റി­യു­ന്ന­വ അ­പ്ര­സ­ക്ത­ങ്ങ­ള­ല്ല. ഇതു തി­രി­ച്ച­റി­യു­ന്ന വ്യ­ക്തി അ­ച്ഛ­നോ­ടോ അ­മ്മ­യോ­ടോ ഒപ്പം പോ­കാ­തെ, മൈ­ത്രി­യി­ല്ലാ­തെ, അ­ക­ത്തേ­ക്കോ പു­റ­ത്തേ­ക്കോ പോ­കാ­തെ ഒ­രു­ത­രം നി­ശ്ച­ല­ത്വം അ­നു­ഭ­വി­ക്കു­ന്നു. അ­യാ­ളു­ടെ ച­ല­ന­ത്തെ നി­യ­ന്ത്രി­ക്കു­ന്ന­തു് ചു­റ്റും വ­ള­രു­ന്ന കൽ­ക്കൂ­ടാ­ണു്, വ­ല്മീ­ക­മ­ല്ല എ­ന്നെ­ടു­ത്തു പ­റ­യു­ന്നു­ണ്ടു്. വ­ല്മീ­കം പെ­ട്ടെ­ന്നു് ത­ക­രാ­മെ­ന്നു­മാ­ത്ര­മ­ല്ല, അതു് സൃ­ഷ്ടി­യു­ടെ ഗർ­ഭ­ഗൃ­ഹ­വു­മാ­ണു്. അ­ത­ല്ല­ല്ലോ കൽ­ക്കൂ­ടു്. അ­തു­കൊ­ണ്ടു് പി­ന്നാ­ലെ വ­രു­ന്ന ‘മ­ക്ക­ളി­ല്ലാ­ത്ത വീ­ടി­ന്റെ മൗനം’ എന്ന അവസ്ഥ ആ നി­ല­യ്ക്കും അർ­ഥ­വ­ത്താ­ണു്.

അ­തു­പോ­ലെ ന­ക്സൽ­ക­ലാ­പ­ത്തെ ശൈ­വ­ത­ന്ത്ര­ത്തി­ന്റെ ര­ണ്ടാം ഉ­രുൾ­പൊ­ട്ട­ലാ­യി വ്യാ­ഖ്യാ­നി­ച്ചി­ട്ടു­ള്ള­തും. ആ വി­പ്ല­വ­മാർ­ഗ­ത്തിൽ ക­ലർ­ന്ന മ­ത­ത്തി­ന്റെ സൂ­ച­ന­കൾ അ­ദ്ദേ­ഹം പ്ര­ധാ­ന­മാ­യി പ­രി­ഗ­ണി­ക്കു­ന്നു­ണ്ടു്. വി­പ്ല­വ­ത്തി­നു മാ­ന­സി­ക­സ­ജ്ജീ­ക­ര­ണം ന­ട­ത്താൻ പ്രാ­പ്ത­രെ­ന്നു് ആ ലേഖനം കാ­ണു­ന്ന കവികൾ മി­ത്തു­ക­ളെ പ­രി­ഗ­ണി­ക്കേ­ണ്ട­തി­ലേ­ക്കു­കൂ­ടി ഈ വീ­ക്ഷ­ണം വി­രൽ­ചൂ­ണ്ടു­ന്നു­ണ്ടു്.

മ­ന­സ്സു് വാ­ക്കാ­കാ­ത്ത അ­വ­സ്ഥ­യി­ലേ­ക്കു­ള്ള ഉ­റ­യ­ലാ­ണി­തു്. ച­ല­ന­ങ്ങ­ളി­ല്ലാ­യ്ക­യ­ല്ല, ച­ലി­ക്കാൻ ക­ഴി­യാ­യ്ക­യാ­ണു്. അ­തു­കൊ­ണ്ടു് എ­ല്ലാം ഗൂ­ഢ­മാ­ക്കു­ന്നു. അ­ങ്ങ­നെ ‘തി­ര­ശ്ശി­ലാ­കൂ­ട­മാ­കു­ന്നു’. മ­റ്റു­ള്ള­വർ­ക്ക് പ­ല­ത­ര­ത്തിൽ ഉ­പ­യോ­ഗി­ക്കാ­വു­ന്ന വ­സ്തു­വാ­കു­ന്നു. കൊ­ടു­ങ്കാ­റ്റി­ന്റെ പെ­രു­മ്പ­റ, കു­ഞ്ഞാ­ടി­നു ക­ളി­യാ­ന­യു­ടെ മു­തു­ക് മ­റ്റും മ­റ്റും. ചു­ഴി­ഞ്ഞു­നോ­ക്കു­ന്ന­വർ­ക്ക് ‘അ­ന­ന്ത­മാ­കാ­ര­നി­ക്ഷേ­പം’ കൂ­ടി­യാ­ണു് ഈ കൽ­ക്കൂ­ടെ­ന്ന­തു­കൊ­ണ്ടു് അതു് ച­രി­ത്ര­ത്തി­ലെ വലിയ ദൂ­ര­ങ്ങൾ താ­ണ്ടി­വ­ന്ന­താ­ണെ­ന്നും ഇ­പ്പോ­ഴ­ത്തെ അ­വ­സ്ഥ­യെ ആ­ത്മ­വി­മർ­ശ­ന­പ­ര­മാ­യാ­ണു കാ­ണു­ന്ന­തെ­ന്നും വ്യ­ക്തം. അ­ല­സ­വും ഉ­ദാ­സീ­ന­വു­മാ­യി നാ­ടു­കാ­ണാൻ വ­രു­ന്ന ക­ടൽ­ക്കാ­റ്റോ പൂർ­വ­കാ­ല­ത്തെ മി­ത്രം സഖാവോ അ­ങ്ങ­നെ­യ­ല്ല. ‘ലോ­ക­പ­രി­ഹാ­സ­മൂർ­ച്ഛ’, ‘സു­ഖ­വേ­ഷ­ധാ­രി­യാം തോൽവി’ മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ അ­തി­ന്റെ നി­സ്സാ­ര­ത സൂ­ചി­പ്പി­ക്കു­ന്നു. അ­തു­കൊ­ണ്ടു് അ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ പ­രി­ണ­മി­ച്ചു­വ­ന്ന വ്യ­ക്തി­ക്ക് അ­വ­നോ­ടു പ­റ­യേ­ണ്ട­തു തെ­റി­വാ­ക്കാ­ണു്. ആ­ദ്യ­ത്തെ പ­റ­യാ­ത്ത പ്രി­യ­വാ­ക്കിൽ­നി­ന്നു് തു­ട­ങ്ങു­ന്ന ആ­ത്മ­വി­മർ­ശ­നം അ­വ­സാ­ന­ത്തെ തെ­റി­വാ­ക്കിൽ പു­റ­ത്തേ­ക്കു വ­രു­ന്നു. ഇതിൽ സ­ന്ദി­ഗ്ദ്ധ­ത­യി­ല്ല, എ­ന്നാൽ സ­ങ്കീർ­ണ­ത­യു­ണ്ടു്. ‘ബം­ഗാ­ളി’ലോ അ­ല്പ­മൊ­ക്കെ ‘കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളി’ൽ­ത്ത­ന്നെ­യോ ഉ­ള്ള­തു­പോ­ലെ താ­ര­ത­മ്യേ­ന സ്വ­ച്ഛ­മാ­യ ദി­ശാ­സൂ­ച­ന­കൾ ഇ­തി­ലി­ല്ല. അ­നു­ഭ­വ­ത്തി­ന്റെ സ­ങ്കീർ­ണ­ത­യി­ലേ­ക്കു തു­റ­ക്കു­ന്നു­ണ്ടു്.

കെ­ട്ടു­മാ­യു­ന്നു, കൽ­ക്കൂ­ടു്, മ­ന­സ്സു് വാ­ക്കാ­കാ­യ്ക, ഒ­ഴു­ക്കാ­വാ­യ്ക മു­ത­ലാ­യി ഇതിൽ പ­ലെ­ട­ത്താ­യി വ­രു­ന്ന പ്ര­യോ­ഗ­ങ്ങൾ ശ്ര­ദ്ധി­ക്കാ­വു­ന്ന­താ­ണു്. ഒരു കാ­ല­സ­ന്ധി­യെ കു­റി­ക്കാൻ കെ. ജി. എസ്. ഉ­പ­യോ­ഗി­ക്കു­ന്ന പ­ദ­ക്കൂ­ട്ടു­ക­ളാ­ണി­വ. മ­ന­സ്സും വാ­ക്കും വാ­ക്കും അർ­ഥ­വും ത­മ്മി­ലു­ള്ള അകലം തു­ടർ­ന്നു് ക­വി­യു­ടെ പ്ര­ധാ­ന പ്ര­മേ­യ­മാ­വു­ന്നു­ണ്ടു്. അ­തു­പോ­ലെ ഒഴുകൽ ആണു് അ­ഭി­കാ­മ്യ­ത­യു­ടെ സൂ­ച­ന­യാ­യി പല ക­വി­ത­ക­ളി­ലും വ­രു­ന്ന­തെ­ന്നും പറയാം. അ­ങ്ങ­നെ പ­ല­തു­കൊ­ണ്ടും ഈ ക­വി­ത­യ്ക്കും ഈ കാ­ല­ത്തെ ക­വി­ത­കൾ­ക്കും പ്രാ­ധാ­ന്യ­മു­ണ്ടു്.

ത­ന്നോ­ടു­ള്ള നേ­രി­ട­ലാ­ണു് ഒ­രർ­ഥ­ത്തിൽ ഈ ക­വി­ത­ക­ളി­ലു­ള്ള­തു്. ‘മെ­ഴു­ക്കു­പു­ര­ണ്ട ചാ­രു­ക­സേ­ര’യിൽ അ­തി­ന്റെ മ­റ്റൊ­രു ത­ല­മു­ണ്ടു്. ഒ­റ്റ­യ്ക്കു മൃ­ഗ­ശാ­ല കാ­ണു­മ്പോൾ അതിലെ മൃ­ഗ­ങ്ങൾ ക­ര­യി­ലും ക­ട­ലി­ലും ആ­കാ­ശ­ത്തി­ലു­മൊ­ക്കെ­യു­ള്ള സ്വാ­ത­ന്ത്ര്യം മാ­ത്ര­മ­ല്ല ‘വീ­ട്ടു­തൊ­ഴു­ത്തി­ലെ വി­ചാ­ര­മൗ­ഢ്യ­ങ്ങ’ളും അ­ന്വേ­ഷി­ക്കു­മ­ത്രെ. വീ­ട്ടു­തൊ­ഴു­ത്തു് എന്ന ഈ പ്ര­യോ­ഗം ക­വി­ത­യിൽ പ്ര­ധാ­ന­മാ­ണെ­ന്നു തോ­ന്നു­ന്നു. പ­റ­യാ­തെ പ­ര­സ്പ­രം എ­ല്ലാ­മ­റി­യു­ന്ന­വ­രും അ­തു­കൊ­ണ്ടു് ശ­രി­ക്കു­വെ­റു­ക്കു­ന്ന­വ­രും ഇ­ണ­ക്ക­ദുഃ­ഖ­വും പി­ണ­ക്ക­സ്സു­ഖ­വും അ­നു­ഭ­വി­ക്കു­ന്ന­വ­രു­മാ­യ ച­ങ്ങാ­തി­ക­ളാ­ണി­തി­ലു­ള്ള­തു്. ത­ന്നോ­ടു­ത­ന്നെ പറഞ്ഞ ഏ­ഷ­ണി­കൾ­കൊ­ണ്ടാ­ണ­വ­രു­ടെ കാഴ്ച മ­ങ്ങി­യ­തു്. അ­തി­ലൊ­രാ­ളെ കാണാൻ ഇതരൻ വ­ന്നി­രി­ക്കു­ന്നു. വാ­ഴ്ത്തു്, കു­രി­ശ്, സാർ­ത്ര്, മാർ­ക്സ് എ­ന്നി­വ­കൊ­ണ്ടു സൂ­ചി­പ്പി­ക്ക­പ്പെ­ടു­ന്ന ത്യാ­ഗ­മോ വി­മോ­ച­ന­ജ്ഞാ­ന­മോ അല്ല പാ­ട്ടി­ന്റെ കാ­സെ­റ്റു­ക­ളാ­ണു് സു­ഹൃ­ത്തി­നു­വേ­ണ്ടി കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്ന­തു്. എം. ഡി. രാ­മ­നാ­ഥ­നും ശെ­മ്മാ­ങ്കു­ടി­യു­മൊ­ക്കെ­യാ­ണു്. പാ­ട്ടു­കേൾ­ക്കു­ന്ന­തിൽ, അ­തി­നു­ള്ള കാ­സെ­റ്റു­കൾ കൊ­ടു­ക്കു­ന്ന­തി­ലും വി­മർ­ശി­ക്കാ­നൊ­ന്നു­മി­ല്ലെ­ങ്കി­ലും വി­പ്ല­വ­പാ­ത­യിൽ­നി­ന്നു­ള്ള മാ­റ്റ­ത്തെ സൂ­ചി­പ്പി­ക്കാൻ ഇതിനു ക­ഴി­യു­ന്നു­ണ്ടു്. വി­പ്ല­വ­കാ­രി­യു­ടെ പി­ല്ക്കാ­ലം പി­ന്മാ­റ്റ­മാ­യേ മ­ന­സ്സി­ലാ­ക്കാ­നാ­വൂ എ­ന്നു­ണ്ടോ? സം­ഗീ­ത­ത്തി­നു് അ­യാ­ളു­ടെ ജീ­വി­ത­ത്തിൽ സ്ഥാ­ന­മി­ല്ലേ? ഇറോം ശർമിള പ­തി­നാ­റു­വർ­ഷം നീ­ണ്ടു­നി­ന്ന ഉ­പ­വാ­സം അ­വ­സാ­നി­പ്പി­ച്ച­തി­നെ മുൻ­നിർ­ത്തി ശിവു് വി­ശ്വ­നാ­ഥൻ പ­ണ്ടു് (29.7.16) ഹി­ന്ദു­വിൽ എ­ഴു­തി­യി­രു­ന്ന­തു് ഓർമ വ­രു­ന്നു. സ­ത്യാ­ഗ്ര­ഹി­ക­ളെ­പ്പ­റ്റി­യോ വി­ശു­ദ്ധ­രെ­പ്പ­റ്റി­യോ ന­മു­ക്കു­ള്ള ധാരണ നി­ശ്ച­ല­ത (static) യു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണ­ത്രെ. ഉ­ദ്ധ­ര­ണി­കൾ പോ­ലെ­യോ ക­ല­ണ്ടർ­ച്ചി­ത്ര­ങ്ങൾ പോ­ലെ­യോ. ഈ ധാ­ര­ണ­യെ വെ­ല്ലു­വി­ളി­ച്ച­യാ­ളാ­ണു ഗാ­ന്ധി. നി­ര­ന്ത­ര­മാ­യ ആ­ത്മ­വി­മർ­ശ­ന­ത്തി­ലൂ­ടെ സ്വയം ന­വീ­ക­രി­ച്ചു­കൊ­ണ്ടു്. ഇറോം ശർ­മി­ള­യു­ടെ മ­നം­മാ­റ്റ­ത്തെ ഇ­തി­നോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടു ലേഖകൻ. പക്ഷേ, ആ മാ­റ്റം നി­ഷ്ക്രി­യ­ത­യി­ലേ­ക്ക­ല്ല ദൈ­നം­ദി­ന­ജീ­വി­ത­ത്തി­ന്റെ സ­ജീ­വ­ത­യി­ലേ­ക്കാ­ണു്. ഇ­വി­ടെ­യാ­ക­ട്ടെ, വി­പ്ല­വ­കാ­രി­ത്വ­ത്തെ ഉ­ദ്ധ­ര­ണി­പോ­ലെ നി­ശ്ച­ല­മാ­ക്കി നി­ഷ്ക്രി­യ­ത­യി­ലേ­ക്കാ­ണു പോ­ക്കെ­ന്ന­തും ശ്ര­ദ്ധി­ക്ക­ണം. ഇ­തെ­ല്ലാം ആ­ലോ­ചി­ക്ക­ണം. പക്ഷേ, കാ­സെ­റ്റു് സാ­ങ്കേ­തി­ക­മാ­യി പു­ന­രു­ത്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന ക­ല­യു­ടെ സൂ­ച­ക­മാ­ണു്. ചാ­രു­ക­സേ­ര ഒ­രർ­ഥ­ത്തിൽ നി­ഷ്ക്രി­യ­ത­യു­ടെ­യും. അ­ങ്ങ­നെ, ഒരു പി­ന്മ­ട­ക്ക­ത്തി­ന്റെ സ്വരം ക­വി­ത­യി­ലെ ഈ വ­രി­ക­ളി­ലു­ണ്ടു്. അ­റി­വു് ധീ­ര­സ­മ­ര­ങ്ങ­ളാ­യി­രു­ന്ന ഒരു കാ­ല­ത്തു­നി­ന്നു് ‘ഒരു വി­ള­ക്കി­ന്റെ തി­രി­ക­ളാ­യ് ക­ത്തി­യോർ’ ത­ട­വ­റ­യി­ലും ആ­ത്മ­ഹ­ത്യ­യി­ലു­മൊ­ക്കെ ഒ­ടു­ങ്ങി­യെ­ന്ന വി­വ­ര­ണ­മു­ണ്ട­ല്ലോ. ആ ഒ­ടു­ങ്ങ­ലു­കൾ ‘ന­മ്മു­ടെ­യ­റു­പാ­പ­മ­റ­വി­തൻ/നാ­റു­മ­ന്ധ­കാ­ര­ത്തിൽ’ ആണു്. ഈ അവസ്ഥ വീ­ട്ടു­തൊ­ഴു­ത്തി­ലേ­ക്ക് ന­ന്നാ­യി അ­ന്വ­യി­ക്കു­ന്നു. ‘വെ­റു­പ്പേ വ­സി­ക്കു­ന്ന പാ­ഴ്‌­വീ­ടു­കൾ’ എന്നു തു­ടർ­ന്നും. വലിയ ഐ­ക­മ­ത്യ­ത്തോ­ടെ പ്ര­വർ­ത്തി­ച്ചി­രു­ന്ന­വ­രു­ടെ പി­ന്മാ­റ്റം ഇ­ത്ത­രം വീ­ടു­ക­ളി­ലേ­ക്കെ­ന്ന പ­രി­ണാ­മ­വും ഇവിടെ സൂ­ചി­പ്പി­ക്കു­ന്നി­ല്ലേ?

മൃ­ഗ­ശാ­ല­യിൽ കാ­ണു­ന്ന ‘ഗ­തി­കി­ട്ടാ­പ്പി­തൃ­പ്പേ­ടി­രൂ­പ­ങ്ങ’ളിൽ ഒ­ന്നി­ച്ചു­നി­ന്നു് ഒ­ടു­ങ്ങി­പ്പോ­യ­വ­രു­ടെ ഛാ­യ­യു­ണ്ടാ­വാം. ഭയം, അ­വി­ശ്വാ­സം, വെ­മ്പൽ ഇ­തൊ­ക്കെ­യാ­ണു ക­ണ്ണു­ക­ളിൽ. പാ­ട്ടി­ലൂ­ടെ അ­ഴി­കൾ­ക്കു പു­റ­ത്തേ­ക്കു പോ­കാ­മെ­ന്നു വി­ചാ­രി­ക്കു­ന്ന­വ­രു­മു­ണ്ടു്. ഉ­ട­ലിൽ­നി­ന്നു മ­ന­സ്സു­കൊ­ത്തി­മാ­റ്റാ­മെ­ന്നു ക­രു­തു­ന്ന­വർ. കാ­സെ­റ്റിൽ­നി­ന്നു് ഈ പാ­ട്ടി­നു­ള്ള വ്യ­ത്യാ­സം ഓർ­മ­യിൽ വ­ന്നു­കൂ­ടെ­ന്നി­ല്ല. പക്ഷേ

‘അവ ത­ന്ന­ഴ­ല­ണി

ഞ്ഞാ­രോ­ടു­മി­ണ­ങ്ങാ­തെ

അ­വി­ടെ­യൊ­രാ­ദി­മ മ­ഹാ­മൃ­ഗം­പോ­ലെ

കി­ത­യ്ക്കു­മേ­കാ­ന്ത­ത’

എ­ന്ന­താ­ണു് മൃ­ഗ­ശാ­ല­യി­ലെ­ത്തു­ന്ന ആ­ഖ്യാ­താ­വു നേ­രി­ടു­ന്ന­തു്. ഇ­വി­ടെ­യും കാ­ല­ത്തി­ന്റെ മാ­റ്റ­ത്തെ സ­ങ്കീർ­ണ­ത­ക­ളോ­ടെ അ­വ­ത­രി­പ്പി­ക്കു­ക­യാ­ണു്.

കാ­ല­മാ­റ്റ­ത്തി­ന്റെ മ­റ്റൊ­ര­നു­ഭ­വ­മാ­ണു് ‘മ­ണൽ­ക്കാ­ല’ത്തി­ലു­ള്ള­തു്.

‘പു­ഴ­യ്ക്ക­ക്ക­ര­യിൽ നി­ന്റെ നാ-

ടി­ക്ക­ര­യി­ലെ­ന്റെ­യും’

എന്ന തു­ട­ക്ക­ത്തിൽ­നി­ന്നു് സ്വാ­ഭാ­വി­ക­മാ­യി ബാ­ല്യ­സ്മ­ര­ണ­യി­ലേ­ക്കു ക­ട­ക്കു­ന്നു. പല അ­നു­ഭ­വ­ങ്ങ­ളി­ലേ­ക്കു തു­റ­ക്കു­ന്ന വലിയ സ­ഞ്ചാ­ര­ങ്ങൾ അ­വി­ടെ­യു­ണ്ടു്. ദൈ­വ­ത്തി­നു് എണ്ണ കൊ­ണ്ടു­പോ­കു­ന്ന പുഴു, പാല, വേല, ജാഥ, ജഡം എ­ന്നി­ങ്ങ­നെ ബാ­ല്യ­ത്തി­ലെ കാ­ഴ്ച­യു­ടെ വ്യാ­പ്തി വ­ള­രു­ന്നു. തു­ടർ­ന്നു് വി­ദ്യാ­ഭ്യാ­സ­കാ­ല­ത്തേ­ക്ക്. തു­ഞ്ചൻ, കു­ഞ്ചൻ, ഗാ­ന്ധി, മാർ­ക്സ്, ഘ­ട്ട­ക് എ­ന്നു­തു­ട­ങ്ങി തെ­റി­യും പു­രാ­ണ­വും വരെ. വായ തു­റ­ന്നാൽ പ­തി­നാ­ലു­ലോ­ക­ങ്ങ­ളാ­യി. എ­ല്ലാ­മ­റി­യു­ന്നു, വെറും വാ­ക്കാ­യി മാ­ത്രം എന്ന ധ്വ­നി­യും ഇ­തി­ലി­ല്ലേ? അ­തു­കൊ­ണ്ടു് വാ­ക്കി­നെ­ത്ത­ന്നെ പി­ന്തു­ട­രു­ന്നു. വാ­ക്ക് പ്ര­വൃ­ത്തി­യാ­യി­രു­ന്ന കാലം—’ദി­ന­രാ­ത്ര­ദീർ­ഘ­മാം ന­മ്മു­ടെ വാ­ഗ്വി­ഹാ­രം’. വാ­ക്ക് ചി­റ­യാ­യി, വീ­ടാ­യി. കൽ­ക്ക­ത്ത­യി­ലും ആ­ന്ധ്ര­യി­ലും വ­യ­നാ­ട്ടി­ലു­മൊ­ക്കെ വി­ശ­പ്പി­ന്റെ കാ­ട്ടി­ലാ­ളി­യ സ്നേ­ഹ­ഖ­ഡ്ഗ­ങ്ങ­ളാ­യി എന്നു വ­രു­ന്ന­തോ­ടെ പ്ര­വൃ­ത്തി വി­പ്ല­വ­പ്ര­വർ­ത്ത­ന­മാ­യി വ്യ­തി­രി­ക്ത­മാ­ക്കു­ന്നു. അ­തി­ന്റെ ഉ­ത്തും­ഗ­മു­ക്തി­ബോ­ധ­ത്തിൽ­നി­ന്നു­ള്ള വീ­ഴ്ച­യാ­ണു് ഇ­ക്കാ­ല­ത്തി­ന്റേ­തു്. അ­വി­ടെ­നി­ന്നു് ന­ഗ­ര­ങ്ങ­ളിൽ അ­ല­യു­ന്ന ‘വീ­റ­റ്റ വി­ജ്ഞ­ച്ചി­രി’കളായി ചിതറി. ‘സു­ഖ­വേ­ഷ­ധാ­രി’യെ­പ്പോ­ലെ കൊ­ള്ളു­ന്ന, പൊ­ള്ളു­ന്ന പ്ര­യോ­ഗം. തു­ടർ­ന്നു് ആ­ത്മാ­ന്വേ­ഷ­ണ­ത്തി­ലൂ­ടെ സ­മ­കാ­ലി­ക­ത­യു­ടെ ആ­ഴ­മി­ല്ലാ­യ്മ­യി­ലേ­ക്ക് കവിത തി­രി­യു­ന്നു. ആ വി­ജ്ഞ­ച്ചി­രി­യു­ടെ തു­ടർ­ച്ച­യാ­ണു് ടൂ­റി­സ്റ്റു് വർ­ണ­ഭാ­ണ്ഡ­ങ്ങ­ളാ­യു­ള്ള വരവു്. വേ­ഗ­ങ്ങ­ളും ആ­ഴ­ങ്ങ­ളും മാ­മാ­ങ്ക­ങ്ങ­ളും വ­ഞ്ചി­പ്പാ­ട്ടു­ക­ളു­മൊ­ക്കെ വ­റ്റി­മാ­ഞ്ഞു. ഇ­ന്നു് മണൽ മാ­ത്രം. ഒ­ഴു­ക്കി­ന്റെ ഉ­ത്സ­വ­ധ­ന്യ­ത­യോ മ­ണ്ണി­ന്റെ ഉർ­വ­ര­ധ­ന്യ­ത­യോ ഇ­ല്ലാ­ത്ത കർ­മ­ശൂ­ന്യ­ത­യാ­ണു് ഈ മ­ണൽ­ക്കാ­ലം. ക­വി­ത­യു­ടെ അ­വ­സാ­നം വ­രു­ന്ന ‘മ­ധ്യ­വ­യ­സ്സു­പോ­ലൊ­ഴു­കാ­തെ­യൊ­ഴു­കും ശ­ര­ത്പ്ര­വാ­ഹം’, ‘മു­ട്ട­റ്റ­മേ­യു­ള്ളു ഭൂ­ത­കാ­ല­ക്കു­ളിർ’ എന്നീ പ്ര­യോ­ഗ­ങ്ങൾ ‘ഒ­ഴി­ക­ഴി­വു­ക­ളു­ടെ പ­ച്ച­വി­റ’കും ‘ജ­ന്മ­ദീർ­ഘ­മാ­യ ശവദാഹ’വും പോലെ കാ­ല­പ­രി­ണാ­മ­ത്തെ ന­ന്നാ­യി ധ്വ­നി­പ്പി­ക്കു­ന്നു. കെ. ജി. എസ്. പ­ല­മ­ട്ടിൽ വി­ക­സി­പ്പി­ക്കു­ന്ന വാ­ക്ക്, ഒ­ഴു­ക്ക് എന്നീ സ­ങ്ക­ല്പ­ന­ങ്ങ­ളും ക­വി­ത­വാ­യ­ന­യിൽ നിർ­ണാ­യ­ക­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു.

ഈ കാ­ല­ത്തെ പ്ര­ധാ­ന­പ്പെ­ട്ട മ­റ്റൊ­രു ക­വി­ത­യാ­ണു് ‘പല പോ­സി­ലു­ള­ള ഫോ­ട്ടോ­കൾ’. ഫോ­ട്ടോ എന്ന രൂ­പ­ക­ത്തെ മുൻ­നിർ­ത്തി സ്വ­ത്വ­ത്തി­ന്റെ ശൈ­ഥി­ല്യ­ത്തെ സൂ­ചി­പ്പി­ക്കു­ക­യാ­ണി­തു്. ഫോ­ട്ടോ­യി­ലൂ­ടെ നിർ­മി­ക്ക­പ്പെ­ടു­ന്ന­തു് വ്യാ­ജ­ബിം­ബ­മാ­ണെ­ന്നു് ഇതിൽ ഭൂ­രി­ഭാ­ഗം വ­രു­ന്ന ക്യാ­മ­റ­ക്കാ­ര­ന്റെ വാ­ക്കു­ക­ളിൽ­നി­ന്ന­റി­യാം—പു­റ­മേ­ക്ക് ലെ­നി­നാ­യി, പൂ­ജാ­മു­റി­യിൽ പൂ­ന്താ­ന­മാ­യി മ­റ്റും മ­റ്റും. പക്ഷേ, അ­താ­ണി­ന്നു ലോ­ക­ത്തി­നു വേ­ണ്ട­തു് – ‘ആളുകൾ ക­ണ്ടു­ക­ണ്ടാ­ണു സർ ക­ട­ലു­കൾ ഇത്ര വ­ലു­താ­യ­തു്’. പക്ഷേ, പു­തു­കാ­ല­ത്തെ ഈ നാ­ട്ടു­ന­ട­പ്പിൽ സം­ശ­യ­മു­ള്ള­വർ­ക്ക് ക്യാ­മ­റ­യി­ലേ­ക്കു­ള്ള നോ­ട്ടം തന്നെ അ­ഭി­മു­ഖീ­ക­രി­ക്ക­ലാ­ണു്. ലോ­ക­പ്ര­വാ­ഹ­ത്തി­ന്റെ സൂ­ര്യ­രൂ­പ­മാ­യ ചുഴി, ക്രൂ­ര­യാ­യ ലോ­ക­ദ്രോ­ഹ­വി­ചാ­ര­ക എ­ന്നൊ­ക്കെ­യാ­ണു് അതു് ക്യാ­മ­റ­യെ മ­ന­സ്സി­ലാ­ക്കു­ന്ന­തു്. സൂ­ര്യ­നെ­പ്പോ­ലെ എ­ല്ലാം കാ­ണു­ന്ന, വി­ചാ­ര­ണ ചെ­യ്യു­ന്ന സ്ഥാ­നം. അ­തിൽ­നി­ന്നു തന്നെ മ­റ­യ്ക്കു­ന്ന­തെ­ങ്ങ­നെ? അ­തു­കൊ­ണ്ടു് ക്യാ­മ­റ­യെ നോ­ക്കു­മ്പോൾ സ്വ­ന്തം ചേ­രാ­യ്ക­കൾ—കണ്ണു ക­ണ്ണി­ലേ­ക്കും ചു­ണ്ടു ചു­ണ്ടി­ലേ­ക്കു­മൊ­ന്നും ചേ­രു­ന്നി­ല്ല—തെ­ളി­യു­ന്നു.

‘ഒ­ന്നി­നെ­ത്ത­ന്നെ നോ­ക്കി­യി­രി­ക്കു­മ്പോൾ ഞാൻ

അ­നേ­ക­രാ­യി പൊ­ട്ടി­പ്പി­രി­യു­ന്നു.

പു­ഴ­യു­ടെ ഒ­രു­മ­വേ­ണ്ട­പ്പോൾ ഞാൻ

മ­ഴ­യു­ടെ ചി­ത­റ­ലാ­വു­ന്നു’

എ­ന്നു് സ്വ­ന്തം അ­ഴി­ഞ്ഞു­പോ­വ­ലി­നെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്നു. ചി­ത­റാ­ത്ത ഒരു ‘ഞാൻ’ സാ­ധ്യ­മാ­ണെ­ന്ന ശു­ഭാ­പ്തി­വി­ശ്വാ­സം ഈ വ­രി­ക­ളിൽ, മു­മ്പു­ക­ണ്ട വി­മർ­ശ­ന­ങ്ങ­ളി­ലും അ­ന്തർ­ലീ­ന­മ­ല്ലേ? പക്ഷേ, കെ. ജി. എ­സ്സിൽ അ­തു­ണ്ടു്.

നൈ­തി­ക­ഭാ­വ­ന

‘മ­ണൽ­ക്കാ­ലം’ 1989-ലെ ര­ച­ന­യാ­ണു്. നാ­മി­വി­ടെ പ­രി­ശോ­ധി­ച്ച 1980-​കളിലെ ഈ ക­വി­ത­ക­ളിൽ വ­റ്റു­ന്ന­തി­ന്റെ­യും മാ­യു­ന്ന­തി­ന്റെ­യും ഉ­റ­യു­ന്ന­തി­ന്റെ­യും ചി­ത­റു­ന്ന­തി­ന്റെ­യും മ­റ്റും അ­നു­ഭ­വ­ങ്ങൾ പ്ര­ധാ­ന­മാ­യി വ­രു­ന്നു­ണ്ട­ല്ലോ. രാ­ഷ്ട്രീ­യ­മാ­യ വി­പ്ല­വ­ത്തിൽ വി­ശ്വ­സി­ക്കു­ക­യും ക­വി­ത­യിൽ അ­തി­ന്റെ ഊർജം നി­റ­ഞ്ഞു­നി­ല്ക്കു­ക­യും ചെയ്ത മു­ന്നേ­റ്റ­ത്തി­ന്റേ­താ­യ മുൻ­ദ­ശ­ക­ത്തിൽ­നി­ന്നു്, അതിനെ സം­ശ­യി­ക്കു­ക­യും വി­മർ­ശി­ക്കു­ക­യും ചോ­ദ്യം ചെ­യ്യു­ക­യും ചെ­യ്യു­ന്ന ധർ­മ­മാ­ണു് പി­ന്മാ­റ്റ­ത്തി­ന്റേ­താ­യ ഈ രൂ­പ­ക­ങ്ങൾ നിർ­വ­ഹി­ക്കു­ന്ന­തു്. അതു് ആ പഴയ കാ­ല­ത്തി­ന്റെ വി­മർ­ശ­നം മാ­ത്ര­മ­ല്ല. അ­തിൽ­നി­ന്നു് ഊ­റി­ക്കൂ­ടു­ന്ന നീ­തി­സ­ങ്ക­ല്പ­ത്തി­ന്റെ വെ­ളി­പ്പെ­ടൽ കൂ­ടി­യാ­ണു്. വാ­സ്ത­വ­ത്തിൽ വി­പ്ല­വ­ത്തെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ങ്ങ­ളും നീ­തി­യിൽ അ­ധി­ഷ്ഠി­ത­മാ­ണു്. അ­തി­ന്റെ സ­ങ്കീർ­ണ­ത­കൾ തി­രി­ച്ച­റി­യു­ക­യും അ­തി­ന­നു­സ­രി­ച്ചു പു­നർ­നിർ­വ­ചി­ക്കു­ക­യും ചെ­യ്യാ­നു­ള്ള ശ്ര­മ­മാ­ണു് ഈ ക­വി­ത­ക­ളിൽ ന­ട­ക്കു­ന്ന­തു്. വി­മർ­ശ­ന­ത്തിൽ ഒരു സൃ­ഷ്ടി­യു­ണ്ടു്. അഥവാ സൃ­ഷ്ടി­യെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­മു­ണ്ടു്. ഇ­വി­ടെ­യ­തു് ആ­ഴ­ത്തി­ലു­ള്ള നീ­തി­ചി­ന്ത­യാ­ണു്. അതു് ആ­ത്മ­വി­മർ­ശ­ന­ത്തി­ലൂ­ടെ രൂ­പ­പ്പെ­ടു­ത്തു­ന്ന­തി­ന്റെ അ­ട­യാ­ള­ങ്ങ­ളാ­യി ഈ ക­വി­ത­കൾ വാ­യി­ക്കാം.

നാടു് പ്ര­ധാ­ന­മാ­വു­ന്ന ക­വി­ത­ക­ളാ­ണി­വ­യെ­ന്നു് ഒ­രർ­ഥ­ത്തിൽ പറയാം. ‘വൃക്ഷ’ത്തി­ലോ, ‘ജ­ന്മ­രാ­ത്രി’യിലോ, ‘അ­യോ­ധ്യ’യിലോ, ‘ബം­ഗാ­ളി’ലോ ഉ­ള്ള­തി­നെ­ക്കാൾ നാ­ട്ടു­സൂ­ച­ന­കൾ, നാ­ട്ടി­ലെ ഭൂ­ത­കാ­ല­സ്മ­ര­ണ­കൾ എ­ല്ലാം ഇ­വി­ടെ­യു­ണ്ടു്. പ­ല­പ്പോ­ഴും അവയിൽ സ്വ­ച്ഛ­ത കാ­ണു­ന്ന സ്വ­ഭാ­വ­വു­മു­ണ്ടു്. പക്ഷേ, ഇതൊരു പ­ക­രം­വെ­പ്പെ­ന്നു് ല­ളി­ത­വ­ത്ക­രി­ക്കേ­ണ്ട­തി­ല്ലെ­ന്നു തോ­ന്നു­ന്നു. വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ക­ല­ക്ക­ങ്ങൾ കാ­ണി­ക്കാ­നു­ള്ള ഉ­പാ­ധി­കൂ­ടി­യാ­ണി­തു്.

നീ­തി­ചി­ന്ത സർ­വ­തോ­മു­ഖ­മാ­ണെ­ന്നും അ­തെ­പ്പോ­ഴും ത­ന്നി­ലേ­ക്കു­ത­ന്നെ വി­മർ­ശ­ന­ദൃ­ഷ്ടി പാ­യി­ക്കു­ന്ന­താ­ണെ­ന്നും എല്ലാ ജീ­വി­താ­നു­ഭ­വ­ങ്ങ­ളി­ലും നി­റ­ഞ്ഞു­നി­ല്ക്കു­ന്ന­താ­ണെ­ന്നും രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ന­ത്തി­ലേ­ക്കോ അ­തു­പോ­ലെ മ­റ്റെ­ന്തി­ലേ­ക്കെ­ങ്കി­ലു­മോ പ്ര­ക്ഷേ­പി­ച്ച് മാ­റി­നി­ല്ക്കാ­നാ­വി­ല്ലെ­ന്നും എ­ല്ലാ­മു­ള്ള ബോധം ഈ ക­വി­ത­കൾ പ്ര­സ­രി­പ്പി­ക്കു­ന്നു­ണ്ടു്. ‘വൃക്ഷ’ത്തിൽ­നി­ന്നും ‘ജ­ന്മ­രാ­ത്രി’യിൽ­നി­ന്നും വ്യ­ത്യ­സ്ത­മാ­യ ഒരു രൂ­പ­ക­ഭാ­ഷ ഇവയിൽ വി­ക­സി­ച്ചു­വ­രു­ന്നു­മു­ണ്ടു്. ആ രൂ­പ­ക­ങ്ങ­ളോ­രോ­ന്നി­ലും വി­മർ­ശ­ന­ത്തി­ന്റെ മു­ന­കൂ­ടി­യു­ണ്ടെ­ന്ന­താ­ണു ശ്ര­ദ്ധാർ­ഹം.

തൊ­ണ്ണൂ­റു­ക­ളി­ലും പുതിയ സ­ഹ­സ്രാ­ബ്ദ­ത്തി­ലു­മാ­യി ഇ­ങ്ങ­നെ­യു­ള്ള പ്ര­ധാ­ന­പ്പെ­ട്ട അനേകം ക­വി­ത­കൾ കെ. ജി. എസ്. എ­ഴു­തു­ന്നു­ണ്ടു്. ഇ­പ്പോ­ഴും എ­ഴു­തി­വ­രു­ന്നു­ണ്ടു്. ഒ­റ്റ­നോ­ട്ട­ത്തിൽ­ത്ത­ന്നെ ക­വി­ത­ക­ളു­ടെ എ­ണ്ണ­ത്തിൽ വന്ന വർധന ന­മ്മു­ടെ ശ്ര­ദ്ധ­യാ­കർ­ഷി­ക്കാ­തി­രി­ക്കി­ല്ല. വി­മർ­ശ­ന­ത്തി­ന്റെ ധർമം ഇ­വ­യി­ലെ­ല്ലാം അ­ന്തർ­ലീ­ന­മാ­ണു്. ക­വി­ത­കൾ ഒ­ന്നി­ച്ചെ­ടു­ത്തു നോ­ക്കു­മ്പോൾ ചില ചില പ്ര­മേ­യ­ങ്ങൾ അവയിൽ പ്ര­ധാ­ന­പ്പെ­ട്ട ചി­ന്താ­വി­ഷ­യ­മാ­യി വ­രു­ന്നു­ണ്ടെ­ന്നു തോ­ന്നു­ന്നു. നഗരം, കാഴ്ച, വാ­ക്ക്, പ്ര­ണ­യം, പ്ര­ത്യ­ക്ഷ­രാ­ഷ്ട്രീ­യം, കു­ടും­ബം ഇ­ങ്ങ­നെ അനേകം വി­ഷ­യ­ങ്ങ­ളെ—ഇവയിൽ പലതും ആ­ധു­നി­ക­കാ­ല­ത്തു് സ്ഥാ­പ­ന­ങ്ങ­ളാ­യി­ത്തീർ­ന്ന­വ­യു­മാ­ണ­ല്ലോ—ഉ­ള്ളിൽ ക­ട­ന്നു­നോ­ക്കാൻ നമ്മെ പ്രേ­രി­പ്പി­ക്കു­ന്ന ക­വി­ത­ക­ളാ­ണ­വ. ഒരു കാഴ്ച ഒരു ക­വി­ത­യാ­വു­ന്ന ചെ­റു­ര­ച­ന­ക­ളും ഇ­വ­യോ­ടൊ­പ്പ­മു­ണ്ടു്. ഇ­വ­യൊ­ന്നും പ­ണ്ടു് തീ­രെ­യി­ല്ലെ­ന്ന­ല്ല, ഇ­പ്പോൾ വ­ള­രെ­യു­ണ്ടെ­ന്നാ­ണു പ­റ­യു­ന്ന­തു്.

IV

സ­മ­കാ­ലി­ക­ത്വം എന്ന സ്വ­ഭാ­വം കെ. ജി. എസ്. ക­വി­ത­യെ സം­ബ­ന്ധി­ച്ച് പ്ര­ധാ­ന­മാ­ണെ­ന്നു മു­മ്പു് പ­റ­ഞ്ഞു­വ­ല്ലോ. ഈ കാ­ല­ത്തെ ക­വി­ത­കൾ പ­രി­ഗ­ണി­ക്കു­മ്പോൾ അ­തി­നൊ­രു വി­ശേ­ഷ­ണം കൂടി വേ­ണ­മെ­ന്നു തോ­ന്നു­ന്നു. ഒരു കാ­ല­ത്തി­ന്റെ പൊ­തു­വാ­യ, അതിൽ പ്ര­ധാ­ന­മാ­യ സ്വ­ഭാ­വ­മെ­ന്ന നി­ല­യിൽ അല്പം അ­മൂർ­ത്ത­മാ­യി­ട്ടാ­യി­രി­ക്കു­മോ സ­മ­കാ­ലി­ക­മെ­ന്ന സ­ങ്ക­ല്പ­ന­ത്തെ നാം മ­ന­സ്സി­ലാ­ക്കു­ന്ന­തു? കു­റെ­ക്കൂ­ടി ദൈ­നം­ദി­നാ­നു­ഭ­വ­ങ്ങ­ളെ അ­തി­ന്റെ മൂർ­ത്ത­ത­യിൽ പ­രി­ഗ­ണി­ക്കു­ന്ന ഒരു രീതി, ദൈ­നം­ദി­ന­ത്വ­മെ­ന്നു പറയാൻ ക­ഴി­ഞ്ഞേ­ക്കാ­വു­ന്ന ഒ­ന്നു്, ഈ കാ­ല­ത്തു് പ്ര­ധാ­ന­മാ­കു­ന്നു­ണ്ടു്. പ്ര­സ്ഥാ­ന­പ­ര­മാ­യ ആ­ധു­നി­ക­ത പിൻ­വാ­ങ്ങി­യ­തി­നു­ശേ­ഷം മ­ല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­മാ­യി­ത്തീർ­ന്ന ഒരു പ്ര­വ­ണ­ത ഇ­താ­യി­രു­ന്നു­താ­നും. കെ. ജി. എ­സ്സിൽ അതു ന­ന്നാ­യു­ണ്ടു്. ക­വി­ത­യി­ലാ­കു­മ്പോൾ ഈ ദൈ­നം­ദി­ന­സൂ­ച­ന­കൾ ധ്വ­ന്യാ­ത്മ­ക­മാ­യി പ്ര­വർ­ത്തി­ക്കു­ക­യും ഓരോ കാ­ഴ്ച­യി­ലേ­ക്കു തു­റ­ക്കു­ക­യും ചെ­യ്യും. കെ. ജി. എസ്. ക­വി­ത­ക­ളെ മുൻ­നിർ­ത്തി പ­റ­ഞ്ഞാൽ ഈ ഓരോ കാ­ഴ്ച­യും പ്ര­ധാ­ന­മാ­ണു്. അവ കൂ­ട്ടി­പ്പി­ടി­ച്ചു­ണ്ടാ­ക്കു­ന്ന ഏ­കീ­കൃ­ത­വീ­ക്ഷ­ണ­മെ­ന്ന­പോ­ലെ­യോ ചി­ല­പ്പോൾ അ­തി­നെ­ക്കാ­ളേ­റെ­യോ. ഈ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ച് പി­ന്നീ­ടു് വി­ശ­ദീ­ക­രി­ക്കാ­മെ­ന്നു ക­രു­തു­ന്നു.

ന­വ­നാ­ഗ­രി­ക­ത്വം

തൊ­ണ്ണൂ­റു­ക­ളോ­ടെ ഒ­രു­ത­രം ന­വ­നാ­ഗ­രി­ക­ത്വം കേ­ര­ളീ­യ­ജീ­വി­ത­ത്തി­ലും അ­വ­ഗ­ണി­ക്കാ­നാ­കാ­ത്ത­വി­ധം ക­ണ്ടു­വ­രു­ന്നു­ണ്ടെ­ന്നു തോ­ന്നു­ന്നു. ആ­ധു­നി­ക­താ­പ്ര­സ്ഥാ­ന­കാ­ല­ത്തെ ക­വി­ത­ക­ളു­ടെ മു­ഖ്യ­പ്ര­മേ­യ­ങ്ങ­ളി­ലൊ­ന്നു് ന­ഗ­ര­വ­ത്ക­ര­ണ­മാ­യി­രു­ന്നു. ഭീ­തി­യാ­യും നി­ഷേ­ധ­മാ­യു­മൊ­ക്കെ­യാ­ണു് അ­തേ­റെ­യും പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തു്. പ­ല­തി­ലും അതിനു പ­ര­ഭാ­ഗ­മാ­യി ഒരു ഗ്രാ­മ­സ­ങ്ക­ല്പം ക­ന­ത്തു­നി­ല്ക്കു­ന്നു­മു­ണ്ടാ­യി­രു­ന്നു; മൂ­ല്യ­സ­ങ്ക­ല്പ­ങ്ങ­ളി­ലും ജീ­വി­ത­ബ­ന്ധ­ങ്ങ­ളി­ലു­മെ­ല്ലാം. പക്ഷേ, ന­ഗ­ര­വ­ത്ക­ര­ണ­ത്തെ ത­ട­ഞ്ഞു­നിർ­ത്താൻ മോ­ഹി­ച്ചി­രു­ന്ന കൈ­വി­ര­ലു­കൾ­ക്കി­ട­യി­ലൂ­ടെ­ത്ത­ന്നെ അ­തി­വേ­ഗം പുതിയ ജീ­വി­ത­ക്ര­മ­ങ്ങ­ളും സ­ങ്ക­ല്പ­ങ്ങ­ളും ക­ട­ന്നു­വ­ന്നു. കേ­ര­ള­ത്തിൽ പുതിയ ന­ഗ­ര­ങ്ങൾ ധാ­രാ­ളം ഉ­യർ­ന്നു­വ­ന്നു എ­ന്ന­ല്ല അ­തി­നർ­ഥം. നേ­രെ­മ­റി­ച്ച് നാ­ഗ­രി­ക­മെ­ന്നു വ്യ­വ­ഹ­രി­ക്കാ­വു­ന്ന ബ­ന്ധ­ക­ല്പ­ന­ക­ളും ജീ­വി­ത­സ­ങ്ക­ല്പ­ങ്ങ­ളും താ­ര­ത­മ്യേ­ന ചെറിയ ഇ­ട­ങ്ങ­ളി­ലേ­ക്കു­കൂ­ടി കി­നി­ഞ്ഞി­റ­ങ്ങി എ­ന്നാ­ണു്. പഴയ സം­ശ­യ­ങ്ങ­ളിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യി സ്വീ­കാ­ര­ത്തി­ന്റെ­യും പൊ­രു­ത്ത­പ്പെ­ട­ലി­ന്റെ­യും മ­നോ­ഭാ­വം വ്യാ­പ­ക­മാ­യി എ­ന്ന­തും ശ്ര­ദ്ധാർ­ഹ­മാ­ണു്. അ­ല്ലെ­ങ്കിൽ അ­തി­ന്റെ അ­നി­വാ­ര്യ­ത കൂ­ടു­തൽ വ്യ­ക്ത­മാ­യി എന്നു പറയാം. മ­നോ­ഭാ­വ­പ­ര­മാ­യ ഈ മാ­റ്റ­ത്തെ കു­റി­ക്കാ­നാ­ണു് ന­വ­നാ­ഗ­രി­ക­ത്വം എന്ന പദം പ്ര­യോ­ഗി­ച്ച­തു്.

ജീ­വി­ത­ത്തിൽ ചില അ­ഴി­ച്ചു­പ­ണി­കൾ അ­നി­വാ­ര്യ­മാ­ക്കു­ന്ന ചില സം­ഭ­വ­ങ്ങൾ ഇ­ന്ത്യ­യി­ലും കേ­ര­ള­ത്തി­ലും തൊ­ണ്ണൂ­റു­ക­ളിൽ ഉ­ണ്ടാ­യി. 1979 ജ­നു­വ­രി ഒ­ന്നി­നു് ജ­ന­താ­പാർ­ട്ടി ഗ­വൺ­മെൻ­റു് നി­യോ­ഗി­ച്ച മണ്ഡൽ ക­മ്മീ­ഷ­ന്റെ റി­പ്പോർ­ട്ടു് ന­ട­പ്പാ­ക്കാൻ വി. പി. സി­ങ്ങി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഗ­വൺ­മെൻ­റു് തീ­രു­മാ­നി­ച്ച­തു് 1990-​ലാണു്. 1992-ൽ ഇതു നി­യ­മ­മാ­യി. പ­ട്ടി­ക­ജാ­തി, പ­ട്ടി­ക­വർ­ഗ വി­ഭാ­ഗ­ങ്ങ­ളെ കൂ­ടാ­തെ മറ്റു പി­ന്നോ­ക്ക സ­മു­ദാ­യ­ങ്ങൾ­ക്കു­കൂ­ടി സം­വ­ര­ണാ­നു­കൂ­ല്യം ന­ല്കു­ന്ന­തി­നു­ള്ള നി­യ­മ­മാ­യി­രു­ന്നു അതു്. ഏ­റ്റ­വും പി­ന്നോ­ക്കം നി­ല്ക്കു­ന്ന­വ­ര­ല്ല ഗു­ണ­ഭോ­ക്താ­ക്ക­ളെ­ന്ന­തു­കൊ­ണ്ടു് ക­മ്മീ­ഷ­നി­ലെ ഒ­രേ­യൊ­രു ദ­ളി­തു് അംഗം ബി­ല്ലി­നെ എ­തിർ­ക്കു­ക­യാ­ണു­ണ്ടാ­യ­തെ­ങ്കി­ലും, സ­മൂ­ഹ­ത്തിൽ വലിയ സ്വാ­ധീ­നം ചെ­ലു­ത്തി­യ നി­യ­മ­മാ­യി­രു­ന്നു അതു്. കേ­ര­ള­ത്തിൽ ഇതിനു മു­മ്പു­ത­ന്നെ പ­ട്ടി­ക­ജാ­തി പ­ട്ടി­ക­വർ­ഗ­ക്കാ­രോ­ടൊ­പ്പം മറ്റു പി­ന്നോ­ക്ക സ­മു­ദാ­യാം­ഗ­ങ്ങൾ­ക്കും സം­വ­ര­ണാ­നു­കൂ­ല്യം ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു മാ­ത്ര­മ­ല്ല അ­വർ­ക്കു സാ­മൂ­ഹ്യ­ശ്രേ­ണി­യിൽ താ­ര­ത­മ്യേ­ന ഉ­യർ­ന്ന സ്ഥാ­നം ഉ­ണ്ടാ­യി­രു­ന്നു­താ­നും. പക്ഷേ, സാ­മൂ­ഹി­ക­നീ­തി­യെ­ക്കു­റി­ച്ചു­ള്ള ആ­ലോ­ച­ന­കൾ­ക്ക് ആഴം ന­ല്കു­ന്ന­തിൽ ഇതൊരു പ­ങ്കു­വ­ഹി­ച്ചി­ട്ടു­ണ്ടു്. ന­വോ­ത്ഥാ­നാ­ന­ന്ത­ര­വ്യ­വ­ഹാ­ര­ത്തിൽ അ­ല്പ­മൊ­ന്നു മ­ങ്ങി­പ്പോ­യ കേ­ര­ള­ത്തി­ലെ ജാ­തി­വ്യ­വ­സ്ഥി­തി ചർ­ച്ച­യു­ടെ കേ­ന്ദ്ര­ത്തി­ലേ­ക്ക് ക്ര­മേ­ണ വരാൻ തു­ട­ങ്ങി. നി­ല­വി­ലു­ള്ള ഹി­ന്ദു­മ­തം ഫ­ല­ത്തിൽ ബ്രാ­ഹ്മ­ണ­മ­ത­മാ­ണെ­ന്ന അ­റി­വി­ലേ­ക്കു ന­യി­ക്കു­ന്ന ചർ­ച്ച­ക­ളാ­യി­രു­ന്നു അ­വ­യെ­ന്നു സാ­മാ­ന്യ­മാ­യി പറയാം.

ഇതേ കാ­ല­ത്തു­ത­ന്നെ­യാ­ണു് – 1992 ഡി­സം­ബ­റിൽ – ബാ­ബ­റി­മ­സ്ജി­ദു് ത­കർ­ക്ക­പ്പെ­ട്ട­തെ­ന്നും ഓർ­ക്കേ­ണ്ട­താ­ണു്. പു­തി­യൊ­രു ഹി­ന്ദു­ത്വ­ധ്രു­വീ­ക­ര­ണ­ത്തി­നു് ഈ സം­ഭ­വ­വും കാ­ര­ണ­മാ­യി­ട്ടു­ണ്ടു്. ജാ­തി­യെ മുൻ­നിർ­ത്തി വ­ളർ­ന്നു­വ­ന്ന വ്യ­വ­ഹാ­ര­ങ്ങൾ­പോ­ലെ വി­ധ്യാ­ത്മ­ക­മ­ല്ല ഇ­തി­ന്റെ സ്വാ­ധീ­ന­മെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.

1991-ൽ ന­ട­പ്പാ­ക്കി­യ സാ­മ്പ­ത്തി­ക ഉ­ദാ­ര­വ­ത്ക­ര­ണ­വും ഈ സ­ന്ദർ­ഭ­ത്തിൽ ശ്ര­ദ്ധി­ക്കേ­ണ്ട പ്ര­വൃ­ത്തി­യാ­ണു്. വ­ലി­യൊ­രു ന­യ­വ്യ­തി­യാ­ന­മെ­ന്നു പ­റ­ഞ്ഞു­കൂ­ടെ­ങ്കി­ലും മുൻ­നി­ല രാ­ജ്യ­ങ്ങ­ളി­ലെ മു­ത­ലാ­ളി­ത്ത സാ­മ്പ­ത്തി­ക­വ്യ­വ­സ്ഥ­യോ­ടു് മ­റ­യി­ല്ലാ­തെ ചേർ­ന്നു­പോ­കാ­നു­ള്ള തീ­രു­മാ­ന­മാ­യി ഇതു് മ­ന­സ്സി­ലാ­ക്കാം. മണ്ഡൽ നി­യ­മ­ത്തോ­ടൊ­പ്പം സം­ഭ­വി­ക്കു­ന്ന മ­റ്റൊ­രു ഘ­ട­നാ­പ­ര­മാ­യ മാ­റ്റം ഇ­താ­ണു്. എൺ­പ­തു­ക­ളു­ടെ ര­ണ്ടാം­പ­കു­തി­യോ­ടെ­യു­ണ്ടാ­യ സോ­വി­യ­റ­റു് യൂ­ണി­യ­ന്റെ ത­കർ­ച്ച ഏ­ക­ധ്രു­വ­ലോ­ക­ത്തി­ന്റെ സ്ഥാ­പ­ന­മാ­യി ആ­ഘോ­ഷി­ക്ക­പ്പെ­ട്ട സാ­ഹ­ച­ര്യ­വും ഇവിടെ ഓർ­ക്കാം. പക്ഷേ, പഴയ മ­ട്ടി­ലു­ള്ള ക­മ്യൂ­ണി­സ്റ്റ് ഭ­ര­ണ­സം­വി­ധാ­ന­ത്തെ ആ­ഴ­ത്തിൽ വി­മർ­ശി­ക്കു­ന്ന രാ­ഷ്ട്രീ­യ­ചി­ന്ത­യും അ­തിൻ­ഫ­ല­മാ­യി ഉ­ണ്ടാ­യി എ­ന്ന­തു മ­റ­ക്കാ­നും വയ്യ.

നമ്മെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം കൃ­ഷി­യി­ട­ങ്ങൾ അ­തി­വേ­ഗം ചു­രു­ങ്ങി വ­രു­ക­യും കൃഷി പ്ര­ധാ­ന­പ്ര­വൃ­ത്തി­മേ­ഖ­ല അ­ല്ലാ­താ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്ന കാ­ല­യ­ള­വു­മാ­ണി­തു്. കാർ­ഷി­ക­വൃ­ത്തി മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളെ നിർ­വ­ചി­ച്ചി­രു­ന്ന­തിൽ­നി­ന്നു് ഏ­റെ­ക്കു­റെ വ്യ­ത്യ­സ്ത­മാ­ണു് അ­തി­നു­ശേ­ഷ­മു­ള്ള കാ­ല­ത്തി­ന്റെ മ­ന­സ്സി­ലാ­ക്ക­ലു­കൾ. സ്വ­കാ­ര്യ­ചാ­ന­ലു­ക­ളു­ടെ വ്യാ­പ­നം, വി­വ­ര­സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ സാർ­വ­ത്രി­ക­ത, ന­വ­മാ­ധ്യ­മ­ങ്ങ­ളു­ടെ പ്ര­ചാ­രം മു­ത­ലാ­യി ഈ കാ­ല­ത്തോ­ടെ യാ­ഥാർ­ഥ്യ­മാ­യി­ത്തീർ­ന്ന പലതും ജീ­വി­ത­ത്തിൽ അ­ഴി­ച്ചു­പ­ണി­കൾ നിർ­ബ­ന്ധി­ത­മാ­ക്കി­യി­ട്ടു­ണ്ടു്. വി­ദ്യാ­സ­മ്പ­ന്ന­രാ­യ കേ­ര­ളീ­യ­രിൽ അ­വ­ഗ­ണി­ക്കാ­നാ­വാ­ത്ത ഒരു വി­ഭാ­ഗ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം തൊ­ഴി­ലി­ടം കേ­ര­ള­മ­ല്ലാ­താ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. ഇ­തൊ­ന്നും എ­ല്ലാ­വ­രെ­യും ബാ­ധി­ക്കു­ന്ന കാ­ര്യ­മ­ല്ലെ­ങ്കി­ലും സ­വി­ശേ­ഷം പ­രി­ഗ­ണി­ക്കേ­ണ്ട­താ­ണു്.

ഈ കാ­ല­യ­ള­വിൽ വന്ന മാ­റ്റ­ങ്ങൾ ഇവ മാ­ത്ര­മാ­ണെ­ന്നു പ­റ­യു­ക­യ­ല്ല. പക്ഷേ, ഇവ പ്ര­സ­ക്ത­ങ്ങൾ ത­ന്നെ­യാ­ണു്. ന­മ്മു­ടെ ആ­ധു­നി­കോ­ത്ത­ര­ത­യെ നിർ­ണ­യി­ക്കു­ന്ന­തിൽ മറ്റു പ­ല­തി­നോ­ടു­മൊ­പ്പം ഘ­ട­നാ­പ­ര­മാ­യ­തുൾ­പ്പെ­ടെ­യു­ള്ള ഈ മാ­റ്റ­ങ്ങൾ­ക്കും ഒരു പ­ങ്കി­ല്ലാ­തെ വ­രി­ല്ല. സാ­മ്പ­ത്തി­ക ഉ­ദാ­ര­വ­ത്ക­ര­ണ­വും ആ­ഗോ­ള­വ­ത്ക­ര­ണ­വു­മെ­ല്ലാം ഉ­ദാ­ര­മാ­ന­വ­വാ­ദ മൂ­ല്യ­ങ്ങ­ളിൽ അ­ധി­ഷ്ഠി­ത­മെ­ന്നു സാ­മാ­ന്യ­മാ­യി പ­റ­യാ­വു­ന്ന രാ­ഷ്ട്ര­സ­ങ്ക­ല്പ­ത്തെ കു­റെ­ക്കൂ­ടി മാ­റ്റി­ത്തീർ­ക്കു­ന്നു­ണ്ടെ­ന്നു പറയാം.

ഈ മാ­റ്റ­ങ്ങൾ വേ­ണ്ട­തെ­ന്നോ വേ­ണ്ടാ­ത്ത­തെ­ന്നോ ഒ­റ്റ­യ­ടി­ക്കു വി­ധി­ക­ല്പി­ക്കു­ന്ന­തിൽ കാ­ര്യ­മി­ല്ല. ചി­ല­തു് വി­ധ്യാ­ത്മ­ക­മാ­ണു്; ചി­ല­തു് നി­ഷേ­ധാ­ത്മ­ക­വും. അ­വ­യെ­ക്കു­റി­ച്ചു­ള്ള ജാ­ഗ്ര­ത­യാ­ണു് ആ­വ­ശ്യം. കെ. ജി. എ­സ്സി­ന്റെ ഈ കാ­ല­ത്തെ ക­വി­ത­കൾ ഈ മാ­റി­വ­ന്ന സാ­മൂ­ഹി­ക­ത­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ മ­ന­സ്സി­ലാ­ക്കു­ന്ന­തു ന­ന്നാ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ അ­താ­ണു് തൊ­ണ്ണൂ­റു­കൾ മു­ത­ലു­ള്ള എ­ണ്ണ­ത്തിൽ ഏ­റി­വ­രു­ന്ന കെ. ജി. എസ്. ക­വി­ത­കൾ കാ­ലൂ­ന്നി നി­ല്ക്കു­ന്ന മ­ണ്ണു്. എ­ഴു­പ­തു­ക­ളി­ലെ വി­പ്ല­വ­പ്ര­തീ­ക്ഷ­യു­ടെ­യും എൺ­പ­തു­ക­ളി­ലെ വി­മർ­ശ­നാ­ത്മ­ക­ത­യു­ടെ­യും തു­ടർ­ച്ച­യി­ലാ­ണി­വ വ­രു­ന്ന­തെ­ങ്കി­ലും ഇവയെ അല്പം വേ­റി­ട്ടു­കാ­ണു­ന്ന­തും പ്ര­സ­ക്ത­മാ­ണു്. ആ മ­ണ്ണിൽ ഊ­ന്നി­നി­ന്നു­കൊ­ണ്ടു് ചു­റ്റും നോ­ക്കു­ന്ന ഈ ക­വി­ത­ക­ളു­ടെ വീ­ക്ഷ­ണ­ത്തെ നിർ­ണ­യി­ക്കു­ന്ന­തും നീ­തി­ചി­ന്ത­യാ­ണു്. അതാണീ ക­വി­ത­ക­ളു­ടെ രാ­ഷ്ട്രീ­യ­മൂ­ല്യം. ആ­ഴ­ത്തി­ലു­ള്ള നീ­തി­ചി­ന്ത­യാ­ണു് രാ­ഷ്ട്രീ­യ­മെ­ന്നു തി­രി­ച്ച­റി­യു­ന്നു. ‘ക്യൂ­വിൽ മു­ന്നൂ­റാ­മ­ത്ത­വൾ’ എന്ന ക­വി­ത­യി­ലെ ‘തു­രു­മ്പി­ക്കു­ന്നു നീ­തി­ചി­ന്ത’ എന്ന വരി ഈ ക­വി­ത­കൾ­ക്ക് പൊ­തു­വിൽ ചേരും. അതു പ്ര­വർ­ത്തി­ക്കു­ന്ന ഇ­ട­ങ്ങ­ളാ­ണു് നാം മു­മ്പു സൂ­ചി­പ്പി­ച്ച വാ­ക്കും കാ­ഴ്ച­യും പ്ര­ണ­യ­വു­മെ­ല്ലാം. നീ­തി­ചി­ന്ത മു­മ്പ­ത്തെ ക­വി­ത­ക­ളി­ലു­മു­ണ്ടു്; ഇവിടെ പക്ഷേ, അതു് കൂ­ടു­തൽ വാ­ച്യ­മാ­വു­ന്നു.

നഗരം

നഗരം പ്ര­ത്യ­ക്ഷ­ത്തിൽ­ത്ത­ന്നെ വി­മർ­ശ­ന­വി­ധേ­യ­മാ­വു­ന്ന ചില ക­വി­ത­ക­ളു­ണ്ടു്. ഞാ­നെ­ന്ന കൽ­ക്കൂ­ടു്, ഞാ­നെ­ന്ന നഗരം, ഞാ­നെ­ന്ന യു­വ­വൃ­ദ്ധ­കാ­ലം എ­ന്നു് തന്റെ ച­ല­ന­മി­ല്ലാ­യ്മ­യെ ന­ഗ­ര­മാ­യി കാ­ണു­ന്നു ‘അ­ന്യാ­ധീ­ന’ത്തിൽ. നക്സൽ കാ­ല­ത്തി­ന്റെ ധ്വ­നി­യു­ണർ­ത്തു­ന്ന പഴയ സൗ­ഹൃ­ദാ­ന്ത­രീ­ക്ഷ­ത്തിൽ­നി­ന്നു് ന­ഗ­ര­ങ്ങ­ളിൽ അ­ല­യു­ന്ന വീ­റ­റ്റ വി­ജ്ഞ­ച്ചി­രി­ക­ളാ­യി നാം മാ­റി­യെ­ന്നു് ‘മ­ണൽ­ക്കാ­ല’ത്തിൽ. ‘ലോ­ക­മെൻ മൂ­ക്ക­ത്തു പ­ട്ട­ണ­ക്കൺ­കെ­ട്ടാ’യി കാഴ്ച മ­റ­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു്, മാ­യാ­ജാ­ല­ങ്ങൾ കാ­ണി­ക്കു­ന്നു­വെ­ന്നു് ‘കാ­ഴ്ച­ക്കാ­ര­നി’ൽ. ‘കൊ­ന്നു അ­ത്ര­ത­ന്നെ’ എന്ന ക­വി­ത­യിൽ അവളെ അ­വ­നെ­ച്ചൊ­ല്ലി എന്നു തു­ട­ങ്ങി സ്വാ­ത­ന്ത്ര്യ­ത്തെ ഭ­ര­ണം­കൊ­ണ്ടും വ്യ­ക്തി­യെ ബിം­ബം­കൊ­ണ്ടും മ­റ്റും കൊ­ന്നു് ‘മി­ണ്ടാ­തെ ബ­സ്സി­ലി­രി­ക്കു­ന്ന/ കൂ­ട്ടി­മു­ട്ടാ­ത്ത/ന­ഗ­ര­നോ­ട്ട­ങ്ങ­ളിൽ/എന്നെ മറവു് ചെ­യ്യാൻ/വ­ന്ന­താ­ണു ഞാൻ’ എ­ന്നു് ന­ഗ­ര­ത്തെ ഹിം­സ­യെ മ­റ­വു­ചെ­യ്യു­ന്ന ഇ­ട­മാ­യി കാ­ണു­ന്നു. വി­പ­ണി­പ്പു­ക­ളാ­ണു ദേ­ശ­പ്പു­കൾ എ­ന്നു് ‘ച­ക്ക­ക്കു­രു­വി­ന്റെ ചെ­റു­കാ­ഴ്ച’. പുതിയ ചൈ­ന­യു­ടെ വി­മോ­ച­നം മ­ക്ഡൊ­ണാൾ­ഡ്, വീ­ഞ്ഞ്, വി­സ്കി മു­ത­ലാ­യ­വ­യി­ലാ­ണെ­ന്നു ‘ചൈ­ന­യി­ലെ പി­ച്ച­ക്കാർ’. ‘രാ­വി­ലെ ആ­റു­മ­ണി­ക്ക്’ എന്ന ക­വി­ത­യിൽ എ­ന്നും വ­രു­ന്ന പുലരി പു­തു­പു­ല­രി­യ­ല്ലെ­ന്നു പറയാൻ കാരണം, അതു് ബോ­ധ­ത്തെ ദൂ­രേ­യ്ക്ക­ക­റ്റു­ന്നു എ­ന്ന­താ­ണു്. എ­ങ്കിൽ ഇ­നി­യെ­ന്നു പു­തു­പു­ല­രി വ­രു­മെ­ന്നു പറയാൻ ന­ക്ഷ­ത്ര­ങ്ങൾ­ക്കു­മാ­വി­ല്ല. പു­തു­തു് എ­ന്നു­മു­ണ്ടാ­ക്കാൻ പ്ര­കൃ­തി­ക്കു­മാ­വി­ല്ല. ബോ­ധം­കൊ­ണ്ടു പു­തു­ക്കാൻ ക­ഴി­യാ­ത്തി­ട­ത്തു് ലോ­ക­ത്തെ പു­തു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തോ ന­വ­നാ­ഗ­രി­ക­ത്വ­ത്തി­ന്റെ പ്ര­തി­നി­ധി­ക­ളാ­ണു്. പു­തു­മു­റ­ത്ത­മ്പ്രാ­ക്കൾ, കോർ­പ്രേ­റ്റു് കാ­ര്യ­സ്ഥർ, വി­വ­ര­സാ­ങ്കേ­തി­ക മാ­യാ­വി­കൾ, അവർ ഇന്നു വൈ­കീ­ട്ടു് വാ­ഴ­ന­ട്ടാൽ നാ­ളെ­ക്കാ­ല­ത്തു് തേ­ങ്ങാ­ക്കു­ല പ­ത്തു­വെ­ട്ടാ­മെ­ന്നു് കാ­ല­ത്തി­നു വന്ന വി­പ­ര്യ­യം ന­ഗ­ര­സൂ­ച­ന­ക­ളി­ലൂ­ടെ­യാ­ണു വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. ‘വരൂ കാണൂ ഈ ര­ക്ത­ത്തി­ലെ തെ­രു­വു്’ നെ­രൂ­ദ­യ്ക്ക് സ­മർ­പ്പി­ച്ച ക­വി­ത­യാ­ണു്. തെ­രു­വി­ലെ ര­ക്ത­ത്തിൽ­നി­ന്നു് ര­ക്ത­ത്തിൽ പാർ­പ്പു­റ­പ്പി­ച്ച തെ­രു­വി­ലേ­ക്കു­ള്ള മാ­റ്റം നി­സ്സാ­ര­മാ­ണോ? വ­സ­ന്ത­ത്തി­ന്റെ ഇ­ടി­മു­ഴ­ക്ക­മെ­ന്ന പ്ര­തീ­ക്ഷ­യു­ടെ കാ­ല­ത്തു­നി­ന്നു് അ­ര­നൂ­റ്റാ­ണ്ടു ക­ഴി­ഞ്ഞ­പ്പോൾ ഈ ര­ക്ത­ത്തി­ലെ തെ­രു­വിൽ ആർ­ത്തി, ആ­സ­ക്തി, ആരവം എ­ന്ന­തൊ­ക്കെ കു­ടി­യേ­റി. ന­ദി­ക­ളും കാ­ടു­ക­ളും സം­സ്കാ­ര­വു­മെ­ല്ലാം വി­ല്പ­ന­ച്ച­ര­ക്കാ­യി. അ­വ­യ­വ­ങ്ങൾ മ­ദാ­ല­സ­മാ­യി. പക്ഷേ, ഇതിൽ ഹൃദയം മാ­ത്രം പ­ങ്കു­ചേർ­ന്നി­ല്ലെ­ന്നു്, ‘തെ­രു­വു­കൾ തി­ന്നു­തീർ­ക്കാ­ത്ത/ചില/അ­പൂർ­വ­യു­വാ­ക്ക­ളെ­പ്പോ­ലെ’ എ­ന്നൊ­രു പ്ര­തീ­ക്ഷ ഇ­ല്ലാ­തി­ല്ല. ത­ന്റെ­യു­ള്ളി­ലെ ഫ്യൂ­ഡ­ലി­നെ, പ­ഴ­മ­യു­ടെ എല്ലാ അം­ശ­ങ്ങ­ളെ­യും തി­രി­ച്ച­റി­യു­ക­യും അവ പേ­റു­ന്ന അ­വ­സാ­ന­ത്തെ ആൾ താ­നാ­യി­രു­ന്നെ­ങ്കിൽ എ­ന്നാ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്ന വ­ക്താ­വി­നെ ‘കൂ­ടാ­താ­ട്ടം’ എന്ന ക­വി­ത­യിൽ കാണാം. അ­തി­നു് താൻ ‘ചെ­ഗു­വേ­ര­ശൗ­ര്യം’ ആ­ടു­ന്നു­വ­ത്രെ. പക്ഷേ, പ­ഠി­ച്ചു­പ­ഠി­ച്ച് താ­നെ­ത്തി­യ­തു്

‘ഒരടി മ­ണ്ണു­മാ­റ്റു­ക, നി­ല­വ­റ­യി­ലേ­ക്കു­ണർ­ന്നു നോ­ക്കു­ക’. അവിടെ കാ­ണു­ന്ന­തു് ഇ­ന്ത്യ­യു­ടെ ച­രി­ത്ര­മാ­ണു്; സ­മീ­പ­കാ­ല­ച­രി­ത്രം. വെ­ടി­യേ­റ്റു ചി­ത­റി­പ്പോ­യ ഗാ­ന്ധി­യു­ടെ ഓരോ തു­ണ്ടും ഓരോ വെ­ള്ള­പ്രേ­ത­മാ­ണെ­ന്നും പാലം ക­ട­ക്കു­മ്പോൾ ഒന്നു മ­റ്റൊ­ന്നി­നെ കാ­യ­ലി­ലേ­ക്കു ത­ള്ളി­യി­ടു­ന്നു­വെ­ന്നും പ­റ­യു­ന്ന­തി­ലൂ­ടെ ഗാ­ന്ധി­യൻ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ വി­പ­രി­ണാ­മ­ങ്ങൾ വെ­ളി­വാ­ക്കു­ന്നു. വീ­ണ്ടും ഒരടി മ­ണ്ണു­കൂ­ടി മാ­റ്റു­മ്പോൾ കാ­ണു­ന്ന ആ­ന­ന്ദ­ന്റെ അ­നി­യ­ന്മാർ എ­ലി­ക­ളാ­യി രൂപം മാറി ധാ­ന്യ­ങ്ങൾ ന­ശി­പ്പി­ക്കു­ന്ന­വ­രാ­ണു്.

‘പ­ഠി­ച്ചു­പ­ഠി­ച്ച് കി­രീ­ട­ധാ­രി­ക­ളാ­യ പുതിയ ഇനം അ­ടി­മ­ക­ളു­ടെ ന­ഗ­ര­ത്തി­ലാ’ണെ­ന്നു് തി­രി­ച്ച­റി­യു­ന്നു. അ­ല­സ­ബു­ദ്ധ­ന്മാ­രു­ടെ നഗരം പോ­ലെ­ത­ന്നെ. വേ­ഷ­ങ്ങ­ളു­ടെ­യും പ­ദ­വി­ക­ളു­ടെ­യും പെ­രു­മ­കൊ­ണ്ടു് പു­ച്ഛി­ക്ക­പ്പെ­ടു­ന്ന തന്റെ അ­വ­സ്ഥ­യും സൗ­ഹൃ­ദ­വും ആ­ദർ­ശ­വും മ­റ­യു­ന്ന­താ­യ അ­റി­വും ഈ നാ­ഗ­രി­ക­ത്വ­ത്തി­ന്റെ സ്വ­ഭാ­വ­ങ്ങൾ തന്നെ. ഇ­ങ്ങ­നെ ഉ­ദാ­ഹ­ര­ണ­ങ്ങൾ നീ­ട്ടേ­ണ്ട­തു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഇ­വ­യൊ­ന്നും ന­ഗ­ര­ത്തെ­പ്പ­റ്റി­യു­ള്ള ക­വി­ത­ക­ള­ല്ല. ജീ­വി­ത­ത്തിൽ വന്ന മാ­റ്റ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ക്കാൻ ന­ഗ­ര­ത്തെ ഉ­പ­മാ­ന­മാ­ക്കു­ക­യാ­ണു്. അതു് ഒരു സ്ഥ­ല­മെ­ന്ന­തി­നെ­ക്കാൾ മ­നോ­നി­ല­യാ­ണു്. അ­തു­കൊ­ണ്ടാ­ണു് ന­വ­നാ­ഗ­രി­ക­ത്വം എന്നു പ്ര­യോ­ഗി­ച്ച­തു്.

കാഴ്ച

‘ക­ണ്ണോ­ളം ച­തി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല, നുണ പ­ഠി­ച്ചി­ട്ടി­ല്ല മൂ­ക്ക്’ എ­ന്നു് ‘പ്ര­സി­ദ്ധർ’ എന്ന ക­വി­ത­യിൽ കാണാം. ക­ണ്ണും കാ­ഴ്ച­യും കെ. ജി. എ­സ്സി­ന്റെ പല ക­വി­ത­ക­ളി­ലും വ­രു­ന്നു­ണ്ടു്. ‘ബം­ഗാ­ളി’ലെ ധൃ­ത­രാ­ഷ്ട്രൻ മുതൽ അ­തു­ണ്ടെ­ന്നു പറയാം. ‘കാ­ഴ്ച­ക്കാ­രൻ’ എന്ന ക­വി­ത­യി­ലെ അ­ടി­സ്ഥാ­ന­പ­ര­മാ­യ ചോ­ദ്യം­ത­ന്നെ എ­ന്തെ­ന്റെ കാ­ഴ്ച­യി­ല്ലാ­യ്മ എ­ന്നാ­ണു്. അതു് മോഹമോ ഹോമമോ ബ­ന്ധ­ങ്ങ­ളോ വാ­ശി­യോ ഒ­ന്നു­മ­ല്ല. അ­വ­യെ­ല്ലാം പ്ര­വൃ­ത്തി­ക­ളാ­ണു്. പ്ര­വൃ­ത്തി­യി­ലൂ­ടെ ലോ­ക­ത്തെ കാ­ണി­ച്ചു­കൊ­ടു­ക്കു­ക­യാ­ണു് അവ ചെ­യ്യു­ന്ന­തു്. അ­താ­യ­തു് വ്യ­ക്തി­യു­ടെ പ്ര­വൃ­ത്തി­ക­ളാ­ണു കാ­ഴ്ച­യാ­കു­ന്ന­തു്. ഈ കർ­ത്തൃ­ബോ­ധം അ­സാ­ധ്യ­മാ­യി­ത്തീ­രു­മ്പോ­ഴാ­ണു്, കാ­ണി­യ­ല്ലാ­തെ താ­നാ­രു­മ­ല്ലാ­താ­കു­മ്പോ­ഴാ­ണു്, ലോകം പ­ട്ട­ണ­ക്കൺ­കെ­ട്ടാ­കു­ന്ന­തു്. ഫാ­സി­സ­ത്തി­നെ­തി­രെ നൂറു പു­സ്ത­ക­ങ്ങ­ളും നൂറു വാ­ദ­ങ്ങ­ളും ഉ­ള്ള­പ്പോ­ഴും ക­ണ്ണി­ലെ പേടി മാ­യു­ന്നി­ല്ല എന്നു ‘വ­ഴി­യാ­ധാ­ര’ത്തിൽ. കാ­ണ­ലി­ല്ലെ­ങ്കിൽ ഞാൻ വെറും കാ­ഴ്ച­വ­സ്തു എന്നു ‘ക­ണ്ടു­ക­ണ്ട­ങ്ങി­രി­ക്കും’ എന്ന ക­വി­ത­യിൽ. വ­ഴി­പ്പെ­രു­പ്പ­വും പു­തു­തി­മി­ര­വും വ­ന്നു­മൂ­ടു­ന്ന­തി­നെ­പ്പ­റ്റി ‘എ­തിർ­ഛാ­യ’യിൽ. രൂ­പ­ത്തി­ല­ല്ല വ­ലി­പ്പ­ച്ചെ­റു­പ്പം എന്നു ‘ബാഷോ പ­റ­ഞ്ഞ­തി’ൽ. ‘അ­ന്ധ­രെ അന്ധർ ന­യി­ക്കു­ന്നു’ എന്ന ബ്രൂ­ഗൽ­ചി­ത്ര­ത്തെ നി­മി­ത്ത­മാ­ക്കി അ­ധി­കാ­ര­ത്തി­ന്റെ—സ­മ­കാ­ലി­ക­മാ­യ രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തി­ന്റെ—വി­മർ­ശ­നം ഉ­ന്ന­യി­ക്കു­ന്ന ‘കല്ലറ’യും ഇവിടെ ഓർ­ക്കാം. ‘എ­ന്തി­നും മീതെ നാം കാ­ട്ടും പട്ടം’ എന്ന അതിലെ പ്ര­യോ­ഗം നോ­ക്കു­ക. അവിടെ കാ­ണ­ലി­ല്ല; കാ­ണി­ക്ക­ലേ­യു­ള­ളു. അർ­ഥ­പൂർ­ണ­മാ­യ പ്ര­വൃ­ത്തി­കൾ­കൊ­ണ്ടു് വ്യ­ക്തി­ത്വ­മു­റ്റ കാഴ്ച രൂ­പ­പ്പെ­ടു­ത്തി­യി­രു­ന്ന, എന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന, കാ­ല­ത്തു­നി­ന്നു് ‘ശൂ­ന്യ­മൊ­രു കൺ­കൂ­ട്ട­മാ­യ് ഞാ­നെ­ന്ന കാഴ്ച ചി­ത­റു­ന്നു’ എന്ന അ­വ­സ്ഥ­യി­ലേ­ക്കു­ള്ള പ­രി­ണാ­മം ന­വ­നാ­ഗ­രി­ക­ത്വ­ത്തി­ന്റെ ഫ­ല­മാ­യി­ത്ത­ന്നെ­യാ­ണു് ഈ ക­വി­ത­കൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു്.

വാ­ക്ക്

കാ­ഴ്ച­പോ­ലെ­ത­ന്നെ പ്ര­ധാ­ന­മാ­ണു് ഈ കാ­ല­ത്തെ ക­വി­ത­ക­ളിൽ വാ­ക്കും. ഭാഷ, ഭാഷണം, വി­നി­മ­യം മു­ത­ലാ­യ­വ­യ്ക്കു വന്ന വി­പ­രി­ണാ­മ­ങ്ങ­ളാ­ണി­വ മി­ക്ക­വാ­റും സൂ­ചി­പ്പി­ക്കു­ന്ന­തു്. ‘ശ­ബ്ദാർ­ഥ­ങ്ങൾ വ­ഴി­പി­രി­ഞ്ഞ പി­ളർ­ന്ന നാവു്’ എന്ന ‘അ­സു­ന്ദ­ര’ത്തി­ലെ വരികൾ ഇതു ന­ന്നാ­യി വെ­ളി­പ്പെ­ടു­ത്തു­ന്നു. പഴയ സർ­പ്പ­പ്ര­ഭാ­വ­ങ്ങ­ളൊ­ന്നും ഇ­ന്നി­ല്ല. ഒ­ഴി­ഞ്ഞു­മാ­റ­ലാ­ണു ചര്യ. അ­പ്പോൾ ശ­ബ്ദാർ­ഥ­ങ്ങൾ വ­ഴി­പി­രി­ഞ്ഞു. പൂ­ക്ക­ളു­ടെ മു­ഖ­മു­ണ്ടാ­യി­രു­ന്ന വാ­ക്കു­കൾ­ക്ക് പി­ന്നെ വന്ന പ­രി­ണാ­മ­മാ­ണു് ‘ചൊൽ­ക്കാ­ഴ്ച’യിലും പ­റ­യു­ന്ന­തു്. ക­ഥ­ക­ളി­ലൂ­ടെ­യും പ്ര­കൃ­തി­യി­ലൂ­ടെ­യും ദാ­രി­ദ്ര്യ­ത്തി­ന്റെ അ­നു­ഭ­വ­ത്തി­ലൂ­ടെ­യും സ­ഞ്ച­രി­ച്ച് ഇ­ന്നു് അകവും പു­റ­വും, അ­സ്സ­ലും വ്യാ­ജ­വും തി­രി­യാ­തെ, ക­ഠി­ന­കാ­ലം ക­ടി­ക്കാ­തെ ‘വാ­ക്കു­കൾ വെച്ച പ­ല്ലു­ക­ളാ­യി’; വാ­യ­ച്ച­ന്ത­ത്തി­നാ­യി. പാൻ­മ­സാ­ല, കാൻ­സി­നി­മ, ന­യ­മ­ന്ദ­ഹാ­സം, പു­ക­ഴ്ത്തൽ, ശാ­സ്ത്രം, പ്ര­ത്യ­യ­ശാ­സ്ത്രം, നീഷേ, ഫു­ക്കോ എ­ന്നി­ങ്ങ­നെ വി­വി­ധ­ങ്ങ­ളാ­യി, വ്യ­ത്യ­സ്ത­ങ്ങ­ളാ­യി കാ­ണു­ന്ന­വ­യെ­ല്ലാം വായ ച­ന്ത­മു­ള്ള­താ­ക്കു­ന്നു എന്നു കവി. ‘അർഥം’, ‘ചെ­റു­തി­നെ വി­ഴു­ങ്ങു­ന്ന വ­ലു­തു്’, ‘വാ­ക്കി­ന്റെ അ­ടി­ത്ത­ട്ടു­കൾ’ മു­ത­ലാ­യി പല ക­വി­ത­ക­ളും വാ­ക്കി­നെ­യും നേ­രി­നെ­യും നേ­രി­ടു­ന്ന­വ­യാ­ണു്. കാ­ഴ്ച­യിൽ­നി­ന്നെ­ന്ന­പോ­ലെ വാ­ക്കിൽ­നി­ന്നും പ്ര­വൃ­ത്തി­യു­ടെ അർ­ഥ­ങ്ങൾ ചോർ­ന്നു­പോ­കു­ന്ന­താ­യും അതു് ആ­ഘോ­ഷ­മാ­യി സ്വീ­ക­രി­ക്ക­പ്പെ­ടു­ന്ന­താ­യു­മാ­ണു് ഈ ക­വി­ത­കൾ പ­റ­യു­ന്ന­തു്.

രൂ­പ­ക­മെ­ന്ന നി­ല­യിൽ വാ­ക്കും ഭാ­ഷ­യും അനേകം ക­വി­ത­ക­ളിൽ വ­രു­ന്നു­ണ്ടു പി­ല്ക്കാ­ല­ത്തും. വാ­ക്കു­കൾ ഉ­ള്ളിൽ­നി­ന്നു സാ­ക്ഷ­യി­ട്ട ക­ത­കു­ക­ളാ­യി എ­ന്നും ഭാഷ പോം­വ­ഴി­കൾ പു­ത­യു­ന്ന, ആ­ത്മ­നി­ന്ദ പു­ക­യു­ന്ന ച­തു­പ്പു­നി­ല­മാ­യി എ­ന്നും ‘മ­റ്റ­വൻ’ എന്ന ക­വി­ത­യിൽ. മ­രി­ച്ച­വർ ഭാ­ഷ­യിൽ പാർ­ക്കു­ന്നു­വെ­ന്നും ജ­നി­ച്ച­വർ തേ­ടു­ന്ന മ­രി­ക്കാ­ത്ത കൂ­ടു­ക­ളാ­ണു വാ­ക്കു­ക­ളെ­ന്നും ‘മൃതരെ വാ­യി­ക്കെ’യിൽ. വെ­റു­തെ­യാ­യ വാ­ക്ക് ത­രി­ശി­ലും ത­രി­ശാ­ണെ­ന്നു് ‘ഇ­ക്ക­ണ്ട­ന്റെ തോ­ന്നൽ’. ‘

ആരോടു പെ­രു­കും വെ­റു­പ്പി­നാ­ലെൻ­മൊ­ഴി

ആരും മ­ടു­ക്കും വെറും ചി­ല­പ്പാ­യ്’

എ­ന്നു് ‘ഏ­കാ­ന്ത­ത എ­നി­ക്കി­ഷ്ട­മ­ല്ല’ എ­ന്ന­തിൽ. ഞാ­നെ­ത്ര നി­റ­ഞ്ഞി­ട്ടും ഇടം ബാ­ക്കി­യാ­യ വാ­ക്കി­നെ­പ്പ­റ്റി ‘ക­ണ്ണാ­ടി­ക­ളി’ൽ പ­റ­യു­ന്നു. അർ­ഥ­ങ്ങ­ളു­ടെ വലിയ ചു­ടു­കാ­ടു് എന്ന പ്ര­യോ­ഗം ‘സ­ഖാ­വു് ബ­ല­രാ­മ­ന്റെ കൊ­ല­യാ­ളി’യി­ലേ­താ­ണു്. നാ­വി­ല്ലാ­ത്ത നാ­സ­റു­ടെ വായിൽ ഭാ­ഷ­യു­ടെ ചോര കാ­ണു­ന്നു ‘അ­ടു­ത്തു്’ എന്ന ക­വി­ത­യിൽ. പാർ­ട്ടി­ഭാ­ഷ­യാ­ണു പുതിയ ഒ­ളി­ത്താ­വ­ള­മെ­ന്നു് ‘ബൾ­ബിൻ­ചോ­ട്ടിൽ’. ‘രാ­പ്പ­ക­ലെ­ന്തി­നും കൂ­ട്ടാ­യ വാ­ക്കിൽ ആരോ ചതിയൻ ചു­രി­ക­വ­ച്ചു’ എന്നു ‘പ്ര­ഭാ­തം വ­ക്കീ­ലി­ന്റെ വീ­ട്ടിൽ’ എ­ന്ന­തിൽ. ‘വാ­ക്കേ­തു സം­സാ­ര­ത്തിൽ മമത മു­ഷി­ക്കാ­തെ’ എന്നു ‘ഞാ­നെ­ന്റെ എ­തിർ­ക­ക്ഷി’. ചി­റ­ക­ടി­ച്ചു­യ­രു­ന്ന വാ­ക്കി­നു മീതെ വച്ച സ്ലാ­ബാ­യാ­ണു് ‘മാവോ മ­രി­ച്ച­വർ­ക്ക്’ എന്ന ക­വി­ത­യിൽ സാം­സ്കാ­രി­ക വി­പ്ല­വ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. പു­ലി­യു­ടെ കാൽ­പ്പാ­ടു് ഭാ­ഷ­യു­ടെ മു­റ്റ­ത്തു് എ­ന്നു് ‘ന­യ­ത­ന്ത്ര’ത്തിൽ. വി­ശ്വ­സി­ച്ച മേൽ­പ്പു­ര കാ­ണാ­തെ വി­ര­ണ്ട ന­രി­ച്ചീ­റാ­യി ഓരോ വാ­ക്കു­മെ­ന്നു് ‘ക്യൂ­വിൽ മു­ന്നൂ­റാ­മ­ത്ത­വ­ളി’ൽ. ത­ളർ­ന്ന നോ­ട്ട­മാ­യി­രി­ക്കു­ന്ന മഹാബല റഷ്യൻ വാ­ക്കി­നെ­യും ചി­ര­ഞ്ജീ­വി­യാ­യ എതിർ വാ­ക്കി­നെ­യും ആ ക­വി­ത­യിൽ കാണാം. ഇ­ങ്ങ­നെ സ­മീ­പ­കാ­ല­ക­വി­ത­ക­ളിൽ വരെ വാ­ക്ക്, ഭാഷ മു­ത­ലാ­യ­വ രൂ­പ­ക­ങ്ങ­ളാ­യി വ­രു­ന്നു. ‘പോ­ളി­ഗ്രാ­ഫ്’ എന്ന ക­വി­ത­യിൽ നു­ണ­കൾ­ക്ക് ഒ­ളി­സ്ഥ­ല­മി­ല്ലാ­തെ വാ­ക്കി­ന്റെ നി­ല­വ­റ­യ്ക്കു­ള്ളി­ലും പു­തു­സർ­പ്പ­മൂർ­ച്ഛ­കൾ വ­ന്നു­കൊ­ത്തു­ന്നു എന്നു പ­റ­യു­ന്ന­തും വാ­ക്കിൽ നുണ ന­ട­പ്പാ­യ കാ­ല­ത്തെ കാ­ണി­ക്കാ­നാ­ണു്.

‘ത­ന്ന­തി­ല്ല പ­ര­നു­ള്ളു കാ­ണാ­തെ

ഒ­ന്നു­മേ ന­ര­ന­ഭ­യ­മീ­യു­ഗം

ഇന്നു ഭാ­ഷ­യി­ത­നേ­ക ജാലകം

വ­ന്നു­പോം പൊരുൾ നാ­വു­മ­റ­യ്ക്കി­ലും’

എന്ന ആ­ശാ­ന്റെ പാരഡി വി­പ­രീ­ത­ല­ക്ഷ­ണ­ത­ന്നെ.

വാ­ക്കു­കൊ­ടു­ക്കു­ക, വാ­ക്കു­പാ­ലി­ക്കു­ക, വാ­ക്കി­നു വ്യ­വ­സ്ഥ­യു­ണ്ടാ­യി­രി­ക്കു­ക മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ നീ­തി­യു­ടെ­യും സ­ത്യ­ത്തി­ന്റെ­യും അ­ട­യാ­ള­ങ്ങ­ളാ­യി ഒ­രു­കാ­ല­ത്തു് ന­ട­പ്പു­ണ്ടാ­യി­രു­ന്ന­വ­യാ­ണു്. പ­ണ്ട­ത്തെ കാലം അ­ങ്ങ­നെ­ത­ന്നെ ആ­യി­രു­ന്നോ എ­ന്ന­ത­ല്ല, ഇ­ന്ന­ത്തെ കാലം അ­ങ്ങ­നെ­യാ­വു­ന്നി­ല്ലെ­ന്ന ചി­ന്ത­യാ­യി­രി­ക്ക­ണം ഈ ക­വി­താ­വ­രി­ക­ളി­ലു­ള്ള­തു്. വാ­ഗർ­ഥ­ങ്ങൾ വ­ഴി­പി­രി­യു­ന്നു­വെ­ന്നു പ­റ­യു­മ്പോൾ പി­രി­ഞ്ഞു­പോ­കു­ന്ന­തു് നീ­തി­ത­ന്നെ­യാ­ണു്. അർഥം ഇ­ള­കാ­ത്ത­താ­ണെ­ന്ന സ­ങ്ക­ല്പ­മ­ല്ല ഇ­വി­ടെ­യു­ള്ള­തു്. മ­റി­ച്ച് നീ­തി­യു­ടെ രൂ­പ­ക­മാ­യി അർ­ഥ­ത്തെ, ഭാ­ഷ­യെ­ത്ത­ന്നെ കാ­ണു­ക­യാ­ണു്. അർഥം, ഭാഷ മു­ത­ലാ­യ­വ­യൊ­ക്കെ ഏ­റെ­ക്കു­റെ അ­മൂർ­ത്ത­മ­ല്ലേ? പക്ഷേ, ക­വി­ത­ക­ളി­ലെ മൂർ­ത്ത­സ­ന്ദർ­ഭ­ങ്ങ­ളിൽ വ­രു­ന്ന രൂ­പ­ക­ങ്ങ­ളെ­ന്ന നി­ല­യിൽ പ്ര­വർ­ത്ത­ന­ക്ഷ­മ­ങ്ങ­ളാ­ണ­വ.

ബൗ­ദ്ധം

വാ­ക്ക് നീ­തി­യു­ടെ പ്ര­വൃ­ത്തി­മ­ണ്ഡ­ല­മാ­വ­ണ­മെ­ന്നു ഭാ­വ­ന­ചെ­യ്യു­ന്ന­തു­പോ­ലെ ബു­ദ്ധ­നും നീ­തി­യു­ടെ ഭാ­വ­നാ­ച­ക്ര­വാ­ള­ത്തിൽ­ത്ത­ന്നെ­യാ­ണു നി­ല­കൊ­ള്ളു­ന്ന­തു്. കെ. ജി. എ­സ്സി­ന്റെ ആ­ദ്യ­കാ­ല­ക­വി­ത­ക­ളിൽ ചി­ല­തിൽ ബു­ദ്ധ­ന്റെ സ്വാ­ത­ന്ത്ര്യ­മാർ­ഗം വി­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ട­ല്ലോ. പാവം ഗൗ­ത­മ­നി­പ്പോൾ വ­രാ­തി­രി­ക്ക­ട്ടെ എ­ന്നാ­ണു ‘വരും വരും എന്ന പ്ര­തീ­ക്ഷ’യിൽ. ആ­ന­ന്ദ­നാ­ക­ട്ടെ ബി­സി­ന­സു് സാ­മ്രാ­ജ്യ­ത്തി­ന്റെ ഉ­ട­മ­യു­മാ­ണു്. പി­ന്നീ­ടു് ബു­ദ്ധൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യിൽ ക­ട­ന്നു­വ­രു­ന്ന­തു് ര­ണ്ടാ­യി­ര­ത്തി­നു­ശേ­ഷ­മാ­യി­രി­ക്ക­ണം. അതു് തീരെ കു­റ­വ­ല്ല­താ­നും. അ­പ്പോൾ അതു് നീ­തി­ചി­ന്ത­യു­മാ­യി കെ­ട്ടു­പി­ണ­ഞ്ഞാ­ണു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. പ­ണ്ട­ത്തെ വി­മർ­ശ­ന­മ­ല്ല, തീർ­പ്പു­കൾ ശി­ഥി­ല­മാ­യ­പ്പോ­ഴു­ണ്ടാ­യ അ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യാ­ണു് ഇവിടെ ബു­ദ്ധൻ വ­രു­ന്ന­തു്. ന­മ്മു­ടെ സാ­ഹി­ത്യ­ത്തിൽ തൊ­ണ്ണൂ­റു­കൾ­ക്കു­ശേ­ഷം ബൗ­ദ്ധ­മാർ­ഗം കൂ­ടു­തൽ ചർ­ച്ച­ചെ­യ്യ­പ്പെ­ടു­ന്നു­ണ്ടു്. ബ്രാ­ഹ്മ­ണ­പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­നു ബദൽ എന്ന നി­ല­യിൽ ദ­ളി­തു് ചി­ന്ത­യു­ടെ ഭാ­ഗ­മാ­യാ­ണു് അ­തേ­റെ­യും ന­ട­ന്നു­വ­രു­ന്ന­തു്. കെ. ജി. എ­സ്സിൽ അ­ത­ങ്ങ­നെ­യ­ല്ല. ബു­ദ്ധ­ന്റെ വഴി വി­മർ­ശി­ക്ക­പ്പെ­ടു­ന്നു­മു­ണ്ടു്. വി­മർ­ശി­ക്കാ­നാ­യും സ്വീ­ക­രി­ക്കു­ന്നു­വെ­ന്ന­തു പക്ഷേ, ശ്ര­ദ്ധാർ­ഹ­മാ­ണു്.

‘വെയിൽ ഞാൻ ത­ന്നെ­യെ­ങ്കിൽ’ എന്ന ക­വി­ത­യിൽ ആർ­ക്ക് ആർ ത­ണ­ലാ­കും എ­ന്ന­താ­ണു പ്ര­ശ്നം. ആണിനു പെ­ണ്ണോ പെ­ണ്ണി­നാ­ണോ എന്നു തു­ട­ങ്ങി ദുഃ­ഖ­ത്തി­നു ബോ­ധ­മാ­ണോ മു­റി­വി­നു നീ­തി­യാ­ണോ എ­ന്നൊ­ക്കെ പ­ട­രു­ന്നു. ഇ­ന്നി­നു് ഇ­ന്ന­ലെ­യോ നാ­ളെ­യോ, അ­ല­യു­മ്പോൾ അ­ക­ത്തോ പു­റ­ത്തോ എ­ന്നൊ­ക്കെ­യാ­കു­മ്പോൾ അതു് വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ പൊ­ള്ള­ലു­കൾ­ക്ക്, അ­ക­ത്തു­നി­ന്നും പു­റ­ത്തു­നി­ന്നു­മു­ള്ള പൊ­ള്ള­ലു­കൾ­ക്ക് അ­ടി­വ­ര­യാ­കു­ന്നു. ഇ­വി­ടെ­യാ­ണു് വർ­ത്ത­മാ­ന­ത്തി­ന്റെ തീ­യിൽ­ത്ത­ന്നെ തണൽ കാ­ണു­ന്ന ബു­ദ്ധ­നെ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.

‘ഏതു തീ­യി­ലും

തണൽ കാണും ബു­ദ്ധൻ.

ഓരോ ത­ണ­ലി­ലും വാ­യി­ക്കും

ഓരോ ക­നി­വു്, ഓരോ പൊരുൾ,

കാ­ല­ത്തി­നു തണൽ ക­രു­ണ­യെ­ന്നു്’

തണൽ ഭൂ­ത­കാ­ല­ത്തി­ലോ ഭാ­വി­യി­ലോ അല്ല ത­ത്കാ­ല­ത്തി­ലാ­ണു്; മ­റ്റു­ള്ള­വ­രി­ല­ല്ല ത­ന്നി­ലാ­ണു്. ആ ത­ഥാ­ഗ­ത­ത്വം പക്ഷേ, ത­നി­ക്ക­നു­ഭ­വ­മാ­കു­ന്നി­ല്ല എ­ന്നാ­ണ­വ­സാ­ന­മെ­ങ്കി­ലും അതു് പ്ര­ധാ­നം ത­ന്നെ­യാ­ണു ക­വി­ത­യിൽ. കു­ട്ടി­ക്കാ­ല­ത്തു് പാ­ഠ­പു­സ്ത­ക­ത്തിൽ കണ്ട ബു­ദ്ധ­ന്റെ പാ­തി­കൂ­മ്പി­യ ക­ണ്ണു­കൾ വളരെ നാ­ളു­കൾ­ക്കു­ശേ­ഷം ച­വ­റ­യാ­ഴി­യിൽ ക­ണ്ടു­വെ­ന്നു് ‘ശ­ര­ണ­നാ­ള’ത്തിൽ. പക്ഷേ, തന്റെ തൃഷ്ണ ശ­മി­ക്കു­ന്നി­ല്ലെ­ന്ന തി­രി­ച്ച­റി­വാ­ണു് അ­വി­ടെ­യും.

അ­തി­ന്റെ മ­റ്റൊ­രു ആ­വി­ഷ്കാ­ര­മാ­ണു് ‘വെ­യി­ലി­ലെ­ക്കാൾ’ എന്ന ക­വി­ത­യി­ലു­ള്ള­തു്. വെ­യി­ലി­ലെ­ക്കാൾ വെയിൽ ബു­ദ്ധ­ന്റെ വാ­ക്കിൽ ക­ണ്ടു് വാ­ക്കി­നെ­ക്കാൾ വാ­ക്ക് ബു­ദ്ധ­ന്റെ മൗ­ന­ത്തിൽ കേ­ട്ടു് മാ­റ്റ­ത്തെ­ക്കാൾ മാ­റാ­നി­റ­ങ്ങി­യ­താ­ണു് പുതിയ ആ­ന­ന്ദ­ഭി­ക്ഷു. വ­ഴി­യിൽ അയാൾ സ­ന്ധി­ച്ച­തു് ഒ­മർ­ഖ­യ്യാ­മി­ന്റെ പാ­ട്ടു്. അതോടെ അയാൾ ഉ­പേ­ക്ഷി­ക്കാൻ ശ്ര­മി­ച്ച­തൊ­ക്കെ കു­റി­ഞ്ഞി­ക്ക­ടൽ­പോ­ലെ ഉ­ട­ലി­ലും ഉ­യി­രി­ലും പൂ­ത്തു­ല­ഞ്ഞു­വ­ത്രെ. കൂ­ട്ടു­കാ­രി­യെ ഇ­രു­ട്ടിൽ ക­ള­യാ­തെ നീ ബു­ദ്ധ­പൗർ­ണ­മി പ്രാ­പി­ച്ചെ­ങ്കി­ലെ­ന്നു മോ­ഹി­ക്ക­ത്ത­ക്ക ത­ര­ത്തിൽ മാ­റി­പ്പോ­യി ഒ­മർ­ഖ­യ്യാ­മി­ന്റെ പാ­ട്ടിൽ ആ­ന­ന്ദ­ഭി­ക്ഷു. ‘ശ്രാ­വ­സ്തി’ എന്ന ക­വി­ത­യി­ലും സ­മാ­ന­മാ­യ അ­നു­ഭ­വ­മു­ണ്ടു്. കു­മാ­ര­നാ­ശാ­ന്റെ ‘ച­ണ്ഡാ­ല­ഭി­ക്ഷു­കി’യു­മാ­യി പാ­ഠാ­ന്ത­ര­ബ­ന്ധ­മു­ണ്ടീ ക­വി­ത­യ്ക്ക്. ‘ജാ­തി­ഭാ­ര­ത്താൽ വാ­ക്കു കു­നി­യാ­ത്ത’ മാ­തം­ഗി­യു­ടെ ചോ­ദ്യ­ത്തി­നു മു­മ്പിൽ ചൂ­ളി­പ്പോ­കു­ന്ന ആ­ന­ന്ദ­നാ­ണ­തിൽ. പെ­ണ്ണി­ലോ പ്ര­ണ­യ­ത്തി­ലോ ആ­ന­ന്ദ­മു­റ­ന്നി­ട്ടി­ല്ലേ എന്ന ചോ­ദ്യ­ത്തെ നേ­രി­ടാൻ ക­ഴി­യാ­തെ നിന്ന അയാൾ ‘പ്രേ­മം വി­ഴു­ങ്ങി’യും ‘ത­ത്ത്വ­ഭീ­രു’വു­മാ­ണെ­ന്നു മാ­തം­ഗി. സ­മ­ത­യു­ടെ ആ­ന­ന്ദ­ത്തി­ലേ­ക്കു താനും വ­ര­ട്ടേ എന്ന മാ­തം­ഗി­യു­ടെ ചോ­ദ്യ­ത്തെ അയാൾ ‘ആൺ­ബാ­ധി­ര്യ’ത്തി­ലാ­ഴ്ത്തി­യെ­ന്നും കവിത. പഴയ കഥയെ തി­ക­ച്ചും പു­തു­ക്കു­ന്നു­ണ്ടു് ഈ ആ­ഖ്യാ­നം. ബു­ദ്ധ­നെ നി­ഷേ­ധി­ക്ക­ല­ല്ല പു­തു­ക്ക­ലാ­ണി­തെ­ന്നു തോ­ന്നു­ന്നു. ആർ. വി­ശ്വ­നാ­ഥ­നെ ഓർ­മി­ക്കു­ന്ന ‘ബാ­ഷോ­യും കാ­ക്ക­യും’ എന്ന ക­വി­ത­യി­ലെ അ­ര­യാൽ­വാ­ഴ എന്ന പ്ര­യോ­ഗ­ത്തിൽ ബു­ദ്ധ­നെ സൂ­ചി­പ്പി­ക്കു­ന്ന അ­ര­യാ­ലിൽ പ­ഴ­മു­ണ്ടാ­കു­ന്ന വാഴ ചേർ­ക്കു­ന്ന­തിൽ ഇ­ങ്ങ­നെ­യൊ­രു ധ്വ­നി­കൂ­ടി ഉ­ണ്ടാ­യി­ക്കൂ­ടെ­ന്നി­ല്ല. ക­ല­മാ­ത്ര­മേ­യു­ള്ളു, ബു­ദ്ധ­പൗർ­ണ­മി­യി­ല്ല ത­ന്നിൽ എ­ന്നാ­ണു ‘ബു­ദ്ധ­ക്ക­ല’ പ­റ­യു­ന്ന­തു്. ചു­റ്റു­പാ­ടു­മു­ള്ള പെൺ­പീ­ഡ­ന­വും അ­രും­കൊ­ല­യും കണ്ടു മി­ണ്ടാ­തി­രി­ക്കു­ന്ന വ­ള­രെ­പ്പ­ഠി­ച്ച­വ­രെ ‘അ­ല­സ­ബു­ദ്ധർ’ എന്നു കവി വി­ളി­ക്കു­ന്നു. ‘ചോ­ദ്യ­ക്കോ­ലം’ എന്ന ക­വി­ത­യി­ലെ കാ­വേ­രി­യ­മ്മ­യു­ടെ മകനു് നീതി കൊ­ടു­ക്കാ­തെ അവനെ കൊ­ല­യ്ക്കു­കൊ­ടു­ത്ത­തു് പ­തി­നാ­യി­രം പ­ടി­യു­ള്ള ക്ഷേ­ത്ര­ത്തി­ലെ ഓരോ പ­ടി­യി­ലും ഇ­രി­ക്കു­ന്ന ബു­ദ്ധ­ന്മാ­രാ­ണു്. ദ­യാ­ഹർ­ജി വാ­യി­ച്ച് ഓരോ ബു­ദ്ധ­ന്മാ­രും മേ­ലോ­ട്ടു­കൊ­ടു­ക്കും. പെരിയ ബു­ദ്ധ­ന്റെ കൈ­യി­ലെ­ത്തി­യ­പ്പോൾ അതു വാ­ക്കി­ല്ലാ വെ­ള്ള­ക്ക­ട­ലാ­സു്.

ഇ­ങ്ങ­നെ വി­മർ­ശി­ക്ക­പ്പെ­ടു­ന്ന സ­ന്ദർ­ഭ­ങ്ങൾ പ­ല­തു­ണ്ടു്. എ­ങ്കി­ലും പു­തു­കാ­ല­നീ­തി­ചി­ന്ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട വി­ഷ­യ­മാ­യി ബു­ദ്ധൻ വ­രു­ന്നു­വെ­ന്ന­തു് ശ്ര­ദ്ധി­ക്കേ­ണ്ട­ത­ല്ലേ?

പ്രേ­മ­വും നീ­തി­യും

ഈ കാ­ല­ത്തെ കെ. ജി. എസ്. ക­വി­ത­ക­ളിൽ ചി­ല­തി­ലൊ­ക്കെ പ്രേ­മം ഒരു വി­ഷ­യ­മാ­യി ക­ട­ന്നു­വ­രു­ന്നു­ണ്ടു്. മു­മ്പു് അതത്ര ക­ണ്ടി­ട്ടി­ല്ല. നീ­തി­യെ മുൻ­നിർ­ത്തി­യു­ള്ള അ­ന്വേ­ഷ­ണ­ങ്ങ­ളിൽ പ്ര­ണ­യാ­നു­ഭ­വ­ത്തി­നു പ്ര­ധാ­ന സ്ഥാ­ന­മു­ണ്ടെ­ന്ന വി­ശ്വാ­സ­മാ­വാം ഇ­ങ്ങ­നെ ചില ക­വി­ത­ക­ളി­ലേ­ക്ക് കവിയെ ന­യി­ച്ച­തു്. വി­മർ­ശ­ന­ത്തി­ന്റെ സ്വരം ഇ­വ­യു­ടെ­യും അ­ടി­പ്പ­ട­വാ­യു­ണ്ടു്. ‘ഒ­ട്ട­കം’ എന്ന ക­വി­ത­യിൽ നി­ര­സി­ക്ക­പ്പെ­ട്ട പ്ര­ണ­യി ഒ­ട്ട­ക­മാ­യി പ­രി­ണ­മി­ക്കു­ന്ന­താ­യി കാ­ണി­ക്കു­ന്നു. ഈ പ­രി­ണാ­മ­ത്തെ കു­റി­ക്കാൻ ഇ­വി­ടെ­യും ക­ല്ലു് എന്ന പ്ര­യോ­ഗം തന്നെ കെ. ജി. എസ്. സ്വീ­ക­രി­ക്കു­ന്നു. അ­വ­ളു­ടെ നി­രാ­സ­ത്തിൽ ഭാ­ഷ­യു­ടെ അ­നാ­ദി­യാ­യ സ­സ്യ­ജാ­ല­ങ്ങൾ അവനിൽ ഉ­ണ­രാ­താ­യെ­ന്നും ക­ള്ളി­മു­ള്ളു ച­വ­ച്ച് അ­വ­ന്റെ നാവു് ക­ല്ലി­ല­യാ­യെ­ന്നും പ­റ­യു­ന്നു. ത­രി­ശാ­യ അ­വ­ന്റെ ജ­ന്മ­ത്തിൽ ക­ല്ലി­ക്കാ­തെ തു­ടി­ച്ച­തു് അ­വ­ളു­ടെ ഓർമ മാ­ത്രം. ഏതു ക­ല്ലു­ട­ലി­ലും ഒ­രി­ക്ക­ലു­ണ്ടാ­യ പ്രേ­മ­ത്തി­ന്റെ കു­ളിർ­നീ­രു­റ­വു് അ­വ­ശേ­ഷി­ക്കു­മെ­ന്നാ­ണു് കവിത അ­വ­സാ­നി­ക്കു­ന്ന­തു്. ‘അ­ന്യാ­ധീ­നം’ പോ­ലെ­യു­ള്ള ക­വി­ത­ക­ളിൽ കൽ­ക്കൂ­ടാ­യി­ത്തീർ­ന്ന­താ­യി പ­റ­യു­ന്ന വ്യ­ക്തി­യിൽ ഇ­ങ്ങ­നെ­യൊ­രു തു­ടി­പ്പു ചേർ­ക്കു­ന്നു­വെ­ന്ന­തു കാ­ണേ­ണ്ട­തു­ത­ന്നെ­യ­ല്ലേ?

പ്രേ­മ­ചി­ന്ത പ­ല­പ്പോ­ഴും അ­തി­ന്റെ വി­പ­ര്യ­യ­ത്തെ­ക്കു­റി­ച്ചാ­വു­ന്ന­തു സ്വാ­ഭാ­വി­കം. വി­വാ­ഹം, കു­ടും­ബം മു­ത­ലാ­യ സ്ഥാ­പ­ന­ങ്ങൾ പ്ര­ണ­യ­ത്തെ ഉൾ­ക്കൊ­ള്ളാൻ ക­ഴി­യാ­ത്ത­വ­യാ­ണോ?

ക­ല്ലാ­യി­ത്തീ­രു­ക എന്ന രൂപകം കെ. ജി. എസ്. ധാ­രാ­ളം ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ട­ല്ലോ. അ­ഹ­ല്യ­യും പ­ല­ക­വി­ത­ക­ളിൽ വ­രു­ന്നു­ണ്ടു്. ‘ക­ല്ല­ഹ­ല്യ’ ഈ സ­ന്ദർ­ഭ­ത്തിൽ ശ്ര­ദ്ധി­ക്കാ­വു­ന്ന ഒ­ന്നാ­ണു്. രാ­മാ­യ­ണ­സ­ന്ദർ­ഭ­ങ്ങ­ളെ പു­തു­കാ­ലാ­നു­ഭ­വ­ങ്ങ­ളി­ലേ­ക്കു ല­യി­പ്പി­ച്ചു ചേർ­ക്കു­ന്ന ക­വി­ത­യാ­ണ­തു്. പ­ഞ്ച­ക­ന്യ­ക­ക­ളിൽ ഒ­രാ­ളാ­യ അ­ഹ­ല്യ­യ്ക്ക് ദേ­വേ­ന്ദ്ര­നോ­ടു പ്ര­ണ­യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു് പല പഴയ പാ­ഠ­ങ്ങ­ളിൽ­നി­ന്നും അ­റി­യാം. പി­താ­വി­ന്റെ­യും ഭർ­ത്താ­വി­ന്റെ­യും അ­ധി­കാ­ര­മാ­ണു് അതു നി­ഷേ­ധി­ച്ച­തു്. അതേ പ്രേ­മം അ­തി­ന്റെ തീ­വ്ര­ത­യോ­ടെ ഉ­ണർ­ന്നെ­ഴു­ന്നേ­ല്ക്കു­ന്ന­താ­ണു് കവി ഇവിടെ വ­ര­ച്ചു­കാ­ണി­ക്കു­ന്ന­തു്. താ­പ­സ­ര­ക്ഷ­യ്ക്കെ­ത്തി­യ ഒരു നേ­താ­വു് (രാ­ജാ­വ­ല്ല, കാലം മാ­റി­യ­ല്ലോ) താൻ എ­യ്തി­ട്ട കാ­ട­രു­ടെ തലകൾ കാ­ട്ടാ­റി­ലൂ­ടെ ഒ­ഴു­കി­വ­രു­ന്ന­തു­നോ­ക്കി കാ­ട്ടു­ക­ല്ലിൽ നി­ന്നു. എന്റെ നെ­ഞ്ചിൽ­നി­ന്നു മാ­റി­നി­ല്ക്ക് എന്നു ക­ല്ലു്. അതു് അ­ഹ­ല്യാ­മ്മ­യെ­ന്നു തി­രി­ച്ച­റി­ഞ്ഞ് നീതി നി­ഷേ­ധി­ക്ക­പ്പെ­ട്ട, വ­ഞ്ചി­ക്ക­പ്പെ­ട്ട തന്റെ ഓർ­മ­ക­ളെ­ഴു­താൻ നേ­താ­വു് ക്ഷ­ണി­ക്കു­ന്നു. അതു ലോകം കാ­ത്തി­രി­ക്കു­ന്നു­വ­ത്രെ. ‘ഗോ­ദോ­യെ കാ­ത്തും ര­ക്ഷ­ക­നെ കാ­ത്തും മ­ടു­ത്തോ ലോകം?’ എ­ന്നു് അഹല്യ. ഇതു് പഴയ വി­മോ­ച­ന­സ­ങ്ക­ല്പ­ങ്ങ­ളു­ടെ വി­പ­ര്യ­യ­ത്തെ­യാ­ണ­ല്ലോ കാ­ണി­ക്കു­ന്ന­തു്. ഇ­ന്ന­ത്തെ രാമൻ കൊ­ടു­ക്കു­ന്ന മോ­ക്ഷം ഓർ­മ­ക­ളാ­ണോ? താ­നി­ല്ല, ക­ണ്ണീർ വാർ­ന്നു­വാർ­ന്നു് തന്റെ മൃ­ദു­ല­ത പ­രു­ഷ­ത­യാ­യി എന്നു ക­ല്ലു്. പ്ര­ണ­യം മൂലം തന്നെ കൽ­ക്ക­യ­ത്തിൽ കെ­ട്ടി­ത്താ­ഴ്ത്തി, കൽ­ത്തീ­യിൽ ചു­ട്ടു, തന്റെ യൗവനം കൽ­ച്ചേ­ല­യാ­യി. പു­തു­കാ­ല­ത്തെ ക­ല്ലു­കൾ വേ­റെ­യാ­ണു്. പ്ര­ണ­യം വ­ള­രും­തോ­റും ‘ജാതീം മതോം നെലേം വെലേം നാടും നാളും ഗോ­സി­പ്പും’ ചു­റ്റും പാറ വ­ളർ­ത്തു­ന്നു. ലോ­ക­മെ­ന്നും ദ്രോ­ഹ­പ്രി­യ­മെ­ന്നു് അഹല്യ മ­ന­സ്സി­ലാ­ക്കു­ന്നു. തന്റെ കാ­മു­കൻ വി­ട­നാ­യ­ല്ലാ­തെ, കാ­മു­ക­നാ­യി വന്നു വി­ളി­ച്ചാൽ താൻ വ­രു­മെ­ന്നു് നേ­താ­വി­നോ­ടു് അഹല്യ. നേ­താ­വു് ന­ല്കു­ന്ന മോ­ക്ഷം വേണ്ട. യൗ­വ­ന­വും സ്വാ­ത­ന്ത്ര്യ­വും സ്വ­പ്ന­വു­മെ­ല്ലാം തി­രി­കെ വേണം.

‘തി­രി­ച്ചു­വേ­ണം എ­നി­ക്കെ­ന്റെ

ഉടഞ്ഞ പ്ര­ണ­യം ഉ­ട­യാ­തെ

ഞാൻ പ്ര­ണ­യം

മരണം പോ­ലെ­യാ­ണു പ്ര­ണ­യം

ചോ­ദി­ക്കു­ന്ന­തു ജീ­വി­തം മു­ഴു­വൻ’.

ഇ­ങ്ങ­നെ പ്ര­ണ­യ­ത്തെ സ്വാ­ത­ന്ത്ര്യ­മാ­യി തി­രി­ച്ച­റി­യു­ന്ന പുതിയ അ­ഹ­ല്യ­യാ­ണി­തു്.

ജാ­തി­ഭാ­ര­ത്താൽ വാ­ക്ക് കു­നി­യാ­തി­രി­ക്കാൻ മ­ന­സ്സു് നി­വർ­ത്തി നി­ല്ക്കു­ന്ന മാ­തം­ഗി, പെ­ണ്ണി­ലോ പ്ര­ണ­യ­ത്തി­ലോ ആ­ന­ന്ദ­മു­ണർ­ന്നി­ട്ടി­ല്ലേ എ­ന്നു് ആ­ന­ന്ദ­നോ­ടു ചോ­ദി­ക്കു­ന്നു­ണ്ട­ല്ലോ ‘ശ്രാ­വ­സ്തി’യിൽ. സ­മ­ത­യു­ടെ ആ­ന­ന്ദ­ത്തി­ലേ­ക്കു തന്നെ ക്ഷ­ണി­ക്കാ­ത്ത ആ­ന­ന്ദൻ ത­ത്ത്വ­ഭീ­രു­വും പ്രേ­മം വി­ഴു­ങ്ങി­യു­മാ­ണെ­ന്നു മാ­തം­ഗി വി­മർ­ശി­ക്കു­ന്നു. മ­ര­ണ­ത്തി­നു­ശേ­ഷം മാ­ത്രം പ്രേ­മം സാ­ക്ഷാ­ത്ക­രി­ക്കാൻ ക­ഴി­യു­ന്ന­വ­രാ­യി ആ­ന­ന്ദ­നെ­യും മാ­തം­ഗി­യെ­യും ചി­ത്രീ­ക­രി­ക്കു­ന്നു ‘ക­ട­ലി­ലെ­ത്തി­യാൽ പുഴ പേ­രു­പേ­ക്ഷി­ക്കും’ എ­ന്ന­തിൽ. വി­ഗ്ര­ഹാ­രാ­ധ­ന പൊ­ടി­പൊ­ടി­ക്കു­ന്ന പാർ­ട്ടി­യാ­പ്പീ­സും ജാ­തി­യാ­പ്പീ­സും ക­ട­ന്നു­മാ­ത്രം സാ­ക്ഷാ­ത്കൃ­ത­മാ­കു­ന്ന പ്ര­ണ­യം മ­ര­ണ­ത്തി­ലേ­യു­ള്ളു? ‘പ്രേ­മ­സം­ര­ക്ഷ­ണ­സ­മി­തി­യു­ടെ സെ­മി­നാർ—ഒരു റി­പ്പോർ­ട്ടു്’ എന്ന കവിത സെ­മി­നാർ­ച്ച­ട­ങ്ങു­ക­ളു­ടെ വി­ഡം­ബ­ന­ത്തി­നി­ട­യി­ലും പ്രേ­മ­ത്തി­ന്റെ നൈ­സർ­ഗി­ക­ത തി­രി­ച്ച­റി­യു­ന്നു. സെ­മി­നാ­റി­ന്റെ ഉ­ദ­യാ­സ്ത­മ­യ­ങ്ങൾ പ്ര­ണ­യി­കൾ മാ­ത്രം അ­റി­ഞ്ഞി­ല്ല എ­ന്നാ­ണു കവിത അ­വ­സാ­നി­ക്കു­ന്ന­തു്. പു­ണ­ര­ലു­ക­ളു­ടെ­യും മു­ത്ത­ങ്ങ­ളു­ടെ­യും ചു­രു­ക്കെ­ഴു­ത്താ­ണു തൊടൽ എ­ന്നും അ­യി­ത്ത­ത്തെ­യും ഇ­രു­ട്ടി­നെ­യും ജ­യി­ക്കു­ന്ന­താ­ണ­തെ­ന്നും മാ­ത്ര­മ­ല്ല പ്ര­ണ­യം വി­രൽ­ത്തു­മ്പി­നൊ­രു ബ്രെ­യിൽ­വാ­യ­ന­യെ­ന്നും ‘തൊ­ടു­മൊ­ഴി’യി­ലു­ണ്ടു്. അ­ധി­കാ­ര­വി­മർ­ശ­ന­ത്തി­ന്റെ സ്ഥാ­ന­മാ­യാ­ണു് ഇ­വി­ടെ­യെ­ല്ലാം പ്രേ­മം അ­ട­യാ­ള­പ്പെ­ടു­ന്ന­തു്.

പഴയ പ്ര­ണ­യ­ഭം­ഗ­ത്തെ പുതിയ സൗ­ഹൃ­ദ­ത്തി­ലേ­ക്ക് ഒ­ഴു­ക്കി­ക്കൊ­ണ്ടു­വ­രാ­മോ എന്ന ചിന്ത ‘കൂ­ട്ടു­കാ­രും തി­ര­ക­ളിൽ വൈ­കു­ന്നേ­ര­ത്തെ സൂ­ര്യ­നും’ എന്ന ക­വി­ത­യി­ലു­ണ്ടു്. വരൻ വ­ധു­വി­നോ­ടു പഴയ കൂ­ട്ടു­കാ­രി­യെ­പ്പ­റ്റി പ­റ­ഞ്ഞ­തു് വെറും നാ­ലു­കൊ­ല്ല­മെ­ന്നു നി­സ്സാ­ര­മാ­ക്കി­യാ­ണു്. പക്ഷേ, മ­ക­ളു­ടെ ഒ­മ്പ­താം പി­റ­ന്നാ­ളി­നു വന്ന വി­രു­ന്നു­കാ­രിൽ ഒരുവൾ ‘നി­ന്റെ തീ­ര­ത്തേ­ക്കു തീ­രാ­ത്തി­ര­ക­ളാ­വു­ന്ന­തു്’ വധു കണ്ടു. അവളെ എ­ന്തു­കൊ­ണ്ടു പ­രി­ച­യ­പ്പെ­ടു­ത്തി­യി­ല്ല? ‘ഞ­ങ്ങ­ളൊ­രു­പ­ക്ഷേ, നല്ല കൂ­ട്ടു­കാ­രാ­യേ­നെ’ എ­ന്നാ­ണു വധു അ­വ­നോ­ടു പ­റ­യു­ന്ന­തു്. സൗ­ഹൃ­ദ­ത്തെ­യും ബ­ന്ധ­ങ്ങ­ളെ­യും കു­റി­ച്ചു­കൂ­ടി ചി­ന്തി­ക്കാൻ ഇ­തി­ട­ത­രു­ന്നു. എ­ന്നാൽ വി­വാ­ഹ­ശേ­ഷം പഴയ ക­മി­താ­ക്കൾ ത­മ്മിൽ തു­ട­രു­ന്ന ത­ന്ത്ര­പ­ര­വും സു­ര­ക്ഷി­ത­വു­മാ­യ പ്ര­ണ­യ­ത്തെ­പ്പ­റ്റി­യും പ­റ­യു­ന്നു­ണ്ടു്, ‘ര­മ­ണ­യാ­മം ക­ഴി­ഞ്ഞ് ’ എ­ന്ന­തിൽ. പഴയ പ്ര­ണ­യം, ന്യൂ­യോർ­ക്കി­ലേ­ക്കു പോയ സൂ­സ­ന്ന നി­ര­സി­ച്ചെ­ങ്കി­ലും രാ­മേ­ട്ടൻ ആ­ത്മ­ഹ­ത്യ­ചെ­യ്യാ­നൊ­ന്നും പോ­കു­ന്നി­ല്ല. കൊ­ല്ല­ത്തെ ലീ­ന­യെ­യോ രാ­ധി­ക­യെ­യോ ഗോ­പി­ക­യെ­യോ ഫാ­ത്തി­മ­യെ­യോ കെ­ട്ടും. ‘രമണ’ന്റെ മ­റു­വ­ശം കൂ­ടി­യാ­കു­ന്നു­ണ്ടി­തു്. ‘നി­ന്നെ­യൊ­രി­ക്കൽ ഞാൻ കൊ­ണ്ടു­പോ­കാം ഇ­ന്നു­വേ­ണ്ടി­ന്നു­വേ­ണ്ടോ­മ­ലാ­നേ’ എന്നു സൂ­സ­ന്ന.

കു­ടും­ബം, സ്ത്രീ

ഉ­പ­രി­പ്ല­വ­മെ­ന്നു തോ­ന്നാ­വു­ന്ന ഇ­ത്ത­രം വി­മർ­ശ­ന­ങ്ങ­ളെ­ക്കാൾ പ്ര­ധാ­നം ഈ കാ­ല­ത്തു് പ്ര­ണ­യ­ത്തെ നീ­തി­യു­ടെ പെ­രു­മാ­റ്റ­സ്ഥ­ല­ങ്ങ­ളി­ലൊ­ന്നാ­യി കാ­ണു­ന്നു­വെ­ന്ന­താ­ണു്. കു­ടും­ബ­വി­മർ­ശ­ന­വും ഇ­തി­നോ­ടൊ­പ്പം കാ­ണേ­ണ്ട­താ­ണെ­ന്നു തോ­ന്നു­ന്നു. പ്ര­ണ­യം ന­ഷ്ട­പ്പെ­ടു­ന്ന അ­ധി­കാ­രം കു­ടും­ബ­ത്തി­ലു­ണ്ടെ­ന്നാ­ണോ? അതെ. ‘വീ­ട്ടു­തൊ­ഴു­ത്തെ’ന്ന പ്ര­യോ­ഗം ‘മെ­ഴു­ക്കു­പു­ര­ണ്ട ചാ­രു­ക­സേ­ര’യി­ലു­ണ്ട­ല്ലോ. ന­ള­ച­രി­ത­വും ക­ല്യാ­ണ­സൗ­ഗ­ന്ധി­ക­വും പാ­ഠാ­ന്ത­ര­ങ്ങ­ളാ­യി വ­രു­ന്ന ‘വീ­ട്ടു­മ­രു­ന്നു്’ നോ­ക്കു­ക. കൂ­രി­രു­ട്ടിൽ തന്നെ ത­നി­ച്ചാ­ക്കി­പ്പോ­യ­വൻ­ത­ന്നെ­യോ ജനലിൽ വന്നു ച­ന്ദ്ര­ക്ക­ലാ­ദം­ഷ്ട്ര കാ­ട്ടി­യ കാ­ട്ടാ­ളൻ, തന്റെ അ­ഴ­ല­ല്ലാ­തെ അധരം മാ­ത്രം കാ­ണു­ന്ന­വൻ എന്നു സ്ത്രീ സം­ശ­യി­ക്കു­ന്നു.

‘രാ­ജാ­വ്

കാ­ട്ടാ­ളൻ/

എന്ന രണ്ട്/

പ്രേ­മ­മ­റ­വി­യോ

കാ­ന്ത­നെ­ന്നാൽ?’

എ­ന്ന­തിൽ ഏ­തു­ത­ര­ത്തി­ലു­ള്ള അ­ധി­കാ­ര­വും പ്രേ­മ­മ­റ­വി­യാ­ണെ­ന്ന അ­റി­വാ­ണ­ല്ലോ ഉ­ള്ള­തു്. സൗ­ഗ­ന്ധി­ക­കാ­ല­ത്തി­ന്റെ നേരം, നേരും നേ­രു­മൊ­രു­മി­ക്കു­ന്ന ബ­ന്ധ­ശു­ദ്ധി ഇ­ന്നി­ല്ലെ­ന്നും നു­ണ­യു­ടെ മധുരം ചേർ­ന്ന നേരേ ഇ­ന്നു­ള്ളു­വെ­ന്നും പ­റ­യു­ന്ന­തു് പ്ര­ണ­യ­ത്തി­നി­ട­മി­ല്ലാ­ത്ത കു­ടും­ബ­ത്തി­ന്റെ വി­മർ­ശ­നം ത­ന്നെ­യാ­ണു്. ഇതു് വളരെ വാ­ച്യ­വും അല്പം ഉ­പ­രി­പ്ല­വ­വു­മാ­യി കാ­ണി­ക്കു­ന്നു ‘ചി­രി­ക്കു­ന്ന പാവകൾ’. ‘ശകാര നാ­യ്ക്ക­ളെ’ തു­റ­ന്നു­വി­ട്ടു് പ­ര­സ്പ­രം വ­ഴ­ക്ക­ടി­ച്ചു­നി­ന്ന ദ­മ്പ­തി­കൾ, വീ­ട്ടിൽ സ­ന്ദർ­ശ­ക­രാ­യെ­ത്തി­യ ദ­മ്പ­തി­കൾ­ക്കു മു­മ്പിൽ ചി­രി­ക്കു­ന്ന പാ­വ­ക­ളാ­യി.

ആ­ധു­നി­ക­കു­ടും­ബ­ഘ­ട­ന­യിൽ അ­ധി­കാ­ര­കേ­ന്ദ്രം പു­രു­ഷ­നാ­ണ­ല്ലോ. പെൺ­വ­ഴി­കൾ എ­ന്നൊ­രു ക­വി­താ­സ­മാ­ഹാ­രം ഒ­രു­ക്കി­യ കെ. ജി. എ­സ്സി­ന്റെ വി­മർ­ശ­ന­ങ്ങ­ളിൽ ചെ­റു­ത­ല്ലാ­ത്തൊ­രു പങ്ക് പു­രു­ഷാ­ധി­കാ­ര­വി­മർ­ശ­ന­മാ­ണു്. അതു് സ്ത്രീ­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­യാ­യും വി­ക­സി­ക്കു­ന്നു­ണ്ടു്. ‘ഉ­ള്ളി­ന്റെ­യു­ള്ളിൽ’ എന്ന കു­റ­ച്ചു പഴയ കവിത സ്ത്രീ­യു­ടെ വീ­ട്ടു­ത­ട­ങ്കൽ­പോ­ലു­ള്ള ഒ­ര­വ­സ്ഥ­യാ­ണു് വ­ര­ച്ചു­കാ­ണി­ക്കു­ന്ന­തു്. ഗേ­റ്റും വീ­ടു­മൊ­ക്കെ പൂ­ട്ടി തന്നെ ഉ­ള്ളി­ലാ­ക്കി­യ­തെ­ത്ര ന­ന്നാ­യി, അ­ല്ലെ­ങ്കിൽ ക­രി­മൂർ­ഖ­സു­ന്ദ­ര­നോ­ടൊ­ത്തു് പ­റു­ദീ­സ വീ­ണ്ടെ­ടു­ത്തേ­നെ എ­ന്ന­തി­ന്റെ ധ്വനി വ്യ­ക്ത­മാ­ണ­ല്ലോ. അ­ങ്ങ­നെ നോ­ക്കു­മ്പോൾ, പ­ക്വ­ത­വ­ന്നി­ട്ടേ പ­റ­ക്കാ­വൂ എന്ന മ­ഹർ­ഷി­യു­ടെ വാ­ക്ക­നു­സ­രി­ക്കു­ന്ന ‘തി­ര­സ്കാ­ര’ത്തി­ലെ കോ­ഴി­യെ­യും നാ­മോർ­ക്കും. നാ­ണി­ച്ചും മ­ടി­ച്ചും മേ­നി­ഭാ­വി­ച്ചും ത­ടി­ച്ചു­കൊ­ഴു­ത്തു, വീ­ടി­ന്റെ വ്യാ­ക­ര­ണം മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ വീ­ട്ട­ടി­മ­യു­ടെ ജീ­വി­തം­ത­ന്നെ കാ­ണി­ക്കു­ന്നു. ഒ­ടു­ക്ക­മ­വർ പ­ക്വ­ത­നേ­ടി­യ­വ­രു­ടെ തീൻ­പ­ണ്ട­മാ­വു­ക­യും ചെ­യ്യു­ന്നു. ‘അ­ര­ണ­മാം­സം നാ­രു­നാ­രോ മു­ല­പോ­ലെ മാം­സ­ള­മോ?’ എന്ന ‘സ്വാ­ദ­റി­ഞ്ഞ­വ’ന്റെ തു­ട­ക്കം­ത­ന്നെ സ്ത്രീ­ജീ­വി­ത­ത്തി­ലേ­ക്ക് ന­മ്മു­ടെ നോ­ട്ടം തി­രി­ച്ചു­വി­ടു­ന്നു. മ­ഹർ­ഷി­യു­ടേ­താ­ണു ചോ­ദ്യം, ചേ­ര­യോ­ടു്. മാം­സ­ങ്ങ­ളെ താൻ വ­ക­തി­രി­ക്കാ­റി­ല്ലെ­ന്നും ഇ­ര­യേ­താ­യാ­ലും മാം­സ­മേ­തും പെൺ­മാം­സ­മെ­ന്നും അവസാന നി­മി­ഷം­വ­രെ അതിൽ മി­ടി­ക്കു­ന്ന ക­ര­യു­ന്ന മ­ന­സ്സാ­ണു് തന്നെ ആ­കർ­ഷി­ക്കു­ന്ന­തെ­ന്നും ചേര. പ­ണ്ടു് കോ­ഴി­യെ ഉ­പ­ദേ­ശി­ച്ച മ­ഹർ­ഷി­ത­ന്നെ­യാ­വു­മോ ഇ­വി­ടെ­യി­പ്പോൾ മാം­സ­ത്തി­ന്റെ ത­രം­തി­ര­ക്കു­ന്ന­തു? അ­ങ്ങ­നെ­യെ­ങ്കിൽ അ­യാ­ളി­പ്പോൾ ഇ­തി­ലൊ­ക്കെ ഒരു വി­പ­ണി­ലാ­ക്ക് കാ­ണു­ന്ന­വ­നാ­യി വ­ളർ­ന്നി­രി­ക്കു­ന്നു. അ­യാ­ളെ­ങ്ങ­നെ മ­ഹർ­ഷി­യാ­യി? അ­ല്ലെ­ങ്കിൽ അതിൽ അ­ദ്ഭു­ത­മി­ല്ലെ­ന്നാ­യോ? ഇ­ങ്ങ­നെ പല ദി­ശ­ക­ളി­ലേ­ക്കു നോ­ക്കാ­വു­ന്ന പ്ര­യോ­ഗ­ങ്ങൾ കെ. ജി. എ­സ്സിൽ സുലഭം. ‘സ്വാ­ദ­റി­ഞ്ഞ­വൻ വേ­ണ്ടെ­ന്നു­വ­യ്ക്കു­മോ…’ എന്ന തി­രു­ന­ല്ലൂർ മേ­ഘ­സ­ന്ദേ­ശ­വ­രി ഇ­ണ­ക്കി­ച്ചേർ­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ‘സ­മ­ത്വാ­ബാ­ദു്’ എന്ന കവിത സ­മൂ­ഹ­ഘ­ട­ന­യും കു­ടും­ബ­ഘ­ട­ന­യു­മൊ­ക്കെ സ്ത്രീ­യെ എ­ങ്ങ­നെ പിൻ­ത­ള്ളു­ന്നു­വെ­ന്നു പ­റ­യു­ന്നു. കൂടെ ന­ട­ക്കു­മ്പോ­ഴും കൂ­ടെ­യി­ല്ലാ­ത്ത സ്നേ­ഹ­മെ­ന്ന­തു് ശ­രി­യാ­യ ഒ­ര­നു­ഭ­വം­ത­ന്നെ­യാ­ണു്. സഖി ഒ­പ്പ­മെ­ത്തി­യാൽ അതു സ­ഹി­ക്കി­ല്ല സ­ഖാ­വി­നു്. അയാൾ തി­ര­ക്കി­ട്ടു ഒരു ചു­വ­ടു് മു­മ്പോ­ട്ടു­വ­യ്ക്കു­മ­ത്രെ.

‘ഒ­റ്റ­യ്ക്കൊ­രു­വൾ ഇ­രു­ട്ടിൽ, ഓ­ട്ടോ­യിൽ’ എന്ന ക­വി­ത­യിൽ പുതിയ കാ­ല­ത്തെ സ്ത്രീ­യു­ടെ അ­ര­ക്ഷി­ത­ത്വം ന­ന്നാ­യി, വാ­ച്യ­മ­ല്ലാ­തെ അ­വ­ത­രി­പ്പി­ക്കു­ന്ന­തു് ശ്ര­ദ്ധേ­യ­മാ­ണു്. ഉ­ള്ളിൽ പേ­ടി­യു­മാ­യി എ­പ്പോ­ഴും ക­ഴി­യേ­ണ്ടി­വ­രു­ന്ന അവസ്ഥ. അ­തി­ര­പ്പി­ള്ളി ഭാ­ഗ­ത്തു­കൂ­ടി ജോ­ലി­ക­ഴി­ഞ്ഞ് രാ­ത്രി­യിൽ ഒ­റ്റ­യ്ക്ക് ഓ­ട്ടോ­യിൽ പോ­കു­ന്ന സ്ത്രീ­യും ഓ­ട്ടോ­ഡ്രൈ­വ­റും ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ത്തി­ന്റെ രൂ­പ­ത്തി­ലാ­ണു കവിത. സി­നി­മാ­താ­ര­ങ്ങ­ളു­ടെ­യും ക്രി­ക്ക­റ്റു് താ­ര­ങ്ങ­ളു­ടെ­യും മാ­ന്ത്രി­ക­ക്കൊ­ട്ടാ­ര­ങ്ങ­ളു­ടെ മാ­യാ­ലോ­ക­മാ­ണി­വി­ട­മെ­ന്നു് ഓ­ട്ടോ­ഡ്രൈ­വർ അ­വൾ­ക്കു പ­റ­ഞ്ഞു­കൊ­ടു­ത്തു­കൊ­ണ്ടി­രി­ക്കും­തോ­റും ഉൾഭയം വർ­ധി­ക്കു­ന്ന­താ­യി മ­ന­സ്സി­ലാ­കും. ഈ യാ­ത്ര­യ്ക്കി­ട­യിൽ ‘മ­ല­യു­ടെ അ­ര­ക്കെ­ട്ടിൽ പ­ട­രു­ന്ന കാ­ട്ടു­തീ’ കാ­ണു­ന്നു­ണ്ടോ എന്ന അ­വ­ന്റെ ചോ­ദ്യ­വും ‘ഇ­രുൾ­മ­ല­യി­ലെ മാം­സ­ള­ത്തീ’ കണ്ടു, ‘ചെ­റു­കി­ളി­ക­ളു­ടെ പൊ­ള്ളി­ക്ക­ര­ച്ചിൽ’ കേ­ട്ടു എന്നീ മ­റു­പ­ടി­ക­ളും ഭ­യ­ത്തെ കൂ­ടു­തൽ വെ­ളി­വാ­ക്കു­ന്നു. അ­വ­ന്റെ­യു­ള്ളിൽ ഒരു ചൂണ്ട വ­ള­രു­ന്നു­ണ്ടെ­ന്നും ‘വിടനെ കാ­മ­ദേ­വ­നാ­ക്കു­ന്ന മാ­ജി­ക്കൽ റി­യ­ലി­സ്റ്റു് പി­മ്പു്’ ആയി അവൻ മാ­റു­ന്നു­ണ്ടെ­ന്നും അ­വൾ­ക്കു തോ­ന്നി. ഇ­ന്ന­ല­ത്തെ­ക്കാൾ വ­ഴി­ക്ക് ദൂരം കൂ­ടു­ന്ന­താ­യി, അതു് എ­രി­യു­ന്ന ചു­ഴി­യാ­യി ഒക്കെ അ­വൾ­ക്ക­നു­ഭ­വ­പ്പെ­ട്ടു. ‘നി­ല­തെ­റ്റി­ക്കാം നേരിയ ചലനം പോലും; ഒരു മൂ­ള­ലു് പോലും’ എന്ന വരികൾ സ്ത്രീ­യ­വ­സ്ഥ­യു­ടെ നേ­രെ­ഴു­ത്താ­കു­ന്നു; മ­നു­ഷ്യാ­വ­സ്ഥ­യു­ടെ സൂ­ച­ക­വും.

‘ക­ണ്ണു­നി­റ­യെ’ എന്ന കവിത വി­മോ­ച­ന­ത്തെ­ക്കു­റി­ച്ചു­ണ്ടാ­യി­രു­ന്ന സ്വ­പ്നം പൊ­ലി­ഞ്ഞ­തി­നെ­പ്പ­റ്റി പ­റ­ഞ്ഞു­തു­ട­ങ്ങു­ന്നു. ചൈ­ന­യാ­യി­രു­ന്നു ക­ണ്ണു­നി­റ­യെ. ‘എ­ന്ത­രോ മ­നോ­ജ്ഞം’ എന്ന പ്ര­യോ­ഗ­ത്തി­ലെ ആ­ത്മ­പു­ച്ഛം ഇ­ന്ന­ത്തെ ബോധം. ദിനാർ, ഡോളർ മു­ത­ലാ­യ പുതിയ വി­മോ­ച­ന­മാർ­ഗ­ങ്ങ­ളി­ലൂ­ടെ ഇ­ക്കാ­ല­ത്തേ­ക്കു സ­ഞ്ച­രി­ച്ചെ­ത്തി­യ പു­രു­ഷ­നു് ‘വീ­ട്ടി­ലെ­ത്താൻ വൈ­കു­ന്ന മോ­ളാ­ണി­ന്നു് ക­ണ്ണു­നി­റ­യെ’. അ­താ­ണി­ന്ന­ത്തെ യാ­ഥാർ­ഥ്യം. അ­തു­മാ­ത്ര­മാ­വ­ണ­മെ­ന്നി­ല്ലെ­ങ്കി­ലും അതു പൊ­ള്ളി­ക്കു­ന്ന അ­നു­ഭ­വ­മാ­കു­ന്നു.

അ­മ്മ­മാർ എന്ന ഒരു സ­മാ­ഹാ­രം­ത­ന്നെ കെ. ജി. എസ്. പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്ന­തും ഈ സ­ന്ദർ­ഭ­ത്തിൽ ശ്ര­ദ്ധാർ­ഹ­മാ­ണു്. അ­മ്മ­മാ­രു­ടെ വ്യ­ഥ­യും മ­ക്ക­ളെ­യോർ­ത്തു­ള്ള നീ­റ്റ­ലും പല ക­വി­ത­ക­ളി­ലും പ്ര­മേ­യ­മാ­വു­ന്നു. ‘ക്യൂ­വിൽ മു­ന്നൂ­റാ­മ­ത്ത­വൾ’ എന്ന ദീർ­ഘ­ക­വി­ത സോൾ­ഷെ­നി­ത്സി­ന്റെ ഇവാൻ ഡെ­നി­സോ­വി­ച്ചി­ന്റെ ജീ­വി­ത­ത്തി­ലെ ഒരു ദിവസം പോലെ സ്റ്റാ­ലി­ന്റെ കാ­ല­ത്തു് റ­ഷ്യ­യിൽ ന­ട­മാ­ടി­യ ഭീ­ക­ര­ത­യും സ്വാ­ത­ന്ത്ര്യ­നി­ഷേ­ധ­വും അന്ന അ­ഖ്മ­ത്തോ­വ എന്ന അ­മ്മ­യു­ടെ മ­ക­നെ­ച്ചൊ­ല്ലി­യു­ള്ള ഉ­ത്ക­ണ്ഠ­യും ചാ­ലി­ച്ചു­ചേർ­ത്തെ­ഴു­തി­യ­താ­ണു്. കു­റ്റ­മാ­രോ­പി­ച്ച് സ്റ്റാ­ലിൻ അ­ന്ന­യു­ടെ മകൻ ലെ­വി­നെ ക്രെ­സ്റ്റി ജ­യി­ലി­ലാ­ക്കി. അവനെ കാണാൻ തു­റു­ങ്കി­നു പു­റ­ത്തു് വ­രി­യിൽ മു­ന്നൂ­റാ­മ­ത്ത­വ­ളാ­യി അന്ന. ലെ­വി­ന്റെ കു­റ്റം ഗു­മി­ലേ­വി­ന്റെ­യും അ­ഖ്മ­ത്തോ­വ­യു­ടെ­യും മ­ക­നാ­യി പി­റ­ന്ന­തു മാ­ത്രം. ‘കേ­റാ­മ­ല കേ­റു­ന്നു/കു­രി­ശു­ചു­മ­ന്നെ­ന്റെ ചി­ന്ത­യും വാ­ക്കും’ എ­ന്നു് അ­ന്ന­യു­ടെ അ­നു­ഭ­വം. ഒ­രി­ക്ക­ലും കി­ട്ടാ­ത്ത നീ­തി­യാ­യി ആ കാ­ത്തി­രി­പ്പു് നീ­ളു­ന്നു. ഗ്രി­ഗ­റി എന്ന കൊ­ച്ചു­മ­ക­നെ കാണാൻ വ­രി­യിൽ മു­മ്പിൽ നി­ല്ക്കു­ന്ന അ­മ്മൂ­മ്മ­യു­മാ­യു­ള്ള സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ നീ­തി­ചി­ന്ത­യും സ്വാ­ത­ന്ത്ര്യ­ബോ­ധ­വും ഉ­ത്ക­ണ്ഠ­യും ചേർ­ന്നു് ഒറ്റ ഒ­ഴു­ക്കാ­വു­ന്നു. മു­ന്നി­ലൊ­ര­മ്മ മ­രി­ച്ചു, ക്യൂ ‘ഒ­രൊ­ഴി­വു്’ മു­ന്നി­ലേ­ക്ക് എന്നു നിർ­ത്തു­മ്പോൾ ക്യൂ എന്ന നി­ത്യ­സ­ത്യ­വും അ­ന­ങ്ങാ­യ്ക­യും ഒ­ന്നും സം­ഭ­വി­ക്കാ­യ്ക­യും ന­മു­ക്ക­നു­ഭ­വ­മാ­കും. ഭീ­ക­ര­ത­യും ഭീ­തി­യും പു­റ­ത്തും നീ­തി­യും ക­വി­ത­യും അ­വ­യോ­ടെ­തി­രി­ട്ടു് അ­ക­ത്തും പ്ര­വർ­ത്തി­ക്കു­ന്ന­തി­ന്റെ ചി­ത്ര­മാ­ണി­തു ന­ല്കു­ന്ന­തു്. അതു് അ­മ്മ­യു­ടെ മ­നോ­ഗ­തി­യി­ലൂ­ടെ­യാ­യ­തു ശ്ര­ദ്ധാർ­ഹം.

ഈ സ­മാ­ഹാ­ര­ത്തി­ലെ എല്ലാ ക­വി­ത­ക­ളും ശ്ര­ദ്ധേ­യ­ങ്ങ­ളാ­ണു്. ‘ചി­ത­യും ചി­ത­റ­ലും’ എ­ന്ന­തു് അല്പം കൂ­ടു­ത­ലും. ‘അമ്മ പോയാൽ വീടു കാ­ടാ­വും’ എന്നു തു­ട­ങ്ങി പലതരം ക­ല്പ­ന­ക­ളി­ലേ­ക്കു പ­ട­രു­ന്നു. ചുമർ വി­ണ്ടു­പൊ­ട്ടും, അ­തിൽ­നി­ന്നു് ഇ­ഴ­ജ­ന്തു­വി­നെ­പ്പോ­ലൊ­രു ദുർ­വെ­ളി­വു് ത­ല­നീ­ട്ടും, ക­ല്ലും ക­ല്ലും ത­മ്മിൽ അകലും എ­ന്നൊ­ക്കെ. വീടു് അ­ഴി­ഞ്ഞ­ഴി­ഞ്ഞു­പോ­കു­ന്ന­തി­ന്റെ സൂ­ച­ക­ങ്ങൾ. ഏതു വീ­ടി­നും കാ­ടാ­വാൻ കൊ­തി­യു­ണ്ടു് എന്നു പ­റ­യു­മ്പോൾ, കാ­ടി­നെ വീ­ടാ­ക്കി­യ­തു് അ­മ്മ­യെ­ന്നും അർഥം.

‘ഒരു വീ­ടി­ന്റെ ഒ­രു­മ­യ്ക്ക്

ഒ­ര­മ്മ­യു­ടെ ആ­യു­സ്സു­മാ­ത്രം

ഒരു കി­ളി­ക്കൂ­ടി­ന്റെ ജീ­വ­ന­പ്പു­റ­മി­ല്ല

ഒരു വീ­ടി­നും സ്ഥാ­യി’

അ­ക­ന്നു­പോ­ക­ലും കൂ­ടു­ണ്ടാ­ക്ക­ലും വീ­ണ്ടും അ­ക­ന്നു­പോ­ക­ലു­മാ­ണ­വി­ടെ യാ­ഥാർ­ഥ്യം. അ­തി­നി­ട­യ്ക്ക് പെയ്ത കു­ളി­രു് കി­നാ­വ­ല്ല, അ­താ­യി­രു­ന്നു വീ­ടി­ന്റെ ജീവൻ. ‘അമ്മ മ­രി­ച്ച വീ­ട്ടിൽ തെ­ളി­യും/ഒരു വിളി, ശാസന, നി­റ­ക­ണ്ണ്/അ­ക­ല­രു­തേ മു­ടി­യ­രു­തേ എ­ന്നൊ­രു തേ­ങ്ങ­ലും’. കു­ടും­ബ­വി­മർ­ശ­ന­പ­ര­മാ­യ ക­വി­ത­ക­ളോ­ടൊ­പ്പം ഇതും കാണണം. ഇതു് വീ­ടി­നെ, കു­ടും­ബ­ത്തെ ആ­ദർ­ശ­വ­ത്ക­രി­ക്കു­ന്നി­ല്ല. എ­ന്നാൽ വീ­ടി­ന്റെ അ­നു­ഭ­വം ദൃ­ഢ­ത­ര­മാ­ക്കു­ന്ന ശ­ക്തി­യാ­യി അ­മ്മ­യെ കാ­ണു­ന്നു­ണ്ടു്. അ­ഴി­ഞ്ഞു­പോ­കൽ അ­നി­വാ­ര്യ­മാ­കു­മ്പോ­ഴും ബ­ന്ധ­ങ്ങ­ളു­ടെ ഒരു പ്ര­തീ­ക്ഷാ­സ്ഥാ­നം ഇതു ന­ല്കു­ന്നു.

വി­മർ­ശ­ന­ത്തി­ന്റെ സ്ഥാ­ന­ങ്ങൾ

ഇ­തി­നോ­ടു­ചേർ­ത്തു് പ­രി­ഗ­ണി­ക്കേ­ണ്ട­താ­ണു് ആ­ത്മ­വി­മർ­ശ­ന­സ്വ­ഭാ­വ­മു­ള്ള കൃ­തി­കൾ. അവ പ­ല­പ്പോ­ഴും പു­രു­ഷ­വി­മർ­ശ­ന­ങ്ങ­ളാ­യി വാ­യി­ക്കാ­വു­ന്ന­വ­യു­മാ­ണു്. കെ. ജി. എസ്. കവിത ന­ങ്കൂ­ര­മി­ട്ടി­രി­ക്കു­ന്ന­തു് വി­മർ­ശ­ന­മെ­ന്ന പ്ര­ക്രി­യ­യി­ലാ­ണെ­ന്നു പ­റ­ഞ്ഞി­രു­ന്ന­ല്ലോ. അ­തി­ന്റെ പല പ്ര­ത്യ­ക്ഷ­രൂ­പ­ങ്ങ­ളും ഇവിടെ പ­രി­ശോ­ധി­ക്കാ­വു­ന്ന­താ­ണു്. ‘തി­രു­ക്ക­ഴു­ക്കു­ന്റ’ത്തിൽ തന്നെ ക­ഴു­ക­നു ബലി ന­ല്കാൻ കാ­ത്തി­രി­ക്കു­ന്ന ഒരാളെ കാണാം. ക­ണ്ണിൽ ക­ഴു­കു­മാ­യി പ­ത്താ­ണ്ടു് ജാ­ഫ്ന­യിൽ ക­ഴി­ഞ്ഞി­ട്ടു­ണ്ടെ­ന്ന പ­രാ­മർ­ശം ശ്രീ­ല­ങ്കൻ ത­മി­ഴ്പോ­രാ­ളി­യെ ഓർ­മി­പ്പി­ച്ചേ­ക്കാം. പക്ഷേ, ഉ­ടൻ­ത­ന്നെ ആ ‘ഞാനി’നെ ഒരു സ­മ­കാ­ലി­ക­മ­ല­യാ­ളി­പ്പു­രു­ഷ­നാ­ക്കു­ന്ന­തു ശ്ര­ദ്ധേ­യം.

‘അ­റു­പ­തു­ക­ളി­ലെ യു­ക്തി­വാ­ദി

എ­ഴു­പ­തു­ക­ളി­ലെ മാ­വോ­വാ­ദി

എൺ­പ­തു­ക­ളി­ലെ പ്ര­തി­രോ­ധ­വാ­ദി

തൊ­ണ്ണൂ­റു­ക­ളി­ലെ നീ­തി­വാ­ദി

പെൺ­പ­ക്ഷ ആൺ, കീ­ഴാൾ­പ­ക്ഷ മേലാൾ

ധീ­ര­പ­ക്ഷ ഭീരു, നൊ­സ്റ്റാൾ­ജി­ക്…’

ഇ­ങ്ങ­നെ പ­ല­താ­ണ­യാൾ. ഇതിലെ അവസാന വ­രി­ക­ളു­ടെ വി­മർ­ശ­ന­സ്വ­ഭാ­വം ഈ കാ­ല­ത്തെ പല ക­വി­ത­ക­ളി­ലു­മു­ണ്ട­ല്ലോ. ‘ഞാനോ ക­ട്ട­തു് സ്വർ­ഗ­ത്തി­ലെ തീ?’ എ­ന്നു് അ­വ­സാ­നം പ്രൊ­മി­ത്യൂ­സി­നെ ഓർ­മി­പ്പി­ക്കു­മെ­ങ്കി­ലും ‘ഞാനോ ച­ത്തു­ചീ­ഞ്ഞ­തു്’ എന്ന അ­നു­ഭ­വ­മാ­ണു പ്ര­ധാ­നം. ഭൂ­രി­പ­ക്ഷ­ത്തി­നും നോ­ക്കാ­വു­ന്ന ക­ണ്ണാ­ടി­യാ­ണി­തു്. തന്നെ നേ­രി­ടു­ന്ന സ­മ­കാ­ലി­ക­പു­രു­ഷൻ­ത­ന്നെ­യാ­ണു് ‘ക­ണ്ണാ­ടി­ക­ളി’ലു­മു­ള്ള­തു്. റഷ്യൻ വി­പ്ല­വ­ത്തി­ന്റെ ക­ണ്ണാ­ടി­യാ­ണു ടോൾ­സ്റ്റോ­യി­കൃ­തി­കൾ എന്ന ലെ­നി­ന്റെ പ്ര­സ്താ­വ­ന, ഗുരു ക­ള­വ­ങ്കോ­ട­ത്തു പ്ര­തി­ഷ്ഠി­ച്ച ക­ണ്ണാ­ടി എ­ന്നി­ങ്ങ­നെ ച­രി­ത്ര­സം­ഭ­വ­ങ്ങ­ളെ­ന്നു പ­റ­യാ­വു­ന്ന ക­ണ്ണാ­ടി­ക­ളിൽ­നി­ന്നു് സ്വ­ന്തം ചു­മ­രി­ലെ ക­ണ്ണാ­ടി­യി­ലേ­ക്കു­ള്ള വീഴ്ച അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. അതു വീ­ഴ്ച­യാ­കു­ന്ന­തു്, അതിൽ തന്റെ ചു­ണ്ടും മൂ­ക്കും ക­ഷ­ണ്ടി­യു­മ­ല്ലാ­തെ മ­റ്റൊ­ന്നും കാ­ണാ­ത്ത­തു­കൊ­ണ്ടാ­ണു്. പേ­ടി­യും തോൽ­വി­യും ദു­ര­യും കാ­ണു­ന്നു­ണ്ടു്. പ്ര­തി­ബിം­ബ­ങ്ങ­ളി­ലു­ള്ള ജീ­വി­തം മ­തി­യെ­ന്നാ­യി. ‘പല പോ­സി­ലു­ള്ള ഫോ­ട്ടോ­ക­ളു’ടെ ഒരു പി­ല്ക്കാ­ലം­കൂ­ടി ഇ­തി­ലു­ണ്ടാ­വു­മോ? കാ­ഴ്ച­യെ സം­ബ­ന്ധി­ക്കു­ന്ന ക­വി­ത­ക­ളു­മാ­യും ഇതിനു ബ­ന്ധ­മു­ണ്ടാ­വാം. ഗുരു ക­ണ്ണാ­ടി­യും കാ­ഴ്ച­യും തന്നു, നോ­ട്ടം ഞാ­നു­ട­ച്ചു­ക­ള­ഞ്ഞു എന്ന അ­വ­സാ­ന­ഭാ­ഗ­ത്തെ വരികൾ നോ­ക്കു­ക. കാ­റി­ലെ സു­ര­ക്ഷി­ത­മാ­യ ഇ­രി­പ്പു്, വ­ശ­ത്തെ ക­ണ്ണാ­ടി­യി­ലൂ­ടെ ‘ലക്ഷം ലക്ഷം പി­ന്നാ­ലെ’ വ­രു­ന്ന കാഴ്ച, ആ പ്ര­യോ­ഗം സൂ­ചി­പ്പി­ക്കു­ന്ന നേ­തൃ­ത്വ­ഭാ­വം, അതു് ഉ­ട­ച്ചു­ക­ള­ഞ്ഞ നോ­ട്ടം എ­ന്നി­ങ്ങ­നെ പ­ല­തി­ലേ­ക്കു തു­റ­ക്കു­ന്നു. ഇ­തൊ­ക്കെ തി­രി­ച്ച­റി­യു­ന്ന ഒരു കർ­ത്തൃ­സ്ഥാ­നം ഇ­പ്പോ­ഴും അ­വ­ശേ­ഷി­ക്കു­ന്നു­വെ­ന്ന­താ­ണു് ഇ­ത്ത­രം ക­വി­ത­ക­ളു­ടെ പ്ര­തീ­ക്ഷാ­സ്ഥാ­നം.

കു­ട്ടി­ക്കാ­ല­ത്തെ­യും യൗ­വ­ന­ത്തി­ലെ­യും സാ­ധാ­ര­ണ മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളി­ലെ വാ­ചാ­ല­മാ­യ മൗ­ന­ത്തിൽ­നി­ന്നു തു­ട­ങ്ങി, അ­ഹിം­സ­യു­ടെ ക­മ്മി­ബ­ജ­റ്റു്, ചത്ത കു­ഞ്ഞി­ന്റെ ക­ഞ്ഞി­ക്ക് ക്യൂ­നി­ല്ക്കു­ന്ന അമ്മ, ബുൿ­ഷെൽ­ഫി­ലെ ഭ­ഗ­വ­ദ്ഗീ­ത എ­ന്നി­ങ്ങ­നെ പൗ­രാ­ണി­ക­വും ആ­ധു­നി­ക­വു­മാ­യ ഇ­ന്ത്യൻ അ­വ­സ്ഥാ­ചി­ത്ര­ങ്ങ­ളി­ലൂ­ടെ അ­ധി­ക­നി­കു­തി­ക­ളും അ­ന­ന്ത­ദാ­രി­ദ്ര്യ­വും അ­നാ­ഥ­ശ­വ­ങ്ങ­ളും അ­ജ്ഞ­ത­യും പ­ട്ടി­ണി­മ­ര­ണ­വും നി­ഷ്ഠു­ര­മർ­ദ്ദ­ന­വു­മാ­യി ഇ­ന്ത്യൻ ഗ്രാ­മ­ങ്ങൾ അ­നു­ഭ­വി­ക്കു­ന്ന യാ­ഥാർ­ഥ്യ­മാ­ണു നി­ശ്ശ­ബ്ദ­ത­യെ­ന്നു് മൂർ­ത്ത­വ­ത്ക­രി­ക്കു­ന്നു.

ആ­ത്മ­വ­ഞ്ച­ന ശീ­ല­മാ­യി­ക്ക­ഴി­യാ­ത്ത ഒരു സ്ഥാ­ന­ത്തെ ഈ ക­വി­ത­കൾ നി­ജ­പ്പെ­ടു­ത്തു­ന്നു­ണ്ടെ­ന്നു തോ­ന്നു­ന്നു. അ­ങ്ങ­നെ ഒരു ശു­ദ്ധ­സ്ഥാ­ന­മു­ണ്ടോ? അ­തി­ല്ല. പക്ഷേ, പ്ര­വൃ­ത്തി­യി­ലൂ­ടെ അ­തി­നു­ള്ള ശ്രമം തു­ട­രാ­മെ­ന്ന ഒരു പ്ര­തീ­ക്ഷ ഇ­വ­യി­ലു­ണ്ടാ­വാം. അ­തി­ല്ലാ­താ­കു­ന്ന പ­തി­വു­ക­ളാ­ണു് വി­മർ­ശി­ക്ക­പ്പെ­ടു­ന്ന­തു്. ആ­ലിൻ­ചോ­ട്ടിൽ ബു­ദ്ധ­നും കാ­ഞ്ഞി­ര­ച്ചോ­ട്ടിൽ തു­ഞ്ച­നും ആ­പ്പിൾ­ചോ­ട്ടിൽ ന്യൂ­ട്ട­നും ബോ­ധ­മു­ദി­ച്ചെ­ങ്കിൽ കു­മ്പ­സാ­രി­ക്കാൻ വന്ന റോ­സി­യു­ടെ കെ­ട്ടി­യ­വൻ സ­ഖാ­വു് ചാ­ക്കോ­യ്ക്ക് ബോ­ധോ­ദ­യ­മു­ണ്ടാ­യ­തു് ‘ക­ണ്ണു­തു­ര­ക്കും ബൾ­ബിൻ­ചോ­ട്ടിൽ’ വ­ച്ചാ­ണു്. ഇതിലെ രേഫം റ­കാ­ര­മാ­യി വാ­യി­ച്ചാൽ ബോ­ധ­സൂ­ച­ന­യു­മാ­യി. ത­ട­വ­റ­യിൽ­നി­ന്നു് അയാൾ ‘എ­ഴു­പ­തു­ക­ളി­ലെ വീ­ര­ഭാ­ഗ­വ­ത’പാ­രാ­യ­ണ­ക്കാ­ര­നാ­യി. ‘വീ­ടെ­ത്തൽ വി­പ്ല­വം’ തു­ട­ങ്ങി­യെ­ന്നു മ­ന­സ്സി­ലാ­ക്കി അച്ചൻ റോ­സി­യെ പ­റ­ഞ്ഞ­യ­ച്ചു. ‘പ­ട്ടി­യെ കെ­ട്ടി­യേ­ക്ക­ണേ മ­റ­ന്നു­കാ­ണും അ­ത­വ­ന്റെ മണം’ എ­ന്നോർ­മി­പ്പി­ക്കു­ക­യും ചെ­യ്തു. ഈ ഉ­ദ്ധ­ര­ണി­ക­ളെ­ല്ലാം ഒ­ന്നി­നൊ­ന്നു പ­രി­ഹാ­സ­ദ്യോ­ത­ക­ങ്ങ­ളാ­ണ­ല്ലോ. നീ­തി­ഭി­ക്ഷു ഇ­ന്നി­റ­ങ്ങി­യാൽ എ­വി­ടം­വ­രെ? ചാ­നൽ­ചർ­ച്ച­വ­രെ, ഫിലിം ഫെ­സ്റ്റി­വൽ വരെ, നീ­തി­യൊ­ഴി­കെ എ­വി­ടെ­യെ­ങ്കി­ലും വരെ എന്നു ‘കാൾ’ എന്ന ക­വി­ത­യിൽ പ­റ­യു­ന്ന­തും ഇ­തി­ന്റെ വാ­ചാ­ല­മാ­യ ആ­വി­ഷ്ക­ര­ണം തന്നെ. ‘വെ­ളി­ച്ചം ത­ല­യി­ലു­ണ്ടെ­ങ്കി­ലും വെ­ളി­വി­ല്ലാ­തെ’ എ­ന്നു് കൊ­ല്ല­ത്തെ ദീ­പ­സ്തം­ഭ­ത്തിൽ തു­ട­ങ്ങി ച­രി­ത്ര­ത്തി­ലൂ­ടെ സ­മ­കാ­ലി­ക­ത­യി­ലേ­ക്കു വ­രു­ന്ന ‘തി­ട്ടം­കി­ട്ടാ­തെ’യി­ലു­മു­ണ്ടു്. ‘വി­ജ­യ­ത്തിൽ മ­തി­വ­രാ­ത്ത വിജയി/തോ­റ്റ­വ­രു­ടെ പാർ­ക്കിൽ/പ­തി­വു­ന­ട­പ്പു­കാ­രൻ’ എന്ന ഗം­ഭീ­ര­തു­ട­ക്ക­മു­ള്ള ‘ദു­ര­ന്ത­മി­ത്രൻ അഥവാ ജ­ന­ശ­ത്രു’ എന്ന ക­വി­ത­യും ഈ സ­ന്ദർ­ഭ­ത്തിൽ പ്ര­ധാ­ന­മാ­ണു്. ന­വ­നാ­ഗ­രി­ക­ത്വ­ത്തി­ന്റെ സം­സ്കാ­രം­ത­ന്നെ­യാ­ണു് ഇ­വ­യി­ലെ­ല്ലാം വി­മർ­ശി­ക്ക­പ്പെ­ടു­ന്ന­തു്.

മ­രി­ച്ച് മ­ണ്ണ­ടി­യു­മ്പോൾ ചെറിയ ചെറിയ വി­ധി­കർ­ത്താ­ക്കൾ വരും എ­ന്നു് അ­തേ­പേ­രി­ലു­ള്ള കവിത. ഉ­റു­മ്പു­ക­ളു­ടെ കാ­ട്ടു­മു­ള്ളു­പോ­ലെ കൂർ­ത്ത ഭാ­ഷ­ണ­ങ്ങൾ, ദ­യ­തി­ള­ങ്ങാ­ത്ത നോ­ട്ട­ങ്ങൾ ഒക്കെ വി­ചാ­ര­ണ­ചെ­യ്യും. ദുർ­ബ­ല­രെ പ­രി­ഹ­സി­ച്ചോ സ്ത്രീ­ക­ളെ പീ­ഡി­പ്പി­ച്ചോ ദു­ഷി­ച്ചോ പീ­ഡി­ത­വർ­ഗ­ത്തി­ന്റെ പേരിൽ പ­ഞ്ച­ന­ക്ഷ­ത്ര­ജീ­വി­തം ന­യി­ച്ചോ എ­ന്നൊ­ക്കെ­യാ­കാ­മ­വ­രു­ടെ ചോ­ദ്യ­ങ്ങൾ. മ­ധ്യ­വർ­ഗ­കു­റ്റ­ബോ­ധ­ത്തി­ന്റെ കേ­വു­ഭാ­ര­മെ­ത്ര എ­ന്നും ചോ­ദി­ച്ചേ­ക്കാം. സ്വ­ത്തു്, കീർ­ത്തി ഒ­ന്നും അ­ന്വേ­ഷി­ക്കി­ല്ല. ആ­ത്മ­വി­ചാ­ര­ണ­യാ­ണി­തു്. ആ­ത്മ­വ­ഞ്ച­ന­യാ­ണു് ചെറിയ വി­ധി­കർ­ത്താ­ക്കൾ മ­നു­ഷ്യ­നിൽ കാ­ണു­ന്ന­തു്. അതു് വി­ശ­ദീ­ക­രി­ക്കാ­നൊ­രു­ങ്ങും മു­മ്പേ ‘ഭാ­വി­പോ­ലൊ­രു കാ­ണാ­യ്ക­യിൽ എ­ല്ലാം മ­റ­ഞ്ഞും പോയി’ എ­ന്നാ­ണ­വ­സാ­നം. പ്ര­വൃ­ത്തി­കൾ വി­ധി­ക്ക­പ്പെ­ടു­മെ­ന്നും അ­വ­യാ­ണു വി­ധി­ക്ക­പ്പെ­ടു­ന്ന­തെ­ന്നും വി­ശ­ദീ­ക­ര­ണ­ങ്ങൾ­ക്ക് ഇ­ട­മി­ല്ലെ­ന്നു­മു­ള്ള തി­രി­ച്ച­റി­വു­ത­ന്നെ­യ­ല്ലേ ഇതു? കെ. ജി. എ­സ്സി­ന്റെ സ­മീ­പ­കാ­ല­ക­വി­ത­ക­ളിൽ പ­ല­തി­ലും വി­ചാ­ര­ണ­യു­ടെ രൂ­പ­ക­ങ്ങൾ ക­ട­ന്നു­വ­രു­ന്നു­ണ്ടെ­ന്ന­തും ശ്ര­ദ്ധി­ക്കാ­വു­ന്ന­താ­ണു്.

കൂ­ട്ട്

കൂ­ട്ടി­നെ­ക്കു­റി­ച്ചു­ള്ള ചിന്ത ക­ട­ന്നു­വ­രു­ന്ന ചില ക­വി­ത­കൾ­കൂ­ടി ഇ­പ്പോൾ പ്ര­ധാ­ന­മാ­യി തോ­ന്നു­ന്നു. ച­ങ്ങാ­ത്ത­ത്തെ പ്ര­ശ്ന­വ­ത്ക­രി­ക്കു­ന്ന വരികൾ മു­മ്പും വ­രു­ന്നു­ണ്ടു്. ഇ­ണ­ക്ക­ദുഃ­ഖം, പി­ണ­ക്ക­സ്സു­ഖം മു­ത­ലാ­യി പലതും. ആ­ത്മ­വി­ചാ­ര­ണ­യു­ടെ സ­ന്ദർ­ഭ­ങ്ങ­ളിൽ വീ­ണ്ടും കൂ­ട്ടു് പ്ര­മേ­യ­മാ­വു­ന്നു. പ്ര­ണ­യം­പോ­ലെ കൂ­ട്ടി­നും ഈ കാ­ല­ത്തെ ക­വി­ത­ക­ളിൽ പ്രാ­ധാ­ന്യ­മു­ണ്ടു്. ഭർ­ത്താ­വി­ന്റെ പഴയ കാ­മു­കി­യെ പുതിയ കൂ­ട്ടു­കാ­രി­യാ­ക്കാ­മെ­ന്ന ഭാ­ര്യ­യു­ടെ തോ­ന്നൽ ‘കൂ­ട്ടു­കാ­രും തി­ര­ക­ളിൽ വൈ­കു­ന്നേ­ര­ത്തെ സൂ­ര്യ­നും’ എ­ന്ന­തി­ലു­ണ്ട­ല്ലോ. കൂ­ട്ടു് എന്ന പേ­രിൽ­ത്ത­ന്നെ കെ. ജി. എസ്. ക­വി­ത­ക­ളി­ലും ഞാ­നെ­ന്റെ എ­തിർ­ക­ക്ഷി­യി­ലും ഓരോ ക­വി­ത­യു­ണ്ടു്. കൊ­ടു­ത്തി­ട്ടു് പ­ലി­ശ­പോ­യി­ട്ടു മു­ത­ലു­പോ­ലും കി­ട്ടി­യി­ല്ലെ­ന്നു് ആ­ദ്യ­ക­വി­ത. കൊ­ടു­ക്കൽ വാ­ങ്ങൽ ആണും പെ­ണ്ണും ത­മ്മി­ലാ­ണു്. പ്രേ­മ­മാ­ണോ? കൂ­ട്ടു് കൂടലോ കു­റ­യ­ലോ, കെ­ട്ട­ലോ അ­ഴി­ക്ക­ലോ എ­ന്ന­വ­സാ­നം. എ­ന്താ­യാ­ലും കൊ­ടു­ക്കൽ­വാ­ങ്ങ­ലി­ന­പ്പു­റം എന്തോ ആണു്. ര­ണ്ടാ­മ­ത്തേ­തിൽ മ­റ്റൊ­ന്നു­മാ­യി ബ­ന്ധ­പ്പെ­ടാ­തെ, കേ­വ­ല­മാ­യി എ­ന്തു്, ആരു് എ­ന്നു്, എ­ന്തും ആ­രു­മാ­കു­ന്ന­തു് ബ­ന്ധ­ങ്ങ­ളി­ലൂ­ടെ­യെ­ന്നു പ­റ­യു­ന്നു. ആ­രു­ടെ­യെ­ങ്കി­ലും ഉ­ള്ളി­ലോ മു­ന്നി­ലോ പി­ന്നി­ലോ കൂ­ടെ­യോ എ­തി­രെ­യോ അ­ല്ലാ­തെ ഒരു വാ­ക്കും പൊ­രു­ളു­മി­ല്ലെ­ന്നാ­ണു കവിത. കൂ­ട്ടി­ന്റെ വി­താ­ന­ങ്ങൾ­ത­ന്നെ­യ­ല്ലേ ഇ­വ­യെ­ല്ലാം? സ­ഹ­പ്ര­വർ­ത്ത­ക­രിൽ­നി­ന്നു കൂ­ട്ടു­കാ­രെ കി­ട്ടി­യെ­ന്നും ശു­ഭാ­ന്ത­ത്തി­നു­മു­മ്പു് കൂ­ട്ടു­കാർ സ­ഹ­പ്ര­വർ­ത്ത­ക­രി­ലേ­ക്കു സ്ഥലം മാ­റി­പ്പോ­യി എ­ന്നും ‘കൂ­ട്ടു­കാർ’. കൂ­ട്ടു­കൂ­ടു­വ­തി­പ്പൊ­ഴും കൂ­ട്ടു­മോ കാഴ്ച എന്നു ‘കല്ലറ’യിൽ. പെരിയ സോ­ക്ര­ട്ടീ­സാ­ണു ഭൂ­മി­യെ­ന്നു ‘സോ­ക്ര­ട്ടീ­സ് ’. ഭൂ­മി­യെ കൊ­ല്ലാ­നു­ള്ള വിഷം ഡി­ലോ­സിൽ നി­ന്നു ക­പ്പ­ലിൽ പു­റ­പ്പെ­ട്ടി­ട്ടു­ണ്ടു്. പക്ഷേ, ഇ­പ്പോൾ വിഷം ഡി­ലോ­സിൽ­നി­ന്ന­ല്ല ഏ­തൻ­സിൽ­നി­ന്നാ­ണു്; നാ­ഗ­രി­ക­ത­യിൽ­നി­ന്നാ­ണു്.

‘ജ­ന­ങ്ങ­ളിൽ­നി­ന്നു പി­ഴു­ത്

സർ­ക്കാ­രിൽ നട്ട അ­ധി­കാ­ര­ഗ്ര­ന്ഥി­യിൽ­നി­ന്ന്

കൂ­ടെ­ന­ട­ക്കു­ന്ന­വ­നി­ലെ

ദൂരെ ന­ട­ക്കു­ന്ന­വ­നിൽ­നി­ന്നു്,

ഒ­ളി­മ്പ­സി­ലെ നൂ­ല­രു­വി­യിൽ

ആ­ദി­വാ­സി­മീ­നു­ക­ളെ കൊ­ല്ലു­ന്ന

വ­റു­തി­യിൽ­നി­ന്ന്

ദു­ര­യിൽ­നി­ന്ന്

സ്വർ­ണ­പ്പാ­ത്ര­ങ്ങ­ളി­ലെ

വി­ഭ­വ­ധൂർ­ത്തിൽ­നി­ന്ന്

വി­ഷ­ത്തി­നു­റ­വി­ടം പ­ല­തെ­ന്നു പ്ലേ­റ്റോ’.

എ­ല്ലാം ഭൂ­മി­യെ കൊ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ന­വ­നാ­ഗ­രി­ക­ത­യു­ടെ രൂ­പ­ങ്ങൾ. ഭൂമി നീ­തി­ഗ്ര­ഹ­മ­ല്ലാ­താ­യി­ക്ക­ഴി­ഞ്ഞു­വെ­ന്ന ബോധം വ­ര­യ്ക്കു­ന്ന­തി­നി­ട­യിൽ കൂടെ ന­ട­ക്കു­ന്ന­വ­നി­ലെ ദൂരെ ന­ട­ക്കു­ന്ന­വൻ പ്രാ­ധാ­ന്യ­ത്തോ­ടെ വ­രു­ന്ന­തു­കൊ­ണ്ടു് കൂ­ട്ടു് ന­വ­നാ­ഗ­രി­ക­ത­യിൽ എ­ങ്ങ­നെ മാ­റി­പ്പോ­കു­ന്നു­വെ­ന്ന കാ­ഴ്ച­യു­മു­ണ്ടു്.

പ്ര­ത്യ­ക്ഷ രാ­ഷ്ട്രീ­യം

കെ. ജി. എസ്. ക­വി­ത­യെ പ്ര­വർ­ത്തി­പ്പി­ക്കു­ന്ന പ്ര­ധാ­ന ശക്തി രാ­ഷ്ട്രീ­യ­നി­രീ­ക്ഷ­ണ­വും രാ­ഷ്ട്രീ­യ­ചി­ന്ത­യു­മാ­ണെ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളെ­ല്ലാം രാ­ഷ്ട്രീ­യ­ക­വി­ത­ക­ളാ­ണെ­ന്നു പറയാൻ തോ­ന്നും. എ­ഴു­പ­തു­ക­ളി­ലെ ക­വി­ത­ക­ളി­ലും അ­വ­യു­ടെ നോ­ട്ട­സ്ഥാ­ന­ത്തെ വി­മർ­ശി­ക്കു­ന്ന­വ­യി­ലും തു­ടർ­ന്നു­ള്ള­വ­യി­ലു­മെ­ല്ലാം നോ­ട്ട­ത്തെ നിർ­ണ­യി­ക്കു­ന്ന­തു് രാ­ഷ്ട്രീ­യ­മാ­ണു്. രാ­ഷ്ട്രീ­യം പ്ര­വർ­ത്തി­ക്കു­ന്ന ഇ­ട­മാ­യി നീ­തി­യെ­യാ­ണു് കെ. ജി. എസ്. കാ­ണു­ന്ന­തെ­ന്നു് നാ­മി­വി­ടെ പ­രി­ശോ­ധി­ച്ച­വ­യുൾ­പ്പെ­ടെ ഒ­ട്ടെ­ല്ലാ ക­വി­ത­ക­ളും വെ­ളി­വാ­ക്കു­ന്നു.

ഇ­വ­കൂ­ടാ­തെ പ്ര­ത്യ­ക്ഷ­രാ­ഷ്ട്രീ­യ­പ്ര­ശ്ന­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്ന­വ­യോ അ­വ­യോ­ടു പ്ര­തി­ക­രി­ക്കു­ന്ന­വ­യോ ആയ പ­ല­ക­വി­ത­ക­ളും, വി­ശേ­ഷി­ച്ചും സ­മീ­പ­കാ­ല­ത്തു്, കെ. ജി. എസ്. എ­ഴു­തു­ന്നു­ണ്ടു്. അ­വ­യെ­പ്പ­റ്റി­യും ഒ­ന്നു­ര­ണ്ടു കാ­ര്യ­ങ്ങൾ പ­റ­യ­ണ­മെ­ന്നു തോ­ന്നു­ന്നു.

കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ അ­വ­ബോ­ധ­പ­ര­മാ­യി നി­ല­യു­റ­പ്പി­ച്ചി­ട്ടു­ള്ള­തു് കേ­ര­ള­ത്തി­ന്റെ രാ­ഷ്ട്രീ­യ­മ­ണ്ഡ­ല­ത്തി­ലാ­ണു്. അ­തി­ന്റെ ജീർ­ണ­ത­ക­ളാ­ണു് മു­ഖ്യ­ശ­ര­വ്യം. ക­മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­ന്റെ ജീർ­ണ­ത­ക­ളാ­ണു് പ­റ­യു­ന്ന­വ­യി­ലേ­റെ­യും എ­ന്ന­തിൽ അ­ദ്ഭു­ത­മി­ല്ല. കാരണം അ­തി­ലൊ­രു പ്ര­തീ­ക്ഷാ­ന­ഷ്ട­ത്തി­ന്റെ ക­യ്പു­ണ്ടു്. ഈ നോ­ട്ട­സ്ഥാ­ന­ത്തു നി­ന്നു­കൊ­ണ്ടു് ഇ­ന്ത്യ­യി­ലും ആ­ഗോ­ള­ത­ല­ത്തി­ലും സം­ഭ­വി­ക്കു­ന്ന മാ­റ്റ­ങ്ങൾ നി­രീ­ക്ഷ­ണം ചെ­യ്യു­ന്ന ക­വി­ത­ക­ളും പ­രി­ഗ­ണ­നീ­യ­മാ­ണു്. ‘ബം­ഗാ­ളി’ലോ ‘അ­യോ­ധ്യ’യിലോ എ­ന്ന­തു­പോ­ലെ മി­ത്തു­കൾ ഈ ക­വി­ത­കൾ­ക്കു പി­ന്നി­ലി­ല്ല. സ­മ­കാ­ലി­ക­സം­ഭ­വ­ങ്ങ­ളും ദൈ­നം­ദി­ന­ത്വ­മു­ള്ള ഭാ­ഷ­യു­മാ­ണി­വ­യ്ക്ക്. പുതിയ സ­ഹ­സ്രാ­ബ്ദ­ത്തി­ന്റെ ആ­രം­ഭ­ത്തോ­ടെ­യാ­ണു് ഇ­ങ്ങ­നെ കൂ­ടു­തൽ തു­റ­ന്ന ക­വി­ത­കൾ ധാ­രാ­ള­മാ­യി വ­രു­ന്ന­തു്.

ഇ­ത്ത­രം പ­രി­ച­ര­ണ­രീ­തി ഏ­റെ­ക്കു­റെ ‘മ­റ്റ­വൻ’ എന്ന ക­വി­ത­യി­ലാ­യി­രി­ക്ക­ണം തു­ട­ങ്ങു­ന്ന­തു്. കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ­ക്കൊ­ല­പാ­ത­ക­ങ്ങ­ളാ­ണ­തി­ന്റെ പ­ശ്ചാ­ത്ത­ലം. അ­രി­വാ­ളിൽ നി­ന്നു് ഓം­കാ­ര­മാ­ണോ തി­രി­ച്ചാ­ണോ ഉ­ണ്ടാ­യ­തെ­ന്ന തു­ട­ക്കം­ത­ന്നെ സു­വ്യ­ക്തം. വാ­ദ­ങ്ങൾ­ക്കി­ട­യ്ക്ക് കു­ഞ്ഞ­മ്പു­വി­ന്റെ ക­ര­ണ­ത്ത­ടി വീണു; അയാൾ വീണു. കു­ഞ്ഞ­മ്പു എ­ന്ന­തു് വ­ട­ക്കൻ­പേ­രാ­ണെ­ന്ന­തും ശ്ര­ദ്ധി­ക്കാം. പി­ന്നെ ഈ മ­ര­ണ­ത്തെ­ക്കാൾ പ്ര­ധാ­ന­മാ­യ­തു് അ­തി­നെ­പ്പ­റ്റി­യ നി­ല­യ്ക്കാ­ത്ത ത­ത്ത്വ­വാ­ദ­ങ്ങ­ളാ­ണു്. അ­തി­നു­ശേ­ഷം കൊ­ല­പാ­ത­ക­പ­ര­മ്പ­ര­യാ­യി. ക്ലാ­സിൽ, ബ­സ്സിൽ… ആരും സാ­ക്ഷി­യി­ല്ല. ഭാഷ പോം­വ­ഴി­കൾ പു­ത­യു­ന്ന, ആ­ത്മ­നി­ന്ദ പു­ക­യു­ന്ന ച­തു­പ്പു­നി­ല­മാ­യി എന്നു കവി. കു­ഞ്ഞ­മ്പു­വി­ന്റെ വാ­യി­ലെ മു­റു­ക്കാൻ മു­ഴു­ച്ചു­വ­പ്പോ മു­ഴു­ക്കാ­വി­യോ ആകാതെ എന്ന അ­വ­സാ­നം ധ്വ­ന്യാ­ത്മ­ക­മാ­ണ­ല്ലോ.

‘ആരു ക­ല്പി­ച്ച കർ­ഫ്യൂ­വ­നു­സ­രി

ച്ചാ­കെ­യ­ട­ച്ചി­ട്ടി­രി­പ്പു­ഞാ­നെ­ന്നെ’

എ­ന്നി­ങ്ങ­നെ ത­ന്നി­ലേ­ക്ക് ഉൾ­വ­ലി­ഞ്ഞി­രി­ക്കു­ന്ന മൂ­ങ്ങ­യാ­യി (നാ­ദാ­പു­ര­ത്തും മ­റ്റും) കലാപം ന­ട­ക്കു­ന്ന കാ­ല­ത്തെ പ്ര­തി­ക­രി­ക്കാ­ത്ത മ­നു­ഷ്യ­നെ—’മ­റ്റ­വ­നി’ൽ ക­ണ്ട­വൻ­ത­ന്നെ—‘മൂങ്ങ’യിൽ വ­ര­യ്ക്കു­ന്നു. സ്വയം നേ­രി­ടാ­ത്ത­തു­കൊ­ണ്ടു് ആ­രു­ടെ­യോ നോ­ട്ടം നോ­ക്കു­ന്ന, ആ­രു­ടെ­യോ ഭാഷ ചൊ­ല്ലു­ന്ന­വ­നാ­യി അയാൾ മാ­റു­ന്നു. പൊ­രു­ളു­ദി­ക്കാ­തെ ജീ­വി­ക്കു­ന്നു. അ­പ്പോൾ ആർ­ക്കാ­യും ആരും കെ­ടു­ത്താ­തെ കാ­ക്കു­ന്ന­ത­ല്ലേ മ­ന­സ്സെ­ന്നു് മൊ­കേ­രി­യിൽ ആരോ തേ­ങ്ങു­ന്നു. ആ മ­ന­സ്സി­ല്ലാ­തെ മൂ­ങ്ങ­യാ­യി ആ­രു­ടെ­യോ ജീ­വി­തം ജീ­വി­ക്കേ­ണ്ടി­വ­രു­ന്ന അ­വ­സ്ഥ­യാ­ണു കവിത കാ­ണി­ച്ചു­ത­രു­ന്ന­തു്. ‘ബീമൻ’, ‘അ­ലാ­വു­ദ്ദീൻ’ മു­ത­ലാ­യ ഈ കാ­ല­ത്തെ പല ക­വി­ത­ക­ളും ശ്ര­ദ്ധേ­യ­ങ്ങ­ളാ­ണു്.

രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­നം എന്ന സ്ഥാ­പ­ന­ത്തി­ന്റെ അ­പ­ച­യ­മാ­ണു് ‘പി­ടി­കി­ട്ടാ­പ്പു­ള്ളി’യി­ലു­ള്ള­തു്. ഫ്ളാ­റ്റി­ലെ ടെ­റ­സിൽ നി­ല്ക്കു­ന്ന­വൻ നീ­തി­മാൻ, വർ­ഗ­ശ­ത്രു, തീ­വ്ര­വാ­ദി, പുതിയ ഔ­ട്സൈ­ഡർ, സ്പൈ­ഡർ­മാൻ (പു­തു­ത­ല­മു­റ­യ്ക്ക്) എ­ന്നൊ­ക്കെ ആൾ­ക്കൂ­ട്ടം തർ­ക്കി­ച്ചു. ഒ­ഞ്ചി­യ­ത്തോ ന­ന്ദി­ഗ്രാ­മി­ലോ ചെ­റു­ത്ത­വൻ എന്ന സ­മീ­പ­കാ­ല­രാ­ഷ്ട്രീ­യ­സൂ­ച­ന, മു­മ്പ­ത്തെ തർ­ക്ക­ത്തി­ന്റെ പ­രി­ണാ­മ­ത്തെ രാ­ഷ്ട്രീ­യ­ബോ­ധ­ത്തി­ന്റെ പ­രി­ണാ­മ­മാ­യി­ത്ത­ന്നെ വാ­യി­ക്കാൻ പ്രേ­രി­പ്പി­ക്കും. കീ­ഴ­ട­ങ്ങാ­നോ ചാ­ടി­ച്ചാ­കാ­നോ അ­വ­ന്റെ ‘എയിമ്’ എ­ന്നാർ­ക്കും തി­ട്ടം­കി­ട്ടു­ന്നി­ല്ല. അവരെ ‘ഗ്ലാ­മർ സ­ഖാ­ക്കൾ’, ‘പാർ­ല­മെ­ന്റ­റി പാത വ­രി­ച്ച­വർ’, ‘വ­ന്ധ്യം­ക­രി­ച്ച് കാ­മു­ക­രാ­യ­വർ’ എ­ന്നി­ങ്ങ­നെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തി­ലെ നി­ശി­ത­വി­മർ­ശ­നം ശ്ര­ദ്ധി­ക്കാ­തി­രി­ക്കാ­നാ­വി­ല്ല. ഗ്ലാ­മർ സ­ഖാ­ക്കൾ എന്ന വാ­ക്കു­ത­ന്നെ എത്ര മൂർ­ച്ച­യേ­റി­യ­തു്. അ­വ­ന്റെ നി­ല്പു് പ­ള്ളി­മേ­ലാ­പ്പി­ലെ ക്രി­സ്തു­വി­ന്റെ­യോ എ­ണ്ണ­ച്ചാ­യ­ച്ചി­ത്ര­ത്തി­ലെ ലെ­നിൻ­കൊ­ടു­ങ്കാ­റ്റി­ന്റെ­യോ ഛായ തോ­ന്നി­ച്ചു എന്ന വരികൾ സ്ഥാ­പ­ന­മെ­ന്ന നി­ല­യിൽ മ­ത­ത്തെ­യും ക­മ്യൂ­ണി­സ­ത്തെ­യും ചേർ­ത്തു ചി­ന്തി­ക്കാൻ പ്രേ­രി­പ്പി­ക്കു­മ­ല്ലോ. പുതിയ കാ­ല­ത്തേ­തു് ഗ്ലാ­മർ സ­ഖാ­വാ­ണെ­ങ്കിൽ അ­ടു­ത്തു­നി­ല്ക്കു­ന്ന പോ­ലീ­സും സ­ഖാ­വാ­ണു്. പള്ളി, ഗ്ലാ­മർ, പോ­ലീ­സു് മു­ത­ലാ­യ­വ­യൊ­ക്കെ സ­ഖാ­വി­ലേ­ക്ക് ഒ­ഴു­കി­ക്കൂ­ടു­ന്ന­തി­ലൂ­ടെ സ്ഥാ­പ­ന­വ­ത്ക­രി­ക്ക­പ്പെ­ട്ട അ­ധി­കാ­ര­മാ­യി­ത്തീ­രു­ന്ന രാ­ഷ്ട്രീ­യം­ത­ന്നെ­യ­ല്ലേ വെ­ളി­പ്പെ­ടു­ന്ന­തു?

‘ഇവർ ആ­രാ­യി­രു­ന്നെ­ന്നും

ഇ­ന്നി­വ­രു് ചെ­യ്യു­ന്ന­തെ­ന്തെ­ന്നും

ഇ­വ­രോർ­ക്കു­ന്നി­ല്ല­ല്ലോ

ബ­ലി­കു­ടീ­ര­ങ്ങ­ളേ’

എന്ന അവസാന വ­രി­ക­ളിൽ ക്രി­സ്തു­വും ക­മ്യൂ­ണി­സ്റ്റ് സ്വ­പ്ന­വും കൂ­ടി­പ്പി­ണ­ഞ്ഞു­കി­ട­ക്കു­ന്ന­തി­നെ ആ അ­ധി­കാ­ര­ത്തി­ന്റെ പ­ര­ഭാ­ഗ­മാ­യി, അല്ല പൂർ­വ­ഭാ­ഗ­മാ­യി കാണാം.

‘നേ­താ­ക്കൾ ജ­യി­ച്ചു വി­പ്ല­വം തോ­റ്റു’ എന്ന ആ­ദ്യ­വ­രി­യു­ടെ മ­നോ­ഹ­ര­മാ­യ വി­വൃ­തി­യാ­ണു് ‘പു­ഴ­യു­ടെ ക­ഷ­ണ­ങ്ങൾ’ എന്ന കവിത. നാ­റി­മ­റ­ഞ്ഞ പഴമ പു­തു­മ­ണ­മാ­യി വന്നു, യാ­ഥാർ­ഥ്യ­ത്തി­ന്റെ സ്ഥാ­ന­ത്തു് ഇമേജ് ചേ­ക്കേ­റി, നാ­വിൽ­നി­ന്നു നാ­ട്ടു­കി­ളി പോയി എന്നു തു­ട­ങ്ങി നീതി ഇ­ടി­പ്പ­ട­ത്തിൽ ചേ­ക്കേ­റി, മ­ന­സ്സിൽ മ­ന­സ്സു് പ്ര­വാ­സി­യാ­യി, പ­റു­ദീ­സ വീ­ണ്ടെ­ടു­ക്കാ­മെ­ന്നു് ചന്ത ഉ­റ­പ്പു പ­റ­ഞ്ഞു എ­ന്നി­ങ്ങ­നെ കെ. ജി. എസ്. ക­വി­ത­ക­ളിൽ പ­ല­പ്പോ­ഴും ക­ട­ന്നു­വ­രു­ന്ന വി­മർ­ശ­ന­ങ്ങൾ ചേർ­ത്തു­വ­യ്ക്കു­ന്നു. അ­പ്പോൾ ഒരു നാ­ടോ­ടി­ക്ക­ഥ: പുഴ വറ്റി. അ­തി­ന്റെ ക­ഷ്ണ­ങ്ങൾ കു­ഴി­ക­ളിൽ മാ­ത്രം. വ­റ്റി­ത്താ­ഴാൻ കാരണം നീ, നീ എ­ന്നു് അവർ ത­മ്മിൽ കലഹം. അ­പ്പോൾ ‘വ­റ്റി­ത്താ­ഴു­ന്ന വി­ശ്വാ­സ­ത്തെ­യോർ­ത്തു്’ വേ­വ­ലാ­തി­പ്പെ­ടു­ന്ന­വർ­ക്ക് സാ­ന്ത്വ­ന­വും ‘അ­ക്ക­രെ­യു­ടെ പ്ര­ലോ­ഭ­ന­വു’മായി വെ­ള്ള­ക്കൊ­ക്കു­കൾ പ­റ­ന്നി­റ­ങ്ങി എന്നു കവിത അ­വ­സാ­നി­ക്കു­ന്നു. ഇ­വി­ട­ത്തെ പുഴ വ­റ്റി­ത്താ­ണു­ക­ഴി­ഞ്ഞു. അ­വ­ശേ­ഷി­ക്കു­ന്ന­തു് അ­ക്ക­രെ­യെ­ക്കു­റി­ച്ച് പ്ര­ലോ­ഭ­നം മാ­ത്രം. പ­റു­ദീ­സ വീ­ണ്ടെ­ടു­ക്കാ­മെ­ന്ന ച­ന്ത­യു­ടെ ഉ­റ­പ്പു­പോ­ലൊ­ന്നു്. ഇ­തു­പോ­ലെ അനേകം ക­വി­ത­ക­ളിൽ വ­രു­ന്ന വി­മർ­ശ­നം കു­റു­ക്കി­യെ­ടു­ത്ത­താ­ണു് ‘ര­ക്ത­സാ­ക്ഷി’ എന്ന കവിത. പു­ഴ­യെ­ന്നു കരുതി ടാർ­റോ­ഡിൽ വീണ ‘മണ്ടൻ മ­ഴ­ത്തു­ള്ളി’ പൊ­ട്ടി­ത്തെ­റി­ച്ചു. അ­തു­കേ­ട്ടു തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ അ­മ്പ­ല­പ്പു­ഴ­ക­ഴി­ഞ്ഞു പു­ന്ന­പ്ര­യി­ലേ­ക്കു ത­നി­ച്ചു­ന­ട­ക്കു­ന്ന ഒരു പഴയ സ­ഖാ­വി­ന്റെ പ്രേ­തം. കൂടെ മു­ദ്രാ­വാ­ക്യ­ത്തി­ന്റെ പ്രേ­ത­മാ­യി ഭാ­വി­ച്ച് പി­റു­പി­റു­പ്പു­മു­ണ്ടു്.

ഈ പ­രി­ണാ­മ­ങ്ങൾ ഹിം­സാ­ത്മ­ക­മാ­ണു്. അ­ധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള ഹിം­സ­യ­ല്ല, അ­ധി­കാ­ര­ത്തി­ന്റെ ഹിംസ. അ­തി­ന്റെ ചില രൂ­പ­ങ്ങൾ ‘മ­റ്റ­വ­നി’ലും ‘മൂങ്ങ’യിലും മ­റ്റും കണ്ടു. അതു് പ്ര­സ്ഥാ­ന­ത്തി­നു­ള്ളിൽ­ത്ത­ന്നെ വ­ള­രു­ന്ന­തു് ‘സ­ഖാ­വു് ബ­ല­രാ­മ­ന്റെ കൊ­ല­യാ­ളി’യിൽ കാണാം. ഈ ക­വി­ത­യ്ക്കൊ­ര­നു­ബ­ന്ധ­മെ­ന്ന നി­ല­യി­ലാ­ണു് ടി. പി. ച­ന്ദ്ര­ശേ­ഖ­ര­ന്റെ കൊലയെ മുൻ­നിർ­ത്തി­യു­ള്ള ‘വെ­ട്ടു­വ­ഴി’ എ­ഴു­തി­യ­തു്. അ­തു­കൊ­ണ്ടു് ഇ­പ്പോൾ വാ­യി­ക്കു­മ്പോൾ അ­തു­കൂ­ടി മ­ന­സ്സിൽ­വ­ന്നു­പോ­വും. പാർ­ട്ടി പ­റ­ഞ്ഞ­തു ചെ­യ്യാൻ സ­ഖാ­വു് ബ­ല­രാ­മ­നും കൂ­ട്ട­രും കി­ഴ­ക്ക് കോ­ര­പു­ര­ത്തേ­ക്കു പോ­കു­ന്നു. ഇ­ട­യ്ക്ക് സർ. സി. പി. വെ­ടി­വ­യ്ക്കാൻ ഓർഡർ ഇ­ടു­ന്നു­ണ്ടെ­ങ്കി­ലും ഇവരെ തോ­ക്കി­നു തോ­ല്പി­ക്കാ­നാ­വി­ല്ലെ­ന്നു പ­ട­ത്ത­ല­വൻ. ഇവർ വ­യ­ലാ­റി­ലെ സ്വ­പ്ന­പ്പാ­വ­ങ്ങ­ള­ല്ല. എ­ന്നി­ട്ടോ, കോ­ര­പു­ര­ത്തെ ‘ത­രി­ശു­കാ­ല’ത്തി­ലെ­ത്തി. മോ­ച­ന­മു­റ­യ്ക്കാൻ ഉ­യി­രോ­ടെ മൂ­ട­പ്പെ­ട്ട­വ­രു­ടെ നിലവറ തു­റ­ന്ന­പോ­ലെ­യാ­ണ­വർ­ക്ക­വി­ടം തോ­ന്നി­യ­തു്. അവിടെ പു­ഴ­യൊ­ഴു­ക്കി ‘ബു­ദ്ധ­നി­ലാ­വു വ­ളർ­ന്ന ബോധം’ വി­ള­യി­ച്ചു. നേ­താ­വി­നു് ഇതു പി­ടി­ച്ചി­ല്ല. നേ­താ­വി­ന്റെ പ­ത്തി­ക്ക­ണ്ണു്, കോ­പ­ക്കൊ­ത്തു്, വിഷം ചീ­റ്റൽ മു­ത­ലാ­യ പ്ര­യോ­ഗ­ങ്ങൾ അതു തെ­ളി­യി­ക്കു­ന്നു. സ­ഖാ­വി­നു മ­നോ­രോ­ഗ­മെ­ന്നു് അയാൾ വി­ധി­ച്ചു. പാർ­ട്ടി­യാ­പ്പീ­സി­ന്റെ ചു­വ­രിൽ മാർ­ക്സ് മാ­ഞ്ഞ് അ­ന്ധ­രെ അന്ധർ ന­യി­ക്കു­ന്ന ബ്രൂ­ഗൽ­ച്ചി­ത്രം തെ­ളി­ഞ്ഞ­താ­യി ബ­ല­രാ­മ­നു തോ­ന്നി. മ­ത­ത്തി­ന്റെ യ­ഥാർ­ഥ­സ­ത്ത തി­രി­ച്ച­റി­യാ­ത്ത മ­താ­ധി­കാ­രി­ക­ളു­ടെ ആ­ന്ധ്യ­ത്തി­നു നേർ­ക്കു­ള്ള വി­മർ­ശ­ന­മാ­ണീ ചി­ത്രം. ഇ­വി­ടെ­യ­തു് പാർ­ട്ടി­യ­ധി­കാ­രി­ക­ളു­ടെ ആ­ന്ധ്യ­മാ­യി രൂപം മാ­റു­ന്നു.

‘കല്ലറ’ എന്ന ക­വി­ത­യി­ലും ഇതേ അർ­ഥ­ത്തിൽ ഈ ചി­ത്ര­ത്തെ കെ. ജി. എസ്. പ­രാ­മർ­ശി­ക്കു­ന്നു­ണ്ട­ല്ലോ. നേ­താ­വി­നു് അ­ന­ഭി­മ­ത­നാ­യ ബ­ല­രാ­മ­നെ വ­ക­വ­രു­ത്തി. പി­ന്നെ അ­തി­നെ­ക്കു­റി­ച്ചു­ള്ള നി­ല­യ്ക്കാ­ത്ത ഭാ­ഷ്യ­ങ്ങൾ. തീ­ണ്ടി­യ വിഷം ഭാ­വി­യു­ടേ­താ­ണെ­ന്നു്, എ­ല്ലാം മാ­ധ്യ­മ­സൃ­ഷ്ടി­യെ­ന്നു്, സ­ഖാ­വു് പണ്ടേ ഹൃ­ദ്രോ­ഗി­യെ­ന്നു് എ­ല്ലാം വ്യാ­ഖ്യാ­ന­ങ്ങൾ. ഇവിടെ നേ­തൃ­ത്വ­ത്തെ സ്റ്റാ­ലി­നു­മാ­യി സ­മീ­ക­രി­ക്കു­ന്ന­തു ശ്ര­ദ്ധേ­യം. മഴയിൽ ക­ഠാ­ര­യി­ലെ ചോര മാ­ഞ്ഞ് തെ­ളി­വൊ­ന്നു­മി­ല്ലാ­താ­യി. വേ­ദ­ഭേ­ദ­ങ്ങൾ­ക്കി­ട­യിൽ അതു് വി­ട­ന്റെ ലിം­ഗം­പോ­ലെ പുതിയ ഉടൽ തേ­ടി­ക്കൊ­ണ്ടി­രു­ന്നു എ­ന്നു് കവിത അ­വ­സാ­നി­ക്കു­മ്പോൾ അ­ധി­കാ­ര­ത്തി­ന്റെ ശ­മി­ക്കാ­ത്ത ആ­സ­ക്തി­ത­ന്നെ­യാ­ണു വി­മർ­ശ­ന­വി­ധേ­യ­മാ­കു­ന്ന­തു്. ബ­ല­രാ­മൻ കൃഷ്ണ (പിള്ള) ന്റെ സ­ഹോ­ദ­ര­നു­മാ­ണ­ല്ലോ. സ­ഖാ­വി­ന്റെ കൂ­ര­യി­ലേ­ക്കു തി­രി­യു­ന്ന വളവിൽ പ­ത്തി­വി­ടർ­ത്തി­നി­ന്ന ഭാവി, നേ­താ­വി­ന്റെ പ­ത്തി­ക്ക­ണ്ണു് മു­ത­ലാ­യ വി­ശേ­ഷ­ണ­ങ്ങൾ അ­പ്പോൾ സാ­ഭി­പ്രാ­യ­മെ­ന്നു വരുമോ? വം­ശാ­വ­ലീ­പ­ര­മാ­യ ബ­ന്ധ­മാ­വാം. ‘ചു­വ­ടു­കൾ വഴി നട്ടു, വഴി ദൂരം നട്ടു’ എ­ന്നാ­ണു ബ­ല­രാ­മ­ന്റെ­യും കൂ­ട്ട­രു­ടെ­യും ആ­ദ്യ­ത്തെ യാത്ര വർ­ണി­ക്ക­പ്പെ­ടു­ന്ന­തു്. നേ­താ­വി­നു് അ­നി­ഷ്ടം തോ­ന്നി­യ­തി­നു ശേ­ഷ­മു­ള്ള­തു് ‘ചു­വ­ടു­കൾ അകലം നട്ടു’ എ­ന്നും. അ­തു­പോ­ലെ ചർ­ച്ച­ക്കാ­ടു് സർ­പ്പ­ക്കാ­ടാ­യി എ­ന്നും. മോ­ച­ന­മു­റ­യ്ക്കാൻ ബ­ലി­യാ­യ­വ­രെ­യാ­ണു് ആദ്യം ബ­ല­രാ­മൻ ക­ണ്ട­തെ­ങ്കിൽ പാർ­ട്ടി­യു­റ­യ്ക്കാൻ ബ­ലി­യാ­യ­വ­രെ അ­വ­സാ­നം കാ­ണു­ന്നു; അ­വ­രി­ലേ­ക്കു ചേ­രു­ന്നു. സ­മീ­പ­കാ­ല­രാ­ഷ്ട്രീ­യം പ്ര­മേ­യ­മാ­വു­ന്ന കെ. ജി. എസ്. ക­വി­ത­ക­ളിൽ പ്ര­ധാ­ന­മാ­ണി­തു്.

കേ­ര­ള­ത്തി­നു പു­റ­ത്തു­ള്ള നാ­ടു­ക­ളിൽ ന­ട­ക്കു­ന്ന രാ­ഷ്ട്രീ­യ­പ്രാ­ധാ­ന്യ­മു­ള്ള സം­ഭ­വ­ങ്ങ­ളും കെ. ജി. എ­സ്സി­ന്റെ ശ്ര­ദ്ധ­യാ­കർ­ഷി­ക്കു­ന്നു­ണ്ടു്. വർ­ഗീ­യ­ത­യു­ടെ രാ­ഷ്ട്രീ­യ­മു­ഖ­മാ­ണു് പ­ല­പ്പോ­ഴും വി­മർ­ശ­ന­വി­ധേ­യ­മാ­വു­ന്ന­തു്. സം­ഭ­വ­ങ്ങ­ളെ മുൻ­നിർ­ത്തി ന­ട­ത്തു­ന്ന കാ­വ്യാ­ത്മ­കാ­ഖ്യാ­ന­ങ്ങ­ളാ­ണ­വ. ‘ഗു­ജ­റാ­ത്തു് തീ­ര­ത്തു്’ എന്ന ക­വി­ത­യി­ലെ ‘അള്ളാ’ എന്ന വി­ളി­യും ജീവൻ മ­തി­യെ­നി­ക്ക്, ഉ­റ്റ­വ­രോ­ടൊ­ത്തു് വെ­റു­തെ ജീ­വി­ച്ചാൽ മ­തി­യെ­ന്ന പ്രാർ­ഥ­ന­യും ജീ­വി­ത­ത്തി­നേ­ല്ക്കു­ന്ന ഭീ­ഷ­ണി­ക­ളും ജീ­വി­ത­മെ­ന്ന ന­ര­ക­വും തൊ­ട്ടു­കാ­ണി­ക്കു­ന്നു. ‘നദി എത്ര ഉ­യ­ര­ത്തി­ലേ­ക്കു വ­ളർ­ത്ത­ണം’ എന്ന ക­വി­ത­യു­ടെ പ­ശ്ചാ­ത്ത­ലം നർമദ പ്ര­തി­രോ­ധ­പ്ര­സ്ഥാ­ന­മാ­ണു്.

‘ഫാ­സി­സം നാ­ടു­വാ­ണീ­ടും കാലം

പാ­വ­ങ്ങ­ളെ­ല്ലാ­രു­മൊ­ന്നു­പോ­ലെ’

എന്ന ക­വി­ത­യു­ടെ പേരു് ‘നർമദ/നി­ഥാ­രി/ന­ന്ദി­ഗ്രാം’ എ­ന്നാ­കു­ന്ന­തി­ന്റെ സൂചന വ്യ­ക്ത­മാ­ണ­ല്ലോ. സ­മ­കാ­ലി­ക ഇ­ന്ത്യൻ ജീ­വി­ത­ത്തിൽ, സാ­ധാ­ര­ണ­ക്കാ­രാ­യ മ­നു­ഷ്യ­രിൽ പ­റ്റി­നി­ല്ക്കു­ന്ന പേടി ‘വ­ഴി­യാ­ധാ­ര’ത്തി­ലു­ണ്ടു്. കാ­ശ്മീ­രി ന­ട­ത്തു­ന്ന ധാ­ബ­യി­ലെ വി­ഭ­വ­ങ്ങ­ളും അ­യാ­ളു­ടെ രൂ­പ­വു­മെ­ല്ലാം ന­ന്നാ­യി. പക്ഷേ, ആ ക­ണ്ണി­ലെ പേ­ടി­യും വാ­ക്കി­ലെ ആ­ധി­യും മാ­യു­ന്നി­ല്ല. എ­ന്നാൽ അയാളെ ത­ന്റെ­യൊ­പ്പം കൂ­ട്ടാൻ, അ­ങ്ങ­നെ പേടി മാ­റ്റാൻ ത­നി­ക്കാ­വു­ന്നി­ല്ലെ­ന്ന തി­രി­ച്ച­റി­വാ­ണു് ക­വി­ത­യിൽ ഒരു തി­രി­വാ­കു­ന്ന­തു്. അ­തി­നു് താൻ ആ­രു­മ­ല്ലെ­ന്ന നേരു് അ­യാ­ളോ­ടെ­ങ്ങ­നെ പറയും? ഇതു് ഒ­ഴി­ഞ്ഞു­മാ­റ­ലാ­ണോ? ഒ­ഴി­ഞ്ഞു­മാ­റൽ ച­ര്യ­യാ­ക്കു­ന്ന പുതിയ കാ­ല­ത്തെ മ­നു­ഷ്യ­നെ­പ്പ­റ്റി കെ. ജി. എസ്. വളരെ എ­ഴു­തി­യി­ട്ടു­ണ്ട­ല്ലോ? ഈ ആ­ഖ്യാ­താ­വി­ലും അ­തി­ന്റെ ഛാ­യ­യു­ണ്ടു്. ഫാ­സി­സ­ത്തി­നെ­തി­രാ­യ ആളുകൾ, പു­സ്ത­ക­ങ്ങൾ, മേധാ, ടീ­സ്റ്റാ എ­ന്നു­തു­ട­ങ്ങി ചോം­സ്കി വ­രെ­യു­ള്ള­വർ പ്ര­തി­രോ­ധ­വു­മാ­യി വ­രു­ന്ന ന­ഗ­ര­ങ്ങൾ—ഇ­തൊ­ക്കെ ത­ന്റെ­യൊ­പ്പ­മു­ണ്ടു്. എ­ങ്കി­ലും ‘എന്തേ/മാ­യു­ന്നി­ല്ല­ല്ലോ നിൻ/ക­ണ്ണി­ലെ പേടി’ എ­ന്നു് കാ­ശ്മീ­രി­യു­ടെ പേടി മാ­ത്രം പോ­കു­ന്നി­ല്ല. കാ­ശ്മീ­രി­ലെ സാ­ധാ­ര­ണ­ക്കാ­രു­ടെ ജീ­വി­ത­ത്തി­ലെ പേടി ആ­ഖ്യാ­താ­വി­ലേ­ക്കും പ­ട­രു­ക­യാ­ണോ? അതോ ഒ­ഴി­ക­ഴി­വാ­ണോ? കേവലം ഒ­ഴി­ക­ഴി­വെ­ന്നു് മു­മ്പ­ത്തെ­പ്പോ­ലെ പ­റ­യാ­നാ­വു­മോ? ഇ­ങ്ങ­നെ­യൊ­ക്കെ ചി­ന്തി­ക്കാൻ ഈ കവിത പ്രേ­ര­ണ­യാ­വും. കാ­ല­ത്തെ കാ­ണി­ക്കു­ന്ന ക­വി­ത­യാ­ണി­തു്.

ഇ­ന്ത്യ­യിൽ മ­താ­ധി­കാ­രം രാ­ഷ്ട്രീ­യാ­ധി­കാ­ര­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കൂ­ടി ഇ­തി­ലു­ണ്ടു്. ഇതു കു­റെ­ക്കൂ­ടി നി­ശി­ത­മാ­യി ‘പാ­കി­സ്ഥാ­നി­ലേ­ക്കു പോകൂ’ എന്ന ക­വി­ത­യി­ലു­ണ്ടു്. 2014-ൽ ന­രേ­ന്ദ്ര­മോ­ഡി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സർ­ക്കാർ അ­ധി­കാ­ര­മേ­റ്റ­പ്പോൾ സം­ഘ­പ­രി­വാ­റു­കാർ യു. ആർ. അ­ന­ന്ത­മൂർ­ത്തി­ക്ക് പാ­കി­സ്ഥാ­നി­ലേ­ക്കു ടി­ക്ക­റ്റെ­ടു­ത്തു കൊ­ടു­ത്തു. ആ സം­ഭ­വ­ത്തെ പ­രാ­മർ­ശി­ച്ചാ­ണു കവിത. പൂ­ജി­ക്കു­ന്ന­തെ­ന്തി­നെ­ന്ന­റി­യാ­ത്ത ഒരു മ­ത­സ്ഥാ­നിൽ­നി­ന്നു് വെ­റു­ക്കു­ന്ന­തെ­ന്തി­നെ­ന്ന­റി­യാ­ത്ത ഒരു മ­ത­സ്ഥാ­നി­ലേ­ക്കു­ള്ള നാ­ടു­ക­ട­ത്ത­ലാ­യാ­ണു് കവി ഇതിനെ കാ­ണു­ന്ന­തു്. അ­ല്ലെ­ങ്കിൽ പാ­കി­സ്ഥാ­നി­ലെ സാ­ധാ­ര­ണ­ജീ­വി­ത­വും ന­മ്മു­ടേ­തു­പോ­ലെ സൗ­ന്ദ­ര്യ­വും അ­സ­മാ­ധാ­ന­വും നി­റ­ഞ്ഞ­ത­ല്ലേ? ഹാ­ര­പ്പ, മോ­ഹൻ­ജോ­ദാ­രോ, സി­ന്ധു­ന­ദീ­ത­ടം ഒക്കെ അ­വി­ടെ­യ­ല്ലേ? അ­പ്പോൾ പാ­കി­സ്ഥാ­നി­ലേ­ക്കു പോ­യി­പ്പോ­യി ഞാ­നെ­ത്തു­ന്ന­തു് ഇ­ന്ത്യ­യി­ലാ­ണ­ല്ലോ എന്ന തി­രി­ച്ച­റി­വു­ണ്ടാ­കു­ന്നു. അ­പ്പോൾ എ­ന്താ­ണു് അ­തിർ­ത്തി­യു­ടെ അർഥം? മ­റ്റൊ­രു ത­ര­ത്തിൽ അ­തിർ­ത്തി­കൾ­ക്ക് അർ­ഥ­മി­ല്ലാ­താ­വു­ന്ന സ­മ­കാ­ലി­കാ­വ­സ്ഥ­യി­ലേ­ക്കു­കൂ­ടി അ­വ­സാ­നം കവിത തി­രി­യു­ന്നു. ഗൾ­ഫി­ലേ­ക്കാ­ണെ­ങ്കിൽ മതം പ്ര­ശ്ന­മ­ല്ല, മ­ക്ക­ളെ വി­ടാ­മെ­ന്നാ­ണു് അ­ധി­കാ­രി­കൾ പ­റ­യു­ന്ന­തു്. മതം മാ­റി­നി­ല്ക്കു­ന്ന­തു് മാർ­ക്ക­റ്റി­ന്റെ മു­മ്പി­ലാ­യി­രി­ക്കു­മോ?

ഈ നി­ര­യിൽ പ്ര­ധാ­ന­മാ­ണു് ‘സർ­വ­യ്യ’ എന്ന കവിത. ഗു­ജ­റാ­ത്തി­ലെ ദ­ളി­തു് സ­മ­ര­ത്തി­നു വാ­ഴ്ത്തെ­ന്നു് ഈ ശീർ­ഷ­ക­ത്തി­നൊ­രു വി­ശ­ദീ­ക­ര­ണ­മു­ണ്ടു്. അ­ങ്ങ­നെ ഈ പ്ര­മേ­യ­ത്തെ സ്ഥാ­ന­പ്പെ­ടു­ത്തു­ന്നു­ണ്ടെ­ന്നർ­ഥം. ബാലു സർ­വ­യ്യ പു­ല­രും മു­മ്പേ ഉ­പ്പ­നെ ശകുനം ക­ണ്ടു് പോ­കു­ന്നു, ചത്ത പ­ശു­വി­ന്റെ തോ­ലു­രി­യാൻ. അ­ടു­ത്ത ഭാഗം തോലും ഇ­റ­ച്ചി­യും മുൻ­നിർ­ത്തി, പ­തി­വു­പോ­ലെ പ­ല­തി­ലേ­ക്കു പ­ടർ­ത്തു­ന്നു. ദീ­നം­കൊ­ണ്ടു ച­ത്ത­തി­ന്റെ തോലു് പി­ഞ്ഞി­ക്കീ­റും എ­ന്നും മ­റ്റു­മാ­കു­മ്പോൾ മ­നു­ഷ്യ­രി­ലേ­ക്കും ന­മ്മു­ടെ ശ്ര­ദ്ധ­പാ­ളും. വിഷം ചെ­ന്നു ച­ത്ത­തി­ന്റെ തോലു് വി­ട്ടു­ത­രി­ല്ലെ­ന്നും ‘വി­ഷ­ത്തി­ലെ കാ­ണാ­ക്കൂ­ര­മ്പു­കൾ/ജാ­തി­പോ­ലെ ഉ­ള്ളിൽ തറയും’ എ­ന്നു­മാ­കു­മ്പോൾ അതു കൂ­ടു­തൽ ശ­ക്ത­മാ­കും. അ­ടു­ത്ത ഖ­ണ്ഡ­ത്തിൽ ദാ­രി­ദ്ര്യം മൂലം ദളിതൻ ച­ത്ത­തി­ന്റെ പി­ന്നാ­ലെ ചെ­ല്ലു­മെ­ന്ന ഉ­ന്ന­ത­രു­ടെ വി­ചാ­ര­ത്തെ വി­മർ­ശി­ക്കു­ന്നു. പശു ദൈ­വ­മാ­യാൽ­ത­ല്ലു് പേ­ടി­ക്കാ­തെ എ­വി­ടെ­യെ­ങ്കി­ലും കി­ട­ന്നു­റ­ങ്ങാ­മാ­യി­രു­ന്നു­വെ­ന്നാ­ണു സർ­വ­യ്യ­യ്ക്കു തോ­ന്നു­ന്ന­തു്. ഇവിടെ സർ­വ­യ്യ ശകുനം കാ­ണു­ന്ന പ­ശു­വി­നെ വേ­ശ്യ­യാ­യി സ­മീ­ക­രി­ക്കു­ന്നു (വേശ്യ നല്ല ശ­കു­ന­മാ­ണ­ല്ലോ). ജ­ന്തു­ജീ­വി­ത­ത്തെ­യും അ­ടി­മ­ത്ത­മ­നു­ഭ­വി­ക്കു­ന്ന മ­നു­ഷ്യ­ജീ­വി­ത­ത്തെ­യും ചേർ­ത്തു­ചി­ന്തി­ക്കാ­നും ഇതു് ഇ­ട­ത­രും. അ­വ­സാ­നം പ­ശു­വി­നെ (ഗോ­മാ­താ) തീ­ണ്ടി­യ സർ­വ­യ്യ­യ്ക്ക് മു­തു­കിൽ ച­വി­ട്ടു്. തൊ­ഴി­യേ­റ്റ­തു് പെ­രു­മ്പ­റ­യി­ലെ­ന്ന­പോ­ലെ മു­ഴ­ങ്ങി­ക്കൊ­ണ്ടു് സർ­വ­യ്യ ഉ­ണർ­ന്നെ­ണീ­ക്കു­ന്ന­താ­യി കാ­ണി­ക്കു­ന്നു. ച­രി­ത്ര­ത്തി­ന്റെ ക്രോ­ധം ഈ വ­രി­ക­ളി­ലു­ണ്ടു്:

‘തൊ­ഴി­യേ­റ്റ­തു് പെ­രു­മ്പ­റ­യി­ലോ?

ശ്രു­തി­മു­റു­കി­യ ബോ­ധ­ത്തിൽ

മു­ഷ്ടി ചു­രു­ട്ടി സർ­വ­യ്യ

മ­റ്റൊ­രു ജ­ന്മ­ത്തി­ലെ­ണീ­റ്റു: ഫ!

നീയും നി­ന്റെ ചത്ത ബോ­ധ­ത്തി­ന്റെ

തോ­ലു­രി­ക്ക­ലും കു­ഴി­ച്ചു­മൂ­ട­ലും…

ഈയൊരു പി­ടി­മ­ണ്ണിൽ ഞാൻ

കാ­ണി­ച്ചു­ത­രാ­ടാ ക്രോ­ധ­മെ­ന്തെ­ന്നു്’.

മ­ത­തീ­വ്ര­വാ­ദ­ത്തി­നെ­തി­രെ ഉയരാൻ പോ­കു­ന്ന ശക്തി ഇ­താ­ണെ­ന്ന പ്ര­തീ­ക്ഷ­യു­ണ്ടി­വി­ടെ.

സ­മ­കാ­ലി­ക ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­കാ­ലാ­വ­സ്ഥ­യിൽ നീ­തി­ബോ­ധ­ത്തി­ന്റെ അർ­ഥ­മെ­ന്തെ­ന്നും അ­തെ­ങ്ങ­നെ­യൊ­ക്കെ ചി­ത­റി­ക്ക­പ്പെ­ടു­ന്നു­വെ­ന്നും എ­ങ്കി­ലും അ­തെ­ങ്ങ­നെ അ­ണ­യാ­തെ ക­ത്തു­മെ­ന്നും വ­ര­ച്ചു­കാ­ണി­ക്കു­ന്ന ക­വി­ത­യാ­ണു ‘പൂ­ക്കൈ­ത’. നാ­ടൻ­പാ­ട്ടി­ലെ പൂ­ക്കൈ­ത­യു­ടെ അർഥം സൂ­ര്യ­നെ­ന്നാ­ണെ­ന്നു് ക­വി­യൂർ മുരളി എ­ഴു­തി­യി­രു­ന്ന­തു് ന­മു­ക്കോർ­മ­വ­രും. ദ­ളി­ത്പ­ക്ഷ­ത്തു നി­ല­യു­റ­പ്പി­ച്ചു­കൊ­ണ്ടു­ള്ള നീ­തി­ചി­ന്ത­യാ­യി ഈ ക­വി­ത­യും വാ­യി­ക്കാൻ ആ പ­ദ­പ്ര­യോ­ഗ­വും പ്രേ­ര­ണ ന­ല്കും. സർ­വ­യ്യ­യു­ടെ വീ­റി­ല്ലെ­ങ്കി­ലും വി­വേ­കി­കൾ നീ­തി­യു­ടെ എ­തിർ­ജ്യോ­തി ആ­ളി­ക്കു­ന്നു­വെ­ന്ന വി­ശ്വാ­സം മ­ങ്ങാ­തെ നി­ല്ക്കു­ന്നു­ണ്ടു്. വൈ­ക്കം കാ­യ­ലി­ന്റെ ഓ­ര­ത്തു് ഒ­റ്റ­യ്ക്കു താ­മ­സി­ക്കു­ന്ന വൃ­ദ്ധ­നാ­രാ­ണെ­ന്നു് ആർ­ക്കും മ­ന­സ്സി­ലാ­കു­ന്നി­ല്ല. അ­യാ­ളു­ടെ യാ­ഥാർ­ഥ്യം അ­ന്വേ­ഷി­ച്ചി­റ­ങ്ങി­യ അ­ധ്യാ­പ­കർ­ക്കും മു­ഴു­വൻ മ­ന­സ്സി­ലാ­യി­ല്ല. തു­മ്പി­യും കൊ­മ്പു­മൊ­ക്കെ­യാ­ണ­വർ മ­ട­ങ്ങി­പ്പോ­കു­മ്പോൾ വർ­ണി­ച്ച­തു്. എ­ങ്കി­ലും ഗാ­ന്ധി­യൻ/മാർ­ക്സി­യൻ/അം­ബേ­ദ്കേ­റി­യൻ ഛാ­യ­ക­ളി­ലാ­ണ­വർ അയാളെ സ്ഥാ­ന­പ്പെ­ടു­ത്തി­യ­തു്. ദ­ത്താ­സാ­മ­ന്തി­ന്റെ യൂ­ണി­യ­നി­ലെ ഒരു തു­ണി­മിൽ­ത്തൊ­ഴി­ലാ­ളി­യാ­യ അ­യാ­ളു­ടെ വാ­സ്ത­വം യ­ശ്വ­ന്ത്വ­ഘേ­ല എന്ന ദ­ളി­തു് ക­വി­യു­ടെ വാ­ക്കു­ക­ളിൽ ഇ­ങ്ങ­നെ പ­റ­യു­ന്നു:

‘എന്റെ കുലം അ­യ്യ­ങ്കാ­ളി­യു­ടെ

തല ശം­ബൂ­ക­ന്റെ

കൈ ഏ­ക­ല­വ്യ­ന്റെ

മ­ന­സ്സു് ക­ബീ­റി­ന്റെ

സ്വ­പ്നം നെ­രൂ­ദ­യു­ടെ

വെ­ളി­വു് നീ­തി­വം­ശ­ത്തി­ന്റെ’.

പക്ഷേ, ഗു­ജ­റാ­ത്തു് എന്ന വെ­റു­പ്പി­ന്റെ തീ­പ്പു­ര­യിൽ അ­യാ­ളു­ടെ ‘ബീവീം മോളും’ വെ­ന്തു. അ­തി­ന്റെ മ­നോ­വി­ഭ്ര­മം

‘സൂ­ചി­പ്പെ­രു­പ്പം കൊ­ണ്ടു

നേ­ര­ഭ്ര­മം ബാ­ധി­ച്ച എന്റെ ഘ­ടി­കാ­രം’

എന്ന വ­രി­ക­ളി­ലു­ണ്ടു്.

പി­ന്നീ­ടു­ള്ള ഏ­കാ­ന്ത­വാ­സ­ത്തിൽ അയാൾ ഏ­കാ­കി­യ­ല്ല എ­ന്നാ­ണു് ക­വി­ത­യു­ടെ തു­ടർ­ന്നു­ള്ള ഭാ­ഗ­ങ്ങൾ പ­റ­യു­ന്ന­തു്. അയാളെ കാണാൻ പലരും വരും. ആരും വ­രാ­ത്ത­പ്പോൾ തോ­ണി­ക്കാ­ര­ന്റെ കൂ­ക്ക്; ഉ­ച്ച­ഭാ­ഷി­ണി­യി­ലൂ­ടെ സ­ക്ക­റി­യ, ഇ­ള­യി­ടം, ക­പി­ക്കാ­ടു്, ചു­ള്ളി­ക്കാ­ടു് എ­ന്നി­ങ്ങ­നെ നീ­തി­ബോ­ധ­ത്തി­ന്റെ ശ­ബ്ദ­ങ്ങൾ; രാവിൽ ജീ­വ­നെ­രി­ഞ്ഞു പാ­ടു­ന്ന രാ­പ്പാ­ടി; കവിത; പൊ­യ്കീ­റും വജ്രം, നേ­രൂ­റും ഉറവ-​ഇങ്ങനെയുള്ള വാ­ചാ­ല­മാ­യ വർ­ണ­ന­കൾ നീതി മോ­ചി­ത­സു­ന്ദ­രി­യാ­യി ഇ­റ­ങ്ങി­വ­രു­ന്ന ഭാ­വ­ന­യി­ലേ­ക്കാ­ണു ന­യി­ക്കു­ന്ന­തു്. അ­തി­ന്റെ വി­പ­ര്യ­യ­ങ്ങ­ളാ­ണു പക്ഷേ, പ­തി­വു­പോ­ലെ തു­ടർ­ന്നു­വ­രു­ന്ന­തു്. ‘തു­റ­സ്സെ­ല്ലാം കു­ടു­സ്സാ­കു­ന്നു/പോ­ക്കെ­ല്ലാം പി­ന്നോ­ട്ടാ­കു­ന്നു’ എ­ന്ന­നു­ഭ­വം. എ­ങ്കി­ലും പൂ­ക്കൈ­ത­യെ സൂ­ര്യ­നാ­ക്കി­യ പഴയ പോ­രാ­ട്ടം പാ­ഴാ­യെ­ന്നു പ­റ­യി­ല്ലെ­ന്നാ­ണു് അ­വ­സാ­ന­ത്തെ ദൃ­ഢ­പ്ര­ത്യ­യം.

വൃ­ദ്ധ­ന്റെ സംഭവൻ എന്ന പേരു് സം­ഭ­വ­ങ്ങ­ളെ ചേർ­ത്തു­നിർ­ത്തു­ന്ന ബി­ന്ദു­വാ­യി­രി­ക്കു­മോ? സം­ഭ­വ­ങ്ങൾ കോർ­ത്തെ­ടു­ത്തി­ട്ടു­ള്ള­തു് ഗു­ജ­റാ­ത്തു് വം­ശ­ഹ­ത്യ­യി­ലും അ­തു­ണർ­ത്തു­ന്ന­തു് നീ­തി­ചി­ന്ത­യും ആണു്.

സ­മ­കാ­ലി­ക രാ­ഷ്ട്രീ­യാ­വ­സ്ഥ­യെ­ക്കു­റി­ച്ചു­ള്ള കെ. ജി. എസ്. ക­വി­ത­ക­ളിൽ ശ്ര­ദ്ധി­ക്കേ­ണ്ട മ­റ്റൊ­രു വി­ഭാ­ഗം റ­ഷ്യ­യി­ലെ­യും ചൈ­ന­യി­ലെ­യും ക­മ്യൂ­ണി­സ്റ്റ് ഭ­ര­ണ­വ്യ­വ­സ്ഥ­യ്ക്കു നേ­രി­ട്ട ത­കർ­ച്ച­യും അ­വി­ട­ങ്ങ­ളി­ലെ പു­തു­ജീ­വി­ത­വും ചി­ന്താ­വി­ഷ­യ­മാ­ക്കു­ന്ന­വ­യാ­ണു്. ആ­ഗോ­ള­വ­ത്ക­ര­ണ­ത്തി­നെ­തി­രെ തി­രി­ച്ചു­വെ­ച്ച വി­മർ­ശ­ന­ദൃ­ഷ്ടി­യും പല ക­വി­ത­ക­ളി­ലു­മു­ണ്ടു്.

പലതരം അ­ധി­നി­വേ­ശ­ങ്ങ­ളി­ലൂ­ടെ­യു­ണ്ടാ­യ പ­രി­ഷ്കൃ­തി­കൾ­ക്കു മു­മ്പു­ള്ള കാലം അത്ര വെ­ളി­ച്ചം നി­റ­ഞ്ഞ­താ­യി­രു­ന്നോ? അവിടെ വ­ള­വു­ക­ളേ ഉ­ണ്ടാ­യി­രു­ന്നി­ല്ലേ? പ­ഴ­ഞ്ചൊ­ല്ലു­കൾ എ­പ്പോ­ഴും വി­വേ­ക­ത്തി­ന്റെ ല­ക്ഷ­ണം മാ­ത്ര­മാ­ണോ? ആ­വി­ല്ല­ല്ലോ. പി­ന്നെ­യെ­ന്തു­കൊ­ണ്ടാ­യി­രി­ക്കും അ­ങ്ങ­നെ­യൊ­രു ഭൂ­ത­കാ­ലം വി­ഭാ­വ­നം ചെ­യ്യു­ന്ന­തു?

ചൈ­ന­യി­ലും പി­ച്ച­ക്കാ­രു­ണ്ടെ­ന്നും അവർ ഇ­ന്ത്യ­യി­ലെ പി­ച്ച­ക്കാ­രെ­പ്പോ­ലെ­ത­ന്നെ­യാ­ണെ­ന്നും ‘ചൈ­ന­യി­ലെ പി­ച്ച­ക്കാർ’ എന്ന കവിത. വി­പ്ല­വം ചൈ­ന­യി­ലെ പി­ച്ച­ക്കാ­രെ ഇ­ല്ലാ­താ­ക്കി­യെ­ന്ന ഒരു ‘വ­സ­ന്ത­കീർ­ത്തി’ കേ­ര­ള­ത്തി­ലെ ചൈ­നാ­പാ­ത­ക്കാ­രാ­യ വി­പ്ല­വ­കാ­രി­ക­ളു­ടെ (അ­ന്തി­ക്കാ­ടു്) ഇ­ട­യി­ലു­ണ്ടാ­യി­രു­ന്ന­താ­യി ഒ­രോർ­മ­യു­ണ്ടു്. ടി­യാ­നെൻ­മെൻ ച­ത്വ­ര­ത്തിൽ കൊ­ല­ചെ­യ്യ­പ്പെ­ട്ട നാ­ലാ­യി­രം കു­ട്ടി­ക­ളു­ടെ ആ­ത്മാ­ക്ക­ളെ ഉ­രു­മ്മി­യി­രി­ക്കു­ന്ന­തും പി­ച്ച­ക്കാർ­ത­ന്നെ. ഇ­ന്നു് ചൈ­ന­യിൽ മ­ക്ഡൊ­ണാൾ­ഡും വീ­ഞ്ഞും വി­സ്കി­യും മൈ­ക്കൽ ജാ­ക്സ­നു­മൊ­ക്കെ­യാ­ണു വി­മോ­ച­ന­മാർ­ഗ­ങ്ങ­ളെ­ന്നു് ന­വ­മു­ത­ലാ­ളി­ത്ത­ത്തി­ന്റെ വി­മർ­ശ­ന­ത്തി­ലേ­ക്ക് കവിത തി­രി­യു­ന്നു. ‘മാവോ: മ­രി­ച്ച­വർ­ക്ക് ബൈ­നോ­ക്കു­ലർ വേണ്ട’ എന്ന ക­വി­ത­യി­ലും ടി­യാ­നെൻ­മെൻ കൂ­ട്ട­ക്കൊ­ല­യും ചൈ­ന­യ്ക്കു വ­രു­ന്ന പ­രി­ണാ­മ­ങ്ങ­ളും ത­ന്നെ­യാ­ണു പ­റ­യു­ന്ന­തു്. ‘പുതിയ ഭയം, ജയം, ഭാഷ’ എ­ന്നി­വ­യൊ­ക്കെ ടി­യാ­നെൻ­മെ­നിൽ തു­ട­ങ്ങു­ന്നു­വെ­ന്നാ­ണു് ക­വി­മ­തം. ജീ­വൻ­കെ­ട്ടു­പോ­യി ചൈ­ന­യിൽ; പ്ര­ണ­യ­ത്തി­ന്റെ ആ­സ­ക്തി­യു­മി­ല്ല. ഉ­ള്ള­തു് ആ­സ­ക്തി­യു­ടെ കെ­ട്ടി­മ­റി­ച്ചിൽ മാ­ത്രം. ഇ­തൊ­ക്കെ മ­രി­ച്ച മാവോ നോ­ക്കി­ക്കാ­ണു­ന്ന­താ­യാ­ണു കവിത. പുതിയ ചൈന ത­ന്നെ­ക്കാൾ സ്വാർ­ഥ­രും ക്രൂ­ര­രു­മാ­യ­വ­രു­ടേ­താ­ണെ­ന്നു മാവോ മ­ന­സ്സി­ലാ­ക്കു­ന്നു. ലി­ബ­റ­ലു­ക­ളെ­യും പോ­സ്റ്റ്മോ­ഡേ­ണി­സ്റ്റു­ക­ളെ­യും മാ­വോ­യി­സ്റ്റു­ക­ളെ­യും ഒരേ കു­ഴി­യി­ലാ­ണു് അ­ധി­കാ­രി­കൾ മൂ­ടു­ന്ന­തെ­ന്നും അ­റി­യു­ന്നു. എ­ല്ലാ­വ­രും അ­നു­സ­രി­ക്കു­ന്ന­വ­രാ­യി മാറി. ടാ­ങ്കു­കൾ­ക്കി­ര­യാ­യ മ­ക്ക­ളു­ടെ അ­മ്മ­മാ­രും ചാ­വാ­പ്ര­തി­ക­ര­ണ­ങ്ങ­ളും അ­ടു­ക്ക­ള­ച്ചു­മ­രി­ലോ താ­വോ­യി­ലോ മൗ­ന­ത്തി­ലോ ചാരി മ­ര­വി­ച്ചി­രി­ക്കു­ന്നു. പ്ര­തി­ക­ര­ണ­ങ്ങൾ ചാ­വു­ന്നി­ല്ല, മ­ര­വി­ച്ചി­രി­ക്കു­ന്നു­വെ­ന്നേ­യു­ള്ളു. അ­തു­കൊ­ണ്ടു് ഈ മൗനം ക­ന­പ്പെ­ട്ട­താ­വാം.

‘അ­വ­രെ­ത്ത­ന്നെ നോ­ക്കി­നി­ല്ക്കു­ന്നു

ബി. ബി. സി. സി. എൻ. എൻ. ക്യാ­മ­റ­കൾ’

എന്ന അ­വ­സാ­നം ഇ­തി­ന്റെ ക­ച്ച­വ­ട­മൂ­ല്യം പ്ര­തീ­ക്ഷി­ക്കു­ന്ന­വ­രെ­ക്കൂ­ടി, പു­റം­ലോ­ക­ത്തു് ഇ­തൊ­ക്കെ അ­റി­യി­ക്കു­ന്നു എ­ന്നു­ള്ള­പ്പോൾ­പോ­ലും, കാ­ണി­ച്ചു­ത­രു­ന്നി­ല്ലേ?

ഇതു് വി­പ്ല­വാ­ന­ന്ത­ര­ചൈ­ന­യു­ടെ സ­മീ­പ­കാ­ല­പ­രി­ണാ­മ­ങ്ങ­ളെ­യാ­ണു കാ­ണി­ക്കു­ന്ന­തെ­ങ്കിൽ ‘ഗോർ­ക്കി­യെ­ക്കൊ­ണ്ടു പൊ­റു­തി­മു­ട്ടി­യ­പ്പോൾ’ എന്ന കവിത വി­പ്ല­വ­ത്തി­നു തൊ­ട്ടു­ത­ന്നെ റ­ഷ്യ­യിൽ നീതി എ­ങ്ങ­നെ നാ­ടു­ക­ട­ത്ത­പ്പെ­ട്ടു എന്നു കാ­ണി­ച്ചു­ത­രു­ന്നു. ഒരു നക്സൽ ഭൂ­ത­കാ­ല­മു­ള്ള ക­വി­യിൽ അതു സ്വാ­ഭാ­വി­ക­വു­മാ­ണു്. ഓരോ ആ­വ­ശ്യ­വു­മാ­യി, അതു നീ­തി­യു­ടേ­താ­ണു്, തന്നെ കാണാൻ വ­ര­രു­തെ­ന്നു് ലെനിൻ ഗോർ­ക്കി­യോ­ടു പ­റ­യു­ന്ന­താ­യി തു­ട­ക്കം. തു­ടർ­ന്നു­ള്ള­വ അ­ധി­ക­വും ഗോർ­ക്കി­യു­ടെ വാ­ക്കു­ക­ളാ­ണു്. ശ­ത്രു­വി­ന്റെ ശ­വ­ശ­രീ­ര­ത്തി­നു തീ­രാ­സു­ഗ­ന്ധം തോ­ന്നു­ന്ന രാ­ഷ്ട്രീ­യ­മൂ­ക്ക്, പാർ­ട്ടി­പ്പാ­പം ഓരോ മു­റ്റ­ത്തും നി­ര­ത്തു­ന്ന ക­ല­ക്കം, എ­തിർ­മൊ­ഴി കൊ­ന്നൊ­ടു­ക്കാ­മെ­ന്ന­തു ഭീ­ക­ര­ത­യു­ടെ മതം, ഭീ­ക­ര­മ­ത­ക്കാ­രിൽ­നി­ന്നു ജീവൻ ര­ക്ഷി­ക്കു­ന്ന­തി­ലും നല്ല ക­ഥ­യെ­ഴു­താ­നി­ല്ലി­ന്നു് എ­ന്നി­ങ്ങ­നെ പ­ല­പ്പോ­ഴാ­യി വ­രു­ന്ന ഗോർ­ക്കി­യു­ടെ വാ­ക്കു­ക­ളെ­ല്ലാം അ­ധി­കാ­ര­ത്തെ, പാർ­ട്ടി­യ­ധി­കാ­ര­ത്തെ വി­മർ­ശി­ക്കു­ന്ന­വ­യാ­ണു്. ഇ­ങ്ങ­നെ വാ­ദി­ക്കു­മ്പോൾ ഗോർ­ക്കി പു­രാ­ത­ന റഷ്യൻ ഋ­ഷി­യാ­ണെ­ന്നു കവി. ‘സ്തു­തി­വാ­ക്കി­ലാ­ടു­ന്ന വാ­ല­ല്ല/എ­തിർ­വാ­ക്കി­ലാ­ളു­ന്ന നീ­തി­ക­ല’ എന്ന ഗോർ­ക്കി­യു­ടെ ദൃ­ഢ­പ്ര­ത്യ­യം എത്ര ഉ­ജ്ജ്വ­ല­മാ­ണോ അത്ര ഗം­ഭീ­ര­മാ­ണു് ‘ആ­രോ­ഗ്യ­ര­ക്ഷ­യു­ടെ കൂ­ട്ടിൽ മോ­സ്കോ/ഗോർ­ക്കി­യെ ഇ­റ്റ­ലി­യി­ല­ട­ച്ചു’ എന്ന ക­വി­ത­യു­ടെ അ­വ­സാ­നം.

കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളെ­ല്ലാം­ത­ന്നെ രാ­ഷ്ട്രീ­യ­നി­രീ­ക്ഷ­ണം അ­ട­ങ്ങു­ന്ന­വ­യാ­ണെ­ങ്കി­ലും പ്ര­ത്യ­ക്ഷ­ത്തിൽ രാ­ഷ്ട്രീ­യ­വി­ഷ­യ­ക­മാ­യ ഇ­ത്ത­രം ക­വി­ത­കൾ ഒ­ന്നു­കൂ­ടി ശ്ര­ദ്ധി­ക്കാ­വു­ന്ന­താ­ണു്. ആ­ഗോ­ള­വ­ത്ക­ര­ണം ഇവയിൽ ചി­ല­തിൽ വി­ഷ­യ­മാ­കു­ന്നു­ണ്ടു്. അതു് മറ്റു ചില ക­വി­ത­ക­ളിൽ പ്ര­ധാ­ന­മാ­കു­ന്നു­മു­ണ്ടു്. മു­മ്പു് സൂ­ചി­പ്പി­ച്ച­തു­പോ­ലെ സ­മ­കാ­ലി­ക കേ­ര­ള­ത്തിൽ നി­ല­യു­റ­പ്പി­ച്ചു­ള്ള നോ­ട്ട­മാ­ണി­തു്. വീ­ണ്ടും വീ­ണ്ടും ഈ കാ­ര്യ­ങ്ങൾ ക­ട­ന്നു­വ­രു­ന്ന­തി­നെ നാ­മെ­ങ്ങ­നെ കാണണം?

അ­വ­ശ­ത­ക­ളോ ആ­വ­ലാ­തി­ക­ളോ അ­വ­ത­രി­പ്പി­ക്കു­ന്ന­തോ രാ­ഷ്ട്രീ­യ­മാ­യ ആ­ശ­യ­ങ്ങൾ­ക്ക് ആ­ഖ്യാ­ന­രൂ­പം ന­ല്കു­ന്ന­തോ ആയ ക­വി­ത­കൾ ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ നാലും അ­ഞ്ചും ദ­ശ­ക­ങ്ങ­ളിൽ ധാ­രാ­ള­മാ­യി ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്നു. അ­വ­യ്ക്ക് അ­ന്നൊ­രു ധർമം നിർ­വ­ഹി­ക്കാ­നു­മു­ണ്ടാ­യി­രു­ന്നു. അ­വ­യിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­ണു് ആ­ധു­നി­ക­താ­വാ­ദ­കാ­ല­ത്തെ, രാ­ഷ്ട്രീ­യ­ത്തെ സ­വി­ശേ­ഷ­മാ­യി പ­രി­ഗ­ണി­ക്കു­ന്ന ക­വി­ത­കൾ—കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളും. അ­വ­സ്ഥ­യു­ടെ രാ­ഷ്ട്രീ­യ­മാ­യ വായന എന്ന നി­ല­യി­ലും അ­വ­സ്ഥ­യെ മുൻ­നിർ­ത്തി­യു­ള്ള രാ­ഷ്ട്രീ­യ­പ്ര­സ്താ­വ­ന എന്ന നി­ല­യി­ലു­മാ­ണു് അവ ഏ­റെ­യും പ്ര­വർ­ത്തി­ക്കു­ന്ന­തെ­ന്നു തോ­ന്നു­ന്നു. സ­മ­കാ­ലി­ക­ത്വ­മു­ള്ള സ­ന്ദർ­ഭ­ങ്ങ­ളും പ­ദാ­വ­ലി­ക­ളും അ­തി­നു­വേ­ണ്ടി തെ­ര­ഞ്ഞെ­ടു­ക്കു­ന്നു­വെ­ന്ന­തു് കെ. ജി. എ­സ്സി­നെ സം­ബ­ന്ധി­ച്ച് ശ്ര­ദ്ധാർ­ഹ­മാ­ണു്. അതു് അതാതു സ­ന്ദർ­ഭ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി ആ വാ­ങ്മ­യ­ത്തെ മ­ന­സ്സി­ലാ­ക്കാൻ വാ­യ­ന­ക്കാ­രെ പ്രേ­രി­പ്പി­ക്കും. ഒ­രു­ത­ര­ത്തിൽ അ­തൊ­ര­പ­ക­ട­മാ­ണു്. ആ ബ­ന്ധ­പ്പെ­ടു­ത്ത­ലിൽ പ­ല­രു­ടെ­യും വായന അ­വ­സാ­നി­ച്ചു­വെ­ന്നു­വ­രാം. പക്ഷേ, തു­ടർ­ന്നു­ള്ള മാ­ന­സി­ക­പ്ര­വർ­ത്ത­ന­ത്തി­ലാ­ണു് അതു് ക­വി­ത­യാ­കു­ന്ന­തു്. അതു് വാ­ങ്മ­യ­ത്തി­ന്റെ സ­വി­ശേ­ഷ­ശ­ക്തി­കൊ­ണ്ടാ­ണു്. അതു് ക­വി­ത­യെ സൂ­ച­നാ­പ­ര­മാ­യ അർ­ഥ­ത്തിൽ­നി­ന്നു വി­ടു­വി­ക്കു­ന്നു. അ­ങ്ങ­നെ­യു­ള്ള വാ­ങ്മ­യ­ത്തി­ന്റെ നിർ­മി­തി­യി­ലും സ­മ­കാ­ലി­ക­ത­യു­ടെ ചി­ഹ്ന­ങ്ങൾ കൂ­ടു­ത­ലാ­ണു കെ. ജി. എസ്. ക­വി­ത­യിൽ.

സാ­ഹി­ത്യ­ത്തി­ന്റെ രാ­ഷ്ട്രീ­യോ­പ­യോ­ഗ­ത്തെ­പ്പ­റ്റി ഇ­റ്റാ­ലോ കാൽ­വി­നോ ന­ല്കു­ന്ന ചില വി­ശ­ദീ­ക­ര­ണ­ങ്ങൾ ഈ ക­വി­ത­ക­ളു­ടെ ധർമം മ­ന­സ്സി­ലാ­ക്കാൻ ന­മു­ക്ക് ഉ­പ­യോ­ഗി­ക്കാ­വു­ന്ന­താ­ണു്. The Literature Machine എന്ന ഗ്ര­ന്ഥ­ത്തി­ലു­ള്ള ‘Right and Wrong Political Uses of Literature’ എന്ന ലേ­ഖ­ന­ത്തി­ലാ­ണു് അ­ദ്ദേ­ഹം ഈ ആ­ശ­യ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. സ­മൂ­ഹ­ത്തി­നു സ്വയം മ­ന­സ്സി­ലാ­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളി­ലൊ­ന്നാ­ണു് സാ­ഹി­ത്യം. സാ­ഹി­ത്യം മാ­ത്ര­മ­ല്ല അ­തി­നു­ള്ള ഉ­പ­ക­ര­ണ­മെ­ങ്കി­ലും അ­തി­ന്റെ സ്ഥാ­നം വ­ലു­താ­ണു്. കാരണം പ­ല­ത­ര­ത്തി­ലു­ള്ള വി­ജ്ഞാ­ന­ത്തി­ന്റെ­യും പല സൂ­ച­നാ­വ്യ­വ­സ്ഥ­ക­ളു­ടെ­യും പല രൂ­പ­ങ്ങ­ളി­ലു­ള്ള വി­മർ­ശ­നാ­ത്മ­ക­ചി­ന്ത­യു­ടെ­യും ഉ­റ­വി­ട­ങ്ങ­ളു­മാ­യി സാ­ഹി­ത്യ­ത്തി­ന്റെ ഉ­റ­വി­ട­ങ്ങൾ ബ­ന്ധ­പ്പെ­ട്ടു­കി­ട­ക്കു­ന്നു. സ­മൂ­ഹ­ത്തിൽ സാ­ഹി­ത്യം നിർ­വ­ഹി­ക്കു­ന്ന ധർ­മ­ത്തി­ന്റെ സൂ­ക്ഷ്മ­മാ­യ വി­ശ­ദീ­ക­ര­ണ­മാ­ണി­തു്. സാ­ഹി­ത്യം രാ­ഷ്ട്രീ­യ­ത്തെ തെ­റ്റാ­യി ഉ­പ­യോ­ഗി­ക്കു­ന്ന­തി­ന്റെ രണ്ടു രീ­തി­കൾ കാൽ­വി­നോ കാ­ണി­ച്ചു­ത­രു­ന്നു­ണ്ടു്. ഒ­ന്നു് ന­മു­ക്കൊ­ക്കെ പ­രി­ച­യ­മു­ള്ള­തു­പോ­ലെ, രാ­ഷ്ട്രീ­യം മുൻ­കൂ­ട്ടി ത­യാ­റാ­ക്കി­വ­ച്ചി­ട്ടു­ള്ള സ­ത്യ­ത്തെ പ്ര­കാ­ശി­പ്പി­ക്കു­ക­യാ­ണു സാ­ഹി­ത്യ­ത്തി­ന്റെ ധർ­മ­മെ­ന്ന ധാ­ര­ണ­യാ­ണു്. അ­തി­നർ­ഥം സത്യം മുൻ­കൂ­ട്ടി­ത്ത­ന്നെ­യു­ണ്ടെ­ന്നും അതിനെ ഭാ­ഷാ­രൂ­പേ­ണ അ­വ­ത­രി­പ്പി­ക്കു­ക­മാ­ത്ര­മേ സാ­ഹി­ത്യം ചെ­യ്യേ­ണ്ട­തു­ള്ളു എ­ന്നു­മാ­ണു്. മ­റ്റൊ­ന്നു് രാ­ഷ്ട്രീ­യം അ­വ­ഗ­ണി­ച്ചു­ക­ള­യു­ന്ന മാ­നു­ഷി­ക­വി­കാ­ര­ങ്ങ­ളെ സ­മാ­ഹ­രി­ക്കു­ക മാ­ത്ര­മാ­ണു് സാ­ഹി­ത്യ­ത്തി­ന്റെ ധർ­മ­മെ­ന്നാ­ണു്. ഇതും മുൻ­കൂ­ട്ടി അ­റി­യാ­വു­ന്ന ധാ­ര­ണ­ക­ളെ ഉ­റ­പ്പി­ക്കു­ന്ന­തേ­യു­ള്ളു. ഈ ര­ണ്ടാ­മ­തു പ­റ­ഞ്ഞ­തിൽ സാ­ഹി­ത്യ­ത്തി­നു് കൂ­ടു­തൽ പ്ര­വർ­ത്തി­ക്കാ­നി­ട­മു­ണ്ടെ­ന്നു തോ­ന്നാം. എ­ന്നാൽ അതു് സാ­ഹി­ത്യ­ത്തെ ഒ­രു­ത­ര­ത്തിൽ പ­രി­മി­ത­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ഗൗ­ര­വ­പൂർ­ണ­മാ­യ സാ­ഹി­ത്യം അ­ത­ല്ലെ­ന്നു് ന­മു­ക്കും അ­നു­ഭ­വ­മു­ണ്ട­ല്ലോ. ഗൗ­ര­വ­മു­ള്ള സാ­ഹി­ത്യ­ത്തിൽ രാ­ഷ്ട്രീ­യ­മാ­യ അ­ന്തർ­ധാ­ര­യു­ണ്ടാ­കും.

അ­തെ­ങ്ങ­നെ? രാ­ഷ്ട്രീ­യം ഒ­ഴി­വാ­ക്കു­ക­യോ ഒ­ഴി­വാ­ക്കാൻ പ­രി­ശ്ര­മി­ക്കു­ക­യോ ചെ­യ്യു­ന്ന, സ­മൂ­ഹ­ത്തി­ലെ ശ­ബ്ദ­മി­ല്ലാ­ത്ത­വ­യ്ക്ക് ശബ്ദം ന­ല്കി­ക്കൊ­ണ്ടും പേ­രി­ല്ലാ­ത്ത­വ­യ്ക്ക് പേരു ന­ല്കി­ക്കൊ­ണ്ടു­മാ­ണു് സാ­ഹി­ത്യം രാ­ഷ്ട്രീ­യ­മാ­കു­ന്ന­തു്. സ­മൂ­ഹ­ത്തി­ന്റെ­യും വ്യ­ക്തി­യു­ടെ­യും ഉ­ള്ളിൽ അ­മർ­ത്തി­വ­ച്ചി­രി­ക്കു­ന്ന ആ­ഭി­മു­ഖ്യ­ങ്ങ­ളെ വെ­ളി­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ­തു്. പു­റം­ലോ­ക­ത്തെ­യും അ­കം­ലോ­ക­ത്തെ­യും സ­ന്ദർ­ഭ­ങ്ങ­ളും ഭാ­ഷ­ക­ളു­മൊ­ക്കെ ഇ­ങ്ങ­നെ അ­മർ­ത്ത­പ്പെ­ട്ട­വ­യാ­യു­ണ്ടാ­കാം. അ­വ­യ്ക്കു ഭാഷ ന­ല്കു­ന്ന­തി­ലൂ­ടെ സാ­ഹി­ത്യം രാ­ഷ്ട്രീ­യ­മാ­കു­ന്നു. രാ­ഷ്ട്രീ­യ­ത്തി­ന്റെ ഭാ­ഷ­യ്ക്കു കേൾ­ക്കാൻ ക­ഴി­യാ­ത്ത­തു കേൾ­ക്കു­ക­യും കാണാൻ ക­ഴി­യാ­ത്ത­തു കാ­ണു­ക­യും ചെ­യ്യു­ന്ന­തി­ലൂ­ടെ­യാ­ണ­തു്. ഒരു കൃ­തി­യി­ലെ തി­ക­ച്ചും വൈ­യ­ക്തി­ക­മാ­യ ഏ­കാ­ന്താ­നു­ഭ­വ­ങ്ങൾ അ­തു­വ­രെ ക­ണ്ടെ­ത്തി­യി­ട്ടി­ല്ലാ­ത്ത അ­നു­ഭ­വ­മേ­ഖ­ല­ക­ളെ കാ­ണി­ച്ചു­ത­ന്നു­വെ­ന്നു വരാം. വ്യ­ക്തി­പ­ര­മാ­യ­തു രാ­ഷ്ട്രീ­യ­മാ­കു­ന്നു­വെ­ന്നാ­ണു് ഈ വി­ശ­ദീ­ക­ര­ണ­ത്തി­ന്റെ സാ­രാം­ശം. സാ­ഹി­ത്യ­ത്തി­ലെ രാ­ഷ്ട്രീ­യ­ത്തെ സം­ബ­ന്ധി­ച്ച് ഇതാണു പ്ര­ധാ­നം.

മ­റ്റൊ­രു ത­ര­ത്തി­ലും സാ­ഹി­ത്യ­ത്തി­നു രാ­ഷ്ട്രീ­യ­ധർ­മം നിർ­വ­ഹി­ക്കു­വാ­നാ­കു­മെ­ന്നു കാൽ­വി­നോ പ­റ­യു­ന്നു. എ­ഴു­തു­ന്ന­യാ­ളു­ടെ പ­ക്ഷ­ത്തു­നി­ന്നു­ള്ള ബോ­ധ­പൂർ­വ­മാ­യ പ്ര­വൃ­ത്തി ഈ രീ­തി­യി­ലാ­ണു കൂ­ടു­ത­ലു­ള്ള­തു്. ഒ­രേ­സ­മ­യം സൗ­ന്ദ­ര്യാ­ത്മ­ക­വും (aesthetic) നൈ­തി­ക­വും (ethical) ആയ മൂ­ല്യ­മാ­തൃ­ക­കൾ (model of values) സൃ­ഷ്ടി­ക്കാൻ സാ­ഹി­ത്യ­ത്തി­നു­ള്ള ക­ഴി­വാ­ണ­തു്. ഭാ­ഷ­യു­ടെ­യും ദർ­ശ­ന­ത്തി­ന്റെ­യും ഭാ­വ­ന­യു­ടെ­യും മാ­ന­സി­ക­കർ­മ­ങ്ങ­ളു­ടെ­യും വ­സ്തു­ത­ക­ളെ ത­മ്മിൽ ത­മ്മിൽ ചേർ­ക്കു­ന്ന­തി­ന്റെ­യും മാ­തൃ­ക­കൾ (patterns) സ­മർ­പ്പി­ക്കാ­നു­ള്ള ശേഷി. ചു­രു­ക്ക­ത്തിൽ ഇതു് സൃ­ഷ്ടി­കർ­മ­ത്തി­നു­ള്ള (creation) ശേ­ഷി­ത­ന്നെ. സൃ­ഷ്ടി­യെ­ന്നാൽ തെ­ര­ഞ്ഞെ­ടു­ക്ക­ലും കൂ­ട്ടി­ച്ചേർ­ക്ക­ലു­മാ­ണു്. സാ­ഹി­ത്യം നിർ­മി­ക്കു­ന്ന ഈ മൂ­ല്യ­മാ­തൃ­ക­കൾ ഏതു പ്ര­വൃ­ത്തി­പ­ദ്ധ­തി­ക്കും, രാ­ഷ്ട്രീ­യ­ജീ­വി­ത­ത്തി­ലെ പ്ര­വൃ­ത്തി­പ­ദ്ധ­തി­കൾ­ക്കു വി­ശേ­ഷി­ച്ചും അ­നി­വാ­ര്യ­മാ­ണു്.

കെ. ജി. എസ്. ക­വി­ത­ക­ളു­ടെ വാ­യ­ന­യിൽ പ്ര­സ­ക്തം ഈ വി­ശ­ദീ­ക­ര­ണ­മാ­ണു്. പ­ല­പ്പോ­ഴും നാം പ­റ­ഞ്ഞ­തു­പോ­ലെ, നൈ­തി­ക­ത­യോ­ടു ബ­ന്ധ­പ്പെ­ടാ­ത്ത സൗ­ന്ദ­ര്യ­സ­ങ്ക­ല്പം ആ ക­വി­ത­ക­ളി­ലി­ല്ല. രാ­ഷ്ട്രീ­യ­പ്രാ­ധാ­ന്യ­മു­ള്ള ക­വി­ത­ക­ളെ മുൻ­നിർ­ത്തി മാ­ത്ര­മ­ല്ല, എല്ലാ ക­വി­ത­ക­ളെ­യും മുൻ­നിർ­ത്തി അ­ങ്ങ­നെ പറയാം. മൂ­ല്യ­മാ­തൃ­ക­ക­ളു­ടെ നിർ­മി­തി­യിൽ ആ ക­വി­ത­കൾ ഗ­ണ­നീ­യ­മാ­യ പ­ങ്കു­വ­ഹി­ച്ചി­ട്ടു­ണ്ടു്. പെ­ട്ടെ­ന്നു പ്ര­വൃ­ത്തി­യി­ലേ­ക്കു ന­യി­ക്കു­ക­യ­ല്ല, വാ­യ­നാ­സ­മൂ­ഹ­ത്തിൽ സം­സ്കാ­ര­മാ­യി പ്ര­വർ­ത്തി­ക്കു­ക­യാ­ണ­വ എന്നു പറയാം. ഇന്നു വി­ത­ച്ച് നാളെ മു­ള­ച്ച് മ­റ്റ­ന്നാൾ കൊ­യ്യാ­വു­ന്ന പ്ര­വൃ­ത്തി­യ­ല്ല സാ­ഹി­ത്യ­ത്തി­ന്റേ­തു്, അതു് ക്ര­മേ­ണ­യാ­ണു പ്ര­വർ­ത്തി­ക്കു­ന്ന­തെ­ന്നു് ‘കല ജീ­വി­ത­ത്തെ എ­ങ്ങ­നെ സ്പർ­ശി­ക്കു­ന്നു?’ എന്ന ലേ­ഖ­ന­ത്തിൽ കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് പ­റ­യു­ന്നു­ണ്ട­ല്ലോ. ഈ ക­വി­ത­ക­ളെ­പ്പ­റ്റി­യും അ­തു­ത­ന്നെ­യാ­ണു പ­റ­യാ­വു­ന്ന­തു്. സം­വാ­ദ­ത്തി­നു­ള്ള മ­ണ്ഡ­ലം എന്ന നി­ല­യി­ലു­മാ­ണു് ഇവ നി­ല­കൊ­ള്ളു­ന്ന­തെ­ന്നു തോ­ന്നു­ന്നു. നഗരം, ആ­ഗോ­ള­വ­ത്ക­ര­ണം മു­ത­ലാ­യ­വ­യെ­ക്കു­റി­ച്ച് ഇവ പു­ലർ­ത്തു­ന്ന വീ­ക്ഷ­ണ­ത്തെ വി­മർ­ശി­ക്കു­ന്ന­വ­രു­മു­ണ്ടാ­വി­ല്ലേ? തീർ­ച്ച­യാ­യും. വി­മർ­ശ­ന­ങ്ങൾ പ്ര­സ­ക്ത­വു­മാ­ണു്. നി­ല­പാ­ടു­കൾ മാ­ത്ര­മ­ല്ല കവിത എ­ന്നും പറയണം. മാ­ത്ര­മ­ല്ല വി­മർ­ശ­ന­ങ്ങൾ അ­വ­യു­ടെ പ്ര­സ­ക്തി തി­രി­ച്ച­റി­യു­ന്ന പ്ര­വൃ­ത്തി­കൂ­ടി­യാ­ണു്. മ­റ്റൊ­രു സ്ഥാ­ന­ത്തു­നി­ന്നു­ള്ള നോ­ട്ടം. സം­വാ­ദ­ത്തി­ന്റെ ഇ­ട­മെ­ന്നു വി­ശേ­ഷി­പ്പി­ച്ച­തു് അ­തു­കൊ­ണ്ടു­കൂ­ടി­യാ­ണു്.

കാൽ­വി­നോ പ­റ­യു­ന്ന­തു­പോ­ലു­ള്ള മൂ­ല്യ­മാ­തൃ­ക­ക­ളും ഭാ­ഷാ­മാ­തൃ­ക­ക­ളും സൃ­ഷ്ടി­ക്കു­ന്ന ഈ ക­വി­ത­കൾ വ­ലി­യൊ­ര­ള­വോ­ളം നി­രീ­ക്ഷ­ണ­ത്തി­ന്റെ ക­വി­ത­ക­ളാ­ണെ­ന്നു പറയാം. കേ­ര­ളീ­യാ­ധു­നി­ക­ത­യു­ടെ ച­രി­ത്രം ഉൾ­ക്കൊ­ണ്ടു് നീ­തി­ചി­ന്ത­യെ രാ­ഷ്ട്രീ­യ­ബോ­ധ­മാ­യി സ­മാർ­ജി­ച്ച വ്യ­ക്തി­യു­ടെ നി­രീ­ക്ഷ­ണ­ങ്ങ­ളി­ലാ­ണു് ഈ ക­വി­ത­കൾ തു­ട­ങ്ങു­ന്ന­തു്. വ്യ­ക്തി­യെ­ന്ന­തു സ്ഥി­ര­മ­ല്ല, മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു എ­ന്ന­തു നേ­രാ­ണെ­ങ്കി­ലും മൂ­ല്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച ചില സ­ങ്ക­ല്പ­ങ്ങ­ളിൽ ദൃ­ഢ­മാ­യ ആ­സ്പ­ദ­ങ്ങ­ളു­ള്ള­യാ­ളാ­ണു് ഈ ക­വി­ത­ക­ളി­ലു­ള്ള­തു്. വ്യ­ക്തി­യു­ടെ ശി­ഥി­ലീ­ക­ര­ണം എ­ന്ന­തു് ഈ നോ­ട്ട­സ്ഥാ­ന­ത്തിൽ അ­ത്ര­ക­ണ്ടു് ന­ട­ന്നി­ട്ടി­ല്ല. ‘ഞാ­നെ­ന്ന കാഴ്ച ചി­ത­റു­ന്നു’ എന്നു പ­റ­യു­ന്ന­തു് ചി­ത­റാ­ത്ത ഒരു സ്ഥാ­ന­ത്തെ പ്ര­തീ­ക്ഷി­ച്ചു­കൊ­ണ്ടു­മാ­ണു്. പ­ല­ത­ര­ത്തി­ലു­ള്ള വി­പ­ര്യ­യ­ങ്ങ­ളു­ടെ സൂ­ച­ന­കൾ ആ ക­വി­ത­ക­ളിൽ നി­റ­ഞ്ഞു­വ­രു­ന്ന­തു് ഇ­തി­ന്റെ­കൂ­ടി അ­ടി­സ്ഥാ­ന­ത്തി­ലാ­ണു്. ‘മ­ധ്യ­വർ­ഗ­കു­റ്റ­ബോ­ധ­ത്തി­ന്റെ കേ­വു­ഭാ­രം’ കെ. ജി. എ­സ്സി­ന്റെ ഒരു പ്ര­യോ­ഗ­മാ­ണു്. അതീ ക­വി­ത­ക­ളിൽ പ­ല­തി­ലും ക­ല­ങ്ങി­ക്കി­ട­ക്കു­ന്ന ബോ­ധ­മാ­ണു്. നോ­ക്കു­ന്ന സ്ഥാ­ന­ത്തും അ­തി­ന്റെ സാ­ന്നി­ധ്യ­മു­ണ്ടാ­യി എ­ന്നു­വ­രാം. എ­ന്താ­യാ­ലും ചി­ത­റാ­ത്ത ഞാൻ ഒരു പ്ര­തീ­ക്ഷ­യാ­ണെ­ങ്കി­ലും അ­തി­നു് ആ­ദർ­ശ­ത്തി­ന്റെ ഉ­റ­പ്പു കു­റ­യും. ആ­ദർ­ശ­മാ­വാ­ത്ത­ത്ര അതു് യാ­ഥാർ­ഥ്യ­ത്തോ­ടു് ഒ­ട്ടി­ച്ചേർ­ന്നു നി­ല്ക്കു­ക­യും ചെ­യ്യും. ‘ഞാ­നെ­ന്നെ നേ­രി­ടും നേ­ര­മി­ല്ലാ­യ്ക­യാൽ’ ആ­രു­ടെ­യോ കാഴ്ച കാ­ണു­ക­യും ചിരി ചി­രി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യി കെ. ജി. എസ്. എ­ഴു­തു­ന്നു­ണ്ട­ല്ലോ. പക്ഷേ, വാ­സ്ത­വ­ത്തിൽ സ്വയം നേ­രി­ടു­ന്ന­തിൽ­നി­ന്നു് ഒ­ഴി­ഞ്ഞു­മാ­റാൻ ക­ഴി­യാ­ത്ത അ­വ­സ്ഥ­യി­ലാ­ക്കു­ക­യാ­ണു് ഈ ക­വി­ത­കൾ ന­മ്മ­ളെ. അ­തി­ന്റെ രീ­തി­കൾ ചി­ല­പ്പോൾ അല്പം വാ­ചാ­ല­വും അ­മി­ത­വു­മാ­ണെ­ന്നു തോ­ന്നി­യാൽ പോലും അവ നിർ­വ­ഹി­ക്കു­ന്ന ധർമം പ്ര­ധാ­ന­മാ­ണു്.

നാം മു­ക­ളിൽ ചെ­യ്ത­ത­രം വർ­ഗീ­ക­ര­ണ­ങ്ങൾ­ക്കു­ള്ള ഒരു ത­ര­ക്കേ­ടു് അവയിൽ എ­ല്ലാ­ത്ത­രം ക­വി­ത­ക­ളെ­യും ഉൾ­ക്കൊ­ള്ളി­ക്കാൻ ക­ഴി­യി­ല്ല എ­ന്ന­താ­ണു്. ഉൾ­പ്പെ­ടു­ത്തു­ന്ന വ­കു­പ്പു­കൾ­ക്ക­പ്പു­റ­വും ക­വി­ത­ക­ളി­ലു­ണ്ടാ­വു­മെ­ന്ന­തും പ­രി­മി­തി­യാ­ണു്. നാം പ­രി­ശോ­ധി­ച്ച­വ­യിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യ രണ്ടു ക­വി­ത­ക­ളിൽ വാർ­ധ­ക്യ­വും മ­ര­ണ­വും പ്ര­മേ­യ­മാ­വു­ന്നു­ണ്ടു്. ‘തൃ­ശൂ­രി­ലെ ചില വൃ­ദ്ധ­രി’ൽ വ­യ­സ്സാ­യ­വ­രു­ടെ തോ­ന്ന­ലു­ക­ളാ­ണു്. ആരോ ശ­പി­ച്ചെ­ന്നു്, സ്തു­തി­ച്ചെ­ന്നു്. എ­ല്ലാം തോ­ന്ന­ലു­കൾ. ‘ദൈവം വി­ളി­ക്കും തെ­റി­പോ­ലെ’ തീ­രാ­ച്ചു­മ­യു­മു­ണ്ടു്. പക്ഷേ, അ­തോർ­ത്തു് കണ്ണു ന­ന­യു­ക­യോ മൂ­ക­രാ­വു­ക­യോ ഒ­ന്നും വേണ്ട. ന­മു­ക്ക് സ്വയം ടി. വി. യി­ലേ­ക്കു വ­ലി­ച്ചെ­റി­യാം. എൻ. ആർ. ഐ. ചെ­റു­മോ­നെ­പ്പ­റ്റി­യും ഇ­ട­യ്ക്ക് ആ­ലോ­ചി­ക്കു­ന്നു­ണ്ടു്. പൂ­ര­പ്പ­റ­മ്പി­ലെ ജ­ര­വ­രാ­ബിം­ബ­മാ­യി പ്ര­ണ­യം ര­സി­ച്ചും പു­തു­ക­വി­ത വാ­യി­ച്ചും അഖിലം ഞാ­നാ­യൊ­രെ­ന്നെ ഭ­ജി­ച്ചി­രി­ക്കാ­മെ­ന്നാ­ണ­വർ ക­ണ്ടെ­ത്തു­ന്ന പോം­വ­ഴി.

‘മ­ന­സ്സോ­ടെ

മ­ര­ണ­ത്തി­ലേ­ക്കു പിച്ച

ന­ട­ക്കാൻ പ­ഠി­ച്ചും’

എന്ന അ­വ­സാ­നം ക­വി­ത­യെ കൂ­ടു­തൽ നി­റ­വു­ള്ള­താ­ക്കു­ന്നി­ല്ലേ? ഈ ലോ­ക­ത്തി­ലെ അ­വ­സാ­ന­ദി­വ­സം എ­ങ്ങ­നെ­യാ­വ­ണ­മെ­ന്നു് ‘അവസാന സൂ­ര്യ­നെ­ത്തു­ന്ന­നാൾ’ എന്ന ക­വി­ത­യിൽ ചി­ന്തി­ക്കു­ന്നു. അ­ന്നു് ശ­ത്രു­ക്ക­ളോ­ടൊ­ത്തു മേള, മി­ത്ര­ങ്ങ­ളോ­ടൊ­ത്തു കൂടൽ വേണം, ആ ദിനം ശു­ദ്ധ­നും പൂർ­ണ­നു­മാ­ക­ണം എ­ന്നെ­ല്ലാം തു­ട­ങ്ങി നീ­തി­നി­ലാ­വെ­ളി­ച്ചം ഉ­ദി­ക്ക­ണം, ഒരു മ­യ­ക്ക­ത്തിൽ മ­ക്ക­ളാ­ദ്യം ചി­രി­ച്ച­പോ­ലെ കൈ­ലാ­സം കാണണം, ആദ്യം കരഞ്ഞ ക­ര­ച്ചിൽ പോലെ കാൽ­വ­രി­യും കൗ­മാ­ര­സി­ര­യി­ല­വൾ വച്ച നി­ത്യ­നാ­ള­വും അ­നു­ഭ­വി­ക്ക­ണം എ­ന്നൊ­ക്കെ പ്ര­തീ­ക്ഷ­കൾ പ­ട­രു­ന്നു.

‘ന­ര­യ്ക്കു­ന്ന­പോൽ മുടി

കൊ­ഴി­യു­ന്ന­പോൽ പന പൂ­ക്കു­ന്ന­പോൽ/

അത്ര ശാ­ന്ത­മാ­യ് മൂ­ക­മാ­യ് എ­ത്ത­ണ­മാ­യു­ര­ന്ത്യം’

എ­ന്നാ­ണു സ­ങ്ക­ല്പം. ക­റ­തീർ­ന്ന പ­ഴം­പോ­ലെ, കി­ളി­യോ­ടും കു­ഞ്ഞി­നോ­ടും ആ­രോ­ടും മ­ധു­ര­വും മണവും ചൊ­രി­യാ­വു­ന്ന ശാ­ന്ത­വും ആ­സ്വാ­ദ്യ­വു­മാ­യ ആ­യു­ര­ന്ത്യം വേണം. അ­പ്പോൾ ‘പ­റ­യാ­തെ ഞാൻ വി­ട്ട­തെ­ല്ലാം’ അ­താ­തി­ന്റെ ക­ഥ­ക­ളും പാ­ട്ടു­മാ­യി വ­ന്നു­നി­ല്ക്കു­മെ­ന്നു് കാ­ലു­ഷ്യ­ങ്ങ­ള­ക­ന്ന സ്വാ­ഭാ­വി­ക­ത­യോ­ടെ, പ്ര­കൃ­തി­യോ­ടു ല­യി­ക്കു­ന്ന സ­ങ്ക­ല്പ­ത്തെ വ­ളർ­ത്തി­യെ­ടു­ക്കു­ന്ന­തു ശ്ര­ദ്ധേ­യ­മാ­ണു്.

ഇ­ങ്ങ­നെ സാ­മാ­ന്യ­വ­ത്ക­ര­ണ­ത്തി­ന്റെ അ­പ­ക­ട­മു­ള്ള വർ­ഗീ­ക­ര­ണ­ങ്ങ­ളിൽ­നി­ന്നു മാ­റി­നി­ല്ക്കു­ന്ന ക­വി­ത­കൾ ഇ­നി­യു­മു­ണ്ടാ­വും. അവ ത­ത്കാ­ലം അ­ങ്ങ­നെ നി­ല്ക്ക­ട്ടെ.

V

നാ­മി­തു­വ­രെ കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ വ­ക­തി­രി­ച്ച­തും നോ­ക്കി­ക്ക­ണ്ട­തും പ്ര­ധാ­ന­മാ­യും പ്ര­മേ­യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു്. എ­ന്നാൽ ഇ­തി­വൃ­ത്ത­പ്ര­ധാ­ന­മാ­യ ഗ­ദ്യ­പ­ദ്യാ­ഖ്യാ­ന­ങ്ങ­ളി­ലെ­ന്ന­പോ­ലെ ഇ­ത്ത­രം ക­വി­ത­ക­ളിൽ പ്ര­മേ­യ­നി­ഷ്ഠ­മാ­യ വി­ശ­ക­ല­നം ഫ­ല­പ്ര­ദ­മാ­വി­ല്ല. പക്ഷേ, ഓരോ ക­വി­ത­യും ഓരോ പ്ര­മേ­യ­ത്തി­ന്റെ അ­വ­ത­ര­ണം എന്ന നി­ല­യി­ല­ല്ല നാം പ­രി­ശോ­ധി­ച്ച­തു്. ക­വി­ത­യു­ടെ രൂ­പ­സം­വി­ധാ­ന­ത്തിൽ­നി­ന്നു് ഊ­റി­ക്കൂ­ടു­ന്ന അ­നു­ഭ­വ­മെ­ന്ന നി­ല­യി­ലാ­ണു് പ്ര­മേ­യ­ത്തെ മ­ന­സ്സി­ലാ­ക്കി­യ­തു്. അതാണീ സ­മീ­പ­ന­ത്തി­ന്റെ പ്ര­സ­ക്തി­യും. പക്ഷേ, ഈ വി­ഷ­യ­ത്തെ­പ്പ­റ്റി കൂ­ടു­തൽ ചി­ന്തി­ക്ക­ണം. പ്ര­ക­ര­ണ­ശു­ദ്ധി എന്ന വ­ള്ള­ത്തോ­ളി­ന്റെ സ­ങ്ക­ല്പ­ന­ത്തെ സ­ന്ധി­ശി­ല്പം എ­ന്നു് കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് വി­ക­സി­പ്പി­ക്കു­ന്ന­തു് മ­ഹാ­വി­ഷ­യ­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളിൽ അ­തി­ന്റെ ധർമം വി­ശ­ദീ­ക­രി­ക്കാ­നാ­ണു്. ഇ­തി­വൃ­ത്ത­പ്ര­ധാ­ന­മാ­യ ആ­ഖ്യാ­ന­ങ്ങൾ ഉ­ള്ളിൽ­വെ­ച്ചു­കൊ­ണ്ടാ­ണു് മാ­രാ­ര­ങ്ങ­നെ വി­ക­സി­പ്പി­ക്കു­ന്ന­തെ­ന്നു് വി­ശ­ദീ­ക­ര­ണ­ത്തിൽ­നി­ന്നു മ­ന­സ്സി­ലാ­വും. നാ­ട­ക­ത്തി­ലെ പ­ഞ്ച­സ­ന്ധി­കൾ ത­ന്നെ­യാ­ണി­തു്. ആ­ഖ്യാ­ന­കാ­വ്യ­ങ്ങ­ളിൽ പക്ഷേ, അ­ഞ്ചും വേ­ണ­മെ­ന്നി­ല്ല. മു­ഖ­നിർ­വ­ഹ­ണ­ങ്ങ­ളേ നിർ­ബ­ന്ധ­മാ­യു­ള്ളു. ഉ­പ­ക്ര­മോ­പ­സം­ഹാ­ര­ങ്ങൾ­ക്കു ത­മ്മിൽ ഐ­ക്യ­വും ന­ടു­വിൽ അ­നു­ക്ര­മ­മാ­യ വ­ളർ­ച്ച­യും എ­ന്നാ­ണ­ദ്ദേ­ഹം സ­ന്ധി­ശി­ല്പ­ത്തെ വി­ശ­ദീ­ക­രി­ക്കു­ന്ന­തു്. സാ­ഹി­ത്യ­കൃ­തി­യെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ ആ­ധു­നി­ക­ധാ­ര­ണ­ക­ളെ ന­ന്നാ­യി സ്വാ­ധീ­നി­ച്ച ഒ­രാ­ശ­യ­മാ­ണി­തു്. ഈ ലേഖനം വഴി സ്വാ­ധീ­നി­ച്ചു­വെ­ന്ന­ല്ല, പൊ­തു­ബോ­ധ­ത്തിൽ ഒരു സം­സ്കാ­ര­മാ­യി പ­ല­പ്ര­കാ­ര­ത്തിൽ സ്വാം­ശീ­ക­രി­ക്ക­പ്പെ­ട്ടു­വെ­ന്നാ­ണു പ­റ­യു­ന്ന­തു്. ന­മ്മു­ടെ നി­രൂ­പ­ണ­സ­ങ്ക­ല്പ­ങ്ങ­ളിൽ ഇതു് കാ­ര്യ­മാ­യി വേ­രോ­ടി­യി­രു­ന്നി­ല്ലേ? സാ­ഹി­ത്യ­ത്തെ പ്ര­മേ­യ­മാ­യും സാ­ഹി­തീ­യ­ത­യെ ഇ­ത്ത­രം സം­വി­ധാ­ന­ഗു­ണ­മാ­യും മ­ന­സ്സി­ലാ­ക്കു­ന്ന രീതി തീരെ കു­റ­വാ­യി­രു­ന്നു­വെ­ന്നു പ­റ­യാ­മോ? ന­മ്മു­ടെ വലിയ വി­മർ­ശ­ക­രിൽ മൂ­ന്നു­പേർ—മാ­രാ­രും മു­ണ്ട­ശ്ശേ­രി­യും അ­ഴീ­ക്കോ­ടും—ജി. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ക­വി­ത­ക­ളോ­ടു് പ്ര­തി­കൂ­ല­ഭാ­വം പു­ലർ­ത്തി­യി­രു­ന്ന­തി­നു് ഒരു കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ പല ക­വി­ത­ക­ളും ഈ നി­ല­യിൽ വ്യാ­ഖ്യാ­നി­ക്കാൻ ക­ഴി­യാ­ത്ത­തു­മാ­വു­മോ? ജി.യുടെ ക­വി­ത­കൾ വ­ലി­യൊ­രു വി­ച്ഛേ­ദ­മു­ണ്ടാ­ക്കി­യെ­ന്ന­ല്ല. ശ്ര­ദ്ധി­ക്കേ­ണ്ട ചില വ്യ­തി­യാ­ന­ങ്ങൾ അ­വ­യി­ലു­ണ്ടാ­യി­രു­ന്നു­വെ­ന്ന­തു് അ­വ­ഗ­ണി­ക്കാ­നും വയ്യ.

എ­ന്താ­യാ­ലും ഈ നി­ല­യി­ലു­ള്ള പ്ര­മേ­യ­വി­ശ­ക­ല­നം പുതിയ ക­വി­ത­ക­ളിൽ സാ­ധ്യ­മ­ല്ല. കെ. ജി. എസ്. ക­വി­ത­ക­ളി­ലും സാ­ധ്യ­മ­ല്ല. എ­ന്നാൽ ക­വി­ത­യിൽ പ്ര­മേ­യം­ത­ന്നെ അ­പ്ര­സ­ക്ത­മാ­ണെ­ന്ന വാ­ദ­വും ശ­രി­യ­ല്ല. അതു് പ്ര­ക­ട­മാ­ക­ണ­മെ­ന്നി­ല്ല, ആ­കാ­റു­മി­ല്ല. പക്ഷേ, അ­നു­ഭ­വ­ങ്ങ­ളോ­ടെ­ന്ന­പോ­ലെ അ­വ­സ്ഥ­ക­ളോ­ടും ചി­ന്ത­യോ­ടും ഗാ­ഢ­സം­വാ­ദം പു­ലർ­ത്തു­മ്പോ­ഴാ­ണു് കവിത വ­ലു­താ­കു­ന്ന­തു്. രൂ­പ­ത്തെ, ആ­ഖ്യാ­ന­രീ­തി­ക­ളെ­യും പ­ദാ­വ­ലി­യെ­യു­മൊ­ക്കെ, പി­ന്തു­ടർ­ന്നു­കൊ­ണ്ടു് നാ­മെ­ത്തി­ച്ചേ­രു­ന്ന അ­നു­ഭ­വ­സ്ഥ­ല­ങ്ങ­ളാ­ണു് ഇവിടെ പ്ര­മേ­യ­മാ­യി മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തു്. അവ സാ­മൂ­ഹി­ക­യാ­ഥാർ­ഥ്യ­ങ്ങ­ളു­മാ­യി ഗാ­ഢ­ബ­ന്ധം പു­ലർ­ത്തു­ന്ന­വ­യാ­വും. പ്ര­ത്യ­ക്ഷ­ത്തി­ലാ­വ­ണ­മെ­ന്നി­ല്ല പ­രോ­ക്ഷ­മാ­യി.

ജാ­ഗ്ര­ത­യു­ടെ അ­തി­വാ­യ­ന

മ­ല­യാ­ള­ത്തിൽ ആ­ധു­നി­ക­താ­വാ­ദ­ക­വി­ത­കൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടു തു­ട­ങ്ങി­യ കാ­ല­ത്തു് പ്ര­ധാ­ന­മാ­യി­രു­ന്ന രണ്ടു ക­വി­താ­ധാ­ര­കൾ ഭാ­വ­ഗീ­ത­ത്തി­ന്റേ­തും ആ­ഖ്യാ­ന­കാ­വ്യ­ങ്ങ­ളു­ടേ­തു­മാ­ണെ­ന്നു പറയാം. അവയെ ഏ­റെ­ക്കു­റെ അ­പ­രി­ചി­ത­വ­ത്ക­രി­ച്ചു­കൊ­ണ്ടു വന്ന ആ­ധു­നി­ക­താ­വാ­ദ­ക­വി­ത­കൾ രൂ­പ­പ­ര­മാ­യ പ­രീ­ക്ഷ­ണ­ങ്ങൾ­ക്ക് പ്രാ­ധാ­ന്യം നല്കി. ഏ­ക­താ­ന­ത­യു­ള്ള ശി­ല്പ­മെ­ന്ന ധാരണ പൊ­തു­വേ വെ­ല്ലു­വി­ളി­ക്ക­പ്പെ­ട്ടു. വൃ­ത്ത­ങ്ങൾ ക­ണി­ശ­മാ­യി പു­ലർ­ത്താ­ത്ത­തും താ­ള­ങ്ങൾ പ­രീ­ക്ഷി­ക്കു­ന്ന­തും ഗ­ദ്യ­പ്രാ­യ­മാ­യ­വ­യും മ­റ്റും പുതിയ ക­വി­ത­ക­ളിൽ ധാ­രാ­ള­മാ­യി. രൂ­പ­ക്ക­ലർ­പ്പു­ക­ളു­മു­ണ്ടാ­യി. ഇ­തു­പോ­ലെ പല പ്ര­വർ­ത്ത­ന­ങ്ങ­ളും ശ്ര­ദ്ധി­ക്കേ­ണ്ട­വ­യാ­യു­ണ്ടു്. പൊ­തു­വേ ഈ രൂ­പ­പ­രീ­ക്ഷ­ണ­ങ്ങ­ളോ­ടു ചേർ­ന്നു­നി­ല്ക്കു­ന്ന ക­വി­ത­ക­ളാ­ണു് കെ. ജി. എ­സ്സി­ന്റേ­തു്. അവയിൽ സ്വ­ന്ത­മാ­യ പ്ര­വർ­ത്ത­ന­ങ്ങൾ ന­ട­ത്തു­ന്നു­മു­ണ്ടു്.

ശ്ലോ­ക­രൂ­പ­മോ ഒരു ക­വി­ത­യി­ലു­ട­നീ­ളം പ­ര­മ്പ­രാ­ഗ­ത­മാ­യ ദ്രാ­വി­ഡ­വൃ­ത്ത­ങ്ങ­ളി­ലേ­തെ­ങ്കി­ലു­മോ കെ. ജി. എസ്. ഉ­പ­യോ­ഗി­ക്കു­ന്ന­താ­യി കാ­ണു­ന്നി­ല്ല. താ­ള­സ്വ­ഭാ­വ­മു­ള്ള വ­രി­ക­ളു­ണ്ടു്; ഇ­ട­യ്ക്ക് വൃ­ത്ത­മു­ള്ള ഈ­ര­ടി­ക­ളു­ണ്ടു്. സം­ഭാ­ഷ­ണ­ങ്ങൾ, പ്ര­സ്താ­വ­ന­കൾ മു­ത­ലാ­യ­വ­യു­ടെ രൂപം ധാ­രാ­ളം ക­വി­ത­ക­ളി­ലു­ണ്ടു്. സം­ഭാ­ഷ­ണ­ത്തോ­ട­ടു­പ്പ­മു­ള്ള രൂപം വാ­യി­ക്കു­ന്ന­യാ­ളെ­ക്കൂ­ടി ക­വി­ത­യു­ടെ മ­ണ്ഡ­ല­ത്തിൽ പ­ങ്കാ­ളി­യാ­ക്കു­ന്നു.

മു­ക്ത­ക­പ്രാ­യ­മാ­യ വ­ള­രെ­ച്ചെ­റി­യ ക­വി­ത­ക­ളും സാ­മാ­ന്യം ദീർ­ഘ­മാ­യ ക­വി­ത­ക­ളും അ­വ­യ്ക്കി­ട­യി­ലു­ള്ള­വ­യു­മൊ­ക്കെ കെ. ജി. എസ്. എ­ഴു­തി­യി­ട്ടു­ണ്ടു്. ഒരു മി­ന്നൽ­ക്കാ­ഴ്ച ത­രു­ന്ന­ത­രം ക­വി­ത­ക­ളാ­ണു് ചെ­റു­ക­വി­ത­ക­ളെ­ന്നു സാ­മാ­ന്യ­മാ­യി പറയാം.

‘ഏ­റ്റ­വും ഇഷ്ടം?

എ­ന്നെ­ത്ത­ന്നെ

അതു ക­ഴി­ഞ്ഞാൽ?

അത്

ക­ഴി­യു­ന്നി­ല്ല­ല്ലോ’

എന്ന ക­വി­ത­യാ­യി­രി­ക്ക­ണം അ­തി­ലേ­റ്റ­വും പ്ര­സി­ദ്ധം. പാ­ര­മ്പ­ര്യ­ത്തെ ഞാൻ പു­ത്ത­നാ­ക്കി, പകരം പാ­ര­മ്പ­ര്യം എന്നെ പ­ഴ­ഞ്ച­നാ­ക്കി എന്ന ‘പാ­ര­മ്പ­ര്യ’വും ‘ഏതു വെ­ളി­ച്ച­ത്തിൻ ജഡം ഞാ­നെ­ന്ന വി­ഗ്ര­ഹം’ എന്ന ‘ഇ­മേ­ജും’

‘കു­യി­ലി­ന്റെ

നാവിൽവിരി-​

ഞ്ഞി­റ­ങ്ങു­ന്നു

കാ­ക്ക­യു­ടെ

വെ­യിൽ­വാ­ക്ക്’

എന്ന ‘പുതുമ’യു­മെ­ല്ലാം ഇ­തി­നു­ദാ­ഹ­ര­ണ­ങ്ങ­ളാ­ണു്. ‘രമണൻ’, ‘ച­രി­ത്രം’, ‘ലോ­കാ­ന്ത­ത’, ‘ചോല’, ‘ചി­ത്ര­വി­ശ­പ്പു് ’, ‘കാടു്’ എ­ന്നി­ങ്ങ­നെ പല ക­വി­ത­ക­ളും ഇവിടെ അ­നു­സ്മ­രി­ക്കാം.

വളരെ പ്ര­ക­ട­മ­ല്ലെ­ങ്കി­ലും ഒ­രു­ത­രം താ­ള­സ്വ­ഭാ­വം കെ. ജി. എ­സ്സി­ന്റെ പല ക­വി­ത­ക­ളി­ലും ശ്ര­ദ്ധേ­യ­മാം­വി­ധ­മു­ണ്ടു്. ആ­വർ­ത്തി­ക്കു­ന്ന ചില പാ­റ്റേ­ണു­കൾ. അവ പാ­ടി­നീ­ട്ടാൻ വി­സ­മ്മ­തി­ക്കു­ന്ന­തും ഉ­ള്ളി­ലേ­ക്ക് ഉ­ന്മു­ഖ­വു­മാ­ണെ­ന്നു തോ­ന്നും. ‘അ­തി­നാൽ ഞാൻ ഭ്രാ­ന്ത­നാ­യി­ല്ല’ എന്ന ക­വി­ത­യി­ലെ വ­രി­ക­ളു­ടെ സം­വി­ധാ­നം ശ്ര­ദ്ധി­ക്കു­ക.

‘പ­റ­ഞ്ഞാൽ ഞാൻ-​പ്രതിയാകും

മ­റ­ന്നാൽ ഞാൻ-​മരുവാകും

പറയാതെ-​കളയാതെ-കരുതിയെന്നാൽ

ഭ്രാ­ന്ത­നു­മാ­കും’

എ­ന്നൊ­രു ചൊൽ­വ­ടി­വു് അ­തി­നു­ണ്ടു്. തു­ടർ­ന്നു­ള്ള ഖ­ണ്ഡ­ങ്ങ­ളിൽ ചെറിയ വ്യ­ത്യാ­സ­ത്തോ­ടെ അതു് ആ­വർ­ത്തി­ക്കു­ന്നു­മു­ണ്ടു്. ഇ­തു­പോ­ലെ ശ്ര­ദ്ധി­ക്കാ­വു­ന്ന ഒ­ന്നാ­ണു് ‘താ­ഴേ­തി­ലെ ദാ­സ­ന്റെ ശ­വ­മ­ട­ക്ക്’. പുതിയ രൂ­പ­ങ്ങൾ­ക്കു­വേ­ണ്ടി­യു­ള്ള അ­ന്വേ­ഷ­ണം കൂ­ടി­യാ­യി കെ. ജി. എ­സ്സി­ന്റെ പല ക­വി­ത­ക­ളും കാ­ണാ­മെ­ന്ന­താ­ണു വാ­സ്ത­വം.

പക്ഷേ, മു­മ്പേ പ­റ­ഞ്ഞ­പോ­ലെ സം­ഭാ­ഷ­ണ­സ്വ­രൂ­പ­ങ്ങ­ളും മ­റ്റു­മാ­യു­ള്ള ക­വി­ത­ക­ളാ­ണു കൂ­ടു­തൽ. പുതിയ രൂ­പ­ങ്ങൾ­ക്കു­വേ­ണ്ടി­യു­ള്ള അ­ന്വേ­ഷ­ണം ത­ന്നെ­യാ­ണ­വ­യും. അ­വ­യി­ലെ ഭാ­ഷാ­ശി­ല്പം കൂ­ടു­തൽ സ­ങ്കീർ­ണ­മാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ ഓ­രോ­ന്നും പ്ര­ത്യേ­കം ശ്ര­ദ്ധി­ക്ക­ത്ത­ക്ക­ത­ര­ത്തിൽ പ്ര­ധാ­ന­വു­മാ­ണു്. അ­വ­സാ­ന­ങ്ങൾ മു­റു­ക്കി­നിർ­ത്തു­ന്ന­തു­പോ­ലെ­ത­ന്നെ­യാ­ണെ­ങ്കി­ലും അ­തി­ലേ­ക്കു കൂർ­ത്തു­വ­രു­ന്ന­തു­പോ­ലെ­യ­ല്ല ക­വി­ത­ക­ളു­ടെ ഘടന. അതു് പ­ല­തി­ലേ­ക്കും തി­രി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന­തും ഓ­രോ­ന്നും വി­മർ­ശ­നാ­ത്മ­ക­മാ­യ ചിന്ത ഉ­ദി­പ്പി­ക്കു­ന്ന­തു­മാ­യി­രി­ക്കും പ­ല­പ്പോ­ഴും. ഉ­ള്ളിൽ­നി­ന്നു തു­റ­ക്കു­ന്ന­തും പ­ല­തി­ലേ­ക്കു തി­രി­യു­ന്ന­തു­മാ­യ ഈ ശി­ല്പം ഭാ­വ­ഗീ­ത­പ­ര­മ­ല്ലെ­ന്ന­തു­പോ­ലെ ആ­ഖ്യാ­ന­സ്വ­ഭാ­വ­മു­ള്ള­തു­മ­ല്ല. രൂ­പ­ക­സ­മൃ­ദ്ധ­മാ­യ ഭാ­ഷ­യാ­ണ­തി­ലു­ള്ള­തു്. കെ. ജി. എ­സ്സി­ന്റെ ക­വി­താ­സ­ങ്ക­ല്പ­ത്തി­ലേ­ക്ക്, ശി­ല്പ­ത്തി­ലേ­ക്ക് ക­ട­ന്നു­നോ­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഒ­ന്നു­ര­ണ്ടു ക­വി­ത­കൾ പ­രി­ശോ­ധി­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. ‘ഭാവന’ എന്ന കവിത:

‘ല­ക്ഷ്യ­ദുഃ­ഖ­മി­ല്ലാ­തെ

വ­ഴി­വേ­വ­ലാ­തി­യി­ല്ലാ­തെ

ക­യ­ത്തി­ല­ലി­യു­ന്ന വെ­ളി­ച്ച­ത്തെ

മ­ത്സ്യാ­വ­താ­ര­ത്തി­ലേ­ക്കും

ബോ­ട്ടി­ലേ­ക്കും

തീൻ­മേ­ശ­യി­ലേ­ക്കും

നോ­വ­ലി­ലേ­ക്കും

സി­നി­മ­യി­ലേ­ക്കും

സ്ഫ­ടി­ക­ശി­ല്പ­ത്തി­ലേ­ക്കും

എ ആന്റ് ഡി ക്യാ­പ്സൂ­ളി­ലേ­ക്കും

കൂ­ട്ടി­ക്കൊ­ണ്ടു­വ­രും മാ­യാ­വീ,

നീയോ ഭാവന?’

കെ. ജി. എ­സ്സി­ന്റെ പല ക­വി­ത­ക­ളു­ടെ­യും രീതി വി­ശ­ദീ­ക­രി­ക്കാ­നും ഇതു നമ്മെ സ­ഹാ­യി­ക്കി­ല്ലേ? ഒരു വ­സ്തു­വി­നെ പ­ല­തി­ലേ­ക്കും ബ­ന്ധി­പ്പി­ച്ച് അ­തി­നെ­പ്പ­റ്റി­യ അ­റി­വു് വ­ളർ­ത്തു­ക­യും ആ­ഴ­മു­ള്ള­താ­ക്കു­ക­യും ചെ­യ്യു­ന്ന പ്ര­ക്രി­യ­യാ­യി ഭാ­വ­ന­യെ കാ­ണു­ന്നു. വാ­സ്ത­വ­ത്തിൽ ബ­ന്ധ­ക­ല്പ­ന­യാ­ണു് എല്ലാ ഭാ­വ­ന­യു­ടെ­യും അ­ടി­സ്ഥാ­നം. അ­സാ­ധാ­ര­ണ­മാ­യ ബ­ന്ധ­ക­ല്പ­ന­കൾ നമ്മെ ആ­കർ­ഷി­ക്കു­ന്നു. അ­സാ­ധാ­ര­ണം മാ­ത്ര­മ­ല്ല ന­മ്മു­ടെ അ­നു­ഭ­വ­ങ്ങ­ളെ­യും അ­റി­വു­ക­ളെ­യും അ­ഗാ­ധ­വും വി­ശാ­ല­വു­മാ­ക്കു­ന്ന ബ­ന്ധ­ക­ല്പ­ന­കൾ. കെ. ജി. എ­സ്സിൽ ബ­ന്ധ­ക­ല്പ­ന­കൾ ഒ­രി­ക്ക­ലും പഴയ രൂ­പ­ക­ങ്ങ­ളാ­യി ഒ­തു­ങ്ങു­ന്നി­ല്ല. സ­മ­കാ­ലി­ക­ത­യി­ലേ­ക്കു വ­ള­രു­ന്ന­താ­യി­രി­ക്കും. അതു് സ­മ­കാ­ലി­ക­ത­യു­ടെ അ­നു­ഭ­വ­ത്തെ കൂ­ടു­തൽ അർ­ഥ­പൂർ­ണ­വും വി­മർ­ശ­നാ­ത്മ­ക­വും ആ­ക്കും. ഭാ­വ­ന­യെ­പ്പ­റ്റി­യു­ള്ള ഈ കവിത അ­ങ്ങ­നെ കെ. ജി. എസ്. ക­വി­താ­രീ­തി­യെ­ക്കൂ­ടി ക­ടാ­ക്ഷി­ച്ചു­നി­ല്ക്കു­ന്നു.

‘മു­ള്ളൻ­പ­ന്നി’യാണു് ഈ പ്ര­ക­ര­ണ­ത്തിൽ ശ്ര­ദ്ധാർ­ഹ­മാ­യി­ത്തോ­ന്നി­യ മ­റ്റൊ­രു കവിത. അല്പം വ­ലു­താ­യ­തു­കൊ­ണ്ടു് അതു് മു­ഴു­വൻ ഉ­ദ്ധ­രി­ക്കു­ന്നി­ല്ല. മു­ള്ളൻ­പ­ന്നി ഒരു ശ്രേ­ഷ്ഠ­മൃ­ഗ­മൊ­ന്നു­മ­ല്ല­ല്ലോ. അ­തൊ­ര­വ­താ­ര­മാ­വാ­ത്ത­തെ­ന്താ­ണു്? ഇ­താ­ണു് ക­വി­ത­യു­ടെ തു­ട­ക്ക­ത്തി­ലു­ള്ള ചോ­ദ്യം. മു­ള്ള് ഒ­ളി­പ്പി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു് അതു് അ­വ­താ­ര­മാ­വാ­ത്ത­തു്. ‘ഉടൽ ഇ­ങ്ങ­നെ ആ­യു­ധ­പ്പു­ര­യാ­ക്കാ­തി­രു­ന്നെ­ങ്കിൽ’ (അ­താ­യ­തു് ഉള്ള് ആ­യു­ധ­പ്പു­ര­യാ­ക്കി­യ­വർ അ­വ­താ­ര­ങ്ങൾ). ‘ഏതു നി­മി­ഷ­വും ലോകം ഏ­ഴ­യു­ടെ മേൽ ചാ­ടി­വീ­ഴും എന്നു പേ­ടി­ക്കാ­തി­രു­ന്നെ­ങ്കിൽ’ (അ­തു­കൊ­ണ്ടാ­ണ­ല്ലോ ഉടൽ മു­ഴു­വൻ ആയുധം). ‘തൊ­ടാ­നും കെ­ട്ടി­പ്പി­ടി­ക്കാ­നും തോ­ന്നു­ന്ന അ­ഭി­ന­യ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ’—അ­വ­താ­ര­മാ­യേ­നെ. പകരം നീ മ­റ­ഞ്ഞു­നി­ന്നു. മുൾ­പ്പൊ­ന്ത­യാ­യി കാ­ട്ടു­മൗ­ന­ത്തി­ലും മുൾ­ക്കി­രീ­ട­മാ­യി തോറ്റ ത­ല­യി­ലും. അ­ങ്ങ­നെ തോ­റ്റ­വ­രി­ലും ഏ­ഴ­യി­ലും മൗ­ന­ത്തി­ലു­മൊ­ക്കെ മ­റ­ഞ്ഞും നി­റ­ഞ്ഞും നി­ന്നാൽ അ­വ­താ­ര­മാ­വു­ന്ന­തെ­ങ്ങ­നെ?

‘നി­ന്നെ­ത്ത­ന്നെ­യ­ല്ലേ ക­ണ്ട­ത്

മുൾ­മ­യൂ­ര­മാ­യി ജാ­ഗ്ര­ത­യു­ടെ

അ­തി­വാ­യ­ന­യാ­യ

ക­വി­ത­യിൽ?’

എ­ന്നു് ഇവിടെ വ­രു­ന്ന വരികൾ സ­വി­ശേ­ഷം ശ്ര­ദ്ധി­ക്ക­ണം. മൗ­ന­ത്തി­ലും തോ­റ്റ­വ­രി­ലും മ­റ­ഞ്ഞു­നി­ന്ന മു­ള്ളൻ­പ­ന്നി, അ­തി­ശ്ര­ദ്ധ­യു­ടെ മു­ള്ളു­കൾ എ­മ്പാ­ടും പാ­യി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്നു ക­വി­ത­യിൽ. ഇതു് കെ. ജി. എസ്. ക­വി­ത­യ്ക്കി­ണ­ങ്ങു­ന്ന നിർ­വ­ച­നം ത­ന്നെ­യെ­ന്നു തോ­ന്നി­പ്പോ­വു­ന്നു. ഉടൽ മു­ഴു­വൻ ജാ­ഗ്ര­ത­യു­ടെ സൂ­ക്ഷ്മാ­യു­ധ­ങ്ങൾ സൂ­ക്ഷി­ക്കു­ന്ന­താ­ണ­തും. അതു് പു­റ­ത്താ­ണു­താ­നും. നി­ഗൂ­ഢ­മാ­യി ഉ­ള്ള­ട­ക്കി വ­ച്ചി­രി­ക്കു­ന്ന­ത­രം ധ്വ­നി­യാ­ണു് കെ. ജി. എസ്. ക­വി­ത­ക­ളി­ലു­ള്ള­തെ­ന്നു തോ­ന്നു­ന്നി­ല്ല. കൂ­ടു­തൽ വ്യാ­പ­ക­സ്വ­ഭാ­വ­ത്തോ­ടു­കൂ­ടി­യ സൂ­ച­ന­ക­ളാ­ണ­വ ത­രു­ന്ന­തു്.

അതോ മാ­യി­ക­ത­കൾ കൊ­ഴി­ഞ്ഞ് തനിമ വെ­ളി­പ്പെ­ട്ട മുൻ അ­വ­താ­ര­മോ നീ എ­ന്നൊ­രു തകിടം മ­റി­യ­ലു­ണ്ടു് ക­വി­ത­യു­ടെ ഒ­ടു­ക്കം. പക്ഷേ, ഈ അ­വ­സാ­ന­മി­ല്ലെ­ങ്കിൽ ക­വി­ത­യിൽ ഒരു പോ­രാ­യ്മ, ശൂ­ന്യ­ത തോ­ന്നു­മോ? സാ­ധ്യ­ത­യി­ല്ല. എ­ന്നാൽ അ­തൊ­ര­ധി­ക­സാ­ധ്യ­ത­യാ­ണു­താ­നും. അ­തു­കൊ­ണ്ടാ­ണു് ഒ­ടു­ക്ക­ത്തി­ലേ­ക്ക് വി­ശേ­ഷാൽ ഉ­ന്മു­ഖ­മാ­കു­ന്ന­ത­രം വാ­യ­ന­യ­ല്ല കെ. ജി. എസ്. കവിത ആ­വ­ശ്യ­പ്പെ­ടു­ന്ന­തെ­ന്നു പ­റ­ഞ്ഞ­തു്.

‘ര­ണ്ടാൾ’ എന്ന കവിത നോ­ക്കു­ക. ‘വി­ള­മ്പി­യ പു­രാ­ണ­ത്തിൽ ഒരു മു­ടി­യി­ഴ’ എന്നു തു­ട­ക്കം. ന­മ്മു­ടെ പഴയ നി­യ­മ­ത്തിൽ, ബാ­ബു­രാ­ജി­ന്റെ പാ­ട്ടു­പോ­ലെ അ­ഴ­കാ­യി­രു­ന്നു ഇ­തു­മെ­ന്നു് എ­ന്തൊ­ക്കെ തരം ബ­ന്ധ­ക­ല്പ­ന­ക­ളാ­ണു ന­ട­ത്തു­ന്ന­തെ­ന്നു നോ­ക്കു­ക. ഒരു വസ്തു അ­ല്ലെ­ങ്കിൽ ആശയം അ­വ­ത­രി­പ്പി­ക്കു­ക. അതിൽ നി­ന്നു നാ­നാ­ദി­ക്കു­ക­ളി­ലേ­ക്കു­ള്ള ബ­ന്ധ­വ­ര­കൾ. അതോടെ ആ വസ്തു മാ­റു­ന്നു. അ­തിൽ­നി­ന്നും അ­തി­ലേ­ക്കു­മു­ള്ള വഴികൾ വ­ള­രു­ന്നു. അതിനു ചു­റ്റു­മു­ള്ള ചി­ന്ത­യു­ടെ­യും ആ­ശ­യ­ത്തി­ന്റെ­യും മ­ണ്ഡ­ലം കാണാൻ വാ­യ­ന­ക്കാർ നിർ­ബ­ന്ധി­ത­രാ­വു­ന്നു. അതു് സ്വാ­ഭാ­വി­ക­മാ­യും ന­ല്കു­ന്ന വി­മർ­ശ­ന­ബോ­ധ­ത്തെ അ­വ­ഗ­ണി­ച്ചു­പോ­വാൻ ക­ഴി­യാ­തെ­യാ­വു­ന്നു. ക­വി­ത­യി­ലൂ­ടെ ഓ­ടി­പ്പോ­കാ­നേ ക­ഴി­യി­ല്ല. നി­ന്നു­നി­ന്നു് മ­ന­സ്സു­കൊ­ണ്ടു് സ­ഞ്ച­രി­ച്ചു്… അ­ങ്ങ­നെ­യൊ­രു രീ­തി­യാ­ണു് കെ. ജി. എസ്. ക­വി­ത­യിൽ പൊ­തു­വേ. ഇ­തി­ലു­മ­തെ.

മു­ടി­യി­ഴ­യെ­പ്പ­റ്റി തു­ട­ങ്ങി മു­റി­ച്ച­വർ – അ­രു­ന്ധ­തി, ത­സ്ലീ­മ – മു­റി­ക്കാ­ത്ത­വർ – വൃ­ന്ദാ­കാ­രാ­ട്ടു്, മേധ – മ­റ­ച്ച­വർ – ക­മ­ല­സു­ര­യ്യ എ­ന്നി­വ­രെ­യൊ­ക്കെ തൊ­ട്ടൊ­രു പോ­ക്കാ­ണു്. ഈ പേ­രു­ക­ളൊ­ന്നും വെറും പേ­രു­ക­ളു­മ­ല്ല­ല്ലോ. ‘മു­റി­ച്ചാൽ മു­റി­യു­മോ മു­ടി­യി­ലെ/അ­ടു­ക്ക­ള­മ­ണം/ക­രി­നി­യ­മം/ പു­ക­നി­യ­മം?’ എ­ന്നു് ക­രി­നി­യ­മം എന്ന വാ­ക്കി­ന്റെ സാ­ധ്യ­ത­യി­ലേ­ക്കു പോ­കു­ന്നു. ഓരോ ഇഴയും ക­വി­യും ഒ­രു­വ­ളു­ടെ സ്വ­കാ­ര്യ­ച­രി­ത്ര­മെ­ന്നു് അ­തി­ന്റെ നാ­നാ­ത്വം. മു­റി­ച്ച വാലും പൂ­ണൂ­ലും പോലെ മു­റി­ച്ചാൽ മു­റി­വിൽ­നി­ന്നു ദുർ­ഭൂ­തം വ­ള­രു­മ­ത്രെ. മു­റി­ക്ക­ണോ മു­റി­ക്കേ­ണ്ടേ എന്ന സംശയം കൊ­ണ്ടു് ക­ത്രി­ക­യി­ലേ­ക്കു കൈ­യെ­ത്തു­ന്നി­ല്ല.

‘ബോ­ധ്യം വ­ഴു­തു­മ്പോൾ/

ഒ­ന്നി­നു­മി­ല്ല മൂർ­ച്ച’

എന്ന ശ­ക്ത­മാ­യ വരി ഇവിടെ. മു­ടി­യി­ഴ ന­മ്മു­ടെ പാ­റ­യി­ലെ വി­ള്ളൽ കാ­ണി­ക്കു­ക­യ­ല്ലേ എ­ന്നു് ദ്വ­ന്ദ്വ­ങ്ങ­ളി­ലേ­ക്കും സം­ശ­യ­ങ്ങ­ളി­ലേ­ക്കും ക­ട­ക്കു­ന്നു. ഒ­ടു­വിൽ

‘മുടി നടൂ

ആരുടെ തല പാ­ട്ട­ത്ത­ല­യാ­ക്കി­യും’

എ­ന്നു് മു­ടി­ബി­സി­ന­സ്സു് ആ­ഗോ­ള­കോർ­പ്പ­റേ­റ്റു് വ്യ­വ­സാ­യ­മാ­കു­ന്ന­തി­ലേ­ക്ക് കവിത തി­രി­ഞ്ഞു­നി­ല്ക്കു­ന്നു.

ഇ­വി­ടെ­യും ഈ അ­വ­സാ­ന­ത്തി­ലേ­ക്കെ­ത്തു­ക­യാ­ണു ക­വി­ത­യു­ടെ ല­ക്ഷ്യ­മെ­ന്നു പഴയ രീ­തി­യിൽ പറയാൻ ക­ഴി­യു­മോ? ഇല്ല. എ­ല്ലാം ഒ­രു­പോ­ലെ പ്ര­ധാ­ന­മാ­യ, നി­ബി­ഡ­മാ­യ ദൃ­ശ്യം­പോ­ലെ­യാ­ണു കെ. ജി. എസ്. കവിത മി­ക്ക­തും. ‘പ്രേ­മ­സം­ര­ക്ഷ­ണ­സ­മി­തി സെ­മി­നാർ’, ‘സ്വ­പ്ന­വാർ­ധ­ക്യം’ തു­ട­ങ്ങി എ­ത്ര­യെ­ങ്കി­ലും ക­വി­ത­ക­ളിൽ ഈ സ്വ­ഭാ­വ­മു­ണ്ടു്. അ­വ­സാ­ന­ത്തി­നു് സ­വി­ശേ­ഷ­പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു­വ­ന്നാൽ, അ­തി­നു­മു­മ്പു് ഇത്ര നി­ബി­ഡ­മാ­യ വി­വ­ര­ണം വേണമോ എന്നു തോ­ന്നാ­വു­ന്ന­താ­ണു്. ഒറ്റ മു­ന­യി­ലേ­ക്കു കൂർ­ത്ത­താ­യി ക­വി­ത­യെ കാ­ണു­ന്ന ശീ­ലം­കൊ­ണ്ടാ­വു­മോ അ­ങ്ങ­നെ തോ­ന്നു­ന്ന­തു? അ­തേ­സ­മ­യം വി­വ­ര­ണ­ങ്ങ­ളോ­രോ­ന്നും ഓ­രോ­ത­ര­ത്തിൽ വി­മർ­ശ­ന­ങ്ങ­ളോ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളോ ആ­കു­ന്നു­വെ­ങ്കിൽ അതു് ക­വി­ത­യ­ല്ലെ­ന്നു പ­റ­യാ­മോ? കെ. ജി. എ­സ്സിൽ അതാണു കവിത.

പാ­ട്ടു­കേൾ­ക്കു­ന്ന­തിൽ, അ­തി­നു­ള്ള കാ­സെ­റ്റു­കൾ കൊ­ടു­ക്കു­ന്ന­തി­ലും വി­മർ­ശി­ക്കാ­നൊ­ന്നു­മി­ല്ലെ­ങ്കി­ലും വി­പ്ല­വ­പാ­ത­യിൽ­നി­ന്നു­ള്ള മാ­റ്റ­ത്തെ സൂ­ചി­പ്പി­ക്കാൻ ഇതിനു ക­ഴി­യു­ന്നു­ണ്ടു്. വി­പ്ല­വ­കാ­രി­യു­ടെ പി­ല്ക്കാ­ലം പി­ന്മാ­റ്റ­മാ­യേ മ­ന­സ്സി­ലാ­ക്കാ­നാ­വൂ എ­ന്നു­ണ്ടോ? സം­ഗീ­ത­ത്തി­നു് അ­യാ­ളു­ടെ ജീ­വി­ത­ത്തിൽ സ്ഥാ­ന­മി­ല്ലേ?

വാ­ക്കു­കൾ ഇവയിൽ വളരെ പ്ര­ധാ­ന­മാ­ണു്. വാ­ക്കു­ക­ളിൽ നി­ന്നു നി­ന്ന­ല്ലാ­തെ ഒ­ഴു­കി­യൊ­ഴു­കി ഈ ക­വി­ത­കൾ വാ­യി­ക്കാ­നേ പ­റ്റി­ല്ല. കെ. ജി. എ­സ്സി­ന്റെ പ­ദ­ക്കൊ­രു­ക്ക­ലു­ക­ളി­ലും സ­മ­സ്ത­പ­ദ­നിർ­മി­തി­യി­ലും സ­വി­ശേ­ഷം ശ്ര­ദ്ധി­ക്കാ­തെ ആ ക­വി­ത­കൾ എ­ങ്ങ­നെ വാ­യി­ക്കും? എ­ന്തി­നു വാ­യി­ക്കും? അതു് വേ­റി­ട്ടൊ­ന്നു പ­ഠി­ക്കേ­ണ്ട­താ­ണെ­ങ്കി­ലും ഇവിടെ അ­തി­നി­ട­മി­ല്ല. എ­ന്നാൽ അ­വ­യു­ടെ ധർമം മ­ന­സ്സി­ലാ­ക്കാൻ ചി­ല­തൊ­ക്കെ പ­രി­ശോ­ധി­ക്കാ­തെ ക­ഴി­യി­ല്ല­താ­നും. ആ­ദ്യ­ത്തെ മൂ­ന്നു ക­വി­ത­ക­ളി­ലെ രൂ­പ­ക­സ­മൃ­ദ്ധി പി­ന്നീ­ടു് നി­ബി­ഡ­ത­യാ­യി തു­ട­രു­ന്നു­ണ്ടെ­ന്നു തു­ട­ക്ക­ത്തിൽ പ­റ­ഞ്ഞ­ല്ലോ. അ­തേ­റെ­യും ഇ­ത്ത­രം പ­ദ­പ്ര­യോ­ഗ­ങ്ങൾ ന­ല്കു­ന്ന അ­ധി­ക­സാ­ധ്യ­ത­ക­ളി­ലൂ­ടെ­യാ­ണു്. ആ­ദ്യ­മാ­ദ്യം കു­റ­വും പി­ന്നെ­പ്പി­ന്നെ കൂ­ടു­ത­ലു­മാ­ണ­തു്. പ­ല­ത­ര­ത്തി­ലു­ള്ള­തു­മാ­ണു്. പെൻഷൻ വെയിൽ എന്നു ‘മടക്ക’ത്തി­ലും നാം പി­ടി­ച്ച മു­യൽ­ക്കൊ­മ്പു് എന്നു ‘കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങ­ളി’ലും കു­ശ­ല­ശ­ല്യം, വെ­യി­ലി­ന്റെ തോ­ട്ടം എ­ന്നി­ങ്ങ­നെ ‘കുടമറ’യിലും പി­ണ­ക്ക­സ്സു­ഖം, ഇ­ണ­ക്ക­ദുഃ­ഖം, ആ­ദി­മ­മ­ഹാ­മൃ­ഗം­പോ­ലെ കി­ത­യ്ക്കു­മേ­കാ­ന്ത­ത എ­ന്നൊ­ക്കെ ‘മെ­ഴു­ക്കു­പു­ര­ണ്ട ചാ­രു­ക­സേ­ര’യിലും ശ­ത്രു­സ­ഖാ­ക്കൾ, തർ­ക്കാ­ന്ധ­ത, അ­രൂ­പ­തി­മി­ര­വി­സ്താ­രം എ­ന്നൊ­ക്കെ ‘പല പോ­സി­ലു­ള്ള ഫോ­ട്ടോ­ക­ളി’ലും പ്ര­യോ­ഗി­ക്കു­ന്നു­ണ്ടു്. ‘മ­ണൽ­ക്കാ­ല’ത്തിൽ ഇ­ങ്ങ­നെ­യു­ള്ള പ്ര­യോ­ഗ­ങ്ങൾ കൂ­ടു­ന്നു. ഇ­നി­യ­ങ്ങോ­ട്ടു­ള്ള പ­ദ­ക്കൊ­രു­ക്ക­ലു­ക­ളു­ടെ പ്ര­ത്യേ­ക­ത അവ ഏ­റെ­യും പ­തി­വിൽ­കൂ­ടു­തൽ വി­മർ­ശ­ന­ധർ­മം പു­ലർ­ത്തു­ന്നു­വെ­ന്ന­താ­ണു്. അ­റി­വി­ന്റെ ചന്ത എ­ന്നു് ‘തൈ­ത്തി­രീ­യ’ത്തി­ലും ആ­ധു­നി­കോ­ത്ത­ര­ഗ­ണ­പ­തി­യെ­ന്നു് ‘അശന’ത്തി­ലും മാ­ധ്യ­മ­പാ­കം എന്നു ‘നേർ­വ­ര­യും ത്രി­കോ­ണ­വു’മെ­ന്ന­തി­ലും ഗ്ലാ­മർ­സ­ഖാ­ക്കൾ എന്നു ‘പി­ടി­കി­ട്ടാ­പ്പു­ള്ളി’യിലും സു­ഖാ­വു് എന്നു ‘സു­ഖാ­വി’ലും മി­ത­ശീ­തോ­ഷ്ണ­ചി­ന്ത­ക­ളെ­ന്നു് ‘എന്താ ഡോ­ക്ടർ എ­നി­ക്കി­ങ്ങ­നെ’യിലും അ­ടി­മ­ത്താ­മ­ര­ക­ളു­ടെ ലോ­ക­പൊ­യ്ക­യെ­ന്നു് ‘കൊ­ണ്ട­തി­ല്ല­വർ പ­ര­സ്പ­ര’ത്തി­ലും ഭാ­രം­പ­ര്യ­മെ­ന്നു് അ­തേ­പേ­രി­ലു­ള്ള ക­വി­ത­യി­ലും സ­ഖാ­ക്ക­നൽ, വേ­ഷ്ടി­വെ­ണ്മ എ­ന്നെ­ല്ലാം ‘താ­ഴേ­തി­ലെ ദാ­സ­ന്റെ ശ­വ­മ­ട­ക്കി’ലും കൂടെ ന­ട­ക്കു­ന്ന­വ­നി­ലെ ദൂ­രെ­ന­ട­ക്കു­ന്ന­വ­നെ­ന്നു് ‘സോ­ക്ര­ട്ടീ­സി’ലും വാ­ഴ്ത്തു­പാ­ട്ടു­പാ­ടു­ന്ന കൂ­ലി­നാ­വെ­ന്നു് ‘ക്യൂ­വിൽ മു­ന്നൂ­റാ­മ­ത്ത­വ­ളി’ലും പ്ര­യോ­ഗി­ക്കു­ന്ന­തിൽ ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി, കൺ­സ്യൂ­മർ ലോകം, ആ­ധു­നി­കോ­ത്ത­ര­മ­ര്യാ­ദ­കൾ മു­ത­ലാ­യി പലതും വി­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ട­ല്ലോ. ജാ­ഥ­യി­ലേ­ക്കു കു­തി­ക്കു­ന്ന കൂ­ലി­യാ­ളി (‘കൂ­ടാ­താ­ട്ടം’) പഴയ തൊ­ഴി­ലാ­ളി­യെ തകിടം മ­റി­ക്കു­ന്നു. ബു­ഷ്പ­കം (‘പ­ല­ജോ­ലി­ത്താ­ളം’), കോ­യ്മാ­ളി­ത്തം (‘ഒരു ലൈൻ­മാ­ന്റെ ഓർ­മ­ക്കു­റി­പ്പു­കൾ’), കേ­ര­ള­ത്തി­ന്റെ ഭൂ­പ­ട­ഹം (‘ഒ­ഴി­ഞ്ഞ ഇ­ട­ങ്ങ­ളു­ടെ കാഴ്ച’) എന്നീ പു­തു­പ­ദ­സൃ­ഷ്ടി­കൾ ര­ണ്ട­നു­ഭ­വ­ങ്ങ­ളെ ചേർ­ത്തു് മൂ­ന്നാ­മ­തൊ­ന്നാ­ക്കു­ന്നു.

സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര­മൃ­ഗ­ങ്ങ­ളു­ടെ തൃഷ്ണ (‘ശംഖ്’) എ­ന്ന­തു് മൃ­ഗ­തൃ­ഷ്ണ­യെ എ­ങ്ങ­നെ പു­തു­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക. ക­ഥ­യ­രു­വി പ­ടർ­ന്ന കാ­ടി­ന്റെ ക­ടൽ­ത്ത­ണൽ (‘ച­ക്ക­ക്കു­രു­വി­ന്റെ ചെ­റു­കാ­ഴ്ച’), പാറ അ­നു­സ്യൂ­തി­യു­ടെ ഫോസിൽ (‘നാ­റാ­ണ­ത്തു­പാ­റ’) എ­ന്നി­വ എത്ര ത­ല­ങ്ങ­ളെ ചേർ­ത്തു­വ­യ്ക്കു­ന്നു. ക­ഷ്ടം­ത­ന്നെ നി­ങ്ങ­ടെ ക­സ്റ്റം (‘കാക്ക മ­ഴ­ദി­വ­സം’), താ­ങ്ക്യൂ താ­ത്ത്വി­കേ (‘ബൾ­ബിൻ­ചു­വ­ട്ടിൽ’) മു­ത­ലാ­യ­വ നർ­മ­മു­ണർ­ത്തു­ന്നു. വീടിൻ കടംകഥ എന്നു വീ­ട്ടു­ലോ­ണി­നെ­പ്പ­റ്റി (പ്ലാ­വും പോ­പ്ലാ­റും) ഇ­ങ്ങ­നെ പലതും ചൂ­ണ്ടി­ക്കാ­ണി­ക്കാം. ഒ­രൊ­റ്റ ഒ­ഴു­ക്കാ­യി ക­വി­ത­യെ കാ­ണാ­തി­രി­ക്കാൻ, ത­ങ്ങി­നി­ന്നാ­ലോ­ചി­ക്കാൻ ഇ­ത്ത­രം പ­ദ­പ്ര­യോ­ഗ­ങ്ങൾ വളരെ സ­ഹാ­യി­ക്കു­ന്നു. ‘ഭാവന’ എന്ന ക­വി­ത­യെ­പ്പ­റ്റി പ­റ­ഞ്ഞ­പോ­ലെ, പ­ദ­ങ്ങൾ ത­മ്മി­ലു­ള്ള വി­ചാ­രി­ച്ചി­ട്ടി­ല്ലാ­ത്ത ബ­ന്ധ­ക­ല്പ­ന­ത­ന്നെ­യ­ല്ലേ ഇതു? ക­വി­ത­യെ നി­ബി­ഡ­ത­യു­ള്ള­താ­ക്കു­ന്ന­തിൽ ഇ­വ­യ്ക്കു നല്ല പ­ങ്കു­ണ്ടു്.

ഇ­വ­യു­ടെ ധർമം മി­ക്ക­വാ­റും വി­മർ­ശ­നം ത­ന്നെ­യാ­ണ­ല്ലോ. എ­ന്നാൽ സ­മ­യ­ത്തെ­യും സ്ഥ­ല­ത്തെ­യും സം­ബ­ന്ധി­ച്ചു­ള്ള ചില ഓർമകൾ ഉ­ണർ­ത്തു­ന്ന ചില പ­ദ­ക്കൊ­രു­ക്ക­ലു­ക­ളു­മു­ണ്ടു്. ചെ­രി­നോ­ട്ട­ക്കാ­ക്ക­പ്പ­കൽ (‘മെ­ഴു­ക്കു­പു­ര­ണ്ട ചാ­രു­ക­സേ­ര’), വേ­നൽ­ക്കാ­ല­ത്തെ ഉ­ച്ച­ത്ത­മി­ഴ­കം (‘മു­ജ്ജ­ന്മ­ങ്ങ­ളെ തൊ­ട്ടു്’), നാ­ലു­മ­ണി­ത്തെ­ങ്ങിൻ നിഴൽ (‘അതേ വളവു്’), ക­ണ­ക്കു­പ­രീ­ക്ഷ­യു­ടെ അ­ന്ന­ത്തെ ന­ട്ടു­ച്ച­വെ­യിൽ (‘ഓർ­മ­കൊ­ണ്ടു തു­റ­ക്കാ­വു­ന്ന വാ­തി­ലു­കൾ’) മു­ത­ലാ­യ­വ­പോ­ലെ. അവ കു­റ­വാ­ണെ­ന്നേ­യു­ള്ളു.

ധാ­രാ­ളം സൂ­ച­ന­കൾ നി­റ­ഞ്ഞ­താ­ണു് കെ. ജി. എ­സ്സി­ന്റെ ഭാ­ഷാ­ശി­ല്പം. ഈ പ­ദ­ക്കൂ­ട്ടു­ക­ളിൽ ചി­ല­തി­ലും അ­തു­ണ്ടു്. അ­ല്ലാ­തെ­യു­മു­ണ്ടു്. കെ. ജി. എസ്. ക­വി­ത­ക­ളി­ലെ അ­ല്യൂ­ഷ­നു­ക­ളു­ടെ (allusions) ധർ­മ­ത്തെ­ക്കു­റി­ച്ച് ഓർ­മ­കൊ­ണ്ടു തു­റ­ക്കാ­വു­ന്ന വാ­തി­ലു­ക­ളു­ടെ പ്ര­വേ­ശി­ക­യിൽ കെ. നാ­രാ­യ­ണ­ച­ന്ദ്രൻ വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ട­ല്ലോ. എ­ന്തെ­ല്ലാം സൂ­ച­ന­ക­ളാ­ണ്! പ­ഴ­യ­തും പു­തി­യ­തും. സാ­ഹി­ത്യം, സിനിമ, ചി­ത്രം, പത്രം, പ­ര­സ്യം, രാ­ഷ്ട്രീ­യ­സം­ഭ­വ­ങ്ങൾ എ­ന്നി­ങ്ങ­നെ പ­ല­തു­കൊ­ണ്ടും നി­ബി­ഡ­മാ­യ ശി­ല്പ­മാ­ണ­തു്. ഓ­രോ­ന്നും ഓ­രോ­ത­രം ഓർ­മ­ക­ളി­ലേ­ക്കു ന­യി­ച്ചു­കൊ­ണ്ടി­രി­ക്കും. ‘കോ­ര­ന്റെ തി­രി­ച്ചു­വ­ര­വു്’ എന്ന കവിത നോ­ക്കാം. ‘കോരൻ’ എന്ന പേ­രിൽ­ത്ത­ന്നെ മു­മ്പൊ­രു കവിത കെ. ജി. എസ്. എ­ഴു­തി­യി­ട്ടു­ണ്ടു്. രാ­ഷ്ട്രീ­യ­ഭൂ­ത­കാ­ല­മു­ണ്ടാ­യി­രു­ന്ന, ആ­ഖ്യാ­താ­വി­നു് പ­രി­ച­യ­മു­ണ്ടാ­യി­രി­ക്കാ­വു­ന്ന കോരൻ ഇ­പ്പോൾ തീ­വ­ണ്ടി­യിൽ­നി­ന്നു വ­ലി­ച്ചെ­റി­യു­ന്ന ഭ­ക്ഷ­ണാ­വ­ശി­ഷ്ടം കാ­ത്തു­നി­ല്ക്കു­ന്ന­താ­യാ­ണു് ആ കവിത. കോ­ര­നെ­ന്ന വാ­ക്കു­ത­ന്നെ കു­മ്പി­ളിൽ ക­ഞ്ഞി­യി­ലേ­ക്കു ന­യി­ക്കു­മ­ല്ലോ. ജ­യി­ലിൽ­നി­ന്നു വന്ന കോ­ര­നു് ഉ­റ­ങ്ങാ­ത്ത രാ­ത്രി­യിൽ കൂര ജ­യി­ലാ­യി­ത്തോ­ന്നി. ചു­മ­രു് വ­ളർ­ന്നു. വാതിൽ ഞെ­രി­ഞ്ഞു. അതു ക­ണ്ണ­ട­ച്ചി­ല്ലോ­ളം ചെ­റു­താ­യി. ജ­യിൽ­മോ­ചി­ത­നാ­യി പു­റം­ലോ­ക­ത്തേ­ക്കു വ­ന്ന­യാൾ കൂ­ര­യു­ടെ ക­ണ്ണ­ട­ച്ചി­ല്ലി­ലൂ­ടെ ലോകം കാ­ണേ­ണ്ട കാ­ല­വി­പ­ര്യ­യ­ത്തി­ലാ­യി. ഇടയിൽ വ­രു­ന്ന സൂ­ച­ന­ക­ളാ­ണു് ഇവിടെ ശ്ര­ദ്ധേ­യം.

അ­ഭി­വാ­ദ്യ­ങ്ങ­ളിൽ­നി­ന്നു കോരൻ ഒ­ഴി­ഞ്ഞു­മാ­റി­യ­പ്പോൾ അ­യാൾ­ക്കു മു­മ്പിൽ ‘പോൾ സെ­ലാ­ന്റെ ഗ്ലാ­സി­ലെ ക­റു­ത്ത പാ­ലു­പോ­ലൊ­രു ശൂ­ന്യ­ത’. അതു് കോരനെ ഓർമ തീ­റ്റി­ച്ചും ത­ത്ത്വം കു­ടി­പ്പി­ച്ചും അ­റി­യു­ന്നോ­രു­ടെ മാ­റി­പ്പോ­ക്ക് കാ­ണി­ച്ചും പല വഴിയേ ന­ട­ത്തി­ച്ച ‘പെ­രും­പൊ­ട്ടൻ’ ശൂ­ന്യ­ത­യാ­യി. അ­പ്പ­ന്റെ പാ­ള­ത്തൊ­പ്പി ക­ണ്ട­പ്പോൾ ‘നെരൂദ എത്ര ശരി, ഉ­ള്ളിൽ ത­ല­യി­ല്ലാ­ത്ത തൊ­പ്പി­യാ­ണു മരണം’ എന്ന ചി­ന്ത­യി­ലേ­ക്ക്. ആ­സ്ത­മ­യെ­പ്പ­റ്റി പ­രാ­മർ­ശി­ക്കു­മ്പോൾ ചാ­രു­മ­ജും­ദാർ, ലെനിൻ, ഹോ എ­ന്നി­വ­രു­ടെ ആ­സ്ത­മ­യി­ലേ­ക്ക്. തി­ണ്ണ­യിൽ പഴയ മീ­ന­വെ­യിൽ എ­ന്ന­തിൽ വി­പ്ല­വ­കാ­ല സൂ­ച­ന­യു­മു­ണ്ടാ­വാം. കോ­ര­ന്റെ കൂരയെ ആ­ശാ­ന്റെ തോ­ന്ന­യ്ക്ക­ലി­ലെ വീ­ടി­ന്റെ ജീർ­ണ­ബ­ന്ധു­വാ­ക്കു­മ്പോൾ ആ വീ­ടി­ന്റെ ചി­ത്രം ഓർ­മ­വ­രും. അ­വി­ടെ­നി­ന്നു് ദു­ര­വ­സ്ഥ­യി­ലേ­ക്കും ഒ­ളി­വി­ലെ ഓർ­മ­ക­ളി­ലേ­ക്കു­മൊ­ക്കെ ക­ട­ക്കു­ന്നു. ഇ­ങ്ങ­നെ പല പാ­ഠ­ങ്ങ­ളു­ടെ ഇ­ട­നെ­യ്ത്തു­കൊ­ണ്ടാ­ണു് കോ­ര­ന്റെ അവസ്ഥ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ഒ­രു­പി­ടി മ­ണ്ണിൽ ക്രോ­ധ­മെ­ന്തെ­ന്നു കാ­ണി­ച്ചു­ത­രാ­ടാ എന്നു പ­റ­യു­ന്ന സർ­വ­യ്യ എ­ലി­യ­റ്റി­നെ­യും ഓർ­മി­പ്പി­ക്കു­മ­ല്ലോ. ‘കുടം’ എന്ന ക­വി­ത­യിൽ കു­ട­ത്തെ ഹാ­ര­പ്പ, വാ­ല്മീ­കി­രാ­മാ­യ­ണം, ഗു­ഹാ­ചി­ത്ര­ങ്ങൾ മു­ത­ലാ­യി എ­ന്തെ­ല്ലാ­മാ­യി ബ­ന്ധി­പ്പി­ക്കു­ന്നു. കെ. ജി. എ­സ്സി­ന്റെ ഒ­ട്ടേ­റെ ക­വി­ത­ക­ളിൽ ഇ­ങ്ങ­നെ­യാ­ണു്. പ­ഠി­ച്ചു­ണ്ടാ­യ അ­റി­വി­ന്റെ വലിയ ലോ­കം­കൊ­ണ്ടു­കൂ­ടി­യാ­ണു് അതു് അ­നു­ഭ­വ­ങ്ങ­ളെ അ­റി­യു­ന്ന­തും വ്യ­വ­സ്ഥ­പ്പെ­ടു­ത്തു­ന്ന­തും.

ആ ക­വി­ത­ക­ളി­ലെ പാ­ര­ഡി­സ്വ­ഭാ­വ­ത്തോ­ടു­കൂ­ടി­യ ചില പ്ര­യോ­ഗ­ങ്ങ­ളും ഇ­തി­നോ­ടു ചേർ­ത്തു­ത­ന്നെ പ­രി­ഗ­ണി­ക്കാ­മെ­ന്നു തോ­ന്നു­ന്നു. ‘രമണൻ’ എന്ന കവിത ആ­ദ്യ­കാ­ല­ത്തു­ത­ന്നെ കെ. ജി. എ­സ്സിൽ ഈ പ്ര­വ­ണ­ത­യു­ണ്ടെ­ന്നു കാ­ണി­ക്കു­ന്നു. പി­ന്നെ­പ്പി­ന്നെ ചില വ­രി­ക­ളി­ലെ സൂ­ച­ന­ക­ളിൽ ഇതു പ­ടർ­ന്നു­വ­രു­ന്നു. ഭ്ര­മ­ണൻ, പാ­ത്ര­ബാ­ക്കി മു­ത­ലാ­യ ക­വി­ത­പ്പേ­രു­ക­ളും ഓർ­ക്കാം.

‘ത­ന്ന­തി­ല്ല പ­ര­നു­ള്ളു­കാ­ണാ­തെ

ഒ­ന്നു­മേ ന­ര­ന­ഭ­യ­മീ­യു­ഗം

ഇന്നു ഭാ­ഷ­യി­ത­നേ­ക­ജാ­ല­കം

വ­ന്നു­പോം പൊരുൾ നാവു് മ­റ­യ്ക്കി­ലും’

എന്ന ‘പോ­ളി­ഗ്രാ­ഫി’ലെ വരികൾ ആ­ശാ­ന്റെ പ്ര­സി­ദ്ധ­വ­രി­ക­ളെ പു­തു­ക്കു­ന്നു­വെ­ങ്കിൽ ‘ബം­ഗ­ളൂ­രു് മെയ് 2007’ എ­ന്ന­തിൽ ബ്രൗ­സി­ങ് സെ­ന്റ­റി­ലെ­ത്തു­ന്ന ദ­മ­യ­ന്തി ബി. ടെക് 5’.4”-ഉം പു­റ­ത്തു കാ­ത്തു­നി­ല്ക്കു­ന്ന ബാം­ഗ്ലൂർ കാ­ട്ടാ­ളൻ ബി. ടെക്. എം. ബി. എ. 6’.2”-ഉം പേ­രു­കൾ­കൊ­ണ്ടു ന­ള­ച­രി­ത­ത്തെ ഓർ­പ്പി­ക്കു­ന്നു. ‘ജീർ­ണ­പ­താ­ക­കൾ വെ­ടി­ഞ്ഞ് ദേ­ഹി­കൾ പൂർ­ണ­ലാ­ഭം പുതിയ പ­താ­ക­കൾ കൈ­ക്കൊ­ള്ളു­ന്നു എ­ന്നാ­യി­രു­ന്നു വേ­ലാ­യു­ധൻ പ­റ­യാ­റു്’ എ­ന്നു് ‘വി­സ്മ­യ­വേ­ലാ­യു­ധ­നി’ൽ എ­ഴു­ത്ത­ച്ഛ­നെ­യും

‘എ­ത്ര­ജ­ന്മം ജ­ല­ത്തിൽ­കി­ട­ന്നും

മ­ര­ങ്ങ­ളാ­യ് നി­ന്നും’

എ­ന്നൊ­ക്കെ ‘ബു­ദ്ധ­ക്ക­ല’യിൽ പൂ­ന്താ­ന­ത്തെ­യും പാരഡി ചെ­യ്യു­ന്നു. ‘പോ­ളി­ഗ്രാ­ഫി’ൽ മാ­ത്ര­മ­ല്ല മ­റ്റു­ചി­ല ക­വി­ത­ക­ളി­ലും ആശാൻ വ­രു­ന്നു­ണ്ടു്. ‘കൊ­ണ്ട­തി­ല്ല­വർ പ­ര­സ്പ­രം’ എന്ന ക­വി­ത­പ്പേ­രു് ന­ളി­നി­യെ­യും

‘മാ­റ­ട്ടെ ച­ട്ട­ങ്ങ­ള­തു­ക­ളെൻ­ലോ­ക­ത്തെ

മാ­റ്റാ­തി­രി­ക്ക­ണ­മെ­ന്നു­മാ­ത്രം’

(‘ക­ണ്ടു­ക­ണ്ടി­ങ്ങി­രി­ക്കാം’)

എ­ന്നും ‘മാ­റു­കി­ല്ലെ­ങ്കിൽ മാ­റ്റു­വിൻ നേ­താ­ക്ക­ളെ’ (‘അ­ഹി­തോ­പ­ദേ­ശം’) എ­ന്നു­മു­ള്ള വരികൾ ദു­ര­വ­സ്ഥ­യെ­യും ‘കഥകൾ നി­റ­ഞ്ഞ വാ­രി­ക­ക­ളു­ടെ പല ലക്കം ക­ഴി­ഞ്ഞു’ (‘താമസം’) എ­ന്ന­തു് ക­രു­ണ­യെ­യും ഓർ­മി­പ്പി­ക്കു­മ­ല്ലോ. അ­മ്മ­യാ­ണേ സത്യം എ­ന്നു­പ­റ­ഞ്ഞാൽ ഗോർ­ക്കി­യാ­ണേ സത്യം എ­ന്നു­കൂ­ടി പറയണം ഈ ക­വി­ക്ക് (‘സ­മ­ത്വാ­ബാ­ദു് ’); നു­ണ­ക്കു­ഴി എന്നു പ­റ­ഞ്ഞാൽ നേർ­ക്കു­ഴി­യെ­ന്നും (‘വീ­ഴാ­തെ­വ­യ്യ’). ഇ­ത്ത­രം കൗ­തു­ക­ങ്ങൾ ചി­ല­പ്പോൾ വെറും കൗ­തു­ക­ങ്ങ­ളാ­യി എ­ന്നും വരാം. എ­ന്താ­യാ­ലും ഇ­വ­യൊ­ക്കെ പാ­ഠ­ത്തെ നി­ബി­ഡ­മാ­ക്കു­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ­ത­ന്നെ­യാ­ണു്.

പാരഡി ഹാ­സ്യാ­നു­ക­ര­ണം മാ­ത്ര­മ­ല്ല. ഇ­വി­ടെ­യും അ­ല്ല­ല്ലോ. പക്ഷേ, ഹാ­സ്യം അഥവാ ഒ­രു­ത­രം നർമം കെ. ജി. എ­സ്സി­ന്റെ നോ­ട്ട­ങ്ങ­ളിൽ പ­രി­ഗ­ണ­നീ­യ­മാം­വി­ധം ഉ­ണ്ടു്. ഹാ­സ്യ­ത്തെ­പ്പ­റ്റി പല സി­ദ്ധാ­ന്ത­ങ്ങ­ളും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. അ­വ­യൊ­ന്നും ഇവിടെ വി­ശ­ദീ­ക­രി­ക്ക­ണ­മെ­ന്നി­ല്ല. എ­ന്താ­യാ­ലും വെറും ചി­രി­യിൽ അ­വ­സാ­നി­ക്കു­മ്പോ­ഴ­ല്ല ഹാ­സ്യം മൂ­ല്യ­വ­ത്താ­കു­ന്ന­തു്. അതിൽ അ­ഗാ­ധ­മാ­യ ദുഃ­ഖ­വും പ­രി­ഗ­ണ­ന­യും വേണം. ദു­ര­ന്ത­ങ്ങ­ളെ സ്വീ­ക­രി­ക്കാൻ അഥവാ മ­ന­സ്സി­ലാ­ക്കാ­നെ­ങ്കി­ലും നമ്മെ പ­രി­ശീ­ലി­പ്പി­ക്കു­ന്ന­തിൽ ഹാ­സ്യ­ത്തി­നൊ­രു പ­ങ്കു­ണ്ടോ? പ്ര­സി­ദ്ധ ക­ലാ­ചി­ന്ത­ക­നും ക­വി­യും നോ­വ­ലി­സ്റ്റു­മാ­യി­രു­ന്ന ജോൺ­ബെർ­ജ­റു­ടെ ഒരു നി­രീ­ക്ഷ­ണ­മാ­ണു് ഇ­ങ്ങ­നെ ചി­ന്തി­ക്കാൻ പ്രേ­രി­പ്പി­ച്ച­തു്. Hold Everything Dear എന്ന പു­സ്ത­ക­ത്തി­ലെ ‘Undefeated Despair’ എന്ന ലേഖനം പാ­ല­സ്തീൻ പ്ര­ശ്ന­ങ്ങ­ളെ മുൻ­നിർ­ത്തി 2005-ൽ എ­ഴു­തി­യ­താ­ണു്. അ­തി­ന്റെ തു­ട­ക്കം: ഞാ­നി­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ന്ന­തെ­ങ്ങ­നെ­യാ­ണു്? മ­ര­ണ­ത്തി­നു് താ­ത്കാ­ലി­ക­മാ­യി കു­റ­വു­വ­ന്നി­ട്ടു­ള്ള­തു­കൊ­ണ്ടാ­ണു് ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്ന­തെ­ന്നു പ­റ­യ­ട്ടെ. ഇതൊരു ചി­രി­യോ­ടെ­യാ­ണു പ­റ­യു­ന്ന­തു്. അ­താ­വ­ട്ടെ, സാ­ധാ­ര­ണ­ത്വ­ത്തി­നു­വേ­ണ്ടി­യു­ള്ള, ഒരു സാ­ധാ­ര­ണ­ജീ­വി­ത­ത്തി­നു­വേ­ണ്ടി­യു­ള്ള ആ­ഗ്ര­ഹ­ത്തി­ന്റെ വി­ദൂ­ര­തീ­ര­ങ്ങ­ളിൽ­നി­ന്നു വ­രു­ന്ന­താ­ണു്. സാ­ധാ­ര­ണ­ത്വം സാ­ധ്യ­മാ­ണെ­ന്ന, ആ­ഗ്ര­ഹി­ക്ക­ത്ത­ക്ക­തെ­ങ്കി­ലു­മാ­ണെ­ന്ന പ്ര­തീ­ക്ഷ­യാ­ണോ ദു­രി­ത­ങ്ങ­ളു­ടെ ന­ടു­വിൽ­നി­ന്നു ചി­രി­ക്കാൻ മ­നു­ഷ്യ­രെ പ്രേ­രി­പ്പി­ക്കു­ന്ന­തു? നീതി സാ­ധ്യ­മാ­ണെ­ന്ന പ്ര­തീ­ക്ഷ­യാ­യി­രി­ക്കു­മോ കെ. ജി. എസ്. ക­വി­ത­ക­ളിൽ നർ­മ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു? സാ­ധ്യ­ത­യു­ണ്ടു്. നാ­റാ­ണ­ത്തി­നെ­പ്പോ­ലു­ള്ള­വർ ആ­വർ­ത്തി­ച്ചു­വ­രു­ന്ന­തും അ­തു­കൊ­ണ്ടാ­വ­ണം.

നാ­മി­വി­ടെ കണ്ട ഈ സ്വ­ഭാ­വ­ങ്ങ­ളെ­ല്ലാം ഭാ­വ­ഗീ­ത­ത്വ­ത്തെ ത­കർ­ക്കു­ന്ന ഘ­ട­ന­യാ­ണു ക­വി­ത­യ്ക്കു ന­ല്കു­ന്ന­തു്. എ­ന്നാൽ അ­ന്തർ­നാ­ദ­മാ­യി ഭാ­വ­ഗീ­ത­ത്തി­ന്റെ സ്വാ­ച്ഛ­ന്ദ്യ­ത്തെ പ്ര­തീ­ക്ഷി­ക്കു­ന്ന ഒരംശം കെ. ജി. എ­സ്സി­ന്റെ ചില ക­വി­ത­ക­ളിൽ ഇ­ല്ലെ­ന്നു പ­റ­യാ­നും ക­ഴി­യി­ല്ല. ‘പ്രാർ­ഥി­ക്കു­ന്നെ­ങ്കിൽ ഇ­ങ്ങ­നെ’ പോലെ ചി­ല­വ­യിൽ. ആ­ന്ത­രി­ക­മാ­യി ഐക്യം പ്ര­തീ­ക്ഷി­ക്കു­ന്ന വ്യ­ക്തി തു­ട­രു­ന്നു­ണ്ടെ­ന്നർ­ഥം. മാ­ത്ര­മ­ല്ല ഉറയുക, വ­റ്റു­ക, ചി­ത­റു­ക മു­ത­ലാ­യ­വ­യു­ടെ രൂ­പ­ക­ങ്ങൾ­ക്കു മ­റു­വ­ശ­ത്തു് ഒ­ഴു­ക­ലി­നെ­ക്കു­റി­ച്ചു­ള്ള പ്ര­തീ­ക്ഷ­യു­മു­ണ്ടു്. ഒ­ഴു­ക­ലി­ന്റെ വി­ശ്ര­മ­ഭാ­ഷ­യെ­ന്നു് ‘അ­മൃ­തി­നും വി­ഷ­ത്തി­നു­മി­ട­യിൽ’. കിളി, പുഴ, ആകാശം എ­ന്ന­തൊ­ക്കെ കെ. ജി. എ­സ്സിൽ അ­ഭി­കാ­മ്യ­ത­യു­ടെ ചി­ഹ്ന­ങ്ങ­ളാ­യി വ­രു­ന്നു­ണ്ടു ചി­ല­പ്പോ­ഴെ­ങ്കി­ലും. പു­ഴ­യു­ടെ ഒരുമ വേ­ണ്ട­പ്പോൾ ഞാൻ മ­ഴ­യു­ടെ ചി­ത­റ­ലാ­വു­ന്നു.

പക്ഷേ, ഈ സ്വാ­ച്ഛ­ന്ദ്യ­മ­ല്ല ഭാ­ഷ­യിൽ. അതു നാം മു­മ്പു­ക­ണ്ട­തു­പോ­ലെ പ­ല­തു­കൊ­ണ്ടും നി­റ­ഞ്ഞി­രി­ക്കു­ന്ന, പ­ല­തി­ലേ­ക്കും തു­റ­ന്നി­രി­ക്കു­ന്ന ശി­ല്പ­മാ­ണു്. അ­നു­ഭ­വ­ങ്ങ­ളെ എ­പ്പോ­ഴും നി­രീ­ക്ഷി­ച്ചു­കൊ­ണ്ടോ വി­മർ­ശി­ച്ചു­കൊ­ണ്ടോ ഉ­ണർ­ന്നി­രി­ക്കു­ന്ന ഒരു മ­ന­സ്സാ­ണീ ക­വി­ത­ക­ളിൽ. വി­മർ­ശ­ന­ത്തി­ലൂ­ടെ­യും കൂ­ടി­യ­ല്ലാ­തെ ഒ­ന്നി­നെ­യും നേ­രി­ടാ­നാ­വു­ന്നി­ല്ല. അ­തു­കൊ­ണ്ടാ­വാം ഒരു നേർ­ഭാ­ഷ കെ. ജി. എ­സ്സിൽ കു­റ­വു­ത­ന്നെ. നി­ജ­വും ഇ­മേ­ജും ത­മ്മി­ലു­ള്ള അകലം, ക­ല­ക്കം കെ. ജി. എ­സ്സി­ന്റെ വി­ഷ­യം­ത­ന്നെ­യാ­ണു്.

ശ­ത്രു­വി­ന്റെ ശ­വ­ശ­രീ­ര­ത്തി­നു തീ­രാ­സു­ഗ­ന്ധം തോ­ന്നു­ന്ന രാ­ഷ്ട്രീ­യ­മൂ­ക്ക്, പാർ­ട്ടി­പ്പാ­പം ഓരോ മു­റ്റ­ത്തും നി­ര­ത്തു­ന്ന ക­ല­ക്കം, എ­തിർ­മൊ­ഴി കൊ­ന്നൊ­ടു­ക്കാ­മെ­ന്ന­തു ഭീ­ക­ര­ത­യു­ടെ മതം, ഭീ­ക­ര­മ­ത­ക്കാ­രിൽ­നി­ന്നു ജീവൻ ര­ക്ഷി­ക്കു­ന്ന­തി­ലും നല്ല ക­ഥ­യെ­ഴു­താ­നി­ല്ലി­ന്നു് എ­ന്നി­ങ്ങ­നെ പ­ല­പ്പോ­ഴാ­യി വ­രു­ന്ന ഗോർ­ക്കി­യു­ടെ വാ­ക്കു­ക­ളെ­ല്ലാം അ­ധി­കാ­ര­ത്തെ, പാർ­ട്ടി­യ­ധി­കാ­ര­ത്തെ വി­മർ­ശി­ക്കു­ന്ന­വ­യാ­ണു്. ഇ­ങ്ങ­നെ വാ­ദി­ക്കു­മ്പോൾ ഗോർ­ക്കി പു­രാ­ത­ന റഷ്യൻ ഋ­ഷി­യാ­ണെ­ന്നു കവി.

അയഞ്ഞ ഘടന കെ. ജി. എസ്. ക­വി­ത­യ്ക്കി­ല്ല. ഓരോ വാ­ക്കും ക­ഴി­യു­മെ­ങ്കിൽ മ­റ്റൊ­രർ­ഥ­ത്തി­ലേ­ക്കു­കൂ­ടി ചാ­ഞ്ഞു­നി­ല്ക്കും. അതു് മു­മ്പു പ­റ­ഞ്ഞ­പോ­ലെ ഓരോ വാ­ക്കും നിർ­ത്തി­നിർ­ത്തി വാ­യി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്നു. ഘ­ട­ന­യും അ­തി­നു് അ­നു­സൃ­ത­മാ­ണു്. ചെറിയ വരികൾ, ഒ­റ്റ­വാ­ക്കു വരികൾ എ­ല്ലാം സാ­ധാ­ര­ണ­മാ­ണു്. കെ. ജി. എ­സ്സി­ന്റെ വാ­ക്കു­ക­ളിൽ ഉകാരം കു­റ­വും സം­വൃ­തോ­കാ­രം കൂ­ടു­ത­ലു­മാ­ണെ­ന്നു ഇ­പ്പോൾ ഓർ­ത്തു­പോ­വു­ന്നു. സ­മ­സ്ത­പ­ദ­ങ്ങൾ ശ്ര­ദ്ധാർ­ഹ­മാ­ണെ­ന്ന­തു മ­റ­ക്കു­ക­യ­ല്ല.

അ­തു­പോ­ലെ കെ. ജി. എ­സ്സിൽ വ­രു­ന്ന പൗ­രാ­ണി­ക­സൂ­ച­ന­കൾ അ­വ­യു­ടെ വ­ലി­പ്പ­ങ്ങ­ളെ­യോ മ­ഹ­ത്ത്വ­ങ്ങ­ളെ­യോ—അവ കു­റെ­യൊ­ക്കെ നാം ഭാ­വ­ന­കൊ­ണ്ടു­ണ്ടാ­ക്കി­യ­വ­യു­മാ­വും—അ­ത്ര­ക­ണ്ടു് കാ­ണി­ച്ചു­ത­രു­ന്നി­ല്ല. അ­ഹ­ല്യ­യോ രാമനോ ബു­ദ്ധ­നോ നാ­റാ­ണ­ത്തോ ഒക്കെ അ­ങ്ങ­നെ­യ­ല്ലേ? അവ റ­ഫ­റൻ­സു­ക­ളു­ടെ ധർ­മ­മാ­ണു് അധികം നിർ­വ­ഹി­ക്കു­ന്ന­തെ­ന്നു തോ­ന്നു­ന്നു. അ­തു­കൊ­ണ്ടു് പാഠം ഉ­ട­നീ­ളം പു­തു­താ­ണു്. പുതിയ സം­സ്കാ­ര­ത്തി­ലെ സൂ­ച­ന­ക­ളോ­ടു ചേർ­ന്നാ­ണു­താ­നും പഴയവ വ­രു­ന്ന­തു്. അവയെ പാടി പ­ഴ­യ­തി­ലേ­ക്കു നീ­ട്ടാൻ പ­റ്റു­ക­യി­ല്ല. സ­മ­കാ­ലി­ക­ത­യു­ടെ സാം­സ്കാ­രി­ക ഭൂ­ഭാ­ഗ­ദൃ­ശ്യ­മാ­ണ­വ ന­ല്കു­ന്ന­തെ­ന്നു പറയാം.

ഇ­പ്പോ­ഴും ധാ­രാ­ളം ക­വി­ത­കൾ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു­ണ്ടു കെ. ജി. എസ്. ധർ­മ­പ­ര­മാ­യി അ­വ­യ്ക്ക് ഈ കണ്ട ക­വി­ത­ക­ളിൽ­നി­ന്നു വലിയ വ്യ­ത്യാ­സ­മു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. വി­ശാ­ലാർ­ഥ­ത്തിൽ വി­മർ­ശ­ന­സ്വ­ഭാ­വ­മു­ള്ള ഈ ക­വി­ത­കൾ നമ്മെ നേ­രി­ടാൻ പ്രേ­രി­പ്പി­ക്കു­ന്ന നേ­ര­ങ്ങൾ­ത­ന്നെ­യാ­ണു് ന­ല്കു­ന്ന­തു്. ഈ ക­വി­ത­കൾ ചി­ല­പ്പോൾ കു­ഞ്ചൻ­ന­മ്പ്യാ­രെ ഓർ­മി­പ്പി­ക്കാ­റു­ണ്ടു്. കു­ഞ്ചൻ­ന­മ്പ്യാർ സം­സ്കാ­ര­ദൂ­ഷ­ക­ന­ല്ല, മ­ല­യാ­ള­ത്തി­ലെ വലിയ, സം­സ്കാ­ര­പോ­ഷ­ക­നാ­യ മ­ഹാ­ക­വി­യാ­ണു്. ആ കവി പു­റം­ലോ­ക­ത്തേ­ക്കു നോ­ക്കി ജീ­വി­ത­ത്തിൽ വ­രു­ന്ന വലിയ മാ­റ്റ­ങ്ങ­ളെ ഒ­പ്പി­യെ­ടു­ത്തു­വെ­ങ്കിൽ ഈ കവി ഏ­റെ­യും പു­റം­ലോ­ക­ങ്ങ­ളു­ടെ പ­ദാ­വ­ലി­കൊ­ണ്ടു തീർ­ത്ത ശി­ല്പ­ങ്ങ­ളി­ലൂ­ടെ പു­റ­ത്തേ­ക്കെ­ന്ന­പോ­ലെ അ­ക­ത്തേ­ക്കും നോ­ക്കാൻ നിർ­ബ­ന്ധി­ക്കു­ന്നു.

ആ­ന­ന്ദൻ
ക­വി­ത­കൾ: കെ. ജി. എസ്, വായന: എൻ. അ­ജ­യ­കു­മാർ

(ഇ­ന്ത്യൻ കാ­ര­മ­സോ­വു­കൾ­ക്കു്)

images/kgs-ak-01x.png

ആ­ന­ന്ദൻ,

നീ പി­ന്നെ­യും ഞ­ങ്ങ­ളു­ടെ

കോ­ള­ണി­യി­ലെ­ത്തി­യി­രി­ക്കു­ന്നു.

ഇ­ത്ത­വ­ണ, ന്യൂ­യോർ­ക്കോ

ബോം­ബെ­യോ വി­ട്ടു­പോ­രു­ന്നു.

പ­ണ്ടേ­പ്പൊ­ലെ നിർ­വാ­സി­ത­നാ­യി,

മി­ല്ലു­ക­ളും ക­മ്പ­നി­ഷെ­യ­റു­ക­ളും

യ­ശോ­ധ­ര­യ്ക്ക് കൂ­ട്ടാ­യി­രി­ക്ക­ട്ടെ എന്നു കരുതി.

വി­ചാ­ര­ങ്ങ­ളു­ടെ കാ­ടു­ചു­റ്റി­ക്കു­ന്ന പൊ­ട്ട­നെ­പ്പോ­ലും

വെ­ട്ടി­ച്ചെ­ന്നു കരുതി

എ­ന്തെ­ങ്കി­ലും മ­റ­ന്നോ എ­ന്നോർ­മ്മി­ച്ച്

പി­ന്നെ­യും തി­രി­ഞ്ഞു­നിൽ­ക്കാ­തെ

ക­ത­ക­ട­യ്ക്കാ­തെ ശകുനം നോ­ക്കാ­തെ

നീ പെ­ട്ടെ­ന്നി­റ­ങ്ങി­പ്പോ­ന്നു.

തൃ­ഷ്ണ­കൾ­ക്കും തൃ­ഷ്ണ­യാ­യ തൃ­ഷ്ണ­തേ­ടി[1]

ക­ണ്ണി­ന്റെ ക­ണ്ണി­നും ക­ണ്ണാ­യ ക­ണ്ണു് തേടി.[2]

ലിം­ഗ­ത്തു­മ്പി­ലെ നെ­ന്മ­ണി

ഏതു പാ­ട­ത്തേ­ക്കെ­ന്നു് തേടി

രാ­ജ്യ­ങ്ങ­ളി­ലൂ­ടെ രാ­ജ്യം തേടി

പോയ പി­തൃ­ഗൃ­ഹം­തേ­ടി

നീ പെ­ട്ടെ­ന്നി­റ­ങ്ങി­പ്പോ­ന്നു.

വെ­ളി­ച്ചം ന­ശി­ക്ക­ട്ടെ എന്നു ക­ണ്ണിൽ വിഷം ക­ല­ക്കി,

വെ­ള്ളം വ­റ്റ­ട്ടേ എ­ന്നു് ഞ­ര­മ്പിൽ തീ­കൊ­ളു­ത്തി,

അ­വ­സാ­ന­സ­ന്ധ്യ­യാ­യെ­ന്നോർ­ത്തു്,

ആ­ന­ന്ദൻ, നീ പെ­ട്ടെ­ന്നി­റ­ങ്ങി­പ്പോ­ന്നു.

ഞ­ങ്ങൾ­ക്ക­റി­യാ­മാ­യി­രു­ന്നു നീ വ­രു­മെ­ന്നു്.

ഇ­തെ­ന്താ­ണു്, നി­ന്റെ പിൻ­നി­ഴ­ലി­ന്റെ

10000 കെ.വി. മൗ­ന­ത്തിൽ

ഏതു പു­ത്തൻ സ­ന്ദേ­ശ­മാ­ണു്, വാ­ളാ­ണു്.

നീ മ­റ­ച്ചി­രി­ക്കു­ന്ന­തു?

നി­ന്റേ­തൊ­രു ബി­സി­ന­സു് യാ­ത്ര­യു­ടെ അ­ന്ത്യ­മാ­ണു്,

പക്ഷേ, ആ­ന­ന്ദൻ, ഇതു് ആ പഴയ ഉൾ­നാ­ട­ല്ല

നീ തേടി വന്ന വാ­ഴ­ക്കു­ല ഈ മു­റ്റ­ത്തി­ല്ല

ഏലവും കു­ന്തി­രി­ക്ക­വും വ­ള­പ്പി­ലി­ല്ല

നാ­യാ­ടി­വ­ന്ന പേ­ട­മാൻ ഈ അ­ടി­വാ­ര­ത്തി­ലി­ല്ല

നി­ന്റെ പീ­ലി­ക്കെ­ട്ടി­നു് തരാൻ

ഇനി ഞ­ങ്ങൾ­ക്കു ക­ണ്ണി­ല്ല

മ­ഞ്ഞ­പ്പ­ട്ടി­നു് നി­റം­കൂ­ട്ടാൻ മ­ജ്ജ­യി­ല്ല

മാ­ല­ചാർ­ത്താൻ ത­ല­യോ­ട്ടി­യി­ല്ല

താ­ണ്ഡ­വ­ത്തി­നു് ഈ നെ­ഞ്ചു­ക­ളി­ല്ല.

ആ­ന­ന്ദൻ, നീ കേ­ട്ടി­ട്ടു­ണ്ടാ­വി­ല്ല:

ഇ­പ്പോൾ ഈ ഗ്രാ­മ­ത്തിൽ

ക­യ­റൂ­രി­പ്പോ­യ ഒരു പോരൻ കാ­ള­യും

ദാ­സ്യം മറന്ന ഒരു പേ­പ്പ­ട്ടി­യും ഊരു ചു­റ്റു­ന്നു­ണ്ടു്.

ഇ­രു­ക­യ്യി­ലും വാ­ളു­ള്ള ഒരു കാ­ട്ടു­പോ­ത്ത്

ഉ­ഴ­വു­ക­ളി­ലൂ­ടെ നി­ന്റെ നേർ­ക്ക് പാ­ഞ്ഞു­വ­രു­ന്നു­ണ്ടു്.

ഈ വ­ഴി­യി­ലെ­വി­ടെ­യോ ഭാരം ചു­മ­ക്കാ­ത്ത­വ­രെ

ക­ല്ലെ­റി­യു­ന്ന ഒരു ഭ്രാ­ന്ത­നു­ണ്ടു്.

ഇ­വ­യു­ടെ ഉ­ച്ചി­യിൽ നെ­രി­പ്പോ­ടു­ണ്ടു്,

ഉടലിൽ ചു­ഴ­ലി­യു­ണ്ട്

പാ­ദ­ങ്ങൾ ഇതേ മ­ണ്ണിൽ­ത­ന്നെ­യു­ണ്ടു്,

നി­ന്റെ വേ­ദം­കൊ­ണ്ടു ത­ള­യ്ക്കാ­നാ­വാ­ത്ത­വ.

ആ­ന­ന്ദൻ, നി­ങ്ങൾ ആ­ന­ന്ദ­ന്മാർ,

ക­ഴു­മ­ര­ങ്ങ­ളും ഗോ­പു­ര­ങ്ങ­ളും­പോ­ലെ, ഒ­രേ­സ­മ­യം

ഞ­ങ്ങൾ­ക്ക­ടു­ത്തും അ­ക­ലെ­യു­മാ­ണു്.

പ­ണ്ടും ഇ­ന്നും­പോ­ലെ,

അ­ഭി­മു­ഖ­മാ­യ ഈ നി­ല­പോ­ലെ.

ഞ­ങ്ങ­ളു­ടെ വി­ശ­പ്പിൽ, ക­ണ്ണു­നീ­രിൽ,

നി­ന്റെ പ­തി­നാ­റാ­യി­ര­ത്തെ­ട്ടു പാ­പി­ക്കു­ട്ടി­മാ­രിൽ

വി­യ­റ്റ്നാ­മി­ന്റെ മു­ക­ളിൽ തു­റ­ന്ന മൂ­ന്നാം­ക­ണ്ണിൽ,

എ­വി­ടെ­യും നി­ങ്ങൾ ആ­ന­ന്ദ­ന്മാ­രാ­ണു്.

ആ­ന­ന്ദൻ, നീ മ­റ­ന്നു­പോ­യി­ട്ടു­ണ്ടാ­വും:

ഇ­വി­ട­ടു­ത്താ­ണു് സ­ത്യ­ലോ­കം.

ഈ ഒരടി മണ്ണു മാ­റ്റു­ക,

നി­ല­വ­റ­യി­ലേ­ക്കു­ണർ­ന്നു നോ­ക്കു­ക:

ഇ­വി­ടെ­ത്ത­ന്നെ കാണാം:

വെ­ടി­യേ­റ്റു ചി­ത­റി­പ്പോ­യ ഗാ­ന്ധി­യു­ടെ ഓരോ തു­ണ്ടും

ഓരോ വെ­ള്ള­പ്രേ­ത­മാ­യി­ത്തു­ള്ളു­ന്നു.

പാലം ക­ട­ക്കു­മ്പോൾ ഒ­ന്നു് മ­റ്റൊ­ന്നി­നെ

കാ­യ­ലി­ലേ­ക്ക് ത­ള്ളു­ന്നു.

ഇ­രു­ണ്ട ക­വ­ല­യി­ലെ­ത്തു­മ്പോൾ

ഒ­ന്നു് മ­റ്റൊ­ന്നി­നെ ഞെ­ക്കി­ക്കൊ­ല്ലു­ന്നു.

ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന മകളെ ബ­ലാൽ­സം­ഗം ചെ­യ്യു­ന്നു.

തെ­റ്റി­പ്പി­റ­ന്ന­വ­നെ പെ­ട്ടി­യി­ല­ട­ച്ച് പു­ഴ­യി­ലൊ­ഴു­ക്കു­ന്നു.

ഒരടി ഒരടി ഒരടി മ­ണ്ണു­കൂ­ടി മാ­റ്റു­ക;

ഇ­വി­ടെ­ത്ത­ന്നെ കാണാം:

ആ­ന­ന്ദൻ, പി­ന്നെ നി­ന്റെ അ­നി­യ­ന്മാർ

എ­ലി­ക­ളാ­യി രൂ­പം­മാ­റി ധാ­ന്യ­ങ്ങൾ ന­ശി­പ്പി­ക്കു­ന്നു

ഇ­വി­ടെ­യും പ്ലേ­ഗി­ന്റെ ഇ­രു­ട്ടു വീ­ശു­ന്നു.

ഭീ­ക­ര­നാ­യ ഒരു ചി­ല­ന്തി­യാ­യി

ഇ­വി­ടു­ത്തെ സ്കൂ­ളി­ന്റെ മോ­ന്താ­യ­ത്തിൽ പ­റ്റി­ക്കൂ­ടു­ന്നു

കു­ട്ടി­ക­ളു­ടെ ത­ല­യി­ലേ­ക്ക് നി­ര­ന്ത­രം മൂ­ത്രി­ക്കു­ന്നു

കടും മ­ഞ്ഞ­യിൽ ര­ക്ത­വി­ഭ്ര­മ­മു­ള്ള രൂ­ക്ഷ­പു­ഷ്പ­ങ്ങ­ളാ­യി

ത­ല­ച്ചോ­റു് വെ­ളി­യി­ലേ­ക്ക് പൂ­ത്തി­റ­ങ്ങു­ന്നു,

നി­ന്റെ ഭാ­ഗ്യ­ത്തി­ന്റെ ചൈ­ത്രം­പോ­ലെ.

ഒരടി ഒരടി ഒരടി മ­ണ്ണു­കൂ­ടി മാ­റ്റു­ക:

ഇ­വി­ടെ­ത്ത­ന്നെ കാണാം:

ച­ണ്ഡാ­ലി­യു­ടെ കി­ണ­റും പ­രു­ങ്ങു­ന്ന കാ­ല­ടി­യും.

ഞ­ങ്ങ­ളു­ടെ കോളനി

നി­ന്റെ ഈ ച­തി­നി­റ­ഞ്ഞ മൗനം

ഇ­വി­ടെ­ത്ത­ന്നെ കാണാം:

ഇ­സ്രാ­യേൽ മ­ക്ക­ളു­ടെ കു­രി­ശു­കൾ

ഗോ­വർ­ദ്ധ­ന­ത്തി­ന്റെ കീഴിൽ ഞെരിഞ്ഞു-​

പോ­യ­വ­രു­ടെ അ­സ്ഥി­ത്ത­റ­കൾ.

ഒ­രാ­ളും ക­പ്പ­ലോ­ട്ടാ­ത്ത ഒരു കടൽ.

അ­തി­നു­ള്ളി­ലെ ക­രി­മ്പാ­റ­ക­ളിൽ

കൊ­ക്കു കൂർ­പ്പി­ക്കു­ന്ന ക­ഴു­ക­ന്മാ­രാ­യി

ഞ­ങ്ങ­ളു­ടെ ദുഃ­ഖ­വും വി­ശ­പ്പും പകയും.

ആ­ന­ന്ദൻ,

ഇവിടെ എ­ന്നും വർ­ത്ത­മാ­ന­ത്തി­ന്റെ പ്ര­ള­യം

നി­ന്റെ അ­ര­യാ­ലി­ല­യും പേ­ട­ക­വും

എ­ന്നും വി­ദൂ­ര­ഭൂ­ത­ഭാ­വി­ക­ളിൽ മാ­ത്രം

നി­ന്റെ മു­ക്തി­ഗാ­ഥ മ­ര­ണ­ത്തി­ലേ­ക്കു മാ­ത്രം.

ആ­രു­ടേ­യോ തേ­വാ­ര­ത്തെ ഓ­ട്ട­ക്ക­ല­ങ്ങ­ളി­ലൂ­ടെ

ഞങ്ങൾ തേ­ടു­ന്ന­തോ, ജീ­വി­ത­ത്തി­ലേ­ക്കു മോചനം.

ഇ­പ്പോൾ നീ ഞ­ങ്ങ­ളി­ലേ­ക്കു ചാ­ടി­വീ­ണി­രി­ക്കു­ന്നു

നീ ഇ­ന്നും അ­ള­ക­ന­ന്ദ­യി­ലെ അതേ കു­റു­ന­രി­ത­ന്നെ

മു­ക­ളി­ല­ത്തെ ചെ­ളി­യും ക­ല­ക്ക­വും കണ്ട്

ഞ­ങ്ങ­ളു­ടെ തെ­ളി­മ­യി­ലേ­ക്ക് നീ ചാ­ടി­വീ­ണി­രി­ക്കു­ന്നു

നി­ങ്ങൾ ആ­ന­ന്ദ­ന്മാർ എ­ന്നും

ഇ­ങ്ങ­നെ­ത­ന്നെ ആ­യി­രു­ന്നു.

ഇ­വി­ടു­ത്തെ ഈ വി­രൂ­പി­ക­ളു­ടെ ഗർ­ഭ­ത്തിൽ

പ­ട­നാ­യ­ക­ന്മാ­രു­ണ്ടു്.

നി­ന്റെ പ­ര­മ­വീ­ര­ച­ക്ര­ങ്ങൾ­ക്കു

കൊ­രു­ക്കാ­നാ­കാ­ത്ത­വർ

തി­രു­നെ­റ്റി­യിൽ ചോ­പ്പൻ ന­ക്ഷ­ത്ര­മു­ള്ള­വർ

അവർ വരും.

അ­ന്യാ­ധീ­നം
ക­വി­ത­കൾ: കെ. ജി. എസ്, വായന: എൻ. അ­ജ­യ­കു­മാർ
images/kgs-ak-02x.png

പ­റ­യാ­ത്ത പ്രി­യ­വാ­ക്ക്

കെ­ട്ടി­ക്കി­ട­ന്നെ­ന്റെ

നാവു ക­യ്ക്കു­ന്നു.

പോ­കാ­ത്ത നേർ­വ­ഴി­കൾ

ചു­റ്റി­പ്പി­ണ­ഞ്ഞെ­ന്റെ

കാൽ ക­ന­ക്കു­ന്നു.

ചൊ­രി­യാ­ത്ത വെ­ട്ട­ങ്ങൾ

മൂ­ടി­ക്കി­ട­ന്നെ­ന്റെ

കണ്ണു മ­ങ്ങു­ന്നു.

തെ­ളി­രു­ചി­ക­ളെ­ല്ലാം ക­ല­ങ്ങു­ന്നു

ചി­രി­വർ­ണ­മൊ­ക്കെ­യും

കെ­ട്ടു­മാ­യു­ന്നു.

കെ­ട്ടു­മാ­യു­ന്നു

മു­ദ്ര­താ­ള­ങ്ങ­ള­റി­യും വി­ര­ലു­കൾ

നൃ­ത്ത­വേ­ഗ­ങ്ങ­ള­റി­യും ക­ഴ­ലു­കൾ.

കെ­ട്ടു­മാ­യു­ന്നു ക­ളി­വീ­ട്

കെ­ട്ടു­മാ­യു­ന്നു

കു­യി­ലി­നെ­ച്ചൊ­ടി­പ്പി­ച്ച്

കൂവും കു­റു­മ്പ­ന്റെ

ചൊ­ടി­യെ­ഴും കൂ­വ­ലിൻ നീളം

നെ­ടു­മ­ണൽ­പ്പാ­ത­യാ­യ് മാ­റ­ത്ത്

ചൂ­ടി­ക്കു­ളിർ­ന്നി­ടു­മെ­ള്ളു­ക­ണ്ട­ങ്ങൾ.

കെ­ട്ടു­മാ­യു­ന്നു നാ­ട്ടു­പാ­ഠ­ങ്ങൾ

കെ­ട്ടു­മാ­യു­ന്നു നാ­ടൻ­ഗു­രു­ക്കൾ.

അലസം, ഉ­ദാ­സീ­നം,

നാടു കാണാൻ വരും

ഇ­ക്ക­ടൽ­ക്കാ­റ്റു് മ­ര­ണ­മാ­കു­ന്നു.

അ­നു­നി­മി­ഷ­മീ­യ­റി­വു­മാ­യ്

ഓരോരോ ക­ണ­മാ­യ് നി­ര­ന്ത­രം

താ­ണ്ഡ­വ­ത­രം­ഗ­മാം ജ­ട­മാ­ഞ്ഞ്

കല മാ­ഞ്ഞ്

തീ­മി­ഴി­കൾ മാ,ഞ്ഞസംസ്കൃത-​

മാ­ദി­കൽ­ത്തു­ണ്ടാ­യ്

കെ­ട്ടു­മാ­യു­ന്നു ന­ട­രാ­ജൻ,

കെ­ട്ടു­മാ­യു­ന്നു ചി­ദം­ബ­രം.

പാ­ണ്ഡ­വ­ര­ഥ­ങ്ങൾ, ഗു­ഹ­ക്കോ­വിൽ,

പാ­റ­മേ­ലൊ­രു­നു­ള്ളു

മൺതരി പു­ല­രും­ത­ടം—അ­തിൻ­ക­യം

ഏ­കാ­ന്ത­യാ­ഗ­മാ­യ്

പൂ­ക്കു­ന്ന ത­ത്വ­വും കെ­ട്ടു­മാ­യു­ന്നു,

കെ­ട്ടു­മാ­യു­ന്നു മ­ഹാ­ബ­ലി­പു­രം.

ഇ­ത്തി­രി­പ്പൂ­ക്കൾ, ചു­വ­ന്ന ബോ­ധ­ങ്ങ­ളും,

കെ­ട്ടു­മാ­യു­ന്നു മാ­യു­ന്നു തൃ­ച്ചം­ബ­രം.

കെ­ട്ടു­മാ­യു­ന്നു ക­യ്യൂർ,

കെ­ട്ടു­മാ­യു­ന്നു നവഖലി, അ­തി­വേ­ഗം

കെ­ട്ടു­മാ­യു­ന്നു ഭോപാൽ.

കൺ, മൂ­ക്ക്, ധീ­ര­ചി­ഹ്ന­ങ്ങ­ളും

നി­ശി­താ­യു­ധ­ങ്ങ­ളും

വീ­ര­കർ­മ്മ­ങ്ങ­ളും

ധർ­മ്മ­വ്ര­ത­ങ്ങ­ളും

കെ­ട്ടു­മാ­ഞ്ഞ് പുരാതന-​

മ­ഹാ­ശി­ല്പ­ങ്ങൾ വെറും ശി­ല­യാ­യി,

ഞാ­നാ­യി.

വാ­ക്കു­മർ­ത്ഥ­വും ജടായു-​

ച്ചി­റ­കും മു­റി­പ്പെ­ട്ട്

ലി­ഖി­ത­ങ്ങൾ വെറും

ശി­ല­യാ­യി

ഞാ­നാ­യി.

പി­ന്നെ—

പോ­കാ­തെ­യാ­യ് ഞാ­നെ­വി­ടെ­യും.

അ­ച്ഛ­നോ­ടൊ­ത്തു് പാ­ട­ത്തോ

അ­മ്മ­യോ­ടൊ­ത്തു് കാ­വി­ലോ

കൂ­ട്ടു­കാ­രൊ­ത്തു് സാ­ഹ­സ­ശൃം­ഗ­ത്തി­ലോ

വീ­ട­രോ­ടൊ­ത്തു് ല­യ­ക­ല­ഹ­ങ്ങൾ­തൻ

ന­ഗ്ന­നേ­ര­ത്തി­ലോ.

പോ­കാ­തെ­യാ­യ് ഞാ-

ന­ക­ത്തേ­ക്കോ

പു­റ­ത്തേ­ക്കോ.

കെ­ട്ടു­മാ­യു­ന്നു മൈ­ത്രി­കൾ, സൽക്കാര-​

വാ­ക്കി­ലേ­റു­ന്നു നാറും പു­ക­ച്ചു­വ.

വ­ല്മീ­ക­മ­ല്ലെ­ന്റെ­യു­ടൽ­മൂ­ടി വ­ള­രു­ന്നു

ഞാ­നെ­ന്ന കൽ­ക്കൂ­ട്

ഞാ­നെ­ന്ന നഗരം

ഞാ­നെ­ന്ന ഞാ­നെ­ന്ന

യു­വ­വൃ­ദ്ധ­കാ­ലം, ചോര-

ക­യ്ക്കു­ന്ന കൂ­രി­രുൾ ബ്ര­ഹ്മം.

അകപുറങ്ങൾതന്നേറ്റവു-​

മാ­കു­ല­മാ­യ ക­ല­ക്ക­മാ­കു­ന്നു ഞാൻ.

ഞാ­നെ­ന്റെ ദം­ഷ്ട്ര­കൾ

ഉറങ്ങുന്നതിൻമു-​

മ്പെ­ടു­ത്തു മാ­റ്റു­ന്നു

ക­ഴു­കു­ന്നു വായ.

പി­ന്നെ

വ­ഴി­ക­ളെ­ല്ലാം നി­റ­ഞ്ഞെ­ത്തു­ന്നു

മ­ക്ക­ളി­ല്ലാ­ത്ത വീ­ടി­ന്റെ മൗനം.

പൊ­രു­ളു­ദി­ക്കാ­തെ

ത­ള­രു­മി­രു­ളി­ലെ ശ്ല­ഥ­ധ്യാ­നം.

തെളിമ ദാ­ഹി­ച്ച് പൂ­ന്താ­ന­പാ­നം.

പി­ന്നെ­യ­ത്ഭു­തം!

ഒ­ഴു­ക്കാ­വാ­തെ

ഒ­ഴു­ക്കി­നൊ­പ്പ­മാ­വാ­തെ

ഒ­ഴു­ക്കി­നെ­തി­രു­മാ­വാ­തെ

മ­ന­സ്സു് വാ­ക്കാ­കാ­തെ,

വേ­രു­കൾ ശി­ഖ­ര­ങ്ങൾ

മണൽ മ­ധു­ര­ങ്ങൾ

കൊ­ഴി­യ­ലു­ക­ളു­ല­യ­ലു­ക­ളെ­ല്ലാ­മെ­ങ്ങ­നെ

ഗൂ­ഢ­മാ­ക്കു­ന്നു ഞാൻ!

എ­ങ്ങ­നെ­യൊ­രു തീരശ്ശിലാ-​

കൂ­ട­മാ­കു­ന്നു ഞാൻ!

എ­ങ്ങ­നെ

മീ­ന­ച്ചൂ­ടി­ന്റെ മൂർ­ത്തി­യാ­കു­ന്നു ഞാൻ!

മി­ഥു­ന­ക്കു­ളി­രി­ന്റെ ചു­ളി­വാ­കു­ന്നു!

എ­ങ്ങ­നെ

കൊ­ടു­ങ്കാ­റ്റി­ന്റെ

പെ­രു­മ്പ­റ,

തു­ള്ളി­ക്ക­ളി­ക്കും കു­ഞ്ഞാ­ടി­ന്

ക­ളി­യാ­ന­തൻ മു­തു­ക്,

ദൂ­ര­ങ്ങൾ കാ­ട്ടി­ത്ത­രും വാ­ത്സ­ല്യ­ത്തി­ന്റെ

കൊ­ടു­മു­ടി,യാ­കു­ന്നു ഞാൻ!

ചുഴിഞ്ഞുനോക്കുന്നവർ-​

ക്ക­ന­ന്ത­മാ­കാ­ര­നി­ക്ഷേ­പം.[3]

കഥകളോർക്കുന്നവർ-​

ക്കെ­ന്നും ക­ര­ളു­ദി­ച്ചീ­ടും

ധീ­ര­മാ­നു­ഷ­സ്തൂ­പം.[4]

പിന്നെ-​

പു­ല­രു­ന്ന­തി­ന്നേ­റെ­മു­മ്പാ­രോ

പ­ടി­ക­ട­ന്നെ­ത്തു­ന്നു

മൂഢം കി­നാ­വോ

പു­ലർ­ച്ച­വ­ണ്ടി­ക്കു വന്ന

പൂർ­വ­കാ­ല­ത്തെ മി­ത്രം സഖാവോ.

പടി ക­ട­ന്നെ­ത്തു­ന്നു

പീ­ഠ­ത്തി­ല­മ­രു­ന്നു

സി­ഗ­ര­റ്റി­ലെ­രി­യു­ന്നു, ലോക-

പ­രി­ഹാ­സ­മൂർ­ച്ഛ­യിൽ സ്ഖ­ലി­ത­നാ­കു­ന്നു,

സു­ഖ­വേ­ഷ­ധാ­രി­യാം തോൽവി.

അ­വ­നോ­ട്

പ­റ­യാ­ത്ത തെ­റി­വാ­ക്ക്

കെ­ട്ടി­ക്കി­ട­ന്നെ­ന്റെ

നാവു് പൊ­ള്ളു­ന്നു.

കു­റി­പ്പു­കൾ

[1] ഹ­രി­നാ­മ­കീർ­ത്ത­നം.

[2] ബൈ­ബി­ളി­ലും കാ­ര­മ­സോ­വു് സ­ഹോ­ദ­ര­ന്മാ­രി­ലും ആ­വർ­ത്തി­ച്ചു വ­രു­ന്ന മിഥ്യ.

[3] ജീ­വ­ച­രി­ത്ര­ത്തി­ലെ വ്യ­ക്തി­ത്വ­ബ­ഹു­ത്വം.

[4] പ്രൊ­മെ­ഥ്യൂ­സ്.

പല പോ­സി­ലു­ള്ള ഫോ­ട്ടോ­കൾ
ക­വി­ത­കൾ: കെ. ജി. എസ്, വായന: എൻ. അ­ജ­യ­കു­മാർ
images/kgs-ak-03x.png

സാ­റി­നെ­പ്പോ­ലു­ള്ള­വ­രു­ടെ

പല പോ­സി­ലു­ള്ള ഫോ­ട്ടോ­കൾ

വേണം സാർ.

ചാ­ഞ്ഞും ച­രി­ഞ്ഞും

നി­ന്നും ന­ട­ന്നു­മു­ള്ള­വ.

ചി­രി­ച്ചും ചി­ന്തി­ച്ചും വ­ര­ച്ചും മി­ഴി­ച്ചും

വ­ലി­ച്ചും വാ­യി­ച്ചും എ­ഴു­തി­യു­മു­ള്ള­വ.

ഇണയെ, മ­ക്ക­ളെ,

ഇനി വേർ­പി­രി­യാ­നാ­വാ­ത്ത

ശ­ത്രു­സ­ഖാ­ക്ക­ളെ

വാ­രി­പ്പു­ണ­രു­ന്ന­വ.

അ­ടു­ത്തും അ­ക­ന്നു­മു­ള്ള പല പോ­സി­ലു­ള്ള

ഫോ­ട്ടോ­കൾ വേണം സാർ.

ഇ­ന്നു് പി­റ­ന്ന കു­ഞ്ഞി­ന്റെ മു­ന്നി­ലോ

കൊ­നാ­ര­ക്കി­ലോ

ബേ­ലൂ­രി­ലോ

ചു­ട­ല­ത്തീ­യു­ടെ അ­രി­കി­ലോ നി­ന്നു്,

“മ­രി­ക്കാ­ത്ത­തെ­ന്തു­ള്ളൂ മ­ന­സ്സേ”

എന്നു പൊ­ള്ളു­ന്ന,

അകം ക­ല­ങ്ങി

ആഴം വ­ളർ­ന്ന്

അകലെ ല­ക്ഷ്യം തെ­ളി­ഞ്ഞ്

തടം തല്ലി നി­റ­ഞ്ഞൊ­ഴു­കു­ന്ന,

നാടു് നേടാൻ മഴു ചു­ഴ­റ്റു­ന്ന,

ജാഥ ന­യി­ക്കു­ന്ന

ക­ല്യാ­ണ­ത്തി­നു് കൈ കു­ലു­ക്കു­ന്ന

വി­ജ­യ­ത്തി­നു് വ­ണ­ങ്ങു­ന്ന

ഇ­ഷ്ട­കർ­മ്മ­ങ്ങ­ളിൽ പൂ­ത്തു­ല­യു­ന്ന

വ്യർ­ത്ഥ­ഭാ­ര­ങ്ങ­ളിൽ വീർ­പ്പു­മു­ട്ടു­ന്ന

പല പോ­സി­ലു­ള്ള

ഫോ­ട്ടോ­കൾ വേണം സാർ.

നമ്മെ ക­ണ്ടി­ട്ടി­ല്ലാ­ത്ത­വ­രും

നി­ര­ന്ത­രം കാ­ണു­ന്ന­വ­രും

നാം ത­ന്നെ­യും

കാ­ണ­ട്ടെ:

ഋ­തു­ക്ക­ളി­ലൂ­ടെ നാം

എ­ന്താ­ടു­ന്നു പാ­ടു­ന്നു എ­ന്നു്.

അ­വ­താ­ര­ങ്ങ­ളി­ലൂ­ടെ നാം

എ­ന്തു് സൃ­ഷ്ടി­ക്കു­ന്നു

സം­ഹ­രി­ക്കു­ന്നു എ­ന്നു്.

ആളുകൾ ക­ണ്ടു­ക­ണ്ടാ­ണു് സർ

ക­ട­ലു­കൾ ഇത്ര വ­ലു­താ­യ­ത്

പുഴകൾ ഇ­തി­ഹാ­സ­ങ്ങ­ളാ­യ­തു്.

ര­ണ്ടു്

ഫോ­ട്ടോ എ­ടു­ത്തെ­ടു­ത്ത്

തന്റെ മുഖം തേ­ഞ്ഞു­പോ­യി എന്ന്

വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ ദുഃ­ഖി­ക്കു­ന്നു.

പക്ഷേ, ഒ­ന്നോർ­ക്ക­ണം സാർ,

അതേ വി­ദ്യ­കൊ­ണ്ടു് തു­ടു­ത്തു­ദി­ച്ച­വ­രാ­ണ്

ന­മ്മു­ടെ നേ­തൃ­താ­ര­ങ്ങൾ.

അ­റി­യാ­ത്ത­മ­സ്സിൽ­നി­ന്ന്

ആരും തൊ­ഴു­ന്ന ജ്യോ­തി­സ്സി­ലേ­ക്ക് ജ­യി­ച്ച­വർ.

അ­ധി­ക­ഫോ­ട്ടോ അ­ധി­ക­ജ്യോ­തി­സ്സ്

എ­ന്നാ­ണു് സർ.

ഒറ്റ സ്നാ­പ്പിൽ ഒ­തു­ക്കാ­നാ­വി­ല്ല സർ

ഒരു ജ­ന്മ­ത്തി­ന്റേ­യും സത്യം.

ഒ­രി­ക്ക­ലെ­ങ്കി­ലും

ഒരു ഫ്ലാ­ഷിൽ കു­ളി­ച്ചി­ട്ടി­ല്ലാ­ത്ത­വർ,

ഒ­രാൾ­ക്കൂ­ട്ട ഫോ­ട്ടോ­വിൽ­പോ­ലും

പെ­ട്ടി­ട്ടി­ല്ലാ­ത്ത­വർ,

കോ­ടാ­നു­കോ­ടി­കൾ,

ജ­നി­ച്ചി­ട്ടേ­യി­ല്ലാ­ത്ത­തി­നു് തു­ല്യം

അ­വ­രു­ടെ ജന്മം

അരൂപ തി­മി­ര­വി­സ്താ­രം.

മൂ­ന്നു്

“ക്യാ­മ­റ­യെ നോ­ക്കു­മ്പോൾ

എ­നി­ക്ക്

എ­ന്തി­നെ­ന്നി­ല്ലാ­ത്ത വേ­വ­ലാ­തി.

അ­തി­ന്റെ

നാ­ക്കും മൂ­ക്കും

കാ­തു­മെ­ല്ലാ­മാ­യ

ഒ­റ്റ­ക്ക­ണ്ണു്,

ലോ­ക­പ്ര­വാ­ഹ­ത്തി­ന്റെ

സൂ­ര്യ­രൂ­പ­മാ­യ ചുഴി,

അ­തി­ന്റെ കേ­ന്ദ്ര­ത്തിൽ

ഒരു ഇരുൾ തു­ര­ങ്കം,

അതിൽ

ഉ­റ­ഞ്ഞു­തു­ള്ളു­ന്ന

ക്രൂ­ര­യാ­യ ലോ­ക­ദ്രോ­ഹ­വി­ചാ­ര­ക…

ക്യാ­മ­റ­യി­ലേ­ക്ക് നോ­ക്കു­മ്പോൾ

എന്റെ കണ്ണ്

എന്റെ ക­ണ്ണി­ലേ­ക്കു വരാതെ മാ­റു­ന്നു.

ചു­ണ്ട്

ചു­ണ്ടി­ലേ­ക്ക് വി­ട­രാ­തെ കൊ­ഴി­യു­ന്നു.

മ­റ്റാ­രു­ടേ­യോ

ചെ­വി­യെ­ടു­ത്തു­വെ­ച്ച­തു­പൊ­ലെ

ചെവി

ചേ­രാ­തെ ചൊ­റി­യു­ന്നു.

ഒ­രീ­ച്ച വ­ന്നി­രു­ന്ന്

മൂ­ക്ക്

പാ­താ­ള­ത്തി­ലേ­ക്ക്

ച­വി­ട്ടി­ത്താ­ഴ്ത്തു­ന്നു.

ഒ­ന്നി­നെ­ത്ത­ന്നെ നോ­ക്കി­യി­രി­ക്കു­മ്പോൾ ഞാൻ

അ­നേ­ക­രാ­യി പൊ­ട്ടി­പ്പി­രി­യു­ന്നു.

പു­ഴ­യു­ടെ ഒരുമ വേ­ണ്ട­പ്പോൾ ഞാൻ

മ­ഴ­യു­ടെ ചി­ത­റ­ലാ­വു­ന്നു.”

നാലു്

താ­ങ്ക്യു സർ.

കു­റേ­ക്കൂ­ടി വേണം സർ.

വെ­യിൽ­പ­ര­പ്പിൽ

ഒ­രേ­യൊ­രു ത­ണൽ­മ­ര­മാ­യി

ഇ­രുൾ­തീ­ര­ത്തു് ദീ­പ­സ്തം­ഭ­മാ­യി

ഊ­ട്ടി­യി­ലോ കാ­ശ്മീ­രി­ലോ

പു­തു­പൂ­വു­മാ­യി,

പു­റ­മേ­ക്ക് ലെ­നി­നാ­യി

പൂ­ജാ­മു­റി­യിൽ പൂ­ന്താ­ന­മാ­യി

എ­ഴു­ന്നെ­ള്ളി­പ്പിൽ തി­ട­മ്പാ­യി

കൊ­മ്പാ­യി

തു­മ്പി­യാ­യി,

തർ­ക്കാ­ന്ധ­ത­യിൽ

ലോ­ക­ത്തെ ത­ള­ച്ചി­ടാൻ

വേണം സർ

പല പോ­സി­ലു­ള്ള ഫോ­ട്ടോ­കൾ.

ശ്രാ­വ­സ്തി
ക­വി­ത­കൾ: കെ. ജി. എസ്, വായന: എൻ. അ­ജ­യ­കു­മാർ
images/kgs-ak-04x.png

(കു­മാ­ര­നാ­ശാ­നു്)

എ­ല്ലാം ക­ത്തി­യെ­രി­യു­ക­യാ­യി­രു­ന്നു

അ­താ­തി­ന്റെ നി­റ­മു­ള്ള തീയിൽ

ഏതു് പി­റ­വി­യും വി­റ­കാ­ക്കു­ക­യാ­യി­രു­ന്നു

തൃഷ്ണ, ഗൗതമൻ കാ­ണു­മ്പോൾ.

വെ­ന്തെ­രി­യു­ക­യാ­യി­രു­ന്നു

ലോ­ക­ജ്ജ്വാ­ല­യിൽ ആ­ന­ന്ദ­ഭി­ക്ഷു,

കാലിൽ വീണ നി­ഴ­ലി­ലോ

കൈ­ക്കു­മ്പി­ളി­ലെ വെ­ള്ള­ത്തി­ലോ

പെ­ണ്ണി­ന്റെ ക­ണ്ണി­ലോ

ഉ­ട­ലി­ന്റെ വി­ളി­യി­ലോ

ത­ന്നെ­ത്ത­ന്നെ കാ­ണു­മ്പോ­ഴെ­ല്ലാം.

നൃ­ത്ത­മു­ണ്ടു് ആ ഉടലിൽ

ദാ­ഹ­ഭ്രാ­ന്തി­നി­ന്നു് ശ­ര­ണ­മാ­യ­ത്

മാ­തം­ഗി ചൊ­രി­ഞ്ഞ ത­ണ്ണീ­രി­ലെ പെൺ­കു­ളി­രു്.

ഉ­ടു­ത്തു് കെ­ട്ടി­യ ആ തു­ടു­പാ­ള

അതിൽ തൊട്ട തു­ടു­ത്ത വി­ര­ലു­കൾ

മേ­ലേ­ക്ക് പടരും ഉ­രുൾ­ക്കൈ­കൾ

മേ­ലേ­ക്ക് മേ­ലേ­ക്ക് വി­ട­രും തീ­ത്ത­ളി­രു­കൾ.

ശ­മി­ച്ചോ ദാഹം?

മു­ന്നി­ലെ­പ്പോ­ഴും അവൾ.

ബോ­ധ­ത്തി­ലും അ­ബോ­ധ­ത്തി­ലും അവൾ.

ആ­ഴ­ത്ത­ണ­ലാ­യ ത­ണ്ണീ­രാ­യും

തുഷിത സ്വർ­ഗ്ഗ­മാ­യും അവൾ.

ഇ­ന്നെ­നി­ക്ക് തണൽ

അവൾ ചാരി നിൽ­ക്കു­ന്ന സ്വ­പ്ന­വാ­ക.

കി­ണ­റും മരവും പോലെ

ശ്രാ­വ­സ്തി­യു­ടെ മ­ണ്ണി­ലാ­ണ്ട്

അ­വ­ളു­ടെ ജ­ന്മ­നി­ല.

നൃ­ത്ത­മു­ണ്ടു് ആ ഉടലിൽ,

ആടാതെ.

പാ­ട്ടു­ണ്ടു് ആ ചു­ണ്ടിൽ,

പാ­ടാ­തെ.

പ്രേ­മ­മു­ണ്ടു് ആ ക­ണ്ണിൽ,

പെ­യ്യാ­തെ.

കാ­മ­മു­ണ്ട­വ­ളിൽ,

ആളാതെ.

ഉ­ച്ച­ച്ചെ­റു­കാ­റ്റു­ണ്ട­വ­ളിൽ,

വീ­ശാ­തെ.

രാവു് രാവു് കു­ളി­രാൻ ക­ഥ­യു­ണ്ട­വ­ളിൽ,

പ­റ­യാ­തെ.

നെ­ടു­വീർ­പ്പിൽ ഓ­ള­മു­ണർ­ന്ന്

ശ്യാ­മ­സു­ന്ദ­രി­യു­ടെ നി­റ­കു­ടം;

തു­ളു­മ്പാ­തെ.

ന­ട്ടു­ന­ന­ച്ച് വ­ളർ­ത്താൻ തോ­ട്ട­മോ

പ­രി­ച­രി­ക്കാൻ തോ­ഴി­മാ­രോ

പ­രി­ഹ­സി­പ്പി­ക്കാൻ ക­രി­വ­ണ്ടോ

ഇ­ല്ല­വൾ­ക്ക്,

ജ­ന്മ­ത്തി­ന്റെ ഒ­റ്റ­മ­ര­ക്കാ­ട്ടിൽ.

ഉ­ല­യു­ന്നു വാ­ക­ത്ത­ണ­ലിൽ

ന­ട്ടു­ച്ച­യു­ടെ കു­ളിർ­വ്യാ­സം?

ചി­ത­റു­ന്നു ധ്യാ­ന­ശ്ര­മം.

മ­ന­സ്സി­ല­ല­യു­ന്നു മേ­ഘ­നി­ഴ­ലാ­യൊ­രൊ­ന്നി­ലു­മു­റ­യ്ക്കാ­യ്ക.

പ­റ­ന്നോ

പ­റ­ഞ്ഞോ

നിലം വി­ട്ടു­യ­രാ­നാ­വാ­തെ

വീണു് കി­ട­ക്കു­ന്നു വെ­യി­ലിൽ

പോയ പ­ക്ഷി­യു­ടെ തൂവൽ,

ശ്രാ­വ­സ്തി­യു­ടെ മൂകത.

എ­രി­ക്കു­ന്നു ധ്രു­വ­ങ്ങ­ളെ

മ­ന­സ്സി­ലെ കാ­മ­കാ­ന്തം,

ആ നോ­ട്ട­ത്തി­ലെ ഗൂഢ വൈ­ദ്യു­തി.

പ്രേ­മം­വി­ഴു­ങ്ങി ആ­ന­ന്ദൻ

“ഞാൻ ആ­ന­ന്ദൻ.”

ജാ­തി­ഭാ­ര­ത്താൽ

വാ­ക്ക് കു­നി­യാ­തി­രി­ക്കാൻ മാ­തം­ഗി

മ­ന­സ്സു് നി­വർ­ത്തി­നി­ന്നു് ചോ­ദി­ച്ചു,

“എ­ന്തി­ലാ­ണു് നി­ന്റെ ആ­ന­ന്ദം?”

“ധർ­മ്മ­ത്തിൽ.”

“ത­ണ്ണീ­രി­ല­ല്ലേ?”

“അ­നു­രാ­ഗ­ത്തിൽ” എ­ന്നു് പ­റ­യാ­നാ­വാ­തെ

ഭി­ക്ഷു അ­വ­ളെ­ത്ത­ന്നെ നോ­ക്കി­നി­ന്നു,

അ­വ­ളി­ലാ­ണ്ടു്;

അ­വ­ളി­ലെ­രി­ഞ്ഞ്.

“നി­ന്റെ വ്യ­സ­ന­മോ?”

“മ­ന­സ്സു് വെ­ള്ള­പ്പു­ക­യാ­യ്

കാ­റ്റിൽ­ക്കാ­റ്റിൽ; ചി­ന്നി­പ്പോ­വു­ന്ന

അ­വ്യ­ക്ത­ത­യിൽ; അ­കൽ­ച്ച­യിൽ.”

“ഫെ­മി­നി­സ്റ്റോ നീ?”

“ഹ്യൂ­മ­നി­സ്റ്റ്.”

“സ്വയം പീ­ഡ­ന­മാ­ണോ

ജ്ഞാ­നോ­ദ­യ­ത്തി­ലേ­ക്കു­ള്ള വഴി?”

“അല്ല. സ്വയം ന­വീ­ക­ര­ണം.”

“കു­ടും­ബ­മു­ണ്ടോ?”

“ചരാചര കു­ടും­ബം.”

“സ­ന്യാ­സി?”

“പ­രി­വ്രാ­ജ­കൻ.”

“ഗുരു എവിടെ?”

“പലരിൽ

പലതിൽ

പ­ലേ­ട­ത്ത്.

ഉടൽ ത­കർ­ന്ന് ബാ­മി­യാ­നിൽ

ജ­ന­ധ­ന­മാ­യി ബീ­ജിം­ഗിൽ

പ്ര­വാ­സി ടി­ബ­റ്റ­നാ­യി ദി­ല്ലി­യിൽ

ആ­ക്റ്റി­വി­സ്റ്റാ­യി ശ്രീ­ല­ങ്ക­യിൽ

നി­ഷ്ക്രി­യ കാ­രു­ണ്യ­മാ­യി എ­ല്ലാ­വ­രി­ലും… ”

“ജാ­തി­യിൽ, ആ­ണാ­യ­തിൽ

ആ­ന­ന്ദം തോ­ന്നി­യി­ട്ടു­ണ്ടോ?”

“സ­മ­ത­യി­ലാ­ണു് ആ­ന­ന്ദം.”

“ക­മ്യൂ­ണി­സ്റ്റ്?”

“ബു­ദ്ധി­സ്റ്റ്”

“പെ­ണ്ണി­ലോ പ്ര­ണ­യ­ത്തി­ലോ

ആ­ന­ന്ദ­മു­ണർ­ന്നി­ട്ടി­ല്ലേ?”

കി­ണ­റി­ന്റെ ആ­ഴി­വെ­ട്ട­ത്തി­ലേ­ക്ക് നോ­ക്കി,

അവിടെ ഒരു ക­രി­ക്ക­ട്ട­യാ­യ്

ത­ന്നെ­ക്ക­ണ്ട­ത് മ­റ­ച്ച്,

ആ­ന­ന്ദൻ കു­നി­ഞ്ഞു­നി­ന്നു.

മു­ങ്ങാ­തെ മു­ങ്ങി;

ക­ത്താ­തെ കത്തി.

“എ­ന്തൊ­രാ­ഴം ശ്രാ­വ­സ്തി­യു­ടെ

വി­ശു­ദ്ധി­ക്ക്!” ചി­ന്ന­ഭി­ക്ഷു

ചി­രി­ക്കാൻ ശ്ര­മി­ച്ചു.

“ത­ത്ത്വ­ഭീ­രു.

പ്രേ­മം­വി­ഴു­ങ്ങി.” അവൾ വി­ചാ­രി­ച്ചു.

പ്ര­ലോ­ഭ­നം

സ­ന്ദർ­ഭ­ത്തി­ന്റെ സൗ­ന്ദ­ര്യ­വും

സാ­ദ്ധ്യ­ത­യും ക­ണ്ടു് ചി­രി­ച്ച്

കൗ­ശ­ല­ക്കാ­ര­നാ­യ സർ­പ്പം,

വ്യാ­ഖ്യാ­ന­പ­ടു,

മ­ദ്ധ്യ­സ്ഥ­പ്ര­തി­ഭ,

ഫ്രോ­യ്ഡി­യൻ പൂ­ഞ്ചി­ല്ല­യി­ലി­രു­ന്ന്

പാ­ടി­പ്പ­റ­ഞ്ഞു,

“തി­ന്നു നോ­ക്കൂ

തി­ന്നു നോ­ക്കൂ

ഈ ഈ ഈ

ലോ­ക­ക്ക­നി.

പി­ന്നെ നോ­ക്കൂ

ആ ആ ആ

ധർ­മ്മ­ക്ക­നി.”

ചി­ന്ന­ഭി­ക്ഷു മ­ന­സ്സാ മി­ത്തും മി­ഥ്യ­യും കണ്ടു.

‘തൃഷ്ണ തൃഷ്ണ’ എ­ന്നു് പ­ഠി­ച്ച­തോർ­ത്തു.

വെയിൽ മങ്ങി

ചൂ­ടൊ­തു­ങ്ങി

എ­ന്നു് ജ­പി­ച്ചെ­ണീ­റ്റു് യു­വ­ഭി­ക്ഷു

മാ­തം­ഗി­യോ­ടു് പ­റ­ഞ്ഞു.

“പു­ണ്യ­ശാ­ലി­നി നീ പ­കർ­ന്ന ത­ണ്ണീർ

എന്റെ ചു­ണ്ടി­നും നാ­വി­നും

ആ­ത്മാ­വി­നും സു­കൃ­തം, അമൃതം.

ക്യാ­മ­റ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ

നി­ന്റെ കുറേ ഫോ­ട്ടോ ഞാ­നെ­ടു­ത്തേ­നേ.

ത­നി­ച്ചി­രി­ക്കു­മ്പോൾ ക­ണ്ടി­രി­ക്കാ­ലോ

ആ തി­ര­ക­ളും ജ്വാ­ല­ക­ളും എ­ന്നെ­ന്നും.”

ചും­ബ­ന­ങ്ങൾ വി­ഴു­ങ്ങി

ആ­ലിം­ഗ­ന­ങ്ങൾ ഉ­ള്ളിൽ­ച്ചു­റ്റി

തന്നെ ത­ന്നി­ല­മർ­ത്തി

പെ­ണ്ണി­നെ അ­നു­ഗ്ര­ഹി­ച്ച് ത­ളർ­ത്തി,

മു­ന്നി­ലെ ഒ­റ്റ­യ­ടി­പ്പാ­ത­യിൽ

ക­ണ്ണെ­ത്തും ദൂരം വരെ മേ­യു­ന്ന

ദൂ­ര­ക്കൂ­ട്ട­ങ്ങ­ളെ നോ­ക്കി

യു­വ­യോ­ഗി ക­ഠി­ന­മൗ­ന­ത്തിൽ

പി­ന്നെ­യും പി­ന്നെ­യും ത­ന്നെ­പ്പൊ­തി­ഞ്ഞ്,

“ഞാനും വ­ര­ട്ടെ­യോ നി­ന്റെ കൂടെ?

സ­മ­ത­യു­ടെ ആ­ന­ന്ദ­ത്തി­ലേ­ക്കു്?”

എ­ന്ന­വൾ ചോ­ദി­ച്ച­ത്

ആൺ­ബാ­ധി­ര്യ­ത്തി­ലാ­ഴ്ത്തി,

ദാ­ഹ­സാ­ഗ­രം ക­ട­ന്നോ

ക­ട­ന്നി­ല്ല­യോ

എന്ന്

മ­റ­ന്ന്

ന­ട­ന്ന്

അ­ക­ന്ന്

മ­റ­ഞ്ഞു.

സ­ഖാ­വു് ബ­ല­രാ­മ­ന്റെ കൊ­ല­യാ­ളി
ക­വി­ത­കൾ: കെ. ജി. എസ്, വായന: എൻ. അ­ജ­യ­കു­മാർ
images/kgs-ak-05x.png

പാർ­ട്ടി പ­റ­ഞ്ഞ­തു് ചെ­യ്യാൻ പു­റ­പ്പെ­ട്ടു

സ­ഖാ­വു് ബ­ല­രാ­മ­നും കൂ­ട്ട­രും

കി­ഴ­ക്കു കി­ഴ­ക്ക്

കോ­ര­പു­ര­ത്തേ­ക്ക്.

ചു­വ­ടു­കൾ വഴി നട്ടു

വഴി ദൂരം നട്ടു

ദൂരം പാ­ട്ടും കഥയും നട്ടു.

നി­റ­ഞ്ഞ പുഴ നീർ­ക്കാ­ടു പോലെ

ഉ­ല­യു­ന്ന­തും കണ്ട്

ഗു­ഹ­നെ­ക്കാ­ത്തു് നി­ല്ക്കു­മ്പോൾ

ഓർ­ക്കാ­പ്പു­റ­ത്തൊ­രു കാഴ്ച:

കു­ത്തൊ­ഴു­ക്കിൽ­പ്പെ­ട്ട വ­ട്ട­ത്തോ­ണി­യിൽ

സർ സി.പി.യും

പ­ട­ത്ത­ല­വൻ വൈ­ദ്യ­നാ­ഥ­യ്യ­രും.

സ­ഖാ­വി­നേം കൂ­ട്ട­രേം ക­ണ്ട­തും സർ സി.പി:

വൈ­ത്തീ, ഫയർർ.

‘തോ­ക്കി­നാ­വി­ല്ല സാമീ തോ­ല്പി­ക്കാ­നി­വ­രെ.

വ­യ­ലാ­റി­ലെ സ്വ­പ്ന­പ്പാ­വ­ങ്ങ­ള­ല്ലി­വർ.’

പുഴ ക­ട­ന്ന്

കാടു് ക­ട­ന്ന്

കെ­ട്ടു­പോ­യ അ­ടു­പ്പു­ക­ളും

കോ­ട­മ­ഞ്ഞും വേ­ട്ട­ക്ക­ഥ­ക­ളും ക­ട­ന്ന്

പൂ­ഴി­ച്ചു­ഴ­ലി­കൾ ക­ട­ന്ന്

സ­ഖാ­വും കൂ­ട്ട­രു­മെ­ത്തി

കോ­ര­പു­ര­ത്തെ ത­രി­ശു­കാ­ല­ത്തിൽ.

ക­ല­പ്പ­ച്ചാ­ലിൽ

ഇളകി വന്നു ത­ല­യോ­ട്ടി­കൾ

കൈ കാൽ കലം ച­ട്ടി­കൾ

അ­ല­മു­റ­ക­ളും ച­ങ്ങ­ല­ക­ളും;

മോ­ച­ന­മു­റ­യ്ക്കാൻ

ഉ­യി­രോ­ടെ മൂ­ട­പ്പെ­ട്ട­വ­രു­ടെ

കു­ഴി­മാ­ടം തു­റ­ന്ന പോലെ.

മണൽജട ആ­ളി­ച്ച് മ­ണൽ­ക്കാ­റ്റ്

മ­രു­ഭൂ­ത­മാ­യ് മൂടാൻ വന്നു

കയ്യു പൂ­ട്ടാൻ

കാലു പൂ­ഴ്ത്താൻ

ഇ­രുൾ­പ്ര­ള­യ­മാ­യ് വന്നു

കണ്ണു കെ­ട്ടാൻ

തരിശ് വാഴും ദുർ­ഭൂ­ത­ങ്ങൾ.

വി­ശ്വാ­സം എ­തിർ­ബ­ല­മാ­ക്കി

രാ­പ­ക­ലു­ക­ളിൽ നീ­രോ­ട്ടം കൂ­ട്ടി

മഴ പെ­യ്യി­ച്ചു

പു­ഴ­യൊ­രു­ക്കി

ത­ളി­രാ­ട്ടം കൂ­ട്ടി

ക­തി­രാ­ട്ടം കൂ­ട്ടി

ബു­ദ്ധ­നി­ലാ­വു് വ­ളർ­ന്ന

ബോധം വി­ള­യി­ച്ചു,

സ­ഖാ­വും കൂ­ട്ട­രും.

ര­ണ്ടു്

പല രാവു് ക­ഴി­ഞ്ഞൊ­രു രാവു്.

പാർ­ട്ടി­യാ­പ്പീ­സി­ലെ­ത്തി സ­ഖാ­വു്.

പ­റ­ഞ്ഞു ദൗ­ത്യ­വി­ജ­യം.

നേ­താ­വി­ന്റെ പ­ത്തി­ക്ക­ണ്ണിൽ

അ­വി­ശ്വാ­സം

ക്രോ­ധം.

ചർ­ച്ച­ക്കാ­ടു് സർ­പ്പ­ക്കാ­ടാ­യി;

കോ­പ­ക്കൊ­ത്തു്, വിഷം ചീ­റ്റൽ,

‘സ­ഖാ­വി­നെ­യൊ­രു

മ­നോ­രോ­ഗ­വി­ദ­ഗ്ധ­നെ­ക്കാ­ണി­ക്കൂ’

എ­ന്നു് ക­ല്പി­ക്കൽ.

സ­ഖാ­വി­നു തല പൊ­ള്ളി.

പാർ­ട്ടി­യാ­പ്പീ­സി­ന്റെ ചു­വ­രിൽ

മാർ­ക്സ് മാ­ഞ്ഞു തെ­ളി­ഞ്ഞ കു­മ്മാ­യ­ത്തിൽ

തെ­ളി­യു­ന്ന­താ­യ് തോ­ന്നി സ­ഖാ­വി­നു്:

‘അ­ന്ധ­രെ അന്ധർ ന­യി­ക്കു­ന്ന’

ബ്രൂ­ഗൽ­ച്ചി­ത്രം.

തി­രി­ച്ചു ന­ട­ക്കു­ന്ന ച­രി­ത്രം.

തോൽ­വി­പർ­വ­തം കു­ട­യാ­ക്കി­യോ

സ­ഖാ­വു് ന­ട­ന്നു പെ­രു­മ­ഴ­യി­ലേ­ക്ക്?

ചു­വ­ടു­കൾ അകലം നട്ടു.

ക­വ­ല­യി­ലെ ഇ­രു­ട്ടിൽ

അ­പ്പോ­ഴും നി­ല്പു­ണ്ടു് കോരൻ.

ക­ട­ത്തി­ണ്ണ­യിൽ ഇ­രുൾ­ബീ­ഡി

തെ­റു­ത്തി­രി­ക്കു­ന്നു­ണ്ടൊ­രു നിഴൽ.

മി­ല്ലി­ലെ പു­ക­ക്കു­രു­ക്കിൽ

ശ്വാ­സ­ത്തി­നു പി­ട­യു­ന്നു­ണ്ടൊ­രു നിഴൽ.

വ­ള്ള­ത്തി­ലേ­ക്ക് മ­ണൽ­ക്കൊ­ട്ട മ­റി­ച്ച്

ആ­റ്റിൻ­വെ­ട്ട­ത്തിൽ

മു­ങ്ങി നി­വ­രു­ന്നു­ണ്ടൊ­രു നിഴൽ.

ജന്മം കാ­ലി­ക്കു­മ്പി­ളാ­യൊ­രു നിഴൽ.

വൈ­ക്കം­കാ­യൽ ക­ട­ന്നു സ­ഖാ­വു്.

തെ­ങ്ങിൻ­തോ­പ്പു്.

തെ­ളി­വാ­യു.

തെ­ളി­ഞ്ഞു കേ­ട്ടു ബ­ല­രാ­മൻ

കു­ഞ്ഞു­ന്നാ­ളി­ലെ­പ്പോ­ലെ

വെ­ള്ള­യ്ക്ക കൊ­ഴി­യു­ന്ന ശബ്ദം.

രാ­ത്രി­യി­ലെ വ­ഴി­ച്ചാൽ വീ­ണ്ടും

സ്ലേ­റ്റി­ലെ ചോ­ക്കു­വ­ര.

സ­ഖാ­വി­ന്റെ കൂ­ര­യി­ലേ­ക്ക്

വഴി തി­രി­യു­ന്ന വളവിൽ

ഒ­ളി­ഞ്ഞു നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു ഭാവി

പത്തി വി­ടർ­ത്തി

കത്തി നി­വർ­ത്തി.

സ­ഖാ­വു് വീണു.

വീ­ഴ­ലിൽ വ­ള്ളി­ച്ചെ­രി­പ്പു­കൾ

തോ­ട്ടി­ലേ­ക്കി­റ­ങ്ങി­പ്പോ­യി;

യാത്ര തീ­രാ­തെ.

രണ്ടു മ­ഴ­കൾ­ക്കി­ട­യി­ലെ ചെ­റു­മൻ­നി­ലാ­വ്

ശ­രീ­ര­ത്തി­നു കൂ­ട്ടു നി­ന്നു.

പാർ­ട്ടി­യു­റ­യ്ക്കാൻ

കാ­യ­ലിൽ ബ­ലി­യാ­യ­വർ

കാ­റ്റാ­യും മ­ഴ­യാ­യും ആർ­ത്ത­ല­ച്ചു വന്നു.

ഇന്നു വീണ ചോരയെ ചെ­റു­മ­ഴ

ഇ­ന്ന­ലെ വീണ ചോ­ര­യോ­ടി­ണ­ക്കി.

തീ­ണ്ടി­യ വിഷം ഭാ­വി­യു­ടേ­താ­ണ്

എന്ന മ­ര­ണ­മൊ­ഴി,

കഠാര കടന്ന മു­റി­വാ­ണു് കൊ­ന്ന­ത്

എന്ന പോ­സ്റ്റ്മോർ­ട്ടെം രേഖ,

എ­ല്ലാം വെറും മാ­ധ്യ­മ­സൃ­ഷ്ടി­യെ­ന്ന്

പണ്ടേ സ­ഖാ­വു് ഹൃ­ദ്രോ­ഗി­യെ­ന്ന്

ചോര ഛർ­ദ്ദി­ച്ച് ഒരു യുഗം

അ­വ­സാ­നി­ച്ചെ­ന്നു് നേ­താ­വ്

ആരു മ­രി­ച്ചാ­ലും മ­രി­ക്കാ­ത്ത­ത്

പാർ­ട്ടി മാ­ത്ര­മെ­ന്നും നേ­താ­വു്.

ട്രോ­ട്സ്കി­യെ കൊന്ന പി­ക്കാ­ക്സിൽ

സ്റ്റാ­ലി­ന്റെ വി­ര­ല­ട­യാ­ളം തി­ര­യ­രു­തെ­ന്നു് സ്റ്റാ­ലിൻ

ശ­വ­മ­ട­ക്കി­നു ശേഷം,

അർ­ഥ­ങ്ങ­ളു­ടെ വലിയ ചു­ടു­കാ­ട്ടിൽ.

ഭ്രാ­തൃ­ഹ­ത്യ എന്ന തീർ­പ്പ്

ച­രി­ത്ര­ത്തി­ന്റെ മ­ത­വാ­യ­ന­യെ­ന്നു് സ്റ്റാ­ലിൻ.

ഒരു സ­ഖാ­വി­നാ­വി­ല്ല കൊ­ല്ലാൻ

മ­റ്റൊ­രു സ­ഖാ­വി­നെ എ­ന്നു് സ്റ്റാ­ലിൻ.

കാ­യീ­ന്റെ വം­ശ­ക്കാ­ര­ല്ല സ­ഖാ­ക്ക­ളെ­ന്നും സ്റ്റാ­ലിൻ,

ഭാ­വി­യു­ടെ വി­ഷ­പ്പ­ല്ലിൽ തി­ര­യ­രു­ത്

നേ­താ­വി­ന്റെ വി­ര­ല­ട­യാ­ളം.

സ്റ്റാ­ലിൻ കൂ­ട്ടി­ച്ചേർ­ത്തു.

പി­ന്നെ വന്ന മഴയിൽ

മി­ന്നു­ന്ന­താ­യി കഠാര.

ആരുടെ വി­രൽ­പ്പാ­ടു­മി­ല്ല

ചോര പു­ര­ണ്ടി­ട്ടേ­യി­ല്ല

വേ­ദ­ഭേ­ദ­ങ്ങൾ­ക്കി­ട­യിൽ

വി­ട­ന്റെ ലിംഗം പോലെ

പ­ര­തി­ക്കൊ­ണ്ടേ­യി­രു­ന്നു അത്

പുതിയ ഉടൽ.

കെ ജി എ­സി­നെ­ക്കു­റി­ച്ചു് പി. പി. രാ­മ­ച­ന്ദ്രൻ
images/kgs-new.jpg
കെ. ജി. എസ്.

മ­ല­യാ­ള­ക­വി­ത­യിൽ ആ­ധു­നി­ക­ത­യെ അ­നു­ഭ­വ­പ്പെ­ടു­ത്തി­യ­വ­രിൽ കെ ജി എസ് വേ­റി­ട്ടു­നില്‍ക്കു­ന്നു. ഭാ­ഷ­യി­ലും ഭാ­വു­ക­ത്വ­ത്തി­ലും ആ­ധു­നി­ക­ത­യ്ക്കു് ത­ന്റേ­താ­യ ഒരു ഒ­റ്റ­യ­ടി­പ്പാ­ത അ­ദ്ദേ­ഹം ന­ട­ന്നു­ണ്ടാ­ക്കി. സ­മ­കാ­ലി­ക­രാ­യ പലരും ക­വി­ത­കൊ­ണ്ടു് സാ­മൂ­ഹ്യാ­വ­സ്ഥ­യെ വി­മര്‍ശി­ക്കു­മ്പോൾ സ്വ­ന്തം ജീ­വി­താ­വ­സ്ഥ­യു­ടെ ജ­ന­കീ­യ­വി­ചാ­ര­ണ­ക­ളാ­യി­രു­ന്നു കെ ജി എ­സ്സി­ന്റെ കവിത. വാ­ക്കി­ന്റെ ശ­ബ്ദ­ഭം­ഗി­യെ അല്ല അ­തി­ന്റെ ഉള്‍മു­ഴ­ക്ക­ത്തെ­യാ­ണു് അ­ദ്ദേ­ഹം ശ്ര­ദ്ധി­ച്ച­തും പ­രി­ച­രി­ച്ച­തും. ‘അതേ ചെ­രി­നോ­ട്ട­ക്കാ­ക്ക­പ്പ­കല്‍’ എ­ന്നി­ങ്ങ­നെ അ­പൂർ­വ്വ­മാ­യ പ­ദ­ച്ചേര്‍പ്പു­കൾ കൊ­ണ്ടും, ‘നന്ന(ല്ല)ങ്ങാ­ടി’, ‘ഭാ­രം­പ­ര്യം’ എ­ന്നി­ങ്ങ­നെ അർ­ത്ഥ­ഭേ­ദ­ത്തോ­ടെ അ­ക്ഷ­ര­ച്ചേർ­പ്പു­കൾ സൃ­ഷ്ടി­ച്ചു­കൊ­ണ്ടും അ­ദ്ദേ­ഹം കാ­വ്യ­ഭാ­ഷ­യെ പു­തു­ക്കി­ക്കൊ­ണ്ടി­രു­ന്നു. വാ­ക്കിൽ കു­റു­കി­യും പൊ­രു­ളിൽ കൂര്‍ത്തും ചി­ല­പ്പോൾ കെ ജി എ­സ്സി­ന്റെ വരികൾ പ­ഴ­ഞ്ചൊല്‍വ­ഴി തേ­ടു­ന്ന­താ­യും കാണാം (മു­ദ്ര­ക­ളി­ല്ലാ­തി­ല്ല വി­രല്‍/വി­ത്തു­ക­ളി­ല്ലാ­തി­ല്ല വയല്‍). ഭാ­ഷ­ണ­ത്തി­ന്റെ നാ­ട­കീ­യ­ത­യും കെ ജി എ­സ്സി­ന്റെ കാ­വ്യ­ശി­ല്പ­ത്തെ വ്യ­ത്യ­സ്ത­മാ­ക്കു­ന്നു.

പ്ര­ധാ­ന കൃ­തി­കൾ
  • കെ ജി എസ്: കവിത
  • കൊ­ച്ചി­യി­ലെ വൃ­ക്ഷ­ങ്ങൾ
  • കെ. ജി. ശ­ങ്ക­ര­പ്പി­ള്ള­യു­ടെ ക­വി­ത­കൾ
  • കെ ജി എസ് ക­വി­ത­കൾ
  • ഓർമ്മ കൊ­ണ്ട് തു­റ­ക്കാ­വു­ന്ന വാ­തി­ലു­കൾ
  • അ­തി­നാൽ ഞാൻ ഭ്രാ­ന്ത­നാ­യി­ല്ല
  • സൈ­നി­ക­ന്റെ പ്രേ­മ­ലേ­ഖ­നം
  • അ­മ്മ­മാർ
  • പൂ­ക്കൈ­ത
  • ദൂ­ര­ത്ത്
  • മ­രി­ച്ച­വ­രു­ടെ മേട്
  • കെ. ജി. എസ്. ക­വി­ത­യും ജീ­വി­ത­വും
  • POEMS, Ed. B. Kannempilli
  • Trees of Kochi and other poems, Ed. EV Ramakrishnan
  • Tiny Judges shall arrive, Ed. Aditya Shankar
  • കൊ­ച്ചി കാ ദെർ­ഖ­ത്, വിവ. എ. അ­ര­വി­ന്ദാ­ക്ഷൻ
  • കെ. ജി. ശ­ങ്ക­ര­പ്പി­ള്ള­യ­വ­ര ക­വി­ത­ഗെ­ളു (കന്നട), വിവ. തേർളി ശേഖർ
  • കെ. ജി. ശ­ങ്ക­ര­പ്പി­ള്ള­യിൻ ക­വി­തൈ­കൾ (തമിഴ്), വിവ. സിർപി ബാ­ല­സു­ബ്ര­ഹ്മ­ണ്യൻ
  • പ­ലാ­ക്കൊ­ട്ടൈ­ത­ത്തു­വം (തമിഴ്), വിവ. ജ­യ­മോ­ഹൻ
  • ഞാ­നെ­ന്റെ എ­തിർ­ക­ക്ഷി
അ­വാർ­ഡു­കൾ

പലതു്

എൻ. അ­ജ­യ­കു­മാർ
images/ajayakumar.jpg
എൻ. അ­ജ­യ­കു­മാർ

1960-ൽ കോ­ട്ട­യം ജി­ല്ല­യി­ലെ പു­തു­വേ­ലി­യിൽ ജ­നി­ച്ചു. അച്ഛൻ: പി. ഡി. നീ­ല­ക­ണ്ഠൻ ന­മ്പൂ­തി­രി. അമ്മ: എം. ഡി. ഉ­മാ­ദേ­വി അ­ന്തർ­ജ­നം. മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ നി­ന്നു് എം. എ. (1982), മ­ദ്രാ­സ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് എം. ഫിൽ. (1986), പി­എ­ച്ച്. ഡി. (1992). കാലടി ശ്രീ ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ പ്രൊ­ഫ­സർ.

കൃ­തി­കൾ: ആ­ധു­നി­ക­ത മലയാള ക­വി­ത­യിൽ, ക­വി­ത­യു­ടെ വഴികൾ, വാ­ക്കി­ലെ നേ­ര­ങ്ങൾ

ഭാര്യ: ജി. എസ്. ഗീ­താ­കു­മാ­രി

കാ­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Naam Namme Neridum Neram (ml: നാം നമ്മെ നേ­രി­ടും നേരം).

Author(s): K. G. S., N. Ajayakumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-21.

Deafult language: ml, Malayalam.

Keywords: Article, Poem, N. Ajayakumar, K. G. S., Naam Namme Neridum Neram, കെ. ജി. എസ്, എൻ. അ­ജ­യ­കു­മാർ, നാം നമ്മെ നേ­രി­ടും നേരം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Untitled by Mansour Ghandriz, a painting by Mansoor Ghandriz (1936–1966). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.