
മോർച്ചറിയിലെ മഞ്ഞിൽ നിന്നിറങ്ങി
അച്ഛൻ ചിതയിലെ സൂര്യനിൽ മറഞ്ഞു;
അപ്പോൾ ചിറകുണ്ടായിരുന്നു
അച്ഛനെന്നു് തോന്നി,
അതു് അയഞ്ഞ ജൂബ പോലെന്നും തോന്നി.
പേടിച്ചും ശങ്കിച്ചുമൊരുനാൾ
അച്ഛന്റെ അലമാര തുറന്നു.
നിറയെ കുപ്പായങ്ങൾ;
ഇപ്പോഴും അച്ഛൻ മണക്കുന്നവ
പത്തി താഴും മുൻപു്
അച്ഛൻ പൊഴിച്ച പടങ്ങൾ,
ഉലഞ്ഞും ചുളിഞ്ഞും തളർന്നും.
ഒന്നും മിണ്ടാതെയും.
എന്നോടു് സംസാരിച്ചിരുന്നു പണ്ടിവ:
സ്കൂളിലേക്കു് പോകുന്നു
വയലിൽ പോകുന്നു
വിയർത്തൊലിച്ചു
മഴ നനഞ്ഞു… എന്നിങ്ങനെ.

അച്ഛന്റെ ഷർട്ടിടാൻ പെരുത്തിഷ്ടം
കുഞ്ഞുന്നാളിൽ.
അച്ഛനെപ്പോലവ എന്നെ കവിഞ്ഞു്
മൂടിപ്പുണർന്നു.
പെരുമഴക്കാലവും
കൊടും മഞ്ഞുകാലവും കടക്കാൻ
ആ ഷർട്ടുകളായിരുന്നു എനിക്കു് പായ്ക്കപ്പൽ…
വേഷങ്ങളെഴുതുന്നുണ്ടു്, നാം അരങ്ങിലാടുന്ന
വിശ്വാസത്തിന്റെ ചരിത്രം.
ഇപ്പോഴെങ്കിലും ചിലതെനിക്കു്
പാകമായാലോ…?
ചിലതിൽ ഞാൻ കേറിക്കൂടി.
ചിലതെന്നെ സ്കൂൾമാഷാക്കി.
ചിലതു് കർഷകനും.
ചിലതെന്നെ പുരാതനനാക്കി
ചിലതു് നവോത്ഥാനി
ചിലതു് ദേശീയവാദി
ചിലതു് ഗാന്ധിയൻ
ചിലതു് കമ്യൂണിസ്റ്റ്
ചിലതു് തോറ്റ കോമാളി.
ചിലതണിയുമ്പോൾ മറ്റൊന്നിനി ഞാൻ
മാറിയണിയില്ലെന്നു് തോന്നി.
മന്ത്രം പോലെ മുറുകിയ കട്ടിക്കോട്ടിലെ
ചന്ദനം തുളസി കർപ്പൂരസാന്ദ്രതയെന്നെ
ശ്വാസം മുട്ടിച്ചു.

അവസാനകാലത്തു് അച്ഛനിഷ്ടം
എന്റെ ടീ ഷേർട്ടിട്ടു് പയ്യനാവാൻ.
മനസ്സിലായെനിക്കു്:
മരിച്ച പിതാക്കളുടെ വേഷം
ചേരില്ല മക്കൾക്കു്.
വളരുന്ന മക്കളുടെ വേഷം
വൃദ്ധപിതാക്കൾക്കും.
അവരണിഞ്ഞ കോലം
അവരുടെ കാലം.
അച്ഛന്റെ പുളുവും ഫലിതവും
അന്നേ പഴകി.
അവർ, പിന്നിലേക്കു് പൊരുത്തപ്പെട്ടവർ.
അച്ഛനു് ഗരിമ
എനിക്കു് പഴമ…
മാർക്സ് അച്ഛനെഴുതിയ യുക്തികൾ പോലെയോ
കാഫ്ക അച്ഛനെഴുതിയ മനസ്സു് പോലെയോ
ചേരുന്നേയില്ല പലതുമെനിക്കു്.
ഉടൽ ചേർന്നാൽ കൈ ചേരില്ല.
ഉടലും കൈയും ചേരുന്നതിന്റെ കോളർ
വാടിയ കുഞ്ഞാടിൻ ചെവികൾ…
അച്ഛന്റെ മാറത്തവ
ഇണങ്ങിച്ചേർന്നു് കണ്ടിട്ടുണ്ടു്.
ബുദ്ധന്റെ മാറത്തെന്ന പോലെ.

ഡ്രോയിങ്: വി. ആർ. സന്തോഷ്
ചിത്രങ്ങൾ: പോൾ ക്ലീ