SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-10-14-ൽ പ്രസിദ്ധീകരിച്ചതു്)

images/Columbus.jpg
ക്രിസ്റ്റഫർ കുലമ്പസ്

സ്പെയിനിലെ നാവികൻ ക്രിസ്റ്റഫർ കുലമ്പസ് (Christopher Columbus, 1451–1506) അമേരിക്കൻ ഐക്യനാടുകളിലെ ഫ്ളൊറിഡയ്ക്കു തെക്കു–കിഴക്കുഭാഗത്തുള്ള ബഹാമദ്വീപു കളിൽ 1492-ൽ ചെന്നിറങ്ങി. ഇന്ത്യയിലാണു് താനെത്തിയതെന്നു് അദ്ദേഹം വിചാരിച്ചു. അതുകൊണ്ടു് അവിടെയുണ്ടായിരുന്ന ആദിമനിവാസികളെ ഇന്ത്യാക്കാർ എന്നു് കുലമ്പസ് വിളിച്ചു. “നവീനലോക”ത്തിലെ പുരാതനവർഗ്ഗക്കാരെ ഇന്ത്യാക്കാർ എന്നു് ഇന്നും വിളിക്കാനുള്ള കാരണം അതാണു്. നമ്മുടെ ചില എഴുത്തുകാർ വിചാരസാഗരത്തിൽ കപ്പൽ യാത്ര നടത്തി ചില പദദ്വീപുകളിൽ ചെന്നിറങ്ങുന്നു. കുലമ്പസിനെപ്പോലെ തെറ്റിദ്ധാരണയുടെപേരിൽ അവയെ സംസ്കൃതപദങ്ങളായി കാണുന്നു. ആ പദങ്ങളിൽ ഒന്നാണു് ‘ആലക്തികം’ എന്നതു്. വിദ്യുച്ഛക്തിയെ സംബന്ധിക്കുന്നു എന്ന അർത്ഥത്തിലാണു് ഈ ആലക്തികപ്രയോഗം. ഈ പദം സംസ്കൃത ഭാഷയിലുള്ളതല്ല. മറ്റൊരുപദം ‘ഘട്ടം’ എന്നതത്രേ. ഘട്ടത്തിനു കടവു്, വഞ്ചി നടക്കുന്ന ‘ജെട്ടി’, നദീതീരത്തുള്ള കല്പടവു് എന്നു് അർത്ഥങ്ങൾ. അതിനു് ‘നിര’ (range) എന്ന അർത്ഥമില്ല. Western Ghats എന്ന ഇംഗ്ലീഷ് പ്രയോഗത്തെയാണു് കവി ‘പശ്ചിമഘട്ട ങ്ങളാ’ക്കി “അവതരിപ്പിക്കു”ന്നതു് (“കേരളം വളരുന്നൂ പശ്ചിമഘട്ടങ്ങളെകേറിയും കടന്നും… ”). അതു ശരിയല്ലതാനും. ഇനിയും പറയാം. പത്തൊൻപതാം ശതാബ്ദത്തിലെ ഒരു ജർമ്മൻ വൈദ്യനായിരുന്നു മെസ്മർ. അദ്ദേഹത്തിന്റെ ചികിത്സാ പക്തി ഹിപ്നോട്ടിസമായിരുന്നു. അദ്ദേഹത്തെ മെസ്മറിസമെന്നും വിളിച്ചു. “മെസ്മർ” എന്നതിൽ നിന്നുണ്ടായ പദമാണു് മാസ്മരം. അതു സംസ്കൃതമല്ല. അതിനാൽ “രാവണനെ മാസ്മര വിദ്യയിൽ സീത കറങ്ങിയെത്തി.” എന്നെഴുതുന്നതു തെറ്റാണു്. വിദ്വാന്മാർ മാസ്മരികം എന്നുവരെ വിവർത്തിക്കുന്നുണ്ടു്. സത്യം ഇതാണെന്നു ബഹാമദ്വീപുകളിലെ ആദിമനിഷ്യർകളെ ഇന്ത്യാക്കാരെന്നു വിളിക്കുന്ന ഇതുപോലെ ഇപ്പറഞ്ഞ പദങ്ങളെ സംസ്കൃതങ്ങളായിത്തന്നെ ഇനിയും ആളുകൾ കരുതിക്കൊണ്ടിരിക്കും. യൂറോപ്പിനെ സംബന്ധിച്ചതു് ഐരോപ്യമാണു് ഒരു കവിക്കു്. വാഷിങ്ടൺ ഇർവിങ്ങി ന്റെ ഒരു കഥാപാത്രമായ Rip Van Winkle-നെ എന്റെ ഒരു ഗുരുനാഥൻ “ത്രിഭൂവനവെങ്കല”നാക്കിക്കളഞ്ഞു. രാജ്യത്തിന്റെ നിയമങ്ങളെ ധ്വംസിക്കുന്ന പാതകിയെ കഴിഞ്ഞാൽ പിന്നെ പാതകിയായി പരിഗണിക്കേണ്ടതു് ഭാഷയുടെ, നിയമങ്ങളെ ധ്വംസിക്കുന്നവനെയാണെന്നു് ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ടു്.

ഒന്നുമില്ലായ്മ—കഥയിലും പ്രപഞ്ചത്തിലും
images/FritzPerls.jpg
ഫ്രെഡറിക് എസ് പേൾസ്

“ശൂന്യതയ്ക്കു പകരമായി പ്രപഞ്ചമെന്തിനുണ്ടായി?” എന്ന ചോദ്യം സ്വയം ചോദിക്കാത്തവരില്ല. ആ ചോദ്യത്തിനു് ഉത്തരം കിട്ടാതെ ഏതാനും നിമിഷങ്ങളെങ്കിലും നമ്മൾ ഇരുന്നുപോകാറുണ്ടു്, ഓരോ ദിവസവും. ഈ ചോദ്യം ആദ്യമായി ചോദിച്ച മനുഷ്യൻ സ്വന്തം സമാധാനത്തിനുവേണ്ടി സൃഷ്ടിയെക്കുറിച്ചു് കഥകളുണ്ടാക്കിയെന്നു് ‘In and Out the Garbage Pail’ എന്ന മനോഹരമായ ആത്മകഥ എഴുതിയ ഫ്രെഡറിക് എസ് പേൾസ് പറയുന്നു, (ജെഷ്ടാൾട് ചികിത്സാപദ്ധതിയെ വികസിപ്പിച്ച മനഃശാസ്ത്രജ്ഞനാണു് ഇദ്ദേഹം) പക്ഷേ, ഇക്കഥകൾ ശൂന്യതയെ ഇല്ലാതാക്കാൻ പ്രയോജനപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. “My first philosophical encounter with nothingness was the naught, in the form of zero” (ശൂന്യതയോടുള്ള എന്റെ ആദ്യത്തെ ദാർശനികസംഘട്ടനം പൂജ്യത്തിന്റെ രൂപത്തിലുള്ള ഒന്നുമില്ലായ്മയാണു്) എന്നു പേൾസ്. തുടക്കത്തിലുള്ള ഈ ശൂന്യത മരണംവരെയും നമ്മെ ഒഴിയാബാധപോലെ പിന്തുടരുന്നുണ്ടാവും. അതുകൊണ്ടുതന്നെയാണു് നിങ്ങൾ തനിച്ചു ജനിക്കുന്നു, തനിച്ചു മരിക്കുന്നു എന്നു ഡി. എച്ച്. ലോറൻസും പറഞ്ഞതു്. രാഷ്ട്രാന്തരീയ പ്രശസ്തി ആർജ്ജിച്ച ഒരു ഡോക്ടറുടെ ജീവിതമൊന്നു നോക്കൂ. കാലത്തു് ആറുമണി തൊട്ടു് രോഗികൾ വരിയായി നിൽക്കുന്നു അദ്ദേഹത്തെ കാണാൻ. ഓരോ രോഗിയേയും അദ്ദേഹം മരണത്തിൽനിന്നു രക്ഷിക്കുന്നു. അവർ സന്തോഷത്തോടെ വർഷിക്കുന്നു. അവർ സന്തോഷത്തോടെ വർഷിക്കുന്ന ധനം അദ്ദേഹത്തെ കോടീശ്വരനാക്കുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ആനന്ദാതിരേകത്തിൽ മുങ്ങുന്നു. പക്ഷേ, മരണമെന്നെ ശൂന്യത കണ്ടു് അദ്ദേഹവും ഞെട്ടുന്നുണ്ടു്. ആ ശൂന്യതതന്നെയാണു് മഹാസത്യം. ഇതിനെ ചിത്രീകരിക്കാൻ ശ്രമിച്ച ബാലകൃഷ്ണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘വർഗ്ഗീസ് വൈദ്യൻ’ എന്ന ചെറുകഥ) വിജയം പ്രാപിച്ചോ? ഇല്ലതന്നെ. ഒരു ‘വിഷൻ’ (Vision) ഉണ്ടാവുക. അതിന്റെ സന്ദിഗ്ദ്ധതകളിൽ പ്രതിഭകൊണ്ടു തുളച്ചുകയറുക. എന്നിട്ടു്, അങ്ങനെ കിട്ടുന്ന സത്യത്തെ സാഹിത്യവുമായി പൊരുത്തപ്പെടുത്തുക—ഇതിനു് അനുഗൃഹീതരായവർക്കേ കഴിയൂ. വിദഗ്ദ്ധനായ ഒരു വർഗ്ഗീസ് വൈദ്യൻ അർബ്ബുദം പിടിച്ചു് മരണത്തെ സമീപിക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഇക്കഥയിൽ വിഷനില്ല. പ്രതിഭയുടെ വിലാസമില്ല. സത്യദർശനമില്ല. തികച്ചും ദുർബ്ബലമായ രചന.

“ദീർഘകാലത്തെ അഭാവത്തിനുശേഷം നമ്മൾ നമ്മുടെ ഇരുണ്ട ഭവനത്തിൽ എത്തി കിരുകിരുക്കുന്ന ശബ്ദത്തോടെ താക്കോൽകൊണ്ടു വാതിൽ തുറന്നു് മുറിയിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ മറ്റേവാതിലിലൂടെ ആരോ ഇറങ്ങിപ്പോയി എന്നു തോന്നാറില്ലേ?” എന്നോ മറ്റോ റോബർട്ട് ഫ്രോസ്റ്റ് എഴുതിയിട്ടുണ്ടെന്നു തോന്നുന്നു. ഈ ഇറങ്ങിപ്പോയവനുണ്ടല്ലോ. അവനാണു മരണം, അവൻ തിരിച്ചു വൈകാതെ വരുമെന്നു ഓരോ വ്യക്തിയും ഓർമ്മിക്കണം.

സ്റ്റേ! സ്പീക്ക്, സ്പീക്ക്!

ഭൂമിശാസ്ത്രപരങ്ങളും ജലവായു സംബന്ധികളുമായ വസ്തുക്കൾക്കു മാറ്റം വരുമ്പോൾ രോഗങ്ങൾ മാറുന്നതുപോലെ, നാട്ടിന്റെ സംസ്കാരത്തിനു പരിവർത്തനം വരുമ്പോൾ പൈങ്കിളിക്കഥകളും അപ്രത്യക്ഷമാകും.

ഡോക്ടർ പുതുശ്ശേരി രാമചന്ദ്രനും ഞാനും സ്നേഹിതന്മാരായിട്ടു് മുപ്പത്തഞ്ചു വർഷങ്ങളോളമായിരിക്കുന്നു. ഇപ്പോഴും കൂടക്കൂടെ ഞങ്ങൾ കാണും, സംസാരിക്കും. നവീന കവിതയെക്കുറിച്ചും ആഫ്രിക്കൻ കവിതയെക്കുറിച്ചും ഞങ്ങൾക്കു് ഒരേ അഭിപ്രായമാണു്. യോജിക്കാത്ത വിഷയങ്ങളെക്കുറിച്ചു് എഴുതുമ്പോഴും ഞങ്ങൾ പരസ്പരം വേദനിപ്പിക്കാറില്ല. വയലാർ രാമവർമ്മ യുടെ പദ്യകൃതികൾക്കു് അദ്ദേഹമെഴുതിയ അവതാരിക നോക്കുക. കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ലാത്ത എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കി അദ്ദേഹം ചിത്രീകരിച്ചിട്ടുള്ളതു മാന്യമായ ഭാഷയിലാണു്. (നന്ദി) ഇക്കാരണങ്ങൾ കൊണ്ടു് ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ എന്ന പേരു് എവിടെ അച്ചടിച്ചു കണ്ടാലും എനിക്കു് ആഹ്ലാദമാണു്. ആ ആഹ്ലാദത്തോടെയാണു് ഞാൻ അദ്ദേഹത്തിന്റെ ‘ആ ദിവ്യകോകിലത്തെ ഓർക്കുമ്പോൾ’ എന്ന കാവ്യം ഭാഷാപോഷിണിയുടെ ഒന്നാംലക്കത്തിൽ വായിക്കാൻ തുടങ്ങിയതു്. പക്ഷേ ഏതു ദൗർഭാഗ്യംപിടിച്ച നിമിഷത്തിലാണോ ഞാൻ ആ പാരായണം ആരംഭിച്ചതു് ആ നിമിഷത്തിൽത്തന്നെ എനിക്കു ബോധപ്പെട്ടു. എന്റെ സ്നേഹിതൻ ഈ ലോകത്തു് അവതരിച്ചതു് കവിത എഴുതാൻ വേണ്ടിയല്ലെന്നു്; അദ്ദേഹത്തിനു പറ്റിയ പണി ഇതല്ലെന്നു്. എന്റെ ഗുരുവായൂരപ്പാ എന്തൊരു ‘മോൺസ്ട്രോസിറ്റി’യാണു് ഈ കവിത! അതും കുമാരനാശാനെക്കുറിച്ചു്! പല്ലനയാറ്റിന്റെ തീരത്തു് വിശ്രമിക്കുന്ന കവി ഇതു വായിച്ചു് ശവകുടീരത്തിൽ കിടന്നു തിരിയുകയും മറിയുകയും ചെയ്യുമല്ലോ. ചിലപ്പോൾ അദ്ദേഹം അവിടെനിന്നെഴുന്നേറ്റു് തിരുവനന്തപുരത്തെത്തി എന്റെ സുഹൃത്തു് പുതുശ്ശേരി താമസിക്കുന്ന വഞ്ചിയൂരെ റോഡിൽക്കൂടി “കിറുകിറു ശബ്ദം പുറപ്പെടുവിച്ചും ജല്പനം ചെയ്തും” നടക്കുകയില്ലെന്നു് ആരു കണ്ടു? (Squeak and Gibber—Hamlet) അപ്പോൾ ആരെങ്കിലും അദ്ദേഹത്തോടു് Stay, speak, speak! I charge thee, speak! എന്നു പറയുകില്ലെന്നു് ആരു കണ്ടു?

രോഗങ്ങൾ രണ്ടുവിധം

സാംക്രാമികരോഗങ്ങൾ (സാംക്രമികമെന്നു ശബ്ദതാരാവലിയിൽ കാണുന്നതു് എത്രകണ്ടു ശരിയോ?) പലതാണു്. ന്യൂമോണ്യാ, ഡിഫ്ത്തീരിയാ, റ്റ്യൂബർക്യുലോസിസ്, പോളീയോമൈലൈറ്റിസ്, സ്മാൾപോക്സ് ഇവയൊക്കെ സാംക്രാമികരോഗങ്ങളാണു്. ആന്റിബയോട്ടിക്സും മറ്റു മരുന്നുകളും കൊണ്ടു് ഇവയെ നിയന്ത്രിച്ചുകഴിഞ്ഞു എന്നാണു് ഡോക്ടർമാരുടെ വാദം. അതു് അത്രത്തോളം ശരിയല്ല. സൾഫൊനമൈഡ് കൊണ്ടാണു് ആദ്യകാലത്തു് (1935-ൽ) ന്യൂമോണ്യ പിടിച്ചവരെ ചികിത്സിച്ചിരുന്നതു്. പിന്നീടു് പെനിസിലിനും ടെട്ര സൈക്ലൈനും ഉപയോഗിച്ചു തുടങ്ങി. ന്യൂമോണ്യ അപ്രത്യക്ഷമായി എന്നു ഡോക്ടർമാരുടെ പ്രഖ്യാപനം. പക്ഷേ ആ രോഗം പിടിപെട്ടു പലരും ഇപ്പോഴും മരിക്കുന്നുണ്ടു്. ഐസനൈസ്സിഡ് (isoniazid), സ്റ്റ്രെപ്റ്റോമൈസിൻ ഇവയാണു് റ്റ്യൂബർക്യൂലോസിസിനുള്ള (ക്ഷയത്തിനുള്ള) മരുന്നുകൾ. രണ്ടും ആ രോഗത്തെ നിയന്ത്രിച്ചുവെന്നു ഭിഷഗ്വരമതം. എന്നാൽ ക്ഷയം വന്നു മരിക്കുന്നവർ ധാരാളം. ഇതു് എനിക്കു തോന്നിയമട്ടിൽ പറയുന്നതല്ല. വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെ മതംതന്നെയാണു്. സമയത്തുള്ള ചികിത്സകൊണ്ടു രോഗം ഭേദമായി എന്നു വിചാരിക്കുന്നതു പലപ്പോഴും മൗഢ്യമാണു്. ഭൂമിശാസ്ത്രപരങ്ങളായ കാരണങ്ങൾകൊണ്ടു രോഗങ്ങൾവരും. മറ്റു കാരണങ്ങളാൽ അവ ഭേദമാകുകയും ചെയ്യും. നമ്മുടെ പൈങ്കിളിക്കഥകൾ പകർച്ചവ്യാധികളാണു്. ഒരു പെൺകുട്ടി ‘വിഷ്ഫുൾ തിങ്കിങ്ങി’ന്റെ ഫലമായി ഒരു പൈങ്കിളിക്കഥ എഴുതിയാൽ അതു വായിക്കുന്ന നൂറു പെൺകുട്ടികൾ നൂറു കഥകളെഴുതും. അങ്ങനെ പൈങ്കിളിക്കഥകളുടെ സംഖ്യ കൂടിക്കൂടിവരും. ചെയ്ൻ റീയാക്‍ഷൻതന്നെ. പെനിസിലിൻ തുടങ്ങിയ ഔഷധങ്ങൾ ഫലപ്രദങ്ങളാവാത്തതുപോലെ വിമർശന ഭേഷജങ്ങളും ഫലപ്രദങ്ങളാവുന്നില്ല. ഭൂമിശാസ്ത്രപരങ്ങളും ജലവായുസംബന്ധികളുമായ വസ്തുതകൾക്കു മാറ്റംവരുമ്പോൾ രോഗങ്ങൾ മാറുന്നതുപോലെ നാട്ടിന്റെ സംസ്കാരത്തിനു പരിവർത്തനം വരുമ്പോൾ പൈങ്കിളിക്കഥകളും അപ്രത്യക്ഷങ്ങളാവും.

images/WilliamBlake.jpg
വില്യം ബ്ലേക്ക്

പകർച്ചവ്യാധികൾ എവിടെയുമുണ്ടു്. ഒരു ദേശത്തുമാത്രം കാണുന്ന രോഗങ്ങളുമുണ്ടു്. അവയെ എൻഡെമിക് രോഗങ്ങളെന്നു വിളിക്കുന്നു. ഇത്തരം രോഗങ്ങളിലൊന്നായി മീസിൽസിനെ (അഞ്ചാം പനി) കരുതാം. ഒരുതരം ഇമ്മ്യൂണിറ്റിയോടുകൂടി (മുക്തിയോടുകൂടി) ആളുകൾ കഴിയുകയാണു്. അതുകൊണ്ടു് ഒരാൾക്കു മീസിൽസ് വന്നാൽ അടുത്തുപെരുമാറുന്നവനു് അതു വരണമെന്നില്ല, അതു് ഒരു കാലത്തു് അയാൾക്കു വന്നിരിക്കും. ഇമ്മ്യൂണിറ്റി ലഭിച്ചിരിക്കും. ഭാഷാപോഷിണിയിലെ ‘ശാന്തിപർവം’ എന്ന കഥ ഒരു എൻഡെമിക് രോഗമാണു്. സാഹിത്യമല്ല. “ദ്വാരപാലകരേ വഴിമാറൂ… ഗോപുരകവാടങ്ങൾ മലർക്കെ തുറന്നിടൂ. ആയിരം അഗ്നിശലാകകളായി… ജ്വാലയായി… പിന്നെ നാളമായി… കാറ്റുലയ്ക്കാത്ത നാളമായി” എന്ന ശിഖണ്ഡിഭാഷയിൽ രചിക്കപ്പെട്ട ഈ കഥ കണ്ടു് ഇതേരോഗമുള്ള പലരും അടുത്തുചെന്നു പെരുമാറുന്നു. അവർക്കു് അതു പകർന്നുകിട്ടില്ല. അവരുടെയെല്ലാം ഉള്ളിന്റെ ഉള്ളിൽ ഇതുതന്നെയുണ്ടല്ലോ. “ഹാ, എനിക്കു വന്ന മീസിൽസ്. ഇപ്പോൾ ശാന്തിപർവമെഴുതിയ പദ്മൻ നാറാത്തിനും വന്നിരിക്കുന്നു. മീസിൽസ് ജയിക്കട്ടെ” എന്നു് അവർ പറയും.

ശശി, ലതയെ സ്നേഹിച്ചു; ലത ശശിയേയും, ലതയെ വേറൊരുത്തൻ വിവാഹം കഴിച്ചു. അയാൾ പെട്ടെന്നങ്ങു ചത്തു. ലതയും ശശിയും ഒളിച്ചോടാൻ തീരുമാനിക്കുന്നു. അപ്പോഴേക്കും ശശിയെ പാമ്പുകടിക്കുന്നു. ഇതു പറയാനാണു് മേൽക്കാണിച്ച കൃത്രിമശൈലി. ഉത്തമപുരുഷ സർവനാമം പ്രയോഗിച്ചു് കഥ പറയുന്നു. ഒടുവിൽ വക്താവിനെത്തന്നെ പാമ്പുകടിക്കുന്നതായും അയാൾ മരണത്തിലേക്കു ചെല്ലുന്നതായും ആഖ്യാനം. ശവകുടീരത്തിൽ കിടന്നുകൊണ്ടാണോ അയാൾ കഥ പറയുന്നതു്? ഒന്നും “പുടികിട്ടുന്നില്ല”. ഈ കലാഭാസത്തിനു മുകളിലായി ഒരു കുറിപ്പു്: “സാഹിത്യകലാവിഷയങ്ങളിലും പ്രവർത്തനങ്ങളിലും അനുധ്യാനപൂർവം വ്യാപരിക്കുന്ന പദ്മൻ ഭാവ–ഭാവനാസമ്പന്നനായ ഒരെഴുത്തുകാരനാണു്. ശാന്തിപർവം അതു വ്യക്തമാക്കാതിരിക്കയില്ല” (പുറം 13). എൻഡെമിക് രോഗങ്ങളെയാണു് പകരുന്ന രോഗങ്ങളെക്കാൾ വളരെക്കൂടുതലായി നമ്മൾ പേടിക്കേണ്ടതു്. അവ ചിലപ്പോൾ പടർന്നുപിടിച്ചാൽ എല്ലാവരും മരിച്ചു പോകും.

images/Kazantzakis01.jpg
കാസാൻദ് സാക്കീസ്

ഇതെഴുതുന്ന ആൾ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകർ മാത്രമുള്ള ഒരു സമ്മേളനത്തിൽ പ്രസംഗിച്ചു. പ്രഭാഷണം നന്നായിയെന്നു പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. നിരൂപകൻ തോമസ് മാത്യു മാത്രം ‘ഓ റൊമാന്റിക്‍’ എന്നു വിപ്രതിപത്തി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തിൽ എനിക്കു വിശ്വാസമുള്ളതുകൊണ്ടു് ആ പ്രസ്താവത്തിൽ എനിക്കൊരു വല്ലായ്മയും തോന്നിയില്ല. അതിരുകടന്ന റൊമാന്റിസിസം രോഗംതന്നെയാണു്. അതിരുകടക്കാത്ത റൊമാന്റിസിസമോ? അതു ശക്തിയാണു്. വില്യം ബ്ലേക്കി ന്റെ ശക്തിയാർന്ന റൊമാന്റിക്‍ കവിതയെ ജയിക്കാൻ വേറെ കവിതയുണ്ടോ? കാസാൻദ് സാക്കീസി ന്റെ ശക്തിയാർന്ന റൊമാന്റിക്‍ നോവലുകളെ അതിശയിക്കുന്ന വേറെ റൊമാന്റിക്‍ നോവലുകളുണ്ടോ? പക്ഷേ, ശാസ്ത്രത്തിലെ ‘എൻട്രോപി’ നിയമമനുസരിച്ചു് ശക്തി ചേതപ്പെടുകയാണു്. ആ ചേതമാണു് നവീന സാഹിത്യത്തിൽ കാണുന്നതു്. ഉയർന്ന സ്ഥലത്തു കെട്ടിനിറുത്തിയ ജലത്തിനു ശക്തിയുണ്ടു്. അതു താഴത്തേക്കു് ഒഴുക്കിയാൽ ചക്രം തിരിക്കാം. വിദ്യുച്ഛക്തി ഉൽപാദിപ്പിക്കാം. വെള്ളം ഒഴുകി സമതലത്തിലെത്തിയാൽ അതിനു ശക്തിയില്ല. ഉന്നത പ്രദേശത്തെ ജലം താഴോട്ടൊഴുകിയപ്പോൾ വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതയുടെ വൈദ്യുതശക്തി നമുക്കു ലഭിച്ചു. സമതലത്തിൽ അതു് എത്തിയപ്പോൾ നവീന കവികളുടെ നിശ്ചേതനങ്ങളായ സൃഷ്ടികളും.

അഞ്ചു പുരുഷൻ, ഒരു സ്ത്രീകൾ

നിയമത്തിനു വിധേയമായേ നമുക്കു ജീവിക്കാൻ പറ്റു. റോഡിൽ എവിടെ നടക്കാനും നമുക്കു സ്വാതന്ത്ര്യമുണ്ടു്. സ്വാതന്ത്ര്യമുള്ളതുകൊണ്ടു് അതിന്റെ ഒത്തനടുക്കേ നടക്കൂ എന്നു ശഠിച്ചാൽ ബസ്സ്കയറി മരിക്കും. അതുകൊണ്ടു് നടന്നു പോകുന്നവർ റോഡിന്റെ വശംചേർന്നു പോകണം എന്ന നിയമം നമ്മൾ അനുസരിക്കുന്നു. ഇതുപോലെ ഭാഷയ്ക്കും നിയമങ്ങളുണ്ടു്. അവ പാലിച്ചില്ലെങ്കിൽ കുഴപ്പമുണ്ടാകും. ആ കുഴപ്പം നമ്മുടെ ജീവിതത്തെ ബാധിക്കും, തകർക്കും. അനുയോഗം എന്ന വാക്കിന്റെ അർത്ഥം ചോദ്യം എന്നാണു് (അനു+ യുജ്+ഘഞ്. പ്രശ്നം പൃച്ഛാ എന്നു പര്യായങ്ങൾ പ്രശ്നോനുയോഗഃ പ്രച്ഛാ) ‘അനുയോജ്യ’ത്തിനു് to be examined or questioned എന്ന അർത്ഥമേയുള്ളു. മലയാളം നിഘണ്ടുക്കളിൽ ‘യോജിച്ച’ എന്നു് അർത്ഥം നല്കിയിരിക്കുന്നതു് നിലവിലുള്ള പ്രയോഗത്തെ അവലംബിച്ചാണു് തെറ്റായ വാക്കുകളും തെറ്റായ അർത്ഥങ്ങളും നിഘണ്ടുവിൽ കൊടുക്കും. നിഘണ്ടു പ്രാമാണിക ഗ്രന്ഥമല്ല. അനുയോജ്യനായ വരൻ എന്നു പ്രയോഗിക്കുമ്പോൾ അർത്ഥം മനസ്സിലായില്ലേ എന്നു ചോദിക്കാം. മനസ്സിലായി പഴത്തിനു പകരം പയം എന്നു പറഞ്ഞാലും വക്താവു് എന്താണു് ഉദ്ദേശിക്കുന്നതെന്നു ഗ്രഹിക്കാം. “അഞ്ചു പുരുഷന്മാർ വന്നു” എന്നു പറയുന്നതിനു പകരമായി “അഞ്ചു പുരുഷൻവന്നു” എന്നു പറയാം. അർത്ഥഗ്രഹണം ഉണ്ടാകും. എന്നാൽ ബഹുത്വത്തെ കാണിക്കുന്നതിനുവേണ്ടി പുരുഷന്മാർ എന്നു പ്രയോഗിക്കണം. അതു വ്യാകരണത്തിലെ നിയമമാണു്. ആ നിയമം ലംഘിച്ചാൽ ഭാഷയുടെ വിശുദ്ധിയും ആർജ്ജവവും ഇല്ലാതാകും. അവ ഇല്ലാതെയായാൽ ആദ്യം എഴുതിയതുപോലെ സമുദായം തകരും. കലാകൗമുദിയിൽ പി. ചന്ദ്രശേഖരൻ എഴുതിയ കത്തു വായിച്ചപ്പോൾ ഇത്രയും കുറിക്കണമെന്നു തോന്നി. ചേർത്തലക്കാരനാണല്ലോ ചന്ദ്രശേഖരൻ. മിസ്റ്റർ ചന്ദ്രശേഖരൻ, വ്യാകരണ നിയമത്തിന്റെ പ്രാധാന്യം കാണിക്കാൻ വേണ്ടി ഞാൻ മൂന്നു ചോദ്യങ്ങൾ ചോദിക്കുന്നു. ഏതാണു് ശരിയെന്നു താങ്കൾതന്നെ തീരുമാനിച്ചാലും:

  1. ഞാൻ ചേർത്തലയിൽ വരട്ടോ?
  2. ഞാൻ ചേർത്തലെ വരട്ടോ?
  3. ഞാൻ ചേർത്തല വരട്ടോ?

നോം ചൊംസ്കി പറയുന്നതുപോലെ വ്യാകരണം പരിവർത്തനങ്ങളിലും പരിവർത്തനാത്മകങ്ങളായ ബന്ധങ്ങളിലും മാറ്റം വരാത്ത ഒരു അവസ്ഥയോ സത്തയോ ആണു്. അതു് അബോധാത്മകവുമത്രേ. വ്യാകരണം പഠിക്കാതെതന്നെ വ്യാകരണനിയമങ്ങൾ ലംഘിക്കാതെ ആളുകൾ സംസാരിക്കും, എഴുതും. ഭാഷയെ പുതപ്പിക്കുന്ന കരിമ്പടമല്ല അതു്. തണുപ്പു് അനുഭവിക്കാൻ കെല്പുള്ളവർക്കു കരിമ്പടം വേണ്ട എന്ന വിചാരം ഭ്രമജനകമാണു്.

ഫൂലാൻദേവി നല്ലവൾ

ഫൂലൻദേവി സ്വൈരവിഹാരം ചെയ്തിരുന്ന കാടുകളിൽക്കൂടി ഞാനൊരിക്കൽ സഞ്ചരിച്ചു. കൊടുങ്കാടുകൾ രണ്ടുവശത്തും. ഇടയ്ക്കു വീതി കുറഞ്ഞ റോഡ്. ഫൂലാൻ ദേവിയും കൂട്ടുകാരും ഏതുസമയത്തും വന്നേക്കാം എന്നു വിചാരിച്ചു ഞാൻ പേടിച്ചു. അവൾ വന്നാൽ എതിർക്കാൻ വേണ്ടി കാർ ഡ്രൈവർ കുരുമുളകുപൊടി കരുതിവച്ചിരുന്നു. ഫൂലാൻദേവി മെഷ്യൻഗണ്ണുമായി വരുമ്പോൾ, ‘ദേവീ ഇങ്ങു് അടുത്തു വരൂ’ എന്നു് ഡ്രൈവർ പറയുമായിരിക്കും. അടുത്തെത്തുന്ന അവളുടെ കൺപോളകൾ വിരലുകൊണ്ടു് കൂടുതൽ അകറ്റി കുരുമുളകുപൊടി ഇട്ടുകൊടുക്കും. നീറ്റൽ സഹിക്കാനാവാതെ ദേവി ഗണ്ണും താഴെയിട്ടിട്ടു് ഓടിക്കളയും. അവൾ ഓടിയാൽ കൂട്ടുകാരും ഓടുമല്ലോ. നല്ല ബുദ്ധി ഡ്രൈവറുടേതു്. ദേവിയുടെ ഭാഗ്യംകൊണ്ടു് അവൾ വന്നില്ല. ഞാൻ മീറ്റിങ് സ്ഥലത്തെത്തി. അവിടെ അഞ്ചു മലയാളി സംഘടനകൾ. എന്റെ പ്രഭാഷണം നടത്താൻ തീരുമാനിച്ച സംഘടനയെ തോൽപ്പിക്കാൻ, ആ യോഗം തകർക്കാൻ മറ്റു നാലു സംഘടനകളും ഓരോ ആഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒരുകൂട്ടർ ഞാൻ പ്രസംഗിക്കുന്ന സ്ഥലത്തുനിന്നു് ഏതാനും വാര അകലെയായി കലാമണ്ഡലം ഗംഗാധരന്റെ നൃത്തപരിപാടി നടത്താൻ പോകുന്നു. പ്രസംഗം നടക്കുന്ന അതേ സമയത്തുതന്നെ. ഞാൻ വിചാരിച്ചു: “ഫൂലാൻ ദേവി ഇവരെക്കാളെത്ര ഭേദം. അവൾ തോക്കുമായി വരും. കണ്ടാൽ വെടിവച്ചു കൊല്ലും. അതു് ഉറപ്പാണു്. അല്ലാതെ കേരളത്തിലുള്ള കൃഷ്ണൻ നായരോ, എന്നാൽ വരൂ, കാപ്പി കുടിച്ചിട്ടുപോകാം എന്നു പറയുകയില്ല. അതല്ല ഈ സംഘാടകരുടെ സ്ഥിതി. അവർ വെളുക്കെ ചിരിക്കുന്നു. പിറകിൽ തോക്കു് ഒളിച്ചു വച്ചിരിക്കുന്നു. തലയുടെ പിറകിൽ നമ്മളറിയാതെ വെടിവയ്ക്കുന്നു. വീഴ്ത്തുന്നു”. അതുകൊണ്ടു ശത്രുവാണു് മിത്രഭാവത്തോടെ അരികിലെത്തുന്ന ശത്രുവിനെക്കാൾ ഭേദം. പൊൻകുന്നം ദാമോദരനും കെ. പി. ജി. നമ്പൂരിയും പ്രചാരണത്തിന്റെ മെഷ്യൻ ഗൺ കൈയിൽ വച്ചിരിക്കുന്നു. അവർ സഹൃദയനെകണ്ടാൽ നിറയൊഴിക്കും. അതു് ഉറപ്പുള്ള കാര്യമായതുകൊണ്ടു് എനിക്കു് അവരെ പേടിയാണെങ്കിലും വിശ്വാസമുണ്ടു്. അതല്ല ദേശാഭിമാനി വാരികയിൽ കഥയെഴുതുന്ന ഉഷാ നമ്പ്യാരുടെ സ്ഥിതി, അവർ പ്രചാരണമെന്ന തോക്കു് പുറകിൽ ഒളിച്ചു വച്ചിരിക്കുന്നു. കഥയെന്ന ജിലേബി നമ്മുടെ മുമ്പിൽ വിളമ്പിയിട്ടു് നമ്മൾ അതു കഴിക്കുന്ന വേളയിൽ പിറകുവശത്തുവന്നു് തലയുടെ നേർക്കു കാഞ്ചിവലിക്കുന്നു. ബുള്ളറ്റ് ഏറ്റു് തലച്ചോറു ചിതറി നമ്മൾ വീഴുന്നു. സംശയമുണ്ടോ വായനക്കാർക്കു്? എങ്കിൽ ദേശാഭിമാനി വാരികയിൽ ശ്രീമതി എഴുതിയ ‘ദാസേട്ടൻ’ എന്ന കഥ വായിച്ചാലും. ദാസേട്ടൻ ധനികനാവുന്നതുവരെ നാട്ടിന്റെ കവിയായിരുന്നു. സാധാരണക്കാരുടെ ഹൃദയസ്പന്ദങ്ങളെ ആവിഷ്കരിച്ചിരുന്നു അയാൾ. എപ്പോൾ ധനികനായോ അപ്പോൾ ആ നന്മകളെല്ലാം പറന്നു പോയി. “ഞങ്ങൾക്കിനിയും ദാസേട്ടനെ സഹിക്കാനാവില്ല.” എന്നു പറഞ്ഞു ഉഷാനമ്പ്യാർ കഥ പരിസമാപ്തിയിലെത്തിക്കുന്നു. കഥയാകുന്ന തോക്കിൽ നിന്നു് ആശയമാകുന്ന ബുള്ളറ്റ് പാഞ്ഞുവന്നു് വായനക്കാരന്റെ ചങ്കിൽ തറച്ചിട്ടു മുതുകുപൊളിച്ചു പുറത്തേക്കു പോകുന്നു. ആശയം വാങ്മയ ചിത്രമാകുമ്പോഴല്ലേ സാഹിത്യത്തിന്റെ ആവിർഭാവം? ആ പ്രാഥമികതത്ത്വം പോലും ശ്രീമതി ഗ്രഹിച്ചിട്ടില്ല.

രൂപശില്പവും ഭാവശില്പവും
images/Neelapadmanabhan.jpg
നീലപദ്മനാഭൻ

റോഡിൽ കരിങ്കൽക്കഷണങ്ങളോ ചെങ്കല്ലുകളോ ചിതറിക്കിടക്കുന്നതു കാണുമ്പോൾ അതു് നമ്മുടെ മനസ്സിൽ വിശേഷിച്ചൊരു ഇംപാക്ടും ഉണ്ടാക്കുന്നില്ല. എന്നാൽ ആ കരിങ്കല്ലുകൾ കൊണ്ടൊരു മതിലുകെട്ടിയാൽ, ചെങ്കല്ലുകൾ കൊണ്ടൊരു വീടുകെട്ടിയാൽ അവയുടെ രൂപം മനസ്സിൽ തങ്ങിനില്ക്കും. പരസ്പരബന്ധമില്ലാത്ത പദങ്ങളുടെ സമൂഹം ഒരനുഭൂതിയും ജനിപ്പിക്കില്ല. ആ പദങ്ങൾ വേണ്ടപോലെ ചേർത്തു് ഒരു ഘടനയുണ്ടാക്കൂ. അതു് ഇംപാക്റ്റ് ഉളവാക്കും. ഘടനയുടെ ദാർഢ്യം കൂടുന്തോറും ഇംപാക്റ്റും വർദ്ധിക്കും. ദൃഢതയാർന്ന ഈ ഘടനയാണു് നീലപദ്മനാഭന്റെ കഥകളുടെ സവിശേഷത. കുങ്കുമം വാരികയിലെ “പൈതലും ദൈവവും” എന്ന അധിക്ഷേപഹാസ്യം കലർന്ന ചെറുകഥയിലും ഇതു ദൃശ്യമാണു്. ചില അപരിഷ്കൃത കുടുംബങ്ങളിൽ സഹോദരന്മാരിൽ ആരെങ്കിലും ഒരുത്തൻ വിവാഹം കഴിച്ചാൽ അവൾ പാഞ്ചാലിയായി മാറണം എന്നൊരു അലിഖിത നിയമമുണ്ടു്. അതിനെ പരിഹസിക്കുകയാണു് നീലപദ്മനാഭൻ ലക്ഷ്യവേധിയാണു് ഈ പരിഹാസത്തിന്റെ അമ്പു്. അമ്പു് ലക്ഷ്യവേധിയായതു് കഥയുടെ ദാർഢ്യം കൊണ്ടും.

അമ്പതുകൊല്ലം മുമ്പു് എന്റെ ഒരമ്മാവൻ മാധവമേനോൻ ബസ്റയിൽ ജോലി നോക്കിയിരുന്നു. അദ്ദേഹം അവിടത്തെ വേശ്യാലയങ്ങളെക്കുറിച്ചു പറയാറുണ്ടായിരുന്നു. രണ്ടുനില കെട്ടിടങ്ങളാണു് വേശ്യാലയങ്ങൾ. റോഡിൽനിന്നു് കാലെടുത്തുവയ്ക്കുന്നതു് കോണിപ്പടിയിൽ. താഴത്തെപ്പടിയിൽ സുന്ദരിയായ വേശ്യ ഇരിക്കുന്നുണ്ടാവും. ആ പടിയിൽ കാലു വച്ചാലുടൻ ഒരു സ്വർണ്ണനാണയം അവൾക്കു കൊടുക്കണം. ഉടനെ അവളെഴുന്നേറ്റു് പുരുഷന്റെ കരതലം ഗ്രഹിച്ചുകൊണ്ടു് കോണിപ്പടികൾ കയറും. അനേകം വർഷത്തെ പരിചയമുള്ള മട്ടിലാണു് അവളുടെ പെരുമാറ്റം. കാമുകിയെപ്പോലെ സ്നേഹം പ്രകടിപ്പിക്കും. “ഓമനേ നിന്നെക്കാണാനാണു് ഞാനിത്രയും കാലം ഈ ബസ്റ രാജവീഥികളിൽ അലഞ്ഞുതിരിഞ്ഞതു്. ഇനി നമ്മൾ തമ്മിൽ പിരിയുകയില്ല” എന്നു് പുരുഷൻ പറഞ്ഞുപോകത്തക്കവിധത്തിലാണു് അവളുടെ സ്നേഹപ്രകടനം. മുറിക്കകത്തു് ശരറാന്തലുകളുടെ സുവർണ്ണദീപങ്ങൾ. ഒരു ഉപകരണംകൊണ്ടു് പരിചാരിക അവകെടുത്തിയിട്ടു് താഴത്തേക്കുപോകും… അടുത്തദിവസമോ പിന്നീടു് ഏതെങ്കിലും ദിനത്തിലോ അവളെ ആ പുരുഷൻ കണ്ടാൽ അവൾ അയാളെ അറിയില്ല. സ്വർണ്ണനാണയം കൈയിൽ കിട്ടിയാൽ അവൾ വീണ്ടും കാമുകിയാകും. ഓരോ തവണ കാണുമ്പോഴും നൂതനാനുഭൂതി ജനിപ്പിക്കുന്നതാണു് സാഹിത്യം, ബസ്റയിലെ വേശ്യയെപ്പോലെ. “No one steps into the same river twice” എന്നു ചിന്തകൻ പറഞ്ഞതും ഇവിടെ യോജിച്ചിരിക്കുന്നു.

യാഥാതഥ്യം

ചെറുപ്പക്കാരൻ പെണ്ണുകാണാൻ വന്ന സമയത്തു് സുന്ദരിയായ അനിയത്തിയെ അയാളെ കാണിച്ചതിനുശേഷം വൈരൂപ്യമുള്ള ചേച്ചിയെ വിവാഹദിനത്തിൽ കല്യാണമണ്ഡപത്തിൽ കയറ്റിയ അവളുടെ അച്ഛൻ എന്റെ ഒരകന്ന ബന്ധുവാണു്. വിവാഹം നടന്നില്ലെന്നു വായനക്കാർ വിചാരിക്കുന്നുണ്ടോ? നടന്നു. മാന്യനാണു് യുവാവു്. അവർ ദമ്പതികളായി കഴിയുന്നു. മാത്രമല്ല അവൾ അഹങ്കാരത്തിന്റെ ഉടലെടുത്ത രൂപവും. ഇലിപ്പക്കുളം രവീന്ദ്രൻ ജനയുഗം വാരികയിലെഴുതിയ വധു എന്ന കഥയിൽ ഈ ചതിയില്ല. വൈരൂപ്യമുള്ള ചേച്ചിയെ ഒരുത്തനും വേണ്ട. സുന്ദരിയായ അനിയത്തിയെ മതി. അവളുടെ വിവാഹം നടക്കുന്നു. ചേച്ചി ദുഃഖം സഹിച്ചുകൊണ്ടു നില്ക്കുന്നു. കഥയിലെ പെൺപിള്ളേരുടെ അച്ഛൻ മാന്യൻ. യഥാർത്ഥ സംഭവത്തിലെ അച്ഛൻ അമാന്യനും.

തിരുവോണദിനം. ജോലിയില്ലാത്ത രണ്ടുപേർ, പട്ടിണികിടക്കുന്ന രണ്ടുപേർ, അന്യോന്യം കാണുന്നു. ഒരുത്തന്റെ പോക്കറ്റിലെ കറൻസിനോട്ടുകൾ മറ്റവൻ അപഹരിക്കാൻ ശ്രമിക്കുമ്പോഴാണു് ദയനീയമായ സത്യം വെളിപ്പെടുന്നതു്. ഭാര്യയെ പട്ടിണിയിടരുതെന്നു കരുതി അയാൾ സ്വന്തം രക്തം കൊടുത്തു നേടിയതാണു് ആ പണം. ഇതാണു് പി. കെ. സുനിൽനാഥിന്റെ “വിശക്കുന്നവന്റെ സങ്കീർത്തനം” (മനോരാജ്യം) ഇക്കഥയിലും മുകളിൽപ്പറഞ്ഞ കഥയിലും യാഥാർത്ഥ്യത്തിന്റെ സ്ഫുരണമുണ്ടു്.

എം. പി. മന്മഥൻ പ്രസംഗിക്കാനുണ്ടെന്നുകണ്ടു് മദ്ധ്യതിരുവിതാംകൂറിലെ ഒരു പാതിരി തലവേദനയെന്നു പറഞ്ഞു് സ്ഥലംവിട്ടു. വാഗ്മിയായ മന്മഥൻ കേൾക്കെ പ്രസംഗിക്കാൻ അയാൾക്കു പേടി. പേടിക്കേണ്ട ഒരുകാര്യവുമില്ല. മന്മഥൻ അയാളെ പ്രോത്സാഹിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളു. ഈ ശതാബ്ദത്തിന്റെ സുവർണ്ണനാദമായ യേശുദാസൻ സഭാവേദിയിലിരിക്കുമ്പോൾ ഞാൻ രാഗത്തിൽ കവിത ചൊല്ലി. അദ്ദേഹം എന്നെ അഭിനന്ദിച്ചതേയുള്ളു. മഹത്ത്വമുള്ളവർ അങ്ങനെയാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-10-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: Lj Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.