സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-06-16-ൽ പ്രസിദ്ധീകരിച്ചതു്)

images/AnnaPavlova.jpg
ആന്നാ പവ്ലോവ

എന്റെ മേശയുടെ പുറത്തു് ഒരു കൊച്ചുസുന്ദരി ഇരിക്കുന്നു. കാലുകൾ ഒരു വശത്തേക്കാക്കി. ഞൊറിയുള്ള പാവാട ലേശമുയർത്തി, പുഞ്ചിരിപൊഴിച്ചു് അകലെ നോക്കിയിരിക്കുന്ന അവൾ ആന്നാ പവ്ലോവ യാണു്: വിശ്വവിഖ്യാതയായ ബാലേനർത്തകി. മഹായശസ്കനായ റഷ്യൻ ബാലേ ഡാൻസർ വസ്ലാഫ് നിഷിൻസ്കി യോടൊരുമിച്ചു നൃത്തം ചെയ്തിട്ടുണ്ടു് ആന്നാ പവ്ലോവ. സ്വർഗ്ഗീയാനുഭൂതി കൈവരുത്തുന്ന നൃത്തമാണത്രേ അവരുടേതു്. ഈ നർത്തകി മോസ്കോയിൽനിന്നു വിമാനത്തിൽ കയറി എന്റെ വീട്ടിലേക്കു പോന്നവളാണു്. മാർബിളിനകത്തു ചൈതന്യമൊതുക്കിയിരിക്കുന്ന ഇവളെ കാണുമ്പോഴെല്ലാം ‘പൊൻപൂവു കാറ്റിൽ പറന്ന’തുപോലെ യൂറോപ്പിലെ നൃത്തവേദികളിൽ ഇവൾ നൃത്തം ചെയ്തതു് എന്റെ അന്തർനേത്രം കാണും. സാക്ഷാൽ ആന്നാ പവ്ലോവ ഇന്നില്ല. 1931-ൽ അവർ മരിച്ചുപോയി. മേശപ്പുറത്തിരിക്കുന്നതു് കൊച്ചു പ്രതി മാത്രം. ബാലേസ്കേർട്ടിന്റെ ഒരറ്റം വിരലുകൾ കൊണ്ടു പിടിച്ചുകൊണ്ടു് അവൾ ഇരിക്കുന്നു. കാലത്തു് ഉറക്കമെഴുന്നേറ്റു ഞാൻ നോക്കുമ്പോഴും അർദ്ധരാത്രി ഞെട്ടിയുണർന്ന ‘ടോർച്ച്’ തെളിച്ചു നോക്കുമ്പോഴും ആ വിരലുകൾ അതേ രീതിയിൽത്തന്നെ. പാവാടത്തുമ്പിൽ നിന്നും വിരലുകൾ വിട്ടുകളയുന്ന ആന്നാ പവ്ലോവ ആന്നാ പവ്ലോവയല്ല. ആയത ക്ഷേത്രാകൃതിയായ Oxford Advanced Learner’s Dictionary മേശപ്പുറത്തുണ്ടു്. അതു നിമിഷംതോറും ആകൃതി മാറ്റിക്കൊണ്ടിരുന്നാൽ? അതു ഡിക്ഷണറിയേയല്ല. എന്നാൽ വെള്ളക്കടലാസ്സിൽ കറുത്ത അക്ഷരങ്ങളോടു കൂടി കിടക്കുന്ന ഒരു കാവ്യസമാഹാര ഗ്രന്ഥം ഹാർവേഡ് ഓറിയന്റൽ സീരീസിന്റെ 42-ആം വാല്യം An Anthology of Sanskrit Court Poetry Vidyakara’s Subhashitaratnakosa—ഓരോ പാരായണത്തിലും മാറിക്കൊണ്ടിരിക്കുന്നു. “അന്തരീക്ഷം നക്ഷത്രങ്ങളാൽ അലംകൃതമാണെന്നു വിചാരിക്കരുതു്. നൃത്തം ചെയ്തു തളർന്ന ശിവൻ സ്വേദംകൊണ്ടു് നനഞ്ഞ ഭസ്മപാളികൾ ശരീരത്തിൽ നിന്നു് അടർത്തിയെടുത്തു ആകാശത്തേക്കു എറിഞ്ഞതാണു് അമ്മട്ടിൽ കാണപ്പെടുന്നതു്” എന്നു് ലക്ഷ്മീധരൻ എഴുതിയതു് അതിൽ കാണുമ്പോൾ ഞാൻ നക്ഷത്രാകീർണ്ണമായ ആകാശം കാണുന്നു. വേറൊരിക്കൽ നോക്കുമ്പോൾ ശിവന്റെ നൃത്തം കാണുന്നു. മറ്റൊരിക്കൽ നോക്കുമ്പോൾ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകൾ നൃത്തമാടുന്നതു കാണുന്നു. ഒരിക്കലും മാറാത്ത കലാശില്പം കലാശില്പമേ അല്ല അതുകൊണ്ടാണു് ഗ്രീക്ക് തത്ത്വചിന്തകനായ ഹെറക്ലീറ്റസ് പറഞ്ഞതു് ആരും ഒരു നദിയിൽത്തന്നെ രണ്ടു തവണ മുങ്ങുന്നില്ലെന്നു്. ഒരു തവണ മുങ്ങിയെഴുന്നേല്ക്കുമ്പോൾ വേറെ വെള്ളം ഒഴുകി അതു് മറ്റൊരു നദിയായി മാറുന്നു. ‘രഘുവംശം’ പല തവണ വായിക്കുമ്പോൾ പല ജീവിതാനുഭവങ്ങളാണു നമുക്കു് ഉണ്ടാവുക.

നിശ്ചലാവസ്ഥ

ഈ മാറാത്ത അവസ്ഥയാണു് – നിശ്ചലാവസ്ഥയാണു് – ജോസഫ് വൈറ്റില യുടെ കഥകൾക്കുള്ളതു്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘പുകയുന്ന നെഞ്ചു തടവാറുള്ള അച്ഛൻ’ എന്ന കഥയുടെ സ്ഥിതിയും വിഭിന്നമല്ല. മകൻ കുട്ടിക്കാലത്തു് അച്ഛനെ അവഗണിച്ചു, ധിക്കരിച്ചു. ഓണക്കാലത്തു് അച്ഛൻ കൊണ്ടുവന്ന ഒരു പൊതി അദ്ദേഹം വിലക്കിയിട്ടും അവൻ അഴിച്ചുനോക്കി. അച്ഛൻ തല്ലിയപ്പോൾ മകൻ പൊതിയെടുത്തു കുളത്തിലെറിഞ്ഞു. ഈ ധിക്കാരം അവൻ എല്ലാക്കാലവും കൊണ്ടുനടന്നു. അച്ഛൻ മരിച്ചു. മകൻ യുവാവായി. വിവാഹം കഴിച്ചു. അയാൾ അച്ഛനായി. അപ്പോൾ മകൻ അവനു തോന്നിയ മട്ടിൽ പെരുമാറുന്നു, മകന്റെ ഈ സ്വച്ഛന്ദത (താന്തോന്നിത്തം) അമ്മയെ ചൊടിപ്പിക്കുന്നു. ഭാര്യയുടെ പരാതികേട്ടു ഭർത്താവു് തന്റെ പൂർവ്വകാലാനുഭവങ്ങളെ പ്രത്യാനയിക്കുന്നു. പൊതിയെടുത്തു കളത്തിലെറിഞ്ഞതും മറ്റും ഓർമ്മിക്കുന്നു. പുതിയ തലമുറയെ അതിന്റെ പാട്ടിനു വിടുന്നതാണു് നല്ലതു് എന്നു വിചാരിക്കുകയും അതു ഭാര്യയോടു പറയുകയും ചെയ്യുന്നു. ടെക്‍നിക്കിന്റെ അസ്വാഭാവികതയും ഡെൻസിറ്റിയില്ലാത്ത രചനയും ആദ്യത്തെ പാരായണത്തിൽ സഹിക്കാം. രണ്ടാമതു വായിക്കാൻവയ്യ. വായിച്ചാൽ സഹിക്കാനൊട്ടു് ഒക്കുകയുമില്ല. ഈ ബഹിർഭാഗസ്ഥത അല്ലെങ്കിൽ ഉപരിപ്ലവത തികച്ചും വേദനാജനകമാണു്. ‘സൂപ്പർഫിഷൽ മൈൻഡാ’ണു് ജോസഫ് വൈറ്റിലയുടേതു്. അതു് പ്രത്യക്ഷമാക്കി അദ്ദേഹം വായനക്കാരെ നിരന്തരം ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആന്നാ പവ്ലോവയുടെ മാർബിൾ പ്രതിമ പോലെ, ഓക്സ്ഫോർഡ് ഡിക്‍ഷണറിപോലെ, അദ്ദേഹത്തിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിശ്ചലമായി ശയിക്കുന്നു.

ലക്ഷ്മീധരന്റെ കാവ്യം വായിച്ചപ്പോൾ എനിക്കു ജി. ശങ്കരക്കുറുപ്പി ന്റെ “ശിവതാണ്ഡവം” എന്ന കാവ്യം ഓർമ്മവന്നു. “മതിമറന്നാടീടുന്നൂ തൂനിലാവിൽ ഭസ്മ മുതിർന്നുതിർന്നു വീഴുകയാണെൻ മുഗ്ദ്ധജീവനിൽ” എന്നു ജി. അദ്ദേഹത്തിന്റെ ഭാരതീയ സംസ്കാരാഭിമുഖ്യം നോക്കിയാലും.

ഭാരതീയ കാവ്യങ്ങളുടെ പാരായണം നിസ്തുലാനുഭവമത്രേ. വസുകല്പൻ തെക്കൻകാറ്റിനെക്കുറിച്ചു പറയുന്നതു കേട്ടാലും:

“ആന്ധ്രപ്രദേശത്തെ യുവതികളുടെ കഠനസ്തനങ്ങളിൽ തട്ടി തെക്കൻകാറ്റിന്റെ ശക്തി കുറഞ്ഞുപോകുന്നു. തമിഴു് നാട്ടിലെ സുന്ദരികളുടെ കെട്ടിവച്ച തലമുടിയെ അതു ചിക്കിച്ചിതറുന്നു. സിലോണിലെ യുവതികളുടെ താമരപ്പൂ മണമാർന്ന ചുണ്ടുകളെ അതു നുകരുന്നു. കേരളത്തിലെ ചെറുപ്പക്കാരികളുടെ കവിൾത്തടങ്ങളെ അതു് ഉമ്മവയ്ക്കുന്നു. ചന്ദനമണമാർന്ന തെക്കൻകാറ്റു് പതുക്കെ വീശിക്കൊണ്ടിരിക്കുന്നു.”

വസുകല്പനു് ഇതൊന്നും നേരേയങ്ങു പ്രവർത്തിക്കാൻ വയ്യ. പ്രവർത്തിച്ചാൽ പണ്ടു് പച്ചക്കുളം വാസുപിള്ള (രസികൻ മാസികയുടെ പത്രാധിപർ) പറഞ്ഞതുപോലെ മാംസപിണ്ഡത്തിൽ തൊട്ടുകളിക്കും ആളുകൾ. അതുകൊണ്ടു തെക്കൻ കാറ്റിനെക്കൊണ്ടു് അദ്ദേഹം അതെല്ലാം പ്രവർത്തിപ്പിക്കുന്നു. അല്ലേ? ആയിരിക്കാം. എങ്കിലും കാവ്യം വായിക്കുമ്പോൾ എന്തുരസം!

അച്ഛൻ, മകൻ, വീടു്
images/GeorgKaiser.jpg
ഗോർഹ് കൈസ്സർ

അച്ഛനും മകനും തമ്മിലുള്ള സംഘട്ടനം പടിഞ്ഞാറൻ സാഹിത്യത്തിൽ ചിത്രീകരിച്ചുതുടങ്ങിയിട്ടു കാലമേറെയായി. എക്സ്പ്രഷനിസ്റ്റ് നാടക കർത്താവായ ഗോർഹ് കൈസ്സറു ടെ ഒരു നാടകത്തിൽ (Coral) “അച്ഛനും മകനും അന്യോന്യം അകലുന്നു. മരണവും ജീവിതവും തമ്മിലുള്ള പോരാട്ടമാണതു്” എന്നു പറഞ്ഞിട്ടുണ്ടു്. കവിയും നാടക കർത്താവുമായ ഫ്രാന്റ്സ് വെർഫലി ന്റെ കൃതികളിൽ പലതും അച്ഛനെ മകൻ അടിച്ചമർത്തേണ്ടതിന്റെ ആവശ്യകതയെ പ്രതിപാദിക്കുന്നു. കാഫ്ക യും അച്ഛനും തമ്മിലുള്ള സംഘട്ടനം കുപ്രസിദ്ധമാണു്. അച്ഛനോടുള്ള ഈ വെറുപ്പിനു വ്യാപകത്വം നല്കുക, അതു് സ്വന്തം ഭവനത്തോടുള്ള വെറുപ്പായി മാറും. അതിനു കുറേക്കൂടി വ്യാപകത്വം നല്കു, ലോകത്തോടുള്ള വെറുപ്പായി അതു രൂപംകൊള്ളും. വെറുപ്പു് തീക്ഷ്ണമായാൽ ആത്മഹത്യയിൽ അവസാനിക്കും. ചേസാറെ പാവേസെ അങ്ങനെയാണു് ജീവിതം ഒടുക്കിയതു്. അദ്ദേഹത്തിന്റെ Away from Home എന്ന കാവ്യത്തിന്റെ തുടക്കം നോക്കുക:

Too much sea, We’ve seen enough sea

Late in the day, as the wide water stretches

into nothing, my friend stared at the sea,

I stare at him, and we do not speak.

ഓനിലി ന്റെ റോബർട്ട് എന്ന കവിയെപ്പോലെ (Beyond the Horizon എന്ന നാടകം) ചക്രവാളത്തിനപ്പുറത്തുള്ള മഹാരഹസ്യം തേടി വീടുവിട്ടുപോയവരുണ്ടു്. പാവേസെ രഹസ്യം തേടിയ കവിയല്ല. ശൂന്യതയിൽ നിന്നു ശൂന്യതയിലേക്കു് പോയി മരണമെന്ന വലിയ ശൂന്യതയിൽ വിലയംകൊണ്ട ആളാണു് അദ്ദേഹം. ഇതു് – ഭവനം അല്ലെങ്കിൽ ലോകം ഉപേക്ഷിക്കുക എന്ന ആശയം – ഒരു പടിഞ്ഞാറൻ ആശയമാണു്. ‘വീടു് – ലോകം – റിയാലിറ്റിയല്ല; അതുകൊണ്ടു് മടങ്ങിവരാത്ത വിധത്തിൽ ഞാൻ പോകുന്നു’ എന്നു തീരുമാനിച്ചുകൊണ്ടു് അനന്തമായ സഞ്ചാരം നിർവഹിക്കുന്ന വ്യക്തികളെ അവതരിപ്പിക്കുന്ന ചില കവികളെക്കുറിച്ചു് ആർ. നരേന്ദ്രപ്രസാദ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു. വ്യാകരണസമ്മതങ്ങളല്ലാത്ത പ്രയോഗങ്ങൾ ഏറെയുണ്ടെങ്കിലും ഈ പ്രബന്ധം നന്നായിട്ടുണ്ടു്. സ്വീകരണീയങ്ങളല്ലാത്ത ആശയങ്ങളെ ഇമേജുകളാക്കി കഥയിലൂടെ, കാവ്യത്തിലൂടെ ആവിഷ്കരിച്ചാൽ സഹൃദയൻ രസിക്കും. ഫാസിസ്റ്റ് വിരുദ്ധനായ ചേസാറെ പാവേസെയുടെ കാവ്യങ്ങളും കഥകളും വായിച്ചു രസിക്കുന്ന സഹൃദയൻ ഫാസിസ്റ്റായ എസ്റ പൊണ്ടി ന്റെ കാവ്യങ്ങൾ വായിച്ചു രസിക്കുന്നു. അതുകൊണ്ടു് ലോക വിദ്വേഷം വമിക്കുന്ന കാവ്യങ്ങളും എനിക്കു രസപ്രദങ്ങൾതന്നെ. പക്ഷേ ആശയങ്ങളായി അവയെ അടർത്തിയെടുക്കുമ്പോൾ നമുക്കു വല്ലായ്മയുണ്ടാകും. ആ വല്ലായ്മയുണ്ടായാൽ പാവേസെയെ വിട്ടു് ഞാൻ വേഡ്സവർത്തി ന്റെ കാവ്യങ്ങളിലേക്കു പോകും. രണ്ടു ന്യൂനതകൾകൂടിയുണ്ടു് നരേന്ദ്രപ്രസാദിന്റെ പ്രബന്ധത്തിനു്. വായനക്കാർക്കു് എല്ലാമറിയാം എന്നൊരു ‘പ്രീ സപ്പോസിഷൻ’ പ്രബന്ധകാരനുണ്ടു്. സാഹിത്യത്തിൽ കുറെക്കാലമായി പ്രവർത്തിക്കുന്ന എനിക്കുപോലും ഈ പ്രബന്ധത്തിലെ സിദ്ധവൽകരണങ്ങളിൽ പിടിയില്ല. ഏതു പ്രബന്ധവും സ്വയം വിശദീകരിക്കുന്ന സ്വഭാവത്തോടുകൂടിയതായിരിക്കണം. രണ്ടാമത്തെ ന്യൂനത ലബ്ധ പ്രതിഷ്ഠരല്ലാത്തവരെ കവികളാക്കി സങ്കല്പിച്ചുകൊണ്ടുള്ള വിമർശനമാണു്. ഇവയെല്ലാം ദോഷങ്ങളാണെങ്കിലും മൗലികത എന്ന ഗുണം ഈ പ്രബന്ധത്തിനുണ്ടു്.

വരട്ടുചൊറികൾ

വരട്ടുചൊറി ശരീരത്തിന്റെ ഏതു ഭാഗത്തും വരാം. തൊലി നീർക്കൊണ്ടു ചുവന്നു നിറമാകും. ചിലപ്പോൾ പൊള്ളിക്കയറും, പഴകിയാൽ തൊലിയുടെ കട്ടികൂടും. വരട്ടു ചൊറിയുള്ളവർ ചൊറിഞ്ഞു ചൊറിഞ്ഞിരിക്കുന്നതു് നമ്മളെല്ലാവരും കണ്ടിട്ടുണ്ടു്. തൊലിക്കു് അസുഖമുണ്ടാക്കുന്ന ചില വസ്തുക്കളുടെ നിരന്തരമായ സ്പർശംകൊണ്ടു് വരട്ടുചൊറിവരും. ഫ്രഞ്ച് പോളീഷ് എടുത്തു പെരുമാറുന്നവരുടെ രോഗമാണു് വരട്ടുചൊറി. വൈകാരികാഘാതത്താലും ഇതു പൊടുന്നനവേ ഉണ്ടാകും. എന്റെ ഒരു പരിചയക്കാരൻ കാട്ടിൽ പോയപ്പോൾ ആന ഓടിച്ചു. പ്രാണഭീതിയോടുള്ള ആ ഓട്ടം കാടുവിട്ടു കഴിഞ്ഞപ്പോൾ മാത്രമേ അയാൾ അവസാനിപ്പിച്ചുള്ളു. വീട്ടിലെത്തിയപ്പോൾ ആ മനുഷ്യന്റെ പാദങ്ങളിൽ കണ്ടാൽ അറപ്പുതോന്നിക്കുന്ന വരട്ടുചൊറി.

അംബിക കുടമാളൂർ മനോരാജ്യം വാരികയിലെഴുതിയ ‘ബാധയൊഴിപ്പിക്കൽ’ എന്ന കഥ വല്ലാത്ത ചൊറിച്ചിലുണ്ടാക്കുന്ന വരട്ടുചൊറിയാണു്. യുദ്ധത്തിലേർപ്പെട്ടിരിക്കെ മരിച്ചുപോയി എന്നു കരുതപ്പെട്ട ഒരുത്തൻ വീട്ടിലെത്തുമ്പോൾ അയാളുടെ ഭാര്യ മന്ത്രവാദിയുടെ അടുത്തിരിക്കുന്നു. മരിച്ച ഭർത്താവിന്റെ പ്രേതം അവളുടെ ശരീരത്തിൽനിന്നൊഴിപ്പിക്കാൻ അയാൾ ശ്രമിക്കുകയാണു്. താൻ ജീവനോടെ വന്നിരിക്കുന്നുവെന്നു ഭർത്താവു പറഞ്ഞാലും ഭാര്യ വിശ്വസിക്കില്ല; മന്ത്രവാദി തീരെ വിശ്വസിക്കില്ല. സാഹിത്യവുമായി ഒരുബന്ധവുമില്ലാത്ത ജൂഗുപ്സാവഹമായ ഈ കഥ വരട്ടുചൊറിതന്നെ. ഇവിടെ തീരുന്നില്ല. എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിന്റെ 11-ആം പുറം നോക്കു. സുജ ജയിംസിന്റെ ‘ഓർമ്മയിൽ ഒരോളം’ എന്ന ‘എക്സിമ’യും അവിടെ കാണാം. വിവാഹിത വ്യഭിചരിക്കുന്നു. ഭർത്താവു് ഉപേക്ഷിക്കുന്നു അവളെ. സ്വന്തം മകനെ കാണാൻ അവൾ ഭർത്താവിന്റെ അടുക്കലെത്തുമ്പോൾ മകൻതന്നെ അവളെ ആട്ടിപ്പായിക്കുന്നു. പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾ വാങ്ങിച്ചു് ഉപയോഗിക്കാതെ വിദഗ്ദ്ധനായ ഏതെങ്കിലും ഡോക്ടറെ കാണിച്ചു് ഒരോയിന്റ്മെന്റ് എഴുതിവാങ്ങിച്ചു സാഹിത്യാംഗനയുടെ ശരീരത്തിൽ പുരട്ടണം. ഒറ്റ ലേപനംകൊണ്ടൊന്നും ഭേദമായിയെന്നുവരില്ല. കൂടക്കൂടെ മരുന്നു പുരട്ടണം. അപ്പോൾ ഈ വരട്ടുചൊറികൾ അപ്രത്യക്ഷമായിയെന്നു വരും. എന്റെ ക്രൂരത! അല്ലേ? വരട്ടുചൊറിയുള്ളവർക്കു് അതു മാന്തുന്നതു് എന്തു രസമാണെന്നോ! അംബിക കുടമാളൂരും സുജ ജെയിംസും എക്സിമ മാന്തിപ്പൊളിക്കുമ്പോൾ അരുതെന്നു പറയാൻ എനിക്കെന്തു കാര്യം? സ്ക്രാച്ചിങ് നടത്തു സഹോദരിമാരേ. അതു കണ്ടു ഭേഷ്, ഭേഷ് എന്നു പറയുന്നവരും ധാരാളമുണ്ടു് ഈ നാട്ടിൽ.

images/RichardGordon.jpg
റിച്ചാഡ് ഗോർഡൻ

എക്സിമ, ഡോക്ടർ, ചികിത്സ ഇവയെക്കുറിച്ചു് പറഞ്ഞപ്പോൾ ഡോക്ടർമാരെക്കുറിച്ചു് രസകരങ്ങളായ നോവലുകളെഴുതിയ റിച്ചാഡ് ഗോർഡൻ സ്പഷ്ടമാക്കിയ ഒരു കാര്യം അറിയിക്കാൻ എനിക്കു കൗതുകം. നാലായിരം നാഴിക കാറോടിക്കുന്നതും നൂറു സിഗററ്റ് വലിക്കുന്നതും തുല്യം. (ആപത്തിന്റെ കാര്യത്തിൽ) ഒരു കെമിക്കൽ വർക്ക്ഷോപ്പിൽ ഒരു കൊല്ലം ജോലിചെയ്യുന്നതും രണ്ടു മണിക്കൂർനേരം പർവ്വതാരോഹണം ചെയ്യുന്നതും തുല്യം.

ഗോർഡന്റെ മറ്റൊരഭിപ്രായംകൂടി മദ്യം കുടിക്കുന്നതിനെക്കാൾ ആപത്താണു് കണക്കറ്റു വെള്ളം കുടിക്കുന്നതു്. തലച്ചോറും വീർക്കും, സന്നിയുണ്ടാകും, ബോധക്കേടു സംഭവിക്കും. ഒടുവിൽ മരണവും. ജിന്നാണു് വെള്ളത്തെക്കാൾ നല്ലതു്.

ശിഖണ്ഡിഭാഷ

ജിന്നിനെക്കാളും വെള്ളത്തെക്കാളും ദോഷം ചെയ്യും ശിഖണ്ഡിഭാഷ. കേട്ടാലും:

“ആകാശത്തിൽ സന്ധ്യ തന്റെ വർണ്ണപ്പകിട്ടാർന്ന പൂവാട വിടർത്തവേ, കിളികൾ കളകള സ്വരമുതിർക്കുക മാത്രം ചെയ്തുകൊണ്ടു് നിരനിരയായി പറന്നുയർന്നു് ഇടതൂർന്ന പൊന്തയിലേക്കു മടങ്ങവേ, ഇളംകാറ്റിൽ പറവകളുടെ മസൃണതയെഴുന്ന ചിറകുകളിൽനിന്നും കുഞ്ഞോളങ്ങൾ ഉതിരവേ, കരുത്തുറ്റ തിരകൾക്കിടയിൽ പേർത്തും പേർത്തും കാറ്റു് ഇരുട്ടിനെ പിടിച്ചു വലിച്ചുകൊണ്ടിരിക്കേ, കൂടുതൽ കൂടുതൽ പരിമളം ചൊരിഞ്ഞുകൊണ്ടു് പനിനീർപുഷ്പം പച്ചവിരിപ്പിൽ മുഖം മറച്ചുവയ്ക്കാൻ നിനയ്ക്കേ”. ഇവിടെയൊന്നുമില്ല, ഹിന്ദിയിലാണെല്ലാം എന്നു ചിലർക്കു വിചാരമുണ്ടു്. അവർ അവിടെയുള്ള ചവറെല്ലാം കോർപ്പൊറേഷൻ ലോറിയിൽ കയറ്റി ഇവിടെ കൊണ്ടിറക്കുന്നു. അങ്ങനെ ഇറക്കിയ ചവറുകളിൽ ഒന്നാണു് ദീപിക ആഴ്ചപ്പതിപ്പിലെ ‘ബുൾബുൾ പക്ഷിയെ തേടുന്ന പനിനീർ പുഷ്പം’ എന്ന ഹിന്ദി ചെറുകഥ. ആ തർജ്ജമയിൽനിന്നാണു് മുകളിൽ നൽകിയ വാക്യം. ഇതു വായിച്ചപ്പോൾ എനിക്കിങ്ങനെ എഴുതാൻ തോന്നി:

നല്ല കഥ വായിക്കാമെന്ന വിചാരത്തോടെ ദീപിക ആഴ്ചപ്പതിപ്പെടുത്തു് പതിനേഴാംപുറം നോക്കവേ, ജയശങ്കർ പ്രസാദെ ന്ന ഹിന്ദി സാഹിത്യകാരന്റെ ഒരു കഥയുടെ തർജ്ജമ കാണവേ, അതാദ്യംതൊട്ടു വായിക്കാൻ പലതവണ ശ്രമിക്കവേ, കഥാസാഹിത്യം വളരെ വികസിച്ച കാലത്തു് ഇങ്ങനെയുമൊരു ബലാൽക്കാരമോ എന്നോർത്തു വിഷാദിക്കവേ, വാലും തുമ്പുമില്ലാത്ത പര്യവസാനത്തിൽ കഥയെത്തവേ, വിലകൂടിയ സമയം വ്യർത്ഥമായിത്തീർന്നല്ലോ എന്നു വിചാരിച്ചു ദുഃഖിക്കവേ, ന്യൂസ്പ്രിന്റ് കിട്ടാത്ത കാലത്തു് ഇങ്ങനെയൊരു വ്യർത്ഥവ്യയമോ എന്നു് പത്രാധിപരോടു ചോദിക്കവേ, തർജ്ജമക്കാരനായ വേണുമരുതായി മലയാളഭാഷയെ വസ്ത്രാക്ഷേപം ചെയ്യവേ…

ഞാൻ മുസ് ബ്രുഗ്ഗർ
images/RobertMusil.jpg
റോബർട്ട് മൂസിൽ

എന്നെ വിസ്മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും മഹത്ത്വമെന്നാൽ എന്തെന്നു ഗ്രഹിപ്പിക്കുകയും ചെയ്ത നോവലാണു് റോബർട്ട് മൂസിലി ന്റെ The Man Without Qualities. നോവൽ പൂർണ്ണമാകുന്നതിനു മുൻപു് മൂസിൽ മരിച്ചുപോയി. ഇരുപതാം ശതാബ്ദത്തിലെ ഏതെങ്കിലും നോവലിനു very great എന്ന വിശേഷണം ചേരുമോ? ചേരും. മൂസിലിന്റെ നോവൽ ‘വെരിഗ്രേറ്റ്’ തന്നെ. ഇതിൽ മുസ് ബ്രൂഗ്ഗർ എന്ന ആശാരി ഒരു വേശ്യയെ കൊല്ലുന്നതിന്റെ പ്രതിപാദനമുണ്ടു്. ശ്വാസക്കുഴലിൽ തുടങ്ങി കഴുത്തിന്റെ പിറകുവശംവരെ എത്തുന്ന ഒരു മുറിവു്. നെഞ്ചിൽ രണ്ടു കത്തിക്കുത്തു്. അവയാണു് ഹൃദയം പിളർക്കുന്നതു്! മുതുകിന്റെ ഇടതുഭാഗത്തു് രണ്ടു കുത്തുകൾ. മുലകളെ മുറിച്ചുകളഞ്ഞു. വയറ്റിൽ മുപ്പത്തഞ്ചു കുത്തുകളുണ്ടു്. പൊക്കിൾതൊട്ടു് നട്ടെല്ലിന്റെ താഴെയുള്ള ഭാഗംവരെ എത്തുന്ന ഒരു വലിയ മുറിവു്. വേശ്യയുടെ കഴുത്തു ഞെരിച്ചു എന്നതിനും തെളിവുണ്ടു്. നോവലിലെ പ്രധാന കഥാപാത്രവും മൂസിലിന്റെ ‘ഓൾട്ടർ ഈഗോ’യുമായ (ദ്വിതീയാത്മാവു്) ഉൾറിഹ് ഈ കൊലപാതകത്തെക്കുറിച്ചു് അറിഞ്ഞിട്ടു പറയുന്നു: If mankind could dream collectively, it would dream Moos Brugger—മനുഷ്യവർഗ്ഗത്തിനു കൂട്ടായി സ്വപ്നം കാണാമെങ്കിൽ അതു മുസ് ബ്രുഗ്ഗറെ സ്വപ്നം കാണും. എങ്ങനെ കാണാതിരിക്കും? സ്വപ്നം അഭിലാഷസാഫല്യത്തെയാണു് സൂചിപ്പിക്കുന്നതെങ്കിൽ ഓരോ മനുഷ്യനും മുസ് ബ്രുഗ്ഗറാകും. വിശേഷിച്ചും മനോരമ ആഴ്ചപ്പതിപ്പിലെ ജഡം പോലുള്ള കഥകൾ കാണുമ്പോൾ. (സി. പി. വസന്തകുമാരി എഴുതിയതു്). ഒരു സ്ത്രീയോടുകൂടി തീവണ്ടിയിൽ സഞ്ചരിച്ച ഒരു ചെറുപ്പക്കാരിക്കു തീവണ്ടിയാപ്പീസ് തെറ്റിപ്പോകുന്നു. രാത്രി അവിടെയിറങ്ങിയ അവളെ ആരോ ബലാൽസംഗം ചെയ്തു കൊന്നു. അതു പത്രത്തിൽ വായിച്ചപ്പോൾ അവർക്കു ദുഃഖം. ഇത്തരം കഥകൾ എന്തുകൊണ്ടു വിരൂപങ്ങളായിയെന്നു് പ്രിയപ്പെട്ട വായനക്കാർ ചോദിക്കരുതേ. പെരിക്കാലട്ട, മൂങ്ങ, ചേര ഇവയൊക്കെ വിരൂപങ്ങളായതു് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നതെങ്ങനെ? പ്രയാസം. ‘ജഡം’ എന്ന കഥ കാണുമ്പോൾ ഞാൻ മൂസ് ബ്രൂഗ്ഗറായി മാറുന്നു. കഥയുടെ ശ്വാസനാളംതൊട്ടു പിൻകഴുത്തുവരെ കത്തികൊണ്ടു ഞാൻ കീറുന്നു. ഹൃദയം നോക്കി രണ്ടുകുത്തു്. വയറ്റിൽ മുപ്പത്തഞ്ചുകുത്തുകളല്ല ഞാൻ കൊടുക്കുക; മുപ്പത്തയ്യായിരം കുത്തുകളാണു്. മുസിലിന്റെ നോവലിലെ ഉൾറിഹിനു് ആ കൊലപാതകിയെ രക്ഷിച്ചാൽ കൊള്ളാമെന്നുണ്ടു്. വായനക്കാർ എന്റെ രക്ഷയ്ക്ക് എത്തുമോ?

എന്തൊരു കാലം

നമുക്ക് ജെറ്റ് വിമാനങ്ങളുണ്ടു്. മണിക്കൂറിനു നൂറ്റമ്പതു കിലോമീറ്റർ വേഗത്തിൽ പായുന്ന തീവണ്ടികളുമുണ്ടു്. ത്രീ ഡൈമൻഷൻ ടെലിവിഷനുണ്ടു്, ടെലിഫോണുണ്ടു്. എല്ലാ ജീവിതസൗകര്യങ്ങളുമുണ്ടു്. പക്ഷേ, ഇരുണ്ട കാലത്താണു് നമ്മൾ ജീവിക്കുക. സമുദ്രജലം പോലും വിഷമയമായി മാറിയിരിക്കുന്നു. അതിനാൽ അനുനിമിഷം വലിച്ചിടുന്ന മാലിന്യങ്ങൾ സ്പർശിച്ചു മനുഷ്യർ കാലപുരിയിലേക്കു യാത്രയാകുന്നു. വിഷവും ന്യീക്ലിയർ ബോംബും സംഭരിച്ചുവച്ചുകൊണ്ടു് നേതാക്കന്മാർ നിരപരാധികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നു. രാഷ്ട്രവ്യവഹാരത്തിൽ എതിരഭിപ്രായം പറയുന്നവനെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുവന്നു് വിമാനത്തിന്റെ പടിയിൽ വച്ച് ആരുമറിയാതെ വെടിവച്ചുകൊല്ലുന്നു. അതുകണ്ടു് കരഞ്ഞ സ്ത്രീയുടെ ചുമലിൽ വേദനയുളവാക്കുന്നമട്ടിൽ സൈനികോദ്യോഗസ്ഥൻ കൈവച്ചമർത്തുന്നു. അവളുടെപേരിൽ കള്ളക്കേസുകൾ ഉണ്ടാക്കുന്നു. ലക്ഷക്കണക്കിനു് ജൂതന്മാരെ ഗ്യാസ്ചേംബറിലിട്ടു ശ്വാസം മുട്ടിച്ചുകൊന്ന നാത്സികളുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ ജനനായകൻ പോകുന്നു. പിഞ്ചുകുഞ്ഞുങ്ങൾ ട്രാൻസിസ്റ്ററെടുത്തു തിരിക്കുമ്പോൾ തല ഉടലിൽനിന്നു തെറിച്ചുപോകുന്നു. ഒന്നും സംഭവിക്കാനിടയില്ല എന്ന വിശ്വാസത്തോടെ പോകുന്ന നിരപരാധന്റെ മുതുകിൽ ആരോ കത്തി കുത്തിയിറക്കുന്നു. എന്നും ഞെട്ടിപ്പിക്കുന്ന വാർത്തകളേയുള്ളൂ.

എന്റെ കുട്ടിക്കാലത്തു് റോഡിൽ വച്ച് ആരെങ്കിലും വേറൊരു വ്യക്തിയെ തടഞ്ഞാൽ, ഒരു വാഹനത്തിന്റെ ഗതിക്കു തടസ്സമുണ്ടാക്കിയാൽ അവരെ ഉടൻതന്നെ പോലീസ് അറസ്റ്റുചെയ്യുമായിരുന്നു. ഇന്നു് എല്ലാ ദിവസവും ജാഥകൾ. അവ റോഡിന്റെ രണ്ടറ്റവും കൂടിയാണു് പോവുക. ഹൃദയസ്തംഭനം വന്നു മരിക്കാൻ പോകുന്നവനെ തടഞ്ഞിടുന്നു, ജാഥ. അവൻ കാറിനകത്തുവച്ചു മരിക്കുന്നു. പ്രസവവേദനകൊണ്ടു നിലവിളിക്കുന്ന സ്ത്രീയെയും കൊണ്ടുപായുന്ന കാർ ജാഥകണ്ടു നിൽക്കുന്നു. അവർ അതിനകത്തു പ്രസവിച്ച് ചോരപ്പുഴ ഒഴുക്കുന്നു. ഭക്ഷണശാലകളിൽ വിഷമാണു് വലിയ വിലയ്ക്കു വിൽക്കുന്നതു്. ഉച്ചക്കു മിച്ചം വരുന്ന ചോറു് ആദ്ധ്യാത്മികത്വം പ്രസംഗിക്കുന്നവന്റെ ഹോട്ടലിലും ഇഡ്ഡലിയായിമാറുന്നു. കടുകെണ്ണയിലോ റബ്ബർക്കുരുവിൽനിന്നെടുക്കുന്ന തൈലത്തിലോ പൂരി ഉണ്ടാക്കപ്പെടുന്നു. കഴിച്ചാൽ വളരെ ദിവസത്തേക്കു വയറ്റുവേദന. ബസ്സിലും തീവണ്ടിയിലും കയറാൻ ആളുകൾക്കുപേടി. എപ്പോഴാണു് മിന്നൽപ്പണിമുടക്ക് എന്നു് എങ്ങനെ തീരുമാനിക്കും. ഞാൻ ഇരുട്ടിനെമാത്രം ചൂണ്ടിക്കാണിക്കുകയാണെന്നു വായനക്കാർ കരുതരുതു്. ഇരുട്ടേയുള്ളൂ ഇവിടെ. എന്തുചെയ്യണം എന്തുപറയണം എന്നറിയാതെ ആളുകൾ ഉഴലുകയാണിവിടെ. ഈ കിരാതാവസ്ഥയിലേക്കു കുറ്റപ്പെടുത്തുന്ന വിരൽ ചൂണ്ടുകയാണു് ഇ. വി. ശ്രീധരൻ (കലാകൗമുദിയിലെ ആസുരമായ നമ്മുടെ കാലം എന്ന ലേഖനം നോക്കുക). സത്യം സത്യമായി ആവിഷ്കരിക്കുമ്പോൾ ശക്തിവിശേഷം അനുഭവപ്പെടുമല്ലോ. ആ ശക്തിവിശേഷം ഇ. വി. ശ്രീധരന്റെ പ്രബന്ധത്തിനുണ്ടു്.

“Violence is less and less embarrassed by the limits imposed by centuries of lawfulness, is brazenly and victoriously striding across the whole world”—സോൾ ഷെനിറ്റ്സ്യൻ നോബൽസമ്മാനം വാങ്ങിക്കൊണ്ടുചെയ്ത പ്രഭാഷണത്തിൽനിന്നു്.

പലരും പലതും

തുഞ്ചത്തെഴുത്തച്ഛന്റെ പേരെന്തെന്നോ ജീവിതകാലമേതെന്നോ ആർക്കുമറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ പടം കുമാരിവാരികയിൽ കൊടുത്തിരിക്കുന്നു (പുറം 13). അക്കാഡമിക്കാർ കണ്ടാൽ ഇതു വലുതാക്കിവരച്ച് അക്കഡമിഹാളിൽ വയ്ക്കും. ചിത്രം അനാവരണം ചെയ്യാൻ അനുജൻ തിരുവാങ്കുളത്തിനെ ക്ഷണിക്കുകയും ചെയ്യും. മാർത്താണ്ഡത്തുള്ള എന്റെ ഒരു സ്നേഹിതന്റെ ആറു് പോസിൽ എടുത്ത ഫോട്ടോ ഒന്നാക്കി ഇരയിൻതമ്പിയാക്കിമാറ്റി, പാറശ്ശാലയിലുള്ള ഒരു ചിത്രകാരൻ. അതവിടെ വിരാജിക്കുന്നുണ്ടു്. കുടുമ്മയുള്ള ഈ എഴുത്തച്ഛനും അവിടെ വിരാജിക്കാൻ ഇടവരട്ടെ.

images/GabrielaCravoECanela.jpg

ബ്രസീലിലെ മഹാനായ നോവലിസ്റ്റ് ഷൊർഷി അമാദു (Jorge Amado, 1912) ഒരുകാലത്തു് കമ്മ്യൂണിസ്റ്റ് ചെക്കൊസ്ലൊവാക്യയിലെ താമസക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റാണു് അദ്ദേഹം. അമാദുവിന്റെ നോവലുകളിൽ Gabriele, Clove, Cinnamon എന്നതിനു് പ്രമുഖസ്ഥാനമുണ്ടു്. വിശ്വാസംകൊണ്ടു കമ്മ്യൂണിസ്റ്റാണു് അദ്ദേഹമെങ്കിലും പാർട്ടിയോടുള്ള ന്യാസീകൃതത്വം (commitment) ഈ നോവലിൽ കാണാനില്ല. ഇതിലെന്നല്ല ഒരു നോവലിലും അതില്ല. അതിസുന്ദരങ്ങളായ അനേകം നോവലുകൾ എഴുതിയ അമാദു നോബൽ സമ്മാനത്തിനു് അർഹനാണു്. കമ്മ്യൂണിസ്റ്റായതുകൊണ്ടു് അദ്ദേഹത്തിനു് അതുകിട്ടുന്നില്ലെന്നേയുള്ളൂ. അമാദുവിന്റെ Gabriele എന്ന നോവലിനെക്കുറിച്ച് ഹരി ലേഖാലയം ഗൾഫ് കൈരളിയിൽ എഴുതിയിരിക്കുന്നു. വിശ്വസാഹിത്യകാരന്മാരെ മലയാളികൾക്കു പരിചയപ്പെടുത്തുന്ന ഈ യത്നം ആദരണീയം തന്നെ.

കാർത്ത്യായനി അക്ക പ്രശാന്തനെന്ന പിഞ്ചുപയ്യനെ ഉമ്മവച്ചു കാമോത്സുകതയിലേക്കു നയിച്ചു. കാർത്ത്യായനിയക്കയുടെ മകൾ ഭാർഗ്ഗവിയെ പ്രശാന്തൻ സ്നേഹിച്ചു. അവൾ വേറൊരുത്തന്റെ ഭാര്യയായി. ഭാർഗ്ഗവിയുടെ മകൾ ജ്യോതി പ്രശാന്തനെന്ന അദ്ധ്യാപകന്റെ ക്ലാസ്സിലെ വിദ്യാർത്ഥിനി. അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലെന്നപോലെ പ്രായത്തിന്റെ വ്യത്യാസം. എങ്കിലും കിഴവൻ പ്രശാന്തനു കാമം. സന്മാർഗ്ഗച്യുതിയുള്ള ഇക്കഥ ശിവരാമൻ ചെറിയനാടു് ഭേദപ്പെട്ട രീതിയിൽ പറഞ്ഞിരിക്കുന്നു. ജ്യോതിയെ കഥാകാരൻ വർണ്ണിക്കുമ്പോൾ ‘താമരമൊട്ടുകൾ ഒളിപ്പിച്ച മാറു്’ എന്നാണു് പറയുക. പക്ഷേ ജ്യോതിയുടെ ചിത്രത്തിൽ (ജെയിംസ് വരച്ചതു്) താമരമൊട്ടുകളല്ല, ശീമച്ചക്കകളാണുള്ളതു്. ശീമച്ചക്കപോലുള്ള ‘മാമറി ഗ്ലാന്റ്സ്’ ഹൃദയം കവരുമെന്നാണു് ഉള്ളൂർ പറഞ്ഞതു്. ജെയിംസ് ‘ഉമാകേരളം’ വായിച്ചിരിക്കും. (കഥയും പടവും മാമാങ്കം വാരികയിൽ).

കൃഷ്ണാനദിയുടെ മുകളിലുള്ള നീളം കൂടിയ പാലത്തിൽക്കൂടി തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ പാലം തകർന്നുവീഴുമെന്ന പേടിയില്ല. ആശാന്റെ യും വള്ളത്തോളിന്റെ യും കാവ്യങ്ങൾ വായിക്കുമ്പോൾ മനസ്സിനു് ഒരുറപ്പു്. കഴിഞ്ഞ ഒരു ദിവസം തിരുവനന്തപുരത്തെ ഒരു ദുർബലമായ പാലത്തിന്റെ മദ്ധ്യത്തിൽ ഞാനെത്തിയപ്പോൾ ഒരു സ്റ്റീം റോളർ പിറകെവന്നു. പാലം കുലുങ്ങി. ഞാൻ പേടിച്ചു. നവീനസാഹിത്യം വായിക്കുമ്പോൾ ഈ പേടിയാണെനിക്ക്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-06-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.