സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-05-04-ൽ പ്രസിദ്ധീകരിച്ചതു്)

images/BreytenBreytenbach.jpg
ബ്രേതൻ ബ്രേതൻ ബാഹ്

ജീവിതം ധന്യമായിയെന്നു തോന്നുന്ന അസുലഭനിമിഷങ്ങളുണ്ടു്. അമ്മട്ടിലുള്ള ഒരു നിമിഷത്തിലാണു ഞാനിപ്പോൾ. കാരണം തെക്കനാഫ്രിക്കൻ കവിയും ചിത്രകാരനുമായ ബ്രേതൻ ബ്രേതൻ ബാഹി ന്റെ (Breyten Breyten Bach) അന്യാദൃശ സൗന്ദര്യമാർന്ന The True Confessions of an Albino Terrorist എന്ന ക്ലാസിക് ഞാനിപ്പോൾ വായിച്ചു തീർത്തു എന്നതാണു്. His prose constitutes poetry of a very high order indeed, the book sings in the mind എന്നു ബർനാഡ് ലവിനും A classic of prison writing എന്നു വേറൊരു നിരൂപകനും വാഴ്ത്തിയ ഈ ഗ്രന്ഥം ഏഴുകൊല്ലം സ്വന്തം നാട്ടിലെ കാരാഗൃഹങ്ങളിൽ കിടന്നു യാതന അനുഭവിച്ച ഒരു വലിയ മനുഷ്യന്റെ ആത്മനിവേദനമാണു്. ആ ആത്മനിവേദനം നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കും. ഉത്കൃഷ്ടമായ സാഹിത്യമെന്താണെന്നു നമ്മെ ഗ്രഹിപ്പിക്കും. ഇതിലെ സത്യസന്ധത നമ്മളെ ഉദാത്തമായ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലും. ബ്രേതൻ ബാഹിന്റെ വാക്യങ്ങൾ കേട്ടാലും:

“Do yourself a selfish favour: if you want to remain whole, recognize the humanity of your enemy. But recognize also that there are irreconcilable interests. Don’t make a fool of yourself by killing him. No cause can justify the destruction of life. After all we are all blood brothers and sisters”. (Page 360)

(സ്വാർത്ഥപരമായ ഒരു സഹായസന്നദ്ധത നിങ്ങൾ കാണിച്ചാലും. സമ്പൂർണ്ണമനുഷ്യനായി നിങ്ങൾക്കു കഴിഞ്ഞു കൂടണമെന്നുണ്ടെങ്കിൽ നിങ്ങളുടെ ശത്രുവിന്റെ മനുഷ്യത്വത്തെ കണ്ടറിഞ്ഞാലും. അതേസമയം പരസ്പരം യോജിക്കാത്ത താല്പര്യങ്ങൾ ഉണ്ടെന്നും അറിയുക. അയാളെ കൊന്നു് നിങ്ങൾ പരിഹാസപാത്രമാകാതിരിക്കു. ഒരു കാരണവും ജീവിതനാശനത്തെ നീതിമത്കരിക്കുകയില്ല. എന്തൊക്കെയായാലും നമ്മളെല്ലാം രക്തബന്ധമുള്ള സഹോദരന്മാരും സഹോദരികളുമല്ലേ?)

images/TheTrueConfessionsofanAlbinoTerrorist.jpg

സ്നേഹത്തിന്റെ ഈ സന്ദേശമാണു് ഈ ഗ്രന്ഥത്തിനു് അമൂല്യസ്വഭാവം നൽകുന്നതു്. ഇതിന്റെ രചയിതാവിനെക്കുറിച്ചറിയാൻ വായനക്കാർക്ക് കൗതുകമില്ലേ? ഉണ്ടെങ്കിൽ പറയാം. കേപ്പ് ടൗൺ സർവ്വകലാശാലയിൽ പഠിച്ചിരുന്ന ബ്രേതൻ ബാഹ് 1959-ൽ (ജനനം 1939-ൽ) തെക്കേ ആഫ്രിക്ക വിട്ടുപോയി. പാരീസിലാണു് അദ്ദേഹം ചെന്നുചേർന്നതു്. ചിത്രകാരനെന്ന നിലയിൽ മഹായശസ്കനാകാൻ അദ്ദേഹത്തിനു കാലമധികം വേണ്ടിവന്നില്ല. ഹ്വാങ് ലീൻ എങ്കോ (Hoang Lien Ngo) എന്ന വിയറ്റ്നാമീസ് പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അദ്ദേഹത്തിനു ദക്ഷിണാഫ്രിക്കയിൽ പോകാൻ വയ്യാതെയായി. വിഭിന്നവർഗ്ഗങ്ങളിൽപ്പെട്ടവർ തമ്മിൽ വിവാഹമരുതെന്നാണു് ആ രാജ്യത്തെ നിയമം. 1975-ആഗസ്റ്റിൽ അദ്ദേഹം ഒരു വ്യാജ പാസ്പോർട്ടോടുകൂടി ക്രിസ്ത്യൻ ഗലാസ്ക എന്ന പേരിൽ ദക്ഷിണാഫ്രിക്കയിലെത്തി. അവിടത്തെ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്നു് ബ്രേതൻ ബാഹ് അറിഞ്ഞതേയില്ല. മൂന്നാഴ്ചത്തെ പര്യടനത്തിനുശേഷം തിരിച്ചു ഫ്രാൻസിൽ പോരാൻ വിമാനത്തിൽ കയറാൻ തുനിഞ്ഞപ്പോൾ സെക്യൂരിറ്റി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭീകരപ്രവർത്തകൻ എന്നാണു് അധികാരികൾ അദ്ദേഹത്തെ മുദ്രകുത്തിയതു്. കോടതിയിൽ തർക്കിച്ചാൽ വധ ശിക്ഷകിട്ടും. അതുകൊണ്ടു് ബ്രേതൻ ബാഹ് അതിനുസന്നദ്ധനായില്ല. ഒൻപതുവർഷത്തെ കാരാഗൃഹവാസമാണു് വിധിക്കപ്പെട്ടതു്. ഏഴാമത്തെ വർഷത്തിന്റെ അവസാനത്തിൽ ലോകമെമ്പാടുമുള്ള ധിഷണാശാലികളുടെ അഭ്യർത്ഥന അവഗണിക്കാനാവാതെ സർക്കാർ അദ്ദേഹത്തെ മോചിപ്പിച്ചു. ജയിലിൽ കിടന്ന കാലത്തെ അനുഭവങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതെന്നു ആവർത്തിച്ചെഴുതട്ടെ.

ജയിലിൽ കിടക്കുമ്പോൾ അദ്ദേഹം സഹധർമ്മിണിക്ക് എഴുതിവച്ചതും അയയ്ക്കാത്തതുമായ ഒരു കത്തിന്റെ ഒടുവിലത്തെ ഭാഗം ഈ “ഭീകരപ്രവർത്തകന്റെ” കാരുണ്യാകുലമായ ഹൃദയം വ്യക്തമാക്കിത്തരും.

One day we shall be free. We shall walk down a beach and we shall enter the water. We shall sit at a table. The sun will be in your eyes. Your hair will fall, black and straight, over the half of your face… goodnight my sweetness, my secret love.

ഈ പുസ്തകത്തിന്റെ ഒടുവിൽ ബ്രേതൻ ബാഹിന്റെ പതിമ്മൂന്നു കാവ്യങ്ങൾ ചേർത്തിട്ടുണ്ടു്. ഓരോന്നും മനോഹരം. ഒരു ഭാഗം എടുത്തെഴുതിക്കൊള്ളട്ടെ.

When I climbed on to the chair

to wipe the southeast wind’s gold dust

from the high winddowledge

I saw in the sliced space behind the tungsten bars

that passes for an opening

two swallows hanging playfully in the dusk air

caught and released by turn in the dying earth’s brightness

like leaf boasts from the endless blue heavenly bluegum tree

free, free, free… ”

ഈ പുസ്തകം പ്രസാധനം ചെയ്ത ഫേബർ ആൻഡ് ഫേബർ പ്രസാധകരോടും ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ മാത്രം വരുത്തിവില്ക്കുന്ന തിരുവനന്തപുരത്തെ ദർശൻ ബുക്ക്സിനോടും എന്റെ മനസ്സിനെ ഉന്നമിപ്പിച്ച ബ്രേതൻ ബ്രേതൻ ബാഹ് എന്ന കലാകാരനോടും ഞാൻ നന്ദിപറയുന്നു.

ആറാട്ടു്

വർഷങ്ങൾക്കു മുൻപാണു്. ഇന്നു് വടക്കേയിന്ത്യയിൽ എവിടെയോ വലിയ സൈനികോദ്യോഗസ്ഥനായി ഇരിക്കുന്ന വിശ്വം അന്നൊരു കുഞ്ഞ്. അതിനു് ആറാട്ടു കാണണമെന്നു് ഒരാഗ്രഹം. ആറാട്ടു് എന്നു കുഞ്ഞു കേട്ടിട്ടുണ്ടു്. കാണണമെന്നു ആശയും. എന്റെ വീട്ടിലുള്ള മടിയനായ പരമേശ്വരൻ പിള്ളയോടു് (പേരു മാറ്റിയിരിക്കുന്നു) വിശ്വത്തിന്റെ അമ്മ തുടരെത്തുടരെ അപേക്ഷിക്കുകയാണു്: “പരമേശ്വരാ, ഇവനെ ഒന്നു കൊണ്ടുപോയി ആറാട്ടു കാണിക്കു്”. നിർബ്ബന്ധം സഹിക്കാനാവാതെ പരമേശ്വരൻ കുഞ്ഞിനെയുമെടുത്തു് റോഡിലേക്കിറങ്ങി. കുറെദൂരം നടന്നപ്പോൾ ഒരു അണ്ണാൻ റോഡിന്റെ ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്ക് വാലുപൊക്കി ചാടുന്നതു കണ്ടു. പരമേശ്വരൻപിള്ള വിശ്വത്തിനെ ചുരണ്ടി “നോക്കു്, നോക്കു്, ആറാട്ടു്” എന്നു പറഞ്ഞു. കൊച്ചു് അതങ്ങു വിശ്വസിക്കുകയും ചെയ്തു. അല്പം സമയം കൂടെ റോഡിലാകെ കറങ്ങിയിട്ടു് പരമേശ്വരൻപിള്ള കുഞ്ഞിനേയും കൊണ്ടു വീട്ടിലെത്തി. “ഇത്ര വേഗം കണ്ടോ?” എന്നു തള്ള ചോദിച്ചപ്പോൾ “ഞങ്ങളു് ചെന്നതും ആറാട്ടു് തുടങ്ങിയതും ഒന്നിച്ചായിരുന്നു” എന്നു മറുപടി പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു. വിശ്വത്തിനെ അമ്മ കളിപ്പിക്കുകയായിരുന്നു. ഒരണ്ണാൻ മുറ്റത്തുകൂടെ ഓടി. വിശ്വം ഉടനെ പറഞ്ഞു: “അമ്മാ അതാ ആറാട്ടു്, ആറാട്ടു്”. അതുകേട്ട കാരണവന്റെ ഭാര്യ ഉടനെ ചോദിച്ചു: “പരമേശ്വരാ, നീ ഇന്നാളു് ആറാട്ടെന്നു പറഞ്ഞു് കൊച്ചിനെ കാണിച്ചതു് അണ്ണാനെയായിരുന്നു അല്ലേ?” അല്ല എന്ന മട്ടിൽ പരമേശ്വരൻ പുച്ഛിച്ച് “അതേ” എന്നു പറഞ്ഞു. കുങ്കുമം വാരികയിൽ താമരശ്ശേരി കവിതയെന്നു പറഞ്ഞു് സഹൃദയനെ കാണിക്കുന്നതു കവിതയല്ല; അണ്ണാനെപ്പോലെ വേറെയെന്തിനെയോ ആണു്. ഇതു കവിതയാണെന്നു വിശ്വാസമുണ്ടാകണമെങ്കിൽ വായനക്കാരൻ വിശ്വത്തെപ്പോലെ കൊച്ചു കുഞ്ഞായിരിക്കണം. ഏതാനും വരികൾ കണ്ടാലും:

നിർമ്മലസ്മിതം തൂകും ചേമ്പനീർ സുമങ്ങളും

മർമ്മരാരവം പെയ്യും പച്ചില വനങ്ങളും

ശീതമാരൂതാശ്ലേഷാലിളകും ലതകളും

ലോലരൂപിണിമാരാം ലലനാ മണികളും

തരള നക്ഷത്രങ്ങൾ തഴുകുമഴകാർന്ന–

മതിലേഖയുമാമ്പൽപ്പൂക്കളും തടാകവും,

മൃദുലകളകളകൂജിതം പൊഴിച്ചോമൽ

കുയിൽപൂകിടും വല്ലിക്കുടിലും തടിനിയും

ഉണ്ടിവിടെന്നാലുമീഗ്രാമലക്ഷ്മിതൻ ചെറു

മൺകുടിൽ മാത്രം കഷ്ടം;

ശൂന്യമായിക്കിടക്കുന്നു.

അർത്ഥം ആവിഷ്കരിക്കുന്നതിനു ശക്തിയില്ലാത്ത, ഭാവസ്ഫുടീകരണത്തിനു കഴിവില്ലാത്ത കുറെ മധുരപദങ്ങളെടുത്തു നിരത്തിയാൽ കവിതയാകും എന്ന തെറ്റിദ്ധാരണയിൽനിന്നു് ഉദ്ഭവിച്ചതാണു് ഈ സാഹസിക്യം. അണ്ണാനെ ആറാട്ടാക്കുന്ന വഞ്ചന. കുട്ടികളെ കളിപ്പിക്കാൻ പറ്റും. ഹൃദയപരിപാകമുള്ളവർക്ക് ഇതു കണ്ടാൽ പുച്ഛമേ ഉണ്ടാകൂ.

The moon has set, and O’er the seas

Throw their last glance the Pleiades;

The weary night is waning fast

The promised hour is come and past;

Yet sleepless and alone I lie,

Alone—ah, false one, tell me why.

(ചന്ദ്രൻ അസ്തമിച്ചു. സപ്തർഷികൾ അവയുടെ അന്ത്യകടാക്ഷം സമുദ്രത്തിലേക്കു് എറിയുന്നു. തളർന്ന രാത്രിക്കു വേഗം തേയ്മാനം സംഭവിക്കുന്നു. പ്രതിജ്ഞ ചെയ്യപ്പെട്ട നാഴിക വന്നെത്തി, അതു കഴിഞ്ഞുപോകുകയും ചെയ്തു. എന്നിട്ടും നിദ്രയില്ലാതെ ഒറ്റയ്ക്കു ഞാൻ കിടക്കുന്നു. ഒറ്റയ്ക്ക്—ഹാ—വഞ്ചകത്വമുള്ളവനേ, എന്നോടു പറയൂ കാരണമെന്തെന്നു്.)

images/SapphoSmyrna.jpg
സാഫോ

2500 സംവത്സരങ്ങൾക്കു മുൻപു്, ഗ്രീക്ക് കവിയിത്രി സാഫോ എഴുതിയതാണിതു്. ഭാവസ്ഫുടീകരണത്തിന്റെ ഉത്കൃഷ്ടനിദർശനമായി ഇതിനെ പരിഗണിക്കാം, ചന്ദ്രൻ മറഞ്ഞു. ഇരുട്ടാണപ്പോൾ. സപ്തർഷികളും മറയാൻ പോകുന്നു. അപ്പോൾ ഇരുട്ടു കൂടുതലാകും. തളർന്ന രാത്രിക്കു തേയ്മാനം. പ്രേമമാകുന്ന പ്രകാശം ഇല്ലാത്തപ്പോൾ വിഷാദത്തിന്റെ അന്ധകാരം വ്യാപിക്കുന്നു. രാത്രിക്കു തളർച്ചയെന്നപോലെ സാഫോക്കും തളർച്ച. നിശീഥിനിക്കു ക്ഷീണം സംഭവിക്കുന്നതുപോലെ അവൾക്കും ക്ഷീണം. വരാമെന്നു പറഞ്ഞ സമയത്തു കാമുകൻ വന്നില്ല. അവൾ ഉറക്കമില്ലാതെ ഏകാന്തതയിൽ കഴിയുന്നു. അവിരാമമായ കാത്തിരിപ്പാണതു്. അന്ധകാരംമാറി പ്രകാശം വരുമോ? വിഷാദത്തിന്റെ കൂരിരുട്ടുമാറി പ്രേമത്തിന്റെ പ്രഭ പ്രസരിക്കുമോ? ഈ ചോദ്യങ്ങൾ ചോദിച്ചു് അവൾ വ്യർത്ഥമായി കാത്തിരിക്കുന്നു. ഇതാണു് കവിത, ഇതാണു് കല.

കൊത്തുന്ന പൈങ്കിളി

“സിംബലിസം—പ്രതിരൂപാത്മകത്വം—ചലനാത്മകവും സത്യാത്മകവുമാണു്. അതിനു വൈകാരികമൂല്യമുണ്ടു്. അതിനാൽ സിംബലിസം ജീവിതത്തിൽനിന്നു് അകന്നു നില്ക്കുന്നില്ല. അതല്ല അലഗറിയുടെ—ലാക്ഷണികതയുടെ—സ്ഥിതി. അലഗറി യാന്ത്രികമാണു്. അതിനാൽ അസത്യാത്മകവും”. (J. E. Cirlot). ഒന്നിനുപകരം മറ്റൊന്നു് പറഞ്ഞു് വായനക്കാരന്റെ ജിജ്ഞാസയെ ഒന്നിളക്കിവയ്ക്കാനേ അതിനു കഴിയൂ. ഇക്കാരണത്താലാണു് മഹാന്മാർ—ഹെഗലും ക്രോചെ യും—അലഗറിക്കു കലയുമായി ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചതു്. റഹിം മുഖത്തല ദേശാഭിമാനിവാരികയിലെഴുതിയ ‘അതു് സ്വപ്നമല്ലായിരുന്നു’ എന്ന ചെറുകഥ വിരസമായ അലിഗറിയാണു്. ഗൃഹനായകൻ വിലയ്ക്കുവാങ്ങിക്കൊണ്ടുവന്ന പൈങ്കിളി—അയാൾ പാലും പഴവും കൊടുത്തുവളർത്തിയ പൈങ്കിളി—ആദ്യം അയാളുടെ കുഞ്ഞുങ്ങളെ കൊത്തിക്കൊല്ലുന്നു; രണ്ടാമതു് ഭാര്യയേയും. ഒടുവിൽ അതു് അയാളെ കൊത്താൻ തുടങ്ങുമ്പോൾ കഥ അവസാനിക്കുന്നു. പൈങ്കിളി ആരുമാകാം. ആരായാലും വായനക്കാരനു് ഒന്നുമില്ല. ഉള്ളതു് ഈ അലിഗറിവിഹംഗമം സഹൃദയന്റെ നെഞ്ചിൽ കയറിയിരുന്നു് അയാളെ കൊത്തിക്കൊല്ലുന്നു എന്നതാണു്.

ആലപ്പുഴെനിന്നു് ജി. രമേശ്ബാബു (ശരിയായ പേരല്ല ഇതെന്നു് കത്തിലുണ്ടു്) ചോദിക്കുന്നു: “സഹപ്രവർത്തകയെ വഴിയിൽവച്ചു കാണുമ്പോൾ ഒന്നു ചിരിക്കുകയോ, വർത്തമാനം പറയുകയോ ചെയ്താൽ മുഖം വീർപ്പിക്കുന്ന ഭാര്യമാരില്ലേ? അയൽപക്കത്തെ സ്ത്രീകൾ ഒന്നു ഫോൺചെയ്യാനോ, മറ്റെന്തെങ്കിലും അത്യാവശ്യത്തിനോ വീട്ടിൽ വന്നാൽ അവരെ സഹായിക്കാൻ മുതിരുന്ന ഭർത്താവിനു് ആഹാരം മുടക്കുന്ന സഹധർമ്മിണിയെ അങ്ങയ്ക്കറിയാമോ! പ്രായമായ മകളുടെ കൂട്ടുകാരികൾ വീട്ടിൽ വരുമ്പോൾ അവരോടു കുശലമന്വേഷിച്ചാൽ അടുക്കളപ്പാത്രങ്ങൾ തട്ടിപ്പൊട്ടിക്കുന്ന വീട്ടമ്മമാരെ അങ്ങയ്ക്കറിയാമോ! ഉദ്യോഗസ്ഥയായ മകളുടെ വരുമാനം മുടങ്ങുമെന്നു കരുതി യഥാസമയം വിവാഹം കഴിച്ചയയ്ക്കാത്ത അച്ഛനമ്മമാരെ അറിയാമോ”.

ഭർത്താക്കന്മാർ മദ്യപിച്ചുകഴിയുന്നുവെന്നും അവർ പരസ്ത്രീഗമനവാഞ്ഛ പ്രകടിപ്പിക്കുന്നുവെന്നും ഞാനെഴുതിയതിൽ ധർമ്മരോഷം കൊണ്ടു് രമേശ് ബാബു എഴുതിയ കത്തിലെ ഒരു ഭാഗമാണിതു്. എന്തിനു് ഈ രോഷം? ഇങ്ങനെയുള്ള സ്ത്രീകൾ ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. ഇവരെക്കാൾ മോശക്കാരായ സ്ത്രീകളെയും എനിക്കറിയാം. ഒരു സ്ത്രീ കുളിക്കാൻ പോകുമ്പോൾ ചെറുപ്പക്കാരിയായ വേലക്കാരിയെ വിളിച്ചുകൊണ്ടുപോയി കുളിപ്പുരയുടെ വാതില്ക്കൽ നിറുത്തും. അവൾ അവിടെത്തന്നെയുണ്ടോ എന്നറിയാനായി കൂടെക്കൂടെ വാതിൽതുറന്നു് നോക്കുകയും ചെയ്യും. അപ്പോഴൊക്കെ കൊച്ചമ്മയുടെ നൂലുബന്ധമില്ലാത്ത പൊന്മേനി വേലക്കാരിക്കു കാണേണ്ടതായും വരും.

വേറൊരു സ്ത്രീയുടെ വീട്ടിൽ എഴുപതു വയസ്സായ വേലക്കാരിയാണുള്ളതു്. ഇരുപത്തിയെട്ടു വയസ്സായ ഭർത്താവിനെയും ആ കിഴവിയെയും ഒരുമിച്ചു വീട്ടിലാക്കിയിട്ടു് അവൾ ഒരിടത്തും പോകുകയില്ല. ഇവരൊക്കെ മാനസിക രോഗിണികളാണു്. (രണ്ടുപേരെയും എനിക്കു നേരിട്ടറിയാം) വെല്ലൂർ പി. എം. മാത്യു വിനെയോ, ഡോക്ടർ രാമചന്ദ്രനെയോ, എം. ആർ. ആർ. മേനോനെയോ കാണിക്കേണ്ടതാണു് ഇവരെ. അവിടെയും ഭർത്താവിന്റെ ദയയാണു് മുന്നിട്ടു നില്ക്കുക. സൈക്കിയാട്രിസ്റ്റിന്റെ അടുക്കൽ കൊണ്ടുപോയാൽ തനിക്കു ചിത്തഭ്രമമുണ്ടെന്നു ഭാര്യ സംശയിക്കുമല്ലോ. ആ സംശയം വന്നു് അവൾ കൂടുതൽ കഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണു് ഭർത്താവു് എല്ലാം സഹിച്ചു കഴിഞ്ഞുകൂടുന്നതു്. അയാൾ യോഗ്യൻ. അത്രയ്ക്കു യോഗ്യനല്ലാത്തവൻ “ഇവളൊന്നു ചത്തുകിട്ടിയെങ്കിൽ!” എന്നു വിചാരിക്കും. യോഗ്യത തീരെയില്ലാത്തവൻ അവളുടെ തലയിലടിക്കും. ബഹുജനം പലവിധം.

രോമത്തെക്കാൾ തുച്ഛം
images/CharlieChaplinportrait.jpg
ചാർലി ചാപ്ലിൻ

ചാർലി ചാപ്ലിന്റെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ടു്. മുഖം കൊണ്ടു് അദ്ദേഹം കാണിക്കുന്ന ഗോഷ്ടികൾ ദർശിച്ചു് സാക്ഷാൽ ചാർലിയും അങ്ങനെ തന്നെ എന്നു ഞാൻ വിചാരിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചപ്പോൾ ആ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ശരിയായ ഫോട്ടോ കാണാനിടയായി. അപ്പോഴാണു് മോഹഭംഗം. സാക്ഷാൽ ചാർലി സുന്ദരൻ, ആഭിജാത്യം വിളിച്ചുപറയുന്ന ആകൃതി. സിനിമയിലെ ചാർലി ഒരു കോമാളി. ഇതു് ഇപ്പോൾ ഓർമ്മിച്ചതു് ഉണ്ണിവാരിയത്തു് ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘അസംബന്ധം’ എന്ന കഥ വായിച്ചതുകൊണ്ടാണു്. സാക്ഷാൽ ഉണ്ണിവാരിയത്തു് അഭിജാതനും ആത്മധീരനും അഭിമാനിയും ആയിരിക്കും. പക്ഷേ, സാഹിത്യത്തിലെ ഉണ്ണിവാരിയത്തിനെ വിദൂഷകനായേ ഇന്നുവരെ ഞാൻ കണ്ടിട്ടുള്ളു. കാമുകി ലീല വിവാഹം കഴിഞ്ഞു നാടുവിട്ടപ്പോൾ കാമുകൻ തിരിച്ചെത്തി. നിരാശത കൊണ്ടു് അയാൾ ഷേവ് ചെയ്യാതെ നടന്നു. ഒടുവിൽ ഒരു ദിവസം ഷേവ് ചെയ്തു നല്ല വസ്ത്രങ്ങൾ ധരിച്ചു് തീവണ്ടിയാപ്പീസിലെത്തി. അവിടെവച്ചു് ലീലയെ കണ്ടു. താൻ ദുഃഖിക്കുന്നവനാണെന്നു് അയാൾ അവളോടു പറഞ്ഞപ്പോൾ അവൾ ചോദിച്ചു ദുഃഖമുള്ളവൻ ക്ലീൻഷേവ് ചെയ്യുമോ എന്നു്. കഥ തീരുന്നു അവിടെ. കഥാനായകന്റെ ഷേവ് ചെയ്യൽ എന്ന പ്രവർത്തനം നടക്കുമ്പോൾ സേഫ്റ്റി റെയ്സറിന്റെ അരികിൽ പറ്റിയ ഒരു രോമത്തിന്റെ വിലപോലുമില്ല ഇക്കഥയ്ക്കു്. ഇത്രയൊക്കെ പരുക്കൻ ഭാഷ പ്രയോഗിക്കേണ്ട കാര്യമൊന്നുമില്ല. സാഹിത്യത്തിലെ ബഫൂൺ വേഷം കെട്ടിക്കെട്ടി അദ്ദേഹം “അതായി”ത്തന്നെ മാറിയിരിക്കുന്നു. ആരുപദേശിച്ചാലും ഫലമില്ലാത്ത ഒരവസ്ഥയിലാണു് അദ്ദേഹമിപ്പോൾ.

നിരീക്ഷണങ്ങൾ
സ്ത്രീ:
അവൾ വിടർന്ന താമരപ്പൂവാണു്, പരിമളം പരത്തുന്ന പനിനീർപ്പൂവാണു്, തെങ്ങോലത്തുമ്പിൽ തൂങ്ങി നിൽക്കുന്ന ഒറ്റത്താരകമാണു്. മധു നിറച്ച ചഷകത്തിൽ തോണിപോലൊഴുകുന്ന താമരപ്പൂവിതളാണു്. മിന്നൽക്കൊടിയാണു്. പക്ഷേ, അവൾ രാഷ്ട്രവ്യവഹാരത്തിനു സന്നദ്ധയാവുമ്പോൾ, സമൂഹപരിഷ്കരണത്തിനു് ഉദ്യുക്തയാകുമ്പോൾ ഇതൊന്നുമല്ല.
എം. കൃഷ്ണൻനായർ:
ചേതോഹരം, ആവിഷ്ക്കാരം, സ്ഫുടീകരണം, ആലേഖനം ഈ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ആൾ.
സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള:
തനിക്കുള്ള പാണ്ഡിത്യത്തിന്റെ ആയിരത്തിലൊരംശം മാത്രം പ്രദർശിപ്പിച്ച മഹാവ്യക്തി.
നവീനനിരൂപകർ:
ചൊട്ടച്ചാൺവഴി ദൂരം മാത്രം കഷ്ടിച്ചങ്ങുപറക്കും കോഴികൾ.
കെ. പി. അപ്പൻ:
കാഴ്ചയ്ക്കും പെരുമാറ്റത്തിലും സാഹിത്യരചനയിലും മാന്യൻ. അദ്ദേഹം പ്രകാശിപ്പിക്കുന്നതു് സ്വന്തം അഭിപ്രായങ്ങളാണു്. അതുകൊണ്ടു് അവയോടു് എനിക്കു യോജിച്ചേതീരു എന്നില്ല.
പഞ്ചവങ്കാട്ടുനീലി:
സി. വി രാമൻപിള്ളമാർത്താണ്ഡവർമ്മ യിലൂടെ പ്രസിദ്ധയാക്കിയ യക്ഷി. അവൾ താമരപ്പൂവായിരുന്നില്ല. പനിനീർപ്പൂവായിരുന്നില്ല. ഒറ്റത്താരകമായിരുന്നില്ല. മധുചഷകത്തിലെ പൂവിതളായിരുന്നില്ല. അനന്തപത്മനാഭന്മാരെ കൊന്നു് സമൂഹം പരിഷ്കരിക്കാൻ ഇറങ്ങിയവളായിരുന്നു.
ചെല്ലമ്മ ജോസഫ്
images/KahlilGibran1913.jpg
ജിബ്രാൻ

സാഗര ജലകണികയിൽ സാഗരമാകെ കാണാമെന്നു് കവി ജിബ്രാൻ പറഞ്ഞതു് അത്രകണ്ടു് ശരിയോ? നീല ലോഹിതം, കടുംനീലം, നീലം, ഹരിതം, പീതം, ഓറഞ്ച്, ശോണം ഇവയാകെ കൂടുമ്പോഴാണു് സൂര്യപ്രകാശമാകുന്നതു്. നീലലോഹിതം മാത്രമെടുത്തു് ഇതാണു് സൂര്യരശ്മിയെന്നു പ്രഖ്യാപിക്കാൻ വയ്യ. ഹിമാലയപർവ്വതത്തിൽനിന്നു് ഒരുതരി മണ്ണെടുത്തു് കൈയിൽവച്ചിട്ടു് “ഇതാ നോക്കൂ ഹിമാലയം” എന്നു പറയാമോ? സാകല്യാവസ്ഥയിലെ സത്യം വെളിപ്പെട്ടൂ. പുരുഷൻ സ്ത്രീയെ വഞ്ചിക്കുമോ? മഹാഭാരതത്തിലെ ദുഷ്യന്തൻ ശകുന്തളയെ വഞ്ചിച്ചു. അതുകൊണ്ടു് പുരുഷന്മാരാകെ ദുഷ്യന്തന്മാരാണെന്നു് അഭിപ്രായപ്പെടാനാവില്ല. അന്നകരേനിന ഭർത്താവിനെ വഞ്ചിച്ചു. അക്കാരണത്താൽ എല്ലാ സ്ത്രീകളും അന്നമാരാണെന്നു കരുതാൻ ഒക്കുകയില്ല. സത്യമിതാണെങ്കിലും സാഹിത്യകാരനു സാമാന്യത്തിലെ വിശേഷത്തെയും വിശേഷത്തിലെ സാമാന്യത്തെയും എടുത്തുകാണിക്കാനേ പറ്റൂ. അപ്പോൾ വായനക്കാരനുണ്ടാകുന്ന ജീവിതാവബോധമാണു് പ്രധാനമായതു്. ആ ജീവിതാവബോധം ഉളവാക്കുന്നു ചെല്ലമ്മജോസഫ് (‘അപരിചിത എന്ന കഥ—കലാകൗമുദി’). ആ രാത്രി ആകർഷകമായിരുന്നിരിക്കാം. അല്ലെങ്കിൽ അനാകർഷകമായിരുന്നിരിക്കാം. ചക്രവാള സീമയിൽ ചന്ദ്രൻ ദുഃഖാകുലനായി താഴാൻ പോകുന്നു. അല്ലെങ്കിൽ ആഹ്ലാദത്തോടെ ഉയരാൻ പോകുന്നു. നാലു ചുവരുകൾക്കകത്തു് ബന്ധിക്കപ്പെട്ട വാതിലുകൾക്കും ജന്നലുകൾക്കുമകത്തു് വിളക്കുകെടുമ്പോൾ അവൾക്ക് അവളെത്തന്നെ നഷ്ടമായി. തന്നെ നഷ്ടപ്പെട്ട അവൾ അയാൾ കൊടുത്ത ചെക്കുമായി നടക്കുന്നു. അവൾക്കു ചെക്കല്ല ആവശ്യം. താൽക്കാലികമായ വേഴ്ച കൊണ്ടാണെങ്കിലും ഒരു പീഠത്തിലേക്കു തന്നെയുയർത്തിയ പുരുഷനെയാണു്. അവളുടെ ചിത്തവൃത്തികളെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടു് ചെല്ലമ്മ ജോസഫ്. ഒരു രേഖ അല്ലെങ്കിൽ രണ്ടു രേഖകൾ—ഇവ വരച്ചു് പ്രമേയത്തെ ധ്വനിപ്പിക്കുന്ന കലാവൈദഗ്ദ്ധ്യമുണ്ടല്ലോ. അതു് ഇക്കഥയിൽ കാണാം.

മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ (The True Confession of an Albino Terrorist) മൗലികതയെക്കുറിച്ചു്—ഒറിജിനാലിറ്റിയെക്കുറിച്ചു്—ചില നിരീക്ഷണങ്ങളുണ്ടു്. കേട്ടാലും: മൗലികതയെസ്സംബന്ധിച്ചു് ഈ ഒഴിയാബാധ നമുക്കെങ്ങനെയുണ്ടായി? അന്യാദൃശമായതിനു് നാമെന്തിനു് ഈ വില കല്പിക്കുന്നു?… നമ്മുടെ ഇന്ദ്രിയങ്ങൾ തളർന്നു കഴിഞ്ഞു എന്നതു് തീർച്ച. പഴയ പ്രശ്നങ്ങളിൽ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്നവരെ നമ്മൾ അഭിനന്ദിക്കുന്നു. കലാകാരൻ എന്ന ‘മീഡിയ’ത്തിലൂടെ ഏതെങ്കിലുമൊന്നിനെ പുതിയ മട്ടിൽ കാണാനും അനുഭവിക്കാനും നമുക്കിഷ്ടമാണു്… ” (പുറം 167).

കിളിമാനൂർ രമാകാന്തൻ

ബ്രേതൻ ബ്രേതൻ ബാഹ് പറഞ്ഞ ഈ മൗലികതയാണു് കിളിമാനൂർ രമാകാന്തന്റെ ‘സുഖമെന്നു വിശ്വസിക്കുന്നു’ എന്ന കാവ്യത്തിന്റെ സവിശേഷത. സ്വാഭാവികമായും കാവ്യാത്മകങ്ങളായ വിഷയങ്ങളുണ്ടു്. അവയെ ആകർഷകമായി പ്രതിപാദിക്കാൻ വൈഷമ്യമില്ല. എന്നാൽ കാവ്യാത്മകതയില്ലാത്ത രസശൂന്യങ്ങളായ വിഷയങ്ങളെ കാവ്യാത്മകമായി വർണ്ണിക്കാൻ പ്രതിഭയുള്ളവർക്കേ കഴിയൂ. രമാകാന്തൻ അത്തരം പ്രതിഭയാൽ അനുഗൃഹീതനത്രേ. ബീഡി തെറുക്കുന്നവനെയും ഇസ്തിരിയിടുന്നവനെയും ഇറച്ചിവെട്ടുന്നവനെയും, തെണ്ടുന്നവനെയും വോട്ടു് ചോദിക്കുന്നവനെയും മറ്റും ഭാവനാത്മകമായി അവതരിപ്പിച്ചതിനുശേഷം കവി ഹൃദയം ദ്രവിപ്പിക്കുമാറു് ചോദിക്കുന്നു:

അകലെയുറങ്ങുന്നൊരെൻ

ഗ്രാമഭൂമിയിൽ

ഒരു കൊച്ചു കല്ലറ

അതിലന്തിവേളയിൽ

ഒരു തിരി കത്തിച്ചു

തിരിപോലെയെരിയുന്ന

വിധവയെക്കാൺമു ഞാൻ

അടിയിലുറങ്ങും സുഹൃത്തേ

സുഹൃത്തേ, സുഹൃത്തേ

സുഖമോ സുഹൃത്തേ നിനക്ക്?

ലളിതവും ഋജുവുമായ മനസ്സാണു് കിളിമാനൂർ രമാകാന്തനുള്ളതു്. അ മനസ്സുകൊണ്ടു് അദ്ദേഹം ജീവിതത്തിന്റെ ഉജ്ജ്വലങ്ങളായ നിമിഷങ്ങളെ കാണുന്നു. നമുക്കുവേണ്ടി അവയെ ചിത്രീകരിക്കുന്നു. ജന്മനാ കവിയായ ഇദ്ദേഹത്തിനു് അർഹിക്കുന്നിടത്തോളം പ്രശസ്തി ഇല്ല. കാരണം സ്പഷ്ടം. ഒരു പാർട്ടിയും അദ്ദേഹത്തെ പിന്താങ്ങാനില്ല. കവേ, താങ്കൾക്ക് അതിൽ വൈഷമ്യമരുതു്. സഹൃദയർ താങ്കളെ മാനിക്കുന്നുണ്ടു്.

ജന്മാന്തരങ്ങൾ

തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഞാൻ പോകാറില്ല. ചിലപ്പോൾ ആ ഓഫീസിന്റെ മുൻവശത്തൂകൂടെ നടന്നു് വലിയ ഗേറ്റിലൂടെ റോഡിലേക്കു് ഇറങ്ങാറുണ്ടു്. ഒരു ദിവസം അങ്ങനെ പോയപ്പോൾ ഗേറ്റ് വലിച്ചടയ്ക്കാൻ തയ്യാറായി ഒരാൾ നില്ക്കുന്നതു കണ്ടു. എന്റെ മന്ദഗതി കണ്ടിട്ടാവാം അയാൾ പറഞ്ഞു: “ഇറങ്ങുന്നെങ്കിൽ വേഗം ഇറങ്ങണം. ഇല്ലെങ്കിൽ ഞാൻ ഗേറ്റ് പൂട്ടും”. ഞാൻ പേടിച്ചു വേഗം നടന്നു റോഡിൽ ചെന്നു. ബസ്സ്സ്റ്റോപ്പിൽ ചെന്നുനിന്നു. ബസ്സ് എത്തി. സ്ത്രീകൾ കയറട്ടെ എന്നു വിചാരിച്ചു് അല്പംമാറി നിന്നു. കണ്ടക്ടർ ശാസിച്ചു. “കേറുന്നെങ്കിൽ വേഗം കേറണം”. കേറി. ആയുർവേദ കോളേജ്. സ്റ്റോപ്പിൽ ഇറങ്ങണം. വഴി മുടക്കി നില്ക്കുന്നവരെ തള്ളിമാറ്റി വാതില്ക്കൽ എത്തുന്നതിനു മുൻപു് കണ്ടക്ടർ ശാസിച്ചു: “ഇറങ്ങുന്നെങ്കിൽ വേഗമിറങ്ങണം”. ഗേറ്റടയുന്നതിന്റെ കർക്കശശബ്ദം, ശാസിക്കലിന്റെ പരുക്കൻ നാദം. ഓരോ ശബ്ദവും എന്നെ വേറൊരുജീവിതത്തിലേക്കു തള്ളിവിടുകയാണു്. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു് പുതിയ വസ്ത്രങ്ങൾ തേടുന്നതുപോലെ ദേഹങ്ങൾ ത്യജിച്ചു ത്യജിച്ചു് ആത്മാവു് പുതിയ പുതിയ ശരീരങ്ങളിൽ പ്രവേശിക്കുകയാണോ?

നിശ്ശബ്ദതീരത്തു

നെഞ്ചത്തൊരമ്പേറ്റ പാട്ടുമാ

യേതോ വിജനമാം

സ്വപ്നത്തുരുത്തിൽ നി

ന്നെത്തുന്ന പക്ഷി ഞാൻ

എന്നു് എസ്. സലിംകുമാർ പാടാൻ തുടങ്ങുമ്പോൾ (എക്സ്പ്രസ് വാരിക—‘ജന്മാന്തരം’ എന്ന കാവ്യം) ഞാൻ ഈ ജീവിതത്തിൽത്തന്നെയുള്ള ശോകാകുലങ്ങളായ മറ്റനേകം ജീവിതങ്ങളെ ഓർമ്മിക്കുന്നു.

വിഷ്ണുനാരായണന്റെ വൈഖരി
images/VishnunarayananNambuthiri.jpg
വിഷ്ണുനാരായണൻ നമ്പൂതിരി

‘ജീവിതം ധന്യമായിയെന്നു തോന്നുന്ന നിമിഷങ്ങളുണ്ടു്’ എന്നെഴുതിക്കൊണ്ടാണു് ഈ ലേഖനം ആരംഭിച്ചതു്. കൈയെഴുത്തു പ്രതിയുടെ ഈ ഇരുപതാമത്തെ പുറത്തെത്തുമ്പോൾ മറ്റൊരു ധന്യനിമിഷം സമാഗതമാകുന്നു. ഇപ്പോൾക്കിട്ടിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിഷ്ണുനാരായണൻ നമ്പൂതിരി യുടെ ‘വള്ളത്തോളിന്റെ ചെവി’ എന്ന അതിസുന്ദരമായ കാവ്യം. അതു വായിച്ചുകഴിഞ്ഞപ്പോഴാണു് നേരത്തെ പറഞ്ഞ ധന്യനിമിഷത്തിന്റെ ആഗമനം. കേട്ടാലും, ആഹ്ലാദിച്ചാലും.

“ചരാചരങ്ങളെത്തൊട്ടു

തലോടിയും ഉണർത്തിയും

വാഴ്സയിങ്കൾ മുഴുങ്ങുന്നൂ

വള്ളത്തോളിന്റെ വൈഖരി

വോൾഗയും യാന്ത്സിയും തന്നിൽ

മുഴുകിച്ചു പരക്കയാം

ശാന്തിമന്ത്രമുതിർക്കുന്ന

വള്ളത്തോളിന്റെ ജാഹ്നവി

അതുകണ്ടമ്പരക്കുന്നൂ

വിരിയും കൺകളീവിധം

ഒന്നും കേൾക്കാത്ത വള്ളത്തോൾ

എല്ലാം കേൾക്കുന്നു വിസ്മയം”.

കുട്ടിക്കാലത്തു് ഞാൻ പുൽത്തണ്ടിലൂടെ സോപ്പ് കുമിളകൾ പറത്തി വിടുമായിരുന്നു. ഏഴു നിറങ്ങളാർന്ന ആ കുമിളകൾ ഉയർന്നുയർന്നുപോകും. വാരിദ ശകലങ്ങളിൽ അവ ചെന്നു ചേർന്നിരിക്കണം. അല്ലെങ്കിൽ അവയിലൊക്കെ സപ്തവർണ്ണങ്ങൾ വന്നതെങ്ങനെ? കവിതയുടെ ഏഴു നിറങ്ങൾ വാക്കുകൾകൊണ്ടു് ഉളവാക്കുന്നു കവി വിഷ്ണുനാരായണൻ നമ്പൂതിരി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-05-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.