സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-05-11-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​​

ജ­ന­പ്പെ­രു­പ്പം സം­ഭ­വി­ച്ച­തോ­ടെ വാ­യ­ന­ക്കാർ കൂടി. ആ സം­ഖ്യാ­ബ­ല­ത്തി­നു യോ­ജി­ച്ച­വി­ധ­ത്തിൽ പാ­രാ­യ­ണ­ത്തി­നു­ള്ള ഗ്ര­ന്ഥ­ങ്ങൾ നൽകാൻ പ്ര­ഗൽ­ഭ­രി­ല്ല. അ­തി­നാൽ ഡി­മാൻ­ഡി­നെ തൃ­പ്തി­പ്പെ­ടു­ത്താൻ­വേ­ണ്ടി അ­പ്ര­ഗൽ­ഭർ ക­ഥ­ക­ളും കാ­വ്യ­ങ്ങ­ളും പ്ര­ബ­ന്ധ­ങ്ങ­ളും ര­ചി­ച്ചു­തു­ട­ങ്ങി…

തി­രു­വ­ന­ന്ത­പു­ര­ത്തെ പ്ര­സി­ദ്ധ­മാ­യ ഗ­ണ­പ­തി­ക്കോ­വി­ലി­ന്റെ തെ­ക്കു­വ­ശ­ത്തു­ള്ള ഭാഗം ഒ­രു­കാ­ല­ത്തു് ഒരു ചെറിയ മൈ­താ­ന­മാ­യി­രു­ന്നു. അ­വി­ടെ­യാ­ണു രാ­ഷ്ട്രീ­യ­ക­ക്ഷി­കൾ സ­മ്മേ­ള­ന­ങ്ങൾ ന­ട­ത്തി­യി­രു­ന്ന­തു്. പ­ട്ടം­താ­ണു­പി­ള്ള പ്ര­സം­ഗി­ക്കു­ന്നു­വെ­ന്ന­റി­ഞ്ഞ് ആളുകൾ വ­ന്നു­കൂ­ടി­യ ദിവസം. അ­ദ്ദേ­ഹം പ്ര­ഭാ­ഷ­ണം തു­ട­ങ്ങി. നേ­ര­ത്തെ മ­ഴ­പെ­യ്ത­തു­കൊ­ണ്ടു് ന­ന­ഞ്ഞു­പോ­യ ത­റ­യി­ലി­രി­ക്കാൻ മ­ടി­ച്ച് ആളുകൾ നിൽ­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ ചില കു­ട്ടി­നേ­താ­ക്കൾ അവരെ ഇ­രു­ത്താ­നു­ള്ള ശ്ര­മ­മാ­യി. അ­തി­ന്റെ ഫലം ബഹളം. താ­ണു­പ്പി­ള്ള­സ്സാർ അതു മ­ന­സ്സി­ലാ­ക്കി­യി­ട്ടു പ­റ­ഞ്ഞു: “ആരും ആ­രെ­യും ഇ­രു­ത്തേ­ണ്ട കാ­ര്യ­മി­ല്ല. രാ­ഷ്ട്രീ­യ­ത്തി­ലും പ­രി­പാ­ലി­ക്കേ­ണ്ട സ­ത്യ­മാ­ണി­തു് ”. അ­ദ്ദേ­ഹം അതു പ­റ­ഞ്ഞെ­ങ്കി­ലും ഒ­രു­ത്തൻ മ­റ്റൊ­രു­ത്ത­നെ ഇ­രു­ത്തു­ന്ന­താ­ണു് നമ്മൾ കാ­ണു­ന്ന­തു്. സമൂഹം മ­റ്റൊ­രു സ­മൂ­ഹ­ത്തെ ഇ­രു­ത്താൻ ശ്ര­മി­ക്കു­ന്നു. രാ­ഷ്ട്രം മ­റ്റൊ­രു രാ­ഷ്ട്ര­ത്തെ ഇ­രു­ത്താൻ ശ്ര­മി­ക്കു­ന്നു. ലോ­ക­മാ­രം­ഭി­ച്ച നാൾ­മു­തൽ ഇതു തു­ട­ങ്ങി­യ­താ­ണു്. ഇ­രു­ത്തു­ക എന്നു പ­റ­ഞ്ഞാൽ വധം വരെ എ­ത്താ­മ­ല്ലോ. ഒരാൾ വേ­റൊ­രാ­ളെ വ­ധി­ച്ചാൽ, വ­ധ­കർ­മ്മം തെ­ളി­ഞ്ഞാൽ അതു ചെ­യ്ത­വൻ ജ­യി­ലി­ലാ­കും. അ­ല്ലെ­ങ്കിൽ തൂ­ക്കു­മ­ര­ത്തി­ലേ­റും. അവനെ കൊ­ല­പാ­ത­കി­യെ­ന്നാ­ണു് ആളുകൾ വി­ളി­ക്കു­ക. എ­ന്നാൽ ല­ക്ഷ­ക്ക­ണ­ക്കി­നു് ആ­ളു­ക­ളെ­ക്കൊ­ന്ന അ­ല­ക്സാ­ണ്ട­റെ യും നെ­പ്പോ­ളി­യ­നെ യും ഹി­റ്റ്ല­റെ യും കൊ­ല­പാ­ത­കി­ക­ളാ­യി അവർ കാ­ണാ­ത്ത­തെ­ന്തു? ഭാ­ര്യ­യു­ടെ വ്യ­ഭി­ചാ­രം­ക­ണ്ടു്, അവളെ പെ­ട്ടെ­ന്നു­ണ്ടാ­യ കോ­പ­ത്താൽ കു­ത്തി­ക്കൊ­ന്ന­വൻ കൊ­ല­പാ­ത­കി. അനേകം കൊ­ല­പാ­ത­ക­ങ്ങൾ “ര­ക്ത­ഹീ­ന”മായി ന­ട­ത്തി­യ ശോ­ഭ­രാ­ജ് ഹീറോ. അയാളെ പ്രേ­മി­ക്കാ­നും പെ­ണ്ണു­ങ്ങൾ. എ­വി­ടെ­യാ­ണു് മാ­ന്യ­മാ­യ കൊ­ല­പാ­ത­ക­വും അ­മാ­ന്യ­മാ­യ കൊ­ല­പാ­ത­ക­വും ത­മ്മി­ലു­ള്ള അ­തിർ­ത്തി­രേ­ഖ?

പട്ടം താ­ണു­പി­ള്ള­യു­ടെ വാ­ക്കു­കൾ ഓർ­മ്മി­ച്ചാ­ലും. ആരും ആ­രെ­യും ഇ­രു­ത്തെ­ണ്ട­തി­ല്ല.

സാ­ഹി­ത്യ വി­മർ­ശ­ന­ത്തി­ലൂ­ടെ ന­ട­ക്കു­ന്ന “വധമോ?” അതിനു നീ­തി­മ­ത്ക­ര­ണ­മു­ണ്ടു്. ജ­ന­പ്പെ­രു­പ്പം സം­ഭ­വി­ച്ച­തോ­ടെ വാ­യ­ന­ക്കാർ കൂടി. ആ സം­ഖ്യാ­ബ­ല­ത്തി­നു യോ­ജി­ച്ച­വി­ധ­ത്തിൽ പാ­രാ­യ­ണ­ത്തി­നു­ള്ള ഗ്ര­ന്ഥ­ങ്ങൾ നൽകാൻ പ്ര­ഗൽ­ഭ­രി­ല്ല. അ­തി­നാൽ ഡി­മാൻ­ഡി­നെ തൃ­പ്തി­പ്പെ­ടു­ത്താൻ­വേ­ണ്ടി അ­പ്ര­ഗൽ­ഭർ ക­ഥ­ക­ളും കാ­വ്യ­ങ്ങ­ളും പ്ര­ബ­ന്ധ­ങ്ങ­ളും ര­ചി­ച്ചു­തു­ട­ങ്ങി. ക­ലാ­മൂ­ല്യ­മി­ല്ലാ­ത്ത രചനകൾ സ­മു­ദാ­യ­ത്തെ ന­ശി­പ്പി­ക്കും. അ­ക്കാ­ര­ണ­ത്താൽ ക്ഷു­ദ്ര­ങ്ങ­ളാ­യ കൃ­തി­ക­ളെ ന­ശി­പ്പി­ച്ചു­ക­ള­യേ­ണ്ട­താ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ആ­ളി­രു­ത്തു­ക ത­ന്നെ­വേ­ണം.

ഉ­പ­ദ്ര­വം

വാ­യു­വി­ല്ലെ­ങ്കിൽ പ­ക്ഷി­ക്കു പ­റ­ക്കാ­നാ­വി­ല്ല. ചിറകു വീ­ശു­മ്പോൾ വാ­യു­വി­ന്റെ പ്ര­തി­രോ­ധ­മു­ണ്ടാ­കു­ന്ന­തി­നാ­ലാ­ണു പക്ഷി പ­റ­ക്കു­ന്ന­തു്. ഇ­തു­പോ­ലെ വെ­ണ്ണ­ക്ക­ല്ലി­നും കാൻ­വാ­സി­നും വാ­ക്കി­നും രോ­ധി­ത്വ­മു­ണ്ടു്. ഇതിനെ യ­ഥാ­ക്ര­മം ഉ­ളി­കൊ­ണ്ടും ചായം തേച്ച ബ്ര­ഷ്കൊ­ണ്ടും തൂ­ലി­ക­കൊ­ണ്ടും ജ­യി­ച്ച­ട­ക്കി അ­തി­ലൂ­ടെ ക­ലാ­കാ­ര­ന്റെ വി­കാ­രം സം­ക്ര­മി­പ്പി­ക്കു­മ്പോൾ ക­ലാ­സൃ­ഷ്ടി­യു­ടെ ഉ­ദ­യ­മാ­യി. മ­യ്യ­നാ­ടു് കെ. സി. ഈപ്പൻ ‘മ­നോ­രാ­ജ്യം’ വാ­രി­ക­യി­ലെ­ഴു­തി­യ ‘മൃ­ത്യു’ എന്ന കഥയിൽ വെറും വാ­ക്കു­കൾ­ക്ക് പ്ര­തി­രോ­ധ­ശ­ക്തി­യി­ല്ല. ഉ­ണ്ടെ­ങ്കിൽ അതിനെ ജ­യി­ച്ച­ട­ക്കു­ന്നു­മി­ല്ല.

ഒരു വൃ­ദ്ധ­യു­ടെ സാ­ധാ­ര­ണ­മാ­യ മ­ര­ണ­മാ­ണു് ക­ഥ­യി­ലെ വിഷയം. ആ മരണം ഒ­രു­ത്തൻ വന്നു ബ­ന്ധു­വി­നെ അ­റി­യി­ക്കു­ന്നു. വൃ­ദ്ധ­യു­ടെ നി­ശ്ചേ­ത­ന ശരീരം മ­ഞ്ച­ത്തിൽ­ക്കി­ട­ത്തി എ­ടു­ത്തു­കൊ­ണ്ടു­പോ­കു­ന്നു. വി­കാ­രം കൊ­ടു­മ്പി­രി­കൊ­ള്ളേ­ണ്ട സ­ന്ദർ­ഭം. പക്ഷേ കഥ വാ­യി­ക്കു­മ്പോൾ ഉ­മി­ക്ക­രി ച­വ­ച്ചാ­ലു­ള്ള പ്ര­തീ­തി. കാരണം ഒരു വി­കാ­ര­ത്തി­നും ക­ഥാ­കാ­രൻ വി­ധേ­യ­ന­ല്ല എ­ന്ന­തു തന്നെ.

images/EmileChartier.jpg
ആ­ല­ങ്ങ്

യു­ക്തി­ചി­ന്ത കൂ­ടാ­തെ, യു­ക്തി നൽ­കു­ന്ന തെ­ളി­വി­ല്ലാ­തെ അ­നു­വാ­ച­കൻ അ­ല്ലെ­ങ്കിൽ ദൃ­ഷ്ടാ­വു് ക­ലാ­സൃ­ഷ്ടി­യെ അം­ഗീ­ക­രി­ക്കും. ബഷീറി ന്റെ ‘നീ­ല­വെ­ളി­ച്ചം’ എന്ന ചെ­റു­ക­ഥ യു­ക്തി­ക്കു യോ­ജി­ച്ച­ത­ല്ല. പക്ഷേ കഥ വാ­യി­ച്ചു­തീ­രു­മ്പോൾ വാ­യ­ന­ക്കാ­രൻ അതു അം­ഗീ­ക­രി­ക്കു­ന്നു. കാഫ്ക യുടെ ‘രൂ­പാ­ന്ത­ര­പ്രാ­പ്തി’ എന്ന നീ­ണ്ട­ക­ഥ­യിൽ ഒരു ഇൻ­ഷ്വ­റൻ­സ് ജോ­ലി­ക്കാ­രൻ ഒരു വലിയ മൂ­ട്ട­യാ­യി മാ­റു­ന്ന­തു വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. അതു വാ­യി­ച്ചു­ക­ഴി­യു­മ്പോൾ ഇ­തു­ത­ന്നെ­യാ­ണു മ­നു­ഷ്യ­ജീ­വി­ത­മെ­ന്നു പ­റ­ഞ്ഞ് നമ്മൾ അതിനെ അം­ഗീ­ക­രി­ക്കു­ന്നു. മ­യ്യ­നാ­ടു് കെ. സി. ഈ­പ്പ­നു ഈ പ്രാ­ഥ­മി­ക­ത­ത്ത്വ­ങ്ങ­ളിൽ ഒ­ന്നു­പോ­ലും അ­റി­വി­ല്ലെ­ന്നു തോ­ന്നു­ന്നു. അ­റി­വു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹം ഇ­മ്മ­ട്ടി­ലൊ­രു രചനയെ മ­നോ­രാ­ജ്യ­ത്തി­ന്റെ താ­ളു­ക­ളിൽ എ­ടു­ത്തു­വ­ച്ച് പണം ചെ­ല­വാ­ക്കി വാരിക വാ­ങ്ങു­ന്ന­വ­നെ ഉ­പ­ദ്ര­വി­ക്കി­ല്ലാ­യി­രു­ന്നു. (ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ആ­ല­ങ്ങി ന്റെ ക­ലാ­സി­ദ്ധാ­ന്ത­മാ­ണു മു­ക­ളിൽ പ­റ­ഞ്ഞ­തു്. ഇ­രു­പ­താം ശ­താ­ബ്ദം കണ്ട ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­ക­ളിൽ ഒ­രാ­ളാ­യി­രു­ന്നു ആ­ല­ങ്ങ് (Alain). അതു് അ­ദ്ദേ­ഹ­ത്തി­ന്റെ തൂ­ലി­കാ­നാ­മ­മാ­ണു്. ശ­രി­യാ­യ പേരു ഏമിൽ ഒ­ഗ­സ്റ്റ് ഷാർ­തി­യേ. Emile Auguste Chartier 1868–1951. ഇ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ഗ്ര­ന്ഥം തി­രു­വ­ന­ന്ത­പു­ര­ത്തെ പ­ബ്ലി­ക്ലൈ­ബ്ര­റി­യിൽ ഉ­ണ്ടു്.)

രാ­ഗ­വും താ­ള­വും ഒ­പ്പി­ച്ച് ചി­ട്ട­പ്പ­ടി­യാ­യി പാ­ടു­ന്ന ചില മ്യൂ­സി­ക് പ്രൊ­ഫ­സർ­മാ­രു­ണ്ടു്. പക്ഷേ സം­ഗീ­ത­ത്തി­ന്റെ ആ­ത്മാ­വു­മാ­ത്രം ആ പാ­ട്ടിൽ കാ­ണു­ക­യി­ല്ല. വാ­ക്കു­കൾ ചേർ­ത്തു­വ­ച്ച് വാ­ക്യ­ങ്ങ­ളു­ണ്ടാ­ക്കി ആ വാ­ക്യ­ങ്ങ­ളെ സ­മാ­ഹ­രി­ച്ച് ക­ഥ­യെ­ന്ന പേരിൽ ന­മു­ക്ക് നൽ­കു­ന്ന എ­ഴു­ത്തു­കാ­രു­ണ്ടു്. അ­തി­ലും ക­ല­യു­ടെ ആ­ത്മാ­വു കാ­ണി­ല്ല.

പാ­ഴ്‌­വേ­ല

‘പു­ര­പ്പു­റ­ത്തെ ഭ്രാ­ന്തൻ’ എന്നോ മറ്റോ പേ­രു­ള്ള ഒരു ജ­പ്പാ­നീ­സ് നാടകം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. നാ­ട­ക­കർ­ത്താ­വി­ന്റെ പേരു് ഓർ­മ­യി­ല്ല. യോഷി എ­ന്നൊ­രു ചെ­റു­പ്പ­ക്കാ­രൻ എ­പ്പോ­ഴും സ്വ­ന്തം വീ­ട്ടി­ന്റെ മു­ക­ളിൽ ക­യ­റി­യി­രി­ക്കും. മു­തു­കു­പൊ­ളി­ക്കു­ന്ന വെ­യി­ലു­ള്ള­പ്പോ­ഴാ­ണു് അ­വ­ന്റെ ഇ­രി­പ്പു്. സൂ­ര്യ­താ­പ­മേ­റ്റു് അവൻ വീ­ഴു­മെ­ന്നാ­ണു് അ­ച്ഛ­ന­മ്മ­മാ­രു­ടെ പേടി. ഒ­രി­ക്കൽ അവൻ താഴെ വീണു, കാൽ ഒ­ടി­യു­ക­യും ചെ­യ്തു. എന്തു പ­റ­ഞ്ഞാ­ലും അവൻ കേൾ­ക്കി­ല്ല. ആരു പി­ടി­ച്ചി­റ­ക്കി­യാ­ലും അവൻ വീ­ണ്ടും കേറും പു­ര­പ്പു­റ­ത്തു്. ജ­നി­ച്ചു വളരെ നാ­ളാ­കു­ന്ന­തി­നു­മുൻ­പു് തു­ട­ങ്ങി­യ­താ­ണു അ­വ­ന്റെ ഈ ശീലം. നാലോ അഞ്ചോ വ­യ­സ്സു­ള്ള­പ്പോൾ അവൻ ബു­ദ്ധ­വി­ഗ്ര­ഹ­ത്തി­ന്റെ മു­ക­ളിൽ കയറി. ഏഴു വ­യ­സ്സാ­യ­പ്പോൾ മ­രം­ക­യ­റി­ത്തു­ട­ങ്ങി. പ­തി­ന­ഞ്ചു­വ­യ­സ്സാ­യ­പ്പോൾ പർ­വ­താ­ഗ്ര­ത്തിൽ കയറി അ­വി­ടെ­ത­ന്നെ ഇ­രി­പ്പാ­യി. സ്വർ­ഗ്ഗ­ത്തി­ലെ മാ­ലാ­ഖ­മാ­രു­മാ­യി, പൊ­ക്ക­ത്തി­ലി­രു­ന്നാൽ സം­സാ­രി­ക്കാ­മെ­ന്നാ­ണു അവൻ പ­റ­ഞ്ഞ­തു്. ഒ­രാ­ഭി­ചാ­രി­ണി­യെ കൊ­ണ്ടു­വ­ന്നു് അവനെ പു­ക­ച്ചു­ചാ­ടി­ക്കാൻ അച്ഛൻ ശ്ര­മി­ച്ചു. പ­റ്റി­യി­ല്ല. ദൂ­രെ­യു­ള്ള മേ­ഘ­ത്തിൽ സു­വർ­ണ്ണ­ശോ­ഭ­യാർ­ന്ന കൊ­ട്ടാ­രം കാ­ണു­ന്നു­വെ­ന്നും അ­വി­ടെ­നി­ന്നു് പു­ല്ലാ­ങ്കു­ഴ­ലി­ന്റെ നാ­ദ­മു­യ­രു­ന്ന­തു കേൾ­ക്കു­ന്നു­വെ­ന്നും പ­റ­ഞ്ഞ് അവൻ പു­ര­പ്പു­റ­ത്തു­ത­ന്നെ­യി­രു­ന്നു. ഭ്രാ­ന്ത­നാ­യ യു­വാ­വു് പു­ര­പ്പു­റ­ത്തി­രു­ന്നു. അ­യാ­ളു­ടെ അനിയൻ താ­ഴെ­നി­ന്നു് സ്വർ­ണ്ണ­നി­റ­മു­ള്ള അ­സ്ത­മ­യ­ത്തെ നോ­ക്കി­ക്കൊ­ണ്ടു നിൽ­ക്കു­മ്പോൾ നാടകം അ­വ­സാ­നി­ക്കു­ന്നു. ഈ ഭ്രാ­ന്തൻ യ­ഥാർ­ത്ഥ­ത്തിൽ ഭ്രാ­ന്ത­ന­ല്ല. ഔ­ന്ന­ത്യ­ത്തി­ലി­രു­ന്നു് ഉ­ജ്ജ്വ­ല­സ്വ­പ്ന­ങ്ങൾ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന മി­സ്റ്റി­ക്കാ­ണു്. ഏ­താ­നും വാ­ക്യ­ങ്ങൾ മാ­ത്ര­മു­ള്ള ഈ കൊ­ച്ചു­നാ­ട­കം അ­തി­ന്റെ മ­നോ­ഹ­ര­മാ­യ സിം­ബ­ലി­സം­കൊ­ണ്ടു് അർ­ത്ഥാ­ന്ത­ര­ങ്ങ­ളെ വ്യ­ഞ്ജി­പ്പി­ക്കു­ന്നു. സിം­ബ­ലി­സം ക­ല­യാ­ണു്. പക്ഷേ, അ­ലി­ഗ­റി – ലാ­ക്ഷ­ണീ­ക­ത്വം – ര­സ­ശു­ഷ്ക­മാ­ണു്, അ­തു­കൊ­ണ്ടു ക­ല­യ­ല്ല.

ര­ക്ഷ­ക­രെ­ന്നു സ്വയം പ­റ­ഞ്ഞു­കൊ­ണ്ടു് എ­ട്ടു­പേർ ഒരു ഗ്രാ­മ­ത്തി­ലെ­ത്തു­ന്നു. ഗ്രാ­മ­ത്തെ ര­ക്ഷി­ക്കാൻ എ­ത്തി­യ അവർ ത­മ്മിൽ­ത്ത­ല്ലു ന­ട­ത്തു­ന്നു. അ­തി­നാൽ ഗ്രാ­മ­വാ­സി­കൾ അവരെ ക­ടു­വ­കൾ­ക്ക് ആ­ഹാ­ര­മാ­യി വ­ലി­ച്ചി­ടു­ന്നു. ക­ടു­വ­ക­ളെ പി­ന്നീ­ടു് ഗ്രാ­മ­വാ­സി­കൾ കൊ­ല്ലു­ന്നു. രാ­ഷ്ട്ര­ത്തി­ലെ നേ­തൃ­മ്മ­ന്യ­ന്മാ­രാ­ണു എട്ടു ര­ക്ഷ­ക­രും. ദൗ­ഷ്ട്യം­ക­ണ്ടു് അവരെ ശി­ക്ഷി­ക്കു­ന്നു ഗ്രാ­മ­ത്തി­ലു­ള്ള­വർ. പി­ന്നീ­ടു് വ­ധ­കർ­ത്താ­ക്ക­ളെ­യും അവർ കൊ­ല്ലു­ന്നു. ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഈ വി­ര­സ­മാ­യ അ­ലി­ഗ­റി­ക്ക് അർ­ത്ഥ­മൊ­ന്നു­മി­ല്ല. ധൈ­ര്യ­മു­ള്ള യു­വാ­വു് വ­രു­മ്പോൾ “സിംഹം വ­രു­ന്നു” എ­ന്നു­പ­റ­ഞ്ഞാൽ ബു­ദ്ധി­യു­ടെ വ്യാ­പാ­രം­കൊ­ണ്ടു് സിംഹം ധീ­ര­നാ­യ യു­വാ­വാ­ണെ­ന്നു ഗ്ര­ഹി­ക്കു­മ­ല്ലോ. അതോടെ ബു­ദ്ധി­യു­ടെ പ്ര­വർ­ത്ത­നം അ­വ­സാ­നി­ക്കു­ന്നു. ഭാ­വ­ന­യു­ടെ വ്യാ­പാ­രം അതിൽ ഇ­ല്ലേ­യി­ല്ല. ഇ­തു­ത­ന്നെ­യാ­ണു കെ. ബി. ശ്രീ­ദേ­വി എ­ഴു­തി­യ ‘എട്ടു ര­ക്ഷ­ക­രു’ടെയും സ്ഥി­തി (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). ഭ്രാ­ന്തൻ യു­വാ­വു് പു­ര­പ്പു­റ­ത്തു­ക­യ­റി­യി­രു­ന്നു് സ്വർ­ണ്ണ­ക്കൊ­ട്ടാ­രം കാ­ണു­ന്നു; ദി­വ്യ­സം­ഗീ­തം ശ്ര­വി­ക്കു­ന്നു. ശ്രീ­ദേ­വി വാ­ക്കു­ക­ളാ­കു­ന്ന ഇ­ഷ്ടി­ക­കൾ അ­ടു­ക്കി­വ­ച്ച ഭ­വ­ന­ത്തി­ന്റെ മു­ക­ളിൽ­ക­യ­റി­യി­രു­ന്നു് ശൂ­ന്യ­മാ­യ ആകാശം നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. പാഴു് വേല…

നേരെ ചൊ­വ്വേ പ­റ­യാ­നു­ള്ള­തു് അങ്ങു പ­റ­ഞ്ഞാൽ മതി. അ­പ്പോൾ ചാരുത കൈ­വ­ന്നു­കൊ­ള്ളും. കൃ­ത്രി­മ­ത്വം എവിടെ വരുമോ അവിടെ വൈ­രൂ­പ്യം എ­ത്തും. മി­നു­വും മൃ­ണാ­ളി­നി­യും നീ­തി­യും ഇം­ഗ്ലീ­ഷ് വാർ­ത്ത­കൾ വാ­യി­ക്കു­ന്ന­തു കേ­ട്ടി­ട്ടി­ല്ലേ. അ­വ­രു­ടെ രൂ­പ­ങ്ങൾ ടെ­ലി­വി­ഷ­നിൽ ക­ണ്ടി­ട്ടി­ല്ലേ? എ­ന്തൊ­ര­ന്ത­സ്സ്! എ­ന്നാൽ ഹി­ന്ദി ന്യൂ­സ് വാ­യി­ക്കു­ന്ന ചിലർ പു­രി­കം വ­ടി­ച്ചി­റ­ക്കി ക­രി­കൊ­ണ്ടു് അതു് വീ­ണ്ടും എഴുതി ഉ­ണ്ടാ­ക്കി­യും കൺ­പോ­ള­ക­ളിൽ എന്തോ ക­റു­ത്ത­തു തേ­ച്ചും സാ­രി­കൊ­ണ്ടു് ഉ­ട­ലാ­കെ മൂ­ടി­യും നാ­ട്യ­ത്തോ­ടെ ന്യൂ­സ് വാ­യി­ക്കു­ന്ന­തു കേൾ­ക്കു­മ്പോൾ, അവരെ കാ­ണു­മ്പോൾ ന­മു­ക്കു­ണ്ടാ­കു­ന്ന­തു് ബ­ഹു­മാ­ന­മാ­ണോ? അതോ പു­ച്ഛ­മോ? നേരെ ന­ട­ന്നാ­ലും പൊ­യ്ക്കാ­ലിൽ ക­യ­റി­ന­ട­ന്നാ­ലും ന­ട­ത്ത­ങ്ങൾ തന്നെ. പക്ഷേ പൊ­യ്ക്കാ­ലിൽ ക­യ­റി­യു­ള്ള ന­ട­ത്തം കൃ­ത്രി­മ­മാ­ണു്. അ­ലി­ഗ­റി പൊ­യ്ക്കാ­ലി­ലെ ന­ട­ത്ത­മാ­ണു്.

വൈ­ലോ­പ്പി­ള്ളി
images/KVRamanathan.jpg
കെ. വി. രാ­മ­നാ­ഥൻ

നമ്മൾ സ്വ­ന്തം തീ­രു­മാ­ന­ത്തി­ലെ­ത്ത­ണം. അ­ന്യ­രു­ടെ അ­ഭി­പ്രാ­യ­ങ്ങൾ അ­ന്വേ­ഷി­ക്കാൻ പോയാൽ ഓരോ അ­ഭി­പ്രാ­യ­മാ­കും നമ്മൾ കേൾ­ക്കു­ക. നമ്മൾ ന­മ്മ­ളെ അ­റി­യു­ന്ന­തു­പോ­ലെ മ­റ്റാ­രും ന­മ്മ­ളെ അ­റി­യു­ന്നി­ല്ല. അ­തി­നാൽ തെ­റ്റാ­യാ­ലും ശ­രി­യാ­യാ­ലും സ്വ­ന്തം തീ­രു­മാ­ന­മ­നു­സ­രി­ച്ചു പ്ര­വർ­ത്തി­ച്ചു­കൊ­ള്ളൂ. സ്വ­ന്തം സ്വ­ത്വ­ത്തി­ന്റെ­യും സ്വ­ന്തം സ്വ­ഭാ­വ­ത്തി­ന്റെ­യും രീ­തി­യ­നു­സ­രി­ച്ച് മ­റ്റു­ള്ള­വ­രെ കാ­ണു­ക­യും അ­വ­രോ­ടു സം­സാ­രി­ക്കു­ക­യും അ­വ­രെ­പ്പ­റ്റി മൂ­ല്യ­നിർ­ണ്ണ­യം ന­ട­ത്തു­ക­യും ചെയ്ത വ്യ­ക്തി­യാ­യി­രു­ന്നു വൈ­ലോ­പ്പി­ള്ളി. അ­തു­കൊ­ണ്ടാ­ണു അ­ന്യർ­ക്കു പ­രു­ക്ക­നെ­ന്നു തോ­ന്നി­യ പെ­രു­മാ­റ്റ­ങ്ങൾ അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു­ണ്ടാ­യ­തു്. ആർ­ജ്ജ­വ­മു­ള്ള ഈ ക­വി­യു­ടെ സ്വ­ഭാ­വ­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ കെ. വി. രാ­മ­നാ­ഥൻ ഹൃ­ദ്യ­മാ­യി വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു ജ­ന­യു­ഗം വാ­രി­ക­യിൽ. ഒരു സംഭവം ലേ­ഖ­ക­ന്റെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ കേ­ട്ടാ­ലും:

ക്ലാ­സ്സിൽ കു­ട്ടി­ക­ളു­ടെ ആരവം. ജ­നാ­ല­യ്ക്കൽ ഹെ­ഡ്മാ­സ്റ്റ­രു­ടെ മുഖം. ക­ണ്ണ­ട­യ്ക്കു­ള്ളി­ലൂ­ടെ രൂ­ക്ഷ­മാ­യ നോ­ട്ട­വും ചു­ണ്ടിൽ അ­വ്യാ­ഖ്യേ­യ­മാ­യ പു­ഞ്ചി­രി­യു­മാ­യി ഹെഡ് മാ­സ്റ്റർ വാ­തിൽ­ക്ക­ലേ­ക്കു നീ­ങ്ങു­ന്നു. ക്ലാ­സ്സിൽ നി­ശ്ശ­ബ്ദ­ത. ക്ലാ­സ്സെ­ടു­ത്തു­കൊ­ണ്ടി­രു­ന്ന അ­ദ്ധ്യാ­പി­ക­യെ വാ­തിൽ­ക്ക­ലേ­ക്കു വി­ളി­പ്പി­ച്ച് കു­ട്ടി­ക­ളാ­രും കേൾ­ക്കാ­ത്ത സ്വ­ര­ത്തിൽ ഹെഡ് മാ­സ്റ്റ­റു­ടെ ചോ­ദ്യം: “എ­ന്താ­ണി­ങ്ങ­നെ? നി­ങ്ങ­ളു­ടെ ക്ലാ­സ്സെ­പ്പോ­ഴും ബ­ഹ­ള­ത്തി­ന്റെ കൂ­ടാ­ണ­ല്ലോ! കു­റ­ച്ചൊ­ക്കെ അ­ച്ച­ട­ക്കം പാ­ലി­ക്കാൻ ക­ഴി­യ­ണ്ടേ?”

അ­ദ്ധ്യാ­പി­ക­യു­ടെ മുഖം ചു­വ­ന്നു. അ­പ­മാ­നി­ത­ഭാ­വ­മോ കു­റ്റ­ബോ­ധ­മോ?

“മാ­സ്റ്റർ­ക്ക് എ­ന്നോ­ടെ­ന്തോ അ­ലോ­ഗ്യ­ണ്ടു്. അതാ ഇ­ങ്ങ­നെ­യൊ­ക്കെ പ­റേ­ണ­തു്”.

അ­ല്പ­നി­മി­ഷ­ങ്ങ­ളി­ലെ അർ­ത്ഥ­പൂർ­ണ്ണ­മാ­യ മൗനം. ഹെഡ് മാ­സ്റ്റർ പ­റ­ഞ്ഞു: “ എ­നി­ക്ക് നി­ങ്ങ­ളോ­ടു് ഒ­ര­ലോ­ഗ്യ­വു­മി­ല്ല. പക്ഷേ –” വീ­ണ്ടും നി­മി­ഷ­ങ്ങ­ളിൽ നി­റ­ഞ്ഞു­നി­ന്ന മൗനം – “എ­നി­ക്കു നി­ങ്ങ­ളോ­ടു് ലോ­ഗ്യ­വും ഒ­ട്ടും ഇ­ല്ലാ­ട്ടോ”. സ്വ­ന്തം ന­ന്മ­യെ­ക്കു­റി­ച്ച് നല്ല വി­ശ്വാ­സ­മു­ള്ള­വർ­ക്കേ ഇ­ങ്ങ­നെ ഒരു സ്ത്രീ­യോ­ടു പറയാൻ പറ്റൂ.

പാവം മാ­ന­വ­ഹൃ­ദ­യം
images/Goethe1828.jpg
ഗോ­യ്ഥേ

ഗോ­യ്ഥേ യുടെ ഫൗ­സ്റ്റ് ഒരു യു­വ­തി­യോ­ടു പ­റ­യു­ന്നു: “ഓമനേ, നി­ന്റെ ഒ­റ്റ­നോ­ട്ട­ത്തിൽ­നി­ന്നു് അ­ല്ലെ­ങ്കിൽ നി­ന്റെ ഒ­റ്റ­വാ­ക്കിൽ­നി­ന്നു് ജ­നി­ക്കു­ന്ന ആ­ഹ്ലാ­ദം സാർ­വ്വ­ലൗ­കി­ക­ജ്ഞാ­നം ല­ഭി­ച്ചാ­ലു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദ­ത്തെ­ക്കാൾ കൂ­ടി­യ­താ­യി­രി­ക്കും”. (ഓർ­മ്മ­യിൽ­നി­ന്നു് എ­ഴു­തു­ന്ന­തു്). അവളും അ­യാ­ളും ക­ട­പ്പു­റ­ത്തി­രി­ക്കു­ന്നു. അയാൾ ത­ത്ത്വ­ചി­ന്ത­ക­ളെ­ക്കു­റി­ച്ച് പ­റ­യു­ന്നു. ആ വാ­ക്കു­കൾ ക­ട­ലി­ലെ തി­ര­മാ­ല­ക­ളി­ലേ­ക്കു പ്ര­വ­ഹി­ക്കു­ന്നു. അവൾ താ­ന­ന്നു വാ­ങ്ങി­യ ക­മ്മ­ലു­ക­ളെ­ക്കു­റി­ച്ചാ­ണു പറയുക. അ­യാ­ളു­ടെ ഗ­ഹ­ന­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ­ക്കാൾ പ്രാ­ധാ­ന്യ­മു­ണ്ടു് അ­വ­ളു­ടെ സ്വർ­ണ്ണാ­ഭ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള വാ­ക്കു­കൾ­ക്ക്. ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു ബൽ­ജി­യൻ നാ­ട­ക­കർ­ത്താ­വാ­യ മോ­റീ­സ് മ­തേർ­ല­ങ്ങാ ണു (മേ­റ്റർ­ലി­ങ്ക്) (ഇതും ഓർ­മ്മ­യിൽ­നി­ന്നെ­ഴു­തു­ന്നു). സു­ന്ദ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യു­ടെ ശ­ക്തി­യെ ഈ രണ്ടു സാ­ഹി­ത്യ­നാ­യ­ക­ന്മാ­രും അം­ഗീ­ക­രി­ച്ചി­രി­ക്കു­ന്നു. ഇ­മ്മ­ട്ടിൽ സ്നേ­ഹി­ക്കു­ന്ന പു­രു­ഷ­നും സ്ത്രീ­യും വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ക്കു­മ്പോൾ ഒ­ര­ടി­മ­പോ­ലും സ­മ്മ­തി­ച്ചു­കൊ­ടു­ക്കാ­ത്ത പാ­ര­ത­ന്ത്ര്യ­ത്തി­നു സ­മ്മ­തം മൂ­ളു­ക­യാ­ണു ര­ണ്ടു­പേ­രും എ­ന്നാ­ണു പ്ലേ­റ്റോ പ­റ­യു­ന്ന­തു്. ഈ പാ­ര­ത­ന്ത്ര്യം ഏ­താ­നും ദി­വ­സം­കൊ­ണ്ടു് ദു­സ്സ­ഹ­മാ­യി­ത്തീ­രു­ന്നു. അതു വെ­റു­പ്പി­ലേ­ക്കു ചെ­ല്ലു­ന്നു. വെ­റു­പ്പു­ണ്ടെ­ങ്കി­ലും കൂ­ടെ­ക്കൂ­ടെ ലൈം­ഗീ­ക­വേ­ഴ്ച. സ്ത്രീ­ക്കു മാ­ത്ര­മ­ല്ല, പു­രു­ഷ­നും ഈ ശ­ക്തി­യു­ണ്ടു്. പു­രു­ഷ­ന്റെ ശക്തി സൗ­ന്ദ­ര്യ­ത്തി­ല­ല്ല ഇ­രി­ക്കു­ന്ന­തു്. സ്ത്രീ­യു­ടെ ഭാ­വ­ന­യെ ഉ­ദ്ദീ­പി­പ്പി­ക്കാ­മെ­ങ്കിൽ അവൾ പു­രു­ഷ­നു കീ­ഴ­ട­ങ്ങു­മെ­ന്നു് “സ്റ്റോ­റി ഒഫ് സാൻ മീ­ക്കേ­ലി ” എന്ന അ­തി­സു­ന്ദ­ര­മാ­യ ഗ്ര­ന്ഥ­മെ­ഴു­തി­യ അ­ക്സൽ­മു­ന്തേ പ­റ­ഞ്ഞി­ട്ടു­ണ്ടു്. (ഓർ­മ്മ­യിൽ­നി­ന്നെ­ഴു­തു­ന്ന­തു്. എല്ലാ ഡോ­ക്ടർ­മാ­രും വാ­യി­ച്ചി­രി­ക്കേ­ണ്ട­താ­ണു് ഈ പു­സ്ത­കം) സു­ന്ദ­ര­ന­ല്ലാ­യി­രു­ന്നു റഷ്യൻ “വി­ശു­ദ്ധ­മ­നു­ഷ്യ”നായ റ­സ്പു­ത്തിൻ. (Rasputin 1872–1916. റ­ഷ്യ­നു­ച്ചാ­ര­ണം അതേ രീ­തി­യിൽ എ­ഴു­താൻ പ്ര­യാ­സം. എ­ങ്കി­ലും റാ­സ്പു­ട്ടിൻ എന്നു പ­റ­യു­ന്ന­തി­നെ­ക്കാൾ എ­ത്ര­യോ ഭേദം റ­സ്പു­ത്തിൻ എന്നു പറയുക.) എ­ന്നാ­ലും അയാൾ യു­വ­തി­ക­ളെ അ­നാ­യാ­സ­മാ­യി വീ­ഴ്ത്തി­യി­രു­ന്നു. ര­ഹ­സ്യ­മാ­യി വ­ച്ചി­ട്ടു­ള്ള ക്രെ­മ്ലിൻ ഫ­യ­ലു­കൾ നോ­ക്കി റെനെ ഫു­ളോ­പ് മി­ല്ലർ ജർ­മ്മൻ ഭാ­ഷ­യി­ലെ­ഴു­തി­യ റ­സ്പു­ത്തി­ന്റെ ജീ­വ­ച­രി­ത്ര­ത്തിൽ­നി­ന്നു് ഒരു ഭാഗം. (Rasputin—The Holy Devil, Translated by F. S. Flint and D. F. Tait) റ­സ്പു­ത്തി­ന്റെ അ­ടു­ത്തെ­ത്തി­യ ഒരു ചെ­റു­പ്പ­ക്കാ­രി­യു­ടെ അ­നു­ഭ­വ­മാ­ണി­തു്: “അ­ദ്ദേ­ഹ­ത്തി­ന്റെ മൃ­ദു­ല­വും സ­ന്ന്യാ­സി­യു­ടെ­തു­മാ­യ നോ­ട്ട­വും ല­ളി­ത­മാ­യ മു­ഖ­വും ആദ്യം അവളിൽ വി­ശ്വാ­സം ജ­നി­പ്പി­ച്ചു. പക്ഷേ, അ­ദ്ദേ­ഹം കൂ­ടു­ത­ലാ­യി അ­വ­ളു­ടെ അ­ടു­ത്തെ­ത്തി­യ­പ്പോൾ ന­ന്മ­യും മൃ­ദു­ത്വ­വും പ്ര­സ­രി­പ്പി­ച്ച ആ ക­ണ്ണു­ക­ളു­ടെ പി­റ­കിൽ­നി­ന്നു് അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്ന, ദു­ഷി­പ്പി­ക്കു­ന്ന മ­റ്റൊ­രു വി­ഭി­ന്ന­നാ­യ മ­നു­ഷ്യൻ നോ­ക്കു­ന്നു­വെ­ന്നു് അ­വൾ­ക്കു­തോ­ന്നി. അ­ദ്ദേ­ഹം അ­വ­ളു­ടെ എ­തിർ­വ­ശ­ത്തു് ഇ­രു­ന്നു; തൊ­ട്ടു­കൊ­ണ്ടു്. അ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഇളം നീ­ല­നി­റ­മാർ­ന്ന ക­ണ്ണു­ക­ളു­ടെ നിറം മാറി. അവ വി­ചി­ത്ര­മാ­യ മ­ട്ടിൽ അ­ഗാ­ധ­വും ഇ­രു­ണ്ട­തു­മാ­യി­ത്തീർ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ തീ­ക്ഷ്ണ­വീ­ക്ഷ­ണം അവളിൽ ചു­ഴി­ഞ്ഞി­റ­ങ്ങി. അതു് അവളെ വ­ല്ലാ­തെ ആ­കർ­ഷി­ച്ചു”.

images/TheStoryofSanMichele.jpg

പു­രു­ഷ­ന്റെ ഈ മാ­ന്ത്രി­ക­ശ­ക്തി­യും സ്ത്രീ­യു­ടെ വി­ശ്വ­വ­ശ്യ­മാ­യ സൗ­ന്ദ­ര്യ­വും ചി­ത്രീ­ക­രി­ച്ച് ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തെ സ്ഫു­ടീ­ക­രി­ക്കു­ന്നു ഇ. വി. ശ്രീ­ധ­രൻ. ഈ വൈ­ര­സ്യ­ത്തി­നി­ട­യി­ലും ഉ­ള­വാ­കു­ന്നു Pro-​creative coition എ­ന്നു് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. (‘പാവം മാ­ന­വ­ഹൃ­ദ­യം’ എന്ന കഥ—ക­ലാ­കൗ­മു­ദി) മ­നു­ഷ്യ­ഹൃ­ദ­യ­ത്തി­നു ഇ­ങ്ങ­നെ സ്നേ­ഹി­ക്കാ­നും വെ­റു­ക്കാ­നു­മ­ല്ലാ­തെ വേ­റെ­ന്തു ക­ഴി­യും? പാവം, മാ­ന­വ­ഹൃ­ദ­യം!

നി­രീ­ക്ഷ­ണ­ങ്ങൾ

ക­ണ്ണ­മ്മൂ­ല­യിൽ നി­ന്നു് ക­ബ­ന്ധ­വും മ­ണ്ണ­ടി­യിൽ­നി­ന്നു് തലയും ഒ­ന്നു­ചേർ­ന്നു് വേ­ലു­ത്ത­മ്പി തി­രു­വ­ന­ന്ത­പു­ര­ത്തു് വ­രാ­റാ­യി… കു­മാ­ര­നാ­ശാൻ പ­ല്ല­ന­യിൽ­നി­ന്നു് എ­ഴു­ന്നേ­റ്റു വ­രാ­റാ­യി… ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള കൊ­ല്ല­ത്തെ ഒരു ഭ­വ­ന­ത്തി­ലെ ക­ഴു­ക്കോ­ലിൽ കെ­ട്ടി­യി­ട്ട ക­യ­റിൽ­നി­ന്നു മോചനം നേ­ടി­വ­രാ­റാ­യി…

ക­ണ്ണ­മ്മൂ­ല­യിൽ ക­ഴു­മ­ര­ത്തിൽ തൂ­ക്കി­യി­ട്ട വേ­ലു­ത്ത­മ്പി യുടെ ക­ബ­ന്ധ­വും മ­ണ്ണ­ടി ക്ഷേ­ത്ര­ത്തിൽ­വ­ച്ച് അനിയൻ വെ­ട്ടി­യെ­ടു­ത്ത തലയും യോ­ജി­ച്ച് ജീ­വ­നോ­ടു­കൂ­ടി അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തു് വ­രാ­റാ­യി. വ­ന്നു­ക­ഴി­ഞ്ഞാൽ ഇ­വി­ട­ത്തെ സകല അ­ഴി­മ­തി­ക­ളും കണ്ടു നിൽ­ക്കു­ന്ന തന്റെ പ്ര­തി­മ­യെ അ­ദ്ദേ­ഹം ത­ല്ലി­ത്ത­കർ­ക്കും. പി­ന്നീ­ടു് പ­ല­രു­ടെ­യും കൈ­വി­ര­ലു­കൾ മു­റി­ച്ചു­ക­ള­യും.

കു­മാ­ര­നാ­ശാൻ പ­ല്ല­ന­യിൽ­നി­ന്നു് എ­ഴു­ന്നേ­റ്റു് വ­രാ­റാ­യി. തന്റെ ക­വി­ത­യെ­ക്കു­റി­ച്ച് തോ­ന്ന­യ്ക്ക­ലും പ­ല്ല­ന­യി­ലും കാ­യി­ക്ക­ര­യി­ലും പ്ര­സം­ഗ­ങ്ങൾ ചെ­യ്യു­ന്ന­വ­രെ അ­ദ്ദേ­ഹം അ­ന്വേ­ഷി­ച്ചു­ചെ­ല്ലും. മ­ഹാ­ക­വി­യാ­യ­തു­കൊ­ണ്ടും സാ­ത്ത്വി­ക­നാ­യ­തു­കൊ­ണ്ടും അ­ദ്ദേ­ഹം അവരെ ദേ­ഷ്യ­ത്തോ­ടെ നോ­ക്കു­ക­യേ­യു­ള്ളൂ. ദേ­ഹോ­പ­ദ്ര­വം ഏൽ­പ്പി­ക്കി­ല്ല.

images/SKPottekkatt.jpg
എസ്. കെ. പൊ­റ്റെ­ക്കാ­ട്ടു്

ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള കൊ­ല്ല­ത്തെ ഒരു ഭ­വ­ന­ത്തി­ലെ ക­ഴു­ക്കോ­ലിൽ കെ­ട്ടി­യി­ട്ട ക­യ­റിൽ­നി­ന്നു മോചനം നേടി വ­രാ­റാ­യി. തന്നെ എ­ക്സി­സ്റ്റെൻ­ഷ്യൽ ഔ­ട്ട്സൈ­ഡ­റാ­ക്കു­ന്ന­വ­രെ അ­ദ്ദേ­ഹം കാണാൻ ചെ­ല്ലും. “ നി­ങ്ങൾ ഈ നോൺ­സെൻ­സൊ­ക്കെ എ­ഴു­തി­യി­ട്ടും എന്റെ കവിത ജീ­വി­ക്കു­ന്നു” എ­ന്നു് അ­വ­രോ­ടു രാ­ഘ­വൻ­പി­ള്ള പറയും. ക­ഥ­യെ­ഴു­തു­ന്ന പെൺ­കു­ട്ടി­ക­ളോ­ടു കു­റ­ച്ചു കാ­രു­ണ്യം കാ­ണി­ക്ക­ണം എ­ന്നു് എസ്. കെ. പൊ­റ്റെ­ക്കാ­ട്ടു് പ­ണ്ടു് എ­നി­ക്ക് എഴുതി അ­യ­ച്ചി­രു­ന്നു. ക­ഥ­യോ­ടു് കാ­രു­ണ്യം കാ­ണി­ക്കാ­ത്ത പെൺ­കു­ട്ടി­ക­ളോ­ടു് എ­ന്തി­നാ­ണു കാ­രു­ണ്യം എ­ന്നു് എ­ഴു­തി­ച്ചോ­ദി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു എ­നി­ക്ക്. പൊ­റ്റെ­ക്കാ­ട്ടി­നോ­ടു­ള്ള ബ­ഹു­മാ­നം കൊ­ണ്ടു് അ­ങ്ങ­നെ ചോ­ദി­ച്ചി­ല്ല.

ഞാൻ സം­സ്കൃ­ത കോ­ളേ­ജിൽ ല­ക്ച­റ­റാ­യി­രി­ക്കു­ന്ന കാ­ല­ത്തു് ക്ലാ­സ്സിൽ ചെ­ന്നു് “ഗ്രാ­മ­ത്തിൽ­നി­ന്നു് ന­ഗ­ര­ത്തി­ലെ­ത്തു­ന്ന ഒരു യു­വാ­വി­ന്റെ ചി­ന്ത­കൾ” എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ചു കോ­മ്പോ­സി­ഷൻ എ­ഴു­തു­വാൻ കു­ട്ടി­ക­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. കു­ട്ടൻ എന്നു പേ­രു­ള്ള വി­ദ്യാർ­ത്ഥി എ­ഴു­തി­ത്ത­ന്ന പ്ര­ബ­ന്ധം വാ­യി­ച്ചു് ഞാൻ അ­ദ്ഭു­ത­പ്പെ­ട്ടു. അ­ത്ര­യ്ക്ക് സു­ന്ദ­ര­മാ­യി­രു­ന്നു ആ ഉ­പ­ന്യാ­സം. ഞാൻ ആ­ലോ­ചി­ച്ചു, എ­നി­ക്കു അ­തു­പോ­ലൊ­രു ഉ­പ­ന്യാ­സം എ­ഴു­താൻ ക­ഴി­യു­മോ­യെ­ന്നു്. ക­ഴി­യു­ക­യി­ല്ല എന്ന തോ­ന്നൽ എന്നെ ദുഃ­ഖി­പ്പി­ച്ചു. കു­ട്ട­നു് ഇ­രു­പ­തിൽ ഇ­രു­പ­തു് മാർ­ക്ക് കൊ­ടു­ത്തി­ട്ടു് ഞാൻ ക്ലാ­സ്സിൽ­നി­ന്നു­പോ­യി. തു­ടർ­ച്ച­യാ­യി ഒ­രാ­ഴ്ച­ത്തെ കാ­ഷ്വൽ ലീവ് എ­നി­ക്കു്. പി­ന്നീ­ടു് ആ ക്ലാ­സ്സിൽ പോകാൻ എ­നി­ക്കു മടി. ആ ക്ലാ­സ്സ് ജഗദി വേ­ലാ­യു­ധൻ നാ­യർ­ക്കോ കെ. രാ­മ­ച­ന്ദ്രൻ­നാ­യർ­ക്കോ ഏ­ല്പി­ച്ചു കൊ­ടു­ത്തു. അ­ന്നു് അ­ധ്യാ­പ­ക­നാ­യി­രു­ന്ന ഞാൻ അന്നു വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കു­ട്ട­നെ­ക്കാ­ളും താ­ണ­നി­ല­യിൽ. (കു­ട്ടൻ ഇ­ന്നു് ശ്രീ­നാ­രാ­യ­ണ കോ­ളേ­ജി­ലെ മ­ല­യാ­ളം പ്രൊ­ഫ­സ­റാ­ണു്.)

ഭർ­ത്താ­വു് കൊ­ണ്ടു­കൊ­ടു­ക്കു­ന്ന മൂ­ന്നൂ­റു രൂ­പ­വാ­ങ്ങി­ച്ചു് കു­ടും­ബ ബ­ഡ്ജ­റ്റ് (ബ­ജി­റ്റ് എ­ന്നു് ശ­രി­യാ­യ ഉ­ച്ചാ­ര­ണം) ത­യ്യാ­റാ­ക്കി വീ­ട്ടി­ലെ കാ­ര്യ­ങ്ങൾ ശ­രി­യാ­യി ന­ട­ത്തു­ന്ന വീ­ട്ട­മ്മ പെ­ട്രോ­ളി­നും ടൂ­ത്ത്പേ­സ്റ്റി­നും വി­ല­കൂ­ട്ടി മ­നു­ഷ്യ­രെ ക­ഷ്ട­പ്പെ­ടു­ത്തു­ന്ന മ­ന്ത്രി­യേ­ക്കാൾ ഔ­ന്ന­ത്യ­മാർ­ജ്ജി­ച്ച­വ­ളാ­ണു്.

നേരം വെ­ളു­ത്താൽ ഇ­രു­ട്ടു­ന്ന­തു­വ­രെ ക­ളി­ച്ചും ഇ­രു­ട്ടി­യാൽ വെ­ളു­ക്കു­ന്ന­തു­വ­രെ വ്യ­ഭി­ച­രി­ച്ചും ക­ഴി­യു­ന്ന പു­രു­ഷ­നെ­ക്കാൾ എ­ത്ര­യോ മേ­ലേ­ക്കി­ട­യി­ലാ­ണു് അ­യാ­ളോ­ടു ക­ണ്ണീ­രോ­ടു­കൂ­ടി “കു­ടി­ക്ക­രു­തു്; വൃ­ത്തി­കേ­ടി­നു പോ­ക­രു­തു് ” എന്നു ഉ­പ­ദേ­ശി­ക്കു­ന്ന ചാ­രി­ത്ര­ശാ­ലി­നി­യാ­യ ഭാര്യ.

“സ്ത്രീ­ക­ളെ വേ­ശ്യാ­വൃ­ത്തി­യി­ലേ­ക്കു ത­ള്ളി­വി­ടു­ന്ന മു­ഖ്യ­ഘ­ട­കം ദാ­രി­ദ്ര്യ­മാ­ണു്” എ­ന്നു് കൃ­ഷ്ണ­ന്റെ സു­ന്ദ­രി പ­റ­യു­ന്നു. (കു­ങ്കു­മം വാരിക) അ­തു­കേ­ട്ടു് ത­ത്ത്വ­ചി­ന്ത­കൻ: “വ്യ­ഭി­ച­രി­ക്കാൻ പു­രു­ഷ­ന്മാ­രെ പ്രേ­രി­പ്പി­ക്കു­ന്ന­തും ദാ­രി­ദ്ര്യ­മാ­ണു്—ലൈം­ഗി­ക­ദാ­രി­ദ്ര്യം”. കൃ­ഷ്ണ­ന്റെ ഹാ­സ്യ­ചി­ത്രം ഹാ­സ്യ­ചി­ത്ര­മെ­ന്ന നി­ല­യിൽ­ന­ന്നു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ നി­രീ­ക്ഷ­ണ­ത്തോ­ടു് എ­നി­ക്കു യോ­ജി­ക്കാൻ പ്ര­യാ­സ­മു­ണ്ടു്. അ­തി­സു­ന്ദ­രി­യാ­യ സ്ത്രീ പു­രു­ഷ­നു് കാ­മോൽ­സു­ക­ത ഉ­ള­വാ­ക്കി­ല്ല. പ്ര­സി­ദ്ധ­രാ­യ ചി­ത്ര­കാ­ര­ന്മാ­രു­ടെ ന­ഗ്ന­ചി­ത്ര­ങ്ങൾ ഉ­ള­വാ­ക്കു­ന്ന വി­കാ­ര­മേ ആ സ്ത്രീ ഉ­ദ്ഭ­വി­പ്പി­ക്കു­ക­യു­ള്ളൂ. കാ­മോൽ­സു­ക­ത മറ്റു പല ഘ­ട­ക­ങ്ങ­ളെ­യും ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു. അ­തി­നാൽ സു­ന്ദ­രി­യാ­യ സ­ഹ­ധർ­മ്മി­ണി­യു­ള്ള പു­രു­ഷൻ “ലൈം­ഗി­ക­സ­മ്പ­ന്ന­ത” ഉ­ള്ള­വ­നാ­ണെ­ങ്കി­ലും വൈ­രൂ­പ്യ­മു­ള്ള സ്ത്രീ­ക­ളെ സ­മീ­പി­ക്കും.

കൊ­ഞ്ഞ­നം കാ­ണി­ക്കൽ

സ്ത്രീ­വി­ഷ­യ­ക­മാ­യി ത­ല്പ­ര­ത്വ­മേ­റി­യ ഒരു എ­ഡ്യൂ­ക്കേ­ഷൻ സെ­ക്ര­ട്ട­റി പെൺ­പ­ള്ളി­ക്കൂ­ട­ത്തി­ലെ വാർ­ഷി­ക സ­മ്മേ­ള­ന­ത്തി­ലെ അ­ദ്ധ്യ­ക്ഷൻ. പ­ട്ടു­മെ­ത്ത­യി­ട്ട സിം­ഹാ­സ­നം­പോ­ലു­ള്ള ക­സേ­ര­യിൽ അ­ദ്ദേ­ഹ­മി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഇ­ട­തു­വ­ശ­ത്തു് അ­തു­പോ­ലൊ­രു ക­സേ­ര­യിൽ പ്ര­ഭാ­ഷ­ക­നാ­യ ഞാൻ. എന്റെ ഇ­ട­തു­വ­ശ­ത്തു് മ­ദ്ധ്യ­വ­യ­സ്ക­യെ­ങ്കി­ലും സു­ന്ദ­രി­യാ­യ ഹെ­ഡി­മി­സ്ട്ര­സ് കു­ഷ­നി­ടാ­ത്ത ത­ടി­ക്ക­സേ­ര­യിൽ ഇ­രി­ക്കു­ന്നു. അ­ദ്ധ്യ­ക്ഷൻ കുറെ നേ­ര­മാ­യി അ­സ്വ­സ്ഥൻ. പെ­ട്ടെ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു് ആ­ജ്ഞാ­പി­ച്ചു: “നി­ങ്ങൾ അ­പ്പു­റ­ത്തി­രി­ക്കൂ. ഹെ­ഡ്മി­സ്ട്ര­സ് ഇ­പ്പു­റ­ത്തി­രി­ക്ക­ട്ടെ”. ഞാൻ എ­ഴു­ന്നേ­ല്ക്കു­ന്ന­തി­നു­മുൻ­പു് ഹെ­ഡ്മി­സ്ട്ര­സ് എന്റെ ക­സേ­ര­യി­ലി­രി­ക്കാൻ ചാ­ടി­യെ­ഴു­ന്നേ­റ്റു. “മു­ന്നി­ട­മ­ഭ്യ­ന്ന­ത­മാ­യ് സ­ന്ന­ത­മാ­യ് പി­ന്നി­ടം”. അവർ ഞാ­നി­രു­ന്ന ക­സേ­ര­യി­ല­മർ­ന്നു. അ­ദ്ധ്യ­ക്ഷ­നു പുളകം. ഞാൻ “ഒരു സി­ഗ­റ­റ്റ് വ­ലി­ച്ചി­ട്ടു­വ­രാം” എന്നു പ­റ­ഞ്ഞു വേ­ദി­യിൽ­നി­ന്നി­റ­ങ്ങി. റോ­ഡി­ലേ­ക്കു ചെ­ന്നു് ആദ്യം കണ്ട ടാ­ക്സി­ക്കാ­റിൽ കയറി വീ­ട്ടി­ലേ­ക്കു പോ­ന്നു. ഞാൻ പോ­യി­യെ­ന്ന­തു് അ­ദ്ധ്യ­ക്ഷ­നും അ­റി­ഞ്ഞി­രി­ക്കി­ല്ല. ഹെ­ഡ്മി­സ്ട്ര­സും അ­റി­ഞ്ഞി­രി­ക്കി­ല്ല. എ­ക്സ്പ്ര­സ്സ് വാ­രി­ക­യു­ടെ കു­ഷ­നി­ട്ട നല്ല ക­സേ­ര­യിൽ ടി. വി. പുരം രാജൂ ക­യ­റി­യി­രി­ക്കു­ന്നു. അ­വി­ടെ­നി­ന്നു് മാ­റി­യി­രി­ക്കൂ എന്നു ഞാൻ പ­റ­യു­ന്നി­ല്ല. ആ അ­ദ്ധ്യ­ക്ഷ­നെ­പ്പോ­ലെ അ­മാ­ന്യ­ന­ല്ല ഞാൻ. എ­ങ്കി­ലും ഇ­രി­ക്കു­ന്ന ക­സേ­ര­യ്ക്കു് അ­പ­കർ­ഷം വ­രു­ത്താ­തെ അ­ദ്ദേ­ഹ­മി­രു­ന്നാൽ കൊ­ള്ളാ­മെ­ന്നു പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. ഭർ­ത്താ­വി­ല്ലാ­തെ അ­നാ­ഥാ­ല­യ­ത്തിൽ പ്ര­സ­വി­ച്ച സ്ത്രീ സ­മു­ദാ­യ­വി­ദ്വേ­ഷം സ­ഹി­ക്കാ­നാ­വാ­തെ ജീ­വി­ത­മ­വ­സാ­നി­പ്പി­ക്കാൻ പോ­കു­ന്നോ? പോ­കു­ന്നു എ­ന്നാ­ണു് “കൊ­തി­തീ­രെ കാണാൻ” എന്ന ക­ഥ­യി­ലൂ­ടെ രാജൂ പ­റ­യു­ന്ന­തു്. ജീ­വാ­ധാ­ര­മാ­യ ജ­ന്മ­വാ­സ­ന­ക­ളെ നോ­ക്കി കൊ­ഞ്ഞ­നം കാ­ണി­ക്കു­ന്ന ര­ച­ന­യാ­ണി­തു്. രാജൂ എ­ന്നെ­പ്പോ­ലെ ടാ­ക്സി­ക്കാ­റിൽ കയറി അങ്ങു പോ­ക­രു­തു്. ഇ­രു­ന്ന ക­സേ­ര­യിൽ­ത്ത­ന്നെ ഇ­രു­ന്നു് നല്ല പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കു.

ടാ­ങ്ക് യൂ

ടെ­ലി­ഫോ­ണിൽ­ക്കൂ­ടി ദീർ­ഘ­നേ­രം സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന­വർ കെ. പി. ഉമ്മർ ച­ന്ദ്രി­ക വാ­രി­ക­യി­ലെ­ഴു­തി­യ ലേഖനം വാ­യി­ക്കേ­ണ്ട­താ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി­ക്കു ഹൃ­ദ­യാ­ഘാ­തം. വേ­ദ­ന­കൊ­ണ്ടു് അവർ നി­ല­ത്തു­കി­ട­ന്നു് ഉ­രു­ളു­ന്നു. ഫോൺ­ചെ­യ്തു് ഡോ­ക്ട­റെ വ­രു­ത്തു­ന്ന­താ­ണു് ഏ­റ്റ­വും യു­ക്തം. പക്ഷേ, പ­തി­ന­ഞ്ചു മി­നി­റ്റു ശ്ര­മി­ച്ചി­ട്ടും ഫോ­ണിൽ­ക്കൂ­ടെ സം­സാ­രി­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. കാ­മു­കി­യും കാ­മു­ക­നും ക­മ്പി­യി­ലൂ­ടെ പ്രേ­മ­സ­ല്ലാ­പം ന­ട­ത്തു­ന്ന­തു് ഉ­മ്മ­റി­നു കേൾ­ക്കാം. അ­ദ്ദേ­ഹം അതു കേ­ട്ട­മാ­ത്ര­യിൽ അവരെ ശ­കാ­രി­ച്ചു. സ­ല്ലാ­പം നി­ന്നു. ഡോ­ക്ട­റെ­ത്തി. പക്ഷേ, ഫ­ല­മി­ല്ല. ഉ­മ്മ­റി­ന്റെ സ­ഹ­ധർ­മ്മി­ണി ഈ ലോകം വി­ട്ടു­പോ­യി­രു­ന്നു. സ­ല്ല­പി­ക്കൽ ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ ഡോ­ക്ട­റെ ഫോണിൽ കി­ട്ടി­യേ­നെ. അ­ദ്ദേ­ഹം സ­മ­യ­ത്തു് എ­ത്തു­മാ­യി­രു­ന്നു.

ഇ­തു­പോ­ലെ മ­റ്റൊ­രു കാ­ര്യ­മു­ണ്ടു്. അതു് കൊ­ച്ചു­കു­ട്ടി­ക­ളെ­ക്കൊ­ണ്ടു് ഫോൺ എ­ടു­പ്പി­ക്ക­ലാ­ണു്. ഒ­രാൾ­ക്ക് സു­ഖ­ക്കേ­ടു കൂ­ടു­ത­ലാ­ണെ­ന്നു് അ­റി­യി­ക്കു­വാൻ വേ­ണ്ടി ഞാൻ മ­ദ്രാ­സിൽ ഒരു ബ­ന്ധു­വി­നെ എസ്. റ്റി. ഡിയിൽ വി­ളി­ച്ചു. ഫോ­ണെ­ടു­ത്ത­തു് ഒരു ചെ­റു­ക്കൻ. അവൻ ഒ­രു­വി­ധ­ത്തി­ലും ഫോൺ ത­ന്ത­യു­ടെ കൈയിൽ കൊ­ടു­ക്കു­ക­യി­ല്ല. രോ­ഗ­വി­വ­രം പ­റ­ഞ്ഞി­ട്ടു് അ­വ­നൊ­ട്ടു മ­ന­സ്സി­ലാ­യ­തു­മി­ല്ല. രണ്ടു ത­വ­ണ­കൂ­ടി ഞാൻ ശ്ര­മി­ച്ചു. ആ രണ്ടു ത­വ­ണ­യും ചെ­റു­ക്കൻ തന്നെ ഫോ­ണെ­ടു­ത്തു. അർ­ത്ഥ­മി­ല്ലാ­തെ അ­വ­നെ­ന്തോ പു­ല­മ്പു­ക­യും ചെ­യ്തു. എ­നി­ക്കു് തൊ­ണ്ണൂ­റു രൂ­പ­യോ­ളം നഷ്ടം. അതു സാ­ര­മി­ല്ല. ആ രോഗി മ­രി­ച്ചു. ഫോ­ണിൽ­ക്കൂ­ടെ കൊ­ച്ചു­ചെ­റു­ക്ക­നോ കൊ­ച്ചു പെ­ണ്ണോ കൊ­ഞ്ചി­സ്സം­സാ­രി­ക്കു­ന്ന­തു് അ­വ­രു­ടെ അ­ച്ഛ­ന­മ്മ­മാർ­ക്കും അ­പ്പൂ­പ്പൻ­മാർ­ക്കും അ­മ്മു­മ്മ­മാർ­ക്കും കർ­ണ്ണാ­ന­ന്ദ­ക­ര­മാ­യി­രി­ക്കും. പക്ഷേ, അതു് വലിയ ദ്രോ­ഹ­മാ­ണു്. പി­ള്ളേർ­ക്കു ക­ളി­ക്കാൻ വേറെ എ­ന്തെ­ല്ലാ­മു­ണ്ടു്! ഫോൺ മെ­ന­ക്കെ­ടു­ത്തി ആ­ളു­ക­ളെ കാ­ല­നൂർ­ക്കു് അ­യ­യ്ക്ക­ണ­മെ­ന്നു­ണ്ടോ? അ­ടു­ത്ത­കാ­ല­ത്തു് ഒരു പ്രൊ­ഫ­സ­റെ ഞാൻ ഫോണിൽ വി­ളി­ച്ചു. അതു് എ­ടു­ത്ത­തു് അ­ദ്ദേ­ഹ­ത്തി­ന്റെ പൊ­ന്നോ­മ­ന മകൻ. അവൻ, ഞാ­നെ­ത്ര അ­ഭ്യർ­ത്ഥി­ച്ചി­ട്ടും ഫോൺ ത­ന്ത­യ്ക്കു കൊ­ടു­ത്തി­ല്ല. മാ­ത്ര­മ­ല്ല, ഞാൻ നി­രാ­ശ­നാ­യി സം­സാ­രം നി­റു­ത്താൻ ഭാ­വി­ച്ച­പ്പോൾ ‘ടാ­ങ്ക്യു’ എന്നു പ­റ­യു­ക­യും ചെ­യ്തു. താ­ങ്ക്സ് പ­റ­യ­ണ­മെ­ന്നു് ചെ­റു­ക്ക­നെ പ­ഠി­പ്പി­ച്ചു­വ­ച്ചി­രി­ക്കു­ന്നു തന്ത. ക്ഷ­ത­മേ­ല്പി­ച്ചി­ട്ടു് അ­പ­മാ­നി­ക്ക­ലും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-05-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.