SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-06-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

മർ­ദ്ദ­ന­മ­നു­ഭ­വി­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ­യാ­കെ നോ­ക്കി­ക്കൊ­ണ്ടു് മാർ­ക്സും എം­ഗൽ­സും പ­റ­ഞ്ഞു: “സർ­വ­രാ­ജ്യ­ത്തൊ­ഴി­ലാ­ളി­ക­ളേ സം­ഘ­ടി­ക്കു­വിൻ. നി­ങ്ങൾ­ക്കു് ന­ഷ്ട­പ്പെ­ടാൻ കൈ­ച്ച­ങ്ങ­ല­ക­ള­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല” വാ­ക്കു് ഇവിടെ വി­പ്ല­വ­കാ­രി­യാ­ണു്… വാ­ക്കു് മോ­ഹ­ഭം­ഗ­മു­ള്ള­വ­നാ­ണു്, സ്നേ­ഹ­സ്വ­രൂ­പ­നാ­ണു്, സ­ത്യ­ദർ­ശ­ക­നാ­ണു്, സ­ദാ­ചാ­ര ത­ല്പ­ര­നാ­ണു്.

തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വു് ശ്രീ­മൂ­ലം തി­രു­നാ­ളി ന്റെ കാ­ല­ത്തു രാ­ജ­ഗോ­പാ­ലാ­ചാ­രി എന്ന ദിവാൻ മ­ഹാ­വി­ക്ര­മ­നാ­യി ഈ നാടു ഭ­രി­ച്ചി­രു­ന്നു. അ­ദ്ദേ­ഹം നേർ­ത്ത കസവു മു­ണ്ടു­ടു­ത്തു് ഒ­ര­മ്മ­വീ­ട്ടി­ന്റെ മ­ട്ടു­പ്പാ­വിൽ ക­യ­റി­നി­ന്നു് ആ­റാ­ട്ടു ക­ണ്ടു­വെ­ന്നാ­ണു കഥ. ആ­റാ­ട്ടി­നു് മ­ഹാ­രാ­ജാ­വു് എ­ഴു­ന്ന­ള്ളു­മ്പോൾ ദിവാൻ കൂടെ പോ­ക­ണ­മ­ല്ലോ. രാ­ജ­ഗോ­പാ­ലാ­ചാ­രി അ­ന്നു് പോ­യി­ല്ല. ചെ­റു­പ്പ­ക്കാ­രി­ക­ളെ ക­ണ്ടു് ര­സി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണു് അ­ദ്ദേ­ഹം പോ­കാ­തി­രു­ന്ന­തെ­ന്നു് അ­ക്കാ­ല­ത്തെ ആളുകൾ കരുതി. സത്യം എ­ന്താ­യാ­ലും സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള എഴുതി: വി­ശാ­ഖം തി­രു­നാൾ മ­ഹാ­രാ­ജാ­വി ന്റെ കാ­ല­ത്താ­യി­രു­ന്നെ­ങ്കിൽ ഈ ഉ­ദ്യോ­ഗ­സ്ഥ വ്യ­ഭി­ചാ­രി­യു­ടെ കു­റു­ക്കു കു­തി­ര­ക്ക­വ­ഞ്ചി കൊ­ണ്ട­ടി­ച്ചു കു­ളം­കോ­രി­ക്കു­മാ­യി­രു­ന്നു. രാ­മ­കൃ­ഷ്ണ­പി­ള്ള ഈ വാ­ക്യ­ത്തി­ന്റെ പേരിൽ തി­രു­വി­താം­കൂ­റിൽ നി­ന്നു ബ­ഹി­ഷ്ക­രി­ക്ക­പ്പെ­ട്ടെ­ങ്കി­ലും അ­ദ്ദേ­ഹം ബ­ഹു­ജ­ന­ത്തി­ന്റെ നേ­താ­വാ­യി മാറി. വാ­ക്കു് ഇവിടെ ധർ­മ്മ­രോ­ഷം പ്ര­ക­ടി­പ്പി­ക്കു­ന്ന സ­ദാ­ചാ­ര­തൽ­പ­ര­നാ­ണു്.

images/KRamakrishnaPillai.jpg
സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള

മർ­ദ­ന­മ­നു­ഭ­വി­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ­യാ­കെ നോ­ക്കി­ക്കൊ­ണ്ടു് മാർ­ക്സും എം­ഗൽ­സും പ­റ­ഞ്ഞു: “സർ­വ­രാ­ജ്യ തൊ­ഴി­ലാ­ളി­ക­ളെ സം­ഘ­ടി­ക്കു­വിൻ. നി­ങ്ങൾ­ക്കു ന­ഷ്ട­പ്പെ­ടാൻ കൈ­ച്ച­ങ്ങ­ല­ക­ള­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല”. വാ­ക്കു് ഇവിടെ വി­പ്ല­വ­കാ­രി­യാ­ണു്.

മ­ഹാ­ത്മാ­ഗാ­ന്ധി വ­ധി­ക്ക­പ്പെ­ട്ട­തി­ന്റെ മൂ­ന്നാ­മ­ത്തെ ദിവസം കോൺ­സ്റ്റി­റ്റ്യൂ­വ­ന്റ് അ­സം­ബ്ലി­യെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു ജ­വ­ഹർ­ലാൽ നെ­ഹ്റു പ്ര­സം­ഗി­ച്ചു: “In ages to come, centuries and may be millenia after us people will think of this generation when this man of God trod on earth and will think of us who, however small could also follow his path and tread the holy ground where his feet had been”. വാ­ക്കു് ഇവിടെ സ­ത്യ­ദർ­ശ­ക­നാ­ണു്.

വ്യ­ഭി­ചാ­ര­മെ­ന്ന പാ­പ­കർ­മ്മം ചെയ്ത സ്ത്രീ­യോ­ടു് യേ­ശു­ക്രി­സ്തു പ­റ­ഞ്ഞു: “Neither do: I Condemn thee. Go and sin no more”. വാ­ക്കു് ഇവിടെ ഈ­ശ്വ­ര­നാ­ണു്.

വ­ള്ള­ത്തോൾ ആ­ലേ­ഖ­നം ചെയ്ത ഒരു കാ­മു­കൻ പ­റ­യു­ക­യാ­ണു്:

“മന്ദമാരുതാലോലചൂർണ്ണകന്തളമാമീ-​

സ്സു­ന്ദ­രാ­ന­ന­മേ­വം കു­നി­ച്ചു നി­ല്ക്കാ­യ്ക നീ.

വ­ഞ്ചി­യാ­തെൻ ജീ­വി­തം വി­ണ്ണി­ലേ­താ­ക്കാ­നു­ള്ള

പു­ഞ്ചി­രി­യ­മൃ­തി­തു പു­ല്ലി­ന്മേൽ­പ്പൊ­ഴി­ഞ്ഞാ­ലോ!”

ഇവിടെ വാ­ക്കു സ്നേ­ഹ­സ്വ­രൂ­പ­നാ­ണു്.

images/Josefskvorecky.jpg
യോസഫ് ഷ്ക­വ­റൊ­റ്റ്സ്കി

ഏ­മീ­ഗ്രേ (emigre) സാ­ഹി­ത്യ­കാ­ര­നാ­യ ‘യോസഫ് ഷ്ക­വ­റൊ­റ്റ്സ്കി’ (Joseph Skvorecky) ജീ­വി­ത­ത്തി­നാ­കെ­യു­ള്ള അർ­ത്ഥം അ­തി­നൊ­രർ­ത്ഥ­വു­മി­ല്ല എ­ന്ന­താ­ണു് എന്നു പ്ര­ഖ്യാ­പി­ക്കു­മ്പോൾ വാ­ക്കു മോ­ഹ­ഭം­ഗ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­ണു്. (സ്വ­ന്തം­നാ­ട്ടി­ലെ രാ­ഷ്ട്രീ­യ­സ്ഥി­തി­ക­ളാൽ അ­ന്യ­നാ­ട്ടി­ലേ­ക്കു പോയി താ­മ­സി­ക്കു­ന്ന­യാൾ ഏ­മീ­ഗ്രേ സാ­ഹി­ത്യ­കാ­രൻ. ഏ­മീ­ഗ്രേ എ­ന്ന­തു ഫ്ര­ഞ്ച് വാ­ക്കു്) വാ­ക്കു മോ­ഹ­ഭം­ഗ­മു­ള്ള­വ­നാ­ണു്, സ്നേ­ഹ­സ്വ­രൂ­പ­നാ­ണു്, ഈ­ശ്വ­ര­നാ­ണു്, സ­ത്യ­ദർ­ശ­ക­നാ­ണു്, വി­പ്ള­വ­കാ­രി­യാ­ണു്, സ­ദാ­ചാ­ര­ത­ല്പ­ര­നാ­ണു്. സൂ­ക്ഷ്മ­ത­യോ­ടെ മാ­ത്ര­മേ വാ­ക്കു് പ്ര­യോ­ഗി­ക്കാ­വൂ.

ഷ്ക­വ­റൊ­റ്റ്സ്കി

“അ­ങ്ങ­യു­ടെ ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ ആ­ഹ്ളാ­ദ­മെ­ന്താ­ണു്” എ­ന്നു് ഒരു ചൈ­നീ­സ് ത­ത്ത്വ­ചി­ന്ത­ക­നോ­ടു് ഒരാൾ ചോ­ദി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി: “എ­ന്നോ­ടു വ­ഴി­ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി­യ കു­ട്ടി പാ­ടി­ക്കൊ­ണ്ടു് ആ വഴിയെ ക­ട­ന്നു­പോ­യ­തു്”. മ­ന്ത്രി­മാ­രും ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും സ­ഹ­പ്ര­വർ­ത്ത­ക­രും ജ­ന­ങ്ങ­ളു­ടെ ദുഃഖം കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ഏ­മീ­ഗ്രേ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ പ്ര­ധാ­ന­നാ­ണു് യോസഫ് ഷ്ക­വ­റൊ­റ്റ്സ്കി. അ­ദ്ദേ­ഹ­ത്തി­ന്റെ The Engineer of Human Souls എന്ന പുതിയ നോവൽ “മാ­ഗ്നം ഓ­പ്പ­സ്” ആ­ണെ­ന്നു് മ­റ്റൊ­രു ഏ­മീ­ഗ്രേ സാ­ഹി­ത്യ­കാ­ര­നാ­യ മീലൻ കൂ­ന്ദേ­ര പ്ര­ഖ്യാ­പി­ച്ചു. മാ­ഗ്നം ഓ­പ്പ­സ് = മ­ഹ­നീ­യ­മാ­യ കൃതി; മാ­ഗ്നം = വ­ലു­തു്; ഓ­പ്പ­സ് = രചന) പി­ക­ഡൊർ പ്ര­സാ­ധ­ന­ത്തിൽ അ­റു­ന്നൂ­റോ­ളം പു­റ­ങ്ങൾ വ­രു­ന്ന ഈ നോവൽ ഞാൻ ‘ര­സം­പി­ടി­ച്ചു’ വാ­യി­ച്ചു. യോസഫ് ഷ്ക­വ­റൊ­റ്റ്സ്കി­യെ­പ്പോ­ലെ ഒരു ഏ­മീ­ഗ്രി­യാ­ണു് ഈ നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ഡാനി സി­മി­റി­റ്റ്സ്കി. അ­ദ്ദേ­ഹം കോ­ളേ­ജ് പ്രൊ­ഫ­സ­റാ­ണു്. പോ, ഹതൊൺ, ട്വ­യിൻ, ക്രേൻ, ഫി­റ്റ്സ് ജെ­റൾ­ഡ്, കോൺ­റ­ഡ് ഇ­വ­രു­ടെ കൃ­തി­കൾ വി­ദ്യാർ­ത്ഥി­ക­ളെ പ­ഠി­പ്പി­ച്ച­തി­നു ശേഷം അ­ദ്ദേ­ഹം ഏ­മീ­ഗ്രി­ക­ളു­ടെ ലോ­ക­ത്തു വി­ഹ­രി­ക്കു­ന്നു. പക്ഷേ, അ­ദ്ദേ­ഹ­ത്തി­നു് ഏ­റ്റ­വും യ­ഥാർ­ത്ഥ­മാ­യി തോ­ന്നു­ന്ന­തു് ജ­ന്മ­ഭൂ­മി­യാ­യ ചെ­ക്ക­സ്ല­വാ­ക്യ­യിൽ­നി­ന്നു വ­രു­ന്ന ക­ത്തു­ക­ളാ­ണു്. അവരിൽ പലരും ദു­ര­ന്ത­ത്തിൽ എ­ത്തു­ന്നു. യു­ദ്ധ­ത്തിൽ പ­ങ്കു­കൊ­ണ്ട പ്രിമ ആ­സ്ട്രേ­ലി­യ­യിൽ ആ­ശ്ര­യ­സ്ഥാ­നം ക­ണ്ടെ­ത്തു­ന്നു. പി­ന്നീ­ടു് മ­രി­ക്കു­ന്നു. റെ­ബെ­ക്ക ഇ­സ്രാ­യേ­ലി­ലെ ടെൽ­അ­വീ­വ് പ­ട്ട­ണ­ത്തി­ലെ­ത്തി. Danny, my dear friend, write and tell me what life really is എ­ന്നാ­ണു് റെ­ബെ­ക്ക ഡാ­നി­യോ­ടു് ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. 1968-ൽ സോ­വി­യ­റ്റ് റഷ്യ ചെ­ക്ക­സ്ല­വാ­ക്യ­യെ ആ­ക്ര­മി­ച്ചു. നാ­ടു­വി­ട്ടു­പോ­കാൻ കൂ­ട്ടാ­ക്കാ­ത്ത യാൻ എന്ന കവി ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തി­നു മുൻ­പു് ഡാ­നി­ക്കു് എ­ഴു­തി­യ അ­വ­സാ­ന­ത്തെ ക­ത്തിൽ അ­വ­സാ­ന­ത്തെ വാ­ക്യ­മി­താ­ണു്: “Write to me Dan. Perhaps in Canada you will find at least a little light—something to light up the age for an instant.

images/TheEngineerofHumanSouls.jpg

യോസഫ് ഷ്ക­വ­റൊ­റ്റ്സ്കി തെക്കു-​കിഴക്കൻ ക്യാ­ന­ഡ­യി­ലെ പ­ട്ട­ണ­മാ­യ ട­റൻ­റ്റൊ­യി­ലെ സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സ­റാ­ണു്. നോ­വ­ലി­ലെ ഡാ­നി­യും അ­ങ്ങ­നെ­ത­ന്നെ. ട­റൻ­റ്റൊ­യിൽ­വ­ച്ചു നടന്ന ഒരു വി­വാ­ഹ­സ­ദ്യ­യിൽ പ­ങ്കു­കൊ­ണ്ട ആ­ളു­ക­ളിൽ ഒരാൾ ചെ­ക്ക­സ്ല­വാ­ക്യ­യി­ലെ കൊ­ല­പാ­ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു പ­റ­യു­ന്നു. ര­ണ്ടാ­ഴ്ച­യി­ലൊ­രി­ക്ക­ലാ­ണു് അവിടെ തൂ­ക്കി­ക്കൊ­ല ന­ട­ത്തു­ക. അന്നു ത­ട­വു­കാർ സ്വയം മു­ഖ­ക്ഷൗ­രം ചെ­യ്യ­ണം. വ­ധ­ത്തി­നു­മുൻ­പു് അ­വ­സാ­ന­ത്തെ ഭ­ക്ഷ­ണ­മി­ല്ല. ഷേവ് ചെ­യ്യൽ മാ­ത്രം. ഒരു രോ­മ­ക്കു­റ്റി­പോ­ലും മു­ഖ­ത്തു പാ­ടി­ല്ല. അ­ങ്ങ­നെ ക്ലോ­സ് ഷേ­വാ­ണു് ന­ട­ത്തേ­ണ്ട­തു്. വി­റ­യ്ക്കു­ന്ന കൈ­യോ­ടു­കൂ­ടി ത­ട­വു­കാർ ഷേവ് ചെ­യ്യു­മ്പോൾ മുഖം മു­റി­യും, രക്തം ഒ­ലി­ക്കും. ആ­ലം­കൊ­ണ്ടു് രക്ത പ്ര­വാ­ഹം തടയണം അവർ. ഷേവ് ചെ­യ്തു­ക­ഴി­ഞ്ഞാൽ കൊ­ല­പാ­ത­കം ചെ­യ്യേ­ണ്ട യാർ­ദ­സ്രൂ­ദ ഓ­ടി­വ­ന്നു് ത­ട­വു­കാ­ര­ന്റെ ക­വി­ളു­ക­ളിൽ കൈ­യോ­ടി­ച്ചി­ട്ടു ഗർ­ജ്ജി­ക്കും: “ഇതാണോ ക്ലോ­സ് ഷേവ്? തി­രി­ച്ചു­ചെ­ന്നു് വീ­ണ്ടും അ­തു­ചെ­യ്യു”. കൊ­ച്ചു കു­ട്ടി­ക­ളെ­പ്പോ­ലെ അവർ വീ­ണ്ടും ഷേവ് ചെ­യ്യും. രക്തം താ­ടി­യി­ലൂ­ടെ ഒ­ഴു­കും. അ­പ്പോൾ സ്രൂദ വന്നു പറയും: “മാ­ന്യ­രേ നി­ങ്ങ­ളു­ടെ ത­ട­വ­റ­ക­ളി­ലേ­ക്കു തി­രി­ച്ചു പോകൂ. വെ­ള്ളി­യാ­ഴ്ച­വ­രെ വധം നീ­ട്ടി­വ­ച്ചി­രി­ക്കു­ന്നു” രണ്ടു ദി­വ­സം­കൂ­ടെ നീ­ട്ടി­ക്കി­ട്ടി. ഭ­യാ­ക്രാ­ന്ത­ങ്ങ­ളാ­യ രണ്ടു ദി­വ­സ­ങ്ങൾ. എ­ങ്കി­ലും ഒ­രാ­ശ്വാ­സം. (പുറം 503). ഡാനി (ഷ്ക­വ­റൊ­റ്റ്സ്കി) അ­വി­ടി­രു­ന്നു­കൊ­ണ്ടു് തന്റെ നാ­ട്ടി­ലെ ഒ­ന്നി­നു­മു­ക­ളി­ലൊ­ന്നാ­യു­ള്ള ശ­വ­ക്കു­ഴി­ക­ളെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­ന്നു. കാ­ട്ടാ­ള­ത്ത­ത്തി­ന്റെ കാ­ല­യ­ള­വി­ലെ ശ­വ­ക്കു­ഴി­കൾ. ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­ല­യ്ക്കു­ന്ന നോ­വ­ലാ­ണു് The Engineer of Human Souls. വി­ശ്വ­വി­ഖ്യാ­ത­നാ­യ നോ­വ­ലി­സ്റ്റ് മീലാൻ കൂ­ന്ദേ­ര ഈ നോ­വ­ലിൽ പ്ര­ത്യ­ക്ഷ­നാ­കു­ന്നു. അ­ദ്ദേ­ഹം ഇ­ങ്ങ­നെ പ­റ­യു­ന്നു: I only hope I die soon. There’s been too much of everything. How much longer do you think we can last?” കൂ­ന്ദേ­ര­യു­ടെ ഈ വേദന ഭാ­ര­തീ­യ­രാ­യ ന­മ്മു­ടെ­യും വേ­ദ­ന­യാ­ണു്. അതിനെ ആ­വി­ഷ്ക­രി­ച്ച ഷ്ക­വ­റൊ­റ്റ്സ്കി നല്ല ക­ലാ­കാ­ര­നാ­ണു്.

എം. കെ. കെ. നായർ

വേദന നി­റ­ഞ്ഞ ഒരു ജീ­വി­ത­ക­ഥ എം. കെ. കെ. നായർ പ­റ­ഞ്ഞു തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹം അതു പ­റ­യു­ന്ന­തു് ‘ആ­രോ­ടും പ­രി­ഭ­വ­മി­ല്ലാ­തെ’യാണു്. ആരംഭം കേ­ട്ടാ­ലും: “ഇതൊരു ആ­ത്മ­ക­ഥ­യ­ല്ല. സം­ഭ­വ­ങ്ങൾ നി­റ­ഞ്ഞ­താ­യി­രു­ന്നു, ക­ഴി­ഞ്ഞ അ­റു­പ­ത്ത­ഞ്ചു­സം­വ­ത്സ­ര­ങ്ങൾ. ച­രി­ത്രം സൃ­ഷ്ടി­ച്ച സം­ഭ­വ­ങ്ങൾ. സാ­മൂ­ഹ്യ വ്യ­വ­സ്ഥ­യെ കീ­ഴ്മേൽ മ­റി­ച്ച പ­രി­വർ­ത്ത­ന­ങ്ങൾ. മ­ഹാ­യു­ദ്ധ­ങ്ങൾ, അ­ടി­മ­ത്ത­ത്തിൽ­നി­ന്നും സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു­ള്ള അ­നേ­ക­കോ­ടി­ക­ളു­ടെ ഹർഷ പ്ര­യാ­ണം… ” ഊർ­ജ്ജ­സ്വ­ല­ത­യാർ­ന്ന ഈ ശൈലി എ­നി­ക്കും എ­ന്നെ­പ്പോ­ലു­ള്ള എ­ഴു­ത്തു­കാർ­ക്കും കൊ­തി­ക്ക­ത്ത­ക്ക­താ­ണെ­ന്ന­തിൽ ഒരു സം­ശ­യ­വു­മി­ല്ല.

വെ­റും­കൈ­യോ­ടെ പ­ട്ട­ണ­ത്തി­ലേ­ക്കു പോ­കു­ന്ന ഗൃ­ഹ­നാ­യ­കൻ സ­ന്ധ്യ­യ്ക്കു തി­രി­ച്ചു വീ­ട്ടി­ലെ­ത്തു­മ്പോൾ കൈ­നി­റ­യെ വീ­ട്ടി­ലെ­ക്കാ­വ­ശ്യ­മു­ള്ള­വ വാ­ങ്ങി­ക്കൊ­ണ്ടു വ­രു­ന്ന­തു ക­ണ്ടി­ട്ടി­ല്ലേ? അതു പോലെ ശൂ­ന്യ­മാ­യ മ­ന­സ്സോ­ടെ ആ­ത്മ­ക­ഥ വാ­യി­ക്കു­ന്ന സ­ഹൃ­ദ­യൻ ഗ്ര­ന്ഥ­ത്തി­ന്റെ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­മ്പോൾ സ­മ്പ­ന്ന­മാ­യ മ­ന­സ്സോ­ടെ ഇ­രി­ക്കും. ഈ സ­മ്പ­ന്ന­ത എം. കെ. കെ. നാ­യ­രു­ടെ ആ­ത്മ­ച­രി­തം ഉ­ള­വാ­ക്ക­ട്ടെ. മൃ­ദു­ത്വ­വും ന­ന്മ­യും പ്ര­ശാ­ന്ത­ത­യും അ­തി­ന്റെ മു­ദ്ര­ക­ളാ­യി­രി­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാം. കാരണം എം. കെ. കെ. നാ­യ­രു­ടെ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­കൾ എ­നി­ക്ക­റി­യാ­മെ­ന്ന­തു­ത­ന്നെ.

ദുര മൂത്ത മുഖം

കാ­ഷാ­യ­വ­സ്ത്രം ധ­രി­ച്ച ഏതു ക­ള്ള­നും ന­മു­ക്കു സ­ന്ന്യാ­സി­യാ­ണു്. മ­രി­ച്ച ഏതു പാ­തി­രി­യും ന­മു­ക്കു പു­ണ്യ­വാ­ള­നാ­ണു്. മ­ന­സ്സി­ലാ­കാ­ത്ത ഭാ­ഷ­യിൽ അ­മ്പ­തു വാ­ക്യ­മെ­ഴു­തി­വ­യ്ക്കു­ന്ന ഏ­തൊ­രു­വ­നും ന­മു­ക്കു് നി­രൂ­പ­ക­നാ­ണു്. വൃ­ത്ത­മി­ല്ലാ­ത്ത ആ­ശ­യ­കാ­ലു­ഷ്യ­ത്തോ­ടെ പ­ത്തു­വ­രി­യെ­ഴു­തു­ന്ന ഏ­തൊ­രു­വ­നും ന­മു­ക്കു ക­വി­യാ­ണു്.

ചെ­മ്മ­ണ്ണു നി­റ­ഞ്ഞ പാ­ത­ക­ളേ എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഉ­ണ്ടാ­യി­രു­ന്നു­ള്ളു. പ­ത്ത­ടി­ന­ട­ന്നാൽ ഷർ­ട്ടും മു­ണ്ടും കാ­ഷാ­യ­മാ­യി­ത്തീ­രും. വി­ദ്യു­ച്ഛ­ക്തി കൊ­ണ്ടു­ക­ത്തി­ക്കു­ന്ന വി­ള­ക്കു­കൾ അ­ന്നി­ല്ലാ­യി­രു­ന്നു. മ­ണ്ണെ­ണ്ണ വി­ള­ക്കി­ന്റെ അ­ടു­ത്തി­രു­ന്നാ­ണു് ഞാൻ പ­ഠി­ച്ച­തു്. അ­തി­ന്റെ പുക മു­ഴു­വൻ ത­ല­യ്ക്ക­ക­ത്തു­ക­യ­റും. തു­മ്മും, ത­ല­വേ­ദ­ന­വ­രും. ന­ട­ത്ത­മാ­ണു പ­തി­വു്. ദൂരം കൂ­ടു­ത­ലു­ണ്ടെ­ങ്കിൽ കാ­ള­വ­ണ്ടി­യിൽ പോകാം. കാ­ള­വ­ണ്ടി­പോ­യ­പ്പോൾ ക­തി­ര­വ­ണ്ടി­വ­ന്നു. സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള അ­ഷ്ടാ­സ­ന­വാ­ഹ­ന­മെ­ന്നു വി­ളി­ക്കു­ന്ന ‘എ­യ്റ്റ് സീ­റ്റർ’ പി­ന്നെ­യും വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞാ­ണു­വ­ന്ന­തു്. അതു പ­ന്ത്ര­ണ്ടു മ­ണി­ക്കൂ­റി­ലൊ­രി­ക്കൽ കി­ട്ടി­യാ­ലാ­യി. അ­ത്രേ­യു­ള്ളു. ടെ­ലി­ഫോ­ണി­ല്ല, റേ­ഡി­യോ­യി­ല്ല, ടെ­ലി­വി­ഷ­നെ­ക്കു­റി­ച്ചു കേ­ട്ടു കേ­ഴ്‌­വി­പോ­ലു­മി­ല്ല, ഗ്യാ­സ് അ­ടു­പ്പി­ല്ല, ഹോ­ട്ട്പ്ളേ­റ്റി­ല്ല, ഇ­ല­ക്ട്രി­ക് ഇ­സ്തി­രി­പ്പെ­ട്ടി­യി­ല്ല. ഇ­തൊ­ക്കെ ഇ­ല്ലാ­തി­രു­ന്നി­ട്ടും എ­നി­ക്കു ജീ­വി­തം സു­ഖ­പ്ര­ദ­മാ­യി­രു­ന്നു. ഒ­ന്നു­പ­റ­യാൻ വി­ട്ടു­പോ­യി, പ­ണി­മു­ട­ക്കു­കൾ ഇ­ല്ലേ­യി­ല്ല. ഇ­ന്നു് കീ­ലി­ട്ട സു­ന്ദ­ര­ങ്ങ­ളാ­യ റോ­ഡു­ക­ളു­ണ്ടു്. സ്വി­ച്ച് അ­മർ­ത്തി­യാൽ മു­റി­യിൽ വെ­ള്ളി­വെ­ളി­ച്ചം പ്ര­സ­രി­ക്കു­ന്നു. കോൺ­ട­സ­കാ­റു­ണ്ടു്, ജെ­റ്റ് വി­മാ­ന­മു­ണ്ടു്, ടെ­ലി­ഫോ­ണും മറ്റു ഉ­പ­ക­ര­ണ­ങ്ങ­ളു­മു­ണ്ടു്. വെ­യി­ലു­പോ­കു­ന്ന­തു നോ­ക്കി സമയം ഊ­ഹി­ച്ചി­രു­ന്ന ഞാൻ ഇ­ല­ക്ട്രോ­ണി­ക് വാ­ച്ച് നോ­ക്കി സെ­ക്കൻ­ഡ് വരെ മ­ന­സ്സി­ലാ­ക്കു­ന്നു. എ­ങ്കി­ലും എ­നി­ക്കു ദുഃ­ഖ­മാ­ണി­പ്പോൾ. ശാ­ന്ത­ത ക­ളി­യാ­ടി­യി­രു­ന്ന പാ­ത­ക­ളിൽ പ­ണി­മു­ട­ക്കി­നോ­ടു ചേർ­ന്ന ജാ­ഥ­ക­ളേ­യു­ള്ളു. സ­മ­ര­ങ്ങ­ളും ധർ­ണ­ക­ളും മാ­ത്ര­മേ­യു­ള്ളു എ­ങ്ങും. ഇ­വ­യ്ക്കൊ­ക്കെ ഹേ­തു­വാ­യി വർ­ത്തി­ക്കു­ന്ന­തു് സർ­ക്കാ­രാ­ണു്. ക­ട­ന്നൽ­ക്കൂ­ട്ടിൽ ക­ല്ലെ­ടു­ത്തു് എ­റി­യു­ന്ന­തു­പോ­ലെ അവർ ഓരോ ദി­വ­സ­വും നി­യ­മ­ങ്ങ­ളു­ണ്ടാ­ക്കി സ്വൈര ജീ­വി­തം ത­കർ­ക്കു­ന്നു. അ­ങ്ങ­നെ­യൊ­രു നി­യ­മ­ത്തെ­ക്കു­റി­ച്ചും അ­തു­ണ്ടാ­ക്കു­ന്ന അ­സ്വ­സ്ഥ­ത­ക­ളെ­ക്കു­റി­ച്ചും അ­തി­ന്റെ ദൂര വ്യാ­പ­ക­മാ­യ ഫ­ല­ങ്ങ­ളെ­ക്കു­റി­ച്ചു­മാ­ണു്. പി. ഫ­സി­ലു­ദ്ദീൻ ക­ലാ­കൗ­മു­ദി­യിൽ വി­ദ­ഗ്ദ്ധ­മാ­യി ഉ­പ­ന്യ­സി­ക്കു­ന്ന­തു്. (‘വി­ദ്യാ­ഭ്യാ­സം കു­രി­ശിൽ’ എന്ന ലേഖനം) “ലാ­ഭാ­ധി­ഷ്ഠി­ത വി­ദ്യാ­ഭ്യാ­സ വ്യാ­പാ­ര­ത്തി­ന്റെ ദുര മൂത്ത മുഖം” എ­ങ്ങ­നെ­യി­രി­ക്കു­മെ­ന്നു കാ­ണി­ച്ചു­ത­രി­ക­യാ­ണു് ഫ­സി­ലു­ദ്ദീൻ. അ­തി­ലേ­ക്കു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ­യെ ഞാൻ സ­വി­ന­യം ക്ഷ­ണി­ക്കു­ന്നു.

“അ­ങ്ങ­യു­ടെ ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ ആ­ഹ്ലാ­ദ­മെ­ന്താ­ണു്” എ­ന്നു് ഒരു ചൈ­നീ­സ് ത­ത്ത്വ­ചി­ന്ത­ക­നോ­ടു് ഒരാൾ ചോ­ദി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി: “എ­ന്നോ­ടു വഴി ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി­യ കു­ട്ടി പാ­ടി­ക്കൊ­ണ്ടു് ആ വഴിയേ ന­ട­ന്നു­പോ­യ­തു്”. മ­ന്ത്രി­മാ­രും ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­രും സാ­ഹി­ത്യ­കാ­ര­ന്മാ­രും ജ­ന­ങ്ങ­ളു­ടെ ദുഃഖം കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ദുർ­വ്വി­നി­യോ­ഗം

അ­ടി­സ്ഥാ­ന­പ­ര­മാ­യി വി­ഭി­ന്ന­ങ്ങ­ളാ­യ സാ­ഹി­ത്യ­പ്ര­വാ­ഹ­ങ്ങൾ പാ­ശ്ചാ­ത്യ ലോ­ക­ത്തു­ണ്ടു്. അ­വ­യി­ലേ­റ്റ­വും പ്ര­ധാ­നം മാർ­ക്സി­സ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടു പ്ര­വാ­ഹ­മ­ത്രേ. ആ പ്ര­വാ­ഹ­ത്തി­ലും കാണാം വി­ഭി­ന്ന സ്വ­ഭാ­വ­ങ്ങൾ. സാം­സ്കാ­രി­ക വി­പ്ല­വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­തു് ഒ­ന്നു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­നു പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്ന­തു് മ­റ്റൊ­ന്നു്. സോ­ഷ്യ­ലി­സ്റ്റ് റീ­യ­ലി­സം വേ­റൊ­ന്നു്. പ­രീ­ക്ഷ­ണ­പ­ര­മാ­യ സാ­ഹി­ത്യം ഇ­നി­യും വേ­റൊ­ന്നു്. അതിൽ കാഫ്ക യെ നി­ന്ദി­ക്കു­ന്ന മാർ­ക്സി­സ്റ്റ് സാ­ഹി­ത്യം, (ലൂ­ക്കാ­ച്ചി ന്റേ­തു്) കാ­ഫ്ക­യെ പ്ര­ശം­സി­ക്കു­ന്ന മാർ­ക്സി­സ്റ്റ് സാ­ഹി­ത്യം (ബ്ര­ഹ്റ്റി ന്റേ­തു്) ഇ­ങ്ങ­നെ ര­ണ്ടു­വി­ധം. ഇ­വ­യൊ­ക്കെ വി­ഭി­ന്ന­ത ആ­വാ­ഹി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മാർ­ക്സി­സ­മെ­ന്ന ഘടകം അവയെ ബ­ന്ധി­പ്പി­ക്കു­ന്നു.

പോപ് ആർ­ട്ട് എ­ന്നൊ­രു വി­ഭാ­ഗം ക­ല­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും അ­ദ്ഭു­താം­ശ­ത്തെ നി­രാ­ക­രി­ച്ചു് അവയെ ബ­ഹു­ജ­ന­ത്തി­ലേ­ക്കു് കൊ­ണ്ടു­വ­രാൻ ശ്ര­മി­ക്കു­ന്നു. ക്ലാ­സി­സി­സ­ത്തി­ലേ­ക്കു് മ­ട­ങ്ങി­പ്പോ­കു­ക എ­ന്നു് ആ­ഹ്വാ­നം മു­ഴ­ക്കു­ന്നു ചില ആളുകൾ. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര പ്ര­വാ­ഹ­ങ്ങൾ ക­ലാ­ത്മ­ക­ത എന്ന അം­ശ­ത്തിൽ അവ അ­ന്യോ­ന്യം ഇ­ണ­ങ്ങു­ന്നു. എ­ന്നാൽ കേ­ര­ള­ത്തി­ലെ സ്ഥി­തി ഇതല്ല. ഇവിടെ രണ്ടു വി­ഭാ­ഗ­ങ്ങ­ളേ­യു­ള്ളൂ. ഒ­ന്നു്: കാ­ര്യ­ഗൗ­ര­വ­മാർ­ന്ന സാ­ഹി­ത്യം, (തകഴി, ഒ. വി. വിജയൻ, കാ­ക്ക­നാ­ടൻ, സേതു ഇ­വ­രു­ടേ­തു്) ര­ണ്ടു്: പൈ­ങ്കി­ളി­സ്സാ­ഹി­ത്യം (കാനം, മു­ട്ട­ത്തു വർ­ക്കി ഇ­വ­രു­ടേ­തു്) ഈ­ര­ണ്ടു സാ­ഹി­ത്യ പ്ര­വാ­ഹ­ങ്ങൾ­ക്കും സാ­മാ­ന്യ­മാ­യ ഘ­ട­ക­മി­ല്ല. ര­ണ്ടാ­മ­ത്തേ­തു് സാ­ഹി­ത്യ­മ­ല്ലെ­ന്നു­ത­ന്നെ പറയാം. ആ ര­ണ്ടാ­മ­ത്തെ വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്നു പ്ര­ബ­ല­ച­ന്ദ്രൻ വ­ട്ട­പ്പ­റ­മ്പിൽ എ­ഴു­തി­യ “നിറം മാ­റു­ന്ന മ­നു­ഷ്യ”നും പി. ആർ. കമലം എ­ഴു­തി­യ ‘ജീ­വി­ത­പർ­വ്വ’വും. (യ­ഥാ­ക്ര­മം മ­നോ­രാ­ജ്യ­ത്തി­ലും വി­മൻ­സ് മാ­ഗ­സി­നി­ലും) ഓഫീസ് ജോ­ലി­ക്കാ­രി­യാ­യ ഒരു റോ­ഷ്നി­യെ അ­വ­ളു­ടെ ഓഫീസ് സൂ­പ്ര­ണ്ട് ച­തി­ച്ചു് ലൈം­ഗി­ക­വേ­ഴ്ച­യ്ക്കു വി­ധേ­യ­യാ­ക്കു­ന്ന­താ­ണു് പ്ര­ബ­ല­ച­ന്ദ്ര­ന്റെ കഥ. ഭർ­ത്താ­വി­ന്റെ അനുജൻ ബ­ലാൽ­സം­ഗം ചെ­യ്യാൻ ശ്ര­മി­ച്ച­തി­ന്റെ ഫ­ല­മാ­യി ത­കർ­ന്ന­ടി­ഞ്ഞ ഒരു യു­വ­തി­യു­ടെ ക­ഥ­യാ­ണു് കമലം പ­റ­യു­ന്ന­തു്. ര­ണ്ടും സാ­ഹി­ത്യ­ത്തെ ‘എ­ബ്യു­സ്’ ചെ­യ്യു­ന്നു എ­ന്ന­ല്ലാ­തെ എ­നി­ക്കൊ­ന്നും പ­റ­യാ­നി­ല്ല.

എന്റെ ലേഖനം കൊ­ച്ചു കു­ട്ടി­ക­ളും വാ­യി­ക്കു­ന്നു­ണ്ടു്. അ­വർ­ക്കു് ഒരു ര­സ­മു­ണ്ടാ­ക­ട്ടെ എന്നു കരുതി ഒരു ‘ബാ­ങ്ക് മാ­ജിക്‍’ താഴെ കാ­ണി­ക്കു­ക­യാ­ണു്. ഇതു് സ്വ­ന്ത­മ­ല്ല, പ­ര­കീ­യ­മാ­ണു്.

അ­മ്പ­തു രൂപ ബാ­ങ്കി­ലി­ടു. എ­ന്നി­ട്ടു് താ­ഴെ­ക്കാ­ണു­ന്ന രീ­തി­യിൽ പണം തി­രി­ച്ചെ­ടു­ക്കൂ.

20 രൂപ തി­രി­ച്ചെ­ടു­ക്കു. ബാ­ക്കി 30
15 രൂപ തി­രി­ച്ചെ­ടു­ക്കു. ബാ­ക്കി 15
9 രൂപ തി­രി­ച്ചെ­ടു­ക്കു. ബാ­ക്കി 6
6 രൂപ തി­രി­ച്ചെ­ടു­ക്കു. ബാ­ക്കി 0
50 രൂപ 51 രൂപ
മാ­ജി­ക് ത­ന്നെ­യോ കു­ട്ടി­ക­ളേ?

“സർ­ദാർ­ജി കഥകൾ” എന്നു പ­റ­ഞ്ഞു് സകല അ­ല­വ­ലാ­തി ‘പ്ലേ ബോയ്’ നേ­ര­മ്പോ­ക്കു­ക­ളും വാ­യ­ന­ക്കാ­രു­ടെ ത­ല­യിൽ­വ­ച്ചു­കെ­ട്ടു­ക­യാ­ണു് കൃ­ഷ്ണ­കു­മാർ കു­ങ്കു­മം എന്ന ഉ­ത്കൃ­ഷ്ട വാ­രി­ക­യിൽ എ­ന്തി­നാ­ണു് ഈ കോ­പ്രാ­യം?

ഈ­ശ്വ­രൻ മ­രി­ച്ചി­ല്ല

“ഈ­ശ്വ­രാ, എന്നെ കൊ­ല്ല­രു­തേ” എ­ന്നാ­യി­രി­ക്കും പ­ഞ്ചാ­ബി­ലെ ഓരോ പൗ­ര­നും പ്രാർ­ത്ഥി­ക്കു­ക. പക്ഷേ, ഈ­ശ്വ­രൻ ഭീ­ക­ര­പ്ര­വർ­ത്ത­ക­നാ­യി സ്കൂ­ട്ട­റിൽ വ­ന്നു് പു­തി­യ­മാ­തി­രി തോ­ക്കു­കൊ­ണ്ടു് അയാളെ വ­ധി­ക്കു­ന്നു. മൃ­ത­ദേ­ഹം ര­ക്ത­ത്തിൽ മു­ങ്ങി­ക്കി­ട­ക്കു­ന്നു. അ­ധി­കാ­രി­കൾ സ്ട്രോ­ങ് വേ­ഡ്സിൽ കൊ­ല­പാ­ത­കം കൺഡെം ചെ­യ്യു­ന്നു. ഈ­ശ്വ­രൻ വ­ക­വ­യ്ക്കു­ന്നി­ല്ല. അ­ടു­ത്ത ദി­വ­സ­വും അയാൾ സ്കൂ­ട്ട­റിൽ വ­രു­ന്നു; അ­ല്ലെ­ങ്കിൽ ജീ­പ്പിൽ­വ­രു­ന്നു. കൊ­ല്ലു­ന്നു. സർ­ക്കാർ കൺഡെം ചെ­യ്യു­ന്നു.

തീ­വ­ണ്ടി­യിൽ വ­ട­ക്കോ­ട്ടു­പോ­കു­ന്ന എന്റെ അ­യൽ­വീ­ട്ടു­കാർ പ്രാർ­ത്ഥി­ക്കു­ന്നു: ‘ഈ­ശ്വ­രാ ചെ­ല­വി­നു­ള്ള പണവും ഒരു റി­സ്റ്റ് വാ­ച്ചും മാ­ത്ര­മേ എന്റെ കൈ­യി­ലു­ള്ളു. ബാഗിൽ ര­ണ്ടു­ഷർ­ട്ടും രണ്ടു ബ­നി­യ­നും രണ്ടു പാ­ന്റ്സും. കൊ­ള്ള­ക്കാർ എന്നെ ഉ­പ­ദ്ര­വി­ക്ക­രു­തെ” ഈ­ശ്വ­രൻ പ്രാർ­ത്ഥ­ന കേൾ­ക്കു­ന്നി­ല്ല. അയാൾ കൊ­ള്ള­ക്കാ­ര­നാ­യി പ­തു­ക്കെ പോ­കു­ന്ന തീ­വ­ണ്ടി­യിൽ ചാ­ടി­ക്ക­യ­റു­ന്നു. അ­യൽ­വീ­ട്ടു­കാ­ര­ന്റെ പണവും വാ­ച്ചും ബാഗും പി­ടി­ച്ചു­വാ­ങ്ങു­ന്നു. കൂ­ടാ­തെ അയാളെ അ­ടി­ച്ചു­ബോ­ധം­കെ­ടു­ത്തു­ന്നു. ബോ­ധം­കെ­ടു­ന്ന­തി­നു­മുൻ­പു് ചങ്ങല പി­ടി­ച്ചു­വ­ലി­ച്ച­തി­നു് റെ­യിൽ­വേ ജോ­ലി­ക്കാ­രും പൊ­ലീ­സും ബോധം കെട്ട അയാളെ മർ­ദ്ദി­ക്കു­ന്നു. അവരും ഈ­ശ്വ­ര­ന്മാർ തന്നെ.

സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­താൻ ആ­രം­ഭി­ക്കു­ന്ന­തി­നു­മുൻ­പു് ഞാൻ പ്രാർ­ത്ഥി­ക്കു­ന്നു: “ഈ­ശ്വ­രാ ദേ­വ­സ്സി ചി­റ്റ­മ്മ­ലി­ന്റെ കഥ വാ­യി­ക്കാ­നി­ട­വ­ര­രു­തേ” ഈ­ശ്വ­രൻ വ­ക­വ­യ്ക്കു­ന്നി­ല്ല. അയാൾ ദേ­വ­സ്സി ചി­റ്റ­മ്മ­ലാ­യി ‘ക്ളീൻ ദ സി­റ്റി­ഡേ’ എന്ന കൊ­ട്ടു­വ­ടി­യു­മാ­യി പ്ര­ത്യ­ക്ഷ­നാ­കു­ന്നു. റി­പ്പ­റെ­പ്പോ­ലെ എന്റെ തലയിൽ അ­തു­കൊ­ണ്ടു് ആ­ഞ്ഞ­ടി­ക്കു­ന്നു. ഞാൻ പി­ട­യു­ന്നു, നി­ല­വി­ളി­ക്കു­ന്നു. നീ­ച്ചേ പണ്ടു പ­റ­ഞ്ഞു ഈ­ശ്വ­രൻ മ­രി­ച്ചു­വെ­ന്നു്. അതു കള്ളം അയാൾ ഭീ­ക­ര­നാ­യി, തീ­വ­ണ്ടി­ക്കൊ­ള്ള­ക്കാ­ര­നാ­യി, ക­ഥാ­കാ­ര­നാ­യി മ­നു­ഷ്യ­രു­ടെ മുൻ­പി­ലെ­ത്തു­ന്നു. ഹിം­സി­ക്കു­ന്നു.

ജ­ന്ന­ലി­ന്റെ ക­ണ്ണാ­ടി­യിൽ വ­ന്നി­രി­ക്കു­ന്ന ശ­ല­ഭ­ത്തെ നോ­ക്കി­യി­ട്ടു­ണ്ടോ? അതു് ഇ­ഴ­ഞ്ഞു മേ­ലോ­ട്ടു­ക­യ­റു­ന്നു. അ­വി­ടെ­നി­ന്നു പ­റ­ന്നു താ­ഴെ­വ­രു­ന്നു. പി­ന്നെ­യും ഇ­ഴ­ഞ്ഞു് മു­ക­ളി­ലേ­ക്കു പോ­കു­ന്നു. ഒ­രി­ക്ക­ലും അതു് താ­ഴോ­ട്ടു് ഇ­ഴ­യു­ക­യി­ല്ല. മേ­ലോ­ട്ടു പ­റ­ക്കു­ക­യു­മി­ല്ല. ചില ക­ഥാ­കാ­ര­ന്മാർ ഈ ശ­ല­ഭ­ങ്ങ­ളെ­പ്പോ­ലെ­യാ­ണു്. വാ­രി­ക­കൾ കാ­ണു­മ്പോൾ ഇ­ഴ­ഞ്ഞു ക­യ­റു­ക­യാ­ണു്. മേ­ല­റ്റ­ത്തു­ചെ­ന്നാൽ ഒ­റ്റ­പ്പ­റ­ക്കൽ; പി­ന്നെ­യും ഇ­ഴ­ഞ്ഞു ക­യ­റാൻ­വേ­ണ്ടി. ക­ണ്ണാ­ടി നി­ശ്ചേ­ത­ന­മാ­യ­തു­കൊ­ണ്ടു് ‘ക­ഥാ­കാ­ര­ശ­ല­ഭ­ങ്ങൾ’ക്കു ഭാ­ഗ്യം.

മൂ­ന്നു കഥകൾ

തു­ടർ­ച്ച­യാ­യി സമരം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു രാ­ജ്യ­വും ഉ­യർ­ച്ച പ്രാ­പി­ക്കി­ല്ല. ഭാരതം അ­ധഃ­പ­തി­ക്കു­ന്ന­തി­നു് ഹേതു അ­താ­ണു്. അ­ന­വ­ര­തം കു­റ്റം പ­റ­ഞ്ഞു കൊ­ണ്ടി­രി­ക്കു­ന്ന വി­മർ­ശ­ക­നും ഉ­യർ­ച്ച­യി­ല്ല. അതു കേൾ­ക്കു­ന്ന­വർ­ക്കു് മാ­ന­സി­ക­മാ­യ ത­ളർ­ച്ച ഉ­ണ്ടാ­വു­ക­യും ചെ­യ്യും. എ­നി­ക്ക­തു് അ­റി­യാം. എ­ങ്കി­ലും ഇതിനേ ക­ഴി­യു­ന്നു­ള്ള. അ­ത്ര­യ്ക്കു് അ­ധ­മ­ങ്ങ­ളാ­ണു് വാ­രി­ക­ക­ളിൽ വ­രു­ന്ന രചനകൾ.

കാ­ഷാ­യ­വ­സ്ത്രം ധ­രി­ച്ച ഏതു ക­ള്ള­നും ന­മു­ക്കു സ­ന്ന്യാ­സി­യാ­ണു്. മ­രി­ച്ച ഏതു പാ­തി­രി­യും ന­മു­ക്കു പു­ണ്യ­വാ­ള­നാ­ണു്. മ­ന­സ്സി­ലാ­കാ­ത്ത ഭാ­ഷ­യിൽ അ­മ്പ­തു വാ­ക്യ­മെ­ഴു­തി വ­യ്ക്കു­ന്ന ഏ­തൊ­രു­വ­നും ന­മു­ക്കു നി­രൂ­പ­ക­നാ­ണു്. വൃ­ത്ത­മി­ല്ലാ­തെ ആ­ശ­യ­കാ­ലു­ഷ്യ­ത്തോ­ടെ പ­ത്തു­വ­രി­യെ­ഴു­തു­ന്ന ഏ­തൊ­രു­ത്ത­നും ന­മു­ക്കു ക­വി­യാ­ണു്. എ­ന്തൊ­രു കാലം! അ­തു­പോ­ലെ വാ­രി­ക­യിൽ മഷി പു­ര­ണ്ടു­വ­രു­ന്ന ഏതു ദു­ഷ്ട­ര­ച­ന­യും ന­മു­ക്കു ക­ഥ­യാ­ണു്. ആ രീ­തി­യിൽ ഒരു ‘കഥ’യാണു മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ ‘ഇ­നി­യും­വ­രു­മോ നി­ന­ക്കാ­യി ഒരു പൂ­ക്കാ­ലം’ എ­ന്ന­തു് (സണ്ണി മ­റ്റ­ക്ക­ര എ­ഴു­തി­യ­തു്). അവൾ അയാളെ സ്നേ­ഹി­ച്ചു. അ­വ­രു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു. അയാൾ സ്കൂ­ട്ട­റ­പ­ക­ട­ത്തിൽ മ­രി­ച്ചു. പെ­ണ്ണി­നു് ര­ണ്ടാ­മ­തൊ­രു വി­വാ­ഹം ആ­യാൽ­കൊ­ള്ളാ­മെ­ന്നു­ണ്ടു്. പക്ഷേ മു­ത്ത­ശ്ശി സ­മ്മ­തി­ക്കു­ന്നി­ല്ല.

സുനിത ചീ­ത്ത­യാ­ണെ­ന്നും ന­ല്ല­വ­ളാ­ണെ­ന്നും ര­ണ്ട­ഭി­പ്രാ­യ­ങ്ങൾ ന­ഗ­ര­ത്തിൽ. ഏ­താ­യാ­ലും 35 രൂ­പ­കൊ­ടു­ത്ത­പ്പോൾ സു­നി­ത­യു­ടെ ര­ക്ഷി­താ­ക്കൾ അവളെ അ­യാൾ­ക്കു നല്കി. സു­നി­ത­യെ വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു. അ­യാ­ളു­ടെ ഭാര്യ അവളെ എ­ടു­ത്തു് ഒ­രേ­റു്. സുനിത നോ­വ­ലാ­യി­രു­ന്നു. ഇ­താ­ണു് ‘മാ­മാ­ങ്ക’ത്തിൽ എസ്. എം. വേ­ങ്ങ­ര എ­ഴു­തി­യ ‘പാവം എന്റെ സുനിത’ എ­ന്ന­കൊ­ച്ചു­ക­ഥ­യു­ടെ സാരം. ഇ­തി­നെ­ക്കാൾ എ­ത്ര­യോ ഭേ­ദ­മാ­ണു് ത­യ്യൽ­ക്കാ­ര­ന്റെ കഥ. “ത­യ്യൽ­ക്കാ­ര­ന്റെ സൂചി താഴെ വീണു. ക­ണ്ടി­ല്ല അതു പി­ന്നീ­ടു്”. “ആങ്ഹാ” “ആങ്ഹാ” എന്നു പ­റ­ഞ്ഞാൽ സൂ­ചി­കി­ട്ടു­മോ? “ഇല്ല”, “ഇല്ല” എന്നു പ­റ­ഞ്ഞാൽ സൂചി കി­ട്ടു­മോ? “ഹി ഹി” “ഹി ഹി” എന്നു ചി­രി­ച്ചാൽ സൂ­ചി­കി­ട്ടു­മോ? “ശ്ശേ” “ശ്ശേ” എ­ന്നാ­ട്ടി­യാൽ സൂചി കി­ട്ടു­മോ?

images/SirCP.jpg
സർ. സി. പി. രാ­മ­സ്വാ­മി അയ്യർ

പ­ണ്ടു് എന്നു പ­റ­ഞ്ഞാൽ 1945-ൽ ഒരു മൃ­ദം­ഗ­വി­ദ്വാ­നെ അ­ദ്ദേ­ഹം അ­പേ­ക്ഷി­ച്ചി­ട്ടും റേ­ഡി­യോ­സ്റ്റേ­ഷ­നിൽ നി­യ­മി­ക്കു­ന്നി­ല്ലെ­ന്നു കാ­ണി­ച്ചു് പ്ര­ശ­സ്ത­നാ­യ ഒരു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കൻ സർ. സി. പി. രാ­മ­സ്വാ­മി അയ്യർ ക്കു ക­ത്ത­യ­ച്ചു. പ­ര­ദേ­ശി­ബ്രാ­ഹ്മ­ണ­രെ­ക്കൊ­ണ്ടു റേ­ഡി­യോ­സ്റ്റേ­ഷൻ നി­റ­ച്ചി­രി­ക്കു­ക­യാ­ണെ­ന്നും ആ ക­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. സി. പി. എ­ഴു­ത്തു് റി­മാർ­ക്ക്സി­നു­വേ­ണ്ടി അ­ന്നു് സ്റ്റേ­ഷൻ ഡ­യ­റ­ക്ട­റാ­യി­രു­ന്ന കൈ­നി­ക്ക­ര പ­ത്മ­നാ­ഭ­പി­ള്ള യ്ക്കു് അ­യ­ച്ചു കൊ­ടു­ത്തു. ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞ­പ്പോൾ കൈ­നി­ക്ക­ര­യു­ടെ മ­റു­പ­ടി­വ­ന്നു. എ­ഴു­ത്ത­യ­ച്ച പ്ര­മാ­ണി ഗു­സ്തി­യു­ടെ മ­ണ്ഡ­ല­ത്തിൽ വി­ദ­ഗ്ദ്ധ­നാ­ണെ­ങ്കി­ലും ക­ലാ­നി­രൂ­പ­ക­ന­ല്ല എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ച്ച­തു്. കൈ­നി­ക്ക­ര­യു­ടെ ക­ത്തു് കണ്ട സി. പി. ഫയൽ ക്ലോ­സ് ചെ­യ്തു recorded എ­ന്നെ­ഴു­തി. പ്ര­മാ­ണി­ക്കു മ­റു­പ­ടി­പോ­ലും നൽ­കി­യി­ല്ല. ച­ന്ദ്രി­ക വാ­രി­ക­യിൽ ‘പു­ക­യു­ന്ന ക­രി­ന്തി­രി­കൾ’ എന്ന “കഥ” എ­ഴു­തി­യ ശി­ഹാ­ബു­ദ്ദീൻ പൊ­യ്ത്തും­ക­ട­വു് വാ­ക്കു­ക­ളെ സ­മ­ഞ്ജ­സ­മാ­യി നി­ര­ത്തു­ക­യ­ല്ല അ­വ­യോ­ടു ഗു­സ്തി­പി­ടി­ക്കു­ക­യാ­ണു്. ഫ­യൽ­മാൻ എന്ന നി­ല­യിൽ അ­ദ്ദേ­ഹം കീർ­ത്തി­നേ­ടും. ക­ഥാ­കാ­രൻ എന്ന നി­ല­യി­ലോ? ഒ­രി­ക്ക­ലു­മി­ല്ല. ഈ ക­ഥാ­സാ­ഹ­സ­ത്തി­ന്റെ പു­റ­ത്തു recorded എന്നു ഞാനും എ­ഴു­ത­ട്ടെ.

പി­ന്നെ­ങ്ങ­നെ?

കു­ഞ്ചൻ­ന­മ്പ്യാ­രു ടെ പാ­ഞ്ചാ­ലി “ഗ­ന്ധ­ദ്വി­പ­പ്രൗ­ഢ മ­ന്ദ­സ­ഞ്ചാ­രി­ണി”യായി കാ­ന­ന­ത്തി­ലൂ­ടെ ന­ട­ക്കു­ന്ന­തു്, കെ. ജി. മേനോൻ, കാ­ണു­ന്നി­ല്ലേ? “ശീ­താം­ശോ­ര­കു­ലാ­ലോ­ക­ന മധുര സു­ധാ­വർ­ത്തി­കേ, കാർ­ത്തി­കേ നീ” എന്നു കാർ­ത്തി­ക ന­ക്ഷ­ത്ര­ത്തെ വി­ളി­ച്ചു­കൊ­ണ്ടു രാവണൻ സീ­ത­യു­ടെ അ­ടു­ത്തേ­ക്കു പോ­കു­ന്ന­തു് അങ്ങു ദർ­ശി­ക്കു­ന്നി­ല്ലേ? ഹൈ­മ­വ­ത­ഭൂ­വിൽ നളിനി “മാ­റിൽ­നി­ന്നു­ട­നി­ഴി­ഞ്ഞ വ­ല്ക്ക­ലം പേറി” സ­ന്ന്യാ­സി­യു­ടെ പ­ദ­രേ­ണു തൊ­ട്ടു നി­ല്ക്കു­ന്ന­തു് അങ്ങു കാ­ണു­ന്നി­ല്ലേ? “ക­ന­ക­ച്ചി­ല­ങ്ക കി­ലു­ങ്ങി­ക്കി­ലു­ങ്ങി” ആ കാ­വ്യ­നർ­ത്ത­കി നൃ­ത്ത­മാ­ടു­ന്ന­തു് അങ്ങു ദർ­ശി­ക്കു­ന്നി­ല്ലേ? ഉ­ണ്ടെ­ങ്കിൽ എ­ന്തി­നാ­ണു് ജ­ന­യു­ഗ­ത്തി­ലെ ഈ വരികൾ?

“എ­ത്ര­യോ പി­റ­വി­കൾ കണ്ടു ഞാൻ കൃ­ഷ്ണാ നി­ന്റെ

പ­ത്രാ­സിൻ വി­ളം­ബ­രം ചെ­യ്തി­ടും കൃ­തി­ക­ളും

എ­ത്ര­യോ ബിം­ബ­ങ്ങ­ളും നിൻ പേരിൽ പ്ര­തി­ഷ്ഠി­ച്ചു

കീർ­ത്തി­മാ­നാ­യി­ട്ട­ല്ലേ വിലസീടുന്നൂ-​ഭവാൻ”.

മ­ദ്രാ­സിൽ ഇ­രു­ന്നു­കൊ­ണ്ടാ­ണോ അ­ങ്ങു് ഈ ഗദ്യം പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങൾ വീ­ത­മാ­ക്കി എ­ഴു­തി­വി­ടു­ന്ന­തു്? കാ­വ്യം­പോ­ലെ മ­നോ­ഹ­ര­മ­ല്ലേ ആ നഗരം? അ­വി­ട­ത്തെ നി­ലാ­വി­നു് ഇ­വി­ട­ത്തെ നി­ലാ­വി­നെ­ക്കാൾ ഭം­ഗി­യി­ല്ലേ? അ­വി­ട­ത്തെ കാ­റ്റി­നു് ഇ­വി­ട­ത്തെ കാ­റ്റി­നെ­ക്കാൾ മൃ­ദു­ത്വ­മി­ല്ലേ? പി­ന്നെ­ങ്ങ­നെ വി­രൂ­പ­വും ക­ഠി­ന­വു­മാ­യ ഈ വ­രി­ക­ളു­ണ്ടാ­യി?

തു­ടർ­ച്ച­യാ­യി സമരം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു രാ­ജ്യ­വും ഉ­യർ­ച്ച പ്രാ­പി­ക്കി­ല്ല. ഭാരതം അ­ധഃ­പ­തി­ക്കു­ന്ന­തി­നു ഹേതു അ­താ­ണു്. അ­ന­വ­ര­തം കു­റ്റം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന വി­മർ­ശ­ക­നും ഉ­യർ­ച്ച­യി­ല്ല. അതു കേൾ­ക്കു­ന്ന­വർ­ക്കു മാ­ന­സി­ക­മാ­യ ത­ളർ­ച്ച ഉ­ണ്ടാ­വു­ക­യും ചെ­യ്യും. എ­നി­ക്ക­തു് അ­റി­യാം. എ­ങ്കി­ലും ഇതിനേ ക­ഴി­യു­ന്നു­ള്ളു. അ­ത്ര­യ്ക്കു അ­ധ­മ­ങ്ങ­ളാ­ണു് വാ­രി­ക­ക­ളിൽ വ­രു­ന്ന രചനകൾ. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ­ക്കു് എ­ന്നോ­ടു നീ­ര­സ­മു­ണ്ടാ­വ­രു­തെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു.

പ്ര­കൃ­തി­യും ക­ഥാ­പാ­ത്ര­ങ്ങ­ളും

പ്ര­കൃ­തി­യേ­യും ഇ­തി­വൃ­ത്ത­ത്തേ­യും കൂ­ട്ടി­യി­ണ­ക്കി ആ­ദ്ധ്യാ­ത്മി­ക­ങ്ങ­ളാ­യ മാ­ന­ങ്ങൾ ഉ­ള­വാ­ക്കു­ന്ന­തിൽ ത­ല്പ­ര­രാ­ണു് നല്ല സാ­ഹി­ത്യ­കാ­ര­ന്മാർ. എസ്. കെ. പൊ­റ്റെ­ക്കാ­ടി ന്റെ ‘പു­ള്ളി­മാൻ’ എന്ന ക­ഥ­യു­ടെ പ­ശ്ചാ­ത്ത­ലം വി­ശ­ദ­മാ­ക്കി അ­തി­ലെ­ങ്ങ­നെ ക­ഥാ­പാ­ത്ര­ങ്ങൾ ‘ഓർ­ഗാ­നി­ക്കാ­യി’ ചേ­രു­ന്നു­വെ­ന്നു സ്പ­ഷ്ട­മാ­ക്കു­ക­യാ­ണു് വി. രാ­ജ­കൃ­ഷ്ണൻ. (ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ഭാ­ഗം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ). അതിനു പൂർ­വ­പീ­ഠി­ക­യെ­ന്ന വി­ധ­ത്തിൽ അ­ദ്ദേ­ഹം മോ­പ­സാ­ങ്, ചെ­ക്കോ­വ്, ഫോ­ക്നർ, ജോ­യ്സ്, റ്റോ­മ­സ് മൻ ഇ­വ­രെ­ക്കു­റി­ച്ചും പ­റ­യു­ന്നു­ണ്ടു്.

“ഡ­ബ്ളി­നി­ല്ലാ­തെ ജെ­യിം­സ് ജോ­യി­സ് ഇല്ല” എ­ന്നു് രാ­ജ­കൃ­ഷ്ണൻ എ­ഴു­തു­ന്ന­തു ശ­രി­യാ­ണു്. ന­ഗ­ര­വും ബ്ളൂം എന്ന ക­ഥാ­പാ­ത്ര­വും ഒ­ന്നാ­കു­ന്ന­തു് ജോ­യി­സി­ന്റെ നോ­വ­ലിൽ കാണാം. “A shiver of trees, signal the evening wind. I pass on. Fading gold sky. A mother watches from her doorway”. എന്ന ഭാ­ഗ­മൊ­ക്കെ നോ­ക്കു­ക. ഇ­പ്പ­റ­ഞ്ഞ­തി­ന്റെ പ­ര­മാർ­ത്ഥം ബോ­ധ­പ്പെ­ടും.

images/Kazantzakis.jpg
കാ­സാൻ­ദ്സാ­ക്കീ­സ്

നോബൽ സ­മ്മാ­നം അർ­ഹ­ത­യു­ള്ള­വർ­ക്കും അർ­ഹ­ത­യി­ല്ലാ­ത്ത­വർ­ക്കും കി­ട്ടി­യി­ട്ടു­ണ്ടു്. 1957-ലെ സ­മ്മാ­നം കമ്യൂ വിനു ല­ഭി­ച്ച­തിൽ ആർ­ക്കും വി­പ്ര­തി­പ­ത്തി­യു­ണ്ടാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും കാ­സാൻ­ദ്സാ­ക്കീ­സി നാണു് അതു ന­ല്കേ­ണ്ടി­യി­രു­ന്ന­തു്. ഏതു നി­ല­യി­ലും അ­ദ്ദേ­ഹം ക­മ്യൂ­വി­നെ­ക്കാൾ ഉ­ന്ന­ത­നാ­യ ക­ലാ­കാ­ര­നാ­ണു്. ത­നി­ക്കു സ­മ്മാ­നം കി­ട്ടു­മെ­ന്നു കാ­സാൻ­ദ്സാ­ക്കീ­സ് വി­ചാ­രി­ച്ചി­രു­ന്നു. പക്ഷേ, കി­ട്ടി­യ­തു ക­മ്യൂ­വി­നും. മ­ഹാ­നാ­യ ആ ഗ്രീ­ക്ക് സാ­ഹി­ത്യ­കാ­രൻ ക­മ്യൂ­വി­നെ അ­ഭി­ന­ന്ദി­ച്ചു് ടെ­ലി­ഗ്രാം അ­യ­ച്ചു. രണ്ടു വർഷം ക­ഴി­ഞ്ഞു് കമ്യൂ കാ­സാൻ­ദ്സാ­ക്കീ­സി­ന്റെ ഭാ­ര്യ­യ്ക്കു് എഴുതി: “…I also do not forget that the very day when I was regretfully receiving a distinction that Kazantzakis deserved a hundred times more, I got the most generous of telegrams from him… ” ക­മ്യൂ­വി­നു സ­മ്മാ­നം കി­ട്ടി ഏ­താ­നും ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ കാ­സാൻ­ദ്സാ­ക്കീ­സ് മ­രി­ച്ചു. 1968-ൽ കാ­വാ­ബാ­ത്താ യ്ക്ക നോ­ബൽ­സ­മ്മാ­നം കി­ട്ടി. 1970-ൽ യൂ­ക്കി­യോ മി­ഷീ­മാ വ­യ­റു­കീ­റി മ­രി­ച്ചു. കാ­വാ­ബാ­ത്താ­യ്ക്കു കി­ട്ടി­യ സ­മ്മാ­നം ത­നി­ക്കു കി­ട്ടേ­ണ്ട­താ­യി­രു­ന്നു­വെ­ന്നു് മിഷീമ വി­ചാ­രി­ച്ചി­രു­ന്ന­താ­യി പലരും പ­റ­യു­ന്നു­ണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-06-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.