സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-10-26-ൽ പ്രസിദ്ധീകരിച്ചതു്)

​ ഡോക്ടർ കെ. എം. തരകന്റെ “അനശ്വരനായ ഉറൂബ്” എന്ന പുസ്തകം സൗജന്യമാധുര്യത്തോടെ എനിക്കുതന്ന സുഹൃത്തിനു നന്ദി. ഗ്രന്ഥം തുറന്നാലുടനെ കാണുന്നതു് ഉറൂബെ ഴുതിയ ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റാണു്. കൗതുകത്തോടെ ഞാനതു വായിച്ചുതുടങ്ങി. “അഖിലനെ എനിക്കു മുമ്പേ അറിയാം” എന്ന വാക്യത്തിലെ ‘മുമ്പേ’ എന്നതു് ‘മുൻപേ’ എന്ന ചില്ലൊടുകൂടിയ രൂപത്തിലാണുവരേണ്ടതു്. എങ്കിലും നിസ്സാരമായ തെറ്റു് എന്നു വിചാരിച്ചുകൊണ്ടു് അടുത്ത വാക്യത്തിലേക്കു ഞാൻ കടന്നു. “അവർക്കും നിവർത്തിയില്ല” എന്നതു കണ്ടു ഞാൻ അമ്പരന്നുപോയി. തുടർന്നു് ആ കത്തുവായിക്കണമെന്നു് തോന്നിയില്ല എനിക്കു്. “നിവൃത്തി” എന്ന സംസ്കൃതപദത്തിനു് ‘വിരാമം’, ‘അന്തർദ്ധാനം’, ‘ഉപരതി’ എന്നൊക്കെയാണു് അർത്ഥം. മലയാളത്തിൽ ‘കഴിവു്’ എന്ന അർത്ഥത്തിൽ ആ വാക്കു പ്രയോഗിക്കാറുണ്ടു്. ‘എനിക്കതിനു നിവൃത്തിയില്ല’ എന്നുപറഞ്ഞാൽ ‘എനിക്കതിനു കഴിവില്ല’ എന്നാണർത്ഥം. ‘അനശ്വരനായ ഉറൂബ്’ നിവൃത്തിയെ നിവർത്തിയാക്കിയതുകണ്ടു് വലിയ സാഹിത്യകാരന്മാർക്കും ‘അക്ഷരമുറച്ചിട്ടില്ലേ’ എന്നു ഞാൻ സംശയിച്ചുപോയി. ചങ്ങമ്പുഴ എനിക്കയച്ച ഒരു കത്തിലെ ഒരു വാക്യം എന്റെ ഓർമ്മയിലെത്തി: “ആ വിഷയത്തെ സമഗ്രമായും ലളിതമായും വിവരിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം കേരളീയർക്കു് ഒരനുഗൃഹമായിരിക്കുമെന്നു ദൃഢമായി വിശ്വസിക്കുന്ന ഒരുവനാണു ഞാൻ”. അനുഗ്രഹം എന്നെഴുതുന്നതിനു പകരം കവി അനുഗൃഹം എന്നെഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ കത്തിന്റെ തുടക്കം ഇങ്ങനെ: “ഞാൻ ഒരാഴ്ചയായി തീരെ കിടപ്പിലാണു്. അതിനാൽ നീണ്ട ഒരു കത്തെഴുതുവാൻ തല്ക്കാലം എനിക്കു നിവൃത്തിയില്ല”. തൽകാലം എന്നു ചില്ലോടുകൂടി കകാരത്തിനു് ഇരട്ടിപ്പില്ലാതെ എഴുതുകയാണു വേണ്ടതു്. ചങ്ങമ്പുഴ അതു തല്ക്കാലം എന്നെഴുതി. അതു ക്ഷമിക്കാം. കാരണം ‘നിവൃത്തിയില്ല’ എന്നു ശരിയായി അദ്ദേഹം എഴുതിയല്ലോ. ഇടപ്പള്ളി രാഘവൻപിള്ള യ്ക്കും അക്ഷരമുറച്ചിരുന്നില്ല. “ഇതെല്ലാം വാസ്ഥവമാണോ?” എന്നാണു് അദ്ദേഹം ചങ്ങമ്പുഴയോടു ചോദിച്ചതു്. ഇടപ്പള്ളി രാഘവൻപിള്ളയുടെ കൃതികൾ (മംഗളോദയം പ്രസാധനം) വാസ്തവമെന്നു പറഞ്ഞാൽ എന്തു ശക്തിയിരിക്കുന്നു? അതുകൊണ്ടു് ഒന്നുറപ്പിച്ചു ‘വാസ്ഥവ’മാക്കി ഇടപ്പള്ളി രാഘവൻപിള്ള. “പുഴുങ്ങിയ കല്പയും പഴുത്ത മാൻപഴവും” എന്നു പണ്ടാരോ ശുദ്ധിയോടെ പറഞ്ഞല്ലോ. ആ വിശുദ്ധി കവിയും അംഗീകരിച്ചു.

images/Sriaurobindo.jpg
അരവിന്ദഘോഷ്

സർഗ്ഗശക്തിയുള്ള വലിയ സാഹിത്യകാരന്മാരുടെ നിസ്സാരങ്ങളായ തെറ്റുകളെ ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്നതു് അവരെ ആക്ഷേപിക്കാൻ മാത്രമല്ലേ എന്ന ചോദ്യത്തിനു സാംഗത്യമുണ്ടു്. സാംഗത്യമുണ്ടെങ്കിലും ആ തെറ്റുകൾ അവർ വരുത്താതിരുന്നെങ്കിൽ എന്ന എന്റെ ആഗ്രഹത്തിനും സാംഗത്യമില്ലാതില്ല. വാക്കുകൾക്കു് ആധ്യാത്മികശക്തിയുണ്ടു് എന്നാണു് ഭാരതീയന്റെ സങ്കല്പം. വാക്കുകൾ തെറ്റുകൂടാതെ എഴുതുമ്പോൾ, തെറ്റുകൂടാതെ പറയുമ്പോൾ, അസുരന്മാരും ദേവന്മാരും അവയുടെ സ്വാധീനശക്തിക്കു വിധേയരായിപ്പോകുന്നു. ഇതുകണ്ടറിഞ്ഞ കവിയാണു് അരവിന്ദഘോഷ്. ഉചിതമായ വാക്കു് ഉചിതമായരീതിയിൽ പ്രയോഗിക്കുമ്പോൾ എന്തുണ്ടാകുന്നു? അരവിന്ദഘോഷ് പറയുന്നതു കേട്ടാലും:

Thought, vision, feeling, sense, the body’s self

Are seized unalterably and he endures.

An Ecstasy and an immortal change

He feels a Wideness and becomes a Power

All knowledge rushes on him like a sea.

Transmuted by the white spiritual ray

He walks in naked heavens of joy and calm,

Sees the God-face and hears transcendent speech”

“Savitri”—P. 426

ആഹ്ലാദത്തിന്റെയും ശാന്തിയുടെയും സ്വർഗ്ഗത്തു നടക്കാൻ സഹായിക്കുന്ന വാക്കു് തെറ്റായി എഴുതിക്കൂടാ; തെറ്റായി ഉച്ചരിച്ചുകൂടാ.

പൈങ്കിളിയല്ല, എങ്കിലും

വാക്കുകൾക്കു് ആധ്യാത്മിക ശക്തിയുണ്ടു് എന്നാണു് ഭാരതീയന്റെ സങ്കല്പം. വാക്കുകൾ തെറ്റുകൂടാതെ എഴുതുമ്പോൾ, തെറ്റുകൂടാതെ പറയുമ്പോൾ അസുരന്മാരും ദേവന്മാരും അവയുടെ സ്വാധീന ശക്തിക്കു് വിധേയരായിപ്പോകുന്നു. ഇതു കണ്ടറിഞ്ഞ കവിയാണു് അരവിന്ദഘോഷ്.

കാണുമ്പോളൊന്നു പുഞ്ചിരിതൂകിയിട്ടു് വീർപ്പിച്ചമുഖവുമായി പിരിഞ്ഞുപോകുന്ന ആളുകളുണ്ടു്. വിധി അവളെ നോക്കി ഒന്നു മന്ദഹാസം പൊഴിച്ചു. പാരുഷ്യത്തോടെ, യാത്രപറയാതെ പോകുകയും ചെയ്തു. ഇനിയും മന്ദഹാസം ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടി അവൾ കഴിഞ്ഞുകൂടുന്നു. ഒന്നും വ്യക്തമായില്ല അല്ലേ? സ്പഷ്ടമായിത്തന്നെ പറയാം. വനിതാ മാസികയിൽ ശാരദാ ബാലചന്ദ്രൻ എഴുതിയ “കായ്ക്കാത്ത മരം” എന്ന ചെറുകഥ വായിക്കു. അനപത്യതയുടെ പാടുവീണ കിടക്കയിൽ കിടക്കുന്ന അവളെ കാണാൻ അനുജത്തി മീനു വന്നു. മീനുവിനു രണ്ടു കുട്ടികളുണ്ടു്. “നീ പ്രസവം നിറുത്തിയോ മീനു?” എന്നു ചേച്ചിയുടെ ചോദ്യം. “ഇല്ല ചേച്ചി ഓപ്പറേഷൻ ഒന്നും ചെയ്തിട്ടില്ല. രണ്ടു കുട്ടികൾ മതി എന്നു വച്ചിരിക്കുകയാണ്… ” എന്നു് അനുജത്തിയുടെ മറുപടി. അവളും ഭർത്താവും ‘ആബ്സ്റ്റിനൻസ്’ നടത്തിയിരുന്നു എന്നർത്ഥം. അല്ലെങ്കിൽ തിരുവനന്തപുരത്തെ പേരൂർക്കടയിലുള്ള ഒരു സ്ഥാപനത്തിന്റെ അനുഗ്രാഹകത അയാൾക്കു ലഭിച്ചിരുന്നുവെന്നും ആകാം. അനുജത്തിയുടെ മറുപടി കേട്ടു ചേച്ചി അഭ്യർത്ഥിച്ചു: “നീ എനിക്കുവേണ്ടി ഒരിക്കൽകൂടി പ്രസവിക്കു. എന്നിട്ടു ആ കുട്ടിയെ എനിക്കു വളർത്താൻ തരൂ”. കാമം അക്ഷമയോടെ അടച്ച വാതിലിനു മുൻപിൽ നില്ക്കുകയായിരുന്നു. ചേച്ചിയുടെ വാക്കു കേട്ടയുടനെ ഭാര്യയും ഭർത്താവുംകൂടെ ഒരുമിച്ചു വാതിൽ തുറന്നുകൊടുത്തു. കാമം മുറിക്കുള്ളിൽ കടന്നു. സംയമം കാറ്റിൽ പറത്തി അവർ. അല്ലെങ്കിൽ പേരൂർക്കടയിലെ സ്ഥാപനം നിർമ്മിക്കുന്ന ഉപകരണത്തോടു് “പോടാ പോ’ എന്നു് മീനുവും ഭർത്താവും പറഞ്ഞിരിക്കണം. മീനു മൂന്നാമതു പ്രസവിച്ചു. കുഞ്ഞ് ചേച്ചിയുടെ മകനായി വളർന്നു. പക്ഷേ, ഒരു ദിവസം അവൻ മനസ്സിലാക്കി തന്റെ മാതാപിതാക്കന്മാർ അങ്ങകലെ താമസിക്കുന്നുവെന്നു്; തന്നെ വളർത്തുന്ന സ്ത്രീ തന്റെ അമ്മയല്ലെന്നു്. അവൻ അച്ഛനമ്മമാരുടെ വീട്ടിൽ പോയി; തിരിച്ചുവന്നില്ല. അതുവരെ കായ്ക്കാത്ത ഒരു മരം കായ്ച്ചതു നോക്കി ചേച്ചി പ്രതീക്ഷയോടെ നില്ക്കുമ്പോൾ കഥ അവസാനിക്കുന്നു.

ചിലർ നമ്മളെ സ്നേഹത്തോടെ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. നമ്മൾ പോകില്ല. ആവർത്തിച്ചു ക്ഷണിക്കുമ്പോൾ പോകും. പോയാൽ ശല്യപ്പെടുത്താൻ വന്നിരിക്കുന്നു എന്ന മട്ടു കാണിക്കും. എനിക്കു കിട്ടുന്ന കത്തുകളിൽ ചിലതു പ്രശംസയിൽ തുടങ്ങും. അവസാനത്തോടു് അടുക്കുമ്പോൾ ഇരമ്പുന്ന തെറി. അതുപോലെ വിനയം നടിച്ചു വീട്ടിൽ കയറിവരുന്നവരുണ്ടു്. വന്നയുടനെ സാഹിത്യവാരഫലത്തെ അതർഹിക്കാത്തവിധത്തിൽ പുകഴ്ത്തും. എന്നിട്ടു ക്രമേണ വിമർശനത്തിലേക്കു നീങ്ങും. ‘കലാകൗമുദി’യിൽ വരുന്ന കഥകളെക്കുറിച്ചു നല്ലതേ പറയൂ. അല്ലേ?” എന്നു പുഞ്ചിരിപൊഴിച്ചു ചോദിക്കും. “അല്ലല്ലോ; ഞാൻ നിശിതമായി വിമർശിക്കാറുണ്ടല്ലോ.” എന്നു പറഞ്ഞാലും സമ്മതിക്കില്ല. വിമർശനം നിന്ദനം വരെ എത്തിച്ചിട്ടു് വന്നയാൾ പോകും. ശാരദാ ബാലചന്ദ്രന്റെ കഥ ‘വനിതാ’ മാസികയുടെ സൗന്ദര്യത്തിലൂടെ നമ്മളെ ക്ഷണിക്കുന്നു. കഥ വായിച്ചുകഴിയുമ്പോൾ നീരസം, നിന്ദനം. ഇക്കഥ സാക്ഷാൽ പൈങ്കിളിയല്ല. എങ്കിലും പൈങ്കിളിയുടെ മറ്റൊരു രൂപമാണു്.

മരണം സമ്മതംചോദിക്കാതെ ഓടി വീട്ടിൽക്കയറിയാലും രക്ഷപ്പെടാം. ചില കഥകൾ ആക്രമിക്കാൻ വന്നാൽ ഓടിയാലും രക്ഷയില്ല.

അച്ഛനെന്ന ഹിറ്റ്ലർ

മകനെ അഞ്ചു വയസ്സുവരെ രാജകുമാരനെപ്പോലെയും പത്തു വയസ്സുവരെ അടിമയെപ്പോലെയും പതിനാറു വയസ്സുമുതൽ സുഹൃത്തിനെപ്പോലെയും അച്ഛൻ കരുതണമെന്നാണു് ഭാരതത്തിലെ അലിഖിതനിയമം. പക്ഷേ, ഇതൊരു കുടുംബത്തിലും കാണാറില്ല. മിക്ക കുടുംബങ്ങളിലും അച്ഛൻ ഡിക്ടേറ്ററാണു്. എന്റെ കുട്ടിക്കാലത്തു് ഞാനൊരു വീട്ടിൽ ബാഡ്മിന്റൻ കളിക്കാൻ പോകുമായിരുന്നു. അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആ വീട്ടിലെ പയ്യൻ റോഡിൽ നോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ അവൻ വിളിക്കും: “അച്ഛൻ വരുന്നു”. അതു കേട്ടതുപാതി, കേൾക്കാത്തതുപാതി, ബാറ്റും ബാളും എറിഞ്ഞിട്ടു് ഞങ്ങൾ ഓടിയൊളിക്കും. സർക്കാരിൽ ഹെഡ്ട്രാൻസ്ലേറ്ററായിരുന്ന ആ മനുഷ്യൻ ഗേറ്റ് കടക്കുന്നതിനുമുൻപു് നെറ്റ് അഴിച്ചുമാറ്റിയിരിക്കും. ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. അച്ഛന്മാരായ ഹിറ്റ്ലറന്മാർ ഇപ്പോഴും മുറിമീശയും സ്വസ്തികയും കാണിച്ചു പിള്ളേരെ പേടിപ്പിച്ചു ഭരിച്ചുകൊണ്ടിരിക്കുന്നു. ആൺപിള്ളേർക്കു ഒരു സിനിമ കാണണമെങ്കിൽ അമ്മയോടു പണം ചോദിക്കണം. മിക്കവാറും അച്ഛൻ കൊടുക്കില്ല. കൊടുക്കുന്നെങ്കിൽ അതു മക്കളോടുള്ള സ്നേഹംകൊണ്ടല്ല. തൽകാലം അവരൊന്നു് ഒഴിഞ്ഞാൽ സന്ധ്യക്കു് ആറുമണിതൊട്ടു അവന്മാർ തിരിച്ചെത്തുന്ന പത്തുമണി വരെയുള്ള സമയത്തു ഭാര്യയുമായി സല്ലപിക്കാമല്ലോ എന്നു കരുതിയാണു്. കുറ്റം ചെയ്തിട്ടു പൊലീസ് ഇൻസ്പെക്ടറുടെ മുൻപിൽപെട്ടു പോകുമ്പോൾ ഉണ്ടാകുന്ന പേടിയേക്കാൾ വലിയ പേടിയാണു് കുറ്റംചെയ്യാതെ അച്ഛന്റെ മുൻപിൽ പെട്ടുപോകുന്ന മകനുണ്ടാകുന്നതു്. ഇതിന്റെ റിയാക്ഷനാണു് ഇന്നു കാണുന്നതു്. മകൻ അച്ഛനെ ധിക്കരിക്കുന്നു. അയാൾക്കു ഇഷ്ടമില്ലാത്തതെല്ലാം ചെയ്യുന്നു. പഠിക്കാതെ നടക്കുന്നു. കഞ്ചാവു വലിക്കുന്നു. കള്ളുകുടിച്ചുകൊണ്ടു വീട്ടിൽ വന്നു ബഹളം കൂട്ടുന്നു. ചിലപ്പോൾ ‘കൈവയ്ക്കുകയും’ ചെയ്യുന്നു. മകന്റെ അടികൊണ്ട അച്ഛൻ കടലിൽച്ചാടി ചാകുന്നു (സങ്കല്പമല്ല, യാഥാർത്ഥ്യം). തകർന്ന ഈ പിതാപുത്രബന്ധത്തെ (പിതൃപുത്രബന്ധം എന്ന പ്രയോഗം തെറ്റു്) ഒരു ചെറുകഥയിലൂടെ എം. ജി. രാധാകൃഷ്ണൻ ചിത്രീകരിക്കുന്നു. (ചങ്ങല—ട്രയൽ വാരിക) മകൻ അച്ഛനെ ചങ്ങലകൊണ്ടു ബന്ധിക്കുന്നു. അച്ഛൻ മരിച്ചുകഴിഞ്ഞപ്പോൾ അവൻ ആ ചങ്ങല എടുത്തുകൊണ്ടു് അമ്മയെ സമീപിക്കുന്നു. രാധാകൃഷ്ണന്റെ ധർമ്മരോഷം കലയുടെ ചട്ടക്കൂടിലൊതുങ്ങിയാണു് പ്രകടമാകുന്നതു്.

എന്റെ നാട്ടിൽ മുൻപു് ഇതൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ ഉറങ്ങുന്നതുവരെ മകനായ ഗാന്ധി അദ്ദേഹത്തിന്റെ കാലുതിരുമ്മിക്കൊടുക്കുമായിരുന്നു. “ഓരോ രാത്രിയും ഞാൻ അദ്ദേഹത്തിന്റെ കാലു തിരുമ്മിക്കൊടുക്കും. അച്ഛൻ പോകാൻ പറയുന്നതുവരെ, അല്ലെങ്കിൽ അദ്ദേഹം ഉറങ്ങുന്നതുവരെ ഞാനതു ചെയ്യും. ഈ സേവനമനുഷ്ഠിക്കാൻ എനിക്കിഷ്ടമായിരുന്നു” എന്നാണു് ഗാന്ധിജി ആത്മകഥയിൽ പറഞ്ഞിട്ടുള്ളതു്. അക്കാലത്തു് അദ്ദേഹം കൊച്ചുകുട്ടിയല്ല; വിവാഹിതനായിരുന്നു. ഗർഭിണിയായ ഭാര്യ അടുത്ത മുറിയിൽ കിടക്കുമ്പോഴാണു് ഗാന്ധി അച്ഛന്റെ കാലു തിരുമ്മുന്നതു്.

തത്ത്വചിന്ത ശരി; പ്രായോഗികതലത്തിലോ?

പ്രൊഫസർ ജി. ബാലകൃഷ്ണൻ നായരു മായി ഞാൻ കൊട്ടാരക്കരയ്ക്കു് അടുത്തുള്ള ഒരു സ്ഥലത്തു് മീറ്റിങ്ങിനു പോയി. ഉച്ചകഴിഞ്ഞ് രണ്ടരമണിയായി. ഊണുകഴിക്കാൻ മീറ്റിങ്ങിന്റെ സംഘാടകർ കൊണ്ടുകയറ്റിയതു് ഒരു വിവാഹത്തിന്റെ സദ്യ നടക്കുന്ന പന്തലിലാണു്. ഒരു പരിചയവുമില്ലാത്ത വീട്ടുകാർ. അവർ ക്ഷണിച്ചില്ല. അങ്ങനെയിരിക്കെ അവരുടെ ചോറുണ്ണുന്നതെങ്ങനെ? ഞാൻ ഇലയുടെ മുൻപിൽ വെറുതെയിരുന്നതേയുള്ളു. മീറ്റിങ് അഞ്ചു മണിക്കു തുടങ്ങിയപ്പോൾ ഞാൻ അവശനായിക്കഴിഞ്ഞിരുന്നു. “എന്താ വല്ലാതിരിക്കുന്നതു?” എന്നു ബാലകൃഷ്ണൻ നായരുടെ ചോദ്യം. “ഉണ്ണാൻ കഴിയാത്തതുകൊണ്ടു്” എന്നു് എന്റെ ഉത്തരം. അദ്ദേഹമുടനെ വേദാന്ത ചിന്തയിലേക്കു കയറി. “ഉണ്ടാലെന്തു? ഉണ്ടില്ലെങ്കിലെന്തു? ‘മാത്രാസ്പർശസ്തു കൗന്തേയ ശീതോഷ്ണ സുഖദുഃഖദാഃ ആഗമാപായിനോ നിത്യാഃ താംസ്തിതിക്ഷസ്വ ഭാരത’ (വസ്തുക്കളുമായുള്ള ഇന്ദ്രിയസ്പർശമാണു് ചൂടു്, തണുപ്പു്, വേദന, ആഹ്ലാദം ഇവയുടെ അനുഭൂതി ഉളവാക്കുന്നതു്. അവ വരുന്നു, പോകുന്നു. അസ്ഥിരങ്ങളാണു് അവ. ക്ഷമയോടുകൂടി അവയെ സഹിക്കു)” എന്നായി ബാലകൃഷ്ണൻ നായർ. ഞാൻ ഉടനെ മറുപടി നല്കി: “സർ, തത്ത്വചിന്താപരമായി അതുശരി. പ്രായോഗികതലത്തിൽ അതു ശരിയല്ല. സാറിനു മാത്രമല്ല വലിയ യോഗികൾക്കും വിശക്കുമ്പോൾ ആഹാരം കഴിക്കണം. തത്ത്വചിന്തയുടെ തലത്തിലും പ്രായോഗികതലത്തിലും അതു ശരിയെന്നു് ബാലകൃഷ്ണൻ നായർ അറിയിച്ചു. എനിക്കു വിശ്വാസമായില്ല, ഇന്നും വിശ്വാസമില്ലാതാനും. എല്ലാം മിഥ്യ, എല്ലാം മായ എന്നുപറഞ്ഞ് മനുഷ്യനെ ജാഡ്യത്തിലേക്കു തള്ളിയിടാനേ ശങ്കരാചാര്യരു ടെ മായാവാദം പ്രയോജനപ്പെട്ടിട്ടുള്ളു. ഇന്ത്യയിലെ ഏതു മിസ്റ്റിക്കും വസ്തുവിനെയും വസ്തുതയെയും അനുധ്യാനം ചെയ്തു് അവ മായയാണെന്നുഗ്രഹിക്കുന്നു. അപ്പോൾ അയാൾക്കു നിർവൃതിയുണ്ടാകുന്നു. സത്യസാക്ഷാത്കാരത്താലുള്ള നിർവൃതി. എക്സിസ്റ്റെൻഷ്യലിസ്റ്റുകളുടെ രീതി ഇതിൽനിന്നു വിഭിന്നമാണു്.

images/RendraS.jpg
റെൻഡ്ര

സാർത്രി ന്റെ ‘ലേനോസേ’ എന്ന നോവലിലെ പ്രധാന കഥാപാത്രം ഒരു വൃക്ഷത്തിന്റെ വേരു നോക്കി നോക്കി “ഭയജനകമായ ഹർഷോന്മാദ”ത്തിൽ വീഴുന്നു. വേരിന്റെ കറുത്തനിറം നിറമല്ല മുറിവാണു്, ദ്രാവകമാണു് എന്നൊക്കെ അയാൾക്കു തോന്നുന്നു. ഈ തോന്നലിൽനിന്നു് അയാൾ ജീവിതത്തിന്റെ അബ്സേഡിറ്റിയിലേക്കു ചെല്ലുന്നു. “ഭയജനകമായ ആ ഹർഷോന്മാദത്തി”ൽനിന്നും അബ്സേഡിറ്റിയുടെ ബോധത്തിൽ നിന്നും രക്ഷനേടാൻ ഒറ്റ മാർഗ്ഗമേയുള്ളു. അതാണു് കല. ഇതാണു് സാർത്രിന്റെ കഥാപാത്രത്തിനുള്ള വിചാരം. സത്യത്തെ മിഥ്യയാക്കുന്ന ഭാരതീയന്റെ നേർക്കുള്ള മൃദുലമായ ഉപാലംഭമാണു് രവിശങ്കറിന്റെ ഹാസ്യചിത്രം.—കലാകൗമുദി ലക്കം 578. ചെന്നായ് മിഥ്യ, ആടുകളും മിഥ്യ. പക്ഷേ, ചെന്നായ് ആടുകളെ ഭക്ഷിച്ചിട്ടു് എല്ലിൻ കഷണങ്ങൾ മാത്രം ഇട്ടിട്ടു പോകുമ്പോഴാണു് മിഥ്യയുടെ സ്വഭാവം വ്യക്തമാകുന്നതു്. ചിന്താപ്രധാനമായ ഈ ഹാസ്യചിത്രം എനിക്കിഷ്ടപ്പെട്ടു.

റെൻഡ്ര

ഇൻഡൊനീഷയിലെ വലിയ കവിയാണു് റെൻഡ്ര. അദ്ദേഹത്തിന്റെ Swan Song എന്ന കാവ്യം പ്രസിദ്ധമാണു്. സംഗ്രഹിക്കൽ എന്ന കലാകൊലപാതകം നടത്തട്ടെ:

വേശ്യാലയത്തിന്റെ ഉടമസ്ഥൻ അവളോടു പറഞ്ഞു:

രണ്ടാഴ്ചയായി നിനക്കു സുഖമില്ല

നീ ഒന്നിനൊന്നു രോഗിണിയായി മാറുന്നു.

നീ പണം നേടുന്നില്ല.

നീ എനിക്കു പണം തരാനുണ്ട്

പണം നഷ്ടപ്പെടാൻ എനിക്കിഷ്ടമില്ല

ഇനി നിന്നെ ഇവിടെ താമസിപ്പിക്കാൻ വയ്യ

ഇന്നു നീ പോകണം.

സ്വർഗ്ഗം സൂക്ഷിക്കുന്ന മാലാഖ

ആ മാലാഖയുടെ മുഖം പ്രകാശപൂർ

ണ്ണമാണു്; അതു് പക കലർന്നതാണു്.

മാലാഖയുടെ ജ്വലിക്കുന്ന വാൾ കുറ്റപ്പെടുത്തുന്ന

രീതിയിൽ എന്റെ നേർക്കു ചൂണ്ടിയിരിക്കുന്നു.

മേരിയ സെയിത്തുൻ എന്നാണു് എന്റെ പേരു്.

ഭാഗ്യംകെട്ട വേശ്യ

വേണ്ടിടത്തോളം സൗന്ദര്യമില്ല, പ്രായവും ഏറെയായി.

ഉച്ചയ്ക്കു പന്ത്രണ്ടു മണി സമയത്തു് സൂര്യൻ ആകാശത്തു ഉയർന്നു നില്ക്കുമ്പോൾ, കാറ്റില്ലാത്തപ്പോൾ, മേഘക്കീറുപോലുമില്ലാത്തപ്പോൾ മേരിയ സെയിത്തുൻ വേശ്യാലയം വിട്ടിറങ്ങി. പെട്ടിയില്ല, സ്വന്തമായി ഒന്നുമില്ല. അവളുടെ കൂട്ടുകാരികൾ തലതിരിച്ചു കളഞ്ഞു. പനിയോടുകൂടി ആടിയാടി അവൾ നടന്നു. സിഫിലിസ് അവളെ പൊള്ളിച്ചു. ജനനേന്ദ്രിയത്തിൽ, കഴുത്തിൽ, കക്ഷത്തിൽ, മുലകളിൽ വ്രണങ്ങൾ. ചുവന്ന കണ്ണു്, ഉണങ്ങിയ ചുണ്ടു്. അവൾ ഡോക്ടറുടെ അടുത്തു പോയി. അയാൾ അവളെ പറഞ്ഞയച്ചു. പാതിരിയെ സമിപിച്ചു അവൾ. “നിനക്കു പാതിരിയല്ല വേണ്ടതു്. മനോരോഗ ചികിത്സകനെയാണു്”, എന്നു് അയാൾ. അവൾ നടന്നു. ഭക്ഷണശാലയിലെ വീപ്പയിൽനിന്നു് എച്ചിലെടുത്തു വാഴയിലയിൽ പൊതിഞ്ഞ് നഗരത്തിനു പുറത്തേക്കു പോയി. സന്ധ്യയായി. പതുക്കെ അവൾ എച്ചിലു തിന്നു. വെള്ളം കുടിച്ചു നദിയിൽനിന്നു്. ഏഴുമണിയായി. നദി പാറക്കെട്ടുകളിൽ ചെന്നടിക്കുന്നു. നദിയുടെ രണ്ടു കരകളിലുമുള്ള മരങ്ങളും കുറ്റിക്കാടുകളും പ്രശാന്തങ്ങൾ. അവ നിലാവിൽ പ്രകാശിക്കുന്നു.

നദിക്കു് അക്കരെ ഒരാൾ.

അദ്ദേഹം ചോദിച്ചു:

‘മേരിയ സെയിത്തുൻ നീയാണോ?’

മേരിയ അദ്ഭുതപ്പെട്ടു പറഞ്ഞു:

“അതേ”

അദ്ദേഹം നദി കടന്നുവന്നു.

ദൃഢവും സുന്ദരവുമായ ശരീരം

‘ ഇതാ ഇവിടെ നമ്മൾ അന്യോന്യം കാണുന്നു’

എന്നു് അദ്ദേഹം പറഞ്ഞു.

അദ്ദേഹം കുനിഞ്ഞ് അവളുടെ ചുണ്ടുകളിൽ ഉമ്മവച്ചു.

കരിക്കിൻ വെള്ളത്തിന്റെ സ്വാദു്.

അതുപോലൊരു ചുംബനം അവൾ അറിഞ്ഞിരുന്നില്ല.

“അങ്ങ് ആരു്” എന്നു മേരിയ ചോദിച്ചു.

“മണവാളൻ” എന്നു് അദ്ദേഹത്തിന്റെ മറുപടി.

ആ നായകന്റെ ശരീരത്തിൽ മുറിവു് ഉണങ്ങിയ പാടുകൾ.

ഇടതുവശത്തും രണ്ടു കൈയിലും രണ്ടു കാലിലും പാടുകൾ.

മേരിയ പതുക്കെപ്പറഞ്ഞു:

“അങ്ങ് ആരാണെന്നു് എനിക്കറിയാം”.

അദ്ദേഹം തലകുലുക്കി പറഞ്ഞു.

“സത്യം. അതേ”.

സ്വർഗ്ഗത്തിലെ മാലാഖയ്ക്കു്, ജ്വലിക്കുന്ന വാള് എന്റെ നേർക്കു നീട്ടുന്ന മാലാഖയ്ക്കു്, ഒന്നും ചെയ്യാൻ വയ്യ. എനിക്കിനി പേടിയില്ല. ഏകാന്തതയും കഷ്ടപ്പാടും ഇനിയില്ല. ഞാൻ സ്വർഗ്ഗത്തിന്റെ വാതിൽ കടന്നുപോകുന്നു. മേരിയ സെയിത്തുൻ എന്നാണു് എന്റെ പേരു്. ഞാൻ വേശ്യയാണു്, അതേസമയം മണവാട്ടിയും.

എന്തൊരുജ്ജ്വലമായ കാവ്യം. പള്ളിയെ നിരാകരിച്ചു യേശുദേവനെ അംഗീകരിക്കുന്ന റെൻഡ്ര ഇന്നു ക്രിസ്ത്യാനിയല്ല, മുസ്ലിമാണു്.

വൈക്കം ചന്ദ്രശേഖരൻ നായർ
images/Vaikomchandrasekarannair.jpg
വൈക്കം ചന്ദ്രശേഖരൻ നായർ

മിത്തിന്റെ പാറ്റേൺ പരിപാലിച്ചുകൊണ്ടു കഥ പറഞ്ഞു് നൂതന ജീവിതത്തിലേക്കു് അന്തർദൃഷ്ടി വ്യാപരിപ്പിക്കുവാൻ വൈക്കം ചന്ദ്രശേഖരൻ നായർ ക്കു വൈദഗ്ദ്ധ്യമുണ്ടു്. ആ പ്രാഗല്ഭ്യത്തിനു നിദർശകമാണു് അദ്ദേഹം “മനോരാജ്യ”ത്തിലെഴുതിയ “യരൂശലേമിലേക്കു പോയ നാലാമത്തെ ജ്ഞാനി” എന്ന ചെറുകഥ. യേശു ജനിച്ചെന്നു് അറിഞ്ഞപ്പോൾ മൂന്നു ജ്ഞാനികൾ ആ ശിശുവിനെ കാണാൻ പോയി. കണ്ടുവന്ദിച്ചു. നാലാമത്തെജ്ഞാനി അർട്ടബനായിരുന്നു. അയാൾ കാഴ്ചവയ്ക്കാൻ മൂന്നു വിശിഷ്ടരത്നങ്ങൾ കൈയിലെടുത്തു. പക്ഷേ, അയാൾ ഒരിക്കലും യേശുവിനെ കണ്ടില്ല: മൂന്നു രത്നങ്ങളും ഓരോ സന്ദർഭത്തിൽ വിറ്റു. ആ സന്ദർഭങ്ങൾ ഈശ്വരദർശനത്തെക്കാൾ വിലപ്പെട്ടതായിരുന്നു. മനുഷ്യത്വത്തോടുകൂടി ജീവിക്കുന്നതാണു് യഥാർത്ഥമായ ഈശ്വരസേവനം എന്നു് കഥാകാരൻ അഭിവ്യഞ്ജിപ്പിക്കുന്നു. മിത്തിലില്ലാത്ത മാനങ്ങൾ നല്കിക്കൊണ്ടു് രചിക്കപ്പെട്ട ഈ കഥ ആഖ്യാനത്തിലും അന്തരീക്ഷസൃഷ്ടിയിലും ഉത്കൃഷ്ടം തന്നെ.

വിക്രം സേത്ത്
images/VikramSeth.jpg
വിക്രം സേത്ത്

വിക്രം സേത്തി ന്റെ The Golden Gate എന്ന നോവൽ (പദ്യരൂപത്തിൽ രചിക്കപ്പെട്ടതു്) ഇന്ത്യയിലും പടിഞ്ഞാറൻ നാടുകളിലും വലിയ ‘സെൻസേഷൻ’ ഉണ്ടാക്കിയിരിക്കുന്നു. Great Californian novel എന്നു് നോവലിസ്റ്റ് ഗോർ വീഡാൽ ഈ കൃതിയെ വാഴ്ത്തുകയുണ്ടായി. “അളന്നുമുറിച്ച” രീതിയിൽ അഭിപ്രായം പറയുന്ന നിരൂപകൻ D. J. Enright ഈ നോവലിനെക്കുറിച്ചു പറഞ്ഞതു് The Golden Gate is a technical triumph, unparalleled (I would hazard) in English എന്നാണു്.

നോവൽ ആരംഭിക്കുന്നു:

To make a start more swift than weighty Hall Muse. Dear Reader, once upon A time, wica 1980 There lived a man. His name was John ഈ ജോൺ ഒറ്റയ്ക്കാണു്. അയാൾ വിചാരിക്കുകയാണു്: “If I died, who’d be sad? Who’d weep? Who’d gloat? Who would be glad? Would anybody? ജോൺ സുന്ദരനാണു്. പതുക്കെ സംസാരിക്കുന്നവൻ. കുഴപ്പമില്ലാത്ത മനസ്സുണ്ടു്. വാടക കണിശമായി കൊടുക്കും. സിഗററ്റ് വലിക്കില്ല. പള്ളിയും അതിമദ്യപാനവും അയാൾ ഒഴിവാക്കിയിരിക്കുന്നു. ജോണിന്റെ പഴയ പ്രേമഭാജനം ജാനിറ്റ് അയാളറിയാതെ പത്രത്തിൽ പരസ്യംകൊടുത്തു് അയാൾക്കു പ്രണയിനിയെ നല്കാൻ ശ്രമിക്കുന്നു. അപേക്ഷിച്ചവർ ധാരാളം. പക്ഷേ, നാടകീയമായി രംഗപ്രവേശം നടത്തിയതു് ലിസ് (ഇലിസബത്തു്). കണ്ണുകളുടെ ഇന്ദ്രനീലദ്യുതിക്കു് ഊന്നൽ നല്കുന്ന കടുംനീലനിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണു് അവൾ എത്തിയതു്. അവർ രണ്ടുപേരുമെങ്ങനെ? They kiss, They kiss, They are Caught in a panic of embracing They cannot hold each other tight Enough against the chill of night ലിസിന്റെ പൂച്ചകൂടി എത്തിയിട്ടുണ്ടു് അവിടെ. അതിന്റെ അപസ്വരങ്ങൾക്കിടയിലും അവരുടെ രതിലീലകൾ നടന്നു. As Liz and John move out of focus Into an amorous mist, let’s shift Our lens, Dear Reader, to a locus An hour south along that rift That unnerves half of California അങ്ങനെ കാചം പല സ്ഥലങ്ങളിലേക്കും തിരിച്ചു നോക്കുമ്പോൾ നമ്മൾ എന്തെല്ലാമാണു കാണുക. ഫിൽ എന്ന ജൂതൻ ലിസിന്റെ സഹോദരൻ എഡ്ഡുമായി (Ed) സ്വവർഗ്ഗാനുരാഗത്തിൽ മുഴുകുന്നു. നോവലിലെ പ്രധാന കഥാപാത്രമായ പൂച്ച അപസ്വരം കേൾപ്പിച്ചുകൊണ്ടു സഞ്ചരിക്കുന്നു. സ്വവർഗ്ഗാനുരാഗം പാപമാണെന്നു് എഡ്ഡിനു തോന്നുന്നു. The bible says, if a man lie With a man, he must surely die എഡ്ഡെന്ന കാമുകൻ നഷ്ടപ്പെട്ട ഫിൽ ലിസ്സിനെ പ്രേമിച്ചു. ജാനിറ്റ് കാറപകടത്തിൽ മരിച്ചു. ലിസ്സിനു് ഫില്ലിലുണ്ടായ കുട്ടിക്കു് ജോൺ എന്നു പേരിട്ടു. ജാനിറ്റ് ശില്പങ്ങൾ നിർമ്മിക്കുന്നവളാണു്. അവളുടെ കലാസൃഷ്ടികളുടെ പ്രദർശനം നടത്താൻ തീരുമാനിച്ചു. പക്ഷേ, ജാനിറ്റിനുള്ള ആഹ്ലാദം Clarion മാസികയുടെ കലാനിരൂപകൻ വരുന്നതുവരെ മാത്രം. “…Jan’s proud and glad Till the art critic of the Clarion Flaps to the scene in search of carrion And glares in vulturine disgust At her live works. (page 272)

വിക്രം സേത്തിനു നിരൂപകരെക്കുറിച്ചുള്ള മതം ഇതായതുകൊണ്ടു് ഈ നോവൽ രസാത്മകമാണെങ്കിലും മഹനീയമല്ലെന്നു് പറയാൻ എനിക്കു പേടിയുണ്ടു്. ഞാനും പൂതിമാംസം അന്വേഷിക്കുന്ന കഴുകനായി മാറുമല്ലോ.

വിക്രം സേത്ത് കവിയാണു്. അദ്ദേഹത്തിന്റെ ഗീതകങ്ങളിൽ പലതും മനോഹരങ്ങളായ കവിതകളാണു്.

Like sea shells high on snowy ranges

Forgotten thoughts return tonight

എന്നും,

“…The moon is rising

A balmy night in late July

Rests on the city… ”

images/TheGoldenGate.jpg

എന്നും അദ്ദേഹമെഴുതുമ്പോൾ ഇതിവൃത്തത്തിന്റെ തമ്പാക്കിൽ രത്നങ്ങൾ വച്ച പ്രതീതി. സ്വഭാവചിത്രീകരണത്തിന്റെ ‘സമ്പന്നത’യില്ലെങ്കിലും കാവ്യാത്മകത്വമുള്ള രചന മതി. അതു് മഹനീയമല്ലെന്നു പറഞ്ഞാൽ മൂക്കുന്നിമല ഹിമാലയപർവ്വതംപോലെയല്ലെന്നു പറയുന്നതിനു തുല്യമാവും. (The Golden Gate— Vikram Seth (b. 1952)—Faber and Faber—Rs. 140—Modern Books, Trivandrum)

ഗോയ്ഥേ യുടെ ‘ഫൗസ്റ്റി’ൽ കാമുകി കാമുകനു സ്നേഹമുണ്ടോ എന്നു പരിശോധിക്കുന്ന ഒരു രംഗമുണ്ടു്. അവൾ ഒരു ഡെയ്സി പുഷ്പമെടുത്തു് ഓരോ ദലമിളക്കി ‘അദ്ദേഹം എന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നില്ല’ എന്നു പറയുന്നു. അവസാനത്തെ ഇതൾ അടർത്തിയെടുത്തു് ‘അദ്ദേഹം എന്നെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞ് ഹർഷോന്മാദത്തിൽ വീഴുന്നു. ഒരു ഗണിതശാസ്ത്രജ്ഞനും കാമുകിയും പൂന്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. അവൾ ഡെയ്സി പുഷ്പമെടുത്തു് ഓരോ ദലമിളക്കി “അദ്ദേഹം എന്നെ സ്നേഹിക്കുന്നു” എന്നു പറയാൻ തുടങ്ങി. അതുകണ്ടു ഗണിതശാസ്ത്രജ്ഞൻ അറിയിച്ചു: “നീ ഇത്ര പ്രയാസപ്പെടേണ്ട. ദലങ്ങൾ ആകെ എണ്ണിനോക്കിയാൽ മതി ഇരട്ട അക്കമാണു വരുന്നതെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നില്ല; ഒറ്റയക്കമാണെങ്കിൽ സ്നേഹിക്കുന്നു. കണക്കു പഠിച്ചതിന്റെ കാർക്കശ്യമാണിതു്. ഞാനൊരു സംസ്കൃത പണ്ഡിതനോടു ചോദിച്ചു: “സാർ, എൻ. ഗോപാലപിള്ള മഹാപണ്ഡിതനാണോ?” മറുപടി: “അതേ, ശോധിതശേമുഷികനായ പ്രകൃഷ്ടപണ്ഡിതൻ”. സംസ്കൃതം പഠിച്ചതിന്റെ തകരാറു് ആ സംസ്കൃതക്കാരൻ കാണിച്ചു. സാർത്രിന്റെ ഏതെങ്കിലും പുസ്തകത്തിന്റെ ഒരു മൂല നോക്കിക്കൊണ്ടു് അസ്തിത്വദുഃഖമാണു് പുനംനമ്പൂതിരി ക്കു് എന്നു പറയുന്നു നവീന നിരൂപകൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-10-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.